SFNസായാഹ്ന ഫൌണ്ടേഷൻ
images/TwitteringMachine.jpg
Twittering Machine, a painting by Paul Klee (1879–1940).
പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
സി എസ് വെ­ങ്കി­ടേ­ശ്വ­രൻ: വാ­യ­ന­ക്കാ­രു­ടെ എ­ഴു­ത്തു­കാ­രൻ, എ­ഴു­ത്തു­കാ­രു­ടെ വാ­യ­ന­ക്കാ­രൻ

എം കൃ­ഷ്ണൻ നായർ മ­ല­യാ­ളി­യു­ടെ വാ­യ­നാ­ജീ­വി­ത­ത്തി­ന്റെ ഒരു സ­വി­ശേ­ഷ­കാ­ല­ഘ­ട്ട­ത്തെ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്നു. അ­ദ്ദേ­ഹം തന്റെ സാ­ഹി­ത്യ­വാ­ര­ഫ­ലം എന്ന സാ­ഹി­ത്യ­നി­രൂ­പ­ണ­പം­ക്തി ആ­രം­ഭി­ക്കു­ന്ന­ത് പു­രോ­ഗ­മ­ന­ക­ലാ­സാ­ഹി­ത്യ പ്ര­സ്ഥാ­ന­ത്തി­നു കേ­ര­ളീ­യ­ബു­ദ്ധി­ജീ­വി­ത­ത്തിൽ അ­തി­സ്വാ­ധീ­ന­മു­ണ്ടാ­യി­രു­ന്ന ഒരു കാ­ല­ത്താ­ണ് എ­ങ്കി­ലും അ­തി­ന്റേ­താ­യ നി­ഴ­ലു­ക­ളോ വെ­ളി­ച്ച­മോ ഈ നി­രൂ­പ­ക­നിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നി­ല്ല; പി­ന്നി­ടു­ള്ള ദ­ശ­ക­ങ്ങ­ളിൽ ഗ­ണ്യ­മാ­യ ഭം­ഗ­ങ്ങ­ളൊ­ന്നും വരാതെ അതേ പേരിൽ പല വാ­രി­ക­ക­ളി­ലാ­യി നാലു പ­തി­റ്റാ­ണ്ടോ­ളം ആ കോളം തു­ട­രു­ക­യും ചെ­യ്തു. മ­ല­യാ­ളി­യു­ടെ വാ­യ­നാ­ജീ­വി­ത­ച­രി­ത്ര­ത്തിൽ അ­തി­നു­ള്ള സ്ഥാ­നം അ­ന­ന്യ­മാ­യ ഒ­ന്നാ­ണ്. തീർ­ച്ച­യാ­യും മ­ല­യാ­ള­ഭാ­ഷ­യിൽ എം കൃ­ഷ്ണൻ നാ­യ­രെ­ക്കാൾ പാ­ണ്ഡി­ത്യ­മു­ള്ള­വ­രും നി­രൂ­പ­ണ­പാ­ട­വ­മു­ള്ള­വ­രു­മാ­യ നിരൂ‘പക’ർ മു­മ്പും ഒ­പ്പ­വും പിൻ­പും ഉ­ണ്ടാ­യി­ട്ടു­ണ്ട് എ­ങ്കി­ലും ഇ­ത്ര­യ­ധി­കം കാലം ശ്ര­ദ്ധി­ക്ക­പ്പെ­ട്ട­തും വാ­യി­ക്ക­പ്പെ­ട്ട­തും ആയ പം­ക്തി/നി­രൂ­പ­കൻ മ­ല­യാ­ള­ത്തിൽ വേ­റെ­യി­ല്ല.

1970-80 ദ­ശ­ക­ങ്ങ­ളി­ലാ­ണ് ‘എം കൃ­ഷ്ണൻ നായർ പ്ര­ഭാ­വം’ ഏ­റ്റ­വും ശ­ക്ത­മാ­യി നി­റ­ഞ്ഞു നി­ന്ന­ത്, അതിനു ശേ­ഷ­മു­ള്ള കാ­ല­ത്ത്, മ­ല­യാ­ള­ത്തിൽ എ­ഴു­ത്തി­ലും നി­രൂ­പ­ണ­ത്തി­ലും ഒരു വലിയ ത­ല­മു­റ­യു­ടെ അ­ന്ത്യം കു­റി­ച്ചു­കൊ­ണ്ട് ഉ­ത്ത­രാ­ധു­നി­ക­ത­യു­ടെ തരംഗം ക­ട­ന്നു­വ­ന്നു; എ­ന്നാൽ അത് ശ­ക്തി­യാർ­ജ്ജി­ക്കു­ന്ന­തി­നു­മു­മ്പ് അ­ദ്ദേ­ഹം വി­ട­വാ­ങ്ങു­ക­യും ചെ­യ്തു. ഇന്ന് നമ്മൾ തി­രി­ഞ്ഞു നോ­ക്കു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ബു­ദ്ധി­ജീ­വി­തം സ്വാതന്ത്ര്യാനന്തര-​നെഹ്രുവിയൻ രാ­ഷ്ട്ര­നിർ­മ്മാ­ണ­ത്തി­ന്റെ­യും ദേ­ശീ­യ­ബോ­ധ­ത്തി­ന്റേ­യും പു­ഷ്ക്ക­ലാ­ന്ത­രീ­ക്ഷ­ത്തിൽ തു­ട­ങ്ങി, 90-​കളിലെ ന­വ­സാ­മ്പ­ത്തി­ക­ന­യ­ത്തി­ന്റെ­യും ആ­ഗോ­ള­വൽ­ക്ക­ര­ണ­ത്തി­ന്റേ­യും കാ­ല­ത്ത് മ­ങ്ങാൻ തു­ട­ങ്ങി­യ ഒ­ന്നാ­യി­രു­ന്നു എന്നു കാണാം. പക്ഷെ എം കൃ­ഷ്ണൻ നായർ നി­റ­ഞ്ഞു­നി­ന്ന ആ ഇ­ട­ക്കാ­ലം കേ­ര­ള­ത്തി­ന്റെ തന്നെ ‘സാ­ഹി­ത്യ­ദ­ശ­ക’ങ്ങ­ളാ­യി­രു­ന്നു; മ­ല­യാ­ളി­യു­ടെ ജീ­വി­ത­ത്തി­ലും ഭാ­വ­ന­യി­ലും മ­ല­യാ­ളി വാ­യ­ന­ക്കാർ­ക്കും എ­ഴു­ത്തു­കാർ­ക്കും വലിയ സ്ഥാ­ന­വും (മാ­ന­വും) ഉ­ണ്ടാ­യി­രു­ന്ന ഒരു കാലം.

ആ കാ­ല­ത്തി­ന്റെ മ­റ്റൊ­രു സ­വി­ശേ­ഷ­ത അത് മ­ല­യാ­ളി­ഭാ­വ­ന­യെ ആ­ഗോ­ളീ­യ­ത­യി­ലേ­യ്ക്ക് തു­റ­ന്ന ഒ­ന്നു­കൂ­ടി­യാ­യി­രു­ന്നു എ­ന്ന­താ­ണ്. സി­നി­മ­യാ­യാ­ലും ചി­ത്ര­ക­ല­യാ­യാ­ലും സാ­ഹി­ത്യ­മാ­യാ­ലും ദേശീയ-​ആഗോളതലങ്ങളിൽ ന­ട­ക്കു­ന്ന ച­ല­ന­ങ്ങ­ളി­ലേ­ക്ക് ക­ണ്ണും കാതും ബു­ദ്ധി­യും കൂർ­പ്പി­ച്ചി­രു­ന്ന ഒരു കാലം. ഒരു വ­ശ­ത്ത് സോ­വി­യ­റ്റ് യൂ­ണി­യ­നിൽ നി­ന്നി­റ­ങ്ങു­ന്ന സോ­വി­യ­റ്റ് ലാ­ന്റ്, സോ­വി­യ­റ്റ് ലി­റ്റ­റേ­ച്ചർ, എന്നീ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങൾ തൊ­ട്ട് പ്രോ­ഗ്ര­സീ­വ് പ­ബ്ലി­ഷേ­ഴ്സി­ന്റെ ബാ­ല­സാ­ഹി­ത്യം, മാർ­ക്സി­സ്റ്റ് ഗ്ര­ന്ഥ­ങ്ങൾ തു­ട­ങ്ങി­യ­വ­യും, മ­റു­വ­ശ­ത്ത്, സ്പാൻ, ലൈഫ്, എൻ­കൌ­ണ്ടർ, ക്വ­സ്റ്റ്, തു­ട­ങ്ങി­യ അ­മേ­രി­ക്കൻ പ­ക്ഷ­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളും ശ­രാ­ശ­രി മ­ല­യാ­ളി വാ­യ­ന­ക്കാ­ര­ന്റെ ക­ണ്ണ­ഞ്ചി­പ്പി­ച്ചി­രു­ന്ന ഒരു സമയം. ഈ രണ്ടു ധാ­ര­കൾ­ക്കും പു­റ­ത്താ­യി­രു­ന്നു എം കൃ­ഷ്ണൻ നാ­യ­രു­ടെ സാ­ഹി­ത്യ­ലോ­ക­വും എ­ഴു­ത്തും. സോവിയറ്റ്-​അമേരിക്കൻ തൊ­ഴു­ത്തിൽ അത് സ്വയം കെ­ട്ടി­യി­ട്ടി­ല്ല, മ­റി­ച്ച് ലോ­ക­ത്തെ­ല്ലാ­യി­ട­ത്തു­മു­ള്ള സാ­ഹി­ത്യ­ത്തി­ന്റെ തു­റ­സ്സു­ക­ളി­ലേ­ക്ക് മേ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. അ­ങ്ങി­നെ മ­ല­യാ­ളി വാ­യ­ന­ക്കാ­രെ ശീ­ത­യു­ദ്ധ­സം­സ്ക്കാ­രി­ക­ത്തി­നു പു­റ­ത്തു­ള്ള ഭാ­വ­ന­ക­ളി­ലേ­ക്ക് അത് ആ­ന­യി­ച്ചു, വ്യ­ത്യ­സ്ത­രും ന­വീ­ന­രു­മാ­യ എ­ഴു­ത്തു­കാ­രെ പ­രി­ച­യ­പ്പെ­ടു­ത്തി, ലോ­ക­സാ­ഹി­ത്യ­ര­ച­ന­ക­ളെ ന­മ്മു­ടെ സാ­ഹി­ത്യ­വു­മാ­യി നി­ര­ന്ത­രം താ­ര­ത­മ്യം ചെ­യ്ത് മ­ല­യാ­ള­സാ­ഹി­ത്യ­ത്തെ തന്നെ അ­തി­ന്റെ കൂ­പ­മ­ണ്ഡൂ­കാ­വ­സ്ഥ­യിൽ നി­ന്ന് മോ­ചി­പ്പി­ക്കാൻ ശ്ര­മി­ച്ചു. മ­ല­യാ­ള­ത്തി­ലെ­ഴു­തു­മ്പോ­ഴും നി­ങ്ങൾ സാ­ഹി­ത്യ­മാ­ണ് എ­ഴു­തു­ന്ന­ത് എ­ന്നും അ­തി­ന്റെ ര­സ­ഭാ­വ­മാ­ന­ദ­ണ്ഡ­ങ്ങൾ സാർ­വ്വ­ലൌ­കി­ക­മാ­ണെ­ന്നും എം കൃ­ഷ്ണൻ നായർ മ­ല­യാ­ളി­ക­ളെ—നി­ശി­ത­മാ­യ രീ­തി­യിൽ എ­ഴു­ത്തു­കാ­രേ­യും പു­തി­യ­വ രു­ചി­പ്പി­ച്ചു­കൊ­ണ്ട് വാ­യ­ന­ക്കാ­രേ­യും—നി­ര­ന്ത­രം ഓർ­മ്മി­പ്പി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. ഈ ആ­ഗോ­ളീ­യ­ത അഥവാ തു­ല്യ­താ­ബോ­ധം ത­ന്നി­ലു­ള്ള­തി­നാ­ലാ­യി­രി­ക്ക­ണം വി­ദേ­ശി­ക­ളാ­യ എ­ഴു­ത്തു­കാ­രു­ടെ പേ­രു­കൾ ഉ­ച്ച­രി­ക്കു­ന്ന കാ­ര്യ­ത്തിൽ അ­ദ്ദേ­ഹം അ­സം­ബ­ന്ധ­മെ­ന്നു­പോ­ലും തോ­ന്ന­ത്ത­ക്ക­വി­ധം ക­ടും­പി­ടു­ത്തം പാ­ലി­ച്ച­ത്.

വാ­യ­നാ­ജീ­വി­തം ത­ന്നെ­യാ­യി­രു­ന്നു എം കൃ­ഷ്ണൻ നാ­യ­രു­ടെ എ­ഴു­ത്തു­ജീ­വി­ത­വും; ഒരു വാ­യ­ന­ക്കാ­ര­ന്റെ മ­ന­സ്സും ഹൃ­ദ­യ­വും ആണ് ആ എ­ഴു­ത്തി­നെ ന­യി­ച്ച­ത്, അ­തു­കൊ­ണ്ടു­ത­ന്നെ വാ­യ­ന­ക്കാ­ര­ന്റെ വ്യ­ക്തി­പ­ര­വും സ്വ­കാ­ര്യ­വു­മാ­യ പ്ര­തീ­ക്ഷ­യും അ­ക്ഷ­മ­യും നി­രാ­ശ­യും ഹർ­ഷ­വും അ­മർ­ഷ­വും രാ­ഗ­വൈ­രാ­ഗ്യ­ങ്ങ­ളും പ­ക്ഷ­പാ­ത­ങ്ങ­ളും എ­ല്ലാം അവിടെ കാണാം. വാ­യ­ന­യു­ടെ ന­വ­ന­വോ­ന്മേ­ഷ­ദാ­യി­യാ­യ സ­ഞ്ചാ­രം ഒ­രി­ക്ക­ലു­മൊ­ടു­ങ്ങാ­ത്ത­തു കൊ­ണ്ടാ­വ­ണം സാ­ഹി­ത്യ­ദർ­ശ­ന­ങ്ങ­ളി­ലോ താ­ത്വി­ക­നൂ­ലാ­മാ­ല­ക­ളി­ലോ ചി­ല­വ­ഴി­ക്കാൻ ആ വാ­യ­ന­ക്കാ­ര­ന് സ­മ­യ­മി­ല്ലാ­തി­രു­ന്ന­ത്. വാ­യ­ന­യു­ടെ തു­ടർ­ച്ച­യാ­യ­തു കൊ­ണ്ടു­ത­ന്നെ എ­ഴു­ത്തിൽ താൻ വാ­യി­ച്ച/ആ­രാ­ധി­ച്ച എ­ഴു­ത്തു­കാ­രു­ടെ ജീ­വി­ത­ക­ഥ­ക­ളും, അ­നു­ഭ­വ­ങ്ങ­ളും ഉ­ദ്ധ­ര­ണി­ക­ളും ക­ട­ന്നു­വ­ന്നു­കൊ­ണ്ടേ­യി­രു­ന്നു. അവിടെ യാ­തൊ­രു ക­ല­ഹ­വു­മി­ല്ലാ­തെ ച­ങ്ങ­മ്പു­ഴ­യും നെ­രൂ­ദ­യും കൈ­കോർ­ത്തു, സ്വ­പ്ന­ങ്ങ­ളും പ്രണയ നൈ­രാ­ശ്യ­ങ്ങ­ളും വി­ള­മ്പി; സാർ­ത്രും തോമസ് മനും ചി­ന്ത­കൾ പ­ങ്കി­ട്ടു, ആ­ന­ന്ദ­വർ­ദ്ധ­ന­നും ക്രോ­ച്ചേ­യും മൂ­ല്യ­നിർ­ണ­യം ന­ട­ത്തി. ലോ­ക­സാ­ഹി­ത്യ­മെ­ന്ന പോലെ ഭാ­ര­തീ­യ ക്ലാ­സി­ക്കൽ പാ­ര­മ്പ­ര്യ­ത്തി­നും സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ ഇ­ട­മു­ണ്ടാ­യി­രു­ന്നു. നി­രൂ­പ­ണം ത­ന്നിൽ നി­ന്നു വേ­റി­ട്ടു നിൽ­ക്കു­ന്ന ഒരു പ്ര­വൃ­ത്തി­യാ­യി­രു­ന്നി­ല്ല ഇവിടെ; സ്വ­ന്തം ഓർ­മ്മ­ക­ളും അ­നു­ഭ­വ­ങ്ങ­ളും താൻ ക­ഴി­ഞ്ഞ­യാ­ഴ്ച്ച കണ്ട കാ­ര്യ­ങ്ങ­ളും ‘ക­ഥാ­പാ­ത്ര­ങ്ങ’ളും അവിടെ നിർ­ബാ­ധം ക­ട­ന്നു­വ­ന്നു.

ഈ രീ­തി­യിൽ പ്ര­തി­വാ­രം മ­ല­യാ­ളി­വാ­യ­ന­യു­ടെ/വാ­യ­ന­ക്കാ­രു­ടെ ഭാ­വ­ന­യെ ഉ­ദ്ദീ­പി­പ്പി­ക്കാൻ ക­ഴി­ഞ്ഞ­തി­നാ­ലാ­യി­രി­ക്ക­ണം സാ­ഹി­ത്യ­വാ­ര­ഫ­ലം അ­തി­ന്റെ വാ­യ­ന­കാർ­ക്ക് ഒരു അ­ഡി­ക്ഷൻ ആ­യി­ത്തീർ­ന്ന­ത്; സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തേ­യും അതിലെ നി­രീ­ക്ഷ­ണ­ങ്ങ­ളെ­യും നി­ല­പാ­ടു­ക­ളേ­യും പുൽ­കു­മ്പോ­ഴും വെ­റു­ക്കു­മ്പോ­ഴും അ­ടു­ത്ത­യാ­ഴ്ച്ച അതു വാ­യി­ക്കാൻ വാ­യ­ന­ക്കാർ കാ­ത്തി­രു­ന്ന­ത്..

പു­സ്ത­ക­ങ്ങൾ ത­ങ്ങ­ളു­ടെ ലോകം ത­ന്നെ­യാ­യി­രു­ന്ന ഒരു മ­ല­യാ­ളി­ക്കാ­ല­ത്തി­ന്റെ നി­രൂ­പ­കൻ ആ­യി­രു­ന്നു എം കൃ­ഷ്ണൻ നായർ. അ­ച്ച­ടി­ച്ച വാ­ക്കി­നോ­ട് ഭ­ക്തി­യും എ­ഴു­ത്തി­നോ­ട് ആ­സ­ക്തി­യും എ­ഴു­ത്തു­കാ­ര­നോ­ട് ആ­ദ­ര­വും കൂറും ഉ­ണ്ടാ­യി­രു­ന്ന ഒരു കാലം. ഇ­ന്ന­ത്തെ­പ്പോ­ലെ എ­ല്ലാ­റ്റി­ന്റേ­യും—വിവരം, വി­നോ­ദം, ദൃ­ശ്യം, ശബ്ദം, ആ­ഖ്യാ­നം—ആ­ധി­ക്യം ഉള്ള, ‘പു­ഴ­യു­ടെ ഒരുമ വേ­ണ്ട­പ്പോൾ മ­ഴ­പോ­ലെ’ (കെ ജി ശ­ങ്ക­ര­പ്പി­ള്ള­യു­ടെ ക­വി­ത­യിൽ നി­ന്നു്) നമ്മൾ ചി­ത­റു­ന്ന ഈ കാ­ല­ത്ത് നി­ന്നു തി­രി­ഞ്ഞു നോ­ക്കു­മ്പോൾ ഏതോ യുഗം പോലെ തോ­ന്നു­ന്നു അ­ക്കാ­ലം.

(21/05/2020)

കെ എച് ഹുസൈൻ: ജ­യ­മോ­ഹ­ന്റെ കഥ ത­ന­തു­ലി­പി­യിൽ

ജ­യ­മോ­ഹ­ന്റെ കഥ ത­ന­തു­ലി­പി­യിൽ കാ­ണാ­നി­ട­യാ­യ­ത് കൗ­തു­ക­മു­ണർ­ത്തി.

1999-ൽ ഗുരു നി­ത്യ­ചൈ­ത­ന്യ­യ­തി­യെ കാ­ണാ­നാ­യി ചി­ത്ര­ജ­നും ഞാനും ഫേൺ­ഹി­ല്ലി­ലെ­ത്തി. ’രചന’യുടെ വരവ് ആ­ദ്യ­മ­റി­യി­ക്കേ­ണ്ട­ത് അ­ദ്ദേ­ഹ­ത്തെ­യാ­യി­രു­ന്നു. “എന്റെ ആ­ത്മാ­വോ­ളം പ്രി­യ­പ്പെ­ട്ട അ­ക്ഷ­ര­ങ്ങൾ” എ­ന്നാ­ണ് അ­ദ്ദേ­ഹം ത­ന­തു­ലി­പി­യെ വി­ശേ­ഷി­പ്പി­ച്ചി­രു­ന്ന­ത്. മ­റ്റെ­ല്ലാ പ­രി­പാ­ടി­ക­ളും നി­റു­ത്തി­വെ­ച്ച് പകലും രാ­ത്രി­യും അ­ദ്ദേ­ഹം ഞ­ങ്ങ­ളു­മാ­യി സം­സാ­ര­ത്തിൽ മു­ഴു­കി. കാ­ലേ­കൂ­ട്ടി നി­ശ്ച­യി­ച്ച പ്ര­കാ­ര­മാ­ണെ­ന്നു തോ­ന്നു­ന്നു ജ­യ­മോ­ഹ­നും കു­റ­ച്ചു ക­വി­ക­ളും എ­ത്തി­ച്ചേർ­ന്നെ­ങ്കി­ലും യതി ഞ­ങ്ങ­ളു­മാ­യു­ള്ള സം­സാ­രം തു­ട­രു­ക­യാ­ണ് ചെ­യ്ത­ത്. “മ­ല­യാ­ള­ലി­പി പ­ഴ­യ­തി­ലേ­ക്ക് തി­രി­ച്ചു­പോ­കു­ന്ന­ത് എ­ന്തി­നാ­ണ്? അ­തി­നി­യും പ­രി­ഷ്ക­രി­ക്കേ­ണ്ട­ത­ല്ലെ” എന്ന് ജ­യ­മോ­ഹൻ നീരസം പ്ര­ക­ടി­പ്പി­ച്ചു. “താ­ങ്കൾ ത­മി­ഴി­നെ പ­രി­ഷ്ക­രി­ച്ചാൽ മതി, മ­ല­യാ­ള­ത്തി­ന്റെ കാ­ര്യം ഞങ്ങൾ നോ­ക്കി­ക്കൊ­ള്ളാം” എന്ന് ചി­ത്ര­ജൻ പ­റ­ഞ്ഞു.

