SFNസായാഹ്ന ഫൌണ്ടേഷൻ
images/PaulKlee-InsulaDulcamara.jpg
Insula dulcamara, a painting by Paul Klee (1879–1940).
സൂക്തം 1.

ശൌനകന്‍ ഗൃത്സമദന്‍ ഋഷി; ജഗതി ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

അഗ്നേ, നൃപാല, നീയധ്വരനാൾകളി-
ലുല്‍പന്നനാകുന്നു; നീയാശുശുക്ഷണി;
നീ നീരില്‍നിന്നു; നീ കല്കളില്‍നിന്നു; നീ
സസ്യത്തില്‍നിന്നു; നീ കാട്ടില്‍നിന്നു ശുചേ! 1
ഹോത്രമഗ്നേ, തവ; പോത്രവും നേഷ്ട്രവു-
മാർത്ത്വിജ്യവും തേ; മഖേച്ഛുവഗ്നിത്തു നീ;
അധ്വര്യു നീ; തേ പ്രശാസ്ത്രവും; ബ്രാഹ്മണാ-
ച്ഛംസി, ഞങ്ങൾക്കു ഗൃഹേശനും നീ ഗൃഹേ! 2
ഇന്ദ്രനഗ്നേ, സുശീലർക്കു വൃഷാവു നീ;
വന്ദ്യൻ ബഹുജനകീർത്തിതന്‍ വിഷ്ണു നീ;
അർത്ഥഗന്‍ ബ്രഹ്മാവു നീ ബ്രഹ്മണസ്പതേ;
ധർത്താവു ബുദ്ധിയാല്‍ വാഴ്ത്തപ്പെടുന്നു, നീ! 3
അഗ്നേ, ക്രിയാവാൻ വരുണരാജാവു, നീ;
ഭഗ്നാഹിതൻ മിത്ര,നീഡിതൻ ദേവ, നീ;
അര്യമാവാ,തതത്യാഗി നീ സല്‍പതി;
യംശനാ,നീതഫലന്‍ നീ മഖങ്ങളില്‍! 4
ത്വഷ്ടാവു നീ സേവകന്നൊരു നന്മുതല്‍;
സുഷ്ടുതി നിന്റേതു; ബന്ധു, നിൻദീധിതി;
പെട്ടെന്നയച്ചുകൊടുപ്പൂ, ഹയേന്ദ്രരെ-
പ്പുഷ്ടാർത്ഥനഗ്നേ, നരർക്കൊരു കെല്പു നീ! 5
രുദ്രനഗ്നേ, വിരിവിണ്ണിന്നുയിരു നീ;
ഭുക്തിനേതാവു നീ; മാരുതശക്തി നീ;
രക്തശീഘ്രാശ്വന്‍ സുഖേന ചെല്ലുന്നു, നീ;
ഭക്തരെപ്പോറ്റുന്നു, പൂഷാവു നീ സ്വയം! 6
സേവകന്നാ ദ്രവിണോദസ്സു, നീ നൃപ;
ദേവൻ സവിതാവു, രത്നവാനായ നീ;
നീ ഭഗനഗ്നേ, ധനങ്ങളില്‍ശ്ശക്തിമാൻ;
നിന്നെ യജ്ഞേ ഭജിപ്പോനു നീ രക്ഷകന്‍! 7
ആളുകളഗ്നേ, ചമയിപ്പു, ധീയുറ്റ
പാലകനാം പുരാനായ നിന്നെഗ്ഗൃഹേ;
ഉത്തമസേന, നീയേതിനും സ്വാമി; നീ
പത്തുനൂറായിരങ്ങൾക്കും പ്രതിനിധി! 8
അർച്ചിപ്പു കർമ്മികൾ, മൈകളിലാളുന്നൊ-
രച്ഛനാം നിന്നെസ്സഹോദരത്വത്തിനും;
നിന്നെയഗ്നേ, പരിസേവിപ്പവന്നു നീ-
യുണ്ണി, സുഖദൻ സഖാവു,റ്റ രക്ഷകന്‍! 9
അഗ്നേ, സമീപപ്രണമ്യൻ, സുമതി, നീ;
ചൊല്ക്കൊണ്ട ചോറ്റിനും സ്വത്തിനും സ്വാമി, നീ;
കത്തിയെരിച്ചു, വെളിച്ചം തരുന്നു നീ;-
യധ്വരം സാധിച്ചി,യററുന്നു നീ ഫലം! 10
ദേവ, ദാതാവിന്നദിതിയഗ്നേ, ഭവാൻ;
നീ വാഴ്ത്തല്‍കൊണ്ടു വളരുന്നു, ഭാരതി;
നൂർവർഷമെത്തിയ ശക്തയിള ഭവാൻ;
നീ വൃത്രമാഥി ധനേശ, സരസ്വതി! 11
വർദ്ധിതനഗ്നേ, വരായുസ്സു, നീ; തവ
മുഗ്ദ്ധകാമ്യാഭയില്‍ നില്ക്കുന്നു; ലക്ഷ്മികൾ;
നീയന്നഭൂതൻ, കടത്തിവിടും മഹാൻ;
നീളെപ്പരന്നോരു വൻപണക്കുന്നു, നീ! 12
നിന്നെയഗ്നേ, കവേ, വായയാക്കീടിനാര്‍,
നിർമ്മലരാദിത്യര്‍ നാവുമാക്കീടിനാര്‍;
നിന്നെയേ കാത്തിരിയ്ക്കുന്നൂ ധനാന്വിതര്‍;
നിങ്കല്‍പ്പൊഴിച്ചതേ ഭക്ഷിപ്പു ദേവകൾ! 13
ആഹുതമഗ്നേ, ഭുജിപ്പു നിന്‍വായയാല്‍,
സ്നേഹികളക്ഷയര്‍ ദേവകളേവരും;
ഉണ്ണുന്നു, നിന്നാല്‍ മനുഷ്യരുമുൽപന്ന;-
മുണ്ണിയായ്ജ്ജാതന്‍, ലതകൾക്കുദർച്ചി നീ! 14
അക്കൂട്ടരില്‍ച്ചെന്നുചേരും, പിരിഞ്ഞിടു;-
മഗ്നേ, ബലാല്‍ മുന്തിനില്ക്കും, സുജാത, നീ;
നിന്നുടെയല്ലോ, മഹത്ത്വാലിഹാന്നങ്ങൾ;
മന്നിലും വാനിലും ചെല്ലുന്നു രണ്ടിലും! 15
അഗ്നേ, സ്തുതിയ്ക്കുന്നവർക്കു ഗവാശ്വമാ-
മർത്ഥം കൊടുക്കുന്ന ബുദ്ധിമാന്മാരെയും
ഞങ്ങളെയും കൊണ്ടുപോക, നീ നല്പാരിൽ;
ഞങ്ങൾ യജ്ഞത്തില്‍ വാഴ്ത്താവൂ, സുവീരരായ് ! 16
കുറിപ്പുകൾ: സൂക്തം 1.

[1] അഗ്നി ജലാദികളില്‍നിന്നും ജനിയ്ക്കുന്നു. ആശുശുക്ഷണിയും ശുചിയും അഗ്നിപര്യായങ്ങൾ. നൃപാല – നേതാക്കളെ (യഷ്ടാക്കളെ) വിശേഷാല്‍ രക്ഷിയ്ക്കുന്നവനേ.

[2] ഹോത്രം – ഹോതാവിന്റെ കർമ്മം. തവ – അങ്ങയ്ക്കുള്ളതാണു്. പോത്രം – പോതാവിന്റെ കർമ്മം. നേഷ്ട്രം – നേഷ്ടാവിന്റെ കർമ്മം. ആർത്ത്വിജ്യം – ഋത്വിക്കിന്റെ കർമ്മം. തേ – അങ്ങയ്ക്കുള്ളതാണു്. അഗ്നിത്തു് – ആഗ്നീധ്രന്‍. പ്രശാസ്ത്രം – പ്രശാസ്താവിന്റെ കർമ്മം. ഗൃഹേശന്‍ – ഗാർഹപത്യാഗ്നി. ഹോതാവും മറ്റും ഋത്വിക്കുകളുടെ പേരുകളാണു്.

[3] സുശീലർക്കു് അഭീഷ്ടങ്ങൾ വർഷിയ്ക്കുന്ന നീ ഇന്ദ്രനാകുന്നു. അർത്ഥഗന്‍ = ധനാഭിജ്ഞന്‍. ബ്രഹ്മണസ്പതി = ഉല്‍കൃഷ്ടകർമ്മപാലകന്‍. ധർത്താവു് – എല്ലാറ്റിനെയും നിലനിർത്തുന്നവന്‍. ബുദ്ധിയാല്‍ – ബുദ്ധിമാന്മാരാല്‍.

[4] ക്രിയാവാൻ = കർമ്മവാന്‍. ഭഗ്നാഹിതന്‍ = അഹിതരെ (ശത്രുക്കളെ) നശിപ്പിക്കുന്നവൻ. മിത്രന്‍ – മിത്രനെന്ന ദേവന്‍. ഈഡിതന്‍ = സ്തുതന്‍. ആതതത്യാഗി = വ്യാപ്തമായ ത്യാഗ(ദാന)ത്തോടുകൂടിയവന്‍. മഖങ്ങളില്‍ ആനീതഫല(ഫലങ്ങൾ കൊണ്ടുവരുന്നവ)നായ നീ അംശന്‍ എന്ന ദേവനാകുന്നു.

[5] നന്മുതല്‍ – നല്ല സമ്പത്തിനെ കൊടുക്കുന്നവന്‍ എന്നർത്ഥം; കെല്പ് എന്നതിന്റെ സാരവും ഇതുതന്നെ. ത്വഷ്ടാവു് – ഒരു ദേവന്‍. സുഷ്ടുതി = നല്ല സ്തുതി. ദീധിതി = തേജസ്സ്. ബന്ധു – ഞങ്ങൾക്കു ബന്ധുവാണു്. ഹയേന്ദ്രരെ (ഉത്തമാശ്വങ്ങളെ) പെട്ടെന്നയച്ചുകൊടുക്കുന്നു – യജമാനന്മാർക്കു്. പുഷ്ടാർത്ഥന്‍ = സമ്പത്സമൃദ്ധന്‍.

[6] വിരിവിണ്ണു് = വിശാലമായ സ്വർഗ്ഗം. ഉയിരു് – പ്രാണഭൂതന്‍, ബലപ്രദന്‍. ഭുക്തിനേതാവു് – ഹവിസ്സിന്റെ ഉടമസ്ഥന്‍. മാരുതശക്തി = മരുത്തുക്കളുടെ ബലം. രക്തശീഘ്രാശ്വന്‍ – വായുവേഗികളായ ചെംകുതിരകളെ പൂട്ടി. ചെല്ലുന്നു – യാഗശാലയില്‍.

[7] ദ്രവിണോദസ്സു് – ഒരഗ്നിയുടെ പേര്‍; സ്വർണ്ണം കൊടുക്കുന്നവന്‍. ധനങ്ങളില്‍ശ്ശക്തിമാന്‍ – ധനദാനത്തിന്നു ത്രാണിയുള്ളവന്‍.

[8] ചമയിപ്പു = അലങ്കരിയ്ക്കുന്നു. ധീ – അറിവ്. ഉത്തമസേന = മികച്ച സേനകളോടു – ജ്വാലകളോടു – കൂടിയവനേ. ഏതിനും – എല്ലാ ഹവിസ്സുകൾക്കും. പ്രതിനിധി – പത്തുനൂറായിരങ്ങൾക്കു പകരം, അങ്ങുമാത്രം മതി.

[9] മൈകളിലാളുന്നൊരച്ഛന്‍ – അച്ഛനെന്നപോലെ ലാളിച്ചു, ദേഹങ്ങളില്‍ ജ്വലിയ്ക്കുന്ന ജഠരാഗ്നി. സഹോദരത്വത്തിനും – സൗഭ്രാത്രത്തിന്നുവേണ്ടിയും; അങ്ങയെ അച്ഛനാക്കിയും ഭ്രാതാവാക്കിയും പൂജിയ്ക്കുന്നു.

[10] സമീപപ്രണമ്യൻ = അരികില്‍ത്തന്നേ നമസ്കരിയ്ക്കപ്പെടാവുന്നവൻ; മറ്റു ദേവന്മാരെപ്പോലെ പരോക്ഷനല്ല. എരിച്ചു – വിറകും മറ്റും.

[11] ദാതാവു് – ഹവിസ്സു നല്കുന്ന യജമാനന്‍. അദിതി – രക്ഷിതാവു് എന്നർത്ഥം. ഭാരതിയായ നീ വാഴ്ത്തലാല്‍ (സ്തുതിയാല്‍) വളരുന്നു. നൂർവർഷമെത്തിയ – വളരെക്കാലംചെന്ന, സനാതനിയായ. ശക്ത – ദാനസമർത്ഥ. വൃത്രമാഥി – പാപനാശനന്‍. ആദിത്യാഗ്നിവായുക്കളുടെ ഭാരതി, ഇള, സരസ്വതി എന്നീ ദേവിമാര്‍ ഭവാൻതന്നെ.

[12] വർദ്ധിതനായ നീ വരായുസ്സാകുന്നു – ഉത്തമമായ ആയുസ്സു നല്കുന്നവനാകുന്നു. മൃഗ്ദ്ധകാമ്യാഭ = സുന്ദരവും കമനീയവുമായ നിറം. ലക്ഷ്മികൾ = വിഭൂതികൾ; കാന്തികൾ എന്നുമാകാം. അന്നഭൂതൻ – അന്നസാധകന്‍ എന്നർത്ഥം. കടത്തിവിടും – പാപം കടത്തിയയയ്ക്കുന്ന. വന്‍പണക്കുന്നു നീ – അങ്ങ് ഒരു വലിയ ധനക്കൂമ്പാരമാകുന്നു.

[13] ആദിത്യര്‍ – അദിതിപുത്രന്മാര്‍, ദേവന്മാര്‍; ഇവരുടെ ഭക്ഷണാസ്വാദനാവയവങ്ങൾ, നീയാണു്. ധനാന്വിതര്‍ – ഹവിസ്സാകുന്ന ധനത്തോടുകൂടിയവര്‍, ദേവന്മാര്‍. കാത്തിരിയ്ക്കുന്നൂ – അതിന്റെ കാരണം, അടുത്ത പാദത്തില്‍. പൊഴിച്ചതേ – ഹോമിച്ചതുമാത്രമാണു്, ദേവകൾക്കാഹാരം.

[14] ആഹുതം – ഹോമിയ്ക്കപ്പെട്ട ഹവിസ്സ്. അക്ഷയര്‍ = ക്ഷയം (മരണം) ഇല്ലാത്തവര്‍. നിങ്കല്‍നിന്നുതന്നേ, മനുഷ്യർക്കും ഭക്ഷണം. ലതകൾക്ക് ഉണ്ണിയായ് – ലതാദ്യന്തവർത്തിയാണല്ലോ, അഗ്നി. ഉദർച്ചി = ഉയർന്ന അർച്ചി(ജ്വാല)യോടുകൂടിയവന്‍.

[15] അക്കൂട്ടര്‍ – ദേവകൾ. ബലാല്‍ മുന്തിനില്ക്കും – ബലംകൊണ്ടു് അവരെ കവിച്ചുനില്ക്കും. ഇഹ – ഈ യജ്ഞത്തിലെ അന്നങ്ങൾ മഹത്ത്വംമൂലം അങ്ങയുടെയാണു്; അവ ദ്യാവാപൃഥിവികളില്‍ രണ്ടിലും ചെല്ലുന്നു – വ്യാപിയ്ക്കുന്നു.

[16] സ്തുതിയ്ക്കുന്നവർക്കു് – അങ്ങയെ പുകഴ്ത്തുന്ന സ്തോതാക്കൾക്കു്. ഗവാശ്വമാമർത്ഥം = ഗോവും കുതിരയുമാകുന്ന ധനം. ബുദ്ധിമാന്മാര്‍ – യജമാനന്മാര്‍. നല്പാരില്‍ – സ്വർഗ്ഗാദിലോകത്തില്‍. സുവീരരായ് – നല്ല പുത്രാദികളോടുകൂടി.

സൂക്തം 2.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

വായ്പിപ്പിനി,ഷ്ടിയാൽജ്ജാതവേദസ്സിനെ-
വാഴ്ത്തിയജിപ്പിൻ ഹവിസ്സാല്‍സ്സമിദ്ധനെ,
സ്വന്നനെ,ക്കെല്പേകുവോനെ, ഹോതാവിനെ,
വിണ്ണിനു കൊണ്ടുപോം ദിവ്യനാമഗ്നിയെ! 1
കാക്കുന്നു രാത്രിപകലുകളങ്ങയെ,-
പ്പൈക്കൾ തൊഴുത്തില്‍ക്കിടാവിനെപ്പോലവേ;
നിത്യം ദ്യുചാരി നീയഗ്നേ, പുരുകാമ്യ,
മർത്ത്യകാലത്തും ജ്വലിയ്ക്കുന്നു രാവിലും! 2
രോദോവിഹാരിയായ്, ശ്ശോഭനാലോകനായ്,
രോചിഷ്ണുവാം വേദ്യനഗ്നിയെദ്ദേവകൾ
തേരിനെപ്പോലേ നടത്തുന്നു വേദിമേല്‍,-
സ്സൂരന്‍ കണക്കേ നരർക്കു നുത്യർഹനെ! 3
ക്ഷോണീനഭശ്ചാരി, വാനം നനപ്പവന്‍,
പ്രാണായിതജ്വാലനപ്പൊന്നൊളിപ്രഭൻ
സ്ഥാപിതനാകുന്നു തൻവിവിക്താലയേ,
നീര്‍പോലെ പാലകന്‍, വിണ്ണിന്നു പോകുവോൻ! 4
ലാത്തട്ടെ യാഗത്തിലെങ്ങുമാ ഹോതാവു:
വാഴ്ത്തി ഹവ്യത്താല്‍ച്ചമയിപ്പിതാളുകൾ.
പൊൻതൊപ്പിയിട്ടവൻ സസ്യമെരിയ്ക്കുന്നു;
ചിന്തുന്നു, രോദസ്സില്‍ വാൻപോലുഡുക്കളെ; 5
അബ്ഭവാനഗ്നേ, വളർന്നാളുകെ,ങ്ങൾതൻ
നല്പിനായെങ്ങൾക്കു വായ്ക്കും ധനം തരാൻ;
വാനൂഴികളെ വശത്താക്കുകെങ്ങൾക്കു,
മാനുഷന്നുമ്പരെ ഹവ്യങ്ങളൂട്ടുവാൻ. 6
ഭൂരി നല്കഗ്നേ – ശതം നല്കുകെങ്ങൾക്കു;
ചോറെന്ന കേൾവിക്കതകു തുറക്ക നീ;
വാനൂഴിയെ വഴങ്ങിയ്ക്ക വൻകർമ്മണാ,
ഭാനുപോലേ പ്രഭാതോദ്യോതിതൻ ഭവാന്‍! 7
ആനന്ദമേകുമുഷസ്സില്‍ വളർന്നഗ്നി,
ഭാനുമാൻപോലേ വിളങ്ങും സുശോഭനായ്;
മർത്ത്യസ്തുതനാ,ളുകൾക്കു പുരാൻ, ശുഭ
സത്രൻ, ചരിയ്ക്കുമതിഥി നരന്നവൻ! 8
ഇമ്പപ്പെടുത്തട്ടെയിമ്മട്ടൊ,ളി വീശു-
മുമ്പരില്‍ മുമ്പനാം നിന്‍ ബുദ്ധി മർത്ത്യരെ:
അധ്വരസ്തോതാവിനപ്പൈ ചുരത്തുമേ,
പത്തുനൂറീപ്സിതവിത്തമഗ്നേ, സ്വയം! 9
അഗ്നേ, ജനങ്ങളില്‍ മുന്തിയോരാകെ,ങ്ങ-
ളഗ്ര്യവീര്യത്താല്‍,ക്കുതിരയാൽ,ച്ചോറിനാല്‍;
ഞങ്ങൾതന്‍ പഞ്ചജനങ്ങളില്‍ശ്ശോഭിയ്ക്ക,
തുംഗദുഷ്പ്രാപമാം വിത്തം, രവിസമം! 10
കേൾക്കെ,ങ്ങൾതന്‍ സ്തവം ധൃഷ്ണോ, ബുധര്‍ സുജ-
ന്മാക്കൾ പുകഴ്ത്തും പ്രശംസ്യനഗ്നേ, ഭവാന്‍:
അന്നവാൻ സേവിപ്പു, പുത്രങ്കലാംവിധം
തന്നിടത്താളുന്ന യാജ്യനാമങ്ങയെ! 11
സ്തോതാക്കൾ, മേധാഢ്യ,രീയിരുപേരെങ്ങൾ
ജാതവേദസ്സേ, സുഖിതരാകങ്ങയാല്‍:
പോരുമല്ലോ നീ പൊറുപ്പിനഗ്നേ, തരാന്‍
ഭൂരിഹേമപ്രജാസല്‍പുത്രമാം ധനം! 12
അഗ്നേ, സ്തുതിയ്ക്കുന്നവർക്കു ഗവാശ്വമാ-
മർത്ഥം കൊടുക്കുന്ന ബുദ്ധിമാന്മാരെയും
ഞങ്ങളെയും കൊണ്ടുപോക, നീ നല്പാരില്‍;
ഞങ്ങൾ യജ്ഞത്തില്‍ വാഴ്ത്താവൂ, സുവീരരായ്! 13
കുറിപ്പുകൾ: സൂക്തം 2.

[1] ഋത്വിക്കുകളോടു പറയുന്നു: ഇഷ്ടി = യജ്ഞം. സമിദ്ധനെ – ഉജ്ജ്വലിപ്പിച്ച അഗ്നിയെ. സ്വന്നന്‍ = നല്ല അന്നമുള്ളവന്‍. കെല്പേകുവോന്‍ – ജഠരാഗ്നിയായി വർത്തിച്ചു ശരീരത്തിന്നു ബലം നല്കുന്നവന്‍. വിണ്ണിനു കൊണ്ടുപോം – യജമാനന്മാരെ.

[2]രാത്രിപകലുകൾ – സായംപ്രാതഃകാലങ്ങൾ. അങ്ങയെ കാക്കുന്നു – കാത്തുനില്ക്കുന്നു. സായംകാലത്തും പ്രഭാതത്തിലുമാണല്ലോ, അഗ്നിഹോത്രം. നിത്യം – നിയമേന. ദ്യുചാരി = ദ്യോവില്‍ ചരിയ്ക്കുന്ന. മർത്ത്യകാലം – മനുഷ്യരുടെ കർമ്മസമയങ്ങൾ.

[3] രോദോവിഹാരി = വാനൂഴികളില്‍ വ്യാപരിയ്ക്കുന്നവന്‍. ശോഭനാലോകൻ = ശുഭദർശനന്‍. രോചിഷ്ണു = പ്രകാശമാനന്‍. വേദ്യന്‍ = ജ്ഞേയന്‍. തേരിനെപ്പോലെ – തേര്‍ ആളുകളെ ഉദ്ദിഷ്ടസ്ഥാനത്തേയ്ക്കു കൊണ്ടുപോകുമല്ലോ; അതുപോലെ അഗ്നി ആളുകൾക്ക് അഭീഷ്ടസിദ്ധി വരുത്തുന്നു. നുത്യർഹന്‍ = സ്തുത്യന്‍.

[4] ക്ഷോണീനഭശ്ചാരി = രോദോവിഹാരി. വാനം നനപ്പവന്‍ – അന്തരീക്ഷത്തില്‍ മഴവെള്ളം പാറ്റുന്നവന്‍. പ്രാണായിതജ്വാലന്‍ – ജ്വാലകളാണല്ലോ, അഗ്നിയുടെ പ്രാണങ്ങൾ. തൻവിവിക്താലയേ സ്ഥാപിതനാകുന്നു – തനിയ്ക്കുള്ളതായ വിജനമായ യജ്ഞഗൃഹത്തില്‍ പ്രതിഷ്ഠിയ്ക്കപ്പെടുന്നു. നീര്‍പോലെ – വെള്ളം സർവജീവനമാണല്ലോ. വിണ്ണിന്നു പോകുവോന്‍ – ഉയരെജജ്വലിയ്ക്കുന്നതിനെ സ്വർഗ്ഗഗമനമാക്കി ഉല്‍പ്രേക്ഷിച്ചിരിയ്ക്കുന്നു.

[5] ആ ഹോതാവു് – അഗ്നി. ചമയിപ്പിതു – സ്തുതിച്ചും ഹോമിച്ചും അദ്ദേഹത്തെ പ്രശോഭിപ്പിയ്ക്കുന്നു. പൊന്തൊപ്പി – പൊങ്ങിയ ജ്വാല. വാന്‍ – ആകാശം. ഉഡുക്കൾ = നക്ഷത്രങ്ങൾ; തീപ്പൊരികൾക്കു നക്ഷത്രത്വം കല്പിച്ചിരിയ്ക്കയാണു്. ചിന്തുന്നു – വിതറുന്നു.

[6] നല്പ് – ക്ഷേമം. വീണ്ടും വീണ്ടും യാഗങ്ങൾ ചെയ്വാന്‍ മനുഷ്യന്നു കഴിവുണ്ടാകുമാറു, ദ്യാവാപൃഥിവികളെ ഞങ്ങൾക്കു് അനുകൂലകളാക്കിനിർത്തുക!

[7] ഭൂരി – വളരെ ഗവാശ്വാദിധനം. ശതം – വളരെ വളരെ പുത്രാദികളെ. ചോറെന്ന കീർത്തിക്കതക് – അന്നമുണ്ടായാലേ കേൾവി (കീർത്തി) കിട്ടുകയുള്ളവല്ലോ. വഴങ്ങിയ്ക്കു – വശത്തു നിർത്തിയാലും. വന്‍കർമ്മണാ = വലിയ കർമ്മംകൊണ്ട്. ഭാനു = സൂര്യൻ. പ്രഭാതോദ്യോതിതന്‍ = പ്രഭാതത്താല്‍ പ്രകാശിപ്പിയ്ക്കപ്പെടുന്നവന്‍; പുലർകാലത്താണല്ലോ, അഗ്നിയെ ജ്വലിപ്പിയ്ക്കുക.

[8] ഭാനുമാന്‍ = സൂര്യൻ. ശുഭസത്രന്‍ = സുയജ്ഞൻ, ചരിയ്ക്കും – സഞ്ചാരിയായ. അതിഥി – അതിഥിപോലെ പൂജനീയന്‍.

[9] ബുദ്ധി = നിനവു്. അപ്പൈ – അങ്ങയുടെ നിനവാകുന്ന കറവുപയ്യ്. ഈപ്സിതവിത്തം – ഇച്ഛിയ്ക്കപ്പെട്ട പലതരം (ഗവാശ്വാദി) ധനം അങ്ങയുടെ നിനവില്‍നിന്നു സ്തോതാവു കറന്നെടുക്കുന്നു!

[10] ഞങ്ങൾ സാധാരണരില്‍ മീതെയാകുമാറു, ഞങ്ങൾക്കു ശ്രേഷ്ഠമായ വീര്യവും കുതിരയെയും അന്നവും അവിടുന്നു തന്നരുളക. തുംഗദുഷ്പ്രാപം = തുംഗവും (ബഹുവും) ദുഷ്പ്രാപ(ദുർല്ലഭ)വുമായിട്ടുള്ളതു്. രവിസമം ശോഭിയ്ക്ക – സൂര്യനെപ്പോലെ ശോഭിയ്ക്കുമാറാകട്ടെ.

[11] ബുധര്‍ = വിദ്വാന്മാര്‍. സുജന്മാക്കൾ = നല്ല ആളുകൾ. പ്രശംസ്യന്‍ = സ്തുത്യന്‍. അന്നവാൻ – ഹവിഷ്മാന്‍, യജമാനന്‍. പുത്രങ്കലാംവിധം – അച്ഛന്‍ മകന്റെ അടുക്കലെന്നപോലെ തന്നിടത്തു് (യാഗശാലയില്‍ സ്വസ്ഥാനത്തു്) ആളുന്ന – ജ്വലിയ്ക്കുന്ന.

[12] മേധാഢ്യര്‍ = യജമാനന്മാര്‍. ഇരുപേര്‍ – രണ്ടുകൂട്ടര്‍. അങ്ങയാല്‍ – അങ്ങയുടെ കനിവിനാല്‍. പൊറുപ്പു് – കാലക്ഷേപം. ഹേമം = സ്വർണ്ണം. പ്രജകൾ = ആൾക്കാര്‍.

സൂക്തം 3.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; സമിഗ്ദ്ധാദ്യഗ്നികൾ ദേവത. (കാകളി)

വേദിമേല്‍ സ്ഥാപിതനായ സമിഗ്ദ്ധാഗ്നി-
യാദൃശ്യനായ്ത്തീർന്നു, സർവലോകത്തിനും;
പാവകൻ ഹോതാവു മേധാവിയർഹനായ്-
ദ്ദേവരെപ്പൂജിയ്ക്ക, ദേവന്‍, പുരാതനൻ! 1
മുവ്വുലകും മഹത്ത്വത്താലിടങ്ങളും
വെവ്വേറെ കാട്ടും നരാശംസനുജ്ജ്വലൻ
ഹൃത്തിനാല്‍ നൈ വീഴ്ത്തി ഹവ്യം കുതിർത്തുകൊ-
ണ്ടധ്വരാഗ്രേ തെളിയിയ്ക്കട്ടെ,യുമ്പരെ! 2
അഗ്നേ, കനിഞ്ഞീഡിതന്‍ ഭവാനർഹനാ-
യർച്ചിപ്പു, മർത്ത്യന്നു മുമ്പിന്നമർത്ത്യരെ;
ആ നീ വിളിയ്ക്ക, കെല്പാർന്ന മരുത്ത്വാനെ;-
യർച്ചിപ്പിനഗ്ര്യരേ, ദർഭസ്ഥനിന്ദ്രനെ! 3
ദേവ, ബർഹിസ്സേ, വളർന്നു സുവീരമാം
നീ വിരിയ്ക്കുപ്പെടുകെ,ങ്ങുമീ വേദിമേല്‍:
ഹേ വസുവിശ്വദേവാദിത്യയാജ്യരേ,
വാഴ്‌വിൻ ധനാർത്ഥം ഘൃതാസിക്തമാമിതില്‍! 4
വാഴ്ത്തിവണങ്ങി വിളിയ്ക്കപ്പെടും മഹാ-
ദ്വാർദ്ദേവിമാരേ, തുറപ്പിനുൾപ്പൂകുവാൻ;
വ്യാപ്തമാരധ്വസ്തമാര്‍ നിങ്ങൾ സദ്വീര-
കീർത്തിമത്താം നിറം കൂട്ടി,പ്പുകഴുവിന്‍! 5
ഞങ്ങൾ സല്‍ക്കർമ്മാർത്ഥമർച്ചിച്ച നിത്യമാര്‍,
ഭംഗിയില്‍ നെയ്യുവോർപോലേ സമേതരായ്
നൂല്ക്കട്ടെ വാര്‍നൂല്‍ മഖത്തിന്നുടുപ്പിനായ്-
നേർക്കു നീര്‍ പാറ്റുന്ന വാസരരാത്രികൾ! 6
ബോധവും മൈമാണ്‍പുമേറിയ രണ്ടു വിണ്‍-
ഹോതാക്കളാദിമര്യക്കാല്‍ യജിപ്പവര്‍
വേദിയില്‍ത്തുംഗമാം മുന്നിടത്തു വസി-
ച്ചാദിത്യരെ യജിയ്ക്കട്ടെ, കാലങ്ങളില്‍! 7
നമ്മൾക്കു ബുദ്ധി തരുന്ന സരസ്വതി,-
യമ്മട്ടിളാദേവി, സര്‍വഗ ഭാരതി,
ഇമ്മൂന്നുദേവിമാര്‍ കാക്കട്ടെ, ഗേഹമാ-
ണ്ടിമ്മഖം, ഹാനി പറ്റാതെ ഹവിസ്സിനാല്‍! 8
വേഗവാനന്നവാന്‍ ദേവകാമൻ ശുഭ-
യാഗന്‍ ജനിയ്ക്കട്ടെ, കാഞ്ചനനേര്‍നിറന്‍:
ത്വഷ്ടാവു വേരാം പ്രജയെ നമുക്കു ന-
ല്കട്ടെ; ദേവാന്നവുമെത്തട്ടെ, നമ്മളില്‍! 9
സമ്മതിച്ചന്തികേ വാഴ്ക വനസ്പതി;
ചെമ്മേ പചിയ്ക്കട്ടെ, യഗ്നി ഹവിസ്സിനെ;
ദിവ്യൻ ശമിതാവഭിജ്ഞൻ ത്രിസിക്തമാം
ഹവ്യത്തെയെത്തിച്ചിടട്ടേ, നിലിമ്പരില്‍! 10
നെയ്യു തൂകുന്നു ഞാന്‍: നെയ്യാല്‍പ്പിറന്നവന്‍,
നെയ്യില്‍ വാഴ്‌വോനിവൻ, നെയ്യാല്‍ജ്ജ്വലിപ്പവൻ;
ആഹുതിതോറും വിളിയ്ക്ക, രസിപ്പിയ്ക്ക;
സ്വാഹാകൃതം ഹവിസ്സേല്ക്ക, വൃഷാവു നീ! 11
കുറിപ്പുകൾ: സൂക്തം 3.

[1] ആദൃശ്യന്‍ = കാണാകുന്നവൻ. സർവലോകത്തിനും = എല്ലാ ജ്ജനങ്ങൾക്കും. അർഹന്‍ – ദേവയജനയോഗ്യന്‍. സമിഗ്ദ്ധന്‍, നരാശംസന്‍ മുതലായവര്‍ അഗ്നികളാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടു്. പൂജിയ്ക്ക – യജിയ്ക്കട്ടെ.

[2] ഇടങ്ങൾ – ആഹുതിസ്ഥാനങ്ങൾ. കാട്ടും – വെളിപ്പെടുത്തുന്ന. ഹൃത്തിനാല്‍ നൈ വീഴ്ത്തി – ഉപസ്തരിച്ച്; തന്റെ ഹൃദയം നെയ്യാണ്, അലിവേറിയതാണ്! അധ്വരാഗ്രേ – ഹോമസമയത്ത്. തെളിയിയ്ക്കട്ടെ – വ്യക്തീകരിയ്ക്കട്ടെ; തൃപ്തിപ്പെടുത്തട്ടെ എന്നർത്ഥം.

[3] ഈഡിതന്‍ = സ്തുതന്‍; ഈഡിതന്‍ എന്ന അഗ്നി. മർത്ത്യന്നു മുമ്പ് – മനുഷ്യന്‍ ഹോമിയ്ക്കുന്നതു പിന്നീടാണ്. മരുത്ത്വാനെ – മരുത്തുക്കളോടുകൂടിയ ഇന്ദ്രനെ. നാലാംപാദം ഋത്വിക്കുകളോടുള്ളതാണ്: ദർഭസ്ഥന്‍ = ദർഭപ്പുല്ലിലിരിയ്ക്കുന്നവനായ.

[4] ബർഹിസ്സ് = ദർഭ; ഇതിന്റെ ദേവതയായ ബർഹിസ്സെന്ന അഗ്നിയോടു പറയുന്നത്: സുവീരം = നല്ല വീരന്മാരോടുകൂടിയത്; ഞങ്ങൾക്കു നല്ല വീരന്മാരെ (പുത്രാദികളെ) നല്കുന്നത്. ഹേ വസുക്കളും വിശ്വേദേവകളും ആദിത്യരുമാകുന്ന യാജ്യരേ(യജനീയരേ), നിങ്ങൾ ധനാർത്ഥം (ഞങ്ങൾക്കു ധനം തരാന്‍) ഘൃതാസിക്തമാം (ഉപസ്തരിയ്ക്കപ്പെട്ട) ഇതില്‍ (ദർഭവിരിപ്പില്‍) വാഴ്‌വിന്‍ (ഇരിയ്ക്കുവിന്‍).

[5] മഹാദ്വാർദ്ദേവിമാര്‍ = മഹതികളായ (അഗ്നിയുടെ) ദ്വാരദേവതമാര്‍; വാതിലുകൾ. അധ്വസ്തമാര്‍ – ഉപദ്രവിയ്ക്കപ്പെടാത്തവര്‍, ശക്തിമതികൾ. സദ്വീരകീർത്തിമത്താം നിറം കൂട്ടി – യജമാനന്നു നല്ല വീരന്മാരാലും യശസ്സാലുമുള്ള ശോഭയുളവാക്കി.

[6] ഭംഗിയില്‍ നെയ്യുവോര്‍ – രണ്ടു നെയ്ത്തുവിദഗ്ദ്ധമാര്‍. സമേതരായ് = തമ്മില്‍ച്ചേർന്ന്. വാര്‍നൂല്‍ – യജ്ഞാംഗങ്ങൾ. നേർക്കു – ശരിയ്ക്കു, വഴിപോലെ. ഓരോ യജ്ഞാംഗത്തെയും ക്രമേണ അനുഷ്ഠിപ്പിച്ചു, പൂർത്തിവരുത്തട്ടെ!

[7] ബോധം = അറിവ്. മൈമാണ്‍പ് = ആകാരസൌഷ്ഠവം. വിണ്‍ഹോതാക്കൾ – ദിവ്യാഗ്നിജാതരായ ഹോതാക്കൾ; ഭൌമാഗ്നിയും അന്തരിക്ഷാഗ്നിയും. ആദിമര്‍ – പ്രഥമപൂജ്യന്മാര്‍. ഋക്കാല്‍ – മന്ത്രം ചൊല്ലി. മൂന്നിടം – ഗാർഹപത്യാഹവനീയദക്ഷിണസ്ഥാനങ്ങൾ. ആദിത്യര്‍ = ദേവന്മാര്‍.

[8] സര്‍വഗ – സർവവിഷയവ്യാപ്ത. ഗേഹമാണ്ട് – യാഗശാലയില്‍ വന്ന്. ഫവിസ്സിനാല്‍ – നമ്മൾ കൊടുത്ത ഹവ്യം കൊണ്ട്.

[9] ജനിയ്ക്കട്ടെ – വേഗവാനും മറ്റുമായ പുത്രന്‍ നമുക്കു പിറക്കട്ടെ. വേരാം പ്രജയെ – കുലത്തെ നിലനിർത്തുന്ന സന്താനത്തെ. ദേവാന്നം – ദേവന്മാർക്കുള്ള അന്നം.

[10] സമ്മതിച്ച് – കർമ്മത്തിന്ന് അനുമതി തന്ന്. അന്തികേ – നമ്മുടെ അരികില്‍. വനസ്പതി – യൂപദേവതയായ അഗ്നി. അഗ്നി – അടുപ്പിലെ അഗ്നി. ശമിതാവ് – ശമിതാവ് എന്ന അഗ്നി. ത്രിസിക്തം – ഉപസ്തരണം, അവദാനം, അഭിഘാരണം എന്നിവകൊണ്ടു ശുദ്ധീകൃതം. നിലിമ്പരില്‍ – ദേവന്മാരുടെ അടുക്കല്‍.

[11] തൂകുന്നു – അഗ്നിയില്‍ വീഴ്ത്തുന്നു. ഇവന്‍ – അഗ്നി. ഉത്തരാർദ്ധം പ്രത്യക്ഷവചനം: വിളിയ്ക്ക – ദേവന്മാരെ. സ്വാഹാകൃതം – സ്വാഹാ എന്നുച്ചരിച്ചു ഹോമിയ്ക്കപ്പെട്ട. ഏല്ക്ക – വഹിച്ചാലും.

സൂക്തം 4.

ഭൃഗുഗോത്രന്‍ സോമാഹുതി ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്. അഗ്നി ദേവത.

യാതൊരു ജാതവേദസ്സായ ദേവന്‍ ദേവന്മാര്‍വരെയുള്ളവരെ ഒരു സുഹൃത്തെന്നപോലെ താങ്ങിപ്പോരുന്നുവോ; ആ അഗ്നിയെ; തുലോം തിളങ്ങുന്നവനെ, തുലോം നിഷ്പാപനെ, മനുഷ്യർക്ക് അതിഥിയെ, ശോഭനാന്നനെ നിങ്ങൾക്കുവേണ്ടി ഞാന്‍ വിളിയ്ക്കാം. 1

ഭൃഗുക്കളത്രേ, ഈ അഗ്നിയെ പരിചരിച്ചു രണ്ടിടങ്ങളില്‍ – അന്തരിക്ഷത്തിലും മനുഷ്യപ്രജകളിലും – പ്രതിഷ്ഠിച്ചതു്. ദേവകളില്‍ വെച്ചു ശീഘ്രഗമനനും ജവനാശ്വനുമായ അവിടുന്നു വിരോധികളെയെല്ലാം തീരെ കീഴമർത്തട്ടെ! 2

ദേവകൾ പോകുമ്പോൾ യാതൊരുവനെയാണോ, മനുഷ്യപ്രജകളില്‍ ഒരു പ്രിയസുഹൃത്തിനെയെന്നപോലെ നിർത്തിയതു്; ഹവിർദ്ദാതാവിന്റെ ഗൃഹത്തില്‍ യാവനൊരുത്തൻ ആധാനംചെയ്യപ്പെടുന്നുവോ; ആ സമ്പല്‍കരനായ അഗ്നി കാമിനികളായ യാമിനികളില്‍ മിന്നിത്തിളങ്ങുന്നു! 3

ഇദ്ദേഹത്തിന്റെ പുഷ്ടി, സ്വന്തം പുഷ്ടിപോലെ സന്തോഷകരമാണ്; വളർന്നു ചുട്ടെരിപ്പാൻതുടങ്ങുന്ന ഇദ്ദേഹത്തെ കാണുന്നതും സന്തോഷകരംതന്നെ. ഇദ്ദേഹം മരങ്ങൾക്കിടയില്‍, ഒരു തേര്‍ക്കുതിര വാലാട്ടുന്നതുപോലെ, നാവിളക്കും! 4

ആരുടെ മഹത്ത്വം എന്റെ ആളുകൾ സ്തുതിയ്ക്കുന്നുവോ, അദ്ദേഹം സ്വന്തം രൂപം ഋത്വിക്കുകളെ കാണിയ്ക്കും. അവിടുന്നു ഹവ്യങ്ങളില്‍ വിചിത്രശോഭകൊണ്ടു തിരിച്ചറിയപ്പെടുന്നു. അവിടുന്നു കിഴവനായിട്ടു, വീണ്ടും വീണ്ടും യുവാവായിച്ചമയുന്നു! 5

അവിടുന്നു വനങ്ങളില്‍, ദാഹംപൂണ്ടവന്‍പോലെ ഉജ്ജ്വലിയ്ക്കുന്നു; വെള്ളംപോലെ ഒഴുകുന്നു; തേര്‍ക്കുതിരപോലെ മുരളുന്നു; ആ പൊള്ളിയ്ക്കുന്ന കൃഷ്ണവര്‍ത്മാവു നക്ഷത്രങ്ങളാല്‍ പുഞ്ചിരിയിടുന്ന നഭസ്സുപോലെ പ്രകാശിയ്ക്കുന്നു. 6

ആ തേജസ്വിയായ അഗ്നി നാനാരൂപനായി സ്ഥിതിചെയ്യുന്നു; ഭൂമിയിലെങ്ങും വളരുന്നു; വരണ്ടവയെ എരിച്ചും, നോവിയ്ക്കുന്നവയെ കരിച്ചും, ധാരാളം കുടിയ്ക്കുന്നപോലെയായും, ഇടയനില്ലാത്ത ഒരു നാല്ക്കാലിപോലെ സ്വയം മേഞ്ഞുനടക്കുന്നു! 7

അഗ്നേ, അങ്ങയുടെ മുമ്പേത്തെ അഭീഷ്ടദാനം സ്മരിച്ചു (ഞങ്ങൾ) ഇപ്പോൾ മൂന്നാം യാഗത്തിലും (അങ്ങയെ) സ്തുതിച്ചുകൊള്ളുന്നു. അങ്ങു ഞങ്ങൾക്കു, വീരരെ അടക്കുന്നതും മഹത്തും കേൾവിപ്പെട്ടതുമായ അന്നത്തെയും സത്സന്താനത്തെയും ധനത്തെയും തന്നരുളുക! 8

അഗ്നേ, ഗൃത്സമദന്മാര്‍ അങ്ങയുടെ തുണയാല്‍, ഗുഹയില്‍ക്കിടക്കുന്ന രമണീയങ്ങളെ കീഴടക്കണം, നല്ല വീരന്മാരെ നേടണം, ആക്രമണം താങ്ങണം; അതിന്നു തക്ക അന്നം അവിടുന്നു മേധാവികൾക്കും സ്തോതാക്കൾക്കും നല്കിയാലും! 9

കുറിപ്പുകൾ: സൂക്തം 4.

[1] ദേവന്മാര്‍വരെയുള്ളവരെ – മനുഷ്യർമുതല്‍ ദേവകൾവരെയുള്ള ജനങ്ങളെ.

[2] ജവനാശ്വന്‍ = വേഗമേറിയ കുതിരകളുള്ളവന്‍.

[3] പോകുമ്പോൾ – സ്വർഗ്ഗത്തിലെയ്ക്കു തിരിയ്ക്കുമ്പോൾ. പ്രിയസുഹൃത്തിനെയെന്നപോലെ – വിദേശത്തെയ്ക്കു പോകുന്നവർ സ്വഗൃഹരക്ഷയ്ക്ക് ഒരു സ്നേഹിതനെ വെയ്ക്കുന്നതുപോലെ. കാമിനികൾ – അഗ്നിയെ കാമിയ്ക്കുന്നവര്‍. യാമിനികൾ = രാത്രികൾ.

[4] ഒരാൾക്കു സ്വന്തം പുഷ്ടി എപ്രകാരമോ, അപ്രകാരം സന്തോഷകരമാണ്, അഗ്നിയുടെ പുഷ്ടി (തടിയ്ക്കല്‍, കത്തിപ്പടരുക). നാവ് – ജ്വാല.

[5] അദ്ദേഹം – അഗ്നി. ഋത്വിക്കുകളെ കാണിയ്ക്കും – അവരുടെ മുമ്പില്‍ ഉജ്ജ്വലിയ്ക്കും. വിചിത്രശോഭ – ഓരോന്നു ഹോമിയ്ക്കുമ്പോൾ ഓരോ നിറം കാണുമല്ലോ. കിഴവനായിട്ടു – കെടാൻ തുടങ്ങിയിട്ടു. യുവാവായിത്തീരുന്നു – നെയ്യും മറ്റും വീഴ്ത്തുകയാല്‍ കത്തിയാളുന്നു.

[6] ദാഹം പൂണ്ടവൻ – വെള്ളം കുടിപ്പാൻ വെമ്പുന്നവൻ. കൃഷ്ണവര്‍ത്മാവ് = അഗ്നി; അഗ്നിയുടെ വഴി പുകകൊണ്ടു കുറുക്കുമല്ലോ.

[7] വരണ്ടവ – മരവും കുററിക്കാടും മറ്റും. നോവിയ്ക്കുന്നവ – മുള്ളം മറ്റും. കുടിയ്ക്കുന്നതു – വൃക്ഷാദികളുടെ നീരിനെ.

[8] മഹത്ത് – വളരെപ്പേരെ പുലർത്താന്‍ മതിയാവുന്നത്.

[9] ഗുഹയില്‍ക്കിടക്കുന്ന രമണീയങ്ങൾ – ഭൂഗര്‍ഭത്തിലുള്ള നിധികൾ. ആക്രമണം – ശത്രുക്കളുടെ. മേധാവികൾ – യജമാനന്മാര്‍.

സൂക്തം 5.

സോമാഹുതി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (“താമരക്കണ്ണൻ” പോലെ)

ജാതനായ്, ജീവസ്സേകും പിതാവാം
ഹോതാവു പിതൃരക്ഷാർത്ഥം;
വെന്നടക്കേണ്ടും മാന്യമാം ധന-
വൃന്ദം നേടാവൂ, സാന്നർ നാം. 1
സത്രനേതാവാമാരിലോ രശ്മി-
സപ്തകം പാടേ വ്യാപിപ്പൂ;
മര്‍ത്ത്യൻപോലപ്പോതാവെട്ടാം യജ്ഞ-
കൃത്യവും ചെയ്വൂ നിശ്ശേഷം! 2
അല്ലെങ്കിലിങ്ങെടുപ്പാനും സ്തോത്രം
ചൊല്ലാനുമറിവോനവൻ
ഋത്വിക്കർമ്മത്തിലെല്ലാം വ്യാപിപ്പൂ,
ചക്രത്തില്‍ നേമിപോലവേ! 3
ശുദ്ധയജ്ഞത്തോടൊത്തല്ലോ, ശുദ്ധി-
കൃത്താം പ്രശാസ്താവുണ്ടായി;
സത്യമാമേതല്‍ക്കർമ്മത്തില്‍ക്കേറും,
വിദ്വാന്‍ കൊമ്പത്തുപോലവേ! 4
മുത്തണച്ചി,തില്‍ച്ചെന്നു ചേഷ്ടിയ്ക്കും
ഹസ്താംഗുലികൾ നൂറുരു,
മൂന്നിലും മുഖ്യമാമിന്നേഷ്ടാവിൻ
മൂർത്തിയെശ്ശുശ്രൂഷിയ്ക്കുന്നു. 5
അമ്മതന്നനുജത്തി നെയ്യെടു-
ത്തന്തികേ ചെല്ലുംവേളയില്‍
ഹൃഷ്ടനായ് ത്തീരു,മധ്വര്യു,വിവൻ,
വൃഷ്ടിയാല്‍ നെല്ലുപോലവേ! 6
താൻതാൻ സ്വകർമ്മത്തിന്നൃത്വിക്കായോ-
നേന്തുമാറാകി,ങ്ങാർത്ത്വിജ്യം;
സ്തോത്രം ചൊല്ലാവൂ നാമുടന,തി-
മാത്രം നല്കാവൂ, ഹവ്യവും! 7
ആചരിയ്ക്കട്ടേ വിദ്വാനിങ്ങഗ്നേ,
പൂജാർഹർക്കെല്ലാം ധാരാളം:
അങ്ങയ്ക്കുതന്നെയുള്ളതാണല്ലോ,
ഞങ്ങൾ നടത്തുമീ യാഗം! 8
കുറിപ്പുകൾ: സൂക്തം 5.

[1] പിതാവ് = പാലകന്‍. ഹോതാവ് – അഗ്നി. പിതൃരക്ഷാർത്ഥം – യജമാനന്മാരെ രക്ഷിപ്പാൻ. സാന്നർ – ഹവിസ്സാകുന്ന അന്നത്തോടുകൂടിയവര്‍.

[2] സത്രനേതാവ് = യജ്ഞനിർവാഹകന്‍. രശ്മിസപ്തകം – ഏഴു ഹോത്രങ്ങൾ. പോതാവു് – ദേവകളുടെ പോതാവെന്ന ഋത്വിക്കായ അഗ്നി. മർത്ത്യന്‍ – മനുഷ്യനായ പോതാവ്. എട്ടാം – സപ്തഹോത്രങ്ങളോടുകൂടി എട്ടാമത്തെ കർമ്മവും നിർവഹിയ്ക്കുന്നു.

[3] എടുപ്പാനും – അധ്വര്യുവായിനിന്നു ഹവിസ്സു കൈക്കൊൾവാനും. സ്തോത്രം ചൊല്ലാനും – ഹോതാവായിനിന്നു സ്തുതിപ്പാനും. വ്യാപിപ്പൂ – പെരുമാറുന്നു. ചക്രം = തേരുരുൾ. നേമി = ഉരുൾച്ചുററ്.

[4] ശുദ്ധികൃത്ത് = വിശുദ്ധിയുണ്ടാക്കുന്നവന്‍. പ്രശാസ്താവു് – ദേവന്മാരുടെ പ്രശാസ്താവെന്ന ഋത്വിക്കായ അഗ്നി. ഉണ്ടായി = ജനിച്ചു. സത്യം – തീർച്ചയായും ഫലപ്രദം. ഏതല്‍ക്കർമ്മം = ഇവന്റെ (അഗ്നിയുടെ) കർമ്മം; കർമ്മങ്ങൾ. വിദ്വാന്‍ – അറിവുള്ള യജമാനൻ. കൊമ്പത്തുപോലവേ – മരംകേറുന്നവന്‍ ഒരു കൊമ്പിന്മേൽ നിന്നു മറെറാരു കൊമ്പിന്മേല്‍ കേറുന്നതുപോലെ, കർമ്മങ്ങൾ ക്രമേണ അനുഷ്ഠിയ്ക്കും.

[5] മുത്തണച്ച് = സന്തോഷമുളവാക്കിക്കൊണ്ടു്. ഇതില്‍ – കർമ്മത്തില്‍. ഹസ്താംഗുലികൾ = കൈവിരലുകൾ. നൂറുരു – വളരെ പ്രാവശ്യം. മൂന്നിലും മുഖ്യം. മൂന്നഗ്നികളുടേതിനെക്കാളും മുന്തിയ. ഇന്നേഷ്ടാവ് – ദേവകളുടെ നേഷ്ടാവെന്ന ഋത്വിക്കായ ഈ അഗ്നി.

[6] അമ്മതന്നനുജത്തി – വേദിയുടെ അനുജത്തി, ജൂഹു. ഹൃഷ്ടനായ്ത്തീരും = ഹർഷിയ്ക്കും. അധ്വര്യുവിവൻ – ദേവകളുടെ അധ്വര്യു, ഈ അഗ്നി.

[7] ഋത്വിക്കായോന്‍ – ദേവന്മാരുടെ ഋത്വിക്കായ അഗ്നി. ഇങ്ങ് – മനുഷ്യരുടെ. ആർത്ത്വിജ്യം ഏന്തുമാറാക – ഋത്വിക്കിന്റെ ചുമതല വഹിയ്ക്കട്ടെ. അതിമാത്രം = ധാരാളം.

[8] വിദ്വാന്‍ – അങ്ങയുടെ മാഹാത്മ്യമറിയുന്ന യജമാനന്‍. പൂജാർഹര്‍ – ദേവന്മാർ. ധാരാളം ആചരിയ്ക്കട്ടെ – വളരെ പൂജനമനുഷ്ഠിയ്ക്കട്ടേ; അതിന്നനുഗ്രഹിച്ചാലും.

സൂക്തം 6.

സോമാഹുതി ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

ഇതാ, മദീയം ചമത,യിതാ, കൈക്കൊള്ളുകാഹുതി;
അഗ്നേ, കേൾക്കുകയുംചെയ്ക വഴിപോലീ സ്തവങ്ങളെ! 1
അഗ്നേ, സുജാത, സേവിയ്ക്കാമിതുകൊണ്ടെങ്ങളങ്ങയെ
ഇസ്സൂക്തംകൊണ്ടുമൂർജ്ജസ്സിന്‍പുത്ര സാർവത്രികക്രതോ! 2
ആ സ്തോത്രവശനായ് ദ്രവ്യമിച്ഛിപ്പോനാകുമങ്ങയെ
പൂജിയ്ക്കാം ദ്രവിണോദസ്സേ, നുതിയാലെങ്ങൾ പൂജകർ! 3
അതു കേൾ, സൂരി മഘവാൻ ധനേശന്‍ ധനദന്‍ ഭവാൻ;
ആട്ടിപ്പായിയ്ക്കയുംചെയ്കെ,ങ്ങളില്‍നിന്നു രിപുക്കളെ! 4
അവന്‍ നമുക്കു വാനിങ്കല്‍നിന്നു വർഷം, നമുക്കവൻ
നല്കട്ടെ വൻകെല്പു,മവന്‍ നമുക്കായിരമന്നവും! 5
തുലോം യുവാവേ, യജ്ഞാർഹ, ഞങ്ങൾതൻ സ്തവനങ്ങളാല്‍
വന്നാലും, ദൂത, ഹോതാവേ, രക്ഷയ്ക്കർച്ചിപ്പവങ്കല്‍ നീ! 6
ഉള്ളില്‍ക്കടക്കുവോനല്ലോ, ദ്വിജന്മജ്ഞൻ ഭവാന്‍ കവേ,
ജനങ്ങൾക്കും സഖാക്കൾക്കും ഹിതൻ ദൂതൻകണക്കിനേ! 7
അതിനാല്‍പ്പൂർത്തി തരികിങ്ങ,ഭിജ്ഞനുയിരുള്ള നീ;
യഥാക്രമം ചെയ്ക മഖ; – മിദ്ദർഭയിലിരിയ്ക്കുക! 8
കുറിപ്പുകൾ: സൂക്തം 6.

[1] ഈ സ്തവങ്ങൾ – എന്റെ സ്തുതികൾ.

[2] ഇതുകൊണ്ട് – ഈ ആഹുതികൊണ്ട്. ഇസ്സൂക്തംകൊണ്ടും സേവിയ്ക്കാം. ഊർജ്ജസ്സ് = ബലം. സാർവത്രികക്രതോ – എല്ലാടത്തും യജിയ്ക്കപ്പെടുന്നവനേ.

[3] ദ്രവ്യം – ഹവിസ്സാകുന്ന ധനം.

[4] അതു – ഞങ്ങളൂടെ സ്തുതി. മഘവാന്‍ = അന്നവാന്‍.

[6] തുലോം യുവാവ് = യുവതമന്‍. രക്ഷയ്ക്കർച്ചിപ്പവങ്കല്‍ – രക്ഷാർത്ഥിയായി പൂജിയ്ക്കുന്നവന്റെ (എന്റെ) അടുക്കല്‍.

[7] ഉള്ളില്‍ – ആളുകളുടെ ഹൃദയത്തില്‍; ജനഹൃദയജ്ഞന്‍. ദ്വിജന്മജ്ഞന്‍ – രണ്ടു കൂട്ടരെയും, യഷ്ടാക്കളെയും യഷ്ടവ്യരെയും അറിയുന്നവൻ, ദൂതൻകണക്കിനേ – ജനാഭിപ്രായമറിയാന്‍ രാജാവിനാല്‍ നിയുക്തനായ ദൂതന്‍ അതു മനസ്സിലാക്കുന്നതുപോലെ, ഭവാൻ ഞങ്ങളുടെ ഉള്ളറിയുന്നു.

[8] പൂർത്തി – ഇഷ്ടപൂർത്തി. ഇങ്ങ് – ഞങ്ങൾക്ക്. ഉയിര്‍ – ചൈതന്യം.

സൂക്തം 7.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അങ്ങഗ്നേ, കൊണ്ടുവന്നാലു,മതിതാരുണ്യ, ഭാരത,
മികച്ചതായൊളിപെറും പുരുകാമ്യധനം വസോ! 1
സുരന്റെയും നരന്റെയും വൈരമിങ്ങു ഫലിയ്ക്കൊലാ:
സംരക്ഷിയ്ക്കണമാ വിദ്വേഷത്തില്‍നിന്നെങ്ങളെബ്ഭവാൻ! 2
മാററാരെയൊക്കയും, കൊച്ചുനീർത്തോടുകളെയാംവിധം
കടന്നു പോകുമാറാക, ഞങ്ങൾ നിൻതുണയാല്‍ സ്വയം! 3
അഗ്നേ, പാവക, വന്ദിയ്ക്കപ്പെടേണ്ടും ശുചിയാം ഭവാൻ
അതിമാത്രം വിളങ്ങുന്നൂ, ഘൃതഹോമാന്തരങ്ങളില്‍! 4
അഗ്നേ, പൂജിതനാകുന്നു നേർക്കെങ്ങളുടെയാം ഭവാന്‍,
കാള, മച്ചി – ചിനപ്പൈക്കളിവയെക്കൊണ്ടു ഭാരത! 5
നെയ്യില്‍ക്കുളിച്ചു ചമതച്ചാർത്തുണ്ണുന്നോൻ, പുരാതനൻ,
വരേണ്യനായ ഹോതാവു, ബലത്തിൻ മകനദ്ഭുതൻ! 6
കുറിപ്പുകൾ: സൂക്തം 7.

[1] അതിതാരുണ്യ = യുവതമ. ഭാരത – ഋത്വിക്പുത്ര, ഋത്വിക്കുകളാല്‍ ഉല്‍പാദിപ്പിയ്ക്കപ്പെട്ടവനേ. ഒളിപെറും – കനകാദികളാല്‍ തിളങ്ങുന്ന.

[2] ഇങ്ങു – ഞങ്ങളാല്‍. ആ വിദ്വേഷം – ദേവ – നരവൈരം.

[3] സ്വയം – പരാപേക്ഷകൂടാതെ.

[4] ഘൃതഹോമാന്തരങ്ങളില്‍ = നെയ്യു ഹോമിയ്ക്കുന്ന സമയങ്ങളില്‍.

[5] മച്ചി – ചിനപ്പൈക്കൾ = മച്ചിപ്പയ്യും ചിനയുള്ള പയ്യും. ഇവയെക്കൊണ്ട് – ഇവയെ ഹോമിച്ച്.

സൂക്തം 8.

ഗൃത്സമദന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത.

തുലോം പുകൾപ്പെട്ട ഫലപ്രദനാമഗ്നിതന്നുടെ
രഥാശ്വങ്ങളെ,യന്നൈഷിയെന്നപോലേ സ്തുതിയ്ക്ക നീ! 1
അവിടുന്നു സുനേതാവു, ശുഭാരംഭൻ, ദുരാസദന്‍,
ആരാധിതൻ, പ്രദാതാവിൻ വിരോധിയെ മുടിപ്പവന്‍! 2
ആ ശ്രീമാന്‍ യജ്ഞഗേഹത്തില്‍ വന്നല്ലിലുമുഷസ്സിലും
വാഴ്ത്തപ്പെടുന്നു; വല്ലന്തി തല്‍ക്കർമ്മത്തിന്നു വന്നിടാ! 3
കെടാജ്വാലകളാല്‍പ്പാടേ വെളിച്ചം വീശുവോനവന്‍
വിചിത്രനായ് വിളങ്ങുന്നു, കതിരാല്‍ബ്ഭാനുപോലവേ! 4
ഉക്ഥങ്ങളാ വിഴുങ്ങുന്ന താൻതാന്‍ വിലസുമഗ്നിയെ
വളർത്തുന്നിത; – വൻപക്കലല്ലോ, സർവവിഭൂതിയും! 5
അഗ്നീന്ദ്രസോമപ്രഭൃതിദേവരക്ഷിതരായി നാം,
ഉപദ്രവം പെടാതേ കീഴടക്കാവൂ, രിപുക്കളെ! 6
കുറിപ്പുകൾ: സൂക്തം 8.

[1] സ്വന്തം ഹൃദയത്തോടു പറയുന്നു: അന്നൈഷിയെന്നപോലേ – ഭക്ഷണസാധനങ്ങൾ കൊണ്ടുപോരാൻ കുതിരയെ ഇണക്കുന്നതുപോലെ.

[2] പ്രദാതാവ് – ഹവിസ്സർപ്പിച്ചവന്‍, യജമാനന്‍. വിരോധി = ശത്രു.

[3] വല്ലന്തി = ആപത്ത്, ഇടിവു്. തല്‍ക്കർമ്മം – അഗ്നിയുടെ കർമ്മം.

[5] വിഴുങ്ങന്ന – ശത്രുക്കളെ, അല്ലെങ്കില്‍ ഹവിസ്സുകളെ. സർവവിഭൂതിയും = സമസ്തസമ്പത്തും.

സൂക്തം 9.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

വസിയ്ക്ക, ഹോതാവിഹ ഹോതൃഗേഹേ,
വളർന്നുകത്തും ശുചിജിഹ്വനഗ്നി,
വിദ്വാന്‍, സഹസ്രംഭരന,വ്യപായ-
കർമ്മോല്‍ക്കനൂർജ്ജസ്വി, വസുപ്രവേകൻ! 1
നീ ദൂതനായ് നില്ക്ക; കടത്തി രക്ഷി-
ച്ചെത്തിയ്ക്കുകെ,ങ്ങൾക്കു ധനം വൃഷാവേ;
തെററാതെയസ്മത്തനുപുത്രപൌത്ര-
ത്രാതാവുമാണെന്നറികു,ജ്ജ്വലാഗ്നേ! 2
അഗ്നേ, ഭജിയ്ക്കാം, തിരുവിണ്ണില്‍ നിന്നെ;-
ക്കീഴ്‌വാനിലും ഞങ്ങൾ തുലോം പുകഴ്ത്താം.
പൂജിയ്ക്കുവന്‍, നിൻജനിദേശ: – മിങ്ങാ-
ണല്ലോ, ജ്വലിപ്പിച്ച ഭവാനു ഹോമം! 3
യജിയ്ക്ക നീ യഷ്ട്രുതമന്‍ ഹവിസ്സാല്‍:-
ച്ചിക്കെന്നു വർണ്ണിയ്ക്കുക, ദേയമന്നം;
അഗ്നേ, ഭവാനുറ്റ ധനേശനല്ലോ;
തെളിഞ്ഞ വാക്കൊക്കെയറിഞ്ഞവൻ, നീ! 4
ക്ഷയിച്ചിടാ ദൃക്പ്രിയ, നാളില്‍ നാളില്‍-
പ്പിറന്നിടും നിന്റെ വിഭൂതി രണ്ടും;
നീ കീർത്തിമാനാക്കുക വാഴ്ത്തുവോനെ-
സ്സല്‍പുത്രപിത്തേശനുമാക്കുക,ഗ്നേ! 5
ഇസ്സേനയൊത്തെങ്ങളില്‍ വെയ്ക്ക, നല്‍ദ്ധനം;
നീ കാത്തുരക്ഷിയ്ക്ക, കടത്തി ഞങ്ങളെ;
അഗ്നേ, ധനശ്രീകളൊടാളുക,വ്യഥം
പൂജ്യൻ സുയഷ്ടാവു സുരാർച്ചകൻ ഭവാന്‍! 6
കുറിപ്പുകൾ: സൂക്തം 9.

[1] ഹോതൃഗേഹേ – ഹോതാവിന്റെ ഇരിപ്പിടത്തില്‍, ഉത്തരവേദിയില്‍. വസിയ്ക്ക – സ്ഥിതിചെയ്യട്ടെ. സഹസ്രംഭരന്‍ = ആയിരം (വളരെ) പേരെ ഭരിയ്ക്കുന്നവന്‍. അവ്യപായകർമ്മോല്‍ക്കന്‍ – അപായമില്ലാത്ത കർമ്മങ്ങളില്‍ മനസ്സുവെയ്ക്കുന്നവന്‍: അദ്ദേഹത്തിന്റെ കർമ്മങ്ങൾക്കപായം വരില്ല. വസുപ്രവേകന്‍ = വാസയിതാക്കളില്‍വെച്ചു ശ്രേഷ്ഠൻ.

[2] ദൂതൻ – ഞങ്ങളുടെ യജ്ഞത്തില്‍ ദേവന്മാരെ ക്ഷണിച്ചുവരുത്തുന്നവന്‍. കടത്തി – ആപത്തിന്റെ മറുകരയിലണച്ച്. അസ്മത്തനുപുത്രപൌത്രത്രാതാവ് – ഞങ്ങളുടെ ശരീരത്തെയും പുത്രപൌത്രന്മാരെയും രക്ഷിയ്ക്കുന്നവന്‍. തെററാതെ – വീഴ്ചവരാതെ.

[3] ഭജിയ്ക്കാം – പരിചരിയ്ക്കാം. കീഴ്‌വാനിലും – സ്വർഗ്ഗത്തിന്റെ താഴേ അന്തരിക്ഷത്തിലും. ജനിദേശം = ഉല്‍പത്തിസ്ഥാനം. ഇങ്ങ് – ഉല്‍പത്തിസ്ഥാനത്ത്.

[4] ദേയമന്നം വർണ്ണിയ്ക്കുക – ദേവന്മാർക്കു കൊടുക്കേണ്ടതായ അന്നത്തെ, ‘ഇതു സ്വാദുതരം, ഇതു സ്വാദുതരം’ എന്നിങ്ങനെ അവരോടു വർണ്ണിച്ചുപറയുക. തെളിഞ്ഞ വാക്കു് – ഞങ്ങളുടെ പരിശുദ്ധസ്തുതി.

[5] ദൃക്പ്രിയ – കണ്ണിന്നിഷ്ടപ്പെട്ടവനേ, ദര്‍ശനീയ. നാളില്‍ നാളില്‍ പ്പിറന്നിടും – പ്രതിദിനം അഗ്നിഹോതൃസമയത്തു ജനിയ്ക്കുന്ന. വിഭൂതി രണ്ടും. ദിവ്യസമ്പത്തും, ഭൌമസമ്പത്തും. വാഴ്ത്തുവോൻ = സ്തോതാവു്. സല്‍പുത്രവിത്തേശന്‍ – നല്ല മക്കളുടെയും ധനത്തിന്റെയും അധിപതി.

[6] ഇസ്സേന – ജ്വാലാസമൂഹം. ധനശ്രീകൾ = ധനവും കാന്തിയും. അവ്യഥം – സുഖേന. സുരാർച്ചകൻ – ദേവന്മാരെ ഹവിസ്സർപ്പിച്ചു പൂജിയ്ക്കുന്നവന്‍.

സൂക്തം 10.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

വേദിസ്ഥലേ മർത്ത്യർ വളർത്തുമാദ്യന്‍,
ഹ്വാതവ്യനാമഗ്നിയൊരച്ഛനത്രേ:
നിഷേവ്യന,ന്നം തരുമബ്ബലിഷ്ഠന്‍
തേജസ്സുടുപ്പോനമൃതൻ വിബുദ്ധൻ! 1
വിശ്വസ്തവം മേ വിളി കേൾക്കുക,ഗ്നി
വിചിത്രതേജസ്സമൃതൻ വിബുദ്ധന്‍:
കൃഷ്ണാരുണശ്വേതഹയങ്ങളത്രേ,
തൃത്തേര്‍ വഹിപ്പൂ; പെരുമാറുമെങ്ങും! 2
മലർന്ന പെണ്ണില്‍ജ്ജനിതൻ ക്രിയാർത്ഥ;-
മീയഗ്നി നാനൌഷധിഗർഭമാകും;
രാവിങ്കലും ചെറ്റിരുളേറ്റിടാതെ
തേജസ്വിയായ് വാണരുൾവൂ പ്രബുദ്ധൻ! 3
ആളിപ്പു ഞാനഗ്നിയെ നൈഹവിസ്സാൽ,-
പ്പാരിങ്കലെല്ലാം മരുവും മഹാനെ,
വളർന്നു നീളെ ദ്യുതി വീശുവോനെ,-
ബഹ്വന്നനെ,ദൃശ്യനെ, വേഗവാനെ! 4
കൈക്കൊള്ളുകെ,ങ്ങും നടകൊള്ളുമഗ്നി
നിര്‍ബാധമായ് വാഴ്ത്തിടുമെന്റെ ഹവ്യം:
യഥേഷ്ടവർണ്ണന്‍, മനുജർക്കു സേവ്യന്‍,
സ്പർശിച്ചുകൂടാത്തവനാ, മഹസ്വി! 5
നിൻപ്രേരണത്താല്‍, മനുപോലെ ഞങ്ങൾ
ചൊല്ലും സ്തവം കേൾക്ക, പരന്തപന്‍ നീ:
അനൂനനാമഗ്നിയെ ഞാൻ ധനാർത്ഥം,
തേന്‍ തൂകുവോനെജ്ജുഹുവാല്‍ വിളിപ്പൻ! 6
കുറിപ്പുകൾ: സൂക്തം 10.

[1] വളർത്തും – ജ്വലിപ്പിയ്ക്കുന്ന. ഹ്വാതവ്യന്‍ = വിളിയ്ക്കപ്പെടേണ്ടുന്നവന്‍. അച്ഛന്‍ അച്ഛനെന്നപോലെ രക്ഷിയ്ക്കുന്നവൻ. നിഷേവ്യന്‍ – പരിചരണീയനാകുന്നു.

[2] വിശ്വസ്തവം മേ വിളി – എന്റെ സർവസ്തോത്രസഹിതമായ ആഹ്വാനം. കൃഷ്ണാരുണശ്വേതഹയങ്ങൾ = കറുത്തവയോ ചെമന്നവയോ വെളുത്തവയോ ആയ അശ്വങ്ങൾ. തൃത്തേര്‍ – അവിടുത്തെ രഥം. പെരുമാറുമെങ്ങും – അവിടുന്ന് എല്ലാടത്തും വിഹരിയ്ക്കുന്നു.

[3] മലർന്ന പെണ്ണില്‍ – അരണിയില്‍. ക്രിയാർത്ഥം ജനിതന്‍ – അഗ്നിഹോത്രത്തിന്നായി ഉൽപാദിപ്പിയ്ക്കപ്പെട്ടവൻ. നാനൌഷധിഗർഭമാകും – വിവിധസസ്യങ്ങളുടെ അന്തർഭാഗത്തു വർത്തിയ്ക്കും.

[4] ദ്യുതി = ശോഭ. ദൃശ്യന്‍ = ദർശനീയന്‍.

[5] എങ്ങും – യജ്ഞസ്ഥലങ്ങളിലൊക്കെ. യഥേഷ്ടവർണ്ണന്‍ – യജമാനന്റെ ഇച്ഛയ്ക്കൊത്ത നിറം വഹിയ്ക്കുന്നവന്‍. സ്പർശിച്ചുകൂടാത്തവന്‍ – തൊട്ടാല്‍ പൊള്ളുമല്ലോ. മഹസ്വി = തേജസ്സു തഴച്ചവൻ.

[6] പരന്തപന്‍ = ശത്രുക്കളെ തപിപ്പിയ്ക്കുന്നവന്‍. അനൂനന്‍ = പൂർണ്ണന്‍. തേന്‍ – മധുരമായ കർമ്മഫലം. തൂകുവോനെ – യജമാനങ്കൽ പൊഴിയ്ക്കുന്നവനെ.

സൂക്തം 11.

ഗൃത്സമദന്‍ ഋഷി; വിരാട്സ്ഥാനയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (മാകന്ദമഞ്ജരി)

കേൾക്കിന്ദ്ര, മല്‍സ്തുതി, തള്ളൊല്ലേ; ഞങ്ങളി-
ലാക്കിയാല്‍ക്കൊള്ളാം, നിന്നർത്ഥദാനം:
വായ്പിയ്ക്കുമല്ലോ, ഭവാനെദ്ധനൈഷിയും
നൈപ്പുഴയ്ക്കൊത്തതുമാമീയന്നം! 1
ശൂര, നീ വായ്പിയ്ക്കെ വൃത്രൻ തടുത്ത വന്‍-
നീരിന്ദ്ര, ധാരാളം വർഷിച്ചു നീ:
സ്തുത്യാ വളർന്നു പിളർത്തിനാനല്ലോ നീ,
മൃത്യുവില്ലെന്നോർത്ത വിധ്വംസിയെ! 2
ഉക്ഥവും രുദ്രിയസ്തോമവുമിന്ദ്ര, നീ
വിദ്രുതമിച്ഛിപ്പോനല്ലോ, ശൂര:
ഇങ്ങോട്ടെഴുന്നള്ളും നിൻനേർക്കേ പായുന്നി-
ത,ങ്ങയ്ക്കൻപേകുമീ സ്വച്ഛോക്തികൾ! 3
വെക്കം, വിളങ്ങും നിൻകെല്പു വളർത്തെങ്ങൾ
തൃക്കയ്യിൽ വെയ്ക്കാം, വിളങ്ങും വജ്രം:
ഇന്ദ്ര, വളർന്നു വിളങ്ങി നീയസ്ത്രത്താല്‍
വെന്നരുൾകെ,ങ്ങൾതന്‍ ധ്വംസകരെ! 4
കാണപ്പെടാതൊളിച്ചേതോ മടയ്ക്കുള്ളില്‍
വാണാ,കാശത്തെയും വെള്ളത്തെയും
മായയാല്‍ സ്തംഭിപ്പിച്ചീടിന വൃത്രനെ
നീയല്ലോ, വീര്യത്താല്‍ക്കൊന്നു ശൂര! 5
വാഴ്ത്താം, ജവേന നിന്‍പൂർവവന്‍കർമ്മങ്ങൾ;
വാഴ്ത്താം, നവങ്ങളുമിന്ദ്ര, ഞങ്ങൾ;
വാഴ്ത്താമേ, സൂര്യനാം നിന്റെ ഹരികളെ;
വാഴ്ത്താം, തൃക്കയ്യില്‍ വിളങ്ങും വജ്രം! 6
നിന്റെ ഹരിദ്വയം പാഞ്ഞെത്തിച്ചിക്കെന്നു
നീര്‍ പെയ്യുമാറിടിയൊച്ച കൂട്ടീ:
പാരൊട്ടുക്കിന്ദ്ര, കിടന്നുപുളച്ചിതു;
കാറുമുലാത്തി രമിയ്ക്കയായി! 7
ശ്രദ്ധ വിടാതേ വർത്തിച്ച കാറ,മ്മമാ-
രൊത്തൊച്ചയിട്ടു നടന്നിതെങ്ങും;
ദൂരേ വളർത്തിപ്പരത്തിനാരി,ന്ദ്രനാല്‍
പ്രേരിതയാകിയ ഭാരതിയെ! 8
ആയതമായ വെളളത്തില്‍ക്കിടന്നോരു
മായിയാം വൃത്രനെക്കൊന്നാനിന്ദ്രൻ;
ഭൂവംബരങ്ങൾ പേടിച്ചു വിറച്ചുപോ-
യീ, വർഷകന്റെ വജ്രാരവത്താല്‍! 9
ആ മർത്ത്യാതീതനെക്കൊല്കേ വൃഷാവാമി-
ദ്ധീമാന്റെ വജ്രമിരമ്പീ പാരം;
മായ്ച്ചുകളഞ്ഞാനേ, സോമം നുകർന്നിട്ടു
മായാവിദാനവമായകളെ! 10
‘ഇന്ദ്ര,കുടിയ്ക്ക, കിസ്സോമം നീ:
നന്ദി വളർക്ക, തേ മത്തേകം നീർ;
ശൂര, വീർക്കട്ടേ, നിൻകക്ഷി, യെന്നായ്പ്പിഴി-
ഞ്ഞോരു നീരിന്ദ്രനെത്തർപ്പിയ്ക്കട്ടേ! 11
നിന്നിൽ വാഴട്ടെയോ മേധാഢ്യരാമെങ്ങൾ?
നിന്നെത്തൊട്ടിച്ഛയാ ചെയ്യാം, കർമ്മം;
ഇങ്ങിന്ദ്ര, രക്ഷയ്ക്കായ് വാഴ്ത്തിടാ;-മിപ്പൊഴേ
ഞങ്ങളിലാക, നിന്നർത്ഥദാനം! 12
ദേവ, നിൻകൂട്ടരാകാവൂ, നിൻനേതൃത്വാൽ
സ്വാവനമോർത്തന്നം കൂട്ടുമെങ്ങൾ:
തന്നരുൾകെ, ങ്ങൾതന്നിച്ഛയ്ക്കൊത്തിന്ദ്ര, നൽ-
ത്രാണിയും വീരരും ചേർന്ന ധനം! 13
നല്കി, ല്ലമെങ്ങൾക്കു; നല്ക, നീ മിത്രത്തെ;
നല്കെ,ങ്ങൾക്കിന്ദ്ര, മരുൽബലവും;
ഒപ്പമൻപാർന്നു വന്നിമ്പംപിടിച്ചിവർ
മുല്പാടു സേവിപ്പോരല്ലോ, സോമം! 14
നിന്നെ മത്താടിപ്പോർ മോന്തട്ടേ സോമം; നീ
തന്നുറപ്പിന്നായ്ക്കുടിയ്ക്കുകിന്ദ്ര;
വായ്പിയ്ക്ക, വമ്പരാം പൂജ്യരൊത്തെങ്ങളെ-
ക്കോപ്പിനാൽത്താരക, വിണ്ണിനെയും! 15
ഉക്ഥത്താൽസ്സൗഖ്യദ, നിന്നെബ്ഭജിപ്പവ-
രുൽക്കർഷം താരക, നേടും വെക്കം;
ദർഭ വിരിപ്പോർക്കുമിന്ദ്ര, ലഭിയ്ക്കുമേ,
ത്വൽപരിരക്ഷയാൽ വീടും ചോറും! 16
സാഹ്ലാദം ശൂര, കുടിയ്കുകി, സ്സോമം നീ
സാഘോഷാഭിപ്ലവികാഹങ്ങളിൽ;
മീശ കടഞ്ഞഥ പോയ്ക്കൊൾക, സാശ്വനായ്-
ത്തോഷമാർന്നിന്ദ്ര, നീ നീർ കുടിപ്പാൻ! 17
എട്ടുകാലിയ്ക്കൊത്ത ദാനവവൃത്രനെ-
യിട്ടു പിളർത്ത കെല്പേന്തുകിന്ദ്ര!
ധന്യർക്കായ്ശ്ശൂര, തുറന്നു വെളിച്ചം നീ;
നിന്നിടത്തായ് വീണാന,ദ്ധ്വംസകൻ! 18
വൃദ്ധിയാർജ്ജിയ്ക്കാവൂ, ഞങ്ങൾ നിൻപാലനാൽ-
ശ്ശത്രുദസ്യക്കളെയെല്ലാം പോക്കി:
ചേർത്തരുൾകെ,ങ്ങളിൽ ത്വാഷ്ടനെക്കൊന്ന കെ-
ല്പാ, ത്രിതന്നർപ്പിച്ച മൈത്രിയെയും! 19
മത്തേകം നീർ പിഴിഞ്ഞാ ത്രിതന്നായ് മുതി-
ന്നസ്തമിപ്പിച്ചാന,ങ്ങർബുദനെ;
കൊന്നാൻ ചുഴററിയ ഭാസ്കരചക്രംകൊ-
ണ്ടിന്ദ്രൻ വലനെയും സാംഗിരസ്സായ് ! 20
വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിന്‍ദാനലക്ഷ്മി;
നല്ക,തീ സ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ: 21
കുറിപ്പുകൾ: സൂക്തം 11.

[1] നിന്റെ അർത്ഥദാനം ഞങ്ങളിലാക്കിയാല്‍ക്കൊള്ളാം – നിന്റെ ധനദാനത്തിനു ഞങ്ങളെ പാത്രമാക്കിയാലും. ധനൈഷി – യജമാനന്നു ധനലാഭത്തെ ഇച്ഛിയ്ക്കുന്നതു്. അന്നം – ഹവിസ്സുകൾ.

[2] വന്‍നീര്‍ = മഹത്തായ ജലം. സ്തുത്യാ = സ്തുതിയാല്‍. മൃത്യുവില്ലെന്നോർത്ത – തനിയ്ക്കു മരണമില്ലെന്നഭിമാനിച്ച. വിധ്വംസി – വിശ്വം മുടിയ്ക്കുന്ന വൃത്രന്‍.

[3] രുദ്രിയസ്തോമം = സുഖകരമായ സ്തോമം. അന്‍പ് – ഹർഷം. ഈ സ്വച്ഛോക്തികൾ – ഉക്ഥവും സ്തോമവും; രണ്ടുതരം സ്തോത്രങ്ങൾ.

[4] അസ്ത്രം = ആയുധം. വെന്നരുൾക – കല്പിച്ചു ജയിച്ചാലും. ധ്വംസകര്‍ – നാശകര്‍; അസുരാദികൾ.

[6] പൂർവവന്‍കർമ്മങ്ങൾ = പണ്ടത്തെ മഹാകർമ്മങ്ങൾ. നവങ്ങൾ – ഇപ്പോഴത്തെ കർമ്മങ്ങൾ. സൂര്യന്‍ – സൂര്യരുപന്‍. ഹരികൾ – ഹരികൾ എന്ന രണ്ടശ്വങ്ങൾ.

[7] കിടന്നുപുളച്ചിതു – മഴ പെയ്യുമെന്ന ആഹ്ലാദത്താല്‍. ഉലാത്തി – വർഷണത്തിന്നു് എങ്ങും സഞ്ചരിച്ച്.

[8] അമ്മമാര്‍ – ജലങ്ങൾ. ഭാരതിയെ – അന്തരിക്ഷവാണിയെ, ശബ്ദത്തെ. പരത്തിനാര്‍ എന്നതിന്റെ കര്‍ത്തൃപദമായി മരുത്തുക്കളെ അധ്യാഹരിയ്ക്കണം: ശബ്ദത്തെ മരുത്തുക്കൾ വ്യാപിപ്പിച്ചു.

[9] ആയതം – വിശാലം. വർഷകൻ = വൃഷാവ്, ഇന്ദ്രന്‍.

[10] മർത്ത്യാതീതൻ – താനൊരു മർത്ത്യനല്ല എന്നഭിമാനിച്ചവൻ. ഉത്തരാർദ്ധത്തില്‍ ധീമാന്‍ കര്‍ത്തൃപദം. മായാവിദാനവമായകൾ = മായാവിയായ ദാനവന്റെ (വൃത്രന്റെ) മായകൾ.

[11] നന്ദി വളർക്ക തേ – അങ്ങയ്ക്ക് ആഹ്ലാദം വളർത്തട്ടെ. എന്നായ് – എന്നിങ്ങനെ പ്രാർത്ഥിച്ചുകൊണ്ട്. തർപ്പിക്കുക = സന്ത്യപ്തനാക്കുക.

[12] നിന്നെത്തൊട്ട് – അങ്ങയെ പരിചരിച്ച്. ഇച്ഛയാ – ഫലാഭിലാഷത്തോടേ. ഇപ്പോഴെ – ഉടനെ.

[13]നിൻനേതൃത്വാൽ സ്വാവനമാർത്ത് = അങ്ങയുടെ നേതൃത്വത്തിൽ നിന്നു സ്വരക്ഷ കിട്ടണമെന്നിച്ചിച്ച്. അന്നം കൂട്ടും – ഹവിസ്സു ധാരാളം സംഭരിയ്ക്കുന്ന.

[14]ഇല്ലം = ഗൃഹം. മരുൽബലം = മരുത്തുക്കളുടെ ബലം. മരുത്തുക്കൾക്കത്രേ. ആദ്യം സോമം.

[15] നിന്നെ മത്താടിപ്പോർ – അങ്ങയെ ഇമ്പപ്പെടുത്തുന്ന മരുത്തുക്കൾ. ഉറപ്പ് – മനോദാർഢ്യം. അഥവാ ദേഹബലം. പൂജ്യരൊത്ത് – മരുത്തുക്കളോടു കൂടി. കോപ്പ് – പശുപുത്രാദിസമ്പത്ത്. താരക – പാപങ്ങളെ കടത്തിവിടുന്നവനേ. വിണ്ണിനെയും – ഞങ്ങളെ അഭിവൃദ്ധിപ്പെടുത്തി, അതുകൊണ്ടുതന്നെ സ്വർഗ്ഗത്തെയും അഭിവൃദ്ധിപ്പെടുത്തിയാലും; ഞങ്ങളുടെ യാഗമാണല്ലോ. സ്വർഗ്ഗത്തിന്റെ സമ്പത്ത്.

[17] സാഘോഷാഭിപ്ലവികാഹങ്ങൾ – സ്തോത്രഘോഷത്തോടുകൂടിയ ‘ത്രികദ്രുക’കർമ്മദിവസങ്ങൾ. അഥ = അനന്തരം. മീശ കടഞ്ഞ് – മീശമേൽ പറ്റിയ സോമരസം കടഞ്ഞുകളഞ്ഞ്. സാശ്വനായ് – ഹരികളോടുകൂടി. നീർകുടിപ്പാൻ – മറ്റു യാഗങ്ങളിൽ

[18] ധന്യർ – കർമ്മാനുഷ്ടാതാക്കൾ. വെളിച്ചം തുറന്നു – സൂര്യന്റെ മൂടൽ നീക്കി. ഇടത്തായ് = ഇടത്തുവശത്ത്.

[19] ത്വാഷ്ടൻ – ത്വഷ്ടാവിന്റെ മകനായ വിശ്വരൂപൻ. ത്രിതൻ – ത്രി തന്നെന്ന മഹർഷി.

[20] അങ്ങയ്ക്കു തരാൻ, മത്തുണ്ടാക്കുന്ന സോമനീര്‍ പിഴിഞ്ഞ ആ ത്രിതന്നുവേണ്ടി മുതിർന്നു് (സോമപാനത്താല്‍ വളർന്ന്) അങ്ങ് അര്‍ബുദനെന്ന അസുരനെ അസ്തമിപ്പിച്ചു (നശിപ്പിച്ചു). ഭാസ്കരചക്രംകൊണ്ട് – സൂര്യന്റെ രഥചക്രങ്ങളിലൊന്നെടുത്ത്, അതുകൊണ്ട്. സാംഗിരസ്സായ് = അംഗിരസ്സുകളോടുകൂടി. പണികൾ എന്ന അസുരന്മാരുടെ തലവനത്രേ, വലൻ. ഉത്തരാർദ്ധം പരോക്ഷം.

[21] ഉത്തമാർത്ഥത്തെച്ചുരത്തുമേ – തീർച്ചയായും ശ്രേഷ്ഠധനത്തെ നല്കും. രാധ്യന്‍ = ആരാധ്യൻ. അതു് ഉത്തമാർത്ഥം. ഈ സ്തോതാക്കൾക്കു് – ഞങ്ങൾക്ക്. സുവീരര്‍ = നല്ല വീരന്മാരോടുകൂടി.

സൂക്തം 12.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ആര്‍ ജനിച്ചപ്പോൾത്തന്നേ പ്രധാനനും അതിമനസ്വിയും ദേവനുമായിട്ടു, കർമ്മംകൊണ്ടു ദേവന്മാർക്കു മേലാളായിച്ചമഞ്ഞുവോ; ആരുടെ ബലത്താല്‍ വാനൂഴികൾ പേടിച്ചുപോയോ; ആളുകളേ, ഒരു വമ്പിച്ച സൈന്യവുമുള്ള അദ്ദേഹമാണ്, ഇന്ദ്രൻ! 1

ആര്‍ ഭൂമിയുടെ ഇളക്കം മാറ്റിയോ; ആര്‍ ചീറിപ്പറന്നിരുന്ന പർവതങ്ങളെ അടക്കിനിർത്തിയോ; ആര്‍ അന്തരിക്ഷത്തിന്നു വീതി കൂട്ടിയോ; ആര്‍ വാനിനെ ഉറപ്പിച്ചുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 2

ആര്‍ മേഘത്തെ പിളർത്തു, സപ്തനദികളെ പ്രവഹിപ്പിച്ചുവോ; വലന്‍ തടഞ്ഞുനിർത്തിയ ഗോക്കളെ ആര്‍ വിടുവിച്ചുവോ; ആര്‍ ഇരുമേഘങ്ങളുടെഇടയില്‍ അഗ്നിയെ ഉല്‍പാദിപ്പിച്ചുവോ ആളുകളേ, യുദ്ധങ്ങളില്‍ വധിയ്ക്കുന്ന അദ്ദേഹമാണ്, ഇന്ദ്രന്‍! 3

ആര്‍ ഈ ഭുവനങ്ങളെ വീഴാതാക്കിയോ; ആര്‍ താന്ന മുടിയന്മാരെ കുഴിയില്‍ മൂടിയോ; ലക്ഷ്യത്തെ വെല്ലുന്നവനായ ആര്‍ ശത്രുവിന്റെ സമൃദ്ധിയെ, ഒരു വേടനെന്നപോലെ കൈക്കലാക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 4

ആ ഘോരനെ ആളുകൾ ചോദിയ്ക്കും, ‘അയാളെവിടെ?’ എന്ന് അല്ലെങ്കില്‍ അദ്ദേഹത്തെപ്പറ്റി പറയും, ‘അയാളില്ലെ’ന്നു്. എന്നാല്‍, അദ്ദേഹം പേടിപ്പിച്ചുതന്നേ മുടിയ്ക്കും, ശത്രുവിന്റെ മുതല്‍. ആളുകളേ, അദ്ദേഹത്തെ വിശ്വസിപ്പിൻ: അദ്ദേഹമാണ്, ഇന്ദ്രന്‍! 5

ആര്‍ സമ്പന്നന്നും, ആര്‍ ദരിദ്രന്നും. ആര്‍ യാചിച്ചു സ്തുതിക്കുന്ന ബ്രഹ്മജ്ഞന്നും ധനം അയച്ചുകൊടുക്കുന്നുവോ; അഴകൊത്ത ശിരസ്സുള്ള ആര്‍ സോമം അമ്മിക്കുഴകൊണ്ടു ചതച്ചു പിഴിഞ്ഞവനെ രക്ഷിച്ചരുളുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 6

അശ്വങ്ങൾ ആരുടെ, ഗോക്കൾ ആരുടെ, ഗ്രാമങ്ങൾ ആരുടെ, എല്ലാ രഥങ്ങളും ആരുടെ ചൊല്ക്കീഴില്‍ നില്ക്കുന്നുവോ; സൂര്യനെ ആര്‍, ഉഷസ്സിനെ ആര്‍ ജനിപ്പിച്ചുവോ; വെള്ളം ആര്‍ വർഷിച്ചുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 7

ചേർന്നുനില്ക്കുന്ന വാനൂഴികളും, ഉത്തമര്‍ അധമര്‍ എന്ന രണ്ടു തരം ശത്രുക്കളും ആരെ ആഹ്വാനംചെയ്യുന്നുവോ; ഒരേ തേരിലിരിയ്ക്കുന്ന ഇരുവര്‍ ആരെ നാനാപ്രകാരേണ വിളിയ്ക്കുന്നുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രൻ! 8

ആളുകൾ ആരെക്കൂടാതെ ജയം നേടില്ലയോ; പൊരുതുന്നവര്‍ രക്ഷയ്ക്ക് ആരെ വിളിയ്ക്കുന്നുവോ; സർവലോകത്തിന്നും പ്രതിനിധി ആരോ; ആര്‍ വീഴാത്തവയേയും വീഴിയ്ക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രൻ! 9

തന്നെത്താനറിയാത്ത വളരെ മഹാപാപികളെ ആര്‍ വജ്രംകൊണ്ടു വധിച്ചുവോ; ആര്‍ ഉങ്കുകാരന്ന് ഉത്തമകർമ്മം കൊടുക്കില്ലയോ; ആര്‍ മുടിയനെ മുടിയ്ക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 10

ആര്‍ മലകളിലൊളിച്ച ശംബരനെ നാല്പതാംസംവത്സരത്തില്‍ കണ്ടുപിടിച്ചുവോ; കെല്പെടുത്തു പൊരുതിയ ആ ദാനവനെ ആര്‍ കൊന്നുവീഴ്ത്തിയോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 11

സപ്തരശ്മിയും വർഷിതാവും ബലവാനുമായ ആര്‍ സപ്തനദികളെ ഒഴുകിച്ചുവോ; സ്വർഗ്ഗത്തിലെയ്ക്കു കേറുന്ന രൌഹിണനെ ആര്‍ വജ്രമെടുത്തു വധിച്ചുവോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 12

വാനൂഴികൾ ആരെ വണങ്ങുന്നുവോ; പർവതങ്ങൾ ആരുടെ ബലത്തെ പേടിയ്ക്കുന്നുവോ സോമപനും, ദൃഢഗാത്രനും, വജ്രതുല്യബാഹുവും വജ്രപാണിയും ആരോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രൻ!13

ആര്‍ സോമം പിഴിയുന്നവനെ, ആര്‍ പചിയ്ക്കുന്നവനെ, ആര്‍ രക്ഷയ്ക്കു ‘ശസ്ത്ര’ങ്ങൾ ചൊല്ലുന്നവനെ, ആർ സ്തുതിയ്ക്കുന്നവനെ രക്ഷിയ്ക്കുമോ; ആരെ ഉല്‍കൃഷ്ടസ്തോത്രം, ആരെ സോമം, ആരെ ഈ അന്നം വർദ്ധിപ്പിയ്ക്കുമോ; ആളുകളേ, അദ്ദേഹമാണ്, ഇന്ദ്രന്‍! 14

പിഴിയുന്നവന്ന്, പചിയ്ക്കുന്നവന്ന് അന്നമെത്തിച്ചുകൊടുക്കുന്ന ഭവാന്‍ ദുര്‍ജ്ഞേ യനെങ്കിലും സത്യൻതന്നെ. ഇന്ദ്ര, ഞങ്ങൾ അങ്ങയ്ക്കു പ്രിയപ്പെട്ടവരും ശോഭനവീരാന്വിതരുമായിട്ടു, നാൾതോറും സ്തോത്രം ചൊല്ലുമാറാകണം! 15

കുറിപ്പുകൾ: സൂക്തം 12.

[1] ഗൃത്സമദന്റെ യജ്ഞത്തില്‍ ചെന്ന ഇന്ദ്രൻ ഏകാകിയാണെന്നറിഞ്ഞിട്ട്, അദ്ദേഹത്തെ അസുരന്മാർ വളഞ്ഞു. അപ്പോൾ ഇന്ദ്രന്‍ ഗൃത്സമദന്റെ വേഷത്തിൽ യാഗശാലയില്‍നിന്നു പുറത്തെയ്ക്കിറിങ്ങി, സ്വർഗ്ഗത്തിലെയ്ക്കു പോയി. അസുരന്മാരാകട്ടേ, ‘ഇന്ദ്രൻ വരാൻ വൈകിയ്ക്കയാണെ’ന്നു കരുതി അകത്തു കടന്നു. അവിടെ ഗൃത്സമദൻമാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍, ‘ഗൃത്സമദന്‍ പോയല്ലോ; ഇയ്യാൾ നമ്മെപ്പേടിച്ചു ഗൃത്സമദരൂപം ധരിച്ചിരിയ്ക്കുന്ന ഇന്ദ്രനാണെ’ന്നു നിശ്ചയിച്ച്, അസുരന്മാർ അദ്ദേഹത്തെ കടന്നുപിടിച്ചു. അപ്പോൾ അദ്ദേഹം, ‘ഞാനല്ല ഇന്ദ്രന്‍’ എന്നു് അവരോടു പറയുന്നു: (ഈ ഇതിഹാസം വേറേ രണ്ടുമൂന്നുവിധത്തിലുമുണ്ട്; മഹാഭാരതത്തിലേതാണ് ഇവിടെ കാണിച്ചത്.) അദ്ദേഹമാണ്, ഇന്ദ്രന്‍ – തുച്ഛനായ ഞാനല്ല.

[3] അഗ്നി – വൈദ്യുതാഗ്നി.

[4] വീഴാതാക്കുക – ഉറപ്പില്‍ നിർത്തുക. താന്ന മുടിയന്മാര്‍ – നികൃഷ്ടരായ വിധ്വംസകന്മാർ, അസുരന്മാര്‍. കുഴിയില്‍ മൂടുക – കൊല്ലുക, അഥവാ നരകത്തില്‍ വീഴ്ത്തുക. ലക്ഷ്യത്തെ വെല്ലുന്നവന്‍ – എതിരാളികളെ ജയിയ്ക്കുന്നവന്‍. ഒരു വേടനെന്നപോലെ – വേടന്‍ ഉദ്ദേശിച്ച മൃഗത്തെ പിടിയ്ക്കുന്നതുപോലെ.

[5] ഘോരന്‍ – ശത്രുഘാതകനായ ഇന്ദ്രന്‍.

[6] പിഴിഞ്ഞവനെ – യജമാനനെ.

[7] ജനിപ്പിയ്ക്കുക – മൂടല്‍ നീക്കി വെളിപ്പെടുത്തുക.

[8] രണ്ടുതരം ശത്രുക്കളും – സ്വസ്വവിജയത്തിന്നായി.

[9] വീഴാത്തവ – പർവതാദികൾ.

[10] ഉങ്കുകാരൻ – അഹങ്കാരി.

[12] സപ്തരശ്മി – വരാഹു, സ്വതപസ്സ്, വിദ്യുന്മഹസ്സ്, ധൂപി, ശ്വാപി, ഗൃഹമേധം, അശിമിവിദ്വിട്ട് എന്നീ ഏഴു പർജ്ജന്യ(വർഷക)രശ്മികളോടുകൂടിയവന്‍. രൌഹിണന്‍ – ഒരസുരൻ.

[14] ഈ അന്നം – ഞങ്ങളുടെ പുരോഡാശവും മറ്റും.

[15] ഇന്ദ്രനോടു നേരിട്ടു പറയുന്നു: സത്യന്‍ – എളുപ്പത്തിൽ അറിയപ്പെടാവുന്നവനല്ലെങ്കിലും യഥാർത്ഥഭൂതൻ.

സൂക്തം 13.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഋതു പെറ്റ സോമലത ചിക്കെന്നു് അമ്മയുടെ അടുക്കല്‍നിന്നു, വളർച്ച വരുത്തുന്ന വെള്ളത്തില്‍ മുഴുകി; അതിനാല്‍ ചതയ്ക്കാവുന്നതായിത്തീർന്ന അതില്‍നിന്ന് ഒരു കുഴമ്പു ധാരാളം പുറപ്പെട്ടു. ആ അമൃതു മികച്ചതും സ്തുത്യവുംതന്നെ! 1

ഒത്തൊരുമിച്ചു ജലം വഹിയ്ക്കുന്ന ഈ നദികൾ അംഭോനിധിയ്ക്ക് ആഹാരം കൊണ്ടുപോകയാണു്: വഴി ഒന്നേ ഉള്ളുവല്ലോ, കിഴ്പോട്ടൊഴുകാൻ. ഇവ മുമ്പേ ചെയ്തുവെച്ച ഭവാൻ സ്തുത്യൻതന്നെ! 2

ഒരാൾ നല്കപ്പെടുന്നത് എടുത്തുപറയുന്നു; ഒരാൾ പ്രാണികളെ വിശസിച്ച്, അതേ കർമ്മവുമായി നടക്കുന്നു; ഒരാളുടെ പിഴയെല്ലാം പൊറുക്കപ്പെടുന്നു. ഇവ മുമ്പേ ചെയ്തുവെച്ച ഭവാൻ സ്തുത്യൻ തന്നെ! 3

വേണ്ടുവോളം പൊറുപ്പുമുതല്‍, അതിഥിയ്ക്കെന്നപോലെ, ഗൃഹസ്ഥര്‍ ധനം മക്കൾക്കു പങ്കിട്ടുകൊടുക്കുന്നു; അച്ഛന്‍ നല്കിയ ഭോജനം വെറുതെയിരിയ്ക്കുന്നവന്‍ കടിച്ചുചവച്ചു ഭക്ഷിയ്ക്കുന്നു. ഇവ മുമ്പേ ചെയ്തുവെച്ച ഭവാന്‍ സ്തുത്യൻതന്നെ! 4

വൃത്രഹന്താവേ, ഭവാന്‍ ഭൂമിയെ സൂര്യന്നു കാണാവുന്നതാക്കി നിർത്തി; നദികളുടെ വഴികൾ നന്നാക്കി. അതിനാല്‍, ദേവനായ ഭവാനെ സ്തോതാക്കൾ, കുതിരയെ വെള്ളംകൊണ്ടെന്നപോലെ, സ്തോത്രംകൊണ്ടു വർദ്ധിപ്പിച്ചു. ആ ഭവാന്‍ സ്തുത്യന്‍തന്നെ! 5

ഭവാന്‍ ഭക്ഷണവും ജലവും നല്‍കുന്നു; നനഞ്ഞതില്‍നിന്ന് ഉണങ്ങിയ മധുരവസ്തു കറന്നെടുക്കുന്നു; പരിചരിയ്ക്കുന്നവങ്കല്‍ ധനം ഈടുവെയ്ക്കുന്നു; ലോകത്തിനൊക്കെ ഭവാനൊരാളാണ്, ഈശൻ. ആ ഭവാൻ സ്തുത്യൻതന്നെ! 6

ഭവാനാണല്ലോ, പൂക്കുന്നവയും കായ്ക്കുന്നവയുമായ ഓഷധികളെ ധർമ്മംകൊണ്ടു വയലില്‍ നിർത്തിയത്; മഹാനായ ഭവാനാണല്ലോ, എങ്ങും മഹത്തുക്കളെയും, ഒളിമിന്നുന്ന വിവിധനക്ഷത്രങ്ങളെയും സൃഷ്ടിച്ചതു്; ആ ഭവാന്‍ സ്തുത്യൻതന്നെ! 7

ബഹുകർമ്മാവേ, ഭവാനാണല്ലോ, അന്നത്തിന്നും ദസ്യുവിനാശത്തിന്നുംവേണ്ടി, നൃമരപൃത്രനായ സഹവസുവിനെ ഹനിപ്പാൻ ഉടനടി വജ്രത്തിന്റെ സ്വച്ഛമായ വായില്‍ കടത്തിയത്; ആ ഭവാൻ സ്തുത്യൻതന്നെ! 8

ആയിരമുണ്ടല്ലോ, ഭവാനൊരാൾക്കു സുഖത്തിന്ന്; എല്ലാവർക്കും ഭവാനാണ്, അന്നദാതാവ്: സ്തുതിപ്പിയ്ക്കുന്നവനെ ഭവാന്‍ രക്ഷിച്ചു; ദഭീതിയ്ക്കുവേണ്ടി, ദസ്യുക്കളെ ഭവാൻ തടവിലിട്ടു കൊന്നു. സുപ്രാപനായിത്തീർന്ന ആ ഭവാന്‍ സ്തുത്യൻതന്നെ! 9

നദികളെല്ലാം ഭവാന്റെ പൌരുഷത്തെ അനുവർത്തിയ്ക്കുന്നു; ഭവാന്നു സമർപ്പിയ്ക്കുന്നു; ധനം ഭവാന്റെ കർമ്മത്തിന്നു വെയ്ക്കുന്നു; ആറു വിശാലവസ്തുക്കളെ വ്യവസ്ഥാപിച്ചതു, ഭവാനാണ്; ഭവാന്‍ പഞ്ചജനങ്ങളെ എങ്ങും പാലിയ്ക്കുന്നു. ആ ഭവാന്‍ സ്തുത്യൻതന്നെ! 10

വീര, തുലോം വര്‍ണ്ണനീയമാണ്, ഭവാന്റെ വീര്യം: ഒറ്റക്കർമ്മംകൊണ്ടാണല്ലോ, ഭവാൻ ധനം കൈക്കലാക്കുന്നത്! ബലവാനായ ജാതൂഷ്ഠിരന്നു ഭവാന്‍ അന്നം കല്പിച്ചു കൊടുത്തു. ഇന്ദ്ര, ഇതൊക്കെ ചെയ്ത ആ ഭവാൻ സ്തുത്യന്‍തന്നെ! 11

തുർവീതിയ്ക്കും വര്യന്നുംവേണ്ടി, ഭവാന്‍ നദീപ്രവാഹത്തെ സുഖേന കടക്കാവുന്നതാക്കിത്തീർത്തു; കുരുടനും കാല്‍മുടന്തനുമായ പരാവൃക്കിനെ ഭവാൻ അധോഗതിയില്‍നിന്നു കരയേറ്റി. അങ്ങനെ പേര്‍ കേൾപ്പിച്ച ഭവാന്‍ സ്തുത്യൻതന്നെ! 12

വസോ, ഇന്ദ്ര, ഭവാന്‍ ഞങ്ങൾക്കു ദാനത്തിന്നു ധനം തന്നാലും: വളരെയുണ്ടല്ലോ, ഭവാന്നു സമ്പത്തു്; പൂജനീയമായ അതാണല്ലോ, ഭവാന്‍ നാൾതോറും ഭുജിയ്ക്കുന്നത്. ഞങ്ങൾ ശോഭനവീരാന്വിതരായിട്ടു, യജ്ഞത്തില്‍ സ്തുതിയ്ക്കുമാറാകണം! 13

കുറിപ്പുകൾ: സൂക്തം 13.

[1] ഋതു – വർഷാകാലം.

[2] അംഭോനിധിയ്ക്ക് ആഹാരം – സമുദ്രത്തിന്നു ഭക്ഷണം, ജലം. ഇവ – സോമോല്‍പാദന നദീപ്രവർത്തനാദികൾ.

[3] ഒരാൾ – ഹോതാവ്. നല്കപ്പെടുന്നത് – യജമാനനാല്‍ ദേവന്മാർക്കു കൊടുക്കപ്പെടുന്നത്. എടുത്തുപറയുന്നു – ദേവന്മാരെ ശ്രദ്ധിപ്പിപ്പാൻ. വിശസിയ്ക്കുക – ഞെക്കിക്കൊല്ലുക. അതേകർമ്മം – വിശസനം. ഇത്, ഒരധ്വര്യുവിന്റെ ജോലിയാണ്. ഒരാളുടെ – മറെറാരധ്വര്യുവിന്റെ. പൊറുക്കപ്പെടുന്നു – ബ്രഹ്മാവെന്ന ഋത്വിക്കിനാല്‍; ഇദ്ദേഹം പിഴയ്ക്കു പ്രായശ്ചിത്തം ചെയ്യും. ഇവ – ഹവിഷ്പ്രദാനാദികൾ.

[4] അച്ഛന്‍ – രക്ഷിതാവായ യജമാനന്‍. വെറുതെയിരിയ്ക്കുന്നവന്‍ – ജോലിയൊന്നും ചെയ്യാത്ത അഗ്നി. കത്തുന്ന വിറകിന്റെ ഒച്ചയാണ്, കടിച്ചുചവയ്ക്കൽ. ഇവ – ധനവിഭജനാദികൾ.

[5] നന്നാക്കി – സുഗമങ്ങളാക്കി. കുതിരയെ വെള്ളംകൊണ്ടെന്നപോലെ – നനച്ചാല്‍ കുതിരയ്ക്കു ചൊടി കൂടുമല്ലോ.

[6] നനഞ്ഞതില്‍നിന്ന് – വെള്ളം വീണ തണ്ടിന്മേല്‍നിന്ന്. ഉണങ്ങിയ – നനവില്ലാത്ത. മധുരവസ്തു – ആസ്വാദ്യമായ നെല്ലും മറ്റും. പരിചാരകനെ ധനസമൃദ്ധനാക്കുന്നു.

[7] മഹത്തുക്കൾ – പർവതാദികൾ.

[8] അന്നത്തിന്നും – അന്നങ്ങളെ രക്ഷിപ്പാനും. സഹവസു – ഒരസുരന്‍. കടത്തിയതു് – വജ്രംകൊണ്ടു വധിച്ചതു്.

[9] ആയിരം – വാഹനങ്ങൾ. സുഖത്തിന്ന് – സുഖസഞ്ചാരത്തിന്ന്. സ്തുതിപ്പിയ്ക്കുന്നവന്‍ – സ്തോതാവിനെ ഏർപ്പെടുത്തുന്ന യജമാനന്‍. ദഭീതി – ഒരു ഋഷി.

[10] ഭവാന്നു സമർപ്പിയ്ക്കുന്നു – യജമാനന്മാര്‍ ഹവിസ്സ്. വെയ്ക്കുന്നു – ആളുകൾ ധനം ഭവാന്റെ കർമ്മത്തിന്നു (ഭവദാരാധനത്തിന്നു) സൂക്ഷിയ്ക്കുന്നു. ആറു വിശാലവസ്തുക്കൾ – ദ്യോവ്, ഭൂവ്, പകല്‍, രാത്രി, ജലം, ഔഷധി.

[11] ഒരൊറ്റക്കർമ്മം – ഒരിയ്ക്കല്‍മാത്രം പൊരുതല്‍. ധനം – ശത്രുക്കളുടെ മുതല്‍. ജാതൂഷ്ഠിരന്‍ – ഒരാളുടെ പേര്‍.

[12] തുർവീതി, വയ്യന്‍ എന്നീ രണ്ടുപേര്‍ വെള്ളം നിറഞ്ഞ ഒരു പുഴ കടക്കാൻ വയ്യാഞ്ഞു വിഷമിയ്ക്കെ, അവരെ അങ്ങു സുഖേന കടത്തിവിട്ടു. പരാവൃക്ക് – ഒരൃഷി. കരയേററി – കാഴ്ച തെളിയിച്ചും കാല്‍മുടന്തു പോക്കിയും ദുഃഖത്തില്‍നിന്നുദ്ധരിച്ചു. പേര്‍കേൾപ്പിച്ച = യശസ്സാർജ്ജിച്ച.

[13] ദാനത്തിന്നു – ആളുകൾക്കു കൊടുക്കാനും, തങ്ങൾക്കനുഭവിപ്പാനും.

സൂക്തം 14.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

അധ്വര്യുക്കളേ, നിങ്ങൾ ഇന്ദ്രന്നു സോമം കൊണ്ടുവരുവിന്‍; ആ മദകരമായ അന്നം പാത്രങ്ങൾകൊണ്ടു തൂകുവിൻ: ഇതു കുടിയ്ക്കാൻ സദാ കൊതിയ്ക്കുന്നവനാണല്ലോ, ആ വീരന്‍; അതിനാല്‍ വൃഷാവിന്നായി ഹോമിപ്പിൻ. അതുതന്നെയാണ്, അവിടുന്നാഗ്രഹിയ്ക്കുന്നത്. 1

അധ്വര്യുക്കളേ, ജലങ്ങളെ മറച്ചുനിന്ന മേഘത്തെ, ആര്‍ ഇടിവാൾകൊണ്ടു വൃക്ഷത്തെ എന്നപോലെ പിളർത്തിയോ; കൊതിയ്ക്കുന്ന അദ്ദേഹത്തിന്നായി അതു കൊണ്ടുവരുവിന്‍: അതു കുടിപ്പാൻ അർഹനാണല്ലോ, ഈ ഇന്ദ്രന്‍. 2

അധ്വര്യുക്കളേ, ആര്‍ ദൃഭീകനെ നിഹനിച്ചുവോ; ആര്‍ ഗോക്കളെ പുറത്തിറക്കി, വലനെ വധിച്ചുവോ; അദ്ദേഹത്തിന്നായി ഇതിനെ, വാനത്തു വായുവിനെയെന്നപോലെ വ്യാപിപ്പിയ്ക്കുവിന്‍ – ഇന്ദ്രനെ സോമംകൊണ്ടു, കിഴവനെ പുതപ്പുകൊണ്ടെന്നപോലെ മൂടുവിൻ! 3

അധ്വര്യുക്കളേ, തൊണ്ണൂറെറാമ്പതു കൈകളുണ്ടായിരുന്ന ഉരണനെ ആര്‍ കൊന്നുവോ; ആര്‍ അര്‍ബുദനെ കമിഴ്ത്തിവീഴിച്ചുവോ; ആ ഇന്ദ്രനെ, സോമമൊരുക്കി പ്രീതിപ്പെടുത്തുവിന്‍. 4

അധ്വര്യുക്കളേ, ആര്‍ അശ്നനെ, ആർ ശോഷം പറ്റാത്ത ശുഷ്ണനെ, തോൾ വെട്ടിക്കൊന്നുവോ; ആര്‍ പിപ്രുവിനെ, ആര്‍ നമുചിയെ, ആര്‍ രുധിക്രാവിനെ കൊന്നുവോ; ആ ഇന്ദ്രന്ന് അന്നങ്ങൾ ഹോമിയ്ക്കുവിന്‍. 5

അധ്വര്യുക്കളേ, ആർ ശംബരന്റെ നൂറു പുരാതനനഗരങ്ങളെ വജ്രംകൊണ്ടു പിളർത്തിയോ; ആര്‍ വർച്ചിയുടെ നൂറായിരത്തെ വീഴിച്ചുവോ; ആ ഇന്ദ്രന്നു സോമം കൊണ്ടുവരുവിന്‍. 6

അധ്വര്യുക്കളേ, ആര്‍ നൂറായിരംപേരെ കൊന്നു നിലംപൊത്തിച്ചുവോ; കുത്സന്‍, ആയു, ദിവോദാസന്‍ എന്നിവരുടെ എതിരാളികളെ കൊന്നൊടുക്കിയോ; അദ്ദേഹത്തിന്നു സോമം കൊണ്ടുവരുവിന്‍. 7

യജ്ഞനേതാക്കളായ അധ്വര്യുക്കളേ, നിങ്ങൾ ഇന്ദ്രന്ന് അതു വേഗത്തില്‍ കൊണ്ടുവന്ന് അഭീഷ്ടം നേടുവിൻ: പുകൾപ്പെട്ട ഇന്ദ്രന്നു കൈകൾകൊണ്ടരിച്ച സോമം കൊണ്ടുവരുവിന്‍; ഹോമിയ്ക്കുവിന്‍. 8

അധ്വര്യുക്കളേ, നിങ്ങൾ ഈ ഇന്ദ്രന്നു സുഖകരമായ സോമം ഉണ്ടാക്കുവിൻ: വെള്ളത്തില്‍ വെടുപ്പു വരുത്തി, ചമസത്തില്‍ പകരുവിന്‍. നിങ്ങളുടെ അരിച്ച സോമത്തെ അദ്ദേഹം പ്രീതിയോടേ ഇച്ഛിയ്ക്കുന്നു; ആ മാദകം ഹോമിയ്ക്കുവിൻ. 9

അധ്വര്യുക്കളേ, പയ്യിന്റെ അകിടിനെ പാല്‍കൊണ്ടെന്ന പോലെ, ഈ രക്ഷിതാവായ ഇന്ദ്രനെ സോമംകൊണ്ടു നിറയ്ക്കുവിന്‍. എന്റേതായ ഇതിന്റെ ഈ രഹസ്യം എനിയ്ക്കറിയാം: ഇതു കൊടുക്കാനിച്ഛിക്കുന്നവനെ ആ യഷ്ടവ്യൻ ധാരാളം അറിയും! 10

അധ്വര്യുക്കളേ, സ്വർഗ്ഗത്തിലും അന്തരിക്ഷത്തിലും ഭൂമിയിലുമുള്ള സമ്പത്തിന്ന് അരചന്‍ ആരോ; ആ ഇന്ദ്രനെ നിങ്ങൾ, യവം കൊണ്ടു വല്ലത്തെയെന്നപോലെ, സോമംകൊണ്ടു നിറയ്ക്കുവിൻ. അതാവട്ടേ, നിങ്ങളുടെ ജോലി! 11

വസോ, ഇന്ദ്ര, ഭവാന്‍ ഞങ്ങൾക്കു ദാനത്തിന്നു ധനം തന്നാലും: വളരെയുണ്ടല്ലോ, ഭവാനു സമ്പത്ത്. പൂജനീയമായ അതാണല്ലോ, ഭവാൻ നാൾതോറും ഭുജിയ്ക്കുന്നതു്. ഞങ്ങൾ ശോഭനവീരാന്വിതരായിട്ടു, യജ്ഞത്തില്‍ സ്തുതിയ്ക്കുമാറാകണം! 12

കുറിപ്പുകൾ: സൂക്തം 14.

[1] ഗൃത്സമദന്‍ പറയുന്നു: മദകരമായ അന്നം – സോമം. പാത്രങ്ങൾ – ചമസങ്ങൾ. തൂകുവിന്‍ – അഗ്നിയില്‍ പകരുവിന്‍.

[2] അതു – സോമം.

[3] ദൃഭീകന്‍ – ഒരസുരന്‍. ഇതിനെ – സോമരസത്തെ.

[4] ഉരണന്‍ – ഒരസുരന്‍. അര്‍ബുദൻ – മറെറാരസുരന്‍.

[5] അശ്നനും മറ്റും അസുരന്മാർതന്നെ. ശോഷം – ബലക്ഷയം.

[6] വർച്ചിയുടെ നൂറായിരത്തെ – വർച്ചി എന്ന അസുരന്റെ നൂറായിരം ആളുകളെ.

[7] നൂറായിരംപേരെ – നൂറായിരം അസുരന്മാരെ. കുത്സനും, ആയുവും ഭിവോദാസനും രാജർഷിമാരത്രേ.

[9] ആ മാദകം – ലഹരിപിടിപ്പിയ്ക്കുന്ന സോമം.

[10] അറിയും – അറിഞ്ഞനുഗ്രഹിയ്ക്കും.

സൂക്തം 15.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഈ സത്യനായ മഹാന്റെ സത്യങ്ങളായ മഹാകർമ്മങ്ങൾ ഞാനിപ്പോൾ വർണ്ണിയ്ക്കാം: ഇന്ദ്രന്‍ ആഭിപ്ലവികദിനങ്ങളില്‍ സോമനീര്‍ കുടിച്ചു; അതിന്റെ മത്തില്‍ വൃത്രനെ വധിച്ചു! 1

അവിടുന്ന് ആകാശത്തു ദ്യോവിനെ ഉറപ്പിച്ചു; വലിയ അന്തരിക്ഷത്തെയും വാനൂഴികളെയും നിറച്ചു; ഭൂമിയെ താങ്ങി, വിസ്താരപ്പെടുത്തി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 2

ഒരു ഗൃഹത്തെയെന്നപോലെ കിഴക്കേദിക്കിനെ ശരിയ്ക്കളന്നു; നദികളുടെ അടിവശങ്ങളെ വജ്രംകൊണ്ടു കുഴിച്ചു; മാർഗ്ഗങ്ങൾ നിഷ്പ്രയാസം സുചിരഗന്തവ്യങ്ങളുമാക്കി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രൻ ഇതൊക്കെ ചെയ്തത്! 3

അവിടുന്നു ദഭീതിയെ പിടിച്ചുകൊണ്ടുപോകുന്നവരോടെതിർത്ത്, (അവരുടെ) ആയുധമെല്ലാം കത്തുന്ന തിയ്യിലെരിച്ചു; അദ്ദേഹത്തിന്നു ഗവാശ്വരഥങ്ങൾ നല്കുകയും ചെയ്തു. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 4

അവിടുന്ന് ഈ മഹാനദിയിലെ വെള്ളം, കടക്കാവുന്നവിധം ചുരുക്കി; ഇറങ്ങാൻ വയ്യാത്തവരെ സുഖേന മറുകരയിലെത്തിച്ചു. അവര്‍ കടന്നു, ധനാപ്തിയ്ക്കായി നടകൊണ്ടു; സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രൻ ഇതൊക്കെ ചെയ്തത്! 5

അവിടുന്നു മഹത്ത്വത്താല്‍ സിന്ധുവിനെ വടക്കോട്ടൊഴുകിച്ചു; ഉശിരില്ലാത്തവരെ ഉശിരന്മാരെക്കൊണ്ടു പിളർത്ത്, ഉഷസ്സിന്റെ വണ്ടി വജ്രംകൊണ്ടു തപിടുപൊടിയാക്കി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 6

കന്യകമാര്‍ പോയ്ക്കളഞ്ഞതറിഞ്ഞ വിദ്വാനായ പരാവൃക്ക് അതാ, പ്രത്യക്ഷമാംവണ്ണം എഴുനേറ്റു; അതാ, കാല്‍മുടന്തന്‍ പാഞ്ഞെത്തി, നന്നായി കണ്ടു. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തതു് ! 7

അവിടുന്ന് അംഗിരസ്സുകളാല്‍ സ്തുതിയ്ക്കപ്പെട്ടു വലനെ വധിച്ചു. പർവതത്തിന്റെ ശിലാദ്വാരങ്ങൾ തുറന്നു – അതിന്റെ കൃത്രിമങ്ങളായ അടപ്പുകൾ പൊളിച്ചു. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രന്‍ ഇതൊക്കെ ചെയ്തത്! 8

അവിടുന്നു ദസ്യുവായ ചുമുരിയെയും ധുനിയെയും ദീർഗ്ഘനിദ്രയോടിണക്കി നിഹനിച്ചു, ദഭീതിയെ രക്ഷിച്ചു; അതില്‍ രംഭിയ്ക്കു ധനവും കിട്ടി. സോമത്തിന്റെ മത്തിലത്രേ, ഇന്ദ്രൻ ഇതൊക്കെ ചെയ്തതു് ! 9

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിൻദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 10
കുറിപ്പുകൾ: സൂക്തം 15.

[2] നിറച്ചു – തന്റെ തജസ്സുകൊണ്ട്.

[3] മാർഗ്ഗങ്ങൾ – പ്രവാഹമാർഗ്ഗങ്ങൾ.

[4] പണ്ടു ചുമുരി, ധുനി മുതലായ അസുരന്മാര്‍ ദഭീതി എന്ന ഒരു രാജർഷിയുടെ പുരി വളഞ്ഞ്, അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയിപോൽ.

[5] ഈ മഹാനദി – പരുഷ്ണി എന്ന നദി. ഇറങ്ങാന്‍ വയ്യാത്തവര്‍ – ചില ഋഷിമാര്‍. ധനാപ്തിയ്ക്കായി – തങ്ങൾ ഉദ്ദേശിച്ച ദ്രവ്യം നേടാന്‍.

[6] വണ്ടി തകർത്ത കഥ മറെറാരേടത്തു വിവരിയ്ക്കും.

[7] പണ്ടു, കാലും കണ്ണുമില്ലാത്ത പരാവൃക്ക് ചില കന്യകമാരെ പിടികൂടാൻനോക്കി; അവര്‍ പാഞ്ഞുപോയ്ക്കളഞ്ഞു. അപ്പോൾ ആ ഋഷി ഇന്ദ്രനെ സ്തുതിച്ചു കാലും കാഴ്ചയും നേടി. ഇക്കഥയാണ്, ഈ ഋക്കില്‍. കാല്‍മുടന്തന്‍ പാഞ്ഞെത്തി – ഇന്ദ്രപ്രസാദത്താല്‍ മുടന്തുനീങ്ങി, പാഞ്ഞു, കന്യകമാരുടെ അടുക്കലെത്തി. നന്നായി കണ്ടു – അന്ധത നീങ്ങുകയാല്‍ കന്യകമാരെ സ്പഷ്ടമായി കാണുകയുംചെയ്തു.

[9] രംഭി – ദഭീതിയുടെ ഹരിക്കാരന്‍.

സൂക്തം 16.

ഗൃത്സമദൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഞാൻ നിങ്ങൾക്കുവേണ്ടി സജജനോത്തമന്ന്, അഗ്നിയെ ജ്വലിപ്പിച്ചു ഹവിസ്സൊ രുക്കി, നന്നായി സ്തുതിയ്ക്കാം. ജര പറ്റാതെ ജരപിടിപ്പിയ്ക്കുന്ന നിത്യയുവാവായ ഇന്ദ്രനെ നീര്‍ തളിച്ചു നാം രക്ഷയ്ക്കായി വിളിയ്ക്കുക. 1

മഹാനായ ഇന്ദ്രനെക്കൂടാതെ ഈ ലോകം എന്തുള്ളു? അദ്ദേഹത്തിലിരിയ്ക്കുന്നു, വീര്യം മുഴുവൻ: അവിടുന്നു വയറ്റില്‍ സോമവും, വപുസ്സില്‍ തേജോബലങ്ങളും, കയ്യില്‍ വജ്രവും, തലയില്‍ അറിവും വഹിച്ചരുളുന്നു! 2

ഇന്ദ്ര, അവിടുന്നു വളരെയോജന ഒരൂക്കില്‍ പറക്കുമ്പോൾ, അങ്ങയുടെ ബലം വാനൂഴികൾക്കോ, രഥം സമുദ്ര – പർവതങ്ങൾക്കോ തടുക്കാനാവില്ല; അങ്ങയുടെ വജ്രത്തെ ആരും നേരിടില്ല! 3

ആ യഷ്ടവ്യന്ന്, ധർഷകന്ന്, വർഷകന്ന്, ഒരുങ്ങിനില്ക്കുന്നവന്ന് എല്ലാവരും യജ്ഞം അനുഷ്ഠിയ്ക്കുന്നുണ്ടല്ലോ; അതിനാല്‍, അറിവേറിയ ഭവാന്‍ സോമനീര്‍ തൂകി യജിയ്ക്കുക. ഇന്ദ്ര, അവിടുന്നു വർഷകനായ വഹ്നിയോടൊന്നിച്ചു സോമം കുടിച്ചാലും! 4

വർഷിയായ മധുരസം വർഷകാന്നനായ വർഷകന്നു കുടിപ്പാന്‍, പ്രേരിപ്പിച്ചുംകൊണ്ടു ചെല്ലുന്നു; വൃഷാക്കളായ രണ്ടധ്വര്യുക്കളും വർഷകങ്ങളായ അമ്മികളും വർഷിയായ സോമത്തെ വൃഷഭന്നായി പിഴിയുന്നു! 5

വൃഷഭ, ഇന്ദ്ര, അങ്ങയുടെ വജ്രം വൃഷാവാണ്; അങ്ങയുടെ രഥം വൃഷാവാണ്; ഹരികൾ വൃഷാക്കളാണ്; ആയുധങ്ങളും വൃഷാക്കളാണ്. അങ്ങാകുന്നു, വൃഷാവായ മാദകത്തിന്‍റെ ഉടയവന്‍. വര്‍ഷകമായ സോമംകൊണ്ടു മതി വരുത്തിയാലും! 6

യുദ്ധത്തില്‍ സ്തുതിതല്‍പരനും തോണിയ്ക്കൊത്തവനുമായ ഭവാനെ ധർഷകനായ ഞാൻ സവനങ്ങളില്‍ സ്തോത്രംകൊണ്ടു സമീപിയ്ക്കുന്നു; നമ്മുടെ ഈ വാക്കിനെ ഇന്ദ്രൻ തുലോം മനസ്സിലാക്കട്ടെ. കിണറിന്നൊത്ത ആ ധനനിധിയെ നാം സോമംകൊണ്ടു നീരാടിയ്ക്കുക! 7

ശതക്രതോ, അവിടുന്നു ഞങ്ങളെ ശത്രുബാധയില്‍നിന്നു, പുല്ലു മതിയാവോളം തിന്ന പയ്യ കുട്ടിയെഎന്നപോലെ മുന്‍കൂട്ടി പിന്മാററിയാലും. ഞങ്ങൾ ഒരു തവണയെങ്കിലും, അങ്ങയെപ്പററിയുള്ള സ്തുതികളോടു, യുവാക്കൾ പത്നിമാരോടെന്നപോലെ ചേരുമാറാകേണമേ! 8

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിൻദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
കുറിപ്പുകൾ: സൂക്തം 16.

[1] യജമാനന്മാരോടു പറയുന്നു: സജജനോത്തമന്ന് – സജ്ജനങ്ങളില്‍(ദേവന്മാരിൽ)വെച്ചു ശ്രേഷ്ഠനായ ഇന്ദ്രന്നു്. ജരപിടിപ്പിയ്ക്കുന്ന – ലോകത്തിന്നു വാർദ്ധക്യം വരുത്തുന്ന. നീര്‍ – സോമരസം.

[4] യജമാനനോടും, ഒടുവില്‍ ഇന്ദ്രനോടും പറയുന്നു: ഒരുങ്ങിനില്ക്കുന്നവൻ – കർമ്മികളെ അനുഗ്രഹിപ്പാൻ.

[5] വർഷി – ഫലങ്ങളെ വർഷിയ്ക്കുന്നത്. മധുരസം – മത്തുണ്ടാക്കുന്ന സോമനീർ. വർഷകാന്നൻ = ഫലവർഷികളായ അന്നങ്ങളോടുകൂടിയവൻ വർഷകൻ – ഫലം വർഷിയ്ക്കുന്ന ഇന്ദ്രൻ. ചെല്ലുന്നു – ഇന്ദ്രന്റെ അടുക്കലെയ്ക്ക്. വൃഷാക്കൾ – സോമരസം തളിയ്ക്കുന്നവര്‍. വൃഷഭൻ – ദേവശ്രേഷ്ഠൻ.

[6] വൃഷാവ് – കാമവർഷി. മാദകം – മത്തുണ്ടാക്കുന്ന സോമനീർ.

[7] യുദ്ധത്തില്‍ സ്തുതിതല്‍പരന്‍ – സ്തുതിയ്ക്കുന്നവരെ ജയിപ്പിയ്ക്കുന്നവന്‍. തോണിയ്ക്കൊത്തവന്‍ – ആപത്തുകളെ കടത്തി വിടുന്നവൻ. ധർഷകന്‍ – ഭവല്‍പ്രസാദത്താല്‍ ശത്രുക്കളെ ആക്രമിയ്ക്കാൻ കഴിവുള്ളവന്‍. നമ്മുടെ എന്നു തുടങ്ങുന്ന വാക്യങ്ങൾ യജമാനന്മാരോടുള്ളവയാണു്: വാക്ക് – സ്തൂതി. കിണറിന്നൊത്ത – കിണർ ജലത്തിന്റെ ഇരിപ്പിടമാണല്ലോ; അതുപോലെ, ധനത്തിന്റെ ഇരിപ്പടമാണ്, ഇന്ദ്രൻ.

[8] കുട്ടിയെ – ക്ഷുല്‍പീഡയില്‍നിന്നെന്നപോലെ.

സൂക്തം 17.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

അദ്ദേഹത്തെപ്പററി പുതിയതൊന്നു നിങ്ങൾ അംഗിരസ്സുകളെപ്പോലെ ചൊല്ലുവിന്‍: എന്നാല്‍, അദ്ദേഹത്തിന്റെ തേജസ്സു പണ്ടേത്തെപ്പോലെ പൊന്തും. പിടിച്ചു തടവിലാക്കപ്പെട്ട ഗോക്കളെയെല്ലാം അദ്ദേഹം സോമത്തിന്റെ മത്തില്‍ ചിക്കെന്നു പുറത്തുവിട്ടുവല്ലോ. 1

ആര്‍ ഓജസ്സുപുണ്ട് ഒന്നാമത്തെപ്പാനത്തിന്നായി മഹിമ വളർത്തിയോ; യാതൊരു ശൂരന്‍ യുദ്ധങ്ങളില്‍ മൈച്ചട്ടയണിഞ്ഞുവോ; ആര്‍ മഹത്ത്വംകൊണ്ടു ദ്യോവിനെ തലയിൽ ചുമന്നുവോ; അവന്‍ വർദ്ധിപ്പൂതാക! 2

മുന്തിയ മഹാവീര്യമാണ്, അങ്ങു കാണിച്ചത്: അതിനെ സ്തുതിച്ചവരുടെ മുമ്പില്‍ അങ്ങു ബലം പൊങ്ങിച്ചുവല്ലോ; ഒത്തൊരുമിച്ച ദ്രോഹികൾ തേരിലിരുന്ന ഹര്യശ്വനായ ഭവാനാല്‍ വീഴിയ്ക്കപ്പെട്ടിട്ടു, ചിന്നിച്ചിതറിപ്പായുകയായി! 3

ആ പുരാതനന്‍ ബലംകൊണ്ട് ഉലകെല്ലാം കീഴടക്കി; കോയ്മ പൂണ്ടു, വളർന്നു; ആ വോഢാവു വാനൂഴികളില്‍ തേജസ്സു വ്യാപിപ്പിച്ചു; ഇരുട്ടുകളെ പീഡിപ്പിച്ച് ഒന്നിച്ചു കുഴിച്ചുമൂടി! 4

അവിടുന്നു പറന്നിരുന്ന പർവതങ്ങളെ അനങ്ങാതാക്കി; മേഘ ജലങ്ങളുടെ ഒഴുകല്‍ താഴത്തെയ്ക്കാക്കി; വിശ്വംഭരയായ ഭൂവിനെ താങ്ങി; ദ്യോവിനെ ഉപായംകൊണ്ടു വീഴാതുറപ്പിച്ചു! 5

അദ്ദേഹം ലോകത്തിന്നു പര്യാപ്തനായിത്തീർന്നു: എല്ലാ ആളുകളെക്കാളും അറിവേറിയവനാക്കിയാണ്, അദ്ദേഹത്തെ അച്ഛന്‍ തൃക്കൈകൾകൊണ്ടു സൃഷ്ടിച്ചതു്. അതിനാലാണല്ലോ, ഈ യശസ്വി ക്രിവിയെ വജ്രമെയ്തു മന്നില്‍ കിടത്തിയുറക്കിയത്! 6

അച്ഛനമ്മമാരോടൊന്നിച്ചു നാൾകഴിയ്ക്കുന്ന ഒരു സ്ത്രീ തറവാട്ടില്‍നിന്നെന്നപോലെ, ഞാന്‍ അങ്ങയോടു ഭാഗം യാചിയ്ക്കുന്നു; ശരിയ്ക്കു കണക്കിട്ടുനോക്കി ഭവാന്‍ സ്തോതാക്കൾക്കു സമ്മാനിയ്ക്കാറുള്ള പങ്ക് ഇവന്നു തന്നരുളുക! 7

ഇന്ദ്ര, രക്ഷിതാവായ ഭവാനെ ഞങ്ങൾ വിളിയ്ക്കുന്നു: ഇന്ദ്ര, കർമ്മവും അന്നവും തരുന്നവനാണല്ലോ, ഭവാൻ. ഇന്ദ്ര, വിവിധരക്ഷകൾകൊണ്ടു ഞങ്ങളെ പാലിച്ചാലും; വൃഷാവായ ഇന്ദ്ര, ഞങ്ങളെ വലിയ ധനികന്മാരാക്കിയാലും! 8

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിന്‍ദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
കുറിപ്പുകൾ: സൂക്തം 17.

[1] പുതിയതൊന്നു – പുതിയ ഒരു സ്തോത്രം.

[2] അവന്‍ – ആ ഇന്ദ്രന്‍.

[3] പൊങ്ങിച്ചു – തുലോം പ്രകടിപ്പിച്ചു.

[4] ആ പുരാതനൻ – ഇന്ദ്രന്‍. വോഢാവ് – ലോകത്തെ വഹിയ്ക്കുന്നവന്‍. ഇരുട്ടുകൾ – തമോരൂപര്‍.

[5] താഴത്തെയ്ക്ക് – ഭൂമിയിലെയ്ക്ക്.

[6] അച്ഛൻ – പ്രജാപതി. ക്രിവി – ഒരസുരന്‍. ഉറക്കിയത് – കൊന്നത്.

[7] ഒരു സ്ത്രീ – അവിവാഹിത.

സൂക്തം 18.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഒരു പുതിയ വിശുദ്ധരഥം പുലര്‍കാലത്തു പൂട്ടപ്പെട്ടു: നാലു നുകം, മൂന്നു ചമ്മട്ടി, ഏഴു കടിഞ്ഞാണ്‍, പത്തു ചക്രം എന്നിവയോടു കൂടിയതും അഭീഷ്ടപ്രദവും മനുഷ്യഹിതയും സ്വർഗ്ഗപ്രാപകവുമായ അതു യജ്ഞങ്ങൾകൊണ്ടും സ്തോത്രങ്ങൾകൊണ്ടുമേ കിട്ടുകയുള്ളു! 1

അത് അവിടുത്തെയ്ക്ക് ഒന്നാമത്തതിന്നും, അതു രണ്ടാമത്തതിന്നും, മൂന്നാമത്തതിന്നും പര്യാപ്തമായി. അതു മനുഷ്യർക്കു നന്മ കൊണ്ടുവരുന്നു. അന്യര്‍ അന്യയുടെ ഗർഭത്തില്‍ ഉല്‍പാദിപ്പിച്ചു; വിജയിയും വൃഷാവുമായ അതു് അന്യരോടു ചേരുന്നു! 2

സുഖേന വന്നുചേരുന്നതിന്നു് ഇന്ദ്രന്റെ രഥത്തില്‍ ഞാൻ ഒരു പുതിയ സൂക്തംകൊണ്ടു കുതിരകളെ പൂട്ടാം. ഇവിടെ വളരെയുണ്ടല്ലോ, മേധാവികൾ; എന്നാലും, മറ്റു യജമാനന്മാര്‍ അങ്ങയെ അധികം രസിപ്പിയ്ക്കരുത്! 3

സുയജ്ഞ, ഇന്ദ്ര, വിളിയ്ക്കപ്പെടുന്ന ഭവാന്‍ രണ്ടോ നാലോ ആറോ എട്ടോ പത്തോ കുതിരകളെ പൂട്ടി, സോമം കുടിപ്പാന്‍ വന്നുചേർന്നാലും: ഇതാ, പിഴിഞ്ഞത്; പാഴാക്കരുത്! 4

ഇന്ദ്ര, ഭവാൻ ഇരുപതോ മുപ്പതോ നാല്പതോ അമ്പതോ അറുപതോ എഴുപതോ സുഖഗാമികളായ കുതിരകളെ പൂട്ടി, സോമം കുടിപ്പാന്‍ ഇങ്ങോട്ടു വന്നാലും! 5

ഇന്ദ്ര, എണ്പതോ തൊണ്ണൂറോ നൂറോ കതിരകളെ പൂട്ടി, ഇങ്ങോട്ടു വന്നാലും: ഇതാ, അങ്ങയുടെ ഇമ്പത്തിന്നായി, അങ്ങയ്ക്കുവേണ്ടി, പിഴിഞ്ഞ സോമം പാത്രങ്ങളില്‍! 6

ഇന്ദ്ര, അവിടുന്ന് എന്റെ സ്തോത്രം കേൾപ്പാൻ വരിക: വമ്പിച്ച കുതിരകളെ തേരിൻമുമ്പില്‍ കെട്ടുക; വളരെപ്പേര്‍ വിളിയ്ക്കുമല്ലോ, അങ്ങയെ; ശൂര, ഭവാൻ ഈ യാഗത്തില്‍ ഇമ്പംകൊണ്ടാലും! 7

ഇന്ദ്രനോട് എനിയ്ക്കുള്ള സഖ്യം വിട്ടുപോകരുത്. അവിടുത്തെ ദാനശീലത ഞങ്ങൾക്കു ചുരത്തട്ടെ. വരിഷ്ഠവും വരേണ്യവുമായ തൃക്കയ്യിന്റെ അടുക്കലാകണം, ഞങ്ങൾ; യുദ്ധത്തില്‍ യുദ്ധത്തില്‍ ഞങ്ങൾ ജയം നേടണം! 8

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിൻദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
കുറിപ്പുകൾ: സൂക്തം 18.

[1] ഇന്ദ്രരഥത്തെ വർണ്ണിയ്ക്കുന്നു: സ്വർഗ്ഗപ്രാപകം – സുകൃതികളെ സ്വർഗ്ഗത്തില്‍ കൊണ്ടാക്കുന്നതു്. അത് – ആ രഥം.

[2] യജ്ഞത്തെ വർണ്ണിയ്ക്കുന്നു: അതു് – യജ്ഞം. ഒന്നാമത്തതു് – പ്രാതസ്സവനം. അന്യർ – ഋത്വിക്കുകൾ. അന്യ – വേദി. അന്യരോടു – ദേവന്മാരോടു.

[3] അധികം – എന്നെക്കാളേറെ. ഭവാന്‍ മറ്റാരുടെയെങ്കിലും യജ്ഞത്തിന്നു പോയ്ക്കളയരുത്; ഇവിടെ വന്നു, സോമം കുടിച്ചാലും!

[6] പാത്രങ്ങൾ – ചമസാദികൾ.

[8] ചുരത്തട്ടെ – അഭീഷ്ടം നല്കട്ടെ.

സൂക്തം 19.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

പിഴിയുന്ന മനീഷിയുടെ ഈ പ്രീതികരമായ അന്നം ഇമ്പത്തിന്നായി പാനംചെയ്തരുളട്ടെ: പുരാതനമായ ഇതിങ്കലാണല്ലോ, വർദ്ധമാനനായ ഇന്ദ്രന്റെയും സ്തോത്രം ചൊല്ലുന്ന നേതാക്കളുടെയും ഇരിപ്പ്! 1

ഈ മധുകൊണ്ട് ഇമ്പംപിടിച്ചു, വജ്രപാണിയായ ഇന്ദ്രന്‍ വെളളം മറച്ച വൃത്രനെ വെട്ടിമുറിച്ചു; അപ്പോൾ, നദികളുടെ പ്രീതികരങ്ങളായ ജലങ്ങൾ, പക്ഷികൾ കൂട്ടിലെയ്ക്കെന്നപോലെ നേരേ ഒഴുകിത്തുടങ്ങി! 2

മേഘത്തെ ഹനിച്ച ആ മഹനീയനായ ഇന്ദ്രൻ ജലങ്ങളെ സമുദ്രത്തിലെയ്ക്ക് ഒഴുകിച്ചു; സൂര്യനെ ജനിപ്പിച്ചു; ഗോക്കളെ കണ്ടുപിടിപ്പിച്ചു; തേജസ്സുകൊണ്ടു പകലുകൾക്കു വെളിച്ചം വരുത്തി! 3

ആര്‍ സൂര്യപ്രാപ്തിയില്‍ മത്സരിച്ച ആളുകൾക്ക് ഉടനടി സമാശ്രയണീയനായോ, ആ ഇന്ദ്രന്‍ ഹവിസ്സർപ്പിയ്ക്കുന്ന മനുഷ്യന്നു വളരെദ്ധനം കല്പിച്ചുകൊടുക്കുന്നു; വൃത്രനെ കൊല്ലുന്നു! 4

ആ സ്തുതിയ്ക്കപ്പെട്ട ഇന്ദ്രദേവൻ സോമം പിഴിഞ്ഞ ഒരു മനുഷ്യന്നുവേണ്ടി സൂര്യനെ മങ്ങിച്ചു: അവിടുത്തെയ്ക്കു, യജ്ഞമനുഷ്ഠിച്ച ഏതശന്‍ സ്വച്ഛമായ ധനം, ഭാഗംപോലെ നല്കിയല്ലോ! 5

ആ തിളങ്ങുന്ന ഇന്ദ്രന്‍ തേര്‍ തെളിയ്ക്കുന്ന കത്സന്നുവേണ്ടി, ശുഷ്ണൻ, അശുഷന്‍, കുയവന്‍ എന്നിവരെ കീഴടക്കി; ശംബരന്റെ തൊണ്ണൂറെറാമ്പതു നഗരങ്ങൾ ദിവോദാസന്നുവേണ്ടി പിളർത്തി! 6

ഇന്ദ്ര, യശസ്സിന്നായി അന്നം തേടുന്ന ഞങ്ങൾ സ്തോത്രം ഇപ്പോൾ ഭവാങ്കല്‍ത്തന്നെ സ്വയം എത്തിയ്ക്കുന്നു: സേവകരായ ഞങ്ങൾക്ക് ആ സഖ്യം കിട്ടുമാറാകണം; ദേവന്മാരെ കൂസാത്ത പീയുവിന്റെ ആയുധത്തെ ഭവാൻ കുനിയിച്ചുവല്ലോ! 7

ശൂര, ഗൃത്സമദൻ അങ്ങയെക്കുറിച്ചുതന്നെ സ്തോത്രങ്ങൾ, യാത്രോദ്യതൻ വഴികളെന്നപോലെ നിർമ്മിച്ചിരിയ്ക്കുന്നു; ഇന്ദ്ര, അതിയുവാവായ അങ്ങയെ സ്തുതിപ്പാനിച്ഛിയ്ക്കുന്ന ഇവന്ന് അന്നവും ബലവും നല്ല പാർപ്പിടവും സുഖവും കൈവരുമാറാകണം! 8

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിന്‍ദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
കുറിപ്പുകൾ: സൂക്തം 19.

[1] പിഴിയുന്ന – സോമം. അന്നം – സോമം.

[2] നേരേ – സമുദ്രാഭിമുഖമായി.

[4] സൂര്യപ്രാപ്തിയില്‍ മത്സരിച്ച – ‘സൂര്യങ്കല്‍ ഞാന്‍ ചെല്ലും, മുമ്പേ – ഞാന്‍ ചെല്ലും, മുമ്പേ’ എന്നു സ്പർദ്ധിച്ച.

[5] ഒരു മനുഷ്യന്‍ – താഴേ പറയുന്ന ഏതശന്‍. മങ്ങിച്ചു – നിഷ്പ്രഭനാക്കി, തോല്പിച്ചു. ഇക്കഥ മുമ്പു പറഞ്ഞിട്ടുണ്ടു്. ധനം – സോമം. ഭാഗംപോലെ – അച്ഛന്‍ മകന്നു സ്വത്തിന്റെ ഒരു പങ്ക് കൊടുക്കുന്നതുപോലെ.

[6] തേര്‍ തെളിയ്ക്കുന്ന – ഇന്ദ്രന്നു സാരഥ്യം വഹിച്ച. ശുഷ്ണന്‍, അശുഷന്‍, കുയവന്‍ എന്നിവരും ശംബരനും അസുരന്മാരത്രേ.

[7] പീയു – ഒരസുരൻ.

സൂക്തം 20.

ഋഷിച്ഛന്ദോദേവതകള്‍ മുമ്പേത്തവ.

ഇന്ദ്ര, ശരിയ്ക്കറിഞ്ഞാലും: സ്തുതിയ്ക്കുന്നവരും, മനീഷയാല്‍ ശോഭിയ്ക്കുന്നവരും, അങ്ങയെപ്പോലുള്ള നേതാക്കളോടു സുഖം യാചിയ്ക്കുന്നവരുമായ ഞങ്ങൾ, കൊററു തേടുന്നവന്‍ വണ്ടിയെന്നപോലെ, അങ്ങയ്ക്ക് അന്നം ഒരുക്കിയിരിയ്ക്കുന്നു. 1

ഇന്ദ്ര, അങ്ങ്, അങ്ങയുടെ രക്ഷകൾകൊണ്ടു ഞങ്ങളെ പാലിച്ചാലും: അങ്ങയെ സേവിയ്ക്കുന്ന ജനങ്ങളെ എതിരാളികളില്‍നിന്നു രക്ഷിയ്ക്കുന്നവനാണല്ലോ, അങ്ങ്; ഹവിസ്സേകുന്നവന്ന് ഈശ്വരന്‍, പീഡാനിവാരകൻ – അങ്ങയെ പരിചരിയ്ക്കുന്നവന്ന് ഇങ്ങനെയൊക്കെയുള്ളവനാണല്ലോ, അങ്ങ്! 2

യുവാവും ആഹ്വാതവ്യനും സഖാവും സുഖദനുമായ ആ ഇന്ദ്രൻ കർമ്മനേതാക്കളായ നമ്മെ രക്ഷിച്ചരുളട്ടെ: ശസ്ത്രം ചൊല്ലുന്നവനെയും, ക്രിയകൾ ചെയ്യുന്നവനെയും; പചിയ്ക്കുന്നവനെയും, സാമം പാടുന്നവനെയും രക്ഷിച്ചു മറുകരയിലെത്തിയ്ക്കുമല്ലോ, അവിടുന്ന്! 3

ആരാല്‍ പണ്ടുള്ളവര്‍ വളരുകയും വൈരികളെ വധിയ്ക്കുകയും ചെയ്തുവോ, ആ ഇന്ദ്രനെ ഞാൻ സ്തുതിയ്ക്കുന്നു; അദ്ദേഹത്തെ ഞാന്‍ വർണ്ണിയ്ക്കുന്നു. യാചിയ്ക്കപ്പെടുന്ന അവിടുന്നു സ്തുതിപ്പാൻനോക്കുന്ന പുതിയ മനുഷ്യന്റെ ധനാഭിലാഷത്തെ നിറവേറ്റട്ടെ! 4

അംഗിരസ്സുകളുടെ ഉകു്ഥങ്ങൾ ശ്രവിച്ച ആ ഇന്ദ്രന്‍ വഴിയരുളി, സ്തോത്രം വർദ്ധിപ്പിച്ചു; സ്തുതിയ്ക്കപ്പെടുന്ന അവിടുന്നു സൂര്യനെക്കൊണ്ട് ഉഷസ്സിനെ പിന്മാററിച്ചു; അശ്നന്റെ പുരാതനനഗരങ്ങൾ തകർത്തു! 5

ആ പുകൾപ്പെട്ട അതിദർശനീയനായ ഇന്ദ്രദേവന്‍ മനുവിങ്കല്‍ ഉന്മുഖനായി; ആ അമർത്തുന ബലവാൻ ദ്രോഹിയായ ദാസന്റെ പ്രിയപ്പെട്ട തല താഴെ വീഴ്ത്തി! 6

വൃത്രനെക്കൊന്ന ആ പുരന്ദരനായ ഇന്ദ്രൻ നികൃഷ്ടജാതികളായ ദാസസേനകളെ മുച്ചൂടും മുടിച്ചു; മനുവിന്നുവേണ്ടി ഭൂമിയെയും ജലത്തെയും ഉല്‍പാദിപ്പിച്ചു; യജമാനന്റെ മഹത്തായ അഭിലാഷം നിറവേററി! 7

സ്തോതാക്കളാല്‍ വെള്ളം കിട്ടാന്‍വേണ്ടി, ആ ഇന്ദ്രന്നു നാൾ തോറും ബലവർദ്ധകം യഥാക്രമം നല്കപ്പെട്ടു; വജ്രം തൃക്കയ്യില്‍ ധരിപ്പിയ്ക്കപ്പെട്ട അവിടുന്നു ദസ്യുക്കളെക്കൊന്ന്, ഇരിമ്പുനഗരങ്ങൾ തരിപ്പണമാക്കി! 8

(മാകന്ദമഞ്ജരി)

വാഴ്ത്തുവോർക്കുത്തമാർത്ഥത്തെച്ചുരത്തുമേ,
രാധ്യനാമിന്ദ്ര, നിൻദാനലക്ഷ്മി;
നല്ക,തീസ്തോതാക്കൾക്കെ; – ങ്ങളെത്തള്ളൊല്ലേ;
യാഗേ പുകഴ്ത്താം, സുവീരരെങ്ങൾ! 9
കുറിപ്പുകൾ: സൂക്തം 20.

[1] വണ്ടിയെന്ന പോലെ – വണ്ടിയ്ക്കു കിട്ടുന്ന കൂലികൊണ്ടു കൊററ് (ആഹാരം) സാധിയ്ക്കാമല്ലോ. അന്നം – സോമം.

[3] പചിയ്ക്കുക – പുരോഡാശാദികൾ വേവിയ്ക്കുക. മറുകര – കർമ്മാവസാനം.

[5] വഴി – പണികളെന്ന അസുരരുടെ ഉപദ്രവം നീക്കാന്‍. സ്തോത്രം വർദ്ധിപ്പിച്ചു – അവരുടെ സ്തുതിയെ അഭീഷ്ടദാനത്താല്‍ സഫലമാക്കി. പിന്മാററിച്ചു – ഉഷസ്സ് സൂര്യോദയത്തിൽ അപ്രത്യക്ഷമാകുമല്ലോ. അശ്നൻ – ഒരസുരന്‍.

[6] ഉന്മുഖനായി – അഭീഷ്ടം നല്കാനൊരുങ്ങി. അമർത്തുന്ന – ശത്രുക്കളെ. ദാസന്‍ – ഒരസുരന്‍.

[7] ദാസസേനകൾ – ദാസാസുരന്റെ പടകൾ.

[8] ബലവർദ്ധകം – ഹവിസ്സ്.

സൂക്തം 21.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ചന്ദസ്സ്; ഇന്ദ്രൻ ദേവത.

വിശ്വജിത്തും, ധനജിത്തും, സ്വർഗ്ഗജിത്തും, സത്രാജിത്തും, നായകജിത്തും, ഉർവരാജിത്തും, അശ്വജിത്തും, ഗോജിത്തും, ജലജിത്തും, യഷ്ടവ്യനുമായ ഇന്ദ്രന്നു ഭവാന്‍ കമനീയമായ സോമം ഒരുക്കുക. 1

അമർത്തുന്നവനും, അമർത്തപ്പെടാത്തവനും, ഹിംസിയ്ക്കുന്നവനും, ഹിംസിയ്ക്കുപ്പെടാത്തവനും, അടക്കുന്നവനും, സദാ ചെറുക്കുന്നവനും, സർവംസഹനും, സവിതാവും, കഴുത്തു തടിച്ചവനും, വോഢാവുമായ ഇന്ദ്രന്നു നിങ്ങൾ നമസ്സു ചൊല്ലുവിന്‍! 2

സദാ ചെറുക്കുന്നവൻ, കരുത്തരെ ചെറുക്കുന്നവൻ, ജനങ്ങളില്‍ ചെല്ലുന്നവന്‍, ഭ്രംശിപ്പിയ്ക്കുന്നവൻ, യോദ്ധാവ്, പ്രീതിപ്പെടുവോളം സോമസിക്തന്‍, അഭീഷ്ടസമ്പാദകൻ, അമർത്തുന്നവൻ, പ്രജാരക്ഷകൻ – ഇപ്രകാരമുള്ള ഇന്ദ്രന്‍ കാണിച്ച വീര്യങ്ങൾ ഞാന്‍ വർണ്ണിയ്ക്കാം: 3

അദ്വിതീയനായ ദാതാവ്, ശ്രേഷ്ഠൻ, ഹിംസകരെ ഹിംസിയ്ക്കുന്നവൻ, ഗംഭീരന്‍, മഹാന്‍, ദുസ്സാധകർമ്മാവ് സമ്പന്നപ്രേരകൻ, മെലിയിയ്ക്കുന്നവന്‍, ദൃഢഗാത്രൻ, തടിച്ചവൻ, സുയജ്ഞൻ – ഇപ്രകാരമുള്ള ഇന്ദ്രൻ ഉഷസ്സിനെയും സൂര്യനെയും ഉൽപ്പാദിപ്പിച്ചു. 4

മഴ പെയ്യിയ്ക്കുന്ന ഇന്ദ്രനെ സ്തുതിച്ചു, തല്‍പരരായ മനീഷികൾ തപസ്സുകൊണ്ടു വഴിയറിഞ്ഞു; ഉടനേ, രക്ഷയ്ക്കായി ഉറക്കെ സ്തുതിച്ചു സമീപിച്ചു ധനത്തെ വീണ്ടെടുത്തു. 5

ഇന്ദ്ര, അങ്ങു ഞങ്ങൾക്ക് ഉത്തമധനങ്ങളും, കർമ്മകൌശലഖ്യാതിയും, സൌഭാഗ്യവും, ഞങ്ങളുടെ സമ്പത്തിന്നഭിവൃദ്ധിയും ദേഹത്തിന്നാരോഗ്യവും, വാക്കിന്നു മാധുര്യവും, പകലുകൾക്കു സുദിനത്വവും തന്നരുളുക! 6

കുറിപ്പുകൾ: സൂക്തം 21.

[1] വിശ്വജിത്ത് –.എല്ലാററിനെയും ജയിച്ചവൻ; ഇതിന്റെ വിവരണമാണ്, ജലജിത്ത് എന്നതുവരെ. സത്രാജിത്ത് = സതതവിജയി. ഉർവര = എല്ലാസ്സസ്യങ്ങളുമുള്ള ഭൂമി. ഭവാന്‍ – അധ്വര്യുയുവിനോടു പറയുന്നതാണിത്.

[2] സ്തോതാക്കളോടു പറയുന്നു: സവിതാവ് = സ്രഷ്ടാവു്. നമസ്സ് – നമസ്കാരത്തോടുകൂടിയ സ്തോത്രം.

[3] ജനങ്ങളില്‍ ചെല്ലുന്നവന്‍ – അഭീഷ്ടം നല്കാന്‍. ഭ്രംശിപ്പിയ്ക്കുന്നവന്‍ – ശത്രുക്കളെ. സോമസിക്തന്‍ – സോമനീര്‍ തളിയ്ക്കപ്പെട്ടവന്‍.

[4] സമ്പന്നപ്രേരകന്‍ – ധനാഢ്യരെ യജ്ഞത്തിന്നു പ്രേരിപ്പിയ്ക്കുന്നവന്‍. മെലിയിയ്ക്കുന്നവന്‍ – ശത്രുക്കളെ ശോഷിപ്പിയ്ക്കുന്നവന്‍.

[5] തൽപരര്‍ – ഇന്ദ്രകാമന്മാര്‍. മനീഷികൾ – അംഗിരസ്സുകൾ. വഴി – ഗോക്കൾ പോയ വഴി. സമീപിച്ച് – ഇന്ദ്രന്റെ അടുക്കൽ ചെന്ന്. ധനത്തെ – ഗോവൃന്ദത്തെ.

[6] പകലുകൾക്കു സുദിനത്വം – എല്ലാദ്ദിവസങ്ങളും ഞങ്ങൾക്കു സുദിനങ്ങളായിബ്ഭവിയ്ക്കുട്ടെ!

സൂക്തം 22.

ഗൃത്സമദന്‍ ഋഷി; അഷ്ടിയും അതിശക്വരിയും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഈ പൂജനീയനായ ബലിഷ്ഠന്‍ ആഭിപ്ലവികദിവസങ്ങളില്‍ പിഴിഞ്ഞു യവമലര്‍പ്പൊടിയിട്ടതു വിഷ്ണുവൊന്നിച്ചു യഥേഷ്ടം മതിയാവോളം പാനംചെയ്തു; അതു് ഈ വലിയ മഹാനെ മഹാകർമ്മം ചെയ്യാൻ മത്തുപിടിപ്പിച്ചു – ആ തിളങ്ങുന്ന സത്യസോമം ഈ സത്യനായ ഇന്ദ്രദേവങ്കല്‍ വ്യാപിച്ചു! 1

പിന്നീട്, ഈ തേജസ്വി ഓജസ്സുകൊണ്ടു ക്രിവിയെ പൊരുതിത്തോല്പിച്ചു; അവന്റെ രക്തക്കുഴമ്പുകൊണ്ടു വാനൂഴികൾ നിറച്ചു, വളർന്നരുളി. ഒരു ഭാഗം തിരുവയറ്റിലാക്കി; മറേറബ്ഭാഗം വിട്ടുകൊടുത്തു. ആ തിളങ്ങുന്ന സത്യസോമം ഈ സത്യനായ ഇന്ദ്രദേവങ്കല്‍ വ്യാപിച്ചു! 2

അങ്ങു കർമ്മത്തോടുകൂടി ജനിച്ച്, ഓജസ്സോടുകൂടി ഭരിപ്പാൻതുടങ്ങി: വീര്യത്തോടുകൂടി വളർന്നു, ഹിംസകരെ അമർത്തുന്നു; വേര്‍തിരിച്ചു കാണുന്നു; സ്തുതിയ്ക്കുന്നവന്നു പൊറുക്കാന്‍ സ്പൃഹണീയമായ ധനം നല്കുന്നു. ആ തിളങ്ങുന്ന സത്യസോമം ഈ സത്യനായ ഇന്ദ്രദേവങ്കല്‍ വ്യാപിച്ചു! 3

ഇന്ദ്ര, നൃത്തംവെപ്പിയ്ക്കുന്നവനേ, സ്വർഗ്ഗത്തില്‍ ശ്ലാഘിയ്ക്കത്തക്കതാകുന്നു, മനുഷ്യഹിതവും മഹത്തരവുമായി ഭവാന്‍ പണ്ടു ചെയ്ത കര്‍മ്മം: അങ്ങു ബലംകൊണ്ട് അസുരന്റെ അസു പോക്കി, ജലമൊഴുക്കിയല്ലോ. ശതക്രതു വ്യാപ്തനായ അസുരനെ കരുത്തുകൊണ്ടമർത്തട്ടെ; കെല്പു നേടട്ടെ; അന്നം നേടട്ടെ! 4

കുറിപ്പുകൾ: സൂക്തം 22.

[1] ഇട്ടത് – ഇട്ട സോമനീര്‍.

[2] ഒരു ഭാഗം – സോമത്തിന്റെ ഒരംശം. വിട്ടുകൊടുത്തു – ദേവന്മാർക്കു്.

[3] വേര്‍തിരിച്ചു – സദസജ്ജനങ്ങളെ.

[4] നൃത്തംവെപ്പിയ്ക്കുന്നവന്‍ – എല്ലാരെയും ചേഷ്ടിപ്പിയ്ക്കുന്നവന്‍. അസുരൻ – വൃത്രൻ. അസു = പ്രാണന്‍. ജലമൊഴുക്കി – മഴ പെയ്യിച്ചു. അടുത്ത വാക്യം പരോക്ഷം.

സൂക്തം 23.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ബ്രഹ്മണസ്പതിയും ബൃഹസ്പതിയും ദേവത. (കേക)

വിളിപ്പൂ, കവികൾക്കു കവിയായ്ഗ്ഗണങ്ങൾക്കു
വിഭുവായുൽക്കൃഷ്ടാന്നം വായ്ക്കുമങ്ങയെ ഞങ്ങൾ:
ബ്രഹ്മണസ്പതേ, ബ്രഹ്മസ്വാമി മുമ്പരില്‍ മുമ്പ-
നങ്ങസ്മല്‍സ്തുതി കേട്ടു വാഴ്ക, രക്ഷയ്ക്കായ് ഗ്ഗേഹേ! 1
ജ്ഞാനമേറിയ ദൈത്യഹന്താവാം ഭവാനുടെ
വാനവന്മാരും നേടീ, യജ്ഞാംശം ബൃഹസ്പതേ;
വന്മഹസ്സാളും സൂര്യൻ കിരണങ്ങളെപ്പോലേ,
നിർമ്മിച്ചതങ്ങുന്നല്ലോ, സർവമന്ത്രങ്ങളെയും! 2
ദുരിതത്തെയും തമസ്സിനെയും പോക്കിയിരു-
ന്നരുൾവൂ, ബൃഹസ്പതേ, യജ്ഞസിദ്ധിയ്ക്കായ്ബ്ഭവാൻ,
ഘോരമായ്ദ്ധ്വസ്താരിയായ്ദ്ദീപ്രമായ് രക്ഷോഘ്നമായ്-
ക്കാറിനെപ്പിളർപ്പതായ് വിണ്‍പൂകിപ്പതാം തേരില്‍! 3
നരരെസ്സന്മാർഗ്ഗത്തില്‍ നടത്തും, രക്ഷിയ്ക്കും നീ;
ദുരിതം തൊടുകില്ലാ, ഭവാനു തരുന്നോനെ.
ബ്രഹ്മദ്വിട്ടിനെ നീറ്റും നിഹതക്രോധന്‍ ഭവാൻ;
ഇമ്മട്ടില്‍പ്പെരുതു, നിൻമാഹാത്മ്യം ബൃഹസ്പതേ! 4
ബ്രഹ്മണസ്പതേ, സാധുരക്ഷകന്‍ ഭവാന്‍ കാക്കു-
മമ്മനുഷ്യനെത്തീണ്ടാ, പാപവും സന്താപവും;
മാററാരോ ചതിയരോ ദ്രോഹിയ്ക്കില്ലൊരേടത്തും;
മാററിനിർത്തുമേ, കൊലക്കൂട്ടരെയെല്ലാം ഭവാന്‍! 5
ഞങ്ങൾക്കു വഴിവെട്ടും രക്ഷകന്‍, സുദൃക്കാം നീ;
ഞങ്ങൾ നിന്മഖത്തിന്നായ് സ്തോത്രങ്ങൾ പാടീടുന്നു:
ഞങ്ങളില്‍ച്ചതികൂട്ടന്നവന്റെ ദുര്‍ബുദ്ധിയ്ക്കു
ഭംഗമഞ്ജസാ ഭവിയ്ക്കേണമേ, ബൃഹസ്പതേ! 6
വന്നേറ്റു മുതല്‍ കവർന്നേതൊരു കേമന്‍ പിഴ-
യൊന്നുമേ ചെയ്തിട്ടില്ലാത്തെങ്ങളെ ദ്രോഹിയ്ക്കുമോ;
നീക്കുക, വഴിയില്‍നിന്നവനെബ്ബൃഹസ്പതേ;
തീർക്കുകി,ക്രതുവിന്നു നേര്‍വഴി ഞങ്ങൾക്കു നീ! 7
അംഗരക്ഷകന്‍, കൂട്ടിച്ചൊല്ലുവോന,സ്മല്‍പര-
നങ്ങയെ വിളിയ്ക്കുന്നൂ ദുഃഖതാരക, ഞങ്ങൾ:
ദേവനിന്ദകരെ നീ മുടിയ്ക്ക, ബൃഹസ്പതേ;
കേവലസുഖം നേടീടൊല്ല, ദുർന്നടത്തക്കാർ! 8
ബ്രഹ്മണസ്പതേ, പുഷ്ടിദായിയാം നിന്നാല്‍ നേടു-
കി,മ്മനുഷ്യരില്‍നിന്നു കാമ്യമാം ധനം ഞങ്ങൾ;
ദൂരത്തോ സമീപത്തോ ഞങ്ങളെക്കയ്യേറുന്ന
വൈരികളാകും കർമ്മഹീനരെത്തുലയ്ക്ക നീ! 9
ഒരുക്കീടാവൂ, ഞങ്ങളഗ്ര്യാന്നം ബൃഹസ്പതേ,
നിറവു വരുത്തും നിര്‍മ്മലനാം നിന്‍ യോജിപ്പാല്‍!
ഞങ്ങളിലാളാകൊല്ലാ, കയ്യേറാനൊരു ദുഷ്ടന്‍:
മംഗളസ്തോത്രം ചൊല്ലിക്കൈവളരാവൂ, ഞങ്ങൾ! 10
പടയില്‍ക്കയ്യേറുന്നോന,ദ്വിതീയനാം ദാതാ-
വ,ടരില്‍ച്ചെൽവോന്‍, കാമം പെയ്യുവോൻ, പരന്തപൻ,
ദൃഢദർപ്പരാമുഗ്രന്മാരെയുമടക്കുവോന്‍,
കടമവീട്ടുന്നവൻ, ബ്രഹ്മണസ്പതേ, ഭവാന്‍. 11
ഏവനാസുരഭാവാല്‍ ദ്രോഹിയ്ക്കും, ഞെളിച്ചില്‍ പൂ-
ണ്ടേതുഗ്രന്‍ മുതിർന്നീടും, സ്തോതാവെ നിഹനിപ്പാൻ;
അവന്റെ ശസ്ത്രം തീണ്ടായ്കെ,ങ്ങളെ ബ്ബൃഹസ്പതേ;
ജവിയാമദ്ദുഷ്ടന്റെ ചുണ പോക്കാവൂ, ഞങ്ങൾ! 12
അടരിലാഹ്വാതവ്യാനാ,നമിച്ചുപഗമ്യൻ,
പടയില്‍ച്ചെല്‍വോന്‍, ധനം, ധനമേകുന്നോൻ, നാഥന്‍,
പിടികൂടുവാൻനോക്കുമിപ്പടകളെയെല്ലാ-
മുടയ്ക്ക, രഥങ്ങളെപ്പോലവേ ബൃഹസ്പതി! 13
ദൃഷ്ടവീര്യനാം നിന്നെപ്പഴിയ്ക്കുമരക്കരെ-
ച്ചുട്ടെരിച്ചാലും, തീക്ഷ്ണതാപനായുധത്താല്‍ നീ-
നഷ്ടമായ്ക്കിടന്ന നിന്‍ നവ്യമാം വീര്യം കാണി-
ച്ചി,ട്ടരച്ചാലും, നിന്ദിപ്പോരെ നീ ബൃഹസ്പതേ! 14
ഏതിനെ മികച്ചോനും മാനിയ്ക്കും, ബൃഹസ്പതേ;
യാതൊന്നു ജനങ്ങളില്‍ക്കർമ്മാർത്ഥം വിളങ്ങീടും;
ഋദ്ധിയാല്‍ശ്ശോഭിപ്പിയ്ക്കും, യാതൊന്നു; വിചിത്രമാ-
മദ്ധനം സത്യോല്‍പന്ന, ഞങ്ങളില്‍ വെച്ചാലും നീ! 15
ഏവര്‍ തീങ്കൊതിയന്മാർ, ദ്രോഹത്തിലിമ്പംകൊൾവോര്‍,
ദേവപൂജനം ചെയ്യില്ലെന്നുള്ളിലുറച്ചവര്‍;
പറ്റലരാമക്കളളന്മാർക്കു നല്കൊല്ലേ, സാമം
മററില്ലെന്നറിഞ്ഞോരാം ഞങ്ങളെ ബൃഹസ്പതേ! 16
ത്വഷ്ടാവാലുലകങ്ങൾക്കൊക്കയുമുപരിയായ്-
സ്സൃഷ്ടനാം ഭവാനല്ലോ, നിർമ്മിച്ചു സാമം, സാമം;
ദുഷ്ടരെ വധിയ്ക്കുമാ ബ്രഹ്മണസ്പതി കട-
പ്പെട്ടവൻ, മഹായജ്ഞകാരിയ്ക്കു കടം തീർപ്പോന്‍! 17
ഗോരോധിഗിരിദ്വാരം തുറന്നൂ, തവ പൂകാൻ;
ഗോക്കളെപ്പുറത്തെയ്ക്കു വിട്ടിതാംഗിരസന്‍ നീ;
ഇന്ദ്രനോടൊന്നിച്ചി,രുൾ മൂടിയ മുകിലിനെ-
ച്ചെന്നധോമുഖമാക്കി നിർത്തി, നീ ബൃഹസ്പതേ! 18
വിശ്വയന്താവാം ഭവാന്‍ ബ്രഹ്മണസ്പതേ, കേൾക്കു-
കിസ്സൂക്തം; തരികയും ചെയ്ക, മക്കൾക്കു സുഖം;
സർവവും ശുഭമാമേ, ദേവരക്ഷിതമായാല്‍;-
സ്സത്രത്തില്‍ സ്തുതിയ്ക്കാവൂ, സദ്വീരാന്വിതരെങ്ങൾ! 19
കുറിപ്പുകൾ: സൂക്തം 23.

[1] ഗണങ്ങൾ – ദേവാദിവർഗ്ഗങ്ങൾ. വിഭു = സ്വാമി. ബ്രഹ്മസ്വാമി = മന്ത്രങ്ങളുടെ അധിപതി. മുമ്പരില്‍ മുമ്പൻ – ഉത്തമോത്തമന്‍. അങ്ങ് = ഭവാന്‍. ഗേഹേ – യജ്ഞഗൃഹത്തില്‍.

[2] ഭവാനുടെ – അങ്ങയുടെ ആളുകളായ.

[3] ഘോരം – ശത്രുക്കൾക്കു ഭയങ്കരം. ധ്വസ്താരി = ശത്രുക്കളെ നശിപ്പിയ്ക്കുന്നത്, ഇതിന്റെ വിവരണമാണു്, രക്ഷോഘ്നമായ് എന്നതു്.

[4] തരുന്നോനെ – ഹവിരർപ്പകനെ. ബ്രഹ്മദ്വിട്ട് = മന്ത്രദ്വേഷി. നീറ്റും – ചുട്ടെരിയ്ക്കും. നിഹതക്രോധൻ = ക്രോധത്തെ നശിപ്പിച്ചവൻ.

[5] സാധുരക്ഷകന്‍ = വഴിപോലെ രക്ഷിയ്ക്കുന്നവന്‍. കൊലക്കൂട്ടര്‍ = ഹിംസകര്‍.

[6] വഴി – സന്മാർഗ്ഗം. സുദൃക്ക് = വഴിപോലെ കാണുന്നവന്‍, സർവജ്ഞന്‍. നിന്മഖത്തിന്നായ് – അങ്ങയെ യജിപ്പാൻ. ഭംഗം = നാശം.

[7] തീർക്കുക = ഉണ്ടാക്കുക.

[8] അംഗരക്ഷകന്‍ – ഞങ്ങളൂടെ ദേഹം രക്ഷിയ്ക്കുന്നവന്‍. അസ്മല്‍പരന്‍ – ഞങ്ങളില്‍ താല്‍പര്യമുളളവന്‍. ഇതുമൂലം കൂട്ടിച്ചൊല്ലുവോന്‍ – ഞങ്ങളുടെ ഗുണത്തെ അധികമാക്കി പറയുന്നവൻ. ദുഖതാരക = ദുഃഖങ്ങളെ കടത്തിവിടുന്നവനേ. കേവലസുഖം – ദുഃഖസ്പർശമില്ലാത്ത, മികച്ച സുഖം.

[9] നിന്നാല്‍ – അങ്ങയുടെ തുണയാല്‍.

[10] അഗ്ര്യാന്നം – ഉത്തമഹവിസ്സ്. നിറവ് – അഭീഷ്ടപൂർത്തി. യോജിപ്പ് = ചേച്ച, തുണ. കൈവളരാവൂ – വർദ്ധിയ്ക്കുമാറാകട്ടെ.

[11] കയ്യേറുന്നോന്‍ – ശത്രുക്കളെ ആക്രമിയ്ക്കുന്നവന്‍.

[12] ജവി = വേഗവാന്‍.

[13] ആനമിച്ചുപഗമ്യന്‍ = നമസ്കരിച്ചു സമീപിയ്ക്കപ്പെടേണ്ടുന്നവന്‍. ധനം ധനം – ആദരത്താല്‍ ദ്വിരുക്തി. ഇപ്പടകൾ – ഹിംസകസേനകൾ. രഥങ്ങളെപ്പോലവേ – യുദ്ധത്തില്‍ എതിർതേരുകളെ ഉടയ്ക്കുന്നതുപോലെ.

[14] തീക്ഷ്ണതാപനായുധം = മൂർച്ചയേറിയ, തപിപ്പിയ്ക്കുന്ന ആയുധം.

[15] അദ്ധനം – ബ്രഹ്മതേജസ്സാകുന്ന ധനം. സത്യോല്‍പന്ന = സത്യത്തില്‍ നിന്നു ജനിച്ചവനേ.

[16] സാമം മററില്ലെന്ന് – അങ്ങല്ലാതെ മറെറാരു സാമമില്ലെന്ന്, അങ്ങുതന്നെ സാമമെന്ന്.

[17] ത്വഷ്ടാവു് = പ്രജാപതി. സാമം സാമം – ഓരോ സാമവും. ഉത്തരാർദ്ധം പരോക്ഷവചനം. മഹായജ്ഞകാരി = വലിയ യാഗം ചെയ്യുന്നവന്‍.

[18] ഗോരോധിഗിരിദ്വാരം = ഗോക്കളെത്തടഞ്ഞ പർവതത്തിന്റെ ഗുഹ. തവ പൂകാന്‍ = അങ്ങയ്ക്കു കടപ്പാന്‍. തുറന്നൂ – താനേ തുറന്നു. ആംഗിരസന്‍ – അംഗിരോഗോത്രോല്‍പന്നന്‍. അധോമുഖമാക്കി നിർത്തി – ഭൂമിയില്‍ മഴ പെയ്യാന്‍.

[19] വിശ്വയന്താവ് = ജഗന്നിയാമകന്‍. ദേവരക്ഷിതമായാല്‍ – അങ്ങയെപ്പോലുള്ള ദേവന്മാര്‍ രക്ഷിച്ചാല്‍. സത്രം = യാഗം.

സൂക്തം 24.

ഗൃത്സമദൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ബ്രഹ്മണസ്പതിയും ഇന്ദ്രനും ദേവത. (കേക)

ബ്രഹ്മണസ്പതേ, കേൾക്കുകിസ്തുതി സർവേശൻ നീ;-
യിമ്മഹാനവവാക്കാല്‍സ്സേവിച്ചിടാവൂ ഞങ്ങൾ!
ഞങ്ങൾതന്‍ സ്തോതാവു നിൻമിത്രമായ് സ്തുതിയ്ക്കുന്നു-
ണ്ട; – ങ്ങതിന്നൊത്ത ഫലം ഞങ്ങളെയേല്പിച്ചാലും! 1
കരുത്താല്‍ക്കുനിയിച്ചാൻ കുനിയിയ്ക്കേണ്ടുന്നോരെ;-
ക്കനത്ത മുകിലിനെപ്പിളർത്താനരിശത്താല്‍;
വീഴ്ത്തിനാൻ വീഴാതെനിന്നതിനെ; – ദ്ധനങ്ങളെ-
പ്പൂഴ്ത്തിയ മലയിലും ബ്രഹ്മണസ്പതി പുക്കാൻ! 2
അദ്ദേവദേവൻ ചെയ്തതാണേ: – റ്റമുറപ്പുള്ള
വസ്തുവുമുടഞ്ഞുപോയ്; പരുഷം പതുപ്പാർന്നൂ;
ഗോക്കളെക്കേറ്റീ; ചീന്തീ വലനെ; മന്ത്രംകൊണ്ടു
പോക്കി, കൂരിരുൾ; പേർത്തും സൂര്യനെത്തെളിയിച്ചൂ! 3
തേന്‍ തൂകും വിശാലമാമേതൊരു മുകിലിനെ-
ത്താൻതന്നേ പിളർത്തിയോ ബ്രഹ്മണസ്പതി കെല്പാൽ;
അതിനെത്തന്നേ മോന്തുമർക്കാംശുവെല്ലാം പില്പാ-
ടധികം നിറയ്ക്കുന്നൂ, ചേർന്നൊത്തു വർഷാഭ്രത്തെ! 4
ബ്രഹ്മണസ്പതിയുടെ ചില ശാശ്വതജ്ഞാന-
നിർമ്മിതി നിങ്ങൾക്കായിത്തിങ്ങളാണ്ടുകളാലേ
വന്നെത്തുമുദകത്തിന്‍ കതകു തുറക്കുമ്പോ-
ളൊന്നിനെബ്ഭുജിയ്ക്കും ഭൂവൊ,ന്നിനെ ദ്യോവും സ്വൈരം! 5
പണികൾ കുഴിച്ചിട്ട പെരിയ നിധിയെപ്പാർ-
ത്തണഞ്ഞാര്‍, ചുഴലവുമലഞ്ഞുനടന്നെവർ;
അറിവേറിയോരവര്‍ മായകൾ കണ്ടു,ൾപ്പൂകാൻ
പുറപ്പെട്ടേടത്തെയ്ക്കേ മടങ്ങിപ്പോന്നീടിനാര്‍. 6
മായകൾ കണ്ടു തിരിച്ചിട്ടു, പിന്നെയും മഹ-
ത്തായൊരു മാർഗ്ഗേ നിന്നക്കവികൾ നേരുറ്റവര്‍
ഇരുകൈത്തിരുമ്മലാ,ലങ്ങില്ലാതിരുന്ന ചു-
ട്ടെരിയും ചെന്തീ ചമച്ചെറിഞ്ഞാർ, പാറക്കെട്ടില്‍. 7
സത്യമാകിയ ഞാണുള്ളെയ്ത്തുവില്ലിനാലെത്തു,-
മുദ്ദിഷ്ടസ്ഥലത്തെങ്ങും ബ്രഹ്മണസ്പതിദേവന്‍:
അർത്ഥസാധകമല്ലോ, വിശ്വദൃക്കവനെയ്യും
ബുദ്ധിജാതവും കർണ്ണസ്പൃക്കുമാമമ്പോരോന്നും! 8
ചേര്‍ത്തിണക്കീടും, വേറുപെടുത്തും, പോരില്‍ച്ചെല്ലും,
കീർത്തിതൻ പുരോഹിതന്‍ ബ്രഹ്മണസ്പതിദേവൻ;
ദ്രഷ്ടാവാമവൻ കൊറ്റും നല്‍സ്വത്തും വളർക്കയാല്‍
ക്ലിഷ്ടതയെന്ന്യേ ജ്വലിയ്ക്കുന്നു, ചൂടേകും സൂര്യൻ! 9
വൃഷ്ടികർത്താവാം ബൃഹസ്പതിതൻ വിഭൂതികൾ
പുഷ്ടങ്ങളു,ദാരങ്ങൾ, മുഖ്യങ്ങൾ, സംപ്രാപ്യങ്ങൾ;
ഭരിതാന്നനാം കമനീയന്റെയിസ്സമ്പത്താ-
ലിരുന്നു ഭുജിയ്ക്കുന്നൂ, രണ്ടുകൂട്ടരും സൌഖ്യം! 10
പെരിയോനെയും ശേഷി കുറഞ്ഞോനെയും കെല്പാല്‍-
ബ്ഭരിപ്പിതെ, ല്ലാംകൊണ്ടും വിഭുവാം സ്തുത്യനെവൻ;
ദേവര്‍തൻ പ്രതിനിധിയായേറ്റം പുകൾപ്പെട്ടോ-
നേ,വർക്കും മുകളിലാ, ബ്രഹ്മണസ്പതിദേവൻ! 11
സത്യമേ, നിങ്ങൾക്കുള്ളതൊക്കയും സമ്പന്നരേ;
നിർത്തിയ്ക്കില്ലൊ,രുത്തരും നിങ്ങൾതൻ പ്രവൃത്തിയെ;
ഇങ്ങാഗമിപ്പിൻ, തീറ്റയ്ക്കിരുതേരശ്വങ്ങൾപോ-
ലെ,ങ്ങൾതന്നവിസ്സിന്നായ് ബ്രഹ്മണസ്പതീന്ദ്രരേ! 12
ശ്രവിയ്ക്കും, ശൂരഘ്നന്റെ വേഗികൾ കുതിരകൾ;
കവിയാം സഭ്യന്‍ സ്തുതിച്ചൊരുക്കുന്നുണ്ടു ധനം.
ആകാംക്ഷപോലേ തിരിച്ചെടുത്തീടട്ടേ കടം:
യാഗാന്നഭാക്കാണല്ലോ, ബ്രഹ്മണസ്പതിയവൻ! 13
പെരിയ കർമ്മം ചെയ്യും ബ്രഹ്മണസ്പതിയുടെ-
യരിശമമോഘമായ്ത്തീർന്നിതു യഥാകാമം:
ഗോക്കളെക്കേററിപ്പങ്കിട്ടേകിനാൻ വിണ്ണിന്നവൻ;
പൈക്കൂട്ടം പിരിഞ്ഞോടീ, വൻനീര്‍ച്ചാല്‍കണക്കൂക്കില്‍! 14
വടിവില്‍സ്സൂക്ഷിയ്ക്കേണ്ടും സ്വത്തിനുമന്നത്തിന്നു-
മുടയോരാകെ,ന്നെന്നും ബ്രഹ്മണസ്പതേ, ഞങ്ങൾ;
ഞങ്ങൾതന്‍ വീരന്മാരെച്ചേർക്ക വീരരോ;ടീശ –
നങ്ങിച്ഛിപ്പതുണ്ടല്ലോ, വിളിയും ഹവിസ്സും മേ! 15
വിശ്വയന്താവാം ഭവാന്‍ ബ്രഹ്മണസ്പതേ, കേൾക്കു-
കിസ്സൂക്തം; തരികയും ചെയ്ക മക്കൾക്കു സുഖം.
സർവവും ശുഭമാമേ, ദേവരക്ഷിതമായാൽ;-
സ്സത്രത്തില്‍ സ്തുതിയ്ക്കാവൂ, സദ്വീരാന്വിതരെങ്ങൾ! 16
കുറിപ്പുകൾ: സൂക്തം 24.

[1] മഹാനവവാക്കു് – മഹത്തായ പുതിയ സ്തുതി.

[2] കുനിയിയ്ക്കേണ്ടുന്നോര്‍ – രാക്ഷസാദികൾ. വീഴാതെനിന്നത് – വെള്ളം. ധനങ്ങളെപ്പൂഴ്ത്തിയ – ഗോക്കളെ ഗുഹയിലടച്ച.

[3] അദ്ദേവദേവൻ ചെയ്തുതാണ് – ഇതൊക്കെ. വസ്തു – പർവതാദി. പരുഷം പതുപ്പാർന്നൂ – പറുപറുപ്പുള്ള വൃക്ഷവും മറ്റും മൂദുത്വം പൂണ്ടു. കേററീ – ഗുഹയില്‍നിന്നു്. ചീന്തീ = പിളർത്തി. കൂരിരുൾ – വലനിർമ്മിതമായ തമസ്സ്.

[4] തേൻ – മധുരജലം. അത് – മേഘജലം. മോന്തും – വേനല്ക്കാലത്തുകുടിയ്ക്കുന്ന. നിറയ്ക്കുന്നൂ – നീരാവികൊണ്ട്.

[5] ഋത്വിക്കുകളോടും യജമാനന്മാരോടും പറയുന്നു: ശാശ്വതജ്ഞാനനിർമ്മിതി – മന്ത്രനിർമ്മാണം. ഉദകത്തിന്‍ കതക് = മേഘദ്വാരം. ഒന്നിനെ – വർഷജലത്തെ. ഒന്നിനെ ദ്യോവും – ഭൂമിയിൽ മഴയാലുണ്ടാകുന്ന അന്നത്തെ ദ്യോവും ഭുജിയ്ക്കും. സ്വൈരം – നിഷ്പ്രയാസം.

[6] പണികൾ – അസുരര്‍. നിധിയെ – ഗോധനത്തെ. അവര്‍ – അംഗിരസ്സുകൾ. മായകൾ – അസുരരുടെ. ഉൾപ്പൂകാന്‍ പുറപ്പെട്ടേടത്തെയ്ക്കേ – ഗുഹയില്‍ കടക്കാന്‍ എവിടെനിന്നു പുറപ്പെട്ടുവോ, അവിടെയ്ക്കുതന്നെ.

[7] അക്കവികൾ – അംഗിരസ്സുകൾ. കൈപ്പടങ്ങൾ കൂട്ടിത്തിരുമ്മി തിയ്യുണ്ടാക്കി.

[8] എയ്ത്തുവില്ല് – അമ്പെയ്യുന്ന വില്ല്. വിശ്വദൃക്ക് – ജഗദ്ദ്റഷ്ടാവ്. അമ്പ് – മന്ത്രം. കർണ്ണസ്പൃക്കു് = ചെവികളെ സ്പർശിക്കുന്നതു്; ശ്രോത്രഗ്രാഹ്യം. തൊടുത്തുവലിയ്ക്കുമ്പോൾ അമ്പും കർണ്ണസ്പൃക്കാകുമല്ലോ. മന്ത്രംകൊണ്ട് അദ്ദേഹം എന്തും സാധിയ്ക്കും!

[9] മന്ത്രബലംകൊണ്ടു ചേർത്തിണക്കിടും – വേര്‍പെട്ടവയെ. കീർത്തിതന്‍ = സ്തുതന്‍.

[10] ഭരിതാന്നന്‍ = അന്നങ്ങളെ സംഭരിയ്ക്കുന്നവന്‍. രണ്ടുകൂട്ടരും – ദേവകളും മനുഷ്യരും.

[12] നിങ്ങൾക്കുള്ളതൊക്കയും സത്യമേ – നിങ്ങളെക്കുറിച്ചുള്ളതു മുഴുവനും യഥാർത്ഥംതന്നെയാണു്; അതില്‍ ഗുണാരോപണമൊന്നുമില്ല. നിർത്തിയ്ക്കില്ല – ആരും ആളാവില്ല, മുടക്കാന്‍. അവിസ്സിന്നായ് – ഹവിസ്സു ഭുജിപ്പാന്‍. ബ്രഹ്മണസ്പതീന്ദ്രർ = ബ്രഹ്മണസ്പതിയും ഇന്ദ്രനും.

[13] ശൂരഘനന്റെ – ശൂരരായ രാക്ഷസാദികളെ ഹനിയ്ക്കുന്ന ബ്രഹ്മണസ്പതിയുടെ. കുതിരകൾ ശ്രവിയ്ക്കും – നമ്മുടെ സ്തുതി കേൾക്കും; അവ അദ്ദേഹത്തെ ഇവിടെ കൊണ്ടുവരും. സഭ്യന്‍ – ഹോതാവ്. ധനം – ഹവിസ്സ്. കടം – നാം കൊടുത്തുതീർക്കേണ്ടത്.

[14] വിണ്ണിന്ന് – ദേവന്മാർക്ക്. പിരിഞ്ഞ് ഓടി – വെവ്വേറെ ഉടമസ്ഥന്മാരുടെ അടുക്കലെയ്ക്കു പാഞ്ഞുപോയി.

[15] വടിവില്‍ – വഴിപോലെ. വീരന്മാരെ വീരരോടു ചേർക്ക – പുത്രന്മാരെ പുത്രന്മാരോടു ചേർത്താലും; ഞങ്ങൾക്കു പൌത്രരും ഉണ്ടാകട്ടെ. ഇച്ഛിപ്പതുണ്ടല്ലോ – അതിനാല്‍, ഞാനപേക്ഷിച്ചതു ചെയ്യുക.

സൂക്തം 25.

ഗൃത്സമദന്‍ ഋഷി; ജഗതി ഛന്ദസ്സ്; ബ്രഹ്മണസ്പതി ദേവത. (കേക)

ആരിലുണ്ടാമോ സഖ്യം ബ്രഹ്മണസ്പതിയ്ക്ക,വന്‍
വൈരിഹന്താവായ്ത്തീരും; സ്തോത്രോച്ചാരണത്തോടേ
അഗ്നിയെ ജ്വലിപ്പിച്ചു ഹവിസ്സു സമർപ്പിച്ചി-
ട്ടുദ്ഗതി നേടും; കാണും, മകന്റെ മകനെയും! 1
ആരിലുണ്ടാമോ സഖ്യം ബ്രഹ്മണസ്പതിയ്ക്ക,വന്‍
വീരരാൽ വീരന്മാരാം മാറ്റാരെക്കൊലചെയ്യും;
ഭൂരിഗോധനനാകും;സ്വയമേ ജ്ഞാനം നേടും;
ചേരുമേ, വളർച്ചയും മകന്നും തൽപുത്രന്നും! 2
ആരിലുണ്ടാമോ സഖ്യം ബ്രഹ്മണസ്പതിയ്ക്ക,വൻ,
തീരത്തെപ്പുഴപോലേ,മൂരിയെ വൃഷംപോലെ
വൈരിവർഗ്ഗത്തെക്കെല്പാൽത്തട്ടിവീഴിയ്ക്കും;ദുർന്നി-
വാരനുമാകും,ചെന്തീജ്ജ്വാലപോലക്കർമ്മസ്ഥൻ! 3
ആരിലുണ്ടാമോ സഖ്യം ബ്രഹ്മണസ്പതിയ്ക്ക,വൻ
ഭൂരിഭൃത്യനായ് മുമ്പേ നേടീടും,ഗോവൃന്ദത്തെ;
വന്നെത്തും,തടവില്ലാതവങ്കൽദ്ദിവ്യജലം;
ദുർന്നിവാരൌജസ്സായിശ്ശത്രുഹത്യയും ചെയ്യും! 4
ആരിലുണ്ടാമോ സഖ്യം ബ്രഹ്മണസ്പതിയ്ക്ക,വ-
ന്നാറുകൾ മുഴുവനുമൊഴുകിച്ചെല്ലും നേരേ;
ധാരാളമവന്നുണ്ടാം, ചോർച്ചയില്ലാത്ത ഗൃഹം;
സ്വൈരമുമ്പരെസ്സുഖിപ്പിച്ചവനുയർന്നീടും! 5
കുറിപ്പുകൾ: സൂക്തം 25.

[1] മകന്റെ മകനെയും കാണും – അത്രയ്ക്കു ദീർഗ്ഘായസ്സു നേടും.

[2] വീരർ – സ്വപുത്രന്മാർ. ചേരുമേ – ഉണ്ടായിവരും.

[3] പുഴ – നിറഞ്ഞൊഴുകുന്ന നദി. മൂരി – നിലമുഴുതാൻ ഉടയുടയ്ക്കപ്പെട്ട കന്നാലി. വൃഷം = കാള. കർമ്മസ്ഥൻ – ബ്രഹ്മണസ്പതിയെ പരിചരിയ്ക്കലാകുന്ന കർമ്മത്തിൽ വർത്തിയ്ക്കുന്നവൻ.

[4] മുമ്പേ – മറ്റു യജമാനന്മാരെക്കാൾ. ദിവ്യജലം – മഴവെള്ളം;യഥാകാലം മഴ കിട്ടും.

[5] വേണമെങ്കിൽ, പുഴകൾതന്നേ അവന്റെ അടുക്കലെത്തും. ഉയർന്നീടും – അഭിവൃദ്ധി നേടും.

സൂക്തം 26.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)

മാറ്റാരെക്കൊലചെയ്യും, നിർവ്യാജം സ്തുതിപ്പവ;-
നേറ്റുകീഴടക്കീടും, സേവകനസേവിയെ;
ദുര്‍ജയനെയും പോരില്‍ക്കൊല്ലുമേ, തർപ്പിപ്പവൻ;
യജ്വാവിന്നധീനമാ,മയജ്വാവിന്റെ ധനം! 1
വീര, പൂജിയ്ക്ക; മദംകൊൾവോരെച്ചെറുക്കുക;
ധീരമാക്കുക, മനം പറ്റലര്‍പ്പറക്കൊട്ടില്‍;
നിർമ്മിയ്ക്ക, ഹവ്യം ഭവാന്‍ സൌഭാഗ്യവാനായ്ത്തീരും;
ബ്രഹ്മണസ്പതിയോടു രക്ഷണം പ്രാർത്ഥിയ്ക്ക, നാം! 2
ദേവപാലകനാകും ബ്രഹ്മണസ്പതിയ്ക്കെവൻ
കേവലാസ്ഥയാ ചെയ്യും, ഹവ്യത്താല്‍സ്സപര്യയെ;
അന്നമിങ്ങവന്‍ നേടും, ലോകരാല്‍ പ്രജകളാ-
ലുണ്ണിയാല്‍ സ്വജനത്താല്‍; ധനവും നേതാക്കളാല്‍! 3
നമ്രനായ് നെയ്യോലുന്ന ഹവ്യത്താല്‍ബ്ഭജിപ്പോനെ
ബ്രഹ്മണസ്പതി കൊണ്ടുനടക്കും, നേര്‍മാർഗ്ഗത്തില്‍;
കല്മഷം നീക്കും; പോക്കും, വിനയും വറുതിയു;–
മമ്മഹാന്‍ ചെയ്യു,മവന്നുരുവാമുപകാരം! 4
കുറിപ്പുകൾ: സൂക്തം 26.

[1] അസേവി – ബ്രഹ്മണസ്പതിയെ സേവിയ്ക്കാത്തവന്‍. തർപ്പിപ്പവന്‍ – ബ്രഹ്മണസ്പതിയെ സന്തൃപ്തനാക്കുന്നവന്‍.

[2] ഋഷി ഒരു സ്വകീയനെ അനുശാസിയ്ക്കുന്നു: പൂജിയ്ക്ക – ബ്രഹ്മണസ്പതിയെ യജിയ്ക്കുക. മദം = ഗർവ്. പറ്റലര്‍പ്പറക്കൊട്ടില്‍ – ശത്രുക്കൾ യുദ്ധത്തിന്നൊരുങ്ങി പടഹമടിയ്ക്കുമ്പോൾ മനം ധീരമാക്കുക.

[3] കേവലാസ്ഥയാ – നിഷ്കളങ്കശ്രദ്ധയോടേ. സപര്യ = പരിചരണം. നേതാക്കളാല്‍ – മറ്റു പരിചാരകരാല്‍ ധനവും നേടും.

[4] വിന = ആപത്ത്. വറുതി = ദാരിദ്ര്യം. ഉരു = മഹത്ത്.

സൂക്തം 27.

ഗൃത്സമദനോ, മകന്‍ കൂർമ്മനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ആദിത്യര്‍ ദേവത. (കേക)

നൈ തൂകും വചസ്സിതു നിച്ചലുമരചരാ-
മാദിതേയന്മാർക്കായ് ഞാന്‍ നാക്കിനാല്‍ ഹോമിയ്ക്കുന്നേന്‍:
കേൾക്കുകെ,ങ്ങൾതൻ സ്തോത്രമര്യമഭഗമിത്രര്‍,
യോഗ്യനംശുവും ബഹുത്രോദിതൻ വരുണനും! 1
മതിവെച്ചരുൾകി,പ്പോൾ മാമകസ്തോത്രമിതില്‍,-
സ്സദൃശകർമ്മാക്കളാം വരുണാര്യമമിത്രര്‍,
ആദിത്യര്‍, സുദീപ്തര്‍ നീരാടിയപോലേ സ്വച്ഛര്‍,
ബാധയേശാത്തോര്‍, വെടിയാത്തവ,രനവദ്യര്‍! 2
ആദിത്യര്‍, പെരിയവര്‍, ഗംഭീരര്‍, ബഹുനേത്രര്‍,
ബാധ പററാതേ ശത്രുനിഗ്രഹമിച്ഛിപ്പവര്‍;
ഹൃത്തില്‍ വാണവര്‍ കാണ്മൂ, നന്മതിന്മകൾ; ദൂര-
വർത്തിയുമെല്ലാം തിരുമേനികൾക്കരികത്താം! 3
സ്ഥാവരചരങ്ങളെയുറപ്പില്‍ നിർത്തുന്നോര-
ദ്ദേവകളാ,ദിത്യന്മാരു,ലകൊക്കയും കാപ്പോര്‍,
വിസ്തീർണ്ണവിജ്ഞാനന്മാര്‍, മേഘാംബു രക്ഷിപ്പവര്‍,
സത്യശാലികൾ, കടപ്പാടുകൾ തീർക്കുന്നവര്‍! 4
കൈവരികെനിയ്ക്കു മിത്രാര്യമവരുണരേ,
ഭാവല്‍ക്കപരിത്രാണം, സുഖദം ഭയപ്പാടില്‍:
നിങ്ങളാല്‍ നടത്തപ്പെട്ട,ഘങ്ങൾ കുഴികൾപോ-
ലിങ്ങു വർജ്ജിയ്ക്കാവൂ, ഞാനദിതിസുതന്മാരേ! 5
അര്യമൻ, വരുണ, ഹേ മിത്ര, നിങ്ങൾതന്‍ മാർഗ്ഗ-
മച്ഛവും സുഗമവും മുള്ളില്ലാത്തതുമല്ലോ;
അതിലേ നടത്തുവി,നെങ്ങളെക്കൂട്ടിച്ചൊല്‍വി,-
നഴിയാസ്സുഖം ഞങ്ങൾക്കരുൾവിനാദിത്യരേ! 6
മാററാർക്കപ്പുറത്താക്കുകെ,ങ്ങളെപ്പുരാന്മാർതൻ
മാതാവാമദിതിയു,മീയര്യമാവും നേരേ;
വരുണമിത്രന്മാർതൻ വലിയ സുഖം നേടു-
ക,രിഷ്ടു പിണയാതേ ഭൂരിവീരരൊത്തെങ്ങൾ! 7
മൂലോകം ഭരിപ്പോരാണാ,ദിത്യര്‍ മുത്തേജസ്സും;
മൂന്നു കർമ്മങ്ങളിവർക്കുണ്ടു, യാഗത്തിൻമധ്യേ;
എത്ര ശോഭനം, ഭവാന്മാരുടെ സത്യംകൊണ്ടു
മെത്തിയ മഹത്ത്വം മിത്രാര്യമവരുണരേ! 8
നിർത്തിനാര്‍ മുത്തേജസ്സിസ്തോതൃമർത്ത്യര്‍ക്കായ് വാനില്‍,
നിദ്രയും മിഴിയ്ക്കിമവെട്ടലുമില്ലാത്തവര്‍,
അർദ്ദിയ്ക്കപ്പെടാത്തോർ, നീരാടിയപോലേ സ്വച്ഛ,-
രുദ്ദീപ്തര്‍ ഭൂരിസ്തുത്യർ പൊമ്പണ്ടമണിഞ്ഞവര്‍! 9
അരചനല്ലോ, ഭവാന്‍ മാററാരെത്തട്ടുന്നോനേ,
വരുണ, ദേവന്മാർക്കും സകലമനുഷ്യർക്കും:
ഞങ്ങൾക്കു തരികൊ,രു നൂറ്റാണ്ടു നോക്കിക്കാണ്മാൻ;
ഞങ്ങൾക്കു ലഭിയ്ക്കാവൂ, പൂർവനിശ്ചിതായുസ്സും! 10
അറിയില്ലാദിത്യരേ, വലവുമിടവും ഞാ;-
നറിയില്ലഥ മുമ്പും പിമ്പും ഞാന്‍ വസുക്കളേ;
കാതരനപക്വന്‍ ഞാനെങ്കിലു,മഭയമാം
ജ്യോതിസ്സിലണയ്ക്കേണം, നിങ്ങൾ കൊണ്ടുപോയെന്നെ! 11
സത്യനായകരാമീയരചർക്കർപ്പിച്ചോനും,
നിത്യപോഷകരവര്‍ കൈവളർത്തവനുമേ
വിത്തവും വിഖ്യാതിയും ലഭിച്ചു ധനം നല്കി
സ്തുത്യനായ്ത്തേരില്‍ക്കേറി നടക്കും, ഗൃഹങ്ങളില്‍! 12
ആദിത്യര്‍ കൊണ്ടുനടത്തുന്നവന്‍ വിശുദ്ധനായ്-
ബ്ബാധ പറ്റാതേ മേവും, സത്സസ്യതോയോപാന്തേ;
ഭൂരിഭക്ഷ്യവും നല്ല വീരരുമവന്നുണ്ടാം;
ദൂരത്തോ സമീപത്തോ ദ്രോഹിയ്ക്കപ്പെടില്ലവന്‍! 13
അദിതേ, വരുണനേ, മിത്രനേ, കനിഞ്ഞാലു,-
മഥവാ തെറ്റേതാനും ഞങ്ങള്‍ ചെയ്തിരിക്കിലും!
തന്നരുള്‍കെ,നിയ്ക്കു നിൻമേദുരാഭയജ്യോതി-
സ്സിന്ദ്ര: ഞങ്ങളില്‍ വരൊല്ലി,രുണ്ട നെടുംരാത്രി! 14
ഇരുവര്‍ മിളിതമാരവനെ വർദ്ധിപ്പിയ്ക്കും:
പരിപോഷിപ്പിയ്ക്കു,മസ്സുഭഗന്‍ വാനിൻവെള്ളം;
ഇരുവീടുകൾ പൂകും, പടയിലമർത്തവ;-
നിരുപാതികളവന്നധീനങ്ങളുമാകും! 15
ദ്രോഹിയ്ക്കു തീർത്ത ഭവന്മായയും യഷ്ടവ്യരേ,
വൈരിയ്ക്കു പരത്തിയ കെണിയുമാദിത്യരേ,
ഒരശ്വരഥാരൂഢൻപോലെ ഞാന്‍ കടക്കേണം;
പെരുതാം ഗൃഹത്തില്‍പ്പാർക്കാവു, നിർബാധം ഞങ്ങൾ! 16
പുരുദാതാവായ് പ്രിയപ്പെട്ടൊരു ധനികങ്കല്‍
വരുണ, ധരിപ്പിയ്ക്കായ്കാ,ത്മീയദാരിദ്ര്യം ഞാൻ:
പൊറുപ്പുമുതല്‍ പോയോനാകൊലാ, പുരാനേ, ഞാൻ;
പെരികെ വാഴ്ത്താം, യജ്ഞേ സുവീരാന്വിതരെങ്ങൾ! 17
കുറിപ്പുകൾ: സൂക്തം 27.

