images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 1.

വിശ്വാമിത്രപുത്രൻ മധുച്ഛന്ദസ്സ് ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

ഓം. സ്തുതിപ്പു, ഞാൻ യജ്ഞപുരോഹിതനാമഗ്നിദേവനെ,
ഋത്വിക്കാകിയ ഹോതാവെ,സ്സുതരാം രത്നധാരിയെ. 1
സ്തുത്യനഗ്നി പുരാണർഷിമാര്‍ക്കും പുതിയവർക്കുമേ;
ദേവവൃന്ദത്തെയിവിടെയ്ക്കാവാഹിയ്ക്കട്ടെ നേർക്കവന്‍! 2
അഗ്നിയെക്കൊണ്ടു നേടുന്നൂ, നാൾതോറും പെരുകുന്നതായ്,
പുകഴ്ചയും വീരജനപ്പരപ്പും ചേർന്നതാം ധനം. 3
അഗ്നേ, യാതൊരു യജ്ഞത്തിൻ ചുററും മേവുന്നു നീളെ നീ
തീർച്ചയായ,ധ്വരമതു ചെന്നുചേരുന്നു ദേവരിൽ! 4
അഗ്നി, ഹോതാവ,തിതരാം ചിത്രകീർത്തി, കവിക്രതു,
ദേവന്‍ ദേവകളോടൊത്തിങ്ങെഴുന്നള്ളട്ടെ സത്യവാന്‍! 5
അഗ്നേ, ഭവാൻ പ്രദാതാവിന്നെന്തു നന്മ വരുത്തുമോ
അതംഗിരസ്സേ, നിയതമവിടുത്തെയ്ക്കുതന്നെയാം! 6
ഞങ്ങളഗ്നേ, നാളില്‍ നാളില്‍പ്പകല്‍നേരത്തുമല്ലിലും
ഹൃത്താല്‍ വണങ്ങിയിട്ടത്രേ, സമീപിയ്ക്കുന്നതങ്ങയെ, 7
അധ്വരങ്ങളെ രക്ഷിച്ചുപോരുന്നോനെ, പ്രദീപ്തനെ,
നേരേററം തെളിയിപ്പോനെ, സ്വസ്ഥാനേ വർദ്ധമാനനെ. 8
ആ നീ സുപ്രാപനാകെങ്ങക്കൾക്ക,ച്ഛൻ മകനുപോലവേ;
ഒന്നിച്ചിരിയ്ക്കയും ചെയ്യുകഗ്നേ, ഞങ്ങൾക്കു നല്പിനായ്! 9
കുറിപ്പുകൾ: സൂക്തം 1.

[1] ഋത്വിക്ക്–യജമാനനാല്‍ വരിയ്ക്കപ്പെട്ടു യാഗകർമ്മങ്ങൾ ചെയ്യുന്ന ആൾ. ദേവകളുടെ യാഗങ്ങളില്‍ അഗ്നിയത്രേ, ഹോതാവെന്ന ഋത്വിക്ക്. സുതരാം = ഏററവും. രത്നധാരി = രത്നങ്ങൾ കയ്യിലുള്ളവൻ; അല്ലെങ്കിൽ രത്നപോഷകന്‍.

[2] പുരാണര്‍ഷിമാര്‍ = പണ്ടേത്തെ ഋഷിമാർ. ആവാഹിയ്ക്ക = മന്ത്രം കൊണ്ടു വരുത്തുക. നേർക്ക് = നേരെ.

[3] വീരജനപ്പരപ്പ് = വളരെ വീരജനങ്ങൾ. ധനമുണ്ടായാൽ, വീരരായ ആൾക്കാരെ നിയമിയ്ക്കാം; സല്‍ക്കര്‍മ്മംകൊണ്ടു വീരസന്താനങ്ങളെ ജനിപ്പിയ്ക്കാം. നേടുന്നു എന്ന ക്രിയയ്ക്കു കർത്തൃപദമായി യജമാനന്‍ (യാഗംചെയ്യുന്ന ആൾ) എന്ന പദം അധ്യാഹരിയ്ക്കണം.

[5] അതിതരാം = ഏറ്റവും. ചിത്രകീർത്തി = വിവിധയശസ്സുകളുള്ളവൻ. കവിക്രതു = കടന്ന ബുദ്ധി, അല്ലെങ്കില്‍ കർമ്മം, ഉള്ളവന്‍.

[6] പ്രദാതാവ്–ഹവിസ്സിനെ നല്കിയ യജമാനന്‍. അംഗിരസ്സ് = അംഗാര(കനൽ)രൂപൻ; അംഗിരസ്സ് എന്ന ഋഷിയുടെ വംശത്തില്‍ ജനിച്ചവന്‍. അതവിടുത്തെയ്ക്കുതന്നെയാം–നന്മ (സമ്പത്ത്) ഉണ്ടായാല്‍ പ്രദാതാവു പിന്നെയും യജ്ഞം ചെയ്ത് അങ്ങയെ സുഖിതനാക്കുമല്ലോ. നിയതം = തീർച്ചയായും.

[7] ഹൃത്ത് = മനസ്സ്.

[8] അധ്വരങ്ങൾ യാഗങ്ങൾ. മുകളിലെ പദ്യത്തിലുള്ള അങ്ങയെ എന്ന പദത്തിന്റെ വിശേഷണങ്ങളാണ്, ഈ പദ്യത്തിലെ ദ്വിതീയാന്തപദങ്ങളൊക്കെ. സ്വസ്ഥാനേ–യാഗശാലയിൽ. വർദ്ധമാനൻ = വളരുന്നവൻ.

[9] സുപ്രാപൻ = സുഖേന പ്രാപിയ്ക്കപ്പെടാവുന്നവന്‍. അച്ഛന്റെ അടുക്കല്‍ മകന്ന് എപ്പോഴും എങ്ങിനെയും ചെല്ലാമല്ലോ; അച്ഛൻ മകനൊന്നിച്ചു വസിക്കുകയും ചെയ്ക്കും. നല്ല് = നന്മ.

സൂക്തം 2.

മധുച്ഛന്ദസ്സ് ഋഷി; ഗായത്രി ഛന്ദസ്സ്; വായുവും ഇന്ദ്രവായുക്കളും മിത്രാവരുണന്മാരും ദേവതകൾ.

വായോ, സുഭഗ, വന്നാലു;-മിതാ, സോമം സുസംസ്കൃതം;
കുടിച്ചുകൊള്ളുകിതു നീ; ചെവിക്കൊണ്ടരുള്‍കീ വിളി! 1
വായോ, ഭവാനെയുദ്ദേശിച്ച,ഹർവേദികൾ വാഴ്ത്തികൾ
സോമം പിഴിഞ്ഞുവെച്ചു,ക്ഥസ്തുതി ചൊല്ലുന്നു ഭംഗിയില്‍. 2
വായോ, സോമം നുകരുവാൻ തന്നോനിൽച്ചെന്നണഞ്ഞിടും,
അനേകഗാമിയാകും നിന്നഭിനന്ദനഭാഷിതം! 3
ഇന്ദ്രവായുക്കളേ, സോമമിതാ; വരിക ചോറുമായ്:
കാത്തിരിയ്ക്കുകയാണല്ലോ, സോമനീരിതു നിങ്ങളെ. 4
വായോ, സാന്നഹവിസ്സക്തന്മാരാമങ്ങയുമിന്ദ്രനും
നീരിൻസ്വാദറിവോരല്ലോ; വരുവിൻ നിങ്ങളഞ്ജസാ! 5
വായോ, പിഴിഞ്ഞുവെച്ചോനിൽ വരികങ്ങയുമിന്ദ്രനും:
എന്നാലേ ശരിയായ് ശ്ശുദ്ധിപ്പെടൂ, കർമ്മം സുശക്തരേ. 6
പവിത്രബലനാം മിത്രന്‍, വരുണൻ വൈരിസൂദനൻ;
വിളിയ്ക്കുന്നേൻ, മഴ പൊഴിപ്പോരാമിയ്യിരുപേരെ ഞാന്‍. 7
മിത്രാവരുണരേ, നിങ്ങള ്യതാഢ്യര്യതവർദ്ധകര്‍
സത്യത്താൽച്ചേർന്നിരിപ്പുണ്ടീ മഹായജ്ഞത്തിലെങ്ങുമേ! 8
മേധാഢ്യർ മിത്രാവരുണരനേകർക്കായ്പ്പിറന്നവര്‍
നമുക്കു കർമ്മവും കെല്പും വായ്പിപ്പൂ, ബഹുമന്ദിരര്‍. 9
കുറിപ്പുകൾ: സൂക്തം 2.

[1] സോമം–സോമലത പിഴിഞ്ഞെടുത്ത നീർ. സുസംസ്കൃതം = വെടുപ്പു വരുത്തപ്പെട്ടത്.

[2] അഹർവേദികൾ–ഒരു പകല്‍കൊണ്ടവസാനിയ്ക്കുന്ന യാഗത്തിന്ന് അഹസ്സ് എന്നത്രേ പേർ; യാഗച്ചടങ്ങറിയുന്നവര്‍. വാഴ്ത്തികൾ = സ്തോതാക്കൾ. ഉക്ഥം–ശസ്ത്രമെന്ന ഒരു തരം സ്തോത്രം.

[3] അനേകഗാമി = വളരെ ആളുകളില്‍ (സോമം നല്‍കുന്നവരിലൊക്കെ)ചെല്ലുന്നത്. അഭിനന്ദനഭാഷിതം–‘ഹേ യജമാന, ഭവാൻ തന്ന സോമം ഞാൻ കുടിയ്ക്കാ’മെന്നു വായു കൊണ്ടാടും.

[4] ചോറുമായ്–ഞങ്ങൾക്കു തരാൻ അന്നംവുംകൊണ്ട്.

[5] സാന്നഹവിസ്സക്തന്‍മാര്‍ = അന്നത്തോടുകൂടിയ ഹവിസ്സില്‍ തല്‍പരന്മാര്‍. നീര്‍–സോമരസം. അഞ്ജസാ = വേഗത്തില്‍.

[6] പിഴിഞ്ഞുവെച്ചോനില്‍–സോമനീർ തയ്യാറാക്കിയ യജമാനന്റെ അടുക്കൽ. സുശക്തരേ = സാമര്‍ത്ഥ്യശാലികളേ; വായ്വിന്ദ്രന്മാരോടുള്ള സംബുദ്ധി.

[8] മിത്രാവരുണർ = മിത്രനും വരുണനും. ഋതശബ്ദത്തിന്നു വെള്ളം, സത്യം, യജ്ഞം എന്നു മൂന്നർത്ഥങ്ങളുണ്ട്; മൂന്നും ഇവിടെ ചേരും. നിങ്ങൾ ഈ യജ്ഞത്തിലെങ്ങും പെരുമാറുന്നുണ്ട്. സത്യത്താല്‍–കർമ്മത്തിന്നു ഫലം കൊടുക്കണമെന്ന ദൃഢവ്യവസ്ഥനിമിത്തം.

[9] മേധാഢ്യര്‍ = മേധ (ആശുഗ്രഹണബുദ്ധി) ഏറിയവര്‍. അനേകർക്കായ് = ബഹുജനോപകാരാർത്ഥം. ബഹുമന്ദിരര്‍ = വളരെ ഗൃഹങ്ങളുള്ളവര്‍; വളരെ യാഗശാലകളില്‍ (ആവാഹിയ്ക്കപെട്ടു) ചെന്നു വസിയ്ക്കുന്നവര്‍. കർമ്മവും കെല്പും വായ്ക്കാന്‍ മിത്രാവരുണന്മാര്‍ അനുഗ്രഹിക്കണം.

സൂക്തം 3.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; അശ്വിനികളും, ഇന്ദ്രനും, വിശ്വദേവകളും, സരസ്വതിയും ദേവതകൾ.

നിങ്ങളശ്വികളേ, കൈകൾ നീട്ടി യാഗഹവിസ്സുകൾ
വാങ്ങിബ്ഭുജിയ്ക്കുവിന്‍ പീനഭുജരേ, ശുഭപാലരേ! 1
നിങ്ങളശ്വികളേ, ഭൂരിക്രിയരേ, ധൃഷ്ടശീലരേ,
പായുന്ന ബുദ്ധ്യാ കൈക്കൊൾവിന്‍ നാഥരേ, ഞങ്ങൾതന്‍മൊഴി! 2
വന്നാലും, രുദ്രവിക്രാന്തർ നിങ്ങൾ നാസത്യദസ്രരേ,
നീര്‍ചേർത്ത സോമനീർ ദർഭച്ചാർത്തില്‍ വെച്ചതെടുക്കുവാൻ! 3
ഇന്ദ്രാ, വരൂ: വിരല്‍കളാല്‍പ്പിഴിയപ്പെട്ട നീരിതാ,
നിന്നെക്കൊതിച്ചിരിയ്ക്കുന്നൂ ചിത്രഭാനോ, സദാ ശുചി! 4
ഇന്ദ്ര, ഞങ്ങളുമുൽപ്രജ്ഞന്മാരും ഭക്ത്യാ സ്മരിച്ച നീ
വന്നാലും, നീരു പിഴിയുമൃത്വിക്കിൻ സ്തുതി കേൾക്കുവാൻ! 5
വരിക,ശ്വപ്പുറത്തേറിസ്സത്വരം സ്തുതി കേൾക്കുവാൻ;
കൈക്കൊൾക, സോമകർമ്മത്തിലിന്ദ്ര, ഞങ്ങടെയന്നവും! 6
വിശ്വദേവകളേ, നിങ്ങൾ നരധാരകര്‍ പാലകർ
വരുവിൻ, സോമനീര്‍ നല്കുന്നവന്നു ഫലമേകുവാൻ! 7
വിശ്വദേവകളേ, വൃഷ്ടിപ്രദരാം നിങ്ങൾ സത്വരം
നീരിന്നടുക്കൽ വരുവിന,ഹസ്സില്‍ വെയില്‍പോലവേ! 8
വിശ്വദേവകളാമേഹിമായാസ്സുകളപക്ഷയർ
മേധത്തിലെത്തിച്ചേരട്ടേ, നിര്‍ദ്രോഹര്‍, ധനവാഹികൾ! 9
അന്നങ്ങളാല്‍,പ്പാവനിയാം വെപ്പുകാരി സരസ്വതി
നടത്തുക,സ്മദ്യജ്ഞത്തെദ്ധനകാരണഭൂതയാൾ! 10
സൂനൃതങ്ങൾ കഥിപ്പിപ്പോൾ, സുപ്രജ്ഞർക്കറിവേകുവോള്‍,
യജ്ഞത്തെ നിലനിർത്തിപ്പോന്നവളത്രേ, സരസ്വതി. 11
സ്പഷ്ടമായ് വളരെത്തണ്ണീരൊഴുക്കുന്നു സരസ്വതി;
പ്രകാശിപ്പിയ്ക്കയും ചെയ്വൂ, സർവബുദ്ധികളേയുമേ. 12
കുറിപ്പുകൾ: സൂക്തം 3.

[1] പീനഭുജര്‍ = തടിച്ചുരുണ്ട കൈകളോടുകൂടിയവര്‍. ശുഭപാലര്‍–സല്‍കർമ്മത്തെ രക്ഷിയ്ക്കുന്നവർ.

[2] ഭൂരിക്രിയര്‍–ബഹുകർമ്മാക്കൾ. ധൃഷ്ടശീലര്‍ = കൂസലില്ലാത്തവര്‍. പായുന്ന–എങ്ങും തടവില്ലാത്ത. നാഥര്‍ = നേതാക്കൾ. മൊഴി–സ്തുതി.

[3] രുദ്രവിക്രാന്തർ = കരയിയ്ക്കുന്ന (ശത്രുക്കളെ ദുഃഖിപ്പിയ്ക്കുന്ന) വിക്രമമുള്ളവര്‍. നാസത്യദസ്രർ = അസത്യമില്ലാത്തവരും, രോഗങ്ങളെ ശമിപ്പിയ്ക്കുന്നവരും. നാസത്യപദവും ദസ്രപദവും അശ്വിപര്യായങ്ങളാണ്. സ്വർഗ്ഗവൈദ്യന്മാരത്രേ, അശ്വികളിരുവരും. നീർ = വെള്ളം. ദർഭച്ചാര്‍ത്ത് = ദർഭപ്പുല്ലുകൾ വിരിച്ചത്.

[4] ചിത്രഭാനു = വിചിത്രപ്രകാശന്‍. ശുചി = പരിശുദ്ധം. വിരൽകളാല്‍–ഋത്വിക്കുകളുടെ കൈവിരലുകളാല്‍. നീര്‍–സോമരസം.

[5] ഉല്‍പ്രജ്ഞന്മാര്‍ = ഉയർന്ന ബുദ്ധിയുള്ളവര്‍; ഋത്വിക്കുകൾ.

[6] സോമകർമ്മം = സോമയാഗം. അന്നം–ഹവിസ്സ്.

[7] വിശ്വദേവകൾ–ദേവവർഗ്ഗത്തിലെ ഒരു കൂട്ടര്‍. നരധാരകര്‍ = മനുഷ്യരെ നിലനിർത്തുന്നവര്‍. പാലകർ = രക്ഷിതാക്കൾ. സോമനീര്‍ നല്കുന്നവന്‍–യജമാനൻ.

[8] വൃഷ്ടിപ്രദര്‍–മഴ തരുന്നവര്‍, പെയ്യിക്കുന്നവര്‍. അഹസ്സ്-പകല്‍.

[9] ഏഹിമായാസ്സുകൾ–വിശ്വദേവകളുടെ മറെറാരു പേര്‍: വെള്ളത്തില്‍ മുങ്ങിയ സൌചീകനെന്ന അഗ്നിയോട്, ‘ഏഹി (വരിക) മാ യാസീഃ’ (പോകരുത്) എന്നു പറഞ്ഞതിനാലത്രേ, ഈ പേര്‍ വന്നത്. അപക്ഷയര്‍ = ക്ഷയരഹിതർ,മേധം-യാഗം. ധനവാഹികൾ = ധനത്തെ വഹിയ്ക്കുന്നവർ.

[10] അസ്മദ്യജ്ഞം–നമ്മുടെ യാഗം. ധനകാരണഭൂത–കർമ്മഫലമായ ധനം കൊടുക്കുന്നവൾ. സരസ്വതി സ്വയം വെച്ചുണ്ടാക്കിയ അന്നങ്ങൾ ആളുകൾക്കു കൊടുത്തു, യാഗം നടത്തിത്തരട്ടെ.

[11] സൂനൃതങ്ങൾ = സത്യവും പ്രിയവുമായ വാക്കുകൾ. സുപ്രജ്ഞര്‍ = സുമതികൾ.

[12] സരസ്വതിയുടെ നദീരൂപമാണിതില്‍.

സൂക്തം 4.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഇന്ദ്രൻ ദേവത.

സല്‍ക്കർമ്മവാനെ രക്ഷയ്ക്കായ് നാളില്‍ നാളില്‍ വിളിയ്ക്ക നാം,
നന്നായ്ച്ചുരത്തും പശുവെക്കറവിന്നെന്നപോലവേ. 1
വരികെ,ങ്ങടെ യാഗത്തില്‍; സോമം സേവിയ്ക്ക സോമപ:
ധനിയാം നീ പ്രസാദിച്ചാൽക്കിട്ടുമെങ്ങൾക്കു പൈക്കളെ! 2
പിമ്പെങ്ങളറിയും നിന്നെ, നിന്നന്തേവാസിശിഷ്ടരാൽ;
നീയെങ്ങളെക്കവിച്ചെങ്ങും ചൊല്ലായ്ക; വരികിങ്ങുതാൻ! 3
‘ദ്രോഹമേല്ക്കാത്ത ധീമാനാമിന്ദ്രങ്കൽച്ചെല്ക: വിജ്ഞനെ
ചോദിയ്ക്കുക; വരം നല്കുമല്ലോ, നിൻകൂട്ടുകാർക്കവൻ.’ 4
സ്തുതിപ്പിൻ; മററിടംപോലും വിട്ടുപോകട്ടെ നിന്ദകർ;
ഇന്ദ്രസേവകരായ്ത്തന്നേ വാഴ്‌വിൻ നമ്മുടെയാളുകൾ! 5
ചൊല്കെങ്ങളെസ്സുഭഗരെന്നാൾക്കാര്‍, ശത്രുക്കൾപോലുമേ:
വൈരിഘ്ന, വാഴുമാറാക, ഞങ്ങളിന്ദ്രസുഖങ്ങളില്‍! 6
വ്യാപ്തന്നർപ്പിയ്ക്ക, മർത്ത്യന്നു മത്തേകും യജ്ഞഭൂതിയും,
ഹർഷപ്രദന്നിഷ്ടനുമാം കർമ്മാപ്തമിതു നീളവേ. 7
ഇതാസ്വദിച്ചിട്ടല്ലോ, നീ വൃത്രന്മാരെശ്ശതക്രതോ,
വധിച്ചു പരിരക്ഷിച്ചൂ, പോരില്‍ത്തൻപടയാളിയെ. 8
അത്രയ്ക്കടര്‍ക്കരുത്തൊക്കുമങ്ങയ്ക്കിന്ദ്ര, ശതക്രതോ,
അന്നം നിവേദിച്ചീടാവൂ, ഞങ്ങൾ വിത്താര്‍ജ്ജനത്തിനായ്! 9
മഹാൻ, ധനാധിപൻ,സോമം നല്‍കുവോനു സഖാവെവൻ,
ആക്കർമ്മസംപൂരകനാമിന്ദ്രന്നായ് സ്തുതി പാടുവിൻ! 10
കുറിപ്പുകൾ: സൂക്തം 4.

[1] സല്‍ക്കർമ്മവാനെ–ഇന്ദ്രനെ. പശു-പയ്യ്.

[2] സേവിയ്ക്ക = കുടിച്ചാലും. സോമപൻ = സോമനീര്‍ കുടിയ്ക്കുന്നവൻ. ധനി = ധനവാന്‍.

[3] പിമ്പ്–അങ്ങു സോമപാനം ചെയ്തതിന്നുശേഷം. നിന്നന്തേവാസിശിഷ്ടരാൽ = അങ്ങയ്ക്ക് ഏററവും അടുത്തവരായ സജ്ജനങ്ങൾവഴിയായി. ഞങ്ങൾ അങ്ങയെ മനസ്സിലാക്കും. ഞങ്ങളെക്കവിച്ച്–ഞങ്ങളോടു പറയുന്നതിലധികം. എങ്ങും ചൊല്ലായ്ക–ആരോടും അങ്ങയുടെ സ്വരൂപം പറയരുത്.

[4] യജമാനനോടു ഹോതാവു പറയുന്നു: ദ്രോഹമേല്ക്കാത്ത–ഇന്ദ്രനെ ദ്രോഹിയ്ക്ക ആർക്കും ശക്യമല്ല. വിജ്ഞനെ ചോദിയ്ക്കുക–‘ഈ ഹോതാവു വേണ്ടതിൻവിധം കർമ്മങ്ങൾ ചെയ്യുന്നില്ലേ?’ എന്ന്, എന്റെ അഭിജ്ഞതയെ അന്വേഷിച്ചു നോക്കുക; അപ്പോളറിയാം, എന്റെ വിദഗ്ദ്ധതയും, അതില്‍ ഇന്ദ്രന്നുണ്ടായ പ്രീതിയും.

[5] ഋത്വിക്കുകളോട്: സ്തുതിപ്പിൻ–ഇന്ദ്രനെ. മററിടംപോലും–ഇവിടെ നിന്നുമാത്രം വിട്ടുപോയാല്‍ പോരാ.

[6] ചൊല്ക–ചൊല്ലുമാറാകട്ടെ. ഇന്ദ്രസുഖങ്ങൾ–ഇന്ദ്രപ്രസാദത്താല്‍ ലഭിച്ച സുഖങ്ങൾ.

[7] യഷ്ടാവിനോട്: വ്യാപ്തൻ–സർവയാഗവ്യാപിയായ ഇന്ദ്രൻ. യജ്ഞഭൂതി-യജ്ഞത്തിന്റെ സമ്പത്തായിട്ടുള്ളത്. ഹർഷപ്രദന്ന്–യജമാനർക്കു സന്തോഷം കൊടുക്കുന്ന ഇന്ദ്രന്ന്. ഇഷ്ടൻ = തോഴൻ. കർമ്മാപ്തം-മൂന്നു സവനങ്ങളിലും ചേരുന്നത്. ഇതു–സോമനീർ; ചൂണ്ടിക്കാട്ടി പറഞ്ഞതാണ്.

[8] ഇതു–സോമം. വൃത്രന്മാർ–വൃത്രാസുരാദിശത്രുക്കൾ. തൻപടയാളി–സ്വഭക്തനായ ഭടൻ; ജാത്യേകവചനമാണ്, ഭടന്മാര്‍.

[9] അന്നം–ഹവിസ്സ്. വിത്താർജ്ജനത്തിനായ്–അങ്ങയുടെ പ്രസാദത്താല്‍ സമ്പത്തു നേടാൻ വേണ്ടി.

[10] ഋത്വിക്കുകളോട്: സഖാവ്–സുഹൃത്തെന്നപോലെ പ്രിയന്‍. കർമ്മസംപൂരകൻ = കർമ്മത്തെ വഴിപോലെ പൂരിപ്പിയ്ക്കുന്നവൻ. ഇന്ദ്രന്നായ് = ഇന്ദ്രനെ ഉദ്ദേശിച്ച്.

സൂക്തം 5.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

വരുവിൻ, വരുവിന്‍ വെക്ക,മിരിപ്പിനഥ പാടുവിൻ
ഇന്ദ്രനെപ്പറ്റി മികവില്‍, സ്തോമം ചൊല്ലും സഖാക്കളേ- 1
വളരെപ്പേരെ വെന്നോനെ, വളരെ സ്വത്തിനീശനെ,
ഇന്ദ്രനെപ്പറ്റിയെപ്പേരുംകൂടി,സ്സോമം പിഴിഞ്ഞിഹ! 2
അവനേ യോഗ,മവനേ ബുദ്ധിവായ്പ,വനേ ധനം
നല്കട്ടെ നമ്മൾക്ക;–വനേ വരട്ടെയിഹ ചോറുമായ്! 3
എവന്റെ പള്ളിത്തേരിന്‍ രണ്ടശ്വങ്ങളൊടു വൈരികൾ
അടുക്കുകില്ലടരിലാ,യിന്ദ്രന്നായിട്ടു പാടുവിൻ!4
പിഴിഞ്ഞരിച്ചു തയിരും ചേർത്ത സോമമിതുത്തമം
ചെന്നെത്തുമേ, നീര്‍ നുകരുന്നവങ്കലമറേത്തിനായ്! 5
സോമനീരു കുടിപ്പാനും മൂപ്പു കിട്ടുന്നതിന്നുമായ്
തല്‍ക്ഷണേ വൃദ്ധനായ്ത്തീർന്നൂ ഭവാനിന്ദ്ര, ശുഭക്രതോ! 6
വ്യാപ്തങ്ങളായ സോമങ്ങളിന്ദ്രനേ, സ്തുതിസേവ്യനേ,
നിങ്കല്‍പ്പൂകി പ്രചേതസ്സാം നിനക്കേകേണമേ സുഖം! 7
ഭവാൻ സ്തോമങ്ങളാല്‍ പ്രീതൻ; ഭവാനുക് ഥങ്ങളാലുമേ;
അമ്മട്ടസ്മല്‍സ്തവത്താലും പ്രീതനാക, ശതക്രതോ! 8
നിത്യരക്ഷകനാമിന്ദ്രൻ കൈക്കൊണ്ടരുളിടേണമേ
ഈയൊരായിരമാമന്നം, സർവപൌരുഷദായകം! 9
ദ്രോഹിച്ചിടായ്കെങ്ങളുടെ ശരീരങ്ങളെയാളുകൾ;
അകറ്റുകിന്ദ്ര, നുത്യർഹ, വധത്തെശ്ശക്തനാം ഭവാന്‍! 10
കുറിപ്പുകൾ: സൂക്തം 5.

[1] സ്തോമം–സ്തോത്രം. സഖാക്കൾ–ഋത്വിക്കുകൾ.

[2] ഇഹ–ഈ യജ്ഞത്തില്‍. പാടുവിൻ എന്ന ക്രിയാപദം അധ്യാഹരിയ്ക്കണം.

[3] അവനേ-അവൻ (ഇന്ദ്രൻ) തന്നെ. യോഗം–അലബ്ധലാഭം. ബുദ്ധി-ജ്ഞാനം.

[5] നീര്‍–സോമരസം. നുകരുന്നവങ്കല്‍, ഇന്ദ്രന്റെ അടുക്കല്‍. അമറേത്ത്–ഭോജനം; ‘ആചാര’ഭാഷ.

[6] മൂപ്പു്–ദേവകളില്‍ കാരണവസ്ഥാനം. വൃദ്ധൻ–ഉത്സാഹം വർദ്ധിച്ചവൻ. ക്രതുശബ്ദത്തിന്നു കർമ്മമെന്നും ബുദ്ധിയെന്നും അർത്ഥമുണ്ട്.

[7] വ്യാപ്തങ്ങൾ–മൂന്നു സവനങ്ങളിലും ചേർന്നിരിയ്ക്കുന്നവ. ഇന്ദ്രനേ–ഹേ ഇന്ദ്ര. പ്രചേതസ്സ്–മികച്ച ജ്ഞാനമുള്ളവൻ.

[8] പ്രീതന്‍ എന്ന പദം രണ്ടാംപാദത്തിലുമെടുക്കണം.

[9] സർവപൌരുഷദായകം = എല്ലാപ്പൌരുഷങ്ങളേയും കൊടുക്കുന്നത്; അന്നത്തിന്റെ (ഹവിസ്സിന്റെ) വിശേഷണം.

[10] നുത്യർഹ = സ്തുത്യ. വധത്തെ–ഞങ്ങളില്‍ പ്രയോഗിയ്ക്കപ്പെടുന്ന ഹിംസയെ. ശക്തൻ-കഴിവുള്ളവൻ.

സൂക്തം 6.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഇന്ദ്രനും മരുത്തുക്കളും ദേവതകൾ.

സൂര്യാഗ്നിവായുക്കളവന്‍, കർമ്മത്തില്‍പ്പാരു മൂന്നിനും;
ആകാശത്തു വിളങ്ങുന്ന നക്ഷത്രങ്ങളവന്റെതാൻ! 1
അവന്റെ തേര്‍ക്കിരുവശം പൂട്ടുന്നൂ രമ്യധീരരായ്
തന്നാൾക്കാരെ വഹിയ്ക്കുന്ന രണ്ടു ശോണഹയങ്ങളെ. 2
ഉണർച്ചയറേറാർക്കുണർവുമരൂപങ്ങൾക്കു രൂപവും
രശ്മിയാലരുളിക്കൊണ്ടു ജനിയ്ക്കുന്നൂ, മരിച്ച നീ! 3
തുടർന്നേ ഗർഭവാസത്തിലേർപ്പെടുത്തുന്നു വാരിയെ
അന്നമുണ്ടാകുവാൻവേണ്ടി, യജ്ഞാർഹപ്പേർ വഹിപ്പവര്‍. 4
ഇന്ദ്ര, നീ ദുർഗ്ഗവുമുടച്ചൂക്കൊടേ വീശുവോരുമായ്
ചേർന്നിട്ടല്ലോ വീണ്ടെടുത്തൂ, ഗുഹയില്‍പ്പെട്ട ഗോക്കളെ. 5
ദേവത്വം നണ്ണി വാഴ്ത്തുന്നൂ മതിമാനെക്കണക്കിനെ,
സ്തോതാക്കളാ മഹാന്മാരാം പ്രഖ്യാപകധനാഢ്യരെ. 6
ധീരനാമിന്ദ്രനൊന്നിച്ചു കാണാവൂ ഞങ്ങൾ നിങ്ങളെ:
പ്രഹൃഷ്ടന്മാരിരുവരും, തുല്യതേജസ്സിയന്നവര്‍. 7
സമാരാധിയ്ക്കുവൊന്നാണീ യജ്ഞ,മിന്ദ്രനെയും തുലോം
ഗുണാഢ്യമായ് വിണ്ണണയും സ്പൃഹണീയഗണത്തെയും.8
അതിനാല്‍, വാനില്‍നിന്ന,ല്ലെന്നാകിലർക്കങ്കല്‍നിന്നു നീ
വരികി;–ങ്ങുണ്ടു പാടുന്നൂ പരിതോവ്യാപ്തമേ, സ്തുതി. 9
ഇമ്മന്നിൽനിന്നുതാൻ, വിണ്ണിൽനിന്നുതാൻ, വാനില്‍നിന്നുതാൻ,
ഇരക്കുന്ന നമുക്കിന്ദ്രൻ കല്പിച്ചേകേണമേ ധനം! 10
കുറിപ്പുകൾ: സൂക്തം 6.

[1] അവൻ (ഇന്ദ്രൻ) ത്രിലോകവാസികളാല്‍ യജ്ഞങ്ങളിലൊക്കെ സൂര്യനും അഗ്നിയും വായുവുമാകുന്ന ദേവതകളാക്കപ്പെടുന്നു; ഈ മൂന്നു രൂപങ്ങളിലും വർത്തിയ്ക്കുന്നത്, ഇന്ദ്രൻ തന്നെ.

[2] പൂട്ടുന്നൂ–കർത്താവു, സാരഥി. രമ്യധീരർ = രമ്യരും നിർഭയരും. തന്നാൾക്കാരെ–തേരില്‍ക്കേറുന്ന ഇന്ദ്ര–സൂതാദികളെ. ശോണഹയങ്ങൾതുടുത്ത കുതിരകൾ.

[3] സൂര്യരൂപനായ ഇന്ദ്രനോടു പറയുന്നു: മരിച്ച–അസ്തമയത്തെ മരണമാക്കി കല്പിച്ചിരിയ്ക്കുന്നു; ഉദയത്തെ ജനനമായും.

[4] ഇതു മരുത്തുക്കളെ കുറിച്ചുള്ളതാണ്: യജ്ഞാർഹപ്പേര്‍ വഹിപ്പവര്‍–യജ്ഞങ്ങളില്‍ ജപിയ്ക്കേണ്ടുന്ന പേരുകളുള്ള മരുത്തുക്കൾ. വാരിയെ ( = വെള്ളത്തെ) ഗർഭവാസത്തിലേർപ്പെടുത്തുന്നു. (മേഘങ്ങളുടെ ഉള്ളില്‍ നിറയ്ക്കുന്നു); അങ്ങിനെ, ലോകത്തില്‍ ഭക്ഷ്യോല്‍പാദനത്തിന്നു തുടർന്നേ (ആണ്ടുതോറും) മഴ പെയ്യിയ്ക്കുന്നു.

[5] വീശുവോര്‍–മരുത്തുക്കൾ. ഗുഹയില്‍പ്പെട്ട ഗോക്കളെ–പണികൾ എന്ന അസുരന്മാര്‍ ദേവലോകത്തുനിന്നു ഗോക്കളെ അപഹരിച്ച്, ഒരു ഗുഹയിൽ കൊണ്ടുനിർത്തിപോല്‍.

[6] മതിമാനെ (മനനശീലനായ ഇന്ദ്രനെ) എന്നപോലെ മരുത്തുക്കളേയും സ്തോതാക്കൾ (യജ്ഞങ്ങളില്‍ സ്തുതി പാടുന്നവർ) വാഴ്ത്തുന്നു. പ്രഖ്യാപകധനാഢ്യര്‍–സ്വമഹിമയെ പ്രഖ്യാപിയ്ക്കുന്ന (വെളിപ്പെടുത്തുന്ന) ധനശക്തിയുള്ളവര്‍;മരുത്തുക്കൾ.

[7] നിങ്ങളെ–മരുത്തുക്കളെ. ഇരുവരും–രണ്ടുകൂട്ടരും, ഇന്ദ്രനും നിങ്ങളും.

[8] ഞങ്ങളുടെ ഈ യജ്ഞം ഇന്ദ്രന്നും മരുദ്ഗണത്തിന്നുമുള്ളതാണ്. ഗണം = മരുത്സമൂഹം.

[9] പരിതോവ്യാപ്തമേ–ചുറ്റും വ്യാപിച്ചിരിയ്ക്കുന്ന മരുദ്ഗണമേ. സ്തുതി–നിന്നെപ്പറ്റി ഋത്വിക്ക് സ്തോത്രം പാടുന്നു.

[10] നിന്നുതാന്‍ = നിന്നോ.

സൂക്തം 7.

ഋഷിച്ഛന്ദോ ദേവതകൾ മുമ്പേത്തവ.

ഇന്ദ്രനെഗ്ഗായകര്‍ ബൃഹത്താലു,മിന്ദ്രനെയർച്ചകര്‍
മന്ത്രത്താലും സ്തുതിച്ചാര,ങ്ങന്യരിന്ദ്രനെ വാണിയാല്‍. 1
വിളിച്ചാല്‍പ്പൂട്ടിനില്ക്കുന്ന രണ്ടശ്വങ്ങളെയൊപ്പമേ
എങ്ങും നടത്തുവോനിന്ദ്രൻ; ഇന്ദ്രന്‍ വജ്രി ഹിരണ്മയന്‍. 2
ഇന്ദ്രൻ നെടിയ കാഴ്ചയ്ക്കായ് ദ്യോവിങ്കല്‍ക്കേറ്റി സൂര്യനെ;
കല്പിച്ചുനിർത്തീ മേഘത്തില്‍ജ്ജലത്തെയവിടുന്നുതാൻ. 3
ഇന്ദ്ര, ദുർദ്ധര്‍ഷനാമങ്ങു ദുർദ്ധര്‍ഷപരിരക്ഷയാല്‍
പാലിയ്ക്ക ഞങ്ങളെപ്പോരിലായിരം പടയിങ്കലും. 4
ഇണങ്ങിനിന്നു. മാററാരിലിടിവാൾ വീഴ്ത്തുമിന്ദ്രനെ
വിളിയ്ക്ക നാം വന്മുതലിന്നി,ന്ദ്രനെച്ചെറുതിന്നുമേ! 5
വൃഷാവേ, മേഘമിതിനെസ്സർവാഭീഷ്ടസഹപ്രദ,
ഞങ്ങൾക്കായ്, ഞങ്ങളോ,‘ടില്ലെ’ന്നോതാത്തോനേ, തുറക്ക നീ! 6
മറ്റുള്ളോരെക്കുറിച്ചുള്ള മേത്തരം സ്തോമമൊന്നുമേ
ഈ വജ്രഭൃത്താമിന്ദ്രന്നു ശരിയാം സ്തുതിയായ് വരാ! 7
വൃഷാവി,‘ല്ലെ’ന്നു ചൊല്ലാത്ത ശക്തിയുക്തൻ മനുഷ്യരില്‍
വന്നുചേരുന്നിതോജസ്സാൽ,ഗ്ഗോക്കളിൽക്കാളപോലവേ. 8
ഏകനാം യാതൊരുവനോ മനുഷ്യർക്കും ധനത്തിനും,
ആയിന്ദ്രൻതന്നെയുടയോൻ, പഞ്ചഭൂവാസികൾക്കുമേ! 9
നിങ്ങൾക്കുവേണ്ടി,സ്സര്‍വർക്കും മീതെയായ് മേവുമിന്ദ്രനെ
വിളിയ്ക്കാം ഞങ്ങള;–വിടുന്നേറെ നോക്കട്ടെ നമ്മളെ! 10
കുറിപ്പുകൾ: സൂക്തം 7.

[1] ഗായകര്‍ = ഉദ്ഗാതാക്കൾ. ബൃഹത്ത്–തന്നാമകമായ സാമം; സാമവേദികൾ സാമം പാടി. അർച്ചകര്‍ = ഹോതാക്കൾ ഋങ്മന്ത്രം ചൊല്ലി. അന്യര്‍ വാണിയാല്‍ (യജുർവാക്യങ്ങൾകൊണ്ടു) സ്തുതിച്ചു. അങ്ങ്–യാഗശാലയില്‍.

[2] വിളിച്ചാല്‍പ്പൂട്ടിനില്ക്കുന്ന–സാരഥിയും മറ്റും വേണ്ടാ; സ്വയം രഥബദ്ധരായി നിന്നുകൊള്ളും. വജ്രി = വജ്രമെന്ന ആയുധമുള്ളവൻ. ഹിരണ്മയന്‍ = സ്വർണ്ണമയന്‍; സ്വർണ്ണാഭരണഭൂഷിതൻ.

[3] കാഴ്ചയ്ക്കായ്–പ്രാണികൾക്കു ദർശനശക്തിയുണ്ടാകാന്‍. ദ്യോവ് = ആകാശം.

[4] ദുർദ്ധര്‍ഷന്‍-ആക്രമിയ്ക്കപ്പെടാവല്ലാത്തവന്‍. പരിരക്ഷ–രക്ഷണോപായം, രക്ഷാനിര.

[5] ഇണങ്ങിനിന്നു–നാം ഒത്തൊരുമിച്ച്. വമ്പിച്ച സമ്പത്തിനും അല്പ സമ്പത്തിന്നും (അതു തരാന്‍).

[6] വൃഷാവ് = വൃഷ്ടിപ്രവർത്തകൻ. സർവാഭീഷ്ടസഹപ്രദ = എല്ലാ അഭീഷ്ടങ്ങളെയും ഒന്നിച്ചു നല്കുന്നവനേ. ഞങ്ങളോടില്ലെന്നോതാത്തോനേ–ഞങ്ങൾക്ക് എന്തും തരുന്നവനേ. മേഘമിതിനെ തുറക്ക–മഴ പെയ്യിച്ചാലും.

[7] മറ്റുള്ളോരെ(അന്യദേവന്മാരെ)ക്കുറിച്ചുള്ള സ്തുതിയൊന്നും ഇന്ദ്രന്നനുരൂപമായ സ്തുതിയാവില്ല: അവരിലൊക്കെ മീതെയാണ്, ഇന്ദ്രന്‍.

[8] വന്നുചേരുന്നു–മനുഷ്യരെ അനുഗ്രഹിപ്പാന്‍ വന്നെത്തുന്നു.

[9] ഒരേ ഇന്ദ്രനാണ്, മനുഷ്യർക്കും ധനത്തിനും ഭരണകർത്താവ്; അദ്ദേഹം തന്നെ, പഞ്ചഭൂവാസികൾക്കും (ഭൂമിയിലെ അഞ്ചുവർഗ്ഗങ്ങൾക്കും) ഉടയവന്‍.

[10] ഋത്വിഗ്യജമാനരോട്: ഏറെ നോക്കട്ടെ–അധികം അനുഗ്രഹിയ്ക്കട്ടെ.

സൂക്തം 8.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

എതിർപ്പോരെജ്ജയിച്ചെന്നും തോല്പിയ്ക്കും സേവ്യമാം ധനം
കോരിച്ചൊരിഞ്ഞരുൾക നീയിന്ദ്ര, സംരക്ഷണത്തിനായ്: 1
എന്നാലിടിച്ചു തടയാമല്ലോ ഞങ്ങൾക്കു മാററരെ,
ഭവാനാല്‍പ്പാലിതന്മാരാം ഞങ്ങൾക്കശ്വത്തിനാലുമേ! 2
ഭവാനാല്‍പ്പാലിതന്മാരാം ഞങ്ങളിന്ദ്ര, രണങ്ങളില്‍
കടുത്ത വജ്രം കൈക്കൊണ്ടു ജയിയ്ക്കാവൂ, രിപുക്കളെ!3
ഇന്ദ്ര, നിൻതുണയാലെങ്ങൾ നേടാവൂ ശൂരയോധരെ;
എന്നിട്ടു തീരെത്തോല്പിച്ചുവിടാവൂ ശത്രുസേനയെ! 4
പെരിയോൻ, മുന്തിയോനിന്ദ്രൻ: നില്ക്ക, വജ്രിയ്ക്കു മേന്മകൾ;
വാനിടംപോലെ വിസ്തീർണ്ണമാകയും ചെയ്ക, തല്‍ബലം! 5
ആണുങ്ങളാഹവത്തിങ്കല,ഥവാ പുത്രലബ്ലിയില്‍,
മേധാഡ്യർ സന്തതിയ്ക്കായോ സ്തുതിച്ചാല്‍ക്കൈവരും ഫലം. 6
സോമമേററം ചെലുത്തുന്ന വയര്‍ വാരാശിപോലവേ
വേലിയേറുന്നു; ചേരുന്നു വെള്ളം പെരുതു വായയില്‍! 7
മാന്യം, നാനോപചാരാഡ്യ,മവന്‍െറ തിരുനേര്‍മൊഴി
ഗോപ്രദം യജമാനന്നു, പഴക്കൊമ്പെന്നപോലവേ! 8
ഇമ്മട്ടിലുള്ളതാണല്ലോ, നിന്‍റെയൈശ്വര്യമിന്ദ്രനേ:
എന്നെപ്പോലുള്ള ഹോതാവിന്നപ്പൊഴേ രക്ഷയായ്വരും! 9
ഇമ്മട്ടിലുള്ളതാണല്ലോ: കാമ്യം, ശ്ലാഘാക്ഷരോചിതം,
ഇന്ദ്രന്നു സോമപാനത്തിന്ന,വങ്കല്‍ സ്തോമമുക്ഥവും! 10
കുറിപ്പുകൾ: സൂക്തം 8.

[1] ധനമുണ്ടായാല്‍, ശൂരരായ ഭടരേയും മറ്റും ഏർപ്പെടുത്തി ശത്രുക്കളെ ജയിയ്ക്കാമല്ലോ. അരുൾക = തരിക.

[2] ഇടിച്ചു–മുഷ്ടിപ്രഹരംചെയ്യുന്ന കാലാൾപ്പടകൊണ്ടും കുതിരപ്പടകൊണ്ടും മാററരെ (ശത്രുക്കളെ) തടയാം.

[5] വജ്രിയ്ക്കു (വജ്രായുധനായ ഇന്ദ്രന്നു) മേന്മകൾ ( = ഉന്നതികൾ, മഹത്ത്വങ്ങൾ) നില്ക്ക–നിലനില്ക്കട്ടെ. ചെയ്ക–ചെയ്യട്ടെ. തല്‍ബലം-അവന്റെ (ഇന്ദ്രന്‍റെ) ബലം (സൈന്യം).

[6] സ്തുതിച്ചാല്‍–ഇന്ദ്രനെ.

[7] വാരാശി = സമുദ്രം. ഇന്ദ്രന്റെ സോമനീര്‍ക്കൊതി!

[8] തിരുനേർമൊഴി = സത്യമായ തിരുമൊഴി, അരുളപ്പാട്. ഗോപ്രദം = ഗോക്കളെ കൊടുക്കുന്നത്. പഴങ്ങൾ നിറഞ്ഞ വൃക്ഷക്കൊമ്പ് എല്ലാവർക്കും മതിവരുത്തുമല്ലോ.

[9] അപ്പൊഴേ–കർമ്മാനുഷ്ഠാനസമയത്തുതന്നെ.

[10] ഇന്ദ്രനെ സോമപാനത്തിന്നായി സ്തോമം (സാമസ്തോത്രം) കൊണ്ടും, ഉക്ഥം (ഋക്സ്തോത്രം) കൊണ്ടും സ്തുതിയ്ക്കുന്നത് ഇമ്മട്ടിലുള്ളതാണ്. എമ്മട്ടില്‍? കാമ്യവും ശ്ലാഘാക്ഷരോചിതവും; ശ്ലാഘാക്ഷരോചിതം = ശ്ലാഘാർഹം.

സൂക്തം 9.

ഋഷിഛന്ദോദേവതകൾ മുമ്പേത്തവ.

വരികിന്ദ്ര: ഭവാൻ സോമരസമാമന്നമൊക്കയും
ഭുജിച്ചു മത്തിയന്നേ,റും കെല്പാല്‍ത്തോല്പിയ്ക്ക മാററരെ! 1
പിഴിഞ്ഞുവെച്ചതില്‍ പ്രീതിപ്രദമാമിതൊഴിയ്ക്കുവിൻ
ഹര്‍ഷിയ്ക്കും വിശ്വകർമ്മാവാമിന്ദ്രന്നായ്, നല്പിയറ്റുവാന്‍. 2
മത്തുകൊള്ളുക,മത്തേകും സ്തോമത്താൽ മഞ്ജുനാസിക;
ഒപ്പം സർവനരാരാദ്ധ, വരികി,സ്സവനങ്ങളില്‍. 3
വർഷിയ്ക്കും നാഥനാം നിന്നെപ്പറ്റിത്തീർത്തേന്‍സ്തവങ്ങൾ ഞാൻ;
അവ നിങ്കലുയർന്നെത്തീ; ഇന്ദ്ര, കൈക്കൊണ്ടിതങ്ങയും. 4
ഇന്ദ്ര, വർഷിയ്ക്കുകിങ്ങോട്ടു മികച്ച വിവിധം ധനം:
ഭവാന്റെ പക്കലുണ്ടല്ലോ, വേണ്ടുവോളവുമേറെയും. 5
പ്രേരിപ്പിയ്ക്കുക, സമ്പത്തുണ്ടാകാനിന്ദ്ര, ശരിയ്ക്കതില്‍
വെമ്പല്‍ക്കൊള്ളും പുകൾപ്പെട്ട ഞങ്ങളെത്തുംഗവിത്ത, നീ! 6
അന്നവും ഗോക്കളും വായ്ചു മികച്ച വളരെദ്ധനം
നല്ക ഞങ്ങൾക്കു നിയിന്ദ്ര, ശാശ്വതം വിശ്വജീവനം. 7
നല്ക ഞങ്ങൾക്കുരുയശസ്സാ,യിരത്തോതില്‍ വിത്തവും
ഒട്ടേറെ വണ്ടികളൊടൊത്തന്നവൃന്ദവുമിന്ദ്ര, നീ! 8
ഋക്കെണ്ണിക്കൊണ്ടുഴുന്നളളും ധനപാലകനിന്ദ്രനെ,
ധനം രക്ഷിപ്പതിന്നായി, സ്തുതി ചൊല്ലി വിളിയ്ക്ക നാം! 9
നിശ്ചിതസ്ഥാനനാം പ്രൌഢനിന്ദ്രന്നായ് പ്പേർത്തുപേർത്തുമേ
പിഴിഞ്ഞുവെച്ചു,രുബലം വാഴ്ത്തുന്നൂ സർവകർമ്മിയും. 10
കുറിപ്പുകൾ: സൂക്തം 9.

[1] മത്ത് = മദം, ലഹരി.

[2] അധ്വര്യക്കളോട്: പിഴിഞ്ഞുവെച്ചതില്‍ (സോമനീരില്‍) ഇത്–(ഹസ്തനിർദ്ദേശം) ഈ സോമനീര്‍കൂടി ഒഴിയ്ക്കുവിന്‍ അത് ഇന്ദ്രന്നു പ്രീതികരമായിരിയ്ക്കും. വിശ്വകർമ്മാവ്–സർവകർമ്മനിര്‍വാഹകൻ. നല്പിയറ്റുവാന്‍–നമുക്കു നന്മ വരുത്തുവാന്‍.

[3] മഞ്ജുനാസിക = അഴകൊത്ത മൂക്കുള്ളവനേ. ഒപ്പം–മറ്റു ദേവകളോടുകൂടി. സർവനരാരാദ്ധ-എല്ലാ മനുഷ്യരാലും പൂജിയ്ക്കപ്പെട്ടവനേ. സവനങ്ങൾ = യജ്ഞങ്ങൾ.

[4] വർഷിയ്ക്കും–അഭീഷ്ടങ്ങളെ പെയ്തുതരുന്ന. നാഥന്‍ = രക്ഷിതാവ്. തീർത്തേന്‍–ഉണ്ടാക്കി. അവ ഉയർന്ന് അങ്ങയുടെ അടുക്കലെത്തുകയും, അങ്ങു സ്വീകരിക്കുകയുംചെയ്തിരിയ്ക്കുന്നു.

[6] അതില്‍–കർമ്മത്തില്‍. തുംഗവിത്ത = സമ്പത്തേറിയവനേ.

[7] വിശ്വജീവനം–എല്ലാവർക്കും ജീവിപ്പാനുതകുന്നത്.

[8] ഒട്ടേറെ വണ്ടികളൊത്ത്–വളരെ വണ്ടികളില്‍ കേറ്റപ്പെട്ട.

[9] ഋക്കെണ്ണിക്കൊണ്ട്–ഋക്കുകൾ (സ്തോത്രങ്ങൾ) ഒന്നൊന്നായി സ്വീകരിച്ചുകൊണ്ട്. എഴുന്നള്ളും–യാഗസ്ഥലങ്ങളിലെയ്ക്കു പോകുന്ന.

[10] നിശ്ചിതസ്ഥാനൻ–യാഗശാലയില്‍ ഇന്ദ്രന്നു സ്ഥാനമിന്നതെന്നു വ്യവസ്ഥയുണ്ട്. ഉരുബലം–ഇന്ദ്രന്റെ മഹത്തായ ബലം. സർവകർമ്മിയും–എല്ലാ യജമാനന്മാരും

സൂക്തം 10.

ഋഷിദേവതകൾ മുമ്പേത്തവ; അനുഷ്ടുപ്പ് ഛന്ദസ്സ്. (കാകളി)

ഗായകർ പാടുന്നു നിന്നെക്കുറിച്ച;–ർച്ച-
നീയനാം നിന്നെസ്സമർച്ചിപ്പു മാന്ത്രികർ;
പിന്നെയോ, പൊക്കുന്നു വംശത്തിനെപ്പോലെ
നിന്നെശ്ശതക്രതോ, ബ്രഹ്മപ്രഭൃതികൾ. 1
സാനുവില്‍നിന്നന്യസാനുവിലേറി,യ-
ന്യൂനമാം കർമ്മം തുടങ്ങിയാലപ്പൊഴേ
ഇംഗിതമെന്തെന്നറിഞ്ഞു, ഗണത്തൊടൊ-
ത്തങ്ങോട്ടെഴുന്നള്ളു,മിന്ദ്രൻ ബഹുപ്രദന്‍. 2
പൂട്ടുക, കീഴ്‌വാറു വീർപ്പിപ്പതായ്,സ്സട-
ക്കൂട്ടമിയന്ന യുവാശ്വദ്വയത്തെ നീ;
എന്നിട്ടു, ഞങ്ങൾതന്‍ സ്തോത്രങ്ങൾ കേൾക്കുവാൻ
വന്നാലു,മിങ്ങിന്ദ്ര, സോമപായിന്‍, ഭവാന്‍! 3
വന്നെത്തുക വസോ: സ്തോമങ്ങളെക്കുറി-
ച്ചൊന്നു ശബ്ദിയ്ക്ക, വർണ്ണിയ്ക്കുക, മൂളുക;
എന്നിട്ടു, ഞങ്ങൾക്കു യജ്ഞവുമന്നവു–
മൊന്നിച്ചു വർദ്ധിയ്ക്കുമാറാക്കുകിന്ദ്ര, നീ! 4
പറ്റലര്‍ക്കൂട്ടരെപ്പായിയ്ക്കുമിന്ദ്രനെ-
പ്പറ്റിജ്ജപിയ്ക്ക, നാമുക് ഥം സമൃദ്ധിദം:
ശബ്ദിച്ചരുളട്ടെ ശക്രനീ, നമ്മുടെ
പുത്രരോടും സുഹൃത്ത്വത്തില്‍ നില്പോരൊടും! 5
മിത്രതാവാപ്തിയ്ക്കു ചെല്കവങ്കൽ ദ്ധന-
ലബ്ധിയ്ക്കവങ്കൽ,സ്സുശക്തിയ്ക്കവങ്കൽ നാം:
അത്രയല്ലാളുമാമല്ലോ, നമുക്കൊക്കെ
വിത്തം തരും ശക്രനിന്ദ്രന്‍ തിരുവടി. 6
അന്നമെല്ലാടത്തുമെത്തീ ശരിയ്ക്കിന്ദ്ര,
നിന്നാല്‍ പ്രശോധിതമായി, സുപ്രാപമായ്;
ഇന്നിത്തുറക്കുക പൈത്തൊഴുത്തൊന്നു നീ;
കുന്നെതിർവജ്രനേ, നേടുക വിത്തവും! 7
ഇന്ദ്ര, ഭവാന്റെ രിപുവധപ്രാഭവ-
മൊന്നൊതുങ്ങീടുകില്ലൂ,ഴിവാനങ്ങളില്‍;
അങ്ങിനിത്തണ്ണീര്‍ പൊഴിയ്ക്കുക വിണ്ണിൽനി-
ന്നെ,ങ്ങൾക്കയയ്ക്കയും ചെയ്യുക, പൈക്കളെ! 8
കേൾക്കെൻവിളി ജവാല്‍ സർവതഃകര്‍ണ്ണ, നീ;
ചേർക്ക തിരുവുള്ളിലെന്നുടെ വാക്കുകൾ;
എന്നുടേതാകുമിസ്തോമം സഖാവിന്‍െറ-
യെന്നപോലംഗീകരിച്ചാലുമിന്ദ്ര, നീ! 9
ഞങ്ങളറിയുന്നു: കോരിച്ചൊരിയുവോ–
ന,ങ്ങെങ്ങൾതൻ വിളി കേൾക്കുവോന്‍ പോര്‍കളില്‍;
കോരിച്ചൊരിയും ഭവാനെ വിളിയ്ക്കുന്നി-
തോ,രായിരം തരും രക്ഷയോർത്തിജ്ജനം. 10
വന്നരുള്‍കിന്ദ്ര, ഹേ കൌശിക, ഞങ്ങളി–
ലു,ന്നമ്രഹഷം കുടിയ്ക്കുക സോമനീർ
ആയതമാക്കുക, നവ്യമാമായുസ്സൊ;-
രായിരം കിട്ടുമൃഷിയാക്കുകെന്നെ നീ! 11
ചെറേററെ നീണ്ടൊരായുസ്സൊക്കുമങ്ങയെ–
പററിയെല്ലാററിലും വായ്ക്കുമീ വാക്കുകൾ.
സ്തുത്യർഹനാം നിങ്കല്‍ വന്നെത്തി ഞങ്ങളെ-
യുത്തോഷരാക്കട്ടെ,യങ്ങു കൈക്കൊൾകയാല്‍! 12
കുറിപ്പുകൾ: സൂക്തം 10.

[1] ഗായകര്‍–സാമവേദികൾ. അർച്ചനീയന്‍-പൂജനീയന്‍, സ്തുത്യൻ. സമർച്ചിപ്പു = വഴിപോലെ പൂജിയ്ക്കു ന്നു, സ്തുതിയ്ക്കുന്നു. മാന്ത്രികര്‍ = മന്ത്രം. (ഋക്ക്) ചൊല്ലുന്നവര്‍. ബ്രഹ്മപ്രഭൃതികൾ–ബ്രഹ്മാവും (പരികർമ്മികളിലൊരാളുടെ സ്ഥാനപ്പേര്‍) മറ്റും. വംശത്തിനെപ്പോലെ ‘കമ്പക്കളി’ക്കാര്‍ മുളയെ എന്നപോലെ; അഥവാ, നല്ല ആൾ സ്വകുലത്തെ എന്നപോലെ. പൊക്കുന്നു = പൊന്തിയ്ക്കുന്നു, മഹത്ത്വപ്പെടുത്തുന്നു.

[2] യജമാനന്‍ ഒരു സാനു (മലഞ്ചെരി) വില്‍നിന്നു മറെറാന്നില്‍ കേറി സോമലതയും മറ്റുംകൊണ്ടുപോന്ന് അന്യൂനമാം (കുറവൊന്നുമില്ലാത്ത) കർമ്മം (യജ്ഞം) തുടങ്ങുന്നതോടേ, ഇന്ദ്രന്‍ അവിടെയ്ക്കു പുറപ്പെടും. ഇംഗിതം–യജമാനന്റെ അന്തർഗ്ഗതം. ഗണം–മരുത്സമൂഹം. ബഹുപ്രദൻ = വളരെ കൊടുക്കുന്നവന്‍.

[3] കീഴ്‌വാറ് (കുതിരയുടെ വയററത്തു കെട്ടുന്നത്) വീർക്കുന്നതു്, കുതിരയുടെ അംഗപുഷ്ടികൊണ്ടാകുന്നു. സട = കുഞ്ചിരോമം. യുവാശ്വദ്വയം = യൌവന പ്രായക്കാരായ രണ്ടു കുതിരകൾ, ഹരികൾ. പൂട്ടുക = തേരോടുചേർത്തുകെട്ടുക. സോമപായിന്‍ = സോമം കുടിയ്ക്കുന്നവനേ.

[4] വസോ = വസിപ്പിയ്ക്കുന്നവനേ, പ്രാണികളെ പൊറുപ്പിയ്ക്കുന്നവനേ. ശബ്ദിച്ചും (പ്രീതിസൂചകമായ ഒരൊച്ച പുറപ്പെടുവിച്ചും), വർണ്ണിച്ചും, മൂളിയും ഞങ്ങളൂടെ സ്തോമ (സ്തോത്ര)ങ്ങളെ അഭിനന്ദിച്ചാലും.

[5] ഉക്ഥം = ആ പേരിലുള്ള സ്തോത്രം. സമൃദ്ധിദം = സമ്പല്‍കരം. ശബ്ദിച്ചരുളട്ടെ–നമ്മെപ്പറ്റി ശ്ലാഘിച്ചു സംസാരിയ്ക്കട്ടെ. സുഹൃത്ത്വത്തില്‍ നില്‍പ്പോർ = സ്നേഹത്തിൽ വർത്തിയ്ക്കുന്നവര്‍, സ്നേഹിതന്മാർ.

[6] മിത്രതാവാപ്തിയ്ക്ക്–ഇന്ദ്രന്‍െറ മൈത്രി കിട്ടാന്‍. ആളുമാം = സമർത്ഥനുമാകും നമ്മെ രക്ഷിപ്പാൻ അവിടെയ്ക്കു കഴിവുണ്ട്.

[7] സുപ്രാപം = സുലഭം. ഇന്നി = ഇനി. കുന്നെതിർവജ്രനേ = മലയ്ക്കൊത്ത വജ്രമുള്ളവനേ. നേടുക–പ്രാർത്ഥിയ്ക്കുന്നവർക്കു കൊടുക്കാന്‍.

[8] അങ്ങയ്ക്കു ശത്രുവധത്തിലുള്ള മിടുക്ക് ഊഴിവാനങ്ങളില്‍ ഒതുങ്ങുകില്ല; അവയെക്കാളും വിസ്തീര്‍ണ്ണമാണത്.

[9] സർവതഃകര്‍ണ്ണ = എല്ലാടത്തും ചെവിയുള്ളവനേ; എല്ലാം കേൾക്കുന്നവനേ. വാക്കുകൾ–സ്തുതികൾ. ഒരു സുഹൃത്തിന്‍െറ വാക്കുപോലെ, എന്‍റെ ഈ സ്തുതി അങ്ങയെ പ്രീതിപ്പെടുത്തട്ടെ.

[10] ഓരായിരം തരും–വളരെ ഗുണമുളവാക്കുന്ന. ഇജ്ജനം–ഞങ്ങൾ. രക്ഷയോർത്ത്–രക്ഷയ്ക്കുവേണ്ടി.

[11] കൌശികന്‍–ഇന്ദ്രപര്യായം. ഞങ്ങളില്‍–ഞങ്ങളുടെ അടുക്കല്‍. ആയതം = നീണ്ടത്. നവ്യം = സ്തുത്യം. ആയുസ്സു ദീർഘിച്ചാല്‍ പോരാ, പ്രശംസനീയവുമാകണം. ആയിരം കിട്ടും–വളരെ സിദ്ധികൾ കൈവന്ന.

[12] എല്ലാറ്റിലും–സർവകർമ്മങ്ങളിലും. ഉത്തോഷർ = സന്തോഷമുയർന്നവര്‍.

സൂക്തം 11.

മധുച്ഛന്ദസ്സിന്റെ മകന്‍ ജേതാവ് ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

തേരാളിമാരില്‍ മികച്ച തേരാളിയായ്-
ച്ചോറിന്റെ നാഥനായ്സ്സജ്ജനപാലനായ്
വാരാശിപോലേ വിശാലനാമങ്ങയെ-
പ്പാരം വളർത്തുമാറാക, വാക്കൊക്കയും! 1
അന്നസമ്പന്നരായ് നിർഭയരാകെങ്ങൾ,
നിന്നുടെ മൈത്രിയാലിന്ദ്ര, ബലപ്രഭോ;
ഞങ്ങൾ നികാമം പരക്കെ സ്തുതിയ്ക്കാവു,
ഭംഗം പെടാത്ത ജേതാവാകുമങ്ങയെ! 2
ഇന്ദ്രന്‍െറ സമ്പല്‍പ്രദാനപ്രവൃത്തി പ-
ണ്ടെന്നോ തുടങ്ങിയതാണെന്നിരിയ്ക്കയാല്‍,
ചേരില്ല രക്ഷയ്ക്കിടിച്ചില്‍, പശുവിനും
ചോറിന്നുമായ്പ്പണം കർമ്മികൾക്കേകിയാല്‍! 3
ഇന്ദ്രന്‍ പുരങ്ങൾ പിളർത്തുന്നവൻ, കവി-
യെന്നും യുവാവ,പ്രമേയബലാന്വിതൻ,
കർമ്മത്തെയൊക്കയും പുഷ്ടിപ്പെടുത്തുവോ–
നു,ന്മിഷദ്വജ്രന,നേകത്ര സംസ്തുതൻ! 4
ഹേ വജ്രഭ്രുത്തേ, തുറന്നുവല്ലോ ബഹു-
ഗോവൃന്ദനായ വലന്റെ ബിലത്തെ നീ;
അപ്പോൾ ഭവാങ്കലണഞ്ഞാര്‍ ഭയം വെടി-
ഞ്ഞു,ല്‍പ്പന്നപീഢരായ് മേവിന ദേവകൾ. 5
ശൂര, നീ രക്ഷിച്ചതോർത്തു വന്നെത്തിനേൻ,
നീരില്‍ പ്രകീർത്തിച്ചുകൊണ്ടു ഞാന്‍ പിന്നെയും:
ഭൂരിസ്തവാർഹ, ഭവാനെശ്ശരിയ്ക്കറി-
ഞ്ഞോരാണു, മുല്പാടുപാസിച്ച കർമ്മികൾ! 6
മായകൾകൊണ്ടു മഥിച്ചുവല്ലോ, മഹാ-
മായാവിയാകിന ശുഷ്ണനെയിന്ദ്ര, നീ;
ആയതറിഞ്ഞിരിയ്ക്കുന്നു മേധാവികൾ
ഭൂയിഷ്ടമാക്കുക, ഭക്ഷ്യമവർക്കു നീ! 7
ആരൊരാൾ ചെയ്യുന്ന വിത്തപ്രദാനങ്ങ-
ളോരായിരമോ, ശരിയ്ക്കതിലേറെയോ,
പാരിച്ച കെല്പൊക്കുമാ നാഥനിന്ദ്രനെ
സ്വൈരം സ്തുതിയ്ക്കുവിൻ, നിങ്ങള്‍ഋത്വിക്കുകൾ! 8
കുറിപ്പുകൾ: സൂക്തം 11.

[1] തേരാളി–തേരിൽക്കേറി പൊരുതുന്നവന്‍. വാക്ക്–ഞങ്ങളുടെ സ്തുതി.

[2] ബലപ്രഭു = ബലരക്ഷകൻ. നികാമം = ഏററവും. ഭംഗം = തോല്മ.

[3] കർമ്മികൾക്കു (ഋത്വിക്കുകൾക്കു) ദക്ഷിണയായി പണം കൊടുത്ത യജമാനന്നു ചേതമൊന്നും വരില്ല: ഇന്ദ്രന്‍ എന്നും ധനം കൊടുത്തുകൊണ്ടിരിയ്ക്കും.

[4] പുരങ്ങൾ = അസുരനഗരങ്ങൾ. കവി = മേധാവി. ഉന്മിഷദ്വജ്രന്‍ = പ്രകാശിയ്ക്കുന്ന വജ്രത്തോടുകൂടിയവൻ. അനേകത്ര = വളരെ (യാഗ)സ്ഥലങ്ങളില്‍. സംസ്തുതന്‍ = നന്നായി സ്തുതിയ്ക്കപ്പെട്ടവൻ.

[5] വലൻ എന്ന അസുരൻ ദേവന്മാരുടെ വളരെ ഗോക്കളെ അപഹരിച്ച് ഒരു ബിലത്തില്‍ (ഗുഹയില്‍) ഒളിപ്പിച്ചു; അവയെ ഇന്ദ്രൻ ഗ്രഹ തുറന്നു വീണ്ടെടുത്തു. ഇങ്ങനെ ഒരു കഥയുണ്ട്. ഉല്‍പന്നപീഡര്‍–വലൻമൂലം ഉപദ്രവമുളവായവര്‍.

[6] നീരില്‍–സോമയാഗത്തില്‍. പ്രകീർത്തിച്ചുകൊണ്ട്–അങ്ങയുടെ ദാനശീലത്വം ഉദ്ഘോഷിച്ചുകൊണ്ട്. മുല്പാടുപാസിച്ച (മുമ്പു ഭവാനെ സമീപിച്ച) കർമ്മികൾക്കറിയാം, ഭവാന്‍റെ ഔദാര്യം.

[7] മഥിച്ചു–കൊന്നു. ശുഷ്ണന്‍–ഒരസുരന്‍െറ പേര്‍. ഭൂയിഷ്ഠമാക്കുക–ധാരാളം കൊടുക്കുക.

[8] വിത്തപ്രദാനങ്ങൾ = ധനദാനങ്ങൾ.

സൂക്തം 12.

കണ്വപുത്രന്‍ മേധാതിഥി ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

വരിയ്ക്ക, നാമീയജ്ഞത്തിന്ന,ശേഷധനയുക്തനായ്,
ഹോതാവായ് ശ്ശുഭകർമ്മാവായ്, ദൂതനായ് നില്ക്കുമഗ്നിയെ! 1
ആവാഹിയ്ക്കുന്നു, മന്ത്രങ്ങൾ ചൊല്ലി നിത്യം പ്രജേശനെ,
ഹവിസ്സേത്തും ബഹുപ്രീതികൃത്താമഗ്നിയെ,യഗ്നിയെ! 2
വിളിയ്ക്ക, ദേവരെ,യിഹ ദർഭകൊയ്തോനുവേണ്ടി നീ:
അഗ്നേ, സ്തുത്യർഹനാം ഹോതാവെങ്ങൾക്ക,രണിജൻ ഭവാന്‍. 3
കൊതിയ്ക്കുമവരെ–ദ്ദൂതനല്ലോ–നേർക്കറിയിയ്ക്കനീ;
വന്നിരിയ്ക്കുകയും ചെയ്കി,ക്കർമ്മത്തിൽദ്ദേവയുക്തനായ് ! 4
നൈകൊണ്ടാഹുതനാമഗ്നേ, ദീപ്തനായ്ച്ചുട്ടെരിയ്ക്ക, നീ,
അരക്കരോടൊപ്പമുപദ്രവിയ്ക്കുമെതിരാളരെ! 5
അഗ്നിയഗ്നിയുമായിച്ചേര്‍ന്നിട്ടുജ്ജ്വലിപ്പൂ ജുഹൂമുഖൻ,
എന്നും യുവാവു, മേധാവി, ഹവ്യവാഹന്‍, ഗൃഹേശ്വരൻ! 6
ചാരേ സ്തുതിപ്പിൻ യജ്ഞത്തില്‍ മേധാഗുണസമേതനെ,
സത്യധർമ്മാവിനെ,ശ്ശത്രുമർദ്ദിയാമഗ്നിദേവനെ! 7
യാതൊരാൾ ദൂതനാം നിന്നെയഗ്നിദേവ ഹവിസ്സിനാല്‍
പൂജിച്ചുപോരു,മായാളെപ്പാലിച്ചരുൾക തീർച്ചയായ് ! 8
ഹവിസ്സാല്‍ദ്ദേവയജ്ഞത്തിന്നഗ്നിതങ്കലണഞ്ഞെവൻ
ശുശ്രൂഷചെയ്യു,മവനെസ്സുഖിപ്പിയ്ക്കുക പാവക! 9
വിളിയ്ക്ക ദേവകളെയിങ്ങ,ഗ്നേ, പാവക, ദീപ്ത, നീ;
എത്തിയ്ക്ക, ഞങ്ങളുടെയീ യജ്ഞവും ഹവ്യവും ഭവാന്‍. 10
അതിനൂതനഗായത്രംകൊണ്ടു സംസ്തുതനാം ഭവാന്‍
സംഭരിയ്ക്കുക, ഞങ്ങൾക്കായ് സ്വത്തും വീരാന്വിതാന്നവും. 11
അഗ്നേ, വെണ്‍ദീപ്തിയും സർവദേവാഹ്വാനവുമൊത്ത നീ
ഈയസ്മദിയമാം സ്തോമം കൈക്കൊണ്ടരുളിടേണമേ! 12
കുറിപ്പുകൾ: സൂക്തം 12.

[1] ദേവകളുടെ ദൂതനത്രേ, അഗ്നി.

[2] പ്രജേശൻ–മനുഷ്യരുടെ ഹോമാദികളെ രക്ഷിയ്ക്കുന്നവൻ. ഹവിസ്സേന്തും–ഹവിസ്സു ദേവകൾക്കു കൊണ്ടുകൊടുക്കാനായി വഹിയ്ക്കുന്ന. ബഹുപ്രീതികൃത്ത് = വളരെപ്പേർക്കു പ്രീതിയുണ്ടാക്കുന്നവൻ. അഗ്നി ഏകനെങ്കിലും, ആഹവനീയാദി സ്വരൂപേണ വർത്തിയ്ക്കുന്നു എന്നതുകൊണ്ടാണ്, അഗ്നിപദം രണ്ടെണ്ണം പ്രയോഗിച്ചിരിയ്ക്കുന്നത്. കർമ്മികൾ അഗ്നേ, അഗ്നേ, എന്നു ജപിച്ച് ആവാഹിയ്ക്കുന്നു എന്നും അർത്ഥമെടുക്കാം.

[3] ദർഭകൊയ്തോൻ–യജ്ഞത്തിന്നു ദർഭ മുറിച്ചൊരുക്കിയവന്‍; യജമാനന്‍.അരണിജന്‍–രണ്ടു മരപ്പൊളികൾ കൂട്ടിയുരസിയിട്ടാണ്, യാഗത്തിന്ന് അഗ്നിയെ ഉണ്ടാക്കുക; ആ മരത്തിന്ന് അരണി എന്നു പേര്‍.

[4] അവര്‍ (ദേവകൾ) ഹവ്യക്കൊതിയന്മാരാണ്: ഇവിടെ ഒരു യജ്ഞമുണ്ടെന്നറിയിയ്ക്കപ്പെട്ടാല്‍ ഇങ്ങോട്ടു പോന്നുകൊള്ളും.

[5] ആഹുതന്‍ = ഹോമിയ്ക്കപ്പെട്ടവന്‍. ദീപ്തനായ് = ജ്വലിച്ച്. അരക്കരോടൊപ്പം–രാക്ഷസരെയും.

[6] അഗ്നി–ആഹവനീയന്‍. അഗ്നി = തിയ്യ്. ജുഹൂമുഖന്‍–ജുഹു (ഹോമദ്രവ്യം കോരിയെടുക്കുന്ന ഒരു തരം കരണ്ടി) ആകുന്ന മുഖത്തോടുകൂടിയവന്‍. ഗൃഹേശ്വരൻ–യാഗശാലയെ, അഥവാ യജമാനഗൃഹത്തെ രക്ഷിയ്ക്കുന്നവൻ.

[10] എത്തിയ്ക്ക–ദേവകളുടെ അടുക്കല്‍ കൊണ്ടുവെയ്ക്കുക.

[11] അതിനൂതനഗായത്രം–ഏററവും പുതുതായ (ഞങ്ങളുടെ പൂര്‍വന്മാർക്കും കിട്ടിയിട്ടില്ലാത്ത) ഗായത്രീച്ഛന്ദസ്സിലുള്ള സ്തോത്രം. വീരാന്വിതാന്നം–വീരരായ പുത്രഭൃത്യാദികളോടുകൂടിയ അന്നം; ആഹാരസമൃദ്ധി വീരപുത്രാദികൾക്കു കാരണമാകുമല്ലോ.

[12] സർവദേവാഹ്വാനം–ദേവകളെയെല്ലാം വിളിപ്പാന്‍ സ്വയം നിർമ്മിച്ച സ്തോത്രങ്ങൾ. അസ്മദീയം = ഞങ്ങളുടേത്.

സൂക്തം 13.

ഋഷി–ച്ഛന്ദസ്സുകൾ മുമ്പേത്തവതന്നേ; സമിദ്ധാദികളായ പന്തിരണ്ടുപേര്‍ ദേവതകൾ.

വിളിയ്ക്കുക,സ്മല്‍ക്കർമ്മിയ്ക്കായഗ്നേ, ദേവകളെബ്ഭവാൻ;
സമിദ്ധനാം നീ ഹോതാവേ, ചെയ്ക പാവക, യജ്ഞവും! 1
കവേ, തനൂനപാത്താം നീ ദേവകൾക്കമറേത്തിനായ്
എത്തിയ്ക്ക ഞങ്ങളുടെയീത്തേൻ കലർന്ന ഹവിസ്സിനെ! 2
നരാശംസനെ ഞാനിങ്ങീ യജ്ഞത്തിന്നു വിളിയ്ക്കുവന്‍,
ഹവിഷ്കർത്താവിനെ,ത്തേൻനാവുള്ളോനെ, പ്രീതിദായിയെ. 3
ഈഡിതന്‍ നീ സുഖത്തേരിലെഴുന്നള്ളിയ്ക്ക, ദേവരെ:
ഹോതാവല്ലോ ഭവാനഗ്നേ, മന്ത്രപൂർവം പ്രതിഷ്ഠിതന്‍. 4
മീതേ നൈവെച്ച ബര്‍ഹിസ്സിങ്ങിടതൂർത്തു വിരിയ്ക്കുവിൻ:
ഇതിങ്കലകമൃതാലോകമുണ്ടാമല്ലോ, സുധീകളേ. 5
സത്യം വളർത്തുമാൾപൂകാദ്ദീപ്രദ്വാരങ്ങളൊക്കയും
തുറന്നിടുവിനി,ന്നാളിൽത്തീർച്ചയായും യജിയ്ക്കുവാന്‍. 6
വിളിപ്പൂ ഞാന,ഴകെഴും നക്തോഷസ്സുകളെ സ്വയം,
ഈ യജ്ഞേ നമ്മളുടെയിദ്ദർഭമേല്‍ വന്നുചേരുവാൻ. 7
സുജിഹ്വരായ്ക്കവികളാം ഹോതൃദൈവ്യരെയിങ്ങു ഞാന്‍
വിളിയ്ക്കുന്നേൻ: നടത്തട്ടെ,യവര്‍ നമ്മുടെയീ മഖം! 8
തിളങ്ങുവോരിള, സരസ്വതി, ഭാരതി, മൂന്നുപേര്‍
വന്നെത്തുകിങ്ങ,ക്ഷയമാര്‍ ദർഭമേൽസുഖദാത്രിമാർ. 9
ഉൽകൃഷ്ടനാകും ത്വഷ്ടാവാം വിശ്വരൂപനെയിങ്ങു ഞാന്‍
വിളിച്ചിടുന്നേന;-വിടുന്നേറെ നോക്കട്ടെ, നമ്മളെ! 10
ഹവിസ്സിനെദ്ദേവ, ഭവാന്‍ ദേവകൾക്കു വനസ്പതേ,
നേരേ കൊണ്ടുകൊടുത്താലും: ജ്ഞാനം നേടട്ടെ ദായകന്‍. 11
സ്വാഹായജ്ഞത്തെയിന്ദ്രന്നായ് നിങ്ങൾ യഷ്ട്യനികേതനേ
നടത്തുവിൻ; ദേവകളെ വിളിയ്ക്കാമവിടെയ്ക്കു ഞാന്‍. 12
കുറിപ്പുകൾ: സൂക്തം 13.

[1] അസ്മല്‍കർമ്മി–ഞങ്ങളുടെ യജമാനന്‍. സമിദ്ധൻ–സമിദ്ധനെന്ന അഗ്നി.

[2] കവേ = ഹേ മേധാവിന്‍. തനൂനപാത്ത്–അപ്പേരിലുള്ള അഗ്നി. തേൻ കലർന്ന–മധുരമായ, സ്വാദേറിയ.

[3] നരാശംസന്‍–തന്നാമകനായ അഗ്നി. ഹവിഷ്കർത്താവ് = ഹവിസ്സൊരുക്കുന്നവൻ. തേൻനാവുള്ളോന്‍–മധുരഭാഷിയായ, മധുരഭോജിയായ നാവുള്ളവന്‍.

[4] ഈഡിതന്‍–അപ്പേരിലുള്ള അഗ്നി. സുഖത്തേർ–ഇരിപ്പാൻ സുഖമുളള രഥം. മന്ത്രപൂർവം പ്രതിഷ്ഠിയ്ക്കപ്പെട്ട ഭവാന്‍ ഹോതാവാണല്ലോ. ഹോതാവ് = വിളിയ്ക്കുന്നവൻ. ദേവകളെ വിളിപ്പാനാണല്ലോ, അങ്ങയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.

[5] നൈവെച്ച–നൈനിറച്ച സ്രുക്കുകൾ (ഒരു തരം കരണ്ടികൾ) വെച്ച. ബർഹിസ്സ് = ദർഭപ്പുല്ല്; ബർഹിസ്സ് എന്ന അഗ്നിയെ സൂചിപ്പിക്കുന്നു. ഇതിങ്കല്‍–ദർഭ വിരിപ്പില്‍. അമൃതാലോകം–അമൃതിന്നൊത്ത നെയ്യിന്റെ, അഥവാ അമൃതന്റെ (മരണരഹിതനായ ബർഹിസ്സ് എന്ന അഗ്നിയുടെ) ദർശനം. സുധീകളേ–സൽബുദ്ധികളായ ഋത്വിക്കുകളേ.

[6] സത്യം വളർത്തും–സത്യാ(യജ്ഞാ)ഭിവൃദ്ധികരങ്ങളായ. ആൾപൂകാദ്ദീപ്രദ്വാരങ്ങൾ–ജനപ്രവേശമില്ലാത്ത ഉജ്ജ്വലദ്വാരങ്ങൾ. യജിക്കുക = യജ്ഞം ചെയ്യുക.

[7] നക്തോഷസ്സുകൾ–നക്തം, ഉഷസ്സ് എന്ന രണ്ട് അഗ്നിമൂർത്തികൾ.

[8] സുജിഹ്വര്‍ = നല്ല (പ്രിയസത്യവാദിയായ) നാവ്, അല്ലെങ്കില്‍ ജ്വാല, ഉള്ളവര്‍. കവികൾ = മേധാവികൾ. ഹോതൃദൈവ്യര്‍ = ഹോതാവെന്നും ദൈവ്യനെന്നും പേരുള്ള രണ്ടഗ്നികൾ. മഖം = യാഗം.

[9] ദർഭമേല്‍ വന്നെത്തുക–വന്നു ദർഭവിരിപ്പില്‍ ഇരിയ്ക്കട്ടെ.

[10] ത്വഷ്ടാവ്–ആ പേരിലുള്ള അഗ്നി. വിശ്വരൂപൻ–വിവിധസ്വരുപന്‍. ഏറെ–മറ്റുള്ളവരെ നോക്കുന്ന (അനുഗ്രഹിക്കുന്ന)തിനെക്കാൾ അധികം.

[11] വനസ്പതി–തന്നാമകാഗ്നി. ദായകൻ–ഹവിസ്സുകൊടുത്തവന്‍, യജമാനന്‍.

[12] സ്വാഹായജ്ഞം–സ്വാഹ എന്ന അഗ്നിയാൽ സംപാദിതമായ യാഗം. യഷ്ട്യനികേതനേ = യജമാന്‍െറ ഗൃഹത്തില്‍വെച്ച്.

സൂക്തം 14.

മേധാതിഥി ഋഷി; ഗായത്രി ഛന്ദസ്സ്; വിശ്വദേവകൾ ദേവത.

ഈയെല്ലാദ്ദേവകളുമൊത്തഗ്നേ, സ്തുതിയുമർച്ചയും
കൈക്കൊണ്ടു സോമം നുകരാന്‍ വന്നെത്തുക, യജിയ്ക്ക നീ. 1
അഗ്നേ, നിന്നെ വിളിയ്ക്കുന്നൂ, തവ കർമ്മങ്ങളും കവേ
വാഴ്ത്തുന്നു മേധാവികളി;ങ്ങാഗമിയ്ക്ക, സദേവനായ്. 2
ഇന്ദ്രന്‍, വായു, ഭഗൻ, മിത്രൻ, പുഷാവ,ഗ്നി ബൃഹസ്പതി,
ആദിത്യന്മാര്‍, മരുദ്വർഗ്ഗം, യജിയ്ക്കുകിവരെബ്ഭവാന്‍., 3
ഇറ്റിച്ചു വെച്ചിരിക്കുന്നൂ നിങ്ങൾക്കായ്ച്ചമസാദിയില്‍,
തൃപ്തിയും മത്തുമുളവാക്കുന്ന തേനായ സോമനീര്‍. 4
സ്തുതിയ്ക്കുന്നൂ സ്വരക്ഷയ്ക്കുവേണ്ടി മേധാഢ്യരങ്ങയെ,
മുറയ്ക്കു ദർഭകൾ മുറിച്ച,ണിചാർത്തി, ഹവിസ്സുമായ്. 5
പുറത്തു നെയ്യോലുമെവ നിനയ്ക്കെപ്പൂട്ടിനില്ക്കുമോ
ആ നിൻവാഹങ്ങളെത്തിയ്ക്ക, സോമപീതിയ്ക്കു ദേവരെ! 6
സത്യം വളർത്തുമാ യാജ്യന്മാരെയും പത്നിമാരെയും
കുടിപ്പിയ്ക്കുക തേനിൻപങ്ക,ഗ്നേ, ശോഭനജിഹ്വ, നീ. 7
യജ്ഞാർഹരും സ്തുത്യരുമാമവര്‍ നിൻതിരുനാവിനാൽ
കുടിയ്ക്കട്ടെ വഷട്ക്കാരത്തിങ്കലഗ്നേ, മുറയ്ക്കു തേന്‍! 8
ആവാഹിയ്ക്കട്ടെ സൂര്യന്റെ രോചനത്തിങ്കല്‍നിന്നവൻ,
ധീമാൻ ഹോതാവു,ഷസ്സിങ്കലുണരും സർവദേവരെ. 9
കുടിച്ചരുൾക സോമത്തേനഗ്നേ, വായുവുമിന്ദ്രനും
മിത്രന്റെ തേജസ്സുകളുമെപ്പേരുമൊരുമിച്ചു നീ! 10
മന്ത്രസ്ഥാപിതനങ്ങഗ്നേ, ഹോതാവല്ലോ മഖങ്ങളില്‍;
അബ്ഭവാന്‍ നിറവേറ്റീടുകീ, ഞങ്ങളുടെയധ്വരം! 11
രോഹിദശ്വാംഗനകളെദ്ദേവ, തേരിന്നു പൂട്ടി നീ
കൊണ്ടോടുമവയെക്കൊണ്ടിങ്ങെത്തിച്ചരുൾക, ദേവരെ! 12
കുറിപ്പുകൾ: സൂക്തം 14.

[1] അർച്ച = പൂജ.

[2] തവ കർമ്മങ്ങളും വാഴ്ത്തുന്നു–അങ്ങയുടെ കർമ്മങ്ങളെ വാഴ്ത്തുകയും ചെയ്യുന്നു. ആഗമിയ്ക്ക = വരിക. സദേവൻ = ദേന്മാരോടുകൂടി യവന്‍.

[3] അഗ്നി–മറെറാരഗ്നിയാണിത്.

[4] ചമസം–ഒരുതരം യജ്ഞപാത്രം. തേനായ–തേന്‍പോലെ മധുരമായ.

