SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Akkitham_achuthan.jpg
Akkitham Achuthan Namboothiri, a photograph by Vicharam .
ധർ­മ്മാം­ശു­മാ­ലി­യു­ടെ അ­ശ്രു­കി­ര­ണ­ങ്ങള്‍
പ­ദ്മ­ദാ­സ്

“മാ­ന­വാ­ത്മാ­വി­ലെ ക­ണ്ണീര്‍ക്ക­ണ­ത്തെ നീ

മാ­നി­പ്പീ­ലി­പ്പോ­ഴു­മെ­ന്നെ­ന്നോ?”

—ഗാ­യ­ക­നും ഗാ­യ­ക­നും

ദുഃ­ഖ­ത്തോ­ടും ദുഃ­ഖി­ത­നോ­ടും അ­നു­താ­പം പ്ര­ക­ടി­പ്പി­ക്കൽ (empathise) എ­ക്കാ­ല­ത്തും ഭാ­ര­തീ­യ ക­വി­ത­യു­ടെ ഒരു ഗു­ണ­വൈ­ശി­ഷ്ട്യം (attribute) ആ­യി­രു­ന്നു. ദുഃ­ഖ­ങ്ങ­ളു­ടെ­യും സ­ങ്ക­ട­ങ്ങ­ളു­ടെ­യും കൂ­ടെ­യാ­യി­രു­ന്നു (ആവണം) കവി എന്ന ചിന്ത ആ­ദി­കാ­വ്യ­മാ­യ രാ­മാ­യ­ണ­വും രോ­ദ­ന­ത്തെ പി­ന്തു­ട­രു­ന്ന­വ­നാ­ണു് (രു­ദി­താ­നു­സാ­രി) കവി എന്നു കാ­ളി­ദാ­സ­നും പ­റ­ഞ്ഞു­വ­ച്ചി­ട്ടു­ണ്ട­ല്ലോ. മാ­ത്ര­മ­ല്ല; അ­നു­വാ­ച­ക­നിൽ അശ്രു പൊ­ടി­പ്പി­ക്കു­ന്ന­താ­ണു് യ­ഥാർ­ത്ഥ കവിത എന്നു രാ­മ­ക­ഥ­യെ­ത്ത­ന്നെ മുൻ­നിർ­ത്തി കാ­ളി­ദാ­സൻ പ­റ­ഞ്ഞു­വ­യ്ക്കു­ന്നു­ണ്ടു്. ക­വി­ത­കേ­ട്ടു് ഏ­തെ­ങ്കി­ലും രാജസഭ ഒ­ന്ന­ട­ങ്കം ക­ര­ഞ്ഞു­പോ­യി­ട്ടു­ണ്ടെ­ങ്കിൽ അതു് രാ­മാ­യ­ണ ശ്ര­വ­ണ­ത്തി­ലൂ­ടെ­യാ­ണു്. ല­വ­കു­ശ­ന്മാ­രു­ടെ വാ­ത്മീ­കി രാ­മാ­യ­ണ പാ­രാ­യ­ണം കേ­ട്ടു്, പ­രി­ത്യ­ക്ത­യാ­യ സീ­ത­യോ­ടും ല­വ­കു­ശ­ന്മാ­രോ­ടും അ­നു­താ­പം പ്ര­ക­ടി­പ്പി­ച്ചു് രാ­മ­ന്റെ നൃപസഭ അ­പ്പാ­ടെ, കാ­റ്റി­ല്ലാ­ത്ത പ്രാ­ത­കാ­ല­ത്തു് മ­ഞ്ഞു­വീ­ഴു­ന്ന വ­ന­സ്ഥ­ലീ­പോ­ലെ അശ്രു പൊ­ഴി­ച്ചു­വ­ത്രേ!

“ത­ദ്ഗീ­ത­ശ്ര­വ­ണൈ­കാ­ഗ്രാ

സം­സ­ദ­ശ്രു­മു­ഖീ ബഭൗ

ഹി­മ­നി­ഷ്യ­ന്ദ­നീ പ്രാ­തര്‍

നിർ­വാ­തേ­വ വ­ന­സ്ഥ­ലി”

(ര­ഘു­വം­ശം 15/65) എന്നു കാ­ളി­ദാ­സന്‍.

തന്റെ ക­വി­ത­യി­ലു­ട­നീ­ളം അ­ശ്രു­വി­നെ വി­ഭി­ന്നാർ­ത്ഥ­ങ്ങ­ളിൽ വി­ന്യ­സി­ച്ചു കൊ­ണ്ടും മ­നു­ഷ്യ ജീ­വി­ത­ത്തി­ന്റെ ബ­ഹു­ത­ല­സ്പര്‍ശി­യാ­യ വ്യ­വ­ഹാ­ര­രം­ഗ­ങ്ങ­ളിൽ നി­ന്നു് അതിനെ തന്റെ ക­വി­ത­യു­ടെ ഭൂ­മി­ക­യി­ലേ­ക്കു പ­റി­ച്ചു ന­ട്ടു­കൊ­ണ്ടു­മാ­ണു് അ­ക്കി­ത്തം അ­ച്യു­തൻ ന­മ്പൂ­തി­രി എന്ന കവി മ­ല­യാ­ള­ക­വി­ത­യിൽ അ­ന­ന്യ­ത (uniqueness) കൈ­വ­രി­ക്കു­ന്ന­തു്. അ­ശ്രു­വാ­രാ­ശി­യിൽ മു­ങ്ങി­ത്താ­ഴാ­ന­ല്ല; അതിൽ നി­ന്നു് ഉ­യിർ­ത്തെ­ഴു­ന്നേല്‍ക്കാൻ വേ­ണ്ടി­യാ­ണു് അ­ക്കി­ത്തം തന്റെ ക­വി­ത­യിൽ ക­ണ്ണു­നീ­രി­നെ പ്ര­തി­ഷ്ഠി­ക്കു­ന്ന­തു്.

“കാ­ണാ­യ­ത­പ്പ­ടി ക­ണ്ണു­നീ­രെ­ങ്കി­ലും

ഞാ­നു­യിര്‍ക്കൊ­ള്ളു­ന്നു വി­ശ്വാ­സ­ശ­ക്തി­യാല്‍”

എ­ന്നു് കവി ‘പ­ണ്ട­ത്തെ മേ­ശാ­ന്തി’യിൽ തന്റെ ക­വി­ത­യു­ടെ അ­ശ്രു­പ്ര­സ­ക്തി­യെ പു­ര­സ്ക­രി­ക്കു­ന്നു­ണ്ടു്.

തന്റെ അ­ന്ത­രാ­ത്മാ­വിൽ സൗ­ര­മ­ണ്ഡ­ല­ങ്ങൾ ഉ­യിർ­പ്പി­ക്കാൻ വേ­ണ്ടി മാ­ത്ര­മ­ല്ല; മർ­ത്ത്യ­ജീ­വി­ത­ത്തി­ന്റെ സാ­ക­ല്യ­സ­ങ്കീർ­ണ്ണ­ത­ക­ളെ വേർ­തി­രി­ച്ചെ­ടു­ക്കാ­നു­ള്ള ഉ­പാ­ധി­കൂ­ടി­യാ­ണു് അ­ക്കി­ത്ത­ത്തി­നു ക­ണ്ണു­നീർ. പി. കു­ഞ്ഞി­രാ­മൻ നാ­യ­രു­ടെ ക­വി­ത­യി­ലെ കേ­ര­ളീ­യ ഭൂ­പ്ര­കൃ­തി­പോ­ലെ, ഇ­ട­ശ്ശേ­രി­ക്ക­വി­ത­യി­ലെ നീ­തി­ബോ­ധ­ത്തെ­പ്പോ­ലെ അ­ക്കി­ത്തം ക­വി­ത­യി­ലെ ക­ണ്ണു­നീർ ഇ­ഴ­വേര്‍പെ­ടാ­തെ ആ­ദ്യ­ന്തം തന്റെ ക­വി­ത­യു­ടെ രാ­സ­ത്വ­ര­ക­മാ­യി (catalyst) വർ­ത്തി­ക്കു­ന്നു. ധർ­മ്മ­ചി­ന്ത­യാ­ക­ട്ടെ, പ്രാ­പ­ഞ്ചി­ക­മാ­യ ആ­ത്മീ­യ­ത­യാ­ക­ട്ടെ, സു­ഖ­ദുഃ­ഖ­ങ്ങ­ളാ­ക­ട്ടെ; തന്റെ ഗു­രു­ക­ല്പ­നാ­യ ഇ­ട­ശ്ശേ­രി­ക്കു് സ­മാ­ന്ത­ര­ങ്ങൾ വി­ന്യ­സി­ച്ചു­കൊ­ണ്ടാ­ണു് അ­ക്കി­ത്തം എ­ന്നും ക­വി­ത­യി­ലൂ­ടെ സ­ഞ്ച­രി­ച്ച­തു്.

“ഹാ! ര­ക്ഷ­യ്ക്കാ­ത്മ­കർ­മ്മം ശരണം” എന്ന ധർ­മ്മ­ബോ­ധം ഇ­ട­ശ്ശേ­രി പ്ര­ക­ടി­പ്പി­ച്ചാല്‍, (‘മാ­പ്പി­ല്ല’) “നി­ന്നി­ലി­പ്പൊ­ഴും ധർ­മ്മാ­നു­ഷ്ഠാ­ന­ത്വ­ര പക്ഷേ, നിർ­വ്വി­ശ­ങ്ക­മാ­ണു്…” എ­ന്നും (‘ആ­ര്യന്‍’—ക­ര­ത­ലാ­മ­ല­കം)

“കനത്ത ധർ­മ്മ­ക്കു­രി­ശൊ­റ്റ­യ്ക്കു ചു­മ­ക്കു­വാന്‍

ക­രു­ത്താര്‍ജ്ജി­ച്ചെൻ മു­തു­കെ­ല്ലൊ­ന്നു

നി­വർ­ന്നോ­ട്ടെ”

എ­ന്നും (‘നാമം’—നി­മി­ഷ­ക്ഷേ­ത്രം) അ­ക്കി­ത്തം പറയും.

“നി­ന­ക്കാ­വി­ല്ലൊ­ളി­ക്കാ­നീ

പ്ര­പ­ഞ്ച­ക്കാ­ട്ടു ചോ­ല­യില്‍

തൊ­ട്ടാൽ തൊ­ട്ട­തു നീ­ല­യ്ക്കും

നീ­ല­ക്ക­ല്ലാ­കെ കാരണം”

എ­ന്നു് ഇ­ട­ശ്ശേ­രി പ­റ­യു­മ്പോൾ (‘ഉ­ണ്ണി­ക്കൃ­ഷ്ണ­നോ­ടു്’)

“മൂ­ക­താ­മ­ധു­രം നി­ന്റെ

മ­ണി­വേ­ണൂ­ക്തി­വൈ­ഖ­രി

ജ­ഡാ­ന്ത­ര­ത്തി­ലും

ജീ­വ­സ്സി­നെ­ത്ത­ട്ടി­യു­ണർ­ത്ത­വേ

പ്ര­തീ­ചി­യിൽ പ്രാ­ചി­യി­ലും

ച­ക്ര­വാ­ള­ത­ട­ങ്ങ­ളിൽ

പാ­തി­പൊ­ങ്ങി­ക്കാ­ണു­മാ­റു­തെ­ളി­ഞ്ഞും

മാ­ഞ്ഞു­മ­ങ്ങ­നെ

മാ­റി­മാ­റി­ത്തു­ടി­പ്പൂ നിൻ

നാ­നാ­വർ­ണ്ണ­ച്ചി­ല­മ്പു­കൾ”

എ­ന്നു് അ­ക്കി­ത്ത­വും പറയും. (‘ആ­കാ­ശ­ത്തി­ന്റെ മ­ക്കള്‍’—മ­ധു­വി­ധു­വി­നു­ശേ­ഷം)

ഈ ഗ­താ­നു­ഗ­തി­ക­ത്വം, ഈ പാ­ര­സ്പ­ര്യം, ഈ സ­മ­സർ­ഗ്ഗ­ദീ­ക്ഷ, ഈ ദർശനം, ഈ ലോ­ക­വീ­ക്ഷ­ണം—ഇ­വ­യെ­ല്ലാം ത­ന്നെ­യാ­ണു്.

