images/rnp-2-cover.jpg
The forest distant views, an oil on canvas painting by Ivan Shishkin (1831–1898).
സംസ്കൃത പ്രഭാവകാലസാഹിത്യം (തുടർച്ച)
(തുടർച്ച)

എഴുത്തച്ഛന്റെ കാലത്തിനു് മുമ്പും അടുത്തു് പിമ്പുമായി ഉണ്ടായ അസംഖ്യകൃതികൾ അച്ചടിച്ചും അച്ചടിക്കാതെയും കാണ്മാനുണ്ടു്. അവയെ എല്ലാം കഴിഞ്ഞ അദ്ധ്യായത്തിൽ ചേർക്കാമെന്നാണു് വിചാരിച്ചിരുന്നതു്. എന്നാൽ ആ ശ്രമം സഫലമാകാഞ്ഞതിൽ വ്യസനിക്കുന്നു. പുസ്തകങ്ങളുടെ പേരും മാതൃകയ്ക്കായി ചില ഉദ്ധാരണങ്ങളും മാത്രം ചേർത്തു് അദ്ധ്യായത്തെ ചുരുക്കാമായിരുന്നു. എന്നാൽ അതുകൊണ്ടു് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശം നിർവഹിക്കപ്പെടാത്തതിനാൽ, ഓരോ ഗ്രന്ഥത്തേയും പറ്റി കഴിയുന്നതും സവിസ്താരം പ്രതിപാദിക്കാൻ ഇടയായതാണു്. അങ്ങുനിന്നും ഇങ്ങുനിന്നും ഒന്നോ രണ്ടോ വരികൾവീതം എടുത്തുചേർത്താൽ വായനക്കാർക്കു് ആ ഗ്രന്ഥങ്ങളെപ്പറ്റി ഒരു ജ്ഞാനവും ഉണ്ടാകുന്നതല്ലല്ലോ. കഥാഗതിയെ അവിച്ഛിന്നമായി തുടർന്നുപറഞ്ഞുകൊണ്ടുപോകുന്നതിനിടയ്ക്കു് അവതരിക്കപ്പെടുന്ന കവിവാക്യങ്ങളുടെ ഗുണദോഷങ്ങളെ വായനക്കാർക്കു് എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കുമെന്നുള്ള ഏകവിചാരമാണു് ഗ്രന്ഥകാരനെ ഈ വിഷയത്തിൽ പ്രധാനമായി പ്രേരിപ്പിച്ചതെന്നു കൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.

പുത്രകാമേഷ്ടിപ്പാട്ടു്

ഈ ലഘുകാവ്യം എഴുത്തച്ഛനു മുമ്പു് ഉണ്ടായതായിരിക്കണം. അച്ചടിച്ചിട്ടുള്ളതായി അറിവില്ല. വൃത്തങ്ങൾ ചമ്പുക്കളിലെ ഗദ്യരീതിയെ അനുവർത്തിച്ചു കാണുന്നു. ഒരു പ്രതി ക്യൂറേറ്റർ ആപ്പീസിൽ ഇരിപ്പുണ്ടു്. കവിത നന്നായിരിക്കുന്നു. അതിൽനിന്നു് അയോധ്യാവർണ്ണനമാത്രം ഉദ്ധരിച്ചുകൊള്ളുന്നു.

“അനുപമ സമ്പത്തുകളോർക്കുമ്പോളളകാപുരി പുനരെന്നേതോന്നൂ.
നിർമ്മലഭാവം നിരുപിക്കുമ്പോൾ, ബ്രഹ്മാലയമാണെന്നേ തോന്നൂ.

***


ശിവകരവസ്തു വിശേഷംപാർത്താൽ ശിവലോകം പുനരെന്നേതോന്നൂ.
ധർമ്മസ്ഥിതി നിരുപിക്കുന്തോറും ധർമ്മാലയമാണെന്നേതോന്നൂ.
ആഭോഗം നിരുപിക്കുന്തോറും ഭോഗവതീപുരിയെന്നേതോന്നൂ.
ശുദ്ധികരത്വം നിരുപിക്കുമ്പോളുത്തമഗംഗയിതെന്നേതോന്നൂ.
രത്നവിശേഷം കാണുന്തോറും രത്നാകരമാണെന്നേതോന്നൂ.
വർണ്ണിച്ചീടുകിലുരഗപതിക്കും ഖിന്നതപിണയും നിർണ്ണയമായി.
ഹരിയോ ഹരിഹരി! ഭാസ്കരവംശദിവാകരനുദയപർവതമായതു്.
സൂരിയകുലമാം ദീപജ്വാലയ്ക്കാദരവേറും രത്നവിളക്കതു്.
വണ്ടാർകുഴലികൾ തിലകമതാകിയ തണ്ടാർമാതിനു കളിമന്ദിരമതു്.
ആനന്ദത്തിനുപൊന്നിൻഗൃഹമതു് ആശ്ചര്യത്തിനുമാശ്രയമായതു്.
ജയനർത്തകവരതരുണിതനിക്കൊരു മരതകനാടക ശാലയതായതു്
കോമളതയ്ക്കൊരു പൂമ്പൊഴിലായതു് വീര്യനൃപന്നൊരു പൂന്തഴയായതു്;
ആർത്തജനത്തിനു കല്പകമരമതു്, ആശ്രിതജനചാതക കരുമുകിലതു്.
അഖിലനൃപാംബുജപകലവനായതു് സകലഗുണങ്ങൾക്കാകരമായതു്
നിഖിലജനാളീനയനോത്സവമതു്, ദുഷ്ക്കർമ്മത്തിനു പാഴ്കൊലനിലമതു്
വിക്രമമാകിയ മകരകുലത്തിനു ചൊൽക്കലരും മകരാലയമായതു്.
ഓരോ ചാരു കിടങ്ങുകൾകണ്ടാലോരോവാരിധിയെന്നേതോന്നൂ.
വാർകോലും കൽക്കോട്ടകൾ കണ്ടാൽ ലോകാലോകമിതെന്നേതോന്നൂ.
പൊന്മതിൽമമ്മാ! കാണുംതോറും നന്മണിസാനുവിതെന്നേതോന്നൂ
പ്രസാദാഭോഗം കാണുമ്പോൾ കൈലാസാചലമെന്നേതോന്നൂ”
ഭാരതപ്പോരു്

ഈ പാട്ടു് എഴുത്തച്ഛന്റെ കാലശേഷം ഉണ്ടായതാണെന്നുള്ളതിനു്,

‘ബദ്ധപ്പെട്ടുപാർത്ഥനെയ്തൊരുബാണം
ആനത്തലയറ്റു ഭഗദത്തന്റെ
വില്ലുമറ്റവന്റെ തലയുമറ്റു
വാലുമറ്റുകൊമ്പനാനയും വീണു’

എന്ന വരികളിൽനിന്നും ഗ്രഹിക്കാം. ഇവിടെ കവി എഴുത്തച്ഛനെ അനുകരിച്ചിരിക്കുന്നതു നോക്കുക.

‘അഞ്ചഞ്ചാതെ കണ്ടഞ്ചമ്പനഞ്ചമ്പെയ്തു
അഞ്ചും തച്ചുനെഞ്ചിലാറണിന്തോനു്’
‘പൂക്കളിട്ടുകാലു പണിന്തേനമ്പാൽ’

ഇത്യാദി ഭാഗങ്ങളിൽ കാണുന്ന തമിൾപ്രയോഗങ്ങൾ കണ്ടിട്ടു് കവി അതിപ്രാചീനനാണെന്നു പറയുന്നപക്ഷം, എഴുത്തച്ഛൻ ഈ പ്രാകൃത കവിതയിൽനിന്നു് ആശയചോരണം ചെയ്തുവെന്നു വരും. അതു വിചാരിക്കാൻപോലും നിവൃത്തിയില്ല.

ഈ പാട്ടിൽ പാണ്ഡവോൽപ്പത്തി മുതൽക്കുള്ള കഥ മുഴുവനും സംഗ്രഹിച്ചിരിക്കുന്നു. സരസമായ ചില വർണ്ണനകളും ഇടയ്ക്കിടെ ഇല്ലെന്നില്ല. ഒരുഭാഗം താഴെ ഉദ്ധരിച്ചുകൊള്ളട്ടേ.

“ഭീമപരാക്രമനാമഭിമന്യു ഭീമപദാതികളോടൊരുമിച്ചു
തേരിലേറിത്തന്റെ വാഹിനിയൊന്നു ചതുരംഗമായിടുന്ന സേനകൾചൂഴേ
ചാപംശരം ചക്രം പരിശശൂലംവേലും മുസലവും വെണ്മഴുകുന്തം
തുള്ളുമുനയുള്ള ചുരികക്കത്തി, മിന്നും കടുത്തില കനകക്കത്തി,
കല്ലും കവിണോടു കൈലകംനല്ല ആയുധങ്ങളെല്ലാംവഹിച്ചുതേരിൽ
പായും കുതിരയെ വിരവിൽപൂട്ടി ലോകാലോകം നേരെ വരുന്നതുപോലെ
പൊന്നണിഞ്ഞു മത്തവരുന്നക്കൂട്ടം പിന്നാലവർ പൊന്നിൻ മലകൾപോലെ
വെള്ളത്തിലേത്തിര മാലകൾപോലെ അലയാഴികൾചൂഴും പരന്നപോലെ
കാലാൾപടകളും നിരക്കുമാറു് വൻപോടലറുന്ന പടഹംഭേരി
കൊമ്പും കുഴൽ ചിഹ്നം നിറന്നശംഖം കൊടികുടതഴയൊരുനിരവേ
തുടൽമണിനാദമൊരുനിരവേ കൊണ്ടലൊലിപോൽ ഞാണൊലികേട്ടപ്പോൾ
എട്ടുദിക്കുകളും നടുങ്ങുമാറു് ഭൂമികുലുങ്ങിവൻ പൊടിയിളകി
ഭൂമണ്ഡലങ്ങളും വിറയ്ക്കുമാറു് എട്ടാശകൾ പെട്ടെന്നലറിക്കൊണ്ടു
വട്ടംനിരന്നല്ലോ പാണ്ഡവർസൈന്യം”
കപിലോപാഖ്യാനം നാലുവൃത്തം

ഈ ലഘുകൃതിയും എഴുത്തച്ഛന്റെ കാലത്തിനിപ്പുറം ഉണ്ടായതാണു്. ശ്രീചിത്രാവലിയിൽ രണ്ടാംപുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ശരശയനസ്ഥനായ ഭീഷ്മർ ധർമ്മപുത്രർക്കു ‘ദാനമാഹാത്മ്യ’ത്തെ ഉദാഹരിച്ചു പറഞ്ഞുകൊടുക്കുന്ന കഥയാണിതു്. ചന്ദ്രപുരിയെന്ന രാജ്യത്തു് ചന്ദ്രസേനൻ എന്നൊരു രാജാവു് വാണിരുന്നു. അക്കാലത്തു്,

“ഗോക്കളും വ്യാഘ്രങ്ങളുമൊന്നിച്ചു കളിച്ചീടു-
മർക്കജന്മജാ സർപ്പമൂഷികന്മാരുമെല്ലാ
പ്പക്ഷികളും”

ശത്രുതയൊക്കെ വെടിഞ്ഞൊന്നിച്ചു വസിക്കുന്നു.

“രാജ്യത്തിലുള്ള ഫലമൂലങ്ങളെല്ലാമൊക്കെ
പൂജ്യങ്ങളായി സ്വാദിഷ്ഠങ്ങളായുള്ളതേറ്റം
വൃക്ഷങ്ങൾ കുസുമങ്ങൾ ഫലങ്ങൾ നിറഞ്ഞൊക്കെ
പക്വങ്ങളോടുകൂടി നിന്നിതങ്ങെല്ലാനാളും.
വിപ്രക്ഷത്രിയ വൈശ്യശൂദ്രരുമുണ്ടുനല്ല
സ്വർഗ്ഗസന്നിഭമായ രാജധാനിയിൽ ബന്ധു
വർഗ്ഗത്തോടൊരുമിച്ചു സുഖിച്ചു ചന്ദ്രസേനൻ”

ആ രാജധാനിയിൽ സർവജ്ഞനായ ഒരു ബ്രാഹ്മണൻ വഴിപോലെ ഗൃഹസ്ഥാശ്രമവും പരിപാലിച്ചുകൊണ്ടു് ജീവിച്ചിരുന്നു ആ ബ്രാഹ്മണനു് അഗ്നിഹോത്രം ചെയ്യണമെന്നു് ഒരു ആഗ്രഹം ഉദിച്ചു. എന്നാൽ പഞ്ചഗവ്യത്തിനു വഴി കാണാതെ അദ്ദേഹം വിഷമിച്ചുവത്രേ.

“ദ്രവ്യങ്ങൾ പലവിധമുണ്ടെന്നാകിലും പഞ്ച-
ഗവ്യമില്ലാഞ്ഞാൽ കർമ്മമെങ്ങനെ നടക്കുന്നു?”

പശുക്കളെ ദാനം വാങ്ങിയാൽ അർത്ഥഹാനി സംഭവിക്കും; മഹിമയും അസ്തമിച്ചുപോകും. എന്നാൽ ‘വിഷ്ണുഭക്തന്മാരോടു തൃഷ്ണയെന്നിയേ’ ഗോദാനം വാങ്ങാമെന്നു വിധിയുമുണ്ടു്. അതുകൊണ്ടു് അദ്ദേഹം രാജാവിനെ ചെന്നു കണ്ടു വിവരം ഗ്രഹിപ്പിച്ചു. ചന്ദ്രസേനനാകട്ടെ ‘വസിഷ്ഠമുനിയുടെ നന്ദിനി’ക്കൊക്കുന്ന ‘കപിലയേവരുത്തിയിട്ടു്’

“കലശങ്ങളെ ജ്ജപിച്ചഭിഷേകവും ചെയ്തു
കലഭമാല്യാദികൾ കൊണ്ടലങ്കരിച്ചേറ്റം
കംബളങ്ങളെക്കൊണ്ടു ദേഹവുമാച്ഛാദിച്ചു
കൊമ്പിനും കുളമ്പിനും പൊന്നും വെള്ളിയും കെട്ടി”

ഭൂദേവനു ഈശ്വരാർപ്പണബുദ്ധ്യാ നൽകിയതിന്റെശേഷം,

“സർവദേവതാമയം ഗോരൂപമറിഞ്ഞാലും
ഫാലലോചനനാകുമീശ്വരൻ പശുപതി
ഫാലദേശത്തിങ്കൽ വാണീടുന്നതറിഞ്ഞാലും.
ആനനത്തിങ്കൽ മൂലപ്രകൃതി വസിപ്പതും
വാനവർ വാണീദേവി നാവിന്മേൽ വസിപ്പതും.
നേത്രങ്ങളാകുന്നതു ചന്ദ്രനുമാദിത്യനും
ശ്രോത്രങ്ങൾ മഹാരക്ഷിശൃംഗമോദേവി
നാസികാഗ്രത്തിൽ വാണീടുന്നു ജ്യേഷ്ഠാദേവി
വാസവനധിവാസം വാലിന്മേലറിഞ്ഞാലും
തോളു രണ്ടിലും ഗണനാഥനും കുമാരനും
തോലാകുന്നതു ജലധീശ്വരനറിഞ്ഞാലും
ദന്തപംക്തികളിൽ വാണീടുന്നു മരുത്തുകൾ
സന്തതമകിട്ടിൽ വാണീടുന്നു നിധിപതി.
സാദരമുദരത്തിൽ വാഴുന്നു ദഹനനും.
പാദപാണികളിൽ വാണീടുന്നു നാഗേശന്മാർ.
നാലുവേദവും നാലു മൂലകളാകുന്നതു
പാലാകുന്നതു നൂനമമൃതുതന്നെയല്ലോ.
ഗോമയം ലക്ഷ്മീദേവി ഗോമൂത്രം ഗംഗാദേവി
ശ്രീമഹാവിഷ്ണുതന്നെ വെണ്ണയായീടുന്നതു.
രോമങ്ങളെല്ലാമോരോ മുനിശ്രേഷ്ഠന്മാരല്ലോ
ഗോമാഹാത്മ്യങ്ങളെല്ലാം പറവാൻ പകൽ പോരാ
സർവദേവതാമയമായതു പശുക്കളും
ദിവ്യവസ്തുക്കളിലും വച്ചിതു മുമ്പാകുന്നു
വഹ്നികോണത്തഗ്നിയോ കെടരുതെന്നും ചൊന്നാൻ.”

ബ്രാഹ്മണൻ ആ പശുവിനെക്കൊണ്ടു പോയി തന്റെ ധർമ്മപത്നിയെ ഏൽപ്പിച്ചിട്ടു്,

“എന്നുമിപ്പശുവിനെ നന്നായി രക്ഷിക്കണ-
മൊന്നുമേയുപദ്രവിയാതെ നീ ദിനംതോറും
പൂത്തിരിക്കുന്നകാലം തൊഴുത്തിൽ പൂക്കീടാതെ
യാസ്ഥയാ പശുവിനെത്തൊട്ടു പോകാതെയപ്പോൾ.
വിശപ്പു വരുത്താതെ ദാഹവുമുണ്ടാക്കാതെ
പശു തന്നിഷ്ടക്കേടുമൊരിക്കൽ വരുത്താതെ
വശക്കേടുണ്ടാക്കാതെ വശത്തുവച്ചുകൊണ്ടുരക്ഷിച്ചുകൊൾക”

എന്നു ഉപദേശിച്ചു. വിപ്രപത്നി യഥാവിധി പശുവിനെ ശുശ്രൂഷിച്ചു വളർത്തിക്കൊണ്ടു വരവേ, അതിനു ഗർഭമുണ്ടായി. പത്തു മാസം കഴിഞ്ഞപ്പോൾ അവൾ ഒരു പുത്രനെ പ്രസവിക്കയും ചെയ്തു. ആ പുത്രനോടുകൂടി ‘ചിത്തമോദേനവാഴുന്ന കാലത്തു’ കപില ഇങ്ങനെ ചിന്ത തുടങ്ങി.

“ഭക്തമെത്രയും കുറഞ്ഞു പുനരിതു കാലം
അത്തലുണ്ടല്ലോ മമ പുത്രനും ദ്വിജേന്ദ്രനും”

ഈ വിചാരത്തോടുകൂടി അവൾ ഒരു ദിവസം ഉഷഃകാലത്തു് ആഹാരം തേടി പുറപ്പെട്ടു. വഴിമദ്ധ്യേ ദുശ്ശകുനങ്ങൾ കണ്ടു തുടങ്ങി എങ്കിലും അതൊന്നും വകവയ്ക്കാതെ ചിറ്റാറുകടന്നു യമുനാതീരത്തുചെന്നു്

“മലയമലമേലങ്ങേറി മോദേനചെന്നു
സുലഭമായ പുല്ലുമുറിച്ചു തിന്നുന്നേരം
ഭീമവേഷവുമൊരു ഘോരനാദവും നല്ല
കാമരൂപിയെന്നുള്ള നാമധേയവും പൂണ്ടു”

ഒരു വ്യാഘ്രി ഘ്രാണിച്ചറിഞ്ഞു് അവളുടെ നേർക്കു പാഞ്ഞുചെന്നു. അവൾ ഭയപരവശയായ് ചമഞ്ഞങ്കിലും,

“എന്മരണവുമിതാവന്നടുത്തിരിക്കുന്നി
തെന്മകൻ തന്നെക്കാണ്മാനില്ലവസരമിപ്പോൾ.
നിർമ്മലനായ പരബ്രഹ്മം താൻ വിഷ്ണുമൂർത്തി
തന്മായാബലമെല്ലാമെന്നതേ പറയേണ്ടു
എങ്കിലുമിവളോടു സങ്കടം പറയേണം”

എന്നുറച്ചിട്ടു്, ആ വ്യാഘ്രിയോടു്,

“ഞങ്ങളെ ബ്ഭക്ഷിച്ചു കൊൾകെന്നതീശ്വരനല്ലോ
നിങ്ങൾക്കു വിധിച്ചതിന്നില്ലതിനൊരു ദോഷം.
മക്കളെക്കുറിച്ചുള്ള സ്നേഹപാരവശ്യങ്ങ-
ളിക്കാണാകിയ ഭവതിക്കുമൊട്ടുണ്ടല്ലല്ലീ?
എന്നതു നിരൂപിച്ചു മാകാണിനേരം പാത്താൽ
വന്നു ഞാൻ നിന്റെ മുമ്പിൽ മരിപ്പേൻ മടിയാതെ”

എന്നു പറഞ്ഞുനോക്കി. ആ വ്യാഘ്രിയോ ആണ്ടിൽ ഒരിക്കൽ മാത്രമേ ഗുഹയ്ക്കു വെളിയിൽ വരികയുള്ളു. അതുകൊണ്ടു് അവൾ കപിലയുടെ അപേക്ഷയെ സ്വീകരിക്കുന്നതിനു് നിവൃത്തിയില്ലെന്നു ഒഴിഞ്ഞുവെന്നു മാത്രമല്ല,

“നിന്നെയും തിന്നു മമ പൈദാഹാദികൾ തീർന്നാൽ
വന്നീടും സ്വർഗ്ഗപ്രാപ്തി നിനക്കെന്നറിഞ്ഞാലും”

എന്നു സമാധാനപ്പെടുത്താൻ നോക്കുകയും ചെയ്തു. അതു കേട്ടു് കപില പറഞ്ഞു:

“ജനിച്ച നേരം തന്നെ വിധിച്ച മരണത്തേ
നിനച്ചില്ലെനിക്കൊരു ഖേദമെന്നറിഞ്ഞാലും
പുരുഷാർത്ഥത്തെ ലഭിച്ചിടാതെ ഭൂമിതന്നിൽ
പെരികെക്കാലം ജീവിച്ചിരുന്നാലെന്തുഫലം
പരലോകത്തെ സ്സാധിച്ചിടാമെന്നിരിക്കിലോ
മരണംവരുന്നതുമെത്രയും വലുതല്ലോ.”

ഈ സംഭാഷണത്തിൽ കവി കുടിലബുദ്ധികൾക്കും ഉദാരമതികൾക്കും തമ്മിലുള്ള വ്യത്യാസത്തെ ഭംഗിയായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. നീചന്മാർ സാധുക്കളെ ഹിംസിക്കുന്നുവെങ്കിലും ആ ഹിംസ അവരുടെ ക്ഷേമത്തിനു വേണ്ടിയാണെന്നത്രേ വ്യാഖ്യാനിക്കുന്നതു്. കപിലയേപ്പോലുള്ള സാത്വിക പ്രകൃതികളാകട്ടെ, ആത്മത്യാഗംചെയ്തും പരന്മാർക്കു നന്മചെയ്യുന്നു. കാമരൂപിണിയുടെ പ്രസംഗം നോക്കുക.

“നിനക്കുതികഞ്ഞൊരു ധർമ്മമുണ്ടതുമൂല-
മെനിക്കുനിന്റെദേഹം ദാനം ചെയ്തീടുന്നാകിൽ
ജഗൽകാരണൻ ജഗൽപ്രഭു നിർമ്മലൻ ദേവൻ
ജഗൽപാലകൻ ജനാർദ്ദനനാം വാസുദേവൻ
അച്യുതനേകൻ ദാക്ഷിണ്യശീലൻ ദയാനിധി
ചിൽപുമാൻ ദനുജാരിമോക്ഷദൻ മുരവൈരി
മുകുന്ദൻ മഹാബലൻ പരമാനന്ദമൂർത്തി
പരമേശ്വരൻ നാഥൻ പരമൻ പരമാത്മാ
വരദൻ പരാപരൻ പരബ്രഹ്മമാംപരൻ
ഗരുഡധ്വജൻ ഗജേന്ദ്രാർത്തിനാശനനാർത്ത-
ശരണ്യൻപരൻ ശരണാഗതാവൃതനേകൻ,
ശംഖചക്രാബീജധരനനന്തശായിവിഷ്ണു
വൈകുണ്ഠൻ വാസുദേവനന്ദനനായബാലൻ,
ആദ്യനവ്യക്തനജൻ നിർമ്മലൻ മുരവൈരി
കരുണാകരൻ കമലേക്ഷണൻ നാരായണൻ,
ചരണാംബുജഭക്തപരിപാലകൻദേവൻ
ഇന്ദ്രാദിദേവഗണ വന്ദിതനായദേവൻ,
ചിന്തിച്ചാലറിഞ്ഞുകൂടാതൊരുമായാമയൻ
ജന്തുക്കളുള്ളിലെല്ലാം ജീവാത്മാവായിമേവു-
മന്തരാത്മാവു സകലേശ്വരൻ നാരായണൻ
സന്തുഷ്ടനായിതെങ്കലപ്പോഴെയറ്റുകൂടും
ബന്ധമെപ്പേരു മതിനില്ല സംശയമേതും.”

ഈ ദീർഘമായ പ്രസംഗം ‘പിശാചിനും വേദമുദ്ധരിക്കാൻ കഴിയും’ എന്നുള്ള ആംഗലപഴമൊഴിയെ ഉദാഹരിക്കുന്നു.

കപില പല പ്രാവശ്യം വീണു കേണു പ്രാർത്ഥിക്കയും കുറേ ഒക്കെ യുക്തി വാദം നടത്തുകയും ചെയ്തതിന്റെ ഫലമായി വ്യാഘ്രി അവൾക്കു പോയ്വരാനനുവാദം നൽകി.

“സത്യത്തെ വിശ്വാസമുണ്ടു നിനക്കെങ്കി-
ലുത്തമേ നീ ചെന്നു നേരത്തു വന്നാലും”

എന്നു കാമരൂപിണി പറഞ്ഞപ്പോൾ കപില ഇങ്ങനെ മറുപടി പറഞ്ഞു.

“സത്യമസത്യവും തങ്ങളിൽ തൂക്കിയാൽ
സത്യമേറെത്തൂങ്ങുമെന്നതറിക നീ
ഉത്തമ ജന്തുവായ് വന്നു ജനിച്ച ഞാൻ
സത്യത്തെ ലംഘിക്കരുതെന്നറിയേണം”

അതിനു വ്യാഘ്രി പറഞ്ഞ സമാധാനം ഇങ്ങനെയായിരുന്നു.

“ഒന്നുണ്ടു നിന്നോടു ചൊല്ലുന്നതിന്നിയും
തന്നുടെ ജീവനെ രക്ഷിച്ചുകൊൾവാനു-
മന്യനായുള്ളവൻ തന്നെ രക്ഷിപ്പാനും
പിന്നെയിഹ പരമാർത്ഥമറിയുമ്പോ-
ളെന്നിവറ്റിങ്കിലസത്യം പറഞ്ഞീടാം.
എന്നുണ്ടതിലൊന്നു വന്നതുകൊണ്ടു നീ
യെന്നെച്ചതിച്ചു പൊയ്ക്കൊണ്ടാലതു മൂലം
പിന്നെയൊരു ദോഷമില്ലെന്നു വന്നീടും.”

ചില അവസരങ്ങളിലൊക്കെ അസത്യം പറയാമെന്നു മഹാഭാരതം വിധിച്ചിട്ടുണ്ടെന്നു് ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ടു്. സാത്വികബുദ്ധികൾ ഒരു കാരണവശാലും അസത്യം പറകയില്ലെന്നു മഹാഭാരതകർത്താവു് കപിലോപാഖ്യാനം വഴിക്കു് കാണിച്ചു തന്നിരിക്കുന്നു.

കപില വ്യാഘ്രിയുടെ യുക്തിക്കു സമാധാനമായി പറഞ്ഞ വാക്കുകൾ എത്ര ഉൽകൃഷ്ടങ്ങളായിരിക്കുന്നുവെന്നു നോക്കുക.