[5] അണിചാർത്തി = ആഭരണമണിഞ്ഞ്.

[6] പുറത്തു നെയ്യോലും–നെയ്യൊലിയ്ക്കുന്നുണ്ടെന്നു തോന്നത്തക്കവണ്ണം സ്നിഗ്ധമായ പൃഷ്ഠം ഉള്ളവര്‍. വിചാരിച്ചാല്‍ക്കഴിഞ്ഞു, സ്വയംബദ്ധരായി നിന്നു കൊള്ളും. വാഹങ്ങൾ = അശ്വങ്ങൾ. സോമപീതി = സോമപാനം.

[7] യാജ്യന്മാർ = യജനീയര്‍ (ദേവന്മാര്‍). തേനിന്‍പങ്ക്–തേന്‍പോലെയുള്ള സോമനീരിന്‍െറ അംശങ്ങൾ. (ഇന്ന ദേവന്ന് ഇത്ര സോമനീർ എന്നു വ്യവസ്ഥയുണ്ട്.) ശോഭനജിഹ്വ = നല്ല നാവ് (ജ്വാല) ഉള്ളവനേ.

[8] ദേവന്മാരുടെ മുഖം അഗ്നിയത്രേ. മുറയ്ക്കു = ക്രമാനുസാരേണ. വഷട്കരത്തിങ്കല്‍–ഹവിരർപ്പണസമയത്ത്.

[9] രോചനം = പ്രകാശമണ്ഡലം. അവന്‍–അഗ്നി. സർവദേവരെ = എല്ലദ്ദേവകളെയും.

[10] തേജസ്സുകൾ–മൂർത്തിഭേദങ്ങൾ.

[11] മന്ത്രസ്ഥാപിതൻ = മന്ത്രങ്ങൾ ജപിച്ചു പ്രതിഷ്ഠിയ്ക്കപ്പെട്ടവന്‍. അങ്ങ് ഭവാന്‍. അധ്വരം = യാഗം.

[12] രോഹിദശ്വാംഗനകൾ = രോഹിത്തുകൾ എന്നു പേരായ പെണ്‍കുതിരകൾ. കൊണ്ടോടും–തേർവഹിച്ചു പായുന്ന.

സൂക്തം 15.

ഋഷിച്ചന്ദസ്സുകൾ മുമ്പേത്തവ; ഋതുക്കൾ ദേവത.

കുടിയ്ക്കുകിന്ദ്ര, നീ സോമമൃതുവോടൊത്തു തൃപ്തിദം:
നിൻവയററില്‍ക്കടക്കട്ടേ, തന്നികേതനമീ രസം! 1
ഋതുവോടൊത്തു പോത്രത്തില്‍നിന്നു സേവിപ്പിന,ധ്വരം
ശുദ്ധീകരിപ്പിന്‍: ശുഭദരല്ലോ നിങ്ങൾ മരുത്തുകൾ! 2
വർണ്ണിയ്ക്കുകെങ്ങൾതൻ യജ്ഞ,മൃതുവൊത്തു കുടിയ്ക്ക, നീ:
രത്നങ്ങൾ നല്കുവോനല്ലോ, ത്വഷ്ടാവേ, സ്ത്രീസമേത, നീ! 3
വരുത്തിദ്ദേവകളെ മൂന്നിടങ്ങളിലിരുത്തി നീ
അലംകരിയ്ക്കുകിങ്ങഗ്നേ; കുടിയ്ക്കുകൃ,തുവൊത്തു നീ! 4
ബ്രാഹ്മണാച്ഛംസിസമ്പത്തില്‍നിന്നൃതുക്കളൊടൊപ്പമേ
സോമം കുടിയ്ക്ക, നീയിന്ദ്ര: മിത്രരല്ലോ നിനക്കവര്‍. 5
മിത്രാവരുണരേ, നിങ്ങൾ കൈക്കൊണ്ട,തുസമേതരായ്
ശ്രീമദക്ഷയ്യയജ്ഞത്തില്‍പ്പെരുമാറാവു നീളവേ! 6
ദ്രവ്യോൽക്കർ ചതകല്ലേന്തി, ദ്രവിണോദസ്സുദേവനെ
സ്തുതിയ്ക്കുന്നുണ്ടധ്വരത്തില്‍, യജ്ഞങ്ങളിലുമങ്ങനെ. 7
തരട്ടേ, ദ്രവിണോദസ്സു കേൾവിപ്പെട്ട ധനങ്ങളെ:
ദേവന്മാരില്‍സ്സമർപ്പിയ്ക്കാമല്ലോ, പേർത്തും നമുക്കവ! 8
ദ്രവിണോദസ്സു നേഷ്ടത്തില്‍നിന്നൃതുക്കളോടൊപ്പമേ
നീര്‍ കുടിപ്പതിനിച്ഛിപ്പൂ; ചെന്നു, ഹോമിച്ചു, പോരുവിൻ. 9
ഞങ്ങൾ നാലാമതുമൃതുയുക്തനാം തിരുമേനിയെ
യജിപ്പൂ, ദ്രവിണോദസ്സേ ഞങ്ങൾക്കേകേണമേ: ഭവാൻ! 10
ശുദ്ധകർമ്മാക്കളാമശ്വിമാരേ, ദീപ്താഗ്നിയുക്തരേ,
യജ്ഞസാധകരാം നിങ്ങൾ കുടിപ്പിനൃതുവൊത്തു തേന്‍! 11
ഗാർഹപത്യർത്തുയുതനായ് മഖം സാധിപ്പവൻ ഭവാൻ
യജിയ്ക്ക, ദേവരെദ്ദേവോന്മുഖന്നായി, പ്ഫലപ്രദ! 12
കുറിപ്പുകൾ: സൂക്തം 15.

[1] തന്നികേതനം = അതാകുന്ന (വയറാകുന്ന) പാർപ്പിടത്തോടുകൂടിയത്. അങ്ങയുടെ വയററിലാണ്, സോമരസത്തിന്റെ നിവാസം!

[2] പോത്രം–പോതാവ് എന്ന ഋത്വിക്കിന്റെ പാത്രം. സേവിപ്പിൻ–സോമം കുടിയ്ക്കുവിന്‍.

[3] സ്ത്രീസമേത = സ്ത്രീ(പത്നി)യോടുകൂടിയവനേ. കുടിയ്ക്ക–സോമനീര്‍.

[4] മൂന്നിടങ്ങളില്‍–സവനത്രയസ്ഥാനങ്ങളില്‍. അലംകരിയ്ക്കുക–ദേവകളെ പണ്ടമണിയിച്ചാലും.

[5] ബ്രാഹ്മണാച്ഛംസിസമ്പത്ത്–ബ്രാഹ്മണാച്ഛംസി എന്ന ഋത്വിക്കിന്‍െറ മുതല്‍, പാത്രം. അവര്‍–ഋതുക്കൾ.

[6] കൈക്കൊണ്ട്–യജ്ഞത്തെ സ്വീകരിച്ച്. ശ്രീമദക്ഷയ്യയജ്ഞം = ശ്രീമത്തും (സമൃദ്ധവും) അക്ഷയ്യവും (നിങ്ങളുടെ സാന്നിധ്യംമൂലം ശത്രുക്കൾക്കു നശിപ്പിയ്ക്കാവതല്പാത്തതും) ആയ യജ്ഞം.

[7] ദ്രവ്യോല്‍ക്കര്‍–ധനകാമരായ ഋത്വിക്കുകൾ. ചതകല്ല്–നീര്‍ പിഴിയാൻ സോമലത ചമയ്ക്കുന്ന അമ്മിക്കുഴ. ദ്രവിണോദസ്സുദേവനെ–ദ്രവിണോദസ്സ് (ധനദാതാവ്) എന്ന അഗ്നിദേവനെ. അധ്വരം–അഗ്നിഷ്ടോമവും മറ്റും. യജ്ഞങ്ങൾ–ഉക്ഥ്യവും മറ്റും.

[9] ഋത്വിക്കുകളോട്: നേഷ്ടം–നേഷ്ടാവ് എന്ന ഋത്വിക്കിന്‍െറ പാത്രം. പോരുവിൻ–ഹോമിച്ചതിന്നുശേഷം അവിടെ നില്ക്കുരുത്: അവര്‍ സോമം കുടിച്ചു കൊള്ളട്ടെ.

[10] ഋതുയുക്തനാം തിരുമേനിയെ–ഋതുക്കളോടുകൂടിയ അങ്ങയെ; അങ്ങയെയും ഋതുക്കളെയും. ഏകേണമേ–ധനം തരേണമേ.

[11] ദീപ്താഗ്നിയുക്തരേ–ഉജ്ജ്വലരായ ആഹവനീയാദ്യഗ്നികളോടുകൂടിയവരേ. ഋതു–ഋതുദേവത. തേൻ–മധുരസോമരസം.

[12] ഗാർഹപത്യർത്തുയുതനായ്–അഗ്നിയുടെതന്നെ രൂപമായ ഗാർഹപത്യ(ഗൃഹപതി)നോടും ഋതുദേവതയോടുംകൂടി. ദേവോന്മുഖന്നായി–ദേവകളെ (ദേവപ്രീതിയെ) കാമിയ്ക്കുന്ന യജമാനന്നുവേണ്ടി.

സൂക്തം 16.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഇന്ദ്രൻ ദേവത.

എത്തിയ്ക്ക, സോമം നുകരാൻ വൃഷാവാം നിന്നെ വാജികൾ:
ഇന്ദ്ര, നിന്നെ പ്രകാശിപ്പിയ്ക്കട്ടേ, സൂര്യസമപ്രഭര്‍! 1
ഈ നൈപ്പൊരിയവില്ക്കായിട്ടിങ്ങണയ്ക്കട്ടെ ചാരവേ,
പാരം സുഖദമാം പള്ളിത്തേരിലിന്ദ്രനെ വാജികൾ! 2
ഉഷസ്സിലിന്ദ്രനെ, മഖം നടക്കുമളവിന്ദ്രനെ,
വിളിപ്പൂ, ഞങ്ങളൊടുവിൽസ്സോമപാനത്തിനിന്ദ്രനെ. 3
സോമത്തിന്നിങ്ങണഞ്ഞാലും, സട ചേർന്ന ഹയങ്ങളാല്‍:
പിഴിഞ്ഞുവെച്ചിന്ദ്ര, വിളിച്ചീടുന്നൂ ഞങ്ങളങ്ങയെ. 4
വരികീ, ഞങ്ങൾതന്‍ സ്തോത്രത്തിന്നി;താ കർമ്മസോമനീര്‍;
ഇന്ദ്ര, ഗൌരമൃഗംപോലേ ദാഹം പൂണ്ടു കുടിയ്ക്ക നീ! 5
ഇതാ, യജ്ഞത്തില്‍ വളരെപ്പിഴിഞ്ഞ കുളിർസോമനീർ
അതെടുത്തു കുടിച്ചാലും, ഭവാനിന്ദ്ര, ബലത്തിനായ്! 6
ഉള്ളില്‍ത്തട്ടിസ്സുഖിപ്പിയ്ക്ക നിന്നെയിസ്തോത്രമഗ്ര്യമായ്;
പില്പാടു നീ, കുടിച്ചാലും പിഴിയപ്പെട്ട സോമനീര്‍. 7
പോന്നെഴുന്നള്ളുമേ സോമസവനങ്ങളിലൊക്കയും,
നീര്‍ കുടിച്ചു മദംകൊൾവാനിന്ദ്രന്‍, വൃത്രനിഷൂദനൻ! 8
ആ നിയ്യീ ഞങ്ങൾതൻ കാമം ഗവാശ്വത്താല്‍ശ്ശതക്രതോ,
പൂരിപ്പിയ്ക്ക; പുകഴ്ത്തുന്നൂ ധ്യാനമാർന്നെങ്ങളങ്ങയെ! 9
കുറിപ്പുകൾ: സൂക്തം 16.

[1] എത്തിയ്ക്ക–കൊണ്ടുവരട്ടെ. വാജികൾ–അങ്ങയുടെ അശ്വങ്ങൾ. പ്രകാശിപ്പിയ്ക്കുക–മന്ത്രങ്ങൾകൊണ്ടു വെളിപ്പെടുത്തുക. സൂര്യസമപ്രഭർ–സൂര്യന്നൊത്ത പ്രകാശമുള്ള ഋത്വിക്കുകൾ.

[2] ഈ നൈപ്പൊരിയവില്ക്കായി–ഈ (ചുണ്ടിക്കാട്ടുകയാണ്) നെയ്യില്‍ നനച്ച പൊരിയവില്‍ ഭുജിപ്പാൻ.

[4] സട ചേർന്ന ഹയങ്ങളാല്‍–കുഞ്ചിരോമമുള്ള കുതിരകൾ വലിയ്ക്കുന്ന തേരില്‍.

[5] കർമ്മസോമനീര്‍–കർമ്മത്തിന്നുവെച്ചു സോമരസം. ഇതാ–ഹസ്തനിർദ്ദേശം. ഗൌരമൃഗം = ഗൌരമെന്ന മൃഗം. ദാഹം പൂണ്ടു കടിയ്ക്ക–ദാഹമുള്ളപ്പോൾ പാനം ഏറെ പ്രീതികരമാകുമല്ലോ.

[7] അഗ്ര്യമായ്–മികച്ചതായിച്ചമഞ്ഞ്.

[9] കാമം = അഭിലാഷം. ഗവാശ്വത്താല്‍–ഗോക്കളേയും കുതിരകളേയും തന്ന്. പൂരിപ്പിയ്ക്ക–നിറവേറ്റിയാലും.

സൂക്തം 17.

മേധാതിഥി ഋഷി; ഗായത്രിയും പാദനിച്യത്തും ഛന്ദസ്സ്; ഇന്ദ്രാവരുണന്മാര്‍ ദേവത.

ഇന്ദ്രാവരുണരാകുന്ന സമ്രാട്ടുകളില്‍നിന്നു ഞാന്‍
നേരുന്നേൻ രക്ഷ;–യതിനാല്‍സ്സുഖം നല്ക, നമുക്കവര്‍! 1
രക്ഷിപ്പതിന്നായെന്നെപ്പോലുള്ള വിപ്രന്‍ വിളിയ്ക്കുകില്‍
അങ്ങെഴുന്നള്ളവോരല്ലോ നിങ്ങൾ, മാനുഷപാലകര്‍. 2
വേണ്ടപ്പോളൊക്കെ വേണ്ടോളമിന്ദ്രാവരുണരേ, ധനം
തരുവിൻ: താമസിയ്ക്കൊല്ലെന്നർത്ഥിപ്പൂ ഞങ്ങൾ നിങ്ങളില്‍! 3
കർമ്മത്തില്‍ക്കൂട്ടുനീര്‍പോലെയല്ലോ, സുമതിഗാഥയും;
അന്നദാതാക്കളിൽ ശ്രേഷ്ഠരാക്കിവെയ്ക്കുവിനെങ്ങളെ! 4
ഇന്ദ്രനോരായിരത്തോതില്‍ദ്ദാനം ചെയ്വോരിലഗ്രിമൻ;
സ്തുത്യനല്ലോ, വരുണനും പ്രശംസായോഗ്യരില്‍ത്തുലോം! 5
അവര്‍ കല്പിച്ചുരക്ഷിച്ചാല്‍ നേടാം, കരുതിവെച്ചിടാം;
എന്നാലതില്‍ക്കവിഞ്ഞും സ്വത്തെങ്ങൾക്കുണ്ടായ് വരേണമേ! 6
ഇന്ദ്രാവരുണരേ, നാനാധനങ്ങൾക്കായി നിങ്ങളെ
വിളിച്ചീടുന്നു ഞാൻ; നന്നായ് വിജയിപ്പിപ്പിനെങ്ങളെ!7
ഇന്ദ്രാവരുണരേ, ഞങ്ങൾക്കുള്ളിൽസ്സേവേച്ഛ തോന്നവേ,
നിങ്ങൾ ചിക്കെന്നു ചിക്കെന്നു സുഖമെങ്ങും തരേണമേ! 8
ഇന്ദ്രാവരുണരേ, രണ്ടുപേരെയും ഞാന്‍ വിളിപ്പതും,
ഒപ്പം വാഴ്ത്തുവതും സുഷ്ഠുസ്തുതിയായ്പ്പുല്ക, നിങ്ങളെ! 9
കുറിപ്പുകൾ: സൂക്തം 17.

[2] വിപ്രന്‍–ഋത്വിക്ക്.

[3] നിങ്ങളില്‍–നിങ്ങളുടെ അടുക്കല്‍. അർത്ഥിപ്പൂ = പ്രാർത്ഥിയ്ക്കുന്നു.

[4] കൂട്ടനീര്‍–വെള്ളവും മറ്റും ചേർത്ത സോമരസം; ഇതുപോലെ, നാനാഗുണസമേതമായിരിയ്ക്കും, സുമതിഗാഥയും (സജ്ജനകൃതമായ സ്തുതിയും). നിങ്ങൾ ഇതു രണ്ടും സ്വീകരിച്ചു, ഞങ്ങളെ മികച്ച അന്നദാതാക്കളാക്കിത്തീർക്കുവിന്‍; വളരെ അന്നദാനം നടത്താന്‍ വേണ്ടുന്ന ധനം ഞങ്ങൾക്കു തരുവിൻ.

[5] അഗ്രിമൻ = മുമ്പന്‍. പ്രശംസായോഗ്യരില്‍–പ്രശംസനീയരില്‍വെച്ച്.

[6] നേടാം–ധനം സമ്പാദിയ്ക്കാം. കരുതിവെച്ചിടാം–അനുഭവിച്ചു ശേഷിച്ചതു നിധിയാക്കിവെയ്ക്കാം.

[8] സേവേച്ഛ തോന്നവേ–നിങ്ങളെ സേവിപ്പാൻ താല്‍പര്യമുണ്ടാകുമ്പോൾ.

[9] രണ്ടുപേരെയും–നിങ്ങളിരുവരെയും.

സൂക്തം 18.

മേധാതിഥി ഋഷി; ഗായത്രി ഛന്ദസ്സ്; ബ്രഹ്മണസ്പത്യാദികൾ ദേവതകൾ.

കീർത്തിമാനാക്കുകി,സ്സോമകർമ്മിയെ ബ്രഹ്മണസ്പതേ,
ഉശിക്കിൻ പുത്രനാം കക്ഷീവാനെയെന്നവിധം ഭവാന്‍! 1
എവനോ ധനി, രോഗഘ്നന്‍, ലബ്ധാർത്ഥൻ, പുഷ്ടിവർദ്ധനൻ;
ക്ഷിപ്രകർത്താവവന്‍ കൈക്കൊണ്ടരുളീടട്ടെ നമ്മളെ!2
ആരാനും വന്നു, നോവുംമാറധിക്ഷേപിപ്പതെങ്ങളില്‍
തട്ടാത്തവണ്ണം രക്ഷിയ്ക്കുകെ,ങ്ങളെ ബ്രഹ്മണസ്പതേ!3
എതു മർത്ത്യനെയാണിന്ദ്രൻ, ബ്രഹ്മണസ്പതി, സോമനും
വളത്തിപ്പോരുവത,വന്‍ തന്നെ വീരനനത്യയൻ! 4
ആ മർത്ത്യനെബ്ഭവാനി,ന്ദ്രൻ, ദേവി ദക്ഷിണ, സോമനും
പാപത്തില്‍നിന്നു രക്ഷിയ്ക്കവേണമേ ബ്രഹ്മണസ്പതേ!5
കാമ്യനാ,ശ്ചര്യകൃത്തി,ന്ദ്രന്നിഷ്ടനാം സദസസ്പതി,
ധനദാതാവുപാസിയ്ക്കുമെനിയ്ക്കേകട്ടെ മേധയെ! 6
ആരെക്കൂടാതെ സാധിയ്ക്കാ യജ്ഞം വിജ്ഞന്നുപോലുമേ,
ചേർന്നുനില്ക്കുന്നു കർമ്മത്തിലെല്ലാമസ്സദസസ്പതി!7
ഉടൻ സമൃദ്ധനാക്കുന്നൂ; ഹവിഷ്കാരനെയിങ്ങവൻ;
യജ്ഞം നന്നായ് നടത്തുന്നൂ; സ്തുതി ചെല്ലുന്നു ദേവരില്‍! 8
കണ്ടേൻ നരാശംസനെ ഞാനേ,ററവും ധാർഷ്ട്യശാലിയെ,
തുലോം പ്രഖ്യാതനെ, ദ്യോവിന്നൊത്ത തേജസ്സമേതനെ! 9
കുറിപ്പുകൾ: സൂക്തം 18.

[1] സോമകർമ്മി–സോമനീരൊരുക്കിയവന്‍, യജമാനന്‍. ബ്രഹ്മണസ്പതി–ഒരു ദേവന്‍െറ പേര്‍. കക്ഷിവാനെന്ന ഋഷിയത്രേ, യജ്വാക്കളില്‍വെച്ചു കീർത്തിമാൻ. ഉശിക്ക്–അച്ഛന്‍െറ പേർ.

[2] ധനി = ധനവാന്‍. ലബ്ധാർത്ഥൻ = ധനം ലഭിച്ചവന്‍. ക്ഷിപ്രകർത്താവ് = വേഗത്തില്‍ ചെയ്യുന്നവന്‍, ഫലം നല്കുന്നവൻ. നമ്മളെ കൈക്കൊണ്ടരുളീടട്ടെ = അനുഗ്രഹിയ്ക്കട്ടെ. അവൻ ബ്രഹ്മണസ്പതി.

[3] നോവുംമാറ് = വേദന തോന്നത്തക്കവണ്ണം.

[4] അനത്യയന്‍–അത്യയം (നാശം) ഇല്ലാത്തവന്‍.

[5] ആ മർത്ത്യനെ–കർമ്മമനുഷ്ഠിയ്ക്കുന്നവനെ.

[6] കാമ്യൻ-സ്പൃഹണീയന്‍. ആശ്ചര്യകൃത്ത് = വിസ്മയകരന്‍. ഇഷ്ടൻ = സ്നേഹിതന്‍. മേധ = ആശുഗ്രഹണബുദ്ധി. ഒരു ദേവന്‍െറ പേരാണ്, സദസസ്പതി.

[7] സർവകർമ്മവ്യാപിയാണ്, സദസസ്പതി.

[8] ഉടന്‍–അനുഷ്ഠാനാവസാനത്തില്‍ത്തന്നെ. ഹവിഷ്കാരന്‍-ഹവിസ്സുണ്ടാക്കിയവന്‍, യജമാനന്‍. സ്തുതി ചെല്ലുന്നു ദേവരില്‍–നമ്മുടെ സ്തുതി സദസ്പതിമുഖേന ദേവന്മാരെ പ്രാപിയ്ക്കുന്നു.

[9] നരാശംസന്‍–ഒരു ദേവന്‍െറ പേര്‍. ധാർഷ്ട്യശാലി = പ്രഗല്ഭന്‍. ദ്യോവ് = സ്വർഗ്ഗം. തേജസ്സമേതൻ = തേജസ്സോടുകൂടിയവന്‍. ദ്വിതീയാന്തപദങ്ങളെല്ലാം നരാശംസന്‍െറ വിശേഷണങ്ങൾ. കണ്ടേന്‍–ഞാന്‍ ശാസ്ത്രദൃഷ്ട്യാ ദർശിച്ചു.

സൂക്തം 19.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; അഗ്നിമരുത്തുക്കൾ ദേവതകൾ.

വിളിക്കുമല്ലോ, സദ്യാഗേ സോമപാനത്തിനങ്ങയെ;
അതിനാല്‍ വരികിങ്ങഗ്നേ, മരുദന്വിതനായ്ബ്ഭവാൻ! 1
മഹാന്‍ നിന്‍ ക്രതുവിൻമീതേ ദേവനില്ലി,ല്ല മർത്ത്യനും;
അഗ്നേ, മരുത്തുകളൊടൊത്തിങ്ങെഴുന്നള്ളിടേണമേ! 2
എവർ വന്മഴ പെയ്യിപ്പോരു,പകാരികളേവരും,
അത്തേജസ്വിമരുത്തുക്കളൊത്തഗ്നേ, വരികിങ്ങു നീ! 3
എവര്‍ ദുദ്ധർഷരോജസ്സാലുഗ്രര്‍ വെള്ളം വഹിപ്പവർ,
ആ മരുത്തുക്കളോടൊന്നിച്ചഗ്നേ, വന്നെത്തുകിങ്ങു നീ! 4
എവര്‍ സദ്വിത്തർ ഘോരാംഗര്‍ ശത്രുഭക്ഷകര്‍ ശോഭനര്‍,
ആ മരുത്തുക്കളോടൊന്നിച്ചുഗ്നേ, വന്നെത്തുകിങ്ങു നീ! 5
എവര്‍ സൂര്യോപരി വിളങ്ങുന്ന വിണ്ണിലിരിപ്പിതോ,
ആദ്ദീപ്തരാം മരുത്തുക്കളൊത്തഗ്നേ, വരികിങ്ങു നീ! 6
തകർക്കുമെവര്‍ മേഘത്തെ,ക്കലക്കുമലയാഴിയെ,
ആ മരുത്തുക്കളോടൊന്നിച്ചഗ്നേ, വന്നെത്തുകിങ്ങു നീ! 7
പരക്കും, കതിരൊത്തവര്‍; കലക്കും, സിന്ധുവെബ്ബലാല്‍
ആ മരുത്തുക്കളോടൊന്നിച്ചഗ്നേ, വന്നെത്തുകിങ്ങു നീ! 8
മുന്നേപ്പോലെ കുടിപ്പാൻ തേ വെയ്ക്കുന്നേൻ സോമനീര്‍മധു;
മരുത്തുക്കളൊടുംകൂടിയഗ്നേ, വന്നെത്തുകിങ്ങു നീ! 9
കുറിപ്പുകൾ: സൂക്തം 19.

[1] സദ്യാഗേ = നല്ല (കുറവൊന്നുമില്ലാത്ത) യാഗത്തില്‍. വിളിയ്ക്കുമല്ലോ–അനുഷ്ഠാതാക്കൾ വിളിയ്ക്കുക പതിവാണ്; ഞങ്ങളും വിളിയ്ക്കുന്നു. മരുദന്വിതന്‍ = മരുത്തുക്കളോടുകൂടിയവന്‍.

[2] മഹാനായ അങ്ങയ്ക്കുള്ള യാഗത്തില്‍ പൂജിയ്ക്കപ്പെടുന്ന ദേവനും അതനുഷ്ഠിയ്ക്കുന്ന മനുഷ്യനുംതന്നെ ഉല്‍ക്കൃഷ്ടർ.

[4] ഓജസ്സ് = ബലം.

[5] സദ്വിത്തര്‍ = നല്ല (വിശുദ്ധ) ധനമുള്ളവര്‍. ശത്രുഭക്ഷകര്‍ = ശത്രുക്കളെ വിഴുങ്ങു(നശിപ്പിയ്ക്കു)ന്നവര്‍.

[7] തകർക്കും–ചിതറിയ്ക്കും.

[8] പരക്കും = വ്യാപിയ്ക്കും: ക്രിയാപദം. കതിരൊത്ത്–സൂര്യരശ്മികളോടുകൂടി. സിന്ധു = സമുദ്രം.

[9] മുന്നേപ്പോലെ–പതിവിൻപടി. തേ = അങ്ങയ്ക്ക്. സോമനീര്‍മധു–തേൻപോലെ മധുരമായ സോമരസം.

സൂക്തം 20.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഋഭുക്കൾ ദേവതകൾ.

ദേവന്മാരായ്ച്ചമഞ്ഞോരെക്കുറിച്ചു മതിശാലികൾ,
മുഖങ്ങളാല്‍ച്ചൊല്ലിയതാണി,സ്തോത്രമതിരത്നദം: 1
ഇന്ദ്രന്നായ്,ച്ചൊല്ലിനാല്‍പ്പൂട്ടപ്പെടും രണ്ടു ഹയങ്ങളെ
മനസ്സുകൊണ്ടു സൃഷ്ടിച്ചോര്‍ പണിക്കാരായ്, മഖങ്ങളില്‍! 2
ചമച്ചാരശ്വികൾക്കായി,പ്പായും സുഖദമാം രഥം;
നേടിനാർ, സർവദുഘയാമൊരു പയ്യിനെയും സ്വയം. 3
മാതാപിതാക്കളെപ്പേർത്തുമാത്തതാരുണ്യരാക്കിനാര്‍
ഋഭുക്കൾ, സത്യമന്ത്രന്മാര,വ്യാജർ തടവറ്റവർ! 4
ഒന്നിച്ചാണു, മദിപ്പിയ്ക്കും രസം നിങ്ങൾക്കു,മിന്ദ്രനും,
മരുത്തുക്കൾക്കു,മുദ്ദീപ്തന്മാരാമദിതിജർക്കുമേ. 5
ത്വഷ്ട്യദേവന്റെ കൃതിയാമപ്പുത്തൻചമസത്തിനെ
നാലാക്കിവെയ്ക്കയും ചെയ്താര്‍, ശ്ലാഘായോഗ്യത്തെ വീണ്ടുമേ! 6
ആ നിങ്ങൾ ചേലില്‍ സ്തൂതരായ് രത്നസാപ്തത്രയങ്ങളെ
ഞങ്ങൾതൻ സോമകർത്താവിന്നൊന്നൊന്നായിട്ടു നല്കുവിൻ! 7
മരിയ്ക്കാത്തവരായ്ത്തീർന്നൂ, ഭാരവാഹികളാമിവര്‍;
നേടിനാര്‍ സുകൃതംകൊണ്ടു. ദേവന്മാരില്‍ മഖാംശവും! 8
കുറിപ്പുകൾ: സൂക്തം 20.

[1] ദേവന്മാരായ്ച്ചമഞ്ഞോരെ–ഋഭുക്കളെ. തപസ്സുചെയ്തു ദേവത്വം പ്രാപിച്ചവരത്രേ, ഋഭുക്കൾ. മതിശാലികൾ = ബുദ്ധിമാന്മാര്‍. മുഖങ്ങളാല്‍–സ്വയം നിർമ്മിച്ച്. അതിരത്നദം = രത്നങ്ങളെ ഏററവും ദാനംചെയ്യുന്നത്; ഈ സ്തോത്രം ജപിച്ചാല്‍, ഋഭുക്കൾ പ്രസാദിച്ചു വളരെ ധനം നല്കും.

[2] പറഞ്ഞാല്‍ മതി, സ്വയം ബദ്ധരായിനിന്നുകൊള്ളും, അങ്ങനെയുള്ള രണ്ടു തേര്‍ക്കുതിരകളെ ഇന്ദ്രന്നുവേണ്ടി മനസ്സു(സങ്കല്പമാത്രം)കൊണ്ടു സൃഷ്ടിച്ചോര്‍ (സൃഷ്ടിച്ചവരായ ഋഭുക്കൾ) മഖങ്ങളില്‍ (യാഗങ്ങളില്‍) പണിക്കാരായ്–ചമസ നിർമ്മാണാദിജോലികൾ ചെയ്തുപോരുന്നു.

[3] ഋഭുക്കൾതന്നെ കർത്തൃപദം. സർവദുഘ = വേണ്ടുവോളം പാല്‍ ചുരത്തുന്ന.

[4] ആത്തതാരുണ്യര്‍ = യൌവനം കിട്ടിയവര്‍. സത്യമന്ത്രന്മാര്‍ = നിഷ്ഫലമാകാത്ത മന്ത്രത്തോടുകൂടിയവര്‍; മന്ത്രസിദ്ധികൊണ്ടാണ് അച്ഛനമ്മമാരുടെ വാർദ്ധക്യം നീക്കിയത്.

[5] മദിപ്പിയ്ക്കും രസം–മത്തുപിടിപ്പിയ്ക്കുന്ന സോമനീര്‍. ഉദ്ദീപ്തന്മാര്‍ = തിളങ്ങുന്നവര്‍. അദിതിജർ = ആദിത്യര്‍. ഋഭുക്കൾക്ക് ഇന്ദ്രാദികളോടൊപ്പമാകാം, തൃതീയസവനത്തില്‍ സോമപാനം.

[6] ത്വഷ്ട്യദേവന്‍െറ കൃതിയാം–ത്വഷ്ടാവെന്ന ദേവന്‍ നിർമ്മിച്ച. ശ്ലാഘായോഗ്യത്തെ = ശ്ലാഘ്യത്തെ; ചമസത്തിന്‍െറ വിശേഷണം. ഒരു ചമസത്തെ ത്വഷ്ട്യശിഷ്യരായ ഋഭുക്കൾ നാലെണ്ണമാക്കി.

[7] ചേലില്‍–വഴിപോലെ. രത്നസാപ്തത്രയങ്ങൾ = രത്നങ്ങളും (രമ്യവസ്തുക്കളും) സാപ്തത്രയങ്ങളും (മുമ്മൂന്നു സപ്തകർമ്മവർഗ്ഗവും); അങ്ങിനെ ഇരുപത്തൊന്നു കർമ്മങ്ങൾ. സോമകർത്താവ് = യജമാനന്‍.

[8] ഭാരവാഹികൾ–യജ്ഞങ്ങളില്‍ ചമസനിർമ്മാണാദിച്ചുമതലക്കാര്‍. ദേവന്മാരില്‍ (ദേവന്മാരുടെ ഇടയില്‍) യജ്ഞാംശഭാഗികളുമായിച്ചമഞ്ഞു.

സൂക്തം 21.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഇന്ദ്രാഗ്നികൾ ദേവത.

വിളിപ്പനിദ്രാഗ്നികളെ; വേണം സ്തോമമവർക്കുതാൻ.
സോമം നുകരുമാറാക, തുലോം സോമപരാമവര്‍! 1
ആയിന്ദ്രാഗ്നികളെക്കീർത്തിയ്ക്കുവിൻ യജ്ഞത്തില്‍ മർത്ത്യരേ;
ചാർത്തിപ്പിന;–വരെപ്പറ്റിഗ്ഗായത്രീഗാഥ പാടുവിൻ! 2
ആയിന്ദ്രാഗ്നികളൻപാർന്നു പുകഴ്ചയരുളുട്ടെ മേ;
വിളിയ്ക്കുക,സ്സോമപരെസ്സോമപാനത്തിനായി നാം. 3
ഇസ്സോമസവനത്തിങ്കലെഴുനള്ളാൻ വിളിയ്ക്ക, നാം:
ക്രൂരരായ്ത്തീരുമഗ്നീന്ദ്രന്മാരിങ്ങോട്ടു വരേണമേ! 4
സദസ്പതികളഗ്നിന്ദ്രരാ മഹാന്മാരരക്കരെ
ശരിയ്ക്കാക്കട്ടെ,യുണ്ടാകാതിരിയ്ക്കട്ടെ വിനാശകര്‍! 5
അസ്സത്യത്താലുണരുവിൻ, ഫലദാനങ്ങളില്‍ത്തുലോം:
രണ്ടാളുമിന്ദ്രാഗ്നികളേ, കല്പിച്ചുതരുവിൻ, സുഖം. 6
കുറിപ്പുകൾ: സൂക്തം 21.

[1] അവർക്കുതാന്‍–അവരെക്കുറിച്ചുതന്നെ. സോമപര്‍ = സോമം കുടിയ്ക്കുന്നവര്‍.

[2] ചാർത്തിപ്പിൻ–ആഭരണങ്ങളണിയിപ്പിന്‍. ഗായത്രീഗാഥ-ഗായത്രീച്ഛന്ദസ്സിലുള്ള പാട്ട്.

[3] അൻപ് = സ്നേഹം.

[4] ക്രൂരരായ്ത്തീരും–ശത്രുവധാദികളില്‍ ക്രൂരരായിത്തീരുന്ന.

[5] സദസ്പതികൾ = സഭാപാലകന്മാര്‍. ശരിയ്ക്കാക്കട്ടെ–ഉപദ്രവിയ്ക്കാത്തവരാക്കിത്തീർക്കട്ടെ. വിനാശകർ = മുടിയന്മാര്‍.

[6] അസ്സത്യത്താല്‍–ഞങ്ങൾ ചെയ്ത വിഫലമാകാത്ത കർമ്മത്താല്‍ (യാഗം മൂലം). ഉണരുവിൻ–അവധാനംകൊള്ളുവിൻ.

സൂക്തം 22.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; അശ്വികളും, സവിതാവും, അഗ്നിയും, ദേവികളും, ഇന്ദ്രവരുണാഗ്നിപത്നികളും, ദ്യാവാപൃഥിവികളും, പൃഥിവിയും, വിഷ്ണുവും ദേവതകൾ.

ഉണർത്തുക,ശ്വികളെ നേർക്കുഷസ്സവനചര്യയാല്‍:
ഇസ്സോമനീർ നുകരുവാനവരിങ്ങു വരേണമേ! 1
രഥീന്ദ്രരായ്സ്സുരഥരാമെവരോ ദ്യോവില്‍ മേവുവോര്‍,
ആയശ്വിദേവരിരുപേർകളെയിങ്ങു വിളിയ്ക്ക നാം.2
നിങ്ങൾ സൂനൃതവത്തായ നീരണിച്ചാട്ടുവാറുമായ്
വന്നൊരുങ്ങുക, യജ്ഞത്തെസ്സേചിപ്പാനശ്വിദേവരേ! 3
നിങ്ങളശ്വികളേ, തേരിലെവിടെയ്ക്കെഴുനള്ളുമോ
അസ്സോമകാരസദനം നിങ്ങൾക്കകലെയായ്വരാ! 4
രക്ഷയ്ക്കായ്, സ്വർണ്ണകരനാം സവിതാവെ വിളിപ്പൂ ഞാൻ:
അവന്‍ ദേവതയായ്ത്തീർന്നാ പ്രാപ്യത്തെയറിയിയ്ക്കുമേ. 5
സ്തുതിയ്ക്ക, രക്ഷയ്ക്കു, ജലം വറ്റിയ്ക്കും സവിതാവിനെ:
അദ്ദേഹത്തിന്റെ കർമ്മങ്ങൾ നാമും ചെയ്യായ്വരേണമേ! 6
നാനാധനം പൊറുപ്പിന്നായ് വീതിപ്പോനും, മനുഷ്യരില്‍
പ്രകാശം ചേർപ്പവനുമാം സവിതാവെ വിളിയ്ക്ക നാം! 7
ഇരിപ്പിൻ മിത്രരേ; വെക്കം സ്തുതിയ്ക്ക സവിതാവെ നാം:
ധനങ്ങൾ തരുവാനല്ലോ മുതിരുന്നു തെളിഞ്ഞവൻ! 8
അഗ്നേ, വരുത്തുകി,ച്ഛിയ്ക്കും ദേവപത്നീജനത്തെയും,
ത്വഷ്ടാവിനെയുമിങ്ങോട്ടു സോമപാനത്തിനായ്ബ്ഭവാൻ. 9
വരുത്തുക യവിഷ്ഠാഗ്നേ, രക്ഷാർത്ഥം ഹോത്ര, ഭാരതി,
വരേണ്യയാം ധിഷണയിദ്ദേവപത്നികളെബ്ഭവാന്‍. 10
രക്ഷയും വന്‍സുഖവുമായ് വന്നുനില്ക്കട്ടെ, ഞങ്ങളില്‍,
നരപാലികമാര്‍, പക്ഷമറ്റുപോകാത്ത ദേവിമാര്‍! 11
വിളിപ്പേനിങ്ങു നന്മയ്ക്കും സോമപീതിയ്ക്കുമായി ഞാൻ,
ഇന്ദ്രാണിയേയും,വരുണാഗ്നികൾതൻ പത്നിമാരെയും. 12
മഹാദ്യോവും പൃഥിവിയുമീ നമ്മളുടെയധ്വരം
സംസേചിയ്ക്കട്ടെ; രക്ഷിച്ചു പൂർണ്ണരാക്കട്ടെ നമ്മളെ! 13
ഗന്ധർവര്‍തൻ സ്ഥിരസ്ഥാനേ മേവുമാ രണ്ടുപേരുടെ
തണ്ണീരല്ലോ, ഘൃതംപോലെ സേവിപ്പൂ പ്രാജ്ഞകർമ്മികൾ! 14
അല്ലേ പൃഥിവി, മുള്ളെന്ന്യേ നിവാസസ്ഥാനമായ നീ
വിസ്താരം കൊൾക; ഞങ്ങൾക്കു നല്ക, വായ്പ്പുററ പാർപ്പിടം! 15
എങ്ങുനിന്നടി വെച്ചാനോ വിഷ്ണു ധാമങ്ങളേഴിനാല്‍
അമ്മന്നിടത്തിങ്കല്‍നിന്നു നമ്മെ രക്ഷിയ്ക്ക ദേവകൾ! 16
ഇതളക്കാൻ മുതിർന്നിട്ടു വെച്ചല്ലോ, വിഷ്ണു മൂന്നടി;
അവന്റെ തൃക്കാൽപ്പൊടിയിലടങ്ങിപ്പോയ്, സമസ്തവും! 17
വിദ്രോഹിയ്ക്കപ്പെടാവല്ലാത്തവനാം വിഷ്ണു, രക്ഷകന്‍
വെച്ചാൻ മൂന്നടിയിങ്ങെല്ലാം, ധർമ്മങ്ങളെ വളർത്തുവാന്‍. 18
നോക്കുവിൻ വിഷ്ണുകർമ്മങ്ങൾ: ഇവയല്ലോ വ്രതങ്ങളെ
അനുഷ്ടിപ്പിപ്പതി;-ന്ദ്രന്നൊരിണങ്ങിയ സഖാവ,വൻ. 19
ആ വിഷ്ണ്ണുവിൻ പരപദം സദാ കാണുന്നു സൂരികൾ,
വാനിങ്കലെങ്ങും പെരുമാറുന്ന കണ്ണുകൾപോലവേ. 20
ആ വിഷ്ണുവിൻ പരമമാം പദത്തെജ്ജാഗരൂകരായ്
പാരം പുകഴ്ത്തി മഹിമപ്പെടുത്തുന്നു മനീഷികൾ. 21
കുറിപ്പുകൾ: സൂക്തം 22.

[1] ഉഷസ്സവനചര്യ = പ്രഭാതത്തിലെ സവനകർമ്മം.

[2] രഥീന്ദ്രര്‍ = തേരാളികളില്‍ ശ്രേഷ്ഠര്‍. സുരഥര്‍ = നല്ല തേരുള്ളവര്‍. ദ്യോവ് = സ്വർഗ്ഗം.

[3] സൂനൃതവത്ത് = സൂനൃതത്തോടു (സത്യവാക്കോടു) കൂടിയത്. ചാട്ടുവാറു (ചമ്മട്ടികൊണ്ടടിയ്ക്കുമ്പോഴത്തെ ശബ്ദത്തിന്നു (അതു കേൾക്കുന്നതു തേരാളികൾക്കു പ്രിയമാകയാല്‍) സൂനൃതത്വം കല്പിച്ചിരിയ്ക്കുന്നു. നീര്‍–അടിയേറ്റു കുതിച്ചോടുന്ന കുതിരകളുടെ വിയർപ്പ്. സേചിപ്പാൻ–സോമനീര്‍കൊണ്ട് നനയ്ക്കാന്‍.

[4] സോമകാരസദനം–യജമാനഗൃഹം. അതിവേഗികളാണല്ലോ, നിങ്ങളുടെ തേര്‍ക്കുതിരകൾ. അതിനാല്‍, നിങ്ങൾക്കു ദൂരം എന്നൊന്നില്ല.

[5] സ്വർണ്ണകരൻ–ഒരു ദേവയജ്ഞത്തില്‍വെച്ചു സവിതാവി(സൂര്യ)ന്‍െറ കൈപ്പടങ്ങൾ കാരണവശാല്‍ മുറിഞ്ഞുപോയതിനാല്‍, പകരം അവ സ്വർണ്ണംകൊണ്ടുണ്ടാക്കി എന്നൊരുപാഖ്യാനമുണ്ട്; യജമാനന്നു കൊടുക്കാന്‍ സ്വർണ്ണം കയ്യിലെടുത്തവന്‍ എന്നുമാകാം. ദേവതയായ്ത്തീർന്ന്–അവനെ ദേവനാക്കി മന്ത്രം ജപിച്ചാല്‍, യജമാനന്റെ പ്രാപ്യസ്ഥാനം ഏതെന്ന് അവന്‍ പറയും.

[6] കർമ്മങ്ങൾ–സോമയാഗാദികൾ.

[7] പൊറുപ്പ് = ജീവധാരണം. വീതിപ്പോൻ–ഓരോ യജമാനന്നും യഥാർഹം പങ്കിടുന്നവന്‍.

[8] മിത്രരേ–ഋത്വിക്കുകളേ. തെളിഞ്ഞ്–ശോഭിച്ച്.

[9] ഇച്ഛിയ്ക്കും–സോമപാനത്തെ അഭിലഷിയ്ക്കുന്ന.

[10] യവിഷ്ഠ = അതിയുവാവേ. ഹോത്ര–ഹോതാവെന്ന അഗ്നിയുടെ പത്നി. ഭാരതി–ഭരതനെന്ന ആദിത്യന്റെ പത്നി. ധിഷണ = വാഗ്ദേവി.

[11] രക്ഷയും വൻസുഖവുമായ്–ഞങ്ങൾക്കു തരാനുള്ള രക്ഷയോടും വമ്പിച്ച സുഖത്തോടും കൂടി. നരപാലികമാര്‍ = മനുഷ്യരക്ഷിണികൾ. പക്ഷം (ചിറക്) അറ്റുപോകാത്ത–അവരുടെ ചിറകുകൾ ആർക്കും ഛേദിയ്ക്കാവുന്നവയല്ല.

[12] ഇങ്ങ്–ഞങ്ങളുടെ. പീതി = പാനം.

[13] മഹാദ്യാവും പൃഥിവിയും–മഹതിയായ സ്വർഗ്ഗദേവതയും, ഭൂദേവതയും. സംസേചിയ്ക്കട്ടെ–സ്വന്തം ജലവിശേഷംകൊണ്ടു നനയ്ക്കട്ടെ.

[14] ഗന്ധർവര്‍തൻ സ്ഥിരസ്ഥാനേ = ഗന്ധർവരുടെ ശാശ്വതസ്ഥാനത്ത് (അന്തരിക്ഷത്തില്‍). രണ്ടുപേരുടെ–ദ്യോവിന്റേയും ഭൂവിന്റേയും. തണ്ണീര്‍–മുന്‍പദ്യത്തില്‍ സൂചിപ്പിച്ച വെള്ളം. ഘൃതം = നൈ. പ്രാജ്ഞകർമ്മികൾ = മേധാവികളായ അനുഷ്ഠാതാക്കൾ. മേധാവികൾ കർമ്മങ്ങളനുഷ്ഠിച്ച്, ഈ ജലദ്വയത്തെ പാനംചെയ്യുന്നു; ഇതു നൈപോലെ പോഷകമാണ്.

[15] മുള്ള്–ഉപദ്രവങ്ങൾ. നിവാസസ്ഥാനം–പ്രാണികളുടെ പാർപ്പിടം.

[16] ധാമങ്ങളേഴിനാല്‍–ഗായത്ര്യാദിച്ഛന്ദസ്സുകളാകുന്ന ഏഴുപകരണങ്ങൾ കൊണ്ട്. മൂന്നുലോകം മൂന്നടികൊണ്ട് അളക്കാനൊരുങ്ങിയ വാമനരുപിയായ വിഷ്ണു ഭൂമിയിലാണ് ഒന്നാമത്തെ അടി വെച്ചത്. മന്നിടത്തില്‍നിന്നു രക്ഷിയ്ക്ക എന്നതിന്റെ അർത്ഥം, ഭൂവാസികളുടെ പാപങ്ങൾ തടുക്കുക എന്നാകുന്നു.

[17] ഇത്–ഇക്കാണുന്ന ലോകം. സമസ്തവും–ജഗത്തുമുഴുവനും.

[18] ഇങ്ങെല്ലാം–പൃഥിവ്യാദികളായ മൂന്നു സ്ഥാനങ്ങളിലും.

[19] വിഷ്ണണുവിന്റെ കർമ്മങ്ങളാലുള്ള രക്ഷകൊണ്ടാണ്, ഭൂലോകത്തു വ്രതാനുഷ്ഠാനം ശരിയ്ക്കു നടക്കുന്നത്.

[20] കാണുന്നു–ശാസ്ത്രദൃഷ്ട്യാ ആകാശത്തു ചരിയ്ക്കുന്ന കണ്ണുകൾക്കു തടവില്ലാതെ എന്തും സ്പഷ്ടമായി കാണാം; അവപോലെ സൂരികൾ (വിദ്വാന്മാര്‍) കാണുന്നു.

സൂക്തം 23.

മേധാതിഥി ഋഷി; ഗായത്രിയും പുരഉഷ്ണിക്കും അനുഷ്ടുപ്പും ഛന്ദസ്സ്; വായുവും, ഇന്ദ്രവായുക്കളും, മിത്രവരുണന്മാരും, മരുദിന്ദ്രന്മാരും, വിശ്വദേവന്മാരും, പൂഷാവും, ജലവും, അഗ്നിയും ദേവതകൾ.

പിഴിഞ്ഞെടുത്ത കൊണ്ടാടപ്പെട്ടതാം സോമനീരിതാ,
വേണ്ടോളം കൊണ്ടുവെച്ചിട്ടുണ്ടു;-തു വായോ, കടിയ്ക്ക നീ. 1
ദ്യോവിങ്കല്‍ മേവും വായ്വിന്ദ്രന്മാരാകുമിരുദേവരെ
ആഹ്വാനംചെയ്തിടുക നാ,മിസ്സോമത്തെ നുകർന്നിടാൻ. 2
വിളിപ്പു രക്ഷയ്ക്കു, മനോജവ,മായിരമക്ഷിയും
ചേർന്ന ധീപാലരാമിന്ദ്രവായുക്കളെ മനീഷികൾ. 3
മിത്രാവരുണരെസ്സോമപാനത്തിന്നായ് വിളിയ്ക്ക നാം:
ഇങ്ങെഴുന്നള്ളുമാറാക, വിശുദ്ധബലരാമവര്‍! 4
സത്യതേജോധിപരെവര്‍ സത്യാൽസ്സത്യം വളർത്തുവോർ
ആ മിത്രാവരുണന്മാരെയിങ്ങാവാഹിച്ചിടുന്നു ഞാൻ. 5
നന്നായ് രക്ഷിയ്ക്ക വരുണൻ; മിത്രൻ പാലിയ്ക്ക നീളവേ;
ധനം ധാരാളമേകീടുമാറാകട്ടെ, നമുക്കവര്‍! 6
വിളിയ്ക്ക നാം, നീര്‍ നുകരാന്‍ മരുത്ത്വാനാകുമിന്ദ്രനെ;
സംതൃപ്തനായ്ബ്ഭവിയ്ക്കട്ടേ, ഗണത്തോടൊരുമിച്ചവൻ! 7
ഇന്ദ്രാദ്യരേ, മാരുതരേ, പൂഷപ്രമുഖദേവരേ,
ശ്രവിച്ചരുളവിൻ നിങ്ങളെന്റെയാഹ്വാനമേവരും! 8
ബലിഷ്ഠനാമിന്ദ്രനുമായ് നിങ്ങൾ മംഗളദാനരേ
കൊൽവിൻ വൃത്രനെ;–യദ്ദുഷ്ടൻ ശക്തനാകൊല്ല, ഞങ്ങളില്‍! 9
എല്ലാ മരുദ്ദേവരെയും നീർ കുടിപ്പാന്‍ വിളിയ്ക്ക നാം:
ഉർവി പെറ്റവരാണല്ലോ, ദുർവാരബലരാമവര്‍. 10
ആ മരുത്തുക്കൾതന്‍ ശബ്ദം, ജേതാക്കളുടെപോലവേ
ഊററമോടെത്തുമേ, നിങ്ങൾ യജ്ഞം പ്രാപിയ്ക്കെ നാഥരേ! 11
ഒളിവീശി വിളങ്ങുന്ന വാനിൽനിന്നു പിറന്നവര്‍
നമ്മെ രക്ഷിയ്ക്ക; നമ്മൾക്കു സുഖം നല്ക, മരുത്തുകൾ! 12
സചിത്രദർഭസോമത്തെ ദീപ്ത, പൂഷന്‍, ചരിഷ്ണു നീ
പോയോരു മാടിനെപ്പോലേ കൊണ്ടുവന്നാലുമംബരാല്‍! 13
സചിത്രദർഭമാം സോമ,മതിഗൂഢം, ഗുഹാസ്ഥിതം
കൈവരുത്തീടിനാനല്ലോ,പുഷാവൊ,ളി തെളിഞ്ഞവൻ. 14
എനിയ്ക്കെത്തിയ്ക്കയും ചെയ്വൂ സോമമോടാമൃതുക്കളെ,
യവത്തിനായ് ക്കാളകളാലുഴുതുന്നതുപോലവൻ. 15
ഒഴുകുന്നൂ വഴികളിലൂടേ യജ്ഞാനുഷക്തിയില്‍,
നറുംപാലുൾപ്പെടുത്തിക്കൊണ്ടമ്മ ബന്ധുക്കളാം ജലം! 16
സൂര്യങ്കല്‍ യാതൊന്ന,ലെങ്കില്‍സ്സൂര്യൻ യാതൊന്നൊടൊപ്പമോ;
അജ്ജലം പ്രീതമാക്കട്ടെ, നമ്മൾതന്നധ്വരത്തിനെ!17
നമ്മൾതൻ ഗോക്കൾ നുകരും ജലമാകുന്ന ദേവിയെ
വിളിപ്പൻ; തീർക്കുകൊ,ഴുകമവൾക്കായി ഹവിസ്സിനെ. 18
ജലാന്തസ്സംസ്ഥമമൃതം; മരുന്നും ജലസംസ്ഥിതം;
ജലത്തെപ്പേർത്തു കീർത്തിപ്പാൻ വെമ്പുവിൻ, യജമാനരേ! 19
സോമന്‍ ചൊന്നാനെന്നൊടെ,‘ല്ലാമരുന്നും ജലസംസ്ഥിതം,
അഗ്നിയാം വിശ്വശംഭൂവും;’ ജലം സകലഭേഷജം! 20
ജലമേ, മമ രോഗത്തെത്തടുക്കുന്ന മരുന്നിനെ
തികച്ചും തന്നരുൾക: ഞാൻ നോക്കാവൂ സുര്യനെച്ചിരം! 21
ജലമേ, നീയൊഴുക്കിപ്പോക്കുക, ഞാന്‍ ചെയ്ത പാപമോ,
കേറിദ്രോഹിച്ചതോ, ശാപമിട്ടതോ, നുണചൊന്നതോ! 22
ജലത്തില്‍ മുങ്ങിനേൻ ഞാനിന്ന;–തിൻസത്തോടിണങ്ങിനേൻ;
വരികഗ്നേ, സതോയന്‍ നീ; തേജസ്സെങ്കലണയ്ക്ക നീ! 23
എങ്കല്‍ച്ചേർത്തരുൾകഗ്നേ, നീ തേജസ്സായുസ്സപത്യവും;
ദേവന്മാരറികീയെന്നെ,യൃഷിമാരറികി,ന്ദ്രനും! 24
കുറിപ്പുകൾ: സൂക്തം 23.

[3] മനോജവം = മനസ്സിന്നൊത്ത ഗതിവേഗം. ആയിരം അക്ഷി (കണ്ണ്) ഇന്ദ്രന്നേ ഉള്ളൂ. ധീപാലര്‍ = ബുദ്ധിയെ (ദോഷങ്ങളിൽനിന്നു) രക്ഷിയ്ക്കുന്നവര്‍; കർമ്മപാലകരെന്നുമാകാം. മനീഷികൾ–മേധാവികളായ യജമാനന്മാരും ഋത്വിക്കുകളും.

[5] സത്യതേജോധിപര്‍ = യഥാർത്ഥ വെളിച്ചത്തിന്റെ അധിപതികൾ. മിത്രവരുണന്മാരും ആദിത്യരിലുൾപ്പെട്ടവരത്രേ. സത്യാല്‍–കർമ്മങ്ങൾക്കു ഫലം കൊടുക്കുമെന്ന പ്രതിജ്ഞയാല്‍. സത്യം–അവശ്യംഭാവിയായ കർമ്മഫലം.

[7] മരുത്ത്വാൻ = മരുത്തുക്കളോടുകൂടിയവന്‍. സംതൃപ്തൻ = മതിവന്നവന്‍. ഗണം–മരുദ്ഗണം.

[8] മാരുതര്‍ = മരുത്തുക്കൾ.

[9] മംഗളദാനരേ = ശോഭനൌദാര്യന്മാരേ. നിങ്ങൾ–മരുത്തുക്കൾ. ഞങ്ങളില്‍ ശക്തനാകൊല്ല–ഞങ്ങളെ ഉപദ്രവിപ്പാൻ ആളാകരുത്.

[10] മരുദ്ദേവര്‍ = മരുത്തുക്കളെന്ന ദേവന്മാർ; ഭൂപുത്രന്മാരത്രേ, അവര്‍.

[11] മരുത്തുക്കളും നിങ്ങളും ഒന്നുതന്നെ. ജേതാക്കളുടെ–വിജയികളുടെ ശബ്ദം. നാഥരേ–നേതാക്കളേ.

[13] സചിത്രദർഭം = വിചിത്രങ്ങളായ ദർഭപ്പുല്ലുകളോടുകൂടിയത്. ദീപ്ത = തിളങ്ങുന്നവനേ. പൂഷൻ = -പൂഷാവേ. ചരിഷ്ണു = സഞ്ചാശീലന്‍. ഒരാൾ കാണാതെപോയ പശുവിനെ തിരഞ്ഞുപിടിച്ചു കൊണ്ടുവരുന്നതുപോലെ, അങ്ങ് അംബരാല്‍. (ആകാശത്തുനിന്നു) സോമം കൊണ്ടുവന്നാലും.

[14] കൈവരുത്തീടിനാൻ–കണ്ടുപിടിച്ചു കയ്യിലാക്കി.

[15] യവത്തിനായ്–യവം വിതപ്പാന്‍. ഉഴല്‍ ആണ്ടുതോറുമുണ്ടല്ലോ; ഋതുക്കളും പ്രതിവര്‍ഷം വരുന്നു. അവൻ–പൂഷാവ്.

[16] വഴികൾ–ദേവയജനമാർഗ്ഗങ്ങൾ. യജ്ഞാനുഷക്തിയില്‍–ഞങ്ങൾ യജ്ഞത്തിലേർപ്പെടുമ്പോൾ. നറുംപാലുൾപ്പെടുത്തിക്കൊണ്ട്–പൈക്കളിലും മറ്റും മധുരമായ പാല്‍ ഉണ്ടാകുന്നതു വെള്ളത്താലാണല്ലോ. അമ്മബന്ധുക്കളാം = അമ്മയും ബന്ധുവുമായ. പ്രാണികൾക്ക് അമ്മയാണ്, ബന്ധുവാണ്, വെള്ളം.

[17] പ്രീതമാക്കട്ടേ–നിറവേററട്ടെ.

[19] വെള്ളത്തില്‍ അമൃതിരിപ്പുണ്ട്; മരുന്നുമുണ്ട്, വെള്ളത്തില്‍. കീർത്തിപ്പാൻ–സ്തുതിപ്പാന്‍.

[20] വിശ്വശംഭൂവ്–ഒരഗ്നിയുടെ പേര്‍; ജഗല്‍സുഖകരന്‍ എന്നാണ്, പദത്തിന്‍െറ അർത്ഥം. ഈ അഗ്നിയും വെള്ളത്തിലുണ്ടെന്നു സോമൻ എന്നോടു പറഞ്ഞിട്ടുണ്ട്. സകലഭേഷജം = എല്ലാ മരുന്നുകളോടുംകൂടിയത്,

[21] ഞാന്‍ നോക്കാവൂ സൂര്യനെച്ചിരം–വളരെനേരം സൂര്യനെ നോക്കാൻ എനിയ്ക്ക് ആരോഗ്യം ലഭിയ്ക്കട്ടെ.

[22] പാപം–അറിയാതെ ചെയ്തത്. ദ്രോഹിച്ചത്–അറിഞ്ഞു ചെയ്ത ദ്രോഹം. ശാപമിട്ടത്–സജ്ജനളെ ശപിച്ചു സംസാരിച്ചത്.

[23] മുങ്ങിനേൻ–അവഭൃഥസ്നാനമനുഷ്ഠിച്ചേൻ; മുങ്ങിയതുകൊണ്ടു വെള്ളത്തിന്‍െറ സത്തോടു ചേർന്നു. സതോയൻ = വെള്ളത്തോടുകൂടിയവൻ; ജലവർത്തിയാകകൊണ്ടു ദേഹത്തില്‍ വെള്ളം പററിയവന്‍. അഗ്നേ–വിശ്വശംഭൂവേ.

[24] അപത്യം = സന്തതി. ഈ എന്നെ അറിക–എന്‍െറ അനുഷ്ഠാനത്തെ മനസ്സിലാക്കുമാറാകട്ടെ.

സൂക്തം 24.

അജീഗർത്തപുത്രൻ ശുനശ്ശേപൻ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; പ്രജാപതിയും, അഗ്നിയും, സവിതാവും, ഭഗനും, വരുണനും ദേവതകൾ. (പാന)

ഏതൊരേതൊരു ദേവന്റെ നല്ല പേ-
രോതുകവേണ്ടു ഞങ്ങളമർത്ത്യരില്‍?
ആര്‍ തിരുമന്നിനേകിടും, വിണ്ടുമേ
മാതൃതാതരെക്കാണുന്നതിന്നെന്നെ? 1
ആദിമനാകുമഗ്നിതൻ നല്ല പേ-
രോതിടുന്നിതു ഞങ്ങളമർത്ത്യരില്‍:
ഹാ, തിരുമന്നിനേകുകെന്നെയവൻ,
മാതൃതാതരെക്കാണുവാൻ വീണ്ടുമേ! 2
അർത്ഥികൾ, ഞങ്ങൾ വിത്തേശനാം നിങ്കല്‍,
നിത്യരക്ഷക, ദേവ, സവിതാവേ: 3
നിന്ദനദ്വേഷമുക്തമായ് സ്തുത്യമാ–
കുന്ന തൃസ്വത്തു നിന്‍കയ്യിലുണ്ടല്ലോ! 4
നിന്റെ ഞങ്ങൾ ധനാഢ്യനാം നിൻ തുണ–
കൊണ്ടു കേറാവു, സംപത്തിൻ മൂർദ്ധാവില്‍! 5
ഇല്ല നിൻക്രോധമില്ല നിന്‍വിക്രമ,-
മില്ല കെല്പീ,പ്പറക്കും ഖഗങ്ങൾക്കും;
ഇല്ല നില്ലാതൊലിയ്ക്കും ജലത്തിനു,-
മില്ല കാറ്റിനു,മിത്ര ഗതിവേഗം! 6
പൂതവിര്യൻ വരുണനാം തമ്പുരാന്‍
മീതെ നിർത്തുന്നു, വാനില്‍ക്കതിര്‍കളെ;
മീതെ വേർ, തുമ്പു താഴെയുമാമവ
കേതുവായുള്ളില്‍ നില്ക്കാവു നമ്മളില്‍!7
ആ വരുണരാജാവല്ലോ, സൂര്യനു
വാർവഴി തീർത്തു, പോക്കുവരവിനായ്;
ആവതല്ലാത്തിടത്തു കാല്‍ വെയ്ക്ക ഞാൻ!
പോവുമാറാക, നെഞ്ചം പിളർപ്പോനും! 8
വൈദ്യർ ദേവ, നൂറായിരമുണ്ടു തേ;
വായ്ക്ക, നിൻകൃപയ്ക്കാഴവും വീതിയും:
അങ്ങകറ്റി വലയ്ക്ക നിര്യതിയെ;–
ബ്ഭംഗമേകുക ചെയ്ത പാപത്തിനും! 9
ദ്യോവില്‍ നില്ക്കുമിത്താരങ്ങൾ കാണാകും,
രാവിലെ;–ങ്ങോ ഗമിയ്ക്കുമഹസ്സിങ്കല്‍;
ഇല്ലിടിച്ചിൽ വരുണന്റെ ചെയ്തികൾ–
ക്ക,ല്ലിലെത്തുന്നു ചന്ദ്രനൊളി വീശി! 10
വാഴ്ത്തി വന്ദിച്ചിരക്കുന്നു ഞാനിതി;–
താത്തഹവ്യനായ് നേരുന്നു കർമ്മിയും:
ആസ്ഥയോടറികിങ്ങെ,ങ്ങൾതന്നുയിര്‍
കീർത്തനീയ, വരുണ, നീ കക്കൊലാ! 11
ചൊല്ലിനാരിതേ രാപ്പകലെന്നോടെ;–
ന്നുള്ളിൽനിന്നുമിതൊന്നേ വെളിപ്പെട്ടു:
ബദ്ധനായ് വിളിയ്ക്കുന്ന ശുനശ്ശേപൻ
മുക്തനാക, വരുണരാജാവിനാല്‍! 12
ദാരുവിന്‍ മൂന്നിടത്തായ് ത്തളയ്ക്കപ്പെ-
ട്ടാ,രെയങ്ങു വിളിച്ചാൻ ശുനശ്ശേപന്‍,
ആ വരുണനാം രാജാവറിവുറേറാ–
നാദിതേയനപീഡിതനിയ്യാളെ.
കല്പിച്ചുവിടുവിയ്ക്കുകവേണമേ:
കെല്‍പ്പൊടേ വെട്ടിനീക്കട്ടെ കെട്ടുകൾ! 13
ഞങ്ങൾ നീക്കുന്നു ദേവ, നിന്‍കോപത്തെ
മംഗളഹവിസ്സാലും, നമസ്സാലും:
ഇങ്ങു വാണപ്രിയഘ്ന, പ്രചേതസ്സേ,
ഞങ്ങള്‍തൻ പിഴ തീര്‍ക്കൂ വരുണ, നീ! 14
മീതെയും നടുവിങ്കലും താഴെയും
ജാതമിക്കെട്ടഴിയ്ക്കൂ വരുണ, നീ;
ആദിതേയ, പിമ്പെങ്ങൾ നിന്‍ചെയ്തിയില്‍–
ബ്ബാധ പററാതെ നിന്നിടാം, തെറ്റെന്ന്യേ! 15
കുറിപ്പുകൾ: സൂക്തം 24.

[1] ഒരു രാജാവിനാല്‍ നരമേധത്തിന്നു വിലയ്ക്കു വാങ്ങപ്പെട്ടവനും യൂപ(സ്തംഭ)ത്തില്‍ ബദ്ധനുമായ ശുനശ്ശേപര(ഫ)ന്റെ വിലാപം: ഞങ്ങൾ-ഞാന്‍. അമത്ത്യരില്‍–ദേവന്മാരില്‍വെച്ച് ആരുടെയാരുടെ പേര്‍ ഉച്ചരിയ്ക്കേണ്ടു? ഏതു ദേവനെ കീർത്തിച്ചാലായിരിയ്ക്കും എനിയ്ക്കു വിടുതി കിട്ടുക? തിരുമന്ന് = ശ്രീഭൂമി.

[2] അഗ്നിയെ സ്തുതിയ്ക്കാൻ പ്രജാപതി ഉപദേശിച്ചതിനാല്‍ ശുനശ്ശേപൻ അതു ചെയ്യുന്നു:

[3] അഗ്നി സവിതാവിനെ സ്തുതിപ്പാൻ നിർദ്ദേശിച്ചു. അതിനാല്‍ ശുനശ്ശേപന്‍ സവിതാവിനെ സ്തുതിയ്ക്കുന്നു. നിങ്കല്‍ അർത്ഥികൾ–അങ്ങയുടെ ധനത്തിന്‍െറ ഒരംശം തരിക എന്ന് അങ്ങയുടെ അടുക്കല്‍ യാചിയ്ക്കുന്നു.

[4] നിന്ദനദ്വേഷമുക്തമായ് സ്തുത്യമാകുന്ന–നിന്ദനത്തിന്നും ദ്വേഷത്തിന്നും വിഷയമായിട്ടില്ലായ്കയാല്‍ സ്തുതിയ്ക്കപ്പെട്ടുവരുന്ന.

[5] നിന്‍െറ ഞങ്ങൾ–അങ്ങയുടെ ആളുകളായ ഞങ്ങൾ.

[6] സവിതാവു വരുണനെ സ്തുതിപ്പാനുപദേശിച്ചു; ശുനശ്ശേപന്‍ അതു ചെയ്യുന്നു: നിന്‍ക്രോധമില്ല എന്നതുകൊണ്ട്, അങ്ങു ക്രോധിച്ചാല്‍, അതു താങ്ങാന്‍ കഴിവില്ലെന്നുകൂടി വ്യഞ്ജിയ്ക്കുന്നു.

[7] വാനില്‍–തന്റെ വാസസ്ഥാനമായ അന്തരിക്ഷത്തില്‍. മീതെ വേര്‍, തുമ്പു താഴെയും–ആ കതിരുകളുടെ (തേജസ്സിന്റെ) വേര്‍ (കീഴ്ഭാഗം) മീതെയും, തുമ്പ് (അഗ്രഭാഗം) താഴെയുമാണ്. കേതുവായ്–അടയാളമായി, പ്രാണനായി.

[8] വാര്‍വഴി = വിശാലമാർഗ്ഗം. പോക്കുവരവ്–അസ്തമയോദയങ്ങൾ. ഞാന്‍ ആവതല്ലാത്തിടത്തു കാൽ വെയ്ക്ക–ഞാൻ ബന്ധനമുക്തനായി അഗമ്യപ്രദേശത്തൂടെയെങ്കിലും നടന്നുപോകുമാറാകട്ടെ. എന്റെ നെഞ്ചം പിളര്‍പ്പോനും (വേദനപ്പിയ്ക്കുന്ന ശത്രുവും) പോവുമാറാക (വിട്ടുപോകട്ടെ). ഇതിന്നു വരുണന്‍ അനുഗ്രഹിക്കട്ടെ.

[9] വൈദ്യര്‍–ബന്ധനം വിടുർത്താന്‍ ത്രാണിയുള്ള വൈദ്യന്മാര്‍. വായ്ക്ക–അങ്ങയ്ക്ക് എങ്കില്‍ അഗാധവിശാലമായ അനുഗ്രഹബുദ്ധി ഉണ്ടാകട്ടെ. നിര്യതിയെ (പാപദേവതയെ) ദൂരീകരിച്ചു കഷ്ടപ്പെടുത്തിയാലും. ഭംഗം = നാശം.

[10] അഹസ്സ് = പകൽ. ഇതൊക്കെ വരുണന്റെ ആജ്ഞയാലാണ്. എത്തുന്നു–ഉദിച്ചുപൊങ്ങുന്നു.

[11] ഇത്–ഉത്തരാർദ്ധത്തില്‍ പറയുന്നത്. ആത്തഹവ്യൻ–അങ്ങയ്ക്കായി ഹവിസ്സെടുത്തവൻ. കർമ്മി–യജമാനൻ. ആസ്ഥയോടും–അനാദരിയ്ക്കാതെ.അറിക–ഞങ്ങളുടെ അപേക്ഷ മനസ്സിലാക്കുക. ഉയിര്‍ കക്കൊലാ-എങ്ങളെ (എന്നെ) മൃത്യുവില്‍നിന്നു രക്ഷിച്ചാലും.

[12] ചൊല്ലിനാര്‍–അഭിജ്ഞര്‍ പറഞ്ഞുതന്നു. ഇതേ–വരുണസേവനം തന്നെ. വിളിയ്ക്കുന്ന–വരുണനോടു പ്രാർത്ഥിയ്ക്കുന്ന. മുക്തനാക = മോചിപ്പിയ്ക്കപ്പെടട്ടെ.

[13] ദാരു = മരം, യൂപം. മൂന്നിടത്തായ്–മൂന്നു കൊതകളില്‍. തളയ്ക്കപ്പെട്ട്–പിടിച്ചുകെട്ടപ്പെട്ട്. അങ്ങു–അവിടെനിന്ന്. ആദിതേയ = അദിതിയുടെ പുത്രൻ. അപീഡിതന്‍–ശത്രുക്കളാല്‍ ഉപദ്രവിക്കപ്പെട്ടിട്ടില്ലാത്തവൻ. ഇയ്യാളെ–ശുനശ്ശേപനെ.

[14] അപ്രിയഘ്ന–അനിഷ്ടനാശന. പ്രചേതസ്സേ = മികച്ച ജ്ഞാനമുള്ളവനേ; വരുണപര്യായമാണ്, പ്രചേതസ്സ്. പിഴ–പാപം.

[15] മീതെ = ശിരസ്സില്‍. നടു = അര. താഴെ–കാലുകളില്‍. ജാതം = സംഭവിച്ച. പിമ്പ്–മോചനാനന്തരം, മേലില്‍. നിന്‍ചെയ്തിയിൽ (അങ്ങയുടെ കർമ്മത്തില്‍) നിന്നിടാം (നിന്നുകൊള്ളാം). എന്നാല്‍ ബാധ (ഉപദ്രവം) പററില്ലല്ലോ. തെററന്യേ–പിഴ (പാപം) ചെയ്യാതെ.

സൂക്തം 25.

ശുനശ്ശേപൻ ഋഷി; ഗായത്രി ഛന്ദസ്സ്; വരുണന്‍ ദേവത.

ദേവ, വരുണ, പ്രജകളെന്നപോലെ ഞങ്ങളും അങ്ങയുടെ വല്ല കർമ്മത്തെയും പ്രതിദിനം തകരാറിലാക്കിയിരിയ്ക്കാം! 1
അനാദരരെ ഹനിയ്ക്കുന്ന ഭവാൻ ഞങ്ങളെ കൊല്ലാനൊരുങ്ങരുത്; ചുണച്ചരിശപ്പെടരുത് ! 2
വരുണ, ഞങ്ങൾ സുഖത്തിന്നായി അങ്ങയുടെ മനസ്സിനെ, തേരാളി തളർന്ന കുതിരയെ എന്നപോലെ, വാക്കുകൾ കൊണ്ടു വശപ്പെടുത്തുന്നു! 3
എന്‍െറ അരിശമില്ലാത്ത നിനവുകൾ വിലയേറിയ ജീവനത്തിലെയ്ക്കു, പക്ഷികൾ കൂട്ടിലെയ്ക്കെന്നപോലെ പിൻതിരിയാതെ പറക്കുന്നു! 4
ഞങ്ങൾ സുഖത്തിന്നായി, ബലവാനും നേതാവും ബഹുദ്രഷ്ടാവുമായ വരുണനെ എപ്പോൾ വരുത്തും! 5
കർമ്മിയുടെ ദാനത്തില്‍ താല്‍പര്യമുള്ള ഇരുവരും പതിവുപോലെ അതുതന്നെ ഭുജിച്ചുപോന്നു; അമാന്തിയ്ക്കാറില്ല. 6
അവിടെയ്ക്കറിയാമല്ലോ, ആകാശത്തൂടേ പറക്കുന്ന പക്ഷികളുടെ പോക്ക്; തോണിയുടേതും ആ സമുദ്രവാസിയ്ക്കറിയാം; 7
പന്തിരണ്ടു മാസങ്ങളെയും, അപ്പോളപ്പോളുണ്ടാകുന്നവയെയും ആ ധൃതവ്രതൻ അറിയുന്നു; അധിമാസം വരുന്നതും അറിയുന്നു; 8
പരപ്പും പെരുമയും അഴകുമൊത്തതായ വായുവിന്റെ മാർഗ്ഗം അവിടുന്നറിയുന്നു; മുകളില്‍ വസിയ്ക്കുന്നരെയും അറിയുന്നു! 9
ധൃതവ്രതനും ശുഭകർമ്മാവുമായ വരുണന്‍ ദേവപ്രജകളില്‍ സാമ്രാജ്യത്തിന്നായി എഴുന്നള്ളിയിരുന്നു. 10
അദ്ദേഹം ചെയ്തവയും ചെയ്യാന്‍ പോകുന്നവയുമായ അദ്ഭുതങ്ങളെല്ലാം ബുദ്ധിമാന്‍ നേരേ കാണുന്നുണ്ട്. 11
ആ സുമതിയായ അദിതിപുത്രൻ ഞങ്ങളെ എല്ലാ നാളുകളിലും സന്മാർഗ്ഗത്തില്‍ നടത്തട്ടെ; ഞങ്ങൾക്ക് ആയുസ്സും വളർത്തട്ടെ! 12
വരുണന്‍ ചുററും ഒളിവീശുന്ന പൊന്നിൻചട്ടയിട്ടു മുഴുപ്പുററ തിരുമൈ മറയ്ക്കുന്നു. 13
ഹിംസൈഷികൾ ആ ദേവനെ ഹിംസിയ്ക്കില്ല; ജനദ്രോഹികൾ ദ്രോഹിയ്ക്കില്ല; പാപങ്ങൾ സ്പർശിയ്ക്കില്ല! 14
അദ്ദേഹം സർവത്ര മനുഷ്യർക്കു് തികഞ്ഞ ഭക്ഷണം നല്കി; ഞങ്ങളുടെ വയറുകൾക്കും. 15
എന്‍െറ നിനവുകൾ ആ ബഹുദർശനീയന്റെ നേർക്കു, ഗോക്കൾ തൊഴുത്തിലെയ്ക്കെന്നപോലെ പിന്തിരിയാതെ നടക്കുന്നു. 16
എന്റെ കാര്യത്തിന്ന് ഒരുക്കിയ അരുമത്തേൻ ഹോതാവിനെപ്പോലെ അങ്ങും ആസ്വദിയ്ക്കുമല്ലോ; അതിന്നുശേഷം, നമുക്കിരുവർക്കും തമ്മില്‍ സംസാരിയ്ക്കാം! 17
വിശ്വദർശനീയനെ ഞാൻ കണ്ടു; നിലത്തു പള്ളിത്തേരും ഞാന്‍ നേരേ കണ്ടു. എന്റെ ഈ വാക്കുകൾ അവിടുന്നു സ്വീകരിച്ചിരിയ്ക്കുന്നു! 18
വരുണ, എന്റെ ഈ വിളി കേൾക്കുക; ഇന്നു സുഖിപ്പിയ്ക്കുകയും ചെയ്യുക. രക്ഷയ്ക്കായി ഞാന്‍ അങ്ങയുടെ നേർക്കു ശബ്ദിയ്ക്കുന്നു. 19
ഹേ മേധാവിന്‍, അങ്ങു ദ്യോവിലും ഭൂവിലും–ലോകത്തിലെങ്ങും–പരിശോഭിയ്ക്കുന്നു. അതിനാല്‍, ക്ഷേമം വരുത്താമെന്നേല്ക്കുക! 20
ജീവിപ്പാന്‍ ഞങ്ങളുടെ മുകളിലെ കയര്‍ വിടുവിയ്ക്കുക; നടുവിലേതും താഴത്തേതും അഴിച്ചുകളയുക! 21
കുറിപ്പുകൾ: സൂക്തം 25.

[1] പ്രജകൾ–മററാളുകൾ.

[4] അരിശമിലാത്ത–പ്രശാന്തങ്ങളായ.

[5] ബഹുദ്രഷ്ടാവ് = വളരെ വസ്തുക്കളെ കണ്ടറിഞ്ഞവന്‍.

[6] ഇരുവരും–വരുണനും മിത്രനും. അതുതന്നെ–ഞങ്ങൾ അർപ്പിച്ച ഹവിസ്സുതന്നെ.

[7] അവിടെയ്ക്ക്–വരുണന്ന്. തോണിയുടേതും–തോണിയുടെ ഗതിയും. അദ്ദേഹം എന്നെ ബന്ധമുക്തനാക്കട്ടെ!

[10] സാമ്രാജ്യത്തിന്നായി–കോയ്മ സ്ഥാപിപ്പാന്‍വേണ്ടി.

[16] ബഹുദർശനീയൻ = വളരെപ്പേരാല്‍ കാണപ്പെടേണ്ടുന്നവൻ; സുന്ദരാകാരന്‍.

[17] അരുമത്തേൻ–പ്രിയപ്പെട്ട മധുരഹവിസ്സ്.

[18] വിശ്വദർശനീയനെ–സുന്ദരാകാരനായ വരുണനെ. വാക്കുകൾ–സ്തുതികൾ.

[19] ശബ്ദിയ്ക്കുന്നു–സ്തുതികളെ അയയ്ക്കുന്നു.

[20] ക്ഷേമം–എന്നെ രക്ഷിയ്ക്കാമെന്നു മറുപടി തരിക.

[21] ജീവിപ്പാൻ–ഞാന്‍ മരിയ്ക്കാതിരിപ്പാൻ. ഞങ്ങളുടെ–എന്റെ.

സൂക്തം 26.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; അഗ്നി ദേവത.

യജ്ഞാർഹ, അന്നരക്ഷക, അങ്ങു വസ്ത്രങ്ങളുടുക്കുക; എന്നിട്ടു, ഞങ്ങളുടെ ഈ യാഗം നിറവേറ്റുക. 1
അഗ്നേ, എന്നും അതിയുവാവേ, വരേണ്യനും തേജസ്വിയുമായ ഭവാന്‍ ഞങ്ങളുടെ ഹോതാവായിട്ടു, തിളങ്ങുന്ന സ്തുതി കേട്ടുകൊണ്ടിരുന്നാലും!2
വരേണ്യനായ ഭവാൻ അച്ഛന്‍; ഞാൻ മകന്‍. ബന്ധു ബന്ധുവിനെയും, സഖാവു സഖാവിനെയും സർവഥാ പ്രീതിപ്പെടുത്തുമല്ലോ! 3
ഹിംസകരെ വിഴുങ്ങുന്ന വരുണനും മിത്രനും അര്യമാവും ഞങ്ങളുടെ യജ്ഞത്തിൽ, മനുവിന്റേതിലെന്നപോലെ വന്നണയട്ടെ! 4
പൂർവക, ഹോതാവേ, ഇതിന്നും സ്നേഹത്തിന്നുമായി ഭവാന്‍ പ്രസാദിച്ചാലും; ഞങ്ങളുടെ ഈ വാക്കുകൾ കേൾക്കുകയും ചെയ്യാലും! 5
ഞങ്ങൾ മറേറാരോ ദേവന്നാണ്, എന്നെന്നും സവിസ്തരമായ യജ്ഞം ചെയ്യുന്നതെങ്കിലും, ആ ഹവിസ്സു ഭവാങ്കൽത്തന്നെയാണല്ലോ, ഹോമിയ്ക്കപ്പെടുന്നത്! 6
പ്രജാപാലകനും ഹൃഷ്ടനും വരേണ്യനുമായ ഹോതാവു ഞങ്ങൾക്കു പ്രിയനായിവരട്ടെ; ഞങ്ങൾ അഗ്നിയ്ക്കും പ്രിയരാകട്ടെ! 7
ശോഭനാഗ്നിയുക്തരായ തേജസ്വികളാണല്ലോ, ഞങ്ങളുടെ ഹവിസ്സെടുത്തിരിയ്ക്കുന്നത്; അതിനാല്‍ ഞങ്ങൾ ശോഭനാഗ്നിയുക്തരായി പ്രാർത്ഥിയ്ക്കുന്നു. 8
മരണമില്ലാത്തവനേ, ഒടുവില്‍ മർത്ത്യരായ ഞങ്ങളും അങ്ങും–ഇരുകൂട്ടരും–പരസ്പരം പ്രശംസിയ്ക്കുമാറാകട്ടെ! 9
ബലത്തിന്റെ മകനായ അഗ്നേ, എല്ലാ അഗ്നികളോടുംകൂടി ഈ യജ്ഞത്തിലും ഈ സ്തുതിയിലും ചേര്‍ന്ന്, അന്നം തന്നരുളിയാലും. 10
കുറിപ്പുകൾ: സൂക്തം 26.

[1] അഗ്നിയെ സ്തുതിപ്പാനാണ്, വരുണന്‍ നിർദ്ദേശിച്ചത്. അതുനിമിത്തം ശുനശ്ശേപന്‍ വീണ്ടും അഗ്നിയെ സ്തുതിയ്ക്കുന്നു: വസ്ത്രങ്ങൾ–തേജസ്സ്. പ്രജ്വലിയ്ക്കുക എന്നത്ഥം.

[4] ഹിംസകര്‍ = ദ്രോഹികൾ. വിഴുങ്ങുന്ന–കൊന്നൊടുക്കുന്ന. മനുവിന്റേതില്‍–മനുവിന്റെ യാഗത്തില്‍. വന്നണയട്ടെ–അതിന്ന് അങ്ങ് ആ സ്നേഹിതന്മാരെ പ്രേരിപ്പിച്ചാലും!

[5] പൂർവക–ഞങ്ങൾ മുതലായവർക്കൊക്കെ മുമ്പേ ജനിച്ചവനേ. ഇതിന്നും സ്നേഹത്തിന്നുമായി–ഈ യാഗം നിറവേററാനും ഞങ്ങളെ സ്സേഹിപ്പാനു(അനുഗ്രഹിപ്പാനു)മായി. വാക്കുകൾ–സ്തുതികൾ.

[6] അന്യദേവതാവിഷയമായ യാഗവും അങ്ങയ്ക്കുള്ളതുതന്നെ.

[7] ഹോതാവ് = അഗ്നി.

[8] തേജസ്വികൾ–ഋത്വിക്കുകൾ.

[9] ഒടുവില്‍–യാഗാവസാനത്തില്‍. മര്‍ത്ത്യര്‍ = മരണമുള്ളവര്‍. പരസ്പരം–‘അനുഷ്ഠാനം നന്നായി‘ എന്ന് അഗ്നി; ‘ഞങ്ങൾ അനുഗൃഹീതരായി‘ എന്നു ഞങ്ങൾ. ഇങ്ങിനെ അന്യോന്യം കൊണ്ടാടുമാറാകട്ടെ.

[10] അഗ്നികൾ–ആഹവനീയാദികൾ. ഈ–ഞങ്ങളുടെ. ചേർന്ന്–സ്വീകരിച്ച്.

സൂക്തം 27.

ശുനശ്ശേപൻ ഋഷി; ഗായത്രിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നിയും വിശ്വദേവന്മാരും ദേവതകൾ.

