ഇരുൾ നീറ്റും ഗുഹയിൽ
നാം
വരച്ച ചിത്രമത്രേ,
നീറി നീറി നിറം കെട്ടു് കരിംകട്ടത്തഴമ്പായി,
അറിയാത്ത തൊടുന്യായക്കറയായി,
ഈറയായി,
പരസ്പരം കരിമ്പടത്തൊലി പിഞ്ഞും
മറയായി, വെറുതെയായ്…
തല കുനിച്ചു് നീ വരച്ച നാണമത്രേ,
വിരൽ കടിച്ചെൻ ചുണ്ടിലെറ്റും
സംശയത്തിൻ ശിഷ്ടമത്രേ,
ഉപ്പുവെള്ളച്ചൂടു പോലും തോറ്റിടുന്ന ചൂഴ്‌ന്നഴുക്കു്,
ഓക്കാനമിറക്കുന്ന താമ്പാള നറുംമഞ്ഞ;
മൂടു ചെത്തി മറച്ചേക്കാം
കെട്ടതും പുഴുക്കുത്തുമെല്ലാം
ഒറ്റനിറച്ചേലണിഞ്ഞ ഇറ്റു മാത്രപ്രതലത്തിൽ
വർണ്ണവിസ്തൃതി കോറിടുന്ന
പുതുകാലബോധചിത്രം.
ഉടൽചെറ്റിലവനില്ലാ-
തവൾ വരഞ്ഞെടുക്കുന്നു
വിറ തെന്നി വിളറാത്ത
വിലക്ഷണ നഖമുന!
ഉള്ളു് വെള്ള പുറം വെള്ള
ഉള്ളിരിപ്പില്ലാത്തുറപ്പു്
മരം എന്ന ഉരുവത്തിൽ
മെരുങ്ങാത്ത ഓരനില്പു്
വെറും പിണ്ടി, പൊന്തു് ചണ്ടി
മടവാൾ നീൾ വാക്കു് കൊത്തി
കറനീരിലുലയുമ്പോൾ
വിറതെന്നും അഴൽചീന്തു്
കൊല-കുല കല്പനകൾ
അലിവില്ലാതടുക്കുമ്പോൾ
കുടപ്പനിൽ ഇനിയ്ക്കും നേർ
ഉരിയാടും നാക്കിലത്താൾ
നാരറിഞ്ഞോരുയിർ നീരു്
മണ്ണുറഞ്ഞ പൊരുൾ കന്നു്
കിനാവെയിൽ പഴുപ്പിച്ച
ഉൾക്കാമ്പിൻ നറും മഞ്ഞ
നേരടങ്ങി കിടക്കുമ്പോൾ
കാറ്റടിഞ്ഞു് കോറിടാത്ത
പച്ച നിലാ നിഴൽപ്പായ
തണ്ടുറപ്പിൻ ഉടൽ കോടി
ഇമ്മാതിരിയൊരു വേദനയുള്ളിൽ
കണ്ണു് മിഴിച്ചു് ചിണുങ്ങീട്ടില്ല
കൂരിരുൾ വഴിയിൽ നിലാവിതളായ്
വിടർന്നു് പടർന്നിട്ടില്ല
ഒരു കനൽ നേരിൻ വീറായ്
ആളിയുണർന്നു് പുളഞ്ഞിട്ടില്ല
തലതല്ലിക്കരയും ഭ്രാന്തായ്
പുലിമുട്ടുകളെയലട്ടീട്ടില്ല
കരണക്കുറ്റിയടിച്ചു് കനക്കെ
എരിയും മീനച്ചേലായില്ല
നിൽക്കകള്ളികളില്ലാതങ്ങനെ
പലവട്ടം അതു് വഴുതീട്ടില്ല
വിഴുങ്ങാനേറെ കിണഞ്ഞിട്ടും
പാഴ്‌വേലയതെന്നൊരു മുള്ളായില്ല.
ഇമ്മാതിരിയൊരു വേദനയുള്ളിൽ
ഇത്രയഹമ്മതിയോടെ പുണർന്നിട്ടില്ല…
പല വഴിയത്രേ വിഷാദത്തെ വെല്ലാൻ
അതിലൊന്നു്, ശ്വാസം അകത്തെടുക്കുക
മെല്ലെ, പുറത്തൊടുക്കുക
വലിച്ചെടുത്തതും ഒതുക്കി വിട്ടതും
അലച്ചിലിൻ ഗതി അല്ല, അഭാവമാം ഭാവം…
മൃതി നടിച്ച പോൽ ശവാസനത്തിലും
യതി ധ്യാനചര്യ പത്മാസനത്തിലും…
അധോഗമനം പോൽ അപഹാസ്യമാകും
വിദഗ്ദ്ധ യോഗിതൻ അഭയമുദ്രകൾ…!
കടുംകെട്ടു് കെട്ടി കുരുങ്ങുമുൽക്കണ്ഠ
അകം ചുരമാന്തും വിഷാദധൂമിക
ശയനമെത്തയിൽ ചുരുളുമുൾഭയം
നിസ്സംഗ മാനസം തപിച്ച വൻ മടി
ഇടയിടെ ഞെട്ടും ഉറക്കപ്പിച്ചുകൾ
ഒരേ വഴി; ശ്വാസം, യോഗമര്യാദപാലനം…!
അണുവിലുമണു തുരന്നു് കേറുമ്പോൾ
മുറതെറ്റി ശ്വാസം ഉരുകി വേവുമ്പോൾ
മതം, ജാതി, വിധി, കൃതാർത്ഥമാം ധ്യാനം;
നിതാന്തമീ ശ്വാസം, അരൂപചിത്തവും…
കരുതലായെത്തും പ്രാണ
ഞരമ്പുകൾക്കുള്ളിൽ
ഉയിരെഴുമേകമമൃത നിർത്ധരി…
മുഖത്തടിച്ചപോൽ ചെളി, തുടച്ചിട്ടു്
കുതിച്ചു് പായുന്നോരശ്രദ്ധയെ പ്രാകി
ഒരിയ്ക്കലങ്ങനെ പറഞ്ഞതിന്നെച്ചിൽ
കരിഞ്ഞ നാക്കില പൊതി വിളമ്പുന്നു
മറുകുറി ചൊല്ലാൻ മറന്നെഴുത്തുകൾ
പരേതരായ് വെള്ള മറച്ചൊടുങ്ങുന്നു
കണക്കു തെറ്റിയ പരീക്ഷ പേപ്പറിൻ
വിളർമുഖം, ഇന്നും ഉറക്കം ഞെട്ടുന്നു
വിവേക മാസ്കിട്ടു് മെഴുതിരിയൂതും
വൃഥാപ്രയത്നം തൻ കണക്കെടുക്കുന്നു
ഇതേപടിയേറെ അബദ്ധപഞ്ചാംഗം
ഗണിച്ചെടുക്കിലും, അകം വിചാരങ്ങൾ
ഒരു തരി നേരിൻ കനപ്പിലും വീണ്ടും
മധുരമുന്തുന്ന ഉറുമ്പു പറ്റമായ്…