“സത്യലംഘനം ചെയ്തുപോരുന്ന ജനങ്ങൾ ചെ
ന്നെത്തീടും നരകത്തെ പ്രാപിപ്പൻ വരായ്കിൽ ഞാൻ.
വൃദ്ധരും വിപ്രന്മാരും നാരിമാർ ഗോക്കൾ ശാസ്ത്ര-
ഹസ്തന്മാരല്ലാത്തവരിവരെക്കൊല്ലുന്നോരും
ആരാന്റെ ധനം മറിമായത്താൽ കവർന്നീടും
ചോരരും പൂകും പാപമേൽക്കുവൻ വരായ്കിൽ ഞാൻ.
ശത്രുവിന്നെതിരായ ഭർത്താവെയുപേക്ഷിച്ചു
ഭൃത്യന്മാർ മണ്ടീടുകിലെത്ര ദുഷ്കർമ്മമതും
താപം പൂണ്ടുടൻ മദ്ധ്യാഹ്നത്തിങ്കൽ വരുവോർ തൻ
താപത്തെയൊഴിക്കാതെ ദ്വേഷിച്ചിട്ടയപ്പോർക്കം
ജീവിതം നൽകീടാത്ത ഭർത്താക്കൾക്കുമുള്ള
യാതാനാ ദുഃഖം പ്രാപിച്ചീടുവൻ വരായ്കിൽ ഞാൻ.
കോപിച്ചു ഭർതൃദ്വേഷി ചോരഭർത്താവു തന്നെ
പ്രാപിച്ചീടിന ബഹുനാരികൾ നരകവും
രണ്ടു വേട്ടൊരുത്തിയെ വെടിഞ്ഞ പുരുഷനു
മുണ്ടായ പരസ്ത്രീകൾക്കുറ്റ സേവകന്മാരും
നിക്ഷേപം വരിപ്പോരും മാതൃമാതുലന്മാരെ
രക്ഷയായിരുത്താതെ വെടിഞ്ഞു ചെയ്വോർ മറ്റും

***


ഇങ്ങനെ പല ദോഷം ചെയ്തു ചെയ്തുള്ള ജനം
തന്നുടെ നരകത്തെ പ്രാപിപ്പൻ വരായ്കിൽ ഞാൻ”

കപില ചില കഥകൾ കൂടി പറഞ്ഞു കേൾപ്പിച്ചു് വ്യാഘ്രിയുടെ മനസ്സിൽ ധൈര്യം വരുത്തിയതിന്റെ ശേഷം സ്വഗൃഹത്തിൽ പോയി പുത്രനേയും മറ്റും കണ്ടിട്ടു തിരിച്ചു ചെന്നപ്പോൾ ആ ഹിംസ്രമൃഗത്തിനുപോലും അവളുടെ സത്യനിഷ്ഠയിൽ ബഹുമാനം തോന്നുകയാൽ അവളെ തിന്നാനൊരുങ്ങിയില്ലെന്നു മാത്രമല്ല; ഇനിമേൽ ജന്തു ഹിംസചെയ്യുകയില്ലെന്നു ശപഥവും ചെയ്തു. ഈ പശുവ്യാഘ്രസംവാദം യക്ഷഗന്ധർവാദികൾ വഴിക്കു മഹാവിഷ്ണുവറിഞ്ഞു് പുശുവിനേയും വ്യാഘ്രത്തേയും സ്വർണ്ണയാനത്തിൽ ഏറ്റി വൈകുണ്ഠത്തിൽ വരുത്തുന്നതിനായി ദൂതന്മാരെ അയച്ചു. കപില നിമിത്തം ചന്ദ്രസേനന്നും ബ്രാഹ്മണന്നുംകൂടി വൈകുണ്ഠപ്രാപ്തിയുണ്ടായി. ഇതാണു കഥ. കപിലയും പുത്രനും തമ്മിലുള്ള കൂടിക്കാഴ്ച ശോകരസപരിപൂർണ്ണമായിരിക്കുന്നു.

കീർത്തനങ്ങൾ

കേരളഭാഷയിൽ ഇക്കാലത്തു അസംഖ്യംകീർത്തനങ്ങൾ ഉണ്ടായിക്കാണണം. അവയേ ശേഖരിച്ചു പ്രസിദ്ധിപ്പെടുത്തുന്നതിനു് ഭാഷാഭിമാനികളിൽ ചിലർ പ്രയത്നിച്ചുവരുന്നതായി അറിയുന്നതു് സന്തോഷാവഹമാണു്. അവയിൽ ചിലതു് ഭക്തിരസഭരിതവും ഹൃദയദ്രവീകരണചണവുമായിരിക്കുന്നു. ചിലതുമാത്രം ഇവിടെ ചേർക്കാം.

ബാലകൃഷ്ണപഞ്ചാക്ഷരി

ഇതു കേരളമൊട്ടുക്കു് പ്രചാരത്തിലിരിക്കുന്ന മനോഹരമായ ഒരു കീർത്തനമാണു്. ‘നമശ്ശിവായ എന്ന അക്ഷരപഞ്ചകങ്ങളേകൊണ്ടാണു് ഓരോ പദ്യവും ആരംഭിക്കുന്നതു്. ഇതു് വെളുപ്പാൻകാലത്തു ചൊല്ലാനുള്ള ഭൂപാളകീർത്തനമാകുന്നു.

“നരകവൈരിയാമരവിന്ദാക്ഷന്റെ
ചെറിയനാളത്തേ ക്കണികാണ്മാൻ
കനകകിങ്കിണി വളകൾമോതിര-
മണിഞ്ഞുകാണേണം ഭഗവാനേ.
മലർമാതിൻകാന്തൻ വസുദേവാത്മജൻ
പുലർകാലേപാടി കുഴലൂതി
ചെലുഞ്ചെലിനെന്നു കിലുങ്ങും കാഞ്ചന
ച്ചിലമ്പിട്ടോടിവാ കണികാണ്മാൻ.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേമേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾവെണ്ണ കവർന്നുണ്ണാകൃഷ്ണൻ
വശത്തുവായുണ്ണീ! കണികാണ്മാൻ.
ബാലസ്ത്രീകടെ തുകിലുംവാരിക്കൊ-
ണ്ടരയാലിൻകൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞുംഭാവിച്ചും
നീലക്കാർവർണ്ണാ കണികാണ്മാൻ.
യതിരേഗോവിന്ദനരികേവന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാംവണ്ണം പറഞ്ഞുതാൻമന്ദ-
സ്മിതവുംതൂകിവാ കണികാണ്മാൻ.
കണികാണുന്നേരം കമലനേത്രന്റെ
നിറമേറുംമഞ്ഞ ത്തുകിൽചാർത്തി
കനകകിങ്കിണി വളകൾമോതിര
മണിഞ്ഞുകാണേണം ഭഗവാനേ.”

ഒടുവിലത്തേപദ്യം പല്ലവിപോലെ എല്ലാ പദ്യങ്ങളുടേയും ഒടുവിൽ ചൊല്ലാനുള്ളതാണു്. ‘വാ’ എന്ന അക്ഷരത്തിനു പകരം “ബവയോരഭദ:” എന്ന പ്രമാണമനുസരിച്ചു ‘ബ’ എന്നു ചേർത്തിരിക്കുന്നു. അതുപോലെ ‘എ’ എന്ന സ്വരത്തിന്റെ സ്ഥാനത്തു് അക്ഷരമൊപ്പിക്കാനായി ‘യ’ എഴുതിയിരിക്കുന്നു. ഉച്ചാരണത്തിൽ വലിയ വ്യത്യാസമില്ലെന്നുള്ളതാണു് സമാധാനം.

ഇന്നുള്ള ഹിന്ദുക്കൾക്കു ശ്രീകൃഷ്ണന്റെ ഈ മനോഹരമായ വേഷത്തെ കണികാണ്മാൻ വളരെ പ്രയാസമാണു് ‘ബ്രഹ്മേമുഹൂർത്തേ ഉത്തിഷ്ഠേൽ’ എന്നു സ്മൃതികളും വൈദ്യകഗ്രന്ഥങ്ങളും വിധിച്ചിട്ടുണ്ടെങ്കിലും പ്രഭാതത്തിൽ നിദ്രാധീനരായിരിക്കുന്നവരുടെ സംഖ്യ വർദ്ധിച്ചാണു് വരുന്നതു്.

ഇതുപോലെതന്നെ പ്രസിദ്ധമായ മറ്റൊരു കീർത്തനമാണു്,

“പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം”

ഇത്യാദി ‘പാ, പാ, പി’ എന്ന അക്ഷരക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ശ്രീകൃഷ്ണസ്തോത്രം. ഒരു പദ്യം മാത്രം ഉദ്ധരിക്കാം.

“പീലിക്കാർ കൂന്തലും ചാന്തും തൊടുകുറി
ബാലസ്വഭാവവും കാണുമാറാകണം
ശ്രീപത്മനാഭ മുകുന്ദമുരാന്തക
നാരായണ നിന്മെയ് കാണുമാറാകണം”
ദശാവതാരകീർത്തനം

ഇതിനും നല്ല പ്രചാരമുണ്ടു്. ഗുരുവായൂർ മേവുന്ന ശ്രീകൃഷ്ണനേപ്പറ്റി ഏതോ ഒരു ഭക്തൻ രചിച്ചിട്ടുള്ളതാണു്.

“അമ്പോടുമീനായി വേദങ്ങൾവീണ്ടിടും
അംബുജനാഭനേ കൈതൊഴുന്നേൻ.
ആമയായ് മന്ദരം താങ്ങിനിന്നീടുന്ന
താമരക്കണ്ണനെ കൈതൊഴുന്നേൻ.
ഇക്ഷിതിയേപ്പണ്ടു പന്നിയായ് വീണ്ടിടും
ലക്ഷ്മീവരന്നഥ കൈതൊഴുന്നേൻ.
ഈടേലും മാനുഷകേസരിയായിടും
കോടക്കാർവർണ്ണനെ കൈതൊഴുന്നേൻ.
ഉത്തമനാകിയ വാമനമൂർത്തിയേ
ഭക്തിയോടെപ്പൊഴും കൈതൊഴുന്നേൻ.
ഊക്കോടുഭൂപതിമാരെകൊലചെയ്ത
ഭാർഗ്ഗവരാമനെ കൈതൊഴുന്നേൻ.
എത്രയുംവീരനായ് വാഴുംദശരഥ-
പുത്രനെസ്സന്തതം കൈതൊഴുന്നേൻ.
ഏറെബ്ബലമുള്ള ശ്രീബലഭദ്രരെ
സ്സർവകാലത്തിലും കൈതൊഴുന്നേൻ.
ഒക്കേയൊടുക്കുവാൻ മേലിൽപിറക്കുന്ന
ഖൾഗിയേത്തന്നയും കൈതൊഴുന്നേൻ.
ഓരാതെഞാൻചെയ്ത പാപങ്ങൾനീങ്ങുവാൻ
നാരായണനിന്നെ കൈതൊഴുന്നേൻ
ഔവ്വഴിനിങ്കഴല്ക്കമ്പോടുചേരുവാൻ
ദേവകിനന്ദനാ കൈതൊഴുന്നേൻ
അമ്പാടിതന്നിൽ വളരുന്നപൈതലേ
ക്കുമ്പിട്ടുഞാനിതാ കൈതൊഴുന്നേൻ
അക്കനമേറു ദുരിതങ്ങൾ പോകുവാൻ
പുഷ്കരാലോചന കൈതൊഴുന്നേൻ
നാരായണഗുരുവായൂർമരുവീടും
കാരുണ്യവാരിധേ കൈതൊഴുന്നേൻ”

പൂന്താനം നമ്പൂരിയുടെ ആനന്ദനൃത്തത്തേപ്പറ്റിമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭഗവാനെ ഹൃച്ചക്ഷുസ്സുകൊണ്ടു് ദർശിച്ചു പരമഭക്തനായ പൂന്താനം ചെയ്ത നൃത്തം ഇതിനെ ഓരോ വരിയിലും തെളിഞ്ഞു കാണാം. ഈ നൃത്തത്തേപ്പറ്റി ഒരു ഐതിഹ്യമുണ്ടു്. ശ്രീകൃഷ്ണനു ഒരു കാൽകഴികിച്ചൂട്ടു നടത്തുവാൻ നമ്പൂരി നിശ്ചയിച്ചുവത്രേ. അദ്ദേഹം മറ്റു നമ്പൂരിമാരേയും ക്ഷണിച്ചിരുന്നു. അവർ ഈ സാധു ബ്രാഹ്മണന്റെ ശുദ്ധഗതിയേപ്പറ്റി ഓർത്തു ചിരിക്കയും അദ്ദേഹത്തിനെ കളിയാക്കാൻ ഇതു ഒരു നല്ല അവസരമാണെന്നു വിചാരിച്ചു് നേരത്തെ അവിടെ എത്തുകയും ചെയ്തു. പൂന്താനം ഭഗവാന്റെ വരവും പാർത്തിരുന്നു. “ഭഗവാൻ എവിടെ? പൂന്താനം ചെന്നു വേഗം കൂട്ടിക്കൊണ്ടുവരൂ?” എന്നു് മറ്റു നമ്പൂരിമാർ പരിഹസിച്ചുതുടങ്ങി. അങ്ങനെ ഇരിക്കുമ്പോൾ ഭഗവാന്റെ എഴുന്നള്ളത്തായി. പൂന്താനത്തിനു മാത്രം കാണാമായിരുന്ന അദ്ദേഹം ഓടിച്ചെന്നു ഭഗവാനെ നമസ്കരിച്ചപ്പോൾ ഹൃദയത്തിൽ നിന്നു വാഗ്രൂപേണ പുറപ്പെട്ട ഗാനമത്രേ ഇതു്. പരിഹസിക്കാൻ അവിടെ കൂടിയിരുന്ന നമ്പൂരിമാർക്കു ശ്രീകൃഷ്ണന്റെ കാൽച്ചിലമ്പോച്ച മാത്രമേ കേൾക്കാൻ കഴിഞ്ഞൊള്ളു. ഭഗവാൻ കാൽ കഴിച്ചൂട്ടു കഴിഞ്ഞു് തിരിച്ചെഴുന്നള്ളിയപ്പോൾ പൂന്താനത്തിനേ കൂട്ടിക്കൊണ്ടുപോയെന്നാണു് ഐതിഹ്യം. ഈ സ്തോത്രം ഭാഷാദേവിയുടെ നൃത്തവേളയിൽ ഉദ്ഗമിച്ച കളമഞ്ജീരധ്വനി തന്നെയാകുന്നു. അതുകൊണ്ടു് മുഴുവനും ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടേ.

“അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണിക്കൃഷ്ണനെന്നങ്ങനെ
ഉണ്ണിവയറ്റത്തുചേറുമുണ്ടങ്ങനെ
ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങനെ
ഉണ്ണിക്കാൽ കൊണ്ടൊരു നൃത്തമുണ്ടങ്ങനെ
ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ
ഉണ്ണിക്കാൽ രണ്ടും തുടുതുടയങ്ങനെ
ഉണ്ണിയരികിലൊരേട്ടനുണ്ടങ്ങനെ
ചങ്ങാതിമാരായ പിള്ളേരുണ്ടങ്ങനെ
ശങ്കരൻ കൂടപ്പുകഴ്ത്തുന്നിതങ്ങനെ
വൃന്ദാവനത്തിലൊരാഘോഷമങ്ങനെ
ദുഷ്ടനെക്കൊല്ലുന്ന കൂത്തുകളങ്ങനെ
രാസക്കളിക്കുള്ള കോപ്പുകളങ്ങനെ
പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ
പിച്ചകമാലകൾ ചാർത്തിക്കൊണ്ടങ്ങനെ
പേർത്തുമോടക്കുഴൽ മിന്നുമാറങ്ങനെ
ഓമനയായ തിരുനെറ്റിയങ്ങനെ
തൂമയിൽ നല്ല കുറികളുമങ്ങനെ
ചിത്തം മയക്കും പുരികങ്ങളങ്ങനെ
അഞ്ജനക്കണ്ണുമാനാസയുമങ്ങനെ
ചെന്തൊണ്ടിവായ്മലർ ദന്തങ്ങളങ്ങനെ
കൊഞ്ചൽ തുളുമ്പും കവിളിണയങ്ങനെ
കുണ്ഡലം മെല്ലേയിളകുമാറങ്ങനെ
രത്നക്കുഴലും വിളിച്ചുകൊണ്ടങ്ങനെ
കണ്ഠേ വിലസുന്ന കൌസ്തുഭമങ്ങനെ
വിസ്തൃതമാം തിരുമാറിടമങ്ങനെ
ഓടക്കുഴൽക്കേളിപൊങ്ങുമാറങ്ങനെ
പേടമാൻ കണ്ണിമാരോടുമായങ്ങനെ
കോടക്കാർ വർണ്ണന്റെയീടുകളങ്ങനെ
കൂടിക്കളിച്ചപ്പോൾ മൂഢതയങ്ങനെ
പീഡിച്ചു പിന്നെത്തിരയുമാറങ്ങനെ
പേടിച്ചു പിന്നെമയങ്ങുമാറങ്ങനെ
ഗോപികമാരുടെ ഗിതങ്ങളങ്ങനെ
ഗോപാലകൃഷ്ണന്റെ കാരുണ്യമങ്ങനെ
ആനന്ദ കൃഷ്ണനെ കാണുമാറങ്ങനെ
മോഹന മൂർത്തിയെ കാണുമാറങ്ങനെ
കണ്ടു കണ്ടുള്ളം തെളിയുമാറങ്ങനെ
കൊണ്ടൽനേർ വർണ്ണന്റെ ലീലകളങ്ങനെ
വട്ടക്കളിക്കു തുനിയുമാറങ്ങനെ
വട്ടത്തിൽ നിന്നു ശ്രുതിപിടിച്ചങ്ങനെ
സൂത്രവും ചോടും പിഴയാതെയങ്ങനെ
നേത്രങ്ങൾ കൊണ്ടുള്ളഭിനയമങ്ങനെ
കണ്ണിനു കൌതുകം തോന്നുമാറങ്ങനെ
കണ്ണന്റെ പൂമെയ്യിടയിടയങ്ങനെ
തിത്തിത്തയെന്നുള്ള നൃത്തങ്ങളങ്ങനെ
തൃക്കാൽ ചിലമ്പുകളൊച്ച പൂണ്ടങ്ങനെ
മഞ്ഞപ്പൂവാടഞൊറിവിറച്ചങ്ങനെ
കിലുകിലെയെന്നരഞ്ഞാണങ്ങളങ്ങനെ
മുത്തേലുമ്മാലകളാടുമാറങ്ങനെ
തൃക്കൈകൾ രണ്ടുമഭിനയിച്ചങ്ങനെ
ഓമൽത്തിരുമെയ്യുലയുമാറങ്ങനെ
കുണ്ഡലമാടും കവിൾത്തടമങ്ങനെ
തൂമധുവോലുന്നവായ്ത്തിറമങ്ങനെ
തൂവിയർപ്പേറ്റൊരു നാസികയങ്ങനെ
മാണിക്കക്കണ്ണുമുഴറ്റിക്കൊണ്ടങ്ങനെ
മുത്തുക്കുലകളുതിരുമാറങ്ങനെ
പീലിത്തിരുമൊഴി കെട്ടഴിഞ്ഞങ്ങനെ
പിച്ചകത്തൂമലർത്തൂകുമാറങ്ങനെ
ദേവികൾ തൂകുന്ന പൂമഴയങ്ങനെ
ദേവകൾ താക്കും പെരുമ്പറയങ്ങനെ
കിങ്കിണിയൊച്ചയും താളത്തിലങ്ങനെ
ചങ്ങാതിമാരുടെ പാട്ടുകളങ്ങനെ
ആശകളൊക്കെ വിളങ്ങുമാറങ്ങനെ
ആകാശമാർഗ്ഗേ വിമാനങ്ങളങ്ങനെ
ചന്ദ്രനുമുച്ചയായ് നിൽക്കുമാറങ്ങനെ
ലോകങ്ങളൊക്കെ മയങ്ങുമാറങ്ങനെ
ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ
ആനന്ദനൃത്തം ജയിക്കുമാറങ്ങനെ
വാമപുരേശ്വരൻ വാഴ്കയെന്നങ്ങനെ
തൽസ്വരൂപം മമ തോന്നുമാറങ്ങനെ
തൽപാദയുഗ്മേ നമസ്കരിച്ചീടിനേൻ.”

ഈ കീർത്തനത്തിലും ശ്രീകൃഷ്ണകർണ്ണാമൃതം, സന്താനഗോപാലം പാന എന്നീ കൃതികളിലും വാമപുരാധീശനെ സ്തുതിച്ചു കാണുന്നുണ്ടല്ലോ. വാമപുരക്ഷേത്രം പൂന്താനം സ്വഗൃഹത്തിനടുത്തു പണികഴിപ്പിച്ചഇടത്തു പുറത്തമ്പലമാകുന്നു. പ്രസ്തുത ക്ഷേത്രത്തിന്റെ ആവിർഭാവത്തേപ്പറ്റി ഐതിഹ്യമാലാകാരനായ കൊട്ടാരത്തിൽ ശങ്കുണ്ണിയവർകൾ ഒരു കഥ പറഞ്ഞിട്ടുണ്ടു്. ആ കഥ ഇവിടെ ചേർക്കുന്നതു് അനുചിതമായിരിക്കയില്ലല്ലോ. ഗുരുവായൂർ ക്ഷേത്രത്തിൽ ഭാഗവതം വായന പതിവായി നടന്നു വരുന്നുണ്ടു്. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനം അർത്ഥം പറയാനും തുടങ്ങി. രുഗ്മിണീസ്വയംവരമായിരുന്നു കഥ. നമ്പൂരി മനോധർമ്മം അനുസരിച്ചു് അർത്ഥം പറഞ്ഞുവെന്നല്ലാതെ ശ്ലോകാർത്ഥം പല സ്ഥളങ്ങളിലും മനസ്സിലാക്കീട്ടില്ലായിരുന്നു. രുഗ്മിണി കൃഷ്ണന്റെ അടുക്കലേക്കു ഒരു ബ്രാഹ്മണനേ പറഞ്ഞയക്കുന്ന ഘട്ടംവന്നപ്പോൾ, നമ്പൂരി ഇങ്ങനെ പറഞ്ഞു. “രുഗ്മിണി ഇങ്ങനെ ഒക്കെപ്പറഞ്ഞിട്ടു് ബ്രാഹ്മണന്റെ കൈയിൽ ഒരെഴുത്തു കൊടുത്തയച്ചു.” “എഴുത്തിന്റെ കാര്യം എവിടെ പറഞ്ഞിരിക്കുന്നു?” എന്നു വിദ്വാൻ നമ്പൂരി ചോദിച്ചപ്പോൾ പൂന്താനം പരുങ്ങി. എന്നാൽ ശ്രീകോവിലിൽനിന്നു് ‘എഴുത്തുകൊടുത്തയച്ചില്ലെന്നു് എവിടെ പറഞ്ഞിരിക്കുന്നു? ബ്രാഹ്മണൻ എന്റെ അടുക്കൽ ഒരു കത്തുകൂടികൊണ്ടു വന്നിരുന്നു’ എന്നു അശരീരി ഉണ്ടായി. അതു കേട്ടപ്പോൾ വിദ്വാൻ നമ്പൂരിയുടെ മുഖം ലജ്ജകൊണ്ടു് വിവർണ്ണമാകയും ശ്രോതാക്കൾ പൂന്താനത്തിന്റെ ഭക്തിപാരവശ്യത്തെ പുകൾത്തുകയും ചെയ്തു.

ഇങ്ങനെ എല്ലാവർക്കും പൂന്താനത്തിന്റെ നേർക്കു അതിരറ്റ ബഹുമാനം ഉണ്ടായതിന്റെ ഫലമായി നമസ്കാരഭക്ഷണത്തിനു് ഒന്നാംസ്ഥാനം അദ്ദേഹത്തിനു നൽകിവന്നു. ഒരിക്കൽ ദുരസ്ഥനും മഹാവിദ്വനുമായ ഒരു വൈദികബ്രാഹ്മണൻ അവിടെ വന്നുചേർന്നു. ഊണുകാലമായപ്പോൾ പൂന്താനം പതിവുപോലെ ഒന്നാംസ്ഥാനത്തു വന്നിരിപ്പായി. എന്നാൽ ക്ഷേത്രാധികാരി അദ്ദേഹത്തിനോടു്, “ഇന്നു താനിവിടെ കടന്നിരിക്കുന്നതു നന്നല്ല. ഒരു മഹാബ്രാഹ്മണൻ വന്നിരിക്കുന്നതു കണ്ടില്ലേ? വേഗം എണീറ്റു മാറിയിരിക്കു” എന്നു പറഞ്ഞു. എന്നിട്ടും നമ്പൂരി മാറാഞ്ഞതിനാൽ ക്ഷേത്രാധികാരി അദ്ദേഹത്തിന്റെ കൈക്കുപിടിച്ചെണീപ്പിച്ചുവത്രേ. സാധു കരഞ്ഞുകൊണ്ടു് ഉടനെ പുറത്തേയ്ക്കു പോകാൻ ഭാവിച്ചപ്പോൾ, ശ്രീകോവിലിനകത്തുനിന്നു് “പൂന്താനം ഇനി ഈ ദുഷ്ടന്മാരുടെ അടുക്കൽ താമസിക്കയും ഇവിടെ വരികയും വേണ്ട. പൂന്താനത്തിനു് എന്നെ കാണണമെങ്കിൽ ഞാൻ ഇല്ലത്തു വന്നുകൊള്ളാം” എന്നു ഒരു അശരീരിയുണ്ടാവുകയും അദ്ദേഹം വീണ്ടും പ്രസന്നനായി.

പൂന്താനം സ്വഗൃഹത്തിൽചെന്നു ഭഗവാനെ കാത്തിരുന്നു. കുറേകഴിഞ്ഞപ്പോൾ ഭക്തപരായണനായ ശ്രീകൃഷ്ണൻ ഭക്തശിരോമണിയായ നമ്പൂരിയുടെ വാമഭാഗത്തു പ്രത്യക്ഷീഭവിച്ചു. നമ്പൂരി ഉടനെ എഴുനീറ്റു ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചപ്പോൾ, ‘ഇനി ഇവിടെ ഇരുന്നു് എന്നെ സേവിച്ചുകൊള്ളുക. എന്റെ സാന്നിദ്ധ്യം ഇവിടെ എപ്പോഴുമുണ്ടായിരിക്കും” എന്നരുളിചെയ്തു. നമ്പൂരി ഇപ്രകാരം ഭഗവാനെ ദർശിച്ച സ്ഥലത്തു നിർമ്മിച്ച ക്ഷേത്രമാണത്രേ വാമപുരം.

ഘനസംഘം എന്ന സ്തോത്രവും പൂന്താനത്തിന്റെ കൃതിയാകുന്നു.

“ഘനസംഘമിടയുന്ന തനുകാന്തിതൊഴുന്നേൻ;
അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ;
ദുഷ്ടരാമസുരരേ ദഹിക്കും തീ ജ്വലിക്കും
പടുതന്മിഴിമൂന്നും നിടിലവും തൊഴുന്നേൻ;
വിലസുമക്കുനുചില്ലിയുഗളം കൈ തൊഴുന്നേൻ;
മുഗ്ധമായ് ക്കനിവോടെ മറഞ്ഞുവന്നനിശം
ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ;
തിലസുമരുചിവെന്ന തിരുനാസ തൊഴുന്നേൻ;
ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ;
ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ;
ചന്ദ്രികാരുചിവെന്നോരസിതം കൈതൊഴുന്നേൻ;
കുന്ദകന്ദളംവെന്ന രദനങ്ങൾ തൊഴുന്നേൻ;
ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും
കഠിനമായെഴുന്നഹുംകൃതിനാദം തൊഴുന്നേൻ;
മിന്നലോടിടയുന്നോരെകിറും കൈതൊഴുന്നേൻ;
പന്നഗരചിതം കുണ്ഡലംരണ്ടും തൊഴുന്നേൻ;
കണ്ണാടിവടിവൊത്ത കവിളിണതൊഴുന്നേൻ;
പുർണ്ണചന്ദ്രനെവെന്ന തിരുമുഖം തൊഴുന്നേൻ;
കംബുതന്നണിഭംഗികവർന്നു കൊണ്ടെഴുന്ന
കമ്രമാകിനകണ്ഠക്കുരലാരം തൊഴുന്നേൻ;
അസുരന്മാർ ശിരോമാലാരചിതമുത്തരീയം
രുധിരമോടണിഞ്ഞനിൻ തുരുവുടൽ തൊഴുന്നേൻ
ഫണി, വാൾ, വട്ടകാ, ശൂലം, പരിചയും, തലയും,
മണി, ഖട്വാംഗവുമേന്തും കരമൊട്ടും തൊഴുന്നേൻ;
പാരിടമഖിലവും ജ്വലിച്ചങ്ങുലയിക്കുന്ന
മാറിടമതിൽരമ്യം മണിമാല തൊഴുന്നേൻ;
ചന്ദനംവളർപാമ്പുമണിഞ്ഞുകൊണ്ടെഴുന്ന,
ചന്ദനമലവെന്ന തിരുമുലതൊഴുന്നേൻ;
അവധിമൂന്നുലകിന്നും വിഭജിച്ചുവിളങ്ങുന്ന
ത്രിവലിശോഭിതമായോരുദരം കൈതൊഴുന്നേൻ;
ചുവന്നപട്ടുടയാടനിതംബം കൈതൊഴുന്നേൻ;
ശൂൽക്കാരമുയർന്ന പാമ്പുടഞാണു തൊഴുന്നേൻ;
കരഭവും, മറുവറ്റകദളിയും തൊഴുന്ന
പുരുഭംഗികലർന്ന നിൻ തിരുത്തുട തൊഴുന്നേൻ;
സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ച-
മേവുന്നമണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ
ആംഗജനിഷംഗം കൈതകമിവ തൊഴുന്ന
ഭംഗിയിലുരുണ്ടനിൻ കണങ്കാൽ കൈതൊഴുന്നേൻ;
സുരവൃന്ദകിരീടാളിമണിനീരാജിതമായോ-
രരവിന്ദരുചിവെല്ലുമടിയിണ തൊഴുന്നേൻ
കടകംതോൾവള കാഞ്ചിചിലമ്പേവം തുടങ്ങി
യുടലിലങ്ങണിഞ്ഞുള്ളാഭരണങ്ങൾ തൊഴുന്നേൻ.
ഇക്കണ്ടഭുവനം കാത്തെഴുംനാഥേ തൊഴുന്നേൻ
ചൊല്ക്കൊണ്ടതിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ.”