തമിഴ് ലി­പി­യു­ടെ പ­രി­ഷ്ക്ക­ര­ണ­ത്തി­നാ­യി അ­ദ്ദേ­ഹം കു­റ­ച്ചു­നാൾ മു­മ്പ് എ­ഴു­തി­യ­ത് വാ­യി­ക്കു­ക­യു­ണ്ടാ­യി. “ഡി­ജി­റ്റൽ കാ­ല­ത്ത് അ­ക്ഷ­ര­ങ്ങൾ കൂ­ടു­തൽ കൂ­ടു­തൽ എ­ളു­പ്പ­മു­ള്ള­താ­ക്കി­ത്തീർ­ക്ക­ണം” എ­ന്നാ­ണ് അ­ദ്ദേ­ഹ­ത്തി­ന്റെ വാദം. മ­ല­യാ­ള­ത്തി­ന്റെ ‘ു ൂ’-​കാരങ്ങൾ വ്യ­ജ്ഞ­ന­ത്തിൽ നി­ന്നും വേർ­പെ­ടു­ത്തി പ­രി­ഷ്ക­രി­ച്ച­തു­പോ­ലെ ത­മി­ഴി­ലും ചെ­യ്യ­ണ­മെ­ന്നാ­യി­രി­ക്കാം അ­ദ്ദേ­ഹം ഉ­ദ്ദേ­ശി­ച്ച­ത്. അവിടെ ‘ി ീ’-​കാരവും വേർ­പെ­ടു­ത്തേ­ണ്ടി­വ­രും. അ­ങ്ങ­നെ­യൊ­രു ഉ­ദ്യ­മ­ത്തി­നു ശ്ര­മി­ച്ചാൽ കേ­ര­ളീ­യ­രെ­പോ­ലെ തമിഴ് മക്കൾ സ­ഹി­ക്കി­ല്ല. തമിഴ് നാട് ക­ത്തും.

അ­ത്ത­രം എ­ളു­പ്പ­വ­ഴി­യി­ലു­ള്ള ക്രി­യ­കൾ­ക്കാ­യി പല മ­ഹാ­ന്മാ­രും ശ്ര­മി­ച്ചി­ട്ടു­ണ്ട്. ഇം­ഗ്ലീ­ഷി­ന്റെ സ്പെ­ല്ലിം­ഗ് ‘എ­ളു­പ്പ’മു­ള്ള­താ­ക്കാൻ ബർ­ണാ­ഡ് ഷാ ശ്ര­മി­ച്ച­ത് എ­വി­ടെ­വ­രെ­യെ­ത്തി­യെ­ന്ന് ഇന്ന് എ­ല്ലാ­വർ­ക്കു­മ­റി­യാം. ഭാ­ഗ്യ­ത്തി­ന് അ­ദ്ദേ­ഹം അ­ക്ഷ­ര­ങ്ങ­ളു­ടെ ആ­കൃ­തി­യെ തൊ­ട്ടു­ക­ളി­ച്ചി­ല്ല. ജർ­മ്മൻ ഭാ­ഷ­യും ഇ­ങ്ങ­നെ സ്പെ­ല്ലിം­ഗ് എ­ളു­പ്പ­മു­ള്ള­താ­ക്കാൻ ശ്ര­മി­ച്ച് കൈ­പൊ­ള്ളി അ­ഞ്ചാ­റു വർ­ഷ­ങ്ങൾ­ക്കു ശേഷം പി­ന്തി­രി­ഞ്ഞോ­ടി.

“ഒരു ഭാഷയെ കൊ­ല്ലാ­നു­ള്ള എ­ളു­പ്പ­വ­ഴി ലിപി മാ­റ്റ­ലാ­ണ്” എന്ന് എംടി പ­റ­ഞ്ഞു. മ­ല­യാ­ള­ത്തി­ലെ ലി­പി­പ­രി­ഷ്ക്ക­ര­ണം വ­രു­ത്തി­വെ­ച്ച ‘എ­ളു­പ്പ­ങ്ങൾ’ 1970-നു ശേ­ഷ­മു­ള്ള തലമുറ അ­നു­ഭ­വി­ച്ച­ത് ഏ­തൊ­ക്കെ വി­ധ­മാ­ണ്? അ­ര­നൂ­റ്റാ­യി ന­മ്മു­ടെ വി­ദ്യാർ­ത്ഥി­കൾ താ­ങ്ങു­ന്ന ലി­പി­ഭാ­ര­ത്തി­ന്റെ വി­സ്തൃ­തി നോ­ക്കൂ. പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ലു­ള്ള അ­ക്ഷ­ര­ങ്ങ­ളി­ല­ല്ല അ­ദ്ധ്യാ­പ­കർ ബോർ­ഡി­ലെ­ഴു­തു­ന്ന­ത്. അഞ്ചു പി­രീ­യ­ഡി­ലും അഞ്ചു ത­ര­ത്തി­ലാ­ണ­വ. മ­നോ­ര­മ­യി­ലു­ള്ള ലി­പി­യ­ല്ല മാ­തൃ­ഭൂ­മി­യി­ലു­ള്ള­ത്. മ­ല­യാ­ളം ക­മ്പ്യൂ­ട്ടിം­ഗിൽ ലി­ന­ക്സിൽ പ­രി­ശീ­ല­നം നേ­ടു­ന്ന ലിപി തീർ­ത്തും ത­ന­താ­ണ്. വി­ദ്യാർ­ത്ഥി കൃ­സ്ത്യാ­നി­യാ­ണെ­ങ്കിൽ സ­ത്യ­വേ­ദ പു­സ്ത­ക­മോ­തു­മ്പോൾ വാ­യി­ക്കു­ന്ന­ത് 1920-​കളിലെ പ­ഴ­യ­തി­ലും പ­ഴ­യ­താ­യ ലി­പി­യി­ലാ­ണ്. ഗ്രാ­മീ­ണ വാ­യ­ന­ശാ­ല­യിൽ പോയി പു­സ്ത­ക­മെ­ടു­ത്തു വാ­യി­ക്കു­ന്ന കു­ട്ടി­യാ­ണെ­ങ്കിൽ ന­മ്മു­ടെ എ­ണ്ണാ­യി­രം വ­രു­ന്ന ലൈ­ബ്ര­റി­ക­ളി­ലു­ള്ള ഗ്ര­ന്ഥ­ശേ­ഖ­ര­ത്തി­ന്റെ പ­കു­തി­യും പഴയ ലി­പി­യി­ലാ­ണ്. ഓൺ­ലൈ­നിൽ മ­ല­യാ­ളം വാ­യി­ക്കു­ന്ന കു­ട്ടി­കൾ­ക്കു മു­ന്നിൽ വെബ് പേ­ജു­കൾ തു­റ­ക്കു­ന്ന­ത് പ­ല­വി­ധം പുതിയ-​പഴയ ലി­പി­യി­ലാ­ണ്. ഡിസി ബു­ക്സി­ന്റെ പു­സ്ത­ക­ത്തിൽ കാ­ണു­ന്ന കൂ­ട്ട­ക്ഷ­ര­മ­ല്ല തൃ­ശ്ശൂർ ക­റ­ന്റ് പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­വ­യി­ലു­ള്ള­ത്. ഇ­ന്ത്യ­യി­ലെ മ­റ്റൊ­രു വി­ദ്യാർ­ത്ഥി സ­മൂ­ഹ­വും അ­ഭി­മു­ഖീ­ക­രി­ക്കാ­ത്തൊ­രു അ­ക്ഷ­ര­ഭീ­ക­ര­ത­യാ­ണി­ത്.

ലി­പി­പ­രി­ഷ്ക­ര­ണ­ത്തി­ലൂ­ടെ ഒരു ഭാഷ നേ­രി­ടു­ന്ന വി­പ­ത്ത് മ­ന­സ്സി­ലാ­ക്കാൻ പല എ­ഴു­ത്ത­കാർ­ക്കും ക­ഴി­ഞ്ഞി­ട്ടി­ല്ല. അവർ ശ്വാ­സേ­ാ­ച്ഛ ്വാസം പോലെ ഉ­പ­യോ­ഗി­ക്കു­ന്ന അ­ക്ഷ­ര­ങ്ങൾ അ­ത്ത­ര­ക്കാർ­ക്ക് വെറും കു­ത്തി­വ­ര­ക­ളാ­ണ്. “ഉ­ള്ള­ട­ക്ക­മാ­ണ് പ്ര­ധാ­നം, രൂപം ഒരു വി­ഷ­യ­മ­ല്ല” എന്ന ഇ­ത്ത­ര­ക്കാ­രു­ടെ നി­ല­പാ­ടി­നെ­തി­രെ കൂ­ടി­യാ­യി­രു­ന്നു ര­ച­ന­യു­ടെ ഇ­രു­പ­തു വർ­ഷ­ത്തെ പോ­രാ­ട്ടം. പ­തി­നെ­ട്ടു വർ­ഷ­ങ്ങ­ളോ­ളം രചനയെ ഘോ­ര­മാ­യി എ­തിർ­ത്ത കേരള ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഇന്ന് ത­ന­തു­ലി­പി­യിൽ ഗ്ര­ന്ഥ­ങ്ങ­ളി­റ­ക്കു­ന്നു. കേ­ര­ള­കൗ­മു­ദി, ജ­ന­യു­ഗം പ­ത്ര­ങ്ങൾ ദി­വ­സ­വും ‘പ­ഴ­യ­ലി­പി’യി­ലി­റ­ങ്ങു­ന്നു. ഈ പ്ര­കി­യ­യെ ഏ­റ്റ­വും മി­ക­ച്ച സാ­ങ്കേ­തി­ക­ത്തി­ക­വോ­ടെ പൂർ­ത്തീ­ക­രി­ക്കു­ക­യെ­ന്ന­താ­ണ് സാ­യാ­ഹ്ന­യു­ടെ പ്ര­ധാ­ന­പ്പെ­ട്ടൊ­രു ല­ക്ഷ്യം. അ­തി­നു­ള്ള ഒരു ജ­ന­കീ­യ­വേ­ദി­യാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു സാ­യാ­ഹ്ന­യു­ടെ വാ­ട്സ­പ്പ്/ടെ­ല­ഗ്രാം കൂ­ട്ടാ­യ്മ­കൾ.

ജ­യ­മോ­ഹ­നെ­പ്പോ­ലെ അ­ഭി­പ്രാ­യം പറഞ്ഞ എ­ഴു­ത്തു­കാ­ര­നാ­ണ് ന­മ്മു­ടെ ആ­ന­ന്ദ്. ചി­ത്ര­കാ­ര­നും ശി­ല്പി­യും ആ­യി­രു­ന്നി­ട്ടു­കൂ­ടി അ­ക്ഷ­ര­ങ്ങ­ളു­ടെ ലാ­വ­ണ്യ­വും ആ­ശ­യ­സം­ര­ക്ഷ­ണ­ക്ഷ­മ­ത­യും മ­ന­സ്സി­ലാ­ക്കാൻ അ­ദ്ദേ­ഹ­ത്തി­നാ­യി­ട്ടി­ല്ല. “പ­രി­ഷ്ക­രി­ച്ച ലി­പി­ക്ക് എന്താ കു­ഴ­പ്പം?” എ­ന്നാ­ണ് വർ­ഷ­ങ്ങൾ­ക്കു­മു­മ്പ് അ­ദ്ദേ­ഹം ഒരു സ്വ­കാ­ര്യ­സം­ഭാ­ഷ­ണ­ത്തിൽ ചോ­ദി­ച്ച­ത്.

ഇ­വി­ടെ­യാ­ണ് ഒ വി വി­ജ­യ­നും എം കൃ­ഷ്ണൻ­നാ­യ­രും കെ­ജി­എ­സ്സും എൻ എസ് മാ­ധ­വ­നു­മൊ­ക്കെ വ്യ­ത്യ­സ്ത­രാ­കു­ന്ന­ത്. അ­വർ­ക്ക­റി­യാം അ­ക്ഷ­ര­ങ്ങൾ വെറും ജ്യോ­മ­തീ­യ­രൂ­പ­ങ്ങ­ള­ല്ലെ­ന്നും അവ സം­സ്കൃ­തി­യെ സം­വ­ഹി­ച്ച ആ­ത്മ­സ്വ­രൂ­പ­ങ്ങ­ളാ­ണെ­ന്നും.

(30/05/2020)

കെ ജി എസ്: കെ ദാ­മോ­ദ­ര­ന്റെ ലേഖനം; ഇ പി ഉ­ണ്ണി­യു­ടെ കാർ­ട്ടൂൺ

അ­സാ­ധാ­ര­ണ­രാ­യ രണ്ട് കേ­ര­ള­കാ­ര്യം­ഗ­ത­രാ­ണ് കെ ദാ­മോ­ദ­ര­നും ഈ പി ഉ­ണ്ണി­യും. അവർ ഒ­ന്നി­ച്ച് ഓർ­മ്മ­യിൽ വ­ന്ന­ത് ന­ന്നാ­യി. ചില പുതിയ ഒ­ന്നി­ക്കൽ പ­ല­പ്പോ­ഴും പുതിയ സാം­ഗ­ത്യം തു­റ­ക്കു­ന്ന­ത് കാ­ണാ­റു­ണ്ട്. ഇന്ന് രാ­വി­ലെ കെ ദാ­മോ­ദ­ര­നെ ഇവിടെ ക­ണ്ട­ത് എന്നെ ധാ­രാ­ളം ഓർ­മ്മ­ക­ളി­ലേ­ക്ക് കൊ­ണ്ടു പോയി.

ഈ പ­രി­ഷ­ത്ത് പ്ര­സം­ഗ­ത്തി­ലെ ഉ­ത്ക­ണ്ഠ­ക­ളിൽ നി­ന്ന് പുതിയ പ്ര­ബു­ദ്ധ­ത­ക­ളി­ലേ­ക്കു­ണ്ടാ­യ കെ ദാ­മോ­ദ­ര­ന്റെ ആ­രോ­ഹ­ണം തെ­ളി­മ­യോ­ടെ കാ­ണി­ക്കു­ന്നു­ണ്ട് തരീഖ് അലി കെ ദാ­മോ­ദ­ര­നു­മാ­യി ന­ട­ത്തി­യ സം­ഭാ­ഷ­ണം. ടി എൻ ജോ­യി­യു­ടെ സൂ­ര്യ­കാ­ന്തി­ക്ക് വേ­ണ്ടി­യാ­യി­രു­ന്നെ­ന്ന് തോ­ന്നു­ന്നു അത് സ­ച്ചി­ദാ­ന­ന്ദൻ മ­ല­യാ­ള­ത്തിൽ ഉ­ദി­പ്പി­ച്ച­ത്. പ്ര­തീ­ക്ഷി­ച്ച­തി­ല­ധി­ക­മാ­യി­രു­ന്നു അ­ന്ന­തി­ന്റെ വ്യാ­പ­നം. മലയാള ചി­ന്ത­യിൽ. പ്ര­ത്യേ­കി­ച്ചും മാർ­ക്സി­സ്റ്റ് പ്ര­യോ­ഗ­ത്തിൽ ജ­നാ­ധി­പ­ത്യ മൂ­ല്യ­ങ്ങൾ വീ­ണ്ടെ­ടു­ക്ക­പ്പെ­ടേ­ണ്ട­തി­നെ­പ്പ­റ്റി­യു­ള്ള സം­വാ­ദ­ങ്ങ­ളിൽ.

ആ സം­ഭാ­ഷ­ണം വ­രു­ന്ന­തി­നു മു­മ്പാ­യി­രു­ന്നു കെ ദാ­മോ­ദ­ര­നു­മാ­യി എ­നി­ക്ക് വ്യ­ക്തി­പ­ര­മാ­യ അ­ടു­പ്പം ഉ­ണ്ടാ­വു­ന്ന­ത്. ഞങ്ങൾ ഏ­താ­നും കൂ­ട്ടു­കാർ ‘പ്ര­സ­ക്തി’ എന്ന പേ­രി­ലൊ­രു പ്ര­സി­ദ്ധീ­ക­ര­ണം തൃ­ശൂ­രിൽ നി­ന്ന് തു­ട­ങ്ങി­യ 1972, 73, കാ­ല­ത്ത്. അ­ദ്ദേ­ഹ­ത്തി­ന്റ ‘Indian Thought’ ‘ഭാ­ര­തീ­യ ചിന്ത’യായി തൃ­ശൂ­രി­ലെ ലൂ­മി­യർ പ്ര­സ്സിൽ അ­ച്ച­ടി­ക്കാ­നൊ­രു­ങ്ങു­മ്പോൾ. പ്രൂ­ഫ് നോ­ക്കാൻ മിക്ക ദി­വ­സ­വും കെ ദാ­മോ­ദ­രൻ ത­ന്നെ­യാ­ണ് പാ­റ­മേ­ക്കാ­വി­ന­ടു­ത്തു­ള്ള ലൂ­മി­യ­റിൽ വ­ന്നി­രു­ന്ന­ത്. പ്ര­സ്സ് ന­ട­ത്തി­യി­രു­ന്ന­ത് അ­ദ്ദേ­ഹ­ത്തി­ന്റെ ബ­ന്ധു­വും ചി­ത്ര­കാ­ര­നും സ്ഥി­രം വെള്ള ഷേർ­ട്ടും വെ­ള്ള­പാൻ­റ്സും ധ­രി­ച്ചി­രു­ന്ന ര­വി­യേ­ട്ട­നും (അന്ന് പ്ര­സിൽ കേ­ട്ടി­രു­ന്ന പേർ) പറ്റെ മു­ടി­യും കൊ­മ്പൻ മീ­ശ­യു­മു­ള്ള യുവ സു­രേ­ന്ദ്ര­നു­മാ­യി­രു­ന്നു. ഇ­രു­വ­രും അ­ച്ച­ടി­യി­ലെ ആ­ധു­നി­ക ഭാ­വു­ക­ത്വ­ത്തി­ന്റെ വ­ക്താ­ക്കൾ. ചെറിയ ചില അ­ച്ച­ടി­പ്പി­ക്ക­ലു­കൾ­ക്കാ­യി വൈ­കു­ന്നേ­ര­ങ്ങ­ളിൽ കോ­ളേ­ജ് ക­ഴി­ഞ്ഞു­ള്ള ഒ­ഴി­വി­ല്ല ഞാനും അ­വി­ടെ­ത്താ­റു­ണ്ടാ­യി­രു­ന്നു. പ്ര­സ്സി­ന്റെ ഓ­ഫീ­സി­ലി­രു­ന്നാ­യി­രു­ന്നു കെ ദാ­മോ­ദ­രൻ ആ­ധു­നി­ക­ത അം­ഗീ­ക­രി­ച­ച്ചും ര­സി­ച്ചും ജ­ന­യു­ഗ­ത്തി­ലൊ­രു ലേ­ഖ­ന­മെ­ഴു­തി­യി­രു­ന്നു. ഒരു വാർ­ഷി­ക­പ്പ­തി­പ്പിൽ. അതിൽ നി­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­വു­മാ­യു­ള്ള സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ തു­ട­ക്കം. തു­ട­ക്ക­ത്തിൽ ആ­ധു­നി­ക­ത­യെ­യും മാ­വോ­യി­സ­ത്തെ­യും ശ്രീ­നാ­രാ­യ­ണ­ഗു­രു, സ്വാ­മി വി­വേ­കാ­ന­ന്ദൻ, ഗാ­ന്ധി, നെ­ഹ്റു, ഓർവെൽ, സാർ­ത്ര്, കമ്യു, കാഫ്ക, ട്രോ­ട്സ്കി, സ്റ്റാ­ലിൻ, ഈ എം എസ്, എൻ ഇ ബലറാം, എം റഷീദ്, ഡി പി ച­തോ­പാ­ദ്ധ്യാ­യ… തു­ട­ങ്ങി­യ­വ­രെ­യും പ­റ്റി­യും ചു­റ്റി­പ്പ­റ്റി­യു­മാ­യി­രു­ന്നു മെ­ല്ലെ വി­പു­ല­പ്പെ­ട്ട, ആ­ഴ­പ്പെ­ട്ട, ആ വർ­ത്ത­മാ­നം. പ്ര­സിൽ നി­ന്ന് ക്ര­മേ­ണ അ­തി­ന്റെ വേദി മാ­റി­ക്കൊ­ണ്ടി­രു­ന്നു. പൂ­ര­പ്പ­റ­മ്പി­ലേ­ക്കും ഗവ. കോ­ളേ­ജി­ലെ എന്റെ മു­റി­യി­ലേ­ക്കും മാരാർ റോ­ഡി­ലെ എന്റെ കു­ടു­സ്സ് ലോ­ജി­ലേ­ക്കും സ­ഖാ­വി­ന്റെ നെ­ഹ്റു ന­ഗ­റി­ലെ വീ­ട്ടി­ലേ­ക്കും. ല­ളി­ത­വും ഉ­ള്ളിൽ പ­ട­രു­ന്ന­തു­മാ­യി­രു­ന്നു ആ കൂടൽ നേ­ര­ങ്ങൾ. ഓർ­മ്മ­യിൽ അ­തി­പ്പോ­ഴും പല ദീർഘ കാ­ണ്ഡ­ങ്ങ­ളാ­യി സജീവം.