അഗ്നേ, യജ്ഞസമ്രാട്ടായ നിന്തിരുവടിയെ ഞങ്ങൾ വാല്‍ തഴച്ച കുതിരയെ എന്നപോലെ വണങ്ങി വന്ദിയ്ക്കുന്നു. 1
ആ പരന്ന നടപ്പൊത്ത ബലപുത്രൻ നമുക്കു സുമുഖനായിബ്ഭവിയ്ക്കട്ടെ; നമ്മളില്‍ കോരിച്ചൊരിയട്ടെ! 2
എങ്ങും നടക്കുന്ന അവിടുന്നു ദൂരത്തും ചാരത്തും ഉപദ്രവിയ്ക്കാൻ നോക്കുന്ന മനുഷ്യനില്‍നിന്നു ഞങ്ങളെ സദാ രക്ഷിച്ചാലും! 3
അഗ്നേ, ഞങ്ങളുടെ ഈ ഹവിർദ്ദാനവും അതിനൂതനമായ ഗായത്രവും ഭവാന്‍ ദേവകളില്‍ വർണ്ണിച്ചുപറയണം! 4
അങ്ങു ഞങ്ങളെ മുകളിലും നടുവിലുമുളള അന്നങ്ങളിലെത്തിയ്ക്കുക; അടുത്തതിന്റെ ധനവും തന്നരുളുക! 5
ഹേ ചിത്രഭാനോ. അങ്ങു നദീസമീപത്തു തിരകളെ എന്നപോലെ, ധനങ്ങളെ വേർതിരിയ്ക്കുന്നു; ഹവിർദ്ദാതാവിന്നു തല്‍ക്ഷണം വർഷിച്ചുംകൊടുക്കുന്നു! 6
അഗ്നേ, അങ്ങു യാതൊരുവനെ സമരങ്ങളില്‍ സംരക്ഷിയ്ക്കുന്നു; യാതൊരുവനെ യുദ്ധങ്ങളില്‍ പ്രേരിപ്പിയ്ക്കുന്നു; ആ മനുഷ്യന്‍ എന്നെന്നും അന്നങ്ങളെ നിയന്ത്രിയ്ക്കും! 7
ശത്രുക്കളെ തോല്പിയ്ക്കുന്നവനേ, ഇവനെ ഒരുത്തനും ആക്രമിയ്ക്കുകില്ല: ഇവന്നു, കേൾക്കത്തക്ക കരുത്തുണ്ടാവും! 8
സർവമനുഷ്യാന്വിതനായ അവിടുന്ന് അശ്വങ്ങളെക്കൊണ്ടു യുദ്ധം കടത്തിവിടട്ടെ; മേധാവികളോടുകൂടിയ അവിടുന്നു ഫലം കല്പിച്ചുനല്കട്ടെ: 9
സ്തുതികൊണ്ടുണർത്തപ്പെടുന്നവനേ, അങ്ങു മനുഷ്യന്നു മനുഷ്യന്നു യജ്ഞം നിറവേറാന്‍, രുദ്രനെക്കുറിച്ചു സമീചീനമായ സ്തോമം ചൊല്ലിയാലും! 10
മഹാനും അപ്രമേയനും ധൂമധ്വജനും ഭൂരിതേജസ്സുമായ അവിടുന്നു നമ്മെ കർമ്മത്തിന്നും അന്നത്തിന്നും പ്രോത്സാഹിപ്പിയ്ക്കട്ടെ! 11
ആ പ്രജാപാലകനും ദേവദൂതനും തിളക്കമേറിയവനുമായ അഗ്നി, ഒരു ധനികനെന്നപോലെ നമ്മുടെ ഉക്ഥം ശ്രവിച്ചരുളട്ടെ! 12
ഉയർന്നവർക്കു നമസ്കാരം; താന്നവർക്കു നമസ്കാരം; യുവാക്കൾക്കു നമസ്കാരം; വൃദ്ധന്മാർക്കു നമസ്കാരം! കഴിവുണ്ടെങ്കില്‍ ഞങ്ങൾ ദേവയജനം അനുഷ്ഠിക്കും. ദേവകളേ, ഞാൻ ജ്യേഷ്ഠനെ സ്തുതിയ്ക്കുന്നതു മുറിയരുതേ! 13
കുറിപ്പുകൾ: സൂക്തം 27.

[1] കുതിര വാലുകൊണ്ട് ഈച്ചകളെയും മറ്റുമെന്നപോലെ, അങ്ങു ജ്വാലകൾകൊണ്ടു ഞങ്ങളുടെ വിരോധികളെ ആട്ടിപ്പായിയ്ക്കുന്നു.

[2] പരന്ന നടപ്പൊത്ത = വിശാലഗതിയായ. ബലപുത്രൻ–അഗ്നി. കോരിച്ചൊയൊരിയട്ടെ–അഭീഷ്ടങ്ങൾ വർഷിയ്ക്കട്ടെ.

[3] എങ്ങും നടക്കുന്ന–സർവവ്യാപിയായ.

[4]ഗായത്രം–ഗായത്രീച്ഛന്ദസ്സിലുള്ള സ്തുതി.

[5] മുകൾ–സ്വർഗ്ഗലോകം. നടു–അന്തരിക്ഷലോകം. അടുത്തത്–ഭൂലോകം. അന്നങ്ങളിലെത്തിയ്ക്കുക–അന്നങ്ങൾ ഞങ്ങൾക്കു കൊണ്ടുവന്നു തരിക.

[6] തിരകളെ എന്നപോലെ–ആളുകൾ തിരകളെ തോടും മറ്റുമാക്കി വേർതിരിയ്ക്കുന്നതുപോലെ. ഹവാർദ്ദാതാവ്–യജമാനൻ. വർഷിച്ചുംകൊടുക്കുന്നു–ധനങ്ങളെ കോരിച്ചൊരിഞ്ഞുകൊടുക്കുകയും ചെയ്യുന്നു. തല്‍ക്ഷണം–കർമ്മാനുഷ്ഠാനാവസാനത്തില്‍ത്തന്നെ.

[7] അന്നങ്ങൾ ആ മനുഷ്യന്റെ വരുതിയിലാകും.

[8] ഇവനെ–മുകളില്‍ പറയപ്പെട്ട മനുഷ്യനെ. കേൾക്കത്തക്ക–വിശ്രുതമായ.

[9] അവിടുന്ന്–അഗ്നി. അശ്വങ്ങളെക്കൊണ്ട്–ഞങ്ങൾക്കു കുതിരകളെത്തന്ന്. യുദ്ധം കടത്തിവിടട്ടെ–ജയിപ്പിയ്ക്കട്ടെ. മേധാവികളോടുകൂടിയ–ഋത്വിക്കുകളാൽ ആരാധിതനായ.

[12] ധനികനെന്നപോലെ–ഒരു പണക്കാരൻ വൈതാളികരുടെ സ്തുതി കേൾക്കുന്നതുപോലെ. ഉക്ഥം–ഒരു തരം സ്തോത്രം.

[13] അഗ്നിയാൽ പ്രേരിതനായ ശുനശ്ശേപൻ വിശ്വദേവകളെ സ്തുതിയ്ക്കുന്നു: ജ്യേഷ്ഠന്‍–മൂപ്പേറിയ ദേവൻ. മുറിയരുതേ–അവിച്ഛിന്നമായി നടക്കട്ടെ.

സൂക്തം 28.

ശുനശ്ശേപൻ ഋഷി; അനുഷ്ടുപ്പും, ഗായത്രിയും ഛന്ദസ്സ്; ഇന്ദ്രനും,ഉരലും,ഉലയ്ക്കയും, കാളത്തോലും ദേവതകൾ.

ഇന്ദ്ര, യാതൊന്നിൽ അടിപരന്ന ഉയർന്ന കല്ല് അഭിഷവത്തിന്നുണ്ടോ ആ കർമ്മത്തിൽ, ഉരലിലിടിച്ചുപിഴിഞ്ഞതു തനതായിക്കരുതി അങ്ങു നുകർന്നുകൊണ്ടാലും! 1
ഇന്ദ്ര യാതൊന്നില്‍ നിതംബങ്ങൾക്കൊത്ത രണ്ടരിപ്പകൾ ഒരുക്കിവെച്ചിട്ടുണ്ടോ ആ കർമ്മത്തിൽ, ഉരലിലിടിച്ചുപിഴിഞ്ഞതു തനനായിക്കരുതി അങ്ങു നുകർന്നുകൊണ്ടാലും! 2
ഇന്ദ്ര, യാതൊന്നില്‍ സ്ത്രീ പുറത്തുപോകലും അകത്തുവരലും അഭ്യസിയ്ക്കുന്നുവോ ആ കർമ്മത്തില്‍, ഉരലിലിടിച്ചുപിഴിഞ്ഞതു തനതായിക്കരുതി അങ്ങു നുകർന്നുകൊണ്ടാലും! 3
ഇന്ദ്ര, യാതൊന്നില്‍ കടിഞ്ഞാണുകളിടാനെന്നപോലെ കടകോല്‍ കെട്ടിയിട്ടുണ്ടോ ആ കർമ്മത്തില്‍, ഉരലിലിടിച്ചുപിഴിഞ്ഞതു തനതായിക്കരുതി അങ്ങു നുകർന്നുകൊണ്ടാലും! 4
ഉരലേ, നീ ഓരോ വീട്ടിലും വെയ്ക്കപ്പെടുന്നുണ്ട്; എന്നാല്‍, ഇവിടെ വിജയികളുടെ പെരുംപറപോലെ ശബ്ദം മുഴക്കുക! 5
മരമേ, നിന്‍െറ മുമ്പില്‍ത്തന്നെ കാറ്റു വിശേഷാല്‍ വീശുന്നുണ്ടല്ലോ; ഇനി ഉരലേ, ഇന്ദ്രന്നു കുടിപ്പാൻ സോമനീര്‍ ഉണ്ടാക്കുക! 6
യജ്ഞസാധനങ്ങളും തുലോം അന്നപ്രദങ്ങമളുമായ അവ രണ്ടും, തീറ്റ തിന്നുന്ന ഇന്ദ്രാശ്വങ്ങൾപോലെ ഉച്ചത്തില്‍ ഒച്ചയിട്ടുതിമർക്കുന്നു!7
ഇരുമരങ്ങളേ, നിങ്ങൾ ഇവിടെ ദർശനീയരായ സോതാക്കളോടുകൂടി ദർശനീയരായിച്ചമഞ്ഞ്, ഇന്ദ്രന്നായി ഞങ്ങളുടെ തേനൊത്തസോമം ഇടിച്ചുപിഴിയുവിൻ! 8
അരിപ്പകളിലെ ചണ്ടി വണ്ടിമേലിടുക, പിഴിഞ്ഞതു പവിത്രത്തിന്മേലൊഴിയ്ക്കുക; ബാക്കി കാളത്തോലിലാക്കിവെയ്ക്കുക. 9
കുറിപ്പുകൾ: സൂക്തം 28.

[1] പിഴിഞ്ഞതു–സോമരസം. അഭിഷവം = ഇടിച്ചുപിഴിയല്‍.

[3] സ്ത്രീ–പത്നി. പുറത്തു–യാഗശാലയില്‍നിന്ന്. അഭ്യസിയ്ക്കുന്നു–തുടരെത്തുടരെ ചെയ്യുന്നു.

[4] കുതിരയ്ക്കു കടിഞ്ഞാണുകളിടാനെന്നപോലെ, കയറുകൾകൊണ്ടു കടകോല്‍ കെട്ടിയിട്ടുണ്ടോ.

[5] ഇവിടെ–ഈ വൈദികകർമ്മത്തില്‍. വിജയികൾ–യുദ്ധത്തില്‍ ജയിച്ചവര്‍. ശബ്ദം–ഉലയ്ക്കകൊണ്ടടിയ്ക്കുമ്പോഴത്തെ ഒച്ച.

[6] കാറ്റ്–ഉലയ്ക്കുകൊണ്ടിടിയ്ക്കെ പുറപ്പെടുന്ന കാറ്റ്.

[7] അവ–ഉരലും ഉലയ്ക്കയും. തീററ തിന്നുന്ന–മുതിരയും മറ്റും കടിച്ചു തിന്നുന്ന. ഇന്ദ്രാശ്വങ്ങൾ–ഇന്ദ്രന്റെ ഹരികളെന്ന രണ്ടു കുതിരകൾ.

[8] ഇരുമരങ്ങളേ–ഉലൂഖലമുസലങ്ങളേ. സോതാക്കൾ–പിഴിയുന്ന ഉപകരണങ്ങൾ.

സൂക്തം 29.

ശുനശ്ശേപൻ ഋഷി; പംക്തി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

സത്യവാനും സോമപായിയുമായ ഇന്ദ്ര, ഞങ്ങൾ കൊള്ളരുതാത്തവരായിരിയ്ക്കാം. എന്നാലും, സമ്പത്തേറിയവനേ, നിന്തിരുവടി ഞങ്ങളെ ആയിരമായിരം നല്ല ഗവാശ്വങ്ങളെക്കൊണ്ടു നീളെ പ്രശസ്തിപ്പെടുത്തിയാലും! 1
ഹേ ശക്തിമന്‍, നല്ല അണക്കടകളുള്ളവനേ, അന്നപാലക, അങ്ങ് ഒരനുഗ്രഹശീലനാണല്ലോ: സമ്യവനേ, നിന്തിരുവടി ഞങ്ങളെ ആയിരമായിരം നല്ല ഗവാശ്വങ്ങളെക്കൊണ്ടു നീളെ പ്രശസ്തിപ്പെടുത്തിയാലും!2
ഇന്ദ്ര, മിഥൂദൃശകളെ ഉറക്കുക: അവരിരുവരും മതിമറന്നുറങ്ങട്ടെ! സമ്പത്തേറിയവനേ, നിന്തിരുവടി ഞങ്ങളെ ആയിരമായിരം നല്ല ഗവാശ്വങ്ങളെക്കൊണ്ടു നീളെ പ്രശസ്തിപ്പെടുത്തിയാലും! 3
ശൂര, ഇന്ദ്ര, ആ കൊടാത്തവർ ഉറങ്ങട്ടെ; കൊടുക്കുന്നവർ ഉണർന്നിരിയ്ക്കട്ടെ! സമ്പത്തേറിയവനേ, നിന്തിരുവടി ഞങ്ങളെ ആയിരമായിരം നല്ല ഗവാശ്വങ്ങളെക്കൊണ്ടു നീളെ പ്രശസ്തിപ്പെടുത്തിയാലും! 4
ഇന്ദ്ര, ഇങ്ങനെ പൊല്ലാപ്പു ചിലയ്ക്കുന്ന കഴുതയെ കൊന്നുകളയുക! ഇന്ദ്ര, സമ്പത്തേറിയവനേ, നിന്തിരുവടി ഞങ്ങളെ ആയിരമായിരം നല്ല ഗവാശ്വങ്ങളെക്കൊണ്ടു നീളെ പ്രശസ്തിപ്പെടുത്തിയാലും! 5
ഇന്ദ്ര, ചുഴലിക്കാററു കാട്ടില്‍നിന്നുകൂടി ഏറെ ദൂരത്തു പോകട്ടെ! സമ്പത്തേറിയ നിന്തിരുവടി ഞങ്ങളെ ആയിരമായിരം നല്ല ഗവാശ്വങ്ങളെക്കൊണ്ടു നീളെ പ്രശസ്തിപ്പെടുത്തിയാലും! 6
ഇന്ദ്ര, പഴിക്കാരെയൊക്കെ തുലയ്ക്കുക; ദ്രോഹിയെ മർദ്ദിയ്ക്കുക; സമ്പത്തേറിയവനേ, നിന്തിരുവടി ഞങ്ങളെ ആയിരമായിരം നല്ല ഗവാശ്വങ്ങളെക്കൊണ്ടു നീളെ പ്രശസ്തിപ്പെടുത്തിയാലും!. 7
കുറിപ്പുകൾ: സൂക്തം 29.

വിശ്വദേവകളാല്‍ പ്രേരിതനായ ശുനശ്ശേപൻ ഇന്ദ്രനെ സ്തുതിയ്ക്കുന്നു:

[1] ഗവാശ്വങ്ങളെക്കൊണ്ടു–പശുക്കളെയും കുതിരകളെയും തന്ന്.

[3] മിഥൂദൃശകൾ = ഒപ്പം നടക്കുന്ന രണ്ടു യമദൂതികൾ. മതിമറന്ന്–ഞങ്ങളെ മരിപ്പിയ്ക്കുക എന്ന ഉദ്ദേശം വിസ്മരിച്ച്.

[4] ആ കൊടാത്തവർ–ഞങ്ങൾക്കു നേരിട്ടു പരിചയമില്ലാത്ത അദാതാക്കൾ, ശത്രുക്കൾ. കൊടുക്കുന്നവർ–ബന്ധുക്കൾ.

[5] കഴുതയെ–ശത്രുവിനെ.

സൂക്തം 30.

ശുനശ്ശേപൻ ഋഷി; ഗായത്രിയും പാദനിചൃത്തും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ ഇന്ദ്രനും, അശ്വിനികളും, ഉഷസ്സും ദേവതകൾ. (അന്നനട)

ഇര തേടും ഞങ്ങളയി നിങ്ങളുടെ
പെരിയൊരു ശതക്രതുവാമിന്ദ്രനെ
നിറച്ചുകൊളളുന്നൂ കുളിർസോമനീരാ–
ലൊ,രു കുണ്ടുകിണറിനെയെന്നപോലെ. 1
പരിശുദ്ധരസമൊരുനൂറോ, കാച്ചു-
മരുന്നിട്ട രസമൊരായിരംതാനോ
തിരുവടിയിങ്കലണഞ്ഞിടുമല്ലോ,
ശരിയ്ക്കൊ,രു കുഴിനിലത്തെന്നപോലെ. 2
ഇതക്കെല്പന്നു മത്തുളവാക്കിപ്പര–
ക്കുമേ തൃക്കുക്ഷിയിലു,ദുധിയിൽപ്പോലേ. 3
തിരുമേനി സദാ സദാ യാതൊന്നിങ്കല്‍,–
പ്പിറാവു ഗർഭിണിപ്പിടയിങ്കല്‍പ്പോലെ
എഴുന്നളളു,മതിങ്ങിതാ; ഞങ്ങളുടെ
മൊഴി ഭവാന്‍ കേൾപ്പത,തിനാല്‍ത്താനല്ലോ! 4
‘ധനപതേ, വീര, വചോവാഹ’ എന്നു
നുതനാം നിന്‍ ലക്ഷ്മി പ്രിയസത്യയാക! 5
ഉയർന്നുനില്ക്കുകീ,യടരിലെങ്ങളെ–
പ്പരിപാലിപ്പാനായ് ശ്ശതക്രതോ, ഭവാൻ;
ഇതരമാകിയ വിഷയമൊക്കെ നാ–
മിരുവരും കൂടിയിരുന്നാലോചിയ്ക്കാം! 6
തുടങ്ങലില്‍ത്തുടങ്ങലില്‍,പ്പടയിങ്കല്‍–
പ്പടയിങ്കലൊ,രു പരിരക്ഷയ്ക്കായി
വിളിയ്ക്കുക ചങ്ങാതികളുടെ മട്ടിൽ,–
ബ്ബലിഷ്ഠനാമിന്ദ്രൻതിരുവടിയെ നാം:7
ശരിയ്ക്കെത്തും, നമ്മളുടെ വിളി കേട്ടാ–
ലൊരായിരം രക്ഷയൊടുമിരയൊടും! 8
പുരാതനമായ പുരത്തിങ്കല്‍ന്നിന്നു
പെരുതിടങ്ങളിലെഴുന്നള്ളുവോനെ
ക്രമാനുസാരേണ വിളിപ്പതുണ്ടു ഞാന്‍,
മമ താതന്‍ പണ്ടു വിളിച്ചതുപോലെ. 9
പുരുഹൂത, വിശ്വവരണീയ, സഖേ,
ശരണദാതാവേ, സ്തുതികാരന്മാർക്കായ്
ഇരക്കുന്നു ഞങ്ങൾ ഭവാനൊടു: വജ്ര–
ധര, സഖേ, സോമരസം കുടിപ്പോനേ,
തരിക, സോമപര്‍ സഖാക്കളെങ്ങൾക്കു
പെരിയ മൂക്കുള്ള പശുപ്പരിഷയെ! 10–11
വരികെങ്ങൾക്കഭിമതസിദ്ധി; കല്പി-
ച്ചരുൾകതു വജ്രിൻ, സഖേ, സോമപായിൻ! 12
സമപ്രീതനിന്ദ്രൻ തരട്ടെ, ചോറുള്ള
നമുക്കിമ്പമേറ്റും ബലിഷ്ഠഗോക്കളെ! 13
ഒരു ഭവത്സമന്‍ സ്വയം വന്നു ധൃഷ്ണോ,
പരിപൂജിതനായ് സ്തുതികാരന്മാരില്‍
ശരിയ്ക്കണയ്ക്കട്ടേ തദീയാഭീപ്സിത,–
മുരുൾകളിലച്ചുതടിയെന്നപോലേ! 14
ശതക്രതോ ഭവാൻ സ്തുതിപ്പോരിൽച്ചേർക്കും,
രഥത്തച്ചനച്ചുതടിപോലേ ധനം! 15
ചിനച്ചു വീർത്തയവിടുമശ്വങ്ങളാല്‍–
ദ്ധനം സദാപി കീഴടക്കിയോനിന്ദ്രൻ;
അവന്‍ കർമ്മശീലന,വന്‍ ദാതാവെങ്ങൾ–
ക്കരുളിനാൻ കേറാനൊ,രു കനകത്തേർ! 16
വരികശ്വികളേ, പുരുഹയാന്നരായ്;-
പ്പെരുകുകിങ്ങു, പൊൻ–പശുക്കൾ ദസ്രരേ! 17
ഇരുവര്‍ നിങ്ങൾക്കുള്ളൊരേരഥം വാനില്‍–
ച്ചരിയ്ക്കുന്നൂ, തടപെടാതെ ദസ്രരേ: 18
രഥത്തിന്റെ വട്ടൊന്നചലാഗ്രേ നിർത്തു;-
മിതരമോ, ചുററിനടന്നിടും വാനില്‍. 19
സനാതനോഷസ്സേ, സ്തുതിപ്പിയേ, നിന-
ക്കനുഭവിപ്പാനേതൊരു നരനുള്ളു?
എവങ്കൽച്ചെല്ലും നീ വിശിഷ്ടാനുഭാവേ?
സുവിദ്യോതേ, ചിത്രേ, വിസരണശീലേ,
അരികില്‍നിന്നു തൊട്ടകലത്തുവരെ–
യ്ക്കറിയുന്നീലല്ലോ, ഭവതിയെ ഞങ്ങൾ! 20–21
വരിക,നീ ദ്യോവിൻസുതേ, ധൃതാന്നയായ്;–
പ്പെരുതുറപ്പിയ്ക്ക, ധനങ്ങളെങ്ങളില്‍! 22
കുറിപ്പുകൾ: സൂക്തം 30.

[1] ഞങ്ങൾ–ഞാൻ, ശുനശ്ശേപനൻ. അയി–ഋത്വിക്കുകളേ, യജമാനന്മാരേ.

[2] രസം–സോമനീര്‍. തിരുവടി–ഇന്ദ്രന്‍. കുഴിനിലം = നിമ്നപ്രദേശം. വെള്ളം നിമ്നപ്രദേശത്തെയ്ക്കൊഴുകുന്നതുപോലെ.

[3] ഇത്–സോമനീര്‍. അക്കെല്പന്ന്–ബലവാനായ ഇന്ദ്രന്ന്. തൃക്കുക്ഷിയില്‍–ഇന്ദ്രന്റെ വയററില്‍. ഉദധിയിൽപോലെ–നദീജലം സമുദ്രത്തില്‍ ചെന്നു പരക്കുന്നതുപോലെ.

[4] അത്-സോമനീർ. ഇതാ–അങ്ങയ്ക്കായി ഒരുക്കിവെച്ചിരിക്കുന്നു. അതിനാൽത്താനല്ലോ (സോമത്തെക്കുറിച്ചുള്ള പ്രേമംകൊണ്ടുതന്നെയാണല്ലോ) ഭവാൻ ഞങ്ങളുടെ മൊഴി (പ്രാർത്ഥന) കേൾക്കുന്നത് (സ്വീകരിക്കുന്നത്).

[5] വചോവാഹ = വചസ്സ് (സ്തുതി) ആകുന്ന വാഹനത്തോടു കൂടിയവനേ; സ്തുതിയാല്‍ വഹിയ്ക്കപ്പെടുന്നവനേ. സ്തുതി ഒരു വാഹനമെന്നപോലെ അങ്ങയെ യജനസ്ഥലങ്ങളിലെത്തിയ്ക്കുന്നു. നുതൻ = സ്തുതിയ്ക്കപ്പെട്ടവൻ. നിൻ ലക്ഷ്മി (സമ്പത്ത്) പ്രിയസത്യയാക–അസ്മാദൃശരെ തീർച്ചയായും പ്രീതിപ്പെടുത്തുമാറാകട്ടെ. ഞങ്ങൾക്കു സമ്പത്തു തന്നരുളുക.

[6] ആലോചിയ്ക്കാം–ഞാന്‍ രക്ഷിയ്ക്കപ്പെട്ടതിന്നുശേഷം.

[7] തുടങ്ങല്‍–കർമ്മാരംഭം. പട–വിഘ്നകാരികളോടുള്ള യുദ്ധം.

[8] ഇര–അന്നം.

[9] പുരാതനം = പണ്ടേ ഉള്ളത്. പുരം–സ്വർഗ്ഗം. പെരുതിടങ്ങളില്‍ (വളരെ യാഗശാലകളില്‍) എഴുന്നള്ളുവോനെ–ഇന്ദ്രനെ. ക്രമാനുസാരേണ–കർമ്മങ്ങളുടെ ക്രമമനുസരിച്ച്. പണ്ടു–യജ്ഞാവസരത്തില്‍.

[10–11] ശരണദാതാവേ = പാർപ്പിടം നല്കുന്നവനേ. സ്തുതികാരന്മാർക്കായ്–സ്തോതാക്കൾക്കുവേണ്ടി. പെരിയ–നീണ്ട.

[12] അത്–അഭിമതസിദ്ധി (അഭീഷ്ടപ്രാപ്തി).

[13] സമപ്രീതൻ–നമ്മോടൊപ്പം തോഷിച്ച. ബലിഷ്ഠഗോക്കളെ = കരുത്തേറിയ പൈക്കളെ. ചോറുള്ള–ആഹാരവും ഇന്ദ്രൻ തരട്ടെ എന്നു ധ്വനി.

[14] ഒരു ഭവത്സമൻ–അങ്ങയോടു തുല്യനായ ഒരു ദേവൻ. ധൃഷ്ണോ = ദൃഷ്ണനായുള്ളോവേ. തദീയാഭീപ്സിതം–അവരുടെ (സ്തോതാക്കളുടെ) അഭീഷ്ടം. ഉരുൾകൾ = വണ്ടിച്ചക്രങ്ങൾ. അച്ചുതടി = അച്ചുതണ്ട്. വണ്ടിച്ചക്രങ്ങളില്‍ അച്ചുതണ്ടു ചേർക്കുന്നതുപോലെ, സ്തോതാക്കളില്‍ ഇഷ്ടസിദ്ധി ചേർക്കട്ടെ.

[15] രഥത്തച്ചൻ (തേരുണ്ടാക്കുന്നവന്‍) ചക്രങ്ങളില്‍ അച്ചുതണ്ടു ചേർക്കുന്നതുപോലെ, ഭവാന്‍ സ്തോതാക്കളില്‍ സമ്പത്തു ചേർത്തുപോരുന്നു.

[16] ചീനച്ച് = ശബ്ദം പുറപ്പെടുവിച്ച്. വീർത്ത് = വീർപ്പിട്ട്, കിതച്ച്. അശ്വങ്ങളാല്‍–യുദ്ധത്തിലിറക്കപ്പെട്ട സ്വന്തം കുതിരകളെക്കൊണ്ട്. ധനം–ശത്രുക്കളുടെ സമ്പത്ത്. സ്തുതിപ്രസന്നന്നായ ഇന്ദ്രന്‍ ശുനശ്ശേപന്ന് ഒരു സ്വർണ്ണരഥം കൊടുത്തുപോല്‍.

[17] പുരുഹയാന്നരായ്–ഞങ്ങൾക്കു തരുവാന്‍ വളരെ കുതിരകളോടും അന്നങ്ങളോടുംകൂടി. ഇങ്ങു–ഞങ്ങളുടെ ഗൃഹങ്ങളില്‍. പൊൻ–പശുക്കൾ = പൊന്നും കന്നാലികളും. ഇന്ദ്രപ്പേരണയാലാണ്, ശുനശ്ശേപൻ അശ്വിദേവന്മാരെ സ്തുതിച്ചു തുടങ്ങിയത്

[18] തട = തടസ്സം.

[19] വട്ടൊന്ന് = ഒരു ചക്രം. അചലാഗ്രേ = പർവതമുകളില്‍. ഇതരം–മറേറച്ചക്രം.

[20–21] അശ്വികളാല്‍ പ്രേരിതനായ ശുനശ്ശേപന്‍ ഉഷസ്സിനെ സ്തുതിയ്ക്കുന്നു: സനാതനോഷസ്സേ = നാശമിലാത്ത ഉഷസ്സേ. നിനക്കനുഭവിയ്ക്കത്തക്കവനായി, മനുഷ്യരില്‍ ഒരുത്തനുമില്ല. വിശിഷ്ടാനുഭാവേ = അസാധരണപ്രഭാവമുള്ളവളേ. നീ എവങ്കല്‍ ചെല്ലും.നിന്നെ രമിപ്പിയ്ക്കാൻ ഒരുവനും ശക്തനാകില്ല. സുവിദ്യോതേ = നല്ല പ്രഭയുള്ളവളേ. ചിത്രേ = നാനാവർണ്ണങ്ങളുള്ളവളേ. വിസരണശീലേ = വ്യാപിനി.

[22] ദ്യോവിൻസുതേ–ദ്യുദേവതയുടെ മകളായ ഉഷസ്സേ. ഈ സ്തുതിയോ ടേ ശുനശ്ശേപന്‍ കെട്ടിൽനിന്നു വേര്‍പെട്ടുപോല്‍.

സൂക്തം 31.

അംഗിരസ്സിന്റെ മകന്‍ ഹിരണ്യസ്തൂപൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (കേക)

അഗ്നേ, നീയൊന്നാമനാമംഗിരസ്സൃഷി, ദേവ–
വർഗ്ഗത്തിന്നൊരു നല്ല മിത്രമാകിയ ദേവൻ;
നിന്നുടെ കർമ്മത്തിങ്കല്‍പ്പിറന്നോര്‍, പൃഥുജ്ഞാനര്‍
മിന്നുമായുധമുള്ള കവികൾ മരുത്തുക്കൾ. 1
ആദിമാംഗിരസ്സഗ്നേ, രണ്ടമ്മമാര്‍തന്‍ പുത്രൻ
മേധാവി ശോഭിപ്പിപ്പൂ ദേവകർമ്മത്തെബ്ഭവാൻ;
അങ്ങെല്ലാജ്ജഗത്തിന്നുംവേണ്ടി നാനാത്മാവായ്ത്തീ–
ർന്നെങ്ങനെയൊക്കെപ്പള്ളികൊള്ളുന്നു മനുഷ്യർക്കായ് ! 2
വായുവിന്നഗ്ര്യൻ ഭവാൻ വാസദ, സല്‍ക്കർമ്മേച്ഛു-
വായുപചരിപ്പോനു കാണുമാറായ് വന്നാലും;
ഞെട്ടിപ്പോയ് ദ്യോവും ഭൂവും: ഹോതൃകൃത്യത്തിൻ ഭാര–
മൊട്ടുക്കു വഹിച്ചു; നീ യജിച്ചൂ മഹാന്മാരെ! 3
അഗ്നേ, നീ മനുവിന്നായ് സ്വർഗ്ഗത്തെയുദ്ഘോഷിച്ചൂ;
സല്‍ക്കർമ്മി പുരൂരവസ്സിന്നതിശുഭം നല്കീ.
അരണിദ്വയഘർഷോല്‍പന്നനാം നിന്നെക്കിഴ–
ക്കണച്ചുവെച്ചാരല്ലോ, പില്പാടു പടിഞ്ഞാറും.4
അഗ്നേ. നീ പ്രവർഷിപ്പൂ, പുഷ്ട്രിയെ വളർത്തുന്നൂ,
സ്രുക്കെടുത്തവന്നായി ശ്രവ്യനായ്ച്ചമയുന്നൂ;
മുമ്പേ, സദ്വഷട്കാരഹവിസ്സർപ്പിപ്പോനെയും
പിമ്പാൾക്കാരെയും ശോഭിപ്പിപ്പു നീ, തദേകാന്നൻ. 5
മുഖ്യവിജ്ഞാന, കെടുമാർഗ്ഗത്തില്‍ നടപ്പോനെ-
ത്തക്ക കർമ്മത്തില്‍ക്കൊണ്ടുനിർത്തുന്നൂ ഭവാനഗ്നേ;
പരിതോഗന്തവ്യമാം ശൂരര്‍തൻ സ്വത്തില്‍ച്ചെമ്മേ
പൊരുമല്പരെക്കൊണ്ടും കൊൽവു നീ കേമന്മാരെ! 6
അമ്മനുഷ്യനോ നാളില്‍ നാളിലാഹാരത്തിന്നായ്
വന്മത്തർത്ത്യേതരത്വത്തിൽനിർത്തുന്നൂ ഭവാനഗ്നേ;
നാല്ക്കാലിയിരുകാലിവർഗ്ഗത്തിനായിദ്ദാഹം
വായ്ക്കുന്ന വിജ്ഞന്നുണ്ടാക്കുന്നു സൌഖ്യവും ചോറും! 7
ഞങ്ങൾക്കു ധനം നല്കാനായിട്ടു, വിനുതനാ–
മങ്ങഗ്നേ, തരികൊ,രു കർമ്മിയാം യശസ്വിയെ:
കൈവളർത്താവൂ കർമ്മം പുതുനേട്ടത്താലെങ്ങൾ;
കാക്കുകെങ്ങളെ,ദ്ദേവന്മാരുമായ് ദ്യോവേ, ഭൂവേ! 8
ഹേ വിശുദ്ധാഗ്നേ, ദേവന്മാരില്‍വെച്ചുണര്‍വാണ്ട
ദേവൻ നീ മാതാപിതൃസന്നിധിസ്ഥനായ്ത്തന്നേ
ഞങ്ങൾക്കു മകനാക; കർമ്മിയില്‍ക്കരൾ വെയ്ക്ക;
മംഗളാത്മാവേ, സർവവിത്തഭൃത്തല്ലോ, ഭവാന്‍! 9
നീയഗ്നേ, കരള്‍ വെപ്പോനെങ്ങളി;–ലെങ്ങൾക്കച്ഛ–
നാ, യുഷ്യപ്രദായി നീ; നിന്‍െറ ചാർച്ചക്കാര്‍ ഞങ്ങൾ;
നൂറുമായിരവുമായ്ച്ചേരുന്നൂ ധനങ്ങൾ, സ-
ദ്വീരനായജയ്യനായ് ക്കർമ്മപാലനാം നിങ്കല്‍! 10
ആദിയില്‍ നിന്നെയൊരു നഹുഷനെന്ന നര–
ന്നായുവാം ചമൂനാഥനാക്കി, ദേവകളഗ്നേ;
മനുവിന്നുപദേഷ്ടിയാക്കിനാരിളയെയും;
ജനിച്ചൂ നീ താനെന്നെ,ന്നച്ഛന്നു മകനായി! 11
വന്ദ്യ, നീ സ്വശക്തിയാല്‍പ്പാലിയ്ക്ക, ധനാഢ്യരാ–
കുന്ന ഞങ്ങളെദ്ദേവ, ദേഹങ്ങളെയുമഗ്നേ:
പില്പാടാര്‍ തവ കർമ്മം കണ്ണിമയ്ക്കാതേ കാക്കു,–
മപ്പുത്രതനയന്റെ ഗോക്കളെപ്പാലിപ്പോൻ നീ! 12
അഗ്നേ, നീ യജിപ്പോനു കാവലായ് ക്കേടേശായ്വാന്‍
ദിക്കില്‍ നാലിലും കണ്‍വെച്ചുജ്ജ്വലിയ്ക്കുന്നൂ ചാരേ;
സദയം പോഷിപ്പിയ്ക്കും നിനക്കു ഹവിസ്സേകി–
സ്തുതിപ്പോനുടെ മന്ത്രം മനസാ യാചിപ്പോന്‍ നീ! 13
കൈവരേണമേ. ഭൂരിശ്ലാഘ്യനാമൃത്വിക്കിന്നു
കാമ്യം നന്മുതലെന്നു നണ്ണുവോൻ ഭവാനഗ്നേ;
പോഷണീയന്നും ഭവാനൻപുറ്റ പിതാവെന്നാർ;
ശാസിപ്പൂ, ശിശുവെയും ദിക്കുകളെയും വിദ്വൻ! 14
ദക്ഷിണ കൊടുത്തോരു നരനെബ്ഭവാനഗ്നേ,
രക്ഷിപ്പു, നന്നായ്ത്തയ്ക്കപ്പെട്ട ചട്ടപോലെങ്ങും;
എവനോ ഗൃഹത്തിങ്കല്‍ നല്‍ച്ചോറാൽസ്സുഖിപ്പിച്ചു
ജീവയജ്ഞത്തെച്ചെയ്യും, വിണ്ണിനു തുല്യനവന്‍! 15
അങ്ങഗ്നേ, പൊറുക്കുകീയെങ്ങൾതൻ വ്രതഭംഗ,–
മെങ്ങൾ പൊന്നകലത്തീ മാർഗ്ഗത്തിലണഞ്ഞതും;
ഗമ്യന,ൻപെഴുമച്ഛൻ, സോമാർഹമനുഷ്യർക്കു
കർമ്മസാധകൻ, പ്രത്യക്ഷാത്മാവുമല്ലോ ഭവാൻ! 16
മനു,വംഗിരസ്സ,ഥ യയാതി, പൂർവരിവര്‍–
കണക്കെ,ശ്ശുചിയായൊരംഗിരസ്സാം നീ നേരേ
സഭ്യശാലയില്‍ച്ചെല്കാ,വാഹിയ്ക്ക ദേവന്മാരെ,–
ദ്ദർഭയിലിരുത്തുക, നല്ക വേണ്ടതുമഗ്നേ! 17
വർദ്ധിയ്ക്ക ഭവാനഗ്നേ, ഞങ്ങളങ്ങയെപ്പറ്റി–
ശ്ശക്തിയാ,ലറിവാലോ തീർത്തതാമീ മന്ത്രത്താല്‍;
ഉന്നതിയണയ്ക്കയും ചെയ്യുകെങ്ങളെ ബ്ഭവാൻ;
തന്നരുൾകെ,ങ്ങൾക്കന്നസമ്പത്തും സുമനസ്സും! 18
കുറിപ്പുകൾ: സൂക്തം 31.

[1] ഒന്നാമനാമംഗിരസ്സൃഷി–അംഗിരഃകുലകൂടസ്ഥന്‍. കവികൾ = മേധാവികൾ.

[2] രണ്ടമ്മമാര്‍–രണ്ടു മരക്കഷ്ണങ്ങൾ (അരണികൾ): ഇവയുടെ ഘര്‍ഷണത്തില്‍ അഗ്നി ജനിയ്ക്കുന്നു. നാനാത്മാവായ്ത്തീർന്ന്-ആഹവനീയനും മറ്റുമായിച്ചമഞ്ഞ്. മനുഷ്യർക്കായ്–മനുഷ്യർക്കുവേണ്ടി. എങ്ങിനെയൊക്കെപ്പള്ളികൊള്ളുന്നു (ശയിയ്ക്കുന്നു). ഒരോ മനുഷ്യഗൃഹത്തിലും സ്ഥിതിചെയ്യുന്ന അങ്ങയുടെ സ്വരൂപങ്ങൾ ഇത്ര എന്ന് ആർക്കും അറിഞ്ഞുകൂടാ.

[3] അഗ്ര്യൻ = മുമ്പൻ. വാസദ–പാർപ്പിടം നല്കുന്നവനേ. കാണുമാറായ് വന്നാലും = പ്രത്യക്ഷീഭവിച്ചാലും. ഞെട്ടിപ്പോയ്–അങ്ങയുടെ പ്രഭാവം കണ്ടിട്ട്. മഹാന്മാരെ യജിച്ചു–മഹാന്മാരെ (ദേവന്മാരെ) ഉദ്ദേശിച്ചു യജ്ഞംചെയ്തു.

[4] മനുവിന്നായ്–മനുവിനെ അനുഗ്രഹിപ്പാൻ. സ്വർഗ്ഗത്തെയുദ്ഘോഷിച്ചൂ–പുണ്യലഭ്യമാണ്’ സ്വർഗ്ഗമെന്നു വെളിപ്പെടുത്തി. സല്‍ക്കർമ്മി–അങ്ങയെ പൂജിച്ച. കിഴക്കണച്ചു–വേദിയുടെ കിഴക്കുഭാഗത്ത് ആഹവനീയനെന്ന പേരില്‍ പ്രതിഷ്ഠിച്ചു; പില്പാടു പടിഞ്ഞാറും–പടിഞ്ഞാറെബ്ഭാഗത്തു ഗാർഹപത്യനെന്ന പേരിലും പ്രതിഷ്ഠിച്ചു.

[5] പ്രവർഷിപ്പൂ–കാമങ്ങളെ കോരിച്ചൊരിഞ്ഞുകൊടുക്കുന്നു. പുഷ്ടിയെ–യജമാനന്‍െറ സമ്പത്തിനെ. സ്രുക്കെടുത്തവന്നായി ശ്രവ്യനായ്ച്ചമയുന്നു–ഹോമംചെയ്യുന്നവനെ അനുഗ്രഹിപ്പാൻവേണ്ടി, മന്ത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെടാവുന്നവനായിബ് ഭവിയ്യുന്നു. വഷട്കാരത്തോടുകൂടി ഹവിസ്സിനെ അർപ്പിയ്ക്കുന്നവനെ മുമ്പും, അവന്റെ ആൾക്കാരെ പിമ്പും, തദേകാന്നനായ (ആ ഹവിസ്സുമാത്രം ആഹാരമായിട്ടുള്ള) നീ ശോഭിപ്പിയ്ക്കുന്നു; അവർക്കു മേന്മ വരുത്തുന്നു.

[6] പരിതോഗന്തവ്യമാം = ചുറ്റും നടക്കപ്പെടേണ്ടതായ. ശൂരര്‍തന്‍ സ്വത്തില്‍–ശൂരന്മാർക്കു സമ്പത്തുപോലെ പ്രിയപ്പെട്ട യുദ്ധത്തില്‍. പൊരും = പൊരുതുന്ന. കേമന്മാരെ അല്പരെക്കൊണ്ടും കൊല്ലുന്നു; ഇത്രയ്ക്കുണ്ട്, അങ്ങയ്ക്കു മഹിമ!

[7] അമ്മനുഷ്യനെ–അങ്ങയെ സേവിയ്ക്കുന്നവനെ. വന്മർത്ത്യേതരത്വം = ഉല്‍കൃഷ്ടമായ മരണരഹിതത്വം. നാല്ക്കാലി–യിരുകാലിവർഗ്ഗത്തിനായിദ്ദാഹം വായ്ക്കുന്ന–നാല്ക്കാലികളേയും (പശ്വാദികളെയും) ഇരുകാലികളേയും (മിത്രഭൃത്യാദിമനുഷ്യരെയും) കിട്ടാൻ കൊതിയ്ക്കുന്ന. വിജ്ഞന്ന്–യജമാനന്ന്. ഉണ്ടാക്കുന്നു–കൊടുക്കുന്നു.

[8] വിനുതൻ = സ്തുതൻ. അങ്ങ് = ഭവാന്‍. യശസ്വിയെ = കീർത്തിമാനായ പുത്രനെ; അവൻ ഞങ്ങൾക്കു ധനം സമ്പാദിച്ചുതന്നുകൊള്ളും. പുതുനേട്ടത്താല്‍–പുത്രലാഭത്താല്‍. കാക്കുക–നിങ്ങളിരുവരും ഞങ്ങളെ രക്ഷിയ്ക്കുവിന്‍.

[9] മാതാപിതൃസന്നിധിസ്ഥനായ്ത്തന്നേ–ദ്യാവാപൃഥിവികളുടെ അടുക്കലിരുന്നുകൊണ്ടുതന്നെ. കർമ്മിയില്‍ക്കരൾ വെയ്ക്ക–യജമാനനെ അനുഗ്രഹിപ്പാൻ കനിയുക. സർവവിത്തഭൃത്ത്–യജമാനന്നു നല്കാൻ എല്ലാദ്ധനങ്ങളും ഭരി(വഹി)യ്ക്കുന്നവൻ.

[10] ആയുഷ്യപ്രദായി = ജീവനം തരുന്നവന്‍. സദ്വീരന്‍ = നല്ല വീരന്മാരോടുകൂടിയവൻ.

[11] നഹുഷൻ = നഹുഷനെന്ന രാജാവ്. ആയു–പേര്‍ ചമൂനാഥന്‍ = സേനാപതി. ഇള–പേര്‍; ഇവൾ മനുവിന്റെ പുത്രിയുമാണ്. എന്നച്ഛന്ന്–അംഗിരസ്സിന്ന്.

[12] ദേഹങ്ങളെയും–സന്താനങ്ങളെയും. ഞങ്ങളുടെ പൌത്രന്‍െറ ഗോക്കളെ സംരക്ഷിപ്പാനും, അങ്ങാണ്. അപ്പോൾ, ഞങ്ങളുടെ കാര്യം പറയാനുണ്ടോ?

[13] കേടേശായ്വാൻ–തകരാറൊന്നും വരാതിരിപ്പാൻ. കൺ–ജ്വാല. സദയം പോഷിപ്പിയ്ക്കും–ദയാശീലത്വത്താല്‍ അഭിവൃദ്ധികരനായ. യാചിപ്പോന്‍ നീ–അത്രയ്ക്കുണ്ട്, ഹവിർദ്ദാതാവിന്റെ മന്ത്രത്തില്‍ അങ്ങയ്ക്കഭിരുചി.

[14] ഭൂരിശ്ലാഘ്യൻ-വളരെ ആളുകളാൽ ശ്ലാഘനീയൻ. കാമ്യം = സ്പൃഹണീയം. ഋത്വിക്കിന്നു ധനം ലഭിയ്ക്കട്ടെ എന്നു വാഞ്ചരിയ്ക്കുന്നവനാണ്, ഭവാന്‍. എന്നാര്‍–അഭിജ്ഞര്‍ പറഞ്ഞിരിയ്ക്കുന്നു. ശിശു–അനഭിജ്ഞനായ യജമാനന്‍. ദിക്കുകളെയും ശാസിപ്പൂ-ഭവാൻ പറഞ്ഞു കൊടുക്കാഞ്ഞാല്‍ കർമ്മികൾക്കു ദിഗ്ഭ്രമം പററിപ്പോകും.

[15] ചട്ട–നല്ല ഒരു കവചം പോരാളിയെ രക്ഷിക്കുന്നതുപോലെ. സുഖിപ്പിച്ചു–അതിഥികളെ സംതൃപ്തരാക്കി. അവൻ–അതിഥിപൂജയാകുന്ന ജീവയജ്ഞമനുഷ്ടിച്ച യജമാനൻ സ്വർഗ്ഗതുല്യനാണ്, ഋത്വിക്കുകളെ സ്വർഗ്ഗമെന്നപോലെ സുഖിതരാക്കും.

[16] പോന്ന്–ഭവത്സേവനം ത്യജിച്ചു പോന്ന്. സോമാർഹമനുഷ്യര്‍ക്കു–സോമത്തിന്നഹർരായ ആളുകൾക്ക്, അനുഷ്ഠാതാക്കൾക്ക്. ഗമ്യന്‍ = പ്രാപ്യന്‍.

[17] യയാതി–യയാതി എന്ന രാജാവ്. പൂർവര്‍–മറ്റു പൂർവകന്മാര്‍. സഭ്യശാല–യാഗശാല. വേണ്ടതും നല്ക–പ്രിയവസ്തു (ഹവിസ്സ്) നല്കുകയും ചെയ്യുക.

[18] ശക്തി = കഴിവ്. ഈ മന്ത്രത്താല്‍ അങ്ങു വർദ്ധിയ്ക്ക = മഹത്ത്വപ്പെടുക. ഞങ്ങളെ ഉന്നതിയണയ്ക്കയും ചെയ്യുക. അനുഷ്ഠാതാക്കളായ ഞങ്ങളെ ശ്രേയസ്സിലെത്തിയ്ക്കുകയും ചെയ്യുക. സുമനസ്സും = നല്ല (കർമ്മശ്രദ്ധയുള) ഹൃദയവും.

സൂക്തം 32.

ഹിരണ്യസ്തൂപൻ ഋഷി; ത്രിഷ്ഠുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

വജ്രഭൃത്തിന്ദ്രന്‍ പുരാ ചെയ്ത വിക്രമം
വർണ്ണിച്ചുരയ്ക്കുവനോരോന്നുമാശു ഞാൻ:
കൊന്നാൻ പയോദത്തെ; വീഴ്ത്തിനാൻ വെള്ളത്തെ;
നന്നായ് പ്പിളർത്തിനാനദ്രിനദികളെ.1
ത്വഷ്ടാവു ചെത്തിക്കൊടുത്ത വജ്രമെറി–
ഞ്ഞിട്ടാണു കൊന്നത,ദ്രിസ്ഥമാം കാറിനെ;
അപ്പോളൊലിച്ച തണ്ണീരുകൾ പാഞ്ഞാഴി–
യുൾപ്പുക്കിതു,‘മ്പ’യിടും പൈക്കൾപോലവേ. 2
സ്വീകരിച്ചങ്ങു കുടിച്ചാൻ വൃഷംപോലെ,
യാഗത്രയത്തില്‍പ്പിഴിഞ്ഞതാം സോമനീര്‍
ആകലിതാസ്ത്രനായ് ക്കൊന്നാന്‍ മഘവാവു,
കാര്‍കളിലാദ്യം പിറന്നോരു കാറിനെ. 3
തോയവാഹങ്ങളിലാദ്യനെക്കൊന്നിന്ദ്ര,
മായാവികളുടെ മായയും പോക്കി നീ
വാനുഷസ്സർക്കരെപ്പേർത്തും ജനിപ്പിച്ചു;
താനഥ കണ്ടെത്തിയില്ലൊരു വൈരിയെ! 4
മൂടല്‍വളര്‍ത്തിയ വൃത്രന്റെ തോളുകൾ,
കോടാലിയാല്‍ത്തരുസ്കന്ധങ്ങൾപോലവേ
മെത്തിയ വജ്രമെയ്തിന്ദ്രൻ മുറിയ്ക്കയാല്‍–
ച്ചത്തവന്‍ മന്നിലടിഞ്ഞുകിടക്കയായ് ! 5
പോരിനില്ലാളെന്നമട്ടില്‍ക്കുറുമ്പൊടി–
ന്ദ്രാരി വിളിച്ചാനരിഘ്നനാം വീരന;
ഭൂരിജേതാവിൻ കൊലകളെപ്പിന്നിടാന്‍
പോരാഞ്ഞു വീണങ്ങരച്ചാൻ പുഴകളെ! 6
വൃത്രനടര്‍ തേടി, കൈകാലറുകിലും,
പുംസ്ത്വേച്ഛുവാം ഛിന്നമുഷ്കന്‍കണക്കിനെ!-
ഇന്ദ്രനോ, വജ്രമെറിഞ്ഞാൻ ചുമല്‍ത്തട്ടി–
ലൊ;–ന്നിലേറെപ്പരിക്കേറ്റു വീണാനവൻ. 7
അക്കിടപ്പോനെക്കവിച്ചു പാഞ്ഞൂ, കരൾ
കക്കും ജലം, വിണ്ട കൂലത്തെയാംവിധം;
നിർത്തിനാനേതിനെ സ്വന്തം പെരുമയാൽ,
വൃത്രനഹിയതിന്‍ കാല്ക്കല്‍ക്കിടക്കയായ് ! 8
നഷ്ടയായ് വൃത്രമാതാവു:–മിന്ദ്രൻ തദാ
വിട്ടാന,വൾതൻ ചുവട്ടിലെയ്ക്കായുധം;
അമ്മ മീതേ, മകന്‍ താഴെ–യദ്ദാനവി
ചുമ്മാ കിടന്നു, കുഞ്ഞൊത്ത പൈപോലവേ! 9
നില്ക്കലിരിയ്ക്കലില്ലാത്ത വെള്ളത്തിലുൾ-
പ്പുക്കു പേർ പോയ്പോയ വൃത്രവപുസ്സിനെ
കേറിക്കടന്നങ്ങൊലിച്ചു; ജലം നീണ്ട
കൂരിരുട്ടൊന്നിലടിഞ്ഞിതിന്ദ്രാഹിതൻ! 10
രോധിച്ചുനിർത്തിനാനല്ലോ ജലങ്ങളെ
നാഥനഹി, പണി പൈക്കളെയാംവിധം;
പാരുമുടിയ്ക്കുന്ന വൃത്രനടച്ച ത–
ണ്ണീരിൻ ബിലത്തെത്തുറന്നാൻ, തദന്തകന്‍. 11
വജ്റപ്രദീപ്തൻ തനിച്ചെതിർത്തപ്പോളൊ–
രശ്വവാലായ്ത്തീർന്നിതിന്ദ്ര, ശൂരൻ ഭവാൻ;
ഗോക്കളെ വെന്നു നീ; സോമത്തെ വെന്നു നീ;
നേർക്കൊഴുകിച്ചു നീയേഴു പുഴയെയും! 12
വൃത്രൻ ചമച്ച വാദമിന്നലും പാഴിടി–
വെട്ടും മഴയുമിടിവാളുമൊന്നുമേ
ഇന്ദ്രങ്കലേശീല,വനുമായ് പ്പോര്‍ചെയ്കെ;
വെന്നാൻ, മഘവാവു മറ്റു പണികളും. 13
മററാരെ നീ കണ്ടു വൃത്രനെക്കൊല്ലുവാൻ!
പറ്റിയല്ലോ ഭയം, കൊന്നതിലിന്ദ്ര, തേ:
തൊണ്ണൂററിയൊമ്പതാററിന്‍െറ വെള്ളം ഭയാൽ–
പ്പിന്നിട്ടുവല്ലോ, പരുന്തെന്നപോലെ നീ! 14
സ്ഥാവരം. ജംഗമം, ശൃംഗിം, ശാന്തമിവ–
യ്ക്കേവമരചനായ്ത്തീർന്നു വജ്രായുധൻ;
മർത്ത്യര്‍ക്കുമിന്ദ്രനേ രാജാവ;-വറ്റിനെ–
ച്ചുററിനാൻ, നേമിയേർക്കാല്കളെപ്പോലവൻ! 15
കുറിപ്പുകൾ: സൂക്തം 32.

[1] കൊന്നാൻ–പിളർത്തി. വീഴ്ത്തിനാൻ വെള്ളത്തെ–ഭൂമിയില്‍ മഴപെയ്യിച്ചു. അദ്രിനദികളെ പിളർത്തിനാന്‍–മലമ്പുഴകളെ, രണ്ടു കരകളും വലിച്ചുനീക്കി, പ്രവഹിപ്പിച്ചു.

[2] ചെത്തിക്കൊടുത്ത–കനം കുറച്ചു മൂർച്ച കൂട്ടിക്കൊടുത്ത. അദ്രിസ്ഥം = പർവതസ്ഥിതം. ഉമ്പയിടും–ഉമ്പാശബ്ദം പുറപ്പെടുവിയ്ക്കുന്ന. പൈക്കളുടെ ഈ വിശേഷണം, ഒലിയ്ക്കുന്ന വെള്ളങ്ങളുടെ ഇരമ്പത്തെ വ്യഞ്ജിപ്പിയ്ക്കുന്നു. പൈക്കൾ തൊഴുത്തിലെന്നപോലെ ജലങ്ങൾ സമുദ്രത്തില്‍ ചെന്നുചേർന്നു.

[3] വൃഷം = കാള. യാഗത്രയത്തില്‍–ജ്യോതിസ്സ്, ഗോവ്, ആയുസ്സ് എന്നീ മൂന്നു യാഗങ്ങളില്‍. ആകലിതാസ്ത്രനായ് = അസ്ത്രം (ആയുധം, വജ്രം) എടുത്ത്.

[4] തോയവാഹങ്ങൾ = മേഘങ്ങൾ. മായാവികൾ–അസുരന്മാര്‍. വാനുഷസ്സർക്കരെ = വാനിനെയും ഉഷസ്സിനെയും സൂര്യനെയും. ജനിപ്പിച്ചു–പ്രകാശിപ്പിച്ചു. അഥ = പിന്നെ. ഒരു വൈരിയെ കണ്ടെത്തിയില്ല–ഇന്ദ്രനെ എതിർക്കാൻ ആരുമില്ലാതായി.

[5] തരുസ്കന്ധങ്ങൾ = വൃക്ഷത്തടികൾ.

[6] ആൾ–എതിരാളി. ഇന്ദ്രാരി = അസുരൻ, വൃത്രൻ. അരിഘ്നൻ = ശത്രു ഹന്താവ്. ഭൂരിജേതാവിന്റെ കൊലകളെപ്പിന്നിടാൻ–വളരെപ്പേരെ ജയിച്ചവനായ ഇന്ദ്രന്‍െറ കൊലകളിൽനിന്നു രക്ഷപ്പെടാൻ. പുഴകളെ–നദീതീരങ്ങളിലെ പാറകളെയും മറ്റും.

[7] അടര്‍ തേടി–ഇന്ദ്രനോടു പൊരുതാൻ നോക്കി. ഛിന്നമുഷ്കനായ (വൃഷണങ്ങളറുക്കപ്പെട്ട) ഒരുവൻ പുംസ്ത്വം (ആണത്തം) ഇച്ഛിയ്ക്കുന്നതുപോലെ. വൃഷണമില്ലാത്തവന്നു പൌരുഷമല്ല, നപുംസകത്വമാണല്ലോ, കിട്ടുക. ചുമല്‍ത്തട്ടില്‍–വൃത്രന്റെ തോളത്ത്. ഒന്നിലേറെ–അനേകാവയവങ്ങളില്‍.

[8] കരൾ കക്കും (മനോഹരമായ, മനുഷ്യരെ സന്തോഷിപ്പിച്ച) ജലം അക്കിടപ്പോനെക്കവിച്ചു പാഞ്ഞൂ. (വൃത്രന്റെ ശരീരത്തിന്മേലൂടേ കുതിച്ചൊഴുകി); കൂലം (തീരം) പിളർന്നാല്‍ നദീജലം തള്ളിയൊഴുകുന്നതുപോലെ. ജലത്തെ നിരോധിച്ചുനിന്ന വൃത്രൻ ഇപ്പോൾ അതിന്റെ കാല്ക്കല്‍ (ചുവട്ടില്‍) കിടക്കുകയായി: തന്റെ അപരാധം ക്ഷമിപ്പിയ്ക്കാനെന്നപോലെ. അഹി–വൃത്രന്റെ മറെറാരു പേര്‍.

[9] മകങ്കല്‍ ആയുധം തട്ടാതിരിപ്പാന്‍ വൃത്രന്‍െറ അമ്മ അവന്‍െറ മീതേ കിടന്നു. തദാ (അപ്പോൾ) ഇന്ദ്രന്‍ ആയുധം അവളുടെ ചുവട്ടിലെയ്ക്കു (വൃത്രദേഹത്തിലെയ്ക്കു) വിട്ടു. അതിനാല്‍ അവളും നഷ്ടയായ് (മരിച്ചു). അദ്ദാനവി (ആ അസുരസ്ത്രീ), കുട്ടിയോടുകൂടിയ ഒരു പയ്യെന്നപോലെ ചുമ്മാ (നിശ്ചേഷ്ടയായി) കിടന്നു.

[10] നില്ക്കലിരിയ്ക്കലില്ലാത്ത–നില്ക്കലും ഇരിയ്ക്കലുമില്ലാതെ സദാ ഒഴുകിപ്പോകുന്ന. പേര്‍ പോയ്പോയ–ആരാലും അറിയപ്പെടാത്തതായിത്തീർന്ന. വപുസ്സ് = ദേഹം. നീണ്ട കൂരിരുട്ടൊന്നില്‍–ഒരു ദീർഘതമസ്സില്‍, മരണത്തില്‍. ഇന്ദ്രാഹിതൻ = ഇന്ദ്രശത്രു, വൃതൻ.

[11] നാഥനഹി–ജലങ്ങളുടെ നാഥനായിത്തീർന്ന (അവയെ കീഴടക്കിയ) വൃത്രന്‍. പണി–പണി എന്ന അസുരൻ. ബിലം–പ്രവഹണദ്വാരം. തദന്തകൻ = വൃത്രനെ കൊന്ന ഇന്ദ്രന്‍.

[12] വജ്രപ്രദീപ്തൻ–ഇടിവാൾകൊണ്ടു തിളങ്ങുന്ന വൃത്രന്‍: സർവായുധകുശലനായിരുന്നു, വൃത്രൻ. അശ്വവാലായ്ത്തീർന്നിതു–കുതിരയുടെ വാല്‍ നിഷ്പ്രയാസം ഈച്ചയേയും മറ്റും ആട്ടിക്കളയുന്നതുപോലെ, ഭവാന്‍ വൃത്രനെ തട്ടിനീക്കി. ഗോക്കളെ വെന്നു–പണി അപഹരിച്ച ഗോക്കളെ വീണ്ടെടുത്തു. സോമത്തെ വെന്നു–സോമനീര്‍ ബലേന പാനംചെയ്തു. അങ്ങിനെ ഒരുപാഖ്യാനമുണ്ട്. ഏഴു പുഴയേയും–ഗംഗാദിസപ്തനദികളെ.

[13] അവനുമായ്–വൃത്രനോട്. വെന്നാൻ–നിഷ്ഫലമാക്കി.

[14] ഇന്ദ്ര, അങ്ങയ്ക്കു വൃതനെ കൊന്നതില്‍ ഒരു ഭയം–അപരാധഭയം–ഉണ്ടായല്ലോ; ആ ഭയംമൂലം ഭവാൻ തൊണ്ണൂറെറാമ്പതു പുഴ കടന്ന്, ഒരു പരുന്തെന്നപോലെ ദൂരത്തെയ്ക്കു പായുകയും ചെയ്തു. എന്നാല്‍, വൃത്രനെ കൊല്ലാന്‍ മററാരെയെങ്കിലും അങ്ങു കാണുകയുണ്ടായോ? അതിന്നു വേറെ ആരും ഉണ്ടായിരുന്നില്ല.

[15] ശൃംഗി–കൊമ്പുള്ള മഹിഷവൃഷാദികൾ. ശാന്തം–കൊമ്പില്ലായ്കയാല്‍ ഉപദ്രവിയ്ക്കാത്ത അശ്വഗർദ്ദഭാദികൾ. ഏവം–വൃത്രനെ വധിച്ചിട്ട്. ഇന്ദ്രനേ–ഇന്ദ്രന്‍തന്നെ. അവറ്റിനെ സ്ഥാവരാദികളെ. ഏര്‍ക്കാലുകൾ തേരുരുൾച്ചുററിനെ എന്നപോലെ, സ്ഥാവരാദികൾ ഇന്ദ്രനെ അവലംബിച്ചുനില്ക്കുന്നു.

സൂക്തം 33.

ഹിരണൃസ്തൂപൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഗോക്കളെത്തേടുന്നവരേ, വരുവിന്‍, നമുക്ക് ഇന്ദ്രന്റെ അടുക്കല്‍ പോകാം: അവിടുന്ന് ഉപദ്രവമൊന്നും പററാതെ, നമുക്കു ബുദ്ധ്യുൽക്കർഷം വരുത്തും; എന്നിട്ടു നമുക്ക് ഈ ഗോധനത്തെക്കുറിച്ച് അറിവും വളർത്തും. 1
യാതൊരുവനോ സ്തോതാക്കൾക്കുവേണ്ടി, യുദ്ധം വന്നാല്‍ വിളിയ്ക്കപ്പെടേണ്ടവൻ; ആ ധനപ്രദനും ആദൃതനുമായ ഇന്ദ്രന്റെ അടുക്കലെയ്ക്കു മികച്ച സ്തോത്രങ്ങളാല്‍ പൂജിച്ചുംകൊണ്ട്, ഒരു പരുന്തു സ്വന്തം കൂട്ടിലെയ്ക്കെന്നപോലെ പറക്കുകയാണ്, ഞാന്‍. 2
പൂർണ്ണസൈന്യനായ തന്തിരുവടി ആവനാഴികളിട്ടു; ഗോക്കളെ വേണ്ടുന്നവങ്കല്‍ കൊണ്ടാക്കാനും തുടങ്ങി. ഇന്ദ്ര, സമൃദ്ധിമൻ, വളരെ ധനം കൊണ്ടുവന്നുതരുന്ന ഇവിടന്നു ഞങ്ങളുടെ അടുക്കൽ ഒരു വില്പനക്കാരനായിത്തീരരുതേ! 3
ഇന്ദ്ര, കൂട്ടുകാരിരിയ്ക്കെ, അങ്ങു തനിയെ ചെന്നു, തട്ടിപ്പറിക്കാരനായ മുതലാളിയെ വജ്രംകൊണ്ടു വധിച്ചുവല്ലോ; വില്ലിന്റെ മുകളില്‍ എമ്പാടും വന്നുചേർന്ന യജ്ഞവിരോധികളായ സനകരും ചത്തടിഞ്ഞു! 4
ഇന്ദ്ര, യജ്ഞം ചെയ്യാതെ യജ്വാക്കളോടു പിണങ്ങുന്ന അവര്‍ തല പിന്തിരിച്ചു നടകൊണ്ടു: ഹരിയുക്തനായി നിലക്കൊണ്ട ശൂരനായ ഭവാന്‍ ആ വ്രതരഹിതരെ അന്തരിക്ഷത്തിൽ നിന്നും വാനൂഴികളില്‍ നിന്നും ഊതിപ്പറപ്പിച്ചു! 5
നിരവദ്യന്റെ സൈന്യത്തോടു പൊരുതാൻനോക്കിയ അവര്‍ നവഗ്വരായ മനുഷ്യരാല്‍ പ്രോത്സാഹിതനായ ഇന്ദ്രനാല്‍ തോല്പിയ്ക്കപ്പെട്ടിട്ട്, ആണുങ്ങളോടെതിർത്ത നപുംസകങ്ങൾപോലെ, ആവതില്ലായ്മ വെളിപ്പെടുത്തിക്കൊണ്ടു കണ്ട വഴികളിലൂടെ മണ്ടിപ്പോയി. 6
ഇന്ദ്ര, നിലവവിളിയ്ക്കുകയോ തിന്നുകയോ ചെയ്തിരുന്ന അവരോടു ഭവാൻ അന്തരിക്ഷത്തിന്നപ്പുറത്തുവെച്ചു പോരാടി; കൊള്ളക്കാരനെ ആകാശത്തുനിന്നു കൊണ്ടുപോന്നു കേമമായി ദഹിപ്പിച്ചു; സോമം പിഴിഞ്ഞു സ്തുതിയ്ക്കുന്നവന്റെ പ്രശംസയെ രക്ഷിക്കുകയും ചെയ്തു! 7
മന്നിലെങ്ങും നിറഞ്ഞു, പൊന്നും കല്ലുമണിഞ്ഞു, പൊങ്ങിയിരുന്നവര്‍ ഇന്ദ്രങ്കൽ ഇടിഞ്ഞുപോയി: ആ ഉപദ്രവികളെ അവിടുന്നു സൂര്യനെക്കൊണ്ടകറ്റി! 8
ഇന്ദ്ര, അവിടുന്നു വാനൂഴികളെ രണ്ടിനെയും മുഴുവന്‍ മഹത്ത്വത്താല്‍ക്കീഴടക്കി അനുഭവിച്ചുപോന്നു; ഇന്ദ്ര, അന്ന് അവിട്ടുന്ന് അനഭിജ്ഞരിലും അഭിമാനം കൊള്ളുന്ന മന്ത്രങ്ങൾകൊണ്ടു കൊള്ളക്കാരനെ ആട്ടിപ്പായിച്ചു. 9
വെള്ളം ദ്യോവില്‍നിന്നു ഭൂവിലെത്തിയിരുന്നില്ല; ധനദായിനിയെ ശുശ്രൂഷിയ്ക്കുകയും ചെയ്തിരുന്നില്ല. അപ്പോൾ, ശ്രേഷ്ഠനായ ഇന്ദ്രന്‍ തിളങ്ങുന്ന വജ്രം കൈക്കൊണ്ട്, ഇരുട്ടില്‍നിന്നു വെള്ളമൊക്കെ കറന്നെടുത്തു. 10
ജലം ഇന്ദ്രന്റെ അമറേത്തിന്നായി പൊഴിഞ്ഞിരുന്നു. എന്നാല്‍ വൃത്രൻ വന്‍പുഴകളുടെ നടുവിലാകെ വളർന്നു: അവന്റെ മനസ്സ് ഇന്ദ്രന്റെ കൂടെത്തന്നെ നടക്കുകയായിരുന്നു. ചില നാളുകൾക്കിടയില്‍ അവനെ ഇന്ദ്രന്‍ പ്രബലമായ ആയുധംകൊണ്ടു നിഹനിച്ചു. 11
മന്നിൻമടയില്‍ കിടന്ന മാററാന്‍െറ പെരുംപടയെ ഇന്ദ്രന്‍ നീളെ പരിക്കേല്പിച്ചു; ആ വരൾച്ച പിണച്ച ശൃംഗോപമായുധനെ പിളർത്തി. ഉള്ള ഊക്കും ഉള്ള കെല്പും മുഴുവനെടുത്തു മഘവാവ് എതിർത്ത ശത്രുവിനെ കൊന്നു. 12
ഇന്ദ്രന്റെ ആയുധം ശത്രുക്കളുടെ നേർക്കു പാഞ്ഞു; മൂർത്തതും മികച്ചതുമായ അതു പുരങ്ങളെ പിളർത്തി. പിന്നെ അവിടുന്നു വജ്രമെറിഞ്ഞു വൃത്രനെ കൊന്നു. തിരുവുള്ളം കുളിർപ്പിച്ചു. 13
ഇന്ദ്ര, സ്തുതിയാല്‍ പ്രീതിപ്പെടുത്തിയ കുത്സനെ അങ്ങു സംരക്ഷിച്ചു; പൊരുതുന്ന ശ്രേഷ്ഠനായ ദശദ്യുവിനെയും സംരക്ഷിച്ചു. കുതിരക്കുളമ്പില്‍നിന്നു പുറപ്പെട്ട പൊടി വാനില്‍ പാറി. ശ്വൈത്രേയൻ പൗരുഷം താങ്ങാന്‍ എഴുന്നേററുനിന്നു: 14
മഘവാവേ. ഭവാൻ രക്ഷിച്ചതിനാലാണല്ലോ, വെള്ളത്തില്‍ മുങ്ങിയ ശ്രേഷ്ഠനായ ശ്വൈത്രേയൻ സ്വാസ്ഥ്യം നേടി ക്ഷേത്രത്തിലെത്തിച്ചേർന്നത്. ചിരകാലമായി ഇവിടെ നിലക്കൊണ്ടു പൊരുതുന്ന ശത്രുക്കളെ അങ്ങു നികൃഷ്ടദു:ഖങ്ങളില്‍ അകപ്പെടുത്തിയാലും! 15
കുറിപ്പുകൾ: സൂക്തം 33.

[1] ദേവന്മാര്‍ അന്യോന്യം പറയുന്നു.

[3] വേണ്ടുന്നവങ്കല്‍–ഉടമസ്ഥനായ ഓരോ ദേവന്റെയും ഗൃഹത്തില്‍. ധനം–ഗോധനം. വില്പനക്കാരനായിത്തീരരുതേ–വില കിട്ടണമെന്നു പറയരുതേ.

[4] കൂട്ടുകാര്‍–മരുത്തുക്കൾ. മുതലാളിയെ–വൃത്രനെ. സനകര്‍–വൃത്രാനുചരന്മാരുടെ പേര്‍.

[5] അവര്‍–സനകര്‍. ഹരിയുക്തനായി–ഹരികൾ എന്ന രണ്ടശ്വങ്ങളോടുകൂടി. ആ വ്രതരഹിതരെ–വ്രതാനുഷ്ടാനമില്ലാത്ത സനകരെ.

[6] നിരവദ്യന്റെ–ദോഷങ്ങളില്ലാത്ത, ഗുണവാനായ ഇന്ദ്രന്റെ. അവര്‍–സനകര്‍. നവഗ്വര്‍–അംഗിരസ്സുകളുടെ സത്രത്തില്‍വെച്ച് ഒമ്പതുനാൾകൊണ്ടു ഫലം ലഭിച്ചവര്‍. കണ്ട–ഓടാൻ പറ്റുമെന്നു കണ്ടറിഞ്ഞ.

[7] കൊള്ളക്കാരന്‍–വൃത്രന്‍. സ്തുതിയ്ക്കുന്നവന്റെ–ജമാനന്റെ. രക്ഷിയ്ക്കുകയും ചെയ്തു–സഫലീകരിയ്ക്കുകയും ചെയ്തു.

[8] പൊങ്ങിയിരുന്നവര്‍–അഭിവൃദ്ധിപ്പെട്ടുപോന്ന സനകര്‍.

[9] അനഭിജ്ഞരിലും അഭിമാനം കൊള്ളുന്ന–അർത്ഥഗ്രഹണമില്പാതെ ജപിയ്ക്കുന്നവരെയും ഫലദാനാർഹരായി ഗണിയ്ക്കുന്ന. മന്ത്രങ്ങൾകൊണ്ടു–മന്ത്രങ്ങൾ കൊണ്ടു സന്തുഷ്ടനായിട്ട്.

[10] ധനദായിനി–ഭൂമി. ഇരുട്ടില്‍നിന്നു–കാർമേഘത്തില്‍നിന്നു.

[11] നടക്കുകയായിരുന്നു–ഇന്ദ്രനെക്കുറിച്ചായിരുന്നു, സദാ വൃത്രന്‍െറ വിചാരം.

[12] ആ വരൾച്ച പിണച്ച–ജലത്തെത്തടുത്തു ലോകത്തെ ഉണക്കിയ. ശൃംഗോപമായുധനെ–പോത്തിൻകൊമ്പും മറ്റുംപോലെയുള്ള ആയുധങ്ങളോടുകൂടിയ വൃത്രനെ.

[13] പുരങ്ങളെ–വൃത്രന്റെ നഗരങ്ങളെ.

[14] പൊരുതുന്ന–ശത്രുക്കളോടു യുദ്ധം ചെയ്യുന്ന. കുത്സനും ദശദ്യുവും രണ്ട് ഋഷിമാരത്രേ. കുതിരക്കുളമ്പ് = ഇന്ദ്രാശ്വങ്ങളുടെ കുളമ്പുകൾ. ശ്വൈത്രേയന്‍–പണ്ടു ശത്രുഭയത്താല്‍ വെള്ളത്തില്‍ മുങ്ങിക്കിടന്ന ശ്വിത്രാപുത്രൻ. പൌരുഷം താങ്ങാൻ–പൊരുതാൻ, എഴുന്നേറ്റുനിന്നു–വെള്ളത്തില്‍നിന്നു കേറി.

[15] ക്ഷേത്രത്തിലെത്തിച്ചേർന്നത്–ശത്രുക്കളോടു പൊരുതുന്നതിനിടയില്‍, ക്ഷേത്രത്തില്‍ കടന്നുകൂടിയത്.

സൂക്തം 34.

ഹിരണൃസ്തൂപൻ ഋഷി; ജഗതിയും, ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.

മേധാവികളായ അശ്വികളേ, ഞങ്ങൾക്കുവേണ്ടി മൂന്നു തവണയെങ്കിലും നിങ്ങൾ ഇതില്‍ വന്നുചേരണം: നിങ്ങളുടെ തേര്‍ എങ്ങും നടക്കും, എന്തും കൊടുക്കും. പൊൻപകലും മഞ്ഞിരവുമെന്നപോലെ തമ്മിലൊട്ടിപ്പിടിച്ചവരാണല്ലോ, നിങ്ങൾ. രണ്ടുപേരും മനീഷികൾക്കു വശപ്പെടുവിൻ! 1
അശ്വികളേ, നിങ്ങളുടെ തേരിന്നു കെല്പേറിയ മൂന്നു ചക്രങ്ങളുണ്ട്; അതില്‍ മധുരദ്രവ്യങ്ങൾ വെച്ചു, നിങ്ങൾ ചന്ദ്രന്‍െറ വേനാവിവാഹത്തിന്നു പോയത് എല്ലാവർക്കും അറിയാം. അതില്‍ മൂന്നു തൂണുകളും നാട്ടിയിട്ടുണ്ട്, പിടിയ്ക്കാൻ. രാപകലുകളില്‍ മുമ്മൂന്നുതവണ നിങ്ങൾ സഞ്ചരിക്കും! 2
അശ്വികളേ, നിങ്ങൾ ഓരോ നാളിലും മൂന്നുരു പിഴ തീർക്കണം. ഇന്നു മൂന്നുരു ഹവിസ്സിൽ തേനൊഴിയ്ക്കണം. രാത്രികളിലും പകലുകളിലും മുമ്മൂന്നുതവണ ഞങ്ങൾക്കു ബലകരങ്ങളായ അന്നങ്ങൾ തരണം. 3
അശ്വികളേ, നിങ്ങൾ മൂന്നുതവണ ഞങ്ങളുടെ ഗൃഹത്തില്‍ വരണം; മൂന്നുതവണ ആൾക്കാരില്‍ ചെല്ലണം; മൂന്നുതവണ സംരക്ഷണീയത്തില്‍ മുമ്മട്ടില്‍ത്തന്നേ ശീലിപ്പിയ്ക്കണം; മൂന്നുതവണ കൊണ്ടാടത്തക്കതു കൊണ്ടുവരണം; മൂന്നുതവണ അന്നം മഴപോലെ പൊഴിയ്ക്കണം. 4
അശ്വികളേ. നിങ്ങൾ ഞങ്ങൾക്കു മൂന്നുതവണ ധനം കൊണ്ടു വരണം; മൂന്നുരു യജ്ഞത്തില്‍ വരണം; മൂന്നുരു ബുദ്ധി നന്നാക്കണം; ഞങ്ങൾക്കു മൂന്നുരു സൌഭാഗ്യവും മൂന്നുരു അന്നവും കൊണ്ടുവരണം. സൂര്യപുത്രി നിങ്ങളുടെ മൂവരുൾത്തേരില്‍ കേറാറുണ്ടല്ലോ. 5
അശ്വികളേ, നിങ്ങൾ ഞങ്ങൾക്കു മൂന്നുതവണ ദിവ്യങ്ങളും, മൂന്നുതവണ ഭൌമങ്ങളും, മൂന്നുതവണ ആന്തരിക്ഷങ്ങളുമായ മരുന്നുകൾ കൊണ്ടുവരണം; ശംയുവിന്റെ സുഖം എന്റെ മകന്നുണ്ടാക്കണം; നന്മയുടെ നാഥന്മാരേ; ത്രിദോഷസ്വാസ്ഥ്യം തരുമാറാകണം! 6
അശ്വികളേ, യജ്ഞാർഹരായ നിങ്ങൾ നാളില്‍ നാളില്‍ ഞങ്ങളുടെ സ്ഥലത്തു വന്നു, മുദ്ദർഭയില്‍ മൂന്നുരു കിടക്കണം; സ്വന്തം തേരുള്ള നാസത്യരേ, നിങ്ങൾ ദൂരത്തുനിന്നു വന്നു മൂന്നുവേദികളില്‍, ആത്മാവു ശരീരങ്ങളിലെന്നപോലെ സ്ഥിതിചെയ്യണം! 7
അശ്വികളേ, സപ്തനദീജലങ്ങൾകൊണ്ടു മൂന്നുവട്ടം പിഴിഞ്ഞ നീരും, മൂന്നു കുട്ടകങ്ങളും, മുമ്മട്ടില്‍ നിർമ്മിയ്ക്കപ്പെട്ട ഹവിസ്സും ഇതാ. മൂവുലകിൻമീതേ സഞ്ചരിയ്ക്കുന്ന നിങ്ങളാണല്ലോ, ദ്യോവില്‍ പകലിരവുകളാല്‍ വ്യവസ്ഥാപിതനായ സൂര്യന്റെ കാവല്ക്കാര്‍! 8
നാസത്യരേ, നിങ്ങൾ യാതൊന്നിലൂടേ യജ്ഞത്തില്‍ വന്നു ചേരുമോ. ആ മുക്കോണ്‍തേരിന്റെ മൂന്നു ചക്രങ്ങൾ എവിടെ? മുകളിലെ കൂടിന്റെ മൂന്നു മരക്കഷ്ണങ്ങൾ എവിടെ? കരുത്തുള്ള കഴുതയെ എപ്പോൾ പൂട്ടും? 9
നാസത്യരേ വരുവിൻ; ഹവിസ്സു ഹോമിയ്ക്കുകയായി; മധുരപായികളായ മുഖങ്ങൾകൊണ്ടു മധുരഹവിസ്സുകൾ നുകരുവിൻ! നൈ കരുതിവെച്ചിട്ടുള്ളതും വിചിത്രവുമായ നിങ്ങളുടെ രഥത്തെയാണല്ലോ, പുലരിയ്ക്കു മുമ്പു സൂര്യൻ യജ്ഞത്തിന്നയയ്ക്കുന്നത്. 10
നാസത്യരായ അശ്വികളേ, നിങ്ങൾ പതിനൊന്നു ത്രിവർഗ്ഗദേവകളോടൊന്നിച്ചു മധുപാനത്തിന്നായി ഇവിടെ വന്നുചേരുവിൻ; ഞങ്ങൾക്കായുസ്സു വർദ്ധിപ്പിക്കുവിൻ; ഞങ്ങളുടെ പാപങ്ങൾ കഴുകിക്കളയുവിൻ; ഞങ്ങളുടെ ശത്രുക്കളെ അകറ്റുവിൻ; ഞങ്ങളോടൊന്നിച്ചിരിയ്ക്കുവിന്‍! 11
അശ്വികളേ, നിങ്ങൾ മൂന്നുലകിലും പെരുമാറുന്ന രഥത്തിലൂടേ, ഞങ്ങൾക്കായി, നല്ല വീരരെ കിട്ടിയ്ക്കുന്ന ധനം കൊണ്ടുവരുവിന്‍. ഞങ്ങളുടെ സ്തുതി കേൾക്കുന്ന നിങ്ങളെ ഞാന്‍ രക്ഷയ്ക്കായി വിളിയ്ക്കുന്നു: നിങ്ങൾ ഞങ്ങളെ യുദ്ധത്തില്‍ പൊന്തിയ്ക്കുകയും ചെയ്യണം! 12
കുറിപ്പുകൾ: സൂക്തം 34.

[1] ഇതില്‍–ഈ യജ്ഞത്തില്‍. മൂന്നുതവണ–മൂന്നുസവനങ്ങൾക്ക്.പൊൻപകലും മഞ്ഞിരവും–പകൽ വെയിലിനാല്‍ പൊന്നുപോലിരിയ്ക്കുമല്ലോ; രാത്രി മഞ്ഞുള്ളതുമായിരിയ്ക്കും. സ്വഭാവോക്തി മാത്രമാണിത്. ദിനരാത്രി സംബന്ധംപോലെ ശാശ്വതമാണ്, നിങ്ങളിരുവരുടെ ചേർച്ച. വശപ്പെടുവിൻ–അനുഗ്രഹം നല്കുവിൻ.

[2] അതില്‍–തേരില്‍. വേന–ചന്ദ്രന്റെ പ്രിയതമ. എല്ലാവർക്കും–ദേവകൾക്കൊക്കെ. പിടിയ്ക്കാൻ–വല്ലാതെ പായുമ്പോൾ, തങ്ങൾ വീണുപോകാതിരിപ്പാന്‍ പിടിയ്യുന്നതിന്ന്.

[3] പിഴ–ഞങ്ങൾക്കു ചടങ്ങുകളില്‍ വരുന്ന തെറ്റ്.

[4] ആൾക്കാര്‍–ഞങ്ങളുടെ ആളുകൾ. സംരക്ഷണീയത്തില്‍–നിങ്ങൾ സംരക്ഷിയ്ക്കേണ്ടതായ ഞങ്ങളുടെ കർമ്മത്തില്‍. മുമ്മട്ടില്‍ത്തന്നേ–മൂന്നു മാതിരിയില്‍ത്തന്നെ ശീലിപ്പിക്കണം; വീണ്ടും വീണ്ടും ഉപദേശിയ്ക്കണമെന്നു സാരം. കൊണ്ടാടത്തക്കതു–സന്തോഷകരമായ ഫലം.

[5] ബുദ്ധി നന്നാക്കണം–ഞങ്ങൾക്കു ബുദ്ധിഗുണം വരുത്തണം.

[6] ആന്തരിക്ഷങ്ങൾ = അന്തരിക്ഷത്തിലുളളവ. ശംയു–ബൃഹസ്പതിപുത്രന്റെ പേര്‍. നന്മയുടെ–നല്ല ഔഷധഗണത്തിന്റെ. ത്രിദോഷസ്വാസ്ഥ്യം–വാതപിത്തകഫങ്ങളുടെ സ്വസ്ഥത; ആരോഗ്യം.

[7] ഞങ്ങളുടെ സ്ഥലത്തു–യജ്ഞവേദിയില്‍. മുദ്ദർഭ–മൂന്നു വിഭാഗമായി വിരിച്ച ദർഭപ്പുല്ല്. മൂന്നു വേദികൾ–ഐഷ്ടികം, പാശുകം, സൌമികം.

[8] മുമ്മട്ടില്‍–സർവനത്രയോച്ചിതമാംവണ്ണം. വ്യവസ്ഥാപിതൻ–പകലിലുദിയ്ക്കുക, ഇരവിലസ്തമിയ്ക്കുക എന്നു വ്യവസ്ഥ ചെയ്യപ്പെട്ടിരിയ്ക്കുന്നവൻ.

[9] കൂട്–ഇരിപ്പിടം. മരക്കഷ്ണങ്ങൾ–ഊന്നുകൾ. കഴുതയെ–കുതിരയ്ക്കു പകരം. ഇതൊന്നും ഞങ്ങൾക്കാിഞ്ഞുകൂടാ!

[10] ഇടയ്ക്കിടയ്ക്ക് അച്ചുതണ്ടിന്മേല്‍ പുരട്ടാനാണ്, നെയ്യു കരുതിവെയ്ക്കുന്നത്.

[11] പതിനൊന്നു ത്രിവർഗ്ഗദേവകൾ–മൂന്നുവർഗ്ഗത്തില്‍ പതിനൊന്നുപേര്‍ വീതം മുപ്പത്തിമൂന്നു ദേവന്മാര്‍. മധു–സോമനീര്‍.

[12] നല്ല വീരരെ കിട്ടിയ്ക്കുന്ന–ധനമുണ്ടായാൽ വീരരായ പുത്രഭൃത്യാദികളും ഉണ്ടായിവരും. പൊന്തിയ്ക്കുക–ശൌര്യവാന്മാരാക്കുക എന്നു സാരം.

സൂക്തം 35.

ഋഷിച്ഛന്ദസ്സുകൾ മുമ്പത്തവ; സവിതാവ്, അഗ്നി, മിത്രൻ, വരുണൻ, രാത്രി, ദേവതകൾ.