പൂന്താനത്തിന്റെ കൃതികളായി വേറെയും ചില സ്തോത്രങ്ങൾ ഉണ്ടു്. ഇതുപോലെതന്നെ ‘പങ്കജവിലോചനൻ പദതളിൽ തൊഴുന്നേൻ’ എന്നിങ്ങനെ പ. പാ. പി ക്രമത്തിൽ ഒരു കീർത്തനവും കാണുന്നു.

സപ്തസ്വരസ്തോത്രം

ഓരോ പദ്യം ‘സരിഗമപധനിസ’ എന്നീ സ്വരഗ്രാമത്തിൽ ഓരോന്നിനേക്കൊണ്ടു് ആരംഭിക്കുന്നു.

“സരസിജനയനേ പരിമളഗാത്രീ
സുരജനവന്ദ്യേ ചാരുപ്രസന്നേ
കരുണാപൂരതരംഗമയായൊരു
മാതംഗീ ജയ ഭഗവതി ജയജയ.
രീതികളെല്ലാം നീതിയിൽ നൽകും
മംഗളരൂപേ ചേതസ്സിങ്കൽ
ജാതകൌതുകം നടമാടീടിന
മാതംഗീജയ ഭഗവതി ജയജയ.
ഗളമതിൽ വിലസിന താലികൾമാലക-
ളളവേ കാണ്മാനരുളുക ദേവി
ചേതസ്സിങ്കൽ കൌതുകമേറും
മാതംഗീ ജയ ഭഗവതി ജയജയ.
മദനച്ചൂടുസഹിക്കരുതാഞ്ഞി-
ട്ടാദരവേടെ വന്നൊരു ദൈത്യനെ
വേദനയോടേ യമപുരി ചേർത്തൊരു
മാംതംഗീ ജയ ഭഗവതി ജയജയ.
പരിചിൽ പാടും നാദംകൊണ്ടും
ത്രിഭുവനമമ്പൊടു മോഹിപ്പിച്ചൊരു
ഗിരിവരകന്യേ സുലളിതവക്ത്രേ
മാതംഗീ ജയ ഭഗവതി ജയജയ.
ധാത്രിയിലമ്പൊടിരുന്നരുളീടിന
ചിത്രമതായൊരു സാരഥിയോടും
വൃത്രാരിജനം കുമ്പിട്ടീടിന
മാതംഗീജയ ഭഗവതി ജയജയ.
നിടിലേ വിലസിന തിലകംകൊണ്ടും
തടമുലമദ്ധ്യേ മാലകൾകൊണ്ടും
ചടുലതപെരുകിന പീതാംബരവും
മാതംഗീ ജയ ഭഗവതി ജയജയ.
സാരമതായൊരു സപ്തസ്വരമിതു
നേരേ ചൊല്ലി സ്തുതി ചെയ്വോർക്കിഹ
പാരംപാർത്തു പ്രസാദിച്ചരുളുക
മാതംഗീ ജയ ഭഗവതി ജയജയ.
ഡോളാരുഢേ മുനിജനവന്ദ്യേ
കോമളഗാത്രീ വീണാധരിജയ
മലർ വിശിഖാരി ദയിതേ ദേവി
മാതംഗീജയ ഭഗവതി ജയജയ.”
കൃഷ്ണലീലാ അകാരാദി സ്തോത്രം

ഇതും വളരെ പ്രചാരത്തിലിരിക്കുന്ന ഒരു കീർത്തനമാണു്. നാലുവരികൾ ചുവടേ ചേർത്തുകൊള്ളുന്നു.

“അഞ്ജനശ്രീചോരചാരുമുർത്തേ കൃഷ്ണ!
അഞ്ജലി കൂപ്പിവണങ്ങിടുന്നേൻ;
ആനന്ദാലങ്കാര വാസുദേവകൃഷ്ണ
ആതങ്കമെല്ലാമകറ്റിടേണം.”
അവതരണദശകം

ഇതു് ‘ചോണാർന്നീടിന്റെ വേണാടഴകൊടു പരിപാലിക്കുമാതിച്ച വർമ്മക്ഷോണീപാലേന വാട്ടാറ്റിതമൊരു മരുവും കേശവായ പ്രക്ലിപ്ത’മായ ഒരു അവതരണദശകമാകുന്നു. ‘തൊഴിന്റേൻ’ ‘ചേണാർന്നീടിൻറ’ ഇത്യാദി ചില തമിഴ് രൂപങ്ങൾ കൈയെഴുത്തു പ്രതിയിൽ കാണുന്നതു് ലിപികാരൻചെയ്ത മാറ്റമാണോ എന്നുസംശയിക്കേണ്ടിയിരിക്കുന്നു. ഒടുവിലത്തേപദ്യത്തിൽ സംസ്തുതനായിരിക്കുന്ന ആദിത്യവർമ്മ ഉണ്ണുനീലീസന്ദേശവഹനായ ആദിത്യവർമ്മ മഹാരാജവുതന്നെ ആയിരിക്കണമെന്നു ചില പണ്ഡിതന്മാർ ഊഹിക്കുന്നുണ്ടു്. ഇങ്ങനെ ഒരു ഊഹത്തിനു് ഹേതുവായിത്തീർന്നതു് പ്രസ്തുതതമിൾരൂപങ്ങൾ തന്നെ ആയിരിക്കണം. എന്നാൽ ഈ ആദിത്യവർമ്മ ൭൮൨-ാമാണ്ടുവരെ രാജ്യഭാരം ചെയ്തിരുന്ന വീരരവിവർമ്മ മഹാരാജവിന്റെ അനുജനായിരുന്ന ആദിത്യവർമ്മ മഹാരാജാവായിരിക്കമമെന്നാണു് എന്റെ അഭിപ്രായം. ൭൭൯-ാമാണ്ടു് തിരുവട്ടാറ്റുക്ഷേത്രം പുതുക്കിപ്പണികഴിക്കയും, നാലു തിരുമാളികപ്പണിയും, ഒരു തിരുമടപ്പള്ളിയും, ഒറ്റക്കല്ലുമണ്ഡപവും, നീരറയും മറ്റും പുത്തനായി നിർമ്മിക്കയും ചെയ്തതായി ഒരു രേഖയിൽ കാണുന്നു. [1] അതേ രേഖയിൽതന്നെ ‘മേർപ്പടി അനിയനായ ആദിത്യവർമ്മാ ഇരുന്നരുളിയെടത്തിൽ പണ്ടാരത്തിൽ ചെയ്വിത്ത അകച്ചുറ്റിൽ നാലുപിറമും തളവിചൈ പോടിച്ചിതു’ എന്നുകൂടി കാണുന്നതിനാൽ അകത്തേപ്രാകാരത്തിന്റെ ചുറ്റുമുള്ള കൽത്തറപണി കഴിപ്പിച്ചതു് ആദിത്യവർമ്മ എന്ന ഇളയരാജാവാണെന്നു മനസ്സിലാക്കാം. അദ്ദേഹം രാജ്യഭാരം ഏറ്റശേഷം ശത്രു സംഹാരത്തെ ഉദ്ദേശിച്ചു് രചിച്ച പദ്യങ്ങളായിരിക്കണം ഈ ദശാവതാരപദ്യങ്ങൾ. താളിയോലഗ്രന്ഥത്തിൽ ‘തൊഴിന്റേൻ’ എന്നോ മറ്റോ ഒരു തമിഴ് രൂപം കണ്ടതിനെ അടിസ്ഥാനപ്പെടുത്തി മാത്രം എന്തെങ്കിലും ഊഹിക്കുന്നതു് ശരിയാണെന്നു തോന്നുന്നില്ല. അങ്ങനെ ആണെങ്കിൽ മൂലംതിരുനാൾ മഹാരാജാവിന്റെ കാലത്തുണ്ടായ ചില കൃതികൾപോലും പ്രാചീനമാണെന്നു പറയേണ്ടിവരും. ഒരു അമ്പതു കൊല്ലത്തിനുമുമ്പു് ജീവിച്ചിരുന്ന വർക്കല മാന്തറ വലിയവീട്ടിൽ കൊച്ചുപിള്ള ആശാൻ രചിച്ച ഒരു കമ്പിടികളിപ്പാട്ടിലും മൂലംതിരുനാളിന്റെ അപദാനങ്ങളെ വർണ്ണിച്ചു് പത്തിരുപതു കൊല്ലങ്ങൾക്കുമുമ്പു് നിർമ്മിച്ച മറ്റൊരു കൃതിയിലും ഈ മാതിരി പ്രയോഗങ്ങൾ കാണുന്നുണ്ടു്. അവയെ യഥാവസരം ചൂണ്ടിക്കാണിച്ചുകൊള്ളാം. ഈ പദ്യങ്ങളിലാകട്ടെ, പ്രസ്തുത തമിഴുപ്രയോഗങ്ങൾ ലിപികാരപ്രമാദം കൊണ്ടുവന്നു കൂടിയതാണെന്നു വിചാരിക്കാനേ ഉള്ളുതാനും. ശൈലി നോക്കിയാൽ ചമ്പൂകാരന്മാരുടെ രീതിയോടു വളരെ സാദൃശ്യവുമുണ്ടു്. ൧൧ പദ്യങ്ങളെയും താഴെ ചേർക്കുന്നു.

“ഫേനാംഭോരാശിമധ്യേ മറകളതിതരാം പോയ്മറഞ്ഞോരുനേരം
ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊൻറുപാതാളലോകം;
നാനാവേദാൻ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൌ കളിക്കും
മീനാകാരം വഹിച്ചീടിനഭുവനവിഭും കേശവംകൈതൊഴിന്റേൻ. 1
കദ്രൂപുത്രേണ ബദ്ധ്വാദിതിജസുരഗണൈർമത്ഥ്യമാനേ മഹാബ്ധേഃ
ഛിദ്രേപോയ്വീണശൈലം ഝടിതിമുതുകിലേക്കൊണ്ടുയർത്താത്തമോദം;
നിദ്രാണം തം മഹീധ്രഭൂമജനിതസുഖോന്മീലിതാക്ഷം നിതാന്തം
ഭദ്രാകാരം വഹിച്ചീടിന കമലവരം കേശവം കൈതൊഴിന്റേൻ. 2
വേലായാംപോയ്മറഞ്ഞീടിന മഹിതമഹീം ബാലബാലേയകന്ദം
പോലേഹത്വാസലീലം തെളുതെളെവിലസും തേറ്റമേലുദ്വാഹന്തം;
ആലോകേമേരുവെന്നും മലചെറുകടുകിൻ പ്രായമാക്കിക്കളിക്കും
കോലാകാരംവഹിച്ചീടിനധരണിധരം കേശവംകൈതൊഴിന്റേൻ.3
സന്ധ്യായാം തുണടർത്തങ്ങതിഝടിതിപുറപ്പെട്ടു ദൈത്യാധിരാജം
ബദ്ധ്വാശാബദ്ധമങ്കേ നിഹിതമതിരുഷാ വജ്രതീവ്രൈർന്നഖാഗ്രൈഃ
ദിന്ദാനം തസ്യരക്താരുണിതദശദിശാ ചക്രമുഗ്രാട്ടഹാസൈ-
രിന്ധാനംഞാനിതല്ലോനരഹരിവപുഷംകേശവംകൈതൊഴിന്റേൻ.4
സാമാമ്നായം പ്രയോഗിച്ചിനിയബലിമഖേവാമനത്വേനഗത്വാ
സാമംകോണ്ടേ ജയിപ്പാൻ ഭുവനമതിമുദാ കയ്യിലാക്കി ക്രമേണ;
ശ്രീമൽപാലാംബുജംകൊണ്ടഖിലഭുവനവും മൂവ്വടിക്കീഴടക്കും
സീമാതീതാനുഭാവോദയമഖിലവിഭും കേശവം കൈതൊഴിന്റേൻ.5
കോപോദ്രേകേണസാകം നിഹിതപരശുനാകൊന്റു മൂവേഴുവട്ടം
ഭൂപാലാനാംനികായംനിജ പിതൃനിയമം ചോരയാൽ പൂജയന്തം;
ഭൂഭാരത്തെക്കെടുപ്പാൻ വിരവൊടുജമദഗ്ന്യാത്മജത്വേനലോകേ
ശോഭിക്കും രാമഭദ്രം മുനിവരവപുഷം കേശവംകൈതൊഴിന്റേൻ.6
ക്ഷീണാനാംനിർജ്ജരാണാം വചനമനുസരിച്ചന്റയോധ്യാധിനാഥ
ക്ഷോണീപാദാത്മജത്വേ ചതുരമവതരിച്ചാത്തരാമാഭിധാനം;
വാണീടും പുത്രമിത്രാദികളെമുഴുവനേകൂടെ രക്ഷോധിനാഥം
ബാണംകൊണ്ടേമുടിച്ചീടിനപരമവിഭുംകേശവംകൈതൊഴിന്റേൻ.7
ദേവക്യാ ഗർഭമാദൌ പുനരവിടെ [2] നടേരോ ഹിണീപുത്രഭാവം
ഭാവിച്ചാമ്പാടിപൂക്കങ്ങഴകിനൊടുമുദാ രാമനാമാഭിരാമം,
ദേവം ദേവാരിചക്രോന്മഥനഹലധരം രേവതീ നാഥമമ്പു-
റ്റേവം കൃഷ്ണാഗ്രജം ഞാൻ കനിവൊടുനിയതംകേശവം കൈതൊഴിന്റേൻ.8
ഭൂഭാരംപോക്കുവാനായഴുകൊടുവസുദേവാത്മജത്വം ഭരിച്ച-
പ്പാപാവേശംധരിച്ചീടിന നൃപവരനെക്കൊണ്ടു മുന്നൂറുവട്ടം
കോപോന്മാദേനതല്ലിച്ചവനിഭരമറുപ്പിച്ച വൃഷ്ണീന്ദ്രമാദ്യം
ഗോപീനേത്രോല്പലാരാധിതവരവപുഷംകേശവംകൈതൊഴിന്റേൻ.9
പൊൽപുമാതിൻ കടാക്ഷാഞ്ചലമധുപലസട്വക്ത്രപത്മാഭിരാമം
മൽപാപാംഭോധിവേലാതരണപരിലസൽപോതപാദാരവിന്ദം;
ഒപ്പേറും പാൽക്കടക്കങ്ങുപരിവസുമതീധാരതല്പേശയാനം
കല്പാന്തേ കല്ക്കിയാകും മുരമഥനമഹംകേശവം കൈതൊഴിന്റേൻ.10
ചേണാർന്നീടിന്റ വേണാടഴകൊടുപരിപാലിക്കുമാതിച്ച വർമ്മാ
ക്ഷോണീപാലേനവാട്ടാറ്റിരുമൊടു മരുവും കേശവായപ്രക്രെപ്തം;
വാണീബദ്ധം മഹാർഹാവതരണ ദശകംസൂചയന്തം പഠന്തോ
നീണാൾവാണീടുവോരിദ്ധരണിയിലഥതേ വിഷ്ണുലോകം പ്രയാന്തി.”11

കൊൻറു, തൊഴിന്റേൻ ഇത്യാദി പ്രയോഗങ്ങളെ ‘കൊന്നു, തൊഴുന്നേൻ’ എന്നിങ്ങനെ മാറ്റിയാൽ ഈ പദ്യങ്ങൾ നല്ല മണിപ്രവാളമായി. ലിപികാരപ്രമാദമല്ലെന്നു വന്നാൽതന്നെ, എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ചമ്പൂക്കാരന്മാരിൽ ചിലർപോലും നാണിന്റെ എന്നും മറ്റും പ്രയോഗിച്ചിട്ടുള്ള സ്ഥിതിക്കു്, പ്രസ്തുതപ്രയോഗങ്ങളെ മാത്രം ആധാരമാക്കി കവിയെ പ്രാചീനനാക്കാവുന്നതല്ല. ഈ കവി ഒരു ശ്രീപത്മനാഭദശകവും രചിച്ചിട്ടുണ്ട്. അതിനെ ഇവിടെ ഉദ്ധരിക്കുന്നില്ല.

പാർവതീ പാണിഗ്രഹണം മംഗല്യകീർത്തനം

ഈ ഗ്രന്ഥത്തെ ജ്ഞാനസാഗരപ്രസ്സുകാർ ഭജനകീർത്തനമാലയിൽ ചേർത്തു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിപ്രസാധകൻ അതു കാണാഞ്ഞിട്ടോ എന്തോ പാർവതീപാണിഗ്രഹണം ആറുവൃത്തം എന്ന പേരിൽ ൧൬-ാം ഗ്രന്ഥാങ്കമായി അതിനെ ഈയിടെയ്ക്കു പ്രസിദ്ധപ്പെടുത്തിക്കാണുന്നു. അതിന്റെ അവതാരികയിൽ പ്രസാധകന്റെ സങ്കല്പശാഖാമൃഗം ഈഹാപോഹശാഖിയുടെ പലേകൊമ്പുകളിൽ ചാടിച്ചാടിക്കളിക്കുന്നതു കാണേണ്ട കാഴ്ചതന്നെയാണു്. പ്രാചീനകൃതികൾകണ്ടാൽ അവയെ പുനത്തിനും മഹിഷമംഗലത്തിനുമായി വീതിച്ചുകൊടുക്കുന്നതിനു് അദ്ദേഹം തീർച്ചപ്പെടുത്തീട്ടുള്ളതുപോലെ തോന്നുന്നു. പ്രസാധകൻ പറയുന്നു:

“ഈ മനോഹരകാവ്യത്തിന്റെ കർത്താവു് ആരാണെന്നു് ഖണ്ഡിച്ചു പറവാൻ സാധിക്കുന്നതല്ല. രാമായണം, ഇരുപത്തിനാലുവൃത്തം, ഹരിനാമകീർത്തനം മുതലായ കൃതികളെ അനുകരിച്ചു് ഈ കാവ്യമെഴുതിയോ ഈ കാവ്യത്തെ അനുകരിച്ചു് ആ കൃതികൾ എഴുതിയോ എന്നു സൂക്ഷ്മമായി അറിഞ്ഞുകൂടാ” ഇതാണു് പ്രസാധകന്റെ ഒന്നാമത്തെ ‘ചിന്താരത്നം’. അനുകരണം ഉണ്ടായിട്ടുണ്ടെന്നു് അദ്ദേഹം സിദ്ധവൽക്കരിച്ചിട്ടു് ഒന്നുകിൽ എഴുത്തച്ഛൻ ഈ കവിയേയോ അല്ലാത്തപക്ഷം ഈ കവി എഴുത്തച്ഛനേയോ അനുകരിച്ചുവെന്നാണു് ഊഹിക്കുന്നതു്. രണ്ടുപേരും മൂന്നാമതൊരു മാതൃകയേ അനുകരിച്ചോ അഥവാ സ്വതന്ത്രമായോ എഴുതിയിരിക്കാൻ വഴിയില്ലത്രേ.

പിന്നെയും പറയുന്നു:

“ബാഹ്യമായ തെളിവുകളൊന്നുമില്ലാത്തതുകൊണ്ടു് ഗ്രന്ഥകാരനെ നിർണ്ണയിക്കുന്നകാര്യത്തിൽ ആന്തരമായ തെളിവുകളെ ആശ്രയിക്കയേ നിവൃത്തിയുള്ളു.

‘വായ്മലരഴകും കാതോലകളും’

‘എന്നാദിയായ പദ്യത്തിലേകാതോല’ അന്തർജനങ്ങൾ അണിയുന്ന കർണ്ണാഭരണമാണു്. ഈ ആഭരണങ്ങളെ അണിയിച്ചിട്ടുള്ള കവി പാർവതിയെ അന്തർജനമായിട്ടാണു് കല്പിച്ചിരിക്കുന്നതു്.”

ഇവിടെ പ്രസാധകന്റെ ചരിത്രപരിജ്ഞാനവും, ഗവേഷണപാടവവും സവിശേഷം വെളിപ്പെടുന്നു. എന്നാൽ കാതോലകൾ അന്തർജനങ്ങളെന്നപോലെ നായർ കന്യകമാരും പത്തിരുപതു കൊല്ലത്തിനുമുമ്പുവരേ ഉപയോഗിച്ചുവന്നിരുന്നു. ചില ദിക്കുകളിൽ ഇപ്പോഴും ‘കാതോല’ ഉപയോഗിച്ചുവരുന്നുമുണ്ടു്. ‘കാതിലോല? നല്ലതാളി’ എന്നു ഉണ്ണായിയും നമ്പ്യാരും തമ്മിൽ നടന്നതായി പറയുന്ന സംഭാഷണത്തിലേ ‘കാതിലോല’ ഒരു അന്തർജനത്തിന്റേതായിരിക്കാൻ തരമില്ലല്ലോ. ഇതു ചിന്താരത്നം നമ്പർ രണ്ടെന്നു രേഖപ്പെടുത്താം.

പിന്നെയും പറയുന്നു:

“നല്ല പൊൽത്തോടയും വക്ത്രസൌന്ദര്യവും എന്നുള്ള കവിവാക്യത്തിൽനിന്നു് പാർവതി തോട ഇട്ടുകൊണ്ടിരിക്കുന്ന ഒരു നായർ യുവതിയായി പ്രതിഭാസിക്കുന്നു.”

തോടയ്ക്കു കർണ്ണാഭരണമെന്ന അർത്ഥമേയുള്ളു. ഈ അർത്ഥത്തിൽ എത്ര എത്ര പ്രയോഗങ്ങൾ ഭാഷാകാവ്യങ്ങളിൽ കാണുന്നു.

പിന്നെയും:

“പാർവതീവിവാഹത്തെ വർണ്ണിച്ചിരിക്കുന്നതു നമ്പൂരിമാരുടെ ഇല്ലങ്ങളിൽ നടത്താറുള്ള പെൺകൊടയെ അനുസരിച്ചാകുന്നു.”

“നീലകണ്ഠഗളേ തെളിഞ്ഞളിജാലഹുംകൃതിസങ്കുലാം
മാലികാമഴകോടണിഞ്ഞിതു ശൈലകന്യക ശങ്കര!”

എന്നു പറഞ്ഞിട്ടുള്ളപ്രകാരം വധു വരന്റെ കഴുത്തിൽ മാലയിടുന്ന സംപ്രദായവും, പിന്നീടു്,

“പാർത്തുഗീഷ്പതി താൻ വിധിച്ചമുഹൂർത്തവേളയിലീശ്വരൻ
ഗോത്രജാകരതാർപിടിച്ചിതു ദീപ്തിമാൻ ഹര ശങ്കര”

എന്ന വിധത്തിലുള്ള പാണിഗ്രഹണവും നമ്പൂരിമാരുടെ ആചാരങ്ങളെ അനുസരിച്ചു തന്നെ വർണ്ണിച്ചിരിക്കുന്നു.”

ഇങ്ങനെയുള്ള പാണിഗ്രഹണസമ്പ്രദായം കേരളബ്രാഹ്മണരുടെ ഇടയ്ക്കു മാത്രമേയുള്ളുവത്രേ! ഇതിൽ പരം വിസ്മയം മറ്റെന്താണുള്ളതു്? ഈ യുക്തി അനുസരിച്ചു നോക്കിയാൽ കുമാരസംഭവാദികൃതികൾ പോലും ഒരു കേരളീയന്റേതാണെന്നുവരും. ഇതു ചിന്താരത്നം നമ്പർ അഞ്ചു്.

പിന്നെയും:

“വേളിമഹോത്സവം നടത്തിയിരിക്കുന്നതു കാണുമ്പോൾ കവി പരമേശ്വരനെ ഒരു നമ്പൂരിയായിട്ടും പാർവതിയെ അന്തർജ്ജനമായിട്ടുമാണു് കരുതീട്ടുള്ളതെന്നു തോന്നുന്നു.”

വേളിമഹോത്സവം നമ്പൂരിമാരല്ലാതെ നടത്താറുണ്ടോ? ഇങ്ങനെ ഒക്കെ പറഞ്ഞുതുടങ്ങിയാൽ പിന്നെ എന്താണു കഥ? എന്നാൽ ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. നോക്കുക,

“പാർവതീപാണിഗ്രഹണം” പെൺകൊടപോലെ നടത്തിയശേഷം,

“മുഖ്യവെള്ളി മഹാഗിരൌ കുടിപുക്കിതങ്ങരശംകര”

എന്നപ്രകാരം കുടിപൂകുന്ന സംപ്രദായവും നമ്പൂരിമാരുടെ ഇടയിലാണു് കാണുന്നതു്. ഇങ്ങനെ അന്തരമായ സംഗതികളെ നിരൂപിക്കുമ്പോൾ പാർവതീപാണിഗ്രഹണത്തിന്റെ കർത്താവു് ഒരു നമ്പൂരിയാണെന്നു് ഊഹിക്കാവുന്നതാണു്.

‘പാർവതിയെ അന്തർജനമാക്കികല്പിച്ചിരിക്കുന്ന നമ്പൂരി അവരെ തോട ഇടുവിച്ചതു് പ്രകൃതിവിരുദ്ധമല്ലയോ എന്നു ചോദ്യം പിന്നെയും സംഗതമായിട്ടുതന്നെ ഇരിക്കുന്നു. എന്നാൽ അതു സ്വന്തം ഭാര്യയുടെ പ്രതിച്ഛായ ഉള്ളിൽ നിഴലിച്ചിരുന്നതുകൊണ്ടു് വന്നുപോയ ഒരു തുച്ഛമായ പ്രമാദമായിട്ടേ വിചാരിക്കേണ്ടതുള്ളു. സ്വജാതിയിൽ വേളികഴിച്ചിട്ടുള്ളതിന്നും പുറമേ ഒരു നായർ യുവതിയെക്കൂടി വിവാഹം ചെയ്തിട്ടുള്ള ഒരു നമ്പൂരിയാണു് പാർവതീപാണീഗ്രഹണകാവ്യത്തിന്റെ കർത്താവെന്നു പറഞ്ഞ യുക്തികളിൽ നിന്നു സിദ്ധമായി എന്നു വിചാരിക്കുന്നതായാൽ വലിയ തെറ്റു വരുമെന്നു തോന്നുന്നില്ല.’

അസൽയുക്തി! ‘വെള്ളിമഹാഗിരൌ കുടിപുക്കിതു’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു് നമ്പൂരിയുടെ ഇല്ലം ഒരു വെള്ളിമനയായിരുന്നുവെന്നുകൂടി ഊഹിക്കാഞ്ഞതു് എന്താണാവോ? വേളിശബ്ദം അഥവാ കല്ല്യണാർത്ഥവാചിയല്ലെന്നു വന്നാൽതന്നെയും കവി എളയതായികൂടെന്നുണ്ടോ? വിവാഹച്ചടങ്ങുകളെ സംബന്ധിച്ചിടത്തോളം ഈ രണ്ടു ജാതിക്കാർ തമ്മിൽ വലിയ വ്യത്യാസമൊന്നുമല്ല. പ്രസാധകന്റെ യുക്തി ഇവിടെ എങ്ങും നിൽക്കുന്ന ഭാവമില്ല.

“ഈ സരസമായകവിത എഴുതിയ രസികനായ നമ്പൂരിയുടെ പേരെന്തായിരിക്കുമെന്നാണു് ഇനി വിചാരിപ്പാനുള്ളതു്. ഇവിടെ ദ്വിതീയവൃത്തത്തിലെ പല്ലവി ശങ്കരരേ ജയ! എന്നും പഞ്ചമവൃത്തത്തിലെ പല്ലവി ഹരശങ്കരായ നമഃ എന്നും ഷഷ്ഠവൃത്തത്തിലെ പല്ലവി ഹരശങ്കര എന്നും കാണുന്നതിൽ ശങ്കരശബ്ദം സർവസാധാരണമായിരിക്കുന്നു. …ശങ്കരശബ്ദത്തെ ഇത്രയും പ്രതിപത്തിയോടു നിയതമായി കാവ്യത്തിനു് ഉപയോഗപ്പെടുത്തിയിരിക്കുന്ന കവിയുടെ പേർ ശങ്കരനെന്നുതന്നെ ആയിരിപ്പാൻ ഇടയില്ലയോ എന്നു സംശയിക്കുന്നു.”

“ഇവയെല്ലാം ഇങ്ങനെതന്നെയായാൽ പഠിപ്പും കവിതാവാസനയുമുള്ള ശങ്കരൻ നമ്പൂരി മഴമംഗലമല്ലാതെ വേറെ ആരുമാവാൻ സംഗതിയില്ലെന്നു തോന്നുന്നു.”