[1] നൈ തൂകും വചസ്സ് – മന്ത്രങ്ങളില്‍നിന്നു പാലും നെയ്യുമൊഴുകുമെന്നു തൈത്തിരീയം പറയുന്നു. നാക്കിനാല്‍ – നാവാകുന്ന ജുഹുകൊണ്ട്. ആദിതേയന്മാര്‍ (അദിതിപുത്രന്മാര്‍) എട്ടുപേരത്രേ: മിത്രന്‍, വരുണന്‍, ധാതാവ്, അര്യമാവ്, അംശു, ഭഗന്‍, ഇന്ദ്രന്‍, വിവസ്വാന്‍. യോഗ്യന്‍ – ത്രാണിയുള്ളവന്‍. ബഹുത്രോദിതന്‍ = വളരെയിടങ്ങളില്‍ (അനുഗ്രഹാർത്ഥം) ആവിർഭവിച്ചവന്‍.

[2] മതിവെച്ചരുൾക – കല്പിച്ചു ശ്രദ്ധിയ്ക്കട്ടെ. സദൃശകർമ്മാക്കൾ = ഒരേതരം കർമ്മത്തോടുകൂടിയവര്‍. ബാധ – ശത്രുപീഡയും മറ്റും. വെടിയാത്തവര്‍ – ഭക്തരെ ത്യജിയ്ക്കാതെ അനുഗ്രഹിയ്ക്കുന്നവര്‍.

[3] ബഹുനേത്രര്‍ = വളരെക്കണ്ണുകളുള്ളവര്‍. ഹൃത്തിൽ – പ്രാണികളുടെ ഹൃദയത്തില്‍. ദൂരവർത്തി = ദൂരസ്ഥിതം.

[4] മേഘാംബു (മേഘജലം) രക്ഷിപ്പവര്‍ – യഥാകാലം മഴ പെയ്യിയ്ക്കാന്‍. കടപ്പാടുകൾ – സ്തോതാക്കൾ വീട്ടേണ്ടുന്ന കടങ്ങൾ.

[5] ഭാവല്‍ക്കപരിത്രാണം = ഭവാന്മാരുടെ രക്ഷണം. അഘങ്ങൾ = പാപങ്ങൾ. കുഴികൾപോലെ – കുഴികളില്‍ വീഴാതിരിപ്പാന്‍ മനസ്സിരുത്തുന്നതുപോലെ.

[6] അച്ഛം = നിർമ്മലം. കൂട്ടിച്ചൊല്ലുക – ഉള്ളതിലധികം ഗുണം പറയുക. അഴിയാസ്സുഖം = സുദൃഢമായ (അംഭഗമായ) സൌഖ്യം.

[7] മാററാർക്കപുറത്താക്കുക – ശത്രുക്കളാകുന്ന പുഴയുടെ മറുകരയിലണയ്ക്കട്ടെ. പുരാന്മാര്‍ – ആദിത്യര്‍.

[8] മൂലോകം – ഭൂമ്യന്തരിക്ഷസ്വർഗ്ഗങ്ങൾ. മുത്തേജസ്സും (അഗ്നി – വായു – സൂര്യരെയും) ഭരിപ്പോരാണു് (വഹിച്ചുപോരുന്നു). മൂന്നുകർമ്മങ്ങൾ – സവനത്രയം. ഉത്തരാർദ്ധം പ്രത്യക്ഷോക്തി.

[9] സ്തോതൃമർത്ത്യർക്കായ് – സ്തുതിയ്ക്കുന്ന മനുഷ്യർക്കുവേണ്ടി. അർദ്ദിയ്ക്കുപ്പെടാത്തോര്‍ – അസുരാദികളാല്‍ അപീഡിതര്‍. ഭൂരിസ്തുത്യര്‍ = വളരെയാളുകളാല്‍ സ്തുതിയ്ക്കപ്പെടേണ്ടുന്നവർ.

[10] ഒരു നൂറ്റാണ്ടു തരിക – ഞങ്ങളെ ശതായുസ്സുകളാക്കുക. പൂർവനിശ്ചിതായുസ്സും (നൂറുവയസ്സും) ഞങ്ങൾക്കു കിട്ടുമാറാകണം.

[11] കാതരന്‍ = അധീരന്‍. അപക്വന്‍ – മനസ്സിന്നു പക്വത വന്നിട്ടില്ലാത്തവന്‍. ജ്യോതിസ്സ് = വെളിച്ചം, ജ്ഞാനം.

[12] അർപ്പിച്ചോനും – ഹവിസ്സു നല്കിയവനും. ധനം നല്കി – യാചകർക്ക്.

[13] സത്സസ്യതോയോപാന്തേ = നല്ല സസ്യങ്ങളുള്ള ജലത്തിന്നരികില്‍.

[14] മേദുരം – മഹത്ത്.

[15] അവനെ (ആദിത്യര്‍ കൊണ്ടുനടത്തുന്നവനെ) മിളിതമാര്‍ (ചേർന്നുനില്ക്കുന്ന ഇരുപേര്‍ (ദ്യാവാപൃഥിവികൾ) വർദ്ധിപ്പിയ്ക്കും. വാനിന്‍വെള്ളം – വർഷജലം. അവന്‍ പടയില്‍ (ശത്രുക്കളെ) അമർത്ത് ഇരുവീടുകൾ (സ്വഗൃഹവും, കൈവശപ്പെടുത്തിയ പരഗൃഹവും) പൂകും. ഇരുപാതികൾ – മർത്ത്യരും, അമർത്ത്യരും.

[16] ദ്രോഹിയ്ക്കു തീർത്ത – രാക്ഷസാദികളെ തോല്പിയ്ക്കാന്‍ നിർമ്മിച്ച. വൈരിയ്ക്കു – ശത്രക്കളെ കുടുക്കാന്‍. ഒരശ്വരഥാരുഢന്‍പോലെ – കുതിരത്തേരില്‍ക്കേറിയവന്‍ ദുർഗ്ഗമാർഗ്ഗങ്ങളെ വേഗത്തില്‍ പിന്നിടുന്നതുപോലെ.

[17] എന്റെ ദാരിദ്യം ഒരു സ്നേഹിതധനികന്റെ അടുക്കല്‍ അറിയിയ്ക്കാന്‍ (അറിയിച്ചു, വല്ലതും തരണമെന്നിരക്കാൻ) എനിയ്ക്കു സംഗതിവരരുത്.

സൂക്തം 28.

ഗൃത്സമദനോ കൂർമ്മനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വരുണന്‍ ദേവത. (കേക)

കവിയാമദിതിജത്തമ്പുരാന്നിതാ, സ്തോത്രം:
ഭുവനമൊട്ടുക്കിവൻ മേന്മയാലടക്കട്ടേ;
പുരുസന്തോഷം യഷ്ടാവിന്നേകുമധിപനാം
വരുണദേവങ്കല്‍ ഞാന്‍ സദ്യശസ്സർത്ഥിയ്ക്കുന്നേൻ! 1

വരുണ, സുഭഗന്മാരാകാവൂ, ശുഭധ്യാന-
പരരായ് സ്തുതിച്ചെങ്ങൾ നിൻപരിചരണത്താല്‍:
പൊല്ക്കതിര്‍ പൊഴിയ്ക്കുന്ന പുലരി വരുമ്പോളു-
ള്ളഗ്നികൾ പോലായ്ത്തീരുക,ന്വഹം വാഴ്ത്തും ഞങ്ങൾ! 2
പുരുവീരനായുരുസ്തുതനാം നിന്‍ സൌഖ്യത്തില്‍
മരുവീടാവൂ, ഞങ്ങൾ വരുണ, സുനേതാവേ;
ആദിത്യദേവന്മാരേ, ഞങ്ങൾക്കു മാപ്പേകേണം,
ബാധിയ്ക്കപ്പെടാത്തോരാം ഭവാന്മാര്‍ സഖ്യത്തിന്നായ് ! 3
ധാരകനാദിത്യനാം വരുണനെല്ലാടത്തും
നീരുതിർക്കുകമൂലം നദികളൊഴുകുന്നൂ –
പാറ്റില്ല വാട്ട,മവയ്ക്കില്ല നില്ക്കലു,മവ
പക്ഷികൾപോലേ പറന്നൂഴിയില്‍പ്പതിയ്ക്കുന്നു! 4
വരുണ, മമ പാപം കയര്‍പോലഴിയ്ക്ക, നീ;
വരട്ടേ, നിൻതണ്ണീരിൻപുഴ ഞങ്ങൾതൻപക്കല്‍;
പൊട്ടൊലാ, വ്രതം നെയ്യുമെന്റെ നൂല്‍ – കാലത്തിൻമു-
മ്പൊട്ടുമേ ജീർണ്ണിയ്ക്കൊല്ലാ, കർമ്മത്തിൻകളേബരം: 5
വരുണ, ഭയം നിക്കുകെങ്കല്‍നി; – ന്നനുഗ്രഹി-
ച്ചരുൾക, സമ്രാട്ടായ സത്യവാൻ ഭവാനെന്നെ:
പൈക്കുട്ടിയുടെ കയര്‍പോലഴിയ്ക്കുകെന്‍പാപം;
നേര്‍ക്കൊരു നിമിഷവുമാളാകാ, ഭവദന്യന്‍! 6
വരുണ, നിൻയജ്ഞത്തില്‍പ്പിഴ ചെയ്തോരെക്കൊല്ലും
വധഹേതികൾ വിടൊല്ലെ,ങ്ങളില്‍പ്പാപിധ്വംസിൻ;
ജ്യോതിസ്സില്‍നിന്നെങ്ങാനുമകലെപ്പോകായ്കെങ്ങൾ;
ബാധകന്മാരെപ്പോക്കുകെ,ങ്ങൾക്കു പൊറുപ്പാൻ നീ! 7
വരുണ, ബഹൂദ്ഭൂത, മേലിലും മുമ്പേത്തെപ്പോ-
ലുരചെയ്യാവൂ, ഞങ്ങളങ്ങയ്ക്കു നമസ്കാരം:
ഗിരിമേലെന്നവിധമങ്ങയിലല്ലോ, വീഴാ-
തുറച്ചുനിന്നീടുന്നു, കർമ്മങ്ങൾ ദുരാധർഷ! 8
എന്നുടെ കടം – മുമ്പുമിന്നുമുള്ളതു – പോക്കു-
കു; – ന്യാർജ്ജിതത്താലാകൊല്ലെ,ന്റെ ഭക്ഷണം സ്വാമിൻ;
പെരുതു പുലരികളെനിയ്ക്കു വെളുത്തിട്ടി-
ല്ല; – രുൾക,ങ്ങന്നേരത്തെങ്ങൾക്കു ജീവനമാർഗ്ഗം! 9
ബന്ധുവോ ചങ്ങാതിയോ സ്വപ്നദൃഷ്ടമാം ഭയ-
മെൻതമ്പുരാനേ, പേടിത്തൊണ്ടനാമെങ്കല്‍ച്ചൊന്നാൽ,
ചെന്നായോ തിരുടനോ ഞങ്ങളെക്കൊല്ലാൻ വന്നാ-
ല,ന്നേരം വരുണ, നീ ഞങ്ങളെ രക്ഷിയ്ക്കേണം! 10
പുരുദാതാവാം പ്രിയപ്പെട്ടൊരു ധനികങ്കല്‍
വരുണ, ധരിപ്പിയ്ക്കായ്കാ,ത്മീയദാരിദ്ര്യം ഞാന്‍:
പൊറുപ്പുമുതല്‍ പോയോനാകൊലാ, പുരാനേ, ഞാൻ;
പെരികെ വാഴ്ത്താം, യജ്ഞേ സുവീരാന്വിതരെങ്ങൾ! 11
കുറിപ്പുകൾ: സൂക്തം 28.

[1] ഇവൻ – വരുണനെ സ്തുതിയ്ക്കുന്നവൻ. മേന്മയാല്‍ – വരുണപ്രസാദലബ്ധമായ മഹത്ത്വംകൊണ്ട്. അധിപൻ – ഭരിയ്ക്കുന്നവന്‍.

[2] അഗ്നികൾ – പുലര്‍കാലത്തു തുലോം ജ്വലിപ്പിയ്ക്കപ്പെടുമല്ലോ. വാഴ്ത്തും – ഭവാനെ സ്തുതിയ്ക്കുന്ന.

[3] പുരുവീരന്‍ = വളരെ വീരന്മാരോടുകൂടിയവൻ. ഉരുസ്തുതന്‍ = വളരെപ്പേരാല്‍ സ്തുതിയ്ക്കപ്പെട്ടവൻ. ഞങ്ങൾ ചെയ്തുപോയ പാപങ്ങൾക്കു മാപ്പു തന്നു ഞങ്ങളെ നിങ്ങളുടെ സഖാക്കളാക്കണം.

[4] ധാരകന്‍ – ഒരു ചിറപോലെ വെള്ളം നിർത്തുന്നവന്‍. പൂർവാർദ്ധത്തിന്റെ വിവരണമാണു്, ഉത്തരാർദ്ധം:

[5] കാലം – സമാപ്തിസമയം.

[6] ഭയം എങ്കല്‍നിന്നു നീക്കുക – എന്നെ നിർഭയനാക്കുക. പൈക്കുട്ടിയുടെ കയര്‍ പയ്യിനെ കറക്കാൻതുടങ്ങുന്നവൻ അഴിയ്ക്കുന്നതുപോലെ എന്റെ പാപം നീക്കുക; അതിന്നു ഭവദന്യന്‍ (ഭവാനല്ലാതെ മറെറാരാൾ) ആളാകില്ല.

[7] വധഹേതികൾ = കൊലയായുധങ്ങൾ. ബാധകന്മാരെ – ഞങ്ങളെ ഉപദ്രവിയ്ക്കുന്നവരെ.

[8] ബഹൂദ്ഭൂത – വളരെ പ്രദേശങ്ങളില്‍ ആവിർഭവിച്ചവനേ.

[9] വെളുത്തിട്ടില്ല – രാത്രിയുടെ അന്ത്യയാമത്തില്‍ ഉറക്കം വിട്ട് ഋണചിന്തയില്‍ മുഴുകുന്നതിനാല്‍ ഞാന്‍ പ്രായേണ നേരം വെളുക്കുന്നതറിയാറില്ല. അന്നേരത്ത് – പുലര്‍കാലത്ത്. എങ്ങൾക്കു ജീവനമാര്‍ഗ്ഗം അരുൾക (ഉപദേശിച്ചാലും); കടങ്ങൾ വീട്ടി, കഴിച്ചിലിന്നുള്ള വക തന്നാലും എന്നു പര്യവസിതാർത്ഥം.

[10] ബന്ധു – അച്ഛനും മറ്റും. തിരുടൻ – ചോരന്‍.

സൂക്തം 29.

ഗൃത്സമദനോ കൂർമ്മനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവതകൾ ദേവത. (കേക)

സംപ്രാപ്യര്‍ സകർമ്മാക്കാളാദിത്യര്‍ വാനോര്‍ നിങ്ങ-
ളെൻപിഴയകററുവി,നൊളിവില്‍പ്പെറേറാൾപോലെ;
നിങ്ങൾതന്‍ നന്മയറിഞ്ഞി,ങ്ങു രക്ഷയ്ക്കായ്,ക്കേൾക്കും
നിങ്ങളെ വിളിപ്പൂ, ഞാൻ വരുണമിത്രന്മാരേ! 1
നിങ്ങൾ വാത്സല്യം, നിങ്ങളോജസ്സു ദേവന്മാരേ:
നിങ്ങളെങ്ങാനും ചിന്നിച്ചരുൾവിന്‍, ദ്വേഷ്ടാക്കളെ;
അരിസൂദനര്‍ നിങ്ങളമർത്തുകയുംചെയ്വിൻ;
തരുവിന്‍, സുഖമെങ്ങൾക്കിന്നും നാളെയുമെല്ലാം! 2
ഇന്നെന്തു ചെയ്യും ഞങ്ങൾ, നാളെയെന്തുവാൻ നിങ്ങൾ-
ക്കെ,ന്നെന്നും ലഭിയ്ക്കേണ്ടുമൊന്നിനാല്‍ വസുക്കളേ?
അദിതേ, വരുണനേ, മിത്രനേ, ഞങ്ങൾക്കു ത-
ന്നരുൾവിന്ദ്ര, മരുത്തുക്കളേ, ശുഭം നിങ്ങൾ! 3
നിങ്ങൾതാന്‍ ദേവന്മാരേ, കൊണ്ടുവന്നീടുന്നവ;-
രിങ്ങു യാചിയ്ക്കുമെനിയ്ക്കേകുവിന്‍ സുഖം നിങ്ങൾ.
മന്ദമാകൊലാ, യാഗത്തിന്നു നിങ്ങൾതന്‍ തൃത്തേര്‍-
നിന്നെങ്ങൾ തളരൊല്ലാ, യുഷ്മാദൃക്സ്വജനത്തില്‍! 4
നിങ്ങളില്‍ച്ചേർന്നേകന്‍ ഞാന്‍ പോക്കിനേന്‍ പിഴ; ഞാനീ
നിങ്ങൾ ശാസിച്ചോനല്ലോ, ധൂർത്തനെയച്ഛന്‍പോലേ.
സുരരേ, പാശം പോക, പോക പാപവും: കുഞ്ഞി-
ന്നരികില്‍പ്പറവയെപ്പോലെന്നെക്കുടുക്കായ്വിന്‍! 5
വരുവിനി,ന്നിങ്ങോട്ടു യാജ്യദേവരേ, പേടി-
ച്ചരളും ഞാന്‍ നേടാവൂ, നിങ്ങൾതന്‍ തിരുവുള്ളം:
ചെന്നായ്ബ്ബാധയില്‍നിന്നു യാജ്യരേ, രക്ഷിയ്ക്കുവിൻ –
വന്നാപല്‍ക്കരനില്‍നിന്നെങ്ങളെ രക്ഷിയ്ക്കുവിൻ! 6
പുരുദാതാവാം പ്രിയപ്പെട്ടൊരു ധനികങ്കല്‍
വരുണ, ധരിപ്പിയ്ക്കായ്കാ,ത്മീയദാരിദ്ര്യം ഞാന്‍:
പൊറുപ്പുമുതല്‍ പോയോനാകൊലാ, പുരാനേ, ഞാൻ;
പെരികെ വാഴ്ത്താം, യജേഞ സുവീരാന്വിതരെങ്ങൾ! 7
കുറിപ്പുകൾ: സൂക്തം 29.

[1] ഒളിവില്‍പ്പെറ്റോൾപോലെ – ജാരനില്‍നിന്നു ഗർഭം ധരിച്ച അഭര്‍ത്തൃകസ്ത്രീ ആരുമറിയാതെ പ്രസവിച്ചു, കുട്ടിയെ ദ്ദൂരത്തെങ്ങാനും കളയുന്നതുപോലെ. നിങ്ങൾതന്‍ നന്മ – നിങ്ങളില്‍നിന്നു കിട്ടേണ്ടുന്ന ശ്രേയസ്സു്. കേൾക്കും – വിളി കേൾക്കുന്ന.

[2] ദ്വേഷ്ടാക്കൾ – ദ്രോഹിയ്ക്കുന്ന പിശാചാദികൾ. അമർത്തുക – ശത്രുക്കളെ.

[3] നിങ്ങൾക്ക് എന്നെന്നും ലഭിയ്ക്കേണ്ടുന്ന ഒന്ന് (ഒരു വസ്തു) ഇല്ലായ്കയാൽ,നിങ്ങൾക്കായി ഞങ്ങൾ എന്തു ചെയ്യാനാണ്? അതിന്നു ഞങ്ങൾ ശക്തരല്ല.

[4] കൊണ്ടുവന്നീടുന്നവര്‍ – ഞങ്ങൾക്കു തരാന്‍ ധനം. യാഗത്തിന്ന് – യാഗത്തിലെത്താന്‍. യൂഷ്മാദൃക്സ്വജനം = നിങ്ങളെപ്പോലുള്ള ബന്ധുക്കൾ.

[5] നിങ്ങളില്‍ച്ചേർന്ന് – നിങ്ങളുടെ ഇടയില്‍ വർത്തിച്ച്. ധൂർത്തനെയച്ഛന്‍പോലെ – അസന്മാർഗ്ഗപ്രവൃത്തനായ മകനെ അച്ഛന്‍ അനുശാസിയ്ക്കുന്നതുപോലെ, നിങ്ങൾ അനുശാസിച്ചവനാണല്ലോ, ഞാൻ. പാശം – നിങ്ങളുടെ വല. പാപം – എന്റെ പാപം; രണ്ടും ദൂരേപ്പോകട്ടെ. കുഞ്ഞിന്നരികില്‍ – പക്ഷിക്കുട്ടിയുടെ മുമ്പില്‍വെച്ചു വേടന്‍ പക്ഷിയെ കുടുക്കുന്നപോലെ.

[6] തിരുവുള്ളം – പ്രസാദം. ആപൽകരൻ = ആപത്തുണ്ടാക്കുന്നവന്‍.

സൂക്തം 30.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; ഇന്ദ്രാദികൾ ദേവത.

മഴ പെയ്യിയ്ക്കുന്ന ദേവനായ സവിതാവിന്നും വൃത്രനെക്കൊന്ന ഇന്ദ്രന്നും ജലങ്ങൾ വിരമിയ്ക്കാറില്ല; അവ നാൾതോറും പ്രവഹിയ്ക്കുക തന്നെ ചെയ്യുന്നു. എന്നായിരിയ്ക്കാം, ഇവ സൃഷ്ടിയ്ക്കപ്പെട്ടത്? 1

ഒരുവന്‍ വൃത്രന്ന് ഇവിടെ അന്നം പചിപ്പാൻതുടങ്ങി; അത് അമ്മ അഭിജ്ഞനെ അറിയിച്ചു. അവിടുത്തെ ഇഷ്ടമനുസരിച്ചത്രേ, നാൾതോറും നദികൾ വഴി തോണ്ടിക്കൊണ്ടു പ്രാപ്യസ്ഥാനത്തെയ്ക്കുപോകുന്നതു്. 2

വൃത്രന്‍ അന്തരിക്ഷത്തില്‍ ഉയർന്നുനില്‍ക്കുകയായിരുന്നുവല്ലോ; അതിനാലാണു്, ഇന്ദ്രന്‍ വജ്രമെടുത്തതു്. അവന്‍ മഴക്കാറിനെ മറച്ച്, ഇദ്ദേഹത്തെ ചെറുത്തു; അപ്പോൾ ഈ തീക്ഷ്ണായുധന്‍ ശത്രുവിനെ ജയിച്ചു! 3

ബൃഹസ്പതേ, പഴുതടച്ചുനിന്ന അസുരന്റെ വീരന്മാരില്‍ ഭവാന്‍ വജ്രം, ഇടിവാൾപോലെ ചാട്ടുക. ഇന്ദ്ര, അവിടുന്നു പണ്ടും വജ്രംകൊണ്ടു വധിച്ചുവല്ലോ; അതുപോലെ, ഞങ്ങളുടെ ശത്രുവിനെ കൊല്ലുക! 4

ഇന്ദ്ര, സ്തൂയമാനനായ ഭവാന്‍ ശത്രുവിനെ ഹനിച്ചതു യാതൊന്നുകൊണ്ടോ, ആ കല്ലു മുകളില്‍ ആകാശത്തുനിന്നു കീഴ്പോട്ടെറിയുക. പുത്രനും ഭർത്തവ്യനായ പൌത്രനും ഗോക്കളും ഉണ്ടായിവരുമാറു, ഞങ്ങൾക്കു സമൃദ്ധിയരുളുക! 5

ഇന്ദ്രാസോമന്മാരേ, നിങ്ങൾ ഹന്തവ്യനായ വിദ്വേഷിയെ വേരറുക്കുന്നു; പൂജിയ്ക്കുന്ന യജമാനനെ പ്രേരിപ്പിയ്ക്കുകയുംചെയ്യുന്നു. നിങ്ങൾ ഞങ്ങളെ രക്ഷിയ്ക്കണം; ഈ യുദ്ധത്തില്‍ ലോകത്തിന്റെ ഭയം നീക്കണം! 6

ആര്‍ എന്നെ പൂർണ്ണകാമനാക്കുമോ, ആര്‍ തരുമോ, ആര്‍ അറിയുമോ, ആര്‍ സോമം പിഴിയുന്ന എന്റെ അടുക്കല്‍ ഗോക്കളെയും കൊണ്ടു വരുമോ; അദ്ദേഹം എന്നെ തളർത്തരുത്, വലയ്ക്കുരുത്, മടിപിടിപ്പിയ്ക്കരുതു്; സോമം പിഴിയരുതെന്നു ഞങ്ങൾ പറഞ്ഞുപോകരുത്! 7

സരസ്വതി, ഭവതി ഞങ്ങളെ രക്ഷിച്ചാലും: മരുത്സഹിതയായി ആക്രമിച്ചു ശത്രുക്കളെ ജയിച്ചാലും. എന്തും താങ്ങുന്ന ബലിഷ്ഠനും, ശണ്ഡവംശ്യരില്‍ മുഖ്യനുമായ അവനെയും ഇന്ദ്രന്‍ കൊന്നിരിയ്ക്കുന്നു! 8

ബൃഹസ്പതേ, ഞങ്ങളെ തട്ടിപ്പറിയ്ക്കാനോ കൊല്ലാനോ തുടങ്ങുന്നവനെ അങ്ങു കണ്ടുപിടിച്ചു, തീക്ഷ്ണായുധംകൊണ്ടു വധിച്ചാലും! തമ്പുരാനേ, വൈരികളെ ആയുധങ്ങൾകൊണ്ടു ജയിച്ചാലും! ദ്രോഹിയ്ക്കുന്നവങ്കല്‍ വജ്രം ചുഴറ്റിയെറിഞ്ഞാലും! 9

ശൂര, ഞങ്ങളുടെ കരുത്തുള്ള ശൂരരെക്കൊണ്ടു ചെയ്യിച്ചാല്‍ മതി, അവിടുന്നു ചെയ്യേണ്ടുന്ന വീരകർമ്മങ്ങൾ: വളരെക്കാലമായി കരൾ പുകയുന്നവരെ കൊന്ന് അവരുടെ മുതല്‍ ഞങ്ങൾക്കു കൊണ്ടു വന്നാലും! 10

മരുത്തുക്കളേ, ഇന്ദ്രനോടു ചേർന്നു വെളിപ്പെട്ടതായ നിങ്ങളുടെ ബലത്തെ ഞാന്‍ സുഖാർത്ഥം വണങ്ങി സ്തുതിയ്ക്കുന്നു: എല്ലാ വീരരോടും മക്കളോടും കൂടിയ ശ്ലാഘ്യമായ ധനം ഞങ്ങൾക്കു നാളില്‍ നാളില്‍ കൈവരുമാറാകണം! 11

കുറിപ്പുകൾ: സൂക്തം 30.

[2] അമ്മ – അദിതി. അഭിജ്ഞനെ – വിദ്വാനായ ഇന്ദ്രനെ.

[7] തരും – അഭീഷ്ടഫലം. അറിയും ഞങ്ങളുടെ സ്തോത്രം. അദ്ദേഹം – ആ ഇന്ദ്രന്‍. പറഞ്ഞുപോകരുത് – മറ്റുള്ളവരോട്.

[8] ശണ്ഡവംശ്യര്‍ – ശണ്ഡനെന്ന അസുരപുരോഹിതന്റെ വംശക്കാര്‍, അവന്‍ – അസുരന്‍.

[10] കരൾ പുകയുന്ന – വൈരമുൾക്കൊള്ളുന്ന

സൂക്തം 31.

ഗൃത്സമദന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; വിശ്വേദേവതകൾ ദേവത.

മിത്രാവരുണന്മാരേ, ഞങ്ങളുടെ തേരുകൾ മറുനാട്ടില്‍, ഇമ്പത്തോടേ ഇരതേടുന്ന കാട്ടുപക്ഷികൾപോലെ പറക്കുമ്പോൾ, അവയെ ആദിത്യരുദ്രവസുസമേതരായ നിങ്ങൾ രക്ഷിച്ചരുളണം! 1

ഒപ്പം പ്രീതിപ്പെടുന്ന ദേവന്മാരേ, കുതിരകൾ നടകളാല്‍ വഴി കടന്ന്, ഉയർന്ന സ്ഥലത്തെയ്ക്കു മുൻകാലുകളാൽ പറക്കുമ്പോൾ, ഞങ്ങളുടെ ചോറ്റുതേരിനെ നിങ്ങൾ നാട്ടുപുറങ്ങളില്‍ നേരേ ഉദ്ഗമിപ്പിയ്ക്കുവിൻ! 2

വിശ്വദ്രഷ്ടാവും മരുദ്ബലസമേതനും ശോഭനകർമ്മാവുമായ ആ ഇന്ദ്രന്‍ നിര്‍ബാധങ്ങളായ രക്ഷകളോടേ സ്വർഗ്ഗത്തില്‍നിന്നു വന്ന്, ഇപ്പോൾ വമ്പിച്ച ധനവും അന്നവും ലഭിയ്ക്കുമാറു ഞങ്ങളുടെ തേരില്‍ ഇരുന്നരുളട്ടെ! 3

ഭുവനസേവ്യനായ, ദേവപത്നികളോടൊപ്പം പ്രീതിപ്പെടുന്ന, ആ ത്വഷ്ടൃദേവന്‍, ഇള, തേജസ്സേറിയ ഭഗന്‍, ദ്യാവാപൃഥിവികൾ, ബുദ്ധിമാനായ പൂഷാവ്, ഭർത്താക്കന്മാരായ അശ്വികൾ എന്നിവരും (ഞങ്ങളുടെ) തേർ നടത്തട്ടെ! 4

തങ്ങളില്‍ നോക്കുന്ന സുഭഗമാരായ ആ അഹോരാത്രികളാകുന്ന ദേവിമാരും ജംഗമങ്ങളെ നടത്തുന്നവരാണല്ലോ. പൃഥിവി, നിങ്ങളിരുവരെയും ഞാൻ അതിനൂതനമായ വാക്കുകൊണ്ടു സ്തുതിയ്ക്കുന്നു; മൂന്നന്നങ്ങളോടുകൂടിയ ഞാൻ സ്ഥാവരത്തിന്റേതായ അന്നം ഉപസ്തരിയ്ക്കുകയുംചെയ്യുന്നു. 5

ഇപ്പോൾ, താല്‍പര്യമുള്ള നിങ്ങളെ സ്തുതിപ്പാൻ ഞങ്ങൾ ആഗ്രഹിയ്ക്കുന്നു: അഹിര്‍ബുധ്ന്യന്‍, അജനായ ഏകപാത്ത്, അങ്ങേഅറ്റത്തരുളുന്ന ഇന്ദ്രന്‍, സവിതാവ് എന്നിവര്‍ ഞങ്ങള്‍ക്ക് അന്നം നല്കട്ടെ; ജവേന ഗമിയ്ക്കുന്ന ജലപൌത്രനും സ്തുതിയാല്‍ പ്രസാദിയ്ക്കട്ടെ! 6

യജനീയരേ, എനിയ്ക്കു നിങ്ങളെ ഇങ്ങനെ സ്തുതിയ്ക്കേണമെന്നുണ്ട്. മനുഷ്യര്‍ യശസ്സിന്നും അന്നത്തിന്നുംവേണ്ടി സ്തോത്രങ്ങൾ വെടുപ്പിൽ ചമച്ചിരിയ്ക്കുന്നു; (നിങ്ങളുടെ സംഘം) ഒരു തേര്‍ക്കുതിരപോലെ കർമ്മത്തില്‍ വന്നെത്തട്ടെ! 7

കുറിപ്പുകൾ: സൂക്തം 31.

[2] ചോറ്റുതേർ – ഭക്ഷ്യവസ്തുക്കളെ കേറ്റുന്ന വണ്ടി.

[5] നിങ്ങളിരുവരെയും – ഭവതിയെയും ദ്യോവിനെയും. മൂന്നന്നങ്ങൾ – സസ്യവും പശുവും സോമവും. സ്ഥാവരത്തിന്റേതായ അന്നം – നെല്ലു മുതലായവയുടെ അന്നം (ചരുപുരോഡാശാദി).

[6] താല്‍പര്യമുള്ള – ഞങ്ങളുടെ സ്തുതിയിൽ ആഗ്രഹമുള്ള. അഹിര്‍ബുധ്ന്യൻ – അന്തരിക്ഷത്തിലെ അഹി എന്ന ദേവൻ. ഏകപാത്ത് – തന്നാമകനായ സൂര്യന്‍. അങ്ങേഅററം – പരമോന്നതസ്ഥാനം. ജലപൌത്രൻ – അഗ്നി.

സൂക്തം 32.

ഗൃത്സമദന്‍ ഋഷി; ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സ്;ദ്യാവാപൃഥിവ്യാദികൾ ദേവത.

ദ്യാവാപൃഥിവികളേ, നിങ്ങൾ യജ്ഞേച്ഛുവും സേവനേച്ഛുവുമായി സ്തുതിയ്ക്കുന്ന ഈ എന്നെ രക്ഷിയ്ക്കണം: നിങ്ങളില്‍നിന്നാണല്ലോ, അത്യുല്‍കൃഷ്ടമായ അന്നം; ആ സ്തുതിയ്ക്കപ്പെട്ട നിങ്ങളെ ഞാന്‍ ഇപ്പോൾ മഹത്തായ (സ്തോത്രംകൊണ്ടു) പുരസ്കരിച്ചുകൊള്ളുന്നു. 1

മനുഷ്യന്റെ മറിമായങ്ങൾ അഹസ്സിലും അല്ലിലും ഞങ്ങളെ ഹനിയ്ക്കരുത്; ഞങ്ങളെ ഈ പറ്റലര്‍പ്പടയ്ക്കു കീഴ്പെടുത്തരുത്; ഞങ്ങളുടെ സഖ്യം ഭവാന്‍ വേര്‍പെടുത്തരുത്; അതു ഞങ്ങൾക്കു സുഖം തരാനിച്ഛിയ്ക്കുന്ന തിരുവുള്ളംകൊണ്ടറിയണം. ആ അങ്ങയോടു ഞങ്ങൾ യാചിയ്ക്കുന്നു. 2

പുരുഹൂത, തടിച്ച് അസക്താംഗിയായി സുഖകരിയായ ഒരു കറവുപയ്യിനെ അങ്ങ് അരിശമുൾക്കൊള്ളാതെ കൊണ്ടുവന്നാലും; കാല്‍നടകളിലും വാക്കിലും വേഗവാനായ ഭവാനെ ഞാൻ നിത്യം സ്തുതിയ്ക്കും. 3

വിളിയ്ക്കപ്പെടേണ്ടുന്ന രാകയെ ഞാൻ വിളിയ്ക്കുന്നു; ഞങ്ങളുടെ വിളി കേട്ട് ആ സൌഭാഗ്യവതി സ്വയം അറിയട്ടെ; കർമ്മത്തെ മുറിയാത്ത തൂശികൊണ്ടു തുന്നട്ടെ; സമ്പത്തേറിയ ഒരു സ്തുത്യനായ പുത്രനെ തരട്ടെ! 4

രാകേ, ഭവതിയുടെ അഴകൊത്ത സദ്വിചാരങ്ങൾ എവയോ; ഭവതി ഹവിർദ്ദാതാവിന്നു ധനങ്ങൾ നല്കുന്നതെവകൊണ്ടോ; സുഭഗേ, അവയോടുകൂടി, ഇപ്പോൾ മനംതെളിഞ്ഞ്, ആയിരക്കണക്കില്‍ തരാൻ വന്നുചേർന്നാലും! 5

സിനീവാലി, പൃഥുജഘനേ, ദേവന്മാരുടെ പെങ്ങളാണല്ലോ, ഭവതി: ഹോമിയ്ക്കപ്പെട്ട ഹവിസ്സു കൈക്കൊണ്ടാലും; ദേവി, ഞങ്ങൾക്കു സന്താനത്തെ തന്നാലും! 6

നല്ല കൈകളും നല്ല വിരലുകളുമുള്ള, സുപ്രസവയും ബഹുപ്രസവയുമായ, പ്രജാപാലികയായ സിനീവാലിയ്ക്കു നിങ്ങൾ ഹവിസ്സു ഹോമിയ്ക്കുവിന്‍. 7

കുഹു, സിനീവാലി, രാക, സരസ്വതി എന്നിവരെയും, രക്ഷയ്ക്ക് ഇന്ദ്രാണിയെയും, സ്വസ്തിയ്ക്കു വരുണാനിയെയും ഞാന്‍ വിളിയ്ക്കുന്നു. 8

കുറിപ്പുകൾ: സൂക്തം 32.

[2] മനുഷ്യന്റെ – ശത്രുഭൂതന്റെ. ഭവാന്‍ – ഇതിന്ദ്രനോടു പറയുന്നതാണു്.

[3] അസക്താംഗി – വിഭക്താവയവ.

[4] രാക = പൌർണ്ണമാസി. അറിയട്ടെ – ഞങ്ങളുടെ ഉള്ള്. തൂശി – അനുഗ്രഹബുദ്ധി.

[5] ആയിരക്കണക്കില്‍ – ധനം.

[6] സിനീവാലി – ചന്ദ്രന്‍ കാണുമാറാകുന്ന അമാവാസ്യ.

[7] ഋത്വിക്കുകളോടു പറയുന്നത്: പ്രജാപാലിക = പ്രജകളെ രക്ഷിയ്ക്കുന്നവൾ.

[8] സ്വസ്തി = നാശമില്ലായ്മ. വരുണാനി = വരുണപത്നി. മുഴുത്ത (ചന്ദ്രനെ തീരെ കാണാത്ത) കറുത്ത വാവാണ്, കുഹു.

സൂക്തം 33.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; രുദ്രന്‍ ദേവത

മരുല്‍പിതാവേ, അങ്ങയുടെ സുഖം വന്നുചേരട്ടെ. അങ്ങു ഞങ്ങളെ സൂര്യപ്രകാശത്തില്‍നിന്നകറ്റരുത്. ശത്രുവിനെ ഞങ്ങളുടെ വീരന്‍ അമർത്തട്ടെ. രുദ്ര, ഞങ്ങൾ സന്താനങ്ങളാല്‍ വർദ്ധിയ്ക്കുമാറാകേണമേ! 1

രുദ്ര, അങ്ങു തരുന്ന അതിസുഖദങ്ങളായ മരുന്നുകൾകൊണ്ടു ഞാന്‍ നൂറുകൊല്ലം ജീവിച്ചിരിയ്ക്കണം; ശത്രുക്കളെയും പാപത്തെയും രോഗങ്ങളെയും വിഷൂചികളെയും ഭവാന്‍ ഞങ്ങളില്‍നിന്നു തുലോം അകററുക! 2

രുദ്ര, ഐശ്വര്യംകൊണ്ടു ലോകത്തില്‍വെച്ചു ശ്രേഷ്ഠനാണ,വിടുന്ന്; വജ്രബാഹോ, വളർന്നവരില്‍വെച്ചു വളർന്നവനുമാണ്. അവിടുന്നു ഞങ്ങളെ സുഖേന പാപങ്ങളുടെ മറുകരയിലണച്ചാലും; എല്ലാപാപത്തിന്റെയും വരവു തടുത്താലും! 3

രുദ്ര, ഞങ്ങളുടെ നമസ്സോ ചീത്തസ്തുതിയോ സഹാഹ്വാനമോ അങ്ങയെ അരിശംകൊള്ളിയ്ക്കരുതു്. വർഷിതാവേ, ഞങ്ങളുടെ വീരന്മാർക്കു മരുന്നുകൾ വേണ്ടുവോളം കൊടുക്കുക: അങ്ങു വൈദ്യന്മാരില്‍ വെച്ചു വലിയ വൈദ്യനാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്! 4

ആര്‍ ഹവിസ്സഹിതങ്ങളായ സ്തുതികൾകൊണ്ടു വിളിയ്ക്കപ്പെടുന്നുവോ, ആ രുദ്രനെ ഞാന്‍ സ്തോത്രങ്ങൾകൊണ്ടു കനിയിയ്ക്കുമാറാകണം. ആ മൃദൂദരൻ, ശുഭാഹ്വാനൻ, ഭരിയ്ക്കുന്നവൻ, ശോഭനഹനു ഞങ്ങളെ ഈ ഹിംസാബുദ്ധിയ്ക്കു വിട്ടുകൊടുക്കരുതേ! 5

വർഷിതാവായ മരുത്ത്വാന്‍ യാചിയ്ക്കുന്ന എനിയ്ക്കു തിളങ്ങുന്ന അന്നം ധാരാളം തന്നരുളട്ടെ. വെയിലേറ്റവന്‍ തണലിനെ എന്ന പോലെ, ഞാന്‍ പാപരഹിതനായിട്ടു രുദ്രന്റെ സുഖത്തെ പ്രാപിയ്ക്കുമാറാകണം – അതിന്നു പരിചരിയ്ക്കുമാറാകണം! 6

രുദ്ര, അങ്ങയുടെ ആ സുഖകരമായ – സ്വാസ്ഥ്യം നല്കാന്‍ മരുന്നുണ്ടാക്കുന്ന – തൃക്കയ്യെവിടെ? വർഷിതാവേ, ദേവകൃതമായ പാപം നശിപ്പിച്ച്, എനിയ്ക്കു വേഗത്തില്‍ മാപ്പു തരിക! 7

ഭരിയ്ക്കുന്ന വർഷിതാവായ ശുഭ്രവര്‍ണ്ണന്നായി ഞാന്‍ വലുതിലും വലിയ ശോഭനസ്തുതി ചൊല്ലുന്നു. ഭവാന്‍ തേജോമയനെ നമസ്സുകൊണ്ടു പുജിയ്ക്കു; ഞങ്ങൾ രുദ്രന്റെ തിളങ്ങുന്ന തിരുനാമം കീർത്തിയ്ക്കാം. 8

ദൃഢഗാത്രനും ബഹുസ്വരൂപനും ഭരണകർത്താവുമായ ഉഗ്രൻ സ്വച്ഛങ്ങളായ സ്വർണ്ണാഭരണങ്ങളാല്‍ വിളങ്ങുന്നു; ഈ ഭുവനം ഭരിയ്ക്കുന്ന ഈശാനനായ രുദ്രങ്കല്‍നിന്നു വിട്ടുപോകാറില്ല, ബലം! 9

രുദ്ര, അങ്ങു് അർഹനായിത്തന്നേ അമ്പുകളും, അർഹനായിത്തന്നേ വില്ലും, അർഹനായിത്തന്നേ പൂജിയ്ക്കേണ്ടുന്ന വിശ്വരൂപമായ പതക്കവും ധരിയ്ക്കുന്നു; അർഹനായിത്തന്നേ ഈ വിശാലമായ വിശ്വത്തെ ഭരിയ്ക്കുന്നു. അങ്ങല്ലാതെ ഒരു വലിയ ബലം ഇല്ലതന്നെ! 10

പ്രസിദ്ധനും രഥസ്ഥനും യുവാവും സിംഹത്തെപ്പോലെ ഭയങ്കരനും നിഹന്താവുമായ ഉഗ്രനെ ഭവാൻ സ്തുതിയ്ക്കുക. രുദ്ര, സ്തൂയമാനനായ അവിടുന്നു സ്തോതാവിനെ സുഖിപ്പിച്ചാലും. അങ്ങയുടെ സേനകൾ ഞങ്ങളില്‍നിന്നന്യനെ കൊന്നുകൊള്ളട്ടെ! 11

രുദ്ര, അനുഗ്രഹിയ്ക്കുന്ന അച്ഛനെ മകനെന്നപോലെ, സമീപത്തു വന്ന ഭവാനെ ഞാന്‍ നമസ്കരിയ്ക്കുന്നു; വളരെ കൊടുക്കുന്ന സല്‍പതിയായ ഭവാനെ സ്തുതിയ്ക്കുകയും ചെയ്യുന്നു. സ്തുതനായ ഭവാന്‍ ഞങ്ങൾക്കു മരുന്നുകൾ തന്നാലും! 12

മരുത്തുക്കളേ, നിങ്ങളുടെ വിശുദ്ധങ്ങളായ മരുന്നുകൾ എവയോ, തുലോം സ്വാസ്ഥ്യപ്രദങ്ങൾ എവയോ, വൃഷാക്കളേ, സുഖകരങ്ങൾ എവയോ, ഞങ്ങളുടെ അച്ഛന്‍ വാങ്ങിയതെവയോ; അവയും, രുദ്രന്റെ സുഖവും, ശമവും എനിയ്ക്കു തന്നാല്‍ക്കൊള്ളാം! 13

തിളങ്ങുന്ന രദ്രന്റെ ആയുധങ്ങൾ ഞങ്ങളില്‍ പതിയ്ക്കരുതു്; മഹത്തായ മുഷിച്ചിലും മറെറാരേടത്തു പോകട്ടെ! വൃഷാവേ, പള്ളിവില്ലുകൾ യജമാനന്മാർക്കുവേണ്ടി കുലയ്ക്കുക. ഞങ്ങളുടെ പുത്രപൌത്രന്മാർക്കു സുഖം നല്കിയാലും! 14

ഭരിയ്ക്കുന്നവനേ, വൃഷാവേ, സർവജ്ഞ, രദ്രദേവ, അവിടുന്ന് അരിശംകൊള്ളാതെ, ഹനിയ്ക്കാതെ, ഇവിടെ ഞങ്ങളുടെ വിളി കേട്ടറിഞ്ഞാലും! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 15

കുറിപ്പുകൾ: സൂക്തം 33.

[1] മരുല്‍പിതാവ് = മരുത്തുക്കളുടെ അച്ഛൻ. അങ്ങയുടെ സുഖം – ഞങ്ങൾക്കു തരാന്‍ അങ്ങു കയ്യില്‍ വെച്ചിരിയ്ക്കുന്ന സുഖം. വന്നുചേരട്ടെ – ഞങ്ങളിലെത്തട്ടെ. വീരന്‍ = പുത്രന്‍.

[2] വിഷൂചികൾ – പകരുന്ന രോഗങ്ങൾ.

[4] നമസ്സ് – വേണ്ടുംവണ്ണമല്ലാതായ നമസ്കാരം. സഹാഹ്വാനം ഇതരദേവന്മാരോടുകൂടി വിളിയ്ക്കല്‍.

[5] ശുഭാഹ്വാനൻ – രുദ്രനെ വിളിയ്ക്കുന്നതു ശ്രേയസ്കരമാണെന്നർത്ഥം. ഹിംസാബുദ്ധിയ്ക്കു് – ഞങ്ങൾക്കു ഹിംസാതാല്‍പര്യമുണ്ടാകരുത്.

[6] മരുത്ത്വാന്‍ – പുത്രരായ മരുത്തുക്കളോടുകൂടിയ രുദ്രൻ. പരിചരിയ്ക്കു മാറാകണം – രുദ്രനെ സേവിയ്ക്കുമാറാകണം.

[8] ഭവാന്‍ – സ്തോതാവിനോടു പറയുന്നതാണ്. നമസ്സ് = നമസ്കാരം, ഹവിസ്സ്.

[9] ബഹുസ്വരൂപന്‍ – അഷ്ടമൂർത്തി. വിട്ടുപോകാറില്ല – അവിടുന്ന് എന്നെന്നും ബലവാൻതന്നെ.

[11] സ്തോതാവിനോട്: നിഹന്താവ് – ശത്രുഘാതി. ഞങ്ങളില്‍നിന്നന്യനെ – ഞങ്ങളെ കൊല്ലരുതു്.

[13] ഞങ്ങളുടെ അച്ഛന്‍ – മനു. ശമം – രോഗശാന്തി.

[14] മറെറാരേടത്തു പോകട്ടെ – ഞങ്ങളില്‍ മുഷിയരുത്. വൃഷാവേ ഇത്യാദി പ്രത്യക്ഷവചനം.

സൂക്തം 34.

ഗൃത്സദമൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (കേക)

ധാരകര്‍, ധൃതോദകര്‍, ധർഷകബലര്‍, സിംഹ-
ഘോരന്മാർ, കരുത്തുകൊണ്ടാരാധിച്ചരുളുവോര്‍,
മേല്ക്കുമേല്‍ ഭൃമി മീട്ടിക്കൊണ്ടഗ്നിതുല്യാഭന്മാര്‍
ഗോക്കളെത്തുറന്നുവിട്ടാരല്ലോ മരുത്തുക്കൾ! 1
മീനണിവാനംപോലെ ശോഭിപ്പൂ, വളകളാല്‍;
മിന്നുന്നു, മിന്നല്ക്കൊപ്പം വർഷകര്‍ മരുത്തുക്കൾ;
പൂതമാം പയ്യിനുടെയകിട്ടില്‍ വൃഷരുദ്രോല്‍-
പാദിതരല്ലോ, മാറില്‍പ്പൊന്നു ചാർത്തിയ നിങ്ങൾ! 2
പാരിനെ നനയ്ക്കുന്നൂ, പോരിലശ്വത്തെപ്പോലേ;
പായുന്നു, മുകില്‍മധ്യേ ചാലകര്‍ വാജിസ്ഥരായ്;
പുള്ളിമാൻതേരില്‍ മരുത്തുക്കളേ, ഹവിഷ്മാങ്കല്‍-
ചെല്ലുന്നു, പൊന്നിൻതൊപ്പിയിട്ടേകാശയര്‍ നിങ്ങൾ. 3
യഷ്ടാവിന്നൊ,രു തോഴന്നെന്നപോലെയത്തണ്ണീ-
രൊട്ടുക്കു നിത്യം കൊണ്ടുവരുന്നൂ പൃഷദശ്വര്‍,
അക്ഷയദ്രവിണന്മാര്‍ വിദ്രുതപ്രദാനന്മാ-
ര,ശ്വങ്ങൾപോലേ പോക്കില്‍ മേഘത്തെ വലിപ്പവര്‍! 4
മിന്നുവാളേന്തും മരുത്തുക്കളേ, മധുമത്തി-
ന്ന,ന്നങ്ങളാവാസത്തിൽപ്പോലേ,കാശയര്‍ നിങ്ങൾ
വന്നുചേരുവിൻ, മുകൾത്തട്ടിരമ്പത്താലിമ്പം
തന്നീടുമിടിവറ്റ വാർവഴികളിലൂടേ! 5
മർത്ത്യര്‍ ഞങ്ങൾതന്നന്നം, സവനം, സ്തോത്രമിവ-
യ്ക്കെത്തുവിൻ, മരുത്തുക്കളേകമാനസര്‍ നിങ്ങൾ;
മേഘത്തെ മീതേ തടിപ്പിയ്ക്കുവിന,ശ്വത്തെപ്പോ;-
ലേകുവിൻ, സ്തോതാവിന്നു കർമ്മയോഗ്യമാമന്നം! 6
പ്രതിവാസരമെഴുന്നള്ളവേ വെളിവാക്കി-
സ്തുതിയ്ക്കുന്നോനെ ഞങ്ങൾക്കേകുവിൻ മരുത്തുക്കൾ,
സ്തോതാവിന്നശനവും, പോരില്‍ വാഴ്ത്തുവോന്നാജി-
ബോധവു,മബാധമാം ദുസ്തരൌജസ്സും നിങ്ങൾ! 7
തേരിനുമുന്നില്‍ത്തുരഗങ്ങളെപ്പൂട്ടുമ്പോഴേ,
മാറില്‍പ്പൊന്നണി മിന്നും സുദാനര്‍ മരുത്തുക്കൾ,
കുട്ടിയ്ക്കു കറവപ്പൈപോലവേ പൊഴിയ്ക്കുന്നൂ,
പുഷ്ടമാമന്നം ദത്തഹവ്യനു ഗൃഹത്തിങ്കല്‍! 8
പകയാല്‍ത്തട്ടിപ്പറിയ്ക്കുന്ന ഹിംസ്രനില്‍നിന്നു
പരിപാലിപ്പിൻ, നിങ്ങളെങ്ങളെ വസുക്കളേ:
പിന്മാറ്റുകെ,രിവേല്‍കൊണ്ടവനെ രുദ്രന്മാരേ;
തിന്മനെക്കൊല്‍വിന്‍, മരുത്തുക്കളേ, ദൂരത്താക്കി! 9
അറിയാം, മാന്യം മരുത്തുക്കളേ, യുഷ്മല്‍പ്രാപ്തി:
കറന്നാരല്ലോ, ചെന്നപ്പയ്യിന്റെയകിടവര്‍;
സ്തുതിയ്ക്കും ത്രിതനെ നിന്ദിപ്പോരെ ഹനിപ്പോരെ-
പ്പൊതുക്കിവിട്ടാരല്ലോ, രുദ്രജരദമ്യന്മാർ! 10
ആ മഹാന്മാരാം മരുത്തുക്കളേ, വിളിയ്ക്കുന്നൂ,
സോമമെമ്പാടും തയ്യാറാക്കി നിങ്ങളെ ഞങ്ങൾ:
എത്തേണ്ടുമിടത്തെത്തും ശ്രേഷ്ഠരാം സ്വർണ്ണാഭരോ-
ടർത്ഥിപ്പൂ, സ്രുവമേന്തി സ്തുതിച്ചു വിശിഷ്ടാന്നം! 11
അദ്ദശഗ്വന്മാര്‍ മുമ്പേ സാധിച്ചുവല്ലോ, യജ്ഞം;
പ്രത്യുഷസ്സിങ്കല്‍ പ്രേരിപ്പിയ്ക്ക, ഞങ്ങളെയവര്‍:
പുലരി തുടുപ്പാല്‍പ്പോലല്ലിനെപ്പോക്കീടുന്നൂ,
വിലസും സതോയമാമുരുതേജസ്സാലവര്‍! 12
നല്‍ത്തുടുമൈക്കോപ്പുകൾ ചാർത്തി വീണയുമൊത്താ
രുദ്രജര്‍ വളരുന്നൂ, സലിലസ്ഥാനങ്ങളില്‍;
വിദ്രുതം പായും കെല്പാൽ കാറില്‍ നിന്നംഭസ്സുതി-
ർത്ത,ത്യാഹ്ലാദകമായ കാന്തിയും വഹിയ്ക്കുന്നു! 13
ത്രിതനായുധമേന്തുമഞ്ചഗ്രഹോതാക്കളെ
സ്ഥിതരാക്കിനാനല്ലോ തർപ്പിച്ചു കാമം നേടാൻ;
അവരെ,പ്പെരുതർത്ഥമിരന്നീ നമസ്സിനാ-
ലവനത്തിനായ്ച്ചാരേ സ്തുതിച്ചീടുന്നൂ ഞങ്ങൾ. 14
ശ്രിതനെപ്പാപത്തിന്നപ്പുറമാക്കുവതേതോ,
നതനെപ്പഴിപ്പോനില്‍നിന്നകറ്റുവതേതോ,
അബ്ഭവദ്രക്ഷ മരുത്തുക്കളേ, വരികിങ്ങോ-
ട്ട; – ഭ്യാഗമിയ്ക്ക, തിരുവുള്ളവും പശുപോലേ! 15
കുറിപ്പുകൾ: സൂക്തം 34.

[1] ധാരകര്‍ – വിശ്വംഭരര്‍. ആരാധിച്ചരുളുവോര്‍ – ലോകത്തെ പ്രീതിപ്പെടുത്തുന്നവര്‍. ഭൂമി – മരുത്തുക്കളുടെ വീണ.

[2] മീനണിവാനം = നക്ഷത്രങ്ങൾ നിരന്ന ആകാശം. ഉത്തരാർദ്ധം പ്രത്യക്ഷവചനം; വൃഷരുദ്രോല്‍പാദിതര്‍ = കാളയുടെ രൂപം പൂണ്ട രുദ്രനാല്‍ ഉൽപാദിപ്പിയ്ക്കപ്പെട്ടവര്‍. പയ്യു് – ഗോരുപം ധരിച്ച ഭൂമി.

[3] അശ്വത്തെപ്പോലെ – കുതിരയെ വിയർപ്പുപോക്കാൻ നനയ്ക്കുന്നതുപോലെ. മുകിൽമധ്യേ = മേഘമധ്യത്തില്‍. പായുന്നു – മഴ പെയ്യിയ്ക്കാന്‍. ചാലകര്‍ – വൃക്ഷാദികളെ ഇളക്കുന്നവര്‍. വാജിസ്ഥരായ് – കുതിരപ്പുറത്തു കേറി. ബാക്കി പ്രത്യക്ഷവചനം: ഏകാശയർ = സമാനമനസ്കർ.

[4] വിദ്രുതപ്രദാനന്മാര്‍ = വേഗത്തിൽ കൊടുക്കുന്നവര്‍. അശ്വങ്ങൾപോലേ – കുതിരകൾ തേരിനെ എന്നപോലെ.

[5] മിന്നുവാൾ = മിന്നുന്ന വാൾ (ചുരിക). മധുമത്തിന്ന് – മധു (സോമം) കുടിച്ചു ലഹരിപിടിയ്ക്കാൻ. അരയന്നങ്ങൾ വാസസ്ഥാനത്തെന്നപോലെ ഇവിടെ വന്നുചേരുവിന്‍. മുകൾത്തട്ടിരമ്പത്താലിമ്പംതന്നീടും – മുകൾത്തട്ടിലെ ഇരമ്പംകൊണ്ട് ആഹ്ലാദപ്രദങ്ങളായ. വാര്‍വഴികൾ = വിശാലമാർഗ്ഗങ്ങൾ.

[6] മർത്ത്യര്‍ – മനുഷ്യരായ. അശ്വത്തെപ്പോലെ – കുതിരയെ തടിപ്പിയ്ക്കുന്നതുപോലെ, മുകൾവശത്തു മേഘത്തെ തടിപ്പിയ്ക്കുവിൻ, വർഷണസമർത്ഥമാക്കുവിന്‍.

[7] പ്രതിവാസരം – നിത്യം. എഴുന്നള്ളവേ – നിങ്ങൾ വരുമ്പോൾ. വെളിവാക്കി – നിങ്ങളുടെ ഗുണങ്ങൾ വെളിപ്പെടുത്തി. സ്തുതിയ്ക്കുന്നോനെ – സ്തുതിയ്ക്കുന്ന പുത്രനെ. അശനം = ഭക്ഷണം. ആജിബോധം = യുദ്ധപരിജ്ഞാനം. ദുസ്തരൌജസ്സും – ശത്രുക്കൾക്കു പിന്നിടാവതല്ലാത്ത ബലവും ഏകുവിന്‍.

[8] പൂട്ടുമ്പോഴേ – യാഗത്തിന്നു പോരാന്‍. കുട്ടിയ്ക്കു കറവപ്പൈപോലവേ – കുട്ടിയ്ക്കു പയ്യു പാല്‍ ചുരത്തിക്കൊടുക്കുന്നതുപോലെ. ദത്തഹവ്യൻ = ഹവിസ്സു നല്കിയവന്‍, യജമാനൻ.

[9] ഹിംസ്രന്‍ = ഹിംസകന്‍. എരിവേല്‍ = ചുട്ടെരിയ്ക്കുന്ന വേല്‍ എന്ന ആയുധം. രുദ്രന്മാര്‍ – രുദ്രപുത്രന്മാർ. തിന്മൻ – രാക്ഷസനും മറ്റും.

[10] മാന്യമായ നിങ്ങളുടെ പ്രാപ്തി (വരവ്) എല്ലാവർക്കും അറിയാം. അവശിഷ്ടം പരോക്ഷവചനം: അപ്പയ്യിന്റെ അകിട് – മേഘം.

[11] എമ്പാടും – ചമസാദികളില്‍. ഉത്തരാർദ്ധം പരോക്ഷവചനം: എത്തേണ്ടുമിടം – യജ്ഞസ്ഥലം. അർത്ഥിപ്പൂ – ഞങ്ങൾ യാചിയ്ക്കുന്നു.

[12] അദ്ദശഗ്വന്മാര്‍ – പത്തുമാസംകൊണ്ടു യജ്ഞസിദ്ധിയ്ക്ക് ഒരുങ്ങിയ ആ അംഗിരസ്സുകൾ. മുമ്പേ – ആദിത്യന്മാരെക്കാൾ മുമ്പേ. പ്രത്യുഷസ്സ് = പുലര്‍കാലം. പുലരി തുടുപ്പുകൊണ്ട് അല്ലിനെ (രാത്രിയെ) പോക്കുന്നതുപോലെ, അവര്‍ സതോയമായ (ജലസഹിതമായ ഉരു(മഹാ)തേജസ്സുകൊണ്ട് (സൂര്യനെക്കൊണ്ട്) ഇരുട്ടിനെ പോക്കുന്നു.

[13] സലിലസ്ഥാനങ്ങൾ – മേഘങ്ങൾ. അംഭസ്സ് = ജലം.

[14] അഞ്ചഗ്ര്യഹോതാക്കൾ – പഞ്ചപ്രാണവായുക്കളാകുന്ന മുഖ്യഹോതാക്കൾ. സ്ഥിതരാക്കിനാന്‍ – വിട്ടുപോകാതെ നിർത്തി. അവര്‍ – പഞ്ചപ്രാണര്‍. അവനത്തിന്നായ് – ഞങ്ങളെ ആയുധം(ചുരിക)കൊണ്ടു രക്ഷിപ്പാൻ.

[15] ശ്രിതന്‍ – ആശ്രയിച്ചവന്‍, ആരാധകന്‍. നതന്‍ = നമിച്ചവന്‍, വന്ദിച്ചവന്‍. ഇങ്ങോട്ട് – ഞങ്ങളുടെ അടുക്കലെയ്ക്ക്. പശുപോലെ – പയ്യു കുട്ടിയുടെ അടുക്കലെയ്ക്കെന്നപോലെ. അഭ്യാഗമിയ്ക്ക – വരുമാറാകട്ടെ.

സൂക്തം 35.

ഗൃത്സമദൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അപാംനപാത്ത് ദേവത.

അന്നത്തിന്നുവേണ്ടി ഞാന്‍ ഈ സ്തോത്രം ചൊല്ലുന്നു: ജല സംബന്ധിയും ജവഗാമിയുമായ അപാംനപാത്ത് സ്തോതാവായ എനിയ്ക്ക് അന്നം വളരെത്തരട്ടെ; ഞങ്ങളെ സുരൂപരുമാക്കട്ടെ! അവിടുന്നു സ്തോത്രതല്‍പരനാണല്ലോ. 1

ഹൃദയംകൊണ്ടു വഴിപോലെ നിർമ്മിച്ച ഈ സ്തോത്രം നാം ചൊല്ലുക; അദ്ദേഹം ഇതു ധാരാളം അറിയട്ടെ. സ്വാമിയായ അപാംനപാത്താണല്ലോ, ബലത്തിന്റെ മഹിമാവാല്‍ ഭുവനമെല്ലാം ഉല്‍പാദിപ്പിച്ചത്! 2

വന്നുചേരുന്നവയും നില്ക്കുന്നവയുമായ ജലങ്ങൾ ഒന്നിച്ചു നദികളായിട്ടു, ബഡബാഗ്നിയെ പ്രീതിപ്പെടുത്തുന്നു – പരിശുദ്ധങ്ങളായ അവ ആ വിളങ്ങിത്തിളങ്ങുന്ന അപാംനപാത്തിനെത്തന്നെയാണ്, പര്യുപാസിയ്ക്കുന്നത്! 3

യുവതികൾ വണക്കത്തോടേ ഒരു യുവാവിനെ എന്നപോലെ, തണ്ണീരുകൾ അദ്ദേഹത്തെ തുലോം അലംകരിച്ചുകൊണ്ടു പരിചരിയ്ക്കുന്നു; ആ ദീപ്തരൂപൻ വെള്ളത്തില്‍, വിറകുകൂടാതെ, നമുക്കു ധനമുണ്ടായിവരുമാറു, സ്വച്ഛമായ സ്വതേജസ്സുകൊണ്ട് ഉജ്ജ്വലിയ്ക്കുന്നു! 4

ഈ സുഖിതനായ ദേവന്നു നായികമാരായ മൂന്നു ദേവിമാര്‍ അന്നം ഒരുക്കിവെയ്ക്കുന്നു; ജലത്തില്‍ ജനിപ്പിയ്ക്കപ്പെട്ടവര്‍പോലെ പ്രസരിയ്ക്കുന്നു. അതിനാല്‍, പ്രഥമസൃഷ്ടത്തിന്റെ സത്ത് അദ്ദേഹം നുകരുന്നു! 5

അദ്ദേഹത്തില്‍നിന്നാണ്, അശ്വത്തിന്റെ – പോരാ സര്‍വജഗത്തിന്റെയും – ഉല്‍പത്തി. ഭവാന്‍ സ്തോതാക്കളെ കവർച്ചക്കാരന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിച്ചാലും. അപക്വജലങ്ങൾക്കപ്പുറം വർത്തിയ്ക്കുന്ന ആ അധൃഷ്യങ്കല്‍ മാറ്റലരും ചെല്ലില്ല, മായകളും ചെല്ലില്ല! 6

ആര്‍ സ്വഗൃഹത്തില്‍ വർത്തിയ്ക്കുന്നുവോ, ആരുടെ പയ്യു സുഖേന കറക്കാവുന്നതോ, ആര്‍ സ്വധയെ വർദ്ധിപ്പിയ്ക്കുകയും നല്ല അന്നം ഭക്ഷിയ്ക്കുകയും ചെയ്യുന്നുവോ; ആ അപാംനപാത്ത് ജലമധ്യ ത്തില്‍ ബലംപൂണ്ടു, പരിചാരകന്നു ധനം നല്കാനായി പ്രശോഭിയ്ക്കുന്നു! 7

ആ സത്യവാനും നിത്യനുമായ മഹാന്‍ ജലങ്ങളില്‍ ദിവ്യതേജസ്സോടേ വിളങ്ങുന്നു; അദ്ദേഹത്തിന്റെ മററു ശാഖകളത്രേ, ഭുവനങ്ങൾ; (അദ്ദേഹത്തില്‍ നിന്നുതന്നെയാണു്) ഓഷധികളൂം മക്കളും ജനിയ്ക്കുന്നതു് ! 8

അപാംനപാത്ത് വെള്ളത്തില്‍ ഊർദ്ധ്വം ജ്വലിച്ചു, മേഘത്താല്‍ ഉടുപ്പിട്ട്, അന്തരിക്ഷത്തിലിരിയ്ക്കുകയാണല്ലോ; അദ്ദേഹത്തിന്റെ മുതിർന്ന മാഹാത്മ്യത്തെ വഹിച്ചുകൊണ്ടു, വമ്പിച്ച നദികൾ ചുററും ഒഴുകുന്നു! 9

ആ ഹിരണ്യരൂപനും ഹിരണ്യേന്ദ്രിയനും ഹിരണ്യവർണ്ണനുമായ അപാംനപാത്ത് ഹിരണ്യസ്ഥാനത്തിന്നു മുകളില്‍ ഇരുന്നരുളുന്നു; അവിടെയ്ക്കു ഹിരണ്യദാതാക്കൾ അന്നം സമർപ്പിയ്ക്കുന്നു! 10

ഈ അപാംനപാത്തിന്റെ അഴകൊത്ത രൂപവും നാമവും മറവില്‍ വർദ്ധിയ്ക്കുന്നു; ഈ ഹിരണ്യവർണ്ണനെ അവിടെ യുവതികൾ വഴിപോലെ വളർത്തുന്നു; വെള്ളമാണ്, അവിടെയ്ക്കാഹാരം! 11

വളരെപ്പേരില്‍ ഒന്നാമനായ ഈ സഖാവിനെ നാം നമസ്സുകൊണ്ടും യജ്ഞ ഹവിസ്സുകൊണ്ടും പരിചരിയ്ക്കുക: ഞാന്‍ മുകൾബ്ഭാഗം തുടയ്ക്കാം ഞാന്‍ വിറകു പൂട്ടാം; ഞാൻ അന്നം നിവേദിയ്ക്കാം; ഞാൻ ഋക്കു് ചൊല്ലി സ്തുതിയ്ക്കാം. 12

ഈ അപാംനപാത്ത് വൃഷാവായി അവയില്‍ ഗർഭമുണ്ടാക്കുന്നു; കിടാവായി കുടിയ്ക്കുന്നു; അവ മുകരുന്നു. ഇവിടെ അദ്ദേഹം നിറം മങ്ങാതെ, മറ്റഗ്നിയുടെ ദേഹംകൊണ്ടുതന്നെ വ്യാപിയ്ക്കുന്നു! 13

ആ ഉല്‍കൃഷ്ടസ്ഥാനത്തിരുന്നു നിത്യം ജ്വലിയ്ക്കുന്ന തേജസ്വിയുടെ ചുററും, വമ്പിച്ച തണ്ണീരുകൾ നപ്താവിന്നു ജലമാകുന്ന അന്നം വഹിച്ചുകൊണ്ടു സ്വയം നില്ക്കാതെ പായുന്നു! 14

അഗ്നേ, ഞാന്‍ ആളുകൾക്കുവേണ്ടി ശോഭനനിവാസനായ ഭവാങ്കല്‍ അണയുന്നു; ഹവിർദ്ധനന്മാർക്കുവേണ്ടി വെടുപ്പില്‍ സ്തുതിയ്ക്കുന്നു. ദേവന്മാരുടെപക്കലുള്ള എല്ലാ നന്മയും (ഞങ്ങൾക്കു കിട്ടട്ടെ!). ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 15

കുറിപ്പുകൾ: സൂക്തം 35.

[1] ജലസംബന്ധി – മേഘസ്ഥജലസംബന്ധി.

[2] ബലത്തിന്റെ മഹിമാവാല്‍ – മഴ പെയ്യിച്ച്.

[3] വന്നുചേരുന്നവ – വർഷംകൊണ്ട്. നില്ക്കുന്നവ – മുമ്പുതന്നെ ഉള്ളവ. ബഡബാഗ്നി – സമുദ്രത്തിന്റെ അടിയിലിരിയ്ക്കുന്ന ഔർവാഗ്നി.

[5] മൂന്നു ദേവിമാര്‍ – ഇളയും സരസ്വതിയും ഭാരതിയും. പ്രഥമസൃഷ്ടം – ജലം.

[6] അശ്വം – ഉച്ചൈശ്ശ്രവസ്സ്. ഭവാൻ എന്നു തുടങ്ങുന്ന ഒരു വാക്യം പ്രത്യക്ഷകഥനം.

[7] സ്വധ – വർഷജലം. അന്നം – മഴകൊണ്ടുണ്ടായ ഹവിസ്സ്. പരിചാരകന്‍ – പരിചരിയ്ക്കുന്ന യജമാനന്‍.

[8] മക്കൾ – പുഷ്പഫലാദികൾ.

[9] നദീപ്രവാഹങ്ങൾ അപാംനപാത്തിന്റെ മഹിമയെ വെളിപ്പെടുത്തുന്നു.

[10] ഹിരണ്യം = സ്വർണ്ണം. ഹിരണ്യദാതാക്കൾ ദക്ഷിണയായി സ്വർണ്ണം കൊടുക്കുന്ന യജമാനന്മാര്‍.

[11] മറവില്‍ – മേഘങ്ങളുടെ. യുവതികൾ – തണ്ണീരുകൾ.

[12] വളരെപ്പേരില്‍ – വളരെ ദേവന്മാരുടെ ഇടയില്‍.

[13] അവയില്‍ – മേഘജലങ്ങളില്‍. ഗർഭമുണ്ടാക്കുന്നു – താൻതന്നെ ഗർഭമായിത്തീരുന്നു. കുടിയ്ക്കുന്നു – മുലപ്പാലിന്നൊത്ത മേഘജലം നുകരുന്നു. മുകരുന്നു – കിടാവിനെ ചുംബിയ്ക്കുന്നതുപോലെ. മറ്റഗ്നി – ഭൌമാഗ്നി.

[14] നപ്താവ് = അപാംനപാത്ത്.

[15] ശോഭനനിവാസൻ = നല്ല പാർപ്പിടത്തോടുകൂടിയവന്‍. ഹവിർദ്ധനന്മാര്‍ – യജമാനന്മാര്‍.

സൂക്തം 36.

ഗൃത്സമദന്‍ ഋഷി; ജഗതി ഛന്ദസ്സ്; ഇന്ദ്രാദികൾ ദേവത.

ഇന്ദ്ര, അങ്ങയ്ക്കായി ഒരുക്കുന്ന സോമം ഗോരസങ്ങളോടും ജലത്തോടും ചേർന്നു; ഇതിനെ നേതാക്കൾ ആട്ടിൻരോമങ്ങൾകൊണ്ടും അമ്മിക്കുഴകൾകൊണ്ടും അരിച്ചു. സ്വാഹാഹുതവും വഷട്കൃതവുമായ ഇതു ഹോതൃയാഗത്തില്‍നിന്ന് അവിടുന്നു മുമ്പേ കുടിച്ചാലും: അവിടുന്നാണല്ലോ, ഈശ്വരൻ! 1

യജ്ഞസംയുക്തരും, പുള്ളിമാൻപേടത്തേരില്‍ കേറിയവരും, ചുരികയാല്‍ ശോഭിയ്ക്കുന്നവരും, ആഭരണപ്രിയന്മാരും, അന്തരിക്ഷനേതാക്കളുമായ രദ്രപുത്രന്മാരേ, നിങ്ങൾ ദർഭയിലിരുന്നു പോതൃയാഗത്തില്‍നിന്നു സോമം കുടിയ്ക്കുവിൻ! 2

ശോഭനാഹ്വാനന്മാരേ, നിങ്ങൾ ഒന്നിച്ചുതന്നെ ഞങ്ങളുടെ അടുക്കല്‍ വരുവിന്‍, ദർഭയിലിരിയ്ക്കുവിൻ, വിളയാടുവിന്‍! ത്വഷ്ടാവേ, ദേവന്മാരും ദേവപത്നിമാരുമാകുന്ന നല്ല ഗണത്തോടുകൂടിയ ഭവാന്‍ അന്നം ഭുജിച്ചു സംതൃപ്തി പൂണ്ടാലും! 3

മേധാവിൻ, ഭവാന്‍ ദേവന്മാരെ ഇവിടെ കൊണ്ടുവന്നു യജിയ്ക്കുക; ഹോതാവേ, ഇച്ഛയോടേ മൂന്നിടങ്ങളില്‍ ഇരിയ്ക്കുക; ആനീതമായ സോമമധു സകൌതുകം അഗ്നീധ്രയാഗത്തില്‍നിന്നു കുടിയ്ക്കുക; അങ്ങയുടെ പങ്കുകൊണ്ടു സംതൃപ്തനാകുക! 4

മഘവാവേ, ഇതാ, തിരുമേനിയ്ക്കു ബലം വർദ്ധിപ്പിച്ച സോമം: ഇതു പണ്ടേ തൃക്കൈകൾക്കു കെല്പും മിടുക്കും ഉളവാക്കിയതാണല്ലോ; അങ്ങയ്ക്കായി പിഴിഞ്ഞു കൊണ്ടുവന്ന ഇതു ഭവാന്‍ ബ്രാഹ്മണാച്ഛംസിയാഗത്തില്‍നിന്നു മതിയാവോളം കുടിച്ചാലും! 5

തമ്പുരാക്കന്മാരേ, നിങ്ങളിരുവരും എന്റെ യാഗത്തില്‍ എഴുന്നള്ളുവിൻ: വിളി കേൾക്കുവിൻ. ഹോതാവ് ഇരുന്നു പഴയ ‘ശസ്ത്ര’ങ്ങൾ ചൊല്ലുന്നു. ഇതാ, അന്നം തിരുമുമ്പില്‍ എത്തിയ്ക്കപ്പെട്ടിരിയ്ക്കന്നു; നിങ്ങൾ ഈ സോമമധു പ്രശാസ്തൃയാഗത്തില്‍നിന്നു പാനംചെയ്താലും! 6

കുറിപ്പുകൾ: സൂക്തം 36.

[1] അമ്മിക്കുഴകൾകൊണ്ടും – ചതച്ചു്. ആട്ടിന്‍രോമങ്ങൾകൊണ്ട് അരിച്ചു.

[2] രുദ്രപുത്രന്മാര്‍ – മരുത്തുക്കൾ.

[3] ത്വഷ്ടാവ് മുതലായവരോട്:

[4] അഗ്നിയോട്: ഹോതാവ് – ദേവന്മാരെ വിളിയ്ക്കുന്നവന്‍.

[6] മിത്രാവരുണന്മാരോട്:

സൂക്തം 37.

ഗൃത്സമദന്‍ ഋഷി; ജഗതി ഛന്ദസ്സ്; ദ്രവിണോദസ്സും അശ്വികളും അഗ്നിയും ദേവത.

ദ്രവിണോദസ്സേ, ഭവാൻ ഹോതൃയാഗത്തില്‍നിന്ന് അന്നത്താല്‍ സന്തുഷ്ടനായി തൃപ്തിപൂണ്ടാലും: അധ്വര്യുക്കളേ, അദ്ദേഹം പുർണ്ണാഹുതിയെ ഇച്ഛിയ്ക്കുന്നു; അദ്ദേഹത്തിന്നു് അതു കൊണ്ടുവരുവിന്‍. അതു കൈക്കൊണ്ട് അദ്ദേഹം (ഇഷ്ടഫലം) തരും. ഭവാന്‍ ഋതുക്കളോടുകൂടി ഹോതൃയാഗത്തില്‍നിന്നു സോമം കുടിച്ചാലും! 1

ദ്രവിണോദസ്സേ, ഞാൻ ആരെ മുമ്പു വിളിച്ചുവോ, ആ അങ്ങയെത്തന്നെ ഇപ്പോൾ വിളിയ്ക്കുന്നു. അദ്ദേഹം ആഹ്വാതവ്യനും ദാതാവും കഴിവുള്ളവനുമാകുന്നു; അദ്ദേഹത്തിന്ന് അധ്വര്യുക്കൾ സോമമധുകൊണ്ടുവന്നിരിയ്ക്കുന്നു. അങ്ങ് ഋതുക്കളോടുകൂടി പോതൃയാഗത്തില്‍ നിന്നു സോമം കുടിച്ചാലും! 2

ദ്രവിണോദസ്സേ, അങ്ങയെ കൊണ്ടുനടക്കുന്ന വാഹനങ്ങൾ തൃപ്തിയടയട്ടെ. വനസ്പതേ, അങ്ങ് ഉപദ്രവിയ്ക്കാതെ ഉറച്ചുനില്ക്കുക. ധർഷക, അങ്ങു വന്നു, മുതിർന്ന് ഋതുക്കളോടു കൂടി നേഷ്ട്രുയാഗത്തില്‍ നിന്നു സോമം കടിച്ചാലും! 3

ആര്‍ ഹോത്രത്തില്‍നിന്നു കുടിച്ചുവോ, ആര്‍ പോത്രത്തില്‍ നിന്നു മത്തുകൊണ്ടുവോ, ആര്‍ നേഷ്ട്രത്തില്‍നിന്നു ഹിതമായ അന്നം ഭുജിച്ചുവോ; ഹവിർദ്ദാതാക്കൾക്കനുകൂലനായ ആ ദ്രവിണോദസ്സ് അരിച്ച മരണനിവാരകമായ നാലാമത്തെപ്പാത്രം കുടിച്ചരുളട്ടെ! 4

ഇന്നു നിങ്ങളിരുവരെയും കൊണ്ടു പോന്ന് ഇവിടെ വിടാൻ നിങ്ങളുടെ പള്ളിത്തേര്‍ പൂട്ടുവിൻ; വരുവിൻ; ഹവസ്സില്‍ തേന്‍ പകരുവിന്‍; വാജിനീവസുക്കളേ, എന്നിട്ടു സോമം കുടിയ്ക്കുവിൻ! 5

അഗ്നേ, അവിടുന്നു ചമത കൈക്കൊള്ളുക, ആഹുതി കൈക്കൊള്ളുക, ജനഹിതമായ ‘ശസ്ത്രം’ കൈക്കൊള്ളുക, നല്ല സ്തുതി കൈക്കൊള്ളുക; വസോ, ഇച്ഛിയ്ക്കുന്ന ഭവാന്‍ ഇച്ഛിയ്ക്കുന്ന ദേവന്മാരെയെല്ലാം, ഋതുവോടും എല്ലാവരോടും കൂടി, ഹവിസ്സു കുടിപ്പിച്ചാലും! 6

കുറിപ്പുകൾ: സൂക്തം 37.

[1] അതു – സോമം. ഒടുവിലെ വാക്യം പ്രത്യക്ഷവചനം:

[2] പ്രത്യക്ഷ – പരോക്ഷവചനങ്ങൾ:

[3] വനസ്പതി = വനനാഥൻ. മുതിർന്ന് – ഒരുങ്ങി.

[4] നാലാമത്തെപ്പാത്രം – നാലാംപാത്രത്തിലെ സോമം.

[5] അശ്വികളോട്: വാജിനീവസുക്കൾ – ആളുകളെ ആഹാരം നല്കി പൊറുപ്പിയ്ക്കുന്നവർ.

സൂക്തം 38.

ഗൃത്സമദൻ ഋഷി; ത്രിഷ്ടൂപ്പ് ഛന്ദസ്സ്; സവിതാവ് ദേവത.

ആ ഭാരവാഹിയായ സവിതൃദേവന്‍ പ്രസവത്തിന്നനുജ്ഞ നല്കാൻ പ്രതിദിനം എഴുനേല്ക്കുന്നു: ഇതത്രേ, തന്റെ ജോലി. അവിടുന്ന് ഇപ്പോൾ സ്തോതാക്കൾക്കു രത്നം നല്കും; ശോഭനയജ്ഞന്നു ക്ഷേമവും വരുത്തും! 1

ആ കൈപ്പടം പരന്ന ദേവന്‍ ലോകസുഖത്തിന്നായി ഉദ്ഗമിച്ചു കൈകൾ നീട്ടുന്നു: അദ്ദേഹത്തിന്റെ കർമ്മത്തില്‍, പരിപാവനങ്ങളായ ജലങ്ങളും ഒഴുകുന്നു; ഈ വായുവും അന്തരിക്ഷത്തില്‍ വിഹരിയ്ക്കുന്നു. 2

പോകുന്ന സവിതാവു രശ്മികളോടു വേര്‍പിരിയുന്നു; സതതസഞ്ചാരികളുടെപോലും യാത്ര നിർത്തിയ്ക്കുന്നു, വൈരികളെ ചെറുക്കാൻ പോകുന്നവരുടെയും ഗമനേച്ഛ അടക്കിയ്ക്കുന്നു. സവിതാവിന്റെ ജോലി കഴിഞ്ഞാല്‍, രാത്രി വരികയായി. 3

വീണ്ടും, ഒരു നെയ്ത്തുകാരിപോലെ (രാത്രി) വെളിച്ചം നെയ്യുന്നു. ധീരൻപോലും സാധ്യമായ ജോലി ഇടയ്ക്കുവെച്ചു നിർത്തുന്നു; വീണ്ടും ശയ്യ വിട്ടെഴുനേല്ക്കുന്നു. നിർത്തലില്ലാത്ത ദേവന്‍ സവിതാവു വരുന്നു; ഋതുക്കളെ ചീന്തിവെയ്ക്കുന്നു. 4

അഗ്നിയുടെ വളർന്ന ഗൃഹ്യതേജസ്സു വിവിധസ്ഥാനങ്ങളിലും എല്ലാ അന്നത്തിലും സ്ഥിതിചെയ്യുന്നു; അവന്റെ അടയാളമായി സവിതാവിനാല്‍ അയയ്ക്കപ്പെട്ട പ്രഥമഭാഗം അമ്മ മകന്നായി വെയ്ക്കുന്നു! 5

ജയത്തിന്നായി പുറപ്പെട്ടവൻ തിരിച്ചുപോരുന്നു; സകലജംഗമങ്ങളുടെയും ഗൃഹത്തിൽ കാമൻ ആവിർഭവിയ്ക്കുന്നു. തൊഴിലാളി പകുതി ചെയ്ത വേല നിർത്തി, മടങ്ങുന്നു. ദിവ്യനായ സവിതാവിന്റെ പണിത്തരമാണിത്!6

അങ്ങയാൽ അന്തരിക്ഷത്തിൽ വെയ്ക്കപ്പെട്ട ജലാംശത്തെ തിരഞ്ഞുകൊണ്ടു മൃഗങ്ങൾ മരുഭൂമിയിൽ മരുവുന്നു; പക്ഷികൾ വൃക്ഷങ്ങളിൽ പാർക്കുന്നു. ഈ സവിതൃദേവന്റെ ആ ചേഷ്ടിതങ്ങൾ ആരും മുടക്കുന്നില്ല! 7

സവിതാവു മറയുമ്പോൾ, വരുണൻ വഴിപോക്കർക്കു സേവ്യവും പ്രാപ്യവും സുഖകരവുമായ താവളം നല്കുന്നു; പറക്കുന്ന എല്ലാ പക്ഷിയും തിരിയ്ക്കുന്നു; പശു തൊഴുത്തിൽ കേറുന്നു. സവിതാവു പ്രാണികളെ സ്വസ്ഥാനങ്ങളിലെയ്ക്കു വേർതിരിയ്ക്കുന്നു! 8

അദ്ദേഹത്തിന്റെ ജോലി ഇന്ദ്രനോ വരുണനോ മിത്രനോ അര്യമാവോ രുദ്രനോ മുടക്കില്ല;വൈരികളും മുടക്കില്ല. ആ സവിതൃദേവനെ ഞാൻ ക്ഷേമത്തിന്നായി, ഹവിസ്സൊരുക്കി വിളിയ്ക്കുന്നു. 9

സേവ്യനും ധ്യേയനുമായ ബഹുപ്രജ്ഞനെ കീർത്തിയ്ക്കുന്ന ഞങ്ങളെ ആ നരസ്തുത്യനായ ഛന്ദസ്പതി രക്ഷിയ്ക്കട്ടെ; ധനവും പശുക്കളും വരാനും ചേർന്നുനില്ക്കാനും ഞങ്ങളിൽ സവിതൃദേവൻ പ്രസാദിയ്ക്കട്ടെ! 10

അങ്ങു നല്കിയ ആ കമനീയമായ ധനം ഞങ്ങൾക്കു സ്വർഗ്ഗത്തിൽനിന്നും അന്തരിക്ഷത്തിൽനിന്നും ഭൂമിയിൽനിന്നും കൈവരട്ടെ; സവിതാവേ, സ്തോതാക്കളുടെ ബന്ധുവിന്നു സുഖകരം യാതൊന്നോ, അതു, വളരെ സ്തുതിയ്ക്കുന്ന സ്തോതാവിന്നു തന്നാലും! 11

കുറിപ്പുകൾ: സൂക്തം 38.

[1] ഭാരവാഹി – ഭുവനഭാരം വഹിയ്ക്കുന്നവന്‍. പ്രസവം = സന്തത്യുൽപാദനം. ഇതു് – ലോകത്തില്‍ സന്തത്യുൽപാദനം നടത്തിയ്ക്കല്‍. എഴുനേല്ക്കുന്നു – ഒരുങ്ങുന്നു.

[4] വീണ്ടും – തലേന്നാളത്തെപ്പോലേ, നിർത്തുന്നു – വൈകുന്നേരം പണി നിർത്തുമല്ലോ. വീണ്ടും – പുലര്‍കാലത്ത്. ശയ്യ വിട്ടെഴുനേൽക്കുന്നു – ഉറക്കമുണർന്നു വേല തുടരുന്നു. സവിതാവു വരുന്നു – സൂര്യന്‍ ഉദിയ്ക്കുന്നു. ചീന്തിവെയ്ക്കുന്നു – വേര്‍തിരിയ്ക്കുന്നു.

[6] പ്രഥമഭാഗം – അഗ്നിഹോത്രം. അമ്മ – ഉഷസ്സ്. മകന്‍ – അഗ്നി.

[10]ഛന്ദസ്പതി = ഛന്ദസ്സുകളുടെ അധിപതി, സവിതാവ്.

[11]അതു – ധനം.

സൂക്തം 39.

ഗൃത്സമദൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.

വളരെയാളുകളാൽ ആഹ്വാതവ്യരായ നിങ്ങളിരുവരും കവിണക്കല്ലുകൾപോലെ പരിപന്ഥിയെ പരിക്കേല്പിയ്ക്കുന്നു; കഴുകർവൃക്ഷത്തെയെന്നപോലെ ഹവിർദ്ധനനെ പ്രാപിയ്ക്കുന്നു; ഉക്ഥം ചൊല്ലുന്ന ബ്രാഹ്മണർപോലെ യജ്ഞത്തിലും, ദൂതർപോലെ നാട്ടുപുറങ്ങളിലും പെരുമാറുന്നു.1

രാവിലെത്തന്നെ പോകുന്നവരും, രഥികൾപോലെ വീരരും, ആടുകൾപോലെ ഇണയും, സ്ത്രീകൾപോലെ സുന്ദരാംഗരും ദമ്പതിമാർപോലെ സംയുക്തരും, നാട്ടുപുറങ്ങളിൽ കർമ്മജ്ഞരുമായ നിങ്ങൾ ഭക്തങ്കൽ ചെല്ലുന്നു. 2

കൊമ്പുകൾപോലെ മുമ്പരും, കുളമ്പുകൾപോലെ തുലോം ശീഘ്രഗാമികളുമായ നിങ്ങൾ ഞങ്ങളുടെ അടുക്കലെയ്ക്കു വന്നാലും; രഥികൾപോലെ രിപുക്കളെ ആട്ടിക്കളയുന്ന ശക്തന്മാരായ നിങ്ങൾ, ചക്രവാകങ്ങൾ പകലിലെയ്ക്കെന്നപോലെ, ഇങ്ങോട്ടെഴുന്നള്ളിയാലും! 3

നിങ്ങൾ തോണിപോലെ ഞങ്ങളെ അപ്പുറത്താക്കണം – നുകംപോലെയും ചക്രകൂടംപോലെയും അതിന്റെ പലകപോലെയും, ബാഹ്യവലയംപോലെയും ഞങ്ങളെ അപ്പുറത്താക്കണം; നായ്ക്കൾപോലെ ഞങ്ങളുടെ ദേഹരക്ഷകരാകണം; ചട്ടപോലെ, ഞങ്ങളെ ജരയിൽ നിന്നു രക്ഷിയ്ക്കണം! 4

കാറ്റുപോലെ നിർത്താവതല്ലാത്തവരും, നദിപോലെ ശീഘ്രഗാമികളുമായ നിങ്ങൾ കണ്ണുകൾപോലെ നോക്കി, ഇങ്ങോട്ടുവന്നാലും; കൈകൾപോലെയും കാലുകൾപോലെയും ദേഹത്തിന്നു സുഖമുളവാക്കുന്ന നിങ്ങൾ ഞങ്ങൾക്കു മികച്ച ധനം കൊണ്ടുവന്നാലും ! 5

നിങ്ങൾ ചുണ്ടുകൾപോലെ വായ് മധുരിയ്ക്കുന്ന വാക്കുച്ചരിച്ചു, സ്തനങ്ങൾപോലെ, ജീവിപ്പാൻ ഞങ്ങളെ പുഷ്ടിപ്പെടുത്തുവിൻ; മൂക്കുകൾപോലെ ഞങ്ങളുടെ ദേഹത്തെ രക്ഷിയ്ക്കുവിൻ; ചെവികൾ പോലെ ഞങ്ങൾക്കു സുശ്രവണരാകുവിൻ! 6

അശ്വികളേ, നിങ്ങൾ, കൈകൾപോലെ ഞങ്ങൾക്കു ത്രാണിയുണ്ടാക്കുവിൻ; വാനൂഴികൾപോലെ ഞങ്ങൾക്കു വെള്ളം കിട്ടിയ്ക്കുവിൻ; നിങ്ങളെക്കുറിച്ചുളള ഈ സ്തുതികൾക്കു, കത്തിയ്ക്കു ചാണ എന്നപോലെ മൂർച്ച വരുത്തുവിൻ! 7

അശ്വികളേ, ഇങ്ങനെ നിങ്ങളെ വളർത്തുന്ന മന്ത്രവും സ്തോത്രവും ഗൃത്സമദന്മാര്‍ നിർമ്മിച്ചിരിയ്ക്കുന്നു; നേതാക്കളായ നിങ്ങൾ ഇവയില്‍ പ്രീതിപൂണ്ടു വന്നുചേർന്നാലും! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 8

കുറിപ്പുകൾ: സൂക്തം 39.

[1]ദൂതർ – രാജാവയച്ച ദൂതർ.

[2]പോകുന്നവർ – യജ്ഞത്തിന്ന്. സംയുക്തർ = ചേർന്നിരിയ്ക്കുന്നവർ.

[3]കൊമ്പുകൾ – വൃഷാദികളുടെ, മുമ്പർ – പ്രധാനർ. കുളമ്പുകൾ – അശ്വാദികളുടെ. ചക്രവാകങ്ങൾക്കു രാത്രിയിൽ വിരഹദുഃഖം പ്രസിദ്ധമാണല്ലോ.

[4]അപ്പുറത്ത് – ദുർഗ്ഗമങ്ങളുടെ മറുകരയിൽ. നുകവും മറ്റും തേരിന്റെ അവയവങ്ങളാകയാൽ തേർപോലെ എന്നർത്ഥം. ചട്ടപോലെ – കവചം ആയുധങ്ങളിൽനിന്നു രക്ഷിയ്ക്കുന്നതുപോലെ.

[6] സ്തനങ്ങൾ – അമ്മയുടെ മുലകൾ. മൂക്കുകൾപോലെ – നാസാരന്ധ്രങ്ങൾ ശ്വാസോച്ഛ ്വാസങ്ങൾകൊണ്ടെന്നപോലെ.

[7] കൈകള്‍പോലെ – കൈകളാണല്ലോ, ജോലിചെയ്യുക.

സൂക്തം 40.

ഗൃത്സമദൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സോമനം പൂഷാവും അദിതിയും ദേവത.

സോമാപൂഷാക്കളേ, നിങ്ങൾ ധനത്തെ ഉൽപാദിപ്പിച്ചു, ദ്യോവിനെ ഉൽപാദിപ്പിച്ചു, ഭൂവിനെ ഉല്‍പാദിപ്പിച്ചു; ജനിച്ചപ്പോൾത്തന്നെ നിങ്ങളെ ദേവന്മാർ സമസ്തജഗദ്രക്ഷകരും അമൃതപ്രദരുമാക്കിവെച്ചു. 1

ഈ ദേവന്മാര്‍ ജനിച്ചപ്പോൾത്തന്നേ സേവിതരായി. കൊള്ളരുതാത്ത തമസ്സിനെ ഇവര്‍ കഴിച്ചുമൂടുന്നു. ഈ സോമാപൂഷാക്കളോടൊന്നിച്ചത്രേ, ഇന്ദ്രന്‍ തരുണികളായ പൈക്കളുടെ അകിട്ടില്‍ പക്വമായ പാല്‍ ഉല്‍പാദിപ്പിയ്ക്കുന്നത്. 2

വൃഷാക്കളായ സോമാപൂഷാക്കളേ, ലോകത്തെ അളക്കുന്നതും, ആർക്കും അളന്നുകൂടാത്തതും, ഏഴു ചക്രവും അഞ്ചു കടിഞാണുമുള്ളതും, നീളെ ചുററിനടക്കുന്നതും, മനസ്സുകൊണ്ടു പൂട്ടുന്നതുമായ ആ പളളിത്തേര്‍ നിങ്ങൾ ഇങ്ങോട്ടു തെളിച്ചാലും! 3

ഒരാൾ ഉയർന്ന വാനത്തും, മററാൾ ഭൂമ്യന്തരിക്ഷങ്ങളിലും പാർപ്പുറപ്പിച്ചു; അവര്‍ ഞങ്ങൾക്കനുഭവിപ്പാൻ, ബഹുവരേണ്യവും ബഹുയശസ്കവുമായ ‘ധനപോഷം’ ഞങ്ങൾക്കു തന്നരുളട്ടെ! 4

ഒരാൾ ഉലകെല്ലാം ഉല്‍പാദിപ്പിച്ചു; മാറ്റൾ എല്ലാററിനെയും നോക്കിക്കൊണ്ടു വന്നണയുന്നു. അങ്ങനെയുള്ള സോമാപൂഷാക്കളേ, നിങ്ങൾ എന്റെ കർമ്മത്തെ രക്ഷിയ്ക്കുവിന്‍; നിങ്ങളുടെ തുണയാല്‍ ഞങ്ങൾ പറ്റലർപ്പടകളെയെല്ലാം വെല്ലുമാറാകണം! 5

വിശ്വപ്രീതിദനായ പൂഷാവു കർമ്മം പൂർത്തിപ്പെടുത്തട്ടെ; ധനേശനായ സോമന്‍ ധനം തരട്ടെ; ആനുകൂല്യം വിടാത്ത അദിതിദേവി രക്ഷിച്ചരുളട്ടെ! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 6

കുറിപ്പുകൾ: സൂക്തം 40.

[1] അമൃതം – മരണമില്ലായ്കു.

[2] സേവിതരായി – സർവദേവന്മാരാലും.

[4] ഒരാൾ – പൂഷാവ്, സൂര്യന്‍. മററാൾ – സോമൻ; ഭൂമിയില്‍ ഓഷധിരൂപനായും അന്തരിക്ഷത്തില്‍ ചന്ദ്രരൂപനായും. ധനപോഷം – പശുക്കളാകുന്ന ധനം.

[5] ഒരാൾ – സോമന്‍. മററാൾ – പൂഷാവ്, സൂര്യൻ.

സൂക്തം 41.

ഗൃത്സമദന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സ്; വായ്വിന്ദ്രാദികൾ ദേവതകൾ.

വായോ, ഭവാന്നായിരമുണ്ടല്ലോ തേര; – തിലൊക്കയും
ആ നിയുത്തുക്കളെപ്പൂട്ടി വരു, സോമം കുടിയ്ക്കുവാന്‍! 1
വായോ, വരൂ, നിയുത്ത്വാനായ്: മിന്നും സോമം ഭവാന്നിതാ,
വെച്ചിരിയ്ക്കുന്നു; പോകാറുണ്ടല്ലോ, സോമിഗൃഹേ ഭവാന്‍. 2
പിഴിയുന്നവന്റെ, യജമാനന്റെ ഗൃഹത്തില്‍.
വായ്വിന്ദ്രരേ, നിയുത്ത്വാന്മാര്‍ നിങ്ങൾ നേതാക്കൾ സാമ്പ്രതം
വന്നെത്തുവിൻ; പാല്‍ പകർന്ന മിന്നും സോമം കുടിയ്ക്കുവിന്‍! 3
സത്യവർദ്ധനരേ, നിങ്ങൾക്കിതാ, വരുണമിത്രരേ,
സോമം പിഴിഞ്ഞിരിയ്ക്കുന്നു; കേൾപ്പിനിങ്ങെന്റെയീ വിളി! 4
ആയിരം തുണുകളെഴും സ്ഥിരോത്തമസഭാന്തരേ
ഇരുന്നരുളുവോരല്ലോ, സ്നിഗ്ദ്ധരത്തിരുമേനിമാര്‍! 5
നെയ്യുണ്ണുവോരാമദിതിപുത്രരച്ചക്രവർത്തികൾ
ചേരുന്നു, നേരുള്ളവനില്‍ദ്ധനങ്ങളുടെ നായകര്‍. 6
നാസത്യരാമശ്വികളേ, പാഞ്ഞു മാർഗ്ഗത്തിലൂടവേ
വരുവിന്‍, സോമപാനത്തിന്ന,ശ്വഗോലാഭകാരരായ് ! 7
അകലത്തോ സമീപത്തോ രിപുവാമൊരു ദുർന്നരൻ
തട്ടിപ്പറിയ്ക്കാത്ത ധനം തരുവിന്‍, വൃഷ്ടവിത്തരേ! 8
ആ നിങ്ങൾ കൊണ്ടുവരുവിനശ്വിമാരേ, സ്തവാർഹരേ,
ഞങ്ങൾക്കു മുതലുണ്ടാകാൻ നാനാരൂപപശുക്കളെ! 9
ഇന്ദ്രന്‍ വീഴ്ത്തട്ടെ, വന്നേല്ക്കും വമ്പിച്ച ഭയകാരിയെ:
അക്ഷോഭ്യനല്ലോ, വിശ്വത്തെത്തൃക്കണ്പാർത്തീടുവോനവൻ! 10
ഇന്ദ്രനെങ്കില്‍സ്സുഖം നല്കും, ഞങ്ങൾക്കു: പുനരെങ്ങളില്‍
പിമ്പേ വന്നണയാ, പാപം; നന്മ ഞങ്ങൾക്കു മുന്നിലാം! 11
ശരിയായ്ക്കാണുവോനിന്ദ്രനെല്ലാദ്ദിക്കിങ്കല്‍നിന്നുമേ
കല്പിച്ചേകട്ടെയഭയം, വിരോധികളെ വെല്ലുവോൻ! 12
വന്നെത്തുവിൻ ദേവകളേ; കേൾപ്പിനെ,ന്നുടെയീ വിളി;
ഇതാ, വിരിച്ച ദർഭപ്പുല്ലി,ങ്ങിരിയ്ക്കുവിനേവരും! 13
ഇതാ, നിങ്ങള്‍ക്കു കൊടുതാം മധുരം ശുനഹോത്രരില്‍:
കാമ്യം മത്തുപിടിപ്പിയ്ക്കുമിതു നിങ്ങൾ കുടിയ്ക്കുവിൻ! 14
ഇന്ദ്രന്‍ മുമ്പാകിയ മരുത്തുക്കളേ, നിങ്ങളേവരും
പൂഷാദ്യരാം ദേവകളേ, ചെവിക്കൊള്ളുവിനെൻവിളി! 15
മാതൃശ്രേഷ്ഠേ, നദീശ്രേഷ്ഠേ, ദേവിശ്രേഷ്ഠേ, സരസ്വതി,
കഷ്ടിക്കാർ ഞങ്ങൾ; ഞങ്ങൾക്കങ്ങമ്മേ, പുഷ്ടി തരേണമേ! 16
അന്നമൊട്ടുക്കു നിൻപക്കലല്ലോ, ദേവി, സരസ്വതി:
ശുനഹോത്രരില്‍ മത്തേല്ക്ക; നല്കുകെങ്ങൾക്കു കുഞ്ഞിനെ! 17
ദേവപ്രിയം ഗൃത്സമദരീ ഹോമിച്ച ഹവിസ്സു നീ
കൈക്കൊൾക, മാന്യം സജലേ, സംഭൃതാന്നേ, സരസ്വതി! 18
വരട്ടേ, യജ്ഞസുഖദമാരാമിരുവര്‍: നിങ്ങളില്‍
ഞങ്ങളർത്ഥിപ്പു, ഹവ്യങ്ങൾ കൊണ്ടുപോമഗ്നിതങ്കലും! 19
വിണ്ണിൽച്ചെല്ലും ഫലദമാമീ ഞങ്ങളുടെയധ്വരം
ദേവന്മാരിലണയ്ക്കട്ടെ,ദ്യാവാപൃത്ഥ്വികൾ സാമ്പ്രതം! 20
കനിവുറ്റവരേ, യജ്ഞയോഗ്യർ ദേവകൾ സാമ്പ്രതം
നില്ക്കട്ടെ നിങ്ങൾതൻ ചാരത്തി,ങ്ങു സോമം കുടിയ്ക്കുവാൻ! 21
കുറിപ്പുകൾ: സൂക്തം 41.

[1] നിയുത്തുക്കൾ – വായുവിന്റെ അശ്വങ്ങൾ.

[2] നിയുത്ത്വാനായ് = നിയുത്തുക്കളോടുകൂടി. സോമിഗൃഹേ – സോമം പിഴിയുന്നവന്‍റെ, യജമാനന്‍റെ ഗൃഹത്തില്‍.

[5] സ്ഥിരോത്തമസഭാന്തരേ = ശാശ്വതവും ഉല്‍കൃഷ്ടവുമായ സഭാസ്ഥാനത്തു്. സ്നിഗ്ദ്ധര്‍ = സസ്നേഹര്‍.

[7] അശ്വഗോലാഭകാരര്‍ = അശ്വങ്ങളുടെയും ഗോക്കുളുടെയും ലാഭം (ലബ്ധി) ഉണ്ടാക്കുന്നവർ; ഞങ്ങൾക്ക് അശ്വങ്ങളെയും ഗോക്കളെയും കിട്ടിയ്ക്കാൻ.

[8] വൃഷ്ടവിത്തര്‍ = ധനവർഷികൾ.

[9] സ്തവാർഹര്‍ = സ്തൃത്യർ.

[11] ഇന്ദ്രനെങ്കില്‍ – അദ്ദേഹം ഇന്ദ്രനാണെങ്കില്‍ ഞങ്ങൾക്കു സുഖം നല്കും; നല്കാഞ്ഞാല്‍ ഇന്ദ്രനല്ല!

[14] മധുരം – സോമരസം. ശുനഹോത്രരില്‍ – ഗൃത്സമദന്മാരുടെ പക്കല്‍.

[17] ശുനഹോത്രരില്‍ – ഗൃത്സമദന്മാരുടെ ഇടയില്‍ സോമം കുടിച്ചു മദം കൊണ്ടാലും.

[18] സജലേ = ജലസഹിതേ. സംഭൃതാന്നേ = അന്നം സംഭരിച്ചവളേ.

[19] ഇരുവര്‍ – ദ്യാവാവൃഥിവികൾ. നിങ്ങളില്‍ എന്നു തുടങ്ങുന്ന വാക്യം പ്രത്യക്ഷകഥനം: ഞങ്ങൾ നിങ്ങളിലും ഹവിസ്സുകൾ കൊണ്ടുപോകുന്ന അഗ്നിയിങ്കലും അർത്ഥിപ്പു – നന്മ തരേണമേ എന്നു പ്രാർത്ഥിയ്ക്കുന്നു.

[21] കനിവുറ്റവരേ – ദയയുള്ള ദ്യാവാപൃഥിവികളേ.

സൂക്തം 42.

ഗൃത്സമദന്‍ ഋഷി; ത്രിഷ്ടപ്പ് ഛന്ദസ്സ്; കപിഞ്ജലരൂപനായ ഇന്ദ്രൻ ദേവത.

വീണ്ടും വീണ്ടും ശബ്ദിച്ചു ഭാവിയെ സൂചിപ്പിയ്ക്കുന്ന ഇവന്‍, തുഴക്കാരൻ തോണിയെ എന്നപോലെ വാക്കിനെ പ്രവർത്തിപ്പിയ്ക്കുന്നു. ശകുനേ, നീ സുമംഗലനാവുക: നിനക്കു് ഒരിടത്തും ഒരുപദ്രവവും നേരിടരുത്. 1

നിന്നെ പരുന്തോ ഗരുഡനോ കൊത്തരുതു്; അമ്പെയ്യുന്ന വീരന്‍ നിങ്കല്‍ വരരുതു്. നീ തെക്കുഭാഗത്തു വീണ്ടും വീണ്ടും ശബ്ദിച്ചു സുമംഗലനായി, ഞങ്ങൾക്കിവിടെ നന്മ സൂചിപ്പിയ്ക്കുക! 2

ശകുന്തമേ, നീ സുമംഗലനായി നന്മ സൂചിപ്പിച്ചുകൊണ്ടു ഗൃഹത്തിന്റെ തെക്കുവശത്തു ശബ്ദിയ്ക്കുക: കക്കുന്നവനോ പഴിയ്ക്കുന്നവനോ ഞങ്ങളെ കിഴടക്കരുത്! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 3

കുറിപ്പുകൾ: സൂക്തം 42.

[1] ഇവന്‍ കപിഞ്ജലപക്ഷി. ശകനേ = ഹേ പക്ഷിൻ. വേഴാമ്പലോ, പിതാരിപ്പുള്ളോ അത്രേ, കപിഞ്ജലം.

[3] ശകുന്തം = പക്ഷി.

സൂക്തം 43.

ഗൃത്സമദന്‍ ഋഷി; ജഗതിയും അതിശക്വരിയും ഛന്ദസ്സ്; കപിഞ്ജലരുപിയായ ഇന്ദ്രൻ ദേവത.

പക്ഷികൾ കാലംതോറും അന്നം സൂചിപ്പിച്ചുകൊണ്ടു, സ്തോതാക്കൾപോലെ വലംവെച്ചു ശബ്ദിയ്ക്കട്ടെ: അവ, സാമഗര്‍ ഗായത്രവും ത്രൈഷ്ടുഭവുമെന്നപോലെ, ഇരുമൊഴികൾ പാടും – രസിപ്പിയ്ക്കും. 1

ശകുനേ, നീ, ഉദ്ഗാതാവു സാമമെനന്നപോലെ പാടുന്നു; നീ, സവനങ്ങളില്‍ ബ്രാഹ്മണാച്ഛംസിപോലെ ശംസിയ്ക്കുന്നു; നീ, ഒരു യുവാശ്വം പെണ്‍കുതിരകളില്‍ ചെന്നിട്ടെന്നപോലെ ശബ്ദിച്ചു, ഞങ്ങൾക്കു സർവത്ര നന്മ സൂചിപ്പിക്കുക! 2

ശകനേ, നീ ശബ്ദിച്ചു നന്മ സൂചിപ്പിയ്ക്കുക; മിണ്ടാതിരുന്നാലും, ഞങ്ങളുടെ നല്ല മനസ്സറിയുക. നീ മേല്പോട്ടു പറക്കുമ്പോൾ കർക്കരിപോലെ ശബ്ദിയ്ക്കുമല്ലോ! ഞങ്ങൾ നല്ല വീരന്മാരോടുകൂടി യാഗത്തില്‍ സ്തുതിയ്ക്കാം. 3

കുറിപ്പുകൾ: സൂക്തം 43.

[1] അന്നം – അന്നലബ്ധി. പക്ഷികൾ വലംവെച്ചു പാടുന്നതു ശുഭമത്രേ. സാമഗര്‍ – സാമവേദികൾ. ഗായത്രവും ത്രൈഷ്ടഭവും – ഗായത്രീ – ത്രിഷ്ടുപ്പ് ഛന്ദസ്സൂക്തങ്ങൾ. ഇരുമൊഴികൾ – ഗാനവും രാഗവും. രസിപ്പിയ്ക്കും – ശ്രോതാക്കളെ.

[2] ശംസിയ്ക്കുന്നു – ‘ശസ്ത്രം’ ചൊല്ലുന്നു.

[3] കർക്കരി – ഒരുതരം വാദ്യം; വീണ (?)

സൂക്തം 1.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, അങ്ങു് എന്നെ യജ്ഞത്തില്‍ യജിപ്പാൻ സോമമെടുപ്പിച്ചുവല്ലോ; എനിയ്ക്കു ബലം തരാനിച്ഛിച്ചാലും! ദേവന്മാരെക്കുറിച്ച്, ഉജ്ജ്വലിയ്ക്കുന്ന ഞാന്‍ അമ്മിക്കുഴയെടുത്തു സ്തുതിയ്ക്കുന്നു. അഗ്നേ, അവിടുന്നു ദേഹത്തില്‍ വാണരുളുക! 1

ഞങ്ങൾ യാഗം കേമമായി നടത്താം: വാക്കു വർദ്ധിയ്ക്കട്ടെ! അഗ്നിയെ (ഇവര്‍) ചമതകൊണ്ടും ഹവിസ്സുകൊണ്ടും പരിചരിയ്ക്കും; ദേവകളാല്‍ അറിവുപദേശിയ്ക്കപ്പെട്ട കവികൾ വളർന്ന സ്തുത്യനെക്കുറിച്ചു പാടാനും തുടങ്ങുന്നു. 2

മേധാവിയും വിശുദ്ധബലനും ജാത്യാ സുബന്ധുവുമായ യാതൊരാൾ ദ്യോവിന്നും ഭൂവിന്നും സുഖം വരുത്തിയോ; ആ ദർശനീയനായ അഗ്നിയെ നദീജലത്തിന്നുള്ളിലത്രേ, ദേവകൾ കർമ്മത്തിന്നു കണ്ടെത്തിയത്. 3

സുഭഗനായി, ശുഭ്രനായി, ജനിച്ചപ്പോൾത്തന്നെ മഹിമയാല്‍ വിളങ്ങിയ അഗ്നിയെ ഏഴു മഹതികൾ, പിറന്ന കുട്ടിയെ പെണ്‍കുതിരകൾപോലെ സമീപിച്ചു, വളർത്തിപ്പോന്നു; ദേവകൾ അഗ്നിയെ പിറപ്പില്‍ത്തന്നേ ദീപ്തരൂപനുമാക്കി. 4

അവിടുന്നു സ്വച്ഛങ്ങളും സ്തൃത്യങ്ങളും പാവനങ്ങളുമായ അംഗങ്ങൾകൊണ്ട് അന്തരിക്ഷത്തില്‍ വ്യാപിയ്ക്കുന്നു; കർമ്മിയെ വിശുദ്ധനാക്കുന്നു; തേജസ്സുടുത്തു, കർമ്മികൾക്ക് അന്നവും കുറവില്ലാത്ത വമ്പിച്ച സമ്പത്തുമുണ്ടാക്കുന്നു! 5

അവിടുന്ന് ആഹാരവും അല്ലലുമില്ലാത്ത, വസ്ത്രം വേണ്ടാത്ത, നഗ്നതയില്ലാത്ത അന്തരിക്ഷപുത്രിമാരെ സർവത്ര പ്രാപിച്ചു; നിത്യയുവതികളും ഒരേ ഇടത്തു വസിയ്ക്കുന്നവരുമായ ആ സപ്തനദികൾ ഈ ഏകനെ ഗർഭത്തില്‍ ധരിച്ചു. 6

അദ്ദേഹത്തിന്റെ വിവിധരശ്മികൾ അന്തരിക്ഷത്തില്‍ കുന്നുകൂടി, പരന്നു നീരൊഴുക്കില്‍ നിലക്കൊണ്ടു; നിറയുന്ന ജലങ്ങൾ അദ്ദേഹത്തെ സന്തോഷിപ്പിച്ചു; ആ ദർശനീയന്റെ അമ്മമാരാണ്; വിളങ്ങുന്ന രണ്ടു മഹതികൾ! 7

ബലത്തിന്റെ മകനേ, ഭവാന്‍ സ്വച്ഛങ്ങളും വേഗികളുമായ അംഗങ്ങളാല്‍ തിളങ്ങുന്നു. വൃഷാവ് എവിടെ സ്തുതിയാല്‍ വളരുന്നുവോ, അവിടെ തേനും നെയ്യും പൊഴിയുകയായി! 8

അവിടെയ്ക്കു സ്വയമേ അറിയാം അച്ഛന്റെ അകിട്; അതില്‍ നിന്നു പാലും വാക്കും താൻ കറന്നു. നന്മ വരുത്തുന ചങ്ങാതികളോടും അന്തരിക്ഷപുത്രിമാരോടുംകൂടി ഗുഹയില്‍ സ്ഥിതിചെയ്ത അദ്ദേഹത്തെ ഗുഹയിലുള്ള ആരും സമീപിച്ചില്ല! 9

അവിടുന്ന് അച്ഛന്റെയും സ്രഷ്ടാവിന്റെയും ഗർഭത്തെ ഭരിച്ചു പോരുന്നു; പുഷ്ടിപ്പെട്ടവയെ ഒറ്റയ്ക്കു ഭക്ഷിയ്ക്കുന്നു. സപത്നിമാരിരുവർക്കും ഒരേ ബന്ധുവാണ്, ഈ വൃഷാവായ ശുചി; ഈ മനുഷ്യഹിതകളെ ഭവാന്‍ സംരക്ഷിച്ചാലും! 10

അഗ്നി ഇടുക്കമില്ലാത്ത പരപ്പില്‍ വളരുന്നു: അന്നപ്രദങ്ങളായ ഭൂരിസലിലങ്ങളാല്‍ വർദ്ധിപ്പിയ്ക്കപ്പെടുന്നവനാണല്ലോ, ഈ മഹാൻ. ആ അഗ്നി ജലോല്‍പത്തിസ്ഥാനത്തു, സോദരിമാരായ നദികൾക്കു വേണ്ടുന്ന വെള്ളത്തില്‍, മനസ്സടക്കി പള്ളികൊള്ളുന്നു! 11

ജനയിതാവ്, ജലതതിയുടെ ഗർഭശിശു, മികച്ച നേതാവ്, മഹാൻ, ധർഷകൻ, അടരില്‍ പെരുംപടയെ ഭരിയ്ക്കുന്നവന്‍, ദർശനീയൻ, ദീപ്തതേജസ്കൻ – ഇങ്ങനെയുള്ള അഗ്നി സോമം പിഴിയുന്നവന്നു വെള്ളമുണ്ടാക്കിക്കൊടുക്കുന്നു! 12

സുഭഗയായ അരണി ജലതതിയുടെയും ഓഷധികളുടെയും ഗർഭശിശുവും വിവിധരൂപനുമായ യാതൊരു ദർശനീയനെ പ്രസവിച്ചുവോ; ആ സ്തുത്യനായി വളർന്ന അഗ്നിയെ, ജനിച്ചപ്പോൾത്തന്നെ, ദേവകൾ വാഴ്ത്തിക്കൊണ്ട് ഉപഗമിയ്ക്കുകയും പരിചരിയ്ക്കുകയും ചെയ്തു! 13

അറ്റമില്ലാത്ത കടലിൻനടുവില്‍ തണ്ണീരിനെ കറക്കുന്നവയും, മിന്നലുകൾപോലെ തിളങ്ങുന്നവയുമായ വമ്പിച്ച രശ്മികൾ, ഗുഹയിലെന്നപോലെ സ്വസ്ഥാനത്തു വളർന്നു ദീപ്തതേജസ്കനായ അഗ്നിയോടു ചേർന്നുനില്ക്കുന്നു! 14

യജിയ്ക്കുന്ന ഞാന്‍ ഹവിസ്സർപ്പിച്ച് അങ്ങയോടു യാചിയ്ക്കുന്നു – സഖ്യവും സന്മനസ്സും തുലോം ഇച്ഛയോടേ യാചിയ്ക്കുന്നു. അങ്ങു ദേവന്മാരോടുകൂടി സ്തോതാവിന്നു രക്ഷയരുളിയാലും; പിടിച്ചുനിർത്തപ്പെടേണ്ടുന്ന തേജസ്സുകൾകൊണ്ടു ഞങ്ങളെയും പരിപാലിച്ചാലും! 15

അഗ്നേ, നേരേ കൊണ്ടുനടക്കുന്നവനേ, അങ്ങയെ സമീപിച്ചു, നല്ലതെല്ലാം ചെയ്തു, ഹവിസ്സർപ്പിയ്ക്കുന്ന ഞങ്ങൾ തുലോം വീര്യമുള്ള അന്നംകൊണ്ടു, ദേവപൂജാരഹിതരായ ദ്രോഹികളെ അമർത്തുമാറാകണം! 16

അഗ്നേ, സ്തുത്യനായ ഭവാൻ സർവത്ര ദേവന്മാരുടെ അടയാളമായി വർത്തിയ്ക്കുന്നു; സ്തോത്രമെല്ലാം അറിയുന്ന ഭവാന്‍ മനുഷ്യരെ ഗൃഹങ്ങളില്‍ സുഖിപ്പിയ്ക്കുന്നു; കർമ്മാനന്തരം തേരില്‍ക്കേറി ദേവന്മാരെ അനുഗമിയ്ക്കുകയും ചെയ്യുന്നു. 17

മരണരഹിതനായ യാതൊരു രാജാവു യജ്ഞങ്ങൾ നിർവഹിച്ചു കൊണ്ടു മനുഷ്യരുടെ ഗൃഹത്തില്‍ വാണരുളുന്നുവോ; സ്തോത്രമെല്ലാം അറിയുന ആ അഗ്നി നെയ്യുണ്ടു തടിച്ചുരുണ്ടു മിന്നിത്തിളങ്ങുന്നു! 18

സഞ്ചാരതല്‍പരനും മഹാനുമായ ഭവാന്‍ നല്ല സഖ്യങ്ങളോടും വലിയ രക്ഷകളോടുംകൂടി ഞങ്ങളുടെ അടുക്കല്‍ എഴുന്നള്ളിയാലും; ഞങ്ങൾക്കു പീഡകൾ കടക്കാൻ, നല്ല വാക്കും യശസ്സും ചേർന്ന സേവനീയമായ വളരെദ്ധനം ഞങ്ങൾക്കു കല്പിച്ചുതന്നാലും! 19

അഗ്നേ, പുരാതനനായ നിന്തിരുവടിയെക്കുറിച്ചു ഞാൻ ഇങ്ങനെ സനാതനങ്ങളായ നവീനസ്തോത്രങ്ങൾ ഉച്ചരിച്ചു. യാതൊരു ജാതവേദസ്സു മനുഷ്യനില്‍ മനുഷ്യനില്‍ വെയ്ക്കപ്പെടുന്നുവോ, ആ വൃഷാവിന്നായി ഈ സവനങ്ങൾ അനുഷ്ഠിച്ചു. 20

മനുഷ്യനില്‍ മനുഷ്യനിൽ വെയ്ക്കപ്പെട്ട യാതൊരു ജാതവേദസ്സു വിശ്വാമിത്രന്മാരാല്‍ അനവരതം ഉജ്ജ്വലിപ്പിയ്ക്കപ്പെടുന്നുവോ; ആ യജ്ഞാർഹന്റെ ഭദ്രമായ നന്മനസ്സു സ്വച്ഛഹൃദയരായ ഞങ്ങളില്‍ പതിയില്ലയോ! 21

ബലവാനും ശോഭനകർമ്മാവുമായ അഗ്നേ, ഒലിക്കൊള്ളുന്ന ഭവാന്‍ ഞങ്ങളുടെ ഈ യാഗം ദേവന്മാരില്‍ എത്തിച്ചാലും; ഹോതാവേ, മഹത്തായ അന്നം ഞങ്ങൾക്കു കല്പിച്ചുതന്നാലും; മഹത്തായ ധനവും നല്കിയാലും! 22

അഗ്നേ, അങ്ങ് കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം; അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 23

കുറിപ്പുകൾ: സൂക്തം 1.

[1] ഉജ്ജ്വലിയ്ക്കുന്ന – ഉന്മേഷദീപ്തനായ. ദേഹത്തില്‍ വാണരുളുക – എന്റെ ശരീരം രക്ഷിച്ചാലും.

[2] വാക്കു് – സ്തുതി. കവികൾ – സ്തോതാക്കൾ.

[4] ഏഴു മഹതികൾ – സപ്തനദികൾ.

[5] അംഗങ്ങൾ – ജ്വാലകൾ. കുറവില്ലാത്ത – പരിപൂർണ്ണമായ.

[6] അന്തരിപുത്രിമാര്‍ – നദികൾ. നഗ്നതയില്ലാത്ത – ജലംതന്നെ, അവരുടെ വസ്ത്രം

[7] രണ്ടു മഹതികൾ – ദ്യാവാപൃഥിവികൾ.

[8] വൃഷാവ് എന്നാദിയായ വാക്യം പരോക്ഷം: തേനും നെയ്യും – മധുരവും ബലകരവുമായ ജലം.

[9] അച്ഛന്റെ അകിട് – അന്തരിക്ഷത്തിന്റെ ജലപ്രദേശം. പാല്‍ – ജലം. വാക്കു് – ശബ്ദം. ചങ്ങാതിമാര്‍ – വായുക്കൾ. ഗുഹയില്‍ – അടിത്തട്ടില്‍. സമീപിച്ചില്ല – സമീപിപ്പാൻ ആളായില്ല.

[10] ഗർഭം – ഓഷധ്യാദി. പുഷ്ടിപ്പെട്ടവ – സസ്യങ്ങൾ. സപത്നിമാര്‍ – ദ്യാവാപൃഥിവികൾ. ഈ മനുഷ്യഹിതകളെ – ദ്യാവാപൃഥിവികളെ.

[13] ഉപഗമിയ്ക്കുക – സമീപിയ്ക്കുക.

[14] സ്വസ്ഥാനം – അന്തരിക്ഷം.

[15] പിടിച്ചുനിർത്തപ്പെടേണ്ടുന്ന – ഊക്കില്‍പ്പടരുന്ന.

[16] ദ്രോഹികളെ അമർത്താൻപോന്ന വീര്യമേറിയ അന്നം അങ്ങു ഞങ്ങൾക്കു തരണം.

[18] പരോക്ഷവചനം:

[19] നല്ല വാക്കും യശസ്സും ചേർന്ന – ധനമുണ്ടായാല്‍ വാഗ്മിത്വവും കീർത്തിയും സാധിയ്ക്കാമല്ലോ.

[20] രണ്ടാംവാക്യംമുതല്‍ പരോക്ഷം: വെയ്ക്കപ്പെടുന്നു – യാഗത്തിന്നു സ്ഥാപിയ്ക്കപ്പെടുന്നു.

[21] വിശ്വാമിത്രന്മാര്‍ – ആത്മനി ബഹുവചനം. പതിയില്ലയോ – പതിയേണമേ എന്നാശയം.

സൂക്തം 2.

വിശ്വാമിത്രന്‍ ഋഷി; ജഗതി ഛന്ദസ്സ്; വൈശ്വാനരൻ ദേവത. (കാകളി)

അംബു വളർത്തുന്ന വൈശ്വാനരാഗ്നിയ്ക്കു
നിർമ്മിയ്ക്ക, തൂനെയ്യുപോലൊരു ഗീതി നാം:
ആയിരുഹോതാവെ, വെണ്മെഴു തേരിനെ-
പ്പോലേ പുതുക്കുന്നു, മർത്ത്യരൃത്വിക്കുകൾ. 1
വാനൂഴികളാകുമമ്മമാർക്കീ,ഡ്യന-
സ്സൂനു പിറപ്പാൽ പ്രകാശം വരുത്തിനാൻ;
മർത്ത്യർക്കതിഥി, ഹവിർവാഹന,ന്നദൻ,
ദുർദ്ധർഷന,ഗ്നി വിഭാവസു, നിർജ്ജരൻ! 2
താരകൌജസ്സാല്‍ ക്രതുവില്‍ജ്ജനിപ്പിച്ചു,
ഭൂരിവിജ്ഞാനരാം ദേവകളഗ്നിയെ;
ചോറിനായ് വാഴ്ത്തുവന്‍, വാജിയെയെന്നപോ-
ലാ രാജമാനതേജസ്സാം മഹാനെ ഞാന്‍. 3
ഞങ്ങൾ ഭജിയ്ക്കുന്നു, നാണം കെടുത്താത്ത
മംഗളകാമ്യമാമന്നം ലഭിയ്ക്കുവാന്‍,
സ്തുത്യൻ, ഭൃഗുക്കൾക്കഭീഷ്ടദന്‍, തല്‍പര-
നൂ,ദ്ദിവ്യതേജസ്സു,രുപ്രജ്ഞനഗ്നിയെ. 4
സ്രുക്കെടുത്താളുകൾ ദർഭ വിരിച്ചിങ്ങു
സല്‍ക്കരിയ്ക്കുന്നൂ, സുഖേച്ഛയാലഗ്നിയെ,
ദത്താന്നനെ,സ്സര്‍വദേവേഷ്ടനെ, ക്രതു-
കൃത്യനിർവാഹിയെ,ദ്ദീപ്തനെ, രുദ്രനെ. 5
പാവകോദ്യോത, ഹോതാവേ, കുശപ്പുല്ല
നാല്‍വശത്തും വിരിച്ചധ്വരകർമ്മികൾ
സേവനസക്തരായ് പ്രാപ്യമാം നിൻഗൃഹേ
മേവുന്നിതഗ്നേ; ധനം നല്കി,വർക്കു നീ! 6
വാനൂഴിയന്തരിക്ഷങ്ങളെങ്ങും നിറ-
ച്ചോനെപ്പിറപ്പിലേ കൈക്കൊണ്ടു കർമ്മികൾ;
ദത്താന്നനക്കവി കൊണ്ടുപോകപ്പെടു,-
മധ്വരേ വാജിപോലാഹാരകാമരാല്‍. 7
വന്മഖം കണ്ട നേതാവു, ഗൃഹോചിതന്‍
ചെമ്മേ പുരോഹിതനായി, വാനോർക്കെവൻ;
പൂജിപ്പി,നാ ഹവിസ്സേകും സുയജ്ഞനെ;-
സ്സേവിപ്പിനഗ്നിയെ,ജജാതവേദസ്സിനെ! 8
അസ്സഞ്ചരിഷ്ണുവിന്ന,ഗ്യനാമഗ്നിയ്ക്കു
വെച്ചൂ, കൊതിച്ചുമ്പർ മൂന്നു ചമതകൾ:
മർത്ത്യഭോഗത്തിന്നെടുത്താരതിലൊന്നു;
മറ്റവ രണ്ടുമടുത്ത ലോകത്തിനും. 9
അര്‍ത്ഥൈഷികൾ കവിയാമിപ്രജേശനെ-
ക്കത്തിജ്ജ്വലിപ്പിപ്പു, കത്തിയെപ്പോലവേ;
ആയവന്‍ മീതെയും താഴെയും വ്യാപിച്ചു
പായുന്നു; പാരിതില്‍ഗ്ഗർഭഭൂതനവൻ! 10
വായ്ക്കുന്നു ജാതനായ് നാനോദരങ്ങളി-
ലാ,ർക്കുന്ന കേസരിപോലെയാ വർഷകൻ;
മൃത്യുഹീനൻ, പൃഥുദീപ്തി, വൈശ്വാനരൻ
ദത്തഹവ്യന്നു നൽസമ്പത്തു നല്കുമേ! 11
സ്തോതൃനുതനായ വൈശ്വാനരൻ ദിവി
മീതെ വിണ്ണേറീ, ചിരന്തനൻപോലവേ;
വാഴ്ത്തുവോനു ധനം പൂർവർക്കുപോലേകി
വാനില്‍ച്ചരിയ്ക്കുന്നു, ജാഗരൂകനവന്‍! 12
സ്തുത്യന്‍ മഖാർഹൻ കരുത്തൻ കവി നാക-
സംസ്ഥനാരിങ്ങുപാനീതനായ്, വായുവാല്‍;
ചിത്രചാരി ഹരികേശനാദ്ദീപ്തിമാ-
നഗ്നിയോടർത്ഥിയ്ക്ക, നമ്മൾ നവ്യം ധനം! 13
ദീപ്തൻ മഖാന്വേഷ്യനൊക്കയും കണ്ടവന്‍
ദ്യോവിൻ ധ്വജം സൂര്യസംസ്ഥനുഷർബ്ബുധൻ
അന്നവാൻ വിണ്ണിന്‍ ശിരസ്സഭംഗാരവ-
നമ്മഹാനഗ്നിയോടർത്ഥിയ്ക്ക, വാഴ്ത്തി നാം! 14
സ്തുത്യൻ വിശുദ്ധിമാൻ ഹോതാവവഞ്ചക-
നുത്തമൻ ദാനോല്‍ക്കനൊക്കയും കണ്ടവൻ
നിത്യം നൃബന്ധു തേര്‍പോലെ ദൃശ്യാംഗന-
ച്ചിത്രരോചിസ്സിനോടർത്ഥിയ്ക്ക, നാം ധനം! 15
കുറിപ്പുകൾ: സൂക്തം 2.

[1] അംബു = ജലം. തൂനെയ്യ് അഗ്നിയെ വളർത്തുമല്ലോ; അതുപോലെ പ്രീതിപ്പെടുത്തുന്ന ഒരു ഗീതി (പാട്ട്, സ്തുതി) നാം നിർമ്മിയ്ക്കുക. ആയിരുഹോതാവെ – ഗാർഹപത്യാഹവനീയരൂപനായ ഹോതാവിനെ; ഹോതാവ് – ദേവന്മാരെ വിളിയ്ക്കുന്നവൻ. വെണ്മഴു – തച്ചന്റെ പണിയായുധം പഴകിയ രഥത്തെ പുതുക്കുമല്ലോ.

[2] ഈഡ്യൻ = സ്തുത്യൻ. അസ്സുനു – മകന്‍ അഗ്നി.

[3] താരകൌജസ്സ് – ദുഃഖങ്ങളെ തരണംചെയ്യിയ്ക്കുന്ന ബലം. വാജിയെയെന്നപോലെ – കൂടുതല്‍ ഭാരം വഹിപ്പാൻ കുതിരയെ വാഴ്ത്തുന്നതുപോലെ.

[4] നാണം കെടുത്താത്ത – നികൃഷ്ടപ്രവൃത്തിയാല്‍ കിട്ടുന്നതല്ലാത്ത. മംഗളകാമ്യം = നല്ലതും സ്പൃഹണീയവുമായിട്ടുള്ളത്. തല്‍പരൻ – ദാനത്തില്‍. ഉദ്ദിവ്യതേജസ്സ് = ദിവ്യതേജസ്സേറിയവന്‍.

[5] സല്‍ക്കരിയ്ക്കുന്നു = പൂജിയ്ക്കുന്നു, സ്തുതിയ്ക്കുന്നു. രദ്രൻ – ദുഃഖങ്ങളെ ഓടിയ്ക്കുന്നവന്‍, ദുഃഖനാശനന്‍.

[6] പാവകോദ്യോത = പാവനമായ പ്രകാശത്തോടുകൂടിയവനേ. കുശം = ദർഭ. നിൻഗൃഹേ – യാഗശാലയില്‍.

[7] നിറച്ചോനെ – തേജസ്സുകൊണ്ടു നിറച്ച അഗ്നിയെ. വാജിപോലെ – സാമാനം കൊണ്ടുവരാന്‍. ആഹാരകാമരാല്‍ = അന്നേച്ഛുക്കളാല്‍.

[8] കണ്ട – അറിഞ്ഞ. ഹവിസ്സേകും – ഹവിസ്സു ദേവകൾക്കു കൊണ്ടുകൊടുക്കുന്ന. ഋത്വിക്കുകളോടു പറയുന്നതാണിത്.

[9] സഞ്ചരിഷ്ണു = സഞ്ചരണശീലൻ, കൊതിച്ച് – യജ്ഞകാമത്താല്‍. മൂന്നു ചമതകൾ – രണ്ടാധാരസമിത്തും ഒരു അനൂയാജസമിത്തും. അതിലൊന്നു – അനൂയാജസമിത്ത് മനുഷ്യർക്കായി എടുത്തു. അടുത്ത ലോകം – അന്തരിക്ഷം; ആധാരസമിത്തു രണ്ടും ദേവകൾക്ക്.

[10] അർത്ഥൈഷികൾ = ധനേച്ഛുക്കൾ. കത്തിയെപ്പോലവേ – ആയുധത്തെ ചാണമേല്‍ മൂർച്ചകൂട്ടുന്നതുപോലെ. ആയവൻ – ജ്വലിപ്പിയ്ക്കപ്പെട്ട അഗ്നി. പാരിതില്‍ – ഭൂമിയിൽ. ഗർഭഭുതൻ – അരണിയുടെ ഗർഭമായിച്ചമഞ്ഞവൻ.

[11] നാനോദരങ്ങളില്‍ – പ്രാണികളടെ വിവിധജഠരങ്ങളില്‍. ആർക്കുന്ന വിവിധവനങ്ങളില്‍ ഗർജ്ജിയ്ക്കുന്ന.

[12] ദിവി മീതെ – അന്തരിക്ഷോപരി. ചിരന്തനന്‍പോലവേ – ജനിച്ചപ്പോൾത്തന്നേ ഒരു പഴമക്കാരനെന്നപോലെ. പൂർവർക്കുപോലെ – പണ്ടുള്ളവർക്ക് ഏകിയപോലെ. വാനില്‍ച്ചരിയ്ക്കുന്നു – സൂര്യരൂപേണ.

[13] നാകസംസ്ഥൻ – സ്വർഗ്ഗവാസി. ഉപാനീതന്‍ = കൊണ്ടുവരപ്പെട്ടവന്‍. ചിത്രചാരി = വിവിധസഞ്ചാരന്‍. ഹരികേശന്‍ = പിംഗള(മഞ്ഞ) ജ്വാലന്‍.

[14] ഒക്കയും കണ്ടവന്‍ – സർവവസ്തുവിജ്ഞാനയുക്തന്‍. സൂര്യസംസ്ഥന്‍ = സൂര്യങ്കലിരിയ്ക്കുന്നവന്‍. ശിരസ്സ് – പ്രധാനഭൂതന്‍. അഭംഗാരവന്‍ = ഇടിവില്ലാത്ത ഒച്ചയോടുകൂടിയവൻ. അർത്ഥിയ്ക്ക – ധനം യാചിയ്ക്കുക.

[15] നൃബന്ധു – മനുഷ്യബന്ധു. ദൃശ്യാംഗന്‍ = ദർശനീയരൂപൻ. ചിത്രരോചിസ്സ് = വിചിത്ര (നാനാവർണ്ണ) ശോഭൻ.

സൂക്തം 3.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

കെല്പുറ്റ വൈശ്വാനരാഗ്നിയെസ്സൂരികൾ
സല്‍പഥാപ്തിയ്ക്കായ് സ്തുതിപ്പൂ, ക്രതുക്കളില്‍;
മൃത്യുഹീനൻ സുരർക്കേകുമല്ലോ സുഖം;
നിത്യധർമ്മത്തെപ്പഴിയ്ക്കില്ലൊരുത്തനും! 1
ദൂതനായ് വാനൂഴി മധ്യേ ചരിയ്ക്കുന്ന
ഹോതാവു മർത്ത്യപുരോഹിതനായ് സ്വയം
ദീപ്ത്യാ വിളങ്ങിപ്പൂ, വൻഗൃഹം സന്ദൃശ്യ-
മൂർത്തി, ദേവേരിതന,ഗ്നി മഹാമതി! 2
യജ്ഞധ്വജം ഗൃഹസാധനമീയഗ്നി
വിജ്ഞരാല്‍ ശ്ശുശ്രൂഷകൊണ്ടു സംപൂജിതൻ
കർമ്മമിവങ്കലർപ്പിപ്പൂ, സ്തുതിപ്പവർ;
ശർമ്മമിവങ്കല്‍നിന്നിച്ഛിപ്പു, യാഗവാന്‍! 3
അധ്വരപാലന്‍ ബുധർക്കു ബലപ്രദ-
നൃത്വിക്പരിജ്ഞാനസല്‍ക്കർമ്മസാധനം
വാനൂഴി പുക്കാന,നേകരൂപന്‍ കവി
വാഴ്ത്തപ്പെടും ദീപ്തനഗ്നി പുരുപ്രിയൻ. 4
ആഹ്ലാദകൻ വ്യാപ്തനാഹ്ലാദകരഥ-
നാശുസഞ്ചാരി ജലസ്ഥന്‍ സുപിംഗളന്‍
സ്വാമി സർവജ്ഞനാ വൈശ്വാനരാഗ്നിയെ,
ശ്രീമാനെയിങ്ങു പാർപ്പിച്ചിതു ദേവകൾ! 5
വാനോര്‍കളും യജ്ഞസിദ്ധരുമൊന്നിച്ചു
നാനാമഖങ്ങൾ നരന്നായ് നടത്തുവോൻ,
വിദ്രുതകാരി, നേതാവു, ദാനോത്സുകന്‍
മധ്യേ വസിയ്ക്കുന്നിതഗ്നി,യരിന്ദമന്‍. 6
വാഴ്ത്തുക, സത്സുതാന്നാർത്ഥമഗ്നേ; രസ-
ച്ചാർത്താല്‍സ്സുഖിപ്പിയ്ക്ക; മാരി പെയ്കെ,ങ്ങളില്‍;
യജ്ഞവാന്നന്നവും നല്കു,ണര്‍വോടു നീ;
വിജ്ഞരാം വിണ്ണവർക്കിഷ്ടൻ, സുയജ്ഞ, നീ! 7
ഋത്വിക് പ്രിയന്‍, പ്രജാസംരക്ഷകൻ, മഹാന്‍,
ബുദ്ധിനിയന്താവ,തിഥി, പുരജവൻ,
അധ്വരോദ്ബോധകൻ ജാതവേദസ്സിനെ
നിത്യം വണങ്ങി സ്തുതിപ്പൂ, ധനൈഷികൾ! 8
ശ്രീലന്‍, രമയിതാവഗ്നിദേവൻ ബല-
ത്താലേ വശത്താക്കി, ലോകരെസ്സദ്രഥൻ;
ശാലയിലബ്ബഹുപോഷകന്‍ ചെയ്വതു
ലാലസിപ്പിയ്ക്കാവു, ഞങ്ങൾ നുതികളാല്‍! 9
വാഴ്ത്തുവനഗ്നേ, ഭവാനു സർവജ്ഞത
ചേർത്ത നിൻതേജസ്സു ദക്ഷ, വൈശ്വാനര:
വാനൂഴിവിശ്വം നിറച്ചൂ പിറപ്പില്‍ നീ;
താനേ വരുതിയില്‍ വെച്ചിതതൊക്കയും! 10
ഋദ്ധമേ, വൈശ്വാനരപ്രീതി: സല്‍ക്കർമ്മ-
ബുദ്ധ്യാ തനിച്ചു നല്കുന്നുവല്ലോ, കവി;
ഈയഗ്നി, വീര്യം വളർന്ന വാനൂഴിക-
ളായ തായ്താതരെപ്പൂജിച്ചുദിച്ചവന്‍! 11
കുറിപ്പുകൾ: സൂക്തം 3.

[1] സുരർക്കു സുഖം ഏകും – ദേവന്മാരെ ഹവിസ്സു കൊടുത്തു പരിചരിയ്ക്കുന്നു.

[2] ദീപ്ത്യാ = പ്രഭകൊണ്ടു്. ഗൃഹം – യാഗശാല. സന്ദൃശ്യമൂർത്തി = ദർശനീയരൂപന്‍. ദേവേരിതന്‍ = ദേവന്മാരാല്‍ അയയ്ക്കപ്പെട്ടവൻ.

[3] ഗൃഹസാധനം – ഗൃഹപ്രാപ്തിയ്ക്കു കാരണഭൂതന്‍. ശർമ്മം = സുഖം. യാഗവാൻ – യജമാനന്‍.

[4] ബുധര്‍ = വിദ്വാന്മാര്‍. ഋത്വിക്പരിജ്ഞാനസല്‍ക്കർമ്മസാധനം = ഋത്വിക്കുകളുടെ അറിവിന്നും സല്‍ക്കർമ്മത്തിന്നും കാരണഭൂതന്‍. അനേകരൂപന്‍ – ഭൌമ – വൈദ്യുതാദി ബഹുസ്വരുപൻ. പുരുപ്രിയൻ = ശ്രേഷ്ഠന്മാർക്കു പ്രിയപ്പെട്ടവന്‍.

[5] ശ്രീമാൻ = ശോഭയേറിയവന്‍.

[6] മധ്യേ – ദ്യാവാപൃഥിവികൾക്കിടയില്‍. അരിന്ദമന്‍ – യജ്ഞം മുടക്കുന്ന ശത്രുക്കളെ അടക്കുന്ന (നശിപ്പിയ്ക്കുന്ന)വൻ.

[7] വാഴ്ത്തുക – ദേവന്മാരെ സ്തുതിച്ചാലും. സത്സുതാര്‍ന്നാത്ഥം – ഞങ്ങള്‍ക്കു നല്ല മക്കളും അന്നവുമുണ്ടാകാന്‍. രസച്ചാര്‍ത്താല്‍ – മധുരാദിരസങ്ങള്‍കൊണ്ട്. സുഖിപ്പിയ്ക്ക – ദേവന്മാരെ പ്രീതിപ്പെടുത്തിയാലും. എങ്ങളില്‍ – ഞങ്ങളുടെ നിലങ്ങളിലും മറ്റും. യജ്ഞവാന്‍ – യജമാനൻ. ഇഷ്ടൻ. – പ്രിയപ്പെട്ടവനാണല്ലോ.

[8] അധ്വരോദ്ബോധകന്‍ – യജ്ഞകര്‍മ്മോപദേഷ്ടാവ്.

[9] ശ്രീലന്‍ = ശോഭയേറിയവന്‍. ബഹുപോഷകന്‍ = വളരെജ്ജനങ്ങളെ പോറ്റുന്നവന്‍. ലാലസിപ്പിയ്ക്ക = പ്രകാശിപ്പിയ്ക്കുക.

[10] സവജ്ഞത ചേര്‍ത്ത – അങ്ങയുടെ തേജസ്സുതന്നെയാണ്, അങ്ങയെ സര്‍വ്വജ്ഞനാക്കിയത്. ദക്ഷന്‍ = വിചക്ഷണന്‍. വാനൂഴിവിശ്വം = വാനൂഴികളും വിശ്വവും. അത് – വാനൂഴിവിശ്വം.

[11] വൈശ്വാനരന്റെ പ്രീതി (പ്രസാദം) ഋദ്ധം(സമൃദ്ധം)തന്നെ; വൈശ്വാനരനെ പ്രസാദിപ്പിച്ചാല്‍ വമ്പിച്ച ധനം കിട്ടുമെന്നതു ശരിതന്നെ. സൽക്കർമ്മബുദ്ധ്യാ = സല്‍ക്കർമ്മേച്ഛകൊണ്ട്. നല്കുന്നു – യജമാനാദികൾക്കു ധനം കൊടുക്കുന്നു. വീര്യം = രേതസ്സ്, വൃഷ്ട്രിജലം. തായ്താതര്‍ – മാതാപിതാക്കൾ. ഉദിച്ചവന്‍ – ജനിച്ചവനാകുന്നു.

സൂക്തം 4.

വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്ന്യാദികൾ ദേവത.

അഗ്നേ, ഭവാന്‍ വളർന്നു വളർന്നു മനംതെളിഞ്ഞുണർന്നാലും: തിളങ്ങിത്തിളങ്ങി, ധനം നല്കുന്ന തിരുവുള്ളം ഞങ്ങളില്‍ വെയ്ക്കുക. ദേവ, ദേവന്മാരെ യാഗത്തിന്നു കൊണ്ടുവരുന്നവനാണല്ലോ, ഭവാൻ; സഖാക്കളെ സഖാവായ ഭവാന്‍ മനംതെളിഞ്ഞു പൂജിച്ചാലും! 1

തനൂനപാത്തേ, വരുണനും മിത്രനും അഗ്നിയുമാകുന്ന ദേവന്മാരാല്‍ നാൾതോറും മൂന്നുരു പൂജിയ്ക്കപ്പെടുന്ന ഭവാന്‍, ജലത്തിന്നായി അനുഷ്ഠിയ്ക്കുന്ന ഈ ഞങ്ങളുടെ യജ്ഞത്തെ മധുരീകരിച്ചാലും! 2

വിശ്വവരേണ്യമായ സ്തോത്രം ഹോതാവിങ്കല്‍ ചെന്നണയട്ടെ; അന്നങ്ങൾ മുഖ്യനും വന്ദ്യനുമായ വർഷിതാവിങ്കല്‍, നമസ്കരിച്ചു പ്രസാദിപ്പിയ്ക്കാൻ ചെന്നണയട്ടെ; പ്രേരിതനായ ആ പെരിയ യഷ്ടാവു ദേവകളെ യജിയ്ക്കട്ടെ! 3

നിങ്ങൾക്കിരുവർക്കും യാഗത്തില്‍ ഉന്നതമാർഗ്ഗം കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു: ഹവിസ്സുകൾ ജ്വാലകളോടൊന്നിച്ചു മേല്പോട്ടു പോകുന്നു; ഹോതാവിന്റെ ഇരിപ്പു, വിളങ്ങുന്ന ശാലയുടെ നടുവിലാണ്; ദേവകൾക്കു നിരന്നിരിപ്പാൻ ദർഭയും ഞങ്ങൾ വിരിയ്ക്കാം. 4

മനസ്സുകൊണ്ടു പ്രാർത്ഥിയ്ക്കപ്പെടുന്നവര്‍, വെള്ളംകൊണ്ടു വിശ്വത്തെ ഉല്ലസിപ്പിയ്ക്കുന്നവർ, സപ്തഹോത്രങ്ങളില്‍ സംബന്ധിയ്ക്കുന്നു. യാഗങ്ങളില്‍ മനുഷ്യരൂപരായി പിറക്കുന്ന വളരെദ്ദേവതകൾ ഈ യജ്ഞത്തില്‍ പെരുമാറട്ടെ! 5

സ്തുതിയ്ക്കപ്പെടുന്ന, സമ്മിളിതമാരായ ദിനരാത്രികൾ വന്നുചേരട്ടെ! തേജസ്സിയന്ന ഭിന്നരൂപമാരായ രണ്ടു ഭാസുരാംഗിമാരും മിത്രവരുണേന്ദ്രമരുത്തുക്കളെന്നപോലെ നമ്മെ പ്രാപിയ്ക്കട്ടെ! 6

ദിവ്യരായ രണ്ടു പ്രധാനഹോതാക്കളെ ഞാന്‍ ചമയിയ്ക്കാം; തണ്ണീര്‍ നേരുന്ന ഏഴന്നവാന്മാര്‍ സോമനീര്‍കൊണ്ടു മത്തുപിടിപ്പിയ്ക്കും. ഉജ്ജ്വലരായ കർമ്മരക്ഷകന്മാര്‍ കർമ്മങ്ങളില്‍, അവിടുന്നുതന്നെ സത്യം എന്നു പറയുന്നു! 7

ഭാരതികളോടുകൂടിയ ഭാരതിയും, ദേവമനുഷ്യസംയുക്തയായ ഇളയും, അഗ്നിയും, സാരസ്വതരോടുകൂടിയ സരസ്വതിയും ഇവിടെ വന്നെത്തട്ടെ; ആ ദേവിമാര്‍ മുവ്വരും ഈ ദർഭയില്‍ ഇരുന്നരുളട്ടെ! 8

ദേവ, ത്വഷ്ടാവേ, രമിയ്ക്കുന്ന ഭവാന്‍ ഞങ്ങളെ കടത്തിവിടുന്ന ആ പോഷകം പൊഴിച്ചരുളിയാലും: എന്നാല്‍, കർമ്മകുശലനും ബലവാനും അമ്മിക്കുഴയെടുക്കുന്ന ദേവകാമനുമായ വീരൻ പിറക്കുമല്ലോ! 9

വനസ്പതേ, നീ ദേവന്മാരെ കൊണ്ടുവരിക. ശമിതാവായ അഗ്നി ഹവിസ്സു കൊണ്ടുപോകട്ടെ. ആ സത്യസമ്പന്നനായ ഹോതാവുതന്നെ യജിയ്ക്കട്ടെ: ദേവന്മാരുടെ ഉല്‍പത്തിയറിയുന്നവനാണല്ലോ, അദ്ദേഹം! 10

അഗ്നേ, ഉജ്ജ്വലിപ്പിയ്ക്കപ്പെടുന്ന ഭവാൻ ഇന്ദ്രനോടും വെമ്പൽക്കൊള്ളുന്ന ദേവകളോടുംകൂടി ഒരേതേരില്‍ ഇങ്ങോട്ടു വന്നാലും; പുത്രാന്വിതയായ അദിതിയും ഞങ്ങളുടെ ദർഭയില്‍ ഉപവേശിയ്ക്കട്ടെ; സ്വാഹയോടുകൂടിയ മരണരഹിതരായ ദേവന്മാര്‍ സംതൃപ്തിയടയട്ടെ! 11

കുറിപ്പുകൾ: സൂക്തം 4.

[1] സഖാക്കൾ – ദേവകൾ.

[2] മൂന്നുരു – പ്രാതർമ്മധ്യാനസായംസവനങ്ങളില്‍. മധുരീകരിച്ചാലും – വൃഷ്ട്യാദിഫലയുക്തമാക്കിയാലും.

[3] ഹോതാവ് – അഗ്നി. അന്നങ്ങൾ – ഹവിസ്സുകൾ. പ്രേരിതന്‍ – ഞങ്ങളാല്‍.

[4] നിങ്ങളിരുവര്‍ – അഗ്നിയും ബർഹിസ്സും.

[5] ഉല്ലസിപ്പിയ്ക്കുന്നവര്‍ – ദേവന്മാർ. ദേവതകൾ – ദ്വാരാഭിമാനിദേവതകൾ.

[7] തണ്ണീർ നേരുന്ന – മഴ പെയ്യട്ടേ എന്നു പ്രാർത്ഥിയ്ക്കുന്ന. അന്നവാന്മാർ – ഋത്വിക്കുകൾ. അവിടുന്ന് – അഗ്നി. ഈ അഗ്നിയും അന്തരീക്ഷാഗ്നിയുമത്രേ, രണ്ടു പ്രധാനഹോതാക്കൾ.

[9] ത്വഷ്ടാവ് – സൃഷ്ടികർത്താവു്. കടത്തിവിടുന്ന – ദുഃഖതാരകമായ. പോഷകം – രേതസ്സ്. അമ്മിക്കുഴ – സോമം ചതയ്ക്കാൻ. വീരന്‍ – പുത്രൻ.

[11] ഉപവേശിയ്ക്ക = ഇരിയ്ക്കുക. സ്വാഹ – സ്വാഹാകാരം.

സൂക്തം 5.

വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

മേധാവിയും കവിമാർഗ്ഗഗാമിയുമായ യാതൊരഗ്നി ഉഷസ്സിനെ അറിഞ്ഞു പള്ളിയുണരുന്നുവോ; ആ തേജസ്സേറിയ വഹ്നി ദേവകാമരാല്‍ സമുജ്ജ്വലിപ്പിയ്ക്കപ്പെട്ടിട്ട്, ഇരുട്ടിന്റെ വാതില്‍ അടയ്ക്കുന്നു! 1

യാതൊരു പൂജനീയന്‍ സ്തോതാക്കളുടെ സ്തോത്രവാക്യങ്ങൾ കൊണ്ടും ഉക്ഥങ്ങൾകൊണ്ടും വർദ്ധിയ്ക്കുന്നുവോ, ആ ദൂതനായ അഗ്നി സൂര്യന്റെ ബഹുപ്രകാശമിച്ഛിച്ചു പുലരിപ്പോക്കില്‍ തുലോം വിളങ്ങുന്നു. 2

സഖാവായി സത്യംകൊണ്ടു സാധകനായി തണ്ണീരിന്റെ ഉണ്ണിയായ അഗ്നി മനുഷ്യരുടെ ഇടയില്‍ സ്ഥാപിയ്ക്കപ്പെട്ടു; ആ സ്പൃഹണീയനും യജനീയനുമായ മേധാവി ഉന്നതസ്ഥാനത്തു വാണരുളി; മതിമാന്മാർക്കു സ്തുത്യനുമായി! 3

ഉജ്ജ്വലിച്ച അഗ്നി മിത്രനായിത്തീരുന്നു; മിത്രനായിരിയ്ക്കെ, ഹോതാവും വരുണനും ജാതവേദസ്സുമാകുന്നു. ആ ദാനോത്സുകനായ മിത്രന്‍ അധ്വര്യുവും വായുവുമാകുന്നു; സമുദ്ര – പർവതങ്ങൾക്കും മിത്രനാകുന്നു! 4

ദർശനീയനായ മഹാന്‍ അഗ്നി ഭൂമിയുടെ അരുമപ്പെട്ട പ്രഥമ പദത്തെ രക്ഷിയ്ക്കുന്നു; സൂര്യന്റെ സഞ്ചാരമാർഗ്ഗത്തെ രക്ഷിയ്ക്കുന്നു; നടുവില്‍ സപ്തഗണത്തെ രക്ഷിയ്ക്കുന്നു; ദേവയജ്ഞത്തെ രക്ഷിയ്ക്കുന്നു! 5

അറിയേണ്ടതെല്ലാമറിഞ്ഞ മഹാനായ അഗ്നിദേവൻ സ്തുത്യവും സുന്ദരവുമായ ജലം സൃഷ്ടിച്ച്, അതിനെ പ്രമാദമെന്നിയേ രക്ഷിച്ചു പോരുന്നു; ഉറക്കത്തിലും ആ വ്യാപ്തന്റെ രൂപം തിളങ്ങിക്കൊണ്ടിരിയ്ക്കും! 6

കാമയമാനനായ അഗ്നി തിളക്കവും പാട്ടും തഴച്ച കാമയമാനമായ സ്ഥാനത്തു വാണരുളുന്നു; ഉജ്ജ്വലനും വിശുദ്ധനും ദർശനീയനുമായ ആ പാവകന്‍ അമ്മമാരിരുവരെയും കൂടെക്കൂടെ പുതുക്കുന്നു! 7

ജനിച്ച ഉടന്‍ അഗ്നി ഓഷധികളാല്‍ വഹിയ്ക്കപ്പെടുന്നു; അപ്പോൾ, കീഴ്പോട്ടൊഴുകുന്ന വെള്ളംപോലെ ശോഭിയ്ക്കുന്ന അവ പ്രസവിച്ചു, ജലംകൊണ്ടു വളർത്തുന്നു. അച്ഛനമ്മമാരുടെ മടിയിലിരിയ്ക്കുന്ന അവന്‍ രക്ഷിയ്ക്കട്ടെ! 8

സ്തുതനായി ചമതകൊണ്ടു വളർന്ന അഗ്നി വേദിയുടെ നടുവിലിരുന്ന്, അന്തരിക്ഷപദത്തില്‍ വിളങ്ങുന്നു; മിത്രനും മാതരിശ്വാവുമായ ആ സ്തുത്യൻ ദൂതനായിട്ടു യജ്ഞത്തിന്നു ദേവകളെ കൊണ്ടുവരട്ടെ! 9

ശോഭമാനരില്‍ ശ്രേഷ്ഠനായ വായു സൂര്യരശ്മികളില്‍നിന്നു ഗുഹയിലൊളിച്ച ഹവ്യവാഹനെ ഉജ്ജ്വലിപ്പിച്ചതെപ്പൊഴോ, അപ്പോൾ ആ അഗ്നി തേജസ്സുകൊണ്ടു സ്വർഗ്ഗത്തെ സ്തംഭിപ്പിച്ചു! 10

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം. അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 11

കുറിപ്പുകൾ: സൂക്തം 5.

[1] വാതില്‍ – ആഗമനദ്വാരം; ഇരുട്ടിന്റെ വരവിനെ തടുക്കുന്നു.

[3] സഖാവ് – യഷ്ടാക്കളുടെ. സാധകൻ – സിദ്ധി വരുത്തുന്നവന്‍. ഉന്നതസ്ഥാനം – ഉത്തരവേദി.

[4] അഗ്നിയുടെ സർവാത്മകത്വം: മിത്രന്‍ = സൂര്യന്‍. മിത്രന്‍ (മിത്രം) = സഖാവ്.

[5] നടു = അന്തരിക്ഷമധ്യം. സപ്തഗണം – മരുദ്ഗണം.

[6] ഉറക്കത്തിലും – ജ്വാലകളടങ്ങിയ സമയത്തും.

[7] കാമയമാനന്‍ = കാമി(അഭിലഷി)യ്ക്കുന്നവൻ. അമ്മമാര്‍ – ദ്യാവാപൃഥിവികൾ.

[8] പ്രസവിച്ചു – പുഷ്പഫലങ്ങളെ ഉല്‍പാദിപ്പിച്ച്. അച്ഛനമ്മമാര്‍ – വാനൂഴികൾ.

സൂക്തം 6.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ജോലിക്കാരേ, ദേവകാമരായ നിങ്ങൾ മന്ത്രത്താല്‍ പ്രേര്യമാണരായിട്ടു, ദേവകളില്‍ ചെല്ലുന്ന സ്രുക്ക് കൊണ്ടുവരുവിന്‍: അഗ്നിയ്ക്കുള്ള ഹവിസ്സു നിറച്ചു നെയ്യു പുരട്ടിയ ആ അന്നവതി വലത്തുഭാഗത്തുനിന്നെടുത്തു, തല കിഴക്കോട്ടാക്കി എത്തിയ്ക്കപ്പെടുന്നു. 1

അഗ്നേ, യജനീയ, ജനിച്ചപ്പോൾത്തന്നേ അങ്ങു ദ്യാവാപൃഥിവികളെ നിറച്ചു; പിന്നീടു മഹത്ത്വത്താല്‍ ദ്യോവിനെയും ഭൂവിനെയും കവിച്ചു. അങ്ങയുടെ ഏഴുനാവുള്ള വഹ്നികൾ സ്തുതിയ്ക്കപ്പെടട്ടെ! 2

ദേവകാമരായ മനുഷ്യര്‍ ഹവിസ്സൊരുക്കി, തെളിഞ്ഞ തേജസ്സിനെ സ്തുതിയ്ക്കുന്നതെപ്പൊഴോ, അപ്പോൾ ദ്യോവും ഭൂവും യജനീയരും ഹോതാവായ അങ്ങയെ യജ്ഞത്തിന്നിരുത്തും. 3

കാമ്യമാനനായ മഹാൻ വാനൂഴികൾക്കിടയില്‍ മഹിമയുള്ള സ്വസ്ഥാനത്ത് അനങ്ങാതിരിയ്ക്കുന്നു; ആക്രമിയ്ക്കുന്നവരും ഉപദ്രവിയ്ക്കപ്പെടാത്തവരും നത്യതരുണിമാരും ജലം ചുരത്തുന്നവരുമായ ആ സപത്നിമാര്‍ ബഹുസ്തുതനെ പ്രീതിപ്പെടുത്തുന്നു. 4

അഗ്നേ, മഹത്തുക്കളാകുന്നു, മഹാനായ ഭവാന്റെ കർമ്മങ്ങൾ: ഭവാന്‍ സ്വപ്രകാശംകൊണ്ടു വാനൂഴികൾക്കു വലുപ്പം കൂട്ടി. വൃഷാവേ, അങ്ങു ദൂതനായിബ്ഭവിച്ചാലും: ജനിച്ചപ്പോൾത്തന്നേ ഭവാന്‍ മനുഷ്യർക്കു നേതാവായി! 5

ദേവ, അങ്ങ് നല്ല സ്കന്ധരോമങ്ങളുള്ളവയും നെയ്യൊലിയ്ക്കുന്നവയുമായ രണ്ടു ചെംകുതിരകളെ കയര്‍കൊണ്ടു തേരിനു മുമ്പില്‍ കെട്ടുക; അതില്‍ ദേവന്മാരെയെല്ലാം കൊണ്ടുവരിക. ജാതവേദസ്സേ, അവർക്കുള്ള യാഗം നന്നാക്കുക! 6

അഗ്നേ, അങ്ങു വനങ്ങളില്‍ ജലങ്ങളെ കൊതിയോടേ വറ്റിയ്ക്കുമ്പോൾ, അങ്ങയുടെ കാന്തി സൂര്യന്റേതിനെക്കാൾ തിളങ്ങും. അങ്ങു് ഒളി വീശുന്ന സനാതനോഷസ്സുകളെ അനുസരിച്ചു ശോഭിയ്ക്കുന്നു; സ്തുത്യനായ ഹോതാവിന്റെ ശോഭയെ വാനവർ വാഴ്ത്തുന്നു! 7

അഗ്നേ, വിശാലമായ അന്തരിക്ഷത്തില്‍ വിളയാടുന്ന ദേവകൾ എവരോ, സൂര്യന്റെ വെളിച്ചത്തിലുള്ളവരെവരോ, ഊമര്‍ എവരോ, ശോഭനാഹ്വാനരായി നിലക്കൊള്ളുന്ന യജനീയര്‍ എവരോ, തേർക്കുതിരകളെവയോ; 8

അവരോടൊന്നിച്ച്, ഒരേ തേരിലോ പല തേരിലോ അഗ്നേ, ഭവാന്‍ ഇങ്ങോട്ടെഴുന്നള്ളുക: മിടുക്കുള്ളവയാണല്ലോ, പള്ളിക്കുതിരകൾ. പത്നീസഹിതരായ മുപ്പത്തിമൂന്നു ദേവന്മാരെയും സോമത്തിന്നു കൊണ്ടുവരിക; മത്തുപിടിപ്പിയ്ക്കുക! 9

ആരുടെ യജ്ഞത്തെ യജ്ഞത്തെ വിശാലകളായ ദ്യാവാപൃഥിവികളും അഭിവൃദ്ധിയ്ക്കായി പുകഴ്ത്തിപ്പോരുന്നുവോ, അദ്ദേഹംതന്നെ ഹോതാവ്: ആ സുരൂപകളും ജലാന്വിതകളുമായ സത്യവതികൾ യാഗത്തിന്നായി പിറന്നവന്നു, രണ്ടധ്വരങ്ങള്‍പോലെ അനുകൂലകളായി വര്‍ത്തിയ്ക്കുന്നു! 10

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും. ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം; അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 11

കുറിപ്പുകൾ: സൂക്തം 6.

[1] അന്നവതി – സ്രുക്കു്. വലത്തുഭാഗം – ആഹവനീയാഗ്നിയുടെ.

[2] വഹ്നികൾ – അംശങ്ങളായ അഗ്നികൾ.

[3] യജനീയര്‍ – ദേവന്മാര്‍.

[4] കാമ്യമാനൻ – യജമാനാദികളാല്‍ കാമിയ്ക്കപ്പെടുന്നവന്‍. ആക്രമിയ്ക്കുന്നവര്‍ – എല്ലാദിക്കുകളിലും വ്യാപിയ്ക്കുന്നവര്‍. ആ സപത്നിമാര്‍ – ദ്യാവാവൃഥിവികൾ.

[6] നെയ്യൊലിയ്ക്കുന്ന – ദേഹത്തിന്ന് അത്ര സ്നിഗ്ദ്ധതയുള്ള.

[7] അനുസരിച്ചു – ഉഷസ്സിലാണല്ലോ, അഗ്നിയെ ജ്വലിപ്പിയ്ക്കുക.

[8] ഊമര്‍ – ഊമരെന്ന പിതൃക്കൾ.

[10] സത്യവതികൾ – ദ്യാവാപൃഥിവികൾ. യാഗത്തിന്നായി പിറന്നവൻ – അഗ്നി.

സൂക്തം 7.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

മുതുകു കറുത്ത ധാരകന്റെ ഉദ്ഗമിച്ച രശ്മികൾ അമ്മമാരിരുവരെയും ഏഴുനദികളെയും പ്രാപിച്ചു. ചുഴെച്ചുഴന്ന മാതാപിതാക്കൾ വഴിപോലെ പെരുമാറുന്നു: മികവോടേ യജിപ്പാൻ ദീർഗ്ഘായുസ്സു സമ്പാദിയ്ക്കുന്നു. 1

വൃഷാവിന്റെ അശ്വങ്ങൾ വാനിലെങ്ങും വ്യാപിച്ചു പ്രീതിയുളവാക്കുന്നു. അദ്ദഹം തേന്‍ വഹിച്ച ദേവിമാരില്‍ വാണരുളുന്നു. ജലത്തിന്റെ ആസ്പദത്തില്‍ വാസം തേടുന്ന, ആളിക്കത്തുന്ന ഭവാനെ ഒരു ഗോവു പരിചരിച്ചുപോരുന്നു. 2

ധനങ്ങളില്‍വെച്ചു മികച്ച ധനം കിട്ടിയ്ക്കുന്ന ജ്ഞാനവാനായ സ്വാമി സുഖനിയന്തവ്യകളായ എവയുടെ പുറത്തു കേറുമോ; അവയെ, നില്ക്കാത്ത നട വളർത്താൻ, ബഹുധാ അംഗവിക്ഷേപം ചെയ്യുന്ന നീലപൃഷ്ഠന്‍ വിശ്രമിപ്പിയ്ക്കും. 3

ലോകങ്ങളെ ഉറപ്പിയ്ക്കാന്‍ നോക്കുന്ന, തളർത്താവുന്നവനല്ലാത്ത, മഹാനായ ത്വഷ്ടൃപുത്രനെ ബലപ്പെടുത്തിക്കൊണ്ടു നദികൾ വഹിയ്ക്കുന്നു; അരികില്‍ കത്തിജ്ജ്വലിച്ച അദ്ദേഹം ദ്യാവാപൃഥിവികളെ, ഒരുത്തിയെയെന്നപോലെ പ്രാപിച്ചു! 4

നിസ്സപത്നനായ വൃഷാവിനെ സേവിച്ചാലത്തെസ്സുഖം ആളുകൾക്കറിയാം; അവര്‍ മഹാന്റെ വരുതിയില്‍ ഇമ്പംകൊള്ളുന്നു. എവരുടെ മഹത്തായ സ്തുതിവാക്യം മതിയ്ക്കത്തക്കതോ, അവര്‍ നല്ല തേജസ്സാല്‍ സ്വർഗ്ഗത്തെശ്ശോഭിപ്പിച്ചുകൊണ്ടു വിളങ്ങും! 5

യാവചിലരില്‍ വർഷിയ്ക്കുന്നവന്‍ രാത്രിയ്ക്കുടുപ്പായ സ്വതേജസ്സിനെ സ്തോതാവിന്റെ അടുക്കലെയ്ക്കു നീട്ടിയോ; അവര്‍ അവന്നു മഹത്തുക്കളെക്കാൾ മഹത്തുക്കളായ അമ്മയച്ഛന്മാരുടെ പ്രവേദനത്താല്‍ ഘോഷിയ്ക്കപ്പെട്ട സുഖം വരുത്തി. 6

അഞ്ചധ്വര്യുക്കളോടുകൂടി ഏഴു മേധാവികൾ വ്യാപനശീലന്റെ അരുമപ്പെട്ട നിശ്ചിതസ്ഥാനം സംരക്ഷിയ്ക്കുന്നു. കിഴക്കോട്ടു നോക്കി നടക്കുന്ന, തളർത്താവുന്നവരല്ലാത്ത, സേക്താക്കളായ സ്തോതാക്കൾ ഇമ്പംകൊള്ളുന്നു; ദേവകർമ്മങ്ങളെ അനുഗമിയ്ക്കുകയുംചെയ്യുന്നു! 7

ദിവ്യരായ രണ്ടു പ്രധാനഹോതാക്കളെ ഞാന്‍ ചമയിയ്ക്കാം; തണ്ണീർ നേരുന്ന ഏഴന്നവാന്മാര്‍ സോമനീര്‍കൊണ്ടു മത്തുപിടിപ്പിയ്ക്കും. ഉജ്ജ്വലരായ കർമ്മരക്ഷകന്മാര്‍ കർമ്മങ്ങളില്‍, അവിടുന്നുതന്നെ സത്യം എന്നു പറയുന്നു! 8

ദേവ, ഹോതാവേ, സർവാതീതനായ മഹാനും വൃഷാവും പൂജനീയനുമായ ഭവാന്റെ പരന്ന ഭൂരിജ്വാലകൾ പർജ്ജന്യനായിത്തീരുന്നു; ഏറ്റവും ആഹ്ലാദിപ്പിയ്ക്കുന്ന ജ്ഞാനിയായ ഭവാന്‍ യഷ്ടവ്യരായ ദേവന്മാരെയും ദ്യാവാപൃഥിവികളെയും ഇവിടെ കൊണ്ടുവന്നാലും! 9

ദ്രവിണ, അഗ്നേ, ഹവിരാഹുതിയും നല്ല സ്തുതിയും ചേർന്ന സുജ്ഞേയകളായ ഉഷസ്സുകൾ ധനം കൈവരുമാറു പുലരുന്നു; അവിടുന്നു, മഹാന്നുവേണ്ടി, വല്ല പാപവും ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെ വലിയ ജ്വാലകൊണ്ടു നശിപ്പിച്ചാലും! 10

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും. ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം. അഗ്നേ, അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 11

കുറിപ്പുകൾ: സൂക്തം 7.

[1] മുതുകു കറുത്ത – പുകകൊണ്ട് ദീർഗ്ഘായുസ്സ് – അഗ്നിയ്ക്ക്.

[2] തേന്‍ വഹിച്ച ദേവിമാര്‍ – മധുരജലകളായ നദികൾ. ജലത്തിന്റെ ആസ്പദം – അന്തരിക്ഷം. പ്രത്യക്ഷവചനമാണിത്; ഗോവ് = വാക്ക്, ശബ്ദം.

[3] അവ – പെണ്‍കുതിരകൾ. നീലപൃഷ്ഠന്‍ = മുതുക കറുത്തവന്‍.

[4] ഒരുത്തിയെ – ഒരു പുരുഷൻ ഒരു സ്ത്രീയെ പ്രാപിയ്ക്കുന്നതുപോലെ.

[5] അവര്‍ – ആ ആളുകൾ.

[6] നീട്ടിയോ – സ്തുതി കേൾപ്പാന്‍. അവര്‍ – ആ യജമാനന്മാര്‍. അവന്ന് – അഗ്നിയ്ക്ക്.

[7] ഉദ്ഗാതാക്കൾക്കു പുറമേ, പന്തിരണ്ട് ഋത്വിക്കുകളുണ്ട്; അവരില്‍ ഏഴുപേര്‍ വഷട്കാരവും, അഞ്ചുപേര്‍ യജ്ഞവും അനുഷ്ഠിയ്ക്കുന്നു. സേക്താക്കൾ – സോമനീര്‍ തൂകുന്നവര്‍.

[9] പർജ്ജന്യനായിത്തീരുന്നു – മഴ പെയ്യിയ്ക്കുന്നു; വൃഷ്ടിദേവനാണ്, പർജ്ജന്യന്‍.

[10] ദ്രവിണ = സതതഗമനശീല. സുജ്ഞേയകൾ – പക്ഷികൂജിതാദികൾ കൊണ്ട് എളുപ്പത്തില്‍ അറിയാവുന്നവ. കൈവരുമാറ് – ഞങ്ങൾക്ക്. മഹാന്‍ – യജമാനന്‍.

സൂക്തം 8.

വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും വൈശ്വദേവിയും ഛന്ദസ്സ്; യൂപം ദേവത.

വനസ്പതേ, യാഗത്തില്‍ ദേവകാമന്മാര്‍ നിങ്കല്‍ ദിവ്യമധു പുരട്ടുന്നു: നീ എണീറ്റുനില്ക്കുകയായാലും, അമ്മയുടെ മടിയില്‍ കിടക്കുകയായാലും, ഇവിടെ ധനങ്ങൾ നിക്ഷേപിയ്ക്കുമാറാകണം! 1

നീ അഗ്നിയുടെ കിഴക്കുവശത്ത്, അക്ഷയവും സത്സന്താനജനകവുമായ അന്നം തന്നു, ഞങ്ങളെ വലയ്ക്കുന്ന വിശപ്പു പോക്കി, മഹത്തായ സൌഭാഗ്യത്തിന്നായി ഉയർന്നുനിന്നാലും! 2

വനസ്പതേ, നീ ഉല്‍കൃഷ്ടസ്ഥലത്ത് ഉയർന്നുനിന്നാലും: തക്കവലുപ്പത്തില്‍ അളക്കപ്പെട്ട നീ യജ്ഞാനുഷ്ഠാതാവിന്ന് അന്നം നല്കിയാലും! 3

അരഞാണിട്ടു നല്ല വസ്ത്രം ചുറ്റിയ യുവാവു വന്നുചേർന്നു: അവന്‍ ജാതരില്‍വെച്ചു മീതെയായി. അവനെ ധീരരായ കവികൾ – ശോഭനധ്യാനരായ ദേവകാമന്മാർ – പൊക്കിനാട്ടുന്നു! 4

മനുഷ്യരുടെ യാഗത്തിൽ വളർന്നു, ദിവസങ്ങളെ സുദിനങ്ങളാക്കാനത്രേ, ഇവൻ ജനിച്ചത്! ഇവനെ ധീരരായ കർമ്മികൾ ശ്രദ്ധവെച്ചു ശുദ്ധിപ്പെടുത്തുന്നു; ദേവയഷ്ടാവായ മേധാവി സ്തുതിയും ചൊല്ലുന്നു. 5

വനസ്പതേ, മഴു നിങ്ങളെ മുറിച്ചു; ദേവകാമരായ നേതാക്കൾ കുഴിച്ചിടുകയുംചെയ്തു. തിളങ്ങിനില്ക്കുന്ന അവയും പൂളുകളും ഇദ്ദേഹത്തിന്നു സന്തതിയും സമ്പത്തും ഉളവാക്കട്ടെ! 6

മുറിച്ചു വീഴ്ത്തപ്പെട്ട്, ഋത്വിക്കുകളാൽ കുഴിയിൽ നാട്ടപ്പെട്ട ആ യാഗസാധനങ്ങൾ ഞങ്ങളുടെ വരണീയത്തെ ദേവകളിലെത്തിയ്ക്കട്ടെ! 7

നല്ല നേതാക്കളായ ആദിത്യന്മാർ, രുദ്രന്മാർ, വസുക്കൾ, ദ്യാവാപൃഥിവികൾ, വിശാലമായ അന്തരീക്ഷം എന്നീ ദേവകൾ ഒരേ മനസ്സോടേ യജ്ഞത്തെ രക്ഷിയ്ക്കട്ടെ; യാഗത്തിന്റെ കൊടിമരത്തെ ഉയർത്തിനിർത്തട്ടെ! 8

സ്വച്ഛവസ്ത്രമുടുത്തു, ഹംസങ്ങൾപോലേ വരിവെച്ചുനില്ക്കുന്ന അവയും പൂളുകളും ഞങ്ങളിൽ വന്നെത്തി; കവികളാൽ ഉയർത്തപ്പെടുന്ന ആ തേജസ്വികൾ ദേവപഥത്തിലും ചെല്ലുന്നു! 9

പൂളുകളോടും വളയങ്ങളോടും കൂടിയ അവ, ഭൂമിയിൽ ശൃംഗികളുടെ കൊമ്പുകൾപോലെ കാണപ്പെടുന്നു; യാഗത്തിൽ ഋത്വിക്കുകളുടെ സ്തോത്രം കേൾക്കുന്ന അവ ഞങ്ങളെ കൊലനിലങ്ങളിൽ രക്ഷപ്പെടുത്തട്ടെ! 10

ഹേ മരക്കുറ്റി, നീ നൂറു ശാഖകളോടുകൂടി മുളച്ചുപൊന്തുക; ഞങ്ങളും ആയിരം ശാഖകളോടുകൂടി മുളച്ചുപൊന്തുട്ടെ! ഈ മൂർച്ചയേറിയ മഴു നിന്നെ മഹത്തായ സൗഭാഗ്യത്തിലെത്തിച്ചു! 11

കുറിപ്പുകൾ: സൂക്തം 8.

[1] വനസ്പതി = വൃക്ഷം. ദിവ്യമധു – നെയ്യ്. അമ്മ – ഭൂമി. ഇവിടെ – ഞങ്ങളില്‍.

[2] അഗ്നി – ആഹവനീയന്‍.

[4] യുവാവു് – ദൃഢാംഗമായ യൂപം. യൂപത്തെ വസ്ത്രംകൊണ്ടു പൊതിയും. ജാതര്‍ – ജനിച്ച വൃക്ഷങ്ങൾ.

[6] നിങ്ങൾ – വൃക്ഷങ്ങൾ. പൂളുകൾ – ചെറിയ മരക്കഷ്ണങ്ങൾ. ഇദ്ദേഹം – യജമാനൻ.

[7]വരണീയത്തെ – സ്പൃഹണീയമായ ഹവിസ്സിനെ.

[8]കൊടിമരം – യൂപം.

[9]അവ – യൂപങ്ങൾ

[10]ശൃംഗികൾ – കാളയും മറ്റും.

സൂക്തം 9.

വിശ്വാമിത്രൻ ഋഷി; ബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത. (പാന)

സ്വാവനത്തിനുവേണ്ടി വരിയ്ക്കുന്നു,
ദേവ, മർത്ത്യരാം ചങ്ങാതിമാരെങ്ങൾ,
വാരിപൗത്രൻ സുഭഗനനാമയൻ
ഭൂരിശോഭൻ സുഖപ്രാപ്യനങ്ങയെ! 1
തായയായ തണ്ണീരിങ്കലെയ്ക്കല്ലോ
പോയി,കാടുകൾ തേടും ഭവാനഗ്നേ;
അന്നിലപാടു വയ്യാ സഹിയ്ക്കുവാൻ;
വന്നുവല്ലോ, വിദൂരാലിഹ ഭവാൻ! 2
ഇഷ്ടദാനമാം ഭാരം വഹിയ്ക്കിലും
തുഷ്ടചിത്തനായ്ത്ത്ന്നെ മേവുന്നു നീ;
അങ്ങു മിത്രങ്ങളാക്കിയോരിൽച്ചില-
രങ്ങു പോകും, ചുഴന്നിരിയ്ക്കും ചിലർ. 3
മാറ്റലരെയും കൂറ്റൻപടയെയു-
മേറ്റു പിന്നിട്ടു വെള്ളത്തിലാണ്ടോനെ
ചെന്നു കണ്ടെത്തിയല്ലോ, പുരാണരാ-
കുന്ന മിത്രങ്ങൾ സിംഹത്തെപ്പോലവേ. 4
അക്കണക്കിച്ഛപോലേ നിലീനനാ-
മഗ്നിയെക്കടഞ്ഞുണ്ടാക്കി, വാനോർക്കായ്
കൊണ്ടുപോന്നാന,കലത്തുനിന്നൊരു
തെണ്ടിയെയെന്നപോലേ സമീരണന്‍! 5
അബ്ഭവാനെ ഹുതവഹ, വാനോർക്കാ-
യത്ര കൈക്കൊണ്ടു, മർത്ത്യർ യുവതമ:
അധ്വരമൊക്കെ രക്ഷിയ്ക്കുവോനല്ലോ,
മര്‍ത്ത്യബാന്ധവ, തൻക്രിയയാല്‍ബ്ഭവാന്‍! 6
അബ്ഭവച്ഛുഭകർമ്മമഗ്നേ, വെറു-
മർഭകനെയുമൃദ്ധിയാല്‍ മൂടുന്നു:
അന്തിനേരത്തു കത്തിജ്ജ്വലിച്ച നി-
ന്നന്തികേ കൂടുമല്ലോ, പശുവ്രജം! 7
ചെയ്വിനാ,ഹുതി പള്ളികൊള്ളും പരി-
പാവനാഭനാം സ്തുത്യസുയജ്ഞന്നായ്-
ക്ഷിപ്രമർച്ചിപ്പിന,ഞ്ജസാ വ്യാപിയ്ക്കു-
മപ്പുരാതനദേവനാം ദൂതനെ! 8
ആയിരം മൂന്നു, മൂന്നു നൂർ, മുപ്പത്തി-
യൊമ്പതുമുമ്പര്‍ പൂജിച്ചിതഗ്നിയെ:
നെയ്യു തൂകിനാര്‍; ദർഭ തൂർത്തു വിരി-
ച്ചങ്ങിരുത്തിനാരീ, ഹോമകാരനെ! 9
കുറിപ്പുകൾ: സൂക്തം 9.

[1]സ്വാവനം = സ്വരക്ഷ.

[2]അന്നിലപാട് – വെള്ളത്തിൽത്തന്നെ വസിയ്ക്കൽ. വന്നുവല്ലോ – അരണിമഥനത്താൽ ആവിർഭവിച്ചുവല്ലോ. വിദൂരാൽ = അകലത്തുനിന്ന്.

[3]ചിലർ – അധ്വര്യുപ്രഭൃതികൾ. അങ്ങു പോകും – ഹോമിപ്പാൻ. ചിലർ – ഉദ്ഗാതാവും മറ്റും.

[4]പട = സേന. ആണ്ടോനെ – മുഴുകിയ അഗ്നിയെ. പുരാണരാകുന്ന മിത്രങ്ങൾ – ചിരന്തനസുഹൃത്തുക്കളായ ദേവന്മാർ. സിംഹത്തെപ്പോലവേ – ഗുഹയിലിരിയ്ക്കുന്ന സിംഹത്തെ എന്നപോലെ.

[5] നിലീനന്‍ = ഒളിച്ചവന്‍. തെണ്ടിയെ – അലഞ്ഞുനടക്കുന്ന മകനെ അച്ഛന്‍ പിടിച്ചുകൊണ്ടുപോകുന്നതുപോലെ. സമീരണന്‍ = വായു.

[6] വാനോർക്കായ് – ദേവന്മാരെ യജിപ്പാൻ.

[7] അർഭകനെയും – അജ്ഞനെപ്പോലും

[8] ഋത്വിക്കുകളോട്: പള്ളികൊള്ളും – വിറകുകളിലും ഓഷധികളിലും ശയിയ്ക്കുന്ന.

[9] ആയിരം – മുവ്വായിരത്തിമുന്നൂററിമുപ്പത്തൊമ്പതു ദേവന്മാര്‍. ഹോമകാരന്‍ = ഹോതാവ്, അഗ്നി.

സൂക്തം 10.

വിശ്വാമിത്രന്‍ ഋഷി; ഉഷ്ണിക് ഛന്ദസ്സ്; അഗ്നി ദേവത. (‘മാബലി നാടുവാണീടുംകാലം’ എന്ന മട്ടില്‍)

ഭൂവാസികൾക്കൊരു തമ്പുരാനും
ദേവനുമായ ഭവാനെയഗ്നേ,
ഉദ്ദീപിപ്പിച്ചുപോരുന്നു, നന്നായ്-
ബുദ്ധിയുള്ളാളുകളധ്വരത്തില്‍! 1
മർത്ത്യർ പുകഴ്ത്തുന്നു, ഹോതാവാകു-
മൃത്വിക്കായുള്ള ഭവാനെയഗ്നേ;
സത്യത്തിൻപാലകനായിബ്ഭവാൻ
കത്തിജ്ജ്വലിച്ചാലും, തൻഗൃഹത്തില്‍! 2
ജാതവേദസ്സാകുമങ്ങയ്ക്കഗ്നേ,
യാതൊരാളേകുമോ, ഹവ്യങ്ങളെ;
ഉണ്ടാമവന്നു സുവീര്യശാലി,-
യുണ്ടാമവന്നു സമൃദ്ധികളും! 3
യാഗങ്ങൾതന്‍ ധ്വജമഗ്നിയവ-
നാഗമിയ്ക്കട്ടേ, ഹവിഷ്മാന്നായി
ഹോതാക്കളേഴ്‌വരാൽത്തേപ്പിയ്ക്കപ്പെ-
ട്ടാ,ദിതേയന്മാരോടൊന്നിച്ചുതാൻ! 4
മേധാവികൾക്കുള്ള തേജസ്സേന്തും
ധാതാവും ഹോതാവുമാമഗ്നിയ്ക്കായ്
സംഭരിച്ചീടുവിൻ, നിങ്ങൾ ചെമ്മേ
മുമ്പുളേളാര്‍ നിർമ്മിച്ച വന്മൊഴികൾ! 5
ചേണുറ്റ ചോറ്റിനും സ്വത്തിനുമായ്,-
ക്കാണപ്പെടേണ്ടുന്നൊരീയഗ്നിയെ
വർദ്ധിപ്പിച്ചീടട്ടെ, നമ്മൾതൻ വാ-
ക്കത്രയും സ്തുത്യനായ്ത്തീരുമാറേ! 6
ദേവകാമന്നായ്,സ്സുയഷ്ടാവു നീ
ദേവരെപ്പൂജിയ്ക്കുക,ധ്വരത്തില്‍:
മാദകൻ ഹോതാവു നീയിങ്ങഗ്നേ,
മാററാരെത്തള്ളി ലസിപ്പോനല്ലോ! 7
ഞങ്ങൾക്കു പാവക, വീറും ശ്രീയും
തിങ്ങുമാറുജ്ജ്വലിച്ചാലു,മാ നീ;
സ്തോത്രങ്ങൾ ചൊല്‍വോര്‍തന്‍ ക്ഷേമത്തിന്നായ്-
പ്പാർത്താലു,മേറ്റമടുക്കല്‍ത്തന്നേ! 8
സ്തോത്രങ്ങൾ ചൊല്ലുന്ന മേധാവിമാ-
രാസ്ഥയോടുജ്ജ്വലിപ്പിച്ചിടുന്നു,
അവ്യയനും, ബലാല്‍ വർദ്ധിപ്പോനും,
ഹവ്യം വഹിപ്പോനുമായ നിന്നെ! 9
കുറിപ്പുകൾ: സൂക്തം 10.

[2] തൻഗൃഹം – യാഗശാല.

[3] സുവീര്യശാലി – നല്ല വീര്യമുള്ള പുത്രന്‍.

[4] തേപ്പിയ്ക്കപ്പെട്ട് – സോമ-ഘൃതാഹുതികൾകൊണ്ട്.

[5] ഹോതാക്കളോടും മറ്റും പറയുന്നു: വന്മൊഴികൾ – സ്തോത്രങ്ങൾ.

[6] കാണപ്പെടേണ്ടുന്ന = ദർശനീയനായ. വാക്ക് – സ്തുതി.

[7] മാദകന്‍ – യജമാനാഹ്ലാദകന്‍.

[8] വീറ് = വീര്യം. ശ്രീ – തേജസ്സ്. ആ – താദൃശനായ.

സൂക്തം 11.

വിശ്വാമിത്രന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

യജ്ഞത്തെശ്ശരിയായ്ക്കണ്ട ഹോതാവ,ഗ്നി പുരോഹിതന്‍:
അറിഞ്ഞിരിപ്പോന,വിടുന്നധ്വരത്തെ യഥാക്രമം. 1
അന്നാർത്ഥം നിഹിതൻ ദൂതനാഗ്രഹിപ്പോനനശ്വരൻ;
ആ ഹവ്യവാഹനാമഗ്നി മനീഷയൊടു ചേർന്നവൻ! 2
അഗ്നി യജ്ഞധ്വജം ധീയാലറിയുന്നു, ചിരന്തനൻ;
അവന്റെ തേജസ്സകലെപ്പോക്കുമല്ലോ, തമസ്സിനെ! 3
ജാതവേദസ്സു, കെല്പിന്റെ പുത്രൻ, ചൊല്ക്കൊണ്ട ശാശ്വതൻ;
ഈയഗ്നിയെ ഹവിർവാഹനാക്കിവെച്ചിതു, ദേവകൾ. 4
അഗ്നി, മാനുഷജാതിയ്ക്കു മുൻനടപ്പോൻ, ത്വരാന്വിതൻ,
തള്ളാവുന്നവനല്ലാത്തോന്‍, പള്ളിത്തേരെ,പ്പൊഴും നവന്‍! 5
എതിരാളരെയൊട്ടുക്കു തട്ടിനീക്കുമഹിംസിതന്‍,
അതിമാത്രപ്രഭൂതാന്നന,ഗ്നി ദൈവതപോഷകൻ! 6
ഹവിസ്സേകും നരൻ വോഢാവിങ്കല്‍നിന്നന്നമെങ്ങുമേ
നേടുന്നു, പാവനാർച്ചിസ്സിൻപക്കല്‍നിന്നു നികേതവും! 7
പ്രാജ്ഞരേ, ജാതവേദസ്സാമഗ്നിയ്ക്കു നുതി ചൊല്ലി നാം
കൈവരുത്തുക, കാംക്ഷിച്ച ധനമൊക്കയുമെങ്ങുമേ! 8
അഗ്നേ, ഞങ്ങൾക്കടര്‍കളില്‍, പ്രാർത്ഥിയ്ക്കേണ്ടുന്നതൊക്കയും
കിട്ടേണമേ: നിങ്കലല്ലോ പൂകിമേവുന്നു, ദേവകൾ! 9
കുറിപ്പുകൾ: സൂക്തം 11.

[2] അന്നാർത്ഥം നിഹിതന്‍ – ഹവിസ്സ്വീകരണത്തിന്നു സ്ഥാപിതന്‍. ആഗ്രഹിപ്പോന്‍ – ഹവ്യേച്ഛു. മനീഷ = പ്രജ്ഞ, കർമ്മജ്ഞാനം.

[3] അറിയുന്നു – എല്ലാം.

[5] മുൻനടപ്പോന്‍ – നേര്‍വഴി കാട്ടിക്കൊണ്ട്. ത്വരാന്വിതന്‍ – മനുഷ്യരെ കർമ്മങ്ങളില്‍ പ്രവർത്തിപ്പിച്ചനുഗ്രഹിപ്പാന്‍ വെമ്പുന്നവൻ. പള്ളിത്തേര്‍ – ദേവകൾക്കു ഹവിസ്സു കൊണ്ടുപോകുന്ന രഥം. എപ്പൊഴും നവൻ = നിത്യനൂതനന്‍.

[6] അതിമാത്രപ്രഭൂതാന്നന്‍ = ഏറ്റവും പ്രഭൂതാന്നന്‍, അന്നസമൃദ്ധന്‍. ദൈവതപോഷകന്‍ = ദേവന്മാരെ പോറ്റുന്നവൻ.

[7] വോഢാവ് – ഹവ്യവാഹന്‍. നികേതം = ഗൃഹം.

[8] ഹോതാവിനോടും മറ്റും:

[9] പ്രാർത്ഥിയ്ക്കേണ്ടുന്നത് – ധനം.

സൂക്തം 12.

വിശ്വാമിത്രൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രാഗ്നികൾ ദേവത.

ഇന്ദ്രാഗ്നിമാരേ, വരുവിന്‍, വിണ്ണില്‍നിന്നിസ്തവങ്ങളാല്‍:
പിഴിഞ്ഞ സംസേവ്യമിതു കുടിപ്പിൻ, കർമ്മസക്തരായ്! 1
ഇന്ദ്രാഗ്നിമാരേ, മുൻഭാഗത്തെത്തുന്നൂ, യജ്ഞസാധനം;
കുടിപ്പിനീ, നീരിവയാല്‍ സ്തോതൃമിത്രം സുതർപ്പണം! 2
വരിപ്പനി,ന്ദ്രാഗ്നികളെ ക്രതുചോദിതനായ ഞാൻ:
സോമത്താൽത്തൃപ്തരാകട്ടെ,യിങ്ങാ സ്തോതൃപരായണര്‍! 3
വിളിപ്പനിന്ദ്രാഗ്നികളെ, ധ്വസ്താഘരെ,യരിഘ്നരെ,
അന്നമേറ്റം തരുന്നോരെ,ത്തോല്ക്കാത്ത സമജൈത്രരെ! 4
ചൊല്ലിയും പാടിയും പൂജിയ്ക്കുന്നൂ, സ്തോതാക്കള്‍ നിങ്ങളെ;
വരിപ്പനിന്ദ്രാഗ്നികളേ, ഞാനുമന്നാഗമത്തിനായ് 5
ഒന്നിച്ചൊറ്റയൊരുമ്പാടാല്‍ നിങ്ങളിന്ദ്രഹുതാശ്വാ,
കുലുക്കിയല്ലോ, തൊണ്ണൂറു പറ്റലര്‍പ്പട്ടണങ്ങളെ! 6
സ്തോത്രങ്ങളിന്ദ്രാഗ്നികളേ, പെരുമാറുന്നു മേന്മയിൽ,
യജ്ഞമാർഗ്ഗാനുസാരേണ കർമ്മത്തിന്‍ നാലിടത്തുമേ! 7
അന്നങ്ങളും കെല്പുകളും സഹവർത്തികൾ നിങ്ങളിൽ;
നിക്ഷിപ്ത,മിന്ദ്രാഗ്നികളേ, നിങ്ങളില്‍ പ്രേരകത്വവും! 8
വിണ്‍ വിളങ്ങിയ്ക്കുവോര്‍ നിങ്ങളണി ചാർത്തുന്നു പോര്‍കളില്‍;
അതുകൊണ്ടറിയാ,മിന്ദ്രാഗ്നികളേ, നിങ്ങൾതന്‍ തിറം! 9
കുറിപ്പുകൾ: സൂക്തം 12.

[1] ഇത് – സോമം. കർമ്മസക്തരായ് – ഞങ്ങളുടെ കർമ്മത്തില്‍ ശ്രദ്ധവെച്ച്.

[2] മുന്‍ഭാഗത്ത് – നിങ്ങളുടെ മുമ്പില്‍. ഇവയാല്‍ – ഞങ്ങളുടെ സ്തുതികളാൽ. സ്തോതൃമിത്രം – സ്തോതാക്കളെ സ്വർഗ്ഗാദിഫലപ്രാപ്തിയിൽ സഹായിയ്ക്കുന്നതു്. സുതർപ്പണം – ഇന്ദ്രിയങ്ങൾക്കു തൃപ്തിവരുത്തുന്നത്. രണ്ടും നീരിന്റെ വിശേഷണം.

[3] ക്രതുചോദിതന്‍. – ക്രതു(യജ്ഞ)സാധനത്താല്‍ (സോമത്താല്‍) പ്രേരിതന്‍; സോമം കിട്ടിയതിനാല്‍ യജ്ഞം ച്ചെയ്യാനൊരുങ്ങിയവന്‍.

[4] സമജൈത്രര്‍ = ഒരേമട്ടില്‍ ജയിയ്ക്കുന്നവര്‍.

[5] ചൊല്ലിയും പാടിയും – സ്തോത്രം ചൊല്ലിയും, സാമം പാടിയും. അന്നാഗമം = അന്നലബ്ധി.

[7] കമ്മത്തിലെങ്ങും നിങ്ങൾ പ്രകർഷേണ സ്തുതിയ്ക്കപ്പെടുന്നു.

[8] സഹവർത്തികൾ = കൂടെപ്പാർക്കുന്നവ. പ്രേരകത്വം – മഴപെയ്യിച്ച്, അന്നമുല്‍പാദിപ്പിച്ചു യജ്ഞത്തിന്നു പ്രേരിപ്പിയ്ക്കല്‍; ഇതും നിങ്ങളില്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു.

[9] അണി ചാർത്തുന്നു – ജയശ്രീഭൂഷിതരാകുന്നു, വിജയം നേടുന്നു. തീറം = ത്രാണി.

സൂക്തം 13.

വിശ്വാമിത്രപുത്രന്‍ ഋഷഭന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (‘താമരക്കണ്ണൻ’ പോലെ.)

നിങ്ങൾതൻ ദേവനാമീയഗ്നിയെ-
ത്തുംഗവാക്യത്താല്‍ വാഴ്ത്തുവിന്‍:
വാനവരൊത്തു വന്നാ യജിഷ്ഠൻ
വാണരുളട്ടേ, ദർഭയില്‍! 1
രോദസ്സുകളും രക്ഷിതാക്കളു-
മാര്‍തൻ കെല്പിനെസ്സേവിപ്പൂ;
അസ്സത്യാത്മാവെ വാഴ്ത്തുന്നു, രക്ഷ-
യ്ക്കർത്ഥകാമര്‍ ഹവിഷ്മാന്മാർ! 2
യന്താവി,വർക്കദ്ധീമാനാമഗ്നി;
യജ്ഞങ്ങൾക്കുമദ്ദേഹംതാൻ;
സേവിപ്പിൻ, നിങ്ങളാ നിജാഗ്നിയെ,
ശ്രീവിധായിയാം ദാതാവെ! 3
വിണ്മന്നന്തരിക്ഷങ്ങളിലുള്ള
വന്മുതല്‍, നമുക്കാരാലോ;
ആയഗ്നി നമുക്കേകട്ടേ, സുഖ-
പ്രായഗൃഹങ്ങൾ കർമ്മാർത്ഥം! 4
ഋദ്ധാഭൻ പ്രജാപാലൻ ഹോതാവു
നിത്യനവീനനഗ്നിയെ
വർദ്ധിപ്പിയ്ക്കുന്നൂ, തൻതിരുമേനി-
യ്ക്കൊത്ത കർമ്മത്താല്‍ സ്തോതാക്കൾ! 5
കാത്താലു,മസ്മൽക്കര്‍മ്മസ്തോത്രങ്ങൾ
പേർത്തും ദേവാഹ്വാതാവാം നീ;
വായുവർദ്ധിത, നല്കി,ങ്ങു സുഖ-
മായിരം തരും നീയഗ്നേ! 6
നീയഗ്നേ, തരികെ,ങ്ങൾക്കു ചിക്കെ-
ന്നായിരപ്പടി വന്മുതല്‍,
സദ്വീര്യപുഷ്ട്രിസന്താനകര,-
മത്യയഹിനമുജ്ജ്വലം! 7
കുറിപ്പുകൾ: സൂക്തം 13.

[1] തുംഗവാക്യം – ഉയർന്ന (മഹത്തായ) സ്തോത്രം. യജിഷ്ഠന്‍ – വലിയ യഷ്ടാവ്. ഹോതാവിനോടും മറ്റും യജമാനന്‍ പറയുന്നതാണിത്.

[2] രക്ഷിതാക്കൾ = ദേവന്മാർ; ദ്യാവാപൃഥിവികളും ദേവന്മാരും അഗ്നിയ്ക്കധീനരാണ്. അര്‍ത്ഥകാമര്‍ = ധനേച്ഛുക്കള്‍

[3] ഇവര്‍ – ഹവിഷ്മാന്മാര്‍, യജമാനന്മാര്‍. യജ്ഞങ്ങൾക്കും അദ്ദേഹം തന്നെ യന്താവ് (നിയാമകന്‍). ആ നിജാഗ്നിയെ (സ്വന്തം അഗ്നിയെ) നിങ്ങൾ (ഋത്വിക്കുകൾ) സേവിപ്പിന്‍ (പരിചരിയ്ക്കുവിൻ). ശ്രീവിധായി = സമ്പല്‍ക്കരൻ.

[4] ആരാലോ – ആരുടെ പ്രസാദത്താലോ നമുക്കു കിട്ടുന്നു. സുഖപ്രായഗൃഹങ്ങൾ = സുഖമേറിയ ഗൃഹങ്ങൾ. കർമ്മാർത്ഥം = കമ്മാനുഷ്ഠാനങ്ങൾക്ക്.

[5] ഋദ്ധാഭൻ = ശോഭ വളർന്നവന്‍. തൻതിരുമേനിയ്ക്കൊത്ത – തദ്വിഷയകമായ.

[6] അസ്മല്‍(ഞങ്ങളുടെ) കർമ്മവും സ്തോത്രവും കാത്താലും – ഏറ്റക്കുറവുവരാതെ രക്ഷിച്ചാലും. പേർത്തും ദേവാഹ്വാതാവ് – വീണ്ടും വീണ്ടും ദേവന്മാരെ വിളിയ്ക്കുന്നവൻ. ഇങ്ങു – ഞങ്ങൾക്ക്. ആയിരം തരും – ആയിരം ധനം നല്കുന്ന.

[7] സദ്വീര്യപുഷ്ടിസന്താനകരം = നല്ല വീര്യം, ദേഹപുഷ്ടി, സന്താനങ്ങൾ എന്നിവയെ ഉളവാക്കുന്നത്. അത്യയഹീനം – എത്ര ചെലവുചെയ്താലും ക്ഷയിയ്ക്കാത്തത്. ഉജ്ജ്വലം – രത്നകനകാദികൾകൊണ്ടു തിളങ്ങുന്നത്. മൂന്നും വന്മുതലിന്റെ വിശേഷണങ്ങൾ.

സൂക്തം 14.

ഋഷഭൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കേക)

ഹോതാവു ഹർഷിപ്പിപ്പോൻ സത്യവാന്‍ യഷ്ടാവഗ്നി
ധാതാവു മേധാശാലി മേധത്തിന്നെഴുന്നള്ളും:
തിളങ്ങും പള്ളിത്തേരില്‍ക്കേറുമശ്ശോചിഷ്കേശ-
നൊളി വീശുന്നൂ, കെല്പിൻപുത്രനന്തരിക്ഷത്തില്‍. 1
ചൊല്ലുന്നേനുണര്‍വേകുമങ്ങയ്ക്കു നമസ്കാരം;
കല്യ, സത്യാത്മൻ, കൈക്കൊൾക,ങ്ങിതു യജനീയ:
അറിവുറേറാരെക്കൊണ്ടുവരിക, വിജ്ഞൻ ഭവാൻ;
വിരിദർഭയിലിരുന്നരുൾക, സംരക്ഷയ്ക്കായ്! 2
അന്നമുണ്ടാക്കും പകലല്ലുകൾ നിങ്കല്‍ച്ചേരു-
ക; – ങ്ങുന്നുമഗ്നേ, ചെല്ക, വായുവീഥിയിലൂടേ;
തുകിടുമല്ലോ, ഹവ്യം പൂർവനാം നിങ്കൽപ്പാടേ;
വാഴ്ക, വാഴ്കവ ഗേഹേ, തേര്‍നുകത്തണ്ടില്‍പ്പോലേ! 3
മിത്രനും, വരുണനും ദേവകളെല്ലാവരും
ശക്തിസൂനുവാമഗ്നേ, സ്തോത്രമോതുന്നൂ നിങ്കല്‍:
മർത്ത്യർക്കായ്ക്കതിർകളെപ്പരത്തിത്തേജസ്സോടേ
വർത്തിയ്ക്കുന്നവനല്ലോ, ബലവാന്‍ സൂര്യന്‍ ഭവാൻ! 4
കൈമലർന്നവരെങ്ങളിപ്പൊഴുതർപ്പിയ്ക്കുന്നൂ,
കാമ്യമങ്ങയ്ക്കു: നമസ്കാരത്താൽ പ്രസന്നനായ്
മേധാഭിലാഷത്തോടേ പൂജിയ്ക്ക ദേവന്മാരെ
മേധാവി ഭവാനഗ്നേ, വളരെ സ്തോത്രങ്ങളാല്‍! 5
വളരെസ്സംരക്ഷയുമന്നവും കർമ്മോദ്യുക്ത-
ന്നുളവാകുന്നുണ്ടല്ലോ; നിങ്കല്‍നിന്നൂര്‍ജ്ജസ്സൂനോ:
വിത്തമായിരം കല്പിച്ചേകുക, ഞങ്ങൾക്കു നീ-
യദ്രോഹവചസ്സായ സത്യവാനെയുമഗ്നേ! 6
യാഗത്തിലഗ്നേ, ദേവ, മർത്ത്യരാം ഞങ്ങളെവ-
യേകിയോ, ഭവാനു കെല്പുറേറാനേ, കവിപ്രജ്ഞ;
ആസ്വദിച്ചാലുമവയൊക്കെയിങ്ങമൃത, നീ;
ഭാസ്വരരഥർക്കെല്ലാമാൾ നീയെന്നറിഞ്ഞാലും! 7
കുറിപ്പുകൾ: സൂക്തം 14.

[1] മേധം = യാഗം.

[2] പ്രത്യക്ഷോക്തി: കല്യ – ബലവാനേ. ഇത് – നമസ്കാരോക്തി. അറിവുറേറാര്‍ – ദേവന്മാര്‍.

[3] ചെല്ക – ദിനരാത്രികളുടെ അരികത്തെയ്ക്കു ചെല്ലുക. വായുവീഥി – ആകാശം. പ്രഭാതത്തിലും സായംകാലത്തുമാണല്ലോ, പൂർവ(പുരാതന)നായ ഭവാങ്കല്‍ ഹവ്യം തൂകുക; അതിനാല്‍ അവ (പകലല്ലുകൾ) ഞങ്ങളുടെ ഗേഹത്തില്‍ വാഴ്ക വാഴ്ക – വീണ്ടും വീണ്ടും വസിയ്ക്കട്ടെ. തേര്‍നുകത്തണ്ടില്‍ – ഈഷകൾ (നുകത്തണ്ടിന്റെ ഇരുവശത്തും വെയ്ക്കുന്ന മരപ്പട്ടികകൾ – ‘ഇരുപ്പടി’ –)നില്ക്ന്നതുപോലെ.

[4] ശക്തിസൂനു – അരണിമഥനബലത്തിന്റെ പുത്രന്‍. സൂര്യന്‍ = ശോഭനവീര്യന്‍.

[5] കൈമലർന്നവര്‍ – ഹവിസ്സെടുത്തതിനാല്‍ കൈ മലർന്നവരായ. കാമ്യം – കമനീയമായ പുരോഡാശവും മറ്റും. മേധാഭിലാഷം = യാഗേച്ഛ.

[6] ഊർജ്ജസ്സൂനോ = ബലത്തിന്റെ മകനേ. അദ്ദോഹവചസ്സ് – ആർക്കും ഉപദ്രവമുണ്ടാക്കാതെ സംസാരിയ്ക്കുന്നവൻ. സത്യവാനെയും – സത്യവാനായ പുത്രനെയും കല്പിച്ചേകുക.

[7] ഭാസ്വരരഥര്‍ – ശോഭനമായ തേരുള്ളവര്‍, യജമാനന്മാര്‍. ആൾ – രക്ഷിതാവ്.

സൂക്തം 15.

കതഗോത്രക്കാരന്‍ ഉല്‍കീലന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കേക)

പുരുതേജസ്സാലേറ്റം വിളങ്ങും ഭവാന്‍ മുടി-
ച്ചരുൾക, മാററാരെയും ശക്തരാക്ഷസരെയും:
അഗ്ര്യമാം സുഖം നല്കും പെരിയ സുഹവനാ-
മഗ്നിയെ നയിയ്ക്കുമാറാക, ഞാന്‍ സുഖത്തിന്നായ് ! 1
ഇപ്പുലര്‍കാലത്തു നീ, ഭാസ്കരോദയത്തില്‍ നീ-
യിപ്പരിഷയ്ക്കു പരിത്രാതാവെന്നറിഞ്ഞാലും:
അച്ഛനുണ്ണിയെയെന്നപോലവേ ലാളിയ്ക്ക, നീ
നിച്ചലും മല്‍സ്തോത്രത്തെസ്സുപ്രഭാംഗനാമഗ്നേ! 2
വളരെജ്ജ്വാലകളെ വർഷക, മുറയ്ക്കല്ലിൽ-
ത്തിളങ്ങിത്തെളിയിയ്ക്ക, മർത്ത്യദർശി നീയഗ്നേ;
നീക്കുക പാപം വസോ; കിട്ടിയ്ക്ക ഫലം; സിദ്ധ-
മാക്കുകെ,തങ്ങൾതന്‍ വിത്തകാമം നീ യുവതമ! 3
മാററാര്‍തൻ പുരികളും സമ്പത്തുമെല്ലാം കീഴ്‌വെ-
ച്ചേറ്റമാളുക, വർഷിൻ, തോല്ക്കാത്ത ഭവാനഗ്നേ;
നടത്തുകൊ,ന്നാമതാം ഫലദമഹായജ്ഞം,
വടിവില്‍ നയിയ്ക്കുവാനറിവുള്ളോനാം ഭവാന്‍! 4
വിടവു പെടായ്കു,മ്പർക്കുള്ള സല്‍ക്കർമ്മങ്ങൾക്കി,-
ങ്ങുടലില്‍ജ്ജര കേറ്റുമുജ്ജ്വല, സുമേധസ്സേ;
വണ്ടിപോല,നങ്ങാതങ്ങോട്ടു വാങ്ങുക, ഹവ്യം;
ഉണ്ടാക്കുകൊ,ളി ഭവാൻ വാനൂഴികളിലഗ്നേ! 5
കൈവളർത്തുക; തരിക,ന്നവുമഗ്നേ, വർഷിൻ;
ദേവ, ദേവകളൊന്നിച്ചുജ്ജ്വലശ്രീയാം ഭവാന്‍
സുഷ്ഠുവായ്ച്ചുരത്തിയ്ക്ക, വാനൂഴികളെ ഞങ്ങൾ;-
ക്കൊട്ടുമെങ്ങളിലേശായ്കെ,തിരാളിതന്‍ ദ്രോഹം! 6

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകണം; അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 7

കുറിപ്പുകൾ: സൂക്തം 15.

[1] ശക്തരാക്ഷസര്‍ = ത്രാണിയുള്ള രക്ഷസ്സുകൾ. സുഹവന്‍ = ശോഭനാഹ്വാനൻ. നയിയ്ക്കുക – ഉത്തരവേദിയിലും മറ്റും കൊണ്ടുപോവുക.

[2] ഇപ്പരിഷ – ഞങ്ങൾ.

[3] മുറയ്ക്ക് – ക്രമേണ. മര്‍ത്ത്യദർശി – മനുഷ്യരുടെ ശുഭാശുഭകർമ്മങ്ങൾ കാണുന്നവന്‍. വിത്തകാമം (ധനാഭിലാഷം) സിദ്ധമാക്കുക – നിറവേറ്റുക.

[4] ഒന്നാമത്തെ മഹായജ്ഞം, ജ്യോതിഷ്ടോമമത്രേ.

[5] ഉടലില്‍ജ്ജര കേറ്റും – സർവപ്രാണികളുടെയും ശരീരത്തില്‍ അവസാനകാലത്തു ജര പിടിപ്പിയ്ക്കുന്ന. വണ്ടി – ധാന്യങ്ങളും മറ്റും കേറ്റപ്പെട്ട്, ഉടമസ്ഥങ്കലെത്തിയ്ക്കുന്ന ശകടം.

[6] കൈവളർത്തുക – ഞങ്ങൾക്ക് അഭിലഷിതഫലങ്ങൾ വർദ്ധിപ്പിയ്ക്കുക. വാനൂഴികളെ സുഷ്ഠുവായ് (നന്നായി) ചുരത്തിയ്ക്ക – മഴയും സസ്യങ്ങളും വേണ്ടുവോളം ഞങ്ങൾക്കു കിട്ടട്ടെ എന്നു സാരം.

സൂക്തം 16.

ഉല്‍കീലന്‍ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സ്; അഗ്നി ദേവത. (മഞ്ജരി)

ശോഭനവീര്യമിണങ്ങും മഹത്തായ
സൌഭാഗ്യത്തിന്നു പോന്നോ,നീയഗ്നി;
സുപ്രജാഗോയുക്തസ്വത്തിന്നു പോന്നവന്‍
കില്ബിഷോച്ഛിത്തിയ്ക്കും പോന്നോൻതന്നെ! 1
ദുർവിചാരക്കാരെപ്പോര്‍കളില്‍ത്തോല്പിയ്ക്കും –
സർവദാ വൈരിയെക്കൊല്ലുമെവര്‍ –
ആ മരുത്തുക്കളേ, നിങ്ങളിസ്സൌഖ്യദ-
ശ്രീമാങ്കല്‍ച്ചെല്ലുവിൻ, നേതാക്കളേ! 2
തദ്വിധന്‍ നീ മൂർച്ചകൂട്ടുക, ഞങ്ങളെ
വിത്താഢ്യനായ വൃഷാവാമഗ്നേ,
സുപ്രജാവീര്യൌർജ്ജിത്യാരോഗ്യഹേതുവാ-
മല്പേതരമായ സമ്പത്തിനാല്‍! 3
പാരൊക്കെസൃഷ്ടിച്ചോൻ, ഭാരം വഹിപ്പവ,-
നാരാധിപ്പോനി,വന്‍ ദേവന്മാരെ;
സ്തോതാക്കന്മാരിലും പോരിലും ചെല്ലുന്നൂ,
നേതാക്കന്മാരുടെ ‘ശസ്ത്ര’ത്തിലും! 4
വിട്ടുകൊടുക്കൊല്ലാ ഞങ്ങളെശ്ശക്തിജ,
കഷ്ടപ്പാടിന്നുമപുത്രതയ്ക്കും
ഗോരാഹിത്യത്തിന്നും നിന്ദയ്ക്കുമഗ്നേ, നീ;
ദൂരീകരിയ്ക്കേണം, ദ്വേഷങ്ങളും! 5
പാരിച്ച സപ്രജമാകുമന്നത്തിനു
പോരുവോൻ, യജ്ഞേ സുഭഗ, ഭവാൻ:
ഭൂരിദ്രവിണ, തരേണമേ, സൌഖ്യവും
പേരും വളർത്തും വൻസമ്പത്തഗ്നേ! 6
കുറിപ്പുകൾ: സൂക്തം 16.

[1] സൌഭാഗ്യത്തിന്നു പോന്നോന്‍ – സൌഭാഗ്യം നല്കാൻ ശക്തനാണ്. കില്ബിഷോച്ഛിത്തി = പാപത്തെ നശിപ്പിയ്ക്കൽ.

[2] സൌഖ്യദശ്രീമാൻ = സൌഖ്യം നല്കുന്ന സമ്പത്തുകളോടുകൂടിയവൻ.

[3] തദ്വിധൻ = അപ്രകാരമിരിയ്ക്കുന്നവന്‍. മൂർച്ചകൂട്ടുക – കർമ്മസമർത്ഥരാക്കുക. ഔര്‍ജ്ജിത്യം = ബലം.

[5] ശക്തിജ – ബലജാത. കഷ്ടപ്പാട് – ദാരിദ്യം. അപുത്രത – മക്കളില്ലായ്ക. ഗോരാഹിത്യം = മാടുകളില്ലായ്ക.

[6] ഭൂരിദ്രവിണ = വളരെദ്ധനമുള്ളവനേ. പേരും = യശസ്സും.

സൂക്തം 17.

വിശ്വാമിത്രപുത്രൻ കതന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

ധർമ്മങ്ങളില്‍ മുമ്പേ ഉജ്ജ്വലിപ്പിയ്ക്കപ്പെടുന്നവനും, ഏവർക്കും വരണീയനും, ശോചിഷ്കേശനും, നെയ്യുരുക്കുന്നവനും, ശുദ്ധി വരുത്തുന്നവനും, സുയജ്ഞനുമായ അഗ്നിയില്‍, ദേവകളെ യജിപ്പാൻവേണ്ടി നെയ്യും മറ്റും തൂകുന്നു. 1

അഗ്നേ, ജാതവേദസ്സേ, കർമ്മജ്ഞനായ ഭവാന്‍ ഭൂവിന്റെയും ദ്യോവിന്റെയും ഹോതാവായല്ലോ; അപ്രകാരം ഈ ഹവിസ്സുകൊണ്ടു ദേവന്മാരെ യജിച്ചാലും; ഇന്ന് ഈ യജ്ഞത്തെ, മനുവിന്റേതിനെപ്പോലെ മറുകരയിലെത്തിയ്ക്കുകയും ചെയ്താലും! 2

ജാതവേദസ്സേ, അങ്ങയ്ക്ക് അന്നങ്ങൾ മൂന്നുണ്ട്; അഗ്നേ, മൂന്നുഷസ്സുകൾ അങ്ങയുടെ അനുജത്തിമാരാകുന്നു. അവരോടുകൂടിയ വിദ്വാനായ ഭവാന്‍ അന്നം ദേവന്മാരിലെത്തിച്ചാലും; യജമാനന്നു സുഖവും വരുത്തുക! 3

ജാതവേദസ്സേ, നല്ല തേജസ്സും നല്ല കാഴ്ചയുമുള്ള സ്തുത്യനായ അഗ്നിയെ – നിന്തിരുവടിയെ – ഞങ്ങൾ സ്തുതിച്ചു പൂജിയ്ക്കുന്നു: നിസ്സംഗനും അമൃതിന്റെ ഇരിപ്പിടവുമായ നിന്തിരുവടിയെ ദേവന്മാര്‍ ഹവിസ്സു വഹിയ്ക്കുന്ന ദൂതനാക്കിവെച്ചു! 4

അഗ്നേ, അങ്ങയെക്കാൾ മുമ്പേ ഒരു അതിയഷ്ടാവായ ഹോതാവു സ്വധയോടുകൂടി രണ്ടിടത്തുമിരുന്നു സുഖമുളവാക്കിയല്ലോ; വിദ്വൻ, അദ്ദേഹത്തിന്റെ ധർമ്മം നോക്കി ഭവാന്‍ യജിച്ചാലും. അങ്ങനെ ഞങ്ങളുടെ യാഗം ദേവകൾക്കു പ്രീതികരമാക്കിയാലും! 5

കുറിപ്പുകൾ: സൂക്തം 17.

[1] ധർമ്മങ്ങൾ – യജ്ഞങ്ങൾ.

[3] നെയ്യ്, സസ്യം, സോമം എന്നിവയത്രേ, മൂന്നന്നങ്ങൾ. മൂന്നുഷസ്സുകൾ – പ്രജാരക്ഷിണിയും അന്നരക്ഷിണിയും രാഷ്ട്രരക്ഷിണിയുമായ ഉഷോദേവതകൾ.

[5] സ്വധ – അന്നം, സോമം. രണ്ടിടം – മധ്യമോത്തമസ്ഥാനങ്ങൾ. സുഖം – യഷ്ടാക്കൾക്ക്.

സൂക്തം 18.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അഗ്നേ, ഭവാന്‍ ഇവിടെ വരാന്‍ കനിഞ്ഞു, തോഴന്‍ തോഴന്നും, അച്ഛനമ്മമാര്‍ മകന്നുമെന്നപോലെ ഞങ്ങൾക്കു കാര്യസാധകനായിബ്ഭവിച്ചാലും: മനുഷ്യര്‍ മനുഷ്യരെ തുലോം ഉപദ്രവിച്ചുകൊണ്ടിരിയ്ക്കുമല്ലോ; നേരിടുന്ന വൈരികളെ അങ്ങു ചുട്ടെരിയ്ക്കണം! 1

അഗ്നേ, ആക്രമിയ്ക്കുന്ന ശത്രുക്കളെ തപിപ്പിയ്ക്കുകു; ഹവിസ്സർപ്പിയ്ക്കാത്ത എതിരാളിയുടെ ആശ തപിപ്പിയ്ക്കുക; വസോ, അറിവുള്ള ഭവാൻ സല്‍ക്കർമ്മവിമുഖരെ തപിപ്പിയ്ക്കുക. അങ്ങനെ, അങ്ങയുടെ രശ്മികൾ തടവില്ലാത്തവയാകട്ടെ! 2

അഗ്നേ, ധനകാമനായ ഞാന്‍ ഭവാനു ദ്രുതഗതിയ്ക്കും ബലത്തിന്നുമായി, ചമതയോടും നെയ്യോടും കൂടി ഹവിസ്സു ഹോമിയ്ക്കുന്നു; ആവുന്നേടത്തോളം സ്തോത്രം ചൊല്ലി വന്ദിയ്ക്കുന്നു. അങ്ങ് ഈ സ്തുതിയെ, നൂറുനൂറായിക്കിട്ടുമാറു വിളങ്ങിച്ചാലും! 3

ബലത്തിന്റെ മകനേ, അവിടുന്നു കത്തിജ്ജ്വലിയ്ക്കുക: അഗ്നേ, സ്തുതിയ്ക്കപ്പെട്ട ഭവാൻ പുകഴ്ത്തുന്ന വിശ്വാമിത്രഗോത്രക്കാർക്കു വളരെ അന്നവും ധനവും രോഗശമവും ഭയശാന്തിയും കല്പിച്ചരുളുക; കർത്താവേ, ഞങ്ങൾ അങ്ങയുടെ തിരുമൈ വളരെത്തവണ കഴുകാം! 4

നല്ല ദാതാവായ അഗ്നേ, അവിടുന്നു കത്തിജ്ജ്വലിയ്ക്കുമ്പോൾത്തന്നെ, ധനങ്ങളില്‍വെച്ചു മികച്ചതു തന്നരുളിയാലും: സുഭഗനായ സ്തോതാവിന്റെ ഗൃഹത്തില്‍, ധനമുണ്ടാകുമാറു പെരുമാറുന്നവയാണല്ലോ, ഇരുതൃക്കൈകളും തിരുവുടലും! 5

കുറിപ്പുകൾ: സൂക്തം 18.

[3] നൂറുനൂറായി കിട്ടുമാറ് – ഞങ്ങൾക്കു ധനം വളരെ വളരെ കിട്ടത്തവണ്ണം.

[4] കഴുകാം – സോമരസാദികൾകൊണ്ട്.

[5] തൃക്കൈകൾ – ജ്വാലകൾ.

സൂക്തം 19.

ഗാഥി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

സ്തുതിയ്ക്കുന്ന, കവിയായ, സർവജ്ഞനായ, അമൂഢനായ അഗ്നിയെ ഞാന്‍ യജ്ഞത്തില്‍ ഹോതാവാക്കി വരിയ്ക്കുന്നു: ആ അതിയഷ്ടാവു ഞങ്ങളുടെ ദേവകളെ യജിയ്ക്കട്ടെ; ധനവും അന്നവും തരാനായി ഹവിസ്സുകൾ സ്വീകരിയ്ക്കുകയുംചെയ്യട്ടെ! 1

അഗ്നേ, ഹവിസ്സും നെയ്യും നിറച്ച, നല്ല ശോഭയുള്ള ജുഹു ഞാൻ അങ്ങയുടെ നേര്‍ക്കു നീട്ടുന്നു. ദേവകളെ ബഹുമാനിയ്ക്കുന്ന ഭവാന്‍ ദേയങ്ങളായ ധനങ്ങളോടുകൂടി, വലംവെച്ചു യജ്ഞത്തില്‍ സംബന്ധിച്ചാലും! 2

അഗ്നേ, ഭവാന്‍ ആരെ രക്ഷിയ്ക്കുന്നുവോ, അവന്റെ മനസ്സു ശുഷ്കാന്തിയുള്ളതായിത്തീരും; അവന്നു സത്സന്താനത്തെയും ധനത്തെയും കല്പിച്ചുനല്കുക. ഞങ്ങള്‍ ധനം പെരികെക്കൊണ്ടുവരുന്ന ഭവാന്റെ മഹിമയില്‍ ഉള്‍പ്പെടുമാറാകണം – അങ്ങയെ വഴിപോലെ സ്തുതിച്ചു സമ്പന്നരാകണം! 3

അഗ്നേ, തിരുമേനിയെ യജിയ്ക്കുന്ന ആളുകൾ വളരെസ്സൈന്യങ്ങളെ ഭവാങ്കല്‍ ഉണ്ടാക്കുന്നുണ്ടല്ലോ; ആ ഭവാന്‍ ദേവന്മാരെ വിളിച്ചാലും: ഹേ യുവതമ, ഇവിടെ ദിവ്യമായ തേജസ്സിനെ യജിയ്ക്കുന്നവനാണല്ലോ, ഭവാന്‍! 4

അഗ്നേ, യജനത്തിന്ന് ഋത്വിക്കുകൾ ഹോതാവായ ഭവാനെ യജ്ഞത്തിലിരുത്തി, കുളിപ്പിച്ചുവല്ലോ; ആ ഭവാനാണ്, ഇതില്‍ ഞങ്ങൾക്കു രക്ഷിതാവെന്ന് അറിഞ്ഞാലും. ഞങ്ങളുടെ കിടാങ്ങൾക്ക് ആഹാരവും കൊടുക്കുക! 5

കുറിപ്പുകൾ: സൂക്തം 19.

[1] സ്തുതിയ്ക്കുന്ന – ദേവകളെ.

[2] ദേയങ്ങൾ – ഞങ്ങൾക്കു തരേണ്ടുന്നവ.

[3] ശുഷ്കാന്തി – സല്‍ക്കർമ്മങ്ങളില്‍ നിശിതമായ ശ്രദ്ധ. മഹിമയില്‍ ഉൾപ്പെടുക – അങ്ങയുടെ ധനദാനത്തിന്നു പാത്രങ്ങളാവുക എന്നു സാരം.

[4] സൈന്യങ്ങൾ – ജ്വാലകൾ. ദിവ്യമായ തേജസ്സിനെ – ദേവഗണത്തെ.

[5] കുളിപ്പിച്ചുവല്ലോ – നെയ്യാടിച്ചുവല്ലോ. ഇതില്‍ – ഈ കർമ്മത്തില്‍.

സൂക്തം 20.

ഗാഥി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകളും അഗ്നിയും ദേവത.

അഗ്നി, ഉഷസ്സ്, അശ്വികൾ, ദധിക്രാവ് എന്നിവരെ ഹോതാവു പുലര്‍കാലത്ത് ഉക്ഥങ്ങൾകൊണ്ടു വിളിയ്ക്കുന്നു; ഇതു, ഞങ്ങളുടെ യജ്ഞത്തെ ഇച്ഛിയ്ക്കുന്ന സുപ്രഭരായ ദേവന്മാര്‍ ഒത്തൊരുമിച്ചു കേൾക്കട്ടെ! 1

അഗ്നേ, യജ്ഞങ്ങളില്‍ ജനിച്ചവനേ, അങ്ങയ്ക്കു മൂന്നന്നവും, മൂന്നു സ്ഥാനവുമുണ്ട്; അങ്ങയ്ക്കു പൂരകമായ മൂന്നു നാവുണ്ട്; അങ്ങയ്ക്കു ദേവന്മാര്‍ അഭിലഷിച്ച മൂന്നു തിരുവുടലുണ്ട്. അവകൊണ്ടു ഭവാന്‍ ഞങ്ങളുടെ സ്തുതികളെ നിഷ്പ്രമാദം സംരക്ഷിച്ചാലും! 2

അഗ്നേ, ദേവ, ജാതവേദസ്സേ, അന്നസമേത, അമരണായ അങ്ങയ്ക്കു വളരെയുണ്ട്, തിരുനാമങ്ങൾ. ലോകത്തിനു മതിവരുത്തുന്നവനേ, ഫലൈഷികൾക്കു ബന്ധുവായുള്ളോവേ, മായാവികളുടെ വളരെ മായകളും ഭവാങ്കല്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു! 3

ഋതുപ്രവത്തകനായ സൂര്യൻപോലെ മനുഷ്യരുടെയും ദേവകളുടെയും നേതാവായി, സത്യകർമ്മാവായി, വൃത്രസൂദനനായി, സനാതനനായി, വിശ്വവേദസ്സായിരിയ്ക്കുന്ന ആ അഗ്നിദേവന്‍ സ്തോതാവിനെ സർവദുരിതങ്ങളും കടത്തിവിടട്ടെ! 4

ദധിക്രാവ്, അഗ്നി, ഉഷോദേവി, ബൃഹസ്പതി, സവിതൃദേവന്‍, അശ്വികൾ, മിത്രൻ, വരുണന്‍, ഭഗൻ, വസുക്കൾ, രുദ്രന്മാർ, ആദിത്യന്മാര്‍ എന്നിവരെ ഞാന്‍ ഇവിടെയ്ക്കു വിളിയ്ക്കുന്നു! 5

കുറിപ്പുകൾ: സൂക്തം 20.

[1] ദധിക്രാവ് – ഒരു ദേവന്‍. ഇത് – വിളി.

[2] മൂന്നു സ്ഥാനം – മൂവുലകം. പൂരകം – ദേവന്മാരുടെ വയര്‍ നിറയ്ക്കുന്നത്. മൂന്നു നാവ് – ഗാർഹപത്യം, ആഹവനീയം, ദക്ഷിണം. മൂന്നു തിരുവുടൽ – പവമാനം, പാവകം, ശുചി.

[3] യജ്ഞം മുടക്കുന്നവരുടെ മായകൾ പോക്കി, ഞങ്ങളുടെ യജ്ഞം രക്ഷിച്ചാലുമെന്നു രണ്ടാംവാക്യത്തിന്റെ ധ്വനി.

[4] വൃത്രസൂദനനൻ = പാപനാശനന്‍,

സൂക്തം 21.

ഗാഥി ഋഷി; ത്രിഷ്ടുപ്പും, അനുഷ്ടുപ്പും, വിരാട്സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

ജാതവേദസ്സേ, അവിടുന്നു ഞങ്ങളുടെ ഈ യജ്ഞത്തെ അമര്‍ത്ത്യരില്‍ എത്തിയ്ക്കുക; ഈ ഹവ്യങ്ങൾ കൈക്കൊള്ളുകയുംചെയ്യുക. അഗ്നേ, ഹോതാവേ, അവിടുന്ന് ഇരുന്നരുളി, ഒന്നാമനായിട്ടു വപയുടെയും നെയ്യിന്റെയും തുള്ളികൾ ഭക്ഷിച്ചാലും! 1

ദേവ, പാവക, ധർമ്മകർമ്മത്തില്‍ അങ്ങയ്ക്കമറേത്തിനു നെയ്യിന്റേയും വപയുടെയും തുള്ളികൾ ഇററിററുവീഴുന്നു; അങ്ങു ഞങ്ങൾക്കു മികച്ച ധനം തന്നരുളുക! 2

ഫലദാതാവായ അഗ്നേ, മേധാവിയായ അവിടെയ്ക്കു നൈ ഇററിറ്റുവീഴുന്നു; ഋഷിയും ശ്രേഷ്ഠനുമായ ഭവാന്‍ ജ്വലിപ്പിയ്ക്കപ്പെടുന്നു. അവിടുന്നു യജ്ഞത്തെ സംരക്ഷിച്ചാലും! 3

സതതസഞ്ചാരിയും ശക്തിമാനുമായ അഗ്നേ, അങ്ങയ്ക്കു വപയുടെയും നെയ്യിന്റെയും തുള്ളികൾ ഇററിററുവീഴുന്നു; മേധാവിന്‍, കവികളാല്‍ സ്തുതിയ്ക്കപ്പെട്ട ഭവാന്‍ വളർന്ന തേജസ്സോടേ വന്നു, ഹവിസ്സുകൾ സ്വീകരിച്ചാലും! 4

അങ്ങയ്ക്കായി നടുവില്‍നിന്നെടുക്കപ്പെട്ട കാമ്പുറ്റ വപ ഞങ്ങൾ അങ്ങയ്ക്കർപ്പിയ്ക്കുന്നു: വസോ, അതിന്റെ തുള്ളികൾ തിരുമെയ്യില്‍ വീഴുന്നു; അവ ഭവാന്‍ ദേവകൾക്കു വീതിച്ചാലും! 5

കുറിപ്പുകൾ: സൂക്തം 21.

[1] ഒന്നാമനായിട്ട് – ഋത്വിക്കുകളെക്കാൾ മുമ്പെ.

[2] ധർമ്മകർമ്മം – യജഞം.

[4] കവികൾ – കർമ്മജ്ഞര്‍.

[5] നടുവില്‍നിന്ന് – പശുവിന്റെ മധ്യഭാഗത്തുനിന്ന്.

സൂക്തം 22.

ഗാഥി ഋഷി ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സ്; പഞ്ചചിതിരൂപാഗ്നികൾ ദേവത.

ആരില്‍ പിഴിഞ്ഞൊഴിച്ച സോമമോ, ഇന്ദ്രന്‍ കൊതിയോടേ തിരുവയറ്റിലാക്കിയത്; ആ അഗ്നി ഇതാ! ജാതവേദസ്സേ, അങ്ങ് ഒരായിരം വടിവെടുത്തു നില്ക്കാതെപായുന്ന ഒരശ്വത്തെയെന്നപോലെ അന്നത്തെ സ്വീകരിച്ചു, സ്തുതിയ്ക്കപ്പെടുന്നു. 1

അഗ്നേ, യജനീയ, അങ്ങയുടേതുതന്നെ, ദ്യോവിലും ഭൂവിലും സസ്യങ്ങളിലും ജലത്തിലുമുള്ള തേജസ്സ്. ഇതുകൊണ്ടാണല്ലോ, വിളങ്ങിത്തിളങ്ങുന്ന മഹാനും മനുഷ്യസാക്ഷിയുമായ ഭവാൻ അന്തരിക്ഷത്തെ വീതിവെപ്പിച്ചത്! 2

അഗ്നേ, അങ്ങു ദ്യോവിലെ ജലത്തില്‍ നേരിട്ടണയുന്നു; പ്രാണദേവന്മാരെ ക്രമേണ ഒരുമിപ്പിയ്ക്കുന്നു; സൂര്യന്നു മീതേ രോചനത്തിലും, താഴത്തുമുള്ള ജലങ്ങളെ പ്രേരിപ്പിയ്ക്കുകയുംചെയ്യുന്നു! 3

പുരീഷ്യരായ അഗ്നികൾ ഒത്തൊരുമിച്ചു, പാരക്കോലുകളുമെടുത്തു യജ്ഞത്തില്‍ സംബന്ധിയ്ക്കട്ടെ; രോഗരഹിതങ്ങളായ മികച്ച അന്നങ്ങൾ സസ്നേഹം തരട്ടെ! 4

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ സ്തോതാവിന്ന് എന്നെയ്ക്കുമായി കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകട്ടെ; അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 5

കുറിപ്പുകൾ: സൂക്തം 22.

[1] ഒടുവിലെ വാക്യം പ്രത്യക്ഷോക്തി: ഒരായിരം വടിവെടുത്തു – യുദ്ധത്തില്‍ നാനാരൂപിയായി (അങ്ങനെ തോന്നിച്ചുകൊണ്ട്).

[3] രോചനം – ഒരു ലോകം. താഴത്തും – അന്തരിക്ഷത്തിലും.

[4] പുരീഷ്യരായ അഗ്നികൾ – ചയനാഗ്നികൾ. പാരക്കോലുകൾ – മണ്ണു കുഴിയ്ക്കാനുള്ള ഒരുതരം ആയുധങ്ങൾ. യജ്ഞത്തില്‍ – ഞങ്ങൾ അഗ്നിചയനപൂർവകം അനുഷ്ഠിയ്ക്കുന്ന ഈ സോമയാഗത്തില്‍.

സൂക്തം 23.

ഭരതപുത്രന്മാരായ ദേവശ്രവസ്സും ദേവവാതനും ഋഷികൾ; ത്രിഷ്ടുപ്പും സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

മഥിയ്ക്കപ്പെട്ടു ഗൃഹത്തില്‍ പ്രതിഷ്ഠാപിതൻ, യുവാവ്, കവി, യജ്ഞനിർവാഹകന്‍, വനങ്ങൾ വാർദ്ധക്യമടഞ്ഞാലും വാർദ്ധക്യം പെടാത്തവൻ – ഇങ്ങനെയുള്ള ജാതവേദസ്സായ അഗ്നി ഇവരില്‍ അമൃതം നിക്ഷേപിയ്ക്കുന്നു! 1

നല്ല മിടുക്കുള്ള ധനവാനായ അഗ്നിയെ ഭരതന്റെ പുത്രന്മാരായ ദേവശ്രവസ്സും ദേവവാതനും കടഞ്ഞുണ്ടാക്കി. അഗ്നേ, അങ്ങു വളരെദ്ധനത്തോടുകൂടി തൃക്കണ്‍പാർത്താലും; ഞങ്ങൾക്കു നാൾതോറും അന്നങ്ങൾ കൊണ്ടുവന്നാലും! 2

ദേവവാതന്റെ പത്തു കൈവിരലുകൾ ഈ പുരാതനനെ ജനിപ്പിച്ചു: ദേവശ്രവസ്സേ, രണ്ടമ്മമാരില്‍ വഴിപോലെ പിറന്ന കമനീയനായ അഗ്നിയെ, ഭവാന്‍ സ്തുതിയ്ക്കുക; ജനങ്ങൾക്കു വശഗനാണല്ലോ, ഇദ്ദേഹം! 3

അഗ്നേ, ദിവസങ്ങളെ സുദിനങ്ങളാക്കാൻവേണ്ടി, അങ്ങയെ ഞാന്‍ പരന്ന ഭൂമിയുടെ പ്രധാനസ്ഥാനത്തു പ്രതിഷ്ഠിയ്ക്കുന്നു; അങ്ങു ദൃഷദ്വതിയിലും തീരത്തും ആപയയിലും സരസ്വതിയിലും ധനയുക്തനായി സമുജ്ജ്വലിച്ചാലും! 4

അഗ്നേ, അങ്ങു കർമ്മമേറിയ ഗോപ്രദാത്രിയായ ഭൂമിയെ എന്നെയ്ക്കുമായി സ്തോതാവിന്നു കിട്ടിച്ചാലും; ഞങ്ങൾക്കു മകനും അവന്റെ മകനും ജനിയ്ക്കുമാറാകട്ടെ; അങ്ങയുടെ ആ നന്മനസ്സു ഞങ്ങളിലെത്തട്ടെ! 5

കുറിപ്പുകൾ: സൂക്തം 23.

[1] വനങ്ങൾ – താന്‍ ചുട്ടെരിയ്ക്കുന്ന കാടുകൾ. ഇവര്‍ – സ്തുതിയ്ക്കുന്ന യജമാനന്മാർ. അമൃതം – അക്ഷയമായ അന്നം.

[2] തൃക്കണ്‍പാർത്താലും – ഞങ്ങളെ അനുഗ്രഹദൃഷ്ടിയാല്‍ നോക്കിയാലും.

[3] രണ്ടമ്മമാര്‍ – അരണികൾ. ജനങ്ങൾ – സ്തുതിയ്ക്കുന്ന ആളുകൾ.

[4] പ്രധാനസ്ഥാനം – ഉത്തരവേദി. ദൃഷദ്വതി മുതലായ നദികളുടെ തീരം യജ്ഞോചിതമായ പുണ്യസ്ഥലമാകുന്നു.

സൂക്തം 24.

വിശ്വാമിത്രന്‍ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

അഗ്നേ, പടയെ വെല്‍കൂ; – റ്റക്കാരെപ്പോക്കുക; മാറ്റരെ
പിന്നിട്ടു, ദുസ്തരൻ നീയിങ്ങന്നം യഷ്ടാവിനേകുക! 1
അഗ്നേ, വേദിയില്‍ നന്നായിജ്ജ്വലിപ്പിയ്ക്കപ്പെടുന്നു, നീ;
വീതിഹോത്രനമർത്ത്യൻ നീ ചേർന്നാലും, ഞങ്ങൾതൻ മഖേ! 2
അഗ്നേ, മഹസ്സോടുണര്‍വാർന്നരുൾവോനേ, ബലാത്മജ,
വിളിയ്ക്കപ്പെട്ട നീയെന്റെയിദ്ദർഭയിലിരിയ്ക്കുക! 3
അഗ്നേ, വിശിഷ്ടപ്രഭരാം സർവാഗ്നികളുമൊത്തു നീ
ആദരിയ്ക്കുക, യജ്ഞത്തില്‍പ്പൂജിപ്പോരുടെ ഗീതിയെ! 4
അഗ്നേ, നല്ക, ഹവിർദ്ദായിയ്ക്കേററം വീരാന്വിതം ധനം;
മൂർച്ചകൂട്ടുക, സന്താനയുക്തരാമെങ്ങളെബ്ഭവാൻ! 5
കുറിപ്പുകൾ: സൂക്തം 24.

[1] പട – എതിര്‍സൈന്യം. ഊറ്റക്കാര്‍ – അഹംകാരികൾ

[2] മഖേ = യാഗത്തില്‍.

[3] മഹസ്സോട് = തേജസ്സോടുകൂടി.

[4] ഗീതി – സ്തുതി.

[5] ഹവിർദ്ദായി – യജമാനൻ. ഏററം = വളരെ.

സൂക്തം 25.

വിശ്വാമിത്രന്‍ ഋഷി; വിരാട് ഛന്ദസ്സ്. അഗ്നിയും ഇന്ദ്രനും ദേവത. (‘താമരക്കണ്ണൻ’ പോലെ.)

ദ്യോവിന്റെ സൂനു, ചൈതന്യവാന്‍ നീ;
ഭൂവിന്റെയും കുഞ്ഞ,ഗ്നേ, നീ;
വിണ്ണോരെ ക്രമാല്‍പ്പൂജിയ്ക്കുകി,ങ്ങു
വിശ്വവേദസ്സാം വിജ്ഞന്‍ നീ! 1
നല്കുന്നു, വീര്യം വിദ്വാനാമഗ്നി;
നല്കുന്നു, ദിവ്യർക്കന്നവും;
ആ നീ വിളിയ്ക്കി,ങ്ങുമ്പരെ ഞങ്ങൾ-
ക്കാ,മണ്ഡിതാശ, ബഹ്വന്ന! 2
കെല്പനന്നവാനീശ്വരൻ വിദ്വാന്‍
സുപ്രഭനഗ്നി മിന്നിപ്പൂ,
ഹാനിവരാത്ത വിശ്വാംബമാരാം
വാനൂഴിദേവിമാര്‍കളെ! 3
ഇന്ദ്രനുമങ്ങും ദേവന്മാരഗ്നേ,
വന്നാലും, വാട്ടം ചേർക്കാതേ,
നീര്‍ തരുവോന്റെ മന്ദിരത്തിലീ
മേധത്തില്‍സോമപാനാർത്ഥം! 4
ജാതവേദസ്സേ, കെല്പിങ്കല്‍നിന്നു
ജാതനാമഗ്നേ, നിത്യന്‍ നീ
വിശ്വത്തെപ്പാലിച്ചാദരിച്ചുകൊ-
ണ്ടുജ്ജ്വലിയ്ക്കുന്നു, വാനിങ്കല്‍! 5
കുറിപ്പുകൾ: സൂക്തം 25.

[1] കുഞ്ഞ് – മകന്‍. ഇങ്ങു – യജ്ഞത്തില്‍.

[2] നല്കുന്നു – യജമാനന്നു കൊടുക്കുന്നു. ദിവ്യന്മാര്‍ – ദേവന്മാര്‍. ആമണ്ഡിതാശ – തന്റെ തേജസ്സുകൊണ്ട് ആശകളെ (ദിക്കുകളെ) മുഴുവന്‍ അലങ്കരിച്ചവനേ. ബഹ്വന്ന = വളരെ അന്നങ്ങളുള്ളവനേ.

[3] മിന്നിപ്പൂ – പ്രകാശിപ്പിയ്ക്കുന്നു. ഹാനിവരാത്ത – അനശ്വരകളായ.

[4] ദേവന്മാരായ ഇന്ദ്രനും അങ്ങും. വാട്ടം ചേർക്കാതെ – നിങ്ങൾ വരാഞ്ഞാല്‍ യജ്ഞത്തിന്ന് ഇടിവു പററിപ്പോകും. നീര്‍ (സോമരസം) തരുവോന്‍ – യജമാനന്‍.

സൂക്തം 26.

വിശ്വാമിത്രന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; വൈശ്വാനരാദികൾ ദേവത.

സത്യപ്രതിജ്ഞനും സ്വർഗ്ഗജ്ഞനും സുദാതാവും തേരിലെഴുന്നള്ളുന്നവനുമായ വൈശ്വാനരനെന്ന അഗ്നിദേവനെ, ഹവിസ്സൊരുക്കിയ കുശികഗോത്രക്കാരായ ഞങ്ങൾ മനസ്സുകൊണ്ടെറിഞ്ഞു, ധനത്തിന്നുവേണ്ടി, സ്തുതികളാല്‍ ആഹ്വാനംചെയ്യുന്നു. 1

തിളങ്ങുന്ന, അന്തരിക്ഷസ്ഥനായ, സ്തുത്യനായ, ബൃഹസ്പതിയായ, മേധാവിയായ, ശ്രോതാവായ, അതിഥിയായ, ക്ഷിപ്രഗാമിയായ ആ വൈശ്വാനരാഗ്നിയെ ഞങ്ങൾ രക്ഷയ്ക്കും മനുഷ്യന്റെ ദേവയജനത്തിന്നുമായി വിളിച്ചുകൊള്ളുന്നു. 2

ആരെ കുശികഗോത്രക്കാര്‍, നിലവിളിയ്ക്കുന്ന കുതിരക്കുട്ടിയെ തള്ളമാര്‍പോലെ പ്രതിദിനം വളർത്തിപ്പോരുന്നുവോ; അമർത്ത്യരില്‍ ഉണർന്നിരിയ്ക്കുന്ന ആ വൈശ്വാനരാഗ്നി ഞങ്ങൾക്കു നല്ല മക്കളോടും നല്ല കുതിരകളോടും കൂടിയ ശ്രേഷ്ഠധനം തന്നരുളട്ടെ! 3

വേഗമേറിയ അഗ്നികൾ ചെന്നു, ജലത്തില്‍ കരുത്തരായ മരുത്തുക്കളോടു ചേരട്ടെ; ആ അദമ്യരായ വിശ്വവേദസ്സുകൾ പുള്ളിമാനുകളെപ്പൂട്ടി, മേഘങ്ങളെ, ധാരാളം മഴ പെയ്യുമാറ് ഇളക്കിവിടും! 4

അഗ്നിയോടു ചേർന്ന, ഉലകത്തെ ചാഞ്ചാടിയ്ക്കുന്ന മരുത്തുക്കളുടെ തിളങ്ങുന്ന ബലവത്തായ രക്ഷയെ ഞങ്ങള്‍ യാചിയ്ക്കുന്നു: അലറുന്ന സിംഹങ്ങൾപോലെ ഇരമ്പുന്ന ആ വർഷണശീലരായ രുദ്രപുത്രന്മാര്‍ നല്ലതു തരുന്നവരാണല്ലോ! 5

അഗ്നിയെ ജ്വലിപ്പിയ്ക്കുന്ന മരുത്തുക്കളുടെ തേജസ്സിനെ ഞങ്ങൾ കൂട്ടത്തില്‍ കൂട്ടത്തില്‍ – ഗണത്തില്‍ ഗണത്തില്‍ – മന്ത്രം ജപിച്ചു യാചിയ്ക്കുന്നു: യജ്ഞങ്ങളില്‍ ഹവിസ്സിന്നു ചെല്ലുന്നവരാണല്ലോ, ആ അക്ഷയധനരും ധിരരുമായ പൃഷദശ്വന്മാര്‍! 6

“ജനിച്ചപ്പോൾത്തന്നെ ജാതവേദസ്സാണു്, അഗ്നിയായ ഞാന്‍. നെയ്യ് എന്റെ കണ്ണാകുന്നു; അമൃതം എന്റെ വായിലുണ്ട്. മൂന്നായി സ്ഥിതിചെയ്യുന്ന പ്രാണനും, അന്തരിക്ഷമളന്നവനും ഇടവിടാതെ ചൂടുളവാക്കുന്നവനും ഞാനാകുന്നു; ഹവിസ്സെന്നതും ഞാൻതന്നെ.” 7

താന്‍ മനംകൊണ്ടു മനനീയമായ തേജസ്സിനെ അറികയാല്‍, മൂന്നു പരിശുദ്ധന്മാർക്കും പൂജനീയനായിത്തീർന്നുവല്ലോ; അങ്ങനെ, ആ വിശ്വംഭരന്മാർക്കും സ്പൃഹണീയമായ ശ്രേഷ്ഠത നേടിയ അഗ്നി വാനൂഴികളെയെല്ലാം സ്വാത്മതയാ ദർശിച്ചു! 8

നൂറൊഴുക്കുള്ള നീരുറവുപോലെ അക്ഷയനും, വിദ്വാനും, അച്ഛനും, വക്തവ്യങ്ങളെ ഒരുമിപ്പിയ്ക്കുന്നവനും, അച്ഛനമ്മമാരുടെ അരികില്‍ ആഹ്ലാദിയ്ക്കുന്നവനുമായ ആ സത്യഭാഷിയെ, ദ്യാവാപൃഥിവികളേ, നിങ്ങൾ സംതൃപ്തനാക്കുവിൻ! 9

കുറിപ്പുകൾ: സൂക്തം 26.

[2] ബൃഹസ്പതി – യജ്ഞപാലകൻ. ശ്രോതാവു് – സ്തോത്രാദികൾ കേൾക്കുന്നവന്‍.

[3] തള്ളമാര്‍ – പെണ്‍കുതിരകൾ.

[4] വിശ്വവേദസ്സുകൾ – പ്രാണികളുടെ കർമ്മമെല്ലാം അറിയുന്നവര്‍, മരുത്തുക്കൾ.

[7] താൻ സ്വാത്മകനാണെന്ന ജ്ഞാനമുദിച്ച അഗ്നി പറയുന്നു: അമൃതം – കർമ്മഫലം. എന്റെ വായിലുണ്ട് – ഞാന്‍ അനുഭവിച്ചുപോരുന്നു. മൂന്നായി – പ്രാണാപാനവ്യാനരൂപേണ. അന്തരിക്ഷമളന്നവൻ – വായു. ചൂടുളവാക്കുന്നവന്‍ – സൂര്യന്‍.

[8] താൻ – അഗ്നി. തേജസ്സ് – പരബ്രഹ്മം. മൂന്നു പരിശുദ്ധന്മാര്‍ – അഗ്നി, വായു, സൂര്യൻ. സ്വാത്മതയാട = സ്വസ്വരൂപേണ.

[9] വിശ്വാമിത്രന്‍, തന്റെ അധ്യാത്മഗുരുവിനെ സ്തുതിയ്ക്കുന്നു: അക്ഷയന്‍ – അവിച്ഛിന്നവാക്പ്രവാഹന്‍. അച്ഛന്‍ – ശിഷ്യരെ പുത്രരെയെന്നപോലെ രക്ഷിയ്ക്കുന്നവന്‍.

സൂക്തം 27.

വിശ്വാമിത്രൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത

തിങ്ങൾക്കു തിങ്ങളും പക്ഷം ഹവിർഭോജികൾ ധേനുവും
യോജിച്ചുവന്നാല്‍, വാനോരില്‍ച്ചെല്ലുന്നു, സുഖതല്‍പരന്‍. 1
പാടി സ്തുതിച്ചിടുന്നേൻ ഞാൻ വിപശ്ചിത്താകുമഗ്നിയെ,
യജ്ഞം നടത്തുന്നവനെ,സ്സുഖിയെ,ദ്ധൃതവിത്തനെ. 2
അഗ്നേ, പിടിച്ചിരുത്താവൂ, ഹവിസ്സാലെങ്ങളങ്ങയെ;
പുരാനേ, പിന്നിടുകയുംചെയ്യാവൂ, ദുരിതങ്ങളെ! 3
യജ്ഞത്തിലുജ്ജ്വലിപ്പിയ്ക്കപ്പെടുവോന,ഗ്നി പാവകൻ;
യാചിപ്പൂ ഞങ്ങളശ്ശോചിഷ്കേശങ്കല്‍, സ്തുതിയോഗ്യനില്‍! 4
നെയ്യുരുക്കി വെടുപ്പാക്കും ഭൂരിതേജസ്സ,നത്യയൻ,
നന്നായ്പ്പൂജിതനാമഗ്നി വഹിപ്പൂ ഹവ്യമധ്വരേ! 5
ആയഗ്നിയെ,ബ്ബാധിതരായ് സ്രുക്കെടുത്ത ഹവിർദ്ധരര്‍
ശ്രദ്ധിപ്പിയ്ക്കുന്നു, രക്ഷാർത്ഥമീദൃശസ്തവനങ്ങളാല്‍. 6
ഹോതാവമർത്ത്യനാം ദേവന്‍ വിഷയജ്ഞാനയുക്തനായ്
കർമ്മങ്ങൾ ചെമ്മേ ചെയ്യിപ്പാന്‍ മുല്പാടിങ്ങെഴുനള്ളിടും! 7
നിർത്തപ്പെടുന്നു, യുദ്ധത്തില്‍;ക്കെല്പന്‍ കവി മഖത്തിലും
കൊണ്ടുവെയ്ക്കപ്പെടുന്നൂ, നേര്‍ക്കധ്വരത്തെ നടത്തുവോൻ! 8
വരേണ്യനാക്കീ, കർമ്മിഷ്ഠര്‍ ഭൂതജാതോദരസ്ഥനെ;
ആയച്ഛനെ വഹിയ്ക്കുന്നു, സിദ്ധ്യർത്ഥം ദക്ഷനന്ദിനി: 9
അഗ്നേ, നിന്നെ വഹിയ്ക്കുന്നു, ദക്ഷന്റെ മകൾ മേദിനി,
വരേണ്യനെ,ബ്ബലജനെ,ക്കാമിപ്പോനെ,സ്സുദീപ്തനെ. 10
യജ്ഞക്രിയയ്ക്കു, യന്താവാം മഴപെയ്യിയ്ക്കുമഗ്നിയെ
ഹവിസ്സാലുജ്ജ്വലിപ്പിപ്പൂ, ഭജിയ്ക്കുന്ന മനീഷികൾ. 11
സ്തുതിച്ചിടുന്നേനി,വനീയധ്വരത്തിങ്കലഗ്നിയെ,
വാനില്‍ത്തിളങ്ങുന കവിക്രതുവാമന്നപുത്രനെ. 12
ദർശനീയന്‍ നമസ്കാര്യൻ നുത്യർഹനിരുൾ നീക്കുവോന്‍
ജ്വലിപ്പിയ്ക്കപ്പെടുന്നൂ, നേര്‍ക്കഗ്നി, കാമാഭിവർഷകന്‍! 13
ഒരശ്വംപോലെയുമ്പർക്കു വാഹനം, വർഷിതാവെവൻ;
ആയഗ്നിയെജ്ജ്വലിപ്പിച്ചു പുകഴ്ത്തുന്നു, ഹവിര്‍ദ്ധരർ! 14
വർഷിയ്ക്കുന്ന മഹാനായ തേജസ്സിയലുമങ്ങയെ
നൈ പൊഴിച്ചുജ്ജ്വലിപ്പിപ്പൂ, ഞങ്ങളഗ്നേ, സുവർഷക! 15
കുറിപ്പുകൾ: സൂക്തം 27.

[1] പക്ഷം = അർദ്ധമാസം. ഹവിർഭോജികൾ = ദേവന്മാര്‍. ധേനു – കറവുപയ്യ്. വാനോരില്‍ച്ചെല്ലുന്നു – യജ്ഞോദ്യതനാകുന്നു.

[2] വിപശ്ചിത്തു് = മേധാവി. ധൃതവിത്തന്‍ = ധനം കരുതിവെച്ചിട്ടുള്ളവന്‍.

[4] യാചിപ്പൂ – അഭീഷ്ടഫലം അർത്ഥിയ്ക്കുന്നു.

[5] അനത്യന്‍ = നാശ(മരണ)രഹിതന്‍.

[6] ബാധിതര്‍ – രക്ഷസ്സുകളാല്‍ ബാധിയ്ക്കപ്പെട്ടു, തദുച്ചാടനത്തിന്നു മന്ത്രം ജപിയ്ക്കുന്നവര്‍. ഹവിർദ്ധരര്‍ – യജമാനന്മാര്‍. രക്ഷാർത്ഥം – രക്ഷോബാധയില്‍നിന്നു രക്ഷിപ്പാൻ.

[7] വിഷയം – കർമ്മമാകുന്ന വിഷയം.

[8] നിർത്തപ്പെടുന്നു – ദേവന്മാരാല്‍. കൊണ്ടുവെയ്ക്കപ്പെടുന്നൂ – അധ്വര്യുപ്രഭൃതികളാല്‍.

[9] കർമ്മിഷ്ഠര്‍ – ആധാനവും മറ്റും അനുഷ്ഠിച്ചവര്‍. ഭൂതജാതോദരസ്ഥനെ – സർവപ്രാണികളുടെയും വയററില്‍ (ജഠരാഗ്നിയായി) സ്ഥിതിചെയ്യുന്ന അഗ്നിയെ. അച്ഛന്‍ – സർവജഗദ്രക്ഷകന്‍. ദക്ഷനന്ദിനി = ഭൂമി, ഉത്തരവേദി.

[10] മുന്‍ ഋക്കിന്റെ വിവരണം: കാമിപ്പോന്‍ – പുരോഡാശാദിയെ ഇച്ഛിയ്ക്കുന്നവന്‍.

[11] യന്താവ് – സർവനിയന്താവ്.

[12] കവിക്രതു – മേധാവിക(അധ്വര്യാദിക)ളാകുന്ന കർത്താക്കാളോടു (ഉല്‍പാദകരോടു)കൂടിയവന്‍; അവരാല്‍ അരണിമഥനംകൊണ്ട് ഉല്‍പാദിതൻ. അന്നപുത്രന്‍ – അന്നം (ഹവിസ്സ്) ആണല്ലോ, അഗ്നിയെ വളർത്തുന്നത്; ഇതിനാലത്രേ, അന്നപുത്രത്വം.

[13] കാമാഭിവർഷകന്‍ – യജമാനന്ന് അഭീഷ്ടങ്ങൾ പെയ്തുകൊടുക്കുന്നവന്‍.

[14] ഉമ്പർക്കു വാഹനം – ദേവകൾക്കു ഹവിസ്സെത്തിയ്ക്കുന്നവന്‍.

[15] സുവർഷക – അഭീഷ്ടവർഷിന്‍.

സൂക്തം 28.

വിശ്വാമിത്രന്‍ ഋഷി; ഗായത്രിയും ഉഷ്ണിക്കും ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, ഭുജിയ്ക്കെ,ങ്ങളുടെ പുരോഡാശഹവിസ്സു നീ
പ്രഭാതസവനേ ജാതവേദസ്സേ, സ്തോതൃവിത്തദ! 1
പചിയ്ക്കപ്പെട്ടിതങ്ങയ്ക്കായ്പ്പുരോഡാശം വെടുപ്പൊടേ;
അതു കൈക്കൊള്ളുകിങ്ങഗ്നേ, തുലോം തരുണനാം ഭവാന്‍! 2
സായംകാലത്തു ഹോമിച്ച പുരോഡാശം ഭുജിയ്ക്ക, നീ;
അഗ്നേ, യജ്ഞത്തില്‍ വെയ്ക്കപ്പെട്ടോനല്ലോ, ബലസൂനു നീ! 3

(കാകളി)

മധ്യാഹ്നികസവനത്തിൻ പരോഡാശ-
മത്ര കൈക്കൊള്ളുക, ജാതവേദസ്സു നീ;
യാഗത്തിലഗ്നേ, മഹാനാം ഭവാന്നുള്ള
ഭാഗം മുടക്കില്ല, കർമ്മഠന്മാര്‍ കവേ! 4
സാന്ധ്യസവനാഹുതമാം പുരോഡാശ-
മേന്തുമല്ലോ, രസിച്ചഗ്നേ, ബലോത്ഥ, നീ;
എത്തിയ്ക്കുകീ,യുണര്‍വേകും സരത്നമാ-
മധ്വരം നിത്യരാം വാനോരില്‍ നീ നുതൻ! 5
നൈശം പുരോഡാശഹവ്യമഗ്നേ, ഭവാന്‍
പ്രാശിയ്ക്ക, ജാതവേദസ്സേ, സമിദ്ധനായ്! 6
കുറിപ്പുകൾ: സൂക്തം 28.

[1] പ്രഭാതസവനേ = പ്രാതസ്സവനത്തില്‍. സ്തോതൃവിത്തദ = സ്തുതിയ്ക്കുന്നവർക്കു ധനം നല്കുന്നവനേ.

[4] കർമ്മഠന്മാര്‍ = കർമ്മകുശലര്‍. മുടക്കില്ല. അങ്ങയ്ക്കുതന്നെ തരും.

[5] സാന്ധ്യസവനാഹുതം = സന്ധ്യയിലെ (മൂന്നാം) സവനത്തില്‍ ഹോമിയ്ക്കപ്പെട്ടത്. ഏന്തും – കൈക്കൊള്ളും. ബലോത്ഥ – മഥനബലത്തില്‍നിന്നു ജനിച്ചവനേ. സരത്നം – സ്വർഗ്ഗാദിശ്രേഷ്ഠഫലങ്ങളോടുകൂടിയത്; ശ്രേഷ്ഠഫലപ്രദം. അധ്വരം – യജ്ഞസോമം. നിത്യര്‍ – മരണരഹിതര്‍.

[6] നൈശം – രാത്രിയിലേതായ.

സൂക്തം 29.

വിശ്വാമിത്രന്‍ ഋഷി; അനുഷ്ടുപ്പും ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത.

ഇതാ, അരണിമേല്‍ വെയ്ക്കാനുള്ളത്; ദർഭക്കെട്ടും ഉണ്ടാക്കിയിരിയ്ക്കുന്നു. ഈ പ്രജാപാലികയെ കൊണ്ടുവരൂ: നമുക്കു മുമ്പേത്തെപ്പോലെ കടയാം. 1

ഗർഭിണികളില്‍ ഗർഭമെന്നപോലെ, ജാതവേദസ്സ് അരണികളില്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു; ആ അഗ്നി ഹവിസ്സൊരുക്കിയ ജാഗരൂകരായ മനുഷ്യരാല്‍ നാളില്‍ നാളില്‍ സ്തുത്യനാകുന്നു! 2

അറിവുള്ള ഭവാന്‍ മലർന്നതിന്മേല്‍ കമിഴ്ത്തുക: ഉടനടി രേതസ്സൊഴുക്കി വൃഷാവിനെ ഉൽപാദിപ്പിയ്ക്കട്ടെ. ഇരുട്ടകററുന്ന ഒരു തേജസ്സ് – അങ്ങനെ ഉജ്ജ്വലിച്ചുയർന്ന തന്തിരുവടി – ഇളയുടെ മകനായി യോനിസ്ഥാനത്തു പിറന്നു! 3

അഗ്നേ, ജാതവേദസ്സേ, ഹവിസ്സുകൾ വഹിപ്പാനായി അങ്ങയെ ഞങ്ങൾ പൃഥിവീമധ്യത്തില്‍ – ഇളാപദത്തില്‍ – പ്രതിഷ്ഠിയ്ക്കട്ടെ! 4

നേതാക്കളേ, രണ്ടില്ലാത്തവനും കവിയും പ്രചേതസ്സും അമരണനുമായ ആ സുന്ദരാംഗനെ നിങ്ങൾ കടഞ്ഞുണ്ടാക്കുവിൻ – നേതാക്കളേ, യജ്ഞത്തിന്റെ കൊടിമരമായ, മുമ്പനായ, നല്ല സുഖിയായ അഗ്നിയെ നിങ്ങൾ മുമ്പേ ഉല്‍പാദിപ്പിയ്ക്കുവിൻ! 5

കൈകൾകൊണ്ടു കടഞ്ഞാല്‍ വെളിപ്പെടുന്ന ആ വേഗവാൻ വനങ്ങളില്‍ ഒരു കുതിരപോലെയും അശ്വികളുടെ പായുന്ന വിചിത്രരഥംപോലെയും മിന്നിത്തിളങ്ങും; തടവെന്ന്യേ കല്ലും പുല്ലും ചുട്ടെരിച്ചിട്ട് അവിടം വിടുകയുംചെയ്യും! 6

ഉല്‍പന്നാനായ അഗ്നി അഭിജ്ഞനും വേഗവാനും കർമ്മകുശലനും കവിസ്തുതനും നല്ല ദാതാവുമായി പരിശോഭിയ്ക്കുന്നു; ഈ സ്തുത്യനായ വിശ്വവേദസ്സിനെ ദേവകൾ യാഗങ്ങളില്‍ ഹവ്യവാഹനാക്കിവെച്ചു! 7

ഹോതാവേ, അങ്ങു സ്വസ്ഥാനത്ത് ഇരുന്നരുളുക; അഭിജ്ഞനായ ഭവാൻ യഷ്ടാവിനെ പുണ്യലോകത്തിരുത്തിയാലും. ദേവരക്ഷകനായ അവിടുന്നു ദേവന്മാരെ ഹവിസ്സുകൊണ്ടു യജിയ്ക്കുക; അഗ്നേ, യജമാനന്നു ധാരാളം അന്നവും നല്കുക! 8

സഖാക്കളേ, നിങ്ങൾ വൃഷാവായ അഗ്നിയെ ഉല്‍പാദിപ്പിയ്ക്കുവിൻ – നിർത്താതെ നേരിട്ടു മല്ലടിയ്ക്കുവിൻ. പോരിന്നു പോന്നവനാണു്, ഈ അഗ്നി: ഈ സുവീരനെക്കൊണ്ടാണത്രേ, ദേവകൾ ദസ്യുക്കളെ അമർത്തിയത് ! 9

അഗ്നേ, ഭവാന്‍ പിറന്നു വിളങ്ങിയതു യാതൊന്നില്‍നിന്നോ; ഇതാ, അങ്ങയുടെ ആ ഉല്‍പത്തിസ്ഥാനം. ഇതറിഞ്ഞ്, അതിലിരുന്നുകൊള്ളുക; എന്നിട്ടു, ഞങ്ങളുടെ സ്തുതികളെ വളർത്തിയാലും! 10

അസുരഘ്നൻ ഗർഭത്തിലിരിയ്ക്കുമ്പോൾ തനൂനപാത്തെന്നു പറയപ്പെടുന്നു; ജനിച്ചാല്‍, നരാശംസനായി; മാതാവിങ്കല്‍ വിളങ്ങുമ്പോള്‍ മാതരിശ്വാവാകും. അദ്ദേഹത്തിന്റെ ശീഘ്രഗമനത്താലാണ് വായു പുറപ്പെടുന്നത്. 11

അഗ്നേ, കവിയായ ഭവാൻ നല്ല മഥനംകൊണ്ടു തുലോം മഥിതനായി; നല്ല നിധാനംകൊണ്ടു നിഹിതനുമായി. അങ്ങു യജ്ഞങ്ങളെ നന്നാക്കുക; ദേവകാമന്നുവേണ്ടി ദേവകളെ യജിയ്ക്കക! 12

മൃതിയും ക്ഷതിയുമില്ലാത്ത, പല്ലുറപ്പുള്ള താരയിതാവിനെ മനുഷ്യർ ഉല്‍പാദിപ്പിച്ചു; ആണ്‍കുട്ടി പിറന്നതു കണ്ടിട്ടു, പണിയെടുത്ത പത്തുവിരലുകൾ ഒന്നിച്ചുകൂടി ഘോഷം കൂട്ടി! 13

സനാതനൻ സപ്തഹോതാക്കളോടൊന്നിച്ചു സമുജ്ജ്വലിച്ചു: അമ്മയുടെ മടിയില്‍ – അകിട്ടില്‍ – ശോഭിച്ച ആ ശോഭനസ്വനൻ ഒരു നാളിലും കണ്ണടയ്ക്കുകയില്ല; മരത്തിന്റെ വയറഠില്‍നിന്നാണല്ലോ, തന്റെ ജനനം! 14

മരുൽസൈന്യങ്ങൾപോലെ എതിരാളികളോടു പൊരുതുന്നവരും, ബ്രഹ്മാവിങ്കല്‍നിന്ന് ഒന്നാമതു ജനിച്ചവരും, വിശ്വവേത്താക്കളുമായ കുശികഗോത്രക്കാര്‍ ഹവിസ്സും സ്തോത്രവും അയയ്ക്കുന്നു; ഓരോരുത്തനും അഗ്നിയെ ഗൃഹത്തില്‍ ജ്വലിപ്പിയ്ക്കുന്നു. 15

അറിവുറ്റ ഹോതാവേ, ഇന്നു തുടങ്ങിയ ഈ യജ്ഞത്തില്‍ ഞങ്ങൾ അങ്ങയെ വരിച്ചിരിയ്ക്കുന്നുവല്ലോ; അങ്ങു ഹവിസ്സു കൊണ്ടുപോയി ശാന്തനാക്കപ്പെട്ടാലും. പിന്നീട്, അറിവുറ്റ വിദ്വാനായ ഭവാൻ സോമത്തിന്നു വന്നാലും! 16

കുറിപ്പുകൾ: സൂക്തം 29.

[1] യജമാനന്‍ അധ്വര്യാദികളോടു പറയുന്നു: പ്രജാപാലിക – പ്രജകളെ സ്വര്‍ഗ്ഗാദിഫലസമ്പാദനംകൊണ്ടു രക്ഷിയ്ക്കുന്ന അരണി.

[3] ഒരധ്വര്യുവോട്: മലർന്നതിന്മേല്‍ – അടിയിലെ അരണിമേല്‍ മുകളിലെ അരണി കമിഴ്ത്തുക. രേതസ്സ് – വൃക്ഷത്തിന്റെ നീര്.

[4] ഇളാപദം – ഉത്തരവേദി.

[5] രണ്ട് – മനസ്സിലൊന്ന്, വാക്കില്‍ മറെറാന്ന്, എന്ന മട്ട്.

[6] ഭാവാഗ്നിയെപ്പററി:

[8] ഹോതാവേ – അഗ്നേ.

[9] മല്ലടിയ്ക്കുവിന്‍ – മഥനംചെയ്യുവിന്‍. പോന്നവന്‍ – ത്രാണിയുള്ളവന്‍.

[10] ഉല്‍പത്തിസ്ഥാനം – അരണി. വളർത്തിയാലും – അങ്ങു കേട്ടരുളിയാലേ സ്തുതികൾ വളരു.

[11] അസുരഘ്നൻ – അഗ്നി. ഗർഭം – അരണ്യന്തർഭാഗം. മാതാവ് – അന്തരിക്ഷം.

[12] നിഹിതന്‍ – സ്ഥാപിതന്‍. നന്നാക്കുക – നിര്‍ബാധങ്ങളാക്കുക. ദേവകാമന്‍ – യജമാനൻ.

[13] ക്ഷതി = ക്ഷയം. പല്ല് – ജ്വാല. താരയിതാവ് – പാപങ്ങളെ കടത്തിവിടുന്ന അഗ്നി. പണി – മഥനക്രിയ. ഘോഷം കൂട്ടി – കർമ്മികൾ ആഹ്ലാദിച്ചു കൈകൊട്ടി.

[14] അകിട് – ഉത്തരവേദി.

[15] മരുത്സൈന്യങ്ങൾ = മരുത്തുക്കളുടെ സേനകൾ. വിശ്വവേത്താക്കൾ = ലോകജ്ഞര്‍.

[16] അഗ്നിയോട്: ശാന്തനാക്കപ്പെട്ടാലും – ഹവിസ്സു ഭക്ഷിച്ചു തൃപ്തരായ ദേവന്മാരാല്‍ വിശ്രമിപ്പിയ്ക്കപ്പെട്ടാലും.

സൂക്തം 30.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്. ഇന്ദ്രന്‍ ദേവത. (കാകളി)

നിന്നെയിച്ഛിച്ചു സഖാക്കളാം സോമാർഹ-
രന്നം വഹിപ്പൂ, പിഴിയുന്നു സോമവും;
പോരാ, സഹിപ്പൂ, ജനദ്രോഹമിന്ദ്ര; മ-
ററാരുള്ളു, നീയൊഴിഞ്ഞിത്ര പേര്‍കേട്ടവൻ? 1
ദൂരസ്ഥലവുമകലെയല്ല,ങ്ങയ്ക്കു-
പാരാതണകി,ങ്ങു ഹര്യശ്വ, സാശ്വനായ്:
തെയ്യാര്‍, സവനം വൃഷാവാം സ്ഥിരന്നിതാ;
തിയ്യു കത്തുന്നൂ; മുതിർന്നിതമ്മിക്കുഴ! 2
ഇന്ദ്രൻ മഘവാവ,നേകകൃത്യൻ, മരു-
ദവൃന്ദവാൻ, താരകൻ, നല്‍ത്തൊപ്പിയിട്ടവൻ;
സൊല്ലയേറ്റു,ഗ്രഹന്താവു നീ മാറ്റരില്‍-
ക്കൊള്ളിച്ച വീര്യങ്ങളെങ്ങിന്നു വർഷക? 3
ഒറ്റയ്ക്കു, വീഴാത്തവയെയും വീഴ്ത്തിയും,
കുറ്റമകറ്റിയുമല്ലോ, വസിച്ചു നീ;
നിന്നരുൾപ്പാടിന്നനങ്ങാതെ നില്ക്കുന്നു,
മന്നുമാകാശവും മാമലക്കൂട്ടവും! 4
പ്രൌഢിയാലേകനായ് വൃത്രനെക്കൊന്നിട്ടു,
‘പേടിയായ്കെ’ ന്നു നീ ചൊന്നതു നേരുതാൻ!
ഇമ്മഹാവാനൂഴിയേയുമൊതുക്കി, ഹാ,
നിന്മുഷ്ടിയിന്ദ്ര, പുരുഹുത, ഭൂതിമൻ! 5
ഇന്ദ്ര, നിൻഹര്യശ്വമോടിയിറങ്ങട്ടെ;-
യൊന്നായ് വധിയ്ക്ക, നിൻവജ്രം രിപുക്കളെ;
മുൻപിൻപരെക്കൊല്ക നീ പായുവോരെയും;
സമ്പത്തി ചേർക്ക ജഗത്തി; – ലസ്തു ശുഭം! 6
ഇന്ദ്ര നീ ഭൂതിമാനാരില്‍ വെയ്ക്കും കരു-
ത്ത,ന്നരൻ നേടുമപൂർവധനങ്ങളും;
ഭദ്രം, ഹവിസ്സെടുക്കും നിന്മനോഗുണം:
പത്തുനൂറേകും, പുരുഹൂത, നിൻതിറം! 7
പാണികൾ വെട്ടിപ്പൊതുക്കൂ, പുരുഹൂത,
ദാനവിയൊത്ത വിദ്രോഹി കുണാരുവെ:
കൊന്നുവല്ലോ, കാല്‍മുറിച്ചിന്ദ്ര, ഹിംസ്രനാം
കുന്നിച്ച വൃത്രനെയിന്ദ്ര ബലേന നീ! 8
ഇന്ദ്ര, ചലിയ്ക്കുമപാരമഹോർവിയെ
നന്നായ് നിരത്തി, നിജാസ്പദേ നിർത്തി നീ;
ദ്യോവന്തരിക്ഷമുറപ്പിച്ചു; വർഷി നീ-
യേവമയച്ച നീരിങ്ങു വിഴേണമേ! 9
ത്വദ്വജ്രഭീത്യാ പൊളിഞ്ഞുപോയ്, നീര്‍ക്കനം
മെത്തിയ ഗോവിന്‍ തൊഴുത്താം മുകില്‍ പുരാ;
തീർത്തു, തണ്ണീരുകൾക്കിന്ദ്ര, നല്‍പ്പാത നീ;
പ്രാർത്ഥിതാംഭസ്സിലിരമ്പി വീണിതവ! 10
ഇന്ദ്രന്‍ തനിച്ചേ നിറച്ചാനി,ണങ്ങിനി-
ല്ക്കുന്ന സമ്പന്നമാം വാനൂഴി രണ്ടുമേ.
ശൂര, തെളിയ്ക്ക, നഭസ്സില്‍നിന്നെങ്ങൾതന്‍
ചാരേ വരാൻ സാശ്വമായ തേരബ്ഭവാന്‍! 11
ഇന്ദ്രൻ കുറിച്ച ഹരിത്തുക്കളെത്തിരു-
ത്തുന്നതില്ലാ,ദിത്യനേതൊരുനാളിലും;
അധ്വാവു പിന്നിട്ടണഞ്ഞാലഴിയ്ക്കു,മ-
ങ്ങശ്വബന്ധത്തെ – യതെല്ലാമിവന്റെതാൻ! 12
വിട്ടുപോം രാവിന്‍ പുലരി തിരിയ്ക്കവേ
പുഷ്ടചിത്രാഭയെപ്പാർക്കുന്നു സർവരും:
ശിഷ്ടബോധം വരും, തല്‍പ്രാപ്തിയിലവ-
ര്‍ക്കൊ – ട്ടല്ലി,വണ്ണമിന്ദ്രന്റെ നല്‍ച്ചെയ്തികൾ! 13
നിർത്തി, വൻതണ്ണീര്‍ നദികളില്‍; – പ്പക്വമാം
ദുഗ്ദ്ധമേന്തുന്നു, കടിഞ്ഞൂല്‍പ്പശുക്കളും;
വെള്ളത്തില്‍നിന്നെടുത്തല്ലോ, രസാഢ്യമി-
തെല്ലാമവന്‍ വെച്ചു, ഗോവിങ്കലൂണിനായ്! 14
കെല്പു, കൊൾകു,ണ്ടിന്ദ്ര, മാർഗ്ഗം മുടക്കുവോ;-
രർപ്പിയ്ക്ക, വാഴ്ത്തും മഖിയ്ക്കു,മിഷ്ടർക്കുമേ;
ദുർന്നടപ്പൊത്ത ദുശ്ശസ്ത്രര്‍ നിഷംഗികൾ
കൊന്നിടും വൈരികൾ കൊല്ലപ്പെടേണമേ! 15
കേൾക്കുന്നതുണ്ടാർപ്പ,ടുത്തുള്ള മാറ്റർതൻ
നേർക്കു പൊള്ളിയ്ക്കുമിടിവാളയയ്ക്ക നീ:
ഏല്ക്കുക, നോവിയ്ക്ക, കൊയ്യുകി,വററിനെ;-
ത്തീർക്കുക,രക്കനെ;പ്പൂർത്തി ചേർക്കൂ ഹരേ! 16
ഇന്ദ്ര വേരോടേ പറിയ്ക്കുകരക്കനെ;-
തന്നടു വെട്ടുക; കൊല്ക, നേർത്തെത്തുകില്‍;
എത്രയെന്നില്ലാതകറ്റുക, പാഞ്ഞോനെ;-
വിദ്യുദസ്ത്രം വിടൂ, ബ്രഹ്മവിദ്വേഷിയിൽ! 17
ശ്രേയസ്സു നല്ക, ഹയങ്ങളെയും പ്രഭോ;
നീയിങ്ങിരിയ്ക്കുകിലെങ്ങൾ ധനങ്ങളും
ഭൂരിമഹാന്നവും നേടിത്തഴയ്ക്കുമേ –
ചേരട്ടെ, ഞങ്ങളില്‍ ദ്രവ്യവും മക്കളും! 18
ഞങ്ങൾക്കു കൊണ്ടുവരിക, മിന്നും ധനം:
ഞങ്ങളിലാകാവു, നിൻപ്രദാനം ഹരേ!
കത്തുന്നി,തൌർവാഗ്നിപോലെങ്ങൾതന്‍ കൊതി;-
യുത്തമാർത്ഥേശ, നിറയ്ക്കുകി,തിനെ നീ! 19
ഇക്കൊതി ഗോവാജിദീപ്തധനങ്ങൾകൊ-
ണ്ടൊക്കെ നിറവേററി വായ്പിയ്ക്ക, ഞങ്ങളെ;
ഇന്ദ്രനാമങ്ങയ്ക്കു തീർത്താര്‍, മനുസ്തോത്ര-
മൊന്നറിവേറും കുശികര്‍ നാകൈഷികൾ. 20
കാര്‍ പിളർത്തെങ്ങൾക്കു നീര്‍ നല്ക, ഗോപതേ:
കാമ്യങ്ങളന്നങ്ങളെത്തട്ടെ, ഞങ്ങളില്‍!
വിണ്ണാളുവോൻ, വൃഷാവ,വ്യാജശക്തി നീ;
നണ്ണുകെ,ങ്ങൾക്കു ഗോദായി നീ ഭൂതിമന്‍. 21
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 22
കുറിപ്പുകൾ: സൂക്തം 30.

[1] സോമാര്‍ഹര്‍ – യജ്ഞാധികാരികൾ. അന്നം – മറ്റു ഹവിസ്സുകൾ. വഹിപ്പൂ – എടുത്തൊരുക്കിവെയ്ക്കുന്നു. പോരാ – അത്രതന്നെയല്ല. ജനദ്രോഹം – ശത്രുപീഡ.

[2] സാശ്വൻ = അശ്വസഹിതൻ. സ്ഥിരന്‍ – ഫലം കൊടുക്കുന്നതില്‍ ദൃഢചിത്തൻ. മുതിർന്നിതു – സോമലത ചതയ്ക്കാൻ.

[3] താരകൻ – ദേവന്മാരെ ശത്രുക്കൾക്കരയിലെത്തിയ്ക്കുന്നവന്‍. സൊല്ല – അസുരബാധ. തൊല്ല എന്നും പറയും; ഉപദ്രവമെന്നർത്ഥം, ഉഗ്രഹന്താവ് = ഉഗ്രനായ ഹന്താവ്; ശത്രുഹിംസകന്‍. എങ്ങിന്നു – ഇപ്പോൾ എവിടെപ്പോയി.

[4] വീഴാത്തവ – മുരടുറപ്പുള്ളവ; രക്ഷസ്സുകളും മറ്റും. കുററം – പാപങ്ങൾ. അരുൾപ്പാടിന്ന് – ആജ്ഞയെ കാത്ത്.

[5] ചൊന്നതു – ദേവന്മാരോടു പറഞ്ഞത്. വമ്പിച്ച വാനൂഴികളും അങ്ങയുടെ മുഷ്ടി(കൈപ്പിടി)യില്‍ ഒതുങ്ങിയിരിയ്ക്കുന്നു, ഹാ! ഭൂതിമന്‍ = മഘവാവേ, ധനവാനേ.

[6] ഹര്യശ്വം – ഹരികളെന്ന അശ്വങ്ങളോടുകൂടിയ രഥം. നീ മുന്‍പിൻപരെ (മുന്നില്‍ വന്ന ശത്രുക്കളെയും പിന്നില്‍ വന്നവരെയും) കൊല്ലുക; പായുവോരെയും (പേടിച്ചോടുന്ന ശത്രുക്കളെയും) കൊല്ലുക. സമ്പത്തി – കർമ്മസമൃദ്ധി. അസ്തുശുഭം – അങ്ങയുടെ ഇത്തരം മിടുക്കു ശുഭമായി നില്ക്കട്ടെ.

[7] ആരില്‍ വെയ്ക്കും കരുത്ത് – ആരെ ബലവാനാക്കും. ഹവിസ്സു സ്വീകരിയ്ക്കുന്നതായ നിന്റെ മനോഗുണം (സൌമനസ്യം) ഭദ്രം (മംഗളകരം) ആകുന്നു. പത്തുനൂറ് – ആയിരം; അപരിമിതമായ ധനത്തെ. തിറം – ത്രാണി, ദാനശക്തി.

[8] കുണാരു – ഒരസുരന്‍. ദാനവി – വൃത്രന്റെ അമ്മ. ഇന്ദ്രശബ്ദാവൃത്തി ആദരാതിശയത്തെ ദ്യോതിപ്പിയ്ക്കുന്നു.

[9] അപാരമഹോർവി = അതിവിശാലമായ വലിയ ഭൂമി. നിജാസ്പദേ – അതിന്റെ സ്ഥാനത്ത്. ദ്യോവന്തരിക്ഷം = സ്വർഗ്ഗവും അന്തരിക്ഷവും. ഏവം – വാനൂഴികളെ ഉറപ്പിച്ച്. നീര – വര്‍ഷജലം. ഇങ്ങു = ഭൂമിയില്‍.

[10] ഗോവിന്‍ തൊഴുത്താം – വെള്ളത്തിന്റെ (പയ്യിന്റെ എന്നും) പാർപ്പിടമായ. പുരാ – വജ്രമേല്ക്കുന്നതിന്നുമുമ്പ്. നല്‍പ്പാത – നല്ല പ്രവാഹമാർഗ്ഗം. പ്രാർത്ഥിതാംഭസ്സ് = പ്രകർഷേണ (വളരെയാളുകളാല്‍) അർത്ഥിയ്ക്കപ്പെട്ട (അപേക്ഷിതമായ) അംഭസ്സ്; ഭൂമിയിലെ വെള്ളം.

[11] സമ്പന്നം = ധനയുക്തം. വാനൂഴികളെ സമ്പത്തുകൊണ്ടു നിറച്ചു. ഉത്തരാർദ്ധം പ്രത്യക്ഷവചനം: നഭസ്സ് – അന്തരിക്ഷം.

[12] കുറിച്ച – സൂര്യഗമനത്തിന്നു നിർദ്ദേശിച്ച. ഹരിത്തുക്കൾ = കിഴക്കു മുതലായ ദിക്കുകൾ. തിരുത്തുന്നില്ല – ശരിവെച്ച്, അവയിലൂടേ പോകുന്നതേ ഉള്ളു. അധ്വാവ് = വഴി. അണഞ്ഞാല്‍ – പ്രാപ്യസ്ഥാനത്തെത്തിയാല്‍. അങ്ങ് (അവിടെ) അശ്വബന്ധത്തെ അഴിയ്ക്കും; തേര്‍ക്കുതിരകളെ അഴിച്ചുവിടും. അതെല്ലാമിവന്റെതാന്‍ – അതൊക്കെ ഇന്ദ്രന്റെതന്നെ, നിശ്ചയമാണ്.

[13] വിട്ടുപോം – അവസാനിയ്ക്കുന്ന രാത്രിയുടേതാണല്ലോ, ഉഷസ്സ്. ആഭ – സൂര്യന്റെ ശോഭ. തല്‍പ്രാപ്തിയില്‍ (സൂര്യശോഭ വന്നാല്‍) അവർക്കു (പാർക്കുന്ന സർവർക്കും) ശിഷ്ടബോധം (കർത്തവ്യജ്ഞാനം) വരും.

[14] കടിഞ്ഞൂല്‍പ്പശുക്കൾ – നവപ്രസ്തുതകളായ പൈക്കൾ. രസാഢ്യമിതെല്ലാം (സ്വാദേറിയ പാലും മറ്റും) വെള്ളത്തില്‍നിന്നു സംഭരിച്ചാണ്, ഊണിനായ് (മനുഷ്യരുടെ ഭക്ഷണത്തിന്നായി) ഗോവിങ്കല്‍ നിക്ഷേപിച്ചത്. ജലത്തിന്റെ സത്തത്രേ, ഗോരസം.

[15] കെല്പു കൊൾക – മാർഗ്ഗം മുടക്കുന്നവരെ വധിപ്പാൻ അവിടുന്ന് ഉറച്ചുനില്ക്കുക. അർപ്പിയ്ക്ക – വാഴ്ത്തുന്ന മഖിയ്ക്കും (യഷ്ടാവിന്നും) ഇഷ്ടർക്കും (സഖാക്കൾക്കും) അഭീഷ്ടഫലം കൊടുത്താലും. ദുശ്ശസ്ത്രർ – ദുഷ്ടങ്ങളായ ആയുധങ്ങൾ പ്രയോഗിയ്ക്കുന്നവര്‍. നിഷംഗികൾ = ആവനാഴിയുള്ളവര്‍. കൊല്ലപ്പെടേണമേ – ഭവാനാൽ.

[16] ഏല്ക്കുക – ആക്രമിച്ചാലും. നോവിയ്ക്ക – പരിക്കേല്പിച്ചാലും. കൊയ്യുക – വെട്ടിയാലും. അരക്കനെ (കർമ്മം മുടക്കുന്ന രക്ഷസ്സുകളെ) തീർക്കുക, നശിപ്പിച്ചാലും. പൂർത്തി ചേര്‍ക്കൂ – യാഗത്തിന്നു പൂർത്തി വരുത്തുക. ഹരേ = ഹേ ഇന്ദ്ര.

[17] തന്നടു = അവന്റെ മധ്യം, അര. നേത്തെത്തിയാല്‍ (വന്നെതിർത്താല്‍) കൊന്നേയ്ക്കുക; പാഞ്ഞാല്‍, അതിദൂരത്തകറ്റുക. ബ്രഹ്മവിദ്വേഷിയില്‍ (വേദദ്വേഷിയുടെ നേരെ) വിദ്യുദസ്ത്രം (മിന്നൽപോലെയുള്ള, പൊള്ളിയ്ക്കുന്ന ആയുധം) വിടൂ, പ്രയോഗിച്ചാലും.

[18] പ്രഭോ – ജഗന്നിവർഹണശക്ത. ഭൂരിമഹാന്നം – ബഹുവും മഹത്തുമായ അന്നം. ദ്രവ്യം = സമ്പത്ത്.

[19] മിന്നും – കനകരത്നാദികൾകൊണ്ടു വിളങ്ങുന്ന. പ്രദാനം – ധനദാനം. ഔർവാഗ്നി = ബഡവാഗ്നി. ഉത്തമാർത്ഥേശ = മികച്ച ധനങ്ങളുടെ അധിപതേ. ഇതിനെ (കൊതിയെ, ധനകാമത്തെ) നിറയ്ക്കുക – പൂരിപ്പിച്ചാലും, സഫലീകരിച്ചാലും.

[20] വായ്പിയ്ക്ക = വളർത്തിയാലും. മനുസ്തോത്രമൊന്ന് = ഒരു മന്ത്രസ്തവം. നാകൈഷികൾ = സ്വർഗ്ഗകാമർ.

[21] ഗോപതി = സ്വര്‍ഗ്ഗാധിപതി. എങ്ങൾക്കു ഗോദാധി (ഗോക്കളെ തരുന്നവൻ) ഭവാനാണെന്നു, ഭവാന്‍ നണ്ണുക = വിചാരിയ്ക്കുക, അറിയുക.

[22] കൊറേറകും രണേ – പടയാളികൾക്കു ഭക്ഷണം നല്കപ്പെടുമല്ലോ. വായ്ക്കും – ഉത്സാഹംകൊണ്ടു വളരുന്ന. സ്വത്ത് – ശത്രുകളുടെ. ത്രാണാർത്ഥം = രക്ഷയ്ക്ക്. പോരില്‍ വൃത്രഘ്നനെ – പൊരുതി വൃത്രനെ ഹനിച്ചവനെ.

സൂക്തം 31.

വിശ്രാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

ശാസിച്ച വോഢാവു ദൌഹിത്രലബ്ധിയ്ക്കു
വിശ്വസിച്ചാദരിയ്ക്കുന്നൂ, സുവീര്യനെ;
എന്നാല്‍, മകളില്‍ മണാളന്‍ സുഖാർത്ഥിയായ്-
ച്ചെന്നാണനുഷ്ഠിപ്പത,ശ്ശുക്ലസേചനം! 1
ആത്മജന്‍ പെങ്ങൾക്കു നല്കവേണ്ടാ, ധനം:
ആയവൾ വേട്ടവന്നാസേകഭാജനം.
ആണ്‍പെണ്‍കിടാങ്ങളെത്തായമാര്‍ പെറ്റിടു;-
മാണതില്‍സ്സല്‍ക്കർമ്മി; പെണ്ണോ, ചമയുവാൻ! 2
ലാലസിപ്പോനെ യജിപ്പാൻ ജനിപ്പിച്ചു,
നാളങ്ങളാല്‍ത്തത്തുമഗ്നി വന്‍പുത്രരെ;
ഗർഭം മഹത്തായ്, മഹത്തായി പേറി,ന്ദ്ര-
തർപ്പണത്താല്‍ മഹത്തായി, തച്ചെയ്തിയും! 3
സ്ഫാരതേജസ്സിന്നൊഴിഞ്ഞൂ തമസ്സെന്നു
തേറിനാര്‍, പോരിലണഞ്ഞ വിജയികൾ;
എന്നതറിഞ്ഞങ്ങണഞ്ഞാ,രുഷസ്സുക;-
ളിന്ദ്രനൊരാളായി, രശ്മികൾക്കീശ്വരൻ! 4
അദ്രിസ്ഥഗോക്കളില്‍ മന്ദിച്ച ധീരരാം
സപ്തമേധാവികൾ വാഴ്ത്തി വളർത്തിനാര്‍;
കണ്ടെത്തിനാരാ മഖാധ്വത്തുണകളെ;
മണ്ടിയണഞ്ഞാനറിഞ്ഞു പണിഞ്ഞിവന്‍. 5
ഗഹ്വരം കണ്ടുപിടിച്ച സരമയ്ക്കു
ബഹ്വന്നവും കോപ്പുമേറ്റപോലേകിനാൻ;
മുല്പാടൊലി കേട്ടു ചെന്നവളാകയാല്‍-
സ്സല്‍പ്പാദ ശാശ്വതീപാർശ്വത്തിലെത്തിനാൾ. 6
സഖ്യമിച്ഛിച്ചെഴുന്നള്ളീ, സുമേധസ്സു;
സല്‍ക്കർമ്മവാന്നായ് പ്രസവിച്ചു പർവതം;
വീണ്ടേകി, ഗോധനം കൊല്‍വോൻ യുവാന്വിതൻ;
വേണ്ടപോലർച്ചിച്ചിതംഗിരസ്സപ്പൊഴേ. 7
സത്തിന്റെ സത്തിന്റെയെല്ലാം പ്രതിനിധി,
സർവജ്ഞനാം കവി ശുഷ്ണഘ്ന,ഗ്രഗൻ,
വിണ്ണില്‍നിന്നെത്തിസ്സഖാവു സഖാക്കളാം
നമ്മെ നിർദ്ദോഷരാക്കട്ടെ, ഗോദന്‍ മുദാ! 8
ഗോവാഞ്ഛയാല്‍ സ്തുതിചെയ്തിരുന്നീടിനാര്‍,
ദേവത്വലബ്ധിയ്ക്കു മാർഗ്ഗം ചമച്ചവർ;
സത്യേന മാസങ്ങൾ നോക്കുമവരുടെ-
യിസ്ഥിതിയുത്തമംതന്നെയല്ലോ, തുലോം! 9
സ്വന്തമേതേതെന്നു പാർത്തറിഞ്ഞിട്ടു പാല്‍
സന്തതികൾക്കായ്ക്കറന്നാർ, സഹർഷരായ്;
വാനൂഴിയില്‍ത്തിങ്ങി, തല്‍സ്വനം; മുന്മട്ടില്‍
വാണാര്‍ പശുക്കളില്‍ശ്ശൂരരെ വെച്ചവര്‍. 10
കൊന്നൂ തുണക്കാരൊടൊത്തവൻ വൃത്രനെ;
വന്ദ്യരാം യാജ്യരൊത്തർപ്പിച്ചു, ഗോവിനെ:
നെയ്യുപാലേന്തുമാക്കാമ്യയാമാഹുതി-
പയ്യില്‍നിന്നിയ്യാൾ കറന്നാൻ, നറുംമധു! 11
താതന്നു തീർത്താര്‍, വിളങ്ങുമൊരുത്തമ-
കേതനം, നേര്‍ക്കു കാണിച്ചസ്സുകൃതികൾ:
മാതൃദ്വയത്തെയൊരൂന്നാലുറപ്പിച്ചൂ
മീതെ വാഴിച്ചാർ, സവേഗനെസ്സത്രികൾ. 12
വാനൂഴികൾ വേര്‍പെടുവാനുടന്‍തന്നെ
വായ്ക്കുമൊരൂന്നിനെ നാട്ടീ,മഹാസ്തുതി;
ആകയാലിന്ദ്രങ്കലെത്തുമേ, കേടറ്റ
ചൊല്കള; – വന്റെ കെല്പെല്ലാം നിസർഗ്ഗജം! 13
ത്വത്തുംഗസഖ്യവും കെല്പും കൊതിച്ചു ഞാൻ;
എത്തും മഘവാന്നു ഭൂരിബഡബകൾ;
വിദ്വാന്നയപ്പോം, മഹാസ്തോത്രമന്നവും;
വൃത്രഘ്ന, ഞങ്ങൾക്കറിക, നീ രക്ഷകന്‍! 14
മെത്തിയ പൊന്നുമാരേകി, വൻപാടവു-
മർത്ഥിച്ച മിത്രർക്കു,ടൻതാൻ ചരത്തെയും;
അദ്ദീപ്തനിന്ദ്രന്‍ മരുത്ത്വാൻ ജനിപ്പിച്ചു,
മിത്രനെ,ബ്ഭൂവെ,യുഷസ്സിനെ,യഗ്നിയെ! 15
ഉച്ഛമനീ വിഭുതന്നെയല്ലോ ജനി-
പ്പിച്ചു, വിശ്വത്തിനൻപേകും ജലങ്ങളെ;
സ്വച്ഛകവികളാല്‍സ്സോമം വിശുദ്ധമാ-
ക്കിച്ച,വ കർമ്മങ്ങൾ ചെയ്യിപ്പു രാപ്പകല്‍! 16
സൂര, നിൻപ്രാഭവാല്‍പ്പോകും, വരും, മുത-
ല്ക്കാരാം മഖാർഹമാരാ വെണ്‍കറുമ്പികൾ;
നേരേ നടക്കുന്ന കാമ്യര്‍ സഖാക്കൾ നിന്‍-
ഗൌരവാലിന്ദ്ര, നീക്കുന്നു, വിഘ്നങ്ങളെ! 17
വൃത്രഘ്ന, കീഴ്പെയ്ക്ക, സൂനൃതോക്തികളെ
വിസ്തൃതായുസ്സു നീയ,ന്നദൻ, വർഷകൻ;
നത്സഖ്യവും മഹാരക്ഷയും പൂണ്ടെത്തു-
ക,സ്മല്‍സമീപേ യിയാസു മഹാന്‍ ഭവാന്‍! 18
അംഗിരസ്തുല്യമർച്ചിച്ച,പ്പുരാണനെ-
യിങ്ങു പുകഴ്ത്തിപ്പുതുക്കട്ടെ, സേവി ഞാൻ:
താമസരാം ബഹുദ്രോഹികളെക്കൊല്ക;
നീ മഘവൻ, തരികെ,ങ്ങൾക്കു വിത്തവും! 19
ഇന്ദ്ര, പരന്നൂ പരിപാവനം ജല –
മെന്നെയ്ക്കുമായ് നിറയ്ക്കെങ്ങൾക്കതിൻതടം;
മാറ്റരില്‍നിന്നു രക്ഷിയ്ക്ക, തേരാളി നീ;-
യേററം ജവാലെങ്ങൾ നേടാവു, ഗോക്കളെ! 20
ഗോക്കളെ നല്കട്ടെ, വൃത്രാരി ഗോപതി;
പോക്കട്ടെ, തേജോബലത്താല്‍ക്കറുമ്പരെ;.
നേര്‍കൊണ്ടു നല്കിയോന്‍, തൻപ്രിയഗോക്കളെ-
പ്പൂകിച്ചടച്ചാൻ, കതകുകളൊക്കയും! 21
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെപ്പോരിൽ വൃത്രഘ്നനെ! 22
കുറിപ്പുകൾ: സൂക്തം 31.

[1] വോഢാവു് – മകളെ വേളികഴിച്ചയച്ച അപുത്രനായ പിതാവത്രേ, വോഢാവ്. ‘ഇവളില്‍ ആണ്‍പ്രജയുണ്ടായാല്‍, അതു് എന്റെ ആയിരിയ്ക്കും’ എന്നു ശാസിച്ചാണ്, (ജാമാതാവുമായി കരാറുചെയ്തിട്ടാണ്) മകളെ അയാളോടുകൂടി അയച്ചതു്. വിശ്വസിച്ച് – ജാമാതാവു കരാറു ലംഘിയ്ക്കില്ലെന്നുറച്ച്. സുവീര്യനെ – പുത്രോല്‍പാദനശക്തിയുള്ള ജാമാതാവിനെ. ആദരിയ്ക്കുന്നു – വസ്ത്രാഭരണാദികൾകൊണ്ടു പൂജിയ്ക്കുന്നു. എന്നാല്‍ അയാൾ ഭാര്യയെ പ്രാപിച്ചു രമിയ്ക്കുന്നതു, സുഖംമാത്രം കരുതിയാണ്. അങ്ങനെ വോഢാവു, തന്റെ ശേഷക്രിയയ്ക്കു ദൌഹിത്രനെ കിട്ടാതെ വഞ്ചിതനാകുന്നു.

[2] ആണ്‍മക്കൾക്കേ അച്ഛന്റെ സ്വത്തിന്ന് അവകാശമുള്ളു; പെണ്മക്കൾക്കു ധനം ഭർത്താവു കൊടുക്കണം. ആസേകഭാജനം – രേതസ്സേചനപാത്രം. ആണ്‍പ്രജ നല്ല കർമ്മങ്ങൾ ചെയ്യും (പണിയെടുക്കും); പെണ്‍പ്രജയോ, ചമഞ്ഞ് (ആഭരണങ്ങളണിഞ്ഞ്) അങ്ങനെയിരിയ്ക്കും. അതിനാല്‍ മുതലവകാശം പുത്രന്നുതന്നെ; പെങ്ങളെ വേളികഴിച്ചുകൊടുക്കേണ്ട ചുമതലയേ അവന്നുള്ളു.

[3] ലാലസിപ്പോനെ – പ്രകാശമാനനായ ഇന്ദ്രനെ. നാളങ്ങളാല്‍ത്തത്തും – ഇളകുന്ന ജ്വാലകളുള്ള. വന്‍പുത്രർ – വലിയ രശ്മികൾ. ഗർഭം ജലത്തെ ഉള്ളിലൊതുക്കൽ. പേറ് – സസ്യരൂപേണ ജനനം. ഗർഭവും പേറും മഹത്തായതുപോലെ തച്ചെയ്തിയും (ആ രശ്മികളുടെ പ്രവൃത്തിയും) ഇന്ദ്രതർപ്പണത്താല്‍ (ഇന്ദ്രനെ സോമഘൃതാദ്യാഹുതികൾകൊണ്ടു തൃപ്തിപ്പെടുത്തിയതിനാല്‍) മഹത്തായി. ആണ്‍മക്കൾ പണിയെടുക്കുമെന്നു മുന്‍ഋക്കില്‍പ്പറഞ്ഞുവല്ലോ; ഈ ഋക്കിൽ അഗ്നിപുത്രന്മാരുടെ കർമ്മശീലത പ്രതിപാദിച്ചിരിയ്ക്കുന്നു.

[4] പോരിലണഞ്ഞ വിജയികൾ – വൃത്രയുദ്ധത്തില്‍ ഇന്ദ്രനെ പ്രാപിച്ച മരുത്തുക്കൾ. സ്ഫാരതേജസ്സിന്നു തമസ്സൊഴിഞ്ഞു എന്നു തേറിനാര്‍ – മഹത്തായ തേജസ്സ് (സൂര്യതേജസ്സ്) തമോമുക്തമായി എന്നു കണ്ടറിഞ്ഞു.

[5] അദ്രിസ്ഥഗോക്കളില്‍ മന്ദിച്ച – അസുരന്മാര്‍ മലയിലൊളിപ്പിച്ച പൈക്കളെ വീണ്ടെടുക്കുന്നതില്‍ (അസാധ്യത്വബുദ്ധ്യാ) ഉദാസീനരായിത്തീർന്ന. സപ്തമേധാവികൾ – അംഗിരസ്സുകൾ. വാഴ്ത്തി – ഇന്ദ്രനെ. ഒടുവില്‍ സരമയിൽനിന്ന് അറിവു കിട്ടിയതിനാല്‍ അവര്‍ ആ മഖാധ്വത്തുണകളെ (യജ്ഞമാർഗ്ഗത്തില്‍ തുണയ്ക്കുന്നവയായ പൈക്കളെ) കണ്ടെത്തി. അതറിഞ്ഞ് ഇവന്‍ (ഇന്ദ്രന്‍) പണിഞ്ഞ് (അംഗിരസ്സുകളെ വണങ്ങി) മണ്ടിയണഞ്ഞാൻ – വേഗേന ഗുഹയില്‍ പ്രവേശിച്ചു.

[6] ബഹ്വന്നവും കോപ്പും – വളരെ അന്നവും മറ്റു ഭോജ്യങ്ങളും. ഏറ്റപോലെ – തന്റെ പ്രതിജ്ഞയനുസരിച്ച്. ഏകിനാൻ – ഇന്ദ്രന്‍ കൊടുത്തു. സല്‍പ്പാദ (നല്ല കാലുകളുള്ള സരമ) മുമ്പേ ചെന്നത്, ഒലി (പൈക്കളുടെ ഉമ്പാശബ്ധം) കേട്ടിട്ടാണ്; അതിനാല്‍ അവൾ ശാശ്വതീപാർശ്വത്തില്‍ (സനാതനികളായ പൈക്കളുടെ അരികില്‍) എത്തി, ഇന്ദ്രന്നു വഴി കാട്ടിക്കൊണ്ട്.

[7] സുമേധസ്സ് (നല്പ മേധയുള്ള ഇന്ദ്രൻ) സഖ്യമിച്ഛിച്ച് (അംഗിരസ്സുകളുമായി സഖ്യംകൊള്ളാൻ എഴുന്നള്ളീ, ഗിരിഗുഹ പ്രാപിച്ചു. പർവതം സല്‍ക്കർമ്മവാന്നായ് (നല്ല യുദ്ധം ചെയ്യുന്നവനായ ഇന്ദ്രന്നുവേണ്ടി) പ്രസവിച്ചു – പൈക്കളെ ഗുഹാഗർഭത്തില്‍നിന്നു നിർഗ്ഗമിപ്പിച്ചു. യുവാന്വിതനായ (മരുത്തുക്കളോടുകൂടിയ) കൊല്‍വോന്‍ (അസുരഹന്താവായ ഇന്ദ്രന്‍) ഗോധനം വീണ്ടേകി – ഗോക്കളെ വീണ്ടെടുത്തു് അംഗിരസ്സുകൾക്കു കൊടുത്തു. അംഗിരസ്സ് – അവരില്‍ മൂപ്പുചെന്ന ഋഷി. ഈ ഇതിഹാസം മുന്മണ്ഡലങ്ങളിലുണ്ടു്.

[8] സത്ത് = നല്ലതു്. ശുഷ്ണഘ്നൻ – ശുഷ്ണാസുരനെ കൊന്നവന്‍. അഗ്രഗന്‍ – യുദ്ധങ്ങളില്‍ മുന്‍നില്ക്കുന്നവന്‍. ഗോദൻ – അംഗിരസ്സുകൾക്കു പൈക്കളെ കൊടുത്തവന്‍. മുദാ – നമ്മളില്‍ പ്രീതിയോടേ.

[9] സ്തുതിചെയ്തിരുന്നീടിനാര്‍ – ഇന്ദ്രനെ സ്തുതിച്ചു സത്രമിരുന്നു. അവര്‍ – അംഗിരസ്സുകൾ. മാസങ്ങൾ നോക്കും – യജ്ഞമാസങ്ങളെ കാത്തിരിയ്ക്കുന്ന. ഇസ്ഥിതി – സത്രമിരിപ്പ്.

[10] സ്വന്തം – തങ്ങളുടെ പയ്യ്. സന്തതികൾക്കായ് – മക്കൾക്കു കൊടുക്കാൻ. തൽസ്വനം – അവരുടെ, അംഗിരസ്സുകളുടെ സ്വനം, ആഹ്ലാദജനിതമായ ആർപ്പ്. വെച്ച് – കാവലിന്നു നിയമിച്ച്.

[11] തുണക്കാരും, വന്ദ്യരായ യാജ്യരും, മരുത്തുക്കൾതന്നെ. അവന്‍ – ഇന്ദ്രന്‍. അർപ്പിച്ചു – യജ്ഞത്തിന്നായി കൊടുത്തേല്പിച്ചു. ഗോവിനെ – ജാത്യേകവചനം: ഗോക്കളെ. കാമ്യ = സ്പൃഹണീയ. ആഹുതിപ്പയ്യ് = ഹോമധേനു. ഇയ്യാൾ – യജമാനന്‍; ഹസ്തനിർദ്ദേശം. നറുംമധു – മധുരമായ പാല്‍.

[12] താതന്നു – അച്ഛൻപോലെ രക്ഷിയ്ക്കുന്ന ഇന്ദ്രന്ന്. കേതനം – ഇരിപ്പിടം. നേര്‍ക്കു കാണിച്ച് – ഇന്ദ്രന്നുചിതമായ സ്ഥാനം നിർദ്ദേശിച്ച്. അസ്സുകൃതികൾ – അംഗിരസ്സുകൾ. മാതൃദ്വയം – ദ്യോവും ഭൂവും. മീതെ – സ്വർഗ്ഗത്തില്‍. സവേഗൻ – വേഗവാനായ ജന്ദ്രൻ. സത്രികൾ – സത്രമിരുന്നവര്‍, അംഗിരസ്സുകൾ.

[13] വേര്‍പെടുവാൻ – കൂട്ടിമുട്ടാതെ വിട്ടുനില്ക്കാന്‍. ഉടന്‍തന്നെ വായ്ക്കും – വേണ്ടപ്പോൾ വലുതാവുന്ന. മഹാസ്തുതി – നമ്മൂടെ വലിയ സ്തുതി. ആകയാല്‍ = അതുകൊണ്ട്. ഇന്ദ്രങ്കല്‍ – അവിടെ മേവുന്ന ഇന്ദ്രങ്കൽ. ചൊല്കൾ – നമ്മുടെ സ്തുതികൾ. നിസർഗ്ഗജം = സ്വാഭാവികമാകുന്നു.

[14] ത്വത്തുംഗസഖ്യം = അങ്ങയുടെ മഹത്തായ സഖ്യം. കെല്പ് – അങ്ങയുടെ കഴിവ്, ദാനം. മഘവാന്നു ഭൂരിബഡബകൾ (വളരെ പെണ്‍കുതിരകൾ) എത്തും – വേണ്ട സമയത്തു വാഹനമായി വന്നുചേരും. വിദ്വാന്ന് – ഇന്ദ്രന്ന്. അയപ്പോം – ഞങ്ങൾ അയയ്ക്കുന്നു. അന്നം – ഹവിസ്സ്.

[15] മിത്രർക്കു – സഖാക്കളായ നമുക്ക്. ചരം – ഗോക്കാൾ മുതലായ ജംഗമസ്വത്ത്. മിത്രന്‍ = സൂര്യന്‍. ജനിപ്പിച്ചു – വെളിപ്പെടുത്തി.

[16] ഉച്ഛമന്‍ – ഉൽകൃഷ്ടമായ ശമം (ശാന്തി) ഉള്ളവന്‍. ഈ വിഭു – സർവവ്യാപിയായ ഇന്ദ്രന്‍. അന്‍പ് = ആഹ്ലാദം. സ്വച്ഛകവികളാല്‍ – പരിശുദ്ധരായ അഗ്നിവായുസൂര്യന്മാരെക്കൊണ്ട്. അവ – ജലങ്ങൾ. കർമ്മങ്ങൾ ചെയ്യിപ്പു – ആളുകളെ സ്വസ്വകർമ്മവ്യാപൃതരാക്കുന്നു.

[17] സൂര – ഹേ ജഗല്‍പ്രേരക. മുതല്ക്കാരും (ആളുകൾക്കു പൊറുക്കാന്‍ വേണ്ടുന്നവ കൊടുക്കുന്നവരും) മഖാർഹ(യജനീയ)മാരുമായ ആ വെണ്‍കുറുമ്പികൾ (വെളുത്ത പകലും കറുത്ത രാത്രിയും) പോവുകയും വരികയും ചെയ്യുന്നത്, അങ്ങയുടെ പ്രാഭവത്താലാകുന്നു. നേരേ നടക്കുന്ന = ഋജുഗതികളായ. കാമ്യർ = കമനീയര്‍. സഖാക്കൾ – മരുത്തുകൾ. ഗൌരവാല്‍ – മഹിമാവിനാല്‍. വിഘ്നങ്ങൾ – കർമ്മം മുടക്കുന്നവര്‍.

[18] സൂനൃതോക്തികളെ കീഴ്‌വെയ്ക്ക – ഞങ്ങളുടെ സത്യപ്രിയവാക്കുകൾക്കു) (സ്തുതികൾക്കു) സ്വാമിയാവുക. വിസ്തൃതായുസ്സ് – മരണരഹിതന്‍. യിയാസു – യജ്ഞഗമനേച്ഛു.

[19] അംഗിരസ്തുല്യം = അംഗിരസ്സുകൾ അർച്ചിച്ചപോലെ. അപ്പുരാണനെ – സനാതനനായ ഇന്ദ്രനെ. സേവി = സേവിച്ചുപോരുന്നവൻ. താമസര്‍ = തമോഗുണക്കാര്‍.

[20] നിറയ്ക്ക – അക്ഷയജലമാക്കിനിര്‍ത്തിയാലും.

[21] കറുമ്പര്‍ – കർമ്മം മുടക്കുന്ന അസുരർ. നേര്‍ = സത്യം. നല്കിയോന്‍ – അംഗിരസ്സുകൾക്കു പൈക്കളെ വീണ്ടുകൊടുത്ത ഇന്ദ്രന്‍. പൂകിച്ച് – തൊഴുത്തിലാക്കി.

[22] മുമ്പു വിവരിച്ചിരിയ്ക്കുന്നു.

സൂക്തം 32.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

ഇന്ദ്ര, സോമേശ, കുടിയ്ക്കുകിസ്സോമനീര്‍:
നന്ദ്യമധ്യാഹ്നസവനമിതാ, തവ.
യുക്തഹരികളെ വിട്ടു തീററിയിഹ
മത്തടിപ്പിയ്ക്കൂ, മഘവന്നൃ,ജീഷി നീ! 1
പാല്‍, കടകോലിവ ചേർന്ന സോമം നവം
നീ കുടിയ്ക്കെ; – ങ്ങൾ തരുന്നു, നിൻമത്തിനായ്;
രുദ്രരും, വാഴ്ത്തും മരുത്തുക്കളുമൊത്തു
തൃപ്തി പൂണ്ടിന്ദ്ര വർഷിയ്ക്കൂ, വയറ്റില്‍ നീ! 2
പേർത്തിന്ദ്ര, തേ ബലം, ശേഷി തേജസ്സിവ
വാഴ്ത്തി വളർത്തിയോരല്ലോ, മരുത്തുകൾ;
മധ്യാഹ്നികസവനത്തിലാ രുദ്രജ-
രൊത്തു കുടിയ്ക്കുക, വജ്രിൻ, സുശിപ്ര, നീ! 3
ശക്തിയായ്നിന്ന മരുത്തുക്കൾതന്നെയാ-
ണ,ത്തേന്‍വചസ്സാലിറക്കിയതിന്ദ്രനെ:
തല്‍പ്രേരിതനിവൻ നേർക്കറിഞ്ഞാൻ, ധൃത-
ദർപ്പനാം വൃത്രന്റെ ദുര്‍ഗ്രഹമർമ്മവും! 4
ഇന്ദ്ര, മനുവിന്റെപോലെ,ന്റെ യജ്ഞത്തില്‍-
നിന്നു കുടിയ്ക്ക, നീരീടുറ്റ വീറിനായ്;
വന്നെത്തുകോ,ടിനടക്കുന്ന യാജ്യരോ-
ടൊന്നിച്ചു; ഹര്യശ്വ, പെയ്ക, ദിവ്യോദകം! 5
തത്തും ജലങ്ങളെ മൂടി നിഗൂഢമായ്
വർത്തിച്ച വൃത്രനെപ്പോരിട്ടു കൊന്നു നീ
തണ്ണീർകളെയിന്ദ്ര, വിട്ടുവല്ലോ, രണം-
തന്നിലോടാന്‍ തുരഗങ്ങളെപ്പോലവേ; 6
ആ വളർന്ന മഹാനിന്ദ്രനെ സ്തോത്രേണ
സേവിപ്പു, ഞങ്ങളജരയുവാവിനെ;
ഓമല്‍വാനൂഴികളില്ലൊ,ന്നളന്നതി-
ല്ലീ, മഖയോഗ്യനാം സ്തുത്യന്റെ മേന്മയെ! 7
ഇന്ദ്രന്റെ നല്ല കർമ്മങ്ങൾ, നാനാവ്രത-
മെന്നിവ തള്ളുന്നതില്ലാ,രുമുമ്പരില്‍:
ദ്യോവൂഴിവാനങ്ങൾ നിർത്തിനാ,നിസ്സുക-
ര്‍മ്മാവുയദിപ്പിച്ചാൻ, മുറയ്ക്കുഷസ്സൂര്യരെ! 8
സത്യ,മാ നിന്മഹിമാവിന്ദ്ര: സോമനീ-
രദ്രോഹ, നീ നുകർന്നല്ലോ, പിറപ്പിലേ;
കല്യ, നിൻത്രാണിയെത്തട്ടിമാററില്ല വി-
ണ്ണി,ല്ലഹസ്സി,ല്ല മാസങ്ങ,ളില്ലാണ്ടുകൾ! 9
ഇന്ദ്ര, പിറപ്പിലേ ശ്രേഷ്ഠമാം സ്ഥാനത്തു
നിന്നു മത്തിന്നായ് നുകർന്നു, നീ സോമനീര്‍:
മന്നംബരങ്ങളുൾപ്പൂകിയല്ലോ, ഭവാൻ;
പിന്നെപ്പഴകിയ കർമ്മകർത്താവുമായ്! 10
നീരില്‍പ്പരന്നുകിടന്ന കെല്പേറിയ
കാറിനെബ്ഭൂരിധാതാവേ, പിളർത്തി നീ;
ദ്യോവറിഞ്ഞീല, തന്നാസനമൊന്നിനാല്‍-
ബ്ഭൂവെ മറച്ചുനിന്നോരു നിൻ വൈഭവം! 11
ഇന്ദ്ര, ഭവാനെ വളർത്തുമല്ലോ, മഖം:
നന്ദിപ്പു, സോമം പിഴിഞ്ഞ മേധത്തില്‍ നീ;
യഷ്ടാവെ രക്ഷിയ്ക്ക, യാജ്യ, നീ; കാക്കട്ടെ,
വൃത്രവധത്തില്‍ നിൻവജ്രത്തെയധ്വരം! 12
പണ്ടുമിടയിലുമിന്നുമുള്ള നുതി-
കൊണ്ടു വളരുവോനാമിന്ദ്രനെജ്ജനം
ത്രാണകൃത്താം മഖംകൊണ്ടടുപ്പിയ്ക്കുന്നു;
ഞാനും വരുത്തുവന്‍, പുത്തൻധനത്തിനായ്! 13
ഇന്ദ്രനെ വാഴ്ത്തണം ദൂരദൂരപ്പക-
ലിന്നു മുമ്പെന്നു തോന്നുമ്പോൾച്ചമച്ചു ഞാന്‍:
പാപം കടത്താന്‍ വിളിപ്പതുമപ്പോഴേ,
പാർശ്വദ്വയസ്ഥര്‍ നൌഗാമിയെപ്പോലവേ! 14
‘സ്വോഹാ’ നിറച്ചേന്‍ കുടത്തില്‍, നിൻപീതിയ്ക്കു,
വീഴ്ത്തുകാരന്‍ ജലം കോശത്തിലാംവിധം;
നിന്നെ വലംവെച്ചു ചുറ്റും നിരക്കട്ടെ,
നിന്മത്തിനിന്ദ്ര, നല്‍സ്വാദുറ്റ സോമനീര്‍! 15
നിന്നെത്തടുക്കാ, പുരുഹൂത, ചുറ്റുമേ
നില്ക്കും മലകളുമാഴമുള്ളാഴിയും:
മിത്രാർത്ഥനാല്‍ക്കെടുത്തല്ലോ, ഭവാനിന്ദ്ര,
ഗർത്തസ്ഥനാം കരുത്തേറുമൂർവനെയും! 16
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 17
കുറിപ്പുകൾ: സൂക്തം 32.

[1] സോമേശ = സോമത്തിന്റെ അധിപതേ. യുക്തഹരികളെ വിട്ടു – തേരിന്നു പൂട്ടിയ രണ്ടു ഹരികളെ അഴിച്ചുവിട്ട്. മത്തടിപ്പിയ്ക്കൂ – ഇമ്പപ്പെടുത്തിയാലും. ഋജീഷി = ഋജീഷത്തോടുകൂടിയവൻ; ഋജീഷം = നീർ പിഴിഞ്ഞെടുത്ത സോമലതയുടെ ചണ്ടി; ഇത് ഇന്ദ്രന്നുള്ളതത്രേ.

[2] രുദ്രരോടും അങ്ങയെ സ്തുതിയ്ക്കുന്ന മരുത്തുക്കളോടുംകൂടി തൃപ്തി പൂണ്ടു (സോമം മതിയാവോളം കുടിച്ചു) വയററില്‍ വർഷിയ്ക്കൂ – ഉദരത്തില്‍ ഒരു സോമനീര്‍മഴ പെയ്താലും!

[3] രുദ്രജര്‍ = രുദ്രപുത്രര്‍, മരുത്തുക്കൾ. സുശിപ്ര = നല്ല അണക്കടകളുള്ളവനേ.

[4] ശക്തി – ഇന്ദ്രന്ന് ഒരു ബലമായിട്ടുള്ളവരത്രേ, മരുത്തുക്കൾ. അത്തേൻ വചസ്സാല്‍ – ‘ഞങ്ങളുണ്ട്, സഹായിപ്പാൻ; അങ്ങു യുദ്ധത്തിലിറങ്ങിക്കൊള്ളുക’ എന്നു മധുരമായി പറഞ്ഞ്. തല്‍പ്രേരിതനിവനൻ – അവര്‍ പ്രേരിപ്പിച്ച ഇന്ദ്രൻ. ധൃതദർപ്പന്‍ – എന്നെ കൊല്ലാനാരുമമില്ലെന്ന ഗർവു പൂണ്ട. ദുര്‍ഗ്രഹമർമ്മവും – കണ്ടുപിടിയ്ക്കാവതല്ലാത്ത മർമ്മംപോലും.

[5] മനുവിന്റെപോലെ – അങ്ങു മനുവിന്റെ യജ്ഞത്തില്‍ സോമം കുടിച്ചുവല്ലോ; അതുപോലെ. വീറ് = വീര്യം. ഓടിനടക്കുന്ന യാജ്യര്‍ – മരുത്തുക്കൾ. ദിവ്യോദകം – അന്തരിക്ഷസ്ഥമായ ജലം.

[6] തത്തും – ഇളകിക്കളിയ്ക്കുന്ന. വിട്ടു – ഭൂമിയിലെയ്ക്കൊഴുക്കി.

[7] സ്തോത്രേണ – സ്തോത്രംകൊണ്ട്, സ്തോത്രങ്ങൾ ചൊല്ലി. അജരയുവാവ് = ജരവരാത്ത നിത്യതരുണൻ. ഓമല്‍വാനൂഴികൾ – പ്രിയപ്പെട്ട ദ്യാവാപൃഥിവികൾ. ഇല്ല, ഒന്നളന്നില്ല എന്ന ആവർത്തനം ആദരത്തിന്നാണ്. മേന്മ – മികവ്, മഹിമ.

[8] കർമ്മങ്ങൾ – പൃഥിവ്യാദിനിർമ്മാണം. നാനാവ്രതം – യജ്ഞാദികൾ. ഉമ്പരിലാരും തള്ളുന്നതില്ല – ദേവന്മാരെല്ലാം ആദരിയ്ക്കുകതന്നെ ചെയ്യുന്നു. വാനം – അന്തരിക്ഷം. ഉഷസ്സൂര്യര്‍ = ഉഷസ്സും സൂര്യനും.

[9] നിന്മഹിമാവ് സത്യമാണ്, യഥാർത്ഥമാണ്. അദ്രോഹ – ദ്രോഹമില്ലാത്തവനേ. പിറപ്പിലേ = ജനിച്ചപ്പോൾത്തന്നെ. വിണ്ണും മറ്റും നിന്റെ ത്രാണിയെ അനുസരിയ്ക്കുകതന്നെ ചെയ്യുന്നു. കല്യ – ബലവാനേ.

[10] പഴകിയ – കുട്ടിയാണെങ്കിലും, പഴക്കംവന്ന. മന്നംബരങ്ങൾ = ഭൂവും ദ്യോവും.

[11] ഭൂരിധാതാവേ = വളരെ വസ്തുക്കളെ സൃഷ്ടിച്ചവനേ. ആസനമൊന്നിനാല്‍ – ഒരാസനം (കടിപ്രദേശം)കൊണ്ട്.

[12] മഖം – ഞങ്ങളുടെ ഈ യാഗം. നന്ദിപ്പു – സന്തോഷിയ്ക്കുന്നു; മേധം (യജ്ഞം) അങ്ങയ്ക്കു പ്രിയമാണ്.

[13] ഇടയിലും – ഇടക്കാലത്തും. ത്രാണകൃത്താം – തങ്ങളെ രക്ഷിയ്ക്കുന്നതായ.

[14] ദൂരദൂരപ്പകലിന്നുമുമ്പ് – അതിദൂരസ്ഥമായ പകല്‍ വന്നു വിഘ്നമുണ്ടാക്കുന്നതിന്നു മുമ്പ്. ചമപ്പു – സ്തോത്രം രചിയ്ക്കുന്നു. അപ്പോൾത്തന്നെയാണ്, പാർശ്വദ്വയസ്ഥര്‍ (ഇരുവശത്തും നില്ക്കുന്നവര്‍) പാപം കടത്തിവിടാന്‍ ഇന്ദ്രനെ വിളിയ്ക്കുന്നതും; പാർശ്വദ്വയസ്ഥര്‍ (നദിയുടെ ഇരുകരയിലും നില്ക്കുന്നവര്‍) നൌഗാമിയെ (തോണിയില്‍ പോകുന്നവനെ) തങ്ങളെയും പുഴ കടത്താന്‍ വിളിയ്ക്കുന്നതുപോലെ.

[15] സ്വാഹാ – സ്വാഹാ എന്നുച്ചരിച്ച്. നിറച്ചേന്‍ – ഞാന്‍ സോമനീര്‍ കുടത്തില്‍ നിറച്ചു. പീതി = പാനം. വീഴ്ത്തുകാരന്‍ (വഴിയമ്പലത്തില്‍ ആളുകൾക്കു വെള്ളം പകർന്നുകൊടുക്കുന്നവൻ) കുറെ വെള്ളമെടുത്തു, പകർന്നുകൊടുക്കാന്‍ പറ്റിയ കോശത്തില്‍ (ഒരുതരം പാത്രം) നിറച്ചുവെയ്ക്കുന്നതുപോലെ.

[16] മിത്രാർത്ഥനാല്‍ – സഖാക്കളായ ദേവകൾ അപേക്ഷിച്ചതിനാല്‍. ഗർത്തസ്ഥന്‍ = കുണ്ടിലിരിയ്ക്കുന്നവന്‍. ഊർവൻ – ഔർവാഗ്നി.

സൂക്തം 33.

വിശ്രാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

‘മലകളുടെ മടിയില്‍ നിന്നു, കൊതിയ്ക്കുന്ന വിപാട്ടും ശുതുദ്രിയും, വിമുക്തകളായ രണ്ടു പെണ്‍കുതിരകൾപോലെ ഇമ്പംപൂണ്ടും, നക്കാനിച്ഛിയ്ക്കുന്ന രണ്ടു തള്ളപ്പൈക്കൾപോലെ ശോഭിച്ചും, കുതിച്ചോടുന്നു. 1

ഇന്ദ്രനാല്‍ അയയ്ക്കപ്പെട്ടു വിടചോദിയ്ക്കുന്ന നിങ്ങളിരുവരും സമ്മിളിതകളായി, തിരകളാല്‍ തഴപ്പിച്ചുകൊണ്ടു, രണ്ടു തേരാളികൾ പോലെ, നേരേ സമുദ്രത്തിലെയ്ക്കു പോകയാണ്; പ്രഭാവതികളേ, നിങ്ങളില്‍ ഒരുവൾ മാറ്റവളോടു ചേരുന്നു! 2

ഞാന്‍ ഉറ്റമാതാവായ സിന്ധുവിനെ പ്രാപിച്ചു – ഞങ്ങൾ മഹതിയും സുഭഗയുമായ വിപാട്ടിന്റെ അടുക്കലെത്തി. കുട്ടിയെ നക്കാന്‍ രണ്ടു തള്ളപ്പൈക്കൾപോലെ, ഒരേ സ്ഥലത്തെയ്ക്കു പോവുകയാണിവര്‍!’ 3

‘ഞങ്ങൾ ഈ വെള്ളത്താല്‍ തഴപ്പിച്ചുകൊണ്ടു, തമ്പുരാനരുളിയ സ്ഥലത്തെയ്ക്കു പോവുകയാണ്; യാത്രയില്‍ പിന്തിരിയലില്ല. എന്തിനാണീ വിപ്രൻ നദികളെ വിളിയ്ക്കുന്നത്?’ 4

‘തരംഗിണികളേ, ഞാന്‍ സോമത്തിന്നു പോവുകയാണ്; നിങ്ങളുടെ ഓട്ടം ഇത്തിരിനേരത്തെയ്ക്കു നിർത്തുവിൻ. കുശികന്റെ മകനായ ഞാന്‍ വലിയ സ്തുതികൊണ്ടു രക്ഷ നേടാൻവേണ്ടി സിന്ധുവിനെ നേരിട്ടു വിളിയ്ക്കുന്നു.’ 5

‘ഇന്ദ്രനാണ്, ഞങ്ങളെ കുഴിച്ചത്: ആ വജ്രപാണി ജലത്തില്‍ ചുഴന്നുനിന്ന മേഘത്തെ പിളർത്തി; സവിതാവും ശോഭനഹസ്തനുമായ തമ്പുരാന്‍ ഞങ്ങളെ കൊണ്ടുപോയി. തന്റെ അരുളപ്പാടിനാലാണ്, വെള്ളം നിറഞ്ഞ ഞങ്ങൾ പോകുന്നത്. 6

ഇന്ദ്രന്റെ ആ വീരകർമ്മം – മേഘത്തെ ഛേദിച്ചത് – എന്നെന്നും വർണ്ണനീയമാകുന്നു. ചുഴന്നുകൂടിയവരെയും വജ്രംകൊണ്ടു വധിച്ചു. അതിനാൽ തണ്ണീരുകൾ സ്ഥാനം തേടി പോയ്ത്തുടങ്ങി. 7

സ്തോതാവേ, ഭവാൻ കൊട്ടിഗ്ഘോഷിച്ചുവല്ലോ, ആ വാക്കു മറക്കരുത്: മേലിലെ യുഗങ്ങളില്‍, ഉക്ഥം ചമയ്ക്കുന്ന ഭവാന്‍ ഞങ്ങളില്‍ വന്നുകൊൾക; ഇപ്പോൾ ഞങ്ങളെ ആണുങ്ങളാക്കരുത്; ഭവാനു നമസ്കാരം!’ 8

‘സഹോദരിമാരേ, സ്തോത്രക്കാരന്റെ വാക്കു നിങ്ങൾ കേൾക്കുകതന്നെ വേണം: അകലത്തുനിന്നു, വണ്ടിയും തേരുമായി നിങ്ങളെ പ്രാപിച്ചിരിയ്ക്കയാണു്, ഞാൻ; നദികളേ, നിങ്ങൾ നന്നായി താഴുവിന്‍, കരകൾ സുഗമങ്ങളാക്കുവിൻ, വെള്ളം അച്ചുതണ്ടിന്‍റെ താഴേനിർത്തുവിൻ!’ 9

സ്തോതാവേ, താങ്കൾ പറഞ്ഞതു ഞങ്ങൾ കേൾക്കാം: വണ്ടിയും തേരുമായി ദൂരത്തുനിന്നു വന്നിരിയ്ക്കയാണല്ലോ, താങ്കൾ. മുലകൊടക്കുന്ന ഒരു സ്ത്രീയെന്നപോലെയും, – പുരുഷനെപ്പുണരാൻ ഒരു യുവതിയെന്നപോലെയും ഞങ്ങൾ താങ്കൾക്കുവേണ്ടി, താങ്കൾക്കുവേണ്ടി കുനിയാം!’ 10

‘എന്നാല്‍ ഭരതര്‍ നിങ്ങളെ കടക്കും – നിങ്ങൾ സമ്മതിച്ചതുകൊണ്ടും, ഇന്ദ്രനാൽ അയയ്ക്കപ്പെട്ടതാകകൊണ്ടും, സംഘം മാടുകളെ കടത്തും: പോയ്ക്കൊള്ളാന്‍ മുമ്പ് അനുജ്ഞ തന്നുവല്ലോ; യജ്ഞാർഹകളായ നിങ്ങളെ ഞാൻ വഴിപോലെ സ്തുതിയ്ക്കുന്നു.’ 11

ഭരതര്‍ മാടുകളോടുകൂടി കടന്നു. വിപ്രന്‍ വഴിപോലെ നദികളെ സ്തുതിച്ചു: – ‘നിങ്ങൾ അന്നവും നല്ല ധനവും ഉല്‍പ്പാദിപ്പിച്ചുകൊണ്ടു തോടുകളെ തഴപ്പിയ്ക്കുവിൻ – അവയെ നിറയ്ക്കുവിൻ! ഇനി, വേഗത്തില്‍ പോയ്ക്കൊള്ളുവിന്‍. 12

ഓളം കയറുകളുടെ താഴേ പോകട്ടെ; വെള്ളം കടിഞാണുകളെ തൊടരുതു്; ദുഷ്കൃതവും ദുരിതവുമില്ലാത്ത ദുർദ്ധഷമാരേ, നിങ്ങൾ പൊങ്ങിക്കളയരുതേ!’ 13

കുറിപ്പുകൾ: സൂക്തം 33.

[1] കൊതിയ്ക്കുന്ന – സമുദത്തിലെത്താനിച്ഛിയ്ക്കുന്ന. വീപാട്ടും ശുതുദ്രിയും – രണ്ടു നദികൾ. വിമുക്തകൾ = അഴിച്ചുവിടപ്പെട്ട. നക്കാന്‍ – കുട്ടിയെ. ഈ നദികൾതന്നെയായിരിയ്ക്കാം, പുരാണങ്ങളിലെ വിപാശയും ശതദ്രുവും.

[2] തഴപ്പിച്ചുകൊണ്ടു – പരിസരങ്ങളില്‍ സസ്യസമൃദ്ധിവരുത്തിക്കൊണ്ട്. ഒരുവൾ മറ്റവളോടു ചേരുന്നു – പരസ്പരൈക്യം കൊള്ളുന്നു.

[3] സിന്ധു – നദി, ശുതുദ്രി.

[4] ഇങ്ങനെ സ്തുതിച്ച വിശ്വാമിത്രനോടു നദികളിരുവരും പറയുന്നു: തമ്പുരാൻ – ഇന്ദ്രന്‍. നദികളെ – ഞങ്ങളെ.

[5] വിശ്വാമിത്രന്റെ മറുപടി:

[6] നദികൾ: സവിതാവ് = ജഗൽപ്രേരകന്‍. കൊണ്ടുപോയി – സമുദ്രം നിറയ്ക്കാൻ. തന്റെ – അദ്ദേഹത്തിന്റെ.

[7] ചുഴന്നുകൂടിയവര്‍ – പ്രതിബന്ധകാരികളായ അസുരന്മാര്‍.

[8] കൊട്ടിഗ്ഘോഷിച്ചുവല്ലോ – ഞങ്ങളെ കേമമായി സ്തുതിയ്ക്കുകയും മറ്റും ചെയ്തുവല്ലോ. ആണുങ്ങളാക്കരുത് – ഏറെ സംസാരിപ്പിയ്ക്കരുത്. ഭവാനു നമസ്കാരം – പോയ്ക്കൊൾക എന്നു സാരം. സ്ത്രീകൾ പ്രകൃത്യാ മിതഭാഷിണികളാണ്.

[9] സ്തോത്രക്കാരൻ – ഞാന്‍. വെള്ളം അച്ചുതണ്ടിന്റെ കീഴ്ഭാഗംവരെയേ ഉള്ളു എങ്കില്‍, വണ്ടിയും തേരും കൊണ്ടുപോകാമല്ലോ. ഇതു വിശ്വാമിത്രവാക്യമാണ്.

[10] നദികൾ: താങ്കൾക്കുവേണ്ടി എന്നതിന്റെ ആവർത്തനം ആദരദ്യോതകമാകുന്നു. കുനിയാം = കുമ്പിടാം, താഴാം.

[11] വിശ്വാമിത്രന്‍: ഭരതന്മാര്‍ – ഭരതഗോത്രക്കാര്‍, ഞങ്ങൾ. സംഘം – എന്റെ ആളുകൾ.

[13] കയറുകൾ – മാടുകളുടെ, പൊങ്ങിക്കളയരുതേ – ഞങ്ങൾ അക്കരയിലെത്തുന്നതിന്നു മുമ്പ്.

സൂക്തം 34.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

ഇന്ദ്രൻ പുരന്ദരൻ ഖ്യാപകാർത്ഥന്‍ പരാ-
സ്കന്ദി മഹസ്സാല്‍ വളർത്തീ, പകലിനെ;
വാഴ്ത്തലില്‍ത്തോഷാല്‍ത്തിരുമൈ തടിയ്ക്കയാല്‍
വാനൂഴി രണ്ടും നിറച്ചു, ബഹ്വായുധൻ! 1
കെല്പുറ്റ പൂജ്യനാമങ്ങയെ വർണ്ണിച്ചു,
ഹൃല്‍പ്രേരിതമൊന്നു ചൊല്‍വന,ന്നാർത്ഥി ഞാന്‍:
മുൻനടക്കുന്നവനല്ലോ, ഭവാനിന്ദ്ര,
വൃന്ദാരകർക്കും മനുഷ്യവൃന്ദത്തിനും! 2
ഇന്ദ്രന്‍ തടുത്തു, വൻചെയ്തിയാല്‍ വൃത്രനെ;-
ക്കൊന്നു, മായാപരന്മാരെ നിവാരകൻ;
കാടനെക്കാംക്ഷയാ തോൾ വെട്ടി വീഴിച്ചു;
കാട്ടീ പുറത്ത,ല്ലിലുൾപ്പെട്ട ഗോക്കളെ! 3
വിണ്‍ നല്കുമിന്ദ്രനുണ്ടാക്കീ പകലിനെ;
വെന്നു, സൈന്യത്തെയമര്‍ത്തംഗിരോയുതൻ;
മർത്ത്യന്നുവേണ്ടി വിളങ്ങിച്ചു സൂര്യനെ;
മെത്തിയ പോരിന്നു നേടീ വെളിച്ചവും! 4
ഇന്ദ്രന്‍ കടന്നാൻ, നരൻപോലെ യോധർക്കു
കന്നിച്ച കോപ്പുമായ്, മെത്തിയ ഹിംസ്രരില്‍;
ചൊല്ലിവിട്ടാന്‍, സ്തുതിപ്പോന്നീയുഷസ്സിനെ;-
യുല്ലസിപ്പിച്ചാനി,തിന്നു വെളുപ്പിതും! 5
വാഴ്ത്തപ്പെടുന്നു, വമ്പാളുമീയിന്ദ്രന്റെ
വായ്പുറ്റവയാം വളരെ നല്‍ച്ചെയ്തികൾ:
മാപാപികളെച്ചതച്ചാൻ കരുത്തിനാൽ,
മായയാല്‍ ദസ്യുക്കളേയുമരിന്ദമന്‍! 6
കുന്നിച്ച പോരാല്‍ദ്ധനം നല്കി, വാഴ്ത്തുവോ-
ര്‍ക്കിന്ദ്രൻ, സതാംപതി, മർത്ത്യേഷ്ടപൂരകൻ;
ഇച്ചെയ്തികളെ യഷ്ടാവിൻ ഗൃഹത്തില്‍വെ-
ച്ചുച്ചൈഃ സ്തുതിച്ചുപാടുന്നു, മേധാവികൾ! 7
കെല്പേകമിന്ദ്രനെ,ജ്ജിഷ്ണുവെ, വിണ്ണിലും
തൃപ്പയസ്സിങ്കലും വാഴും വരേണ്യനെ,
വാനൂഴിയന്തരിക്ഷങ്ങൾ പകുത്തേകി-
യോനെശ്ശരിയ്ക്കനുമോദിപ്പു, വാഴ്ത്തികൾ! 8
നല്കി,യശ്വങ്ങളെ; നല്കി, ദിനേശനെ;
നല്കി,യിന്ദ്രൻ പുരുഭോഗ്യയാം ഗോവിനെ;
നല്കി, പൊന്നിന്മുതൽ; ദസ്യുക്കളെക്കൊന്നു
നന്നായി രക്ഷിച്ചിതാര്യവർണ്ണങ്ങളെ! 9
നല്കി, സസ്യങ്ങളെയിന്ദ്രൻ ദിനത്തെയും;
നല്കി, വൃക്ഷങ്ങളെയന്തരിക്ഷത്തെയും;
കീറി, മേഘത്തെ; വലച്ചൂ രിപുക്കളെ;-
പ്പാരാതടക്കി,യെതിർത്ത കരുത്തരെ! 10
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറ്റേകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 11
കുറിപ്പുകൾ: സൂക്തം 34.

[1] ഖ്യാപകാർത്ഥൻ – തന്റെ മഹിമയെ പ്രഖ്യാപിയ്ക്കുന്ന ധനങ്ങളോടു കൂടിയവന്‍; സമ്പത്സമൃദ്ധികൊണ്ടറിയാം, തന്റെ മഹിമ. പരാസ്കന്ദി = ശത്രുക്കളെ ആക്രമിയ്ക്കുന്നവന്‍, ഹനിയ്ക്കുന്നവന്‍. പൂർവാര്‍ദ്ധം ഇന്ദ്രന്റെ സൂര്യാത്മകത്വത്തെ വ്യഞ്ജിപ്പിയ്ക്കുന്നു. ബഹ്വായുധൻ = വളരെ ആയുധമുള്ളവന്‍.

[2] പ്രത്യക്ഷവചനം: ഹൃല്‍പ്രേരിതമാമൊന്നു – ഹൃദയത്തില്‍നിന്നു പുറപ്പെട്ട ഒരു സ്തുതി.

[3] മായാപരന്മാര്‍ – അസുരന്മാര്‍. നിവാരകന്‍ – പരപ്രഹാരങ്ങളെ തടുക്കുന്നവന്‍. കാടൻ – ഗോക്കളെ അപഹരിച്ചു വനങ്ങളില്‍ ഒളിച്ചു നടന്ന അസുരൻ. കാംക്ഷയാ – ശത്രുവധാഭിലാഷത്താല്‍. അങ്ങനെ അല്ലിലുൾപ്പെട്ട (രാത്രിയില്‍ തിരോഹിതകളായ) ഗോക്കളെ പുറത്തുകാട്ടീ, വീണ്ടുകൊണ്ടുപോന്നു.

[4] സൈന്യം – ശത്രുസേന. അമർത്ത് – കീഴടക്കി.

[5] നരന്‍പോലെ – ഒരു മനുഷ്യന്‍ പൊരുതാന്‍ പോകുന്നതുപോലെ. യോധർക്കു – പടയാളികൾക്കു കൊടുക്കാന്‍. മെത്തിയ – യുദ്ധോത്സാഹത്താല്‍ തഴച്ച. ഹിംസ്രർ = ദ്രോഹികൾ. ഇത് – ഉഷസ്സ്. വെളുപ്പിതും (ഈ വെളുപ്പ്) ഉല്ലസിപ്പിച്ചാൻ – തന്റെ തേജസ്സുകൊണ്ടു വർദ്ധിപ്പിച്ചു.

[6] വായ്പുറ്റവ = മഹത്തുക്കൾ.

[7] പോരാല്‍ – യുദ്ധംകൊണ്ടു ധനം നേടി സ്തോതാക്കാൾക്കു കൊടുത്തു.

[8] കെല്പേകം – ദുർബ്ബലർക്കു (യാചിച്ചാല്‍) ബലം കൊടുക്കുന്ന. തൃപ്പയസ്സ് – ദിവ്യജലം. പകുത്തേകിയോനെ – അവിടങ്ങളിലെ നിവാസികൾക്ക്. അനുമോദിപ്പു – ഇന്ദ്രനെ മോദിപ്പിച്ചു, തങ്ങളും മോദിയ്ക്കുന്നു.

[9] മരുത്തുകൾക്കു് അശ്വങ്ങളെ നല്കി; ലോകത്തിന്നു സൂര്യനെ; യജ്ഞപ്രവൃത്തർക്കു ഗോവിനെ; അർത്ഥികൾക്കു പൊന്നിന്മുതല്‍ (സ്വർണ്ണമയമായ ധനം).

[10] ഉപഭോക്താക്കൾക്കു സസ്യങ്ങളെയും ആയുർന്നിർണ്ണയത്തിനു ദിവസങ്ങളെയും നല്കി യജഞത്തിനു വൃക്ഷങ്ങളെയും, സഞ്ചരിപ്പാൻ അന്തരിക്ഷത്തെയും നല്കി.

സൂക്തം 35.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

വായു നിയുത്തുക്കളെപ്പോലെ, തേരിനു
നീയാ ഹരികളെപ്പൂട്ടി നിന്നെങ്ങളില്‍
വന്നനുജ്ഞാതനായ്സ്സോമം നുകർന്നാലു:-
മിന്ദ്ര, തേ സ്വാഹാ തരാ,മെങ്ങൾ മത്തിനായ്! 1
പൂട്ടിനിർത്താം, പുരുഹൂതന്റെ തേർമുന്നി-
ലോട്ടത്തിനാശുഹര്യശ്വദ്വയത്തെ ഞാൻ:
കൊണ്ടുവരട്ടെ,യതെല്ലാവിഭവും
കൊണ്ടു നിറഞ്ഞൊരീ യജ്ഞത്തിലിന്ദ്രനെ! 2
ശത്രുഭീ പോക്കും യുവാരുണാശ്വങ്ങളെ-
യെത്തിച്ചഴിച്ചുവിടുകി,ങ്ങു തിന്നുവാൻ;
അന്നവാന്‍ വർഷി നീയൊത്ത പൊരിയവി-
ലന്വഹം ഭക്ഷിയ്ക്ക; രക്ഷിയ്ക്ക, കർമ്മിയെ! 3
മന്ത്രേണ പൂട്ടുവൻ, പോരില്‍ത്തുണയ്ക്കുന്ന
മന്ത്രയോക്തവ്യരാം നിൻദ്രുതാശ്വങ്ങളെ
നന്നായറിഞ്ഞു,റപ്പേറും സുഖത്തേരില്‍
വന്നാലുമിന്ദ്ര, സോമത്തിനു സൂരി നീ! 4
അന്യയഷ്ടാക്കൾ സുഖിപ്പിയ്ക്കൊലാ, പുറം
മിന്നും വൃഷാക്കളാം നിന്റെ ഹരികളെ:
വിദ്രുതം മുമ്പേ വരികിങ്ങു; ഞങ്ങൾ തേ
തൃപ്തി വരുത്താം, പിഴിഞ്ഞ സോമങ്ങളാല്‍! 5
സോമമിതാ, തവ: വന്നാലുമിങ്ങി,തു
കാമം നുകർന്നാലു,മുള്ളം തെളിഞ്ഞു നീ-
വാരുറ്റതാമീ മഖത്തിലിരുന്നിന്ദ്ര,
നീരിതെമ്പാടും നിറയ്ക്ക, തൃക്കുക്ഷിയില്‍! 6
ദർഭ വിരിച്ചു, പിഴിഞ്ഞു സോമം തവ;
നല്‍പ്പൊരി തീർത്തു, ഹരികൾക്കു തിന്നുവാൻ;
ഇങ്ങിരിയ്ക്കും പുരുസ്തുത്യൻ മരുദ്യുത-
നങ്ങയ്ക്കു തന്നൂ ഹവിസ്സിന്ദ്ര, വർഷക. 7
നേതാക്കളമ്മി, തണ്ണീരുമൊന്നിച്ചു തേ
പാല്‍ തൂകിയുണ്ടാക്കിനാരീ,യിനിപ്പുനീര്‍:
സ്വസ്തുതി കേട്ടു വന്നിന്ദ്ര, നുകർന്നാലു-
മുൾത്തെളിവോടിതു സുന്ദരന്‍ സൂരി നീ! 8
ഏവരെക്കൊണ്ടാടി സോമത്തിലിന്ദ്ര, നീ;-
യേവര്‍ നിന്നെ വളർത്താരേ;വര്‍ നിന്റെയായ്;
ആ മരുത്തുക്കളൊത്തിന്ദ്ര, കൊതിയൊടി-
സ്സോമം കുടിയ്ക്ക, നീയഗ്നിതൻ നാക്കിനാല്‍! 9
ഞെക്കിപ്പിഴിഞ്ഞതു സേവിയ്ക്കുകിന്ദ്ര, നീ;-
യഗ്നിനാക്കാലോ കുടിയ്ക്ക, യഷ്ടവ്യ, നീ;
അധ്വര്യുവോ ഹോമകാരനോ കൈക്കൊണ്ട
ശുദ്ധമാം ഹവ്യാംശമുണ്ണുക, ശക്ര, നീ! 10
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 11
കുറിപ്പുകൾ: സൂക്തം 35.

[1] നിയുത്തുക്കൾ എന്ന പെണ്‍കുതിരകളത്രേ, വായുവിന്റെ തേര്‍ വലിപ്പാൻ. നിന്നു് – ഇത്തിരിനേരം നിന്നിട്ടു, പിന്നെ തേരില്‍ കേറി. അനുജ്ഞാതനായ് – ഞങ്ങളുടെ അനുമതിയ്ക്കുശേഷം. തേ = അങ്ങയ്ക്ക്.

[2] ആശുഹര്യശ്വദ്വയം = ശീഘ്രഗാമികളായ ഹരികളെന്ന രണ്ടു കുതിരകൾ. ഓട്ടത്തിന് – തേര്‍ വലിച്ച് ഓടാന്‍. അത് – രഥം.

[3] യുവാരുണാശ്വങ്ങൾ = യുവാക്കളായ ചെംകുതിരകൾ. എത്തിച്ച് – കൊണ്ടുവന്ന്. ഒത്ത – സമാനരൂപമായ, ഒരേ മട്ടിലുള്ള.

[4] മന്ത്രേണ = മന്ത്രംകൊണ്ട്. മന്ത്രയോക്തവ്യർ = മന്ത്രംകൊണ്ടു പൂട്ടാവുന്നവ. സുഖത്തേര്‍ = നല്ല ദ്വാരങ്ങളുള്ള രഥം. സോമത്തിനു – സോമം കുടിപ്പാന്‍.

[5] അന്യയഷ്ടാക്കൾ (മറ്റുയാഗകർത്താക്കൾ) സുഖിപ്പിയ്ക്കൊലാ – ഞങ്ങൾതന്നെ വേണം, സുഖിപ്പിയ്ക്കുക. മുമ്പേ – മറ്റുള്ളവര്‍ വരുന്നതിന്നുമുമ്പ്.

[6] കാമം – ധാരാളം. വാരുറ്റത് – സമൃദ്ധം.

[7] നല്‍പ്പൊരി = നല്ല പൊരിയവില്‍. ഇങ്ങ് – ദർഭവിരിപ്പില്‍.

[8] ഇനിപ്പുനീര്‍ – മാധുര്യമുള്ള സോമരസം. സ്വസ്തുതി = തന്നെക്കുറിച്ചുള്ള സ്തുതി. സൂരി – കർമ്മാഭിജ്ഞൻ.

[9] സോമത്തില്‍ കൊണ്ടാടി – സോമഭാഗം ഏർപ്പെടുത്തി, എന്നർത്ഥം. വളർത്താര്‍ – യുദ്ധത്തില്‍ പ്രോത്സാഹിപ്പിച്ചു. നിന്റെയായ് = ഭവദീയര്‍തന്നെയായ്. നാക്ക് – ജ്വാല.

[10] സേവിയ്ക്കു – കുടിച്ചാലും. കൈക്കൊണ്ട – അങ്ങയ്ക്കു തരാന്‍ കയ്യിലെടുത്ത.

സൂക്തം 36.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

എന്നുമെന്നും മരുത്സംഗമപ്രാർത്ഥി നീ
നന്നായ് ഗ്രഹിയ്ക്ക, ധനാർത്ഥമിസ്സോമനീര്‍:
വായ്ക്കും, പിഴിഞ്ഞാല്‍പ്പിഴിഞ്ഞാലവിസ്സിനാല്‍,
ശ്ലാഘ്യകർമ്മങ്ങൾകൊണ്ടേററം പുകഴ്‌ന്നവൻ! 1
ഇന്ദ്രൻ മഹാന്‍ വൃഷപർവാവു, മത്താടി,
മുൻനാൾകളിൽദ്ദത്തമായ സോമത്തിനാല്‍;
അമ്മികൾകൊണ്ടു പിഴിഞ്ഞ സുവർഷിയാ-
മിമ്മന്ത്രനീരിന്ദ്ര, വാങ്ങിക്കുടിയ്ക്ക, നീ! 2
ഇന്ദ്ര, ഭവാനു മുല്പാടേ പിഴിഞ്ഞതാ-
ണിസ്സോമമെല്ലാം: കുടിയ്ക്ക, തടിയ്ക്ക, നീ;
ഇന്ദ്ര, നുത്യർഹ, മുൻസോമം നുകർന്നപോ-
ലിന്നും കുടിയ്ക്കുക, നവ്യനവ്യൻ ഭവാന്‍! 3
പോരിലമർത്തുവോന്‍ കൈകൾ കൊട്ടുന്നവൻ
പാറിപ്പു, ധൃഷ്ണുവാമുഗ്രതേജസ്സിനെ;
പാരിങ്കലുമൊതുങ്ങാറില്ല, തൃസ്സോമ-
നീരാൽ മദം കൊൾകെ ഹര്യശ്വനീ മഹാന്‍! 4
വായ്ക്കുന്നു, വീര്യത്തിനിന്ദ്രനുഗ്രന്‍ മഹാൻ;
വാഴ്ത്തപ്പെടുന്നൂ, കവികളാല്‍ വർഷകൻ;
ഭക്ഷ്യമിസ്സേവ്യന്നു നല്കുന്നു, ധേനുക്കൾ;
ദക്ഷിണയായും ഭവിപ്പിത,നേകകൾ! 5
കൂറാല്‍ഗ്ഗമിയ്ക്കും നദികൾതൻ തോയങ്ങൾ
തേരാളര്‍പോലെത്തുമല്ലോ,പയോധിയില്‍;
ഇത്ഥ,മീ വാനിനെക്കാൾപ്പോരുമിന്ദ്രനെ-
ത്തൃപ്തിപ്പെടുത്തു,മൊരിത്തിരി സോമനീർ. 6
ആഴിയില്‍ച്ചേരാൻ കൊതിയ്ക്കും നദികൾപോ-
ലാ,ളുകളിന്ദ്രന്നു സോമനീര്‍ തീർക്കുവാൻ
വള്ളി പിഴിഞ്ഞ,തിൻ ധാരയാല്‍ശ്ശുദ്ധമാ
യുളള കയ്യാല്‍ വെടുപ്പാക്കുന്നു, തേനിനെ! 7
ഇന്ദുനീരിൻ കയമാണിവന്റെ വയ;-
റിന്ദ്രനണയുന്നു, മുസ്സവനങ്ങളില്‍;
വൃത്രാരി ഭക്ഷ്യങ്ങൾ മുല്പാടശിയ്ക്കയാ-
ലത്രേ വിഭജിച്ചു, സോമരസങ്ങളെ! 8
ഇങ്ങാശു കൊണ്ടുവരികാ,ര്‍ വിലക്കുവാ?-
നെങ്ങൾക്കറിയാം; വസൂത്തമസ്വാമി, നീ;
ഇന്ദ്ര, നിന്‍തൃക്കയ്യിലുള്ള മഹാധനം
തന്നരുളേണ,മെങ്ങള്‍ക്കു ഹര്യശ്വ, നീ! 9
ഇന്ദ്ര, മഘവ,ന്നൃജീഷിൻ, ശുഭഹനോ,
തന്നരുൾകെ,ങ്ങൾക്കു കാമ്യം ബഹുധനം;
നൂറാണ്ടു വെയ്ക്കുകെ,ങ്ങൾക്കു ജീവിയ്ക്കുവാന്‍;
ഭൂരിവീരന്മാരെയും തരികിന്ദ്ര, നീ! 10
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 11
കുറിപ്പുകൾ: സൂക്തം 36.

[1] മരുത്സംഗമപ്രാർത്ഥി = മരുത്തുക്കളുടെ സംഗമം (കൂടിച്ചേരല്‍) ഇച്ഛിയ്ക്കുന്നവന്‍. ഗ്രഹിയ്ക്ക = സ്വീകരിച്ചാലും. ധനാർത്ഥം – ഞങ്ങൾക്കു ധനമുണ്ടാവാന്‍. ഉത്തരാർദ്ധം പരോക്ഷം. പിഴിഞ്ഞാല്‍പ്പിഴിഞ്ഞാല്‍ – സോമം പിഴിയുമ്പോളൊക്കെ. അവിസ്സ് = ഹവിസ്സ്.

[2] വൃഷപർവാവ് – ഫലവർഷികളായ കാലാവയവങ്ങളോടു(വർഷാദിഋതുക്കളോടു)കൂടിയവൻ; കാലസ്വരൂപനെന്നർത്ഥം. സുവർഷി – സ്വർഗ്ഗാദിഫലങ്ങളെ പെയ്തുകൊടുക്കുന്നത്. മന്ത്രനീർ – മന്ത്രം ജപിയ്ക്കപ്പെട്ട സോമരസം.

[3] നവ്യനവ്യന്‍ – അതിനവീനൻ. ആദരാതിശയത്താലാണു്, ഇന്ദ്രപദാവൃത്തി.

[4] അമർത്തുവോൻ – ശത്രുക്കളെ. കൈകൾ കൊട്ടുന്നവന്‍ – ശത്രുക്കളെ യുദ്ധത്തിന്നു കൈകൊട്ടിവിളിയ്ക്കുന്നവൻ. ധൃഷ്ണു = ധർഷകം. പാറിപ്പൂ – എങ്ങും പ്രസരിപ്പിയ്ക്കുന്നു. പാരിങ്കലും – പരപ്പേറിയ ഭൂമിയില്‍പ്പോലും.

[5] വീര്യത്തിന് – വീര്യം പ്രകടിപ്പിയ്ക്കാന്‍. ഭക്ഷ്യം – ക്ഷീരാദി. അനേകകൾ – വളരെ ധേനുക്കൾ, ദക്ഷിണയായും ഭവിയ്ക്കുന്നു; ഇദ്ദേഹത്താല്‍ ദാനംചെയ്യപ്പെടുന്നു.

[6] കൂറാല്‍ – സമുദ്രപ്രേമത്താല്‍. എത്തുമല്ലോ – എത്തി പയോധിയെ പ്രീതിപ്പെടുത്തുമല്ലോ. ഇത്ഥം (ഇപ്രകാരം) ഒരിത്തിരി സോമനീര്‍ വാനിനെക്കാൾ പോരും (അന്തരിക്ഷത്തെക്കാൾ വലുപ്പമുള്ള) ഇന്ദ്രനെ തൃപ്തിപ്പെടുത്തുന്നു. അല്പജലവും സമുദ്രത്തെ പ്രീണിപ്പിയ്ക്കും; അതുപോലെ, അല്പസോമം ഇന്ദ്രനെയും തൃപ്തനാക്കും.

[7] വള്ളി – സോമലത. തേൻ – മധുരമായ സോമരസം.

[8] ഇന്ദുനീരിന്റെ (സോമരസത്തിന്റെ) ഒരു കയമാണ്, ഇന്ദ്രന്റെ വയര്‍; അതില്‍ വളരെ നീര്‍ ഒതുങ്ങും. മുസ്സവനങ്ങൾ = മൂന്നു സവനങ്ങൾ. വിഭജിച്ചു – മധ്യാഹ്നസവനത്തില്‍ ദേവന്മാർക്കു വീതിച്ചുകൊടുത്തു.

[9] കൊണ്ടുവരിക – ധനം. ആര്‍ വിലക്കുവാന്‍ – ആരും തടുക്കില്ല. വസൂത്തമസ്വാമി – മികച്ച ധനങ്ങളുടെ ഉടമസ്ഥൻ.

[10] എങ്ങൾക്കു ജീവിയ്ക്കുവാന്‍ നൂറാണ്ടു വെയ്ക്കുക – ഞങ്ങളെ ശതായുസ്സുകളാക്കിയാലും. വീരന്മാര്‍ – പുത്രന്മാര്‍.

സൂക്തം 37.

വിശ്വാമിത്രന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഇന്ദ്രനേ, ഞങ്ങൾ വൃത്രന്റെ വധത്തിന്നുള്ള കെല്പിനും
പടയെപ്പേർത്തമർത്താനുമേർപ്പെടുത്തട്ടെ,യങ്ങയെ! 1
ഇന്ദ്ര, നിന്‍തിരുവുള്ളത്തെ,ത്തിരുനോട്ടത്തെയും സമം
ഇങ്ങോട്ടാക്കട്ടെ, യജ്ഞത്തില്‍ സ്തോത്രം ചൊല്‍വോര്‍ ശതക്രതോ!2

ഇന്ദ്ര, നിൻതിരുനാമങ്ങളെല്ലാച്ചൊല്ലുകൾകൊണ്ടുമേ
യാചിയ്ക്കും, ഞങ്ങൾ മേനിക്കാരോടെതിര്‍ക്കെർശ്ശതക്രതോ! 3
പൂജിപ്പൂ, ഞങ്ങളപരിമേയതേജസ്സമേതനെ,
മനുഷ്യരെബ്ഭരിപ്പോനെ,പ്പുരുസ്തുതനെ,യിന്ദ്രനെ! 4
ഞാനിന്ദ്രനെ വിളിയ്ക്കുന്നേൻ, വൃത്രസംഹരണത്തിനും,
യുദ്ധങ്ങളില്‍ദ്ധനം കിട്ടുവാനുമായ്പ്പുരുഹൂതനെ! 5
യുദ്ധങ്ങളിലമർത്താലും, ഭവാനിന്ദ്ര, ശതക്രതോ,
ഞങ്ങളങ്ങയൊടർത്ഥിപ്പൂ, വൃത്രനെക്കൊലചെയ്യുവാൻ! 6
സ്വത്തില്‍,പ്പടപുറപ്പാടില്‍,പ്പോർ വെല്‍വോരില്‍,ബ്ബലത്തിലും
ഞെളിച്ചിലേവർക്ക;വരെക്കീഴമർത്തേണ,മിന്ദ്ര, നീ! 7
ഉണര്‍വുറ്റു കരുത്തോടേ തിളങ്ങും സോമനീരിനെ
കുടിയ്ക്ക, നീ ഞങ്ങളുടെ രക്ഷഷ്ക്കിന്ദ്ര, ശതക്രതോ! 8
ഇന്ദ്ര, നിൻപഞ്ചവർഗ്ഗത്തിന്നുള്ള കെല്പുകളേവയോ,
ഭവദീയങ്ങളവ മേ കൈവരാവൂ, ശതക്രതോ! 9
അങ്ങെത്തട്ടെ,യനല്പാന്നം; നല്ക, നീ ദുസ്തരം ധനം;
ഞങ്ങളിന്ദ്ര, തഴപ്പിയ്ക്കാം, ഭവാനുടെ കരുത്തിനെ! 10
വജ്രിൻ, വരിക, ചാരത്തോദൂരത്തോനിന്നു ശക്ര, നീ-
ഉയർന്ന നിന്നുലകില്‍നിന്നിങ്ങെഴുന്നള്ളുകി,ന്ദ്ര നീ! 11
കുറിപ്പുകൾ: സൂക്തം 37.

[1] ഇന്ദ്രനേ – ഹേ ഇന്ദ്ര. പട – ശത്രുസൈന്യം.

[2] സമം – ഒരുപോലെ.

[3] നാമങ്ങൾ = പേരുകൾ, അഥവാ ബലങ്ങൾ. ചൊല്ലുകൾ – സ്തുതികൾ. മേനിക്കാര്‍ – ഗർവിഷ്ഠരായ ശത്രുക്കൾ.

[5] വൃത്രസംഹരണം = വൃത്രവധം. വിളിയ്ക്കുന്നേന്‍ – സോമപാനത്തിന്ന്. ധനം – ശത്രുവിജയംകൊണ്ട്.

[6] അമർത്താലും – ശത്രുക്കളെ.

[7] പോർ വെല്വോര്‍ – ശൂരയോദ്ധാക്കൾ. ഞെളിച്ചില്‍ – ഡംഭ്.

[9] പഞ്ചവർഗ്ഗം – ദേവഗന്ധർവപിതൃക്കളും അസുരരക്ഷസ്സുകളും. ഭവദീയങ്ങൾ – ഭവാന്റെതന്നെയാണല്ലോ, ആ കെല്പുകൾ.

[10] അങ്ങ് – ഭവാന്റെ അരികില്‍. തഴപ്പിയ്ക്കാം – ഹവിസ്സുകൾകൊണ്ട്.

[11] ഉയർന്ന നിന്നുലക് – സ്വർഗ്ഗം.

സൂക്തം 38.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

‘തച്ചൻകണക്കേ മിനുക്കൂ സ്തവത്തെ നീ;-
യശ്വം ഭരം വഹിച്ചോടുന്നതിൻവിധം
ചേണുറ്റതാം പ്രിയമേർപ്പെട്ടനുഷ്ഠിച്ചു
കാണാവു, സന്മതി ഞാനക്കവികളെ!’ 1
ചോദിയ്ക്ക, നാഥരോടക്കവിസംഭവം:
ചേതോയമാല്‍ത്തീർത്തു, വിണ്ണസ്സുകൃതികൾ;
ചിത്തവേഗത്തൊടെത്തട്ടേ, ഭവാങ്ക,ലീ-
യധ്വരേ ചൊല്ലുന്ന വർദ്ധകഗീതികൾ! 2
ഗോപ്യമിങ്ങെങ്ങുമേ ചെയ്തു, ധനത്തിനായ്-
ക്കോപ്പണിയിച്ചി,ടചേർന്ന ഭൂദ്യോക്കളെ
അദ്രികൾ കൊണ്ടളന്ന,മ്മഹോർവികളെ
നിർത്തി,യതിർക്കുള്ളില്‍; നാട്ടി,യൂന്നുമവര്‍! 3
തേരില്‍ വാഴ്‌വോനെച്ചമയിച്ചു, സർവരും:
തേജസ്സുടുത്തു ചരിപ്പൂ സ്വയംപ്രഭൻ;
പ്രേരകനാം വൃഷാവിന്റെയത്തൃത്തനു
വാരുറ്റതേ! വാഴ്‌വു, വിശ്വരൂപന്‍ ജലേ! 4
മൂത്തവനായ ചിരന്തനൻ വർഷകന്‍
തീർത്തതല്ലോ, പെരുതാമിക്കുളിര്‍ജലം;
തുംഗാഭയഷ്ട സ്തുതികളാല്‍ക്കൈക്കൊൾവു,
നിങ്ങൾ വിണ്‍ താങ്ങുമിരുപുരാന്മാര്‍ ധനം! 5
നിങ്ങൾ പുരാന്മാര്‍ മഖത്തില്‍ച്ചമയിപ്പു,
തിങ്ങിയ വാരുറ്റ മുസ്സവനങ്ങളെ:
അങ്ങു വരില്ലയോ! കണ്ടേന്‍, ക്രതുവിതില്‍
ത്വംഗല്‍പ്രകാശരാം ഗന്ധർവരെ ഹൃദി. 6
ഈ വൃഷാവിനെവര്‍ ധേനുനാമാഢ്യയാം
ഗോവിങ്കല്‍നിന്നസ്സുഭോജ്യം കറന്നുവോ;
നവ്യാസുരക്കെല്പുടുത്തഥ മായയാ
സ്വവ്യക്തി ചേർത്താരിവങ്കലളന്നവര്‍! 7
എണ്ണുമാരി,സ്സവിതാവാകുമെന്നുടെ
പൊന്നൊളി? – യേവനിതിനെബ്ഭജിയ്ക്കുമോ;
ഒക്കെപ്പുലർത്തുന്ന ഭൂദ്യോക്കളെക്കയ്യില്‍
വെയ്ക്കും, കിടാങ്ങളെ സ്ത്രീപോലെയാ സ്തുതൻ; 8
വാനവശ്രേയസ്സിനൊത്ത ഭവ്യം സ്തുതി-
പ്പോനേകുവോര്‍ നിങ്ങളെങ്ങളില്‍ നില്ക്കണം:
ദേവകളേവരും കാണുന്നു, കാക്കുന്ന
നാവുള്ള നിത്യന്റെ നൈകകർമ്മങ്ങളെ! 9
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 10
കുറിപ്പുകൾ: സൂക്തം 38.

[1] യജമാനന്‍ സ്തോതാവിനോടു പറയുന്നു: തച്ചൻകണക്കേ – ആശാരി മരത്തിന്നു മിനുസം വരുത്തുന്നതുപോലെ. പ്രിയം – ഇന്ദ്രന്നു പ്രീതികരമായ കർമ്മം. സന്മതി – വിശുദ്ധമനസ്കന്‍. കവികൾ – മുമ്പു യജ്ഞമനുഷ്ഠിച്ചു ദേവത്വം പ്രാപിച്ചവര്‍. ഞാൻ സ്വർഗ്ഗവാസം ഇച്ഛിയ്ക്കുന്നു എന്നർത്ഥം.

[2] ഇന്ദ്രനോടു നേരിട്ട്: അക്കവികളുടെ ഉല്‍പത്തിയും മറ്റും ഭവാന്‍ നാഥരോടു (ഗുരുനാഥന്മാരോടു) ചോദിച്ചാലും: ആ സുകൃതികൾ സ്വർഗ്ഗം തീർത്തതു (സ്വർഗ്ഗവാസം നേടിയതു) ചേതോയമ(മനസ്സംയമ)ത്താലാകുന്നു. വർദ്ധകഗീതികൾ = വളർത്തുന്ന പാട്ടുകൾ, സ്തുതികൾ.

[3] ഗോപ്യം – രഹസ്യകർമ്മങ്ങൾ. കോപ്പണിയിച്ച് – ഭൂമിയെ ഓഷധികൾകൊണ്ടും ദ്യോവിനെ ദേവകളെക്കൊണ്ടും അലംകരിച്ച്. അമ്മഹോർവികളെ – മഹതികളും ഉർവി(വിശാല)കളുമായ ഭൂദ്യോക്കളെ. അവര്‍ – കവികൾ

[4] തേരില്‍ വാഴ്‌വോനെ – രഥസ്ഥനായ ഇന്ദ്രനെ. സർവരും – കവികളെല്ലാവരും. വാരുറ്റതേ – മഹത്തുതന്നെ. ജലേ വാഴ്‌വു – വരുണരൂപനായി വെള്ളത്തില്‍ വസിയ്ക്കുന്നു.

[5] മൂത്തവന്‍ – വയസ്സേറിയവന്‍. തുംഗാഭയഷ്ട്യസ്തുതികൾ = ശോഭയേറിയ യഷ്ടാവിന്റെ സ്തുതികൾ. ധനം കൈക്കൊൾവു – ഞങ്ങൾക്കു തരാന്‍ കയ്യില്‍ വെയ്ക്കുന്നു. നിങ്ങൾ – ഇന്ദ്രവരുണന്മാരോടു പറയുന്നതാണിത്: ഇരുപുരാന്മാര്‍ = രണ്ടു രാജാക്കന്മാര്‍.

[6] തിങ്ങിയ – വിഭവങ്ങൾ നിറഞ്ഞ. വാരുറ്റ = വിശാലങ്ങളായ. ചമയിപ്പു – മൂന്നു സവനങ്ങൾക്കും ഒരലങ്കാരമാണ്, നിങ്ങളുടെ സന്നിധാനം. ഗന്ധർവരെ – സോമരക്ഷകരായ സ്വാനപ്രഭൃതിഗന്ധര്‍വന്മാരെ. ഞാൻ ഹൃദാ (മനസ്സുകൊണ്ടു) കണ്ടു. ത്വംഗല്‍പ്രകാശര്‍ = പ്രസരിയ്ക്കുന്ന പ്രഭയോടുകൂടിയവര്‍.

[7] ധേനുനാമാഢ്യ = ധേനുവിന്റെ പേരുകളുള്ള. സുഭോജ്യം – ക്ഷീരാദി. അവര്‍ – കവികൾ. നവ്യാസുരക്കെല്പുടത്ത് – പുതിയ അസുരബലം ധരിച്ച്. സ്വവ്യക്തി = സ്വന്തംരുപം ഇവങ്കല്‍ അളന്നു തിട്ടപ്പെടുത്തി ചേർത്തു. അർത്ഥം ചിന്ത്യം.

[8] ഇന്ദ്രന്‍ താന്‍തന്നെ പറയുന്നു: പൊന്നൊളി = കനകതുല്യമായ കാന്തി. എന്റെ പൊന്നൊളിയെ ഭജിയ്ക്കുന്ന സ്തുതന്നു വാനൂഴികൾ, ഒരമ്മയ്ക്കു കിടാങ്ങളെന്നപോലെ വശത്താകും.

[9] ഇന്ദ്രവരുണന്മാരോട്: ഭവ്യം = നന്മ. നില്ക്കണം – രക്ഷകരാകണം. ഉത്തരാർദ്ധം പരോക്ഷവചനം: കാക്കുന്ന നാവുള്ള – ‘പേടിയ്ക്കേണ്ടാ’ എന്നും മറ്റും ആശ്വസിപ്പിച്ചു, ഭക്തരെ രക്ഷിയ്ക്കുന്ന. നിത്യന്റെ – ശാശ്വതനായ ഇന്ദ്രന്റെ. നൈകകർമ്മങ്ങൾ – വൃത്രവധാദികളായ വളരെ കർമ്മങ്ങൾ.

സൂക്തം 39.

ഋഷിച്ചന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

സ്തോതാക്കൾ നിർമ്മിച്ച മാനസപ്രോക്തമാം
സ്തോത്രമണയുന്നു, നാഥനാമിന്ദ്രനില്‍:
ചൊല്ലും, മഖത്തിലുണർച്ചയ്ക്കിത; – ങ്ങയെ-
ച്ചൊല്ലി ഞാന്‍ നിർമ്മിപ്പതുൾക്കൊള്ളുകി,ന്ദ്ര നീ! 1
പാടേ പിറക്കുന്നു സൂര്യന്റെയും മുമ്പു,
പാടപ്പെടുന്നൂ മഖത്തിലുണര്‍വിനായ്,
മംഗളശുഭ്രവസ്ത്രങ്ങളുടുക്കുന്നു,
ഞങ്ങൾതൻ പൈതൃകം, പണ്ടേത്തതി,സ്തുതി! 2
പെറ്റാളിണയെ,യിരട്ടപെറുന്നവൾ;
ചെറ്റല്ലിളകുന്നു നാവിന്റെ തുമ്പിഹ;
കൃത്യങ്ങളില്‍ച്ചേർന്നിടുന്നൂ, പകൽച്ചോട്ടി-
ലെത്തിയ നാശിതധ്വാന്തരാ രണ്ടുപേര്‍! 3
ഗോതതിയ്ക്കായിപ്പൊരുതിയ ഞങ്ങൾതൻ-
താതരെ നിന്ദിയ്ക്കുകില്ലൊരു മർത്ത്യനും:
വമ്പുറ്റ കർമ്മവാനിന്ദ്രനല്ലോ, സ്വയം
സംഭരിച്ചേകി, യിവർക്കു പശുക്കളെ! 4
നിന്ന സഖാക്കൾ നവഗ്വരൊത്തു സഖാ-
വിന്ദ്രൻ കുനിഞ്ഞെങ്ങു പൂകിയോ ഗോക്കളില്‍;
അങ്ങു ദശഗ്വര്‍ പത്താളൊത്തു കണ്ടെത്തി,-
യല്ലില്‍ക്കിടക്കുന്ന സത്യനാം സൂര്യനെ. 5
ഉണ്ടു തേൻ ഗോവിങ്കലെന്നറിഞ്ഞണ്ടര്‍കോന്‍
കൊണ്ടുപോന്നൂ, കാല്‍കുളമ്പുള്ള പൈക്കളെ;
കുണ്ടില്‍ മറഞ്ഞോനെ, വാനിലൊളിച്ചോനെ
മണ്ടിപ്പിടിച്ചാൻ, വലംകൈക്കു ദാനവാൻ! 6
ശോഭ പൂണ്ടാനി,രുൾ വിട്ടുതെളിഞ്ഞവൻ!
പാപമകന്നെങ്ങൾ നിർഭയരാകണം:
സോമപ, സോമപ്രവൃദ്ധ, പരന്തപൻ
നീയിന്ദ്ര, കേട്ടാലു,മിസ്തോതൃഗീതികൾ! 7
സൂരന്‍ മഖാർത്ഥം ലസിയ്ക്ക, വാനൂഴിയില്‍;-
ബ്ഭൂരിയാം പാപമടുക്കരുതെങ്ങളില്‍;
നേരിടുവിച്ചിടാവുന്ന വസുക്കളേ,
വാരുറ്റ സമ്പത്തു നേടണം, ത്യാഗവാന്‍. 8
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ. 9
കുറിപ്പുകൾ: സൂക്തം 39.

[1] മാനസപ്രോക്തം = മനസ്സിനാല്‍ ചൊല്ലപ്പെട്ടത്; ഹൃദയത്തില്‍നിന്നു പുറപ്പെട്ടത്. നാഥന്‍ – സർവേശ്വരന്‍. ഉത്തരാര്‍ദ്ധം പ്രത്യക്ഷോക്തി: ഞാന്‍ നിർമ്മിപ്പത് – എന്റെ സ്തോത്രം. ഉൾക്കൊള്ളുക = മനസ്സില്‍ വെയ്ക്കുക; കേട്ടു പ്രസാദിച്ചാലും.

[2] ഞങ്ങളുടെ പൈതൃകമായ (പരമ്പരാസിദ്ധമായ) ഈ പുരാതനസ്തുതി സൂര്യനുദിയ്ക്കുന്നതിന്നുമുമ്പു പിറക്കും; ഉഷസ്സില്‍ ഉച്ചരിയ്ക്കപ്പെട്ടുതുടങ്ങും. വസ്ത്രങ്ങൾ – തേജസ്സ്.

[3] ഉഷസ്സിനെപ്പററി: ഇരട്ടപെറുന്നവൾ – ഉഷോദേവത. ഇണയെ – രണ്ടുകുട്ടികളെ, അശ്വിദേവന്മാരെ; അശ്വികളെ സ്തുതിയ്ക്കുക ഉഷഃകാലത്താകയാല്‍, അതിനെ പ്രസവമാക്കിക്കല്പിച്ചിരിയ്ക്കുന്നു. ഇവരിരുവരെ ഒപ്പം പ്രസവിയ്ക്കുന്നതിനാലാണ്, ഉഷോഭിമാനിദേവത ഇരട്ടപെറുന്നവളായതും. ഇഹ (ഇപ്പോൾ) എന്റെ നാവിന്റെ തുമ്പു തുലോം ഇളകുന്നു, അശ്വികളെ സ്തുതിപ്പാൻ. പകൽച്ചോട്ടില്‍ – പുലരിയില്‍. നാശിതധ്വാന്തര്‍ = ഇരുട്ടിനെ നശിപ്പിച്ചവർ. ആ രണ്ടുപേര്‍ – അശ്വികൾ.

[4] ഗോതതി = ഗോസമൂഹം. ഞങ്ങൾതന്‍ താതര്‍ – അംഗിരസ്സുകൾ.

[5] നവഗ്വ – ദശഗ്വരെപ്പററി മുമ്പു വിവരിച്ചിട്ടുണ്ട്. നിന്ന – ഇന്ദ്രന്റെ നാലുവശത്തും സ്ഥിതിചെയ്തു. കുനിഞ്ഞ് – ഗുഹയിലെയ്ക്കിറങ്ങുമ്പോൾ തല മുട്ടാതിരിപ്പാന്‍. അല്ല് = ഇരുട്ട്. സത്യൻ – യഥാർത്ഥപ്രകാശന്‍.

[6] തേൻ – മധുരമായ പാല്‍. കുണ്ടില്‍ (ഗുഹയില്‍) മറകയും വാനില്‍ (അന്തരിക്ഷത്തില്‍) ഒളിയ്ക്കകയും ചെയ്തിരുന്ന അസുരനെ മണ്ടിച്ചെന്നു വലംകൈക്കുപിടിച്ചു. ദാനവാന്‍ – ഔദാര്യശാലി.

[7] അവന്‍ – സൂര്യാത്മകനായ ഇന്ദ്രന്‍. സ്തോതൃഗീതികൾ = സ്തോതാവിന്റെ പാട്ടുകൾ, സ്തുതികൾ. നേരിടുവിച്ചിടാവുന്ന – സ്തുതികൊണ്ട് അഭിമുഖീകരിയ്ക്കപ്പെടാവുന്ന. വസുക്കളേ – ഇന്ദ്രാദികളേ. ത്യാഗവാൻ = ദാനശീലന്‍.

സൂക്തം 40.

വിശ്വാമിത്രന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

ഇന്ദ്ര, സോമം പിഴിഞ്ഞെങ്ങൾ വർഷിതാവാകുമങ്ങയെ
വിളിയ്ക്കുന്നു: കുടിച്ചാലും, മത്തുണ്ടാക്കുന്ന നീര്‍ ഭവാന്‍! 1
ഇന്ദ്ര ബുദ്ധികരം സോമം പിഴിഞ്ഞതു സകൌതുകം
കുടിയ്ക്ക, തൃപ്തിയ്ക്കുദരം നിറയ്ക്കുക, പുരുസ്തുത! 2
ഇന്ദ്ര, വാഴ്ത്തപെടുന്നോനേ, സർവദേവാന്വിതൻ ഭവാൻ
വളർത്തുകെ,ങ്ങൾതന്‍ ഹവ്യം ചേർന്ന യജ്ഞം മരുൽപതേ! 3
ഇതാ, പിഴിഞ്ഞ ശുചിയാമിമ്പമേകുന്ന സോമനീര്‍
പൂകുന്നു, നിൻതിരുവയര്‍ക്കുള്ളിലിന്ദ്ര, സതാംപതേ! 4
നിറുത്തുകിന്ദ്ര, പിഴിയപ്പെട്ട സോമം വയറ്റില്‍ നീ:
നിന്‍ദ്യോവില്‍ മേവുവോന്നല്ലോ വരണീയമിതുജ്ജ്വലം! 5
കുടിയ്ക്കുകെങ്ങൾതൻ സോമം മധുധാരാര്‍ദ്രനായ്ബ്ഭവാന്‍:
സ്തുതിസേവ്യ, ഭവാനാല്‍ത്താനന്നമിന്ദ്ര, വിശോധിതം! 6
ഇന്ദ്രങ്കലല്ലോ, പൂർണ്ണങ്ങൾ സേവകന്റെ വിഭൂതികൾ
ചെന്നുചേരുന്നു: സോമത്തിൻപാനാല്‍ വളരുവോനവന്‍! 7
ചാരത്തുനിന്നോ ദൂരത്തുനിന്നോ വന്നെത്തുകെങ്ങളില്‍;
വൃത്രഘ്ന, നീ ചെവിക്കൊള്ളുകീ, ഞങ്ങളുടെ വാക്കുകൾ! 8
ദൂരാന്തികങ്ങൾക്കിടയിലെങ്ങർച്ചിയ്ക്കപ്പെടുന്നുവോ;
അങ്ങുനിന്നിവിടത്തിങ്കലെഴുന്നള്ളേണമിന്ദ്ര, നീ! 9
കുറിപ്പുകൾ: സൂക്തം 40.

[2] ബുദ്ധികരം = പ്രജ്ഞാജനകം.

[3] മരുല്‍പതി = മരുത്തുക്കളുടെ അധിപതി.

[5] ഇത് – സോമം.

[6] മധുധാരാർദ്രൻ – മാദകമായ സോമനീര്‍കൊണ്ടു നനഞ്ഞവന്‍. ഞങ്ങളുടെ അന്നം വിശുദ്ധീകരിയ്ക്കുന്നതു ഭവാന്‍തന്നെയാണല്ലോ.

[7] സേവകന്റെ (സേവിയ്ക്കുന്നവന്റെ) പുർണ്ണങ്ങ(അന്യൂനങ്ങ)ളായ വിഭവങ്ങൾ ഇന്ദ്രങ്കലാണ്, ചെന്നുചേരുന്നത്.

[8] ഈ വാക്കുകൾ – സ്തുതികൾ.

[9] ദൂരാന്തികങ്ങൾ – ദൂരദേശവും സമീപദേശവും.

സൂക്തം 41.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

വജ്രിൻ, വിളിയ്ക്കപ്പെട്ടീടുമങ്ങിന്ദ്ര, ഹരിയുക്തനായ്
വരികെ,ൻപക്കലെയ്ക്കാശു ഞങ്ങൾതന്‍ സോമമുണ്ണുവാൻ! 1
ഹോതാവിരുന്നൂ, നേരത്തേ; വിരിയ്ക്കപ്പെട്ടു ദർഭകൾ;
തമ്മിൽച്ചേര്‍ന്നൂ, പ്രഭാതത്തിലെങ്ങൾതൻ ചതകല്ലുകൾ! 2
ഇതാ, നുത്യർഹ, നുതികളുച്ചരിയ്ക്കപ്പെടുന്നു തേ:
ഇരിയ്ക്ക, ദർഭയില്‍ശ്ശൂര; പുരോഡാശമശിയ്ക്ക നീ! 3
രമിയ്ക്ക, ഞങ്ങളുടെയീ സ്തോത്രത്തില്‍,സ്സവനങ്ങളില്‍,
ഉക്ഥങ്ങളിലുമങ്ങിന്ദ്ര, വൃത്രഘ്ന, നുതിസേവ്യനേ! 4
ബലേശനാം മഹാനായ സോമം നുകുരുമിന്ദ്രനെ
നക്കുന്നു, കുട്ടിയെത്തള്ളപ്പൈക്കൾപോലിസ്തവോക്തികൾ! 5
ആ നീ ഹർഷിയ്ക്ക, മെയ്യോടേ സോമത്താല്‍ വൻധനത്തിനായ്:
നിന്ദയ്ക്കു പാത്രമാക്കൊല്ലേ, സ്തോത്രകർത്താവിനെബ്ഭവാൻ! 6
ഇന്ദ്ര, നിന്നെക്കൊതിച്ചെങ്ങൾ വാഴ്ത്തുന്നു, ഭൃതഹവ്യരായ്;
വസോ, ഞങ്ങളെയിച്ഛിപ്പോനായിത്തീരേണമങ്ങയും! 7
അഴിച്ചുവിടൊലാ, ഞങ്ങളറിയാതെ ഹരിപ്രിയ:
വരികിങ്ങോട്ട; – ന്നവാനാമിന്ദ്ര, മത്താടുകിങ്ങു നീ! 8
നൈതൂകുമക്കേസരികളിന്ദ്ര, നല്‍ത്തേരിലങ്ങയെ
ഇങ്ങോട്ടു കൊണ്ടുപോരട്ടേ, ദർഭപ്പായിലിരുത്തുവാൻ! 9
കുറിപ്പുകൾ: സൂക്തം 41.

[2] നേരത്തേ = സമയത്തുതന്നെ. ചതകല്ലുകൾ – അമ്മിയും അമ്മിക്കുഴയും.

[3] തേ – അങ്ങയ്ക്കായി.

[4] അങ്ങ് = ഭവാന്‍. നുതിസേവ്യനേ = സ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കപ്പെടേണ്ടവനേ.

[5] ബലേശൻ – ബലത്തിന്റെ ഉടമസ്ഥന്‍. ഈ സ്തവോക്തികൾ – ഞങ്ങളുടെ സ്തുതികൾ. നക്കുന്നു – സുഖിപ്പിയ്ക്കുന്നു; ഇന്ദ്രങ്കലണയുന്നു എന്നു സാരം.

[6] ആ – അപ്രകാരമിരിയ്ക്കുന്ന. നീ സോമത്താല്‍ (സോമംകുടിച്ചു) മെയ്യോടേ ഹർഷിയ്ക്ക – ദേഹത്തിലാകെ ഇമ്പം പൂണ്ടാലും. വന്‍ധനത്തിന്നായ് – ഞങ്ങൾക്കു വമ്പിച്ച മുതല്‍ തരാന്‍.

[7] ഭൃതഹവ്യര്‍ = ഹവിസ്സൊരുക്കിയവര്‍.

[8] ഞങ്ങളറിയാതെ ഹരികളെ അഴിച്ചുവിട്ടേയ്ക്കരുതേ; അവയെ തേരിനു പൂട്ടിത്തന്നേ ഇങ്ങോട്ടു വരിക. ഇങ്ങു – യജ്ഞത്തില്‍ സോമം കുടിച്ചു മദംകൊണ്ടാലും.

[9] നൈ – ഓട്ടത്താലുണ്ടായ വിയർപ്പ്. കേസരികൾ = അശ്വങ്ങൾ. നല്‍ത്തേരില്‍ – സുഖകരമായ രഥത്തില്‍. ദർഭപ്പായില്‍ – ദർഭവിരിപ്പില്‍.

സൂക്തം 42.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

പിഴിഞ്ഞു ഞങ്ങൾ പാല്‍ ചേർത്ത സോമത്തിന്നാഗമിയ്ക്ക, നീ:
ഇന്ദ്ര, ഞങ്ങളെയിച്ഛിപ്പൊന്നല്ലോ, നിന്‍ ഹരിവാഹനം! 1
കല്ലാല്‍പ്പിഴിഞ്ഞ മധുനീര്‍ വെച്ചിരിയ്ക്കുന്നു ദർഭയില്‍:
വരികിന്ദ്ര; ജവാലേറ്റം കടിയ്ക്ക, മതിയാംവരെ! 2
ഏവം ഞാന്‍ ചൊന്ന മൊഴികളിങ്ങുനിന്നുടനിന്ദ്രനില്‍
നേരേ ചെല്ലേണമേ, സോമപാനത്തിന്നു വരുത്തുവാന്‍! 3
ഉക്ഥസ്തോമങ്ങൾകൊണ്ടെങ്ങള്‍ സോമപാനത്തിനിന്ദ്രനെ
വിളിയ്ക്കുന്നു, പലവുരു; – വവനിങ്ങു വരേണമേ! 4
ഇതാ, പിഴിഞ്ഞ സോമങ്ങളി,ന്ദ്ര, കർമ്മപ്രവർത്തക;
വയററില്‍ നിർത്തുകി,വയെത്തിരുമേനി ശതക്രതോ! 5
അറിവൂ ഞങ്ങൾ: നീ പോരിലാക്രമിപ്പോന്‍, ധനഞ്ജയന്‍;
അതിനാലെങ്ങള്‍ യാചിപ്പൂ ഭവാനുടെ ധനം കവേ! 6
അമ്മികൊണ്ടു പിഴിഞ്ഞെങ്ങൾ നറുംപാലും യവങ്ങളും
ചേർത്തുവെച്ചതിതാ: വന്നു കുടിച്ചരുളികിന്ദ്ര നീ! 7
സ്വസ്ഥാനത്തെയ്ക്കയയ്ക്കുന്നേൻ, സോമത്തെയിവിടെയ്ക്കുതാൻ
കുടിപ്പാനിന്ദ്ര: നിൻനെഞ്ചില്‍ വിളയാടുകി,തങ്ങനെ! 8
ഇന്ദ്ര, പൂർവകനാം നിന്നെസ്സോമനീരു കുടിയ്ക്കുവാൻ
വിളിപ്പൂ, രക്ഷ തേടുന്ന ഞങ്ങൾ, കൌശികവംശജര്‍! 9
കുറിപ്പുകൾ: സൂക്തം 42.

[1] ആഗമിയ്ക്ക = വന്നാലും. ഹരിവാഹനം – ഹരികളെ പൂട്ടിയ രഥം.

[2] കല്ലാല്‍ – അമ്മിക്കുഴകൊണ്ടു ചതച്ച്.

[3] മൊഴികൾ – സ്തുതികൾ

[6] ധനഞ്ജയന്‍ – ശത്രുക്കളുടെ ധനമടക്കുന്നവന്‍.

[7] ചേർത്തുവെച്ചത് – സോമനീര്‍.

[9] പൂർവകന്‍ – പുരാതനന്‍.

സൂക്തം 43.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

തേരേറിയിങ്ങു വന്നാലും: വിഭാഗാനു-
സാരേണ നിന്റെതാൻ സോമം കുടിയ്ക്കുവാൻ;
പൊന്നുസഖാക്കളെദ്ദർഭാന്തികേ വിടൂ;
നിന്നെയിതാ, വിളിയ്ക്കുന്നു, ഹവിർദ്ധരര്‍! 1

വന്നെത്തുകെ,ല്ലാരെയും കടന്നാ ഹരി-
ദ്വന്ദ്വമൊത്തെങ്ങൾതന്നാശയില്‍ സ്വാമി നീ:
ഇന്ദ്ര, വിളിപ്പതുണ്ടല്ലോ, സഖിത്വമാ-
ര്‍ന്നിന്നുതികാരര്‍തന്‍ ചിന്തകളങ്ങയെ! 2
ഇന്ദ്ര, ഹരികളൊത്തൊ,പ്പം തെളിഞ്ഞാശു
വന്നാലു,മെങ്ങൾതൻ ഭൂര്യന്നമാം മഖേ:
നിന്നെ വിളിപ്പതുണ്ടല്ലോ, സ്തുതിച്ചു നെ-
യ്യന്നത്തൊടും ദേവ, തേനിടത്തെയ്ക്കു, ഞാന്‍! 3
നിന്നെ വഹിയ്ക്കട്ടെ,യീ വൃഷാക്കളു,ടല്‍
മിന്നും ഹരികൾ, സഖാക്കൾ, ധുരന്ധരര്‍:
വന്നു കേൾക്ക, പൊരി ചേരും സവനത്തി-
ലിന്ദ്രൻ സഖാവു, സഖാവിൻ സ്തുതികളെ! 4
പോരാ, ജനത്തെ രക്ഷിപ്പവനാക്കുക;
പോരാ, പുരാനാക്കുകെ,ന്നെയൃജീഷവൻ;
പോരാ, ഋഷിയാക; സോമപനാക, ഞാൻ;
പോരാ, മഘവന്‍, സ്ഥിരസ്വത്തു നല്ക മേ! 5
അങ്ങയെക്കൊണ്ടിങ്ങു പോരട്ടെ, പൂട്ടിയ
തുംഗതുരംഗങ്ങളിന്ദ്ര, സഹർഷരായ്
വർഷകന്‍ തൊട്ടുതലോടുമീ വൈരിഘ്നര്‍
വാന്‍ വിട്ടിറങ്ങുന്നു, ദിക്കു രണ്ടാംവിധം! 6
ഏതു, കൊതിച്ച ഭവാനു ഖഗാഹൃത;-
മേതിന്റെ മത്തില്‍ നീ വീഴ്ത്തുന്നു, മർത്ത്യരെ;
ഏതിന്റെ മത്തില്‍ത്തുറന്നു, നീ കാര്‍കളെ;-
യിന്ദ്ര, കുടിയ്ക്കുകാ,ക്കുത്തിപ്പിഴിഞ്ഞ നീര്‍! 7
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 8
കുറിപ്പുകൾ: സൂക്തം 43.

[1] വിഭാഗാനുസാരേണ നിന്റെ താന്‍ – ക്രമമനുസരിച്ചു ഭവാന്റേതുതന്നെയായ. പൊന്നുസഖാക്കളേ – ഏറ്റവും പ്രിയപ്പെട്ട ചങ്ങാതീകളായ ഹരികളെ.

[2] എല്ലാവരെയുംകടന്ന് – മറ്റുള്ളവരുടെ അടുക്കൽ പോകുന്നതിന്നു മുമ്പ്. എങ്ങളുടെ ആശയില്‍ വന്നെത്തുക; ഭവാന്‍ വന്നു സോമം കുടിയ്ക്കണമെന്നും മറ്റുമുള്ള അസ്മല്‍പ്രാർത്ഥനയെ കൈക്കൊള്ളുക. ഇന്നുതികാരര്‍ = സ്തുതികർത്താക്കൾ. ചിന്തകൾ – ഭാവനകൾ.

[3] ഒപ്പം തെളിഞ്ഞ് – സമാനപ്രീതി പൂണ്ട്. ഭൂര്യന്നമാം മഖേ = വളരെ അന്നങ്ങളുള്ള യാഗത്തില്‍. നെയ്യന്നം – നൈ ചേർത്ത ഹവിസ്സ്. തേനിടത്തെയ്ക്കു – മധുരസോമസ്ഥാനത്തെയ്ക്കു.

[4] വൃഷാക്കൾ – യുവാക്കൾ. ധുരന്ധരര്‍ – ഭാരം നന്നായി വഹിയ്ക്കുന്നവര്‍. ഉത്തരാർദ്ധം പരോക്ഷവചനം: പൊരി – പൊരിയവില്‍. സഖാവ് – സ്തോതാവ്.

[5] പോരാ – എനിയ്ക്കു വേറെയും പ്രാർത്ഥനകളുണ്ട്. എന്നെ എന്ന പദം ഒന്നാംപാദത്തിലും ചേർക്കണം. സോമപന്‍ – യജ്ഞമനുഷ്ഠിച്ചവൻ. സ്ഥിരസ്വത്ത് = അക്ഷയസമ്പത്ത്.

[6] തുംഗതുരംഗങ്ങൾ = വലിയ കുതിരകൾ. സഹർഷര്‍ = സമാനഹർഷര്‍. ഉത്തരാർദ്ധം പരോക്ഷം: വർഷകൻ – ഇന്ദ്രന്‍. തൊട്ടുതലോടും – മുതുകത്തു സസ്നേഹംതലോടുന്ന. ഈ വൈരിഘ്നർ – ശത്രുക്കളെ കൊല്ലുന്ന തുരംഗങ്ങൾ. വാന്‍ വീട് = വാനില്‍നിന്ന്. ദിക്കു രണ്ടാംവിധം – ദിക്കുകളെ വിഭജിച്ചുകൊണ്ട്.

[7] ഖഗാഹൃതം – സുപർണ്ണപക്ഷിയാല്‍ കൊണ്ടുവരപ്പെട്ടു. മർത്ത്യര്‍ – എതിരാളികളായ മനുഷ്യര്‍.

സൂക്തം 44.

വിശ്വാമിത്രന്‍ ഋഷി; ബൃഹതി ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (അന്നനട)

ഇതാ, തിരുമേനിയ്ക്കിരിയ്ക്കട്ടേ, രമ്യം
ധൃതികരം കല്ലില്‍പ്പിഴിഞ്ഞ സോമനീര്‍:
തുരംഗയുക്തമാകിയ പച്ചത്തേരി-
ലിരുന്നരുൾകി,ന്ദ്ര; വരിക, ഞങ്ങളില്‍! 1
സകാമന്‍ നീയുഷസ്സിനെക്കൊണ്ടാടുന്നു;
സകാമൻ നീ സൂര്യന്നൊളി വരുത്തുന്നു;
ഹരിഹയ, ബുധന്‍ ഭവാനറിഞ്ഞിന്ദ്ര,
പെരുകിപ്പൂ, ഞങ്ങൾക്കഖിലഭൂതികൾ! 2
ഹരില്‍പ്രഭദ്യോവിനെയും, ഹരിദ്വർണ്ണ-
ധരയെയു,മിവയുടെ നടുവിലായ്
ചരിപ്പവനിന്ദ്രൻ ഹരി നിറുത്തിനാൻ,
ഹരിദ്വയത്തിനു തുലോം തീററിയെയും! 3
ഹരില്‍പ്രഭനായിപ്പിറന്ന വർഷകന്‍
പരിശോഭിപ്പിപ്പൂ, സമസ്തരോചനം;
ഹരിയായ ഹരില്‍പ്രഭം വജ്രായുധം
ധരിയ്ക്കുന്നു, ഹരിഹയന്‍ തൃക്കൈകളില്‍; 4
സിതയോഗാല്‍ വെളുത്തതായ്,സ്സവേഗമായ്,-
ച്ചതകല്ലാല്‍പ്പിഴിഞ്ഞതാം നറുംസോമം
നിരാവരണമാക്കിനാൻ; ധേരുക്കളെ-
ക്കരേററിനാൻ, ഹരിഹയയുതനിന്ദ്രൻ! 5
കുറിപ്പുകൾ: സൂക്തം 44.

[1] ധൃതികരം = പ്രീതികരം. പച്ചത്തേര്‍ – പച്ചനിറത്തിലുള്ള തേര്‍.

[2] സകാമൻ – സോമത്തില്‍ അഭിലാഷമുള്ളവൻ. ബുധന്‍ = വിദ്വാൻ. അറിഞ്ഞ് – ഞങ്ങളുടെ അഭിമതംമനസ്സിലാക്കി. പെരുകിപ്പൂ = വളർത്തുന്നു. അഖിലഭൂതികൾ = എല്ലാസ്സമ്പത്തുകളും.

[3] ഹരിദ്വർണ്ണധര – സസ്യങ്ങളാല്‍ പച്ചപിടിച്ച ഭൂമി. ദ്യാവാപൃഥിവികളെ തന്മധ്യസഞ്ചാരിയായ ഇന്ദ്രന്‍ നിറുത്തിനാന്‍ – ഉറപ്പില്‍നിർത്തി; തീററിയെയും, (പുല്ലുംമറ്റും) നിർത്തി – ഏർപ്പെടുത്തി.

[4] സമസ്തരോചനം – രോചനമെന്നലോകം മുഴുവൻ. ഹരിയായ – ശത്രക്കളുടെ പ്രാണനെ അപഹരിയ്ക്കുന്ന.

[5] സിതയോഗാല്‍ – വെളുത്തവ (ക്ഷീരാദികൾ) ചേർത്തതിനാല്‍. സവേഗം – ക്ഷിപ്രവ്യാപി. നിരാവരണമാക്കിനാന്‍ – വെളിപ്പെടുത്തി. കരേറ്റിനാൻ – അസുരഗുഹയിൽനിന്ന്. ഹരിഹയയുതന്‍ = ഹരികളെന്ന ഹയ (അശ്വ)ങ്ങളോടുകൂടിയവന്‍.

സൂക്തം 45.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കേക)

വരിക, മയിലിന്റേതിന്നു തുല്യമാം രോമ-
നിരയൊത്തിമ്പം നല്കും ഹരികളൊന്നിച്ചിന്ദ്ര:
തടയൊല്ലാരും നിന്നെ,പ്പക്ഷിയെ വേടൻപോലേ;
തടസ്സം മരുപോലേ കടന്നു വന്നാലും നീ! 1
വൃത്രനെ വിഴുങ്ങിയോന്‍, മേഘത്തെപ്പിളർത്തിയോൻ,
നല്‍ത്തണ്ണീര്‍ ചൊരിഞ്ഞവന്‍, പുരികളുടച്ചവൻ,
നേരിലിങ്ങോട്ടോടിപ്പാൻ ഹരിയുക്തമാം തേരി-
ലേറുവോനി,ന്ദ്രൻ കെല്പന്മാരെയും ചതയ്ക്കുവോന്‍! 2
ഗോഗണത്തിനെ നല്ലോരിടയൻപോലേ ഭവാൻ
യാഗത്തെത്തടിപ്പിപ്പൂ, വൻകടലിനെപ്പോലേ:
ഗോവുകൾ പുല്‍ച്ചാർത്തിലും തോടുകൾ കയത്തിലും
ചെല്‍വതുപോലേ, നിങ്കല്‍ വന്നുചേരുന്നൂ, സോമം! 3
ഞങ്ങൾക്കു കരുതേണം, വൈരിയെ നോവിയ്ക്കും സ്വ-
ത്തങ്ങിന്ദ്ര, തന്റേടംവെച്ചവന്നു വീതംപോലേ;
പഴത്തിന്നായിത്തോട്ടിയേന്തിയോൻ വൃക്ഷത്തെപ്പോ-
ല,ഴകില്‍ക്കുലുക്കുക, വേണ്ടോളം ധനത്തെ നീ! 4
വിണ്ണിന്റെ പെരുമാളുമിന്ദ്ര, നീ ധനവാനും
പുണ്യഭാഷിയും പുഷ്ടകീർത്തിശാലിയുമല്ലോ;
അങ്ങനെയുള്ള ഭവാനോജസ്സാല്‍ വളർന്ന,തി-
മംഗളാന്നനായ്ത്തീരുകെങ്ങൾക്കു ബഹുസ്തുത! 5
കുറിപ്പുകൾ: സൂക്തം 45.

[1] മയിലിന്റേതിന്നു – മയിലിന്റെ രോമത്തിന്നു. വഴിപോക്കര്‍ മരുഭൂമി പിന്നിടുക അതിവേഗത്തിലായിരിയ്ക്കുമല്ലോ; അതുപോലെ തടസ്സം കടന്നു, വന്നുചേർന്നാലും.

[2] വിഴുങ്ങിയോന്‍ – നശിപ്പിച്ചവൻ എന്നർത്ഥം. പുരികൾ – ശത്രുനഗരങ്ങൾ.

[3] യാഗത്തെത്തടിപ്പിപ്പൂ – യജമാനന്ന് അഭീഷ്ടം നല്കി, യാഗത്തെ പോഷിപ്പിയ്ക്കുന്നു. വന്‍കടലിനെപ്പോലെ – സമുദ്രങ്ങളെ വളർത്തിയത്, ഇന്ദ്രന്‍തന്നെയാണല്ലോ.