“ഇ­ട­യ്ക്കു കണ്ണീരുപ്പുപുരട്ടാ-​

തെ­ന്തി­നു ജീ­വി­ത­പ­ല­ഹാ­രം”

എ­ന്നു് (‘അ­മ്പാ­ടി­യി­ലേ­ക്കു് വീ­ണ്ടും’) ഇ­ട­ശ്ശേ­രി പ­റ­ഞ്ഞു­വെ­ച്ചി­ട­ത്തു­നി­ന്നു് ഉരുവം കൊണ്ട ക­ണ്ണീ­രാ­യി അ­ക്കി­ത്ത­ത്തി­ന്റെ ക­വി­ത­യി­ലും രൂപം കൊ­ണ്ടു് തന്റെ കാ­വ്യ­പ്ര­പ­ഞ്ച­ത്തി­ന്റെ സ­ക­ല­കോ­ണു­ക­ളി­ലും വ്യാ­പ­രി­ക്കു­ന്ന­തെ­ന്നു കാണാം. എവിടെ കു­ഴി­ച്ചാ­ലും ക­ണ്ണീർ ല­ഭി­ക്കു­ന്ന ഈ പ്രാ­പ­ഞ്ചി­ക ദർശനം മ­നു­ഷ്യ­ന്റെ സ്ഥാ­യീ­ഭാ­വം ശോ­ക­മാ­ണു് എന്നു തി­രി­ച്ച­റി­യു­ന്ന­തി­ലൂ­ടെ ല­ഭി­ക്കു­ന്ന­ത­ത്രേ!

ജ­ല­ഗ­ന്ധ പു­ഷ്പാര്‍ച്ച­ന­കൾ ചെ­യ്യേ­ണ്ടു­ന്ന ശ്രാ­ദ്ധ­ക്കി­ണ്ടി­യില്‍പോ­ലും അ­ക്കി­ത്തം കാ­ണു­ന്ന­തു് ജ­ല­മ­ല്ല; ക­ണ്ണീ­രാ­ണു്.

“കു­ക്ഷി­യി­ലെ­ന്താ­യി­ട്ടും

കൈ­വി­ടാൻ ക­ഴി­യാ­ത്ത

ശി­ക്ഷ­യാം ശ്രാ­ദ്ധ­ക്കി­ണ്ടി;

കി­ണ്ടി­യില്‍ക്ക­ണ്ണീർ വെ­ള്ളം”

എന്നു കവി ‘ബ­ലി­ദർ­ശ­ന’ത്തില്‍!

മാ­ത്ര­മ­ല്ല;

“ഇ­തെ­ന്താ­ണ­സ്മൽ

ബാ­ഷ്പ­ബി­ന്ദു­ക്ക­ളെ­ല്ലാം കൂടി-

യി­ര­മ്പി­പ്പൊ­ന്തും വെള്ളപ്പൊ-​

ക്ക­മ­ല്ല­യോ ചു­റ്റും!”

എന്നു കൂടി, അതേ ക­വി­ത­യിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ദ്വേ­ഗം തു­ട­രു­ന്നു­ണ്ടു്.

അ­ക്കി­ത്ത­ത്തി­നു ലോ­ക­മെ­ന്ന സ­ങ്ക­ല്പം തന്നെ ക­ണ്ണീ­രിൽ നി­ഴ­ലി­ച്ചു കാ­ണു­ന്ന­തെ­ന്തോ അ­താ­ണു്.

“അ­ശ്രു­വിൽ നി­ഴ­ലി­ച്ചു

കാണ്മതാമുലകിന്റെ-​

യാ­ഹ്ലാ­ദ­ക്ഷ­ണ­ങ്ങ­ളാം

ഞ­ങ്ങ­ളീ ന­ക്ഷ­ത്ര­ങ്ങള്‍”

എ­ന്ന­ദ്ദേ­ഹം തന്റെ ക­ന്നി­സ­മാ­ഹാ­ര­മാ­യ ‘വീ­ര­വാ­ദ’ത്തിൽ­ത്ത­ന്നെ പ­റ­യു­ന്നു (‘ന­ക്ഷ­ത്ര­ചി­ന്ത’).

തന്റെ ആ­ത്മാ­വിൽ സൗ­ര­മ­ണ്ഡ­ല­ങ്ങ­ളു­യിർ­പ്പി­ക്കു­ന്ന­തി­നും അ­ന്യ­രു­ടെ മനം അ­ലി­യി­ക്കു­വാ­നും (“ഇനി ഞാ­നു­റ­ക്കെ­പ്പാ­ടാം ഭദ്രേ! മ­ന­മ­ലി­യി­ച്ചി­ടും ഗീതം”—‘സം­തൃ­പ്തി’—മ­ധു­വി­ധു­വി­നു ശേഷം) ആണു് അ­ക്കി­ത്തം തന്റെ ക­വി­ത­യിൽ അ­ശ്രു­വി­നെ പ­ല­ത­ര­ത്തി­ലും പല വി­താ­ന­ത്തി­ലും വി­ന്യ­സി­ക്കു­ന്ന­തു്. പ്ര­ത്യ­ക്ഷ­ത്തിൽ നാം കാ­ണു­ന്ന നേ­ത്ര­സ്ര­വ­ത്തെ, അതു മാ­ത്ര­മാ­യ­ല്ല അ­ക്കി­ത്തം കാ­ണു­ന്ന­തു്. സാ­ധാ­ര­ണ ഒരു കവി പ­റ­യു­ന്ന ക­ണ്ണു­നീ­രി­നെ­ക്കാൾ ആ­ത്മീ­യാർ­ത്ഥ­ത­ല­ങ്ങ­ളു­ള്ള ഒരു വി­താ­ന­ത്തി­ലാ­ണു് അ­ക്കി­ത്തം തന്റെ ആർ­ദ്ര­ത­യു­ടെ അ­ശ്രു­ബി­ന്ദു­ക്ക­ളെ പ്ര­തി­ഷ്ഠി­ക്കു­ന്ന­തു്.

ഭൗ­തി­ക­മാ­യി ക­ണ്ണു­നീർ­ത്തു­ള്ളി ഒരു വെ­ള്ള­ത്തു­ള്ളി­യോ­ള­മോ മ­ഞ്ഞു­തു­ള്ളി­യോ­ള­മോ മാ­ത്ര­മേ വരൂ. പക്ഷേ, അ­ക്കി­ത്ത­ത്തി­ന്റെ ക­ണ്ണു­നീര്‍, തന്റെ മ­നു­ഷ്യ­പ­ക്ഷ ഭാ­ഗ­ധേ­യ­ത്തി­ന്റെ ഉ­ദാ­ത്ത­സ്നേ­ഹ­ധാ­ര­യാൽ അ­തി­ന്റെ വ്യാ­സം ആ­കാ­വു­ന്ന­ത്ര വർ­ദ്ധി­പ്പി­ക്കും. വ്യാ­സ­വർ­ദ്ധ­ന­വു്, സ്വാ­ഭാ­വി­ക­മാ­യും അ­തി­ന്റെ വ്യാപ്തവും-​വ്യാപ്തിയും വർ­ദ്ധി­പ്പി­ക്കു­മ­ല്ലോ.

പ്രകൃതി-​പുരുഷ ദ്വ­ന്ദ്വ­ത്തി­ല­ധി­ഷ്ഠി­ത­മാ­യ കു­ടും­ബം എന്ന വ്യ­വ­സ്ഥ, അ­ല്ലെ­ങ്കിൽ സാ­മൂ­ഹ്യ­ക്ര­മ­മാ­ണു് ആ­ദി­മ­മ­നു­ഷ്യ­നിൽ (primitive man) നി­ന്നു് സം­സ്കൃ­ത­മ­നു­ഷ്യ­നി­ലേ­ക്കു­ള്ള (refined man) ആ­ദ്യ­ചു­വ­ടു­വ­യ്പു്. നേ­ടി­യെ­ടു­ക്കു­മ്പോൾ മാ­റ്റു കു­റ­ഞ്ഞു പോ­കു­ന്ന മ­റ്റേ­തു ച­രി­ത്ര­നേ­ട്ട­ങ്ങ­ളെ­യും പോലെ ഈ ആ­ശ­യ­സ്വീ­കാ­ര്യ­ത­യും ഇ­ന്ന­ത്തെ പുതിയ സാ­മൂ­ഹ്യ­ക്ര­മ­ത്തി­ലോ കവിതാ പ­ശ്ചാ­ത്ത­ല­ത്തിൽ­ത്ത­ന്നെ­യോ അ­ത്ര­യേ­റെ പു­തു­മ­യൊ­ന്നും അ­വ­കാ­ശ­പ്പെ­ടു­ന്നു­ണ്ടാ­വി­ല്ല. ഏകപതി-​പത്നി ബ­ന്ധ­ത്തി­ല­ധി­ഷ്ഠി­ത­മാ­യ കു­ടും­ബം എന്ന പ്ര­തി­ഷ്ഠാ­പ­ന­ത്തെ പുതിയ ലോ­ക­ക്ര­മ­ത്തിൽ അ­ത്ര­ത്തോ­ളം മാ­റ്റു­കൂ­ടി­യ­താ­യി ദര്‍ശി­ച്ചു് അ­ക്കി­ത്തം ‘വാ­ടാ­ത്ത താ­മ­ര­യും കെ­ടാ­ത്ത സൂ­ര്യ­നും’ എ­ഴു­തു­ന്ന­തു് തന്റെ യൗ­വ­ന­ദ­ശ­യി­ലാ­ണു്.

വി­വാ­ഹ­ത്തി­ലെ പാ­ണി­ഗ്ര­ഹ­ണം എന്ന കർ­മ്മ­ത്തെ മുൻ­നിർ­ത്തി ‘മ­ഞ്ചല്‍ക്കാര്‍’ (മാ­ന­സ­പൂ­ജ) എന്ന ക­വി­ത­യി­ലും ഏകപതി-​പത്നിബന്ധമെന്ന മ­നു­ഷ്യ­കു­ല­ത്തി­ന്റെ സാം­സ്കാ­രി­ക മു­ന്നേ­റ്റ­ത്തെ ഇ­വ്വി­ധം കവി പു­ര­സ്ക­രി­ക്കു­ന്നു­ണ്ടു്.

“ഒ­റ്റ­യ്ക്കു ചു­മ­ക്കു­വാൻ ജ­ന്തു­വി­ന്നാ­കാ ഭാവി-

പ്പ­ട്ടു­മ­ഞ്ചൽ­ത്ത­ണ്ടെ­ന്നു നാ­മി­പ്പോ­ള­റി­യു­ന്നു.

ഇ­രു­പേർ ചേർ­ന്നാ­മ­ഞ്ചൽ

പൊക്കുന്നവേർപ്പല്ലല്ലീ-​

യി­തഃ­പ­ര്യ­ന്ത­ധ്രു­വ­താ­ര­മാ­യ­സ്മല്‍ഭൂ­വില്‍?”

നേ­ര­ത്തെ പ­റ­ഞ്ഞു­വ­ച്ച വ്യാ­പ്ത­വി­സ്തൃ­തി­ക­ളേ­റു­ന്ന ക­ണ്ണു­നീ­രി­ലേ­ക്കു തി­രി­ച്ചു­വ­രാം.