ഞാന്‍ നിലനില്പിന്നായി ആദ്യം അഗ്നിയെ വിളിയ്ക്കുന്നു; ഇതില്‍ രക്ഷയ്ക്കായി മിത്രാവരുണരെ വിളിയ്ക്കുന്നു; ജഗത്തിനെ വിശ്രമിപ്പിയ്ക്കുന്ന രാത്രിയെ വിളിയ്ക്കുന്നു; പാലനത്തിന്നായി സവിതൃദേവനെയും വിളിയ്ക്കുന്നു. 1
ഇരുണ്ട ലോകത്തിലൂടേ വീണ്ടും വീണ്ടും ആവിർഭവിച്ച്, അമൃതനെയും മർത്ത്യനേയും സ്വസ്ഥാനങ്ങളില്‍ നിർത്തുന്ന സവിതാവായ ദേവന്‍ ഭുവനങ്ങളെ തൃക്കൺപാർത്തുകൊണ്ടു പൊന്നിൻതേരിലൂടേ വരുന്നു. 2
യജിയ്ക്കപ്പെടേണ്ടുന്ന ദേവന്‍ ചായ്പിലൂടേ എഴുന്നള്ളുന്നു; മുകളിലൂടേ എഴുന്നള്ളുന്നു; രണ്ടു വെള്ളക്കുതിരകളുമായി എഴുന്നള്ളുന്നു. സവിതായ ദേവന്‍ സർവപാപങ്ങളേയും പോക്കിക്കൊണ്ടു ദൂരത്തുനിന്നു വന്നെത്തുന്നു. 3
യജിയ്ക്കപ്പെടേണ്ടുന്ന ചിത്രഭാനുവായ സവിതാവ് ഇരുണ്ട ലോകങ്ങളില്‍ വെളിച്ചം വീശാന്‍, ചുററും നടക്കുന്നതും പലതരം സ്വർണ്ണക്കൊത്തുപണികൾ ചെയ്തതും സ്വർണ്ണക്കുറ്റികളുള്ളതുമായ വമ്പിച്ച തേരില്‍ കേറുന്നു. 4
പൊന്നിൻനുകത്തണ്ടുള്ള തേര്‍ വലിയ്ക്കുന്ന കാല്‍ വെളുത്തവയായ ശ്യാവങ്ങൾ ജനങ്ങൾക്കു വെളിച്ചം നല്കന്നു. പ്രജകൾ മാത്രമല്ല, സർവഭുവനങ്ങളും സദാ മറ്റു ദേവകളുടെ സവിതാവിന്‍റെ സന്നിധിയില്‍ നിലക്കൊള്ളുന്നു. 5
പ്രകാശിയ്ക്കുന്ന ലോകങ്ങൾ മൂന്നുണ്ട്: രണ്ടെണ്ണം സൂര്യന്റെ അടുക്കൽ; ഒന്നു യമലോകത്തെയ്ക്കു കൊണ്ടുപോകുന്നത്. അമൃതങ്ങൾ, ഒരു തേർ ആണിയെ എന്നപോലെ, സവിതാവിനെ അവലംബിച്ചു നില്ക്കുന്നു. അതറിയുന്നവന്‍ ഇവിടെ പറയട്ടെ! 6
ഗഭീരമായി ചലിയ്ക്കുന്നതും, പ്രാണനെ നല്കുന്നതും, വേണ്ടേടത്തു സുഖേന എത്തിയ്ക്കുന്നതുമായ രശ്മി അന്തരിക്ഷാദികളെ വെളിപ്പെടുത്തുന്നു. ആ സൂര്യൻ ഇപ്പോൾ (രാത്രിയില്‍) എവിടെ? ആർക്കറിയാം: ഏതു വാനത്താണ്, അവന്റെ രശ്മി വ്യാപിച്ചിരിയ്ക്കുന്നത്? 7
ഭൂമിയുടെ എട്ടു ദിക്കുകളെയും ഭോഗയുക്തങ്ങളായ മൂന്നു ലോകങ്ങളെയും, എഴു സിന്ധുക്കളളെയും പ്രകാശിപ്പിയ്ക്കുന്ന സുവർണ്ണനേത്രനായ ദേവന്‍, സവിതാവു ഹോതാവിന്നായി വരണീയങ്ങളായ രത്നങ്ങളുമെടുത്ത് ഇവിടെ വന്നുചേരട്ടെ! 8
സ്വർണ്ണപാണിയും വിശ്വദർശിയുമായ സവിതാവു വാനൂഴികളുടെ ഇടയില്‍ നടകൊള്ളുന്നു; രോഗാദിബാധയെ നീക്കുന്നു; സൂര്യങ്കലണയുന്നു; ഇരുട്ടകറ്റുന്ന തേജസ്സിനെ വാനില്‍ പരത്തുന്നു. 9
സ്വർണ്ണപാണിയും, പ്രാണദാതാവും, ശരിയ്ക്കു കൊണ്ടുനടക്കുന്നവനും, സുഖപ്രദനും, ധനവാനുമായ ദേവൻ ഇങ്ങോട്ടെഴുന്നള്ളട്ടെ; രാത്രിതോറും സ്തുതിയ്ക്കുപ്പെട്ടു, ദ്രോഹികളായ യാതുധാനരെ അകറ്റിക്കൊണ്ട് ഇരുന്നരുളട്ടെ! 10
സവിതാവേ, പണ്ടേ അന്തരിക്ഷത്തില്‍ നന്നായി നിർമ്മിയ്ക്കപ്പെട്ടവയും പൊടിയില്ലാത്തവയുമാണല്ലോ, അങ്ങയുടെ മാർഗ്ഗങ്ങൾ; ദേവ, അങ്ങ് ആ സുഗമമാർഗ്ഗങ്ങളിലൂടേ ഇന്നു വന്നെത്തി, ഞങ്ങളെ രക്ഷിയ്ക്കണം; ഞങ്ങളെപ്പറ്റി ദേവകളോട് അധികം പറയുകയുംചെയ്യണം! 11
കുറിപ്പുകൾ: സൂക്തം 35.

[2] ഇരുണ്ട ലോകം–അന്തരിക്ഷം; അതു സൂര്യോദയത്തിന്നുമുമ്പ് ഇരുളടഞ്ഞതായിരിയ്ക്കുമല്ലോ. അമൃതന്‍–മരണമിലാത്ത ദേവന്മാര്‍. മർത്ത്യൻ–മരണമുള്ള മനുഷ്യർ. തൃക്കണ്‍പാർത്തുകൊണ്ടു–പ്രകാശിപ്പിച്ചുകൊണ്ടു.

[3] ചായ്പ്–ആകാശത്തിന്റെ അററം.

[4] കുററികൾ–തേരിന്നു പൂട്ടിയ കുതിരകളുടെ കഴുത്തിനിരുവശവും നിയന്ത്രണത്തിന്നായി ഇടുന്നവ.

[5] ശ്യാവങ്ങൾ–സൂര്യാശ്വങ്ങളുടെ പേര്‍. ജനങ്ങൾ–ജനിയ്ക്കുന്നവ, പ്രാണികൾ. പ്രജകൾ–മനുഷ്യര്‍. സവിതാവ്–പ്രേരകനായ സൂര്യൻ.

[6] രണ്ടെണ്ണം–ദ്യോവും ഭൂവും. ഒന്നു–നടുവിലെ അന്തരിക്ഷലോകം.മരിച്ചവര്‍ അന്തരിക്ഷമാർഗ്ഗത്തിലൂടെയത്രേ, യമലോകത്തിലെയ്ക്കു പോകുന്നത്. അമൃതങ്ങൾ–ചന്ദ്രനക്ഷത്രാദിജ്യോതിസ്സുകൾ. ആണി–അച്ചുതണ്ടുകുററി. അത്–സവിതൃസ്വരൂപം. ആരുമില്ല, അറിഞ്ഞവൻ.

[7] സുഖേന എത്തിയ്ക്കുന്നതും–വെളിച്ചം വീശുന്നതുകൊണ്ട്, ആളുകൾക്കു നിര്‍ബാധം നടക്കാം. ആ–താദൃശരശ്മിയുള്ള. സവിതവിന്റെ കിരണം രാത്രിയില്‍ എവിടെ വ്യാപിയ്ക്കുന്നു എന്ന് ആർക്കും അറിഞ്ഞുകൂടാ.

[8] സിന്ധുക്കൾ = നദികൾ,സമുദ്രങ്ങൾ,സുവർണ്ണനേത്രൻ = സ്വർണ്ണമയങ്ങളായ, നല്ല നിറമുള്ളവയായ, കണ്ണുകളോടു കൂടിയവൻ. ഹോതാവിന്നായി–യജമാനന്നു കൊടുക്കാൻ.

[9] സ്വർണ്ണപാണി–സ്വർണ്ണഭൂഷിതകരൻ; അല്ലെങ്കില്‍, യജമാനർക്കു കൊടുക്കാൻ കനകം കയ്യിലെടുത്തവന്‍. സൂര്യങ്കൽ–സവിതാവും സൂര്യനും ഒന്നുതന്നെ. മൂത്തിഭേദമനുസരിച്ചാണ്, രണ്ടാക്കപ്പെട്ടിരിയ്ക്കുന്നത്.

[10] ശരിയ്ക്കു–വെളിച്ചം പരത്തുന്നതിനാല്‍. ഇങ്ങോട്ട്–യജനസ്ഥലത്തെയ്ക്ക്. യാതുധാനര്‍ = രാക്ഷസര്‍.

[11] അധികം–ഞങ്ങളെപ്പറ്റി മതിപ്പുണ്ടാകത്തക്കവണ്ണം.

സൂക്തം 36.

ഘോരന്റെ മകന്‍ കണ്വന്‍ ഋഷി; ബൃഹതി ഛന്ദസ്സ്; അഗ്നി ദേവത. (മാകന്ദമഞ്ജരി)

ദേവരെത്തേടുന്ന ഭൂരിപ്രജകളായ്
മേവുന്ന നിങ്ങൾക്കായ്,സ്സൂക്തം ചൊല്ലി,
അന്യരും വാഴ്ത്തും മഹാനാകുമഗ്നിയോ–
ടന്യൂനം യാചിച്ചുകൊൾവൂ ഞങ്ങൾ. 1
ലോകരെടുത്തൂ, കരുത്തേറ്റുമഗ്നിയെ;-
പ്പൂജിയ്ക്കാം, നിന്നെ ഹവിസ്സാലെങ്ങൾ;
ഇന്നിതിലെങ്ങളെപ്പാലിച്ചരുളേണ–
മന്നദാതാവേ, കനിഞ്ഞു ഭവാന്‍! 2
ദൂതനും സർവവിജ്ഞാനനുമാകിയ
ഹോതാവാം നിന്നെ വരിപ്പൂ ഞങ്ങൾ.
നാനാഗതികള്‍, മഹാനാം നിന്‍ ദീപ്തികൾ:
വാനത്തുമെത്തുന്നൂ, നിൻകതിര്‍കൾ. 3
മിത്രാവരുണാര്യമാക്കളാം ദേവരാൽ
വർദ്ധിതൻ, പണ്ടേ തദ്ദൂദനാം നീ;
അത്രഭവാനെ യജിയ്ക്കുന്ന മർത്ത്യങ്ക–
ലെത്തിപ്പൂ, നീയഗ്നേ, വിത്തമെല്ലാം! 4
പ്രീതിപ്പെടുത്തി പ്രജാഗൃഹം പാലിയ്ക്കും
ഹോതാവാം ദൂതനാണഗ്നേ, ഭവാൻ;
ചേര്‍ന്നിരിയ്ക്കുന്നു ഭവാങ്കലേ, ദേവകൾ
ചെയ്ത നിരത്യയകർമ്മമെല്ലാം! 5
നിന്നില്‍ത്താനല്ലോ പൊഴിപ്പൂ ഹവിസ്സെല്ലാം,
ധന്യയുവതമനാകുമഗ്നേ;
ഇന്നും യജിയ്ക്ക നീ നാളെയു,മെങ്ങളില്‍
നന്ദിച്ചു,ദ്വീര്യരാം ദേവന്മാരെ 6
താനേ വിളങ്ങുമാ നിന്നെത്താനിങ്ങനെ
താണുപതിഞ്ഞുപാസിച്ചു മർത്ത്യൻ
സപ്തവഷട്കാരംകൊണ്ടുജ്ജ്വലിപ്പിപ്പു,
ശത്രുവർഗ്ഗത്തെക്കടപ്പാനഗ്നേ! 7
വൃത്രനെപ്പോരില്‍ വെന്നൂ,ഴിവാനന്തരി–
ക്ഷത്തെപ്പരത്തിനാരല്ലോ, പാർപ്പാൻ;
പെയ്യുകാ,ഹൂതൻ നീ വിത്തങ്ങൾ കണ്വങ്കല്‍,–
പ്പൈപ്പോരില്‍ക്കൂററിടുമശ്വംപോലെ! 8
സ്വസ്ഥത പുണ്ടിങ്ങിരിയ്ക്ക, മഹാനാം നീ;
കത്തുക, ദേവരില്‍ക്കൂറേറും നീ;
പാറിയ്ക്ക, ചാരുവാം ധൂമത്തെ പ്രാശസ്ത്യം
ചേരും മഖാര്‍നാമഗ്നേ, ഭവാൻ! 9
ദേവന്മാർ കൈക്കൊണ്ടുവല്ലോ, മനുവിന്നായ്,–
പ്പാവക, സംപൂജ്യനായ നിന്നെ;
വന്ദ്യാതിഥ്യന്വിതൻ വിത്താർത്ഥി കണ്വനു;-
മിന്ദ്രനു;-മന്യരാം സ്തോതാക്കളും. 10
ആരെയർക്കങ്കല്‍നിന്നാഹരിച്ചാളിച്ചാ–
നാര്യാതിഥ്യന്വിതനായ കണ്വന്‍,
കത്തിജ്ജ്വലിപ്പിതാ,യഗ്നിതൻ രശ്മികൾ;
വർദ്ധിപ്പിപ്പുതാകീ,യൃക്കവനെ! 11
സമ്പത്തു തന്നാലു,മന്നവാനഗ്നേ, നീ;-
യുമ്പരായ് ക്കൂട്ടുകെട്ടുണ്ടല്ലോ തേ;
ചൊല്ക്കൊണ്ട ചോറിന്റെ രാജാവാകുന്നു നീ;-
യഗ്ര്യൻ നീയെങ്ങൾക്കു നല്ക സൌഖ്യം! 12
പൊങ്ങിനിന്നീടുക ഞങ്ങളെ രക്ഷിപ്പാ–
നിന്നു നീ,യാദിത്യദേവൻപോലെ:
പൊങ്ങിനിന്നന്നങ്ങൾ നല്കാന്‍ വിളിയ്ക്കുന്നൂ
ഞങ്ങളും, നൈതേയ്ക്കും കർമ്മികളും. 13
പൊങ്ങിനിന്നംഹസ്സിൽനിന്നു രക്ഷിയ്ക്ക നീ–
യെങ്ങളെ; നീറ്റുക തിനികളെ;
ജീവിപ്പാൻ, സാധിപ്പാൻ, പൊങ്ങിയ്ക്കുകെങ്ങളെ;–
ദ്ദേവരിലെത്തിയ്ക്കുക,സ്മദ്ധനം. 14
രക്ഷിയ്ക്ക രക്ഷസ്സില്‍നിന്നഗ്നേ, ഞങ്ങളെ;
രക്ഷിയ്ക്ക, ദുഷ്പിശുക്കങ്കൽനിന്നും;
രക്ഷിയ്ക്ക, ഹിംസ്ര–ജിഘാംസുക്കളില്‍നിന്നു,–
മക്ഷീണദീധിതേ, സദ്യുവാവേ! 15
തല്ലിച്ചതയ്ക്ക, തരാത്തോനെത്തപ്താംശോ;
വല്ലാതെ ഞങ്ങളെ ദ്രോഹിപ്പോനും
ശസ്ത്രങ്ങൾകൊണ്ടു ചടപ്പിയ്ക്കുവോനുമാം
ശത്രു ചെറ്റാളായ് വരൊല്ലെങ്ങളില്‍! 16
അഗ്നിയോടര്‍ത്ഥിച്ചൂ സദ്വീര്യമാം ധന;-
മഗ്നി കണ്വന്നു സൌഭാഗ്യം നല്കി;
അഗ്നി രക്ഷിച്ചു സഖാക്കളെ,ദ്ദാനത്താ–
ലഗ്ര്യാതിഥ്യാഢ്യനെ, സ്തോതാവെയും! 17
ദൂരാല്‍ വിളിയ്ക്ക നാമഗ്നിപാർശ്വസ്ഥരാ–
മുഗ്രദേവ–യദു–തുർവശരെ;
ശ്രീനവവാസ്തു–തുർവീതി–ബൃഹദ്രഥ-
ന്മാരെയിങ്ങെത്തിയ്ക്കുക,ച്ചോരഘ്നൻ! 18
നാനാജനങ്ങൾക്കായ്, ജ്യോതിസ്സാമങ്ങയെ
സ്ഥാനത്തു വാഴിച്ചാനഗ്നേ, മനു;
കത്തിജ്ജ്വലിച്ചു കണ്വങ്കൽ മഖോത്ഥനായ്,
മർത്ത്യര്‍ വണങ്ങും നീ തർപ്പണത്താൽ. 19
അഗ്നേ, നിന്‍ജ്വാലകൾ ദീപ്തങ്ങൾ, ശക്തങ്ങ–
ളു,ഗ്രങ്ങളേ,വർക്കുമജ്ഞേയങ്ങൾ;
നീറാക്കുകെന്നെന്നും, കെല്പൂററ രാക്ഷസ–
ന്മാരെയും തിന്മന്മാരേയുമെല്ലാം! 20
കുറിപ്പുകൾ: സൂക്തം 36.

[1] ദേവരെത്തേടുന്ന (ദേവന്മാരെ യജ്ഞത്തില്‍ വരുത്താനാഗ്രഹിയ്ക്കുന്ന) ഭൂരിപ്രജകളായ്മേവുന്ന (വളരെ ആളുകളില്‍ പെട്ടവരായ) നിങ്ങൾക്കു (ഋത്വിഗ്യജന്മാനന്മാർക്കു)വേണ്ടി. അന്യൂനം–പ്രകർഷേണ.

[2] ലോകര്‍–അനുഷ്ഠാതാക്കൾ. കരുത്തേറ്റും (ബലവർദ്ധനനായ) അഗ്നിയെ എടുത്തു–യഥാസ്ഥാനം വെച്ചു ജ്വലിപ്പിച്ചു ബാക്കി പ്രത്യക്ഷം: നിന്നെ–അയെ. ഇതില്‍–യജ്ഞത്തില്‍.

[3] ദൂതൻ–ദേവന്മാരുടെ ദൂതൻ. സർവവിജ്ഞാനന്‍ = സർവജ്ഞന്‍. വരിപ്പു–യാഗനിർവഹണത്തിന്ന്. നാനാഗതികള്‍ = നാനാപ്രകാരേണ ചരിയ്ക്കുന്നവ. ദീപ്തികൾ = ജ്വാലകൾ. കതിര്‍കൾ = രശ്മികൾ.

[4] വർദ്ധിതന്‍–വളര്‍ത്തപ്പെട്ടവൻ, ജ്വലിപ്പിയ്ക്കപ്പെട്ടവൻ. തദ്ദൂതൻ-അവരുടെ ദൂതന്‍. അത്രഭവാൻ–ഇവിടുന്ന്, അങ്ങ്.

[5] പ്രജാഗൃഹം–അനുഷ്ഠാതാക്കളുടെ ഗൃഹം. നിരത്യയം = ശാശ്വതം.

[6] ധന്യയുവതമൻ = സൌഭാഗ്യവാനും അതിയുവാവുമായിട്ടുള്ളവന്‍, ഉദ്വീര്യർ = വീര്യമേറിയവര്‍.

[7] താനേ–പരാപേക്ഷയില്ലാതെ, സ്വതവേ. ഇങ്ങനെ–ഹവിസ്സർപ്പിച്ചും മറ്റും. ശത്രുവർഗ്ഗത്തെക്കടപ്പാൻ–അങ്ങയെ ആരാധിയ്ക്കുന്നവൻ ശത്രുക്കളെ ജയിക്കും.

[8] വൃത്രനെ–ദേവകൾ ത്വത്സാഹായ്യത്താൽ പോരില്‍ വെന്ന്. പാർപ്പാന്‍–പ്രാണികൾക്കു വസിപ്പാൻ. ആഹൂതൻ = വിളിയ്ക്ക(ആവാഹിയ്ക്ക)പ്പെട്ടവൻ. കണ്വങ്കൽ–എങ്കൽ. പൈപ്പോരിൽ–പൈക്കളെ വീണ്ടെടുക്കാനുള്ള യുദ്ധത്തിൽ. കൂറ്റിടും(ശബ്ദിയ്ക്കുന്ന) അശ്വം എങ്ങനെ അഭീഷ്ടം സാധിയ്ക്കുമോ, അങ്ങനെ അങ്ങ് എന്റെ അഭീഷ്ടം സാധിപ്പിയ്ക്കുക.

[9] ഇങ്ങ്–ദർഭയില്‍. പ്രാശസ്ത്യം–മേന്മ. മഖാര്‍ഹൻ = യജനീയന്‍.

[10] വന്ദ്യാതിഥ്യന്വിതൻ = വന്ദ്യരായ അതിഥികളോടുകൂടിയവന്‍. കൈക്കൊണ്ടു എന്ന ക്രിയാപദം ഉത്തരാർദ്ധത്തിലും എടുക്കണം.

[11] ആഹരിച്ച് = കൊണ്ടുവന്ന്. ആളിച്ചാൻ = ഉജ്ജ്വലിപ്പിച്ചാന്‍. ആര്യാതിഥ്യന്വിതന്‍–പൂജ്യനായ അതിഥികളോടു കൂടിയവന്‍. ഈ ഋക്ക്–ഞങ്ങളുടെ സ്തുതിഗാഥ. അവനെ–അഗ്നിയെ. വര്‍ദ്ധിപ്പിപ്പൂതാക–വദ്ധിപ്പിയ്ക്കുമാറാകട്ടെ.

[12] അന്നവാൻ = അന്നങ്ങളോടുകൂടിയവൻ. തേ = അങ്ങയ്ക്ക്. അഗ്ര്യന്‍– ഗുണങ്ങൾകൊണ്ടു മുമ്പൻ.

[13] നീ പൊങ്ങിനിന്നു ഞങ്ങൾക്ക് അന്നം തരാൻ, നിന്നെ ഞങ്ങളും, നൈ തേയ്ക്കും (യൂപത്തിന്മേല്‍ നെയ്യുതേയ്ക്കുന്ന) കർമ്മികളും (ഋത്വിക്കുകളും) വിളിയ്ക്കുന്നു. ഈ ഋക്കും അടുത്ത ഋക്കും യൂപത്തോടോ യൂപസ്ഥിതനായ അഗ്നിയോടോ ഉള്ളതാണ്.

[14] അംഹസ്സ് = പാപം. തീനികളെ നീറ്റുക–എന്തും തിന്നൊടുക്കുന്ന രാക്ഷസരെ ഭസ്മീകരിയ്ക്കുക. സാധിപ്പാന്‍–ലോകയാത്ര നിറവേറ്റാന്‍. പൊന്തിയ്ക്കുക = ഉന്നതരാക്കുക. അസ്മദ്ധനം (ഞങ്ങളുടെ ധനം, ഹവിസ്സ്) ദേവനിലെത്തിയ്ക്കുക (ദേവകൾക്കു കൊണ്ടുകൊടുക്കുക).

[15] രക്ഷസ്സ് = രാക്ഷസൻ. ദുഷ്പിശുക്കൻ = ദുഷ്ടനായ പിശുക്കന്‍. ഹിംസ്രജിഘാംസുക്കൾ = ഹിംസിയ്ക്കുന്നവരും, ഹനിയ്ക്കാനൊരുങ്ങുന്നവരും. അക്ഷീണദീധിതേ = മഹത്തായ ശോഭയുള്ളവനേ. സദ്യുവാവേ = നല്ല (ഏററവും) യുവാവായിരിയ്ക്കുന്നവനേ.

[16] തരാത്തോനെ–തരാനുള്ളതു (കടം) തരാതിരിയ്ക്കുന്നവനെ. തപ്താംശോ = ചുടുരശ്മികളുള്ളവനേ. ശസ്ത്രങ്ങൾ (ആയുധങ്ങൾ) കൊണ്ടു ചടപ്പിയ്ക്കുവോനും (പ്രഹരിയ്ക്കുന്നവനും) ആയ ശത്രു ഞങ്ങളില്‍ ആളായ് വരൊല്ല (ഞങ്ങളെ കഷ്ടപ്പെടുത്താന്‍ ശക്തനാകരുത്).

[17] അർത്ഥിച്ചൂ–കണ്വൻ യാചിച്ചു. സദ്വീര്യം = നല്ല വീര്യത്തോടുകൂടിയത്. സൌഭാഗ്യം–സമ്പത്തും മറ്റും. സഖാക്കൾ–ഞങ്ങളുടെ മിത്രങ്ങൾ. ദാനം–ധനാദികൾകൊടുക്കല്‍. അഗ്ര്യാതിഥ്യാഡ്യനെ–ശ്രേഷ്ഠരായ അതിഥികളോടുകൂടിയവനെ, ഋഷിയെ. സ്തോതാവ് = സ്തുതിയ്ക്കുന്നവൻ. യജമാനന്‍.

[18] അഗ്നിപാർശ്വസ്ഥര്‍ = അഗ്നിസമീപവര്‍ത്തികൾ. ഉഗ്രദേവന്‍, യദു, തുർവശന്‍, നവവാസ്തു, തുർവീതി, ബൃഹദ്രഥൻ എന്നിവര്‍ രാജർഷികളത്രേ. അച്ചോരഘ്നൻ–ചോരന്മാരെ ഹനിയ്ക്കുന്ന അഗ്നി.

[19] സ്ഥാനത്തു–യജ്ഞസ്ഥലത്ത്. കണ്വങ്കല്‍–കണ്വനായ എന്റെ അടുക്കല്‍. മഖോത്ഥൻ = യാഗംമൂലമുണ്ടായവൻ.

[20] തിന്മന്മാര്‍–വിശ്വഭക്ഷകര്‍.

സൂക്തം 37.

കണ്വൻ ഋഷി; ഗായത്രി ഛന്ദസ്സ്; മരുദ്ഗണം ദേവത.

അശ്വവര്‍ജിതരായ്ത്തേരിൽശ്ശോഭിയ്ക്കുന്നൂ മരുത്തുകൾ;
തായാടുമശ്ശക്തികളെപ്പറ്റിപ്പാടുക, കണ്വരേ! 1
പുള്ളിമാമ്പേടകള,ലങ്കാരം, ചുരിക, ചീററവും
ഇവയൊത്തു പിറന്നോരാണല്ലോ, സ്വപ്രഭരാമവര്‍. 2
ഞാനിങ്ങുതന്നേ കേൾക്കുന്നുണ്ട,വർതന്‍ ചാട്ടുവാറൊലി:
നാനാഭംഗി വരുത്തുന്നൊന്നല്ലോ, പോരിലതേററവും! 3
പുകൾ മിന്നും പ്രബലരിൽ,സ്സഹിപ്പാൻ പോന്ന ശൂരരില്‍,
ദേവന്മാരേകിയ ഹവിസ്സർപ്പിപ്പാൻ നിങ്ങൾ പാടുവിന്‍! 4
അഹിംസ്യമായ്ഗ്ഗോതതിയില്‍ത്തായാടുന്നൂ മരുദ്ബലം;
വയറ്റിൽ വായ്ച പാലിന്റേതാമത്തേജസ്സു വാഴ്ത്തുവിന്‍! 5
മൂപ്പാർക്കു, വാനൂഴി കുലുക്കുന്ന നേതാക്കൾ നിങ്ങളില്‍?
വൃക്ഷാഗ്രംപോലുലച്ചീടുന്നുണ്ടല്ലോ, നിങ്ങളെങ്ങുമേ! 6
ഊക്കും കുറുമ്പുമുള്ളൊന്നാം നിങ്ങൾതൻപോക്കിനായ് നരൻ
തൂണ്‍നാട്ടി വീട്ടിന്നു: തെറിച്ചേയ്ക്കുമല്ലോ, മഹാദ്രിയും! 7
ആഞ്ഞെടുത്തെറിയുന്നൊന്നാം നിങ്ങൾതൻപോക്കില്‍ മേദിനി
വിറച്ചുപോകുന്നു, ഭയാല്‍ മുത്തൻ രാജാവുപോലപവേ! 8
ഈറ്റില്ലമിളകില്ല,മ്മ പക്ഷിയാത്രാപ്രവർത്തിനി;
ക്രമേണ രണ്ടായ് നില്ക്കുന്നിതെമ്പാടുമിവർതൻ ബലം! 9
ആ വാഗ്ജനകര്‍തന്‍ പോക്കില്‍ വെള്ളം പൊങ്ങിപ്പരക്കയാല്‍
മുട്ടോളമാണ്ടു പോയ്ക്കൊണ്ടാര്‍ പൈക്കളുമ്പാരവത്തൊടേ. 10
തടിച്ചുനീണ്ട നീര്‍ തൂകാത്തൊരധൃഷ്യഘനത്തെയും
അതീവ ചിന്നിച്ചിതറിയ്ക്കുന്നൂ ഗതികളാലവർ! 11
ഹേ മരുത്തുക്കളേ, നിങ്ങൾക്കുണ്ടല്ലോ കെല്പ,തൊന്നിനാൽ
പ്രേരിപ്പിപ്പിൻ പ്രജകളെ; പ്രേരിപ്പിപ്പിൻ ഘനങ്ങളെ! 12
ഈ മരുത്തുക്കൾ നടകൊള്ളുമ്പോൾ വഴിയിലെങ്ങുമേ
സംസാരിയ്ക്കും സഹിതരായ്;ക്കേൾക്കുന്നുണ്ടാമതങ്ങൊരാൾ! 13
ദ്രുതവാഹസ്ഥരായ്ശ്ശീഘ്രം പോകുവിൻ: കണ്വര്‍ നിങ്ങളെ
പരിപൂജിയ്ക്കു;–മവരില്‍ത്തന്നേ സന്തൃപ്തി കൊള്ളുവിന്‍! 14
ഹവ്യം വേണ്ടോളമുണ്ടല്ലോ; ഞങ്ങൾ നിങ്ങടെയാളുകൾ;
ആയുസ്സു മുഴുവൻ നല്കുകി,ങ്ങു ജീവിച്ചിരിയ്ക്കുവാൻ! 15
കുറിപ്പുകൾ: സൂക്തം 37.

[1] അശ്വവര്‍ജിതര്‍–മരുത്തുക്കൾക്കു കുതിരിയില്ലപോല്‍. തായാടും–യഥേഷ്ടം ക്രീഡിയ്ക്കുന്ന. അശ്ശക്തികൾ–ബലിഷ്ഠരായ മരുത്തുക്കൾ. കണ്വരേ–കണ്വഗോത്രക്കാരേ. കണ്വപദത്തിന്നു മേധാവി എന്നും അർത്ഥമുണ്ട്.

[2] പുള്ളിമാമ്പേടകളത്രേ, അവരുടെ വാഹനങ്ങൾ. അലങ്കാരം = ആഭരണം. ചീററം–ശബ്ദവിശേഷം. സ്വപ്രഭർ = തനതായ ശോഭയുള്ളവര്‍. ഒരുതരം വാളാണ്, ചുരിക.

[3] അത്–ചമ്മട്ടിയൊച്ച.

[4] സഹിപ്പാൻ–ആക്രമണങ്ങളെ തടുക്കാൻ. ദേവന്മാരേകിയ–ദേവന്മാരുടെ അനുഗ്രഹത്താല്‍ കിട്ടിയ.

[5] അഹിംസ്യം = ഹിംസിയ്ക്കാവുന്നതല്ലാത്തത്; തോൽവി പററാത്തത്. ഗോതതിയില്‍ = പൈക്കൂട്ടത്തില്‍; മരുത്തുക്കളുടെ അമ്മയായ പൃശ്നിയുടെയും മറ്റും ഇടയില്‍. മരുദ്ബലം–മരുത്തുക്കളുടെ ബലം (ആക്രമണനിവാരണശക്തി). അവരുടെ തേജസ്സ് ഗോക്ഷീരപാനജനിതമത്രേ.

[6] മൂപ്പ്–കാരണവസ്ഥാനം. നിങ്ങൾ എങ്ങും എന്തും വൃക്ഷാഗ്രമെന്നപോലെ ഉലയ്ക്കു(ഇളക്കു)ന്നുണ്ടല്ലോ; ആ നിങ്ങളില്‍ ആർക്കാണ് കൂടുതല്‍ പ്രായം?

[7] കുറുമ്പ്–എന്തിനെയും കുലുക്കാമെന്ന ഗർവ്. നിങ്ങൾതൻപോക്കിനായ്–നിങ്ങളുടെ ഗതിയെ താങ്ങാൻ; നിങ്ങളുടെ ഗതിയാല്‍ വീടു കുലുങ്ങി വീഴുമെന്ന പേടിയാല്‍, വീട്ടിന്റെ ഉറപ്പിന്നായി മനുഷ്യൻ തൂണ്‍ നാട്ടി. അവന്റെ പേടി വെറുതെയല്ല: മഹാദ്രിയും നിങ്ങളുടെ പോക്കില്‍ തെറിച്ചുപോയേയ്ക്കും!

[8] മുത്തൻ (വാർദ്ധക്യാദിയാല്‍ കെല്പില്ലാത്ത) രാജാവു വൈരിഭയത്താലെന്നപോലെ ഭൂമി വിറച്ചുപോകുന്നു.

[9] മരുത്തുക്കളുടെ ഈററില്ലം–ആകാശം; അതിനെത്തന്നെ അമ്മയായും കല്പിച്ചിരിയ്ക്കുന്നു. ആകാശം ചലനരഹിതവും പക്ഷികൾ പറന്നു നടക്കുന്നതുമാണല്ലോ. രണ്ടായ്–ദ്യാവാപൃഥിവികളില്‍ വേര്‍തിരിഞ്ഞ്.

[10] വാഗ്ജനകര്‍–വാക്കുകളെ ഉല്‍പ്പാദിപ്പിയ്ക്കുന്നവര്‍: അണ്ണാക്കിലും ചുണ്ടിലും മറ്റും സഞ്ചരിയ്ക്കുന്ന വായുക്കളാലാണല്ലോ, മനുഷ്യർക്കു വാക്കുകൾ പുറപ്പെടുന്നത്. മുട്ടോളമെത്തിയ വെള്ളത്തിലാണ്, പൈക്കൾ മേച്ചില്‍പ്പുറങ്ങളില്‍ നിന്നു പോയത്.

[11] നീര്‍ തൂകാത്ത–മഴപെയ്യാത്ത. അധൃഷ്യഘനം = അധൃഷ്യമായ മേഘം. അതീവ = ഏററവും.

[12] പ്രജകളെ (പ്രാണികളെ) പ്രേരിപ്പിപ്പിൻ–സ്വസ്വകർമ്മങ്ങളിലിറക്കുവിൻ. ഘനങ്ങളെ (മേഘങ്ങളെ മഴപെയ്യാൻ) പ്രേരിപ്പിപ്പിൻ.

[13] സഹിതരായ് (കൂടിച്ചേർന്നു) സംസാരിയ്ക്കും; അത് ഒരാൾ (ആരാനും) കേൾക്കുന്നുണ്ടാവാം. ശബ്ദം പുറപ്പെടുന്നതിനെ സംസാരിയ്ക്കലാക്കി കല്പിച്ചിരിയ്ക്കുന്നു.

[14] ദ്രുതവാഹസ്ഥരായ്–വേഗവത്തുക്കളായ വാഹനങ്ങളില്‍ കേറിയിരുന്ന്.

[15] ഹവ്യം വേണ്ടോളമുണ്ടല്ലോ–നിങ്ങൾക്കു മതിവരുംവരെ തരുവാൻ ഹവിസ്സ് ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. നല്കുക–ഞങ്ങൾക്കു തരുവിൻ.

സൂക്തം 38.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

സ്തുതിയാല്‍ പ്രീതരായ് നിങ്ങള,ച്ഛൻ മകനെയാംവിധം
എന്നൊന്നെടുക്കും തൃക്കയ്യില്‍,ദ്ദർഭപ്പുല്‍ കൊയ്ത ഞങ്ങളെ? 1
എങ്ങെ,ന്നു പോം നിങ്ങൾ? മന്നില്‍നിന്നല്ലാ വാനില്‍നിന്നുതാൻ
പോവിനെ;-ങ്ങു വിളിയ്ക്കേണ്ടൂ നിങ്ങളെ,ഗ്ഗോക്കൾപോലവേ? 2
എങ്ങു, മാരുതരേ, നിങ്ങളുടെ നവ്യതരം ധനം?
എങ്ങു, ശോഭനവസ്തുക്ക?–ളെങ്ങു, സൌഭാഗ്യമൊക്കയും? 3
മർത്ത്യന്മാരായിരിയ്ക്കാമേ, നിങ്ങൾ പൃശ്നിതനൂജരേ;
എന്നാലമർത്ത്യനായ്ത്തീരും, ഭവാന്മാരെ സ്തുതിപ്പവൻ! 4
സ്തുതിപ്പവന്‍ ഭവാന്മാർക്കു, പുല്ലു മാനിന്നുപോലവേ
കൊള്ളാവുന്നവനാകട്ടേ; പോകൊലാ, കാലനൂർക്കവൻ! 5
പെരുംകെല്പുളള ദുർദ്ധർഷയാകും നിര്യതി ഞങ്ങളെ
ദ്രോഹിച്ചീടൊല്ല; വീഴട്ടെയവൾ തൃഷ്ണുയൊടൊപ്പമേ! 6
മരുസ്ഥലത്തിലും രുദ്രത്രാതരദ്ദീപ്തിശാലികൾ
കരുത്തര്‍ കാററുകൂടാതേ പെയ്യുന്നു മഴ; വാസ്തവം! 7
മിന്നലു,മ്പയിടും പൈപോലിടിവെട്ടൊലിയോടുമേ
ചേരുന്നിതീ വർഷദരിൽ, വത്സങ്കല്‍ത്തായപോലവേ! 8
നീര്‍കൊണ്ട കാര്‍കൊണ്ടലിനാല്‍പ്പകല്‍നേരത്തുമല്ലിനെ
ഉളവാക്കുന്നു, ധരയെജ്ജലത്തില്‍ മുഴുകിച്ചിവര്‍! 9
മരുത്തുക്കളൊലിക്കൊണ്ടാലുടൻ ഞെട്ടിവിറച്ചുപോം,
മന്നിങ്കലുള്ള ഗൃഹവും മർത്ത്യവർഗ്ഗവുമൊക്കവേ! 10
ഹേ മരുത്തുക്കളേ, നിങ്ങളുറപ്പേറിയ കയ്യുമായ്
നാനാനദികൾതൻനേര്‍ക്കു നടകൊൾവൂ നിരന്തരം! 11
ഈ നിങ്ങൾതൻ തേരു,മുരുൾച്ചുറ്റു,മശ്വവുമൊക്കവേ
കെല്പുള്ളതാക; വിരുതുണ്ടാകട്ടെ വിരല്‍കൾക്കുമേ! 12
ഈ ബ്രഹ്മണസ്പതിയെയും രമ്യമിത്രാഗ്നിമാരെയും
സ്തുതിയ്ക്കുവിൻ നേര്‍ക്കു, വെളിപ്പെടുത്തും വചനങ്ങളാല്‍! 13
ഉണ്ടാക്കിച്ചൊല്ലുവിന്‍ ശ്ലോകം; മേഘംപോലെപ്പരത്തുവിന്‍;
ഉക്ഥത്തിനൊത്ത ഗായത്രസൂക്തവും നിങ്ങൾ പാടുവിന്‍. 14
സ്തൂത്യരും സൃപ്രഭരുമാം മരുത്തൃക്കളെയേവരും
വന്ദിപ്പിനർച്ച ചെയ്തി;-ങ്ങു വർദ്ധിയ്ക്കട്ടെ നമുക്കവര്‍! 15
കുറിപ്പുകൾ: സൂക്തം 38.

[1] മകനെയാംവിധം = മകനെ എന്നപോലെ. എടുക്കും–പരിലാളിയ്ക്കുമെന്നു സാരം. ദർഭപ്പൂല്‍ കൊയ്ത–നിങ്ങളെ യജിപ്പാൻ ദർഭപ്പുല്ലു മുറിച്ചൊരുക്കിയ.

[2] നിങ്ങൾ എങ്ങ്–എവിടെയാണ്. എന്നു പോം–യജ്ഞസ്ഥലത്തെക്ക് എന്നു പോവും? വൈകിയ്ക്കുരുത്. നിങ്ങളെ യജമാനന്മാര്‍, ഗോക്കളെന്നപോലെ, എവിടെ വിളിയ്ക്കേണ്ടു?

[3] മാരുതര്‍ = മരുത്തുക്കൾ. നവ്യതരം = ഏററവും പുതുതായ. ധനം–പ്രജകളും പശുക്കളും. ശോഭനവസ്തക്കൾ–രത്നാദികൾ. സൌഭാഗ്യം–ആന, കുതിര മുതലായവ. എല്ലാമെടുത്ത് ഇങ്ങോട്ടു വരുവിന്‍.

[4] പൃശ്നിതനൂജരേ (പ്രശ്നി എന്ന പയ്യിന്റെ പുത്രന്മാരേ), നിങ്ങൾ മർത്ത്യ (മരണമുള്ളവ)രായിരിയ്ക്കാം; എന്നാല്‍, നിങ്ങളെ സ്തുതിയ്ക്കുന്നവൻ (യജമാനൻ) അമർത്ത്യ(മരണരഹിത)നായി (ദേവനായി) തീരും.

[5] കൊള്ളാവുന്നവനാകട്ടേ–സ്വീകരണീയനായിബ്ഭവിയ്ക്കട്ടെ. പുല്ലിനെ മാന്‍ ഉപേക്ഷിയ്ക്കാറില്ലല്ലോ. അവന്‍ കാലനൂർക്കു പോകൊലാ–സ്തോതാവിനെ ഭവാന്മാര്‍ മരണരഹിതനാക്കുകയും ചെയ്യണം.

[6] നിര്യതി–പാപദേവത. തൃഷ്ണയൊടൊപ്പമേ–ഞങ്ങളുടെ തൃഷ്ണയും അവളും ഒപ്പം വീഴട്ടെ (നശിച്ചുപോകട്ടെ).

[7] രുദ്രത്രാതർ = രുദ്രനാല്‍ രക്ഷിയ്ക്കുപ്പെട്ടവര്‍. ഇക്കഥ പുരാണങ്ങളിലുണ്ട്. ദീപ്തിശാലികൾ = തിളങ്ങുന്നവർ.

[8] ഈ വർഷദരിൽ–മഴ പെയ്യുന്ന മരുത്തുക്കളില്‍. വത്സൻ = കാളക്കുട്ടി. തായ–അമ്മ, പയ്യ്.

[11] കയ്യ്–ചലനഭേദങ്ങളെ കൈകളാക്കിയിരിയ്ക്കയാണ്.

[12] അശ്വം–വാഹനമെന്നേ അർത്ഥമെടുക്കേണ്ടു: മരുത്തുകൾക്കു കുതിരയില്ലെന്നാണല്ലോ, മുമ്പു പറഞ്ഞത്. വിരല്‍കൾക്കു കടിഞാണ്‍ പിടിയ്ക്കുന്നതില്‍ വിരുതുണ്ടായിവരട്ടെ.

[13] ബ്രഹ്മണസ്പതി–മന്ത്രത്തെയോ ഹവിസ്സിനെയോ പാലിയ്ക്കുന്ന മരുദ്ഗണം. രമ്യമിത്രാഗ്നിമാര്‍ = രമ്യരായ (അഴകുള്ള) മിത്രന്‍, അഗ്നി എന്നിവര്‍. വെളിപ്പെടുത്തും–അവരുടെ സ്വരൂപത്തെ വെളിപ്പെടുത്തുന്ന. ഇത് ഋത്വിക്കുകളോടു പറയുന്നതാണ്.

[14] പരത്തുവിൻ–മേഘം മഴയെ എന്നപോലെ, നിങ്ങൾ ശ്ലോകത്തെ വിസ്തരപ്പെടുത്തുവിന്‍. ഒത്ത–യോഗ്യമായ.

[15] അർച്ചചെയ്ത് = പൂജിച്ച്. ഇങ്ങ്–ഈ യജ്ഞത്തില്‍.

സൂക്തം 39.

കണ്വൻ ഋഷി. ബൃഹതി ഛന്ദസ്സ്. മരുദ്ഗണം ദേവത.

കുലുക്കുന്ന മരുത്തുക്കളേ, നിങ്ങളുടെ ബലം, സൂര്യരശ്മിപോലെ ദൂരത്തുനിന്ന് ഇങ്ങോട്ടെറിയപ്പെടുന്നുണ്ടല്ലോ: അപ്പോൾ നിങ്ങൾ ആരുടെ യാഗത്തില്‍ ചേരും? ആരുടെ സ്തോത്രം കേൾക്കും? ആരില്‍ ചെല്ലും? ആരെ അനുഗ്രഹിയ്ക്കും? 1
നിങ്ങളുടെ ആയുധങ്ങൾ ശത്രുക്കളെ അകറ്റാൻ കെല്പുള്ളവയാവട്ടെ–തടുക്കാൻ ഉറപ്പുള്ളവയാവട്ടെ! നിങ്ങളുടെ ബലം സ്തുത്യമായിബ്ഭവിയ്ക്കട്ടെ; മായാവിയായ മനുഷ്യന്റേത് അങ്ങനെയാകരുത്! 2
നേതാക്കളേ, നിങ്ങൾ സ്ഥാവരത്തെ ഒടിയ്ക്കുകയും കനത്തതിനെ തട്ടിനീക്കുകയും ചെയ്യുന്നുണ്ടല്ലോ; അപ്പോൾ ഭൂമിയിലെ വൃക്ഷങ്ങളെയും പർവതപ്രദേശങ്ങളെയും വേര്‍പെടുത്തിവെച്ചു നടകൊള്ളുന്നു. 3
ശത്രുസൂദനരേ, നിങ്ങള്‍ക്ക് ഒരു വൈരി ദ്യോവിലുണ്ടായിട്ടില്ല; ഭൂവിലുമില്ല. രുദ്രപുത്രന്മാരേ, നിങ്ങൾക്ക് ഒരുമമൂലം നീളെ ആക്രമിപ്പാൻ ശക്തി ശീഘ്രം തഴയ്ക്കട്ടെ! 4
മരുദ്ദേവകളേ, നിങ്ങൾ മലകളെ വിറപ്പിയ്ക്കുന്നു; മരങ്ങളെ വേർപെടുത്തുന്നു; എല്ലാ പ്രജകളോടുംകൂടി, കുറുമ്പന്മാരെന്നപോലെ കുതിയ്ക്കുന്നു! 5
നിങ്ങൾ തേരുകളില്‍ പുള്ളിമാമ്പേടകളെ അണച്ചുപൂട്ടുന്നു, ചുകന്ന പ്രഷ്ടി വലിയ്ക്കുന്നു; നിങ്ങളുടെ യാത്രയ്ക്കു് അന്തരിക്ഷവും മൂളുന്നു; മനുഷ്യര്‍ പേടിച്ചു, ഭയം പകർത്തുന്നു! 6
രുദ്രപുത്രന്മാരേ, നിങ്ങൾ ഞങ്ങളുടെ മകനെ രക്ഷിയ്ക്കേണമെന്നു ഞങ്ങൾ ചിക്കെന്നു പ്രാർത്ഥിയ്ക്കുന്നു. മുമ്പു ഞങ്ങളെ എന്നപോലെ, ഇന്നു ഭീതനായ കണ്വനെ രക്ഷിപ്പാന്‍ തീർച്ചയായും വന്നുചേരുവിൻ! 7
മരുത്തുക്കളേ, നിങ്ങളാലോ മനുഷ്യരാലോ അയയ്ക്കപ്പെട്ട യാതൊരു ശത്രു ഞങ്ങളെ നേരിടുമോ, അവനെ നിങ്ങൾ അന്നത്തോടും ബലത്തോടും നിങ്ങളുടേതായ രക്ഷയോടും വേര്‍പെടുത്തണം! 8
തികച്ചും യജനീയരും മികച്ച ജ്ഞാനമുള്ളവരുമായ മരുത്തുക്കളേ, നിങ്ങൾ കണ്വനെ കൈക്കൊള്ളുവിൻ; അതുകൊണ്ടുതന്നേ, നിങ്ങൾ പൂണ്ണരക്ഷകളോടേ, മിന്നലുകൾ മഴയിലെന്നപോലെ, ഞങ്ങളില്‍ വന്നണയുവിൻ! 9
നല്ല ദാതാക്കളായ മരുത്തുക്കളേ, നിങ്ങൾ തികഞ്ഞ ഓജസ്സെടുപ്പിൻ: കുലുക്കുന്ന നിങ്ങൾ തികഞ്ഞ ബലം, കോപിഷ്ഠനായ ഋഷി ദ്വേഷിയെ കൊല്ലാന്‍ അമ്പെന്നപോലെ അയച്ചാലും! 10
കുറിപ്പുകൾ: സൂക്തം 39.

[2] മായാവിയായ–ഞങ്ങളെ ചതിയ്ക്കാൻനോക്കുന്ന. അങ്ങനെയാകരുത്–നിന്ദ്യമായിത്തീരട്ടെ.

[3] സ്ഥാവരം-വൃക്ഷവും മറ്റും. കനത്തത്–കല്ലും മറ്റും. വേര്‍പെടുത്തിവെച്ചു–അവയുടെ ഇടയിലൂടേ–ഗമിയ്ക്കുന്നു.

[4] രുദ്രപുതന്മാരേ–രുദ്രനാല്‍ വളത്തപ്പെട്ടവരേ. നീളെ ആക്രമിപ്പാന്‍–എങ്ങും ശത്രുക്കളെ ആക്രമിപ്പാൻ.

[5] കുറുമ്പന്മാരെന്നപോലെ–സ്വേച്ഛയാ പാഞ്ഞുനടന്നു കളിയ്ക്കുന്നു.

[6] പ്രഷ്ടി–അവയില്‍പ്പെട്ട ഒരു മാനിന്റെ പേര്‍. മൂളൽ–അപ്പോൾ പുറപ്പെട്ട ശബ്ദംതന്നെ. ഭയം പകർത്തുന്നു–മറ്റുള്ളവർക്കും ഭയം വരുത്തുന്നു.

[7] മുമ്പു ഞങ്ങളെ–മുമ്പു കർമ്മസമയങ്ങളില്‍, ഞങ്ങളെ രക്ഷിപ്പാൻ നിങ്ങൾ വന്നുചേരുകയുണ്ടായല്ലോ. അതുപോലെ.

[8] അവനെ നിങ്ങൾ–അവന്നു ചോറും കെല്പും കിട്ടരുത്; നിങ്ങളുടെ രക്ഷ(തുണ)യും ഉണ്ടാകരുത്.

[9] ഓജസ്സ് = കരുത്ത്.

സൂക്തം 40.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ബ്രഹ്മണസ്പതി ദേവത. (പാന)

ബ്രഹ്മണസ്പതേ, പേർത്തെഴുന്നേല്ക്ക നീ;
നിന്നൊടർത്ഥിപ്പു ഞങ്ങൾ ദേവൈഷികൾ:
ഇങ്ങണക, സുദാനർ മരുത്തുക്ക–
ളി;–ന്ദ്ര, നീയൊരുമിച്ചു ഭുജിച്ചാലും! 1
നിങ്കലേ വന്നുരുബലപാലക,
സങ്കടംചൊല്വു മർത്ത്യന്‍, മുതൽ പോയാൽ;
ആസ്ഥയാ മരുത്തുക്കളേ, നിങ്ങളെ
വാഴ്ത്തുവോന്‍ സുവീര്യാശ്വസമ്പന്നനാം! 2
വന്നണയട്ടെ,യാ ബ്രഹ്മണസ്പതി;
വന്നണയട്ടെ, സൂനൃതാദേവിയും;
നമ്മെയെത്തിയ്ക്ക, വൈരിഘ്നർ ദേവകൾ
നല്ലതാം ‘പങ്ക്തിരാധസ’യജ്ഞത്തില്‍! 3
യാജകന്നു സുനേയമാകും ധന-
മേകിയോന്‍ നേടു,മക്ഷയമാമന്നം;
ആയാൾക്കായ്,ക്കൊലയേല്ക്കാതെ കൊല്ലുമു-
ദ്വീരയാകുമിളയെ യജിയ്ക്ക നാം! 4
ഇന്ദ്രമിത്രാവരുണാര്യമദേവ-
രൊന്നുചേർന്നു യാതൊന്നിലോ മേവുന്നു,
നന്മയോടുക്ഥയോഗ്യമാമാ മന്ത്രം
ബ്രഹ്മണസ്പതി ചൊല്ലുമേ, തീർച്ചയായ്! 5
മംഗളം നല്കുമത്തിരുമന്ത്രമേ
ഞങ്ങൾ ചൊല്ലാവു ദേവരേ, യജ്ഞത്തില്‍;
പഥ്യമീ വാക്യമെങ്കില്‍, നല്‍ച്ചൊല്ലെല്ലാ-
മെത്തുമല്ലോ, ഭവാന്മാരില്‍ നാഥരേ! 6
ആരണഞ്ഞിടും, ദേവകാമങ്കല്‍? മ-
ററാരണഞ്ഞിടും, ദർഭ മുറിച്ചോനില്‍?
ആൾകളൊത്തു പുറപ്പെട്ട ഹോതാവുൾ-
പ്പൂകിടുന്നു ധനാപൂര്‍ണ്ണമാം ഗൃഹം! 7
കെല്പെടുക്കുന്നു, കൊല്‍വൂ സരാജനായ്,
നില്പു കൊൾവൂ ഭയത്തിലും വജ്രവാൻ;
പ്രേരകനില്ല, താരകനില്ല, വൻ–
പോരിലുമിവന്നല്പമാം പോരിലും! 8
കുറിപ്പുകൾ: സൂക്തം 40.

[1] ദേവൈഷികൾ = ദേവന്മാരെ ഇച്ഛിയ്ക്കുന്നവര്‍; ദേവന്മാര്‍ ഞങ്ങളുടെ കർമ്മത്തില്‍ സന്നിഹിതരാകണമെന്നഭിലഷിയ്ക്കുന്നവര്‍. സുദാനര്‍ = നല്ല ദാനത്തോടു കൂടിയവര്‍; അത്യുദാരർ. ഒരുമിച്ചു ഭുജിച്ചാലും–ബ്രഹ്മണസ്പതിയോടൊന്നിച്ചു സോമം ഭക്ഷിച്ചാലും.

[2] ഉരുബലപാലക–വളരെ ബലത്തെ പാലിയ്ക്കുന്ന ബ്രഹ്മണസ്പതേ. മുതല്‍ പോയാല്‍-ശത്രുക്കളില്‍പ്പെട്ടു തിരിച്ചുകിട്ടാതെ വന്നാല്‍. സങ്കടംചൊല്‍വു–പോയ ധനം കിട്ടുമാറാക്കേണമേ എന്നപേക്ഷിയ്ക്കുന്നു. സുവീര്യാശ്വസമ്പന്നനാം–നല്ല വീര്യം, അശ്വങ്ങൾ എന്നിവയോടുകൂടിയ ധനവാനായിത്തീരും.

[3] സൂനൃതാദേവി = പ്രിയസത്യരൂപയായ വാഗ്ദേവത. ഈ ദേവകൾ വൈരികളെ ഹനിച്ചു, നമ്മെ പങ്ക്തിരാധസ(യഥോക്തഹവിഷ്പങ്ക്ത്യാദിസമൃദ്ധമായ) യജ്ഞത്തില്‍ എത്തിയ്ക്കട്ടെ.

[4] സുനേയം = സുഖേന കൊണ്ടുപോകാവുന്നത്. ഏകിയോൻ–കൊടുത്ത യജമാനൻ. ആയാൾക്കായ്–ആ യജമാനന്നുവേണ്ടി. കൊലയേല്ക്കാതെ കൊല്ലും-ശത്രുക്കളാല്‍ ഹിംസിയ്ക്കപ്പെടാതെ, അവരെ വധിയ്ക്കുന്ന. ഉദ്വീര-ഉല്‍ക്കൃഷ്ടരായ വീര(ഭട)രോടുകൂടിയവാൾ. ഇള–മനുപുത്രി.

[5] ബ്രഹ്മണസ്പതി ഹോതൃമുഖസ്ഥിതനായി, ഇന്ദ്രമിത്രാവരുണാര്യമാക്കളുൾപ്പെട്ട മന്ത്രം ചൊല്ലും, തീർച്ച.

[6] ഈ വാക്യം പഥ്യമെങ്കില്‍–ഞങ്ങൾ ചൊല്ലന്ന മന്ത്രം നിങ്ങൾക്കു പ്രിയമാണെങ്കില്‍. നാഥരേ = നേതാക്കളേ.

[7] ദേവകാമന്‍–ദേവകളുടെ സാന്നിധ്യം ഇച്ഛിയ്ക്കുന്നവന്‍. ആരണഞ്ഞിടും–ബ്രഹ്മണസ്പതിയല്ലാതെ. ദർഭ മുറിച്ചോനില്‍–യജമാനങ്കല്‍. ആൾകളൊത്തു പുറപ്പെട്ട ഹോതാവ് (ഋത്വിക്കുകളും മറ്റുമൊന്നിച്ചു യാഗശാലയിലേയ്ക്കു പുറപ്പെട്ട യജമാനൻ) ധനം നിറഞ്ഞ ഗൃഹം പൂകുന്നു; അവൻ ബ്രഹ്മണസ്പതിയുടെ പ്രസാദത്താല്‍ വലിയ ധകനായിത്തീരുന്നു.

[8] വജ്രവാൻ–വജ്രധാരിയായ ബ്രഹ്മണസ്പതി. സരാജനായ്–വരുണാദിരാജാക്കന്മാരോടുകൂടി. കൊൽവൂ–ശത്രുക്കളെ കൊല്ലുന്നു. ഭയത്തിലും (ആപത്തു നേരിട്ടാലും) നില്പു കൊൾവൂ (സ്ഥൈര്യം വിടുകയില്ല). ഇവന്ന് (ബ്രഹ്മണസ്പതിയ്ക്കു) വലിയ പോരിലും ചെറിയ പോരിലും പ്രേരക(പ്രവത്തർത്തിപ്പിയ്ക്കുന്നവ)നില്ല; അദ്ദേഹം സ്വയം പ്രവർത്തിയ്ക്കുന്നു. താരകനില്ല (കടത്തിവിടുന്നവന്‍, ജയിപ്പിയ്ക്കുന്നവൻ) ഇല്ല; അദ്ദേഹം സ്വയം ജയിയ്ക്കുന്നു.

സൂക്തം 41.

കണ്വന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; വരുണമിത്രാര്യമാദിത്യര്‍ ദേവതകൾ.

പ്രജ്ഞാനര്‍ മിത്രന്‍, വരുണനാ,ര്യമാവിവരേവനെ
രക്ഷിച്ചുപോരു,മായാൾക്കു കിട്ടും, ശത്രുജയം ക്ഷണാല്‍! 1
നിറയ്ക്കും, കൈകൾപോലാരെ; വിദ്രോഹികളില്‍നിന്നിവര്‍
രക്ഷിയ്ക്കുമാരെ; മാലെന്ന്യേ തഴയ്ക്കു,മവരേവരും! 2
മുടിയ്ക്കും, ദുർഗ്ഗനഗരം; മുടിയ്ക്കു,മെതിരാളരെ;
ദുരിതങ്ങളെയും തട്ടിനീക്കും, രാജാക്കളാമിവര്‍! 3
മുള്ളെന്നിയേ സുഗമമാക,ധ്വരത്തില്‍ വരും വഴി;
ഇതില്‍ച്ചീത്ത ഹവിസ്സൊന്നുമുണ്ടാകില്ലാ,ദിതേയരേ! 4
നിങ്ങൾ നേതാക്കളേ, നേരുവഴിയ്ക്കേ കൊണ്ടുപോം മഖം
ആസ്വാദ്യമായിത്തീരട്ടേ, ഭവാന്മാർക്കാദിതേയരേ! 5
അമ്മർത്ത്യൻ ദ്രോഹമേല്കാതേ രമ്യമാം ധനമൊക്കയും
നേരേ നേടുന്നു, തന്നോടു നേരാം സന്തതിയേയുമേ! 6
എവ്വണ്ണം മിത്രവരുണാര്യമാക്കളുടെ രൂപവും
തക്കതാം സ്തോത്രവും നമ്മൾ കല്പിയ്ക്കേണ്ടൂ സഖാക്കളേ? 7
ദേവൈഷിയെപ്പഴിപ്പോനെ, ദ്രോഹിപ്പോനെയുമിയ്യിവൻ
ചൊല്ലാ നിങ്ങളൊടെ;–മ്പാടും ശുശ്രൂഷിയ്ക്കാം, ധനങ്ങളാല്‍! 8
എറിയാന്‍ നാലു കവിടിയെടുത്തോന്‍ വീഴ്ത്തുവോളവും
മറ്റവൻ ഭീതനാമല്ലോ; തോന്നൊലാ, തിന്മ ചൊല്ലുവാൻ! 9
കുറിപ്പുകൾ: സൂക്തം 41.

[1] പ്രജ്ഞാനര്‍ = പ്രകൃഷ്ടുമായ (മികച്ച) ജ്ഞാനമുള്ളവര്‍.

[2] ഇവര്‍ (മിത്രവരുണാര്യമാക്കൾ) ആരെ, ധനംകൊണ്ടു നിറയ്ക്കും; കൈകൾപോലെ–ഒരാളുടെ കൈകൾ എപ്രകാരം ധനംകൊണ്ടുവന്ന്, അവനെ നിറയ്ക്കുമോ, അപ്രകാരം. അവര്‍-നിറയ്ക്കുപ്പെടുന്നവരും, രക്ഷിയ്ക്കുപ്പെടുന്നവരും. മാലെന്ന്യേ–ഉപദ്രവം പററാതെ. തഴയ്ക്കും–അഭിവൃദ്ധിപ്പെടും.

[3] ദുർഗ്ഗനഗരം–ദുഷ്പ്രാപമായ (യജമാനന്റെ ശത്രുക്കളുടെ) നഗരം. എതിരാളരെ–യജമാനന്റെ ശത്രുക്കളെ. ദുരിതങ്ങളെയും തട്ടിനീക്കും–യജമാനന്റെ പാപങ്ങളെ അകറ്റുകയും ചെയ്യും.

[4] വരും വഴി–നിങ്ങൾ ഞങ്ങളുടെ അധ്വര(യാഗ)ത്തിലെയ്ക്കു വരുന്ന മാർഗ്ഗം. ആദിതേയര്‍ = ദേവന്മാർ.

[5] നേരുവഴിയ്ക്കേ കൊണ്ടുപോം മഖം–നിങ്ങൾ യഥാവിധി നടത്തിയ്ക്കുന്ന ഞങ്ങളുടെ യാഗം.

[6] അമ്മർത്ത്യൻ–നിങ്ങളാല്‍ അനുഗ്രഹിയ്ക്കുപ്പെട്ട മനുഷ്യന്‍. ദ്രോഹമേല്ക്കാതെ–ആരാലും ഉപദ്രവിയ്ക്കുപ്പെടാതെ. തന്നോടു നേരാം = സ്വതുല്യമായ.

[7] സഖാക്കളേ–സ്നേഹിതന്മാരായ ഋത്വിക്കുകളേ, മിത്രാദികളുടെ രൂപം വർണ്ണിപ്പാനും, വേണ്ടതിൻവണ്ണം സ്തുതിപ്പാനും നമ്മൾ ശക്തരല്ല.

[8] ദേവൈഷി = ദേവകാമൻ, യജമാനന്‍. ഇയ്യിവന്‍–ഞാന്‍. നിങ്ങളോടു (മിത്രവരുണാര്യമാക്കളോടു) ചൊല്ലാ (പറയില്ല); നിങ്ങൾതന്നെ അറിഞ്ഞ് ആവനെ ശിക്ഷിയ്ക്കണം. ഞാൻ നിങ്ങളെ ധനങ്ങൾകൊണ്ട് എമ്പാടും പരിചരിയ്ക്കുകമാത്രം ചെയ്യാം.

[9] ഒരുതരം ചൂതുകളി: രണ്ടു കരുക്കൾക്കുപകരം നാലു കവിടികൾ; അവ ഒരാൾ വീഴ്ത്തുന്നതുവരെ മറ്റവൻ, ‘ഞാൻ തോറേറയ്ക്കുമോ’ എന്നു ഭയപ്പെടുമല്ലോ. അത്ര ഭയം വേണം, ഒരാളെ ദുഷിയ്ക്കുന്നതില്‍. അതുകൊണ്ടു പഴിപ്പോനെയും ദ്രോഹിപ്പോനെയും ഞാൻ നിങ്ങളോടു പറയില്ല. ഇതില്‍പ്പറഞ്ഞ കവിടിച്ചൂതുകളി കേരളത്തിലുമുണ്ടായിരുന്നു.

സൂക്തം 42.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; പൂഷാവ് ദേവത.

പൂഷാവേ, ദേവ,വഴിയില്‍നിന്നു കൊണ്ടാക്കുകെങ്ങളെ:
തടസ്സം നീക്കി നീ മുന്നില്‍ നടക്ക, ജലദാത്മജ! 1
ദ്രോഹിപ്പാനോ, മുതല്‍ പിടുങ്ങാനോ, ദുര്‍വൃത്തനാമൊരാൾ
ഞങ്ങൾക്കു വഴി കാണിയ്ക്കില,കറ്റേണമയാളെ നീ! 2
ഏവം തടസ്സമുണ്ടാക്കിക്കക്കും കൌടില്യമൂർത്തിയെ
മാർഗ്ഗത്തില്‍നിന്നു വളരെ ദ്ദൂരത്താക്കേണമേ, ഭവാൻ! 3
ഏതോ രണ്ടുനിലക്കള്ളനമ്മട്ടിടർപെടുത്തുകില്‍,
കാലാല്‍ച്ചവുട്ടിനില്ക്കേണ,മവന്റെ കനൽമെയ്യില്‍ നീ! 4
അച്ഛന്മാരെസ്സഹായിച്ചുപോന്ന താവകരക്ഷയെ
യാചിപ്പൂ ഞങ്ങൾ പൂഷാവേ, ജ്ഞാനിൻ, വൈരിഘ്ന, നീളവേ! 5
ഇനി,സ്സമഗ്രസൌഭാഗ്യ, സ്വർണ്ണായുധസമൃദ്ധ, നീ
ധനങ്ങൾ തരികെങ്ങൾക്കു, ദാനം നേര്‍ക്കാചരിയ്ക്കുവാന്‍! 6
പൂഷാവേ, നീയെതിര്‍പ്പോരെയകലത്താക്കി, ഞങ്ങളെ
നടത്തുകുത്തമവഴിയ്ക്കി;–തില്‍ക്കരുതല്‍ വേണമേ!7
പുഷാവേ, നല്ല പുല്ലുള്ളേടത്തെയ്ക്കേ കൊണ്ടുപോക നീ:
വഴിയ്ക്കേശായ്ക പുതുചൂടി;–തില്‍ക്കരുതല്‍ വേണമേ! 8
കൂട്ടുകാ,ളാക, പൂഷാവേ, നല്ക, മൂർച്ചവരുത്തുക;
നിറയ്ക്കുകെങ്ങടെ വയറി;–തില്‍ക്കരുതല്‍ വേണമേ! 9
നിന്ദിയ്ക്കുകില്ല പൂഷാവെ,സ്സൂക്തൌഘത്താല്‍ സ്തുതിച്ചിടും;
അദ്ദർശനീയനോടെങ്ങളർത്ഥിച്ചീടും, ധനങ്ങളെ! 10
കുറിപ്പുകൾ: സൂക്തം 42.

[1] കൊണ്ടാക്കുക–അഭീഷ്ടസ്ഥാനം പ്രാപിപ്പിയ്ക്കുകു; അതിന്നു ഭവാന്‍ മുമ്പില്‍ നടന്നാലും. ജലദാത്മജ = മേഘത്തിന്റെ മകനേ.

[2] വഴി കാണിയ്ക്കില്‍–‘ഇതിലേ പോകാ’മെന്നു നിർദ്ദേശിച്ചാല്‍. അയാളെ (ആ വഞ്ചകനെ) അകറേറണം (വഴിയില്‍നിന്ന് ആട്ടിപ്പായിയ്ക്കണം).

[4] ഏതോ രണ്ടുനിലക്കള്ളന്‍–പ്രത്യക്ഷമായും പരോക്ഷമായും മോഷണം നടത്തുന്ന ആരാനും. കനല്‍മെയ്യില്‍–തീക്കനല്‍പോലെ അന്യരെ പൊള്ളിയ്ക്കുന്ന ദേഹത്തില്‍, ഉപദ്രവകരമായ ശരീരത്തില്‍.

[5] അച്ഛന്മാരെ–ഞങ്ങളുടെ പൂർവന്മാരെ.

[6] അങ്ങു ധനം തന്നാല്‍, ഞങ്ങൾ ദാനം വഴിപോലെ അനുഷ്ഠിയ്ക്കും.

[7] ഇതില്‍ക്കരുതല്‍ വേണമേ–ഇതില്‍ അങ്ങയ്ക്കു കരുതല്‍ (ശ്രദ്ധ, ആലോചന) ഉണ്ടാകണം.

[8] നല്ല പുല്ല്–നല്ല ഓഷധികൾ: ഞങ്ങൾക്കു വഴിയില്‍ പുതുചൂട് (മുമ്പനുഭവിച്ചിട്ടില്പാത്ത ക്ലേശമൊന്നും) ഉണ്ടാകരുത്.

[9] കൂട്ടുക–കൂടുതല്‍ (മറ്റഭീഷ്ടുങ്ങളും) തരിക. ആളാക–ഞങ്ങളെ അനുഗ്രഹിപ്പാന്‍ ശക്തനാവുക. നല്ല–ഞങ്ങൾക്കു നല്ലതൊക്കെ തരിക. മൂർച്ചവരുത്തുക–ഞങ്ങളെ ഉശിരുപിടിപ്പിയ്ക്കുക. നിറയ്ക്കുകെങ്ങടെ വയര്‍–ധാരാളം ആഹാരം ഞങ്ങൾക്കു തരിക.

[10] എങ്ങൾ പൂഷാവിനെ നിന്ദിയ്ക്കില്ല; നേരേമറിച്ചു, സ്തുതിയ്ക്കും. അദ്ദർശനീയനോട്–ദർശനീയ(സുന്ദര)നായ അദ്ദേഹത്തോട്.

സൂക്തം 43.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; (ഒടുവിലെത്തേത് അനുഷ്ടപ്പ്). രുദ്രനും മിത്രാവരുണന്മാരും സോമനും ദേവതകൾ.

രുദ്രന്‍, പ്രജ്ഞാനി, കാമങ്ങൾ പെയ്വോന്‍, പാരം വളർന്നവൻ;
എന്നാ ഹൃദിസ്ഥനെപ്പറ്റിച്ചൊല്ലും, നാം സുഖദസ്തവം? 1
ഈ നമ്മളുടെ ഗോക്കൾക്കും പശുക്കൾക്കും ജനത്തിനും
കുഞ്ഞിനും രുദ്രിയം കിട്ടുമാറാക്കീടട്ടെ മേദിനി! 2
രുദ്രനും, മിത്രവരുണന്മാരു,മമ്മട്ടു തുഷ്ടരായ്
വിശ്വേദേവകളും കല്പിച്ചോർക്കുമാറാക നമ്മളെ! 3
ഗാഥാപാലന്‍ മേധപാലന്‍ രുദൻ സലിലഭേഷജൻ;
അവിടുത്തോടു യാചിയ്ക്ക, നമ്മളശ്ശംയുവിൻ സുഖം! 4
സൂര്യനെപ്പോലെ തേജസ്വി, പൊന്നുപോലെ വിളങ്ങുവോൻ,
ശരണപ്രദനദ്ദേഹം, ദേവന്മാരില്‍ മികച്ചവന്‍! 5
അവന്‍ നമ്മുടെ മേഷിയ്ക്കും മേഷത്തിന്നും ഹയത്തിനും
നാരീനരർക്കും ഗോവിന്നും നല്കുന്നൂ, സുഗമം സുഖം! 6
സോമ, നീയൊരു നൂറാൾക്കു മതിയാം മുതലെങ്ങളില്‍
നിക്ഷേപിയ്ക്കുക, ധാരാളം ബലവത്താകുമന്നവും! 7
സോമദ്വേഷികൾ പീഡിപ്പിയ്ക്കായ്കെങ്ങളെ, രിപുക്കളും;
ഞങ്ങൾക്കന്നം തരാന്‍ ചന്ദ്ര, കനിഞ്ഞരുളുകെങ്ങുമേ! 8
അമർത്ത്യൻ, സല്‍പദം പുക്ക തലവന്‍ നീ സ്വലോകരെ
യജ്ഞസ്ഥരാക്കണം സോമ; സോമ, കാണ്ക,വര്‍ ഭൂഷ തേ! 9
കുറിപ്പുകൾ: സൂക്തം 43.

[1] ആ ഹൃദിസ്ഥനെപ്പററി–നമ്മുടെ ഹൃദയത്തിലിരിയ്ക്കുന്ന രുദ്രനെപ്പററി സുഖപ്രദമായ സ്തോത്രം നാം എന്നു ചൊല്ലം?

[2] പശുക്കൾ–മഹിഷാശ്വാദികൾ. കുഞ്ഞിനും–സന്തതിയ്ക്കും. രുദ്രിയം–രുദ്ര൯േറതായ മരുന്ന്.

[3] ഓർക്കുമാറാക–അനൻഗ്രാഹ്യരെന്നു ഗണിയ്ക്കട്ടെ.

[4] ഗാഥ = സ്തുതി. മേധം = യാഗം. സലിലഭേഷജന്‍ = സലിലം (ജലം) ആകുന്ന മരുന്നോടുകൂടിയവൻ. രുദ്രനാമാഭിമന്ത്രിതമായ ജലം രോഗശാന്തി വരുത്തുമത്രേ. ശംയു–ബൃഹസ്പതി.

[5] പൊന്നുപോലെ–എല്ലാവർക്കും സ്വർണ്ണംപോലെ പ്രിയപ്പെട്ട്. ശരണപ്രദന്‍–മനുഷ്യർക്കു പാർപ്പിടം നല്കുന്നവൻ. അദ്ദേഹം–രുദ്രന്‍.

[6] അവൻ–രുദ്രന്‍. മേഷി = പെണ്ണാട്. മേഷം = ആണാട്. ഇതൊക്കെ ജാത്യേകവചനമാകുന്നു.

[7] സോമൻ–ചന്ദ്രൻ. നിക്ഷേപിയ്ക്കുക–എന്നെയ്ക്കുമായി തരിക.

[8] സോമദ്വേഷികൾ = സോമനീരിനെ (യാഗത്തെ) ദ്വേഷിയ്ക്കുന്നവര്‍.

[9] അമർത്ത്യന്‍ = മരണരഹിതൻ. സൽപദം = ഉത്തമസ്ഥാനം. സ്വലോകരെ = സ്വന്തം പ്രജകളെ. യജ്ഞസ്ഥരാക്കണം–യാഗശാലയില്‍ നിർത്തണം. അവര്‍ (പ്രജകൾ) തേ (അങ്ങയ്ക്കു) ഭൂഷ (ഒരലങ്കാരം) ആണെന്നു കാണ്‍ക (അറിഞ്ഞാലും).

സൂക്തം 44.

കണ്വപുത്രൻ പ്രസ്കണ്വൻ ഋഷി; ബൃഹതി ഛന്ദസ്സ്; അഗ്നി ദേവത. (കേക)

ജാതവേദസ്സേ, പുലര്‍വേളതന്നടുക്കല്‍നി–
ന്നാ,തുംഗനികേതനോപേതമാം നാനാധനം
ഹോതാവിനേകാന്‍ കൊണ്ടുവരികിന്നമർത്ത്യ, നീ
പ്രാതരുത്ഥിതരായ ദേവന്മാരെയുമഗ്നേ! 1
അഗ്നേ, നീ നിഷേവിതൻ, ഹവ്യവാഹനൻ, ദൂത,-
നധ്വരങ്ങൾതന്‍ തൃത്തേരി;–ങ്ങനെയുള്ള ഭവാന്‍
അശ്വികളൊടുമുഷസ്സോടുമന്വിതനായി-
ട്ടച്ഛവീര്യമാമന്നം തന്നരുൾകെങ്ങൾക്കേറ്റം! 2
ദൂതനും, വളരെപ്പേര്‍ക്കരിമപ്പെട്ടുള്ളോനും,
ഖ്യാതതേജസ്സും, ധൂമധ്വജനും, ഗൃഹദനും,
പ്രത്യുഷസ്സിങ്കൽ യജിപ്പോരുടെ യാഗങ്ങളില്‍
വർത്തിയ്ക്കുന്നവനുമാമഗ്നിയെ വരിയ്ക്ക നാം! 3
ഉത്തമൻ, യുവതമന,തിഥി, ഹോമാധാരം,
ദത്തഹവ്യരില്‍ പ്രീതൻ, ജാതവേദസ്സാമഗ്നി;
അത്തിരുവടിയെ ഞാനാസ്ഥയാ സ്തുതിയ്ക്കുന്നേന്‍:
പ്രത്യുഷസ്സിങ്കല്‍ദ്ദേവന്മാരിലെത്തുകദ്ദേഹം! 4
മേധാർഹ, മൃതിഹീന, ഹവ്യവാഹാഗ്നേ, വിശ്വ-
ത്രാതാവേ, സുയജ്വാവാമങ്ങയെ സ്തുതിപ്പൻ ഞാന്‍! 5
മാദകജ്വാലന്‍, സ്തോതാവിന്നായി പ്രശംസ്യൻ നീ
സാധുവാഹുതി കൈക്കൊണ്ടറിക സുയുവാവേ;
പ്രസ്കണ്വന്നുയിർക്കൊൾവാനാ,യുസ്സു വർദ്ധിപ്പിച്ചു,
സല്‍ക്കരിയ്ക്കയുംചെയ്ക ദിവ്യരാം ജനങ്ങളെ! 6
ഉജ്ജ്വലിപ്പിയ്ക്കപ്പെടുന്നുണ്ടല്ലോ പ്രജകളാല്‍,
വിശ്വവേദസ്സാം ഹോതാവായ നീ പുരുഹൂത;
അബ്ഭവാനഗ്നേ വരുത്തീടണമിവിടത്തില്‍,
ക്ഷിപ്രമുന്നതജ്ഞാനന്മാരായ ദേവന്മാരെ: 7
സവിതാവു,ഷസ്സ,ഗ്നി,യശ്വികൾ, ഭഗൻ, രാവെ-
ന്നിവരെ വരുത്തുക, പുലര്‍വേളകൾതോറും;
സോമനീര്‍ പിഴിഞ്ഞുവെച്ചുജ്ജ്വപലിപ്പിയ്ക്കുന്നുണ്ടു,
ഹേ മഹായജ്ഞ. ഹവിർവാഹന, നിന്നെക്കണ്വര്‍. 8
ദൂതനാണല്ലോ, പ്രജാവർഗ്ഗത്തിൽ മഖങ്ങൾക്കു
നാഥനായരുളുന്ന നിന്തിരുവടിയഗ്നേ;
എത്തിയ്ക്കുകിഹ സോമപാനത്തിന്നു,ഷസ്സിങ്കല്‍
നിദ്ര വിട്ട,രുണനെദ്ദർശിച്ച ദേവന്മാരെ! 9
വിശ്വദർശനീയനാമങ്ങഗ്നേ, വിഭാവസോ,
വിജ്വലിച്ചരുളുന്നൂ മുൻപുലരികൾ നോക്കി;
ഗ്രാമത്തെയെല്ലാം രക്ഷിയ്ക്കുന്നു നിന്തിരുവടി,-
യീ മനുഷ്യർക്കു ഹിതൻ, യജ്ഞത്തില്‍പ്പുരോഹിതൻ.10
ക്രതുസാധകന്‍, മാററാർക്കായുസ്സു കുറയ്ക്കുവോ,–
നൃതുക്കൾതോറും ഹോമകാരി, നീയഗ്നേ, ദേവ;
പ്രതിഷ്ഠിഷ്ക്കട്ടേ മനുപോലെങ്ങള,മർത്ത്യനും
പ്രകൃഷ്ടവിജ്ഞാനനും ദൂതനുമാകും നിന്നെ! 11
മിത്രപൂജകൻ പുരോഹിതനാമവിടുന്നു
മധ്യവർത്തിയായ് ദ്ദേവദൂത്യത്തെ വഹിയ്ക്കുമ്പോൾ
പരിഭ്രാജിയ്ക്കുന്നൂ നിന്‍ജ്വാലകളഗ്നേ, പാര-
മിരമ്പും സമുദ്രത്തിൻ തിരമാലകൾപോലേ. 12
ചെവിയുള്ളോനാമഗ്നേ, കേൾക്കെ,ഴുന്നള്ളുംനേര–
ത്തിവിടുത്തോടൊന്നിയ്ക്കും വഹ്നിദേവരോടൊപ്പം
അധ്വരത്തിന്നായ് വന്നു ദർഭയിലിരിയ്ക്കട്ടേ,
മിത്രന,ര്യമാവ,ഹര്‍മ്മുഖഗാമികൾ മററും! 13
ഇസ്തോത്രം ചെവിക്കൊള്ളക,ഗ്നിയാം നാവുള്ളോരും
സത്യവർദ്ധകരുമാം സദ്ദാനര്‍ മരുത്തുക്കൾ;
സോമനീര്‍ നുകരട്ടേ വരുണന്‍ ധൃതകർമ്മ–
സ്തോമനാ,യുഷസ്സോടുമശ്വികളൊടുമൊപ്പം! 14
കുറിപ്പുകൾ: സൂക്തം 44.

[1] ജാതവേദസ്സ് = ജനിച്ചവയെ (ജഗത്തിനെയെല്ലാം) അറിയുന്നവന്‍; അഗ്നിപര്യായങ്ങളിലൊന്ന്. പുലര്‍വേള = ഉഷസ്സ്. ആതുംഗനികേതനോപേതം = ഉയർന്ന (മികച്ച) പാർപ്പിടത്തോടുകൂടിയത്. ഹോതാവ്–യജമാനന്‍. പ്രാതരുത്ഥിതര്‍ = പ്രഭാതത്തില്‍ ഉണർന്നെണീറ്റവര്‍. ദേവന്മാരെയും കൊണ്ടുവരിക.

[2] നിഷേവിതൻ–ലോകരാല്‍ സേവിയ്ക്കപ്പെട്ടവൻ. ദൂതൻ–ദേവകളുടെ ദൂതൻ. അധ്വരങ്ങൾതൻ തൃത്തേർ–യാഗഹവിസ്സിനെ വഹിച്ചുകൊണ്ടുപോയി ദേവകൾക്കു കൊടുക്കുന്ന പള്ളിത്തേർ. അച്ഛവീര്യം = നിർമ്മലമായ വീര്യത്തോടുകൂടിയത്.

[3] ഖ്യാതതേജസ്സ് = പ്രസിദ്ധമായ തേജസ്സോടുകൂടിയവന്‍. ധൂമധ്വജൻ = പുകയാകുന്ന കൊടിമരത്തോടുകൂടിയവൻ. ഗൃഹദന്‍ = പാർപ്പിടം കൊടുക്കുന്നവന്‍. വരിയ്ക്ക–രക്ഷിതാവായി വരിയ്ക്കുക; രക്ഷിയ്ക്കേണമേ എന്നു പ്രാർത്ഥിയ്ക്കുക.

[4] യുവതമന്‍ = ഏററവും യുവാവ്. ഹോമാധാരം = ഹോമത്തിന്റെ സ്ഥാനം. ദത്തഹവ്യർ = ഹവിസ്സു കൊടുത്തവർ, യജമാനർ. അദ്ദേഹം പ്രത്യുഷസ്സിങ്കൽ (പ്രഭാതത്തില്‍) ദേവന്മാരിലെത്തുക; ദേവന്മാരുടെ അടുക്കല്‍ ചെന്ന്, അവരെ ഇവിടെ കൊണ്ടുവരുമാറാകട്ടെ.

[5] മേധാർഹ = യജനീയ. മൃതിഹീന = മരണരഹിത. ഹവ്യവാഹ = ഹവിസ്സിനെ വഹിയ്ക്കുന്നവനേ. വിശ്വത്രാതാവേ = സർവജഗദ്രക്ഷക. സുയജ്വാവ് = നല്ല യജ്വാവ്.

[6] മാദകജ്വാലന്‍ = മത്തുപിടിപ്പിയ്ക്കുന്ന ജ്വാലകളോടുകൂടിയവന്‍. സ്തോതാവിന്നായി–യജമാനന്നുവേണ്ടി. പ്രശംസ്യൻ = സ്തുത്യൻ. സാധു = വഴിപോലെ. അറിക–ഞങ്ങളുടെ അഭിലാഷം ഗ്രഹിയ്ക്കുക. ദിവ്യരാം ജനങ്ങളെ–ദേവകളുടെ ആളുകളെ.

[7] വിശ്വവേദസ്സ് = സർവജ്ഞൻ. പുരുഹൂത–വളരെപ്പേരാല്‍ വിളിയ്ക്കുപ്പെട്ടവനേ.

[8] മഹായജ്ഞ = മഹത്തായ യജ്ഞത്തോടുകൂടിയവനേ. ആഹവനീയാഗ്നിയോടു പറയുന്നതാണിത്.

[9] നാഥന്‍ = രക്ഷിതാവ്. അരുണൻ = സൂര്യന്‍.

[10] വിശ്വദർശനീയൻ = എല്ലാവർക്കും കാണാവുന്നവൻ. മുന്‍പുലരികൾ നോക്കി–കഴിഞ്ഞുപോയ പ്രഭാതങ്ങളിലെന്നപോലെ. ഈ മനുഷ്യര്‍ = ഋത്വിക്കുകളും യജമാനനും. പുരോഹിതൻ–വേദിയുടെ കിഴക്കുവശത്തു സ്ഥാപിതൻ.

[11] ക്രതുസാധകന്‍ = യജ്ഞനിഷ്പാദകൻ. ഹോമകാരി = ഹോമം ചെയ്യുന്നവൻ. മനുപോലെ–മനു പ്രതിഷ്ഠിയ്ക്കാറുള്ളതുപോലെ.

[12] മിത്രപൂജകൻ = സ്നേഹിതന്മാരെ സല്‍ക്കരിയ്ക്കുന്നവന്‍. മധ്യവർത്തിയായ് = യജനമധ്യത്തില്‍ സ്ഥിതിചെയ്ത്. ദേവദൂത്യത്തെ വഹിയ്ക്കുമ്പോൾ–ഹവിസ്സു ദേവന്മാർക്കു കൊടുക്കാൻ ഏറ്റുവാങ്ങുമ്പോൾ. പരിഭ്രാജിയ്ക്കുന്നൂ–മിന്നിത്തിളങ്ങുന്നു.

[13] കേൾ–ഞങ്ങൾ പറയുന്നത്. ഇവിടുത്തോടൊന്നിയ്ക്കും–ആഹവനീയാഗ്നിയായ അങ്ങയുടെകൂടെപ്പോരുന്ന. വഹ്നിദേവര്‍–മറ്റഗ്നികൾ. അഹര്‍മ്മുഖഗാമികൾ = പ്രഭാതത്തില്‍ (യാഗസ്ഥലത്തെയ്ക്കു) ഗമിയ്ക്കുന്നവർ.

[14] സദ്ദാനര്‍ = നല്ല ദാനത്തോടുകൂടിയവര്‍; ഫലം വഴിപോലെ നല്കന്നവര്‍. ധൃതകർമ്മസ്തോമനായ് = കർമ്മസമൂഹത്തെ കൈക്കൊണ്ട്.

സൂക്തം 45.

പ്രസ്കണ്വന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, അങ്ങ് ഇവിടെ വസു–രുദ്രാ–ദിത്യരേയും, ശോഭന യജ്ഞരായി വെള്ളം പൊഴിയ്ക്കുന്ന മററുള്ളവരെയും യജിയ്ക്കക! 1
അഗ്നേ, രോഹിദശ്വ, സ്തോത്രംകൊണ്ടു വശീകരിയ്ക്കുപ്പെടേണ്ടുന്നവനേ, ഹോതാവിന്നു ഫലം നല്കുന്ന മുപ്പത്തിമൂന്നു ദേവന്മാരെ ഇവിടെ കൊണ്ടുവന്നാലും! 2
കർമ്മങ്ങളേറിയ ജാതവേദസ്സേ, പ്രിയമേധന്റെയും, അത്രിയുടെയും, വിരൂപന്റെയും, അംഗിരസ്സിന്റെയുമെന്നപോലെ പ്രസ്കണ്വന്റെ വിളി കേട്ടരുളുക! 3
പ്രൌഡകർമ്മാക്കളായ യജ്ഞപ്രിയര്‍ അധ്വരങ്ങളിൽ വിശുദ്ധ തേജസ്സോടേ വിളങ്ങുന്ന അഗ്നിയെയാണല്ലോ, രക്ഷയ്ക്കു വിളിയ്ക്കുക. 4
നെയ്യു ഹോമിയ്ക്കപ്പെടുന്നവനേ, ഫലദാതാവേ, ഈ സ്തോത്രങ്ങളും വഴിപോലെ കേൾക്കുക: ഇവകൊണ്ടാണല്ലോ, കണ്വപുത്രന്മാര്‍ രക്ഷാർത്ഥം അങ്ങയെ വിളിയ്ക്കുന്നത്. 5
ധാരാളം വിവിധാന്നങ്ങളുള്ളവനേ, ബഹുജനപ്രിയ, അഗ്നേ, മനുഷ്യവര്‍ഗ്ഗം, ഹവിസ്സു വഹിപ്പാൻ, ജ്വാലത്തലമുടിയുള്ള നിന്തിരുവടിയെ വിളിച്ചുപോരുന്നു. 6
അഗ്നേ, ഋതുക്കളിൽ യജിയ്ക്കുന്ന ഹോതാവും, ചെവിയുള്ളവനും, യശസ്സേറിയവനും, ധാരാളം ധനം നല്കുന്നവനുമായ നിന്തിരുവടിയെയത്രേ, മേധാവികൾ യാഗങ്ങളില്‍ പ്രതിഷ്ഠിച്ചുപോന്നത്. 7
അഗ്നേ, മേധാവികൾ സോമം പിഴിഞ്ഞു, ദാതാവായ മനുഷ്യന്റെ ഹവിസ്സെടുത്തു, തേജസ്സേറിയ നിന്തിരുവടിയെ അന്നത്തിന്നായി വിളിച്ചുവരുത്തുന്നു. 8
കടഞ്ഞുണ്ടാക്കപ്പെട്ടവനേ, ഫലദാതാവേ, പാർപ്പിടം നല്‍കുന്നവനേ, പുലർകാലത്തു പുറപ്പെടുന്നവരെയും മറ്റു ദേവകളെയും ഭവാൻ സോമപാനത്തിന്നായി ഇന്നിവിടെ യാഗത്തില്‍ വരുത്തക! 9
അഗ്നേ, അഭിമുഖരായ ദേവകളെയും മറ്റും ഒപ്പം വിളിച്ചു പൂജിയ്ക്കുക: സുഫലപ്രദാതാക്കളേ, ഇതാ ഇന്നലെ പിഴിഞ്ഞുവെച്ച സോമം; അതു നുകരുവിൻ! 10
കുറിപ്പുകൾ: സൂക്തം 45.

