SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Rainy_Season_in_the_Tropics_Project.jpg
Rainy Season in the Tropics, a painting by Frederic Edwin Church (1826–1900).
ഗു­രു­വി­ന്റെ ഒ­സ്യ­ത്തു്: ചില വീ­ണ്ടു­വി­ചാ­ര­ങ്ങൾ
കെ. രാ­ജേ­ശ്വ­രി

കൊ­ല്ല­വർ­ഷം 1104-​ാമാണ്ടു് കന്നി 5-ാം തീയതി (20.9.1928) ശ്രീ­നാ­രാ­യ­ണ ഗുരു സ­മാ­ധി­യാ­യി. മഹാ സ­മാ­ധി­ക്കു മൂ­ന്നു് വർഷം മു­മ്പു് 1101 മേടം 20-ാം തീ­യ­തി­യാ­ണു് ഗുരു തന്റെ വിൽ­പ്പ­ത്രം എ­ഴു­തി­വെ­ച്ച­തു്. ഒ­സ്യ­ത്തി­ന്റെ പൂർ­ണ­രൂ­പം താഴെ ചേർ­ക്കു­ന്നു.

images/Narayana_Guru.jpg
ശ്രീ­നാ­രാ­യ­ണ ഗുരു

1101 മേടം 20-ാം തീയതി വർ­ക്ക­ല പ­കു­തി­യിൽ വർ­ക്ക­ല ദേ­ശ­ത്തു് ശി­വ­ഗി­രി മ­ഠ­ത്തിൽ വി­ശ്ര­മി­ക്കും ശ്രീ നാ­രാ­യ­ണ ഗുരു എ­ഴു­തി­വെ­ച്ച വിൽ­പ്പ­ത്രം. ന­മ്മു­ടെ വകയും ന­മ്മു­ടെ സർവ സ്വാ­ത­ന്ത്ര്യ­ത്തിൽ ഇ­രി­ക്കു­ന്ന­തു­മാ­യ ക്ഷേ­ത്ര­ങ്ങൾ, സ­ന്ന്യാ­സി മ­ഠ­ങ്ങൾ, വി­ദ്യാ­ല­യ­ങ്ങൾ, വ്യ­വ­സാ­യ ശാലകൾ മു­ത­ലാ­യ സർവ ധർ­മ­സ്ഥാ­പ­ന­ങ്ങ­ളും അവ സം­ബ­ന്ധി­ച്ചു­ള്ള സർ­വ്വ­സ­സ്ഥാ­വ­ര ജംഗമ സ്വ­ത്തു­ക്ക­ളും ന­മ്മു­ടെ എല്ലാ ധർ­മ­സ്ഥാ­പ­ന­ങ്ങ­ളു­ടെ­യും ത­ല­സ്ഥാ­ന­മാ­യ ശി­വ­ഗി­രി മ­ഠ­ത്തിൽ­വെ­ച്ചു് ഈ­യാ­ണ്ടു് കന്നി മാസം 11-ാം തീയതി ന­മ്മു­ടെ അ­ന­ന്ത­ര ഗാ­മി­യാ­യി അ­ഭി­ഷേ­കം ചെ­യ്യ­പ്പെ­ട്ട ശിഷ്യ പ്ര­ധാ­നി ടി ശി­വ­ഗി­രി മ­ഠ­ത്തിൽ താ­മ­സി­ക്കു­ന്ന ബോ­ധാ­ന­ന്ദ­നു് ന­മ്മു­ടെ കാ­ല­ശേ­ഷം ല­ഭി­ക്ക­ണ­മെ­ന്നു് കരുതി ഈ വിൽ­പ്പ­ത്രം എ­ഴു­തി­വെ­ക്കു­ന്ന­താ­ണു്. ന­മ്മു­ടെ ജീ­വി­താ­വ­ധി വരെ ഈ സ്ഥാ­പ­ന­ങ്ങ­ളു­ടെ­യും തൽ­സം­ബ­ന്ധ­മാ­യ സ്വ­ത്തു­ക്ക­ളു­ടെ­യും സർവ സ്വാ­ത­ന്ത്ര്യ­വും ഭ­ര­ണ­വും ന­മ്മിൽ­ത്ത­ന്നെ ഇ­രി­ക്കു­ന്ന­തും ന­മ്മു­ടെ ജീ­വി­ത­ശേ­ഷ­മ­ല്ലാ­തെ ഈ കരണം ഊർ­ജി­ത­ത്തിൽ വ­രു­ന്ന­ത­ല്ലാ­ത്ത­തു­മാ­കു­ന്നു. ഈ ക­ര­ണ­ത്തെ ഏ­താ­നു­മോ മു­ഴു­വ­നു­മോ ഭേ­ദ­പ്പെ­ടു­ത്തേ­ണ്ട­താ­യി വ­ന്നാൽ അ­പ്ര­കാ­രം പ്ര­വർ­ത്തി­ക്കു­ന്ന­തി­നു് ന­മു­ക്കു് അ­ധി­കാ­ര­മു­ണ്ടു്. ന­മ്മു­ടെ ജീ­വി­താ­വ­ധി കഴികെ മേൽ­പ്പ­റ­ഞ്ഞ ധർമ സ്ഥാ­വ­ര ജംഗമ സ്വ­ത്തു­ക്ക­ളും ടി ബോ­ധാ­ന­ന്ദൻ കൈ­വ­ശം­വെ­ച്ചു് ഭരണം ന­ട­ത്തി­ക്കൊ­ള്ളേ­ണ്ട­തും ബോ­ധാ­ന­ന്ദ­ന്റെ ഈ സ്ഥാ­പ­ന­ങ്ങ­ളു­ടെ­യും സ്വ­ത്തു­ക്ക­ളു­ടെ­യും പി­ന്തു­ടർ­ച്ചാ­വ­കാ­ശി ന­മ്മു­ടെ ശി­ഷ്യ­പ­ര­മ്പ­ര­യാ­യ സ­ന്ന്യാ­സി­മാ­രു­ടെ ഭൂ­രി­പ­ക്ഷാ­ഭി­പ്രാ­യ പ്ര­കാ­രം അ­വ­രിൽ­നി­ന്നു് തെ­ര­ഞ്ഞെ­ടു­ക്കു­ന്ന ഒരു സ­ന്ന്യാ­സി­യാ­യി­രി­ക്കു­ന്ന­തും ഇ­തിൻ­വ­ണ്ണം ഈ­യ­വ­കാ­ശം ശി­ഷ്യ­പ­ര­മ്പ­ര­യാ­യി നി­ല­നിൽ­ക്കു­ന്ന­തു­മാ­ണു്. ഇ­ങ്ങ­നെ ഏർ­പ്പെ­ടു­ന്ന ഓരോ സ­ന്ന്യാ­സി­മാ­രു­ടെ­യും ഭ­ര­ണം­മൂ­ലം ധർ­മ­പ­ര­മാ­യി സ്ഥാ­പി­ച്ചി­ട്ടു­ള്ള മേൽ­പ്പ­റ­ഞ്ഞ ഓരോ സ്ഥാ­പ­ന­ങ്ങ­ളു­ടെ­യും പാ­വ­ന­മാ­യ ഉ­ദ്ദേ­ശ്യ­ത്തി­നോ അ­തി­ന്റെ സ്ഥാ­യി­യാ­യ നി­ല­നിൽ­പി­നോ യാ­തൊ­രു വി­ഘാ­ത­വും ഒ­രി­ക്കൽ­പോ­ലും വ­ന്നു­കൂ­ടാ­ത്ത­തും അഥവാ വല്ല വ്യ­തി­യാ­ന­വും നേ­രി­ടു­മെ­ന്നു കാ­ണു­ന്ന പക്ഷം അ­പ്പോൾ ശ­രി­യാ­യ വി­ധ­ത്തിൽ നി­യ­ന്ത്രി­ക്കു­ന്ന­തി­നു് ശേ­ഷ­മു­ള്ള ടി ശിഷ്യ സം­ഘ­ങ്ങൾ­ക്കു് പൂർ­ണാ­വ­കാ­ശ­മു­ള്ള­തു­മാ­കു­ന്നു.

ടി. നാ­രാ­യ­ണ ഗുരു (ഒ­പ്പു്)

ഇതിനു സാ­ക്ഷി­കൾ

  1. വലിയ കു­ഴി­മു­റി­യിൽ ആ­ലും­മൂ­ട്ടിൽ കൃ­ഷ്ണൻ ഗോ­വി­ന്ദ­ദാ­സ് (ഒ­പ്പു്)
  2. വ­ട്ട­വി­ള വീ­ട്ടിൽ നാ­രാ­യ­ണൻ കേശവൻ (ഒ­പ്പു്)
  3. എ­ഴി­യ­ത്തു് കാ­ളി­ശ­ങ്ക­രൻ (ഒ­പ്പു്)

എ­ഴു­തി­വെ­ച്ച ഈ വിൽ­പ്പ­ത്രം 1101-ൽ 18-ാം ന­മ്പ­റാ­യി നാ­വാ­യി­ക്കു­ള­ത്തു് ര­ജി­സ്റ്റർ ചെ­യ്യ­പ്പെ­ട്ടു.