[4] വൈരിയെ നോവിയ്ക്കും – വൈരിയ്ക്ക് അസൂയയാല്‍ മനോവേദനയുണ്ടാക്കുന്ന. സ്വത്തു ഞങ്ങൾക്കു കരുതണം; ഞങ്ങൾക്കു തരാന്‍ വെയ്ക്കണം. തന്റേടംവെച്ച മകന്ന് അച്ഛന്‍ സ്വത്തിന്റെ ഒരു ഭാഗം നീക്കിവെയ്ക്കുന്നതുപോലെ. പഴത്തിന്നായി – പഴങ്ങൾ വീഴിപ്പാൻ. വേണ്ടോളം – ഞങ്ങൾക്കു മതിയാവോളം ധനത്തെ വീഴ്ത്തിത്തരിക.

[5] പുണ്യഭാഷി = നല്ലതു പറയുന്നവന്‍. എങ്ങൾക്ക് അതിമംഗളാന്നനായ്ത്തീരുക – ഞങ്ങൾക്കു മികച്ച അന്നം കൊണ്ടുവരിക എന്നു സാരം.

സൂക്തം 46.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കേക)

പോരാളി, സമ്പത്തിന്റെ തമ്പുരാന്‍, പ്രവർഷകന്‍,
കാരണവനാം യുവാവാ,ക്രമിയ്ക്കുവോനു,ഗ്രൻ,
പാരിങ്കല്‍ വിളിപ്പെട്ടോനി,ന്ദ്ര, നിർജ്ജരൻ, വജ്ര-
ധാരി, നീ – മഹത്തുക്കൾ, മഹാനാം നിന്‍ വീര്യങ്ങൾ! 1
മഹിത, മഹാനുഗ്രനങ്ങുന്നു ധനങ്ങളെ
മറുതീരത്തെത്തിപ്പോന്‍, വീര്യത്താലരിന്ദമന്‍;
പാരിനൊക്കയുമൊറ്റപ്പെരുമാളാമബ്ഭവാൻ
പോരിടുക; – രുളുക, ജനങ്ങൾക്കാവാസവും! 2
ആരുമൊന്നളന്നിട്ടില്ലാത്തവനൃജീഷവാൻ
ഭൂരിവർച്ചസനിന്ദ്രന്‍ കെല്പില്‍ വാനോരെക്കാളും,
ഭൂധരങ്ങളെക്കാളും, വാനൂഴികളെക്കാളും
മേദുരാന്തരിക്ഷത്തെക്കാളുമുന്നതി നേടീ! 3
സ്തോത്രപാലകൻ, ഗഭീരാശയൻ, സർവവ്യാപി,
ൈത്യവ ഭയങ്കരൻ, പെരുമപ്പെട്ടോനിന്ദ്രൻ-
അണഞ്ഞതവനില്‍ത്താനല്ലോ, മുൻദിനങ്ങളില്‍-
പ്പിഴിഞ്ഞ സോമങ്ങളു,മാര്‍കളാഴിയില്‍പ്പോലേ! 4
അങ്ങയെക്കൊതിച്ചൂഴിവാനുകളേതൊന്നിനെ-
യമ്മ ഗർഭത്തെപ്പോലേ വർഷക, വഹിയ്ക്കുന്നു;
അസ്സോമമിന്ദ്ര, ഭവാന്നർപ്പിപ്പിതധ്വര്യുക്ക;-
ളങ്ങയ്ക്കു കുടിപ്പാനായ് വെടുപ്പും വരുത്തുന്നു! 5
കുറിപ്പുകൾ: സൂക്തം 46.

[1] കാരണവനാം യുവാവ് – ചിരന്തനനാണെങ്കിലും ചെറുപ്പക്കാരന്‍.

[2] മറുതീരത്തെത്തിപ്പോന്‍ – ദാനഭോഗത്യാഗങ്ങൾകൊണ്ടു തികച്ചും പ്രയോജനപ്പെടുത്തുന്നവൻ. പോരിടുക – ദ്രോഹികളെ പൊരുതി കൊല്ലുക: എന്നിട്ടു ജനങ്ങൾക്കു പാർപ്പിടം അരുളുകയുംചെയ്യുക.

[3] ആരുമൊന്നളന്നിട്ടില്ലാത്തവന്‍ – ആരും ആളാവില്ല, ഇന്ദ്രന്റെ വലുപ്പം ഇത്ര എന്നറിഞ്ഞുവെപ്പാന്‍. ഭൂരിവർച്ചസൻ = വളരെ തേജസ്സുള്ളവന്‍. ഭൂധരങ്ങൾ = പർവതങ്ങൾ, മേദുരം = തടിച്ചത്, വിശാലം. ഉന്നതി – ആധിക്യം.

[4] സ്തോത്രപാലകൻ = സ്തോത്രങ്ങളെ രക്ഷിയ്ക്കുന്നവന്‍. ജാത്യൈവ ഭയംകരന്‍ – പ്രകൃത്യാതന്നേ ശത്രുഭീഷണന്‍. ആര്‍കൾ = നദികൾ.

സൂക്തം 47.

ഋഷിച്ഛന്ദോദേവതകൾ മൃമ്പേത്തവ. (കേക)

ഇന്ദ്ര, വർഷക, സാന്നം സോമനീര്‍ മരുത്തുക്ക-
ളൊന്നിച്ചു കുടിയ്ക്ക, നീ മല്ലിനും മത്തിന്നുമായ്-
തിരതല്ലട്ടേ, മധു നിൻതൃക്കുക്ഷിയിലെങ്ങും:
പെരുമാളല്ലോ, ഭവാൻ മുൻദിനസോമങ്ങൾക്കും! 1
ഇന്ദ്ര, വൃത്രഘ്നൻ മരുത്സംയുതനഭിജ്ഞൻ നീ-
യൊന്നിച്ചു കുടിച്ചാലും, സോമനീര്‍ ബലവാനേ;
എന്നിട്ടു മുടിച്ചാലും മാറ്റരെ, ദ്രോഹികളെ-
ക്കൊന്നാലു; – മെങ്ങൾക്കെങ്ങും തന്നാലു,മഭയത്തെ! 2
എവരിലണഞ്ഞു നീ,യെവര്‍ നിങ്കലു,മിന്ദ്ര,
തവ വൃത്രാരേ, വീര്യമൃതുക്കളെവര്‍ കൂട്ടീ;
ആ മരുത്തുക്കളൊടും മിത്രദേവകളൊടു-
മാമേളിച്ചൃതുപൻ നീ കുടിയ്ക്കുക,സ്മല്‍സോമം! 3
ഏവര്‍ വൃത്രാഘാതത്തി,ലേവര്‍ ശംബരപ്പോരി,-
ലേവരങ്ങയെയിന്ദ്ര, വളർത്തീ, ഗോയുദ്ധത്തില്‍;
ഏവരിന്നിമ്പം ചേർപ്പൂ; മഘവൻ, ഹര്യശ്വ, നീ-
യാ വിപ്രമരുത്തുക്കളൊത്തശിച്ചാലും സോമം! 4
മാരി പെയ്യിച്ചോൻ, മരുദന്വിതൻ, വളരുവോൻ,
വൈരികൾ പെരുകിയോന്‍, ശാസിതാവി;ന്ദ്രൻ, ദിവ്യൻ-
ആരെയുമമർത്തുമാബ്ബലദായകനായ
ഘോരനെ വിളിയ്ക്കാവൂ, പുതുരക്ഷയ്ക്കിങ്ങെങ്ങൾ! 5
കുറിപ്പുകൾ: സൂക്തം 47.

[1] സാന്നം = അന്നത്തോടു(പുരോഡാശാദിയോടു)കൂടിയ. മല്ലിനും – ശത്രുക്കളോടു പൊരുതാനും. മധു – മദകരമായ സോമം. മുന്‍ദിനസോമങ്ങൾക്കും – ഇന്നത്തേതിന്നുമാത്രമല്ല, മുന്‍ദിവസങ്ങളില്‍ പിഴിഞ്ഞ സോമങ്ങൾക്കും ഭവാന്‍ പെരുമാളല്ലോ, അധിപതിയാണല്ലോ.

[2] ഒന്നിച്ചു – ദേവകളോടുകൂടി.

[3] ഋതുക്കൾ = മരുത്തുക്കൾ. മിത്രദേവകൾ = സഖാക്കളായ ദേവന്മാര്‍. ആമേളിച്ച് = ചേർന്ന്. ഋതുപന്‍ – കാലനിർവാഹകനാകയാല്‍ ഋതുക്കളെ രക്ഷിയ്ക്കുന്നവന്‍.

[4] വൃത്രാഘാതം = വൃത്രവധം. ശംബരപ്പോര് = ശംബരനോടുണ്ടായ യുദ്ധം. ഗോയുദ്ധം – ഗോക്കളെ വീണ്ടെടുക്കാന്‍ ചെയ്ത യുദ്ധം. വളർത്തീ – സ്തുതിച്ചു പ്രവൃദ്ധോത്സാഹനാക്കി. വിപ്രര്‍ – മേധാവികൾ.

[5] വളരുവോന്‍ – ഉത്സാഹംകൊണ്ട്. വൈരികൾ പെരുകിയോന്‍ – വളരെ അസുരന്മാരെ കൊന്നവന്‍ എന്നു സാരം. ബലദായകന്‍ – യോദ്ധാക്കൾക്കുബലം കൊടുക്കുന്നവന്‍. ഘോരൻ – ശത്രുഭയങ്കരന്‍.

സൂക്തം 48.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

ആ മഴ പെയ്യിയ്ക്കുമാജന്മസുന്ദരൻ
സോമം പിഴിഞ്ഞോനെ രക്ഷിച്ചുപോന്നവൻ;
വേണുന്ന വേണുന്ന നേരമൊന്നാമതായ്-
ത്താനാസ്വദിയ്ക്ക, നീ പാല്‍ചേർത്ത നല്ല നീര്‍! 1
പെറ്റുവിണന്നേ കുടിച്ചു, നീ ദാഹമൊ-
ന്നററിടാനദ്രിസ്ഥസോമലതാമൃതം:
പെറ്റമ്മ മുല്പാടതല്ലോ, തവ വായി-
ലിറ്റിച്ചു, വമ്പാളുമച്ഛന്റെ മന്ദിരേ! 2
ചോറിനു കൊഞ്ചിയിരന്നിട്ടു തായതൻ
മാറത്തു കണ്ടു, കടുംസോമമണ്ടര്‍കോൻ;
വൈരികളെ വിറപ്പിച്ചു നടന്ന,ട-
വേറിയ മെയ്യുമായ്ച്ചെയ്താന്‍, പെരുംതൊഴില്‍! 3
ഭീമന്‍, തുരാഷാട്ടു, ധർഷകൌജസ്സിവൻ
കാമരുപത്വമുടല്ക്കു വരുത്തിനാൻ;
ത്വഷ്ടാവിനെബ്ബലാല്‍ക്കീഴമർത്തണ്ടര്‍കോന്‍
കട്ടുകുടിച്ചാൻ, ചമസസ്ഥസോമനീർ! 4
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറ്റേകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരില്‍ വൃത്രഘ്നനെ! 5
കുറിപ്പുകൾ: സൂക്തം 48.

[1] സോമം പിഴിഞ്ഞോന്‍ – യജമാനന്‍. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: ഒന്നാമതായ്ത്താൻ – മറ്റുദേവന്മാര്‍ കുടിയ്ക്കുന്നതിന്നുമുമ്പുതന്നെ.

[2] അദ്രിസ്ഥസോമലതാമൃതം = മലയില്‍ നില്ക്കുന്ന സോമലതയുടെ അമൃത്; അമൃതമധുരമായ നീര്‍. പെറ്റമ്മ – അദിതി. മുല്പാട് – മുല തരുന്നതിനുമുമ്പ്. അത് – സോമനീര്‍. വമ്പാളുമച്ഛന്റെ – മഹാനായ കശ്യപന്റെ. മന്ദിരേ = ഗൃഹത്തില്‍വെച്ച്.

[3] കടുംസോമം – സ്തന്യരൂപമായ തീവ്രസോമം; അതു നുകർന്നു എന്നു വ്യംഗ്യം. അടവേറിയ മെയ്യുമായ് – പടപ്പയറെറാത്ത അവയവങ്ങളോടുകൂടി. പെരുംതൊഴില്‍ – വൃത്രവധവും മറ്റും.

[4] തുരാഷാട്ട് – സത്വരം ശത്രുക്കളെ തോല്പിയ്ക്കുന്നവൻ; ഇന്ദ്രപര്യായങ്ങളിലൊന്നാണിത്. ധർഷകൌജസ്സ് – ശത്രുക്കളെ ആക്രമിയ്ക്കുന്ന ബലത്തോടുകൂടിയവന്‍. കാമരൂപത്വം – ഇഷ്ടംപോലെ രൂപം മാററാമെന്ന അവസ്ഥ. ത്വഷ്ടാവ് – ഒരസുരന്‍. ഇക്കഥയും മുൻമണ്ഡലങ്ങളിലുണ്ട്.

സൂക്തം 49.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

സ്വർഗ്ഗസ്ഥരൊത്തിരുപ്രൌഢമാര്‍ സൃഷ്ടിച്ച
സല്‍ക്കർമ്മി, വൃത്രഘ്ന,നാരജസ്ഥാപിതൻ;
ആരാല്‍ നരജാതി സോമം കുടിച്ചിഷ്ട-
മാർജ്ജിച്ചു; നീ വാഴ്ത്തുകാ, മഹാനിന്ദ്രനെ! 1
പോരിലിരുചേരി നിർത്തി ഹരിത്തേരി-
ലേറും പുരാനെക്കടക്കില്ലൊരുത്തനും:
അഗ്ര്യനേതാവാ മഹേശന്‍ സമിത്രനായ്-
ച്ചിക്കെന്നു ചെന്നൊടുക്കുന്നു, ദസ്യുക്കളെ! 2
പോര്‍ വാജിപോലേ കടക്കുവോ,നൂർജ്ജിതൻ,
ദ്ദ്യോവിലും ഭൂവിലും വ്യാപ്തൻ, ധനി,യവൻ
യജ്ഞേ ഭഗൻപോലെ ഹവ്യൻ, സ്തവങ്ങൾക്കൊ-
രച്ഛന്‍, ശുഭാഹ്വാന,നന്നവാൻ, സുന്ദരന്‍! 3
ദ്യോവന്തരിക്ഷങ്ങൾ താങ്ങുവോൻ, തേര്‍പോലെ
മേല്‍വശം പൂകുവോന്‍, വ്യാപ്തൻ, മരുത്സഖൻ,
രാവു മറച്ചുദിപ്പിയ്ക്കുന്നു, സൂര്യനെ; –
ബ്ഭാവുകച്ചൊല്‍പോലെ വീതിപ്പു, നല്‍ഫലം! 4
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാപിനെ,പ്പോരില്‍ വൃത്രഘ്നനെ! 5
കുറിപ്പുകൾ: സൂക്തം 49.

[1] യജമാനന്‍ സ്തോതാവിനോടു പറയുന്നു: ഇരുപ്രൌഢമാര്‍ (ദ്യാവാപൃഥിവികൾ) സ്വർഗ്ഗസ്ഥരൊത്ത് (ദേവന്മാരോടൊരുമിച്ച്)സൃഷ്ടിച്ച സുകർമ്മാവും വൃത്രഘ്നനുമായ ആര്‍ അജനാല്‍ (ബ്രഹ്മാവിനാല്‍) സ്ഥാപിതനായോ, ലോകാധിപത്യത്തിൽ വാഴിയ്ക്കപ്പെട്ടുവോ; നരജാതി (മനുഷ്യവർഗ്ഗം) സോമം കുടിച്ച് ഇഷ്ടം ആർജ്ജിച്ചത് ആരാലോ; ആ ഇന്ദ്രനെ നീ വാഴ്ത്തുക.

[2] കടക്കില്ല = ലംഘിയ്ക്കില്ല; മഹേശന്‍ – വലിയ സേനാപതി. സമിത്രനായ് – മരുത്തുക്കളോടുകൂടി.

[3] ഒരു വാജി(കുതിര)പോലെ പോര്‍ കടക്കുവോന്‍ – ശത്രുസൈന്യത്തെഅതിലംഘിയ്ക്കുന്നവന്‍. ഭഗന്‍ = പൂഷാവ്. ഹവ്യൻ = ഹവനീയന്‍, യജനീയന്‍. സ്തവങ്ങൾക്കൊരച്ഛന്‍ – അച്ഛൻ മക്കളെയെന്നപോലെ, സ്തോത്രങ്ങളെ രക്ഷിയ്ക്കുന്നവന്‍. ശുഭാഹ്വാനന്‍ – ഇന്ദ്രനെ വിളിയ്ക്കുന്നതു ശുഭമാണല്ലോ.

[4] തേര്‍പോലെ മേല്‍വശം പൂകുവോൻ – തന്റെ രഥംപോലെതന്നെ മേല്പോട്ടു പോകുന്നവന്‍. ഭാവുകച്ചൊല്‍ (ആലോചനക്കാരുടെ വാക്ക്, തീർപ്പ്) ഗൃഹങ്ങളില്‍ ധനവിഭാഗം കഴിപ്പിയ്ക്കുന്നതുപോലെ, നല്ല ഫലം കർമ്മികൾക്കു വീതിയ്ക്കുന്നു.

സൂക്തം 50.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

സ്വാഹാ കുടിയ്ക്കട്ടെ, വന്നു തൻസോമനീ;-
രീ ഹവിസ്സാല്‍ വൃഷാവുഗ്രൻ മരുദ്യുതൻ
തൃപ്തനാകി,ന്ദ്രന്‍ തുലോം വ്യാപ്ത – നീയന്ന-
മത്തിരുമൈക്കിയറ്റട്ടെ,യിഷ്ടാപ്തിയെ! 1
പൂട്ടുവന്‍ തേ വരാൻ, പൂർവനാം നിന്നെ ന-
ല്ലോട്ടമായ്ക്കൊണ്ടുപോം നിന്നിരുഭൃത്യരെ:
എത്തിയ്ക്കുകി,ങ്ങാ ഹരികൾ നിന്നെ; – യഴ-
കൊത്തതാമീ നീര്‍ സുഹനോ, കുടിയ്ക്ക നീ! 2
സുപ്രാപനാം വർഷകാമന്നു വാഴ്ത്തിക-
ളർപ്പിപ്പു, പാല്‍നീര്‍ മഹത്ത്വായുരിച്ഛയാ:
സോമം കുടിച്ചിമ്പമാർന്നിന്ദ്ര, ഞങ്ങൾക്കു
ഗോമണ്ഡലത്തെയയയ്ക്കുകൃ,ജീഷി നീ! 3
ഇക്കൊതി ഗോവാജിദീപ്തധനങ്ങളാ-
ലൊക്കെ നിറവേറ്റി വായ്പിയ്ക്ക, ഞങ്ങളെ;
ഇന്ദ്രനാമങ്ങയ്ക്കു തീർത്താര്‍, മനുസ്തോത്ര-
മൊന്നറിവേറും കുശികര്‍, നാകൈഷികൾ 4
ഞങ്ങൾ വിളിയ്ക്കുന്നു, കേൾക്കുമാറിന്ദ്രനെ,-
യിങ്ങു കൊറേറകും രണേ വായ്ക്കുമുഗ്രനെ,
സ്വത്തടക്കും മഘവാവിനെ, ത്രാണാർത്ഥ,-
മൊത്ത നേതാവിനെ,പ്പോരിൽ വൃത്രഘ്നനെ! 5
കുറിപ്പുകൾ: സൂക്തം 50.

[1] ഉഗ്രൻ – കർമ്മം മുടക്കുന്നവരെ ഹിംസിയ്ക്കുന്നവന്‍. ഈ അന്നം അത്തിരുമൈക്ക് (ഇന്ദന്റെ ശരീരത്തിന്ന്) ഇഷ്ടാപ്തിയെ ഇയറ്റട്ടെ – പൂർണ്ണകാമത വരുത്തട്ടെ.

[2] തേ വരാൻ – അങ്ങയ്ക്ക് ഇവിടെ വന്നെത്താന്‍. നിന്നിരുഭൃത്യരെ – അങ്ങയുടെ ഹരികളെ. പൂട്ടുവൻ – ഞാന്‍ തേരിനു കെട്ടാം. എത്തിയ്ക്കുക – കൊണ്ടുവരട്ടെ. ഈ നീര്‍ – സോമരസം. സുഹനോ = നല്ല അണക്കടകളുള്ളവനേ.

[3] വർഷകാമന്‍ –.സ്തോതാക്കൾക്ക് അഭീഷ്ടഫലം പെയ്തുകൊടുക്കുന്നതിൽ തൽപരന്‍. വാഴ്ത്തികൾ = സ്തോതാക്കൾ. പാല്‍നീര്‍ – പാല്‍ചേർത്ത സോമരസം. മഹത്ത്വായുരിച്ഛയാ – മഹത്ത്വവും ആയുസ്സും ലഭിപ്പാന്‍. ഉത്തരാർദ്ധം പ്രത്യക്ഷം; ഗോമണ്ഡലം = ഗോവൃന്ദം. അയയ്ക്കുക – അയച്ചുതരിക.

സൂക്തം 51.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടൂപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കേക)

മർത്ത്യരെപ്പോറ്റുന്നവൻ, മഘവാവുക്ഥസ്തുത്യൻ,
പ്രത്യഹം നല്‍സ്തോത്രത്താല്‍ സ്തുതിയ്ക്കപ്പെടുന്നവൻ,
വർദ്ധിപ്പോന്‍, പുരുഹൂതൻ, മൃത്യുവർജ്ജിത,നിന്ദ്രൻ-
അത്തിരുവടിയ്ക്കണിയാക, വായ്പൊക്കും വാക്യം! 1
അർണ്ണോവാന്‍, മഴപെയ്യിയ്ക്കുന്നവന്‍, ശതക്രതു
വിണ്ണുമന്നവും സ്വത്തും നല്കുവോന,രിന്ദമൻ,
സത്വരൻ, പുരന്ദരൻ, മരുത്ത്വാൻ, നേതാവി,ന്ദ്രൻ-
അത്തിരുവടിയുടെ ചുററും ചെല്കെ,ൻവാക്യങ്ങൾ! 2
വാഴ്ത്തപ്പെടുന്നൂ, പോരില്‍ വൈരിസൂദനനിന്ദ്ര;-
നാസ്ഥയാ കൊണ്ടാടുന്നൂ, നിർദ്ദോഷസ്തുതികളെ;
ആത്തഹവ്യന്റെ ഗൃഹത്തിങ്കലാഹ്ലാദിയ്ക്കുന്നൂ;
നേർത്തമർത്തുമശ്ശത്രുധ്വംസിയെ സ്തുതിയ്ക്ക, നീ! 3
മർത്ത്യർക്കു മഹാനേതാവായ വീരനാം നിന്നെ
സ്തുത്യുക്ഥങ്ങളാല്‍ നേരേ പൂജിപ്പിതൃത്വിക്കുകൾ;
കെല്പിന്നായൊരുങ്ങുമേ, പുരുകർമ്മാവാമവ;-
നപ്പുരാതനനേകനീ ഹവിസ്സിനു നാഥന്‍! 4
മർത്ത്യർക്കു വിവിധമാമനുശാസനം നല്കു-
മിത്തിരുവടിയ്ക്കൂഴിയുൾക്കൊൾവൂ, ബഹുദ്രവ്യം;
ഇന്ദ്രന്നായ്ദ്ധനങ്ങളെവെച്ചുപോരുന്നൂ, നര-
വൃന്ദ,മോഷധി, തണ്ണീര്‍, കാടു വാനുലകവും! 5
അങ്ങയ്ക്കു നുതി,യങ്ങയ്ക്കുക്ഥവും ചൊല്‍വൂ നേരാ;-
യങ്ങിന്ദ്ര, ഹരിയുക്ത, കേട്ടരുൾകി,തുകളെ;
അറിക, പുതുതാണീ ഹവിസ്സു; സഖേ, വസോ;
തരിക, പുകഴ്ത്തുവോർക്കശനം വ്യാപ്തന്‍ ഭവാന്‍! 6
ഹര്യശ്വ, കുടിയ്ക്ക, നീയിസ്സോമം മരുത്ത്വാനേ,
ശര്യാതിസുതദത്തമാസ്വദിച്ചതുപോലേ;
തവ നല്‍സ്ഥാനേ മേവും കവികൾ സുയജ്ഞന്മാ-
രവിസ്സാല്‍ നിന്നെശ്ശൂര, സംസേവിപ്പവരല്ലോ!7
ഇന്ദ്ര, കാംക്ഷിപ്പോന്‍ ഭവാന്‍ ചങ്ങാതിമരുത്തുക്ക-
ളൊന്നിച്ചു കുടിയ്ക്കുകി,ങ്ങെങ്ങൾതന്‍ സോമത്തിൻനീർ:
കെല്പുകൂടിയ തിരുമേനിയെയല്ലോ, വാനോ-
രെപ്പേരും പുരുഹുത, വൻപോരിന്നണിയിച്ചു! 8
വൃഷ്ട്രികർമ്മത്തില്‍ത്തുണച്ചതിനാലീയിന്ദ്രങ്കല്‍-
ത്തുഷ്ടിയുൾക്കൊണ്ടാരല്ലോ, ബലദർ മരുത്തുക്കൾ;
അവരൊത്തശിയ്ക്കട്ടേ, സോമനീര്‍ വൃത്രാരാതി,
ഹവിസ്സു നല്കുന്നോന്റെ തനതാം സദനത്തില്‍! 9
ചതച്ചു പിഴിയപ്പെട്ടതിതാ: ധനപതേ,
സ്തുതിസംസേവ്യ, മുറയ്ക്കിതു നീ കുടിച്ചാലും! 10
നിന്നമീത്തിന്നായ്പ്പിഴിഞ്ഞതിതു കൈക്കൊണ്ടാലും:
നിന്നുള്ളിലിതൊരിമ്പം സോമാർഹ, കിളിർത്തട്ടേ! 11
സ്തോത്രവത്തിതിന്ദ്ര, നിന്‍ വയറ്റില്‍പ്പരക്കട്ടേ,
പേർത്തുടലിലും, ശൂര, ധനാർത്ഥം കൈകളിലും! 12
കുറിപ്പുകൾ: സൂക്തം 51.

[1] വായ്പൊക്കും വാക്യം – നമ്മുടെ വലിയ സ്തുതി അത്തിരുവടിയ്ക്ക് ഒരാഭരണമായിത്തീരട്ടെ; അദ്ദേഹത്തിന്നനുരൂപമായിബ്ഭവിയ്ക്കട്ടെ.

[2] അർണ്ണോവാന്‍ = ജലസഹിതൻ. എന്‍വാക്യങ്ങൾ, എന്റെ സ്തുതികൾ ചുറ്റും ചെല്ക, ചെന്നുചേരട്ടെ.

[3] ആത്തഹവ്യന്‍ = ഹവിസ്സൊരുക്കിയവന്‍, യജമാനന്‍. നേർത്തമർത്തും – ചെറുത്തു തോല്പിയ്ക്കുന്ന. ഇതു വിശ്വാമിത്രൻ, തന്നോടുതന്നെ പറയുന്നതാണ്: നീ – വിശ്വാമിത്രന്‍.

[4] ഉത്തരാർദ്ധം പരോക്ഷം:

[6] ചൊല്വൂ – ഋത്വിക്കുകൾ ചൊല്ലുന്നു. ഇതുകൾ – സ്തുതിയും ഉക്ഥവും. അശനം = ആഹാരം.

[7] ശര്യാതിസുതദത്തമാസ്വദിച്ചതുപോലെ – ശര്യാതിയുടെ മകനായ രാജാവു തന്ന സോമം നുകർന്നതുപോലെ. ഇസ്സോമം – ഞങ്ങളുടെ യാഗത്തിലെ സോമം. തവ നൽസ്ഥാനേ – അങ്ങയുടെ നിർബാധമായ പാർപ്പിടത്തില്‍. കവികൾ – 38-ാം സൂക്തത്തിലെ ഒന്നാം ഋക്കിന്റെ ടിപ്പണി നോക്കുക.

[8] കാംക്ഷിപ്പോന്‍ – സോമകാമന്‍. വന്‍പോരിന്നണിയിച്ചു – വലിയ യുദ്ധത്തിന്നയപ്പാൻ ആഭരണാദികൾകൊണ്ടലംകരിച്ചു.

[9] ഹവിസ്സു നല്കുന്നോന്‍ – യജമാനന്‍.

[11] അമീത്ത് – അമറേത്തു്. കിളിർത്തട്ടേ – മുളപ്പിയ്ക്കട്ടേ, ഉല്‍പാദിപ്പിയ്ക്കട്ടേ.

[12] സ്തോത്രവത്ത് = സ്തോത്രസഹിതം.

സൂക്തം 52.

വിശ്വാമിത്രന്‍ ഋഷി; ഗായത്രിയും ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഇന്ദ്ര, ഞങ്ങളുടെ പൊരി, തയിര്‍മലര്‍പ്പൊടി, അപ്പം, എന്നിവയോടും സ്തോത്രത്തോടുംകൂടിയ സോമം അങ്ങു പ്രഭാതത്തില്‍ കൈക്കൊണ്ടാലും! 1

ഇന്ദ്ര, പചിയ്ക്കപ്പെട്ട പുരോഡാശം കൈക്കൊണ്ടു ഭക്ഷിപ്പാനൊരുങ്ങുക: അങ്ങയ്ക്കായി ഹവിസ്സുകൾ വരുന്നു. 2

അങ്ങു ഞങ്ങളുടെ പുരോഡാശം ഭക്ഷിയ്ക്കുക; ഞങ്ങളുടെ സ്തുതിയെ, ഒരു പെണ്‍കൊതിയന്‍ സ്ത്രീയെയെന്നപോലെ കൈക്കൊള്ളുകയും ചെയ്യുക! 3

ഇന്ദ്ര, പഴമയില്‍ പുകഴ്‌ന്നവനേ, ഞങ്ങളുടെ പുരോഡാശം പ്രാതസ്സവനത്തില്‍ ഭുജിച്ചാലും: വലുതാണല്ലോ, അങ്ങയുടെ കർമ്മം! 4

ഇന്ദ്ര, പരിചരിച്ചുംകൊണ്ട്, ഒരു കാളയുടെ മട്ടില്‍ വെമ്പിനടക്കുന്ന സ്തോതാവ് അരികില്‍ സ്തുതികൾ ചൊല്ലുന്നതെപ്പൊഴോ, അപ്പോൾ അവിടുന്ന് ഇവിടെ മധ്യാഹ്നസവനത്തിലെ പൊരിയവിലും കമനീയമായ പുരോഡാശവും കല്പിച്ചുഭക്ഷിച്ചാലും! 5

ബഹുസ്തുത, മൂന്നാം സവനത്തില്‍ ഞങ്ങളുടെ പൊരിയവിലിനെയും ഹോമിച്ച പുരോഡാശത്തെയും അവിടുന്നു മാനിച്ചാലും: കവേ, അന്നമൊരുക്കിയ ഞങ്ങൾ ഋഭുക്കളോടും വാജനോടും കൂടിയ നിന്തിരുവടിയെ സ്തുതിച്ചു പരിചരിയ്ക്കാം. 6

പൂഷാവോടുകൂടിയ ഭവാനു ഞങ്ങൾ തയിര്‍മലര്‍പ്പൊടിയും, കുതിരകളോടുകൂടിയ ഹര്യശ്വനായ ഭവാന്നു പൊരിയവിലും ഉണ്ടാക്കാം. മരുദ്ഗണാന്വിതനായ ഭവാന്‍ അപ്പം തിന്നാലും; ശൂര, വൃത്രഹന്താവും വിദ്വാനുമായ ഭവാന്‍ സോമം കുടിച്ചാലും! 7

പുരുഷന്മാരില്‍വെച്ച് അതിവീരനായ തന്തിരുവടിയ്ക്കു നിങ്ങൾ വേഗത്തില്‍ പൊരിയവില്‍ ഒരുക്കുവിൻ. ധൃഷ്ണോ, ഇന്ദ്ര, അങ്ങയെക്കുറിച്ചു ഞങ്ങൾ നാളില്‍ നാളില്‍ ഒരേമട്ടില്‍ സ്തുതിയ്ക്കുന്നത് അങ്ങയ്ക്കു സോമപാനത്തിൽ ഉത്സാഹമുണ്ടാക്കട്ടെ! 8

കുറിപ്പുകൾ: സൂക്തം 52.

[1] തയിര്‍മലര്‍പ്പൊടി – തയിരില്‍ക്കുഴച്ച മലര്‍പ്പൊടി.

[4] പഴമയില്‍ പുകഴ്‌ന്നവൻ – പുരാതനനെന്നു പ്രസിദ്ധന്‍. വലുതാണല്ലോ – അതിനാല്‍ പ്രാതല്‍ അത്യാവശ്യം!

[5] പരിചരിച്ചുംകൊണ്ട് – അങ്ങയെ.

[6] മാനിച്ചാലും – അവിടുന്നു ഭക്ഷിച്ചാല്‍ അവയ്ക്കു ബഹുമതിയായി. വാജൻ – ഋഭുക്കളിലൊരാൾ; എടുത്തുപറഞ്ഞു എന്നേ ഉള്ളു.

[8] പ്രഥമവാക്യം യജമാനന്‍ അധ്വര്യുക്കളോടു പറയുന്നത്.

സൂക്തം 53.

വിശ്വാമിത്രൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഗായത്രിയും അനുഷ്ടുപ്പും ബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രാപർവതന്മാരും ഇന്ദ്രനും വാക്കും രഥാംഗവും ദേവതകൾ.

ഇന്ദ്രാപർവതന്മാരേ, നിങ്ങൾ വലിയ തേരില്‍, നല്ല പുത്രന്മാരോടുകൂടിയ സ്പൃഹണീയങ്ങളായ അന്നങ്ങൾ കൊണ്ടുവന്നാലും; ദേവന്മാരേ, നിങ്ങളിരുവരും യാഗങ്ങളില്‍ ഹവിസ്സു ഭക്ഷിപ്പിൻ; ഹവിസ്സുകൊണ്ട് ഇമ്പം പൂണ്ടു, സ്തുതികളാല്‍ വർദ്ധിപ്പിൻ! 1

മഘവാവേ, അങ്ങു സുഖമായി ഇരിയ്ക്കുക – തിരിച്ചുപോകരുത്: ഞാന്‍ അങ്ങയെ നന്നായിപ്പിഴിയപ്പെട്ട സോമംകൊണ്ടു യജിയ്ക്കട്ടെ; ശക്തിമാനായ ഇന്ദ്ര, ഞാന്‍ അതിമധുരമായ കൊഞ്ചല്‍കൊണ്ട് അങ്ങയുടെ വസ്ത്രത്തുമ്പു, മകന്‍ അച്ഛന്‍റ്റേതെന്നപോലെ പിടിയ്ക്കുന്നു! 2

അധ്വര്യോ, നമുക്കു ശസ്ത്രം ചൊല്ലാം: താങ്കൾ ഏറ്റുപാടുകു; നാം ഇന്ദ്രന്നു പ്രിയമായ സ്തോത്രം ചെയ്യുക. താങ്കൾ യജമാനന്റെ ഈ ദർഭയിൽ ഇരിയ്ക്കു; എന്നിട്ട് ഇന്ദ്രനെ നന്നായി സ്തുതിയ്ക്കാം. 3

മഘവാവേ, പത്നിയത്രേ, ഗൃഹം; അവിടെത്തന്നെയാണല്ലോ, ചെല്ലേണ്ടത്. അതിനാൽ പൂട്ടിയ ഹരികൾ അങ്ങയെ അങ്ങോട്ടുതന്നെ കൊണ്ടുപോയ്ക്കൊള്ളട്ടെ. ഞങ്ങൾ വല്ലപ്പോഴും സോമം പിഴിയും; അപ്പോൾ, ദൂതന്‍ അഗ്നി അങ്ങയുടെ അടുക്കലെത്തും! 4

മഘവാവേ, ഇന്ദ്ര, ഒന്നുകില്‍ തിരിച്ചുപോയ്ക്കൊൾക; അല്ലെങ്കില്‍, വന്നുകൊൾക. ഭ്രാതാവേ, രണ്ടിലുമുണ്ട്, അവിടെയ്ക്കു കാര്യം. (പോകയാണെങ്കില്‍) വലിയ തേരിലിരിയ്ക്കാം; (വരികയാണെങ്കില്‍) ചെനയ്ക്കുന്ന കുതിരയെ അഴിച്ചുവിടാം! 5

ഇന്ദ്ര, സോമം കുടിച്ചിട്ടു, ഗൃഹത്തിലെയ്ക്കു പോയ്ക്കൊൾക: ഭദ്രയായ ഭാര്യയും പാട്ടുമുണ്ടല്ലോ, ഭവാന്റെ ഗൃഹത്തില്‍. (പോകയാണെങ്കില്‍) വലിയ തേരിലിരിയ്ക്കാം; അല്ലെങ്കില്‍, കുതിരയെ അഴിച്ചുവിട്ടു തീറ്റാം! 6

ഈ സൌദാസന്മാർ, പല പല അംഗിരസ്സുകൾ, ദേവകളെക്കാൾ ബലവാനായവന്റെ പുത്രരായ വീരന്മാര്‍ എന്നിവരെല്ലാം വിശ്വാമിത്രന്ന് അശ്വമേധത്തില്‍ ധനം തരും, ആയുസ്സും വർദ്ധിപ്പിയ്ക്കും! 7

മഘവാവു മായ പ്രയോഗിച്ചു, തന്റെ ശരീരം വിവിധരൂപങ്ങളിലാക്കും: മന്ത്രങ്ങൾകൊണ്ടു വിളിയ്ക്കപ്പെട്ടാല്‍, സ്വർഗ്ഗത്തില്‍നിന്ന് ഒരേ സമയത്തു പലേടത്തും – അതും മൂന്നുതവണ – ചെല്ലും; കാലത്തും അകാലത്തും സോമം കടിയ്ക്കും! 8

മഹാനായ ഋഷിയും, തേജസ്സുകളെ ജനിപ്പിച്ചവനും, തേജസ്സുകളാല്‍ ആകൃഷ്ടനും, നേതാക്കളെ നോക്കുന്നവനുമായ വിശ്വാമിത്രന്‍ വെള്ളംനിറഞ്ഞ പുഴയെ അനങ്ങാതാക്കി; അദ്ദേഹം സുദാസ്സിനെ യജിപ്പിച്ചപ്പോൾ, ഇന്ദ്രന്‍ കുശികരോടൊപ്പം ഒരു സുഹൃത്തായി പെരുമാറി! 9

മേധാവികളേ, ഋഷികളേ, നേതാക്കളെ നോക്കുന്നവരേ, കുശികരേ, യാഗത്തില്‍ ചതച്ചു പിഴിഞ്ഞു, സ്തുതിയാല്‍ ഇമ്പംകൊള്ളിയ്ക്കുന്ന നിങ്ങൾ, അരയന്നങ്ങൾപോലെ, സ്തോത്രം പാടുവിന്‍; ദേവന്മാരൊന്നിച്ചു സോമരസം കുടിയ്ക്കുകയും ചെയ്വിൻ! 10

കുശികരേ, ചെല്ലുവിന്‍, മനസ്സിരുത്തുവിൻ – സുദാസ്സിന്റെ കുതിരയെ ധനാർത്ഥം വിടുവിൻ: കിഴക്കും പടിഞ്ഞാറും വടക്കും അസുരനെ തമ്പുരാന്‍ വധിച്ചിരിയ്ക്കുന്നു; ഇനി, നല്ലൊരു പ്രദേശത്തു യാഗം തുടങ്ങാം! 11

ഈ വാനൂഴികൾ രണ്ടിന്റെയുമിടയില്‍ മേവുന്ന ഇന്ദ്രനെ ഞാൻ സ്തുതിച്ചുവല്ലോ; വിശ്വാമിത്രന്റെ ഈ സ്തോത്രം ഭരതഗോത്രക്കാരെ രക്ഷിയ്ക്കും. 12

വജ്രപാണിയായ ഇന്ദ്രന്നു വിശ്വാമിത്രര്‍ സ്തോത്രം രചിച്ചു; അദ്ദേഹം നമുക്കു നല്ല അന്നം തരും! 13

കീകടത്തിലെപ്പൈക്കൾ അങ്ങയ്ക്കെന്തു ചെയ്യും? സോമത്തിന്നു വേണ്ടുന്ന പാല്‍ കൊടുക്കില്ല; പാല്ക്കലം ചൂടുപിടിപ്പിയ്ക്കില്ല. ഹുണ്ടികക്കാരന്റെ കുടുംബസ്വത്തു ഞങ്ങൾക്കു കൊണ്ടുവരിക – മഘവാവേ, അധമവർഗ്ഗത്തിന്റെ ധനം അവിടുന്നു ഞങ്ങളുടെ അധീനതയിലാക്കുക!14

ജമദഗ്നികൾ തന്ന അജ്ഞാനനാശിനിയായ സസർപ്പരി അത്യന്തം ശബ്ദിയ്ക്കുന്നു; ആ സൂര്യപുത്രിയത്രേ, ദേവന്മാരില്‍ അക്ഷയമായ അമൃതാന്നം വ്യാപിപ്പിക്കുന്നത്! 15

സസർപ്പരി ഇയ്യുള്ളവർക്കു പഞ്ചജനപ്രജകളുടെ അന്നം കൂടുതലായി വേഗത്തില്‍ കൊണ്ടുവരട്ടെ: നരച്ച ജമദഗ്നികളാല്‍ നല്കപ്പെട്ട ആ സൂര്യപുത്രി എനിയ്ക്കു പുതിയ അന്നം തന്നളരുട്ടെ! 16

കുതിരകൾ രണ്ടും ഉറച്ചുനില്ക്കട്ടെ; അച്ചുതണ്ട് ഒടിയരുത്; ഇരുപ്പടി വീഴരുത്; നുകം മുറിയരുത്; ആണി ഇളകാതിരിപ്പാന്‍ ഇന്ദ്രന്‍ പിടിയ്ക്കട്ടെ; അരിഷ്ടനേമേ, നീ ഞങ്ങൾക്കിണങ്ങുക! 17

ഇന്ദ്ര, അവിടുന്നു ഞങ്ങളുടെ ദേഹത്തിന്നു ബലമുണ്ടാക്കുക; ഞങ്ങളുടെ വണ്ടിക്കാളകൾക്കു ബലമുണ്ടാക്കുക; ഞങ്ങളുടെ പുത്രപൌത്രർക്കും ജീവിച്ചിരിപ്പാൻ ബലമുണ്ടാക്കുക. ബലപ്രദനാണല്ലോ, അവിടുന്ന്! 18

അവിടുന്നു കരിങ്ങാലിക്കാതല്‍ എങ്ങും തറയ്ക്കുക; തേരിലെ ഇരുമുൾമരത്തിന്നു ബലം കൂട്ടുക. ഉറപ്പുള്ള, ഉറപ്പിയ്ക്കപ്പെട്ട അച്ചുതണ്ടേ, നീ ഉറച്ചുനില്ക്കുക; ഓടുന്ന തേരില്‍നിന്നു ഞങ്ങളെ വീഴ്ത്തിക്കളയരുതു് ! 19

ഈ മരം ഞങ്ങളെ ത്യജിയ്ക്കരുത്; അപായപ്പെടുത്തുകയും ചെയ്യരുത്. ഗൃഹത്തിലെത്തുന്നതുവരെ, നില്ക്കുന്നതുവരെ, അഴിച്ചുവിടുന്നതുവരെ, ശുഭം ഭവിയ്ക്കട്ടെ! 20

ശൂര, മഘവാവേ, ഇന്ദ്ര, അവിടുന്ന് ഈ അവസരത്തില്‍ ഹിംസിയ്ക്കുന്ന ഞങ്ങളെ മികച്ച അനേകരക്ഷകൾകൊണ്ട് ആശ്വസിപ്പിച്ചാലും; ആര്‍ ഞങ്ങളെ ദ്വേഷിയ്ക്കുന്നുവോ, അവന്‍ നികൃഷ്ടനായി അധഃപതിയ്ക്കട്ടെ; ആരെ ഞങ്ങൾ ദ്വേഷിയ്ക്കുന്നവോ, അവനെ പ്രാണന്‍ വെടിയട്ടെ! 21

അവന്‍ മഴുവേറ്റ വൃക്ഷംപോലെ സങ്കടപ്പെടട്ടെ; ഇലവിൻ പൂവുപോലെ അറ്റുവീഴട്ടെ; ഒഴുകിപ്പോകുമ്പോൾ മറിഞ്ഞ തളികപോലെ നുര തുപ്പട്ടെ! 22

‘ആളുകളേ, അറുതിപ്പെടുത്തുന്നവനെ നിങ്ങൾ അറിഞ്ഞിട്ടില്ല: മിണ്ടാതിരിയ്ക്കുന്നവനെ മാടെന്നു കരുതി കൊണ്ടുപോകുന്നു. വിദ്വാൻ മൂഢനെ പരിഹസിയ്ക്കാറില്ല; കുതിരയ്ക്കു മുമ്പേ കഴുതയെ നടത്താറില്ല!’ 23

ഇന്ദ്ര, ഈ ഭരതഗോത്രക്കാര്‍ അകലുകയേചെയ്യു, അടുക്കില്ല. യുദ്ധത്തില്‍ സ്വാഭാവികനായ ശത്രുവിന്റെ നേർക്കെന്നപോലെ കുതിരയെ വിടും; വില്ലും കുലയ്ക്കും. 24

കുറിപ്പുകൾ: സൂക്തം 53.

[1] ഇന്ദ്രാപർവതന്മാര്‍ – ഇന്ദ്രൻ പർവതനും. നല്ല വീരന്മാരോടുകൂടിയ – സല്‍പുത്രോല്‍പാദനസമർത്ഥങ്ങളായ.

[2] കൊഞ്ചല്‍ – സ്തുതി.

[3] ഹോതാവ് അധ്വര്യുവിനോട്:

[4] ഞങ്ങളുടെ ദൂതന്‍ അറിയിച്ചാലപ്പോൾ, അവിടുന്ന് ഇങ്ങോട്ടു വരണം.

[5] അഴിച്ചുവിടാം – ഇവിടെ വിശ്രമിപ്പിയ്ക്കാം.

[6] ഭദ്ര = മംഗളകാരിണി.

[7]സൌദാസന്മാർ – സുദാസ്സിൻവംശ്യരായ ക്ഷത്രിയര്‍. ബലവാനായവന്റെ (രുദ്രന്റെ) പുത്രരായ വീരന്മാര്‍ – മരുത്തുക്കൾ. വിശ്വാമിത്രന്ന് – എനിയ്ക്ക്.

[9] നോക്കുന്നവന്‍ – നേതാക്കളില്‍ ശ്രദ്ധിയ്ക്കുന്നവന്‍. കുശികര്‍ – സ്വഗോത്രക്കാര്‍.

[10] ചതച്ചു പിഴിഞ്ഞു – സോമലത. ഇമ്പംകൊള്ളിയ്ക്കുന്ന – ദേവന്മാരെ.

[11] ചെല്ലുവിൻ – അശ്വത്തിന്റെ അടുക്കല്‍. ധനാർത്ഥം – ദിഗ്ജയം കൊണ്ടു ധനം സംഭരിപ്പാൻ.

[14] കീകടം – അനാര്യർ നിവസിയ്ക്കുന്ന ഒരു രാജ്യം. എന്തു ചെയ്യും – ആ നാസ്തികനാട്ടില്‍ യാഗവും മറ്റുമില്ലല്ലോ. ഹുണ്ടികക്കാരന്‍ – ധർമ്മം ചെയ്യാതെ പണം പലിശയ്ക്കു കൊടുക്കുന്നവന്‍. കൊണ്ടുവരിക – അതു കിട്ടിയാല്‍, ഞങ്ങൾ ധർമ്മം ചെയ്യും.

[15] ജമദഗ്നികൾ – ഭൃഗുവംശ്യരായ ഋഷിമാര്‍. തന്ന – എനിയ്ക്കുപദേശിച്ച. സസർപ്പരി – വാഗ്ദേവത. ആ സൂര്യപുത്രി – വാഗ്ദേവത സൂര്യന്റെ മകളത്രേ.

[16] പഞ്ചജനങ്ങൾ മുമ്പു വിവരിയ്ക്കപ്പെട്ടിട്ടുണ്ട്. നരച്ച – കിഴവരായ, ദീർഗ്ഘായുഷ്കരായ.

[17] യജനാനന്തരം സുദാസ്സിന്റെ യാഗശാലയില്‍നിന്നു പുറപ്പെട്ട വിശ്വാമിത്രന്‍ തേര്‍ പൂട്ടിയിട്ടു, തേരിന്റെ അവയവങ്ങളെ സ്തുതിയ്ക്കുന്നു: ഇരുപ്പടി – നുകത്തണ്ടിന്റെ ഇരുവശത്തും വെയ്ക്കുന്ന പലക. അരിഷ്ടനേമേ – കേടൊന്നുമില്ലാത്ത ഉരൾച്ചുറേറാടുകൂടിയ രഥമേ. ഇണങ്ങുക – അനുകൂലമായി ഗമിച്ചാലും.

[19] കരിങ്ങാലിക്കാതല്‍കൊണ്ടത്രേ, തേരിന്റെ ആണി. ഇരുമുൾമരം കൊണ്ടാണ്, അടിപ്പലക.

[20] ഈ മരം – തേരുണ്ടാക്കിയ മരം. അഴിച്ചുവിടുന്നതുവരെ – അശ്വങ്ങളെ.

[21] ഹിംസിയ്ക്കുന്ന – ശത്രുക്കളെ ശപിപ്പാൻതുടങ്ങുന്ന. ആർ ഞങ്ങളെ എന്നു തുടങ്ങിയ വാക്യം ശാപമാകുന്നു.

[22] തളിക മറിഞ്ഞാല്‍, അകത്തു വെള്ളം കേറുകയും, അതില്‍നിന്നു നുര പുറപ്പെടുകയുംചെയ്യുമല്ലോ; അവന്‍ വായില്‍നിന്നു നുര തുപ്പുന്ന ഒരു രോഗിയായിത്തീരട്ടെ.

[23] മുമ്പൊരിയ്ക്കല്‍, തപസ്സു ക്ഷയിയ്ക്കുമെന്നു കരുതി ശപിയ്ക്കല്‍ നിർത്തി മൌനം പൂണ്ട വിശ്വാമിത്രനെ വസിഷ്ഠപുത്രന്മാര്‍ ബന്ധിച്ചുകൊണ്ടുപോയി. അപ്പോൾ അവരോടു വിശ്വാമിത്രൻ പറഞ്ഞതാണിത്: അറുതിപ്പെടുത്തുന്നവനെ – നശിപ്പിയ്ക്കാൻ ശക്തനായ വിശ്വാമിത്രനെ. ശേഷം വസിഷ്ഠനെ ധിക്കരിയ്ക്കലാണ്: ഞാൻ വിദ്വാൻ, വസിഷ്ഠന്‍ മൂഡന്‍; ഞാൻ കുതിര, വസിഷ്ഠന്‍ കഴുത. എന്നോടു മത്സരിപ്പാൻ അർഹനല്ല, അവന്‍.

[24] അകലുകയേചെയ്യൂ – സജജനസംസർഗ്ഗത്തിന്നർഹതയില്ലാത്തവരാണ്, വസിഷ്ഠനും കൂട്ടരും.

സൂക്തം 54.

വിശ്വാമിത്രപുത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

യജ്ഞത്തില്‍ ജനിച്ച സ്തൂത്യനായ മഹാന്നായി ഈ സുഖകരമായ സ്തോത്രം പലവുരു ഉച്ചരിച്ചുപോരുന്നു; ആ അഗ്നി അടക്കാന്‍ പോന്ന തേജസ്സു പൂണ്ടു നമ്മുടെ സ്തോത്രം കേൾക്കട്ടെ – സദാ ദിവ്യതേജസ്സോടേ കേൾക്കട്ടെ! 1

മഹതിയായ ദ്യോവിനെക്കുറിച്ചും, മഹതിയായ ഭൂവിനെക്കുറിച്ചും അറിവുള്ള താങ്കൾ സ്തോത്രം ചമയ്ക്കുക: എന്റെ മനസ്സു കൊതിച്ചുനടക്കുകയാണ്. മനുഷ്യന്റെ യാഗങ്ങളില്‍ ഇവരെ സ്തുതിച്ചാല്‍, പൂജനേച്ഛുക്കളായ ദേവന്മാര്‍ ഒപ്പം ഇമ്പപ്പെടുമല്ലോ! 2

ദ്യാവാപൃഥിവികളേ, നിങ്ങളുടെ കനിവു യഥാർത്ഥമാകട്ടെ; നിങ്ങൾ ഞങ്ങൾക്കു വലിയ അഭ്യുദയം വരുത്തണം: അഗ്നേ, ഇതാ, വാനൂഴികൾക്കു നമസ്കാരം – ഞാൻ അന്നംകൊണ്ടു പൂജിയ്ക്കുന്നു; രത്നം യാചിയ്ക്കുന്നു! 3

സത്യവതികളായ ദ്യാവാപൃഥിവികളേ, പണ്ടേത്തെ സൂനൃതഭാഷികൾ നിങ്ങളിൽനിന്ന് ഇഷ്ടം നേടിയല്ലോ; പൃഥിവി, ഇന്നേത്തെ ആളുകളും ശൂരർക്കു നേട്ടമുണ്ടാക്കുന്ന യുദ്ധത്തില്‍ നിങ്ങളെ അറിഞ്ഞു വന്ദിയ്ക്കന്നു! 4

ആര്‍ നേരേ അറിയും, ഇതില്‍ ആര്‍ പറഞ്ഞുതരും? ഏതാണ്, ദേവന്മാരില്‍ ചെല്ലാന്‍ നേര്‍വഴി? ഇവരുടെ കീഴ്പോട്ടു നോക്കുന്ന സ്ഥാനങ്ങൾ കാണുന്നുണ്ട്; എന്നാല്‍, ദുർജ്ഞേയങ്ങളകായ ഉത്തമ കർമ്മങ്ങൾകൊണ്ടു ചെല്ലാവുന്നവ എവയായിരിയ്ക്കും? 5

അന്തരിക്ഷത്തില്‍ ആഹ്ലാദിയ്ക്കുന്ന ഇവരിരുവരെ മനുഷ്യദ്രഷ്ടാവായ കവി നോക്കിപ്പോരുന്നു: ഒരേ കർമ്മംകൊണ്ട് ഉള്ളിണങ്ങിയ ഇവർ പക്ഷിക്കൂടെന്നപോലെ പല തരത്തിലുള്ള സ്ഥാനം നിർമ്മിച്ചിരിയ്ക്കുന്നു. 6

ഉള്ളിണങ്ങിയവരും വേര്‍പെട്ടവരും അറുതിയില്ലാത്തവരുമായ ഇവര്‍ അനശ്വരപദത്തില്‍ ഉണര്‍വോടേ സ്ഥിതിചെയ്യുന്നു: സഹോദരിമാരാണ്, ഈ തരുണികൾ; അതിനാല്‍ ഇരട്ടപ്പേരുകൾകൊണ്ടു വ്യവഹരിയ്ക്കപ്പെടുന്നു. 7

ഇവര്‍ ഭൂതജാതത്തെയെല്ലാം വേര്‍തിരിച്ചിരിയ്ക്കുന്നു; ദേവന്മാരെയും മഹത്തുക്കളെയും തളർച്ച കൂടാതെ വഹിയ്ക്കുന്നു. ജംഗമവും സ്ഥാവരയുമായ ജഗത്തു് ഒന്നില്‍ വർത്തിയ്ക്കുന്നു; നടക്കുന്നതും ചിറകുള്ളതും നാനാരൂപമായി നടുവില്‍ വർത്തിയ്ക്കുന്നു. 8

പാലിയ്ക്കുന്ന മഹതിയായ മാതാവും ഞങ്ങളും തമ്മില്‍ പണ്ടേയുള്ള സനാതനമായ ആ ചാർച്ചയെ ഞാനിപ്പോൾ സ്മരിയ്ക്കുന്നു. ഈ ദ്യോവിന്റെ മധ്യത്തില്‍ വിവിക്തമായ വിശാലമാർഗ്ഗത്തിലത്രേ, സ്തുതിയ്ക്കുന്ന ദേവന്മാര്‍ സ്വവാഹനങ്ങളോടേ പാർപ്പുറപ്പിച്ചത്! 9

ദ്യാവാപൃഥിവികളേ, ഈ സ്തോത്രം ഞാന്‍ ചൊല്ലുന്നു: മൃദുവായ വയറും അഗ്നിയാകുന്ന നാവുമായി തുലോം വിളങ്ങുന്ന യുവാക്കളും കവികളും കർമ്മിഷ്ഠരുമായ മിത്രവരുണാദിദേവന്മാര്‍ കേട്ടരുളട്ടെ! 10

സ്വർണ്ണപാണിയും ശോഭനജിഹ്വനുമായ സവിതാവു യാഗത്തില്‍ മൂന്നുരു വാനത്തുനിന്നു വന്നണയുന്നു: സവിതാവേ, അവിടുന്നു സ്തോതാക്കളുടെ സ്തോത്രം ശ്രവിയ്ക്കുക; എന്നിട്ടു ഞങ്ങൾക്കു സർവഫലവും കിട്ടിയ്ക്കുക! 11

നന്നായി സൃഷ്ടിച്ചവനും ശോഭനഹസ്തനും ധനവാനും സത്യസങ്കല്പനുമായ ദേവന്‍ ത്വഷ്ടാവ് അതൊക്കെ രക്ഷയ്ക്കായി ഞങ്ങൾക്കു തരട്ടെ! ഋഭുക്കളേ, നിങ്ങൾ പൂഷാവോടുകൂടി ഇമ്പപ്പെടുത്തുവിന്‍: അമ്മിക്കുഴ പൊക്കി, യാഗം തുടങ്ങിയിരിയ്ക്കുന്നു! 12

മിന്നല്ക്കൊത്ത തേരോടും ചുരികയോടുംകൂടി വിളങ്ങുന്നവരും, കൊല്ലുന്നവരും, ജലോല്‍പാദകരും, സഞ്ചാരശീലരും, യജ്ഞാർഹരുമായ മരുത്തുക്കളും സരസ്വതിയും കേൾക്കുവിൻ; സത്വരം വീരസമേതമായ ധനം തന്നരുളുവിൻ! 13

ധനകാരികൾപോലിരിയ്ക്കുന്ന സ്തോമങ്ങളും ശസ്ത്രങ്ങളും യജ്ഞത്തില്‍ ബഹുകർമ്മാവായ വിഷ്ണുവിങ്കല്‍ ചെന്നണയട്ടെ: അദ്ദേഹത്തിന്റെ തൃക്കാല്‍വെപ്പു വമ്പിച്ചതാണല്ലോ; തന്റെ ചൊല്ക്കീഴിലാണ്, ജനിപ്പിയ്ക്കുന്ന യുവതികളായ ദിക്കുകളെല്ലാം! 14

എല്ലാ വീര്യങ്ങളും വന്നിണങ്ങുന്ന ഇന്ദ്രന്‍ മഹിമാവുകൊണ്ടു വാനൂഴികൾ രണ്ടിനെയും നിറച്ചു; പുരന്ദരനും വൃത്രഹന്താവും ധർഷകസേനാന്വിതനുമായ നിന്തിരുവടി ഞങ്ങൾക്കു വളരെപ്പശുക്കളെ സംഭരിച്ചുതന്നാലും! 15

നാസത്യരേ, ബന്ധുക്കളോടു ചോദിയ്ക്കുന്ന നിങ്ങളിരുവരും എന്നെ രക്ഷിയ്ക്കുമാറാകണം. അശ്വികളുടെ ചേർച്ച എത്ര കമനീയം! ധനങ്ങളില്‍വെച്ചു മികച്ച ധനം ഞങ്ങൾക്കു തരുന്നവരാണല്ലോ, നിങ്ങൾ; തിരസ്കരിയ്ക്കപ്പെട്ടിട്ടില്ലാത്ത നിങ്ങൾ ഹവിർദ്ദാതാവിനെ സല്‍ക്കർമ്മംകൊണ്ടു രക്ഷിയ്ക്കണം! 16

കവികളേ, നിങ്ങളുടെ ആ കനത്ത കർമ്മം കമനീയംതന്നെ: നിങ്ങളെല്ലാവരും ഇന്ദ്രലോകത്തു ദേവന്മാരായല്ലോ! പുരുഹൂത, പ്രിയപ്പെട്ട ഋഭുക്കൾക്ക് ഒരു സഖാവാണല്ലോ, അങ്ങ്. നിങ്ങള്‍ ഈ സ്തുതിയെ ഞങ്ങള്‍ക്കു ധനം കിട്ടാന്‍ സ്വീകരിച്ചാലും! 17

സൂര്യൻ, അദിതി, യജ്ഞാർഹര്‍, അനപായകർമ്മാവായ വരുണൻ എന്നിവര്‍ ഞങ്ങളെ രക്ഷിയ്ക്കട്ടെ: നിങ്ങൾ ഞങ്ങളുടെ വഴിയില്‍ നിന്ന് അധഃപതനങ്ങളെ നീക്കിയാലും; ഞങ്ങളുടെ ഗൃഹത്തില്‍ സന്തതിയും പശുക്കളുമുണ്ടാകട്ടെ! 18

വളരെയാളുകളാല്‍ അയയ്ക്കപ്പെടുന്ന ദേവദൂതൻ, ഞങ്ങൾ അനപരാധരാണെന്ന് എല്ലാടത്തും അരുളിചെയ്യട്ടെ! ഭൂവും ദ്യോവും ജലവും സൂര്യനും നക്ഷത്രങ്ങൾ നിറഞ്ഞ അത്തരിക്ഷവും ഞങ്ങളുടെ സ്തോത്രം കേൾക്കട്ടെ! 19

നിലയിളകാത്ത വൃഷാക്കളായ പർവതങ്ങൾ ഹവിസ്സിനാല്‍ മത്തുപിടിച്ചു ഞങ്ങളുടെ സ്തോത്രം കേൾക്കട്ടെ; പുത്രാന്വിതയായ അദിതിയും ഞങ്ങളുടെ സ്തോത്രം കേൾക്കട്ടെ; മരുത്തുക്കൾ ഞങ്ങൾക്കു മംഗളകരമായ സുഖം തരട്ടെ! 20

ഞങ്ങളുടെ മാർഗ്ഗം സദാ സുഗമവും അന്നയുക്തവുമായിബ്ഭവിയ്ക്കട്ടെ; ദേവന്മാരേ, നിങ്ങൾ സസ്യങ്ങളെ മധുരജലംകൊണ്ടു നനയ്ക്കുവിന്‍; അഗ്നേ, എന്റെ ധനം നശിയ്ക്കാതിരിയ്ക്കാൻ സഹായിയ്ക്കുക; ഞാന്‍ സമ്പത്തിന്റെയും വളരെ അന്നത്തിന്റെയും സ്ഥാനത്ത് എത്തിച്ചേരുമാറാകണം! 21

അഗ്നേ, അങ്ങ് ഹവിസ്സാസ്വദിയ്ക്കുക; അന്നം കാട്ടിത്തരിക – ഭക്ഷ്യങ്ങളെ ഞങ്ങളുടെ മുമ്പിലെത്തിയ്ക്കുക; യുദ്ധങ്ങളില്‍ ആ ശത്രുക്കളെയെല്ലാം ജയിയ്ക്കുക; മനംതെളിഞ്ഞു, ഞങ്ങളുടെ എല്ലാദ്ദിവസങ്ങളെയും ശോഭിപ്പിയ്ക്കുക! 22

കുറിപ്പുകൾ: സൂക്തം 54.

[1] അഗ്നിയെപ്പറ്റി: അടക്കാന്‍ പോന്ന – ശത്രുദമനസമർത്ഥമായ.

[2] സ്തോതാവിനോട്: കൊതിച്ചു – സർവഭോഗങ്ങളെയും ഇച്ഛിച്ചു. ഇവരെ – ദ്യാവാപൃഥിവികളെ. പൂജനേച്ഛുക്കൾ – നമ്മുടെ പൂജ ഇച്ഛിയ്ക്കുന്നവര്‍.

[3] രത്നം – ശ്രേഷ്ഠധനം.

[4] സൂനൃതഭാഷികൾ – ഋഷിമാര്‍.

[5] കീഴ്പോട്ടുനോക്കുന്ന സ്ഥാനങ്ങൾ – നക്ഷത്രങ്ങൾ.

[6] ഇവരിരുവരെ – ദ്യാവാപൃഥിവികളെ. കവി – സൂര്യൻ. ഒരേകർമ്മം – അന്യോന്യപ്രീണനം.

[7] വേര്‍പെട്ടവര്‍ – തമ്മിലകന്നുനില്ക്കുന്നവര്‍. അനശ്വരപദത്തില്‍ – അന്തരിക്ഷത്തില്‍. ഇരട്ടപ്പേരുകൾ – ദ്യാവാപൃഥിവികൾ മുതലായ പേരുകൾ.

[8] ഒന്നില്‍ – പൃഥിവിയില്‍. നടുവില്‍ – അന്തരിക്ഷത്തില്‍.

[9] മാതാവ് – ദ്യോവ്. സ്തുതിയ്ക്കുന്ന – ദ്യോവിനെ.

[11] സ്വർണ്ണപാണി – സവിതാവിന്റെ കൈപ്പടങ്ങൾ ഒരിയ്ക്കല്‍ മുറിഞ്ഞു പോയെന്നും, അവ അധര്യുക്കൾ സ്വര്‍ണ്ണംകൊണ്ടുണ്ടാക്കി പിടിപ്പിച്ചു എന്നും ഒരു കഥയുണ്ട്; ഞങ്ങൾക്കു തരാൻ സ്വർണ്ണം കയ്യില്‍ വെച്ചവന്‍ എന്നുമാകാം.

[12] അതൊക്കെ – ഞങ്ങൾ അപേക്ഷിച്ചതെല്ലാം. ഇമ്പപ്പെടുത്തുവിന്‍ – ധനം തന്നു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കുവിൻ.

[13] കൊല്ലുന്നവര്‍ – വൈരികളെ. വീരസമേതം – പുത്രസഹിതം.

[14] ധനകാരികൾപോലിരിയ്ക്കുന്ന – ധനമുണ്ടാക്കിത്തരുന്ന, ജനിപ്പിയ്ക്കുന്ന – സർവജനയിത്രികളായ.

[15] പുരന്ദരനും എന്നു തുടങ്ങുന്ന വാക്യം പ്രത്യക്ഷം:

[16] ബന്ധുക്കളോടു ചോദിയ്ക്കുന്ന – ഹവിഷ്പ്രദാനത്താല്‍ ബന്ധുക്കളായിത്തീർന്ന ഞങ്ങളോട്, ‘എന്തു വേണം?’ എന്നു ചോദിയ്ക്കുന്ന. തിരസ്കരിയ്ക്കുപ്പെട്ടിട്ടില്ലാത്ത – ആരും തള്ളിയിട്ടില്ലാത്ത, എല്ലാവരും മാനിച്ച.

[17] കവികൾ – ദേവന്മാര്‍.

[18] യജ്ഞാർഹര്‍ – ദേവന്മാർ. രണ്ടും മൂന്നും വാക്യം പ്രത്യക്ഷം; അധഃപതനങ്ങൾ – തൽകാരണങ്ങളായ കർമ്മങ്ങൾ.

[19] വളരെയാളുകളാല്‍ – വളരെ യജമാനന്മാരാല്‍.

[20] പർവതങ്ങൾ – ഗ്രാവാഭിമാനിദേവകൾ.

[22] ആ – ഉപദ്രവിയ്ക്കുന്ന. ശോഭിപ്പിയ്ക്കുക – കർമ്മയോഗ്യങ്ങളാക്കുക എന്നർത്ഥം.

സൂക്തം 55.

പ്രജാപതി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

മുൻവന്ന ഉഷസ്സു പുലർന്നാൽ, ഉദകപദത്തില്‍ അക്ഷയമായ ജ്യോതിസ്സുദിയ്ക്കുന്നു. അതോടേ യജമാനന്‍ കർമ്മങ്ങളെ ദേവന്മാരിലെത്തിയ്ക്കും. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 1

അഗ്നേ, ഈ സമയത്തു ഭേവന്മാരോ, അവരില്‍ച്ചെന്നുചേർന്ന പൂർവപിതാക്കന്മാരോ ഞങ്ങളെ തെല്ലും ഉപദ്രവിയ്ക്കുരുത്: രണ്ടു പുരാതനസ്ഥാനങ്ങളുടെ ഇടയില്‍ സൂര്യന്‍ ഉദിയ്ക്കുകയായി. ദേവന്മാരുടെ ഉറ്റപ്രാബല്യം വലുതുതന്നെ! 2

എന്റെ വളരെ അഭിലാഷങ്ങൾ നാനാപ്രകാരേണ നടക്കുകയാണ്; കർമ്മത്തിന്നായി ഞാന്‍ പുരാതനസ്തോത്രങ്ങളെ ഉദ്ദീപിപ്പിയ്ക്കന്നു. അഗ്നിയെ ജ്വലിപ്പിച്ചുകഴിഞ്ഞാല്‍, ഞങ്ങൾ സത്യമേ പറയൂ. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 3

വളരെയിടങ്ങളില്‍ വാഴിയ്ക്കപ്പെട്ട സർവസാധാരണനായ രാജാവു വേദികളില്‍ പള്ളികൊള്ളുന്നു; വനങ്ങളില്‍ വേര്‍തിരിഞ്ഞു വർത്തിയ്ക്കുന്നു. അമ്മമാരിരുവരില്‍ ഒരുവൾ കുഞ്ഞിനെ പോററുന്നു; മറ്റവൾ എടുക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 4

പഴയവയെ വിട്ടു പുതിയവയോടിണങ്ങുന്നവൻ അപ്പോൾപ്പിറന്ന തരുണികളില്‍ കടന്നുകൂടുന്നു; അവര്‍ ‘ആരുമില്ലാതെ’ ഗർഭം ധരിച്ചു പ്രസവിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 5

രണ്ടമ്മമാരുടെ ഒറ്റമകന്‍ പടിഞ്ഞാറു പള്ളികൊള്ളുന്നു; പിന്നെ, തടവില്ലാതെ നടക്കുന്നു; മിത്രന്റെയും വരുണനന്റെയും പണിയാണിത്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 6

ഇരുലോകങ്ങൾ നിർമ്മിച്ച, യജ്ഞങ്ങളില്‍ ഹോതാവായ സമ്രാട്ട് മുകളില്‍ സഞ്ചരിയ്ക്കുന്നു; മൂലഭൂതനായി ഭൂമിയില്‍ മേവുന്നു. രമ്യവചനന്മാര്‍ രമ്യങ്ങൾ പാടുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 7

പൊരുതുന്ന ശുരനെ എന്നപോലെ, സമീപത്തിരിയ്ക്കുന്ന അഗ്നിയെ നേരിടുന്നവരെല്ലാം പിന്മാറുന്നതു കാണാം. ആ വിദിതൻ വെള്ളത്തിന്റെ ഉള്ളില്‍ കെടാതെ സ്ഥിതിചെയ്യുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 8

ആ നരച്ച ദൂതനായ മഹാന്‍ ഓഷധികളില്‍ വ്യാപിച്ചുവാഴുന്നു; സൂര്യനോടൊപ്പം നടുവില്‍ നടക്കുന്നു; നാനാരൂപങ്ങൾ പൂണ്ടു നമ്മെ തൃക്കണ്‍പാർക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 9

വ്യാപിയായി, പാലകനായി, പ്രിയപ്പെട്ട അക്ഷയതേജസ്സുകൾ പൂണ്ടവനായ അഗ്നി പരമപദത്തെ പാലിച്ചുപോരുന്നു; അവിടെയ്ക്കറിയാം, ഉലകൊക്കെ. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 10

ഇണയായ ഇരുവര്‍ നാനാരൂപങ്ങൾ ധരിയ്ക്കുന്നു: കറുത്തവളും വെളുത്തവളുമായ സഹോദരിമാരാണവര്‍; ഒന്നു വിളങ്ങുന്നു; മറ്റതു കറുത്തതാണ്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 11

അമ്മയും മകളുമായി രണ്ടു കറവപ്പൈക്കൾ തമ്മില്‍ച്ചേർന്നു പാല്‍ കുടിപ്പിയ്ക്കുന്നുണ്ടല്ലോ; അവരെ ഞാന്‍ യാഗശാലയ്ക്കുള്ളിലിരുന്നു സ്തുതിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 12

ഒരു പയ്യ് മറ്റതിന്റെ കുട്ടിയെ നക്കി നിലവിളിയ്ക്കുന്നു; അവളുടെ അകിട്ടില്‍ വരണ്ട ഭൂമി വെള്ളം തളിയ്ക്കുന്നു ആ പൃഥിവിയെ സൂര്യന്‍ ജലംകൊണ്ടു കഴുകുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതു തന്നെ! 13

വിവിധരൂപങ്ങളുടുത്ത ഭൂമി ഉയർന്നുനിന്ന്, ഒന്നരവയസ്സുചെന്ന കുട്ടിയെ നക്കുന്നു; ആ സത്യഭൂതന്റെ ഇരിപ്പിടത്തെ അറിയുന്ന ഞാന്‍ പരിചരിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 14

ദർശനീയങ്ങളായ രാപകലുകൾ ആകാശമധ്യത്തില്‍ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു: അവയില്‍ ഒന്നു നിഗൂഢമാണു്; മറ്റതു പ്രകടവും. അവ രണ്ടിന്റെയും ചേർച്ച സർവരിലും വ്യാപിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 15

കറക്കപ്പെടാതെ കുട്ടിയില്ലാതെ കിടക്കുന്ന, പാല്‍ ചുരത്തുന്ന, അതിനൂതനകളായ, യുവതികളായ ധേനുക്കൾ പാല്‍ തരുമാറാകട്ടെ. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 16

യാതൊരു വൃഷഭന്‍ ഒരേടത്തു മുക്രയിടുകയും മറ്റൊരേടത്തു രേതസ്സൊഴുക്കുകയും ചെയ്യുന്നുവോ; അദ്ദേഹം തട്ടിനീക്കുന്നവനാകുന്നു, അദ്ദേഹം ഭഗനാകുന്നു, അദ്ദേഹം രാജാവാകുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 17

ആളുകളേ, വീരന്റെ ശോഭനാശ്വങ്ങളെ നാം ശീഘ്രം വർണ്ണിയ്ക്കുക. ഇതു ദേവകൾക്കറിയാം: അവ ആറെണ്ണം അഞ്ചഞ്ചായി പൂട്ടപ്പെട്ട് അദ്ദേഹത്തെ വഹിയ്ക്കുന്നു. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 18

സവിതാവായ, വിശ്വരൂപനായ, ദേവന്‍ ത്വഷ്ടാവു പലതരത്തില്‍ പ്രജകളെ ഉല്‍പ്പാദിപ്പിയ്ക്കുന്നു, പോററുന്നു; ഈ ഭുവനങ്ങളൊക്കെ അദ്ദേഹത്തിന്റെയാണ്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതു തന്നെ! 19

ആഹാരം നല്കുന്ന സമ്മിളിതകളായ രണ്ടു മഹതികളെ ഇന്ദ്രൻ കുടുംബിനികളാക്കി; അവര്‍ക്കെങ്ങുമുണ്ട്, ഇദ്ദേഹത്തിന്റെ ധനം. ആ വീരന്‍ സമ്പത്തു കീഴടക്കുമെന്നാണല്ലോ, കേൾവി. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 20

വിശ്വകർത്താവായ നമ്മുടെ തമ്പുരാന്‍ ഈ ഭൂമിയുടെയും അന്തരിക്ഷത്തിന്റെയും അടുക്കല്‍ ഒരു ഹിതകാരിയായ സ്നേഹിതൻപോലെ വാണരുളുന്നു; തന്റെ അരമനയില്‍, മുന്നാളികളായ വീരന്മാരുമുണ്ട്. ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 21

ഇന്ദ്ര, അവിടുന്നാണ്, സസ്യങ്ങളെ വളർത്തുന്നതും, വെള്ളം വീഴ്ത്തുന്നതും; അങ്ങയ്ക്കായി ഭൂമി ധനം സൂക്ഷിയ്ക്കുന്നു. ഞങ്ങൾ അങ്ങയുടെ സഖാക്കളായി സമ്പത്തു നേടേണമേ! ദേവന്മാരുടെ ഉറ്റ പ്രാബല്യം വലുതുതന്നെ! 22

കുറിപ്പുകൾ: സൂക്തം 55.

[1] മുൻ – സൂര്യോദയത്തിനുമുമ്പ്. ഉദകപദം = ജലങ്ങളുടെ ഇരിപ്പിടം, സമുദ്രം; അല്ലെങ്കില്‍ ആകാശം. ജ്യോതിസ്സ് – സൂര്യൻ.

[2] രണ്ടു പുരാതനസ്ഥാനങ്ങൾ – ദ്യാവാപൃഥിവികൾ.

[3] ഉദ്ദീപിപ്പിയ്ക്കുന്നു – പാടുന്നു എന്നു സാരം. സത്യമേ പറയൂ – അസത്യം പറഞ്ഞാല്‍ യജ്ഞത്തിന്നു ദോഷം പറ്റും.

[4] സർവസാധാരണൻ – എല്ലാവരുടെയുമാണല്ലോ, അഗ്നി. രാജാവ് – അഗ്നി. വനങ്ങൾ – മരങ്ങൾ, അരണികൾ. അമ്മമാർ – ദ്യാവാപൃഥിവികൾ. ഒരുവൾ – ദ്യോവ്. മറ്റവൾ – പൃഥിവി.

[5] സസ്യങ്ങളില്‍ വ്യാപരിയ്ക്കുന്ന അഗ്നിയെപ്പററി: പഴയവയും മറ്റും ഓഷധികൾതന്നെ. ‘ആരുമില്ലാതെ’ – ഭർത്താവില്ലാതെ. പ്രസവിയ്ക്കുന്നു – പുഷ്പഫലാദികളെ ജനിപ്പിയ്ക്കുന്നു.

[6] രണ്ടമ്മമാരുടെ (ദ്യാവാപൃഥിവികളുടെ) ഒറ്റ മകന്‍ (സൂര്യന്‍) പടിഞ്ഞാറു പള്ളികൊള്ളുന്നു – അസ്തമയത്തില്‍. പിന്നെ – ഉദയത്തില്‍.

[7] സമ്രാട്ട് – അഗ്നി. മുകളില്‍ സഞ്ചരിയ്ക്കുന്നു – സൂര്യരൂപേണ. മൂലഭൂതന്‍ – എല്ലാക്കർമ്മങ്ങളുടെയും. രമ്യവചനന്മാര്‍ – സ്തോതാക്കൾ. രമ്യങ്ങൾ – രമണീയസ്തോത്രങ്ങൾ.

[8] കെടാതെ – വൈദ്യതാഗ്നിയായി.

[9] നരച്ച – പ്രായമേറിയ. നടുവില്‍ – വാനൂഴിമധ്യത്തില്‍.

[10] പരമപദം = ഉത്തമസ്ഥാനം, അന്തരിക്ഷം.

[11] ഇണയായ ഇരുവര്‍ – പകലും രാത്രിയും. നാനാരൂപങ്ങൾ – വെളുപ്പും കറുപ്പും മറ്റും. ഒന്നു – പകൽ. മറ്റതു – രാത്രി.

[12] അമ്മ – ഭൂവ്. മകൾ – ദ്യോവ്. പാല്‍ കുടിപ്പിയ്ക്കുന്നു – ഭൂവ് ആഹുതിയാകുന്ന രസം ദ്യോവിനെയും, ദ്യോവു വൃഷ്ടിയാകുന്ന രസം ഭൂവിനെയും കുടിപ്പിയ്ക്കുന്നു.

[13] ഒരു പയ്യ് – ദ്യോവ്. മറ്റതിന്റെ കുട്ടിയെ – ഭൂവിന്റെ കുട്ടിയായ അഗ്നിയെ. നക്കി – ജലധാരയാകുന്ന നാവുകൊണ്ട്. നിലവിളിയ്ക്കുന്നു – ഉമ്പയിടുന്നു, ഇടിവെട്ടുന്നു. അവളുടെ അകിട്ടില്‍ – ദ്യോവാകുന്ന പയ്യിന്റെ അകിട്ടില്‍, മേഘത്തില്‍. വെള്ളം തളിയ്ക്കുന്നു – നീരാവി ചേർക്കുന്നു.

[14] വിവിധരുപങ്ങളുടുത്ത – സ്ഥാവരജംഗമരൂപങ്ങളെ ധരിച്ച. ഉയർന്നുനിന്ന് – യജ്ഞവേദിയായിച്ചമഞ്ഞ്. ഒന്നരവയസ്സുചെന്ന കുട്ടിയെ – അത്രപോന്ന സൂര്യനെ. ആ സത്യഭൂതൻ – സൂര്യൻ. പരിചരിയ്ക്കുന്നു – സൂര്യന്നു ഹവിസ്സുകൾ അർപ്പിയ്ക്കുന്നു.

[15] ഒന്നു – രാത്രി. മറ്റതു – പകല്‍.

[16] ധേനുക്കൾ – ദിക്കുക്കൾക്കു ധേനുത്വം കല്പിച്ചിരിയ്ക്കുയാണ്. പാല്‍ – വർഷജലം; മഴ ശരിയ്ക്കുണ്ടാകട്ടേ എന്നു താല്‍പര്യം.

[17] വൃഷഭന്‍ – വൃഷാവ്; കാളയെന്നും. ഒരേടത്തു – ചില ദിക്കുകളില്‍. മുക്രയിടല്‍ – ഇടിവെട്ടുക. മറെറാരേടത്തു – മറ്റുദിക്കുകളില്‍. രേതസ്സ് – വർഷജലം. കാള ഒരു പൈക്കൂട്ടത്തില്‍ മുക്രയിടും; മറ്റു പൈക്കളില്‍ രേതസ്സൊഴുക്കും. അദ്ദേഹം – പർജ്ജന്യരൂപനായ ഇന്ദ്രന്‍. തട്ടിനീക്കുന്നവൻ – ശത്രുക്കളെ. ഭഗന്‍ – ഭജനീയന്‍. രാജാവ് കർമ്മാനുരൂപമായ ഫലം നല്കുന്ന അരചന്‍.

[18] സ്തോതാക്കളോട്: വീരൻ – ഇന്ദ്രന്‍. ഇതു – ഇന്ദാശ്വങ്ങളടെ ശോഭനത്വം. ആറ് ഋതുക്കളത്രേ ഇന്ദ്രാശ്വങ്ങൾ; അവ അഞ്ചായതു, ഹേമന്ത – ശിശിരങ്ങളെ ഒന്നാക്കിയതിനാലാകുന്നു. അദ്ദേഹത്തെ – കാലസ്വരൂപനായ ഇന്ദ്രനെ.

[20] രണ്ടു മഹതികൾ – ദ്യാവാപൃഥിവികൾ. കുടുംബിനികൾ – പ്രജാപശ്വാദിയായ കുടുംബത്തോടുകൂടിയവര്‍. സമ്പത്തു – ശത്രുക്കളുടെ.

[21] തമ്പുരാന്‍ – ഇന്ദ്രന്‍. വീരന്മാര്‍ – മരുത്തുക്കൾ

സൂക്തം 56.

വിശ്വാമിത്രനോ പ്രജാപതിയോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത. (കേക)

ദേവകളുടെയുറപ്പേറുമാ മുൻകർമ്മത്തെ
നോവിപ്പതില്ലാ, മായാവികളോ, ധീരന്മാരോ,
സപ്രജകളാം കനിവുറ്റ വാനൂഴികളോ;
സ്വല്പവും കുനിയിയ്ക്കുന്നില്ലു,യര്‍മലകളെ! 1
സ്ഥാവരമൊന്നുണ്ടാറു ഭാരത്തെ വഹിയ്ക്കുന്നു;
ചെല്വു, രശ്മികളൊരു നേരുറ്റ കിഴവങ്കല്‍.
നില്പുണ്ടു, മീതേ മീതേ മൂന്നു നിത്യമാം ലോകം;
വിസ്പഷ്ട,മതിലൊന്നു; രണ്ടെണ്ണം മറവിലാം; 2
മൂന്നു മാറിടവും മൂന്നകിടും മുദ്ധർമ്മവും
ചേർന്നൊരു സുവർഷിയാം പെരിയ നാനാരൂപി
ഏറിയ കിടാങ്ങളോടൊത്തു വന്നണയുന്നു;
ഭൂരിമാതരില്‍ വീര്യം തൂകന്നു, വൃഷാവവൻ; 3
അവര്‍തന്‍ ചാരേ വാഴ്‌വൂ, സശ്രദ്ധം ജനിതാവായ്.
ഇവനാദിത്യരുടെ നല്ല പേർ ചൊല്ലീടുന്നേൻ!
അവന്നായ് രമിയ്ക്കുന്നു, വെവ്വേറെ നടകൊള്ളു-
മമൃതദേവികളു,മഥ കൈവെടിയുന്നു! 4
മൂന്നുലകുകൾ, നിങ്ങളാര്‍കളേ; സുരര്‍ വാഴ്‌വൂ,
മൂന്നിലും; മൂന്നിൻ കർത്താവധ്വരേ പെരുമാളാം;
മൂന്നു ദേവിമാര്‍ പയസ്വിനിമാര്‍ സംസേവ്യമാര്‍
മൂന്നുരു വന്നെത്തുന്നൂ, നാൾതോറും ക്രതുക്കളില്‍! 5
വിണ്ണില്‍നിന്നിങ്ങെത്തി നീ നല്ക, മൂന്നുരു നിത്യം
സ്വർണ്ണങ്ങൾ സവിതാവേ, സേവ്യനാമവിതാവേ-
നാളില്‍ മൂന്നുരു ഞങ്ങൾക്കേകുക, മുസ്സമ്പത്തും
പാലോലുമിനത്തെയും; ധിഷണേ, നല്ക, ധനം! 6
നാളില്‍ മൂന്നുരു നല്കുമാറാക, സവിതാവാ;
ശ്രീലഹസ്തരാം മിത്രാവരുണരാജാക്കളും
അന്തരിക്ഷവുമിടംപെട്ട വാനൂഴികളു-
മർത്ഥിപ്പൂ, സവിതാവിന്‍പക്കല്‍നിന്നർത്ഥങ്ങളെ! 7
മൂന്നിടമക്ഷയ്യമായ് ശ്രേഷ്ഠമായ് വിളങ്ങുന്നു:
മൂന്നുപേരങ്ങുദ്ഭാസിയ്ക്കുന്നു, കാലത്തിന്‍ പുത്രര്‍;
സത്യസംയുതര്‍, ശീഘ്രഗാമിക,ളദമ്യാഭ-
രദ്ദേവരഹസ്സില്‍ മൂന്നുരു ചേരുക, യജ്ഞേ! 8
കുറിപ്പുകൾ: സൂക്തം 56.

[1] നോവിപ്പതില്ലാ – തള്ളുന്നില്ല; മാനിയ്ക്കുന്നതേ ഉള്ളു. മായാവികൾ – അസുരന്മാര്‍. ധീരന്മാര്‍ – വിദ്വാന്മാർ. ദ്യാവാപൃഥിവികളില്‍ ദേവ – മനുഷ്യരെ നിവസിപ്പിച്ചതും, മലകളെ ഉയർത്തിനിര്‍ത്തിയതും മറ്റും ദേവന്മാരാണ്. അവരുടെ ആ കര്‍മ്മങ്ങളെ ആരും മറിച്ചാക്കുകയില്ല.

[2] സ്ഥാവരമൊന്ന് – ഒരു സംവത്സരം. ആറു ഭാരം – ഷഡൃതുക്കൾ. കിഴവന്‍ – ആദിത്യൻ. അതിലൊന്നു ഭൂമി. വിസ്പഷ്ടമാകുന്നു – കാണാം. രണ്ടെണ്ണം – ദ്യോവും അന്തരിക്ഷവും. മറവിലാം – കാണപ്പെടില്ല.

[3] മൂന്നു മാറിടം – ഗ്രീഷ്മ – വർഷാ – ഹേമന്തങ്ങൾ. മൂന്നകിട് – വസന്തം, ശരത്ത്, ശിശിരം. മുദ്ധർമ്മം – ഉഷ്ണം, വർഷം, ശീതം. ഏറിയ കിടാങ്ങൾ – നെല്ലും മറ്റുമാകുന്ന വളരെ സന്താനങ്ങള്‍. ഭൂരിമാതര്‍ = വളരെ സ്ത്രീകള്‍ – ഓഷധികൾ. വീര്യം – ജലം. വൃഷാവ് – സേചനസമര്‍ത്ഥന്‍. അവന്‍ – മുന്‍ഋക്കില്‍ പ്രതിപാദിതനായ സംവത്സരാഭിമാനിദേവൻ.

[4] അവര്‍ – ഓഷധികളാകുന്ന സ്ത്രീകൾ. ജനിതാവായ് – പുഷ്പഫലാദ്യുൽപാദകനായി. ആദിത്യര്‍ – പന്തിരണ്ടുമാസങ്ങൾ. അവന്‍ – സംവത്സരാഭിമാനിദേവന്‍. അമൃതദേവികൾ – തണ്ണീരുകൾ. രമിയ്ക്കുന്നു – വർഷിച്ചുകൊണ്ടു നാലുമാസം വിഹരിയ്ക്കുന്നു. അഥ (പിന്നെ) എട്ടുമാസം കൈവെടിയുന്നു.

[5] ആര്‍കൾ = നദികൾ, ജലങ്ങൾ. മൂന്നിലും – ഓരോ ലോകവും മുമ്മൂന്നത്രേ; അപ്പോൾ, സ്വർഗ്ഗത്തിന്റെ മൂന്നുലകും സുരവാസസ്ഥാനമാകുമല്ലോ. മൂന്നിന്‍ കർത്താവ് – ത്രിലോകസ്രഷ്ടാവായ സംവത്സരം, അഥവാ സൂര്യന്‍. മൂന്നു ദേവിമാര്‍ – ഇള, സരസ്വതി, ഭാരതി. പയസ്വിനിമാര്‍ = ജലവതികൾ. മൂന്നുരു – പ്രാതർമ്മധ്യാനസായംസവനങ്ങൾക്ക്.

[6] അവിതാവ് = രക്ഷിതാവ്. മുസ്സമ്പത്ത് – മാടുകളും, സ്വർണ്ണങ്ങളും, രത്നങ്ങളും. പാലോലുമിനം – ഗോവൃന്ദം. ധിഷണ – മാധ്യമികവാക്ക്.

[7] നല്കുമാറാക – ഞങ്ങൾക്കു ധനം. ശ്രീലഹസ്തര്‍ – കയ്യിന്നു ‘വർക്കത്തു’ള്ളവര്‍. ഞങ്ങൾ മാത്രമല്ല, മിതവരുണാദികൾപോലും സവിതാവിങ്കല്‍നിന്ന് അർത്ഥങ്ങളെ (ധനങ്ങളെ) അർത്ഥിയ്ക്കുന്നു (യാചിയ്ക്കുന്നു).

[8] അക്ഷയ്യ്യം = നശിപ്പിയ്ക്കാവുന്നതല്ലാത്തത്. മൂന്നുപേര്‍ – അഗ്നിയും വായുവും സൂര്യനും. അഹസ്സില്‍ – ഒരു ദിവസത്തില്‍. യജ്ഞേ ചേരുക – ഞങ്ങളുടെ യാഗത്തില്‍ വരുമാറാകട്ടെ.

സൂക്തം 57.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത. (കേക)

പിരിഞ്ഞു താനേ മേയുമിടയനില്ലാപ്പൈപോ-
ലറിയപ്പെടട്ടെ,യെൻപ്രണുതി വിവേകിയാല്‍:
അപ്പൊഴേ പെരുതന്നം ചുരത്തുമിതിനുടെ-
യപ്പരിചഭിനന്ദിച്ചരുൾവോരി,ന്ദ്രാഗ്നികൾ! 1
ഇന്ദ്രനും, പൂഷാവി,രുസുഹസ്തവൃഷാക്കളും
നന്ദിച്ചു കറക്കുന്നൂ, വാനില്‍നിന്നംഭോദത്തെ;
ഇങ്ങിമ്പപ്പെടുമല്ലോ, ദേവകളെല്ലാം; ഞാനീ
നിങ്ങൾതൻപാരില്‍സ്സൌഖ്യം നേടാവൂ, വസുക്കളേ! 2
നേരുന്നൂ, വൃഷാവിന്നു കെല്പ,വനുടെ ഗർഭ-
കാരിത്വമറിഞ്ഞാനമിയ്ക്കുമോഷധിവർഗ്ഗം:
നേരിട്ടു ചെന്നെത്തുന്നു, കൊതിയോടദ്ധേനുക്കൾ
പാരിച്ച വടിവുകൾ പൂണ്ട സന്താനങ്ങളില്‍! 3
ശ്രദ്ധയാ സ്തുതിയ്ക്കുന്നേന്‍ ചേലെഴും ദ്യോഭൂക്കളെ,-
യധ്വരത്തിങ്കല്‍ച്ചതകല്ലുപയോഗിയ്ക്കും ഞാന്‍.
മിന്നിക്കൊണ്ടുയരുന്നൂ, മാനുഷകർമ്മങ്ങൾക്കായ്
നിന്നുടെ പുരുവരേണ്യങ്ങളീ യഷ്ടവ്യങ്ങൾ! 4
അംഭസ്സൊത്തറിവുണ്ടാക്കുന്ന നിന്റേതാം യാതൊ-
ന്നുമ്പരിലെയ്ക്കെമ്പാടുമയയ്ക്കപ്പെടുന്നിതോ;
അന്നാക്കാലിരുത്തുകിങ്ങർച്ച ്യരെയെല്ലാം രക്ഷ;-
യ്ക്കൊന്നിച്ചു കടിപ്പിയ്ക്ക, മധുവും ഭവാനഗ്നേ! 5
അഗ്നേ, നിൻ വിചിത്രമാം യാതൊന്നു വിടാതെനി-
ന്ന,ഭ്രത്തിൻ മഴപോലേ ദേവ, കൈവളർത്തുമോ;
അത്തിരുവുളളം വെയ്ക്കുകെങ്ങളില്‍; വിശ്വഹിതം
ബുദ്ധിനന്മയും നല്ക, ജാതവേദസ്സേ, വസോ! 6
കുറിപ്പുകൾ: സൂക്തം 57.

[1] പിരിഞ്ഞു – കൂട്ടംവിട്ട്. പ്രണുതി = സ്തുതി. വിവേകി – ഇന്ദ്രന്‍, അല്ലെങ്കില്‍ അഗ്നി. ഇടയനില്ലായ്കയാല്‍ യഥേഷ്ടം മേഞ്ഞുനടക്കുന്ന പയ്യിനെ ഉടമസ്ഥന്‍ കണ്ടുപിടിയ്ക്കുന്നതുപോലെ, എന്റെ സ്തുതിയെ ഇന്ദ്രനോ അഗ്നിയോ അറിയുമാറാകട്ടെ. അപ്പൊഴേ = ഉടനടി. ഇതിനുടെ – സ്തുതിയാകുന്ന പയ്യിന്റെ. അപ്പരിച് – തല്‍ക്ഷണം അന്നം (പാല്‍, ആസ്വാദ്യമായ ഫലം) നല്കുന്ന മട്ട്; ഇതിനെ ഇന്ദ്രാഗ്നികൾ – മറ്റുദേവന്മാരും – അഭിനന്ദിയ്ക്കുന്നു.

[2] ഇരുസുഹസ്തവൃഷാക്കൾ – ശോഭനപാണികളായ രണ്ടു വൃഷാക്കൾ, മിത്രാവരുണന്മാരോ അശ്വികളോ. അംഭോഭദത്തെ കറക്കുന്നു – ജലം വർഷിയ്ക്കുന്നു. ഇങ്ങ് – ഈ യജ്ഞവേദിയില്‍. അനന്തരവാക്യം പ്രത്യക്ഷം:

[3] വൃഷാവ് (ഇന്ദ്രന്‍) തങ്ങളെ ഗർഭിണികളാക്കുമെന്നറിഞ്ഞിട്ട് ഓഷധിൾ ആനമിച്ച് (കുനിഞ്ഞ്) അദ്ദേഹത്തിന്നു കെല്പു (സേചനശക്തി) നേരുന്നു. ദ്ധേനുക്കൾ – ഓഷധികളാകുന്ന പൈക്കൾ. പാരിച്ച – വലിയ, വിവിധങ്ങളായ. സന്താനങ്ങൾ – വ്രീഹിയവാദികൾ. പൈക്കൾ കുട്ടികളുടെ അടുക്കൽ കൊതിയോടേ ചെന്നെത്തുന്നതുപോലെ, ഓഷധികൾ ഫലങ്ങളെ പ്രാപിയ്ക്കുന്നു.

[4] ഉത്തരാർദ്ധം അഗ്നിയോടു പറയുന്നതാണ്: ഈ യഷ്ടവ്യങ്ങൾ – പൂജനീയങ്ങളായ ജ്വാലകൾ.

[5] ജ്വാലയെ നാവാക്കിയിരിയ്ക്കുയാണ്. അയയ്ക്കപ്പെടുന്നുവോ – ഉമ്പരെ (ദേവകളെ) യജ്ഞത്തിലെയ്ക്കു വിളിയ്ക്കാന്‍. അന്നാക്കാല്‍ – ജ്വാലയാകുന്ന നാവുകൊണ്ടു ക്ഷണിച്ച്. അർച്ച ്യര്‍ – പൂജ്യര്‍, ദേവന്മാര്‍. രക്ഷയ്ക്ക്. ഞങ്ങളെ രക്ഷിപ്പാന്‍. മധു – കരമായ സോമം.

[6] അങ്ങയുടെ യാതൊരു തിരുവുള്ളം (പ്രസാദം) വിടാതെനിന്നു കൈവളർത്തുമോ – അഭീഷ്ടഫലപ്രദാനത്താല്‍ ഞങ്ങളെ അഭിവൃദ്ധിപ്പെടുത്തുമോ; അഭ്രത്തിന്റെ മഴ സസ്യങ്ങളെ വളർത്തുന്നതുപോലെ. വിശ്വഹിതം – സർവജനാനുകൂലമായ.

സൂക്തം 58.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.

ധേനുവായ ഉഷസ്സു പുരാതനന്നു നറുംപാൽ ചുരത്തുന്നു; ആ ഉദാരയുടെ മകന്‍ അകത്തു നടക്കുന്നു. പിന്നീടു, വെളുപ്പോടേ വന്നവന്‍ പ്രകാശകനെ വഹിയ്ക്കുന്നു; അശ്വികളെ, സ്തുതിപ്പാൻ ആളുകൾ ഉഷസ്സിനുമുമ്പ് ഉണർന്നെഴുനേല്ക്കുന്നു! 1

ശരിയ്ക്കു പൂട്ടിയ സത്യരഥം നിങ്ങളെ വഹിയ്ക്കുന്നു. അച്ഛനമ്മമാരുടെ നേർക്കെന്നപോലെ, യാഗങ്ങൾ പൊങ്ങുന്നു. നിങ്ങൾ അസുരബുദ്ധിയെ ഞങ്ങളില്‍നിന്നകറ്റുവിൻ: ഞങ്ങൾ നിങ്ങൾക്ക് അന്നമൊരുക്കാം; ഇങ്ങോട്ടു വരുവിന്‍! 2

ദസ്രരേ, നിങ്ങൾ കുതിരകളെ ശരിയ്ക്കു പൂട്ടിയ, നല്ല ചക്രങ്ങളുള്ള തേരിലൂടേ വന്നു, സ്തോതാവിന്റെ ഈ സ്തോത്രം കേട്ടാലും: അശ്വികളേ, പണ്ടേത്തെ മേധാവികൾ (ഞങ്ങളുടെ) വറുതിയെപ്പററി നിങ്ങളോടു, വേഗത്തില്‍പ്പോകണമെന്നു പറയുമാറില്ലയോ? 3

അശ്വികളേ, ഇതില്‍ മനുസ്സുവെയ്ക്കില്ലേ? കുതിരകളോടുകൂടിവന്നെത്തുവിൻ; ആളുകളെല്ലാം നിങ്ങളെ വിളിയ്ക്കുന്നു. ഇതാ, നിങ്ങൾക്കു പാല്‍ പകർന്ന മധു ഞങ്ങൾ, ചങ്ങാതികൾപോലെ തരുന്നു; സൂര്യന്‍ ഉദിയ്ക്കുകയായി! 4

അശ്വികളേ, വളരെയിടങ്ങളെ തിരസ്ക്കരിയ്ക്കുന്ന നിങ്ങൾ ദേവകളുടെ സഞ്ചരണമാർഗ്ഗങ്ങളിലുടേ ഇങ്ങോട്ടു വന്നാലും: ധനവാന്മാരേ, ആളുകളുടെ ഇടയില്‍ നിങ്ങളെക്കുറിച്ചുള്ള സ്തുതി മുഴങ്ങുന്നു. ദസ്രരേ, ഇതാ, നിങ്ങൾക്കു മധുപാത്രങ്ങൾ! 5

അശ്വികളേ, നിങ്ങളുടെ പഴയ സഖ്യം സേവനീയമാണ്, ശുഭകരമാണ്. നേതാക്കളേ, നിങ്ങളുടെ ധനം ജഹ്നുവംശത്തിലിരിയ്ക്കുന്നു. ഞങ്ങൾ നിങ്ങളുടെ ശുഭകരമായ സഖ്യം വീണ്ടുമുണ്ടാക്കി ഐക്യംപൂണ്ടു വേഗത്തില്‍ നിങ്ങളെ ഒപ്പം മധുകൊണ്ടു മത്തുപിടിപ്പിയ്ക്കാം! 6

നല്ല ത്രാണിയുള്ള യുവാക്കളേ, നാസത്യരേ, നന്മ നല്കുന്നവരേ, അശ്വികളേ, നിങ്ങൾ വായുവിനോടും നിയുത്തുക്കളോടും കൂടി പ്രീതരായി തളരാതെ പകലറുതിയിലെ സോമം കുടിച്ചുകൊണ്ടാലും! 7

അശ്വികളേ, വളരെയന്നങ്ങൾ നിങ്ങളെ ചുഴലുന്നു; മാനിതരായ കർമ്മികൾ സ്തുതികളാൽ പരിചരിയ്ക്കുന്നു. സ്തോതാക്കളാല്‍ ആകർഷിയ്ക്കപ്പെട്ട ജലോല്‍പാദകമായ നിങ്ങളുടെ രഥം വാനൂഴികളിലെങ്ങും ഉടനടി നടക്കുമല്ലോ! 8

അശ്വികളേ, ഏറ്റവും മാധുര്യമുള്ള സോമം നിങ്ങളെ കാത്തിരിയ്ക്കുന്നു. അതു കുടിപ്പാന്‍ ഗൃഹത്തില്‍ വരുവിന്‍: വളരെദ്ധനത്തെ വീണ്ടും വിണ്ടും ഉല്‍പ്പാദിപ്പിയ്ക്കുന്ന നിങ്ങളുടെ രഥം സോമം പിഴിയുന്നവന്റെ വിശുദ്ധാലയത്തില്‍ നിരന്തരം ചെല്ലാറുള്ളതാണല്ലോ! 9

കുറിപ്പുകൾ: സൂക്തം 58.

[1] ധേനുശബ്ദത്തിന്നു പ്രീതികാരിണി എന്നും, കറവുപയ്യ് എന്നും രണ്ടർത്ഥം. പുരാതനൻ – അഗ്നി. നറുംപാല്‍ ചുരത്തുന്നു – ഉഷസ്സില്‍ത്തുടങ്ങുമല്ലോ, ഹോമം. മകന്‍ – സൂര്യൻ; സൂര്യനെ ഉല്‍പാദിപ്പിയ്ക്കുന്നത്, ഉഷസ്സാണല്ലോ. വെളുപ്പോടേ വന്നവന്‍ – പകല്‍. പ്രകാശകൻ – സൂര്യൻ.

[2] അശ്വികളോടു പ്രത്യക്ഷവചനം: വഹിയ്ക്കുന്നു – യജനസ്ഥലത്തെയ്ക്കുവരാന്‍. അച്ഛുനമ്മമാരുടെനേർക്കു കുട്ടികൾ ‘എത്തിവലിഞ്ഞു’ നില്ക്കുന്നതുപോലെ, യാഗങ്ങൾ നിങ്ങളുടെ അടുക്കലെയ്ക്കുയരുന്നു; അവയ്ക്കു നിങ്ങളെ പ്രാപിപ്പാന്‍ വലിയ വെമ്പല്‍.

[3] വേഗത്തില്‍ പോകണമെന്നു – വേഗത്തില്‍ പോന്നു, ഞങ്ങളുടെ വറുതി തീർക്കണമെന്നു പറയാറുണ്ടാവും; അതിനാല്‍ വരുവിന്‍.

[4] ഇതില്‍ – എന്റെ സ്തുതിയിൽ. ആളുകൾ – സ്തോതാക്കൾ. മധു – മാദകമായ സോമം.

[5] തിരസ്കരിയ്ക്കുന്ന – സ്വതേജസ്സുകൊണ്ട് അധ:കരിയ്ക്കുന്ന.

[6] ജഹ്നുവംശത്തിലിരിയ്ക്കുന്നു – ജഹ്നുഗോത്രക്കാര്‍ അശ്വികളടെ പ്രീതി നേടിയവരായിരുന്നു.

[8] ഉടനടി – സ്തുതിയ്ക്കപ്പെട്ട ക്ഷണത്തില്‍. ഗൃഹത്തില്‍ – ഞങ്ങളുടെ യാഗശാലയില്‍.

സൂക്തം 59.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടപ്പും ഗായത്രിയും ഛന്ദസ്സ്; മിത്രന്‍ ദേവത.

സ്തുതിയ്ക്കപ്പെടുന്ന മിത്രന്‍ ആളുകളെ പ്രയത്നിപ്പിയ്ക്കുന്നു; മിത്രൻ ഭൂവിനെയും ദ്യോവിനെയും നിലനിർത്തുന്നു; മിത്രൻ തൊഴില്ക്കാരെ കണ്ണിമയ്ക്കാതെ നോക്കുന്നു. നിങ്ങൾ മിത്രന്നു നൈ ചേർന്ന ഹവ്യം ഹോമിയ്ക്കുവിന്‍! 1

ആദിത്യ, കർമ്മവാനായ യാതൊരു മനുഷ്യന്‍ അങ്ങയ്ക്കു നല്കുന്നുവോ; മിത്ര, അവന്നു ധാരാളം അന്നമുണ്ടായിവരട്ടെ! ഭവാന്റെ രക്ഷയാല്‍ അവന്നു പീഡയോ തോല്‍വിയോ പറ്റില്ല; അവനെ ചാരത്തു നിന്നോ ദൂരത്തുനിന്നോ പാപം ബാധിയ്ക്കില്ല! 2

അരോഗരായി, അന്നംകൊണ്ടു സംതൃപ്തരായി, ഭൂമിയുടെ വിശാലപ്രദേശത്തു സഞ്ചരിച്ച്, ആദിത്യകർമ്മത്തില്‍ സംബന്ധിച്ചുകൊണ്ടു ഞങ്ങൾ മിത്രന്റെ നന്മനസ്സില്‍ വർത്തിയ്ക്കുമാറാകണം! 3

നമസ്കരണീയനും സുസേവ്യനും രാജാവും ബലവാനും വിധാതാവുമായി പിറന്നവനാണ് ഈ മിത്രന്‍; ഞങ്ങൾ ഈ യജനീയന്റെ തിരുവുള്ളത്തില്‍ – മംഗളകരമായ സൌമനസ്യത്തില്‍ – വർത്തിയ്ക്കുമാറാകില്ലയോ! 4

വണങ്ങിസ്സമീപിയ്ക്കപ്പെടേണ്ടവനും, ആളുകളെ പ്രയത്നിപ്പിയ്ക്കുന്നവനും, സ്തോതാവിന്നു സുഖപ്രദനുമാണ്, മഹാനായ ആദിത്യൻ; ആ പരമസ്തുത്യനായ മിത്രന്നു നിങ്ങൾ ഈ പ്രീതികരമായ ഹവിസ്സ് അഗ്നിയില്‍ ഹോമിയ്ക്കുവിന്‍! 5

മനുഷ്യരെ പോററുന്ന മിത്രദേവന്റെ അന്നം സേവനീയവും, ധനം തുലോം മാന്യയശസ്സോടുകൂടിയതുമാകുന്നു! 6

മഹിമാവുകൊണ്ട് അന്തരിക്ഷത്തെ കിഴ്പെടുത്തിയ കീർത്തിമാനായ മിത്രൻ അന്നങ്ങൾകൊണ്ടു ഭൂമിയെയും കീഴ്പെടുത്തി! 7

ചെറുക്കുന്ന കെല്പുള്ള മിത്രന്നു പഞ്ചജനങ്ങൾ ഹവിസ്സർപ്പിച്ചു പോരുന്നു; ദേവകളെയെല്ലാം ഭരിയ്ക്കുന്നത്, അദ്ദേഹമത്രേ. 8

തേജസ്സുള്ള മനുഷ്യരില്‍വെച്ചു, ദർഭ മുറിയ്ക്കുന്നവനാരോ; അവന്നു മിത്രന്‍ നല്ല കർമ്മങ്ങൾക്കുതകുന്ന അന്നം കല്പിച്ചുകൊടുക്കും! 9

കുറിപ്പുകൾ: സൂക്തം 59.

[1] ആളുകൾ – കൃഷിക്കാരും മറ്റും. യജമാനന്‍ ഋത്വിക്കുകളോടു പറയുന്നതാണിത്.

[2] നല്കുന്നുവോ – ഹവിസ്സ്.

[3] നന്മനസ്സില്‍ വർത്തിയ്ക്കുമാറാകണം – മിത്രന്നു ഞങ്ങളില്‍ അനുഗ്രഹബുദ്ധിയുണ്ടാകണം.

[5] ഋത്വിക്കുകളോട്:

[8] ചെറുക്കുന്ന – ശത്രുക്കളെ.

സൂക്തം 60.

വിശ്വാമിത്രന്‍ ഋഷി; ജഗതി ഛന്ദസ്സ്; ഋഭുക്കളും ഇന്ദ്രനും ദേവത.

സുധന്വപുത്രന്മാരേ, എതിരാളികളെ അമര്‍ത്തുന്ന തേജസ്സുള്ള നിങ്ങള്‍ യജ്ഞഭാഗം നേടിയതെവകൊണ്ടോ; നേതാക്കളേ, നിങ്ങളുടെ ആ കര്‍മ്മങ്ങള്‍ എല്ലാടത്തും കാമയമാനരായ ഹവിര്‍ദ്ധനന്മാര്‍ സഖ്യംകൊണ്ടു മനസ്സിലാക്കിയിട്ടുണ്ട്. 1

നിങ്ങൾ ത്രാണികൊണ്ടു ചമസങ്ങളെ വിഭജിച്ചു; ബുദ്ധികൊണ്ടു പയ്യിന്റെ ദേഹത്തില്‍ തോല്‍ പതിച്ചു; മനസ്സുകൊണ്ടു ഹരികളെ നിർമ്മിച്ചു. ഋഭുക്കളേ, ഇതുകൊണ്ടൊക്കെയാണ്, നിങ്ങൾ ദേവത്വം പ്രാപിച്ചത്! 2

മനുഷ്യപുത്രരായ ഋഭുക്കൾ കർമ്മങ്ങൾകൊണ്ട് ഇന്ദ്രന്റെ സഖ്യം നേടി, മരണരഹിതരായിത്തീർന്നു – സുകൃതികളായ സുധന്വസൂനുക്കൾ വിശാലമായ ശേഷികൊണ്ടും സല്‍ക്കർമ്മംകൊണ്ടും അമൃതത്വമടഞ്ഞു! 3

ഋഭുക്കളേ, നിങ്ങൾ ഇന്ദ്രനോടൊന്നിച്ച് ഒരേ തേരില്‍ക്കേറി സോമയാഗത്തില്‍ ചെല്ലുന്നു, മനുഷ്യരുടെ സമ്പത്തോടു ചേരുന്നു. മേധാവികളായ സുധന്വപുത്രന്മാരേ, നിങ്ങളുടെ സുകൃതങ്ങളും കഴിവുകളും കണക്കിടാവുന്നവയല്ല! 4

ഇന്ദ്ര, അവിടുന്നു വാജാന്വിതരായ ഋഭുകളോടുകൂടി, വെള്ളം തളിച്ചു ചതച്ചു പിഴിഞ്ഞ സോമം ഇരുകൈകൊണ്ടും പിടിച്ചു കുടിച്ചാലും; മഘവാവേ, സ്തോത്രപ്രേരിതനായ ഭവാൻ ഹവിർദ്ദാതാവിന്റെ ഗൃഹത്തില്‍, സുധന്വപുത്രരായ മനുഷ്യരോടൊന്നിച്ചു മത്തടിച്ചാലും! 5

ബഹുസ്തുതനായ ഇന്ദ്ര, അവിടുന്ന് ഋഭുക്കളോടും – വാജനോടും – ശചിയോടുംകൂടി ഇവിടെ ഞങ്ങളുടെ ഈ സവനത്തില്‍ മത്തടിച്ചാലും: അവിടെയ്ക്കു വെയ്ക്കപ്പെട്ടവയാണ്, ഈ അഹസ്സുകളും ദേവകർമ്മങ്ങളും മനുഷ്യന്റെ ക്രിയകളും. 6

ഇന്ദ്ര, അങ്ങു വാജാന്വിതരായ ഋഭുക്കളോടുകൂടി, ഇവിടെ സ്തോതാവിന്ന് അന്നം നല്കാൻ, യജ്ഞാർഹമായ സ്തോത്രത്തില്‍ വന്നുചേർന്നാലും – നൂറശ്വങ്ങളോടും മരുത്തുക്കളോടുമൊന്നിച്ചു, മനുഷ്യന്ന് ആയിരം കൊണ്ടുവരുന്ന ഭവാന്‍ സോമഹോമത്തില്‍ വന്നുചേർന്നാലും! 7

കുറിപ്പുകൾ: സൂക്തം 60.

[2] ഇവയൊക്കെ മുമ്പു വിവരിയ്ക്കപ്പെട്ടിട്ടുണ്ട്. ഹരികൾ – ഇന്ദ്രാശ്വങ്ങൾ.

[4] സമ്പത്ത് – ഹവിസ്സുമുതലായവ.

[5] വാജ്വാന്വിതര്‍ = വാജനോടുകൂടിയവര്‍; വാജന്‍ ഋഭുക്കളില്‍ മൂന്നാമന്‍.

[6] ശചി = ഇന്ദ്രാണി.

[7] മനുഷ്യന്ന് – യജമാനന്ന്. ആയിരം – ആയിരം ധനം.

സൂക്തം 61.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഉഷസ്സ് ദേവത.

ഉഷസ്സേ, അന്നവതി, മഘോനി, സ്തോതാവിന്റെ സ്തോത്രവും അന്നവും ഭവതി സ്വീകരിച്ചാലും: ദേവി, വിശ്വവരേണ്യേ, പണ്ടേ പിറന്നവളെങ്കിലും യുവതിയായി വിളങ്ങുന്ന ഭവതി യജ്ഞത്തിലെയ്ക്കാണല്ലോ, നടക്കുന്നത്! 1

ദേവി, ഉഷസ്സേ, മരണമില്ലാത്ത സൂനൃതഭാഷിണിയായ ഭവതി തങ്കത്തേരില്‍ വിളങ്ങിയാലും; എളുപ്പത്തില്‍ പൂട്ടാവുന്ന ആ കരുത്തേറിയ ചെംകുതിരകൾ ഭവതിയെ കൊണ്ടുവരട്ടെ! 2

ഉഷസ്സേ, ജഗത്തിലെങ്ങും ഗമിയ്ക്കുന്ന ഭവതി സൂര്യന്റെ കൊടിയായി പൊങ്ങിനില്ക്കുന്നു. അതിനൂതനേ, ഒരേവഴിയില്‍ സഞ്ചരിയ്ക്കുന്ന ഭവതി, ചക്രമെന്നപോലെ ആവർത്തിച്ചുകൊണ്ടിരുന്നാലും! 3

മഘോനിയായ ഉഷസ്സ് ഇരുൾത്തുണി ചീന്തിക്കളഞ്ഞു, പകലിന്റെ പത്നിയായി നടക്കുന്നു; തേജസ്സു താവുന്ന ഈ സല്‍ക്കർമ്മോപേതയായ സൌഭാഗ്യവതി വാനിന്റെയും മന്നിന്റെയും അറ്റത്തുനിന്ന് ആവിർഭവിയ്ക്കുന്നു. 4

നിങ്ങളെ നോക്കി വിലസുന്ന ഉഷോദേവിയെ നിങ്ങൾ നമസ്കരിച്ചു നന്നായി സ്തുതിയ്ക്കുവിൻ! മഞ്ജുദർശനയായ മധുധ ആകാശത്തു പൊങ്ങുന്ന തേജസ്സു വഹിയ്ക്കുന്നു; ഒളിവീശി വിളുങ്ങുന്നു. 5

ഈ സത്യവതി വാനത്തുനിന്നു തേജസ്സുകൊണ്ട് അറിയപ്പെടുന്നു; ഈ ധനവതി ദ്യാവാപൃഥിവികളില്‍ നാനാരൂപേണ നിവസിയ്ക്കന്നു. അഗ്നേ, നേരേ വന്നെത്തുന്ന ഉഷസ്സിനോടു യാചിയ്ക്കുന്ന ഭവാന്നു വരേണ്യമായ ധനം കൈവരും! 6

വൃഷാവു പകലിന്റെ ചുവട്ടില്‍ ഉഷസ്സിനെ നടത്തിക്കൊണ്ടു, വലിയ വാനൂഴികളിലെങ്ങും പ്രവേശിച്ചു; ആ മഹതി മിത്രാവരുണന്മാരുടെ ഒരു മായയായിട്ടു, വളരെ സ്ഥലങ്ങളില്‍ പ്രഭ സ്വർണ്ണംപോലെ വിതറുന്നു! 7

കുറിപ്പുകൾ: സൂക്തം 61.

[1] ഉഷസ്സിന്റെ ആഗമനത്തിലാണല്ലോ, യജ്ഞം തുടങ്ങുക.

[3] ചക്രമെന്നപോലെ – സൂര്യരഥത്തിന്റെ ചക്രം തിരിഞ്ഞുതിരിഞ്ഞുവരുന്നതുപോലെ.

[5] സ്തോതാക്കളോടു പറയുന്നു: മധുധ – ഉഷസ്സിന്റെ ഒരു പേര്‍.

[6] ധനം – ഹവിസ്സും മറ്റും.

[7] വൃഷാവു് – സൂര്യൻ. ആ മഹതി – ഉഷസ്സ്. മായ – പ്രഭ എന്ന മായ.

സൂക്തം 62.

വിശ്വാമിത്രന്‍ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ഛന്ദസ്സ്; ഇന്ദ്രവരുണാദികൾ ദേവത.

ഇന്ദ്രാവരുണന്മാരേ, നിങ്ങളുടെ ഇവര്‍ – ആക്രമിയ്ക്കപ്പെട്ടു ചുററിയലയുന്നവര്‍ – യുവാവിന്ന് ഉപദ്രവിയ്ക്കാവുന്നവരാകരുത്. നിങ്ങൾ സഖാക്കൾക്ക് അന്നം കരുതിവെയ്ക്കാറുണ്ടല്ലോ; നിങ്ങളുടെ ആ യശസ്സ് എവിടെപ്പോയി? 1

ഇന്ദ്രാവരുണന്മാരേ, ധനേച്ഛുവായ ഈ വലിയ മഹാന്‍ എന്നെന്നും രക്ഷയ്ക്കായി നിങ്ങളെ വിളിയ്ക്കാറുണ്ട്; നിങ്ങൾ മരുത്തുക്കളോടും ദ്യാവാപൃഥിചികളോടുംകൂടി, എന്റെ വിളി കേൾക്കുവിന്‍! 2

ഇന്ദ്രാവരുണന്മാരേ, ഞങ്ങൾക്ക് ആ ധനം കൈവരട്ടേ; മരുത്തുക്കളേ, ഞങ്ങൾക്ക് എന്തിനുംപോന്ന പശുവൃന്ദം കൈവരട്ടെ; ഞങ്ങളെ ദേവപത്നിമാര്‍ ഗൃഹങ്ങൾകൊണ്ടു രക്ഷിയ്ക്കട്ടെ; ഞങ്ങളെ വാഗ്രൂപിണിയായ ഭാരതി ഉദാരവചസ്സുകൾകൊണ്ടു രക്ഷിയ്ക്കട്ടെ! 3

ദേവകൾക്കെല്ലാം ഹിതനായ ബൃഹസ്പതേ, ഞങ്ങളുടെ ഹവ്യങ്ങൾ സ്വീകരിയ്ക്കുക; ഹവിർദ്ദാതാവിന്നു രത്നങ്ങൾ നല്കുക! 4

നിങ്ങൾ യജ്ഞങ്ങളില്‍ പരിശുദ്ധനായ ബൃഹസ്പതിയെ സ്തോത്രങ്ങൾകൊണ്ടു പരിചരിയ്ക്കുവിൻ: വണങ്ങാത്ത ബലം ഞാന്‍ യാചിയ്ക്കുന്നു! 5

മനുഷ്യർക്കഭിമതം വർഷിയ്ക്കുന്ന, വിശ്വരൂപനായ, അദമ്യനായ, വരേണ്യനായ ബൃഹസ്പതിയോടു ഞാൻ യാചിയ്ക്കുന്നു! 6

വിളങ്ങുന്ന പൂഷാവേ, ദേവ, ഇതാ, ഭവാന്റേതായ ഏറ്റവും പുതിയ ശോഭനസ്തു തി: ഞങ്ങൾ അങ്ങയ്ക്കായി ചൊല്ലുന്നു! 7

അവിടുന്ന് എന്റെ വാക്കു കേൾക്കുക: ഈ അന്നൈഷിണിയായ സ്തുതിയെ, ഒരു പെണ്‍കൊതിയന്‍ സ്ത്രീയെയെന്നപോലെ പ്രാപിയ്ക്കുക! 8

വിശ്വങ്ങളെ വീക്ഷിയ്ക്കുന്ന – ഭുവനങ്ങളെ പാർത്തറിയുന്ന – പൂഷാവു ഞങ്ങളെ രക്ഷിച്ചരുളട്ടെ! 9

നമ്മുടെ ബുദ്ധിയെ ആര്‍ പ്രേരിപ്പിയ്ക്കുന്നുവോ, ആ സവിതൃദേവന്റെ വരണീയമായ തേജസ്സിനെ നാം ധ്യാനിയ്ക്കുക! 10

അന്നമിച്ഛിയ്ക്കുന്ന ഞങ്ങൾ സവിതൃദേവനെ സ്തുതിച്ചു, ധനം തരാന്‍ യാചിയ്ക്കുന്നു. 11

നേതാക്കളായ മേധാവികൾ ബുദ്ധിപ്രേരണയാല്‍ സവിതാവായ ദേവനെ ഹവിസ്സുകൾകൊണ്ടും നല്ല സ്തുതികൾകൊണ്ടും പൂജിയ്ക്കുന്നു. 12

മാർഗ്ഗജ്ഞനായ സോമന്‍ എഴുന്നള്ളുന്നു – ദേവന്മാരുടെ സംസ്കൃതവും സംസേവ്യവുമായ യജ്ഞസ്ഥലത്തു ചെല്ലുന്നു. 13

സോമന്‍ നമുക്കും ഇരുകാലികൾക്കും നാല്ക്കാലികൾക്കും ആരോഗ്യകരമായ ആഹാരം കല്പിച്ചുനല്കട്ടെ! 14

സോമന്‍ നമുക്ക് ആയുസ്സു വർദ്ധിപ്പിച്ച്, എതിരാളികളെ ചെറുത്തുകൊണ്ടു സ്ഥാനത്ത് ഇരുന്നരുളട്ടെ! 15

ശോഭനകർമ്മാക്കളായ മിത്രാവരുണന്മാരേ, നിങ്ങള്‍ ഞങ്ങളുടെ തൊഴുത്തില്‍ പാലും, ഗൃഹത്തില്‍ തേനും പൊഴിയ്ക്കുവിന്‍! 16

വിശുദ്ധകർമ്മാക്കളേ, തുലോം സ്തുത്യരും സ്തുതിയാല്‍ വളരുന്നവരും സുദീർഗ്ഘസ്തോത്രരുമായ നിങ്ങളിരുവരും ബലത്തിന്റെ മഹിമയാല്‍ രാജാക്കന്മാരായി, വാണരുളുന്നു! 17

സത്യവർദ്ധകരേ, ജമദഗ്നിയാല്‍ സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ യജ്ഞസ്ഥലത്തിരിയ്ക്കുവിൻ, സോമം കുടിയ്ക്കുവിൻ! 18

കുറിപ്പുകൾ: സൂക്തം 62.

[1] ഇവര്‍ – ഈ ആളുകൾ. യുവാവ് – ബലവാനായ ശത്രു. സഖാക്കൾ – ഞങ്ങൾ.

[2] മഹാന്‍ – യജമാനന്‍.

[3] ആ – അഭിലഷിതമായ. എന്തിനുംപോന്ന – സർവകർമ്മസമർത്ഥമായ.

[5] സ്തോതാക്കളോട്: വണങ്ങാത്ത – എതിരാളിയെ കുമ്പിടാത്ത.

[6] മുന്‍ ഋക്കില്‍ പറഞ്ഞത് എടുത്തുപറയുന്നു.

[14] ഇരുകാലികൾ – മനുഷ്യര്‍.

[15] സ്ഥാനം – ഹവിർദ്ധാനമെന്ന സ്ഥാനം.

[16] തൊഴുത്തില്‍ പൈക്കളെയും ഗൃഹത്തില്‍ മധുരാഹാരങ്ങളും നിറയ്ക്കുവിൻ.

സൂക്തം 1.

വാമദേവന്‍ ഋഷി; അഷ്ടിയും അതിജഗതിയും ധൃതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, ഇണക്കുത്തിയന്ന ദേവന്മാര്‍ ശീഘ്രം ഗമിയ്ക്കുന്ന ദേവനായ ഭവാനെ സദാ പ്രേരിപ്പിച്ചിരുന്നുവല്ലോ; അതിനാൽ കർമ്മികൾ പ്രേരിപ്പിച്ചു. യജനീയ, മരണരഹിതനായി എങ്ങും വിളങ്ങുന്ന പ്രചേതസ്സായ ഭവാനെ ദേവന്മാര്‍ മനുഷ്യരില്‍ വരുന്നവനാക്കിവെച്ചു – പ്രചേതസ്സായ ഭവാനെ എങ്ങും ഒപ്പം ചെല്ലുന്നവനാക്കിവെച്ചു. 1

അഗ്നേ, ആ അങ്ങു ഭ്രാതാവായ വരുണനെ – യജ്ഞങ്ങൾ കൊണ്ടു സേവ്യനും, യജ്ഞസേവിയും, ശ്രേഷ്ഠനും, സത്യവാനും, അദിതിപുത്രനും മനുഷ്യരെ പുലർത്തുന്നവനും മനുഷ്യര്‍ വളർത്തുന്നവനുമായ രാജാവിനെ – സ്തോതാക്കളുടെനേർക്കു തിരിച്ചാലും. 2

സഖേ, ദർശനീയ, ഭവാന്‍ സഖാവിനെ, യാത്രയ്ക്കു കൊള്ളാവുന്ന – നടമിടുക്കുള്ള – തേര്‍ക്കുതിരകൾ പായുന്ന ചക്രത്തെയെന്നപോലെ, ഞങ്ങളുടെനേർക്കു തിരിച്ചാലും. അഗ്നേ, തുണയായ വരുണങ്കലും നീളെ വ്യാപിച്ച തേജസ്സുള്ള മരുത്തുക്കളിലും അങ്ങു സുഖം നേടിയല്ലോ. ഉജ്ജ്വലിയ്ക്കുന്നവനേ, അവിടുന്നു പുത്രപൌത്രന്മാർക്കു സുഖം നല്കുക – ദർശനീയ, ഞങ്ങൾക്കു സുഖം നല്കുക! 3

അഗ്നേ, വിദ്വാനായ ഭവാൻ ഞങ്ങളെ വരുണദേവന്റെ അരിശത്തില്‍നിന്ന് അകറ്റണം; വലിയ യഷ്ടാവും വഹ്നിയുമായി സമുജജ്വലിയ്ക്കുന്ന ഭവാന്‍ ഞങ്ങളെ എല്ലാപ്പാപങ്ങളില്‍നിന്നും വേര്‍പെടുത്തണം! 4

അഗ്നേ, ആ ഭവാൻ വന്നണഞ്ഞു ഞങ്ങളെ രക്ഷിയ്ക്കുക; ഈ ഉഷസ്സുദിപ്പില്‍ തുലോം അടുക്കല്‍ സ്ഥിതിചെയ്യുക. ഞങ്ങളുടെ രോഗം ശമിപ്പിയ്ക്കുക; വിളയാടിക്കൊണ്ടു സുഖഭോജ്യം ഭുജിയ്ക്കുക; ഞങ്ങൾക്കു ശോഭനാഹ്വാനനായി ഭവിയ്ക്കുക! 5

ഈ സുഭഗനായ ദേവന്റെ മികച്ച തിരുനോട്ടം, കാമയമാനന്നു ലാളിയ്ക്കപ്പെടേണ്ടുന്ന പയ്യിന്റെ തെളിഞ്ഞൊഴുകുന്ന പാല്‍പോലെയും, ഗോലാഭംപോലെയും, മനുഷ്യർക്കു സ്പൃഹണീയവും മഹനീയവുമാകുന്നു! 6

ഈ അഗ്നിദേവന്റെ ആ യഥാർത്ഥങ്ങളായ മൂന്നു ശ്രേഷ്ഠജന്മങ്ങൾ സ്പൃഹണീയങ്ങളാകുന്നു. ആകാശമധ്യത്തില്‍ തേജഃപരിവൃതനായി തുലോം വിളങ്ങുന്ന സ്വാമിയായ പാവകൻ വരുമാറാകട്ടെ! 7

കനകത്തേരും കമനീയനാവുമുള്ള ആ ദൂതനായ ഹോതാവ് എല്ലാശ്ശാലകളെയും കാമിയ്ക്കുന്നു; അഴകൊത്ത തിരുവുടലും കാന്തിയുമുള്ള രോഹിതാശ്വൻ, ഭക്ഷ്യസമൃദ്ധമായ ഗൃഹംപോലെ സദാ രമണീയനാകുന്നു! 8

ആ യജ്ഞബന്ധുവിന്നു മനുഷ്യരെ അറിയാം. അദ്ദേഹത്തെ വലിയ സ്തുതിക്കയറാല്‍ കെട്ടി കൊണ്ടുനടക്കുന്നു. ആ ദേവന്‍ ഈ മനുഷ്യന്റെ ഗൃഹത്തില്‍ സിദ്ധിവരുത്തിക്കൊണ്ടു നിവസിയ്ക്കുന്നു – ധനവാനോട് ഐക്യമടയുന്നു! 9

ആ അഭിജ്ഞനായ അഗ്നി, സ്തോതാക്കളാല്‍ ഭജനീയമായ അദ്ദേഹത്തിന്റെ രത്നം വേഗത്തില്‍ ഞങ്ങൾക്കായി കൊണ്ടുവരട്ടെ. അദ്ദേഹത്തെയാണല്ലോ, അമർത്ത്യരെല്ലാം കർമ്മത്തിന്നു വെച്ചിരിയ്ക്കന്നത്. ദ്യോവത്രേ, അമ്മയും അച്ഛനും; ആ സത്യരൂപനെ (ആളുകൾ) നീരാടിയ്ക്കുന്നു. 10

തന്തിരുവടി ഒന്നാമനായി ഗൃഹങ്ങളില്‍ – ഈ മഹത്തായ അന്തരിക്ഷത്തിന്റെ ചുവട്ടില്‍ പ്രധാനസ്ഥാനത്തു – വെളിപ്പെടുന്നു. കാലും തലയുമില്ലാത്ത അവിടുന്ന് അറ്റങ്ങൾ മറച്ചു, മേഘത്തിന്റെ കൂട്ടില്‍ പുകയായി പാറുന്നു! 11

ജലത്തിന്റെ ഉല്‍പത്തിസ്ഥാനത്ത്, മേഘത്തിന്റെ കൂട്ടില്‍, ആ സ്തുതനായ ഒന്നാമന്നു ബലം വർദ്ധിയ്ക്കുന്നു. അദ്ദേഹം സ്പൃഹണീയനാണ്, യുവാവാണ്, സുന്ദരനാണ്, കാന്തിമാനാണ്; ആ വൃഷാവിന്ന് ഏഴുപേര്‍ പ്രിയപ്പെട്ടവരായി. 12

ഇവിടെ നമ്മുടെ പിതാക്കളായ മനുഷ്യര്‍ യജ്ഞം സാധിച്ചു സമീപിച്ചു; എന്നിട്ടു, മലകളുടെ നടുവില്‍ ഇരുളിന്നുള്ളില്‍ നിന്നിരുന്ന സുദുഘകളായ പൈക്കളെ, ഉഷസ്സിനെ വിളിച്ചുവരുത്തി പുറത്തിറക്കി. 13

അവര്‍ മല പിളർത്തു പരിചരിച്ചു; അതു മറ്റുള്ളവര്‍ സർവത്ര പുകഴ്ത്തി. ഉപായംകൊണ്ടു മാടുകളെ മോചിപ്പിയ്ക്കാൻ അവര്‍ അഭീഷ്ടദനെ സ്തുതിച്ചു; അപ്പോൾ വെളിച്ചം കിട്ടി. പിന്നീടു യജ്ഞങ്ങളനുഷ്ഠിച്ചു. 14

ആ കാമയമാനരായ നേതാക്കള്‍ ഗോക്കളെ കിട്ടാന്‍, ഗോക്കളെ അടച്ചുതടഞ്ഞിട്ടിരുന്ന ഉറപ്പുറ്റ വിശാലപർവതത്തെ – ഗോക്കൾ നിറഞ്ഞ തൊഴുത്തിനെ – ദേവസ്തുതികൊണ്ടു തുറന്നു! 15

അവര്‍ മുമ്പേ ഗോമാതാവിന്റെ പേര്‍മാത്രമേ അറിഞ്ഞിരുന്നുള്ളു; ഉൽകൃഷ്ടമായ ഇരുപത്തൊന്നെണ്ണും പിന്നെ കിട്ടി. ഉടനേ, അഭിജ്ഞയായ ഉഷസ്സിനെ സ്തുതിച്ചു; ആ പാടലാംഗി സൂര്യതേജസ്സോടേ ആവിര്‍ഭവിച്ചു! 16

ഇരുട്ട് ആട്ടിപ്പായിയ്ക്കപ്പെട്ട് അറുതിയടഞ്ഞു; ആകാശം തെളിഞ്ഞു. ഉഷോദേവിയുടെ പ്രഭയുയർന്നു; സൂര്യൻ വമ്പിച്ച പർവതങ്ങളില്‍, മനുഷ്യരുടെ നന്മതിന്മകൾ നോക്കിക്കൊണ്ടു വാണരുളി! 17

അനന്തരം, അറിഞ്ഞവര്‍ പിന്‍ഭാഗങ്ങളില്‍ കണ്ടു; അനന്തരം തിളങ്ങുന്ന രത്നങ്ങൾ വീണ്ടെടുത്തു. എല്ലാ ഗൃഹങ്ങളിലും ദേവകളെല്ലാം വന്നെത്തി. അഗ്നിയുടെ മിത്രത്വവും വരുണത്വവും കർമ്മിയ്ക്ക യഥാർത്ഥമായിത്തീരട്ടെ! 18

തുലോം വിളങ്ങുന്നവനായി ഹോതാവായി ഉലകത്തെ പോറ്റുന്നവനായി വലിയ യഷ്ടാവായിരിയ്ക്കുന്ന അഗ്നിയെ ഞാന്‍ നേരിട്ടു സ്തുതിയ്ക്കാം: പയ്യിന്റെ പരിശുദ്ധമായ പാല്‍ കറന്നിട്ടില്ല; വെടുപ്പു വരുത്തിയ സോമനീര്‍ തളിച്ചിട്ടുമില്ല! 19

യജ്ഞാർഹർക്കെല്ലാം അദിതി, മനുഷ്യർക്കെല്ലാം അതിഥി, സ്തോതാക്കൾക്ക് അന്നം കൊണ്ടുവരുന്നവൻ – ഇങ്ങനെയുള്ള ജാതവേദസ്സായ അഗ്നി സുഖം കല്പിച്ചുനല്കട്ടെ! 20

കുറിപ്പുകൾ: സൂക്തം 1.

[1] പ്രേരിപ്പിച്ചിരുന്നു – യുദ്ധത്തിന്. പ്രേരിപ്പിച്ചു – ഹവിസ്സു ദേവകൾക്കു കൊണ്ടുകൊടുക്കാനും മറ്റും. പ്രചേതസ്സ് – പ്രകൃഷ്ടജ്ഞാനൻ.

[3] സുഖം – ഹവിർഭോജനസുഖം.

[4] വഹ്നി – ഹവിർവാഹി.

[6] പരോക്ഷവചനം: ഈ സുഭഗനായ ദേവന്‍ – അഗ്നി. കാമയമാനൻ – പാല്‍ ഇച്ഛിയ്ക്കുന്നവൻ; അയാൾക്കു നല്ല പാലും പയ്യും കൈവരുന്നതു് എപ്രകാരമോ, അപ്രകാരം മനുഷ്യർക്കു സ്പൃഹണീയവും മഹനീയവുമാകുന്നു, അഗ്നിയുടെ കടാക്ഷം.

[7] മൂന്നു ശ്രേഷ്ഠജന്മങ്ങൾ – അഗ്നി, വായു, സൂര്യന്‍. വരുമാറാകട്ടെ – ഞങ്ങളുടെ യജ്ഞത്തില്‍.

[8] നാവ് – ജ്വാല. ഹോതാവ് – അഗ്നി. ശാലകള്‍ – യാഗശാലകൾ; എല്ലാ യജനസ്ഥാനങ്ങളിലും അദ്ദേഹം ചെല്ലും. രോഹിതാശ്വന്‍ – ചുകന്ന കുതിരകളുള്ളവന്‍, അഗ്നി.

[9] കൊണ്ടുനടക്കുന്ന – അധ്വര്യുക്കൾ ഉത്തരവേദിയിലെയ്ക്കും മറ്റും കൊണ്ടുപോകുന്നു. ഈ മനുഷ്യൻ – യജമാനൻ. ധനവാനോട് – അഗ്നി ആരുടെ ഗൃഹത്തില്‍ വസിയ്ക്കുന്നുവോ, അവനെ ധനവാനാക്കി, അവനോട് ഐക്യം പ്രാപിയ്ക്കുന്നു.

[10] രത്നം – ഉത്തമധനം. നീരാടിയ്ക്കുന്നു – നെയ്യും മറ്റും ഹോമിയ്ക്കുന്നു.

[11] ഗൃഹങ്ങൾ – യജമാനന്മാരുടെ. പ്രധാനസ്ഥാനം – ഉത്തരവേദി മുതലായത്. അറ്റങ്ങൾ – ദേഹത്തിന്റെ രണ്ടറ്റവും, കാലും തലയും. മേഘത്തിന്റെ കൂട് – ആകാശം.

[12] വൈദ്യുതാഗ്നിയെപ്പററി: ആ ഒന്നാമൻ – അഗ്നി. ഏഴുപേര്‍ – സപ്തഹോതാക്കൾ; അല്ലെങ്കില്‍ ഏഴു ജ്വാലകൾ.

[13] പിതാക്കളായ മനുഷ്യർ – അംഗിരസ്സുകൾ. ഈ വിഷയം മുമ്പു പ്രതിപാദിയ്ക്കുപ്പെട്ടിട്ടുണ്ട്. സമീപിച്ചു – അഗ്നിയുടെ അരികില്‍ ചെന്നു.

[14] പരിചരിച്ചു – അഗ്നിയെ. അഭീഷ്ടദനെ – കാമിതം നല്കുന്ന അഗ്നിയെ, വെളിച്ചം കിട്ടി – സൂര്യനുദിച്ചു.

[15] കാമയമാനര്‍ – അഗ്നികാമര്‍. നേതാക്കൾ – അംഗിരസ്സുകൾ. ദേവസ്തുതി – അഗ്നിസ്തവം.

[16] ഇരുപത്തൊന്നെണ്ണം. – ഇരുപത്തൊന്നു ഛന്ദസ്സുകൾ; ഈ ഛന്ദസ്സുകകളിലുള്ള മന്ത്രങ്ങൾകൊണ്ടാണ്, അവര്‍ അഗ്നിയെ സ്തുതിച്ചതെന്നർത്ഥം.

[18] അറിഞ്ഞവര്‍ – ഗോക്കൾ മോചിപ്പിയ്ക്കപ്പെട്ടു എന്നറിഞ്ഞ അംഗിരസ്സുകൾ. കണ്ടു – ഗോക്കളെ. രത്നങ്ങൾ – അസുരന്മാരാല്‍ അപഹരിയ്ക്കപ്പെട്ട ധനങ്ങൾ. ഗൃഹങ്ങൾ – പൈക്കളെ കിട്ടിയ അംഗിരസ്സുകളുടെ ഗൃഹങ്ങൾ. വരുണത്വം – ഉപദ്രവനിവാരകത്വം. യഥാർത്ഥമായിത്തീരട്ടെ – അഗ്നി, ഒരു മിത്രമെന്നപോലെ കർമ്മികളെ ഉപദ്രവങ്ങളില്‍നിന്നു രക്ഷിയ്ക്കട്ടെ.

[19] കറന്നിട്ടില്ല; തളിച്ചിട്ടുമില്ല – യജമാനന്‍ സ്തുതിയ്ക്കുകമാത്രമേ ചെയ്യുന്നുള്ളു.

[20] യജ്ഞാർഹർക്കെല്ലാം അദിതി – ദേവകളെയെല്ലാം, അവരുടെ അമ്മയായ അദിതിപോലെ പോറ്റുന്നവന്‍.

സൂക്തം 2.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

മരണമില്ലാത്ത സത്യവാനായ യാതൊരു ദേവന്‍ മനുഷ്യരിലും അഭിഗന്താവായി ദേവകളിലും വെയ്ക്കപ്പെട്ടിരിയ്ക്കുന്നുവോ; ആ ഹോതാവായ, വലിയ യഷ്ടാവായ, അഗ്നി തേജസ്സുകൊണ്ടു വിളങ്ങുന്നു; ഹവിസ്സർപ്പിയ്ക്കുന്ന മനുഷ്യനെ കൊണ്ടുപോകുന്നു! 1

അഗ്നേ, ബലത്തിന്റെ മകനേ, ദർശനീയ, ഇന്നു ഞങ്ങളുടെ ഈ കർമ്മത്തില്‍ ജനിച്ച നിന്തിരുവടി ജനിച്ച ഇരുകൂട്ടരുടെയും ഇടയില്‍, ദൂതനായിട്ട്, മിടുക്കും തടിയും പ്രഭയുമുള്ള വൃഷാക്കളെ പൂട്ടി സഞ്ചരിയ്ക്കുന്നു! 2

ആ സത്യഭൂതന്റെ അന്നവും വെള്ളവുമൊഴുക്കുന്ന മനോതിവേഗികളായ ഇരുചെംകുതിരകളെ ഞാന്‍ സ്തുതിയ്ക്കുന്നു: അങ്ങ് ഈ ഉജ്ജ്വലരെ പൂട്ടിയിട്ടാണല്ലോ, നിങ്ങളുടെയും – ദേവന്മാരുടെയും – പരിചാരകരായ മനുഷ്യരുടെയും ഇടയില്‍ സഞ്ചരിയ്ക്കുന്നത്! 3

അഗ്നേ, നല്ല കുതിരയും നല്ല തേരും നല്ല ധനവുമുള്ള നിന്തിരുവടി ഇവരുടെയിടയില്‍ നല്ല ഹവിസ്സൊരുക്കിയ ആൾക്കുവേണ്ടി, അര്യമാവിനെയും വരുണനെയും മിത്രനെയും ഇന്ദ്രനെയും വിഷ്ണുവിനെയും മരുത്തുക്കളെയും അശ്വികളെയും വിളിയ്ക്കുമാറാകണം! 4

ബലവാനായ അഗ്നേ, ഈ യജ്ഞം പയ്യാടുകുതിരകളോടും, നേതാക്കളോടും, സഖാക്കളോടും, അന്നത്തോടും, അടിപ്പരപ്പോടും, സന്താനങ്ങളോടും സദസ്സോടുംകൂടി, സദാ അധൃഷ്യമായി നീണ്ടുനില്ക്കട്ടെ! 5

അഗ്നേ, ആര്‍ വിയർത്തൊലിച്ചു വിറകു കൊണ്ടുവരുന്നുവോ, ആര്‍ മധു ധാരാളം നല്കുന്നുവോ, ആര്‍ അങ്ങയെ ഇച്ഛിച്ചു നിറുക ചുടുവിയ്ക്കുന്നുവോ; അവന്നു ഭവാന്‍ ധനം നല്കുന്നു, പരിപാലിയ്ക്കന്നു. അവനെ എല്ലാ ദ്രോഹികളില്‍നിന്നും രക്ഷപ്പെടുത്തിയാലും! 6

ആർ അന്നേച്ഛുവായ അങ്ങയ്ക്ക് അന്നമൊരുക്കുന്നുവോ, ആര്‍ അതിഥിയാക്കിയിരുത്തുന്നുവോ, ദേവകാമനായ ആര്‍ ഗൃഹത്തില്‍ ഉജ്ജ്വലിപ്പിയ്ക്കുന്നുവോ; അവന്റെ പുത്രന്നു സ്ഥൈര്യവും ഔദാര്യവും ഉളവാകട്ടെ! 7

ആര്‍ അങ്ങയെ രാത്രിയില്‍, ആര്‍ പുലരിയില്‍ സ്തുതിയ്ക്കുമോ; ആര്‍ അങ്ങയെ ഹവിസ്സുകൊണ്ടു പ്രീതിപ്പെടുത്തുമോ; ആ ദാതാവിനെ, സ്വഗൃഹത്തില്‍ പൊന്നിന്‍ജീനിട്ട കുതിരപോലെ നടക്കുന്ന ഭവാന്‍ പാപത്തിന്റെ മറുകരയിലെത്തിച്ചാലും! 8

അഗ്നേ, അമൃതനായ ഭവാന്ന് ആര്‍ (ഹവിസ്സു) നല്കുമോ, ആര്‍ സ്രുക്കെടുത്ത് അങ്ങയെ പരിചരിയ്ക്കുമോ, ആ സ്തോതാവു ധനത്തോടു വേര്‍പെടരുത്; ദ്രോഹപരന്റെ അടി അവന്നു പറ്റരുത്! 9

അഗ്നേ, യുവതമ, വിളയാടുന്ന ദേവനായ നിന്തിരുവടി യാതൊരാളുടെ സുനിഹിതമായ ഹവിസ്സു ഭുജിയ്ക്കുമോ, ആ ഹോതാവു പ്രീതനായിത്തന്നെ മേവും; യാതൊരു പരിചാരകന്നുണ്ടോ, അഭിവൃദ്ധികാരികൾ, അവന്റെയാകണം, ഞങ്ങൾ! 10

ആ അഭിജ്ഞൻ പുണ്യപാപങ്ങളെയും മനുഷ്യരെയും, കൊള്ളാവുന്നവയും കൊളളരുതാത്തവയുമായ മുതുകുകളെയെന്നപോലെ വേര്‍തിരിയ്ക്കട്ടെ! ദേവ, അവിടുന്നു ഞങ്ങൾക്കു ധനവും സത്സന്താനവും കിട്ടിയ്ക്കുക; ദാതാവിനെ തരിക, അദാതാവിങ്കല്‍നിന്നു രക്ഷിച്ചരുളുക! 11

അഗ്നേ, മനുഷ്യഗൃഹങ്ങളില്‍ മേവുന്ന മാനിതരായ കവികൾ കവിയോടരുളിച്ചെയ്തിരിയ്ക്കുന്നു; അതിനാല്‍, സ്വാമിയായ അവിടുന്ന് ഈ ദര്‍ശനീയരായ അദ്ഭുതരൂപന്മാരെ തേജോവ്യാപ്തികൊണ്ടു കണ്ടറിയണം! 12

അതിയുവാവായി വിളങ്ങുന്ന അഗ്നേ, മനുഷ്യരുടെ അഭിലാഷം നിറവേറ്റുന്നവനും വഴിപോലെ കൊണ്ടുവെയ്ക്കപ്പെടേണ്ടവനുമായ ഭവാന്‍ സോമം പിഴിഞ്ഞു പരിചരിച്ചു സ്തുതിയ്ക്കുന്ന യജമാനന്നു, രക്ഷയ്ക്കായി ആഹ്ലാദകരമായ വളരെ രത്നം കൊണ്ടുവന്നാലും! 13

അഗ്നേ, അങ്ങയെ കാംക്ഷിച്ചു ഞങ്ങള്‍ കാൽകൊണ്ടും കൈകൊണ്ടും ദേഹംകൊണ്ടും ജോലിചെയ്യുന്നുണ്ടല്ലോ; അപ്രകാരം കർമ്മങ്ങളിലേർപ്പെട്ട സുകർമ്മാക്കൾ സത്യരൂപനായ ഭവാനെ, ശില്പികൾ ഒരു രഥത്തെയെന്നപോലെ, കൈകൾകൊണ്ടു പൊന്തിച്ചു! 14

പോരാ, അമ്മയായ ഉഷസ്സില്‍നിന്നാണ്, ഞങ്ങൾ ഏഴു മേധാവികൾ: ശ്രേഷ്ഠരായ ഞങ്ങൾ പരിചാരകരായ മനുഷ്യരെ ഉല്‍പാദിപ്പിയ്ക്കും; സൂര്യപുത്രന്മാരായ അംഗിരസ്സുകളാണ്, ഞങ്ങൾ; തേജസ്വികളായ ഞങ്ങൾ ധനമുൾച്ചേർന്ന പർവതത്തെ പിളർത്തും! 15

അഗ്നേ, പോരാ, ശ്രേഷ്ഠരും പുരാതനരും യജ്ഞം ശരിയ്ക്കനുഷ്ഠിച്ചവരുമായ അസ്മല്‍പിതാക്കൾ ഭാസുരമായ സ്ഥാനവും തേജസ്സും നേടി; ഉക്ഥം ചൊല്ലി തമസ്സകററി, ഉഷസ്സിനെ ഉദിപ്പിച്ചു! 16

ആ തേജസ്സേറിയ ദേവകാമന്മാർ നല്ല കർമ്മം ചെയ്തു സ്തുതിച്ചു, ജന്മത്തെ, ഇരിമ്പിനെപ്പോലെ ശുദ്ധിപ്പെടുത്തി; അഗ്നിയെ ജ്വലിപ്പിച്ചു; ഇന്ദ്രനെ തഴപ്പിച്ചു; ചുറ്റുപാടുംനിന്നു വലിയ ഗോഗണത്തെ വീണ്ടെടുത്തു! 17

തേജസ്വിന്‍, ആ സ്തോതാക്കളുടെ ഗോവൃന്ദത്തെ, ഉമ്പയിടുന്ന യൂഥത്തില്‍ പശുക്കളെയെന്നപോലെ, ഇന്ദ്രന്‍ സമീപത്തു കണ്ടു; മനുഷ്യപ്രജകൾക്കു മിടുക്കുണ്ടായി; ഉടമസ്ഥന്നു കുഞ്ഞുങ്ങളെയും ആൾക്കാരെയും പുലർത്താമെന്നായി! 18

ദേവനായ നിന്തിരുവടിയുടെ മനോഹരമായ പ്രകാശത്തെ പരിചരിച്ചു ഞങ്ങൾ സുകർമ്മാക്കളായിത്തീരട്ടെ! ഉദിച്ച ഉഷസ്സുകൾ തേജസ്സുടുത്തു പരിപൂർണ്ണനും ബഹുധാ പരമാഹ്ലാദകാരിയുമായ അഗ്നിയെ വഹിയ്ക്കുന്നു: 19

അഗ്നേ, വിധാതാവേ, കവിയായ അങ്ങയ്ക്കായി ഇതാ, ഞങ്ങള്‍ ഉക്ഥങ്ങൾ ചൊല്ലുന്നു; അവ കേട്ടരുളുക. ഭവാന്‍ ഉജ്ജ്വലിച്ചാലും: ഞങ്ങളെ ധനവാന്മാരാക്കിയാലും – ബഹുവരേണ്യ, മഹത്തായ സമ്പത്തു കല്പിച്ചുതന്നാലും! 20

കുറിപ്പുകൾ: സൂക്തം 2.

[1] അഭിഗന്താവ് – ശത്രുക്കളെ നേരിടുന്നവന്‍; മനുഷ്യരില്‍ യജ്ഞത്തിന്നും, ദേവകളില്‍ യുദ്ധത്തിന്നും. വിളങ്ങുന്നു – ഉത്തരവേദിയില്‍. കൊണ്ടുപോകന്നു – സ്വർഗ്ഗത്തിലെയ്ക്ക്.

[2] ജനിച്ച – സംസ്കൃതനായ. ഇരുകൂട്ടര്‍ – ദേവന്മാരും മനുഷ്യരും. വൃഷാക്കൾ – യുവാശ്വങ്ങൾ.

[3] രണ്ടാമത്തെ വാക്യം പ്രത്യക്ഷം: ഈ ഉജ്ജ്വലര്‍ – തിളങ്ങുന്ന അശ്വങ്ങൾ. ഹവിസ്സു വാങ്ങാന്‍ മനുഷ്യരുടെ ഇടയിലും, അതു കൊണ്ടുകൊടുക്കാന്‍ ദേവന്മാരുടെ ഇടയിലും സഞ്ചരിയ്ക്കുന്നു.

[4] ഇവര്‍ – മനുഷ്യര്‍.

[5] അടിപ്പരപ്പ് – ധനാദികളാലുള്ള മൂലവിസ്താരം.

[6] നിറുക ചുടുവിയ്ക്കുന്നുവോ – വിറകിന്‍കെട്ടു ചുമക്കുകയാല്‍.

[7] മധു – മദകരമായ സോമം. സ്ഥൈര്യം – ധർമ്മസ്ഥിരത. ഔദാര്യം = ദാനശീലത്വം.

[9] അടി – ഉപദ്രവിയ്ക്കല്‍.

[10] സുനിഹിതം – അങ്ങയ്ക്കായി വെടുപ്പില്‍ വെയ്ക്കപ്പെട്ടത്. പരിചാരകൻ – അഗ്നിയെ പരിചരിയ്ക്കുന്നവന്‍. അഭിവൃദ്ധികാരികൾ – അഭ്യുദയം വരുത്തുന്ന കൂട്ടുകാര്‍.

[11] ആ അഭിജ്ഞൻ – അഗ്നി. മുതകുകളെ എന്നപോലേ – ഒരു കുതിരക്കാരന്‍ അശ്വപൃഷ്ഠങ്ങളെ, നല്ലതോ ചീത്തയോ എന്നു നോക്കിയറിയുന്നതുപോലെ. രണ്ടാംവാക്യം പ്രത്യക്ഷം: ദാതാവ് – വേണ്ടിവന്നാല്‍, വല്ലതും തന്നു സഹായിയ്ക്കുന്ന ആൾ.

[12] കവികൾ – ദേവന്മാര്‍. കവിയോട് – മേധാവിയായ ഭവാനോട്. അരുളിച്ചെയ്തിരിയ്ക്കുന്നു – ഭവാന്‍ ഹോതാവാകണമെന്ന്. അദ്ഭുതരൂപന്മാര്‍ – ദേവന്മാര്‍.

[13] കൊണ്ടുവെയ്ക്കപ്പെടേണ്ടവന്‍ – ഉത്തരവേദിയില്‍.

[14] സുകർമ്മാക്കൾ – അംഗിരസ്സുകൾ. കൈകൾകൊണ്ട് – അരണികൾ കടഞ്ഞ്. ശില്പികൾ തേര്‍ പിടിച്ചുപൊന്തിയ്ക്കുന്നതുപോലെ പൊന്തിച്ചു.

[15] വാമദേവന്‍ മററ് ആറംഗിരസ്സുകളെ ഉൾപ്പെടുത്തിക്കൊണ്ടു പറയുന്നു: ഉഷസ്സില്‍നിന്നാണ് – ഉഷസ്സില്‍നിന്നു പിറന്നവരാണ്. പരിചാരകരായ – അഗ്നിയെ പരിചരിയ്ക്കുന്ന. ധനം – ഗോവൃന്ദം.

[16] അസ്മല്‍പിതാക്കൾ – അംഗിരസ്സുകൾ.

[17] ജന്മത്തെ – സ്വന്തം മനുഷ്യജന്മത്തെ. ഇരിമ്പിനെപ്പോലെ – കൊല്ലന്മാര്‍ ഇരിമ്പു ശുദ്ധിപ്പെടുത്തുന്നതുപോലെ. തഴപ്പിച്ചു – സ്തുതികൊണ്ടോ സോമം കൊണ്ടോ വർദ്ധിപ്പിച്ചു.

[18] യൂഥം = നാല്ക്കാലിക്കൂട്ടം. മിടുക്കുണ്ടായി – ഗോക്കളെ വീണ്ടുകിട്ടിയതിനാല്‍ പൊറുതി ലഭിച്ചു. ഉടമസ്ഥന്നു – പൈക്കളുടെ ഓരോ ഉടമസ്ഥന്നും.

[19] രണ്ടാംവാക്യം പരോക്ഷം:

സൂക്തം 3.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.

യാഗത്തിന്റെ രാജാവ്, രുദ്രൻ, ഹോതാവ്, വാനൂഴികളില്‍ വ്യാപിച്ചവൻ, കനകവർണ്ണൻ – ഇങ്ങനെയുള്ള അഗ്നിയെ, നിങ്ങളുടെ രക്ഷയ്ക്കായി, ഇടിവാളായ മരണത്തിനുമുമ്പു നിങ്ങൾ സേവിയ്ക്കുവിന്‍! 1

ഇതാ, ഞങ്ങൾ അങ്ങയ്ക്ക് ഒരിരിപ്പിടം, നല്ല വസ്ത്രമുടുത്ത കാമിനിയായ ഭാര്യ ഭർത്താവിനെന്നപോലെ, ഉണ്ടാക്കിയിരിയ്ക്കുന്നു; സുകർമ്മാവേ, അവിടുന്നു പരിവൃതനായി നേരിട്ട് ഇരുന്നരുളുക. ഇവ അങ്ങയ്ക്കഭിമുഖങ്ങളായി പെരുമാറും! 2

സ്തോതാവേ, കേൾക്കുന്നവനും, ഗർവില്ലാത്തവനും, മനുഷ്യരെ നോക്കുന്നവനും, ശോഭനസുഖനും, അമൃതനുമായ ദേവനെക്കുറിച്ചു താങ്കൾ സ്തോത്രവും ശസ്ത്രവും ചൊല്ലുക: തന്തിരുവടിയെയാണല്ലോ, അമ്മിക്കുഴപോലെ മാദകസോമം പിഴിയുന്നവൻ സ്തുതിയ്ക്കുന്നതു്! 3

അഗ്നേ, അവിടെയ്ക്കുതന്നെയാണ്, ഞങ്ങളുടെ ഈ കർമ്മം: സത്യജ്ഞ, സുകർമ്മാവായ ഭവാന്‍ സ്തോത്രം ചെവിക്കൊണ്ടാലും. എന്നായിരിയ്ക്കും, അങ്ങയ്ക്കു കൂട്ടമത്തുണ്ടാക്കുന്ന ഉക്ഥങ്ങൾ? എന്നായിരിയ്ക്കും, ഗൃഹത്തില്‍ അങ്ങയുടെ ചങ്ങാതം? 4

അഗ്നേ, അങ്ങു ഞങ്ങളുടെ ആ പാപം എങ്ങനെ വരുണനോടു പഴിയ്ക്കും? എങ്ങനെ സൂര്യനോട് ? അതെന്തായിരിയ്ക്കും? എങ്ങനെ വർഷകനായ മിത്രനോടും പൃഥിവിയോടും പറയും? എങ്ങനെ അര്യമാവോട്? എങ്ങനെ ഭഗനോട്? 5

അഗ്നേ, സ്ഥാനങ്ങളില്‍ സമുജ്ജ്വലിയ്ക്കുന്ന ഭവാന്‍ എങ്ങനെ പറയും? പ്രബലനും ശുഭപ്രദനും സഞ്ചാരിയുമായ വായുവോടെങ്ങനെ? അഗ്നേ, അശ്വികളോടും, ഭൂമിയോടും, പാപഘ്നനായ രുദ്രനോടും എങ്ങനെ? 6

പുഷ്ടി കൈവശമുള്ള മഹാനായ പൂഷാവോട് എങ്ങനെ ഭവാന്‍ പാപം പറയും? ഹവിസ്സു കൊടുക്കുന്ന സുയജ്ഞനായ രുദ്രനോടെങ്ങനെ? അഗ്നേ, വിപുലയശസ്സായ വിഷ്ണുവോടെങ്ങനെ? പെരിയ സംവത്സരത്തോടെങ്ങനെ? 7

സത്യഭൂതമായ മരുദ്ഗണത്തോടെങ്ങനെ? ചോദിയ്ക്കപ്പെടുമ്പോൾ, മഹാനായ സൂര്യനോടും അദിതിയോടും വായുവോടും ഭവാൻ എങ്ങനെ മറുപടി പറയും? ജാതവേദസ്സേ, ഇതറിഞ്ഞുവേണം, അങ്ങു ദേവന്മാരുടെ അടുക്കൽ പോവുക! 8

അഗ്നേ, ഞാൻ യജ്ഞംകൊണ്ടു പതിവായി പയ്യിന്റെ പാല്‍ യാചിയ്ക്കുന്നു: മൂപ്പെത്താത്ത പയ്യിന്നു മുഴുപ്പുള്ള നറുംപാലുണ്ട്; ഇവൾ കറുമ്പിയായിരിയ്ക്കെ, പോഷകവും ആയുഷ്കരവുമായ വെളുത്ത പാല്‍ വേണ്ടുവോളം കൊടുക്കുന്നു! 9

അഭീഷ്ടങ്ങൾ വർഷിയ്ക്കുന്ന ശ്രേഷ്ഠനായ അഗ്നി യഥാർത്ഥമായ, പോഷകമായ പാല്‍കൊണ്ടു നനയ്ക്കപ്പെടുന്നു; ആ അന്നദാതാവ് അനങ്ങാതിരുന്നു സർവത്ര നടക്കുന്നു. വൃഷാവായ സൂര്യൻ അകിട്ടില്‍നിന്നു വെണ്‍പാല്‍ കറക്കുന്നു! 10

അംഗിരസ്സുകൾ അധ്വരംകൊണ്ടു മല പിളർത്തുനീക്കി, ഗോക്കളോടു ചേർന്നു: ആ നേതാക്കൾ ഉഷസ്സിനെ സുഖേന നേടി; സൂര്യനും ഉദിച്ചു. ഇതൊക്കെ, അഗ്നിയുടെ അവതാരത്താല്‍ത്തന്നെ! 11

അഗ്നേ, അമരണകളായി അബാധിതകളായി മധുരജലകളായ ദേവിമാര്‍ സത്യംമൂലം സംപ്രാപ്യകളായിട്ടു, നടകളില്‍ ഉത്സാഹിപ്പിയ്ക്കപ്പെടുന്ന കുതിരപോലെ, എപ്പോഴും പാഞ്ഞൊഴുകുന്നു! 12

അഗ്നേ, അവിടുന്ന് ഏതൊരു ഹിംസകന്റെയും യജ്ഞത്തില്‍ ഒരിയ്ക്കലും എഴുന്നള്ളരുത്; ദ്രോഹിയായ അയല്ക്കാരന്റേതിലും അരുത്; മറെറാരു ബന്ധുവിന്റേതിലും അരുത്. നേരില്ലാത്ത ഭ്രാതാവു തരുന്നതില്‍ അങ്ങ് ആശ വെയ്ക്കരുത്. മിത്രത്തിന്റെയോ ശത്രുവിന്റെയോ മുതല്‍ ഞങ്ങൾക്കു വേണ്ടാ! 13

അഗ്നേ, സുയജ്ഞ, ഉറ്റ രക്ഷിതാവായ നിന്തിരുവടി പ്രസാദിച്ചു, സ്വന്തം രക്ഷകൾകൊണ്ടു ഞങ്ങളെ രക്ഷിച്ചാലും: നേരേ കത്തിജ്ജ്വലിയ്ക്കുക; ഉറച്ച പാപം പറിച്ചുകളയുക; ഉപദ്രവിക്കുന്ന പെരുംരക്ഷസ്സിനെ അകറ്റുക! 14

അഗ്നേ, അവിടുന്ന് ഈ ശസ്ത്രങ്ങൾകൊണ്ടു പ്രസാദിച്ചാലും: ശൂര, ഈ അന്നങ്ങളും സ്തോത്രങ്ങളും സ്വീകരിയ്ക്കുക; അംഗിരസ്സേ, മന്ത്രങ്ങൾ കേൾക്കുക; ദേവന്മാരില്‍ ചെല്ലുന്ന സ്തുതി അങ്ങയെ വളർത്തട്ടെ! 15

അഗ്നേ, വിധാതാവേ, അറിവുള്ള കവിയായ നിന്തിരുവടിയെപ്പററി, ഫലപ്രദങ്ങളും ചൊല്ലേണ്ടവയുമായ നിഗൂഢകാവ്യങ്ങൾ നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്; ആ വാക്യങ്ങളെല്ലാം മനനീയസ്തോത്രങ്ങളോടുകൂടിയ പ്രാജ്ഞനായ ഞാന്‍ പാടി! 16

കുറിപ്പുകൾ: സൂക്തം 3.

[1] ഋത്വിക്കുകളോടു പറയുന്നു: രുദ്രൻ – ഓടുന്നവന്‍, ക്ഷിപ്രവ്യാപി. ഇടിവാളായ – ഓർക്കാതിരിയ്ക്കെ നിപതിയ്ക്കുന്ന.

[2] പ്രത്യക്ഷോക്തി: ഇരിപ്പിടം – ഉത്തരവേദി. പരിവൃതനായി – ദേവന്മാരാല്‍ ചുറ്റപ്പെട്ട്. ഇവ – ഞങ്ങളുടെ സ്തുതികൾ; ഇരുന്ന അങ്ങയെ ഞങ്ങൾ സ്തുതിയ്ക്കും.

[3] സ്തോതാവിനോട്: പിഴിയുന്നവന്‍ – യജമാനന്‍. ചതയ്ക്കുന്ന അമ്മിക്കുഴയുടെ ശബ്ദത്തിന്നു സ്തുതിത്വം വ്യഞ്ജിപ്പിച്ചിരിയ്ക്കുന്നു.

[4] കൂട്ടമത്തുണ്ടാക്കുന്ന – കൂട്ടത്തിലുള്ള എല്ലാവരെയും (ദേവന്മാരെ) മത്തുപിടിപ്പിയ്ക്കുന്ന. ഗൃഹത്തില്‍ – ഞങ്ങളുടെ ഗൃഹത്തില്‍.

[5] ആ – ചെയ്തുപോയ.

[6] പാപം എന്ന പദം അധ്യാഹരിയ്ക്കണം. പാപഘ്നന്‍ = ദുഷ്ടഹന്താവ്.

[7] ഹവിസ്സു കൊടുക്കുന്ന – അഗ്നിരുപനായി ഹവിസ്സു ദേവകൾക്കെത്തിയ്ക്കുന്ന.

[9] ഇവൾ – പയ്യ്. കൊടുക്കുന്നു – അങ്ങയുടെ പ്രഭാവമാണിത്.

[13] ഹിംസകൻ – ഞങ്ങളെ ദ്രോഹിയ്ക്കുന്നവന്‍. മറെറാരു ബന്ധു – ഞാനൊഴിഞ്ഞ് ഒരു ബന്ധു. ഞങ്ങൾക്കു വേണ്ടാ – അവിടുന്നു തരുന്നതു മതി.

[16] നീഗൂഢകാവ്യങ്ങൾ – ഗൂഢാർത്ഥങ്ങളായ കാവ്യങ്ങൾ.

സൂക്തം 4.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; രക്ഷോഹാഗ്നി ദേവത. (കാകളി)

വാര്‍വലപോലേ വിരിയ്ക്ക, തേജസ്സി,ഭ-
സേവി സാമാത്യൻ നൃപൻപോലെ ചെല്ക, നീ:
നല്ല സൈന്യത്തെ മുന്നോടിച്ചു, മാറ്റരെ-
ത്തള്ളും ഭവാനെയ്കെ,രിയമ്പരക്കനില്‍! 1
ചിക്കെന്നു ചുററിപ്പടരുന്നു, നിന്‍കതി;-
രഗ്നേ, ക്രമാല്‍ത്തൊടുകി,പ്പടുദീപ്തിയാല്‍;
ചൂടും പൊരികളുമുല്ക്കയും ജ്വാലയാല്‍-
പ്പാടേ വിരിയ്ക്ക, വിലക്കപ്പെടാത്ത നീ! 2
നേർക്കയച്ചാലു,മഹിംസ്യ, നീ ചാരരെ;-
ക്കാക്കുകി,യ്യുള്ളോരെയഗ്നേ, പ്രവേഗി നീ;
ദൂരസ്ഥനോ സമീപസ്ഥനോ ദ്രോഹിയാ-
യ്ക്കാ,രുമൊന്നാക്രമിയ്ക്കായ്ക, നിന്‍ഞങ്ങളെ! 3
കല്പിച്ചെണീയ്ക്ക: വളർന്നെ,രിനാളങ്ങ-
ളൊപ്പം പരത്തിച്ചുടുക, രിപുക്കളെ;
ഞങ്ങളില്‍ വൈരമുൾക്കൊണ്ടോനെയിട്ടമ-
ര്‍ത്ത,ങ്ങുണക്കമരത്തെപ്പോലെരിയ്ക്കണം! 4
പൊങ്ങുകൊന്നെ,ങ്ങളെക്കാൾ മികവുള്ളോരെ-
യങ്ങെയ്ക, കാണിയ്ക്ക, ദവ്യത്വമഗ്നി നി:
ഛേദിയ്ക്ക, യാതുവിൻ വില്‍ഞാണ്‍; ചതയ്ക്ക, നീ
ജ്ഞാതിയുമജ്ഞാതിയുമായ വൈരിയെ! 5
ആസ്വദിയ്ക്കും, നിൻപ്രസാദം ശുഭാഗമ-
നായ നേതാവാം ഭവാനെ സ്തുതിപ്പവന്‍:
നാളൊക്കെയക്കർമ്മവാന്നു സുദിനമാ;-
മാളും, ധനങ്ങൾ തദ്ഗേഹേ യുവോത്തമ! 6
നിച്ചലുമഗ്നേ, സ്തുതിച്ചവിസ്സാല്‍ നിന്നെ-
യർച്ചിപ്പവൻ സുദാതാവായ്സ്സുഭഗനായ്
ദുര്‍ല്ലഭായുസ്സു നേടട്ടേ; സുദിനമാ-
കെ,ല്ലാമവന്നു; ഫലിയ്ക്കട്ടെ, യജ്ഞവും! 7
അർച്ചിപ്പു, നിൻപ്രസാദത്തെ ഞാന്‍: പേർത്തുപേ-
ര്‍ത്തുച്ചത്തില്‍ നിന്നെ സ്തുതിയ്ക്കട്ടെ,യീ മൊഴി;
സദ്രഥാശ്വാഢ്യരായ്സ്സേവിച്ചിടാമെങ്ങൾ;
വിത്തങ്ങളന്വഹം വെയ്ക്ക, നീയെങ്ങളില്‍! 8
രാവിരുൾ പോക്കും സുദീപ്ത, നിന്നെത്തുലോം
സേവിയ്ക്കുവോര്‍, സ്വയമാൾകളിങ്ങന്വഹം;
ശത്രുധനം തനതാക്കി, രമിച്ചു, സ-
ച്ചിത്തരായ് നിന്നെബ്ഭജിയ്ക്കാവു, ഞങ്ങളും! 9
വസ്തുക്കൾ വെച്ച ശുഭാശ്വരഥത്തില്‍ വ-
ന്നെത്തു,മാരഗ്നേ, ഭവാങ്കല്‍സ്സവിത്തനായ്;
ത്രാതാവ,വന്നു നീ; – യങ്ങയ്ക്കനുക്രമാ-
ലാതിഥ്യമർപ്പിപ്പവന്നൊരു തോഴര്‍, നീ! 10
ഇത്താതഗോതമാവാപ്തസ്തവോത്ഥമാം
മിത്രതകൊണ്ടു ഞാൻ ചീന്തട്ടെ വമ്പരെ:
ശ്രദ്ധിയ്ക്ക, ഞങ്ങൾതൻ വാക്കിതില്‍ നീ ദാന്ത-
ചിത്ത, സുപ്രജ്ഞ, ഹോതാവേ, യുവോത്തമ! 11
ബാധയേശാതു,റങ്ങാത,ലസാതെ, വാ-
ടാതേ നടക്കുന്ന താവകരശ്മികൾ,
സുക്ഷേമയുക്തങ്ങൾ ചേർന്നിരുന്നെങ്ങളെ
രക്ഷിച്ചരുളട്ടെ,യഗ്നേ, വിചക്ഷണ! 12
അഗ്നേ, കനിഞ്ഞു പാർത്തമ്മമതാത്മജ-
ന്നന്ധത പോക്കിയ നിൻധന്യരശ്മിയെ
വെച്ചുസൂക്ഷിയ്ക്കുന്നു, വിശ്വവേദസ്സു നീ;-
യിച്ഛിച്ച മാററാര്‍ വരുത്തീല,വന്നഴല്‍! 13
ത്വല്‍പാലിതരെങ്ങൾ നിന്നുത്തരവിനാ-
ലൊപ്പം ധനികരായ് നേടാവു, ഭക്ഷണം;
കൊല്കി,രുദുഷ്ടരെസ്സത്യവിസ്താരക;
ചെയ്കി,തലജ്ജിതചാരിൻ, ക്രമേണ നീ! 14
ഇഗ്ഗീതിയാലെങ്ങൾ നിന്നെബ്ഭജിയ്ക്കട്ടെ:-
യഗ്നേ, സുഹൃല്‍പൂജ്യ, കൈക്കൊള്ളുകി,സ്തവം;
നീറാക്കുകുഗ്രരക്ഷസ്സിനെ; രക്ഷിയ്ക്ക,
നിന്ദനദ്രോഹദുഷ്പേരില്‍നിന്നെങ്ങളെ! 15
കുറിപ്പുകൾ: സൂക്തം 4.

[1] വാര്‍വലപോലെ – വേടന്‍ പക്ഷികളെ പിടിപ്പാന്‍ വലിയ വല വിരിയ്ക്കുന്നതുപോലെ, അങ്ങു രക്ഷോഹനനത്തിന്നു തേജസ്സു പരത്തുക. ഇഭസേവി = ആനപ്പുറത്തു കേറിയവൻ. സാമാത്യന്‍ = അമാത്യാന്വിതൻ. നൃപന്‍പോലെ – രാജാവു ശത്രുസൈന്യത്തിന്റെ നേരെ ചെല്ലുന്നതുപോലെ, അങ്ങു രാക്ഷസരെ ഹനിപ്പാൻ ചെല്ലുക. തള്ളും – തട്ടിനീക്കുന്ന. എരിയമ്പ് – തേജസ്സാകുന്ന പൊള്ളിയ്ക്കുന്ന ശരം. അരക്കനില്‍ എയ്താലും.

[2]ഇപ്പടുദീപ്തിയാല്‍ – ശത്രുക്കളെ അമർത്താന്‍ കഴിവുള്ള ഈ തേജസ്സുകൊണ്ടു ക്രമേണ വൈരികളെ തൊടുക. ഇതിന്റെ വിവരണമാണ്, ഉത്തരാർദ്ധം: പൊരികൾ – തീപ്പൊരികൾ. ഉല്ക്ക – തീക്കൊള്ളി. വിലക്കപ്പെടാത്ത – ആരാലും തടയപ്പെടാത്ത.

[3] നേർക്ക് – ശത്രക്കളുടെ നേരെ. ചാരര്‍ – നാട്ടിലെ ഉള്ളുകള്ളികളറിയാന്‍ അയയ്ക്കപ്പെടുന്നവര്‍; രശ്മികളാണ്, അഗ്നിയുടെ ചാരന്മാര്‍. പ്രവേഗി = വേഗമേറിയവന്‍. നിന്‍ഞങ്ങളെ – അങ്ങയുടെ ആളുകളായ ഞങ്ങളെ.

[4] കല്പിച്ചെണീയ്ക്ക – രക്ഷോഹനനത്തിന്നൊരുങ്ങുക. ചുടുക – ദഹിപ്പിച്ചാലും. അങ്ങ് = ഭവാന്‍.

[5] മികവുള്ളോരെ – രാക്ഷസരെ. എയ്ക – തേജശ്ശരംകൊണ്ട്. യാതു = രക്ഷസ്സ്. ജ്ഞാതി – ഞങ്ങളുടെ ചാർച്ചക്കാരന്‍.

[6] ശുഭാഗമന്‍ – അഗ്നിയുടെ ആഗമനം മംഗളകരമാണല്ലോ. നേതാവ് = തലവന്‍. തദ്ഗേഹേ = അവന്റെ ഗൃഹത്തില്‍. ധനങ്ങൾ ആളും – രത്നകനകാദികൾ വന്നുചേരും.

[7] ദുര്‍ല്ലഭായുസ്സു – കിട്ടാന്‍ പ്രയാസമുള്ള ദീഗ്ഘായുസ്സ്. എല്ലാം സുദിനമാക – എല്ലാദ്ദിനവും സുദിനമായിവരട്ടെ.

[8] ഈ മൊഴി – എന്റെ വാക്കു ഭവല്‍സ്തുതിയായിബ്ഭവിയ്ക്കട്ടെ. സദ്രഥാശ്വാഢ്യരായ് – നല്ല തേരുകളം കുതിരകളുമുള്ളവരായിട്ട്. സേവിച്ചിടാം – അങ്ങയെ പരിചരിച്ചുകൊള്ളാം.

[9] ഇങ്ങ് – ഈ ലോകത്തില്‍. ആൾകൾ = ആളുകൾ. സ്വയം നിന്നെ അന്വഹം തുലോം സേവിയ്ക്കുവോർ – സേവിച്ചുപോരുന്നു; ഞങ്ങളും ത്വല്‍പ്രസാദത്താല്‍ ശത്രുസമ്പത്തടക്കി, സന്താനങ്ങളുമായി രമിച്ചു, സച്ചിത്തരായ് (വിശുദ്ധഹൃദയരായി) സേവിയ്ക്കുമാറാകണം!

[10] വസ്തുക്കൾ വെച്ച – നെല്ലും മറ്റും കേററിയ. സവിത്തനായ് – യാഗത്തിന്നു വേണ്ടുന്ന ധനത്തോടേ. ഭവാങ്കല്‍ എത്തും – ഭവാനെ പരിചരിപ്പാൻ സമീപിയ്ക്കും. ആതിഥ്യം = അതിഥിയോഗ്യമായ സല്‍ക്കാരം, പൂജ.

[11] ഇത്താതഗോതമാവാപ്തസ്തവോത്ഥം = അച്ഛനായ ഗോതമങ്കല്‍നിന്നു കിട്ടിയ (അച്ഛൻ ഉപദേശിച്ച) ഈ സ്തോത്രത്താലുണ്ടായത്. മിത്രത – ഭവത്സഖ്യം. വമ്പരെ – രാക്ഷസക്കൂറ്റന്മാരെ. ചീന്തട്ടെ – പിളർത്തട്ടെ, കൊല്ലട്ടെ. വാക്ക് – സ്തുതി.

[12] ബാധ – ശത്രുപീഡ. അലസാതെ മടിയില്ലാതെ. ഇരുന്ന് – ഞങ്ങളുടെ യാഗത്തില്‍ ഉപവേശിച്ച്.

[13] മമത എന്ന ഉചഥ്യപത്നിയുടെ മകന്‍ ദീർഗ്ഘതമസ്സു ബൃഹസ്പതി ശാപത്താല്‍ സംഭവിച്ച ജാത്യന്ധതയില്‍നിന്ന് അഗ്നിപ്രസാദത്താല്‍ വിമുക്തനായി എന്ന ഇതിഹാസം മുമ്പുണ്ട്. ഇച്ഛിച്ച മാററാര്‍ – ദ്രോഹിപ്പാനൊരുങ്ങിയ ശത്രുക്കൾ അവന്ന് അഴല്‍ വരുത്താന്‍ ശക്തരായില്ല.

[14] ഉത്തരവ് = അനുജ്ഞ. ഇരുദുഷ്ടര്‍ – അടുത്തും അകലത്തുമുള്ള ദ്രോഹികൾ. ഇത് – ഈ സൂക്തത്തില്‍ അപേക്ഷിയ്ക്കപ്പെട്ടത്. അലജ്ജിതചാരിന്‍ = ലജ്ജകൂടാതെ സഞ്ചരിയ്ക്കുന്നവനേ, ലജ്ജിയ്ക്കത്തക്കതൊന്നും ചെയ്തിട്ടില്ലാത്തവനേ.

[15] ഗീതി – സ്തുതി. നിന്ദനദ്രോഹദുഷ്പേര് – എതിരാളിയുടെ നിന്ദനം, ദ്രോഹം, അപവാദം എന്നിവ.

സൂക്തം 5.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വൈശ്വാനരാഗ്നി ദേവത. (കാകളി)

സമ്പന്നഭാസ്സെവന്‍, മച്ചിനെത്തൂണ്‍പോലെ,
വന്‍പൂർണ്ണമൈകൊണ്ടു വാനിനെത്താങ്ങിയോ;
ആ വർഷകനായ വൈശ്വാനരാഗ്നിയ്ക്കു
നൈവേദ്യമെമ്മട്ടു നല്കും, സഹർഷര്‍ നാം! 1
നിന്ദിയ്ക്കൊലാ, നിങ്ങൾ വൈശ്വാനരാഗ്നിയെ:
വൻനാഥനന്നവാൻ മേധാവി സന്മതി
ഏകിയല്ലോ, മഹാനദ്ദേവനവ്യയൻ
പാകമാർന്ന നരനാമെനിയ്ക്കിദ്ധനം! 2
തിഗ്മാംശു, രണ്ടിടത്തിന്‍പ്രഭു, വർഷക-
നഗ്നി സഹസ്രരേതസ്സു,രുവിത്തവാൻ
ഗോഷ്പദംപോലേ നിഗൂഢം മഹാസ്തവം,
പ്രാപ്യമറിഞ്ഞെനിയ്ക്കോതിത്തരേണമേ! 3
വിദ്വദ്വരുണമിത്രന്മാര്‍ക്കരുമയാം
സുസ്ഥിരകർമ്മത്തെയേവരുടയ്ക്കുമോ,
അക്കൂട്ടരെച്ചുടുഭാസ്സാലെരിയ്ക്കട്ടെ,-
യുല്‍ക്കടദംഷ്ട്രനാമഗ്നി, ശുഭധനൻ! 4
അഭ്രാതൃകസ്ത്രീകൾപോലേ തിരിച്ചവര്‍,
ഭർത്തൃവിദ്വേഷിണിമാർപോലെ ദുര്‍വ്രതര്‍,
നേര്‍ പരമുള്ളിലും ചൊല്ലിലുമില്ലാത്ത
പാപികൾ തോണ്ടുകയാണ,പ്പെരുംകുഴി! 5
കട്ടിച്ചുമടൊരു പാഴ്കൊച്ചനെന്നപോ-
ലിട്ടെറിഞ്ഞിട്ടില്ലി,തഗ്നേ, പുനാന, ഞാന്‍:
കിട്ടിയ്ക്ക, മേ ലാള ്യമാധർഷകോദനം
പുഷ്ടം ഗഭീരമേഴ്മട്ടാം മഹാധനം! 6
സുപ്തനാകാഗ്രേ ചരിയ്ക്കാൻ കിഴക്കുനി-
ന്നുദ്ധൃതൻ, ചേലുറ്റ രോഹിതാശ്വനെവൻ
അസ്സമാനങ്കലേ ചെല്ക, വിശുദ്ധിദ-
മിസ്സദൃശസ്തവം കർമ്മമൊത്തഞ്ജസാ! 7
തർക്കമെന്തെ,ന്റെയിച്ചൊല്ലില്‍? – ജ്ജലംപോലെ-
യിഗ്ഗോക്കളില്‍നിന്നുറത്തുന്ന പാലി,വൻ
മൂടിവെച്ചുള്ളതാണെന്നാർ; പുലർത്തുന്നു,
നീടുറ്റ മന്നില്‍ പ്രിയാഗ്ര്യപദത്തെയും! 8
ഇക്കാണ്മതേ, മഹത്താമമ്മഹദ്ഗണം:
നല്ക്കറവുറ്റ പൈ പണ്ടേ ഭജിച്ചതും,
ഗൂഢമൊലിപ്പതും, വാനില്‍ജ്ജ്വലിപ്പതു-
മോടുന്നതുമിതാണെന്നറിഞ്ഞേനിവൻ! 9
തായ്താതമധ്യേ വിളങ്ങും വൃഷാവായ
ഹേതിമാൻ പയ്യിന്റെ നല്‍ഗുഢവസ്തുവെ-
ഗോവായ തായിന്‍ മഹാർഹപദസ്ഥത്തെ-
നാവാല്‍ക്കുടിപ്പാൻ നിനച്ചിതു, നിശ്ചിതൻ! 10
ചോദിയ്ക്കില്‍, നേര്‍ ഞാന്‍ പറയാം, പ്രണമ്രനായ്:-
ജ്ജാതവേദസ്സേ, ഭവാനെ സ്തുതിയ്ക്കയാല്‍
കിട്ടുമീ വിത്തം ഭവാന്റേതുതന്നെയാ-
മൊട്ടുക്കു വിണ്ണിലും മന്നിലുമുള്ളതും! 11
എന്തതിലെങ്ങൾക്കു നല്കും? മനോജ്ഞമെ-
ന്തെ? – ന്തൊന്നു ഗൂഢ,മുല്‍കൃഷ്ടം വഴിയിതില്‍?
ചൊല്കി,ങ്ങു ജാതവേദസ്സേ, ബുധന്‍ ഭവാന്‍:
പൂകൊലാ, നിന്ദിതരായെങ്ങൾ പാഴ്പദം! 12
എന്തതിരെ,ന്തു വിജ്ഞാനം, വരേണ്യമെ-
ന്തെ,ന്നിതണകെങ്ങൾ, വാജി പോര്‍പോലവേ;
എന്നൊളിവീശു,മമൃതന്റെ പത്നിമാ-
രെങ്ങളിലമ്മമാരാമുഷോദേവിമാര്‍? 13
ഹ്രസ്വമായ്ച്ചേർച്ചയില്ലാത്ത നിരന്നമാം
നിസ്സാരവാക്കിനാല്‍ത്തൃപ്തിവരാത്തവര്‍
എന്തിങ്ങു ചൊല്ലുമിന്നഗ്നേ, ഭവാനോടു?
സന്താപമേല്ക്കട്ടെ, സാധനവർജ്ജിതര്‍! 14
ജൃംഭിയ്ക്കുമീ വസുവായ വൃഷാവിന്റെ
വൻപട ഗേഹേ ജ്വലിപ്പൂ, ശുഭത്തിനായ്:
തേജസ്സുടുത്തു, ധനിയാമൊരാൾപോലെ
രാജിപ്പു, ഭൂരിവരേണ്യൻ മനോഹരന്‍! 15
കുറിപ്പുകൾ: സൂക്തം 5.

[1] നൈവേദ്യം – ഹവിസ്സ്. എമ്മട്ടു നല്കും – എങ്ങനെ നല്കിയാലാണ്, വേണ്ടപോലാകുക? സഹർഷര്‍ = സമാനഹർഷര്‍.

[2] ഹോതാവിനോടും മറ്റും പറയുന്നു: നിന്ദിയ്ക്കൊലാ – പ്രത്യുത സ്തുതിയ്ക്കുവിന്‍. വന്‍നാഥന്‍ = വലിയ നേതാവ്. സന്മതി = വിശിഷ്ടപ്രജ്ഞന്‍. അവ്യയന്‍ – മരണരഹിതന്‍. പാകം – മനഃപക്വത.

[3] രണ്ടിടം – മധ്യമോത്തമസ്ഥാനങ്ങൾ. സഹസ്രരേതസ്സ് = വളരെ സാരം (കാതല്‍, ഉൾക്കരുത്ത്) ഉള്ളവന്‍. ഗോഷ്പദംപോലേ – എങ്ങോ പോയ്പോയ പയ്യിന്റെ കാല്‍പ്പാട് എങ്ങനെ കണ്ടെത്തും? അതുപോലെ നിഗൂഢമായ. പ്രാപ്യം = ലഭിയ്ക്ക(അറിയ)പ്പെടേണ്ടത്.

[4] വിദ്വദ്വരുണമിത്രന്മാർക്കരുമയാം = വിദ്വാന്മാരായ വരുണന്നും മിത്രന്നും പ്രിയപ്പെട്ടതായ. ഭാസ്സ് = തേജസ്സു്. ഉല്‍ക്കടദംഷ്ട്രന്‍ – ജ്വാലകളാകുന്ന തീക്ഷ്ണദംഷ്ട്രകളുള്ളവൻ.

[5] അഭ്രാതൃകസ്ത്രീകൾ – സോദരനില്ലാത്ത വിധവമാര്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്നു പിതാവിന്റെ ഗൃഹത്തില്‍ തിരിച്ചുവരുന്നതുപോലെ, അധർമ്മത്തിലെയ്ക്കു തിരിച്ചവര്‍. ദൂര്‍വ്രതര്‍ – ദുർന്നടപ്പുകാര്‍. നേർ = സത്യം. പെരുംകഴി – അവർക്കു പാർക്കാനുള്ള നരകം.

[6] ഒരു ദുർബ്ബലനായ കൊച്ചന്‍ കനത്ത ചുമട് ഇട്ടെറിഞ്ഞേയ്ക്കുമല്ലോ; എന്നാല്‍ ഞാന്‍ ഇത് (ഭവാനെക്കുറിച്ചുള്ള കർമ്മം) ഇട്ടെറിഞ്ഞിട്ടില്ല, ത്യജിച്ചിട്ടില്ല. പുനാന = ശുദ്ധിപ്പെടുത്തുന്നവനേ. അതിനാല്‍ എനിയ്ക്കു മഹാധനം കിട്ടിച്ചാലും. ലാള ്യാദികൾ മഹാധനത്തിന്റെ വിശേഷണങ്ങൾ: ലാള ്യം = ലാളനീയം. ആധർഷകോദനം – ശത്രുക്കളെ ആക്രമിയ്ക്കുന്ന (അതിന്നു കെല്പുണ്ടാക്കുന്ന) അന്നത്തോടുകൂടിയത്. ഏഴ്മട്ടാം – ഏഴു ഗ്രാമ്യപശുക്കളും ഏഴ് ആരണ്യപശുക്കളുമാകുന്ന.

[7] ആദിത്യാത്മകനായ വൈശ്വാനരനെപ്പറ്റി: സുപ്തനാകാഗ്രേ – സുപ്തമായ (നിശ്ചലതയാല്‍ നിദ്രിതംപോലിരിയ്ക്കുന്ന) നാകത്തിന്റെ (ദ്യോവിന്റെ) മുകളില്‍. ഉദ്ധൃതൻ = പൊക്കപ്പെട്ടവനായി. അസ്സമാനങ്കമേ – സർവസാധാരണനായ വൈശ്വാനരങ്കല്‍ത്തന്നെ. വിശുദ്ധിതം – ഞങ്ങൾക്കു ശുദ്ധിയെ നല്കുന്ന.ഈദൃശസ്തവം = ഈ അനുരൂപമായ സ്തുതി. കർമ്മമൊത്ത് – ഞങ്ങളുടെ കർമ്മത്തോടുകൂടി. അഞ്ജസാ ചെല്ക – വേഗത്തില്‍ ചെന്നെത്തട്ടെ.

[8] എന്റെ ഇച്ചൊല്ലില്‍ തർക്കമെന്ത്? സത്യമാണിത്. ഇവന്‍ – വൈശ്വാനരൻ. മൂടി(മറച്ചു)വെച്ചിരിയ്ക്കുന്നതാണെന്നാര്‍ – എന്ന് അഭിജ്ഞന്മാർ പറഞ്ഞിരിയ്ക്കുന്നു. പ്രിയാഗ്ര്യപദത്തെയും പുലർത്തുന്നു – പ്രിയവും ശ്രേഷ്ഠവുമായ സ്ഥാനത്തെ ഇവന്‍ പുലർത്തുക(രക്ഷിയ്ക്കുക)യും ചെയ്യുന്നു.

[9] മഹത്തായ ആ മഹദ്ഗണം – ദേവസമൂഹരൂപമായ സൂര്യമണ്ഡലം ഇക്കാണ്മതേ – ഇക്കാണുന്നതുതന്നെ, വൈശ്വാനരൻതന്നെ. പയ്യിനാല്‍ പണ്ടേ സേവിതവും, ഗൂഢമായി ഒലിപ്പതും (ചരിപ്പതും) വാനില്‍ ജ്വലിപ്പതും, ഓടുന്നതു(ശീഘ്രഗാമിയു)മായ സൂര്യമണ്ഡലം ഇതാണെന്ന് (വൈശ്വാനരനാണെന്ന്) ഇവന്‍ അറിഞ്ഞേൻ – ഞാന്‍ അറിഞ്ഞിരിയ്ക്കുന്നു.

[10] തായ്താതര്‍ – ദ്യാവ്യാപൃഥിവികൾ. ഹേതിമാന്‍ = തേജസ്വി. ഗൂഢ വസ്തു – പാല്‍; ഇതിന്റെ സ്പഷ്ടീകരണമാണ്, മൂന്നാം പാദം: മഹാർഹപദസ്ഥം = ഉല്‍കൃഷ്ടസ്ഥാനത്ത് ( അകിട്ടില്‍) ഇരിയ്ക്കുന്നത്. നാവ് – ജ്വാല. നിശ്ചിതന്‍ – ആഹവനീയാദിരൂപേണ നിയമിതനായ വൈശ്വാനരൻ.

[11] ഉള്ളതും ഭവാന്റേതുതന്നെയാണു്.

[12] വഴിയിതില്‍ – ഈ ധനപ്രാപ്തിമാർഗ്ഗത്തില്‍. ബുധൻ = വിദ്വാന്‍. പൂകൊലാ – ഞങ്ങൾ നിന്ദിയ്ക്കപ്പെട്ട പാഴ്പദം (ശൂന്യസ്ഥാനം, ദരിദ്രഗൃഹം) പൂകുവാനിടവരുത്താതേ, അങ്ങു ഞങ്ങളുടെ ഗൃഹത്തെ ധനസമൃദ്ധമാക്കിയാലും.

[13] എന്നിതണക – ഈ വിവേകം പ്രാപിയ്ക്കുമാറാകട്ടെ; വാജി (അശ്വം) പോര്‍ (പടക്കളം) പ്രാപിയ്ക്കുന്നതുപോലെ. ഞങ്ങളില്‍ എന്ന് ഒളിവീശും – ഞങ്ങൾക്കു നല്ല വെളിച്ചം എന്നു കിട്ടും? അമൃതന്‍ – സൂര്യന്‍.

[14] അന്നമില്ലാതെ വല്ലതുമൊക്കെ പറഞ്ഞാല്‍, ആളുകൾ തൃപ്തിപ്പെടാറില്ല; അപ്പോൾ, ഭവാനോട് (ഹവിസ്സില്ലാതെ) അവർ എന്തു പറയും? സാധനവർജ്ജിതര്‍ (ആരാധനോപകരണങ്ങളില്ലാത്തവര്‍) സന്താപമേല്ക്കട്ടെ – ദുഃഖിയ്ക്കുകതന്നെ!

[15] വന്‍പട – തേജസ്സമൂഹം. ഗേഹേ – യാഗശാലയില്‍. ശുഭത്തിനായ് – യജമാനന്മാരുടെ നന്മയ്ക്ക്. രാജിപ്പു = ശോഭിയ്ക്കുന്നു.

സൂക്തം 6.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

നില്ക്കുകു,യർന്നുതാനെങ്ങൾക്കു യജ്ഞത്തി-
ലഗ്നേ, പ്രയഷ്ടാവു യാഗഹോതാവു നീ:
വിത്തമെല്ലാമടക്കുന്നുവല്ലോ ഭവാൻ;
വിസ്തരിപ്പിയ്ക്കുന്നു, കർമ്മിതന്‍ സ്തോത്രവും! 1
മർത്ത്യരില്‍ യജ്ഞാർത്ഥമാഹിതന്‍ പ്രൌഢിമാൻ
വിദ്യോന്നതനഗ്നി ഹോതാവു ഹർഷദൻ
ഭാനുമാൻപോലുയർത്തുന്നു, തേജസ്സിനെ;
വാനില്‍ നിർത്തുന്നു, തൂണ്‍പോലേ പുകയെയും! 2
വെച്ച സനാതനസ്രുക്കില്‍ നിറച്ചു, നൈ;
വെപ്പൂ, പ്രദക്ഷിണമധ്വരവർദ്ധകൻ;
പൊങ്ങീ, പുതുയൂപ; – മാഞ്ഞുവെട്ടാനൊളി
തിങ്ങിയ കത്തി ചെല്ലുന്നൂ,പശുക്കളില്‍! 3
ദർഭ വിരിച്ചൂ; ജ്വലിപ്പിച്ചു, വഹ്നിയെ;-
സ്സുപ്രിയനായ്പൊങ്ങിനിന്നൂ, മഖോദ്വഹൻ;
ചുററുന്നു, മൂന്നുരു മാട്ടിടയൻപോലെ,
മുററിയ്ക്കുമഗ്നി, ഹോതാവു, പുരാതനൻ! 4
ചുറ്റുന്നു, മന്ദം സ്വരൂപിയായ്ത്താനഗ്നി
മട്ടെതിര്‍ഭാഷണന്‍ ഹോതാവു ഹർഷദൻ;
ഈ യജ്ഞവാന്റെ നാളങ്ങളശ്വോപമം
പായുന്നു; പേടിപ്പു, പാരൊക്കെയാളലില്‍! 5
ചണ്ഡനെന്നാലും, സുസേന, പടർന്ന നിൻ
പുണ്യമാം പൊന്നുടല്‍ ദർശനീയം ശുചേ:
രോധിപ്പതില്ല, നിൻകാന്തിയെ രാവിരുൾ;
ബാധിപ്പതുമില്ല,രക്കര്‍ നിൻമേനിയെ! 6
ഈ വിധാതാവിന്‍ പ്രകാശമവാരിതം;
കൈവിട്ടയയ്ക്കില്ല, തായ്താതരഞ്ജസാ;
കത്തിജ്ജ്വലിയ്ക്കുമേ, പാവകനീയഗ്നി
മർത്ത്യരില്‍ച്ചങ്ങാതിപോലത്ര തൃപ്തനായ്! 7
മർത്ത്യരുമായ്ച്ചേർന്ന പത്തുവിരലുക-
ളത്രേ ജനിപ്പിച്ചു, മാതര്‍പോലഗ്നിയെ,
കാലത്തുണര്‍വോനെ,യുണ്മോനെ, വെണ്മഴു-
പോലെയുള്ളോനെ,സ്സുവക്ത്രനെ,ദ്ദീപ്തനെ! 8
നേരേ വെടുപ്പില്‍ നടക്കു,മൊളി പെറും,
നീരൊഴുക്കു,മഴകുണ്ട,ണ്ഡപുഷ്ടിയും-
ഇമ്മട്ടിലാം നിൻവൃഷാരുണാശ്വങ്ങളെ-
ക്കർമ്മി വിളിപ്പതുണ്ടഗ്നേ, മഖത്തിനായ്! 9
അഗ്നേ, ചരിഷ്ണുക്കളാക്രമപ്രൌഢങ്ങ-
ളർച്ചനീയങ്ങളാ നിൻതെളിരശ്മികൾ,
അശ്വങ്ങൾപോലണയുന്നു, വേണ്ടുമിട;-
ത്തൊച്ച കൂട്ടുന്നു, മരുദ്ഗണംപോലവേ! 10
സാധിതം, സ്തോത്രം ഭവാനെക്കുറിച്ചു; – ക്ഥ-
മോതുന്നു; നല്ക, യഷ്ടാവിന്നുരുദ്യുതേ!
സ്തുത്യഹോതാവാകുമഗ്നിയെപ്പൂജിച്ചു
വർത്തിയ്ക്കയാണ,ഭിലാഷികളാളുകൾ. 11
കുറിപ്പുകൾ: സൂക്തം 6.

[1] ഉയർന്നുതാന്‍ നില്ക്കുക – ഉജ്ജ്വലിയ്ക്കുക. പ്രയഷ്ടാവ് = മികച്ച യജനശീലന്‍. വിത്തം – ശത്രുക്കളുടെ. വിസ്തരിപ്പിയ്ക്കുന്നു – വർദ്ധിപ്പിയ്ക്കുന്നു.

[2] ആഹിതൻ = സ്ഥാപിതന്‍. വിദ്യോന്നതന്‍ – അറിവേറിയവൻ.

[3] വെച്ച – യഥാസ്ഥാനം വെയ്ക്കപ്പെട്ട. അധ്വരവർദ്ധകന്‍ – അധ്വര്യു.

[4] സുപ്രിയനായ് – ദേവകൾക്കു തുലോം പ്രിയപ്പെട്ടവനായി, പ്രീതികരനായി. മഖോദ്വഹൻ = യജ്ഞനേതാവ്. മൂന്നുരു ചുറ്റുന്നു – പശുവിന്റെ ചുറ്റും അഗ്നിയെ മൂന്നുപ്രാവശ്യം കൊണ്ടുനടക്കും; മാട്ടിടയന്‍പോലെ അഗ്നി മൂന്നുരു പശുവിന്റെ ചുറ്റും നടക്കുന്നു. മുററിയ്ക്കും – ഇത്ര ഹവിസ്സിനെ അത്ര തഴപ്പിയ്ക്കുന്നു; അല്പത്തിന്ന് അനല്പഫലം നല്കുന്നു.

[5] മുൻപറഞ്ഞതിനെ സ്പഷ്ടമാക്കുന്നു: സ്വരൂപിയായ്ത്താന്‍ – സ്വന്തം രൂപത്തോടുകൂടിത്തന്നെ. മട്ടെതിർഭാഷണനൻ – മധുരവചനന്‍. അശ്വോപമം – കുതിരകൾപോലെ.

[6] ചണ്ഡന്‍ – ഭയങ്കരന്‍. സുസേന – നല്ല സേന(ജ്വാല)കളുള്ളവനേ. പുണ്യം – മംഗളകരം. ശുചേ = അഗ്നേ. ബാധിയ്ക്കുക = ഉപദ്രവിയ്ക്കുക.

[7] ഈ വിധാതാവു് – വൃഷ്ട്യുൽപാദകനായ വൈശ്വാനരന്‍. അവാരിതം – ആരാലും തടയപ്പെടാത്തതാകുന്നു. തായ്താതര്‍ അഞ്ജസാ കൈവിട്ടയയ്ക്കില്ല – ദ്യാവാപൃഥിവികൾക്കു മകന്റെ (വൈശ്വാനരന്റെ) വിയോഗം സഹ്യമല്ല.

[8] മാതര്‍ = സ്ത്രീകൾ. ഉത്തരാർദ്ധത്തില്‍ അഗ്നിവിശേഷണങ്ങൾ: ഉണ്മോനെ – ഹവിസ്സശിയ്ക്കുന്നവനെ. വെണ്മഴുപോലെയുള്ളോനെ – മൂർച്ചയേറിയ മഴുപോലെ രക്ഷസ്സുകളെ ഹനിയ്ക്കുന്നവനെ. സുവക്ത്രനെ = സുമുഖനെ.