[1] യജിയ്ക്കുക–പൂജിച്ചാലും.

[2] രോഹിദശ്വ = രോഹിത്ത് എന്ന കുതിരയുള്ളവനേ.

[3] പ്രിയമേധാദികൾ നാൽവരും ഋഷിമാർതന്നെ.

[6] ജ്വാലത്തലമുടി = ജ്വാലകളാകുന്ന കേശം.

[8] അന്നത്തിന്നായി–ഹവിസ്സു സ്വീകരിപ്പാൻ.

[10] സുഫലപ്രദാതാക്കളേ–നന്നായി ഫലം നല്കുന്ന ദേവന്മാരേ. ഇന്നലെ പിഴിഞ്ഞുവെച്ച സോമത്തിന്നു തിരോഅഹ്ന്യം എന്നത്രേ പേര്‍.

സൂക്തം 46.

പ്രസ്കണ്വൻ ഋഷി; ഗായത്രി ഛന്ദസ്സ്; അശ്വികൾ ദേവത.

മുൻവരാത്തോമനയുഷസ്സാകാശത്തിങ്കല്‍നിന്നിതാ,
ഇരുൾ പോക്കുന്നു; വാഴ്ത്താം ഞാൻ ദസ്രരേ, നിങ്ങളെത്തുലോം. 1
സമുദ്രത്തിൻ തനൂജന്മാർ, മനസ്സാല്‍ദ്ധനവർഷികൾ,
കർമ്മത്താല്‍പ്പാർപ്പിടം നല്കുന്നോരല്ലോ, ദസ്രദേവകൾ! 2
വർണ്ണിയ്ക്കപ്പെട്ട വിണ്ണിങ്കല്‍, നിങ്ങൾ കേറിയ തേരിനെ
തുരംഗങ്ങൾ വലിയ്ക്കുമ്പോൾ സ്തുതിയ്ക്കും, ഞങ്ങൾ നിങ്ങളെ. 3
നേതാക്കളേ, ദേവകളെ, വെള്ളം വറ്റിയ്ക്കുമീശ്വരൻ
പൂരിപ്പിയ്ക്കുന്നു ഹവ്യത്താല്‍,ക്കർമ്മദ്രഷ്ടാവു, പൂരകൻ. 4
ദസ്രരേ, നിങ്ങൾതന്‍ ബുദ്ധിയ്ക്കേതൊന്നൊരുണര്‍വേകുമോ,
കുടിപ്പി,നക്കടുംസോമം ഭവാന്മാര്‍, നുതിതല്‍പരർ! 5
തേജസ്സുകൊണ്ടശ്വികളേ, തിമിരം നീക്കി, ഞങ്ങളെ
തൃപ്തരാക്കുന്നതാമന്നം നിങ്ങളെങ്ങൾക്കു നല്കുവിൻ! 6
ഈ ഞങ്ങൾതൻ നുതികളെക്കടപ്പാനൊരു തോണിയില്‍
വന്നെത്തുകി,ങ്ങശ്വികളേ; പൂട്ടുവിൻ നിങ്ങൾ തേരിനെ: 7
കടൽക്കടവിലുണ്ടല്ലോ വഞ്ചി,യാകാശവിസ്തൃതം;
തൃത്തേരുമുണ്ടു; നിങ്ങൾക്കിങ്ങൊരുങ്ങിപ്പോയി സോമനീര്‍! 8
ചോദിപ്പിൻ കാണ്വരേ:–‘സൂര്യരശ്മിയും തുവെളിച്ചവും
മേഘസ്ഥാനത്തിതാ! നിങ്ങൾ നില്ക്കാനോർക്കുവതെങ്ങുവാൻ?’ 9
എത്തീ, കതിരൊ,ളിക്കൊൾവാൻ; പൊന്നുപോലായ്, ദിവാകരൻ;
കറുത്തുപോയി താനെന്നു കഥിച്ചാനഗ്നി, നാക്കിനാല്‍! 10
മാർഗ്ഗം സുഗമമായ്ത്തീർന്നൂ, സൂര്യന്നല്ലു കടക്കുവാൻ;
വിശേഷാല്‍ക്കാണുമാറായീ, വാനില്‍നിന്നൊഴുകും കതിര്‍! 11
രക്ഷണാർത്ഥമൊരുക്കുന്നുണ്ടോ,രോന്നുമതിഭംഗിയില്‍,
മത്തേകും സോമനീര്‍ മോന്തുമശ്വികൾക്കായ് സ്തവോന്മുഖൻ. 12
മനുവില്‍പ്പോലർച്ചകങ്കല്‍ മേവും നിങ്ങൾ സുഖപ്രദര്‍
സോമപാനത്തിനും സ്തോത്രത്തിന്നുമായ് വന്നുചേരുവിന്‍! 13
നീളെച്ചുറ്റും ഭവാന്മാര്‍തൻ പിമ്പേ വരികുഷസ്സൊളി:
ഹവ്യമിച്ഛിയ്ക്കുവോരല്ലോ, നിങ്ങളല്ലുകളില്‍ സ്വയം. 14
സോമമശ്വികളേ, നിങ്ങളിരുപേരും കുടിയ്ക്കുവിൻ;
നല്കയും ചെയ്വിനെങ്ങൾക്കു, നല്ല രക്ഷകളാല്‍സ്സുഖം! 15
കുറിപ്പുകൾ: സൂക്തം 46.

[1] മുൻവരാത്ത–അര്‍ദ്ധരാത്രിയിലും മറ്റും ആവിർഭവിയ്ക്കാത്ത, ഇപ്പോൾ മാത്രം വന്ന. ഓമന = പ്രിയപ്പെട്ട. ദസ്രർ = അശ്വികൾ.

[2] സമുദ്രത്തിൻ തനൂജന്മാര്‍–സൂര്യചാന്ദ്രന്മാരെന്നപോലെ, അശ്വികളും, തദ്രൂപരാകയാല്‍ സമുദ്രജാതരാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു.

[4] വെള്ളം വറ്റിയ്ക്കുമീശ്വരന്‍ (വെള്ളത്തെ ആവിയാക്കുന്ന രക്ഷിതാവ്, സൂര്യൻ) ഹവ്യത്താല്‍ (ഞങ്ങളർപ്പിച്ച ഹവിസ്സുകൊണ്ടു) ദേവകളെ പൂരിപ്പിയ്ക്കുന്നു (തൃപ്തിപ്പെടുത്തുന്നു). സൂര്യോദയസമയത്താണല്ലോ, ഹോമം; അതുകൊണ്ടത്രേ, സൂര്യന്നു ദേവപൂരകത്വം. നിങ്ങളിരുവരും സൂര്യോദയസമയത്തു വന്നുചേരണമെന്നു വ്യംഗ്യം.

[5] കടുംസോമം–മത്തുപിടിപ്പിയ്ക്കുന്ന സോമനീര്‍. നുതിതല്‍പരർ = സ്തുതിപ്രിയര്‍; ഞങ്ങളുടെ സ്തുതിയാല്‍ പ്രസാദിച്ചു, സോമനീര്‍ കുടിയ്ക്കുവിന്‍.

[6] തേജസ്സ്–രസവീര്യാദിജ്യോതിസ്സ്. തിമിരം–ദാരിദ്ര്യമാകുന്ന (ഇരുട്ട്).

[7] നുതികളെക്കടപ്പാൻ–സ്തുതികൾ മുഴുവൻ കേൾപ്പാന്‍. ഒരു തോണിയില്‍ സമുദ്രത്തില്‍നിന്നു വരുവിൻ. (സമുദ്രമത്രേ, അശ്വികളുടെ പാർപ്പിടം). ഭൂമിയിൽ സഞ്ചരിപ്പാൻ തേര്‍ പൂട്ടുവിൻ.

[8] നിങ്ങൾക്ക് ഇവിടെ വന്നെത്താൻ ഒരു ക്ലേശവുമില്ല. ആകാശവിസ്തൃതം = ആകാശംപോലെ വിശാലം; വഞ്ചിയുടെ വിശേഷണം. ഒരുങ്ങിപ്പോയി–വരാന്‍ വൈകരുത്.

[9] ചോദിപ്പിൻ–അശ്വികളോടു ചോദിയ്ക്കുവിന്‍. മേഘസ്ഥാനം–അന്തരിക്ഷം. നേരം പുലർന്നു; നിങ്ങൾ എവിടെ നില്ക്കാന്‍ വിചാരിയ്ക്കുന്നു? ഇവിടെ പ്രത്യക്ഷരാകുക എന്നു താല്‍പര്യം.

[10] കതിര്‍ = സൂര്യരശ്മി. ഒളിക്കൊൾവാൻ–പ്രഭാതശോഭയെ നേടാന്‍. കറുത്തുപോയി–സൂര്യരശ്മി വന്നാല്‍, അഗ്നി നിഷ്പ്രഭനാകുമല്ലോ. നാക്കിനാല്‍–ജ്വാലകൊണ്ട്.

[11] അല്ലു കടക്കുവാന്‍–രാത്രിയുടെ അപ്പുറത്ത് ഉദയാദ്രിയില്‍ ചെല്ലാന്‍.

[12] രക്ഷണാർത്ഥം–അശ്വികൾ ഞങ്ങളെ രക്ഷിപ്പാൻവേണ്ടി. സ്തവോന്മുഖൻ–സ്തോതാവ്, യജമാനൻ.

[13] അർച്ചകങ്കല്‍–പരിചരിയ്ക്കുന്നവന്റെ, യജമാനന്റെ അടുക്കല്‍. സ്തോത്രത്തിന്നുമായ്–സ്തോത്രം കേട്ടു പ്രസാദിപ്പാനുമായ്.

[14] ചുറ്റും = സഞ്ചരിയ്ക്കുന്ന. നിങ്ങളുടെ പിന്നാലെയാവണം, ഉഷശ്ശോഭയുടെ വരവ്; മുമ്പില്‍, നിങ്ങളുടെ ആഗമനത്തിന്റെ ശോഭ; പിമ്പില്‍, ഉഷസ്സിന്റെ ശോഭ. നിങ്ങൾ പുലർച്ചയ്ക്കുമുമ്പു വരണം. എന്തുകൊണ്ടെന്ന് ഉത്തരാർദ്ധത്തില്‍ പറയുന്നു.

സൂക്തം 47.

പ്രസ്കണ്വന്‍ ഋഷി; ബൃഹതി ഛന്ദസ്സ്; അശ്വികൾ ദേവത. (അന്നനട)

ഇതാ, നിങ്ങൾക്കതിമധുരമാം സോമം,
ക്രതുവിനെ വളർത്തിടുമശ്വികളേ;
കുടിപ്പിനി,ന്നലെപ്പിഴിഞ്ഞതാമിതു;
കൊടുക്കുവിൻ, ഹോതാവിനു രത്നങ്ങളും! 1
ത്രിലോകചാരിയായ്ത്തളമരം മൂന്നു–
ള്ള ലഘുപ്പൊൻതേരില്‍ വരിക,ശ്വികളേ;
ഹവിസ്സൊരുക്കുന്നൂ ക്രതുവിങ്കൽകണ്വര്‍
ഭവാന്മാർക്കായ്;–ക്കേൾപ്പിനവരുടെ വിളി! 2
സ്വദിയ്ക്കുവിനതിമധുരമാം സോമം,
ക്രതുവിനെ വളർത്തിടുമശ്വികളേ;
ധൃതദ്രവിണരായ് രഥമേറിയിഹ
പ്രദാതാവിൻ ചാരേ വരിക ദസ്രരേ! 3
മഖത്തെ, മുദ്ദർഭവിരികളിലിരു–
ന്നഖിലജ്ഞർ നിങ്ങൾ നനയ്ക്കുവിൻ തേനാല്‍;
ഭവാന്മാർക്കായ്സ്സോമം പിഴിഞ്ഞശ്വികളേ,
സുവർണ്ണുരാം കണ്വർ വിളിപ്പു നിങ്ങളെ! 4
വരം നല്കി നിങ്ങൾ, ശുഭേശര്‍ കണ്വനെ–
പ്പരിപാലിച്ചല്ലോ, കനിഞ്ഞശ്വികളേ;
അതേവിധം രക്ഷിയ്ക്കുവിനെങ്ങളെയും;
ക്രതുവർദ്ധനരേ, കുടിയ്ക്കുവിൻ സോമം! 5
രഥേ കൊണ്ടുവന്നില്ലയോ ധനവുമായ്–
സ്സുദാസ്സിനു ദസ്രാശ്വികൾ നിങ്ങളന്നം;
തിരുവിണ്ണില്‍നിന്നോ സമുദ്രത്തില്‍നിന്നോ
പുരുകാമ്യം ധനമണപ്പിനെങ്ങളില്‍! 6
അരികത്തായ്വരാ,മകലത്തായ്വരാ,-
മിരിപ്പതു നിങ്ങളയി നാസത്യരേ;
അവിടെനിന്ന,ർക്കകരങ്ങളോടൊപ്പ–
മരിയ തേരേറി വരുവിനെങ്ങളില്‍! 7
ഭവാന്മാരെക്കൊണ്ടുവരട്ടെ യജ്ഞത്തില്‍,–
സ്സവനസേവികൾ കുതിരകൾ നേരേ;
സുദാനനാം ശുഭക്രിയന്നു ചോറുമായ്
സ്ഥിതിചെയ്വിൻ, ദർഭകളില്‍ നേതാക്കളേ! 8
പ്രദാതാവിന്നായിദ്ധനം കൊണ്ടുപോരു–
ന്നതേതിലോ നിങ്ങൾ സദാ നാസത്യരേ;
വരുവിനാ,സ്സൂര്യപ്രഭമായ തേരില്‍,
നറുംതേനാം സോമരസം നുകരുവാന്‍! 9
വിഹിതോക്ഥാർക്കരായ്ത്തുലോം രക്ഷയ്ക്കെങ്ങൾ
വിളിപ്പു നിങ്ങളെദ്ധനാഢ്യാശ്വികളേ;
സദാ കണ്വരുടെ പ്രിയസദസ്സിങ്കല്‍
മധുവെത്ര നകർന്നിരിയ്ക്കുന്നു നിങ്ങൾ! 10
കുറിപ്പുകൾ: സൂക്തം 47.

[1] ഹോതാവ്–യജമാനന്‍. രത്നങ്ങൾ–രമ്യധനങ്ങൾ.

[2] തളമരം = കെട്ടുകുററി.

[3] സ്വദിയ്ക്കുവിൻ = നുകരുവിൻ. ധൃതദ്രവിണരായ്–ഞങ്ങൾക്കു തരാന്‍ ധനമെടുത്ത്. ഇഹ–ഇന്ന്. പ്രദാതാവ്–ഹവിസ്സു നല്കുന്നവൻ, യജമാനൻ.

[4] അഖിലജ്ഞ(സർവജ്ഞ)രായ നിങ്ങൾ മുദ്ദർഭവിരികളില്‍ (മൂന്നിടത്തായി വിരിച്ച ദർഭയില്‍) ഇരുന്നു, മഖത്തെ (യാഗത്തെ) തേനാല്‍ (തേനിന്നൊത്ത സോമരസംകൊണ്ടു) നനയ്ക്കുവിന്‍. സുവര്‍ണ്ണര്‍ = നല്ല നിറം (ശോഭ) ഉള്ളവര്‍.

[5] ശൂഭേശര്‍–സൽക്കർമ്മപാലകരായ നിങ്ങൾ.

[6] രഥേ = തേരില്‍. ധനവുമായ് = ധനത്തോടുകൂടി. സുദാസ്സ്–ഒരു രാജാവ്. സമുദ്രം–അന്തരിക്ഷമെന്നു സായണാചാര്യര്‍. പുരുകാമ്യം = വളരെ ആളുകളാല്‍ കാമിയ്ക്കപ്പെടേണ്ടത്. എങ്ങളില്‍ അണപ്പിന്‍–ഞങ്ങൾക്കു കൊണ്ടുവന്നു തരുവിൻ.

[7] അരിയ = പ്രിയപ്പെട്ട, ശോഭനമായ. അർക്കകരങ്ങളോടൊപ്പം (സൂര്യോദയസമയത്ത്) എങ്ങളില്‍ (ഞങ്ങളുടെ അടുക്കല്‍) വരുവിന്‍.

[8] സവനസേവികൾ–പതിവായി യാഗങ്ങളില്‍ ചെല്ലുന്നവ. സുദാനനാം ശുഭക്രിയന്നു–ചോറുമായ്–നല്ല ദാനത്തോടുകൂടിയ സല്‍ക്കർമ്മിയ്ക്കു, യജമാനന്നു, കൊടുപ്പാൻ അന്നത്തോടുകൂടി. സ്ഥിതിചെയ്വിൻ–ഇരിയ്ക്കുവിന്‍.

[9] പ്രദാതാവിന്നായി–യജമാനന്നു കൊടുപ്പാന്‍. സദാ–പതിവായി. നറുംതേനാം–മധുമധുരമായ.

[10] വിഹിതോക്ഥാർക്കരായ്–ഉക്ഥം, അർക്കം എന്നീ സ്തോത്രങ്ങൾ ചൊല്ലി. ധനാഢ്യാശ്വികൾ = സമ്പത്തേറിയ അശ്വികൾ. സദസ്സ് = യജ്ഞസ്ഥാനം. മധു–സോമരസം. അതിന്‍വണ്ണം, ഇപ്പോഴും നുകരുവിന്‍.

സൂക്തം 48.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഉഷസ്സ് ദേവത. (കാകളി)

ദ്യോവിൻമകളാമുഷസ്സേ, വിഭാവരി,
ദേവി, നീയൌദാര്യമാർന്നു ധനത്തൊടും
പീവരാന്നത്തൊടും, സമ്പത്തൊടുംകൂടി–
യാവിഷ്കരിയ്ക്കുകെങ്ങൾക്കു പുലരിയെ! 1
സ്വത്തൊക്കെ നല്കും ഗവാശ്വാഢ്യമാർ നിങ്ങ–
ളെത്ര വന്നെത്തീ, ജനത്തിൻ പൊറുപ്പിനായ്!
സത്യപ്രിയം ചൊല്ലുകെന്നെക്കുറിച്ചെ,ങ്ക–
ലെത്തിയ്ക്ക, ധന്യർതൻ വിത്തം പുലരി, നീ! 2
സ്വാഗമനത്തിലൊരുക്കിയ തേര്‍കളെ,–
സ്സാഗരത്തില്‍ദ്ധനകാംക്ഷികൾപോലവേ
നേര്‍ക്കു നടത്തിച്ചുകൊണ്ടുഷസ്സാം ദേവി
പാർക്കാന്‍ തുടങ്ങീ; പരത്തീ വെളിച്ചവും. 3
നിന്നാഗമത്തിലുഷസ്സേ, പ്രദാനത്തി–
നുന്നുന്നു, വിജ്ഞരാമേവര്‍തന്‍ മാനസം;
അന്നരന്മാരുടെ പേരെടുത്തു പുക-
ഴ്ത്തുന്നു കണ്വന്‍, മഹാമേധാവിയിപ്പൊഴേ! 4
വൃദ്ധത ജീവികൾക്കേകുമുഷസ്സാകെ
വൃത്തി ചേർപ്പാനൊ,രു വീട്ടമ്മപോലവേ
വന്നുചേരുന്നു; കാലുള്ളോര്‍ നികേതത്തില്‍–
നിന്നിറങ്ങുന്നു; പറക്കുന്നു പക്ഷികൾ. 5
കാലുറപ്പിയ്ക്കാത്തുഷോദേവി നല്ലാളെ
വേലയ്ക്കിറക്കുന്നു, യാചകന്മാരെയും;
ഹേ വാജിനീവതി, നിൻപുലര്‍വേളയില്‍–
പ്പോവാതടങ്ങിയിരിയ്ക്കാ, പറവകൾ. 6
സൂരനുദിയ്ക്കുമിടത്തിനെക്കാളതി–
ദൂരത്തുനിന്നൊ,രുനൂറു രഥങ്ങളില്‍
മാനുഷലോകത്തിലെയ്ക്കേഴുനള്ളുന്നു,
ചേണുറ്റ സൌഭാഗ്യമൊക്കുമുഷസ്സിവൾ! 7
ദ്യോവിന്മകളാം സുനേത്രി, പണക്കാരി,
ജീവികളെല്ലാം വണങ്ങുമുഷസ്സിവൾ
തൂവെളിച്ചം പരത്തുന്നു; തുരത്തുന്നു
മാൽ വളർപ്പോരെയും വിദ്വേഷികളെയും! 8
ദ്യോവിന്മകളാമുഷസ്സേ, കുളിര്‍മയെ-
പ്പാവുന്ന കാന്ത്യാ വിളങ്ങുകെമ്പാടുമേ,
കൂരിരുൾ നീക്കി, പ്രതിദിനം ഞങ്ങൾക്കു
വാരുററ സൌഭാഗ്യമെത്തിച്ചുകൊണ്ടു നീ! 9
അല്ലകററുന്ന സുനേത്രിയാം നിങ്കലാ–
ണല്ലോ, ജഗത്തിന്റെ ചേഷ്ടയും ജീവനും;
ഇങ്ങെത്തുകാ, നീ വിഭാവരി, വൻതേരി–
ലെ;–ങ്ങൾ വിളിപ്പതു കേൾക്ക നാനാധനേ! 10
കൈക്കൊള്ളുമാറാകുഷസ്സേ, മനുഷ്യരു–
ണ്ടാക്കും വിചിത്രമാമന്നം കനിഞ്ഞു നീ;
നിന്നെ സ്തുതിയ്ക്കുന്ന യജഞപ്രവൃത്തരാം
ധന്യരെക്കൊണ്ടാക്കുക,ധ്വരത്തിങ്കല്‍ നീ! 11
വ്യോമത്തിൽനിന്നിങ്ങുഷസ്സേ, വരുത്തുക,
സോമപാനത്തിനു വാനോരെയൊക്കയും;
എത്തിയ്ക്ക, നീ ബഹുഗോവാജികളെയും
സ്തുത്യസുവീര്യമാമന്നവും ഞങ്ങളില്‍! 12
ആരുടെ തേജസ്സു കല്യാണകാരിയായ്
വൈരിവിധ്വംസിയായ്ക്കാണപ്പെടുന്നിതോ;
നമ്മൾക്കു നല്കട്ടെ വിത്തമുഷസ്സവൾ
ശർമ്മദം, വിശ്വവരേണ്യം, ശുഭാത്മകം! 13
അന്നവും രക്ഷയും തേടി, മഹിതയാം
നിന്നെയല്ലോ തുലോം വാഴ്ത്തി, പൂര്‍വർഷിമാര്‍;
കൊണ്ടാടുകമ്മട്ടുഷസ്സേ, തെളിഞ്ഞൊളി–
ക്കൊണ്ടു, സമ്പത്തെടുത്തെ,ങ്ങൾതൻ സ്തോത്രവും! 14
തൂവെളിച്ചത്താലുഷോദേവി, സാമ്പ്രതം
ദ്യോവിൻപടികൾ തുറന്നിങ്ങു വന്ന നീ
തന്നരുൾകെങ്ങൾക്കു, നിര്‍ബാധവിസ്തീർണ്ണ-
സുന്ദരഗേഹവും, ഗോയുതമന്നവും! 15
തന്നരുൾകെങ്ങൾക്കുഷസ്സേ, പലതരം
കുന്നിച്ച വിത്തവും, ഗോനികരത്തെയും;
വന്ദ്യേ, സമസ്താരിമർദ്ദിയാം കീർത്തിയും
തന്നരുൾകന്നവും, നീ വാജിനീവതി! 16
കുറിപ്പുകൾ: സൂക്തം 48.

[1] ധനത്തൊടും പീവരാന്നത്തൊടും സമ്പത്തൊടുംകൂടി–ഞങ്ങൾക്കു തരാൻ ധനത്തൊടും തടിച്ച (മഹത്തായ) അന്നത്തൊടും, സമ്പത്തൊടും (ഗവാശ്വാദി യൊടും)കൂടി, പുലരിയെ ആവിഷ്ക്കരിയ്ക്കുക (പ്രഭാതത്തെ പ്രത്യക്ഷമാക്കുക, പ്രഭാതത്തില്‍ വന്നുചേരുക). വിഭാവരി എന്നത് ഉഷസ്സിന്റെ മറെറാരു പേരാണ്.

[2] സ്വത്തൊക്കെ നല്കും = സർവസമ്പദ്ദാത്രികൾ. നിങ്ങൾ ഉഷോദേവതമാര്‍. എത്ര വന്നെത്തീ–വളരെ പ്രാവശ്യം വന്നിരിയ്ക്കുന്നു. ധന്യർ = ധനവാന്മാർ.

[3] സ്വാഗമനത്തില്‍–താൻ പോരുമ്പോൾ. ധനകാംക്ഷികൾപോലവേ-കച്ചവടക്കാര്‍ സാഗരത്തില്‍ തോണികളെയെന്നപോലെ.

[4] ആഗമം = ആഗമനം. ഉന്നുന്നു–താല്‍പര്യപ്പെടുന്നു. ഇപ്പൊഴേ–നീ വന്ന സമയത്തുതന്നെ. ദാനവും ദാതൃസ്തുതിയും പ്രഭാതത്തില്‍ത്തന്നേ ചെയ്യപ്പെടുന്നത് ഉഷസ്സിന്റെ പ്രഭാവത്തെ വെളിപ്പെടുത്തുന്നു.

[5] വൃദ്ധത ജീവികൾക്കേകും–ഓരോ പുലരിയിലും ആയുസ്സിന്റെ ഓരോ അംശം കുറഞ്ഞു, ജീവികൾ വാർദ്ധകമടയുന്നു. ആകെ വൃത്തി ചേർപ്പാന്‍–എല്ലാടത്തും സ്വച്ഛത വരുത്താന്‍. വീട്ടമ്മ-ഗൃഹകൃത്യങ്ങൾ നടത്തിയ്ക്കുന്ന ഗൃഹിണി. കാലുള്ളോര്‍ നികേതത്തില്‍നിന്നിറങ്ങുന്നു–മനുഷ്യരും മറ്റും ഉറക്കംവിട്ടു പാപ്പിടങ്ങളില്‍നിന്നു സ്വന്തം സ്വന്തം ജോലികൾക്കായി പുറപ്പെടുന്നു.

[6] കാലുറപ്പിയ്ക്കാത്ത–നില്ക്കാതെ വേഗം പോയ്ക്കളയുമല്ലോ, പുലര്‍കാലം. യാചകന്മാരെയും വേലയ്ക്കു് (കൊടുക്കുന്നവരുടെ ഗൃഹങ്ങളില്‍ പോകാൻ) ഇറക്കുന്നു. വാജിനീവതി–ഉഷോദേവതയുടെ ഒരു പേര്‍.

[8] സുനേത്രി–അഭിമതഫലത്തെ നന്നായി കൊണ്ടുവരുന്നവൾ. ഈ ഉഷസ്സു ജഗത്തിന്ന് ഇഷ്ടത്തെ നല്കുന്നു; അനിഷ്ടത്തെ നീക്കുന്നു.

[9] കുളിര്‍മ–ആഹ്ലാദം.

[10] വിഭാവരി–ഉഷഃപര്യായം. നാനാധനേ = വിവിധങ്ങളായ ധനങ്ങളോടുകൂടിയവളേ.

[11] മനുഷ്യര്‍-യജമാനനും മറ്റും. ധന്യര്‍–സുകൃതികൾ. അധ്വരം–ഹിംസാരഹിതമായ യാഗം.

[12] വ്യോമം–അന്തരിക്ഷം. വാനോര്‍ = ദേവകൾ. സ്തുത്യസുവീര്യം = സ്തുത്യവും നല്ല വീര്യത്തോടുകൂടിയതും.

[13] ശർമ്മദം = സുഖപ്രദം. വിശ്വവരേണ്യം = സർവാഭികാമ്യം. ശുഭാത്മകം = ശോഭനരുപം. മൂന്നും വിത്തത്തിന്റെ വിശേഷണം.

[14] മഹിത = പൂജിത. സമ്പത്ത്–ഞങ്ങൾ തന്ന ഹവിസ്സ്.

[15] ദ്യോവിന്‍പടികൾ–ഇരുട്ടടഞ്ഞിരുന്ന കിഴക്കും പടിഞ്ഞാറുമാകുന്ന ദിഗ്ഭാഗങ്ങൾ. ഗോയുതം = ഗോക്കളോടുകുടിയത്; അന്നത്തെയും ഗോക്കളെയും.

[16] സമസ്താരിമർദ്ദി = ശത്രുക്കളെയെല്ലാം നശിപ്പിയ്ക്കുന്നത്. വാജിനീവതി–ഉഷോദേവത.

സൂക്തം 49.

പ്രസ്കണ്വൻ ഋഷി: അനുഷ്ടുപ്പ് ഛന്ദസ്സ്; ഉഷസ്സു ദേവത. (കാകളി)

പൂതമാർഗ്ഗങ്ങളിലൂടേ വരികിങ്ങു,
മീതേ വിളങ്ങുന്ന വാനിങ്കൽനിന്നു നീ:
നിന്നെയെത്തിയ്ക്കട്ടെ, സോമവാൻതൻ ഗൃഹം-
തന്നിലുഷസ്സേ, തുടുപ്പാർന്ന ഗോവുകൾ! 1
ദ്യോവിൻകുമാരി, നീ കേറുമാറുള്ളതു
സൌവർണ്ണമാമേതു സൌഖ്യദത്തേരിലോ;
കല്പിച്ചതിലൂടെ വന്നുചേർന്നീടുകി,–
ന്നിപ്പോളുഷസ്സേ, സുഹവ്യപ്രദങ്കല്‍ നീ! 2
വെണ്‍നിറം വീശുമുഷസ്സേ, തിരുവടി
വന്നുചേരുന്നതു കണ്ടാൽത്തെരുതെരെ
പോക്കു തുടങ്ങും, ദിഗന്തങ്ങളില്‍നിന്നു
നാല്ക്കാലിയുമിരുകാലിയും പക്ഷിയും. 3
കൂരിരുൾ പോക്കിയുഷസ്സേ, കതിര്‍കളാല്‍–
പ്പാരിൽ വെളിച്ചം പരത്തി ലസിപ്പു നീ;
സ്തോത്രവചസ്സുകൾകൊണ്ടബ്ഭവതിയെ
വാഴ്ത്തുന്നു കണ്വർ, ധനാവാപ്തിവാഞ്ഛയാല്‍! 4
കുറിപ്പുകൾ: സൂക്തം 49.

[1] സോമവാൻ = സോമത്തോടുകൂടിയവന്‍, യജമാനന്‍. തുടുപ്പാർന്ന ഗോവുകൾ–ചുകന്ന പൈക്കളത്രേ, ഉഷസ്സിന്റെ വാഹനം.

[2] സൌവർണ്ണം = സ്വർണ്ണുമയം. സുഹവ്യപ്രദങ്കല്‍–നിനക്കു നല്ല ഹവിസ്സു തരുന്ന യജമാനന്റെ അടുക്കല്‍.

[4] ധനാവാപ്തിവാഞ്ഛ = ധനം കിട്ടേണമെന്ന അഭിലാഷം.

സൂക്തം 50.

പ്രസ്കണ്വൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; സൂര്യൻ ദേവത.

എടുത്തുപൊക്കുന്നു, ജഗത്തിന്നു കാണായ്വരുംവിധം,
ആജ്ജാതവേദസ്സായുള്ള സൂര്യദേവനെ രശ്മികൾ! 1
അച്ചോരർപോലെ മായുന്നു രാക്കളും താരകങ്ങളും,
വെളിച്ചം പാരിൽ വീശുന്ന സൂര്യനിങ്ങെഴുനള്ളവേ! 2
ഇവന്റെയടയാളങ്ങൾ കിരണങ്ങൾ ജനങ്ങളെ
ക്രമേണ തൃക്കണ്‍പാർക്കുന്നൂ; കത്തുമഗ്നികൾപോലവേ! 3
വിശ്വൈകദൃശ്യൻ, തരണിയല്ലോ, ജ്യോതിഷ്കരൻ ഭവാൻ;
അന്തരിക്ഷപ്പരപ്പാകെശ്ശോഭിപ്പിയ്ക്കുന്നു സൂര്യ, നീ. 4
ദേവപ്രജകൾതൻ മുന്നില്‍ മനുഷ്യരുടെ മുന്നിലും
ഉദിച്ചുപോരുന്നു ഭവാന്‍, വാര്‍വിണ്ണിൻ മിഴിമുന്നിലും! 5
ഹേ പാവക, വെളിച്ചത്താലിജജനാവാസഭൂമിയെ
ക്രമാൽ ക്രമാൽസ്സമീക്ഷിപ്പോനല്ലോ, വരുണനാം ഭവാന്‍! 6
വിശാലമാം ദ്യുലോകത്തില്‍ വിശേഷാലണയുന്നു നീ,
സൂര്യ, രാപകല്‍ നിർമ്മിച്ചും ഭൂതജാതത്തെ നോക്കിയും! 7
തേരിലേഴു ഹരിത്തുക്കൾ വഹിയ്ക്കുന്നൂ പ്രകാശക,
കതിര്‍ക്കേശങ്ങളൂടയ ഭവാനെദ്ദേവ, ഭാസ്ക്കര! 8
തേര്‍ക്കു പൂട്ടുന്നു, വീഴ്ത്താതെ പായുമേഴശ്വമാതരെ;
സ്വയമേ ചേരുമവയാലെഴുനള്ളുന്നു ഭാസ്കരൻ. 9
ഇരുളിൻമീതേ മുന്തിയ
തേജസ്സിനെ നോക്കിയുപചരിയ്ക്കുക നാം,
ദേവകളിൽവെച്ചു ദേവനു–
മുത്തമതേജസ്സുമായ കതിരവനെ! 10
ഇപ്പൊഴുതുദിച്ചുപൊങ്ങി
ദ്യോവില്‍ക്കേറും പ്രിയപ്രകാശന്‍ നീ
പേർത്തു ശമിപ്പിച്ചരുളുക,
ഹൃദ്രോഗവുമർക്ക, പച്ചനിറവും മേ. 11
വെയ്ക്കാവു, തത്തകളിലോ
ശാരികകളിലോ ഇവന്റെ പച്ചനിറം;
അരിതാരമരങ്ങളിലും
കൊണ്ടേല്പിയ്ക്കാ,മിവന്റെ പച്ചനിറം; 12
സർവബലത്തൊടുമൊത്തെ,ൻ–
ശത്രുവിനെക്കൊല്ലുവാനിതാ, സൂര്യൻ
നന്നായുദിച്ചുയർന്നാൻ;
എന്നാൽ, ഞാൻ ഹിംസിയായ്ക ശത്രുവിനെ! 13
കുറിപ്പുകൾ: സൂക്തം 50.

[1] ജാതവേദസ്സ് = ജനിച്ചതിനെ (ജീവലോകത്തെ) എല്ലാം അറിഞ്ഞവന്‍.

[2] രാക്കൾ = രാത്രികൾ. സൂര്യനുദിയ്ക്കുന്നതോടേ ചോരൻ ഒളിയ്ക്കുമല്ലോ. താരകങ്ങൾ = നക്ഷത്രങ്ങൾ,

[4] തരണി–സൂര്യപര്യായങ്ങളിലൊന്ന്. വളരെ വഴി കടക്കുന്നവന്‍ എന്നു പദാർത്ഥം:

“യോജനാനാം സഹസ്രേ ദ്വേ ദ്വേ ശതേ ദ്വേ ച യോജനേ
ഏകേന നിമിഷാർദ്ധേന ക്രമമാണ, നമോസ്തു തേ.”
എന്ന പദ്യം ഇവിടെ സ്മരണീയം. ജ്യോതിഷ്കരൻ = ജ്യോതിസ്സിനെ (പ്രകാശത്തെ) ഉണ്ടാക്കുന്നവൻ.

[5] ദേവപ്രജകൾ = മരുത്തുക്കൾ. വാര്‍വിണ്ണ് = വിശാലമായ സ്വർഗ്ഗം. സൂര്യനെ നോക്കുന്ന ആർക്കും തോന്നുമല്ലോ, ‘എന്റെ മുമ്പിലാണ്, ഉദിച്ചിരിയ്ക്കുന്നതെ’ന്ന്!

[6] പാവക = ശുദ്ധിപ്പെടുത്തുന്നവനേ. വരുണൻ–അനിഷ്ടനിവാരകന്‍. സമീക്ഷിയ്ക്കുക = നോക്കുക; പ്രകാശിപ്പിയ്ക്കുക എന്നു സാരം.

[7] ദ്യുലോകം–അന്തരിക്ഷം. രാപകല്‍ = രാത്രികളും പകലുകളും. ഭൂതജാതം = ജീവജാലം.

[8] ഹരിത്തുക്കൾ = അശ്വങ്ങൾ; അല്ലെങ്കില്‍ രശ്മികൾ. കതിര്‍ക്കേശങ്ങൾ = കിരണങ്ങളാകുന്ന തലമുടി.

[9] അശ്വമാതരെ = പെൺകുതിരകളെ. അവ സ്വയമേ ചേരുന്നവയാണ്; കൊണ്ടു വന്നു പൂട്ടേണ്ട. എഴുനള്ളുന്നു–യാഗശാലയിലെയ്ക്കു വരുന്നു; അവിടെയ്ക്ക് ഹാവിസ്സർപ്പിയ്ക്കണം.

[10] തേജസ്സിനെ–സൂര്യന്റെ ദീപ്തിയെ.

[11] പ്രിയപ്രകാശൻ–ഏവർക്കും പ്രിയപ്പെട്ട പ്രകാശത്തോടുകൂടിയവന്‍. മേ = എന്റെ. ഹൃദ്രോഗവും പച്ചനിറവും (ദേഹത്തില്‍ വന്നുകൂടിയ വൈവര്‍ണ്യവും) ശമിപ്പിച്ചരുളുക.

[12] എന്റെ പച്ചനിറം തത്തകൾക്കും മറ്റുമേ ചേരു; മനുഷ്യന്നു ചേരില്ല. അതിനാല്‍ ഇതു ശമിപ്പിച്ചരുളുക.

[13] ശത്രുവിനെ (രോഗത്തെ) ഞാൻ ഹിംസിയായ്ക (ഹിംസിയ്ക്കാതിരിയ്ക്കുട്ടെ); എന്റെ ശത്രൂവിനെപ്പോലും ഞാൻ ഉപദ്രവിയ്ക്കില്ല. സൂര്യൻതന്നെ എന്റെ വൈവര്‍ണ്യരോഗത്തെ ശമിപ്പിച്ചരുളട്ടെ.

സൂക്തം 51.

അംഗിരസ്സിന്റെ പുത്രൻ സവ്യന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കേക)

ആ മേഷൻ പുരുഹൂതനൃക്കിനു വില്പോൻ, വിത്ത-
സ്തോമാബ്ധിയിന്ദ്രന്നിമ്പം വളർപ്പിൻ, സ്തുതികളാൽ;
ആരുടെ കർമ്മം വെയില്‍പോലവേ നരർക്കിഷ്ടം,
സ്ഫാരാനുഭവനാമാ വിപ്രനെപ്പൂജിയ്ക്കുവിന്‍! 1
ഭദ്രാഭിഗമനനാം കെല്പേറുമിന്ദ്രൻതങ്ക–
ലൊത്ത കാവലായ് നിന്നാര്‍ ദക്ഷരാം മരുത്തുക്കൾ;
മദഹർത്താവായ് വാനത്തൊളി വീശുന്ന ശത–
ക്രതുവെ പ്രേരിപ്പിച്ചൂ സൂനൃതോക്തിയും ചാരേ. 2
അംഗിരസ്സുകൾക്കായിത്തുറന്നൂ ഗോത്രത്തെ നീ–
യ;–ത്രിയെശ്ശതദ്വാരങ്ങളിൽനിന്നയച്ചൂ നീ;
സ്വത്തുമന്നവും കൊണ്ടുവന്നു നീ വിമദന്നായ്;
നൃത്തമാടിച്ചൂ പോരില്‍ വജ്രത്തെ, വാസ്തവ്യന്നായ് ! 3
തുറന്നൂ വെള്ളത്തിന്റെ പാഴടപ്പുകളെ നീ;
ഗിരിമേല്‍ നിക്ഷേപിച്ചൂ, ദാനവരുടെ ധനം;
വൃത്രനാം വിദ്രോഹിയെക്കൊന്നു നീ കരുത്താലേ;
പ്രത്യക്ഷമാകുംവണ്ണും കേററി, സൂര്യനെ വാനില്‍! 4
സ്വധയെ സ്വന്തം തെളിവായിലേ തൂകിപ്പോന്ന
ധൃതമായരെബ്ഭവാൻ മായയാല്‍പ്പറപ്പിച്ചൂ;
പിപ്രുവിൻ പുരങ്ങളെപ്പൊതുക്കീ, ദയാലു നീ;
ദസ്യുയുദ്ധത്തിലൃജിശ്വാവിനെസ്സംരക്ഷിച്ചൂ ! 5
അഭിരക്ഷിച്ചൂ ഭവാന്‍ കുത്സനെശ്ശൂഷ്ണപ്പോരി–
ല;–തിഥിഗന്തവ്യന്നായ്ക്കൊന്നു ശംബരനെയും;
കൂററനര്‍ബുദൻതങ്കല്‍ച്ചവുട്ടിക്കേറീ കാലാല്‍;
മാററാരെ മഥിപ്പതില്‍ ശ്രദ്ധാലു, ഭവാന്‍ പണ്ടേ! 6
നില്പുണ്ടു പിന്മാറാതേ നിഖിലൌജസ്സും നിങ്കല്‍;
നിൻതിരുമനം സോമപാനത്തിനിമ്പംകൊൾവൂ;
വജ്രമുണ്ടല്ലോ–ഞങ്ങൾക്കാറിയാം–നിൻതൃക്കയ്യില്‍;
വിച്ഛേദിച്ചരുൾക നീ വൈരിതൻ വീറെല്ലാമേ! 7
മാന്യന്മാരെയും കള്ളന്മാരെയുമറിഞ്ഞിട്ടു
മാററാരെശ്ശിക്ഷിച്ചടക്കുക, നീ യജ്ഞസ്ഥന്നായ്;
പേർത്തുണർത്തുക യജമാനനെസ്സുശക്തൻ നീ;
വാഴ്ത്താവൂ മഖങ്ങളില്‍, ത്വല്‍ക്കർമ്മമിതെല്ലാം ഞാന്‍! 8
കീഴടക്കുന്നൂ യജ്ഞപ്രവൃത്തന്ന,യജ്ഞരെ;
വീഴിപ്പൂ സ്തുതിപ്പോരാല,സ്തോതാക്കളെയിന്ദ്രൻ;
മുതിർന്നു വീണ്ടും മുതിരുന്ന വിണ്‍പെരുമാളെ
സ്തുതിച്ചിട്ടല്ലോ, വമ്രൻ വരുത്തീ ഭൂസാരത്തെ! 9
കെല്പിനാല്‍ശ്ശൂക്രന്‍ മൂർച്ചകൂട്ടി നിൻകെല്പിന്നെപ്പോ–
ളപ്പൊളത്തീക്ഷ്ണൌജസ്സാല്‍ നടുങ്ങി, ദ്യോവും ഭൂവും;
നിറവു വരും നിന്നെ ഹവിസ്സിന്നെത്തിയ്ക്കട്ടേ,
നിനച്ചാല്‍ച്ചേരും വാതാശ്വങ്ങളത്യുദാരാത്മൻ! 10
ശുക്രനിച്ഛിയ്ക്കെ,സ്സമം സ്തുതിയ്ക്കപ്പെട്ടാലിന്ദ്രൻ
വക്രഗാമികളായ രണ്ടശ്വങ്ങളില്‍ക്കേറും;
ഉഗ്രനംബുദത്തില്‍നിന്നൊഴുക്കീ ജലങ്ങളെ;–
യുൽക്കടങ്ങളാം ശുഷ്ണപുരങ്ങൾ ചിതറിച്ചൂ! 11
സോമപാനത്തിന്നായ് നീ സ്വയമേ തേരില്‍ക്കേറു,–
മാമോദപ്രദങ്ങൾ തേ, ശാര്യാതസംഭാരങ്ങൾ;
മറ്റു സോമത്തെപ്പോലേ കൈക്കൊള്ളുകിവയും നീ;-
യറ്റുപോകാത്ത യശസ്സുളവാം, സ്വർഗ്ഗത്തില്‍ത്തേ! 12
സോമനീര്‍ തെയ്യാറാക്കി സ്തുതിച്ച കക്ഷീവാനാ–
മാ മഹാന്നരുളി, നീ വൃചയാതരുണിയെ;
മേനയായ്, വൃഷണശ്വന്നിന്ദ്ര, നീ സുകർമ്മാവേ;
നൂനമധ്വരങ്ങളില്‍ സ്തോതവ്യ,മിതെല്ലാമേ! 13
അംഗിരസ്സുകളെവര്‍ നുതിയാല്‍ നാട്ടീ യൂപ–
മസ്സുധീകളെയിന്ദ്രൻ താങ്ങിനാൻ, വറുതിയില്‍;
മാടിനെ,ക്കുതിരയെ,ത്തേരിനെ,സ്സമ്പത്തിനെ–
ത്തേടുവോനാണിപ്പോഴും, ധനദാതാവാമിന്ദ്രൻ! 14
വൃഷ്ടികർത്താവും സ്വയംദീപ്തനും സത്യൌജസ്സും
പുഷ്ടിമാനുമാമവിടെയ്ക്കിതാ, നമസ്കാരം!
ഇന്ദ്ര, പോരിതില്‍ വീരാന്വിതരാം ഞങ്ങൾ, ഭവാൻ
തന്ന നല്‍ഗൃഹത്തിങ്കല്‍പ്പാർക്കാവൂ, ബുധരുമായ്! 15
കുറിപ്പുകൾ: സൂക്തം 51.

അംഗിരസ്സ് എന്ന ഋഷി ഇന്ദ്രതുല്യനായ ഒരു പുത്രനെ കാംക്ഷിച്ചു ദേവതകളെ ഉപാസിച്ചുതുടങ്ങി. അപ്പോൾ, ഇന്ദ്രന്‍, സ്വതുല്യനായ ഒരുവന്‍ ഉണ്ടാകരുതെന്നു കരുതി, താൻതന്നെ അംഗിരഃപുത്രനായി ജനിച്ചു; ആ പുത്രനത്രേ, സവ്യന്‍.

[1] ആ മേഷൻ–ഇന്ദ്രന്‍ ഒരാടായിച്ചമഞ്ഞു മേധാതിഥി എന്ന ഋഷിയുടെ സോമം കുടിച്ചുകളഞ്ഞു; അപ്പോൾ ആ ഋഷി ഇന്ദ്രനെ ആടെന്നു വിളിച്ചു. അതിനാല്‍ ഇന്ദ്രന്നു മേഷമെന്ന പേർ ഇന്നും നിലനില്ക്കുന്നു. ഋക്കിനു വില്പോന്‍–ഋക്കാകുന്ന വിലയ്ക്കു തന്നെത്താന്‍ വില്ക്കുന്നവൻ; സ്തോതാവിന്നു വശഗനായിത്തീരുന്നവന്‍. സ്ഫാരാനുഭവന്‍–പ്രവൃദ്ധോപഭോഗൻ. വിപ്രൻ = മേധാവി.

[2] ഭദ്രാഭിഗമനന്‍ = ശോഭനമായ യാത്ര(ജൈത്രയാത്ര)യോടുകൂടിയവന്‍. വൃത്രയുദ്ധത്തില്‍ മറ്റു ദേവകളെല്ലാം പിന്മാറിക്കളഞ്ഞു; എന്നാല്‍ ദക്ഷരായ (സമർത്ഥരായ) മരുത്തുക്കൾ ഇന്ദ്രന്റെ രക്ഷകരായി നിന്നു. മദഹർത്താവ്–ശത്രുക്കളുടെ ഗർവടക്കുന്നവൻ. സൂനൃതോക്തി = പ്രിയസത്യയായ വാഗ്ദേവി. പ്രേരിപ്പിച്ചു–‘ഭഗവന്‍, പ്രഹരിയ്ക്കുക’ എന്നുത്സാഹപ്പെടുത്തി.

[3] ഗോത്ര(മേഘ)ത്തെ തുറന്നു–മഴപെയ്യിച്ചു. അല്ലെങ്കില്‍, ഗോത്രത്തെ (പേണികളാല്‍ അപഹൃതമായ ഗോസമൂഹത്തെ) തുറന്നു (വെളിപ്പെടുത്തി); അസുരന്മാരാല്‍ ശതദ്വാരയന്ത്രങ്ങളിലിടപ്പെട്ട അത്രിയെ (അത്രി എന്ന ഋഷിയെ) മോചിപ്പിച്ചയച്ചു. വിമദൻ–ഒരു ഋഷി. വാസ്തവ്യന്നായ്–സ്തുതിച്ചുനില്ക്കുന്നവന്നുവേണ്ടി.

[4] വെള്ളത്തിന്റെ പാഴടപ്പുകളെ–മേഘങ്ങളെ. ദാനവരുടെ (വൃത്രാദികളുടെ) ധനം കൈവശപ്പെടുത്തി, ഗിരിമേൽ (സ്വാവാസസ്ഥാനമായ പർവതത്തില്‍) നിക്ഷേപിച്ചു. പ്രത്യക്ഷമാകുംവണ്ണം–അതുവരെ, കനത്ത മൂടലിലായിരുന്നു, സൂര്യന്‍.

[5] സ്വധ–ഹവിസ്സ്. തെളിവായിലേ–തെളിഞ്ഞ വായില്‍ത്തന്നെ; അഗ്നിയിലല്ല. ധൃതമായര്‍–മായാവികൾ, അസുരര്‍. മായ–ജയോപായജ്ഞാനം. പിപ്രു–ഒരസുരൻ; അവനാല്‍ ഉപദ്രവിയ്ക്കുപ്പെട്ട ഋജിശ്വാവിനെ (എന്ന യജമാനനെ) സംരക്ഷിച്ചു. ദസ്യുയുദ്ധം–ദസ്യുക്കളോടുള്ള യുദ്ധം.

[6] കുത്സൻ–ഒരു ഋഷി. ശുഷ്ണപ്പോരിൽ–ശുഷ്ണൻ എന്ന അസുരനെ കൊല്ലാന്‍ ചെയ്ത യുദ്ധത്തില്‍. അതിഥിഗന്തവ്യന്നായ്–ദിവോദാസനെ രക്ഷിപ്പാന്‍ വേണ്ടി. അര്‍ബുദൻ–ഒരസുരൻ.

[7] വിച്ഛേദിയ്ക്കുക–മുറിയ്ക്കുക, നശിപ്പിയ്ക്കുക. വീറ് = വീര്യം.

[8] അറിഞ്ഞിട്ട്–തിരിച്ചറിഞ്ഞിട്ട്. യജ്ഞസ്ഥന്നായ്–യജമാനന്നുവേണ്ടി. മാററാരെ–യജ്ഞവിരോധികളെ. യജമാനനെ പേർത്തുണർത്തുക–യജ്ഞം യഥാവിധി അനുഷ്ഠിപ്പിച്ചാലും.

[9] അയജഞരെ (യജ്ഞംചെയ്യാത്തവരെ, അസുരരെ) യജ്ഞപ്രവൃത്തന്നു കീഴടക്കുന്നു; യജമാനന്ന് ഉപദ്രവം നേരിടാതാക്കുന്നു. വീഴിപ്പൂ–വധിയ്ക്കുന്നു. മുതിർന്നു വീണ്ടും മുതിരുന്ന–മുമ്പുതന്നേ വളർന്നവനാണെങ്കിലും, വീണ്ടും വളരുന്ന. വമ്രൻ–ഒരു ഋഷി. ഇദ്ദേഹം ഇന്ദ്രപ്രസാദത്താലത്രേ, ഭൂമിയുടെ സാരഭൂതമായ സംഭാരത്തെ യജ്ഞത്തിന്നു വരുത്തിയത്.

[10] നിറവു വരും–മുമ്പറഞ്ഞ തീക്ഷ്ണൌജസ്സുകൊണ്ടു നിറയുന്ന. ഹവിസ്സിന്ന്–ഞങ്ങളുടെ ഹവിസ്സശിപ്പാൻ. എത്തിയ്ക്കുട്ടേ–ഇവിടെ കൊണ്ടുവരട്ടെ. നിനച്ചാല്‍ ചേരും–വിചാരിച്ചാലപ്പോൾ തേരിനോടു ചേർന്നുനില്ക്കുന്ന. വാതാശ്വങ്ങൾ–കാററിന്നൊത്ത ഗതിവേഗമുളള കുതിരകൾ. അത്യുദാരാത്മൻ–രക്ഷണീയരെ അനുഗ്രഹിയ്യുന്നതില്‍ ഉദാരബുദ്ധിയേറിയവനേ.

[11] സമം = ഒപ്പം. വക്രഗാമികൾ = വളഞ്ഞുപായുന്നവ. രണ്ടശ്വങ്ങളില്‍–രണ്ടു കുതിരകളെ പൂട്ടിയ തേരില്‍. ഉഗ്രൻ–ശത്രുക്കൾക്കു ക്രൂരൻ. ഉല്‍ക്കടങ്ങൾ–അഭിവൃദ്ധിയേറിയവ. ശുഷ്ണപുരങ്ങൾ-ശുഷ്ണാസുരന്റെ നഗരങ്ങൾ.

[12] ശാര്യാതസംഭാരങ്ങൾ–ശാര്യാതനെന്ന രാജർഷിയുടെ യാഗവിഭവങ്ങൾ. തേ = അങ്ങയ്ക്ക്. ആമോദപ്രദങ്ങൾ–അങ്ങയെ ആമോദിപ്പിയ്ക്കും. ഇവ-ശാര്യാതസംഭാരങ്ങൾ. ശാര്യാതയജ്ഞത്തെസ്സംബന്ധിച്ച് ഒരിതിഹാസമുണ്ട്.

[13] കക്ഷീവാനാമാ മഹാന്ന്–ഇദ്ദേഹം, ദീർഗ്ഘതമസ്സെന്ന ഋഷിയ്ക്ക് അംഗരാജമഹിഷീദാസിയില്‍ ജനിച്ചവനും, രാജാവിന്ന് ഋഷിയാല്‍ നല്കപ്പെട്ട പുത്രനുമത്രേ. വൃചയാതരുണി = വൃചയ എന്ന യുവതി. അരുളി = സ്തുതിയാല്‍ പ്രസന്നനായി പ്രദാനംചെയ്തു. വൃഷണശ്വൻ–ഒരു രാജാവ്. ഇന്ദ്രൻ ആ രാജാവിന്റെ മകളായി ജനിച്ചു; അവളുടെ പേരത്രേ, മേന. സ്ത്രോതവ്യം = സ്തുതിയ്ക്കപ്പെടേണ്ടത്.

[14] നുതിയാല്‍ നാട്ടീ യൂപം–യൂപം(യജ്ഞസ്തംഭം)പോലെ നിശ്ചലമായ സ്തുതി ചൊല്ലി. സുധീകൾ = ശോഭനപ്രജ്ഞര്‍. വറുതിയില്‍ താങ്ങിനാൻ–ദാരിദ്ര്യം പോക്കി രക്ഷിച്ചു. മാടിനെയും മറ്റും തേടുന്നതു, യജമാനന്മാർക്കു സമ്മാനിപ്പാൻതന്നെ.

[15] പുഷ്ടിമാന്‍ = സമൃദ്ധിമാൻ. വീരാന്വിതര്‍–വീരഭടരോടുകൂടിയവര്‍.

സൂക്തം 52.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)

സ്വൈരമർച്ചിയ്ക്ക ഭവാനാ, മേഷനാമാവാകും
നൂറുപേരൊപ്പം പുകഴ്ത്തുന്ന വിണ്‍പെരുമാളെ:
ക്രതുവിന്നൊരശ്വംപോലോടുമിന്ദ്രന്റെ രഥം
സ്തുതിച്ചിങ്ങോട്ടു തിരിപ്പിയ്ക്കുവൻ, രക്ഷയ്ക്കായ് ഞാൻ! 1
എന്നു, ഹവ്യത്താലിമ്പം മൂത്തിന്ദ്രന്‍ ജലം തടു–
ക്കുന്ന വൃത്രനെക്കൊന്നു നീര്‍ കിഴ്പോട്ടൊഴുക്കിയോ;
അന്ന,തിലൊരു മലപോലെ നിശ്ചലനായ് നി–
ന്നുന്നതബലം പൂണ്ടാനാ,യിരം രക്ഷയൊടും! 2
വൈരികൾക്കതിവൈരിയിന്ദ്രനദ്ദേഹം സോമ-
നീരിനാല്‍ത്തടിച്ചി,മ്പം നല്കി വാഴ്ചന്നൂ വാനില്‍;
അന്നദനാമബ്ഭൂരിവിത്തനെദ്ധീമാന്മാരോ–
ടന്വിതനായ് ഞാൻ സല്‍ക്കർമ്മേച്ഛയാ വിളിയ്ക്കുന്നേൻ! 3
വിണ്ടലത്താരില്‍ച്ചേർന്നീടുന്നു സോമത്തിൻ നീര്‍കൾ,
തന്റെയാറുകൾ നേരേ ചെന്നംഭോധിയില്‍പ്പോലേ;
വൃത്രഹത്യയിലായിന്ദ്രന്നു കാവലായ് നിന്നാർ,
സദ്രൂപരസപത്നരരിഘ്നർ മരുത്തുക്കൾ. 4
മത്തുപൂണ്ടടരാടുമിന്ദ്രന്റെ കാവല്ക്കാരാ
വൃത്രങ്കല്‍ക്കുതിച്ചെത്തീ, വെള്ളങ്ങൾ കുണ്ടില്‍പ്പോലേ;
തെളിസോമത്താല്‍ദ്ധൃഷ്ടൻ വജ്രവാൻ വലനെയും
പിളർത്തീ, മൂന്നാമനാ മൂടിയെക്കണക്കിനെ! 5
നീര്‍ തടുത്താകാശത്തിൻമുകളില്‍ശ്ശയിച്ച ദു-
ര്‍ബ്ബോധവ്യാപനനാകും വൃത്രന്റെ ഹനുക്കളില്‍
എയ്തല്ലോ ഭവാനിന്ദ്ര, വജ്ര;–മപ്പൊഴുതു നിന്‍
ജ്യോതിസ്സു ചൂഴെപ്പാളീ, തിളങ്ങി ബലവും തേ! 6
നീരൊഴുക്കുകൾ കയത്തിങ്കലാംവിധം നിങ്കല്‍-
ച്ചേരുന്നൂ, തുലോം നിന്നെപ്പുകഴ്ത്തും വന്മന്ത്രങ്ങൾ;
ത്വഷ്ടാവു വളർത്തി നിന്‍ തക്കതാം ബലമിന്ദ്ര;
നിഷ്ഠുരൌജസ്സാം വജ്രത്തിന്നു മൂർച്ചയും കൂട്ടീ! 7
ഇന്ദ്ര, സാധിതക്രതോ, മർത്ത്യരെ നടത്തനായ്–
ക്കൊന്നു വൃത്രനെ,പ്പെയ്തൂ മഴയും ഹര്യശ്വന്‍ നീ;
ഹസ്തത്തിലെടുത്തു നീയിരിമ്പാകിയ വജ്രം;
നിർത്തി സൂര്യനെ വാനില്‍,ക്കാണുമാറാകുംവണ്ണം! 8
അന്നാ,ഹ്ലാദകശ്രീയും, ബലവത്തുമായ്, വിണ്ണേ–
റ്റുന്നതാം ബൃഹത്സാമം പാടി വാഴ്ത്തിനാര്‍ ഭീതര്‍;
നാകരക്ഷികൾ മരുത്തുക്കളുമുയിരായ് നി-
ന്നേകിനാരിന്ദ്രന്നിമ്പം, മാനുഷാർത്ഥമാം പോരാല്‍! 9
പേടിച്ചു പതറിപ്പോയ് ബലവത്താകും സ്വർഗ്ഗം–
കൂടിയു,മഹിയാമീ വൃത്രന്റെയലർച്ചയാല്‍;
ബാധിതക്ഷിതിദ്യോവാമവന്റെ ശിരസ്സിന്ദ്ര,
കൊയ്തല്ലോ ബലാല്‍, സോമമത്തനാം തവ വജ്രം! 10
എപ്പൊഴോ ക്ഷിതിയിന്ദ്ര, പത്തിരട്ടിയായ്ത്തീരു,–
മെപ്പൊഴോ നരരെല്ലാനാൾകളും വലുതാക്കും;
അപ്പൊഴേ പുകൾപ്പെടൂ, നിൻബലം മഘവാവേ:
ത്വല്‍പ്രഭാവത്താല്‍ച്ചെയ്യപ്പെട്ടതു വിണ്ണിന്നൊപ്പം! 11
ഈയന്തരിക്ഷത്തിന്നുമുകളില്‍സ്സഹജൌജ–
സ്സായി വാഴ്‌വോനേ, രിപുധ്വംസോല്‍ക്ക, രക്ഷയ്ക്കായ് നീ
ഭൂവിനെത്തീർത്തൂ; ബലത്തിന്നു നീയുപമാനം;
സേവനാർഹമാം വാനും സ്വർഗ്ഗവും കൈക്കോണ്ടോന്‍ നീ. 12
വാരുററ ഭൂര്‍ല്ലോകത്തിന്നുപമാഭൂതന്‍ ഭവാൻ;
വീരസുന്ദരരുടെ വൻനാടിന്നുടയവൻ;
അന്തരിക്ഷത്തില്‍ നിറഞ്ഞുള്ളൊന്നു, മഹത്ത്വം തേ;
നിന്തിരുവടിയ്ക്കൊപ്പമില്ല, മറെറാരാൾ നൂനം! 13
ഹന്ത, നിന്‍വ്യപ്തിയ്ക്കൂഴിവാനുകൾ തികഞ്ഞതി–
ല്ല,ന്തരിക്ഷത്തിൻമീതേ വെള്ളങ്ങൾ കണ്ടീലററം;
മത്താർന്നു മഴയ്ക്കായ് മല്ലിട്ട നിന്നതിരും ക-
ണ്ടെത്തിയില്ല;–ടക്കി നീ മറ്റു പാരെല്ലാം താനേ! 14
അപ്പോരിലഭ്യർച്ചിച്ചാരങ്ങയെ മരുത്തുക്ക;–
ളദ്ദേവരെല്ലാമങ്ങയ്ക്കിമ്പവുമുളവാക്കീ;
എട്ടുകോണൊക്കും കൊലയായുധം ശരിയ്ക്കാഞ്ഞു-
വിട്ടല്ലോ ഭവാനിന്ദ്ര, വൃത്രന്റെ മൂക്കത്തെയ്ക്കായ്! 15
കുറിപ്പുകൾ: സൂക്തം 52.

[1] അധ്വര്യുവോടു പറയുന്നു: മേഷനാമാവ് = മേഷനെന്ന പേരുള്ളവന്‍. ക്രതുവിന്ന്–യാഗസ്ഥലത്തെയ്ക്ക് ഒരു കുതിരപോലെ കുതിച്ചോടുന്നവനാണ്, ഇന്ദ്രന്‍!

[2] അതില്‍–വെള്ളത്തില്‍.

[3] വൈരികൾക്കതിവൈരി–ശത്രുവിജയി എന്നു സാരം. ഇമ്പം–എല്ലാവർക്കും ആഹ്ലാദം നല്കി. ധീമാന്മാരോട്–ഋത്വിക്കുകളോട്.

[4] വിണ്ടലത്ത് = സ്വർഗ്ഗത്തില്‍. തന്റെ–അംഭോധിയുടെ. സമുദ്രമാണല്ലോ,നദികളുടെ നാഥൻ. വൃത്രഹത്യയില്‍–വൃത്രനെ കൊല്ലാൻ ചെയ്ത യുദ്ധത്തില്‍. സദ്രൂപര്‍ = ശോഭനഗാത്രന്മാർ. അസപത്നര്‍ = ശത്രുവില്ലാത്തവര്‍; ആർക്കും എതിര്‍ത്തുകൂടാത്തവര്‍ എന്നു താല്‍പര്യം.

[5] തെളിസോമത്താല്‍–നിർമ്മലമായ സോമനീര്‍ കുടിച്ചതിനാല്‍. ധൃഷ്ടന്‍–പ്രഗല്ഭനായിത്തീർന്ന. വലൻ–ഒരസുരൻ. മൂന്നാമനാ മൂടിയെക്കണക്കിനെ–ദേവകൾക്കു ഹവിസ്സു പററിയ കൈ തുടയ്ക്കാന്‍ അഗ്നിയിങ്കല്‍നിന്നു വെള്ളത്തില്‍ മൂന്നുപേര്‍ ക്രമേണ ജനിച്ചു: ഏകതന്‍, ദ്വിതന്‍, ത്രിതൻ. അവരില്‍ ത്രിതന്‍ കുടിപ്പാൻ വെള്ളം കോരുമ്പോൾ കിണററില്‍ വീണുപോയി. ആ തക്കത്തില്‍ അസുരന്മാര്‍ കിണറടച്ചുകളഞ്ഞു. ആ മൂടിയെ പിളർത്ത് അവന്‍ കിണററില്‍നിന്നു കേറി. മൂന്നാമൻ–ത്രിതന്‍.

[6] ദുര്‍ബോധവ്യാപനന്‍ = ദുര്‍ജേ്ഞയമായ വ്യാപനത്തോടുകൂടിയവന്‍; വൃത്രന്റെ വ്യാപിയ്ക്കുല്‍ കണ്ടുപിടിയ്ക്കുവയ്യായിരുന്നു. ഹനു = അണക്കട.

[7] നിഷ്ഠുരൌജസ്സ് = നിഷ്ഠുരമായ (ശത്രുക്കളെ ആക്രമിയ്ക്കുന്ന) ഓജസ്സോടു(ബലത്തോടു) കൂടിയത്.

[8] സാധിതക്രതോ = യജ്ഞങ്ങൾ നിർവഹിച്ചവനേ. ഹര്യശ്വന്‍ = ഹരികളെന്ന കുതിരകളോടുകൂടിയവൻ.

[9] ആഹ്ലാദകശ്രീ = ആഹ്ലാദിപ്പിയ്ക്കുന്ന ശോഭയോടുകൂടിയത്. വിണ്ണേറ്റുന്നത്–ചൊല്ലുന്നവർക്കു സ്വർഗ്ഗവാസം നല്കുന്നത്. ബൃഹത്സാമം–സ്തോത്രത്തിന്റെ പേര്‍. ഭീതര്‍–വൃത്രനെ പേടിച്ചിരുന്നവര്‍. നാകരക്ഷികൾ = സ്വർഗ്ഗത്തിന്റെ കാവല്ക്കാര്‍. ഉയിരായ്നിന്ന്–മനുഷ്യരില്‍ പ്രാണരൂപേണ വർത്തിച്ച്. മാനുഷാർത്ഥമാം-മനുഷ്യരുടെ നന്മയ്ക്കുവേണ്ടിയുള്ള.

[10] ബാധിതക്ഷിതിദ്യോവ് = ഭൂമിയെയും ആകാശത്തെയും ഉപദ്രവിച്ചവന്‍. സോമമത്തന്‍ = സോമം കുടിച്ചു മത്തുപിടിച്ചവൻ.

[11] അങ്ങയുടെ ബലയശസ്സ് ഒതുങ്ങേണമെങ്കില്‍, ഭൂമി പതിന്മടങ്ങു വലുതാവണം; വർണ്ണിയ്ക്കപ്പെടണമെങ്കില്‍, മനുഷ്യരുടെ ദിവസങ്ങൾക്കു നീളം കൂടിവരണം. അങ്ങു ചെയ്തതു (വൃത്രവധവും മറ്റും) സ്വർഗ്ഗംപോലെ മഹത്താകുന്നു.

[12] രിപുധ്വംസോല്‍ക്ക = ശത്രുവധതല്‍പര. രക്ഷയ്ക്കായ്–ഞങ്ങളെ രക്ഷിപ്പാന്‍. ബലത്തിന്നു നീയുപമാനം–ബലവാന്മാരെ അങ്ങയോടാണുപമിയ്ക്കുക. സേവനാർഹം = സേവ്യം.

[13] വീരസുന്ദരര്‍–വീരരും സുന്ദരരുമായിട്ടുള്ളവര്‍, ദേവന്മാര്‍.

[14] അററം–നിന്‍വ്യാപ്തിയുടെ, തേജസ്സിന്റെ, അതിര്‍. കണ്ടെത്തിയില്ല–വൃത്രാദികൾ കണ്ടില്ല. താനേ = ഒററയ്ക്ക്.

[15] അഭ്യർച്ചിച്ചാര്‍ = പൂജിച്ചാര്‍; ‘ഭഗവൻ, പ്രഹരിയ്ക്കുക’ എന്നു സ്തുതിച്ചു. അദ്ദേവര്‍–മരുത്തുക്കൾ.

സൂക്തം 53.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)

സ്വച്ഛമായ് സ്തുതിയ്ക്കേണമിന്ദ്രനാം മഹാനെ നാ,-
മർച്ചകഗൃഹത്തിന്നു യോജിച്ച മൊഴികളാല്‍:
നിദ്രിതരുടേതുപോലാശു നേടിനാന്‍ രത്നം;
വിത്തദന്മാരില്‍ സ്തോത്രം ചീത്തയാവരുതല്ലോ! 1
അശ്വദന്‍ ഭവാനിന്ദ്ര, ഗോപ്രദൻ, യവപ്രദൻ,
വസ്വധിപതി, രക്ഷാകർത്താവു, പുരാതനൻ,
കാമപൂരകൻ, ദാനനായകൻ, സഖാക്കൾക്കൊ–
രോമനസ്സഖാവ;–ങ്ങയ്ക്കെങ്ങൾതന്‍ സ്തോത്രമിതാ! 2
ബുദ്ധിമന്നിന്ദ്ര, ദീപ്തിമത്തര, ബഹുകർമ്മൻ,
സ്വത്തിതെല്ലാമേ–ഞങ്ങൾക്കറിയാം–നിന്റേതുതാൻ;
സംഭരിച്ചണയ്ക്കുകി,ങ്ങരിജേതാവേ; നിങ്ക–
ലൻപൊടേ സ്തുതിപ്പോന്റെ വാഞ്ഛിതമിടിയ്ക്കൊലാ! 3
ഇസ്സ്വച്ഛഹവിസ്സുമിസ്സോമവും ഭുജിച്ചൻപാ–
ർന്ന,ശ്വഗോക്കളെത്തന്നു ദാരിദ്ര്യം തടുക്ക നീ:
ഇന്ദ്രന്നു സോമം നല്കി, ദ്രോഹിയെ വീഴ്ത്തി,ശ്ശത്രു–
വെന്നിയേ, ശരിയ്ക്കന്നത്തോടു ചേരാവൂ ഞങ്ങൾ! 4
ഇന്ദ്ര, സമ്പത്തോ,ടന്നത്തോടൊ,ളിവീശും ബഹ്വാ–
നന്ദകാരിയാം ബലത്തോടു ചേരാവൂ ഞങ്ങൾ;
വീറുറ്റ കെല്പും, മുന്നിലശ്വഗോക്കളും, ഭാസ്സു
മേറിയ നിന്നൌദാര്യത്തോടു ചേരാവൂ ഞങ്ങൾ! 5
എന്നെതിരില്ലാതങ്ങു പോക്കി സല്‍പതേ, സ്തുതി–
യ്ക്കുന്ന കർമ്മിയ്ക്കായ്പ്പതിനായിരമുപദ്രവം;
അന്നാ,മാദകരു,മാ ഹവ്യവു,മസ്സോമവു–
മങ്ങയ്ക്കൊരിമ്പം നല്കീ, വൃത്രനെ വധിയ്ക്കുവാൻ! 6
ഇന്ദ്ര, ധർഷകനാം നീ പോര്‍കൊണ്ടു പോരില്‍ക്കേറും;
വെന്നിടും പുരികൊണ്ടിപ്പുരിയെക്കരുത്താല്‍ നീ;
വൈരിയെ വണങ്ങിയ്ക്കും മിത്രമാം വജ്രത്താല്‍ നീ;
ദൂരത്തു കൊന്നാനല്ലോ, മായിയാം നമുചിയെ! 7
വധിച്ചൂ കരഞ്ജനെപ്പർണ്ണയനെയും ഭവാ-
നതിഥിഗ്വനുവേണ്ടി,ക്കതിര്‍ മിന്നിയ വേലാൽ;
ഒറ്റയ്ക്കേ പിളർത്തിനാനല്ലോ നീ,യൃജിശ്വാവാല്‍–
ച്ചുറ്റപ്പെട്ടിരുന്നതാം വംഗൃദപുരം നൂറും! 8
നിസ്സഹായനാം സുശ്രവസ്സോടു പോരിന്നേറ്റ
നാലുമീരെട്ടും മാടമ്പികളെ ഖ്യാതൻ ഭവാൻ
പതിററായിരത്തിത്തൊണ്ണൂറ്റൊമ്പതാൾക്കാരൊ-
ത്തകറ്റിക്കൊണ്ടാനല്ലോ, ദുസ്സഹത്തേർച്ചക്രത്താല്‍! 9
സുശ്രവസ്സിനെക്കാത്തൂ ത്വൽപാലനത്താൽബ്ഭവാൻ,
ത്വത്സംരക്ഷയാലിന്ദ്ര, തൂർവയാണാഖ്യനെയും;
ആ യുവമഹാരാജാവിന്നധീനരുമാക്കീ,
നീയതിഥിഗ്വനെയു,മായുവെ, കുത്സനെയും. 10
ഒടുവില്‍ദ്ദേവത്രാതരായി, നിൻസഖാക്കളായ്,
സ്ഫുടസൗഭഗരായ ഞങ്ങളങ്ങയെ വീണ്ടും
സ്തുതിപ്പൂ: ഭവാൻമൂലമിന്ദ്ര, ശോഭാനപുത്രാ–
ന്വിതരായ്ത്തുലോം ദീർഘായുസ്സു നേടാവൂ ഞങ്ങൾ! 11
കുറിപ്പുകൾ: സൂക്തം 53.

[1] സ്വച്ഛമായ് = വെടുപ്പില്‍. അർച്ചകഗൃഹം–യാഗശാല. ഇന്ദ്രൻ അസുരന്മാരുടെ രത്നം (സമ്പത്ത്), ഒരു ചോരൻ ഉറങ്ങുന്നവരുടെ ധനമെന്നപോലെ നിഷ്പ്രയാസം നേടിയിരിയ്ക്കുന്നു; അതിനാല്‍ നമുക്കു ധനം തരാന്‍ ശക്തനാണ്. ധനദാതാക്കളെ സ്തുതിയ്ക്കുന്നതു നന്നാവണം.

[2] വസ്വധിപതി = ധനങ്ങളുടെ നാഥൻ. കാമപൂരകന്‍–അഭീഷ്ടമെന്തും കൊടുക്കുന്നവൻ.

[3] ബുദ്ധിമന്നിന്ദ്ര–ബുദ്ധിമൻ, ഇന്ദ്ര. ദീപ്തിമത്തര = ഏററവും ദീപ്തി (തേജസ്സ്) ഉള്ളവനേ. ബഹുകർമ്മൻ = വളരെ കർമ്മങ്ങൾ ചെയ്തുവനേ. സ്വത്തിതെല്ലാമേ–ഇക്കാണുന്ന സമ്പത്തെല്ലാം. സംഭരിച്ചണയ്ക്കുകിങ്ങ്–ധനം എടുത്ത് ഇവിടെ കൊണ്ടുവന്നാലും. അൻപൊടേ–സ്നേഹത്തോടേ.

[4] ദാരിദ്ര്യം തടുക്ക–ഞങ്ങളുടെ വറുതി നീക്കുക. ഞങ്ങൾ ശരിയ്ക്കന്നത്തോടു ചേരാവൂ–ഇന്ദ്രനെ പൂജിച്ചതിന്റെ ഫലമായി, ഞങ്ങൾക്ക് ആഹാരസമൃദ്ധി ലഭിയ്ക്കുമാറാകട്ടെ.

[5] ബഹ്വാനന്ദകാരി = വളരെപ്പേർക്ക് ആനന്ദമുളവാക്കുന്നത്. ഭാസ്സ് = ശോഭ. ഞങ്ങൾ അങ്ങയുടെ ഔദാര്യത്തിന്നു പാത്രീഭവിയ്ക്കട്ടെ.

[6] പതിനായിരം–വളരെ വളരെ. ആ മാദകര്‍–മരുത്തുക്കൾ.

[7] ധർഷകൻ–ശത്രുക്കളെ ആക്രമിയ്ക്കുന്നവൻ. പോര്‍കൊണ്ടു പോരിൽക്കേറും–സദാ യുദ്ധശീലനാണ്. കരുത്താല്‍ ഓരോ പുരിയെയും (അസുരനഗരത്തെയും) വെന്നിടും (കീഴടക്കും). ഇപ്പുരി-ഹസ്തനിർദ്ദേശം. ദൂരത്ത്–അകലെവെച്ച്. നമുചി–ഒരസുരൻ.

[8] കരഞ്ജനും, പർണ്ണയനും വംഗൃദനും അസുരന്മാര്‍. അതിഥിഗ്വൻ–ഒരു രാജാവ്. ഋജിശ്വാവും ഒരു രാജാവുതന്നെ. ഇദ്ദേഹമാണ്, വംഗൃദന്റെ നഗരം വളഞ്ഞു, യുദ്ധം തുടങ്ങിയത്; ഇന്ദ്രൻ സഹായിച്ചു.

[9] സുശ്രവസ്സ്–ഒരു രാജാവ്. നാലുമീരെട്ടും–ഇരുപത്. മാടമ്പികൾ = നാടുവാഴികൾ. അവരെയും, അവരുടെ അറുപതിനായിരത്തിത്തൊണ്ണൂറെറാമ്പതു ഭടന്മാരെയും അകറ്റി, സുശ്രവസ്സിനാൽ സ്തുതിയ്ക്കുപ്പെട്ടു യുദ്ധാഗതനായ ഭവാന്‍ ജയിച്ചു.

[10] ത്വല്‍പാലനം = അങ്ങയുടേതായ രക്ഷ; ഇതുതന്നെ, ത്വത്സംരക്ഷയും. തുർവയാണൻ–ഒരു രാജാവ്. ആ യുവമഹാരാജാവിന്ന്–ആ യുവാവായ മഹാരാജാവിന്ന്; സുശ്രവസ്സിന്ന്. അതിഥിഗ്വൻ–മുൻപറഞ്ഞ രാജാവ്. ആയു, കുത്സന്‍ എന്നിവരും രാജാക്കന്മാർതന്നെ.

[11] ഒടുവില്‍–യജ്ഞാവസാനത്തില്‍. ദേവത്രാതരായ് = ദേവകളാല്‍ രക്ഷിയ്ക്കപ്പെട്ട്.

സൂക്തം 54.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

മഘവാവേ, അങ്ങു ഞങ്ങളെ ഈ പാപത്തിലും പടയിലും ചാടിയ്ക്കരുതേ! അങ്ങയുടെ ബലം അതിക്രമിയ്ക്കാവുന്നതല്ലല്ലോ; അതിനാല്‍ അങ്ങ് ഇടിവെട്ടിക്കൊണ്ടു നദികളെയും ജലങ്ങളെയും ഇരമ്പിയ്ക്കുന്നു. ലോകങ്ങൾ എങ്ങനെ ഭയപ്പെടാതിരിക്കും? 1
ശക്തിയും ബൃദ്ധിയുമേറിയ ശക്രനെ പൂജിയ്ക്കു; കേട്ടാല്‍ അറിയുന്ന ഇന്ദ്രനെപ്പറ്റി മാനിച്ചു സ്തുതിയ്ക്കു. മഴ പെയ്യിയ്ക്കുന്നവനും, അതിനാൽത്തന്നേ കാമവർഷകനും, ധർഷകമായ ബലംകൊണ്ടു ദ്യാവാപൃഥികൾ രണ്ടിനെയും കീഴടക്കിയവനുമാണല്ലോ, അദ്ദേഹം! 2
ആ തേജസ്വിയായ മഹാനെപ്പറ്റി സുഖകരമായ വാക്കുച്ചരിയ്ക്കു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രകൃത്യാ ബലവത്തായ മനസ്സിന്ന് ഒരു ധൃഷ്ടത വരും. അദ്ദേഹം അതികീർത്തിമാനും പ്രാണദാതാവും, വൈരിസൂദനനും, അശ്വങ്ങളാല്‍ പുരസ്തൃതനും, കാമവർഷകനും വേഗവാനുമാണല്ലോ! 3
ഇന്ദ്ര, ഇമ്പവും കൂസലില്ലായ്മയും പൂണ്ട ഭവാന്‍ കൂട്ടമിട്ട മായാവികളുടെ നേര്‍ക്കു തീക്ഷ്ണമായ ഒളിമിന്നുന്ന ഇടിവാൾ അയച്ചപ്പോൾ, വമ്പിച്ച ദ്യോവിന്റെ കൊടുമുടി കുലുങ്ങിപ്പോയി! ഭവാന്‍ സ്വയം ആക്രമിച്ചു ശംബരനെ പിളർത്തി. 4
അവിടുന്നാണല്ലോ ഒലികൂട്ടിക്കൊണ്ടു വെള്ളത്തെ വായുവിന്റെയും പതം വരുത്തുന്ന പകലവന്‍റെയും മുകളിലെത്തിയ്ക്കുന്നത്; പിന്മാറാത്ത ശത്രുവധപ്രവണമായ തിരുവുള്ളംകൊണ്ട് അത് ഇന്നും ചെയ്തുവരുന്നു. ആരുണ്ട്, അങ്ങയ്ക്കു മീതെ? 5
ശതക്രതോ, നര്യൻ, തുർവശന്‍, യദു എന്നിവരെ അങ്ങു രക്ഷിച്ചു; വയ്യവംശജനായ തൂർവീതിയെയും അങ്ങു രക്ഷിച്ചു. യുദ്ധം ചെയ്യേണ്ടിവന്നപ്പോൾ, രഥാശ്വങ്ങളെയും അങ്ങു രക്ഷിച്ചു. ശംബരന്റെ തൊണ്ണൂറ്റൊമ്പതു നഗരങ്ങൾ അവിടുന്നു തകർത്തു! 6
ആര്‍ ഹവിസ്സു നല്കി സ്തുതിയ്ക്കുന്നുവോ, ആ മനുഷ്യന്‍ തേജസ്സും വളർച്ചയും നേടി, സജ്ജനരക്ഷകനായിച്ചമയും. അന്നമർപ്പിച്ചു പുകഴ്ത്തുന്നവന്ന് അഭീഷ്ടം കൊടുക്കുന്ന ഇന്ദ്രന്‍ ആകാശത്തുനിന്നു മേഘങ്ങളെ പിഴിയുന്നു!7
ഇന്ദ്ര, ഭവാന്റെ ബലം നിസ്തുല്യമാകുന്നു; ബുദ്ധിയും നിസ്തുല്യം തന്നെ. യാവചിലര്‍ ദാതാവായ ഭവാന്റെ ഉയർന്ന ബലത്തെയും പരപൌരുഷത്തെയും വാഴ്ത്തുന്നുവോ, ആ സോമപായികൾ കർമ്മത്താല്‍ വർദ്ധിയ്ക്കുമാറാകട്ടെ! 8
ഇന്ദ്ര, ഇതാ, അങ്ങയ്ക്കു കുടിപ്പാനായി, അമ്മിമേൽ ചതച്ചുപിഴിഞ്ഞ വളരെസ്സോമം, ചമസങ്ങളിൽ; വരിക, ഇവകൊണ്ടു കാമം പൂരിപ്പിയ്ക്കുക; ഞങ്ങൾക്കു ധനം തരുന്നതില്‍ മനസ്സും വെയ്ക്കുക! 9
ഒരിരുട്ടു മഴയെ തടുത്തുനിന്നു–വൃത്രന്റെ വയറ്റിലായി, മേഘം! ആ ആവരകൻ ജലമെല്ലാം അടച്ചുവെച്ചു; എന്നാല്‍ ഇന്ദ്രൻ അതിനെ ക്രമേണ കീഴ്പ്പോട്ടയച്ചു! 10
ഇന്ദ്ര, സുഖത്താല്‍ വളരുന്ന യശസ്സും, ശത്രുധർഷകമായി മഹത്തായി തഴച്ച ബലവും ഞങ്ങൾക്കു കൈവരുത്തുക; ഞങ്ങളെ ധനവാന്മാരാക്കി രക്ഷിയ്ക്കുക; വിദ്വാന്മാരെ പാലിയ്ക്കുക; ഞങ്ങൾക്കു നല്ല സന്താനങ്ങളെയും അന്നവും തന്നരുളുക! 11
കുറിപ്പുകൾ: സൂക്തം 54.

[1] പടയിലും–പാപത്തിന്റെ ഫലമായ യുദ്ധത്തിലും.

[2] അധ്വര്യുവിനോടു പറയുന്നു: അറിയുന്ന–ഗുണദോഷങ്ങൾ വേര്‍തിരിച്ചറിയുന്ന.

[3] വാക്ക്–സ്തുതി. ധൃഷ്ടത = പ്രഗത്ഭത. അശ്വങ്ങളാല്‍ പുരസ്കൃതൻ–ഹരികൾ എന്ന രണ്ടു കുതിരകളാല്‍ മുന്നിലാക്കപ്പെടുന്നവൻ, ഹരിവാഹനന്‍.

[4] കൊടുമുടി–മുകൾവശം. ശംബരൻ–ഒരസുരൻ.

[5] ഒലി–ഇടിയൊച്ച. പതം വരുത്തുന്ന–കായ്കളെയും മറ്റും സ്വരശ്മികൊണ്ടു മൃദൂകരിയ്ക്കുന്ന. പകലവൻ = സൂര്യൻ. അത്–അങ്ങനെ മഴ പെയ്യിയ്ക്കല്‍.

[6] നര്യനും, തുർവശനും, തുർവീതിയും രാജാക്കന്മാരത്രേ. രഥാശ്വങ്ങൾ–അവരുടെ തേരുകളും കുതിരകളും.

[7] മേഘങ്ങളെ പിഴിയുന്നു–മഴ പെയ്യിക്കുന്നു.