‘വാ­ടാ­ത്ത താ­മ­ര­യും കെ­ടാ­ത്ത സൂ­ര്യ­നും’ എന്ന സു­ഘ­ടി­ത­വും സു­ദൃ­ഢ­വും സു­ന്ദ­ര­വു­മാ­യ ക­വി­ത­യി­ലെ

“ത­ട­മു­ല­നെ­ഞ്ചി­ലു­ട­ക്കി ദൃഢകരബന്ധമിണക്കി-​

ച്ചു­ടു­ക­ന­ലു­മ്മ­ക­ളേ­കി­ശ്ശ­ര­ണം ത­ന്ന­വള്‍…”

ആയ കി­രാ­ത­സ്ത്രീ­യു­ടെ ആ­ദി­കി­രാ­ത­നു മു­ന്നി­ലു­ള്ള ത്മ­സർ­പ്പ­ണ­ത്തി­നൊ­ടു­വി­ലാ­ണു് തന്റെ ക­വി­ത­യി­ലെ ക­ണ്ണു­നീ­രി­നു് അ­ക്കി­ത്തം ഇ­ങ്ങ­നെ വ്യാ­പ്ത­വും, (volume) വ്യാ­പ്തി­യും, (reach) ഘനവും (density) നല്‍കു­ന്ന­തു്.

“അ­വ­ളേല്‍ക്കും വരെ

നോവും നൂതനമധുരസമാധി-​

യി­ലാ­ണ്ടാന്‍

അ­നു­നി­മി­ഷം കനമേറിവരുന്നോ-​

രശ്രു ക­ണ­ക്കാ­ക്കാ­ടന്‍”

(‘വാ­ടാ­ത്ത താ­മ­ര­യും കെ­ടാ­ത്ത സൂ­ര്യ­നും’— മ­ധു­വി­ധു­വി­നു­ശേ­ഷം)

വി­ന്യ­സി­ക്കാൻ സാ­ധ്യ­ത തെ­ല്ലു­മി­ല്ലാ­ത്തി­ട­ത്താ­ണു് അ­ക്കി­ത്തം തന്റെ ക­ണ്ണു­നീ­രി­നെ (അ­ങ്ങ­നെ തന്നെ പ­റ­യ­ണ­മ­ല്ലോ) ഉ­ത്തും­ഗ­പ­ദ­ത്തിൽ പ്ര­തി­ഷ്ഠി­ച്ചി­രി­ക്കു­ന്ന­തു്. പു­രു­ഷ­ന്റെ ദുഃ­ഖ­മേ­റ്റെ­ടു­ക്കു­ന്ന പ്ര­കൃ­തി­ക്കു­മേല്‍, അ­വ­ന്റെ അ­തു­വ­രെ­യു­ള്ള അ­ശ്രു­സ­ഞ്ച­യ­ത്തെ മു­ഴു­വൻ ഇ­ങ്ങ­നെ­യ­ല്ലാ­തെ എ­ങ്ങ­നെ­യാ­ണു് ഒരു കവി കൊ­ട്ടി­ക്കു­ട­യു­ക?

അ­നു­വാ­ച­കൻ ഒ­ട്ടും പ്ര­തീ­ക്ഷി­ക്കാ­ത്ത ഒ­രി­ട­ത്തു് അ­ക്കി­ത്തം തന്റെ ക­ണ്ണു­നീ­രി­നെ പ്ര­തി­ഷ്ഠി­ച്ചെ­ന്നി­രി­ക്കും. ഈ ഭൂമി ത­ന്നെ­യും കനം വെച്ച ഒരു അ­ശ്രു­ക­ണ­മാ­ണു് അ­ക്കി­ത്ത­ത്തി­നു്! ഭൂ­മി­യ്ക്കു­മേൽ അ­ക്കി­ത്തം ആ­രോ­പി­ക്കു­ന്ന ഈ ക­ണ്ണു­നീ­രി­ന്റെ അ­ന്വ­യം മ­നു­ഷ്യ­കു­ല­ത്തി­ന്റെ ഒ­ട്ടാ­കെ­യു­ള്ള ക­ദ­ന­ത്തി­ന്റെ­യും സ­ങ്ക­ട­ങ്ങ­ളു­ടെ­യും ആ­ക­ത്തു­ക­യു­ടെ അ­ധ്യാ­രോ­പ­മ­ല്ലാ­തെ മ­റ്റെ­ന്താ­ണു്? പ്ര­കൃ­ഷ്ട­മാ­യ ‘ആ­കാ­ശ­ത്തി­ന്റെ മ­ക്ക­ളി’ലെ (മ­ധു­വി­ധു­വി­നു ശേഷം) ആ വ­രി­ക­ളി­ങ്ങ­നെ­യാ­ണു്.

“ഒ­രി­ക്കൽ നിൻ

തീ­വ്ര­താ­പ­മ­ടർ­ന്നു­രു­കി­വീ­ഴ­വേ

അ­തി­ന്നു­ണ്ടാ­യ പേ­ര­ല്ലോ

ഭൂ­മി­യെ­ന്ന­ത­ന­ന്ത­മേ!”

സ്ര­ഷ്ടാ­വാ­യ വി­ശ്വാ­ത്മ­ക­ന്റെ ഉള്‍ത്താ­പം ത­ന്നെ­യാ­ണു് ക­ണ്ണു­നീ­രാ­യി ബ­ഹിര്‍ഗ­മി­ച്ച­ടർ­ന്നു­വീ­ണു്, ഭൂ­മി­യാ­യ­തെ­ന്ന­വാ­ദം ഒ­രു­പ­ക്ഷേ, ഭീ­മ­സ്ഫോ­ട­ന­സി­ദ്ധാ­ന്തം (big bang theory) പോ­ലു­ള്ള­വ മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന ശാ­സ്ത്ര­ത്തി­നു സ്വീ­ക­രി­ക്കാൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കി­ലും, അ­നു­വാ­ച­കൻ മ­നു­ഷ്യ­ദുഃ­ഖ സ­ഞ്ച­യ­ത്തെ മുൻ­നിർ­ത്തി എ­ങ്ങ­നെ സ്വീ­ക­രി­ക്കാ­തി­രി­ക്കും?

‘നി­ത്യ­മേ­ഘം’ കാ­ളി­ദാ­സീ­യ­ത­യ്ക്കു മു­ന്നിൽ ചെ­റു­തി­രി കൊ­ളു­ത്തി വ­ച്ചു­ള്ള തൊ­ഴു­തു പിന്‍വാ­ങ്ങ­ലാ­ണു്. അ­വി­ടെ­യും തന്റെ ചി­രാര്‍ജ്ജി­ത­വും ചി­ര­പ്ര­തി­ഷ്ഠി­ത­വു­മാ­യ അ­ശ്രു­വി­നെ വി­ന്യ­സി­ക്കാൻ അ­ക്കി­ത്തം മടി കാ­ണി­ക്കു­ന്നി­ല്ല.

“പ്രി­യാ വി­ര­ഹ­ദുഃ­ഖ­ത്തി­ന­ഗ്നി­യാൽ

ധൂ­മ­പാ­ളി­യാല്‍

നി­ശ്വാ­സ­വാ­യു­വാൽ

അ­ശ്രു­ബി­ന്ദു­വാല്‍ക്കാ­ല പൂ­രു­ഷന്‍

മ­ഴ­മേ­ഘ­ത്തെ നിർ­മ്മി­ച്ചു

പ­റ­പ്പി­ക്കു­ന്നു ലീ­ല­യാ­യ്”

എന്ന ‘നി­ത്യ­മേ­ഘ’ത്തി­ന്റെ തു­ട­ക്കം നോ­ക്കു­ക. മേഘം കാ­ളി­ദാ­സ­നു് “ധൂ­മഃ­ജ്യോ­തിഃ­സ­ലി­ല­മ­രു­താം സ­ന്നി­പാ­തം” ആണു്. അ­ഗ്നി­ക്കും ധൂ­മ­ത്തി­നും കാ­റ്റി­നു­മൊ­പ്പം യ­ക്ഷ­ന്റെ വി­ര­ഹ­ദുഃ­ഖ­ത്തെ മുൻ­നിർ­ത്തി അ­ശ്രു­ബി­ന്ദു എ­ന്നൊ­രു അ­വി­ഭാ­ജ്യ­ഘ­ട­ക­ത്തി­നാൽ കൂടി സ­മ്മാ­നി­ത­മാ­ണു് അ­ക്കി­ത്ത­ത്തി­ന്റെ മേഘം. ഭൂ­സ്ഥി­ത­നാ­യ യ­ക്ഷ­ന്റെ ത­പ്താ­ശ്രു കൂടി ആ­വി­യാ­യി ഉ­യർ­ന്നു­പൊ­ങ്ങി മേ­ഘ­ത്തിൽ ല­യി­ച്ചു ചേർ­ന്ന­താ­ണെ­ന്നു അ­ക്കി­ത്ത­ത്തി­ന്റെ വാ­ദ­മു­ഖ­ത്തെ എ­ങ്ങ­നെ സ്വീ­ക­രി­ക്കാ­തി­രി­ക്കും അ­നു­വാ­ച­കൻ?

“കാ­റ്റി­ലൂ­ടൊ­രു ക­ണ്ണീർ­മ­ഴ­മേ­ഘ­ത്തിൻ തീരാ-

ച്ചീ­റ്റ­ലാ­യ് ശ്ല­ഥ­ശു­ഷ്ക­പ­ത്ര­മാ­യ് പ­റ­ക്കു­മ്പോള്‍”

എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് ‘പുതിയ പു­രാ­വൃ­ത്തം’ (മാ­ന­സ­പൂ­ജ) തന്റെ ബോ­ധ്യ­ത്തെ ഒ­രി­ക്കല്‍ക്കൂ­ടി ക­വി­ത­യി­ലു­റ­പ്പി­ക്കു­ന്നു­ണ്ടു് അ­ക്കി­ത്തം.

ശാ­സ്ത്ര­ത്തി­ന്റെ വി­യോ­ജി­പ്പു­ക­ളും വി­സ­മ്മ­ത­ങ്ങ­ളും സർ­ഗ്ഗ­ക്രി­യ­ക­ളിൽ സാർ­ത്ഥ­ക­മാ­വു­ന്ന­തി­ന്റെ മ­റ്റൊ­രു ദൃ­ഷ്ടാ­ന്ത­മാ­ണു് ‘വെ­ണ്ണ­ക്ക­ല്ലി­ന്റെ കഥ.’ ക­ല്ലി­നു­പോ­ലും ക­ണ്ണീ­രു പൊ­ടി­യി­ക്കു­ന്ന­ത­ത്രേ ‘വെ­ണ്ണ­ക്ക­ല്ലി­ലെ’ ഗാ­താ­വി­ന്റെ പാ­ട്ടു്. രാ­ജ­സ­ദ­സ്സിൽ ‘ആ­ടും­ചി­ല­മ്പു­കള്‍ക്കൊ­പ്പി­ച്ച്’ പാടാൻ നിർ­ബ­ന്ധി­ത­നാ­യി, ത­നി­ക്കു­ത­ന്നെ ‘അദമ്യ’നാകെ വീണ അ­വ­ന്റെ ക­ണ്ണീ­രു­റ­ച്ച­ത്രേ വെ­ണ്ണ­ക്ക­ല്ലു­ണ്ടാ­യ­തു്!

“ക­ണ്ണു­നീർ­ത്തു­ള്ളി­യോ കാ­ല­ത്തിൻ ശീതത്തില്‍-​

ക്ക­ല്ലാ­യു­റ­ച്ചു വ­ളർ­ന്നു വന്നു.