അ­വ­സാ­നം ഞാൻ കെ ദാ­മോ­ദ­ര­നെ ക­ണ്ട­ത് തൃ­ശൂ­രെ സഫയർ ഹോ­ട്ട­ലിൽ. പി­റ്റേ­ന്ന് കൊ­ടു­ങ്ങ­ല്ലൂ­രിൽ സാ­ഹി­ത്യ പ­രി­ഷ­ത് മീ­റ്റ­റിം­ഗിൽ പ്ര­സം­ഗി­ക്ക­ണം. ജി അ­ധി­കാ­രി­യു­മൊ­ത്ത് ഇ­ന്ത്യൻ ക­മ്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­ത്തി­ന്റെ സ­മ­ഗ്ര­ച­രി­ത്രം ര­ചി­ക്കു­ന്ന പ­ദ്ധ­തി­യു­മാ­യി കെ ദാ­മോ­ദ­രൻ താമസം ദി­ല്ലി­ക്ക് മാ­റ്റി­യി­രു­ന്നു. കാണൽ കു­റ­ഞ്ഞി­രു­ന്നു. ഹോ­ട്ട­ലി­ലി­രു­ന്ന് പഴയ ഇ­രി­പ്പും പ­റ­യ­ലും തു­ടർ­ന്നു. കെ ദാ­മോ­ദ­രൻ വൃ­ദ്ധ­നാ­യി­രി­ക്കു­ന്നു എ­ന്നെ­നി­ക്ക് ആ­ദ്യ­മാ­യി തോ­ന്നി. മ­ദ്യ­പി­ച്ചി­രി­ക്കു­ന്നു, അ­നു­സ്യൂ­തി­കൾ, നി­ര­ന്ത­രം വി­ച്ഛേ­ദി­ക്ക­പ്പെ­ട്ടു കൊ­ണ്ടി­രി­ക്കു­ന്നു എന്ന് തോ­ന്നി. പ­ഞ്ഞി­ക്കെ­ട്ടു­കൾ പോലെ നാളെ മാ­ന­ത്ത് ന­മ്മ­ളും പാ­റി­ച്ചി­ത­റും എ­ന്ന­ദ്ദേ­ഹം പ­റ­ഞ്ഞ­പ്പോൾ ഒരു ഞൊടി കെ ദാ­മോ­ദ­രൻ ആ ഉടൽ വി­ട്ടു പോയി എ­ന്നെ­നി­ക്ക് തോ­ന്നി. ഹോ­ട്ട­ലി­ലെ കാ­ബി­നിൽ നി­ന്നെ­ണീ­ക്കു­മ്പോൾ നിൽപ് ഭ­ദ്ര­മ­ല്ലാ­താ­യി­രു­ന്നു. പു­റ­ത്തേ­ക്ക് ന­ട­ക്കാൻ പി­ടി­ക്ക­ണ­മാ­യി­രു­ന്നു.

പി­റ്റേ­ന്ന് പ­രി­ഷ­ത്തിൽ കെ ദാ­മോ­ദ­രൻ പ്ര­സം­ഗി­ച്ചു. പ­ത്ര­ങ്ങ­ളിൽ വന്നു. വേ­ദി­യിൽ പ്ര­സം­ഗി­ച്ചു നിൽ­ക്കു­ന്ന കെ ദാ­മോ­ദ­ര­നിൽ ഞാൻ ഇ­ന്ന­ലെ രാ­ത്രി­യി­ലെ കെ ദാ­മോ­ദ­ര­നെ തി­ര­ഞ്ഞു. അ­തി­നൊ­ക്കെ മുൻ­പു­ള്ള കെ ദാ­മോ­ദ­ര­നെ­യാ­ണ് എ­വി­ടെ­യും ക­ണ്ട­ത്. മാർ­ക്സി­സ­ത്തി­ലേ­ക്ക് പിച്ച വെ­ച്ച­പ്പോൾ എന്നെ കു­റ­ച്ചു ചു­വ­ടു­കൾ ന­ട­ത്തി­ച്ച സ്നേ­ഹ­നിർ­ഭ­ര­നാ­യ മുൻ­ഗാ­മി­യെ. സാ­യാ­ഹ്ന­യ്ക്ക് പെ­രു­ത്ത് നന്ദി. എന്നെ ഓർ­മ്മ­ക­ളി­ലേ­ക്ക് ഊ­ക്കോ­ടെ വി­ളി­ച്ചു­ണർ­ത്തി­യ­തി­ന്.

(31/05/2020)

കെ സ­ച്ചി­ദാ­ന­ന്ദൻ

ഓർ­ക്കു­ന്നു­ണ്ട് ഒരു പൗ­രാ­വ­കാ­ശ പ്ര­സ്ഥാ­ന­ത്തി­ന്നാ­യി നാ­മൊ­ന്നി­ച്ച് നെ­ഹ്റു ന­ഗ­റി­ലെ വീ­ടെ­ന്നു വി­ളി­ക്ക­പ്പെ­ട്ട ആ ലൈ­ബ്ര­റി­യിൽ പോയി ച­ട്ട­യി­ല്ലാ­ത്ത പു­സ്ത­ക­ങ്ങ­ളെ­പ്പോ­ലെ തു­റ­ന്നി­രു­ന്ന­ത്. ആ വി­ചാ­ര­രീ­തി അ­ല്പ­മെ­ങ്കി­ലും പി­ന്നെ ക­ണ്ടി­ട്ടു­ള്ള­ത് രാ­ജാ­യു­ടെ ചില സം­സാ­ര­ങ്ങ­ളി­ലാ­ണ്—പാ­ര­മ്പ­ര്യ­ത്തി­ന്റെ പോ­സി­റ്റി­വു­ക­ളെ സ്വാം­ശീ­ക­രി­ക്കേ­ണ്ട­തി­ന്റെ അ­നി­വാ­ര്യ­ത, അ­ല്ലെ­ങ്കിൽ അ­ത­ത്ര­യും നാം ഹി­ന്ദു­ത്വ­വാ­ദി­കൾ­ക്ക് വി­ട്ടു­കൊ­ടു­ക്കു­മെ­ന്ന വി­വേ­കം. യു­ക്തി­വാ­ദി­ക്ക­മ്മ്യൂ­ണി­സ്റ്റു­കൾ­ക്ക് ഒ­രി­ക്ക­ലും മ­ന­സ്സി­ലാ­കാ­ത്ത­ത്. ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ­ത്തെ തോ­ല്പി­ച്ച പ്ര­ധാ­ന ഘ­ട­ക­ങ്ങ­ളി­ലൊ­ന്ന്. ഗുരു ഉ­ണ്ടാ­യ­തി­നാൽ കേരളം പി­ടി­ച്ചു നി­ന്നു.

(31/05/2020)

ടി ജി നി­ര­ഞ്ജൻ: കെ ദാ­മോ­ദ­ര­നെ­ക്കു­റി­ച്ചു് ഒരു സ്വ­കാ­ര്യ­ക്കു­റി­പ്പു്
images/niranjan-tariq-ali.jpg

images/niranjan-tariq-ali.jpg

മു­കൾ­ച്ചി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള വ്യ­ക്തി­പ­ര­മാ­യ ഒരു കു­റി­പ്പാ­ണ്:

ഇ­ട­തു­ഭാ­ഗ­ത്തു­ള്ള പു­സ്ത­ക­ച്ച­ട്ട­ക്ക് കു­റ­ച്ച് പ­ഴ­ക്ക­മു­ണ്ട്. സ: കെ ദാ­മോ­ദ­ര­നു­മാ­യി താ­രി­ഖ് അലി ന­ട­ത്തി­യ അ­ഭി­മു­ഖ­ത്തി­ന്റെ മ­ല­യാ­ള­ത്തി­ലു­ള്ള ആ­ദ്യ­ത്തെ പ്ര­സി­ദ്ധീ­ക­ര­ണ­മാ­ണ­ത്. എ­ഞ്ചി­നീ­യ­റി­ങ് വി­ദ്യാ­ഭ്യാ­സ­മൊ­ക്കെ­ക്ക­ഴി­ഞ്ഞ് മു­ഴു­വൻ സമയ പാർ­ട്ടി പ്ര­വർ­ത്ത­ന­വു­മാ­യി നാ­ട്ടിൽ ചു­റ്റി­ത്തി­രി­ഞ്ഞി­രു­ന്ന കാ­ല­ത്തെ ഒരു രാ­ത്രി­യിൽ അ­ട­ക്കാ­പു­ത്തൂ­രി­ലെ വീ­ട്ടി­ലെ­ത്തി­യ­പ്പോൾ എന്റെ മു­റി­യി­ലെ മേ­ശ­പ്പു­റ­ത്ത് ഈ പു­സ്ത­കം ഇ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അ­ക്കാ­ല­ത്ത് സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ ത­കർ­ച്ച­യ്ക്കൊ­ക്കെ മു­മ്പു­ത­ന്നെ സ­ജീ­വ­രാ­ഷ്ട്രീ­യ­ത്തിൽ നി­ന്ന് പിൻ­വാ­ങ്ങി­ക്ക­ഴി­ഞ്ഞി­രു­ന്ന അച്ഛൻ എന്നെ ഒന്ന് ‘ന­ന്നാ­ക്കാൻ’ ഉ­ദ്ധ­രി­ച്ചി­രു­ന്ന­ത് പ­ല­പ്പോ­ഴും സ: കെ ദാ­മോ­ദ­ര­നെ­യാ­യി­രു­ന്നു. അ­ത്ത­ര­ത്തിൽ ഒരു ശ­ത്രു­ത പോലും എ­നി­ക്ക് സ: ദാ­മോ­ദ­ര­നു­മാ­യി ഉ­ണ്ടാ­യി­വ­ന്നു എന്ന് വേ­ണ­മെ­ങ്കിൽ പറയാം. സാ­ധാ­ര­ണ­രീ­തി­യി­ലു­ള്ള വി­ദ്യാർ­ത്ഥി രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­നം മാ­ത്ര­മ­ല്ല എ­നി­ക്കു­ണ്ടാ­യി­രു­ന്ന­ത് എ­ന്ന­ത് അച്ഛൻ കു­റ­ച്ച് വൈ­കി­യാ­ണ് മ­ന­സ്സി­ലാ­ക്കി­യ­ത്. അ­ല­മാ­ര­യിൽ സൂ­ക്ഷി­ച്ചു­വെ­ച്ചി­രു­ന്ന അ­ച്ഛ­ന്റെ ചു­വ­ന്ന തു­ണി­യിൽ പൊ­തി­ഞ്ഞ ക­ട്ടി­യു­ള്ള പഴയ പാർ­ട്ടി മെ­മ്പർ­ഷി­പ്പ് കാർഡ് കൗ­മാ­ര­കാ­ല­ത്തെ ഡി­റ്റ­ക്ടീ­വ് പു­ഷ്പ­രാ­ജ് ര­ഹ­സ്യാ­ന്വേ­ഷ­ണ­ങ്ങൾ­ക്കി­ട­യിൽ ഞാൻ ക­ണ്ടു­പി­ടി­ച്ചി­രു­ന്നു. പാർ­ട്ടി മെ­മ്പർ­ഷി­പ്പ് എ­ന്ന­ത് അ­ത്യ­ധി­കം ര­ഹ­സ്യ­സ്വ­ഭാ­വ­മു­ള്ള പ്ര­ത്യേ­ക­മാ­യ ബ­ഹു­മ­തി­യാ­ണ് എ­ന്നൊ­ക്കെ­യു­ള്ള ഒരു ധാരണ അ­ന്നെ­നി­ക്ക് മ­ന­സ്സിൽ രൂ­പ­പ്പെ­ടു­ക­യും ചെ­യ്തി­രു­ന്നു. എ­ങ്കി­ലും ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി­ക­ളു­മാ­യി അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങൾ രൂ­പ­പ്പെ­ട്ടു തു­ട­ങ്ങി­യി­രു­ന്ന, എ­തിർ­പ്പു­കൾ നേ­രി­ട്ടു­ത­ന്നെ പ്ര­ക­ടി­പ്പി­ച്ചി­രു­ന്ന കാ­ല­ത്ത് മകൻ ഒരു പാർ­ട്ടി മെ­മ്പ­റാ­യി നാ­ട്ടിൽ വ­ന്ന­ത് അ­ച്ഛ­നെ അ­ലോ­സ­ര­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട് എ­ന്ന­ത് ഞാൻ മ­ന­സ്സി­ലാ­ക്കാ­തെ­യു­മി­രു­ന്നി­ല്ല.

അ­ട­ക്കാ­പു­ത്തൂർ ഹൈ­സ്കൂ­ളിൽ പ­ഠി­ക്കു­മ്പോൾ പ­ത്താം ക്ലാ­സിൽ അച്ഛൻ ഞ­ങ്ങൾ­ക്ക് ക്ലാ­സ്സെ­ടു­ത്തി­രു­ന്നു. സാ­ധാ­ര­ണ ഹെ­ഡ്മാ­സ്റ്റർ­മാർ ചെ­യ്തു­ക­ണ്ടി­ട്ടി­ല്ലാ­ത്ത ഒരു കാ­ര്യം. എന്റെ കു­രു­ത്ത­ക്കേ­ടു­കൾ­ക്കും തോ­ന്നി­വാ­സ­ങ്ങൾ­ക്കു­മൊ­ക്കെ അച്ഛൻ ശിക്ഷ ത­ന്നി­രു­ന്ന­ത് ഇം­ഗ്ലീ­ഷ് ക്ലാ­സ്സിൽ “My son” എന്നു തു­ട­ങ്ങു­ന്ന ഒരു കു­സൃ­തി­വാ­ച­കം ബോർ­ഡിൽ എ­ഴു­തി­ക്കൊ­ണ്ടാ­ണ്. പെൺ­കു­ട്ടി­ക­ളു­ടെ അറ്റം മുതൽ തു­ട­ങ്ങു­ന്ന അ­ട­ക്കി­ച്ചി­രി­ക­ളും ക­ളി­യാ­ക്കൽ നോ­ട്ട­ങ്ങ­ളും മാ­ത്രം മ­തി­യാ­യി­രു­ന്നു എന്നെ മ­ര്യാ­ദ­ക്കാ­ര­നാ­ക്കാൻ. മു­തിർ­ന്ന ശേ­ഷ­വും അച്ഛൻ ശീ­ല­ങ്ങ­ളിൽ മാ­റ്റ­മൊ­ന്നും വ­രു­ത്തി­യി­ല്ല. നേ­രി­ട്ടു പ­റ­ഞ്ഞി­ട്ട് കാ­ര്യ­മി­ല്ലെ­ന്നു തോ­ന്നു­ന്ന­ത് പൊ­തു­വാ­യി ഞാൻ കേൾ­ക്കെ മ­റ്റാ­രോ­ടെ­ങ്കി­ലും പറയും. ഒരു ഇ­ന്ത്യൻ ക­മ്യൂ­ണി­സ്റ്റി­ന്റെ ഓർ­മ്മ­ക്കു­റി­പ്പു­കൾ എന്റെ മേ­ശ­പ്പു­റ­ത്ത് വെ­ച്ചു­പോ­യ­തും അ­തി­ന്റെ­യൊ­ക്കെ തു­ടർ­ച്ച തന്നെ. അന്ന് ആയിടെ പു­റ­ത്തി­റ­ങ്ങി­യ മ­ന്ദ­ബു­ദ്ധി­ക­ളു­ടെ മാർ­ക്സി­സ്റ്റ് സം­വാ­ദം (ഭാ­സു­രേ­ന്ദ്ര­ബാ­ബു­വും ജെ ര­ഘു­വും ചേർ­ന്നെ­ഴു­തി­യ­ത്) അ­ച്ഛ­ന്റെ മേ­ശ­പ്പു­റ­ത്ത് ഒരു ക­ത്തോ­ടു കൂടി വെ­ച്ചാ­ണ് പി­ന്നെ ഞാൻ വീ­ട്ടിൽ നി­ന്ന് ഇ­റ­ങ്ങി­യ­ത്. ആ­ഴ്ച­കൾ­ക്കു ശേഷം തി­രി­ച്ചു വ­ന്ന­പ്പോൾ ഒരു ‘man to man’ സം­സാ­ര­ത്തി­ന് അച്ഛൻ തന്നെ തു­ട­ക്ക­മി­ട്ടു. അച്ഛൻ ക­ട­ന്നു­പോ­യി­ട്ടു­ള്ള രാ­ഷ്ട്രീ­യ­സം­ഘർ­ഷ­ങ്ങ­ളു­ടെ ഒരു കാ­ല­ത്തെ­ക്കു­റി­ച്ച് പ­റ­ഞ്ഞു. സ: കെ ദാ­മോ­ദ­ര­ന്റെ മാ­ത്രം നിർ­ബ­ന്ധ­ത്തി­നു വ­ഴ­ങ്ങി മു­ഴു­വൻ സമയ പാർ­ട്ടി പ്ര­വർ­ത്ത­ക­നാ­യി­രി­ക്കെ ത­ല­ശ്ശേ­രി ട്രെ­യി­നി­ങ് കോ­ളേ­ജിൽ പോയി ബി ടി ചെ­യ്ത­ത് പ­റ­ഞ്ഞു. ഞ­ങ്ങൾ­ക്കൊ­ക്കെ നേർ­വ­ഴി­ക്കു­ള്ള ഉ­പ­ദേ­ശ­ങ്ങൾ തരാൻ ദാ­മോ­ദ­ര­നെ­പ്പോ­ലെ ഒ­രാ­ളു­ണ്ടാ­യി­രു­ന്നു. നി­ങ്ങൾ­ക്കൊ­ന്നും അ­ങ്ങ­നെ ഒ­രാ­ളി­ല്ല എന്ന് ഒരു ത­ല­മു­റ­യു­ടെ വിഷമം പ­റ­ഞ്ഞു. ഞാൻ മി­ണ്ടാ­തെ­യി­രു­ന്ന് കേ­ട്ടു.

വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു. അച്ഛൻ എ­ന്നോ­ട് മി­ണ്ടാ­നു­പ­യോ­ഗി­ച്ച പു­സ്ത­കം എന്റെ വീ­ട്ടി­ലെ പു­സ്ത­ക­സൂ­ക്ഷി­പ്പു­കൾ­ക്കി­ട­യിൽ പെ­ട്ടു. രണ്ടു വർഷം മു­മ്പ് ചിന്ത ര­വി­യെ­ക്കു­റി­ച്ചു­ള്ള മാ­ങ്ങാ­ട് ര­ത്നാ­ക­ര­ന്റെ ‘ജാ­ത­ക­ക­ഥ­ക­ളു­ടെ’ പ്ര­കാ­ശ­ന­ത്തി­ന് തൃ­ശ്ശൂ­രിൽ പോ­യ­പ്പോൾ താ­രി­ഖ് അ­ലി­യു­ടെ പ്ര­സം­ഗം കേ­ട്ടു. പൊ­തു­വിൽ “നി­ങ്ങൾ മ­ല­യാ­ളി­ക­ളു­ടെ സു­ഖ­ക്കേ­ടെ­ന്താ­ണെ­ന്ന്” താ­രി­ഖ് അലി സ­ദ­സ്സി­നോ­ട് അ­ഭി­മു­ഖം ന­ട­ത്തു­ന്ന മ­ട്ടി­ലെ­ത്തി­യ ആ ദിവസം മാ­തൃ­ഭൂ­മി പു­റ­ത്തി­റ­ക്കി­യ വ­ല­തു­ഭാ­ഗ­ത്തു­ള്ള പു­റം­ച­ട്ട­യിൽ കാ­ണു­ന്ന “ഇ­ന്ത്യൻ ക­മ്യൂ­ണി­സ്റ്റി­ന്റെ ഓർ­മ്മ­ക്കു­റി­പ്പു­കൾ” കൗ­തു­ക­ത്തോ­ടെ വാ­ങ്ങി­ച്ചു. വീ­ട്ടി­ലെ­ത്തി ഉ­ച്ച­യൂ­ണു ക­ഴി­ഞ്ഞു­ള്ള പതിവു സം­ഭാ­ഷ­ണ­ങ്ങൾ­ക്കി­ട­യിൽ അ­ച്ഛ­നെ ഞാനീ പു­സ്ത­കം കാ­ണി­ച്ചു. എ­ന്തൊ­ക്കെ അച്ഛൻ ഓർ­ത്തു എ­ന്ന­റി­യി­ല്ല. കെ ദാ­മോ­ദ­ര­നെ­ക്കു­റി­ച്ചു­ള്ള കുറേ ഓർ­മ്മ­ക­ളി­ലേ­ക്ക് കാ­ടു­ക­യ­റി­പ്പോ­യി. കെ പി ശ­ശി­യു­മാ­യി ഒ­രി­ക്കൽ ഫോണിൽ സം­സാ­രി­ച്ചി­രു­ന്നു എന്ന് പ­രാ­മർ­ശി­ച്ചു. ചി­റ്റൂ­രി­ലെ ഫിലിം ഫെ­സ്റ്റി­വ­ലി­ന് വന്ന അ­വ­സ­ര­ത്തിൽ കെ പി ശ­ശി­യേ­യും കൂ­ട്ടി ഞാൻ അ­ച്ഛ­നെ കണ്ടു. സു­ഹൃ­ത്തി­ന്റെ മ­ക­നോ­ട് സ്നേ­ഹ­വാ­ത്സ­ല്യ­ങ്ങ­ളോ­ടെ അച്ഛൻ ഏറെ നേരം സം­സാ­രി­ച്ചു. ഇ­ട­തു­ഭാ­ഗ­ത്തേ­ക്ക് ച­രി­ഞ്ഞി­രു­ന്ന് ഇ­ട­തു­കാ­ലിൽ ത­ട­വി­ച്ചൊ­റി­ഞ്ഞ് സഖാവേ എ­ന്നൊ­രു വി­ളി­യു­ണ്ട് ദാ­മോ­ദ­ര­ന് എ­ന്നൊ­രു ഓർ­മ്മ­ച്ചി­ത്രം വ­ര­ച്ചു. അ­ച്ഛ­ന്റേ­ത് എന്നു പ­റ­യാ­വു­ന്ന­താ­യി എ­നി­ക്ക് കി­ട്ടി­യി­ട്ടു­ള്ള­ത് ആ ഇ­ട­തു­കാ­ലി­ലെ ചൊ­റി­യാ­ണ് എന്ന് ശശി പൊ­ട്ടി­ച്ചി­രി­ച്ചു. ഇ­ട­തു­പ­ക്ഷം ചേർ­ന്ന ചൊ­റി­യു­ടെ രാ­ഷ്ട്രീ­യ­മാ­ന­ങ്ങ­ളോർ­ത്ത് ഞ­ങ്ങ­ളെ­ല്ലാം കൂ­ടെ­ച്ചേർ­ന്നു­ചി­രി­ച്ചു.