[8] ദാതാവ്–യാഗഫലപ്രദൻ.

[9] കാമം–അങ്ങയുടെ സോമപാനാഭിലാഷം.

[10] ആ ആവരകന്‍–മേഘത്തെ മറച്ച വൃത്രൻ.

സൂക്തം 55.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇന്ദ്രന്റെ പ്രഭാവം വിണ്ണിനെക്കാളൂം വിസ്തീർണ്ണമാണ്; മഹത്ത്വത്തിന്നു മന്നും കിടനില്ക്കില്ല! ഭീമനും ബലവാനും മനുഷ്യർക്കു വെയിലുമായ അദ്ദേഹം വജ്രത്തെ തീപ്പൊരി പറക്കുമാറു, കാളപോലെ, മൂർച്ചപ്പെടുത്തുന്നു. 1
ആ ഇന്ദ്രൻ അന്തരിക്ഷസ്ഥനായിട്ടു, മഹത്ത്വത്താല്‍ ജലപൂരത്തെ സമുദ്രമെന്നപോലെ സ്വായത്തമാക്കി, വർഷിച്ചരുളുന്നു. സോമപാനത്തില്‍, ഒരു കാളപോലെയാണദ്ദേഹം. ആ യോദ്ധാവു പണ്ടേ ഓജസ്സുമൂലം സ്തുതിയർഹിയ്ക്കുന്നു. 2
ഇന്ദ്ര, അങ്ങ് ആ മേഘത്തിന്നു കൊറ്റൊടുക്കി. അങ്ങാണ്, വമ്പിച്ച സമ്പത്തിന്റെ ഉടമകൾക്കു മേലാൾ. ഞങ്ങൾ തികച്ചും അറിഞ്ഞിരിയ്ക്കുന്നു–വീര്യംകൊണ്ടു ദേവതകളില്‍ മീതെ അവിടുന്നാണ്. എല്ലാക്കർമ്മത്തിന്നും മുൻനിർത്തപ്പെട്ടവനാകുന്നു, ആ ഉഗ്രന്‍. 3
ആ ഇന്ദ്രനെത്തന്നേ വനത്തില്‍ നമസ്കർത്താക്കൾ സ്തുതികളില്‍ കുതുകിയാക്കുന്നു. അവിടുന്നു ജനങ്ങളില്‍ സ്വവീര്യം വെടുപ്പില്‍ വെളിപ്പെടുത്തുന്നു. ആ വൃഷാവു യജ്ഞേച്ഛുക്കളെ അനുകൂലിക്കുന്നു; ഇതുകൊണ്ടാണല്ലോ, ഹവിര്‍വർഷിയായ ധനവാന്‍ ക്ഷേമം നേടി, സ്തുതിച്ചുപോരുന്നത്. 4
ആ യോദ്ധാവുതന്നേ ജനങ്ങൾക്കുവേണ്ടി, പരിപാവനമായ ഓജസ്സകൊണ്ടു വമ്പിച്ച യുദ്ധങ്ങൾ ചെയ്യുന്നു. അവിടുന്നു കൊലയായുധമായ വജ്രം എറിഞ്ഞേല്പിയ്ക്കുന്നതോടേ, ഇന്ദ്രൻ തേജസ്വിതന്നേ എന്നു സകലർക്കും ഉറപ്പു വരുന്നു. 5
ആ യശസ്കാമൻ നിർമ്മിയ്ക്കപ്പെട്ട നഗരമൊക്കെ ബലത്താല്‍ നശിപ്പിച്ചു, ഭൂമിയോളം വളർന്നു. ആ ശോഭനകർമ്മാവു ജ്യോതിസ്സുകളുടെ മൂടൽ നീക്കി, യജമാനന്നായി ജലത്തെ പ്രവഹിപ്പിച്ചു. 6
ഹേ സോമപായിന്‍, അങ്ങയ്ക്കു ദാനത്തില്‍ തിരുവുള്ളമുണ്ടാകണം. സ്തുതിശ്രോതാവേ, അങ്ങയുടെ ഹരികളെ ഇങ്ങോട്ടു തെളിച്ചാലും: ഇന്ദ്ര, മിടുമിടുക്കന്മാരാണല്ലോ, അങ്ങയുടെ സാരഥികൾ; അതിനാല്‍ പേടിമൂലം എതിരാളികൾ അങ്ങയെ ഉപദ്രവിയ്ക്കില്ല. 7
ഇന്ദ്ര, അക്ഷയമായ ധനം അങ്ങു തൃക്കൈകളില്‍ പിടിച്ചിരിയ്ക്കന്നു. കേൾവിപ്പെട്ട ഭവാനു തോൽവി പറ്റാത്ത മൈക്കരുത്തുണ്ട്. അങ്ങയുടെ തിരുവുടല്‍ ഈ വിക്രമങ്ങളാല്‍, കിണര്‍പോലെ ചുറ്റപ്പെട്ടിരിയ്ക്കുന്നു; വളരെ കർമ്മങ്ങളുണ്ട്, തിരുമെയ്യില്‍! 8
കുറിപ്പുകൾ: സൂക്തം 55.

[1] വെയില്‍–വെളിച്ചവും വളർച്ചയും കൊടുക്കുന്നവൻ. കാളപോലെ–കാള കൊമ്പിനെ എന്നപോലെ.

[2] കാളപോലെ–കൊതിയോടേ ധാരാളം കുടിയ്ക്കും.

[3] കൊറെറാടുക്കി–കൊന്നു. മരണാർത്ഥത്തില്‍, ‘അരിയൊടുങ്ങി’ എന്നൊരു ചൊല്ലു മലയാണ്മയിലുമുണ്ടല്ലോ. ഉഗ്രന്‍–ശത്രുഭീഷണൻ.

[4] വൃഷാവ്–ഇന്ദ്രപര്യായം: അഭീഷ്ടങ്ങളെ വർഷിച്ചുകൊടുക്കുന്നവന്‍, ഹവിവർഷി-ഹവിസ്സുകളെ ധാരാളം അർപ്പിയ്ക്കുന്നവൻ; യജമാനൻ.

[5] എറിഞ്ഞ്–ലക്ഷ്യങ്ങളില്‍.

[6] നഗരം–അസുരപുരം. ജ്യോതിസ്സുകൾ–സൂര്യാദികൾ. മൂടല്‍–വൃത്രകൃതമായ ആവരണം.

[7] ദാനത്തില്‍–ഞങ്ങൾക്കഭീഷ്ടഫലം തരുന്നതില്‍. ഹരികൾ–രണ്ടിന്ദ്രാശ്വങ്ങളുടെ പേര്‍.

[8] ധനം–സ്തോതാക്കൾക്കു കൊടുക്കാന്‍. കിണര്‍പോലെ–വെള്ളം കോരാൻ ചെന്ന ആളുകളാല്‍ കിണര്‍പോലെ.

സൂക്തം 56.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഇതാ, ആ മഹാകർമ്മകുശലൻ അദ്ദേഹത്തിന്റെ ചമസങ്ങളില്‍ വെയ്ക്കപ്പെട്ടിട്ടുള്ള ഒരുപാടന്നം അമറേത്തിന്നായി, അശ്വം പെണ്‍കുതിരയെയെന്നപോലെ കല്പിച്ചെടുക്കുന്നു; ഹരികളെപ്പൂട്ടിയ പുരുപ്രഭമായ പൊൻതേര്‍ നിർത്തിയിട്ടു, കുടിയ്ക്കുകയുംചെയ്യുന്നു. 1
ഹവിസ്സു കൊണ്ടുവന്നു നീളെ പെരുമാറുന്നവര്‍ സ്തുതികളാൽ തന്തിരുവടിയിങ്കല്‍, വണിക്കുകൾ സഞ്ചാരത്തിന്നു സമുദ്രത്തിലെന്ന പോലെ ചെല്ലുന്നു. ഭവാന്‍ മികച്ച യാഗത്തെ പരിപാലിയ്ക്കുന്ന ബലവാങ്കല്‍ പ്രകാശകമായ സ്തോത്രത്താല്‍, സുന്ദരിമാർ പർവതത്തിലെന്നപോലെ ചെല്ലുക. 2
ക്ഷിപ്രകാരിയും മഹാനുമാണ്, തന്തിരുവടി! ഇരുമ്പുചട്ടയിട്ട ആ ദൂഷ്ടദമനന്‍ മത്തു പൂണ്ടു, മായാവിയായ ശുഷ്ണനെ തുറുങ്കില്‍ ചങ്ങലയിലിട്ടതു യാതൊന്നുകൊണ്ടോ, ആ ബലം യുദ്ധത്തില്‍ ഇടിവു പററാതെ വൈരിധ്വംസകമായി, ഒരു പർവതത്തിന്റെ കൊടുമുടിപോലെ ഉദ്ഭാസിയ്ക്കുന്നു! 3
യാതൊരുവൻ ധർഷകമായ ബലംകൊണ്ടു തമസ്സിനെ തട്ടിനീക്കിയോ, ഭവാനാല്‍ രക്ഷയ്ക്കായി സ്തുതിയ്ക്കപ്പെട്ട ആ ഇന്ദ്രനെ തിളങ്ങുന്ന ശക്തി, സൂര്യൻ ഉഷസ്സിനെയെന്നപോലെ സമാശ്ലേഷിയ്ക്കുന്നു; അപ്പോൾ, കൂടലരെ നിലവിളിപ്പിയ്ക്കുന്ന തന്തിരുവടി വിപുലമായ വധം നടത്തുന്നു! 4
മറയ്ക്കപ്പെട്ടതിനാല്‍ കീഴ്പ്പോട്ടു വീഴാതിരുന്ന സർവജീവനമായ ജലത്തെ ഇന്ദ്ര, ഹന്താവായ ഭവാൻ വാനില്‍നിന്നു ദിക്കുകളില്‍ പ്രതിഷ്ഠിച്ചതെന്നോ; മത്തുപിടിച്ച് ഇമ്പം പൂണ്ടു വൃത്രനെ യുദ്ധത്തില്‍ വധിച്ചതെന്നോ; അന്നു നീര്‍മുകിലുകൾക്കു മുഖം മുഴുക്കെ കുനിഞ്ഞു! 5
ഇന്ദ്ര, വളർച്ച പൂണ്ട ഭവാൻ സോമത്താല്‍ മത്തുപിടിച്ചു, വെളളത്തെ പുറത്തെയ്ക്കിറക്കി; കൂസലില്ലാത്ത ശക്തികൊണ്ടു വൃത്രനെ ചതയ്ക്കുകയുംചെയ്തു. ഇങ്ങനെയാണല്ലോ, ഭവാന്‍ വാനില്‍നിന്നു ജലത്തെ ബലേന ഭൂവിഭാഗങ്ങളിൽ ഉറപ്പിച്ചത്! 6
കുറിപ്പുകൾ: സൂക്തം 56.

[1] അദ്ദേഹത്തിന്റെ–യജമാനന്റെ; ചൂണ്ടി പറയുന്നതാണ്. അശ്വം രത്യർത്ഥം പെൺകുതിരയെ സമീപിയ്ക്കുന്നതുപോലെ.

[2] ഭവാൻ–സ്തോതാവിനോടാണ്, ഇതു പറയുന്നത്. ബലവാൻ–ഇന്ദ്രൻ. പ്രകാശകം–ദേവതയെ വെളിപ്പെടുത്തുന്നത്. പർവതത്തിലെന്നപോലെ–മലയില്‍ പൂവറുക്കാനെന്നപോലെ.

[3] ശുഷ്ണന്‍–ഒരസുരൻ.

[4] തമസ്സിനെ–വൃത്രാദികളെ. ഭവാൻ–സ്തോതാവ്.

[5] മത്ത്–സോമപാനത്താല്‍. വെള്ളം താഴത്തെയ്ക്കു വിടുമ്പോൾ മുഖം കുനിയുമല്ലോ!

സൂക്തം 57.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ആരുടെ ബലമോ, കുഴിയിലെയ്ക്കൊഴുകുന്ന വെള്ളംപോലെ നിർത്താവുന്നതല്ലാത്തത്; ആരുടെ വിശ്വവ്യാപിയായ നധം കെല്പിന്നായി തുറന്നുവെച്ചിരിയ്ക്കുന്നുവോ; ആ അതിദാതാവിനെ, മഹാനെ, വിപുലവിത്തനെ, അമോഘബലനെ, തടിച്ചുനീണ്ടവനെ ഞാൻ ആവോളം സ്തുതിയ്ക്കുന്നു. 1
പററലരെ പതിപ്പിയ്ക്കുന്ന മിന്നിത്തിളങ്ങുന്ന പൊന്നിൻവജ്രം പർവതത്തില്‍ ഉറങ്ങുകയല്ലല്ലോ ചെയ്തത്; ഇന്ദ്ര, അതോടുകൂടിത്തന്നേ, ലോകമെല്ലാം അങ്ങയെ യജിപ്പാൻ തുടങ്ങി. യജമാനന്റെ സവനമൊക്കെ, ജലം കുഴിയിലെന്നപോലെ ഭവാങ്കല്‍ വന്നുചേരുന്നു! 2
ആരുടെ ധാരകവും വിശ്രുതവും ഇന്ദ്രത്വചിഹ്നവുമായ തേജസ്സ് അന്നത്തിന്നായി, കുതിരപോലെ ചുററി നടത്തപ്പെടുന്നുവോ; ആ ഭീമന്നായി, പരമസ്തുത്യന്നായി, ഹേ ശോഭനയായ ഉഷസ്സേ,നീ ഈ അധ്വരത്തില്‍ ഹവിസ്സു വഴിപോലെ ഒരുക്കിയാലും! 3
ഇന്ദ്ര, ബഹുസ്തുത, പ്രവൃദ്ധധന, ഈ ഞങ്ങൾ അങ്ങയുടെയാണ്: അങ്ങയെ അവലംബിച്ചാണല്ലോ, ഞങ്ങൾ പ്രവര്‍ത്തിയ്ക്കുന്നത്.ഹേ സ്തുതിസേവ്യ, അങ്ങല്ലാതെ മറ്റാരുമില്ല, സ്തോത്രവിഷയഭൂതൻ; ഞങ്ങളുടെ സ്തുതികളെ അങ്ങു പൃഥിവിപോലെ വഹിച്ചരുളിയാലും. 4
ഇന്ദ്ര, നിന്തിരുവടിയുടെ കഴിവു വലുതാണ്. ഞങ്ങൾ ത്വദീയരാകുന്നു. മഘവാവേ. നിന്തിരുവടിയെ സ്തുതിയ്ക്കുന്ന ഇദ്ദേഹത്തിന്റെ അഭിലാഷം പൂരിപ്പിച്ചാലും. വിശാലമായ ദ്യോവും നിന്തിരുവടിയുടെ കഴിവു സമ്മതിച്ചിരിയ്ക്കുന്നു; ഈ ഭൂമി നിന്തിരുവടിയുടെ ബലത്തിന്നു വണങ്ങുകയുംചെയ്യിരിയ്ക്കുന്നു! 5
ഇന്ദ്ര, വജ്രായുധ, ആ ഉയർന്നു പരന്ന പർവതത്തെ ഭവാന്‍ വജ്രംകൊണ്ടു നുറുക്കി നുറുക്കി, മറയ്ക്കപ്പെട്ടിരുന്ന ജലത്തെ ഒഴുകാന്‍ കീഴ്പോട്ടയച്ചുവല്ലോ; വാസ്തവത്തില്‍, ഭവാങ്കല്‍മാത്രമേയുള്ളു, ബലമെല്ലാം! 6
കുറിപ്പുകൾ: സൂക്തം 57.

[1] കെല്പിന്നായി–സ്തോതാവിന്റെ ബലത്തിന്നുവേണ്ടി.

[2] പർവതത്തിന്നു വൃത്രനെന്നും അർത്ഥമെടുക്കാം. അതോടുകൂടി–പർവതങ്ങളുടെ ചിറകരികയോ വൃത്രനെ കൊല്ലുകയോ ചെയ്തുകഴിഞ്ഞ ഉടൻ.

[3] ധാരകം–ലോകത്തെ നിലനിർത്തുന്നത്. അന്നം–ഹവിസ്സ്. യജ്ഞസ്ഥലങ്ങളിലൊക്കെ ചെല്ലുമല്ലോ ഇന്ദ്രന്റെ തേജസ്സ്.

[4] ബഹുസ്തുതൻ = വളരെ ജനങ്ങളാല്‍ സ്തുതിയ്ക്കുപ്പെട്ടവൻ. പൃഥിവിപോലെ–ഭൂമി ഭൂതജാതത്തെ വഹിച്ചുപോരുന്നതുപോലെ.

[5] ഇദ്ദേഹത്തിന്റെ–യജമാനന്റെ. ഭൂമി ആകാശത്തിന്റെ ചുവട്ടിലാണല്ലോ; അതിനെ വണങ്ങലാക്കി കല്പിച്ചിരിയ്ക്കുന്നു.

[6] പർവതം = മേഘം, അല്ലെങ്കില്‍ വൃത്രൻ.

സൂക്തം 58.

ഗൌതമനായ നോധസ്സ് ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത.

ബലത്താല്‍ ജനിച്ച മരണരഹിതൻ അപ്പോൾത്തന്നെ നോവിച്ചുകളയും! ആ ഹോതാവു, യജമാനന്റെ ദൂതനാക്കപ്പെടുമ്പോൾ സന്മാര്‍ഗ്ഗങ്ങളിലൂടേ ഗമിച്ച്, അന്തരിക്ഷത്തെ സൃഷ്ടിയ്ക്കുന്നു; യജ്ഞത്തിൽ ഹവിസ്സുകൊണ്ടു (ദേവന്മാരെ) പരിചരിയ്ക്കുന്നു. 1
ആ നിര്‍ജരൻ, തന്റെ തീററയെ കടന്നുപിടിയ്ക്കുന്നു, വിഴുങ്ങുന്നു; ചിക്കെന്നു വിറകുകളില്‍ കേറുന്നു. ആ ദഹനന്റെ മുതുക് ഒരു കുതിരപോലെ കാണപ്പെടും. അദ്ദേഹം ദ്യോവിന്റെ കൊടുമുടിയെ ഇരമ്പിച്ചുംകൊണ്ടലറും!2
ഹവിർവാഹിയും, രുദ്രവസുക്കളാല്‍ പുരസ്കൃതനും, ഹോതാവും, ശത്രുധനങ്ങളെ കിഴടക്കുന്നവനും, മരണരഹിതനുമായ ദേവന്‍ പ്രജകളില്‍ ഒരു തേരുപോലെയായും, യജമാനരില്‍ ഇരുന്നരുളി സ്തുതിയ്ക്കപ്പെടുന്നവനായും, ധനങ്ങളെ തുടരെത്തുടരെ നല്കിപ്പോരുന്നു. 3
അദ്ദേഹം കാററത്തിളകി, കൂററനൊച്ച പുറപ്പെടുവിച്ചു, നാക്കുകൾ പരത്തി, തേജസ്സു പടർത്തി, നിഷ്പ്രയാസം മാമരങ്ങളില്‍ കുടികൊള്ളുന്നു. ഓളുംവെട്ടുന്ന നാളങ്ങളുള്ള ജരാരഹിതനായ അഗ്നേ, വൃക്ഷങ്ങളെ ചുട്ടെരിയ്ക്കുന്ന ഭവാന്‍ ചിക്കെന്ന് ഒരു കാളപോലെയായിച്ചമയുന്നു. അങ്ങയുടെ നടവഴി കറുത്തിരുളുന്നു. 4
ആ ജ്വാലാമുഖൻ കാററിനാലിളക്കപ്പെട്ടു കത്തിപ്പടർന്ന്, അക്ഷീണമായ ജലത്തെ തേജോബലംകൊണ്ടാക്രമിച്ചു, കാട്ടില്‍ സർവധർഷകനായി, ഒരു കാളപോലെ നേരിട്ടു പാളുന്നു; ആ പറക്കലില്‍ ചരാചരങ്ങൾ പേടിച്ചുചൂളൂന്നു! 5
അഗ്നേ, മനുഷ്യരുടെ ഇടയിൽ ഭൃഗുക്കൾ ദേവത്വപ്രാപ്തിയ്ക്കായി, ആളുകൾക്കു വിളിയ്ക്കാവുന്നവനും ഹോതാവും അതിഥിയും വരേണ്യനും ഒരു സഖാവിനെപ്പോലെ സുഖകരനുമായ നിന്തിരുവടിയെ, ഒരു ശോഭനമായ നിധിയെ എന്നപോലെ ആധാനംചെയ്തു. 6
അധ്വരങ്ങളില്‍ ഏഴു ഹോതാക്കളായ ഋത്വിക്കുകൾ അതിയഷ്ടാവായ യാതൊരുവനെ ഹോതാവായി വരിയ്ക്കുന്നുവോ; എല്ലാദ്ധനങ്ങളും കൊണ്ടുവരുന്ന ആ അഗ്നിയെ ഞാന്‍ അന്നംകൊണ്ടു പൂജിയ്ക്കുന്നു; രത്നം യാചിയ്ക്കുകയുംചെയ്യുന്നു. 7
അഗ്നേ, ബലത്തിന്റെ മകനേ, പ്രിയപ്രകാശ, ഇവിടെ സ്തുതിയ്ക്കുന്ന ഞങ്ങൾക്ക് അഭംഗങ്ങളായ സുഖങ്ങൾ കല്പിച്ചുതന്നാലും; അന്നത്തിന്റെ മകനേ, അങ്ങയെ സ്തുതിയ്ക്കുന്നവനെ ഇരിമ്പിനൊത്ത പാലനങ്ങൾകൊണ്ടു പാപത്തില്‍നിന്നു രക്ഷിയ്ക്കുകയും ചെയ്താലും! 8
അഗ്നേ, വിശിഷ്ടപ്രകാശ, അങ്ങു സ്തുതിയ്ക്കുന്നവന്ന് ഒരു ഭവനമായിബ്ഭവിച്ചാലും; ധനവാനേ, ധനവാന്മാരെ സുഖിപ്പിച്ചാലും; സ്തുതിയ്ക്കുന്നവനെ പാപത്തില്‍നിന്നു രക്ഷിച്ചാലും; ആ കർമ്മാര്‍ജിതദ്രവിണന്‍ നാളെക്കാലത്തും ചീളെന്നു വരുമാറാകട്ടെ! 9
കുറിപ്പുകൾ: സൂക്തം 58.

[1] ബലത്താല്‍–അരണിമഥനംമൂലം. നോവിയ്ക്കുക–തൊട്ടാല്‍ പൊള്ളിയ്ക്കുക. ദൂതന്‍–ദേവന്മാരെ വിളിയ്ക്കുന്നവൻ. അന്തരിക്ഷം മുമ്പുമുണ്ടെങ്കിലും, അതു ദൃഗ്വിഷയമാകുന്നത്, അവിടെ ചെന്ന അഗ്നിയുടെ തേജസ്സാലാകയാലാണ്, സൃഷ്ടിയ്ക്കുന്നു എന്നു പറഞ്ഞത്.

[2] തീററ–തൃണഗുല്മാദികളായ ദാഹ്യവസ്തുക്കൾ. മുതുക്–പൃഷ്ഠജ്വാലാജാലം. കുതിര–പല വഴിയ്ക്കോടുന്ന അശ്വം. ദവാഗ്നിയെ വർണ്ണിച്ചിരിയ്ക്കയാണ്.

[4] നാക്കുകൾ–ജ്വാലകൾ. കാളപോലെ–തിമർക്കുന്നു. കറുക്കുന്നതു, പുകകൊണ്ടാണ്.

[5] ജ്വാലാമുഖൻ = ജ്വാലകളാകുന്ന മുഖങ്ങളോടുകൂടിയവന്‍. ജലം–വൃക്ഷങ്ങളുടെ നീര്.

[6] ഭൃഗുക്കൾ–ഭൃഗുവിന്റെ ഗോത്രക്കാരായ ഋഷിമാര്‍. നിധിയെപ്പോലെ–ഒരു അനർഗ്ഘനിധിയെയെന്നപോലെ സൂക്ഷിച്ചുവെച്ചു!

[7] രത്നം–രമണീയമായ കർമ്മഫലം.

[8] ബലത്തിന്റെ മകൻ–അരണിമഥനത്താല്‍ ജനിച്ചവൻ. അന്നത്തിന്റെ മകന്‍–ഭക്ഷിയ്ക്കപ്പെട്ട അന്നമാണല്ലോ, ജഠരാഗ്നിയെ വളർത്തുന്നത്. ഇരിമ്പിന്നൊത്ത–ഉറപ്പേറിയ.

[9] ഭവനം–അനിഷ്ടനിവാരകമായ വാസസ്ഥാനം. ധനവാന്മാര്‍–ഹവിസ്സാകുന്ന ധനം അങ്ങയ്ക്കു സമർപ്പിയ്ക്കുന്നവര്‍. കർമ്മാര്‍ജിതദ്രവിണന്‍ = കർമ്മങ്ങൾ കൊണ്ടു ധനം നേടിയവന്‍. ചീളെന്നു = ശീഘ്രം.

സൂക്തം 59.

നോധസ്സ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വൈശ്വാനരാഗ്നി ദേവത.

അഗ്നേ, അങ്ങയയുടെതന്നെ ശാഖകളാണ്, മറ്റഗ്നികൾ. അങ്ങയെക്കൊണ്ടേ, അമർത്ത്യരെല്ലാം സന്തുഷ്ടരാകൂ. വൈശ്വാനര, മനുഷ്യരെ നിലനിർത്തുന്നവനാകുന്നു ഭവാൻ; അങ്ങു, നാട്ടപ്പെട്ട ഒരു തൂണുപോലെ ജനങ്ങളെ താങ്ങിനില്ക്കുന്നു. 1
ദ്യോവിന്റെ ശിരസ്സും ഭൂവിന്റെ നാഭിയുമാകുന്നു അഗ്നി; അതിനാല്‍ ദ്യാവാപൃഥിവികൾക്കധിനാഥനാണദ്ദേഹം. വൈശ്വാനര, ആ ദേവനായ അങ്ങയെ ദേവകൾ ആര്യന്നുവേണ്ടി തേജോരൂപത്തില്‍ത്തന്നേ ഉല്‍പാദിപ്പിച്ചു. 2
ശാശ്വതങ്ങളായ രശ്മികൾ സൂര്യങ്കലെന്നപോലെ, ധനങ്ങൾ അഗ്നിയിങ്കല്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതിനാല്‍, പർവതങ്ങളിലും ഓഷധികളിലും വെള്ളത്തിലും മനുഷ്യരിലുമുള്ള സമ്പത്തിന്റെയെല്ലാം രാജാവാണ്, ഭവാന്‍. 3
ദ്യാവാപൃഥിവികൾ ഇത്ര വലുപ്പം പുണ്ടതു, സ്വപുത്രനായ വൈശ്വാനരന്നുവേണ്ടിയായിരിയ്ക്കാം! ആ ശോഭനഗമനനെ, അമോഘബലനെ, വലിയ നേതാവിനെക്കുറിച്ചു നിപുണനായ ഹോതാവ്, ഒരു സാധാരണനെന്നപോലെ, പലതരം മഹാസ്തോത്രങ്ങൾ ചൊല്ലുന്നു. 4
ഹേ ജാതവേദസ്സേ, വൈശ്വാനരാഗ്നേ, അങ്ങയുടെ മാഹാത്മ്യം സ്വർല്ലോകത്തെക്കാളും വിശാലമാകുന്നു. മാനവപ്രജകൾക്ക് അരചനാണവിടുന്ന്. അങ്ങു യുദ്ധംചെയ്ത്, അപഹരിയ്ക്കപ്പെട്ടുപോയ ധനം ദേവകളെ ഏല്പിച്ചു! 5
യാതൊരു മേഘഹന്താവിനെ മനുഷ്യര്‍ സേവിച്ചുപോരുന്നുവോ, ആ വൃഷ്ടികർത്താവിന്റെ മഹത്ത്വം ഞാന്‍ ക്ഷണത്തില്‍ പറയാം: വൈശ്വാനരാഗ്നി ദസ്യുക്കളെ ഹനിച്ചു; വെള്ളം കീഴ്പോട്ടൊഴുക്കി; മേഘത്തെ പിളർത്തി! 6
മഹിമയാല്‍ സർവമനുഷ്യോല്‍പത്തിഹേതുവും വിശിഷ്ടപ്രകാശനും പ്രിയസത്യഭാഷിയുമായ വൈശ്വാനരാഗ്നി ഭരദ്വാജരില്‍ യജിയ്ക്കപ്പെടുന്നു; ശാതവനേയങ്കലും പുരുണീഥങ്കലും വളരെ വളരെ സ്തുതിയ്ക്കപ്പെടുന്നു.7
കുറിപ്പുകൾ: സൂക്തം 59.

[1] വൈശ്വാനരൻ–എല്ലാ നരരിലും ജഠരാഗ്നിരുപേണ ചേർന്നവന്‍. തൂണുപോലെ–തൂണ്‍ വിട്ടിന്റെ മോന്തായത്തെ എന്നപോലെ.

[2] നാഭി = പൊക്കിൾ; രക്ഷകന്‍ എന്നു സാരം. ആര്യന്‍–വിദ്വാനായ മനു.

[3] ഓഷധികൾ = സസ്യങ്ങൾ.

[4] ദ്യാവാപൃഥിവികളുടെ പുത്രനാണ്, വൈശ്വാനരനെന്നു മറെറാരേടത്തു പ്രസ്താവിച്ചിട്ടുണ്ട്. മഹാനായ മകന്നു പാർക്കാന്‍ ധാരാളം സ്ഥലം വേണമെന്ന് അമ്മമാര്‍ കരുതുമല്ലോ! ഒരു സാധാരണൻ, അയാൾക്കു പണംകൊടുക്കുന്ന പ്രഭുവിനെ വാഴ്ത്തുന്നതുപോലെ.

[5] മാനവപ്രജകൾ = മനുവിങ്കല്‍നിന്നു ജനിച്ചവര്‍. അപഹരിയ്ക്കുപ്പെട്ടുപോയ–അസുരന്മാര്‍ കവർന്ന.

[6] ഇതില്‍ വൈദ്യുതാഗ്നിയെപ്പററിയാണ്, പറയുന്നത്. മേഘഹന്താവ്–വെള്ളത്തെ തടുത്തുനിർത്തിയ മേഘത്തെ കൊന്നവന്‍, പിളർത്തവന്‍; വൈശ്വാനരൻ. സേവിച്ചു–മഴ കിട്ടാൻവേണ്ടി. ദസ്യുക്കൾ–കർമ്മങ്ങളെ മുടിയ്ക്കുന്ന രാക്ഷസാദികൾ.

[7] ഭരദ്വാജര്‍–തന്നാമകരായ ഋഷിമാര്‍. ശാതവനേയന്‍ = ശതവനിയുടെ പുത്രന്‍. പുരുണീഥന്‍–ഒരു രാജാവ്.

സൂക്തം 60.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

യശസ്വിയും യജ്ഞപ്രകാശകനും പ്രകർഷേണ രക്ഷിയ്ക്കുന്നവനും ദൂതനും സദ്യഃകർത്താവും രണ്ടെണ്ണത്തില്‍ നിന്നു ജനിച്ചവനും ധനംപോലെ പ്രശസ്തനുമായ വഹ്നിയെ വായു ഭൃഗുവിന്നു മിത്രമാക്കിക്കൊടുത്തു. 1
കാമിയ്ക്കുന്ന ദേവകളും ഹോമിയ്ക്കുന്ന മനുഷ്യരും–ഇരുകൂട്ടരും–ഈ ശാസിതാവിനെ സേവിച്ചുപോരുന്നു; പൂജ്യനും പ്രജാപാലകനും ഫലപ്രദനുമായ ഈ ഹോതാവു സൂര്യനെക്കാളും മുമ്പെ യജമാനരില്‍ പ്രതിഷ്ഠിയ്ക്കപ്പെടുന്നു. 2
യുദ്ധം വന്നപ്പോൾ, മനുവിന്നു പിറന്ന മനുഷ്യരായ ഋത്വിക്കുകൾ അന്നം സംഭരിച്ചു യാതൊരുവനെ ഉല്‍പാദിപ്പിച്ചുവോ; ഹൃദയത്തില്‍നിന്നു ജനിച്ച ആ മാദകജ്വാലങ്കല്‍ ചെന്നണയട്ടെ, വഴിപോലെ കീർത്തിയ്ക്കുന്നതും അതിനൂതനവുമായ നമ്മുടെ സ്തുതി! 3
കാമിയ്ക്കുന്നവനും പാവകനും പാർപ്പിടം നല്കുന്നവനും വരേണ്യനും ഹോതാവുമായ അഗ്നി യജമാനരായ മനുഷ്യരുടെ ഇടയില്‍ പ്രതിഷ്ഠിയ്ക്കപ്പെടുന്നു: അദ്ദേഹം അരക്കരെ അമർക്കുന്നതിൽ മനസ്സു വെയ്ക്കുന്നു, ഗൃഹങ്ങളെ രക്ഷിയ്ക്കുന്നു. യജ്ഞശാലയില്‍ ധനപാലകനായി സ്ഥിതിചെയ്യുന്നു; അദ്ദേഹംതന്നെ എല്ലാദ്ധനങ്ങളുടെയും നാഥൻ. 4
അതിനാല്‍, അഗ്നേ, ധനപാലകനും അന്നവാഹിയുമായ നിന്തിരുവടിയെ ഗൌതമരായ ഞങ്ങൾ ഒരു കുതിരയെ എന്നപോലെ തുടച്ചു, മനനയോഗ്യങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു. ആ കർമ്മാര്‍ജിതദ്രവിണൻ നാളെക്കാലത്തും ചീളെന്നു വന്നണയട്ടെ. 5
കുറിപ്പുകൾ: സൂക്തം 60.

[1] രണ്ണെണ്ണം–രണ്ട് അരണികൾ.

[2] കാമിയ്ക്കുന്ന–ഹവിസ്സിനെ. സൂര്യനെക്കാളുംമുമ്പേ–സൂര്യോദയത്തിന്നുമുമ്പു കഴിയും, അഗ്നിഹോത്രഹോമത്തിന്ന്, അഗ്നിയെ പ്രതിഷ്ഠിയ്ക്കുക.

[3] ഹൃദയം–ഹൃദയസ്ഥമായ പ്രാണവായു. വായുവില്‍നിന്നാണല്ലോ, അഗ്നി ജനിയ്ക്കുന്നത്; വായുതന്നെ, പ്രാണന്‍. മാദകജ്വാലൻ = മത്തുപിടിപ്പിയ്ക്കുന്ന (മോഹനങ്ങളായ) ജ്വാലകളോടുകൂടിയവൻ; അഗ്നി.

[4] പാവകന്‍ = ശുദ്ധിപ്പെടുത്തുന്നവൻ.

[5] തുടച്ചു–കേറാൻ തുടങ്ങുന്നവര്‍ കുതിരയുടെ പുറം തുടയ്ക്കുമല്ലോ; അതുപോലെ, അഗ്നിയുടെ ഹവിർവഹനപ്രദേശം തുടച്ച്. മനനയോഗ്യങ്ങൾ = മനനത്തിന്ന് (ചിന്തനത്തിന്) അർഹങ്ങളായ സ്തോത്രങ്ങൾ. ഞങ്ങൾ–ഞാൻ; ‘ആത്മനി ബഹുവചനം’ പ്രയോഗിച്ചിരിയ്ക്കയാണ്.

സൂക്തം 61.

ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; ഇന്ദ്രൻ ദേവത.

തടിച്ചുനീണ്ടവനായി, ത്വരാവാനായി, മഹാനായി, സ്തുതികൾക്കനുരൂപനായി, യാത്രയ്ക്കു തടവില്ലാത്തവനായിരിയ്ക്കുന്ന ഈ ഇന്ദ്രന്നു ഞാൻ മികച്ച സ്തോത്രവും, പൂർവന്മാര്‍ നല്കിപ്പോന്ന ഹവിസ്സുകളും, ചോറെന്നപോലെ വിളമ്പുന്നു. 1
ഈ ഇന്ദ്രന്നുതന്നെ ഞാൻ ചോറെന്നപോലെ നല്കുന്നു–ശത്രുരോധിയും അത്യാവര്‍ജകവുമായ ഒരു സ്തോത്രാഘോഷം നടത്തുന്നു. മറ്റുള്ളവരുമുണ്ട്, അന്തഃകരണംകൊണ്ടും ബുദ്ധികൊണ്ടും ആ പഴയ സ്വാമിയ്ക്കായി സ്തുതികൾ തുടച്ചുവെയ്ക്കുന്നു! 2
ഈ ഇന്ദ്രന്നായിത്തന്നെ–ഉപമാനഭൂതനും ധനദാതാവുമായ ആ പണ്ഡിതനെ മഹത്ത്വപ്പെടുത്താൻ–അത്യാവര്‍ജകങ്ങളായ വിശുദ്ധസ്തോത്രവാക്യങ്ങളാൽ, ഏറ്റവും മഹത്തായ ഒരാഘോഷം ഞാൻ മുഖംകൊണ്ടു നടത്തുന്നു. 3
ഈ ഇന്ദ്രന്നായിത്തന്നേ ഞാന്‍ ഒരു സ്തോമം, സ്വാമിയ്ക്കായി തച്ചൻ തേരെന്നപോലെ തെളിച്ചുകൊള്ളുന്നു; ആ സ്തുതിവാഹ്യമാനന്ന് അത്യാവർജകങ്ങളായ ഋക്കുകളും, ആ മേധാവിയ്ക്കു സവോല്‍കൃഷ്ടമായ ഹവിസ്സും സമർപ്പിച്ചുകൊള്ളുന്നു. 4
ഈ ഇന്ദ്രന്നായിത്തന്നേ, ധനേച്ഛുവായ ഞാന്‍ സ്തോത്രമന്ത്രത്തെ നാക്കിനോടു, കുതിരയെയെന്നപോലെ ചേർക്കുന്നു; ആ വീരനെ, ദാനനിധിയെ, ശ്ലാഘ്യാന്നനെ, നഗരഭേദിയെ വന്ദിപ്പാനും തുടങ്ങുന്നു. 5
ഈ ഇന്ദ്രന്നായിത്തന്നേ, തുലോം ശോഭനകാരിയും സ്തുത്യവുമായ വജ്രം യുദ്ധത്തിന്നു ത്വഷ്ടാവ് മൂർച്ചപ്പെടുത്തി; ആ കൊലയായുധമാണല്ലോ, ശത്രുമർദ്ദനനും അമിതബലനുമായ തിരുമേനി വൃത്രന്റെപോലും മർമ്മത്തെയ്ക്കയച്ചത്. 6
ആ സർവവ്യാപിയും ശത്രുക്കളെ തുലോം ആക്രമിയ്ക്കുന്നവനുമായ വജ്രായുധൻ ഈ വർഷഹേതുവായ മഹായജ്ഞത്തിന്റെ സവനങ്ങളില്‍ സോമവും നല്ല ഭക്ഷ്യങ്ങളും തല്‍ക്ഷണം ഭക്ഷിച്ചരുളി; അസുരസമ്പത്ത് അപഹരിച്ചു; ചെന്നു മേഘത്തെ പിളർത്തി.7
ഈ ഇന്ദ്രന്നായിത്തന്നേ, വൃത്രവധത്തില്‍, ദേവപത്നികൾ ചുറ്റിനടക്കല്‍ വിട്ട് അർച്ചനസ്തോത്രം ഉച്ചരിച്ചു. ഇദ്ദേഹം പരന്ന ദ്യാവാപൃഥിവികളെ ചെറുതാക്കി: അവ ഇദ്ദേഹത്തിന്റെ മഹിമാവിന്നു മതിയായില്ല. 8
ഇദ്ദേഹത്തിന്റെ മഹത്ത്വം ദ്യോവിനെയും ഭൂവിനെയും അന്തരിക്ഷത്തെയും കവിച്ചു പൊങ്ങി. സ്വതേജസ്സുകൊണ്ടുതന്നെ അടക്കം വരുത്തുന്നവനും, എന്തിനും പോന്നവനും, മികച്ച ശത്രുക്കളുള്ളവനും, അപ്രമേയനുമായ ഇന്ദ്രന്‍ (മേഘങ്ങളെ) പോരിന്നിറക്കുന്നു. 9
തന്റെ ബലത്താല്‍ത്തന്നെയാണ്, ഇന്ദ്രന്‍ വരൾച്ചപെടുത്തിയ വൃത്രനെ വജ്രംകൊണ്ടരിഞ്ഞതും, അടയ്ക്കപ്പെട്ട ജലങ്ങളെ, ഗോക്കളെയെന്നപോലെ തുറന്നുവിട്ടതും. അദ്ദേഹം ഹവിർദ്ദാതാവിന്നു സമാനചിത്തനായി ഫലം നേരിട്ടു കൊടുക്കുന്നു. 10
ഇദ്ദേഹത്തിന്റെ തേജസ്സാലാണ്, വജ്രംകൊണ്ട് അച്ചടക്കം വെച്ചതിനാലാണ്, സിന്ധുക്കൾ അതിരില്‍ നില്ക്കുന്നതു്; ഐശ്വര്യം നേടിയ, യജമാനന്നു ഫലം നല്കുന്ന, ഈ ശത്രുമർദ്ദനനത്രേ, തുർവീതിയ്ക്കു നില കിട്ടിച്ചത്! 11
വെമ്പല്‍ക്കൊള്ളുന്നവനും അമിതബലനുമായ തിരുമേനി ഈ വൃത്രനന്റെനേരേ വജ്രം വിട്ടാലും; ജലത്തെ പുറത്തിറക്കി പ്രവഹിപ്പിപ്പാൻ വിലങ്ങിച്ച വജ്രംകൊണ്ട് അവന്റെ ഓരോ ഗാത്രസന്ധിയെയും, ഗോവിന്റേതിനെപ്പോലെ നുറുക്കിയാലും! 12
ഉക്ഥങ്ങൾകൊണ്ടു സ്തുത്യനും വെമ്പല്‍ക്കൊള്ളുന്നവനുമായ അവിടുന്നു മുമ്പു കല്പിച്ചുചെയ്തവയെ ഭവാന്‍ പ്രശംസിയ്ക്കുക: യുദ്ധത്തിന്ന് ആയുധങ്ങൾ തെരുതെരെ അയച്ചുകൊണ്ട് ഇദ്ദേഹം ഒരു കൊലയാളിയുടെമട്ടില്‍ കൂടലരെ കൊന്നൊടുക്കിയല്ലോ! 13
ഇദ്ദേഹത്തെ പേടിച്ചു പർവതങ്ങൾ അനങ്ങാതായി; കണ്ടതോടേ ദ്യാവാപൃഥിപികൾ വിറച്ചുപോയി. ഈ സുന്ദരാംഗന്റെ ദുഃഖനാശകത്വത്തെപ്പറ്റി പേർത്തും പേർത്തും പാടിയ നോധസ്സ് ഉടനടി വീര്യവാനായിച്ചമഞ്ഞു!14
ഏകനും വിവിധധനേശനുമായ ഇന്ദ്രന്നു യാതൊന്നു വേണമെന്നു തോന്നിയോ, അത് ഇവരാല്‍ നല്കപ്പെട്ടു. സ്വശ്വന്നു മകനായിപ്പിറന്ന സൂര്യനോടു പൊരുതുന്ന ഏതശനെ അവിടുന്നു സോമനീര്‍ കൈക്കൊണ്ടു രക്ഷപ്പെടുത്തി. 15
ഇന്ദ്ര, രണ്ടശ്വങ്ങളെ പൂട്ടുന്നവനേ, അങ്ങയ്ക്കായിത്തന്നെ അത്യാവര്‍ജകങ്ങളായ സ്തോത്രമന്ത്രങ്ങൾ ഗോതമഗോത്രക്കാര്‍ നിർമ്മിച്ചിട്ടുണ്ട്. ഇവര്‍ക്കു ഭവാന്‍ നാനാരൂപമായ ധനം നല്കിയാലും. ആ കർമ്മാർജിതദ്രവിണൻ നാളെക്കാലത്തും ചീളെന്നു വന്നണയട്ടെ! 16
കുറിപ്പുകൾ: സൂക്തം 61.

[1] ത്വരാവാന്‍–കർത്തവ്യങ്ങളെ ചെയ്തുകഴിയ്ക്കുന്നതില്‍ വെമ്പലുള്ളവൻ.

[2] നല്കുന്നു എന്നതിന്റെ വിവരണമാണ്, അടുത്ത വാക്യം. അത്യാവര്‍ജകം = ഹൃദയത്തെ തുലോം ആകർഷിയ്ക്കുന്നത്. തുടച്ചുവെയ്ക്കുന്നു–സംസ്കാരപ്പെടുത്തുന്നു.

[3] ഉപമാനഭൂതൻ–മഹാന്മാരെ ഇന്ദ്രനോടുപമിയ്ക്ക സാധാരണമാണല്ലോ. മുഖംകൊണ്ടു നടത്തുന്നു–ഉറക്കെ ചൊല്ലുന്നു.

[4] സ്തോമം–സ്തോത്രവിശേഷം. സ്തുതിവാഹ്യമാനന്‍ = സ്തുതികളാല്‍ വഹിയ്ക്കുപ്പെടുന്നവൻ; സ്തുതികളില്‍ കേറിസഞ്ചരിയ്ക്കുന്നവൻ!

[5] കുതിരയെ എന്നപോലെ–യാത്രോദ്യതന്‍ കുതിരയെ തേരിനോടു ചേർക്കുന്നതുപേലെ. ശ്ലാഘ്യാന്നൻ = ശ്ലാഘനീയങ്ങളായ അന്നങ്ങളോടുകൂടിയവന്‍. നഗരഭേദി–അസുരപുരങ്ങളെ പിളർത്തുന്നവന്‍.

[6] ശോഭനകാരി = നല്ലതു ചെയ്യുന്നത്.

[7] വർഷഹേതു-മഴ പെയ്യിയ്ക്കുന്നത്. തല്‍ക്ഷണം–ഹോമിച്ച ഉടന്‍തന്നെ.

[8] ചെറുതാക്കി–ഇതിന്റെ വിവരണമാണ്, അടുത്ത വാക്യം.

[9] അടക്കം–എതിരാളികൾക്ക്. മികച്ച ശത്രുക്കളെ വധിയ്ക്കുന്നതാണല്ലോ, വീരപ്രശസ്തിയ്ക്കു കാരണമാവുക. പോരിന്നിറക്കുന്നു–മേഘങ്ങളെക്കൊണ്ടു പരസ്പരം പൊരുതിച്ചു, മഴ പെയ്യിക്കുന്നു.

[10] വരൾച്ചപെടുത്തിയ–വെള്ളത്തെ തടുത്തുനിർത്തിയതിനാല്‍, ലോകം ഉണങ്ങിപ്പോയി. ഗോക്കളെ–ചോരന്മാർ കട്ടുകൊണ്ടുപോയി ഒളിപ്പിച്ച. സമാനചിത്തന്‍–ഹവിർദ്ദാതാവിന്റെ മനസ്സോടു യോജിച്ച മനസ്സോടുകൂടിയവന്‍.

[11] സിന്ധുക്കൾ-സമുദ്രങ്ങൾ, അല്ലെങ്കില്‍ നദികൾ. തുർവീതി–ഒരു ഋഷി: ഇദ്ദേഹം വെള്ളത്തില്‍ മുങ്ങിപ്പോയി; ഇന്ദ്രനാല്‍ കരയേററപ്പെട്ടു. തുർവീതി രാജാവാണെന്നും അഭിപ്പായമുണ്ടു്.

[12] ഈ ഋക്ക് വൃത്രവധത്തില്‍ പ്രേരിപ്പിച്ച സ്തോതാക്കൾ പറയുന്നതാണ്. ഗോവിന്റേതിനെപ്പോലെ–കശാപ്പുകാര്‍ നാല്ക്കാലിയുടെ അവയവങ്ങളെ മുറിയ്ക്കുന്നതുപോലെ.

[13] ഇതു സ്തോതാവിനോടു പറയുന്നതാണ്: ഉക്ഥം–സ്തോത്രവിശേഷം.

[15] സ്വശ്വന്‍ (ഒരു രാജാവ്) പുത്രകാമനായി സൂര്യനെ സേവിച്ചു. അദ്ദേഹത്തിന്നു സൂര്യൻതന്നെ പുത്രനായി ജനിച്ചു. ഈ രാജപുത്രനോടു യുദ്ധംചെയ്യേണ്ടിവന്ന ഏതശൻ എന്ന ഋഷി ഇന്ദ്രനാലത്രേ രക്ഷിയ്ക്കപ്പെട്ടത്.

സൂക്തം 62.

നോധസ്സ് ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കേക)

സ്തോത്രസേവ്യനാം ബലരൂപന്നു സുഖദമാം
സ്തോത്രമോർത്തറിക നാ,മംഗിരസ്സുകൾക്കൊപ്പം;
അത്യാവര്‍ജകമായി സ്തുതിപ്പോന്നഭ്യർച്ച ്യനാം
മർത്ത്യവിശ്രുതന്നുച്ചരിയ്ക്കു, നാം നുതിമന്ത്രം. 1
പെരിയോനാമബ്ബലരൂപനെ വാഴ്ത്താൻ നിങ്ങൾ
കരുതിവെപ്പിൻ, നീട്ടിപ്പാടാവും മഹാസാമം:
അവനെപ്പുജിച്ചല്ലോ നേടി ഗോക്കളെ, സ്ഥാന-
മറിഞ്ഞിട്ടസ്മത്താതരംഗിരസ്സുകൾ മുന്നം! 2
ഇന്ദ്രനം,ഗിരസ്സുകളിവര്‍ ചൊന്നയയ്ക്കയാല്‍
നന്ദനന്നിര നേടീ സരമയെളുപ്പത്തില്‍:
കൊന്നു തിന്മനെ; നേടീ ഗോക്കളെ നിലിമ്പര്‍കോൻ;
നിന്നാർത്തുകൂക്കീ, പൈക്കളോടുമൊത്തന്നേതാക്കൾ! 3
ശക്ര,സത്രത്തെപ്പത്തുമൊമ്പതും നാളാല്‍ത്തീർത്ത
സദ്ഗതിതേടുന്നേഴു മേധാവിമാരാലിന്ദ്ര,
സുസ്തോഭസ്വരസ്തോത്രകീർത്തിതന്‍ ഭവാനാർപ്പാ–
ലദ്രിമേഘങ്ങളെയും പിളർത്തീ, വലനെയും! 4
അംഗിരസ്സുകളാലേ വാഴ്ത്തപ്പെട്ട,ഭിരൂപ–
നങ്ങുഷസ്സോടും ഭാനുമാനോടുമൊന്നിച്ചിന്ദ്ര,
അന്ധകാരത്തെപ്പോക്കീ രശ്മിയാല്‍;–ച്ചുവടുറ–
പ്പന്തരിക്ഷത്തിന്നേകീ; മന്നിടം നിരപ്പാക്കി! 5
അന്നു തന്തിരുവടി ചെയ്തതേ തുലോം മാന്യം–
സുന്ദരാകാരന്റെയക്കർമ്മമേ തുലോം രമ്യം:
നിനച്ചാനല്ലോ തേൻതണ്ണീര്‍കളാല്‍, പൃഥിവിതൻ
നികടേ നിർത്തപ്പെട്ട നാലു നിമ്നഗകളെ! 6
ആയാസികൾക്കില്ല,ർക്കസ്തുതിയാല്‍ വാഴ്ത്തുന്നോർക്കേ,
ധ്യേയോച്ചനഭസ്ഥനസ്സല്‍ക്കർമ്മി വശപ്പെടൂ;
പണ്ടെന്നുമൊരേകൂട്ടില്‍പ്പാർത്ത വാനൂഴികളെ
രണ്ടാക്കിനിർത്തിക്കൊണ്ടതവനാണ,ർക്കന്‍പോലെ! 7
ഭിന്നമാരിരുയുവമങ്കമാർ പണ്ടേമുത–
ല്ക്കന്വഹം വെളിപ്പെട്ടു, വാനിലും ക്ഷിതിയിലും
മുറയ്ക്കു ചുററിനടക്കുന്നുണ്ടു, വേറേ വേറേ:
കറുമ്പി രജനിയും, പൊന്നൊളിപ്പുലരിയും! 8
സുകർമ്മംപോലായ്ത്തീർന്ന സുകർമ്മാവൂര്‍ജസ്സൂനു
സഖിത്വം പണ്ടേതന്നെ സംഭരിച്ചരുളുന്നു:
പക്വമാം ക്ഷീരം പാകമെത്താത്ത പശുവിലും
വെയ്ക്കുന്നൂ, ഭവാന്‍ വെണ്പാല്‍ കൃഷ്ണ–ശോണകളിലും! 9
പണ്ടുതൊട്ടൊരേകൂട്ടില്‍ച്ചേഷ്ടയെന്നിയേ കിട–
ക്കൊണ്ട കൈവിരലുകളുച്ചലിച്ചുയിര്‍ നേടി
നൂറുനൂർ കർമ്മങ്ങളെപ്പാലിപ്പു രക്ഷാശക്ത്യാ;
ധീരനെശ്ശുശ്രൂഷിപ്പൂ, ദേവപത്നികൾപോലെ! 10
നിത്യകർമ്മവും സ്വത്തും നേടാനായ് മതിമാന്മാ–
രെത്തിനാര്‍, നമിച്ചർക്കം, ജപിച്ചൂര്‍ജസ്വിൻ, നിങ്കല്‍;
സദ്രൂപ, തലോടുന്നൂ സ്തുതികൾ നിന്നെ,ക്കാമ–
മൊത്ത നാഥനെക്കാമംപൂണ്ട പത്നികൾപോലെ! 11
പണ്ടേതൊട്ടഭിരൂപ, സമ്പത്തു നിൻതൃക്കയ്യി–
ലുണ്ടല്ലോ; വിനാശമില്ലി,ടിവില്ലതിന്നിന്ദ്ര;
ഉന്മിഷല്‍പ്രഭൻ, ധീരന്‍, കൃത്യവാനിവിടുന്നു;
കർമ്മവൻ, തരികെങ്ങൾക്കാ,ത്മകർമ്മത്താല്‍ വിത്തം! 12
ഇന്ദ്ര, നീ നിത്യന്‍: ഹരിദ്വന്ദ്വത്തെ നേരേ നട–
ത്തുന്ന കെല്പേറും നിന്നെക്കൊണ്ടോരു നവ്യസ്തോത്രം
ഗൌതമന്‍ നോധസ്സെങ്ങൾക്കായി നിർമ്മിച്ചാൻ: ക്ഷിപ്രം
പ്രാതരാഗമിയ്ക്കട്ടെ,യക്കർമ്മാര്‍ജിതദ്രവ്യൻ! 13
കുറിപ്പുകൾ: സൂക്തം 62.

[1] ബലരൂപന്ന്–ഉടലെടുത്ത ബലംതന്നെയായ ഇന്ദ്രന്ന്. അംഗിരസ്സുകൾക്കൊപ്പം–അംഗിരോഗോത്രക്കാർ ചിന്തിച്ചറിഞ്ഞുവെച്ചതുപോലെ. സ്തുതിപ്പോന്നഭ്യർച്ച ്യൻ–യജമാനനാല്‍ അർച്ചിയ്ക്കപെടേണ്ടുന്നവന്‍. മർത്ത്യവിശ്രുതന്‍–യജിയ്ക്കുന്ന മനുഷ്യനില്‍ യജനീയത്വേന വിഖ്യാതനായ ഇന്ദ്രൻ. നുതിമന്ത്രം = മന്ത്രാത്മകമായ സ്തോത്രം. നാം–യജ്ഞപ്രവൃത്തര്‍.

[2] ഗോക്കളെ–പണി എന്ന അസുരൻ അപഹരിച്ച പൈക്കളെ. സ്ഥാനം–അവയെ ഒളിപ്പിച്ച സ്ഥലം. അസ്മത്താതര്‍–നമ്മുടെ പൂർവന്മാര്‍.

[3] അംഗിരസ്സുകളുടെ അഭിപ്രായമനുസരിച്ച് ഇന്ദ്രന്‍, പൈക്കളെ ഒളിപ്പിച്ച സ്ഥലം അറിഞ്ഞുവരാൻ സരമ എന്ന ദേവശുനിയെ നിയോഗിച്ചു. ‘എന്റെ കുട്ടിയ്ക്കു പാലും മറ്റും കൊടുത്തുകൊണ്ടിരിയ്ക്കാമെന്നേറ്റാല്‍ ഞാന്‍ പോകാ’മെന്നായിരുന്നു, പട്ടിയുടെ മറുപടി; ഇന്ദ്രന്‍ സമ്മതിച്ചു. അവൾ പോയി, പൈക്കൾ നില്ക്കുന്നിടം കണ്ടുപിടിച്ച് ഇന്ദ്രനെ അറിയിച്ചു. അങ്ങനെ സരമ മകന്ന് ഇര (ഉപജീവനത്തിന്നുള്ള വക) സമ്പാദിച്ചുവെച്ചു. നിലിമ്പര്‍കോന്‍–സരമയില്‍ നിന്നു ഗോസ്ഥാനമറിഞ്ഞ ഇന്ദ്രൻ. തിന്മൻ–വലിയ തീററക്കാരനായ അസുരന്‍. അന്നേതാക്കൾ–പൈക്കളെ തിരഞ്ഞുനടന്ന ദേവന്മാർ.

[4] സത്രത്തെ പത്തുനാൾകൊണ്ടു തീർത്ത(അവസാനിപ്പിച്ച)വര്‍, ഒമ്പതു നാൾകൊണ്ടവസാനിപ്പിച്ചവര്‍–ഇങ്ങനെ രണ്ടുതരക്കാരായ ഏഴു മേധാവിമാരാല്‍ (മേധാതിഥിപ്രഭൃതികളായ ഏഴംഗിരസ്സുകളാല്‍). സുസ്തോഭസ്വരസ്തോത്രകീർത്തിതന്‍ = നല്ല സ്തോഭവും സ്വരവുമുള്ള സ്തോത്രങ്ങൾകൊണ്ടു കീർത്തിയ്ക്കുപ്പെട്ടവന്‍. വലന്‍-അസുരന്റെ പേര്‍.

[5] അഭിരൂപന്‍ = സുന്ദരൻ. ഭാനുമാൻ = സുര്യന്‍.

[6] നിര്‍ത്തപ്പെട്ട–ഒഴുകാതെ നിന്ന. തേൻതണ്ണീര്‍കൾ = തേനിന്നൊത്ത (മധുരങ്ങളായ) ജലങ്ങൾ.

[7] ആയാസികൾക്ക് (യുദ്ധാദിപ്രയത്നങ്ങൾ ചെയ്യുന്നവർക്ക്) ആ സല്‍കർമ്മി (ശോഭനകർമ്മാവായ ഇന്ദ്രൻ) വശപ്പെടുകയില്ല. യുദ്ധംകൊണ്ടും മറ്റും ഇന്ദ്രനെ വശത്താക്കുക സാധ്യമല്ല; അതിന്നു സ്തുതിയ്ക്കുകതന്നെ വേണം. ധ്യേയോച്ചനഭസ്ഥന്‍ = ധ്യാനിയ്ക്കേണ്ടുന്ന ഉന്നതമായ ആകാശത്തു വസിയ്ക്കുന്നവന്‍. ഒരേകൂട്ടില്‍പ്പാർത്ത–വേറുതിരിയാതെനിന്ന. വാനൂഴികൾ = ദ്യാവാപൃഥിവികൾ.

[8] ഭിന്നമാര്‍–വ്യത്യസ്തരൂപകൾ. യുവമങ്കമാര്‍ = തരുണിമാര്‍. രാത്രിയെയും ഉഷസ്സിനെയും രണ്ടു യുവതിമാരാക്കിയിരിയ്ക്കുന്നു. ഇന്ദ്ര, ഇതൊക്കെ അങ്ങുതന്നെയാണ്, ചെയ്യിയ്ക്കുന്നത്!

[9] സുകർമ്മംപോലായ്ത്തീന്ന–ഉടലെടുത്ത സല്‍ക്കർമ്മമെന്നു തോന്നുമാറിരിയ്ക്കുന്ന. ഊർജസ്സൂനു = ബലത്തിന്റെ മകൻ; അതിബലവാന്‍ എന്നര്‍ത്ഥം. സഖിത്വം–യജമാനന്മാരുമായി സഖ്യം. പശു-പൈക്കൾ; ജാത്യേകവചനം. കൃഷ്ണ–ശോണകളിലും–കറുത്ത പൈക്കളിലും ചുകന്ന പൈക്കളിലും വെളുത്ത പാൽ ഉല്‍പാദിപ്പിയ്ക്കുന്നു! പാകം-മൂപ്പ്, വളർച്ച.

[10] ഒരേകൂട്ടില്‍–മനുഷ്യരുടെ കൈപ്പടത്തില്‍. കിടക്കൊണ്ട = കിടന്ന, വസിച്ച. കർമ്മങ്ങളെ–യജ്ഞത്തിന്നുവേണ്ടുന്ന ജോലികളെ. പാലിപ്പു–ഹാനിവരാതെ നടത്തുന്നു. ധീരൻ–പ്രഗല്ഭനായ ഇന്ദ്രന്‍. ശുശ്രൂഷിപ്പൂ–തൊഴുതു പ്രസാദീപ്പിയ്ക്കുന്നു.

[11] നിത്യകർമ്മം–അഗ്നിഹോത്രാദി. ഊര്‍ജസ്വിൻ-ബലമേറിയവനേ. സദ്രൂപ = സുന്ദര. നാഥന്‍ = ഭർത്താവ്.

[12] ഇടിവ് = ഹാനി. കർമ്മവന്‍ = കർമ്മങ്ങളോടുകൂടിയവനേ.

[13] ഹരിദ്വന്ദ്വത്തെ = ഹരികൾ എന്ന രണ്ടശ്വങ്ങളെ. നിന്നെക്കൊണ്ടു്–അങ്ങയെപ്പറ്റി. പ്രാതഃ = പ്രഭാതത്തിൽ. ആഗമിയ്ക്കുക-വരിക. ഋത്വിക്കുകളുടെ പ്രാർത്ഥനയാണിത്.

സൂക്തം 63.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)

ഇന്ദ്ര, നീ മഹാനാപദ്വേളയില്‍ പ്രത്യക്ഷനായ്
വന്നു താങ്ങിനാനല്ലോ, വാനൂഴികളെക്കെല്പാല്‍;
അങ്ങയെപ്പേടിച്ചുറപ്പറ്റു പാറിപ്പോയ്, പാടേ
തുംഗശൈലാദികളും, സൂര്യരശ്മികൾപോലേ! 1
വിവിധക്രിയഹരിദ്വയിയെപ്പൂട്ടുമ്പോഴേ
പവിയർപ്പിയ്ക്കും, സ്തോതാവിന്ദ്ര, നിൻതൃക്കൈകളില്‍:
അതുമായ്ക്കേറിച്ചെല്ലും, ബഹ്വരിപുരങ്ങളി–
ലവിടുന്നഭീപ്സിതകർമ്മാവേ, പുരുഹൂത! 2
ഇന്ദ്ര, നീ സർവോല്‍ക്കൃഷ്ടനൃ,ഭുക്ഷാവെ,തിർപ്പോരെ
വെന്നിടും രിപുഘ്നന്‍ നീ; മാനുഷാനുകൂലന്‍ നീ.
വീഴ്ത്തലും വീറും ചേർന്ന യുദ്ധത്തില്‍, യുവാവാം ശ്രീ
ചീർത്ത കുത്സനുവേണ്ടിശ്ശുഷ്ണനെക്കൊന്നല്ലോ നീ! 3
മിത്രമായ്പ്പുകൾ നേടിക്കൊടുത്തു ഭവാനിന്ദ്ര:
പുത്രനെക്കുലിശത്താല്‍ക്കൊന്നല്ലോ, വൃഷാവേ, നീ;
മറ്റു ദസ്യുക്കളെയും മടക്കിയല്ലോ പോരില്‍,–
ശ്ശത്രുവെ സ്വൈരം വെല്ലും ശൂരനാം വർഷോല്‍ക്കന്‍ നീ! 4
മർത്ത്യരിലൊരാളില്‍ത്തേ പ്രീതികേടുണ്ടായ്വന്നാ-
ല,ദ്ദൃഢാസ്പദനെയും ഹിംസിപ്പാൻ നിനയ്ക്കാ നീ;
ദിക്കുകൾ തുറന്നരുൾകെങ്ങൾതൻ കുതിരകൾ–
ക്കു;–ഗ്രമാം വജ്രംകൊണ്ടു കൊന്നരുൾകെ,തിർത്തോരെ! 5
ആ നിന്നെയല്ലോ മർത്ത്യന്മാരിന്ദ്ര, വിളിയ്ക്കുന്ന–
താ,തതവിഭൂതിയായ് ലാഭവത്താകും പോരില്‍;
ആജിയിലാര്‍ജിയ്ക്കേണ്ടുവൊന്നാമിബ്ഭവദ്രക്ഷ-
യാഗമിയ്ക്കട്ടേ, ഞങ്ങൾക്കടരില്‍ബ്ബലവാനേ! 6
നീയല്ലോ കുലിശത്താല്‍പ്പിളര്‍ത്തീ, പുരുകുത്സ–
ന്നായിട്ടു യുദ്ധംചെയ്തപ്പുരസപ്തകമിന്ദ്ര;
എരിച്ചൂ കളിയായ് നീയംഹുവിന്‍ ധനം തീപോ–
ല;–രുളീ പുരാൻ പിന്നെ,പ്പൂരുവാം സുദാസ്സിന്നായ്! 7
വർദ്ധിപ്പിച്ചരുളുക, പൃത്ഥ്വിയിലെല്ലാമിന്ദ്ര,
ചിത്രമാമാഹാരത്തെദ്ദേവ, വെള്ളത്തെപ്പോലേ:
ജീവനെ ഞങ്ങൾക്കിതൊന്നാലല്ലോ ഭവാന്‍ ശൂര,
കൈവരുത്തുന്നൂ നീളെയൊഴുകും ജലംപോലേ! 8
ഇന്ദ്ര, തീർത്തിരിയ്ക്കുന്നൂ ഗോതമര്‍, ധൃതഹരി–
ദ്വന്ദ്വനാമങ്ങയ്ക്കായി ഹവ്യവും മന്ത്രങ്ങളും:
പ്രാജ്യമാമന്നം കൊണ്ടുവരികെങ്ങൾക്കായ്; ക്ഷിപ്രം
പ്രാതരാഗമിയ്ക്കട്ടെ,യക്കമ്മാര്‍ജിതദ്രവ്യന്‍! 9
കുറിപ്പുകൾ: സൂക്തം 63.

[1] ആപദ്വേളയില്‍–അസുരരില്‍നിന്ന് ആപത്തുണ്ടായ സമയത്ത്. സൂര്യരശ്മികൾ–സൂര്യകിരണങ്ങൾ പാറുന്നതുപോലെ. തുംഗശൈലാദികളും–ഭൂതജാതംമാത്രമല്ല, മാമലകൾപോലും ഉറപ്പറ്റു (അടിയിളകി) പാറിപ്പോയ്!

[2] വിവിധക്രിയഹരിദ്വയിയെപ്പൂട്ടുമ്പോഴേ–നാനാകർമ്മങ്ങൾ (വിക്രമങ്ങൾ) ചെയ്ത രണ്ടു ഹരികളെ തേരോടു യോജിപ്പിയ്ക്കുന്ന സമയത്തുതന്നെ. പവി = വജ്രം. സ്തോതാവു സ്തുതിയ്ക്കുന്നതോടേ, വജ്രം സ്വയം തൃക്കയ്യിലെത്തും. ബഹ്വരിപുരങ്ങളില്‍–വളരെ ശത്രു(അസുര)നഗരങ്ങളില്‍.

[3] ഋഭുക്ഷാവ്–ഇന്ദ്രപര്യായം: ഋഭുക്കളോടൊന്നിച്ചു വസിയ്ക്കുന്നവന്‍, അല്ലെങ്കില്‍ മഹാന്‍. വീഴ്ത്തലും (കൊല്ലലും) വീറും (വീര്യപ്രകടനവും) ചേർന്നതാണല്ലോ, യുദ്ധം. ശ്രീ ചീർത്ത-ശോഭ (തേജസ്സ്) ഏറിയ. കുത്സന്‍–ഒരു ഋഷി.

[4] മിത്രമായ് (സഹായിച്ചു) കുത്സനെ യശസ്വിയാക്കി. കുലിശം = വജ്രം. മടക്കി = പിന്തിരിപ്പിച്ചു, തോല്പിച്ചു. സ്വൈരം–അനായാസേന. വർഷോല്‍ക്കന്‍ = കാമവർഷണത്തില്‍ തല്‍പരൻ.

[5] അദ്ദൃഢാസ്പദനെയും–അപ്രീതിയ്ക്കു വിഷയമായ മനുഷ്യന്‍ ഒരു ദൃഢാസ്പൃദ(’ഉറച്ച പുള്ളി’)നാണെങ്കില്‍പ്പോലും, അവനെ അങ്ങു പീഡിപ്പിയ്ക്കുകയില്ല; കരുത്തരായ അമിത്രരെ ഹനിയ്ക്കുക വീരകർമ്മംതന്നെ എങ്കിലും, അത് അവങ്കല്‍ പ്രയോഗിയ്ക്കില്ല; അനുഗ്രഹിയ്ക്കുകയേ ചെയ്യൂ. ഞങ്ങളുടെ കുതിരകൾ എല്ലാദ്ദിക്കുകളിലും തടവെന്ന്യ സഞ്ചരിയ്ക്കട്ടെ!

[6] മർത്ത്യന്മാര്‍–പൊരുതാനൊരുങ്ങിയ ആളുകൾ. ആതതവിഭൂതി = സമ്പത്തു പരത്തപ്പെട്ടത്; വലിയ ധനവ്യയം വരുമല്ലോ, യുദ്ധത്തില്‍. ലാഭവത്ത് = ലാഭമുള്ളത്; ജയിച്ചവർക്കു ധനം വളരെ കിട്ടുമല്ലോ. ആജിയില്‍( = യുദ്ധത്തില്‍) അങ്ങയുടെ രക്ഷ കൂടിയേകഴിയൂ.

[7] പുരുകുത്സന്‍ എന്ന ഋഷിയ്ക്കുവേണ്ടി, തദ്വൈരികളോടു പൊരുതി, അവരുടെ ഏഴു നഗരം നശിപ്പിച്ചു. അംഹു എന്ന അസുരന്റെ സമ്പത്തു നിഷ്പ്രയാസം ചുട്ടെരിച്ചു. പുരാൻ (തമ്പുരാൻ, അവിടുന്ന്) സുദാസ്സിന്നു ധനം അരുളി (കല്പിച്ചു നല്കി). പൂരു = ഹവിസ്സുകൊണ്ട് (അങ്ങയെ) പൂരിപ്പിച്ചവൻ.

[8] ചിത്രം = മാനനീയം, വിവധം. വെള്ളത്തെപ്പോലേ–അങ്ങാണല്ലോ മഴകൊണ്ടു വെള്ളത്തെ വർദ്ധിപ്പിയ്ക്കുന്നത്. ഇത്–ആഹാരം. ജലംപോലെ–ജലം ജീവനെ നല്‍കുന്നതാണല്ലോ.

[9] ധൃതഹരിദ്വന്ദ്വന്‍ = ഹരിദ്വന്ദ്വത്തെ (രണ്ടശ്വങ്ങളെ) കൈക്കൊണ്ടവന്‍. പ്രാജ്യം = ബഹു.

സൂക്തം 64.

നോധസ്സ് ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; മരുത്തുകൾ ദേവത. (കേക)

‘സുഷ്ഠുവായ് സ്തുതിച്ചാലും, വർഷിയും സുയജ്ഞവും
സ്രഷ്ടാവുമായ മരുദ്വർഗ്ഗത്തെ നോധസ്സേ, നീ.’
‘നല്ല കൈവിരലുള്ള ധീരൻ ഞാന്‍ മനംകൊണ്ടു
വെള്ളംപോലൊഴുക്കുവൻ, സത്രയോഗ്യമാം വാക്യം.’ 1
രുദ്രപുത്രരായ് ദ്യോവിൽനിന്നു സഞ്ജാതരവര്‍,
സദ്രൂപര്‍, യുവാക്കന്മാര,രിഘ്നര,നഘന്മാർ,
ശുദ്ധികാരികൾ, സൂര്യപ്രോജജ്വലര്‍, ഭൂതങ്ങൾപോ–
ലത്യുഗ്രശരീരന്മാര്‍, മഴനീരിറ്റിപ്പവര്‍. 2
രുദ്രജര്‍, തരുണന്മാർ, ദാനോല്‍ക്ക,രൂട്ടാത്തോരെ
മർദ്ദിപ്പോര്‍, മലയ്ക്കൊത്തോര്‍, ഗതിയ്ക്കു തടവറേറാര്‍,
നിര്‍ജരർ, നഭസ്സിലും മന്നിലുമുറപ്പോടേ
നില്പവയെയുമൊട്ടുക്കിട്ടുലയ്ക്കുമേ കെല്പാല്‍! 3
ചേലുടല്ക്കുളവാക്കീ വിചിത്രാഭരണങ്ങൾ:
ഞാലുന്നുണ്ടൊളിമുത്തുമാലകൾ തിരുമാറില്‍;
മിന്നുന്നു തോളില്‍ക്കൈവാൾ–വാനില്‍നിന്നിവയൊടും
തന്നൂര്‍ജസ്സൊടുംകൂടിജ്ജനിച്ചോരാ, നേതാക്കൾ! 4
ഐശ്വര്യപ്രദര്‍, ദുഷ്ടസൂദനർ, കുലുക്കുവോർ
വായ്ച കെല്ലിനാല്‍ക്കാററും മിന്നലുമുണ്ടാക്കുന്നു;
ദ്യോവിന്റെയകിടുകളിളക്കിക്കറക്കുന്നൂ;
ഭൂവിനെ നനയ്ക്കുന്നൂ, ജലത്താല്‍ച്ചൂഴെച്ചുറ്റി! 5
ഉദ്ദാനർ മരുത്തുക്കൾ പകർന്നുകൊടുക്കുന്നൂ
നല്‍ത്തോയം, മഖങ്ങളില്‍ യാജകര്‍ തുനൈപോലേ;
മേഘത്തെ,ക്കുതിരയെപ്പോലവേ മെരുക്കുന്നൂ
മൈകനത്തൊലികൂട്ടും കാറിനെക്കറക്കുന്നു! 6
ജ്ഞാനവും വലുപ്പവും നൽത്തിളക്കവും ശീഘ്ര–
യാനവും മലയ്ക്കൊത്ത കെല്പുമുള്ളവര്‍ നിങ്ങൾ
കാനനം കടിച്ചുടയ്ക്കുന്നു, ഹസ്തികൾപോലേ;
ശോണപ്പെണ്‍കുതിരകൾക്കുളവാക്കുന്നൂ ബലം! 7
സിംഹംപോലലറുവോര,രിശംകൊൾകില്‍ക്കെല്പാല്‍–
സ്സംഹരിപ്പവരം,ഗശ്രീകൊണ്ടു രുരുതുല്യര്‍,
ശത്രുഘ്നര്‍, തോഷിപ്പിപ്പോര്‍, പുള്ളിമാന്‍–വാളൊത്തൊപ്പ–
മെത്തുമേ വിന നീക്കാൻ, പ്രജ്ഞാനർ, സർവജ്ഞന്മാര്‍! 8
ചൊടിയ്ക്കില്‍ക്കൊല്ലും കെല്പാർന്നൊലിക്കൊള്ളിപ്പിൻ, മർത്ത്യ–
ക്കിടയില്‍ വരും മരുത്തുക്കളേ, മന്നും വാനും:
ബന്ധുരത്തേരില്‍ക്കാണാം നിങ്ങൾതന്നൊളി, ശൌര്യം
മുന്തിയ ഗണങ്ങളേ, മിന്നല്‍പോലു,ടല്‍പോലേ! 9
സമ്പത്തോടൊരേടത്തേ വാഴുവോർ, സർവജ്ഞന്മാര്‍
സമ്പന്നബലർ, തീരാക്കെല്പു,ള്ളോര്‍, പെരിയവര്‍
അമ്പു കൈകളിലെടുത്തിട്ടുണ്ടു, രിപുക്കൾതൻ
വമ്പകറ്റുവോര്‍, സോമഭോജികളാ നേതാക്കൾ! 10
വാരിയെ വളർപ്പവർ, പൊന്നുതേര്‍വട്ടുകളാല്‍,
വാരണക്കൂട്ടംപോലേ ശൈലത്തെയുടപ്പവര്‍,
ദുർദ്ധർഷര്‍, ദൃഢത്തെയും വീഴ്ത്തുവോർ, സ്വയം നേർപ്പോർ,
സത്രികൾ, ചെല്‍വോര്‍, സന്ദീപ്തായുധര്‍, മരുത്തുക്കൾ. 11
ചെത്തിനീക്കുന്നൂ, സർവം കാണുന്നു, നീരേന്തുന്നൂ,
ശുദ്ധി ചേർക്കുന്നൂ, പൊടി പാറിപ്പു, വർഷിയ്ക്കുന്നു–
രദ്രജരൃജീഷികളപ്പെരുംമരുത്തുക്കൾ–
ക്കെത്തിയ്ക്ക നുതികൾ നാം; ചെല്ലുവിൻ, സമ്പത്തിന്നായ്! 12
രക്ഷയാല്‍ മരുത്തുക്കൾ നിങ്ങൾ പാലിച്ച നരൻ
തല്‍ക്ഷണം ജനങ്ങളില്‍ മീതെയായ്വരും, കെല്പാല്‍;
വർദ്ധിയ്ക്കും; ഹയങ്ങളാലന്നവു,മാൾക്കാരാലേ
വിത്തവും സമ്പാദിയ്ക്കും; നല്ല യജ്ഞവും ചെയ്യും! 13
മുന്നില്‍ നിർത്താവും കെല്പൻ, യുദ്ധദുസ്തരൻ, ശ്രീമാ-
നുണ്ണിയുണ്ടാക, മരുത്തുക്കളേ, ധന്യർക്കെല്ലാം:
സ്തുത്യരും ധനികരും വിശ്വദർശികളുമാം
പുത്ര–പൌത്രരെപ്പുലർത്തീടാവു, നൂററാണ്ടെങ്ങൾ! 14
വൈരിധർഷണക്കെല്പും വീരരും വായ്പും ചേർന്ന
നൂറുമായിരവുമാമക്ഷയദ്രവിണത്തെ
ഏകുകെങ്ങൾക്കു മരുത്തുക്കളേ; പ്രഭാതത്തില്‍
വൈകാതെ വന്നെത്തട്ടെ,യക്കർമ്മാർജിതദ്രവ്യര്‍! 15
കുറിപ്പുകൾ: സൂക്തം 64.

[1] സുഷ്ഠുവായ് = നന്നായി. വർഷി = കാമവർഷകം. സ്രഷ്ടാവ്–പുഷ്പഫലാദികളെ ഉല്‍പാദിപ്പിയ്ക്കുന്നത്; വായുവുണ്ടായാലേ, പുഷ്പഫലാദികളണ്ടാവുകയുള്ളുവല്ലോ. മരുദ്വർഗ്ഗം = മരുത്തുക്കളുടെ ഗണം. ഋത്വിക്കുകൾ നോധസ്സിനെ പ്രേരിപ്പിച്ചതാണ്, പൂർവാർദ്ധവാക്യം; ഉത്തരാർദ്ധം, നോധസ്സിന്റെ മറുപടി. നല്ല കൈവിരലുളള–മരുദ്ഗണത്തെ തൊഴുത് എന്നു സാരം. ധീരൻ = ധീമാന്‍. മനംകൊണ്ട്–ആലോചിച്ചുണ്ടാക്കി. വാക്യം–സ്തോത്രം.

[2] സദ്രൂപര്‍ = അഴകള്ളവര്‍. ഭൂതങ്ങൾ–ശിവപാർഷദര്‍. മഴനീരിറ്റിപ്പവര്‍–കാറ്റു വീശുമ്പോൾ മഴവെള്ളം ഇറ്റുവീഴുമല്ലോ.

[3] ഊട്ടാത്തോരെ–ദേവകൾക്കു ഭക്ഷണത്തിന്നു ഹവിസ്സു കൊടുക്കാത്തവരെ.

[4] തന്നൂര്‍ജസ്സ് = സ്വന്തം ബലം.

[5] കുലുക്കുവോര്‍–മേഘാദികളെ ഇളക്കുന്നവര്‍. ദ്യോവിന്റെയകിടുകൾ–മേഘങ്ങൾ. ജലത്താല്‍–കറന്നെടുത്ത(വർഷ)ജലംകൊണ്ടു ഭൂവിനെ നനയ്ക്കുന്നു.

[6] ഉദ്ദാനര്‍–ഉൽകൃഷ്ടമായ ദാനത്തോടുകൂടിയവര്‍; മികച്ച ദാനശീലര്‍. യാജകര്‍ (ഋത്വിക്കുകൾ) ഉരുക്കുനെയ്യു വീഴ്ത്തിക്കൊടുക്കുന്നതുപോലെ, മരുത്തുക്കൾ നല്ല വെള്ളം ഭൂമിയ്ക്കു പെയ്തുകൊടുക്കുന്നു. മെരുക്കുന്നൂ–കുതിരയെ നട പഠിപ്പിപ്പാനെന്നപോലെ, മേഘത്തെ വർഷം പഠിപ്പിയ്ക്കാൻ ഇണക്കുന്നു. ഒലികൂട്ടും–ഇടിവെട്ടുന്ന, ഉമ്പയിടുന്ന. കാറിനെ പയ്യാക്കിയിരിയ്ക്കുന്നു.

[7] ശോണ(തുടുത്ത)പ്പെണ്‍കുതിരകൾക്കും (സ്വവാഹനങ്ങൾക്കും) ബലം കൂട്ടുന്ന നിങ്ങൾ എന്തും തകർക്കുന്നതില്‍ അത്ഭുതമില്ല.

[8] രുരു = കൃഷ്ണമൃഗം. തോഷിപ്പിപ്പോർ-സ്തോതാക്കളെ. പുള്ളിമാന്‍–വാൾ = വാഹനമായ പുള്ളിമാനുകളും, ചുരികകളും. വിന–യജമാനർക്കു നേരിടുന്ന ഉപദ്രവം. പ്രജ്ഞാനര്‍ = പ്രകൃഷ്ടമായ (മികച്ച) ജ്ഞാനമുള്ളവര്‍.

[9] മർത്ത്യര്‍ക്കിടയില്‍ വരും–ഹവിസ്സു സ്വീകരിപ്പാന്‍ മനുഷ്യരുടെ അടുക്കല്‍ വരുന്നവരായ. ഒലിക്കൊള്ളിപ്പിൻ–നിങ്ങളുടെ ആഗമനത്തില്‍ മന്നും വാനും ശബ്ദായമാനമാകുമല്ലോ; വന്നുചേരുവിൻ എന്നു താല്‍പര്യം. ബന്ധുരത്തേര്‍ = ബന്ധുര(സൂതനിരിയ്ക്കുന്ന സ്ഥാന)ത്തോടു കൂടിയ തേര്‍. ഒളി–തേജസ്സ്. ഉടല്‍–നിർമ്മലമായ രൂപം; ഇതും മിന്നലും പരക്കെ കാണപ്പെടുമല്ലോ.

[10] ഒരേടത്തേ–സമ്പത്തും മരുത്തുക്കളും ഒരുമിച്ചാണ് വസിയ്ക്കുന്നത്; സമ്പത്തിന്റെ ഉടമകൾ എന്നു സാരം. തീരാക്കെല്പുള്ളോര്‍ = ഒടുങ്ങാത്ത ബലമുള്ളവര്‍; ഇതു, സമ്പന്നബലര്‍ എന്നതിന്റെ വിവരണമാകുന്നു.

[11] വാരി = വെള്ളം. വട്ടുകൾ = ചക്രങ്ങൾ. വാരണകൂട്ടം = ഗജവൃന്ദം. ദൃഢത്തെയും–ഉറപ്പില്‍ നില്ക്കുന്നവയെപ്പോലും. നേർപ്പോർ–ശത്രുക്കളെ ചെറുക്കുന്നവര്‍. സത്രികൾ = യജ്ഞവാന്മാർ. ചെല്വോര്‍-യജ്ഞശാലകളില്‍ ചെല്ലുന്നവര്‍.

[12] ചെത്തിനീക്കുന്നൂ–ശത്രുക്കളുടെ ബലം പുല്ലും മറ്റുമെന്നപോലെ പോക്കുന്നു. നീരേന്തുന്നൂ–വർഷജലം വഹിയ്ക്കുന്നു. ഋജീഷികൾ–ഋജീഷത്തോടുകൂടിയവര്‍. മൂന്നാമത്തെ സവനത്തില്‍ മരുത്തുക്കൾക്കായി വെയ്ക്കപ്പെട്ട സോമനീര്‍പ്പാത്രമത്രേ, ഋജീഷം. നുതികൾ = സ്തുതികൾ. ഹേ ഋത്വിക്കുകളേ, നിങ്ങൾ സമ്പത്തിന്നായ് ചെല്ലുവിൻ–മരുത്തുക്കളുടെ അടുക്കല്‍ ധനം യാചിയ്ക്കുവിന്‍.

[13] വർദ്ധിയ്ക്കും–സന്തതികൊണ്ടും പശുക്കളെക്കൊണ്ടും അഭിവൃദ്ധിപ്പെടും. ഹയങ്ങൾ = കുതിരകൾ.

[14] മുന്നില്‍നിർത്താവും–കാര്യങ്ങളിൽ മുന്‍നിർത്തപ്പെടാവുന്ന; കർമ്മകുശലന്‍ എന്നർത്ഥം. യുദ്ധദുസ്തരൻ–യുദ്ധത്തില്‍ കടക്കാവുന്ന(ജയിയ്ക്കാവുന്ന)വനല്ലാത്തവന്‍. ശ്രീമാൻ = തേജസ്വി. ധന്യർ-ഹവിസ്സാകുന്ന ധനമുള്ളവര്‍, യജമാനന്മാര്‍.

[15] വീരര്‍-വീരപുത്രന്മാര്‍. വായ്പ് = അഭിവൃദ്ധി.

സൂക്തം 65.

പരാശരന്‍ ഋഷി; ദ്വിപദാവിരാട്ട് ഛന്ദസ്സ്; അഗ്നി ദേവത.