മ­ന്നി­ലെ­മ്പാ­ടും പ­ര­ന്നു, നാം വെണ്ണക്ക-​

ല്ലെ­ന്നു വി­ളി­പ്പ­ത­തി­നെ­യ­ത്രേ!”

ഗാ­താ­വി­നു് (ക­വി­ക്കു്) അ­ഭി­ല­ഷ­ണീ­യ­മാ­യ ഗാനം ക­ണ്ണീ­രി­ന്റേ­താ­ണെ­ന്നു കൂടി വ­രി­കള്‍ക്കി­ട­യി­ലൂ­ടെ അ­ക്കി­ത്തം പ­റ­ഞ്ഞു­വ­യ്ക്കു­ന്നു­ണ്ടു് ഇ­ക്ക­വി­ത­യിൽ. അ­ക്കി­ത്തം ക­ണ്ണീ­രി­ന്റെ ക­വി­യാ­യ­തിൽ എ­ന്ത­ത്ഭു­തം?

എ­ന്തി­നു വേ­ണ്ടി­യാ­ണു കവി തന്റെ ക­വി­ത­യിൽ ആ­ദ്യ­ന്തം ഈ അ­ശ്രു­പ്ര­തി­ഷ്ഠാ­പ­നം ന­ട­ത്തു­ന്ന­തു്? ഈ ചോ­ദ്യ­ത്തി­ന്റെ ഉ­ത്ത­ര­വും അ­ക്കി­ത്തം തന്നെ പറയും. സ­ങ്ക­ട­ത്തി­ന്റെ പ്ര­തി­ബിം­ബം മാ­ത്ര­മ­ല്ല അ­ക്കി­ത്ത­ത്തി­നു ക­ണ്ണു­നീർ. അതു് ജീ­വി­ത­ത്തി­ന്റെ തി­രി­ച്ച­റി­വും വെ­ളി­ച്ച­വും കൂ­ടി­യാ­ണു്. ഈ ക­ണ്ണു­നീർ താ­നാ­യി സർ­ഗ്ഗ­ക്രി­യ­യിൽ കൊ­ണ്ടു­വ­ന്ന­ത­ല്ല. അതു് ചി­ര­ന്ത­ന­മാ­ണു്. അതു് അ­മൃ­തോ­പ­മ­വു­മാ­ണു്.

“ആ­യി­ര­മ­ശ്രു­ത­രം­ഗി­ണി ചേ­രു­മൊ­രാ­ഴി

ക­ട­ഞ്ഞി­ട്ടു­ള­വാ­യീ

ഒ­രു­വ­ര­സൗ­ഭ­ഗ­മൊ­രു­വ­ര­സൗ­ഭ­ഗ­മൊ­രു സുധ

പൊ­രു­ളിൻ പൊ­രുള്‍പോ­ലെ”

എ­ന്നും “ആ­യി­ര­മാ­യി­ര­മാ­ണ്ടി­നു മു­ന്നാ­ല­യ­ത്തം തൽ പീ­യു­ഷം” എ­ന്നും പ­റ­ഞ്ഞു­കൊ­ണ്ടാ­ണു് അ­ക്കി­ത്തം തന്റെ ക­വി­ത­യി­ലെ ക­ണ്ണീ­രി­നെ സ­മാ­ശ്ലേ­ഷി­ക്കു­ന്ന­തു്.

(‘ഭാ­ര­തീ­യ­ന്റെ ഗാനം’—ഇ­ടി­ഞ്ഞു പൊ­ളി­ഞ്ഞ ലോകം)

മാ­ത്ര­മ­ല്ല, ഊറി വ­രു­ന്ന ഈ ക­ണ്ണീ­രി­നെ ലോ­ക­ത്തെ ജ­യി­ക്കാ­നു­ള്ള മൗ­ക്തി­ക­വു­മാ­ക്കു­ന്നു­ണ്ടു് കവി തന്റെ ക­വി­ത­യിൽ.

“ഊറും ക­ണ്ണീർ തനിയേ മു­ത്താ­യ്

മാ­റു­ന്നു­ണ്ടാ മു­ത്താ­ലേ

നമ്മൾ ജ­യി­പ്പൂ ശോ­ക­ത്തെ­സ്സ­ഖി

നമ്മൾ ജ­യി­പ്പൂ നാ­ക­ത്തെ”

ഒ­രി­ട­ത്തു് ക­ണ്ണു­നീ­രി­നെ കവി ഇ­ങ്ങ­നെ സു­ധ­യും മൗ­ക്തി­ക­വു­മാ­ക്കു­മ്പോൾ അതേ ക­ണ്ണീ­രി­നെ മ­നു­ഷ്യ­ന്റെ അ­ന്ത­രാ­ത്മാ­വി­നു­ള്ള ഭേ­ഷ­ജ­വു­മാ­ക്കു­ന്നു­ണ്ടു് അ­ദ്ദേ­ഹം.

“ആവോ ത­മ­സ്സാൽ­ത്ത­ള­രു­മെൻ നേത്രത്തി-​

ലാ­വിർ­ഭ­വി­ക്കു­ന്ന ക­ണ്ണു­നീ­രേ

നീയാവാമിജ്ജഡബ്രഹ്മാണ്ഡ-​

കോ­ടി­യിൽ ജീ­വാ­തു

ക­ത്തി­യി­ടു­ന്ന സൂ­ര്യന്‍!”

സ്ര­വ­ണ­മാ­ത്ര­യിൽ ത­നി­ക്കു് സൗ­ര­മ­ണ്ഡ­ലം കാ­ണി­ച്ചു­ത­ന്ന അതേ ക­ണ്ണീ­രി­നെ കവി ജീ­വ­നൗ­ഷ­ധം ആ­ക്കു­ന്നു ‘വെ­ളി­ച്ചം തി­ര­ഞ്ഞു്’ എന്ന ക­വി­ത­യിൽ. (ഇ­ടി­ഞ്ഞു­പൊ­ളി­ഞ്ഞ ലോകം)

എ­ങ്കി­ലും മ­നു­ഷ്യ­ന്റെ വ­റ്റാ­ത്ത ക­ണ്ണു­നീ­രി­നെ പ്രതി കവി ആ­കു­ല­നാ­ണു്. ആരാണീ ക­ണ്ണു­നീ­ര­ത്ര­യും മ­നു­ഷ്യ­നിൽ നി­റ­ച്ചു വെ­ച്ചി­രി­ക്കു­ന്ന­തു് ?

“മി­ന്നും സ്ഫ­ടി­ക­പാ­ത്ര­ത്തിൽ

നി­റ­ച്ചു വെ­ച്ചി­രി­ക്കു­ന്നു

നി­ന്ന­ശ്രു­ക­ണ­മൊ­ക്കെ­യും

മു­ന്നി­ല­ജ്ഞാ­ത പൂ­രു­ഷന്‍!”

എ­ന്താ­ണീ­യ­ശ്രു­ക്കൾ ഒ­രി­ക്ക­ലും വ­റ്റാ­ത്ത­തു്?

“ഉ­റ­ച്ചു മു­ത്താ­യ്ത്തീർ­ന്നൂ നി­ന്ന­ശ്രു

കാ­റ്റേ­റ്റ­മാ­ത്ര­യില്‍

‘കാരണം?’ ഞാ­നു­മാ­വി­സ്മ­യ­ത്താൽ

സ്ത­ബ്ദ്ധൻ യു­ഗ­ങ്ങ­ളാ­യ്”

ഒ­രു­പ­ക്ഷേ, ചു­ഴി­ഞ്ഞും ചാ­ഞ്ഞും ചെ­രി­ഞ്ഞും നോ­ക്കി­യി­ട്ടും ഇ­ഴ­വേര്‍പെ­ട്ടു കി­ട്ടാ­ത്ത ഈ ക­ണ്ണു­നീ­രി­ന്റെ പ്ര­ഭ­വ­സ്ഥാ­ന­ങ്ങൾ അ­ന്വേ­ഷി­ക്കാ­നു­ള്ള വി­നീ­തോ­ദ്യ­മ­ങ്ങൾ കൂ­ടി­യാ­ണു് അ­ക്കി­ത്ത­ത്തി­ന്റെ ക­ണ്ണീർ ക­വി­ത­കള്‍. ജ­നി­മൃ­തി­ക­ളു­ടെ നി­ഗൂ­ഢ­വി­സ്മ­യ­ങ്ങൾ പോ­ലെ­ത്ത­ന്നെ പ്ര­ഹേ­ളി­കാ­സ്വ­ഭാ­വ­മാർ­ന്ന­താ­ണു് മാ­നു­ഷ­ശോ­ക­വും എ­ന്നാ­വു­മോ ക­ണ്ണു­നീ­രി­നെ മുൻ­നിർ­ത്തി അ­ക്കി­ത്തം പറയാൻ ശ്ര­മി­ക്കു­ന്ന­തു്?

ഏ­കാ­ത്മ­ക­വും ഏ­കാ­ന്ത­വു­മാ­യ ദുഃ­ഖ­ത്തിൽ വിലയം കൊ­ള്ളു­ന്ന­തോ, വൈ­യ­ക്തി­കം മാ­ത്ര­മോ അല്ല അ­ക്കി­ത്തം ക­വി­ത­ക­ളി­ലെ അ­ശ്രു­പ്ര­വാ­ഹം. പൊ­ഴി­ച്ചു­ക­ള­യേ­ണ്ട ക­ണ്ണു­നീർ പൊ­ഴി­ച്ചു­ത­ന്നെ ക­ള­യേ­ണ്ട ദുഃ­ഖ­മാ­ണു്. തന്റെ മാ­ത്ര­മ­ല്ല സകല മ­നു­ഷ്യ­രു­ടെ­യും തി­ര്യ­ക്കു­ക­ളു­ടെ­യും സ­ങ്ക­ട­മാ­ണു് അ­ക്കി­ത്തം ക­വി­ത­യിൽ പൊ­ഴി­ച്ചു­ക­ള­യു­ന്ന­തു്. ‘നീ­ലി­യാ­ട്ടി­ലെ ത­ണ്ണീർ­പ്പ­ന്തല്‍’ എന്ന ക­വി­ത­യിൽ (മ­നഃ­സാ­ക്ഷി­യു­ടെ പൂ­ക്കള്‍) മൂസ എ­ന്ന­യാൾ തന്റെ അ­ന­പ­ത്യ­ദുഃ­ഖം മ­റ­ച്ചു­വ­യ്ക്കു­ന്ന­തി­നാ­യി ത­ണ്ണീർ­പ്പ­ന്തൽ ന­ട­ത്തു­ന്നു. പൊ­ടു­ന്ന­നെ “മ­ക്ക­ളി­ല്ലേ?” എന്ന ഒ­റ്റ­ച്ചോ­ദ്യ­ത്തി­നു മു­ന്നി­ലാ­ണു് അ­യാള്‍ക്കു് താ­ന­ട­ക്കി­വ­ച്ചി­രു­ന്ന അ­ശ്രു­ക്ക­ള­ത്ര­യും പൊ­ഴി­ച്ചു­ക­ള­യേ­ണ്ടി­വ­ന്ന­തു്.

“ഒ­ഴു­കി­ച്ചേ­രും ധാ­രാ­വ­ഹി­യാം കണ്ണീരില-​

ന്നെ­ഴു­തി­ക്ക­ണ്ടേ­നൊ­രു മൂർ­ത്തി­മ­ദ്വി­ഷാ­ദ­ത്തെ!”