ഇ­പ്പോൾ അ­ച്ഛ­നി­ല്ലാ­ത്ത വീ­ട്ടിൽ അ­ച്ഛ­ന്റെ സൂ­ക്ഷി­പ്പു­കൾ അ­ടു­ക്കി­വെ­ച്ചു­കൊ­ണ്ട് ഓ­പ്പോ­ളും ഞാനും ബി­ന്ദു­വും ഇ­രി­ക്കു­ന്നു. ഇടയിൽ ഏ­ഷ്യാ­നെ­റ്റ് പു­നഃ­സം­പ്രേ­ഷ­ണം ചെയ്ത ‘എന്റെ പു­ഴ­യിൽ’ അച്ഛൻ വീ­ണ്ടും ഇ­രു­ന്നു സം­സാ­രി­ക്കു­ന്ന­തു കണ്ടു. മ­ര­ണ­ത്തി­നു ശേ­ഷ­മു­ള്ള ദി­വ­സ­ങ്ങ­ളിൽ സു­ഹൃ­ത്തു­ക്ക­ളു­ടേ­യും ബ­ന്ധു­ക്ക­ളു­ടേ­യും വി­ദ്യാർ­ത്ഥി­ക­ളു­ടേ­യും സ­ഹ­പ്ര­വർ­ത്ത­ക­രു­ടേ­യും ഓർ­മ്മ­കൾ സ്നേ­ഹം നി­റ­ഞ്ഞ സാ­ന്നി­ദ്ധ്യ­ങ്ങ­ളാ­യി അ­റി­ഞ്ഞു. എ­ല്ലാ­വ­രോ­ടും ന­ന്ദി­യും സ്നേ­ഹ­വും അ­റി­യി­ക്കു­ന്നു.

ഞാൻ ആദ്യം കണ്ട, എന്നെ ആദ്യം തൊട്ട ക­മ്യൂ­ണി­സ്റ്റു­കാ­ര­നെ, അ­ദ്ധ്യാ­പ­ക­നെ സ്നേ­ഹ­ത്തോ­ടെ ഓർ­ത്തു­കൊ­ണ്ട് രണ്ടു വർഷം മു­മ്പെ­ഴു­തി­യ ഈ കവിത വീ­ണ്ടും എ­ടു­ത്തെ­ഴു­തു­ന്നു:

ട്വിൻ ബ്ലേ­ഡ്

അ­ച്ഛ­ന് ഷേവ് ചെ­യ്തു­കൊ­ടു­ക്കു­മ്പോൾ

പ­ണ്ടെ­ന്നോ ക­വി­ള­ത്തു­ര­സി­പ്പോ­യ

ഒരു പ­രു­ക്കൻ ചൂടിൽ ത­ട­ഞ്ഞു­നി­ന്നു

ബ്ലേ­ഡു­മൂർ­ച്ച­യിൽ നനഞ്ഞ ഒ­രോർ­മ്മ.

പാ­തി­ര­യ്ക്ക് പ­ടി­ക­ട­ന്നു­വ­രു­ന്ന

ഒരു ടോർ­ച്ചു­മി­ന്നി­ച്ച­യെ­ക്കാ­ത്ത്

ഏ­ങ്ങ­ല­ടി­ച്ചു­വ­റ്റി­യ ക­ര­ച്ചി­ലി­ന്റെ

ഉ­പ്പ­ട­യാ­ള­ങ്ങൾ പൊ­ടി­ച്ചു­ക­ള­ഞ്ഞ

വരണ്ട പു­ക­യി­ല­ച്ചു­ണ്ടു­കൾ

ഇ­പ്പോൾ വൃ­ദ്ധ­മാ­യൊ­ന്ന് വി­റ­ച്ച­ത്

മ­രു­ന്നൊ­റ്റി­ച്ചു­ക­ല­ങ്ങി­യ കാ­ഴ്ച­യി­ലും

തെ­ളി­ഞ്ഞു­ക­ണ്ട

മ­ക­ന്റെ താ­ടി­ന­ര­കൊ­ണ്ടാ­വ­ണം

അ­മ്പ­തു­ക­ളു­ടെ യൗ­വ്വ­നം തൊ­ണ്ട­പൊ­ട്ടി­ച്ച

കീ­ഴ്ത്താ­ടി­യ­ന­ക്ക­ങ്ങ­ളു­ടെ

വി­ള­റി­യ ഓർ­മ്മ­ഞ­ര­മ്പു­ക­ളിൽ

എൺ­പ­തു­ക­ളു­ടെ വെ­യി­ല­ത്ത്

മാ­ന­ത്തേ­ക്കു­ചു­രു­ട്ടി­യ വ­ലം­കൈ­യി­ലെ

റേസർ ചേർ­ന്നു­നിൽ­ക്കു­മ്പോൾ

പല കാ­ല­ങ്ങ­ളു­ടെ ചു­വ­പ്പി­ലേ­ക്ക്

ചോ­ര­പൊ­ടി­യാ­തെ, മി­ണ്ടാ­തെ

തൊ­ട്ടു­പോ­വു­ന്ന മൂർ­ച്ച­ക­ളിൽ

ഒരേ സമയം കൊ­രു­ക്കു­ന്നു­ണ്ട്

രണ്ടു ത­ല­മു­റ­ക­ളു­ടെ നരകൾ

(31/05/2020)

പി രാമൻ: കെ ദാ­മോ­ദ­ര­ന്റെ പ്ര­സ­ക്തി

കെ.ദാ­മോ­ദ­ര­ന്റെ പ്ര­സം­ഗം പു­നഃ­പ്ര­സി­ദ്ധീ­ക­രി­ച്ച­ത് ഉ­ചി­ത­മാ­യി. ശ്ര­ദ്ധേ­യ­മാ­ക്കു­ന്ന പല സ­വി­ശേ­ഷ­ത­ക­ളും അതിന് ഇ­ന്നു­മു­ണ്ട്.

  1. ഇന്ന് വായന മ­രി­ച്ചു, പ­ണ്ടൊ­ക്കെ എ­ന്തൊ­രു വാ­യ­ന­യാ­യി­രു­ന്നു എന്ന വ്യാ­ജ­ക­ല്പ­ന­യെ അത് പൊ­ളി­ച്ച­ടു­ക്കി.
  2. അ­ധ്യ­യ­ന ഭാഷ മ­ല­യാ­ള­മാ­ക്കു­ക, ഭ­ര­ണ­ഭാ­ഷ മ­ല­യാ­ള­മാ­ക്കു­ക എന്നീ ആ­ശ­യ­ങ്ങൾ ഇന്ന് കൂ­ടു­തൽ കൂ­ടു­തൽ പ്ര­സ­ക്ത­മാ­കു­ന്നു. ആദ്യം പ­ദ­കോ­ശം ഉ­ണ്ടാ­ക്കൂ, എ­ന്നി­ട്ടു­മ­തി അ­ധ്യ­യ­ന­ഭാ­ഷ മ­ല­യാ­ള­മാ­ക്കൽ എന്ന, ഇ­പ്പോ­ഴും മു­ഴ­ങ്ങി­ക്കേൾ­ക്കു­ന്ന വാ­ദ­ത്തി­ന് കെ ദാ­മോ­ദ­രൻ അന്നേ പറഞ്ഞ മ­റു­പ­ടി­ക്ക് എ­ന്തൊ­രു വ്യ­ക്ത­ത!
പെ­ട്ടെ­ന്നു ശ്ര­ദ്ധ­യിൽ പെട്ട ഒന്നു രണ്ടു കാ­ര്യ­ങ്ങൾ ഇവിടെ സൂ­ചി­പ്പി­ച്ചെ­ന്നേ­യു­ള്ളൂ. മ­ല­യാ­ളി­ക്കു പൊ­തു­വേ പ്രി­യ­ങ്ക­ര­മാ­യ പൊ­ളി­റ്റി­ക്കൽ നൊ­സ്റ്റാൾ­ജി­യ­യേ­ക്കാൾ വർ­ത്ത­മാ­ന­കാ­ല പ്ര­സ­ക്തി­യി­ലേ­ക്കാ­ണ് ഈ പു­നഃ­പ്ര­സി­ദ്ധീ­ക­ര­ണ­ത്തി­ന്റെ ചാ­യ്വ് എന്നു തോ­ന്നു­ന്നു.

(31/05/2020)

കെ എച്ച് ഹുസൈൻ: കെ.ദാ­മോ­ദ­രൻ

അ­ടി­യ­ന്തി­രാ­വ­സ്ഥ­കാ­ല­ത്ത് വലതു ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി ഇ­ന്ദി­രാ ഗാ­ന്ധി­യെ പി­ന്തു­ണ­ച്ച­പ്പോ­ഴും മ­ന­സ്സിൽ ആദരവു കെ­ടാ­തെ­നി­ന്ന ന­ക്ഷ­ത്രം കെ.ദാ­മോ­ദ­ര­നാ­യി­രു­ന്നു. അ­ന്ന­ദ്ദേ­ഹം പ­രി­പൂർ­ണ്ണ നി­ശ്ശ­ബ്ദ­നാ­യി­രു­ന്നു. അ­ടി­യ­ന്തി­രാ­വ­സ്ഥ ക­ഴി­ഞ്ഞ്, വ­സ­ന്ത­ത്തി­ന്റെ ഇ­ടി­മു­ഴ­ക്ക­ങ്ങൾ അ­ക­ന്നു­പോ­യ നാ­ളു­ക­ളിൽ ടി എൻ ജോ­യി­യു­ടെ സൂ­ര്യ­കാ­ന്തി­യിൽ താ­രി­ഖ് അ­ലി­യു­ടെ ഇ­ന്റർ­വ്യൂ­വി­ലൂ­ടെ അ­ന്നേ­ക്ക് മ­രി­ച്ചു­പോ­യ അ­ദ്ദേ­ഹം വീ­ണ്ടും പു­നർ­ജ്ജ­നി­ച്ചു. ഗ്രാം­ഷി­യോ­ടൊ­പ്പം അ­ദ്ദേ­ഹ­വും ചർ­ച്ച­ചെ­യ്യ­പ്പെ­ട്ടു.

കെ­ജി­എ­സ്സി­ന്റെ ഓർ­മ്മ­കൾ മ­ങ്ങി­പ്പോ­യ രണ്ടു കാ­ല­ങ്ങ­ളെ, അ­മ്പ­തു­ക­ളേ­യും എ­ഴു­പ­തു­ക­ളേ­യും തൊ­ട്ടു­ണർ­ത്തു­ന്നു. അ­വി­ടു­ന്നും അ­ര­നൂ­റ്റാ­ണ്ടു ക­ഴി­ഞ്ഞ് അ­ക്കാ­ല­ങ്ങ­ള­ത്ര­യും കൺ­മു­മ്പി­ലൂ­ടെ ന­ട­ന്നു­പോ­കു­ന്ന­തു­പോ­ലെ. കെ­ജി­എ­സ്സി­ന്റേ­ത് അല്പം നീണ്ട കു­റി­പ്പാ­ണ്. അ­ത്ര­യ്ക്കും നീണ്ട ഗദ്യം അ­ദ്ദേ­ഹം അ­ങ്ങ­നെ എഴുതി കാ­ണാ­റി­ല്ല. അത് അ­തി­നേ­ക്കാൾ നീ­ണ്ടു­നീ­ണ്ട് അ­വ­സാ­നി­ക്കാ­തി­രി­ക്ക­ട്ടെ എന്ന് ആ­ഗ്ര­ഹി­ച്ചു­പോ­യി.

(31/05/2020)

കെ ജി എസ്

അ­സ്സ­ലാ­യി നി­ര­ഞ്ജൻ. ഇ­ത്ത­രം ച­രി­ത്രം വേണം. ഇ­നി­യും ഇ­നി­യും. വ്യ­ക്തി­യു­ടെ സ്വ­കാ­ര്യ ജീ­വി­ത­ത്തി­ലേ­ക്കാൾ ജ­ന­ത­യു­ടെ ച­രി­ത്ര­ജീ­വി­ത­ത്തി­ലാ­ണ് ഈ ഓർ­മ്മ­യു­ടെ ജീവൻ. ഇ­ന്ത്യ­നൂർ ഗോപി എന്ന് അ­ച്ഛ­ന്റെ പേർ പറയണം. രാ­ഷ്ട്രീ­യം എന്തോ അ­ന്യ­വി­ഷ­യ­മെ­ന്ന് ക­രു­തി­യും ക­രു­തി­പ്പി­ച്ചും സ്വയം അ­ന്യ­പ്പെ­ടു­ത്തു­ന്ന­വർ­ക്കി­ട­യിൽ നി­ന്ന് അന്നേ വി­മോ­ചി­ത­മാ­യ കു­ടും­ബ­ങ്ങ­ളി­ലൊ­ന്നി­ലാ­യി­രു­ന്നു നി­ര­ഞ്ജ­ന്റെ കു­ട്ടി­ക്കാ­ലം എന്ന് കണ്ട് സ­ന്തോ­ഷി­ക്കു­ന്നു.

ഭൂ­രി­പ­ക്ഷ­ത്തി­നും ച­രി­ത്രം “ഉൾ­ക്ക­ടൽ സി­നി­മ­യു­ടെ സെ­റ്റി­ട്ട”തിന് മുൻ­പും പി­മ്പു­മാ­യി “പ്ര­കൃ­തി­ര­മ­ണി”യായി ക­ണ്ണെ­ഴു­തി പൊ­ട്ടും തൊ­ട്ട് പാ­ട്ടും പാടി നിൽ­ക്കു­വ­ല്ലേ?

(31/05/2020)

പി കെ വി­ജ­യ­കു­മാർ

ദാ­മോ­ദ­ര­നെ­ക്കു­റി­ച്ചു­ള്ള കു­റി­പ്പു­ക­ളിൽ ധി­ഷ­ണാ­പ­ര­മാ­യ­തൊ­ന്നും എന്റെ പ­ക്ക­ലി­ല്ല. അ­മ്പ­തു­ക­ളു­ടെ മ­ദ്ധ്യ­ത്തിൽ നടന്ന ഒരു പാർ­ല്യ­മെ­ന്റു തെ­ര­ഞ്ഞെ­ടു­പ്പാ­ണ് അ­ക്കാ­ല­ത്തു് അ­ഞ്ചി­ലോ ആറിലോ പ­ഠി­ച്ചി­രു­ന്ന എന്റെ ഓർ­മ്മ­യി­ലു­ള്ള­ത്. അ­ക്കാ­ല­ത്തു് ഞങ്ങൾ പെ­ാ­ന്നാ­നി ദ്വ­യാം­ഗ മ­ണ്ഡ­ല­ത്തി­ലാ­യി­രു­ന്നു. പ­ണ്ട­ത്തെ നാ­ട്ടി­ക—ഇ­ന്ന­ത്തെ ക­യ്പ­മം­ഗ­ലം. സഖാവ് കെ ദാ­മോ­ദ­ര­നും സഖാവ് പി കു­ഞ്ഞ­നു­മാ­യി­രു­ന്നു അ­ന്ന­ത്തെ ക­മ്മ്യൂ­ണി­സ്റ്റു പാർ­ട്ടി സ്ഥാ­നാർ­ത്ഥി­കൾ. സ്ഥി­ര­മാ­യി പാർ­ട്ടി പ­രി­പാ­ടി­കൾ ന­ട­ക്കാ­റു­ള്ള­ത് വീ­ടി­ന്റെ തൊ­ട്ടു­ള്ള അ­ന്ന­ത്തെ ഡി­സ്റ്റ്രി­ക് ബോർഡു സ്ക്കൂൾ അം­ഗ­ണ­ത്തി­ലാ­യി­രു­ന്നു. തെ­ര­ഞ്ഞെ­ടു­പ്പു സ­മ്മേ­ള­ന­ത്തി­നു സ­ഖാ­വെ­ത്തി­യ­തു ഭാര്യ പ­ത്മേ­ട­ത്തി­യു­മൊ­ത്താ­യി­രു­ന്നു. സ്ഥി­ര­മാ­യി ഈ അ­വ­സ­ര­ങ്ങ­ളി­ലെ­ല്ലാം ഞ­ങ്ങ­ളു­ടെ വീ­ട്ടിൽ നി­ന്നാ­ണു നേ­താ­ക്ക­ളെ­ല്ലാം ഭ­ക്ഷ­ണ­മൊ­ക്കെ ക­ഴി­ക്കാ­റ്. ഏ­താ­ണ്ട് ഒരു മ­ണി­ക്കൂർ നീ­ണ്ടു­നി­ന്ന പ്ര­സം­ഗ­ത്തി­നു­ശേ­ഷം വേ­ദി­യി­ലു­ണ്ടാ­യി­രു­ന്ന അ­ക്കാ­ല­ത്തെ ജനകീയ ഫർ­ണി­ച്ച­റാ­യ ഈ­സി­ചെ­യ­റിൽ ഇ­രു­ന്നു സി­സേർ­സ് സി­ഗ­ര­റ്റ് പാ­ക്ക­റ്റു പൊ­ട്ടി­ച്ച് ഒരു സി­ഗ­ര­റ്റു ക­ത്തി­ച്ച് ആഞ്ഞു വ­ലി­ക്കു­ന്ന ദൃ­ശ്യ­മാ­ണ് എന്റെ ഓർ­മ്മ­യി­ലു­ള്ള­ത്. പതിവു പോലെ അ­ത്ത­വ­ണ­യും സഖാവ് ദാ­മോ­ദ­രൻ തെ­ര­ഞ്ഞെ­ടു­പ്പിൽ പ­രാ­ജ­യ­പ്പെ­ടു­ക­യാ­യി­രു­ന്നു (ഒരു അ­സം­ബ­ന്ധ പ്ര­സ്താ­വ­ന­യാ­യി ക­ണ്ടാൽ മതി).

(31/05/2020)

സ­ന്തോ­ഷ് കു­മാ­റി­ന്റെ “നി­ശ്ശ­ബ്ദം” എന്ന കഥ
സ­ച്ചി­ദാ­ന­ന്ദൻ

ലോ­ല­ഗ­ഹ­ന­മാ­യ കഥ. ഒ­ന്നാ­ന്ത­രം ആ­ഖ്യാ­നം. എഴുതി ത­ഴ­ക്കം വന്ന ഒരു ക­ഥാ­കൃ­ത്തി­ന്റെ ര­ച­നാ­വൈ­ഭ­വം. ഗം­ഭീ­ര­മാ­യ ക­ണ്ടെ­ത്തൽ. ദാ­മ്പ­ത്യ­ത്തി­ലെ സ്നേഹ-​വൈരാഗ്യങ്ങൾ, വം­ശ­ത്തു­ടർ­ച്ച­യ്ക്കാ­യു­ള്ള മോഹം, ജീ­വി­ലോ­ക­വു­മാ­യു­ള്ള മ­നു­ഷ്യ­രു­ടെ ഉ­ല­യു­ന്ന ബന്ധം: ധാ­രാ­ളം ചി­ന്താ­വി­ഷ­യ­ങ്ങൾ.

വി എം ഗിരിജ

സ­ന്തോ­ഷ് കു­മാ­റി­ന്റെ നി­ശ്ശ­ബ്ദം വളരെ ന­ന്നാ­യി­ട്ടു­ണ്ട്… ഞാൻ ആ­ദ്യ­മാ­യാ­ണ് അ­ദ്ദേ­ഹ­ത്തി­ന്റെ കഥ വാ­യി­ക്കു­ന്ന­ത് എന്ന് തോ­ന്നു­ന്നു. കൃ­ത്യ­വും സൂ­ക്ഷ്മ­വും ആയ ഭാഷ. സത്യം.