ഗു­രു­വി­ന്റെ ജീവിത കാ­ല­ത്തു­ത­ന്നെ വിവാദ വി­ഷ­യ­മാ­കു­ക­യും മ­ര­ണാ­ന­ന്ത­രം വ്യ­വ­ഹാ­ര കാ­ര­ണ­മാ­കു­ക­യും ചെയ്ത ഒ­സ്യ­ത്തു് ഏ­ഴു­പ­തി­റ്റാ­ണ്ടി­നി­പ്പു­റ­വും കോ­ലാ­ഹ­ല­മു­യർ­ത്തു­ന്നു. ബലം പ്ര­യോ­ഗി­ച്ചും ഭീ­ഷ­ണി­പ്പെ­ടു­ത്തി­യും ശി­വ­ഗി­രി വക വ­സ്തു­ക്കൾ എസ്. എൻ. ഡി. പി. യോ­ഗ­ത്തി­നു് എ­ഴു­തി­ക്കൊ­ടു­ക്കാൻ യോഗ നേ­താ­ക്കൾ ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­നെ നിർ­ബ­ന്ധി­ച്ചു എ­ന്നാ­ണു് ആ­രോ­പ­ണം. വി­ശ്ര­മ­ത്തി­നെ­ന്ന വ്യാ­ജേ­ന കൊ­ല്ല­ത്തു കൊ­ണ്ടു­വ­ന്നു് നീലാ ഹോ­ട്ട­ലിൽ താ­മ­സി­പ്പി­ച്ചു് ഗു­രു­വി­നെ ഭീ­ഷ­ണി­പ്പെ­ടു­ത്തു­ക­യും വ­ഴ­ങ്ങാ­ത്ത­പ്പോൾ പീ­ഡി­പ്പി­ക്കു­ക­യും ക­ടു­ത്ത മാ­ന­സി­ക വ്യ­ഥ­മൂ­ലം ശി­വ­ഗി­രി­യി­ലെ­ത്തി മൂ­ന്നാം­നാൾ ഗുരു സ­മാ­ധി­യാ­യെ­ന്നും ആ­രോ­പി­ക്കു­ന്ന­വർ ചി­ല്ല­റ­ക്കാ­ര­ല്ല—ശാ­ന്തി­ഗി­രി ഡ­യ­റ­ക്ടർ സ്വാ­മി ഗു­രു­ര­ത്നം ജ്ഞാ­ന­ത­പ­സ്വി. ച­രി­ത്ര­കാ­ര­നും കോ­ഴി­ക്കോ­ടു് സർ­വ­ക­ലാ­ശാ­ല മുൻ വൈ­സ്ചാൻ­സ­ല­റു­മാ­യ ഡോ. ടി. കെ. ര­വീ­ന്ദ്രൻ.

images/Vellappally_Natesan.jpg
വെ­ള്ളാ­പ്പ­ള്ളി നടേശൻ

അ­ക്കാ­ല­ത്തു് കൊ­ല്ല­ത്തു് നീലാ ഹോ­ട്ട­ലി­ലേ­യി­ല്ലാ­യി­രു­ന്നു­വെ­ന്നും ശ്രീ നാ­രാ­യ­ണ ഗു­രു­വി­നെ­ക്കു­റി­ച്ചു് കെ­ട്ടു­ക­ഥ­ക­ളു­ണ്ടാ­ക്കി വി­ശ്വ­ഗു­രു­വാ­കാ­നാ­ണു് ചിലർ ശ്ര­മി­ക്കു­ന്ന­തെ­ന്നു­മാ­ണു് വെ­ള്ളാ­പ്പ­ള്ളി ന­ടേ­ശ­ന്റെ പ്ര­തി­ക­ര­ണം. ഗു­രു­ത്വ­മി­ല്ലാ­ത്ത അ­ഭി­ന­വ­ഗു­രു­ക്ക­ന്മാ­രു­ടെ വി­ഡ്ഢി­ത്ത­മെ­ന്നാ­യി യോഗം പ്ര­സി­ഡ­ന്റ് സി. കെ. വി­ദ്യാ­സാ­ഗർ. ഡോ. ര­വീ­ന്ദ്ര­നാ­ക­ട്ടെ ആ­രോ­പ­ണ­ത്തിൽ ഉ­റ­ച്ചു­നിൽ­ക്കു­ന്നു. നീലാ ഹോ­ട്ടൽ അ­ക്കാ­ല­ത്തി­ല്ലാ­യി­രു­ന്നു എ­ന്ന­തു് ശരി തന്നെ. ഹോ­ട്ടൽ നിൽ­ക്കു­ന്ന കെ­ട്ടി­ടം അ­ന്നു­മു­ണ്ടാ­യി­രു­ന്നു. ഗുരു എ­ഴു­താ­ത്ത­തും യോഗ നേ­താ­ക്കൾ എ­ഴു­തി­യു­ണ്ടാ­ക്കി­യ­തു­മാ­യ ഒരു വിൽ­പ്പ­ത്രം ഒ­പ്പി­ടു­വാൻ നിർ­ബ­ന്ധി­ച്ചെ­ന്നും ഗു­രു­വി­ന്റെ അ­ന്ത്യം ത്വ­രി­ത­പ്പെ­ടു­ത്തി­യ­തു് ഈ സം­ഭ­വ­മാ­ണെ­ന്നും അ­ദ്ദേ­ഹം സ­മർ­ത്ഥി­ക്കു­ന്നു.

images/Dr-palpu.jpg
പി. പൽ­പ്പു

ഒ­സ്യ­ത്തു വി­വാ­ദ­ത്തി­ന്റെ ഉ­ള്ളു­ക­ള്ളി­ക­ളി­ലേ­ക്കു് പ്ര­വേ­ശി­ക്കും മു­മ്പു് ഗു­രു­വും യോ­ഗ­വും ത­മ്മി­ലു­ണ്ടാ­യി­രു­ന്ന ബ­ന്ധ­ത്തെ­പ്പ­റ്റി അൽ­പ­മൊ­ന്നു അ­റി­ഞ്ഞി­രി­ക്കു­ന്ന­തു് ന­ന്നാ­യി­രി­ക്കും. തി­രു­വി­താം­കോ­ട്ടെ സർ­ക്കാ­റു­ദ്യോ­ഗ­ങ്ങ­ളിൽ പരദേശ ബ്രാ­ഹ്മ­ണർ­ക്കു­ണ്ടാ­യി­രു­ന്ന കു­ത്ത­ക­ക്കെ­തി­രെ 1891 ജ­നു­വ­രി 11-നു് മ­ഹാ­രാ­ജാ­വി­നു് സ­മർ­പ്പി­ക്ക­പ്പെ­ട്ട മ­ല­യാ­ളി മെ­മ്മോ­റി­യ­ലി­ന്റെ പ­ങ്കാ­ളി­ക­ളി­ലൊ­രാ­ളും ഈ­ഴ­വ­രാ­ദി പി­ന്നാ­ക്ക സ­മു­ദാ­യ­ങ്ങ­ളു­ടെ അ­വ­ശ­ത­കൾ പ­രി­ഹ­രി­ക്കു­ന്ന­തി­ലേ­ക്കാ­യി 1896 സെ­പ്റ്റം­ബർ 3-നു് സ­മർ­പ്പി­ച്ച ഈഴവ മെ­മ്മോ­റി­യ­ലി­ന്റെ പ്ര­ധാ­ന ശിൽ­പി­യു­മാ­യി­രു­ന്നു ഡോ­ക്ടർ പി. പൽ­പ്പു. ഈഴവ മെ­മ്മോ­റി­യൽ സ­മു­ദാ­യ­ത്തി­ലു­ണ്ടാ­ക്കി­യ ഉ­ണർ­വി­നെ ഒരു സം­ഘ­ട­ന­യാ­ക്കി പ­രി­വർ­ത്ത­ന­പ്പെ­ടു­ത്താൻ ഡോ. പൽ­പ്പു ശ്ര­മി­ച്ചെ­ങ്കി­ലും ആയതു് ഫ­ല­പ്രാ­പ്തി­യി­ലെ­ത്തി­യി­ല്ല. ഈഴവ മഹാസഭ ഡോ­ക്ട­റു­ടെ മ­നോ­രാ­ജ്യ­ത്തി­ലൊ­തു­ങ്ങി­നി­ന്നു.

ഏ­താ­ണ്ടി­തേ കാ­ല­ത്തു­ത­ന്നെ­യാ­ണു് (1888) നാ­രാ­യ­ണ ഗുരു അ­രു­വി­പ്പു­റ­ത്തു് ശി­വ­പ്ര­തി­ഷ്ഠ ന­ട­ത്തു­ന്ന­തും പു­തി­യൊ­രു സമൂഹ സൃ­ഷ്ടി­ക്കാ­യു­ള്ള ശ്ര­മ­ങ്ങൾ ആ­രം­ഭി­ക്കു­ന്ന­തും. സ്വാ­മി­യു­ടെ പേർ അ­ചി­രേ­ണ തെ­ക്കു് ക­ന്യാ­കു­മാ­രി മുതൽ വ­ട­ക്കു് കന്നട നാടു് വരെ പ്ര­സി­ദ്ധ­മാ­യി; അ­രു­വി­പ്പു­റം തീർ­ത്ഥാ­ട­ന കേ­ന്ദ്ര­വു­മാ­യി. അ­രു­വി­പ്പു­റം ക്ഷേ­ത്ര­ത്തോ­ടു ചേർ­ന്നു് സ­ന്ന്യാ­സി മ­ഠ­മു­ണ്ടാ­യി. ക്ഷേ­ത്ര­ത്തോ­ടു ചേർ­ന്ന സ്വ­ത്തു­ക്ക­ളു­ടെ മാ­നേ­ജ­രും മു­ക്ത്യാർ­കാ­ര­നു­മാ­യി നി­യ­മി­ക്ക­പ്പെ­ട്ട­തു് ഡോ. പൽ­പ്പു­വി­ന്റെ സ­ഹോ­ദ­രൻ പേ­ട്ട­യിൽ പി. പ­ര­മേ­ശ്വ­രൻ ആ­യി­രു­ന്നു. നാ­രാ­യ­ണ­ഗു­രു തന്റെ വൽസല ശി­ഷ്യൻ കു­മാ­ര­നാ­ശാ­നെ ഉ­പ­രി­പ­ഠ­ന­ത്തി­നാ­യി ഡോ. പൽ­പ്പു­വി­നെ ഏൽ­പി­ക്കു­ന്ന­തും ഇ­ക്കാ­ല­ത്തു­ത­ന്നെ.