[9] നീരൊഴുക്കും – ബലാധിക്യത്താല്‍ മൂക്കില്‍നിന്നും മറ്റും വെള്ളമൊഴുക്കും. അണ്ഡം… വൃഷണം.

[10] ചരിഷ്ണുക്കൾ – സഞ്ചരണശീലങ്ങൾ. ആക്രമപ്രൌഢങ്ങൾ – ശത്രുക്കളെ ആക്രമിയ്ക്കുന്നതില്‍ മിടുക്കുളളവ. ആ – പ്രസിദ്ധങ്ങളായ.

[11] സാധിതം – ഞങ്ങളാല്‍ വിരചിയ്ക്കപ്പെട്ടു. ഉക്ഥമോതുന്നു – ഹോതാവു ശസ്ത്രം ചൊല്ലുന്നു. നല്ക – ധനം കൊടുക്കുക. അഭിലാഷികൾ – സമ്പൽകാംക്ഷികൾ.

സൂക്തം 7.

വാമദേവന്‍ ഋഷി; ജഗതിയും അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.

കർത്താക്കളഗ്രിമപദത്തിലിരുത്തിയോനീ,
ഹോതാവു യഷ്ട്രുതമനീഡിതനിങ്ങു യജ്ഞേ:
അസ്സാപ്നവാനഭൃഗുവംശ്യർ വനേ വിചിത്ര-
നാമിപ്രജേശ്വരനെയുജ്ജ്വലനാക്കിയല്ലോ! 1
ദേവനാം നിൻ മഹസ്സഗ്നേ,വന്നുചേരുവതെപ്പൊഴോ?
കൈക്കൊണ്ടുവല്ലോ,പ്രജകൾക്കീഡ്യനാം നിന്നെ മാനുഷർ-2

അവിടുന്നുഡുസംവൃതാംബര-
പ്രതിമൻ, നല്ലറിവുറ്റ സത്യവാൻ,
ക്രതുവൊക്കെ നിറപ്പെടുത്തുമെ-
ന്നതു ബോധിയ്ക്കുകയാൽ ഗൃഹേ ഗൃഹേ! 3
പ്രജകളെ മുഴുവൻ കവിച്ചുനില്പോൻ,
പ്രജവനെവൻ,പ്രഭ വായ്ച മർത്ത്യദൂതൻ;
നരനു നരനുവേണ്ടിയാനയിച്ചാർ,
കൊടിമരമാമവനെ സ്വയം ജനങ്ങൾ. 4
ഇരുത്തിനാർ, മഞ്ജുളരൂപനാമീ
ഹോതാവിനെ,പ്പാവനദീപ്തിമാനെ,
മികച്ച യഷ്ടാവിനെ,യേഴുതേജ-
സ്സുള്ളോനെ,വിദ്വാനെ,മുറപ്രകാരം: 5
പെരുതമ്മമാരിലുമരണ്യഭൂവിലും
പെരുമാറിടുന്ന സുഭഗൻ, ദുരാസദൻ,
അറിവുറ്റവൻ, ഗുഹയില്‍ മേവുമർച്ച ്യന-
ത്തിരുമേനി വാങ്ങു,മെവിടത്തിലും സമം! 6
സ്തോതാക്കൾ നിദ്രയൊഴിയുംപൊഴുതാർക്കൊരിമ്പം
കൂട്ടും, ജലത്തിനുറവായ മഖത്തിലെങ്ങും;
ആ വർദ്ധിതൻ നതജനാര്‍പ്പിതഹവ്യനഗ്നി-
യെല്ലായ്പൊഴും സ്വയമറിഞ്ഞിടു,മധ്വരത്തെ! 7
വാനൂഴിരണ്ടിനുടെ മധ്യമറിഞ്ഞ വിദ്വാ-
നാകും ഭവാനതികുതൂഹലി, യജ്ഞദൂതില്‍:
വിണ്ണിന്റെ കല്പടകളില്‍ക്കയറീടുമല്ലോ,
വായ്പിയ്ക്കുവോന്‍ വിബുധനങ്ങു പുരാണദൂതൻ! 8
ത്വിട്ടാർന്ന നിൻ വഴി കറുത്തിടു; – മാഭ മുന്നില്‍;-
പ്പാളുന്നു, രൂപികളില്‍ മുന്തിയ നിൻപ്രകാശം;
ഗർഭം വഹിപ്പിതു, ഭവാനെ ലഭിച്ചിടാത്തോര്‍;
അന്നേരമേ പിറവി പൂണ്ടൊ,രു ദൂതനാം, നീ! 9
അപ്പോൾപ്പിറന്നോന്റെ മഹസ്സു കാണാ;-
മദ്ദീപ്തിതൻനേർക്കൊരു കാറ്റടിച്ചാല്‍,
കടുത്ത നാക്കാല്‍ത്തരുപംക്തി നക്കും;
കടിച്ചുടയ്ക്കും ദൃഢഭക്ഷ്യവും താൻ! 10
ജ്വാലപ്പടർപ്പാലിരയെ ക്ഷണേന
നീറ്റും; മഹാനഗ്നി വഹിപ്പു, ദൌത്യം;
കാററിൻകരുത്തില്‍,ക്കുതിരപ്പുറത്തു-
പോലേറിയോടും; വളര്‍കാന്തി വീശും! 11
കുറിപ്പുകൾ: സൂക്തം 7.

[1] കർത്താക്കൾ – യാഗം ചെയ്യുന്നവർ. അഗ്രിമപദം = മുഖ്യസ്ഥാനം. സാപ്നവാനഭൃഗുവംശ്യർ – അപ്നവാനനെന്ന ഋഷിയോടുകൂടിയ ഭൃഗുഗോത്രക്കാർ. വനേ വിചിത്രനാം – കാട്ടിൽ ദാവാഗ്നിരൂപേണ വിചിത്രനായിത്തീരുന്ന. ഇപ്രജേശ്വരൻ – പ്രജകളുടെയെല്ലാം ഈശ്വരനായ അഗ്നി.

[3] ഉഡുസംവൃതാംബരപ്രതിമൻ – പാറുന്ന സ്ഫുലിംഗങ്ങളുള്ളതിനാൽ, നക്ഷത്രപരീതമായ ആകാശത്തോടു തുല്യൻ. നിറപ്പെടുത്തുമെന്നതു ബോധിയ്ക്കുകയാൽ (കണ്ടറിഞ്ഞതിനാൽ) ഗൃഹേ ഗൃഹേ (ഓരോ ഗൃഹത്തിലും) മാനുഷർ കൈക്കൊണ്ടു എന്നു മുൻഋക്കിനോടന്വയം.

[4] കവിച്ചുനില്പോൻ – കീഴ്പെടുത്തിയവൻ. പ്രജവൻ = ക്ഷിപ്രഗാമി. മർത്ത്യദൂതൻ – യാഗം ചെയ്യുന്ന മനുഷ്യന്റെ ദൂതൻ. കൊടിമരമാമവനെ – യജ്ഞത്തിന്ന് ഒരു ധ്വജമായ അഗ്നിയെ.

[5] മുറപ്രകാരം = ക്രമാനുസാരേണ.

[6] പെരുതമ്മമാര്‍ – വളരെ സസ്യജനയിത്രികളായ തണ്ണീരുകൾ. വാങ്ങും ഹവിസ്സു സ്വീകരിയ്ക്കും.

[7] നിദ്രയൊഴിയുംപൊഴുത് – പുലര്‍കാലത്ത്. ഇമ്പം കൂട്ടും – സ്തോത്രങ്ങൾകൊണ്ടു രസംപിടിപ്പിയ്ക്കും. ജലത്തിനുറവായ – മഴ പെയ്യുന്നതു യാഗത്താലാണല്ലോ. നതജനാർപ്പിതഹവ്യൻ – നമസ്കരിച്ച ആളുകളാല്‍ നല്കപ്പെട്ട ഹവിസ്സോടുകൂടിയവന്‍. സ്വയമറിഞ്ഞിടും – ആരും അറിയിയ്ക്കേണ്ടതില്ല.

[8] വാനൂഴിരണ്ടിനുടെ മധ്യം – അന്തരിക്ഷം. യജ്ഞദൂതില്‍ – യാഗത്തിന്നു ദൌത്യം വഹിയ്ക്കുന്നതില്‍. അതികുതൂഹലി – തുലോം തല്‍പരനാകുന്നു. വിണ്ണിന്റെ കല്പടകളില്‍ക്കയറീടുമല്ലോ – ഹവിസ്സു ദേവകൾക്കു കൊണ്ടുകൊടുക്കാന്‍. വായ്പിയ്ക്കുവോന്‍ – അല്പമായ ഹവിസ്സിനെയും അനല്പമാക്കുന്നവന്‍.

[9] ആഭ മുന്നില്‍ – ശോഭ മുന്‍വശത്തു പ്രസരിയ്ക്കും. രൂപികൾ – തേജസ്വികൾ. ഭവാനെ ലഭിച്ചിട്ടില്ലാത്ത യജമാനന്മാർ, ലഭിപ്പാൻവേണ്ടി, ഗർഭം (ഭവജ്ജനനഹേതുവായ അരണി) വഹിയ്ക്കുന്നു, എടുക്കുന്നു. നീ പിറന്ന ക്ഷണത്തില്‍ത്തന്നേ യജമാനന്റെ ദൂതനായിത്തീരുന്നു എന്നു, നാലാം പാദത്തിന്റെ താൽപര്യം.

[10] അപ്പോൾ – അരണിമഥനാവസരത്തില്‍. പിറന്നോന്റെ – ജനിച്ച അഗ്നിയുടെ. മഹസ്സ് = തേജസ്സ്. കാണാം – ഏവർക്കും കാണുമാറാകും. താന്‍ – അവിടുന്ന്, അഗ്നി. ദൃഢഭക്ഷ്യവും – ഉറപ്പുള്ള മരത്തടി മുതലായതുപോലും.

[11] ഇര – മരവും മറ്റും. നീറ്റും = ഭസ്മീകരിയ്ക്കും. വളര്‍കാന്തി വീശും – കാറേറല്ക്കയാൽ കരുത്തേറിയ രശ്മികളെ ചുറ്റും പായിയ്ക്കും.

സൂക്തം 8.

വാമദേവന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

ദൂതനും വിശ്വവേദസ്സും ഹവിസ്സേന്തുമമർത്ത്യനും
മഹായഷ്ടാവുമാം നിന്നെച്ചൊല്ലിനാല്‍ച്ചമയിപ്പു ഞാന്‍! 1
അവിടെയ്ക്കറിയാമല്ലോ, ദാനവും, വിണ്ണിലേറലും;
ആ മഹാൻ ദേവനിവിടെയ്ക്കാനയിയ്ക്കട്ടെ,യുമ്പരെ! 2
അറിയുന്നു, വണങ്ങിയ്ക്കലവന്‍ ദേവഗണത്തെയും;
ഗൃഹേ യജിപ്പോന്നദ്ദേവനരുളും, പ്രിയമാം ധനം! 3
അവന്‍ ഹോതാവ;വൻതന്നേ ദൂതകർമ്മവിശാരദൻ;
നടുവില്‍സ്സഞ്ചരിയ്ക്കുന്നൂ, വിണ്ണേറലറിവോനവൻ! 4
എവരഗ്നിയ്ക്കു ഹവ്യങ്ങളേകി പ്രീതി വരുത്തിടും,
എവര്‍ കത്തിച്ചു വയ്പ്പിയ്ക്കു,മവരായ്ച്ചമയാവു, നാം! 5
അഗ്നിയ്ക്കെവരനുഷ്ഠിപ്പൂ, സപര്യ; – യവര്‍ സേവനാല്‍
സ്വത്താലു,മവര്‍ സദ്വീര്യത്താലും വിശ്രുതരായ്വരും! 6
വളരെപ്പേര്‍ കൊതിയ്ക്കുന്ന സമ്പത്തെങ്ങളിലന്വഹം
പെരുമാറട്ടെ;യന്നത്താലെങ്ങള്‍ക്കുണ്ടാകൊ,രുക്കവും! 7
മനുഷ്യരാം പ്രജകളില്‍നിന്നെടുത്തെറിയേണ്ടവ
തുലോമെയ്തുമുറിയ്ക്കട്ടേ, ബലത്താല്‍ദ്ധീരനാമവൻ! 8
കുറിപ്പുകൾ: സൂക്തം 8.

[1] ചൊല്ലിനാല്‍ച്ചമയിപ്പു = വാക്കുകൊണ്ടലങ്കരിയ്ക്കുന്നു, സ്തുതിയ്ക്കുന്നു.

[2] ദാനം – യജമാനന്നു ധനം കൊടുക്കല്‍. വിണ്ണിലേറല്‍ – സ്വർഗ്ഗത്തില്‍ ചെല്ലല്‍; ദേവന്മാരുടെ ഇരിപ്പിടം എന്നു സാരം.

[3] അവന്‍ വണങ്ങിയ്ക്കല്‍ അറിയുന്നു – ആളുകളെ നമസ്കരിപ്പിപ്പാൻ അദ്ദേഹത്തിന്നറിയാം. ദേവഗണത്തെയും അറിയുന്നു – ദേവന്മാരൊക്കെ തനിയ്ക്കു പരിചിതരുമാണ്.

[4] നടുവില്‍ – ദ്യാവാപൃഥിവികൾക്കിടയില്‍.

[5] കത്തിച്ചു വായ്പിയ്ക്കും – അഗ്നിയെ ജ്വലിപ്പിച്ചു വളർത്തും.

[6] സപര്യ = പരിചരണം. സേവനാല്‍ – അഗ്നിയെ സേവിച്ചതിനാല്‍.

[7] അന്നലാഭംമൂലം ഞങ്ങൾക്ക് ഒരുക്കം (യജ്ഞോദ്യമം) ഉണ്ടാവുകയും ചെയ്യട്ടെ.

[8] എടുത്തെറിയേണ്ടവ – പാപാദികൾ. എയ്തുമുറിയ്ക്കട്ടേ – നശിപ്പിയ്ക്കട്ടെ. ധീരൻ = മേധാവി.

സൂക്തം 9.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അഗ്നേ, സുഖം തന്നരുൾക; പെരുമപ്പെട്ടവൻ ഭവാന്‍:
ഇദ്ദേവകാമങ്കല്‍ വരുമല്ലോ, ദർഭയില്‍ മേവുവാൻ! 1
മനുഷ്യരാം പ്രജകളെ പ്രാപിപ്പോനദ്ദുരാസദൻ
ദൂതനായിബ്ഭവിയ്ക്കട്ടെ,യേവർക്കും മൃത്യുവർജ്ജിതൻ! 2
ശാലയ്ക്കു ചുറ്റുമേ കൊണ്ടുപോകപ്പെട്ടധ്വരങ്ങളില്‍
ഹോതാവായ്ത്തീരു,മാ സ്തുത്യൻ; പോതാവായുമിരുന്നിടും! 3
അഗ്നിയധ്വര്യുവാം, യാഗേ; ശാലയില്‍ഗ്ഗൃഹനാഥനാം;
ബ്രാഹ്മണാച്ഛംസിയായിട്ടുമിരിയ്ക്കു,മവിടുന്നുതാൻ! 4
യജിപ്പാൻ മുതിരും മർത്ത്യജനത്തിന്റെ ഹവിസ്സുകൾ
പ്രിയങ്ങളങ്ങയ്ക്കു; – പദേശിയ്ക്കയും ചെയ്യുവോന്‍, ഭവാന്‍! 5
ഭവാനേതൊരു മർത്ത്യന്റെ യാഗേ ഹവ്യം വഹിയ്ക്കുവാൻ
എഴുനള്ളീടു, മായാൾതന്‍ ദൂത്യവും സ്വീകരിയ്ക്കുമേ! 6
ഞങ്ങൾതന്നധ്വരം കൈക്കൊൾകി,ങ്ങെങ്ങളുടെ ഹവ്യവും;
അംഗിരസ്സേ, ശ്രവിച്ചാലു,മവിടുന്നെങ്ങൾതന്‍ വിളി! 7
യാതൊന്നാലങ്ങു രക്ഷിപ്പൂ, ഹവിഷ്പ്രദരെ നീളവേ;
അഹിംസ്യമാ നിൻപള്ളിത്തേരോടുകെ,ങ്ങൾക്കു ചുറ്റുമേ! 8
കുറിപ്പുകൾ: സൂക്തം 9.

[1] ദേവകാമങ്കല്‍ – യജമാനന്റെ അടുക്കല്‍.

[2] ഏവർക്കും – ദേവന്മാർക്കെല്ലാം.

[3] ഇരുന്നിടും – ഉപവേശിയ്ക്കും.

[4] അധ്വര്യുവാം – അധ്വര്യുവാകും.

[5] ഉപദേശിയ്ക്ക – കർമ്മങ്ങൾ പറഞ്ഞുകൊടുക്കുക.

[8] ഹവിഷ്പ്രദര്‍ – യജമാനര്‍.

സൂക്തം 10.

വാമദേവൻ ഋഷി; പദപംക്തിയും മഹാപദപംക്തിയും ഉഷ്ണിക്കും ഛന്ദസ്സുകൾ; അഗ്നി ദേവത. (‘താമരക്കണ്ണൻ’ പോലെ)

കർത്താവിന്നൊത്ത, വാജിപോലുള്ള,
ഭദ്രനാം പ്രിയനങ്ങയെ
ഇന്നെങ്ങൾ വർദ്ധിപ്പിയ്ക്കുന്നു, കൊണ്ടു-
വന്നീടും സ്തോത്രത്താലഗ്നേ! 1
ഭദ്രമായ്,പ്ഫലസംസാധകമാ,-
യൃദ്ധമായ്,സ്സത്യഭൂതമായ്,
ഉത്തമമായ യാഗത്തിന്നിപ്പോ –
ളൊത്ത നേതാവാണ,ങ്ങഗ്നേ, 2
സർവസൈന്യമോടുൾതെളിഞ്ഞ,ർക്ക-
സന്നിഭജ്യോതിസ്സായ നീ
ഞങ്ങളിലാഭിമുഖ്യം കൊൾക,ഗ്നേ,
ഞങ്ങളുടെയിസ്തോത്രത്താല്‍! 3
ഇപ്പോളിസ്തവം പാടിക്കൊണ്ടെങ്ങ-
ളർപ്പിയ്ക്കാ,മഗ്നേ, ഹവ്യയങ്ങൾ:
അഭ്രങ്ങൾപോലിരമ്പുന്നുവല്ലോ,
ത്വല്‍പരിശുദ്ധജ്വാലകൾ! 4
തെല്ലേറെ പ്രിയപ്പെട്ട നിൻതേജ-
സ്സല്ലിലും പകല്‍നേരത്തും
ഉല്ലസിയ്ക്കുന്നൂ, ചേരുവാന്‍ ചാരേ,
നല്ലൊരു പണ്ടംപോലഗ്നേ! 5
അന്നസംയുത, നിർമ്മലമല്ലോ
നിന്നുടല്‍, തെളിനൈപോലെ;
മിന്നുന്നു, നിന്റെ പാവനമാമ-
പ്പൊന്നൊളി, പണ്ടംപോലവേ! 6
സത്യവൻ, പണ്ടേതൊട്ടാചരിച്ച
വിദ്വേഷത്തെയുമഗ്നേ, നീ
യഷ്ടാവായുള്ള മർത്ത്യങ്കല്‍നിന്നു
തട്ടിനീക്കുന്നു, പട്ടാങ്ങായ്. 7
ഞങ്ങൾതൻ സഖ്യസൌഭ്രാത്രം വാനോര്‍
നിങ്ങളില്‍ശ്ശിവമാക,ഗ്നേ:
ഞങ്ങളെയിതു കൂട്ടിക്കെട്ടുന്നി,-
തിങ്ങെല്ലായജ്ഞസ്ഥാനത്തും! 8
കുറിപ്പുകൾ: സൂക്തം 10.

[1] കർത്താവിന്നൊത്ത – ഉപകാരിപോലിരിയ്ക്കുന്ന. വാജിപോലുള്ള – കുതിര ഭാരത്തെയെന്നപോലെ, ഹവിസ്സിനെ വഹിയ്ക്കുന്ന. കൊണ്ടുവന്നീടും – ദേവന്മാരെ യാഗശാലയില്‍ ആനയിയ്ക്കുന്ന.

[3] സർവസൈന്യമോട് – എല്ലാ ജ്വാലകളോടുംകൂടി. അർക്കസന്നിഭജ്യോതിസ്സ് = സൂര്യന്നൊത്ത തേജസ്സോടുകൂടിയവന്‍.

[4] അഭ്രങ്ങൾ = മേഘങ്ങൾ.

[6] ചേരുവാൻ – അവയവത്തെ പ്രാപിപ്പാൻ പണ്ടം (ആഭരണം) സമീപത്തിരിയ്ക്കുന്നതുപോലെ. ഉല്ലസിയ്ക്കുന്നൂ = ശോഭിയ്ക്കുന്നു.

[7] ഒരു യഷ്ടാവു പണ്ടേമുതല്‍ ചെയ്തുപോയ വിദ്വേഷ(പാപ)ത്തെപ്പോലും അങ്ങ് അയാളില്‍നിന്നു പട്ടാങ്ങായ് (പരമാർത്ഥമായി) തട്ടിനീക്കുന്നു.

[8] ഞങ്ങളുടെ സഖ്യവും സൌഭ്രാത്രവും വാനോരായ നിങ്ങളില്‍ ശിവമാക, മംഗളമായിബ്ഭവിയ്ക്കട്ടെ. കൂട്ടിക്കെട്ടുന്നു – നിങ്ങളോടു ചേർത്തുബന്ധിയ്ക്കുന്നു.

സൂക്തം 11.

വാമദേവൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

അഗ്നേ, ബലിഷ്ഠ, നിന്‍ മംഗളമാം മഹ-
സ്സർക്കന്നടുക്കല്‍ വിളങ്ങുന്നു, നീളവേ;
അദ്ദർശനീയാഭ കാണാ,മിരവിലും;
സ്നിഗ്ദ്ധമുഗ്ദ്ധാന്നങ്ങൾ നിൻതിരുമെയ്യിലേ! 1
വാതില്‍ തുറക്കുക, ഭൂരിജന്മന്‍, ശുചേ,
വാഴ്ത്തുന്ന കർമ്മവാന്നഗ്നേ, നുതൻ ഭവാൻ;
സർവാമരന്‍ നീ കൊടുത്തുപോരും ധനം
ഭവ്യതേജസ്സേ, തുലോം ചേർക്കുകെങ്ങളില്‍! 2
നിങ്കല്‍നിന്നേ ക്രിയ; നിങ്കല്‍നിന്നേ സ്തവം;
നിങ്കല്‍നിന്നേ, സമരാധ്യമാമുക്ഥവും;
അഗ്നേ, യഥാർത്ഥകർമ്മാവാം ഹവിഷ്പ്രദ-
ന്നങ്ങയില്‍നിന്നേ, സുവീരധനാഗമം! 3
നിങ്കല്‍നിന്നു പിറക്കുന്നു, നേരാം ബലം
തങ്കും മഹാന്‍ മകന്‍ യജ്ഞകൃത്തന്നവാൻ;
നിങ്കല്‍നിന്നു, സുഖം ദേവേരിതം ധനം;
നിങ്കല്‍നിന്നഗ്നേ, സ്വതന്ത്രവേഗാശ്വവും! 4
ദേവകാമര്‍ നരര്‍ വാഴ്ത്തിബ്ഭജിയ്ക്കുന്നു,
ദേവനാമഗ്നേ, ദമോല്‍ക്കനാമങ്ങയെ,
നാവാല്‍ മയക്കുമമർത്ത്യനെ, മുമ്പനെ,
നാശിതാംഹസ്സാം ഗൃഹേശനെ, പ്രൌഢനെ. 5
എത്തുമാറുണ്ടല്ലിലല്ലോ, ബലാത്മജ,
ഭദ്രനാം ദേവനങ്ങഗ്നേ, ശുഭം തരാൻ;
ക്ഷുത്തെങ്ങളില്‍നിന്നകറ്റുക, പാപവു;-
മുൾത്തിന്മയുമൊക്കെ നീക്കുക, രക്ഷി നീ! 6
കുറിപ്പുകൾ: സൂക്തം 11.

[1] അർക്കന്നടുക്കൽ – പകൽനേരത്തു്. സ്നിഗ്ദ്ധമുഗ്ദ്ധാന്നങ്ങൾ – സ്നിഗ്ദ്ധങ്ങളും സുന്ദരങ്ങളുമായ പുരോഡാശാദികൾ. നിൻതിരുമെയ്യിലേ – ഹോമിയ്ക്കപ്പെടുന്നു എന്നു ക്രിയാപദം അധ്യാഹരിയ്ക്കണം.

[2] ഭൂരിജന്മന്‍ – വളരെ ജനനങ്ങളുള്ളവനേ; യാഗമുള്ളേടത്തൊക്കെ അഗ്നി അരണിമഥനംകൊണ്ട് ഉല്‍പാദിപ്പിയ്ക്കപ്പെടുമല്ലോ. നുത(സ്തുത)നായ ഭവാന്‍ കർമ്മവാന്നു (യജമാനന്നു) വാതില്‍ തുറക്കുക – പ്രാപ്യമായ പുണ്യലോകത്തിന്റെ വാതില്‍ തുറന്നുകൊടുത്താലും. സർവാമരന്‍ = എല്ലാ ദേവന്മാരോടുംകൂടിയവന്‍. കൊടുത്തുപോരും – യജമാനർക്കു കൊടുക്കാറുള്ള.

[3] ക്രിയ – യജ്ഞകർമ്മങ്ങൾ. നിങ്കല്‍നിന്നേ – നിങ്കല്‍നിന്നുതന്നേ ജനിയ്ക്കുന്നു. സുവീരധനാഗമം – നല്ല വീര(പുത്ര)ന്മാരോടുകൂടിയ ധനത്തിന്റെ ആഗമം, ഉല്‍പത്തി.

[4] നേരാം = സത്യമായ. മകൻ നിങ്കല്‍നിന്നു (ഭവാന്റെ പ്രസാദത്താല്‍) പിറക്കുന്നു. സുഖം = സുഖകരം. ദേവേരിതം = ദേവന്മാരാല്‍ അയയ്ക്കപ്പെട്ടത്. പിറക്കുന്നു എന്നത് ഇവിടെയും അടുത്ത വാക്യത്തിലും ചേർക്കണം. സ്വതന്ത്രവേഗാശ്വം – തടവില്ലാത്ത വേഗത്തോടുകൂടിയ കുതിര.

[5] ദമോല്‍ക്കന്‍ – രക്ഷസ്സുകളെ അടക്കുന്നതില്‍ തല്‍പരന്‍. നാവാല്‍ മയക്കും – ദേവന്മാരെ നാവുകൊണ്ടു (ഹവിസ്സു വഹിച്ച ജ്വാലകൾകാൊണ്ടു) മത്തുപിടിപ്പിയ്ക്കുന്ന. അമർത്ത്യൻ = മരണരഹിതന്‍, മുമ്പന്‍ – ദേവകളില്‍. നാശിതാംഹസ്സ് = പാപനാശനന്‍.

[6] ബലാത്മജ – അരണിമഥനബലത്തിന്‍റെ മകനേ. അങ്ങ് – ഭവാന്‍. ഉൾത്തിന്മ = മനോദോഷം. രക്ഷി = രക്ഷകൻ.

സൂക്തം 12.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

സ്രുക്കേന്തിയാര്‍ നിന്നെയുജ്ജ്വലിപ്പിയ്ക്കു; – മാ-
രഗ്നേ, തരും, ഹവിസ്സന്വഹം മൂന്നുരു;
ജാതവേദസ്സേ, ക്രതുവാല്‍പ്പടർന്ന നിൻ-
ജ്യോതിസ്സറിഞ്ഞ,വന്‍ വെല്ലട്ടെ, ഭൂതിയാല്‍! 1
ആര്‍ നിയക്കഗ്നേ ചമത കൊണ്ടുവരു;-
മായാസമാർന്നെവന്‍ നിന്നുരുദീപ്തിയെ
രാപകലർച്ചിച്ചു വായ്പിയ്ക്ക; – മപ്പുമാന്‍
ശ്രീ പുലർത്തും, തഴപ്പാർന്നു വൈരിഘ്നനായ്! 2
അഗ്നിയല്ലോ, പെരുംകെല്പിന്നുടയവ;-
നഗ്നിതാന,ന്നത്തിന,ഗ്രസമ്പത്തിനും;
സേവകമർത്ത്യനില്‍ച്ചേർക്കുന്നു, രത്നങ്ങ-
ളാ വരിഷ്ഠയുവാവായ തേജോയുതൻ! 3
ചെയ്തിരിയ്ക്കാമെങ്ങൾ വല്ല തെറ്റുമറി-
യാതെ നിൻഭക്തരിലഗ്നേ, യുവോത്തമ;
എങ്കിലു,മൂഴിയ്ക്കപാപരാക്കീടണ,-
മെങ്ങളെ – വെട്ടിക്കളക, തെറ്റൊക്കെ നീ! 4
അഗ്നേ, സുരർക്കോ നരർക്കോ തഴച്ച വൻ-
ദുഷ്കൃതം ചെയ്തുവെന്നാലുമൊരിയ്ക്കലും
പീഡിതരാകൊലാ, നിൻമിത്രര്‍ ഞങ്ങൾ; ന-
ല്കീടുക, പുത്രപൌത്രർക്കു ശാന്തിസുഖം! 5
ഹേ വന്ദ്യരായ വസുക്കളേ, പേർത്തൊരു
ഗോവിന്റെ കാല്‍ക്കെട്ടഴിപ്പതുപോലവേ,
ഞങ്ങൾതന്‍ പാപബന്ധത്തെയഴിയ്ക്കുവിൻ;
ഞങ്ങളിലഗ്നേ, ചിരായുസ്സു ചേർക്ക, നീ! 6
കുറിപ്പുകൾ: സൂക്തം 12.

[1] ക്രതു – കർമ്മം, ജ്വലിപ്പിയ്ക്കലും മറ്റും. ഭൂതിയാല്‍ – സമ്പത്തുകൊണ്ട്. വെല്ലട്ടെ – ശത്രുക്കളെ ജയിയ്ക്കട്ടെ.

[2] തഴപ്പാർന്നു – പ്രജാപശ്വാദികളാല്‍ പുഷ്ടിപ്പെട്ട്. ശ്രീ പുലർത്തും – എന്നും സമ്പന്നനായി വാഴും.

[3] രത്നങ്ങൾ – ശ്രേഷ്ഠധനങ്ങൾ.

[4] വെട്ടിക്കളക – തിരുത്തുക, നശിപ്പിയ്ക്കുക.

[5] ദുഷ്കൃതം = പാപം. ശാന്തിസുഖം – ഉപദ്രവശാന്തിയും സുഖവും.

[6] വസുക്കളേ – പൊറുപ്പിടം നല്കുന്ന അഗ്നികളേ.

സൂക്തം 13.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നിസൂര്യാദികൾ ദേവത. (കാകളി)

സച്ചിത്തനഗ്നി, പുലരുമുഷസ്സുകൾ
സമ്പത്തു കാട്ടുന്നതിൻമുമ്പുയർന്നിടും.
ചെല്വിനശ്വികളേ, സല്‍ക്കർമ്മിതൻ ഗൃഹേ:
ദേവനാം സൂര്യനൊളിക്കൊണ്ടുദിയ്ക്കയായ്! 1
ദേവൻ സവിതാവുയർത്തുന്നു രശ്മിയെ;
ദ്യോവിലസ്സൂര്യന്‍ കരേറുന്ന വേളയില്‍
മിത്രാവരുണരനുവ്രജിപ്പൂ, പൊടി-
മൃത്തുതിർക്കും വൃഷം പയ്യിനെപ്പോലവേ! 2
കാര്യം വിടാതേ സ്ഥിരക്ഷേമരേവനെ-
ക്കൂരിരുൾ പോക്കുവാന്‍ സൃഷ്ടിച്ചരുളിയോ;
ആ വിശ്വവിഷ്ടപദർശിയാം സൂര്യനെ-
യാവഹിയ്ക്കുന്നതുണ്ടേ,ഴു വൻവാജികൾ. 3
ഉന്നതാശ്വസ്ഥനായ്ദ്ദേവ, ഗമിയ്ക്കുന്നു,
വെണ്‍ നൂല്‍ പരത്തിക്കരിമ്പടം മൂടി നീ;
ഭാനുവിന്‍ വീശുമംശുക്കൾ പറപ്പിച്ചു,
വാനത്തു തോല്‍പോലെ ചേർന്ന തമസ്സിനെ! 4
ഇല്ലി,രുന്നാല്‍ത്തടവി;ല്ല, താന്നാലഴ;-
ലില്ലു,യർന്നാലുമവിടെയ്ക്കി; – തെങ്ങനെ?
യാനത്തിനെന്തു കെല്പാ,ർ കണ്ടു? പാലിപ്പു,
വാനിന്റെ തൂണായിനിന്നിവൻ വിണ്ണിനെ! 5
കുറിപ്പുകൾ: സൂക്തം 13.

[1] സച്ചിത്തന്‍ = സുമനസ്കന്‍. ഉഷസ്സിന്നുമുമ്പ് ഉയർന്നിടും – ഉജ്ജ്വലിപ്പിയ്ക്കപ്പെടും.

[2] അനുവ്രജിപ്പൂ – അവന്റെ കർമ്മത്തെ അനുസരിയ്ക്കുന്നു. പൊടിമൃത്തുതിർക്കും – ‘ചുരമാന്തുക’യാല്‍ കൊമ്പുകളിലും മറ്റും പററിയ മണ്പൊടി വിതറുന്ന. വൃഷം = കാള.

[3] കാര്യം വിടാതേ – വേണ്ടതു ചെയ്തുകൊണ്ടുതന്നെ. സ്ഥിരക്ഷേമര്‍ – സ്രഷ്ടാക്കളായ ദേവന്മാര്‍. വിശ്വവിഷ്ടപദർശി = സർവജഗത്തിനെയും കാണുന്നവന്‍, അറിയുന്നവന്‍. ആവഹിയ്ക്കുക = വഹിയ്ക്കുക.

[4] ഉന്നതാശ്വസ്ഥനായ് – വലിയ (ബലിഷ്ഠങ്ങളായ) അശ്വങ്ങളുള്ള തേരില്‍ കേറി. വെണ്‍നൂല്‍ – രശ്മി. കരിമ്പടം മൂടി – ഇരുട്ടിനെ മറച്ച്. പൂവാർദ്ധം സൂര്യനോടു പ്രത്യഷോക്തി; ഉത്തരാർദ്ധം പരോക്ഷം: വാനത്തു തോല്‍പോലെ ചേർന്ന – അന്തരിക്ഷത്തില്‍, അതിന്റെ തൊലിപോലെ പററിനില്ക്കുന്ന.

[5] ഇല്ലുയർന്നാലും – ഉയർന്നാലും അവിടെയ്ക്ക് അഴലില്ല. സൂര്യന്‍ ഏതവസ്ഥയിലും ആരാലും തടുക്കപ്പെടുന്നില്ല; പീഡിപ്പിയ്ക്കപ്പെടുന്നുമില്ല. യാനം = ഗമനം. ആര്‍ കണ്ടു – ആർക്കറിയാം.

സൂക്തം 14.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്ന്യാദികൾ ദേവത. (കാകളി)

ജാതവേദസ്സഗ്നിദേവന്‍ വളർന്നിടും,
ജ്യോതിസ്സുകൾകൊണ്ടുഷസ്സു വിളങ്ങവേ;
ഭൂരിപ്രയാണരാം നാസത്യരേ, തേരി-
ലേറി വന്നെത്തുവിന,സ്മല്‍ക്രതുവിതില്‍! 1
ദേവന്‍ സവിതാവുയർത്തുന്നു രശ്മിയെ,-
ത്തൂവെളിച്ചം ജഗത്തിന്നൊക്കെ നല്കുവാൻ:
വാനൂഴിയന്തരിക്ഷങ്ങൾ നിറയ്ക്കുന്നു,
ഭാനുക്കളാല്‍പ്പാർത്തുനോക്കുന്ന ഭാസ്കരൻ! 2
ചെന്നിറം ചാർത്തും വിദുഷിയുഷസ്സിങ്ങു
വന്നൂ, മഹതി വിചിത്രമയൂഖയായ്:
പേർത്തുണര്‍വേകുമുഷോദേവി ചേലൊടേ
ചേർത്ത തേരിലെഴുന്നളളും, സുഖത്തിനായ്! 3
നിങ്ങളെക്കൊണ്ടുവരട്ടേ, ബലിഷ്ഠങ്ങ-
ളിങ്ങാ രഥാശ്വങ്ങൾ പൊൻപുലർവേളയിൽ:
നിങ്ങളെയിമ്പപ്പെടുത്തുമല്ലോ, രസം
പൊങ്ങുമിസ്സോമം, കുടിപ്പാന്‍ വൃഷാക്കളേേ! 4
ഇല്ലി,രുന്നാല്‍ത്തടവി; – ല്ല, താന്നാലഴ;-
ലില്ലു,യർന്നാലുമവിടെയ്ക്കി; – തെങ്ങനെ?
യാനത്തിനെന്തു കെല്പാ,ർ കണ്ടു? പാലിപ്പു,
വാനിന്റെ തൂണായിനിന്നിവന്‍ വിണ്ണിനെ! 5
കുറിപ്പുകൾ: സൂക്തം 14.

[1] ഉഷസ്സില്‍ അഗ്നി വളർന്നിടും – ഉജജ്വലിപ്പിയ്ക്കപ്പെടും. ഭൂരിപ്രയാണർ – വളരെ യാത്രചെയ്യുന്നവര്‍. അസ്മല്‍ക്രതുവിതിൽ – ഞങ്ങളുടെ ഈ യാഗത്തില്‍.

[2] ഭാനുക്കളാല്‍ = രശ്മികൾകൊണ്ട്. വാനൂഴിയന്തരിക്ഷങ്ങൾ നിറയ്ക്കുന്നു. പാർത്തുനോക്കുന്ന – ലോകത്തെ നോക്കിക്കാണുന്ന.

[3] വിചിത്രമയൂഖ = വിചിത്രകിരണങ്ങളോടുകൂടിയവൾ. ചേലൊടേ ചേർത്ത – ഭംഗിയില്‍ അശ്വങ്ങളെ പൂട്ടിയ.

[4] അശ്വികളോടു പറയുന്നു: രസം പൊങ്ങും – മാധുര്യമേറിയ ഈ സോമം നിങ്ങളെ കുടിപ്പാന്‍ ഇമ്പപ്പെടുത്തുമല്ലോ.

[5] സൂര്യനെപ്പററി:

സൂക്തം 15.

വാമദേവന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നിയും സോമകനും അശ്വികളും ദേവത.

അഗ്നി നീളേ നടത്തപ്പെട്ടീടുന്നൂ, വാജിപോലവേ
ഹോതാവു ദേവരില്‍ദ്ദേവനസ്മദ്യജ്ഞേ മഖോചിതൻ! 1
അഗ്നി ചുററിനടന്നീടു,മൊരു തേരാളിപോലവേ,
ദേവകൾക്കന്നമേന്തിക്കൊണ്ട,ധ്വരത്തിങ്കല്‍ മൂന്നുരു! 2
കവിയാമഗ്നി ഹവ്യത്തിലെല്ലാം ചുറ്റിനടന്നിടും,
ഹവിഷ്പ്രദന്നു രത്നങ്ങളേകിക്കൊണ്ടന്നപാലകൻ! 3
ദേവരാതന്റെ സുതനാം സൃഞ്ജയങ്കല്‍സ്സമിദ്ധനായ്
കിഴക്കുഭാഗേ ശോഭിച്ചാന,വിടുന്നരിമർദ്ദനന്‍! 4
ചരിഷ്ണുവായ് വൃഷാവാമീത്തിഗ്മാർച്ചിസ്സാളുമഗ്നിയെ
മേലാളായ്ക്കീഴില്‍ നിർത്തീടും, വീരനാകിയ മാനുഷൻ! 5
ദ്യോവിൻമകൻപോലുദ്ദീപ്തൻ, സംസേവ്യന്‍, വാജിപോലവേ
ശുശ്രൂഷിയ്ക്കപ്പെടുന്നുണ്ടു, നാളില്‍ നാളിലവന്‍ തുലോം! 6
രണ്ടശ്വത്തെത്തരാമെന്നാനെ,ന്നോടു സഹദേവജൻ;
കുമാരനാല്‍ വിളിയ്ക്കപ്പെട്ടതിനാല്‍പ്പോന്നതില്ല ഞാന്‍. 7
ആപ്പൂജ്യരും പ്രയതരുമായ രണ്ടു ഹയങ്ങളെ
സഹദേവകുമാരങ്കല്‍നിന്നന്നേ കൈക്കലാക്കിനേൻ! 8
ഈസ്സോമകാഖ്യനായുള്ള കുമാരന്‍ സഹദേവജന്‍
ദീർഗ്ഘായുസ്സായ്ബ്ഭവിയ്ക്കട്ടേ, നിങ്ങളാലശ്വിദേവരേ! 9
ആ യൌവനസ്ഥനായുള്ള സഹദേവകുമാരനെ
ദീർഗ്ഘായുര്യുക്തനാക്കേണം, ഭവാന്മാരശ്വിദേവരേ! 10
കുറിപ്പുകൾ: സൂക്തം 15.

[1] അഗ്നി അസ്മദ്യജ്ഞേ (നമ്മുടെ യാഗത്തില്‍) നീളേ നടത്തപ്പെടുന്നു. മഖോചിതൻ = യജ്ഞാർഹന്‍.

[2] അന്നം – യജമാനദത്തമായ ഹവിസ്സ്. മൂന്നുരു – മൂന്നു സവനങ്ങളിലും.

[3] അന്നപാലകൻ – അന്നങ്ങളെ രക്ഷിയ്ക്കുന്നവന്‍.

[4] സൃഞ്ജയങ്കല്‍ – സൃഞ്ജയന്റെ യാഗത്തില്‍. കിഴക്കുഭാഗേ – ഉത്തരവേദിയിൽ. ഒരു സോമയാജിയത്രേ, സൃഞ്ജയന്‍.

[5] വീരൻ – സ്തുതിയില്‍ മിടുക്കേറിയവന്‍. കീഴില്‍ നിർത്തിടും – തനിയ്ക്ക് അഭീഷ്ടഫലം നല്കിയും; അഗ്നിയുടെ ഭക്താധീനത്വം ദ്യോതിയ്ക്കുന്നു.

[6] ദ്യോവിന്‍മകന്‍ – സൂര്യന്‍. വാജിപോലവേ – കുതിരയെ നിത്യം നനച്ചു തുടയ്ക്കുകയും മാറ്റും ചെയ്യുമല്ലോ.

[7] സഹദേവജന്‍ = സഹദേവനെന്ന രാജാവിന്റെ പുത്രന്‍. പോന്നതില്ല – കുതിരകളെ കിട്ടാതെ തിരിച്ചുപോന്നില്ല: തരാമെന്നു പറഞ്ഞാണല്ലോ, കുമാരന്‍ വിളിച്ചത്.

[8] പ്രയതര്‍ = അടക്കമുള്ളവ. സഹദേവകുമാരന്‍ – സോമകനെന്നാണ്, കുമാരന്റെ പേർ. അന്നേ – വിളിയ്ക്കപ്പെട്ട നാളില്‍ത്തന്നെ.

[9] നിങ്ങളാല്‍ – നിങ്ങളുടെ പ്രസാദത്താല്‍.

[10] എടുത്തുപറയുന്നു:

സൂക്തം 16.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

സത്യൻ മഘവാവൃജീഷി വരട്ടെ – പാ-
ഞ്ഞെത്തട്ടെ, തന്റെ കുതിരകൾ നമ്മളില്‍:
സത്തൊക്കുമീ നീര്‍ പിഴിക,വിടെയ്ക്കു നാം;
സിദ്ധിയിങ്ങേകട്ടെ, വാഴ്ത്തപ്പെടുന്നവൻ! 1
ഇന്നിസ്സവനേ വിടുക, മാർഗ്ഗാന്തത്തി-
ലെന്നപോലെങ്ങളെശ്ശൂര, മത്തേററുവാൻ:
ധ്വസ്താസുരനാമഭിജ്ഞന്നു ചിന്ത്യമാ-
മുക്ഥം കഥിയ്ക്കുന്നു, കർമ്മി ശുക്രോപമന്‍! 2
ഗൂഢാർത്ഥകം കവിപോലെ യജ്ഞക്രിയ
നേടി, നീര്‍ സേവിച്ചു കൊണ്ടാടി വർഷകൻ
വാനില്‍നിന്നേഴംശു നേർക്കുളവാക്കിനാൻ:
ജ്ഞാനത്തെ നല്കീ, പകല്‍കൊണ്ടതുല്‍സ്തുതം! 3
വന്മഹസ്സിൻ കതിര്‍കൊണ്ടു സുദൃശ്യമായ്-
വന്ന വിണ്ണിങ്കൽ വസിപ്പാൻ വിളങ്ങവേ,
അഭ്യാഗമത്തില്‍ മനുഷ്യര്‍തന്‍ കാഴ്ചയ്ക്കു
കെല്പുറ്റ കൂരിരുൾ പോക്കി നേതൃവരന്‍! 4
ഇന്ദ്രനൃജീഷി നിറച്ചാ,നമേയമായ്-
വന്ന പെരുമയാല്‍ വാനൂഴി രണ്ടുമേ;
വിശ്വോത്തരമായി, തന്റെ മഹിമാവു:
വിശ്വമെല്ലാം കീഴടക്കിയല്ലോ, ഇവന്‍! 5
ചീർത്ത ശബ്ദത്താല്‍പ്പിളർത്താർ മലയെയും,
പൈത്തൊഴുത്താഗ്രഹത്താലടച്ചാരെവര്‍;
നല്‍ത്തോയമാ പ്രിയമിത്രരെയേല്പിച്ചു,
മർത്ത്യർക്കു വേണ്ടതൊട്ടുക്കറിഞ്ഞുമ്പര്‍കോന്‍! 6
പാഥോനിരോധിമേഘത്തെപ്പിളർത്തി, നിൻ-
പാലകവജ്ര; – മുയിര്‍ക്കൊണ്ടു മേദിനി:
പ്രേരണംചെയ്തൂ, നഭസ്ഥോദകങ്ങളെ-
ശ്ശൂര, ധൃഷ്ണോ, ബലാല്‍ നാഥാനായ്ത്തീർന്ന നീ! 7
കീറി, നീ കാറിനെ നീർക്കായ്പ്പുരുഹൂത;
തേര്യപ്പെടുത്തീ, സരമ നിന്നെപ്പുരാ;
അന്നങ്ങൾ കൊണ്ടുവന്നെങ്ങളെ മാനിച്ചി,-
തംഗിരസ്തുത്യാ ഘനത്തെപ്പിളർത്ത നീ! 8
നീ മഘവൻ, ധനം നാല്കുവാന്‍ ചെന്നപ്പൊ-
ഴാമട്ടിലർത്ഥിച്ച മേധാവിയെബ്ഭവാൻ
കാത്തുരക്ഷിച്ചങ്ങിറക്കീ, നരധ്യാത:
നാസ്തികന്‍ മായാവി ദസ്യു ചത്തൂ രണേ! 9
ദസ്യുഘാതോല്‍ക്കനായ്ച്ചെന്നൂ ഗൃഹത്തില്‍ നീ;
കുത്സൻ കൊതിച്ചു, നിൻചങ്ങാതിയാകുവാൻ;
സ്വസ്ഥലേ വാണൂ സരൂപരിരുവരും;
സത്യജ്ഞയാം നാരി ശങ്കിച്ചു, നിങ്ങളെ! 10
വേഗിയായ് നേർക്കു പോം തന്നശ്വയുഗ്മത്തെ,
വേണ്ടുമന്നംപോലെ ചേർത്തൊ,രേതേരിലേ
പോയി, ഹന്താവു നി രക്ഷയ്ക്കു കത്സനൊ,-
ത്തീയഴല്‍ പിന്നിടാന്‍ പ്രാജ്ഞന്‍ മുതിർന്ന നാൾ. 11
കൊന്നു, കുത്സാർത്ഥമസൌഖ്യനാം ശുഷ്ണനെ;-
ക്കൊന്നു, പൂർവാഹ്നേ കുയവനെ; – യപ്പോഴേ
ദസ്യുലക്ഷത്തെയും വീഴ്ത്തി, വജ്രത്തിനാ;-
ലസ്സൂര്യചക്രം മുറിച്ചൂ, രണത്തില്‍ നീ! 12
ചീർത്ത മൂഗയനെക്കീഴ്പെടുത്തി,യ്യജി-
ശ്വാവാം വിദഥിത്രന്നു പിപ്രുഘ്ന, നീ;
കൊന്നൂ, കവുമ്പരെയമ്പതിനായിരം;
ശ്രീയെജ്ജരപോലുടച്ചൂ, പുരങ്ങളെ! 13
സൂരന്റെ ചാരത്തു നീ ചെന്നുനില്ക്കുകില്‍,
വേറേ വിളങ്ങു,മമൃതനാം നിന്നുടല്‍;
ആനപോലേ കെല്പുടയ്ക്കുവോന്‍, ഭികര,-
നായുധധാരി നീ സിംഹംകണക്കിനേ! 14
ശ്രീലാഭഭോജ്യങ്ങൾ തേടിയും, പോര്‍കളില്‍-
പ്പോലേ സവനത്തിലർത്ഥിച്ചു,മിച്ഛയാ
ചെന്നുക്ഥമോതുവോർക്കിന്ദ്രനൊരില്ലവും,
സന്ദൃശ്യരമ്യയാം ലക്ഷ്മിയുംപോലെയാം! 15
മദ്വിധസ്കോതാവിനേതു കാമ്യധന-
നൊത്തിയ്ക്കു,മഞ്ജസാ കൂട്ടേണ്ടുമന്നവും;
മർത്ത്യഹിതം പെരുതാര്‍ ചെയ്തു; ചേലിലാ
വൃത്രഘ്നനെബ്ഭവാന്മാർക്കായ് വിളിപ്പൂ, നാം! 16
മത്ത്യര്‍ മൂര്‍ച്ഛിപ്പതാം വല്ലതിലും ശുര,
മധ്യേ കൊടുമിടിവാളു വീഴുമ്പൊഴും,
ഇങ്ങുഗ്രയുദ്ധം വരുമ്പൊഴും നാഥ, നീ-
യെങ്ങൾക്കു രക്ഷിതാവെന്നറിയാം, തവ! 17
വാമദേവന്റെ കർമ്മങ്ങൾ പാലിയ്ക്കു, നീ;
പോര്‍മന്നില്‍ മിത്രമാകു,ള്ളംകനിഞ്ഞു നീ;
നിന്നെക്കുറിച്ചതിജ്ഞാനികളാകെ,ങ്ങ-
ളന്വഹം സ്കോതൃസ്കവത്തെ വായ്പിയ്ക്ക, നീ! 18
പോരിലെല്ലാം ഭവല്‍ക്കാമരാമിപ്പണ-
ക്കാരൊത്തു, ദീപ്താർത്ഥര്‍പോലേ രിപുക്കളെ
ആക്രമിച്ചിന്ദ്ര, മഘവന്‍, പുകഴ്ത്താവു,
നേർക്കെങ്ങൾ നൂറാണ്ടു രാത്രിയിലങ്ങയെ! 19
നമ്മൾതൻ സഖ്യം ക്ഷണേന വിടായ്വാനു-
മുന്മഹസ്സംഗപൻ നമ്മെ നോക്കാനുമായ്,
പ്രാർത്ഥിതം പെയ്യും യുവാവാകമിന്ദ്രന്നു
തീർത്തു, നാമിസ്തവം, തച്ചര്‍ തേര്‍പോലവേ! 20
ക്ഷിപ്രം സ്തുതന്‍, ക്ഷണാല്‍ സ്തൂയമാനൻ ഭവാൻ
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്നമാറ്റിൻപടി;
പുത്തന്‍സ്തവംതേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 21
കുറിപ്പുകൾ: സൂക്തം 16.

[1] സത്യന്‍ = സത്യവാന്‍. ഇങ്ങ് – ഈ യജ്ഞത്തില്‍.

[2] മാർഗ്ഗാന്തത്തിലെന്നപോലെ – യാത്രയവസാനിച്ചാല്‍ കുതിരകളെ അഴിച്ചുവിടുന്നതുപോലെ. മത്തേറ്റുവാന്‍ – അങ്ങയെ സോമനീര്‍കൊണ്ടു മത്തുപിടിപ്പിയ്ക്കാൻ. ധ്വസ്താസുരനാമഭിജ്ഞന്നു – അസുരരെ നശിപ്പിച്ച സർവജ്ഞനായ ഇന്ദ്രന്നായി. കർമ്മി – യജമാനന്‍. ശുക്രോപമന്‍ = ശക്രനോടു തുല്യൻ.

[3] കവി ഗൂഢാർത്ഥമായ കാവ്യമെന്നപോലെ, വർഷകന്‍ (വൃഷാവ്) യജ്ഞക്രിയ നേടി – യജ്ഞകർമ്മം സാധിച്ച്. ഏഴംശു – സൂര്യന്റെ സപ്തരശ്മികൾ. ഉല്‍സ്തുതമായ (തുലോം സ്തുതിയ്ക്കപ്പെട്ട) അത് – ഏഴു രശ്മി – പകൽകൊണ്ട് ആളുകൾക്കു ജ്ഞാനത്തെ (വസ്തുവിവേകത്തെ) നല്കീ: വെളിച്ചം കൊടുത്തു.

[4] സുദൃശ്യം = നന്നായിക്കാണാവുന്നത്. വസിപ്പാൻ വിളങ്ങവേ – ദേവന്മാര്‍ അഭിലാഷംകൊണ്ടുദ്ദീപിയ്ക്കേ. അഭ്യാഗമം = ആഗമനം, ഉദയം. നേതൃവരന്‍ – സൂര്യന്‍.

[6] അംഗിരസ്സുകളുടെ പൈത്തൊഴുത്ത് ആഗ്രഹത്താല്‍ – അവരെക്കറിച്ചുള്ള താല്‍പര്യത്താല്‍ – അടച്ചാർ. ആ പ്രിയമിത്രർ – മരുത്തുക്കൾ. നല്‍ത്തോയം – മേഘസ്ഥമായ ജലം – അവരെ ഏല്പിച്ചു, യഥാകാലം മഴപെയ്തു സസ്യാദികളെ ഉല്‍പ്പാദിപ്പിയ്ക്കാൻ.

[7] ഇന്ദ്രനോടു നേരിട്ടു പറയുന്നു: പാലകവജ്രം = രക്ഷകമായ വജ്രം. പാഥോനിരോധിമേഘത്തെ = ജലത്തെ തടഞ്ഞ മേഘത്തെ. പിളർത്തി. മേദിനി ഉയിർക്കൊണ്ടു – മഴ കിട്ടിയതിനാല്‍. ധൃഷ്ണു – ശത്രുധർഷകന്‍. ബലാല്‍ = ബലംഹേതുവായിട്ട്.

[8] കീറി = പിളർത്തി. സരമ പുരാ (മുന്‍കൂട്ടി) നിന്നെ തേര്യപ്പെടുത്തീ – അസുരാപഹൃതകളായ പൈക്കൾ ഇന്നയിടത്തുണ്ടെന്ന്. അംഗിരസ്തുത്യാ = അംഗിരസ്സുകളുടെ സ്തുതിയാല്‍.

[9] ആമട്ടിലർത്ഥിച്ച മേധാവിയെ – ‘എന്റെ ശത്രവിനോടു നിന്തിരുവടി പൊരുതണ’മെന്നപേക്ഷിച്ച കുത്സനെ. അങ്ങിറക്കീ – യുദ്ധരംഗത്തില്‍. നരധ്യാത = മനുഷ്യരാല്‍ ധ്യാനിയ്ക്കപ്പെടുന്നവനേ. നാസ്തികന്‍ – വൈദികകർമ്മങ്ങളില്‍ വിശ്വാസമില്ലാത്തവൻ. ദസ്യു – കുത്സന്റെ ശത്രു. ചത്തൂ – അങ്ങയാല്‍ വധിയ്ക്കപ്പെട്ടു.

[10] കുത്സനാല്‍ വിളിയ്ക്കപ്പെട്ട നീ ദസ്യുഘതോല്‍ക്കനായ് (ദസ്യുഹനനത്തിന്നുവേണ്ടി) കുത്സന്റെ ഗൃഹത്തില്‍ ചെന്നു. ഇരുവരും – അങ്ങും കുത്സനുംതമ്മില്‍ സഖ്യം പൂണ്ടു സ്വസ്ഥലേ (സ്വർഗ്ഗത്തില്‍) സരൂപരായ് (ഒരേ രൂപത്തോടേ) വാണൂ. അപ്പോൾ നാരി (ഇന്ദ്രാണി) നിങ്ങളെ ശങ്കിച്ചു – നിങ്ങളിരുവരില്‍ ഇന്ദ്രനാരാണെന്നറിഞ്ഞില്ല.

[11] പ്രാജ്ഞന്‍ (കുത്സന്‍) ഈയഴല്‍ (ദസ്യൂപദ്രവം) പിന്നിടാന്‍ മുതിർന്നനാളിൽ, ഹന്താവായ (ശത്രുഘാതിയായ) നീ പോയി.

[12] കുത്സാർത്ഥം – കുത്സനെ രക്ഷിപ്പാന്‍വേണ്ടി. അസൌഖ്യന്‍ = അസ്വസ്ഥന്‍. അപ്പൊഴേ – ഉടനടി. ദസ്യുലക്ഷം – വളരെ ദസ്യുക്കൾ. ഇക്കഥകൾ ഒന്നാംമണ്ഡലത്തില്‍ത്തന്നെയുണ്ട്. ശുഷ്ണ – കുവയന്മാര്‍ – രണ്ടസുരന്മാര്‍.

[13] ഋജിശ്വാവാം വിദഥിപുത്രന്നു – വിദഥിയുടെ പുത്രനായ ഋജിശ്വാവു് എന്ന രാജാവിന്നുവേണ്ടി. പിപ്രുഘ്ന എന്ന സംബുദ്ധി, മൃഗയാസുരനെയെന്നപോലെ പിപ്രു എന്ന അസുരനെയും നീ ഹനിച്ചു എന്നു കാണിയ്ക്കുന്നു. കറുമ്പര്‍ – രാക്ഷസര്‍. ശ്രീ – യൌവനലക്ഷ്മി. പുരങ്ങൾ – ശംബരാസുരന്റെ നഗരങ്ങൾ.

[14] വേറേ വിളങ്ങും – സാധാരണരൂപങ്ങൾപോലെ, സൂര്യതേജസ്സാല്‍ മങ്ങിപ്പോകില്ല. കെല്പ് – ശത്രുബലം. സിംഹംകണക്കിനെ ഭീകരന്‍ = ഭയംകരൻ.

[15] ശ്രീലാഭഭോജ്യങ്ങൾ = സമ്പല്ലാഭവും അന്നവും. പോര്‍കളില്‍പ്പോലേ സവനത്തിലർത്ഥിച്ചും – യുദ്ധത്തില്‍ സഹായിപ്പാൻ അപേക്ഷിയ്ക്കുന്നതുപോലെ, സവനത്തില്‍ സോമം കുടിപ്പാനും അപേക്ഷിച്ചും. ഇച്ഛയാ – ഇന്ദ്രങ്കല്‍നിന്ന് ആപന്നിവാരണമിച്ഛിച്ച്. സന്ദൃശ്യരമ്യയാം = ദർശനീയയും രമണീയയുമായ. ഗൃഹവും ലക്ഷ്മീയും (സമ്പത്തും) പോലെ ഇന്ദ്ര സ്തോതാക്കളെ സുഖിതരാക്കുന്നു.

[16] കാമ്യധനന്‍ = സ്പൃഹണീയമായ ധനത്തോടുകൂടിയവന്‍. മദ്വിധസ്നോതാവിന് – എന്നെപ്പോലെയുള്ള സ്തോതാവിനു്. കൂട്ടേണ്ടുമന്നവും (സംഭരിയ്ക്കേണ്ടുന്ന അന്നംപോലും) അഞ്ജസാ (വേഗേന) എത്തിയ്ക്കും. ചേലില്‍ – വെടുപ്പില്‍. ഭവാന്മാര്‍ക്കായ് = നിങ്ങൾക്കുവേണ്ടി. നാം – ആത്മനിബഹുവചനം, ഞാന്‍ വിളിയ്ക്കുന്നു.

[17] പ്രത്യക്ഷോക്തി: മർത്ത്യര്‍ മൂര്‍ച്ഛിപ്പതാം വല്ലതിലും – മനുഷ്യരെ ബോധംകെടുത്തുന്ന വല്ല യുദ്ധത്തിലും. മധ്യേ = ഇടയില്‍. അറിയാം തവ – അങ്ങയ്ക്കറിയാമല്ലോ.

[18] വാമദേവന്റെ – എന്റെ. മിത്രമാക – എന്റെ സഖാവാകുക, എന്നെ സഹായിയ്ക്കുക. അതിജ്ഞാനികൾ – ഏററവും അറിവുള്ളവര്‍.

[19] ഭവല്‍ക്കാമര്‍ – ശത്രുജയത്തിന്നായി അങ്ങയെ കാംക്ഷിയ്ക്കുന്നവര്‍. ഇപ്പണക്കാര്‍ – ചൂണ്ടിപ്പറകയാണ്: അങ്ങയ്ക്കു തരാനുള്ള ഹവിസ്സാകുന്ന ധനത്തോടു കൂടിയവര്‍. ദീപ്താർത്ഥര്‍ – സ്വർണ്ണരത്നാദിസമ്പന്നന്മാര്‍; ഇവർക്കു ശത്രുവിജയം സുകരമാണല്ലോ. ആക്രമിച്ചു് – കീഴടക്കി. നൂറാണ്ടു് – വളരെസ്സംവത്സരം. ദീർഘായുഃ പ്രാത്ഥനയും ഇതില്‍ ഉൾപ്പെട്ടിരിയ്ക്കുന്നു.

[20] ഉന്മഹസ്സായ (തേജസ്സുയർന്ന) അംഗപന്‍ (ശരീരങ്ങളെ രക്ഷിയ്ക്കുന്ന ഇന്ദ്രന്‍) നമ്മുടെ സഖ്യം ക്ഷണേന വിടാതിരിപ്പാനും, നമ്മെ നോക്കാ(രക്ഷിയ്ക്കാ)നുമായ്. പ്രാർത്ഥിതം പെയ്യും – അഭീഷ്ടഫലം വർഷിയ്ക്കുന്ന.

[21] ആറ്റിന്‍പടി – നദി പരിസരങ്ങളെ സസ്യസമ്പന്നങ്ങളാക്കുന്നതുപോലെ. നുത്യാ = സ്തുതികൊണ്ടു്.

സൂക്തം 17.

വാമദേവൻ ഋഷി; ത്രിഷ്ടുപ്പും വിരാട്ടും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത. (കാകളി)

ഇന്ദ്ര, മഹാൻ, നീ: ബലം നീക്കിവെച്ചിരി-
യ്ക്കുന്നുവല്ലോ, തവ വാരൂഴിവാനുകൾ.
കൊന്നു നീ വൃത്രനെക്കെല്പാല;-ഹിയവ-
നൊന്നായ്ക്കുടിച്ച തണ്ണീരുമൊഴുക്കി നീ! 1
അഞ്ചി, വാനുജ്ജ്വലനാം നിന്‍ പിറവിയിൽ;
നിൻചൊടി പേടിച്ചു മന്നും വിറച്ചുപോയ്;
നേർത്തടക്കപ്പെട്ടു, ചീർത്ത മുകിലുക-
ളാർത്തി പോക്കി മഴ പെയ്തു, മരുക്കളില്‍! 2
വർച്ചസ്സു കാണിച്ചു, കീഴമർപ്പോന്‍ ബലാല്‍
വജ്രമാഞ്ഞെയ്തു പിളർത്തീ, മലകളെ;
മത്താർന്നു വജ്രവാൻ വൃത്രനെക്കൊല്കയാ-
ല,ത്തടവറ്റു കുതിച്ചുപാഞ്ഞൂ, ജലം! 3
സ്ഥാനസ്ഥിരനും സ്തവാർഹനും സദ്വജ്ര-
വാനുമാം നിന്നെജ്ജനിപ്പിച്ച ദീപ്തിമാൻ
നണ്ണീ, സുപുത്രനായ് താനെന്ന;-നല്പനാ-
മിന്ദ്രന്റെയച്ഛൻ സുകർമ്മാവുമായ്, തുലോം! 4
മീതെയായ്ത്താന്‍ ഭയം പോക്കുമല്ലോ, പുരു-
ഹൂതാനാമിന്ദ്രൻ, പ്രജകൾക്കു തമ്പുരാൻ;
സത്യം, സ്തുതിപ്പൂ, പുകഴ്ത്തും മഹസ്വിയാം
വിത്തയുക്തന്റെയിബ്ബന്ധുവെസ്സർവരും! 5
നേരി,ലിവന്റെയായ്, സോമനീരൊക്കയും;
നേരിൽ,ത്തുലോം മത്തിയറ്റീ, മഹാമധു;
നേരില്‍, നീ സ്വാമി, മികച്ച ധനത്തിനെ;-
ല്ലാരെയും താങ്ങുന്നു, സമ്പത്തിനിന്ദ്ര, നീ! 6
പോരാ, ഭവാനിന്ദ്ര, മുന്നേ പിറക്കുന്ന
നേരമേ താങ്ങീ, ഭയത്തിലെല്ലാരെയും:
നീ മഘവാവേ, നുറുക്കി, വജ്രത്തിനാല്‍
നീര്‍മണ്ഡലത്തില്‍ക്കിടക്കൊണ്ട വൃത്രനെ! 7
ഭൂരിഹന്താവ,തിധർഷകന്‍, വർഷകന്‍,
പ്രേരകനിന്ദ്രൻ നിരത്യയൻ, വജ്രവാന്‍:
വൃത്രഘ്നനമ്മഹാനന്നദൻ; ശോഭന-
വിത്തൻ മഘവാവു വിത്തവും നല്കുമേ! 8
പോരിലൊറ്റയ്ക്കേ പുകഴ്‌ന്ന മഘവാവു
തീരെ മുടിയ്ക്കുമേ, ചേർന്നൊത്ത സേനയെ;
സുപ്രദേയാന്നങ്ങൾ കയ്യിൽ വെപ്പോനിവൻ;
തല്‍പരരാവുകി,വന്റെ സഖ്യത്തിൽ നാം! 9
പോര: കേൾപ്പുണ്ടി,വൻ വെല്വതും കൊല്വതും;
പോരാല്‍പ്പശുക്കളെക്കൊണ്ടുപോരുമിവൻ;
നേരി,ലിന്ദ്രന്‍ ചൊടിച്ചാലോ, ചരാചര-
പ്പാരൊക്കയും ഭയപ്പെട്ടു വിറച്ചുപോം! 10
ഇന്ദ്രൻ മഘവാവു ഗോവിനെ,യശ്വത്തെ
വെന്നാൻ, ധനത്തെ,ക്കരുത്താല്‍പ്പടയെയും;
ഇന്നരർക്കു പകുത്തേകു,മസ്സമ്പത്തു;
വൻനായകൻ പണം കയ്യിലും വെയ്ക്കുമേ! 11
ഒട്ടു നേടുന്നു; തന്നമ്മയില്‍നിന്നിന്ദ്ര-
നൊട്ടു ജനിപ്പിച്ച താതങ്കല്‍നിന്നുമേ;
പേർത്തു പേർത്തും താനുണർത്തു,മിതിൻ ബല,-
മാർത്തിടും കാർകളയച്ച കാറ്റിൻപടി! 12
ഇമ്മഘവാവിടിഞ്ഞോനെ നികത്തിടും;
കല്മഷരാശിയെത്തട്ടിക്കളഞ്ഞിടും;
കൊന്നൊടുക്കുമിടിവാൾ ചേർന്ന വാനുപോ;-
ലിന്ദ്രന്‍ സ്തുതിപ്പോനിൽ വെച്ചരുളും ധനം! 13
സൂരന്റെ തേരുകൾ പോക്കിവിട്ടാനിവൻ;
പോരിന്നയച്ചതില്ലേ,തശസംജ്ഞനെ;
ഭാനുവിന്‍ വേരാം ജലാസ്പദത്തിലൊളി-
ച്ചോനിൽ നീര്‍ തൂകീ, വളഞ്ഞുപോം കാര്‍മുകില്‍, 14
രാവിൽ യഷ്ടാവു ഹോതാവിങ്കലാംവിധം! 15
ഗോവാജിഭക്ഷ്യപത്നീച്ഛുക്കളാമെങ്ങ-
ളാ വൃഷാവായ പത്നീദനാമിന്ദ്രനെ,
സ്വാവനാശ്രാന്തനെസ്സഖ്യത്തിനിങ്ങിറ-
ക്കാവൂ, കിണറ്റിൽ നീര്‍പ്പാളയെപ്പോലവേ! 16
നോക്കുമാപ്തൻ ഭവാനെങ്ങളെ രക്ഷിയ്ക്ക;
പാർക്കുവോൻ, സോമാർഹമിത്രം, സുഖപ്രദൻ,
താതന്‍, പിതാക്കളില്‍വെച്ചു പിതാവായ
ധാതാവു നീ കൊറ്റണയ്ക്ക, ലോകോല്‍ക്കനില്‍! 17
സഖ്യോല്‍ക്കരങ്ങൾക്കു നീ സഖാവാകിന്ദ്ര,
രക്ഷിയ്ക്ക; വാഴ്ത്തുവോന്നേകുക, ഭക്ഷ്യവും;
ബാധിതരെങ്ങളിക്കർമ്മങ്ങളാല്‍പ്പൂജ
ചെയ്തുകൊണ്ടിന്ദ്ര, വിളിയ്ക്കുന്നിത,ങ്ങയെ! 18
ഇന്ദ്രൻ സ്തുതിയ്ക്കപ്പെടുകിലേകാകിയായ്-
ക്കൊന്നിടും, നേരിട്ട ഭൂരിശത്രുക്കളെ;
സ്തോതാവവന്നിഷ്ട;-നുമ്പരും മർത്ത്യരു-
മേതും തടുക്കാ, മഘവാശ്രയസ്ഥനെ! 19
ഇന്ദ്രൻ മഘവാനശത്രു ബഹുസ്വന-
നിന്നമുക്കേകട്ടെയിഷ്ടം പ്രജാപതി;
ജാതർക്കു തമ്പുരാന്‍ നീ വെയ്ക്കുകെങ്ങളില്‍,
സ്തോതാവിനുള്ള സല്‍ക്കീർത്തിയിരട്ടിയായ്! 20
ക്ഷിപ്രം സ്തുതൻ, ക്ഷണാൽ സ്തൂയമാനൻ ഭവാന്‍
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്നമാറ്റിന്‍പടി;
പുത്തൻസ്തവം തേ രചിയ്ക്കുന്നു, ഹർയ്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 21
കുറിപ്പുകൾ: സൂക്തം 17.

[1] വാരൂഴിവാനുകൾ – വിശാലകളായ ദ്യാവാപൃഥിവികൾ. കുടിച്ച – മറച്ചുവെച്ച എന്നർത്ഥം.

[2] വാന്‍ (ആകാശം) അഞ്ചി – നടുങ്ങി. ചൊടി = കോപം, നേർത്തടക്കപ്പെട്ടു – അങ്ങയാൽ നിയന്ത്രിയ്ക്കപ്പെട്ടതിനാല്‍. ആർത്തി – പ്രാണികളുടെ ദാഹം.

[3] പരോക്ഷോക്തി: വർച്ചസ്സു = തേജസ്സു, ബലം. കീഴമർപ്പോന്‍ – ശത്രുക്കളെ അടക്കുന്നവന്‍. മത്താർന്നു – സോമപാനത്താല്‍.

[4] പൂർവാർദ്ധം പ്രത്യക്ഷോക്തി: സ്ഥാനസ്ഥിരൻ – സ്ഥാനത്തില്‍നിന്നു ഭൂംശം വരാത്തവന്‍. ദീപ്തിമാൻ-തേജസ്വിയായ കശ്യപപ്രജാപതി. സുപുത്രന്‍ = നല്ല പുത്രനോടുകൂടിയവന്‍. അനല്പൻ – മഹാന്‍.

[5] മീതെയായ്ത്താൻ – ദേവന്മാരില്‍വെച്ചു മുഖ്യനായിത്തന്നെ. ഭയം – ശത്രുഭയം. വിത്തയുക്തന്റെയിബ്ബന്ധുവെ – ഹവിസ്സാകുന്ന ധനമുള്ളവന്റെ (യജമാനന്റെ) ബന്ധുവായ ഇന്ദ്രനെ. സർവരും സ്തുതിയ്ക്കുന്നു, സത്യം.

[6] നേരില്‍ = വാസ്തവത്തില്‍. ഇവൻ – ഇന്ദ്രന്‍. മഹാമധു – മഹത്തായ മാദകസോമം ഇന്ദ്രന്നു തുലോം മത്തിയറ്റി. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:

[7] ഭയത്തില്‍ – വൃത്രനാലുള്ള ഭയപ്പാടില്‍. നീര്‍മണ്ഡലത്തില്‍ – ജലപ്പരപ്പില്‍. കിടക്കൊണ്ട = ശയിച്ച.

[8] ഭൂരിഹന്താവ് – വളരെ വൈരികളെ കൊന്നവന്‍. പ്രേരകൻ – ശത്രുക്കളെ യുദ്ധത്തിനിറക്കുന്നവന്‍. നിരത്യയന്‍ = നാശരഹിതന്‍. ശോഭനവിത്തന്‍ = നല്ല ധനത്തോടുകൂടിയവൻ. ആ ഇന്ദ്രനെ നാം സ്തുതിയ്ക്കുക.

[9] സേന – ശത്രുസൈന്യം. സുപ്രദേയാന്നങ്ങൾ – യജമാനന്നു കൊടുക്കേണ്ടുന്ന അന്നങ്ങൾ.

[10] വെല്വതും കൊല്വതും – ശത്രുക്കളെ. കൊണ്ടുപോരും-ശത്രുക്കളില്‍നിന്ന്.

[11] ഇന്ദ്രൻ ശത്രുക്കളെ ജയിച്ചു ഗവാശ്വധനസേനകളെ കീഴടക്കിയിരിയ്ക്കുന്നു; അസ്സമ്പത്ത് ഇന്നരർക്കു (സ്തോതാക്കൾക്കു) പകുത്തുകൊടുക്കും. പണം (ധനം) കയ്യിൽ വെയ്ക്കുകയുംചെയ്യും വൻനായകൻ = വലിയ നേതാവ്.

[12] ഒട്ടു – ഏതാനും ബലം. ഇതിൻബലം–ഈ ജഗത്തിന്റെ ബലം. ആർത്തിടും കാര്‍കളയച്ച കാറ്റിന്‍പടി – ഇരമ്പുന്ന മേഘങ്ങളാൽ പ്രേരിതമായ കാറ്റുപോലെ ഉണർത്തും–ഇളക്കിവിടും.

[13] ഇടിഞ്ഞോനെ നികത്തിടും – ധനം ക്ഷയിച്ചവനെ സമ്പന്നനാക്കും. കല്മഷരാശിയെ – സ്തോതാവിന്റെ പാപപുഞ്ജത്തെ. കൊന്നൊടുക്കും-ശത്രുക്കളെ.

[14] ഈ ഋക്കിലെ പ്രതിപാദ്യം ഒന്നാംമണ്ഡലത്തിലുണ്ട്: ഏതശസംജ്ഞനെ (ഏതശനെന്ന മഹർഷിയെ) പോരിന്നയച്ചില്ല – സ്വശ്വനെന്ന രാജാവിന്റെ പുത്രനായിജ്ജനിച്ച സൂര്യനോടു പൊരുതാൻ പുറപ്പെട്ടപ്പോൾ തടുത്തു; താൻതന്നേ സ്വശ്വപുത്രനോടു യുദ്ധംചെയ്തു. അതിൽ പരിക്കോറ്റതിനാൽ ഇന്ദ്രൻ ഭാനുവിന്‍ വേരാം (തേജസ്സിന്റെ മൂലഭൂതമായ) ജലാസ്പദത്തിൽ (അന്തരിക്ഷത്തില്‍) ഒളിച്ചു; അപ്പോൾ കാര്‍മുകിൽ അദ്ദേഹത്തിന്റെമേൽ വെള്ളം പൊഴിച്ചു – ജലസേചനം കൊണ്ടു മുറിവുകളുടെ വേദന ശമിപ്പിച്ചു. വളഞ്ഞുപോം എന്ന വിശേഷണം കാര്‍മുകിലിന്റെ ഉപായത്തെ വ്യഞ്ജിപ്പിയ്ക്കുന്നു.

[15] ഈ ഒറ്റവരി ഒരു പാദംമാത്രമുള്ള ഋക്കിന്റെ (വിരാട് ഛന്ദസ്സ്) തർജ്ജമയാണ്: രാത്രിയിൽ യജമാനൻ ഹോതാവിങ്കൽ (അഗ്നിയിങ്കല്‍) വെള്ളം പകരുന്നതുപോലെ, മുകിൽ നീര്‍തൂകി എന്നു മുകളിലെ ഋക്കിനോടന്വയം.

[16] പത്നീദന്‍ = പത്നിയെ തരുന്നവന്‍. സ്വാവനാശ്രാന്തന്‍ = തന്റെ രക്ഷയിൽ തളരാത്തവൻ, താന്‍ രക്ഷിയ്ക്കേണ്ടുന്നവരെ സദാ രക്ഷിയ്ക്കുന്നവന്‍. നീര്‍പ്പാള–വെള്ളംകോരുന്ന പാള.

[17] നോക്കും – രക്ഷണീയരെയെല്ലാം വീക്ഷിയ്ക്കുന്ന. ആപ്തന്‍ = വിശ്വസ്തന്‍. പാർക്കുവോന്‍ – വിശ്വദ്രഷ്ടാവ്. സോമാർഹമിത്രം – യജമാനാദികളുടെ സഖാവ്. താതൻ – അച്ഛന്‍പോലെ രക്ഷിയ്ക്കുന്നവൻ; പോരാ, പിതാക്കളിൽ (രക്ഷിതാക്കളിൽ) വെച്ചു പിതാവായ (രക്ഷിതാവായ) ധാതാവ് – പിതൃസ്രഷ്ടാവ്. ലോകോല്‍ക്കനില്‍ – പുണ്യലോകം പൂകാനാഗ്രഹിയ്ക്കുന്ന സ്തോതാവിങ്കൽ കൊറ്റണയ്ക്ക, സ്കോതാവിന്ന് ആഹാരം നല്കിയാലും.

[18] സഖ്യോല്‍ക്കര്‍ = സഖ്യതല്‍പരരായ. ബാധിതര്‍ – രാക്ഷസാദികളാൽ പീഡിതര്‍.

[19] ഇഷ്ടൻ = പ്രിയപ്പെട്ടവൻ. മഘവാശ്രയസ്ഥൻ = മഘവാവിന്റെ ആശ്രയത്തിലിരിയ്ക്കുന്നവന്‍, ഇന്ദ്രനെ ആശ്രയിച്ചവന്‍.

[20] അശത്രു = ശത്രുരഹിതൻ, ആരാലും എതിർക്കപ്പെടാത്തവന്‍. ബഹുസ്വനന്‍ = വിവിധശബ്ദവാൻ. ജാതർക്കു–ജനിച്ചവർക്കൊക്കെ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: സ്തോതാവിനുള്ള – അങ്ങ് ഓരോ സ്തോതാവിന്നും കൊടുത്തുപോരുന്ന സല്‍ക്കീർത്തി ഇരട്ടിയായ് (കൂടുതലായി) എങ്ങളിൽ വെയ്ക്കുക, ഞങ്ങളെ അധികം കീർത്തിമാന്മാരാക്കുക.

സൂക്തം 18.

അദിതിയും ഇന്ദ്രനും വാമദേവനും ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അദിതീന്ദ്രര്‍ ദേവത.

‘ഇതാണ്, പണ്ടേമുതൽ അറിയപ്പെട്ടിരിയ്ക്കുന്ന വഴി: ഇതിലൂടെയത്രേ, എല്ലാദ്ദേവകൾതന്നെയും ജനിച്ചത്. നീയും ഇതിലൂടെതന്നെവേണം, ജനിയ്ക്കുക; ഈ അമ്മയെ മരിപ്പിയ്ക്കുരുത്.’ 1

‘ഞാന്‍ ഇതിലൂടെ പുറത്തെയ്ക്കിറങ്ങില്ല: ഇതു സങ്കടമാണ്; ഒരു വാരിഭാഗത്തുനിന്നു പുറത്തെയ്ക്കിറങ്ങിക്കൊള്ളാം. ചെയ്യപ്പെട്ടിട്ടില്ലാത്ത പലതും എനിയ്ക്കു ചെയ്യേണ്ടതുണ്ട്: ഒരാളോടു പൊരുതണം; മറ്റൊരാളോടു ചോദിയ്ക്കണം! 2

അമ്മ മരിച്ചേയ്ക്കുമെന്നു പറഞ്ഞുവല്ലോ. ഞാന്‍ നടപ്പനുസരിയ്ക്കാതിരിയ്ക്കില്ല; വേഗത്തിൽ അനുസരിയ്ക്കുകതന്നെ ചെയ്യാം. ഇന്ദ്രന്‍ ഇണപ്പലകകളിൽ പിഴിഞ്ഞ ത്വഷ്ടാവിന്റെ ഗൃഹത്തിൽ ചെന്നു, വിലയേറിയ സോമം കുടിച്ചുകളഞ്ഞു! 3

ഒരായിരം മാസം – വളരെസ്സംവത്സരം – ഗർഭത്തിലിരുന്നവൻ അരുതാത്തതൊന്നും ചെയ്തില്ലായിരിയ്ക്കാം!’

‘ജനിച്ചവരിലും ജനിയ്ക്കാന്‍ പോകുന്നവരിലുമില്ല, ഇവന്നൊരു തുല്യൻ! 4

ഗുഹയിൽ പിറക്കുക നന്നല്ലെന്നറിഞ്ഞ്, അമ്മ ഇന്ദ്രനെ വീർയ്യവാനാക്കിയിരുന്നു; അതിനാൽ ജനിച്ചപ്പോൾത്തന്നേ അവന്‍ സ്വയം തേജസ്സുടുത്ത് എഴുന്നേറ്റു; വാനൂഴികളെഷും നിറച്ചു! 5

ഇതാ, കുരവയിടുന്ന നദികൾ ആർത്തിരമ്പിക്കൊണ്ടു പോകുന്നു. ഇവരോടു ചോദിയ്ക്കു, ഈ ഘോഷിയ്ക്കുന്നതെന്താണെന്ന്: ജലങ്ങളുണ്ടോ, തടഞ്ഞുവെച്ചു മേഘത്തെ പിളർത്തുന്നു? 6

ഇന്ദ്രനെപ്പറ്റി നിവിത്തുകൾ ശബ്ദിയ്ക്കുന്നതെന്താണ്? ഇവന്റെ പാപം ജലങ്ങൾ ഏറെറടുത്തിരിയ്ക്കുന്നു. എന്റെ മകനാണല്ലോ, വമ്പിച്ച വജ്രംകൊണ്ടു വൃത്രനെ കൊന്ന്, ഈ തണ്ണീരുകളെ ഒഴുകിച്ചതു്!’7

‘മതിമറന്നു യുവതി അങ്ങയെ പ്രസവിച്ചു; മതിമറന്നു കുഷവ അങ്ങയെ വിഴുങ്ങി; മതിമറന്നു തണ്ണീരുകൾ കുഞ്ഞിനെ സുഖിപ്പിച്ചു; മതിമറന്ന് ഇന്ദ്രൻ ബലത്തോടേ എഴുനേറ്റു! 8

മഘവാവേ, മതിമറന്നു വ്യംസൻ അങ്ങയുടെ ഹനുരണ്ടും എയ്തു മുറിച്ചുഃ ഉടനേ, എയ്യപ്പെട്ട ഭവാന്‍ കൂടുതൽ കരുത്തു പൂണ്ടു, പാവത്തിന്റെ തല വജ്രംകൊണ്ടരച്ചു! 9

വയസ്സും ഓജസ്സുമേറിയവനും, അധൃഷ്യനും, അനഭിഭൂതനും, പ്രേരകനും, വൃഷാവും, തനിയേ ഗമിപ്പാനിച്ഛിയ്ക്കുന്നവനുമായ ഇന്ദ്രനെ അമ്മ, ഒരു കടിഞ്ഞൂല്‍പ്പയ്യു മൂരിക്കുട്ടിയെ എന്നപോലെ, സ്വേച്ഛാ സഞ്ചാരത്തിന്നായി പ്രസവിച്ചു. 10

അനന്തരം അമ്മ, ‘മകനേ, ഈ ദേവതകൾ നിന്നെ ത്യജിച്ചേയ്ക്കും’ എന്നു മഹാനോടു യാചിച്ചു. ഉടനേ, വൃത്രവധോദ്യതനായ ഇന്ദ്രൻ പറഞ്ഞു:- ‘സഖേ; വിഷ്ണോ, ഭവാൻ വലിയ പരാക്രമം പൂണ്ടാലും!’ 11

അങ്ങ് അച്ഛനെ കാല്കളിൽ പിടികൂടി കൊന്നുവല്ലോ, മറ്റാരു വരുത്തി, അമ്മയ്ക്കു വൈധവ്യം? കിടക്കുകയോ നടക്കുകയോ ചെയ്യുന്നവനെ കൊല്ലാന്‍ ആരൊരുങ്ങി? മറ്റേതു ദേവന്‍ ഏറെ സുഖമുളവാക്കി? 12

ഞാന്‍ വറുതിമൂലം ശ്വാവിന്റെ കുടര്‍മാല വേവിയ്ക്കുകയുണ്ടായി. ദേവകളുടെ ഇടയിൽ മറ്റൊരു സുഖപ്രദനെ ഞാന്‍ കണ്ടെത്തിയില്ല. പത്നിയെ ഞാൻ നിന്ദ്യയായി കണ്ടു; അതിന്നുശേഷം, ഒരു പരുന്താണ് എനിയ്ക്കു വെള്ളം കൊണ്ടുവന്നത്!’ 13

കുറിപ്പുകൾ: സൂക്തം 18.

[1] ഗർഭത്തില്‍വെച്ചുതന്നേ ജ്ഞാനിയായിത്തീർന്ന വാമദേവന്‍ വാശിപിടിച്ചു: ‘ഞാൻ അമ്മയുടെ യോനിയിലൂടേ ജനിയ്ക്കില്ല; വാരിഭാഗത്തൂടേ ജനിച്ചു കൊള്ളാം.’ ഇതുമൂലം മരണഭീതയായ മാതാവ് അദിതിയെ ധ്യാനിച്ചു. അപ്പോൾ അദിതി പുത്രനായ ഇന്ദ്രനോടുകൂടി ഗർഭിണിയുടെ അടുക്കൽ വന്നെത്തി. പിന്നീട്, അദിതീന്ദ്രരും വാമദേവനുമായി ഒരു സംഭാഷണം നടന്നു. ഇന്ദ്രൻ പറഞ്ഞു: ഇതിലൂടെ – യോനിമാർഗ്ഗത്തിലൂടേ.

[2] വാമദേവൻ പറഞ്ഞു: ചെയ്യപ്പെട്ടിട്ടില്ലാത്ത – മറ്റാരും ചെയ്തിട്ടില്ലാത്ത. ഒരാളോടു – ശാസ്ത്രവാദക്കാരനോടു. ചോദിയ്ക്കണം – ചോദിച്ച് അറിവു വർദ്ധിപ്പിയ്ക്കണം.

[3] നടപ്പനുസരിയ്ക്കാത്തവന്‍ ഞാനല്ല, ഇന്ദ്രനാണെന്ന്, ഇന്ദ്രന്റെ അകൃത്യം പ്രതിപാദിയ്ക്കുന്നു: കുടിച്ചുകളഞ്ഞു – ബലാല്‍ക്കാരേണ എടുത്തു കുടിച്ചു.

[4] ഇന്ദ്രന്‍ ഒരായിരംമാസം ഗർഭത്തിലിരുന്ന് അമ്മയെ വലച്ചത് അകൃത്യമല്ലായിരിയ്ക്കാം. ഇന്ദ്രനെ ആക്ഷേപിച്ചതു പൊറുക്കാതെ അദിതി പറയുന്നു: ഇവന്ന് – ഇന്ദ്രന്ന്.

[5] ഗുഹ – ഇരുട്ടടഞ്ഞ ഈറ്റില്ലം. അമ്മ – അമ്മയായ ഞാൻ.

[6] കുരവയിടുന്ന – സ്ത്രീകളെന്നപോലെ കുരവയിടുന്ന. നദികളുടെ ഇരമ്പൽ ഇന്ദ്രവിക്രമോദ്ഘോഷണമാണെന്നു ഹൃദയം. ജലങ്ങൾ ശക്തങ്ങളാകുമോ മേഘത്തെ പിളർത്താന്‍? ഇന്ദ്രന്‍ പിളർത്തി, ജലങ്ങളെ മോചിപ്പിച്ചു.

[7] വൃത്രവധംമൂലം ഇന്ദ്രന്നു ബ്രഹ്മഹത്യ പറ്റിയിരിയ്ക്കുന്നു എന്നാണോ, നിന്റെ ആക്ഷേപം? എന്നാൽ നിവിത്തുകൾ (ഒരുതരം ഇന്ദ്രസ്തുതികൾ) ശബ്ദിയ്ക്കു(പറയു)ന്നതെന്താണ്? ഇന്ദ്രന്‍ ബ്രഹ്മഹത്യാമുക്തനായിരിയ്ക്കുന്നു എന്നല്ലയോ, അവ പറയുന്നത്?

[8] ഇതു കേട്ടപ്പോൾ വാമദേവന്‍ ഇന്ദ്രനെ സ്തുതിപ്പാൻതുടങ്ങി: യുവതി – ഇന്ദ്രമാതാവായ അദിതി. കുഷവ – ഒരു രാക്ഷസി. കുഞ്ഞിനെ – ശിശുവായ ഭവാനെ. മതിമറന്ന് എന്നതിന്ന് ആനന്ദവൈവശ്യത്തോടേ എന്നത്രേ, എല്ലാ വാക്യത്തിലും അർത്ഥം. ഒടുവിലെ വാക്യം പരോക്ഷം: എഴുന്നേറ്റു – കുഷവയെ പിളർത്തി.

[9] വ്യംസന്‍ – കുഷവപോലെ, ശിശുവായ ഇന്ദ്രനെ കൊല്ലാനൊരുമ്പെട്ട ഒരു രാക്ഷസന്‍. കൂടുതൽ – വ്യംസനെക്കാളേറെ. പാവത്തിന്റെ – ഭവാന്റെ വിക്രമത്താൽ വലഞ്ഞ വ്യംസന്റെ.

[11] മഹാനോടു യാചിച്ചു – ദേവകൾ നിന്നെ ത്യജിപ്പാന്‍ ഇടവരരുതെന്നു, മഹാനായ ഇന്ദ്രനോടപേക്ഷിച്ചു. ഇന്ദ്രന്‍ വിഷ്ണുവിനോടൊരുങ്ങാൻ പറഞ്ഞത്, ദേവകൾ തന്നെ ത്യജിയ്ക്കില്ലെന്ന് അമ്മയ്ക്കുറപ്പുകൊടുക്കാൻകൂടിയായിരിയ്ക്കും.

[12] ഈ ഋക്കിലെ വിഷയം തൈത്തിരീയബ്രാഹ്മണത്തിൽ വിവരിച്ചിട്ടുണ്ടത്രേ: മറ്റാരു വരുത്തി – ആരെങ്കിലും അച്ഛനെക്കൊന്ന് അമ്മയെ വിധവയാക്കിക്കളയുമോ? കിടക്കുകയോ എന്നു തുടങ്ങുന്ന വാക്യം വൃത്രവധത്തെ സൂചിപ്പിയ്ക്കുന്നു. ആക്ഷേപിച്ചുകൊണ്ടുള്ള സ്തുതിയാണിത്. സുഖമുളവാക്കി – പ്രജകൾക്കുസൗഖ്യം വരുത്തി.

[13] വേവിയ്ക്കുകയുണ്ടായി – തിന്നാന്‍. മറ്റൊരു – ഇന്ദ്രനൊഴിച്ച്. വേഷംമാറിയ ഇന്ദ്രൻതന്നെയത്രേ, ഈ പരുന്ത്.

സൂക്തം 19.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

ദ്യാവാക്ഷിതികളും, സ്വാഹ്വാനര്‍ പാലകര്‍
ദേവകളൊക്കയും വൃത്രവധത്തിനായ്
സേവിപ്പിതി,ങ്ങിന്ദ്ര, വജ്രിൻ, മനോജ്ഞനാ-
യേവം വളർന്ന മഹാന്‍ നിന്നെയേകനെ! 1
ഉമ്പർ, കിഴവർപോലുദ്യമിപ്പിയ്ക്കയാൽ,-
ത്തമ്പുരാനായിന്ദ്ര, സത്യാലയം ഭവാന്‍
അർണ്ണസ്സു മൂടിക്കിടക്കുന്ന വൃത്രനെ-
ക്കൊന്നു, തോണ്ടീ, പ്രിയപ്പെട്ട നദികളെ! 2
ഇന്ദ്ര, സംതൃപ്തി തോന്നാതെ,യംഗം കുഴ-
ഞ്ഞൊന്നുമറിയാത,റിയപ്പെടാതെയും
സപ്താംബു മൂടിക്കിടന്നുറങ്ങീടിന
വൃത്രനെക്കൊന്നു, വെണ്‍വാവിങ്കൽ വജ്രി നീ! 3
ശുഷ്കാന്തരിക്ഷമരച്ചാൻ, ബലാലിന്ദ്ര,-
നുഗ്രമാം കാറ്റു വെള്ളത്തെക്കണക്കിനേ;
കെല്പിന്നുവേണ്ടിയുടച്ചാൻ, ദൃഢത്തെ യു;-
മിപ്പർവതങ്ങൾതൻ പക്ഷങ്ങൾ വെട്ടിനാൻ! 4
തായ്ക്കൾ തനൂജനില്‍പ്പോലണഞ്ഞാരിന്ദ്ര,
തേർകൾപോലൊന്നിച്ചു പോന്നാര്‍, മരുത്തുകൾ.
ആര്‍കൾ നിറച്ചൂ: പിളർത്തി നീ കാര്‍കളെ;-
യാകെയൊഴുക്കീ, മറച്ച ജലങ്ങളെ! 5
തുർവീതി-വയ്യർക്കുവേണ്ടി,ച്ചുരത്തുന്ന
സർവസന്തുഷ്ടിദയായ വൻഭൂമിയെ
തോയൌഘസസ്യങ്ങൾകൊണ്ടു സുഖിപ്പിച്ചു;
നീയിന്ദ്ര, നന്നായ്ക്കടത്തീ, ജലങ്ങളെ! 6
ആറുകളെ നിറച്ചാ,നീ യുവതിക-
ളാഴ്ത്തും, പടപോലുടയ്ക്കു,മന്നം പെറും;
ധന്വാധ്വഗർക്കൻപയറ്റീ; കറന്നു, പേ-
ർത്തിന്ദ്രൻ, തടങ്ങലാല്‍പ്പേററ്റ പൈക്കളെ!7
വൃത്രനെക്കൊന്നുളവാക്കിനാൻ, വെള്ളവും
ഗ്രസ്തമാം നൂർനൂറുഷസ്സും സമകളും;
ഇന്ദ്രന്‍ തുറന്നുവിട്ടാന,ത്തടങ്ങലില്‍
നിന്ന നദികളെപ്പാരിലൊഴുകുവാൻ! 8
മണ്‍പുറ്റില്‍നിന്നു വലിച്ചെടുത്തു ഭവാ,-
നമ്പെച്ചിതൽ തിന്നുമഗ്രൂതനൂജനെ;
അന്ധന്‍ തദാ കണ്ടു, പാമ്പിനെ; ഹര്യശ്വ;
സന്ധിച്ചിത,റ്റു വേര്‍പെട്ട സന്ധികളും! 9
മർത്ത്യാനുകൂലമായ്ത്താനേ വെളിപ്പെട്ട
കൃത്യമോരോന്നും നടത്തിയല്ലോ, പുരാൻ;
സൂരിയാം നിന്റെയപ്പൂർവകർമ്മങ്ങളെ-
ത്തേറിയോനാണ,വ ചൊല്വതു ബുദ്ധിമൻ! 10
ക്ഷിപ്രം സ്തുതൻ, ക്ഷണാൽ സ്തൂയമാനൻ ഭവാന്‍
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്നമാറ്റിൻപടി;
പുത്തന്‍സ്തവം തേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
കുറിപ്പുകൾ: സൂക്തം 19.

[1] ദ്യാവാക്ഷിതികൾ = വാനൂഴികൾ. സ്വാഹ്വാനര്‍ = ശോഭനാഹ്വാനര്‍. ഇങ്ങ് – ഈ യജ്ഞത്തില്‍. ഏവം – ഇങ്ങനെ സ്തുതിയ്ക്കുപ്പെട്ട്. ഏകനെ – മറ്റാരുമില്ല, വൃത്രനെ വധിപ്പാന്‍.

[2] കിഴവര്‍പോലെ – അച്ഛന്മാർ പുത്രന്മാരെ കാര്യത്തിനു പ്രേരിപ്പിയ്ക്കുന്നതുപോലെ. സത്യാലയം = സത്യത്തിന്റെ ഇരിപ്പിടമായ. അർണ്ണസ്സു – ജലം. തോണ്ടീ = കുഴിച്ചു. വൃത്രനെക്കൊന്നു ജലങ്ങളെ പ്രവഹിപ്പിച്ചു.

[3] സംതൃപ്തി-ഭോഗങ്ങളിൽ അലംഭാവം. അംഗം = അവയവങ്ങൾ. അറിയപ്പെടാതെ – നിഗൂഢനായി. സപ്താംബു – ഏഴു നദികൾ. വെണ്‍വാവ് = പൌർണ്ണമാസി.

[4] ശുഷ്കം – വെള്ളംവറ്റിയ. കാറ്റു – കാറ്റത്തു വെള്ളത്തിൽ ഓളം ചിന്നുമല്ലോ; അതിനെ അരയ്ക്കലാക്കി കല്പിച്ചിരിയ്ക്കുന്നു. ദൃഢത്തെയും – ഉറപ്പുള്ള മേഘവൃന്ദത്തെപ്പോലും. പക്ഷങ്ങൾ = ചിറകുകൾ.

[5] മരുത്തുകൾ, തായ്ക്കൾ (അമ്മമാര്‍) തനൂജനില്‍പ്പോലെ അണഞ്ഞാര്‍ – അങ്ങയെ പ്രാപിച്ചു; വൃത്രവധത്തിന്നു, തേര്‍കൾ(രഥങ്ങൾ)പോലെ ഒന്നിച്ചു പോന്നാര്‍ – അങ്ങയുടെകൂടെപ്പോന്നു. ആര്‍കൾ നിറച്ചു – നദികളെ വെള്ളംകൊണ്ടു നിറച്ചു.

[6] തുർവീതീ-വയ്യർ = തുർവീതിയും വയ്യനുമാകുന്ന രാജാക്കന്മാര്‍. ചുരത്തുന്ന-കാമദുഘയായ. തോയൌഘസസ്യങ്ങൾകൊണ്ടു സുഖിപ്പിച്ചു – ജലപ്രവാഹങ്ങൾകൊണ്ടും സസ്യങ്ങൾകൊണ്ടും പുഷ്ടിപ്പെടുത്തി. നന്നായ്ക്കടത്തീ – തടവില്ലാതെ ഒഴുകിച്ചു.

[7] ആഴ്ത്തും – എതിരാളികളെ മുക്കിക്കൊല്ലും; പടപോലെ-സേന ശത്രുസേനയെ എന്നപോലെ, തീരത്തെ ഉടയ്ക്കും‌; അന്നം പെറും – സസ്യങ്ങളെ ഉല്‍പ്പാദിപ്പിയ്ക്കും; ഇങ്ങനെയുള്ള യുവതികളായ ആറുകളെ (നദികളെ) ഇന്ദ്രന്‍ വെള്ളംകൊണ്ടു നിറച്ചു. ധന്വാധ്വഗർക്ക് – മരുഭൂമികൾക്കും വഴിപോക്കർക്കും. അന്‍പിയറ്റീ – ദാഹം പോക്കി. തടങ്ങലാൽ (അസുരകൃതനിരോധംമൂലം) പേററ്റ (പ്രസവം നിലച്ച) പൈക്കളെ പേർത്തു കറന്നു-പ്രസവിയ്ക്കുന്നവയാക്കി.

[8] ഗ്രസ്തമാം നൂർനൂറുഷസ്സ് – ഇരുട്ടിനാൽ വിഴുങ്ങപ്പെട്ടിരുന്ന വളരെ ഉഷസ്സുകൾ. സമകൾ = സംവത്സരങ്ങൾ.

[9] അഗ്രു എന്നൊരുത്തിയുടെ കുരുടനായ മകന്‍ ഒരു മണ്‍പുറ്റിൽ ചിതല്‍പ്പുഴുക്കളാൽ ഭക്ഷിയ്ക്കുപ്പെട്ടുകൊണ്ട് ഇരിയ്ക്കുകയായിരുന്നു. തദാ – ഭവാന്‍ വലിച്ചെടുത്തപ്പോൾ അന്ധന്‍ പാമ്പിനെ കണ്ടു; അവന്നു കണ്‍കാഴ്ച, കിട്ടി, മുറിഞ്ഞു വേര്‍പെട്ടിരുന്ന അംഗസന്ധികൾ സന്ധിയ്ക്കുക (തമ്മിൽ ചേരുക)യുംചെയ്തു. അങ്ങ് അഗ്രൂപുത്രന്റെ അന്ധത നീക്കി; അവന്റെ അംഗസന്ധികളും ചേർത്തിണക്കി.

[10] വെളിപ്പെട്ട – കാണായിവന്ന. പുരാന്‍ – രാജാവായ ഭവാന്‍. തേറിയോനാണ് – വാമദേവനായ എനിയ്ക്കറിയാം, ഭവാന്‍ പണ്ടു ചെയ്തവയൊക്കെ.

സൂക്തം 20.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

ദൂരത്തുനിന്ന,രികത്തുനിന്നോ, ഹിത-
കാരി വന്നെത്തട്ടെ, നമ്മെ രക്ഷിയ്ക്കുവാൻ,
പോരിലണഞ്ഞാലമിത്രരെക്കൊന്നിടും
ക്രൂരനിന്ദ്രൻ, പുരാൻ, വജ്രി, മരുദ്യുതൻ! 1
ഇന്ദ്രനിങ്ങോട്ടെഴുന്നള്ളട്ടെ, ഹര്യശ്വ-
നുന്നതൻ നമ്മെ രക്ഷിപ്പാന്‍, ധനം തരാന്‍:
യുദ്ധം വരികിലീ, നമ്മുടെ യജ്ഞത്തില്‍
വർത്തിച്ചരുൾക, മഘവാവു വജ്രവാൻ! 2
ഇന്ദ്ര, നീ ഞങ്ങളെ മുൻനിർത്തി, ഞങ്ങൾ ചെ-
യ്യുന്ന യജ്ഞത്തിലിരിയ്ക്കണം, വജ്രവൻ:
അങ്ങയാല്‍പ്പോരിൽ വെല്ലാവൂ, പുകഴ്ത്തുന്ന
ഞങ്ങൾ ധനാപ്തിയ്ക്കു, നായാടിപോലവേ! 3
നന്നായ്പ്പിഴിഞ്ഞിങ്ങൊരുക്കിയ മത്തിയ-
റ്റുന്ന സോമത്തെ മനംതെളിഞ്ഞിന്ദ്ര, നീ
വന്നു കുടിച്ചാലു,മെങ്ങളെകാംക്ഷിച്ചു;
നന്ദിയ്ക്ക പുഷ്ഠ്യനീരാസ്വദിച്ചന്നവൻ! 4
കായ പഴുത്ത മരംപോലെയും വെല്ലു-
മായുധിപോലെയും നൂതനർഷികളാല്‍
വാഴ്ത്തപ്പെടും പുരുഹുതനാമിന്ദ്രനെ-
ക്കീർത്തിയ്ക്കുവന്‍, പ്രേമി പെണ്ണിനെപ്പോലെ ഞാൻ; 5
താനേ മലപോലുയർന്നവന്‍ കീഴമ-
ർത്താനേ ചിരാൽ ജാതനുഗ്രാനിന്ദ്രൻ മഹാന്‍,
വെള്ളം തുരുത്തിയില്‍പ്പോലൊരു ദിപ്തി ചേ-
ർന്നുള്ള വന്‍വജ്രവും കൈക്കൊണ്ടു, ഭീകരന്‍! 6
ആരുമില്ലാ, സ്വതേ നിന്നെത്തടുക്കുവാന്‍,
ചാരുവാം വിത്തം നശിപ്പിയ്ക്കുവാനുമേ:
ഇഷ്ടവർഷിൻ, ബലവാനേ, പുരുഹൂത,
പുഷ്ടദ്യുതേ, തരികെ,ങ്ങൾക്കു നീ ധനം! 7
ഈശന്‍ പ്രജകൾതന്‍ സ്വത്തിനും വീടിനും,
ഗോസമൂഹത്തെ മോചിപ്പിച്ചയച്ചവൻ,
പോരില്‍പ്പരിക്കു പെടുത്തുപോൻ, ശാസകന്‍,
ഭൂരിധനോച്ചയമാഹരിപ്പോൻ, ഭവാന്‍! 8
എന്തു ധീയാൽ വിളിപ്പെട്ടൂ, സുധീ മഹാൻ?
സന്തതം ചെയ്വതുണ്ടല്ലോ, ചിലതവൻ:
പോക്കുന്നു, ഹവ്യപ്രദന്റെ പാപൌഘത്തെ;
നേർക്കു പുകഴ്ത്തുവോന്നേകുന്നു, വിത്തവും! 9
മർദ്ദിയ്ക്കൊലാ, പോറ്റുകെങ്ങളെ;-ച്ചേർക്ക, നീ
ദത്തവാന്നേകുന്ന വന്മുതലെങ്ങളില്‍;
ഇയ്യൊരുക്ഥത്തിനു, നല്‍പ്പുതുഹവ്യത്തി-
നിന്ദ്ര, ക്ഷണിപ്പൂ, സ്തുതിച്ചെങ്ങളങ്ങയെ! 10
ക്ഷിപ്രം സ്തൂതൻ, ക്ഷണാൽ സ്തുയമാനന്‍ ഭവാൻ
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്ന,മാറ്റിൻപടി;
പുത്തന്‍സ്തവം തേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
കുറിപ്പുകൾ: സൂക്തം 20.

[2] ഉന്നതന്‍ – മഹാന്‍. യുദ്ധം – നാമും വിഘ്നകാരികളും തമ്മില്‍.

[3] അങ്ങയാല്‍ – ഭവാന്റെ തുണയാല്‍. നായാടിപോലവേ – വേട്ടക്കാരന്‍ മൃഗങ്ങളെ എന്നപോലെ, ഞങ്ങൾ വൈരികളെ വെല്ലാവൂ.

[4] പൃഷ്ഠ്യനീര് – പൃഷ്ഠത്തിന്റേതായ സോമരസം: മധ്യാഹ്നസവനത്തിൽ ഉദ്ഗാതാക്കൾ പാടുന്ന സ്തോത്രമത്രേ, പൃഷ്ഠം. അന്നവൻ = അന്നത്തോടുകൂടിയവനേ.

[5] കായ പഴുത്ത വൃക്ഷവും വെല്ലും ആയുധീയും (ആയുധധാരീയായ വീരനും) ജനങ്ങളാൽ പുകഴ്ത്തപ്പെടുമല്ലോ. നൂതനർഷികൾ = പുതിയ (ഇന്നേത്തെ) ഋഷിമാര്‍. കീർത്തിയ്ക്കുവാന്‍ = സ്തുതിയ്ക്കാം; പ്രേമീ (പ്രണയമേറിയ പുരുഷന്‍) പെണ്ണിനെ പ്രശംസിയ്ക്കുന്നതുപോലെ.

[6] താനേ – സ്വതവേ. കീഴമർത്താനേ – ശത്രുക്കളെ കീഴമർത്താൻതന്നെ. ഉഗ്രന്‍ = തേജസ്വി. തുരുത്തിയിൽ (ഒരുതരം തോല്‍പ്പാത്രം) വെള്ളംപോലെ, ദീപ്തി (തേജസ്സു) ചേർന്നതായ വന്‍വജ്രവും കൈക്കൊണ്ടു; പ്രകൃത്യാ ബലവാനൻ തേജോമയമായ മഹാവജ്രവും എടുത്തു! ഭീകരന്‍ – ശത്രുഭയങ്കരൻ.

[7] സ്വതേ – സ്വതവേ. ചാരു – കർമ്മസാധകത്വത്താൽ കമനീയം. വിത്തം – ഭവാന്‍ തരുന്ന ധനം.

[8] പരിക്കു പെടുത്തുവോന്‍ – എതിരാളികൾക്ക്. ശാസകൻ = ഉപദേഷ്ടാവ്. ആഹരിപ്പോൻ – കൊണ്ടുവരുന്നവന്‍.

[9] എന്തു ധീയാൽ = എന്തൊരു പ്രജ്ഞയാല്‍. പരോക്ഷകഥനം:

[10] മർദ്ദിയ്ക്കൊലാ – പീഡിപ്പിയ്ക്കരുത്. ദത്തവാന്നേകുന്ന – ഭവാന്‍ ഹവിസ്സർപ്പിച്ചവന്നു കൊടത്തുപോരുന്ന വന്മുതൽ ഞങ്ങളിൽ ചേർത്താലും. ഇയ്യൊരുകഥത്തിനും (ഈ ‘ശസ്ത്രം’ കേൾപ്പാനും), നല്‍പ്പുതുഹവ്യത്തിനും (നല്ല നൂതനഹവിസ്സുഭുജിപ്പാനും) ഞങ്ങൾ അങ്ങയെ സ്തുതിച്ചു ക്ഷണിയ്ക്കുന്നു.

സൂക്തം 21.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

ഇന്ദ്രൻ വരേണമേ, നമ്മെ രക്ഷിയ്ക്കുവാന്‍:
ഇങ്ങു നുതന്‍ ശുരനിമ്പമേല്ക്കൊ,പ്പമേ;
ഒട്ടല്ല, വായ്ക്കുമിവന്‍തന്‍ ബലം; രവി-
യ്ക്കൊപ്പം പുലർത്തട്ടെ, വെല്ലും കരുത്തിവൻ! 1
വൈരിയെ വെല്വൂ, മഖാർഹൻ പുരാൻപോലെ-
യാരുടെ കർമ്മം, പ്രധർഷകം, താരകം:
അപ്പുരുവിത്തന്റെ, ഭൂരിയശസ്കന്റെ
കെല്പാം പുരോഗരെയിങ്ങു പുകഴ്ത്തുവിന്‍! 2
ഇന്ദ്രന്‍, വരട്ടേ, മരുദ്യുതൻ വിണ്ണിലോ
മന്നിലോ വാനിലോ നീരിലോ നിന്നുടൻ,
സൌരത്തില്‍നിന്നുതാൻ, കാര്‍നാട്ടില്‍നിന്നുതാൻ,
ദൂരത്തുനിന്നുതാന്‍, നമ്മെ രക്ഷിയ്ക്കുവാന്‍! 3
ആര്‍ വെല്ലുമോ, ബലത്താലേ പടകളി;-
ലാര്‍ മിടുക്കാല്‍ദ്ധനം കൊണ്ടുവന്നീടുമോ;
ആരോ, തടിച്ച വന്‍സ്വത്തിന്നുടമസ്ഥ;-
നായിന്ദ്രനെത്താൻ സ്തുതിയ്ക്ക, യജ്ഞത്തിൽ നാം! 4
ഊന്നായ്, ക്രതുവിന്നൊലികൂട്ടി, നല്ല കോ-
പ്പാർന്നെവനന്നത്തിനന്നമയയ്ക്കുമോ;
ഉക്ഥവദ്ഭൂരിസംസേവ്യനായിന്ദ്രനെ
ശ്രദ്ധാലുവാക്കട്ടെ, ഹോതാവു ശാലയില്‍! 5
ഇന്ദ്രനെ പ്രാപിയ്ക്കുമല്ലോ, സ്തുതികളാ-
ലൃത്വിക്പ്രിയാലയേ മേവും സ്തവൈഷികൾ;
നാം രുദ്ധരായാല്‍, ഗൃഹേശ്വരാഹൂതനി-
ബ്ഭാരവാൻ വായ്ക്കുമേ, ദുസ്തരക്രോധനായ്! 6
സത്യം: വൃഷാവാം പ്രജാപതിസൂനുവിൻ
ശക്തി പുകഴ്ത്തുന്നവങ്കലും പോറ്റുവാൻ
യഷ്ടൃചിത്തത്തിലും, കർമ്മത്തിനി,മ്പത്തി-
നി,ഷ്ടസിദ്ധിയ്ക്കു ചെല്ലന്നൂ, ഗൃഹത്തിലും! 7
കാറിൻ കതകു തുറന്നാന,വിടുന്നു;
നീരിൻ പ്രവാഹം വളർത്തീ, ജലങ്ങളാൽ
കൊറ്റിനങ്ങാശ്രയിയ്ക്കുന്ന സുകൃതിയ്ക്കു
കിട്ടുമേ, ഗൌരവുമാര്യമാനും ഗൃഹേ! 8
ശസ്തകർമ്മാക്കൾ, നിൻതൃക്കൈകളിന്ദ്ര: നിൻ-
ഹസ്തങ്ങൾ വാഴ്ത്തുവോന്നേകുന്നു, ഭൂതിയെ;
നിൻനിലയെന്ത,ന്തുകൊണ്ടൻപണപ്പീല?
തന്നിടാന്‍ നീ കനിയാത്തതെ,ന്തൊന്നിനാല്‍? 9
ഇത്ര സത്യസ്ഥൻ, ധനങ്ങൾക്കു സമ്രാട്ടു,
വൃത്രഘ്നനിന്ദ്രൻ നരന്നു സമ്പല്‍പ്രദൻ;
സ്വത്തു നല്കെ,ങ്ങൾക്കു; ഭൂരികർമ്മിസ്തുത,
ത്വദ്ദത്തമായ ദിവ്യാന്നമുണ്ണാവു, ഞാന്‍! 10
ക്ഷിപ്രം സ്തുതൻ, ക്ഷണാൽ സ്തൂയമാനൻ ഭവാൻ
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്ന,മാറ്റിന്‍പടി;
പുത്തൻസ്തവം തേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
കുറിപ്പുകൾ: സൂക്തം 21.

[1] ഒപ്പമേ ഇമ്പമേല്ക്ക – നമ്മോടൊന്നിച്ച് ആഗഹ്ലാദിയ്ക്കുട്ടെ. രവിയ്ക്കൊപ്പം – സൂര്യന്‍പോലെ.

[2] ആരുടെ പ്രധർഷകവും (ശത്രുക്കളെ ആക്രമിയ്ക്കുന്നതും) താരകവും (നമ്മെ ആപത്തുകൾ കടത്തിവിടുന്നതും) ആയ കർമ്മം, ഒരു യജ്ഞാഹനായ പുരാന്‍ (രാജാവു)പോലെ വൈരിയെ (ശത്രുക്കളെ) വെല്ലുമോ, അപ്പുരുവിത്തന്റെ (സമ്പത്തേറിയ ഇന്ദ്രന്റെ) കെല്പാം (ബലഭൂതരായ) പുരോഗരെ (നേതാക്കളെ, മരുത്തുക്കളെ) പുകഴ്ത്തുവിൻ. സ്തോതാക്കളോടു യജമാനന്‍ പറഞ്ഞത്.

[3] സൌരത്തില്‍നിന്നുതാന്‍ – സൂര്യലോകത്തില്‍നിന്നോ. കാര്‍നാട്ടിൽ നിന്നുതാന്‍ – മേഘലോകത്തില്‍നിന്നോ. ദൂരത്തുനിന്നുതാന്‍ – ദൂരത്തുനിന്നോ.

[5] ഊന്നായ് – ലോകങ്ങൾക്ക്. ക്രതുവിന്നൊലികൂട്ടി – യാഗംചെയ്യാന്‍ ഇടിയൊച്ച പുറപ്പെടുവിച്ച്. നല്ല കോപ്പാർന്ന് – ആഭരണമണിഞ്ഞ്. അന്നത്തിനന്നം – യജമാനന്‍ കൊടുത്ത ഹവിസ്സിന്നു പകരമായി സസ്യാദികൾ. ഉക്ഥവദ്ഭൂരിസംസേവ്യന്‍-ഉക്ഥം ചൊല്ലുന്ന വളരെയാളുകളാൽ സേവിയ്ക്കുപ്പെടേണ്ടവന്‍. ശ്രദ്ധാലു – നമ്മളിൽ ആഭിമുഖ്യം പൂണ്ടവൻ.

[6] ഋത്വിക്പ്രിയാലയേ – ഋത്വിക്പ്രിയന്റെ (യജമാനന്റെ) ഗൃഹത്തില്‍. സ്തവൈഷികൾ – സ്തോതാക്കൾ. നാം രുദ്ധരായാല്‍ – നമ്മെ ശത്രുക്കൾരോധിച്ചാല്‍. ഗൃഹേശ്വരാഹൂതൻ – ഗൃഹേശ്വരനാൽ (യജമാനനാല്‍) വിളിയ്ക്കുപ്പെട്ട്. ഈ ഭാരവാന്‍ – നമ്മെ രക്ഷിയ്ക്കേണ്ടുന്ന ചുമതലയുള്ള ഇന്ദ്രന്‍. ദുസ്തരക്രോധനായ വായ്ക്കുമേ – അലംഘ്യമായ അരിശംപൂണ്ടു, രോധിച്ച ശത്രുക്കളെ ഹനിയ്ക്കും.

[7] പ്രജാപതിസൂനുവിന്റെ (ഇന്ദന്റെ) ശക്തി (ബലം) സ്തോതാവിങ്കലും, പോറ്റുവാന്‍ (ഭരിപ്പാന്‍) യഷ്ട്യചിത്തത്തിലും (യജമാനന്റെ ഹൃദയത്തിലും), കർമ്മത്തിനും ഇമ്പത്തിനും ഇഷ്ടസിദ്ധിയ്ക്കുമായി ഗൃഹത്തിലും (യജമാനന്റെ ഗൃഹത്തിലും) ചെല്ലന്നു. ഇന്ദ്രന്റെ ബലം യജമാനനെ സദാ രക്ഷിയ്ക്കുന്നു എന്നു സാരം.

[8] ഗൌരം എന്ന മൃഗവും ആര്യമാനുമാകുന്ന ഭക്ഷ്യം ഗൃഹത്തില്‍ത്തന്നെ കിട്ടും; അത്രയ്ക്കുണ്ട്, ഇന്ദ്രന്റെ ആശ്രിതവാത്സല്യം!

[9] നിൻതൃക്കൈകൾ ശസ്ത(ശോഭന)കർമ്മാക്കളാകുന്നു. എന്തുകൊണ്ടന്‍പണപ്പീലാ – ഞങ്ങളെ തുഷ്ടിപ്പെടുത്താത്തതെന്തുകൊണ്ട്? തന്നിടാന്‍ – ഞങ്ങൾക്കു ധനം തരാന്‍ നീ കനിയാത്തതെത്തുകൊണ്ട്?

[10] പൂർവാർദ്ധം പരോക്ഷവചനം: ഭൂരികർമ്മിസ്തുത – വളരെ യജമാനരാൽ സ്തുതിയ്ക്കപ്പെട്ടവനേ.

സൂക്തം 22.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

നമ്മില്‍നിന്നെന്തു കൈക്കൊള്ളു,മെന്തിച്ഛിയ്ക്കു,-
മമ്മധുവന്നവും സ്തോത്രവുമുക്ഥവും
സ്വീകരിയ്ക്കട്ടേ, മഹാൻ ബലാൽ വജ്രമോ-
ടാഗമിയ്ക്കും മഘവാവിന്ദ്രനൂർജ്ജിതൻ! 1
പെയ്യിച്ച വജ്രത്തെ രണ്ടു തൃക്കൈകൊണ്ടു-
മെയ്യും വൃഷാവഗ്ര്യനേതാവു കർമ്മവാൻ
പാർക്കുവാൻ ചെന്നൊ,ളിപ്പിയ്ക്കും പരൂഷ്ണിതൻ
പാഴിടം തുന്നിനാൻ, സഖ്യാർത്ഥമൂർജ്ജിതൻ. 2
ദീപ്തനായ് നല്ല ദാതാവായ്പ്പിറന്നിട്ടു
ചീർത്ത കെല്പും പെരുതന്നവും നേടിയോൻ
കൈകളില്‍ക്കാംക്ഷയുൾക്കൊണ്ട വജ്രമെടു-
ത്താകെ വിറപ്പിച്ചു, വാനൂഴികൾ ബലാല്‍! 3
സ്വര്‍ല്ലോക,മൂഴി, ബഹ്വബ്ധികൾ, ശൈലങ്ങ-
ളെല്ലാം വിറച്ചൂ, മഹാന്റെ പിറവിയിൽ;
ഭാനുപിതാക്കളെക്കെല്പൻ ഭരിയ്ക്കുന്നു;!
വാനില്‍, നരര്‍പോലിരമ്പുന്നു, കാറ്റുകൾ! 4
ഇന്ദ്ര, മഹാനാം ഭവാന്റെ വൻകർമ്മങ്ങൾ
വര്‍ണ്യങ്ങളെ,ല്ലാസ്സവനത്തിലും ദ്രുതം:
ധാരകൻ നീ ധൃഷ്ട, കൊന്നുവല്ലോ, ശൂര,
കേറുന്ന വജ്രമെയ്തൂർജ്ജസാ വൃത്രനെ! 5
ക്ഷിപ്രം യഥാർത്ഥമേ, നിൻകർമ്മമൊക്കയും:
ത്വദ്ഭയാലല്ലോ, പ്രവർഷോൽക, വർഷക,
പൈക്കളകിടിങ്കല്‍നിന്നൊഴുക്കുന്നതും,
ശീഘ്രം പുഴകളൊലിപ്പതുമൂർജ്ജിത! 6
അന്നിരോധത്തിന്‍ നെടുംകെട്ടറുത്തു നീ
നന്നായൊഴുകിച്ചുവല്ലോ, ഹരിഹയ;
ഇന്ദ്ര, നീ രക്ഷിച്ച ദേവിമാരാറുക-
ളന്നേ പുകഴ്ത്തിയ്ക്കയായ്, തിരുമേനിയെ! 7
കാന്തിമാന്‍ വാഴ്ത്തിതൻ ഞങ്ങളെപ്പാർത്തുള്ള
ശാന്തിക്രിയയും പിഴിഞ്ഞ സോമമിതും
നിങ്കലെത്തട്ടെ മത്തേകാൻ, കുതിരതൻ
വൻകടിഞാണിങ്കല്‍ യന്താവുപോലവേ! 8
ഞങ്ങളില്‍ച്ചേർക്കുക, കിഴമർത്തുന്നതും
തുംഗവും ശ്രേഷ്ഠവുമായ കെല്പെപ്പൊഴും;
വധ്യരാം മാറ്റരെക്കീഴാക്കുകെങ്ങൾക്കു;
വിദ്രോഹിശസ്ത്രം സഹിഷ്ണോ, മുടിയ്ക്കു, നീ! 9
എങ്ങൾതന്‍ ചൊല്ലിതു കേട്ടാലു,മിന്ദ്ര: നീ-
യെങ്ങളിലെത്തിയ്ക്ക, മാന്യമാമോദനം;
എങ്ങൾതന്‍ ബുദ്ധികൾക്കെല്ലാമുണര്‍വേറ്റു-
കെ;-ങ്ങൾക്കു നല്ക, മഘവൻ, പശുക്കളെ! 10
ക്ഷിപ്രം സ്തുതൻ, ക്ഷണാൽ സ്തുയമാനൻ ഭവാൻ
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്ന,മാറ്റിന്‍പടി;
പുത്തൻസ്തവം തേ രചിയയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
കുറിപ്പുകൾ: സൂക്തം 22.

[1] ഇന്ദ്രന്‍ നമ്മളില്‍നിന്നിച്ഛിയ്ക്കുന്ന മധുവും (സോമവും) അന്നവും (പൂരോഡാശാദിയും) സ്തോത്രവും ഉക്ഥവും സ്വീകരിയ്ക്കുട്ടെ. വജ്രമോട് – വജ്രമെടുത്ത്. ആഗമിയ്ക്കും = വരുന്ന.

[2] പെയ്യിച്ച – മേഘത്തെ പിളർത്തി മഴ പെയ്യിച്ച. എയ്യം – എറിയുന്ന. ഇന്ദ്രന്‍ പരൂഷ്ണി എന്ന നദിയിൽ ഒളിച്ചുപാർത്തുപോല്‍. അന്ന്, അതിന്റെ പാഴിടം (പിളർന്ന കരകൾ) സഖ്യാർത്ഥം (നദിയുടെ സ്നേഹത്തിന്നുവേണ്ടി) തുന്നിനാൻ – പിളർപ്പു തീർത്തുയോജിപ്പിച്ചു.

[3] കാംക്ഷയുൾക്കൊണ്ട – ഇന്ദ്രകരസ്പർശമിച്ഛിച്ച.

[4] ബഹ്വബ്ധികൾ = വളരെസ്സമുദ്രങ്ങൾ. ഭാനുപിതാക്കളെ = സൂര്യന്റെ അച്ഛനമ്മമാരെ, ദ്യാവാപൃഥിവികളെ. കാറ്റുകൾ, മനുഷ്യര്‍പോലെ വാനിലിരമ്പുന്നത്, ഇന്ദ്രപ്രേരണയാലാണ്.

[5] ധാരകൻ – ലോകങ്ങളെ താങ്ങുന്നവന്‍, രക്ഷിയ്ക്കുന്നവൻ. ധൃഷ്ട = പ്രഗല്ഭ. കേറുന്ന – ശത്രുക്കളെ ആക്രമിയ്ക്കുന്ന. ഊർജ്ജസാ = ബലംകൊണ്ട്.

[6] ത്വദ്ഭയാല്‍ – അങ്ങയെപ്പേടിയ്ക്കയാല്‍. പ്രവർഷോല്‍ക്ക – അഭീഷ്ടങ്ങളെ വർഷിച്ചുകൊടുക്കുന്നതിൽ തല്‍പര. ഒഴുക്കുന്നതും – പാൽ.

[7] അന്നിരോധത്തിന്റെ നെടുംകെട്ട് – വൃത്രകൃതനിരോധമാകുന്ന ദീർഗ്ഘബന്ധനം. ഒഴുകിച്ചു – ആറുകളെ. പുകഴ്ത്തിയ്ക്കയായ് – ആളുകളെക്കൊണ്ടു സ്തുതിപ്പിച്ചുതുടങ്ങി. നദിപൂരണാദികർമ്മങ്ങൾമൂലം ഇന്ദ്രനെ ജനങ്ങൾ സ്തുതിച്ചുപോരുന്നു എന്നർത്ഥം.

[8] കാന്തിമാന്‍ വാഴ്ത്തിതൻ – തേജസ്വിയായ സ്തോതാവിന്റെ. ശാന്തിക്രിയ = ശാന്തികവിധി. യന്താവു (കുതിരക്കാരന്‍) കുതിരയുടെ വന്‍(ഉറപ്പുള്ള)കടിഞാണിങ്കൽ (അതു പിടിപ്പാന്‍) ചെല്ലുന്നതുപോലെ, സ്തോതാവിന്റെ ശാന്തികർമ്മവും സോമവും നിങ്കലെത്തട്ടെ!

[9] കീഴമർത്തുന്നതും – ശത്രുക്കളെ. തുംഗം – പ്രവൃദ്ധം. വിദ്രോഹിശസ്ത്രം = ദ്രോഹികളുടെ ആയുധം.

[10] ഓദനം = അന്നം.

സൂക്തം 23.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

എമ്മട്ടു വാഴ്ത്തു,മദാരനെ?-യേതൊരു
കർമ്മിതൻ യാഗത്തിലെത്തി,സ്സകൌതുകം
സോമനീരേറ്റം കുടിച്ചു തത്സക്തനായ്,
ശ്രീ മികച്ച ധനം കയ്യിൽ വെയ്ക്കും, മഹാൻ? 1
ഏതൊരു വീരന്‍ നുകരു,മദ്ദേഹമൊ-
ത്തേ?-തൊരു വീരന്നു തല്‍പ്രീതി കൈവരും?
എന്നൊന്നറിയാ,മവന്റെ വരം നല്ക-
ലെ?-ന്നു, വാഴ്ത്തും മഖി രക്ഷയാൽ വായ്ച്ചിടും? 2
എമ്മട്ടു കേൾക്കും, വിളിപ്പതു? കേട്ടിന്ദ്ര-
നെമ്മട്ടു വാഴ്ത്തിയെക്കാക്കാനൊരുമ്പെടും?
എന്തൊക്കെയാണു, തൽഭൂരിപ്രദാനങ്ങ-
ളെ?-മ്മട്ടപൻ നേടി, പൂരകഖ്യാതിയെ? 3
എമ്മട്ടു,പദ്രവംമൂലം സ്തുതിയ്ക്കുന്ന
കർമ്മോജ്ജ്വലന്‍ നേടു,മിങ്ങവന്റെ ധനം?
എമ്മട്ടു, ഹവ്യം പരിഗ്രഹിച്ചദ്ദേവ-
നെങ്കല്‍വന്നെ,ൻനുതി കേട്ടരുളും തുലോം? 4
എമ്മട്ടിലെ,ന്നി,യ്യുഷസ്സിന്‍പുലർച്ചയില്‍-
ച്ചെമ്മേ ഗ്രഹിയ്ക്കും, നരന്റെ സഖ്യമവൻ-
എമ്മട്ടിലെന്നു, തത്സഖ്യ,മദ്ദേവനെ-
ക്കമ്രമായ് വാഴ്ത്തും സഖാക്കൾക്കു കൈവരും? 5
എന്നു നിന്‍ ജൈത്രമാം സഖ്യം സഖാക്കളോ-
ടെ,ന്നുനിന്‍ ഭ്രാത്രവും ഞങ്ങൾ വർണ്ണിച്ചിടും?
ഭൂതിദ,മിസ്സുദൃക്കിന്റെയേർപ്പാടി;-ന-
ന്റേതുപോലിഷ്ടം, ചരിഷ്ണുകവിൻ പൊന്നുടല്‍! 6
ഇന്ദ്രനില്ലാത്ത വിദ്രോഹിരക്ഷസ്സിനെ-
ക്കൊന്നിടാനുഗ്രനണയ്ക്കും, ശിതായുധം;
നമ്മെക്കടങ്ങൾ തീണ്ടുന്ന ദിനത്തെയു-
മെങ്ങോ വിദ്ദൂരത്തു തള്ളു,മൃണാപഹന്‍! 7
സത്യദേവങ്കലുണ്ടല്ലോ, ബഹുജലം;
സത്യസ്തുതികളാലറ്റുപോം, ദുഷ്കൃതം;
മർത്ത്യന്റെ കർണ്ണബാധിര്യത്തെ നീക്കുമേ,
ബുധ്യമാനമൊളിക്കൊണ്ട സത്യസ്തവം! 8
സത്യരൂപന്നുണ്ടു,റപ്പും പെരുംകെല്പു-
മൊത്തിമ്പമേകുന്ന ഭൂരിവപടിവുകൾ;
സത്യങ്കല്‍നിന്നേറ്റമന്നം കൊതിയ്ക്കുന്നുഃ
സത്യനാലധ്വരം പൂകുന്നു, ഗോവുകൾ! 9
സത്യനെസ്സേവിപ്പു, സത്യനെപ്പാട്ടില്‍വെ;-
ച്ചുത്ത്വരം, തോയൈഷി, സത്യദേവബലം;
സത്യന്നുതാൻ ഗഭീരോരുവായൂഴിക;
ളിത്തുംഗഗോക്കൾ സത്യന്നു ചുരത്തുവോര്‍! 10
ക്ഷിപ്രം സ്തൂതൻ ക്ഷണാൽ സ്തുയമാനൻ ഭവാൻ
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്ന,മാറ്റിൻപടി;
പുത്തൻസ്തവം തേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭക്ഷിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
കുറിപ്പുകൾ: സൂക്തം 23.

[1] ഉദാരൻ – ഗുണപ്രവൃദ്ധനായ ഇന്ദ്രന്‍. കർമ്മി – യജമാനന്‍. തത്സക്തനായ് – ഏറ്റം കുടിച്ചിട്ടും, അതില്‍ത്തന്നെ സക്തനായി. ശ്രീ മികച്ച ധനം ശോഭയേറിയ സ്വർണ്ണരത്നാദി. കയ്യിൽ വെയ്ക്കും – കമ്മിയ്ക്കു കൊടുക്കാന്‍. ഇന്ദ്രനെ എങ്ങനെ സ്തുതിയ്ക്കകാമെന്നും, അദ്ദേഹം ആരുടെ യാഗത്തിൽ ചെല്ലമെന്നും അറിഞ്ഞുകൂടാ: അചിന്ത്യചരിതനാണദ്ദേഹം!

[2] മുന്‍ ഋക്കിന്റെ വിവരണം: വീരന്‍ – ശത്രുക്കളെ പോരിനു വിളിയ്ക്കുന്നവന്‍, അല്ലെങ്കിൽ സ്തോത്രങ്ങൾ ചൊല്ലുന്നവന്‍. നുകരും – സോമം. അദ്ദേഹം. ഇന്ദ്രന്‍. മഖി = യജമാനൻ. രക്ഷയാല്‍ – അവന്റെ, ഇന്ദ്രന്റെ രക്ഷയാല്‍. വായ്ക്കുക = വളരുക.

[3] വാഴ്ത്തി = സ്തോതാവ്. പൂരകഖ്യാതി – സ്തോതാവിന്റെ അഭിലാഷം പൂരിപ്പിയ്ക്കുന്നവൻ എന്ന പ്രസിദ്ധി.

[4] ഉപദ്രവം – ശത്രുബാധ. കർമ്മോജ്ജ്വലന്‍ – കർമ്മങ്ങൾകൊണ്ട് ഉജ്ജ്വലിയ്ക്കുന്ന യജമാനന്‍. നുതി = സ്തുതി.

[5] ഉഷസ്സിന്‍പുലർച്ചയില്‍ – പ്രഭാതത്തില്‍. ഗ്രഹിയ്ക്കും-സ്വീകരിയ്ക്കും. എടുത്തുപറയലാണ്, ഉത്തരാർദ്ധം = കമനീയമാംവണ്ണം.

[6] ഇന്ദ്രനോടുനേരേ പറയുന്നു: ജൈത്രം – ശത്രുക്കളെ അമർത്തുന്നത്. ഭാത്രം = ഭാതൃകർമ്മം, സൌഭ്രാത്രം. ഉത്തരാർദ്ധം പരോക്ഷവാക്യം: ഇസ്സുദൃക്കിന്‍െ – ശോഭനദർശനനായ ഇന്ദ്രന്റെ. ഏർപ്പാട് ഭൂതിദം (ശ്രേയസ്കരം) ആകുന്നു. ഇനന്റേതു – സൂര്യന്റെ ഉടല്‍. ഇഷ്ടം – ഏവരാലും ഇച്ഛിയ്ക്കപ്പെടുന്നതാകുന്നു. പൊന്നുടല്‍ – ഏറ്റവും അഴകൊത്ത ശരീരം. ചരിഷ്ണു = സഞ്ചരണശീലൻ, ഇന്ദ്രൻ.

[7] ഇന്ദ്രനില്ലാത്ത – ഇന്ദ്രനെ പൂജിയ്ക്കാത്ത എന്നർത്ഥം. ഉഗ്രൻ – ബലിഷ്ഠന്‍. ശിതായുധം – മൂർച്ചയുള്ള ആയുധങ്ങൾ വീണ്ടും അണയ്ക്കും (മൂർച്ചകൂട്ടും). നമുക്കു കടംവരാന്‍ ഋണാപഹന്‍ (കടങ്ങളെ പോക്കുന്ന ഇന്ദ്രന്‍) സമ്മതിയ്ക്കില്ല!

[8] ഈ ഋക്കിലെ സത്യശബ്ദം ഇന്ദ്രനെയോ ആദിത്യനെയോ യജ്ഞത്തെയോ സത്യത്തെത്തന്നെയോ പരാമർശിയ്ക്കുന്നു, കർണ്ണബാധിർയ്യം – ചെവിയ്ക്കു കേൾവിയില്ലായ്മ. ബുധ്യമാനം = അറിയപ്പെടുന്നത്; ഹൃദയംഗമമെന്നു സാരം. ഒളിക്കൊണ്ട = ഉജ്ജ്വലമായ.

[9] കൊതിയ്ക്കുന്നു – സ്തോതാക്കൾ ഇച്ഛിയ്ക്കുന്നു. സത്യനാല്‍ – സത്യരൂപനായ ഇന്ദ്രന്റെ ആജ്ഞയാല്‍. പൂകുന്നു – ദക്ഷിണ എന്ന നിലയില്‍.

[10] സേവിപ്പു – സ്തോതാവു ഭജിയ്ക്കുന്നു. പാട്ടിൽ വെച്ച് – സ്തുതികളാൽ വശത്താക്കി. സത്യദേവന്റെ ബലം ഉത്ത്വരവും (രക്ഷിപ്പാന്‍ വെമ്പല്‍ക്കൊള്ളുന്നതും) തോയൈഷിയും (ജലേച്ഛൂവും) ആകുന്നു. ഗഭീരങ്ങമലം ഉരുക്കളും (വിശാലങ്ങളും) ആയ വാനൂഴീകൾ സത്യന്നുതാൻ – സത്യദേവന്നായിത്തന്നേ നിലക്കൊള്ളുന്ന, തുംഗഗോക്കൾ = ഉല്‍ക്കൃഷ്ടകളായ പൈക്കൾ.

സൂക്തം 24.

വാമദേവൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടൂപ്പും ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

ഏതു നൽസ്തോത്രമിങ്ങെത്തിയ്ക്കു,മാൾകളേ,
ശ്രീ തന്നരുളാൻ ബലിഷ്ഠനാമിന്ദ്രനെ?
നേർക്കുവോര്‍തന്‍ ധനം, വാഴ്ത്തുന്ന നമ്മളില്‍-
ച്ചേർക്കുവോനല്ലോ, പ്രവീരനഗ്ഗോപതി! 1
പോരിൽ വിളിയ്ക്കുപ്പെടേണ്ടോന്‍, നുതനവൻ
വൈരിഹത്യയ്ക്കു;-വനീഡ്യനൃതധനൻ;
സോമം പിഴിഞ്ഞു പുകഴ്ത്തുന്ന മാനുഷ-
ന്നാ മഘവാവിന്ദ്രനേകുമല്ലോ, ധനം! 2
പോരിലാ ത്യാഗിയെത്തന്നേ വിളിയ്ക്കുന്നു;
പാരമുടൽ ചടപ്പിച്ച മുന്നാളികൾ
ഒത്തൊരുമിച്ചെത്തി രക്ഷിതാവാക്കുന്നു,
പുത്രപൌത്രാപ്തിയ്ക്കുമിയ്യിരുകൂട്ടരും! 3
കർമ്മത്തിലുൾവെപ്പതുണ്ടെ,ങ്ങുമാളുകൾ
തമ്മിൽ യോജിച്ചുഗ്ര, തണ്ണീര്‍ കിടയ്ക്കുവാൻ;
ഒപ്പമടരിന്നണഞ്ഞാല്‍ച്ചില ഭട-
രപ്പൊഴേ കേവലമിച്ഛിയ്ക്കു,മിന്ദ്രനെ: 4
അപ്പൊഴേ കെല്പനെപ്പൂജിയ്ക്കയായ് ചില;-
രപ്പയൊഴേ ചുട്ടു പരോഡാശമേകിടും;
അപ്പൊഴേ സോമവാൻ നീക്കു,മസോമനെ;-
യപ്പൊഴേ യജ്ഞം തുടങ്ങും, വൃഷാവിനായ്! 5
ഈമട്ടിലാ,ക്കൊതിയുൾക്കൊള്ളമിന്ദ്രന്നു
സോമം പിഴിഞ്ഞവന്നേകും, ധനമവൻ;
യുദ്ധത്തിലെല്ലാം സഖാവുമാക്കീടുമേ,
ചിത്തമൊട്ടിയ്ക്കുമാ ശ്രേയോഭിലാഷിയെ! 6
ഇപ്പൊഴാരിന്ദ്രന്നു സോമം പിഴിഞ്ഞിടു,-
മപ്പം ചുടും, വറുത്തീടും,യവങ്ങളും;
അന്നവനേച്ഛുവിൻ സ്തോത്രത്തിലിച്ഛ വെ-
ച്ചിന്ദ്രനെടുക്കുമേ, വർഷിപ്പതാം ബലം!7
എപ്പോളരിന്ദമന്‍ വൈരിയെക്കണ്ടെത്തു-
മെപ്പോളധീശൻ നെടുംപോരിലേർപ്പെടും;
അപ്പോൾ വിളിയ്ക്കുയായ് പത്നി, ഗൃഹത്തില്‍വെ-
ച്ചർപ്പിതസോമന്‍ മദിപ്പിച്ച വർഷിയെ! 8
അല്പവിലയ്ക്കൊരു വൻകോപ്പു വിറ്റവന്‍
പില്പാടു ചെന്നു പിശകിത്തുടങ്ങിയാല്‍
അല്പവും കൂടുതൽ കിട്ടില്ല: മുൻചൊല്ലി-
വെപ്പതേ നേടൂ, മിടുക്കനും വിഡ്ഢിയും! 9
പാരം പ്രസാദം വരുത്തും സ്തവം പത്തി-
നാരുള്ളു, വാങ്ങുവാനെന്റെയീയിന്ദ്രനെ?
വൈരിപ്പരിഷയെക്കൊന്നുതീർന്നാലതേ-
നേരത്തിവനെത്തിരിച്ചുതന്നേയ്ക്കണം! 10
ക്ഷിപ്രം സ്തുതൻ, ക്ഷണാൽ സ്തുയമാനൻ ഭവാൻ
വായ്പിയ്ക്ക, വാഴ്ത്തുവോന്നന്ന,മാറ്റിന്‍പടി;
പുത്തൻസ്തവം തേ രചിയ്ക്കുന്നു, ഹര്യശ്വ;
നുത്യാ ഭജിയ്ക്കാവു, ഞങ്ങൾ തേരാളികൾ! 11
കുറിപ്പുകൾ: സൂക്തം 24.

[1] ആൾകളേ – യജമാനന്മാരേ. ശ്രീ = സമ്പത്ത്. ഇന്ദ്രന്‍ ഇവിടെ വരാന്‍ നാം ഏതു സ്തോത്രം ചൊല്ലണം? നേർക്കുവോര്‍ = എതിക്കുന്നവര്‍, ശത്രുക്കൾ. ഗോപതി – മാടുകാൾമുതലായ ധനത്തിന്റെ പാലകന്‍.

[2] ഇന്ദ്രനെ സ്തൂതിച്ചു വിളിച്ചാൽ വൈരികളെ കൊല്ലാം. ഋതധനൻ. സത്യധനൻ; ഇതിന്റെ വിവരണമാണ്, ഉത്തരാർദ്ധം.

[3] ത്യാഗി = ദാതാവ്. ഉടൽ ചടപ്പിച്ച – വ്രതോപവാസാദികളാൽ ദേഹം മെലിഞ്ഞ. മുന്നാളികാൾ = നേതാക്കന്മാര്‍; ഈ പദംതന്നെ വിളിയ്ക്കുന്നു എന്ന ക്രിയയോടും ചേർക്കണം. ഇയ്യിരുകൂട്ടരും – യജമാനന്മാരും സ്തോതാക്കളും യുദ്ധത്തിൽ ജയിപ്പാനും, സന്താനലബ്ദിയ്ക്കും ഇന്ദ്രനെത്തന്നേ ആശ്രയിയ്ക്കുന്നു.

[4] പൂർവാർദ്ധം പ്രത്യക്ഷോക്തി: ഉഗ്ര – ബലമേറിയവനേ. തണ്ണീര്‍ കിടയ്ക്കുവാൻ – മഴയ്ക്കുവേണ്ടി. ഇന്ദ്രനെ ഇച്ഛിയ്ക്കും എന്നതിന്റെ വിവരണം, അടുത്ത ഋക്കില്‍.

[5] സോമവാന്‍ അസോമനെ നീക്കും-സോമം പിഴിഞ്ഞവന്‍ പിഴിയാത്തവനെ വേര്‍തീരിയ്ക്കും; ഇന്ദ്രന്നു തിരിച്ചറിയുമാറാക്കും. യജ്ഞം തുടങ്ങും – ചിലര്‍ ഇന്ദ്രനെ യജിപ്പാനൊരുങ്ങും.

[6] കൊതി – സോമപാനേച്ഛ. അവന്‍ – ഇന്ദ്രന്‍. ചിത്തമൊട്ടിയ്ക്കും = മനസ്സു പതിയ്ക്കുന്ന.

[7] അപ്പം – പുരോഡാശം. യവം വറുക്കുന്നതു പൊരിയവിലിന്നാണ്. അന്നവനേച്ഛു = ആ സ്തുതീതല്‍പരന്‍. വർഷിപ്പതാം – അഭീഷ്ടങ്ങളെ വർഷിയ്ക്കുന്ന. ബലം എടുക്കും – സ്തോതാവിന്ന് അഭീഷ്ടമെല്ലാം നല്കും.

[8] പത്നി – ഇന്ദ്രാണി. അർപ്പിതസോമന്‍ മദിപ്പിച്ച – യജമാനന്‍ അർപ്പിച്ച സോമം കുടിച്ചു മത്തു പിടിച്ച. വർഷി = വൃഷാവ്, ഇന്ദ്രന്‍.

[9] വാമദേവന്‍ ഇന്ദ്രനെ സ്തോത്രങ്ങൾകൊണ്ട് അധീനനാക്കി, വില്ക്കാന്‍ തുടങ്ങുകയാണ്. അതിന്നുള്ള വ്യവസ്ഥ മുൻകൂട്ടി പറയുന്നു: വില തീരുമാനിച്ചിട്ടേ ഒരു വസ്തു വിറ്റുകൂടു. വന്‍കോപ്പ് = വലിയ, വിലപിടിച്ച പദാർത്ഥം. ചെന്നു പിശകിത്തുടങ്ങിയാല്‍ – വാങ്ങിയവന്റെ അടുക്കൽ ചെന്നു, വില കൂടുതൽ കിട്ടണമെന്നു ശഠിച്ചാല്‍. മിടുക്കനും വിഡ്ഢിയും – വിറ്റവന്‍ മിടുക്കനായാലും ശരീ, വിഡ്ഢിയായാലും ശരി, മുന്‍നിശ്ചയിച്ച വിലയേ കിട്ടുകയുള്ളു.

[10] പത്തു സ്തോത്രമാകുന്ന വിലയ്ക്കു്, എന്റെ കയ്യിലുള്ള ഇന്ദ്രനെ തരാം: ആവശ്യം കഴിഞ്ഞാൽ തിരിച്ചുതരണമെന്നുമാത്രം.

സൂക്തം 25.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

ഇന്നേതൊരു ദേവകാമൻ നരഹിതൻ
ചെന്നെത്തു,മിന്ദ്രന്റെ സഖ്യത്തിലിച്ഛയാ?
സോമം പിഴിഞ്ഞേധിതാഗ്നിയായ് വാഴ്ത്തു,മാ
രാ മഹാതർപ്പണാലക്കരയ്ക്കെത്തുവാൻ? 1
ആര്‍ വാഴ്ത്തി വന്ദിപ്പു, സോമാർഹനെ? സ്തുതി-
യ്ക്കരാശവെപ്പിതാ?-ര്‍ കൈക്കൊൾവു, പൈക്കളെ?
ആരിന്ദ്രസാഹായ്യ,മാര്‍ സഖ്യ,മാര്‍ ഭ്രാത്ര,
മാശിപ്പു? ചെയ്യുവതാ,ർ കവിതർപ്പണം? 2
ആരുമ്പരോടിന്നു രക്ഷ യാചിച്ചിടു?-
മാര്‍ വാഴ്ത്തു,മാദിത്യതോയാദിതികളെ?
ആരുടെ സോമനീരാസ്വദിയ്ക്കും, രസി-
ച്ചാശപോലിന്ദ്രനും ദസ്രരുമഗ്നിയും? 3
‘നേതാവും, നേതൃനേതാവു, നരഹിത-
നിന്ദ്രന്നു സോമം പിഴിക നാ’മെന്നിഹ
ചൊല്‍വോനു ഭാരതനഗ്നി നല്കും, സുഖം;
നീണാളവന്‍ കാണു,മർക്കോദയത്തെയും! 4
ആയാളെയല്പരും നൈകരും ദ്രോഹിയാ-
യ്കാ;-യാൾക്കദിതി നല്കട്ടേ, മഹാസുഖം:
ഇഷ്ടന്‍, സ്തവോല്‍ക്കനിന്ദ്രന്നു; സുകൃത്തിഷ്ട;
നിഷ്ടന്‍, പ്രതർപ്പക;-നിഷ്ടൻ, സസോമനും! 5
തർപ്പിച്ചു സോമം പിഴിഞ്ഞവന്നീടുറ്റൊ-
രുൾപ്പാകമേകു,മീ വീരൻ പ്രധർഷകൻ;
മിത്രമല്ലാ,പ്തനല്കി,ന്ദ്രന്നു ബന്ധുവ-
ല്ല,സ്തവനാകുമതർപ്പകൻ വധ്യനാം! 6
നീരുണ്ണുമിന്ദ്രൻ വരിയ്ക്കാ, പിശുക്കിനാല്‍
നീര്‍ പിഴിയാത്ത ധനാഢ്യന്റെ മൈത്രിയെ;
വേരോടൊടുക്കു,മയാളുടെ പാഴ്മുതല്‍;
ചേരും, പിഴിഞ്ഞു പചിയ്ക്കുനാവങ്കലേ! 7
പോന്നവര്‍, താന്നവര്‍, മധ്യമരിന്ദ്രനെ;
പ്പോമവരിന്ദ്രനെ; നില്പവരിന്ദ്രനെ;
യോദ്ധാക്കളിന്ദ്രനെ;-ഗ്ഗേഹസ്ഥരിന്ദ്രനെ;-
പ്പാർത്തു വിളിപ്പു, ഭക്ഷ്യാർത്ഥിയുമിന്ദ്രനെ! 8
കുറിപ്പുകൾ: സൂക്തം 25.

[1] നരഹിതന്‍ = മനുഷ്യർക്കനുകൂലൻ. സഖ്യത്തിൽ ചെന്നെത്തും – സഖ്യം സമ്പാദിയ്ക്കും. ഏധിതാഗ്നിയായ് – അഗ്നിയെ ജ്വലിപ്പിച്ച്. അക്കരയ്ക്കെത്തുക-അഭിമതം സാധിയ്ക്കുക. മഹാതർപ്പണാൽ = മഹത്തായ തൃപ്തിപ്പെടുത്തല്‍കൊണ്ട്.

[2] സോമാർഹന്‍ – ഇന്ദ്രൻ. കവിതർപ്പണം – ഇന്ദ്രനെ തൃപ്തിപ്പെടുത്തല്‍.

[3] ആദിത്യതോയാദിതികൾ = ആദിത്യ(ദേവ)ന്മാരും ജലവും അദിതിയും.

[4] നേതൃനേതാവ് = നേതാക്കളില്‍വെച്ചു വലിയ നേതാവ്. ‘ഇന്ദ്രന്നു സോമം പിഴിയുക’ എന്നു പറയുന്നതുതന്നെ ശ്രേയസ്കരമാകുന്നു. ഭാരതന്‍ – ഹവിസ്സിനെ ഭരിയ്ക്കുന്ന. അവന്‍ (നാം സോമം പിഴിയുക എന്നു ചൊല്ലുന്നവന്‍) നീണാൾ അർക്കോദയത്തെയും കാണും – ചിരഞ്ജീവിയുമാകും.

[5] അല്പര്‍ – കുറച്ചാളുകൾ, നൈകര്‍ – അനേകമാളുകൾ. ഇന്ദ്രന്നു സ്തവോല്‍ക്കന്‍ (സ്തുതികാമൻ) ഇഷ്ട(പ്രിയ)നാകുന്നു. സുകൃത്ത് (നല്ലതു ചെയ്യുന്നവന്‍) ഇഷ്ടനാകുന്നു. പ്രതർപ്പകന്‍ (തൃപ്തിപ്പെടത്തുന്നവൻ) ഇഷ്ടനാകുന്നു; സസോമനും (സോമം പിഴിയുന്നവനും) ഇഷ്ടനാകുന്നു.

[6] ഉൾപ്പാകം = മനഃപക്വത. അസ്തവനാകുമതർപ്പകന്‍ – ഇന്ദ്രനെ സ്തൂതിയ്ക്കുകയും തർപ്പിയ്ക്കുകയും ചെയ്യാത്തവന്‍. വധ്യനാം – അത്തരക്കാരനെ ഇന്ദ്രന്‍ വധിച്ചുകളയും.

[7] നീരുണ്ണും – സോമം കുടിയ്ക്കുന്ന. മൈത്രീ = സഖ്യം. ചേരും – ഇന്ദ്രൻ സോമം പിഴിയുകയും ഹവിസ്സു പചിയ്ക്കുകയും ചെയ്യുന്നവങ്കല്‍മാത്രം ചേരുന്നു.

[8] പോന്നവര്‍ – കഴിവുള്ള മേത്തരക്കാര്‍. മധ്യമര്‍ – ഇടത്തരക്കാർ. പോമവര്‍ – കാര്യങ്ങൾക്കായി പോകുന്നവര്‍. നില്ലവര്‍ – വെറുതെ ഇരിയ്ക്കുന്നവര്‍. എല്ലാവരും ഇന്ദ്രനോടു പ്രാർത്ഥിയ്ക്കുന്നു.

സൂക്തം 26.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഞാനാണ്, മനു; സൂര്യനും ഞാന്‍തന്നെ; മേധയേറിയ കക്ഷീവാനെന്ന ഋഷിയും ഞാനാകുന്നു. ഞാനാണ്, അർജ്ജുനീപുത്രനായ കുത്സനെ സിദ്ധനാക്കിയത്. കവിയായ ഉശനസ്സും ഞാനാകുന്നു. നിങ്ങൾ എന്നെ നോക്കുവിന്‍! 1

ഞാന്‍ മനുവിന്നു ഭൂമിയും ഹവിസ്സു തരുന്ന മനുഷ്യന്നു മഴയും കൊടുത്തു. ഇരമ്പുന്ന ജലങ്ങളെ എങ്ങുമെത്തിച്ചതു ഞാനാണ്. ദേവന്മാര്‍ എന്റെ അഭിപ്രായമനുസരിച്ചുപോരുന്നു. 2

ഞാൻ മത്തുപിടിച്ചു ശംബരന്റെ തൊണ്ണൂറ്റൊമ്പതു നഗരങ്ങൾ ഒപ്പം തകർത്തുകളഞ്ഞു; നൂറാമത്തതു ദിവോദാസന്നു പ്രവേശിയ്ക്കാവുന്നതാക്കി, യജ്ഞത്തിൽ ആ അതിഥിഗ്വനെ സംരക്ഷിച്ചു. 3

മരുത്തുക്കളേ, ആ പരുന്തുപക്ഷി പക്ഷികളില്‍വെച്ചു മികച്ചവനും, പരുന്തുകളെക്കാൾ ശീഘ്രം പറക്കുന്നവനുമായിബ്ഭവിയ്ക്കട്ടെ: ആ സുപർണ്ണനാണല്ലോ, വട്ടില്ലാത്തേരില്‍, ദേവന്മാരുടെ ഹവിസ്സു മനുവിന്നായി കൊണ്ടുവന്നത്! 4

പരുന്തുപക്ഷി പേടിപ്പിച്ച് അവിടെിന്നു കൊണ്ടുപോന്നു: മനോവേഗിയായി വാരുറ്റ വഴിയില്‍ച്ചേർന്നു; മധുരമായ സോമത്തോടുകൂടി പറപറന്നു. ഇങ്ങു കീർത്തിയും നേടി! 5

നേരേ പറക്കുന്ന ദേവസമേതനായ പരുന്തുപക്ഷി ദൂരത്തുനിന്ന്-ആ അത്യുന്നതമായ സ്വർഗ്ഗത്തില്‍നിന്ന്-മത്തുപിടിപ്പിയ്ക്കുന്നസ്തുത്യമായ സോമം റാഞ്ചിയെടുത്ത്, ഉറപ്പോടെ കൊണ്ടുപോന്നു. 6

പരുന്ത് ആയിരം പതിനായിരം യാഗങ്ങൾക്കുള്ള സോമം ഒന്നിച്ചെടുത്ത കൊണ്ടുപോന്നു; ആ സോമത്തിന്റെ മത്തില്‍, ബഹുകർമ്മാവായ പ്രാജ്ഞൻ മൂഢരായ കൂടലരെ ആട്ടിപ്പായിച്ചു! 7

കുറിപ്പുകൾ: സൂക്തം 26.

[1] ഗർഭത്തിലിരിയ്ക്കെത്തന്നേ തത്ത്വജ്ഞാനം സിദ്ധിച്ച വാമദേവന്‍ തന്റെ സർവാത്മത്വം വെളിപ്പെടുത്തുന്നു: നോക്കുവിൻ – ആളുകളേ, നിങ്ങളും സ്വസ്വരൂപം സാക്ഷാല്‍ക്കരിയ്ക്കുവിന്‍ എന്നർത്ഥം.

[2] ഞാന്‍ ഇന്ദ്രനാണെന്ന്.

[3] അതിഥിഗ്വന്‍ – ദിവോദാസന്റെ മറ്റൊരു പേര്‍. ഈ ഋക്കും വാമദേവന്റെ ഇന്ദ്രത്വത്തെ പ്രതിപാദിയ്ക്കുന്നു.

[4] മരുത്തുക്കളേ – മരുദ്വേഗികളായ പക്ഷികളേ. വട്ടില്ലാത്തേര്‍ = ചക്രമില്ലാത്ത രഥം. ഹവിസ്സ് – സോമം.

[5] കൊണ്ടുവന്നതെങ്ങനെ എന്ന്: പേടിപ്പിച്ച് – കാവല്ക്കാരെ. വാരുറ്റ വഴി – അന്തരിക്ഷം. ഇങ്ങ് – ഭൂലോകത്തില്‍.

[6] നേരേ – വളയാതെ.

[7] പ്രാജ്ഞൻ – ഇന്ദ്രന്‍.

സൂക്തം 27.

വാമദേവന്‍ ഋഷീ; ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സ്; ശ്യേനൻ ദേവത.

ഞാന്‍ ഗർഭത്തിലിരിയ്ക്കെത്തന്നേ ഈ ദേവന്മാരുടെയെല്ലാം ഉൽപത്തി അറിഞ്ഞിരിയ്ക്കുന്നു. മുമ്പ് ഒരുനൂറ് ഇരിമ്പുകോട്ടകളിൽ ഞാന്‍ പാർത്തിരിയ്ക്കുന്നു; ഇപ്പോൾ പരുന്തായി പറന്നു പുറത്തുപോന്നു! 1

അതു് എന്നെ തികച്ചും കൈക്കലാക്കിയില്ല. ഇതിനെ ഞാന്‍ നിശിതമായ വീർയ്യംകൊണ്ടു കീഴടക്കി. അരാതികളെ കോട്ട ഭരിയ്ക്കുന്ന പ്രേരകൻ ആട്ടിപ്പായിച്ചു; വായുക്കളെയും ആ പരിപൂർണ്ണന്‍ അകറ്റി! 2

ശ്യേനൻ സ്വർഗ്ഗത്തിൽനിന്നു കീഴ്പോട്ടു നോക്കി ശബ്ദം പുറപ്പെടുവിച്ചു; സോമം ഇവങ്കല്‍നിന്നു തെറിപ്പിയ്ക്കപ്പെട്ടു; കൃശാനു മനോവേഗത്തോടേ പാഞ്ഞെത്തി, ഞാണ്‍ വലിച്ചും ശരം എയ്തുവിട്ടു. 3

അപ്പോളാണ്, നേരേ പറക്കുന്ന പരുന്ത് ഉപരിസ്ഥമായ വമ്പിച്ച ഇന്ദ്രലോകത്തുനിന്നു്, ഭുജ്യുവിനെയെന്നപോലെ ഇതു കൊണ്ടുപോന്നത്; ആ യുദ്ധത്തിൽ തടുക്കപ്പെട്ടു ഈ പക്ഷിയുടെ മധ്യഭാഗത്തിലെ ആ പറവച്ചിറകു വീണുപോയി! 4

ഇപ്പോൾ പാൽ പകർന്നു കുടത്തിലാക്കിയ, വെളുത്ത, തൃപ്തികരമായ, സത്തിയന്ന സോമം ഋത്വിക്കുകളാൽ വെയ്ക്കപ്പെട്ടത് – ആ മധുവിന്റെ മുകൾബ്ഭാഗം-മത്തിന്നുവേണ്ടി കുടിപ്പാൻ മഘവാവായ ഇന്ദ്രൻ കൈക്കൊള്ളട്ടെ – മത്തിന്നുവേണ്ടി കുടിപ്പാന്‍ ശുരൻ കൈക്കൊള്ളട്ടെ! 5

കുറിപ്പുകൾ: സൂക്തം 27.

[1] വാമദേവന്‍ ശ്യേനരുപത്തിലത്രേ, മാതൃഗർഭത്തില്‍നിന്നു നിർഗ്ഗമിച്ചത്, കോട്ടകൾ – ശരീരങ്ങൾ.

[2] അത്-ഗർഭം. ഇതിനെ – ഗർഭവാസപീഡയെ. വീർയ്യം – ജ്ഞാനസാമർത്ഥ്യം. അരാതികൾ – ഗർഭസ്ഥജീവനെ ഉപദ്രവിയ്ക്കുന്ന ശത്രുക്കൾ. പ്രേരകന്‍ – പരമാത്മാവ്. വായുക്കൾ – ഗർഭത്തിൽ കഷ്ടപ്പെടുത്തുന്ന വായുക്കൾ.

[3] തെറിപ്പിയ്ക്കപ്പെട്ടു – സോമപാലന്മാരാല്‍. കൃശാനു – സോമപാലന്മായിലൊരുവന്‍. ഞാണ്‍ – വില്ലിന്റെ.

[4] അപ്പോളാണ് – കാവല്ക്കാരുടെ എതിർപ്പു കൂസാതെ. ഭുജ്യുവീനെയെന്നപോലെ – ഭുജ്യുവിനെ അശ്വികൾ കൊണ്ടുപോന്ന കഥ മുൻമണ്ഡലങ്ങളിലുണ്ട്. ഇതു – സോമം. പറവച്ചിറക് – പറക്കാനുതകുന്ന ചിറക്.

സൂക്തം 28.

വാമദേവന്‍ ഋഷീ; തീഷ്ടപ്പ് ഛന്ദസ്സ്; ഇന്ദ്രസോമന്മാര്‍ ദേവത.

സോമ, അങ്ങയുടെ ആ സഖ്യംമൂലം അങ്ങു സഹായിച്ചതിനാൽ ഇന്ദ്രന്‍ മനുഷ്യർക്കു മഴ പെയ്യിച്ചു; വൃത്രനെക്കൊന്നു; സപ്തനദികളെ പ്രവഹിപ്പിച്ചു. അടയ്ക്കപ്പെട്ടിരുന്ന കതകുകൾ തുറന്നു! 1

ഇന്ദോ, അങ്ങു സഹായിച്ചതോടേ ഇന്ദ്രന്‍ എതിർത്ത സൂര്യന്റെ ഒരു തേര്‍ച്ചക്രം ബലേന വലിച്ചെടുത്തു – പരന്ന മുകൾവശത്തൂടെ ഉരുളുന്ന സർവതോഗാമിയും മഹത്തുമായ അതു കൈക്കലാക്കി! 2

ഇന്ദോ, യുദ്ധത്തിൽ ഉപച്ചയ്ക്കമുമ്പ് ഇന്ദ്രൻ ദസ്യുക്കളെ വധിച്ചു; അഗ്നി ചുട്ടെരിച്ചു. രക്ഷ കിട്ടാത്ത ദുർഗ്ഗപ്രദേശത്തു കാർയ്യാർത്ഥം പോകുന്നവരെ എന്നപോലെ, അനേകായിരംപേരെ നിശ്ശേഷം നിഹനിച്ചു! 3

ഇന്ദ്ര, അവിടുന്ന് ഈ ദസ്യുക്കൾക്ക് എല്ലാറ്റിലും ഇടിവു വരുത്തിഃ അകർമ്മികളായ മനുഷ്യരെ ഗർഹിതരാക്കി. നിങ്ങളിരുവരും വൈരികളെ വലച്ചു; വധിച്ചു. വധംമൂലം പൂജിതരുമായി! 4

സോമ, നിങ്ങൾ – ഭവാനും ഇന്ദ്രനും – മഹത്തായ അശ്വസമൂഹത്തെയും ഗോക്കളെയും ബലംകൊണ്ടു വീണ്ടെടുത്തു; അടയ്ക്കപ്പെട്ട അവയെയും ഭൂമികളെയും നല്കുകയും ചെയ്തു. മഘവാക്കളേ, മാറ്റലരെ മർദ്ദിയ്ക്കുന്ന നിങ്ങൾ ഇച്ചെയ്തതൊക്കെ സത്യമാണ്! 5

കുറിപ്പുകൾ: സൂക്തം 28.

[1] കതകുകാൾ – വൃഷ്ടിജലത്തിന്റെ.

[2] ഇന്ദോ – ഹേ സോമ. മുകൾവശം – അന്തരിക്ഷം.

[3] പോകുന്നവരെഎന്നപോലെ – പോകുന്നവരെ ഒരു തട്ടിപ്പറിക്കാരനെന്നപോലെ. അനേകായിരംപേരെ – ദുർഗ്ഗപ്രദേശത്തെയ്ക്കു പാഞ്ഞ അസുരന്മാരെ. നിഹനിച്ചു – ഇന്ദ്രന്‍ കൊന്നു.

[5] അടയ്ക്കപ്പെട്ട അവയെയും – പണികൾ മറവിൽ നിർത്തിയ ഗോക്കളെയൂം. ഭൂമികളെയും – പണികളുടെ ചില ഭൂമികളെയും. നല്കുകയുംചെയ്തൂ – ഗോക്കളുടെ ഉടമകൾക്കു കൊടുക്കുകയുംചെയ്തു.

സൂക്തം 29.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഇന്ദ്ര, ഉച്ചത്തിൽ പുകഴ്ത്തപ്പെടുന്നവനും സത്യധനനും സ്വാമിയുമായ ഭവാൻ സ്തുതിയാൽ തുഷ്ടിപൂണ്ടു, ഞങ്ങളുടെ അന്നോപേതങ്ങളായ പൂർണ്ണസവനങ്ങൾക്കു ഹരികളോടുകൂടി രക്ഷണാർത്ഥം വന്നാലും! 1

നല്ല കുതിരകളുള്ള യാതൊരു നിർഭയൻ പിഴിയുന്നവരാൽ പുകഴ്ത്തപ്പെട്ട, വീരരൊന്നിച്ചു മത്തടിയ്ക്കുമോ; ആ മനുഷ്യഹിതനായ സർവജ്ഞന്‍ പിഴിയുന്നവരാൽ വിളിയ്ക്കുപ്പെട്ടിട്ടു യജ്ഞത്തിലെഴുന്നള്ളട്ടെ! 2

താങ്കൾ ഇന്ദ്രന്റെ കർണ്ണങ്ങളെ, ബലപ്പെടുത്താനും നില്ക്കുന്നേടത്തൊക്കെ മത്തുപിടിപ്പിയ്ക്കാനുംവേണ്ടി, കേൾപ്പിയ്ക്കുക: സേചിയ്ക്കുപ്പെടുന്ന ആ ബലവാന്‍ നമുക്കു ധനത്തിന്നായി നല്ല തീർത്ഥവും അഭയവും തന്നരുളട്ടെ: 3

ആശുഗാമികളായ തന്റെ നൂറുമായിരവും കുതിരകളെ മുമ്പിൽ കെട്ടി, ഇങ്ങനെ സ്തുതിച്ചു രക്ഷ യാചിച്ചു വിളിയ്ക്കുന്ന മേധാവിയുടെ അടുക്കൽ എഴുന്നള്ളുന്നവനാണല്ലോ, ഈ വജ്രപാണി! 4

ഇന്ദ്ര, മഘവാവേ, നിന്തിതിരുവടിയാൽ രക്ഷിയ്കപ്പെട്ടു സ്തുതിയക്കുന്ന മേധാവികളും വിദ്വാന്മാരുമായ ഞങ്ങൾ, ശോഭയേറിയതും നീളെ സ്തൂത്യവും അന്നസമൃദ്ധവുമായ ധനം അവിടുന്നു കല്പിച്ചുതരാൻ വേണ്ടി, സേവിയ്ക്കുമാറാകട്ടെ. 5

കുറിപ്പുകൾ: സൂക്തം 29.

[1] സവനങ്ങൾ = യജ്ഞങ്ങൾ. ഹരികൾ – ഇന്ദ്രന്റെ രണ്ടു കുതിരകൾ.

[2] പിഴിയുന്നവര്‍ – സോമം പിഴിയുന്ന യജമാനന്മാര്‍. വീരര്‍ മരുത്തുക്കൾ.

[3] സ്തോതാവിനോടു പറയുന്നു: ബലപ്പെടുത്താനും മത്തുപിടിപ്പിയ്ക്കാനും – ഇന്ദ്രനെ. കേൾപ്പിയ്ക്കുക – സ്തോത്രം. സേചിയ്ക്കപ്പെടുന്ന-സോമനീര്‍കൊണ്ട്.

[4] മുമ്പില്‍ – തേരിന്റെ.

സൂക്തം 30.

വാമദേവന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രൻ ദേവത.

നിന്നെക്കാൾ മീതെയില്ലാരും, മികച്ചവനുമില്ലൊരാൾ;
ഇല്ലതാനിന്ദ്ര, നിന്നെപ്പോലൊരാളും വൃത്രസൂദന! 1
നേരായ്, പ്രജകൾ നിന്നെത്താൻ, വളര്‍വട്ടുകൾപോലവേ
അനുവർത്തിച്ചുപോരുന്നൂ; നേരായ്, നീ കീർത്തിമാന്‍ മഹാന്‍!2
നിന്നാലാണു, ബലാല്‍പ്പോരിട്ടതു ദേവകളേവരും:
ഇന്ദ്ര, നീ കൊന്നുപോന്നല്ലോ, പകല്‍നേരത്തുമല്ലിലും! 3
യാതൊന്നില,ടരാടുന്ന കുത്സന്നും പീഡിതർക്കുമായ്
കവർന്നെടുത്തു, നീയിന്ദ്ര, കതിരോനുടെ തേരുരുൾ; 4
യാതൊന്നില്‍,ദ്ദേവകൾക്കെല്പാം ദ്രോഹം ചെയ്തവരോടു നീ
തനിച്ചേ പോരടിച്ചിന്ദ്ര, വധിച്ചൂ, കൊലയാളരെ; 5
യാതൊന്നിലൊരു മർത്ത്യന്നുവേണ്ടി മർദ്ദിച്ചു, സൂര്യനെ;
അതിലേതശനെക്കാത്തുവല്ലോ, നീയിന്ദ്ര, ചെയ്തിയാല്‍! 6
എത്രമാത്രം ചൊടിച്ചീലാ, വൃത്രഘ്ന, മഘവന്‍, ഭവാന്‍?
അവിടെപ്പകല്‍നേരത്തേ കൊന്നല്ലോ, ദനുസൂനുവെ! 7
അത്രയല്ലിത്രയും കാട്ടി, ബലവീയ്യങ്ങളിന്ദ്ര നീ:
കൊന്നുവല്ലോ കെടുകൊലയ്ക്കേറ്റ വിണ്‍മകൾ പെണ്ണിനെ! 8
വിണ്ണിന്‍ മകളാം പൂജ്യമാനയാകമുഷസ്സിനെ
ചതച്ചുവല്ലോ, പെരിയോനവിടുന്നിന്ദ്ര, നിർഭരം! 9
ചതയ്ക്കപ്പെട്ട ശകടം വിട്ടു പാഞ്ഞി,തുഷസ്സവൾ,
അഭീഷ്ടവർഷകനതിട്ടുടച്ചപൊഴുതില്‍ബ്ഭയാല്‍! 10
ഇതിൻപടിയ്ക്കുവളുടെ തകർക്കപ്പെട്ട വണ്ടിയോ,
കിടന്നിതു, വിപാട്തീരത്ത;കലത്തോടിനാളവൾ! 11
പോരാ, ചെറുപ്പം വിട്ടാറേ തടയപ്പെട്ട സിന്ധുവെ
പാടേ പരത്തിനാൻ, പാരിലിന്ദ്രൻ ബുദ്ധിമിടുക്കിനാല്‍! 12
പോരാ, ചിന്നിച്ചിതെ,മ്പാടും ശുഷ്ണന്റെ മുതൽ ധൃഷ്ണു നീ,
അവന്റെയാ നഗരികളവമർദ്ദിച്ചവേളയിൽ! 13
പോരാ, കുലിതരാഖ്യന്റെ പുത്രൻ വിധ്വംസി ശംബരൻ
ഇന്ദ്ര, സൂദിതനായല്ലോ, ഭവാനാൽ വന്മലയ്ക്കുമേല്‍! 14
പോരാ, തേര്‍വട്ടഴികളെപ്പോലെ തല്ലിത്തകർത്തു, നീ
വിധ്വംസിയാം വർച്ചിയുടെയഞ്ചുലക്ഷം ജനങ്ങളെ! 15
പോരാ, സ്തോത്രങ്ങളില്‍പ്പങ്കുകാരനാക്കീ, ശതക്രതോ,
അഗ്രുവിന്‍ പുത്രനായുള്ള പരാവൃക്തനെയിന്ദ്ര, നീ! 16
പോരാ, രാജ്യക്ഷതിയില്‍നിന്നത്തുർവശയദുക്കളകെ
കരയ്ക്കുകേറ്റിനാനല്ലോ, വിദ്വാനിന്ദ്രൻ ശചീപതി! 17
പോരാ, സരയുവിൻതതീരേ വാണ ചിത്രരഥാർണ്ണരെ
വധിച്ചൂ തല്‍ക്ഷണ,മവരാര്യരാകിലുമിന്ദ്ര, നീ! 18
ത്യക്തരാം രണ്ടു പംഗ്വന്ധന്മാരെ വൃത്രനിഷൂദന,
ആശ്വസിപ്പിച്ചുവല്ലോ, നീ;-യാര്‍ നേടും, നിന്റെയസ്സുഖം? 19
ഇന്ദ്രന്‍ കരിങ്കല്പണിയാമിരമ്പതു പുരങ്ങളെ,
ഹവിസ്സു നല്കിയ ദിപോദാസന്നായിപ്പൊതുക്കിനാന്‍! 20
ഉറക്കിനാൻ, മുപ്പതിനായിരം വിധ്വംസശീലരെ
ശസ്ത്രം ചാട്ടി,ദ്ദഭീതിയ്ക്കുവേണ്ടിയിന്ദ്രന്‍ മിടുക്കിനാല്‍! 21
പോരാ, പരക്കെയൊരുപോലുള്ളോന്‍, ഗോപതിയിന്ദ്ര, നീ:
വീഴിച്ചുവല്ലോ, വൃത്രഘ്ന, നീയവറ്റിനെയൊക്കയും! 22
പോരാ, നീയെന്തു കഴിവും കരുത്തുമിഹ കാട്ടിയോ
അതിന്നുടവുതട്ടിയ്ക്കില്ലാരുമിന്നിന്ദ്ര, തീർച്ചതാൻ! 23
നിന്നുടെ നല്ലതു നല്ലതു
നല്കട്ടേ, ദേവനര്യമാഭിഖ്യൻ;
നല്ലതു ഭഗനുമരിന്ദമ;
നല്ലതു പല്ലറ്റ പൂഷദേവനുമേ! 24
കുറിപ്പുകൾ: സൂക്തം 30.

[2] വളര്‍വട്ടുകൾപോലവേ – വലിയ ചക്രങ്ങൾ വണ്ടിയെ അനുവർത്തിയ്ക്കുന്നതുപോലെ. നേരായ് – വാസ്തവത്തില്‍.

[3] നിന്നാലാണു – അങ്ങയുടെ സാഹായ്യത്താലാണ്. പോരിട്ടതു – ആസുരന്മാരോട്, കൊന്നുപോന്നല്ലോ – അസുരന്മാരെ.

[4] യാതൊന്നില്‍ – യാതൊരു യുദ്ധത്തില്‍. പീഡിതര്‍ – കുത്സന്റെ പീഡിപ്പിയ്ക്കുപ്പെട്ട കൂട്ടുകാര്‍.

[5] കൊലയാളര്‍ – ദേവകളെ ദ്രോഹിച്ച ഹിംസകര്‍, രാക്ഷസാദികൾ.

[6] ഒരു മർത്ത്യൻ, ഏതശന്‍തന്നെ.

[7] ദനുസൂനു – വൃത്രന്‍.

[8] കെടുകൊലയ്ക്കേറ്റ വിണ്‍മകൾ പെണ്ണിനെ – യുദ്ധത്തിൽ സൂര്യനെ സഹായിപ്പാനായി, ഇന്ദ്രനെ കെടുതായമട്ടിൽ കൊല്ലാന്‍ വന്ന ഉഷസ്സിനെ.

[9] മുന്‍ ഋക്കിന്റെ വിവരണം.

[10] അഭീഷ്ടവർഷകന്‍ – ഇന്ദ്രൻ. അത് – ശകടം.

[11] വിപാട്തീരം = വിപാട് (വിപാശ) എന്ന നദിയുടെ തീരം.

[12] പോരാ – അത്രമാത്രമല്ല: ചെറുപ്പം വിട്ടാറേ – പുളപ്പു വന്നപ്പോൾ, ജലം നിറഞ്ഞപ്പോൾ. തടയപ്പെട്ട – പ്രവഹിയ്ക്കാതായ സിന്ധുവെ – സിന്ധുനദിയെ. പരത്തിനാന്‍ = വ്യാപിപ്പിച്ചാൻ.

[13] അവമർദ്ദിയ്ക്കുക = ഉടയ്ക്കുക.

[14] കുലിതരാഖ്യൻ = കുലിതരനെന്നവന്‍. വിധ്വംസി – ലോകത്തെ മുടിച്ചവന്‍. സൂദിതന്‍ – ഹതന്‍. വന്മലയ്ക്കുമേല്‍-ശംബരന്‍ പേടിച്ച് ഒരു പർവതത്തിന്റെ മുകളിൽ പാഞ്ഞുകേറി; ഇന്ദ്രൻ അവനെ താഴത്തെയ്ക്കു തള്ളി കൊന്നു.

[15] വർച്ചി – ഒരസുരന്‍. ജനങ്ങൾ – അനുയായികൾ.

[16] പരാവൃക്തന്റെ കഥ മുമ്പുണ്ട്.

[17] അത്തുർവശയദുക്കൾ – അച്ഛനായ യയാതി ശപിച്ചതിനാൽ രാജ്യക്ഷതി (രാജത്വനാശം) വന്ന തുർവശനും യദുവും. ഇന്ദ്രന്‍ ഇവരെ രാജ്യക്ഷതിയാകുന്ന ദുർദ്ദശയില്‍നിന്നു കരയേറ്റി, രാജ്യാഭിഷേകാഹാരാക്കി.

[18] ചിത്രരഥാർണ്ണര്‍ – ചിത്രരഥന്‍, അണ്ണന്‍ എന്ന രണ്ടു രാജാക്കന്മാര്‍. അവര്‍ ആര്യരാകിലും – അവർ ആര്യന്മാരാണെന്നു നടിച്ചിരുന്നു; എന്നാൽ ഇന്ദ്രനെ സേവിച്ചിരുന്നില്ല.

[19] ത്യക്തര്‍ – ബന്ധുക്കളാൽ കൈവെടിയപ്പെട്ടവര്‍. പംഗ്വന്ധന്മാര്‍ജ ഒരു കാല്‍മുടന്തനും ഒരു കുരുടനും. ആശ്വസിപ്പിച്ചു – മുടന്തും അന്ധതയും നീക്കി. നിന്റെയസ്സുഖം – അങ്ങ് നല്കുന്ന ആ സുഖം; അതു തുലോം ദുഷ്പ്രാപമാകുന്നു.

[20] കരിങ്കല്പണിയാം = കരിങ്കല്ലുകൾകൊണ്ടു നിർമ്മിയ്ക്കുപ്പെട്ട. ഈരമ്പത് നൂറ്, പുരങ്ങൾ – ശംബരന്റെ.

[21] വിധ്വംസശീലര്‍ – രാക്ഷസാദികൾ. ശസ്ത്രം – ആയുധങ്ങൾ. ദഭീതി-ഒരിന്ദരഭക്തന്റെ പേര്‍. ഉറക്കിനാന്‍ – ദീർഗ്ഘനിദ്രയിൽ പെടുത്തി, കൊന്നു.

[22] പരക്കെ – യജമാനന്മാർക്കെല്ലാം. അവറ്റിനെ – ശത്രുക്കളെ.

[24] നല്ലത് – ധനമെന്നർത്ഥം. പല്ലറ്റ – ദക്ഷയാഗത്തിൽ ഒരു ശിവഭൂതം പൂഷാവിന്റെ പല്ലുകൾ പറിച്ചെടുത്തുപോല്‍.

സൂക്തം 31.

വാമദേവന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

സംപുജ്യനായ്സ്സദാ വായ്ക്കും സഖാവെന്തൊരു തർപ്പണാല്‍
നമ്മൾതന്‍ നേർക്കു കണ്‍വെയ്ക്കും – സശ്രദ്ധം ചെയ്യുമെന്തിനാല്‍? 1
സത്യയമായ്പ്പൂജ്യമായ്പ്പാരം മത്തിയറ്റുന്ന സോമനീര്‍
ഭവാന്നിമ്പം വരുത്തേണം, ദൃഢസ്വത്തുമുടയ്ക്കുവാന്‍! 2
സഖാക്കളാം സ്തുതിപ്പോരെസ്സംരക്ഷിച്ചരുളും ഭവാൻ
നൂറുരക്ഷകളോടൊപ്പം തൃക്കണ്‍വെച്ചാലു,മെങ്ങളില്‍! 3
മനുഷ്യര്‍തൻ സ്തുതികളാലു,രുളും വട്ടുപോലവേ
തിരിഞ്ഞാലു,മടുക്കുന്ന ഞങ്ങൾതന്‍ മുമ്പിലെയ്ക്കു നീ! 4
സ്വന്തം സ്ഥാനങ്ങളില്‍പ്പോലെയല്ലോ, യജ്ഞസ്ഥലങ്ങളില്‍
ചെല്ലുമാറുള്ളതു ഭവാൻ; ഭജിപ്പൂ, സൂര്യനൊത്തു ഞാന്‍! 5
ഇന്ദ്ര, നിന്നെക്കുറിച്ചിങ്ങു ചെയ്യും സ്തുതികൾ കർമ്മവും
ഭവാങ്കലെത്തിച്ചേരുന്നൂ, പിന്നെക്കതിരവങ്കലും! 6
അത്രയല്ലാ, തിരുവടി മഘവാവും മഹസ്വിയും
ദാതാവുമാണെന്നാണല്ലോ, ചൊല്ലുന്നതു ശചീപതേ! 7
അത്രയല്ലാ, സ്തവം ചൊല്ലിപ്പിഴിഷുന്നോനു തല്‍ക്ഷണം
കൊടുത്തുപോരുന്നുണ്ടല്ലോ, വളരെദ്ധനവും ഭവാന്‍! 8
ചെറ്റും തടയുകില്ലല്ലോ, നിന്റെ നൂറുധനങ്ങളും
ഇല്ല, ചെയ്വാനൊരുമ്പെട്ട നിന്‍ കെല്പും ദ്രോഹകാരികൾ! 9
കാക്കുകെ,ങ്ങളെ നിന്‍ നൂറുരക്ഷ,യെങ്ങളെയായിരം
എങ്ങളെക്കാത്തരുൾക, നിന്നാഭിമുഖ്യങ്ങളൊക്കയും! 10
കൈക്കൊള്ളുകെ,ങ്ങളെയിഹ, സഖ്യവും സ്ഥിരനന്മയും
തിളങ്ങിടും വന്മുതലുമെങ്ങൾക്കുണ്ടാകുവാന്‍ ഭവാന്‍! 11
പെരുതായ ധനംകൊണ്ടു പാലിച്ചരുൾക, ഞങ്ങളെ;
ഇന്ദ്ര, ഞങ്ങളെ നിത്യം നീയെല്ലാരക്ഷകൾകൊണ്ടുമേ! 12
തുറന്നുതന്നീടണമേ, ഞങ്ങൾക്കപ്പൈത്തൊഴുത്തുകൾ,
ഒരെയ്ത്തുകാരൻപോലിന്ദ്ര, പുതുരക്ഷകളാല്‍ബ്ഭവാൻ! 13
ഇന്ദ്ര, ഗോവാജിയുതമായ്ദ്ദീപ്തിമത്തായ്, പ്രധർഷിയായ്
സഞ്ചരിയ്ക്കട്ടെ, കേടൊന്നും പറ്റാതേ ഞങ്ങൾതന്‍ രഥം! 14
ഞങ്ങൾതന്‍ പുകൾ വാനോരില്‍വെച്ചു പൊങ്ങിയ്ക്ക, സൂര്യ, നീ,
വിവൃദ്ധമാം വിണ്ണുലകമുയർത്തിയതുപോലവേ! 15
കുറിപ്പുകൾ: സൂക്തം 31.

[1] സഖാവ് – ഇന്ദ്രന്‍. എന്തിനാൽ കണ്‍വെയ്ക്കും എന്ന് എടുത്തുപറയുന്നു. നേര്‍ക്കു കണ്‍വെയ്ക്കും – അഭിമുഖനാകും.

[2] ദൃഢസ്വത്തും-ശത്രുക്കളുടെ ഉറപ്പുള്ള മുതല്‍പോലും.

[4] വട്ട് – തേര്‍ച്ചക്രം. അടുക്കുന്ന = സമീപിയ്ക്കുന്ന. മനുഷ്യര്‍ – ഞങ്ങളുടെ ആളുകൾ. മുമ്പിലെയ്ക്കു തിരിഞ്ഞാലും – അഭിമുഖനായാലും.

[5] ഭജിപ്പൂ – അങ്ങനെയുള്ള ഭവാനെ സേവിയ്ക്കുന്നു.

[7] ചൊല്ലുന്നതു – വിദ്വാന്മാര്‍.

[9] ഇല്ല – തടയുകില്ല.

[13] എയ്ത്തുകാരൻ – ശരപ്രയോഗവിദഗ്ദ്ധനായ ശൂരൻ.

[14] പ്രധർഷി – ശത്രുക്കളെ അമർത്തുന്നത്. സഞ്ചരിയ്ക്കട്ടെ – അങ്ങനെയുള്ള രഥം തന്നു ഞങ്ങളെ രക്ഷിയ്ക്കുക എന്നു ഭാവം.

[15] പുകൾ പൊങ്ങിയ്ക്കു – പ്രശംസിച്ചചു്. സൂര്യ – സർവപ്രേരകനായുള്ളോവേ.

സൂക്തം 32.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

മഹാനാമവിടുന്നിന്ദ്ര, മഹാരക്ഷകളോടുമേ
ഞങ്ങൾതന്നരികത്താശു വന്നാലും, വൃത്രസ്തദന! 1
ചരിഷ്ണുവെങ്കിലും, ദാനശീലന്‍ നീ രക്ഷണത്തിനായ്
ചിത്ര, ചിത്രക്രിയന്മാരില്‍ച്ചേർക്കുന്നൂ, ചിത്രമാം ധനം! 2
ഭവാങ്കല്‍ച്ചേർന്ന മിതരാം മിത്രരൊന്നിച്ചുതാൻ ബലാല്‍
കൊല്ലുമല്ലോ ഭവാൻ, ചാടിക്കേറുന്ന പെരിയോനെയും! 3
ഞങ്ങളങ്ങയുമായ്ച്ചേർന്നോര്‍; വാഴ്ത്തുന്ന ഞങ്ങളങ്ങയെ;
ഉയരെക്കാത്തുകൊണ്ടാലു,മിന്ദ്ര, ഞങ്ങളെ, ഞങ്ങളെ! 4
അബ്ഭപാനിങ്ങെഴുന്നള്ളിവരികെ,ങ്ങളിൽ വജ്രവൻ,
തോല്‍വി പറ്റാത്ത സംപുജ്യഭദ്രരക്ഷകളോടുമേ! 5
ഇന്ദ്ര, നിന്മട്ടിലുള്ളോരു ഗോയുതന്റെ സഖാക്കളായ്
ചേരുമാറാകണം, ഞങ്ങളന്നം പെരുതു കിട്ടുവാന്‍! 6
അങ്ങേകനല്ലോ, ഗോക്കൾക്കുമനത്തിന്നുമധീശ്വരൻ;
അബ്ഭവാനിന്ദ്ര, പെരുതാം ഭോജ്യമെങ്ങൾക്കു നല്കണം!7
സ്തോതാക്കൾക്കു ധനം നല്കാൻ,ചൊൽ കൈക്കൊള്ളും നുതന്‍ ഭവാന്‍
കല്പിച്ചൊരുങ്ങിയാലിന്ദ്ര, മറിച്ചാരും തടുത്തിടാ! 8
പെരുതാമന്നവും സ്വത്തും ലഭിയ്ക്കുന്നതിനങ്ങയെ
സ്തുതിച്ചുപോരുന്നുണ്ടല്ലോ, സ്യോത്രത്താലിന്ദ്ര, ഗോതമര്‍. 9
ആ നിൻവീയ്യുങ്ങൾ വർണ്ണിയ്ക്കാമെങ്ങൾ: മത്തുപിടിച്ച നീ
തകർത്തുവല്ലോ, ചെന്നേറിയസുരന്റെ പുരങ്ങളെ! 10
ഇന്ദ്ര, ചൊല്ലുകൾ കൈക്കൊള്ളും ഭവാന്‍ കാണിച്ച കെല്പുകൾ
പാടിപ്പുകഴ്ത്തിപ്പോരുന്നൂ, നീർ പിഴിഞ്ഞ മനീഷികൾ! 11
ഭവാനെ വർദ്ധിപ്പിയ്ക്കുന്നൂ, സ്തുവവാഹികൾ ഗോതമര്‍;
അവർക്കു വീരയുതമാമന്നം നല്കീടുകിന്ദ്ര നീ! 12
ഇന്ദ്ര, സർവജനങ്ങൾക്കുമൊരുപോലുള്ളവന്‍, ഭവാൻ;
എന്നാലുമങ്ങയെത്തന്നേ വിളിപ്പൂ, ഞങ്ങൾ കേവലം! 13
ഞങ്ങൾതന്നരികത്തെയ്ക്കു, വരികി,ന്ദ്ര, ഭവാന്‍ വസോ:
സോമനീരാല്‍ത്തുലോം മത്തു പൂണ്ടാലും, സോമപായി നീ! 14
പുകഴ്ത്തുമെങ്ങൾതൻ സ്തോത്രം വശത്താക്കട്ടെ,യങ്ങയെ:
ഹരിയുഗത്തെയിങ്ങോട്ടു തിരിച്ചരുളകിന്ദ്ര, നീ! 15
ഭജിയ്ക്കുകെ,ങ്ങൾതൻ ഹവ്യം; ചെവിക്കൊൾകെ,ങ്ങൾതന്‍ സ്തവം;
ഒരു പെണ്‍കൊതിയന്‍ പെണ്ണിൻകൊഞ്ചലെന്നവിധം ഭവാന്‍! 16
ഞങ്ങളിന്ദ്രനൊടർത്ഥിപ്പൂ, നൂറുസോമക്കുടത്തെയും,
ഒരായിരം പഠിപ്പിയ്ക്കപ്പെട്ട വാജികൾതമ്മെയും! 17
ഞങ്ങളിങ്ങോട്ടിറക്കാവൂ, നിൻഗോശതശതങ്ങളെ;
ഭവാന്റേതായ ധനവും വന്നുചേരട്ടെ, ഞങ്ങളില്‍! 18
കിട്ടാവൂ, പത്തുകുംഭം പൊന്നെങ്ങൾക്കങ്ങയില്‍നിന്നിഹ:
ഭവാന്‍ വളരെ നല്കുന്നോനാണല്ലോ, വൃത്രസൂദന! 19
തെല്ലു പോരാ: തുലോം കൊണ്ടുവന്നെങ്ങൾക്കു തരു, തുലോം:
തുലോം തരാനേ മുതിരൂ, ഭവാനിന്ദ്ര, ബഹുപ്രദന്‍! 20
ബഹുപ്രദന്‍ ഭവാനെന്നു കേൾപ്പൂ, പെരുതിടങ്ങളില്‍:
ശൂര, വൃത്രഘ്ന, സമ്പത്തിൽപ്പങ്കുകാരാക്കുകെ,ങ്ങളെ! 21
ഞാന്‍ വാഴ്ത്താം, നിൻകുരാലശ്വദ്വയത്തെ പ്രാജ്ഞ, പാലക:
അവയെക്കൊണ്ടു, ഗോദന്‍ നീ ചിതറിയ്ക്കായ്ക്കു ഗോക്കളെ! 22
പടിയ്ക്കൽ വെച്ച പതുതാം രണ്ടുണ്ണിപ്പാവപോലവേ
അഴകാർന്നു വിളങ്ങുന്നു, കുരാലശ്വങ്ങളുധ്വരേ! 23
കാളവണ്ടിയിലോ കാലാല്‍ത്താനോ പോകുമെനിയ്ക്കിഹ
മതിയാകട്ടെ,യൻപുറ്റ കുരാലശ്വദ്വയം തുലോം!24
കുറിപ്പുകൾ: സൂക്തം 32.

[2] ചിത്ര = ഹേ പൂജനീയ. ചിത്രക്രിയന്മാരില്‍ – നാനാകർമ്മങ്ങളോടുകൂടിയ ഞങ്ങളില്‍. ചിത്രം = മഹനീയം.

[3] മീതര്‍ = അല്ലസംഖ്യർ. പെരിയോനെയും – വമ്പിച്ച ശത്രുവിനെപ്പോലും കൊല്ലാന്‍, ഭവാന്നു കുറച്ചാളുകളുടെ തുണയേ വേണ്ടു.

[4] ഞങ്ങളെ ഞങ്ങളെ – ഞങ്ങളെ എല്ലാരെയും.

[5] തോല്‍വി പറ്റാത്ത – ശത്രുക്കളാൽ ആക്രമിയ്ക്കപ്പെടാത്ത.

[6] ഗോയുതന്റെ = ഗോക്കളോടുകൂടിയവന്റെ. സഖാക്കളായ് – സ്തോതാക്കളായി എന്നു താല്‍പർയ്യം. ചേരുമാറാകണം – ഗോയുതനായ അങ്ങയോട് എന്നാശയം.

[7] അങ്ങേകന്‍-അങ്ങ് മാത്രം. അധീശ്വരന്‍ – ഉടമസ്ഥന്‍.

[8] ചൊല്‍ – സ്തോത്രം.

[9] ഗോതമര്‍-ഗോതമഗോത്രക്കാരായ ഋഷിമാര്‍.

[10] മത്തുപിടിച്ച – സോമപാനത്താൽ മത്തനായ.

[11] ചൊല്ലുകൾ – സ്തോത്രങ്ങൾ. നീര്‍-സോമലതയുടെ.

[12] വർദ്ധിപ്പിയ്ക്കുന്നു – മഹത്വപ്പെടത്തുന്നു. സ്തവവാഹികൾ = സ്തവത്തെ വഹിയ്ക്കുന്നവര്‍; സ്തോത്രം ച്ചൊല്ലി എന്നർത്ഥം. വീരയുതം = വീരന്മാരോടു (പുത്രപൌത്രാദീകളോടു) കൂടിയത്.

[14] വസോ – ആളുകളെ യജ്ഞത്തിൽ വസിപ്പിയ്ക്കുന്നവനേ.

[15] ഹരിയുഗ്മം – ഇന്ദ്രന്റെ രണ്ടശ്വങ്ങൾ.

[16] കൊഞ്ചലെന്നവിധം – കൊഞ്ചൽ കേട്ടു രസിയ്ക്കുന്നതുപോലെ.

[17] പഠിപ്പിയ്ക്കുപ്പെട്ട – നടകൾ ശീലിപ്പിച്ച.

[18] ഗോശതശതങ്ങൾ – വളരെ വളരെ ഗോക്കൾ.

[19] കുംഭം – ഇരുപതുപറ.

[20] തുലോം – ധാരാളം. ബഹുപ്രദന്‍ = വളരെ കൊടുക്കുന്നവന്‍.

[21] പെരുതിടങ്ങൾ – അനേകയജ്ഞസ്ഥലങ്ങൾ.

[22] കുരാലശ്വദ്വയം = രണ്ടു തവിട്ടുനിറക്കുതിരകൾ; ഹരികൾ. അവയെക്കൊണ്ടു ഗോക്കളെ ചിതറിയ്ക്കുരുത്: കുതിരയെക്കണ്ടാൽ ഗോക്കൾ വിറളിപിടിച്ച് ഓടിക്കളയും. ഗോദന്‍ = ഗോക്കളെ കൊടുക്കുന്നവന്‍.

[23] പടിയ്ക്കല്‍ – കാഴ്ചപ്പുറത്തു് എന്നർത്ഥം. രണ്ടുണ്ണിപ്പാവ – രണ്ടു ചെറിയ പാവകൾ.

[24] തുലോം മതിയാകട്ടെ – ഏറ്റവും പർയ്യാപ്തമായിബ്ഭവിയ്ക്കുട്ടെ.

സൂക്തം 33.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഋഭുക്കൾ ദേവത.

ഞാന്‍ ഋഭുക്കൾക്കു സ്തോത്രത്തെ, ഒരു ദൂതനെ എന്നപോലെ അയയ്ക്കുന്നു; ഉപസ്തരണത്തിന്ന്, ഒരു കറവപ്പയ്യിനെ യാചിയ്ക്കുകയും ചെയ്യുന്നു. നടമിടുക്കള്ള കുതിരകളെക്കൊണ്ടു കാറ്റിനൊപ്പും പാഞ്ഞു, വാനിലെങ്ങും ഉടനടി വ്യാപിയ്ക്കുന്നവരാണല്ലൊ, ആ കർമ്മികൾ! 1

ധീരരായ ഋഭുക്കൾ അച്ഛനമ്മമാരെ ശുശ്രൂഷിച്ചു, യുവാക്കളാക്കി, കർമ്മങ്ങൾ തുലോം അനുഷ്ഠിച്ചുപോന്നു. ഉടൻതന്നേ ദേവകളുടെ സഖ്യം നേടി; മനസ്സിന്നു മഹത്ത്വം വരുത്തി! 2

ചുക്കിച്ചുളിഞ്ഞു രണ്ടു തൂണുകൾപോലേ കിടന്നിരുന്ന അച്ഛനമ്മമാരെ യാവചിലര്‍ നിത്യയുവാക്കളാക്കി മാറ്റിയോ; ആ വാജനും വിഭ്വാവും ഋഭുവും ഇന്ദ്രനോടൊരുമിച്ചു സോമം കുടിച്ചു നമ്മുടെ യജ്ഞം രക്ഷിയ്ക്കട്ടെ! 3

ഋഭുക്കൾ ഒരാണ്ടു പയ്യിനെ രക്ഷിച്ചു; ഋഭുക്കൾ ഒരാണ്ട് അതിന്ന് അവയവങ്ങളുണ്ടാക്കി; ഒരാണ്ട് അതിന്നു നിറം വരുത്തി. ആ കർമ്മങ്ങളാൽ അമരത്വം നേടി! 4

ജ്യേഷ്ഠൻ പറഞ്ഞു: ‘ഒരു ചമസം രണ്ടാക്കുക.’ അനുജന്‍ പറഞ്ഞു, മൂന്നാക്കാമെന്ന്. ഇളയവന്‍ പറഞ്ഞു, നാലാക്കാമെന്ന്. ഋഭുക്കളേ, നിങ്ങളുടെ ആ സംഭാഷണം ത്വഷ്ടാവു കൊണ്ടാടി. 5

മനുഷ്യരായ ഋഭുക്കൾ പറഞ്ഞതു നേരായിരുന്നു: അവര്‍ അങ്ങനെതന്നെ ചെയ്തു ഈ അമൃതും നേടി. പകല്‍പോലെ വിളങ്ങുന്ന നാലു ചമസം കണ്ടിട്ടു ത്വഷ്ടാവു ശരിവെച്ചു! 6

ഋഭുക്കൾ പന്തിരണ്ടുനാളുകളിൽ പകലോന്റെ അതിഥികളായി സുഖേന പാർത്തു, പാടങ്ങളെ ശോഭങ്ങളാക്കി; നദികളെ ഒഴുകിച്ചു. ഓഷധികൾ നിർജ്ജലസ്ഥലങ്ങളിൽ നില്ക്കയായിരുന്നു; വെള്ളം കുഴികളിലും! 7

വട്ടിന്മേല്‍നിന്നു ശരിയ്ക്കുരുളുന്ന രഥം എവര്‍ നിർമ്മിച്ചുവോ; വിശ്വത്തെ ഉന്മേഷപ്പെടുത്തുന്ന വിശ്വരൂപധേനുവിനെയും എവര്‍ നിർമ്മിച്ചുവോ; ആ സുകർമ്മാക്കളും സുരക്ഷരും സുഹസ്തരുമായ ഋഭുക്കൾ നമുക്കു ധനമുണ്ടാക്കിത്തരട്ടെ! 8

ഇവരുടെ പണിത്തരം കർമ്മത്താൽ മനംതെളിഞ്ഞു വിളങ്ങിയ ദേവന്മാർ കൈക്കൊണ്ടു: സുകർമ്മാവായ വാജന്‍ ദേവകളുടെയായി ഋഭുജ്യേഷ്ഠൻ ഇന്ദ്രനെ; വിഭ്വാവു വരുണന്റെ. 9

പ്രജ്ഞയാൽ സ്തുതിച്ചിമ്പപ്പെടുത്തി രണ്ടു ഹരികളെ സൃഷ്ടിച്ചതെവരോ – ഇന്ദ്രന്നായി സുഖേന പൂട്ടാവുന്ന രണ്ടശ്വങ്ങളെ സൃഷ്ടിച്ചതെവരോ; ഋഭുക്കളേ, ആ നിങ്ങൾ ഞങ്ങളിൽ ധനപുഷ്ടിയും സുഖവും, ക്ഷേമകാംക്ഷികൾ മിത്രത്തെ എന്നപോലെ ചേർത്തുവെച്ചാലും! 10

ഇപ്പോൾ നിങ്ങൾക്ക് അഹസ്സിൽ സോമപാനവും മത്തും ദേവകൾ വെച്ചിരിയ്ക്കുന്നു: തളർന്നവങ്കലല്ലാതെ അവര്‍ സഖ്യം ചെയ്യില്ല. ഋഭുക്കളേ, ആ നിങ്ങൾ തീർച്ചയായും ഈ മൂന്നാം സവനത്തിൽ ഞങ്ങൾക്കു ധനം കൊണ്ടുവരണം! 11

കുറിപ്പുകൾ: സൂക്തം 33.

[1] കർമ്മീകൾ – ലോകോപകാരികൾ.