ഈ യുക്തിതരംഗിണിയുടെ കുടിലഗതി നോക്കുക. രണ്ടു വൃത്തങ്ങളിൽ ‘ഹരശംഭോ’ എന്നും ഒന്നിൽ ‘ചന്ദ്രചൂഡാവിഭോ’ എന്നും കാണുന്നതിനാൽ കവിയുടെ പിതാവിന്റെ പേരു ശംഭുവെന്നും പിതാമഹന്റെ പേരു ചന്ദ്രചൂഡനെന്നും ആയിരുന്നു എന്നു വിചാരിക്കാഞ്ഞതിലേ അത്ഭുതപ്പെടാനുള്ളു. കവി ഈ കൃതി എഴുതിക്കൊണ്ടിരുന്നപ്പോഴൊക്കെയും തന്റെ പേരിനെപ്പറ്റി ധ്യാനിച്ചുകൊണ്ടിരുന്നുപോലും. തന്നേക്കാൾ വിദ്വാനായി ലോകത്തിൽ ആരുംതന്നെ ഇല്ലെന്നു ദൃഢമായി വിശ്വസിച്ചിരുന്ന ഒരു പടുവങ്കനായിരുന്നത്രേ പ്രസ്തുതകവി. ശാന്തം പാപം! ഡാക്ടർ ശങ്കരമേനോൻ ഒരു സംഗതി വിട്ടുകളഞ്ഞു. ‘തിറവിയമംഗലസങ്കീർത്തനമായും ചെയ്യുന്നേൻ ഹരശംഭോജയ’ എന്ന സ്ഥലത്തു് ‘മംഗലശബ്ദം’ കൂടി ചേർത്തിരിക്കുന്നതു് കവി തന്റെ ഇല്ലപ്പേരിനെ സൂചിപ്പിക്കാനായിട്ടുമാത്രമായിരുന്നു. എന്നുകൂടി പറയാമായിരുന്നു. പക്ഷേ നോട്ടക്കുറവു് ആർക്കും വന്നുപോകുമല്ലോ എന്നു സമാധാനപ്പെടാം.

ഏതായിരുന്നാലും ഈ വിഷയത്തെപ്പറ്റി ഡാക്ടർ കെ. ശങ്കരമേനോൻ പറഞ്ഞിട്ടുള്ള യുക്തികൾ അസ്മാദൃശന്മാർക്കു സമഞ്ജസമായി തോന്നുന്നില്ല. പെരുവനത്തുകാരൻ ഒരു നമ്പൂരി ജാതകവശാൽ തന്റെ മകൾക്കു വൈധവ്യദോഷം ഉണ്ടെന്നു കണ്ടിട്ടു് തൽപരിഹാരാർത്ഥം പെരുമന ക്ഷേത്രത്തിൽ ശിവനെ ഭജിക്കുകയും അക്കാലത്തു രചിച്ച പ്രസ്തുത കീർത്തനത്തെ കന്യകയെ പഠിപ്പിക്കുകയും തൽകന്യക അതിനെ നിത്യപാരായണം ചെയ്കയും പിന്നീടു് വിവാഹാനന്തരം അവളുടെ ഭർത്താവു് വിഷംതീണ്ടിയെങ്കിലും യദൃച്ഛയാ ഒരു സന്യാസിവന്നു് വിഷമിറക്കി സുഖപ്പെടുത്തുകയും ചെയ്തതായ ഒരു ഐതിഹ്യമുണ്ടെന്നു ഭജനകീർത്തനമാലയുടെ പ്രസാധകൻ പറഞ്ഞിട്ടുള്ളതു് പരമാർത്ഥമായിരിക്കാൻ ഇടയുണ്ടു്.

കവിതയുടെ പഴക്കത്തെപ്പറ്റി മിസ്റ്റർ മേനോൻ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം സ്വീകാര്യമായിരിക്കുന്നു. എട്ടാംശതകത്തിനിപ്പുറമാവാൻ തരമില്ലെന്നു തോന്നുന്നുണ്ടു്.

കവിയ്ക്കു മികച്ച കവിതാവാസനയും പാണ്ഡിത്യവും ഉണ്ടായിരുന്നുവെന്നു നിസ്സംശയം പറയാം. കുമാരസംഭവത്തെ പലദിക്കിലും അനുകരിച്ചിട്ടുണ്ടെങ്കിലും, സ്വതന്ത്രമായ മനോഹരകല്പനകൾ പല ദിക്കുകളിൽ കാണുന്നുണ്ടു്.

‘യോഗാഗ്നിപ്പൊരിയിൽ’ തന്റെ ഉടലിനെ വെണ്ണീറാക്കിയ ദക്ഷാത്മജ ഹിമവൽപുത്രിയായി പിറന്നതു മുതല്ക്കാണു് കഥയാരംഭിക്കുന്നതു്. ദേവി യൌവനം പ്രാപിക്കുന്നതുവരെയുള്ള കഥാഭാഗത്തെ ഒന്നാംവൃത്തത്തിൽ സംക്ഷേപിച്ചിരിക്കുന്നു.

“കുഴലുമ്മോതിരമഴകോടുകെട്ടി–
ക്കഴലിലടിഞ്ഞൊരു കൂന്തലുമായി
ചെറിയൊരു പൈതൽ കളിച്ചുവളർന്നു
ഗിരിവരഭവനേ ഹരശംഭോജയ.
കണ്ടാലെത്ര മനോഹരമയ്യാ!
വണ്ടാർപൂങ്കുഴൽ നീണ്ടുചുരുണ്ടഥ
തണ്ടാർബാണമണിത്തഴപോലേ
തണ്ടീ ഭംഗികളരശംഭോ ജയ.
പരിമളമിയലും മതികലതന്മേൽ
ചെറു തിരമാലകൾ വിലസുമ്പോലേ
കുറുനിരവടിവും നിടിലവുമമ്പിനൊ–
ടൊരുമകലർന്നിതു ഹരശംഭോജയ. [3] [4] മലർവില്ലോൻതൻ കുലവില്ലോടൊരു
പടതല്ലുംകുനുചില്ലീവല്ലികൾ
കാമരസങ്ങളരങ്ങേറീമിഴി–
താമരസങ്ങളിലരശംഭോ ജയ.
വായ്മലരഴകും കാതോലകളും [5] തൂമുറുവൽപ്രഭ തൂകിനതിറവും
കോമളമെത്രയുമണിമുഖമോർത്താ–
ലോമനയുണ്ടിതു ഹരശംഭോജയ.”

കവി ശൃംഗാരപ്രിയനാണു്. ദേവിയുടെ ‘ശംഖിനുമകമേ ശങ്കവളർക്കുന്ന’ ‘കണ്ഠാലം കൃതമഴകതു കണ്ടാൽ’ ആർക്കും ചെന്താർശരമേറ്റു പോകുമത്രേ.

“മാറിൽ നിറഞ്ഞിടതിങ്ങിവളർന്നു
വാരിജമിഴിയുടെ [6] വാരണിക്കൊങ്കകൾ
മാരനുമെരിപൊരിയുണ്ടാമല്ലോ
ചാരുതകണ്ടാലരശംഭോജയ.
[7] അരയാലിലവന്നടിമലർ പണിയും
തിരുവയറഴകും രോമാവലിയും
പരിചൊടുനല്ലൊരു നാഭിച്ചുഴിയും
പരമാത്ഭുതമതു ഹരശംഭോജയ.
മുഷ്ടിയിലമരും കൊടിനടുവഴകും
പട്ടുടവടിവും [8] പൊന്നുടഞാണും
തൃത്തുടരണ്ടുമുരുണ്ടുതടിച്ചുട–
നെത്രമനോഹരമരശംഭോജയ.
ചെമ്പഞ്ഞിച്ചാറിഴുകിനിറന്ന [9] സംഫുല്ലദ്യുതി മലരടിരണ്ടും
ചൊമ്പൊന്നിന്നിറ മടിയൊടു മുടിയിട
രമ്യം തിരുമെയ് ഹരശംഭോജയ.”

ഈ കേശാദിപാദവർണ്ണന ‘അടിയൊടു മുടിയിടരമ്യം’ ആയിരിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ.

‘മംഗലശീലഗുണങ്ങളിണങ്ങിയ’ ഈ ദേവി ഒരുദിവസം കളിക്കുന്നതിനുവേണ്ടി സഖിമാരോടുകൂടി ‘പിതുരുപവനം’ പ്രാപിച്ചപ്പോൾ ‘അവടെപ്പൊരിയതപംചെയ്തീടും ശിവനെക്കണ്ടു’ സമാഹിതയായി വന്ദിച്ചുവത്രേ. ഈ വിവരം അറിഞ്ഞ ഹിമവാൻ തന്റെ പുത്രിയെ പുരമഥനപരിചരണത്തിനു നിയമിച്ചു.

ദേവിയാകട്ടെ,

“ബലികുസുമങ്ങളിറുത്തുകൊടുത്തും
വേദിയടിച്ചു തളിച്ചുചമച്ചും
നിയമജലങ്ങളൊരുക്കിയുമരികേ
നിയതം പുക്കാൾ ഹരശംഭോജയ.
പാണികുടന്നയിൽ മലർനിരചേർത്ത–
പ്പാർവതിയൊരുനാളഖിലേശൻതൻ
പാദതലങ്ങളിലാരാധിച്ച–
പ്പാൽമൊഴി വാണാളരശംഭോജയ.”

സന്തുഷ്ടനായ പരമശിവൻ,

‘മെല്ലെത്തലയിൽത്തൊട്ടുകരാഭ്യാം
നല്ലൊരുഭർത്താവുണ്ടായ്വരികെ’

ന്നു ആ ‘കോപ്പേൽമിഴിയാൾക്കു’ അനുഗ്രഹമരുളി. പാർവതീദേവി ‘മനസി നിനച്ചതു’ സഫലമാകുമെന്നുള്ള വിചാരത്തോടുകൂടി ‘ഹരനിൽ മുഴുത്തൊരു സംഗവുമകമേകരുതി’ ക്കൊണ്ടു സ്വഗൃഹത്തിലേക്കു തിരിച്ചു. പിന്നെയും ദേവി കൂടെക്കൂടെ ‘സ്വാദുതതേടിന ഫലമൂലാദികൾ’ കൊണ്ടുചെന്നു ‘നാഥനുതിരുമുൽക്കാഴ്ച’ കൊടുത്തു വന്നു. ഇങ്ങനെ ഇരിക്കേ ഒരിക്കൽ അംബിക ‘ഭഗവദ്ഭക്തിമുഴുത്തു സലീലം ദേവസ്വാമിയ്ക്കരികെ പൂക്കു്’

“ഹരശംഭോ മമ ദുരിതം പോക്കുക
ശരണം പോറ്റീ ഹരശംഭോജയ.”

എന്നു ഭഗവാനെ സ്തുതിച്ചു. ഇവിടെ ഒന്നാംവൃത്തം അവസാനിക്കുന്നു.

താരകൻ എന്നൊരു അസുരൻ അക്കാലത്തു ലോകത്തേ പീഡിപ്പിച്ചുവന്നു. അവനേ നിഗ്രഹിപ്പാൻ ഒരു മാർഗ്ഗം ആലോചിക്കുന്നതിനുവേണ്ടി ശക്രൻ ‘പുഷ്പബാണമനുസ്മൃതിചെയ്തു.’ തത്സമയം ‘കാഞ്ചത്താർ ബാണൻ’ ചഞ്ചലാപാംഗിയായ രതിയുമായി മഞ്ചത്തിന്മേലിരുന്നു് ‘മന്നിലുള്ള വിശേഷങ്ങളോരോന്നേ പറഞ്ഞുകൊണ്ടിരിക്കയായിരുന്നു. എന്നാൽ പെട്ടെന്നു ശക്രവൃത്താന്തം ഉൾക്കുരുന്നിൽ തോന്നുകയാൽ, അദ്ദേഹം കരിമ്പു വില്ലും ഏന്തിക്കൊണ്ടു് ‘ഉമ്പർകോൻ തിരുമുമ്പിൽ സംഭ്രമത്തോടുകൂടി’ എഴുന്നള്ളി. വാസവനാകട്ടേ അദ്ദേഹത്തിനെ ഭദ്രപീഠത്തിലിരുത്തി വേണ്ടപോലെ സൽക്കരിച്ചിട്ടു് താരകാസുരനിഗ്രഹത്തിനു

‘സർവസംഗമകന്നു തപം ചെയ്യും
ശർവനങ്ങുകുമാരനുണ്ടാകിലേ’

സാധിക്കൂവെന്നും.

‘ചെമ്മേമാമലപ്പെണ്ണിനേ വേൾക്കിലോ
യമ്മഹേശനുപുത്രനുണ്ടാവിതു’

എന്നും അതുകൊണ്ടു ഇന്ദുശേഖരന്റെ മാനസം ഇളക്കി നഗകന്യകയിലാക്കിയേ മതിയാവൂ എന്നും പറഞ്ഞു. പക്ഷേ, ശിവന്റെ തപോവിഘ്നത്തിനു ഒരുമ്പെടുന്നതു് ആപൽക്കരമാണെന്നു് അദ്ദേഹം മുന്നറിവു കൊടുക്കാതിരുന്നില്ല. അതു കേട്ടു കാമദേവൻ, ഇങ്ങനെ പറഞ്ഞു.

“ഒന്നറിയേണമെൻകീഴമരാതെ മന്നിലാരുള്ളു ശങ്കരരെ ജയ
ഭള്ളിളകിനടന്ന പിതാമഹൻ-നിർല്ലജ്ജം മകളായ സരസ്വതീം
വല്ലാതെ പിടിപെട്ടതു മെൻകരു-ത്തല്ലയോ ചൊല്ലു ശങ്കരരേജയ.
വാനോർനാഥനാം പങ്കജനാഭനും-നാണാതെ പതിനായിരത്തെട്ടു
മാനേൽക്കണ്ണിമാരെ പുണരായ്ക്കിലോ-പ്രാണവേദനശങ്കരരേ ജയ.
വിശ്വാമിത്രമഹാമുനി പണ്ടുടൻ-വിശ്വഭീമം തപസ്സു തുടർന്നനാൾ
അയ്യോ മേനകയെപ്പിടി പെട്ടതും [10] വിച്ചയുണ്ടിതു ശങ്കരരേജയ. തോണിമേൽ നിന്നു മറ്റൊരു മാമുനി
മാനിച്ചങ്ങൊരു ദാശകുമാരിയേ
നാണംകെട്ടു പുണർന്നതുമെന്നുടെ
ബാണഹുംകൃതിശങ്കരരേ ജയ.
എന്തിനിപ്പല വാക്കുകൾ? ഈശ്വരൻ
ചന്ദ്രചൂഡനും ചെറ്റു പിണങ്ങുകിൽ
പെണ്ണുങ്ങൾക്കു വിളി പണിക്കാക്കുവാൻ
ഭണ്ഡമില്ലേതും ശങ്കരരേ ജയ.
കാണിനേരം പൊറുക്ക ശചീപതേ! കാണണം മമബാഹുപരാക്രമം
കേണു പാർവതീപാദത്തിലീശ്വരൻ വീണിട്ടാക്കോപ്പും ശങ്കരരേ ജയ.”

ഇപ്രകാരം പറഞ്ഞിട്ടു് പൊങ്ങച്ചനായ മാരൻ ‘പൊൻവില്ലും പൊൽപ്പൂവമ്പു’മിളക്കി സദർപ്പം മുപ്പുരാരി തപസ്സു ചെയ്യുന്നദിക്കിലേക്കു നടന്നുവത്രേ. ഇവിടെ നമ്മുടെ കവി കുമാരസംഭവത്തിൽ നിന്നും ചില വ്യത്യാസങ്ങൾ വരുത്തിയിരിക്കുന്നതിനേപ്പറ്റി പ്രസാധകനായ ഡാക്ടർ കേ. ശങ്കരമേനോൻ പറയുന്നു:

ദേവേന്ദ്രൻ കാമദേവനെ ബഹുമാനപുരസരം ഭദ്രാസനത്തിൽ ഇരുത്തി. അതിനാൽ സന്തുഷ്ടചിത്തനായിത്തീർന്ന കാമൻ തന്റെ പ്രഭാവങ്ങളേപ്പറയുന്ന കൂട്ടത്തിൽ,

“കാര്യം ഹരസ്യാപി പിനാകപാണേ
ദ്ധൈര്യച്യുതിം കേ മമ ധന്വിനോന്യേ.”

എന്നു മതിമറന്നു പ്രലപിക്കുന്നു. ഹരചിത്താകർഷണരൂപമായിരിക്കുന്ന സങ്കല്പിതാർത്ഥത്തിൽ ആത്മസാമർത്ഥ്യത്തെ കാമൻ പ്രകടിപ്പിച്ചതുകേട്ട സമയമാണു് ഇന്ദ്രൻ കാര്യം പറവാൻ ആരംഭിക്കുന്നതു്. ഈ ക്രമത്തെ അല്പം വ്യത്യസ്തപ്പെടുത്തിയാണു് നമ്മുടെ കവി പുറപ്പെടുന്നതു്. ഇതിൽ കാര്യമെല്ലാം പറഞ്ഞുതീർന്നതിന്റെ ശേഷം കാമനെക്കൊണ്ടു്,

“എന്താവൂ പല വാക്കുകളീശ്വരൻ
ചന്ദ്രചൂഡനും ചെറ്റു പിണങ്ങിയാൽ
പെണ്ണുങ്ങൾക്കു വിളിപണിയാക്കുവാൻ
ദണ്ഡമില്ലൊട്ടും ശങ്കരരേജയ.
കാണിനേരം പൊറുക്ക ശചീപതേ
കാണണം മമ ബാഹുപരാക്രമം
കേണു പാർവതീപാദത്തിലീശ്വരൻ
വീണിടും കോപ്പും ശങ്കരരേജയ.”

എന്ന പ്രകാരം വീണ്ടും പറയിക്കുന്നതിൽ രസഭംഗം ഉണ്ടാകുന്നില്ലയൊ എന്നു സംശയിക്കുന്നു.” അങ്ങനെ ഒരു സംശയത്തിനെ ഇവിടെ വഴി കാണുന്നില്ല. ഇന്ദ്രൻ സ്വമിത്രമായ കാമനെ വിളിച്ചു ഹരചിത്താകർഷണം ചെയ്യണമെന്നു പറഞ്ഞിട്ടു്, വളരെ കരുതലോടുകൂടി പ്രവർത്തിച്ചില്ലെങ്കിൽ ആപത്തു നേരിട്ടേയ്ക്കുമെന്നുകൂടി അറിവിച്ചതു് വളരെ ഉചിതമായി. സ്വാർത്ഥലാഭത്തിനുവേണ്ടി ഒരു മിത്രത്തെ അപകടത്തിൽ ചാടിക്കുന്നതു് ഉചിതമല്ലല്ലോ. എന്നാൽ സാഹസികനായ കാമൻ ‘വരും വരായ്ക’കളെപ്പറ്റി ചിന്തിക്കാതെ ചാടിപ്പുറപ്പെട്ടു് തൽഫലം അനുഭവിക്കയും ചെയ്തു. ഇവിടെ രസഹാനിയ്ക്കു് എന്തുവഴിയാണുള്ളതു്? നേരെ മറിച്ചു രസപുഷ്ടിയ്ക്കേ അവകാശമുള്ളു. സാഹസികന്മാർക്കു ഈ മാതിരി അപകടം ഉണ്ടാകുന്നതു സാധാരണമാണെന്നു കവി ഭംഗിയായി ചൂണ്ടിക്കാണിച്ചു് ‘കാന്താസമ്മിതത്വേന സരസ’മായി സന്മാർഗ്ഗോപദേശം ചെയ്തിരിക്കയാണു് ഇവിടെ ചെയ്തിരുന്നതു്.

കാമന്റെ യുദ്ധയാത്രയെ കവി ഹൃദയംഗമമായി വർണ്ണിച്ചിട്ടുണ്ടു്.

“കോർത്തുകെട്ടി വലിച്ചൊരു കൂന്തലും
ചീർത്ത കൊങ്കയിൽ ചട്ടയുമിട്ടുടൻ
താർത്തേൻ വാണികളായ പടജ്ജനം
പ്രീത്യാ വന്നിതു ശങ്കരരേജയ.
മന്ദമാരുതനും മധുമാസവും
ചന്ദ്രനാം പടനാഥനുമന്തികേ
വന്നനേരമിളംകുയിൽ നാദവും
മുന്നിലായിതു ശങ്കരരേജയ.
മെല്ലെ വാർകുഴൽ കെട്ടിമണിസ്രജാ
നല്ല പൂനിര കുത്തി നിറത്തൊടേ
പല്ലവാംഗുലികൊണ്ടണിമീശയും
മെല്ലെ നന്നാക്കി ശങ്കരരേ ജയ.”
തോളിൽ വന്നടിയും മണികുണ്ഡലം നീളെപ്പൂശിനകുങ്കുമപങ്കവും
മേളമമ്പിനപൊന്നെഴുത്തമ്പാണി– ച്ചേലയും പൂണ്ടുശങ്കരരേജയ.
വില്ലുമമ്പുമിടങ്കരതാരില–ങ്ങുല്ലസദ്ദ്യുതിദക്ഷിണപാണിനാ
മല്ലവേണിരതിപ്പെണ്ണുതൻകരം–മെല്ലെത്താങ്ങീട്ടു ശങ്കരരേജയ.
മുഷ്ക്കൊടങ്ങുപെരുമ്പടക്കോപ്പുമായൊക്കെക്കൂടെക്കലർന്നുചുഴന്നുതേ;
ദക്ഷവൈരിതപോവനമൊക്കയും പുഷ്പധന്വാവു ശങ്കരരേജയ.
കാമബന്ധുവസന്തമിളകിനാൻ പൂമരങ്ങൾ തളിർക്കയും പൂക്കയും;
കോമളത്തെന്നൽ വീശിയുമത്ഭുതം കോകിലദ്ധ്വനി ശങ്കരരേജയ.
മാരസന്നിധികൊണ്ടുതപോവനേ ചേരുമാമിഥുനങ്ങളശേഷവും
സ്വൈരമാന്നുരമിച്ചുതുടങ്ങീതേ മാരമാൽപൂണ്ടു ശങ്കരരേജയ.”

ഇങ്ങനെ മന്മഥവീരൻ ‘ചന്ദ്രചൂഡതപോവനമൊക്കെയും ചന്തമോടൊരിളക്കം പിടിപ്പിച്ചു’കൊണ്ടു് ശങ്കരാന്തികം പ്രാപിച്ചു് ‘മരംമറഞ്ഞങ്ങനെ’ നില്പായി.

കാമദഹനംവരെയുള്ള കഥയെയാണു് മൂന്നാംവൃത്തത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്.

“ദേവതാരദ്രുമപ്പൊൽത്തറയ്ക്കങ്ങുമേ–
ലാഭിരാമം പുലിത്തോൽ വിരിച്ചങ്ങനേ
യോഗപട്ടേന സംവേഷ്ട്യപരമാസനേ
യോഗമോടാസ്ഥിത”

നും, ഘോരതേജോമയനുമായ പരമശിവനെ കണ്ടപ്പോൾ, കാമദേവൻ കാൽക്ഷണം ‘എന്തുഞാൻ ചെയ്വതെന്നോർത്തു’ നിന്നുപോയി. എന്നാൽ വീണ്ടും ധൈര്യമവലംബിച്ചുകൊണ്ടു് അദ്ദേഹം,

“അമ്പിൽമൌർവീമുഴിഞ്ഞാത്മഹന്താവുത–
ന്നന്തികേ കൂടിനാൻ.”

തൽക്ഷണം പാർവതിയും മുഗ്ദ്ധഹാസാഞ്ചിതം അവിടെച്ചെന്നു് ഭർത്തൃപാദത്തിങ്കൽ പുഷ്പാഞ്ജലിചെയ്തുകൊണ്ടു് ഭക്തിപൂർവം സ്ഥിതിചെയ്തു.

‘താമരപ്പൊൽക്കരശ്രേണികായോജിതാം
തൂമയിൽചേർത്തുകോർത്തൊരു മാലാമസൌ
സ്വാമിനഃ കാൽക്കൽ വച്ചീടിനാൾ പാണിനാ
കോമളേനാംബികാ ചന്ദ്രചൂഡാ വിഭോ.’

ഭഗവാനാകട്ടെ ഭക്തവാത്സല്യമുൾക്കൊണ്ടു് ആ ഭദ്രമാലയെ എടുപ്പാനൊരുമ്പെട്ടപ്പോൾ, തരംനോക്കിനിന്നിരുന്ന മാരൻ ഒരു മോഹനാസ്ത്രം തൊടുത്തുവിട്ടു. മൂന്നുലോകങ്ങൾക്കും അധീശനായ പരമശിവന്റെ ധൈര്യം തൽക്ഷണം വിഭിന്നമായി ഭവിക്കയാൽ, അദ്ദേഹം ‘അക്ഷിയൊക്കെത്തുറന്നദ്രിപുത്രീമുഖ’ത്തിൽ നിസ്പൃഹം നോക്കിപ്പോയി.

“മല്ലികപ്പൂമലർകൂന്തലും ചില്ലിയും
മല്ലനേത്രങ്ങളും വായ്ക്കുരുന്നുംതദാ
നല്ലപൊൽതോടയും വക്ത്രസൌന്ദര്യവും
മെല്ലവേനോക്കിനാൻ ചന്ദ്രചൂഡാവിഭോ
വാരെഴുംപോർമുലക്കുന്നിൽനന്നായ് നിറ-
ന്നോരുമുത്താരമാലാകലാപങ്ങളും
ചാരുരോമാവലീ കാഞ്ചിപൂഞ്ചേലയും
മെല്ലവേനോക്കിനാൻ…
മാരവീരന്നു പോരാടുവാനീടെഴും
തേരിടംതന്നവെന്നോരുജഘനവും
ചാരുവൃത്തങ്ങളാമൂരുകാണ്ഡങ്ങളും
മെല്ലവേനോക്കിനാൻ…
ഫുല്ലപങ്കേരുഹശ്രീതടവീടുമാ-
റുല്ലസൽകോമളം പാദപങ്കേരുഹം
പഞ്ചബാണദ്ധ്വജപ്രൌഢിതേടുംനയ-
നാഞ്ചലം നോക്കിനാൻ…
എത്രയുംമോഹനം പാർത്തുകണ്ടോളവും
മുഗ്ധഹാസാഞ്ചിതം വക്ത്രപങ്കേരുഹം
ചിത്രമിപ്പെൺകിടാവെന്നുതോന്നീഹര–
ചിത്തതാരിങ്കലേ…”

ഇങ്ങനെ ഒരു ഭാവഭേദം തനിക്കു വന്നുകൂടാനെന്തു കാരണമാണെന്നു ആലോചിച്ചുകൊണ്ടു് ഭഗവാൻ നാലുപാടും നോക്കിയപ്പോൾ,

“ഇക്ഷുവില്ലും കുലച്ചമ്പുമൂന്നിത്തൊടു-
ത്തക്ഷണേതാണിടത്തേമുഴങ്കാൽ കുനി-
ഞ്ഞുഗ്രബാണപ്രഹാരോദ്യമം കാമമ-
ങ്ങഗ്രതോ ദൃഷ്ടവാൻ…”

ആയിട്ടു്, ‘ഇക്കൊടും ഭോഷനോ ചെയ്തതെന്നു’ ഓർത്തു് ഉള്ളിൽ കോപം ജ്വലിക്കയാൽ ‘ഉഗ്രമാം മൂന്നാംതിരുക്കണ്ണിൽനിന്നു്’ പെട്ടെന്നു അഗ്നിപുറപ്പെട്ടു.

“തീക്കനൽചാർത്തുടൻ പൂവടിപ്രായമായ്
വായ്ക്കുമാറങ്ങനെ ദിക്കിലെല്ലാടവും
രൂക്ഷഫാലാഗ്നിതാനാശുരോഷാന്തരേ
മേല്ക്കുമേൽ കത്തിനാൻ…”

‘മുപ്പുരം ചുട്ട മൂന്നാംതിരുക്കണ്ണിൽ’ നിന്നുത്ഭവിച്ചുജ്ജ്വലിച്ചതായ ഘോരാഗ്നിയിൽ കാമദേവന്റെ ശരീരം വെന്തുവെണ്ണീറായ്ച്ചമഞ്ഞു.

“ഹന്ത ഹാഹാരവം ദിക്കിൽവാച്ചം തദാ
വിണ്ണിലും തീക്കനൽക്കട്ടകാണായിതേ.
എന്തുപോലെന്തുപോലെന്നുമാലോകരും
വെന്തെരിഞ്ഞീടിനാർ ചന്ദ്രചൂഡാവിഭോ.”

രതീദേവി ഭർത്തൃനാശം നിമിത്തം ദീനദീനം വിലപിച്ചു. ഒടുവിൽ

“തമ്പുരാനേ ജഗന്നാഥ കേളീശനെ!
കൺപെടാതോ നിരാലംബയാമെന്നെനീ?
എൻപ്രിയൻതന്നോടൊന്നിക്കുമാറാക്കുവാൻ
കുമ്പിടുന്നേനിതാ…”

എന്നിങ്ങനെ അവൾ പ്രാർത്ഥിക്കവേ, ഭഗവാൻ ആ പ്രദേശത്തുനിന്നു മറഞ്ഞിരുന്നുവത്രേ. അതുകൊണ്ടു് അവൾ,

“ഇന്നുഞാൻ തീയിൽവീണു മരിച്ചിടുമാ-
റെന്നു കല്പിച്ചെഴുന്നേറ്റുപോകും വിധെം,”

ആകാശത്തിൽനിന്നു ഒരു അശരീരികേൾക്കയായി.