“നി­ങ്ങ­ളു­ടെ രാ­ജ്യ­ത്തു­ത­ന്നെ­യു­ള്ള ഒരു ആ­ധ്യാ­ത്മ ഗു­രു­വി­നെ കേ­ന്ദ്ര­മാ­ക്കി പ്ര­വർ­ത്തി­ക്കു­ക­യാ­യി­രി­ക്കും ന­ല്ല­തെ”ന്ന സ്വാ­മി വി­വേ­കാ­ന­ന്ദ­ന്റെ ഉ­പ­ദേ­ശ­മാ­ണു് ശ്രീ­നാ­രാ­യ­ണ­നി­ലേ­ക്കു് തി­രി­യാൻ ഡോ. പൽ­പ്പു­വി­നെ പ്രേ­രി­പ്പി­ച്ച­തു്. 1078-​ാമാണ്ടു് ധനു 24-ാം തീയതി അ­രു­വി­പ്പു­റം ക്ഷേ­ത്ര യോ­ഗ­ത്തി­ന്റെ വി­ശേ­ഷാൽ സ­മ്മേ­ള­നം കൂടി. ഈ­ഴ­വർ­ക്കു പൊ­തു­വിൽ മ­ത­സം­ബ­ന്ധ­വും ലൗ­കി­ക­വു­മാ­യ മാർ­ഗ­ങ്ങ­ളിൽ അ­ഭ്യു­ന്ന­തി വ­രു­ത്തു­ന്ന­തി­നു് ക്ഷേ­ത്ര­യോ­ഗ­ത്തെ ഒരു മഹാജന യോ­ഗ­മാ­ക്കി­ത്തീർ­ക്കാൻ തീ­രു­മാ­നി­ച്ചു. 1078 ഇടവം 2-നു് (15.5.1903) ക­മ്പ­നീ­സ് ആ­ക്റ്റ­നു­സ­രി­ച്ചു് ശ്രീ­നാ­രാ­യ­ണ ധർ­മ­പ­രി­പാ­ല­ന യോഗം ര­ജി­സ്റ്റർ ചെ­യ്യ­പ്പെ­ട്ടു.

images/Swami_Vivekananda.jpg
സ്വാ­മി വി­വേ­കാ­ന­ന്ദൻ

അം­ഗ­ത്വ ഫീസ് നൂ­റു­റു­പ്പി­ക­യാ­യി നി­ശ്ച­യി­ച്ചി­രു­ന്ന­തി­നാൽ അം­ഗ­ങ്ങൾ നൂ­റിൽ­ക്കു­റ­വേ­യു­ണ്ടാ­യി­രു­ന്നു­ള്ളു. (അ­ന്നൊ­ക്കെ നൂറു പൈസ തി­ക­ച്ചെ­ടു­ക്കാൻ ക­ഴി­വി­ല്ലാ­ത്ത­വ­രാ­യി­രു­ന്നു സ­മു­ദാ­യാം­ഗ­ങ്ങ­ളേ­റെ­യും) ഗു­രു­ത­ന്നെ വ­ട­ക്കൻ തി­രു­വി­താം­കൂ­റി­ലും കൊ­ച്ചി രാ­ജ്യ­ത്തു­മൊ­ക്കെ പ­ര്യ­ട­നം ന­ട­ത്തി അം­ഗ­ങ്ങ­ളെ ചേർ­ത്തി­ട്ടാ­ണു് ഇ­ത്ര­ത­ന്നെ­യു­ണ്ടാ­യ­തു്.

“യോ­ഗ­ത്തി­ന്റെ ഉൽ­പ­ത്തി­സ്ഥാ­ന­മാ­യ അ­രു­വി­പ്പു­റം ക്ഷേ­ത്ര­ത്തി­ന്റെ പ്ര­തി­ഷ്ഠാ­പ­ക­നും യോ­ഗ­ത്തി­ന്റെ പ്ര­ധാ­ന നേ­താ­വും സ്ഥി­രാ­ധ്യ­ക്ഷ­നു­മാ­യ ബ്ര­ഹ്മ­ശ്രീ നാ­രാ­യ­ണ­ഗു­രു സ്വാ­മി­കൾ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ ശ­രീ­ര­ധാ­ര­ണ­കാ­ലം വരെ യോ­ഗ­ത്തി­ന്റെ സ്ഥി­രാ­ധ്യ­ക്ഷ­നാ­യി­രി­ക്കാ­വു­ന്ന­താ­ണു് എ­ന്നു് യോഗ നി­ബ­ന്ധ­ന­ക­ളു­ടെ 17-ാം വ­കു­പ്പു് വ്യ­വ­സ്ഥ ചെ­യ്തി­രു­ന്നു. ഡോ. പൽ­പ്പു­വാ­യി­രു­ന്നു ഉ­പാ­ധ്യ­ക്ഷൻ. കു­മാ­ര­നാ­ശാൻ ജനറൽ സെ­ക്ര­ട്ട­റി­യും.

1904-ൽ അ­രു­വി­പ്പു­റ­ത്തു ചേർ­ന്ന എസ്. എൻ. ഡി. പി. യോ­ഗ­ത്തി­ന്റെ ഒ­ന്നാം വാർ­ഷി­ക സ­മ്മേ­ള­നം യോ­ഗ­ത്തി­ന്റെ ഉ­ദ്ദേ­ശ്യ­ല­ക്ഷ്യ­ങ്ങ­ളെ ഇ­പ്ര­കാ­രം ഭേ­ദ­ഗ­തി ചെ­യ്തു.

എ.
അ­രു­വി­പ്പു­റം ക്ഷേ­ത്ര­ത്തി­ലും അ­തോ­ടു് ചേർ­ന്ന­തോ അ­തി­ന്റെ കീഴിൽ ഉൾ­പ്പെ­ട്ട­തോ ഉൾ­പ്പെ­ടു­ന്ന­തോ ആയ ക്ഷേ­ത്ര­ങ്ങ­ളി­ലു­ള്ള നിത്യ പൂജ, വർ­ഷോ­ത്സ­വം മു­ത­ലാ­യ സകല കാ­ര്യ­ങ്ങ­ളും ന­ട­ത്തു­ക.
ബി.
ഈഴവ സ­മു­ദാ­യ­ത്തിൽ വൈ­ദി­ക­വും ലൗ­കി­ക­വു­മാ­യ വി­ദ്യാ­ഭ്യാ­സ­ത്തെ­യും കൃഷി, ക­ച്ച­വ­ടം, കൈ­ത്തൊ­ഴിൽ മു­ത­ലാ­യ വ്യ­വ­സാ­യ­ങ്ങ­ളെ­യും അ­ഭി­വൃ­ദ്ധി­പ്പെ­ടു­ത്തു­ന്ന­തി­നും അ­വ­യു­ടെ പ്ര­ചാ­ര­ത്തി­നു­മാ­യി ക്ഷേ­ത്രം, സ­ന്ന്യാ­സി­മ­ഠം, പ­ള്ളി­ക്കൂ­ടം, സ­ഹാ­യ­ധ­നം മു­ത­ലാ­യ­വ ഏർ­പ്പെ­ടു­ത്തു­ന്ന­തി­നു് പ്രോ­ത്സാ­ഹി­പ്പി­ക്കു­ക­യും ന­ട­ത്തു­ക­യും ചെ­യ്യു­ക.
1903-​ാമാണ്ടിലാണു് ഗുരു ശി­വ­ഗി­രി­യി­ലെ­ത്തു­ന്ന­തു്. അവിടെ അ­ദ്ദേ­ഹം ഒരു പർ­ണ­ശാ­ല­യു­ണ്ടാ­ക്കി താമസം തു­ട­ങ്ങി. ആ കു­ന്നി­നെ സർ­ക്കാ­റിൽ­നി­ന്നു് ഗുരു ചാർ­ത്തി വാ­ങ്ങി. സ­മീ­പ­സ്ഥ­മാ­യ ഭൂ­സ്വ­ത്തു­ക്കൾ ഉടമകൾ ദാ­ന­മാ­യി നൽ­കു­ക­യും ചെ­യ്തു. അ­ടു­ത്ത വർഷം മുതൽ ശി­വ­ഗി­രി­യി­ലാ­യി കർ­ക്ക­ട­ക വാ­വു­ബ­ലി. 1907-ൽ ശി­വ­ക്ഷേ­ത്ര­ത്തി­ന്റെ പണി തു­ട­ങ്ങി. 1912-ൽ ശാരദാ പ്ര­തി­ഷ്ഠ­യും ന­ട­ത്തി.