[4] പയ്യിനെ – ചത്ത പയ്യിന്റെ ശവത്തെ. ഇക്കഥയും ചമസനിർമ്മാണാദികളും ഒന്നാംമണ്ഡലത്തില്‍ത്തന്നെയുണ്ട്.

[6] അങ്ങനെതന്നെ ചെയ്തു-നാലാക്കീ. ഈ അമൃത് – മൂന്നാം സവനത്തിലെ സോമനീര്.

[7] ഋഭുക്കൾ സൂര്യരശ്മികൾതന്നെയാണെന്ന പക്ഷത്തെ അവലംബിച്ചുള്ളതാണ്, ഈ ഋക്ക്. പന്തിരണ്ടു നാളുകൾ – തിരുവാതിരമുതൽ പന്തിരണ്ടു വൃഷ്ടിനക്ഷത്തങ്ങൾ.

[9] വാജന്‍ – ഇളയ ഋഭു. ഋഭുജ്യേഷ്ഠന്‍ – ഋഭു എന്ന മൂത്ത ആൾ. വിഭ്വാവ് – വാജന്റെ ജ്യേഷ്ഠനും ഋഭുവിന്റെ അനുജനുമായ മധ്യമന്‍.

[11] വെച്ചിരിയ്ക്കുന്നു – നിശ്ചയിച്ചിരിയ്ക്കുന്നു. തളർന്നവന്‍ – തപഃശ്രാന്തന്‍.

സൂക്തം 34.

ഋഷിച്ഛന്ദോദേവതകൾ മുമ്പത്തേവ.

ഋഭോ, വിഭ്വാവേ, വാജ, ഇന്ദ്ര, നിങ്ങൾ ഞങ്ങളുടെ ഈ യാഗത്തിൽ രത്നം തരാന്‍ വന്നുചേർന്നാലും: ഇപ്പോൾ നിങ്ങൾക്ക് അഹസ്സിൽ പാനം വാഗ്ദേവി നിശ്ചയിച്ചിരിയ്ക്കുന്നുവല്ലോ; അതിനാൽ നിങ്ങൾക്കു മത്തും പിടിയ്ക്കാം! 1

അന്നംകൊണ്ടു ശോഭിയ്ക്കുന്ന ഋഭുക്കളേ, ജന്മമറിഞ്ഞ നിങ്ങൾ ദേവകളൊന്നിച്ചു മത്തടിയ്ക്കുവിൻ: മത്തും സ്തുതിയും നിങ്ങളിലണയട്ടെ നിങ്ങൾ ഞങ്ങൾക്കു നല്ല വീരന്മാരെയും ധനവും അയയ്ക്കുവിൻ! 2

ഋഭുക്കളേ, മനുഷ്യര്‍പോലെ വിളങ്ങുന്ന നിങ്ങൾ യാതൊന്നിനെ ഉൾക്കൊള്ളമോ, ആ യജ്ഞം ഇതാ, നിങ്ങൾക്കായി ഉണ്ടാക്കപ്പെട്ടിരിയ്ക്കന്നു. ഇതു നിങ്ങളിൽ ചേരാനിരിയ്ക്കുകയാണ്: വാജന്മാരേ, അഗ്രാസനം നേടിയവരാണല്ലോ, നിങ്ങളെല്ലാവരും! 3

നേതാക്കളേ, ഇപ്പോൾ ഹവിസ്സു നല്കി പരിചരിയ്ക്കുന്ന മനുഷ്യന്നു കിട്ടട്ടെ, നിങ്ങളുടെ രത്നദാനം: ഋഭോ, വിഭ്വാവേം, വാജ, നിങ്ങൾ കടിയ്ക്കുവിൻ; നിങ്ങൾക്കു മത്തിന്നായി ഞാന്‍ തരുന്നു, മഹത്തായ മൂന്നാം സവനം! 4

ഋഭുവിഭ്വാജന്മാരേ, നേതാക്കളായ നിങ്ങൾ മഹത്തായ ദ്രവ്യത്തെ പുഴ്ത്തിക്കൊണ്ടു, ഞങ്ങളുടെ അടുക്കൽ വന്നാലും: പകലിന്റെ അവസാനത്തിൽ ഈ പാനങ്ങൾ, പുതുതായി പെറ്റ പൈക്കൾ ഗൃഹത്തിലെന്നപോലേ. നിങ്ങളിൽ വന്നണയുന്നു! 5

കെല്പിടിയാത്തവരേ, പുകഴ്ത്തി വിളിയ്ക്കപ്പെടുന്ന നിങ്ങൾ ഈ യജ്ഞത്തിൽ വന്നുചേർന്നാലും: നിങ്ങൾ ആരുടെയോ, ആ ഇന്ദ്രനൊന്നിച്ചു, സമാനപ്രീതിയോടേ, രത്നം നല്കുന്ന സൂരികളായ നിങ്ങൾ മധു നുകർന്നാലും! 6

ഇന്ദ്ര, സ്തുതിസേവ്യ, ഭവാൻ വരുണനോടു സമാനപ്രീതിയായി, മരുത്തുക്കളോടു സമാനപ്രീതിയായി, മുമ്പേ കുടിയ്ക്കുന്ന ഋതുയാജരോടു സമാനപ്രീതിയായി, രത്നദാത്രികളായ സ്ത്രീപാലികമാരോടു സമാന പ്രീതിയായി, സോമം കുടിച്ചാലും! 7

ഋഭുക്കളേ, നിങ്ങൾ ആദിത്യരോടൊന്നിച്ചു, പർവതരോടൊന്നിച്ചു, ദേവഹിതനായ സവിതാവോടൊന്നിച്ചു, രത്നം നല്കുന്ന നദികളോടൊന്നിച്ചു മത്തുകൊള്ളവിൻ! 8

ഈ ഋഭുക്കൾ അശ്വികളെ പ്രീതിപ്പെടുത്തി; ഇവര്‍ അച്ഛനമ്മമാരെ രക്ഷിച്ചു; ഇവര്‍ പയ്യിനെ, ഇവര്‍ കുതിരകളെ നിർമ്മിച്ചു; ഇവര്‍ കവചങ്ങൾ രചിച്ചു; ഇവര്‍ വാനൂഴികളെ വേര്‍പെടുത്തി; വ്യാപ്തരായ ഈ നേതാക്കൾ നല്ല കർമ്മങ്ങൾ ചെയ്തു. 9

ഋഭുക്കളെ, ഗോക്കളും ബലവും നല്ല വീരന്മാരും പാർപ്പിടവും ധാരാളമന്നവും ചേർന്ന ധനം നിങ്ങളുടെ പക്കലുണ്ടല്ലോ; ആ മുമ്പേ കുടിയ്ക്കുന്ന, ദത്തത്തെ പുകഴ്ത്തുന്ന നിങ്ങൾ മത്തു പൂണ്ടു ഞങ്ങൾക്കു തന്നാലും! 10

ഋഭുക്കളേ, നിങ്ങൾ പോയ്ക്കളയരുത്: ഞങ്ങൾ നിങ്ങളെതെല്ലും ദാഹിപ്പിയ്ക്കില്ല. ദേവന്മാരേ, നിങ്ങൾ മാനിയ്ക്കുപ്പെട്ട്, ഈ യജ്ഞത്തിൽ ഇന്ദ്രനോടൊന്നിച്ചു, മരുത്തുക്കളോടൊന്നിച്ചു, ശോഭമാനരോടൊന്നിച്ചു, രത്നം തരാധായി മത്തുകൊള്ളുവിന്‍! 11

കുറിപ്പുകൾ: സൂക്തം 34.

[1] പാനം – സോമപാനം. വാഗ്ദേവി – പ്രജാപതിയുടെ അരുളപ്പാട്.

[2] അന്നം-സോമനീർ. ജന്മം – മനുഷ്യരായ തങ്ങൾ ദേവത്വം പ്രാപിച്ചത്. സ്തുതി – ഞങ്ങളുടെ.

[3] ഉൾക്കൊള്ളുക – ഉദരത്തിൽ ധരിയ്ക്കുക. യജ്ഞം – സോമം. വാജന്മാര്‍ – ഋഭുവും, വിഭ്വാവും വാജനും.

[5] പൈക്കൾ വൈകുന്നേരം മേച്ചില്‍പ്പുറംവിട്ട് ഉടമസ്ഥന്റെ ഗൃഹത്തിൽ തിരിച്ചുവരുമല്ലോ.

[6] മധു – മധുരമായ സോമം.

[7] സ്തുതിസേവ്യ = സ്തൂതികൾകൊണ്ടു സേവിയ്ക്കുപ്പെടേണ്ടുന്നവനേ. ഋതുയാജര്‍ – ഒരുകൂട്ടം ദേവന്മാര്‍. സ്ത്രീപാലികമാര്‍ – സ്ത്രീകളെ രക്ഷിയ്ക്കുന്ന ദേവിമാർ.

[8] പർവതര്‍ – ഒരുകൂട്ടം ദേവന്മാര്‍.

[9] കവചങ്ങൾ – ദേവന്മാർക്ക്.

[10] ദത്തം – സോമവും മറ്റും. തന്നാലും – ധനം.

[11] ദാഹിപ്പിയ്ക്കില്ല – സോമനീര്‍ വേണ്ടുവോളം തരാം. ശോഭമാനര്‍ – മറ്റു ദേവന്മാര്‍.

സൂക്തം 35.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

കെല്പിടിയാത്ത സുധന്വപുത്രരായ ഋഭുക്കളേ, നിങ്ങൾ ഇങ്ങോട്ടു വരുവിന്‍, പോയ്ക്കളയരുത്: ഈ സവനത്തിൽ മധുക്കൾ നിങ്ങളെ – രത്നാദാതാവായ ഇന്ദ്രനെയും, പിന്നെ നിങ്ങളെയും – പ്രാപിയ്ക്കുമാറാകട്ടെ! 1

വെടുപ്പിൽ പിഴിഞ്ഞ സോമം കുടിയ്ക്കുന്ന ഋഭുക്കൾക്കാണ്, ഇവിടെ രത്നദാനം: അവര്‍ സല്‍ക്കർമ്മേച്ഛകൊണ്ടും കരകൌശലംകൊണ്ടും ഒരൊറ്റച്ചമസം നാലാക്കിയല്ലോ! 2

വാജന്മാരേ, നിങ്ങൾ ഒരു ചമസം നാലാക്കി; എന്നിട്ടു, ‘സഖേ, അരനഗ്രഹിച്ചാലും’ എന്നുരിയാടി. ‘ഋഭുക്കളേ, കരകൌശലക്കാരായ നിങ്ങൾ അമൃതത്തിന്റെ മാർഗ്ഗത്തെ – ദേവഗണത്തെ – പ്രാപിച്ചാലും!’ 3

എങ്ങനെയുള്ളതായിരുന്നു, ബുദ്ധിസാമർത്ഥ്യംകൊണ്ടു നാലാക്കപ്പെട്ട ആ ചമസം? ആകട്ടെ, നിങ്ങൾ സോമം പിഴിയുവിൻ; ഋഭുക്കളേ, നിങ്ങൾ മത്തിന്നു മധുരസോമം കുടിയ്ക്കുവിൻ! 4

രത്നമായ അന്നമുള്ള ഋഭുക്കളേ, നിങ്ങൾ വേലകൊണ്ട് അമ്മയച്ഛന്മാരെ യുവാക്കളാക്കി; വേലകൊണ്ടു ചമസം ദേവപാനയോഗ്യമാക്കി; വേലകൊണ്ടു, ഗതിവേഗമേറിയ ഇന്ദ്രവാഹനങ്ങളായ രണ്ടു ഹനികളെ നിർമ്മിച്ചു! 5

അന്നവാന്മാരായ ഋഭുക്കളേ, പകലറുതിയിൽ നിങ്ങളെ മത്തുപിടിപ്പിയ്കാന്‍ ആര്‍ കടുംസോമം പിഴിയുമോ? വൃഷാക്കളേ, അവന്നു നിങ്ങൾ ഇമ്പം പൂണ്ടു വളരെ വീരന്മാരോടുകൂടിയ ധനം നിർമ്മിയ്ക്കുവിൻ! 6

ഹര്യശ്വ, രാവിലെ പിഴിഞ്ഞതു ഭവാന്‍ നുകർന്നു; ഉച്ചയ്ക്കലെ സോമം അങ്ങയ്ക്കുമാത്രമാണല്ലോ. ഇന്ദ്ര, ഇനി, ശോഭനകർമ്മംമൂലം അങ്ങയാൽ സഖാക്കളാക്കപ്പെട്ട രമ്യദാനന്മാരായ ഋഭുക്കളോടൊന്നിച്ചു പാനംചെയ്താലും 7

ശോഭനകർമ്മത്താൽ ദേവന്മാരായിത്തീർന്നു, പരുന്തുകൾപോലെ വാനിൽ പാർക്കുകയാണല്ലോ, നിങ്ങൾ കെല്പിടിയാത്ത സുധന്വപുത്രന്മാരേ, അമൃതത്വമടഞ്ഞ ആ നിങ്ങൾ ധനം തന്നരുളിയാലും. 8

കരകൌശലക്കാരായ ഋഭുക്കളേ, രത്നത്തെ നല്കുന്ന മൂന്നാം സവനത്തിൽ നിങ്ങൾ സംബന്ധിച്ചുവല്ലേ; സല്‍ക്കർമ്മേച്ഛയാല്‍, അതിന്റെ ഈ അരിച്ച സോമം നിങ്ങൾ, നിങ്ങളുടെ മത്തു പൂണ്ട ഇന്ദ്രീയങ്ങൾകൊണ്ടു കുടിയ്ക്കുവിൻ! 9

കുറിപ്പുകൾ: സൂക്തം 35.

[1] മധുക്കൾ – മദകരങ്ങളായ സോമങ്ങൾ.

[2] രത്നദാനം – സോമാർപ്പണം.

[3] ഉരിയാടി – അഗ്നിയോടു പറഞ്ഞു. ഋഭുക്കളേ എന്നാദിയായ വാക്യം അഗ്നിയ്യുടെ മറുപടിയാകുന്നു. അമൃതം – സ്വർഗ്ഗം.

[4] നിങ്ങൾ എന്നു തുടങ്ങിയ വാക്യം ഋത്വിക്കുകളോടുള്ളതാണ്.

[5] രത്നമായ അന്നം – രമണീയമായ സോമം.

[8] അമൃതത്വം = ദേവത്വം.

[9] രത്നം – സോമം. നേത്രാദീന്ദിയങ്ങൾക്കു പാതൃത്വം ആരോപിച്ചിരിയ്ക്കുന്നതു, സോമത്തിന്റെ ഗുണാധിക്യം വ്യഞ്ജിപ്പിയ്ക്കാനാണ്.

സൂക്തം 36.

വാമദേവന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഋഭുക്കൾ ദേവത.

ഋഭുക്കളേ, കുതിരയും കടിഞാണും വേണ്ടാത്ത മൂവരുൾത്തേര്‍ സ്തുത്യർഹമായി അന്തരിക്ഷത്തിൽ ചുറ്റിനടക്കുന്നു; നിങ്ങൾ വനൂഴികളെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. ഇതു നിങ്ങളുടെ ദേവത്വത്തെ പ്രഖ്യാപിയ്ക്കുന്നു! 1

നേരേ പോകുന്ന സുചക്രമായ രഥത്തെ ശോഭനഹൃദയരായ യാവചിലര്‍ മനസ്സങ്കല്പംകൊണ്ടു നിർമ്മിച്ചുവോ; ഋഭോ, വാജ, ആ നിങ്ങളെ ഈ സവനത്തിൽ പാനംചെയ്വാൻ ഞങ്ങൾ ക്ഷണിയ്ക്കുന്നു. 2

വാജ, ഋഭോ, വാർദ്ധക്യംകൊണ്ടു ചുക്കിച്ചുളിഞ്ഞ അമ്മയച്ഛന്മാരെ നിങ്ങൾ വീണ്ടും സഞ്ചരിയ്ക്കുന്ന യുവാക്കളാക്കിയല്ലോ; വിഭുക്കളേ, നിങ്ങളുടെ ആ മഹത്ത്വം ദേവകളില്‍വെച്ചു പ്രശംസനീയംതന്നെ! 3

വാജ, ഋഭോ, നിങ്ങൾ ഒറ്റച്ചമസത്തിന്നു നാലു ശാഖകളുണ്ടാക്കി; വേലചെയ്തു പയ്യിനെ തോലണിയിച്ചു; അങ്ങനെ നിങ്ങൾ ദേവകളുടെ ഇടയിൽ അമൃതത്വം നേടി. അതു പൊടുന്നനെ പുകഴ്ത്തേണ്ടതുതന്നെ! 4

അന്നംകൊണ്ടു വിളിപ്പെട്ടു നേതാക്കളായ ഋഭുക്കൾ ഉല്‍പാദിപ്പിച്ച ധനത്തിന്റെ യശസ്സു കുറച്ചല്ല. ഋഭുക്കളുടെ തച്ചന്‍പണി യാഗങ്ങളിൽ സ്തുത്യമാകുന്നു; ദേവന്മാരേ, നിങ്ങൾ രക്ഷിക്കുന്ന അതു ദർശനീയംതന്നെ! 5

വാജനും വിദ്വാവും ഋഭുവും ആരെ രക്ഷിയ്ക്കുമോ, അവന്‍ ബലവാനായി സഞ്ചാരകശലനാകും അവന്‍ ഋഷിയായി സ്തുതിയ്ക്കും; അവന്‍ ശൂരനായി (ശത്രുക്കളെ) തള്ളിനീക്കും, യുദ്ധങ്ങളിൽ ദുസ്തരനുമാകും; അവന്നു ധനം വർദ്ധിയ്ക്കും; അവന്നു നല്ല വീര്യമുണ്ടാകും! 6

വാജ, ഋഭോ, മേന്മയേറിയതാണ്, ശ്രേഷ്ഠവും ദർശനീയവുമായ നിങ്ങളുടെ രൂപം. അതിനെക്കുറിച്ചുള്ള സ്തോത്രം കേട്ടാലും: ധീമാന്മാരും കവികളും വിദ്വാന്മാരുമാണല്ലോ, നിങ്ങൾ; ആ നിങ്ങളെ ഞങ്ങൾ ഈ മന്ത്രംകൊണ്ടു ക്ഷണിയ്ക്കുന്നു. 7

ഋഭുക്കളേ, നിങ്ങൾ ഞങ്ങളുടെ സ്തുതികളാല്‍, മനുഷ്യർക്കുവേണ്ടുന്ന ഭോഗ്യങ്ങളെല്ലാമറിഞ്ഞു, ഞങ്ങൾക്കു കാന്തിയും കരുത്തുമുള്ള, കെല്പന്മാരെ ഉണക്കുന്ന, മികച്ച ധനവും, അന്നവും ഉണ്ടാക്കിത്തരുവിന്‍! 8

ഋഭുക്കളേ, നിങ്ങൾ ഇവിടെ വിളയാടി ഞങ്ങൾക്കു സന്തതിയും, ഇവിടെ ധനവും, ഇവിടെ വീരസമേതമായ യശസ്സും ഉണ്ടാക്കുവിൻ; യാതൊന്നുകൊണ്ടു ഞങ്ങൾ മറ്റുള്ളവരെക്കൾ അറിയപ്പെടുമോ, ആ പൂജനീയമായ അന്നം ഞങ്ങൾക്കു തന്നരുളുപവിൻ! 9

കുറിപ്പുകൾ: സൂക്തം 36.

[2] ഋഭോ, വാജ എന്നിവയിൽ വിഭ്വാവും ഉൾപ്പെട്ടിരിയ്ക്കുന്നു.

[4] ശാഖകൾ – വിഭാഗങ്ങൾ.

[5] കുറച്ചല്ല – ആ ധനം ഞങ്ങൾക്കു കിട്ടുമാറാകട്ടേ എന്നു ഹൃദയം. അതു – തച്ചൻപണി; ചമസമോ, രഥമോ.

[8] കെല്പന്മാരെ ഉണക്കുന്ന – കേമന്മാരെ ശോഷിപ്പിയ്ക്കുന്ന; അസൂയാതപ്തരാക്കുന്ന.

[9] ഇവിടെ – ഈ യജ്ഞത്തില്‍.

സൂക്തം 37.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സ്; ഋഭുക്കൾ ദേവത.

വാജ, ഋഭോ, ദേവന്മാരേ, ഈ മനുഷ്യരിൽവെച്ചു രമണീയരും ദിവസങ്ങളെ സുദിനങ്ങളാക്കാൻ യജ്ഞത്തെ നിലനിർത്തുന്നവരുമായ നിങ്ങൾ ദേവകളുടെ വഴിയിലൂടേ ഞങ്ങളുടെ യാഗത്തിൽ വന്നു ചേർന്നാലും! 1

ഇന്നു, നൈചേർന്നു മിന്നുന്ന ഈ പർയ്യാപ്തങ്ങളായ സോമങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിച്ചു പ്രീതിയുളവാക്കട്ടെ; പിഴിഞ്ഞു നിറച്ച ഇവ നിങ്ങളെ തുലോം കാമിയ്ക്കുന്നു; ജോലിയിൽ ഉത്സാഹത്തിന്നായി കുടിയ്ക്കപ്പെട്ടിട്ട് ഇമ്പംകൊള്ളിയ്ക്കട്ടെ! 2

വാജ, ഋഭോ, നിങ്ങളെ മൂന്നുപ്രാവശ്യമുദിയ്ക്കുന്ന ദേവഹിതമായ സോമവും, നിങ്ങളെ സ്തോത്രവും വഹിയ്ക്കുമല്ലോ; അതിനാൽ അരികേ രസിയ്ക്കുന്ന മനുഷ്യരുടെയും ദേവന്മാരുടെയും ഇടയിൽ ഞാന്‍, മനുവെന്നപോലെ അതു നിങ്ങൾക്കായി ഒപ്പം ഹോമിച്ചുകൊള്ളുന്നു. 3

ഋഭുക്കളേ, തടിച്ച കുതിരയും, തിളങ്ങുന്ന തേരും ഇരിമ്പിന്നൊത്ത അണക്കടയും നല്ല ധനവുമുള്ളവരാണ്, നിങ്ങൾ; ഇന്ദ്രന്നരുമകളായ ബലിഷ്ഠന്മാരേ, നിങ്ങൾക്കു മത്തിന്നു വെയ്കുപ്പെട്ടതാണല്ലോ, അഗ്രഭാഗം. 4

ഋഭുക്കളേ, പരന്ന ശോഭയും പടയിൽ വന്‍കരുത്തും കുതിരകളും ഇന്ദ്രിയബലവുമുള്ള, തമ്മില്‍ച്ചേർന്ന, സദാ ദാനനിരതമായ, ധനരൂപമായ നിങ്ങളുടെ ഗണത്തെ ഞങ്ങൾ വിളിച്ചുകൊള്ളുന്നു. 5

ഋഭുക്കളേ, നിങ്ങളും ഇന്ദ്രനും യാതൊരു മനുഷ്യനെ രക്ഷിയ്ക്കുന്നുവോ; അവൻതന്നേ, അവൻതന്നേ കർമ്മഭാക്കാകട്ടെ! അവൻതന്നെ യാഗത്തിൽ അശ്വയുക്തനാകട്ടെ! 6

വാജ, ഋഭോ, നിങ്ങൾ ഞങ്ങൾക്കു യജ്ഞമാർഗ്ഗം പറഞ്ഞുതരുവിന്‍! സ്തുതിയ്ക്കപ്പെട്ട സൂരികളായ നിങ്ങൾ ഞങ്ങളെ ആശയെല്ലാം കടത്തിവിടുവിൻ! 7

വാജ, ഋഭോ, ഇന്ദ്രം അശ്വികളേ, നിങ്ങൾ മനുഷ്യരായ ഞങ്ങൾക്കു വളരെദ്ധനത്തെയും അശ്വത്തെയും വളരെ ദ്രവ്യം ദാനംചെയ്യാനായി കല്പിച്ചുതന്നാലും! 8

കുറിപ്പുകൾ: സൂക്തം 37.

[2] പര്യാപ്തങ്ങൾ – മതിയാവോളമുള്ളവ. നിങ്ങളെ കാമിയ്ക്കുന്നു – നിങ്ങൾ കുടിയ്ക്കേണമെന്നിച്ഛിയ്ക്കുന്നു. ഒടുക്കത്തെ വാക്യത്തിലും കര്‍ത്തൃപദം, ഇവ എന്നതുതന്നെ.

[3] മൂന്നുപ്രാവശ്യമുദിയ്ക്കുന്ന – പ്രാതർമ്മധ്യാഹ്നസായംസവനങ്ങളിൽ ആവിർഭവിയ്ക്കുന്ന. വഹിയ്ക്കും – വാഹനംപോലെ ഇങ്ങോട്ടു കൊണ്ടുവരുമെന്നു സാരം. അരികേ – യജ്ഞസമീപത്ത്. അതു – സോമം.

[4] മത്തിന്നു – കുടിച്ചു മദിപ്പാൻ. അഗ്രഭാഗം – തൃതീയസവനത്തിന്റെ.

[6] അവൻതന്നേ, അവന്‍തന്നേ – അന്യനാകരുത്.

[7] കടത്തിവിടുവിൻ – നിറവേറിയവരാക്കുവിന്‍.

സൂക്തം 38.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ദ്യാവാപൃഥിവികളും ദധിക്രാവും ദേവത.

നിങ്ങളിരുവരുടെ പുരാതസ്വത്താണല്ലോ, ദാതാവായ ത്രസദസ്യു അർത്ഥികൾക്കു നല്കിയിരുന്നത്: അശ്വം, പുത്രൻ, ദസ്യുക്കളെ അമർത്തുന്ന ഉഗ്രായുധം എന്നിവയെയും നിങ്ങൾ കൊടുത്തു! 1

അത്രമാത്രമല്ല, അശ്വരൂപനും, വളരെപ്പേരെ തള്ളിനീക്കുന്നവനും, വിശ്വസേവിതനും. പരുന്തുപോലെ ഋജൂശീഘ്രഗാമിയും, ദീപ്തഗാത്രനും, കൂടലരെ കൊയ്യുന്ന ശുരനുമായ, ഒരു രാജാവുപോലുള്ള ദധിക്രാവിനെയും കൊടുത്തു: 2

താന്നേടത്തൂടേ പായും; ഒരു യുദ്ധേച്ഛുവായ ശുരൻപോലെ ദിക്കുകളെ കാല്‍നടയാൽ ലംഘിപ്പാനൊരുങ്ങും; തേരിൽ സഞ്ചരിയ്ക്കും – ഇങ്ങനെയുള്ള ആ വായുവേഗനെ മനുഷ്യരെല്ലാം ഇമ്പപ്പെടുത്തി സ്തുതിയ്ക്കുന്നു. 3

അവന്‍ യുദ്ധങ്ങളിൽ പടകളെ തടുത്തു, തുലോം ഇടപെട്ടു, ദിക്കുകളിൽ ചെന്നു സാധനങ്ങൾ നേടി, അറിയേണ്ടവ കണ്ടുവെച്ച്, ആപ്തനായ മനുഷ്യന്റെ എതിരാളിയെ ആട്ടിപ്പായിയ്ക്കും. 4

പോരാ, അന്നത്തെയോ മാടിൻകൂട്ടത്തെയോ നോക്കിച്ചെല്ലുന്ന അവനെക്കുറിച്ചു യുദ്ധങ്ങളിൽ ആളുകൾ വസ്ത്രം കക്കുന്ന തസ്കരനെക്കുറിച്ചെന്നപോലെയും, പശിമൂലം താന്നുപറക്കുന്ന പരുന്തിനെക്കുറിച്ചെന്നപോലെയും നിലവിളിക്കും! 5

പോരാ, അസുരപ്പടകജിലിറങ്ങാനൊരുങ്ങുന്ന ആ അത്യുകൃഷ്ടന്‍, കോപ്പണിഞ്ഞ കുതിരപോലെ ശോഭിച്ചും, പൊടി നക്കിയും, കടിഞാണ്‍ കടിച്ചും തേര്‍നിരയോടൊപ്പം പാഞ്ഞുനടക്കും! 6

പോരാ, സമരത്തിൽ സഹിഷ്ണുവും, ഋജുഗാമിയും, അന്നവാനുമായ ആ വാജി സ്വദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടും, വെമ്പുന്ന പടകളിൽ വെമ്പിയും, പൊടിയണിഞ്ഞ്, അതു പുരികത്തിൻമീതെ വിതറും! 7

പോരാ, തിളങ്ങുന്ന ഇടിവാൾപോലെ കൊന്നുകളയുന്ന അവനെ എതിരാളികൾ പേടിയ്ക്കുന്നു: എങ്ങും ആയിരംപേരോടു പൊരുതിത്തുടങ്ങിയാല്‍, കോപ്പണിഞ്ഞ അവന്‍ ഭയംകരനും ദുർന്നിവാരനുമായിത്തീരും! 8

പോരാ, ആ മനുഷ്യാഭിലാഷപൂരകനായ വേഗവാന്റെ ചെറുക്കലും കീഴമർത്തലും ആളുകൾ പുകഴ്ത്തിപ്പോരുന്നു; പോരാ, അവനെപ്പറ്റി യുദ്ധത്തിൽ നടക്കുന്നവര്‍ പറയും: – ‘ദധിക്രാവ് ആയിരമാളുകളോടുകൂടി മറ്റൊരേടത്തെയ്ക്കു തിരിച്ചു!’ 9

യാതൊരു ദധിക്രാവ് ബലംകൊണ്ടു, പഞ്ചജനങ്ങളെ തേജസ്സു കൊണ്ടു സൂര്യനെന്നപോലെ, ജലങ്ങളെ പരത്തിയോ; ആയിരവും നൂറും നല്കുന്ന ആ ഗമനകുശലനായ വാജി ഈ സ്തുതികളെ മധുരഫലത്തോടു ചേർക്കട്ടെ! 10

കുറിപ്പുകൾ: സൂക്തം 38.

[1] ദ്യാവാപൃഥിവികളോടു പറയുന്നത്; ഇരുവരുടെ – ഇരുവരില്‍നിന്നു ലഭിച്ച. കൊടുത്തു – ത്രസദസ്യുവിന്ന്.

[2] അശ്വരുപന്‍ – അശ്വമായിച്ചമഞ്ഞ അഗ്നിയത്രേ, ദധിക്രാവ്. വളരെപ്പേരെ – ശത്രുക്കളെ. ദധിക്രാവ് ഒരു ദേവൻ; മുന്മണ്ഡലങ്ങളിലുണ്ട്.

[3] പായും – വെള്ളംപോലെ. വായുവേഗന്‍ ദധിക്രാവ്.

[4] ആപ്തനായ മനുഷ്യന്റെ – സ്തോതാവിന്റെ.

[5] നോക്കി – സമ്പാദിപ്പാന്‍ എന്നർത്ഥം. നിലവിളിയ്ക്കും – ശത്രുക്കൾ.

[9] മറ്റൊരേടത്തെയ്ക്കു – നമ്മെ വിട്ടു, മറ്റെതിരാളികളെ ഹനിപ്പാൻ.

[10] ചേർക്കട്ടെ – ഈ സ്തുതികൾക്ക് ആസ്വാദ്യമായ ഫലമുളവാക്കട്ടെ; സ്തോതാവിനെ സല്‍ഫലം നല്കി. അനുഗ്രഹിയ്ക്കട്ടെ.

സൂക്തം 39.

വാമദേവൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സ്; ദധിക്രാവ് ദേവത.

ആ വേഗവാനായ ദധിക്രാവിതെത്തന്നേ നാം ക്ഷിപ്രം സ്തുതിയ്ക്കുക; വാനൂഴികളില്‍നിന്നു തീറ്റയും വിതറിക്കൊടുക്കുക. തമസ്സറകറ്റുന്ന ഉഷസ്സുകൾ എനിയ്ക്കായി ഫലങ്ങളെ രക്ഷിയയ്ക്കട്ടെ; എല്ലാപ്പാപത്തെയും കടത്തട്ടെ! 1

മഹാനായി ഗമനകുശലനായി ബഹുവരേണ്യനായി വൃഷാവായിരിയ്ക്കുന്ന ദധിക്രാവിനെ യജ്ഞപൂരകനായ ഞാന്‍ വളരെ സ്തുതിയ്ക്കുന്നു: മിത്രാവരുണരേ, മനുഷ്യർക്കായി നിങ്ങളാൽ നിർത്തപ്പെട്ടവനാണല്ലോ, തിളങ്ങുന്ന അഗ്നിപോലിരിയ്ക്കുന്ന ഈ താരയിതാവ്. 2

ആർ പുലര്‍കാലത്ത് അഗ്നിയെ ജ്വലിപ്പിച്ച്, അശ്വരൂപനായ ദധിക്രാവിനെ സ്തുതിച്ചുവോ; അവനെ മിത്രാവരുണരരോടൊപ്പം പ്രീതി പൂണ്ട് ഈ പരിപൂർണ്ണൻ പാപരഹിതനാക്കട്ടെ! 3

അന്നവും ബലവും കിട്ടിയ്ക്കുന്ന മഹാനായ ദധിക്രാവിന്റെ സ്തോതൃശുഭദമായ നാമത്തെ ഞങ്ങൾ സ്തുതിയ്ക്കുന്നു; വരുണന്‍, മിത്രന്‍, അഗ്നി, വജ്രപാണിയായ ഇന്ദ്രന്‍ എന്നിവരെയും നയ്മയ്ക്കായി വിളിക്കുന്നു. 4

മിത്രാവരുണരേ, മനുഷ്യപ്രേരകനായ യാതൊരശ്വരൂപനെ നിങ്ങൾ ഞങ്ങൾക്കുവേണ്ടി നിർത്തിയോ; ആ ദധിക്രാവിനെ, ഇന്ദ്രനെ എന്നപോലെ ഇരുകൂട്ടരും – യുദ്ധത്തിന്നൊരുങ്ങിയവരും, യജ്ഞം തുടങ്ങിയവരും – വിളിയ്ക്കുന്നു. 5

വിജയിയും അശ്വരൂപനുമായ ദധിക്രാവിനെ ഞാന്‍ സ്തുതിയ്ക്കാം: ആ വേഗവാന്‍ നമ്മുടെ മുഖങ്ങൾക്കു സൌരഭ്യം വരുത്തട്ടെ; നമുക്ക് ആയുസ്സും വളർത്തട്ടെ! 6

കുറിപ്പുകൾ: സൂക്തം 39.

[2] താരയിതാവ് – പാപങ്ങളെ കടത്തുന്നവൻ.

[3] ഈ പരിപൂർണ്ണൻ – ദധിക്രാവ്.

[4] സ്തോതൃശൂഭദം – സ്തുതിയ്ക്കുന്നവർക്കു മംഗളം നല്കുന്നത്.

സൂക്തം 40.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; ദധിക്രാവ് ദേവത.

ദധിക്രാവിനെത്തന്നേ നാം ക്ഷിപ്രം സ്തുതിയ്ക്കുക: ഉഷസ്സുകളെല്ലാം എന്നെ പ്രേരിപ്പിയ്ക്കട്ടെ; ജലം, അഗ്നി, ഉഷസ്സ്, സൂര്യൻ, ആംഗിരസനായ ബൃഹസ്പതി, ഇന്ദ്രൻ എന്നിവരെയും സ്തുതിയ്ക്കുക. 1

നടക്കും, ഓടും, ചാടും – ഇങ്ങനെയുള്ള ഗന്താവും ഭരണനിപുണനും, ഗോക്കളെയും അന്നത്തെയും ഉഷസ്സിനെയും തേടുന്നവനും, പരിചാരകരിൽ വർത്തിയ്ക്കുന്നവനും, തിടുക്കംകൊള്ളുന്നവനും, സത്യനുമായ ദധിക്രാവ് അന്നവും ബലവും സ്വർഗ്ഗവും നല്കുമാറാകണം! 2

പോരാ, കൊതിയേറിയ ദധിക്രാവിന്റെ വെമ്പിക്കൊണ്ടുള്ള പാച്ചിലില്‍, പക്ഷിയുടെ പാറക്കലിലെന്നപോലെ, ആരും പിന്നിലായിപ്പോകും; പരുന്തുപോലെ പാറുന്ന ഈ താരയിതാവിന്റെ മാറിടത്തിനു ചുറ്റുമായി, കൂടെയുണ്ടാവും, ബലം! 3

പോരാ, ആ വാജി കഴുത്തിലും കക്ഷത്തിലും വായിലും കെട്ടപ്പെട്ടിട്ടു, തെളിയ്ക്കപ്പെടാൻ തിടുക്കംകൊള്ളും, ദധിക്രാവ് കർമ്മമനുസരിച്ചു പ്രവൃദ്ധബലനായിട്ടു, വഴിത്തിരിവുകളിലൂടേ വെച്ചടിയ്ക്കും! 4

ദ്യോവിൽ മേവുന്ന ഹംസനും, അന്തരിക്ഷത്തിൽ മേവുന്ന വസുവും, വേടിമേൽ മേവുന്ന ഹോതാവും, അതിഥിയും, ഗൃഹത്തിൽ മേവുന്നവനും, മനുഷ്യരിൽ മേവുന്നവനും, മണ്ഡലത്തിൽ മേവുനവനും യജ്ഞത്തിൽ മേവുന്നവനും, വ്യോമത്തിൽ മേവുന്നവനും, ജലത്തിൽ ജനിച്ചവനും, രശ്മികളിൽ ജനിച്ചവനും, സത്യത്തിൽ ജനിച്ചവനും, പർവതത്തിൽ ജനിച്ചുവനുമായ ഇവന്‍തന്നെ ബ്രഹ്മതത്ത്വം! 5

കുറിപ്പുകൾ: സൂക്തം 40.

[2] സത്യന്‍ = സത്തുക്കളിൽ തഴയ്ക്കുന്നവന്‍.

[4] വാജി – അശ്വരുപനായ ദധിക്രാവ്. വെച്ചടിയ്ക്കാ – അതിവേഗത്തിൽ നടക്കും.

[5] ഈ ഋക്കിന്റെ ദേവത, സൂര്യനാണ്: വായ്വഗ്നിരൂപനായി അന്തരിക്ഷാദിസ്ഥാനങ്ങളിൽ വർത്തിയ്ക്കുന്ന സൂര്യന്‍തന്നേ പരബ്രഹ്മമെന്നു പ്രതിപാദിയ്ക്കുന്നു. ജലത്തിൽ ജനിച്ചവന്‍ – ജലമധ്യത്തിലാണല്ലോ, സൂര്യന്‍ ഉദിയ്ക്കുന്നത്. സത്യത്തിൽ ജനിച്ചവൻ – പ്രത്യക്ഷദൃശ്യൻ എന്നർത്ഥം. പർവതം – ഉദയാദ്രി. ഇവന്‍-ആദിത്യന്‍.

സൂക്തം 41.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രാവരുണന്മാര്‍ ദേവത. (കാകളി)

ബുദ്ധിവെച്ചെങ്ങൾ പണിഞ്ഞോതുമേതൊന്നു,
നിത്യന്‍ ഹവിർവാഹി ഹോതാവുപോലവേ
ഇന്ദ്ര, വരുണ, ഭവന്മനം പൂകുമോ;
നന്ദ്യമാ സ്തോത്രമേതി,ന്ദ്രാവരുണരേ? 1
ഇന്ദ്രാരാവരുണദേവന്മാരെയന്നവാ-
നെന്നരൻ കൂട്ടിന്ന ബന്ധുക്കളാക്കുമോ;
കൊന്നിടും, പോരിൽ മാറ്റാരെ,യഘത്തെയും;
കുന്നിച്ച രക്ഷയാൽ ഖ്യാതനുമാ,മവൻ! 2
ഇന്ദ്രാവരുണർ സഖാക്കൾ സഖ്യത്തിനായ്
സ്യന്ദിച്ച സോമങ്ങൾകൊണ്ടിമ്പമേല്ക്കുകില്‍,
തന്നിടുമല്ലോ, സ്തുതിയ്ക്കും മനുഷ്യർക്കു
സുന്ദരാന്നരവരുത്തമമാം ധനം! 3
ഉഗ്രരാമിന്ദ്രാവരുണരേ, ദീപ്തമാ-
മുല്‍ക്കടവജ്രമീ ഹിംസ്രനില്‍ച്ചാട്ടുവിൻ-
ഞങ്ങൾക്കു ദുഷ്പ്രാപനായ പിടുങ്ങിയില്‍
നിങ്ങൾതന്‍ ധൃഷ്ണുവാം കെല്പൊന്നയയ്ക്കുവിൻ! 4
ഇന്ദ്രാവരുണരേ, നിങ്ങൾ രസിപ്പിപ്പി-
നിന്നുതിയെ, വൃഷര്‍ ഗോവിനെപ്പോലവേ:
ഞങ്ങൾക്കിതു ചുരത്തട്ടെ, പുല്‍മേയുന്ന
തുംഗയാം പാലേറ്റമുള്ള പൈപോലവേ! 5
സല്‍പുത്രതല്‍പുത്രര്‍, സസ്യോവി,യൌവന-
ക്കെല്പേ,റെനാളർക്കദർശനമെന്നിവ
കിട്ടിച്ച,ഴല്‍പ്പാടിലെങ്ങളെക്കാക്കുവിൻ,
ദുഷ്ടഘ്നരാം നിങ്ങളിന്ദ്രാവരുണരേ! 6
ഗോരതരെങ്ങൾ വരിപ്പൂ, സുബന്ധ്വർച്ച ്യ-
ശൂരരാം നിങ്ങളെത്തന്നേ പ്രഭുക്കളേ,
സംപ്രീതി നല്കും പിതാക്കളെയെന്നപോ-
ല,ൻപിനും കൂട്ടിനും പൂർവരക്ഷയ്ക്കുമായ്! 7
ഭക്ഷ്യത്തിനിസ്തുതി നിങ്ങളെ പ്രാപിപ്പു,
രക്ഷണാർത്ഥം ഭവല്‍ക്കാമർ പോര്‍പോലവേ –
ചെല്ലുന്നു, ധേനു സോമത്തില്‍ക്കണക്കെ,ന്റെ
ചൊല്ലു ദാതാക്കളാമിന്ദ്രാവരുണരില്‍! 8
ഇന്ദ്രാവരുണരില്‍ച്ചെൽവൂ, ധനം കൊതി-
ച്ചെൻനുതി, സേവകനാഢ്യരില്‍പ്പോലവേ;
തന്നികടത്തിങ്കൽ നില്ക്കുന്നു, ചിക്കെന്നു
ചെന്നണഞ്ഞന്നമിരക്കുവോൻപോലവേ! 9
നാഥരാക്കെ,ങ്ങളയത്നം സമൃദ്ധിയ്ക്കു,
തേര്‍തുരംഗങ്ങൾക്ക,ഭംഗസമ്പത്തിനും;
അച്ചരിഷ്ണുക്കൾതൻ നവ്യരക്ഷകളാ-
ലശ്വധനങ്ങളുമെത്തട്ടെ, ഞങ്ങളില്‍! 10
അന്യൂനരക്ഷ പൂണ്ടെങ്ങളിൽ വന്നാലു-
മന്നാർത്ഥമാര്യരാമിന്ദ്രാവരുണരേ;
ശസ്ത്രങ്ങൾ സേനയില്‍ക്കേളിയാടുമട-
ർക്കെത്തുമാറാകെ,ങ്ങൾ, നിങ്ങൾതന്നാളുകൾ! 11
കുറിപ്പുകൾ: സൂക്തം 41.

[1] പണിഞ്ഞ് – വണങ്ങി. ഹോതാവു(അഗ്നീ)പോലെ ഭവന്മനം പൂകുന്ന (നിങ്ങളുടെ ഹൃദയത്തെ സ്പർശിയ്ക്കുന്ന) സ്തോത്രം ഏതായിരിയ്ക്കും? നന്ദ്യം = അഭിനന്ദനീയം. ഇന്ദ്രവരുണപദത്തിന്റെ ആവർത്തനം ആദരാധിക്യത്താലാകുന്നു.

[2] എന്നരന്‍ – ഏതൊരു മനുഷ്യൻ. കൂട്ടിന്നു = സഖ്യത്തീന്നു. അഘത്തെ (പാപത്തെ)യും കൊന്നിടും – നശിപ്പിയ്ക്കും. കുന്നിച്ച – മഹത്തായ.

[3] സഖാക്കൾ – പരസ്പരം സ്നേഹിതന്മാര്‍. സ്യന്ദിച്ച = ഒഴുകിയ, പിഴിയപ്പെട്ട. സുന്ദരാന്നർ = ശോഭനമായ (സോമമാകുന്ന) അന്നത്തോടുകൂടിയവര്‍.

[4] ഉല്‍ക്കടം – ബലിഷ്ഠം. ഹിംസ്രന്‍ – ഹിംസാശീലനായ ഞങ്ങളുടെ ശത്രു. ദുഷ്പ്രാപ്തന്‍ – എതിത്തുകൂടാത്തവന്‍. പിടുങ്ങി – എന്തും തട്ടിയെടുക്കുന്നവന്‍.

[5] ഇന്നുതിയെ – ഈ സ്തുതിയെ വൃഷർ – ചിനപിടിപ്പിയ്ക്കുന്ന കൂറ്റന്മാര്‍. രസിപ്പിപ്പിന്‍ – സസ്നേഹം സ്വീകരിയ്ക്കുവിന്‍ എന്നർത്ഥം. ഇതു – സ്തുതി. ചുരത്തട്ടെ – അഭീമതഫലങ്ങമള. പുതമേയുന്ന – പുല്ലുതിന്നു നടക്കുന്ന. തുംഗ = മഹതീ.

[6] സല്‍പുത്രതല്‍പുത്രര്‍ = നല്ല പുത്രനും അവന്റെ പുത്രനും. സസ്യോവി = സസ്യസമൃദ്ധമായ നിലം. ഏറെനാളർക്കദർശനം – ദീർഘായുസ്സ്.

[7] ഗോരതര്‍ – ഗോലാഭതല്‍പരര്‍. സുബന്ധ്വർച്ച ്യശൂരരാം = നല്ല ബന്ധുക്കളും പൂജ്യരും ശുരരുമായ. പിതാക്കളെയെന്നപോടലെ – മക്കൾ അച്ഛന്മാരെ ആശ്രയിയ്ക്കുന്നതുപോലെ, അൻപ് = സ്നേഹം. പൂർവരക്ഷ = മുന്‍ചെയ്യപോലുള്ള രക്ഷണം.

[8] ഭവല്‍ക്കാമര്‍ – നിങ്ങളുടെ സാഹായ്യമിച്ഛിയ്ക്കുന്ന ഭടന്മാര്‍. ധേനു – പാൽ എന്നു സാരം. ചൊല്ല് – സ്തുതി.

[9] ആഢ്യര്‍ = ധനികന്മാര്‍. തന്നികടം – അവരുടെ, ഇന്ദ്രാവരുണന്മാരുടെ, സമീപത്ത്. നില്ക്കുന്നു എന്നതിന്നും കർത്തൃപദം, നുതിതന്നെ.

[10] തുരംഗങ്ങൾ – തേരിന്നു പൂട്ടുന്ന കുതിരകൾ.

[11] ആര്യര്‍-ശ്രേഷ്ഠർ. ഞങ്ങൾ നിങ്ങൾതന്നാളുകൾ – നിറങ്ങളുടെ ആളുകളായ ഞങ്ങൾ.

സൂക്തം 42.

പുരുകുത്സപുത്തന്‍ ത്രസദസ്യ, ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; താനും ഇന്ദ്രാവരുണരും ദേവത.

ക്ഷത്രിയനും വിശ്വപതിയുമായ എനിയ്ക്കു, ദേവകളെല്ലാം നമുക്ക് എങ്ങനെയോ അങ്ങനെ രണ്ടു രാജ്യമുണ്ട്. വരുണനായ മനുഷ്യനും അയല്ക്കാരനും രൂപവാനുമായ എന്റെ കർമ്മത്തിൽ ദേവകൾ സംബന്ധിയ്ക്കും. രാജാവാണ്, ഞാന്‍! 1

ഞാൻതന്നേ, വരുണരാജാവ്: ആ മികച്ച ബലങ്ങൾ എനിയ്ക്കായി നിലക്കൊള്ളുന്നു. വരുണനായ മനുഷ്യനും അയല്ക്കാരനും രൂപവാനുമായ എന്റെ കർമ്മത്തിൽ ദേവകൾ സംബന്ധിയ്ക്കും. രാജാവാണ്, ഞാൻ! 2

ഇന്ദ്രനും, വരുണനും, ആ മഹത്ത്വമേറിയ ഗഭീരസുരൂപകളായ ദ്യാവാപൃഥിവികളും ഞാന്‍തന്നെ. വിദ്വാനായ ഞാന്‍, ത്വഷ്ടാവെന്നപോലെ, ഭുവനത്തെയെല്ലാം പ്രേരിപ്പിച്ചു; വാനൂഴികളെ താങ്ങി. 3

ഞാൻതന്നെയാണ്, നനവുണ്ടാക്കുന്ന വെള്ളം പൊഴിച്ചതും സൂര്യനെ അന്തരിക്ഷത്തിൽ നിർത്തിയതും. ഞാന്‍ ജലത്തിന്നുവേണ്ടി യജ്ഞവാനായ അദിതിപുത്രനായി ജനിച്ചു. ആകാശം മൂന്നുലകമാക്കപ്പെട്ടത്, എനിയ്ക്കുവേണ്ടിത്തന്നെ. 4

നല്ല കുതിരകളോടുകൂടിയ പടയാളികൾ എന്നെ പിന്തുടരുന്നു; സേന ചുഴന്നവര്‍ എന്നെ യുദ്ധത്തിലെയ്ക്കു വിളിയ്ക്കുന്നു. ഞാന്‍ മഘവാവായ ഇന്ദ്രനായിച്ചമഞ്ഞു പൊരുതുന്നു ധർഷകമായ ബലം പൂണ്ടുപൊടി പറപ്പിയ്ക്കുന്നു. 5

ഞാനാണ്, വിശ്വം സൃഷ്ടിച്ചത്. തടവുപെടാത്ത എന്നെയാതൊരു ദിവ്യബലവും തടയുകയില്ല. സോമവും ഉക്ഥവും എന്നെ ഇമ്പംകൊള്ളിയ്ക്കുമ്പോൾ, അറ്റമില്ലാത്ത വാനൂഴികൾ രണ്ടും നടുങ്ങിപ്പോകും! 6

സ്തോതാവേ, ആ വിശ്വവിദിതനായ വരുണനെ സ്തുതിയ്ക്കു. ഇന്ദ്ര, അവിടുന്നു വൃത്രരെ കൊന്നതായും, അവിടുന്നു മറയ്ക്കപ്പെട്ടിരുന്ന ജലങ്ങളെ പ്രവഹിപ്പിച്ചതായും കേട്ടിട്ടുണ്ടു്! 7

ഞങ്ങൾക്കിവിടെ, ദുർഗ്ഗഹപുത്രൻ തടവിലാക്കപ്പെട്ടപ്പോൾ, ആ സപ്തർഷികളാണ്, ഉല്‍പാദകരായത്: അവര്‍ ഇവളില്‍, ഇന്ദ്രന്‍ പോലെ വൃത്രഘ്നനും അർദ്ധദേവനുമായ ത്രസദസ്യുവിനെ ജനിപ്പിച്ചു. 8

ഇന്ദ്രാവരുണന്മാരേ, പുരുകുത്സപത്നി നിങ്ങളെ ഹവിസ്സുകൊണ്ടും നമസ്സുകൊണ്ടും പ്രസാദിപ്പിച്ചുവല്ലോ; അതിനാല്‍, നിങ്ങൾ ഇവൾക്കു വൃത്രഘ്നനും അർദ്ധദേവനുമായ ത്രസദസ്യുരാജാവിനെ കല്പിച്ചു നല്കി! 9

ഇന്ദ്രാവരുണന്മാരേ, സേവിയ്ക്കുന്ന ഞങ്ങൾ ധനംകൊണ്ടും, ദേവന്മാര്‍ ഹവിസ്സുകൊണ്ടും, ഗോക്കൾ പുല്ലുകൊണ്ടും ഇമ്പംകൊള്ളട്ടെ: പോയ്ക്കളയാത്ത ആ ധേനുവിനെ നിങ്ങൾ ഞങ്ങൾക്കു നിത്യം തന്നരുളുവിൻ! 10

കുറിപ്പുകൾ: സൂക്തം 42.

[1] ദേവകളൊമക്ക നമ്മുടെയാണല്ലോ; അതുപോലെ, എനിയ്ക്കു രണ്ടു രാജ്യമുണ്ട്: ഭൂമിയും സ്വർഗ്ഗവും രണ്ടും എന്റെതാണ്. വരുണനും താനാണെന്ന്: അയല്ക്കാരന്‍ – ഏല്ലാവർക്കും അയല്‍പക്കക്കാരന്‍പോലെയുള്ളവന്‍.

[3] ഗഭീരസുരൂപകൾ = ഗഭീരകളും സുരൂപകളും. ത്വഷ്ടാവ് = പ്രജാപതി. പ്രേരിപ്പിച്ചു – സൃഷ്ടീച്ചയച്ചു.

[7] ഇതുമുതൽ ഇന്ദ്രവരുണസ്തുതീയാണ്; വൃത്രര്‍ = ശത്രുക്കൾ.

[8]ദുർഗ്ഗപുത്രനായ പുരുകുത്സനെന്ന രാജാവു ശത്രുക്കളാൽ തടവിലാക്കപ്പെട്ടതിനാൽ രാജ്യം അരാജകമായിപ്പോയി. അതു കണ്ടു് അദ്ദേഹത്തിന്റെ പത്നി, ഒരു പുത്രനുണ്ടാകാന്‍വേണ്ടി, യദൃച്ഛയാ വന്നുചേർന്ന സപ്തർഷികളെ പൂജിച്ചു. അവര്‍ പ്രസാദിച്ച്, ഇന്ദ്രവരുണന്മാരെ യജിപ്പാന്‍ ഉപദേശിച്ചു. രാജ്ഞി അതനുഷ്ഠിച്ചതിനാല്‍, തനിയ്ക്കു ത്രസദസ്യ, എന്ന പുത്രനുണ്ടായി. ഈ സ്വന്തം ഉല്‍പത്തിയെ ത്രസദസ്യ, സൂചിപ്പിയ്ക്കുന്നു: ഞങ്ങൾക്ക് – എനിയ്ക്ക് ഇവൾ – പുരുകുത്സപത്നി, ത്രസദസ്യുവിന്റെ അമ്മ. വൃത്രശബ്ദത്തിന്നു ശത്രുവെന്നും വൃത്രനെന്നും രണ്ടർത്ഥം. ത്രസദസ്യുവിനെ – എന്നെ.

[10] ആ ധേനു – പ്രീതികരമായ ധനം.

സൂക്തം 43.

പുരുമീള്ഹനും അജമീള്ഹനും ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.

യജ്ഞാർഹരിൽ ആരുള്ള കേൾപ്പാൻ? ഏതൊരു ദേവൻ സ്തോത്രം കൈക്കൊള്ളും? തിളക്കവും നല്ല ഹവിസ്സും ചേർന്ന ഈ അരുമസ്തുതിയെ നാം അമരരിൽ ആരുടെ ഹൃദയത്തിൽ പതിയ്ക്കും? 1

ദേവകളിൽ ആരുള്ളു, സുഖിപ്പിയ്ക്കാൻ? ആര്‍, തീർച്ചയായും വരും? ആരാണ്, ഏറ്റവും സുഖപ്രദൻ? ഏതൊരു തേരാണ്, ഓടുന്ന കതിരകളാൽ വേഗവത്തെന്നു പറയുന്നത്? അതിലാണല്ലോ, സൂര്യന്റെ മകൾ ചെന്നു കേറിയത്. 2

നിങ്ങളിരുവരും അടുത്ത ദിവസങ്ങളില്‍, ശക്തിമാനായ ഇന്ദ്രന്‍ പ്രഭാതത്തിലെന്നപോലെ ശീഘ്രം വന്നുചേരണം: സ്വർഗ്ഗത്തില്‍ നിന്നു വരുന്ന, ദിവ്യരായ ശോഭനഗമനരായ നിങ്ങൾ എന്തൊരു കർമ്മത്താലാണ്, ഇത്ര ശക്തരായത്? 3

അശ്വികളേ, എന്തായിരിയ്ക്കും നിങ്ങൾക്കുള്ള സ്തുതി? എന്തൊരു സ്തുതികൊണ്ടു വിളിയ്ക്കണം, നിങ്ങൾ വരാൻ? അടുത്തെങ്ങാനും ആരുണ്ട്, നിങ്ങളുടെ വമ്പിച്ച ക്രോധം താങ്ങാന്‍? മധു പൊഴിയ്ക്കുന്ന ദസ്രരേ, നിങ്ങൾ രക്ഷകൊണ്ടു ഞങ്ങളെ പാലിച്ചാലും! 4

വിണ്ണിനു ചുറ്റും വളരെസ്സഞ്ചരിയ്ക്കുന്ന നിങ്ങളുടെ രഥം അന്തരിക്ഷത്തില്‍നിന്നു നിങ്ങളുടെ മുമ്പിലെയ്ക്കു വരുന്നു: മധു പൊഴിയ്ക്കുന്നവരേ, നിങ്ങൾക്കുള്ള മധുവിൽ മധു പകർന്നുകഴിഞ്ഞു; സോമവും പൊരിയവിലും നിങ്ങളിൽ വന്നെത്തുന്നു! 5

നിങ്ങളുടെ കുതിരകളെ മേഘം നനച്ചു; ആ മിന്നിത്തിളങ്ങുന്ന പാവകൾ ചുറവം സഞ്ചരിയ്ക്കുന്നു. യാതൊന്നിൽ നിങ്ങൾ സൂര്യപുത്രിയെ കേറ്റിയാ, നിങ്ങളുടെ ആ വാഹനം ക്ഷണേന വെളിപ്പെടുന്നു! 6

രമ്യമായ അന്നമുള്ളവരേ, ഞാൻ ഇവിടെ സമാനമനസ്കരായ നിങ്ങളോടു ചേർക്കുന്ന ഈ സ്തുതി ഞങ്ങളുടേതാണ്. നിങ്ങൾ സ്തോതാവിനെ രക്ഷിയ്കുണം: നാസത്യരേ, അഭിലാഷം നിങ്ങളില്‍ത്തന്നേ വന്നുനില്ക്കുന്നു! 7

കുറിപ്പുകൾ: സൂക്തം 43.

[1] യജ്ഞാഹര്‍-ദേവകൾ. പതിയ്ക്കും – ഒട്ടിയ്ക്കും. അശ്വികൾതന്നേ സ്തുതിയ്ക്കുടമകൾ എന്നു ധ്വനി.

[2] സുഖിപ്പിയ്ക്കാന്‍ – നമ്മെ. വരും – യജ്ഞത്തില്‍. ഏറ്റവും സുഖപ്രദൻ ആരാണ്? അശ്വികൾതന്നേ.

[4] മധു – മധുരജലം.

[5] മധുവില്‍ – സോമരസത്തില്‍. മധു – മധുരമായ പാല്‍.

[6] പറവകൾ – പക്ഷിസദൃശങ്ങളായ അശ്വങ്ങൾ.

[7] ഞങ്ങളുടേതാണ് – ഞങ്ങൾക്കു ഫലം തരട്ടേ എന്നു ഭാവം. അഭിലാഷം – സ്തോതാവായ എന്റെ.

സൂക്തം 44.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അശ്വികളേ, വേഗമേറിയതും ഗോക്കളെ ചേർക്കുന്നതും, സൂര്യപുത്രി കേറിയതും, നുകത്തണ്ടുള്ളതും, സ്തുതികളെ വഹിയ്ക്കകുന്നതും, ധനയുക്തവുമായ നിങ്ങളുടെ പെരുംതേരിനെ ഞങ്ങൾ ഇന്നു വിളിയ്ക്കുന്നു. 1

സ്വർഗ്ഗത്തിന്ന് ഊന്നായ അശ്വികളേ, ദേവതകളായ നിങ്ങൾ കർമ്മങ്ങൾകൊണ്ട് ആ ലക്ഷ്മിയെ അനുഭവിച്ചുപോരുന്നു. നിങ്ങളെ വൻകുതിരകൾ തേരിൽ വഹിയ്ക്കുമ്പോഴെയ്ക്കും, അന്നം നിങ്ങളുടെ ദേഹത്തിലണയുന്നു! 2

അശ്വികളേ, ആര്‍ ഇന്നു നിങ്ങളെ സ്തുതിയ്ക്കും? ആര്‍ രക്ഷണത്തിന്നോ, സോമപാനത്തിന്നോ, പുരാതനമായ യജഞപ്രാപ്പിയ്ക്കോ, മന്ത്രങ്ങൾകൊണ്ടു ഹവിസ്സു നല്കി നമസ്തരിച്ചു കൊണ്ടുവരും? 3

പെരുമപ്പെട്ട നാസത്യരേ, നിങ്ങൾ പൊന്നിൻതേരിലൂടേ ഈ യജ്ഞത്തിൽ വന്നുചേർന്നാലും: മധുരമായ സോമം കുടിയ്ക്കകുവിൻ; പരിചാരകന്നു രത്നം കല്പിച്ചുനല്കുവിന്‍! 4

നിങ്ങൾ ഞങ്ങളുടെ അടുക്കലെയ്ക്കു, വിണ്ണില്‍നിന്നോ, മന്നിൽ നിന്നോ, നന്നായുരുളുന്ന പൊന്നിൻതേരിലൂടേ വരുവിന്‍. മറ്റു ദേവകാമന്മാര്‍ നിങ്ങളെ പിടിച്ചു വെയ്തുരുത്: നിങ്ങളെ മുമ്പേ സ്തുതിച്ചതു ഞങ്ങളാണല്ലോ! 5

അശ്വികളേ, നിങ്ങൾ ഞങ്ങൾക്കു വളരെ വീരന്മാരോടുകൂടിയ മഹത്തായ ധനം വേഗത്തിൽ തരുമാറാകണം: ഞങ്ങളിരുകൂട്ടരിൽ നേതാക്കൾ നിങ്ങളെ സ്തുതിച്ചുവല്ലോ; കൂടെ അജമീള്ഹന്റെ ആളുകളും സ്തോത്രം പാടി. 6

രമ്യമായ അന്നമുള്ളവരേ, ഞാന്‍ ഇവിടെ സമാനമനസ്കരായ നിങ്ങളോടു ചേർക്കുന്ന ഈ സ്തുതി ഞങ്ങളുടേതാണ്. നിങ്ങൾ സ്തോതാവിനെ രക്ഷിയ്ക്കണം: നാസത്യരേ, അഭിലാഷം നിങ്ങളില്‍ത്തന്നേ വന്നുനില്ക്കുന്നു! 7

കുറിപ്പുകൾ: സൂക്തം 44.

[1] ഗോക്കൾ – അശ്വങ്ങൾ.

[2] അന്നം – സോമം.

[3] കൊണ്ടുവരും – നിങ്ങളെ യജ്ഞത്തിൽ.

[6] ഞങ്ങളിരുകൂട്ടര്‍ – പുരുമീള്ഹനും, അജമിള്ഹനും. നേതാക്കൾ – ഋത്വിക്കുകൾ.

സൂക്തം 45.

വാമദേവൻ ഋഷി; ജഗതിയും തിഷ്ടുപ്പും ഛന്ദസ്സ്; അശ്വികൾ ദേവത.

ഇതാ, സൂര്യൻ ഉദിച്ചുപൊങ്ങുന്നു; ഈ ആദിത്യന്റെ മുകളില്‍, ചുറ്റിനടക്കുന്ന രഥവും. അതിന്റെ മിതേ മൂന്നുതരം അന്നവും നാലാമതു മധുവിന്റെ ഒരു തോല്‍ത്തുരുത്തിയും വിലസുന്നു! 1

മധുവും അന്നങ്ങളും അശ്വങ്ങളും ചേർന്ന നിങ്ങളുടെ തേര്‍പുലര്‍കാലത്തുയരുന്നു: ചുഴന്ന ഇരുട്ടിനെ പായിയ്ക്കുന്നു; സൂര്യൻപോലെ അന്തരിക്ഷത്തെ വിളങ്ങിയ്ക്കുന്നു! 2

മധു നുകർന്നുപോരുന്ന മുഖംകൊണ്ടു നിങ്ങൾ മധു നുകർന്നാലും: മധുവിന്നുവേണ്ടി അരുമത്തേര്‍ പൂട്ടവിൻ ഗഗനമാർഗ്ഗത്തെ മധുകൊണ്ടു കുളിര്‍പ്പിയ്ക്കുവിൻ! അശ്വികളേ, മധുവിന്റെ തോല്‍ത്തുരുത്തിയുണ്ടല്ലോ, നിങ്ങളുടെപക്കല്‍. 3

വെക്കും നടക്കും, ഹിതരമണീയമായി പറക്കും, ഉപദ്രവിയ്ക്കില്ല, മധുരതയുണ്ട്, ഉഷസ്സിലുണരും, ജലം പൊഴിയ്ക്കും, ഇമ്പപ്പെടുത്തും, സോമം കുടിയ്ക്കും – ഇങ്ങനെയുള്ള ധുരീണാശ്വങ്ങളാൽ നിങ്ങൾ, ഈച്ചകൾ തേനിലെന്നപോലെ, യാഗങ്ങളിൽ ചെല്ലുന്നു. 4

മധുവോടുകൂടിയ സുയജ്ഞരായ അഗ്നികൾ ഉഷസ്സുകൾതോറും – കർമ്മം പൂർത്തിപ്പെടുത്തുന്ന വിചക്ഷണൻ കൈകഴുകി മധുരമായ സോമം അമ്മിക്കുഴകൊണ്ടു പിഴിഞ്ഞുകഴിഞ്ഞാൽ – ഒന്നിച്ചുവാഴുന്ന അശ്വികളളെ, സ്തുതിയ്ക്കുകയായി! 5

പകലുകളാൽ ഇരുട്ടിനെ പായിയ്ക്കന്ന രശ്മികൾ, സൂര്യനെന്ന പോലെ അന്തരിക്ഷത്തെ വിളങ്ങിയ്ക്കുന്നു, സൂര്യനും കുതിരകളെ പൂട്ടിപുറപ്പെടുന്നു. അപ്പോൾ നിങ്ങളിരുവരും മാർഗ്ഗങ്ങളെല്ലാം അന്നം കൊണ്ട് അടയാളപ്പെടുത്തും! 6

അശ്വികളേ, കർമ്മമനുഷ്ഠിയ്ക്കുന്ന ഞാന്‍ നിങ്ങളെ സ്തുതിയ്ക്കുന്നു: യാതൊന്നിനാൽ നിങ്ങൾ ഉടനടി ഉലകം ചുറ്റുമോ, ആ പഴക്കം തട്ടാത്ത നല്ക്കുതിരത്തേരിലൂടേ നിങ്ങൾ ഹവിസ്സും ഊട്ടമുള്ള ശീഘ്രകർമ്മത്തിലെയ്ക്കു പുറപ്പെട്ടാലും! 7

കുറിപ്പുകൾ: സൂക്തം 45.

[1] രഥവും – നിങ്ങളിരുവരുടെ തേരും ഉദിച്ചുപൊങ്ങുന്നു, കാണപ്പെടുന്നു. മൂന്നുതരം അന്നം. ഭക്ഷ്യം, പേയം, ഖാദ്യം. മധുവിന്റെ – സോമരസം നിറച്ച.

[4] പറക്കും – പായും. ധുരീണങ്ങൾ – വഹനസമർത്ഥങ്ങൾ.

[5] അഗ്നികൾ – ഗാർഹപത്യാദികൾ. വിചക്ഷണന്‍ – അധ്വർയ്യു.

[7] ശീഘ്രകർമ്മം – ഞങ്ങളുടെ യാഗം.

സൂക്തം 46.

വാമദേവന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രനും വായുവും ദേവത.

ആദ്യം കുടിയ്ക്കു, യജ്ഞത്തില്‍പ്പിഴിയപ്പെട്ട സോമനീര്‍:
വായുവാം നിന്തിരുവടിയല്ലോ, മുമ്പേ കുടിയ്ക്കുവോന്‍. 1
നൂറഭീഷ്ടമൊടും വായോ, നിയുത്സഹിതനാം ഭവാൻ
വരികി,ന്ദ്രന്നു തുണയായ്:-ക്കുടിപ്പിൻ, ഞങ്ങൾതന്‍ മധു! 2
അന്നത്തിന്നായി വെമ്പിയ്ക്കും സഹസ്രാശ്വങ്ങൾ നിങ്ങളെ
ഇങ്ങെത്തിയ്ക്കട്ടെ, വായ്വിന്ദ്രന്മാരേ, സോമം കുടിയ്ക്കുവാന്‍: 3
വിണ്‍ചുറ്റും പൊൻനുകത്തണ്ടു ചേർന്ന തേരിൽ മഖത്തിനായ്
കല്പിച്ചുകേറുവോരല്ലോ, ഭവാന്മാരനിലേന്ദ്രരേ! 4
കരുത്തേറും തേരിലൂടേ, ദാതാവിങ്കലണതഞ്ഞിടാൻ
ഇങ്ങോട്ടെഴുന്നള്ളണമേ, ഭവാന്മാരിലേന്ദ്രരേ! 5
ഇതാ, പിഴിഞ്ഞൂ; സുരരോടൊന്നിച്ചു സമഹർഷരായ്
കുടിപ്പിനി,തു ദാതാവിന്‍ ഗൃഹത്തിലനിലേന്ദ്രരേ! 6
ഇന്ദ്രവായുക്കളേ, നിങ്ങളിവിടെയ്ക്കെഴുനള്ളുവിൻ;
അഴിച്ചുവിടുവിന്‍, സോമം കുടിയ്ക്കുവതിനിങ്ങുതാൻ! 7
കുറിപ്പുകൾ: സൂക്തം 46.

[2] നിയുത്സഹിതന്‍ = നിയുത്തുക്കളോടുകൂടിയവന്‍; നിയുത്തുക്കൾ – വായുവിന്റെ കുതിരകൾ. ഇന്ദ്രന്നു തുണയായ് – ഇന്ദ്രനൊന്നിച്ച്. കുടിപ്പിന്‍ – ഭവാനും ഇന്ദ്രനും,

[4] വിണ്‍ചുറ്റും = സ്വർഗ്ഗത്തിൽ സഞ്ചരിയ്ക്കുന്ന. മഖത്തിനായ് – യജ്ഞത്തിലെത്താൻ.

[5] ദാതാവ് – യജമാനന്‍.

[6] അഴിച്ചുവിടുവിന്‍ – തേര്‍ക്കുതിരകളെ.

സൂക്തം 47.

വാമദേവന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രവായുക്കൾ ദേവത. (‘മാബലിനാടു’പോലേ)

മുമ്പേ ഭവാനു തരുന്നേൻ, വായോ,
സംപൂതൻ ഞാൻ യജ്ഞേ സ്വാദുവാം നീര്‍:
വന്നാലും, സോമം കടിപ്പാൻ ദേവ,
തൻനിയുത്തോടൊത്തു കാമ്യനാം നീ! 1
ഇന്ദുവിന്‍ നീരിതു പാനംചെയ്വാ –
നിന്ദ്രനുമങ്ങുമാണ,ർഹര്‍ വായോ:
നിങ്ങളിലല്ലോ, ചേരുന്നു സോമം,
നിമ്നത്തിലംഭസ്സുപോലെയൊപ്പം! 2
അന്നിയുത്തുക്കളൊത്തൂർജ്ജിതന്മാ-
രിന്ദ്രനുമങ്ങും ബലേശര്‍ വായോ,
ഇങ്ങെഴുന്നള്ളുവിനൊറ്റത്തേരി-
ലെ,ങ്ങളെ രക്ഷിപ്പാന്‍, സോമമുണ്ണാൻ! 3
മേധധുരീണരാം വായ്വിന്ദ്രരേ,
ദാതാക്കളായ ഞങ്ങൾക്കായ് നിങ്ങൾ
അപ്പുരുകാമ്യനിയുത്തുക്കളെ –
ക്കല്പിച്ചുപൂട്ടുവിന്‍, നേതാക്കളേ! 4
കുറിപ്പുകൾ: സൂക്തം 47.

[1] സംപൂതൻ – വ്രതചര്യകൾകൊണ്ടു പരിശുദ്ധനായവന്‍.

[2] ഇന്ദു = സോമം. നീമ്നം = താന്ന സ്ഥലം. അംഭസ്സു = ജലം.

[3] ബലേശര്‍ – ബലത്തിന്റെ അധിപതികളായ ഇന്ദ്രനും അങ്ങും.

[4] മേധധുരീണര്‍ = യാഗഭാരവാഹികൾ. പൂട്ടുവിന്‍ – തേരിന്‍മുമ്പിൽ കെട്ടുവിൻ.

സൂക്തം 48.

വാമദേവന്‍ ഋഷീ; അനുഷ്ടുപ്പ് ഛന്ദസ്സു്; വായു ദേവത. (വൃത്തം മുമ്പേത്തതുതന്നെ)

മുല്പാടു ഭക്ഷിയ്ക്ക, ഹവ്യം ഭൂപ-
ന്നൊപ്പം നീ; സ്തോതാവിന്നേകുകർത്ഥം;
ചന്ദ്രസങ്കാശമാം തേരിലൂടേ
വന്നാലും, സോമം കുടിപ്പാന്‍ വായോ! 1
നിന്ദിതാരോപണം നീക്കും ഭവാ-
നന്നിയുത്തുക്കളൊത്തിന്ദ്രനുമായ്
ചന്ദ്രസങ്കാശമാം തേരിലൂടേ
വന്നാലും, സോമം കുടിപ്പാന്‍ വായോ! 2
ധാരിതദ്രവ്യമാര്‍ വിശ്വരൂപ-
മാരി,രുകൃഷ്ണമാര്‍ നിൻവശത്താം;
ചന്ദ്രസങ്കാശമാം തേരിലൂടേ
വന്നാലും, സോമം കുടിപ്പാന്‍ വായോ! 3
നിന്നെ വഹിയ്ക്കട്ടെ, ചേർന്നുനില്ക്കും
തൊണ്ണൂറ്റിയൊമ്പതു ഹൃദ്വേഗികൾ;
ചന്ദ്രസങ്കാശമാം തേരിലൂടേ
വന്നാലും, സോമം കടിപ്പാൻ വായോ! 4
പോറ്റുകവേണ്ടും നൂറശ്വങ്ങളെ-
പ്പൂട്ടിനിർത്തീടുക, വായോ ഭവാൻ;
അല്ലെങ്കിലായിരം ചേർന്ന നിൻതേ-
രഭ്യാഗമിയ്ക്കട്ടെ, കെല്പിനോടേ! 5
കുറിപ്പുകൾ: സൂക്തം 48.

[1] ഭൂപന്നൊപ്പം = ഒരു രാജാവിനെപ്പോലെ. അർത്ഥം = ധനം. ചന്ദ്രസങ്കാശം – ചന്ദന്‍പോലെ ആഹ്ലാദിപ്പിയ്ക്കുന്നത്.

[2] നിന്ദിതാരോപണം – ദോഷം ചുമത്തല്‍.

[3] ധാരിതദ്രവ്യമാര്‍ = ധനങ്ങളെ വഹിച്ചവര്‍. ഇരുകൃഷ്ണമാര്‍ – ദ്യാവാപൃഥിവികൾ. നിന്‍വശത്താം = ഭവാന്നധീനകളാകുന്നു.

[4] ഹൃദ്വേഗികൾ – മനോവേഗികളായ അശ്വങ്ങൾ.

[5] ആയിരം – ആയിരമശ്വങ്ങൾ. അഭ്യാഗമിയ്ക്ക = വരിക.

സൂക്തം 49.

വാമദേവനു ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രനും ബൃഹസ്പതിയും ദേവത.

ഇതാ, നിങ്ങൾക്കു തിരുവായ്തന്നിലിന്ദ്ര, ബൃഹസ്പതേ,
വീഴ്ത്തുന്നേന്‍ പ്രിയമാം ഹവ്യം; ചൊൽവൂ, മത്തേകമുക്ഥവും! 1
ഇതാ, പകർന്നുകൊള്ളുന്നൂ, നിങ്ങൾക്കിന്ദ്ര, ബൃഹസ്പതേ,
വെടുപ്പിയന്നതാം സോമം, കുടിപ്പാന്‍, മത്തുകൊള്ളവാൻ! 2
ഇന്ദ്രാബൃഹസ്പതികളേ, വന്നാലും, ഞങ്ങൾതൻ ഗൃഹേ,
സോമപായികളാമങ്ങുമിന്ദ്രനും സോമമുണ്ണുവാന്‍; 3
ഞങ്ങൾക്കു തന്നരുളുവിൻ, നിങ്ങളിന്ദ്ര, ബൃഹസ്പതേ,
അശ്വങ്ങളും ഗോശതവും കലർന്ന ധനമായിരം! 4
ഇന്ദ്രാബൃഹസ്പതികളെ,യിങ്ങിസ്സോമം കുടിയ്ക്കുവാൻ,
പിഴിഞ്ഞരിച്ചുവെച്ചെങ്ങൾ വിളിയ്ക്കുന്നൂ, സ്തവങ്ങളാല്‍! 5
നിങ്ങൾ ദാതൃഗൃഹത്തിങ്കല്‍സ്സോമമിന്ദ്ര, ബൃഹസ്പതേ,
അവിടെത്തന്നെ വാഴ്‌വോരായ്ക്കുടിപ്പിൻ, മത്തുകൊള്ളുവിൻ! 6
കുറിപ്പുകൾ: സൂക്തം 49.

[1] ഹവ്യം – സോമനീര്. ഉക്ഥം = ശസ്ത്രമെന്ന സ്തോത്രം.

സൂക്തം 50.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; ഇന്ദ്രനും ബൃഹസ്പതിയും ദേവത.

മൂന്നിടങ്ങളിൽ മേവുന്ന യാതൊരുത്തനോ, ബലംകൊണ്ടു ഭൂമിയുടെ അറ്റങ്ങളെ ചൊല്ലിയുറപ്പിച്ചത്; ആ മഞ്ജുഭാഷിയായ ബൃഹസ്പതിയെ മേധയും തേജസ്സുമേറിയ പണ്ടേത്തെ ഋഷിമാര്‍ മുന്നില്‍-പ്രതിഷ്ഠിച്ചു. 1

ബൃഹസ്പതേ, ഗമനത്തിൽ വിറപ്പിയ്ക്കുന്ന ഞങ്ങളുടെ ആളുകൾ ശോഭനപ്രജ്ഞനായ ഭവാനെ ഇമ്പംകൊള്ളിച്ചു സ്തുതിയ്ക്കുന്നുണ്ടല്ലോ; ഇവരുടെ കാരണഭൂതനെ – ഫലങ്ങൾ തൂകുന്നവനും സഞ്ചരിഷ്ണുവും പീഡയേശാത്തവനുമായ മഹാനെ – ബൃഹസ്പതേ, അങ്ങു രക്ഷിയ്ക്കണം! 2

ബൃഹസ്പതേ, മികച്ച വിദൂരവസതിയില്‍, താഴത്ത്, അങ്ങയുടെ യാഗേച്ഛുക്കൾ നില്ക്കുന്നുണ്ടല്ലോ; അങ്ങയ്ക്കായി അമ്മിക്കുഴകൊണ്ടു പിഴിയപ്പെട്ട സോമങ്ങൾ, കുഴിക്കിണറുകൾപോലെ നാലുപാടും ഒലിക്കൊണ്ടൊഴുകുന്നു! 3

മഹത്തായ ജ്യോതിസ്സിന്റെ പരമവ്യോമത്തിൽ മുമ്പേ ഉദിയ്ക്കുന്ന ബഹുരൂപനും സപ്തമുഖനുമായ ബൃഹസ്പതി ശബ്ദംകൊണ്ടു രശ്മികൾ വീശി, തമസ്സുകളെ തട്ടിനീക്കുന്നു! 4

ആ ബൃഹസ്പതി വഴിപോലെ സ്തുതിയ്ക്കുന്ന തേജസ്വിഗണത്തോടും ശബദത്തോടുംകൂടി, തുരങ്കനായ വലയെ തുലച്ചുവിട്ടു; അദ്ദേഹം ഹവിസ്സുകളെ ചുരത്തുന്ന, ഉമ്പയിടുന്ന പൈക്കളെ വിളിച്ചു പുറത്തിറക്കി! 5

ആ പാലകനും വർഷകനുമായ വിശ്വദേവനെ നാം ഇപ്രകാരം യജ്ഞസാധനങ്ങളായ ഹവിസ്സുകൾകൊണ്ടും നമസ്സുകൾകൊണ്ടും പരിചരിയ്ക്കുക: ബൃഹസ്പതേ, ഞങ്ങൾ സത്സന്താനങ്ങളോടും വീര്യത്തോടും കൂടി, ധനങ്ങളുടെ ഉടമസ്ഥരായിത്തീരണം! 6

ആര്‍ ബൃഹസ്പതിയെ ആദ്യം വഴിപോലെ പ്രതിഷ്ഠിച്ചു, സ്തുതിയ്ക്കുകയും വന്ദിയ്ക്കുകയും ചെയ്യുന്നുവോ; അവൻ രാജാവായി പ്രത്യർത്ഥികളെയെല്ലാം ബലവീര്യങ്ങൾകൊണ്ടു കീഴടക്കി വാഴും! 7

ബൃഹസ്പതി യാതൊരുവനാൽ ആദ്യം പൂജിയ്ക്കുപ്പെടുന്നുവോ, ആ രാജാവു തന്നെ അരമനയിൽ സുതൃപ്തനായി വസിയ്ക്കും: അദ്ദേഹത്തിന്നു ഭൂമി സദാ തഴച്ചുകൊണ്ടിരിയ്ക്കും; അദ്ദേഹത്തിന്നു പ്രജകൾ സ്വതവേ കീഴ്‌വണങ്ങും! 8

പ്രീണനമിച്ഛിയ്ക്കുന്ന ബൃഹസ്പതിയ്ക്കു ധനം നല്കുന്ന രാജാവു തടവില്ലാതെ എതിരാളികളുടെയും തനതാളുകളുടെയും സമ്പത്തു പിടിച്ചക്കും; അദ്ദേഹത്തെ ദേവകൾ രക്ഷിയ്ക്കും! 9

ബൃഹസ്പതേ, ഈ യജ്ഞത്തിൽ ഇമ്പംപൂണ്ടു ധനം വർഷിയ്ക്കുന്നവരായ അങ്ങും ഇന്ദ്രനും സോമം നുകരുവിൻ: എങ്ങും വ്യാപിയ്ക്കുന്ന സോമങ്ങൾ നിങ്ങളുടെ ഉള്ളിൽ കടക്കട്ടെ. ഞങ്ങൾക്കു് എല്ലാ വീരന്മാരെയും ധനവും തന്നരുളുവിൻ! 10

ബൃഹസ്സതേ, ഇന്ദ്ര, നിങ്ങൾ ഞങ്ങളെ തഴപ്പിയ്ക്കുവിൻ: നിങ്ങളുടെ ആ നന്മനസ്സു ഞങ്ങളിൽ ഒപ്പം പതിയട്ടെ; കർമ്മങ്ങളെ രക്ഷിയ്ക്കുവിൻ; സ്തുതികൾ കേട്ടരുളുവിന്‍; സേവിയ്ക്കുന്ന ഞങ്ങളുടെ എതിരാളികളോടു പൊരുതുവിൻ! 11

കുറിപ്പുകൾ: സൂക്തം 50.

[1] അറ്റങ്ങൾ – പത്തു ദിക്കുകൾ. ചൊല്ലി – ‘ഇങ്ങനെ നില്ക്കുവിൻ’ എന്നു നിർദ്ദേശിച്ച്.

[2] വിറപ്പിയ്ക്കുന്ന – ശത്രുക്കളെ. മഹാനെ – യജമാനനെ.

[3] വിദൂരവസതി – സ്വർഗ്ഗം. യാഗേച്ഛുക്കൾ – യജ്ഞകാമങ്ങളായ അശ്വങ്ങൾ അവയെ പൂട്ടി ഇങ്ങോട്ടു വരിക എന്നു ഹൃദയം. ഒലിക്കൊണ്ട് ശബ്ദത്തോടേ; ഭവാനെ സ്തുതിച്ചുകൊണ്ടെന്നപോലെ എന്നു ധ്വനി.

[4] മഹത്തായ ജ്യോതിസ്സ് – സൂര്യൻ.

[5] തേജസ്വിഗണം – അംഗിരസ്സുകൾ. തുരങ്കനായ വലനെ – പാറ തുരന്ന് അപഹൃതഗോക്കളെ അതിലാക്കിയ വലനെന്ന അസുരനെ. ഹവിസ്സുകൾ – പാലില്‍നിന്നാണല്ലോ, നെയ്യും മറ്റും.

[10] എങ്ങും – ദേഹത്തിലാകെ.

സൂക്തം 51.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഉഷസ്സു് ദേവത. (കാകളി)

നല്ലൊളി വീശുമത്തേജസ്സിതാ, കിഴ-
ക്കല്ലില്‍നിന്നേറ്റം തഴപ്പോടുദീതമായ്;
കില്ലില്ല, കാട്ടിനാൾ, വിണ്ണിൻമകളുഷ
സ്സെല്ലാരെയും വഴി തന്‍വെളിച്ചത്തിനാല്‍! 1
സംസ്ഥിതയായ്, കിഴക്ക,ർച്ചയയാകുമുഷ-
സ്സ,ധ്വരേ നാട്ടിയ യൂപംകണക്കിനേ;
വാരൊളികൊണ്ടു, മറച്ച തമസ്സിന്റെ
വാതിൽ തുറന്നാൾ, വിളങ്ങുമപ്പാവനി! 2
ഊട്ടുവോരെദ്ധരിപ്പിപ്പൂ, ധനാർപ്പണ-
മാഢ്യപ്പുലരി വെളിച്ചം വിരിച്ചിഹ;
കൊള്ളരുതാത്ത തമസ്സിൻ നടുവിലേ
പള്ളിയുണരാതുറങ്ങട്ടെ, പിച്ചകൾ! 3
ഏതിനാൽ നേടീ, വെളിച്ചം മഘോനി, സ-
പ്താസ്യര്‍ നവഗ്വദശഗ്വാംഗിരസ്സുകൾ
അത്ത്വദ്രഥം നവീനംതാന്‍ പഴതുതാ-
നെത്തേണമിന്നുഷോദേവി, പലവുരു! 4
നിദ്രിതരാമിരുകാലിനാല്ക്കാലികൾ-
ക്കുദ്യമിപ്പാനുണര്‍വേകിപ്പൊടുന്നനേ
പാരിലെമ്പാടും ചരിയ്ക്കു,മുഷോദേവി-
മാരേ, ഭവതിമാര്‍ യജ്ഞഗാശ്വങ്ങളാല്‍! 5
എങ്ങു പിറപ്പിയുഷസ്സുകൾക്കാ – ?ർക്കു മൂ-
പ്പി?-ങ്ങ്യഭുനിർമ്മാണമാര്‍തൻ വരവിലാം?
വേറുതിരിച്ചറിയപ്പെടുന്നീലൊ,ളി
പാറിയ്ക്കുമീയേകരൂപതരുണിമാര്‍! 6
യഷ്ടാവെവരെ സ്തുതിച്ചുക്ഥമോതിയും
സ്പഷ്ടമായ് ശ്ശംസിച്ചുമാശു നേടീ, ധനം;
അശ്ശൂഭോഷസ്സുകൾ പണ്ടേ മഖോല്‍പന്ന-
ര,ഭ്യാഗമാല്‍ത്താന്‍ ധനം തരും സത്യമാര്‍! 7
നേരേ കിഴക്കന്തരിക്ഷത്തില്‍യിന്നെങ്ങു-
മേരെത്തഴച്ചു ചരിയ്ക്കും സമാനമാര്‍,
ആർത്ത്വിജ്യബോധദരീയുഷോദേവിമാര്‍
വാഴ്ത്തപ്പെടുന്നു, പയസ്സൃഷ്ടിപോലവേ! 8
ഒന്നുപോലൊറ്റവടിവൊടേ സഞ്ചരി-
യ്ക്കുന്നു, നിറക്കുറവേശാത്തുഷസ്സുകൾ
ചീർത്ത കറുപ്പിനെ മൂടി,ത്തെളിഞ്ഞൊളി
ചാർത്തിമിന്നുന്ന മെയ്യോടേ വിശുദ്ധമാര്‍! 9
ഞങ്ങൾക്കു, വിണ്‍ പെറ്റ ഭാസ്സുറ്റ ദേവിമാര്‍
നിങ്ങൾ തന്നീടുവിന്‍, പുത്രയുക്തം ധനം:
നിങ്ങളെസ്സൌഖ്യലബ്ധിയ്ക്കായ് സ്തുതിയ്ക്കുന്ന
ഞങ്ങൾ സദ്വീർയ്യത്തിനീശരാകേണമേ! 10
ഇങ്ങുഷസ്സുകളേ, വിണ്‍ പെറ്റ ഭാസ്സുറ്റ
നിങ്ങളോടർത്ഥിപ്പന,ധ്വരകേതു ഞാന്‍:
കീർത്തിയുണ്ടാക, ഞങ്ങൾക്കു ജനങ്ങളിൽ;
ച്ചാർത്തുക,തിനെയിദ്യോഭൂമിദേവിമാര്‍! 11
കുറിപ്പുകൾ: സൂക്തം 51.

[1] ഉദീതമായ് = ഉദിച്ചു. അത്തേജസ്സ് – സ്തുത്യമായ ജ്യോതിസ്സ്. കില്ലി – തീർച്ചതന്നെ.

[2] അർച്ച ്യ = പൂജനീയ. പാവനി = ശുദ്ധികാരിണീ.

[3] ഊട്ടുവോരെ ധനാർപ്പണം ധരിപ്പിപ്പൂ – യജമാനന്മാരെ, ഹവിരർപ്പണത്തിന്നു സമയമായെന്നറിയിയ്ക്കുന്നു. ആഢ്യപ്പുലരി = ധനവതിയായ ഉഷസ്സ്. ഇഹ = ഇപ്പോൾ. പിച്ചകൾ – ധനമിരിയ്ക്കെ ആർക്കുമൊന്നും കൊടുക്കാത്ത അറുപിശുക്കന്മാര്‍. ഉണരാതുറങ്ങട്ടെ – ചത്തുപോകട്ടെ.

[4] മഘോനി = ഹേ ധനവതി. സപതാസ്യര്‍ – ഏഴു ഛന്ദസ്സു മുഖസ്ഥമാക്കിയിട്ടുള്ള. നവഗ്വദശഗ്വാംഗിരസ്സുകൾ – നവഗ്വരും ദശഗ്വരുമായ അംഗിരസ്സുകൾ. നവഗ്വ – ദശഗ്വപദങ്ങൾ മുൻപു വിവരിയ്ക്കുപ്പെട്ടിട്ടുണ്ടു്, അത്ത്വദ്രഥം = നിന്റെ ആ തേര്‍. നവീനംതാന്‍ പഴതുതാന്‍ – പുതുതോ പഴതോ. മഘോനി എന്ന സംബുദ്ധിയാല്‍, വെളിച്ചം എന്നതിന്നു, ധനം നേടാനുതകുന്ന വെളിച്ചം എന്ന അർത്ഥം ദ്യോതിയ്മടുന്നു.

[5] ഉദ്യമിപ്പാൻ – സ്വസ്വകൃത്യങ്ങളിലേർപ്പെടാന്‍. യജ്ഞഗാശ്വങ്ങളാൽ ചരിയ്ക്കും – യജ്ഞത്തിൽ ചെല്ലുന്ന അശ്വങ്ങളെ തേരിനു പൂട്ടി സഞ്ചരിയ്ക്കുന്നു.

[6] ഈ ഏകരൂപതരുണിമാര്‍ – ഒരേ ആകൃതിയിലുള്ള തരുണിമാരായ ഉഷസ്സുകൾ. എല്ലാദിനാരംഭങ്ങളിലും ഒരേതരത്തിലിരിയ്ക്കുന്ന ഉഷസ്സുകളെ എങ്ങനെ വേര്‍തിരിച്ചറിയും? ജ്യേഷ്ഠത്തിയാര്, അനുജത്തിയാര് എന്നും അറിഞ്ഞുകൂടാ. ആര്‍തന്‍ (ഏതുഷസ്സിന്റെ) വരവിലാണ്, ഋഭുക്കൾ ചമസാദികൾ നിർമ്മിച്ചതെന്നും അറികവയ്യു.

[7] ഉക്ഥം = സ്തോത്രം. ശംസിച്ചും – ശസ്ത്രം ചൊല്ലിയും. മഖോല്‍പന്നര്‍ യജ്ഞാർത്ഥം ജനിച്ചവര്‍. അഭ്യാഗമാല്‍ത്താന്‍ = ആഗമനംകൊണ്ടുതന്നെ.

[8] സമാനമാര്‍ – ഏകരുപമാര്‍. ആർത്ത്വിജ്യബോധദര്‍ = ഋത്വിക്കുകളുടെ കർമ്മങ്ങളെപ്പറ്റി അറിവുകൊടുക്കുന്നവര്‍. പയസ്സൃഷ്ടി (ജലസൃഷ്ടി) ജഗദൂപകാരകത്വംമൂലം വാഴ്ത്തപ്പെടുന്നതാണല്ലോ.

[9] കറുപ്പ് – ഇരുട്ട്.

[10] വിണ്‍ പെറ്റ – വിണ്ണിന്റെ പുത്രിമാര്‍.

[11] അധ്വരകേതു = യജ്ഞമാകുന്ന അടയാളത്തോടുകൂടിയവന്‍, യജ്ഞപ്രവൃത്തൻ. ജനങ്ങളില്‍ – ഞങ്ങളെപ്പോലെയുള്ളവരില്‍വെച്ച്. അതിനെ – ഞങ്ങളുടെ കീർത്തിയെ വാനൂഴികളാകുന്ന ദേവിമാര്‍ ചാർത്തുക, അണിയട്ടെ; ഞങ്ങളുടെ കീർത്തി ദ്യോവിലും ഭൂവിലും വിളങ്ങട്ടെ.

സൂക്തം 52.

വാമദേവന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; ഉഷസ്സ് ദേവത.

ചെമ്മേ കൊണ്ടുനടക്കുന്നൊരമ്മയാകുമുഷസ്സവൾ
കാണായ്, സോദരിതന്‍ മീതേ വെളിച്ചം വീശി വിണ്‍മകൾ! 1
ഒരു പെണ്‍കുതിരയ്ക്കൊപ്പും മിന്നും തിരുവുഷസ്സിവൾ
മഖാന്വിത, കതിര്‍ച്ചാർത്തിൻ മാതാവ,ശ്വികൾതന്‍സഖി! 2
അശ്വിദേവർക്കു സഖി, നീ രശ്മിവൃന്ദത്തിനമ്മ. നീ;
ഉഷസ്സേ, ദ്രവിണച്ചാത്തിർന്നുടമസ്ഥയുമാണു, നീ! 3
ദുഷ്ടരെപ്പോക്കി വെളിവുണ്ടാക്കും നിന്നെ സ്തവങ്ങളാല്‍
പേർത്തു പള്ളിയുണർത്താവൂ, ഞങ്ങൾ സൂനൃതഭാഷിതേ! 4
കാണായി, നല്‍ക്കതിരുകൾ, വർഷധാരകൾപോലവേ:
ഉഷസ്സനല്പതേജസ്സു നിറച്ചൂ, നാലിടത്തിലും! 5
മറച്ചുവല്ലോ, തേജസ്സാൽ നിറച്ചിരുൾ വിഭാവരി;
ഇനി രക്ഷിച്ചുകൊണ്ടാലുമുഷസ്സേ, നീ ഹവിസ്സിനെ! 6
വാനിങ്കലും, വല്ലഭമാമന്തരിക്ഷപ്പരപ്പിലും
വിരിയ്ക്കുന്നൂ, കതിര്‍ക്കൂട്ടമുഷസ്സേ, ശ്രീതെളിഞ്ഞ നീ! 7
കുറിപ്പുകൾ: സൂക്തം 52.

[1] കൊണ്ടുനടക്കുന്ന – പ്രാണികളെ നയിയ്ക്കുന്ന. സോദരി-രാത്രി.

[2] തിരുവുഷസ്സ് – പൂജനീയയായ ഉഷസ്സ്. അശ്വികൾതന്‍സഖി – ഉഷസ്സോടൊപ്പം സ്തുതിയ്ക്കുപ്പെടന്നവരാണല്ലോ, അശ്വികൾ.

[4] ദുഷ്ടരെപ്പോക്കി – രാത്രിയിൽ ദുഷ്കർമ്മങ്ങൾക്കൊരുങ്ങിയവര്‍ പ്രഭാതത്തിൽ ഒളിയ്ക്കുമല്ലോ. വെളിവുണ്ടാക്കും – പ്രാണികൾക്ക്.

[6] നിറച്ച് – ലോകത്തെ. ഇരുൾ മറച്ചു. വിഭാവരി – ഉഷസ്സിന്റെ ഒരു പര്യായം; പ്രഭാവതി എന്നർത്ഥം.

[7] വല്പഭം = പ്രിയം. ശ്രീ = ശോഭ.

സൂക്തം 53.

വാമദേവന്‍ ഋഷി; ജഗതി ഛന്ദസ്സ്; സവിതാവ് ദേവത. (കേക)

ധീവായ്പുമടര്‍ക്കെല്പുമിയന്ന സവചിതാവാം
ദേവന്റെ മഹത്തായ വിത്തമർത്ഥിപ്പൂ, ഞങ്ങൾ:
യാതൊന്നാൽ സ്വയം നല്കും, ദാതാവിന;-ത്തേജസ്സു
നാൾതോറുമുയർത്തുക, ഞങ്ങളിൽ മഹാന്‍ ദേവന്‍! 1
വിണ്ണിനും വിശ്വങ്ങൾക്കും താങ്ങായ സവിതാവു
പണ്ഡിതന്‍ മഞ്ഞച്ചട്ടയിട്ടവൻ പ്രജാപാലൻ
കണ്ണയച്ചുദ്ഘോഷിച്ചുകൊണ്ടെങ്ങുമൊളി വീശി,
വർണ്ണനീയമാം ഭൂരിസൌഖ്യത്തെജ്ജയിപ്പിപ്പൂ! 2
മന്നുവാനുലകങ്ങൾ നിറച്ചസ്സവിതാവു,
തന്നുടെ ധർമ്മത്തിന്നു വിഖ്യാതി വരത്തുന്നു;
വിടനല്കാനായ്ക്കൈകൾ നീട്ടി വിശ്വത്തെയൊരു-
മ്പെടുവിയ്ക്കുന്നൂ, നിയന്ത്രിയ്ക്കുന്നു, ദേവന്‍ നിത്യം! 3
ഇമ്മിയ്ക്കും തുയിരേശാതുലകം വിളങ്ങിച്ചു,
കർമ്മങ്ങൾ സംരക്ഷിപ്പൂ, സവിതാവാകും ദേവൻ:
പാരിലെ പ്രജകൾക്കായ്ക്കൈ നീട്ടിദ്ധ്യതവ്രതൻ
വാരുറ്റ ജഗത്തിന്നു രാജാവായരുളൂന്നു! 4
മൂന്നന്തരിക്ഷത്തിലും, മൂന്നുലക്ഷങ്ങളിലും,
മൂന്നുരോചനത്തിലും, മൂന്നുവാനുകളിലും
മൂന്നുമന്നിലും വായ്പാൽ വ്യാപിച്ച സവിതാവു
മൂന്നുകർമ്മത്താല്‍പ്പാലിയ്ക്കട്ടെ, നമ്മളെത്താൻതാൻ! 5
പീവരധനന്‍, വിടനല്കുവോനു,പഗമ്യൻ,
സ്ഥാവരചരലോകം രണ്ടിന്നുമുടയവൻ
മൂവുലകിലെസ്സൌഖ്യം നമുക്കു നല്കീടട്ടേ
ദേവനസ്സവിതാവു നമ്മുടെ പാപം പോക്കി! 6
വരട്ടെ,യൃതുക്കളോടൊത്തു; – യർത്തട്ടേ, ഗൃഹം;
തരട്ടേ, സവിതാവു നമ്മൾക്കു സുപുത്രാന്നം;
അദ്ദേവനഹർന്നിശം തുഷ്ടരാക്കട്ടേ, നമ്മെ;
വിത്തസന്തതികളെ നമ്മളിലെത്തിയ്ക്കുട്ടേ! 7
കുറിപ്പുകൾ: സൂക്തം 53.

[1] ധീവായ്പ് = ബുദ്ധിപ്രകർഷം. നല്കും – ധനം. ദാതാവ് – യജമാനന്‍.

[2] കണ്ണയച്ച് – ലോകം നോക്കിക്കണ്ട്. ഉദ്ഘോഷിയ്ക്കുക – ആളുകൾ സ്വസ്വകൃത്യങ്ങൾക്കൊരുങ്ങുവിന്‍ എന്ന്.

[3] മന്നുവാനുലകങ്ങൾ – മുമ്മൂന്നു ഭൌമദിവ്യലോകങ്ങൾ. നിറച്ച് – സ്വകാന്തിയാല്‍. വിടനല്ലാനായ് – അനുജ്ഞകൊടുക്കാന്‍. ഒരുമ്പെടുവിയ്ക്കുക – കർമ്മോദ്യുക്തമാക്കുക.

[4] ഇമ്മിയ്ക്കും = ഇത്തിരിപോലും. തുയിർ – ശത്രുപീഡ. ധൃതവ്രതന്‍ = കർമ്മങ്ങൾ കൈക്കൊണ്ടവന്‍.

[5] മൂന്നന്തരിക്ഷം – വായു, വിദ്യുത്ത്, വരുണം. മൂന്നുലകങ്ങൾ – ഭൂമ്യാകാശസ്വർഗ്ഗങ്ങൾ. മൂന്നുരോചനം – അഗ്നി, വായു, ആദിത്യൻ എന്നിവരുടെ ലോകങ്ങൾ. മൂന്നുവാനുകൾ – ഇന്ദ്രം, പ്രജാപതി, സത്യം. മൂന്നുമന്ന് – ഭൂമിയുടെ മൂന്ന് അവാന്തരഭേദങ്ങൾ. മൂന്നുകർമ്മം – ചൂട്, മഴ, മഞ്ഞ്.

[6] പീവരധനൻ – തടിച്ച (മഹത്തായ). ധനത്തോടുകൂടിയവന്‍. ഉപഗമ്യന്‍ – സമീപിയ്ക്കുപ്പെടേണ്ടവൻ.

[7] ഉയർത്തട്ടേ – അഭിവൃദ്ധിപ്പെടുത്തട്ടെ. സുപുത്രാന്നം = നല്ല പുത്രന്മാരോടുകൂടിയ അന്നം; നല്ല പുത്രന്മാരെയും അന്നവും.

സൂക്തം 54.

വാമദേവൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്. സവിതാവ് ദേവത. (കേക)

ആവിർഭവിച്ചൂ, ദേവ;-നാശു വന്ദിയ്ക്കേണം നാ;-
മാളുകൾ പുകഴ്ത്തേണ,മിപ്പൊഴുതഹസ്സിങ്കൽ:
മർത്ത്യർക്കായ് മണിസ്വത്തു കൈക്കൊള്ളും സവിതാവി-
ങ്ങെത്തിയ്ക്കുമാറാകട്ടേ, നമുക്കുത്തമവിത്തം! 1
മുത്യുനാശനമാകും ശ്രേഷ്ഠാംശം സവിതാവേ,
ക്രത്വർഹദേവർക്കാദ്യം നല്കാമെന്നരുളും, നീ;
ദത്തഹവ്യനെ പ്രകാശിപ്പിയ്ക്കു,മുടൻതന്നേ,
മർത്ത്യക്കു തലമുറയായ ജിപിതത്തെയും! 2
കെല്പരെക്കൊണ്ടോ വെറുമല്പരെക്കൊണ്ടോ, ഞങ്ങൾ
ദർപ്പാല്‍ത്താനുശിരാൽത്താന,ങ്ങയ്ക്കുമമരർക്കും
മർത്ത്യർക്കുമറിയാതെ ചെയ്ത തെറ്ററുത്ത,ങ്ങി-
ക്കൃത്യത്തിലനുജ്ഞ നല്കെ,ങ്ങൾക്കു സവിതാവേ! 3
ദേവനാം സവിതാവു ചെയ്വതിന്നിടിവേല്ക്കി-
ല്ലീ;-വിശ്വഭുവനത്തിന്നാധാരമതൊന്നല്ലോ:
പൃത്ഥ്വിയ്ക്കു വളരാനും, ദ്യോവിനു വർദ്ധിപ്പാനും –
സത്യമാണ – നുജ്ഞ നല്കുന്നു, നല്‍വിരലുള്ളോന്‍! 4
പൊക്കു,മദ്രികളെക്കാളിന്ദ്രപൂജകരെ നീ;
സഗ്രാമം ഗൃഹമിവർക്കേകും, നീ സവിതാവേ;
എവ്വണ്ണമെവ്വണ്ണം നീ നിർത്തിയോ, ചരവർഗ്ഗ-
മവ്വണ്ണമവ്വണ്ണം നില്ക്കുന്നു, നിന്നനുജ്ഞയ്ക്കായ്! 5
ഞങ്ങൾ നാളൊന്നില്‍ – പ്പോരാ, നാൾതോറും – പിഴിയുന്നു-
ണ്ട,ങ്ങയ്ക്കായ്ശ്ശുഭസോമം മൂന്നുരു സവിതാവേ;
ഇന്ദ്രനു,മാദിത്യരു,മദിതി, വാനൂഴിയും
തന്നരുൾകീ, ഞങ്ങൾക്കായ്സ്സിന്ധു, തണ്ണീരും സൌഖ്യം! 6
കുറിപ്പുകൾ: സൂക്തം 54.

[1] ആളുകൾ – നമ്മുടെ ഋത്വിക്കുകൾ. മണിസ്വത്ത് – രത്നാദി.

[2] മൂത്യുനാശനം – അമൃതത്വസാധനം. ശ്രേഷ്ഠാംശം – സോമവും മറ്റും. ക്രത്വർഹദേവന്മാര്‍ = യജ്ഞാർഹരായ ദേവകൾ. ദത്തഹവ്യനെ പ്രകാശിപ്പിയ്ക്കും – ഹവിസ്സു നല്കിയവനെ ധനാദികൾകൊണ്ടു ശോഭിപ്പിയ്ക്കും. തലമുറയായ – വംശവിച്ഛേദം വരാത്ത. ജീവിതത്തെയും പ്രകാശിപ്പിയ്ക്കും.

[3] ദർപ്പാല്‍ത്താനുശീരാല്‍ത്താൻ – ഐശ്വര്യമദംകൊണ്ടോ പൌരുഷം കൊണ്ടോ. അങ്ങ് – ഭവാൻ.

[4] വീശ്വഭുവനം = സർവലോകം. അത് – സവിതാവിന്റെ കർമ്മം.

[5] പൊക്കും – ഉന്നതരാക്കും. സഗ്രാമം = ഗ്രാമങ്ങളോടുകൂടിയ. ചരവർഗ്ഗം – മനുഷ്യാദികൾ.

സൂക്തം 55.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

വസുക്കളേ, ആരാണ്, നിങ്ങളിൽ രക്ഷകന്‍? ആരാണ്, നിവാരകന്‍? ദ്യോവേ, ഭൂവേ, അദിതേ, വരുണ, മിത്ര, നിങ്ങൾ തീറ്റിക്കേറുന്ന മനുഷ്യനില്‍നിന്നു ഞങ്ങളെ രക്ഷിച്ചാലും! ദേവന്മാരേ, യാഗത്തിൽ നിങ്ങളിലാരാണ്, ധനം നല്കുന്നത്; 1

യാവചിലര്‍ പുരാതനസ്ഥാനങ്ങൾ നല്കുന്നുവോ; പ്രൌഢരായ യാവചിലര്‍ ദുഃഖം പോക്കി വെളിച്ചമരുളന്നുവോ; ആ ശാശ്വതരായ കർത്താക്കൾ അഭീഷ്ടം തരും. ആ ദർശനീയര്‍ സത്യകർമ്മാക്കളായി വിളങ്ങുന്നു! 2

പ്രാപ്യയായ അദിതി, സിന്ധു, സ്വസ്തി എന്നീ ദേവിമാരെ ഞാൻ, സഖ്യത്തിന്നായി മന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു; ഇരുമഹതിമാര്‍ ഞങ്ങളെ രക്ഷിയ്കണം. അഹിംസനീയകളായ അഹോരാത്രികളും കനിയട്ടെ! 3

അര്യമാവ്, വരുണന്‍ എന്നിവര്‍ വഴിയരുളട്ടെ; അന്നപാലകനായ അഗ്നിയും സുഖകരമായ മാർഗ്ഗം അരുളട്ടെ; ഇന്ദ്ര, വിഷ്ണോ, നന്നായി സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ ഞങ്ങക്ക് ആളുകളും ഉറപ്പുമുള്ള സ്പൃഹണീയമായ ധനം തരുമാറാകണം! 4

പർവതനും, മരുത്തുക്കളും, പാലകനായ ഭഗദേവനും രക്ഷിയ്കേണമെന്നു ഞാനപേക്ഷിയ്ക്കുന്നു. വരുണന്‍ ജനങ്ങളുടെ പാപത്തിൽ നിന്നു ഞങ്ങളെ രക്ഷിയ്ക്കട്ടെ. മിത്രനും മിത്രഭാവത്താൽ ഞങ്ങളെ രക്ഷിയ്ക്കണം! 5

ദ്യാവാപൃഥിവികളാകുന്ന ദേവിമാരെയും, അഹിബ്ബുധ്ന്യനെയും കടുത്തിരമ്പുന്ന നദികളെ തുറന്നവരെയും ഞാന്‍ അഭീഷ്ടലബ്ദിയ്ക്കായി, ധനത്തിന്നുവേണ്ടി സഞ്ചരിയ്ക്കുന്നവര്‍ സമുദ്രത്തെയെന്നപോലെ സ്തുതിയ്ക്കുന്നു. 6

അദിതിദേവി ദേവന്മാരോടൊന്നിച്ചു ഞങ്ങളെ രക്ഷിയ്ക്കട്ടെ; പാലകനായ ദേവൻ വീഴ്ചകൂടാതെ പാലിയ്ക്കട്ടെ, മിത്രന്റെയും വരുണന്റെയും അഗ്നിയുടെയും ഉത്തമമായ അന്നം ഞങ്ങൾ കുറയ്ക്കുകയില്ല! 7

അഗ്നി ധനസമൂഹത്തിന്റെയും, അഗ്നി വലിയ സൌഭാഗ്യത്തിന്റെയും ഉടമയാണല്ലോ; അവ ഞങ്ങൾക്കു തരട്ടെ! 8

ഉഷസ്സേ, മഘോനി, സൂനൃതവചനേ, വാജിനീവതി, ഭവതി ഞങ്ങൾക്കു വരണീയമായ ധനം വളരെ കൊണ്ടുവന്നാലും! 9

സവിതാവും ഭഗനും വരുണനും മിത്രനും അയ്യുമാവും ഇന്ദ്രനും ഞങ്ങളിൽ വരുമാറുള്ളതു, യാതൊന്നോടുകൂടിയോ; ആ ധനം ഞങ്ങക്ക്! 10

കുറിപ്പുകൾ: സൂക്തം 55.

[1] നിവാരകന്‍ – ദുഃഖങ്ങളെ തടുക്കുന്നവന്‍. തീറ്റിക്കേറുന്ന – എതിർക്കുന്ന.

[2] നല്കുന്നുവോ – സ്തോതാക്കൾക്ക്.

[3] ഇരുമഹതിമാര്‍ – ദ്യാവാപൃഥിവികൾ.

[4] വഴി – യജ്ഞാദിമാർഗ്ഗം.

[5] പർവതന്‍ – ഇന്ദ്രസഖനായ ഒരു ദേവന്‍.

[6] അഹിബ്ബൂധ്ന്യന്‍ – ഒരു ദേവന്‍. തുറന്നവര്‍ – വൃഷ്ടികർത്താക്കൾ. ധനത്തിന്നുവേണ്ടി – ദ്വീപാന്തരങ്ങളിൽ ചെന്നു കച്ചവടംകൊണ്ടു പണം സമ്പാദിപ്പാൻ.

[7] പാലകനായ ദേവൻ – ഇന്ദ്രന്‍. കുറയ്ക്കുടകയില്ല – അനുഷ്ഠാനംകൊണ്ടു വർദ്ധിപ്പിയ്ക്കുകയേ ചെയ്യൂ.

[9] ഉഷഃപർയ്യായങ്ങളാണ്, സംബുദ്ധിപദങ്ങൾ.

[10] ഞങ്ങൾക്ക് – തരട്ടേ എന്ന ക്രിയാപദം അധ്യാഹരിയ്ക്കണം.

സൂക്തം 56.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ഛന്ദസ്സ്; ദ്യാവാപൃഥീവികൾ ദേവത.

വലിയ, ശ്രേഷ്ഠകളായ ദ്യാവാപൃഥിവികൾ ഇവിടെ ഉദ്ദീപിപ്പിക്കുന്ന മന്ത്രങ്ങൾകൊണ്ടു മിന്നിത്തിളങ്ങട്ടെ: എങ്ങും പരപ്പേറിയ ഈ മഹതികളെ ഉറപ്പിച്ചുകൊണ്ടാണല്ലോ, പർജ്ജന്യൻ തഴച്ചു പായുന്നവരോടൊന്നിച്ച് ഒലിയിടുന്നത്! 1

യഷ്ടവ്യകളായ, ഹിംസിയ്ക്കുകയോ ദ്രോഹിയ്ക്കുകയോ ചെയ്യാത്ത, നനയ്ക്കുന്ന, സത്യവതികളായ, ദേവമാതാക്കളായ, യജ്ഞം നിർവ്വഹിയ്ക്കുന്ന ദേവിമാര്‍ യജനീയരായ ദേവന്മാരൊന്നിച്ച്, ഉദ്ദീപിപ്പിയ്ക്കുന്ന മന്ത്രങ്ങളോടു ചേർന്നുനില്ക്കട്ടെ! 2

ആര്‍ ദ്യാവാപൃഥിവികളെ സൃഷ്ടിച്ചുവോ; പരപ്പും ഉറപ്പും വെടുപ്പുമുള്ള ഈ ഇരുലോകങ്ങളെ ധീരനായ ആര്‍ ത്രാണികൊണ്ടു നിരാലംബത്തിൽ വഴിപോലെ നിർത്തിയോ; അദ്ദേഹംതന്നെ, ലോകത്തിൽ ശുഭകർമ്മാവ്! 3

ദ്യാവാപൃഥിവികളേ, പരപ്പേറിയ, വ്യാപ്തകളായ, യഷ്ടവ്യകളായ, അന്നം തരാനിച്ഛിയ്ക്കുന്ന നിങ്ങൾ ഒത്തൊരുമിച്ചു, ഞങ്ങളെ വേഗത്തിൽ പത്നീസഹിതങ്ങളായ വലിയ ഗൃഹങ്ങൾകൊണ്ടു സംരക്ഷിയ്ക്കുവിൻ! തേരാളികളായ ഞങ്ങൾ സ്തുതിച്ചു സേവിയ്ക്കുമാറാകണം! 4

ദേവിമാരേ, നിങ്ങൾക്ക് ഒരു വലിയ സ്തോത്രം ഞങ്ങൾ ഒരുക്കാം: പരിശുദ്ധമാരേ, സ്തുതിപ്പാൻ ഞങ്ങൾ സമീപിയ്ക്കുന്നു. 5

നിങ്ങൾ സ്വന്തം ദേഹംകൊണ്ടും ബലംകൊണ്ടും പരസ്പരം ശുദ്ധിപ്പെടുത്തിക്കൊണ്ടു സംശോഭിയ്ക്കുന്നു; എന്നെന്നും യജ്ഞം നിർവഹിയ്ക്കന്നു. 6

മഹതികളേ, നിങ്ങൾ സഖാവിന്ന് ഇഷ്ടം സാധിപ്പിയ്ക്കുന്നു. അന്നം വിതച്ചും നിറച്ചും യജ്ഞത്തിനു ചുറ്റും വാണരുളുന്നു!7

കുറിപ്പുകൾ: സൂക്തം 56.

[1] തഴച്ചുപായുന്നവര്‍ – മരുത്തുക്കൾ. ഒലിയിടുന്നത് – ഇടിമുഴക്കുന്നത്.

[2] നനയ്ക്കുന്ന-വർഷജലംകൊണ്ട്.

[3] വെടുപ്പ് – ഭംഗി, അഴക്. അദ്ദേഹം – പ്രജാപതി.

[4] ഗൃഹങ്ങൾകൊണ്ടു – ഗൃഹങ്ങൾ തന്ന്.

[7] സഖാവ് – സ്തോതാവ്. വിതച്ചും – പരക്കെ നല്കിയും, നിറച്ചും – ഓജസ്സു വളർത്തിയും.

സൂക്തം 57.

വാമദേവന്‍ ഋഷി; അനുഷ്ടുപ്പം പുരഉഷ്ണിക്കും ത്രിഷ്ടുപ്പും ഛന്ദസ്സ്; ക്ഷേത്രപത്യാദികൾ ദേവത.

ക്ഷേത്രപതിയെക്കൊണ്ട്, ഒരു സുഹൃത്തിനെക്കൊണ്ടെന്നപോലെ, നമ്മൾ ജയം നേടുമാറാകണം: അദ്ദേഹം ഗവാശ്വധനം കൊണ്ടുവരും; അങ്ങനെ, നമ്മെ സുഖപ്പെടുത്തും! 1

ക്ഷേത്രപതേ, അങ്ങു, തേൻപകർന്ന തെളിനെയ്യുപോലിരിയ്ക്കുന്ന മധുരജലത്തെ, പയ്യു പാലിനെയെന്നപോലെ, ഞങ്ങളിൽ ഒഴുക്കിയാലും; യജ്ഞപതികൾ ഞങ്ങളെ സുഖിതരാക്കട്ടെ! 2

സസ്യങ്ങൾ ഞങ്ങൾക്കു തേനൊഴുക്കട്ടെ; അംഭസ്സും അന്തരിക്ഷവും തേനൊഴുക്കട്ടെ; ക്ഷേത്രപതി ഞങ്ങൾക്കു തേനൊഴുക്കട്ടെ. ഞങ്ങൾ ദ്രോഹിയ്ക്കപ്പെടാതെ അദ്ദേഹത്തെ അനുസരിയ്ക്കുമാറാകണം! 3

ഏറുമൂരികൾ സുഖമാംവണ്ണം, തെളിയ്ക്കുന്നവര്‍ സുഖമാംവണ്ണം, കലപ്പ സുഖമാംവണ്ണം ഉഴുതട്ടെ; കയറുകൾ സുഖമാംവണ്ണം കെട്ടുക; മുടിങ്കോൽ സുഖമാവേണ്ണം ഉലയ്ക്കുക! 4

ഹേ ശുന, സീര, നിങ്ങൾ ഈ വാക്കു കേൾക്കുവിൻ: നിങ്ങൾ ആകാശത്തു സംഭരിച്ചു വെള്ളംകാണ്ട് ഇതു നനയ്ക്കുവിന്‍! 5

സുഭഗേ, സീതേ, ആഭിമുഖ്യംകൊള്ളുക: ഞങ്ങൾക്കു സൌഭാഗ്യവും ഞങ്ങൾക്കു സാഫല്യവും തരുന്നതിനു ഭവതിയെ ഞങ്ങൾ വന്ദിയ്ക്കുന്നു! 6

സീതയെ ഇന്ദ്രൻ നിയന്ത്രിയ്ക്കട്ടെ; അവളെ പൂഷാവു കീഴിൽ വെയ്ക്കട്ടെ; ആ പയസ്വിനി നമുക്കു, വരുന്ന വരുന്ന സംവത്സരത്തിലെല്ലാം ചുരത്തട്ടെ! 7

കൊഴുക്കൾ സുഖമാംവണ്ണം നിലമുഴതട്ടെ; മേയ്ക്കുന്നപര്‍ മൂരികളോടുകൂടി സുഖമാംവണ്ണം വന്നെത്തട്ടെ പർജ്ജന്യൻ സുഖമാംവണ്ണം മധുരജലം തൂകട്ടെ; ശുന-സീരന്മാരേ, ഞങ്ങളെ സുഖിതരാക്കുവിൻ! 8

കുറിപ്പുകൾ: സൂക്തം 57.

[1] ക്ഷേത്രപതി – ഒരു ദേവന്‍; കൃഷിസ്ഥലം പാലിയ്ക്കുന്നവൻ.

[4] ഏറുമൂരികൾ – നിലമുഴുതുന്ന കാളകൾ. തെളിയ്ക്കുന്നവര്‍ – കർഷകര്‍. മുടിങ്കോല്‍-തെളിയ്ക്കുന്ന വടി. ശുനനാണ്, ഈ മന്ത്രത്തിന്റെ ദേവത.

[5] ശുനന്‍, സീരന്‍ എന്നിവര്‍ കൃഷിദേവന്മാരത്രേ; ശുനന്‍ ഇന്ദ്രനും, സീരന്‍ വായുവുമാകുന്നു. ഇതു – കൃഷീനിലം. ഈ ഋക്കിന്റെയും എട്ടാമത്തെതിന്റെയും ദേവത ശുനാസീരരാകുന്നു.

[6] സീത – കലപ്പച്ചാല്. ആഭിമുഖ്യംകൊള്ളുക – ഞങ്ങാൾക്കനുകൂലയാവുക.

[7] പയസ്വിനി – ഉദകവതി; ക്ഷീരവതി (പയ്യ്) എന്നും. 6-ം 7-ം ഋക്കുകളുടെ ദേവത, സീതയാണ്.

സൂക്തം 58.

വാമദേവന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സ്; അഗ്നിയോ, സൂര്യനോ, ജലമോ പയ്യോ നെയ്യോ ദേവത.

സമുദ്രങ്കൽനിന്നു മധുരമായ അല പൊന്തി: ദീപ്തികൊണ്ടു മനുഷ്യന്‍ അമൃതത്വമടയുന്നു. ഘൃതത്തിന്നു രഹസ്യമായ നാമമുണ്ട്: ദേവന്മാരുടെ നാവ്; അമൃതിന്റെ ആസ്പദം! 1

നാം ഘൃതത്തിന്റെ പേര്‍ പുകഴ്ത്തുക; ഈ യജ്ഞത്തിൽ നമസ്കാരപൂർവം വെയ്ക്കുകയും ചെയ്യുക. സ്തോത്രം ചൊല്ലുന്നതു ബ്രഹ്മാവു കേൾക്കും; നാലുശൃംഗങ്ങളുള്ള ഗൌരവർണ്ണൻ ഇതു നിർവഹിയ്ക്കും! 2

നാലു ശൃംഗം, മൂന്നു പാദം, രണ്ടു ശിരസ്സ്, ഏഴു കൈ – ഇങ്ങനെയുള്ള, മൂന്നു മട്ടിൽ ബന്ധിയ്ക്കപ്പെട്ടു ഒരു വൃഷഭന്‍ ഒലിയിടുന്നു; ആ മഹാനായ ദേവൻ മനുഷ്യരിൽ ഉൾപ്പൂകി. 3

പണികളാൽ പൈക്കളിൽ ത്രിധാ മറച്ചുവെയ്ക്കപ്പെട്ടിരുന്ന ഘൃതം ദേവന്മാർക്കു കിട്ടി: ഒന്ന് ഇന്ദ്രനും, ഒന്നു സൂര്യനും ഉല്‍പാദിപ്പിച്ചു; ഒന്നു വേനങ്കൽനിന്ന് അന്നത്തിന്നായി സമ്പാദിയ്ക്കപ്പെട്ടു. 4

ഈ ഘൃതധാരകൾ അരുമപ്പെട്ട അന്തരിക്ഷത്തില്‍നിന്നു; ശത്രുവിന്റെ ദൃഷ്ടിയില്‍പ്പെടാതെ, നൂറുനൂറായി കീഴ്പോട്ടു വീഴുന്നു. ഇവയെ ഞാന്‍ നോക്കിക്കണ്ടിരിയ്ക്കുന്നു: സ്വർണ്ണവർണ്ണനായ വൈദ്യുതാഗ്നിയുണ്ട്, ഇവയുടെ ഇടയില്‍. 5

ഈ ഘൃതധാരകൾ ഹൃദയാന്തവർത്തിർയായ മനസ്സിനാൽ വിശുദ്ധീകരിയ്ക്കുപ്പെട്ടു, തുഷ്ടികരങ്ങളായ പുഴകൾപോലേ വീഴുന്നു – എയ്യുന്നവങ്കല്‍നിന്നു പായുന മാനുകൾപോലേ ചെന്നണയുന്നു! 6

കാറ്റിനൊത്ത വേഗമുള്ള പെരിയ ഘൃതധാരകൾ സിന്ധുവിങ്കല്‍നിന്നെന്നപോലെ ചാഞ്ഞേടത്തെയ്ക്കു തെരുതെരെ വീഴുന്നു; അവ, പായുന്ന കുതിരപോലെ പരിധികളെ പിളർത്തുകൊണ്ട് അലകൾ പരത്തുന്നു. 7

മംഗളകാരിണികളായ ഘൃതധാരകൾ പുഞ്ചിരിയിട്ടുകൊണ്ട് അഗ്നിയെ, മനസ്സിണങ്ങിയ മങ്കമാർപോലെ മുഴുകിയ്ക്കുന്നു; ഉദ്ദീപിച്ച് എങ്ങും പെരുമാറുന്നു. അവയെ കൈക്കൊണ്ടു ജാതവേദസ്സു കാമിയ്ക്കുന്നു! 8

വിവാഹത്തിൽ മണാളങ്കൽ ചെല്ലാൻ ആഭരണമണിഞ്ഞ കന്യകമാരെയെന്നപോലെയാണ്, ഞാന്‍ ഘൃതധാരകളെ കാണുന്നത്: സോമം പിഴിയുന്നേടത്തു – യജ്ഞമുള്ളേടത്തു – ചെന്നെത്തുന്നവയാണല്ലോ, ഇവ! 9

നിങ്ങൾ ഗോസംഘത്തിൽ നല്ല സ്തുതിയെത്തിയ്ക്കുവിൻ: ഞങ്ങൾക്കു സ്തൂത്യമായ ധനം കൈവരുത്തുവിൻ; നമ്മുടെ ഈ യജ്ഞത്തിൽ ദേവകളെ കൊണ്ടുവരുവിന്‍. ഘൃതധാരകൾ മധുരമായി ഗമിയ്ക്കുന്നു! 10

സമുദ്രത്തിന്നുള്ളിലും, ഹൃദയത്തിന്നുള്ളിലും, അന്നത്തിലും, ഉദകസംഘത്തിലും, യുദ്ധത്തിലും വർത്തിയ്ക്കുന്നതായ അങ്ങയുടെ തേജസ്സാണ്, ജഗത്തിന്നെല്ലാം ആധാരം; അതിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്ന മധുരരസം ഞങ്ങൾ ഭുജിയ്ക്കുമാറാകണം! 11

കുറിപ്പുകൾ: സൂക്തം 58.

[1] സമുദ്രന്‍ – സൂര്യൻ; ഈ പദത്തിന്നു പല അർത്ഥങ്ങൾ പറയപ്പെട്ടിട്ടുണ്ട്, അല – ജലമെന്നർത്ഥം.

[2] നാലു ശൃംഗങ്ങൾ – നാലു വേദങ്ങൾ; ശൃംഗശബ്ദവും അനേകാർത്ഥമാണ്. ഗൌരവർണ്ണന്‍ – ബ്രഹ്മാവ്. ഇതു – യജ്ഞം.

[3] യജ്ഞാത്മകയായ അഗ്നിയോ സൂര്യനോ ആണ്, ഈ മന്ത്രത്തിന്റെ ദേവത: നാലു ശൃംഗം – നാലു വേദം. മൂന്നു പാദം – മൂന്നു സവനങ്ങൾ. രണ്ടു ശിരസ്സ്–ബ്രഹ്മൌദനവും പ്രവർഗ്ഗ്യവും. ഏഴു കൈ – സപ്തച്ഛന്ദസ്സുകൾ. മൂന്നുമട്ടില്‍ – മന്ത്രം, ബ്രാഹ്മണം, കല്പം എന്നിവകൊണ്ടു്. വൃഷഭന്‍ – വർഷകൻ. മനുഷ്യരില്‍ – യജമാനരില്‍.

[4] ത്രീധാ – പാലും തയിരും വെണ്ണയുമാകുന്ന മൂന്നു രൂപത്തില്‍. ഒന്നു് – ക്ഷീരം. വേനൻ – അഗ്നി, അല്ലെങ്കിൽ വായു. സമ്പാദിയ്ക്കപ്പെട്ട – ദേവകളാല്‍.

[5] ഘൃതം = നെയ്യു്, ജലം. ശത്രു – വൃതന്‍.

[6] വീഴുന്നു – അഗ്നിയുടെ മുകളില്‍. എയ്യുന്നവങ്കല്‍നിന്നു പായുന്ന – വേടനെപ്പേടിച്ചോടുന്ന മാനുകൾ വല്ല പൊന്തയിലും കടന്നുകൂടുന്നതുപോലെ, ചെന്നണയുന്നു, അഗ്നിയെ പ്രാപിയ്ക്കുന്നു.

[8] മുഴുകിയ്ക്കുന്നു – അത്യാസക്തനാക്കുന്നു.

[9] ഘൃതധാരകൾ കന്യകമാര്‍; അഗ്നി മണാളന്‍.

[10] ഋത്വിക്കുകളോട്; ഗോശബ്ദത്തിന്നു പയ്യെന്നോ, ജലമെന്നോ അർത്ഥം.

[11] അഗ്നിയോട്;

സൂക്തം 1.

അത്രിവംശ്യരായ ബുധനും ഗവിഷ്ഠിരനും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

പയ്യിനെയെന്നപോലെത്തുമുഷസ്സിനെ –
പ്പാർത്തുണർന്നാന,ഗ്നി യജ്ഞച്ചമതയാൽ:
നാകത്തിലെയ്ക്കു പടരുന്നു നാളങ്ങൾ,
ശാഖകൾ പൊങ്ങിയ വൃക്ഷങ്ങൾപോലവേ. 1
ദേവയജ്ഞത്തിന്നുണർന്നു, ഹോതാവഗ്നി
ഭാവം തെളിഞ്ഞെഴുന്നേറ്റാൻ, പുലരിയില്‍:
കാണായ്, വളർന്ന ദേവന്റെ കത്തും ബലം;
താനേ തമസ്സില്‍നിന്നുന്മുക്തനായ്, മഹാൻ! 2
വിശ്വപാശത്തെ വിഴുങ്ങി,ജ്ജ്വലിച്ചഗ്നി
രശ്മിപ്രഭയാൽ വെളിച്ചമിയറ്റിനാൻ;
ചീർത്തണഞ്ഞഗ്രേ പരക്കുമന്നേച്ഛുവാം
നൈദ്ധാര പൊളങ്ങിക്കുടിച്ചാൻ, ജുഹുക്കളാല്‍! 3
അഗ്നിയെ നോക്കി നടക്കുന്നു, സൂര്യനെ-
ദ്ദൃക്കുപോലി,ദ്ദേവകാമർതൻ മാനസം;
വാനൂഴികളുഷസ്സോടേ പെറുമഗ്നി
വാസരാരംഭത്തിൽ വായ്ക്കുന്നു, ദീപ്തനായ്! 4
വാസരാരംഭത്തിലുല്‍പാടിതന്‍ ഹിതൻ
ഭാസുരനോമൽവിറകിൽ നിക്ഷിപ്തനായ്;
സപ്തരത്നങ്ങളെടുത്തു ഗൃഹേ ഗൃഹേ
സംയാജ്യനഗ്നി ഹോതാവായ് മരുവിനാൻ! 5
ആ യാജ്യനഗ്നി ഹോതാവായ് മരുവിനാൻ,
തായിൻ സുഗന്ധിയാം വിസ്ഫുടാങ്കസ്ഥലേ;
സത്യന്‍, യുവാവു, ബഹുത്രസ്ഥിതൻ, ജന-
മധ്യേ ജ്വലിച്ചാന്‍, നിലനിർത്തുവോൻ, കവി! 6
മേധാഢ്യനധ്വരേ സാധകനീയഗ്നി
ഹോതാവു വാഴ്ത്തപ്പെടുന്നൂ, പ്രണതരാൽ;
വാനൂഴികളില്‍പ്പയസ്സു പരത്തുന്ന
വാജിയെ നെയ്യു തേപ്പിച്ചിടുന്നൂ സദാ! 7
സ്ഥാനേ ഭജിയ്ക്കപ്പെടുന്നു, സേവ്യൻ ശിവന്‍
ദാനേച്ഛു നമ്മൾക്കതിഥി കവിസ്തുതൻ;
ശക്തിരൂപൻ ശതശൃംഗന്‍ വൃഷഭന-
ങ്ങഗ്നേ, ബലാൽ വെല്ല,മന്യരെയൊക്കയും! 8
അഗ്നേ, ഭവാനാർക്കു ഭംഗ്യാ വെളിപ്പെടു,-
മക്ഷണംതാനവനന്യരിൽ മീതെയാം;
സ്തൂത്യൻ വെളിച്ചം പരത്തും ശുഭപ്രഭന്‍
മർത്ത്യപ്രജകൾക്കൊരിഷ്ടാതിഥി, ഭവാന്‍! 9
ഭൂരിതാരുണ്യനാമഗ്നേ, തവാർച്ചനം
ദൂരാൽ സമീപാലൊരുക്കുന്നു, മാനുഷര്‍:
തേറേണമേ, നീ പുരുസ്തവൻതന്‍ സ്തവം;
സ്ഫാര,മഗ്നേ,ശുഭ,മുത്തമം, നിൻസുഖം! 10
കേറുകി,ന്നഗ്നേ മഖാർഹരോടൊത്തൊ,ളി
പാറുന്ന സുപ്രാന്തമാം തേരിൽ നീ ശുചേ:
വാര്‍വാനിൽ മാർഗ്ഗജ്ഞനാം നീ വരുത്തണം,
ദേവരെയിങ്ങു ഹവിസ്സമറേത്തിനായ്! 11
ചൊല്ലീ, കവിയ്ക്കു, മേധ്യന്നു, വൃഷഭന്നു,
നല്ല യൂവാവിന്നു ഞങ്ങൾ നതിസ്തുതി:
മിന്നും ചരിഷ്ണുവെ വാനത്തുപോല,ഗ്നി-
തന്നിൽ വെച്ചാൻ, ഹവിസ്തോത്രം ഗവിഷ്ഠിരൻ! 12
കുറിപ്പുകൾ: സൂക്തം 1.

[1] പയ്യ് – ഹോമധേനു. എത്തുമുഷസ്സിനെ പാർത്ത് – ഉഷസ്സിന്റെ ആഗമനത്തില്‍. ഉണർന്നാൻ – ജ്വലിച്ചാൻ. നാകം = ആകാശം. നാളങ്ങൾ – അഗ്നിയുടെ ജ്വാലകൾ.

[2] എഴുന്നേറ്റാൻ – ജ്വലിച്ചുയരുന്നതിനെ എഴുന്നേല്ക്കലാക്കിയിരിയ്ക്കുന്നു.

[3] വിശ്വപാശം – ലോകവ്യാപാരത്തെ പ്രതിബന്ധിയ്ക്കുന്ന ഇരുട്ട്. അഗ്രേ = മുകൾവശത്ത്. അന്നേച്ഛുവാം – ഹോതാവിന്ന് അന്നമുണ്ടാകേണമെന്നിച്ഛിയ്ക്കുന്ന. പൊങ്ങി – ഉയർന്നുനിന്ന്.

[4] മനസ്സ് അഗ്നിയെനോക്കി നടക്കുന്നു – അഗ്നി എപ്പോൾ വർദ്ധിയ്ക്കുമെന്ന് ഉല്‍ക്കണ്ഠപ്പെടുന്നു; ദൃക്ക്(കണ്ണു്) സൂര്യനെ നോക്കി നടക്കുന്നതുപോലെ. വാസരാരംഭം – പ്രഭാതം.

[5] ഓമൽവിറകില്‍ – പ്രിയപ്പെട്ട ചമതകളില്‍. നിക്ഷിപ്തനായ് = വെയ്ക്കപ്പെട്ടു. സപ്തരത്നങ്ങൾ – ഏഴുതരം ജ്വാലകൾ. സംയാജ്യൻ = വഴിപോലെ യജിയ്ക്കുപ്പെടേണ്ടുന്നവൻ; യജനീയന്‍ ഹോതാവായി എന്നത് അദ്ഭുതം.

[6] തായിൻ – ഭൂമിയുടെ. സുഗന്ധി – നെയ്യിന്റെയും മറ്റും സൌരഭ്യമുള്ളത്. വീസ്ഫുടാങ്കസ്ഥലേ – വിസ്ഫുടമായ, പ്രത്യക്ഷദൃശ്യമായ മടിസ്ഥലത്ത്, വേദിയില്‍. ബഹുത്രസ്ഥിതൻ = അനേകസ്ഥാനസ്ഥന്‍. നിലനിർത്തുവോന്‍ – വിശ്വധാരകൻ.

[7] പ്രണതരാല്‍ – ആളുകളാൽ വണങ്ങി സ്തുതിയ്ക്കുപ്പെടുന്നു. പയസ്സു = ജലം. വാജീ = അന്നവാന്‍. തേപ്പിച്ചിടുന്നൂ = യജമാനർ.

[8] ഉത്തരാർദ്ധം പ്രത്യക്ഷവചനം: ശതശൃംഗൻ – അസംഖ്യജ്വാലകളുള്ളവന്‍. അങ്ങ് = ഭവാന്‍. വെല്ലും – കീഴ്പെടുത്തും.

[9] വെളിപ്പെടും = പ്രത്യക്ഷനാകും. മർത്ത്യപ്രജകൾ = മനുഷ്യരാകുന്ന പ്രജകൾ.

[10] അർച്ചനം – ഹവിസ്സ് എന്നർത്ഥം. ദൂരാൽ സമീപാൽ = അകലത്തുനിന്നും അരികത്തുനിന്നും. പുരുസ്തുവൻ – വളരെ സ്തുതിയ്ക്കുന്നവനൻ. സ്തവം നീ തേറേണമേ – സ്തുതിയിൽ മനസ്സുവെച്ചാലും. സ്ഫാരം = പ്രവൃദ്ധം. നിന്‍സുഖം – നീ ഞങ്ങൾ തരാന്‍ തുടങ്ങുന്ന സുഖം.

[11] മഖാർഹര്‍ – ദേവകൾ. സുപ്രാന്തം = നല്പ പ്രാന്തങ്ങളോടു(ചുറ്റുഭാഗങ്ങളോടു)കൂടിയത്. തേരിൽ കേറുക – ഇങ്ങോട്ടു പോരാന്‍. വാര്‍വാനിൽ മാർഗ്ഗജ്ഞന്‍ = വിശാലാന്തരിക്ഷത്തിൽ വഴികൾ (ദേവന്മാരുടെ ഇരിപ്പിടങ്ങൾ) അറിയുന്നവന്‍. ഇങ്ങു – ഈ യജ്ഞത്തില്‍.

[12] നതിസ്തുതി = നമസ്കാരാന്വിതമായ സ്തുതി. മിന്നും ചരിഷ്ണു – സൂര്യന്‍. ഹവിസ്തോത്രം = ഹവിസ്സോടുകൂടിയ സ്തോത്രം.

സൂക്തം 2.

അത്രിപുത്രന്‍ കുമാരനും ജനപുത്രൻ വൃശനും ഋഷികൾ; ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സ്; അഗ്നി ദേവത.

നിഹതനായ കുമാരനെ അമ്മയായ യുവതി ഒരു ഗുഹയിൽ വെച്ചുകൊണ്ടിരുന്നു; അച്ഛന്നു കൊടുത്തില്ല. അവന്റെ പരിക്കേറ്റദേഹം, ശൂന്യത്തിൽ വെയ്ക്കപ്പെട്ടതിനാല്‍, ആളുകൾ മുമ്പിൽ കണ്ടില്ല. 1

‘യുവതേ, നീ ഒരു കൊലപ്പിണിയായിത്തീർന്നു വെച്ചുകൊണ്ടിരിയ്ക്കുന്ന ഈ കുമാരന്‍ ഏതാണ്?’ ‘മഹിഷിയുടെ മകന്‍: വളരെസ്സംവത്സരം വളർന്നു, ഗർഭം; അമ്മ പെറ്റപ്പോൾ കുട്ടിയെ ഞാന്‍ കണ്ടു.’ 2

സ്വർണ്ണപ്പല്ലും കത്തുന്ന നിറവുമുള്ളവനെ, ആയുധങ്ങളുണ്ടാക്കുന്നവനെ, ക്ഷേത്രത്തിന്നടുക്കൽ ഞാന്‍ കണ്ടെത്തേണമേ! അവന്നു ഞാന്‍ അതിവിപുലമായ അമൃതു കൊടുക്കും: ഇന്ദ്രനില്ലാത്തവര്‍, സ്തോത്രമില്ലാത്തവര്‍, എന്നോടെന്തു കാട്ടും? 3

നിഗൂഢം ചരിയ്ക്കുന്ന നിർഭരപ്രഭനെ, ഒരു ഗോവൃന്ദത്തെയെന്ന പോലെ, ഞാന്‍ സ്വയം ക്ഷേത്രത്തിൽ കണ്ടെത്തി: ആ അറിയപ്പെടാതിരുന്ന കിഴവികൾതന്നെ, ഇവന്റെ ജനനത്താൽ ചെറുപ്പക്കാരികളായിച്ചമഞ്ഞു! 4

ആര്‍ വേര്‍പെടുത്തി, എന്റെ ആളുകളെയും ഗോക്കളെയും? ഇടയന്‍ എതിർത്തില്ലല്ലോ. ഇവിടം പിടിച്ചെടുത്തവർ മുടിഞ്ഞുപോകട്ടെ: എല്ലാമറിയുന്നവൻ മാടുകളുടെ അടുക്കലെത്തിക്കൊള്ളും! 5

ഉള്ള പ്രാണികൾക്കെല്ലാം ശരണമായ രാജാവിനെ അരാതികൾ മനുഷ്യർക്കിടയിൽ മറച്ചിരിയ്ക്കുന്നു. അദ്ദേഹത്തെ അത്രിയുടെ മന്ത്രങ്ങൾ വിടുവിയ്ക്കട്ടെ; നിന്ദിയ്ക്കുന്നവര്‍ നിന്ദ്യരായിപ്പോകട്ടെ! 6

അഗ്നേ, അങ്ങു ബദ്ധനായ ശുനശ്ശേപനെ, അവൻ സ്തുതിച്ചതിനാല്‍, അനേകരൂപമായ യൂപത്തിൽനിന്നു മോചിപ്പിച്ചുവല്ലോഃ വിദ്വൻ, അപ്രകാരം, ഇവിടെ ഇരുന്നു, ഞങ്ങളില്‍നിന്നു പാശങ്ങൾ അഴിച്ചുകളഞ്ഞാലും! 7

അഗ്നേ, അങ്ങു കോപിച്ച് എങ്കല്‍നിന്ന് അകന്നുവല്ലോ: ദേവന്മാരുടെ കർമ്മപാലകന്‍ ഇന്ദ്രൻ എന്നോടരുളിച്ചെയ്തു. ആ അഭിജ്ഞൻതന്നെ എനിയ്ക്കുവേണ്ടി അങ്ങയെ സന്ദർശിച്ചുവല്ലോ; അദ്ദേഹത്തിന്റെ അനുശാസനത്താലാണ്, ഞാന്‍ വന്നത്. 8

അഗ്നി വലിയ തേജസ്സുകൊണ്ടു തുലോം വിളങ്ങി, മഹത്ത്വത്താൽ എല്ലാറ്റിനെയും വെളിപ്പെടുത്തുന്നു; ദുരവഗാഹങ്ങളായ അസുരമായകളെ അമർത്തുന്നു രക്ഷസ്സുകളെ നശിപ്പിയ്ക്കാന്‍ കൊമ്പുകൾ അണയ്ക്കുന്നു! 9

അഗ്നിയുടെ ഇരമ്പുന്ന തീക്ഷ്ണായുധങ്ങൾ രക്ഷസ്സുകളെ കൊല്ലാൻ സ്വർഗ്ഗത്തിൽ ആവിർഭവിയ്ക്കട്ടെ: ഇമ്പംകൊണ്ടാൽ തന്തിരുവടിയുടെ അരിശം അവറ്റിനെ ഉടച്ചുകൊള്ളും; ഉപദ്രവിയ്ക്കുന്ന അസുരപ്പടകൾ തടുക്കില്ല! 10

അഗ്നേ, ബഹുസ്വരൂപ, നിന്തിരുവടിയ്ക്കായി ഈ സ്തോത്രം മേധാവിയും ധീരനുമായ ഞാന്‍, ഒരു നല്ല പണിക്കാരന്‍ തേരെന്നപോലെ നിർമ്മിച്ചു. ദേവ, ഇത് അവിടെയ്ക്കു രുചിയ്ക്കുമെങ്കില്‍, ഈ പരക്കുന്ന വെള്ളം ഞങ്ങൾ കീഴടക്കും! 11

കഴുത്തു തടിച്ച വൃഷഭൻ വളർന്നു, ശത്രുധനം നിര്‍ബാധമായി കൈക്കലാക്കും: ഇത് അഗ്നിയോടു ദേവകൾ പറകയുണ്ടായി. യാഗം ചെയ്യുന്ന, ഹവിസ്സർപ്പിക്കുന്ന മനുഷ്യന്നു തന്തിരുവടി സുഖം നല്കട്ടെ! 12

കുറിപ്പുകൾ: സൂക്തം 2.

[1] ത്രസദസ്യുരാജാവിന്റെ പുരോഹിതനായ വൃശനെന്ന ഋഷി, നടപ്പനുസരിച്ച് (അന്നു രാജാക്കന്മാരുടെ സാരഥികളും പുരോഹിതന്മാര്‍തന്നെയായിരുന്നു.) പള്ളിത്തേര്‍ തെളിച്ചുകൊണ്ടുപോകുമ്പോൾ, പാതയിൽ കളിച്ചിരുന്ന ഒരു ബ്രാഹ്മണകുമാരന്‍ തേർച്ചക്രം ദേഹത്തില്‍ത്തട്ടുകയാൽ മരിച്ചുപോയി. ഈ അത്യാഹിതം രാജാവിനെ തീവ്രദുഃഖത്തിലാഴ്ത്തി. അദ്ദേഹം സൂതനോടാവലാതിപ്പെട്ടു:-‘അങ്ങ് പുരോഹിതനായിരിയ്ക്കേ, എനിയ്ക്കു വധപാപം സംഭവിച്ചുവല്ലോ!’ സമാനദുഃഖനായ ഋഷി ഉടനേ സാമമന്ത്രം ചൊല്ലി കുമാരനെ ഉജ്ജീവിപ്പിച്ചു. ഈ ഇതിഹാസമാണ്, ഈ സൂക്തത്തിൽ സൂചിപ്പിച്ചിരിയ്ക്കുന്നത്. (ഇതിന്നു ചില പ്രകാരാന്തരങ്ങളും കാണുന്നുണ്ട്.) ശുന്യം = നിർജ്ജനസ്ഥലം.

[2] വൃശന്‍ അവളോടു ചോദിച്ചതും, അവളുടെ മറുപടിയുമാണ്, ഈ ഋക്കില്‍. ഈ രണ്ട് ഋക്കുകൾക്ക് അഗ്നിപരമായ വ്യാഖ്യാനവുമുണ്ട്. മഹിഷി = രാജപത്നി; മഹതിയായ അരണി എന്നും.

[3] വൃശന്റെ പ്രാർത്ഥന: സ്വർണ്ണപ്പല്ല് – ജ്വാലകൾ. ആയുധങ്ങൾ – തീപ്പൊരികൾ, ഉണ്ടാക്കുന്നവനെ – അഗ്നിയെ. ക്ഷേത്രം – വയല്‍. അമൃത് – ഹവിസ്സ്. ഇന്ദ്രനില്ലാത്തവര്‍ – ഇന്ദ്രനെ യജിയ്ക്കാത്തവര്‍.

[4] കിഴവികൾ – അടങ്ങിയ ജ്വാലകൾ. അഗ്നി ജ്വലിച്ചാൽ ജ്വാലകൾക്കു കെല്പു വരുമല്ലോ.

[5] ഇവിടം – ഈ രാജ്യം. എല്ലാമറിയുന്നവന്‍ – അഗ്നി.

[6] രാജാവ് – അഗ്നി.

[7] ഇവിടെ – വേദിയില്‍. പാശങ്ങൾ – സംസാരബന്ധങ്ങൾ.

[9] കൊമ്പുകൾ – ജ്വാലകൾ. അണയ്ക്കുക – മൂർച്ചകൂട്ടുക.

[10] തീക്ഷ്ണായുധങ്ങൾ – ജ്വാലകൾ. തടുക്കില്ല – തടുക്കാന്‍ ശക്തരാകില്ല.

[11] ഞങ്ങൾ കീഴടക്കും – ഞങ്ങൾക്കു വേണ്ടപ്പോളൊക്കെ കിട്ടും.

സൂക്തം 3.

അത്രിവംശ്യൻ വസുശ്രുതൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

അഗ്നേ, പിറന്നാൽ വരുണാനാകുന്നു, നീ;-
യുദ്ഗമിച്ചാൽ മിത്രനാം, നീ ബലാത്മജ!
ദിവ്യജനങ്ങളെപ്പേരുമേ നിങ്കലാം;
ഹവ്യമേകും നരന്നിന്ദ്രനാകുന്നു, നീ! 1
കന്യകാബന്ധത്തിലർയ്യമാവാണു, നീ
യന്നവൻ, ഗോപ്യമാം പേര്‍ വഹിയ്ക്കുന്നു നീ;
ദമ്പതിമാർതന്‍ മനസ്സിണക്കും നിന-
ക്ക,ൻപുറ്റ തോഴന്നുപോലേ തരുന്നു, പാല്‍! 2
നിന്നെ നീരാടിച്ചിടുന്നൂ മരുത്തുക്കൾ:
നിന്നുദ്ഭവം രുദ്ര, മാന്യം, മനോരമം;
വിഷ്ണുവിൻ ഗുഹ്യമാം കാൽ വെച്ചിടത്തു നീ
രക്ഷിപ്പു, നീരിൻ നിഗൂഢനാമങ്ങളെ! 3
ദേവ, സുദൃക്കാം ഭവാന്റെ വിഭുതിയാല്‍-
ദ്ദേവര്‍ പീയൂഷമുണ്ണന്നൂ, കൃതജ്ഞരായ്;
മർത്ത്യര്‍ സേവിപ്പു, ഹോതാവാകുമഗ്നിയെ
നിത്യം ഫലൈഷിയ്ക്കുവേണ്ടി ഹവിസ്സിനാല്‍! 4
ഇല്ല,ങ്ങൊഴിഞ്ഞൊരു പൂർവനും, ഹോതാവു;-
മില്ലൊ,രു യഷ്ടാവുമഗ്നേ, സ്തവാർഹനും;
ആർക്കുന്നവൻ, നീയതിഥി,യവൻ വശ-
ത്താക്കുമേ, ദേവ, മഖത്താൽ മനുഷ്യരെ! 5
അങ്ങയെയഗ്നേ, ഹവിസ്സാലുണർത്തുന്ന
ഞങ്ങൾ നേടാവൂ, ധനങ്ങൾ നിൻപാലനാൽ;
നിത്യം മഖത്തിലും പോരിലും ശേഷിയു,-
മർത്ഥമോടാളുകളേയും ബലാത്മജ!6
ചെയ്യു,മാരെങ്ങളിൽക്കുറ്റവും പാപവു;-
മെയ്യട്ടെ, പാതകമപ്പീഡകങ്കലേ-
രണ്ടാലുമഗ്നേ, വലയ്ക്കുമാരെങ്ങളെ-
ക്കണ്ടു വധിയ്ക്ക, നീയമ്മൃഷാവാദിയെ!7
ഹേ ദേവ, പൂജിച്ചുപോന്നൂ, പുരാതനർ
ദൂതനാക്കി ഹവിസ്സാലേ പുലരിയിൽ:
ആവസിപ്പിച്ചു മനുഷ്യർ വളർത്തുന്ന
ദേവനാം നീ ചെല്ലുമല്ലോ, ധനാസ്പദേ!8
സ്വാസ്ഥ്യമണയ്ക്ക, വിടുവിയ്ക്ക: താതനെ-
ന്നോർത്തു സേവിപ്പൂ, ബലോത്ഥ, നിന്നെസ്സുതൻ;
എന്നെങ്ങളെ നോക്കു,മഗ്നേ,മനസ്വിനീ?-
യെന്നയയ്ക്കും, ക്രതുമാർഗ്ഗത്തിലെയ്ക്കു നീ?9
തുച്ഛതരാന്നം വഹിപ്പൂ, വണങ്ങുവോ-
നച്ഛനാമങ്ങയ്ക്കു ഭക്ഷിയ്ക്കുവാൻ വസോ;
യഷ്ടൃകാമൻ ബലസംയുതനാമഗ്നി
പുഷ്ടനായൊട്ടേറെ നല്കുമല്ലോ, ധനം! 10
അഗ്നേ, യുവോത്തമ, സർവപാപങ്ങൾക്കു-
മപ്പുറത്താക്കുന്നു, വാഴ്ത്തുവോനെബ്ഭവാൻ;
ചോരരെക്കണ്ടുപിടിച്ചൂ; വിവർജ്ജിത-
ന്മാരായി, നിഹ്നുതചിഹ്നരാം വൈരികൾ. 11
നിങ്കലെയ്ക്കു നടക്കുന്നിതിസ്തോത്ര – മ-
ല്ലെങ്കില്‍ദ്ധനാർത്ഥം കഥിച്ചതു കുറ്റമായ്:
ഋദ്ധനാമഗ്നി കൊടുക്കില്ല, നമ്മളെ
മിഥ്യാപവാദിയ്ക്കുമുന്മഥിതാവിനും! 12
കുറിപ്പുകൾ: സൂക്തം 3.

[1] വരുണൻ – തമോവാരകന്‍, ഉദ്ഗമിച്ചാല്‍ – ജ്വലിച്ചാല്‍. മിത്രന്‍ – ഹിതകാരി, ദിവ്യജനങ്ങൾക്കു (ദേവകൾക്കു) നീതന്നെ ശരണം. അവരെ ഹവിസ്സു കൊടുത്തു പോറ്റുന്നതു, നീയാണല്ലോ. ഇന്ദ്രന്‍ = സ്വാമി. വരുണനും മിത്രനും ഇന്ദ്രനും ഭവാൻതന്നേ!

[2] കന്യകാബന്ധം = കന്യകമാരോടുള്ള ചാർച്ച. അർയ്യമാവ് – നിയന്ത്രിയ്ക്കുന്നവന്‍. പേര്‍ – വൈശ്വാനരനെന്ന നാമം. പാല്‍ – ക്ഷീരാദികൾ. അർയ്യമാവ്, വൈശ്വാനരന്‍ എന്നിവരും നീതന്നേ. വിവാഹമന്ത്രങ്ങളിലൊന്നത്രേ, ഇത്.

[3] ഒന്നാംപാദത്തിൽ അന്തരിക്ഷാഗ്നിയും, മറ്റുപാദങ്ങളിൽ വൈദ്യുതാഗ്നിയും പ്രതിപാദിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കാല്‍വെച്ചിടത്ത്-അന്തരിക്ഷത്തില്‍.

[4] പീയൂഷം = അമൃത്, ഹവിസ്സ്. മർത്ത്യര്‍ – ഋത്വിക്കുകൾ. ഫലൈഷി – യജമാനന്‍.

[6] നേടാവൂ എന്ന ക്രിയാപദം ഉത്തരാർദ്ധത്തിലുമെടുക്കണം. അർത്ഥം = ധനം.

[7] പൂർവാർദ്ധം പരോക്ഷം: പാതകമാകുന്ന ശരം അപ്പീഡകങ്കൽത്തന്നേ എയ്യട്ടെ – അഗ്നി ആ ദ്രോഹിയെത്തന്നെ പാപവ്യധിതനാക്കട്ടെ. രണ്ടാലും – കുറ്റം കൊണ്ടും പാപംകൊണ്ടും. മൃഷാവാദി = നുണയൻ, വെറുതേ ദോഷം പറയുന്നവൻ.

[8] പൂജിച്ചുപോന്നൂ – ഭവാനെ. ആവസിപ്പിച്ചു = പ്രതിഷ്ഠിച്ചു. ധനാസ്പദേ – ധനങ്ങളുടെ (ഹവിസ്സുകളുടെ) ഇരിപ്പിടത്തിൽ, യജ്ഞത്തിൽ.

[9] വിടുവിയ്ക്ക – പാപത്തിൽനിന്നു മോചിപ്പിച്ചാലും. സുതൻ – പുത്രസ്ഥാനീയനായ യജമാനൻ.

[10] തുച്ഛേതരാന്നം – അനല്പമായ ഹവിസ്സ്. ഉത്തരാർദ്ധം പരോക്ഷം: യഷ്ട്യകാമന്‍ = യജമാനതല്‍പരൻ, പുഷ്ടനായ് – കത്തിപ്പടർന്ന്.

[11] ചോരന്മാരെ ഞങ്ങൾ കണ്ടുപിടിച്ചു. നിഹ്നുതചിഹ്നരായ (അടയാളം മറച്ച, ഗുഢോദ്ദേശരായ) വൈരികൾ വിവർജ്ജിതന്മാരായി – വൈരികളിൽ നിന്നു ഞങ്ങൾ ഒഴിഞ്ഞുവെച്ചു.

[12] ധനാർത്ഥം കഥിച്ചതു – ധനത്തിനുവേണ്ടി ഞാന്‍ പറഞ്ഞതു (യാചിച്ചതു) കുറ്റമായ് – ഒരപരാധമായിപ്പോയി: ഋദ്ധന്‍ – സ്തുതികൊണ്ടു വളർന്നവന്‍. മിഥ്യപവാദി = വെറുതേ ദോഷം പറയുന്നവന്‍. ഉന്മഥിതാവ് – ഉപദ്രവിയ്ക്കുന്നവൻ. കൊടുക്കില്ല – വീട്ടുകൊടുക്കില്ല.

സൂക്തം 4.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

അഗ്നേ, പുരാനേ, പുരുദ്രവ്യനാഥനാ-
മങ്ങയെ നോക്കി സ്തുതിപ്പൂ, മഖത്തിൽ ഞാൻ:
അന്നൈഷികൾ ഞങ്ങളന്നങ്ങൾ നേടാവു;
നിന്നാലമർത്താവു, മർത്ത്യപ്പടയെയും! 1
ഹവ്യവാഹൻ യുവാവച്ഛനാകെ,ങ്ങൾക്കു;
ഭവ്യാവലോകനാകെ,ങ്ങൾക്കുരുപ്രഭൻ;
നൽഗ്ഗാർഹപത്യമോടെങ്ങൾക്കു നല്ക, കൊ–
റ്റ – ഗ്നേ, തരികന്നമെങ്ങൾക്കു നീ വിഭോ! 2
ധീമാനെ, മർത്ത്യപ്രജേശനെദ്ദീപ്തനെ,
നൈ മുതുകത്തൊലിപ്പോനെ, ഹോതാവിനെ,
പാവകന്‍ വിശ്വജ്ഞനഗ്നിയെ വെയ്ക്കുവിന്‍:
ദേവരില്‍വെച്ചവനല്ലോ, ധൃതധനന്‍! 3
അഗ്നേ, ചെവിക്കൊൾക, ഭൂവൊടൊപ്പം രസി–
ച്ച,ർക്കാംശു കണ്ടാൽ ശ്രമം തുടങ്ങും ഭവാൻ;
വർത്തിയ്ക്കുക,സ്മത്സമിത്തി;-ലവിസ്സൂണി-
നെത്തിയ്ക്ക, ജാതവേദസ്സേ, നിലിമ്പരെ! 4
അഗ്നേ, ഗൃഹത്തിലതിഥിയായെത്തുകീ,-
യസ്മന്മഖത്തില്‍ത്തികഞ്ഞ ദാനൈഷി നീ;
ഏല്പോരെയെല്ലാം വധിച്ചാ, രിപുക്കൾതൻ
കോപ്പുകൾ കൊണ്ടുവന്നാലു,മഭിജ്ഞ, നീ! 5
കൊന്നൊടുക്കീടുക ദസ്യുവെ,ത്തന്നുട-
ല്ക്കന്നം ചമച്ചുകൊണ്ടഗ്നേ, ബലോത്ഥ, നീ;
ആദിത്യരെത്തൃപ്തരാക്കുമവിടുന്നു
നേതൃവർയ്യ, യുധി രക്ഷിയ്ക്കുകെ,ങ്ങളെ! 6
ഞങ്ങളുക്ഥങ്ങളാല്‍, ഞങ്ങളവിസ്സിനാ-
ലങ്ങയെസ്സേവിപ്പു, പാവക, സുപ്രഭ:
വിശ്വകാമ്യം ധനമെത്തിയ്ക്ക, ഞങ്ങൾക്കു –
വിത്തമെല്ലാം ശുചേ, വെയ്ക്ക, നീ ഞങ്ങളില്‍!7
ത്രിസ്ഥാനവാസിന്‍, ബലാത്മജ, ഞങ്ങൾത-
ന്നധ്വരഹവ്യം ഭുജിയ്ക്കുക,ഗ്നേ ഭവാന്‍:
ഞങ്ങൾ വാനോരില്‍സ്സുകർമ്മാക്കളാകണം;
ഞങ്ങളെപ്പാലിയ്ക്ക, മുന്നിലമേടയില്‍! 8
ഞങ്ങളെദ്ദുഷ്പാപമെല്ലാം കടത്തേണ,-
മങ്ങുന്നൊ,രു പുഴ തോണിയാല്‍പ്പോലവേ:
അത്രിയാല്‍പ്പോലേ പുകഴ്ത്തപ്പെടും ഭവാ-
നഗ്നേ, മനം വെയ്ക്ക, ഞങ്ങളെക്കാക്കുവാൻ! 9
ഹൃത്താൽ സ്മരിച്ചു പുകഴ്ത്തി വിളിയ്ക്കുന്നു,
മർത്ത്യനാമീ ഞാനമർത്ത്യനാമങ്ങയെ:
ജാതവേദസ്സേ, യശസ്സേകുകെ,ങ്ങൾക്കു;
സാധിയ്ക്ക, ഞാന്‍ സ്ഥൈര്യമഗ്നേ, പ്രജകളാല്‍! 10
യാതൊരു സല്‍ക്കർമ്മശീലന്നുലകിനെ-
ജ്ജാതവേദസ്റ്റേ, സുഖദമാക്കും, ഭവാൻ;
പുത്രവിരാശ്വഗോവൃന്ദസമേതമാം
സ്വത്തവന്നഗ്നേ, കിടയ്ക്കു,മെന്നെയ്ക്കുമായ്! 11
കുറിപ്പുകൾ: സൂക്തം 4.

[1] നിന്നാല്‍ – അങ്ങയുടെ കനിവിനാല്‍. മർത്ത്യപ്പട – ശത്രുക്കളായ മനുഷ്യരുടെ സൈന്യം.

[2] പൂർവാർദ്ധം പരോക്ഷവചനം: ഭവ്യാവലോകന്‍ = ശുഭദർശനന്‍. കൊറ്റും (ഭക്ഷണവും) നല്ല ഗാർഹപത്യവും ഞങ്ങൾക്കു നല്ക. നാലാംപാദം ആവർത്തനമാണ്. വിഭോ = വ്യാപ്തനായുള്ളോവേ.

[3] നൈ – ഹോമിയ്ക്കപ്പെട്ടു ഘൃതം. വെയ്ക്കുവിന്‍ – ഹേ ഋത്വിക്കുകളേ, വേദിയിൽ പ്രതിഷ്ഠിയ്ക്കുവിന്‍. ധൃതധനന്‍ – നമുക്കു തരാന്‍ ധനമെടുത്തവന്‍.

[4] ചെവിക്കൊൾക – ഞങ്ങളുടെ സ്തൂതി ശ്രവിച്ചാലും. ഭൂവ് – വേദി. ശു കണ്ടാല്‍ – സൂര്യനുദിച്ചാലപ്പോൾ. ശ്രമം – യജ്ഞാനുഷ്ഠാനയത്നം. അസ്മത്സമിത്തീൽ – ഞങ്ങളുടെ ചമതകളിൽ വർത്തിയ്ക്കുക, ഇരുന്നാലും.

[5] ഏല്പോരെ = എതിർക്കുന്നവരെ. കോപ്പുകൾ – മുതലുകൾ. കൊണ്ടുവന്നാലും – ഞങ്ങൾക്കു തരാൻ.

[6] ആദിത്യയരെത്തൃപ്തരാക്കും – ഹവിസ്സു കൊണ്ടുകൊടുത്തു ദേവകളെ ഊട്ടുന്ന, യുധി = യുദ്ധത്തില്‍.

[7] ശുചേ = അഗ്നേ.

[8] ത്രിസ്ഥാനവാസിന്‍ – സ്വർഗ്ഗാന്തരിക്ഷഭൂമികളാകുന്ന മൂന്നിടങ്ങളിൽ വസിയ്ക്കുന്നവനേ. വാനോരില്‍സ്സുകർമ്മാക്കളാകണം – ദേവകർമ്മം വഴിപോലെ ചെയ്യുമാറാകണം. മുന്നിലമേടയിൽ പാലിയ്ക്ക – മൂന്നു നിലമാളികയിൽ സുഖേന വസിപ്പിച്ചാലും!

[9] തോണികൊണ്ടു പുഴ കടത്തുന്നതുപോലെ, അങ്ങുന്നു ഞങ്ങളെ കെടുപാപത്തിന്റെയെല്ലാം മറുകരയിലണയ്ക്കണം. അത്രിയാല്‍പ്പോലെ – ഞങ്ങളാല്‍.

[10] ഞാന്‍ പ്രജകളാൽ (സന്തതികളെക്കൊണ്ടു) സ്ഥൈര്യം (കലസ്ഥിരത, വംശവിച്ഛേദം വരായ്ക്കു) സാധിയ്ക്ക – നേടുമാറാകട്ടെ.

സൂക്തം 5.

വസുശ്രുതന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; സമിദ്ധാദികൾ ദേവത.

വരിഷ്ഠതേജോമയനും വഴിപോലെ സമിദ്ധനും
ജാതവേദസ്സുമാമഗ്നിയ്ക്കേറ്റം ഹോമിയ്ക്കുവിൻ, ഘൃതം! 1
നടത്തുന്നൂ, ക്രതുവിതു നരാശംസനഹിംസിതന്‍:
മധു തൃക്കയ്യിലുടയോനല്ലോ, മേധാവിയാമവന്‍. 2
രക്ഷയ്ക്കീ,ഡിതനാമഗ്നേ, സുഖത്തേര്‍കളിലൂടെ നീ
കൊണ്ടുവന്നാലു,മിവിടെപ്പൂജ്യനാം പ്രിയനിന്ദ്രനെ! 3
രോമത്തുകില്‍പ്പതുപ്പൊത്ത ദർഭമേ, വായ്ക്കു, ശുഭ്ര, നീ:
നോക്കി സ്തുതിപ്പൂ, സ്തോതാക്ക;-ളെത്തിയ്ക്ക, ധനമെങ്ങളില്‍! 4
ദ്വാരദേവികളേ, വിട്ടുനില്പിൻ, നേരേ കടക്കുവാൻ;
നിറയ്ക്കുവിൻ, ഞങ്ങളുടെ രക്ഷയ്ക്കു യജമാനനെ! 5
പുണ്യഗാത്രികൾ, തണ്ണീരിൻ തായ്ക്കള,ന്നം വളർപ്പവര്‍-
സ്തുതിയ്ക്ക, രാവും പകലുമാമീ മഹതിമാരെ നാം! 6
ഇരുഹോതാക്കളേ, വാനില്‍ച്ചരിയ്ക്കും ദേവപുത്രരേ,
വരുവിന്‍ നുതരാം നിങ്ങൾ നരരാം ഞങ്ങൾതന്‍ മഖേ! 7
ഭൂവ,സ്സരസ്വതി, മഹിയെന്ന ദേവികൾ മൂവരും
ദയാപൂർവമിരിയ്ക്കട്ടേ, ദർഭയില്‍സ്സുഖദാത്രിമാർ! 8
വന്നാലു,മിങ്ങു പുഷ്ടിയ്ക്കായ്ത്ത്വഷ്ടാവേ, സുഖദന്‍ ഭവാന്‍:
സ്വയം യജ്ഞത്തിൽ യജ്ഞത്തിൽ വിഭു നീ കാക്കുകെ,ങ്ങളെ! 9
എങ്ങു ദേവകൾതന്‍ ഗുഹ്യനാമങ്ങളറിയുന്നു നീ;
അങ്ങെത്തിയ്ക്കുകവേണം, നീ ഹവിസ്സുകൾ വനസ്പതേ! 10
സ്വാഹാ, ഹവിസ്സിതഗ്നിയ്ക്കും സ്വാഹാ, വരുണനിന്ദ്രനും;
സ്വാഹാ, മരുദ്ഗണത്തിന്നും; സ്വാഹാ, ദേവഗണത്തിനും! 11
കുറിപ്പുകൾ: സൂക്തം 5.

[1] ഋത്വിക്കുകളോട്: സമിദ്ധന്‍ – ഒരഗ്നിയുടെ പേര്‍; വർദ്ധിപ്പിയ്ക്ക (ജ്വലിപ്പിയ്ക്കു)പ്പെട്ടവൻ.

[2] നരാശംസൻ – ഒരഗ്നിയുടെ പേര്‍. മധു – മധുരസോമം.

[3] ഈഡിതന്‍ – ഒരഗ്നിയുടെ പേര്‍. സുഖത്തേര്‍കൾ = സുഖകരങ്ങളായ രഥങ്ങൾ.

[4] രോമത്തുകില്‍പ്പതുപ്പൊത്ത – രോമക്കമ്പിളിയുടെ മാർദ്ദവമുള്ള.

[5] വിട്ടുനില്പിൻ – സ്വയം തുറക്കുവിൻ. നിറയ്ക്കുവിന്‍ – അഭിമതഫലങ്ങൾകൊണ്ട്.

[6] രാവും പകലുമായ ഈ (ഇപ്രകാരമുള്ള) മഹതിമാരെ അഹോരാത്രിഷളെ) നാം സ്തുതിയ്ക്കുക.

[7] ദേവപുത്രര്‍ – അഗ്നിസൂർയ്യോല്‍പന്നര്‍. മഖേ = യാഗത്തില്‍.

[8] മഹി – ഭാരതി.

[9] പൂഷ്ടിയ്ക്കായ് – പുഷ്ടിവരുത്താന്‍.

[10] വനസ്പതേ – യൂപമേ.

[11] സ്വാഹാ – സ്വാഹാ എന്നുച്ചരിച്ച് അർപ്പിയ്ക്കുന്നു.

സൂക്തം 6.

വസുശ്രുതന്‍ ഋഷി; പംക്തി ഛന്ദസ്സ്; അഗ്നി ദേവത.

വസു യാവനൊരുത്തനോ; പൈക്കൾ യാവനൊരുത്തനാകുന്ന ഗൃഹത്തില്‍, ശീഘ്രഗാമികളായ അശ്വങ്ങൾ യാവനൊരുത്തനാകുന്ന ഗൃഹത്തില്‍, നിത്യം ഹവിസ്സൊരുക്കുന്നവര്‍ യാവനൊരുത്തനാകുന്ന ഗൃഹത്തിൽ അണയുന്നുവോ; ആ അഗ്നിയെ ഞാന്‍ സ്തുതിയ്ക്കുന്നു. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 1

ആര്‍ വസുവെന്നു സ്തതിയ്കകപ്പെടുന്നുവോ; ആരെ പൈക്കളും കുതിച്ചോടുന്ന കുതിരകളും, സുജാതരായ സൂരികളും വഴിപോലെ പ്രാപിയ്ക്കുന്നുവോ; അവനത്രേ, അഗ്നി. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 2

വിശ്വദർശിയായ അഗ്നി മനുഷ്യന്ന് അന്നം കല്പിച്ചുകൊടുക്കും; ആ അഗ്നി പ്രസാദിച്ചാല്‍, ധനാർത്ഥിയ്ക്കു പാടേ പരന്ന വരണീയം കിട്ടിയ്ക്കും. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 3

അഗ്നേ, ദേവ, നിറമിയന്ന നിർജ്ജരനായ നിന്തിരുവടിയെ ഞങ്ങൾ ജ്വലിപ്പിയ്ക്കുന്നു: നിന്തിരുവടിയുടെ ആ സ്തുത്യമായ തിളക്കം വിണ്ണിൽ വിളങ്ങുമല്ലോ. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 4

തേജസ്സിന്റെ ഉടമയായ അഗ്നേ, പരിശുദ്ധനായ അങ്ങയ്ക്കു മന്ത്രപൂർവ്വം ഹവിസ്സു ഹോമിയ്ക്കുന്നു. നല്ല പൊന്നുള്ളവനേ, ദർശനീയ, പ്രജാപാലക, ഹവ്യയവാഹ, നിന്തിരുവടി സ്തോതാക്കാൾക്ക് അന്നം കൊണ്ടുവന്നാലും! 5

ആ അഗ്നികൾ അഗ്നികളിൽ എല്ലാദ്ധനവും തുലോം പോഷിപ്പിക്കുന്നു: അവര്‍ പ്രീണിപ്പിയ്ക്കുന്നു; അവര്‍ വ്യാപിയ്ക്കുന്നു; അവര്‍ ഇടവിടാതെ അന്നമിച്ഛിയ്ക്കുന്നു. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 6

എവ പറന്നുകൊണ്ടു, കുളമ്പുള്ള പൈക്കൂട്ടത്തെ ഇച്ഛിയ്ക്കുന്നുവോ: അങ്ങയുടെ ആ ജ്വാലകൾ, കുതിരകൾ പോലെ തഴയ്ക്കുന്നു. അഗ്നേ, നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 7

അഗ്നേ, സ്തോതാക്കളായ ഞങ്ങൾക്കു നല്ല പാർപ്പിടത്തോടുകൂടിയ പുത്തനന്നം കല്പിച്ചു തന്നാലും: ഞങ്ങൾ ഗൃഹത്തിൽ ഗൃഹത്തിൽ പൂജിച്ചു, നിന്തിരുവടിയാകുന്ന ദൂതനെ കിട്ടിയവരാകണം. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 8

നല്ല പൊന്നുള്ളവനേ അവിടുന്നു രണ്ടു നൈച്ചട്ടുകം തിരുവായിലണയ്ക്കുന്നു. ഞങ്ങളെ യാഗങ്ങളിൽ പൂർണ്ണരാക്കുക. ബലത്തിന്റെ അധിപതേ, നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 9

ഇങ്ങനെ അഗ്നിയെ സ്തുതികൊണ്ടും ഹവിസ്സുകൊണ്ടും ഇടവിടാതെ പ്രാപിയ്ക്കുന്നുഃ അവിടുന്നു ഞങ്ങളിൽ നല്ല വീര്യത്തെയും ശീഘ്രാശ്വങ്ങളെയും നിക്ഷേപിയ്ക്കുന്നു. നിന്തിരുവടി സ്തോതാക്കൾക്ക് അന്നം കൊണ്ടുവന്നാലും! 10

കുറിപ്പുകൾ: സൂക്തം 6.

[1] അഗ്നി, ഗൃഹംപോലെ ആശ്രയഭൂതനാണ്. ഒടുവിലെ വാക്യം പ്രത്യക്ഷോക്തി:

[3] വരണീയം – ധനമെന്നർത്ഥം.

[6] ആ അഗ്നികൾ – ലൌകികാഗ്നികൾ. അഗ്നികളില്‍ – വൈദികാഗ്നികളില്‍.

[7] ഇച്ഛിയ്ക്കുന്നു – ഹോമത്തിന്ന്.

[8] കിട്ടിയവരാകണം – നിന്തിരുവടി ഞങ്ങൾക്കു ദൂതനായി വർത്തിയ്ക്കുമാറാകണം.

[10] പ്രാപിയ്ക്കുന്നു – അത്രിഗോത്രക്കാര്‍.

സൂക്തം 7.

അത്രിവംശ്യന്‍ ഇഷന്‍ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സ്; അഗ്നി ദേവത. (‘താമരക്കണ്ണുൻ’ പോലേ)

മിത്രരേ, നിങ്ങൾ നന്നാക്കിവെപ്പി,-
നുത്തമാന്നവും സ്തോത്രവും,
മർത്ത്യക്കായ്ത്തുലോം വർദ്ധിയ്ക്കും ബല-
പുത്രനാം കെല്പനഗ്നിയ്ക്കായ്. 1
ആരെ പ്രാപിപ്പാ,നർഹരാം നര-
രാളിപ്പൂ, തുഷ്ട്യാ ശാലയില്‍;
ആരെ പ്രാണികളുല്‍പ്പാദിപ്പിച്ചു-
പോരുന്നുമുണ്ടെ; – ങ്ങാ,യഗ്നി? 2
ദ്രവ്യം നമ്മൾക്കു കിട്ടുമ്പോൾ, നര-
ഹവ്യം ഭുജിയ്ക്കമദ്ദേഹം
ശ്ലാഘ്യമാമന്നത്തിന്റെ കെല്പിനാല്‍
ക്കൈക്കൊള്ളും യജ്ഞരശ്മിയെ! 3
ഒട്ടും ക്ഷീണിയാതിന്ധനങ്ങളെ-
ച്ചുട്ടെരിയ്ക്കുമ്പോളെമ്പാടും,
പാവകനവൻ കാണിയ്ക്കും, കൊടി
രാവിലും ദൂരസ്ഥന്നുമേ! 4
അർച്ചകജനമദ്ദേഹത്തിന്റെ-
യർച്ചിസ്സില്‍ത്തൂകി ഹോമിയ്ക്കേ,
കേറുന്നൂ, മുതുകത്തൊലിനെയ്യൊ,-
രാരോമല്‍പ്പൈതല്‍പോലവേ! 5
തേറുന്നൂ നരനി,പ്പൂരുകാമ്യന്‍
പാരിനെ പ്രവർത്തിപ്പിപ്പാൻ
അന്നത്തെ സ്വാദുവാക്കി,ഗ്ഗേഹത്തി-
ലന്നാർത്ഥം വാഴ്‌വോനാണെന്നായ്. 6
പല്ലു തിളങ്ങി മീശ മഞ്ഞച്ചു
നില്ലാത്ത കെല്പുള്ളാ മഹാൻ
മേദുരമരു തിന്നൊടുക്കുന്നു,
മേയുന്ന മാടുപോലവേ! 7
അത്രിപോലാരില്‍ച്ചെല്ലുന്നൂ ശുദ്ധ,-
നജ്ജഗദുപകാരകൻ,
സുപ്രജയമ്മ പെറ്റവൻ, പർശു-
കല്പനിങ്ങന്നമുണ്ണുന്നു. 8
നെയ്യുണ്ണുമഗ്നേ, പാരിന്നൊരൂന്നാം
നിയ്യിതില്‍സ്സുഖിപ്പോനെങ്കില്‍,
ഇമ്മനുഷ്യരിൽ വെയ്ക്ക, കീർത്തിയും
നിന്മനക്കാമ്പുമന്നവും! 9
ഇത്ഥമക്ഷോഭ്യസ്തോത്രനാത്രേയൻ
ത്വദ്ദത്തപശുയുക്തനായ്
മർദ്ദിയ്ക്കും, ലുബ്ധദസ്യുവർഗ്ഗത്തെ –
മർദ്ദിയ്ക്കുമഗ്നേ, മാറ്റരെ! 10
കുറിപ്പുകൾ: സൂക്തം 7.

[1] ഋത്വിക്കുകളോടു പറയുന്നു: വർദ്ധിയ്ക്കും – കത്തിപ്പടരുന്ന.

[2] ശാല = യജ്ഞഗൃഹം. ഉല്‍പാദിപ്പിയ്ക്കുക – അരണികളില്‍നിന്ന്. ആ അഗ്നി എവിടെയാണ്?

[3] ദ്രവ്യം – യാഗം കഴിപ്പാൻ വക. അദ്ദേഹം – അഗ്നി. യജ്ഞരശ്മി = യജ്ഞത്തിന്റെ കടിഞാണ്‍, സ്തോത്രം.

[4] ഇന്ധനങ്ങൾ = വിറകുകൾ. കൊടി – ജ്വാല. രാവിലും = രാത്രിയില്‍പ്പോലും.

[5] അർച്ചകജനം – അധ്വർയ്യുക്കൾ. അർച്ചിസ്സ് = ജ്വാല. ഒരാരോമല്‍പ്പൈതൽ അച്ഛന്റെ മുതുകത്തെന്നപോലെ, അധ്വർയ്യുക്കളാൽ ഹോമിയ്ക്കുപ്പെട്ട ഒലിനെയ്യ് (ഘൃതധാര) അദ്ദേഹത്തിന്റെ മുതുകത്തു കേറുന്നു, ഉപരിഭാഗത്തു വീഴുന്നു.

[6] ഇപ്പുരുകാമ്യൻ – അഗ്നി. വാഴ്‌വോനാണെന്നായ് നരന്‍ (യജമാനന്‍) തേറുന്നൂ – അറിയുന്നു.

[7] പല്ല് – ജ്വാല. മീശ-സ്ഫുലിംഗം. നില്ലാത്ത – നിർത്തപ്പെട്ടാൽ നില്ക്കാത്ത. മേദുരമരു = തടിച്ച (കുറ്റിക്കാടും മറ്റും തഴച്ച) മരു, നിർജ്ജലപ്രദേശം. തിന്നൊടുക്കുന്നു – ചുട്ടെരിയ്ക്കുന്നു എന്നർത്ഥം.

[8] ശുദ്ധന്‍ (യജമാനന്‍) അത്രിപോലെ ആരിൽ ചെല്ലന്നു – ഹവിസ്സർപ്പിപ്പാന്‍ ആരെ പ്രാപിയ്ക്കുന്നു. അജ്ജഗദുപകാരകന്‍ – ലോകോപകാരിയായ അഗ്നി. അമ്മ – അരണി. പര്‍ശുകല്പന്‍ – പര്‍ശു(പരശു, മഴു)പോലെ മരത്തെയും മറ്റും ഛേദിയ്ക്കുന്നവന്‍, ചുട്ടെരിയ്ക്കുന്നവന്‍.

[9] ഇതില്‍ – സ്തുതിയില്‍. ഇമ്മനുഷ്യരില്‍ – സ്തുതിയ്ക്കുന്ന ആത്രേയരില്‍.

[10] ആത്രേയൻ – ഇഷന്‍, ഞാന്‍. ത്വദ്ദത്തപശുയുക്തനായ് = അങ്ങയാൽ നല്കപ്പെട്ട മാടുകളോടുകൂടിയവനായിട്ട്.

സൂക്തം 8.

ഇഷൻ ഋഷി; ജഗതി ഛന്ദസ്സ്; അഗ്നി ദേവത. (കേക)

ശക്തികർത്താവാമഗ്നേ, രക്ഷയ്ക്കായ്ജ്ജ്വലിപ്പിച്ചാ-
ര,ധ്വരൈഷികൾ പൂർവര്‍ പൂർവനാം നിന്നെച്ചെമ്മേ,
വളരെപ്പൊന്നും ചേറുമുള്ളോനെ, മഖാർഹനെ
വരണീയനെ,ഗ്ഗൃഹനാഥനെ,ദ്ദാനോല്‍ക്കനെ. 1
പ്രജകൾ ഗൃഹപതിയാക്കിവെച്ചിതു, ബൃഹ-
ദ്ധ്വജനായതിഥിയായ്പ്പൂർവനാകിയ നിന്നെ,
പുരുരൂപനെ,ശ്ശോചിഷ്കേശനെ,സ്സുരക്ഷനെ.
ത്തരുവ്യാപിയെ,ദ്ധാപ്രദനെ,സ്സുസൌഖ്യനെ. 2
സ്തുതിപ്പൂ, നരരഗ്നേ, സുഭഗ, വിവേകിയാ-
യതിരത്നദനായി ഹോത്രവേത്താവാം നിന്നെ,
വിശ്വദൃശ്യനെ,ഗ്ഗുഹാസ്ഥിതനെ,സ്സുയജ്ഞനെ,
വിസ്തൃതപ്രണാദനെ,ത്തുനെയ്യിലിരിപ്പോനെ. 3
ഉലകിന്നൂന്നാം നിങ്കലഗ്നേ, വന്നണയാവൂ,
പലമാതിരി പാടിപ്പുകഴ്ത്തിപ്പണിഞ്ഞെങ്ങൾ;
ഞങ്ങളെക്കൈക്കൊണ്ടാലും, മർത്ത്യകീർത്തിയാല്‍ക്കത്തി-
പ്പൊങ്ങി നൽജ്ജ്വാലച്ചാർത്താർന്നംഗിരോദേവൻ ഭവാൻ! 4
നരന്നു നരന്നന്നം കല്പിച്ചുസൂക്ഷിച്ചിട്ടു-
ണ്ടൊ,രു കാരണപൻപോല,നേകാത്മാവാം ഭവാൻ:
ശക്തിയാൽ ബഹ്വന്നങ്ങൾക്കീശൻ, നീ ബഹുസ്തുത;
ദുർദ്ധർഷമല്ലോ, കത്തും നിന്റെയത്തേജസ്സഗ്നേ! 5
ഹവ്യവാഹനനായ ദൂതനാക്കിനാരഗ്നേ,
ദിവ്യന്മാരെരിഞ്ഞാളുമങ്ങയെ യുവതമ;
ബുദ്ധിചോദനാൽ മിന്നും കണ്ണുമാക്കിനാരല്ലോ,
വിദ്രുതപ്രസരനെ, ഹുതനെ,ഗ്ഘ്യതോത്ഥനെ! 6
പണ്ടുള്ളോര്‍ ജ്വലിപ്പിച്ചുപോന്നു, നല്‍ച്ചമതകൾ-
കൊണ്ടഗ്നേ, ഘൃതം ഹോമിച്ചങ്ങയെസ്സുഖാപ്തിയ്ക്കായ്;
വളർന്നബ്ഭവാൻ പേർത്തോഷധിയാൽ നനയ്ക്കുപ്പെ-
ട്ടി,ളതന്നന്നങ്ങളിൽത്തെളിഞ്ഞു മരുവുന്നു! 7
കുറിപ്പുകൾ: സൂക്തം 8.

[1] ശക്തികർത്താവ് = ബലമുളവാക്കുന്നവന്‍. അധ്വരൈഷികൾ = യജ്ഞകാമർ.

[2] പ്രജകൾ – യജമാനര്‍. ഗൃഹപതി – ഗാർഹപത്യന്‍. ബൃഹദ്ധ്വജന്‍ = വലിയ കൊടിമരം (പുക) ഉള്ളവന്‍. തരുവ്യാപി = ദാവാഗ്നിയായി വൃക്ഷങ്ങളിൽ വ്യാപിയ്ക്കുന്നവൻ.

[3] അതിരത്നദന്‍ = ഏറ്റവും രത്നപ്രദന്‍. ഹോത്രവേത്താവ് = ഹോതൃകർമ്മജ്ഞന്‍. ഗുഹാസ്ഥിതന്‍ = ഗുഹയിൽ (അരണിയ്ക്കുള്ളില്‍) സ്ഥിതൻ. വിസ്തൃതപ്രണാദൻ = ഒച്ച തഴച്ചവൻ.

[4] മർത്ത്യകീർത്തി – യജമാനന്റെ യശസ്സ്. അംഗിരോദേവന്‍-അംഗിരോഗോത്രനായ ദേവന്‍.

[5] കാരണവന്‍ തറവാട്ടിലെ ഓരോ ആൾക്കും ആഹാരം കരുതിവെയ്ക്കുമല്ലോ.

[6] ദിവ്യന്മാര്‍ – ദേവകൾ. ബുദ്ധിചോദനാൽ മിന്നും – ബുദ്ധിയാൽ പ്രേരിപ്പിയ്ക്കുപ്പെടുമ്പോളാണല്ലോ, കണ്ണു പ്രകാശിയ്ക്കുക, കണ്ടറിയുക. വിദ്രുതപ്രസരന്‍ = വേഗേന പടരുന്നവന്‍. ഹുതന്‍ = ഹോമിയ്ക്കുപ്പെട്ടവൻ. ഘൃതോത്ഥന്‍ – നൈകൊണ്ടു ജ്വലിയ്ക്കുന്നവന്‍. ദ്വിതീയാന്തപടങ്ങളെല്ലാം അങ്ങയെ എന്നതിന്റെ വിശേഷണങ്ങൾ. അങ്ങ് ദേവകളുടെ ദൂതനുമാണ്, കണ്ണുമാണ്.

[7] അന്നങ്ങൾ – ചരുപുരോഡാശാദികൾ.

സൂക്തം 9.

അത്രിവംശ്യൻ ഗയൻ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, മനുഷ്യര്‍ ഹവിസ്സൊരുക്കി ദേവനായ ഭവാനെ സ്തുതിച്ചുപോരുന്നു; ഞാനും ജാതവേദസ്സായ ഭവാനെ പുകഴ്ത്തുന്നു. ഹവ്യങ്ങൾ ഇടവിടാതെ വഹിയ്ക്കുന്നവനാണല്ലോ, ആ ഭവാന്‍. 1

ആരിൽ യജ്ഞങ്ങളും, ആരിൽ യശസ്കരങ്ങളായ അന്നങ്ങളും ഒപ്പം ചെല്ലുന്നുവോ; ആ അഗ്നി, ദർഭ മുറിച്ചു, ഹവിസ്സർപ്പിയ്ക്കുന്ന ഫലാന്വിതന്നു ഹോതാവായിബ്ഭവിയ്ക്കുന്നു! 2

മനുഷ്യപ്രജകളെ പുലർത്താൻ ഈ സുയജ്ഞനായ അഗ്നിയെ രണ്ടരണികൾ ഒരു പുതുകുഞ്ഞിനെയെന്നപോലെ ഉല്‍പ്പാദിപ്പിച്ചു! 3

അഗ്നേ, ഭവാന്‍, ഒരശിക്ഷിതക്കുതിരക്കുട്ടിപോലെ, പണിപ്പെട്ടു പിടിയ്കുപ്പെടേണ്ടവനാകുന്നു; ഭവാന്‍ വളരെ വനങ്ങളെ, പുല്ലിൽ വിടപ്പെട്ടു മാടു പോലെ തിന്നൊടുക്കും! 4

ഈ ധൂമവാന്റെ ജ്വാലകൾ നന്നായി പടരുന്നു: ഇവന്‍ മൂന്നിനുംമീതേ വാനത്ത്, ഒരുലക്കാരൻപോലെ വീർപ്പിയ്ക്കുന്നു; ഉലക്കാരങ്കലെന്നപോലെ മൂർച്ചപ്പെടുത്തുന്നു! 5

അഗ്നേ, ഞാന്‍ സഖാവായ ഭവാന്റെ രക്ഷകൊണ്ടും (ഭവാനെക്കുറിച്ചുള്ള) സ്തുതികൊണ്ടും മനുഷ്യരുടെ ദ്രോഹങ്ങളെ വിദ്വേഷികളെയെന്നപോലെ കടക്കുമാറാകണം! 6

അഗ്നേ, ബലവാനേ, നേതാവായ ഭവാന്‍ ഞങ്ങൾക്ക് ആധനം കൊണ്ടുവന്നാലും! അവിടുന്നു തള്ളിനീക്കട്ടെ; പോറ്റട്ടെ; അന്നം തന്നരുളട്ടെ; യുദ്ധങ്ങളിൽ നമ്മെ സമൃദ്ധരാക്കട്ടെ! 7

കുറിപ്പുകൾ: സൂക്തം 9.

[2] ഫലാന്വിതന്‍ = സ്വർഗ്ഗസാധനഫലങ്ങളോടുകൂടിയവന്‍, യജമാനന്‍.

[4] അശിക്ഷിതമായ (മെരുക്കപ്പെട്ടിട്ടില്ലാത്ത) കുതിരക്കുട്ടിയെ പിടിയ്ക്കുക എളുപ്പമല്ലല്ലോ. പുല്ലില്‍ – പുല്പറമ്പില്‍.

[5] മൂന്നു് – പൃഥിവ്യന്തരീക്ഷദ്യോവുകൾ. ഒരുലക്കാരന്‍ ഉലയെ വീർപ്പിയ്ക്കുന്നതുപോലെ, അഗ്നി സ്വദേഹത്തെ വീർപ്പിയ്ക്കുന്നു. മൂർച്ചപ്പെടുത്തുന്നു – ഉലക്കാരന്‍ ഉലകൊണ്ടൂതിയാൽ അഗ്നിയ്ക്കു തീക്ഷ്ണതയേറുമല്ലോ; അതുപോലെ.

[7] അവിടുന്ന് എന്നതുമുതൽ പരോക്ഷവചനം: തള്ളിനീക്കട്ടെ – നമ്മുടെ ശത്രുക്കളെ. പോറ്റട്ടെ – നമ്മെ. സമൃദ്ധര്‍ – ശത്രുവിജയസമര്‍ത്ഥരെന്നു സാരം.

സൂക്തം 10.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

അഗ്നേ, രശ്മികൾക്കു തടവില്ലാത്തവനേ, നിന്തിരുവടി ഞങ്ങൾക്കു കരുത്തേറിയ കനകം കൊണ്ടുവന്നാലും; ഞങ്ങളെ ചുറ്റും ചുഴന്ന ധനത്തോടു ചേർത്താലും; അന്നത്തിന്നു വഴി വെട്ടിയാലും! 1

അഗ്നേ, അദ്ഭുത, അവിടുന്നു ഞങ്ങൾക്കു കർമ്മത്താൽ കരുത്തു തന്നാലും: ബലത്തിന്റെ ഇരിപ്പിടമാണല്ലോ, അങ്ങ്; സൂന്‍ പോലെ യജ്ഞാഹനായ ഭവാൻ വിക്രമം പൂണ്ടാലും! 2

അഗ്നേ, അവിടുന്ന് ഈ ഞങ്ങൾക്കു ഗൃഹവും പുഷ്ടിയും വളർത്തിയാലും: സൂരികളായ മനുഷ്യര്‍ സ്തോത്രങ്ങളാൽ സമ്പത്തു നേടിയല്ലോ! 3

അഗ്നേ, ആഹ്ലാദക അങ്ങയ്ക്കു സ്തുതി രചിയ്ക്കുന്നവരെവരോ, ആ മനുഷ്യര്‍ അശ്വങ്ങളാകുന്ന സമ്പത്തു നേടും; ബലവാന്മാരായിത്തീർന്നു, ബലംകൊണ്ടു ജയിയ്ക്കും; ആകാശത്തെക്കാൾ വലുതായിരിക്കും, അവരുടെ സല്‍ക്കീർത്തി! (ഗയൻ) സ്വയം ഉണർത്തിയ്ക്കുന്നു; 4

അഗ്നേ, അങ്ങയുടെ ആ തിളങ്ങുന്ന പ്രഗല്ഭജ്വാലകൾ, ചൂഴെപ്പായുന്ന മിന്നലുകൾപോലെയും, ഇരമ്പുന്ന തേരുപോലെയും, അന്നകാമൻപോലെയും പ്രസരിയ്ക്കുന്നു! 5

അഗ്നേ, ഞങ്ങളെ രക്ഷിയ്ക്കുക; വലയുന്നവന്നു ധനം നല്കുക. ഞങ്ങളുടെ ആളുകളും സ്തോതാക്കളും ആശയെല്ലാം കടക്കുമാറാകണം! 6

അഗ്നേ, അംഗിരസ്സേ, സ്തൂതനും സ്തുയമാനനുമായ ഭവാന്‍ ഞങ്ങൾക്കു വമ്പന്മാരെയും അമ്പിയ്ക്കുന്ന ധനം കൊണ്ടുവന്നാലും ഹോതാവേ, സ്തോതാക്കൾക്കു മിടുക്കുണ്ടാക്കിയാലും; യുദ്ധത്തിൽ ഞങ്ങളെ സമൃദ്ധരാക്കിയാലും! 7

കുറിപ്പുകൾ: സൂക്തം 10.

[1] ചേർത്താലും – ധനം ഞങ്ങളടെ ചുറ്റും വന്നുകൂടട്ടേ എന്നർത്ഥം.

[2] വിക്രമം പൂണ്ടാലും – യാഗം മുഴക്കുന്ന ദുഷ്ടരെ അകറ്റാന്‍.

[3] സ്തോത്രങ്ങളാല്‍ – അങ്ങയെ സ്തുതിച്ചതിനാല്‍.

[4] ജയിയ്ക്കും – എതിരാളികളെ.

[5] അന്നകാമന്‍ – അന്നലബ്ദിയ്ക്കായി പോരില്‍പ്പൊരുതുന്നവന്‍, ഈ ഉപമ അഗ്നിജ്വാലകളുടെ ആഹുതിവാഞ്ഛയെ ധ്വനിപ്പിയ്ക്കുന്നു.

[6] ആശയെല്ലാം കടക്കുമാറാകണം – പൂർണ്ണകാമരായിത്തീരണം.

[7] അമ്പിയ്ക്കുന്ന – അമർത്തുന്ന. മിടുക്ക് – സ്തുതിനൈപുണ്യം.

സൂക്തം 11.

അത്രിവംശ്യൻ സുതംഭരൻ ഋഷി; ജഗതി ഛന്ദസ്സ്; അഗ്നി ദേവത. (കേക)

ലോകരക്ഷകനുണര്‍വുറ്റവന്‍ പുതുഭവ്യ-
മേകാനായ്പ്പിറന്നിതു, ശോഭനബലനഗ്നി:
തിരുമേനിയിൽത്തൂനൈ തേയ്ക്കുമശ്ശു ചി വാന-
ത്തുരുമ്മും വൻഭാസ്സോടേ ശോഭിപ്പൂ, ഭരതർക്കായ്. 1
ഇന്ദ്രദേവരൊത്തൊരേതേരേറും പുരോഹിതന്‍
നന്ദ്യകർമ്മാവാം യജ്ഞധ്വജമഗ്നിയെ മുമ്പര്‍
മുല്പാടുജ്ജ്വലിപ്പിച്ചാര്‍, മൂന്നിട;-ത്താ ഹോതാവു
ദർഭപ്പുല്‍വിരിപ്പിങ്കലിരുന്നാൻ, യജിപ്പാനായ്! 2
നിർബാധം പിറന്നു, നീയിരുതായ്കളില്‍നിന്നി-
ങ്ങുദ്ഭൂതന്‍, ഗൃഹിയില്‍നിന്നീഡ്യന്‍ നീ, കവി ശുചി
നൈകൊണ്ടു വളർത്തിനാര,ങ്ങയെ ഹോമിച്ചഗ്നേ;
നാകത്തിലണഞ്ഞിതു, നിൻധൂമം കൊടിപോലേ! 3
അഗ്നി, സാധകാസ്മദ്യജ്ഞത്തിൽ വന്നെത്തട്ടെ:-
യഗ്നിയെസ്സൂക്ഷിയ്ക്കുന്നു, മാനുഷര്‍ ഗൃഹേ ഗൃഹേ;
അഗ്നി ദൂതനായ്നിന്നാൻ, ഹവിസ്സു വഹിപ്പവ;-
നഗ്നിയെബ്ഭജിയ്ക്കുന്നു, ക്രാന്തകർമ്മാവെബ്ഭക്തര്‍! 4
അങ്ങയ്ക്കാണി,നിപ്പേറുമിസ്തവ:-മിസ്തോത്രത്താ-
ലങ്ങയ്ക്കു തിരുവുള്ളില്‍ത്തോന്നട്ടേ, സുഖമഗ്നേ
അങ്ങയെ നിറയ്ക്കുന്നൂ, കെല്പനുമാക്കുന്നൂ, പേ-
ർത്തബ്ധിയെപ്പെരിയാര്‍കൾപോലവേ, സ്തവനങ്ങൾ! 5
നേടിനാര്‍, നിഗൂഡനും വൃക്ഷത്തിൽ വൃക്ഷത്തില്‍പ്പോയ്
ക്കൂടുവോനുമാം നിന്നെയംഗിരസ്സുകളഗ്നേ:
തുംഗമാം ബലത്തോടേ മഥനാല്‍ജ്ജനിപ്പൂ, നീ;-
യംഗിരസ്സായ ഭവാന്‍ കെല്പിന്റെ മകനെന്നാര്‍! 6
കുറിപ്പുകൾ: സൂക്തം 11.

[1] ലോകരക്ഷകന്‍ = ജനങ്ങളെ രക്ഷിയ്ക്കുന്നവന്‍. ഭരതര്‍ – ഋത്വിക്കുകൾ.

[2] ഇന്ദ്രദേവര്‍ – ഇന്ദനും ദേവന്മാരും. യജ്ഞധ്വജം = യാഗത്തിന്റെ കൊടിമരം. മുമ്പര്‍ – നേതാക്കൾ, ഋത്വിക്കുകൾ.

[3] പ്രത്യക്ഷോക്തി: ഇരുതായ്കൾ – രണ്ടരണികൾ. ഗൃഹി = ഗൃഹസ്ഥന്‍, അഗ്നിഹോത്രാദികൾക്കായി ഗൃഹത്തിൽ വസിയ്ക്കുന്നവന്‍. വളർത്തിനാര്‍ – പുരാതനർഷിമാര്‍. നാകം = ആകാശം.

[4] സാധകന്‍ – പുരുഷാർത്ഥനിർവാഹകന്‍. സൂക്ഷിയ്ക്കുന്നൂ – കെടാതെ വെയ്ക്കുന്നു. ക്രാന്തകർമ്മാവായ (അങ്ങേ അറ്റത്തെ കർമ്മത്തോടു, യജ്ഞത്തോടുകൂടിയ) അഗ്നിയെ ഭക്തര്‍ ഭജിയ്ക്കുന്നു.

[5] ഇനിപ്പ് = മാധുര്യം. പെരിയാര്‍കൾ = മഹാനദികൾ.

[6] നേടിനാര്‍ – കണ്ടെത്തി. മഥനാല്‍-അരണിമഥനത്താല്‍:, എന്നാർ – എന്നു പറഞ്ഞിരിയ്ക്കുന്നു, അഭിജ്ഞന്മാർ.

സൂക്തം 12.

സുതംഭരന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

അംഭസ്സു പെയ്യും വൃഷാവായ് മഖാർഹനായ്
വമ്പുറ്റ കെല്പനാമഗ്നിയെപ്പറ്റി ഞാൻ
തീർത്തുവെപ്പൻ, മഖത്തിങ്കല്‍ത്തിരുവായില്‍
വീഴ്ത്തും തെളിനെയ്യിനൊത്ത മന്ത്രസ്തവം. 1
വിദ്വന്‍, കഥിയ്ക്കും സ്തവം കേട്ടരുൾക, നീ:
മെത്തിയ വൃഷ്ടിയ്ക്കുവേണ്ടിപ്പിളർക്ക നീ.
തീണ്ടില്ല ഹിംസ ഞാന്‍ കെല്പാല്‍, ദ്വയത്തെയും
തീണ്ടാ; സ്തുതിപ്പൻ, വിളങ്ങും വൃഷാവിനെ! 2
എന്തു സത്യത്താൽ ഗ്രഹിയ്ക്കു,മസ്മല്‍സ്തവം
സന്തതജീവനന്‍ സ്തുത്യനഗ്നേ, ഭവാൻ?
താനറികെ,ന്നെയദ്ദേവനൃതുപതി;
ഞാനറിയില്ലി,ശ്രിതന്റെ ധനേശനെ!3
ഏവരഗ്നേ, നിബദ്ധാരികൾ നിന്നാള?-
രേവർ, പാലിച്ചു നല്കുന്ന മഹസ്വികൾ?
ഏവരഗ്നേ, വഴിയ്ക്കാക്കു,മസത്യനെ?-
യേവര്‍ കെടുവാക്കിൽനിന്നു രക്ഷിപ്പവര്‍? 4
നിന്മിത്രഭൂതരുണ്ട,ഗ്നേ, ദിശി ദിശി:
തിന്മയുപേക്ഷിച്ചു നന്മപൂണ്ടോരി,വര്‍;
ഇന്നോരുകാരനെക്കൊണ്ടു കള്ളങ്ങള-
ന്നന്നു പുലമ്പിയോര്‍ താനേ തുലഞ്ഞുപോയ്! 5
അഗ്നേ, ഭവാനെ ഹവിസ്സാൽ യജിച്ചെവന്‍
രക്ഷിയ്ക്ക,മുജ്ജ്വലനാം വൃഷാവിൻ സ്തവം;
വായ്ക്കു,മവന്നു ഭവനം; ഭജിയ്ക്കുവാൻ
നോക്കും നരന്നു പിറക്കട്ടെ, നന്മകൻ! 6
കുറിപ്പുകൾ: സൂക്തം 12.