തൂ­ക്കി­യെ­ടു­ത്ത് കൃ­ത്യം ആ­ക്കി­യ ഭാ­ഷ­യും വി­കാ­ര­വും വി­ചാ­ര­വും… അ­ദ്ദേ­ഹ­ത്തി­ന് അ­ഭി­ന­ന്ദ­നം. ഇത് പോ­സ്റ്റ് ചെ­യ്ത­ത് ന­ന്നാ­യി.

പി രാമൻ

വ്യ­ത്യാ­സ­മു­ള്ള, ര­സി­ച്ചു വാ­യി­ച്ചു പോ­കാ­വു­ന്ന, ജീ­വ­നു­ള്ള കഥ. ഇ­ല്ലാ­യ്മ­ക­ളു­ടെ അ­നു­പൂ­ര­കം വ­രു­ന്ന ആ ഒറ്റ ഖ­ണ്ഡി­ക മാ­ത്രം മു­ഴ­ച്ചു നിൽ­ക്കു­ന്ന­താ­യി തോ­ന്നി. പു­തി­യൊ­രു നല്ല ക­ഥാ­കൃ­ത്തി­നെ അ­വ­ത­രി­പ്പി­ച്ച­തി­ന് സാ­യാ­ഹ്ന­ക്ക് അ­ഭി­ന­ന്ദ­ന­ങ്ങൾ!

കെ വി അ­ഷ്ട­മൂർ­ത്തി

ഞാനും സി സ­ന്തോ­ഷ് കു­മാ­റി­ന്റെ കഥ വാ­യി­ക്കു­ന്ന­ത് ആ­ദ്യ­മാ­യാ­ണ്. പുതിയ അ­നു­ഭ­വം.

ചാരു മഞ്ജു

ചി­ല­പ്പോ­ഴെ­ക്കെ മ­റ്റാ­രും കേൾ­ക്കാ­ത്ത ശ­ബ്ദ­ങൾ നമ്മൾ കേൾ­ക്കാ­റി­ല്ലേ… സ­ന്തോ­ഷ് കു­മാ­റി­ന് അ­ഭി­ന­ന്ദ­നം!

ബിബിൻ ആ­ന്റ­ണി

സി സ­ന്തോ­ഷ് കു­മാ­റി­ന്റെ “നി­ശ്ശ­ബ്ദം”, കാ­തി­ലൊ­രു നി­ല­യ്ക്കാ­ത്ത ശ­ബ്ദ­ഭാ­ര­മാ­യി ത­ങ്ങി­നി­ല്ക്കു­ന്ന­തു­പോ­ലെ. ‘ഭൂ­മി­യേ­ക്കാൾ ഭാ­ര­മു­ള്ള ശ്വാ­സം’ വായന ക­ഴി­യു­ന്നി­ട­ത്ത് അ­സ­ഹ്യ­മാ­യി മാറി. ആ­കാ­ശ­ത്തേ­ക്ക് ആ­ഴ്‌­ന്നി­റ­ങ്ങി നി­ല്ക്കു­ന്ന, ചി­ല്ല­ക­ളു­ടെ അ­ധി­ക­ഭാ­ര­ങ്ങ­ളെ മു­ണ്ഡ­നം ചെയ്ത തേ­ക്കു­മ­ര­മാ­യി മ­ന­സ്സ് ഘ­നീ­ഭ­വി­ച്ചു­പോ­യ­പോ­ലെ… ജീ­വി­ത­ത്തിൽ നാ­മൊ­ക്കെ­യും ന­മു­ക്കു വേ­ണ്ട­തു മാ­ത്രം കേൾ­ക്കു­മ്പോൾ അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്ന ശ­ബ്ദ­ങ്ങ­ളു­ടെ ഒരു നി­ശ­ബ്ദ ഘോ­ഷ­യാ­ത്ര… നല്ല വാ­യ­നാ­നു­ഭ­വം.

സാ­ന്ദ്ര സി ജോർ­ജ്ജ്

സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ വ്യ­തി­യാ­ന­ത്തിൽ ഒരേ ശബ്ദം അ­രോ­ച­ക­വും ആ­സ്വാ­ദ­ക­ര­വും ആവാം. പ്ര­കൃ­തി­യി­ലെ ശ­ബ്ദ­ങ്ങ­ളു­ടെ ഒരു ലോകം തന്നെ ‘നി­ശ്ശ­ബ്ദം’ എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ ശ്രീ സ­ന്തോ­ഷ് കുമാർ ന­മു­ക്ക് മു­ന്നിൽ തു­റ­ന്ന് വെ­ച്ചി­രി­ക്കു­ന്നു. കേൾ­ക്കാ­ത്ത ശ­ബ്ദ­ങ്ങൾ കേൾ­ക്കാ­നും കേൾ­ക്കു­ന്ന ശ­ബ്ദ­ങ്ങൾ അ­വ­ഗ­ണി­ക്കാ­നും ക­ഴി­യു­ന്ന­വർ, ഇ­ന്ന­ത്തെ മ­നു­ഷ്യർ.

ശ്രീ­ദേ­വി എസ് കർത്ത

സ­ന്തോ­ഷി­ന്റെ കഥ സൂ­ക്ഷ്മ­മാ­യ ശ്ര­വ­ണം ആ­വ­ശ്യ­പ്പെ­ടു­ന്ന ഒ­ന്നാ­ണ്. അത് ന­ഷ്ട­പെ­ട്ട മ­നു­ഷ്യ­രാ­ശി­യോ­ടു­ള്ള ഓർ­മ­പ്പെ­ടു­ത്ത­ലും. അല്പം കൂടി ഒന്ന് എ­ഡി­റ്റ് ചെ­യ്തി­രു­ന്ന­വെ­ങ്കിൽ സൂ­ക്ഷ്മ­ത്തി­ന്റെ ദ്വ­ന്ദ­മാ­യ സ്ഥൂ­ല­ത ഒ­ഴി­വാ­യേ­നെ. എ­ങ്കി­ലും വ്യ­ത്യ­സ്ത­മാ­യ കഥ.

ബഷീർ അ­ബ്ദുൾ

സൂ­ക്ഷ്മ­വും കൃ­ത്യ­വു­മാ­യ രചന. ഭാ­ഷ­യു­ടെ മർ­മ്മം അ­റി­ഞ്ഞു­ള്ള പ്ര­യോ­ഗ­ങ്ങൾ. ഒ­ര­ക്ഷ­രം അ­ധി­ക­മി­ല്ല. നല്ല കഥ. നന്ദി.

കെ ജി നി­ര­ഞ്ജൻ

സ­ന്തോ­ഷ് കു­മാ­റി­ന്റെ കഥ ഇ­പ്പോ­ഴാ­ണ് വാ­യി­ച്ച­ത്. ശി­ല്പ­ഭം­ഗി­യു­ള്ള ല­ക്ഷ­ണ­മൊ­ത്ത ഒരു കഥ. വ്യോ­മ­സേ­ന­യു­ടെ പ­ശ്ചാ­ത്ത­ലം ഉള്ള കഥകൾ വാ­യി­ച്ച ഓർ­മ്മ­യി­ല്ല. ന­ന്ത­നാ­രു­ടേ­യും കോ­വി­ല­ന്റെ­യും പ­ട്ടാ­ള ലോകം പോലെ കൗ­തു­ക­മു­ള്ള ആ പ­ശ്ചാ­ത്ത­ല­ത്തിൽ നി­ന്ന് ഇ­നി­യും കഥകൾ പ­റ­യാ­നു­ണ്ടാ­വും സ­ന്തോ­ഷി­ന് എന്ന് ക­രു­തു­ന്നു. പല അ­നു­ഭ­വ­ലോ­ക­ങ്ങ­ളിൽ നി­ന്ന് വ­രു­ന്ന സ്വ­ത­ന്ത്ര­മാ­യ എ­ഴു­ത്തി­ന് സാ­യാ­ഹ്ന ഇടം നൽ­കു­ന്ന­ത് വലിയ സ­ന്തോ­ഷം.

ഓ­ല­ക്ക­ര മു­സ്ത­ഫ

ഈ കൂ­ട്ടാ­യ്മ­യി­ലേ­ക്ക് ആ­ദ്യ­മാ­യാ­ണ് വാ­യ­ന­ക്കാ­യി കണ്ണ് പാ­യി­ക്കു­ന്ന­ത്. റമദാൻ വ്ര­ത­വും മ­റ്റു­മാ­യി അതിന് ക­ഴി­ഞ്ഞി­ല്ല. ഇ­ന്ന­ലെ ആ­ദ്യ­മാ­യി വാ­യി­ക്കാൻ എ­ടു­ത്ത­ത് സ­ന്തോ­ഷ് കു­മാ­റി­ന്റെ “നി­ശ്ശ­ബ്ദം” എന്ന ക­ഥ­യാ­ണ്, എ­ന്താ­ണ് പ­റ­യേ­ണ്ട­ത്, നല്ല ഒ­ന്നാം തരം രചന. കൂ­ട്ടം തെ­റ്റി­യ ആ പ­ക്ഷി­യു­ടെ ക­ര­ച്ചിൽ സു­മി­ത്ര­യെ പോലെ ഇ­പ്പോൾ എ­നി­ക്കും കേൾ­ക്കാം. ഇ­തൊ­ക്കെ വെ­ളി­ച്ചം കാ­ണേ­ണ്ട ര­ച­ന­ക­ളാ­ണ്. അ­ഭി­ന­ന്ദ­ന­ങ്ങൾ സ­ന്തോ­ഷ് കുമാർ.

എം എച്ച് സുബൈർ

ക­ണ്ണ­ട­യ്ക്കു­മ്പോൾ സ്വ­ന്തം ഹൃ­ദ­യ­മി­ടി­പ്പും, ഉ­യർ­ന്നു താ­ഴു­ന്ന ജീ­വ­ന്റെ താ­ള­വും, ത­നി­ക്ക് ചു­റ്റു­മു­ള്ള സൂ­ക്ഷ്മ­പ്ര­കൃ­തി­യി­ലെ ചെ­റു­തും വ­ലു­തു­മാ­യ എല്ലാ ശ­ബ്ദ­ങ്ങ­ളേ­യും ചെ­വി­യോർ­ക്കാൻ ക­ഴി­യു­മ്പോ­ഴാ­ണ് ഒരാൾ ഏ­കാ­ഗ്ര ധ്യാ­ന­ത്തി­ലേ­ക്കു­ള്ള ആദ്യ ച­വി­ട്ടു­പ­ടി­കൾ ക­യ­റി­ത്തു­ട­ങ്ങു­ന്ന­ത്.

പുതു ത­ല­മു­റ­യി­ലെ മുൻ­നി­ര ക­ഥ­യെ­ഴു­ത്തു­കാ­രിൽ ശ്ര­ദ്ധി­ക്ക­പ്പെ­ടേ­ണ്ട ഒ­രാ­ളാ­ണ് ശ്രീ സി സ­ന്തോ­ഷ് കുമാർ. മ­നു­ഷ്യ­നും അവനു ചു­റ്റു­മു­ള്ള പ്ര­കൃ­തി­യും മറ്റു ജീ­വ­ജാ­ല­ങ്ങ­ളും പ­ര­സ്പ­രം പ­ങ്കു­വ­യ്ക്കു­ന്ന നി­ഗൂ­ഡ­വും സ­ങ്കീർ­ണ­വു­മാ­യ ബ­ന്ധ­ങ്ങ­ളു­ടെ ആഴവും വ്യാ­പ്തി­യും രേ­ഖ­പ്പെ­ടു­ത്താ­നു­ള്ള ശ്ര­മ­ങ്ങ­ളാ­ണ് അ­ദ്ദേ­ഹ­ത്തി­ന്റെ മിക്ക ക­ഥ­ക­ളും. നി­ശ­ബ്ദം എന്ന ഈ കഥയും അ­തി­നു­ദാ­ഹ­ര­ണ­മാ­ണ്.

ഒരു സൈ­നി­ക­ന് തന്റെ തൊ­ഴി­ലി­ന്റെ ഭാ­ഗ­മാ­യി കി­ട്ടു­ന്ന മാ­ന­സി­ക­വും ശാ­രീ­രി­ക­വു­മാ­യ പ­രി­ശീ­ല­നം അയാൾ ജോ­ലി­യിൽ നി­ന്ന് വി­ര­മി­ച്ചാ­ലും ത­ന്നോ­ടൊ­പ്പം മരണം വരെ ഉ­ണ്ടാ­വും. ഏത് നി­മി­ഷ­വും ഉ­പ­യോ­ഗി­ക്കാ­നാ­യി എ­ണ്ണ­യി­ട്ട്, തു­രു­മ്പ് ക­ള­ഞ്ഞ് പ്ര­വർ­ത്ത­ന സ­ജ്ജ­മാ­ക്കി വ­യ്ക്കു­ന്ന ഒ­രാ­യു­ധം പോലെ അയാൾ ജീ­വി­ത­കാ­ലം മു­ഴു­വ­നും മ­ന­സ്സി­നെ­യും ശ­രീ­ര­ത്തി­നെ­യും കരുതി വ­യ്ക്കും.

മു­പ്പ­ത്തി­യെ­ട്ട് വർഷം വ്യോമ സേ­ന­യി­ലെ റേ­ഡി­യോ ട്രാൻ­സ്മി­ഷൻ സി­സ്റ്റ­ത്തിൽ സേ­വ­ന­മ­നു­ഷ്ഠി­ച്ച് വി­ര­മി­ച്ച ച­ന്ദ്ര­മോ­ഹ­നാ­ണ് ഈ ക­ഥ­യി­ലെ മുഖ്യ ക­ഥാ­പാ­ത്രം. അ­ത്ര­യും വർ­ഷ­ത്തെ തീവ്ര പ­രി­ശീ­ല­നം അ­യാ­ളു­ടെ ജീവിത വീ­ക്ഷ­ണ­ത്തെ മാ­റ്റി­യി­രി­ക്കു­ന്നു. സൂ­ക്ഷ്മ­ത­യു­ള്ള ഒരു ഓഡിയോ റീ­സി­വർ യ­ന്ത്ര­ത്തെ­പ്പോ­ലെ കേൾ­വി­യു­ടെ സാ­ങ്കേ­തി­ക­മാ­യ അ­ള­വു­ക­ളിൽ അയാൾ ഇ­പ്പോ­ഴും ’റീ­ഡി­ങ് ഫൈവ്’ എന്ന ഉ­യർ­ന്ന നി­ല­വാ­രം പു­ലർ­ത്തു­ന്നു.

കേൾ­വി­യു­ടെ മാ­ന­ങ്ങൾ ഈ കഥയിൽ ഭ്രമ ക­ല്പ­ന­യോ­ടെ വി­വ­രി­ക്കു­ന്നു. കാ­ണു­ന്ന­ത് ക­ണ്ണും, കേൾ­ക്കു­ന്ന­ത് ചെ­വി­യു­മ­ല്ല. ഉ­ള്ളിൽ സദാ ഉ­ണർ­ന്നി­രി­ക്കു­ന്ന ഞാൻ എന്ന അഖണ്ഡ ബോ­ധ­മാ­ണ്. കാ­ണാ­നും കേൾ­ക്കാ­നും അ­റി­യാ­നും ഉ­ള്ളിൽ ‘ഞാൻ’ എന്ന അ­റി­വി­ല്ലെ­ങ്കിൽ ഇ­ന്ദ്രി­യ­ങ്ങൾ ഉ­ള്ളി­ലെ­ത്തി­ക്കു­ന്ന ദൃശ്യ - ശബ്ദ ത­രം­ഗ­ങ്ങൾ അടഞ്ഞ വാ­തി­ലു­കൾ മു­ട്ടി ആ­രു­മി­ല്ലെ­ന്ന ധാ­ര­ണ­യിൽ മ­ട­ങ്ങി­പ്പോ­കും.

നി­ശ­ബ്ദ­ത എല്ലാ ശ­ബ്ദ­ങ്ങ­ളെ­യും ഇ­ല്ലാ­താ­ക്കു­ക­യും അതെ സമയം എല്ലാ ശ­ബ്ദ­ങ്ങ­ളെ­യും ഉൾ­ക്കൊ­ള്ളു­ക­യും ചെ­യ്യു­ന്നു­വെ­ന്ന് തി­രി­ച്ച­റി­യു­ന്ന ച­ന്ദ്ര­മോ­ഹൻ ത­നി­ക്ക് ചു­റ്റു­മു­ള്ള­തും ത­നി­ക്ക് കേൾ­ക്കാൻ ക­ഴി­യാ­ത്ത­തു മായ ശ­ബ്ദ­ങ്ങ­ളെ­ത്തേ­ടി ന­ട­ക്കു­ക­യാ­ണ്.

ഒരു യുദ്ധ വി­മാ­ന­ത്തി­ലെ കോ­ക്പി­റ്റി­നു­ള്ളി­ലെ ഏ­കാ­ന്ത­ത­യിൽ അ­യാൾ­ക്ക് കൂ­ട്ട് ത­ന്നോ­ടൊ­പ്പം ഉ­ണ്ടും ഉ­റ­ങ്ങി­യും കൂ­ടെ­യു­ള്ള മരണം മാ­ത്ര­മാ­ണ്. മ­ര­ണ­ത്തെ­പ്ര­തി­യു­ള്ള ഈ ഉൾ­ക്കാ­ഴ്ച­യാ­ണ് ജീ­വി­ത­ത്തെ നി­മി­ഷ­ങ്ങ­ളു­ടെ ദൈർ­ഘ്യ­ത്തിൽ കാണാൻ അയാളെ പ്രാ­പ്ത­നാ­ക്കു­ന്ന­ത്.

ജീ­വി­ക്കു­ന്ന ഓരോ നി­മി­ഷ­വും ക­ട­ന്നു പോ­വു­ന്ന­ത് തന്റെ അ­റി­വി­ലൂ­ടെ (awareness) ആ­യി­രി­ക്ക­ണ­മെ­ന്ന് അയാൾ സ്വയം ശ­ഠി­ക്കു­ന്നു. മരണ നി­മി­ഷം പോലും ന­ഷ്ട­പ്പെ­ട­രു­തെ­ന്ന് അയാൾ ആ­ഗ്ര­ഹി­ക്കു­ന്നു. ഉ­റ­ക്ക­ത്തി­ലാ­ണ് മരണം സം­ഭ­വി­ക്കു­ന്ന­തെ­ങ്കിൽ ക്കൂ­ടി തന്റെ അ­വ­സാ­ന­ത്തെ ഓർ­മ്മ­യിൽ മരണം രേഖ പ്പെ­ടു­ത്തി വെ­യ്ക്കാൻ അയാൾ ആ­ഗ്ര­ഹി­ക്കു­ന്നു. ജീ­വ­ന്റെ ദൈർ­ഘ്യം ഒരു ശ്വാ­സ­ത്തിൽ നി­ന്നും അ­ടു­ത്ത ശ്വാ­സ­ത്തി­ലേ­ക്കു­ള്ള ദൂരം മാ­ത്ര­മാ­ണെ­ന്ന് അയാൾ തി­രി­ച്ച­റി­യു­ന്നു.

വാ­യി­ച്ചു തീർ­ന്നാ­ലും ക­ഥ­യി­ലെ സാ­ങ്ക­ല്പി­ക ലോ­ക­വും, ക­ഥാ­പാ­ത്ര­ങ്ങ­ളും, കഥാ സ­ന്ദർ­ഭ­ങ്ങ­ളും വി­ട്ടു­പോ­വാൻ മ­ടി­ച്ച് വാ­യ­ന­ക്കാ­ര­നെ ചു­റ്റി­പ്പ­റ്റി നിൽ­ക്കും.

വ്യോ­മ­സേ­ന­യിൽ നി­ന്നും വി­ര­മി­ച്ച ക­ഥാ­കൃ­ത്തി­ന്റെ സ്വാ­നു­ഭ­വ­ങ്ങൾ ജീ­വി­ത­ത്തെ­യും മ­ര­ണ­ത്തെ­യും കു­റി­ച്ചു­ള്ള കാ­ഴ്ച്ച­പ്പാ­ടി­നെ മാ­റ്റി­യി­രി­ക്കാം. ജീ­വി­ത­ത്തെ നി­മി­ഷ­ങ്ങ­ളു­ടെ ദൈർ­ഘ്യ­ത്തിൽ കാണാൻ ക­ഴി­യു­ന്ന ഒ­രാൾ­ക്ക് മാ­ത്ര­മേ സ്വ­ന്തം അ­നു­ഭ­വ­ങ്ങ­ളെ ഇ­ത്ര­യും ക­ണി­ശ­ത­യോ­ടെ സ്വാം­ശീ­ക­രി­ക്കാൻ കഴിയു. ഈ ക­ഥ­യ്ക്ക് പി­ന്നി­ലു­ള്ള ഊർജ്ജ സ്രോ­ത­സ്സും അ­താ­കാം.

സി സ­ന്തോ­ഷ് കു­മാ­റി­ന് അ­ഭി­ന­ന്ദ­ന­ങ്ങൾ.

സി സ­ന്തോ­ഷ് കുമാർ

സാ­യാ­ഹ്ന­യിൽ ഇ­ന്ന­ലെ പ്ര­സി­ദ്ധീ­ക­രി­ച്ച ‘നി­ശ്ശ­ബ്ദം’ എന്ന എന്റെ ക­ഥ­യ്ക്ക് ല­ഭി­ച്ച­ത് വളരെ മി­ക­ച്ച പ്ര­തി­ക­ര­ണ­മാ­യി­രു­ന്നു. അ­തി­ന്റെ സ­ന്തോ­ഷം അ­റി­യി­ക്ക­ട്ടെ.