വ­രി­കള്‍ക്കൊ­ടു­വി­ലെ മൂർ­ത്തി­മ­ദ്വി­ഷാ­ദം വി­ഷാ­ദ­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­യും ഒരു മൂർ­ത്തി­യു­ടേ­തി­നു സ­മാ­ന­മാ­യ വി­ഷാ­ദ­വു­മാ­യി­ത്തീ­രു­ന്നു അ­ക്കി­ത്ത­ത്തി­ന്റെ കൃ­ത­ഹ­സ്ത­ത­യ്ക്കു­മു­ന്നിൽ.

അ­ന്ന­ന്ന­ത്തെ കൊ­റ്റി­നു വക ക­ണ്ടെ­ത്താൻ വേ­ണ്ടി ഓ­ത്തു­വാ­യ് കൊ­ണ്ടു് മീ­നു­മി­റ­ച്ചി­യും വി­ഴു­ങ്ങേ­ണ്ടി­വ­ന്ന പ­ണ്ട­ത്തെ മേ­ശാ­ന്തി­ക്കു് ഭൗതിക ജീ­വി­ത­ത്തി­നു­വേ­ണ്ടി ആ­ത്മീ­യ­ത പണയം വ­യ്ക്കേ­ണ്ടി­വ­രു­ന്ന വി­പ­ര്യ­യം അ­ക്കി­ത്തം തന്റെ പ്ര­കൃ­ഷ്ട­മാ­യ ക­വി­ത­യിൽ കൃ­ത­ത­യോ­ടെ വ­ര­ച്ചു വ­ച്ചി­ട്ടു­ണ്ടു്. ആ­ത്മീ­യ­ത­യോ ഭൗ­തി­ക­ത­യോ ഏ­താ­ണു് മ­നു­ഷ്യൻ മു­റു­കെ­പ്പി­ടി­ക്കേ­ണ്ട­തെ­ന്ന ചോ­ദ്യ­ത്തി­നു­ത്ത­രം തേ­ടാ­നും അ­ക്കി­ത്ത­ത്തി­നു് തന്റെ ക­വി­ത­യു­ടെ എ­ക്കാ­ല­ത്തെ­യും വലിയ രാ­സ­ത്വ­ര­ക­മാ­യ (catalyst) ക­ണ്ണീ­രി­നെ­ത്ത­ന്നെ­യാ­ണു് കൂ­ട്ടു­പി­ടി­ക്കേ­ണ്ടി­വ­രു­ന്ന­തു്.

നാമം ജ­പി­ക്കാൻ നല്‍കി­യ തു­ള­സി­മാ­ല­യു­ടെ കു­രു­ക്കൾ ഊണരി നേ­ടു­ന്ന തി­ര­ക്കിൽ തന്റെ കൈയിൽ നി­ന്നു് ഊർ­ന്നു വീ­ഴു­ക­യാ­ണു്, ‘തു­ള­സി­മാ­ല’ എന്ന ക­വി­ത­യിൽ (ക­ര­ത­ലാ­മ­ല­കം). കു­രു­ക്കൾ മു­ഴു­വൻ ഊർ­ന്നു വീണു് അ­തി­ന്റെ നൂൽ മാ­ത്ര­മാ­യി കാ­ര­ണ­പൂ­രു­ഷ­ന്റെ മു­ന്നിൽ വീ­ണ്ടു­മെ­ത്തി­യാൽ അവിടെ നി­ന്നു് മ­റ്റൊ­ന്നു കി­ട്ടി­യേ­ക്കാം. അ­പ്പോ­ഴും വി­ശ­പ്പു തന്നെ മ­ഥി­ക്കു­ന്നു­ണ്ടാ­കും. വി­ശ­പ്പു് ശാ­ശ്വ­ത­സ­ത്യ­മെ­ന്നി­രി­ക്കേ (“നി­ത്യ­സ­ത്യ­മേ ജ­ന്തു­വിൻ പ­ള്ള­യിൽ ക­ത്തി­നില്‍ക്കു­മ­ന­ശ്വ­ര ശൂ­ന്യ­ത” എ­ന്നു് ‘ക­ല്ലു­ട­യ്ക്കു­ന്ന­വര്‍’—മാ­ന­സ­പൂ­ജ, എന്ന ക­വി­ത­യില്‍) ഭൗ­തി­ക­മാ­യി അ­തി­ന്റെ പൂ­ര­ണ­ത്തി­നു­ദ്യ­മി­ക്കെ­ത്ത­ന്നെ,

“ഊ­ണ­രി­നേ­ടും തി­ര­ക്കി­ലെൻ കയ്യില്‍നി-​

ന്നൂർ­ന്നു വീ­ണീ­ടും തു­ള­സി­ക്കു­രു­ക്ക­ളെ”

“ക­ണ്ണീ­രു­കൊ­ണ്ടു ക­ഴു­കു­ക” എ­ന്ന­തു­മാ­ത്ര­മാ­ണു് ക­ര­ണീ­യം എന്നു കവി പ­റ­യു­മ്പോൾ ഒരേ സമയം ഭൗ­തി­ക­ത­യി­ല­ഭി­ര­മി­ക്കു­ക­യും ആ­ത്മീ­യ­ത­യെ പുറം ത­ള്ളാ­തി­രി­ക്കു­ക­യും ചെ­യ്യു­ന്ന­തി­നു­ള്ള ആ­ധു­നി­ക മ­നു­ഷ്യ­ന്റെ ഉ­പാ­ധി­യാ­യി അ­ക്കി­ത്തം കൂ­ട്ടു പി­ടി­ക്കു­ന്ന­തു് ക­ണ്ണീ­രി­നെ­ത്ത­ന്നെ­യാ­ണു്.

ഒ­രൊ­റ്റ ക­വി­ത­യിൽ­ത്ത­ന്നെ അ­ക്കി­ത്തം ക­ണ്ണീ­രി­നെ ഹര്‍ഷാ­ശ്രു­വാ­യും ത­പ്താ­ശ്രു­വാ­യും ചി­ത്രീ­ക­രി­ക്കു­ന്നു­ണ്ടു്. ‘ക­ട­മ്പിൻ പൂ­ക്കള്‍’ ആണു് ആ കവിത. ഹർഷം പ­ക­രു­ന്ന­തി­നു­പ­ക­രം ആ­ദ്യ­ക­വി­താ സ­ന്ദർ­ഭ­ത്തിൽ സ്വ­പ്ന­ത്തി­ലെ കൃ­ഷ്ണ­ദർ­ശ­നം രാ­ധ­യിൽ ക­ണ്ണീ­രാ­ണു­യിർ­പ്പി­ക്കു­ന്ന­തു്.

“അ­വ­നു­ടെ പ­വി­ഴ­ച്ചു­ണ്ടെൻ

ക­വി­ള­ത്തു­ര­സും നേരം

എ­ന്നു­ടെ ക­ണ്ണു­നി­റ­ഞ്ഞൂ, പീലി-

ക്ക­ണ്ണു­ന­ന­ഞ്ഞും പോയി.”

ജ­ഗ­ന്നി­യാ­ന്താ­വി­ന്റെ മൗ­ലി­യി­ലെ മ­യിൽ­പ്പീ­ലി പ്ര­ണ­യി­നി­യു­ടെ (ഭ­ക്ത­യു­ടെ) അ­ശ്രു­ക്ക­ളാൽ ന­ന­യു­ന്ന ക­വി­ത­യി­ലെ ഈ ചാ­രു­ദൃ­ശ്യം അ­ക്കി­ത്തം ക­വി­ത­യി­ല­ല്ലാ­തെ വേ­റെ­യെ­വി­ടെ കാണും? ജ­ഗ­ത്ചൈ­ത­ന്യ­വും മ­നു­ഷ്യ ചേ­ത­ന­യും ത­മ്മി­ലു­ള്ള ഉ­പ­സ്ഥി­ത സം­യോ­ഗ­മ­ല്ലാ­തെ (close encounter) മ­റ്റെ­ന്താ­ണി­തു്?

തു­ടർ­ന്നു കവി പ­റ­യു­ന്ന ആ­ധു­നി­ക­ഹൃ­ദ­യം തന്റെ ക­ണ്ണു­നീർ (ത­പ്താ­ശ്രു) ആ കാ­രു­ണ്യ­വാ­രി­ധി­ക്കു മു­മ്പിൽ (കൃ­ഷ്ണ­സ­ങ്ക­ല്പ­ത്തി­നു­മു­ന്നില്‍) സ­മർ­പ്പി­ക്കാൻ വേ­ണ്ടി­യു­ള്ള­താ­ണെ­ന്നു പ­റ­യു­ന്നു.

“ഒരു ചെ­റു­തു­ള്ളി­ക്ക­ണ്ണീ­രു­ണ്ട­തു

ക­രു­ണാ­വാ­രി­ധി തൻ തി­രു­മു­മ്പില്‍

അടിയറ വെ­യ്ക്കാൻ വ­ന്നേൻ നിങ്ങളി-​

ലാ­രാ­ന­വ­നെ­ക്ക­ണ്ടാ­യോ?”

പ്ര­കൃ­ഷ്ട­വും അ­ല്ലാ­ത്ത­തു­മാ­യ ഒ­ട്ടേ­റെ ക­വി­ത­ക­ളിൽ അ­ക്കി­ത്തം തന്റെ ക­വി­ത­യു­ടെ അ­വി­ഭാ­ജ്യ­ഘ­ട­ക­മാ­യി ക­ണ്ണീ­രി­നെ പ്ര­തി­ഷ്ഠി­ക്കു­മ്പോ­ഴും ക­ണ്ണു­നീർ എന്ന വാ­ക്കു തന്നെ പ­രാ­മൃ­ഷ്ട­മ­ല്ലാ­ത്ത ക­വി­ത­ക­ളിൽ പോലും മി­ഴി­നീ­രി­നെ തന്റെ ക­വി­ത­യി­ലൂ­ടെ അ­ടി­യൊ­ഴു­ക്കാ­ക്കി നിർ­ത്താൻ അ­ക്കി­ത്തം ന­ട­ത്തു­ന്ന ബോ­ധ­പൂർ­വ്വ­മാ­യ ഉ­ദ്യ­മ­ങ്ങ­ളും പ്ര­സ­ക്ത­മ­ത്രേ!

‘ഇ­രു­പ­താം നൂ­റ്റാ­ണ്ടി’ലെ വി­ഖ്യാ­ത­മാ­യ ആ വ­രി­ക­ളി­ല്ലേ?

“നി­ര­ത്തിൽ കാക്ക കൊ­ത്തു­ന്നു

ചത്ത പെ­ണ്ണി­ന്റെ ക­ണ്ണു­കള്‍

മുല ചപ്പി വ­ലി­ക്കു­ന്നു

ന­ര­വർ­ഗ്ഗ­ന­വാ­തി­ഥി”

എ­ന്ന­തു്. എ­വി­ടെ­യു­ണ്ടി­തിൽ ക­ണ്ണു­നീർ എന്നു ചോ­ദി­ച്ചാൽ ആ വരികൾ അ­നു­വാ­ച­ക­ഹൃ­ദ­ന്ത­ങ്ങ­ളിൽ ബാ­ക്കി­വ­യ്ക്കു­ന്ന­താ­ണു് അ­ന്യ­നു­വേ­ണ്ടി അ­ക്കി­ത്തം പൊ­ഴി­ക്കു­ന്ന ക­ണ്ണു­നീർ എ­ന്നു് ഉ­ത്ത­രം പ­റ­യേ­ണ്ടി വരും.