[1] തിരുവായിൽ (ജ്വാലയില്‍) വീഴ്ത്തുന്ന നെയ്യ് അഗ്നിയ്ക്ക് എത്ര പ്രിതികരമാകുമോ, അത്ര പ്രീതികരമായ മന്ത്രസ്തവം ഞാന്‍ തിർത്തുവെപ്പന്‍, നിർമ്മിയ്ക്കാം.

[2] കഥിയ്ക്കും – ഞാന്‍ ചൊല്ലുന്ന. പിളർക്ക – മേഘങ്ങളെ. ദ്വയം – സത്യാസത്യയുക്തമായ കർമ്മം. ഉത്തരാർദ്ധം പരോക്ഷം.

[3] സന്തതജീവനന്‍ – ജീവനം (ജലം) വ്യാപിപ്പിയ്ക്കുന്നവന്‍. ഉത്തരാർദ്ധം പരോക്ഷം: ഇശ്രിതന്റെ (ആശ്രിതനായ എന്റെ) ധനേശനെ (എനിയ്ക്കു ധനം തരുന്ന സ്വാമിയായ അഗ്നിയെ) ഞാനറിയില്ല; അദ്ദേവന്‍ എന്നെ അറിയട്ടെ, അറിഞ്ഞു ധനം തരട്ടെ!

[4] നിബദ്ധാരികളായ (ശത്രുക്കളെ ബന്ധിച്ച) നിന്നാളര്‍, അങ്ങയുടെ ആൾക്കാർ ഏവര്‍? പാലിച്ചു നല്കുന്ന (രക്ഷിച്ചു ധനം നല്കുന്ന) മഹസ്വികൾ ഏവര്‍; ഏവര്‍ അസത്യനെ (കപടശീലനെ) വഴിയ്ക്കാക്കും – സന്മാർഗ്ഗം പ്രാപിപ്പിയ്ക്കും? കെടുവാക്ക് – ദോഷാരോപണാദി. അങ്ങയെ ഉപാസിയ്ക്കുന്നവർക്കേ ഈ ഗുണങ്ങൾ ഉണ്ടായിവരൂ.

[5] ഇന്നേരുകാരനെക്കൊണ്ടു – സത്യവാനായ എന്നെപ്പറ്റി.

[6] വൃഷാവിൻ – വൃഷാവായ ഭവാന്റെ. വായ്ക്കും-വളരും, ധനസമൃദ്ധമാകും. ഭജിയ്ക്കുവാൻ നോക്കുന്നവന്‍ – ത്വല്‍പരിചർയ്യാക്തന്‍.

സൂക്തം 13.

സുതംഭരന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, പൂജിച്ചുകൊണ്ടെങ്ങൾ വിളിച്ചീടുന്നിതങ്ങയെ;
ജ്വലിപ്പിയ്ക്കുന്നു, പൂജിച്ചു പൂജിച്ചിങ്ങവനത്തിനായ്. 1
ദ്യോവിങ്കൽ സ്ഥിതനാമഗ്നിദേവനെക്കൊണ്ടു സാമ്പ്രതം
ചൊല്ലുന്നു, സാധകസ്തോത്രം ഞങ്ങൾ വിത്താഭിവാഞ്ഛയാല്‍. 2
അഗ്നി, മർത്ത്യരിൽ മേവുന്ന ഹോതാവീയെങ്ങൾതന്‍ സ്തവം
ശ്രവിയ്ക്കട്ടെ; യജിയ്ക്കട്ടെ,യവന്‍ ദിവ്യജനങ്ങളെ! 3
അഗ്നേ, വരേണ്യഹോതാവാം ഭവാനെങ്ങും തഴപ്പവൻ;
പ്രീതനായ ഭവാനെക്കൊണ്ടല്ലോ, യജ്ഞപ്രവർത്തനം! 4
അഗ്നേ, സുഷ്ടുതനാമന്നം നല്കും നിന്നെ മനീഷികൾ
കൈവളർത്തുന്നു; സദ്വീർയ്യം ഞങ്ങൾക്കു തരിക,ബ്ഭവാൻ! 5
ഏറുകാലുകളെച്ചക്രചുറ്റുപോലെ,യമർത്ത്യരെ
അടക്കിവെച്ചോന,ഗ്നേ, നീ; കിട്ടിയ്ക്ക, വിവിധം ധനം! 6
കുറിപ്പുകൾ: സൂക്തം 13.

[1] അവനം = രക്ഷണം.

[2] അഗ്നിദേവനെക്കൊണ്ടു – അഗ്നിദേവനെക്കുറിച്ച്. സാധകനസ്തോത്രം – ഫലസിദ്ധി വരുത്തുന്ന സ്തുതി.

[3] ദിവ്യജനങ്ങൾ = ദേവകൾ.

[5] സുഷ്ടുതന്‍ = വഴിപോലെ സ്തുതിയ്ക്കുപ്പെട്ടവന്‍. അബ്ഭവാന്‍ – കൈവളർത്തപ്പെടുന്ന ഭവാൻ.

[6] ചക്രനേമി ഏറുകാലുകളെ (അഴികളെ) തങ്കൽ അടക്കിനിർത്തുമല്ലോ.

സൂക്തം 14.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.

ഭവാന്‍ സ്തവംകൊണ്ടറിയിച്ചാലു,മവ്യയനഗ്നിയെ:
നമ്മൾതൻ ഹവ്യമമരർക്കെത്തിയ്ക്കട്ടേ, ജ്വലിച്ചവൻ! 1
മനുഷ്യരിൽ മഹായഷ്ടാവാമിശ്ശാശ്വതദേവനെ
സ്തുതിച്ചുപോരുന്നു, ശരിയ്ക്കധ്വരങ്ങളിലാളുകൾ. 2
അനേകര്‍ നെയ്യൊഴുക്കും സ്രുക്കെടുത്തീയഗ്നിദേവനെ
സ്തുതിച്ചുപോരുന്നുണ്ടല്ലോ, ഹവിസ്സുകൾ വഹിയ്ക്കുവാന്‍. 3
ജാതനാമഗ്നി തേജസ്സാല്‍ദ്ദസ്യുക്കളെ,യിരുട്ടിനെ
മുടിച്ചു പരിശോദിച്ചു സ്യൂര്യന്‍ നേടീ, ജലങ്ങളെ! 4
പൂജിപ്പിൻ, നെയ്യു മുതുകത്തോലും സ്നോതവ്യനഗ്നിയെ:
ശ്രവിയ്ക്ക, കാംക്ഷിയ്ക്കുകയുംചെയ്യുകെ,ൻവിളിയക്കവി! 5
ശോഭനധ്യാനരാം സ്തോത്രകാമരോടൊപ്പമഗ്നിയെ
നൈകൊണ്ടും സ്തവംകൊണ്ടും വളർത്താര്‍, വിശ്വദർശിയെ! 6
കുറിപ്പുകൾ: സൂക്തം 14.

[1] സ്തോതാവിനോട്: അറിയിച്ചാലും – സ്വാഭീഷ്ടും. അവ്യയന്‍-മരണരഹിതന്‍.

[2] മനുഷ്യരില്‍ – മനുഷ്യലോകത്തില്‍വെച്ച്.

[4] ജാതൻ – അരണിമഥനോല്‍പന്നൻ.

[5] ആളുകളോട്:

[6] വളർത്താര്‍ – ഋത്വിക്കുകൾ.

സൂക്തം 15.

അംഗിരോവംശ്യന്‍ ധരുണന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (കാകളി)

തീർത്തിടുന്നേൻ, വിധാതാവിന്നു വേദ്യന്നു
കീർത്തിമാന്ന,ഗ്രിമന്ന,ഗ്നിയ്ക്കു ഞാന്‍ സ്തവം:
വിത്തം വളർപ്പോന്‍, സുസൗഖ്യന്‍, വസു ബലി,
ധർത്താവും നെയ്യാല്‍ത്തെളിയുവോന,ക്കവി! 1
സ്വർഗ്ഗഭൃദ്ധർമ്മത്തിൽ മേവുമജാതരാം
മുഖ്യരില്‍ജ്ജാതരോടൊത്തു ചെല്ലുന്നവര്‍
ഉത്തമസ്ഥാനത്തുവെയ്ക്കുന്നു, കർമ്മത്തി-
നധ്വരഭൃത്താമൃതനെ സ്തുതിയൊടേ. 2
മുഖ്യന്നതീവ ദുർദ്ധർഷമന്നം സമ-
ർപ്പിയ്ക്കുവോര്‍തന്നുടൽ പാപനിർമ്മുക്തമാം.
അന്നവജാതനകറ്റട്ടെ, മാറ്റരെ:
വന്നേല്ക്കൊലാ, ക്രുദ്ധസിംഹത്തൊടാംവിധം! 3
പോറ്റുന്നു, തായപോലാളെയാളെ,ജ്ജന-
പ്രാർത്ഥിതധാരണദർശനന്‍ വ്യാപി നീ;
അന്നമന്നം ദഹിയ്ക്കുന്നു, നിൻധാരണാൽ;-
ബ്ഭിന്നരൂപന്‍ സ്വയം ചെല്ലുന്നു, നീളെ നീ! 4
ദേവ, കള്ളന്‍ മുതൽ പൂഴ്ത്തിവെയ്ക്കുംവിധം,
ശ്രീവാഹി വാഞ്ഛിതദായി ഹവ്യോൽക്കരം
കാക്കട്ടെ, നിൻബലപൂർത്തിയെ; വൻധന-
മാർഗ്ഗം തുറന്നന്‍പിയറ്റി,യത്രിയ്ക്കു നീ! 5
കുറിപ്പുകൾ: സൂക്തം 15.

[1] ബലി = ബലവാന്‍. ധർത്താവ് – വിശ്വധാരകന്‍. തെളിയുവോൻ – പ്രസാദിയ്ക്കുന്നവന്‍, ജ്വലിയ്ക്കുന്നവൻ.

[2] സ്വർഗ്ഗദൃദ്ധർമ്മം = സ്വർഗ്ഗത്തെ ഭരിയ്ക്കുന്ന ധർമ്മം, യജ്ഞം. അജാതരാം മുഖ്യര്‍ = ജനനമില്ലാത്ത നേതാക്കൾ, ദേവന്മാര്‍. ജാതർ – മനുഷ്യര്‍. ചെല്ലുന്നവർ – യജമാനര്‍. ഇത്തമസ്ഥാനം – ഉത്തരവേദി. അധ്വരഭൃത്താമൃതനെ = യാഗം ഭരിയ്കന്ന സത്യസ്വരുപനെ, അഗ്നിയെ.

[3] മുഖ്യന്ന് – അഗ്നിയ്ക്ക്. അന്നവജാതന്‍ – ആ നവോല്‍പന്നനായ അഗ്നി. വന്നേല്ക്കൊലാ – മാറ്റര്‍ എന്നോടെതിർക്കരുത്, മൃഗങ്ങൾ ക്രുദ്ധസിംഹത്തോതടെതിർക്കാറില്ലാത്തതുപോലെ.

[4] പ്രത്യക്ഷോക്തി; ജനപ്രാർത്ഥിതധാരണദർശനൻ = ജനങ്ങളാൽ പ്രാർത്ഥിയ്ക്കപ്പെടുന്ന ധാരണദർശനങ്ങളോടുകൂടിയവന്‍. മൂന്നാംപാദം ജാരാഗ്നിത്വത്തെ പ്രതിപാദിയ്ക്കുന്നു. ഭിന്നരൂപന്‍ = നാനാരുപനായി.

[5] ശ്രീവാഹി = സംപത്തിനെ വഹിയ്ക്കുന്നത്. വാഞ്ഛിതദായി = അഭീഷ്ടപ്രദം. ഇങ്ങനെയുള്ള ഹവ്യോല്‍ക്കരം നിൻബലപൂത്തിയെ കാക്കട്ടെ, രക്ഷമിയ്ക്കട്ടെ; എന്തുപോലെ? കള്ളന്‍ മുതൽ (തൊണ്ടി) പൂഴ്ത്തിവെച്ചു സൂക്ഷിയ്ക്കുന്നതുപോലെ. ഞങ്ങളുടെ ഹവിസ്സുകൾ അങ്ങയെ പരമബലവാനാക്കട്ടെ എന്നു സാരം. അന്‍പിയറ്റി – പ്രീതിവരുത്തിയല്ലോ!

സൂക്തം 16.

അത്രിവംശ്യന്‍ പൂരു ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’ പോലെ)

മിത്രത്തെപ്പോലാരെ വാഴ്ത്തി
മർത്ത്യര്‍ പുരസ്കരിച്ചിതോഃ
അർപ്പിയ്ക്ക, നീയാത്തിളങ്ങു-
മഗ്നിദേവന്നേറ്റമന്നം! 1
ആളുകൾക്കൊരാഹ്വാതാവാ-
ണാ,ളും കയ്യൂക്കെഴുമഗ്നി;
ഹവ്യമണയ്ക്കുന്നോനവൻ
ദ്രവ്യം നല്കും, സൂര്യൻപോലേ! 2
ആർത്തിരമ്പുമേതീശങ്കല്‍-
ച്ചേർത്തിടുന്നൂ, കെല്പെല്ലാരും;
മെത്തും ഭാസ്സുള്ളദ്ധനിയ്ക്കു
മിത്രരാക, വാഴ്ത്തുക, നാം! 3
അഗ്നേ, തരികിയ്യുള്ളോർക്കൊ-
രഗ്ര്യവീർയ്യം: വാനൂഴികൾ
ഭാനുവെപ്പപോലസ്സേവ്യനെ-
ത്താനല്ലോ, പരിഗ്രഹിച്ചു! 4
അഗ്നേ, വാഴ്ത്തപ്പെടും ഭവാൻ
വെക്കം വരൂ, തരൂ, വിത്തം.
ഞങ്ങളുമിസ്സൂരികളു-
മിങ്ങൊന്നിച്ചു പുകഴ്ത്തുന്നു;
യുദ്ധങ്ങളിലെങ്ങളെ നീ
വർദ്ധിപ്പിച്ചരുളേണമേ! 5
കുറിപ്പുകൾ: സൂക്തം 16.

[1] ഋഷി, തന്നോടുതന്നേ പറയുന്നു:

[2] ആളുകൾ – യജമാനര്‍. ആഹ്വാതാവ് – ദേവകളെ വിളിയ്ക്കുടന്നവന്‍. ഹവ്യമണയ്ക്കുന്നോൻ – ഹവിസ്സു ദേവന്മാരിലെത്തിയ്ക്കുന്നവന്‍. ദ്രവ്യം = ധനം.

[3] കെല്പു ചേർത്തിടുന്നു – ഹവിസ്സർപ്പിച്ചും, സ്തുതിച്ചും. ഭാസ്സ് = തേജസ്സ്. അദ്ധനി – ആ ധനവാനായ അഗ്നി.

[4] ഉത്തരാർദ്ധം പരോക്ഷം: ഭാനു = സൂര്യൻ. അസ്സേവ്യന്‍ – അഗ്നി.

സൂക്തം 17.

ഋഷിച്ചുന്ദോദേവതകൾ മുമ്പവേത്തവ. (‘ദ്വാരകാമന്ദിരം’ പോലെ)

സ്തുത്യാ വിളിയ്ക്കുന്നു, രക്ഷ-
യ്ക്കിത്ഥം വർദ്ധിപ്പോനെ മർത്ത്യൻ:
ദേവനാമഗ്നിയ്ക്കായ് സ്തോത്രം
ചൊല്വൂ, രക്ഷയ്കധ്വരവാൻ. 1
അപ്പരനെ, സ്തവാർഹനെ, –
സ്സുപ്രഭനെ,സ്സുഖവാനെ
പാടിപ്പുകഴ്ത്തുന്നു, ധീയാല്‍
പ്രൌഢകീർത്തേ, ധർമ്മിഷ്ഠന്‍ നീ! 2
സ്തോത്രബലയുക്തനഗ്നി,
ചീർത്ത തേജസ്സുജ്ജ്വലിപ്പോന്‍,
അർക്കന്നൊപ്പം വ്യാപ്തപ്രഭൻ;
തല്‍ക്കാന്തിയാല്‍ദ്ദീപ്തന,ർക്കൻ! 3
ഇദ്ദൃശ്യനെ യജിച്ചാർയ്യർ
വിത്തം തേരില്‍ക്കയറ്റുന്നു:
പെട്ടെ,ന്നാഹ്വാതവ്യനഗ്നി
സുഷ്ടുതനായ്, സർവരാലും! 4
നീ തരികെ,ങ്ങൾക്കു വെക്കം,
സ്തോതൃബുധര്‍ നേടും ധനം.
കാമം നല്കി രക്ഷിച്ചാലും:
ക്ഷേമാർത്ഥി, ഞാൻ ബലസൂനോ.
യുദ്ധങ്ങളിലെങ്ങളെ നീ
വർദ്ധിപ്പിച്ചരുളേണമേ! 5
കുറിപ്പുകൾ: സൂക്തം 17.

[1] സ്തുത്യാ = സ്തുതികൊണ്ട്. വർദ്ധിപ്പോനെ – ജ്വലിയ്ക്കുന്ന അഗ്നിയെ. അധ്വരവാന്‍ – യജമാനൻ.

[2] സ്തോതാവിനോട്: അപ്പരനെ = ആ സർവോപരിസ്ഥനെ, അഗ്നിയെ.

[3] സ്തോത്രബലയുക്തന്‍ = സ്തോത്രത്തോടും ബലത്തോടും കൂടിയവന്‍. തല്‍ക്കാന്തിയാല്‍ദ്ദീപ്തനർക്കന്‍ – അവന്റെ (അഗ്നിയുടെ) കാന്തികൊണ്ടാണ്, അർക്കന്‍ വിളങ്ങുന്നത്.

[4] ഇദ്ദൃശ്യനെ – ദർശനീയനായ അഗ്നിയെ. ആര്യര്‍ = ശ്രേഷ്ഠര്‍, സുമതികൾ. കയറ്റുന്നു-വളരെദ്ധനം നേടുന്നു. പെട്ടെന്ന് – ഉൽപന്നനായ സമയത്തു തന്നേ സുഷ്ടുതനായ്.

[5] അങ്ങയെ സ്തുതിയ്ക്കുന്ന ബുധന്മാര്‍ (വിദ്വാന്മാര്‍) ധനം നേടുന്നുണ്ടല്ലോ; അതു ഞങ്ങൾക്കും തരിക. ക്ഷേമാർത്ഥി = ക്ഷേമം യാചിയ്ക്കുന്നവനാണ്.

സൂക്തം 18.

അത്രിവംശ്യൻ ദ്വിതൻ, ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ. അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’ പോലെ)

പ്രാതഃസ്തുത്യൻ, വിത്തപ്രദൻ,
ഭൂതപ്രിയാതിഥി,യഗ്നി:
മർത്ത്യഹവ്യങ്ങളിലെല്ലാം
ബദ്ധകാമനീ,യമർത്ത്യൻ! 1
മുക്തവാഹോദ്വിതന്നു നീ
വിത്തം നല്ക, തൻമിടുക്കാല്‍:
സ്തോമം ചൊല്‍വോന,ങ്ങയ്ക്കെന്നും
സോമം കൊൾവോന,വൻ ദേവ! 2
ആളിപ്പാളും നിന്നെസ്തുതി,–
ച്ചാഢ്യർക്കായ് ഞാൻ വിളിയ്ക്കുന്നേന്‍:
അശ്വപ്രദ, ചരിയ്ക്കട്ടെ, –
യക്ലിഷ്ടമായിവര്‍തന്‍ തേര്‍! 3
ഉക്ഥം ചൊല്ലും നാനാകർമ്മ-
യുക്തരിവരധ്വരത്തില്‍
ദർഭ വിരിച്ചതിൻമീതെ-
യർപ്പിയ്ക്കുന്നുണ്ട,ന്നങ്ങളെ. 4
അഗ്നേ, സ്തുതിച്ചതിന്നെനി-
യ്ക്കമ്പതു കുതിരകളെ
തന്നവരാം ധനികർക്കു
നിർന്നാശ, നീ നല്കെണമേ,
ആ ദീപ്തമായ് മികച്ചതാ-
മാൾക്കാരൊത്ത മഹാന്നത്തെ! 5
കുറിപ്പുകൾ: സൂക്തം 18.

[1] ഭൂതപ്രിയാതിഥി = പ്രാണികൾക്കു പ്രിയനും അതിതിയുമായിട്ടുള്ളവന്‍. ബദ്ധകാമൻ – കാംക്ഷപൂണ്ടവനാകുന്നു.

[2] മൃക്തവാഹോദ്വിതൻ – മൃക്തവാഹസ്സ് എന്ന ദ്വിതപുത്രൻ. മൃക്തം, വിശുദ്ധഹവിസ്സ്, ദേവകൾക്കെത്തിയ്ക്കുന്നവന്‍ എന്നത്രേ, മൃക്തവാഹസ്സ് എന്നതിന്റെ അർത്ഥം.

[3] ആഢ്യര്‍ = ധനവാന്മാർ. അക്ലിഷ്ടമായ് – ശത്രുപീഡ പറ്റാതെ എന്നു സാരം.

[4] ഇവര്‍ – ഋത്വിക്കുകൾ.

[6] സ്തുതിച്ചതിന്ന് – അങ്ങയെക്കറിച്ചുള്ള സ്തോത്രം ചൊല്ലിയതിന്നു പ്രതിഫലമായി. നിന്നാശ = അമരണ. ആദീപ്തം = തിളങ്ങുന്നത്.

സൂക്തം 19.

അത്രിവംശ്യന്‍ വവ്രി ഋഷി; ഗായത്രിയും അനുഷ്ടുപ്പും വിരാഡ്രൂപയും ഛന്ദസ്സകൾ. അഗ്നി ദേവത.

വവ്രിയ്ക്കു മേല്ക്കുമേൽ വന്ന ദുർദ്ദശകൾ, അമ്മയുടെ അടുക്കൽ നോക്കിക്കാണുന്ന വവ്രി അറിയുമാറാകണം! 1

യാവചിലര്‍ അറിഞ്ഞു നിരന്തരം വിളിയ്ക്കുകയും ബലം രക്ഷിയ്ക്കുകയും ചെയ്യുന്നുവോ, അവര്‍ അധൃഷ്യമായ പുരി പൂകുന്നു! 2

കഴുത്തിൽ പതക്കം കെട്ടി, പെരികെ സ്തുതിയ്ക്കുന്ന അന്നകാംക്ഷികളായ പ്രാണികൾ – മനുഷ്യര്‍ – ഇതുകൊണ്ടും മധുകൊണ്ടും അന്തരിക്ഷാഗ്നിയുടെ തേജസ്സു വർദ്ധിപ്പിയ്ക്കുന്നു. 3

ദ്യാവാപൃഥിവികൾക്കു സഹായഭൂതൻ, കലംപോലെ അന്നം വയറ്റിലുള്ളവൻ, ഹിംസിയ്ക്കുപ്പെടാത്തവൻ, ഹിംസിയ്ക്കുന്നവൻ – ഇങ്ങനെയുള്ള ശാശ്വതൻ പാല്‍പോലെ കമനീയവും അനവദ്യവുമായ പ്രിയം കേട്ടരുളട്ടെ! 4

തേജോമയ, വിളയാട്ടത്തിൽ വെണ്ണീറുകൊണ്ടും കാറ്റുകൊണ്ടും ശരിയ്ക്കറിയപ്പെടുന്ന ഭവാന്‍ ഞങ്ങൾക്കഭിമുഖനായാലും; ആക്രമിയ്ക്കുന്ന, തീക്ഷ്ണതയേറിയ, വഹിയ്ക്കുന്ന, ആ വഹ്നിജ്വാലകാൾ ഇവനെ പൊള്ളിയ്ക്കുരുതേ! 5

കുറിപ്പുകൾ: സൂക്തം 19.

[1] വവ്രിയ്ക്കു് – എനിയ്ക്ക്. അമ്മ – ഭൂമി, വേദി. നോക്കിക്കാണുന്ന – നാനാപദാർത്ഥങ്ങളെ. വവ്രി – ഹവിസ്സിനെ വരിയ്ക്കുന്ന അഗ്നി. അറിയുമാറാകണം – അറിഞ്ഞ് അകറ്റണമെന്നു ഹൃദയം.

[2] അറിഞ്ഞ് – അഗ്നിയുടെ പ്രഭാവം. ബലം രക്ഷിയ്ക്കുക – അഗ്നിയുഭെ ബലം ഹവിരാദികളാൽ നിലനിർത്തുക.

[3] ഇതു – സ്തോത്രം. അന്തരിക്ഷാഗ്നി – വൈദ്യുതാഗ്നി.

[4] കലംപോലേ – കലത്തിന്നുള്ളിൽ ചോറുണ്ടാകുമല്ലോ. ശത്രുക്കളാൽ ഹിംസിയ്ക്കുപ്പെടാത്തവൻ. ശത്രുക്കളെ ഹിംസിയ്ക്കുന്നവൻ. ശാശ്വതന്‍ – അനശ്വരനായ അഗ്നി. പ്രിയം – പ്രിയമായ നമ്മുടെ സ്തോത്രം.

[5] വഹിയ്ക്കുന്ന – ഹവിസ്സിനെ. ഇവനെ – എന്നെ. ആക്രമിയ്ക്കുന്ന എന്നാദിയായ വാക്യം പരോക്ഷം: ആക്രമിയ്ക്കുന്ന – ശത്രുക്കളെ.

സൂക്തം 20.

അത്രിവംശ്യര്‍ പ്രയസ്വാന്മാര്‍ ഋഷികൾ; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

അഗ്നേ, അത്യന്തം അന്നദാതാവേ, അവിടെയ്ക്കു ഞങ്ങളുടെ യാതൊരു ധനം വേണമോ, ശ്ലാഘ്യവും സ്തോത്രയുക്തവുമായ അതു ദേവന്മാർക്കെത്തിച്ചാലും! 1

അഗ്നേ, സമ്പത്തിരിയ്ക്കെ, അങ്ങയ്ക്കു തരാത്തവര്‍ വലിയ ബലത്തില്‍നിന്നകന്നു പോകും: മറ്റൊന്നു ചെയ്യുന്നവന്റെ ദ്വേഷവും ഹിംസയും തിരിച്ചടിയ്ക്കും! 2

അഗ്നേ, പ്രയസ്വാന്മാരായ ഞങ്ങൾ ബലസാധകനായ ഭവാനെ ഹോതാവാക്കി വരിയ്ക്കുന്നു; യജ്ഞങ്ങളിൽ മുഖ്യനായ ഭവാനെ സ്തുതികൊണ്ടു വിളിയ്ക്കുകയും ചെയ്യുന്നു. 3

ബലവാനേ, ഞങ്ങൾ നാളിൽ നാളിൽ നിന്തിരുവടിയാൽ രക്ഷിയ്ക്കപ്പെടുമാറാകണം; ഞങ്ങൾ ധനവും യജ്ഞവും നേടുമാറാകണം; സുകർമ്മാവേ, ഞങ്ങൾ ഗോക്കളോടൊന്നിച്ചു മത്തടിയ്ക്കുമാറാകണം; ഞങ്ങൾ പുത്രരോടൊന്നിച്ചു മത്തടിയ്ക്കുമാറാകണം! 4

കുറിപ്പുകൾ: സൂക്തം 20.

[2] മറ്റൊന്നു – വൈദികമല്ലാത്തത്. തിരിച്ചടിയ്ക്കും – അവന്നുതന്നെ പറ്റും.

സൂക്തം 21.

അത്രിവംശ്യൻ സസന്‍ ഋഷി: അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

അഗ്നേ, അങ്ങയെ ഞങ്ങൾ, മനുവെന്നപോലെ പ്രതിഷ്ഠിയ്ക്കന്നു; മനുവെന്നപോലേ ഉജ്ജ്വലിപ്പിയ്ക്കുന്നു. അംഗിരസ്സേ, അങ്ങു ദേവകാമനായ മനുഷ്യന്നുവേണ്ടി ദേവന്മാരെ യജിച്ചാലും! 1

അഗ്നേ, അങ്ങു മനുഷ്യലോകത്തിൽ അതിപ്രീതനായി ജ്വലിപ്പിയ്ക്കപ്പെടുന്നു; സുജാത, ഘൃതാന്നോപേത, സ്രുക്കുകൾ ഇടവിടാതെ അങ്ങയെ പ്രാപിയ്ക്കുന്നു.2

ഒരേമട്ടിൽ പ്രീതിപ്പെട്ട ദേവകളെല്ലാവരുംകൂടി അങ്ങയെ ദൂതനാക്കി; കവേ, അതിനാൽ പൂജകര്‍ ദേവായ ഭവാനെ യജ്ഞങ്ങളിൽ സ്തുതിച്ചുപോരുന്നു. 3

മനുഷ്യന്‍ ദേവയജാത്തിന്ന് അഗ്നിദേവനായ ഭവാനെ സ്തുതിയ്ക്കണം: തേജസ്വിൻ, അങ്ങ് വളർന്നുജ്ജ്വലിച്ചാലും; സത്യശീലനായ സസന്റെ യജ്ഞസ്ഥാനത്തെഴുന്നള്ളിയാലും – യജ്ഞസ്ഥാനത്തെഴുന്നള്ളിയാലും! 4

കുറിപ്പുകൾ: സൂക്തം 21.

[2] ഘൃതാന്നോപേത = നൈ ചേർന്ന അന്നത്തോടുകൂടിയവനേ.

[3] പൂജകര്‍ – പരിചരിയ്ക്കുന്ന യജമാനര്‍.

[4] സസന്റെ – എന്റെ.

സൂക്തം 22.

അത്രിവംശ്യന്‍ വീശ്വസാമാവ് ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

വിശ്വസാമാവേ, നീ അത്രിയെന്നപോലെ പാവകപ്രഭനെപറ്റി പാടുക: യാഗങ്ങളിൽ സ്തോതവ്യനായ ഈ ഹോതാവു ജനങ്ങൾക്ക് അതിസ്തൂത്യനാണല്ലോ! 1

നിങ്ങൾ ജാതവേദസ്സം ഋത്വിക്കുമായ അഗ്നിയെ പ്രതിഷ്ഠിയ്ക്കുവിൻ: ദേവകൾക്കു തുലോം പ്രിയമായ യജ്ഞം ഇന്ന് ഇടവിടാതെ ആ ദേവങ്കൽ ചെല്ലട്ടെ! 2

അറിവുൾക്കൊണ്ട ദേവനായ അങ്ങയെ സമീപിയ്ക്കുന്ന മനുഷ്യയരായ ഞങ്ങൾ രക്ഷയ്ക്കും വരേണ്യനായ അങ്ങയെ തർപ്പിപ്പാനുമായി സ്തുതിച്ചുകൊള്ളുന്നു. 3

അഗ്നേ, ബലപുത്ര, ഞങ്ങളുടെ ഈ സ്തുതിയും ഇതും അവിടുന്നറിയണം: ശോഭനഹനോ: ഗൃഹപതേ, ആ നിന്തിരുവടിയെ അത്രി പുത്രന്മാര്‍ സ്തവങ്ങൾകൊണ്ടു വളർത്തുന്നു – അത്രിപുത്രന്മാര്‍ സ്തോത്രമണിയിയ്ക്കുന്നു! 4

കുറിപ്പുകൾ: സൂക്തം 22.

[1] ഋഷി, തന്നോടുതന്നേ പറയുന്നു: പാവകപ്രഭന്‍ – പരിശുദ്ധിവരുത്തുന്ന പ്രഭയോടുകൂടിയവൻ, അഗ്നി.

[2] യജമാനരോട്:

[3] പ്രത്യക്ഷോക്തി:

[4] ഇതും – പരിചരണവും.

സൂക്തം 23.

ദ്യുമ്നന്‍ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; അഗ്നി ദേവത.

അഗ്നേ, ദ്യുമ്നന്നു, മികച്ച കെല്പാൽ കീഴമർത്തുന്ന ഒരു പുത്രനെ കൊണ്ടുവന്നാലും: സ്തവനശീലനായ അവന്‍ യുദ്ധങ്ങളിൽ എതിർക്കുന്ന മനുഷ്യരെയെല്ലാം കീഴമർത്തണം! 1

അഗ്നേ, ബലവാനേ, അങ്ങനെ പടകളെ അമർത്തുന്ന ഒരു പുത്രനെ കൊണ്ടുവന്നാലും! സത്യഭൂതനും അദ്ഭുതനും ഗോയുക്തമായ അന്നം നല്കുന്നവനുമാണല്ലോ, നിന്തിരുവടി! 2

അഗ്നേ; തുല്യപ്രീതിയോടേ ദർഭ മുറിയ്ക്കുന്ന ആളുകളെല്ലാം യാഗശാലകളിൽ ഹോതാവായ പ്രിയപ്പെട്ട ഭവാനോടു വളരെ വരണീയം യാചിയ്ക്കാറുണ്ടല്ലോ! 3

അഗ്നേ, ആ വിശ്വദ്രഷ്ടാവിന്നു കീഴമർത്തുന്ന കെല്പുണ്ടായിവരട്ടെ തേജസ്വിൻ, അങ്ങു ഞങ്ങളുടെ ഈ ഗൃഹങ്ങളിൽ ധനമുണ്ടാകുമാറു ജ്വലിച്ചാലും – പാവക, യശസ്സുണ്ടാകുമാറു ജ്വലിച്ചാലും! 4

കുറിപ്പുകൾ: സൂക്തം 23.

[1] ദ്യുമ്നന്ന് – എനിയ്ക്ക്. കീഴമർത്തുന്ന – ശത്രുക്കളെ. അവന്‍ – പുതൃന്‍.

[3] ദർഭ മുറിയുന്ന ആളുകൾ – ഋത്വിക്കുകൾ. വരണീയം – ധനം.

[4] ആ വിശ്വദ്രഷ്ടാവ് – ഋഷി, അത്രി?

സൂക്തം 24.

ഗൌപായവയനരോ ലൌപായനരോ ആയ ബന്ധുവും സുബന്ധുവും ശ്രുതബന്ധുവും വിപ്രബന്ധുവും യഥാക്രമം ഋഷികൾ; വിരാട് ഛന്ദസ്സ്; അഗ്നി ദേവത.

അഗ്നേ, വരേണ്യനായ ഭവാന്‍ ഞങ്ങൾക്ക് ഏറ്റവും അടുക്കൽ നില്ക്കണം, രക്ഷിയ്ക്കണം, സുഖമുളവാക്കണം. വസുവും അഗ്രിമനും ബഹ്വന്നനുമായ അവിടുന്നു വന്നണയുക: മിന്നിത്തിളങ്ങുന്ന ധനം തരിക! 1-2

ആ നിന്തിരുവടി ഞങ്ങളെ അറിഞ്ഞു, വിളി കേട്ടാലും: ഞങ്ങളെ എല്ലാ ദ്രോഹികളില്‍നിന്നും രക്ഷിച്ചാലും. അതിതേജസ്സോടേ വിളങ്ങുന്നവനേ, ഞങ്ങൾ ആ അങ്ങയോടു സുഖത്തിന്നും സഖാക്കൾക്കുംവേണ്ടി തീർച്ചയായും യാചിയ്ക്കുന്നു! 3-4

കുറിപ്പുകൾ: സൂക്തം 24.

[1] ഈരടിയാകുന്നു, ഈ ഋക്കുകൾ.

സൂക്തം 25.

അത്രീവംശ്യര്‍ വസൂയുക്കൾ ഋഷികൾ; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത. (‘താമരക്കണ്ണൻ’ പോലെ)

പാലിപ്പാനഗ്നിദേവന്നായ് നിങ്ങൾ
പാടുവിൻ: നമ്മൾക്കാ വസൂ
സത്യവാനൃഷിപുത്രന്‍ നല്കട്ടേ;
പ്രത്യർത്ഥികളെപ്പോക്കട്ടേ! 1
പൂതതേജസ്സായ് നാവാലൻപേകും
ഹോതാവാമാരെപ്പൂർവരും,
ആരെയുമ്പരുമുജ്ജലിപ്പിച്ചാ,-
രാ വിഭാവസുതാൻ സത്യന്‍! 2
അബ്ഭവാൻ വരണീയനാമഗ്നേ,
നിർഭരം വാഴ്ത്തപ്പെട്ടോനേ,
തുംഗസല്‍ക്കർമ്മശസ്ത്രയുക്തരാ-
മെങ്ങൾക്കു നല്ക, വിത്തങ്ങൾ! 3
അഗ്നി ശോഭിപ്പൂ, വാനവന്മാരി;-
ലഗ്നി പൂകുന്നു, മർത്ത്യരില്‍;
അഗ്നിയേന്തുന്നു, നമ്മുടെ ഹവ്യ;-
മഗ്നിയെ വാഴ്ത്തിപ്പൂജിപ്പിന്‍! 4
സ്ഫീതാന്നൻ, ബഹുസ്തോത്രന്‍, ദുർദ്ധർഷന്‍,
താതന്റെ പേരു കേൾപ്പിപ്പോന്‍,
അഗ്രിമൻ പുത്രനുണ്ടായിവരു,-
മഗ്നിയ്ക്കു ഹവ്യം നല്കിയാല്‍! 5
പോരിലാൾക്കാരാല്‍ക്കീഴമർത്താ,ർയ്യ–
ന്മാരെക്കാപ്പോനെ നല്ക,ഗ്നി;
തോല്ക്കാതേ ജയം സാധിയ്ക്കുമതി-
ശീഘ്രാശ്വത്തെയും നല്ക,ഗ്നി! 6
പ്രൌഢ,മഗ്നിയ്ക്കു – ഹേ വിഭാവാസോ,
കൂടുതൽ നല്കവേണം നീ;
നിന്നില്‍നിന്നല്ലോ പൊങ്ങുന്നു വന്‍സ്വ; –
ത്തന്നവും നിന്നില്‍നിന്നല്ലോ! 7
ചെമ്മേ ശോഭിപ്പൂ, നിന്റെ രശ്മിക; –
ളമ്മിപോലുരുഗീതൻ, നീ;
എന്നല്ലാ, സ്വയം കത്തുന്ന നിന്റെ
സന്നാദമിടിയ്ക്കൊക്കുമേ! 8
ഇങ്ങനെ വസൂയുക്കൾ വാഴ്ത്തുന്നു,
ഞങ്ങൾക്കു കെല്പാമഗ്നിയെ:
തോണിയാൽപ്പോലസ്സല്‍ക്കർമ്മി മാറ്റാ-
ർക്കപ്പുറത്താക്കുകെ,ങ്ങളെ! 9
കുറിപ്പുകൾ: സൂക്തം 25.

[1] തങ്ങളോടുതന്നേ പറയുന്നു: പാടുവിന്‍ – സ്തോത്രം. ഋഷിപുത്രൻ – ഋഷിമാരാൽ അരണികളില്‍നിന്ന് ഉല്‍പാദിതന്‍. നല്കട്ടേ – അഭീഷ്ടങ്ങൾ. പ്രത്യർത്ഥികളെ – നമ്മുടെ ശത്രുക്കളെ.

[2] നാവാലന്‍പേകും – ഹവിസ്സിനെ വഹിയ്ക്കുന്ന ജ്വാലകൊണ്ടു ദേവകൾക്കു തുഷ്ടി വരുത്തുന്ന. പൂർവര്‍ – പുരാതനർഷിമാര്‍. സത്യന്‍ = സത്യ ഭൂതന്‍.

[3] തുംഗസല്‍ക്കർമ്മശസ്ത്രയുക്തര്‍ = തുംഗ(ഉല്‍ക്കൃഷ്ട)മായ സല്‍ക്കർമ്മ (ഭവൽ പരിചരണ)ത്തോടും ശസ്ത്ര(സ്തോത്ര)ത്തോടുംകൂടിയവര്‍; അങ്ങയെ വഴിപോലെ സേവിയ്ക്കുകയും സ്തുതിയ്ക്കുകയും ചെയ്യുന്നവര്‍.

[4] യജമാനരോട്: ഏന്തുന്നു – വഹിയ്യുന്നു.

[5] സ്ഫീതാന്നൻ = വളരെ അന്നമുള്ളവന്‍. അഗ്രീമന്‍ – ശ്രേഷ്ഠന്‍.

[6] ആൾക്കാരെക്കൊണ്ടു ശത്രുക്കളെ കീഴമർത്ത്, ആര്യന്മാരെ (സജ്ജനങ്ങളെ) കാപ്പോനെ – രക്ഷിയ്ക്കുന്നവനായ പുത്രനെ ഞങ്ങൾക്കു നല്കട്ടെ, അതിശീഘ്രാശ്വം = ഗതിവേഗമേറിയ കുതിര.

[7] പ്രൌഢഗ്നിയ്ക്കു – പ്രൌഢസ്തോത്രം അഗ്നിയ്ക്കായി ചെയ്യപ്പെടുന്നു. അവശിഷ്ടം പ്രത്യക്ഷോക്തി: കൂടുതല്‍ – മഹത്തായ ധനവും അന്നവും.

[8] അമ്മി – സോമം ചതയ്ക്കുന്ന അമ്മി എപ്രകാരമോ, അപ്രകാരം ഉരുഗീത (പെരികെ സ്തൂതിയ്ക്കപ്പെടുന്നവ)നാണ്, നീ. സന്നാദം = ശബ്ദം.

[9] ഞങ്ങൾക്കു കെല്പാം – അഗ്നിയാണ്, ഞങ്ങൾക്കു ബലം.

സൂക്തം 26.

വസൂയുക്കൾ ഋഷികൾ; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.

തേജസ്സുമിമ്പമേറ്റുന്ന നാക്കുമുള്ളോരു ദേവ, നീ
അഗ്നേ, പാവക, വാനോരെ വിളിയ്ക്കുക; യജിയ്ക്കുക! 1
ചിത്രഭാനോ, ഘൃതോല്‍പന്ന, സർവവും കണ്ട നിന്നൊടായ്
യാചിപ്പൂ, ഞങ്ങൾ: നീ കൊണ്ടുവരികൂണിന്നമർത്ത്യരെ! 2
വീതിഹോത്ര, മഹസ്സാളും മഹാനാമങ്ങയെക്കവേ,
ജ്വലിപ്പിയ്ക്കുന്നു, യജ്ഞത്തിലെങ്ങളഗ്നേ, യഥാവിധി. 3
ഹവ്യപ്രദങ്കൽ വന്നാലും, സർവദേവരുമൊത്തു നീ:
പ്രാർത്ഥിയ്ക്കുന്നൂ, ഞങ്ങളഗ്നേ, ഹോതാവായ ഭവാനൊടായ് ! 4
പിഴിയും യജമാനന്നു കിട്ടിയ്ക്കു; ശുഭമാം ബലം:
ഇരിയ്ക്കുക, ഭവാനഗ്നേ, ദേവന്മാരൊത്തു ദർഭയില്‍! 5
സഹസ്രജിത്തേ, സന്ദീപ്തനായി സ്തോതവ്യനാം ഭവാന്‍
അഗ്നേ; തഴപ്പിച്ചരുൾവൂ, ധർമ്മത്തെദ്ദേവദൂതനായ്! 6
പ്രതിഷ്ഠിച്ചീടുവിൻ, നിങ്ങളൃത്വിക്കാമഗ്നിദേവനെ,
ജാതവേദസ്സിനെ, യൂവോത്തമനെ, ക്രതുവാഹിയെ! 7
സ്തോതാക്കൾ ചുഴലെച്ചേർന്ന ഹവിസ്സിന്നിളവെന്നിയേ
ചെന്നുചേരട്ടെ: ദർഭപ്പുൽ വിരിയ്ക്കുവി,നിരിയ്ക്കുവാൻ! 8
ഇതിങ്കലാൾക്കാരെപ്പേരുമൊത്തിരിയ്ക്കട്ടെ, ദേവകൾ:
നാസത്യന്മാര്‍, മരുത്തുക്കൾ, മിത്രന്‍, വരുണനെന്നിവര്‍! 9
കുറിപ്പുകൾ: സൂക്തം 26.

[2] ഊണിന്ന് – ഹവിസ്സുണ്ണാന്‍.

[5] പിഴിയും – സോമം പിഴിയുന്ന.

[6] സഹസ്രജിത്ത് – വളരെശ്ശത്രുക്കളെ ജയിച്ചവന്‍. ധർമ്മം – ഞങ്ങളുടെ യജ്ഞാദി.

[7] ക്രതുവാഹി = യജ്ഞത്തെ വഹിയ്ക്കുന്നവന്‍. യജമാനരോടു പറയുന്നതാണിത്.

[8] ഋത്വിക്കുകളോട്: ഇളവെന്നിയേ – ഇടവിടാതെ. ചെന്നുചേരട്ടെ – ദേവന്മാരില്‍, ഇരിയ്ക്കുവാന്‍ – അഗ്നിയ്ക്ക്.

[9] ഇതു് – ദർഭവിരി.

സൂക്തം 27.

അത്രി ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നിയും ഇന്ദ്രനും ദേവത.

അഗ്നേ, വൈശ്വാനര, സല്‍പതിയും മികച്ച പണ്ഡിതയും ബലവാനും ധനവാനുമായ ത്രിവൃഷ്ണപുത്രന്‍ ത്ര്യരണൻ എനിയ്ക്കു രണ്ടു വണ്ടിക്കാളകളെയും പതിനായിരവും തരികയുണ്ടായി; അതിനാൽ വിശ്രുതനായിരിയ്ക്കുന്നു. 1

അഗ്നേ, വൈശ്വാനര, ഒരുനൂറു പൊന്ന്, ഇരുപതു പൈക്കൾ വലിയ്ക്കാൻ മിടുക്കുള്ള രണ്ടു തേര്‍ക്കുതിരകൾ എന്നിവയെയും എനിയ്ക്കു തന്ന ത്ര്യരുണന്നു, വഴിപോലെ സ്തുതിച്ചു വളർത്തപ്പെട്ട ഭവാൻ സുഖം കല്പിച്ചുനല്കണം! 2

അഗ്നേ, വളരെ മക്കളുള്ള എന്റെ അനേകസ്തുതികളാൽ ആഭിമുഖ്യം പൂണ്ട ത്ര്യരുണൻ എപ്രകാരമോ, അപ്രകാരം ത്രസദസ്യുവും പരമസ്തുത്യനായ നിന്തിരുവടിയ്ക്കായി ഏറ്റവും പുതിയ സ്തോത്രം കാംക്ഷിച്ച്, അപേക്ഷിച്ചുതുടങ്ങി! 3

സ്തോത്രം കൊണ്ടുചെന്ന്, ‘എനിയ്ക്ക്’ എന്നപേക്ഷിയ്ക്കുന്നവന്നു സൂരിയായ അശ്വമേധന്‍ ധനം കൊടുക്കും; ആ യജ്ഞകാമന്നു നിന്തിരുവടി മേധ നല്കണം! 4

അശ്വമേധൻ എനിയ്ക്കു തന്ന നൂറു മിടുക്കൻകാളകൾ. മൂന്നുചേർന്ന സോമങ്ങൾപോലെ നിന്തിരുവടിയെ തുലോം ഏർഷിപ്പിയ്ക്കട്ടെ! 5

ഇന്ദ്രാഗ്നികളേ, നൂറുകണക്കിൽ കൊടുക്കുന്ന അശ്വമേധങ്കൽ നിങ്ങൾ നല്ല വീർയ്യത്തോടുകൂടിയ, മഹത്തായ, ക്ഷയരഹിതമായ ധനത്തെ, ആകാശത്തു സൂര്യനെയെന്നപോലെ കല്പിച്ചുനിർത്തുവിൻ! 6

കുറിപ്പുകൾ: സൂക്തം 27.

[1] പതിനായിരം-പൊന്ന്. ത്രിവൃഷ്ണന്‍ – ഒരു രാജാവ്.

[2] വലിയ്ക്കാന്‍ – തേർ.

[3] അപേക്ഷിച്ചുതുടങ്ങി – ‘ഇതു വാങ്ങുക, ഇതു വാങ്ങുക’ എന്നിങ്ങനെ, ധനം തരാന്‍.

[4] സ്തോത്രം – അഗ്നിസ്തവം. എനിയ്ക്കു്. എനിയ്ക്കു വല്ലതും തരിക. അശ്വമേധൻ – ഒരു രാജാവ്. മേധ – യജ്ഞവിഷയപ്രജ്ഞ.

[6] മൂന്ന് – തയിരും മലര്‍പ്പൊടിയും പാലും.

സൂക്തം 28.

അത്രിഗോത്രക്കാരിയായ വിശ്വവാര ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സകൾ; അഗ്നി ദേവത.

വഴിപോലെ ജ്വലിച്ച അഗ്നി വാനത്ത് ഒളിവീശുന്നു – ഉഷസ്സിന്നഭിമുഖനായി പടർന്നു പരിശോഭിയ്ക്കുന്നു; സ്തോത്രങ്ങൾകൊണ്ടു ദേവന്മാരെ സ്തുതിയ്ക്കുന്ന വിശ്വവാര ഹവിഃസ്രുക്കുമായി കിഴക്കോട്ടു നോക്കിവന്നണയുന്നു. 1

അഗ്നേ, സമുജ്ജ്വലിപ്പിയ്ക്കപ്പെടുന്ന ഭവാന്‍ ജലത്തിന്റെ അധിപതിയാകുന്നു; അവിടുന്നു ഹവിസ്സൊരുക്കുന്നവങ്കൽ ചെന്നു സ്വസ്തി നല്കുന്നു. അങ്ങ് ആരെ പ്രാപിയ്ക്കുമോ, അവർ എല്ലാസ്സമ്പത്തും നേടുന്നു; ആതിഥ്യം തിരുമുമ്പിൽ വെയ്ക്കുകയുംചെയ്യുന്നു! 2

അഗ്നേ, അവിടുന്നു വലിയ സൗഭാഗ്യത്തിന്നായി ചെറുത്തരുളണം: അങ്ങയുടെ തേജസ്സു മുന്തിനില്ക്കട്ടെ; ദാമ്പത്യത്തെ അങ്ങു നന്നായി യോജിപ്പിയ്ക്കണം; എതിരാളികളുടെ കെല്പമർത്തണം! 3

അഗ്നേ, വളർന്നുജ്ജ്വലിയ്ക്കുന്ന നിന്തിരുവടിയുടെ തേജസ്സിനെ ഞാന്‍ വന്ദിയ്ക്കുന്നു. വൃഷാവും ധനവാനുമായ അവിടുന്നു യാഗങ്ങളില്‍ വഴിപോലെ ജ്വലിപ്പിയ്ക്കപ്പെടുന്നു. 4

ഹോമിയ്ക്കപ്പെട്ട സുയജ്ഞഗായ അഗ്നേ, സമുജ്ജ്വലിച്ച ഭവാന്‍ ദേവകളെ യജിച്ചാലും: അവിടുന്നാണല്ലോ, ഹവിസ്സു വഹിയ്ക്കുന്നവൻ! 5

യാഗം തുടങ്ങിയാൽ നിങ്ങൾ ഹവ്യവാഹനനെന്ന അഗ്നിയെ ഹോമിയ്ക്കുവിൻ, പരിചരിയ്ക്കുവിന്‍, ഭജിയ്ക്കുവിന്‍! 6

കുറിപ്പുകൾ: സൂക്തം 28.

[1] വിശ്വവാര – ഞാൻ.

[2] ആതിഥ്യം – അതിഥിയായ അങ്ങയ്ക്കു ചേർന്ന ഹവിസ്സ്.

[3] സൌഭാഗ്യത്തിന്നായി – ഞങ്ങൾക്കു സൌഭാഗ്യമുണ്ടാകാന്‍. ചെറുത്തരുളണം – ഞങ്ങളുടെ ശത്രുക്കളെ.

[6] ഋത്വിക്കുകളോട്:

സൂക്തം 29.

ശക്തിവംശ്യന്‍ ഗൌരിവീതി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

മനുവിന്റെ യജ്ഞത്തില്‍ മൂന്നു തേജസ്സുകളുണ്ട്; അന്തരിക്ഷത്തിൽ വിളങ്ങുന്ന ആ മൂന്നിനെയും വഹിയ്ക്കുന്ന വിശുദ്ധബലരായ മരുത്തുക്കൾ അങ്ങയെ സ്തുതിച്ചുപോരുന്നു; ഇന്ദ്ര, ഇവർക്ക് ഒരൃഷിയാണ്, ധീമാനായ നിന്തിരുവടി! 1

സോമനീര്‍ മതിയാവോളും കുടിച്ച ഈ ഇന്ദ്രനെ മരുത്തുക്കൾ തുടർന്നു സ്തുതിച്ചു; അപ്പോൾ അവിടുന്നു വജ്രമെടുത്തു, പുത്രനെ വധിച്ചു, വളരെ ജലങ്ങളെ ഒഴുകാന്‍ വിട്ടു! 2

മഹാന്മാരായ മരുത്തുക്കളേ, നിങ്ങളും ഇന്ദ്രനും എന്റെ ഈ വെടുപ്പിൽ പിഴിഞ്ഞ സോമം കുടിയ്ക്കുവിന്‍: ആ ഹവിസ്സു മനുഷ്യന്നു ഗോക്കളെ കിട്ടിയ്ക്കുമല്ലോ; ഇതു കുടിച്ചാണ്, ഇന്ദ്രന്‍ വൃത്രനെ കൊന്നത്! 3

പിന്നീട് ഇന്ദ്രന്‍ വാനൂഴികളെ തുലോം ഉറപ്പിച്ചു. ചെല്ലൽ കൊണ്ടുതന്നെ മൃഗപ്രായനെ പേടിപ്പിച്ചു; വിഴുങ്ങിക്കിടന്നു കൂർക്കംവലിച്ചിരുന്ന ദാനവനെ, പുറത്തു വരുത്തി, ചെറുത്തു കൊന്നു! 4

മഘവാവേ, കർമ്മംമൂലം അങ്ങയ്ക്കു ദേവന്മാരെല്ലാം സോമപാനം മുറയ്ക്കു തന്നു. നേരേ പാഞ്ഞേറ്റ സൂര്യന്റെ പെണ്‍കുതിരകളെ അങ്ങ് ഏതശന്നുവേണ്ടി തടുത്തുനിർത്തിയല്ലോ! 5

മഘവാവു ശംബരന്റെറ തൊണ്ണൂറ്റൊമ്പതു പുരികൾ ഒന്നിച്ചു വജ്രംകൊണ്ടു പിളർത്തി; അപ്പോൾ അരികേ മരുത്തുക്കൾ ത്രൈഷ്ടു ഭസ്തോത്രംകൊണ്ട് ഇന്ദ്രനെ സ്തുതിച്ചു. അദ്ദേഹം തീപിടിച്ച അവനെ ഇട്ടു വലച്ചു! 6

ഈ സഖാവിന്റെ കർമ്മത്താല്‍, സഖാവായ അഗ്നി മുന്നൂറുമാടുകളെ ശിഘ്രം പചിച്ചു. ഇന്ദ്രന്‍ വൃത്രവധത്തിന്നായി, മനുവിന്റെ മൂന്നു പാത്രങ്ങളിലെ സോമനീര്‍ ഒന്നായി കുടിച്ചു! 7

മഘവാവായ ഭവാന്‍ മുന്നൂറുമാടുകളുടെ മാംസം ഭക്ഷിച്ചു; മൂന്നു പാത്രം സോമനീരും കുടിച്ചു. അങ്ങനെ തിരുവയര്‍ നിറഞ്ഞ ഇന്ദ്രനെയത്രേ, ദേവന്മാരെല്ലാം, ഒരു വേലക്കാരനെയെന്നപോലെ, വൃത്രവധത്തിന്നു വിളിച്ചത്. 8

ഇന്ദ്ര, അങ്ങും ഉശനസ്സും കീഴമർത്താൻ കുതിച്ചുപായുന്ന കുതിരകളോടുകൂടി, കുത്സന്റെ ഗൃഹത്തിൽ പോയല്ലോ; അദ്ദേഹത്തോടും ദേവകളോടുംകൂടി ഒരേ തേരിലാണ്, ഹന്താവായ ഭവാന്‍ പോയതും, ശുഷ്ണനെ വധിച്ചതും! 9

അങ്ങു സൂര്യന്റെ ഒരു തേര്‍ച്ചക്രം വേര്‍പെടുത്തി; മറ്റതുകുത്സന്നു ധനം നേടാന്‍ വെച്ചു. കൂറ്റില്ലാത്ത കൂടലരെ അങ്ങ് ആയുധംകൊണ്ടു ഹനിച്ചു – യുദ്ധത്തിൽ നാക്കറുത്തു കൊന്നു! 10

ഗൗരിവീതിയുടെ സ്തോത്രങ്ങൾ അങ്ങയെ വളർത്തട്ടെ! അങ്ങ് പിപ്രുവിനെ വിദഥിപുത്രന്നു കീഴ്പെടുത്തി. ഋജിശ്വാവു സഖ്യത്തിന്നായി പുരോഡാശവും മറ്റും പചിച്ച് അങ്ങയെ വരുത്തി; അങ്ങ് അദ്ദേഹത്തിന്റെ സോമം കുടിയ്ക്കുകയുംചെയ്തു!11

നവഗ്വന്മാരും ദശഗ്വന്മാരും സോമം പിഴിഞ്ഞ്, ഇന്ദ്രനെ സ്തോത്രങ്ങൾകൊണ്ടു സ്തുതിച്ചു: ആ സ്തുതിയ്ക്കുന്ന നേതാക്കൾ അടയ്ക്കപ്പെട്ടിരുന്ന ആ ഗോവൃന്ദത്തെ തുറക്കുകയുംചെയ്തു! 12

മഘവാവേ, അങ്ങു ചെയ്തുകഴിഞ്ഞ പരാക്രമങ്ങൾ അറിഞ്ഞും ഞാന്‍ അങ്ങയെ എങ്ങനെ പരിചരിയ്ക്കേണ്ടു? ബലിഷ്ഠനായുള്ളോവേ, അങ്ങു പുതുതായി ചെയ്യുന്നവയെ ഞങ്ങൾ യജ്ഞങ്ങളിൽ പുകഴ്ത്താം! 13

ഇന്ദ്ര, അവിടുന്നു സഹജമായ ബലംകൊണ്ട്, എതിരില്ലാതെ ഈ വലിയ ഭുവനമെല്ലാം നിർമ്മിച്ചു; വജ്രിൻ, ധർഷകനായ ഭവാൻ വീണ്ടും നിർമ്മിയ്ക്കുകയുംചെയ്യും. ഭവാന്റെ ആ ത്രാണിയെ തടുക്കാന്‍ ആരുമില്ല! 14

ഇന്ദ്ര, അതിശുരനായുള്ളോവേ, അങ്ങയ്ക്കായി ഞങ്ങളുണ്ടാക്കുന്ന പുതിയ സ്തോത്രങ്ങൾ ഭവാന്‍ ചെവിക്കൊണ്ടാലും: ധനമിച്ഛിയ്ക്കുന്ന ധീമാനായ ഞാന്‍ നല്ല വേലകൊണ്ടു വസ്ത്രംപോലെയും തേരുപോലെയൂം മികച്ച സ്തോത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 15

കുറിപ്പുകൾ: സൂക്തം 29.

[1] ആ മൂന്ന് – വായു, അഗ്നി, സൂര്യന്‍.

[2] പരോക്ഷോക്തി:

[3] ആ ഹവിസ്സ് – നിങ്ങൾ കുടിച്ച സോമം.

[4] മൃഗപ്രായനെ – മൃഗംപോലെ പായുന്ന വൃത്രനെ. വിഴുങ്ങി – വെള്ളത്തെ മറച്ച്. ദാനവൻ – വൃത്രൻ.

[6] ത്രൈഷ്ടുഭസ്തോത്രം – ത്രിഷ്ടുപ്പ് ഛന്ദസ്സിലുള്ള സ്തോത്രം. തീപിടിച്ച – മരുത്തുക്കളുടെ മനൂപ്രയോഗത്താലത്രേ, ശംബരന്‍ അഗ്നിബാധിതനായത്.

[7] സഖാവിന്റെ – ഇന്ദ്രന്റെ. മൂന്നുപാത്രങ്ങൾ – പൂതഭൃത്ത്, ആധവനിയം, ദ്രോണകലശം.

[8] ആദ്യവാക്യം പ്രത്യക്ഷം:

[9] അദ്ദേഹം – കുത്സന്‍.

[10] കൂറ്റ് = ഒച്ച; നാക്കറുത്തതിനാൽ അസുരന്മാക്കു മിണ്ടാൻവയ്യാതായി.

[11] ഗൌരിവീതിയുടെ – എന്റെ. പിപ്രു – ഒരസുരന്‍. വിദഥിപുത്രന്‍ – ഋജിശ്വാവ് എന്ന ഋഷി.

[12] തുറക്കുകയുംചെയ്തു – ഗുഹ തുറന്നു ഗോവൃന്ദത്തെ പുറത്തിറക്കി.

[15] വസ്ത്രംപോലെ – തിരുമുല്‍ക്കാഴ്ചപോലെ അങ്ങയ്ക്കു സ്വീകരിയ്ക്കാവുന്നത്. തേരുപോലെ – അങ്ങയ്ക്കു് ഇങ്ങോട്ടു പോരാനുതകുന്നത്.

സൂക്തം 30.

ബഭ്രു, ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

യാതൊരു വജ്രപാണിയായ പുരുഹൂതൻ ധനവുംകൊണ്ടു, സോമം പിഴിയുനവനെ തേടി, രക്ഷിപ്പാന്‍, അയാളുടെ ഗൃഹത്തിൽ എഴുന്നള്ളുമോ ആ വീരന്‍ എവിടെ? ഹരികളെ പൂട്ടിയ സുഖരഥത്തിലൂടേ പോകുന്ന ഇന്ദ്രനെ ആര്‍ കണ്ടിട്ടുണ്ട്? 1

സ്വയം വാണ തന്തിരുവടിയുടെ നിഗൂഢമായ ഉൽകൃഷ്ട സ്ഥാനം ഞാന്‍ കണ്ടിരിയ്ക്കുന്നു: ഞാന്‍ അന്വേഷിച്ചു പുറപ്പെട്ടു; മറ്റുള്ളവരോടു ചോദിച്ചു. അവര്‍ പറഞ്ഞു:-‘അറിയാനാഗ്രഹിച്ച നേതാക്കളായ ഞങ്ങൾ ഇന്ദ്രനെ കണ്ടെത്തി.’ 2

ഇന്ദ്ര, നിന്തിരുവടി കല്പിച്ചുചെയ്തതെല്ലാം, ഞങ്ങൾ ഇന്നു സോമം പിഴിഞ്ഞു വർണ്ണിയ്ക്കാം: അവിടുന്നു ഞങ്ങൾക്കായി ചെയ്തത് അറിഞ്ഞിട്ടില്ലാത്തവൻ അറിയട്ടെ; അറിഞ്ഞവന്‍ കേട്ടുകൊള്ളട്ടെ: എല്ലാസ്സേനകളോടുംകൂടിയ ആ മഘവാവു വന്നണയും! 3

ഇന്ദ്ര, ജനിച്ചപ്പോൾത്തന്നേ അവിടുന്നു മനസ്സിലുറച്ചു: തനിയേ വളരെപ്പേരോടു പൊരുതാൻ പുറപ്പെട്ടു ബലംകൊണ്ടു പർവതത്തെപ്പോലും പിളർത്തി; കാറവുപൈക്കൂട്ടത്തെ കണ്ടുപിടിച്ചു! 4

ഉപരിസ്ഥനും അത്യുകൃഷ്ടനുമായ ഭവാൻ അകലത്തും കേൾക്കാവുന്ന തിരുനാമത്തോടു കൂടിയാണ്, ജനിച്ചത്; അതിനാൽ ദേവന്മാരെല്ലാം പേടിച്ചുപോയി! മുടിയൻ അടക്കിയ ജലങ്ങളെ ഇന്ദ്രന്‍ തന്റെ വരുതിയിലാക്കി. 5

അങ്ങയ്ക്കുതന്നെയാണ്, ഈ സ്തോതാക്കൾ നന്നായി സുഖിപ്പിച്ചുകൊണ്ടു സ്തോത്രം ചൊല്ലുന്നതും, സോമം പിഴിയുന്നതും. വെള്ളത്തെ മറച്ചുകിടന്ന ദ്രോഹിയും മായാവിഷുമായ വൃത്രനെ ഇന്ദ്രന്‍ മായകൾകൊണ്ടു കീഴമർത്തി! 6

മഘവാവേ, സ്തുതിയ്ക്കപ്പെടുന്ന ഭവാന്‍ വിദ്രോഹിയുടെ നേർക്കു വജ്രം വിട്ടു, ജന്മശത്രുക്കളെ കൊന്നൊടുക്കി: അതില്‍, മനുഷ്യന്നു സുഖം വരുത്താന്‍ അവിടുന്നു മുടിയനായ നമുചിയുടെ തല തവിടാക്കിയല്ലോ! 7

ഇന്ദ്ര, അവിടുന്നു മുടിയനായ നമുചിയുടെ ഇടിമുഴക്കി നടക്കുന്ന മഴക്കാറുപോലെയുള്ള തല തകർത്തിട്ട്, ഉടന്‍തന്നെ എന്നെ സഖാവാക്കിയല്ലോ; അപ്പോൾ മരുത്തുക്കളാൽ വാനൂഴികൾ ചക്രംചുറ്റിപ്പോയി! 8

മുടിയന്‍ സ്ത്രീകളെ ആയുധമാക്കിയല്ലോ. അപ്പോൾ, ‘ഇവന്റെ പെണ്‍പട എന്നോടെന്തെടുക്കും?’ എന്നിങ്ങനെ, ഇന്ദ്രന്‍ അവന്നരുമപ്പെട്ട രണ്ടു പെണ്ണുങ്ങളെ അകത്തടച്ചിട്ടു; എന്നിട്ടു ദസ്യുവിനോടു പൊരുതാനടുത്തു. 9

പൈക്കൾ കുട്ടികളോടു വേര്‍പെട്ട്, എല്ലാടത്തും അവിടെയവിടെ ചുറ്റിയലയുകയായിരുന്നു; അവയെ ഇന്ദ്രന്‍ കരുത്തരോടുകൂടി, നല്ല സോമനീരിന്റെ മത്തു പൂണ്ടു, (കുട്ടികളോടു) ചേർത്തു! 10

ബഭ്രു പിഴിഞ്ഞ സോമം മത്തുപിടിപ്പിച്ച വൃഷാവായ ഇന്ദ്രന്‍ യുദ്ധത്തിൽ ആർത്തലറി; അതു കുടിച്ച പുരന്ദരൻ കറവുപൈക്കളെ വീണ്ടുകൊടുത്തു! 11

അഗ്നേ, രുശമക്കാർ ഇങ്ങനെ ഒരുപകാരം ചെയ്തു: നാലായിരം പൈക്കളെ എനിയ്ക്കു തന്നുഃ നേതാക്കുന്മാരില്‍വെച്ചു നേതാവായ ഋണംചയന്‍ കൊടുത്തയച്ച ധനം ഞങ്ങൾ സ്വീകരിച്ചു! 12

അഗ്നേ, രുശമക്കാർ എന്നെ നല്ലവണ്ണം ചമയിച്ചു, ഗോസഹസ്രങ്ങളോടുകൂടി ഗൃഹത്തിലെയ്ക്കയച്ചു. ഇരുട്ടു പരത്തിയ രാത്രിയുടെ അവസാനത്തിൽ ഞാന്‍ പിഴിഞ്ഞ സ്വാദേറിയ സോമം ഇന്ദ്രനെ മത്തുപിടിപ്പിച്ചു! 13

രുശമരാജാവായ ഋണംചയന്റെ അടുക്കൽ ചുറ്റിനടന്ന രാത്രി പുലർന്നതോടേ, നടമിടുക്കുള്ള ജവനാശ്വംപോലെ കോപ്പണിയിയ്ക്കപ്പെട്ട ബഭ്രുവിന്നു നാലായിരം കിട്ടിക്കഴിഞ്ഞു! 14

അഗ്നേ, രുശമത്തില്‍വെച്ചു നാലായിരം പൈക്കളെ ഞങ്ങൾ സ്വീകരിച്ചുവല്ലോ; പാലു കാച്ചാൻ തിളങ്ങുന്ന മഹാവീരംപോലെയുള്ള ഒരു പൊൻപാത്രവും മേധാവികളായ ഞങ്ങൾ വാങ്ങി! 15

കുറിപ്പുകൾ: സൂക്തം 30.

[2] വിശ്വാസികൾക്ക് ഇന്ദ്രന്‍ അപ്രാപ്യനല്ലെന്നു സാരം.

[3] ഒടുവിലെ വാക്യം പരോക്ഷം:

[4] മനസ്സിലുറച്ചു – ‘ഞാൻ ബലവാന്മാരെയൊക്കെ ജയിയ്ക്കു’മെന്ന്.

[5] അതിനാൽ എന്നു തുടങ്ങിയ വാക്യവും, അടുത്തതും പരോക്ഷകഥനങ്ങൾ. മുടിയൻ – വിധ്വംസകനായ വൃത്രന്‍.

[6] മായകൾ – തന്റെ കഴിവുകൾ.

[7] വിദ്രോഹി–വൃതന്‍. ജന്മശത്രുക്കൾ – രാക്ഷസാദികൾ. അതില്‍ – ആ യുദ്ധത്തില്‍. മനുഷ്യന്ന് – എനിയ്ക്ക്. സുഖം – നമുചി അപഹരിച്ച ഗോവൃന്ദത്തെ തിരിയേ കിട്ടല്‍.

[9] പരോക്ഷവചനം: മുടിയൻ – നമുവി. സ്ത്രീകളെ ആയുധമാക്കി – ഇന്ദ്രനോടു പൊരുതാനയച്ചു.

[10] കരുത്തര്‍ – മരുത്തുക്കൾ.

[11] ബഭ്രു – ഞാന്‍.

[12] രുശമം – ഒരു രാജ്യം; ഋണംചയനെന്ന രാജാവിന്റേതായിരുന്നു അത്. കൊടുത്തയച്ച ധനം – നാട്ടുകാര്‍പക്കലയച്ച ഗോവൃന്ദമാകുന്ന ധനം. ഞങ്ങൾ – ഞാന്‍.

[13] ഞാന്‍ പിഴിഞ്ഞ – ഗൃഹത്തിലെത്തിയിട്ട്, ഉടന്‍തന്നെ ഞാന്‍ ഇന്ദ്രന്നു സോമയാഗമനുഷ്ഠിച്ചു.

[14] എടുത്തുപറയുന്നു: നാലായിരം – രാജാവു പുലര്‍കാലത്തുതന്നേ അയച്ച പൈക്കളെ.

[15] മഹാവീരം – യാഗത്തിലുപയോഗിയ്ക്കുന്ന ഒരുതരം മണ്‍പാത്രം.

സൂക്തം 31.

അത്രിഗോത്രക്കാരൻ അവസ്യു ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്: ഇന്ദ്രന്‍ ദേവത.

മഘവാവായ മുഖ്യന്‍ ഇന്ദ്രന്‍, അദ്ദേഹം കേറുന്ന അന്നകാംക്ഷിയായ പള്ളിത്തേരിന്നുവേണ്ടി പടവെട്ടുന്നു: ഇടയൻ മാടുകളെയെന്നപോലേ തെളിയ്ക്കുന്നു; ഉപദ്രവിയ്ക്കുപ്പെടാതെ, നേടാനായി നടകൊള്ളുന്നു! 1

ഹർയ്യശ്വ, ഇങ്ങോട്ടെഴുന്നള്ളുക: ഞങ്ങളെ, വേണ്ടാ എന്നു വെയ്ക്കരുത്; വിചിത്രധന, ഞങ്ങളിൽ വന്നുചേരുക. ഇന്ദ്ര, അവിടുന്നല്ലാതെ ശ്രേയസ്കരം മറ്റൊന്നില്ല: സ്ത്രീവിയുക്തന്മാരെയും അവിടുന്നു ഭാര്യാന്വിതരാക്കും! 2

തേജസ്സ് തേജസ്സില്‍നിന്ന് ഉദിയ്ക്കുന്നതോടേ, ഇന്ദ്രൻ എല്ലാർദ്ധനങ്ങളും കല്പിച്ചുകൊടുക്കും: അദ്ദേഹം മലനടുവിൽ മറയ്ക്കപ്പെട്ട കറവുപൈക്കളെ പുറത്തെയ്ക്കു തെളിച്ചു; പ്രകാശംകൊണ്ടു കൂരിരുട്ടു പോക്കി! 3

പുരുഹൂത, മനുഷ്യര്‍ അങ്ങയ്ക്കു കുതിരത്തേരുണ്ടാക്കി; ത്വഷ്ടാവുവജ്രം മിനുക്കി; തലവന്മാര്‍ വൃത്രവധത്തിന്ന്, ഇന്ദ്രനെ പൂജിച്ചു സ്തോത്രങ്ങൾകൊണ്ടു വളർത്തി! 4

ഇന്ദ്രനാൽ അയയ്ക്കപ്പെട്ടു നടകൊണ്ടെ യാവചിലര്‍ തേരും കുതിരയുമില്ലാതെ ദസ്യുക്കളെ കീഴമർത്തിയോ; ആ വൃഷാക്കൾ ഇന്ദ്ര, അങ്ങയെ സ്തുതിച്ചപ്പോൾ, കെല്പുള്ള അമ്മികളും സംബന്ധിച്ചു! 5

മഘവാവേ, അവിടുന്നു പണ്ടു ചെയ്തവയും, അവിടുത്തെ പുതിയ കർമ്മങ്ങളും ഞാൻ വർണ്ണിയ്ക്കാം: ശക്തിമാനേ, അവിടുന്നു വാനൂഴികൾ രണ്ടിനെയും വശത്താക്കി, വിചിത്രദാനങ്ങളായ ജലങ്ങളെ മനുഷ്യന്നു വേണ്ടി വേര്‍തിരിച്ചുവെച്ചിരിയ്ക്കുന്നു! 6

ദർശനീയ, മേധാവിൻ, അത് അവിടുന്നു ചെയ്തതുതന്നെ: ഇവിടെ വൃത്രനെ കൊന്നു, ബലം വെളിപ്പെടുത്തിയല്ലോ; പോരാ, ശുഷ്ണന്റെ മായകൾ കൈക്കലാക്കി, ദസ്യുക്കളെ അടുക്കല്‍ച്ചെന്നു മർദ്ദിയ്ക്കുകയും ചെയ്തു! 7

ഇന്ദ്ര, നിന്തിരുവടി നദീതീരത്തിലെ വിഭപവോല്‍പാദകങ്ങളായ ജലങ്ങളെ യദുവിന്നും തുർവശന്നും അധീനങ്ങളാക്കി. നിങ്ങളിരുവരും കൂടി ഉഗ്രന്റെ അടുക്കൽ ചെന്നു; പിന്നെ അങ്ങു കുത്സനെ ഗൃഹത്തിലെയ്ക്കു കൊണ്ടുപോയി. അപ്പോൾ ഉശനസ്സും ദേവന്മാരും നിങ്ങളുടെ അടുക്കലെത്തി. 8

ഇന്ദ്ര, കുത്സ, നിങ്ങളെ തേര്‍ വലിയ്ക്കുന്ന കതിരകൾ ഈ സ്തോതാവിങ്കലും കൊണ്ടുവരട്ടെ: നിങ്ങൾ അവനെ വെള്ളത്തില്‍വെച്ച് – ഇരിപ്പിടത്തില്‍വെച്ച് – പീഡിപ്പിച്ചുവല്ലോ; നിങ്ങൾ ഹവിർദ്ധനന്റെ ഹൃദയത്തിൽന്ന് ഇരുട്ടുകൾ നീക്കുന്നു! 9

ഈ കവിയായ അവസ്യുവിന്നും സുഖേന പൂട്ടാവുന്ന വാതാശ്വങ്ങളെ കിട്ടി. ഇന്ദ്ര, ഇവിടെ സഖാക്കളായ സ്തോതാക്കളുമെല്ലാം അങ്ങയുടെ ബലത്തെ സ്തോത്രങ്ങൾകൊണ്ടു വർദ്ധിപ്പിച്ചിരിയ്ക്കുന്നു. 10

യുദ്ധത്തിൽ പാഞ്ഞുനടന്ന സൂര്യരഥത്തെപ്പോലും അനങ്ങാതാക്കി, ഏതശന്നുവേണ്ടി, അതിന്റെ ഒരു ചക്രം പറിച്ചെടുത്തു നിഹനിപ്പാൻ തുടങ്ങിയവന്‍, നമ്മെ മുൻനിർത്തി യാഗത്തിലെഴുനള്ളട്ടെ! 11

ആളുകളേ, ഇതാ, ഇന്ദ്രൻ സോമം പിഴിഞ്ഞ സഖാവിന്റെ അടുക്കലെയ്ക്കു, കാണാന്‍വേണ്ടി എഴുന്നള്ളുന്നു: അധ്വര്യുക്കൾ യാതൊന്നെടുത്തു ചതയ്ക്കുന്നുവോ, ആ അമ്മിക്കുഴ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടു വേദിയോടു ചേരുന്നു. 12

അമൃത, അങ്ങയെ ഇച്ഛിച്ച – ശീഘ്രം ഇച്ഛിച്ച – മനുഷ്യർക്ക് ആപത്തു വരരുത്. അവിടുന്നു യജമാനന്മാരെ പ്രാപിച്ചാലും: ഞങ്ങൾ യാവചിലരിൽ അങ്ങയുടെ ആളുകളായി നില്ക്കേണമോ, അവർക്ക് അവിടുന്നു ബലം നല്കിയാലും! 13

കുറിപ്പുകൾ: സൂക്തം 31.

[1] തെളിയ്ക്കുന്നു – ശത്രുസൈന്യമത്തെ ചൊല്പിടിയ്ക്കു നടത്തുന്നു. നേടാനായി – ശത്രുധനം.

[3] തേജസ്സ് തേജസ്സില്‍നിന്ന് – സൂര്യന്റെ തേജസ്സ് ഉഷസ്സിന്റെ തേജസ്സില്‍നിന്ന്.

[4] ഒന്നാംവാക്യം പ്രത്യക്ഷം: മനുഷ്യര്‍ – ഋഭുക്കൾ, തലവന്മാര്‍ – അംഗിരസ്സുകളോ, മരുത്തുക്കളോ.

[5] ആ വൃഷാക്കൾ – മരുത്തുക്കൾ. അമ്മികളും സംബന്ധിച്ചു – സോമം ചതയ്ക്കുമ്പോഴത്തെശ്ശബ്ദംകൊണ്ടു സ്തുതിയിൽ കൂട്ടുചേർന്നു.

[6] വിചിത്രദാനങ്ങൾ = വിചിത്രമായ ദാനത്തോടുകൂടിയവ.

[8] നിങ്ങളിരുവർ – അങ്ങും കുത്സനും. ഉഗ്രന്റെ – ശുഷ്ണന്റെ. പിന്നെ = ശുഷ്ണവധാനന്തരം. ഗൃഹം – സ്വർഗ്ഗം.

[9] അവനെ – ശുഷ്ണാസുരനെ.

[10] കവി – സ്തോതാവ്. സഖാക്കൾ – അവസ്യുവിന്റെ.

[11] നിഹനിപ്പാൻ തുടങ്ങിയവന്‍ – അസുരന്മാരെ കൊല്ലാനൊരുമ്പെട്ടു ഇന്ദ്രന്‍.

[12] കാണാൻവേണ്ടി – നിങ്ങളെ.

[13] അവർക്ക് – യജമാനന്മാർക്ക്.

സൂക്തം 32.

അത്രിഗോത്രക്കാരന്‍ ഗാതു ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത.

ഇന്ദ്ര, അവിടുന്നു നീർമുകിലിനെ പിളർത്തി, പഴുതുകളുണ്ടാക്കി, നിരോധിച്ച മേഘങ്ങളില്‍നിന്നു ചോർത്തി – വളര്‍കൊണ്ടലിനെ തുറന്നു, മഴപെയ്യിച്ചു; ദാനവനെ ഹനിച്ചു! 1

വജ്രിൻ, ഇന്ദ്ര, അങ്ങ് ഋതുക്കളിൽ നിരോധിച്ച മേഘങ്ങളിൽ നിന്നു വെള്ളം പുറപ്പെടുവിച്ചു; ഉഗ്ര, ഒരുമ്പെട്ടുകിടന്ന വൃത്രനെ വധിച്ചു. അങ്ങനെ ബലം ഉറപ്പിച്ചു! 2

ഒറ്റയ്ക്ക് എതിരില്ലാത്തവന്‍ എന്നു വിചാരിച്ചുപോന്ന ആ കൂറ്റന്‍മൃഗത്തിന്റെ ആയുധം ഇന്ദ്രൻ ബലംകൊണ്ടു തകർത്തുകളഞ്ഞു. അപ്പോൾ അവങ്കൽ നിന്നു മറ്റൊരു പെരുംകൂറ്റന്‍ ഉണ്ടായിവന്നു. 3

ആ പെരുംകൂറ്റനെയും – ഇയ്യുള്ളവരുടെ അന്നം തിന്നു മത്തടിച്ചും മേഘത്തെ കീഴില്‍നിർത്തിയ തമോമയനായ ദാനവനെയും – അവന്റെ അരിശമായ ശുഷ്ണനെയും മഴക്കാറു തുരന്ന വജ്രി വജ്രംകൊണ്ടു വധിച്ചു! 4

‘മർമ്മമില്ലാ’ത്ത അവന്റെ ആ മർമ്മസ്ഥാനവും അവിടുന്ന് അടയാളങ്ങളാൽ കണ്ടുപിടിച്ചു; ബലവാനേ, മധു സംഭരിയ്ക്കെ പൊരുതാൻ മുതിർന്ന അവനെ അങ്ങ് അന്ധകാരത്തിലടച്ചു! 5

അങ്ങനെ അന്തരിക്ഷത്തിൽ കിടന്ന, വെളിച്ചമില്ലാത്ത കൂരിരുട്ടിൽ വലുപ്പംവെച്ച അവനെപ്പോലും, സോമത്തിന്റെ മത്തുപിടിച്ച വൃഷാവായ ഇന്ദ്രന്‍ വജ്രമുയർത്തി വധിച്ചു! 6

ഇന്ദ്രൻ കൂറ്റനായ ദാനവന്റെ നേര്‍ക്ക്, എതിരില്ലാതെ കീഴമർത്തുന ആയുധമുയർത്തി; അവനെ വജ്രപ്രഹാരംകൊണ്ടു വധിച്ച്, എല്ലാ പ്രാണികളിലും വെച്ച് അധമനാക്കി! 7

ഉഗ്രനായ തന്തിരുവടി വെള്ളത്തെ മറച്ചുനിന്ന, ജലത്തെ കീഴടക്കിയ, തള്ളിനീക്കുന്ന, ആവരണകാരിയായ ആ പെരുംകൂറ്റനെ കണ്ടുപിടിച്ചു, യുദ്ധത്തിൽ വമ്പിച്ച ആയുധംകൊണ്ടു കാൽ വെട്ടി, വല്ലാതെ കോട്ടുവായിടുമാറു കൊലപ്പെടുത്തി! 8

ആരുള്ളു, ഇന്ദ്രന്റെ വരട്ടുന്ന ബലം തടുക്കാൻ? ഇദ്ദേഹം ഒറ്റയ്ക്ക്, എതിർക്കപ്പെടാതെ ധനങ്ങൾ കൈക്കലാക്കുന്നു. ഈ രണ്ടു ദേവിമാര്‍പോലും ഈ വേഗവാന്റെ ഓജസ്സിനെ പേടിച്ചു കിടുകിടുക്കാറുണ്ട്! 9

താന്‍ ഭരിയ്ക്കുന്ന ദ്യോവ് ഇന്ദ്രന്നു വഴങ്ങുന്നു; ഭൂവു, കാമിയ്ക്കുന്ന ഒരുത്തിപോലെ ഒരുങ്ങിനില്ക്കുന്നു. ഇദ്ദേഹം, തന്റെ ബലമെല്ലാം ഇയ്യുള്ളവരിൽ ചെലുത്തിയിരിയ്ക്കുന്നു; അനുകൂലരായ മനുഷ്യര്‍ ഈ ബലിഷ്ഠനെ വണങ്ങിപ്പോരുന്നു! 10

ആളുകളുടെ ഇടയിൽ ഞാന്‍ കേട്ടിട്ടുണ്ട്: ഏകനായ നിന്തിരുവടിയാണ്, സജ്ജനപാലകനും, പഞ്ചജനങ്ങൾക്കുവേണ്ടി ജനിച്ചവനും, യശസ്വിയും. രാവും പകലും സ്തുതിച്ചു പ്രാർത്ഥിയ്ക്കുന്ന എന്റെ ആളുകൾ ആ പരമസ്തുത്യനായ ഇന്ദ്രനെത്തന്നേ അവലംബിയ്ക്കട്ടെ! 11

ഇങ്ങനെ കാലംതോറും പ്രേരിപ്പിയ്ക്കുന്ന നിന്തിരുവടി മേധാവികൾക്കു ധനം കൊടുക്കാറുണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്; ഇന്ദ്ര, എന്നാൽ നിന്തിരുവടിയുടെ മികച്ച സഖാക്കൾക്ക് – അഭിലാഷം നിന്തിരുവടിയിങ്കൽ സമർപ്പിച്ച സ്തോതാക്കൾക്ക് – എന്തു കിട്ടി? 12

കുറിപ്പുകൾ: സൂക്തം 32.

[1] ചോർത്തി – വെള്ളം.

[2] ഋതുക്കൾ – വർഷാകാലം.

[3] കൂറ്റന്‍മൃഗം – വൃതൻ. ഉണ്ടായിവന്നു – അവനത്രേ, ശുഷ്ണൻ.

[4] അരിശമായ – ക്രോധത്തിൽനിന്നു ജനിച്ച.

[5] മർമ്മമില്ലാത്ത – എവിടെ പരിക്കുപറ്റിയാൽ മരിച്ചപോകുമോ, അതത്രേ, മർമ്മം; അതു തന്റെ ദേഹത്തിലില്ലെന്നായിരുന്നു, വൃത്രന്റെ ഗർവ്. മധു സംഭരിയ്ക്കെ – അങ്ങയ്ക്കു സോമമൊരുക്കുന്ന തക്കത്തിൽ. അന്ധകാരത്തിലടച്ചു – വൃത്രന്‍ ഇന്ദ്രനെപ്പേടിച്ച് ഇരുട്ടിൽ മറഞ്ഞു.

[8] തള്ളിനീക്കുന്ന – എതിരാളികളെ. ആവരണകാരിയായ – എല്ലാം മറച്ച.

[9] വരട്ടുന്ന – ശത്രുക്കളെ. ധനങ്ങൾ – ശത്രുക്കളുടെ. ദേവിമാര്‍ – ദ്യാ വാപൃഥിവുകൾ. ഈ വേഗവാൻ – ഇന്ദ്രൻ.

[10] ഇയ്യുള്ളവര്‍ – പ്രജകൾ.

[11] ഏകനായ എന്നു തുടങ്ങുന്ന വാക്യം പ്രത്യക്ഷോക്തി:

[12] പ്രേരിപ്പിയ്ക്കുന്ന – പ്രാണികളെ വ്യാപരിയ്ക്കുന്ന. എന്തു കിട്ടി – എനിയ്ക്ക് ഇതുവരെ ഒന്നും ഭവാൻ തന്നില്ലല്ലോ എന്ന്, ഋഷി വിളംബാസഹത്വം വെളിപ്പെടുത്തുന്നു.

സൂക്തം 33.

പ്രജാപതിപുത്രൻ സംവരണന ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

മർത്ത്യര്‍തന്‍ കെല്പിനു, കെല്പനാമിന്ദ്രങ്ക-
ലിത്ഥം വലുതൊന്നു ചൊല്ലാ,മെളിയ ഞാൻ:
നന്മനസ്സൂന്നീടുമല്ലോ, ഭടാന്വിത-
നമ്മഹാന്‍ പോരിൽ സ്തുതി കേട്ടിവന്റെമേല്‍! 1
അബ്ഭവാനെങ്ങളെ നണ്ണിയിന്ദ്ര, ഭവാ-
ന്നിപ്പടിയ്ക്കന്‍പുളവാക്കും സ്തവങ്ങളാല്‍
അശ്വക്കടിഞാണ്‍ വൃഷാവേ, പിടിയ്ക്കണം;
വെച്ചമർത്തേണം, മഘവൻ, സപത്നരെ! 2
ഞങ്ങളൊഴിഞ്ഞെവര്‍ ചേർന്നീല നിങ്കല,-
ത്തുംഗകർമ്മാപേതര്‍ നിന്നുടെയല്ലതാൻ:
ദേവ, കേറിയിരിയ്ക്കിന്ദ്ര, വജ്രധര,
നീ വരാശ്വക്കടിഞാണ്‍ പിടിയ്ക്കും രഥേ! 3
നിന്നെക്കുറിച്ചുണ്ട,നേകസ്തവമിന്ദ്ര:
മന്നിനായ്ത്തണ്ണീര്‍ക്കടരിട്ട,റുത്തു നീ
നിർത്തി, വർഷിപ്പാനിനന്‍തൻ നിജാസ്പദേ;
യുദ്ധത്തിൽ മായ്ചു, നീ ദാസന്റെ പേരുമേ! 4
ഇന്ദ്ര, സമീപിച്ചു കെല്പിയറ്റിച്ചരി-
യ്ക്കുന്ന നേതാക്കളാം ഞങ്ങൾ ഭവാന്റെയാം:
യുദ്ധത്തിലാൾക്കാര്‍ വരേണമേ ഞങ്ങളില്‍,
സ്തുത്യൻ ചരിഷ്ണു ഭഗൻപോലുരുബല! 5
നിങ്കലുണ്ടല്ലോ, മഹിതമാം കെല്പിന്ദ്ര:
നിത്യനായ് വ്യപ്തനായ് നൃത്തമാടുന്ന നീ
കൂട്ടുക, വെണ്‍ മുതൽ വിത്തവും ഞങ്ങളി;-
ലാഢ്യനാം സ്വാമിതൻ ദാനത്തെ വാഴ്ത്തുവൻ! 6
ത്വദ്രക്ഷയാല്‍ക്കാക്കുകിന്ദ്ര, ശുര ഭവാ-
നിത്ഥം സ്തുതിയ്ക്കും സയജ്ഞരാം ഞങ്ങളെ:
യുദ്ധങ്ങളിലുടല്‍ച്ചട്ടയെ നല്കുന്ന
ഹൃദ്യമാം സോമനീര്‍കൊണ്ടു രസിയ്ക്ക, നീ! 7
ഗൗരിക്ഷിതൻ പൗരുകുത്സ്യന്‍ ത്രസദസ്യു
സൂരി ധനാഢ്യനെവയെയോ നല്കി, മേ
അപ്പത്തുവെണ്‍തുരംഗങ്ങൾ വഹിയ്ക്ക, മാം;
ക്ഷിപ്രം പണികളിലേർപ്പെട്ടിടാവു, ഞാൻ! 8
നല്കിനാന്‍, മേ മാരുതാശ്വൻ വിദഥനും
നല്ല നടയുള്ള ലോഹിതാശ്വങ്ങളെ;
ആയിരം തന്നാ,നൊരാര്യനാകുമെനി-
യ്ക്കായഴിച്ചേകിനാനാഭരണങ്ങളും. 9
ലക്ഷ്മൂണപുത്രനാം ധ്വന്യനും നല്കി, മേ
ലക്ഷ്മി തെളിഞ്ഞ ധുരന്ധരാശ്വങ്ങളെ:
സംവരണർഷിയെ പ്രാപിച്ചു, തന്ന വൻ-
സമ്പത്തു, ഗോക്കാൾ തൊഴുത്തിനെപ്പോലവേ! 10
കുറിപ്പുകൾ: സൂക്തം 33.

[1] മർത്ത്യര്‍തന്‍ കെല്പിനു – എന്റെ ആളുകൾക്കു ബലമുണ്ടാകാന്‍. ഇന്ദ്രങ്കല്‍ – ഇന്ദ്രന്റെ അടുക്കല്‍. ഒന്നു – ഒരു സ്തോത്രം. ഇവന്റെമേല്‍ – എങ്കൽ.

[2] പിടിയ്ക്കണം – യുദ്ധത്തിന്നിറങ്ങണമെന്നർത്ഥം.

[3] നിങ്കൽ ചേർന്നീല – അങ്ങയെ ആശ്രയിച്ചില്ല. തുംഗകർമ്മാപേതര്‍ – യജ്ഞരഹിതര്‍. രഥേ – സ്വന്തം തേരിൽ.

[4] അറുത്തു – ജലനിരോധികളെ പിളർത്ത്. നിർത്തീ – മേഘങ്ങളെ. ഇനൻതന്‍ നിജാസ്പദേ – സൂര്യന്റെ സ്വസ്ഥാനത്ത്. ദാസൻ – മഴ തടഞ്ഞ ഒരസുരന്‍. പേരുമേ മായ്ചു – അവനെ തീരെ നശിപ്പിച്ചു.

[5] സമീപിച്ചു – ഭവാനെ. കെല്പിയറ്റി – സ്തോത്രങ്ങൾകൊണ്ടു ഭവാനു ബലമുളവാക്കി. ചരിയ്ക്കുന്ന – യാഗശാലയിൽ പെരുമാറുന്ന. ആൾക്കാര്‍, ഭഗന്‍ പോലെ ഞങ്ങളിൽ വരേണമേ – ഭഗന്‍ ഞങ്ങളെ തുണയ്ക്കാന്‍ വരാറുള്ളതുപോലെ, അങ്ങയുടെ അനുഗ്രഹത്താൽ ആളുകൾ വന്നു സഹായിയ്ക്കട്ടെ.

[6] നൃത്തമാടുന്ന – സ്വച്ഛന്ദം വിഹരിയ്ക്കുന്ന. വെണ്‍മുതല്‍ – ഗവാശ്വാദി. ഞങ്ങളിൽ കൂട്ടുക – ഞങ്ങൾക്കു തരിക.

[7] ത്വദ്രക്ഷ – ഭവാന്റേതായ രക്ഷ. സോമനീര്‍ ഉടല്‍ച്ചട്ടയെ നല്കും – പരിക്കു പറ്റാതെ രക്ഷിയ്ക്കും.

[8] ഗൌരിക്ഷിതന്‍ = ഗിരിക്ഷിതിഗോത്രജന്‍. പൗരുകുത്സ്യന്‍ = പുരുകുത്സ പുത്രന്‍. ത്രസദസ്യു – ഒരു രാജർഷി. മാം വഹിയ്ക്കു – എന്നെ കൊണ്ടുനടക്കട്ടെ.

[9] മാരുതാശ്വൻ = മരുതാശ്വനന്റെ പുത്രന്‍. വിദഥൻ – ഒരു രാജാവ്. ലോഹിതാശ്വങ്ങൾ = ചെങ്കുതിരകൾ. ആയിരം – വളരെ ദ്രവ്യം. ആര്യന്‍ = പൂജ്യന്‍.

[10] ധ്വന്യൻ – ഒരു രാജാവ്. ലക്ഷ്മി = ശോഭ. ധുരന്ധരാശ്വങ്ങൾ = ഭാരംവഹിയ്ക്കുന്ന (കെല്പുള്ള) കുതിരകൾ. സംവരണർഷിയെ – എന്നെ.

സൂക്തം 34.

സംവരണന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (കാകളി)

നിശ്ശത്രുവാം നിഹതന്താവിങ്കലെത്തുന്നു,
നിസ്സംഖ്യമന്നമഭംഗുരം സ്വർഗ്ഗദം:
നന്നായ്പ്പിഴിവിൻ, പചിപ്പിൻ, സ്തവങ്ങളേ-
ന്തുന്ന പുരുസ്തുതന്നഗ്ര്യമായ്ച്ചെയുവിൻ! 1
ഈ മഘവാവുശനസ്സുമായ്, നിസ്സീമ-
ധാമാവു വജ്രം മൃഗാഹതിയ്ക്കോങ്ങവേ,
സോമനീര്‍കൊണ്ടു നിറച്ചാൻ തിരുവയ;-
റാ മധുവുണ്ടു മദിച്ചാൻ, മഹായുധൻ! 2
ഈ മട്ടവിടെയ്ക്കഹസ്സിലോ രാവിലോ
സോമം പിഴിയുവോന്‍ തേജസ്വിയായ് വരും:
തള്ളുന്നു, മൈമോടി കൂട്ടുമധർമ്മിയാം
പുള്ളിയെശ്ശക്രൻ, കുമിത്രധനിയെയും! 3
ഇന്ദ്രൻ സഗർഭ്യനെ,ത്താതനെ,ത്തായയെ-
ക്കൊന്നിട്ടു, വിട്ടേച്ചുപോരില്ലൊരാളെയും:
ദുഃഖാല്‍ച്ചലിയ്ക്കാതടക്കിദ്ധനം കാഴ്ച-
വെയ്ക്കുന്നവന്റെ ദാനങ്ങൾ കൈക്കൊള്ളുമേ! 4
വേണ്ടാ, തുണയ്ക്കിവന്നഞ്ചുപത്താളുകൾ;
തീണ്ടാ, പിഴിയാത്ത, പോറ്റാത്തവനെയും-
കൊല്ലും, വലയ്ക്കും, വിറപ്പിപ്പവൻ; ദേവ-
വല്ലഭന്നോ, പെരുംപൈത്തൊഴുത്തേകിടും! 5
നോക്കാ, പിഴിയാത്തവനെ;-പ്പിഴിഞ്ഞോനു
ചേർക്കും, സമൃദ്ധി; ചടപ്പിയ്ക്കു,മാജിയിൽ;
ചക്രമെറിഞ്ഞിടും ദാസനെത്തൻകയ്യില്‍
വെയ്ക്കു,മുഗ്രൻ ജഗച്ഛാസിയിന്ദ്രിന്‍ പ്രഭു! 6
പോകും, പിശുക്കന്റെ തീറ്റ കക്കാനിവ;-
നേകും, യഭിപ്പോനു സന്മർത്ത്യമാം ധനം;
ഭൂര്യപായത്തിലും താങ്ങാകുവോനിവന്‍,
വീര്യമിവന്ന വളർത്തവർക്കൊക്കയും! 7
നോക്കും, പ്രബലരാം രണ്ടു പണക്കാരെ,
നോർക്കിളക്കും, മഘവാവു നൽഗ്ഗോപ്രദൻ;
ഏകനെച്ചങ്ങാതിയാക്കി,പ്പശുക്കളെ-
യേകും, വിറപ്പിയ്ക്കുമിന്ദ്രന്‍ മരുദ്യുതൻ! 8
വാഴ്ത്തുന്നു, ലക്ഷദനായുപമാനമായ്-
ക്കീർത്തിമാനാമാഗ്നിലവേശിയെ സ്വാമി ഞാന്‍:
ശക്ര, നല്‍ത്തണ്ണീര്‍ തഴപ്പിയ്ക്ക, ശത്രിയെ;-
ശ്ശക്തിയവങ്കൽത്തിളങ്ങട്ടെ, വിത്തവും! 9
കുറിപ്പുകൾ: സൂക്തം 34.

[1] നിഹന്താവ് – വൈരികളെ വധിയ്ക്കുന്ന ഇന്ദ്രൻ. നിസ്സംഖ്യം = അപരിമിതം. അന്നം – ഹവിസ്സ്. പിഴിവിൻ – സോമം. പചിപ്പിന്‍ – പുരോഡാശാദി. സ്തവങ്ങളേന്തുന്ന – സ്തോത്രങ്ങളെ കൈക്കൊള്ളുന്ന അഗ്ര്യമായ്ച്ചെയ്യുവിൻ – ഓരോ കർമ്മവും ഉല്‍ക്കൃഷ്ടമാംവണ്ണം അനുഷ്ഠിയ്ക്കുവിൻ. ഋത്വിക്കുകളോടു, പറയുന്നതാണിത്.

[2] നിസ്സീമധാമാവ് = അമിതതേജസ്കന്‍. മൃഗാഹതിയ്ക്കു് – മൃഗനെന്ന അസുരനെ കൊല്ലാൻ. മധു – മധുരസോമം.

[3] മൈമോടി കൂട്ടും – ചമഞ്ഞിരിയ്ക്കുന്ന, തന്നെപ്പോറ്റിയായ. കുമിത്ര ധനി – ചീത്തച്ചങ്ങാതികളോടു കൂടിയ ധനവാന്‍..

[4] ഇന്ദ്രൻ ഒരാളുടെ യജ്ഞരഹിതരായ ബന്ധുക്കളെ കൊന്നേയ്ക്കും; എന്നാൽ അയാളെ ത്യജിയ്ക്കില്ല. അയാൾ ബന്ധുവധദുഃഖത്താൽ ചലിയ്ക്കാതെ, മനസ്സടക്കി, ധനം (ഹവിസ്സ്) കാഴ്ചവെച്ചാല്‍, ആ ദാനം ഇന്ദ്രൻ സ്വീകരിയ്ക്കുകതന്നെ ചെയ്യും.

[5] വേണ്ടാ – താൻതന്നെ മതി. പിഴിയാത്ത പോറ്റാത്തവനെയും – സോമം പിഴിയാത്തവനെയും കുടുംബത്തെ പോറ്റാത്തവനെയും ഇവന്‍ (ഇന്ദ്രൻ) തീണ്ടാ (സമീപിയ്ക്കില്ല); നേരേമറിച്ച്, കൊല്ലും, വലയ്ക്കും (കഷ്ടപ്പെടുത്തും). വിറപ്പിപ്പവൻ – ശത്രുക്കളെ. ദേവവല്ലഭൻ – ദേവകാമന്‍, യജമാനന്‍. പെരുംപൈത്തൊഴുത്തേകിടും – വളരെപ്പൈക്കളെ കൊടുക്കും.

[6] ആജിയിൽ (യുദ്ധത്തില്‍) ചടപ്പിയ്ക്കും – ശത്രുക്കളെ ബലഹീനരാക്കും. ചക്രമെറിഞ്ഞിടും – എതിരാളിയുടെ നേര്‍ക്ക്. ദാസന്‍ = സേവകന്‍.

[7] സന്മർത്ത്യമാം ധനം = നല്ല ആളുകളോടുകൂടിയ ധനം. പിശുക്കന്റെ തീറ്റ (മുതല്‍) കട്ടെടുത്തു യജ്ഞാനുഷ്ഠാതാവിന്നു കൊടുക്കും. ഇന്ദ്രന്നു സ്തോത്രാദിയാൽ വീര്യം വളർത്തിയ ആളുകൾക്കൊക്കെ വമ്പിച്ച അപായത്തിലും അവിടുന്നു താങ്ങായി നില്കും.

[8] നേര്‍ക്കിളക്കും – മേഘങ്ങളെ ശരിയ്ക്കു പ്രേരിപ്പിയ്ക്കുന്ന. നല്‍ഗ്ഗോപ്രദനായ മഘവാവു രണ്ടു പണക്കാരെ നോക്കും, ഇവരിൽ ആർക്കു കൊടുക്കേണ്ടു പൈക്കളെ എന്ന്; ഏകനെ – അവരിൽ യഷ്ടാവാരോ, അവനെ, വിറപ്പിയ്ക്കും – ശത്രുക്കളെ വിറപ്പിയ്ക്കുന്ന.

[9] ലക്ഷടന്‍ – വളരെദ്ധനം നല്കുന്നവന്‍, ഉപമാനം – ഉദാരജനങ്ങൾക്ക് ഉപമാനമായിട്ടുള്ളവന്‍. ആഗ്നിവേശി – അഗ്നിവേശിയുടെ പുത്രനായ ശത്രി എന്ന രാജാവ്. സ്വാമി – യജ്ഞാധിപതി. നല്‍ത്തണ്ണീർ – ത്വദ്ദത്തമായ നല്ല ജലം. ശത്രിയെ തഴപ്പിയ്ക്ക – ശത്രിയെ സമൃദ്ധനാക്കട്ടെ.

സൂക്തം 35.

അംഗിരോഗോത്രന്‍ പ്രഭൂവസു ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത. (‘താമരക്കണ്ണൻ’പോലെ)

ഇന്ദ്ര, നിന്റേതാം നല്‍ക്കർമ്മം കൊണ്ടു-
വന്നാലും, രക്ഷയ്ക്കെങ്ങളില്‍,
മർത്ത്യരെക്കീഴമർത്തുവൊന്ന,തി-
ശുദ്ധം, പോരിങ്കദ്ദുസ്തരം! 1
ഇന്ദ്ര, മൂന്നിലും, ശൂര, നാലിലു,–
മെന്നപോലഞ്ചിനത്തിലും
ഉണ്ടല്ലോ, നിന്റെ രക്ഷക;-ളവ
കൊണ്ടുവന്നാലു,മെങ്ങളില്‍!2
ഇന്ദ്ര, നിൻകാമ്യരക്ഷയെ വിളി-
യ്ക്കുന്നിതു ഞങ്ങൾ വന്‍വർഷിന്‍:
തല്‍ക്കർത്താവല്ലോ, വർഷണയാനൻ
വിക്രമി മരുദ്യുക്തൻ നീ! 3
സ്വത്തു വർഷിപ്പാനല്ലോ, നിന്‍പിറ;-
പ്പുദ്വർഷമിന്ദ്ര, നിന്‍ബലം;
നിൻകരൾ കെല്പുള്ളൊന്നു, ധർഷകം;
സംഘസംഹാരി, നിന്‍വീര്യം! 4
വൈരമുൾക്കൊള്ളുമാ മനുഷ്യന്റെ
നേരേ ചെന്നാലും വജ്രവൻ,
നീളേ നടക്കും തേരിനാലിന്ദ്ര,
നീ ശതക്രതോ, ശക്തീശ! 5
ഉഗ്രനാം വൃത്രഹന്താവേ, ലോക-
ർക്കഗ്ര്യനാം നിന്നെത്താനല്ലോ,
തൃപ്പടവെട്ടിന്നായ് വിളിയ്ക്കുന്നു,
ദർഭ വിരിച്ചിട്ടാളുകൾ! 6
ഇന്ദ്ര, പാലിയ്ക്കു, പോരിലാൾക്കാരോ-
ടൊന്നിച്ചു മുന്നില്‍ച്ചെല്‍വതായ്,
ദുർല്ലംഘമായി, സ്വത്തോരോന്നിന്നും
മല്ലിടുമസ്മത്തേരിനെ! 7
വന്നണഞ്ഞിന്ദ്ര, ഞങ്ങൾതന്‍ തേര്‍ നീ
നന്ദിച്ചു കാക്കുകൂ,ർജ്ജിത;
ശ്രീമൻ, കാമ്യാന്നം വെയ്ക്കാവൂ, നിങ്കല്‍;
ശ്രീമാനെ ഞങ്ങൾ വാഴ്ത്താവൂ! 8
കുറിപ്പുകൾ: സൂക്തം 35.

[1] ഉത്തരാർദ്ധം നല്‍ക്കർമ്മത്തിന്റെ വിശേഷണം.

[2] മൂന്ന് – ത്രിലോകം. നാല് – നാലു വർണ്ണങ്ങൾ. അഞ്ചിനം – പഞ്ചജനങ്ങൾ.

[3] വൻവർഷിന്‍ – വലിയ ഫലവർഷകനായ്യുള്ളോവേ. വർഷണയാനന്‍ = മഴ പെയ്യിയ്ക്കുന്ന യാത്രയോടുകൂടിയന്‍. മരുദ്യുക്തനായ നീ തല്‍ക്കർത്താവല്ലോ – രക്ഷയെ ഉൽപാദിയ്ക്കുന്നവനാണല്ലോ.

[4] ഉദ്വർഷം – വൃഷ്ട്യുൽപാദകമാകുന്നു. ധർഷകം – ശത്രുക്കളെ ആക്രമിയ്ക്കുന്നത്. സംഘസംഹാരി – ശത്രുവർഗ്ഗത്തെ കൊന്നൊടുക്കുന്നത്.

[5] ശക്തീശ – ബലാധിപതേ.

[6] ലോകർക്ക് – പ്രജകളിൽ വെച്ച്. അഗ്ര്യൻ – ഒന്നാമൻ, പുരാതനനെന്നർത്ഥം, തൃപ്പടവെട്ട് – ശത്രുക്കളോടു നിന്തിരുവടിയുടെ പൊരുതല്‍. ദർഭ വിരിച്ചിട്ട് – യജ്ഞോദ്യുക്തരായിട്ട്.

[7] സ്വത്തോരോന്നിന്നും – ഓരോ മുതലിന്നുംവേണ്ടി.

[8] നന്ദിച്ചു – പ്രസാദിച്ചു. ശ്രീമന്‍ = ശോഭമാന. ശ്രീമാനെ – ശോഭമാനനായ ഭവാനെ.

സൂക്തം 36.

പ്രഭൂവസു ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത. (കാകളി)

ഇന്ദ്രനിങ്ങോട്ടെഴുന്നള്ളട്ടെ, സമ്പത്തു
നന്നായ്ക്കൊടുക്കാനറിവുള്ള വിത്തദൻ;
ചേലുറ്റ പോല്‍ത്തൃഷാർത്തനാം വില്ലാളി-
പോലേ കൊതിച്ചു കടിയ്ക്കട്ടെ സോമനീര്‍! 1
കേറട്ടെ, നിന്നണക്കെട്ടില്‍പ്പുരുഹുത,
ശുര, സോമം മലമേൽപ്പോലെയശ്വവൻ;
രാജന്‍, രസിപ്പിച്ചു മത്തുയർത്താവു തേ,
വാജിയ്ക്കുപോലെങ്ങളൊക്കെ സ്തവങ്ങളാല്‍! 2
തേരുരുൾപോലുരുളുന്നു, പുരുഹൂത,
ദാരിദ്ര്യഭീതമെന്‍ചിത്തം സദോദയ;
തേരാണ്ട വജ്രിയാം നിന്നെപ്പുകഴ്ത്തട്ടെ,
പാരം മഘവൻ, നുതിമാന്‍ പുരൂവസു! 3
ഇന്ദ്ര, മഘവൻ, ചമപ്പൂ, തവ സ്തവ-
മിന്നുതിമാന,മ്മിപോലുരുപ്രേപ്സംവായ്:
സ്വത്തേകുമേ, നീയിടംവലംകൈകളാ;-
ലസ്താശനാക്കരുതെ,ന്നെ ഹര്യശ്വ, നീ! 4
വർഷിസ്തവത്താല്‍ത്തഴയ്ക്ക, വൃഷാവു നീ;
വർഷിന്‍, വൃഷാശ്വാധിരൂഡന്‍, വൃഷാവു, നീ;
വജ്രിന്‍, സുഹനോ, വൃഷാവു വൃഷരഥൻ
വർഷകന്‍ നീ രണേ താങ്ങേണമെങ്ങളെ! 5
തന്നാനെ,നിയ്ക്കുന്നയുക്തനാമേതൊരാൾ
മുന്നൂറൊടൊത്തിരുലോഹിതാശ്വങ്ങളെ;
ആദരിച്ചാ യുവാവാകും ശ്രുതരഥ –
ന്നാനമിയ്ക്കട്ടേ, മരുത്തുക്കളേ, നരർ! 6
കുറിപ്പുകൾ: സൂക്തം 36.

[1] ചേലുറ്റ പോക്കില്‍ – സലീലയാത്രയില്‍.

[2] അണക്കെട്ട് – ഉറപ്പുള്ള അണക്കടകൾ. മലമേല്‍പ്പോലെ – മലമുകളിലാണല്ലോ സോമമുണ്ടാകുക. വാജിയ്ക്കുപോലെ, കുതിരയ്ക്കെന്നപോലെ, തേ (അങ്ങയ്ക്കു) മത്തുയർത്താവു.

[3] സദോദയ – എപ്പോഴും വർദ്ധിയ്ക്കുന്നവനേ. നുതിമാൻ – സ്തോതാവാ പുരൂവസു – പ്രഭുവസുവിന്റെ മറ്റൊരു പേരായിരിയ്ക്കാം.

[4] ഇന്നുതിമാൻ – ഈ സ്തോതാവ്, ഞാന്‍. അമ്മിപോലെ – സോമലത ചതയ്ക്കുന്ന അമ്മി നീര്‍ പുറപ്പെടവിയ്ക്കുമല്ലോ; അതുപോലെ സ്തവം ചമയ്ക്കുന്നു. ഉരു പ്രേപ്സുവായ് – വലിയ ഫലം കിട്ടാന്‍. അസ്താശൻ = ആശയറ്റവൻ.

[5] വർഷിസ്തവം = ഫലങ്ങളെ വർഷിയ്ക്കുന്ന സ്തോത്രം; എന്റെ സ്തുതി. നീ വൃഷാശ്വാധിരൂഢനാകുന്നു, യാഗത്തിൽ വന്നെത്താൻ. വൃഷരഥന്‍ – വൃഷാ (യുവാ) ശ്വങ്ങളെ പൂട്ടിയ തേരുള്ളവൻ.

[6] മുന്നൂറൊടൊത്ത് – മുന്നൂറുഗോക്കളോടുകൂടി. ശ്രുതരഥൻ – ഒരു രാജാവ്. ആനമിയ്ക്കുട്ടേ – നമസ്കരിയ്ക്കട്ടെ.

സൂക്തം 37.

അത്രി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത. (കാകളി)

‘ഹോമമർക്കാഭയോടൊപ്പമേ ചെയ്കയാല്‍
നൈ മുതുകത്തോലുമഗ്നി മുതിർന്നുപോയ്:
ഇന്ദ്രന്നു നാം പിഴികൊന്നുരചെയ്വോനു
നന്നായ്വരട്ടെ, നിർബാധമുഷസ്സുകൾ! 1
ഇദ്ധാഗ്നിയെബ്ഭജിയ്ക്കുന്നു, ദർഭ വിരി;-
ച്ചിന്ദു പിഴിഞ്ഞു പുകഴ്ത്തുന്നിതമ്മിയാൽ;
അമ്മികൊണ്ടൊച്ച പരത്തുന്നൊരധ്വര്യം-
ചെമ്മേ ഹവിസ്സുമായ്ച്ചെല്ലുന്നു, സിന്ധുവിൽ. 2
ഇച്ഛിച്ചിതാ, മങ്ക ചെല്‍വൂ മണാളനി;-
ലിന്ദ്രന്‍ പിടിയ്ക്കുന്നു, ചെല്ലുമിപ്പത്നിയെ;
അന്നം കൊതിച്ചൊലിക്കൊൾവിത,വന്റെ തേ;-
രാനയിയ്ക്കുന്നുമുണ്ടായിരമായിരം! 3
ആരുടെ തീവ്രമാം പാല്‍സ്സോമനീരിന്ദ്ര-
നാരാല്‍ക്കുടിയ്ക്കു,മാ രാജാവിടര്‍പ്പെടാ:
വൈരിയെക്കൊല്ലു,മാൾക്കാരുമായ്ച്ചെന്നു; വൻ-
പേരേന്തി നാട്ടാരിലെത്തും, സുഭഗനായ്! 4
പോറ്റും പുലർത്തിടും ക്ഷേമയോഗങ്ങളെ,-
പ്പാട്ടില്‍നിർത്തും പകലല്ലുകളെസ്സദാ,
ഇഷ്ടനാം ഭാനുവിന്ന,ഗ്നിയ്ക്കുമിഷ്ടനാ,-
മിന്ദ്രന്നു സോമം പിഴിഞ്ഞുകൊടുത്തവന്‍! 5
കുറിപ്പുകൾ: സൂക്തം 37.

[1] അർക്കാഭയോടൊപ്പമേ – സൂര്യോദയത്തില്‍ത്തന്നെ, ഉരചെയ്വോനു – അധ്വര്യുവിനോടു പറയുന്ന യജമാനന്ന്. നന്നായ്വരട്ടെ – ശോഭനങ്ങളായിബ്ഭവിയ്ക്കട്ടെ.

[2] അമ്മിയാൽ ഇന്ദു (സോമം) പിഴിഞ്ഞു പുകഴ്ത്തുന്നിതു – സ്തുതിയ്ക്കുന്നു. സിന്ധുവിൽ (നദിയില്‍) ചെല്ലുന്നു – സ്നാനത്തിന്ന്.

[3] മങ്ക – ഇന്ദ്രാണി. ഇച്ഛിച്ച് – യജ്ഞഗമനം കാക്ഷിച്ച്. അന്നം – നമ്മൾ നല്കുന്ന ഹവിസ്സ്. ഒലിക്കൊൾവിതു – ശബ്ദിയ്ക്കുന്നു, തേര്‍ ഇങ്ങോട്ട് പാഞ്ഞുതുടങ്ങി. ആയിരമായിരം – നമുക്കു തരാന്‍ വളരെദ്ധനം ആനയിയ്ക്കുന്നുമുണ്ട് = കൊണ്ടുവരുന്നുമുണ്ട്.

[4] തീവ്രം = മത്തുപിടിപ്പിയ്ക്കുന്നത്. പാല്‍സ്സോമനീര്‍ – പാലും മറ്റും ചേർത്ത സോമനീര്‍. ആരാൽ = അരികേ. വൻപേരേന്തി – ഇന്ദ്രന്റെ തിരുനാമം വഹിച്ച്; ഇന്ദനെ സ്തുതിച്ചുകൊണ്ട് എന്നു ഭാവം.

[5] പോറ്റും – കുടുംബത്തെ. ക്ഷേമം = കിട്ടിയതിനെ രക്ഷിയ്ക്കല്‍. യോഗം = കിട്ടിയിട്ടില്ലാത്തതിനെ നേടല്‍. പാട്ടില്‍നിർത്തും – പകലല്ലുകൾ സുഖകരങ്ങളായിത്തീരുമെന്നർത്ഥം. ഇഷ്ടൻ = പ്രിയപ്പെട്ടവന്‍.

സൂക്തം 38.

അത്രി ഋഹി; അനുഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രന്‍ ദേവത. (‘താമരക്കണ്ണൻ’ പോലെ)

വമ്പിച്ചതല്ലോ, ഇന്ദ്ര നിന്‍പുരു-
സമ്പല്‍പ്രദാനം സദ്വിത്ത;
ദ്രവ്യമെങ്ങൾക്കാ നീ ശതക്രതോ,
സർവദ്രഷ്ടാവേ, തന്നാലും! 1
പൊൻനിറനേ, നീ ശ്രവ്യമാമന്ന-
മിന്ദ്ര, വെയ്ക്കുന്നുണ്ടെമ്പാടും;
ദുസ്തരമതു ദൂരത്തും പുക-
ളെത്തിച്ചാളുന്നി,തൂർജ്ജസ്വിൻ! 2
നീയും, നിൻകെല്പായ് വജ്രിൻ, വാനത്തു-
ള്ളർച്ച ്യരു – മിരുകൂട്ടരും
പാരിങ്കല്‍നിന്നും വാനിങ്കല്‍നിന്നും
പോരുവാന്‍ ശക്ഷന്മാരല്ലോ! 3
ഇങ്ങനെയൊരു വായ്പുറ്റ നിന്റെ-
യെങ്ങൾക്കെ – ങ്ങൾക്കു വൃത്രാരേ,
കൊണ്ടുവന്നാലും, വിത്തം: സ്വത്തെങ്ങൾ-
ക്കുണ്ടാകാനോർപ്പോനല്ലോ, നീ! 4
നീ ശതക്രതോ, വന്നാലു,മിങ്ങോ-
ട്ടാ: – ശു നിൻപ്രീതിയാലിന്ദ്ര,
ഞങ്ങൾ സുരക്ഷരാകാവൂ – ശൂര,
ഞങ്ങൾ സുരക്ഷരാകാവൂ! 5
കുറിപ്പുകൾ: സൂക്തം 38.

[1] സദ്വിത്ത = ശോഭനധനാ.

[2] പൊന്‍നിറനേ = ഹേ കനകവർണ്ണ, ശ്രവ്യം = കേൾക്കപ്പെടാവുന്നത് കീർത്തനീയം. അതു – അന്നം. ആളുന്നിതു – തഴയ്ക്കുന്നു.

[3] നിന്‍കെല്പായ് വാനത്തുള്ള അർച്ച ്യര്‍ – മരുത്തുക്കൾ.

[4] ഒരു വായ്പുറ്റ – പറഞ്ഞറിയിയ്ക്കവയ്യാത്ത ഒരു വളർച്ചയുള്ള. എങ്ങൾക്ക്, എങ്ങൾക്ക് എന്ന ആവൃത്തി ആദരദ്യോതകമാകുന്നു. ഓർപ്പോന്‍ = ഇച്ഛിയ്ക്കുന്നവന്‍.

[5] സുരക്ഷര്‍ = നല്ല രക്ഷയോടുകൂടിയവർ.

സൂക്തം 39.

അത്രി ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത.

പരിപൂജ്യ, ഭവാങ്കലുണ്ടു, യാ-
തൊരു മാന്യം ധനമിന്ദ്ര, വജ്രവൻ;
അതുപാർജ്ജിതവിത്ത, കൊണ്ടുവ-
ന്നരുൾകെ,ങ്ങൾക്കിരുകൈകളാലുമേ! 1
തവ ദൃഷ്ടിയിൽ മുഖ്യമന്നമേ-
ത,തുതാനിന്ദ്ര, സമാനയിയ്ക്കു നീ:
അതിനാല്‍സ്സുവിപാകദാനമാ-
ചരിയാവൂ, ഭവദീയരെങ്ങളും! 2
സ്തുതിയോഗ,മുദാര,മെന്നു വി-
ശ്രുതമല്ലോ, വിരിവുറ്റ നിന്മനം;
അതിനാലരുളുന്നു, വജ്രി നീ
സുദൃഢാന്നത്തിലുമാസ്ഥ നേടുവാന്‍! 3
പ്രജകൾക്കു പുരാൻ ധനാഢ്യരാ-
കിയ നിങ്ങൾക്കഭിപൂജ്യനിന്ദ്രനെ
സവിധാഗതരായ് സ്തുതിയ്ക്കുവാ-
നിവർ തേടുന്നു പുരാതനോക്തികൾ. 4
ഈയിന്ദ്രന്നാണു,ക്ഥമാം സ്തോത്രകാവ്യം:
ശ്രേഷ്ഠസ്തോത്രം കൊള്ളുവോനാമവന്നേ
വർദ്ധിപ്പിപ്പൂ, വാക്യമാത്രേയരേവം –
മിന്നിയ്ക്കുന്നൂ, വാക്യമാത്രേയരേവം. 5
കുറിപ്പുകൾ: സൂക്തം 39.

[1] ഉപാർജ്ജിതവിത്ത = ധനം സമ്പാദിച്ചവനേ.

[2] തവ ദൃഷ്ടിയില്‍ – ഭവാന്റെ അഭിപ്രായത്തിൽ മുഖ്യമായ (കാമ്യമായ) അന്നം – വരേണ്യമായ്ബ്ഭവാന്‍ കരുതുന്ന അന്നം – ഏതോ, അതുതാന്‍ (ആ അന്നം തന്നെ) സമാനയിയ്ക്ക = കൊണ്ടു വന്നാലും. അതിനാൽ – ആ അന്നംകൊണ്ട്. സുവിപാകദാനം = നല്ല ഫലം കിട്ടുന്ന ദാനം.

[3] ഉദാരം = ദാനതല്‍പരം. വിരിവുറ്റ = വിശാലമായ. അതിനാല്‍ – ആ മനംകൊണ്ട്. സുദൃഡാന്നത്തിലും നേടുവാൻ ആസ്ഥ (ആദരം) അരുളുന്നു – ഉളവാക്കുന്നു.

[4] യജമാനരോട്: ധനാഢ്യർ – ഹവിസ്സമ്പന്നര്‍. സവിധാഗതരായ് = അടുക്കല്‍ച്ചെന്ന്. ഇവര്‍ – സ്തോതാക്കൾ. പുരാതനോക്തികൾ തേടുന്നു – പണ്ടേത്തെ സ്തോത്രങ്ങൾ തിരഞ്ഞെടുക്കുന്നു.

[5] ഉക്ഥമാം സ്തോത്രകാവ്യം ഈ ഇന്ദ്രന്നുള്ളതാണ്. കൊള്ളുവോന്‍ = സ്വീകരിയ്ക്കുന്നവൻ. അവന്നേ – അവനെക്കുറിച്ചുതന്നേ. വാക്യം – സ്തുതി.

സൂക്തം 40.

അത്രി ഋഷി; ഉഷ്ണിക്കും അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രന്‍ ദേവത.

വന്നാലും: സോമാധിപ, അമ്മിമേൽ ചതച്ചു പിഴിഞ്ഞ സോമം നുകർന്നാലും, ശത്രുക്കളെ കൊന്നൊടുക്കുന്ന വൃഷാവേ, ഇന്ദ്ര, വൃഷാക്കളോടുകൂടി! 1

അമ്മിക്കുഴ വൃഷാവാകുന്നു; മത്തു വൃഷാവാകുന്നു; ഈ പിഴിഞ്ഞസോമം വൃഷാവാകുന്നു; ശത്രുക്കളെ കൊന്നൊടുക്കുന്ന വൃഷാവേ, ഇന്ദ്ര, വൃഷാക്കളോടുകൂടി! 2

വജ്രിൻ, വൃഷാവായ ഭവാനെ വൃഷാവായ ഞാന്‍ പൂജനീയങ്ങളായ രക്ഷകൾക്കായി വിളിയ്ക്കുന്നു. ശത്രുക്കളെ കൊന്നൊടുക്കുന്ന വൃഷാവേ, ഇന്ദ്ര, വൃഷാക്കളോടുകൂടി! 3

ഋജീഷി, വജ്രി, വൃഷഭൻ, തുരാഷാട്, ബലവാന്‍, രാജാവ്, വൃഷഹന്താവ്, സോമപായി – ഇങ്ങനെയുള്ള ഇന്ദ്രൻ ഹരികളെ പൂട്ടി, ഇവിടെയ്ക്കെഴുന്നള്ളട്ടെ; മധ്യാഹ്നസവാത്തിൽ മത്തുകൊള്ളട്ടെ! 4

സൂര്യ, അങ്ങയെ അസുരപുത്രൻ രാഹു തമസ്സുകൊണ്ടു മറച്ചു കളഞ്ഞുവല്ലോ; അപ്പോൾ, ആളുകൾ ഇരിപ്പിടമറിയാതെ അന്ധാളിയ്ക്കുമാറു, ലോകം ഇരുണ്ടുപോയി! 5

ഇന്ദ്ര, ഉടനേ ഭവാന്‍ സൂര്യന്റെ താഴെനിന്ന രാഹുമായകളെനിഹനിച്ചു. കർമ്മങ്ങളെ മുടക്കിയ തമസ്സിൽ മറഞ്ഞ സൂര്യനെ അത്രിനാലാമത്തെ മന്ത്രംകൊണ്ടു കണ്ടെത്തി. 6

‘അത്രേ, ഭവദീയനായ ഈ എന്നെ തീറ്റ കൊതിയ്ക്കുന്ന ദ്രോഹി കൂരിരുട്ടുകൊണ്ടു വിഴുങ്ങിക്കളയരുതേ!’ അങ്ങ് മിത്രനാണ്, സത്യധനനാണ്: ആ നിങ്ങൾ – അങ്ങും വരുണരാജാവും – എന്നെ ഇവിടെ രക്ഷിയ്ക്കണം! 7

ബ്രഹ്മജ്ഞനായ അത്രി അമ്മിക്കുഴയുപയോഗിച്ചും പൂജിച്ചു സ്തുതിച്ചു വണങ്ങി ദേവന്മാരെ ചമയിച്ചും സൂര്യന്റെ മൂടൽ നീക്കി, കണ്ണിന്നു കാഴ്ചയുണ്ടാക്കി; രാഹുവിനൊ മായകളെ തട്ടിനീക്കി. 8

സൂര്യനെ അസുരപുത്രന്‍ രാഹു തമസ്സുകൊണ്ടു മറച്ചുകളുഞ്ഞുവല്ലോ; അവനെ അത്രികളാണ്, കണ്ടുപിടിച്ചത്. മറ്റാരും ആളായില്ല! 9

കുറിപ്പുകൾ: സൂക്തം 40.

[1] വൃഷാക്കളോടുകൂടി – മരുത്തുക്കളോടുകൂടി വന്നാലും.

[2] വൃഷാവ് – ഫലം വർഷിയ്ക്കുന്നത്.

[3] വൃഷാവായ ഞാൻ – സോമനീര്‍ തൂകുന്ന ഞാന്‍.

[4] മത്തുകൊള്ളെട്ടെ – സോമം കുടിച്ച്.

[5] ഈ ഋക്കിന്റെ ദേവത, സൂര്യനാണ്.

[6] താഴേനിന്ന – മുകൾബ്ഭാഗം മറയ്ക്കാന്‍ രാഹുമായകൾ ശക്തങ്ങളായില്ല. അത്രി – ഞാൻ. നാലാമത്തെ മന്ത്രം – സൂര്യ എന്നു തുടങ്ങിയ ഋക്കുമുതൽ മൂന്നെണ്ണം കഴിഞ്ഞിട്ടുള്ള ഋക്ക്; എട്ടാമത്തേത്.

[7] സൂര്യൻ അത്രിയോടു പറയുന്നു:

[8] അമ്മിക്കുഴയുപയോഗിച്ച് – ഇന്ദ്രന്നായി സോമം ചതച്ചു പിഴിഞ്ഞ്.

[9] അത്രികൾ – ഈ സൂക്തത്തിന്റെ ഋഷിയും, തന്റെ ആളുകളും; അവര്‍ സോമയാഗാദികളാൽ ഇരുട്ടു ക്രമേണ നീക്കി, സൂര്യനെ പ്രകാശിപ്പിച്ചു.

സൂക്തം 41.

ഭൗമനായ. അത്രി ഋഷി; ത്രിഷ്ടുപ്പും അതിജഗതിയും ഏകപദാവിരാട്ടും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

മിത്രാവരുണന്മാരേ, നിങ്ങളെ ആര്‍ യജിയ്ക്കും? ദ്യോവിന്റേയും ഭൂവിന്റെയും അന്തരിക്ഷത്തിന്റെയും സ്ഥാനങ്ങളിൽ ഞങ്ങളെ നിങ്ങൾ രക്ഷിയ്ക്കണം യജ്ഞേച്ഛുവിന്നും ദാതാവിന്നും നിങ്ങൾ മാടുകളെയും അന്നവും നല്കണം! 1

മിത്രൻ, വരുണൻ, അര്യാമാവ്, വായു, ഋഭുക്ഷാവായ ഇന്ദ്രൻ, സുഖപ്രദനായ രുദ്രനോടൊപ്പം പ്രീതിപ്പെടുന്ന മരുത്തുക്കൾ എന്നിവര്‍ ഞങ്ങളുടെ ഹവിസ്സുകളും ശോഭനമായ സ്തുതിയും – സ്തോത്രഭാക്കുകളാണല്ലോ, ഇവര്‍ – സ്വീകരിയ്ക്കട്ടെ: 2

അശ്വികളേ, നിയന്താക്കളായ നിങ്ങളെ ഞാന്‍ വാതാശ്വലബ്ധിയ്ക്കും രഥപുഷ്ടിയ്ക്കുമായി വിളിയ്ക്കട്ടെയോ? ‘യാഗം നടത്തിത്തരുന്ന ദിവ്യനായ പ്രാണദാതാവിന്നു നിങ്ങൾ സ്തോത്രവും അന്നവും ഒരുക്കുവിൻ’ 3

ചെറുക്കുന്നവനും ദിവ്യനും കണ്വരാകുന്ന ഹോതാക്കളോടുകൂടിയവനും മൂന്നിടങ്ങളിൽ വ്യാപിയ്ക്കുന്നവനും സൂര്യസഹചാരിയുമായ വായു, അഗ്നി, പൂഷാവ്, ഭഗൻ എന്നിവര്‍ – ജവനാശ്വരിൽ മികച്ച സർവരക്ഷകര്‍ – യജ്ഞത്തില്‍, യുദ്ധത്തിലെന്നപോലെ ചെല്ലുന്നു. 4

മരുത്തുക്കളേ, നിങ്ങൾ അശ്വയുക്തനായ പുത്രനെ തന്നരുളുവിന്‍: ധനാപ്തിയ്ക്കും രക്ഷയ്ക്കുമായി സ്തോതാവു സ്തുതിയ്ക്കുന്നു. സത്വരരായ നിങ്ങളുടെ വാഹനങ്ങൾ എവയോ, ആ വാഹനങ്ങളാല്‍, കക്ഷീവാന്റെ ഹോതാവു നല്ല സുഖമടയട്ടെ! 5

നിങ്ങൾ വായുവിനെ പള്ളിത്തേരിൽ കേറുവിൻ: ആ മേധാവിയും സ്തുത്യനുമായ ദേവനെ പുകഴ്ത്തുവിന്‍. യജ്ഞത്തിൽ സംബന്ധിപ്പാന്‍ എഴുന്നള്ളുന്ന ഉത്തമസ്ത്രീകളായ പത്മിമാർ ഇവിടെ നമ്മുടെ കർമ്മത്തിന്നു വന്നുകഴിഞ്ഞു! 6

ദിനരാത്രികളേ, ഞാൻ മഹതികളായ നിങ്ങൾക്കും മറ്റു വന്ദനീയർക്കും സുഖകരങ്ങളും ജ്ഞാപകങ്ങളുമായ മന്ത്രങ്ങൾകൊണ്ടു ഹവിസ്സെത്തിയ്ക്കുന്നു: എല്ലാമറിഴയുന്നവരെന്നപോലെ, മനുഷ്യന്നു യജ്ഞം കൊണ്ടുവരുന്നവരാണല്ലോ, നിങ്ങളിരുവരും. 7

ഞാന്‍ വാസ്തോഷ്പതിയായ ത്വഷ്ടാവിന്നു സ്തുതിയർപ്പിച്ചുകൊണ്ടു, പോഷിപ്പിയ്ക്കുന്ന നേതാക്കളായ നിങ്ങളെയും, കൂടെ നടക്കുന്ന സമ്പദ്ദാത്രിയായ ധിഷണയെയും, വനസ്പതികളെയും, ഓഷധികളെയും ധനലബ്ധിയ്ക്കായി വണങ്ങി വണങ്ങി പൂജിയ്ക്കുന്നു. 8

വീരന്മാരെന്നപോലെ വാസയിതാക്കളായ മേഘങ്ങൾ നമ്മുടെ പുത്രങ്കലും പൗത്രങ്കലും നന്നായി പെരുമാറട്ടെ; സ്തുത്യനും പ്രാപ്യനും മനുഷ്യഹിതനുമായ യഷ്ടവ്യൻ എല്ലായ്പോഴും അഭിഗമനത്തിൽ നമ്മുടെ സ്ത്രോത്രം വർദ്ധിപ്പിയ്ക്കട്ടെ! 9

അന്തരിക്ഷത്തിലെ വൃഷാവിന്റെ ശിശുവായ ജലരക്ഷകനെ ഞാന്‍ ശോഭനമാംവണ്ണും സ്തുതിച്ചു: ആ ത്രിസ്ഥാനവ്യാപിയായ അഗ്നി സമീപിച്ച എന്നെ സുഖിപ്പിയ്ക്കുകയല്ലാതെ, വിഴുങ്ങിക്കളയില്ല; വനങ്ങളെയാകട്ടെ, ശോചിഷ്കേശന്‍ ചുട്ടെരിയ്ക്കും! 10

നാം ധനലബ്ധിയ്ക്ക്, എങ്ങനെ മഹാന്മാരായ രുദ്രപുത്രന്മാരെയും, എങ്ങനെ സർവജ്ഞനായ ഭഗനെയും, സ്തുതിയ്ക്കേണ്ടു? ജലം, ഓഷധികൾ, ദ്യോവ്, വനങ്ങൾ, വൃക്ഷകേശരായ വിരികൾ എന്നിവ നമ്മെരക്ഷിയ്ക്കുട്ടെ! 11

ആകാശചാരിയായ, ചുറ്റും നടക്കുന്ന, ഗമനശീലനായ, ആ അന്നപതി നമ്മുടെ സ്തുതികൾ കേൾക്കട്ടെ; മാമലയുടെ ചുറ്റും പ്രവഹിയ്ക്കുന്ന, പുരികൾപോലെ വെണ്മ പൂണ്ട വെള്ളങ്ങളും കേൾക്കട്ടെ! 12

മഹാന്മാരേ, ദർശനീയരേ, ഞങ്ങൾ ഹവിസ്സെടുത്തു സമീപിച്ചു സ്തുതിയ്ക്കുന്നതു നിങ്ങൾ ഉൾക്കൊണ്ടാലും: ആ വളരുന്ന ഗമനശീലര്‍ ക്ഷോഭിപ്പിച്ചെതിരിട്ട മനുഷ്യനെ ആയുധങ്ങൾകൊണ്ടു നീക്കി, ഇങ്ങോട്ടെഴുന്നള്ളുന്നു! 13

ദിവ്യ-ഭൌമജനങ്ങളും ജലങ്ങളും വന്നുചേരാൻവേണ്ടി ഞാന്‍ സുയജ്ഞരോടർത്ഥിയ്ക്കുന്നു: സ്തുതികൾ ആഹ്ലാദിപ്പിച്ചും പ്രകാശിപ്പിച്ചും വർദ്ധിയ്ക്കുട്ടെ; നദികളും അലക്കൊണ്ടു വർദ്ധിയ്ക്കടെ! 14

എന്റെ സ്തുതിയെ അപ്പൊഴപ്പോൾ നട്ടിരിയ്ക്കുന്നു: ഇതു ശേഷി പൂണ്ടു രക്ഷകളാൽ ഉപദ്രവങ്ങളെ തടുക്കുമല്ലോ. അമ്മ, മഹതിയായ ഭൂമി, നമ്മെ കൈക്കൊള്ളട്ടെ – നല്ല സൂരികളുടെ സ്തുതിയാല്‍, തൃക്കൈ നീട്ടി നന്മ നല്കട്ടെ! 15

ശോഭനദാനരായ മരുത്തുക്കളെ – ഉൽക്കൃഷ്ടാന്നരായ മരുത്തുക്കളെ – ഇങ്ങനെയെന്നു പറഞ്ഞുതരാൻ – പറഞ്ഞുതരാൻ – ഹവിസ്സുകൊണ്ടു നാം എങ്ങനെ പരിചരിയ്ക്കും? അഹിബ്ബുധ്ന്യൻ നമ്മെ ദ്രോഹിയ്ക്കു കൊടുക്കരുത്; നമ്മുടെ വൈരികളെ നശിപ്പിയ്ക്കട്ടെ! 16

ദേവന്മാരേ, വേഗത്തിൽ മക്കളും മാടുകളുമുണ്ടായിവരാൻ, ഇങ്ങനെ മനുഷ്യന്‍ നിങ്ങളെ സേവിയ്ക്കുന്നു – ദേവന്മാരേ, മനുഷ്യന്‍ നിങ്ങളെ സേവിയ്ക്കുന്നു. ഇവിടെ നിര തി എന്റെ ഈ ദേഹത്തിന്നു നല്ല ഭക്ഷണം നല്കട്ടെ; ജരയെ വിഴുങ്ങുകയും ചെയ്യട്ടെ! 17

ദേവന്മാരേ, വസുക്കളേ, നിങ്ങളുടെ ആ സദ്ബുദ്ധിജനകവും ബലപ്രദവുമായ അന്നം ഞങ്ങൾ സ്തുതിയാൽ ഗോവിങ്കല്‍നിന്നു നേടുമാറാകണം! ആ ശോഭനദാനയും സുഖകരിയുമായ ദേവി ഇങ്ങോട്ടു പുറപ്പെട്ടു, സുഖിപ്പിയ്ക്കാനായി ഞങ്ങളിൽ വന്നെത്തട്ടെ! 18

ഗോക്കളുടെ അമ്മയായ ഇള – അല്ലെങ്കിൽ ഉർവശി – നദികളോടുകൂടി നമ്മെ പുകഴ്ത്തിപ്പാടട്ടെ; അല്ലെങ്കില്‍, ഉർവശി മനുഷ്യന്റെ യജ്ഞത്തെ മഹത്തായ തേജസ്സുകൊണ്ടു മൂടി, പുകഴ്ത്തട്ടെ! 19

പോഷകനായ ഊർജ്ജവ്യന്റെ നമ്മളെ കൈക്കൊള്ളട്ടെ? 20

കുറിപ്പുകൾ: സൂക്തം 41.

[1] ദാതാവ് – ഹവിസ്സു നല്കുന്നവൻ.

[3] പ്രാണദാതാവ് – വായു. രണ്ടാമത്തെ വാക്യം ഋത്വിക്കുകളോടുള്ളതാണ്. അന്നം – ഹവിസ്സ്.

[4] ചെറുക്കുന്നവന്‍ – ശത്രുക്കളെ. കണ്വര്‍ – കണ്വഗോത്രക്കാരായ ഋഷിമാര്‍. ജവനാശ്വരിൽ മികച്ച = വേഗമേറിയ അശ്വമുള്ളവരില്‍വെച്ചു ശ്രേഷ്ഠരായ.

[5] രക്ഷ – ലബ്ധധനരക്ഷണം. കക്ഷീവാന്റെ ഹോതാവ് – അത്രി; നിങ്ങളുടെ വാഹനങ്ങളെ (അശ്വങ്ങളെ) അദ്ദേഹത്തിന്നു കൊടുക്കുവിൻ എന്നർത്ഥം.

[6] ഋത്വിക്കുകളോട്: പത്നിമാര്‍ – ദേവപത്നിമാര്‍.

[7] മറ്റു വന്ദനീയര്‍ – ദേവന്മാര്‍. ജ്ഞാപകങ്ങൾ – ഓരോ ദേവതയുടെയും പ്രഭാവത്തെ അറിയിയ്ക്കുന്നവ, വെളിപ്പെടുത്തുന്നവ.

[8] ദേവന്മാരോട്: ധിഷണ – വാഗ്ദേവി.

[9] വാസയിതാക്കൾ – ജഗത്തിനെ വസിപ്പിയ്ക്കുന്നവര്‍, നിലനീർത്തുന്നവര്‍. യഷ്ടവ്യന്‍ – ആദിത്യന്‍. അഭിഗമനം – യജഞത്തിൽ വരിക.

[10] വൃഷാവ് – പർജ്ജന്യൻ. ജലരക്ഷകന്‍ – വൈദ്യുതാഗ്നി.

[11] വൃക്ഷകേശര്‍ – മരക്കൂട്ടമാകുന്ന തലമുടിയോടുകൂടിയവ.

[12] അന്നപതി – വായു. വെള്ളങ്ങൾ – ചോലകൾ.

[13] മരുത്തുക്കളോടുള്ള പ്രത്യക്ഷകഥനമാണ്, ആദ്യവാക്യം: ഗമനശീലര്‍ – മരുത്തുക്കൾ. എതിരിട്ട മനുഷ്യനെ – വൈരിയെ.

[14] സുയജ്ഞര്‍ – മരുത്തുക്കൾ. പ്രകാശിപ്പിയ്ക്കുക – അർത്ഥത്തെ വെളിപ്പെടുത്തുക.

[15] നട്ടിരിയ്ക്കുന്നു – ഒരു വൃക്ഷത്തയ്യിനെപ്പോലെ. ശേഷി – വളർച്ചയാലുണ്ടാകുന്ന കഴിവ്.

[16] പറഞ്ഞുതരാന്‍ – കർത്തവ്യം ഉപദേശിപ്പാൻ.

[17] ഇവിടെ – ഈ യാഗത്തില്‍. എന്റെ ഈ ദേഹം – പുത്രന്‍. എന്റെ ജരയെ നശിപ്പിയ്ക്കുകയും ചെയ്യട്ടെ.

[18] സദ്ബുദ്ധിജനകം – നല്ല ബുദ്ധിയെ (ബുദ്ധിശക്തിയെ) ജനിപ്പിയ്ക്കുന്നത്; അന്നംകൊണ്ടാണല്ലോ, ബുദ്ധി വളരുന്നത്. അന്നം – ക്ഷീരാദി. ദേവി – ഇള.

[19] പുകഴ്ത്തിപ്പാടട്ടെ – നമ്മുടെ സ്തുതിയെ പ്രശംസിയ്ക്കട്ടെ.

[20] ഊർജ്ജവ്യന്റെ നമ്മളെ – ഊർജ്ജവ്യനെന്ന രാജാവിന്റെ ആളുകളായ നമ്മെ. കൈക്കൊള്ളട്ടെ – ദേവന്മാർ.

സൂക്തം 42.

ഭൌമൻ അത്രി ഋഷി; ത്രിഷ്ടുപ്പും ഏകപദാവിരാട്ടും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

ഏറ്റവും സുഖകരമായ സ്തോത്രവും കർമ്മവും വരുണങ്കലും മിത്രങ്കലും ഭഗങ്കലും അദിതിയിങ്കലും ശരിയ്ക്കു ചെന്നെത്തട്ടെ; അന്തരിക്ഷത്തിൽ മേവുന്ന പഞ്ചഹോതാവും – ഗതിയ്ക്കു തടവില്ലാത്ത സുഖനിധിയായ പ്രാണദാതാവും – ശ്രവിയ്ക്കട്ടെ! 1

ഹൃദ്യവും സുഖകരവുമായ എന്റെ സ്തോത്രത്തെ അദിതി, ഒരമ്മ മകനെ എന്നപോലെ കൈക്കൊള്ളട്ടെ! പ്രിയവും ദേവഹിതവും യാതൊന്നോ, സൌഖ്യസാധകം യാതൊന്നോ, ആ മന്ത്രം ഞാന്‍ മിത്രങ്കലും വരുണങ്കലും എത്തിയ്ക്കുന്നു. 2

താങ്കൾ കവികളിൽവെച്ചു കവിയായ ഇത്തിരുവടിയെ ഉയർത്തുക; സോമനീരും നെയ്യുമാടിയ്ക്കുക. ആ സവിതാവായ ദേവന്‍ നമുക്കുഹിതങ്ങളായ ധനങ്ങളും അടുക്കിവെയ്ക്കപ്പെട്ട കനകങ്ങളും തന്നരുളട്ടെ! 3

ഇന്ദ്ര, നിന്തിരുവടി പ്രസാദിച്ചു ഞങ്ങളെ ഗോക്കളോടു ചേർക്കുക; ഹരിയുക്ത, സൂരികളോടു ചേർക്കുക; ക്ഷേമത്തോടു ചേർക്കുക; ദേവഹിതമായ അന്നത്തോടു ചേർക്കുക; യജ്ഞാർഹരായ ദേവന്മാരുടെ നന്മനസ്സോടു ചേർക്കുക! 4

ഭഗദേവൻ, സവിതാവ്, ധനപതിയായ ത്വഷ്ടാവ്, വൃത്രനെക്കൊന്ന ഇന്ദ്രന്‍ എന്നീ സമ്പത്തടക്കിയ ദേവന്മാരും ഋഭു, വിഭ്വാവ്, വാജന്‍ എന്നിവരും വെമ്പലോടേ നമ്മെ രക്ഷിയ്ക്കട്ടെ! 5

പിന്മാറാതെ വിജയം നേടുന്ന നിർജ്ജരനായ മരുത്ത്വാന്റെ കർമ്മങ്ങൾ നാം വർണ്ണിയ്ക്കുക: മഘവാവേ, അങ്ങയുടെ വീര്യം മുമ്പുള്ളവർക്കു കിട്ടിയിട്ടില്ല; പിമ്പുള്ളവർക്കുമില്ല; പുതിയ ഒരുവന്നുമില്ല! 6

മുഖ്യനും രത്തപ്രദനം ധനദാതാവുമായ ബൃഹസ്പതിയെ നീ സ്തുതിയ്ക്കുക: ഇദ്ദേഹം ശംസിയ്ക്കുകയും സ്തൂതിയ്ക്കുകയും ചെയ്യുന്നവന്ന് ഏറ്റവും സുഖം വരുത്തും; വിളിയ്ക്കുന്നവങ്കൽ വളരെസ്സമ്പത്തുമായിവന്നെത്തും! 7

ബൃഹസ്പതേ, ഭവാന്റെ രക്ഷകളോടു ചേർന്നവര്‍ ഉപദ്രവിയ്ക്കപ്പെടാതെ, ധനികരും സല്‍പുത്രാന്വിതരുമായിത്തീരും: ആ സുഭഗസാര്‍ അശ്വദാനമോ ഗോദാനമോ വസ്ത്രദാനമോ അനുഷ്ടിയ്ക്കും; അവരിൽ സമ്പത്തു വളരട്ടെ! 8

ഉക്ഥവാന്മാർക്കു കൊടുക്കാതെ തിന്നുന്നവരുടെ മുതൽ നിന്തിരുവടി ചിന്നിച്ചിതറിയ്ക്കണം: കർമ്മഹീനരായി ലോകത്തിൽ തടിച്ചിരിയ്ക്കുന്ന ഈ ബ്രഹ്മദ്വേഷികളെ നിന്തിരുവടി സൂര്യങ്കൽ നിന്ന് അകറ്റിയാലും! 9

മരുത്തുക്കളേ, ആര്‍ ദേവയജനത്തിൽ രക്ഷസ്സുകളെ വരുത്തുമോ, ആര്‍ നിങ്ങളെ സ്തുതിയ്ക്കുന്നവനെ നിന്ദിയ്ക്കുകയും, വിയർത്തുകൊണ്ടു നിസ്സാരഭോഗങ്ങൾ ഉല്‍പാദിപ്പിയ്ക്കുകയും ചെയ്യുന്നുവോ, അവനെ നിങ്ങൾ വട്ടില്ലാത്തേരിലേറ്റി ഓടിയ്ക്കണം! 10

നല്ലമ്പും നല്ല വില്ലും ധരിച്ച സഖൗഷധാധിപതിയായ രുദ്രനെ നീ സ്തുതിയ്ക്കുക; ആ പ്രാണദാതാവായ ദേവനെ മഹത്തായ മനോഗുണത്തിന്നായി യജിയ്ക്കുക – ഹവിസ്സുകൾകൊണ്ടു പരിചരിയ്ക്കുക. 11

ദാനതല്‍പരരും ശോഭാഹസ്തരുമായ സുകർമ്മാക്കളും, വിഭ്വാവിനാൽ നിർമ്മിയ്ക്കപ്പെട്ടു ഇന്ദ്രപത്നികളായ നദികളും തേജസ്സേറിയ സരസ്വതി, രാക എന്നീ തിളങ്ങുന്ന അഭീഷ്ടദായിനികളും കനിഞ്ഞരുളട്ടെ! 12

മഹാനായ സുരക്ഷകന്നു ഞാന്‍ ഒരതിനൂതാസ്തോത്രം ആലോചിച്ചുണ്ടാക്കിവെയ്ക്കുന്നു: മകൾക്കുവേണ്ടി നദികളിൽ രൂപങ്ങൾ നിർമ്മിയ്ക്കുന്ന ആ സേക്താവു നമുക്കു ജലം നല്കട്ടെ! 13

സ്തോതാവേ, ഭവാന്റെ നല്ല സ്തുതി ഇടിവെട്ടിയിരമ്പുന്ന ഇളസ്തുതിയിങ്കൽ തീർച്ചയായും ചെന്നെത്തണം: ആ മേഘവാൻ, ഉദകവാന്‍, മിന്നലിനാൽ ദ്യാവാപൃഥിവികളെ നനച്ചുകൊണ്ടു നടക്കുന്നു. 14

ഈ സ്തോത്രം നേരേ മരുദ്ബലത്തിൽ ചെല്ലട്ടെ: നീ ആ യുവാക്കളായ രുദ്രപുത്രരെ തികച്ചും പ്രാപിച്ചാലും. അഭിലാഷം എന്നെ ധനത്തിന്ന് ഇടവിടാതെ വിളിയ്ക്കുന്നു. നീ ഗന്താക്കളായ പൃഷദശ്വരെ സമീപിച്ചു സ്തുതിയ്ക്കുക! 15

ഈ സ്തോത്രം ധനത്തിന്നായി ഭൂമിയുടെയും അന്തരിക്ഷത്തിന്റെയും വനസ്പതിയുടെയും ഓഷധികളുടെയും അടുക്കൽ ചെല്ലട്ടെ. ഓരോ ദേവനും എനിയ്ക്കു ശോഭനാഹ്വാനനായിബ്ഭവിയ്ക്കട്ടെ. അമ്മ ഭൂമി നമ്മെ ദുർവിചാരത്തിൽ നിർത്താതിരിയ്ക്കട്ടെ! 16

ദേവന്മാരേ, ഞങ്ങൾക്കു വലിയ സ്വാസ്ഥ്യം കിട്ടുമാറാകണം! 17

ഞങ്ങൾ അശ്വികളുടെ നൂതനവും സുഖകരവും നന്മയുണ്ടാക്കുന്നതുമായ രക്ഷയോടു ചേരുമാറാകണം: അമൃതരേ, നിങ്ങളിരുവരും ഞങ്ങൾക്കു ധനത്തെയും വീരന്മാരെയും സർവസൌഭാഗ്യങ്ങളെയും കൊണ്ടുവന്നാലും! 18

കുറിപ്പുകൾ: സൂക്തം 42.

[1] പഞ്ചഹോതാവ് – വായു. പ്രാണദാതാവും വായുതന്നെ. ശ്രവിയ്ക്കട്ടെ – സ്തോത്രം കേൾക്കട്ടെ.

[3] ഋത്വിക്കോടു പറയുന്നു; ഇത്തിരുവടി – അഗ്നി. ഉയർത്തുക – ഇമ്പപ്പെടുത്തിയാലും ധനങ്ങൾ – ഗോക്കൾ മുതലായവ.

[6] മരുത്ത്വാന്‍ = ഇന്ദ്രന്‍. മഘവാവേ ഇത്യാദി പ്രത്യക്ഷോക്തി;

[7] ഋഷി, തന്നോടുതന്നെ പറയുന്നു; ശംസിയ്ക്കുക – ശസ്ത്രങ്ങൾ ചൊല്ലുക. സ്തുതിയ്ക്കുക – സാമങ്ങൾ പാടുക.

[9] ഉക്ഥവാന്മാര്‍ – ശസ്ത്രസ്തോത്രം ചൊല്ലുന്നവര്‍. ബ്രഹ്മദ്വേഷികൾ = മന്ത്രദ്വേഷികൾ. സൂര്യങ്കൽനിന്നകറ്റുക – ഇരുട്ടിലടയ്ക്കുക.

[10] രക്ഷസ്സുകളെ വരുത്തുക – ക്രിയകൾ പിഴച്ചു ചെയ്യുക; ക്രിയ പിഴച്ചാൽ രാക്ഷസര്‍ വന്നുകേറും. ഭോഗങ്ങൾ – കഴിച്ചിലിന്നുള്ള വകകൾ.

[11] അന്തരാത്മാവിനോടു പറയുന്നു: മനോഗുണത്തിന്നായി – ഈശ്വരാരാധനത്താലാണല്ലോ, മനോഗുണം ലഭിയ്ക്കുക.

[12] സുകർമ്മാക്കൾ – ഋഭുക്കൾ. സരസ്വതി – സരസ്വതി എന്ന നദി; അല്ലെങ്കിൽ വാഗ്ദേവി. രാക – രാകാദേവി.

[13] സുരക്ഷകന്‍ – ഇന്ദ്രൻ. മകൾ – ഭൂമി. സേക്താവ് – വർഷകന്‍,

[14] ഇളസ്പതി – പർജ്ജന്യൻ.

[15] മനസ്സിനോടു പറയുന്നു: മരുദ്ബലം – മരുത്സംഘം. വിളിയ്ക്കുന്നു – പ്രേരിപ്പിയ്ക്കുന്നു എന്നർത്ഥം. പൃഷദശ്വർ = മരുത്തുക്കൾ.

[17] സ്വാസ്ഥ്യം – ഉപദ്രവമില്ലായ്മ.

[18] അമൃതരേ എന്നു തുടങ്ങിയ വാക്യം പ്രത്യക്ഷകഥനം.

സൂക്തം 43.

അത്രി ഋഷി; ത്രിഷ്ടുപ്പും ഏകപദാവിരാട്ടും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

മധുരജലത്തോടുകൂടി പായുന്ന സപ്തനദികൾ ഉപദ്രവമുണ്ടാക്കാതെ നമ്മുടെ അടുക്കൽ വന്നണയട്ടെ: ആ സുഖകാരിണികളായ മഹതികളെ സ്തോതാവു വലിയ ധനത്തിന്നായി വിശേഷാൽ പ്രീതിപ്പെടുത്തിക്കൊണ്ടു വിളിയ്ക്കുന്നു. 1

ദയാശീലകളായ ദ്യാവാപൃഥിവികളെ ഞാന്‍ അന്നത്തിന്നായി നല്ല സ്തുതികൊണ്ടും ഹവിസ്സുകൊണ്ടും ഇങ്ങോട്ടു വരുത്താം: മധുരവാണികളും മഞ്ജുപാണികളുമായ ആ പുകഴ്‌ന്ന അച്ഛനമ്മമാര്‍ യുദ്ധത്തിൽ യുദ്ധത്തിൽ നമ്മെ രക്ഷിയ്ക്കട്ടെ! 2

അധ്വര്യുക്കളേ, മധുരദ്രവ്യങ്ങളുണ്ടാക്കുന്ന നിങ്ങൾ വായുവിന്നു മനോജ്ഞമായ തെളിനീര്‍ ഒരുക്കുവിൻ: ദേവ, അവിടുന്നു ഞങ്ങൾക്കുവേണ്ടി, ഇതു ഹോതാവെന്നപോലെ മുമ്പേ പാനംചെയ്താലും; ഞങ്ങൾ അങ്ങയുടെ മത്തിന്നായി മധു സമർപ്പിയ്ക്കാം. 3

പത്തുവിരലുകളും, നല്ലവണ്ണം ചതച്ചു സോമം പിഴിയുന്ന ഇരുകൈകളും അമ്മിക്കുഴയെ ഉപയോഗിയ്ക്കുന്നു: ശോഭനഹസ്തൻ മലയിൽ നിന്നിരുന്ന മധുവിന്റെ നീര്‍ ആഹ്ലാദിപ്പിച്ചുകൊണ്ടു കറക്കുന്നു; ലത തെളിനീര്‍ ചുരത്തുന്നു! 4

ഇന്ദ്ര, വേലയ്ക്കും കെല്പിന്നും വലിയ മത്തിന്നുമായി അങ്ങയ്ക്കു സേവിപ്പാൻ സോമം പിഴിഞ്ഞുകഴിഞ്ഞു: വിളിയ്ക്കുപ്പെടുന്ന ഭവാൻ അരുമക്കുതിരകൾ രണ്ടിനെയും പള്ളിത്തേരിനുമുമ്പിൽ കെട്ടി, ഇങ്ങോട്ടു തെളിച്ചാലും! 5

അഗ്നേ, മഹതിയും നീളെ വിളയാടുന്നവളും, സ്തോത്രത്തോടേ ഹവിസ്സു നല്കപ്പെടുന്നവളും, തടിച്ചവളും, യാഗജ്ഞയുമായ ഗ്നാദേവിയെ; തുല്യപ്രീതി പൂണ്ട ഭവാന്‍ മധുമദത്തിന്നായി, ദേവന്മാരുടെ വഴികളിലൂടേ ഞങ്ങളുടെ അടുക്കൽ കൊണ്ടുവന്നാലും! 6

ഇപ്പോൾ മേധാവികൾ യാതൊന്നിനെ മുഴുപ്പിച്ച്, ഒരു തടിച്ച പശുവിനെയെന്നപോലെ തിയ്യിൽ പഴുപ്പിച്ചു ‘മയക്കു’ന്നുവോ; ആ മണ്‍കലം, അച്ഛന്റെ മടിയിൽ ഒരോമനമകൻപോലെ, യജ്ഞാർത്ഥം അഗ്നിയിൽ ഇരിയ്ക്കുന്നു. 7

മഹനീയവും മഹത്തും സുഖകരവുമായ സ്തോത്രം, അശ്വികളെ ഇങ്ങോട്ടു വിളിപ്പാൻ, ഒരു ദൂതൻപോലെ പോകട്ടെ: സുഖപ്രദരേ, നിങ്ങളിരുവരും ഒരേതേരിൽ ഇങ്ങോട്ടു പോന്നു, കെല്പുറ്റ ചക്രകൂടത്തോട് ആണിയെന്നപോലെ. നിധിയോടു ചേർന്നാലും! 8

വെമ്പല്‍ക്കൊള്ളുന്ന ബലിഷ്ഠനായ പൂഷാവിന്നും വായുവിന്നും ഞാന്‍ നമോവാകം അർപ്പിയ്ക്കുന്നു. ധനത്തെയും ബുദ്ധിയെയും അന്നത്തെയും പ്രേരിപ്പിയ്ക്കുന്ന ഇവര്‍ സ്വയം സമ്പത്തു തന്നരുളട്ടെ! 9

ജാതവേദസ്സേ, വിളിയ്ക്കപ്പെടുന്ന ഭവാന്‍ ദേവന്മാരെയെല്ലാം നാമരൂപങ്ങളോടേ കൊണ്ടുവരുന്നു. മരുത്തുക്കളേ, നിങ്ങളെല്ലാവരും സ്തോതാവിന്റെ സുഫലമായ സ്തുതിയെയും യജ്ഞത്തെയും ലക്ഷീകരിച്ച്, എല്ലാവരും രക്ഷകളോടെ വന്നുചേരുവിൻ! 10

യജനീയയായ സരസ്വതി ദ്യോവില്‍നിന്നോ വിശാലമായ അന്തരിക്ഷത്തിൽ നിന്നോ നമ്മുടെ യാഗത്തിൽ വന്നെത്തട്ടെ; ആ ഉദകവതിയായ ദേവി നമ്മുടെ വിളി സ്വീകരിച്ചു, സുഖകരമായ സ്തുതികൗതുകം ശ്രവിയ്ക്കട്ടെ! 11

വിധാതാവായി നീലപൃഷ്ഠനായി മഹാനായിരിയ്ക്കുന്ന ബൃഹസ്പതിയെ നിങ്ങൾ യാഗശാലയിലിരുത്തുവിൻ: സ്വസ്ഥാനസ്ഥനും യജ്ഞഗൃഹത്തിലെങ്ങും വിളങ്ങുന്നവനും സ്വർണ്ണവർണ്ണനുമായ ആ തേജസ്വിയെ നമുക്കു പരിചരിയ്ക്കാം. 12

ഊന്നായി വിപുലതേജസ്സോടേ വിളയാടുന്ന വൃഷഭൻ – ജ്വാലകളും ഓഷധികളും ഉടുത്തവന്‍, ബാധയേശാത്തവൻ; ത്രിവർണ്ണശൃംഗൻ, അന്നദാതാവ് – വിളിയ്ക്കപ്പെട്ടിട്ട് എല്ലാ രക്ഷകളോടുംകൂടി വന്നെത്തട്ടെ! 13

മനുഷ്യന്റെ സ്തോതാക്കൾ ജുഹുവെടുത്ത്, അമ്മയുടെ വിശുദ്ധമായ ഉത്തമസ്ഥാനത്തിരിയ്ക്കുന്ന സുഖകരങ്കൽ ചെല്ലുന്നു; വണങ്ങി ഹവിസ്സു നല്കി, പൊറുപ്പിക്കാന്‍, ആളുകൾ ഒരു കുഞ്ഞിനെയെന്നപോലെ തൊട്ടുതലോടുന്നു! 14

അഗ്നേ, കർമ്മത്താൽ ക്ഷീണിച്ച ദമ്പതിമാര്‍ മഹാനായ അങ്ങയ്ക്കു മഹത്തായ അന്നം ഒരുക്കുന്നു. ഓരോ ദേവനും എനിയ്ക്കു ശോഭനാഹ്വാനായിബ്ഭവിയ്ക്കട്ടെ; അമ്മ ഭൂമി നമ്മെ ദുർവിചാരത്തിൽ നിർത്താതിരിയ്ക്കട്ടെ! 15

ദേവന്മാരേ, ഞങ്ങൾക്കു വലിയ സ്വാസ്ഥ്യം കിട്ടുമാറാകണം! 16

ഞങ്ങൾ അശ്വികളുടെ നൂതനവും സുഖകരവും നന്മഴുണ്ടാക്കുന്നതുമായ രക്ഷയോടു ചേരുമാറാകണം: അമൃതരേ, നിങ്ങളിരുവരും ഞങ്ങൾക്കു ധനത്തെയും വീരന്മാരെയും സർവസൊഭാഗ്യങ്ങളെയും കൊണ്ടുവന്നാലും! 17

കുറിപ്പുകൾ: സൂക്തം 43.

[2] ദയാശീലകളായ – ഉപദ്രവമൊന്നും ചെയ്യാത്ത. അച്ഛനമ്മമാര്‍ – ദ്യാവാപൃഥിവികൾ.

[3] തെളിനീര്‍ – സ്വച്ഛമായ സോമരസം. അനന്തരവാക്യം പ്രത്യക്ഷം: മധു – മധുരസോമം.

[4] ശോഭനഹസ്തന്‍ – അധ്വർയ്യു, മധു – സോമലത; ഇതിനെ പയ്യാക്കിക്കല്പിച്ചിരിയ്ക്കുന്നു.

[5] വിളിയ്ക്കപ്പെടുന്ന – ഞങ്ങളാല്‍.

[6] ഗ്നാ – ദേവിയുടെ പേർ.

[7] ‘മയക്കു’ക – ഉപയോഗയോഗ്യമാക്കുക; പഴക്കുക.

[8] രണ്ടാമത്തെ വാക്യം അശ്വികളോടു നേരിട്ടു പറയുന്നതാണ്: നിധി – നിങ്ങൾക്കായി വെയ്ക്കപ്പെട്ടു സോമം. ആണിയില്ലാത്ത ചക്രകൂടം തേരിനെ നടത്തില്ലല്ലോ; അതുപോലെ, നിങ്ങൾ സംബന്ധിയ്ക്കാത്ത സോമം യാഗത്തെ നിർവഹിയ്ക്കില്ല!

[10] നാമരൂപങ്ങൾ – ഇന്ദ്രൻ വരുണൻ ഇത്യാദിനാമങ്ങളും, വജ്രപാണി പാശഹസ്തന്‍ ഇത്യാദി രൂപങ്ങളും. എല്ലാവരും എന്ന ആവൃത്തി ആദരാധിക്യം ദ്യോതിപ്പിയ്ക്കുന്നു.

[11] ഉദകവതി = ജലാന്വിത.

[12] ഋത്വിക്കുകളോടു്; നീലപൃഷ്ഠന്‍ – പൃഷ്ഠം കറുത്തവന്‍. നീലപൃഷ്ഠത്വം, (പുകകൊണ്ടു പുറത്തു കറുപ്പ്) സ്വർണ്ണവർണ്ണത്വം മുതലായത്; അഗ്നിതന്നെയാണ്. ബൃഹസ്പതി എന്നു സൂചിപ്പിയ്ക്കുന്നു.

[13] ഇതും അടുത്ത രണ്ടൃക്കുകളും അഗ്നിപരങ്ങളാകുന്നു: ഊന്ന് – എല്ലാറ്റിനെയും താങ്ങുന്നവന്‍. വൃഷഭൻ – വർഷകന്‍. ത്രിവർണ്ണശൃംഗന്‍ – ഉയർന്ന കൃഷ്ണശുക്ലരക്തജ്വാലകളുള്ളവന്‍.

[14] അമ്മ – ഭൂമി. ഉത്തമസ്ഥാനത്തു് – ഉത്തരവേദിമേല്‍, സുഖകരന്‍ – അഗ്നി. ആളുകൾ – സാധാരണര്‍.

[15] ദമ്പതിമാര്‍-പത്നിയോടുകൂടിയാണ്, യാഗകർമ്മം.

സൂക്തം 44.

കശ്യപഗോത്രന്‍ അവത്സാരൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

ശ്രേഷ്ഠന്‍, ദർഭയിലിരിയ്ക്കുന്നവന്‍, ഇങ്ങോട്ടു വരുന്നവൻ, ബലവാന്‍, ശീഘ്രഗാമി, ജയശീലന്‍ – ഇങ്ങനെയുള്ള തന്തിരുവടിയെ പണ്ടുള്ളവര്‍പോലെ, മുമ്പുള്ളവർപോലെ, ഇന്നുള്ളവര്‍പോലെ, എല്ലാവരുംപോലെ. നീയും വളർത്തുന്ന സ്തോത്രംകൊണ്ടു കറന്നുകൊള്ളുക! 1

വിണ്ണിൽ വിളങ്ങുന്ന ഭവാന്‍, വിട്ടുകൊടുക്കാത്ത മേഘത്തിന്റെ തെളിതണ്ണീരുകളെ പൊറുതിയ്ക്കായി ദിക്കുകളിലെത്തിച്ചാലും: സുകർമ്മാവേ, സംരക്ഷിയ്ക്കുന്നവനാണ്, ഭവാൻ; സംഹരിയ്ക്കുന്നവനല്ല. മായകൾക്കപ്പുറത്താകയാല്‍, അങ്ങയുടെ തിരുനാമം സത്യലോകത്തിൽ വർത്തിയ്ക്കുന്നു! 2

ഗതിയ്ക്കു തടവില്ലാത്ത, ദർഭയിലെയ്ക്കു നീങ്ങുന്ന, ബലവാനായ, വൃഷാവായ, ശിശുവും യുവാവുമായ, നിർജ്ജരനായ, ഓഷധികളിൽ മേവുന്ന ആ ഹോതാവു ഗമനശീലവും നല്ലതും നിലനിർത്തുന്നതുമായ ഹവിസ്സിനെ കൈക്കൊള്ളുന്നു. 3

എവ ഒത്തൊരുമിച്ചു യാത്രയ്ക്കൊരുങ്ങി, കീഴ്പോട്ടിറങ്ങി യജമാനങ്കലെത്തി യജ്ഞത്തെ വർദ്ധിപ്പിയ്ക്കുന്നുവോ; ആ ശുഭഗമനങ്ങളും സർവശാസകങ്ങളുമായ രശ്മികൾകൊണ്ട് ഈ കർത്താവു നിമ്നസ്ഥലങ്ങളിലെ വെള്ളം കവർന്നെടുക്കുന്നു! 4

ശോഭനസ്തവ, ശോഭനഗമനനായ നിന്തിരുവടി മരികകളിൽ പിഴിഞ്ഞരിച്ച സോമവും മനോഹരസ്ത്തുതികളും സ്വീകരിച്ചുകൊണ്ടു യജ്ഞപ്രവർത്തകരുടെ ഇടയിൽ പരിശോഭിയ്ക്കുന്നു; യാഗത്തിന്റെ ജീവനായ ഭവാന്‍ പത്നികളെ തഴപ്പിച്ചാലും! 5

കണ്ടതിൻവണ്ണം പറകയാണ്: യാവചിലര്‍ ശേഷിയുറ്റ ശോഭയോടേ വെള്ളത്തിൽ മേവുന്നുവോ, അവര്‍ നമുക്കു മാന്യമായ ധനവും മഹത്തായ വേഗവും വളരെ സല്‍പുത്രരെയും ഇടിയാത്ത ബലവും തരട്ടെ! 6

അഗ്രഗാമിയും ജായാസഹിതനും കവിയുമായ സൂര്യൻ പൊരുതാൻ വേണ്ടി യുദ്ധങ്ങളിൽ ചെല്ലുന്നു. അന്തരിക്ഷത്തെയെങ്ങും രക്ഷിയ്ക്കുന്ന ആ തേജസ്വിയെ നാം പരിചരിയ്ക്കുക: അവിടുന്നു സ്വന്തം ധനത്താൽ നമുക്കു സുഖം നല്കും! 7

ഏറ്റവും വളർന്ന, ഗമനശീലനായ, കർമ്മവാനായ, ഋഷിസ്തൂത്യനായ ഈ നിന്തിരുവടിയെ (യജമാനന്‍) തിരുനാമം കീർത്തിച്ചുകൊണ്ടു ഭജിക്കുന്നു; അഭീഷ്ടം യാതൊന്നോ, അതു കർമ്മംകൊണ്ടു നേടുകയും ചെയ്യുന്നു: സ്വയം അനുഷ്ടിച്ചാൽ കൂടുതൽ ചെയ്യലായി! 8

ഉത്തമസ്തുതികൾ, അവയുടെ സമുദ്രത്തിൽ ചെന്നെത്തും. നീണ്ട സ്തുതിയോടുകൂടിയ യജ്ഞഗൃഹത്തിന്ന് ഉടവു വരില്ല. പരിശുദ്ധനെക്കുറിച്ചുള്ള മനനം എവിടെയുണ്ടോ, അവിടെ സ്തോതാവിന്റെ മനോഗതം വൃഥാവിലാകില്ല! 9

തന്തിരുവടിയുണ്ടല്ലോ: ക്ഷത്രന്‍, മനസൻ, ഏവാവദൻ, യജതന്‍, സധ്രി, അവത്സാരന്‍ എന്നിവരുടെ രമ്യഭാവനകൾകൊണ്ടു നാം പണ്ഡിതന്നു പകുത്തെടുക്കാവുന്ന ബലവത്തരമായ അന്നം നിറയ്ക്കുക! 10

വിശ്വവാരൻ, യജതൻ, മായി എന്നിവരുടെ വെള്ളത്തിന്റെ മത്തു പരുന്തുപോലെ പറന്നെത്തും; കുറഞ്ഞുപോകില്ല; ഇടം നിറയ്ക്കും. അവര്‍ എടുക്കാൻ പരസ്പരം യാചിയ്ക്കും: അവർക്കടുത്തറിയാം, തലയ്ക്കു പിടിയ്ക്കുന്നതു കുടിയ്ക്കാന്‍! 11

സദാപൃണൻ, യജതൻ, ബാഹുവൃക്തന്‍. ശ്രുതവിത്ത്, തര്യൻ എന്നിവര്‍ നിങ്ങളോടൊന്നിച്ചു വിദ്വേഷികളെ വധിയ്ക്കും: അവര്‍ നല്ല സ്തോത്രങ്ങൾകൊണ്ട് ഈ ദേവഗണത്തെ സേവിച്ചതിനാൽ ശ്രേഷ്ഠമായ രണ്ടും നേടി, പരിശോഭിയ്ക്കുന്നു! 12

യജമാനന്നു നല്ല ഫലം നിലനിർത്തുന്നവനാണ്, സുതംഭരന്‍: അദ്ദേഹം എല്ലാക്കർമ്മങ്ങളുടെയും ഉൽകൃഷ്ടഫലം ഉയർത്തും. പയ്യു രസവത്തായ പാൽ കൊണ്ടുവന്നു; കൊണ്ടുവരികയുംചെയ്യും. അതൊക്കെ വർണ്ണിച്ച്, ഉറങ്ങാതെ ഉരുവിടുകയാണ്, അവത്സാരൻ! 13

ഋക്കുകൾ ആ ഉണര്‍വുറ്റവനെ കാമിയ്ക്കുന്നു; സാമങ്ങൾ ആ ഉണവുറ്റവങ്കൽ ചെല്ലുന്നു. സോമം ആ ഉണര്‍വുറ്റവനോടപേക്ഷിയ്ക്കുന്നു. അങ്ങയുടെ സഖ്യത്തിൽ ഒരു സ്ഥാനം എനിയ്ക്കു കിട്ടട്ടെ: 14

ഋക്കുകൾ, ഉണര്‍വുറ്റ അഗ്നിയെ കാമിയ്ക്കുന്നു; സാമങ്ങൾ ഉണവുറ്റ അഗ്നിയിങ്കൽ ചെല്ലുന്നു. സോമം ഉണര്‍വുറ്റ അഗ്നിയോടപേക്ഷിയ്ക്കുന്നു. അങ്ങയുടെ സഖ്യത്തിൽ ഒരു സ്ഥാനം എനിയ്ക്കുകിട്ടട്ടെ! 15

കുറിപ്പുകൾ: സൂക്തം 44.

[1] അന്തരാത്മാവിനോട് പറയുന്നു: തന്തിരുവടി – ഇന്ദ്രൻ. കറന്നുകൊള്ളുക – അഭീഷ്ടങ്ങൾ നേടിക്കൊൾക.

[2] പൊറുതിയ്ക്കായി – പ്രാണികൾക്കു ജീവിപ്പാന്‍.

[3] ശിശൂ – രക്ഷണീയൻ, കെടാതെ സൂക്ഷിയ്ക്കുപ്പെടേണ്ടവന്‍.

[4] സൂര്യനെക്കുറിച്ച്: സർവശാസകങ്ങൾ – എല്ലാറ്റിനെയും നിയന്ത്രിയ്ക്കുന്നവ. ഈ കർത്താവ് – സൂര്യന്‍.

[5] പത്നികൾ – ഓഷധികൾ.

[6] വിശ്വേദേവകളെപ്പറ്റി: കണ്ടതിൻവണ്ണം പറകയാണ്-പരവചനപ്രത്യയത്താൽ സ്തുതിയ്ക്കുകയല്ല. അവർ – വിശ്വേദേവകൾ.

[7] ജായാസഹിതൻ – ഉഷസ്സു സൂര്യന്റെ ഭാര്യയത്രേ.

[8] സ്വയം അനുഷ്ഠിച്ചാൽ കൂടുതൽ ചെയ്യലായി – അന്യനെക്കൊണ്ടു ചെയ്യിച്ചാൽ ഫലം കിട്ടില്ല. ഈ ഋക്കിന്റെ ദേവത, അഗ്നിയോ സൂര്യനോ ആകുന്നു.

[9] സൂര്യനെപ്പറ്റി: നദികൾ സമുദ്രത്തിലെന്നപോലെ, ഉത്തമസ്തുതികൾ സൂര്യങ്കൽ ചെന്നെത്തും. ഉടവു വരില്ല അഭിവൃദ്ധിയേ വരു. പരിശുദ്ധൻ – സൂര്യൻ. മനനം = നിനവ്, സ്തുതി.

[10] സൂര്യപരംതന്നെ: ക്ഷത്രാദികൾ ഋഷിമാര്‍തന്നെ. ഇവരുടെ ഭാവനകൾ (സ്തുതികൾ) സൂര്യനെ പ്രസാദിപ്പിയ്ക്കും; സൂര്യൻ നമുക്കു ദാനത്തിന്നും പര്യാപ്തമായ അന്നം ധാരാളം നല്കുമെന്നു സാരം.

[11] വിശ്വവാരൻ, യജതന്‍, മായി എന്നിവരും ഋഷിമാര്‍തന്നെ. വെള്ളം – സോമനീര്‍. പറന്നെത്തും – കുടിച്ചവങ്കല്‍. ഇടം – ചെന്നെത്തിയ വശം. യാചിയ്ക്കും – ഞാനെടുക്കട്ടെയോ, ഞാനെടുക്കുട്ടെയോ എന്നു പരസ്പരം അനുജ്ഞ ചോദിയ്ക്കും. മദമാണ്, ഈ ഋക്കിന്റെ ദേവത.

[12] സദാപൃണാദികളും ഋഷിമാരാകുന്നു. രണ്ടും – ഐഹികവും ആമുഷ്മികവുമായ അഭിലാഷങ്ങൾ. ഋത്വിക്കുകളോടു പറയുന്നതാണിത്.

[13] സുതംഭരന്റെ പ്രഭാവത്താൽ കറവപ്പയ്യു സ്വയം വന്നുനില്ക്കും. അവത്സാരൻ – ഞാന്‍.

[14] അഗ്നിയെപ്പറി; അപേക്ഷിയ്ക്കുന്നു – ‘എന്നെ സ്വീകരിയ്ക്കണമേ’ എന്ന്.

സൂക്തം 45.

അത്രിഗോത്രന്‍ സദാപൃണന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

സ്തുതിയ്കകപ്പെട്ട സമുജ്ജ്വലൻ അറിഞ്ഞു, വജ്രം ആഞ്ഞുചാട്ടി; വരാൻതുടങ്ങിയ ഉഷസ്സിന്റെ കതിരുകൾ പ്രസരിച്ചു. സൂര്യദേവൻ രാത്രിയെ അകറ്റി ഉദിച്ചു; മനുഷ്യരുടെ വാതിലുകൾ തുറന്നു. 1

സൂര്യൻ ശോഭയെ, രൂപത്തെയെന്നപോലെ വെളിപ്പെടുത്തി; അറിഞ്ഞു, രശ്മികളുടെ അമ്മയും അന്തരിക്ഷത്തില്‍നിന്നു വന്നെത്തി. വെള്ളമൊഴുകുന്ന നദികൾ തീരങ്ങളെ കടിച്ചുതിന്നുകയായി. ആകാശം, ശരിയ്ക്കു നാട്ടിയ തൂണുപോലെ ഉറപ്പിൽ നിന്നു. 2

വലിയവയെ നിർമ്മിച്ച ഈ പഴയ സ്തോതാവിന്നായി മേഘങ്ങളുടെ കുഞ്ഞ് ഇളകി – മേഘം ഇളകി; ആകാശം നിറവേറി. പരിചരിയ്ക്കുന്നവര്‍ ദേഹം തുലോം മെലിയിച്ചു. 3

ഇന്ദ്ര, അഗ്നേ, നിങ്ങളെ ഞാന്‍ രക്ഷയ്ക്കായി, ഗുണപ്രകാശകങ്ങളായ, ദേവയോഗ്യങ്ങളായ സൂക്തങ്ങൾകൊണ്ടു വിളിയ്ക്കുന്നു; പരിചരിയ്ക്കുന്ന വായുതുല്യരും സുയജ്ഞരുമായ കവികൾ സ്തോത്രം ചൊല്ലി പൂജിയ്ക്കുന്നു. 4

ഇന്നു വെക്കം വരുവിൻ: ഞങ്ങൾ ശോഭാകർമ്മാക്കളായിത്തീരട്ടെ! വിദ്വേഷികളെ തീരെ നശിപ്പിയ്ക്കട്ടെ – അടുക്കുന്ന ദ്രോഹികളെ അകലത്തു നിർത്തട്ടെ! പണ്ടേത്തെ യജമാനന്മാരിൽ ചെല്ലട്ടെ! 5

സഖാക്കളേ, വരുവിന്‍: യാതൊരമ്മ ഗോഗണത്തെ പുറത്തിറക്കിയോ, യാതൊന്നുകൊണ്ടു മനു അണക്കട മുറിയ്ക്കപ്പെട്ടവനെ ജയിച്ചുവോ, യാതൊന്നുകൊണ്ടു വണിക്കായ വങ്കു വെള്ളം സമ്പാദിച്ചുവോ, ആ സ്തുതി നാം ചൊല്ലുക! 6

യാതൊന്നുകൊണ്ടു ദശഗ്വരും നവഗ്വരും പൂജിച്ചുവോ, ആ അമ്മിക്കുഴ ഇവിടെ കൈകൊണ്ടുപയോഗിയ്ക്കപ്പെട്ടിട്ട്, ഒച്ച പുറപ്പെടുവിച്ചു. സത്യമറിഞ്ഞ സരമ ഗോക്കളെ കണ്ടെത്തി. അംഗിരസ്സ് സർവവും സത്യമാക്കി! 7

ആ ഉഷസ്സു പുലർന്നതോടേ, അംഗിരസ്സുകളെല്ലാം ഗോക്കളിൽ ചെന്നെത്തി: അവ കൂടിനിന്നിരുന്ന സ്ഥലത്ത് ഒരുറവിടം ഉണ്ടായിരുന്നു; ആ ജലമാർഗ്ഗത്തിലൂടെയത്രേ, സരമ ഗോക്കളെ കണ്ടുപിടിച്ചത്. 8

സപ്താശ്വനായ സൂര്യൻ വന്നണയട്ടെ: അതിവിശാലമാണല്ലോ, തന്റെ ദീർഘയാത്രാപ്രദേശം. ഒരു പരുന്തുപോലെ ഹവിസ്സിന്നായി പറന്നെത്തുന്ന ആ യുവാവായ കവി രശ്മികളില്‍ച്ചേർന്നു വിളങ്ങുന്ന! 9

സൂര്യൻ തിളങ്ങുന്ന വെള്ളത്തിലെയ്ക്കു കേറി: അഴകൊത്തമുതുകുള്ള കുതിരകളെ പൂട്ടിയ അദ്ദേഹത്തെ ധീമാന്മാര്‍, ഒരു തോണിയെ എന്നപോലെ വെള്ളത്തിലൂടേ കൊണ്ടുപോന്നു. അതനുവദിച്ചു ജലങ്ങൾ കുനിഞ്ഞുനിന്നു. 10

ഞാന്‍ ജലത്തിന്നുവേണ്ടി, നിങ്ങളെക്കുറിച്ചു സർവപ്രദമായ സ്തോത്രം ചൊല്ലുന്നു: നവഗ്വര്‍ പത്തുമാസം കഴിച്ചതു യാതൊന്നിനാലോ, ആ സ്തോത്രംകൊണ്ടു ഞങ്ങൾ ദേവരക്ഷിതരായിത്തീരട്ടെ! ആ സ്തോത്രംകൊണ്ടു ഞങ്ങൾ പാപം കടക്കട്ടെ! 11

കുറിപ്പുകൾ: സൂക്തം 45.

[1] സ്തുതിയ്ക്കപ്പെട്ട – അംഗിരസ്സുകളാല്‍. സമുജ്ജ്വലൻ – ഇന്ദ്രന്‍. അറിഞ്ഞ് – അസുരന്മാര്‍ ഗോക്കളെ ഒളിപ്പിച്ച സ്ഥലം.

[2] അറിഞ്ഞ് – സൂര്യന്‍ ഉദിയ്ക്കുകയായി എന്ന്. രശ്മികളുടെ അമ്മ – ഉഷസ്സ്. കടിച്ചുതിന്നുകയായി – പ്രവാഹവേഗംകൊണ്ട് ഉടച്ചു.

[3] വലിയവ – മഹാസ്തോത്രങ്ങൾ. ഈ പഴയ സ്തോതാവ് – ഞാന്‍ മേഘങ്ങളുടെ കുഞ്ഞ് – ജലം. നിറവേറ്റി – വൃഷ്ടി കർമ്മത്തെ. പരിചരിയ്ക്കുന്നവര്‍ – അംഗിരസ്സുകൾ. മെലിയിച്ചു – വ്രതാദികൾകൊണ്ട്.

[4] വായുതുല്യര്‍ – കർമ്മങ്ങളിൽ വേഗമിയന്നവര്‍. കവികൾ – ഷഡംഗ സഹിതവേദജ്ഞർ.

[5] അംഗിരസ്സുകൾ വിളിയ്ക്കുന്നു:

[6] ഇതും അംഗിരോവാക്യമാണ്: അമ്മ – സ്തുതി, മനു – മനനശീലനായ ഇന്ദ്രന്‍. അണക്കട മുറിയ്ക്കപ്പെട്ടവന്‍ – വൃതൻ, വണിക്ക് – അല്പകർമ്മത്താൽ അനല്പഫലമിച്ഛിയ്ക്കുന്നവന്‍ എന്നർത്ഥം. വങ്കു – കക്ഷീവാന്‍.

[7] പൂജിച്ചുവോ – സോമം ചതച്ചു പിഴിഞ്ഞ്, ഇന്ദ്രനെ ആരാധിച്ചുവോ. ഇവിടെ – യജ്ഞത്തില്‍.

[10] കുനിഞ്ഞുനിന്നു – താഴത്തെയ്ക്കു വലിഞ്ഞു എന്നു സാരം.

[11] ദേവന്മാരോട്: കഴിച്ചുവോ – സത്രമനുഷ്ഠിച്ചുകൊണ്ട്.

സൂക്തം 46.

പ്രതിക്ഷത്രന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ. വിശ്വേദേവകളും ദേവപത്നിമാരും ദേവത.

ഒരു കുതിരപോലെ, ഭാരത്തിനു സ്വയം പൂട്ടപ്പെട്ട വിദ്വാനായ ഞാന്‍ കടത്തിവിടുന്നതും കാത്തുരക്ഷിയ്ക്കുന്നതുമായ അതിനെ വഹിച്ചുകൊള്ളുന്നു! അതു വിടാനും, വീണ്ടും ധരിപ്പാനും ഞാന്‍ ഇച്ഛിയ്ക്കുന്നില്ല; മാർഗ്ഗജ്ഞൻ മുമ്പേ നടന്നു നേര്‍വഴിയിലെത്തിച്ചുകൊള്ളും! 1

അഗ്നേ, ഇന്ദ്ര, വരുണ, മിത്ര, മരുത്തുക്കളേ, വിഷ്ണോ, ദേവന്മാരേ, നിങ്ങൾ ബലം കിട്ടിച്ചാലും! അശ്വികളിരുവരും, രുദ്രനും, അവരുടെ സ്ത്രീകളും, പൂഷാവും, ഭഗനും, സരസ്വതിയും സ്വീകരിച്ചരുളട്ടെ! 2

ഇന്ദ്രന്‍, അഗ്നി, മിത്രന്‍, വരുണന്‍, അദിതി, ആദിത്യന്‍, പൃഥിവി, ദ്യോവ്, മരുത്തുക്കൾ, മേഘങ്ങൾ, ജലങ്ങൾ, വിഷ്ണു, പൂഷാവ്, ബ്രഹ്മണസ്പതി, ഭഗന്‍, ശീഘ്രം സ്തുത്യനായ സവിതാവ് എന്നിവരെ ഞാന്‍ രക്ഷയ്ക്കായി വിളിയ്ക്കുന്നു. 3

വിഷ്ണുവും അദ്രോഹിയായ വായുവും ദ്രവിണോദസ്സും സോമനും നമുക്കു സുഖം തരട്ടെ! ഋഭുക്കളും വിഭ്വാവും അശ്വികളും ത്വഷ്ടാവും നമുക്കു ധനമനുവദിയ്ക്കട്ടെ! 4

അത്രതന്നെയല്ല, സ്വർഗ്ഗത്തിൽ വസിയ്ക്കുന്ന ആ യജനീയമായ മരുത്സംഘം നമ്മുടെ ദർഭയിലിരിയ്ക്കാൻ വന്നുചേരട്ടെ! ബൃഹസ്പതിയും പൂഷാവും വരുണനും മിത്രനും അര്യമാവും നമുക്കു ഗൃഹസുഖം തന്നരുളട്ടെ! 5

പോരാ, ആ പർവതങ്ങളും, ശോഭനസ്തവകളായി ശോഭനദാനകളായിരിയ്ക്കുന്ന നദികളും നമ്മെ രക്ഷിക്കട്ടെ! ധനം പകത്തുകൊടുക്കുന്ന ഭഗന്‍ അന്നവും രക്ഷയുമായി വന്നെത്തട്ടെ! വ്യാപ്തിയേറിയ അദിതി എന്റെ വിളി കേൾക്കട്ടെ! 6

ദേവന്മാരുടെ പത്മിമാര്‍ താല്‍പര്യത്തോടേ നമ്മെ രക്ഷിയ്ക്കട്ടെ – പുത്രനെയും അന്നവും തന്നു തുലോം രക്ഷിയ്ക്കുട്ടെ! ഭൂമിയിലും അന്തരിക്ഷത്തിലുമുള്ള ശോഭനാഹ്വാനകളായ ദേവിമാരേ, നിങ്ങൾ ഞങ്ങൾക്കു സുഖം തരുവിന്‍! 7

ശോഭമാനയായ ഇന്ദ്രാണി, അഗ്നായി, അശ്വിനി എന്നീ ദേവപത്നിമാരായ സ്ത്രീകൾ ഭക്ഷിയ്ക്കട്ടെ! രോദസിയും വരുണാനിയും ശ്രവിയ്ക്കട്ടെ! ദേവിമാര്‍, ദേവപത്നിമാരുടെ ഋതു എന്നിവരും ഭക്ഷിയ്ക്കട്ടെ! 8

കുറിപ്പുകൾ: സൂക്തം 46.

[1] ഭാരത്തിനു – യജ്ഞത്തിന്റെ ഭാരം വഹിപ്പാന്‍. അത് – ഭാരം. മാർഗ്ഗജ്ഞന്‍ – അന്തര്യാമിയായ ദേവൻ. 7

[2] സ്വീകരിച്ചരുളട്ടെ – നമ്മുടെ സ്തോത്രത്തെ.

[4] വിഭ്വാവിനെ എടുത്തുപറഞ്ഞതാണ്.

[8] അഗ്നായി – അഗ്നിയുടെ പത്നി. ഭക്ഷിയ്ക്കുട്ടെ – ഹവിസ്സ്. രോദസി – രുദ്രപത്നി. വരുണാനി – വരുണപത്നി. ശ്രവിയ്ക്കട്ടെ – നമ്മുടെ സ്തുതി. ഋതു – കാലാഭിമാനിദേവന്‍.

സൂക്തം 47.

പ്രതിരഥന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്: വിശ്വേദേവകൾ ദേവത.

പരിചരിയ്ക്കുന്നവൾ, യുവതി, സ്തുതിയ്ക്കപ്പെടുന്നവൾ, സ്തുതിമതി, പാലകരോടൊപ്പം യാഗശാലയിൽ വിളിയ്ക്കപ്പെടുന്നവൾ – ഇങ്ങനെയുള്ള മഹതിയായ മാതാവു മകളെ ഉണർത്തിക്കൊണ്ടും പ്രേരിപ്പിച്ചുകൊണ്ടും വാനത്തുനിന്നു വന്നെത്തുന്നു! 1

ഗമനശീലങ്ങളും, പകലിനെ പ്രാപിയ്ക്കുന്നവയും, അമൃതമണ്ഡലസ്ഥിതങ്ങളും, അനന്തങ്ങളും, വിശാലങ്ങളുമായ രശ്മികൾ ദ്യാവാപൃഥിവികളിലെങ്ങും ചുഴന്നു വ്യാപിയ്ക്കുന്നു! 2

നനച്ചും നന്ദിപ്പിച്ചും വിളങ്ങുന്ന ശോഭനഗമനന്‍ കിഴക്കാകുന്ന അച്ഛന്റെ യോനിയിൽ പ്രവേശിച്ചു. പിന്നീടു ദ്യോവിൻമധ്യത്തിൽ വെയ്ക്കപ്പെട്ട ആ കല്ലുപോലുള്ള കതിരവൻ അന്തരിക്ഷത്തിന്റെ രണ്ടറ്റത്തും ചെന്നു (ലോകത്തെ) രക്ഷിയ്ക്കുന്നു! 3

തന്തിരുവടിയെ നാലു ക്ഷേമകാംക്ഷികൾ നിലനിർത്തുന്നു; പത്തുപേര്‍ കുഞ്ഞിനെ നടപടിയ്ക്കുയയ്ക്കുന്ന. തന്തിരുവടിയുടെ ത്രിവിധങ്ങളായ മികച്ച കിരണങ്ങൾ ഉടനടി അന്തരിക്ഷത്തിന്റെ അറ്റങ്ങളിലെല്ലാം ചെന്നെത്തുന്നു. 4

ആളുകളേ, ഈ തിരുവുരു സ്തോതവ്യമാകുന്നു: ഇതിനാലത്രേ നദികൾ ഒഴുകുന്നതും, ജലങ്ങൾ കുടികൊള്ളന്നതും. ഇതിനെ, ഇവിടെയിവിടെ ജനിച്ചാല്‍, അമ്മയല്ലാത്ത ഇരുപേര്‍ – ഒരേ ബന്ധുവോടുകൂട്ടിയ ഇണ – വഹിച്ചുപോരുന്നു! 5

തന്തിരുവടിയ്ക്കു സ്തുതികളും കർമ്മങ്ങളും വിസ്തരിയ്ക്കപ്പെടുന്നു; മകന്ന് അമ്മമാര്‍ വസ്ത്രം നെയ്യുന്നു. വൃഷാവിന്റെ സമ്പർക്കത്തിൽ ഇമ്പംകൊള്ളുന്ന മങ്കമാര്‍ നഭോമാർഗ്ഗത്തിലൂടേ ഇങ്ങോട്ടു വരുന്നു. 6

മിത്രവരുണന്മാരേ, ഇതു പ്രശസ്തമായിബ്ഭവിയ്ക്കട്ടേ; അഗ്നേ, ഇതു ഞങ്ങൾക്കു സുഖത്തിനായിബ്ഭവിയ്ക്കട്ടെ! ഞങ്ങക്ക് ഉറച്ച നിലനില്പുണ്ടാകണം! ആശ്രയഭൂതനായ പെരിയ സൂര്യന്നു നമസ്കാരം! 7

കുറിപ്പുകൾ: സൂക്തം 47.

[1] ഉഷസ്സിനെപ്പറ്റി: പാലകര്‍ – ദേവന്മാർ. മാതാവ് – പ്രകാശത്തിന്റെ അമ്മ, ഉഷസ്സ്. മകൾ – ഭൂമി.

[2] അമൃതമണ്ഡലം – സൂര്യമണ്ഡലമോ, അന്തരിക്ഷമോ.

[3] സൂര്യനെപ്പറ്റി: നന്ദിപ്പിച്ചും – ദേവന്മാരെ മോദിപ്പിച്ചും. ശോഭനഗമനന്‍ സൂര്യൻ. യോനി – ഉല്‍പാദകാവയവം. കല്ലുപോലുള്ള – കെല്പേറിയ.

[4] നാലു ക്ഷേമകാംക്ഷികൾ – തങ്ങൾക്കു ക്ഷേമമിച്ഛിയ്ക്കുന്ന നാലൃത്വിക്കുകൾ. നിലനിർത്തുന്നു – ഹവിസ്സുകൊണ്ടും സ്തുതികൊണ്ടും പൂജിയ്ക്കുന്നു. പത്തുപേർ – ദിക്കുകൾ. കുഞ്ഞിനെ – സൂര്യനെ. നടപടി – ഉദയാസ്തമയവ്യവഹാരം. ത്രിവിധങ്ങൾ – ശീതോഷ്ണവർഷജനകങ്ങൾ.

[5] ഋത്വിക്കുകളോട്: ഈ തീരുവുരു – ശരീരം, സൂര്യമണ്ഡലം. ഇവിടെയിവിടെ ജനിച്ചാല്‍ – ഉദിയ്ക്കുന്നേടങ്ങളില്‍. ഇരുപേര്‍ – അഹോരാത്രികൾ.

[6] വിസ്തരിയ്ക്കുപ്പെടുന്നു – യജമാനരാല്‍. മകന്‍ – സൂര്യന്‍. അമ്മമാര്‍ – ദിക്കുകൾ. വസ്ത്രം – തേജസ്സ്. വൃഷാവ് – സൂര്യന്‍. മങ്കമാർ – രശ്മികൾ.

[7] ഇത് – ഈ സൂക്തം. ആശ്രയഭൂതനായ – ഉലകിന്നെല്ലാം.

സൂക്തം 48.

ആത്രേയന്‍ പ്രതിഭാനു ഋഷി; ജഗതി ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

തന്റേതായ ബലവും അന്നവുമുള്ള പ്രിയപ്പെട്ട മഹാതേജസ്സിനെ നാം എപ്പോൾ സ്തുതിയ്ക്കും? സേവ്യമാനവും പ്രജ്ഞായുക്തവുമായ ഇതാണല്ലോ, അളക്കാവുന്ന അന്തരിക്ഷത്തിലെ മേഘത്തിന്മേല്‍ പാഥസ്സുകളെ പരത്തുന്നത്! 1

അവ ചുമതലക്കാരെ പ്രേരിപ്പിയ്ക്കുന്ന പ്രജ്ഞാനം പരത്തുന്നു; ഒരേമട്ടിലുള്ള വെളിച്ചം ഉലകിലെങ്ങും പരത്തുന്നു. അപ്പോൾ ദേവകാമന്മാര്‍, മുഖംതിരിച്ചു മറ്റുള്ളവയെ നോക്കാതെ, മുമ്പേത്തവയെക്കൊണ്ടു തഴപ്പിയ്ക്കുന്നു. 2

പകലിനാൽ സമ്പാദിയ്ക്കപ്പെട്ട രാത്രികളിലെ അമ്മിക്കുഴകൾ കൊണ്ടു തന്തിരുവടി മായാവിയുടെ നേർക്കു വരിഷ്ഠമായ വജ്രം തിളങ്ങിയ്ക്കുന്നു: തന്റെ നൂറു രശ്മികൾ അഹസ്സുകളെ പ്രവർത്തിപ്പിച്ചും, വീണ്ടും കൊണ്ടുവന്നും, സ്വസ്ഥാനത്തു പ്രചരിയ്ക്കുന്നു. 3

അദ്ദേഹത്തിന്റെ സ്വഭാവം മഴുവിന്റേതുപോലെയാണ്; ആ രൂപവാന്റെ രശ്മിസമൂഹത്തെ ഞാൻ ഭോഗാപ്തിയ്ക്കായി വാഴ്ത്തുന്നു. അവിടുന്നു സഹായമായി വർത്തിച്ചു, യുദ്ധത്തിൽ വിളിയ്ക്കുന്ന മനുഷ്യന്ന് അന്നസമേതമായ പാർപ്പിടവും രത്നവും കല്പിച്ചുകൊടുക്കുമല്ലോ! 4

നാലിടത്തും ജ്വാലാസേനകളുള്ള ആ വരുണന്‍ ശത്രുവിനെ നശിപ്പിച്ച്, അഴകൊത്ത ഉടുപ്പിട്ടു മോടികൂട്ടുന്നു. അദ്ദേഹത്തിന്റെ പൌരുഷം നാമറിയുന്നില്ല: ആ ഭഗനായ സവിതാവു ധനം കൊടുത്തു പോരുന്നുണ്ടല്ലോ! 5

കുറിപ്പുകൾ: സൂക്തം 48.

[1] മഹാതേജസ്സ് – വൈദ്യുതാഗ്നി. ഇത് – മഹാതേജസ്സ്. അളക്കാവുന്ന – ആകാശം അളവറ്റതെങ്കിലും അളക്കപ്പെടുന്നുണ്ടല്ലോ. പാഥസ്സുകൾ = ജലങ്ങൾ.

[2] ഉഷസ്സിനെപ്പറ്റി: അവ – ഉഷസ്സുകൾ. മറ്റുള്ളവ – വരാനിരിയ്ക്കുന്ന ഉഷസ്സുകൾ. തഴപ്പിയ്ക്കുന്നു – സ്വബുദ്ധിയെ വർദ്ധിപ്പിയ്ക്കുന്നു. അർത്ഥം ചിന്ത്യം.

[3] ഇന്ദ്രനെപ്പറ്റി: അമ്മിക്കുഴകൾകൊണ്ടു – പിഴിഞ്ഞ സോമനീര്‍ കുടിച്ചിട്ട് എന്നർത്ഥം. തന്തിരുവടി – ഇന്ദ്രൻ. മായാവി – വൃത്രൻ. രണ്ടാംവാക്യം ഇന്ദ്രാത്മാവായ സൂര്യനെപ്പറ്റിയാണ്: വീണ്ടും കൊണ്ടുവന്നു – തിരിച്ചുപോയ പകലുകളെ. സ്വസ്ഥാനത്ത് – ആകാശത്ത്.

[4] അഗ്നിയെപ്പറ്റി: മഴു ഉടമസ്ഥന്റെ ഉദ്ദേശം നിറവേറ്റുമല്ലോ; അതുപോലെ അഗ്നി യജമാനന്റെ അഭിമതം സാധിപ്പിയ്ക്കുന്നു.

[5] വരുണൻ – തമോനിവാരകന്‍. ഉടുപ്പ് – തേജസ്സ്. ഭഗന്‍ = ഭജനീയന്‍, സവിതാവ് – പ്രേരകന്‍.

സൂക്തം 49.

ആത്രേയന്‍ പ്രതിപ്രഭന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.