1919-ൽ കു­മാ­ര­നാ­ശാൻ യോഗം ജനറൽ സെ­ക്ര­ട്ട­റി സ്ഥാ­ന­മൊ­ഴി­യു­മ്പോ­ഴും അം­ഗ­ങ്ങ­ളു­ടെ എണ്ണം 1783 മാ­ത്ര­മാ­യി­രു­ന്നു. അം­ഗ­ത്വ ഫീസ് 100-ൽ നി­ന്നു് 25 രൂ­പ­യാ­യി കു­റ­ച്ചി­ട്ടും അം­ഗ­ങ്ങ­ളു­ടെ എ­ണ്ണ­ത്തിൽ ആ­നു­പാ­തി­ക­മാ­യ വർ­ധ­ന­വു­ണ്ടാ­യി­ല്ല. ഗു­രു­വി­ന്റെ­യും യോ­ഗ­ത്തി­ന്റെ­യും പ്ര­വർ­ത്ത­ന­ഫ­ല­മാ­യി തി­ര­ണ്ടു­കു­ളി­യും താ­ലി­കെ­ട്ടും പു­ളി­കു­ടി­യു­മൊ­ക്കെ ഇ­ല്ലാ­താ­യി. വി­ദ്യാ­ല­യ­ങ്ങൾ അ­വർ­ണർ­ക്കാ­യി തു­റ­ക്ക­പ്പെ­ട്ടു. സർ­ക്കാർ സർ­വീ­സി­ലും നി­യ­മ­നിർ­മ­ണ­സ­ഭ­യി­ലും ഈ­ഴ­വർ­ക്കു് പ്ര­വേ­ശ­നം കി­ട്ടി­ത്തു­ട­ങ്ങി. സർ­ക്കാർ സർ­വീ­സി­ലും നി­യ­മ­സ­ഭ­യി­ലും ജ­ന­സം­ഖ്യാ­നു­പാ­തി­ക­മാ­യ പ്രാ­തി­നി­ധ്യം, ജാതി ന­ശീ­ക­ര­ണം, ക്ഷേ­ത്ര­പ്ര­വേ­ശ­നം, മ­ദ്യ­വർ­ജ­നം എ­ന്നി­വ­യാ­യി­രു­ന്നു യോ­ഗ­ത്തി­ന്റെ മുഖ്യ അ­ജ­ണ്ട­കൾ.

വി­രോ­ധാ­ഭാ­സ­മെ­ന്നു പ­റ­യ­ട്ടെ, ജാതി നിർ­മാർ­ജ­ന­ത്തെ ചൊ­ല്ലി­യാ­യി­രു­ന്നു ഗു­രു­വും ശി­ഷ്യ­ന്മാ­രു­മാ­യി പ്ര­ധാ­ന­മാ­യും അ­ഭി­പ്രാ­യ വ്യ­ത്യാ­സ­മു­ണ്ടാ­യ­തു്. ഗു­രു­പ്ര­തി­ഷ്ഠ ന­ട­ത്തി­യ ക്ഷേ­ത്ര­ങ്ങ­ളിൽ പോലും പു­ല­യ­രെ പ്ര­വേ­ശി­പ്പി­ക്കാൻ ശി­ഷ്യർ അ­നു­വ­ദി­ച്ചി­ല്ല. 1915–16 കാ­ല­ത്തു് നെ­യ്യാ­റ്റിൻ­ക­ര താ­ലൂ­ക്കിൽ പു­ല­യർ­ക്കെ­തി­രെ നാ­യ­ന്മാർ അ­ക്ര­മം അ­ഴി­ച്ചു­വി­ട്ടു. സ്ഥ­ല­ത്തെ ഈഴവ പ്ര­മാ­ണി­കൾ നാ­യ­ന്മാ­രോ­ടൊ­പ്പം ചേർ­ന്നു് പു­ല­യ­രെ പൊ­തി­രെ തല്ലി. ഇ­ത്ത­രം സം­ഭ­വ­ങ്ങ­ളിൽ മനം നൊന്ത ഗുരു 1916-ൽ ഒരു വി­ളം­ബ­രം പു­റ­പ്പെ­ടു­വി­ച്ചു:

ന­മു­ക്കു ജാ­തി­യി­ല്ല ഒരു വി­ളം­ബ­രം

അ­ദ്വൈ­താ­ശ്ര­മം

ആലുവാ

1091 ഇടവം 15.

നാം ജാ­തി­മ­ത­ഭേ­ദം വി­ട്ടി­ട്ടു് ഇ­പ്പോൾ ഏ­താ­നും സം­വ­ത്സ­ര­ങ്ങൾ ക­ഴി­ഞ്ഞി­രി­ക്കു­ന്നു. എ­ന്നി­ട്ടും പ്ര­ത്യേ­ക വർ­ഗ­ക്കാർ നമ്മെ അ­വ­രു­ടെ വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­താ­യി വി­ചാ­രി­ച്ചും പ്ര­വർ­ത്തി­ച്ചും വ­രു­ന്ന­താ­യും അ­തു­ഹേ­തു­വാൽ പ­ലർ­ക്കും ന­മ്മു­ടെ വാ­സ്ത­വ­ത്തി­നു വി­രു­ദ്ധ­മാ­യ ധാ­ര­ണ­ക്കു് ഇട വ­ന്നി­ട്ടു­ണ്ടെ­ന്നും അ­റി­യു­ന്നു.

നാം പ്ര­ത്യേ­ക ജാ­തി­യി­ലോ മ­ത­ത്തി­ലോ ഉൾ­പ്പെ­ടു­ന്നി­ല്ല. വി­ശേ­ഷി­ച്ചും ന­മ്മു­ടെ ശി­ഷ്യ­വർ­ഗ്ഗ­ത്തിൽ­നി­ന്നും മേൽ പ്ര­കാ­ര­മു­ള്ള­വ­രെ മാ­ത്ര­മേ ന­മ്മു­ടെ പിൻ­ഗാ­മി­യാ­യി­വ­ര­ത്ത­ക്ക­വി­ധം ആലുവാ അ­ദ്വൈ­താ­ശ്ര­മ­ത്തിൽ ശി­ഷ്യ­സം­ഘ­ത്തിൽ ചേർ­ത്തി­ട്ടു­ള്ളു എ­ന്നും മേലും ചേർ­ക്ക­യു­ള്ളു എ­ന്നും വ്യ­വ­സ്ഥ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു­മാ­കു­ന്നു.

ഈ വ­സ്തു­ത പൊ­തു­ജ­ന­ങ്ങ­ളു­ടെ അ­റി­വി­ലേ­ക്കാ­യി പ്ര­സി­ദ്ധം ചെ­യ്തി­രി­ക്കു­ന്നു.

എ­ന്നു്

നാ­രാ­യ­ണ­ഗു­രു

images/sahodaran-ayyappan1.jpg
സ­ഹോ­ദ­രൻ അ­യ്യ­പ്പൻ

ഈ വി­ളം­ബ­രം­കൊ­ണ്ടൊ­ന്നും യോ­ഗ­നേ­താ­ക്ക­ളു­ടെ മ­നോ­ഭാ­വ­ത്തിൽ മാ­റ്റ­മു­ണ്ടാ­യി­ല്ല. 1917-ൽ സ­ഹോ­ദ­രൻ അ­യ്യ­പ്പ­ന്റെ നേ­തൃ­ത്വ­ത്തിൽ ചെ­റാ­യി­യിൽ മി­ശ്ര­ഭോ­ജ­നം ന­ട­ന്ന­ത­റി­ഞ്ഞു് സ­മു­ദാ­യം ന­ടു­ങ്ങി. പു­ല­യ­ന­യ്യ­പ്പ­നെ പു­ല­ഭ്യം പ­റ­യാ­നാ­യി­രു­ന്നു ഏ­വർ­ക്കും ഉൽ­സാ­ഹം. വി­വേ­കോ­ദ­യ­ത്തിൽ കു­മാ­ര­നാ­ശാൻ എഴുതി: “ആ­ദർ­ശ­ക്കൊ­ടു­മു­ടി­യിൽ ക­യ­റി­നി­ന്നു് പ്ര­വൃ­ത്തി ലോ­ക­ത്തി­ലേ­ക്കു് കീ­ഴ്ക്കാൻ­തൂ­ക്കാ­യി ചാടി ആ­ത്മ­ഹ­ത്യ ചെ­യ്യ­രു­തെ­ന്നു് ചെ­റു­പ്പ­ക്കാ­രോ­ടു് ഞങ്ങൾ ഉ­പ­ദേ­ശി­ച്ചു­കൊ­ള്ളു­ന്നു. വി­ദ്യാ­ഭ്യാ­സം ചെയ്ത ചെ­റു­പ്പ­ക്കാ­രെ പു­റ­ത്താ­ക്കി­യി­ട്ടു് എ­ന്താ­ണു് സാ­ധി­ക്കാൻ പോ­കു­ന്ന­തെ­ന്നു് വി­ജ്ഞാ­ന വർ­ധി­നി സ­ഭ­ക്കാ­രോ­ടും ചോ­ദി­ക്കു­ന്നു”.

പു­ല­ച്ചോ­ന്മാർ­ക്കു് തു­ണ­യാ­യ­തും നാ­രാ­യ­ണ­ഗു­രു തന്നെ. അ­ദ്ദേ­ഹം ‘മ­ഹാ­സ­ന്ദേ­ശം’ പു­റ­പ്പെ­ടു­വി­ച്ചു: “മ­നു­ഷ്യ­രു­ടെ മതം, വേഷം, ഭാഷ മു­ത­ലാ­യ­വ എ­ങ്ങ­നെ­യി­രു­ന്നാ­ലും അ­വ­രു­ടെ ജാതി ഒ­ന്നാ­യ­തു­കൊ­ണ്ടു് അ­ന്യോ­ന്യം വി­വാ­ഹ­വും പ­ന്തി­ഭോ­ജ­ന­വും ചെ­യ്യു­ന്ന­തി­നു് ഒരു ദോ­ഷ­വു­മി­ല്ല”.