“തന്വിബാലേ! ബലാലേ മരിച്ചീടൊലാ-
മന്നിലിന്നും പിറന്നീടുമീ മന്മഥൻ;
നിന്നഭിപ്രായമന്നെത്തും; ഈവന്നതോ
കർമ്മദേഷേണകേൾ…
ബ്രഹ്മനേ പുത്രിയാം വാണിയിൽചേർത്തനാൾ
ബ്രഹ്മശാപം പിണഞ്ഞിങ്ങനേവന്നതും
മന്മഥദ്വേഷിതാൻ പാർവതീം വേൾക്കുന്ന
കർമ്മണാ തീർന്നുപോം…”

ഈ വാക്കുകേട്ട ദേവി, മാരോത്ഭവത്തേ പ്രതീക്ഷിച്ചുകൊണ്ടു് ‘കുന്നിൽ മാതിൽമനോമന്ദിരം പ്രാപിച്ചിട്ടു്’ അതിനേ ഒന്നിളക്കി പോലും. പാർവതിയുടെ തപോവർണ്ണനയാണു് ചതുർത്ഥവൃത്തം.

“ഭുവനാധീശനെപ്പലനാൾ സേവിച്ചി-
ട്ടധികംനാശക്കേടകപ്പെട്ടൂ.
സുഖക്കേടും വന്നൂ വിപരീതമിന്നു
സകലം ദൈവമേ ഹരശംഭോ.
സഖിമാരോടെന്തേ പറയുന്നേനയ്യോ
മകളേ! പാർവതീ ഗുണശീലേ
ഭഗവൽസേവയിൽ ഫലമെന്തെന്നവർ
പലരും ചോദിച്ചാലരശംഭോ!”

അതുകൊണ്ടു്, ‘ഗുണവും, നാണവുംമനവും കെട്ടിരുന്നുഴലാതെ, ഭഗവാനെത്തന്നെ തപസ്സു ചെയ്യണ’മെന്നു ദേവി ഉദ്ദേശിച്ചു് പിതൃസമ്മതം വാങ്ങിയിട്ടു് അമ്മയുടെ മടിയിൽ ചെന്നിരുന്നു് അതിനായി അനുവാദം ചോദിച്ചപ്പോൾ, പുത്രീവാത്സല്യ നിധിയായ മേന,

“അരുതുസാഹസം മകളേ വേർപെടാ-
നരുതാതൊന്നിതു ഹരശംഭോ!
മധുവുണ്ണാൻചെല്ലും മദഭൃംഗീചെറു-
ചിറകിൻ കാറ്റേൽക്കിൽ മറുകീടും.
നറുമേനി വാകമലരിതെങ്ങുനേർ
പൊറുപ്പൂവൻ കാറ്റങ്ങരശംഭോ?
സുരവീരന്മാരിൽ തരമായുള്ളോരേ-
വരിച്ചാലേവനും വരുമല്ലോ.
സുരനാഥൻതാനും നിനക്കു വേണ്ടുകിൽ
വരുമില്ലേ കില്ലിങ്ങരശംഭോ!
ഹരനേസേവിച്ചാലിനിയും വല്ലായ്ക-
വരുവാനെത്രയുമെളുതെന്നാൾ”

മാതാവിന്റെ ഈ വാക്കുകൾ വകവയ്ക്കാതെ,

“മനംകൊണ്ടന്നേരം ധൃതമൌനവ്രതം ജനനീം കൈകൂപ്പീട്ടഗകന്യാ
അഖിലാധീശനെത്തപസ്സുചെയ്വാനായെഴുന്നള്ളീടിനാൾ ഹരശംഭോ”

പാർവതിയുടെ തപോവർണ്ണന അകൃത്രിമരമണീയമായിരിക്കുന്നു.

“തരമൊത്തീടിന സഖിമാരും താനും ചെറുമരങ്ങളും ലതയെല്ലാം
തരമേവെട്ടിച്ചേർത്തുടജമന്ദിരം ചരതമായ് തീർത്തിതരശംഭോ.
തുളസീകൂവളമെരിക്കുംകൊന്നയും ഫലമൂലങ്ങൾ നല്ലവയെല്ലാം
വളരേനട്ടുടൻ വളമിട്ടൊക്കവേ വളർത്തുണ്ടാക്കിനാൾ ഹരശംഭോ.
ചുരുണ്ടുനീണ്ടിരുണ്ടലർമാലാമണം പെരുകുംപൂങ്കുഴൽ പിരിച്ചുടൻ
പരിചിൽതീർത്തൊരുജടകൊണ്ടീശ്വരിപെരികേശോഭിച്ചാളരശംഭോ.
തിരകളുംകോമപ്പട്ടകലേവീഴ്ത്തുടൻ തിരുവരതന്നിലഴകോടേ
പരുഷംവല്ക്കലമെടുത്തുചാർത്തീട്ടു പെരികേശോഭിച്ചാളരശംഭോ
കനിവോടോമനിച്ചഗരാജൻമുമ്പിലണിയിച്ചുള്ള പൊന്നരഞാണം
അകലെക്കൈവെടിഞ്ഞുടനേപുല്ലുകൊണ്ടണിഞ്ഞാൾ മേഖല ഹരശംഭോ.
കുളുർമുലമൊട്ടിലിഴകീടുന്നൊരു കളഭംമാച്ചങ്ങു മടിയാതെ
വെളുവെളുത്തൊരു ഭസിതംകൊണ്ടുടൻ മുഴുവൻപൂശിനാളരശം​ഭോ.
പലകാലംമാസമുപവാസംചെയ്തു ഫലമൂലാദികളശിക്കയും
കുളിയുംമൂന്നൂടെ ജപവുംഹോമവും കുറയാതെചെയ്താളരശംഭോ.
വരിഷക്കാലത്തുകഴുത്തോളംനീറ്റിൽ ശിശിരകാലത്തുപനിനീറ്റിൽ
പെരിയവേനേല്ക്കു വെയിലത്തുനിന്നും തപംചെയ്തീടിനാളരശംഭോ.

ഇങ്ങനെ ക്രമേണ തപസ്സു വർദ്ധിച്ചുവർദ്ധിച്ചുവന്നിട്ടു് ഒടുവിൽ,

“വിരവൊടാശ്രമനിലയേപോന്നിരു-
ന്നെരിയും പഞ്ചാഗ്നിനടുവിലായ്.”

ആ അവസരത്തിൽ ദേവി “തരത്തിൽ പൊൻവിളക്കെരിയുമവ്വണ്ണം പെരികേശോഭിച്ചാൾ…” അനന്തരം,

“ഒരുകാൽമേൽനിന്നു നിവരേക്കൈകൂപ്പിത്തിരുമിഴി രണ്ടുമിളകാതെ
പെരിയ സൂര്യമണ്ഡലത്തെയുംനോക്കിപ്പരനെ സേവിച്ചാൾ…”

പിന്നീടു് ‘യമനിയമാദിവിധികൾകൊണ്ടു്’ ഉൾക്കാമ്പു ശുദ്ധമാക്കീട്ടു്, പ്രാണായാമംചെയ്തു പവനനെ വശത്താക്കി. ഇങ്ങനെ പല ചടങ്ങുകൾ യഥാവിധി അനുഷ്ഠിച്ചിട്ടു് ഒടുവിൽ ‘അമൃതസ്യന്ദിനി പരമാനന്ദിനി നിഭൃതനിഷ്കളശിവരൂപേ’ സുസമാധി സ്ഥിതിയുറച്ചു. ഈ അവസ്ഥയിൽ പവനാഹാരവും വെടിഞ്ഞു ശിവപീയുഷത്താൽ നിറച്ചു് ‘തന്റെ കനകപത്മശ്രീ തിറനൽകും പൂമെയ്യിനെ’ ശിവൽപോഷിപ്പിക്കയും ചെയ്തു.

“മുനിപത്നിമാരും മുനിമാരുംവന്നു മലമകൾ തപോമഹിമാനം
മഹിതംകണ്ടിട്ടുമനസിവിസ്മയംപെരികെപ്പൂണ്ടാർപോലരശംഭോ”

ദേവിയുടെ തപോമാഹാത്മ്യത്താൽ ഉലകീരേഴും വിറയൽപൂണ്ടുവത്രേ. ഇവിടെ ചതുർത്ഥവൃത്തം അവസാനിക്കുന്നു.

ശിവൻ സന്തുഷ്ടനായിട്ടു്,

“ഭസിതത്രിപുണ്ഡ്രമുടനണിനെറ്റിമേലുരസി
ഭുജയോരണിഞ്ഞജിനമണിഭാണ്ഡകുണ്ഡികയും”

ധരിച്ചു് പർവതിയുടെ അടുക്കൽവന്നു്,

“ചന്ദ്രാനനേ കുശലമല്ലീ നിനക്കു പുന-
രെന്തെ? തപശ്ചരണഖിന്നം ത്വദംഗമിതു്;
നിൻതാതനിന്നിതിനയച്ചാറുനന്നധിക-
മന്ധത്വമുണ്ടിതര ഹരശംകരായനമഃ
വപുഷാശിരീഷദള മൃദുനാ വളർന്നുതപ-
മബലേതുടർന്നതുടനതിസാഹസം പറകിൽ;
നവമാലതീമലരു വെയിലേറ്റുണക്കമുട
നതിനൊക്കുമെന്നറിക…
എന്തില്ലയാഞ്ഞിവിടെ വൻകാട്ടിൽ വന്നിനിയ
ചെന്തീപ്പൂകയ്ക്കലനുവേലം കിടന്നുതപ-
മബലേ തുടർന്നതുടനെന്താകിലും നിനവു
ചന്ദ്രാനനേ! കഥയ…
ആനംഗതാപമുടനാരാനിലും പെരികെ
നൂനം തുടർന്നിടുകിലാരെന്നു ചൊല്ലിടുക;
മാനേലുമോമൽമിഴി ലോകേഷു ധന്യനവ-
നാണുങ്ങളിൽ പെരികെ…”

എന്നും മറ്റും നിർല്ലജ്ജം ചോദിക്കവേ, അംബിക,

‘ചൊല്ലീടു ശേഷമിതി കൺകൊണ്ടു തോഴിയൊടു’ മെല്ലെ പറകയാൽ, അവൾ സംഗതികളെല്ലാം സംക്ഷേപിച്ചു പറഞ്ഞു. അതുകേട്ടു് ആ വടു പൊട്ടിച്ചിരിച്ചിട്ടു്, ശിവനെ ഒട്ടുവളരെ അധിക്ഷേപിച്ചു. അവയിൽ ഒന്നു രണ്ടു പദ്യം മാത്രം ഉദ്ധരിക്കാം.

“ഉത്സാഹമിന്നു വിഷവിദ്യാം പഠിപ്പതിനു
യുക്തം ഗിരീശവര പാണിഗ്രഹം ഝടിതി
പക്ഷേ കടിക്കുമൊരു ചക്ഷുശ്രുതിപ്രവര-
നക്ഷീണകോപമൊടു…
ആലിംഗനം പെരിയ വൈഷമ്യമേ സപദി
ഫാലേന പീഡവരുമത്രേയുമല്ലളക-
ജാലേ പിടിക്കുമുടനാചുംബനേ കൊടിയ-
ഫാലേക്ഷണാഗ്നിയര…
അങ്കിക്കൊടുന്തിലകമോർത്താലവന്നു; തവ
ചെങ്കുങ്കുമം; പുടവനാറുന്നതോല വന്നു;
മംഗല്യപട്ടുതുകിൽ നീ ചാർത്തുമാറുമൊരു
വൻകഷ്ടമെന്തിതര…”

ഇത്യാദി ഭർത്സനങ്ങൾ കേട്ടപ്പോൾ ഗിരികന്യയുടെ ഭാവം പകർന്നു.

“കഷ്ടം ജഗല്പതിയെ നിന്ദിച്ചു നാവുതവ
പെട്ടെന്നുമൂർന്നിടുകിലും ദോഷമില്ലുലകിൽ
മുട്ടെപ്പരന്നവനെ നീയെന്തറിഞ്ഞതയി
ധൃഷ്ടാ വടോ, വിരമ…”

എന്നു വടുവിനെ വിലക്കീട്ടു് ദേവി ഭഗവാന്റെ ഗുണഗണങ്ങളെ വർണ്ണിച്ചുതുടങ്ങി. ‘വായ്പോടു തങ്കലെഴുമദ്രീന്ദ്രജാപ്രണയവാക് ഭംഗികേട്ടു്’ സന്തുഷ്ടനായ പരമശിവൻ “വാപേശുവാനുമഥപൂണ്മാനും” ആവേശിതനായി. എന്നാൽ ജഗദംബിക ഉന്നിദ്രകോപാവേശത്തോടുകൂടി പിന്തിരിഞ്ഞുപോവാൻ ഭാവിച്ചപ്പോൾ ഭഗവാൻ സാക്ഷാൽ രൂപം കൈക്കൊണ്ടു. ജഗത്ത്രിതയമാണിക്യമായ ഈശ്വരനെ കണ്ടമാത്രയിൽ, ‘സാ നില്ക്കയോ സപദിപോകെന്നരോ സുമുഖി! മാൽതേടിയത്രേ’ ശിവൻ, പുഞ്ചിരിതൂകിക്കൊണ്ടു ദേവിയുടെ ആലോലമായ കരപത്മം പിടിച്ചസമയത്തു്,

“ശൈലേന്ദ്രനോടഥ പറഞ്ഞിട്ടുവേണമിനി”

എന്നു പറഞ്ഞു് കൈകുതറിക്കളഞ്ഞു.

വിവാഹമഹോത്സവവർണ്ണനയാണു് ആറാംവൃത്തം. വിവാഹം കഴിഞ്ഞു്,

“സർവകാലമണഞ്ഞു ചെന്നഥ പാർവതീപരമേശ്വരൌ
സ്വാമിനൌ ജഗതാം സുഖത്തോടു മേവുന്ന”

തിനോടുകൂടി കഥ അവസാനിക്കുന്നു.

ഈ കവിത മഴമംഗലത്തിന്റെ കൃതിയായിരിക്കത്തക്ക യോഗ്യതയില്ലാത്തതല്ല. പണ്ഡിതനായ മി. മേനോൻ കൊണ്ടുവന്നിട്ടുള്ള തെളിവുകൾ പോരെന്നേ വായനക്കാർ ഗ്രഹിക്കേണ്ടതായിട്ടുള്ളു. ഈ കൃതിയെ തേടിപ്പിടിച്ചു പ്രസാധനം ചെയ്തതിനു നാം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.

മൂകാംബികാസ്തോത്രം–അകാരാദി
“അദ്രിനിവാസിനി മൂകാംബികേ
വിദ്യാസ്വരൂപിണി മൂകാംബികേ!
ആത്മപ്രദേശിനി ദേവി മൂകാംബികേ!
ആത്മാനന്ദപ്രദേ മൂകാംബികേ!
ഇന്ദീവരേക്ഷണേ! ഇന്ദുബിംബാനനേ!
ഇന്ദുചൂഡപ്രിയേ! മൂകാംബികേ!
ഈരേഴുലകിനു കാരണഭൂതയായ്
മേവീടുമംബിംകേ! മൂകാംബികേ!
ഉള്ളം തെളിവിതിനുള്ളിൽ വാണീടണ-
മുള്ളനാളൊക്കയും മൂകാംബികേ!
ഊനം വരുത്തേണം രോഗങ്ങൾക്കൊക്കെയും
ദീനദയാനിധേ! മൂകാംബികേ!
എന്നെ കനിവോടെ കാത്തരുളേണമെ-
ന്നമ്മേ ദയാനിധേ മൂകാംബികേ!
ഏണാംകബിംബനനേ മനോമോഹനേ
മാഹേശ്വരപ്രിയേ മൂകാംബികേ!
ഐഹികസൌഖ്യവും മോക്ഷവും നൽകുന്ന
മോഹവിനാശിനി മൂകാംബികേ!
ഒക്കെയുപേക്ഷിച്ചു നിൻപാദപങ്കജം
ചൊല്ക്കൊണ്ടു കാണായി മൂകാംബികേ!
ഓതുന്ന വേദപ്പൊരുളായിമേവുന്ന
പാതകനാശിനി മൂകാംബികേ!
ഔഡവമാലയണിഞ്ഞുവിളങ്ങുന്ന
ദിവ്യജനാർച്ചിതേ! മൂകാംബികേ!
അന്തരമെന്നിയേ ചിന്തിപ്പവർക്കുള്ള
സന്താപനാശിനി മൂകാംബികേ!
മൂകാംബികേ ദേവി മൂകാംബികേ! ദേവി
മൂകാംബികേ ദേവി മൂകാംബികേ!”

ഈ സ്തോത്രം ഞാൻ ധാരാളം കേട്ടിട്ടുണ്ടു്. എന്നാൽ ആരു നിർമ്മിച്ചുവെന്നറിഞ്ഞുകൂടാ. ഇതേ വൃത്തത്തിൽ തന്നെ വേറെ ഒരു ദേവീ സ്തോത്രവും പ്രസിദ്ധമായിട്ടുണ്ടു്. രണ്ടുപാദങ്ങൾ മാത്രം ഉദ്ധരിക്കുന്നു.

“കർത്തവ്യമെന്തെന്നു ചിത്തേ തിരിയാഞ്ഞൂ
മന്നിലുഴലുന്നു മായയാലേ
ദുർമ്മുഖമൊക്കവേ ദൂരെയകറ്റണം
നിർമ്മലജ്ഞാനമുളവാക്കണം”

താഴെച്ചേർക്കുന്ന ഗുരുവായൂർ പുരേശ്വരസ്തോത്രം പോലെ പ്രസിദ്ധമായിട്ടു് വളരെച്ചുരുക്കം കീർത്തനങ്ങളേ ഉള്ളു. കവി പൂന്താനമായിരിക്കുമോ ​എന്തോ?

“കണ്ണനാമുണ്ണിയേക്കാണുമാറാകണം
കാർമേഘവർണ്ണനെക്കാണുമാറാകണം
കിങ്കിണിനാദങ്ങൾ കേഴുകൾക്കുമാറാകണം
കീർത്തനം ചൊല്ലിപ്പുകൾത്തുമാറാകണം
കുത്തുകളോരോന്നു കേൾക്കുമാറാകണം
കെല്പേറും പൈതലേ കാണുമാറാകണം
കേളി പെരുത്തോനേ കാണുമാറാകണം
കൈവല്യമൂർത്തിയെക്കാണുമാറാകണം
കൊഞ്ചലോടെ മൊഴികേൾക്കുമാറാകണം
കൌതുകപ്പൈതലേ കാണുമാറാകണം
കന്മഷവൈരിയേക്കാണുമാറാകണം
കണ്ടുകണ്ടുള്ളം തെളിയുമാറാകണം.”
ഗുരുസ്തവം (അകാരാദി)

ഗുരുജനങ്ങളോടുള്ള ഭക്തിക്കു ലോപമില്ലാതിരുന്ന അക്കാലത്തു ഈ മാതിരി ചില കൃതികളും ഉണ്ടായതിൽ അത്ഭുതപ്പെടാനില്ല. ഈ കൃതിയിൽ ഒരു ഭാഗം ഇവിടെ പകർത്തിക്കൊള്ളട്ടേ.

“അജ്ഞാനമുള്ളവയൊക്കെക്കളയേണം
വിജ്ഞാനമെന്നുള്ളിൽ വർദ്ധിക്കേണം
ആജ്ഞാപിച്ചീടണം നല്ലവഴികൊണ്ടു
നിത്യം ഗുരുനാഥ! കുമ്പിടുന്നേൻ.”
ശ്രീരാമസ്തോത്രങ്ങൾ

പലകാലങ്ങളിലായി അസംഖ്യം സ്തോത്രങ്ങൾ രാമപരമായുണ്ടായിട്ടുണ്ടു്. അവയെ ആരു് ഏതുകാലത്തു ചമച്ചുവെന്നു നിർണ്ണയിക്കാൻ തരമില്ല. “അത്യന്തമായുള്ളൊരാപത്തസുരരാൽ” ഇത്യാദി സ്തോത്രത്തിനു നല്ല പഴക്കവും പ്രചാരവും ഉണ്ടു്.

വടക്കുന്നാഥസ്തോത്രങ്ങൾ

അകാരാദിയും അല്ലാതെയും അനേകം വടക്കുന്നാഥകീർത്തനങ്ങൾ കാണുന്നു. അവയിൽ ചിലതു ഉണ്ണായിവാര്യരുടേതെന്നു വിശ്വസിച്ചുവരുന്നു.

“അദ്രിമുകളിൽ വൃഷദാരൂഢനായി-
ട്ടദ്രിസുതയെ മടിയിൽചേർത്തു.
കദ്രുസുതഗണഭൂഷണനായിവാഴും
രുദ്രനായുള്ള വടക്കുന്നാഥേ!
ആകാശംപോലെ പ്രകാശിച്ചുലോകത്തി-
ലാകാശഗംഗയെ ച്ചൂടിനിത്യം
ആകെനിറഞ്ഞങ്ങിരുന്നരുളീടുന്നോ-
രേകസ്വരൂപ വടക്കുന്നാഥ!”

എന്ന അകാരാദിസ്തോത്രത്തിനു വലിയ പഴക്കമുണ്ടെന്നു തോന്നുന്നില്ല.

നല്ല അർത്ഥപുഷ്ടിയും ശബ്ദഭംഗിയുമുള്ള വേറൊരു കീർത്തനം കാണുന്നുണ്ടു്. തൽകർത്താവു് ഗിരിജാകല്യാണകർത്താവായ രാമവാര്യരാകുന്നു. അതിനെ ചുവടേ പകർത്തിക്കൊള്ളുന്നു.

“അനർഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകും
അടുക്കമന്തകനായുസ്സൊടുക്കത്തിങ്കൽ
നടുക്കുകണ്ടകൻ വന്നിങ്ങടിക്കുമെന്നതിനാൽ നി-
ന്നടിയ്ക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥ!
ആദിയും നിന്നവധിയും ജാതിയും പേർമഹിമയും
മാധവനുമറിവീല ചതുർമ്മുഖനും
ആതിരാനിൻ തിരുനാളെന്നേതുഹേതു ജനം ചൊൽവാൻ
ഭൂതനാഥ ശിവശംഭൊ! വടക്കുന്നാഥ!
ഇരിക്കുന്നു ഗിരികന്യാ തിരുത്തുടയിലെപ്പൊഴും
രമിക്കുന്നു സുരധുനി ജടമുടിയിൽ-
ഭരിക്കുന്നു ജഗദ്വാസികളെ നീനിൻ ചരിത്രത്തിൽ
ധരിക്കാവല്ലിനിക്കേതും വടക്കുന്നാഥ!
ഈവിധങ്ങൾ നിരൂപിച്ചാൽ സേവചെയ്വാനധികാരം
ദേവകൾക്കും മുനികൾക്കുമിനിക്കുമൊക്കും
ആവോളം ഞാൻ ഭജിക്കുന്നേൻ താവകംമേ പരംതത്വം
ഭാവനയിലുദിക്കേണം വടക്കുന്നാഥ!
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം
ചെറ്റുപോരാ ചെറ്റുപോരാ യെന്നൊഴിഞ്ഞുണ്ടൊ,
അറ്റുപോമായുസ്സൊരുനാൾ ചെറ്റതുണ്ടോ ചിന്ത നൃണാം
വിറ്റുതിന്നും വിധൌപുണ്യം വടക്കുന്നാഥ!
ഊരുതെണ്ടി നടന്നീടും ഭൂസുരർ പോലുമാവേശാൽ
ആരുവാൻ ത്വാം ഭജിക്കുന്നു പാരിലിന്നോർത്താൽ
നരകം നാരിമാർ മൂലമെത്തിടുന്നു മേലവറ്റിൽ
എത്തിടൊല്ലെയെനിക്കാശ വടക്കുന്നാഥ!
എന്നിലേകു കൃപ മുൻപെസമ്പദമിങ്ങയയ്ക്കേണ്ട
മന്ദധീകൾ പുരന്മാർക്കും വന്നുപോയ് നാശം
പംക്തിവക്ത്രനതിൽകൂടും കുന്തിപുത്രൻഭവൽഭക്തൻ
നന്ദികേശമഹം വന്ദേ വടക്കുന്നാഥ!
ഏതുപുണ്യമേതുപാപമാരറിഞ്ഞു? ദേഹി നീ മേ
പ്രതിഭൂതസ്ഥിതാമേധാമോദതാം ദൃഷ്ടിം
കാത്തിടേണമടിയനെ വീഴ്ത്തിടൊല്ലേ ഭവസിന്ധൌ
തീർത്തിടേണം ദുരിതങ്ങൾ വടക്കുന്നാഥ!
ഐതിഹാസം ചാന്ദ്രമൈന്ദ്രം മദനബാണം ചൂതബാണം
ശ്വേതഫലം ഭൂതകാലം പീതകാകോളം
ആരുംമാരുംഭജിയ്ക്കാതെ മറ്റുവാർത്താ ഫലമെന്തു്?
ഭൈരവൻവന്നടുക്കുമ്പോൾ വടക്കുന്നാഥ!
ഒത്തവണ്ണം ചിത്തകാമ്പിലോർത്തിടാതെ ഭവൽപാദം
പാർത്തിരിക്കന്നവർ ജന്മം പാരിനുഭാരം
കൈത്തലേപാശദണ്ഡങ്ങളൊത്തു കാലനടുക്കുമ്പോൾ
നൃത്തനാഥ തുണ നീതാൻ വടക്കുന്നാഥ!
ഓത്തുചൊല്ലും ദ്വിജന്മാരും പേർത്തുമാത്രം ജപിപ്പോരും
തീർത്തറിയാഭവത്തത്വം ധൂർത്തനാം ഞാൻ കഥം ജാനേ
തത്വമൊന്നുമറിവീലെന്നോർത്തു നമ്മെ ത്യജിക്കൊല്ലെ
സത്വമൂർത്തേ ദയാം ദേഹി വടക്കുന്നാഥ!
ഔവ്വരമാർണ്ണസംമൂന്നും തൈജസംപാവനം ഷഷ്ഠം
വൈയതം സപ്തമമന്ത്യം യാജമാനംപോൽ
അഷ്ടമൂർത്തേ! ഭവഭംഗമൊട്ടൊഴിഞ്ഞുണ്ടോരേടത്തിൽ
വിഷ്ടപേ വിദ്യതേ വസ്തു വടക്കുന്നാഥ.
അർക്കചന്ദ്രശിഖിനേത്ര പുഷ്കരാക്ഷീഹൃതഗാത്ര!
ദുഷ്കൃതോത്സാരണവേത്ര! സൽഗുണസ്തോത്ര!
രക്ഷ സച്ചിൽസുഖമാത്രവിഗ്രഹപ്രണയമിത്ര!
ഭിക്ഷുഗാത്ര! സുചരിത്ര! വടക്കുന്നാഥ!
അക്ഷയോക്ഷവരവാഹ! ദക്ഷയാഗക്ഷതിദക്ഷ!
ലക്ഷകോടി ജഗദണ്ഡഭക്ഷണാതൃപ്ത
ഭൈക്ഷവൃത്തിനിരത! പഞ്ചാക്ഷര പഞ്ജരസിംഹ
ദക്ഷിണകൈലാസവാസ വടക്കുന്നാഥ”
പഞ്ചാക്ഷരസ്തോത്രം

ഈ സ്തോത്രത്തിൽ ‘പെരുവാരത്തെഴുമചലസുതാരമണ’ എന്നു കാണുന്നതുകൊണ്ടു് കവി പറവൂർതാലൂക്കിൽ പെരുവാരത്തിനു സമീപം ജീവിച്ചിരുന്നുവെന്നൂഹിക്കാം. മറ്റൊരു വിവരവും നമുക്കു ലഭിച്ചിട്ടില്ല. കവിതാദ്ധ്വാവിൽ സഞ്ചരിച്ചു നല്ല തഴക്കം സിദ്ധിച്ചിട്ടുള്ള ആളായിരുന്നുവെന്നു ഈ സ്തോത്രം വിളിച്ചുപറയുന്നു. സ്തോത്രത്തെ താഴെ പകർത്തുന്നു.