മ­ല­യാ­ള­ത്തി­ന്റെ പ്രിയ കവി ശ്രീ കെ സ­ച്ചി­ദാ­ന­ന്ദ­ന്റെ, കഥയെ കൃ­ത്യ­മാ­യി അ­ട­യാ­ള­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള വാ­ക്കു­കൾ എ­നി­ക്ക് വലിയ ഊർ­ജ്ജ­മാ­ണ് നൽ­കി­യ­ത്.ഒപ്പം ശ്രീ ബിബിൻ ആ­ന്റ­ണി ന­ട­ത്തി­യ ഗംഭീര വാ­യ­ന­യും.

പ്ര­സി­ദ്ധ ഫോ­ട്ടൊ­ഗ്രാ­ഫ­റും എ­ഴു­ത്തു­കാ­ര­നു­മാ­യ ശ്രീ കെ ആർ വിനയൻ കഥ വാ­യി­ച്ച­തി­ലു­ള്ള സ­ന്തോ­ഷം അ­റി­യി­ക്കാൻ എന്നെ നേ­രി­ട്ടു വി­ളി­ക്കു­ക­യു­മു­ണ്ടാ­യി. കഥ താൻ മൂ­ന്നു വട്ടം വാ­യി­ച്ചു എ­ന്നും നല്ല കഥകൾ താൻ വാ­യി­ക്കു­ക­യ­ല്ല, വാ­യി­ച്ചു പ­ഠി­ക്കു­ക­യാ­ണ് ചെ­യ്യാ­റു­ള്ള­ത് എ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞ­ത് അ­വി­സ്മ­ര­ണീ­യ­മാ­യി.

കഥ വാ­യി­ച്ച എ­ല്ലാ­വർ­ക്കും, വി­ശി­ഷ്യാ സാ­യാ­ഹ്ന­യെ എ­നി­ക്കു പ­രി­ച­യ­പ്പെ­ടു­ത്തി തന്ന സു­ഹൃ­ത്ത് അനൂപ് നാ­യർ­ക്കും നന്ദി.

നല്ല എ­ഴു­ത്തു പു­ല­ര­ട്ടെ, നല്ല വാ­യ­ന­യും.

കെ എച്ച് ഹു­സൈ­ന്റെ “സൈബർ കാ­ല­ത്തി­ലെ മലയാള അ­ക്ഷ­ര­ങ്ങൾ”
കെ ജി എസ്

ആ­ധി­കാ­രി­കം, മ­നോ­ഹ­രം, സൂ­ക്ഷ്മം, സ­മ­ഗ്രം, എ­ന്നെ­ല്ലാം സ­ന്തോ­ഷം മു­ഴ­ങ്ങു­ന്നു മ­ന­സ്സിൽ. ഇത് അ­ത്യാ­വ­ശ്യ­മാ­യ അറിവ്. വേ­ണ്ടി­യി­രു­ന്ന ച­രി­ത്രം.

ഹുസൈൻ ലിപി ലി­പി­യാ­യി മ­ല­യാ­ളം കേൾ­ക്കു­മ്പോ­ഴ­നു­ഭ­വി­ക്കു­ന്ന സം­ഗീ­തം, ഭാ­ഷ­യു­ടെ സ്വ­ര­സം­സ്കാ­രം, ഉ­രുൾ­വ­ടി­വു­കൾ­ക്കി­ട­യിൽ അ­ക്ഷ­രം സം­ര­ക്ഷി­ക്കു­ന്ന അ­ന്ത­സ്ഥ­ല­വി­സ്തൃ­തി, ദേ­ശ­പ്ര­കൃ­തി, ഇ­വി­ടു­ത്തെ നാ­നാ­ജ­ഗ­ന്മ­നോ­ഹ­ര­മാ­യ സ­സ്യ­മൃ­ഗ­പ­ക്ഷി­ഭൂ­ഭം­ഗി­കൾ, ന­മ്മു­ടെ ജ­ലാ­ശ­യ­ങ്ങ­ളിൽ വീണു കി­ട­ക്കു­ന്ന മൗ­ന­ങ്ങൾ, മ­ല­യാ­ളി വെ­യിൽ­നി­ലാ­വു­കൾ. എ­ണ്ണി­യാ­ലൊ­ടു­ങ്ങാ­ത്ത ചെറു ചെറു മ­ല­യാ­ളി­വെ­ട്ട­ങ്ങൾ, ഇ­രു­ട്ടു­കൾ, ന­മ്മോ­ടൊ­പ്പം ഭാഷ താ­ണ്ടു­ന്ന സ­മ­യ­ദൂ­ര­ങ്ങൾ, മ­ല­യാ­ളി­രു­ചി തേ­ടു­ന്ന ത­ന­ത­ഴ­ക്, ച­ങ്ങ­മ്പു­ഴ ലി­പി­കൾ­ക്കെ­ഴു­തി­യ പ്ര­ണ­യ­ക­വി­ത, എത്ര ഗാ­ഢ­മാ­യി ഈ മ­നു­ഷ്യർ ഭാഷയെ സ്നേ­ഹി­ക്കു­ന്നു എന്ന വെ­ളി­വ്, തു­ട­ങ്ങി­യ­വ­യെ­ല്ലാം ഈ ഹു­സൈൻ­ലേ­ഖ­ന­ത്തി­ന്റെ വാ­യ­ന­യ്ക്കി­ട­യിൽ ഓർ­മ്മ­യി­ലൂ­ടെ ഒ­ഴു­കി­പ്പോ­യി. വീ­ണ്ടും വീ­ണ്ടും ഇത് വാ­യി­ക്കാൻ പ­റ­ഞ്ഞു കൊ­ണ്ട്.

നല്ല പ്ര­ഭാ­തം. ഇതിൽ എ­ത്ര­യെ­ത്ര ഉ­ദ­യ­ങ്ങൾ. സാ­യാ­ഹ്ന­യ്ക്ക് സ്തു­തി. ഹു­സൈ­ന്, മ­ല­യാ­ള­ലി­പി­യു­ടെ പെ­രു­ന്ത­ച്ച­ന്, എല്ലാ ലി­പി­വ­ര്യ­ന്മാർ­ക്കും, വ­ണ­ക്കം.

കെ സ­ച്ചി­ദാ­ന­ന്ദൻ

ഹു­സൈ­ന്റെ മ­ല­യാ­ള­ലി­പി ച­രി­ത്രം വീ­ണ്ടും വാ­യി­ച്ചു. വി­ശ­ദ­വും സ­മ­ഗ്ര­വു­മാ­ണ­ത്; ഒപ്പം പുതിയ വെ­ല്ലു­വി­ളി­ക­ളി­ലേ­യ്ക്ക് വിരൽ ചൂ­ണ്ടു­ന്ന­തും. പഴയ ലി­പി­യിൽ തന്നെ പ­ഠി­ച്ചു വ­ളർ­ന്ന, ഇ­ന്നും ക­യ്യെ­ഴു­ത്തിൽ അ­തു­പ­യോ­ഗി­ക്കു­ന്ന­യാ­ളെ­ന്ന നി­ല­യിൽ അത് ഒരു പാട് ഓർ­മ്മ­ക­ളു­ണർ­ത്തി. നാ­ട്ടിൻ­പു­റ­ത്തെ­യും സ്കൂ­ളി­ലെ­യും ക­യ്യെ­ഴു­ത്തു മാ­സി­ക­ക­ളിൽ ശീർ­ഷ­ക­ങ്ങ­ളെ­ഴു­തു­മ്പോൾ സ്വയം ന­ട­ത്താ­റു­ള്ള പ­രീ­ക്ഷ­ണ­ങ്ങൾ മുതൽ മു­തിർ­ന്ന­പ്പോൾ ചെയ്ത ലി­നോ­ക്ക­ട്ടു­കൾ വരെ—അവ ചില ചെറു മാ­സി­ക­കൾ­ക്ക് ക­വ­റാ­യി­ട്ടു­മു­ണ്ട്. ആ­ത്മ­ഗീ­ത എന്ന സ്വ­ന്തം പു­സ്ത­ക­ത്തി­ന്റെ കവറും ഞാൻ തന്നെ ചെ­യ്ത­താ­ണ്. അ­ക്ഷ­ര­വ­ടി­വു­കൾ എ­ന്നും ആ­ന­ന്ദ­വി­സ്മ­യ­ങ്ങ­ളോ­ടെ നോ­ക്കി നി­ന്നി­ട്ടു­ണ്ട്. ഹാർപർ കോ­ളിൻ­സ് എന്റെ ഇം­ഗ്ലീ­ഷ് വി­വർ­ത്ത­ന സ­മാ­ഹാ­രം ചെ­യ്ത­പ്പോൾ കവറിൽ എന്റെ ക­യ്യ­ക്ഷ­ര­ത്തിൽ തന്നെ ചില മലയാള വരികൾ വേ­ണ­മെ­ന്നു നിർ­ബ്ബ­ന്ധി­ച്ച­തും അവർ അത് അം­ഗീ­ക­രി­ച്ച­തും ഓർ­ക്കു­ന്നു. ഒരു കാ­ല­ത്ത് പോ­സ്റ്റ­റു­ക­ളാ­യി ക­വി­ത­കൾ പ്ര­ച­രി­പ്പി­ക്കാ­നും ആ­ലോ­ച­ന­യു­ണ്ടാ­യി. ഒരു പോ­സ്റ്റർ കവിത തന്നെ എഴുതി സ്ട്രീ­റ്റ് മാ­സി­ക­യിൽ പ്ര­സി­ദ്ധീ­ക­രി­ക്ക­യും ചെ­യ്തു. ഫോ­ണ്ടു­ക­ളോ­ടു­ള്ള ആ­കർ­ഷ­ണം ഇ­ന്നും അ­തെ­പ­ടി നിൽ­ക്കു­ന്നു. ഭ­ട്ട­തി­രി­യെ പ്ര­ണ­മി­ക്കു­ന്നു. ഹു­സൈ­നും സ­ഹ­കാ­രി­കൾ­ക്കും മ­ല­യാ­ള­ത്തി­ന്റെ നന്ദി.

images/bhattathiri-1.jpg
ഭ­ട്ട­തി­രി: പോ­സ്റ്റർ കവിത
കെ പി സജീവൻ

മലയാള അ­ക്ഷ­ര­ങ്ങ­ളു­ടെ തനിമ നില നിർ­ത്തു­ന്ന­തി­നു­ള്ള മാ­ഷി­ന്റെ പോ­രാ­ട്ടം അ­ന്നും ഇ­ന്നു­മ­ല്ല ഇനി എ­ന്നും ഭാ­ഷ­യ്ക്കൊ­പ്പം നില നിൽ­ക്കും. മലയാള അ­ക്ക­ങ്ങൾ കു­ഴി­ച്ചു മൂ­ട­പ്പെ­ട്ടു എന്ന് ക­രു­താം അല്ലെ മാഷെ?

കെ സ­ച്ചി­ദാ­ന­ന്ദൻ

ഇ­പ്പോൾ അവ സ്കൂ­ളിൽ പ­ഠി­പ്പി­ക്കു­ന്നി­ല്ലെ­ന്ന് വർ­ഷ­ങ്ങൾ­ക്കു മു­മ്പ് ഞെ­ട്ട­ലോ­ടെ­യാ­ണ് ഞാ­ന­റി­ഞ്ഞ­ത്. ഒരു പ്രൂ­ഫ് തി­രു­ത്തി അ­യ­ച്ച­പ്പോൾ പേജു ന­മ്പ­റു­ക­ളും വരി ന­മ്പ­റു­ക­ളും മലയാള ലി­പി­യി­ലാ­യി­രു­ന്നു. പ്ര­സാ­ധ­ക­രു­ടെ പ്രൂ­ഫ് റീഡർ ചോ­ദി­ച്ചു: അവ കോ­ഡു­ക­ളാ­ണോ എന്ന്!

കെ ജി എസ്

മ­റ­വി­യി­ലേ­ക്ക­വ­യും ഒ­രു­പാ­ട് തനത് വാ­ക്കു­ക­ളും ആണ്ടു മ­റ­ഞ്ഞു. വി­ത്തു­ക­ളു­ടെ­യും വി­ള­ക­ളു­ടെ­യും മ­ഴ­മേ­ഘ­ങ്ങ­ളു­ടെ­യും ക­ടൽ­നേ­ര­ങ്ങ­ളു­ടെ­യും കടൽ നി­റ­ങ്ങ­ളു­ടേ­യു­മൊ­ക്കെ പേ­രു­കൾ മ­റ­ഞ്ഞു. പുതിയ പ­ഠി­പ്പും പുതിയ നാ­ഗ­രി­ക­ത­യും പുതിയ വ­സ്തു­ക്ക­ളും അ­വ­യു­ടെ പേ­രു­ക­ളും വെ­ക്കാൻ മേ­ശ­യി­ലും അ­ല­മാ­രി­യി­ലും ബോ­ധ­ത്തി­ലും പഴയ വാ­ക്കു­ക­ളി­രു­ന്ന ഇ­ട­മൊ­ക്കെ ഒ­ഴി­പ്പി­ച്ചെ­ടു­ത്തു.

പ­രി­ണാ­മ­ത്തി­ന്റെ അ­നു­ഭ­വം ത­രു­ന്ന അറിവ് കാ­ണു­ന്ന­ത്/കാ­ണി­ക്കു­ന്ന­ത് ഭാ­ഷാ­ച­രി­ത്ര­സം­ഭ­വ­ങ്ങൾ. കേൾ­ക്കു­ന്ന­ത് പുതിയ സം­ജ്ഞാ­നാ­ദ­ങ്ങൾ. ഗൃ­ഹാ­തു­ര­വി­ലാ­പ­മ­ല്ല. പഴയ പലതും വീ­ണ്ടെ­ടു­ത്തു, ഗോ­വി­ന്ദ­ന്റെ­യോ ആ­റ്റൂ­രി­ന്റെ­യോ ക­ട­മ്മ­ന്റെ­യോ സ­ച്ചി­യു­ടെ­യോ ചില നേ­ര­ത്തെ മൊ­ഴി­വി­വേ­കം.

പുതിയ ദളിത് ക­വി­ത­യു­ടെ വാ­ക്കോർ­മ്മ­യ്ക്ക് നല്ല ക­രു­ത്തു­ണ്ട്. ത­ക­ഴി­യു­ടെ­യും ടി കെ സി വ­ടു­ത­ല­യു­ടെ­യും മ­റ്റും ക­ഥ­ക­ളിൽ ത­ഴ­ച്ചു കണ്ട നാടൻ വാ­ക്കോർ­മ്മ.

(6/3/2020)

കെ എച്ച് ഹുസൈൻ

ഒരു ഭാ­ഷ­യു­ടെ അ­ക്ഷ­ര­ങ്ങ­ളു­ടെ ആകൃതി രൂ­പം­കൊ­ള്ളു­ന്ന­തി­ന്റെ പ്രാ­ഥ­മി­ക സ്രോ­ത­സ്സ് എ­ന്താ­ണെ­ന്ന് പ­ല­പ്പോ­ഴും ആ­ലോ­ചി­ച്ചി­ട്ടു­ണ്ട്. ‘അ’ എന്ന ഒ­രൊ­റ്റ ശബ്ദം അ­ലി­ഫും ആൽ­ഫ­യും ന­മ്മു­ടെ ആനയും ആ­യി­ത്തീർ­ന്ന­തെ­ങ്ങ­നെ ഇ­ന്റർ­നെ­റ്റിൽ ത­ല­ങ്ങും വി­ല­ങ്ങും തി­ര­ഞ്ഞി­ട്ടു­ണ്ട്. പ്ര­ത്യേ­കി­ച്ച് സെ­മി­യോ­ട്ടി­ക്സിൽ. എന്റെ മ­ന­സ്സി­ലു­ള്ള ബ­ല­പ്പെ­ട്ട വി­ചാ­രം ഒരു ഭാ­ഷാ­സ­മൂ­ഹം ജീ­വി­ച്ചു­പോ­ന്ന പ്ര­കൃ­തി­യി­ലെ രൂ­പ­ങ്ങൾ എ­ന്നാ­ണ്. ഇതിനെ ന്യാ­യീ­ക­രി­ക്കു­ന്ന ഒരു ഗവേഷണ പ്ര­ബ­ന്ധ­വും ക­ണ്ടെ­ത്താ­നാ­യി­ട്ടി­ല്ല. സു­ഹൃ­ത്തു­ക്കൾ ആ­രു­ടെ­യെ­ങ്കി­ലും ശ്ര­ദ്ധ­യിൽ­പ്പെ­ട്ടി­ട്ടു­ണ്ടെ­ങ്കിൽ അ­യ­ച്ചു തരണം.

ച­ന്ദ്രൻ പോലെ, വ­ഞ്ചി­പോ­ലെ അ­റ­ബി­ലി­പി എ­ന്നൊ­രു പ­രാ­മർ­ശം റ­ഫീ­ക്ക് അ­ഹ­മ്മ­ദി­ന്റെ ഒരു ക­വി­ത­യിൽ ക­ണ്ടി­ട്ടു­ണ്ട്. ചു­ട്ടു­പൊ­ള്ളു­ന്ന പ­കൽ­മ­രു­ഭൂ­മി­യി­ലു­ള്ള അ­ന­ന്ത­മാ­യ അ­ല­ച്ചി­ലി­ന് സാ­ന്ത്വ­ന­വും ജീ­വി­താ­ഹ്ലാ­ദ­വും അർ­ത്ഥ­വും അ­റ­ബി­ക്ക­ഥ­ക­ളും അ­റ­ബി­കൾ­ക്കേ­കി­യ­ത് അ­മ്പി­ളി­ക്കു­ളി­രാ­ണ്. അവന് ജീ­വി­തോ­പാ­ധി­യാ­യ­ത് മീൻ­പി­ടു­ത്ത­വും വ­ഞ്ചി­യു­മാ­ണ്. അവന് അ­ക്ഷ­ര­ങ്ങ­ളാ­യ­ത് ച­ന്ദ്ര­ക്ക­ല­യാ­ണ്. അവന് മാ­സ­പ്പി­റ­വി­യും പെ­രു­ന്നാ­ളു­മാ­യി­ത്തീർ­ന്ന ആ­കാ­ശ­ത്തി­ലെ പ്രി­യ­പ്പെ­ട്ട രൂപം അ­വ­ന്റെ കൊ­ടി­യ­ട­യാ­ള­വു­മാ­യി. ച­ന്ദ്ര­ക്ക­ല­യിൽ പ­ണി­തീർ­ത്ത നൗ­ക­ക­ളു­മാ­യി അവൻ വൻ­ക­ര­ക­ളി­ലേ­ക്ക് യാ­ത്ര­ചെ­യ്തു. മ­ല­യാ­ള­ത്തി­ന്റെ അ­ക്ഷ­ര­ങ്ങ­ളെ­പ്പോ­ലും അവൻ അ­റ­ബി­യിൽ പണിതു—അറബി മ­ല­യാ­ളം. ന­മു­ക്ക­വൻ ഒരു ച­ന്ദ്ര­ക്ക­ല­യു­ണ്ടാ­ക്കി­ത്ത­ന്നു—മീതൽ. അ­തു­ണ്ടാ­ക്കി­യ­ത് പോർ­ത്തു­ഗീ­സു­കാ­രാ­ണെ­ന്ന് പി­ന്നീ­ട് ഗ­വേ­ഷ­ണ­പ്ര­ബ­ന്ധ­മു­ണ്ടാ­യി! ‘പ്ര­തീ­ക്ഷാ മു­ന­മ്പി’ൽ നി­ന്ന് വാ­സ്കോ­ഡ ഗാ­മ­യ്ക്ക് കോ­ഴി­ക്കോ­ട്ടേ­യ്ക്ക് വഴി പ­റ­ഞ്ഞു­കൊ­ടു­ത്ത­ത് അ­റ­ബി­ക­ളാ­ണെ­ന്ന ച­രി­ത്ര­വും വ­ഴി­മാ­റി­പ്പോ­യി.

ച­ങ്ങ­മ്പു­ഴ­യു­ടെ അക്ഷര കവിത വാ­യി­ച്ചി­ട്ടി­ല്ല. അതു ക­ണ്ടെ­ടു­ത്ത് സാ­യാ­ഹ്ന­യിൽ പ്ര­സി­ദ്ധീ­ക­രി­ക്ക­ണം. മ­ല­യാ­ളി­യിൽ നി­ന്നും അ­ക­ന്നു പോ­കു­ന്ന ആ ലോ­ല­വി­മോ­ഹ­ന പ്ര­ണ­യം മ­ല­യാ­ള­ത്തി­ന്റെ ത­ന­തു­ലി­പി­യിൽ ഒന്നു കാണണം.