എ­ന്നി­ട്ടോ? സ­ഹോ­ദ­രൻ അ­യ്യ­പ്പൻ ത­ന്നെ­യും തന്റെ നി­ല­പാ­ടു­ത­റ­യിൽ­നി­ന്നു് പി­ന്നാ­ക്കം പോ­കു­ന്ന­തു് നമ്മൾ കാ­ണു­ന്നു. സ­ഞ്ചാ­ര സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി ടി. കെ. മാ­ധ­വ­ന്റെ യും കെ. പി. കേ­ശ­വ­ദേ­വി­ന്റെ­യും നേ­തൃ­ത്വ­ത്തിൽ നടന്ന വൈ­ക്കം സ­ത്യ­ഗ്ര­ഹ ത്തിൽ (1924) അ­യ്യ­പ്പൻ പ­ങ്കെ­ടു­ത്തി­ല്ല. ക്ഷേ­ത്ര പ്ര­വേ­ശ­ന­ത്തി­നു­വേ­ണ്ടി 1931-ൽ നടന്ന ഗു­രു­വാ­യൂർ സ­ത്യ­ഗ്ര­ഹ ത്തെ അ­തി­നോ­ട­കം സർ­ക്കാർ മ­ച്ച­മ്പി­യാ­യി മാ­റി­യി­രു­ന്ന സ­ഹോ­ദ­രൻ ഗൗ­നി­ച്ച­തു­മി­ല്ല. 1947–48 കാ­ല­ത്തെ പാ­ലി­യം സമര ത്തെ പ­ര­സ്യ­മാ­യി ത­ള്ളി­പ്പ­റ­യാ­നും അ­ദ്ദേ­ഹ­ത്തി­നു മ­ടി­യേ­തു­മു­ണ്ടാ­യി­ല്ല. സ­ഹോ­ദ­രൻ അ­യ്യ­പ്പൻ ന­ടു­നാ­യ­ക­ത്വം വ­ഹി­ച്ച ചെ­റാ­യി വി­ജ്ഞാ­ന വർ­ധി­നി സ­ഭ­യി­ലോ അ­ദ്ദേ­ഹം ഭ­ര­ണ­ഘ­ട­ന എ­ഴു­തി­യു­ണ്ടാ­ക്കി­യ പ­ള്ളു­രു­ത്തി ശ്രീ. ധർ­മ­പ­രി­പാ­ല­ന യോ­ഗ­ത്തി­ലോ ഈ­ഴ­വ­ന­ല്ലാ­ത്ത ഒ­രു­ത്ത­നും അം­ഗ­ത്വ­ത്തി­നു് അ­വ­കാ­ശ­വു­മി­ല്ല.

1912-​ാമാണ്ടിൽ ശ്രീ­നാ­രാ­യ­ണ ഗുരു തന്റെ സ്വ­ത്തു­ക്ക­ളെ­ല്ലാം സ്വ­മ­ന­സ്സാ­ലെ എസ്. എൻ. ഡി. പി. യോ­ഗ­ത്തി­നു് ഏൽ­പി­ച്ചു­കൊ­ടു­ത്തു. ക­ത്തി­ന്റെ പൂർ­ണ­രൂ­പം ചുവടെ:

ശ്രീ­നാ­രാ­യ­ണ ധർ­മ­പ­രി­പാ­ല­ന യോഗം സെ­ക്ര­ട്ട­റി­ക്കു്,

ഇ­പ്പോൾ ഇവിടെ കൂ­ടി­യി­രി­ക്കു­ന്ന പൊ­തു­യോ­ഗ­ത്തിൽ ന­മ്മു­ടെ പേ­രി­ലു­ള്ള സകല സ്ഥാ­പ­ന­ങ്ങ­ളെ­യും സ്വ­ത്തു­ക്ക­ളെ­യും തി­ട്ട­പ്പെ­ടു­ത്തി ക­ണ­ക്കു­ണ്ടാ­ക്കി അ­തി­ന്റെ മേ­ലാ­ലു­ള്ള ഭ­ര­ണ­ത്തി­നു് നി­യ­മ­സം­ബ­ന്ധ­മാ­യി വേണ്ട എ­ഴു­ത്തു­കു­ത്തു­കൾ എ­ല്ലാം ചെ­യ്യാൻ ഏർ­പ്പാ­ടു് ചെ­യ്യ­ണം. ജ­ന­ങ്ങ­ളു­ടെ ഗു­ണ­ത്തി­നാ­യി അ­തെ­ല്ലാം നാം മ­ന­സ്സാ­ലേ യോ­ഗ­ത്തി­നു് ഏൽ­പി­ച്ചി­രി­ക്കു­ന്നു.

ഒ­പ്പു്

നാ­രാ­യ­ണ­ഗു­രു­സ്വാ­മി

ശി­വ­ഗി­രി­മ­ഠം

1087 മേടം 20

images/M_Govindan.jpg
എം. ഗോ­വി­ന്ദൻ

എസ്. എൻ. ഡി. പി. യോ­ഗ­ത്തി­ന്റെ ഒ­മ്പ­താം വാർ­ഷി­ക യോഗം ശി­വ­ഗി­രി­യിൽ ന­ട­ക്കു­ന്ന അ­വ­സ­ര­മാ­യി­രു­ന്നു അതു്. സ്വാ­മി തൃ­പ്പാ­ദ­ങ്ങ­ളി­ലെ സ്വ­ത്തു­ക്ക­ളെ തി­ട്ട­പ്പെ­ടു­ത്തു­ക­യും അവയെ യോ­ഗ­ത്തി­ന്റെ ഭ­ര­ണ­ത്തി­ലും കൈ­വ­ശ­ത്തി­ലും വെ­ച്ചു് ന­ട­ത്താൻ നി­യ­മ­സം­ബ­ന്ധ­മാ­യി വേണ്ട വ്യ­വ­സ്ഥ­കൾ എ­ല്ലാം ചെ­യ്യു­ക­യും ചെ­യ്യാ­നാ­യി എം. ഗോ­വി­ന്ദൻ, ഡോ. പൽ­പ്പു, സി. കൃ­ഷ്ണൻ എ­ന്നി­വ­ര­ട­ങ്ങി­യ ക­മ്മി­റ്റി­യെ തെ­ര­ഞ്ഞെ­ടു­ത്തു. ദേ­വ­സ്വം കാ­ര്യ­ദർ­ശി­യാ­യി ശി­വ­പ്ര­സാ­ദ­സ്വാ­മി­യെ­യും നി­ശ്ച­യി­ച്ചു.

images/C_Krishnan.png
സി. കൃ­ഷ്ണൻ

സ­മ്മേ­ള­ന­വും ശാ­ര­ദാ­പ്ര­തി­ഷ്ഠ­യും ക­ഴി­ഞ്ഞ­യു­ടൻ ഗുരു ശി­വ­ഗി­രി വി­ട്ടു. കാരണം ആ­രാ­ഞ്ഞ ഒരു ഭ­ക്ത­നോ­ടു് ഗുരു പ­റ­ഞ്ഞു: “അവിടെ എ­ല്ലാം അവരെ ഏ­ല്പി­ച്ചു­ക­ഴി­ഞ്ഞു­വ­ല്ലോ. ഇനി അവർ നോ­ക്കി­ക്കൊ­ള്ളും. ന­മു­ക്കി­രി­ക്കാൻ ഒരു സ്ഥലം വേണം”. അ­ങ്ങ­നെ­യാ­ണു് ആ­ലു­വാ­യിൽ അ­ദ്വൈ­താ­ശ്ര­മം ഉ­ണ്ടാ­യ­തു്. ആ­ശ്ര­മ­ത്തിൽ ക്ഷേ­ത്ര­വും പ്ര­തി­ഷ്ഠ­യു­മൊ­ന്നു­മു­ണ്ടാ­യി­ല്ല. ഒരു സം­സ്കൃ­ത പാ­ഠ­ശാ­ല ആ­രം­ഭി­ച്ചു. അ­ദ്വൈ­ത മ­ത­മ­നു­സ­രി­ച്ചു­ള്ള പാ­രാ­യ­ണ­വും പ്രാർ­ത്ഥ­ന­ക­ളും ന­ട­ത്തി, സ­വർ­ണർ­ക്കും അ­വർ­ണർ­ക്കും അ­ഹി­ന്ദു­ക്കൾ­ക്കും ഒ­ന്നി­ച്ചു താ­മ­സി­ക്കാ­നും ജ്ഞാന തൃഷ്ണ ശ­മി­പ്പി­ക്കാ­നും ഏർ­പ്പാ­ടു­ണ്ടാ­ക്കി. “ഈ മ­ഠ­ത്തി­ലെ അ­ഭി­പ്രാ­യം മ­നു­ഷ്യർ­ക്കു് ഒരു ജാ­തി­യും ഒരു മതവും ദൈ­വ­വും ഇ­ല്ല­ന്നാ­കു­ന്നു” എ­ന്നു് പ­ര­സ്യ­പ്പെ­ടു­ത്തി.