ധീരന്മാർ ഒരേ പ്രീതിയോടേ, ഹവിസ്സു ഭുജിയ്ക്കുന്നവനും ഹവിസ്സു നയിയ്ക്കുന്നവനുമായ അങ്ങയെ, മാടിനെ കട്ട കള്ളനെയെന്നപോലേ, കാല്പാടുകൾ നോക്കി പിന്തുടർന്നു; അങ്ങനെ, ഗുഹയില്‍ക്കിടക്കുന്ന അങ്ങയെ യജനീയരെല്ലാം കണ്ടെത്തി. [1] 1–2
ചാടിപ്പോയവന്റെ ചെയ്തികൾ അന്വേഷിപ്പാൻ ദേവകൾ പുറപ്പെട്ടു; എമ്പാടുമുണ്ടായി, തിരച്ചില്‍. ഭൂമി സ്വർഗ്ഗംപോലായി! അന്നത്തിന്റെ ഉല്‍പത്തികാരണമായ വെള്ളത്തില്‍, അടിയില്‍ പ്രത്യക്ഷനായ അദ്ദേഹത്തെ ജലദേവതകൾ സ്തുതിച്ചു മഹത്ത്വപ്പെടുത്തി സംരക്ഷിച്ചുപോന്നു. 3–4
അഭിവൃദ്ധിപോലെ രമണീയൻ; ഭൂമിപോലെ വിശാലൻ; ഗിരിപോലെ ഭക്ഷ്യപ്രദൻ; ജലംപോലെ സുഖകരൻ; യുദ്ധത്തില്‍, കുതിരപോലെ അഴിച്ചുവിടപ്പെട്ടവൻ; വെള്ളംപോലെ പായുന്നവൻ–ഇങ്ങനെയുള്ളവനെ ആര്‍ തടുത്തുനിർത്തും? 5–6
അഗ്നി തണ്ണീരിന്നു, പെങ്ങൾക്കാങ്ങളെപോലെ ബന്ധുവാണ്; വനങ്ങളെ, രാജാവു പണക്കാരെ എന്നപോലെ വിഴുങ്ങും; മാരുതനാല്‍ പ്രേരിതനായി കാടുകളില്‍ കടന്നാല്‍, ഭൂമിയുടെ രോമങ്ങൾ വടിച്ചുകളയും! 7–8
വെളിച്ചംകൊണ്ട് ആളുകൾക്കു തുലോം അറിവുണ്ടാക്കുന്നവൻ; പുലര്‍കാലത്ത് ഉണരുന്നവൻ; ചന്ദ്രൻപോലെ ഉല്‍പാദിപ്പിയ്ക്കുന്നവൻ; വെള്ളത്തിൽനിന്നു വെളിപ്പെട്ടവൻ; കിടക്കുന്ന പശുപോലെ മെലിഞ്ഞവൻ; പിന്നെ തടിച്ചവൻ; അകലത്തും ഒളിവീശുന്നവൻ–ഇങ്ങനെയുള്ളവൻ വെള്ളത്തില്‍, ഇരിയ്ക്കുന്ന ഒരു ഹംസം പോലെ ജീവിയ്ക്കുകയായി! 9–10
കുറിപ്പുകൾ: സൂക്തം 65.

[1–2] ധീരന്മാര്‍–ദേവന്മാർ. നയിയ്ക്കുന്നവന്‍–ദേവകൾക്കായി കൊണ്ടുപോകുന്നവന്‍. യജനീയര്‍ = ദേവന്മാർ. അഗ്നി ഒരു കൊല്ലം ഗുഹ (വെള്ളത്തിന്റെ അടി)യില്‍ ഒളിച്ചു താമസിച്ചുപോല്‍.

[3–4] അഗ്നിയെ തിരഞ്ഞുനടക്കുന്ന ദേവകളെക്കൊണ്ടു ഭൂമി സ്വർഗ്ഗം പോലായി.

[5–6] ഗിരിപോലെ ഭക്ഷ്യപ്രദൻ–ഫലമൂലങ്ങൾ വളരെയുണ്ടാകുമല്ലോ, മലയില്‍. അഴിച്ചുവിടപ്പെട്ടവന്‍–ശത്രുക്കളെ ചെന്നെതിർക്കുന്നവന്‍.

[7–8] തണ്ണീരിന്നു ബന്ധുവാണ്–അതിലാണല്ലോ ഇപ്പോൾ പാർക്കുന്നത്. രോമങ്ങൾ–സസ്യങ്ങൾ. വടിച്ചുകളയും–ചുട്ടെരിയ്ക്കും.

[9–10] അറിവുണ്ടാക്കുന്നവൻ–രാത്രിയില്‍ വസ്തുജ്ഞാനമുണ്ടാകുന്നത്, അഗ്നിയുടെ പ്രകാശത്താലാണല്ലോ. പുലര്‍കാലത്ത് ഉണരുന്നവന്‍–പ്രഭാതത്തില്‍ കർമ്മികൾ അഗ്നിയെ ഉജ്ജ്വലിപ്പിയ്ക്കുമല്ലോ. ഉല്‍പാദിപ്പിയ്ക്കുന്നവന്‍–ഭോക്താക്കളെ. പിന്നെ–വെള്ളത്തില്‍ കാണപ്പെട്ടതിന്നുശേഷം.

സൂക്തം 66.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ധനംപോലെ പൂജനീയൻ; സൂര്യൻപോലെ കാട്ടിക്കൊടുക്കുന്നവൻ; ആയുസ്സപോലെ അതിപ്രിയൻ; പുത്രൻപോലെ സദാ ഹിതൻ; അശ്വംപോലെ വഹിയ്ക്കുന്നവൻ; പാല്‍പോലെ പ്രീതിദൻ; തിളങ്ങുന്നവൻ; വിളങ്ങുന്നവൻ;–കാടുകളില്‍ കേറുന്നു. 1–2
ക്ഷേമം പുലർത്തുന്നവൻ; ഗൃഹംപോലെ ഗന്തവ്യൻ; യവംപോലെ ഉപഭോഗയോഗ്യൻ; മാററലരെ വെല്ലുന്നവൻ; ഋഷിപോലെ സ്തുതിയ്ക്കുന്നവന്‍; പ്രജകളില്‍ പ്രശസ്തൻ; കുതിരപോലെ ഇമ്പം പൂണ്ടവൻ–അന്നം തന്നരുളുമാറാകട്ടെ! 3–4
ദുഷ്പ്രാപതേജസ്സും, യജ്ഞംപോലെ സദാഹിതനും, ഗൃഹത്തില്‍ ഭാര്യപോലെ എല്ലാവർക്കും ഒരലങ്കാരവും, വിചിത്രനും ആളുകൾക്ക് ഒരു പൊന്നിൻതേരുപോലെ യുദ്ധങ്ങളില്‍ തിളങ്ങുന്നവനുമായ തന്തിരുവടി പ്രകാശിയ്ക്കമ്പോൾ സൂര്യൻപോലെയായിത്തീരുന്നു! 5–6
ഇറക്കപ്പെട്ട സേനപോലെ ബലം വഹിയ്ക്കുന്നു; എയ്യപ്പെട്ട തലപ്പു മിന്നുന്ന ശരംപോലെ ശോഭിയ്ക്കുന്നു; കന്യകമാർക്കു പ്രായം കൂടുന്നു; വിവാഹിതകളെ പോററുന്നു–യമൻതന്നേ, ജനിച്ചവയെല്ലാം; ജനിയ്ക്കാൻപോകുന്നവയും, യമൻതന്നെ! 7–8
ആ ഉജ്ജ്വലനായ നിന്തിരുവടിയിങ്കൽ ഞങ്ങൾ സ്ഥാവരവും ജംഗമവുമെടുത്തു, മാടുകൾ തൊഴുത്തിലെന്നപോലെ വന്നണയുന്നു. ഒഴുകുന്ന ജലംപോലെ, അവിടുന്നു ജ്വാലകളെ ഉയർത്തിപ്പടർത്തുന്നു. ആകാശത്ത് ആ ദർശനീയനെ രശ്മികൾ തഴുകുന്നു! 9–10
കുറിപ്പുകൾ: സൂക്തം 66.

[1–2] കാട്ടിക്കൊടുക്കുന്നവൻ–ലോകത്തിലെ വസ്തുക്കളെ. വഹിയ്ക്കുന്നവന്‍–സേവകരെ.

[3–4] സ്തുതിയ്ക്കുന്നവന്‍-ദേവകളെ. പ്രജകൾ–മനുഷ്യര്‍.

[5–6] വിചിത്രന്‍ = നാനാവർണ്ണൻ. പ്രകാശിയ്ക്കുമ്പോൾ–രാത്രിയില്‍.

[7–8] ഇറക്കപ്പെട്ട–യുദ്ധരംഗത്തില്‍. കൂട്ടുന്നു–വിവാഹസമയത്ത് അഗ്നിയില്‍ മലരും മറ്റും ഹോമിയ്ക്കുന്നതോടേ, കന്യകമാര്‍ പത്നികളായിത്തീരുമല്ലോ; ഇതു പിടിച്ചാണ്, കന്യകമാർക്കു പ്രായം കൂടുന്നു എന്നു പ്രതിപാദിച്ചത്. പോറ്റുന്നു–അനുഷ്ഠിതയാഗാദിഫലം നല്കി രക്ഷിയ്ക്കുന്നു. യമൻ-ഇന്ദ്രനോടൊപ്പം ജനിച്ചവന്‍; അഗ്നി.

[9–10] സ്ഥാവരം–നെല്ലും മറ്റുമാകുന്ന ആഹുതിദ്രവ്യം. ജംഗമം–പശുഹൃദയവും മറ്റുമാകുന്ന ആഹുതിദ്രവ്യം.

സൂക്തം 67.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

വനങ്ങളില്‍ ജനിയ്ക്കുന്നു; മനുഷ്യരില്‍ സഖാവായി വർത്തിയ്ക്കുന്നു; ക്ഷിപ്രകാരിയെ, രാജാവു ദൃഢഗാത്രനെയെന്നപോലെ കൈക്കൊള്ളുന്നു; രക്ഷകൻപോലെ നിർവഹിയ്ക്കുന്നു; കർമ്മകാരൻപോലെ നന്മപുലർത്തുന്നു–ആ ഹോതാവായ ഹവ്യവാഹനൻ പ്രസാദിച്ചരുളട്ടെ! 1–2
അവിടുന്നു ഹവിസ്സുകളൊക്കെ കയ്യില്‍വെച്ചു ഗുഹയിലിരുന്നതിനാൽ, ദേവകൾ ഭയത്തിലാണ്ടു; ഹൃദയത്താല്‍ നിർമ്മിയ്ക്കപ്പെട്ട മന്ത്രങ്ങൾ ചൊല്ലിയപ്പോളാണ്, ആ കർമ്മധാരകരായ നേതാക്കന്മാർ അദ്ദേഹത്തെ കണ്ടെത്തിയത്. 3–4
സൂര്യനെന്നപോലെ അദ്ദേഹം ഭൂമിയെയും അന്തരിക്ഷത്തെയും നിലനിർത്തുന്നു; സത്യമന്ത്രങ്ങൾകൊണ്ടു ദ്യോയോവിനെ ഉറപ്പിച്ചിരിയ്ക്കുന്നു. അഗ്നേ, സർവാന്നസഹിതനായ അങ്ങു മാടുകളുടെ മേച്ചില്‍പ്പുറങ്ങളെ തുലോം രക്ഷിയ്ക്കുമാറാകണം; ഗുഹയില്‍നിന്നു ഗുഹയിലെയ്ക്കു പോയ്ക്കൊൾക! 5–6
ആ യജ്ഞനിർവാഹകന്‍ ഗുഹയിലിരുന്നത് ആര്‍ അറിയുന്നുവോ; ആര്‍ സമീപിയ്ക്കുന്നുവോ; ആർ യജ്ഞമൊരുക്കി, സ്തോത്രങ്ങൾ കോർക്കുന്നുവോ; അവർക്കൊക്കെ അദ്ദേഹം അപ്പോൾത്തന്നേ ധനങ്ങൾ കല്പിച്ചരുളും! 7–8
ആര്‍ ഓഷധികളുടെ വളർച്ച തടയുന്നു; പ്രജകളെ അമ്മമാരുടെ വയററില്‍ത്തന്നേ നിർത്തുകയും ചെയ്യുന്നു; വെള്ളത്തിന്റെ ചുവട്ടില്‍ പാർത്ത ആ സർവാന്നയുക്തനായ ജ്ഞാനപ്രദനെ, ധീരന്മാർ ഗൃഹത്തെ എന്നപോലെ പൂജിച്ചു, കർമ്മമനുഷ്ഠിയ്ക്കുന്നു! 9–10
കുറിപ്പുകൾ: സൂക്തം 67.

[1–2] നിർവഹിയ്ക്കുന്നു–കാര്യം സാധിയ്ക്കുന്നു. ഹവ്യവാഹനൻ–ദേവന്മാരുടെ അഗ്നി.

[3–4] ഭയത്തിലാണ്ടു–ഭക്ഷണം കിട്ടാഞ്ഞതിനാൽ.

[5–6] ഗുഹയിലെയ്ക്കു–മാടുകൾ മേയാത്ത സ്ഥലത്തെയ്ക്കു.

[7–8] കോർക്കുക–നിർമ്മിയ്ക്കുക.

[9–10] പ്രജകളെ–പുഷ്പഫലാദികളെ. അമ്മമാര്‍–ഓഷധികൾ.

സൂക്തം 68.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അവിടുന്നു ഹവിസ്സുകളെടുത്തു കാച്ചിക്കുറുക്കി, ആകാശത്തെയ്ക്കു പോകുന്നു; സ്ഥാവരജംഗമങ്ങളിലും രാത്രികളിലും വെളിച്ചം വീശുന്നു. ഇവയുടെ മാഹാത്മ്യങ്ങളെ വ്യാപിച്ചുനില്ക്കുന്നതു, ദേവകളിലെല്ലാംവെച്ചു് ഈ ഒരു ദേവനാണല്ലോ! 1–2
ദേവ, അങ്ങ് ഉണക്കുമരത്തില്‍നിന്നു കത്തിപ്പുറപ്പെട്ടാലപ്പോൾ എല്ലാവരും അങ്ങയ്ക്കായി യജ്ഞമനുഷ്ഠക്കുന്നു. അവയെല്ലാം മരണരഹിതനായ അങ്ങയെ സ്തുതിച്ചു, വന്ദ്യവും സത്യവുമായ ദേവത്വം പ്രാപിയ്ക്കുകയും ചെയ്യുന്നു! 3–4
ചെന്നാല്‍ സ്തുതി, ചെന്നാല്‍ യാഗം; ഇതുമൂലം അവിടുന്നു സർവാന്നയുക്തനാകുന്നു. അവിടെയ്ക്കായി സകലരും കർമ്മങ്ങളും അനുഷ്ഠിയ്ക്കുന്നു. അങ്ങയ്ക്ക് ആര്‍ നല്കുന്നുവോ, ആര്‍ നല്കാന്‍ ഇച്ഛിയ്ക്കുന്നുവോ, ആ രണ്ടുപേർക്കും അറിഞ്ഞു ധനം കൊടുപ്പാൻ അങ്ങു ദയചെയ്യണം! 5–6
അങ്ങു മനുവിന്റെ സന്താനങ്ങളില്‍ ഹോതാവായി സ്ഥിതിചെയ്യുന്നു; അങ്ങുതന്നെയാണ്, അവർക്കും ധനങ്ങൾക്കും ഉടയവന്‍. രേതസ്സുശരീരത്തില്‍ ഏകീഭവിയ്ക്കേണമെന്ന് ഇച്ഛിച്ച അവര്‍; സ്വന്തം മിടുക്കന്മാരോടു ചേർന്നു നെടുനാൾ ജീവിച്ചിരിയ്ക്കുന്നു! 7–8
അവിടുത്തെ ശാസനം, മക്കൾ അച്ഛന്റേതുപോലെ സത്വരം കേൾക്കുന്നവര്‍ കർമ്മമനുഷ്ഠിയ്ക്കുന്നു. അവർക്ക് ആ പ്രഭൂതാന്നൻ യജ്ഞഗൃഹോത്സുകൻ, പടിവാതിലായ സമ്പത്തു കല്പിച്ചുകൊടുക്കുന്നു. അദ്ദേഹമത്രേ ആകാശത്തു നക്ഷത്രങ്ങൾ പതിച്ചത്! 9–10
കുറിപ്പുകൾ: സൂക്തം 68.

[3–4] ഉണക്കുമരം–അരണി.

[5–6] ചെന്നാല്‍–ചെല്ലുന്നേടത്തൊക്കെ എന്നു താല്‍പര്യം. നല്കുന്നു–ഹവിസ്സ്.

[7–8] മനുവിന്റെ സന്താനങ്ങൾ–മനുഷ്യര്‍, യജമാനർ. രേതസ്സു ശരീരങ്ങളില്‍ ഏകീഭവിയ്ക്കുക–പുത്രനുണ്ടാവുക. സ്വന്തം മിടുക്കന്മാര്‍–കർമ്മകുശലരായ സ്വപുത്രന്മാര്‍. ത്വദനുഗ്രഹത്താല്‍ അവർക്കു പുത്രന്മാര്‍ പിറന്നു.

[9–10] സത്വരം–അനുഷ്ഠാനത്വരയോടേ. പ്രഭൂതാന്നന്‍ = വളരെ അന്നങ്ങളോടുകൂടിയവൻ. പടിവാതില്‍–യജ്ഞത്തിലെയ്ക്കു കടക്കാന്‍, യജ്ഞാനുഷ്ഠാനത്തിന്ന്; സമ്പദ്രഹിതര്‍ എങ്ങിനെ യാഗം ചെയ്യും?

സൂക്തം 69.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ആ ശുഭ്രവർണ്ണന്‍, ഉഷസ്സിന്റെ ജാരൻ പോലെ പ്രകാശം പരത്തുന്നു; സൂര്യന്റെ തേജസ്സുപോലെ വാനൂഴികളില്‍ വ്യാപിയ്ക്കുന്നു. നിന്തിരുവടി, ആവിർഭവിയ്ക്കുന്നതോടേ വെളിച്ചം വീശുന്നു; ദേവകൾക്കു പുത്രനായിട്ടു, പിതാവായി വർത്തിയ്ക്കുന്നു! 1–2
സ്രഷ്ടാവും ദർപ്പരഹിതനും അഭിജ്ഞനുമായ അഗ്നി, പൈക്കളുടെ അകിടുപോലെ അന്നങ്ങൾക്കു സ്വാദു വരുത്തുന്നു; നാട്ടിലെ ഉപകാരിപോലെ ക്ഷണിയ്ക്കപ്പെട്ടു, ധൃഹത്തിൽ, നടുവില്‍, രസിപ്പിച്ചുകൊണ്ടു സ്ഥിതിചെയ്യുന്നു. 3–4
പുത്രൻപോലെ, പിറന്ന അഗ്നി ഗൃഹത്തില്‍ രസിപ്പിയ്ക്കുന്നു; കുതിരപോലെ ഇമ്പം പൂണ്ടു പോരാളികളെ കടക്കുന്നു; ഞാൻ ആളുകളോടുകൂടി ഒരേ സ്ഥാനത്തുള്ളവരെ വിളിയ്ക്കുമ്പോൾ, താൻതന്നേ എല്ലാദ്ദേവന്മാരുമായിച്ചമയുന്നു! 5–6
അങ്ങയ്ക്കുള്ളവയായ ഈ കർമ്മങ്ങൾക്ക് ഉപദ്രവമൊന്നും വരാറില്ല: ഈ ആളുകൾക്ക് അങ്ങു ഫലം നല്കുന്നുണ്ടല്ലോ. അങ്ങയ്ക്കുള്ള ആ കർമ്മം മുടക്കപ്പെടുമെങ്കില്‍, അങ്ങു സമാനസംഖ്യരൊടൊന്നിച്ചു വിഘ്നകാരികളെ ആട്ടിപ്പായിയ്ക്കുമല്ലോ! 7–8
ഉഷസ്സിന്റെ ജാരൻപോലെ വിശിഷ്ടപ്രകാശനും കണ്ടറിയപ്പെട്ടവനുമായ അഗ്നി ഇവനെ അറിയുമാറാകട്ടെ! അദ്ദേഹത്തിന്റെ രശ്മികൾ സ്വയം വഹിപ്പാന്‍ പടിയ്ക്കല്‍ ചെല്ലുന്നു; പിന്നെ, അവയെല്ലാം ദർശനീയമായ ആകാശത്തെയ്ക്കു തിരിയ്ക്കുന്നു. 9–10
കുറിപ്പുകൾ: സൂക്തം 69.

[1–2] ഉഷസ്സിന്റെ ജാരൻ–സൂര്യൻ. ജാരൻ = ജര (വാർദ്ധക്യം) വരുത്തുന്നവൻ, പുത്രൻ-പുത്രൻപോലെ പ്രിയന്‍. പിതാവ്–അച്ഛനെന്നപോലെ (ഹവിസ്സുകൊണ്ടുകൊടുത്തു) പാലിയ്ക്കുന്നവൻ.

[3–4] സ്രഷ്ടാവ്–സർവകർത്താവ്. പൈക്കളുടെ അകിട്–പാല്‍; ഗോരസം ചേർത്താല്‍ അന്നങ്ങൾക്കു സ്വാദു കൂടുമല്ലോ; അതുപോലെ, പചനഗുണംകൊണ്ടു സ്വാദു വരുത്തുന്നു. ഗൃഹം–യജ്ഞശാല. ജനോപകാരിയെ വിശേഷാവസരങ്ങളില്‍ നാട്ടുകാർ ക്ഷണിയ്ക്കുമല്ലോ; യജമാനന്മാര്‍ അഗ്നിയെ യജ്ഞത്തിനു ക്ഷണിച്ചവരുത്തുന്നു.

[5–6] കടക്കുന്നു–പിന്നിടുന്നു; ജയിയ്ക്കുന്നു. ആളുകൾ–ഋത്വിക്കുകൾ. ഒരേസ്ഥാനത്തുള്ളവരെ–സഹവാസികളായ ദേവന്മാരെ. എല്ലാ ദേവന്മാരും, അഗ്നിതന്നെ.

[7–8] ഈ ആളുകൾ–കർമ്മാനുഷ്ഠാതാക്കൾ. സമാനസംഖ്യര്‍–എണ്ണം (സപ്തഗണങ്ങൾ എന്നതു)കൊണ്ടു തുല്യര്‍; മരുത്തുക്കൾ.

[9–10] കണ്ടറിയപ്പെട്ടവൻ–മറ്റുദേവതകൾ മനുഷ്യർക്കു പ്രത്യക്ഷരല്ലല്ലോ. ഇവന്‍–യജമാനൻ. വഹിപ്പാൻ–ഹവിസ്സിനെ. പടിയ്ക്കല്‍–യജ്ഞഗൃഹദ്വാരത്തില്‍.

സൂക്തം 70.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

നാം വളരെയന്നം നേടാവൂ! ബുദ്ധികൊണ്ടു തലവനും സുപ്രഭനുമായ അഗ്നി, ദേവകളുടെ കർമ്മവും മനുഷ്യരുടെ ജന്മവും മുഴുക്കെ പാർത്തറിഞ്ഞുകൊണ്ട്, എല്ലാററിലും വ്യാപിച്ചരുളുന്നു.1–2
അദ്ദേഹം വെള്ളത്തിന്റെ ഉള്ളിലുണ്ട്, കാടിന്റെ ഉള്ളിലുണ്ട്, അചരങ്ങുളുടെ ഉള്ളിലുണ്ട്, ചരങ്ങളുടെ ഉള്ളിലുമുണ്ട്. ദുർഗ്ഗമസ്ഥാനത്തു, പർവതത്തില്‍പ്പോലും പൂജിയ്ക്കപ്പെടുന്ന ആ മരണരഹിതന്നു നമ്മളില്‍, രാജാവിന്നു പ്രജകളിലെന്നപോലെ തിരുവുള്ളം തോന്നട്ടെ! 3–4
ആ രാത്രിയുക്തനായ അഗ്നി, അദ്ദേഹത്തെക്കുറിച്ചു സൂക്തം ചൊല്ലുന്നവന്നു ധനം നല്കുന്നു. ദേവന്മാരുടെ ജന്മവും മനുഷ്യരെയും അറിഞ്ഞ നിന്തിരുവടി ഈ ഭൂതജാതത്തെ സംരക്ഷിച്ചരുളിയാലും!5–6
വിഭിന്നരൂപകളായ ഉഷസ്സുകളൂം രാത്രികളും സ്ഥാവരജംഗമങ്ങളും യജ്ഞപരിവൃതനായ ആരെ മഹത്ത്വപ്പെടുത്തുന്നുവോ, ആ അഗ്നി യാഗശാലയിലിരുന്നു, ഹോതാവായി നിശ്ചയിയ്ക്കപ്പെട്ടുു; അവശ്യഫലമായ കർമ്മമെല്ലാം അദ്ദേഹം അനുഷ്ഠിയ്ക്കുന്നു.7–8
അങ്ങു ലോഭനീയങ്ങളായ നാല്ക്കാലികളെ നന്മപ്പെടുത്തുന്നു; ഞങ്ങൾക്കു സകലരും മികച്ച കാഴ്ചദ്രവ്യം തരട്ടെ: മനുഷ്യർ അങ്ങയെ വളരെയിടങ്ങളില്‍ പൂജിച്ചു, വൃദ്ധനായ അച്ഛങ്കല്‍നിന്നെന്ന പോലെ ധനം കൈക്കലാക്കുന്നു.9–10
വേലക്കാരൻപോലെ വാങ്ങുന്നവനും, എയ്ത്തുകാരൻപോലെ ശൂരനും, കൊലയാളിപോലെ ഘോരനും, യുദ്ധങ്ങളില്‍ തിളങ്ങുന്നവനുമാണ്, അഗ്നി! 11
കുറിപ്പുകൾ: സൂക്തം 70.

[1–2] നേടാവൂ = നേടുമാറാകട്ടെ; അഗ്നി നമുക്കു ധാരാളം ഭക്ഷണം തരട്ടെ!

[5–6] രാത്രിയുക്തൻ–‘അഗ്നിയുടേതത്രേ, രാത്രി.’ രാത്രിയിലാണല്ലോ, അഗ്നിയ്ക്കു പ്രകാശാധിക്യവും. ഭൂതജാതം-ജീവജാലം.

[7–8] അവശ്യഫലം = തീർച്ചയായും ഫലമുള്ളത്.

[9–10] ലോഭനീയങ്ങൾ:സ്പ്രഹണീയങ്ങൾ; സമ്പാദിയ്ക്കേണ്ടുന്നവ. ഞങ്ങള്‍ക്കു നല്ല നാല്ക്കാലികളെ കിട്ടിയ്ക്കുക എന്നത്ഥം. തരട്ടെ–ഞങ്ങൾ ഉപചാരയോഗ്യരായിത്തീരട്ടെ. അങ്ങു പൂജകര്‍ക്ക്, അച്ഛന്‍ മക്കൾക്കെന്നപോലെ ധനം നല്കുന്നു.

[11] വേലക്കാരൻ കൂലി വാങ്ങുന്നതുപോലെ, അഗ്നി ഹവിസ്സു കൈക്കൊള്ളുന്നു. എയ്ത്തുകാരൻ = വില്ലാളി.

സൂക്തം 71.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഒരേ ഗൃഹത്തില്‍ വസിയ്ക്കുന്ന കരാംഗുലികൾ കാമം പൂണ്ട അഗ്നിയെ കാമത്തോടേ, ഭാര്യമാർ അസാധാരണനായ ഭർത്താവിനെ എന്നപോലെ, സമീപിച്ചു പ്രീതിപ്പെടുത്തുന്നു; ആ പൂജനീയനെ കറുപ്പു വിട്ടു വെളിച്ചം ചേർന്നു ശോഭിയ്ക്കുന്ന ഉഷസ്സിനെ രശ്മികളെന്നപോലെ, ഉപചരിയ്ക്കുകയും ചെയ്യുന്നു. 1
ഞങ്ങളുടെ പിതാക്കളായ അംഗിരസ്സുകൾ ഉക്ഥങ്ങൾ ചൊല്ലി, കെല്പേറിയ തിന്മനെപ്പോലും ശബ്ദംകൊണ്ടു ചതച്ചു; ഞങ്ങൾക്കു മഹത്തായ സ്വർഗ്ഗത്തിലെയ്ക്കു പോകാന്‍ വഴി തുറന്നു; സുഗമമായ ദിവസം കണ്ടെത്തി; പകലോനെ പൈക്കളും. 2
അഗ്നി യജ്ഞസ്ഥലത്തു ചെന്നപ്പോൾ, അവര്‍ കൈക്കൊണ്ടു; അഗ്നി കർമ്മം ഒരു ധനമായും കരുതി. ഉടന്‍തന്നേ, പണക്കാര്‍ ആ ധാനം അനുഷ്ഠിച്ച്, ആ അഗ്നികളില്‍ പെരുമാറി: അവര്‍ മറെറാന്നിലും താൽപര്യമില്ലാതെ കർമ്മം ചെയ്തു, ദേവകളെയും മനുഷ്യരെയും അന്നംകൊണ്ടു തൃപ്തിപ്പെടുത്തി, തന്തിരുവടിയെ പരിചരിയ്ക്കുകയായി. 3
വിഭക്തനായ വായു കടഞ്ഞപ്പോൾ, തന്തിരുവടി വെൺനിറത്തോടേ ഗൃഹത്തില്‍ ആവിർഭവിച്ചു. ഉടനേ തന്തിരുവടിയെ ഭൃഗുതുല്യൻ, ആക്രമിക്കുന്ന രാജാവിന്നു സഖ്യംകൊള്ളുന്ന രാജാവുപോലെ, ദൂത്യത്തിലേർപ്പെടുത്തി. 4
പെരിയ രക്ഷിതാക്കളായ ദേവന്മാർക്കായി ഈ സത്തു നല്കപ്പെടുമ്പോൾ, തീണ്ടുന്നവകക്കാര്‍ അറിഞ്ഞ് ഓടിപ്പോകുന്നു: അവരുടെ നേര്‍ക്ക് അഗ്നി ധര്‍ഷകമായ ധനുസ്സുകൊണ്ട് അമ്പെയ്യുന്നു. ആ ദേവന്‍ ശോഭ സ്വപുത്രിയായ ഉഷസ്സിനെ ഏല്പിയ്ക്കുന്നു! 5
അഗ്നേ, അങ്ങയെ യജ്ഞഗൃഹത്തില്‍ യഥാവിധി ഉജ്ജ്വലിപ്പിയ്ക്കുകയോ, കാമയമാനനായ അങ്ങയെ നാൾതോറും ഹവിസ്സൂട്ടുകയോ ചെയ്യുന്നവന്നു, രണ്ടിടങ്ങളില്‍ വർദ്ധിതനായ ഭവാന്‍ അന്നം വർദ്ധിപ്പിയ്ക്കുമാറാകണം! അങ്ങയാല്‍ പ്രേരിപ്പിയ്ക്കപ്പെടുന്ന തേരാളി ധനവാനായിത്തീരുന്നു. 6
എല്ലാ അന്നങ്ങളും, ഏഴു മഹാനദികൾ സമുദ്രത്തിലെന്നപോലെ, അഗ്നിയിങ്കല്‍ ചെന്നുചേരുന്നു. ഞങ്ങളുടെ അന്നം ജ്ഞാതികൾക്കനുഭവപ്പെടുന്നില്ല! ഈ മികച്ച സ്തോത്രം ദേവകളെ അറിയിച്ചാലും! 7
വർഷിയ്ക്കപ്പെട്ട ജലം അന്നത്തിന്നായി, മനുഷ്യരക്ഷകവും ദീപ്തവുമായ യാതൊന്നിനോടു ചേരുന്നുവോ; ആ തേജസ്സുകൊണ്ടു തിളങ്ങുന്ന അഗ്നി അടുത്ത കാലത്തുതന്നേ, ബലവാനും അനഘനും ജരാരഹിതനുമായ ഒരു ശോഭനകർമ്മാവിനെ ജനിപ്പിയ്ക്കട്ടെ; പ്രേരിപ്പിയ്ക്കുകയും ചെയ്യുട്ടെ! 8
സൂര്യൻ ഒററയ്ക്കു മാർഗ്ഗങ്ങളെ, മനസ്സെന്നപോലെ ശീഘ്രം പിന്നിടുന്നു; സമ്പത്തൊക്കെ ഒന്നിച്ച് അദ്ദേഹത്തിന്നധീനമാണ്. നല്ല കൈകളുള്ള രാജാക്കളായ മിത്ര–വരുണന്മാരും പൈക്കളിൽ പ്രീതികരമായ അമൃതു രക്ഷിച്ചുപോരുന്നു. 9
അഗ്നേ, അച്ഛൻമുതല്ക്കുള്ള മൈത്രിയെ അങ്ങു മായ്ചുകളയരുതേ! കവിയായ ഭവാന്നറിയാമല്ലോ: രശ്മി അന്തരിക്ഷത്തെയെന്നപോലെ, ജര എന്നെ മൂടിക്കളയും; ആ ദ്രോഹത്തിന്നുമുമ്പേ അങ്ങു മനസ്സുവെയ്ക്കണേ! 10
കുറിപ്പുകൾ: സൂക്തം 71.

[1] 62-ാം സൂക്തത്തിലെ 10-ാം പദ്യം നോക്കുക. അസാധാരണൻ–അത്യനുരക്തന്‍ എന്നർത്ഥം. കറുപ്പ്–രാത്രിയിലെ ഇരുട്ട്.

[2] തിന്മൻ–പണി എന്ന അസുരൻ. അംഗിരസ്സുകളാല്‍ സ്തുതിയ്ക്കപ്പെട്ട അഗ്നി പണിയെ കൊന്നു. പകലോനെ (സൂര്യനെ) പൈക്കളും കണ്ടെത്തി: പണിയാല്‍ അപഹരിയ്ക്കപ്പെട്ട പൈക്കൾ ഒരു ഗുഹയിലായിരുന്നുവല്ലോ; അവ ഗുഹയില്‍നിന്നു കേററപ്പെട്ടു സൂര്യപ്രകാശം കണ്ടു.

[3] അവര്‍–അംഗിരസ്സുകൾ. തന്തിരുവടി–അഗ്നി.

[4] വിഭക്തനായ–പ്രാണാപാനാദിപഞ്ചവായുക്കളായി വിഭജിയ്ക്കുപ്പെട്ട. വായു–വ്യാനൻ. മുഖ്യപ്രാണനായ വ്യാനവായുവാലാണ്, ബലസാധ്യങ്ങളായ പ്രവൃത്തികൾ നടക്കുന്നത്; അരണിമഥനത്തിന്നു ബലം വേണമല്ലോ; അതിനാല്‍, മഥനകര്‍ത്തൃത്വം വ്യാനന്നു കല്പിച്ചു. ഗൃഹം–യാഗശാല. ഭൃഗുതുല്യൻ–യജമാനന്‍. സഖ്യം സാധിപ്പാന്‍ ദൂതനെ അയയ്ക്കുമല്ലോ; അതുപോലെ, ദേവസഖ്യത്തിന്ന് അഗ്നിയെ ദൂതനാക്കി.

[5] ഈ സത്ത്–ഭൂമിയുടെ സത്തായ ഹവിസ്സ്. തീണ്ടുന്നവകക്കാര്‍–രാക്ഷസാദികൾ. സ്വപുത്രി–പിറക്കാൻ തുടങ്ങുന്ന സ്വന്തം മകൾ. പുലര്‍കാലത്ത് അഗ്നി നിഷ്പ്രഭനാകുമല്ലോ; അതിനെ ആസ്പദമാക്കിയാണ്, ഈ കല്പനം. സൂര്യന്‍ വൈകുന്നേരം തന്റെ തേജസിനെ അഗ്നിയില്‍ നിക്ഷേപിയ്ക്കുന്നു എന്നും, അഗ്നി പുലര്‍കാലത്ത് അതിനെ സൂര്യന്നു തിരിച്ചുകൊടുക്കുന്നു എന്നും ശ്രുതിവാക്യങ്ങളുണ്ട്.

[6] കാമയമാനൻ–ഹവിസ്സിനെ കാമിയ്ക്കുന്നവന്‍. രണ്ടിടങ്ങളില്‍–മധ്യമോത്തമസ്ഥാനങ്ങളില്‍. വർദ്ധിതൻ = ജ്വലിപ്പിയ്ക്കുപ്പെട്ടവൻ. പ്രേരിപ്പിയ്ക്കപ്പെടുന്ന–യുദ്ധത്തിന്നയയ്ക്കപ്പെടുന്ന. അഗ്നിയെ പ്രസാദിപ്പിച്ചു യുദ്ധത്തിന്നു പോയ തേരാളി (രഥികൻ) ശത്രുക്കളെ ജയിച്ചു, ധനങ്ങൾ കൈക്കലാക്കും.

[7] അനുഭവപ്പെടുന്നില്ല–ജ്ഞാതികൾക്കു കൊടുക്കാന്‍ വേണ്ടുവോളം അന്നം ഞങ്ങളുടെ പക്കലില്ല.

[8] അന്നത്തിന്നായി–സസ്യോല്‍പത്തിയ്ക്കായി. മഴവെള്ളം അഗ്നിയോടു (ഊഷ്മാവിനോടു) ചേരുമ്പോളാണല്ലോ, സസ്യങ്ങളുണ്ടാവുക. ശോഭനകർമ്മാവിനെ–പുത്രനെ. ജനിപ്പിയ്ക്കട്ടെ–ഞങ്ങൾക്കു സല്‍പുത്രൻ പിറക്കാന്‍ അനുഗ്രഹിയ്ക്കട്ടെ. പ്രേരിപ്പിയ്ക്കുക–ആ പുത്രനെക്കൊണ്ടു സല്‍ക്കർമ്മങ്ങൾ ചെയ്യിയ്ക്കുക.

[9] മനസ്സെന്നപോലെ–മനോവേഗത്തില്‍. രാജാക്കൾ = ശോഭമാനര്‍. അമൃത്–മധുരമായ പാൽ. അഗ്നേ, അങ്ങുതന്നെയാണ്, ഇങ്ങനെ സര്യാദിരൂപേണ വർത്തിയ്ക്കുന്നത് എന്നു താല്‍പര്യം.

[10] അച്ഛൻ–മുത്തച്ഛനായ വസിഷ്ഠന്‍. വസിഷ്ഠപുത്രനായ ശക്തിയുടെ പുത്രനത്രേ, പരാശരന്‍. കവി–ക്രാന്തദർശി. രശ്മി–സൂര്യകിരണം. മുമ്പേ–ജര പിടിപെടാതാക്കേണമേ, എന്നെ മരണരഹിതനാക്കേണമേ എന്നു സാരം.

സൂക്തം 72.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അഗ്നി മനുഷ്യഹിതങ്ങളായ വളരെ ധനങ്ങളെ കയ്യിലെടുത്തു, ശാശ്വതനായ വിധാതാവിന്റെ കാവ്യങ്ങളെ സ്വാഭിമുഖങ്ങളാക്കുന്നു. എല്ലാസ്സമ്പത്തുകളും ഒന്നിച്ചു നല്കുന്ന അവിടുന്നത്രേ, ധനങ്ങളുടെ അധിപതി! 1
നമ്മുടെ മകന്‍, അഗ്നി, മറഞ്ഞപ്പോൾ, എല്ലാദ്ദേവകളും മരുത്തുക്കളും അന്വേഷണം തുടങ്ങി; കണ്ടെത്തിയില്ല. അവര്‍ ചെയ്തികളറിയാന്‍ നടന്നു വലഞ്ഞ്, അദ്ദേഹത്തിന്റെ അഴകൊത്ത ഒടുക്കത്തെ ഇരിപ്പിടത്തില്‍ ചെന്നുചേർന്നു. 2
അഗ്നേ, മരുത്തുക്കൾ ശുചിയായ അങ്ങയെ മൂന്നു സംവത്സരം മുഴുവൻ നൈകൊണ്ടു പൂജിച്ചു; യജ്ഞാർഹങ്ങളായ പേരുകളും നേടി. പിന്നീടു, പുനർജ്ജനിച്ചപോലെയായി; ഉടലോടേ സ്വർഗ്ഗം പ്രാപിച്ചു. 3
പെരിയ ദ്യാവാപൃഥിവികളോടു പരക്കെ ചോദിച്ചുകൊണ്ടു യജ്ഞഭുക്കുകൾ രുദ്രസ്തോത്രങ്ങൾ ചൊല്ലി; നേര്‍പകുതിക്കാരനോടുകൂടിയ മരുത്തുക്കൾ ഒടുവിലെ സ്ഥലത്തിരിയ്ക്കുന്ന അഗ്നിയെ അറിഞ്ഞു കണ്ടു പിടിച്ചു. 4
ശരിയ്ക്കറിഞ്ഞതോടേ അവര്‍ പത്നിമാരോടൊപ്പം അടുത്തു ചെന്നു, മുമ്പില്‍ നിന്നു, പൂജനീയനെ പൂജിച്ചു. സഖാവിനെ കണ്ടെത്തിയതുകൊണ്ടു രക്ഷിയ്ക്കപ്പെട്ട സഖാക്കൾ ശരീരം മെലിയുമാറു യാഗങ്ങൾ അനുഷ്ഠിച്ചു. 5
ഇരുപത്തൊന്നു രഹസ്യയജ്ഞങ്ങൾ അങ്ങയില്‍ത്തന്നെയാണല്ലോ, വെയ്ക്കപ്പെട്ടിരിയ്ക്കുന്നത്; അവ ലഭിച്ച യജ്ഞാധികാരികൾ അവകൊണ്ടു മരണരഹിതനായ അങ്ങയെ യജിച്ചുപോരുന്നു. അവരോടൊപ്പം പ്രീതിപൂണ്ടു ഭവാൻ പശുക്കളെയും സ്ഥാവരജംഗമങ്ങളെയും രക്ഷിച്ചാലും! 6
അഗ്നേ, അറിയേണ്ടതറിഞ്ഞ ഭവാന്‍ പ്രജകൾക്കു ജീവിപ്പാന്‍ ദുഃഖത്തെ തടുക്കുന്ന അന്നം സദാ കല്പിച്ചരുളിയാലും! വാനൂഴികളുടെ ഇടയില്‍ ദേവകൾ നടക്കുന്ന വഴികൾ അറിയുന്ന ഭവാൻ മടികൂടാതെ ഹവിസ്സുകൾ വഹിച്ചുകൊണ്ടു, ദൂതനായി വർത്തിയ്ക്കുന്നു. 7
സ്വർഗ്ഗത്തില്‍നിന്ന് ഏഴു വലിയ പുണ്യനദികൾ; മുതല്‍ പോയ വഴി യജ്ഞകോവിദര്‍ കണ്ടുപിടിച്ചു; സരമയ്ക്ക ധാരാളം ഗോരസം കിട്ടി. ഇതുകൊണ്ടാണല്ലോ, മനുഷ്യരുടെ ഭക്ഷണം. 8
യാവചിലർ മരണരാഹിത്യത്തിന്നു വഴി തുറന്നു, സല്‍പ്രജാലബ്ലിയ്ക്കുള്ള യജ്ഞമൊക്കെ ചെയ്തുപോന്നുവോ–ഭവാൻ ഭുജിയ്ക്കുയുണ്ടായല്ലോ!–ആ മഹാന്മാരായ പുത്രന്മാരോടുകൂടി അമ്മയായ അദിതി, ഭൂമി, മഹത്ത്വംകൊണ്ടു വഹിച്ചുപോരുന്നു. 9
യജമാനന്മാര്‍ തന്തിരുവടിയ്ക്കു് അഴകൊത്ത ശ്രീയെ ഉളവാക്കിയിട്ടു, രണ്ടു കണ്ണുകൾ വെയ്ക്കുന്നതെപ്പൊഴോ, അപ്പോൾ ദേവന്മാര്‍ സ്വർഗ്ഗത്തില്‍നിന്നു വന്നെത്തും. ഉടനേ, അഗ്നേ, അങ്ങയുടെ തിളങ്ങുന്ന ജ്വാലകൾ ചൂഴെപ്പടർന്നു, നദികൾപോലെ പ്രവഹിയ്ക്കുകയായി; അവര്‍ നോക്കിനില്ക്കും! 10
കുറിപ്പുകൾ: സൂക്തം 72.

[1] വിധാതാവിന്റെ കാവ്യങ്ങളെ (മന്ത്രസ്തോത്രങ്ങളെ) സ്വാഭിമുഖങ്ങളാക്കുന്നു; അഗ്നിയെ എല്ലാവരും മന്ത്രസ്തോത്രങ്ങൾ ചൊല്ലി സ്തുതിയ്ക്കുന്നു എന്നര്‍ത്ഥം. നല്കുന്ന–സ്താതോക്കൾക്കു കൊടുക്കുന്ന.

[2] നമ്മുടെ മകൻ–യജമാനന്മാർ അരണിമഥനംകൊണ്ട് ഉല്‍പാദിപ്പിച്ചവൻ; മകനെന്നപോലെ അരുമപ്പെട്ടവൻ. ഒടുക്കത്തെ–ഒടുവില്‍ ചെന്നൊളിച്ച.

[3] യജ്ഞാർഹങ്ങൾ–യജ്ഞത്തില്‍ പ്രയോഗിയ്ക്കാവുന്നവ.

[4] ചോദിച്ചുംകൊണ്ട്–അഗ്നി എവിടെ, എവിടെ? എന്ന്. നേര്‍പകുതിക്കാരൻ–ഇന്ദ്രൻ: എല്ലാദ്ദേവകളുടേയും പപ്പാതിയടങ്ങിയതത്രേ, ഇന്ദ്രന്റെ രൂപം.

[5] സഖാക്കൾ–ദേവന്മാർ. മെലിയുമാറ്–അനാഹാരാദിനിയമംമൂലം.

[6] ഇരുപത്തൊന്ന്–ഔപാസനാദികൾ ഏഴ്; അഗ്ന്യാധാനാദികൾ ഏഴ്; അഗ്നിഷ്ടോമാദികൾ ഏഴ്.

[7] അരുളുക = കൊടുക്കുക.

[8] സ്വർഗ്ഗത്തില്‍നിന്ന്–വന്ന്; നദികൾ–ഭൂമിയില്‍ പ്രവഹിയ്ക്കുന്നു. ഈ പദങ്ങൾ അധ്യാഹരിയ്ക്കണം. ഹവ്യവാഹനനാണല്ലോ, മഴ പെയ്യിച്ചു, നദികളെ നിർമ്മിയ്ക്കുന്നത്. ‘അഗ്നിയില്‍ ഹോമിയ്ക്കുപ്പെട്ടതു സൂര്യനില്‍ ചെല്ലുന്നു; സൂര്യനില്‍നിന്നു മഴയുണ്ടാകുന്നു.‘ മുതല്‍–ഗോധനം. യജ്ഞകോവിദര്‍–അംഗിരസ്സുകൾ. സരമയ്ക്കു–കുട്ടിയ്ക്കു കൊടുക്കാന്‍.

[9] യാവചിലര്‍–പുത്രന്മാർ, ആദിതേയന്മാര്‍. ഭവാന്‍ ഭുജിയ്ക്കുകയുണ്ടായല്ലോ–അവരുടെ യജ്ഞങ്ങളിലെ ഹവിസ്സ്. വഹിച്ചുപോരുന്നു–ജഗത്തിനെ എന്ന് അധ്യാഹരിയ്ക്കണം.

[10] ശ്രീ–പരിസ്തരണ–പരിഷേചനാദിയായ യജ്ഞസമ്പത്ത്. രണ്ടു കണ്ണുകൾ–നെയ്യിന്റെ രണ്ടംശങ്ങളെയത്രേ, കണ്ണുകളാക്കുന്നത്.

സൂക്തം 73.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അദ്ദേഹം, അച്ഛങ്കല്‍നിന്നു കിട്ടിയ മുതല്‍പോലെ ആഹാരം നല്കുന്നു; വിദ്വാന്റെ ശാസനംപോലെ കൊണ്ടുപോകപ്പെടുന്നു; സുഖസ്ഥലത്തു ശയിച്ച്, ഒരതിഥിപോലെ സന്തോഷിയ്ക്കുന്നു; ഹോതാവുപോലെ പരിചാരകന്റെ ഗൃഹത്തെ സമൃദ്ധമാക്കുന്നു. 1
അദ്ദേഹം സൂര്യദേവൻപോലെ സത്യദർശിയും, കർമ്മംകൊണ്ടു സർവയുദ്ധങ്ങളില്‍നിന്നും രക്ഷിയ്ക്കുന്നവനും, വളരെയാളുകളാല്‍ സ്തുതിയ്ക്കപ്പെട്ടവനും, സ്വരൂപംപോലെ മാറ്റംപെടാത്തവനും, ആത്മാവുപോലെ സുഖകരനും, വരിയ്ക്കപ്പെടേണ്ടുന്നവനുമാകുന്നു. 2
അദ്ദേഹം സൂര്യൻപോലെ ലോകത്തെയെല്ലാം നിലനിർത്തുന്നു; അനുകൂലരായ സുഹൃത്തുക്കളുള്ള ഒരു രാജാവുപോലെ ഭൂമിയില്‍ വാഴുന്നു. അദ്ദേഹത്തിന്റെ മുന്നിലിരിയ്ക്കുന്നവർ, അച്ഛന്റെ ഗൃഹത്തില്‍ പുത്രരെന്നപോലെ സുഖിയ്ക്കുന്നു. ഒരു പതിവ്രതപോലെ പരിശുദ്ധനാണദ്ദേഹം! 3
അഗ്നേ, ആ അങ്ങയെ നേതാക്കൾ നിര്‍ബാധസ്ഥലങ്ങളിൽ യാഗശാലയില്‍ പതിവായി ജ്വലിപ്പിച്ചു സേവിച്ചുപോരുന്നു: ഭവാങ്കല്‍ വളരെ അന്നം നിക്ഷേപിയ്ക്കുന്നു. സർവാന്നസഹിതനായ അങ്ങു ധനങ്ങൾ കയ്യിലെടുത്താലും! 4
അഗ്നേ, കോപ്പുകൂട്ടിയവർ അന്നം നേടട്ടെ; വിദ്വാന്മാർക്കും ദാതാക്കന്മാർക്കും പൂർണ്ണായുസ്സുണ്ടാകട്ടെ; ഞങ്ങൾ യുദ്ധങ്ങളില്‍ ശത്രുവിന്റെ ധനം കൈക്കലാക്കി, യശസ്സിന്നായി ദേവകൾക്കു പങ്കിടുമാറാകട്ടെ! 5
യജനസ്ഥലത്തു ചെന്ന അഗ്നിയെ, വീണ്ടും വീണ്ടും കാമിയ്ക്കുന്ന പൈക്കൾ–എന്നും കറവുള്ള തേജസ്വിനികൾ–പാല്‍ കുടിപ്പിയ്ക്കന്നു; നദികൾ അനുഗ്രഹം യാചിച്ചുകൊണ്ട്, അകലെനിന്നു പർവതസമീപത്തൊഴുകുന്നു! 6
അഗ്നേ, അനുഗ്രഹം യാചിയ്ക്കുന്ന യജ്ഞാർഹർ അന്നം ഉജ്ജ്വലനായ ഭവാങ്കൽ വിക്ഷേപിച്ചു; എന്നിട്ടു, വിഭിന്നരൂപങ്ങളായ രാപകലുകളെ നിർമ്മിച്ചു–കറുപ്പും വെളുപ്പുമാകുന്ന നിറങ്ങളെ ഉറപ്പിച്ചു. 7
അഗ്നേ, ധനാർത്ഥം അങ്ങയാൽ പ്രേരിപ്പിയ്ക്കപ്പെടുന്ന മനുഷ്യരായ ഞങ്ങളും ധനികരായിബ്ഭവിയ്ക്കട്ടെ! വാനൂഴികളെയും അന്തരിക്ഷത്തെയും നിറയ്ക്കുന്ന ഭവാൻ ഉലകത്തെയെല്ലാം, തണൽപോലെ സംരക്ഷിയ്ക്കന്നവനാണല്ലോ. 8
അഗ്നേ, ഞങ്ങൾ അങ്ങയാൽ രക്ഷിതരായിട്ട്, അശ്വങ്ങളെക്കൊണ്ട് അശ്വങ്ങളെയും, ആൾക്കാരെക്കൊണ്ട് ആൾക്കാരെയും, പുത്രന്മാരെക്കൊണ്ടു പുത്രന്മാരെയും വധിയ്ക്കമാറാകട്ടെ; ഞങ്ങളുടെ പുത്രന്മാര്‍ പിതൃസ്വത്തിന്റെ ഉടമകളായി, വിദ്വാന്മാരായി, നൂററാണ്ടുകാലം സുഖിയ്ക്കുകയും ചെയ്യട്ടെ! 9
മേധാവിയായ അഗ്നേ, ഈ സ്തോത്രങ്ങൾ അങ്ങയുടെ മനസ്സിന്നും ഹൃദയത്തിന്നും പ്രീതി വരുത്തട്ടെ: ദേവകൾക്കുള്ള ഭക്ഷണം ഭവാങ്കൽ സമർപ്പിയ്ക്കുന്ന ഞങ്ങൾ കൃത്യസാധകമായ ധനത്തെ നിയന്ത്രിപ്പാൻ ശക്തരായിത്തീരട്ടെ! 10
കുറിപ്പുകൾ: സൂക്തം 73.

[1] അദ്ദേഹം–അഗ്നി. മുതല്‍ വഴിപോലെ പെരുമാറിയാല്‍ ചോററിനു വക കിട്ടുമല്ലോ; അതുപോലെ അഗ്നിയെ യഥാവിധി പരിചരിച്ചാല്‍, അദ്ദേഹം ഭക്ഷണം തരും. വിദ്വാന്റെ ശാസനം (ധർമ്മോപദേശം) സംശയനിവൃത്തിയ്ക്കായി കൊണ്ടുപോകപ്പെടുന്നതുപോലെ, അഗ്നി യാഗങ്ങളിലൊക്കെ നയിയ്ക്കപ്പെടുന്നു. സുഖസ്ഥലത്തു–യാഗശാലയില്‍ വിഹിതസ്ഥാനത്ത്. ഹോതാവ്–ഹോമകർത്താവായ അധ്വര്യു. പരിചാരകൻ–യജമാനനൻ.

[2] സ്വരൂപം–സഹജരൂപം; ഇതിന്നു മാററം വരില്ലല്ലോ; അതുപോലെ അഗ്നി സർവത്ര ഏകരൂപനായി വർത്തിയ്ക്കുന്നു. ആത്മാവ്–നിരതിശയാനന്ദമയനാണല്ലോ, ആത്മാവ്.

[4] നേതാക്കൾ–യജമാനന്മാര്‍. അന്നം–ഹവിസ്സ്. ധനങ്ങൾ കയ്യിലെടുത്താലും–ഞങ്ങൾക്കു തരാന്‍.

[5] കോപ്പുകൂട്ടിയവര്‍–യജമാനന്മാര്‍. നേടട്ടെ–അതിന്നു ഭവാൻ അനുഗ്രഹിയ്ക്കുക. പങ്കിടുക–ഓരോ ദേവന്നും യജ്ഞംച്ചെയ്യുക.

[6] നദികൾ ഒഴുകുന്നതു ഹവ്യ(സസ്യ)സമ്പാദനത്തിന്നുതന്നെ.

[7] യജ്ഞാർഹര്‍–ദേവന്മാര്‍. രാപകലുകളെ വേര്‍തിരിച്ചതു കർമ്മാനുഷ്ഠാനത്തിന്നാണ്.

[9] അശ്വങ്ങളെ–യുദ്ധത്തില്‍ ശത്രുക്കളുടെ കുതിരകളെ.

സൂക്തം 74.

രഹൂഗണന്റെ മകന്‍ ഗോതമന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

മന്ത്രമൊന്നഗ്നിയെപ്പറ്റിച്ചൊല്ക, യജ്ഞാനുഷക്തര്‍ നാം:
അവിടുന്നു ചെവിക്കൊള്ളുമല്ലോ, ദൂരസ്ഥാനാകിലും! 1
ഉപദ്രവിയ്ക്കുവാന്‍വേണ്ടി നരര്‍ നേരിട്ടടുക്കുകില്‍,
രക്ഷിയ്ക്കുമേ ധനം ഹവ്യപ്രദന്നാ,യച്ചിരന്തനൻ! 2
ശത്രുസൂദനനാമഗ്നി, പോരില്‍പ്പോരില്‍ദ്ധനഞ്ജയൻ
പിറന്നരുജിനാനല്ലോ; സ്തോത്രം ചൊല്ലട്ടെ,യാളുകൾ! 3
ആർതൻ ഗൃഹേ ദൂതനായ് നീ ഹവ്യങ്ങളമറേത്തിനായ്
കൊണ്ടുപോകുന്നു, കാണേണ്ടുമൊന്നാക്കീടുന്നു യാഗവും; 4
ആയാളെ വാഴ്ത്തുമേ ലോകരംഗിരസ്സേ, ബലാത്മജ;
സുദേവനെന്നും, സുഹവിസ്സെന്നും, സുമഖനെന്നുമായ്! 5
അദ്ദേവന്മാരെയിവിടെയ്ക്കാവാഹിയ്ക്കുക ചാരവേ,
സ്വാഹ്ലാദക, പുകഴ്ത്താനും ഹവിസ്സൂട്ടാനുമായ്ബ്ഭവാൻ! 6
അഗ്നേ, ഭവാന്‍ ദൂത്യമെടുത്തെഴുന്നള്ളുന്ന വേളയില്‍
തേരിന്റെ കുതിരശ്ശബ്ദം കേൾക്കുമാറില്ലൊരിയ്ക്കലും! 7
മുന്മട്ടില്‍നിന്നു താന്നോനുമഗ്നേ, ഹവ്യങ്ങളേകുകില്‍,
ത്വദ്രക്ഷ നേടി, നാണം വിട്ട,ന്നവനായുയർന്നിടും! 8
ദേവകൾക്കു ഹവിസ്സഗ്നേ, ദേവ, നല്കുന്നവന്നു നീ
സുവീര്യയവും ദീപ്തവുമാം പെരുംസ്വത്തും കൊടുക്കുമേ! 9
കുറിപ്പുകൾ: സൂക്തം 74.

[1] യജ്ഞാനുഷക്തര്‍–യാഗം അനുഷ്ഠിയ്ക്കുന്നവര്‍.

[2] ഹവ്യപ്രദന്നായ്–ഹവിസ്സു നല്കുന്നവന്നു(യജമാനനു)വേണ്ടി.

[3] ധനജ്ഞയൻ-അഗ്നിപര്യായം; ശത്രുക്കളുടെ ധനം കീഴടക്കുന്നവന്‍. പിറന്നുവല്ലോ–അരണികളില്‍ നിന്ന്.

[4] അമറേത്തിനായ്–ദേവകൾക്കു ഭക്ഷിപ്പാൻ.

[5] സുദേവൻ = നല്ല ദേവന്മാരോടുകൂടിയവൻ.

[6] സ്വാഹ്ലാദക = വഴിപോലെ ആഹ്ലാദിപ്പിയ്ക്കുന്നവനേ.

[7] ദൂത്യമെടുത്ത് = ദൂതത്വം കൈക്കൊണ്ട്. കുതിരശ്ശബ്ദം (കുതിരക്കുളമ്പുകൾ തട്ടി പുറപ്പെടുന്ന ഒച്ച) കേൾക്കാത്തതു, വേഗാധിക്യംമൂലമാകുന്നു.

[8] മുന്‍മട്ട്–മുമ്പേത്തെ നല്ല സ്ഥിതി. നാണം–തനിയ്ക്കു താഴ്ചവന്നതിനാല്‍ പററിയ ലജ്ജ.

[9] അന്നം(ആഹാരം)മാത്രമല്ല, വലിയ സമ്പത്തും.

സൂക്തം 75.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

കേട്ടാലും, ദേവകൾക്കിമ്പം കൂട്ടുന്ന പെരുതാം സ്തവം,
ഹവ്യയങ്ങൾ തിരുവായ്തന്നില്‍ച്ചെമ്മേ ഹോമിച്ചുകൊണ്ടു നീ! 1
അംഗിരശ്ശ്രേഷ്ഠനാമഗ്നേ, മേധാവികളില്‍ മുമ്പനേ,
ചൊല്ലാവൂ ഞങ്ങളങ്ങയ്ക്കായ്,ക്കൊള്ളാവും പ്രിയമാം സ്തവം! 2
അങ്ങയ്ക്കാർ ബന്ധു നരരിലാ?–രഗ്നേ, സാധിതാധ്വരൻ?
എവ്വണ്ണമുള്ളോനിവിടുന്നെ?–ങ്ങ,ങ്ങയുടെ പാർപ്പിടം? 3
എന്നാല്‍,ബ്ഭവാൻ ജനങ്ങൾക്കു ബാന്ധവന്‍, സ്നേഹിതന്‍, പ്രിയൻ;
സഖാക്കൾക്കു സഖാവഗ്നേ, സ്തുതികൾക്കർഹനാം ഭവാൻ! 4
ഞങ്ങൾക്കായ് മിത്രവരുണരെയും ദേവഗണത്തെയും
യജിയ്ക്ക; ചെയ്ത വൻയാഗം; പൂകുകഗ്നേ, സ്വശാലയില്‍! 5
കുറിപ്പുകൾ: സൂക്തം 75.

[1] ഹോമിയ്ക്കുക–പ്രക്ഷേപിയ്ക്കുക.

[3] ആര്‍ ബന്ധു?–അങ്ങയ്ക്കനുരൂപനായ ബന്ധുവില്ല. സാധിതാധ്വരൻ = യാഗം ചെയ്തവന്‍. അങ്ങയെ ശരിയ്ക്കു യജിപ്പാൻ ആരും ആളാവില്ല. അങ്ങയുടെ രൂപം, പാർപ്പിടം എന്നിവയും ആരുമറിത്തിട്ടില്ല.

[4]സഖാക്കൾ–ഋത്വിക്കുകൾ.

[5] സ്വശാല = തന്റെ യാഗശാല.

സൂക്തം 76.

ഗോതമൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

എന്തെതിരേല്പു, നിൻചിത്തം തിരിയ്ക്കുവാ–
നെ?–ന്തുവാനഗ്നേ, സുഖം വളർത്തും സ്തവം?
ആർക്കുള്ളു ശേഷി, ഭവാനെ യജിയ്ക്കുവാൻ?
നേർക്കെങ്ങളേകേണ്ടതേ,തൊരു ബുദ്ധിയാൽ? 1
അഗ്നേ, വരിക: ദുർദ്ധർഷ, വന്നെങ്ങൾത–
ന്നഗ്രേ ശരിയ്ക്കു ഹോതാവായിരിയ്ക്ക നീ;
പാലിയ്ക്ക, നിന്നെപ്പരന്ന വാനൂഴികൾ;
ചാലേ യജിയ്ക്ക, വൻപ്രീതിയ്ക്കമർത്ത്യരെ! 2
രക്ഷോഗണത്തെയെരിയ്ക്കുകഗ്നേ, ഭവാൻ;
രക്ഷിയ്ക്ക ബാധയില്‍നിന്നു യജ്ഞങ്ങളെ;
ആനയിയ്ക്ക ഹരിയുക്തനാമിന്ദ്രനെ;–
യാതിഥ്യമസ്സുദാനന്നെങ്ങൾ ചെയ്യുവോം! 3
സല്‍ഫലച്ചൊല്ലാല്‍ വിളിപ്പന്‍, ഹവിർവാഹി–
വക്ത്രനെ:–ദ്ദേവകളൊത്തിങ്ങിരിയ്ക്ക നീ;
കൈക്കൊൾക യജ്ഞാർഹ, ഹോത്രവും പോത്രവു;-
മോർക്കെ,ങ്ങളെജ്ജനിതാവേ, ധനേശ്വര! 4
പ്രാജ്ഞമനുവിൻ ഹവിസ്സുകൊണ്ടുമ്പരെ
പ്രാജ്ഞാന്വിതൻ നീ യജിച്ചുവല്ലോ കവേ;
അവ്വണ്ണമിങ്ങു യജിയ്ക്ക ഹോതാവു നീ-
യഗ്നേ, മഹാസത്യ, ഹർഷദസ്രുക്കിനാൽ! 5
കുറിപ്പുകൾ: സൂക്തം 76.

[1] തിരിയ്ക്കുവാൻ–ഞങ്ങളുടെ നേർക്കാക്കാന്‍. എന്തെതിരേല്പ്–അങ്ങയെ എങ്ങനെ എതിരേല്ക്കണം? ഞങ്ങൾക്കറിഞ്ഞുകൂടാ. ഏതൊരു ബുദ്ധിയാല്‍–അതിന്നു തക്ക മനോവൃത്തിതന്നെയില്ല, ഞങ്ങൾക്ക്.

[2] പാലിയ്ക്ക–രക്ഷിയയ്ക്കട്ടെ.

[3] രക്ഷോഗണം = രാക്ഷസവർഗ്ഗം. അസ്സുദാനന്ന്–ശോഭനദാനങ്ങളോടു കൂടിയ ഇന്ദ്രന്ന്.

[4] സല്‍ഫലച്ചൊല്ല്–നല്ല ഫലമുളവാക്കുന്ന സ്തോത്രം. ഹവിർവാഹിവക്ത്രനെ–ദേവകൾക്കുള്ള ഹവിസ്സിനെ വക്ത്രത്തില്‍ (ജ്വാലയില്‍) വഹിയ്ക്കുന്ന അഗ്നിയെ. നീ–അഗ്നി. ഹോത്രം–ഹോതാവിന്റെ കർമ്മം. പോത്രം–പോതാവ് എന്ന ഋത്വിക്കിന്റെ കർമ്മം. ഓർക്ക–ഞങ്ങളെ മറക്കരുതേ! ജനിതാവ്–ആഹുതികൊണ്ടു വർഷാദികളെ ഉല്‍പാദിപ്പിയ്ക്കുന്നവൻ.

[5] പ്രാജ്ഞാന്വിതൻ = പ്രാജ്ഞരോടു(ഋത്വിക്കുകളോടു)കൂടിയവന്‍. മഹാസത്യ–വലിയ സത്യമുള്ളവനേ. ഹർഷദസ്രുക്കിനാല്‍ = ഹർഷത്തെ നല്കുന്ന സ്രുക്കുകൊണ്ട്.

സൂക്തം 77.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

സത്യവാൻ, യജ്വാവ,മൃത്യു, ഹോതാവെവൻ
മർത്ത്യരില്‍നിന്നു വാനോർക്കു കൊടുപ്പിതോ;
എമ്മട്ടില്‍ നാല്കു,മാദ്ദീപ്തനാമഗ്നിയ്ക്കു
നമ്മള?–വന്നെന്തു, ദേവാദൃതസ്തവം? 1
സത്യവാനാർ മഖേ സൌഖ്യദൻ ഹോതാവു,
നൽസ്തവമർപ്പിപ്പിന,ത്തിരുമേനിയില്‍:
അഗ്നി മർത്ത്യന്നായ് നിലിമ്പരില്‍ച്ചെന്നിടു;–
മൊക്കെയറിയും, വണങ്ങി യജിച്ചിടും! 2
കർത്താവവൻ; തീർത്ത,ഴിപ്പോനവൻ; പുതു–
വസ്തു കൊണ്ടുവരും, ചങ്ങാതിപോലവൻ;
അദ്ദർശനീയനെ യജഞത്തിലാദ്യനെ–
ന്നെ,ത്തിപ്പുകഴ്ത്തുന്നു ദേവൈഷിയാം ജയം. 3
അശ്ശ്രേഷ്ഠനേതാവ,രാതിഘ്നനാമഗ്നി–
യിച്ഛിയ്ക്ക, നമ്മൾതന്‍ സ്തോത്രവും, ഹവ്യവും;
സ്വത്തും കരുത്തും പെരുത്തവരന്നങ്ങ–
ളെത്തിച്ചു, ചൊല്ലിച്ചുപോരും സ്തവങ്ങളും! 4
ഗോതമര്‍ മേധാഢ്യരേവം സ്തുതിയ്ക്കയാല്‍,–
ജാതവേദസ്സായ സത്യവാനഗ്നിയും
സോമം നുകർന്നാന,വരില്‍നിന്നന്നവും;
കാമമറിഞ്ഞവൻ പുഷ്ടി നല്കേണമേ! 5
കുറിപ്പുകൾ: സൂക്തം 77.

[1] അമൃത്യു = മൃത്യു (മരണം) ഇല്ലാത്തവൻ. കൊടുപ്പിതോ–ഹവിസ്സു കൊടുക്കുന്നുവോ. നല്കും–ഹവിസ്സ്. ദേവാദൃതസ്തവം = ദേവന്മാരാല്‍ ആദരിയ്ക്കപ്പെട്ട സ്തോത്രം. അഗ്നിയ്ക്ക് അനുരൂപമായ ഹവിസ്സും സ്തോത്രവും ഏതേതെന്നു നമുക്കറിഞ്ഞുകൂടാ.

[2] മഖേ = മഖ(യാഗ)ത്തില്‍. മർത്ത്യന്നായ്–യജമാനനായ മനുഷ്യന്നുവേണ്ടി. ഒക്കെ–യജനീയദേവന്മാരെയെല്ലാം.

[3] തീർത്തഴിപ്പോന്‍–സ്രഷ്ടാവും സംഹർത്താവും. കൊണ്ടുവരും–നമുക്കു തരാന്‍. ആദ്യൻ–പ്രധാനഭൂതൻ. ദേവൈഷിയാം ജനം–ദേവകാമരായ മനുഷ്യര്‍.

[4] സ്വത്തും കരുത്തും പെരുത്തവര്‍–ധനവും ബലവും വളരെയുള്ളവര്‍. ചൊല്ലിച്ചുപോരും–തക്ക ദക്ഷിണ കൊടുത്ത് ഋത്വിക്കുകളെക്കൊണ്ടു ചൊല്ലിയ്ക്കുന്ന. ഇച്ഛിയ്ക്ക–കൈക്കൊള്ളട്ടെ.

സൂക്തം 78.

ഗോതമൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

ഗോതമൻ ജാതവേദസ്സേ, സ്തുതിച്ചാൻ തിരുമേനിയെ;
ദ്രഷ്ടാവേ, വെളിവാംവണ്ണം സ്തോത്രം ചൊല്ലുന്നു, ഞങ്ങളും. 1
സ്തുതിച്ചുപചരിച്ചല്ലോ, ഗോതമൻ ധനവാഞ്ഛയാൽ;
ആ നിങ്കല്‍ വെളിവാംവണ്ണം സ്തോത്രം ചൊല്ലുന്നു, ഞങ്ങളും. 2
അന്നപ്രദായിയാം നിന്നെയംഗിരസ്സുകൾപോലവേ
വിളിച്ചു, വെളിവാംവണ്ണം സ്തോത്രം ചൊല്ലുന്നു, ഞങ്ങളും. 3
തികച്ചും പോക്കുമാര്‍ പാപ,മാര്‍ ദസ്യുക്കളെ വീഴ്ത്തിടും.
ആ നിങ്കല്‍ വെളിവാംവണ്ണം സ്തോത്രം ചൊല്ലുന്നു, ഞങ്ങളും.4
ചൊന്നേൻ രാഹൂഗണനിവനഗ്നിയ്ക്കായ്ത്തേന്‍ പെറും സ്തുതി;
വെളിവാംവണ്ണമാ സ്തോത്രംതന്നെ പേർത്തുച്ചരിയ്ക്ക നാം! 5
കുറിപ്പുകൾ: സൂക്തം 78.

[1] വെളിവാംവണ്ണം–അങ്ങയുടെ ഗുണങ്ങൾ വെളിപ്പെടുമാറ്.

[5] രാഹൂഗണൻ–രഹൂഗണന്റെ പുത്രൻ, ഗോതമൻ. അഗ്നിയ്ക്കായ്–അഗ്നിയെപ്പറ്റി.

സൂക്തം 79.

ഗോതമന്‍ ഋഷി; ത്രിഷ്ടുപ്പും, ഉഷ്ണിക്കും, ഗായത്രിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (കാകളി)

ചെന്നടിച്ചൂക്കിലുലച്ചു മരുത്തുപോ–
ലോടും ഹിരണ്മയകേശൻ, ശുചിപ്രഭൻ
പെയ്യിച്ചു നീരി;–തില്‍ മൂഢരുഷസ്സുകൾ,
ചോര്‍വേല നോക്കുന്ന നേരുകാര്‍പോലവേ! 1
കാറെറാത്തു നിൻകതിര്‍ തല്ലുന്നു വൃഷ്ടിയ്ക്ക;-
തേറ്റു നിലവിളിയ്ക്കുന്നൂ കരിമുകില്‍;
ചേരുന്നു, സസ്മിതസുന്ദരിമാര്‍പോലെ;
മാരി പൊഴിയുന്നു; ഗർജിപ്പു കാറുകൾ! 2
നീരസാരത്താല്‍ത്തഴപ്പിച്ചി,വനതിൻ
നേരുമാർഗ്ഗങ്ങളിലൂടേ നടത്തവേ,
അര്യമമിത്രാവരുണമരുത്തുക്കൾ
നീക്കുന്നു, കാറിന്റെ തണ്ണീരടപ്പിനെ! 3
അഗ്നേ, ഭവാൻ ഗവാന്നത്തിൻ നാഥാനല്ലോ, ബലാത്മജ;
ഞങ്ങൾക്കു ജാതവേദസ്സേ, പെരുതന്നം തരേണമേ! 4
അഗ്നി ദീപ്തന്‍, കവി, ഗൃഹപ്രദന്‍, വാഴ്ത്തപ്പെടേണ്ടവൻ;
പ്രഭൂതമുഖ, ഞങ്ങൾക്കു നല്ക, വിത്തവുമന്നവും! 5
താനും മുടിയ്ക്ക, ഭാസ്സാളുമഗ്നേ, പകലുമല്ലിലും;
അരക്കരെച്ചുടുകയുംചെയ്ക, തീക്ഷ്ണമുഖൻ ഭവാന്‍! 6
അഗ്നേ, ഞങ്ങളെ രക്ഷിയ്ക്ക ഗായത്രസ്തുതി ചൊല്ലുവാൻ,
സമസ്തകർമ്മവന്ദ്യൻ നീ നിജസംരക്ഷണങ്ങളാല്‍! 7
അഗ്നേ, തരിക ഞങ്ങൾക്കു വരിയ്ക്കത്തക്കതാം ധനം,
ഒപ്പമേ ദുർഗ്ഗതിഹരം, പോരിലൊട്ടുക്കു ദുസ്തരം. 8
അഗ്നേ, തരിക, ജീവിപ്പാൻ ശുഭജ്ഞാനാന്വിതം ധനം;
സുഖാവഹം തന്നരുൾക, യാവജ്ജീവിതപോഷകം! 9
തിഗ്മാർച്ചിസ്സാകുമഗ്നിയ്ക്കായ് സ്പഷ്ടടപുണ്യസ്തവങ്ങളെ
രച്ചിച്ചുവെയ്ക്കുക, ധനപ്രേപ്സുവാം താങ്കൾ ഗോതമ! 10
ആർ ചാരത്തോ വിദൂരത്തോ നിന്നെങ്ങളെ മുടിച്ചിടും,
അഗ്നേ, മലയ്ക്കട്ടെയവൻ; നല്കെങ്ങൾക്കു വളർച്ച നീ! 11
ദ്രഷ്ടാവാഗ്നി സഹസ്രാക്ഷനരക്കരെയകറ്റിടും;
നമ്മാല്‍പ്പുകഴ്ത്തപ്പെട്ടിട്ടു ഹോതാവായി സ്തുതിച്ചിടും! 12
കുറിപ്പുകൾ: സൂക്തം 79.

[1] മരുത്ത് = വായു. ഹിരണ്മയകേശന്‍ = സുവർണ്ണവർണ്ണങ്ങളായ കേശങ്ങ(ജ്വാലക)ളോടുകൂടിയവൻ. ഇതില്‍–അഗ്നി ഇങ്ങനെ മേഘങ്ങളെ ചെന്നടിച്ചുലച്ചു മഴ പെയ്യിയ്ക്കുന്നതില്‍ ഉഷസ്സുകൾ (ഉഷോദേവതമാര്‍) മൂഢ(അജ്ഞ)കളാണ്. ചോര്‍വേല (ഭക്ഷണം സമ്പാദിപ്പാനുള്ള തൊഴില്‍) നോക്കുന്ന നേരുകാര്‍ (നിഷ്കപടരായ സാധുക്കൾ) പ്രകൃതിഭാവങ്ങളിൽ അത്ര കണ്ണു വെയ്ക്കാറില്ലല്ലോ; അതുപോലെ, ഈ മഴപെയ്യിയ്ക്കലിനെ ഉഷസ്സുകൾ കണ്ടറിയാറില്ല! വൈദ്യുതാഗ്നിയെക്കുറിച്ചുള്ളതാണ്, ഈ ഋക്കും, അടുത്ത രണ്ടും.

[2] വൃഷ്ടിയ്ക്ക്–വർഷണത്തിന്നായി. അത്–അഗ്നിജ്വാലയുടെ തല്ല്. നിലവിളിയ്ക്കുന്ന–ഇടിവെട്ടുന്നു. സസ്മിത(പുഞ്ചിരിക്കൊണ്ട)സുന്ദരിമാർപോലെ മിന്നലുകൾ (ഈ പദം അധ്യാഹരിയ്ക്കക്കണം) കരിമുകിലിനോടു ചേരുന്നു.

[3] നീർസാരം = വെള്ളത്തിന്റെ സത്ത്. തഴപ്പിച്ച്–തൃപ്തിപ്പെടുത്തി. ഇവൻ–വൈദ്യുതാഗ്നി. ലോകത്തെ അതിന്‍ (ജലത്തിന്റെ) നേരുമാർഗ്ഗങ്ങളിലൂടേ നടത്തവേ–സ്സാനപാനാദികൾ ചെയ്യിയ്ക്കുവേ എന്നു താല്‍പര്യം. തണ്ണീരടപ്പിനെ നീക്കുന്നു–മഴ പെയ്യിയ്ക്കുന്നു.

[4] ഗവാന്നം–ഗോക്കളും അന്നങ്ങളും.

[5] പ്രഭൂതമുഖ–വളരെ മുഖങ്ങൾ (ജ്വാലകൾ) ഉള്ളവനേ.

[6] അരക്കരെ ആൾക്കാരെക്കൊണ്ടു മുടിപ്പിയ്ക്കുകമാത്രമല്ല, താനും മുടിയ്ക്കുക.

[7] ഗായത്രസ്തുതി–ഗായത്രീച്ഛന്ദസ്സിലുള്ള സ്തോത്രം.

[8] ഒപ്പമേ ദുർഗ്ഗതിഹരം–ദുർഗ്ഗതികളെ (ദാരിദ്ര്യങ്ങളെ) ഒക്കെ ഒന്നിച്ചുതന്നെ നശിപ്പിയ്ക്കുന്നത്. ദുസ്തരം–ശത്രുക്കൾക്കു കടക്കാൻവയ്യാത്തത്; ശത്രുവശഗമാകാത്തത് എന്നര്‍ത്ഥം.

[9] യാവജ്ജീവിതപോഷകം-മരണംവരെയ്ക്കും മതിയാകുന്ന ധനം.

[10] ഋത്വിക്കുകൾ പറയുന്നു. ധനപ്രേപ്സു-ധനലാഭേച്ഛു.

[11] മലയ്ക്കട്ടെ–ചത്തുവീഴട്ടെ.

[12] സഹസ്രാക്ഷൻ–അസംഖ്യജ്വാലായുക്തൻ. സ്തുതിച്ചിടും–ദേവന്മാരെ.

സൂക്തം 80.

ഗോതമന്‍ ഋഷി; പങ്ക്തി ഛന്ദുസ്സ്; ഇന്ദ്രൻ ദേവത. (മാകന്ദമഞ്ജരി)

ബ്രഹ്മന്‍ ചമച്ചാനിസ്തോത്രം, നീ സോമത്താ-
ലുന്മദംകൊൾകെബ്ബലിഷ്ഠ, വജ്രിൻ:
വൃത്രനെപ്പാരില്‍നിന്നോടിച്ചുവല്ലോ നീ,
ശക്തിയാൽത്തൻകോയ്മ കാട്ടിക്കൊണ്ടേ! 1
ഇമ്പം വരുത്തീ, മദ്രാവഹം വജ്രിൻ, തേ
പെണ്‍പരുന്തെത്തിച്ച നല്‍സ്സോമനീർ:
വൃത്രനെ വാനത്തുവെച്ചു നീ കൊന്നല്ലോ,
ശക്തിയാല്‍ത്തൻകോയ്മ കാട്ടിക്കൊണ്ടേ! 2
ചെല്കിന്ദ്ര, നേര്‍ക്കുക, കേറുക: പൂരുഷ–
രാകെ വണങ്ങുവൊന്നൌർജിത്യം തേ;
കൊല്ക, നീ വൃത്രനെ:–ദ്ദുർവാരം, നിന്‍വജ്രം;
വെല്ക നീര്‍, തന്‍കോയ്മ കാട്ടിക്കൊണ്ടേ! 3
കൊന്നല്ലോ, മന്നിനുമീതേ നഭസ്സില്‍വെ–
ച്ചിന്ദ്ര, നീ വൃത്രനെ;–ക്കാററാലിനി
പെയ്യിയ്ക്ക, ജീവസന്തർപ്പകമിജ്ജലം
നിയ്യിഹ തന്‍കോയ്മ കാട്ടിക്കൊണ്ടേ! 4
ക്രുദ്ധനായ്ച്ചെന്നെതിര്‍ത്തിന്ദ്രൻ വിറക്കൊണ്ട
വൃത്രന്റെ പൊന്തനണക്കടയിൽ
വജ്രമേല്പിച്ചു, പുറത്തെയ്ത്തിറക്കിനാ–
നജ്ജലം, തൻകോയ്മ കാട്ടിക്കൊണ്ടേ! 5
പൊന്തനണക്കട നൂര്‍മുനവജ്രംകൊ–
ണ്ട,ന്തരാ, വാഴ്ത്തപ്പെട്ടീടുമിന്ദ്രൻ
കീറിനാന്‍; മാർഗ്ഗവും തേടിനാൻ, മിത്രർക്കു
ചോറിനു തൻകോയ്മ കാട്ടിക്കൊണ്ടേ! 6
മാനിതം നിന്‍വീര്യമിന്ദ്ര, വജ്രായുധ:
മായയാല്‍ത്തന്നേ നീ മേഘവാഹ,
അന്നാ മൃഗത്വം വഹിച്ച മായാവിയെ–
ക്കൊന്നല്ലോ, തൻകോയ്മ കാട്ടിക്കൊണ്ടേ! 7
ഉത്തുംഗമിന്ദ്ര, നിന്‍വിര്യവും കൈക്കെല്പും:
പത്തുകുറഞ്ഞ നൂറാറുകൾക്കായ്
എത്തിച്ചുവല്ലോ, നീ വജ്രായുധങ്ങളെ-
ച്ചിത്രമായ്ത്തൻകോയ്മ കാട്ടിക്കൊണ്ടേ! 8
ആയിരംപേരൊപ്പമർച്ചിച്ചാരിന്ദ്രനെ;-
യാകവേ വാഴ്ത്തിനാരൈ,നാങ്കുപേർ;
നൂറുപേര്‍ പേർത്തും സ്തുതിച്ചാരു,യർത്തിനാര്‍
ചോറുമിത്തൻകോയ്മ കാട്ടിക്കൊണ്ടേ! 9
ശസ്ത്രത്താല്‍ ശസ്ത്രത്തെ നിർത്തിത്തുരത്തിനാൻ
വൃത്രന്റെ കെല്പെ–ന്തൊരാണത്തം ഹാ:
വൃത്രനെക്കൊന്നാൻ, പുറത്താക്കിനാനിന്ദ്ര–
നത്തണ്ണീര്‍, തൻകോയ്മ കാട്ടിക്കൊണ്ടേ! 10
ഇന്ദ്ര, നീ കോപിച്ചനേരം വിറച്ചുപോയ്,
വന്‍നഭോഭൂമികൾ വജ്രപാണേ:
കൊന്നല്ലോ വൃത്രനെക്കെല്പാല്‍, മരുത്ത്വാനായ്
നിന്ന നീ, തൻകോയ്മ കാട്ടിക്കൊണ്ടേ! 11
വൃത്രന്റെയാർപ്പും കുലുക്കലും കൂസാതെ
വർത്തിച്ച,വങ്കലയച്ചാനിന്ദ്രന്‍,
ആയിരം വായ്ത്തല ചേർന്നുള്ളിരിമ്പുവ–
ജ്രായുധം, തൻകോയ്മ കാട്ടിക്കൊണ്ടേ! 12
വൃത്രന്റെ പാഴിടിവാളുമായ് നിൻവജ്രം
യുദ്ധം തുടർന്നപ്പോളിന്ദ്ര, വാനില്‍,
വൃത്രനെക്കൊല്‍വാൻ മുതിർന്ന നിൻകെല്പഭി–
വൃദ്ധമായ്, തൻകോയ്മ കാട്ടിക്കൊണ്ടേ! 13
സ്ഥാവരം, ജംഗമമൊക്കെ വിറയ്ക്കയായ്,
താവകസിംഹനാദത്താല്‍ വജ്രിൻ;
ത്വഷ്ടാവുമിന്ദ്ര, നിന്‍ക്രോധത്തില്‍പ്പേടിച്ചു
ഞെട്ടിപ്പോയ്, തൻകോയ്മ കാട്ടിക്കൊണ്ടേ! 14
നാമറിയില്ലെ,ങ്ങും വ്യാപ്തനാമിന്ദ്രനെ:–
യാര്‍ കണ്ടൂ വീര്യ?–മവങ്കലല്ലോ
വെച്ചൂ, വിഭൂതിയും കർമ്മവുമോജസ്സും
നിര്‍ജരര്‍; തൻകോയ്മ കാട്ടിക്കൊണ്ടേ! 15
അച്ഛന്‍ മനു,വഥർവാവ,ഥ ദധ്യങ്ങു-
മച്ചെയ്ത കർമ്മത്തിൻ സ്തോത്രങ്ങളും
ഹവ്യവുമിന്ദ്രങ്കലല്ലോ, മുന്മട്ടിലേ
ചെന്നെത്തീ; തൻകോയ്മ കാട്ടിക്കൊണ്ടേ! 16
കുറിപ്പുകൾ: സൂക്തം 80.

[1] ബ്രഹ്മൻ–ബ്രഹ്മാവെന്ന ഋത്വിക്ക്. പാര് = ഭൂമി, ശക്തി = ബലം. കോയ്മ = രാജത്വം. കാട്ടിക്കൊണ്ടേ–വെളുപ്പെടുത്തിക്കൊണ്ട്.

[2] മദാവഹം = മത്തിനെ ഉളവാക്കുന്നത്; സോമനീരിന്റെ വിശേഷണം. തേ = അങ്ങയ്ക്ക്. പെണ്‍പരുന്തെത്തിച്ച–പരുന്തിൻപിടയുടെ രൂപം ധരിച്ച ഗായത്രി സ്വർഗ്ഗത്തില്‍നിന്നു കൊണ്ടുവന്ന. ആ സോമനീര്‍ കുടിച്ചു ഹൃഷ്ടനായിട്ടാണ്, അങ്ങു വൃത്രനെ കൊന്നത്.

[3] കേറുക–ശത്രുക്കളെ ആക്രമിയ്ക്കുക. തേ( = അങ്ങയുടെ) ഔര്‍ജിത്യ(ബലത്തെ വണങ്ങാത്ത (ബലത്തിന്നടിപെടാത്ത) ഒരു പുരുഷൻ ഇല്ലതന്നെ. നീര്‍ (വൃഷ്ടിജലം) വെല്ക (ജയിച്ചാലും, കീഴടക്കിയാലും). ദേവകൾ ഇന്ദ്രനെ വൃത്രവധത്തിന്നു പ്രേരിപ്പിയ്ക്കുന്നതാണിത്.

[4] ജീവസന്തർപ്പകം = പ്രാണികളെ തൃപ്തരാക്കുന്നത്. ഇജ്ജലം–വൃത്രനിരുദ്ധമായ വർഷജലം.

[5] പൊന്തനണക്കട = പൊങ്ങിയ ഹനു.

[6] നൂർമുനവജ്രം = നൂറുമുനകളുള്ള വജ്രം. അന്തരാ = ഇടയില്‍. കീറിനാന്‍ = പിളർത്താന്‍. മിത്രർക്കു (സ്തോതാക്കൾക്കു) ചോറിനു (ആഹാരം കൊടുക്കാന്‍) മാർഗ്ഗം തേടുകയും (അന്വേഷിയ്ക്കുകയും, ആലോചിയ്ക്കുകയും)ചെയ്തു.

[7] യുദ്ധത്തിന്നിടയില്‍ മൃഗത്വം വഹിച്ച (മാനിന്റെ രൂപം ധരിച്ച) മായാവിയെ (വൃത്രനെ) അങ്ങു മായകൊണ്ടുതന്നെ കൊന്നു.

[8] പത്തുകുറഞ്ഞ നൂറാറുകൾക്കായ്–വൃത്രന്‍ തടുത്ത തൊണ്ണൂറു നദികളെ പ്രവഹിപ്പിപ്പാന്‍. സർവത്ര വ്യാപിച്ചുനിന്ന വൃത്രങ്കലെയ്ക്കു വജ്രായുധങ്ങളെ അയച്ചുവല്ലോ. ഒരേ വജ്രം അനേകമായിത്തീർന്നു എന്നു താല്‍പര്യം. ചിത്രം = നാനാപ്രകാരം.