നി­ലാ­വെ­ളി­ച്ച­ത്തിൽ തെ­ങ്ങോ­ല­കൾ പൂ­ഴി­മ­ണ്ണിൽ വി­ര­ചി­ക്കു­ന്ന നി­ഴൽ­പ്പാ­ടു­കൾ, മു­റ്റ­ത്ത് കാക്ക ചി­ക്കി­പ്പ­ര­ത്തു­ന്ന അ­മൂർ­ത്ത­ചി­ത്ര­ങ്ങൾ, ഗ­ജ­വീ­ര­ന്മാർ അ­ണി­നി­ര­ക്കു­ന്ന ഉ­ത്സ­വ­ങ്ങൾ, വെൺ­ചാ­മ­ര­ങ്ങൾ, വർ­ണ്ണാ­ങ്കി­ത­മാ­യ കുടകൾ—മ­ല­യാ­ളി­യു­ടെ കാ­ഴ്ച­ക­ളിൽ നി­റ­യു­ന്ന ചാ­രു­ത­കൾ അ­ക്ഷ­ര­ങ്ങ­ളാ­യി പ­രി­വർ­ത്ത­ന­പ്പെ­ടു­ന്ന­ത് ഒ എൻ വി ഒ­രി­ക്കൽ കു­റി­ച്ചി­ട്ടു­ണ്ട്. ഇ­തു­വ­രെ ക­ണ്ടെ­ത്താൻ ക­ഴി­യാ­ത്ത ‘അ­ന്തഃ­സ്ഥ­ല വി­സ്തൃ­തി­കൾ’ തേടി കെ ജി എസ് യാ­ത്ര­പോ­കു­ന്നു. വെ­യിൽ­നി­ലാ­വു­ക­ളി­ലൂ­ടെ കേ­ര­ള­ത്തി­ലെ ഉൾ­നാ­ടൻ കാ­യൽ­പ്പ­ര­പ്പിൽ പ­ടർ­ന്ന മൗ­ന­ത്തി­ലേ­ക്ക­ത് ഊ­ളി­യി­ടു­ന്നു. അ­ക്ഷ­ര­ങ്ങ­ളു­ടെ നി­ഗൂ­ഢ­ത­ക­ളിൽ ഇ­രു­ട്ടു­ക­ളു­ണ്ടെ­ന്നു് അ­ദ്ദേ­ഹം ഓർ­മ്മ­പ്പെ­ടു­ത്തു­ന്നു.

അ­ജ്ഞാ­ത­ങ്ങ­ളി­ലേ­ക്കു­ള്ള യാ­ത്ര­ക­ളാ­ണ് ഓരോ അ­ക്ഷ­ര­ങ്ങ­ളി­ലേ­ക്കു­മു­ള്ള യാ­ത്ര­കൾ. അത് ഒ­ടു­ങ്ങു­ന്നി­ല്ല.

നന്ദി, കെ ജി എസ്, ശേ­ഷ­കാ­ലം അ­ക്ഷ­ര­ങ്ങൾ പ­ണി­യാൻ ഇതു ധാ­രാ­ളം.

രാ­ധാ­കൃ­ഷ്ണൻ

എന്റെ പ്രി­യ­സു­ഹൃ­ത്തു്, ശ്രീ ഹുസൈൻ മറ്റു ലി­പി­ര­ച­യി­താ­ക്ക­ളിൽ നി­ന്നും ര­ണ്ടു് കാ­ര്യ­ങ്ങ­ളിൽ വേ­റി­ട്ടു നി­ല്ക്കു­ന്നു. (1) ഒരു ത­ന­തു­ലി­പി പോ­രാ­ളി; (2) അ­ക്ഷ­ര­ങ്ങ­ളു­ടെ കാ­ലി­ഗ്ര­ഫിൿ സൗ­ന്ദ­ര്യം പ്രോ­ഗ്രാ­മി­ങ് യാ­ന്ത്രി­ക­ത­യിൽ ന­ഷ്ട­പ്പെ­ടാ­തെ സൂ­ക്ഷി­ച്ച മാ­ന്ത്രി­കൻ.

ഒ­ന്നു്: മ­ല­യാ­ള­ത്തി­ന്റെ ത­ന­തു­ലി­പി നി­ല­നി­റു­ത്തു­ന്ന­തി­നാ­യി ചെ­യ്യേ­ണ്ടി­വ­ന്ന പോ­രാ­ട്ടം പോ­ലു­ള്ള ദുർ­ഘ­ടാ­വ­സ്ഥ മ­റ്റു് ഏ­തെ­ങ്കി­ലും ഒരു ഫോ­ണ്ട് ഡി­സൈ­നർ­ക്കു് ഉ­ണ്ടാ­യ­താ­യി അ­റി­യി­ല്ല. 1999-ൽ രചന അ­ക്ഷ­ര­വേ­ദി­യു­ടെ നേ­തൃ­ത്വ­ത്തിൽ നടന്ന സ­മർ­പ്പ­ണ­സ­മ്മേ­ള­ന­ത്തി­ന്റെ പോ­സ്റ്റർ വ­ലി­ച്ചു­കീ­റി ക­ള­യു­ന്ന അ­ള­വി­ലേ­യ്ക്കു് ഭാഷാ ഫാ­സി­സ്റ്റു­കൾ ഇ­ട­പെ­ട്ടു. സ­മ്മേ­ള­നം അ­സാ­ദ്ധ്യ­മാ­ക്കു­ന്ന രീ­തി­യിൽ തെ­രു­വി­ലെ ആ­ക്ര­മ­ണം തു­ടർ­ന്നു­വെ­ങ്കി­ലും സ­മ്മേ­ള­നം ന­ട­ക്കു­ക­യും രചന ലി­പി­സ­ഞ്ച­യം സ­മൂ­ഹ­ത്തി­നു സ­മർ­പ്പി­ക്കു­ക­യും ചെ­യ്തു. ലിപി പ­രി­ഷ്ക്ക­ര­ണ­വാ­ദി­ക­ളും ഹുസൈൻ മാഷും ത­മ്മി­ലു­ള്ള താ­ത്വി­ക­മാ­യ ഏ­റ്റു­മു­ട്ടൽ പി­ന്നെ­യും തു­ടർ­ന്നു­കൊ­ണ്ടേ­യി­രു­ന്നു. ഭാ­ഷാ­ശാ­സ്ത്ര­ജ്ഞ­സ­മൂ­ഹ­മ­ട­ങ്ങു­ന്ന പ­രി­ഷ്ക­ര­ണ­വാ­ദി­കൾ­ക്കു് എ­സ്റ്റാ­ബ്ലി­ഷ്മെ­ന്റി­ന്റെ പി­ന്തു­ണ­യു­ണ്ടാ­യ­തു­കൊ­ണ്ടു്, ഹുസൈൻ മാ­ഷി­ന്റെ പ്ര­വർ­ത്ത­ന­ങ്ങൾ പാടെ അ­വ­ഗ­ണി­ക്ക­പ്പെ­ട്ടു. മു­ന്നു ദ­ശാ­ബ്ദ­ക്കാ­ല­ത്തെ ലിപി സ­ഞ്ച­യ­ങ്ങ­ളു­ടെ രൂ­പ­ക­ല്പ­ന­യും നിർ­മ്മാ­ണ­വും വി­ത­ര­ണ­വും പ­രി­പാ­ല­ന­വും സ്വ­ന്തം നി­ല­യ്ക്കും സ്വ­ത­ന്ത്ര മ­ല­യാ­ളം ക­മ്പ്യൂ­ട്ടി­ങ്ങി­ന്റെ സ­ഹാ­യ­ത്തോ­ടെ­യും ഹുസൈൻ മാഷ് നിർ­വ്വ­ഹി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോ­ഴും അതേ ആ­വ­ശ്യ­ങ്ങൾ­ക്കു­വേ­ണ്ടി പൊ­തു­ഖ­ജ­നാ­വിൽ നി­ന്നും മ­റ്റേ­തോ കൈ­ക­ളി­ലേ­യ്ക്കു് കോ­ടി­ക്ക­ണ­ക്കി­നു് തുക യാ­തൊ­രു ലോ­ഭ­വും കൂ­ടാ­തെ ഒ­ഴു­കി­ക്കൊ­ണ്ടു­ത­ന്നെ­യി­രു­ന്നു. രണ്ടര പ­തി­റ്റാ­ണ്ടു് നീ­ണ്ടു­നി­ന്ന ലി­പി­പ­രി­ഷ്ക്ക­ര­ണ­വാ­ദം ഒ­ടു­വിൽ അ­തി­ന്റെ പ്ര­യോ­ക്താ­ക്കൾ തന്നെ ത­ന­തു­ലി­പി­യി­ലു­ള്ള ഒരു ലി­പി­സ­ഞ്ച­യം നിർ­മ്മി­ച്ചു വി­ത­ര­ണം ചെ­യ്യേ­ണ്ട പ­ത­ന­ത്തിൽ വ­ന്നെ­ത്തി. ഇ­രു­പ­ത്തി­യ­ഞ്ചു കൊ­ല്ലം വേ­ണ്ടി വന്നു പ­രി­ഷ്ക്ക­ര­ണ­വാ­ദി­ക­ളെ സ­മ്മ­തി­പ്പി­ക്കു­വാൻ, കേ­ര­ള­ത്തി­ലെ പ­ത്ര­ങ്ങ­ളും ആ­നു­കാ­ലി­ക പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളും ത­ന­തു­ലി­പി സ്വീ­ക­രി­ക്കു­വാ­നും അ­ത്ര­ത­ന്നെ സ­മ­യ­മെ­ടു­ത്തു. ഹുസൈൻ മാ­ഷി­നു് അതിൽ ചാ­രി­താർ­ത്ഥ്യ­മ­ട­യാ­മെ­ങ്കി­ലും ഒരു ജീ­വാ­യു­സ്സി­ന്റെ ഏ­റ്റ­വും ക്രി­യാ­ത്മ­ക­മാ­യ കാ­ല­ത്തി­ന്റെ നല്ല ഭാഗം ഈ പോ­രാ­ട്ട­ത്തിൽ ന­ഷ്ട­പ്പെ­ട്ടു­വെ­ന്ന­താ­ണു് സത്യം.

ര­ണ്ടു്: മു­ദ്ര­ണ­ക­ല­യി­ലെ പ്ര­ധാ­ന­ഘ­ട­ക­മാ­യ ലിപി, ക­മ്പ്യൂ­ട്ടർ സാ­ങ്കേ­തി­ക­വി­ദ്യ­യ്ക്കു് വ­ഴ­ങ്ങി­യ­പ്പോൾ, ഒ­ട്ട­ന­വ­ധി ഗു­ണ­ഫ­ല­ങ്ങ­ളു­ണ്ടാ­യ­തു­പോ­ലെ ദോ­ഷ­ഫ­ല­ങ്ങ­ളും ഉ­ണ്ടാ­യി­ട്ടു­ണ്ടു്. ഫോ­ണ്ടു് എ­ഞ്ചി­നീ­യ­റി­ങ്ങിൽ പ്രാ­വീ­ണ്യ­മു­ള്ള ആർ­ക്കു­വേ­ണ­മെ­ങ്കി­ലും ഇ­ഷ്ട­മു­ള്ള ത­ര­ത്തിൽ ലി­പി­സ­ഞ്ച­യ­ങ്ങൾ സൃ­ഷ്ടി­ക്കു­വാൻ ക­ഴി­ഞ്ഞു എ­ന്ന­താ­ണ് ഏ­റ്റ­വും വലിയ നേ­ട്ടം. അതിൽ ന­ഷ്ട­പ്പെ­ട്ടു­പോ­യ­തു് നൂ­റ്റാ­ണ്ടു­ക­ളി­ലൂ­ടെ വി­കാ­സം പ്രാ­പി­ച്ചു­വ­ന്ന, മു­ദ്ര­ണ­ത്തെ ഒരു ക­ല­യാ­ക്കി മാ­റ്റി­യ, ലി­പി­സം­ബ­ന്ധി­യാ­യ ചില സൗ­ന്ദ­ര്യ­സ­ങ്കൽ­പ്പ­ങ്ങ­ളാ­ണു്. പാ­ശ്ചാ­ത്യ­ലോ­ക­ത്തിൽ ഈ നാശം തി­രി­ച്ച­റി­ഞ്ഞ പ്ര­തി­ഭാ­ശാ­ലി­കൾ, ക­മ്പ്യൂ­ട്ടർ യാ­ന്ത്രി­ക­ത­യി­ല­മർ­ന്ന മു­ദ്ര­ണ­ക­ല­യിൽ ന­ഷ്ട­പ്പെ­ട്ടു­പോ­യ കാ­ലി­ഗ്രാ­ഫി­യു­ടെ സൗ­ന്ദ­ര്യ­ത്തെ തി­രി­ച്ചു­കൊ­ണ്ടു വ­രു­വാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു്. ഉദാ: ഡൊ­ണാൾ­ഡ് ക്നു­ത്, ഹെർമൻ സാഫ്, മു­തൽ­പേർ. മ­ല­യാ­ള­ഭാ­ഷ­യിൽ ഈ ല­ക്ഷ്യ­ത്തോ­ടു­കൂ­ടി ഈ രം­ഗ­ത്തു് പ്ര­വർ­ത്തി­ച്ച മ­ഹാ­ര­ഥ­നാ­ണു് ഹുസൈൻ മാഷ്.

മ­ല­യാ­ള­ലി­പി­യു­ടെ സൗ­ന്ദ­ര്യം കാ­ലി­ഗ്രാ­ഫിൿ രീ­തി­യിൽ ഡിസൈൻ ചെ­യ്യ­പ്പെ­ട്ട ഫോ­ണ്ടു­ക­ളി­ലാ­ണു് കാ­ണ­പ്പെ­ടു­ന്ന­തു്. മാ­തൃ­ഭൂ­മി­യു­ടെ ആ­ദ്യ­കാ­ല­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളിൽ ഉ­പ­യോ­ഗി­ച്ചി­രു­ന്ന ഫോ­ണ്ടു­ക­ളെ­ല്ലാം തന്നെ കാ­ലി­ഗ്രാ­ഫിൿ രീ­തി­യിൽ നിർ­മ്മി­ക്ക­പ്പെ­ട്ട­വ­യാ­യി­രു­ന്നു. വാ­യ­ന­ക്കാ­ര­നെ­യും ഉ­ള്ള­ട­ക്ക­ത്തെ­യും അ­തി­ലൂ­ടെ ഗ്ര­ന്ഥ­കർ­ത്താ­വി­നെ­യും പ­ര­സ്പ­രം സ­മ്മേ­ളി­പ്പി­ക്കു­വാൻ ഈ ലി­പി­സ­ഞ്ച­യ­ങ്ങൾ­ക്കു് ക­ഴി­ഞ്ഞു. ഈ പാ­ര­സ്പ­ര്യം യാ­ന്ത്രി­ക­മാ­യി രൂ­പ­ക­ല്പ­ന ചെ­യ്യ­പ്പെ­ട്ട ലി­പി­സ­ഞ്ച­യ­ങ്ങൾ­ക്കു് കൈ­വ­രി­ക്കു­വാൻ ക­ഴി­ഞ്ഞി­രു­ന്നി­ല്ല. അ­തി­ന്റെ കാരണം ക­മ്പ്യൂ­ട്ടർ സാ­ങ്കേ­തി­ക­ത­യോ­ടു­ള്ള അ­തി­രു­ക­വി­ഞ്ഞ മാ­ന­സി­കാ­ടി­മ­ത്ത­മാ­ണു്. മു­ദ്ര­ണ­ക­ല­യി­ലൂ­ന്നി­യ സൗ­ന്ദ­ര്യ­പ്ര­സ­ര­ണം ഉ­ള്ള­ട­ക്ക­ത്തെ കൂ­ടു­തൽ സ­മ്പൂർ­ണ്ണ­മാ­ക്കു­ക­യും അ­തു­വ­ഴി വാ­യ­ന­ക്കാ­ര­നും ഗ്ര­ന്ഥ­കാ­ര­നും ത­മ്മി­ലു­ള്ള സം­വേ­ദ­നം കൂ­ടു­തൽ സ­മ്പ­ന്ന­മാ­വു­ക­യും ചെ­യ്യും എന്ന കാ­ര്യം വി­സ്മ­രി­ക്ക­പ്പെ­ട്ടു. ഇതിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­യി മാ­തൃ­ഭൂ­മി­യു­ടെ ആ­ദ്യ­കാ­ല ഫോ­ണ്ടു­ക­ളു­ടെ സൗ­ന്ദ­ര്യ­ത്തോ­ടു് ഏ­റ്റ­വും അ­ടു­ത്തു­നി­ന്ന­തു് രചന എന്ന ലി­പി­സ­ഞ്ച­യ­മാ­ണു്. സാ­യാ­ഹ്ന രചനയെ സ്വീ­ക­രി­ക്കു­വാ­നു­ള്ള കാ­ര­ണ­വും ഇ­തു­ത­ന്നെ­യാ­യി­രു­ന്നു. അ­ക്ഷ­ര­ങ്ങ­ളു­ടെ കാ­ലി­ഗ്രാ­ഫിൿ സൗ­ന്ദ­ര്യം ഫോ­ണ്ട് എൻ­ജി­നീ­യ­റി­ങ്ങി­ന്റെ കാ­രു­ണ്യ­മി­ല്ലാ­ത്ത യാ­ന്ത്രി­ക­ത­യിൽ ന­ഷ്ട­പ്പെ­ടാ­നു­ള്ള ഒ­ന്ന­ല്ല എ­ന്നു് ഓർ­മ്മി­പ്പി­ച്ചു­കൊ­ണ്ടു് രചന ന­മു­ക്കു­ചു­റ്റും എ­പ്പോ­ഴും നി­ല­നി­ല്ക്കു­ന്നു. ത­ന­തു­ലി­പി­യിൽ ഒ­ട്ട­ന­വ­ധി ഫോ­ണ്ടു­ക­ളു­ണ്ടാ­യെ­ങ്കി­ലും അവയിൽ മി­ക്ക­തും ദുർ­മേ­ദ­സ്സു് പി­ടി­ച്ച മ­നു­ഷ്യ­ശ­രീ­രം പോലെ ഉ­ള്ള­ട­ക്ക­ത്തെ വി­രൂ­പ­മാ­ക്കാൻ മാ­ത്ര­മേ സ­ഹാ­യി­ക്കു­ന്നു­ള്ളൂ. അ­തു­കൊ­ണ്ടാ­ണു്, ര­ച­ന­യിൽ വി­ന്യ­സി­ക്ക­പ്പെ­ടു­ന്ന സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങൾ­ക്കു് ഇ­ത്ര­യ­ധി­കം സ്വീ­കാ­ര്യ­ത­യു­ണ്ടാ­വു­ന്ന­തു്. ഉ­ള്ള­ട­ക്ക­ത്തെ ക­വ­ച്ചു­വെ­യ്ക്കു­ന്ന­തി­നേ­ക്കാൾ അതിനെ പ­രി­പോ­ഷി­പ്പി­ക്കു­വാ­നും കൂ­ടു­തൽ സം­വേ­ദ­ന­ക്ഷ­മ­മാ­ക്കാ­നും ര­ച­ന­യ്ക്കു ക­ഴി­യു­ന്നു എ­ന്ന­താ­ണു് സത്യം. അ­തി­ന്റെ ര­ച­യി­താ­വി­നു് ആയിരം പൂ­ച്ചെ­ണ്ടു­കൾ!

കെ എച്ച് ഹുസൈൻ

നന്ദി, സി­വി­ആർ.