“നാകാന്തക! സുരഗണസേവിത! ഗിരിവരജാരമണ! കൃപാലയ!
പുരനാശന! തരളവിലോചന! ഗരളാശന ഭസിതവിലേപന
പരിപാവന! സുരനദിശേഖര! പരചിന്മയ ഫണിഗണഭൂഷണ!
പരിപാലയ പെരുവാരത്തെഴുമചലസുതാരമണതൊഴുന്നേൻ.
മമമരണേ യമഭടരുടനേ കൊടുവചനവുമിടയിടെയടിയും
ഞെടുഞെടെയടികൊണ്ടുടനടിയനുടലുടഞ്ഞു വലഞ്ഞിടുമ്പോൾ
വടിവേറീടിന ജടയുടെ നടുവേ സുരതടിനിയമുഡുപതികലയും
തോന്നുക മമ പെരു…
ശിക്ഷിച്ചവർ കണ്ഠേശൃംഖല നിക്ഷേപിച്ചാകർഷിച്ചു ക്ഷിപ്രം
പ്രക്ഷേപിച്ചുടനേ വീർക്കുമ്പോൾ ദക്ഷാരികനിഞ്ഞരുളീടുക
മൽക്ഷയമവർ കരുതുമൊരളവിൽ രക്ഷതുമാം പെരു…
വാടാതവർ പടുനിനദംകൊണ്ടാടീടുമൊരു തുടലുപിടിച്ചു
പൊടിതടവിനചുടുമണൽ നടുവേയുടനേ കൊണ്ടോടീടുമ്പോൾ
ചുടുചുടെയതു സഹിയാഞ്ഞടിയന്നുടലതികഠിനം വീർക്കുമ്പോൾ
നൽവഴിമുനയരുൾപെരു…
യദപിഗുരുതരമാകിന ഘോരപാതകമടിയൻ ചെയ്തതിനുടെ
കാതലറുത്തരുളീടുക ഗജമുഖതാത! ശരണ്യാദരപൂർവം
നാഥകൃപാസാഗരേ! ഭോ ഭവഭീതിവിമോചന സതതം പരി
പാലയമാം പെരുവാര…
പരിപാലയഫാലവിലോചന! പരിപാലയശൂലധരായുധ!
പരിപാലയനീലഗളാഞ്ചിത! പരിപാലയ കാലവിനാശന!
പുരുമഹിമകൾതവ പുകഴ്‌വതിനരുതരുതിഹഫണികുലവരനും
പുരഹരശ്രീപെരുവാര…”
ദശാവതാരസ്തോത്രം

അക്ഷരമാലാക്രമത്തിൽ രചിച്ചിട്ടുള്ള ഒരു ഹൃദ്യമായ സ്തോത്രമാണിതു്:

“അപ്പാൽക്കടലിൽ ഭൂമിയുമപ്പൂമകളോടും
സർപ്പാധിപശില്പാകൃതിതല്പേമരുവുന്നീ-
യുൾപ്പൂവിലനല്പാദരമെപ്പോഴുമിരിപ്പാൻ
ത്വൽപാദമതിപ്പോളരുൾ ഗോവിന്ദമുകുന്ദാ”
ശ്രീകൃഷ്ണകേശാദിപാദസ്തോത്രം

ഭക്തിരസപ്രചുരമായ ഈ കീർത്തനം പൂന്താനത്തിന്റേതാണെന്നു ചിലർ പറയുന്നു.

“പച്ചക്കല്ലിൻ പ്രഭകളെ വെല്ലും തിരുമൈമുഴുതുകിൽ കാണാകേണം
നാരായണജയ താവകമണിമെയ് മനസി സദാ മമ കാണാകേണം
തരുണദിവാകരകോടിസമാനം കനകകീരീടം കാണാകേണം
പരിമളമിളകും പൂരികുഴലാകുമിരുൾമുകിൽനികരം കാണാകേണം.
ചടുലതരാളകരഞ്ജിതമായൊരു നിടിലതടം മമകാണാകേണം
മംഗലഭംഗി നിരന്നു കലർന്നൊരു കുങ്കുമതിലകം കാണാകേണം”ഇത്യാദി.
ശോണാദ്രീശകീർത്തനം

ഈ കീർത്തനത്തിന്റെ കർത്താവു വാഴുമാവേലിപ്പോറ്റിയുടെ മകനും പ്രസിദ്ധ ജൌതിഷകനുമായ കൃഷ്ണാത്തു പിള്ളയുടേതാണെന്നു ചിലർ പറയുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഇതു് വാഴുമാവേലിപ്പോറ്റിയോടു് ജ്യോതിഷം അഭ്യസിക്കാനായി വടക്കുനിന്നു ചെങ്ങന്നൂർവന്നു താമസിച്ച ഒരു ഉഴുത്തുറവാര്യരുടെ കൃതിയത്രേ. ഈ അകാരാദി സ്തോത്രത്തിന്റെ ഒരു ഭാഗം താഴെ ചേർക്കുന്നു.

“ശോണമാമലതന്നിൽ വിളങ്ങുന്നോ-
രേണനേർ മിഴി പാർവതീവല്ലഭ!
ക്ഷീണമൊക്കെയൊഴിച്ചരുളേണമേ
ചന്ദ്രശേഖരപാഹിമാം പാഹിമാം.”
അന്തകൻ തന്നെച്ചെന്തിരുക്കണ്ണിനാൽ
വെന്തുനീറ്റിയ ബന്ധുരാംഗ! തവ
ചെന്തിരുപ്പാദം കൂപ്പുന്നേൻ സന്തതം
ചന്ദ്രശേഖര! പാഹിമാം പാഹിമാം”ഇത്യാദി
കണ്ഠീപുരേശകീർത്തനം

കർത്താവാരെന്നു നിശ്ചയമില്ല. കണ്ടിയൂരപ്പനെപ്പറ്റി ഏതോ ഒരു ഭക്തൻ രചിച്ചിട്ടുള്ളതാണെന്നു മാത്രം പറയാം. ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടെ.

“തുംഗമായൊരു ചെഞ്ചിടതന്നിലേ ഗംഗാദേവിയും, ചന്ദ്രക്കലതാനും,
ഭംഗിയായ് മമ കാണുമാറേകണം കണ്ടിയൂരപ്പ! ഭഗവാനെ! പാഹിമാം.
മുന്നം കാമനെ ച്ചുട്ടുപൊടിച്ചൊരുമൂന്നാം തൃക്കണ്ണും മറ്റു നേത്രങ്ങളും
എന്നുമെന്നുള്ളിൽ തോന്നുമാറാകേണം കണ്ടിയൂർ …
ഭക്തവാത്സല്യമേറും പശുപതേ! ഭക്തിമുക്തിദ! നിൻ നയനങ്ങളാൽ
ഭക്തദാസനാമെന്നെക്കടാക്ഷിക്ക കണ്ടിയൂർ…
വാസുകീ തക്ഷകരൂപമാം കുണ്ഡലം, ഭാസിക്കുന്നോരു കർണ്ണയുഗളവും,
നാസികയതും കാണുമാറാകണം കണ്ടിയൂർ…
കോടിസൂര്യനും ചന്ദ്രനും വന്നാലുംധാടികൊണ്ടുജയിപ്പാൻകഴിയാത്ത
മോടി ചേരുന്ന നിൻമുഖം കാണണം കണ്ടിയൂർ…
കാളകൂടത്തിൽ കാന്തിവിളങ്ങുന്ന കാളകണ്ഠവും, നാഗാഭരണവും,
മേളമോടിന്നു കാണുമാറാകണം കണ്ടിയൂർ…
സാരംഗം, മഴു, ദാനമഭയവും, ചേരും നാലുകരങ്ങളും, വക്ഷസ്സും,
നേരേ നല്ലോരുദരവും കാണണം കണ്ടിയൂർ…
ശീഘ്രമിഷ്ടഫലത്തെക്കൊടുക്കുന്നവ്യാഘ്രചർമ്മംധരിക്കുംനിന്മദ്ധ്യത്തെ
ഓർക്കണം ഞാൻ മനസ്സിലനാരതം കണ്ടിയൂർ…
ഊരുയുഗ്മവും, ജാനുയുഗളവും, ചാരുവായ കണങ്കാലുമങ്ങനെ
മാരാരാതേ! വിളങ്ങേണമെന്നുള്ളിൽ കണ്ടിയൂർ…”

പ്രകൃതസ്തോത്രം എഴുത്തച്ഛന്റെ കാലശേഷമുണ്ടായതായിരിക്കണം.

ഗണപതിസ്തോത്രം

അകാരാദിക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കീർത്തനത്തിനു വളരെ പഴക്കമുണ്ടു്.

“അരഹര ശിവപുരഹരഭഗവാൻ വിരവൊടുമദകരിവടിവായുടനേ
മലമകളരികേപിടിയുടെവടിവായ്മരുവിനകാലംഗണപതിജയജയ.
ആനകളിടയിൽനടന്നിരുവരുമായ് കാനനമൊക്കെഞെരിച്ചുതകർത്തു
മാനസമുറ്റുകളിച്ചൊരുനാളിൽമലമകളരികേ ഗണപതി ജയജയ”
സരസ്വതിസ്തോത്രങ്ങൾ

ഈ ഇനത്തിലും അസംഖ്യം കീർത്തനങ്ങൾ പ്രചാരത്തിലിരിക്കുന്നു. അവയുടെയും കാലം, കർത്താക്കൾ മുതലായവ അജ്ഞാതമായിരിക്കുന്നതേയുള്ളു.

“പങ്കജഭവജായേ കവിപ്പെണ്ണേ
വിദ്യാമുഖ്യസരസ്വതിയേ ജയ
പാലോലും മൊഴിയാളെയെന്നാവിന്മേൽ
വാണീടുന്ന സരസ്വതിയെ ജയ.”

എന്ന കീർത്തനത്തിനു കുറേ പ്രാചീനത്വം കല്പിക്കാമെന്നു തോന്നുന്നു.

കാർത്ത്യായണീസ്തോത്രം. (അകാരാദി)
“അമ്മേ ഭഗവതി നാരായണീ ഗൌരി
ആനന്ദദേവികൈതൊഴുന്നേൻ
ആദിഭഗവതി, ദേവി സരസ്വതി!
ആദികാർത്യായണീ കൈതൊഴുന്നേൻ.
ഇന്ദ്രാരികളായ സുംഭനിസുംഭരേ
യില്ലാതെയാക്കിയോളേ തൊഴുന്നേൻ.”

ഇതു കൊടുങ്ങല്ലൂർ ഭഗവതിയെപ്പറ്റി ആ ദിക്കിലെ ഏതോ ഒരു കവി നിർമ്മിച്ചതാണെന്നു മാത്രം ഊഹിക്കാം.

മറ്റൊരു വടക്കുന്നാഥസ്തോത്രം

ഗ്രന്ഥകർത്താവാരായിരുന്നാലും നല്ല വാക്ചാതുരിയുള്ള ആളാണു്.

“അമ്പിളിത്തെല്ലും പിച്ചകമാലയുംതുമ്പമാലയും ചാർത്തിവിളങ്ങുന്ന
അമ്പിൽനല്ല തിരുമുടികാണണം തൃശ്ശിവപേർവാഴും ശിവശംഭോ.
താരിൽമാനിനീകാന്തൻ മുകുന്ദനും സാരസാനനൻതാനും സുരന്മാരും
നാരദാദിമുനികൾ സേവിപ്പൊരു തൃശ്ശിവ…
ബാലചന്ദ്രനോടൊത്തു വിലസുന്നഫാലദേശേ വിളങ്ങുംനയനവും
ലീലകോലുന്ന ചില്ലീയുഗളവും തൃശ്ശി…
ആദിത്യചന്ദ്രന്മാരായ് വിളങ്ങുന്നോരിന്ദ്രനീലസമാനകനീനികൾ
നീലപത്മസമാന നയനവും തൃശ്ശി…
ചാരുതൈലസുമസമനാസയും പാരംമിന്നുന്ന ദന്തവസനവും
നേരേകാണണം ദന്താവലികളും തൃശ്ശി…
കർണ്ണകുണ്ഡലമണ്ഡിതഗണ്ഡവും പൂർണ്ണംമിന്നുന്നോരാനനപത്മവും
മുന്നിലാമ്മാറു കാണായ്വരേണമേ തൃശ്ശി…
കണ്ഠശോഭയും കാളകൂടാഭയും കണ്ടാൽകൌതുകമേറും തിരുമാറും
കണ്ടാവു നീലകണ്ഠദയാനിധേ തൃശ്ശി…
എപ്പോഴും തിരുമാറിലണിയുന്ന സർപ്പമാലകൾ പൊന്മണിമാലകൾ
പുഷ്പമാലകൾ കാണായ്വരേണമേ തൃശ്ശി…
മാനുംവെണ്മഴുവാദിയാമായുധം പാരമന്യേവിളങ്ങുംതൃക്കൈകളും
മാനസതാരിലെപ്പൊഴും തോന്നണം തൃശ്ശി…
ആലിലയ്ക്കൊത്തോരുദരശോഭയും ചാലേമിന്നുന്ന രോമാവലികളും
കാർശ്യമാർന്നുള്ള മദ്ധ്യപ്രദേശവും തൃശ്ശി…
നാഗചർമ്മലസിതകടിതടം ഭോഗിരാജവിരാജിതകാഞ്ചിയും
നാഗരാജകരാഭം തുടരണ്ടും തൃശ്ശി…
ചാരുതാപൂണ്ടുജാനുയുഗളവുംകാമബാണധിയ്ക്കൊത്തകണങ്കാലും
ചന്തമേറും പുറവടിനൂപുരം തൃശ്ശി…
ഭക്തരാകുംജനങ്ങൾ മനസ്സിലുള്ള ജ്ഞാനമിരുൾതീർത്തു വിലസുന്ന
ഉത്തുംഗ നഖചന്ദ്രികാശോഭയും തൃശ്ശി…” ഇത്യാദി

കവിയെപ്പറ്റി ഒന്നും അറിഞ്ഞുകൂട. എഴുത്തച്ഛന്റെ കാലശേഷം ജീവിച്ചിരുന്നയാളായിരിക്കാമെന്നു തോന്നുന്നു.

വേണുഗോപാലസ്തവം
“ഓടക്കുഴൽവിളിയോടെ മുന്നിൽ ഓടിവന്നാലുംമുകുന്ദ!
പാടിയുംപന്തുവരാടിയും തോടിയുംപാടിയുമാനന്ദമോടുടനാടിയുംഓട
പീലിക്കാർക്കൂന്തലും കെട്ടി–അതിൽ
ചാലവേ മാലകൾ ചാർത്തി
ബാലകന്മാരൊരുമിച്ചുമേളിച്ചു
ലീലകൾചെയ്ത നീലാംബരസോദര! ഓട
ബാലത്തരുണിമാർതന്റെ–നല്ല
ചേലകളാകക്കവന്നു.
ആലിൻമുകളിലങ്ങേറി വസിച്ചൊരു
ബാലക! നീ മമ മാലുകൾതീർക്കുവാൻ. ഓട
അന്തകഭീതി വരുമ്പോൾ–എന്റെ-
യന്തിമസീമനി വേഗാൽ
ചന്തംചിന്തീടുന്ന നിന്നുടെ പൂമേനി
ഹന്ത പുരോഭാഗേ കാണായ്വരേണമേ. (ഓട)
ഗുരുവായൂർ പുരേരസ്തവം

ഇതു വളരെ പുരാതനമാണെന്നു തോന്നുന്നില്ല.

“കാരുണ്യവാരിധേ ഹര! ഗുരുമാരുതഗേഹപതേ.
പാരിച്ചസംസാരമാകും ജലനിധൌ
പാരാതെവീണങ്ങുഴലും ജനങ്ങൾക്കു
പാരം ലഭിപ്പതിന്നായൊരു പോതമാം
ചാരു തവ പദം നിത്യംവണങ്ങുന്നേൻ. കാരുണ്യ
നീരദവർണ്ണ നിരുപമ നിശ്ചല!
ശാരദ ചന്ദ്രരുചിരമുഖാംബുജ!
വാരിജശംഖഗദാരിവിരാജിത
ചാരുചതുർഭുജ! ചാരണവന്ദിത! കാരുണ്യ
പുണ്ഡരീകായതനേത്ര! ജഗൽപതേ!
കുണ്ഡലിനാഥശയന! രമാപതേ!
അണ്ഡജനായകകേതന! കേശവ;
ചണ്ഡദിതസുതമണ്ഡലഭഞ്ജന! കാരുണ്യ
അംഭോജസംഭവൻതാനും ഗിരീശനും
ജംഭാരിമുമ്പാം സുരന്മാർ മുനികളും
അമ്പോടുനിത്യം വണങ്ങും ഭവൽപദേ
കമ്പംവരാതൊരുഭക്തി ഭവിക്ക മേ” (കാരുണ്യ)
പലവകപാട്ടുകൾ

മണ്ണാർപാട്ടു്, ബ്രാഹ്മണിപ്പാട്ടു്, ശാസ്താംപാട്ടു്, കുരിയാറ്റപ്പാട്ടു്, വാതിൽതുറപ്പാട്ടു് എന്നിങ്ങനെ പല ജാതിയിലായി അനേകം പാട്ടുകൾ ഇക്കാലത്തുണ്ടായിട്ടുണ്ടു്.

തുകലുണർത്തുപാട്ടു്
“ശിവശങ്കനാരായണ രാമദേവ തുകലുണരു്
വെണ്ണയും പാലുമുണ്ട ശ്രീകൃഷ്ണ! തുകലുണരു്
വെണ്ണക്കലം തകർത്തോരു ഉണ്ണികൃഷ്ണ! തുകലുണരു്
കടകോൽകൊണ്ടു കലംതുളച്ച കാർവർണ്ണ! തുകലുണരു്
കാലികളേ മേച്ചുനടന്ന ശ്രീകൃഷ്ണ! തുകലുണരു്
ഓടക്കുഴലൂതിനടന്നൊരോമനയെ തുകലുണരു്
ഓമനപ്പുഞ്ചിരിയൊടു നടന്ന ശ്രീകൃഷ്ണ! തുകലുണരു്
മഞ്ഞപ്പട്ടാടയുടുത്ത ഭഗവാനെ തുകലുണരു്
പിച്ചകപ്പൂമാലയണിഞ്ഞൊരച്യുതനേ തുകലുണരു്
പൂതനേടെമുല കടിച്ചോരോമനയെ തുകലുണരു്
ചാട്ടിനെയുണ്ണിക്കാലുകളാലെതട്ടിയോനേ തുകലുണരു്
ഗോപിയുടെ മുലകടിച്ചോരോമനയെ തുകലുണരു്
വാപിളർന്നുതാനമ്മക്കെല്ലാം കാട്ടിയ ബാല തുകലുണരു്
അംഗനമാരാടകവർന്ന ശ്രീകൃഷ്ണ തുകലുണരു്
ആലുമ്മേൽകൊണ്ടതുവച്ചൊരാനന്ദ! തുകലുണരു്
കുറതായെ കുറതായെന്നു്മങ്കമാരുമിരന്നല്ലൊ
മങ്കമാരുടെ താപം കണ്ട ശ്രീകൃഷ്ണ! തുകലുണരു്
കൃഷ്ണകൃഷ്ണ! ഹേ ഗോപിനാഥ വൃഷ്ണിവംശജ തുകലുണരു്.”

ഈ പാട്ടിനും തീരെ കാവ്യത്വമില്ലെന്നു പറയാവുന്നതല്ല. ശ്രീകൃഷ്ണന്റെ ചരിത്രത്തെ ഈ ഉദ്ധ്യതഭാഗത്തിൽഭംഗിയായി സംഗ്രഹിച്ചിരിക്കുന്നു. രാമചരിതത്തേയും ചുരുക്കി ഇതേ രീതിയിൽ വർണ്ണിക്കുന്നുണ്ടു്. ഇതു പാണന്മാർക്കു ചൊല്ലാനുള്ള പാട്ടാണെന്നു തോന്നുന്നു.

ശ്രീപരമേശ്വരൻ നിദ്രതുടങ്ങീട്ടു് ഉണരാതെയായി. പലരും അദ്ദേഹത്തിനെ ഉണർത്താൻ നോക്കി. ശീവോതിനല്ലമ്മ നോക്കി ദുഃഖിച്ചു തുടങ്ങി, നാരദമുനി വീണയുമായി നാമസ്തുതിചെയ്തു; ശ്രീകൃഷ്ണൻ ‘ശരികുഴലായി’ വലഭാഗം നിലകൊണ്ടു. ‘ആയിരം ചെണ്ടമദ്ദളമടക്കതിമിലാദി വാദ്യങ്ങൾ’ ഘോഷിച്ചു നോക്കി; ആനയെ അലറിച്ചു; കുതിരയേ പായിച്ചു; ആയിരം മങ്കമാർ ഒരുമിച്ചു വായ്ക്കുരവഇട്ടു; സഹസ്രാധികംബ്രാഹ്മണർ വന്നു ശിരസ്സിൽ തൊട്ടു ജപം നടത്തി; ആയിരം തൃക്കുടംവെള്ളം തിരുമെയ്യിൽ ജലധാരകോരി; തൃക്കട്ടിലെടുത്തുകൊണ്ടു് സമുദ്രത്തിൽ ചൊരിഞ്ഞു. എന്നിട്ടും ഭഗവാൻ ഉണരുന്നലക്ഷണം കണ്ടില്ല. പ്രശ്നം വച്ചുനോക്കി. ഒടുവിൽ പറയിപെറ്റ പന്ത്രണ്ടുപേരിൽ ഒടുവിലത്തെ പുത്രനായതിരുവരങ്കനെ വരുത്തി, അയാളെ കൊണ്ടു് ചൊല്ലിപ്പാടിച്ചു് ഉണർത്തിയാൽ ഭാഗവാൻ ഉണരുമെന്നു പ്രശ്നകാരൻ ഒഴിവുകണ്ടു. അങ്ങനെ തിരുവരങ്കൻ പാടുന്ന പാട്ടാണു് ഇവിടെ ഉദ്ധരിച്ചതു്. ഇന്നും ചില ദിക്കുകളിൽ പാണന്മാർ ഈ പാട്ടു പാടി തുകലുണർത്താറുണ്ടു്.

തിരുവരങ്കൻപാണനാർ ഭഗവാനെ ഉണർത്തിയതു കണ്ടു സന്തോഷിച്ചു ദേവകൾ അദ്ദേഹത്തിനു് പലവിലയേറിയ സമ്മാനങ്ങൾക്കുപുറമേ ഒരു വെള്ളയാനയെക്കൂടി നല്കി. എന്നാൽ ആ ആനപ്പുറത്തു എങ്ങനെ കേറേണ്ടു എന്നായി തിരുവരങ്കന്റെ വിചാരം. കൊതവെട്ടിക്കേറണോ? ഏണി ചാരിക്കയറണോ? അന്തിയാവോളം അതിനെക്കൊണ്ടുനടന്നിട്ടു് ‘ഞങ്ങം പുല്ലംവലിച്ചുതിന്നാനും കൊടുത്തേ; കണ്ണൻ ചിരട്ടയിൽവെള്ളവുംവെച്ചേ’. ഒടുവിൽ അതിനെ തന്റെ പഴമ്പുരയുടെ മാടക്കാലിനോടു് ചേർത്തുകെട്ടി. അർദ്ധരാത്രിയായപ്പോൾ ആന മാടക്കാലും വലിച്ചുകൊണ്ടു് പോയി. തിരുവരങ്കൻ അതിന്റെ പിന്നാലെ ചെന്നു വരമിരുന്നു. ‘ആനമുതുക്കൂന! മൊഴൽചുണ്ട, നാലുകാല, പെരുങ്കാല, കൈമൂക്ക, ചെമ്പ്രക്കണ്ണ, കട്ടപ്പല്ല, എരട്ടത്തലയ, വട്ടച്ചെവിയ, മാഗലിവയറ, മദ്ദളപ്പള്ള, തന്റെ ബലം താനറിയാത്തോനേ! നമ്മുടെ ചെറിയപാട്ടിയുടെ ചെറുതാലിച്ചരടു് ഇട്ടുതന്നേച്ചുപോടാ’ എന്നു് അയാൾ പ്രാർത്ഥിച്ചുകൊണ്ടു് പിന്നാലെ ചെല്ലവേ, അവൻ പിൻകാലുകൊണ്ടു ഒരു തട്ടുകൊടുത്തു. തിരുവരങ്കൻ ആയിരത്തെട്ടു കരണം മറിഞ്ഞിട്ടു് ഒടുവിൽ എഴുന്നേറ്റിരുന്നു്, ‘ആനേക്കൊണ്ടു കൊല്ലിക്കാനോ ഈ വരം തന്നതെന്റെ തമ്പുരാനേ ഈ വരവും വേണ്ട വരപ്രസാദവും വേണ്ട’ എന്നു വിലപിച്ചു. ‘പത്തിരട്ടി വാണിഭത്തേക്കാൾ വിത്തിരട്ടി കൃഷിയെ നല്ലതെട’ എന്നു പറഞ്ഞു തമ്പുരാൻ ‘ചിങ്ങനെന്നും കരിങ്ങനെന്നും രണ്ടു പോത്തുകളും ഒരു പറ നെല്ലുംകൊടുത്തു.’ അതുംകൊണ്ടും പ്രയോജനമുണ്ടായില്ല. ‘എല്ലാരും വിഷുപ്പുലരെ ചെത്തിയടിച്ചുപൂട്ടുന്നേരം എല്ലാവരും കിഴക്കുപടിഞ്ഞാറാണെങ്കിൽ അടിയത്തിനു തെക്കുവടക്കായിരിക്കട്ടെ’ എന്നു ചൊല്ലി, അയാൾ ‘ഒരു പോത്തിനെ കിഴക്കോട്ടു തിരിച്ചുനിർത്തി; ഒന്നിനെ പടിഞ്ഞാറോട്ടും തിരിച്ചുനിർത്തി.’ ഒന്നിന്റെ കഴുത്തിലും മൂണക്കിലും, നുകംവെച്ചു് ‘പോരോ’ എന്നാട്ടിയപ്പോൾ” പോത്തൊന്നു് കിഴക്കോട്ടും മറ്റൊന്നു് പടിഞ്ഞാറോട്ടും പോയി. അപ്പോഴും തിരുവരങ്കൻ സങ്കടം ബോധിപ്പിച്ചു. ‘കിഴക്കോട്ടു പോയതു മലയിൽ മലമ്പോത്തായിരിക്കട്ടെ. പടിഞ്ഞാറോട്ടു പോയതു കടലിൽ കടൽപോത്തായിരിക്കട്ടേ’ എന്നു വരവും കൊടുത്തു. ആളുകൾ പരിഹസിച്ചെങ്കിലൊ എന്നു വിചാരിച്ചു്, അയാൾ അരയോളം കുഴിച്ചു് വിത്തും കരിയും നുകവുമെല്ലാം അതിലിട്ടു മൂടിക്കളഞ്ഞു. അയാളെക്കൊണ്ടു വേറെ ഒന്നിനും കൊള്ളരുതെന്നു വിചാരിച്ചു് ഭഗവാൻ ഇപ്രകാരം അരുളിച്ചെയ്തു: “ഒരാണ്ടിൽ പന്ത്രണ്ടു തിങ്കളുണ്ടല്ലോ. പന്ത്രണ്ടിലും പരമായുള്ള കള്ളക്കർക്കിടമാസം കാലത്തിങ്കൽ …കള്ളരോ ദുഷ്ടരോ മറ്റുപല ശത്രുക്കളൊ എന്നറിയാതെകണ്ടു് നമ്മുടെ മാളോരുടെ പടിക്കൽച്ചെന്നു് എന്നെകൊണ്ടും എന്റെ ശീവോതിയെകൊണ്ടും അനേകായിരം നാമമുണ്ടടോ. അതിലൊരു നാമം ചൊല്ലിപ്പാടിസ്തുതിച്ചുകൊണ്ടാൽ ജനാദികൾ കേട്ടിരിക്കും. മൂഢരുപോയി ഉറങ്ങിക്കളയും. രണ്ടു മുണ്ടു ഉള്ളവർ ഒരു മുണ്ടു തരുമെട! ചേരമാൻ തിരുവരങ്ക! ഒരു വെറ്റില തിന്നുന്നോർ പകുതിവെറ്റിലയും തരുമേട”

ഇങ്ങനെ ഭഗവാൻ അരുളിച്ചെയ്തതനുസരിച്ചാണത്രേ പാണന്മാർ രാത്രികാലത്തു അറിയാതെ വന്നു് ‘മൂളിയോ ഞരങ്ങിയോ’ വീട്ടുകാരെ ഉണർത്തി തിരുനാമം പാടുന്നതു്. അമ്പലപ്പുഴ മുതലായ ദിക്കുകളിൽ ഇതു ഇന്നും നടന്നുവരുന്നുണ്ടു്. തിരുവങ്കരപാൺകിടാവു് എന്ന കഥയിലുള്ള ഗദ്യമാണു് അവിടവിടെ ഉദ്ധരിച്ചിട്ടുള്ളതു്.

ശ്രീപാർവതീചരിതം വാതിൽതിറപ്പാട്ടു്

ശിവനും പാർവതിയും തമ്മിൽ നടന്ന ഒരു പ്രണയകലഹമാണു് ഈ പാട്ടിന്റെ വിഷയം.