അ­ക്കി­ത്തം എന്ന മ­നു­ഷ്യൻ ത­ക­ഴി­യോ­ടും ഉ­റൂ­ബി­നോ­ടും മം­ഗ­ളോ­ദ­യ­ത്തി­ലെ ഗോ­പാ­ലൻ നാ­യ­രോ­ടു­മൊ­പ്പം ഊ­ണു­ക­ഴി­ഞ്ഞു­വ­രു­മ്പോൾ ന­ട്ടു­ച്ച­യ്ക്കു തൃശൂർ റൗ­ണ്ടിൽ കണ്ട ദാ­രു­ണ­ദൃ­ശ്യം തന്റെ അ­ന്തർ­മ­ണ്ഡ­ല­ങ്ങ­ളിൽ രാ­സ­പ­രി­ണാ­മ വി­ധേ­യ­മാ­യി ‘ഇ­തി­ഹാ­സ’ത്തിൽ വ­രി­ക­ളാ­യെ­ത്തു­മ്പോൾ അതു കു­റെ­ക്കൂ­ടി ഭീ­തി­ദ­വും ദാ­രു­ണ­വും ഇ­ന്ത്യൻ വ്യ­വ­സ്ഥി­തി­ക­ളെ­ക്കു­റി­ച്ചു­ള്ള ചോ­ദ്യം ചെ­യ്യ­ലു­മാ­വു­ന്നു. മ­രി­ച്ച ഒരു സ്ത്രീ­യു­ടെ ക­ണ്ണി­ലു­ണ്ടാ­യി­രു­ന്ന വെ­ളി­ച്ച­മാ­ണു് ഒരു തി­ര്യ­ക്കു് കൊ­ത്തി­യെ­ടു­ക്കു­ന്ന­തു്. സ്ത­ന്യ­പ വ­റ്റി­യ, ജീ­വ­ന­റ്റ, ഒരു മു­ല­ഞെ­ട്ടിൽ അ­തു­ണ്ടെ­ന്നു ക­രു­തി­യാ­ണു് ഒരു ന­വ­ജാ­ത­ശി­ശു തന്റെ പ­ശി­യ­ട­ക്കാ­നാ­യി അതു വ­ലി­ച്ചെ­ടു­ക്കാൻ ഉ­ദ്യ­മി­ക്കു­ന്ന­തു്. ഉ­ള്ള­ട­രു­ക­ളിൽ രോ­ഗ­വും പീ­ഡ­യും ദാ­രി­ദ്ര്യ­വും വി­കൃ­ത­ചി­ത്രം വ­ര­ച്ചു വച്ച ഈ ഉ­പ­ഗ്ര­ഹ­ചി­ത്ര­സ­മാ­ന­മാ­യ ദൃ­ശ്യം (aerial picture) അ­ന്യ­നോ­ടു­ള്ള ആ­ത്മാ­നു­താ­പ­ത്തി­ല­ധി­ഷ്ഠി­ത­മാ­യ ക­ണ്ണു­നീ­ര­ല്ലാ­തെ മ­റ്റെ­ന്താ­ണു്?

പൂർ­ണ്ണ­മാ­യും അർ­ത്ഥ­ക­ല്പ­ന­കൾ വ്യ­വ­ച്ഛേ­ദി­ച്ചു നൽ­കാ­ത്ത (നൽകാൻ പാ­ടി­ല്ലാ­ത്ത) ‘ഇ­തി­ഹാ­സ’ത്തി­ലെ തന്നെ

“അ­രി­വെ­പ്പോ­ന്റെ തീയില്‍ച്ചെ-​

ന്നീ­യാം പാറ്റ പ­തി­ക്ക­യാല്‍

പി­റ്റേ­ന്നി­ട­വ­ഴി­ക്കു­ണ്ടില്‍

കാ­ണ്മൂ ശി­ശു­ശ­വ­ങ്ങ­ളെ”

എന്ന വ­രി­ക­ളി­ലും നി­ലീ­ന­മാ­യി നി­ല­കൊ­ള്ളു­ന്ന­തു് മ­നു­ഷ്യ­കു­ല­ത്തെ മുൻ­നിർ­ത്തി ക­ണ്ണു­നീ­രി­നെ പ്ര­തി­യു­ള്ള അ­ക്കി­ത്ത­ത്തി­ന്റെ ഉ­ദ്വി­ഗ്ന­ത­ക­ള­ല്ലോ? ഒരു വ­സ്തു­വി­നെ­ക്കു­റി­ച്ചു് (അശ്രു) ഒ­ട്ടും പ­രാ­മര്‍ശി­ക്കാ­തെ, ആ വ­സ്തു­വി­ന്റെ സ്വ­ഭാ­വം വ­രി­ക­ളി­ലാ­രോ­പി­ക്കു­ന്ന ഈ ഒരു മാ­ന്ത്രി­ക­ത, ക­വി­യു­ടെ ധർ­മ്മ­ബോ­ധ­ത്തിൽ നി­ന്നും ഉ­ട­ലെ­ടു­ക്കു­ന്ന­ത­ല്ലാ­ത്ത മ­റ്റെ­ന്താ­ണു്?

‘സ്പർ­ശ­മ­ണി’കളിൽ പ­റ­യു­ന്ന­പോ­ലെ ത­ന്നിൽ തളം കെ­ട്ടി­നി­ന്ന സ്ഥാ­വ­ര­മാ­യ അ­ശ്രു­ക്ക­ളേ­ക്കാൾ അ­ന്യ­ന്റെ കാ­രി­രു­മ്പോ­ളം കനത്ത ത­പ്താ­ശ്രു­ക്ക­ളെ­യ­ത്രേ ഒ­രു­പ­ക്ഷേ, ഇ­ക്ക­വി തന്റെ ധർ­മ്മ­വ്യ­സ­ന­മാർ­ന്ന ന­ണു­ത്ത കാ­വ്യ­സ്പര്‍ശം കൊ­ണ്ടു് ഹി­രൺ­മ­യ­മാ­ക്കി മാ­റ്റു­ന്ന­തു്.

“കൈ­യിൽ­പ്പി­ടി­ച്ച­തെ­ഴു­ത്താ­ണി­ത­ന്നെ­യോ

കാ­രി­രു­മ്പാ­യ്ത്തീർ­ന്ന ക­ണ്ണീ­രോ”

എ­ന്നാ­ണ­ല്ലോ ക­വി­യു­ടെ തന്നെ വാ­ഗ്സാ­ക്ഷ്യം (‘വി­ദ്യാ­രം­ഭം’—മാ­ന­സ­പൂ­ജ).

എ­ന്തു­കൊ­ണ്ടാ­ണു് അ­ക്കി­ത്തം എന്ന വലിയ കവി തന്റെ ക­വി­ത­ക­ളു­ടെ ഒ­ഴി­ച്ചു­കൂ­ടാ­നാ­വാ­ത്ത ല­വ­ണെ­ക­സാ­ര­മാ­യി ക­ണ്ണീ­രി­നെ വി­ടാ­തെ കൂ­ടി­യി­രു­ത്തു­ന്ന­തു്? ദുഃ­ഖ­ത്തി­ന്റെ ചി­ര­സ്ഥാ­യി­ത്വം കവി തന്നെ തന്റെ ഒരു ക­വി­ത­യിൽ പ­റ­യു­ന്നു­ണ്ടു്. “സ­ത്യ­മ­നാ­ദ്യ­വി­ഷാ­ദ­ത­മി­സ്രം താനോ?” (‘ക്വ ഭവൻ?’—മാ­ന­സ­പൂ­ജ) എന്ന തി­രി­ച്ച­റി­വാ­യി­രി­ക്കാം അതു് ഉ­ദ്ഘോ­ഷി­ക്കാൻ ഉ­ന്ന­മി­ക്കു­ന്ന­തു്. അ­തോ­ടൊ­പ്പം തന്നെ ജീ­വി­ത­ത്തി­ലു­ട­നീ­ളം പ­രി­ച­രി­ച്ച ധർ­മ്മ­വ്യ­സ­നി­ത­യും ആവാം ഈയൊരു തി­രി­ച്ച­റി­വി­ലേ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യെ ന­യി­ച്ച­തു്.

ക­ണ്ണു­നീർ ത­രു­ന്ന തി­രി­ച്ച­റി­വി­നെ­ക്കു­റി­ച്ചു് പ്രാ­ണാ­യാ­മം എന്ന ക­വി­ത­യി­ലും (മാ­ന­സ­പൂ­ജ) അ­ക്കി­ത്തം പ­റ­യു­ന്നു­ണ്ടു്.

“ക­ണ്ണു­നീര്‍കൊ­ണ്ടു കു­തിർ­ത്തി­ക്കു­ഴ­ച്ചൊ­രു

മ­ണ്ണു­രു­ള­യ്ക്കു മേ­ല­ല്ലോ

മു­റ്റി­ത്ത­ഴ­ച്ചു­വ­ള­രു­ന്നു നമ്മൾ തന്‍

മു­ജ്ജ­ന്മ­സൗ­ഹൃ­ദാ­വേ­ശം.”

ക­ണ്ണു­നീർ ന­ന­ച്ചു കു­ഴ­ച്ച മ­ണ്ണിൽ വ­ള­രു­ന്ന സൗ­ഹൃ­ദ­ത്തി­ന്റെ ഓരോ ചി­ന­പ്പും ഓരോ പുതിയ വെ­ളി­ച്ച­മ­ത്രേ ന­മു­ക്കു പ്ര­ദാ­നം ചെ­യ്യു­ന്ന­തു്.

“ഓരോ ചി­ന­ച്ച­ത്തിൻ ക­മ്പി­ലും

പൂ­ക്കു­ന്ന­തോ­രോ പുതിയ വെ­ളി­ച്ചം”

എ­ക്കാ­ല­ത്തും അ­ക്കി­ത്തം ക­വി­ത­യു­ടെ താ­യ്ത്ത­ടി വേർ­പി­രി­ഞ്ഞു് ദ്വി­മു­ഖ­ഭാ­വ­മാർ­ന്ന­തു് (dichotomous) ക­ണ്ണീ­രു­റ­യു­ന്ന അ­ധർ­മ്മ­ത്തി­ലേ­ക്കും പു­ഞ്ചി­രി കാ­യ്ക്കു­ന്ന ധർ­മ്മ­ത്തി­ലേ­ക്കും ആ­യി­രു­ന്നു.

അ­ക്കി­ത്ത­ത്തി­ന്റെ കാ­വ്യ­സ­പ­ര്യ എ­ന്നെ­ന്നും ഒരു ധർ­മ്മ­സ­മ­ര­മാ­യി­രു­ന്നു. ‘ധർ­മ്മ­സ­മ­രം’ (നിമിഷ ക്ഷേ­ത്രം) എന്ന ക­വി­ത­യിൽ അ­ക്കി­ത്തം അതു പ­റ­യു­ന്നു­ണ്ടു്.

“ധർ­മ്മം ധർ­മ്മം ധർ­മ്മം

തു­രു­തു­രെ വ­ന്നെ­ന്റെ വീ­ടു­വ­ള­യു­ന്നു

അ­വ­യൊ­ടു പൊ­രു­താ­നാ­യ് ഞാന്‍

കാക്ക ക­ര­ഞ്ഞാൽ­പ്പി­ട­ഞ്ഞെ­ണീ­ക്കു­ന്നു”

(ധർ­മ്മം എന്ന പ­ദ­ത്തി­ന്റെ ആ­ദ്യ­പാ­ദ­ത്തി­ലെ ആ­വർ­ത്ത­നം മറ്റു വാ­ക്കു­കൾ കി­ട്ടാ­ഞ്ഞ­ല്ല അതു് ത­നി­ക്ക­ത്ര­മേൽ പ്രി­യ­ങ്ക­ര­മാ­ണെ­ന്നു കാ­ട്ടാൻ വേ­ണ്ടി കൂ­ടി­യാ­ണു്)

സാ­ധാ­ര­ണ മ­നു­ഷ്യ­നു പ്ര­ത്യ­ക്ഷ­ത്തിൽ അ­ധർ­മ്മ­മ­ല്ലാ­ത്ത പലതും അ­ക്കി­ത്ത­ത്തി­നു് അ­ധർ­മ്മ­മാ­യി­രു­ന്നു. ‘കാ­ട്ടെ­ലി’കളിൽ (നിമിഷ ക്ഷേ­ത്രം) അവയെ

“ത­ല്ലി­ടു­മ്പോൾ തെ­റി­ക്കു­ക­യി­ല്ല­യോ

തെ­ല്ലു­ചെ­ന്നി­ണ­മെ­ന്റെ ദേ­ഹ­ത്തി­ലും?”