നിങ്ങൾക്കുവേണ്ടി ഞാനിപ്പോൾ ദേവനായ സവിതാവിനെയും മനുഷ്യന്നു രത്നം പകുത്തുകൊടുക്കുന്ന ഭഗനെയും സമീപിയ്ക്കാം:

വളരെ ഭുജിയ്ക്കുന്ന നേതാക്കളായ അശ്വികളേ, നിങ്ങളെ സഖ്യകാംക്ഷിയായ ഞാന്‍ നാളിൽ നാളിൽ ഇങ്ങോട്ടു വരുത്തുമാറാകണം! 1

(ശത്രുക്കമെ) തള്ളിനീക്കുന്ന സവിതൃദേവന്റെ പ്രത്യാഗമനമറിഞ്ഞു നീ സൂക്തങ്ങൾകൊണ്ടു പരിചരിയ്ക്കുക; മനുഷ്യന്നു മുന്തിയ ധനം എത്തിച്ചുകൊടുക്കുന്നവനെ ധ്യാനിച്ചു വണങ്ങി സ്തുതിയ്ക്കുകയും ചെയ്യുക! 2

പൂഷാവ്, ഭഗൻ, അദിതി എന്നിപര്‍ വരണിയങ്ങളായ അന്നങ്ങളെ പ്രദാനംചെയ്യുന്നു; സൂര്യൻ ഉടുക്കുന്നു; ഇന്ദ്രന്‍, വിഷ്ണു, വരുണൻ, മിത്രന്‍, അഗ്നി എനീ ദർശനീയര്‍ ദിവസങ്ങളെ ശോഭനങ്ങളാക്കുന്നു! 3

എതിരില്ലാത്ത സവിതാവും നമ്മുടെ യാഗത്തിൽ വന്നെത്തട്ടെ; അതിനെ പ്രവഹിയ്ക്കുന്ന നദികൾ അനുഗമിയ്ക്കട്ടെ! ഇതാണ്; യാഗത്തിന്റെ ഹോതാവായ ഞാന്‍ സമിപിച്ചപേക്ഷിയ്ക്കുന്നത്: ഞങ്ങൾ ധനത്തിന്റെ ഉടമകളും രമണീയബലരുമായിത്തീരണം! 4

യാവചിലര്‍ ദേവന്മാർക്കു ജംഗമമായ അന്നത്തെ നല്കിയോ, യാവചിലര്‍ മിത്രവരണന്മാരെക്കറിച്ചു സൂക്തങ്ങൾ ചൊല്ലൂന്നുവോ, അവർക്കു തേജസ്സുണ്ടാകട്ടെ; ദ്യാവാപൃഥിവികളുടെ രക്ഷയാൽ ഞങ്ങൾ ഇമ്പംകൊള്ളുമാറാകണം! 5

കുറിപ്പുകൾ: സൂക്തം 49.

[1] നിങ്ങൾ – യജമാനര്‍. ഭുജിയ്ക്കുന്ന – ഹവിസ്സുണ്ണുന്ന. ഈ വാക്യം പ്രത്യക്ഷകഥനം.

[2] അന്തരാത്മാവിനോട്: കൊടുക്കുന്നവന്‍ – സവിതാവ്.

[3] ഉടുക്കുന്നു – തേജസ്സാകുന്ന വസ്ത്രം. ദാനയജ്ഞാദിവിശിഷ്ടത്വംതന്നെ, ദിവസങ്ങളുടെ ശോഭനത്വം.

[5] ജംഗമമായ അന്നം – പശു. അവർക്ക് – അങ്ങനെയുള്ള ഞങ്ങൾക്ക്.

സൂക്തം 50.

സ്വസ്ത്യാത്രേയന്‍ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ, വിശ്വേദേവകൾ ദേവത.

(‘ദ്വാരകാമന്ദിരം’പോലെ)

മർത്ത്യരെല്ലാം നേതൃദേവ-
മിത്രതയെ വരിയ്ക്കേണം:
സ്വത്തേവർക്കും വശത്താകു;-
മർത്ഥിയ്ക്ക, പൊറുക്കാൻ മുതല്‍! 1
നിന്റേവര്‍താൻ, നേതൃദേവ,
നിന്നു വാഴ്ത്തുന്നോരിവരും:
സമ്പത്തോടും – സർവത്തോടും –
സംഗതരാകെ,ങ്ങളെല്ലാം! 2
ആതിഥ്യമിങ്ങർപ്പിയ്ക്കുവിൻ,
നേതാക്കൾക്കും പത്നിമാർക്കും:
ദൂരാധ്വാമിത്രരെയെല്ലാം
പാറിയ്ക്കട്ടേ, വേര്‍തിരിപ്പോൻ! 3
മേധവാഹി പശു യൂപാ –
നീതനാകുമിടത്തിങ്കല്‍
മർത്ത്യപരൻ ഗേഹപ്രദ-
നെത്തും, തെണ്ടിപ്പെണ്ണുപോലെ! 4
വിത്തോപേതം പാലകമി-
ത്ത്വദ്രഥം നല്കട്ടേ, സുഖം!
വിത്തത്തിന്നു ദേവ, സുഖം!
സ്വസ്തിയ്ക്കു നേതാവേ, സുഖം!
വാഴ്ത്തുന്നു സേവ്യനെ ഞങ്ങൾ;
വാഴ്ത്തുന്നു, വാനോരെ ഞങ്ങൾ. 5
കുറിപ്പുകൾ: സൂക്തം 50.

[1] നേതൃദേവമിത്രത – നേതാവായ ദേവന്റെ, സവിതാവിന്റെ സഖ്യം.

[2] ഞങ്ങൾമാത്രമല്ല, വാഴ്ത്തുന്ന ഇവരും, ഹോതൃപ്രഭുതികളും, നിന്റേ വര്‍താന്‍, ഭവദീയര്‍തന്നെയാണ്. സംഗതരാക – ചേരുമാറാകട്ടെ.

[3] നേതാക്കന്മാർ – ദേവന്മാര്‍. പത്നിമാര്‍ – ദേവപത്നിമാര്‍. ദൂരാധ്വാമിത്രർ – ദൂരത്തും അധ്വാവിലും (വഴിയിലും) ഉള്ള ശത്രുക്കൾ. പാറിയ്ക്കുട്ടേ – ചിന്നിച്ചിതറിയ്ക്കട്ടെ. വേര്‍തിരിപ്പോന്‍ – സവിതാവ്.

[4] മർത്ത്യപരൻ – മർത്ത്യരിൽ (യജമാനരില്‍) തല്‍പരന്‍. ഗേഹപ്രദന്‍ = ഗൃഹം കൊടുക്കുന്നവന്‍. ഇങ്ങനെയുള്ള സവിതാവ്, മേധവാഹിയായ (യജ്ഞം നിർവഹിയ്ക്കുന്ന) പശുവിനെ യൂപത്തിലെത്തിയ്ക്കുന്നേടത്ത് എത്തിച്ചേരും.

[5] സവിതാവിനോടു പ്രത്യക്ഷകഥനം:

സൂക്തം 51.

സ്വസ്ത്യാത്രേയൻ ഋഷി; ഗായത്രിയും ഉഷ്ണിക്കും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.

അഗ്നേ, ഹവ്യദാതാവിന്നുവേണ്ടി സോമനീര്‍ കുടിപ്പാന്‍, അങ്ങ് രക്ഷിതാക്കളായ എല്ലാദ്ദേവന്മാരോടുംകൂടി വന്നാലും! 1

അവ്യാജകർമ്മാക്കളേ, സത്യധർമ്മാക്കളേ നിങ്ങൾ യാഗത്തിൽ വന്നുചേരുവിൻ; അഗ്നിയുടെ നാവുകൊണ്ടു നുകരുവിൻ! 2

മേധോവിൻ, അങ്ങ് പ്രഭാതത്തിൽ വരുന്ന മേധാവികളായ ദേവന്മാരോടുകൂടി സോമം കുടിപ്പാൻ വന്നാലും! 3

ഇതാ, ഇന്ദ്രന്നും വായുവിന്നും പ്രിയമായ സോമം ഇണപ്പലക കൊണ്ടു പിഴിഞ്ഞു, പാത്രത്തിൽ നിറച്ചിരിക്കുന്നു. 4

വായോ, അങ്ങ് ഹവ്യദാതാവിന്നുവേണ്ടി, പ്രീതിയോടേ അമറേത്തിന്നെഴുന്നള്ളിവന്നാലും: പിഴിഞ്ഞ സോമം കുടിച്ചാലും! 5

വായാ, അങ്ങും ഇന്ദ്രനും അർഹരാണല്ലോ, ഈ നീര്‍ കുടിപ്പാന്‍: കനിവുറ്റ നിങ്ങൾ ഈ ഭോജ്യം കൈക്കൊണ്ടാലും! 6

ഇന്ദ്രന്നും വായുവിന്നുമായി, സോമം പിഴിഞ്ഞു തയിര്‍ ചേർത്തുവെച്ചിരിക്കുന്നു; ഈ ഭോജ്യം, തന്നോടത്തെയ്ക്കു പുഴപോലെ (നിങ്ങളുടെ അടുക്കലെയ്ക്കു) വരുന്നു! 7

അഗ്നേ, ഭവാന്‍ എല്ലാദ്ദേവകളോടുമൊരുമിച്ച്, ഉഷസ്സിനോടും അശ്വികളോടുമൊരുമിച്ചു വന്നുചേർന്നാലും അത്രിയുടേതിലെന്നപോലെ, ഈ സോമനീരിൽ രമിച്ചാലും! 8

അഗ്നേ, ഭവാന്‍ മിത്രാവരുണന്മാരോടൊരുമിച്ചു, സോമനോടും വിഷ്ണുവിനോടുമൊരുമിച്ചും വന്നുചേർന്നാലും; അത്രിയുടേതിലെന്നപോലെ, ഈ സോമനീരിൽ രമിച്ചാലും! 9

അഗ്നേ, ഭവാന്‍ ആദിത്യരോടും വസുക്കളോടുമൊരുമിച്ച്, ഇന്ദ്രനോടും വായുവോടുമൊരുമിച്ചു വന്നുചേർന്നാലും; അത്രിയുടേതിലെന്നപോലെ ഈ സോമനീരിൽ രമിച്ചാലും! 10

അശ്വികൾ നമുക്കു സ്വസ്തി നല്കട്ടെ; ഭഗന്‍ സ്വസ്തി, അദിതി ദേവി സ്വസ്തി; എതിരില്ലാത്ത ബലപ്രദനായ പൂഷാവു നമുക്കു സ്വസ്തി വരുത്തട്ടെ; ശോഭനജ്ഞാനകളായ ദ്യാവാപൃഥിവികളും സ്വസ്തി! 11

സ്വസ്തിയ്ക്കു വായുവിനെയും, സ്വസ്തിയ്ക്കു ജഗദ്രക്ഷകനായ സോമനെയും, സ്വസ്തിയ്ക്കു സർവഗണാന്വിതനായ ബൃഹസ്പതിയെയും നാം സ്തുതിയ്ക്കുക; ആദിത്യന്മാർ നമുക്കു സ്വസ്തി വരുത്തട്ടെ! 12

ദേവന്മാരെല്ലാം ഇന്നു നമുക്കു സ്വസ്തിയരുളട്ടെ; വസുവായ വൈശ്വാനരാഗ്നി സ്വസ്തിയരുളട്ടെ ദേവന്മാരായ ഋഭുക്കൾ സ്വസ്തിയ്ക്കു രക്ഷിയ്ക്കട്ടെ; രുദ്രൻ നമ്മെ സ്വസ്തിയ്ക്കു പാപത്തില്‍നിന്നു പാലിയ്ക്കട്ടെ! 13

മിത്രാവരുണര്‍ നമുക്കു സ്വസ്തി തരട്ടെ. മാർഗ്ഗദേവതേ, രേവതി, സ്വസ്തി തരിക! ഇന്നും അഗ്നിയും നമുക്കു സ്വസ്തി തരട്ടെ; അദിതേ, ഞങ്ങൾക്കു സ്വസ്തി തരിക! 14

ഞങ്ങൾ, സൂര്യചന്ദ്രന്മാർപോലേ സ്വസ്തിയാംവണ്ണും വഴിനടക്കുമാറാകണം; തരുന്ന, തട്ടിക്കേറാത്ത, മറക്കാത്ത ബന്ധുജനത്തോടു വീണ്ടും ചേരുകയുംവേണം!15

കുറിപ്പുകൾ: സൂക്തം 51.

[2] ദേവന്മാരോടു പ്രത്യക്ഷോക്തി: നുകരുവിൻ – സോമനീരും മറ്റും.

[3] അഗ്നിയോട്:

[15] ഞങ്ങൾ വിദേശത്തു പോയി തിരിച്ചെത്തിയാല്‍, ബന്ധുക്കൾ മുന്മട്ടിൽ വേണ്ടതു തരണം; തട്ടിക്കയറരുത് – വൈകിപ്പോയാൽ ശുണ്ഠിയെടുക്കരുത്; മറക്കരുത് – ഇതാരെന്നും മറ്റും സംശയിയ്ക്കരുത്.

സൂക്തം 52.

ശ്യാവാശ്വൻ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത. (‘താമരക്കണ്ണൻ പോലെ)

ധൃഷ്ടന്‍ നീയർച്ചിച്ചാലും, ശ്യാവാശ്വ,
യഷ്ടവ്യമരുത്തൂക്കളെ:
സ്തൂത്യരാമിവര്‍ നിർദ്ദോഷാന്നത്താല്‍
മത്താടുമല്ലോ, നിച്ചുലും! 1
അദ്ധ്യഷ്ടരുറപ്പുറ്റ കെല്പിന്നു
നല്‍ത്തുണനില്ക്കുവോരല്ലോ;
പോക്കിയും കീഴമർത്തുവോരവര്‍
കാക്കുമേ, സ്വയം പ്രാജ്യരെ! 2
ലോലര്‍ സേക്താക്കളമ്മരുത്തുക്കൾ
കാലത്തിൻമീതേ പോകുന്നു;
പൃത്ഥ്വിയിങ്കലും വിണ്ണിലും ചേർന്ന
തത്തേജസ്സെങ്ങൾ വാഴ്ത്തുന്നു. 3
വെയ്ക്കുവിൻ, നിങ്ങൾ ധൃഷ്ടരാം മരു-
ത്തുക്കളിൽ സ്തോത്രയജ്ഞങ്ങൾ:
വിദ്രോഹികളിൽ നിന്നു രക്ഷിപ്പൂ
മർത്ത്യനെയിവരെന്നെന്നും! 4
സംപൂജ്യർ ശുഭദാനർ, നേതാക്കൾ,
സമ്പന്നബലന്മാ,രവർ;
അധ്വരാർഹരാമമ്മരുത്തുക്കൾ-
ക്കർപ്പിയ്ക്ക, തെളിഹവ്യം നീ!5
സാസ്ത്രർ നേതാക്കൾ വാൾ ചാട്ടും, ചെമ്പൊന്‍
ചാർത്തി മിന്നുന്ന മാരുതര്‍:
പിന്തുടരുന്നു മിന്നലു,മൊലി
പൊന്തും നീര്‍പോലീ വമ്പരെ;
താനേ പുറപ്പെട്ടുള്ളൊന്നി,ശ്ശോഭ-
മാനന്മാരുടെ വാരൊളി! 6
മന്നിടത്തിലും, സ്ഫാരാന്തരിക്ഷം-
തന്നിലു,മാറ്റിന്‍ കെല്പിലും,
വാരുറ്റ വിണ്ണിന്‍ ഭാഗങ്ങളിലും
വായ്ക്കുവോരല്ലോ നേര്‍ക്കിവര്‍! 7
വാഴ്ത്തുക, മരുത്തുക്കൾതൻ ബലം,
വാസ്തവവേഗമുത്തുംഗം:
പൂട്ടിനാരല്ലോ, തണ്ണീര്‍ക്കായ് സ്വയ-
മോട്ടക്കാരാമന്നേതാക്കൾ!8
പാവനദീപ്തിച്ചാർത്തുടുത്തവര്‍
മേവുന്നു, പരൂഷ്ണിലിയിങ്കല്‍;
അത്രയല്ല, പിളർത്തുമക്കെല്പ-
രദ്രിയെപ്പോലും തേര്‍വട്ടാല്‍! 9
ഇങ്ങെത്തുന്നവരു,ള്ളില്‍പ്പൂകുവോ-
രെ,ങ്ങും ചെല്ലുവോര്‍, നിർബാധര്‍ –
ഈ രൂപങ്ങളാലേന്തുന്നു, യജ്ഞം
വാരുറ്റുനിന്നെനിയ്ക്കായി! 10
പേർത്തുമേന്തുന്നു, നേതാക്കളവർ;
ചേർത്തിണക്കിയുമേന്തുന്നു;
ദൂരദേശത്തുമേന്തുന്നു – കാണു-
മാറാകീ, നാനാരൂപങ്ങൾ! 11
സ്തോതാവിന്നെത്തിച്ചാരല്ലോ കിണര്‍
ഗാഥാസ്തുത്യരസ്സേക്താക്കൾ:
സ്തേനര്‍പോലതിൽ ത്രാതാക്കൾ ചിലര്‍
കാണായ് മേ; ചിലര്‍ കെല്പേകി! 12
‘ധാതാക്കളിവർ ദർശനീയന്മാർ,
മേധാഢ്യര്‍, മിന്നും വാൾ പൂണ്ടോര്‍;
വന്ദിയ്ക്ക, നന്ദിപ്പിയ്ക്കുകീ, മരു-
ദ്വ്യന്ദത്തെ സ്തോത്രത്താല്യഷേ! 13
അർക്കങ്കൽപ്പോലേ ചെൽകൃഷേ, മരു-
ദ്വർഗ്ഗത്തില്‍, വാഴ്ത്തി നല്കി നീ.’
സ്വർഗ്ഗത്തിൽ നിന്നോ വന്നാലും, ധൃഷ്ണു
വിക്രമര്‍ നുതരാം നിങ്ങൾ! 14
തെറ്റെന്നിവരെ വാഴ്ത്തി,ത്താങ്ങിന്നായ്
മറ്റു വാനോരില്‍ച്ചെല്ലാത്തോന്‍
നേർക്കിഷ്ടം നേടും, വ്യഞ്ജകരാമീ –
പ്പോക്കില്‍പ്പേരാണ്ട വിജ്ഞരാല്‍! 15
തായ്താതരാരെന്നാരായുമെന്നോ-
ടോതിനാ,രമ്മ ഗോവെന്നായ്;
താതന,ന്നവാൻ രുദ്രനാണെന്നു-
മോതിനാര്‍, ശക്തരാ വിജ്ഞര്‍! 16
ഏഴേഴിനമാണശ്ശക്തരെ,നി-
യ്ക്കേകട്ടേ നൂറോരോന്നുമേ:
വിത്തയാമുനഗോസ്വത്തുമശ്വ-
വിത്തവും തലോടാവു ഞാന്‍! 17
കുറിപ്പുകൾ: സൂക്തം 52.

[1] ഋഷി തന്നോടുതന്നെ പറയുന്നു: അന്നം – ഹവിസ്സ്.

[2] അദ്ധൃഷ്ടര്‍ – മരുത്തുക്കൾ. കീഴമർത്തുവോര്‍ – എതിരാളികളെ. പ്രാജ്യരെ – വളരെപ്പേരെ, നമ്മളെയും നമ്മുടെ പുത്രഭൃത്യാദികളെയും.

[3] ലോലര്‍ – ചലനസ്വഭാവര്‍, വീശുന്നവര്‍. കാലത്തിന്‍മീതേ പോകുന്നു = കാലത്തെ അതിലംഘിയ്ക്കുന്നു; ശാശ്വതരാണെന്നർത്ഥ. തത്തേജസ്സ് = അവരുടെ തേജസ്സ്.

[4] അധ്വർയ്യുപ്രഭൃതികളോട്: വെയ്ക്കുടുവിൻ – അർപ്പിപ്പിന്‍. സ്തോത്രയജ്ഞങ്ങൾ = സ്തോത്രവും യജ്ഞവും.

[5] ഹോതാവിനോട്.

[6] സാസ്ത്രര്‍ = ആയുധങ്ങളുള്ളവര്‍. വാൾ ചാട്ടും – മേഘത്തെപ്പിളർത്താന്‍ ചുരികയെറിയും. ചെമ്പൊന്‍ – കനകാഭരണങ്ങൾ. മാരുതര്‍ = മരുത്തുക്കൾ. ഒലിപൊന്തും (ഇരമ്പുന്ന) വെള്ളംപോലെ മിന്നലും പിന്തുടരുന്നു.

[7] സ്ഫാരം = പ്രവൃദ്ധം, വിശാലം.

[8] സ്തോതാവിനോട്: വാസ്തവവേഗം = സത്യമായ വേഗത്തോടുകൂടിയത്. ഉത്തുംഗം – മഹത്ത്. ഓട്ടക്കാരാം (ചലനസ്വഭാവരായ) ആ നേതാക്കൾ തണ്ണീര്‍ക്കായ് (മഴപെയ്യിയ്ക്കാന്‍) സ്വയം പുള്ളിമാനുകളെ തേരിനു പൂട്ടിയല്ലോ; മേഘങ്ങളോടു പൊരുതാൻ പുറപ്പെട്ടുവല്ലോ.

[9] പരൂഷ്ണി – ഒരു നദി. തേര്‍വട്ടാല്‍ – തേരോടിച്ചു മലയെപ്പോലും പിളർത്തും.

[10] നിര്‍ബാധര്‍ – വഴിയിൽ ഉപദ്രവമില്ലാത്തവര്‍. ഇങ്ങനെയുള്ള മരുത്തുക്കൾ വാരുറ്റുനിന്ന് (വിശാലരായി) എനിയ്ക്കായി യജ്ഞം ഏന്തുന്നു (വഹിയ്ക്കുന്നു.)

[11] ഏന്തുന്നു – യജ്ഞത്തെ. മരുമക്കളുടെ ഈ നാനാരൂപങ്ങൾ കാണുമാറാക – നമുക്കു കാണായ്വരട്ടെ.

[12] സ്തോതാവിന്ന് – ഗോതമന്ന്. ഇക്കഥ മുൻമണ്ഡലങ്ങളിലുണ്ട്. ഗാഥാസ്തുത്യർ – ഛന്ദസ്സുകൾകൊണ്ടു സ്തുതിയ്ക്കപ്പെടേണ്ടവര്‍. സ്തേനര്‍പോലെ – സദാ ഒളിച്ചിരിയ്ക്കുന്ന തസ്കരന്മാർ കണ്ടെത്തപ്പെടുന്നതുപോലെ. കെല്പേകി – പ്രാണങ്ങളായി വർത്തിച്ചും ബലമുളവാക്കി.

[13] ശ്യാവാശ്വനോടു യജമാനന്‍ പറയുന്നു:

[14] അർക്കന്‍ = സൂര്യന്‍. നല്കി – ഹവിസ്സ്. ഉത്തരാർദ്ധം ഋഷിയുടെ പ്രത്യക്ഷോക്തി: സ്വർഗ്ഗത്തില്‍നിന്നോ – മറ്റിരുലോകങ്ങളില്‍നിന്നോ. ധൃഷ്ണുവിക്രമർ – ശത്രുക്കളെ ആക്രമിയ്ക്കുന്ന ബലമുള്ളവർ.

[15] തെറ്റെന്ന് = ക്ഷിപ്രം. താങ്ങിന്നായ് = അവലംബത്തിനുവേണ്ടി. വ്യഞ്ജകര്‍ – ഫലസൂചകര്‍. വിജ്ഞരാല്‍ – വിജ്ഞരുടെ കനിവിനാല്‍. മറ്റു ദേവകളെ ആശ്രയിക്കാതെ, മരുത്തുകളെത്തന്നേ സ്തുതിച്ചാൽ അഭീഷ്ടം നിറവേറും. പോക്കിൽപ്പേരാണ്ട – ദ്രുതഗമനത്തിൽ പുകൾപ്പെട്ട.

[16] ഞാന്‍ മരുത്തുക്കളോട്, അവരുടെ അമ്മയച്ഛന്മാരാരാണെന്നന്വേഷിച്ചു: അമ്മ ഗോവും, അച്ഛൻ അന്നവാനായ രുദ്രനുമാണെന്നാണു് അവര്‍ പറഞ്ഞത്.

[17] അശ്ശക്തര്‍ ഏഴേഴുഗണമാണ്: ഓരോ ഗണവും എനിയ്ക്ക് നൂറ് (ഗവാശ്വാദികളെ) ഏകട്ടേ. വിത്തയാമുനഗോസ്വത്തും – പ്രസിദ്ധകളായ യമുനാതീരത്തിലെ ഗോക്കളാകുന്ന ധനവും. അശ്വവിത്തവും – കുതിരകളാകുന്ന സമ്പത്തും. തലോടാവൂ ഞാൻ – എനിയ്ക്കു കൈവരട്ടെ.

സൂക്തം 53.

ശ്യാവാശ്വന്‍ ഋഷി; കകുപ്പും സതോബഹൃതിയും ഗായത്രിയും ബൃഹതിയും അനുഷ്ടുപ്പും പൂരഉഷ്ണിക്കും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത.

ആരറിയുന്നു, ഈ മരുത്തുക്കളുടെ ഉല്‍പത്തി? പണ്ടും ആര്‍ കണ്ടു, ഇവരുടെ സുഖങ്ങൾ? ഇവര്‍ പുള്ളിമാനുകളെ പൂട്ടിയല്ലോ! 1

തേരിലിരിയ്ക്കുന്ന ഇവരെ ആര്‍ കേൾക്കും? യാത്ര എങ്ങനെ? ആർക്കു വഴിപോലെ കൊടുപ്പാനായിരിയ്ക്കും, ഈ വൃഷാക്കൾ ബന്ധുഭൂതരായി അന്നങ്ങളോടേ മുറയ്ക്കുവതരിച്ചത്? 2

ആ പറ്റുപാടില്ലാത്ത മനുഷ്യഹിതരായ നേതാക്കൾ തിളങ്ങുന്ന വാഹനങ്ങളിലൂടേ, മത്തിന്നായി വന്നണഞ്ഞ്, എന്നോടരുളിച്ചെയ്തു, ‘നീ ഇയ്യുള്ളവരെ നോക്കിക്കണ്ടു സ്തുതിച്ചുകൊള്ളുക’ എന്ന്: 3

‘ആഭരണങ്ങളിലും ആയുധങ്ങളിലും പൂമാലകളിലും ഉരോഭൂഷണങ്ങളിലും കൈകാല്‍വളകളിലും തേരുകളിലും വില്ലുകളിലുമുള്ള തിളക്കങ്ങളെ – ’ 4

ക്ഷിപ്രപ്രദാനരായ മരുത്തുക്കളേ, വൃഷ്ടിയ്ക്കായി നടക്കുന്ന തിളക്കങ്ങൾപോലുള്ള നിങ്ങളുടെ തേരുകളെ തുഷ്ടിപ്പെടുത്താൻ ഞാന്‍ സ്തുതിയ്ക്കുന്നു. 5

ഈ ശോഭനപ്രദാനരായ നേതാക്കൾ ഹവിർദ്ദാതാവിന്നുവേണ്ടി തണ്ണീര്‍പ്പെട്ടിയെ വാനത്തുനിന്നിറക്കുന്നു – മേഘത്തെ വാനൂഴികളിലെയ്ക്ക് അഴിച്ചുവിടുന്നു. ജലത്തോടുകൂടി വർഷകരായി നടക്കുന്നു! 6

അവര്‍ മേഘങ്ങളെ പിളർത്തി ജലത്തോടുകൂടി അന്തരിക്ഷത്തില്‍, ധേനുക്കൾപോലെയും, വഴി മുഴുമിപ്പിയ്ക്കാൻ കുതിച്ചോടുന്ന കുതിരകൾപോലെയും സഞ്ചരിയ്ക്കുന്നു; അപ്പോൾ പുഴകൾ പുളയ്ക്കുകയായി! 7

മരുത്തുക്കളേ, നിങ്ങൾ സ്വർഗ്ഗത്തിൽനിന്നോ, അന്തരിക്ഷത്തില്‍നിന്നോ, ഇവിടത്തില്‍നിന്നോ വന്നണഞ്ഞാലും; അകലത്തെങ്ങാനും നിന്നേയ്ക്കരുതേ! 8

നിങ്ങളെ നിഷ്പ്രഭമായ, കെടുനിറം പൂണ്ട, നിലമോ, നിങ്ങളെ പരന്ന കടലോ, ഇമ്പംകൊള്ളിയ്ക്കരുത്; നിങ്ങളെ സജലയായ സരയു നിർത്തിക്കളയരുത്. ഞങ്ങൾക്കുതന്നെ കിട്ടട്ടെ, നിങ്ങളാലുള്ള സുഖം! 9

നിങ്ങളുടെ പുത്തൻതേരുകളുടെ ബലത്തെയും ആ തിളങ്ങുന്ന മരുദ്ഗണത്തെയും വൃഷ്ടികൾ പിന്തുടരുന്നു! 10

ഈ നിങ്ങളുടെ ബലത്തെ ബലത്തെ, വ്രാതത്തെ വ്രാതത്തെ, ഗണത്തെ ഗണത്തെ ഞങ്ങൾ നല്ല സ്തുതികൊണ്ടും കർമ്മംകൊണ്ടും അനുവർത്തിയ്ക്കട്ടെ! 11

ഇന്നു മരുത്തുക്കൾ ഈ തേരിലൂടേ, ഏതൊരു ഹവ്യദാതാവായ സുജന്മാവിന്നുവേണ്ടി പോയിരിയ്ക്കാം? 12

നിങ്ങൾ പുത്രന്നും പൌത്രന്നുമായി, അക്ഷയമായ ധാന്യവിത്തു വെച്ചിട്ടുണ്ടല്ലോ അതു ഞങ്ങൾക്കു തരുവിന്‍: ധനവും പൂർണ്ണായുസും സൌഭാഗ്യവും ഞങ്ങൾ യാചിയ്ക്കുന്നു! 13

മരുത്തുക്കളേ, ഞങ്ങൾ ക്ഷേമത്താൽ തിന്മ പോക്കി, നേരിട്ട നിന്ദകരായ വൈരികളെ കടന്നുപോകുമാറാകണം; വർഷത്താൽ വെള്ളവും സുഖവും പാപശാന്തിയും ഗോയുക്തമായ അന്നവും ഞങ്ങൾക്ക് ഒപ്പം കൈവരട്ടെ!. 14

മഹിതരായ മരുത്തുക്കളേ, നേതാക്കളേ, നിങ്ങൾ ആരെ രക്ഷിയ്ക്കുമോ, ആ മനുഷ്യന്‍ സുദേവനും സുവീരനുമായിത്തീരും: ഞങ്ങൾ അങ്ങനെയാകണം! 15

ഭവാൻ ഈ സ്തോതാവിനൊ യജ്ഞത്തിൽ ആ ദാതാക്കളെ സ്തുതിച്ചാലും: അവര്‍, മേയുന്ന ഗോക്കൾപോലെ ഇമ്പംകൊള്ളട്ടെ! പോകുന്ന അവരെ ഭവാന്‍ പഴയ ചങ്ങാതികളമെയെന്നപോലെ തിരിച്ചുവിളിയ്ക്കുക ആ തല്‍പരമന്മാരെ പാടിപ്പുകഴ്ത്തുക! 16

കുറിപ്പുകൾ: സൂക്തം 53.

[2] ആര്‍ കേൾക്കും – ഇവര്‍ ചമ്മട്ടിയുലയ്ക്കുന്ന ശബ്ദവും തേരൊച്ചയും.

[3] പറ്റുപാടില്ലാത്ത – നിര്‍ല്ലേപരായ. മത്തിന്നായി – സോമം കുടിപ്പാൻ. ഇയ്യുള്ളവർ – ഞങ്ങൾ.

[4] തിളക്കങ്ങളെ – നോക്കി സ്തുതിച്ചുകൊള്ളുക. ഇതും മരുദ്വചനംതന്നെ.

[6] തണ്ണീര്‍പ്പെട്ടിയെ – മേഘത്തെ.

[7] ധേനുക്കൾപോലെ – പുതുതായി പെറ്റ പൈക്കൾ കുട്ടിയുടെ അടുക്കലെയ്ക്ക് ഓടുന്നതുപോലെ. വഴി മുഴുമിപ്പിയ്ക്കാൻ – എത്തേണ്ടുമിടത്തെത്താൻ. പുളയ്ക്കുകയായി – മഴവെള്ളംകൊണ്ട്.

[8] ഇവിടം – ഭൂലോകം.

[9] നീലവും മറ്റും സകൌതുകം നോക്കിനിന്നേയ്ക്കരുതേ.

[10] മരുദ്ഗണം – നിങ്ങളുടെ ഗണം.

[11] വ്രാതം = സമൂഹം. ഗണം – സപ്തഗണം.

[12] പരോക്ഷവചനം: സുജന്മാവ് – ഭാഗ്യവാന്‍. പോയിരിയ്ക്കാം – ഇവിടെ വരുന്നില്ലല്ലോ!

[13] ഞങ്ങളെ പുത്രപൌത്രത്വേന ഗണിച്ച്, അതു (വിത്ത്) ഞങ്ങൾക്കു സദയം തരുവിൻ.

[14] വർഷത്താല്‍ – നിങ്ങൾ പെയ്യിയ്ക്കുന്ന മഴകൊണ്ട്.

[15] സുദേവൻ = നല്ല ദേവന്മാരോടുകൂടിയവന്‍. സുവീരന്‍ – നല്ല പുത്രാദികളോടുകൂടിയവൻ.

[16] ഋത്വിക്കുകൾ ഋഷിയോടു പറയുന്നു: സ്തോതാവ് – യജമാനന്‍. ആ ഓതാക്കൾ – മരുത്തുക്കൾ. ആ തല്‍പരന്മാരെ – സ്തുതിപ്രിയരായ മരുത്തുക്കളെ.

സൂക്തം 54.

ശ്യാവാശ്വന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത.

സ്വയം വിളങ്ങുന്ന, മലയെപ്പോലും തട്ടിവീഴിയ്ക്കുന്ന, മരുദ്ബലത്തിന്നെത്തിയ്ക്കുക, ഈ സ്തുതിയെ; ചൂടിനെ നിലപ്പിച്ചുകൊണ്ടു സ്വർഗ്ഗത്തില്‍നിന്നു വന്നെത്തുന്ന ആ പൃഷ്ഠയജ്വാക്കളായ ഉജ്ജ്വലാന്നന്മാർക്കു നിങ്ങൾ മഹത്തായ ഭോജ്യം അർപ്പിയ്ക്കുവിന്‍. 1

മരുത്തുക്കുളേ, വൃഷ്ടിതല്‍പരരായി അന്നം വർദ്ധിപ്പിയ്ക്കുന്ന മഹാന്മാരായ നിങ്ങൾ കുതിരകളെ പൂട്ടി, ചുറ്റിനടന്നു, മിന്നലിനോടു ചേരുന്നു: അപ്പോൾ മൂന്നിടത്തും മേഘം ഇടിമുഴക്കും; എങ്ങും ഗമിയ്ക്കുന്ന വെള്ളം ഭൂമിയിൽ വീഴുകയും ചെയ്യും. 2

തിളങ്ങുന്ന തേജസ്സും, കല്ലിൻകാതലിന്നൊത്ത ആയുധങ്ങളുമുള്ള മഹാബലരായ മരുത്തുക്കൾ ഒളിവീശുന്നു; പർവതങ്ങളെപ്പോലും പതിപ്പിയ്ക്കുന്നു; വെമ്പലോടേ വെള്ളം പൊഴിയ്ക്കുന്നു; കൂടെക്കൂടെ മിന്നലിളക്കുന്നു; കൂട്ടമിട്ടിരമ്പുന്നു. 3

രുദ്രപുത്രരായ മരുത്തുക്കളേ, ശക്തരായ നിങ്ങൾ രാത്രികളെയും പകലുകളെയും അന്തരിക്ഷത്തെയും എടുത്തെറിയുന്നു പൊടി പറപ്പിയ്ക്കുന്നു; കാറിനത്തെ, കപ്പലുകൾ കടലിനെയെന്നപോലെ ഇളക്കുന്നു; ദുർഗ്ഗങ്ങളുടയ്ക്കുന്നു; നിങ്ങൾ (ഞങ്ങളെ) ഉപദ്രവിയ്ക്കില്ല! 4

അഹൃതതേജസ്കരായ മരുത്തുക്കളേ, നിങ്ങളുടെ ആ വീര്യം, സൂര്യനും ഓടുന്ന ദേവാശ്വങ്ങളുമെന്നപോലെ, നീണ്ട യോജന പിന്നിട്ടിരിയ്ക്കുന്നു: കുതിരകളെ കൊടുക്കാതിരുന്ന പർവതത്തെ നിങ്ങൾ പിളർത്തിയല്ലോ! 5

മരുത്തുക്കളേ, നിങ്ങളുടെ ഗണം പരിശോഭിയ്ക്കുന്നു: നിങ്ങൾ നീര്‍മുകിലിനെ തല്ലിത്തുള്ളിയ്ക്കുമല്ലോ; സമാനപ്രീതികളായ നിങ്ങൾ ധനം തേടുന്ന എന്നെ കണ്ണുപോലെ നല്ല വഴിയ്ക്കു കൊണ്ടുനടക്കുകയും ചെയ്യുന്നു! 6

മരുത്തുക്കളേ, നിങ്ങൾ യാതൊരു ഋഷിയെയോ രാജാവിനെയോ കർമ്മോന്മുഖനാക്കുമോ, അദ്ദേഹം തോല്ക്കില്ല; ഹനിയ്ക്കപ്പെടില്ല; ക്ഷീണനാകില്ല; സങ്കടപ്പെടില്ല; ഉപദ്രവിയ്ക്കപ്പെടില്ല. അദ്ദേഹത്തിന്റെ സമ്പത്തിന്നും രക്ഷയ്ക്കും ഇടിവു വരില്ല! 7

ഗ്രാമത്തെ ജയിയ്ക്കുന്ന മനുഷ്യര്‍പോലെയും അര്യമാദികൾ പോലെയുമുള്ള, അശ്വയുക്തരും ഈശ്വരന്മാരുമായ മരുത്തുക്കൾ വെള്ളംകൊണ്ടു കിണര്‍ നീറയ്ക്കുന്നു; ഇരമ്പുന്നു; മധുരജലംകൊണ്ടു മന്നിനെ കുതിർക്കുന്നു! 8

ഈ ഭൂമി മികവിൽ ചരിയ്ക്കുന്നു മരുത്തുക്കൾക്കായി പരക്കുന്നു; ദ്യോവു പരക്കുന്ന; അന്തരിക്ഷപഥങ്ങൾ പരക്കുന്നു; ക്ഷിപ്രപ്രദാനരായ പർവതങ്ങൾ പരക്കുന്നു. 9

മരുത്തുക്കളേ, കരുത്തുള്ള സർവനേതാകളായ – സ്വർഗ്ഗത്തിന്റെയും നേതാക്കളായ – നിങ്ങൾ, സൂര്യൻ ഉയർന്നുനില്ക്കുമ്പോളാണല്ലോ, മത്തുകൊള്ളുക: അപ്പോൾ നിങ്ങളുടെ പായുന്ന കുതിരകൾ കുഴയാറില്ല; നിങ്ങൾ ഉടയടി ഈ വഴിയുടെ അവസായത്തിലെത്തും! 10

മരുത്തുക്കളേ, നിങ്ങളുടെ ചുമലുകളിൽ ചുരികയും കാല്കളിൽ തളയും, മാറിൽ മണിമാലയും, തേരിൽ നീർത്തുള്ളികളും, കൈകളിൽ തിയ്യിന്നൊത്ത മിന്നലുകളും, തലയിൽ തങ്കത്തൊപ്പിയും വിളങ്ങുന്നു! 11

മരുത്തുക്കളേ, സഞ്ചാരികളായ നിങ്ങൾ അഹൃതതേജസ്കനായ സൂര്യനെക്കൊണ്ടു തെളിവെള്ളം: ചാറിയ്ക്കുന്നു കെല്പു പൂണ്ടു തുലോം തിളങ്ങുന്നു; വെള്ളത്തിന്നായി വമ്പിച്ച ഇരമ്പൽ കൂടുന്നു! 12

വിവിധപ്രജ്ഞരായ മരുത്തുക്കളേ, ഞങ്ങൾ നിങ്ങളില്‍നിന്നു ധനവും അന്നവും നേടി, തേരുടമകളാകണം! മരുത്തുക്കളേ സൂര്യൻ ആകാശത്തുനിന്നെന്നപോലെ കിഴിഞ്ഞുപോകാത്ത ധനം ആയിരക്കണക്കിൽ ഞങ്ങളിൽ വിളയാടട്ടേ! 13

മരുത്തുക്കളേ, നിങ്ങൾ സ്പൃഹണീയരായ വീരരോടുകൂടിയ ധനം നല്കുന്നു; നിങ്ങൾ സാമം പാടുന്ന ഋഷിയെ രക്ഷിയ്ക്കുന്നു; നിങ്ങൾ സേവകന്ന് അശ്വത്തെയും അന്നത്തെയും നല്കുന്നു; നിങ്ങൾ സുഖവാനായ രാജാവിനെ നല്കുന്നു! 14

ഉടനടി രക്ഷിയ്ക്കുന്ന മരുത്തുക്കളേ, യാതൊന്നുകൊണ്ടു ഞങ്ങൾ ആളുകളെ, സൂര്യൻപോലെ, പരത്തുമോ, ആ ധനം ഞാന്‍ നിങ്ങളോടു യാചിയ്ക്കുന്നു. നിങ്ങൾ എന്റെ ഈ സ്തുതിയിൽ കുതുകംകൊള്ളുവിൻ: ഇതിന്റെ ശക്തിയാൽ ഞങ്ങൾ ഒരു നൂറ്റാണ്ടു പിന്നിടുമാറാകണം! 15

കുറിപ്പുകൾ: സൂക്തം 54.

[1] ഋത്വിക്കുകളോട്: പൃഷ്ഠയജ്വാക്കൾ – രഥന്തരാദികൾകൊണ്ടു യജിയ്ക്കുന്നവർ. ഉജ്ജ്വലാന്നന്മാർക്കു = തിളങ്ങുന്ന അന്നത്തോടുകൂടിയർവക്കു, മരുത്തുക്കൾക്ക്.

[3] കല്ലിന്‍കാതലിന്നൊത്ത – അതികഠിനങ്ങളായ.

[5] അഹൃതതേജസ്കര്‍ – ആരാലും അപഹരിയ്ക്കുപ്പെടാത്ത തേജസ്സുള്ളവര്‍. യോജന – നാലുനാഴിക വഴി; പത്തുനാഴിക വഴി എന്നും പകഷമുണ്ട്. പിന്നിട്ടിരിക്കുന്നു – വളരെ ദൂരത്തെത്തിയിരിയ്ക്കുന്നു എന്നർത്ഥം. കുതിരകളെ – പണികൾ അപഹരിച്ചു ഗുഹയിലൊളിപ്പിച്ച അശ്വങ്ങളെ.

[8] പരോക്ഷകഥനം: അര്യമാദികൾ – അര്യമാവു മുതലായ അദിതിപുത്രന്മാർ.

[9] പരക്കുന്നു – വിസ്താരപ്പെടുന്നു.

[10] സൂര്യൻ ഉയർന്നുനില്ക്കുമ്പോൾ – മധ്യാഹ്നത്തില്‍. മത്തുകൊള്ളുക – സോമം കടിയ്ക്കുക. അവസാനത്തില്‍ – യജ്ഞസ്ഥലത്ത്.

[13] സൂര്യന്‍ ആകാശം വിടാറില്ലല്ലോ; അതുപോലെ കിഴിഞ്ഞുപോകാത്ത – സുസ്ഥിരമായ.

[14] രാജാവിനെ – രാജ്യം ഭരിയ്ക്കാൻപോന്ന പുത്രനെ.

[15] സൂര്യനെപോലെ – സൂര്യന്‍ രശ്മികളെ പരത്തുന്നപോലെ. ഇത് – സ്തുതി. ഒരു നൂറ്റാണ്ടു പിന്നിടുമാറാകണം – ശതായുസ്സുകളായിത്തീരണം.

സൂക്തം 55.

ശ്യാവാശ്വൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ: മരുത്തുക്കൾ ദേവത.

തിളങ്ങുന്ന ചുരികയും മാറിൽ മണിമാലയുമുള്ള പ്രയഷ്ടാക്കളായ മരുത്തുക്കൾ മഹത്തായ വയസ്സു വഹിയ്ക്കുന്നു; എളുപ്പത്തിൽ പൂട്ടാവുന്ന ശീഘ്രാശ്വങ്ങളാൽ കൊണ്ടാക്കപ്പെടുന്നു; ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 1

നിങ്ങൾ സ്വയം മഹത്തായ ബലത്തെ യഥേഷ്ടം വഹിയ്ക്കുന്നു; പെരിയ നിങ്ങൾ പരപ്പോടേ പരിശോഭിയ്ക്കുന്നു; നിങ്ങൾ ഓജസ്സുകൊണ്ട് അന്തരിക്ഷത്തിൽ വ്യാപിയ്ക്കുന്നു. ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 2

സുജാതരായ നേതാക്കൾ ഒപ്പം ജനിച്ചു; ഒപ്പം വെള്ളം പൊഴിച്ചു; ശ്രീയ്ക്കുവേണ്ടിത്തന്നേ, സൂര്യരശ്മികൾപോലെ ശോഭപൂണ്ട്, എങ്ങും തുലോം വളർന്നു. ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 3

മരുത്തുക്കളേ, നിങ്ങളുടെ മഹത്വം സ്തുത്യമാണ്; സൂര്യന്റെ രൂപംപോലെ ദർശനീയമാണ്. നിങ്ങൾ ഞങ്ങളെ അമൃതത്വത്തിൽ നിർത്തിയാലും! ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 4

മരുത്തുക്കളേ, നിങ്ങൾ അന്തരിക്ഷത്തില്‍നിന്നു പുറപ്പെടുവിക്കുവിൻ – ജലാന്വിതരേ, നിങ്ങൾ മഴ പെയ്യുവിൻ: ദർശനീയരേ, നിങ്ങളുടെ ധേനുക്കൾക്കു കാവു വറ്റലില്ലല്ലോ! ആ ശുഭഗമനന്മാരെ തേരുകളും പിന്തുതുടരുന്നു. 5

മരുത്തുക്കളേ, നിങ്ങൾ പുള്ളിമാനുകളാകുന്ന കുതിരകളെ തേര്‍ മുമ്പിൽ പൂട്ടുന്നു; പൊന്നിന്‍ചട്ടയിടുന്നു; യുദ്ധമെല്ലാം തട്ടിനീക്കുന്ന! ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 6

മരുത്തുക്കളേ, നിങ്ങളെ മലകളോ പുഴകളോ തടയില്ല: നിങ്ങൾ ഉദ്ദിഷ്ടസ്ഥലത്തെയ്ക്കു പോകുകതന്നെ ചെയ്യും. നിങ്ങൾ ദ്യാവാപൃഥിവികളിലെയ്ക്കും നടകൊള്ളുന്നു! ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 7

വസുക്കളായ മരുത്തുക്കളേ, നിങ്ങൾ മുമ്പു ചെയ്തതും, ഇപ്പോൾ ചെയ്യുന്നതും, ഉയർത്തപ്പെടുന്നതും, പുകഴ്ത്തപ്പെടുന്നതും, യാതൊന്നോ; അതെല്ലാം നിങ്ങൾക്കറിയാം! ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 8

മരുത്തുക്കളേ, ഞങ്ങളെ സുഖിതരാക്കുവിൻ; പീഡിപ്പിയ്ക്കരുത് – ഞങ്ങൾക്കു് അത്യധികമായ സുഖം തന്നരുളവിൻ. സ്തോത്രവും സഖ്യവും ഉൾക്കൊള്ളുവിൻ! ആ ശുഭഗമനന്മാരെ തേരുകളും പിന്തുടരുന്നു. 9

മരുത്തുക്കളേ, സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ ഞങ്ങളെ സമ്പത്തിലെയ്ക്ക കൊണ്ടുപോകുവിന്‍; പാപങ്ങളിൽനിന്നു മോചിപ്പിയ്ക്കുവിന്‍; യജനീയരേ, ഞങ്ങൾ തരുന്ന ഹവിസ്സു കൈക്കൊള്ളുവിൻ ഞങ്ങൾ ധനത്തിന്റെ ഉടമകളായിത്തീരണം! 10

കുറിപ്പുകൾ: സൂക്തം 55.

[1] പ്രയഷ്ടാക്കൾ = പ്രകർഷേണ യജിയ്ക്കുന്നവര്‍. വയസ്സ് – യൌവനം, അല്ലെങ്കിൽ അന്നം. കൊണ്ടാക്കപ്പെടുന്നു – ഉദ്ദിഷ്ടസ്ഥലത്ത്.

[2] പ്രത്യക്ഷോക്തി: ഒടുവിലെ വാക്യം പരോക്ഷം.

[4] അമൃതത്വം – സ്വർഗ്ഗം.

[5] പുറപ്പെടവിയ്ക്കുവിന്‍ – വൃഷ്ടിയെ. ധേനുക്കൾ – പൈക്കൾ, മേഘങ്ങൾ.

[9] സ്തോത്രവും സഖ്യവും ഉൾക്കൊള്ളുവിൻ – സ്തുതിയിൽ ശ്രദ്ധയിരുത്തി ഞങ്ങളുമായി സഖ്യംകൊള്ളുവിൻ.

സൂക്തം 56.

ശ്യാവാശ്വന്‍ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത. (മാകന്ദമഞ്ജരി)

അഗ്നേ, വിളിയ്ക്ക, നീയധ്വരോദ്ദ്യുക്തരാം
പൊൽക്കോപ്പണിഞ്ഞ; മരുത്തുക്കളെ:
ശ്രീവീശും വിണ്ണിങ്കല്‍നിന്നിന്നിവിടെയ്ക്കു
ഞാന്‍ വിളിയ്ക്കുന്നേൻ, മരുദ്ഗണത്തെ! 1
എമ്മട്ടിലങ്ങയാലാദൃതന്മാര,വ-
രമ്മട്ടേ വന്നെത്തുകെ,ൻനന്മയ്ക്കായ്
താവകാഹ്വാനത്താലന്തികത്തെത്തിയാല്‍,-
ക്കൈവളർത്താലും, നീയബ്ഭീമരെ! 2
ശത്ര്വഭിഭൂതര്‍ കെല്പുറ്റ നാഥങ്കൽപ്പോ-
ലെത്തുമേ, നമ്മളിലൻപോടവര്‍!
അഗ്നിപോലേ കർമ്മി, നീ മരുദ്വർഗ്ഗമേ;
ദുര്‍ഗ്രഹം, കൂറ്റന്റെ പൈപോലെ നീ!3
ദുഷ്പീഡ്യരായ ഹയങ്ങൾപോലോ,ജസ്സാ-
ലപ്രയാസേന കൊൽവോരാമവർ
വായ്പുറ്റിരയ്ക്കുന്ന നീരണിമേഘത്തെ-
ക്കീഴ്പോട്ടയയ്ക്കുന്ന, പോക്കുകളാൾ! 4
പേർത്തെഴുന്നേല്ക്കുവിൻ: തിട്ടമിസ്തോത്രത്താ-
ലാദ്രരായ്ത്തിർന്ന മരത്തുക്കളേ,
വായ്ക്കുമപൂർവകരാകിയ നിങ്ങളെ, –
ഗ്ഗോക്കളെപ്പോലെ വിളിയ്ക്കുന്നോൻ, ഞാന്‍! 5
പൂട്ടവിൻ, തേരിനു പെണ്‍കുതിരകളെ;
പ്പൂട്ടുവിന്‍, തേരില്‍ച്ചെമ്മാനുകളെ.
പൂട്ടവിന്‍, മുന്നില്‍, പ്രവേഗഹരികളെ-
പ്പൂട്ടവിന്‍, മുന്നിൽ വന്‍വോഢാക്കളെ! 6
പാരം ചിനയ്ക്കുമാ രോഹിതവാജിയെ-
ച്ചാരുവായ്പ്പൂട്ടിക്കഴിഞ്ഞുവല്ലോ;
ഈ രഥ്യം യാത്രയിൽ നിങ്ങളെ വൈകിയ്ക്കൊ –
ല്ലേ; – റിത്തെളിപ്പിന്‍, മരുത്തുക്കളേ!7
യാതൊന്നിൽ വാണിതോ, തൂവെള്ളമേന്തിയ
രോദസി മാരുതസംയുതയായ്;
ആഹാരകാംക്ഷിയാമമ്മരുല്‍ത്തേരിനെ-
യാഹ്വാനംചെയ്യുക, നമ്മളിപ്പോൾ! 8
ആരിലർച്ചിയ്ക്കപ്പെടുന്നു, സുജാതയായ്-
സ്ഫാരസൌഭാഗ്യയാം രുദ്രപത്നി;
തേരില്‍ത്തിളങ്ങുമാ സ്തുത്യർഹരാം ഭവാ-
ന്മാരെ വിളിപ്പൂ, ഞാന്‍ മാരുതരേ! 9
കുറിപ്പുകൾ: സൂക്തം 56.

[1] ശ്രീ = ശോഭ.

[2] അബ്ഭീമരെ – കാലവിളംബം സഹിയ്ക്കായ്കയാൽ ഘോരാകാരരായിത്തീർന്ന മരുത്തുക്കളെ. കൈ വളർത്താലും – ഹവിസ്സു കൊണ്ടുകൊടുത്ത്.

[3] ശത്ര്വഭിഭൂതര്‍ (ശത്രുക്കളാൽ തോല്പിയ്ക്കപ്പെട്ടവര്‍) സ്വാമിയുടെ അടുക്കലെയ്ക്കു പായുമല്ലോ; അതുപോലെ, അവർ (മരുത്തുക്കൾ) നമ്മുടെ അടുക്കൽ വന്നെത്തും. ഉത്തരാർദ്ധം പ്രത്യക്ഷോക്തി: കർമ്മി = കർമ്മത്തോടുകൂടിയത്. കൂറ്റന്റെ – വിത്തുകാളയുടെ സമീപത്തു നില്ക്കുന്ന പയ്യിനെ എളുപ്പത്തിൽ പിടിയ്ക്കവയ്യല്ലോ; അതുപോലെ ദുര്‍ഗ്രഹമാകുന്നു, മരുദ്വർഗ്ഗം.

[4] ദുഷ്പീഡ്യർ = എളുപ്പത്തിൽ പീഡിപ്പിയ്ക്കാവതല്ലാത്ത. കൊല്‍വോര്‍ – ശത്രുക്കളെ. പോക്കുകളാൽ (ഗമന ങ്ങൾകൊണ്ടു്) കീഴ്പോട്ടയയ്ക്കുന്ന – മഴ പെയ്യാന്‍.

[5] തിട്ടം – ഈ സ്തോത്രം നിങ്ങളെ ആർദ്രരാക്കിയിരിയ്ക്കും. അപൂർവകര്‍ – പൂർവകന്‍ (മുൻ ജനിച്ചവന്‍) ഇല്ലാത്തവര്‍. ഗോക്കളെപ്പോലെ – പൈക്കളെ സമീപത്തെയ്ക്കു വിളിയ്ക്കുന്നതുപോലെ.

[6] പെണ്‍കുതിരകളെയോ മറ്റോ തേരിനുമുമ്പിൽ പൂട്ടുവിൻ – ഇങ്ങോട്ടു പോരുവാന്‍. പ്രവേഗഹരികൾ = വേഗമേടിയ. രണ്ടു ഹരികൾ. വൻവോഢാക്കൾ = വലിയ വോഢാക്കൾ, ഭാരവഹനകുശലരായ ഹരികൾ. മൂന്നാംപാടത്തിന്റെ ആർവത്തനമാണ്, നാലാംപാദം.

[7] രോഹിതവാജി = ചെംകുതിര. ചാരുവായ് – ഭംഗിയിൽ. രഥ്യം = തേർക്കുതിര.

[8] രോദസി – രുദ്രപത്നി. ആഹാരകാംക്ഷി = അന്നേച്ഛു

[9] ആരില്‍ – യാവചിലരുടെ ഇടയില്‍.

സൂക്തം 57.

ശ്യാവാശ്വവന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത. (കേക)

ഇന്ദ്രനൊത്തൊ,പ്പം പ്രീതി പുണ്ട തദ്രജര്‍ നിങ്ങൾ
വന്നാലും, ക്രതുവിന്നായ്ക്കാഞ്ചനത്തേരില്‍ക്കേറി:
നിങ്ങളെക്കാമിയ്ക്കുന്നു, ഞങ്ങൾതന്‍ സ്തുതിയിതു;
നിങ്ങളത്തൃഷാർത്തന്നു, നല്കി, ദിവ്യാംഭസ്സല്ലോ! 1
വില്ല,മ്പും, ചുരിക, കയ്യുളി, ബാണധിമുമ്പാം
നല്ല ഹേതിയും, നല്ലശ്വങ്ങളും, നൽത്തൃത്തേരും
ഉള്ളവരല്ലോ: മരുത്തുക്കളേ, വരികി,ങ്ങു
വെള്ളത്തിനു,ൾക്കെല്പേറും പൃശ്നിപുത്രരേ, നിങ്ങൾ! 2
നിങ്ങൾ കൂട്ടുന്നൂ, കർമ്മിയ്ക്കർത്ഥവും, വാനില്‍ക്കാറും;
നിങ്ങൾതൻ പോക്കില്‍പ്പേടിച്ചഞ്ചുന്നൂ, വിപിനങ്ങൾ;
തുള്ളിപ്പൂ, ധരണിയെപ്പൃ,ശ്നിപുത്രരേ, നീർക്കയ്-
പ്പുള്ളിമാൻകളെപ്പൂട്ടുമൂർജ്ജിതന്മാരാം നിങ്ങൾ! 3
വന്മഹസ്സാളും വർഷദായികൾ മരുത്തുക്ക-
ളുന്മഥിതാക്കളി,രട്ടകൾപോലേകാകാരർ,
ചെമ്മഞ്ഞക്കുതിരകളുള്ളവര,നവദ്യർ,
കമ്രാംഗർ, മഹത്ത്വത്താൽ വാനിന്റെ വിരിവുറേറാര്‍. 4
ജാത്യൈവ സുജാതൻ, ഭൂര്യൂദകര്‍, മാറത്താരം
ചാർത്തിയോർ, ചമഞ്ഞവര്‍, സുദാനരൊളിപൂണ്ടോർ,
ഹാനിവർജ്ജിതധനർ, പൂജാർഹര്‍ നേടിക്കൊണ്ടാർ,
വാനില്‍നിന്നുപാഗമിച്ചമൃതഹവിസ്സിനെ. 5
തോൾകജിലുണ്ടു, മരുത്തുക്കളേ, ചുരികകൾ;
കൈകജിൽ നിങ്ങാക്കുണ്ടു, ധൃഷ്ണുവാമോജോബലം;
തേര്‍കളിലുണ്ട,സ്ത്രങ്ങൾ; തലയിൽപ്പൊൻതൊപ്പിയും;
മൈകളിൽ മരുവുന്ന, നിങ്ങൾക്കു തേജസ്സെല്ലാം! 6
പൊന്നുമശ്വവും ഗോവും തേര്‍ സുവീരരും വായ്ക്കു-
മന്നമെങ്ങൾക്കു മരുത്തുക്കളേ, തന്നീടുവിൻ;
ഞങ്ങൾക്കു സമൃദ്ധിയും ചേർക്കു, രുദ്രരേ, നിങ്ങൾ;
നിങ്ങൾതൻ ദിവ്യത്രാണം ഞാനനുഭവിയ്ക്കാവൂ! 7
സൌഖ്യമെങ്ങൾക്കു മരുത്തുക്കളേ, നേതാക്കളേ,
ചേർക്കുവിൻ, മഖജ്ഞന്മാര,മൃതർ, പുരുവിത്തർ,
സത്യത്താൽ വിളിപ്പെട്ടോർ, കവികൾ, യുവാക്കന്മാ-
ര,ത്യന്തസ്തുതരേ,റ്റം നനയ്ക്കുന്നവര്‍ നിങ്ങൾ! 8
കുറിപ്പുകൾ: സൂക്തം 57.

[1] രൂദ്രജര്‍ = രുദ്രപുത്രർ. ആ തൃഷാർത്തൻ – ഗോതമ.

[2] കയ്യുളി – ഒരുതരം ചെറിഅയ ഉളി. ബാണധി = ആവനാഴി. ഹേതി – ആയുധങ്ങൾ. വെള്ളത്തിന് – ഞങ്ങൾക്കു വെള്ളം കിട്ടാൻ. ഉൾക്കെല്പ് – മനോബലം.

[3] അർത്ഥം – ധനം. തുള്ളിപ്പൂ – വൃഷ്ടികൊണ്ടു വിറപ്പിയ്ക്കുന്നു നീർക്കായ് – വൃഷ്ടിയ്ക്കുവേണ്ടി.

[4] ഉന്മഥിതാക്കൾ – ശത്രുമർദ്ദനര്‍. ഇരട്ടകൾ – ഇരട്ടപെറ്റുണ്ടായവര്‍. ചെമ്മഞ്ഞക്കുതിരകൾ = ചെമന്നവയും മഞ്ഞച്ചവയുമായ കുതിരകൾ. വാനിന്റെ വിരിവുറ്റോര്‍ = ആകാശസദൃശമായ വിസ്തീർണ്ണതയുള്ളവര്‍.

[5] ഭൂര്യുദകര്‍ – വളരെ വെള്ളമുള്ളവര്‍. ആരം = ഹാരം, മുത്തുമാല. ചമഞ്ഞവര്‍ – മറ്റാഭരണങ്ങളുമണിഞ്ഞവര്‍. ഹാനിവർജ്ജിതധനര്‍ = അക്ഷയസമ്പത്തുള്ളവര്‍. ഉഗമിച്ച് – യജ്ഞത്തിൽ വന്നുചേർന്ന്.

[6] ഓജോബലം – രസാദിസപ്തധാതുക്കളുടെ സത്തത്രേ, ഓജസ്സ്; അതാകുന്ന ബലം. അസ്ത്രങ്ങൾ = ആയുധങ്ങൾ. എല്പാത്തേജസ്സുമുണ്ട്, നിങ്ങളുടെ ദേഹങ്ങളില്‍.

[7] രൂദ്രര്‍ – രൂദ്രപുത്രന്മാര്‍. ദിവ്യത്രാണം = ദിവ്യമായ രക്ഷ.

[8] നനയ്ക്കുന്നവര്‍ – വർഷകര്‍.

സൂക്തം 58.

ശ്യാവാശ്വൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; മരുത്തുക്കൾ ദേവത. (കേക)

നീര്‍ക്കധീശരായ് സ്വയം വിളങ്ങുന്നോരാമെവര്‍
ശീഘ്രാശ്വസമേതരായ്ക്കെല്പോടേ നടക്കൊൾവൂ;
ആ മരുത്തുക്കളുടെ ദീപ്തവും നവീനവു-
മാകുമിഗ്ഗണത്തെത്താനിന്നു ഞാന്‍ സ്തുതിയ്ക്കുന്നേൻ. 1
കൈകളിൽ വളയിട്ടു കാന്തിയും കരുത്തുമാ-
ർന്നാകമ്പമുളവാക്കും ധീമത്താം ഗണത്തിനെ –
സ്വത്തും സൗഖ്യവുമേകുമമിതപ്രഭാവരാം
വിത്തവന്നേതാക്കളെ – സ്തുതിയ്ക്ക, ഹോതാവേ നീ; 2
തൂമഴ പെയ്യിയ്ക്കുന്ന വിഭുക്കൾ, തണ്ണീരേന്തു-
മാ മരുത്തുകൾ വന്നെത്തട്ടെ, നിങ്ങളിലിപ്പോൾ:
അഗ്നിയിങ്ങിതാ, മരുത്തുക്കളേ, സമിദ്ധനായ്;
നില്ക്കുവിന,വങ്കൽ മേധാഢ്യരാം യുവാക്കളേ, 3
അഭ്യർച്ച ്യർ നിങ്ങൾ മരുത്തുക്കളേ, മനുഷ്യന്നു
വിഭ്വസൃഷ്ടനാം വെല്ലും വിഭുവെജ്ജനിപ്പിപ്പൂ:
നിങ്ങളില്‍നിന്നുണ്ടാകും, വൈരിഘ്നഭുജാടോപൻ;
നിങ്ങളിൽനിന്നുണ്ടാകും, നല്ല സാശ്വനാം വീരന്‍! 4
നാൾകൾപോലെയു,മേർക്കാലുകൾപോലെഴുമഭേ –
ദാകാരര്‍ മരുത്തുക്കളുദിപ്പൂ, മഹസ്സോടേ;
വേഗമേറിയോര്‍ പൃശ്നിപുത്രന്മാര്‍ മിഥസ്തുല്യര്‍
തൂകുന്നു സ്വമനസ്സാലുദകം മഹത്തുക്കൾ! 5
ദൃഢനേമികളായ പുള്ളിമാൻതേരുകളില്‍
നടകൊണ്ടിടു,മെപ്പോൾ മരുത്തുക്കളേ, നിങ്ങൾ;
അപ്പൊഴുതുദകച്ചാർത്തുതിരു,മൊടിയും, കാ-
ട – ർക്കാംശുവൃഷം ദീപ്തം തലചായ്ചലറട്ടേ! 6
ആയാതരിവരൊരു പുളപ്പേന്തിയ ഭൂവില്‍
സ്വീയാംബു നിക്ഷേപിച്ചാർ, കണവന്‍ ഗർഭംപോലെ:
വേഗമേറിയ തുരംഗങ്ങളെ മുന്നില്‍പ്പൂട്ടി-
ത്തൂകുന്നുവല്ലോ, വേർപ്പാം വൃഷ്ടിയെ രുദ്രാത്മജര്‍! 7
സൌഖ്യമെങ്ങൾക്കു മരുത്തുക്കളേ, നേതാക്കളേ,
ചേർക്കുവിൻ, മഖജ്ഞന്മാര,മൃതര്‍, പുരുവിത്തർ,
സത്യത്താൽ വിളിപ്പെട്ടോര്‍, കവികൾ, യുവാക്കന്മാ,-
രത്യന്തസ്തുത,രേറ്റം നനയ്ക്കുന്നര്‍ നിങ്ങൾ! 8
കുറിപ്പുകൾ: സൂക്തം 58.

[1] നീര്‍ക്കധീധശരായ് = വെള്ളത്തിന്റെ ഉടമകളായി.

[2] ആകമ്പമുളവാക്കും – എന്തിനെയും ഇളക്കുന്ന. വിത്തവന്നേതാക്കൾ – ധനം വളരെയുള്ള നേതാക്കൾ, മരുത്തുക്കൾ.

[3] ഉത്തരാർദ്ധം പ്രത്യക്ഷോക്തി: അവങ്കല്‍ – അഗ്നിയുടെ അടുക്കല്‍.

[4] വിഭ്വസൃഷ്ടൻ = കരകൌശലമേറിയ വിഭ്വാവിനാൽ (ഋഭുക്കൾ മുവ്വരിൽ മധ്യമന്‍) നിർമ്മിയ്ക്കുപ്പെട്ടവന്‍പോലെ സുരൂപന്‍. വിഭു – സ്വാമി. സുരൂപനും വിജയിയും ഭരണകർത്താവുമായ പുത്രനെ നിങ്ങൾ മനുഷ്യന്നു നല്കും. ഉത്തരാർദ്ധത്തില്‍. എടുത്തു പറയുന്നു:

[5] ദിവസങ്ങളെല്ലാം ഒരേമട്ടിലാണ്; വണ്ടിച്ചക്രത്തിന്റെ ഏർക്കാലുകളും ഒരേ വടിവില്‍ത്തന്നെ. അതുപോലെ, അഭേദാകാര(ഏകരൂപ)രായ മരുത്തുക്കൾ മഹസ്സോടേ (തേജസ്സോടുകൂടി) ഉദിപ്പൂ, ആവിർഭവിയ്ക്കുന്നു. മിഥസ്തുല്യര്‍ = പരസ്പരം സദൃശര്‍.

[6] ദൃഢനേമികളായ = ഉരുൾച്ചുറ്റിന്നുറപ്പുള്ള. ദീപ്തമായ (തിളങ്ങുന്ന) അർക്കാംശുവൃഷം (പർജ്ജന്യന്‍) തലചായ്ച് (കീഴ്പോട്ടു നോക്കി) അലറട്ടെ – മഴയ്ക്കായി ഇടി മുഴക്കട്ടെ.

[7] ആയാതര്‍ = വന്നവര്‍. സ്വീയാംബു – സ്വന്തം ജലം. കണവന്‍ ഗർഭംപോലെ – ഭർത്താവു ഭാര്യയിൽ ഗർഭാധാനം ചെയ്യുന്നതുപോലെ. വേർപ്പ് = വിയർപ്പ്.

സൂക്തം 59.

ശ്യാവാശ്വന്‍ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത. (കേക)

നിങ്ങൾക്കു ലഭ്യം നല്കാൻ വാഴ്ത്തുന്നു ഹോതാവ;-ർച്ച-
യങ്ങു ചെയ്യുക വാനിന്നൂഴിയെ സ്തുതിപ്പാൻ, ഞാന്‍.
തൂകുന്നു തണ്ണീര,ന്തരിക്ഷത്തില്‍ച്ചരിയ്ക്കുന്നു;
കാര്‍കളോടിടചേർത്തീടുന്നു, തൻതേജസ്സവര്‍. 1
ഇന്നേതാക്കൾതൻ കെല്പില്‍പ്പേടിച്ചു തുള്ളും, പൃത്ഥ്വി,
വൻനിറവഞ്ചി വലഞ്ഞുലഞ്ഞു പോകുംപോലേ!
ദൂരത്തു കാണായ്വതുമെങ്കിലും ഗതിജ്ഞേയ-
ന്മാരിവര്‍ മധ്യേ യത്നിയ്ക്കുന്നു, യജ്ഞാന്നത്തിന്നായ്. 2
മോടികൂട്ടുന്നൂ, നിങ്ങൾ പൈക്കൊമ്പുപോലേ; വൃഷ്ടി-
മോചനത്തിനു സൂര്യൻപോലക്ഷി തുറക്കുന്നു;
സുന്ദരരശ്വങ്ങൾപോലോടുവോര്‍ നിങ്ങൾ, നര-
രെന്നപോലുണരുന്നു, നല്പിനായ് നേതാക്കളേ! 3
ആരെത്തും പെരിയോരാം നിങ്ങൾതന്‍ പെരുമയി?-
ലാര്‍ നുതികളി?-ലാര്‍താന്‍ മരുത്തുക്കേ, കെല്പില്‍?
മന്നിനെ മയൂഖത്തെപ്പോലെ പാറിപ്പൂ, നിങ്ങൾ;
തണ്ണീരും വഹിയ്ക്കുന്നു, വേണ്ടതു കൊടുക്കാനായ്! 4
അശ്വങ്ങൾപോലേ; ദീപ്തര,ന്യോന്യപ്രണയികൾ;
നൽശ്ശൂരഭടര്‍പോലേ പൊരുവോര,ന്നേതാക്കാൾ;
വളരും നരര്‍പോലേ ശരിയായ് വളർന്നവര്‍;
വലിയ മഴകൊണ്ടെ സൂര്യന്റെ കണ്‍ പൊത്തുന്നോര്‍! 5
മൂപ്പുമില്ലി,ളപ്പവുമില്ലൊ,രേനിലയില്‍ത്താൻ
വായ്പു പൂണ്ടരുളുന്നു, തേജസ്സാല്‍പ്പിളർത്തുവോര്‍;
പിറപ്പാല്‍സ്സുജാതന്മാർ, പൃശ്നിജര്‍, നരഹിതര്‍
വരുവിൻ, വാനിങ്കല്‍നിന്നെങ്ങൾതൻ ചാരേ നിങ്ങൾ! 6
വരിവെച്ചവര്‍ പറക്കുന്നു, പക്ഷികൾക്കൊപ്പ,
മരുണപ്രാന്തങ്ങളില്‍ത്തുംഗശൃംഗത്തിൻചുറ്റും;
ഇരുകൂട്ടരും തേറുമാറ,വരുടെയശ്വ-
പ്പരിഷ പൊഴിയ്ക്കുന്നു, മേഘത്തിന്‍ ജലങ്ങളെ! 7
സ്വസ്ഥയാം ദ്യോവു നമുക്കേകുല്‍പത്തിസുഖം!
ചിത്രവർണ്ണങ്ങൾ വിരിച്ചുഷസ്സു വന്നെത്തട്ടേ!
ത്വല്‍സ്തുതിയാലീ രുദ്രപുത്രരാം മരുത്തുക്ക-
ളത്ര തൂകിടുമല്ലോ, ദിവ്യമാം ജലമൃഷേ! 8
കുറിപ്പുകൾ: സൂക്തം 59.

[1] ആദ്യകാവ്യം പ്രത്യക്ഷോക്തി: ലഭ്യം = ലഭിയ്ക്കേണ്ടത്, ഹവിസ്സ്. അർച്ചയങ്ങു ചെയ്യുക വാനിന്ന് – ഹോതാവേ, അങ്ങ് വാനിന്ന് അർച്ച (സ്തുതി) ചെയ്യുക; ഞാന്‍ ഊഴിയെ സ്തുതിയ്ക്കാം. അവര്‍ – മരുത്തുക്കൾ.

[2] വൻനിറവഞ്ചി – നിറയെ ചരക്കു കേറ്റിയ തോണി. ഗതിജ്ഞേയന്മാര്‍ = ഗമനംകൊണ്ട് അറിയപ്പെടേണ്ടവര്‍. മധ്യേ – വാനൂഴികൾക്കിടയില്‍, യജ്ഞാന്നത്തിന്നായ് – ഹവിസ്സു ഭുജിപ്പാന്‍.

[3] പൈക്കൊമ്പുപോലേ – ഗോക്കളുടെ കൊമ്പത്ത് ആഭരണമണിയാറുണ്ടല്ലോ. വൃഷ്ടിമോചനം = വർഷണം. സൂര്യന്‍പോലെ – സൂര്യന്‍ തേജസ്സു പുറപ്പെടുവിയ്ക്കുന്നതുപോലെ. അക്ഷി = കണ്ണ്. നല്പിനായ് = നന്മയ്ക്കായ്, നല്ല കർമ്മങ്ങൾ ചെയ്യാന്‍.

[4] നിങ്ങളുടെ പെരുമ(മഹിമ)യോ, നുതിയോ, കെല്പോ ആർക്കും പ്രാപ്യമല്ല. മയൂഖത്തെപ്പോലെ – മഴയ്ക്കു രശ്മിയെ പാറിയ്ക്കുന്നതുപോലെ, മന്നിനെയും പാറിയ്ക്കുന്നു. വേണ്ടത് – നേടേണ്ടത്, ധനം.

[5] അശ്വങ്ങൾപോലേ – ശീഘ്രഗാമികൾ. പൊരുവോര്‍ – ശത്രുക്കളോടു പൊരുതുന്നവര്‍. വളരും നരർപോലെ – മനുഷ്യര്‍ സ്വപ്രയത്നത്താൽ വളർച്ചനേടുമല്ലോ. കണ്‍ – തേജസ്സ് എന്നർത്ഥം. വർഷാകാലത്തു സൂര്യതേജസ്സു മറയുമല്ലോ.

[6] മൂത്തവന്‍, ഇളയവന്‍, എന്ന വ്യത്യാസം മരുത്തുക്കളിലില്ല; ഒരേപ്രായക്കാരാണെല്ലാവരും. പിളർത്തുവോര്‍ – ശത്രുക്കളെ. തേജസ്സാൽ വായ്പ പൂണ്ടരുളുന്നു – വർദ്ധിയ്ക്കുന്നു. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:

[7] അരുണപ്രാന്തങ്ങളില്‍ – സൂര്യന്റെ പരിസരങ്ങളില്‍. തുംഗശൃംഗം – ഉയർന്ന ആകാശമണ്ഡലം. ഇരുകൂട്ടരും – ദേവകളും മനുഷ്യരും.

[8] സ്വസ്ഥയാം – അസുഖമൊന്നുമില്ലാത്ത. ഉല്‍പത്തിസുഖം – പ്രജോപാദനത്തിന്നു വേണ്ടുന്ന സുഖം. ചിത്രവർണ്ണങ്ങൾ = വിവിധനിറങ്ങൾ. സ്തോതാവിനെ യജമാനന്‍ അനുമോദിയ്ക്കുന്നതാണിത്.

സൂക്തം 60.

ശ്യാവാശ്വന്‍ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; അഗ്നി-മരുത്തുകൾ ദേവത. (കാകളി)

വന്ദിച്ചു വാഴ്ത്തുവന്‍, രക്ഷിയാമഗ്നിയെ:
വന്നു കേൾക്കട്ടേ, നമുക്കായ്ക്കൃതമവന്‍.
ആരചിയ്ക്കാം, വലംവെച്ച,ന്നകാംക്ഷിയാം
തേരുപോലുള്ള മരുല്‍സ്തോത്രവുമിവൻ: 1
ഈ രുദ്രജര്‍ മരുത്തുക്കൾ സുഖങ്ങളാം
പേരുറ്റ പുള്ളിമാൻതേര്‍കളില്‍ക്കേറുവോര്‍ –
കാടും കുനിയുന്നു, നിങ്ങളെപ്പേടിച്ചു;
മാടും വിറയ്ക്കുന്നു, മന്നും കരുത്തരേ! 2
വന്മലയും നടുങ്ങുന്നു; വിറയ്ക്കുന്നു,
വിണ്മുകൾബ്ഭാഗവും നിങ്ങൾതന്‍ ചീറ്റലില്‍.
വാൾകളേന്തി വിളയാടുന്ന നിങ്ങൾ, ത-
ണ്ണീര്‍കൾപോലൊന്നിച്ചു പായുന്നു, രൌദ്രരേ! 3
പൊന്നാല്‍,ജ്ജലത്താലലംകരിച്ചാരുടല്‍,
ധന്യർ വരര്‍പോലെ, ശോഭനന്മാരിവര്‍ –
കെല്പർ മോടിയ്ക്കായ്, രഥങ്ങളിലേറിവാ-
ണൊപ്പം തിരുവുടലുജ്ജ്വലമാക്കിനാര്‍! 4
മൂപ്പിളപ്പങ്ങളില്ലാതേ സുഭഗരായ്
വായ്പുകൊണ്ടാരീ,സ്സഗർഭ്യർ മരുത്തുകൾ:
അച്ഛൻ യുവാവാം സുകർമ്മാവു രുദ്രനും
പൃശ്നിഗോവുമിവർക്കേകീ, സുവാസരം! 5
ദ്യോവിൽ നടുക്കോ, ചുവട്ടിലോ മീതെയോ
വാഴ്‌വൂ, സുഭഗരായ് നിങ്ങൾ മരുത്തുകൾ;
അങ്ങുനിന്നിങ്ങെഴുന്നള്ളവിന്‍, രുദ്രരേ;
ഞങ്ങളഗ്നേ, ഇതാ, ഹവ്യം തരുന്നു, തേ! 6
വിണ്ണിലത്യുച്ചത്തിൽ വാഴ്‌വൂ, മരുത്തുക്കൾ
വിശ്വജ്ഞര്‍ നിങ്ങളുമഗ്നിയും തുഷ്ടരായ്
ആ വിറപ്പിയ്ക്കുന്ന നിങ്ങൾ പിഴിഞ്ഞ യ-
ഷ്ടാവിന്നു, മാറ്റരെത്തിന്നേ,കുവിൻ, വരം! 7
സ്തുത്യര്‍, ചരിഷ്ണുക്കൾ, പാവകര്‍, സംഘമായ്
വർത്തിച്ചുലകം കുളിര്‍പ്പിയ്ക്കുമുജ്ജ്വലര്‍ –
അമ്മരുത്തുക്കളൊത്തിസ്സോമമുണ്‍ക, നീ
മുന്മട്ടിലാജി വൈശ്വാനരാഗ്നേ, മുദാ! 8
കുറിപ്പുകൾ: സൂക്തം 60.

[1] നമുക്കായ് – നമുക്കുവേണ്ടി കേൾക്കട്ടേ. കൃതം – ഉണ്ടാക്കപ്പെട്ട സ്തോത്രം.

[2] സുഖങ്ങൾ = നല്ല ദ്വാരങ്ങളോടുകൂടിയവ. ഉത്തരാർദ്ധം പ്രത്യക്ഷകഥനം; മാടും – മലപോലും.

[3] ചീറ്റൽ = ഇരമ്പം. തണ്ണീര്‍കൾപോലെ – വെള്ളം ഊക്കിൽ ഒഴുകുന്നതുപോലെ. വാൾകൾ – ചുരികകൾ. രൗദ്രർ, മരുത്തുക്കൾ.

[4] ധന്യര്‍ – ധനവാന്മാർ. വരര്‍ = വിവാഹോദ്യുക്തന്മാര്‍. ഇവര്‍ ആഭരണമണിയുമല്ലോ; അതുപോലെ, ശോഭനന്മാരായ ഇവര്‍ (മരുത്തുക്കൾ) പൊന്നുകൊണ്ടും ജലംകൊണ്ടും ദേഹം അലംകരിച്ചു. ഇതുതന്നെ ഉത്തരാർദ്ധത്തിൽ എടുത്തുപറയുന്നു. പൊന്ന് എന്നതു, വിദ്യുത്ത് എന്ന ആഭരണങ്ങളത്രേ.

[5] സഗർഭ്യര്‍ – അന്യോന്യം സഹോദരര്‍. പൃശ്നിഗോവ് – അമ്മയായ പൃശ്നി എന്ന ഗോവ്. സുവാസരം ഏകീ – ഇവരെ സുഖിതരാക്കി എന്നു സാരം.

[6] പ്രത്യക്ഷോക്തി: രുദ്രരേ – രുദ്രപുത്രന്മാരേ. തേ = അങ്ങയ്ക്ക്.

[7] അത്യുച്ചത്തില്‍ – അത്യുന്നതസ്ഥാനത്ത്. പിഴിഞ്ഞ യഷ്ടാവിന്ന് – സോമം പിഴിഞ്ഞ യജമാനന്ന്. മാറ്റരെത്തിന്ന് – ശത്രുക്കളെ മുടിച്ച്. വരം = ശ്രേഷ്ഠവസ്തു, ധനം.

[8] കുളിര്‍പ്പിയ്ക്കുന്ന – മഴകൊണ്ട്. ഉണ്‍ക = ഭുജിച്ചാലും.

സൂക്തം 61.

ശ്യാവാശ്വൻ ഋഷി; ഗായത്രിയും അനുഷ്ടുപ്പും സതോബൃഹതിയും ഛന്ദസ്സുകൾ; മരുത്തുകൾ ദേവത.

ആരുവാന,തിദൂരത്തുനിന്നോരോരുത്തരായ് ക്രമാല്‍
വന്നുചേരുന്ന നേതാക്കന്മാരാം നിങ്ങൾ വരിഷ്ഠരേ? 1
എങ്ങശ്വ?-മെങ്ങു കടിഞാണ്‍? കെല്പെന്തു? നടയെങ്ങനെ?
ജീന്‍ വെച്ചിട്ടുണ്ടു, മുതുകിൽ;ക്കയറുണ്ടി,രുമൂക്കിലും; 2
ചമ്മട്ടിയും വയറ്റത്തു; നേതാക്കൾ തുട രണ്ടുമേ
കവച്ചുവെച്ചിരിയ്ക്കുന്നൂ, കുഞ്ഞിന്നായ് മാതര്‍പോലവേ. 3
തിരിച്ചുവരുവിന്‍, മർത്ത്യഹിതരാകിയ വീരരേ,
തിയ്യില്‍പ്പഴുപ്പിച്ചവപോലുള്ള നിങ്ങൾ സുജാതരേ! 4
ശ്യാവാശ്വസ്തുതനാം വീരന്നായിട്ടാര്‍ കൈകൾ പൊക്കിയോ;
അവൾ തന്നിതു, നൂർനൂറു കുറിയാടശ്വഗോക്കളെ! 5
അത്രയല്ലൊ,രു പെണ്ണാകുമശ്ശശീയസിതന്നെയാം,
ലുബ്ധാലുമ്പരെ നമ്പാത്തൊരാണിനെക്കാൾ മികച്ചവൾ: 6
നോവാർന്നോനെയു,മാശിപ്പോനെയും, ദാഹിയ്ക്കുവോനെയും
ശരിയ്ക്കറിയുവോളല്ലോ, ദേവാർപ്പിതമനസ്സവൾ! 7
തൻപാതിയാം പുരുഷനെ സ്തുതിച്ചിട്ടില്ലയെന്നുതാൻ
ചൊൽവൂ, സ്തോതാവു ഞാൻ: വീരനേ,വർക്കും നല്കുവോന,വൻ! 8
പേര്‍ വായ്ച വിപ്രപുരുമീള്ഹങ്കലെയ്ക്കുള്ള മാർഗ്ഗവും
കാട്ടീ, ശോണാശ്വരഥനാം ശ്യാവന്നത്തയ്യലാൾ മുദാ! 9
നൂറു ധേനുക്കളെയെനിയ്ക്കേകിനാൻ വൈദദശ്വിയും,
തരന്തനെന്നവിധമേ, തരംചേർന്ന ധനത്തെയും! 10
ഇപ്പോൾ, മത്തേകിടും സോമം കുടിച്ചാ,ശുഹയങ്ങളാല്‍
വഹിയ്ക്കപ്പെട്ടിടുമിവരിങ്ങു കീർത്തി പരത്തിനാര്‍. 11
വാനൂഴിയിവര്‍തന്‍ ശ്രീയിലാണു നില്പി:-വര്‍ തേര്‍കളില്‍
ശോഭിച്ചരുളുവോരല്ലോ, സൂര്യൻ വാനത്തുപോലവേ! 12
ആ യുവാവാം മരുത്സംഘം തിളങ്ങുന്ന രഥങ്ങളില്‍
ശുഭമായെഴുനള്ളുന്നൂ, സ്തൂത്യർഹം തടവെന്നിയേ! 13
ആരറിഞ്ഞു, നിരഘരായ് വിറപ്പിപ്പവരാമിവര്‍
യജ്ഞസഞ്ജാതരധുനാ മത്തടിയ്ക്കുമിടത്തിനെ? 14
സ്തോത്രതല്‍പരരേ, നിങ്ങൾ കൊണ്ടാക്കുന്നു മനുഷ്യനെ,
യജ്ഞങ്ങളില്‍ച്ചെവിക്കൊണ്ടീയൊരനുഗ്രഹബുദ്ധിയാല്‍! 15
ഇമ്പപ്പെടുത്തും സ്വത്തേറ്റമുടയോരേ, മഖാർഹരേ,
ആ നിങ്ങൾ മാറ്റരെത്തിന്നു ഞങ്ങൾക്കേകുന്നു, നന്മുതല്‍! 16
‘ഈയെൻസ്തോത്രത്തെ – വചനങ്ങളെ – ദ്ദേവി, വിഭാവരി,
നേരിട്ടെത്തിയ്ക്ക, ദാല്ഭ്യങ്കലൊ,രു തേരാളിപോലെ നീ! 17
ചൊല്കയും ചെയ്ക, യജ്വാവാം രഥവീതിയൊടെന്മൊഴി:
‘തെല്ലും കുറഞ്ഞുപോയിട്ടില്ലെ,ന്റെ കാമമിതെ’ന്നു നീ!’ 18
ഇതാ, വസിച്ചുപോരുന്നു, രഥവീതി മഹാധാധൻ
പർവതത്താഴ്‌വരകളെ പ്രാപിച്ചാ,റ്റിൻതടങ്ങളില്‍! 19
കുറിപ്പുകൾ: സൂക്തം 61.

[1] പണ്ട്, ദല്ഭഗോത്രനായ രഥവീതിരാജാവിനാൽ യജ്ഞത്തിൽ ഋത്വിക്കായി വരിയ്ക്കുപ്പെട്ട അർച്ചനാനസ്സ് എന്ന ആത്രേയനായ ഋഷി രാജാവിന്റെ കന്യകയായ മകളെ സ്വപുത്രനായ ശ്യാവാശ്വനെക്കൊണ്ടു വേൾപ്പിച്ചാല്‍ക്കൊള്ളാമെന്നപേക്ഷിച്ചു. രാജാവു ഭാര്യയോട് അഭിപ്രായം ചോദിച്ചു; ഋഷിയല്ലാത്തവന്നു മകളെ കൊടുത്തുകൂടാ എന്നായിരുന്നു, രാജ്ഞിയുടെ ഉറച്ച മറുപടി. അതിനാൽ രഥവീതി അർച്ചനാനസ്സിന്റെ അഭർത്ഥന നിരസിയ്ക്കയാണ്, ചെയ്തത്. രാജകന്യകയിൽ രാഗമിയന്ന ശ്യാവാശ്വനാകട്ടേ, തപസ്സുചെയ്ത് ഋഷിത്വം നേടാൻ നിശ്ചയിച്ചു. ആ ബ്രഹ്മചാരിയുവാവു ഭിക്ഷാടനത്തിന്നിടയില്‍, തരന്തനെന്ന രാജാവിന്റെ മഹിഷിയായ ശശീയസിയുടെ അടുക്കൽ ചെന്നു. ആ രാജ്ഞി ഭർത്താവിന്റെ അനുമതിയോടേ ഒരു പൈക്കൂട്ടത്തെയും ആഭരണങ്ങളും ശ്യാവാശ്വന്നു കൊടുത്തു; തരന്തനും സ്വയം ധനം നല്കി, ശ്യാവാശ്വനെ സ്വനുജനായ പുരുമീള്ഹന്റെ അടുക്കലെയ്ക്കു ഭിക്ഷയ്ക്കയച്ചു: അങ്ങോട്ടു വഴി കാട്ടിക്കൊടുത്തതു, ശശീയസിതന്നെയാണ്! വഴിയില്‍വെച്ചു, ഭാഗ്യവശാൽ ശ്യാവാശ്വൻ മരുത്തുക്കളെ കണ്ടെത്തി: ഉടനേ അദ്ദേഹം സംഭ്രമിച്ചു കോൾമയിര്‍ക്കൊണ്ടു വീണുവണങ്ങീ, തൊഴുത്, അവരെ സ്തുതിച്ചു. അവർ പ്രസാദിച്ച് അഭിമതമെല്ലാം നല്കുകയും ചെയ്തു. അങ്ങനെ ഋഷിത്വം പ്രാപിച്ചു തിരിച്ചെത്തിയ ശ്യാവാശ്വന്നു പത്നീസഹിതനായ രഥവീതി സസന്തോഷം മകളെ കൊടുത്തു. ഈ കഥയാണ്, ഈ സൂക്തത്തിലെ വിഷയം. മരുത്തുക്കളെ കണ്ടിട്ടു ശ്യാവാശ്വന്‍ ചോദിയ്ക്കുന്നു:

[2] മുതുകില്‍ – അശ്വങ്ങളുടെ പുറത്തു ജീനിയുണ്ട്, മൂക്കിന്‍തുളകളിൽ കയറും.

[3] വയറ്റത്തു ചമ്മട്ടിയുമുണ്ട്. കുഞ്ഞിന്നായ് – പുത്രോർപാദനപ്രയോജനമായ സംഭോഗത്തിന്നായി.

[4] തിയ്യില്‍പ്പഴുപ്പിച്ചവപോലുള്ള – തീയ്യില്‍ച്ചുട്ടു ചെമ്പും മറ്റുംപോലെ തിളങ്ങുന്ന.

[5] വീരന്നായിട്ട് – വീരനായ തരന്തനെ പൂണരാന്‍, അവൾ – ശശീയസി.

[6] ലുബ്ധലുമ്പരെ നമ്പാത്ത – ധനമുണ്ടെങ്കിലും, പിശുക്കുമൂലം ദേവകളെ പൂജിയ്ക്കാത്ത.

[7] അറിയുവോൾ – അറിഞ്ഞു സഹായിയ്ക്കുന്നവൾ, ദേവാർപ്പിതമനസ്സ് – മനസ്സു ദേവന്മാരിൽ വെച്ചവൾ.

[8] സ്തുതിച്ചിട്ടില്ല എന്നുതന്നെ ഞാന്‍ പറയുന്നു: എത്ര സ്തുതിച്ചാലും തരന്തന്റെ ഗുണങ്ങൾ തീരില്ല.

[9] വിപ്രന്‍ = മേധാവി. ശ്യാവനെ (ശ്യാവാശ്വനെ) ശോണാശ്വരഥത്തിൽ (ചെംകുതിരത്തേരില്‍) കേറ്റിയതും, അത്തയ്യലാൾ (യുവതിയായ ശശീയസി) തന്നെ.

[10] വൈദദശ്വി – പുരുമീള്ഹന്‍. തരംചേർന്ന തക്കതായ, കാമ്യമായ,

[11] ഇവര്‍ – മരുത്തുക്കൾ. സോമം – വഴിയാത്രയിൽ കുടിപ്പാന്‍ എടുത്തിരുന്നത്.

[12] വാനൂഴി = വാനും ഉഴിയും. ശ്രീ = ശോഭ.

[14] വിറപ്പിപ്പവര്‍ – ശത്രുക്കളെ. യജ്ഞസഞ്ജാതര്‍-യജ്ഞത്തിൽ ജനിച്ച(ആവിർഭവിച്ച)വര്‍. അധുനാ = ഇപ്പോൾ.

[15] ചെവിക്കൊണ്ട് – വിളികേട്ട്. കൊണ്ടാക്കുന്നു – സ്വർഗ്ഗദിസ്ഥാനങ്ങളില്‍.

[17] ശ്യാവാശ്വന്‍ രാത്രിയെ രഥവീതിയുടെ അടുക്കലെയ്ക്കു ദൂതിന്നയയ്ക്കുന്നു: ദാല്ഭ്യന്‍ – രഥവീതി

[18] ‘ഞാന്‍ ഇപ്പോഴും ഭവാന്റെ പുത്രിയെ കാമിയ്ക്കുന്നവന്‍തന്നെ.’

[19] മകളെ ശ്യാവാശ്വന്നു കൊടുത്തിട്ടു കൃതാർത്ഥനായ രഥവീതി തപസ്സിന്നു ഹിമാലയത്തിലെയ്ക്കു പോയി.

സൂക്തം 62.

ആത്രേയന്‍ ശ്രുതവിത്ത് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്: മിത്രാവരുണന്മാര്‍ ദേവത.

യാതൊന്നിൽ അശ്വങ്ങൾ മോചിപ്പിയ്ക്കപ്പെടുന്നുവോ; യാതൊന്നിൽ ആയിരം ഒന്നിച്ചു സ്ഥിതിചെയ്യുന്നുവോ; ദേവശരീരങ്ങളിൽ ശ്രേഷ്ഠം, യാതൊന്നോ; നിങ്ങളിരുവരുടെ ആ സൂര്യമണ്ഡലം ജലാച്ഛാദിതവും ശാശ്വതവുമാണെന്നു ഞാന്‍ കണ്ടിരിയ്ക്കുന്നു! 1

മിത്രാവരുണന്മാരേ, നിങ്ങളുടെ മഹത്ത്വം ശോഭനംതന്നെ: നിലച്ച വെള്ളത്തെ ദിവസങ്ങൾകൊണ്ടു കറക്കുന്ന സഞ്ചാരിയായ സവിതാവിന്റെ രശ്മികളെയെല്ലാം നിങ്ങൾ വളർത്തുന്നു; നിങ്ങളുടെ ഒറ്റത്തേര്‍ മുറയ്ക്കു ചുറ്റിനടക്കുന്നു! 2

മിത്രാവരുണന്മാരേ, ക്ഷിപ്രപ്രദാനരായ തമ്പുരാക്കന്മാരേ, നിങ്ങൾ തേജസ്സുകൊണ്ടു ഭൂവിനെയും ദ്യോവിനെയും താങ്ങുന്നു; ഓഷധികളെ തഴപ്പിയ്ക്കുന്നു; ഗോക്കളെ തടിപ്പിയ്ക്കുന്നു. അതിന്നായി മഴ പെയ്യിയ്ക്കുന്നു! 3

സുഖേന പൂട്ടി കടിഞാണ്‍ പിടിയ്ക്കപ്പെട്ട കുതിരകൾ നിങ്ങളെ ഇങ്ങോട്ടു കൊണ്ടുവരട്ടെ: ജലത്തിന്റെ രൂപം നിങ്ങളുടെ കൂടെയുണ്ടാവും; പണ്ടേത്തെപ്പുഴകളും അരികത്തണയും! 4

പുകൾപ്പെട്ടു രൂപത്തെ വളർത്തുന്നവരും, യജ്ഞത്തെ മന്ത്രമെന്നപോലെ ഭൂമിയെ രക്ഷിയ്ക്കുന്നവരും, അന്നവാന്മാരും, ബലവാന്മാരുമായ മിത്രാവരുണന്മാരേ, നിങ്ങൾ യാഗസ്ഥലത്തു പള്ളിത്തേരിലിരുന്നരുളുന്നു ! 5

പരമരക്ഷകരായ മിത്രാവരുണന്മാരേ, നിങ്ങൾ യാഗസ്ഥലത്ത് ആരെ പരിപാലിയ്ക്കുമോ, ആ സുകൃതിയിൽ തൃക്കൈകൾ പിശുക്കു പിടിയ്ക്കില്ല: തമ്പുരാക്കന്മാരായ നിങ്ങളിരുവരും ഒപ്പം പ്രസാദിച്ചു, ധനവും ആയിരം തൂണ്‍ഗൃഹവും കൊണ്ടുവരും! 6

ഇരിമ്പാണികളുള്ള പൊന്നൊളിപള്ളിത്തേര്‍ വാനത്തു മിന്നല്‍പോലെ വിളങ്ങുന്നു! നിലത്തു മെഴുക്കാർന്ന മംഗളക്ഷേത്രത്തിൽ തൂൺ നാട്ടിക്കഴിഞ്ഞു. പള്ളിത്തേരിന്‍മുകളിൽ നാം സോമം വെയ്ക്കുക.7

വരുണമിത്രന്മാരേ, നേരം പുലർന്നു സൂർയ്യനുദിയ്ക്കെ, നിങ്ങൾ ഇരിമ്പാണികളുള്ള പൊന്നൊളിത്തേരില്‍ക്കേറുന്നു; മുറിയാത്തതിനെയും മുറിഞ്ഞതിയനെയും തൃക്കണ്‍പാർക്കുന്നു! 8

ശോഭനദാനരേ, ഭുവനപാലകരേ, മുറിവില്ലാത്ത, മുറിയ്ക്കാവതല്ലാത്ത, മഹത്തരമായ സുഖം നല്കി, നിങ്ങൾ ഞങ്ങളെ രക്ഷിച്ചാലും; മിത്രാവരുണന്മാരേ, ധനം തേടുന്ന ഞങ്ങൾ വിജയൈഷികളായിത്തീരണം! 9

കുറിപ്പുകൾ: സൂക്തം 62.

[1] അശ്വങ്ങൾ – മന്ദേഹരാക്ഷസരാല്‍. നിരുദ്ധങ്ങളായ സൂര്യാശ്വങ്ങൾ. മോചിപ്പിയ്ക്കപ്പെടുന്നുവോ – സ്തോതാക്കളാല്‍. ആയിരം – രശ്മിസഹസ്രം. നിങ്ങളീവരുടെ – മിത്രവരുണന്മാര്‍ വസിയ്ക്കുന്ന.

[2] നിലച്ച – ഒഴുകാതെനിന്ന. ദിവസങ്ങൾ-വർഷാകാലദിനങ്ങൾ.

[4] പുഴകളും അരികത്തണയും – നിങ്ങൾ വന്നാല്‍.

[5] യജ്ഞത്തെ മന്ത്രമെന്നപോലെ – മന്ത്രമാണല്ലോ, യാഗത്തെ രക്ഷിയ്ക്കുന്നത്.

[6] ആയിരംതൂണ്‍ഗൃഹം – ആയിരം തൂണുകളുള്ള ഗൃഹം. കൊണ്ടുവരും – ആ സുകൃതിയ്ക്കു കൊടുക്കാന്‍.

[7] വിളങ്ങുന്നു – മിത്രവരുണന്മാര്‍ തേരിൽ വരുന്നുണ്ട്. മെഴുക്ക് – നെയ്യും മറ്റും ഇറ്റിറ്റുവവീഴ്കയാല്‍. മംഗളക്ഷേത്രം – യജ്ഞസ്ഥലം. തൂണ്‍ – യൂപം.

[8] മുറിയാത്തതു – ഭൂമി; സമഷ്ടി. മുറിഞ്ഞതു – പ്രജകൾ; വ്യഷ്ടി.

[9] മുറിവില്ലാത്ത – നിരന്തരമായ. മുറിയ്ക്കാവതല്ലാത്ത – ശത്രുക്കൾക്ക്.

സൂക്തം 63.

ആത്രേയന്‍ അർച്ചനാനസ്സ് ഋഷി; ജഗതി ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത.

ഉദകപാലകരായ സത്യധർമ്മാക്കളേ, നിങ്ങൾ അത്യുന്നതമായ ആകാശത്തു പള്ളിത്തേരിൽ കേറുന്നു: മിത്രാവരത്രുണന്മാരേ, നിങ്ങൾ ഇവിടെ ആരെ രക്ഷിയ്ക്കുമോ, അവന്നു വാനില്‍നിന്നു പർജ്ജന്യന്‍ തേൻ പെയ്യും! 1

മിത്രാവരുണന്മാരേ, യാഗത്തിൽ സമ്രാട്ടുകളും സ്വർഗ്ഗദർശികളുമായ നിങ്ങളത്രേ, ഈ ഉലകിന്റെ ഉടമകൾ: നിങ്ങളോടു ഞങ്ങൾ മഴയും ധനവും മരണമില്ലായ്മയും യാചിയ്ക്കുന്നു. നിങ്ങളുടെ രശ്മികൾ വാനൂഴികളിൽ പാറുന്നു! 2

സമ്രാട്ടുകളും ബലിഷ്ഠരും വർഷിതാക്കളും വാനൂഴികളുടെ അധിപതികളും ദ്രഷ്ടാക്കളുമായ മിത്രാവരുണന്മാര്‍ മാനനീയരായ മേഘങ്ങളോടൊന്നിച്ചു സ്തോത്രത്തിന്നടുക്കൽ മേവുന്നു; പർജ്ജന്യന്റെ മിടുക്കിനാൽ വാനിനെക്കൊണ്ടു മഴയും പെയ്യിയ്ക്കുന്നു! 3

മിത്രാവരുണന്മാരേ, വാനിലുണ്ട്, നിങ്ങളുടെ മിടുക്ക്: സൂര്യന്‍ തിളങ്ങിക്കൊണ്ട്, ഒരു മഹനീയായുധമായി ചുറ്റി നടക്കുന്നു; അവനെ നിങ്ങൾ മേഘവൃഷ്ടികൊണ്ടു വാനിൽ മൂടുന്നു; ഹേ പർജ്ജന്യ, ഭവാന്‍ തേൻതുള്ളികൾ ഉതിർക്കുന്നു! 4

മിത്രാവരുണന്മാരേ, മരുത്തുക്കൾ വെള്ളത്തിന്നായി, ഒരു ശൂരനെന്നപോലെ സുഖമായ തേര്‍ പൂട്ടുന്നു; ജലം തേടിക്കൊണ്ടു, വിചിത്രലോകങ്ങളിൽ പരന്നു സഞ്ചരിയ്ക്കുന്നു; തമ്പുരാക്കന്മാരേ, നിങ്ങൾ വാനത്തുനിന്നു വെള്ളംകൊണ്ടു ഞങ്ങളെ നനയ്ക്കുവിന്‍! 5

മിത്രാവരുണന്മാരേ, പർജ്ജന്യൻ അന്നോല്‍പാദകവും ദീപ്തിമത്തുമായ വിചിത്രവാക്യം ഉച്ചരിയ്ക്കുന്നു; മരുത്തുക്കൾ മിടുക്കാൽ മുകിലുടക്കുന്നു. നിങ്ങൾ അനുകൂലമായ തുടുവാനിനെക്കൊണ്ടു മഴ പെയ്യിയ്ക്കുവിൻ. 6

മിത്രാവരുണന്മാരേ, വിബുധന്മാരേ, നിങ്ങൾ ധർമ്മംകൊണ്ടു കർമ്മങ്ങൾ രക്ഷിയ്ക്കുന്നു; പർജ്ജന്യന്റെ മിടുക്കുകൊണ്ടു പാരിനെയെല്ലാം നീരാടിയ്ക്കുന്നു; പൂജനീയനായ സൂര്യനെയും സഞ്ചരിപ്പാൻ ആകാശത്തു നിർത്തിയിരിയ്ക്കുന്നു! 7

കുറിപ്പുകൾ: സൂക്തം 63.

[1] തേന്‍ – മധുരജലം.

[3] ദ്രഷ്ടാക്കൾ – എല്ലാം കാണുന്നവര്‍.

[4] മഹനീയായുധമായി – ശത്രുസംഹാരിയായി എന്നു സാരം. ഭവാൻ – മിത്രന്മാരാൽ വൃഷ്ട്യർത്ഥം പ്രേരിതനായ ഭവാൻ.

[5] പരന്ന് – വ്യാപിച്ച്.

[6] വിചിത്രവാക്യം – ഇടിയൊച്ച. മുകിലുടുക്കുന്നു – മേഘത്തെ വസ്ത്രമാക്കുന്നു.

സൂക്തം 64.

അർച്ചനാനസ്സ് ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; മിത്രാവരുണര്‍ ദേവത. (അന്നനട)

വിളിയ്ക്കുന്നൂ, മന്ത്രം ജപിച്ചെങ്ങൾ, ശത്രു-
ക്കളെത്തിന്നുന്നോരാം വരുണമിത്രരേ,
കരബലാ,പ്പശുനിരപോലെമ്പാടും
ചരിയ്ക്കുന്ന വിണ്‍നാഥരാം ഭവാന്മാരെ. 1
അറിവിയന്ന തൃക്കരത്താലാ നിങ്ങൾ
തരുവിനി,സ്തുതിപ്പവന്നഭിമതം:
ഭവല്‍ക്കൃതമാകും പ്രശസ്തസൌഖ്യത്തെ–
ബ്ഭുവനത്തിലെങ്ങുമുറക്കെപ്പാടും, ഞാൻ! 2
ദൃഢ,മിനിപ്പുറപ്പെടുംനേരം മിത്ര-
നുടെ മാർഗ്ഗത്തൂടേ നടകൊള്ളാവൂ, ഞാന്‍:
ഇടര്‍പ്പെടുത്താത്തിസ്സുഹൃത്തിന്റേതാകു-
മിടത്തിങ്കലല്ലോ, നരരെത്തിച്ചേര്‍ന്നൂ! 3
മഹാധനന്റെയും സ്തുതിപ്പവന്റെയും
ഗൃഹത്തിൽ യാതൊന്നിനിണക്കുത്തുണ്ടാമോ,
ഭവാന്മാരില്‍നിന്നാ വിഭുതി നേടാവൂ,
സ്തവങ്ങൾകൊണ്ടു ഞാന്‍ വരുണമിത്രരേ! 4
പുരുപ്രഭനങ്ങും വരുണനും മിത്ര,
വരൂ, വരൂ, ഞങ്ങളുടെ യജ്ഞത്തിങ്കല്‍,
ഹവിർദ്ധനന്മാർക്കും സഖാക്കൾക്കും നിജ-
ഭവനത്തിലൊരു സമൃദ്ധി ചേർക്കുവാൻ! 5
വരുണമിത്രരേ, ഭവാന്മാരെങ്ങൾക്കായ്-
ക്കരുതിയിട്ടുള്ള കരുത്തുമന്നവും
പെരുപ്പിപ്പിനെ,ങ്ങൾക്കിര ലഭിപ്പാനും
സ്ഥിരക്ഷേമത്തിന്നും ധനത്തിനുമായി! 6
യജനീയനേതാക്കളേ, വെളുപ്പിനു
രുചിരാധ്വരത്തില്‍പ്പിഴിഞ്ഞു, ഞാൻ സോമം;
ചരണം നാലുള്ള മൃഗങ്ങളാല്‍പ്പാഞ്ഞു-
വരിക,ർച്ചനാനസ്സിനെത്താങ്ങും നിങ്ങൾ!7
കുറിപ്പുകൾ: സൂക്തം 64.

[1] പശുനിരപോലേ – മാടിൻകൂട്ടം മേഞ്ഞുനടക്കുന്നതുപോലെ. വീണ്‍ നാഥര്‍ – സ്വർഗ്ഗനേതാക്കൾ.

[2] അറിവിയന്ന – തൃക്കരത്തിന്നറിയാം; വേണ്ടതു കൊടുക്കാന്‍! ഭവല്‍കൃതം = നിങ്ങളാൽ ഉണ്ടാക്കപ്പെട്ടത്.

[3] മിത്രന്റെ വഴിയിലൂടെയാകണം, എന്റെ നടത്തം. നരർ – എല്ലാവരും.

[4] നിങ്ങൾ കനിഞ്ഞാല്‍, ഒരു വമ്പിച്ച പണക്കാരനോടു സ്പർദ്ധിയ്ക്കത്തക്ക വിഭൂതി(സമ്പത്ത്)യുണ്ടാവും, സ്തോതാവിന്ന്!

[6] എങ്ങൾക്കായ് – ഞങ്ങൾക്കു ഇര – അന്നം.

[7] വെളുപ്പിനു = പ്രഭാതത്തില്‍. രുചിരാധ്വരത്തിൽ = ശോഭമാനമായ യാഗത്തില്‍. ചരണം നാലുള്ള മൃഗങ്ങളാല്‍ – അശ്വങ്ങളെ പൂട്ടിയ തേരില്‍. അർച്ചനാനസ്സിനെ – എന്നെ.

സൂക്തം 65.

ആത്രേയന്‍ രാതഹവ്യൻ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ; മിത്രാവരുണര്‍ ദേവത. (അന്നനട)

വരുണനും വടിവിയന്ന മിത്രനു-
മറിവെഴുമാർതന്‍ മൊഴി കൈക്കൊള്ളുമോ,
അവനത്രേ, ശുഭവ്രതൻ സ്തോതാക്കളി;-
ലവനരുളട്ടേ, നമുക്കുപദേശം! 1
അവരിരുവരും പുരാക്കൾ, സുപ്രഭ-
ര,കുലത്തുനിന്നേ പിളി തുലോം കേൾപ്പോര്‍;
അവര്‍ സല്‍പതികൾ, മഖം വളർത്തുവോ,-
രണയുവോര്‍, മനുഷ്യനിൽ മനുഷ്യനില്‍! 2
വരാശ്വയുക്തരും വരവിജ്ഞാനരും
പുരാതനരുമാം ഭവാന്മാരെയൊപ്പം
അണഞ്ഞു വാഴ്ത്തുന്നോൻ, സ്വരക്ഷണത്തിനു-
മതിതരാമന്നം ലഭിപ്പാനുമായ് ഞാന്‍. 3
അരുളന്നു മിത്രന്‍, ദുരിതയുക്തന്നും
പെരുതായ ഗൃഹം ലഭിയ്ക്കുവാന്‍ വഴി:
പരിചരിയ്ക്കുകിലറുദുഷ്ടനിലും
തിരുമനം തെളിയുവോനല്ലോ, മിത്രന്‍!4
പെരുതായ മിത്രനുടെ സംരക്ഷയി-
ലിരിയ്ക്കാവൂ, പാപരഹിതരായ് ഞങ്ങൾ!
തിരുവടി പാലിയ്ക്കുയാല്‍പ്പിറക്കാവൂ,
കരുമന നീക്കും സുതര്‍ ഞങ്ങൾക്കെല്ലാം? 5
വരികിവങ്കല്‍, നേർക്കണയ്ക്കയും ചെയ്വിൻ:
വരുണമിത്രരേ, ഹവിർദ്ധനരെയും
ഋഷികളാമെങ്ങളുടെ സുതരെയും
ത്യജിയ്ക്കൊല്ലെ,ങ്ങളെ ബ്ഭരിയ്ക്കുവിന്‍, യജ്ഞേ! 6
കുറിപ്പുകൾ: സൂക്തം 65.

[1] വടിവിയന്ന – സുരൂപനായ. മൊഴി – സ്തുതി. ശുഭവ്രതന്‍ = ശോഭനകർമ്മാവ്. ഉപദേശം – വരുണമിത്രന്മാരെ എങ്ങനെ സ്തുതിയ്ക്കുണമെന്ന്.

[2] പുരാക്കൾ = തമ്പുരാന്മാർ. അകലത്തുനിന്നേ – ദൂരത്തുനിന്നുതന്നെ. മനുഷ്യനിൽ മനുഷ്യനില്‍ – സ്തുതിയ്ക്കുന്നവരിലെല്ലാം. അണയുവോര്‍ = ചെല്ലുന്നവർ.

[3] പ്രത്യക്ഷോക്തി:

[4] പരോക്ഷവചനം: പൂവാർദ്ധത്തിന്റെ വിവരണമാണ്, ഉത്തരാർദ്ധം.

[5] കരുമന = ഉപദ്രവം.

[6] ഇവങ്കല്‍ – എങ്കല്‍. അണയ്ക്കയും ചെയ്വിന്‍ – അഭീഷ്ടങ്ങളെ.

സൂക്തം 66.

താതഹവ്യന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത. (അന്നനട)

അറിവുറ്റ നര, വിളിയ്ക്ക, നീ ഹിംസ്ര-
ഹരസുവ്രതരാമിരുദേവന്മാരെ:
പെരുതായൊരന്നമുദകാത്മാവായ
വരുണനു നാല്കുകയും ചെയ്യുക, നീ. 1
നിഹതാസുരമാമുടവേശാബ്ബലം
വഹിച്ചവരല്ലോ, വഴിപോലെയവര്‍:
നരകർമ്മംപോലെയതിങ്ങു വെയ്ക്കപ്പെ-
ട്ടിരിയ്ക്കുന്നു, രവിപ്പടി കാണാവതായ്! 2
ഇതാ, രാതഹവ്യകൃതസ്തവങ്ങളാല്‍,
പ്രധർഷകന്മാരാം ഭവാന്മാരെ ഞങ്ങൾ
സ്തുതിച്ചുകൊള്ളുന്നു, ശരിയ്ക്കിത്തേരുകൾ-
ക്കതിദീർഗ്ഘമായ വഴി ഗമിയ്ക്കുവാന്‍! 3
അതുതന്നെയല്ല, നുതിയോഗ്യര്‍ നിങ്ങ-
ളഭിജ്ഞസ്തോത്രത്താലനുകൂലരായി
അറിയുന്നുണ്ടല്ലോ, ജനങ്ങളെത്തുലോ,-
മനവദ്യബലമെഴുമദ്ഭുതരേ! 4
ധരേ, നിങ്കല്‍ത്തണ്ണീര്യഷിമാർക്കന്നത്തെ-
ത്തിരഞ്ഞു ചെന്നിവര്‍ തുലോം പെയ്വൂ, പോക്കാല്‍! 5
വിശാലമാം കാഴ്ചയുടയ നിങ്ങളെ
വിളിപ്പു മിത്രരേ, വിബുധര്‍ ഞങ്ങളും:
പരപ്പിയന്നതും പുരുരക്ഷ്യവുമാം
സ്വരാജ്യത്തിന്നായി മുതിരാവൂ, ഞങ്ങൾ! 6
കുറിപ്പുകൾ: സൂക്തം 66.

[1] തന്നോടുതന്നെ പറയുന്നു: ഹിംസ്രഹരസുവ്രതര്‍ = ഹിംസകന്മാരെ സംഹരിയ്ക്കുന്നവരും സുകർമ്മാക്കളുമായിട്ടുള്ളവര്‍. ഇരുദേവന്മാര്‍ – മിത്രവരുണന്മാര്‍. ഉദകാത്മാവ് = ജലസ്വരുപന്‍. അന്നം – ഹവിസ്സ്.

[2] നിഹതാസുരം – അസുരരെ കൊന്ന. അത് – ബലം. ഇങ്ങ് – യജ്ഞത്തില്‍. രവിപ്പടി കാണാവതായ് – സൂര്യന്‍ പോലെ പ്രത്യക്ഷമായി.

[3] വഴി ഗമിയ്ക്കുവാന്‍ – ഞങ്ങളുടെ ഈ തേരുകൾക്കു (ചൂണ്ടിക്കാട്ടിപ്പറകയാണ്.) വളരെ വഴി പോകേണ്ടതുണ്ട്; അതിനാല്‍, മാർഗ്ഗരക്ഷയ്ക്കായി ഞങ്ങൾ നിങ്ങളെ സ്തുതിയ്കുന്നു.

[4] അഭിജ്ഞസ്തോതത്താല്‍ – അഭിജ്ഞനായ എന്റെ സ്തുതികൊണ്ട്. ജനങ്ങളെ – യജമാനരെ (അവരുടെ സ്തോത്രങ്ങളെ) തുലോം അറിയുന്നുണ്ടല്ലോ.

[5] ഭൂമിയോട്: ധരേ = ഹേ ധരണീ. നിങ്കൽ തണ്ണീര്‍ തുലോം പെയ്വൂ. പോക്കാൽ – ഗമനങ്ങളാല്‍.

[6] പ്രത്യക്ഷോക്തി: മിത്രരേ – മിത്രാവരുണന്മാരേ. വിബുധര്‍ = വിദ്വാന്മാര്‍, സ്തോതാക്കൾ. പുരുരക്ഷ്യം – വളരെയാളുകളാൽ രക്ഷിയ്ക്കപ്പെടേണ്ടത്.

സൂക്തം 67.

ആത്രേയന്‍ യജരുന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത. (അന്നനട)

അദിതിപുത്രരേ, വരുണന,ർയ്യമാ-
വ,ഥ മിത്രനുമാകിയ ദേവന്മാരേ,
ശരിയ്ക്കാരാധ്യവുമധൃഷ്യവുമായ
പെരുംവളര്‍കെല്പുള്ളവരല്ലോ, നിങ്ങൾ! 1
ഹിതമനോജ്ഞമാം ക്രതുക്ഷേത്രം പൂകും
പതിവിനാൽ മനുഷ്യനെത്താങ്ങുന്നോരും,
അരികളെ ഹനിപ്പവരുമാം നിങ്ങ-
ളരുളുവിന്‍, മിത്രാവരുണരേ, സുഖം! 2
ഒരേവിധമെല്ലാമറിഞ്ഞവരായ
വരുണന,ർയ്യമാവ,ഥ മിത്രരിവര്‍
ക്രതുക്കളി,ലിടങ്ങളില്‍പ്പോലേ ചെല്ലും;
വധോല്‍ക്കനില്‍നിന്നു നരനെ രക്ഷിയ്ക്കും! 3
അവര്‍ യഥാർത്ഥരും, സയജ്ഞരും വർഷ-
പ്രവൃത്തരും, മനുഷ്യനിൽ മനുഷ്യനില്‍
വരനേതാക്കളും, വരദാനന്മാരും,
പെരുമ പാപിയ്ക്കുമണപ്പോരുമല്ലോ! 4
വരുണമിത്രരേ, സ്തൂതനല്ലാതാരു-
ണ്ടി,രുവര്‍ നിങ്ങളില്‍?-ബ്ഭവാന്മാരെച്ചെമ്മേ
തിരകയാണു,ല്പമതികൾതൻ സ്തുതി –
തിരകയാണ,ത്രികുലജര്‍തന്‍ സ്തുതി! 9
കുറിപ്പുകൾ: സൂക്തം 67.

[1] പെരുംവളര്‍കെല്പ് = പെരുതായ വളർന്ന ബലം.

[2] ക്രതുക്ഷേത്രം – യജ്ഞസ്ഥാനം അരുളുവിന്‍ – തന്നാലും.

[3] പരോക്ഷകഥനം: ഇടങ്ങളില്‍പ്പോലെ = സ്വന്തംസ്ഥാനങ്ങളിലെന്ന പോലെ, വധോല്‍ക്കന്‍ = ഹിംസകൻ.

[4] വരനേതാക്കൾ – മികച്ച നേതാക്കൾ. വരദാനന്മാര്‍ – മികച്ച ദാനത്തോഴുകൂടിയവർ. പാപിയ്ക്കുപോലും, അവൻ സ്തുതിച്ചാല്‍, പെരുമ വരുത്തും.

[5] നിങ്ങളിരുവരും ഒരേവിധം സ്തുതിയ്ക്കുപ്പെട്ടവര്‍തന്നെ. അല്പമതികൾ തന്‍ – അല്പബുദ്ധികളായ ഞങ്ങളുടെ സ്തുതി ഭവാന്മാരെ തിരയുകയാണ്.

സൂക്തം 68.

ആത്രേയന്‍ യജതൻ ഋഷി; ഗായത്രി ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത.

പുകഴ്ത്തിപ്പാടുവിൻ നിങ്ങൾ പാരം വരുണമിത്രരെ:
മഹത്താം സൂനൃതം കേൾപ്പിനി,രുപേരും ബലിഷ്ഠരേ! 1
പുരാക്കൾ മിത്രാവരുണര്‍ ജലത്തെയുളവാക്കുവോർ,
ദേവന്മാർ, ദേവകളില്‍വെച്ചുല്‍ക്കൃഷ്ടരിരുപേരുമേ! 2
ആ നിങ്ങൾ ഞങ്ങൾക്കേകേണം, ഭൌമദിവ്യമഹാധനം:
വാനോരില്‍വെച്ചു വമ്പിച്ചുതാണല്ലോ, നിങ്ങൾതൻ ബലം! 3
തണ്ണീരാലധ്വരം സാധിപ്പിപ്പോരീ,യിരുദേവകൾ
തേടും വിദഗ്ദ്ധനില്‍ച്ചെൽവോര്‍, വലയ്ക്കാത്തചര്‍, വായ്ക്കുവോര്‍, 4
വാനിനെക്കൊണ്ടു മഴപെയ്യിപ്പോര്‍, ചെന്നണയുന്നവര്‍,
ദാനയോഗ്യാന്നപതികൾ, പെരുംതേരില്‍ക്കരേറുവോര്‍! 5
കുറിപ്പുകൾ: സൂക്തം 68.

[1] പൂവാർദ്ധം ഋത്വിക്കുകളോട്: ഉത്തരാർദ്ധം മിത്രാവരുണരോട്: സൂനൃതം = സത്യവും പ്രിയവുമായ വചനം. ഞങ്ങളുടെ സ്തുതി.

[3] ഭൌമദിവ്യമഹാധനം – ഭൂവിലും ദ്യോവിലുമുള്ള മഹത്തായ ധനം.

[4] തേടും വിദഗ്ദ്ധൻ – യജമാനന്‍.

[5] ചെന്നണയുന്നവര്‍ – യാഗങ്ങളില്‍. ദാനയോഗ്യാന്നപതികൾ = ദാനാർഹമായ അന്നത്തിന്റെ ഉടമകൾ.

സൂക്തം 69.

ആത്രേയന്‍ ഉരുചക്രി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത.

വരുണമിത്രന്മാരേ, വർദ്ധമാനരും, ഇന്ദ്രന്റെ രൂപത്തെയും കർമ്മത്തെയും സദാ സംരക്ഷിയ്ക്കുന്നവരുമായ നിങ്ങൾ മൂന്നു സ്വർല്ലോകങ്ങൾക്കും മൂന്നന്തരിക്ഷലോകങ്ങൾക്കും, മൂന്നു ഭൂലോകങ്ങൾക്കും താങ്ങായിനില്ക്കുന്നു! 1

വരുണ, മിത്ര, നിങ്ങളുടെ പൈക്കൾ അന്നം വഹിയ്ക്കുന്നു; നിങ്ങളുടെ മേഘങ്ങൾ തേന്‍ ചുരത്തുന്നു; മൂന്നു വർഷിതാക്കൾ – ജലധാരികളായ തേജസ്വികൾ – മൂന്നു സ്ഥാനങ്ങളിൽ വാഴുന്നു! 2

ഞാന്‍ അദിതിദേവിയെ പുലര്‍കാലത്തും, സൂര്യനുജ്ജ്വലിയ്ക്കുന്ന ഉച്ചനേരത്തും വിളിയ്ക്കുന്നു; മിത്രാവരുണന്മാരെ ധനത്തിന്നും പുത്രപൗത്രരുടെ സുഖത്തിന്നുമായി യജ്ഞത്തിൽ സ്തുതിയ്ക്കുന്നു. 3

വിണ്ണും മന്നും താങ്ങുന്നവരാണല്ലോ, ഈ അദിതിപുത്രരായദിവ്യന്മാര്‍. മിത്രാവരുണന്മാരേ, നിങ്ങളുടെ സ്ഥിരകർമ്മങ്ങളെ മരണരഹിതന്മാരായ ദേവന്മാര്‍ വെട്ടിത്തിരുത്തില്ല! 4

കുറിപ്പുകൾ: സൂക്തം 69.

[1] മൂന്നു ലോകങ്ങൾക്കും മുമ്മൂന്നുവിഭാഗങ്ങളുണ്ടെന്നു മുമ്പു പറഞ്ഞിട്ടുണ്ട്.

[2] അന്നം – പാല്‍. തേന്‍ – മധുരജലം. മൂന്നു വർഷിതാക്കൾ – അഗ്നിയും വായുവും സൂര്യനും.

സൂക്തം 70.

ഉരുചക്രി ഋഷി; ഗായത്രി ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത.

വരുണ, മിത്ര, തീർച്ചയായും വലുതിലും വലുതായ രക്ഷയുണ്ടല്ലോ നിങ്ങളുടെ പക്കൽ; നിങ്ങളുടെ നന്മനസ്സ് എന്നിൽ പതിയുമാറാകണം! 1

ആ ദ്രോഹിയ്ക്കാത്ത നിങ്ങളെ ഞങ്ങൾ വഴിപോലെ സ്തുതിയ്ക്കന്നു: ഞങ്ങൾക്ക് ഉണ്ണാൻ ചോറു കിട്ടട്ടെ; ദുഃഖനാശനരേ, നിങ്ങളുടേവരാകണം; ഞങ്ങൾ! 2

ദുഃഖനാശനരേ, നിങ്ങൾ ഞങ്ങളെ രക്ഷകൾകൊണ്ടു രക്ഷിയ്ക്കണം – നല്ല പാലനംകൊണ്ടു പാലിയ്ക്കണം: ഞങ്ങൾ ദേഹംകൊണ്ടു മാറ്റലരെ പിന്നിടുമാറാകണം! 3

അദ്ഭുതകർമ്മാക്കളേ, ഞങ്ങൾക്കോ പുത്രന്നോ പൌത്രന്നോ മറ്റൊരുവന്റെ മുതല്‍കൊണ്ടാകരുത്, ആഹാരം! 4

കുറിപ്പുകൾ: സൂക്തം 70.
സൂക്തം 71.

ആത്രേയൻ ബാഹുവൃക്തന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത.

വരുണ, മിത്ര, വൈരികളെപ്പായിയ്ക്കുന്ന ഹന്താക്കളായ നിങ്ങൾ ഞങ്ങളുടെ ഈ രമണീയമായ യാഗത്തിൽ വന്നെത്തിയാലും! 1

വരുണ, മിത്ര, വരിഷ്ഠജ്ഞാനരായ നിങ്ങൾ ഉലകിന്റെ പെരുമാക്കളാണല്ലോ; തമ്പുരാക്കുന്മാരേ, കർമ്മം നിറവേറുവിൻ! 2

വരുണ, മിത്ര, നിങ്ങൾ ഹവിർദ്ദാതാവിന്റെ ഈ പിഴിഞ്ഞ സോമം കുടിപ്പാന്‍ ഞങ്ങളിൽ വന്നെത്തിയാലും! 3

കുറിപ്പുകൾ: സൂക്തം 71.

[2] കർമ്മം – ഞങ്ങളുടെ കർമ്മങ്ങൾ.

സൂക്തം 72.

ബാഹുവൃക്തന്‍ ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; മിത്രാവരുണര്‍ ദേവത.

മിത്രാവരുണന്മാരെ ഞങ്ങൾ, അത്രിപോലെ മന്ത്രംകൊണ്ടാഹ്വാനംചെയ്യുന്നു: നിങ്ങളിരുവരും സോമം കുടിയ്ക്കാൻ ദർഭയിലിരിയ്ക്കുവിൻ! 1

നിങ്ങൾ കർമ്മംകൊണ്ടും ധർമ്മംകൊണ്ടും സ്ഥിരക്ഷേമരും, ആളുകളെ പ്രവർത്തിപ്പിയ്ക്കുന്നവരുമാകുന്നു. നിങ്ങളിരുവരും സോമം കുടിപ്പാൻ ദർഭയിലിരിയ്ക്കുവിന്‍! 2

മിത്രനും വരുണനും നമ്മുടെ യജ്ഞത്തെ ഇഷ്ടസിദ്ധിയ്ക്കായി പ്രാപിയ്ക്കട്ടെ; നിങ്ങളിരുവരും സോമം കടിയ്ക്കാൻ ദർഭയിലിരുന്നാലും! 3

കുറിപ്പുകൾ: സൂക്തം 72.

[1] രണ്ടാംവാക്യം പ്രത്യക്ഷം:

[3] ഒന്നാം വാക്യം പരോക്ഷം:

സൂക്തം 73.

ആത്രേയന്‍ പൌരന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത. (‘താമരക്കണ്ണൻ’ പോലെ)

ദൂരത്തായാലും, ചാരത്തായാലു,-
മേറെസ്ഥലത്തിലായാലും,
അന്തരിക്ഷത്തിലായാലും വരി-
ക,ശ്വികൾ നിങ്ങളുദ്രക്ഷർ!1
ഭൂരിസംപ്രീതര്‍, ഭൂരികർമ്മാക്കൾ,
വാരുറ്റോർ, സേവ്യന്മാരവര്‍:
ചെന്നാ നിഗൂഢചേഷ്ടരെ വിളി-
യ്ക്കുന്നേൻ, ഞാനിങ്ങു രക്ഷയ്ക്കായ്. 2
തൻതേര്‍വട്ടൊന്നു നിങ്ങളർക്കന്റെ
ചന്തത്തിന്നേകീ, ഭാസുരം;
മറ്റതാപ്പകലല്ലുപാര്‍കളില്‍-
ച്ചുറ്റുന്നു, നിങ്ങൾ മാഹാത്മ്യാല്‍! 3
ആ വിഭുക്കളാം നിങ്ങളെ വാഴ്ത്താന്‍
കൈവരികി,വന്നുക്തികൾ:
വെവ്വേറേ വായ്ച നിഷ്പാപര്‍ നിങ്ങൾ
ഭവ്യാന്നമെങ്ങൾക്കേകേണം! 4
നിത്യം ശീഘ്രഗമായ നിങ്ങൾതൻ
തൃത്തേരിൽസ്സൂര്യ കേറുമ്പോൾ
ചേരുന്നു, ദീപ്ത്യാ നിങ്ങൾതൻ ചുറ്റും
പാറുന്ന ചുടുരശ്മികൾ! 5
നേതാക്കന്മാരേ, നിങ്ങളെ സ്വസ്ഥ-
ചേതസ്സാലത്രി തേറിനാന്‍:
നിങ്ങളെ സ്തുതിച്ചപ്പൊഴേ തീച്ചൂ
ടങ്ങൊഴിഞ്ഞല്ലോ, ദസ്രരേ! 6
കേൾക്കുന്നു യജേഞ, നിങ്ങൾതന്നുഗ്ര-
ശീഘ്രത്തേരൊലി ദസ്രരേ:
ഇങ്ങാകർഷിച്ചാനല്ലോ, കർമ്മത്താല്‍
നിങ്ങളെയത്രി നാഥരേ! 7
രുദ്രരേ, തേന്‍ തൂകുന്ന നിങ്ങളി-
ലെത്തുന്നു, തേനിതൻപേകാൻ:
പക്വാന്നം വെയ്ക്കുന്നുണ്ടല്ലോ, വാന-
മൊക്കെപ്പിന്നിടും നിങ്ങൾക്കായ്! 8
നേര്‍തന്നേ, സുഖകാരര്‍ നിങ്ങളെ-
ന്നോതുന്നതശ്വിദേവരേ;
യാഗാഹ്വാതവ്യരാവുകാ, നിങ്ങ;-
ളേകുവിൻ, യജ്ഞേ സൌഖ്യവും! 9
തേരുപോലേ നാം തീർക്കുമിസ്തോത്ര-
ഗീരിനാലശ്വികൾക്കേറ്റം
ചേരുമാറാക, വായ്പും സൌഖ്യവും;
ഭൂരിനമസ്സു ചൊല്ക, നാം! 10
കുറിപ്പുകൾ: സൂക്തം 73.

[1] ഏറെസ്ഥലത്തിൽ = ബഹുപ്രദേശങ്ങളില്‍. ഉദ്രക്ഷർ = ഉൽകൃഷ്ടമായ രക്ഷയോടു കൂടിയവര്‍.

[2] പരോക്ഷകഥനം: ഭൂരിസംപ്രീതര്‍ = ഭൂരികളില്‍, വളരെ യജമാനരില്‍, സംപ്രീതര്‍. നിഗൂഢചേഷ്ടര്‍ = അജ്ഞേയചേഷ്ടിതര്‍.

[3] ചന്തത്തിന്ന് = മോടിയ്ക്ക്. ഭാസുരം = ശോഭിയ്ക്കുന്നത്; വട്ടിന്റെ (ചക്രത്തിന്റെ) വിശേഷണം. പകലല്ലുപാര്‍കളില്‍ – പകലുകളിലും അല്ലുകളിലും ലോകങ്ങളിലും. മറ്റത് – മറ്റോവട്ട്. ചുറ്റുന്നു = സഞ്ചരിയ്ക്കുന്നു.

[4] വിഭുക്കൾ = വ്യാപ്തര്‍. ഉക്തികൾ = വാക്കുകൾ.

[5] സൂര്യ = സൂര്യപുതി. ദീപ്ത്യാ = തിളക്കത്തോടേ.

[6] സ്വസ്ഥചേതസ്സാല്‍ – ചുടില്‍നിന്നു വിടുതി കിട്ടിയതിനാൽ സുഖിതമായ മനസ്സുകൊണ്ട്. തേറിനാൻ = അറിഞ്ഞു; സ്തുതിച്ചു എന്നു ഭാവം. അങ്ങ് – അത്രിയ്ക്ക് എന്നർത്ഥം. ഇക്കഥ ഒന്നാംമണ്ഡലത്തില്‍ത്തന്നെയുണ്ട്.

[7] നാഥര്‍ = നേതാക്കൾ.

[8] രുദ്രർ – രുദൃപുത്രർ. തേനീത് – ഞങ്ങളുടെ ഈ മധുരമായ സ്തുതി. പക്വാന്നം – പുരോഡാശാദി. വെയ്ക്കുന്നുണ്ടല്ലോ – യജമാനർ.

[9] നിങ്ങൾ സുഖകാരരാണെന്നു (സുഖമുളവാക്കുന്നവരാണെന്നു) വിദ്വാന്മാര്‍ പറയുന്നതു നേരുതന്നെ. യാഗാഹ്വാതവ്യര്‍ = യാഗത്തിൽ വിളിയ്ക്കുപ്പെടാവുന്നവര്‍.

സൂക്തം 74.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘താമരക്കണ്ണൻ’ പോലെ)

വിണ്ണില്‍നിന്നൂഴി പുക്കിഹ സ്തോത്ര-
വിത്തരാമശ്വിദേവരേ,
കേൾക്കുകിത:-ത്രിപുത്രൻ സേവിപ്പു,
നേര്‍ക്കർത്ഥം പെയ്യും നിങ്ങളെ. 1
എങ്ങാ, നാസത്യയദേവന്മാരി?-പ്പോ-
ളെങ്ങു കോൾക്കായി, വിണ്ണിങ്കൽ?
ഏതൊരുത്തങ്കൽപ്പോകുന്നു, നിങ്ങൾ?
ആര്‍ തുണ, വാഴ്ത്താന്‍ നിങ്ങളെ? 2
പോവതെങ്ങാ?-രിൽപ്പോകുന്നു, നിങ്ങൾ?
തേരു പൂട്ടുന്നതെങ്ങോട്ടോ?
നിങ്ങൾ മോദിയ്ക്കു,മാര്‍തന്‍ സ്തോത്രത്താല്‍?
ഞങ്ങൾ നിങ്ങളെത്തേടുന്നു! 3
പൌരരേ, വട്ടം കൂട്ടും പൌരന്നായ്,
നീരുതിർക്കുമിപ്പൌരത്തെ
നേരിട്ടിറക്കുമാറുണ്ടു, നിങ്ങ-
ളാ,രണ്യസിംഹത്തെപ്പോലേ! 4
അച്ച ്യവനന്റെ ജീർണ്ണമാം രൂപം
ചട്ടപോലഴിച്ചീ നിങ്ങൾ
യൌവനം വീണ്ടും നല്കയാലവൻ-
സ്ത്രീവരണീയനായല്ലോ! 5
നിങ്ങൾക്കുണ്ടി,ങ്ങു വാഴ്ത്തുവോന്‍: ശ്രീയ്ക്കായ്
നിങ്ങൾതൻ ചാരത്താകെങ്ങൾ;
അന്നാർത്ഥര്‍ നിങ്ങളെന്‍വിളി കേട്ടു
വന്നാലും, രക്ഷായുക്തരായ്! 6
ഭൂരിമർത്ത്യരിലാരിന്നന്നാർത്ഥ-
ന്മാരാം നിങ്ങളെസ്സേവിപ്പൂ? –
ഏതൊരു ധീമാൻ? ധീമദ്വാഹ്യരേ,
ഏതൊരാളധ്വരങ്ങളാല്‍? 7
ലോകസ്തുത്യമാം നിങ്ങൾതന്‍ തൃത്തേര്‍
തേര്‍കളെപ്പിന്നിട്ടെത്തട്ടേ,
ഏറെപ്പേരെയും പോക്കി, ഞങ്ങളില്‍-
ക്കൂറു പൂണ്ടശ്വിദേവരേ! 8
നല്ക സൗഖ്യത്തെ,സ്സുപ്രജ്ഞരായ്ത്തേന്‍
തൂകും നിങ്ങൾതന്നാവൃത്തി:
ഇങ്ങോട്ടു പോരിക,ശ്വാരൂഡരായ്
നിങ്ങൾ പരുന്തുപോലവേ! 9
എങ്ങിരുന്നാലു,മശ്വിദേവരേ,
നിങ്ങളീ വിളി കേൾക്കുവിൻ:
നിങ്ങളിൽ വഴിപോലണയുന്നു,
നിങ്ങളെത്തേടും ഭോഗ്യങ്ങൾ! 10
കുറിപ്പുകൾ: സൂക്തം 74.

[1] സ്തോത്രവിത്തര്‍ = സ്തോത്രമാകുന്ന ധനത്തോടുകൂടിയവര്‍. ഇത് – സ്തോത്രം. അത്രിപുത്രന്‍ – പൗരനെന്ന ഞാന്‍. നേര്‍ക്ക് = ശരിയ്ക്കു്, വഴിപോലെ. അർത്ഥം പെയ്യും = ധനവർഷികളായ.

[2] എങ്ങു കേൾക്കായി – എവിടെയുണ്ടെന്നു കേൾക്കപ്പെട്ടു? ഉത്തരാർദ്ധം പ്രത്യക്ഷോക്തിതന്നെ: ഏതൊരുത്തങ്കല്‍ – ഏതൊരു യഷ്ടാവിന്റെ അടുക്കല്‍. അവിടെ നിങ്ങളെ വാഴ്ത്താൻ ആര്‍ സഹായിയ്ക്കും?

[3] പൂർവോക്തം ആവർത്തിയ്ക്കുന്നു: ആരില്‍ – ആരുടെ അടുക്കല്‍.

[4] പൌരര്‍ – മനുഷ്യസംബന്ധത്താൽ അശ്വികളും പൌരര്‍തന്നെ എന്നാശയം. വട്ടം – യജ്ഞസംഭാരം. പൌരൻ – ഋഷി. പൌരം – മേഘം. ആരണ്യസിംഹത്തെപ്പോലെ – വേട്ടക്കാർ കാട്ടിലെ സിംഹത്തെ ഇറക്കുന്നതുപോലെ.

[5] ഇക്കഥ ഒന്നാംമണ്ഡലത്തിലുണ്ട്. സ്ത്രീവരണീയൻ = സ്ത്രീയ്ക്കു വരിയ്ക്കത്തക്കവന്‍.

[6] വാഴ്ത്തുവോന്‍ – പൌരൻ ഇവിടെ നിങ്ങളെ സ്തുതിയ്ക്കുന്നു. ശ്രീയ്ക്കായ് = സമ്പല്ലാഭത്തിന്ന്. അന്നാർത്ഥര്‍ = അന്നമാകുന്ന ധനത്തോടുകൂടിയവര്‍.

[7] ഋഷി വിളംബം സഹിയ്ക്കാതെ വീണ്ടും വീണ്ടും പറയുന്നു: ധീമദ്വാഹ്യര്‍ = ധീമാന്മാരാൽ വഹിയ്ക്കപ്പെടേണ്ടവര്‍. ഉത്തരാർദ്ധവാക്യങ്ങളിലും ക്രിയാപദം സേവിപ്പൂ എന്നതുതന്നെ.

[8] തേര്‍കൾ – മറ്റു, ദേവന്മാരുടെ രഥങ്ങൾ. ഏറെപ്പേരെയും – ഞങ്ങളുടെ വൈരികളായ വളരെയാളുകളെപ്പോലും.

[9] ആവൃത്തി – പുനഃപുനരാഗമനം.

[10] എങ്ങിരുന്നാലും – എവിടെയായാലും. ഭോഗ്യങ്ങൾ – ഹവിസ്സുകൾ.

സൂക്തം 75.

ആത്രേയന്‍ അവസ്യു ഋഷി; പംക്തി ഛന്ദസ്സ്; അശ്വികൾ ദേവത. (പാന)

അശ്വിമാരേ, തുലോം പ്രിയം വർഷക-
മർത്ഥയുക്തം ഭവദ്രഥം സ്തോത്രത്താല്‍
നിന്നലങ്കരിയ്ക്കുന്നു, വാഴ്ത്തുമൃഷി –
നിങ്ങളെന്‍വിളി കേൾപ്പിൻ, മധുജ്ഞരേ! 1
പിന്നിട്ടു വരികാറൊഴുക്കും നിങ്ങൾ
പൊന്നുതേരില്‍സ്സനാതനാശ്വികളേ;
ഹേ വരാർത്ഥരേ, ദസ്രരേ, സർവം ഞാൻ
ചെയ്വ – നെന്‍വിളി കേൾപ്പിൻ, മധുജ്ഞരേ! 2
രുദ്രരേ, കൊണ്ടുവന്നാലുമെങ്ങൾക്കു
സദ്ധനങ്ങൾ പൊൽത്തേരിലശ്വികളേ,
അന്നസമ്പന്നരാം നിങ്ങളധ്വരം-
തന്നി – ലെൻവിളി കേൾപ്പിൻ, മധുജ്ഞരേ! 3
നിങ്ങൾതൻ തേരിൽ വെച്ചേൻ, സ്തുതിപ്പോന്റെ
മംഗളോക്തികൾ; വൃഷ്ടാർത്ഥര്‍ നിങ്ങൾക്കായ്
അംഗവാനാർയ്യനാരാഞ്ഞൊരുക്കുന്നു-
ണ്ടന്ന – മെൻവിളി കേൾപ്പിൻ, മധുജ്ഞരേ! 4
അശ്വിമാരേ, ശ്രുതസ്തവന്മാർ നിങ്ങ-
ളശ്വിയാം തേരിലുദ്ബുദ്ധചിത്തരേ,
നിഷ്കപടന്‍ ച്യവനനില്‍ച്ചെന്നല്ലോ,
വെക്ക – മെൻവിളി കേൾപ്പിൻ, മധുജ്ഞരേ! 5
അശ്വിമാരേ, മനംകൊണ്ടു പൂട്ടാവു-
മദ്ഭുതാശ്വങ്ങൾ നാഥരാം നിങ്ങളെ
വിദ്രുതമണയ്ക്കട്ടേ, നുകരുവാൻ
സ്വത്തൊടെ – ൻവിളി കേൾപ്പിന്‍, മധുജ്ഞരേ! 6
അശ്വിമാരേ, വരുവിന,ഹിംസ്യരേ:
ഇച്ഛ കൈവിടായ്കാ,ര്യനാസത്യരേ;
എത്ര ദൂരത്തുനിന്നുമീ യജ്ഞത്തി-
ലെത്തുകെ – ൻവിളി കേൾപ്പിൻ, മധുജ്ഞരേ! 7
അശ്വിമാരേ, ശുഭത്തിന്നധീശരേ,
ഹിംസ്യരല്ലാത്ത നിങ്ങളീ യജ്ഞത്തില്‍
പാടിവാഴ്ത്തുമവസ്യുവിങ്കലണ-
ഞ്ഞീടുകെ – ൻവിളി കേൾപ്പിൻ, മധുജ്ഞരേ! 8
എത്തിനാളുഷസ്സാ; – ഹിതനായ് കാലേ
കത്തിടുമഗ്നി ദത്തദ്രവിണരേ;
നിത്യമാം രഥം പൂട്ടുവിന്‍, ദസ്രരേ-
നിങ്ങളെൻവിളി കേൾപ്പിൻ, മധുജ്ഞരേ! 9
കുറിപ്പുകൾ: സൂക്തം 75.

[1] അർത്ഥയുക്തം = ധനാന്വിതം. ഋഷി – അവസ്യുനാമാവായ ഞാന്‍. മധുജ്ഞരേ – മധുവിദ്യയറിയുന്നവരേ; അശ്വികൾ മധുവിദ്യ പഠിച്ചതു പ്രഥമമണ്ഡലത്തിൽ പ്രതിപാദിയ്ക്കുപ്പെട്ടിട്ടുണ്ട്.

[2] പിന്നിട്ട് – എല്ലാ യജമാനന്മാരെയും കടന്ന്; മറ്റെങ്ങും പോകാതെ. ആറൊഴുക്കും – വൃഷ്ടിപ്രേരണത്താൽ നദികളെ പ്രവഹിപ്പിയ്ക്കുന്ന. സനാതനാശ്വികൾ – സനാതായരായ അശ്വികൾ. വരാർത്ഥര്‍ – ശ്രേഷ്ഠമായ ധനത്തോടുകൂടിയവര്‍. സർവം – നിങ്ങളിൽ അനുഷ്ഠിയ്ക്കേണ്ടതൊക്കെ.

[3] സദ്ധനങ്ങൾ – നല്ല ധനങ്ങൾ.

[4] സ്തുതിപ്പോന്റെ – എന്റെ. മംഗളോക്തികൾ – സ്തുതികൾ. വൃഷ്ടാർത്ഥർ – ധനം വർഷിയ്ക്കുന്നവരായ. അംഗവാൻ – സുരൂപന്‍. ആര്യന്‍ – യജമാനന്‍. അന്നം – ഹവിസ്സ്.

[5] ശ്രുതസ്തവന്മാര്‍ = സ്തോത്രം കേട്ടവർ. അശ്വി = അശ്വയുക്തം.

[6] വിദ്രുതം = വെക്കം, നുകരുവാൻ – സോമം. സ്വത്തൊട് – ധനത്തോടുകൂടി അണയ്ക്കട്ടെ ഞങ്ങൾക്കു തരാന്‍ ധനം കൊണ്ടുവരണമെന്നർത്ഥം.

[7] അഹിംസ്യയര്‍ = ഹിംസിയ്ക്കാനശക്യര്‍. ഇച്ഛ – സോമപാനേച്ഛ. ആര്യനാസത്യരേ – ആര്യരായ (സ്വാമിമാരായ) നാസത്യരേ.

[9] ആഹിതനായ് – വേദിമേൽ വെയ്ക്കപ്പെട്ടു. ദത്തദ്രവിണര്‍ = ധനം നല്കുന്നവര്‍. നിത്യം = അനശ്വരം.

സൂക്തം 76.

ആത്രേയന്‍ ഭൗമന്‍ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത. (കാകളി)

കത്തിത്തുടങ്ങി,യുഷസ്സിൻമുഖമഗ്നി;
ബുദ്ധിമാന്മാര്‍ മുതിർക്കുന്നു, ദേവസ്തവം;
തൃത്തേരിലിങ്ങോട്ടെഴുന്നള്ളുവിനി,പ്പൊ-
ഴൃദ്ധാംഗമാം പ്രവർഗ്ഗ്യത്തിനശ്വികളേ! 1
നേരേ തുടർന്നതു പാഴാക്കുകില്ലി,ങ്ങു
ചാരത്തു വന്നു വാഴ്ത്തപ്പെടു,മശ്വികൾ-
പ്രാതസ്സ്വരക്ഷയാ പഞ്ഞം കെടുത്തുപാ-
യാതരായ് നല്കട്ടെ, ഹവ്യദന്നു സുഖം! 2
പൈക്കറനേരത്തു,ഷസ്സിലുച്ചയ്ക്കുമേ,
ഭാസ്കരന്നേറ്റം വളർച്ചയെത്തുമ്പൊഴും –
രാവും പകലും വരുവിൻ, സുരക്ഷയാ:
ചെയ്വതില്ലി,പ്പൊഴും പാനമശ്വികളേ! 3
നിങ്ങൾക്കിതല്ലോ, പുരാതനം പാർപ്പിട:-
മിങ്ങാലയ,മിങ്ങു ശാലയശ്വികളേ;
വിണ്ണില്‍നിന്ന,ഭൂത്തിൽനിന്നു, വന്‍കാറില്‍നി-
ന്ന,ന്നവും കെല്പു,മായെത്തുവിനെ,ങ്ങളില്‍! 4
സിദ്ധമാകാവു, ഞങ്ങൾക്കു നാസത്യര്‍തൻ
പുത്തനാം രക്ഷയും സൌഖ്യദായാനവും:
നിത്യരേ, കൊണ്ടുവന്നീടുവിനെ,ങ്ങൾക്കു
സദ്വീരവിത്തവും സർവസൌഭാഗ്യവും! 5
കുറിപ്പുകൾ: സൂക്തം 76.

[1] ഉഷസ്സിന്‍മുഖം – ഉഷസ്സിൽ ഉണരുന്നവനായ എന്നർത്ഥം. ഋദ്ധാംഗമാം – അംഗങ്ങൾ തികഞ്ഞ. പ്രവർഗ്ഗ്യം – ഒരു യജ്ഞകർമ്മം.

[2] നേരേ തൂടർന്നതു – കർമ്മം. സ്വരക്ഷയാ = തങ്ങളുടെ രക്ഷകൊണ്ട്, ഉപായാതരായ് – വന്നെത്തി. ഹവ്യദൻ – യജമാനന്‍.

[3] പൈക്കറനേരം – പൈക്കളെ കറക്കുന്ന സമയം, പുലര്‍കാലം. ഉഷസ്സ് = പ്രഭാതം. ഭാസ്കരന്നേറ്റം = വളർച്ചയെത്തുമ്പൊഴും – അപരാഹ്നത്തിലും. ഇപ്പൊഴും പാനംചെയ്വതില്ല – മറ്റു ദേവന്മാര്‍, നിങ്ങൾ വരാഞ്ഞതിനാല്‍, ഇപ്പോഴും സോമം കുടിപ്പാൻ തുടങ്ങിയിട്ടില്ല.

[4] ചൂണ്ടിക്കാട്ടുകയാണ്: ഇത് – ഉത്തരവേദി. അഭ്രം – അന്തരിക്ഷം. എവിടെനിന്നെങ്കിലും, ഞങ്ങൾക്കു തരാൻ അന്നവും കെല്പും കയ്യിലെടുത്തു, ഞങ്ങളുടെ അടുക്കൽ വന്നെത്തുവിന്‍.

[5] പൂർവാർദ്ധം പരോക്ഷകഥനം: സിദ്ധമാകാവു – ലഭിയ്ക്കുമാറാകട്ടെ. സൗഖ്യദായാനം – സുഖപ്രദമായ ആഗമനം. സദ്വീരവിത്തം = നല്ല വീരന്മാരോടു കൂടിയ ധനം.

സൂക്തം 77.

ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)

അർച്ചിയ്ക്ക, കാലത്തണവോരെ: – യാ മുഖ്യര്‍
പിച്ചദ്ദുരയന്നുമുമ്പേ നുകരണം.
കാലത്തു യജ്ഞത്തിൽ വന്നെത്തു,മശ്വികൾ:
ചാലേ പുകഴ്ത്തിവരുന്നു, പൂർവർഷികൾ! 1
അർച്ചിയ്ക്കുവിന്‍, പ്രഭാതത്തിലയയ്ക്കുവി, –
നശ്വികൾക്ക:-ന്തിയ്ക്കെടുക്കില്ല, ദേവകൾ.
നമ്മിൽനിന്നന്യന്‍ യജിയ്ക്കൊലാ, നല്കൊലാ:
മുന്മുൻ യജിപ്പവനത്രേ, സുഭാവിതൻ. 2
ഹൃദ്വാതവേഗമാമേതിനാല്‍പ്പിന്നിടും,
ദുസ്തരമൊട്ടുക്കു നിങ്ങളശ്വികളേ
അന്നവും കൊണ്ടുവരുന്നതുണ്ട,ബ്ഭവല്‍-
പ്പൊന്നണിത്തേര്‍, മധുരാഭം, സ്രുതോദകം! 3
സ്ഫീതാന്നമാം കർമ്മമശ്വികാൾക്കധ്വരേ
ചെയ്തെൻ നല്കുമോ ഹവ്യ,മമ്മാനുഷൻ
തന്മകനെത്തടിപ്പിയ്ക്കും, ക്രിയകളാ;-
ലുന്മഥിയ്ക്കും, വിടാതഗ്നിവിഹീനരെ! 4
സിദ്ധമാകാവു, ഞങ്ങൾക്കു നാസത്യര്‍തൻ
പുത്തനാം രക്ഷയും സൌഖ്യദായാനവും:
നിത്യരേ, കൊണ്ടുവന്നീടുവിനെ,ങ്ങൾക്കു
സദ്വീരവിത്തവും സർവസൗഭാഗ്യവും! 5
കുറിപ്പുകൾ: സൂക്തം 77.

[1] ഋത്വിക്കുകളോട്: കാലത്തണവോരെ – പ്രഭാതത്തിൽ വരുന്നവരായ അശ്വികളെ. പിച്ചദ്ദുരയൻ – പിശുക്കനായ ദുരയന്‍; രാക്ഷസാദികാൾ കുടിച്ചുകളയുന്നതിന്നുമുമ്പേ, മുഖ്യരായ അശ്വികൾ സോമം നുകരണം.

[2] അയയ്ക്കുവിൻ – ഹവിസ്സുകൾ. ദേവകൾ അന്തിയ്ക്ക് (സായംകാലത്ത്) എടുക്കില്ല, ഹവിസ്സു സ്വീകരിയ്ക്കില്ല. മുന്മുൻ യജിച്ചവനത്രേ, സുഭാവിതന്‍ – മുമ്പേ മുമ്പേ യജിയ്ക്കുന്നവനാണ്, ദേവകളുടെ പ്രസാദം നേടുക; അതിനാൽ മറ്റൊരാൾ യജിയ്ക്കുകയും ഹവിസ്സു നല്കുകയും ചെയ്യുന്നതിന്നുമുമ്പു നമുക്കു യജിയ്ക്കണം.

[3] ഹൃദ്വാതവേഗം = മനസ്സിന്റെയും വായുവിന്റെയും വേഗമുള്ളത്. ദുസ്തരം – ദുർഗ്ഗമപ്രദേശം. മധുരാഭം = മനോജ്ഞവണ്ണം. സ്രൂതോദകം = ജലമൊഴുകുന്നത്.

[4] സ്ഫീതാന്നം = വളരെ അന്നങ്ങളോടുകൂടിയത്. വിടാതേ (നിരന്തരം) അഗ്നിവിഹീനരെ (അഗ്നിയെ പൂജിയ്ക്കാത്തവരെ) ഉന്മഥിയ്ക്കും – സംഹരിയ്ക്കും.

സൂക്തം 78.

ആത്രേയന്‍ സപ്തവധ്രി ഋഷി; ഉഷ്ണിക്കും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.

അശ്വികളേ, നിങ്ങൾ ഇങ്ങോട്ടു വരുവിൻ: നാസത്യരേ, ഇച്ഛവിടരുത്; രണ്ടരയന്നങ്ങൾപോലേ, സോമനീരിനടുക്കൽ പറന്നെത്തുവിന്‍! 1

അശ്വികളേ, പുൽനിലത്തു രണ്ടു മാനുകളും രണ്ടു ഗൌരങ്ങളുമെന്നപോലെയും, രണ്ടരയന്നങ്ങൾപോലെയും നിങ്ങൾ സോമനീരിന്നടുക്കൽ പറന്നെത്തുവിൻ! 2

അന്നധനരായ അശ്വികളേ, നിങ്ങൾ അഭീഷ്ടത്തിന്നായി യജ്ഞത്തിലണയുവിൻ – രണ്ടരയന്നങ്ങൾപോലേ, നിങ്ങൾ സോമനീരിന്നടുക്കൽ പറന്നെത്തുവിന്‍! 3

അശ്വികളേ, ഉമിത്തിയ്യില്‍നിന്നൊഴിഞ്ഞ അത്രി, അപേക്ഷിയ്ക്കുന്ന ഒരു സ്ത്രീപോലെ, നിങ്ങളെ സ്തുതിച്ചുവല്ലോ. നിങ്ങൾ പരുന്തിന്റെ പ്രഥമവേഗത്തോടേ, അതിസുഖമാംവണ്ണും വന്നുചേർന്നാലും! 4

മരമേ, നീ, പെറാൻ തുടങ്ങുന്നവളുടെ യോനിപോലെ വിടർന്നാലും: അശ്വികളേ, നിങ്ങൾ എന്റെ വിളി കേൾക്കുവിൻ; സപ്തവധ്രിയെ വിടുവിയ്ക്കുവിൻ! 5

അശ്വികളേ, പേടിച്ചപേക്ഷിയ്ക്കുന്ന ഋഷിയായ സപ്തവധ്രിയ്ക്കുവേണ്ടി നിങ്ങൾ മായയാൽ മരത്തിന്നടുക്കൽ വരുവിന്‍; തുറക്കുകയും ചെയ്യുവിന്‍! 6

കാറ്റ് കൊക്കരണിയെ പാടേ ഇളക്കുമല്ലോ അപ്രകാരം, നിന്റെ ഗർഭം ചലിയ്ക്കുട്ടേ; പത്തുമാസം ചെന്നാൽ പുറത്തെയ്ക്കു പോരട്ടേ! 7

കാറ്റ് കാടിനെയും കടലിനെയും ഇട്ടുലയ്ക്കുമല്ലോ; അപ്രകാരം പത്തുമാസം കഴിച്ചിട്ടു നീ ജരായുവോടുകൂടി പുറത്തെയ്ക്കു പോരിക! 8

പത്തുമാസം അമ്മയുടെ വയറ്റിൽ കിടന്ന കുട്ടിയായ ജീവിപരിക്കുപറ്റാതെ ജീവനോടേ പുറത്തു പോരട്ടെ; അമ്മയും ജീവിയ്ക്കട്ടെ! 9

കുറിപ്പുകൾ: സൂക്തം 78.

[2] ഗൌരങ്ങൾ – ഒരുതരം മാനുകൾ.

[4] സ്ത്രീപോലെ – ഹർഷിച്ചുകൊണ്ടെന്നർത്ഥം. പ്രഥമവേഗം = ഒന്നാമത്തെ ഗതിവേഗം.

[5] സപ്തവധ്രിയെ രാത്രിതോറും ഭാര്യാവിയുക്തനാക്കാന്‍ വൈരികളായ ജ്യേഷ്ഠന്മാര്‍ പിടിച്ച് ഒരു പെട്ടിയിൽ കിടത്തി, പൂട്ടും; നേരം പുലർന്നാൽ തുറന്നു പുറത്തു വിട്ടിട്ട്, ഉപദ്രവിയ്ക്കുകയും ചെയ്യും! അങ്ങനെ അത്യന്തം വലഞ്ഞ സപ്തവധ്രി പെട്ടിയിൽ കിടക്കെ, അതിനോടപേക്ഷിയ്ക്കുന്നു: മരമേ – ഹേ പെട്ടി.

[6] മായയാൽ – ആരും കാണാതെ. ഈ സ്തൂതിയാൽ പ്രസാദിച്ച് അശ്വികൾ സപ്തവധ്രിയെ പെട്ടിയില്‍നിന്നു പുറത്താക്കി, മറഞ്ഞു.

[7] പിന്നീടു സപ്തവധ്രി ഭാര്യയുടെ ശീഘ്രപ്രസവത്തിന്നായി അശ്വികളെ സ്തൂതിച്ചതാണ്, ഇതുമുതൽ മൂന്നൃക്കുകൾ. നിന്റെ – ഭാര്യയുടെ.

[8] ഗർഭത്തോടു പറയുന്നു: ജരായു = മറുപിള്ള.

[9] അമ്മയും ജീവിയ്ക്കട്ടെ – അതിന്ന്, അശ്വികളേ, നിങ്ങൾ അനുഗ്രഹിപ്പിൻ!

സൂക്തം 79.

ആത്രേയന്‍ സത്യശ്രവസ്സ് ഋഷി; പംക്തി ഛന്ദസ്സ്; ഉഷസ്സ് ദേവത. (കേക)

ഞങ്ങളെയുണർത്തുക, മുമ്പുണർത്തിയപോലേ,
തുംഗസമ്പത്തിന്നിന്നും, ദീപ്തയാമുഷസ്സേ, നീ;
വയ്യപുത്രനാം സത്യശ്രവസ്സെന്നവങ്കൽ നീ
ചെയ്യുക, കനിവശ്വസ്തനൃതേ, ശുഭോദയേ! 1
നീ ശുചദ്രഥപുത്രനാകിയ സുനീഥങ്കല്‍
വീശിനാളല്ലോ, നല്ല വെളിച്ചം വിണ്ണിൻകുഞ്ഞേ;
കെല്പം കൂടിയ സത്യശ്രവസ്സാം വായ്യങ്കലു-
മപ്പടി ചെയ്തി,ന്നശ്വസൂനൃതേ, ശുഭോദയേ! 2
അങ്ങനെ ധനം കൊണ്ടുവരുവോളാം നീയിന്നു-
മെങ്ങളിൽ വിണ്ണിൻകഞ്ഞേ, വീശുക, വെളിച്ചത്തെ,
കെല്പം, കൂടിയ സത്യശ്രവസ്സാം വായ്യൻതങ്കല്‍
മുല്പാടെന്നപോലശ്വസൂനൃതേ, ശുഭോദയേ! 3
ഭാരവാഹികളെവര്‍ പാടി വാഴ്ത്തുമോ നിന്നെ,-
ച്ചാരുശ്രീകളാ,മവര്‍ വിത്തത്താൽ വിഭാവരി;
ദാനശീലരായ്ത്തീരും, മഘോനി, നന്നായ്ച്ചെയും.
ദാനങ്ങളവരശ്വസൂനൃതേ, ശുഭോദയേ! 4
നിന്നുടെ ചിലകൂട്ടക്കാരിതാ, ഭവതിയെ-
പ്പൊന്നിനുവേണ്ടിയനുകൂലയാക്കുന്നുണ്ടല്ലോ;
ഭംഗമില്ലാത്ത ധനമിച്ഛയാ നല്കുമിവ-
രെങ്ങൾക്കു താങ്ങണ,ശ്വസൂനൃതേ, ശുഭോദയേ! 5
ഭംഗമില്ലാത്ത ധനമേതു സമ്പന്നന്മാരോ
ഞങ്ങൾക്കു മഘോനിയാമുഷസ്സേ, നല്കിപ്പോന്നൂ;
വീരയുക്തമാം കീർത്തി കൊണ്ടുവന്നരുളുക,-
സ്സൂരികൾക്കു നിയശ്വസൂനൃതേ, ശുഭോദയേ! 6
ഏതുദാരന്മാരെങ്ങൾക്കശ്വഗോസമേതമാം
ഭൂതിയെ മഘോനിയാമുഷസ്സേ, നല്കിപ്പോന്നൂ;
നിന്തിരുവടിയവർക്കെത്തിയ്ക്കു, മിന്നും സ്വത്തും
മുന്തുമന്നവുമശ്വസൂനൃതേ, ശുഭോദയേ! 7
പകലോൻകതിര്‍ പരക്കുന്നതോടൊപ്പം, വിണ്ണിൻ-
മകളേ, തെളിതേജസ്സുജ്ജ്വലിപ്പതോടൊപ്പം
നീ കൊണ്ടുവരേണമേ, ഞങ്ങൾക്കു ഭോജ്യത്തെയും
ഗോഗണത്തെയുമശ്വസൂനൃതേ, ശുഭോദയേ! 8
ഏകുക, വെളിച്ചത്തെത്തിരുവിണ്‍മകളേ, നീ:
വൈകിച്ചിടൊല്ലേ, കർമ്മാനുഷ്ഠാനങ്ങളെത്തെല്ലും,
സ്തോനനാം രിപുവെപ്പോലെരിയിയ്ക്കൊലാ, നിന്നെ-
ബ്ഭാനുമാൻ വൈലാലശ്വസൂനൃതേ ശുഭോദയേ! 9
ഇത്രമാത്രമോ പുനരിതിലുമധികമോ
ശക്തയാണേ,കാൻ വിഭാവരിയാമുഷസ്സേ, നീ:
അരിശപ്പെടില്ലല്ലോ, വെളിച്ചം സ്തോതാക്കന്മാ-
ർക്കരുൾവോളാം നീയശ്വസൂനൃതേ, ശുഭോദയേ! 10
കുറിപ്പുകൾ: സൂക്തം 79.

[1] വയ്യൻ – സത്യശ്രവസ്സിന്റെ അച്ഛൻ. കനിവ് ചെയ്യുക – കനിഞ്ഞാലും. അശ്വസൂനൃത – ഉഷസ്സിന്റെ ഒരു പര്യായം.

[2] വായ്യന്‍ = വയ്യപുത്രൻ.

[4] ഭാരവാഹികൾ – ഋത്വിക്കുകൾ. ചാരുശ്രീകളാം = നല്ല ശ്രീയുള്ളവരായിത്തീരും. വിഭാവരി, മഘോനി എന്നിവയും ഉഷഃപര്യായങ്ങൾതന്നെ.

[5] പൊന്നിനുവേണ്ടി – ധനലബ്ധിയ്ക്കായി.

[6] വീരയുക്തം – പുത്രാദികളോടുകൂടിയതു്. സൂരികൾ – സ്തോതാക്കൾ.

[7] എടുത്തുപറയുന്നു: ഭൂതി = സമ്പത്ത്. മിന്നും സ്വത്തും – സ്വർണ്ണരത്നാദയും.

[8] തെളിതേജസ്സ് – അഗ്നിയുടെ.

[9] സ്തേനനാം രിപുവെപ്പോലെ – മോഷ്ടിച്ച ശത്രുവിനെ രാജപുരുഷന്മാര്‍ ദണ്ഡിപ്പിയ്ക്കുന്നതുപോലെ. വൈകിയാല്‍, നിനക്കു ചുടുവെയിൽ കൊള്ളേണ്ടിവരും.

[10] അരുൾവോൾ – നല്കുന്നവൾ.

സൂക്തം 80.

സത്യശ്രവസ്സ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഉഷസ്സ് ദേവത. (കാകളി)

ധാരിതയജ്ഞയായ്, മിന്നുന്ന തേരേറി,
യാരുണ്യമാർന്നും, വെളിച്ചം പരത്തിയും
സൂരനില്‍ച്ചെല്ലമുഷോമഹാദേവിയെ-
ഗ്ഗീരിനാലേ സ്തുതിയ്ക്കുന്നു, മേധാധികൾ. 1
മാർഗ്ഗങ്ങൾ ഗമ്യങ്ങളാക്കി മുൻപോരുന്നു,
പാര്‍ക്കുണര്‍വേകും സുരൂപയുഷസ്സിവൾ;
ഇജ്ജഗദ്വ്യാപ്ത മഹതി മഹാരഥ-
യുജ്ജ്വലിപ്പിപ്പൂ, പകലിൻശിരസ്സിനെ! 2
സ്വത്തുറപ്പിയ്ക്കുന്നു, ചെങ്കാളയെപ്പൂട്ടി-
നിർത്തുമീ വിശ്വവരേണ്യയാം ദേവിയാൾ;
നേരേ നടക്കുവാന്‍ മാർഗ്ഗങ്ങൾ കാട്ടുന്നു;
ഭൂരിസ്തുതയായ് ലസിപ്പൂ, തഴപ്പൊടേ. 3
മേല്‍വശത്തും നടുവിങ്കലും പ്രൌഢയായ്-
ത്തൂവെണ്‍വപുസ്സു കാട്ടുന്നു, കിഴക്കിവൾ;
നേര്‍ക്കറിഞ്ഞോൾപോലനുവ്രജിപ്പൂ, രവി-
മാർഗ്ഗത്തെ; മങ്ങിപ്പതില്ലാ, ദിശകളെ. 4
മുങ്ങിയുയർന്നവൾപോലേ, സ്ഫുടാംഗിയാ-
മംഗാനപോലെയും കാണായ്, നമുക്കിതാ!
ശത്രുവാമന്ധകാരത്തെത്തുരത്തി വ-
ന്നെത്തീ, വിളങ്ങുമുഷസ്സായ വിണ്‍മകൾ! 5
വിണ്‍മകളാമിവൾ നേരിട്ടുനിന്നൊ,രു
നന്മങ്കപോലുടൽ കാട്ടുന്നു, ലോകരെ;
രമ്യവസ്തുക്കളെദ്ദാതാവിനേകുന്നു;
മുന്മട്ടു പേർത്തൊളി വീശുന്നു, തയ്യലാൾ! 6
കുറിപ്പുകൾ: സൂക്തം 80.

[1] ധാരിതയജ്ഞ – യജ്ഞത്തെ വഹിച്ചവൾ. ആരുണ്യം = തുടുപ്പ്. ഗീരിനാലേ – സ്തോത്രങ്ങൾകൊണ്ട്.

[2] മുൻ – സൂര്യന്നുമുമ്പേ. പാര്‍ക്ക് – ലോകത്തിന്ന്. ശിരസ്സ് – പ്രാരംഭമെന്നർത്ഥം.

[3] ചെംകാളയെപ്പൂട്ടിനിർത്തും – തേരിന്നു ചുകന്ന കാളകളെ പൂട്ടുന്ന; തുടുരശ്മികളെ കാളകളാക്കിക്കല്പിച്ചിരിയ്ക്കുയാണ്. തഴപ്പൊടേ – അക്ഷീണയായി.

[4] മേല്‍വശത്തും നടുവിങ്കലും പ്രൌഡയായ് – ദ്യോവിലും അന്തരിക്ഷലും വളർന്ന്. നേര്‍ക്കറിഞ്ഞോൾപോലെ–സൂര്യാനുഗമനം സ്വകർത്തവ്യമാണെന്ന് അറിഞ്ഞിട്ടെന്നപോലെ. ദിശകൾ = ദിക്കുകൾ.

[5] മുങ്ങിയുയർന്നവൾ – വെള്ളത്തിൽ മുങ്ങി, പൊന്തിയവൾ; കുളിച്ചുകേറിയവൾ. ഈ ഉപമ സ്വച്ഛതയെ വ്യഞ്ജിപ്പിയ്ക്കുന്നു. സ്ഫുടാംഗി – പണ്ടങ്ങളണിഞ്ഞ്, അവയവങ്ങൾ വെളിപ്പെടുത്തുന്നവൾ. അംഗന = സുന്ദരി.

[6] പൂർവോക്തം എടത്തുപറയുന്നു: രമ്യവസ്തുക്കൾ – ധനങ്ങൾ ഭാതാവ് – ഹവിഷ്പ്രദന്‍, യജമാനന്‍. തയ്യലാൾ = യുവതി.

സൂക്തം 81.

ശ്യാവാശ്വന്‍ ഋഷി; ജഗതി ഛന്ദസ്സ്; സവിതാവ് ദേവത.

മേധാവികൾ മനസ്സുചെലുത്തുന്നതും, കർമ്മം തുടങ്ങുന്നതും, മേധാവിയായി വിദ്വാനായ യാതൊരു മഹാന്റെ അനുജ്ഞയാലോ; ഹോത്രങ്ങളെ യാതൊരനുഷ്ഠാനജ്ഞൻ തനിയേ നടത്തുന്നുവോ; വലിയ ഒന്നാണ്, ആ സവിതൃദേവനെ സ്തുതിയ്ക്കല്‍! 1

കവിയായ സവിതാവ് എല്ലാ രൂപങ്ങളെയും എടുത്തണിയുന്നു; നല്ലതു ചെയ്യാന്‍ ഇരുകാലിയ്ക്കും നാല്ക്കാലിയ്ക്കും അനുജ്ഞയരുളുന്നുഃ സ്വർഗ്ഗത്തെ വെളിപ്പെടുത്തുന്നു. ആ വരേണ്യന്‍ ഉഷസ്സുദിപ്പിന്നു പിറകേ ഉദ്ഭാസിയ്ക്കുന്നു. 2

മറ്റു ദേവകളും യാതൊരു ദേവന്റെ ഉദയത്താലാണോ, മഹിമയും ബലവും നേടുന്നത്; യാതൊരു ദേവന്‍ പൃഥിവ്യാദിലോകങ്ങളെ മഹത്ത്വത്താൽ അളന്നുവോ; ആ സവിതാവ് വെണ്മയോടേ വിലസുന്നു! 3

ദേവ, സവിതാവേ, നിർന്തിരുവടി മൂന്നു വിണ്ണുലകിലും ചെല്ലുന്നു; സൂര്യന്റെ രശ്മികളോടു ചേരുന്നു രാത്രിയുടെ ഇരുവശത്തും ചുറ്റിനടക്കുന്നു; ധർമ്മങ്ങളാൽ മിത്രനായിച്ചമയുന്നു! 4

ദേവ, സവിതാവേ, അവിടുന്നൊരാളാണ്, അനുജ്ഞയരുളാന്‍ ശക്തന്‍; അവിടുന്നു ഗമനങ്ങളാൽ പൂഷാവായിത്തീരുന്നു; അവിടുന്ന് ഈ ഉലകിന്നൊക്കെ പെരുമാളാകുന്നു! ആ നിന്തിരുവടിയ്ക്കു ശ്യാവാശ്വൻ സ്തോത്രം ചമയ്ക്കുന്നു. 5

കുറിപ്പുകൾ: സൂക്തം 81.

[1] ഹോത്രങ്ങൾ – സപ്തഹോതൃക്രിയകൾ.

[4] ഉദയത്തിനുമുമ്പുള്ളവന്‍ സവിതാവ്; ഉദിച്ചസ്തമിയ്ക്കുന്നവൻ സൂര്യന്‍. മിത്രന്‍ – മിത്രനെന്ന ദേവന്‍; അല്ലെങ്കിൽ സഖാവ്.

[5] പൂഷാവ് – പോഷകന്‍, പൂഷാവെന്ന ദേവന്‍.

സൂക്തം 82.

ശ്യാവാശ്വന്‍ ഋഷി; അനുഷ്ടുപ്പും ഗായത്രിയും ഛന്ദസ്സുകൾ; സവിതാവ് ദേവത.

ഭഗനായ സവിതൃദേവന്റെ ആ ഭോഗ്യം ഞങ്ങൾ വരിയ്ക്കുന്നു: ശ്രേഷ്ഠവും സർവസാധകവും വൈരിഘ്നവുമായ അതു ഞങ്ങൾക്കു കൈവരുമാറാകണം! 1

ഈ സവിതാവിനെ സ്വയം പുകളേറിയതും പ്രിയവുമായ ഐശ്വര്യത്തെ ആരും ഖണ്ഡിയ്ക്കുന്നില്ല! 2

ആ ഭഗനായ സവിതാവു ദാതാവിന്നു രത്നങ്ങൾ കല്പിച്ചയയ്ക്കുമല്ലോ; അവിടുത്തോടു പൂജനീയമായ ധനം ഞങ്ങൾ യാചിയ്ക്കുന്നു. 3

ദേവ, സവിതാവേ, നിന്തിരുവടി ഇന്നു ഞങ്ങൾക്കു സന്തതിസമേതമായ സൌഭാഗ്യം അയയ്ക്കുക: പഞ്ഞപ്പാടിനെ ആട്ടിപ്പായ്ക്കുക! 4

ദേവ, സവിതാവേ, നിന്തിരുവടി പാപങ്ങളെയെല്ലാം ആട്ടിപ്പായിയ്ക്കുക നല്ലതെന്തോ, അതു ഞങ്ങൾക്കയയ്ക്കുക! 5

സവിതൃദേവനൊ അനുജ്ഞയാൽ നാം ഭൂമിയ്ക്കു് അപരാധികളല്ലാതാകണം; വേണ്ടതൊക്കെ നമുക്കു കൈവരണം! 6

സർവദേവനായി സല്‍പതിയായി സത്യാനുജ്ഞനായിരിയ്ക്കുന്ന സവിതാവിനെ ഞങ്ങൾ ഇന്നു സൂക്തങ്ങൾക്കൊണ്ടു സേവിയ്ക്കുന്നു: 7

ഈ രാപകലുകൾ രണ്ടിന്റെയും മുമ്പിൽ വീഴ്ചവരാതെ എഴുന്നള്ളുന്ന സുകർമ്മാവാണല്ലോ, സവിതൃദേവന്‍! 8

യശസ്സുകൊണ്ട് ഈ ജംഗമങ്ങളെയെല്ലാം കേൾപ്പിയ്ക്കുകയും പ്രേരിപ്പിയ്ക്കുകയും ചെയ്യുന്നവനാണല്ലോ, സവിതാവ്! 9

കുറിപ്പുകൾ: സൂക്തം 82.

[1] ഭഗൻ – ഭജനീയന്‍, ഭഗനെന്ന ദേവന്‍. ഭോഗ്യം – ധനം.

[3] ദാതാവ് – യജമാനന്‍.

[7] സർവദേവന്‍ – എല്ലാദ്ദേവന്മാരും വശപ്പെട്ടവന്‍.

[9] കേൾപ്പിയ്ക്കുകയും – ജഗത്തു മുഴുവനും സവിതൃസ്തുതി കേൾക്കുന്നു എന്നു സാരം.

സൂക്തം 83.

ഭൌമൻ: ഋഷി; ത്രിഷ്ടുപ്പും ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; പർജ്ജന്യന്‍ ദേവത.

യാതൊരു ക്ഷിപ്രപ്രദാനനായ വൃഷഭന്‍ മുക്രയിട്ടുകൊണ്ട് ഓഷധികളെ ജലമാകുന്ന ഗർഭം ധരിപ്പിയ്ക്കുന്നുവോ, ആ ബലവാനായ പർജ്ജന്യനോടു താങ്കൾ നേരിട്ടു പ്രാർത്ഥിയ്ക്കുക; ഈ വാക്കുകൾകൊണ്ടുസ്തുതിയ്ക്കുക ഹവിസ്സുകൊണ്ടു പരിചരിയ്ക്കുക. 1

പർജ്ജന്യന്‍ വൃക്ഷങ്ങളെ ഒടിയ്ക്കുന്നു; രക്ഷസ്സുകളെ മുടിയ്ക്കുന്നു. ഉലകെല്ലാം ഈ പെരുംകൊലയനെ പേടിയ്ക്കുന്നു – നിരപരാധൻപോലും പായുന്നു. ഈ വർഷകർമ്മാവ് ഇടിമുഴക്കി പാപികളെ മുടിയ്ക്കുന്നു! 2

ചമ്മട്ടികൊണ്ട് അശ്വങ്ങളെ തെളിക്കുന്ന ഒരു തേരാളിപോലെ, പർജ്ജന്യൻ വർഷകരായ ദൂതരെ വെളിയ്ക്കു വരുത്തുന്നു: അദ്ദേഹം അന്തരിക്ഷത്തിൽ മഴയേർപ്പെടുത്തിയാല്‍, അകലത്തുനിന്നു സിംഹഗർജ്ജിതങ്ങൾ പൊങ്ങുകയായി! 3

പർജ്ജന്യൻ പൃഥിവിയെ ജലംകൊണ്ടു രക്ഷിയ്ക്കുമ്പോൾ, കാറ്റ് ഊക്കിൽ വീശും; മിന്നലുകൾ പാറും; ഓഷധികൾ ഉയരും; അന്തരിക്ഷം ചോരും; ഭൂമി ഭുവനത്തിനെല്ലാം ഹിതയായിത്തീരും! 4

ആരുടെ കർമ്മത്തിൽ പൃഥിവി കനിയുന്നുവോ, ആരുടെ കർമ്മത്തിൽ ഗോക്കൾ പുഷ്ടിപ്പെടുന്നുവോ, ആരുടെ കർമ്മത്തിൽ ഓഷധികൾ നാനാരൂപങ്ങളായിത്തീരുന്നുവോ; പർജ്ജന്യ, ആ ഭവാന്‍ ഞങ്ങൾക്കു മഹത്തായ സുഖം തന്നാലും! 5

മരുത്തുക്കളേ, നിങ്ങൾ ഞങ്ങൾക്കു വാനത്തുനിന്നു മഴ തരുവിൻ – വർഷകമായ മേഘത്തിന്റെ വെള്ളം തൂകുവിൻ! ബലവാനായ, ഞങ്ങക്ക് ഒരച്ഛനായ ഭവാന്‍ ഈ കാര്‍മുകിലൊനോടൊന്നിച്ചു, തണ്ണീർവീഴ്ത്തിക്കൊണ്ട് ഇങ്ങോട്ടു വന്നാലും!6

ഭവാന്‍ നേരിട്ട് ഇരയ്ക്കുക – ഇടിമുഴക്കുക; ഗർഭം ധരിപ്പിയ്ക്കുക; തണ്ണീര്‍ത്തേരിൽ ചുറ്റി നടക്കുക; തോൽത്തുരുത്തി കെട്ടി, കമിഴ്ത്തി, നന്നായി വലിയ്ക്കുക – കുന്നും കുഴിയും സമനിരപ്പിലായിത്തീരട്ടെ! 7

ഭവാന്‍ വലിയ കുട്ടകം പൊക്കുക; തൂകുക; നദികൾ തുന്നിച്ചേർക്കപ്പെട്ടു കിഴക്കോട്ടൊഴുകട്ടെ. വാനൂഴികളെ വെള്ളംകൊണ്ടു കുതിർക്കുക: ഗോക്കൾ നല്ല പാനീയം ചുരത്തട്ടെ! 8

പർജ്ജന്യ, ഭവാന്‍ അട്ടഹസിച്ച് ഇടിവെട്ടിക്കൊണ്ടു ദുശ്ചേഷ്ടിതരെ പിളർത്തുന്നതെപ്പൊഴോ, അപ്പോൾ ഭൂമിയിലെ ഈ ചരാചരങ്ങളെല്ലാം ആഹ്ലാദിക്കുന്നു! 9

അങ്ങ് മഴ പെയ്തു; പെരുമാരി നിർത്തുക. അങ്ങ് നിർജ്ജലപ്രദേശങ്ങളെ പിന്നിടാവുന്നവയാക്കി; ആഹാരത്തിന്നു സസ്യങ്ങളെ ഉല്‍പാദിപ്പിച്ചു; പ്രജകളാൽ സ്തുതനുമായി! 10

കുറിപ്പുകൾ: സൂക്തം 83.

[1] സ്തോതാവിനോട്: വൃഷഭന്‍ – കാള, വർഷകന്‍. മുക്രയിടുക – ഇടിമുഴക്കുക. ഓഷധികൾക്കു ഗോത്വം കല്പിച്ചിരിയ്ക്കുന്നു. വാക്കുകൾ – സ്തുതികൾ.

[2] പെരുംകൊലയൻ – മഹാവധന്‍.

[3] വർഷകരായ ദൂതരെ – മേഘങ്ങളെ. സിംഹഗർജ്ജിതങ്ങൾ – ഇടിയൊച്ചകൾ.

[4] ഉയരും – തഴച്ചുപൊന്തും. ചോരും – വെള്ളത്തെ വീഴ്ത്തും.

[6] മൂന്നാംവാക്യം പർജ്ജന്യനോട്:

[7] നേരിട്ട് – ഭൂമ്യഭിമുഖനായി. ധരിപ്പിയ്ക്കുക – ഓഷധികളെ. തോല്‍ത്തുരുത്തി – മേഘം.

[8] കുട്ടകം – മേഘം. തൂകുക – വെള്ളം.

സൂക്തം 84.

ഭൌമന്‍ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; പൃഥിവി ദേവത. (പാന)

നേരുതന്നേ, പിളരുന്നു, വാനിങ്കൽ-
ക്കാറിനത്തെ പ്രകൃഷ്ടേ, പൃഥിവി, നീ:
മോദമേറ്റം വരുത്തുന്നതുണ്ടല്ലോ,
മേദിനിയ്ക്കു മഹത്ത്വാൽ മഹതി, നീ! 1
സൂരികൾ നിന്നെയുച്ചത്തിൽ വാഴ്ത്തുന്നു,
ഗൌരവർണ്ണേ, വിചിത്രസഞ്ചാരിണി:
കാറിനെ,ച്ചിയയ്ക്കുന്ന ഹയത്തെപ്പോ-
ലേറെ നന്നായ്ത്തെളിയ്ക്കുവോളല്ലോ, നീ! 2
മന്നിനോടൊത്തുറപ്പിൽ നിറുത്തുന്നു,
തന്നുടെ ബലത്താൽ നീ തരുക്കളെ;
നിന്നുടെ മുകില്‍ക്കൂട്ടം ചൊരിയുന്നു,
മിന്നിടും വാനില്‍നിന്നു ജലങ്ങളെ! 3
കുറിപ്പുകൾ: സൂക്തം 84.

[1] ദേവതയായ ഭൂമിയോടാണ്, പറയുന്നത്. കാറിനം = മേഘഗണം. മേദിനി – പ്രത്യക്ഷഭൂമി. മഹത്ത്വാല്‍ = മഹിമകൊണ്ട്.

[2] ഗൌരവർണ്ണ = വെളുത്തവൾ. വിചിത്രസഞ്ചാരിണി = നാനാപ്രകാരേണ സഞ്ചരിയ്ക്കുന്നവൾ. ഹയത്തെപ്പോലെ – കുതിരയെ തെളിയ്ക്കുന്നതുപോലെ.

സൂക്തം 85.

അത്രി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വരുണന്‍ ദേവത.

പുകൾപ്പെട്ടു പെരുമാളായ വരുണനെക്കുറിച്ചു നീ മഹത്തും ഗഭീരവും പ്രിയവുമായ സ്തോത്രം ഉച്ചരിയ്ക്കുക: അദ്ദേഹമാണല്ലോ, പശുവിനെ കൊല്ലുന്നവൻ തോലെന്നപോലെ, സൂര്യന്നു വിരിപ്പാൻ അന്തരിക്ഷം പരത്തിയത്! 1

വരുണന്‍ വൃക്ഷാഗ്രങ്ങളിൽ അന്തരിക്ഷവും കുതിരകളിൽ ബലവും പൈക്കളിൽ പാലും, ഹൃദയങ്ങളിൽ കർമ്മവും, വെള്ളത്തിൽ തിയ്യും പരത്തി; സൂര്യനെ ആകാശത്തും സോമനെ മലയിലും നിർത്തി! 2

വരുണൻ വാനൂഴികൾക്കും അന്തരിക്ഷത്തിന്നുംവേണ്ടി, മേഘത്തിന്റെ വായ കനിയിച്ചു; അതിനാൽ സർവ്വഭുവനപ്പെരുമാൾ, നനയ്ക്കുന്നവൻ യവത്തെ എന്നപോലെ, മന്നിനെ കുതിർക്കുന്നു! 3

ഭൂവിനെയും അന്തരിക്ഷത്തെയും ദ്യോവിനെയും കുതിർക്കുന്ന വരുണൻ ജലത്തെ ഇച്ഛിയ്ക്കുമ്പോഴെയ്ക്കും മലകൾ മുകിലുടുക്കും; ബലിഷ്ഠരായ വീരന്മാര്‍ ഇളക്കിവിടും! 4

പുകൾപ്പെട്ട അസുരഹന്താവായ വരുണന്റെ ഈ ബുദ്ധി വൈഭവം ഞാൻ വർണ്ണിയ്ക്കാം: തന്തിരുവടി അന്തരിക്ഷത്തിൽ സ്ഥിതിചെയ്ത് ഒരളവുകോല്‍കൊണ്ടെന്നപോലെ, സൂര്യനെക്കൊണ്ട് അന്തരിക്ഷം അളന്നു! 5

അത്യുല്‍കൃഷ്ടപ്രജ്ഞനായ ദേവന്റെ, ഈ ബുദ്ധിവൈഭവം ആരും തള്ളില്ല: ഒരൊറ്റസ്സമുദ്രത്തെപ്പോലും, വെള്ളം കൊണ്ടു നിറയ്ക്കുന്നില്ലല്ലോ, പ്രവഹിയ്ക്കുന്ന നദികൾ! 6

വരുണ, ഞങ്ങൾ അര്യമാവിന്നോ, മിത്രന്നോ, സഖാവിന്നോ, ഭ്രാതാവിന്നോ, അയല്‍വീട്ടുകാരന്നോ, പറയാൻ കൊള്ളരുതാത്ത വല്ല കുറ്റവും സദാ ചെയ്തിട്ടുണ്ടെങ്കില്‍, അതു ഭവാൻ അഴിച്ചുനീക്കണം! 7

ചൂതാടികളാൽ ചൂതിലെന്നപോലെ ചുമത്തപ്പെട്ടതും, വാസ്ത്വത്തിലുള്ളതും, ഞങ്ങളറിഞ്ഞിട്ടില്ലാത്തതും – എല്ലാം – നിന്തിരുവടി ഞെട്ടറ്റവപോലെ വിടുവിച്ചാലും; വരുണ, ദേവ, അങ്ങനെ ഞങ്ങൾ നിന്തിരുവടിയ്ക്കു പ്രിയപ്പെട്ടവരാകണം! 8

കുറിപ്പുകൾ: സൂക്തം 85.

[1] ഋഷി, തന്നോടുതന്നെ പറയുന്നു; പശുവിനെ (ബലിമൃഗത്തെ) കൊല്ലുന്നവൻ അതിന്റെ തോൽ ഉണങ്ങാന്‍ പരത്തിയിടുമല്ലോ.

[2] ഹൃദയങ്ങളില്‍ – പ്രാണിമനസ്സുകളില്‍. തിയ്യ് – വൈദ്യുതാഗ്നി.

[3] കുനിയിച്ചു – ഭ്രമിയ്ക്കഭിമുഖമാക്കി; മഴ പെയ്യിച്ചു.

[4] വീരന്മാര്‍ – മരുത്തുക്കൾ. ഇളക്കിവിടും – മേഘങ്ങളെ.

[6] ദേവൻ – വരുണന്‍. എത്ര നദികൾ ചെന്നുചേർന്നാലും സമുദ്രം നിറയില്ല; ഇതു വരുണന്‍ വെച്ച വ്യവസ്ഥയാലാണ്.

[8] എല്ലാം – എല്ലാപ്പാപങ്ങളും. ഞെട്ടറ്റവ – ഞെട്ടില്‍നിന്നു വിട്ടു കായ്കളും മറ്റും.

സൂക്തം 86.

അത്രി ഋഷി; അനുഷ്ടുപ്പും വിരാട് പൂർവയും ഛന്ദസ്സുകൾ; ഇന്ദ്രാഗ്നികൾ ദേവത. (‘താമരക്കണ്ണൻ’ പോലെ)

ഇന്ദ്രാഗ്നികളിങ്ങാരെപ്പോര്‍കളി-
ലൊന്നിച്ചു കാക്കു,മാ നരൻ
കെല്പു,റ്റ വിത്തംപോലുമേ, ത്രിതൻ
ജല്പനംപോലേ ഖണ്ഡിയ്ക്കും! 1
പോരില്‍ദ്ദുസ്തര,ന്നത്തിൽ സ്തുത്യ-
ന്മാ,രഞ്ചുമർത്ത്യർക്കീശ്വരര്‍ –
ഇങ്ങനെയുള്ള ഇന്ദ്രാഗ്നികളെ
ഞങ്ങൾ പുകഴ്ത്തിക്കൊള്ളുന്നു. 2
അദ്ധനികർക്കേ, ധർഷകൌജസ്സി;-
തത്യുഗ്രം വജ്രം, കൈകളിൽ;
നല്‍ത്തണ്ണീരിന്നായ്ത്തൃത്തേരിലവര്‍
വൃത്രനെക്കൊല്ലാന്‍ ചെന്നെത്തും. 3
അന്നിങ്ങളെ,ത്തേരോടിപ്പാനെങ്ങ –
ളിന്ദ്രാഗ്നികളേ, വാഴ്ത്തുന്നു, സ്തോത്രസേവ്യരെ,ജ്ജംഗമധനം
കാത്തരുൾവോരെ, വിജ്ഞരെ! 4
പ്രത്യഹം നരര്‍പോലേ വർദ്ധിയ്ക്കും
ദുർദ്ധർഷരാമദ്ദേവരെ
അശ്വാർത്ഥമർച്ചിയ്ക്കുന്നേന,ംശർക്കൊ-
ത്തർച്ചിസ്സുള്ളോര,യർച്ച ്യരെ. 5
അമ്മിക്കല്ലിന്മേൽക്കുത്തിച്ചതച്ചു
ചെമ്മേ പിഴിഞ്ഞ നീര്‍പോലെ,
കെല്പിനെയുളവാക്കും ഹവ്യവു-
മർപ്പിച്ചേനഗ്നീന്ദ്രർക്കേവം.
വാഴ്ത്തിപ്പാടുന്ന വിജ്ഞർക്കാ നിങ്ങൾ
കീർത്തിയും പുരുവിത്തവും
നല്കുവിൻ – വാഴ്ത്തിപ്പാടുവോർക്കന്നം
നല്കുവിനി,രുപേരുമേ! 6
കുറിപ്പുകൾ: സൂക്തം 86.

[1] ഇന്ദ്രാഗ്നികൾ – ഇന്ദ്രനും അഗ്നിയുമായ ഭവാന്മാര്‍. ത്രിതന്‍ എന്ന ഋഷി ജല്പനം (പ്രതിപക്ഷവാദം) ഖണ്ഡിയ്ക്കുന്നതുപോലെ, വിത്തം (ശത്രുധനം) നശപ്പിയ്ക്കും.

[2] അഞ്ചുമർത്ത്യർക്കീശ്വരര്‍ – പഞ്ചജനപാലകര്‍.

[3] ധർഷകൌജസ്സിത് – ശത്രുക്കളെ ആക്രമിയ്ക്കുന്ന ഈ ബലം. അദ്ധനികർക്കേ – ധനവാന്മാരായ ഇന്ദ്രാഗ്നികൾക്കുമാത്രം. നല്‍ത്തണ്ണീരിന്നായ് – വൃഷ്ടിയ്ക്കുവേണ്ടി.

[4] തേരോടിപ്പാൻ – യുദ്ധത്തില്‍. സ്തോത്രസേവ്യര്‍ = സ്തോത്രങ്ങൾകൊണ്ടു സേവിയ്ക്കപ്പെടേണ്ടവര്‍. ദ്വിതീയാന്തപദങ്ങൾ മൂന്നും നിങ്ങളെ എന്നതിന്റെ വിശേഷണങ്ങൾ.

[5] പരോക്ഷോക്തി: നരര്‍ പ്രത്യഹം (നാൾതോറും) വർദ്ധിയ്ക്കുമല്ലോ; അതുപോലെ വർദ്ധിയ്ക്കുന്നു. അദ്ദേവരെ – ഇന്ദ്രാഗ്നികളെ. അശ്വാർത്ഥം – കുതിരയെ കിട്ടാന്‍. അംശര്‍ = അംശന്‍, ഭഗന്‍ എന്ന രണ്ടാദിത്യന്മാര്‍, അർച്ച ്യര്‍ = പൂജനീയര്‍.

[6] നീര്‍പോലെ – സോമരസംപോലെ ഹവ്യവും (പുരോഡാശാദി) അർപ്പിച്ചേന്‍. ഏവം = ഇങ്ങനെ സ്തുതിച്ചുകൊണ്ട്. അവശിഷ്ടം പ്രത്യക്ഷകഥനം: വിജ്ഞർക്ക് – ഞങ്ങൾക്ക്.

സൂക്തം 87.

ആത്രേയൻ ഏവയാമരുത്ത് ഋഷി; അതിജഗതി ഛന്ദസ്സ്; മരുത്തുക്കൾ ദേവത.

ഏവയാമരുത്തിന്റെ സ്തുതിവാക്യങ്ങൾ മഹാനായ, മരുത്ത്വാനായ, വിഷ്ണുവായ ഭവാങ്കലണയട്ടെ; തുലോം യഷ്ടവ്യവും കൈകാലുകളിൽ വളകളണിഞ്ഞതും, ബലവത്തും, സ്തുതിയാൽ പ്രസാദിയ്ക്കുന്നതും, ഇളക്കിക്കൊണ്ടു വീശുന്നതുമായ ഗണത്തിലും അണയട്ടെ! 1

യാവചിലര്‍ മഹാനോടുകൂടി ആവിർഭവിച്ചുപോ, യാവചിലര്‍ സ്വയം അറിവോടുകൂടി ആവിർഭവിച്ചുവോ, അവരെ ഏവയാമരുത്ത് സ്തുതിയ്ക്കുന്നു: മരുത്തുക്കളേ, ഈ നിങ്ങളുടെ ആ കർമ്മോപേതമായ ബലം ആക്രമിയ്ക്കപ്പെടാവതല്ല; അതു ദാനവും മഹത്ത്വവുമുള്ളതാകുന്നു. പർവതങ്ങൾപോലെ അധൃഷ്യരാണ്, നിങ്ങൾ! 2

വിളങ്ങുന്ന ശോഭനരായ യാവചിലര്‍ വിപുലമായ വിണ്ണിൽ നിന്നു ശ്രവിയ്ക്കുമോ, അവർക്ക് ഏവയാമരുത്തിന്റെ സ്തുതി: ഒരേ സ്ഥാനത്തു നിവസിയ്ക്കുന്ന ഇവരെ ആരുമില്ല, ഇളക്കാന്‍! ഇവര്‍ അഗ്നികൾപോലെ സ്വയം പ്രകാശിയ്ക്കുന്നു; നദികളെ പ്രവഹിപ്പിയ്ക്കുന്നു. 3

അവര്‍ സർവസാധാരണമായ മഹാസദസ്സില്‍നിന്നു പരപ്പിൽ വീശിപ്പുറപ്പെട്ടു: ഏവയാമരുത്ത് സ്വസ്ഥാനത്തുനിന്നു സ്വയം, കൊണ്ടുപോകുന്ന കുതിരകളോടു ചേർന്നതെപ്പൊഴോ, അപ്പോൾ ആ സുഖവർദ്ധകരായ പ്രബലന്മാർ ഇണക്കുത്തോടേ പോരുകയായി! 4

കീഴമർത്തുന്ന, എന്നെന്നും സ്വയം പ്രകാശിയ്ക്കുന്ന, പൊന്‍പണ്ടങ്ങളും നല്ല ആയുധങ്ങളുമുള്ള, അന്നവാന്മാരായ നിങ്ങളെ യാതൊന്നലംകരിയ്ക്കുന്നുവോ, നിങ്ങളുടെ ആ ബലവത്തും വർഷകവും ദീപ്തവും വ്യാപ്തവുമായ വളരിരമ്പം ഏവയാമരുത്തിനെ വിറപ്പിയ്ക്കരുതേ! 5

അറ്റമില്ല, നിങ്ങളുടെ മഹിമാവിന്ന്! പ്രവൃദ്ധബലന്മാരേ, നിങ്ങളുടെ പ്രദീപ്തമായ ബലം ഏവയാമരുത്തിനെ കാത്തരുളട്ടെ: യാഗത്തില്‍, കാഴ്ചയ്ക്കിരിയ്ക്കുന്നവരാണല്ലോ, നിങ്ങൾ; അഗ്നികൾപോലെ തിളങ്ങുന്ന ആ നിങ്ങൾ ഞങ്ങളെ നിന്ദകങ്കല്‍നിന്നു രക്ഷിയ്ക്കണം! 6

യാവചിലരാലാണോ, ദീർഗ്ഘവിശാലമായ അന്തരിക്ഷം പുകൾപ്പെട്ടത്, നിഷ്പാപരായ യാവചിലര്‍ വമ്പിച്ച കൂട്ടമായി നടകൊളുന്നുവോ, അഗ്നികൾപോലെ അത്യന്തം ജ്വലിയ്ക്കുന്ന ആ സുയജ്ഞരായ രുദ്രപുത്രന്മാർ ഏവയാമരുത്തിനെ കാത്തരുളട്ടെ! 7

മരുത്തുക്കളേ, അദ്വേഷരായ നിങ്ങൾ ഞങ്ങളുടെ സ്തോത്രത്തിനു വന്നെത്തുവിന്‍: സ്തുതിയ്ക്കുന്ന ഏവയാമരുത്തിന്റെ വിളി കേൾക്കുവിൻ. മഹാന്മാരേ, വിഷ്ണുവിനോടു സമാനയജ്ഞരായി പ്രശസ്തരായ നിങ്ങൾ, തേരാളികളെന്നപോലെ, മറവിലുള്ള വിദ്വേഷികളെ പൊരുതിയോടിയ്ക്കുവിൻ! 8

യജനീയരേ, നിങ്ങൾ ഞങ്ങളുടെ യജ്ഞത്തിൽ കർമ്മശുദ്ധിയ്ക്കായി വന്നെത്തുവിന്‍: രക്ഷസ്സടുക്കാത്ത നിങ്ങൾ ഏവയാമരുത്തിന്റെ വിളി കേൾക്കുവിൻ. മികച്ച മലകൾപോലെ വാനിൽ മേവുന്ന പ്രകൃഷ്ടജ്ഞനരായ നിങ്ങൾ ആ നിന്ദകന്നു ദുർദ്ധരരായിത്തീർന്നാലും! 9

കുറിപ്പുകൾ: സൂക്തം 87.

[1] വിഷ്ണു – ഇന്ദ്രൻ, വിഷ്ണു. ഗണം – മരുദ്ഗണം.

[2] മഹാൻ – ഇന്ദ്രന്‍, വിഷ്ണു.

[3] വിണ്ണില്‍നിന്ന് – വന്ന്, ആരുമില്ല, ഇളക്കാന്‍ – ഇവര്‍ സ്വതന്ത്രരാകുന്നു.

[4] മഹാസദസ്സ്–അന്തരിക്ഷം. കൊണ്ടുപോകുന്ന – വഹിയ്ക്കുന്ന. പ്രബലന്മാര്‍ – മരുത്തുക്കൾ. ഇണക്കുത്ത് – ‘ഞാന്‍ മുമ്പേ, ഞാന്‍ ഞാന്‍ മുമ്പേ’ എന്ന മത്സരം.

[5] പ്രത്യക്ഷോക്തി: കീഴമർത്തുന്ന – ശത്രുക്കളെ. വളരിരമ്പം – വലിയ ശബ്ദം.

[8] പ്രത്യക്ഷോക്തി.

Colophon

Title: Ṛgvēdasamhita (ml: ഋഗ്വേദസംഹിത).

Author(s): Anonymous.

First publication details: Vallathol Granthalayam; Cheruthuruthy, Kerala; Vol. 2; 1956.

Deafult language: ml, Malayalam.

Keywords: Poem, Scripture, Anonyous, Rgvedasamhita, വള്ളത്തോൾ നാരായണ മേനോൻ, ഋഗ്വേദസംഹിത, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2021.

Credits: The text of the original item is in the public domain. The notes are copyrighted to Vallathol Granthalayam, Cheruthuruthy, Kerala and resuse of the notes requires their explicit permission. The text encoding, formatting and digital versions were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Insula dulcamara, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Radhakrishnan; Editor: PK Ashok; digitized by: KB Sujith, LJ Anjana, JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.