[9] ഐനാങ്കുപേര്‍–പതിനാറ് ഋത്വിക്കുകൾ, യജമാനന്‍, പത്നി, സദസ്യന്‍, ശമിതാവ് എന്നീ ഇരുപതാളുകൾ. നൂറുപേര്‍–ഋഷിമാര്‍. ചോറ് = അന്നം, ഹവിസ്സ്. ഉയർത്തിനാര്‍–ഇന്ദ്രന്നു കൊടുക്കാന്‍. എടുത്തുപൊക്കി. തന്‍കോയ്മ–തന്റെ, ഇന്ദ്രന്റെ രാജത്വം.

[10] ശസ്ത്രം = ആയുധം. എന്തൊരാണത്തം ഹാ–ഇന്ദ്രന്റെ പൌരുഷം.

[11] മരുത്ത്വാനായ് = മരുത്തുക്കളോടുകൂടിയവനായി.

[13] പാഴിടിവാൾ–മായാനിർമ്മിതമായ അശനി. അഭിവൃദ്ധമായ് = വളർന്നു.

[14] ത്വഷ്ടാവും–അങ്ങയ്ക്കു വജ്രം ഉണ്ടാക്കിത്തന്ന ശില്പികൂടിയും.

[15] വിഭൂതി = സമ്പത്ത്. കർമ്മം–വീരകർമ്മം. ഓജസ്സു് = ബലം. നിര്‍ജരര്‍ = ദേവന്മാര്‍.

[16] അച്ഛന്‍–പ്രജകൾക്കൊക്കെ പിതാവായിട്ടുള്ളവന്‍. അഥർവാവ്–ഋഷി. ദധ്യങ്ങ്–അഥർവാവിന്റെ പുത്രന്‍. മുന്മട്ടിലേ–വസിഷ്ഠാദിപൂർവരുടെ യജ്ഞങ്ങളിലെന്നപോലെ.

സൂക്തം 81.

ഗോതമന്‍ ഋഷി; പങ്ക്തി ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (മാകന്ദമഞ്ജരി)

മത്തിനും കെല്പിനുമായ് നരര്‍ വായ്ത്തിയ
വൃത്രഘ്നനിന്ദ്രരനെത്തന്നെ നമ്മൾ
മെത്തിയ പോരില്‍ വിളിയ്ക്ക, ചെറുതിലും:
യുദ്ധത്തില്‍പ്പാലിയ്ക്ക, നമ്മെയവൻ! 1
വീര, നീ സൈന്യംതാന്‍: മാററരെപ്പിന്മാറ്റി–
ബ്ഭൂരിസമ്പത്തു കവർന്നുവല്ലോ!
തുച്ഛനെപ്പോലും വളർത്തുന്നു; സോമനീര്‍
വെച്ചവന്നേകുന്നു, വൻധനം നീ! 2
പോര്‍ വന്നാല്‍,സ്സ്വത്തൊക്കെജ്ജേതാവിന്‍ പക്കലാം:
നീ വമ്പകറ്റും ഹരിദ്വയത്തെ
പൂട്ടുകൊ,രാളെ വധിയ്ക്കുകൊ,രാളില്‍ ശ്രീ
കൂട്ടുക; നല്കെങ്ങൾക്കിന്ദ്ര, വിത്തം! 3
സോമത്താല്‍ക്കെല്പുയർന്നാലാ, ഹര്യന്വിതൻ
ഭീമന്‍ സുനാസികന്‍ കർമ്മോല്‍ക്കൃഷ്ടന്‍
ശ്രീയ്ക്കായെടുക്കു,മിടംവലംകൈളില്‍
ശ്ലാഘ്യസ്വരൂപനിരിമ്പുവജ്രം! 4
ഭൂവന്തരിക്ഷം നിറച്ചൂ, തൻതേജസ്സാല്‍;
ദ്യോവിങ്കല്‍ നിർത്തീ, നക്ഷത്രങ്ങളെ;
ഉണ്ടായിട്ടില്ലു;ണ്ടാകില്ല, നിന്മട്ടൊരാൾ;
ഉദ്വഹിയ്ക്കുന്നു നീ വിശ്വമിന്ദ്ര! 5
മർത്ത്യർതൻ ഭക്ഷ്യമാര്‍ നല്കുമോ ഹവ്യദ–
ന്ന;ത്തമ്പുരാനേകുകീ,നമ്മൾക്കും;
വീതിച്ചുകൊൾകിന്ദ്ര: വാരുറ്റ നിൻസ്വത്തി–
ലേതാനും ഭാഗമേ വേണ്ടൂ മമ! 6
മത്തേല്ക്കെ, മത്തേല്ക്കെ, നമ്മളില്‍ഗ്ഗോകളെ–
യെത്തിപ്പോനല്ലോ, സുകർമ്മാവവന്‍:
വിത്തങ്ങൾ നൂര്‍നൂറെടുത്തിരുകൈകൊണ്ടു–
മത്ര തന്നാലും നീ, ധീമൂർച്ചയും! 7
ഒപ്പം നീര്‍കൊണ്ടിമ്പംകൊൾക, നീ സ്വത്തിനും
കെല്പിനും–ഞങ്ങൾക്കറിയാം ശൂര:
തുംഗവിത്താഢ്യന്‍ നീ; നിങ്കലേ ചേർക്കുന്നൂ,
ഞങ്ങളഭീപ്സിതം; രക്ഷിച്ചാലും! 8
ഇന്ദ്ര, ഹവിസ്സെല്ലാം വായ്പിപ്പതുണ്ടിവർ;
എന്നാലതേകാത്ത പുള്ളികളില്‍
കാണുന്നുണ്ടല്ലോ സ്വത്തീ,ശന്‍ നീ;–യദ്ധന–
ശ്രേണിയെ ഞങ്ങളിലെത്തിച്ചാലും! 9
കുറിപ്പുകൾ: സൂക്തം 81.

[1] മത്തിനും കെല്പിനുമായ്–ഇന്ദ്രന്ന് ഇമ്പവും ബലവും വർദ്ധിപ്പാൻവേണ്ടി. നരർ–നേതാക്കൾ, ഋത്വിക്കുകൾ. മെത്തിയ (വലിയ) പോരിലും ചെറുതിലും (ചെറിയ പോരിലും) വിളിയ്ക്കുക.

[2] നീ സൈന്യംതാന്‍–അങ്ങ് ഏകനെങ്കിലും, ഒരു സേനതന്നെയാണ്. അല്ലെങ്കില്‍, മാററരെ(ശത്രുക്കളെ)യെല്ലാം തോല്പിച്ചതു സംഭാവ്യമല്ലല്ലോ. തുച്ഛൻ = അല്പന്‍. സോമനീര്‍ വെച്ചവന്‍–അങ്ങയ്ക്കു തരാന്‍ സോമം പിഴിഞ്ഞുവെച്ച യജമാനന്‍.

[3] കുരുസൃഞ്ജയരാജാക്കന്മാരുടെ പുരോഹിതനായിരുന്നു, രഹൂഗണപുത്രന്‍ ഗോതമന്‍; അവർക്കു ശത്രുക്കളുമായുണ്ടായ യുദ്ധത്തില്‍ വിജയം ലഭിപ്പാന്‍, അദ്ദേഹം ഇന്ദ്രനോടു പ്രാർത്ഥിച്ചതത്രേ, ഈ സൂക്തം. വന്‍പ്–ശത്രുക്കളുടെ ഗർവ്. ഹരിദ്വയത്തെ (ഹരികളെന്ന രണ്ടു കുതിരകളെ) പൂട്ടുക (തേരിന്നു കെട്ടിയാലും). ഒരാളെ–അങ്ങയെ പരിചരിയ്ക്കാത്തവനെ. ഒരാളില്‍ ശ്രീ കൂട്ടുക–അങ്ങയെ പരിചരിയ്ക്കുന്നവനെ ധനവാനാക്കുക. ഞങ്ങൾക്ക്–അങ്ങയെ പരിചരിയ്ക്കുന്നവരായ എന്റെ രാജാക്കന്മാർക്ക്.

[4] ഹര്യന്വിതന്‍ = ഹരികളോടുകൂടിയവന്‍. കർമ്മോല്‍ക്കൃഷ്ടൻ = കർമ്മങ്ങൾ കൊണ്ടു് ഉല്‍ക്കൃഷ്ടന്‍, മഹാന്‍. ശ്രീയ്ക്കായ്–ശത്രുക്കളെ വധിച്ചു, ധനം കൈക്കലാക്കാന്‍. ശ്ലാഘ്യസ്വരൂപന്‍–സുന്ദരാകാരന്‍.

[5] ഭൂവന്തരിക്ഷം = ഭൂമിയും അന്തരിക്ഷവും. നിന്മട്ടൊരാൾ = അങ്ങയ്ക്കു തുല്യനായ ഒരുവന്‍.

[6] മർത്ത്യര്‍തന്‍ ഭക്ഷ്യം–മനുഷ്യയോഗ്യമായ ആഹാരം. ഹവ്യദന്‍–യജമാനന്‍. ഈ നമ്മൾക്കും ഏകുക–മനുഷ്യയോഗ്യമായ ആഹാരം തരട്ടെ. ഉത്തരാർദ്ധം പ്രത്യക്ഷവചനമാണ്.

[7] മത്ത്–സോമപാനമദം. ധീമൂർച്ച = ബുദ്ധികൂർമ്മ.

[8] ഒപ്പം–ഞങ്ങളോടൊന്നിച്ച്. നീര്‍–സോമരസം. സ്വത്തിനും–ഞങ്ങൾക്കു ധനം തരാനും. ഞങ്ങൾ അഭീപ്സിതം (അഭീഷ്ടം) നിങ്കലേ ചേർക്കുന്നു–മറ്റാരുമില്ല, ഞങ്ങൾക്ക്, അഭീഷ്ടം തരാന്‍.

[9] ഇവര്‍–യജമാനന്മാര്‍. അത്–ഹവിസ്സ്. ഏകാത്ത–അങ്ങയ്ക്കു തരാത്ത. ഈശന്‍–സ്വാമി. യജ്ഞരഹിതരുടെ സമ്പത്തൊക്കെ ഞങ്ങൾക്കു തന്നാലും.

സൂക്തം 82.

ഗോതമന്‍ ഋഷി; പങ്ക്തിയും ജഗതിയും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (മാകന്ദമഞ്ജരി)

ഗീരൻപില്‍ക്കേൾക്ക വന്നിന്ദ്ര: മഘവന്‍, തേ
മാറൊല്ലാ മട്ടെ;–ങ്ങൾ ചൊല്ലുന്നതില്‍
നേരും പ്രിയത്വവും ചേർക്ക, തേ കൈക്കൊള്ളാൻ;
പാരാതേ പൂട്ടുക, വാജികളെ! 1
ഊണിനാല്‍ക്കുമ്പ വീർത്തിന്ദ്ര, നേര്‍ക്കാംഗ്യങ്ങൾ
കാണിപ്പൂ, ദീപ്തരാം മേധാവികൾ;
പാരം നവീനമാം സ്തോത്രവും ചൊല്ലുന്നൂ;
പാരാതെ പൂട്ടുക, വാജികളെ! 2
ഭംഗിയില്‍ നോക്കും ഭവാനെപ്പുകഴ്ത്താവൂ,
ഞങ്ങൾ മഘവാവേ: സംസ്തുതൻ നീ
തേരു നിറച്ചിന്ദ്ര, ചെല്കി,ച്ഛിയ്ക്കുന്നോരില്‍;–
പ്പാരാതെ പൂട്ടുക, വാജികളെ! 3
ആ ഹാരിയോജനപൂർണ്ണപാത്രജ്ഞമായ്,
മാഹാഗണത്തെ ലഭിപ്പിച്ചതായ്;
മാരിപൊഴിപ്പതാം തേരേറുകിന്ദ്ര, നീ:
പാരാതെ പൂട്ടുക, വാജികളെ! 4
തേരില്‍ വലത്തുമിടത്തുമേ നില്ക്കട്ടെ:
നീരു നുകർന്നിമ്പംപൂണ്ടിന്ദ്ര, നീ
ആരോമല്‍പ്പത്നിയില്‍ച്ചെല്ക ശതക്രതോ;
പാരാതെ പൂട്ടുക, വാജികളെ! 5
പൂട്ടാം ഞാന്‍ മന്ത്രത്താല്‍ നിൻകേസരീന്ദ്രരെ;
കൂട്ടിപ്പിടിയ്ക്ക, കടിഞാണ്‍ കയ്യില്‍:
ചെല്ലുക, നീരാൽ മദിച്ചു തഴച്ച നീ
വല്ലഭയൊത്തു രമിയ്ക്ക, വജ്രിന്‍! 6
കുറിപ്പുകൾ: സൂക്തം 82.

[1] ഗീര്–വാക്ക്, സ്തുതി. മാറൊല്ലാ മട്ട്–മുമ്പെന്നപോലെതന്നെ ഞങ്ങളില്‍ അനുഗ്രഹബുദ്ധി വേണം. ചൊല്ലുന്നതില്‍ നേരും പ്രിയത്വവും ചേർക്ക–ഞങ്ങളുടെ സ്തുതി പ്രിയവും സത്യവുമാക്കിയാലും: അല്ലാതെ, അങ്ങയ്ക്കു കൈക്കൊള്ളാവുന്നതാവില്ലല്ലോ. പൂട്ടുക–ഞങ്ങളുടെ അടുക്കലെയ്ക്കു വരാന്‍.

[2] ഊണിനാല്‍–അങ്ങു നല്കിയ ആഹാരം കഴിച്ചിട്ട്. ആംഗ്യങ്ങൾ കാണിപ്പൂ–അമിതഭക്ഷണംമൂലം സംസാരിയ്ക്കാന്‍ വയ്യാതാവുകയാല്‍. പാരം നവീനം = ഏററവും പുതിയ.

[3] ഭംഗിയില്‍ നോക്കും–അനുഗ്രഹദൃഷ്ട്യാ വീക്ഷിയ്ക്കുന്ന. തേരു നിറച്ച്–സ്തോതാക്കൾക്കു കൊടുപ്പാനുള്ള ധനങ്ങൾകൊണ്ട്. ഇച്ഛിയ്ക്കുന്നോരില്‍–അങ്ങയുടെ ആഗമനം അഭിലഷിയ്ക്കുന്ന യജമാനന്മാരുടെ അടുക്കല്‍.

[4] ഹാരിയോജനപൂർണ്ണപാത്രജ്ഞം–ഹാരിയോജനമെന്ന (പൊരിയവില്‍ ചേർത്ത) സോമം നിറച്ച പാത്രത്തെ അറിയുന്നത്; അതിന്റെ അടുക്കലെയ്ക്കു പോകുമാറുള്ളത് എന്നർത്ഥം. മാഹാഗണം = പൈക്കൂട്ടം. മാരി–അഭീഷ്ടവർഷം.

[5] നില്ക്കട്ടേ–രണ്ടു കുതിരകൾ. നീരു–സോമരസം. ചെല്ക–രമിപ്പാന്‍.

[6] കേസരീന്ദ്രരെ–അശ്വശ്രേഷ്ഠരായ ഹരികളെ.

സൂക്തം 83.

ഗോതമന്‍ ഋഷി; ജഗതി ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കേക)

ത്വദ്രക്ഷണത്താല്‍ ത്രാതനാകിയ മർത്ത്യന്‍ മുമ്പി-
ട്ടെത്തുന്നു ശരിയ്ക്കിന്ദ്ര, പശ്വശ്വസമൃദ്ധിയില്‍;
അവനെത്തന്നേ നിറയ്ക്കുന്നു നീ പെരുംസ്വത്താ–
ല,ലയാഴിയെച്ചൂഴേ ജ്ഞാനദം ജലംപോലെ! 1
ത്വിട്ടോലും ജലംപോലേ പൂകുന്നു ചമസത്തില്‍;–
ദൃഷ്ടി കീഴ്പതിയുന്നു, പരന്ന വെയില്‍പോലെ;
സോമനീര്‍ നിറഞ്ഞ മുമ്പാനീതമാമദ്ദേവ–
കാമത്തെയുപാസിപ്പൂ ദേവകൾ, വരര്‍പോലെ! 2
സ്രുക്കുകൾ ചേർന്നുള്ളതാം ത്വല്‍പൂജാഹവിർദ്ധാന–
യുഗ്മത്തില്‍ വെച്ചാനങ്ങുന്നുക്ഥ്യമാമൊരേവാക്യം:
ത്വല്‍ക്കർമ്മം പ്രശാന്തനായ്ച്ചെയ്യുവോൻ വളരുന്നൂ;
നല്‍ക്കരുത്താര്‍ജിയ്ക്കുന്നൂ, പിഴിയും യജമാനന്‍! 3
അംഗിരസ്സുകളെവര്‍ മുല്പാടു ഹവിസ്സാര്‍ജി–
ച്ച,ഗ്നിയെജ്ജ്വലിപ്പിച്ചു, സല്‍ക്കർമ്മം നടത്തിയോ;
നേതാക്കളവര്‍ കൈക്കലാക്കിനാര്‍, പണിയുടെ
ഗോതുരംഗാദിപശുയുക്തമാം മുതലെല്ലാം! 4
മുല്പാടു വഴി വെട്ടീ, യജ്ഞത്താലഥർവാവു;
സുപ്രത്യക്ഷനായ് പിന്നെ,ക്കർമ്മപന്‍, കാന്തന്‍, സൂര്യൻ;
ഗോക്കളെക്കണ്ടെത്തിനാൻ; തുണച്ചാൻ, കാവ്യന്‍ ഭൃഗു;
നീക്കുവാന്‍ വെളിപ്പെട്ട നിത്യനെ യജിയ്ക്ക നാം! 5
എങ്ങു സല്‍ക്കർമ്മത്തിന്നായ് മുറിയ്ക്കപ്പെടും ദർഭ;-
യെങ്ങുച്ചരിയ്ക്കും, ശ്ലോകം സ്തോതാവു യജനത്തില്‍;
എങ്ങമ്മിയൊലികൂട്ടു,മുക്ഥമോതുവോൻപോലെ;–
യങ്ങെല്ലാമഭിവൃദ്ധി ചേർക്കുന്നൂ, കനിഞ്ഞിന്ദ്രന്‍! 6
കുറിപ്പുകൾ: സൂക്തം 83.

[1] ത്രാതന്‍ = രക്ഷിതന്‍. പശ്വശ്വസമൃദ്ധിയില്‍ എത്തുന്നു–വളരെ മാടുകളും കുതിരകളുമുള്ളവനായിത്തീരുന്നു. ജഞാനദം = ജ്ഞാനത്തെ കൊടുക്കുന്നത്; സ്നാനവും മറ്റും ജ്ഞാനജനകമാണല്ലോ.

[2] ദൃഷ്ടി–മുകളില്‍ നിൽക്കുന്ന ദേവകളുടെ നോട്ടം, ത്വിട്ടോലും (ശോഭയുള്ള) ജലംപോലെ, ചമസത്തില്‍ (സോമനീര്‍പ്പാത്രത്തില്‍) പൂകുന്നു. ആനീതം = കൊണ്ടുവെയ്ക്കപ്പെട്ടത്. ദേവകാമം–ചമസം. ദേവന്മാര്‍, വരന്മാര്‍ കന്യയെ (ഈ പദം അധ്യാഹരിയ്ക്കണം.) എന്നപോലെ ചമസത്തെ ഉപാസിപ്പൂ (സമീപിച്ചു നില്ക്കുന്നു). ’ഇവൾ എനിയ്ക്കെനിയ്ക്കെ’ന്നു കരുതി വരന്മാര്‍ കൊതിച്ചുനില്ക്കുന്നതുപോലെ, സോമലോലുപരായ ദേവന്മാര്‍ ചമസത്തെ സമീപിച്ചു, നോക്കിനില്ക്കുന്നു. ദേവകാമം എന്ന പദത്തിന്റെ അർത്ഥം, ദേവന്മാരെ കാമിയ്ക്കുന്നത് (‘ദേവന്മാര്‍ എന്നെ സ്വീകരിയ്ക്കേണമേ‘ എന്നാശിയ്ക്കുന്നത്) എന്നാണ്; കന്യകയും വരനെ ഇച്ഛിയ്ക്കുന്നവളായിരിയ്ക്കുമല്ലോ.

[3] ത്വല്‍പൂജാഹവിർദ്ധാനയുഗ്മം = അങ്ങയെ പൂജിപ്പാനുള്ള രണ്ടു ഹവിർദ്ധാനങ്ങൾ (ഹവിസ്സു നിറച്ച പാത്രങ്ങൾ). അങ്ങുന്ന്–ഇന്ദ്രന്‍. ഉക്ഥ്യം = സ്തുത്യം. ഒരേവാക്യം–ഒരു മന്ത്രം. ത്വല്‍ക്കർമ്മം–അങ്ങയെ ഉദ്ദേശിച്ചുള്ള കർമ്മം. പ്രശാന്തനായ്–ശത്രുക്കളോടു യുദ്ധത്തിന്നു പോവുകയും മറ്റും ചെയ്യാതെ. പിഴിയും–അങ്ങയ്ക്കായി സോമം പിഴിയുന്ന.

[4] ആര്‍ജിച്ച്–ഒരുക്കി. പശു–നാല്ക്കാലി. പണി–അസുരന്‍.

[5] വഴി–ഗോക്കൾ ഒളിപ്പിയ്ക്കുപ്പെട്ട സ്ഥലത്തേയ്ക്ക്. കർമ്മപന്‍ = കർമ്മപാലകൻ. കാന്തന്‍ = സുന്ദരൻ. സൂര്യന്‍–സൂര്യരൂപനായ ഇന്ദ്രൻ. കണ്ടെത്തിനാന്‍–അഥർവാവ്. കാവ്യൻ = കവി(ശുക്ര)പുത്രൻ.നീക്കുവാന്‍ വെളിപ്പെട്ട നിത്യനെ–അസുരബാധ നീക്കാന്‍ ആവിര്‍ഭൂതനായ നിത്യനെ (മരണരഹിതനായ ഇന്ദ്രനെ).

[6]ശ്ലോകം–സ്തോത്രരൂപമായ പദ്യം. ഒലികൂട്ടം–സോമലത ചതയ്ക്കുമ്പോൾ.

സൂക്തം 84.

ഗോതമൻ ഋഷി; അനുഷ്ടുപ്പും, ഉഷ്ണിക്കും, പങ്ക്തിയും, ഗായത്രിയും, ത്രിഷ്ടുപ്പും, ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത. (മാകന്ദമഞ്ജരി)

സോമം പിഴിഞ്ഞുകഴിഞ്ഞു ഭവാന്നിന്ദ്ര;
നീ മഹൌജസ്സേ, വരിക, ധൃഷ്ണോ:
സാമർത്ഥ്യമങ്ങയെപ്പാടേ നിറയ്ക്കട്ടെ,
വ്യോമത്തെ രശ്മിയാല്‍സൂര്യന്‍പോലെ! 1
കൊണ്ടുചെന്നീടുമേ വാജിളൌ,ര്‍ജിത്യം–
കൊണ്ടു ദുർദ്ധർഷനാമണ്ടര്‍കോനെ,
മാമുനിമാരുമിങ്ങന്യമനുഷ്യരും
ശ്രീമഖ–സ്തോത്രങ്ങൾ ചെയ്യും ദിക്കിൽ! 2
തേരേറിക്കൊൾക: ഞാന്‍ പൂട്ടിനേന്‍ മന്ത്രത്താല്‍–
ദ്ദാരിതവൃത്ര, നിന്നശ്വങ്ങളെ;
നിന്മാനസത്തെയിങ്ങോട്ടു തിരിയ്ക്കട്ടെ–
യമ്മിക്കല്ലിന്റെ മനോജ്ഞനാദം! 3
മത്തേകു,മെന്നാല്‍ മരിപ്പിയ്ക്കില്ലി,ത്രയും
ശസ്തമാം സോമം നുകർന്നാലും നീ;
നിൻനേർക്കണയുന്നു, യജ്ഞാലയത്തിലീ,
വെണ്‍നീരിൻ ധാരയോരോന്നുമിന്ദ്ര! 4
അർച്ചിപ്പിനിന്ദ്രനെ നിങ്ങൾ പൊടുന്നനെ:-
യുച്ചരിച്ചീടുവിനു,ക്ഥങ്ങളും;
മത്തവന്നേകട്ടേ, സോമനീര്‍; കെല്പേറും
സ്തൂത്യനെപ്പിന്നെ നമസ്കരിപ്പിൻ! 5
ഇല്ല, ഹരികളെപ്പൂട്ടും ഭവാനോടു
തുല്യനായിട്ടൊരു വൻതേരാളി;
ഇല്ലിന്ദ്ര, നിൻകിടയ്ക്കാരുമേ കെല്പാലു;–
മില്ല, നിന്മട്ടിലൊരശ്വവാനും! 6
ഏകനായ്ത്താനെവനെത്തിപ്പൂ, ഹവ്യദ-
നാകിയ മർത്ത്യനെസ്സമ്പത്തിങ്കല്‍;
ഏതുമെതിര്‍ശബ്ദമേശാതേ പാരിനു
നാഥനായ്ത്തീർന്നാനാ,യിന്ദ്രന്‍ ക്ഷിപ്രം! 7
കൂണിനെയെന്നപോലെന്നു ഹവിർദ്ധന–
ഹീനനെക്കാലാല്‍ച്ചവുട്ടിത്തേയ്ക്കം?
എന്നുവാൻ, നമ്മൾതന്‍ സ്തോത്രവാക്യങ്ങളെ
നിന്നു ചെവിക്കൊള്ളു,മിന്ദ്രന്‍ ക്ഷിപ്രം? 8
ഭൂരിജനങ്ങളില്‍നിന്നേതൊരുത്തനോ
നീരിനാല്‍ നിന്നെപ്പരിചരിയ്ക്കും;
ആയവന്നായത്തമാക്കുമേ, മേത്തര-
മായ കരുത്തിനെയിന്ദ്രന്‍ ക്ഷിപ്രം! 9
മോടിയ്ക്കായ്,സ്സാഹ്ലാദം, വർഷിയാമിന്ദ്രന്റെ
കൂടെപ്പോം വെണ്‍പൈക്കൾ, വാസദകൾ
ഇമ്മട്ടിലെങ്ങുമുള്ളൊന്നാം നറുമധു
ചെമ്മേ കുടിപ്പൂ, തല്‍ക്കോയ്മ നോക്കി! 10
പാല്‍ വീഴ്ത്തും, സോമത്തിലിന്ദ്രസ്പർശേച്ഛുക്ക–
ളാവാസദാത്രികൾ ചിത്രപ്പൈക്കൾ;
ഇന്ദ്രന്റെയാ പ്രിയഗോക്കൾ കൊടുംവജ്രം
നിന്നയപ്പിയ്ക്കും, തല്‍ക്കോയ്മ നോക്കി! 11
കെല്പവിടെയ്ക്കു വളർത്തുന്നു, പാല്‍കൊണ്ടാ
നിർഭരജ്ഞാനകൾ, വാസദകൾ;
നേര്‍ക്കറിയുന്നു തല്‍ഭൂരികർമ്മങ്ങളും,
താക്കീതുചെയ്വാൻ, തല്‍ക്കോയ്മ നോക്കി! 12
എണ്ണുറുമൊരുപത്തും വൃത്രരെദ്ദധീചന്റെ–
യെല്ലിനാല്‍ക്കൊന്നാനെ,തിര്‍ശബ്ദമൊന്നേശാതിന്ദ്രന്‍: 13
ഗിരിയില്‍ നിപതിച്ച കുതിരത്തലയതു
തിരഞ്ഞു കണ്ടെത്തിനാൻ, ശര്യണസരസ്സിങ്കല്‍. 14
യാതൊന്നു ചലിയ്ക്കുന്ന ചന്ദ്രബിംബത്തില്‍പ്പൂകു,-
മാദിത്യന്റെയായ് നണ്ണുമത്തേജസ്സിവന്റെതാന്‍! 15
വാരൊളി, പരാക്രമം, തീവ്രമാം ക്രോധം, സുഖ–
കാരിത, വായില്‍ബ്ബാണം, നെഞ്ഞത്തു വീക്കും കാലും
ചേരുന്ന ഹയങ്ങളെത്തേര്‍മുന്നിലിന്നാർ പൂട്ടും
നേരേ തദ്വഹനത്തെ സ്തുതിപ്പോനുയിര്‍ക്കൊൾവോന്‍! 16
ആര്‍ പോകു,മാര്‍ പേടിയ്ക്കു,മാർക്കുപദ്രവം പറ്റു,-
മാരറിഞ്ഞിടു,മിന്ദ്രനരികത്തുണ്ടെന്നതും?
ആര്‍ മകന്നായിക്കടന്നർത്ഥിയ്ക്കു,മാരാനയയ്ക്കാ-
യാ,ര്‍ ധനത്തിന്നായാ,ർ തന്നുടല്ക്കുമാൾക്കാർക്കുമായ്? 17
അഗ്നിയെ സ്തുതിച്ചെവന്‍ യജിയ്ക്കും, നൈഹവ്യത്താല്‍,
സ്രുക്കിനാല്‍, ചെറ്റും നീക്കുപോക്കില്ലാത്തൃതുക്കളാല്‍?
ഏവനു കൊണ്ടുവരും ദേവകൾ ധനം ചിക്കെ–
ന്നേ?–തൊരു സുദേവനാം യജ്ഞകൃത്തറിയുന്നു? 18
മർത്ത്യനെ ശ്ലാഘിയ്ക്കിന്ദ്ര, മഘവൻ, മഹാബല:
മറ്റില്ല, സുഖപ്രദൻ; ദേവ, ഞാന്‍ സ്തുതിയ്ക്കുന്നേന്‍! 19
അംഗ, നിൻഭൂതങ്ങളും നിന്‍പ്രകമ്പനന്മാരു–
മെങ്ങളെയൊരിയ്ക്കലും തീണ്ടൊല്ലേ ശരണദ!
മർത്ത്യർക്കു ഹിതനാം നീയെത്തിയ്ക്ക സമ്പത്തെല്ലാം
മന്ത്രദർശികളായ ഞങ്ങൾതൻ സവിധത്തില്‍! 20
കുറിപ്പുകൾ: സൂക്തം 84.

[1]മഹൌജസ്സ് = മഹാബലന്‍. ധൃഷ്ണു = ശത്രുധർഷകന്‍. അങ്ങു സാമർത്ഥ്യം (ത്രാണി) നിറഞ്ഞവനായിബ്ഭവിയ്ക്കട്ടെ.

[2]ശ്രീമഖസ്തോത്രങ്ങൾ = ശ്രീമത്തായ മഖ(യാഗ)വും സ്തുതിയും.

[3]ദാരിതവൃത്ര = വൃതനെ (അല്ലെങ്കില്‍ ശത്രുകളെ) പിളർത്തവനേ. മനോജ്ഞനാദം–സോമം ചതയ്ക്കുമ്പോഴത്തെ ഹൃദ്യശബ്ദം.

[4] സോമപാനമദം മറ്റു മദംപോലെ മാരകമല്ല. വെണ്‍നീര്‍–സ്വച്ഛമായ സോമരസം.

[6] വന്‍തേരാളി = മഹാരഥന്‍.

[7] എതിര്‍ശബ്ദമേശാതേ–ആരും മറിച്ചുപറഞ്ഞില്ല.

[8] ഹവിര്‍ദ്ധനഹീനന്‍–ഹവിസ്സാകുന്ന ധനമില്ലാത്തവൻ യജ്ഞാനുഷ്ഠാനരഹിതന്‍ എന്നു താല്‍പര്യം.

[9] പൂവാർദ്ധം പ്രത്യക്ഷവചനം.

[10] വാസദകൾ = പാർപ്പിടത്തെ നല്കുന്നവ; പാല്‍കൊണ്ട് ആളുകൾക്കു പൊറുതി കൊടുക്കുന്നവ. എങ്ങും–യജ്ഞഗൃഹങ്ങളിലെല്ലാം. നറുംമധു–തേന്‍പോലെ മധുരമായ സോമരസം. തല്‍ക്കോയ്മ–ഇന്ദ്രന്റെ രാജത്വം.

[11] ചിത്രപ്പൈക്കൾ = നാനാവര്‍ണ്ണകളായ പൈക്കൾ. അയപ്പിയ്ക്കും–ശത്രക്കളുടെ നേരെ.

[12] ആ നിർഭരജ്ഞാനകൾ–കനത്ത അറിവുള്ള പൈക്കൾ. താക്കീതുചെയ്വാൻ–വൃത്രാദികളെപ്പോലും ജയിച്ച ഇന്ദ്രനോടു യുദ്ധത്തിനു പുറപ്പെട്ടാല്‍ മരണം ഫലം എന്നു, യുദ്ധേച്ഛുക്കൾക്കു മുന്നറിയിപ്പു കൊടുക്കാന്‍.

[13] വെറും നോട്ടംകൊണ്ട് അസുരന്മാരെ പിന്തിരിപ്പിച്ചിരുന്ന അഥർവപുത്രന്‍ ദധീചന്‍ (ദധീചി എന്നും കാണുന്നു). സ്വർഗ്ഗം പുക്കപ്പോൾ, ഭൂമി അസുരന്മാരെക്കൊണ്ടു നിറഞ്ഞു. അവരോടു പൊരുതാന്‍ പുറപ്പെട്ട ഇന്ദ്രൻ അതിന്നാളായില്ല. അതിനാല്‍ അദ്ദേഹം, ദധീചന്റെ അവശിഷ്ടം വല്ലതും കിടപ്പുണ്ടോ എന്നന്വേഷിച്ചു. അപ്പോൾ ആളുകളില്‍നിന്നു മനസ്സിലായി, ഋഷിയുടെ പക്കല്‍ ഒരു കുതിരത്തലയുണ്ടായിരുന്നു എന്ന്. ഇന്ദ്രന്‍ അന്വേഷണം തുടർന്ന്, ആ കുതിര ത്തല ശര്യണമെന്ന ദേശത്ത് ഒരു സരസ്സില്‍ കണ്ടെത്തി. അതിന്റെ അസ്ഥികൊണ്ടത്രേ, അദ്ദേഹം അസുരവധം സാധിച്ചത്. ഈ ഉപാഖ്യാനമാണു്, ഈ ഋക്കിലും, അടുത്തതിലും. എണ്ണൂറുമൊരുപത്തും വൃത്രരെ–മായകൊണ്ട് എണ്ണൂറ്റിപ്പത്തു രൂപങ്ങൾ ധരിച്ചു, പത്തുദിക്കിലും വ്യാപിച്ചുനിന്ന വൃത്രനെ. ദധീചന്റെയെല്ലിനാല്‍–ദധീചന്‍ എന്ന ഋഷിയുടെ പക്കലുണ്ടായിരുന്ന അശ്വശിരസ്സിന്റെ അസ്ഥികൊണ്ട്.

[15] ചന്ദ്രബിംബത്തില്‍ പ്രവേശിയ്ക്കുന്ന തേജസ്സു സൂര്യന്റേതാണെന്നു കരുതപ്പെടുന്നു; എന്നാല്‍, അത് ഇവന്റെ(ഇന്ദ്രന്റെ)തന്നെയാണ്.

[16] വായില്‍ ശത്രുക്കളാല്‍ എയ്യപ്പെട്ട ബാണം. നെഞ്ഞത്തു വീക്കും കാലും–ശത്രുക്കളുടെ മാറത്തു ചവുട്ടുന്ന കാലുകളും. ആര്‍ പൂട്ടും?–ഇന്ദ്രനല്ലാതെ ആരും ആളാകില്ല. തദ്വഹനത്തെ (അവ തേര്‍ വലിയ്ക്കുന്നതിനെ) സ്തുതിപ്പോനാണ് ഉയിര്‍ക്കൊള്ളുന്നവൻ; ജീവിതം സഫലമാകണമെങ്കില്‍, അതിനെ സ്തുതിയ്ക്കണം!

[17] ആര്‍ പോകും?–ഇന്ദ്രന്‍ വന്നുചേർന്നാല്‍, ആരും വൈരിയെ പേടിച്ചു പിന്മാറില്ല. ഉപദ്രവം–ശത്രുപീഡ. ആരറിഞ്ഞിടും?–നാമല്ലാതെ ആരും അറിയില്ല. മകന്നായി–പുത്രലബ്ധിയ്ക്കുവേണ്ടി. പുത്രനെത്തരണം, ആനയെത്തരണം എന്നും മറ്റും ആരും ഇന്ദ്രനോടപേക്ഷിയ്ക്കേണ്ടതില്ല; അദ്ദേഹം എല്ലാം സ്വയം തന്നു രക്ഷിച്ചരുളും.

[18] ചെറ്റും നീക്കുപോക്കില്ലാത്ത–യഥാകാലം ശരിയ്ക്കു വന്നുചേരുന്ന. എവന്‍ യജിയ്ക്കും?–ദുർജ്ഞേയനായ ഇന്ദ്രനെ യജിപ്പാൻ ആരും ആളാവില്ല. ദേവകൾ ഏവനു ധനം കൊണ്ടുവരും? യജമാനന്നു കൊടുക്കാന്‍ ധനം ഇന്ദ്രന്‍തന്നെയേ കൊണ്ടുവരൂ. സുദേവനായ (നല്ല ദേവതകളോടു കൂടിയ) ഏതൊരു യജ്ഞകൃത്ത് (യജമാനന്‍) ഇന്ദ്രനെ അറിയുന്നു?–ആരും അറിയില്ല: അജ്ഞേയനാകുന്നു, ഇന്ദ്രന്‍.

[19] മർത്ത്യനെ ശ്ലാഘിയ്ക്ക–അങ്ങയെ സ്തുതിച്ച മനുഷ്യനെ, സ്തുതി നന്നായി എന്നു പ്രശംസിച്ചാലും. മററില്ല, സുഖപ്രദന്‍–അങ്ങുമാത്രമേ ഉള്ളു, സുഖം തരാന്‍.

[20] അംഗ-ഹേ ഇന്ദ്ര. ഭൂതങ്ങൾ–പരിവാരങ്ങളായ ഗണങ്ങൾ. പ്രകമ്പനന്മാര്‍–മരുത്തുക്കൾ. തീണ്ടൊല്ലേ–ഉപദ്രവിയ്ക്കുരുതേ! ഹിതന്‍–അനുകൂലന്‍.

സൂക്തം 85.

ഗോതമന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; മരുത്തുകൾ ദേവത.

സഞ്ചാരികളായ മരുത്തുക്കൾ യാത്രയ്ക്കു, പത്നിമാർപോലെ പണ്ടമണിയുന്നു. ആ രുദ്രപുത്രർ സല്‍ക്കർമ്മികളാണ്: വാനൂഴികളെ അഭിവൃദ്ധിയ്ക്കാക്കിയല്ലോ. ആ വീരന്മാര്‍ യജ്ഞങ്ങളില്‍ മത്തടിയ്ക്കും, ഉടയ്ക്കും, ഒടിയ്ക്കും! 1
ആ ഭൂമിപുത്രരായ രുദ്രപുത്രന്മാര്‍ അഭിഷിക്തരായി മഹത്ത്വം നേടി; ആകാശത്ത് ഇരിപ്പിടം നിർമ്മിച്ചു. ഇന്ദ്രനെ പൂജിച്ചു, പ്രവൃദ്ധവീര്യനാക്കി. തുലോം ഐശ്വര്യവാന്മാരുമായി. 2
ആ ഗോപുത്രന്മാര്‍ ശരീരത്തിന്നു മോടി കൂട്ടുമ്പോൾ, ശോഭ പൂണ്ടു മിന്നിത്തിളങ്ങുന്ന ആഭരണങ്ങൾ ധരിയ്ക്കുന്നു. മാററലരെ മുച്ചൂടും മുടിയ്ക്കുന്നു. അവര്‍ സഞ്ചരിയ്ക്കുമ്പോൾ കൂടെയുണ്ടാവും, വെള്ളം! 3
ആ സുയജഞന്മാര്‍ ചുരികകൾകൊണ്ട് ഒളിവീശുന്നു. മഴ പെയ്യിയ്ക്കുന്ന മനോവേഗികളായ മരുത്തുക്കളേ, തേരുകളില്‍ പുള്ളിമാന്‍പേടകളെ പൂട്ടിയ നിങ്ങൾ ഉറപ്പേറിയവയെപ്പോലും ബലത്താല്‍ വീഴ്ത്തുന്നു! 4
മരുത്തുക്കളേ, അന്നത്തിന്നു മേഘത്തെ പ്രേരിപ്പിച്ചുകൊണ്ടു നിങ്ങൾ തേരുകളില്‍ പുള്ളിമാൻപേടകളെ പൂട്ടിയാല്‍, ഇടിത്തിയ്യില്‍ നിന്നു മഴ പെയ്തുതുടങ്ങും; വെള്ളംകൊണ്ടു ഭൂമി, ഒരു തോലുപോലെ കുതിരുകയും ചെയ്യും! 5
മരുത്തുക്കളേ, നിങ്ങളെ കുതിച്ചോടുന്ന കുതിരകൾ ഇവിടെ കൊണ്ടുവരട്ടെ: ഊക്കില്‍ വീശുന്ന നിങ്ങൾ കൈകളില്‍ ധനവുമായി വന്നെത്തുവിൻ; നിങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള വിശാലസ്ഥാനത്തു ദർഭയിലിരിയ്ക്കുവിൻ; തേൻപോലുള്ള സോമനീര്‍കൊണ്ടു മദംകൊള്ളുവിന്‍! 6
അവര്‍ സ്വന്തം ബലത്താല്‍ വളർന്നു: മഹത്ത്വംകൊണ്ടു വിണ്ണില്‍ പാർക്കുകയായി; വിശാലമായ ഭവനം നിർമ്മിച്ചു. എവർക്കുവേണ്ടി, കാമവർഷിയും ആഹ്ലാദത്തെ പൊഴിയ്ക്കുന്നതുമായ യാഗം വിഷ്ണുതന്നെ രക്ഷിച്ചുവോ; അവര്‍ പക്ഷികൾപോലെ പറന്നെത്തി, നമ്മുടെ പ്രിയ യജ്ഞത്തില്‍ ഉപവേശിയ്ക്കട്ടെ! 7
ശൂരര്‍പോലെയും പൊരുതുന്നവര്‍പോലെയും ശീഘ്രഗാമികളായ മരുത്തുക്കൾ അന്നകാമര്‍പോലെ യുദ്ധത്തില്‍ പ്രവർത്തിയ്ക്കുന്നു. രാജാക്കന്മാര്‍പോലെ മിന്നിത്തിളങ്ങുന്ന ഈ നേതാക്കളെ സർവലോകങ്ങളും പേടിയ്ക്കുന്നു! 8
നല്ലതു ചെയ്യുന്ന ത്വഷ്ടാവ് ആയിരം മുനകളുള്ള ഒരു പൊൻവജ്രം വെടുപ്പില്‍ ഉണ്ടാക്കിക്കൊടുത്തു; അതു യുദ്ധത്തിലുപയോഗിപ്പാനെടുത്ത്, ഇന്ദ്രൻ ജലരോധിയായ മേഘത്തെ പിളർത്തി, മഴ പെയ്യിച്ചു. 9
യാവചിലര്‍ ഒരു കിണര്‍ ബലത്താല്‍ പൊക്കിയെടുത്തു, മാർഗ്ഗം തടഞ്ഞ മാമലയെപ്പോലും ഉടച്ചുകളഞ്ഞുവോ; ആ ശോഭനദാനരായ മരുത്തുകൾ സോമത്തിന്റെ മത്തില്‍ ‘വാണം’ മീട്ടിക്കൊണ്ടു, ധനങ്ങൾ നല്കുന്നു! 10
ആ വിചിത്രശോഭന്മാർ കിണര്‍ വിലങ്ങനെ ആ സ്ഥലത്തെയ്ക്കു കൊണ്ടുപോന്നു, ദാഹം മൂത്ത ഗോതമന്നായി വെള്ളം കോരിവെച്ചു; അങ്ങനെ, രക്ഷയുമായി സമീപിച്ച അവര്‍ ഈ മേധാവിയ്ക്കു വെള്ളം വേണ്ടുവോളം കൊടുത്തു! 11
മരുത്തുക്കളേ, നിങ്ങളുടെ ത്രിസ്ഥാനസ്ഥിതങ്ങളായ സുഖങ്ങൾ–സേവകന്നായി വെയ്ക്കപ്പെട്ടവ–നിങ്ങൾ ഹവിർദ്ദാതാവിന്നു നല്കാറുണ്ടല്ലോ; അവ ഞങ്ങൾക്കു കിട്ടിയ്ക്കുവിന്‍! വർഷകരേ, ഞങ്ങൾക്കു ധനത്തെയും നല്ല വീരന്മാരെയും തന്നരുളുവിൻ! 12
കുറിപ്പുകൾ: സൂക്തം 85.

[1] അഭിവൃദ്ധിയ്ക്ക്–മഴ പെയ്തും മറ്റും പ്രാണികൾക്ക് അഭ്യുദയം വരുത്താന്‍. മത്തടിയ്ക്കും–സോമം കുടിച്ച്. ഉടയ്ക്കും–പാറകളെയും മറ്റും. ഒടിയ്ക്കും–വൃക്ഷാദികളെ.

[2] അഭിഷിക്തരായി–ദേവന്മാരാല്‍ അഭിഷേചിയ്ക്കപ്പെട്ട്. പൂജിച്ച്-സ്തുതിച്ച്.

[3] ഗോപുത്രന്മാര്‍–പയ്യിന്റെ രൂപം ധരിച്ച ഭൂമിയുടെ പുത്രന്മാര്‍.

[5] അന്നത്തിന്ന്–ഭൂമിയില്‍ സസ്യങ്ങളുണ്ടാകാന്‍. പ്രേരിപ്പിച്ചുകൊണ്ട്–മഴ പെയ്യാൻ.

[6] ധനവുമായി–ഞങ്ങൾക്കു തരാന്‍.

[7] അവര്‍–മരുത്തുക്കൾ. ഉപവേശിയ്ക്ക–ഇരിയ്ക്കുക.

[10] ഗോതമർഷി ദാഹിച്ചുവലഞ്ഞു മരുത്തുക്കളോടു വെള്ളം യാചിച്ചു. അവര്‍ അടുത്തുള്ള ഒരു കിണര്‍ അടിയോടേ എടുത്ത്, ഋഷിയുടെ അടുക്കല്‍ കൊണ്ടുവെച്ചു; കിണററിലെ വെള്ളം ഒരു വലിയ പാത്രത്തില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്തു. ഈ കഥയത്രേ, ഈ ഋക്കിലും അടുത്തതിലും: വാണം–നൂറു കമ്പിയുള്ള ഒരുതരം വീണ. നല്‍കുന്നു–സ്തോതാക്കൾക്ക്.

[11] ഈ മേധാവി–ഗോതമന്‍.

[12] ത്രിസ്ഥാനങ്ങൾ–പൃഥിവി, അന്തരിക്ഷം, ആകാശം. സേവകന്നായി–സേവകുന്നു കൊടുപ്പാന്‍. വീരന്മാര്‍–പുത്രാദികൾ.

സൂക്തം 86.

ഗോതമന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; മരുത്തുകൾ ദേവത.

ഹേ മരുത്തുക്കളേ, വാനില്‍നിന്നു വന്നെവര്‍തന്‍ ഗൃഹേ
നീര്‍ മോന്തും നിങ്ങള;–വര്‍താന്‍, സുരക്ഷിതര്‍ സുശോഭരേ! 1
യജ്ഞം വഹിയ്ക്കുന്ന മരുത്തുക്കളേ, നിങ്ങൾ കേൾക്കണം,
യജ്ഞകൃത്തിന്റെയും, വാഴ്ത്തും മേധാവിയുടെയും വിളി! 2
എവന്റെയൃത്വിക്കുകളാ മേധാഢ്യർക്കുണര്‍വേകുമോ;
അവന്നു കൈവശത്താമേ, ഗോക്കളേറിയൊരാലയും! 3
യാഗാഹങ്ങളിലാ വീരർക്കായി വെയ്ക്കുന്നു സോമനീര്‍;
ഉക്ഥം, നിവിത്തിവയെയും ചൊല്ലുന്നു യജനാന്തരേ. 4
ഇതു കേൾക്കട്ടെ, നിശ്ശേഷശത്രുമർദ്ദകരാമവര്‍;
സ്തുതിപ്രേരകനെ പ്രാപിയ്ക്കട്ടെ,യന്നസമൃദ്ധിയും! 5
തന്നുപോരുന്നതുണ്ടല്ലോ ഞങ്ങളൊട്ടേറെ വർഷമായ്,
ഹേ മരുത്തുക്കളേ, വിശ്വം കണ്ട നിങ്ങൾക്കു രക്ഷയാല്‍! 6
ഹേ മരുത്തുക്കളേ, പാരം യജിയ്ക്കേണ്ടുന്ന നിങ്ങളെ
ഹവ്യങ്ങളാല്‍ക്കുളിര്‍പ്പിയ്ക്കും നരൻ നേടട്ടെ, നല്‍ദ്ധനം! 7
അമോഘബലരാം നേതാക്കളേ, നിങ്ങളെയിച്ഛയാ
വിയർപ്പോടേ ഭജിപ്പോന്നും വിളയിപ്പിനഭീപ്സിതം! 8
വെളിപ്പെടുത്തുവിന്‍, വിദ്യോതിയ്ക്കുമാ മഹിമാവിനെ:
നിങ്ങൾ നിർവ്യാജബലരേ, നിഹനിപ്പിനരക്കരെ! 9
അടയ്ക്കുവിന്‍ ഗുഹയിലുള്ളിരുൾ; വിശ്വംവിഴുങ്ങിയെ
പോക്കുവിൻ; ഞങ്ങൾ തേടുന്ന തൂവെളിച്ചം പരത്തുവിന്‍! 10
കുറിപ്പുകൾ: സൂക്തം 86.

[1] നീര്‍ മോന്തും–സോമരസം കുടിയ്ക്കും.

[2] യജമാനന്റെയും സ്തോതാവിന്റെയും–രണ്ടുപേരുടെയും–വിളി നിങ്ങൾ കേൾക്കുമാറാകണം.

[3] ആ മേധാഢ്യര്‍–മേധയേറിയ മരുത്തുക്കൾ. ഉണര്‍വ്–ഹവിര്‍ഭുക്തിജന്യമായ ഉന്മേഷം. ആലയും–മറ്റു വിഭൂതികൾക്കു പുറമേ, വളരെ ഗോക്കുളുള്ള ഒരു തൊഴുത്തും.

[4] യാഗാഹങ്ങൾ–യാഗോചിതങ്ങളായ ദിവസങ്ങൾ. ഉക്ഥംപോലെ, മരുദ്ദേവതാകമായ ഒരു മന്ത്രസ്തോത്രമത്രേ, നിവിത്ത്.

[5] ഇതു–സ്തുതി. സ്തുതിപ്രേരകന്‍–സ്തുതി ചൊല്ലിച്ചവന്‍, യജമാനൻ.

[6] നിങ്ങൾക്കു തന്നുപോരുന്നതുണ്ടല്ലോ–ഹവിസ്സുകൾ. രക്ഷയാൽ–നിങ്ങളാല്‍ രക്ഷിതരാകകൊണ്ട്.

[8] വിയർപ്പോടേ–സ്തോത്രപഠനശ്രമത്താല്‍ വിയർത്തുംകൊണ്ട്. യജമാനന്നെന്നപോലെ, ഇച്ഛയാ സ്തുതിയ്ക്കുന്നവന്നും നിങ്ങൾ അഭീഷ്ടം നല്കുണം.

[9] വിദ്യോതിയ്ക്കും = വിളങ്ങുന്ന. ആ മഹിമാവ്–വൃത്രവധത്തിലും മറ്റും കാണിച്ച സ്വമാഹാത്മ്യം. അരക്കരെ–ഞങ്ങളെ ഉപദ്രവിയ്ക്കന്ന രാക്ഷസാദികളെ.

[10] ഗുഹയിലുള്ള ഇരുൾ (തമസ്സ്) അടയ്ക്കുവിന്‍–അതു പുറത്തെയ്ക്കു വരാതെ ഗുഹയില്‍ത്തന്നെ കിടക്കട്ടെ! വിശ്വംവിഴുങ്ങി–രാക്ഷസാദികൾ. തേടുന്ന–ഇച്ഛക്കുന്ന

സൂക്തം 87.

ഗോതമന്‍ ഋഷി; ജഗതി ഛന്ദസ്സ്; മരുത്തുക്കൾ ദേവത.

മഹത്തായ ബലത്താല്‍ മാററലരെ മെലിയിയ്ക്കും; വിജയഘോഷങ്ങൾ മുഴക്കും; തല കുനിയ്ക്കില്ല; വേര്‍പെടില്ല; അത്യന്തം സേവിയ്ക്കപ്പെടും–ഇങ്ങനെയുള്ള ആ ഋജീഷികളായ മഹാനേതാക്കന്മാര്‍ ആഭരണങ്ങളണിഞ്ഞു, ചില സൂര്യരശ്മികൾപോലെ കാണപ്പെടും. 1
മരുത്തുക്കളേ, നിങ്ങൾ പക്ഷികൾപോലെ ഒരു വഴിയിലൂടേ പറന്നു, സമീപസ്ഥലങ്ങളിൽ മേഘങ്ങളെ ഒന്നിച്ചുകൂട്ടുന്നു; ഉടനേ, നിങ്ങളുടെ തേരുകളില്‍ പറ്റിപ്പിടിച്ച മഴക്കാറുകൾ ജലം പൊഴിച്ചുതുടങ്ങും. ആ നിങ്ങൾ തേനിൻനിറമുള്ള വെള്ളംകൊണ്ടു സ്വപൂജകനെ കുളിര്‍പ്പിച്ചാലും! 2
നന്മയ്ക്കായി തേര്‍പൂട്ടിയ അവരുടെ പൊക്കിയെറിയുന്ന പോക്കില്‍ ഭൂമി, ഒരു വിരഹിണിയെപ്പോലെ വിറക്കൊള്ളും! ആ കളിമ്പക്കാര്‍, വീശുന്നവര്‍, ചുരികകൊണ്ടു വിളുങ്ങുന്നവര്‍, കുലുക്കുന്നവര്‍ മഹത്ത്വത്തെ സ്വയം പ്രഖ്യാപിയ്ക്കുന്നു. 3
സ്വയം ചരിയ്ക്കുന്ന, പുള്ളിമാനശ്വങ്ങളോടുകൂടിയ, നിത്യയൌവനമായ, ബലങ്ങളാല്‍ ചുററപ്പെട്ട, ആ മരുദ്ഗണമാണല്ലോ, ഇക്കണ്ടതിന്നെല്ലാം ഉടമ; സല്‍ക്കർമ്മാർഹവും, കടം വീട്ടുന്നതും അനവദ്യവും മഴ പെയ്യിയ്ക്കുന്നതുമായ ആ ഗണംതന്നെ, ഈ കർമ്മത്തിന്നു മികച്ച രക്ഷിതാവ്! 4
ഞാന്‍ പഴമക്കാരനായ അച്ഛന്റെ മകനാകകൊണ്ടു പറകയാണ്: സോമാഹുതിയും സ്തുതിയും മരുത്തുക്കളില്‍ ചെന്നെത്തും. അവര്‍ ഈ ഇന്ദ്രനെ കർമ്മത്തില്‍ വാഴ്ത്തിക്കൊണ്ടു സമീപിയ്ക്കുകയും, ഉടൻതന്നെ യജ്ഞാർഹങ്ങളായ പേരുകൾ വഹിയ്ക്കുകയും ചെയ്തുവല്ലോ! 5
അവര്‍ തിളങ്ങുന്ന സൂര്യരശ്മികളോടുകൂടി ജലത്തെ പ്രാണിസേവനത്തിന്നയപ്പാൻ നോക്കുന്നു; അവര്‍ ഋത്വിക്കുകളോടുകൂടി നല്ല ഭക്ഷണം കഴിയ്ക്കുന്നു; അവര്‍ സ്തുതിയ്ക്കുന്നു, നിർഭയം സഞ്ചരിയ്ക്കുന്നു; പ്രിയപ്പെട്ട മാരുതസ്ഥാനവും നേടിയിരിയ്ക്കുന്നു. 6
കുറിപ്പുകൾ: സൂക്തം 87.

[1] മെലിയിയ്ക്കും–നശിപ്പിയ്ക്കുമെന്നു താല്‍പര്യം. തല കുനിയ്ക്കില്ല–എവിടെയും നിവർന്നുതന്നെ നില്ക്കും. വേര്‍പെടില്ല–ഏഴു ഗണങ്ങളും ഒന്നിച്ചു വസിയ്ക്കുന്നു. ഋജീഷികൾ = ഋജീഷത്തോടുകൂടിയവര്‍; 64-ാം സൂക്തത്തിലെ 12-ാം ഋക്കിന്റെ ടിപ്പണി നോക്കുക.

[3] പൊക്കിയെറിയുന്ന–മേഘങ്ങളെ.

[4] കടം വീട്ടുന്നതും–സ്തോതാക്കൾക്കു തക്ക പ്രതിഫലം കൊടുക്കുന്നതെന്നർത്ഥം.

[5] കർമ്മത്തില്‍–വൃത്രവധത്തിലും മറ്റും. പേരുകൾ–ഇന്ദ്രൻ കൊടുത്തവ ഇതൊക്കെ എനിയ്ക്കു്, അച്ഛന്‍ രഹുൂഗണൻ പറഞ്ഞുതന്നതാണ്.

[6] ജലത്തെ പ്രാണിസേവനത്തിന്നയപ്പാന്‍–മഴ പെയ്യിയ്ക്കാന്‍. ഭക്ഷണം–ഹവിസ്സ്. സ്തുതിയ്ക്കുന്നു–യജമാനനെ വാഴ്ത്തുന്നു.

സൂക്തം 88.

ഗോതമന്‍ ഋഷി; പ്രസ്താരപങ്ക്തിയും വിരാഡ്രൂപയും ഛന്ദസ്സ്. മരുത്തുക്കൾ ദേവത. (കേക)

വരുവിന,ശ്വങ്ങൾപോലഴകില്‍ നടക്കുന്ന,
ചുരിക വെയ്ക്കപ്പെട്ട, മിന്നുന്ന രഥങ്ങളില്‍;
പറന്നെത്തുവിനെ, ങ്ങൾക്കുരുഭക്ഷ്യവുമേന്തി,–
പ്പറവയ്ക്കൊപ്പം മരുത്തുക്കളേ, സുജ്ഞാനരേ! 1
നല്ലതേകാനായ്,ദ്ദേവകാമനാം സ്തോതാവിങ്കല്‍–
ച്ചെല്ലുന്നൂ, തുടു–മഞ്ഞത്തേരശ്വങ്ങളാലവർ:
കൊല്ലുമായുധമുള്ളക്കാഞ്ചനസുഭഗര്‍തന്‍
പള്ളിത്തേരുരുൾ തട്ടിപ്പാരിടമുടയുന്നു! 2
ശ്രീകരമേര്‍ക്കാലൊന്നു തോളിലേന്തിയ നിങ്ങൾ
യാഗത്തെത്തരുവിനെയെന്നപോലുയർത്തിപ്പൂ;
നിങ്ങൾക്കായ്,സ്സുഖദമാമമ്മിയെ സ്വത്താക്കുന്നൂ,
തുംഗസമ്പന്നര്‍ മരുത്തുക്കളേ, സുജാതരേ! 3
വന്നെത്തീ, തൃഷിതരാം നിങ്ങൾക്കു ദിവസങ്ങൾ;
നന്നാക്കിതാനും, വെള്ളം വേണ്ടതാമിക്കമ്മത്തെ;
ഗോതമര്‍ ദാഹം മാററാൻ, ചോറൊരുക്കിയും മന്ത്ര–
മോതിയും പറിച്ചെടുത്താരല്ലോ, കിണറേവം! 4
പൊൽത്തേർവട്ടിരിമ്പുരുൾച്ചുറ്റുമൊത്തങ്ങിങ്ങോടു–
മുത്തമാഹ്വാതാക്കളാം നിങ്ങളെക്കണ്ടുംകൊണ്ടേ
ഗോതമനയി മരുത്തുക്കളേ, നന്നായ്ച്ചൊന്ന
ഗാഥയിതെണ്ണപ്പെട്ടൂ, ഖ്യാതമാമൊന്നിന്നൊപ്പം! 5
ചേരു,മിസ്തുതി നിങ്ങൾക്കൃ;–ത്വിക്കുമെളുപ്പത്തില്‍–
ഗ്ഗീരിതേ ചൊല്‍വൂ മരുത്തുക്കളേ, ഭോജ്യാപ്തിയ്ക്കായ്! 6
കുറിപ്പുകൾ: സൂക്തം 88.

[1] പറവയ്ക്കൊപ്പം–പക്ഷികൾക്കൊത്ത വേഗത്തില്‍. സുജ്ഞാനരേ = ശോഭനമായ ജ്ഞാനമുള്ളവരേ.

[2] തുടുമഞ്ഞത്തേരശ്വങ്ങൾ–തുടുപ്പും മഞ്ഞയുമാകുന്ന രണ്ടു നിറം ചേർന്ന തേര്‍ക്കുതിരകൾ. കാഞ്ചനസുഭഗര്‍ = സ്വർണ്ണത്തിനൊത്ത അഴകുള്ളവര്‍. ഉരുൾ = ചക്രം.

[3] ഏര്‍ക്കാല്‍–വണ്ടിച്ചക്രത്തിന്റെ അഴി; മരുത്തുക്കളുടെ ഒരായുധം. തരു = വൃക്ഷം. ഉയർത്തിപ്പൂ–യജമാനന്മാരെക്കൊണ്ട് ഉന്നതമാക്കിയ്ക്കുന്നു. തുംഗസമ്പന്നര്‍ = ഉയർന്ന പണക്കാര്‍: അവര്‍, നിങ്ങൾക്കുവേണ്ടി സോമലത ചതയ്ക്കുന്ന കല്ലിനെ ഒരു ധനമായി കരുതുന്നു! സുജാതര്‍ = ശോഭനജന്മാക്കൾ.

[4] മരുത്തുക്കൾ ഗോതമന്നു കിണര്‍ കൊണ്ടുവന്നതു കണ്ടിട്ട് ഒരു ഋഷി പറയുന്നു: തൃഷിതര്‍ = ദാഹമുള്ളവര്‍. നിങ്ങൾക്കു–ഗോതമർക്ക്. ദിവസങ്ങൾ–സുദിനങ്ങൾ. കർമ്മം–ജ്യോതിഷ്ടോമവും മറ്റും. ചോറ്–ഹവിസ്സ്. ഏവം = ഇങ്ങനെ.

[5] പൊല്‍ത്തേര്‍വട്ടിരിമ്പുരുൾച്ചുറ്റുമൊത്ത്–സ്വർണ്ണമയങ്ങളായ രഥചക്രങ്ങളോടും, ഇരിമ്പുകൊണ്ടുള്ള ഉരുൾച്ചുറ്റുകളോടും (നേമി) കൂടി. ഉത്തമാഹ്വാതാക്കൾ–ശ്രേഷ്ഠരെ (ദേവകളെ) വിളിയ്ക്കുന്നവര്‍. കണ്ടുംകൊണ്ടേ–മനസാ. ഗാഥ-സ്തോത്രം. ഖ്യാതമാമൊന്നിന്നൊപ്പം–പണ്ടേ പ്രസിദ്ധമായ ഒരു സ്തോത്രംപോലെ.

[6] ചേരും–അനുരൂപമാണ്. ഗീരിതേ–ഈ സ്തുതിതന്നെ. ഭോജ്യാപ്തിയ്ക്കായ്–നിങ്ങളില്‍നിന്ന് ആഹാരം ലഭിപ്പാൻ.

സൂക്തം 89.

ഗോതമന്‍ ഋഷി; ജഗതിയും വിരാട്സ്ഥാനയും ത്രിഷ്ടപ്പും ഛന്ദസ്സ്; അനേകദേവകൾ ദേവത.

ഉപദ്രവിയ്ക്കപ്പെടാത്ത, തടയപ്പെടാത്ത, (ശത്രുക്കളെ) പിളർത്തുന്ന ശുഭയജ്ഞങ്ങൾ എല്ലാടത്തുനിന്നും നമ്മളില്‍ വന്നണയട്ടെ; വിട്ടൊഴിയാതെ നാളില്‍ നാളില്‍ രക്ഷിയ്ക്കുന്ന ദേവന്മാര്‍ നമ്മെ സദാ അഭിവൃദ്ധിപ്പെടുത്തട്ടെ! 1
ആർജ്ജവമിച്ഛിയ്ക്കുന്ന ദേവന്മാർക്കു നമ്മളില്‍ സുഖകരമായ സന്മനസ്സുണ്ടാകട്ടെ; ദേവന്മാരുടെ ദാനം നമ്മുടെ നേര്‍ക്കു തിരിയട്ടെ! നാം ദേവന്മാരുടെ സഖ്യം സമ്പാദിയ്ക്കുക: ദേവന്മാര്‍ നമുക്കു ജീവിച്ചിരിയ്ക്കാൻ ആയുസ്സു വർദ്ധിപ്പിയ്ക്കട്ടെ! 2
ഭഗന്‍, മിത്രന്‍, അദിതി, ദക്ഷന്‍, മരുദ്ഗണം, സൂര്യന്‍, വരുണന്‍, സോമന്‍, അശ്വികൾ എന്നിവരെ നാം പണ്ടേത്തെ നിവിത്തുകൊണ്ട് ആവാഹിയ്ക്കുക; സുഭഗയായ സരസ്വതി നമുക്കു സുഖം തരട്ടെ! 3
ആ സുഖപ്രദമായ മരുന്നിനെ വായുവും അതിനെ അമ്മ ഭൂമിയും അതിനെ അച്ഛന്‍ വാനുലകും, അതിനെ സോമം ചതയ്ക്കുന്ന സുഖപ്രദങ്ങളായ അമ്മികളും നമ്മളില്‍ എത്തിയ്ക്കുമാറാകട്ടെ; അതിനെ ബുദ്ധിമാന്മാരായ അശ്വികളേ, നിങ്ങൾ കേട്ടറിയണം! 4
ആ ചരാചരപതിയും, കർമ്മങ്ങൾകൊണ്ടു പ്രീതിപ്പെടുത്തേണ്ടുന്നവനുമായ പെരുമാളെ നാം രക്ഷയ്ക്കായി വിളിയ്ക്കുക! ഉപദ്രവിയ്ക്കപ്പെടാത്ത പൂഷാവു നമ്മുടെ ധനം വർദ്ധിപ്പാന്‍ രക്ഷിച്ചുപോരുന്നുണ്ടല്ലോ; അതുപോലെ അനശ്വരതയ്ക്കും പാലകനായിബ്ഭവിയ്ക്കട്ടെ! 5
വൃദ്ധശ്രവസ്സായ ഇന്ദ്രന്‍ നമുക്കു സ്വസ്തി നല്കട്ടെ; വിശ്വവേദസായ പൂഷാവു നമുക്കു സ്വസ്തി നല്കട്ടെ; അരിഷ്ടനേമിയായ താര്‍ക്ഷ്യൻ നമുക്കു സ്വസ്തി നല്കട്ടെ; ബൃഹസ്പതി നമുക്കു സ്വസ്തി നല്കട്ടെ! 6
ഗോപുത്രരും പൃഷദശ്വരും ശോഭനഗതികളും യജ്ഞങ്ങളില്‍ ചെല്ലുന്നവരും അഗ്നിജിഹ്വകളില്‍ വർത്തിയ്ക്കുന്നവരും മനനശീലരും സൂര്യതേജസ്വികളുമായ മരുദ്ദേവകളെല്ലാവരും നമ്മെ രക്ഷിപ്പാന്‍ ഇപ്പോൾ വന്നെത്തട്ടെ! 7
ദേവന്മാരേ, ഞങ്ങൾ ചെവികൊണ്ടു നല്ലതു കേൾക്കുമാറാകണം; യജനീയരേ, ഞങ്ങൾ കണ്ണുകൊണ്ടു നല്ലതു കാണുമാറാകണം; ഞങ്ങൾ ദൃഢാംഗശരീരരായി (നിങ്ങളെ) സ്തുതിച്ചും കൊണ്ട്, ഈശ്വരനിശ്ചിതമായ ആയുസ്സു മുഴുവൻ നേടുമാറാകണം! 8
ദേവകളേ, നൂറുവയസ്സാണല്ലോ, മനുഷ്യർക്കു വെച്ചിരിയ്ക്കുന്നത്; ആ ആയുസ്സു കഴിയുന്നതിന്നുമുമ്പ്, ഇടയ്ക്കുവെച്ചു, ഞങ്ങളെ നിങ്ങൾ മരിപ്പിയ്ക്കരുത്: ഞങ്ങളുടെ ദേഹത്തില്‍ ജര കേറണം; മക്കൾ അച്ഛന്മാരുമാകണം! 9
സ്വർഗ്ഗം, അദിതി; അന്തരിക്ഷം, അദിതി. അമ്മ, അദിതി; അച്ഛന്‍, അദിതി; മകന്‍, അദിതി; എല്ലാദ്ദേവകളും, അദിതി; പഞ്ചജനങ്ങൾ, അദിതി; ജനിച്ചതെല്ലാം അദിതി; ജനിയ്ക്കാൻപോകുന്നതും അദിതി! 10
കുറിപ്പുകൾ: സൂക്തം 89.

[2] ആർജ്ജവമിച്ഛിയ്ക്കുന്ന–തങ്ങളുടെ യജമാനന്‍ നിഷ്കപടനായിരിയ്ക്കേണമെന്നഭിലഷിയ്ക്കുന്ന.

[3] സുഭഗ = നല്ല ധനത്തോടുകൂടിയവൾ.

[4] അച്ഛന്‍–മഴകൊണ്ട് എല്ലാവരെയും രക്ഷിയ്ക്കുന്ന.

[5] പെരുമാൾ–ഇന്ദ്രന്‍. ഉപദ്രവിയ്ക്കപ്പെടാത്ത–ഇന്ദ്രനെ ഉപദ്രവിപ്പാൻ ആരും ആളാവില്ല. അനശ്വരതയ്ക്കും–നമുക്ക് അനശ്വരതയും നിലനിർത്തട്ടെ.

[6] വൃദ്ധശ്രവസ്സ് = സ്തുതിയേറിയവൻ; പരക്കെ സ്തുതിയ്ക്കപ്പെടുന്നവന്‍. ഇന്ദ്രപര്യായമാണ്, ഈ പദം. സ്വസ്തി–നാശമില്ലായ്മ. വിശ്വവേദസ്സ് = സർവജ്ഞന്‍. അരിഷ്ടനേമി–തന്റെ തേരുരുൾച്ചുററിന്നു കേടുപററാത്തവന്‍, അപ്രതിഹതപ്രയാണന്‍. ഗരുഡപര്യായമാണ്, അരിഷ്ടനേമി. താര്‍ക്ഷ്യന്‍ = തൃക്ഷപുത്രൻ, ഗരുഡന്‍.

[7] പൃഷദശ്വര്‍ = പുള്ളിമാനുകളാകുന്ന അശ്വ(വാഹന)ങ്ങളോടുകൂടിയവര്‍. അഗ്നിജിഹ്വ(ജ്വാല)കളില്‍ വർത്തിച്ചാണ്, എല്ലാദ്ദേവന്മാരും ഹവിസ്സു കൈക്കൊള്ളുന്നത്.

[8] ദൃഢാംഗശരീരര്‍ = അവയവങ്ങൾക്ക് ഉറപ്പുള്ള ദേഹത്തോടുകൂടിയവര്‍. ആയുസ്സു മുഴുവന്‍–നൂററിരുപതോ നൂറ്റിപ്പതിനാറോ വയസ്സ്.

[9] ജര കേറണം–വാർദ്ധക്യത്തിലേ മരിയ്ക്കാവൂ; പൌത്രരെ കാണാനും ഇടവരണം.

[10] പഞ്ചജനങ്ങൾ–ചതുവർണ്ണങ്ങളും നിഷാദരും; അല്ലെങ്കില്‍, ഗന്ധർവ-പിതൃ-ദേവാ–സുര–രക്ഷസ്സുകൾ.

സൂക്തം 90.

ഗോതമന്‍ ഋഷി ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സ്; അനേകദേവകൾ ദേവത.

വിദ്വാന്‍ മിത്രൻ, വരുണനും, സൂര്യനും, മറ്റു ദേവരും
നേരേ കൊണ്ടുനടക്കട്ടേ, നമ്മെത്തുല്യപ്രസാദരായ് ! 1
അവര്‍ സമ്പത്തുടുപ്പിപ്പോരല്ലോ; തേജസ്സുകൊണ്ടവര്‍
മറക്കാതെ നടത്തിപ്പോരുന്നൂ, കർമ്മങ്ങളന്വഹം! 2
മർത്ത്യരാകിയ നമ്മൾക്കു, മരണോജ്ഝിതരാമവര്‍
അമിത്രരെയമർത്തിക്കൊണ്ടരുളീടേണമേ, സുഖം! 3
ഇന്ദ്രന്‍, ഭഗൻ, മരുത്തുക്കൾ, പൂഷാവീ വന്ദ്യദേവകൾ
വേര്‍തിരിയ്ക്കട്ടെ, വേണ്ടുന്ന നന്മയ്ക്കായ് നമ്മൾതന്‍ വഴി! 4
പൂഷാവേ, ഞങ്ങൾതന്‍ കർമ്മം വിഷ്ണോ, മരുദനീകമേ,
ഗോയുക്തമാക്കുവിൻ നിങ്ങൾ; നാല്കെങ്ങൾക്കക്ഷയത്വവും! 5
മധു തൂകുന്നു, യജമാനന്നു വായുവുമാർകളും;
അമ്മട്ടു തേനായ്ത്തീരട്ടേ, നമ്മൾക്കിങ്ങോഷധീഗണം! 6
തേനാക രാത്രി; തേനാക പകല്‍; തേനാക മന്നിടം;
നമുക്കു തേനായ്ച്ചമയുക,ച്ഛന്‍പോലുള്ള നാകവും! 7
മധുവേകട്ടെ നമ്മൾക്കു വനസ്പതി; ദിനേശനും
മധുവേകട്ടെ; നമ്മൾക്കു മധു തൂകട്ടെ, ഗോക്കളും! 8
സുഖം വരുത്തട്ടെ നമുക്കു മിത്രൻ;
സുഖം, പ്രചേതസ്സു; സുഖം വിവസ്വാൻ;
സുഖം വരുത്തട്ടെ, സുരേശനിന്ദ്രൻ;
സുഖം മഹത്താമടി വെച്ച വിഷ്ണു! 9
കുറിപ്പുകൾ: സൂക്തം 90.

[1] കൊണ്ടുനടക്കട്ടേ–ഉത്തമസ്ഥാനത്തെയ്ക്ക്.

[2] സമ്പത്തുടുപ്പിപ്പോര്‍–ലോകത്തെ ധനംകൊണ്ടാച്ഛദനംചെയ്യുന്നവര്‍; ലോകത്തില്‍ സമ്പത്തു നിറയ്ക്കുന്നവര്‍. മറക്കാതെ–മനസ്സുവെച്ച്.

[3] മരണോജ്ഝിതര്‍–മരണരഹിതര്‍. അമിത്രര്‍–ശത്രുക്കൾ.

[4] വേര്‍തിരിയ്ക്കട്ടെ–അസന്മാർഗ്ഗങ്ങളില്‍നിന്ന്.

[5] മരുദനീകം = മരുദ്ഗണം. ഗോയുക്തം = പശുക്കളോടുകൂടിയത്. അക്ഷയത്വം = നാശരാഹിത്യം.

[6] മധു–മധുരമായ കർമ്മഫലം. ആര്‍കൾ = നദികൾ. തേനായ്–മാധുര്യത്തോടുകൂടിയതായി. ഔഷധീഗണം = സസ്യവർഗ്ഗം.

[7] അച്ഛന്‍പോലുള്ള–രക്ഷിച്ചുപോരുന്ന. നാകം = സ്വർഗ്ഗം.

[8] വനസ്പതി–യൂപദേവത.

[9] പ്രചേതസ്സ് = വരുണന്‍. വിവസ്വാന്‍ = സൂര്യന്‍. മഹത്താമടി വെച്ച-മുവ്വടികൊണ്ടു മുപ്പാരളന്ന, വാമനരൂപനായ.

സൂക്തം 91.

ഗോതമന്‍ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ഉണ്ണിക്കും ഛന്ദസ്സ്; സോമന്‍ ദേവത.

സോമ, അങ്ങയെ ഞങ്ങൾ ചിന്തിച്ചറിഞ്ഞിരിയ്ക്കുന്നു: അങ്ങു ഞങ്ങളെ നേര്‍വഴിയിലെത്തിയ്ക്കുന്നു; ഇന്ദോ, അങ്ങയുടെ മികച്ച നേതൃത്വംകൊണ്ടാണല്ലോ, ഞങ്ങളുടെ ധീരരായ പിതാക്കന്മാര്‍ ദേവകളില്‍ നിന്നു രത്നം നേടിയത്! 1
സോമ, അങ്ങു കർമ്മങ്ങൾകൊണ്ടു സുകർമ്മാവായിരിയ്ക്കുന്നു; വിശ്വവേദസ്സായ അങ്ങു ബലംകൊണ്ടു പ്രബലനായിരിയ്ക്കുന്നു; അങ്ങു കാമവർഷണങ്ങൾകൊണ്ടും മഹത്ത്വംകൊണ്ടും വൃഷാവായിരിയ്ക്കുന്നു, നേതാക്കൾക്കു (ഇഷ്ടഫലം) കാട്ടിക്കൊടുക്കുന്ന അങ്ങ് അന്നങ്ങൾകൊണ്ടു പ്രചുരാന്നനായിരിയ്ക്കുന്നു! 2
സോമ, രാജാവും വരുണനുമായ അങ്ങയുടെയാണല്ലോ, കർമ്മങ്ങൾ; വിശാലവും ഗഭീരവുമത്രേ, അങ്ങയുടെ തേജസ്സ്. സോമ, അങ്ങു, പ്രിയപ്പെട്ട മിത്രൻപോലെ പാവനനാകുന്നു–സൂര്യൻപോലെ വർദ്ധയിതാവാകുന്നു! 3
സോമ, രാജാവേ, അങ്ങയുടെ തേജസ്സുകൾ ദ്യോവില്‍ എവയോ, ഭൂവില്‍ എവയോ, പർവതങ്ങളില്‍ എവയോ, ഓഷധികളില്‍ എവയോ, ജലങ്ങളില്‍ എവയോ; അവയോടെല്ലാമൊന്നിച്ചു ഭവാന്‍, അരിശപ്പെടാതെ മനംതെളിഞ്ഞു, ഞങ്ങളുടെ ഹവിസ്സുകൾ കൈക്കൊണ്ടാലും! 4
സോമ, അങ്ങു സല്‍പതിയാകുന്നു; അങ്ങു രാജാവാകുന്നു, വൃത്രസൂദനനാകുന്നു; അങ്ങുതന്നെ, ശോഭനമായ യാഗം! 5
സോമ, സ്തോത്രങ്ങളില്‍ പ്രീതിയുള്ള വനസ്പതിയായ ഭവാന്ന് ഇഷ്ടമാണ് ഞങ്ങളുടെ ജീവിതമെങ്കില്‍, ഞങ്ങൾ മരിച്ചുപോകില്ല! 6
സോമ, വൃദ്ധനായ യജ്ഞകർത്താവിന്നും യുവാവിന്നും ജീവിപ്പാൻ മതിയായ ധനം ഭവാൻ കല്പിച്ചുകൊടുക്കുന്നു! 7
സോമ, രാജാവേ, ഭവാന്‍ ഞങ്ങളെ എല്ലാ ദ്രോഹേച്ഛുക്കളില്‍നിന്നും രക്ഷിയ്ക്കുക: അങ്ങയെപ്പോലുള്ളവന്റെ സഖാവു നശിയ്ക്കില്ലല്ലോ! 8
സോമ, ഹവിർദ്ദാതാവിനെ സുഖിപ്പിയ്ക്കുന്ന രക്ഷകളുണ്ടല്ലോ, ഭവാന്റെപക്കൽ; അവകൊണ്ടു ഞങ്ങളെ പാലിച്ചരുളുക! 9
സോമ, അവിടുന്ന് ഈ യജ്ഞവും ഈ സ്തുതിയും സ്വീകരിച്ച്, എഴുന്നള്ളിവരിക; ഞങ്ങൾക്ക് അഭിവൃദ്ധി വരുത്തുക! 10
സോമ, വാക്യജ്ഞരായ ഞങ്ങൾ അങ്ങയെ സ്തുതികൾകൊണ്ടു വളർത്തുന്നു; അങ്ങു ഞങ്ങൾക്കു നല്ല സുഖം നല്കാന്‍ വന്നുചേരുക! 11
സോമ, അങ്ങു ഞങ്ങൾക്കു ധനം വർദ്ധിപ്പിയ്ക്കുക; രോഗങ്ങൾ ശമിപ്പിയ്ക്കുക; (സ്തോതാക്കൾക്കു) സമ്പത്തു നല്കുക; പുഷ്ടി കൂട്ടുക; നല്ല സഖാക്കളെ തരിക! 12
സോമ, ഗോക്കൾ പുല്പരപ്പിലെന്നപോലെയും, മനുഷ്യൻ സ്വഗൃഹത്തിലെന്നപോലെയും, അങ്ങു ഞങ്ങളുടെ ഹൃദയത്തില്‍ രമിച്ചാലും! 13
സോമ, ദേവ, അങ്ങയുടെ സഖ്യത്തിന്നായി യാതൊരു മർത്ത്യൻ സ്തുതിയ്ക്കുമോ; അവനെ കവിയും നിപുണനുമായ ഭവാന്‍ അനുഗ്രഹിച്ചരുളും! 14
സോമ, അങ്ങു ഞങ്ങളെ അഭിശാപത്തില്‍നിന്നു രക്ഷിയ്ക്കണം; ഞങ്ങളുടെ പാപവും നീക്കണം. എന്നിട്ടു, ഞങ്ങൾക്കു സുഖം നല്കുന്ന സഖാവായി വർത്തിച്ചാലും! 15
സോമ, വർദ്ധിപ്പൂതാക: അങ്ങയുടെ വീര്യം എങ്ങും ചേർന്നുനില്ക്കട്ടെ! അന്നം തന്നരുളുക! 16
ഇമ്പം മുഴുത്ത സോമ, ഭവാന്‍ എല്ലാ രശ്മികളോടുംകൂടി വർദ്ധിച്ചാലും: നല്ല ഭക്ഷണം ധാരാളം തന്നു, ഞങ്ങളെ പുഷ്ടിപ്പെടുത്തുന്ന സഖാവായിത്തീർന്നാലും! 17
സോമ, പാലും ചോറും വിര്യവുമൊക്കെ വൈരിഹന്താവായ ഭവാങ്കല്‍ വന്നുചേരട്ടെ; ഭവാന്‍ ഞങ്ങളെ മരണരഹിതരാക്കാന്‍ മുതിർന്നുകൊണ്ടു, സ്വർഗ്ഗത്തില്‍ മികച്ച ഭോജ്യങ്ങൾ സംഭരിച്ചാലും! 18
സോമ, ഹവിസ്സുകൊണ്ടു പൂജിയ്ക്കപ്പെടുന്നവയാണല്ലോ, ഭവാന്റെ തേജസ്സുകൾ; അവയെല്ലാം (ഞങ്ങളുടെ) യജ്ഞത്തെ ചുഴന്നുനില്കട്ടെ: ഗൃഹത്തെ അഭിവൃദ്ധിപ്പെടുത്തുന്ന, ദുരിതങ്ങളില്‍നിന്നു കേറ്റുന്ന, നല്ല വീരരോടുകൂടിയ, പുത്രപോഷകനായ ഭവാന്‍ (ഞങ്ങളുടെ) ഗൃഹങ്ങളില്‍ വന്നുചേർന്നാലും! 19
സോമന്‍ ഹവിർദ്ദാതാവിന്നു പയ്യിനെ കൊടുക്കുന്നു; സോമന്‍ കുതിച്ചോടുന്ന കുതിരയെ കൊടുക്കുന്നു; സോമന്‍ കർമ്മകുശലനും, ഗൃഹത്തിന്നു കൊള്ളാവുന്നവനും, യജ്ഞാർഹനും, സഭ്യനും, അച്ഛനെ വിളിപ്പെടുത്തുന്നവനുമായ പുത്രനെ കൊടുക്കുന്നു! 20
യുദ്ധങ്ങളില്‍ അധൃഷ്യന്‍, സേനകളില്‍ തികവുവരുത്തുന്നവന്‍, സ്വർഗ്ഗപ്രാപകന്‍, മഴ പൊഴിയ്ക്കുന്നവൻ, ബലരക്ഷകന്‍, യാഗങ്ങളില്‍ ചെല്ലുന്നവന്‍, നല്ല പാർപ്പിടവും നല്ല യശസ്സുമുള്ളവൻ, വിജയി–ഇപ്രകാരമുള്ള അങ്ങയെ ഓർത്തു സോമ, ഞങ്ങൾ ഇമ്പംകൊള്ളട്ടെ! 21
സോമ, അങ്ങ് ഈ ഓഷധികളെയെല്ലാം സൃഷ്ടിച്ചു; അങ്ങു ജലത്തെ ജനിപ്പിച്ചു; ഗോക്കളെ ഉല്‍പാദിപ്പിച്ചു; അങ്ങു വിശാലമായ അന്തരിക്ഷത്തിന്നു വീതി കൂട്ടി; അങ്ങു പ്രകാശംകൊണ്ട് ഇരുട്ടിനെ പോക്കി! 22
ബലവാനായ സോമദേവ, തിരുവുള്ളം തെളിഞ്ഞു കുറെദ്ധനം ഞങ്ങൾക്കയച്ചുതന്നാലും! അങ്ങയ്ക്ക് ഉപദ്രവം നേരിടില്ല: ഇരുകൂട്ടരുടെയും വീര്യം അങ്ങയുടെ വരുതിയിലാണല്ലോ; അവിടുന്നു പോരില്‍ ഞങ്ങളെ രക്ഷിയ്ക്കുക! 23
കുറിപ്പുകൾ: സൂക്തം 91.

[1] ഇന്ദോ–അമൃതകിരണംകൊണ്ടു ലോകത്തെ കുതിർക്കുന്നവനേ. രത്നം–രമണീയമായ ധനം.

[2] പ്രചുരാന്നൻ = വളരെ അന്നങ്ങളുള്ളവന്‍.

[3] രാജാവ്–ചന്ദ്രപര്യായം; ‘ബ്രാഹ്മണരുടെ രാജാവ്.’ വരുണന്‍–യാഗാർത്ഥം കൊണ്ടുവരപ്പെട്ടവൻ. മിത്രൻ–അഹർദ്ദേവത. പാവനന്‍ = ശുദ്ധികരന്‍. വർദ്ധയിതാവ്–സൂര്യൻ പകലിലെന്നപോലെ, അങ്ങു രാത്രിയില്‍ സസ്യാദികളെ തഴപ്പിയ്ക്കുന്നു.

[5] വൃത്രസൂദനൻ-ശത്രുനാശനന്‍.

[6] വനസ്പതി–ഔഷധികളെയും മറ്റും പാലിയ്ക്കുന്നവൻ.

[11] വളർത്തുന്നു–മഹത്ത്വപ്പെടുത്തുന്നു.

[23] അങ്ങയ്ക്ക് ഉപദ്രവം നേരിടില്ല–ആരുണ്ട്, അങ്ങയെ ദ്രോഹിപ്പാന്‍ പോന്നവനായിട്ട്? ഇരുകൂട്ടരുടെയും പൊരുതുന്ന രണ്ടു കക്ഷികളുടെയും.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 1; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.