“അദ്രിരാജതനയേ മനോഹരേ-
നിദ്രയോവിളികേട്ടു കിടക്കയോ?
എത്രവൈകുന്നു കൊങ്കണപുണരുവാൻ
മുഗ്ദ്ധലോചനേവാതിൽതിറക്കനീ.”
“ആലമുണ്ടു ഗിരീശജഗന്നാഥാ!
നീലകണ്ഠ തിറമുള്ള ഭർത്താവേ!
കാലമെന്തിത്ര വൈകിപ്പോയെന്നതിൻ
മൂലം ചൊല്ലിയേ വാതിൽതിറക്കു ഞാൻ”
“ഇന്ദ്രനാദിവിരിഞ്ചനും വിഷ്ണുവും
വന്ദിച്ചെന്നെസ്തുതിച്ചതും കേട്ടുഞാൻ
നിന്നുപോകത്രേ ചെയ്തതെന്നോമലെ!
വന്നുവാതിലുഴറിത്തുറക്കെടോ”
“ഈശ്വരാപൊളിയെത്ര പറഞ്ഞിടാ-
മാശ്ചര്യം തിരുമേനിവിയർത്തതും
തേച്ചഭസ്മം കളഭം പുരണ്ടതും
വിശ്വാസംവന്നേ വാതിൽതിറക്കു ഞാൻ”
“ഉള്ളതുപറഞ്ഞീടുന്നോരെന്നെനീ
കള്ളനെന്നു കരുതൊലാ വല്ലഭേ!
കൊള്ളുന്നു മലർബാണമകതാരിൽ
കൊല്ലുംമുമ്പേ നീ വാതിൽതുറക്കെടോ!”
“ഊഴമുണ്ടോ നിനക്കതിനെവന്മന-
മാഴവുള്ളൊരു ഗംഗയും താനുമായ്
വാഴുമാറുള്ളതൊക്കെയറിഞ്ഞു ഞാൻ
വാതൽനാളെപ്പുലർന്നേ തുറക്കു ഞാൻ”
“എന്തിനിങ്ങനെ ബന്ധങ്ങൾ കൂടാതെ
പന്തൊക്കും മുലയാളേ! വലയ്ക്കുന്നു?
സന്ധുക്കൾതോറുമമ്പുതറച്ചുടൻ
വെന്തുപോംമുമ്പേ വാതിൽ തിറക്ക നീ.”
“ഏതുമൊന്നറിയാതെയിരിക്കിലും
നാഥനിൻമറിവൊക്കെയറിഞ്ഞു ഞാൻ
പാതിരായോളം വൈകിപ്പോയെന്നതിൻ
ഹേതുചൊല്ലിയേ വാതിൽ തുറക്കു ഞാൻ”
“ഐയ്യോ എന്തിനിതെല്ലാം പറയുന്നു?
മുയ്യപോലെയുരുകുന്നിതെന്മനം
നീയൊഴിഞ്ഞൊരു നാരിമാരോടു ഞാൻ
പോയതില്ല നീ വാതിൽ തിറക്കെടോ.”

അടുത്തകാലത്തു വാതിൽതിറപ്പാട്ടു് ദുഷിച്ചു കേവലം അശ്ലീലഗാനങ്ങളായി ചമച്ചിട്ടുണ്ടു്. പ്രസിദ്ധകവികൾകൂടി വാതിൽതിറപ്പാട്ടുകൾ രചിച്ചിരിക്കുന്നതിൽനിന്നു്, ജനങ്ങൾക്കു് അതിനോടു് എത്രമാത്രം പ്രതിപത്തിയുണ്ടായിരുന്നെന്നൂഹിക്കാം.

കളമ്പാട്ടു്

കളമ്പാട്ടു് എന്ന പേരിൽ പലേ പാട്ടുകൾ കാണുന്നു. ഇവയെല്ലാം ഏതു കാലത്തു ആരു നിർമ്മിച്ചു എന്നു പറവാൻ സാധിക്കയില്ല. മാതൃക കാണിപ്പാനായി ഗരുഡ രാമായണം കളമ്പാട്ടിന്റെ ഏതാനും ഭാഗം ഇവിടെ ഉദ്ധരിക്കാം. ഈ കൃതി എഴുത്തച്ഛനേക്കാൾ പ്രാചീനമാണെന്നു തോന്നുന്നില്ല.

“പഞ്ചസാരജലം തന്നിൽ കൊഞ്ചമിഞ്ചിയോടഞ്ചു നാരങ്ങ
കിഞ്ചന നന്നായ്ത്തിരുമ്മിയതഞ്ചാതെ പൊഞ്ചെലു തന്നിൽ
കണ്ഠാവധിപാനമമ്പൊടു നീ കുണ്ഠത തീർന്നിട്ടു”

ഗരുഡരാമായണം കഥ പാടുന്നതിനു് കവി കിളിയോടു പറയുന്നതനുസരിച്ചു് കിളിയാണു് പ്രകൃത കഥ പാടുന്നതു്. പങ്കജനാഭനായ ശ്രീകൃഷ്ണൻ “ഗോപാകാമിനിമാർക്കുമെല്ലാർക്കും രണ്ടെന്ന ഭാവം വെടിഞ്ഞു്” ഭൂലോകത്തിൽ വസിക്കവേ ഒരു ദിവസം ഗരുഡനെ വരുത്തിയിട്ടു്,

“അപ്പതിൽ മീതെ ചാടിയിരുന്ന
മായാമയപ്രിയനായുള്ളൊരു വായുസുതം വരുത്തേണം.”

എന്നാജ്ഞാപിച്ചു. ആ വാക്കു കേട്ടു് ഗരുഡൻ ഉത്തരാശാമുഖം നോക്കിപ്പറന്നു് കദളീവനത്തിലെത്തി. എന്നാൽ ഹനുമാനോടു്,

“വൃഷ്ണികുലമണിയായീ-ടുന്ന-കൃഷ്ണന്റെ വാക്കാലെ വന്നു
കാണണം പോലും ഭഗവാനെ ദ്രുതം ബാണവൈരിക്കിതു കാലം
പാപമെല്ലാം നശിച്ചീടു-മെന്റെ പാകാരിസോദരം കണ്ടാൽ
മത്സ്വാമിയെക്കാണുവർക്കു-സുഖം-വത്സരാസംഖ്യമറിക”

എന്നു പറഞ്ഞപ്പോൾ, ആ രാമ ഭക്തൻ ഭഗവാനെ ഒട്ടധികം അധിക്ഷേപിച്ചിട്ടു്,

“ഭാനുവംശത്തിൽ ശിരോരത്നമാം മാനവേന്ദ്രോത്തമം രാമം
മാരാരിസേവിതം നാരായണം സീതാസമേതം വിഹായ”

മറ്റാരെയും താൻ സേവിക്കയില്ലെന്നു് ഒഴിയവേ,

“സപ്താംബുധികളും സപ്താചലം സപ്തദ്വീപുകളുമെല്ലാം
പക്ഷപുടത്തിലെടുത്തു പുരാ ക്ഷിപ്രംവറന്ന പക്ഷീശ”

നായ ഗരുഡനു കോപം ഉദിച്ചു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു,

ഗരുഡൻ അതികോപത്തോടുകൂടി എഴുന്നേറ്റു്, ഹനുമാനെ പോരിനു വിളിച്ചു. ആ യുദ്ധത്തിൽ ഗരുഡനു പരാജയം സംഭവിക്കയാൽ,

“അർണ്ണോജാക്ഷംകണ്ടുപറഞ്ഞു കണ്ണുനീർവാർത്തു വിശേഷമശേഷം” യുദ്ധവർണ്ണനയാണു് രണ്ടാംപാദം.

“നാരായണ! ഹരേ! നാഥ! ജയ മാരാരിസേവിത! ദേവ
കോമളശ്യാമളവർണ്ണ! സദാ രാമാനുജ! പരിപാഹി
നന്ദനുനന്ദന! ദേവവൃന്ദ വന്ദിതചാരുപാദ
മാരുതിയോടു ഞാൻ ചൊന്നതിനു വീരനതീവകോപത്താൽ
ആഹവേ തോല്പിച്ചിതെന്നെ-യിന്നു-ഭോഗീശശായി മുകുന്ദ!
പ്രാണങ്ങളെ കളഞ്ഞീടും-ജഗൽ-പ്രാണജനെന്നോർത്തു ഞാനും
നിന്തിരുവുള്ളമുണ്ടായി-ട്ടുമേ-അന്തവും വന്നീലദേവ”

ഇത്യാദി ഗരുഡവിലാപത്തോടുകൂടി മൂന്നാപാദം ആരംഭിക്കുന്നു.

അപ്പോൾ ശ്രീകൃഷ്ണൻ, “ദാരാസഹിതനാം രാമനുണ്ടു ദ്വാരാവതിയിൽ” എന്നു ഹനുമാനോടു് പറഞ്ഞു് അദ്ദേഹത്തിനെ വിളച്ചുകൊണ്ടു വരുന്നതിനു് ഗരുഡനെ പറഞ്ഞയച്ചിട്ടു്, രുക്മിണിയോടു വേഗം ജാനകീ രൂപം ധരിയ്ക്കുന്നതിനു് ആജ്ഞാപിച്ചു.

“അർണ്ണോജലോചനൻ വാക്കു-കേട്ടു്-കണ്ണാടിയുമെടുത്തിട്ടു്
പുഷ്പതല്പേചെന്നിരുന്നു-ക്ഷിപ്ര-മുൽപലാക്ഷീ രുക്മിണിയും
ജാനകീതന്നെയും ധ്യാനി-ച്ചവ-ളാനനപത്മവും നോക്കി.
ജാനകീ രൂപമാകാഞ്ഞിട്ടവളാനനം താഴ്ത്തി വസിച്ചു”

ശ്രീകൃഷ്ണൻ അതുകണ്ടു് സസ്മിതം സത്യഭാമയെ വിളിച്ചു് ജാനകീരൂപം ധരിക്കാൻ പറഞ്ഞു. സത്യഭാമയ്ക്കു് ഉള്ളിൽ അഹങ്കാരം ഇല്ലായ്കയാൽ ഇക്കാര്യം നിഷ്പ്രയാസം സാധിച്ചു. ശ്രീകൃഷ്ണനും ശീഘ്രം രാമവേഷം ധരിച്ചു് സീതാവേഷധാരിണിയായ സത്യഭാമയോടുംകൂടി ഹനുമാനെ കാത്തിരുന്നു. ഹനുമാനാകട്ടെ ‘ഇതാ വന്നു കഴിഞ്ഞു’ എന്നു ഗരുഡനെ പറഞ്ഞയച്ചിട്ടു്, രാമനേ ധ്യാനിച്ചുകൊണ്ടു്,

“പണ്ടു രത്നാകരം ചാടീ-ടുവാ-നുണ്ടായ വേഷം കണക്കെ
മേരുവിനോളം വളർന്നി-ട്ടവൻ-പാരാതെയൊന്നങ്ങലറി.”

ദ്വാരകനോക്കിക്കുതിച്ചു ചാടി. അപ്പോൾ ഈരേഴുലോകവും ആലിലപോലെ വിറച്ചുപോയത്രേ. അദ്ദേഹം ദ്വാരകയിൽചെന്നു് സീതാരാമന്മാരെ കാണുന്നതുവരെയുള്ള ഘട്ടം തൃതീയ പാദത്തിൽ സംഗ്രഹിച്ചിരിക്കുന്നു.

കപീന്ദ്രസ്തവങ്ങൾ കേട്ടു് സന്തുഷ്ടനായ ഭഗവാൻ, അദ്ദേഹത്തിനെ മാറോടണച്ചു ഗാഢം ഗാഢം പുൽകി. അനന്തരം അദ്ദേഹം തന്റെ സാക്ഷാൽ രൂപം കാണിച്ചു കൊടുത്തപ്പോൾ,

“ഭാമാസഹിതനാം രാമൻ-തന്നെ-മാരുതികാണായ്കകൊണ്ടു്,
അത്യന്തം ഭയപ്പെട്ടു് ഭഗവൽപാദങ്ങളിൽ വീണു് വണങ്ങി.”

ഗരുഡനാകട്ടെ, ശ്രീകൃഷ്ണനെ ദർശിച്ചതിനുശേഷം തിരിച്ചുപോകുന്ന ഹനുമാനെ മാർഗ്ഗമദ്ധ്യേ കണ്ടിട്ടു് സർവാത്മനാ തന്റെ ഗർവത്തെ നിന്ദിച്ചു.

‘നാരായണ! യദുനാഥ! ജയ സീരായുധാനുജ! പാഹി’

ഇത്യാദി ഗരുഡോക്തി കേട്ടു് ഹനുമാൻ അദ്ദേഹത്തിനെ ‘വക്ഷസിചേർത്തു് പുൽകി’ ഇങ്ങനെ ഗരുഡൻ, രുക്മിണീ, ഹനൂമാൻ മുതലായവരുടെ ഗർവത്തെ ശ്രീകൃഷ്ണൻ ശമിപ്പിച്ച കഥയെയാണു് പ്രകൃതകൃതിയിൽ സംഗ്രഹിച്ചിരിക്കുന്നതു്. പറയത്തക്ക സ്വാരസ്യമൊന്നും ഈ പാട്ടിനില്ല.

ബാലിവിജയം കളമ്പാട്ടു്

കവി ‘പള്ളിക്കരമേവും പുള്ളിമാന്മിഴിയായ ശ്രീഗൌരിയെ സ്തുതിച്ചുകാണുന്നു. ഇക്കവിത ഗരുഡരാമായണത്തെക്കാൾ നന്നായിട്ടുണ്ടു്. ബാലി രാവണനെ തന്റെ ‘പൃഷ്ഠേധരിച്ചു’കൊണ്ടു കിഷ്കിന്ധയിൽ ചെന്നപ്പോൾ മർക്കടന്മാർ ചെയ്ത ചാപല്യങ്ങളെ കവി വർണ്ണിച്ചിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം.

“നമ്മുടെ നാഥൻവരു-ന്നിതാ-നന്മയോടെന്നങ്ങോരുത്തൻ.
എന്നതുകേട്ടവരെല്ലാ-മപ്പോ-ളെന്നോർത്തു നോക്കുപണ്ടു-
ദീർഘമായുള്ളോരു വാലി-ലെന്തേ-ദീർഘംകുറഞ്ഞുകാണുന്നു?
നോക്കുനോക്കെത്രയുമല്ല-ലിന്നു-വാൽക്കുകീഴിലുരുണ്ടൊന്നു്
സിന്ധുതന്നിൽ സ്നാനകാലം-ജല-ജന്തുക്കളേതാനുമിപ്പോൾ
ഹന്തകടിക്കയൊ ചെയ്ത-തിതു-ചിന്തിച്ചു ചൊല്ലിനാനെല്ലാരും.
എന്നതുകേട്ടൊരു കീശ-നാശു-ചൊന്നാനതല്ല നിനച്ചാൽ
ഒപ്പമായുള്ളൊരു വാലി-നിന്നു-വാർപ്പുവളർന്നുവരുന്നു.
വാർപ്പല്ലതു കുരുവെന്നും-ചിലർ-വാൽ, പുറത്തുണ്ടാകകൊണ്ടു്
ചർമ്മത്തിൽനിന്നു ജനിച്ച-തല്ല-മർമ്മസംബന്ധവുമുണ്ടു്.
ചീർത്തുകൂർത്തങ്ങു വരുന്ന-കുരു-വോർത്താൽ ശമിപ്പാൻവിഷമം.
പത്തുമുഖം പുനരത്ര-യല്ല-പ്രത്യേകമീരണ്ടുകണ്ണും
വീരനായുള്ളോരിവനെ-യിന്നു-രോഗംവലച്ചതറിക.
ധീരനായുള്ളോരു വൈദ്യൻ-തന്നെ-യാരായ്ക വേണമീദാനീം.”

ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ ബാലി അവിടെ ചെന്നു് ഒരു പീഠത്തിൽ ഉപവേശിച്ചപ്പോൾ അവർക്കു് കാര്യമൊക്കെ മനസ്സിലായി.

“കട്ടിക്കപികുലം ബാലി-തന്റെ-പൃഷ്ഠഭാഗേ ചെന്നിരുന്നു.
കണ്ണുംമിഴിച്ചു ചരിഞ്ഞു നോക്കി-ഉണ്ണികളായ കപികൾ.
പല്ലിളിച്ചാശു ചൊറിഞ്ഞും-ചിലർ-കല്ലെടുത്തുകൊണ്ടെറിഞ്ഞും;
നുള്ളിപ്പറിച്ചും കടിച്ചും-മീശ-നുള്ളിപ്പിടിച്ചുവലിച്ചും;
കണ്ണുംമിഴിച്ചു നോക്കുമ്പോ-ളവർ-മണ്ണുകൾവാരിച്ചൊറിഞ്ഞും;
മൂർച്ചയേറീടുന്ന കോൽകൊ-ണ്ടവർ-മൂക്കുതുളച്ചും ചതച്ചും;
ഭല്ലകബാലകന്മാർ ദശ-സ്യനെ-വല്ലാതെ വിഷമിപ്പിച്ചു.”

ഈ കളമ്പാട്ടിനും നാലു പദങ്ങൾ ഉണ്ടു്.

ഐവർ നാടകം

കേരളത്തിൽ വളരെ പ്രചാരത്തിലിരുന്ന ഒരു കളിയാണിതു്. അതിന്റെ ആവശ്യത്തിലേക്കു രചിക്കപ്പെട്ട ഒരു കൃതിയത്രേ ഐവർ നാടകം. തിരുവനന്തപുരം മുതലായ ദിക്കുകളിലെ ക്ഷേത്രങ്ങളിൽ ഉത്സവകാലത്തു ഈഴവർ ഞാണുന്മേൽ ദണ്ഡിപ്പുകാരെപ്പോലെ ഉടുത്തുകെട്ടി ഇന്നും ആടാറുണ്ടു്. അഞ്ചു നടന്മാരുള്ളതിനാലാണു് ഐവർ നാടകം എന്നു പേർവന്നതു്.

“വെണ്മതികലയണിന്തോൻ വേദങ്ങൾവേർതിരിത്തോൻ
അംബികയ്ക്കച്ഛനായോൻ ഹരനെന്നു നാമംപൂണ്ടോൻ
പൂമാതിൻ കണവനായോൻ പുരിജടമുടിയിലണിന്തോൻ.

***


കുറവുകളെല്ലാംതീർത്തു പറവാൻവരംതരേണം.”

ഇങ്ങിനെയാണു് ഗ്രന്ഥാരംഭം. സീതാന്വേഷണംമുതൽ രാമരാജ്യാഭിഷേകം വരെയുള്ള കഥയെ ഇതിൽ സംഗ്രഹിച്ചിരിക്കുന്നു.

സീതയെത്തേടി തെക്കേദിക്കിലേക്കു പുറപ്പെട്ട വാനരന്മാർക്കു് സമുദ്രംകണ്ടപ്പോ ഉണ്ടായ ഭാവങ്ങളെ കവി ഇങ്ങനെ വർണ്ണിക്കുന്നു.

“വാരിധികണ്ടൊരു വാനംവംശങ്ങൾ വാലുകളങ്ങുയർത്തീടുകയും
പാരംഭയംപൂണ്ടു വാരിധിനോക്കയും പർവതംനോക്കിക്കുതിക്കുകയും
ആഴിയിലാനന്ദവൻ തിരകാണുമ്പോൾ അട്ടഹസിച്ചോടിപ്പോകുകയും;
കൂട്ടരെനോക്കയുംകൊഞ്ഞനംചെയ്കയും; കണ്ടേടംമാന്തിച്ചോറിയുകയും
കള്ളക്കുരങ്ങുകൾവെള്ളത്തിൽച്ചാടിയുംതള്ളിത്തിരയിൽമറിയുകയും”

മറ്റും ചെയ്തപ്പോൾ ജാംബവാൻ അവരെ നോക്കി,

“വെള്ളത്തിൽതുള്ളിക്കളിച്ചാൽ കഴിവരാ എന്നതുകണ്ടറിയേണം.
കാട്ടിലിരുന്നുകളിക്കുന്നതുപോലെ കാട്ടുവാനോ നിങ്ങൾപോന്നു.”

എന്നു ശാസിച്ചു.

ഹനുമാൻ സിംഹികയെ വധിച്ചിട്ടു് ലങ്കയൽചെന്നു്, ‘കൃശാംഗധാരി’യായി രാവണന്റെ കോട്ടയ്ക്കകത്തുകടക്കാൻ ഭാവിച്ചപ്പോൾ ഒരു അസുരനാരി ചെന്നു് അദ്ദേഹത്തിനെ തടുത്തു. അതുകണ്ടു ഹനുമാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണു്.

“എന്തണേ വന്നണേ ചൊല്ലണേ പെണ്ണണേ
എന്തൊരു കാവൽനീ കാക്കുന്നണേ;
കാവൽവച്ചാരണേ? കാക്കുന്നതെന്തണേ
ചൊല്ലണേ നീയണേ പെണ്ണണേ നീ.
പെണ്ണുങ്ങൾ കാക്കുന്ന കാവലിലാരണേ
പെൺകുലകോട്ടയും ചൊല്ലണേ നീ;
കോട്ടപ്പുറംകാവൽ കല്പിച്ചതാരണേ?
കൊല്ലംതികഞ്ഞതും ചൊല്ലണേനീ.
കൊണ്ടാടിനിന്റെമുല പുണർന്നാരണെ?
കൊണ്ടുള്ള ഭർത്താവേ ചൊല്ലണേ നീ.”

രാമചന്ദ്രന്റെ രാജ്യഭാരകാലത്തു്,

“ലോകർക്കൊക്കെയും രക്ഷവർദ്ധിച്ചു ലോകഭീതിയശേഷംതീർന്നു;
ഭൂമാദേവിക്കു ഭാരംകുറഞ്ഞു; ഭൂതങ്ങൾക്കും വളർന്നുപ്രസാദം.
ദേവകൾക്കുള്ളോരാപത്തുംതീർന്നു; ദേവേന്ദ്രനുള്ളിൽ ഭീതിയും നീങ്ങി
അർക്ക ചന്ദ്രൻ തെളിഞ്ഞുവിളങ്ങി; ആമയം തീരുമെന്നോർത്തുജനങ്ങൾ;
രാമരാമേതി നാമംജപിച്ചു; ദാരിദ്ര്യത്തിനു ദരിദ്രതയായി;
പാരിൽസന്തോഷമെങ്ങും നിറഞ്ഞു.”

കവിതയ്ക്കു വലിയ ചമൽക്കാരമില്ലെങ്കിലും കവി പഠിപ്പുള്ളവനായിരുന്നുവെന്നു ഊഹിക്കാം. വാല്മീകിരാമായണം അദ്ദേഹം നല്ല പോലെ വായിച്ചിട്ടുണ്ടെന്നു ഈ കഥ വിളിച്ചുപറയുന്നു. ‘ദാരിദ്ര്യത്തിന്നു ദരിദ്രതയായി’ ഇത്യാദി ഭാഗം നൈഷധത്തോടുള്ള പരിചയത്തേയും വെളിപ്പെടുത്തുന്നുണ്ടു്. കേവലം പാമരജനങ്ങളുടെ ഇടയിൽ നടപ്പുള്ള ഒരു വിനോദത്തിനായി രചിക്കപ്പെട്ട കൃതിയായതുകൊണ്ടു മാത്രമായിരിക്കാം ഈ രൂപം അവലംബിച്ചതു്. പാർവതീസ്വയംവരവും ഐവർനാടകമായി ആരോ ഇക്കാലത്തു രചിച്ചിട്ടുണ്ടു്.

വഞ്ചിപ്പാട്ടു്

വ്യാസോൽപത്തി മുതലായ ചില വഞ്ചിപ്പാട്ടുകൾ വളരെ പുരാതനങ്ങളാണു്. വാലന്മാരുടെ ആവശ്യത്തിനായി രചിക്കപ്പെട്ട ഒരു കൃതിയാണു് വ്യാസോൽപ്പത്തി. ഈ കവിത ഒരുവിധം നന്നായിരിക്കുന്നു. ലക്ഷ്മണോപദേശം എന്നു് വേറൊരു വഞ്ചിപ്പാട്ടു് കണ്ടിട്ടുണ്ടു്. അതു വളരെ പ്രൌഢമായിരിക്കുന്നു. അച്ചടിച്ചിട്ടില്ല.

ബ്രാഹ്മണിപ്പാട്ടു്

അടുത്ത കാലംവരെ നായന്മാരുടെ ഇടയിൽ കെട്ടുകല്യാണം ആഘോഷപൂർവ്വം നടത്തി വന്നു. പല കുടുംബങ്ങൽ കല്യാണം ഘോഷിച്ചു് ദാരിദ്ര്യദേവതയേ വരിച്ചിട്ടുണ്ടു്. കല്യാണച്ചടങ്ങുകളിൽ ഒന്നാണു് ബ്രാഹ്മണിപ്പാട്ടു്. നായന്മാർ വേദോച്ചാരണത്തിനു അർഹന്മാരല്ലാത്തതുകൊണ്ടു് അവരോടു് കൃപ തോന്നിയ മലയാള ബ്രാഹ്മണർ കല്യാണാവസരങ്ങളിൽ ഋഗ്വേദസ്വരത്തിൽ പാടുന്നതിനായി ബ്രാഹ്മണിപ്പാട്ടു നിർമ്മിച്ചുവെന്നാണു് ഭാഷാചരിത്രകാരൻ പറയുന്നതു്. എന്നാൽ ഇപ്പോൾ നടപ്പിലിരിക്കുന്ന ബ്രാഹ്മണിപ്പാട്ടുകൾ വായിച്ചു നോക്കിയാൽ അങ്ങനെയൊരു സദുദ്ദേശ്യവും പ്രത്യക്ഷപ്പെടുന്നില്ല. നേരെ മറിച്ചു് സംഭോഗശൃംഗാരത്തെ കണക്കിൽ കവിഞ്ഞു വർണ്ണിക്കുന്ന അത്തരം പാട്ടുകൾ ബാലികമാരെ സന്മാർഗ്ഗപഥത്തിൽനിന്നു ഭ്രമിപ്പിക്കുന്നതിനു പര്യാപ്തവുമാകുന്നു.

സീതാസ്വയംവരം ബ്രാഹ്മണിപ്പാട്ടു്

കവിതയ്ക്കു് പറയത്തക്ക ഒരു ഗുണവുമില്ല. വിവാഹച്ചടങ്ങുകളെ ശ്ലോകത്തിൽ കഴിച്ചിട്ടു് സംഭോഗശൃംഗാരത്തെ ദീർഘമായി വർണ്ണിക്കുന്നു.

“മാലയിട്ട ഭർത്താവും ഭാര്യയുമായി
അവരവിടെ സുഖിച്ചു രമിച്ചപോലെ
ഇവരിവിടെ സുഖിച്ചിരിക്കും പല നാളെക്കും”

എന്നു വധൂവരന്മാരെ അനുഗ്രഹിച്ചു കൊണ്ടാണു് കഥയവസാനിപ്പിച്ചിരിക്കുന്നതു്.

സുഭദ്രാഹരണം ബ്രാഹ്മണിപ്പാട്ടു്

ഈ കൃതിയിലും കവിത്വം കണികാണ്മാനില്ല. നല്ല പഴക്കമുണ്ടു്. ഒരു മാതൃകാപദ്യം താഴെ ചേർക്കുന്നു.

“ആംഗനാമണിയായ സുഭദ്രയെ
മംഗല്യം ചെയ്ത ഘോഷം പറവാനായ്
അംഗജവൈരിതന്മകനാകിയ
ഐങ്കരനെയമ്പോടു വന്ദിക്കുന്നേൻ”

ഇനി പറയാൻ പോകുന്ന ബ്രാഹ്മിണിപ്പാട്ടുകൾ എട്ടാംശതകത്തിൽ ഉണ്ടായവയാണു്. കവിത്വം മികച്ചു കാണുന്ന ആ കൃതികളെ പ്രസിദ്ധീകരിക്കേണ്ടതാണു്.

രാസക്രീഡ-ബ്രാഹ്മിണിപ്പാട്ടു്

കവി മഹിഷമംഗലം നമ്പൂരിപ്പാടായിരിക്കണമെന്നു ചിലർ പറയുന്നു. ആദ്യമായി പദ്യരൂപത്തിൽ ഒരു പീഠിക കൊടുത്തിട്ടു്,

“യദുകുലനാഥൻ മദനമനോഹര-നരുണാധരികളോടിട ചേർന്നുറ്റം
ക്രീഡിപ്പാനായ് മുതിരുന്നേരമലരിടകലരുവിനമധുകരപടലികൾ,
മധുപാനംചെയ്താനന്ദിച്ചും മദ്ധ്യേകാന്തനു നൽകിയുമുടനെ
ഗാനംചെയ്തു തുടങ്ങീയല്ലോ”.

എന്നു കഥ ആരംഭിക്കുന്നു.