1915-ൽ നാ­രാ­യ­ണ­ഗു­രു തന്റെ ശി­ഷ്യ­നാ­യ ശ്രീ­നാ­രാ­യ­ണ ചൈ­ത­ന്യ സ്വാ­മി­ക­ളു­ടെ പേർ­ക്കു് മു­ക്ത്യാർ എ­ഴു­തി­ക്കൊ­ടു­ത്തു: “…അ­ദ്വൈ­താ­ശ്ര­മം മു­ത­ലാ­യ­വ­യു­ടെ ഭരണം നി­ങ്ങ­ളെ ചു­മ­ത­ല­പ്പെ­ടു­ത്തി അ­തു­സം­ബ­ന്ധ­മാ­യി ധർമ കർ­ത്താ­വാ­യും മ­റ്റു­ള്ള­വർ മുഖേന ന­ട­ത്തി­ച്ചു­വ­രു­ന്ന­താ­യ അ­രു­വി­പ്പു­റം, ശി­വ­ഗി­രി, മു­ട്ട­യ്ക്കാ­ടു് മു­ത­ലാ­യ ദേ­വ­സ്വ­ങ്ങ­ളെ­യും അവയിൽ ഉൾ­പ്പെ­ട്ട പ­ളി­ക്കൂ­ടം മു­ത­ലാ­യ സ്ഥാ­പ­ന­ങ്ങ­ളെ­യും അവകൾ സം­ബ­ന്ധി­ച്ചു് മേലാൽ ന­ട­ത്തേ­ണ്ട­താ­യ സകല കാ­ര്യ­ങ്ങൾ­ക്കും ശ്രീ­നാ­രാ­യ­ണ ശിഷ്യ സംഘം. അവയിൽ ഉൾ­പ്പെ­ട്ട താ­ലൂ­ക്കു് ക­മ്മി­റ്റി­കൾ, ടി. ക­മ്മ­റ്റി­യു­ടെ മേൽ­നോ­ട്ട­ത്തിൽ ഉൾ­പ്പെ­ട്ട ദേ­ശ­സ­ഭ­കൾ ഇ­വ­ക­ളു­ടെ റൂൾ­സു­കൾ അ­നു­സ­രി­ച്ചു് നാം മുഖേന ന­ട­ക്കേ­ണ്ട­തും കാ­ര്യ­ങ്ങൾ­ക്കു് സെ­ക്ര­ട്ട­റി­യാ­യും എസ്. എൻ. ഡി. പി. യോഗം റൂൽസ് 21-ാം വ­കു­പ്പു­പ്ര­കാ­ര­മു­ള്ള ദേ­വ­സ്വം കാ­ര്യ­ദർ­ശി­യാ­യും ന­മു­ക്കു ത­ന്ത്രാ­വ­കാ­ശ­മു­ള്ള­തും മേൽ ഉ­ണ്ടാ­കു­ന്ന­തു­മാ­യ ക്ഷേ­ത്ര­ങ്ങ­ളു­ടെ­യും സ­ഭ­ക­ളു­ടെ­യും തൽ­സം­ബ­ന്ധ­മാ­യ ന­ട­ത്തി­പ്പു­കൾ­ക്കു് വൈ­ദി­ക­നാ­യും നി­യ­മി­ച്ചി­രി­ക്കു­ന്നു…”

അ­ദ്വൈ­താ­ശ്ര­മ­ത്തി­ന്റെ കാ­ര്യം മു­ക്ത്യാർ­നാ­മാ­വിൽ എ­ടു­ത്തു പ­റ­ഞ്ഞി­രി­ക്കു­ന്നു: “ആലുവാ അ­ദ്വൈ­താ­ശ്ര­മ­ത്തോ­ടു ചേർ­ന്ന പാ­ഠ­ശാ­ല മു­ത­ലാ­യ­തു് വേ­ദാ­ന്തം പ­ഠി­ക്കു­ന്ന­തി­നു് യോ­ഗ്യ­ത­യു­ള്ള ബ്ര­ഹ്മ­ചാ­രി­ക­ളു­ടെ പ­ഠി­പ്പി­നും ര­ക്ഷ­ക്കും മാ­ത്ര­മാ­ക­യാൽ അ­തി­ലേ­ക്കാ­യി ആ­ശ്ര­മ­ത്തി­ന്റെ അ­ധീ­ന­ത­യിൽ നി­ങ്ങ­ളു­ടെ ഭ­ര­ണ­ത്തിൽ കീഴു് നാം ഇ­തി­നാൽ ഏൽ­പി­ക്കു­ന്ന­തും ആയ സ്ഥാ­വ­ര­ജം­ഗ­മ­ങ്ങ­ളാ­യ സകല സ്വ­ത്തു­ക്ക­ളും ഇ­പ്പോ­ഴും ന­മ്മു­ടെ കാ­ലാ­ന­ന്ത­ര­വും അ­വർ­ക്കാ­യി­ത്ത­ന്നെ ഉ­പ­യോ­ഗ­പ്പെ­ടു­ത്ത­ണ­മെ­ന്നും ഈ ഉ­ദ്ദേ­ശ്യ­ത്തെ നാം ഒ­രി­ക്ക­ലും ഭേ­ദ­പ്പെ­ടു­ത്തു­ന്ന­ത­ല്ലാ­ത്ത­തും മേലിൽ ആർ­ക്കും തന്നെ ഭേ­ദ­പ്പെ­ടു­ത്താൻ പാ­ടി­ല്ലാ­ത്ത­തും അ­ധി­കാ­ര­മി­ല്ലാ­ത്ത­തും ആ­കു­ന്നു. ഈ വ­സ്തു­ത­യെ അ­നു­കൂ­ലി­ച്ചു തന്നെ ഭ­ര­ണ­കൈ­ക്കാ­ര­നാ­യ നി­ങ്ങ­ളും നി­ങ്ങ­ളെ സ­ഹാ­യി­ക്കാ­നാ­യി ഏർ­പ്പെ­ടു­ത്തു­ന്ന യോ­ഗ­ങ്ങൾ, ക­മ്മ­റ്റി­കൾ, മറ്റു പ്ര­ത്യേ­ക ആളുകൾ ഇവരും ന­ട­ക്ക­യും ന­ട­ത്തി­ക്ക­യും ചെ­യ്യ­ണ­മെ­ന്നു് മാ­ത്ര­മ­ല്ല, എസ്. എൻ. ഡി. പി. യോ­ഗ­ത്തി­നോ ഈ ഉ­ദ്ദേ­ശ്യ­ത്തോ­ടു­കൂ­ടി­യോ അ­ല്ലാ­തെ­യോ ഉള്ള മറ്റു സ്ഥാ­പ­ന­ങ്ങൾ­ക്കോ ഈ വക സ്വ­ത്തു­ക്കൾ അ­വ­കാ­ശ­പ്പെ­ടു­ന്ന­ത­ല്ലാ­ത്ത­തും ഭ­ര­ണ­ത്തി­നാ­യി­ട്ടു­പോ­ലും കൈവശം വെ­ക്കു­വാ­നും ന­ട­ത്തു­വാ­നും പാ­ടി­ല്ലാ­ത്ത­തും ആ­കു­ന്നു…”

ഈ മു­ക്ത്യാർ സ്വാ­ഭാ­വി­ക­മാ­യും യോ­ഗ­ത്തെ അ­ലോ­സ­ര­പ്പെ­ടു­ത്തി. മു­ക്ത്യാർ റദ്ദു ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു് 1916-ൽ യോഗം പ്ര­മേ­യം പാ­സാ­ക്കി. ഗുരു കു­ലു­ങ്ങി­യി­ല്ല. എസ്. എൻ. ഡി. പി. യോ­ഗ­വു­മാ­യി ത­നി­ക്കു­ള്ള ബന്ധം വി­ച്ഛേ­ദി­ച്ചു­കൊ­ണ്ടു് 1916 മെയ് 22-നു് ഗുരു ഡോ. പൽ­പ്പു­വി­നു് ക­ത്തെ­ഴു­തി:

എന്റെ ഡോ­ക്ടർ അ­വർ­കൾ­ക്കു്,

യോ­ഗ­ത്തി­ന്റെ നി­ശ്ച­യ­ങ്ങൾ എ­ല്ലാം നാം അ­റി­യാ­തെ പാ­സ്സാ­ക്കു­ന്ന­തു­കൊ­ണ്ടും യോ­ഗ­ത്തി­ന്റെ ആ­നു­കൂ­ല്യം ഒ­ന്നും നമ്മെ സം­ബ­ന്ധി­ച്ച കാ­ര്യ­ത്തിൽ ഇ­ല്ലാ­ത്ത­തു­കൊ­ണ്ടും യോ­ഗ­ത്തി­ന്റെ ജാ­ത്യ­ഭി­മാ­നം വർ­ദ്ധി­ച്ചു­വ­രു­ന്ന­തു­കൊ­ണ്ടും മു­മ്പേ­ത­ന്നെ മ­ന­സ്സിൽ­നി­ന്നു് വി­ട്ടി­രു­ന്ന­തു­പോ­ലെ ഇ­പ്പോൾ വാ­ക്കിൽ­നി­ന്നും പ്ര­വൃ­ത്തി­യിൽ­നി­ന്നും യോ­ഗ­ത്തെ വി­ട്ടി­രി­ക്കു­ന്നു.

എ­ന്നു്

നാ­രാ­യ­ണ­ഗു­രു

ഗു­രു­വി­ന്റെ മ­ഹാ­സ­മാ­ധി­ക്കു തൊ­ട്ടു മു­മ്പു­വ­രെ ഈ ക­ത്തു് പ­ര­സ്യ­പ്പെ­ടു­ത്തി­യി­രു­ന്നി­ല്ല. ഗു­രു­വി­നോ­ടു് ഏ­റ്റു­മു­ട്ടാ­നു­ള്ള ച­ങ്കൂ­റ്റം പ്ര­മാ­ണി­ക­ളാ­യ യോ­ഗ­നേ­താ­ക്കൾ­ക്കു­ണ്ടാ­യി­രു­ന്നു­മി­ല്ല. 1916-ൽ ഗു­രു­വി­ന്റെ ഷ­ഷ്ഠ്യ­ബ്ദ­പൂർ­ത്തി എസ്. എൻ. ഡി. പി. യോ­ഗ­ത്തി­ന്റെ ആ­ഭി­മു­ഖ്യ­ത്തിൽ പൊ­ടി­പൂ­ര­മാ­യി ആ­ഘോ­ഷി­ച്ചു. യോ­ഗ­ത്തിൽ ഓ­ഹ­രി­യെ­ടു­ക്കാ­നൊ­ന്നും ത്രാ­ണി­യി­ല്ലാ­ത്ത സാ­ധാ­ര­ണ ഈഴവരെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഗുരു ദൈവം ത­ന്നെ­യാ­യി മാറി.

കാവി മു­ണ്ടും ജടയും വി­ഭൂ­തി­യും

താ­ടി­മീ­ശ­യും കൂ­ടാ­തെ യോ­ഗി­യാ­യ്

മോ­ടി­യോ­ടാ­ലു­വാ­യിൽ ല­സി­പ്പൊ­രെൻ

നാണു ദേ­ശി­കാ നാഥാ ന­മോ­സ്തു­തെ!