ഒന്ന്:
എന്റെ ജീ­വി­ത­ത്തി­ന്റെ നല്ല കാലം എ­നി­ക്കു ’നഷ്ട’പ്പെ­ട്ടി­ട്ടി­ല്ല. സാ­യാ­ഹ്ന­വ­രെ എ­ത്തി­നി­ല്ക്കു­ന്ന കർ­മ്മം എ­ങ്ങ­നെ ഒരു ന­ഷ്ട­മാ­കും? ധ­ന്യ­മാ­യ കാലം എ­ന്നാ­ണ് അതിനെ വി­ശേ­ഷി­പ്പി­ക്കേ­ണ്ട­ത്. പ്ര­തി­ഭാ­ധ­ന­രാ­യ എന്റെ എ­ത്ര­യോ സു­ഹൃ­ത്തു­ക്ക­ളേ­ക്കാൾ ഭാ­ഗ്യ­വാ­നാ­ണ് ഞാൻ.
രണ്ട്:
ചി­ത്ര­ജ­കു­മാ­റി­നെ എ­ല്ലാ­വ­രും മ­റ­ന്നു­പോ­കു­ന്നു. ചി­ത്ര­ജൻ ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കിൽ രചന ഉ­ണ്ടാ­കു­മാ­യി­രു­ന്നി­ല്ല, ‘ഹുസൈൻ രചന’ ഉ­ണ്ടാ­കു­മാ­യി­രു­ന്നി­ല്ല. രചന ചി­ത്ര­ജ­ന്റെ സൃ­ഷ്ടി­യാ­ണ്. ഞാ­ന­തി­ന്റെ നിർ­വ്വാ­ഹ­ക­നാ­യി­ത്തീർ­ന്ന­ത് എന്റെ സു­കൃ­തം. എത്ര കൂ­ട്ടു­കാ­രാ­ണ് എ­ന്നോ­ടൊ­പ്പം എ­ന്നും കൂ­ടെ­യു­ണ്ടാ­യി­രു­ന്ന­ത്—ഹേ­മ­ച­ന്ദ്രൻ, വാ­സു­ദേ­വ ഭ­ട്ട­തി­രി, വി­ജ­യ­കു­മാ­രൻ നായർ, സു­ഭാ­ഷ് കു­ര്യാ­ക്കോ­സ്, മാമൻ ചു­ണ്ട­മ­ണ്ണിൽ, തോമസ് പി തോമസ്, സുനീത, മഹേഷ്, അനിവർ അ­ര­വി­ന്ദ്, പ്ര­വീൺ, രണ്ടു കാ­ദി­മാർ,… പി­ന്നെ ഉമ്മ, രാ­ജ­മ്മ, മീര… ഇ­പ്പോൾ രജീഷ്,… രചന ഒ­രാ­ളു­ടേ­ത­ല്ല, എ­ല്ലാ­വ­രു­ടേ­തു­മാ­ണ്. ഇതൊരു വി­ന­യ­മ­ല്ല.
മൂ­ന്ന്:
ലേ­ഖ­ന­ത്തിൽ സൂ­ചി­പ്പി­ച്ച­പോ­ലെ കൃ­ത്യ­മാ­യ കാ­ലി­ഗ്രാ­ഫി­ക് അ­ടി­സ്ഥാ­ന­ത്തിൽ മ­ല­യാ­ള­ത്തിൽ ഇ­തു­വ­രെ ഒരു ഡി­ജി­റ്റൽ ഫോ­ണ്ടു­ണ്ടാ­യി­ട്ടി­ല്ല. ര­ച­ന­യും ഇ­ക്കാ­ര്യ­ത്തിൽ ദൂ­ര­ങ്ങൾ സ­ഞ്ച­രി­ക്കേ­ണ്ട­തു­ണ്ട്. നാ­രാ­യ­ണ ഭ­ട്ട­തി­രി ഇത്ര അ­ടു­ത്തു­ണ്ടാ­യി­ട്ടും അ­ദ്ദേ­ഹ­വു­മൊ­ത്ത് ഒ­പ്പ­മി­രു­ന്ന് ന­മു­ക്ക് പ­രീ­ക്ഷ­ണം ചെ­യ്യാ­നാ­യി­ട്ടി­ല്ല. ഇതേ കാ­ര്യം പ­റ­ഞ്ഞ് രവി സം­ഘ­മി­ത്ര അ­ടു­ത്ത ദിവസം വി­ളി­ച്ച് പ­രാ­തി­പ്പെ­ട്ടു. ഇ­പ്പോൾ ന്യാ­യീ­ക­ര­ണ­ങ്ങൾ ക­ണ്ടെ­ത്താൻ കൊ­റോ­ണ­യു­ണ്ട്!
നാല്:
പുതിയ കു­ട്ടി­കൾ ‘പഴയ’ അ­ക്ഷ­ര­ങ്ങ­ളെ എ­തി­രേൽ­ക്കു­ന്ന­ത് ന­മ്മു­ടെ വിജയം ത­ന്നെ­യാ­ണ്. അ­തി­ന്റെ ‘ലാഭം’ ന­മു­ക്ക് ന­ന്നാ­യ­റി­യാം. സർ­ക്കാർ പോയി തു­ല­യ­ട്ടെ.
അഞ്ച്:
കെ ജി എ­സ്സി­ന്റേ­യും സ­ച്ചി­ദാ­ന­ന്ദ­ന്റേ­യും സി­വി­ആ­റി­ന്റേ­യും അനേകം സു­ഹൃ­ത്തു­ക്ക­ളു­ടേ­യും വാ­ക്കു­കൾ പ­ക­രു­ന്ന ഊർ­ജ്ജം അ­പാ­ര­മാ­ണ്. ഇത്ര ശ­പ്ത­വും വേ­ദ­നാ­ക­ര­വു­മാ­യ, സ്വ­ന്തം ജ­ന­ത­യു­ടെ പാ­ലാ­യ­ന ദൃ­ശ്യ­ങ്ങൾ ചു­റ്റും നി­റ­യു­ന്ന പ­കൽ­രാ­ത്രി­ക­ളിൽ, എല്ലാ സൗ­ന്ദ­ര്യ­ങ്ങൾ­ക്കും അർ­ത്ഥം ന­ഷ്ട­പ്പെ­ടു­മ്പോൾ ഈ വാ­ക്കു­കൾ ഇ­രു­ട്ടിൽ ന­ക്ഷ­ത്ര­വെ­ളി­ച്ച­മാ­യി മാ­റു­ന്നു. അ­തു­കൊ­ണ്ട് ശേ­ഷി­ക്കു­ന്ന ജീ­വി­ത­കാ­ല­വും ന­ഷ്ട­ക­ച്ച­വ­ട­മാ­കു­മെ­ന്ന് തീർ­ച്ച!
ആറ്:
നാ­ല്പ­തു വർ­ഷ­ങ്ങൾ­ക്കു ശേഷം അ­ശോ­ക­നും ഷം­സു­വും ഇന്ന് കൂ­ടെ­യു­ണ്ട്. യൗ­വ്വ­ന­ത്തി­ന്റെ ഓർ­മ്മ­കൾ മാ­ത്ര­മ­ല്ല, യൗ­വ്വ­നം ത­ന്നെ­യാ­ണ­ത്.
റഫീൿ അ­ഹ­മ്മ­ദ്

ഒരു ലിപി ഉരുവം കൊ­ണ്ടു വ­രു­ന്ന­ത് അത് ഒരു ശ­ബ്ദ­ത്തി­ന് പ­ക­ര­മാ­വു­ന്ന­ത് മ­റ്റു­ള്ള­വ­രോ­ട് ഒ­ത്തു­ചേർ­ന്ന് തനത് അ­സ്തി­ത്വം വെ­ടി­ഞ്ഞ് അർ­ത്ഥ­മാ­യി­ത്തീ­രു­ന്ന­ത്. ഒ­രി­ക്ക­ലും തീ­രാ­ത്ത വി­സ്മ­യ­ങ്ങ­ളാ­ണി­വ­യെ­ല്ലാം. ഓരോ ലിപി വി­ന്യാ­സ­ത്തി­നും അ­ക്ഷ­ര­മാ­ല­യ്ക്കും അവ ഉ­രു­ത്തി­രി­ഞ്ഞു വന്ന മ­ണ്ണി­ന്റെ, ജ­ന­ത­യു­ടെ, സം­സ്കൃ­തി­യു­ടെ ഏ­റ്റ­വും ആ­ഴ­പ്പെ­ട്ട ജീ­വാ­കൃ­തി­ക­ളു­ണ്ടാ­വാ­തെ വ­രി­ല്ല. ആ ജനത ക­ട­ന്നു പോന്ന അ­നു­ഭ­വ­ങ്ങ­ളു­ടെ, അ­വ­രു­ടെ ലോ­ക­ക്കാ­ഴ്ച­യു­ടെ നേർ­പ്പു­ക­ളും കൂർ­പ്പു­ക­ളും വ­ള­വു­ക­ളു­മെ­ല്ലാ­മാ­യി­രി­ക്കാം അവയെ ആ­വി­ഷ്ക­രി­ച്ച­ത്. മൺ­മ­റ­ഞ്ഞ ത­ല­മു­റ­ക­ളി­ലേ­ക്ക് നമ്മെ ചേർ­ത്തു വെ­ച്ചി­രി­ക്കു­ന്ന വേ­രു­പ­ട­ല­ങ്ങ­ളാ­ണ­വ. അ­ങ്ങ­നെ എ­ന്തൊ­ക്കെ­യോ വി­ചാ­രി­ച്ച് ഉ­ണ്ടാ­യി വ­ന്ന­താ­ണ് ലി­പി­കൾ എന്ന എന്റെ കവിത. പ­ത്തി­രു­പ­തു വർ­ഷ­ത്തി­ലേ­റെ പ­ഴ­ക്കം കാണും.

എ­ത്ര­യോ വർ­ഷ­ങ്ങ­ളാ­യി ഒരു ആ­ധു­നി­ക ഭൂ­മി­മ­ല­യാ­ള ലിപി വ്യ­വ­സ്ഥ­പ്പെ­ടു­ത്താൻ അ­ക്ഷീ­ണം, നി­ശ്ശ­ബ്ദം യ­ത്നി­ച്ചു പോ­രു­ന്ന ഹുസൈൻ മാ­ഷോ­ടു­ള്ള അ­ള­വ­റ്റ ആദരം ഇവിടെ കു­റി­ച്ചി­ടാൻ അ­നു­വ­ദി­ക്കു­ക.

കെ പി സജീവൻ

മലയാള അ­ക്ഷ­ര­ങ്ങൾ­ക്കൊ­പ്പം അ­ക്ക­ങ്ങ­ളും ഉ­പ­യോ­ഗി­ക്ക­പ്പെ­ടേ­ണ്ട­ത് തന്നെ. തീ­രു­മാ­നം ഉ­പേ­ഷി­ക്ക­രു­തെ­ന്നേ ഞാൻ പറയു. മലയാള അ­ക്ക­ങ്ങൾ മ­ന­സി­ലാ­ക്കു­വാൻ നി­ല­വി­ലു­ള്ള അ­ക്ക­ങ്ങ­ളു­ടെ സഹായം കൂടി ഉ­ണ്ടാ­യേ തീരൂ. പഴയ ആ­ധാ­ര­ങ്ങ­ളിൽ മലയാള അ­ക്ക­ങ്ങൾ മാ­ത്ര­മാ­ണു­ണ്ടാ­യി­രു­ന്ന­ത്. അ­തു­കൊ­ണ്ടു മലയാള അ­ക്ക­ങ്ങൾ പ­ഠി­ച്ചു. അ­ത്ര­യും പ­ഴ­ക്ക­മി­ല്ലാ­ത്ത ആ­ധാ­ര­ങ്ങ­ളി­ലും രേ­ഖ­ക­ളി­ലും ര­ണ്ടു­മു­ണ്ടാ­യി­രു­ന്ന­തു കൊ­ണ്ട് മലയാള അ­ക്ക­ങ്ങൾ നോ­ക്കാ­താ­യി. ഇപ്പൊ മലയാള അ­ക്ക­ങ്ങൾ മ­റ­ന്നു ക­ഴി­ഞ്ഞു. ശ­ബ്ദ­താ­രാ­വ­ലി­യി­ലൂ­ടെ വീ­ണ്ടും പ­ഠി­ക്കാം. രാ­ധാ­കൃ­ഷ്ണ­നും ഹുസൈൻ മാ­ഷി­നും അ­ശോ­ക­നും ഒരു ബിഗ് സ­ല്യൂ­ട്ട്.

ഇ വി രാ­മ­കൃ­ഷ്ണൻ

ഹുസൈൻ എ­ഴു­തി­യ ലേ­ഖ­ന­ത്തിൽ ഒരു സം­സ്കാ­ര­ത്തി­ന്റെ തനിമ അ­തി­ന്റെ ലി­പി­യു­ടെ കു­നി­പ്പിൽ, വളവിൽ, തി­രി­വിൽ, ചാ­യ്വിൽ, ച­രി­വിൽ എ­ല്ലാം പു­ല­രു­ന്നു­വെ­ന്ന ഉണർവ് അ­നു­ഭ­വി­ച്ചു. ചു­വ­രെ­ഴു­ത്തു­കാ­രു­ടെ എ­ഴു­താ­ത്ത ച­രി­ത്രം പലതും ഓർ­മ­യിൽ കൊ­ണ്ടു­വ­ന്നു. ഹുസൈൻ, നി­ങ്ങ­ളു­ടെ യാത്ര ഒരു മി­സ്റ്റി­ക്കി­ന്റേ­തു കൂ­ടി­യാ­ണ്.

എം എ റ­ഹ്മാൻ

ലി­പി­യെ­ക്കു­റി­ച്ചു­ള്ള ചർച്ച ശ്ര­ദ്ധി­ച്ച പോൾ വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ ഉ­ത്ത­രേ­ന്ത്യ­യി­ലേ­ക്ക് പോ­യ­പ്പോൾ അ­വി­ടു­ത്തെ ഉറുദു ബെൽ­ട്ടിൽ വെ­ച്ച് അ­റ­ബി­ക് കാ­ലി­ഗ്രാ­ഫി പ­ഠി­ച്ച­ത് ഓർ­ത്തു പോയി. ഞാ­നൊ­രു കാ­സർ­ക്കോ­ട്ട കാ­ര­നാ­യ­തി­നാ­ലാ­വാം അ­തിർ­ത്തി­യി­ലെ ഏഴു ഭാ­ഷ­ക­ളിൽ അ­ഭി­ര­മി­ക്കു­ന്ന­തു കൊ­ണ്ടാ­വാം, തുളു ലി­പി­യും മലയാള ലി­പി­യും ത­മ്മി­ലു­ള രൂ­പ­പ­ര­മാ­യ സാ­ദൃ­ശ്യം എന്നെ പ­ല­പ്പോ­ഴും ചി­ന്തി­പി­ച്ചി­ട്ടു­ണ്ട്. ദ്രാ­വി­ഡ­ഭാ­ഷ­യിൽ ഏ­റ്റ­വും പ്രാ­ചീ­ന­മാ­ണ് തുളു. മൂ­ല­ദ്രാ­വി­ഡ­ത്തിൽ നി­ന്ന് ബി സി പ­ത്താം നൂ­റ്റാ­ണ്ടി­നും ആറാം നൂ­റ്റാ­ണ്ടി­നു­മി­ട­യ്ക്ക് സ്വ­ത­ന്ത്ര ഭാ­ഷ­യാ­യി എന്ന് ഭാ­ഷാ­ച­രി­ത്ര­കാ­ര­മാർ. 85,000 വർഷം മു­മ്പ് ആ­ഫ്രി­ക്ക­യിൽ നി­ന്ന് പു­റ­പ്പെ­ട്ട ആ­ദി­മ­മ­നു­ഷ്യ­പ­ര­മ്പ­ര­യു­ടെ ദേ­ശാ­ട­നം റെഡ് സീയും ക­ട­ന്ന് തമിഴ് നാ­ട്ടി­ലെ നീ­ല­ഗി­രി ബ­യോ­സോ­ണി­ലൂ­ടെ വ­യ­നാ­ട്ടി­ലെ­ത്തി എന്ന് ജ­നി­ത­ക­ശാ­സ്ത്രം വഴി തെ­ളി­യി­ക്ക­പ്പെ­ട്ടു. ന­മ്മു­ടെ ഭാ­ഷാ­ച­രി­ത്ര വ്യ­വ­ഹാ­ര­ങ്ങ­ളെ­ല്ലാം ഈ ജനിതക ശാ­സ്ത്ര­ങ്ങൾ­ക്ക് മു­മ്പ് തീർ­പ്പു­ക­ല്പി­ക്ക­പ്പെ­ട്ട­വ­യാ­ണ്.

ഈ ആദിമ ജനത വ­യ­നാ­ട്ടി­ലെ എ­ട­ക്കൽ ഗു­ഹ­യി­ലെ­ത്തി ആ പ്രഥമ ആ­രാ­ധ­നാ­ല­യ­ത്തിൽ ധാ­രാ­ളം വി­സ്മ­യ­ക­ര­ങ്ങ­ളാ­യ പാറ ച്ചി­ത്ര­ങ്ങൾ കോ­റി­യി­ട്ടു­ണ്ട്. കൂ­ടാ­തെ അവയിൽ അവർ കൊ­ത്തി­വെ­ച്ച നാ­നാ­ത­രം അ­ക്ഷ­ര­മു­ദ്ര­ക­ളും കാണാം. മലയാള ഭാ­ഷ­യ്ക്ക് ശ്രേ­ഷ­ഠ ഭാഷാ പദവി ല­ഭി­ക്കാൻ ആ­ധി­കാ­രി­ക തെ­ളി­വാ­യി ന­ല്കി­യ­ത് അവിടെ കോ­റി­യി­ട്ട ഈ പഴമ എന്ന അ­ക്ഷ­ര­ത­തി­യാ­ണ്. എ­ട­ക്ക­ലിൽ അ­ധി­വ­സി­ച്ച ഈ ആദിമ നി­വാ­സി­കൾ മ­ല­യി­റ­ങ്ങി കേരള ജ­ന­ത­യാ­യി. എ ടി മോഹൻ രാജ് സം­വി­ധാ­നം ചെയ്ത എ­ട­ക്കൽ പാ­റ­ച്ചി­ത്ര­ങ്ങൾ എന്ന ഡോ­ക്യു­മെ­ന്റ­റി­യിൽ മ­ല­യാ­ളി­യു­ടെ ഈ ജ­നി­ത­ക­ത്തെ­ക്കു­റി­ച്ച് വി­ശ­ദ­മാ­ക്കു­ന്നു­ണ്ട്. അ­തോ­ടൊ­പ്പം എ­ട­ക്ക­ലിൽ ഈ ആ­ദി­മ­മ­നു­ഷ്യർ എ­ഴു­തി­ച്ചേർ­ത്ത നി­ര­വ­ധി അ­ക്ഷ­ര­ങ്ങ­ളും രേ­ഖ­യാ­യി അ­വ­ത­രി­പ്പി­ച്ചി­ട്ടു­ണ്ട്. എ­ട­ക്കൽ ഗു­ഹ­യിൽ വ­ര­ഞ്ഞി­ട്ട ദൈ­വ­രൂ­പ­ങ്ങ­ളിൽ നി­ന്ന് തെ­യ്യ­ത്തി­ലേ­ക്ക് രൂ­പാ­ന്ത­രം പ്രാ­പി­ക്കു­ന്ന ജീ­വി­ക്കു­ന്ന തെ­യ്യ­ങ്ങ­ളെ യും ഡോ­ക്യു­മെ­ന്റ­റി അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു­ണ്ട്. ഇ­വ­രു­ടെ പിൻ­ഗാ­മി­ക­ളോ ഒപ്പം വ­ന്ന­വ­രോ വീ­ണ്ടും വ­ട­ക്ക് കി­ഴ­ക്കൻ മേ­ഖ­ല­യി­ലു­ടെ തന്നെ സ­ഞ്ച­രി­ച്ച് പഴയ തു­ളു­നാ­ട്ടി­ലെ­ത്തി­യ ശേഷം അവിടെ ഉ­ട­ലെ­ടു­ത്ത പ­ല­തെ­യ്യ­ങ്ങ­ളു­ടെ­യും മുഖ രൂ­പ­ങ്ങൾ­ക്ക് പ്രാ­ചീ­ന­മാ­യ ആ­ഫ്രി­ക്കൻ മാ­സ്ക്കു­ക­ളു­ടെ രൂ­പ­മാ­ണ്. ഈ ദൈ­വ­ങ്ങൾ­ക്കൊ­പ്പം അവർ ഏ­റ്റി­പ്പോ­യ ഭാ­ഷ­യാ­വാം തു­ളു­വാ­യി മാ­റി­യ­ത്. തു­ളു­നാ­ട് ഇ­ന്നി­ല്ല. ഉത്തര കേ­ര­ള­ത്തി­ന്റെ ഏ­റ്റ­വും വ­ട­ക്ക് കോ­ര­പ്പു­ഴ വരെ പഴയ തു­ളു­നാ­ടാ­യി­രു­ന്നു. ഇ­ന്ന­ത്തെ വ­ട­ക്കൻ കേ­ര­ള­ത്തി­ലാ­ണ് തെ­യ്യം സ­ജീ­വ­മാ­യി നി­ല­നി­ല്ക്കു­ന്ന­ത്. തു­ളു­വിൽ തെ­യ്യം ദെ­യ്യോ ആണ്. ദെ­യ്യോ എന്ന തുളു വാ­ക്കിൽ നി­ന്നാ­വാം തെ­യ്യ­ത്തി­ന്റെ നി­ഷ്പ­ത്തി. തു­ളു­വി­ന്റെ അ­ക്ഷ­ര­മാ­ല­യും തെ­യ്യ­ത്തി­ന്റെ മു­ഖ­പ്പാ ഇയും ചേർ­ത്തു­വെ­ച്ചാൽ ര­ണ്ടി­ന്റെ­യും നി­ഷ്പ­ത്തി ഒ­രൊ­റ്റ സം­സ്കാ­ര­ത്തി­ലാ­ണെ­ന്ന് ക­ണ്ടെ­ത്താം. തുളു ലി­പി­യും മലയാള ലി­പി­യും ത­മ്മി­ലു­ള്ള ഈ സാ­ദൃ­ശ്യം പഴയ കാ­ല­ത്ത് ഇവിടെ ചർ­ച്ചാ­വി­ഷ­യ­മാ­യി­രു­ന്നു. ഭാ­ഷാ­ച­രി­ത്ര­കാ­ര­നാ­യ ശൂ­ര­നാ­ട് കു­ഞ്ഞൻ പിള്ള തുളു മ­ല­യാ­ളം എ­ന്നൊ­രു വാദം തന്നെ മു­ന്നോ­ട്ടു വെ­ച്ചി­രു­ന്നു. ആ വാ­ദ­ത്തെ പൊ­ളി­ക്കാൻ ത­ല­സ്ഥാ­ന­ദേ­ശ­ത്തു നി­ന്നൊ­രു കൊ­ടു­ങ്കാ­റ്റ് തന്നെ ഉ­ണ്ടാ­യി. അത് നി­ല­നി­ന്നി­ല്ല. ജ­നി­ത­ക­ശാ­സ്ത്രം വി­ക­സി­ച്ച ഈ കാ­ല­ത്ത് ആ ഡ­യ­ലോ­ഗ് തു­ട­രാ­വു­ന്ന­താ­ണ്. ഭാ­ഷ­യ്ക്ക് അ­ടി­സ്ഥാ­ന രേഖ ച­മ­യ്ക്ക­ന്ന സർ­ഗാ­ത്മ­ക ക­ലാ­കാ­ര­നാ­യ കെ എച്ച് ഹുസൈൻ എന്ന പ്ര­തി­ഭാ­ശാ­ലി­ക്ക് ഈ വ­ഴി­ക്ക് ഒരു ചി­ന്താ പ­ര്യ­ട­നം ന­ട­ത്താൻ എല്ലാ സ്കോ­പ്പു­മു­ണ്ടെ­ന്ന് ഓർ­മ്മ­പ്പെ­ടു­ത്ത­ട്ടെ!

Colophon

Title: Responses—1 (ml: പ്ര­തി­ക­ര­ണ­ങ്ങൾ—1).

Author(s): Readers.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-08.

Deafult language: ml, Malayalam.

Keywords: Response, Readers, Responses—1, വാ­യ­ന­ക്കാർ, പ്ര­തി­ക­ര­ണ­ങ്ങൾ—1, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Twittering Machine, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.