എന്ന ധർ­മ്മ­ചി­ന്ത­യും പാല്‍വേ­ണ­മെ­ന്നു­ള്ള­തു കൊ­ണ്ടു് ഇ­റ­ച്ചി ഉ­പേ­ക്ഷി­ച്ചു­കൂ­ടെ എ­ന്നു­ള്ള ചോ­ദ്യ­വും (‘കോ­ലാ­ടു­കള്‍’—നി­മി­ഷ­ക്ഷേ­ത്രം) ഓ­ട­ക്കു­ഴ­ലി­ല­ല്ലേ വേ­ട്ടാ­ളൻ കൂ­ടു­വെ­ച്ചു­ള്ളൂ; തന്റെ തൊ­ണ്ട­യിൽ കൂ­ടു­വെ­ച്ചി­ല്ല­ല്ലോ, അ­തു­കൊ­ണ്ടു് അതിനെ എ­ന്തി­നു കൊ­ല്ല­ണം എന്ന ചോ­ദ്യ­വു­മെ­ല്ലാം ക­വി­യു­ടെ ധർ­മ്മ­ചി­ന്തോ­പാ­സ­ന­യു­ടെ നി­ദർ­ശ­ന­ങ്ങ­ളാ­ണു്.

അ­ധർ­മ്മ­ത്തെ അ­പ­ല­പി­ക്കു­ക എ­ന്ന­തു ത­ന്നെ­യാ­ണു് ക­വി­ക്കു ധർ­മ്മ­പാ­ല­നം. മ­നു­ഷ്യ­ന്റെ നി­ത്യ­സ്ര­വ­ന്തി­യാ­യ അ­ശ്രു­വി­നെ തന്റെ ക­വി­ത­യി­ലു­ട­നീ­ളം പ്ര­തി­ഷ്ഠി­ച്ചും അതിനെ സൂ­ക്ഷ്മ­വേ­ദി­യാ­യ തന്റെ വ­രി­കള്‍ക്കി­ട­യിൽ വി­ന്യ­സി­ച്ചു­മാ­ണു് അ­ക്കി­ത്തം തന്റെ അ­ധർ­മ്മ­ത്തി­നെ­തി­രാ­യു­ള്ള പോ­രാ­ട്ടം സാ­ധ്യ­മാ­ക്കു­ന്ന­തു്.

പ്ര­ത്യ­ക്ഷ­മാ­യ പോ­രി­നു് കെൽ­പ്പി­ല്ലാ­തെ വ­രു­മ്പോൾ മ­റ്റെ­ന്ത­ല്ല ക­വി­ക്കു് ക­ര­ണീ­യം? അ­ത്ര­ത­ന്നെ സു­വി­ദി­ത­ല്ലാ­ത്ത തന്റെ ക­ണ്ണു­നീര്‍ക്ക­വി­ത­ക­ളിൽ പ്പോ­ലും അ­ക്കി­ത്തം ശ്ര­ദ്ധ­യോ­ടെ­യും പ്ര­തി­ബ­ദ്ധ­ത­യോ­ടെ­യും ആണു് അ­ശ്രു­വി­ന്റെ പ­രി­ച­ര­ണം സാ­ധ്യ­മാ­ക്കു­ന്ന­തു്. മു­റു­കെ­പ്പി­ടി­ക്കാൻ ഒരു ധർ­മ്മ­ബോ­ധ­മു­ണ്ടെ­ങ്കില്‍, അതിനെ വ­രി­ക­ളി­ലേ­റ്റി, ഒരു ഈ­ടു­വ­യ്പാ­യി വരും ത­ല­മു­റ­യ്ക്കു് ക­വി­ത­യി­ലൂ­ടെ പ­കർ­ന്നു­നൽ­കാ­നാ­വു­മെ­ങ്കിൽ കവി എ­ന്തി­നു് ആ­ക്ടി­വി­സ്റ്റ് ആകണം?

“ക­ര­ളി­ലു­ദി­പ്പൂ നി­ഭൃ­തം

ക­ണ്ണീ­രി­ലെ മർ­ത്ത്യ­ജ­ന്മ­സാ­യൂ­ജ്യം”

(അ­തേ­ക­വി­ത)

എന്ന ആ­ത്യ­ന്തി­ക­ത­യി­ലേ­ക്കു് കവി ഒ­ടു­വി­ലെ­ത്തി­ച്ചേ­രു­ന്ന­തു് അ­ങ്ങ­നെ­യാ­ണു്.

കു­ഴി­ച്ചി­ട­ത്തും കു­ഴി­ക്കാ­ത്ത­ത്തി­ട­ത്തും ക­ണ്ണീ­രി­ന്റെ ഉ­റ­വു­ചാ­ലു­കൾ ക­ണ്ടെ­ത്തു­ന്ന അശ്രു പ­ര്യ­വേ­ക്ഷ­ക­നാ­യ ഇ­ക്ക­വി­ക്കു് ക­ണ്ണീർ ക­ണ്ടെ­ത്താ­നാ­വാ­ത്ത ഒരേ ഒരിടം ധർ­മ്മ­പാ­ല­ന രം­ഗ­ങ്ങ­ളാ­ണു്.

“എ­ന്നി­ട്ടും പൊ­ടി­വീ­ല ക­ണ്ണു­നീർ ഗിരികളെ-​

യെ­ന്ന­പോൽ സ്വധർമ്മരേണുക്കളെ-​

ത്താ­ണ്ടി­പ്പോ­കെ”

(‘പുഴു’—സ­ഞ്ചാ­രി­കള്‍)

സ­ന്ദേ­ശം രേ­ഖീ­യ­വും (linear) വ്യ­ക്ത­വും (clear) ആണു്. ധർ­മ്മ­പാ­ല­ന­മ­ത്രേ ദുഃ­ഖ­വി­നാ­ശ പ­രി­ഹാ­രം!

ധർ­മ്മ­മെ­ന്തെ­ന്ന­റി­ഞ്ഞു­കൊ­ണ്ടു­ള്ള അ­ധർ­മ്മാ­നു­ഷ്ഠാ­നം (“ജാ­നാ­മി ധർ­മ്മം ന ചമേ പ്ര­വൃ­ത്തി; ജാ­നാ­മ്യ­ധർ­മ്മം ന ചമേ നി­വൃ­ത്തി”—ധൃ­ത­രാ­ഷ്ട്ര വചനം) വെ­ല്ലു­വി­ളി­യാ­കു­ന്നി­ട­ത്തു് ഗു­ഹ­ക­ളി­ലൊ­ളി­ച്ചി­രി­ക്കു­ന്ന ധർ­മ്മ­ത്തെ തേ­ടാ­തെ (“ധർ­മ­സ്യ തത്വം നി­ഹി­തം ഗു­ഹാ­യാം”) ദുഃ­ഖ­ത്തി­നു് (അ­ശ്രു­വി­നു്) മ­റു­വാ­ക്കാ­യി ധർ­മ്മാ­നു­ഷ്ഠാ­നം ന­ട­ത്താ­നാ­ണു് അ­ക്കി­ത്ത­ത്തി­ന്റെ ആ­ഹ്വാ­നം. ഹ്ര­സ്വ­മാ­യ തന്റെ ‘വാ­ഴ്‌­വ്’ പ്ര­പ­ഞ്ച­സ്ര­ഷ്ടാ­വി­നു­ള്ള ‘സാ­ഷ്ടാം­ഗ­ന­മ­സ്കാ­ര’മാ­കു­ന്ന­തും ഈ ധർ­മ­പാ­ല­ന­ത്തെ മു­റു­കെ പി­ടി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു്. ക­ണ്ണു­നീ­രി­നെ വെ­ല്ലു­വാൻ ധർ­മ്മ­പാ­ല­നം എന്ന സ­ങ്കേ­തം ഉ­ണ്ടെ­ന്ന തി­രി­ച്ച­റി­വു് അ­ക്കി­ത്ത­ത്തി­നു ല­ഭി­ക്കു­ന്ന­തു് വി­ട്ടു­വീ­ഴ്ച­യി­ല്ലാ­ത്ത അ­തി­ന്റെ ആ­ച­ര­ണ­ത്തി­ലൂ­ടെ­ത്ത­ന്നെ­യാ­ണു്. മ­റ്റേ­തു ക­വി­ക്കു­ണ്ടാ­കും ധർ­മ­പാ­ല­ന­ത്തെ­പ്പ­റ്റി ഇ­ങ്ങ­നെ പ­റ­യാ­നു­ള്ള ച­ങ്കൂ­റ്റം?

“ലോ­ക­ത്തെ തി­രി­ച്ച­റി­യ­ലാ­ണു് കവിത; ജീ­വി­ത­ത്തെ യാർ­ത്ഥ്യ­ത്തോ­ടു ബ­ന്ധി­പ്പി­ക്കാ­നു­ള്ള തനതായ മാർ­ഗ്ഗം (Poetry is an awareness of the world; a particular way of relating to reality) എ­ന്നു് ആ­ന്ദ്രെ തര്‍ക്കോ­വ്സ്ക്കി; Sculpting in time-​ൽ പ­റ­യു­ന്നു. ക­ണ്ണു­നീർ എന്ന ഒ­റ്റ­രൂ­പ­ക­ത്തെ മുൻ­നിർ­ത്തി ജീ­വി­ത­ത്തെ­യും ക­വി­ത­യെ­യും പു­നർ­നിർ­വ­ചി­ച്ചു തി­രി­ച്ച­റി­ഞ്ഞ ഒ­രേ­യൊ­രു കവിയേ മ­ല­യാ­ള­ത്തി­ലു­ള്ളൂ. അ­ദ്ദേ­ഹ­ത്തി­ന്റെ പേരു് അ­ക്കി­ത്തം അ­ച്യു­തൻ ന­മ്പൂ­തി­രി എന്നു ത­ന്നെ­യാ­ണു്.

ക­ണ്ണു­നീ­രി­ന്റെ ഉറവിൽ താൻ ന­ക്ഷ­ത്ര­ങ്ങ­ളെ ക­ണ്ടെ­ത്തു­ന്നു എന്നു പ­റ­യു­ന്നു അ­ക്കി­ത്തം തന്റെ ‘നി­ത്യ­ത­യു­ടെ മ­ന്ത്രം’ (ആ­ല­ഞ്ഞാ­ട്ട­മ്മ) എ­ന്ന­ക­വി­ത­യിൽ. ക­വി­ത­യു­ടെ ഏ­ക­കാ­ച­ത്തി­ലൂ­ടെ വി­ദൂ­ര­സ്ഥ­മാ­യ ധർ­മ്മ­ത്തി­ന്റെ­യും സ­മീ­പ­സ്ഥ­മാ­യ അ­ശ്രു­വി­ന്റെ­യും വി­ശ്ലേ­ഷി­ത­ദർ­ശ­നം അ­ക്കി­ത്തം ക­വി­ത­യു­ടെ അനേക ദൗ­ത്യ­ങ്ങ­ളി­ലൊ­ന്നാ­കു­ന്നു.