എസ്. എൻ. ഡി. പി. യോ­ഗ­ത്തി­ന്റെ പ്ര­വൃ­ത്തി­കൾ ഈ­ഴ­വ­രു­ടെ അ­ഭി­വൃ­ദ്ധി­യെ മാ­ത്രം ല­ക്ഷ്യ­മാ­ക്കി വെ­ച്ചു­കൊ­ണ്ടി­രി­ക്കാ­തെ താ­ഴ്ത്ത­പ്പെ­ട്ട സ­മു­ദാ­യ­ങ്ങ­ളു­ടെ എ­ല്ലാം അ­ഭി­വൃ­ദ്ധി അ­തി­ന്റെ ല­ക്ഷ്യ­മാ­യി­രി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ യോ­ഗ­ത്തി­ന്റെ ഘടനയെ ഭേ­ദ­പ്പെ­ടു­ത്തി­യാൽ കൊ­ള്ളാ­മെ­ന്ന ബ്ര­ഹ്മ­ശ്രീ നാ­രാ­യ­ണ­ഗു­രു സ്വാ­മി തൃ­പ്പാ­ദ­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തെ­പ്പ­റ്റി വേണ്ട ആ­ലോ­ച­ന­കൾ ന­ട­ത്തി നി­ശ്ച­യം ചെ­യ്യു­ന്ന­തി­നാ­യി 1917 ന­വം­ബ­റിൽ ഒരു ക­മ്മി­റ്റി ഉ­ണ്ടാ­ക്കി­യെ­ങ്കി­ലും വ്യ­ക്ത­മാ­യ തീ­രു­മാ­ന­മൊ­ന്നും ഉ­രി­ത്തി­രി­ഞ്ഞു­വ­ന്നി­ല്ല.

“യോ­ഗോ­ദ്ദേ­ശ്യ­ത്തിൽ അ­നു­ക­മ്പ­യു­ള്ള എ­ല്ലാ­വർ­ക്കും ജാ­തി­മ­ത ഭേദം കൂ­ടാ­തെ മെ­മ്പർ­മാ­രാ­യി ചേ­ര­ത്ത­ക്ക­വ­ണ്ണം” യോഗം ഭ­ര­ണ­ഘ­ട­ന 1920-ൽ ഭേ­ദ­ഗ­തി ചെ­യ്തെ­ങ്കി­ലും ഗു­രു­വി­ന്റെ നി­ല­പാ­ടിൽ മാ­റ്റം വ­ന്നി­ല്ല. 1925-ലെ വി­ജ­യ­ദ­ശ­മി നാളിൽ അ­ദ്ദേ­ഹം ബോ­ധാ­ന­ന്ദ സ്വാ­മി­ക­ളെ തന്റെ അ­ന­ന്ത­രാ­വ­കാ­ശി­യാ­യി അ­ഭി­ഷേ­കം ചെ­യ്തു. അ­തി­ന­ടു­ത്ത വർഷം ബോ­ധാ­ന­ന്ദ സ്വാ­മി­യു­ടെ പേർ­ക്കു് വിൽ­പ്പ­ത്ര­വും ത­യാ­റാ­ക്കി.

ബോ­ധാ­ന­ന്ദ സ്വാ­മി­ക­ളെ അ­ന­ന്ത­രാ­വ­കാ­ശി­യാ­ക്കി­യ­തു് ശി­വ­ഗി­രി­യിൽ പൊ­ട്ട­ലും ചീ­റ്റ­ലു­മു­ണ്ടാ­ക്കി. മ­ന­സ്സു­മ­ടു­ത്ത നാ­രാ­യ­ണ­ഗു­രു ദേ­ശാ­ട­ന­ത്തി­നൊ­രു­ങ്ങു­ക­യും ചെ­യ്തു. എ­ഴു­പ­താം ജ­ന്മ­ദി­നാ­ച­ര­ണം ക­ഴി­ഞ്ഞ­യു­ട­നെ­യാ­ണ­തു­ണ്ടാ­യ­തു്. വൈഗാ ന­ദീ­തീ­ര­ത്തു­ള്ള തി­രു­പേ­ട­കം എന്ന സ്ഥ­ല­ത്തു ചെ­ന്ന­പ്പോൾ “ഇനി മലയാള രാ­ജ്യ­ത്തേ­ക്കു് പോ­കേ­ണ്ട. ന­മു­ക്കു് ഇ­വി­ടെ­യെ­വി­ടെ­യെ­ങ്കി­ലും താ­മ­സി­ച്ചാൽ മതി” എ­ന്നാ­യി ഗുരു. തമിഴ് നാ­ട്ടിൽ­നി­ന്നു് സി­ലോ­ണി­ലേ­ക്കു് പോയി. ഭ­ക്ത­ന്മാ­രാ­യ പലരും ശി­പാർ­ശ ചെ­യ്തി­ട്ടും മ­ന­മി­ല്ലാ­മ­ന­മോ­ടെ­യാ­ണു് നാ­ട്ടി­ലേ­ക്കു് മ­ട­ങ്ങി­യ­തു്.

1927-ൽ (1102 മകരം 17) ടി. കെ. മാ­ധ­വ­ന്റെ നിർ­ബ­ന്ധ­ത്തി­നു വ­ഴ­ങ്ങി. ശി­വ­ഗി­രി­യിൽ എസ്. എൻ. ഡി. പി. യോഗം സം­ഘ­ടി­പ്പി­ച്ച സ­മ്മേ­ള­ന­ത്തിൽ ഗുരു പ­ങ്കെ­ടു­ത്തു. അ­വി­ടെ­വെ­ച്ചു് വീ­ണ്ടും ഗുരു തന്റെ നയം വ്യ­ക്ത­മാ­ക്കി: “സം­ഘ­ട­ന­കൊ­ണ്ട­ല്ലാ­തെ യാ­തൊ­രു സ­മു­ദാ­യ­ത്തി­നും അ­ഭി­വൃ­ദ്ധി­യും ശ­ക്തി­യും ഉ­ണ്ടാ­കു­ന്ന­ത­ല്ല. ഈ ത­ത്ത്വം അ­നു­സ­രി­ച്ചാ­ണു് ഇ­രു­പ­ത്ത­ഞ്ചു­കൊ­ല്ലം മു­മ്പു് നാം യോഗം സ്ഥാ­പി­ച്ച­തു്. ഈ­ഴ­വ­നെ­ന്ന പേരു് ഒരു ജാ­തി­യെ­യോ മ­ത­ത്തെ­യോ സൂ­ചി­പ്പി­ക്കു­ന്ന­ത­ല്ല. അ­തി­നാൽ ഈ യോ­ഗ­ത്തിൽ ജാതി മ­ത­ഭേ­ദം നോ­ക്കാ­തെ ആ­ളു­ക­ളെ ചേർ­ക്കാ­വു­ന്ന­താ­ണു്. യോ­ഗ­ത്തിൽ ധാ­രാ­ളം ആളുകൾ ചേ­ര­ട്ടെ എ­ന്നു് നാം ആ­ശം­സി­ക്കു­ന്നു”.

1103 ധനു 27-ാം തീ­യ­തി­യാ­ണു് (1928) ശ്രീ നാ­രാ­യ­ണ ധർ­മ­സം­ഘം എന്ന സ­ന്ന്യാ­സി സംഘം ര­ജി­സ്റ്റർ ചെ­യ്ത­തു്. ശ്രീ. ബോ­ധ­ന­ന്ദ സ്വാ­മി­കൾ, ഗോ­വി­ന്ദാ­ന­ന്ദ സ്വാ­മി­കൾ, സു­ഗു­ണാ­ന­ന്ദ ഗിരി സ്വാ­മി­കൾ, ശ­ങ്ക­രാ­ന­ന്ദ സ്വാ­മി­കൾ, ന­ര­സിം­ഹ സ്വാ­മി­കൾ, രാ­മാ­ന­ന്ദ സ്വാ­മി­കൾ, ധർമ തീർ­ഥ­സ്വാ­മി­കൾ, നീ­ല­ക­ണ്ഠൻ ബ്ര­ഹ്മ­ചാ­രി, വി­ദ്യാ­ന­ന്ദ സ്വാ­മി­കൾ, ന­ട­രാ­ജ­ഗു­രു എ­ന്നി­വ­രാ­യി­രു­ന്നു സ്ഥാ­പ­കാം­ഗ­ങ്ങൾ.