ക­ണ്ണീ­രു­പോ­ലെ തെ­ളി­ച്ച­മു­ള്ള വെ­ള്ളം എ­ന്നൊ­രു പ്ര­യോ­ഗം പ്രാ­ദേ­ശി­ക മ­ല­യാ­ള­ത്തി­ലു­ണ്ടു്. ക­ണ്ണീ­രി­നാൽ തെ­ളി­ഞ്ഞ വാ­ക്കു­മാ­ത്ര­മ­ല്ല അ­ക്കി­ത്ത­ത്തി­ന്റേ­തു്. ആ­ച­മ­ശു­ദ്ധി­യു­ള്ള­തും ആ­മ­ഗ്ന­മാ­ക്കും തോറും കാ­വ്യ­പി­പാ­സ വർ­ദ്ധി­പ്പി­ക്കു­ന്ന­തു­മാ­ണ­തു്. പു­നർ­വാ­യ­ന­ക­ളിൽ വി­ഭി­ന്നാർ­ത്ഥ­ദ്യോ­ത­ക­ങ്ങ­ളാ­യ എ­ത്ര­യെ­ത്ര അ­ക്കി­ത്തം ക­വി­ത­ക­ളി­ല്ല? അ­തി­സാ­ധാ­ര­ണ മ­നു­ഷ്യ­രിൽ നി­ന്നും ആണു് അ­ക്കി­ത്തം കവിത ക­ണ്ടെ­ടു­ക്കു­ന്ന­തു് എ­ന്ന­താ­വാം ഇ­തി­ന്റെ ബ­ല­ത­ന്ത്രം. ഒ­രു­പ­ക്ഷേ, അ­ക്കി­ത്തം ക­വി­ത­കൾ മ­ല­യാ­ള­ത്തിൽ ചി­ര­പ്ര­തി­ഷ്ഠ നേ­ടു­ന്ന­തു്; കാ­ല­ത്തെ അ­തി­ജീ­വി­ക്കു­ന്ന­തു മേൽ­പ്പ­റ­ഞ്ഞ സർ­ഗ്ഗ­ചൈ­ത­ന്യം കൊ­ണ്ടും ചി­ര­സ്ഥാ­യി­യാ­യ ജീ­വി­ത­വീ­ക്ഷ­ണം കൊ­ണ്ടും സർ­വ്വ­ത­ല­സ്പര്‍ശി­യാ­യ മ­നു­ഷ്യാ­നു­ഭ­വ­ങ്ങ­ളു­ടെ അ­നു­ധാ­വ­നം കൊ­ണ്ടു­മാ­ണു്.

ക­ണ്ണു­നീർ­ഗ്ര­ന്ഥി­കൾ (Lachrymal Glands) സ്ര­വി­പ്പി­ക്കു­ന്നു എന്നു ശ­രീ­ര­ശാ­സ്ത്രം നിർ­വ്വി­കാ­ര­മാ­യി പ­റ­യു­ന്ന­തി­നു­മ­പ്പു­റ­ത്തെ ക­ണ്ണീ­രാ­ണു് അ­ക്കി­ത്ത­ത്തി­ന്റെ കാ­വ്യ­ഗ്ര­ന്ഥി­കൾ സ്ര­വി­പ്പി­ക്കു­ന്ന­തു്. കവി ബ­ഹു­ഭൂ­രി­പ­ക്ഷ­ത്തി­ന്റെ പ്ര­തി­നി­ധി­കൂ­ടി ആ­യ­തു­കൊ­ണ്ടു് അതു തന്റെ മാ­ത്രം ശോ­ക­ത്തില്‍നി­ന്നു് ആ­വിർ­ഭ­വി­ക്കു­ന്ന­ത­ല്ല. ഭൂ­മി­യി­ലെ സ­മ­സ്ത­മാ­നു­ഷ­രു­ടെ­യും (ചി­ല­പ്പോൾ തി­ര്യ­ക്കു­ക­ളു­ടെ­യും) ക­ണ്ണീ­രു കൂ­ടി­യാ­ണ­തു്. ഈ ക­ണ്ണീ­രി­ന്റെ അ­ടി­യൊ­ഴു­ക്കാ­യി വർ­ത്തി­ക്കു­ന്ന­താ­ക­ട്ടെ ക­വി­യിൽ രൂ­ഢ­മൂ­ല­മാ­യി­രി­ക്കു­ന്ന, ഇ­ടി­വാ­ളു­ക­ളെ­പ്പോ­ലും കൂ­സാ­ത്ത (“ഇ­തി­നു­ള്ളിൽ ഞാൻ ചൂ­ളി­പ്പി­ടി­ച്ചാൽ ചൂ­ള­ന്നു­ന്നു­ണ്ടി­ടി­വാ­ളു­കൾ പോലും വീ­ശു­ന്ന­താ­രാ­യാ­ലും”—ആമ—ക­ര­ത­ലാ­മ­ല­കം) ധർ­മ­പാ­ല­ന വ്യ­ഗ്ര­ത­യും ഹിം­സ­വി­രോ­ധ­വു­മാ­ണു്.

ഏതു ധർ­മ്മ­ത്തി­ന്റെ തത്വം ആണോ നാം ഗു­ഹ­ക­ളിൽ ഒ­ളി­ച്ചു­വെ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു എന്നു പ­റ­യു­ന്ന­തു് (‘ധർ­മ­സ്യ തത്വം നി­ഹി­തം ഗു­ഹാ­യാം’) അതിനെ ഒ­ട്ടൊ­ക്കെ മ­നു­ഷ്യ ജീവിത കേ­ന്ദ്ര­ത്തി­ലേ­ക്കു് അ­ക്കി­ത്തം എന്ന മ­ഹാ­ക­വി ആ­ന­യി­ക്കു­ന്ന­തു് തന്റെ ക­വി­ത­ക­ളി­ലെ നി­ത്യ­സ്ര­വ­ന്തി­യാ­യ അ­ശ്രു­സാ­ന്നി­ധ്യ­ത്താ­ലാ­ണു്. വി­ശാ­ല­മാ­യ അർ­ത്ഥ­ത്തിൽ താൻ മ­ന­സ്സിൽ മൂർ­ത്തി­യാ­യി കു­ടി­വെ­ച്ചി­രി­ക്കു­ന്ന ധർ­മ­സൂ­ര്യ­ന്റെ ര­ശ്മി­കൾ ത­ന്നെ­യാ­ണു് അ­ക്കി­ത്തം ക­വി­ത­ക­ളി­ലെ ക­ണ്ണു­നീർ. ധർ­മ്മാ­ശ്രു സ­മ­ന്വ­യ­ത്തി­ലൂ­ടെ ഇ­ത്ര­മാ­ത്രം തന്റെ ജീ­വി­ത­ത്തി­ന്റെ പത്തു പ­തി­റ്റാ­ണ്ടും കാ­വ്യ­സ­പ­ര്യ­യിൽ വ്യാ­പ­രി­ച്ച മ­റ്റേ­തു ക­വി­യു­ണ്ടു് മ­ല­യാ­ള­ത്തില്‍?

(‘ക­ണ്ണു­നീ­രി­ന്റെ സൗ­ന്ദ­ര്യം അ­ക്കി­ത്തം ക­വി­ത­ക­ളില്‍’ എന്ന വി­ഷ­യ­ത്തെ അ­ധി­ക­രി­ച്ചു് വ­ള്ള­ത്തോൾ വി­ദ്യാ­പീ­ഠം ന­ട­ത്തി­യ പ്ര­ബ­ന്ധ­മ­ത്സ­ര­ത്തിൽ ഒ­ന്നാം സ­മ്മാ­ന­ത്തി­നു നല്‍കു­ന്ന പൗർ­ണ്ണ­മി പു­ര­സ്കാ­ര­ത്തി­നര്‍ഹ­മാ­യ പ്ര­ബ­ന്ധം).

പ­ദ്മ­ദാ­സ്
images/padmadas-c.jpg

തൃ­ശ്ശൂർ ജി­ല്ല­യി­ലെ പെ­രി­ങ്ങ­ണ്ടൂ­രിൽ 1963ൽ ജ­നി­ച്ചു. തൃ­ശ്ശൂർ കേ­ര­ള­വർ­മ്മ കോ­ളേ­ജിൽ നി­ന്നു് ബി­രു­ദം. പ­ബ്ലി­ക് റി­ലേ­ഷൻ­സ്, ബി­സി­ന­സ് അ­ഡ്മി­നി­സ്ട്രേ­ഷൻ എ­ന്നി­വ­യിൽ പി. ജി. ഡി­പ്ലോ­മ. ഇ­ന്ത്യൻ റെ­യിൽ­വേ ട്രാ­ഫി­ക് സർ­വ്വീ­സിൽ നി­ന്നു് ഡെ­പ്യൂ­ട്ടി ചീഫ് കൊ­മേ­ഴ്സ്യൽ മാ­നേ­ജ­രാ­യി സ്വയം വി­ര­മി­ച്ചു. ‘ന­ഗ­ര­യ­ക്ഷി’, ‘ദേ­വീ­വി­ലാ­സം സ്കൂൾ’, ‘ഗു­രു­വാ­യൂർ’, ‘ആൽ­ബ­ട്രോ­സ്’, ‘പൂ­ക്കാ­തെ­യും വാ­സ­നി­ക്കാം’, ‘സ്വ­പ്ന­ത്തീ­വ­ണ്ടി’ എന്നീ ക­വി­താ­സ­മാ­ഹാ­ര­ങ്ങൾ. കു­ട്ടി­കൾ­ക്കു വേ­ണ്ടി ‘പ­ന്ത്ര­ണ്ടു സോ­ദ­ര­രും ഒരു പെ­ങ്ങ­ളും’ എന്ന ക­വി­താ­പു­സ്ത­കം. ‘അ­നു­സ്മൃ­തി­ക­ളു­ടെ സൗ­ഗ­ന്ധി­ക­ങ്ങൾ’ എന്ന വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യു­ടെ ഓർ­മ്മ­ക്കു­റി­പ്പു­ക­ളു­ടെ എ­ഡി­റ്റർ. സ്വാ­തി അ­യ്യ­പ്പ­പ്പ­ണി­ക്കർ കവിതാ പു­ര­സ്ക്കാ­രം, മ­ല­പ്പു­റം ജി­ല്ലാ അ­ഡ്വ­ക്ക­റ്റ്സ് ക്ലർ­ക്ക്സ് അ­സോ­സി­യേ­ഷ­ന്റെ ഇ­ട­ശ്ശേ­രി അ­വാർ­ഡ്, സം­ഘ­മി­ത്രം ക­വി­താ­പു­ര­സ്ക്കാ­രം, ഒ. വി. വിജയൻ കവിതാ പു­ര­സ്ക്കാ­രം, സം­ഗ­മ­സാ­ഹി­തി കവിതാ പു­ര­സ്ക്കാ­രം, സൃ­ഷ്ടി കവിതാ അ­വാർ­ഡ്, അ­ക്കി­ത്തം ക­വി­താ­പ്ര­ബ­ന്ധ­ത്തി­നു­ള്ള പൗർ­ണ്ണ­മി പു­ര­സ്ക്കാ­രം എ­ന്നി­വ ല­ഭി­ച്ചു.

Colophon

Title: Dharmamshumaliyude Asrukiranangal (ml: ധര്‍മ്മാം­ശു­മാ­ലി­യു­ടെ അ­ശ്രു­കി­ര­ണ­ങ്ങൾ).

Author(s): Padmadas.

First publication details: Sayahna Foundation; Trivandrum, Kerala; 2023-02-07.

Deafult language: ml, Malayalam.

Keywords: Article, Padmadas, Dharmamshumaliyude Asrukiranangal, പ­ദ്മ­ദാ­സ്, ധര്‍മ്മാം­ശു­മാ­ലി­യു­ടെ അ­ശ്രു­കി­ര­ണ­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 7, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Akkitham Achuthan Namboothiri, a photograph by Vicharam . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.