1104 കന്നി 5-നു് ഗുരു സ­മാ­ധി­യാ­യി. അതേ മാസം 8-ാം തീയതി ബോ­ധാ­ന­ന്ദ സ്വാ­മി­ക­ളും സ­മാ­ധി­യാ­യി. തൊ­ട്ടു­പി­ന്നാ­ലെ, ഗോ­വി­ന്ദാ­ന­ന്ദൻ, ധർ­മ­തീർ­ഥൻ, വി­ദ്യാ­ന­ന്ദൻ, ചൈ­ത­ന്യം, പി. പ­ര­മേ­ശ്വ­രൻ, ഡോ. പി. പൽ­പ്പു (ജൂ­നി­യർ), നാ­ണു­പ്പ­ണി­ക്കർ എ­ന്നി­വ­രെ പ്ര­തി­ക­ളാ­ക്കി എസ്. എൻ. ഡി. പി. യോഗം ഒ­ന്നാം വാ­ദി­യാ­യും സെ­ക്ര­ട്ട­റി­യും സി. വി. കു­ഞ്ഞു­രാ­മൻ ര­ണ്ടാം വാ­ദി­യാ­യും തി­രു­വ­ന­ന്ത­പു­രം ജി­ല്ലാ കോ­ട­തി­യിൽ കേസ് ഫ­യ­ലാ­ക്കി. ശി­വ­ഗി­രി മ­ഠാ­ധ്യ­ക്ഷ­നെ തെ­ര­ഞ്ഞെ­ടു­ക്കു­ന്ന­തി­നു­ള്ള അ­വ­കാ­ശം ഒ­ന്നാം വാ­ദി­യാ­യ എസ്. എൻ. ഡി. പി. യോ­ഗ­ത്തി­നാ­ണെ­ന്നു് സ്ഥാ­പി­ച്ചു­കി­ട്ട­ണ­മെ­ന്നും ഒ­ന്നാം­പ്ര­തി­യെ മ­ഠാ­ധ്യ­ക്ഷ­നാ­യി വാ­ഴി­ക്കാ­തെ­യും മേ­പ്പ­ടി പ്രതി വാ­ഴാ­തെ­യും ഇ­രി­ക്കു­ന്ന­തി­നും മ­ഠാ­ധ്യ­ക്ഷ­നെ­ന്ന നി­ല­യിൽ ഒ­ന്നാം പ്രതി യാ­തൊ­ന്നും പ്ര­വർ­ത്തി­ച്ചു പോ­ക­രു­തെ­ന്നും പ്ര­തി­ക­ളെ ശാ­ശ്വ­ത­മാ­യി നി­രോ­ധി­ച്ചു് ഉ­ത്ത­ര­വാ­ക­ണം എ­ന്നാ­യി­രു­ന്നു കോ­ട­തി­യോ­ടാ­വ­ശ്യ­പ്പെ­ട്ട നി­വൃ­ത്തി. 1101 മേടം 20-ാം തീ­യ­തി­യി­ലെ വിൽ­പ്പ­ത്രം ശ്രീ­നാ­രാ­യ­ണ­ഗു­രു സ്ഥി­ര­ബു­ദ്ധി­യി­ല്ലാ­തി­രു­ന്ന­പ്പോൾ ത­യാ­റാ­ക്കി­യ­താ­ണെ­ന്നും ആകയാൽ അ­സ്ഥി­ര­പ്പെ­ടു­ത്ത­ണ­മെ­ന്നും അ­പേ­ക്ഷി­ച്ചി­രു­ന്നു.

“…ശ്രീ നാ­രാ­യ­ണ­ഗു­രു സ്വാ­മി­ക­ളെ ആ­രാ­ധി­ക്കു­ന്ന­തും അ­വി­ട­ത്തെ സ­ന്ദേ­ശ­ങ്ങ­ളെ സ്വീ­ക­രി­ക്കു­ന്ന­തും ന­ട­പ്പാ­ക്കാൻ ശ്ര­മി­ക്കു­ന്ന­തും തീ­യ്യ­രെ­ന്ന ഒ­രൊ­റ്റ സ­മു­ദാ­യം മാ­ത്ര­മാ­ണു്. സാ­മാ­ന്യ­ത്തെ ദൃ­ഢീ­ക­രി­ക്കു­ന്ന മാ­തി­രി­യു­ള്ള ചില വ്യ­ത്യാ­സ­ങ്ങ­ളൊ­ഴി­ച്ചാൽ സ്വാ­മി­യു­ടെ സ്വ­ത്തു­ക്കൾ മു­ഴു­വൻ ആ സ­മു­ദാ­യം കൊ­ടു­ത്ത­താ­ണു്. അന്യ ജാ­തി­ക്കാ­രിൽ­പ്പെ­ട്ട സ്വാ­മി ശി­ഷ്യ­ന്മാർ­ക്കും തീ­യ്യ­സ­മു­ദാ­യ­ത്തി­ല­ല്ലാ­തെ അവർ ജ­നി­ച്ച സ­മു­ദാ­യ­ങ്ങ­ളിൽ അ­വ­രു­ടെ പ്രേ­ര­ണ പ്ര­യോ­ഗി­ക്കാ­നോ സ്വാ­മി സ­ന്ദേ­ശം പ­ര­ത്താ­നോ ക­ഴി­ഞ്ഞി­ട്ടി­ല്ല. അ­തി­ന­വർ ശ്ര­മി­ക്കു­ന്നി­ല്ല… സ്വാ­മി സ­ന്ദേ­ശ പ്ര­ചാ­ര­ണ­ത്തി­നു വേ­ണ്ടി സ്വാ­മി­യു­ടെ സ്ഥാ­പ­ന­ങ്ങ­ളു­ടെ താ­ക്കോൽ മറ്റു സ­മു­ദാ­യ­ങ്ങൾ­ക്കും വേണമോ എ­ന്നു് അ­ങ്ങോ­ട്ടു് ചോ­ദി­ച്ചു­കൊ­ണ്ടു ചെ­ന്നാൽ അവരിൽ സു­പ­രീ­ക്ഷി­ത­ര­ല്ലാ­ത്ത ചില വ്യ­ക്തി­കൾ കൈ­നീ­ട്ടി വാ­ങ്ങി­യേ­ക്കു­മെ­ങ്കി­ലും ആ സ­മു­ദാ­യ­ങ്ങൾ സ്വാ­മി­യോ­ടു് മമത കാ­ണി­ക്കു­ക­യോ സ്വാ­മി സ­ന്ദേ­ശം സ്വീ­ക­രി­ക്കു­ക­യോ ഉ­ണ്ടാ­ക­യി­ല്ല. നേരെ മ­റി­ച്ചു്, സ്ഥാ­പ­ന­ങ്ങ­ളോ­ടു് ഒരു വ­മ്പി­ച്ച സ­മു­ദാ­യ­ത്തി­നു് ഇ­പ്പോ­ളു­ണ്ടാ­യി­ട്ടു­ള്ള മമത പോ­കു­ക­മാ­ത്ര­മാ­യി­രി­ക്കും ഫലം. താ­ക്കോൽ മാ­ത്രം വാ­ങ്ങു­ന്ന ആദ്യ സ­മു­ദാ­യ വ്യ­ക്തി­ക­ളു­ടെ കൈയിൽ സ്വാ­മി­യു­ടെ സ്ഥാ­പ­ന­ങ്ങ­ളും സ­ന്ദേ­ശ­വും സ്വാ­മി ഉ­ദ്ദേ­ശി­ച്ച വി­ധ­ത്തിൽ പ്ര­യോ­ജ­ന­പ്പെ­ടാ­തെ നേരെ വി­പ­രീ­ത ഫ­ല­മു­ണ്ടാ­കാ­നു­മി­ട­യു­ണ്ടു്…” ഇ­ങ്ങ­നെ പോയി സ­ഹോ­ദ­രൻ അ­യ്യ­പ്പ­ന്റെ ന്യാ­യ­വാ­ദം.

വ്യ­വ­ഹാ­രം വ­ള­രെ­ക്കാ­ലം ആ­ഘോ­ഷ­മാ­യി ന­ട­ന്നു.

അ­വ­സാ­നം ലൗ­കി­ക­രും സ­ന്ന്യാ­സി­മാ­രും ത­മ്മിൽ ഒ­ത്തു­തീർ­പ്പു­ണ്ടാ­യി. അ­ന്നു­തൊ­ട്ടു് ഇ­ന്നോ­ള­വും കേസും വ­ഴ­ക്കു­മി­ല്ലാ­ത്ത കാലം എസ്. എൻ. ഡി. പി. യോ­ഗ­ച­രി­ത്ര­ത്തി­ലു­ണ്ടാ­യി­ട്ടി­ല്ല. എസ്. എൻ. ട്ര­സ്റ്റും ധർ­മ­സം­ഘ­വും വ്യ­വ­ഹാ­ര കാ­ര്യ­ത്തിൽ യോ­ഗ­ത്തോ­ടു് മൽ­സ­രി­ക്കു­ന്നു. യാ­ക്കോ­ബാ­യ സു­റി­യാ­നി സ­ഭ­യി­ലെ മെത്രാൻ-​ബാവാ വി­ഭാ­ഗ­ങ്ങൾ ക­ഴി­ഞ്ഞാൽ വ്യ­വ­ഹാ­ര­ത്തി­നാ­യി ഏ­റ്റ­വു­മ­ധി­കം പണവും സ­മ­യ­വും ചെ­ല­വി­ട്ട കൂ­ട്ടർ ശ്രീ­നാ­രാ­യ­ണീ­യ­രാ­കാ­നേ ത­ര­മു­ള്ളു.

കേ­സി­നും പു­ക്കാ­റി­നു­മി­ട­യ്ക്കു് ശ്രീ­നാ­രാ­യ­ണ ഗു­രു­വി­ന്റെ സ­മാ­ധി­യു­ടെ 41-ാം ദിവസം ന­ട­ത്തേ­ണ്ടി­യി­രു­ന്ന ‘മോ­ക്ഷ­ദീ­പം’ ന­ട­ത്താ­നാ­യി­ല്ലെ­ന്നു് സ്വാ­മി പ്ര­കാ­ശാ­ന­ന്ദ പ­രി­ത­പി­ക്കു­ന്നു. സ്വ­ത്തി­നും പ­ദ­വി­ക്കു­മാ­യി ശി­ഷ്യ­ന്മാർ ക­ടി­പി­ടി­കൂ­ടു­മ്പോൾ ഗു­രു­വി­നെ­ങ്ങ­നെ­യാ­ണു് മോ­ക്ഷം ല­ഭി­ക്കു­ക?

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Guruvinte Osyaththu: Chila Veenduvicharangal (ml: ഗു­രു­വി­ന്റെ ഒ­സ്യ­ത്തു്: ചില വീ­ണ്ടു­വി­ചാ­ര­ങ്ങൾ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Guruvinte Osyaththu: Chila Veenduvicharangal, കെ. രാ­ജേ­ശ്വ­രി, ഗു­രു­വി­ന്റെ ഒ­സ്യ­ത്തു്: ചില വീ­ണ്ടു­വി­ചാ­ര­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 9, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Rainy Season in the Tropics, a painting by Frederic Edwin Church (1826–1900). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.