“തേന്മാവിന്മേലാമ്മാറൊക്കെ കൂടിയിരുന്നു കോകിലകോമള-
വാണികൾനിരവേ പഞ്ചമരാഗം മഞ്ജുളഗീതം പാടിപ്പാടി-
പ്പഞ്ചായുധനൊരുപടവിളിപോലെ നിഖിലദിഗന്തേപടകൾമുഴങ്ങിത്തുടങ്ങിയല്ലോ.
ചെമ്പകവിടപികൾക്കമ്പുകൾതോറും
മൊട്ടുകൾകണ്ടാൽ വനദേവതമാർ വനമാലിയുടെ വരവുംപാർത്തു
നിബദ്ധാഭോഗം തങ്ങൾനിരത്തിയ ദീപാവലിയെന്നേ തോന്നുമല്ലോ
കാറ്റേറ്റിളകിനതളിർനിരകണ്ടാൽപുതിയലതാമധുവാണികളപ്പോൾ
മാധവനെക്കണ്ടിവിടെയെഴുന്നള്ളേണം; ജന്മഫലംനൾകേണം
ഞങ്ങൾക്കെന്നൊരു മോദാലേ കൈ കാട്ടി വിളിക്കുന്നെന്നേതോന്നൂ.
തരുനിരതന്മേലുപരിവിളങ്ങിന കുസുമങ്ങളുടെ വിഭവംകണ്ടാൽ
സുന്ദരനായൊരു നന്ദാത്മജനുംതാനുംകൂടി ഗ്ഗോപാംഗനമാർ
വരവിനുമുമ്പേ സുഖമൊടിരുപ്പാനുപവനലക്ഷ്മീ വിരചിതമായൊരു
മേലാപ്പെന്നേ തോന്നൂവല്ലോ.
ഗഗനാങ്കണഭുവികലകൾതികഞ്ഞോ-
രണിമതികണ്ടാൽ ചാതുര്യേണ ശരല്ക്കാലംതാൻ പൊൽപ്പൂമാതിൻ
കാന്തനെയിപ്പോൾ സേവിപ്പാനുണ്ടവസരമെന്നിട്ടഴകിൽ നിവർത്തിയ
വെൺകൊറ്റക്കുടയെന്നേ തോന്നൂ” ഇത്യാദി.

ഇതു ചമ്പുക്കളിലെ ഗദ്യത്തിന്റെ രീതിയിലാണു് രചിക്കപ്പെട്ടിരിക്കുന്നതെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പീഠികയിൽ കഥാരംഭംവരെയുള്ള ശ്രീകൃഷ്ണചരിതത്തെ സംഗ്രഹിച്ചിരിക്കുന്നു. കവി മഴമംഗലമായിരിക്കണമെന്നു ചിലർ ഊഹിക്കുന്നു. ഒന്നു രണ്ടു മൊഴികളെ മാത്രം മാതൃകക്കായി ഉദ്ധരിക്കാം.

“ചാടായിച്ചമഞ്ഞുവന്നോരസുരനെ ചാരുതരങ്ങളായിരിക്കുന്ന ചരണങ്ങളെക്കൊണ്ടു ചവിട്ടി ചൈതന്യമില്ലാതെ ചമച്ചു്, അവനെ യമപുരിയിങ്കലാമ്മാറു യാത്രയാക്കിയല്ലോ ഭഗവാനൊ; പവമാനനായിച്ചുഴന്നുവന്ന പാപിയായ ദാനവേന്ദ്രനെ പ്രാണങ്ങളോടു വേർപെടുത്തി അവനു പാരാതെ പരലോകസൌഖ്യവും നൽകി ഭഗവാനോ”

ഇങ്ങനെ എല്ലാ മൊഴികളിലും ആംഗലപ്രാസം പ്രയോഗിച്ചിട്ടുണ്ടു്. അച്ചടിച്ചിട്ടില്ല.

സതീസ്വയംവരം ബ്രാഹ്മണിപ്പാട്ടു്

ഈ കൃതിയും ഇരു ചെറിയ പീഠികയോടുകൂടി ആരംഭിക്കുന്നു. ഒരു ഭാഗം ഉദ്ധരിക്കാം. കവിത നന്നായിട്ടുണ്ടു്.

“ഭക്തകദംബജയധ്വനിമുഖരേ വിസ്തൃതകൈലാസാചലശിഖരേ
ചിത്രമണിദ്യുതിഭാസിതഭുവനേ നിജഭവനേ പുക്കുദിതാനന്ദ-
മന്ദാക്ഷോദയ സുന്ദരമുഖിയൊടു മന്മഥവീരബ്രഹ്മാസ്ത്രത്തൊടു
ദക്ഷതനൂജയൊടൊന്നിച്ചിതവിയ പുഷ്പശരോത്സവകേളിവ-
ളർത്തരുളീഭഗവാനൊ
സരസിജസായകസമരത്തിനു സകലേശ്വരനതി-
സംഭ്രമശാതീസന്ധ്യാനടനവുമൊട്ടുചുരുക്കി-
സ്സകുതുകമശനവുമാശുകഴിച്ചഥ സംഭോഗോത്സവസരണിവളർക്കും
സംഭാരോൽക്കര മുദ്രിതശോഭേ ശയ്യാഗേഹേ ചെല്ലുന്നേരം
മണിമയകതകിന്നരികിലൊളിക്കും മധുമൊഴിതന്നെ പ്പരിചൊടുകണ്ടു
സുഖിച്ചരുളീ ഭഗവാനൊ.
അണിമണിയിടയിലകംപുക്കഴകിനൊ-
ടതിമൃദുശയ്യാസവിധേചെന്നുടനതുമിതുമോരോ സരസവിശേഷാ-
നരുവയർമണിയോടരുളിച്ചെയ്തഥനിൽക്കുംനേരം മനസിമുഴുത്തൊരു
മന്മഥപീഡപുറത്തു പുറപ്പെട്ടഖിലാംഗങ്ങളിലങ്കുരിക്കുന്നതു
കണ്ടോരഭിമതസഖിമാരതുമിതുമോരോ വ്യാജത്തോടുടനവരവർ
പോവതിനായും നേരത്തവരൊടുകൂടിപ്പോവതിനും പുനരഭിമത
ദയിതനൊടരികേ ചേർന്നുടനനുഭവസരണികൾതേടുവതിന്നുംരണ്ടിലു-
മാഗ്രഹമുൾക്കൊണ്ടീടുമൊരാകുല ഭാവമണിഞ്ഞരുളീടും ദയിതാ-
വദനം പരിചിതമദനം പരിചൊടുകണ്ടുസുഖിച്ചരുളീ ഭഗവാനോ.”

ഈ രണ്ടു പാട്ടുകളും മനോഹരമായിരിക്കുന്നു. പുസ്തകരൂപത്തിൽ അച്ചടിച്ചിട്ടില്ല.

നിഴൽക്കൂത്തു്പാട്ടു്

ഭാരതംനിഴൽക്കൂത്തു് എന്നൊരു കൃതി അച്ചടിച്ചു കാണുന്നുണ്ടു്. പണിതീർപ്പാനായി വേലന്മാർ പാടാറുള്ളതാണു്. ഒന്നു രണ്ടു വരികൾ ഉദ്ധരിക്കാം.

“…പത്മനാഭന്റെ കൃപയാൽ
ശത്രുനാശിനികുറത്തി–വന്നു–ജനിച്ചങ്ങു ഭാരതത്തിങ്കൽ
സപ്തനാരികൾ വളരും–കാല–മുത്തമയാകുമവളേ
ചിത്തമോദേന കുറവൻ–വേട്ടു–പത്രശാലയിൽവളർന്നു.
നൂറ്റുവർക്കുള്ളൂ കുറവൻ പിന്നെ പാണ്ഡവന്മാർക്കുള്ളു കുറത്തി.
നൂറ്റുവർനാടുംനഗരം–ചൊല്ലീ–പാണ്ഡവരോടും സമരം
ഏറ്റമതാകിന രണ–മൊന്നിലും തോറ്റതില്ല പാണ്ഡവന്മാർ
മാറ്റവർകുലകാലനാകിയ മണിവർണ്ണന്റെ കൃപയാൽ” ഇത്യാദി
ശ്രീപാർവതീചരിതം കുറത്തിപ്പാട്ടു്

പരമേശ്വരനും പാർവതിയും തമ്മിലുള്ള പ്രണയകലഹത്തെ വർണ്ണിക്കുന്ന ഒരു കുറത്തിപ്പാട്ടു കാണ്മാനുണ്ടു്. കവിതയ്ക്കു നല്ല പഴക്കമുണ്ടു്.

“ഉണ്ണിഗ്ഗണപതി തമ്പുരാന്റെ തൃക്കാലിണകളെ വന്ദിച്ചുഞാൻ
ഞാനൊരു കുറത്തി പാടീടുന്നു വിഘ്നമൊഴിച്ചെന്നെക്കാത്തിടണം”

എന്നാണു പ്രാരംഭം. എന്നാൽ,

“ഇങ്ങനെ ചൊല്ലീട്ടടങ്ങികിളി തിങ്ങിയോരാനന്ദപൂരമോടും.”

എന്നിങ്ങനെ കിളിയാണു് പാട്ടുകഴിഞ്ഞു ഒടുവിൽ വിരമിക്കുന്നതു്. ‘കിളിപ്പാട്ടുവൃത്തം’ എന്നൊന്നു് ഇല്ലെന്നുള്ളതിനു ഇതും ഒരു ലക്ഷ്യമാകുന്നു. ചില വഞ്ചിപ്പാട്ടുകളും കിളി തന്നെയാണു് പാടിക്കാണുന്നതു്.

ഒരിക്കൽ പരമേശ്വരനും പാർവതിയുംകൂടി രമിച്ചുകൊണ്ടിരിക്കവേ ദേവി ഭഗവാനെ ഒന്നു നോക്കി.

“പുഞ്ചിരിച്ചന്ദ്രികകൊണ്ടുജടയിലെ
പ്പഞ്ചമിച്ചന്ദ്രന്റെ ശോഭയേനേ?
വേറൊരുത്തി ജടയിൽ ഇരിപ്പുണ്ടോ?”

എന്നു് ശങ്ക ഉദിച്ചു. ആ ശങ്ക ക്രമേണ വർദ്ധിച്ചുതന്നെ വന്നു. അതുകൊണ്ടു് ഭഗവാന്റെ മടിയിൽ നിന്നിറങ്ങാതെ,

‘കാത്തിരിക്കുന്നാളിലേകദിനം പാർത്തിരിയാതെരജസ്വലയായ്’ തീരുകയാൽ നാലാംദിവസം സ്നാനത്തിനു പോകേണ്ടിവന്നു. അതുകൊണ്ടു് മക്കളേവിളിച്ചു്,

“ഉണ്ണിഗ്ഗണപതിയെന്മകനേ യമ്മേടെകൂടെനീ പോകരുതേ
അപ്പംതരാം വന്നാലെന്നുണ്ണിയ്ക്കു സ്വല്പമല്ലാതവിൽ തേന്മലരും.
സുബ്രഹ്മണ്യനുണ്ണി! എന്മകനേ! അമ്മേടെകൂടെനീ പോരരുതേ
അച്ഛൻമടിയിൽനീ ചെന്നിരിക്കയമ്മ കുളിച്ചുവരുന്നതോളം.
വേട്ടക്കൊരുമകനെന്മകനേ! അച്ഛനരികത്തു പോയിരിക്ക”

എന്നിങ്ങനെ കാവൽ നിർത്തിയിട്ടു്,

“വൈനാടൻമഞ്ഞളരച്ചുരുട്ടി
നെന്മേനിവാകയെടുത്തു കൈയ്യിൽ
മൈലാഞ്ചിത്താളിയൊടിച്ചു വേഗം
ആകാശഗംഗയിൽ ചെന്നിറങ്ങി.
മൈലാഞ്ചിത്താളിയുരച്ചൊഴിച്ചു
നെന്മേനിവാക കുഴച്ചുരുട്ടി
വൈനാടൻ മഞ്ഞൾ മുഖത്തു തേച്ചു
നെന്മേനിവാകതന്മെയ്യിൽ തേച്ചു
മൈലാഞ്ചിത്താളിയുരച്ചെടുത്തു
നീലാളിവർണ്ണമാം വേണി തേച്ചു
നീർകോരിമെയ്യിൽ തളിച്ചുകൊണ്ടു
നീരാടുവാനായി തുനിഞ്ഞു കൊണ്ടാൾ.”

ശ്രീപരമേശ്വരനാകട്ടെ,

“ഉണ്ണിഗണപതി നിയ്യെന്തിപ്പോൾ എന്മടി തന്നിൽ വസിച്ചീടുന്നു
നാളികേരം ഗുളം നെയ്യിലല്പം കാളുന്ന തീക്കുണ്ഡം തന്നിൽ വിപ്രർ
ഹോമിച്ചിടുന്നതു തിന്നാൻ പോക; മോഹം നിനക്കതിലേറ്റമല്ലോ”

എന്നു ഗണപതിയോടും,

“സുബ്രഹ്മണ്യനുണ്ണി! നീയെന്തിപ്പോളെന്മടിതന്നിലിരുന്നിടുന്നു?
കവിടിക്രിയകളൈ ചെയ്തിടാതെ കാപട്യമോടങ്ങിരിപ്പതെന്തു?”

എന്നു സുബ്രഹ്മണ്യനോടും

“വെട്ടയ്ക്കൊരു മകനെന്തു മൂലം വേട്ടയാടീടുവാൻ പോയിടാത്തു?
വില്ലുംശരങ്ങളും കൈക്കൊണ്ടുനീ നില്ലാതെവേട്ടയ്ക്കുപോകയിപ്പോൾ”

എന്നു വേട്ടയ്ക്കൊരു മകനോടും പറഞ്ഞു് അവരെ അകറ്റാൻ നോക്കിയെങ്കിലും അവർ അമ്മയുടെ വാക്കിനേ ആദരിച്ചു് മടിയിൽ നിന്നിറങ്ങിയില്ല. അതു കണ്ടപ്പോൾ മുപ്പുരവൈരിക്കു കോപം വരികയാൽ,

“ഉണ്ണിഗ്ഗണപതി തൃക്കഴുത്തിൽ
എണ്ണത്തിലൊന്നു കൊടുത്തു-തള്ളി
സുബ്രഹ്മണ്യനുണ്ണി തന്റെ നേരെ
ക്ഷിപ്രം കയർത്തൊന്നു നോക്കി ദേവൻ.
വേട്ടയ്ക്കൊരു മകനുണ്ണി തന്നേ
കോട്ടം വരാതെയൊന്നടിച്ചു.”

എല്ലാവരും ദൂരെ മാറിയപ്പോൾ, പരമേശ്വരൻ ഗംഗാദേവിയെ എടുത്തു മടിയിലിരുത്തി ലാളിച്ചു.

നാരദമുനി ഇതു നല്ല തരമാണെന്നു ഗ്രഹിച്ചു് ശ്രീപാർവതി കുളിക്കുന്നിടത്തു ചെന്നു്,

“ഞാനിപ്പോൾ പോയില്ല കൈലാസത്തിൽ
കാലാരി ദേവനെക്കണ്ടതില്ല;
ഉണ്ണിഗ്ഗണപതി തൃക്കഴുത്തിൽ
മെല്ലെ പ്പിടിച്ചങ്ങു തള്ളിയില്ല;
ഷൺമുഖന്റെ തലക്കിട്ടു മുഷ്ട്യാ
സമ്മാനിക്കുന്നതും കണ്ടതില്ല
വേട്ടയ്ക്കൊരു മകനുണ്ണി തന്നെ
വേട്ടയ്ക്കു തള്ളിയയച്ചതില്ല.
മൂവരും കണ്ണീർ തുടച്ചുകൊണ്ടു
പോവതും തത്ര ഞാൻ കണ്ടതില്ല,
ശ്രീപാർവതിയെ മടിയിൽ വച്ചു
പുൽകൂതും ഞാൻ തത്ര കണ്ടതില്ല;
അങ്ങു ചെന്നപ്പോഴും ശ്രീപാർവതി
ഇങ്ങു വന്നപ്പോഴും ശ്രീപാർവതി
ശ്രീപാർവതിദേവി എത്രയുണ്ടു്?
ഒന്നേയുള്ളുവെന്നാണു കേൾവി
ഞാനിവയൊന്നുമേ കണ്ടതില്ല
നാരായണ! ശിവ! പോയീടുന്നു.”

എന്നു തട്ടിവിട്ടിട്ടു് അവിടെനിന്നു കടന്നു കളഞ്ഞു. പാർവതി കാര്യമെല്ലാം ഗ്രഹിച്ചിട്ടു്,

“കോപമോടേയൊന്നു മുങ്ങിവേഗം താപം പൊറുക്കാതെ പൽക്കടിച്ചു
ചുറ്റിയോരാടയുടുത്തിടാതെ കെട്ടഴിഞ്ഞുമുടികെട്ടിടാതെ
തന്മെയ്യിലെജലം തോർത്തിടാതെമന്മഥരാതിയിൽ രോഷമാർന്നു
കാലാഗ്നിപോലെ ജ്വലിച്ചുകൊണ്ടു്”

സ്വഭർത്തൃ സന്നിധിയിൽ ചെന്നു് ഒരു പ്രശ്നവർഷം ചെയ്തു.

“ആനയാമുണ്ണിയെങ്ങുപോയി?” “കാനനത്തിന്നവൻപോയിരിക്കാം”
“കാനനോപോകുവാനെന്തുമൂലം?” “ആനയുടെനില കാട്ടിലല്ലോ”
“സ്കന്ദനാമെന്നുണ്ണിയെങ്ങുപോയി?” “കന്ദംപറിക്കുവാൻ പോയിരിക്കാം”
“കന്ദംപറിക്കുന്നതെന്തായി?” “അന്നവൻ കാട്ടിൽപിറക്കമൂലം”
“കാട്ടിൽപിറപ്പവർക്കാഹരിപ്പാൻ കേട്ടതില്ലേ കന്ദമെന്നുള്ളതും”
“വേട്ടയ്ക്കൊരുമകനെങ്ങുപോയി?” “കാട്ടിൽക്കളഞ്ഞവനങ്ങുപോയി”
“ത്വന്മെയ്യിലന്തുകാണുന്നുജലം?” “നിന്മെയ്യിലെന്തുകാണുന്നുജലം”
“എന്മെയ്യിൽഞാൻ കുളിച്ചുള്ള ജലം” “എന്മെയ്യിൽ ഞാൻ കുളിച്ചുള്ള ജലം”
“അങ്ങെവിടെ ജലക്രീഡചെയ്തു?” “നീയ്യെവിടെജ്ജലസ്നാനമാടി?”
“ആകാശഗംഗയിൽ സ്നാനമാടി” “കൈലാസഗംഗയിൽ ഞാൻ കുളിച്ചു”

ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞു് പ്രണയകലഹം ശമിക്കുന്നതിനോടുകൂടി പാട്ടവസാനിക്കുന്നു.

ഇതു വടക്കൻ പാട്ടിന്റെ രീതിയിൽസാധാരണ ജനതയുടെ ആവശ്യാർത്ഥം നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ഗാനമാകുന്നു. സാരഗർഭങ്ങളായ പുരാണകഥകളേയും അർത്ഥവാദങ്ങളേയും ഈ മാതിരി വികൃതവേഷം കെട്ടിയ്ക്കാൻ ഹൈന്ദവകവികൾ മുതിർന്നു കാണുന്നതു കഷ്ടമെന്നേ പറയേണ്ടു. രാമായണകഥയേയും മഹാഭാരതത്തെയും ഏതോ വികടന്മാർ ഇങ്ങനെ അലങ്കോലപ്പെടുത്തീട്ടുണ്ടു്. ഉത്തരരാമായണകഥയെ സംക്ഷേപിച്ചു് ഇവിടെ വിവരിക്കാം.

രാവണവധാനന്തരം ശ്രീരാമൻ സീതാസമേതം അയോധ്യാധിപതിയായി വാഴുന്ന കാലത്തു് കൌസല്യാദികൾക്കു സീതാദേവിയിൽ അസൂയ മുഴുത്തു; ഏതു വിധത്തിലെങ്കിലും ആ സതീരത്നത്തെ അപകടത്തിൽ ചാടിക്കണമെന്നു് തീർച്ചപ്പെടുത്തിക്കൊണ്ടു് അമ്മായിഅമ്മമാർ, മരുമകളെ, അരികിൽ വിളിച്ചു് രാവണന്റെ രൂപം വരച്ചു കാണിക്കണമെന്നാവശ്യപ്പെട്ടു. ദേവി തടസ്സം പറഞ്ഞതിനാൽ, അവർ നിർബന്ധിച്ചു.

“നിന്നാണെനിന്നെച്ചതിച്ചീടുവാൻനിനച്ചല്ലേ

***


ഈരേഴുലോകത്താണേ മൂർത്തികൾമൂവരാണേ
ബ്രഹ്മാവുവിഷ്ണുവാണേ അച്ഛന്റെതൃക്കാലാണെൻ
വേട്ടഭർത്താവിനാണെ ഞങ്ങളിൽ മൂവരാണേ.

***


നിന്നാണെനിന്നെച്ചതിച്ചീടുവാൻ നിനച്ചല്ലേ.”

സീതാദേവി ദേവന്മാരെയെല്ലാം ധ്യാനിച്ചുകൊണ്ടു് രാവണന്റെ

“…തലപ്പത്തും.
മുഖത്തോടിടകളിൽ കലർന്നുകുണ്ഡലവും;
വെളുത്തവെള്ളെകിറും വലിയ മുഖങ്ങളും;
ഉതിച്ചകണ്ണുതന്നിലഗ്നികൾ ജ്വലിക്കയും
പതിനെട്ടിലും നല്ല ദൈവതംതോന്നീടുന്നു
വേദമന്ത്രത്തെ ഓതി ഉർജ്ജാപിഴച്ചൊരുമുഖം;
ഇന്ദ്രിജിത്തേ വിളിച്ചീടുന്നതൊരു മുഖം;
ദേവകൾതന്നെ ദുഷിപേശുന്നിതൊരുമുഖം;
ഈശ്വരനെന്റെനേരേനില്ലായെന്നൊരുമുഖം;
ലോകമൊക്കെയും പരിപാലിക്കുന്നൊരു മുഖം;
സീതയെത്തന്നെ നിനച്ചീടുന്നിതൊരുമുഖം;
കാമബാണാർത്തിപെരുകീടുന്നൊരുമുഖം;
കള്ളവും കുശലുകൾ പേശുന്നതൊരുമുഖം;
മംഗലമോടു മധു ഭുജിക്കുന്നൊരുമുഖം;
പാണികളിരുപതും വളഞ്ഞവളകളും
മാർവിടചവടിയും അരവമാലകളും
പൂന്തുകിലാടപട്ടു ഞൊറിഞ്ഞുചേർത്തുതൊങ്ങൽ
പൊൻമണിയരഞ്ഞാണം ഉടുത്തുനതുചേർത്തു
കാൽച്ചിലമ്പോശയൊന്നിൽ വളയുംതളകളും
കൈക്കുമോതിരംനല്ല കവടിനെറ്റിപ്പൊട്ടു
കവചവും നക്രചക്രവും തെളിതാരാ
വാക്കിനു ഭംഗിയേറും നാവുതൻ ഗുണങ്ങളും”

എഴുതി. അമ്മായിഅമ്മമാർ ഈ പടത്തെ എടുത്തു ഒരു പീഠത്തിൽ വച്ചിരുന്നു. മൃഗയാവിനോദം കഴിഞ്ഞു വന്നുചേർന്ന രാമചന്ദ്രന്റെ ദൃഷ്ടിയിൽ ഈ പടം പെടുകയും കോപാവേശംകൊണ്ടു് കേവലം പ്രാകൃതജനം എന്നപോലെ സീതയെ വളരെ പഴിക്കയും ചെയ്തിട്ടു് വനത്തിൽ കൊണ്ടുപോയി കൊന്നുകളയാൻ ലക്ഷ്മണനോടു് ആജ്ഞാപിച്ചു. ലക്ഷ്മണൻ തടസ്സം പറഞ്ഞുവെങ്കിലും ഒടുവിൽ സമ്മതിച്ചു് സീതയെ കാട്ടിൽ കൊണ്ടുചെന്നു വിട്ടിട്ടു്, ഒരു ഉടുമ്പിനെ കൊന്നു് ആ രക്തം കൊണ്ടുവന്നു് കാണിച്ചു. അതു കണ്ടപ്പോൾ കൌസല്യ,

“മകനേ മറിവുകൾ ഞങ്ങളിങ്ങറിഞ്ഞടോ
മനുഷ്യർചോര ഞങ്ങൾ കണ്ടിരിക്കുന്നുമുന്നം”

എന്നു പറകയാൽ, ലക്ഷ്മണൻ വീണ്ടും പോയി സീതയുടെ ഒരു കൈ വിരലറുത്തു രക്തം കൊണ്ടുവന്നു് കാണിച്ചുവത്രേ. കുറെ കഴിഞ്ഞപ്പോൾ രാമചന്ദ്രനു സങ്കടമായി. അദ്ദേഹത്തിന്റെ വിലാപങ്ങളും മറ്റും കവി പൊടിപ്പും തൊങ്ങലും വച്ചു വർണ്ണിക്കുന്നുണ്ടു്.

ഇത്തരം കഥകൾ എഴുതിയ ‘വികടകവികൾ’ ആരായിരുന്നാലും അന്നത്തെ സമുദായസ്ഥിതികളും മറ്റും അവയിൽ നല്ലപോലെ പ്രതിഫലിച്ചു കാണാവുന്നതിനാൽ ചരിത്രകാരനു ഒരു വലിയ സമ്പത്തു തന്നെയാണു്.

വേലൻപാട്ടു്

ശത്രുഹരം വരുത്തുന്നതിനായി വേലന്മാരെകൊണ്ടു പാടിക്കയും മറ്റും ഇക്കാലത്തും ചിലർ നടത്താറുണ്ടു്. ‘ഹരം പാടുക’ എന്നൊരു ഭാഷശൈലിയും അതിൽനിന്നുണ്ടായിട്ടുണ്ടു്. അരം എന്ന ശബ്ദവും ഈ ‘ഹര’ത്തിൽ നിന്നുണ്ടായതാണെന്നു തോന്നുന്നു. തമഴിലെ ‘അറ’ത്തിനു ധർമ്മമെന്നാണർത്ഥം. അതിനു കവികളുടെ അറത്തോടു യാതൊരു സംബന്ധവുമില്ല. വേലൻപാട്ടിൽ ഒരു ഭാഗം താഴെ ചേർക്കുന്നു.

“പൂവണിഞ്ഞതിരുമുടിമേലും
തോലുഴിഞ്ഞു പിണിതീർന്നൊഴിക.
പൊൻനിറമാമണിനുതൽമേലും
തോലുഴിഞ്ഞു പിണിതീർന്നൊഴിക-
കയൽനികർത്ത കണ്ണിന്മേലും തോലു…
എള്ളിൻപൂമുക്കിന്മേലും തോലു…
മുത്തുവരിശപ്പല്ലിന്മേലും തോ…
ചെഞ്ചോരിവായ്മലർമേലും തോലു…” ഇത്യാദി.
പുള്ളോർപ്പാട്ടു്

പുള്ളോന്മാർ സർപ്പപ്രീതിക്കായി പാടിവരുന്ന പാട്ടുകളിൽ ചിലതു പോർത്തുഗീസുകാരുടെ വരവിനു ശേഷം ഉണ്ടായതാണെന്നുള്ളതിനു ആന്തരമായ ലക്ഷ്യങ്ങൾ ഉണ്ടു്. ഒരു പാട്ടിൽ നെല്ലു്, തെങ്ങു്, പൊന്നു് ഇവയുടെ മാഹാത്മ്യത്തെ വർണ്ണിക്കുന്നു. ചെന്തെങ്ങു പറയുന്നു:

“ഉച്ചയ്ക്കന്നുവരുന്നജനങ്ങൾക്കു
കഞ്ഞിക്കുമുമ്പേ കരിക്കെന്നും ചെന്തെങ്ങു്”
ക്രൈസ്തവകവികൾ

ക്രിസ്ത്യാനികളും പ്രാചീനകാലംമുതല്ക്കേ കവിത എഴുതി വന്നിരുന്നു. എന്നാൽ അവർക്കു മലയാളികളുടെ സവിശേഷമായ ആരാധനയ്ക്കു പാത്രമാകത്തക്ക ഒരു ഉത്തമകാവ്യവും രചിക്കാൻ സാധിക്കാതെ വന്നതിനു പലകാരണങ്ങളുണ്ടു്. ആദികാലങ്ങളിൽ ക്രിസ്ത്യാനികൾ എഴുത്തച്ഛന്മാരുടെ അടുക്കൽ അക്ഷരാഭ്യാസം ചെയ്യുന്നതിനു മടികാണിച്ചിരുന്നില്ലെങ്കിലും കാലക്രമേണ പാശ്ചാത്യപാതിരിമാരുടെ നിർബന്ധത്താൽ ആ സംപ്രദായം തീരെ കൈവിട്ടുകളഞ്ഞു. എന്തെന്നാൽ ആശാന്മാരുടെ അടുക്കൽ എഴുത്തിനിരിക്കണമെങ്കിൽ ഹരിഃ ശ്രീഗണപതയേ നമഃ എന്നു എഴുതുകയും ഉച്ചരിക്കുകയും ചെയ്യാതെ തരമില്ലല്ലോ. അങ്ങനെ ചെയ്യുന്നതു് ധർമ്മവിരുദ്ധമാണെന്നു വീരവ്രതക്കാരായ പാതിരിമാർ ശഠിച്ചുതുടങ്ങി. അതിനും പുറമെ പ്രഥമപാഠ്യഗ്രന്ഥങ്ങളായി ഉപയോഗിച്ചുവരുന്ന പുസ്തകങ്ങൾ പ്രായേണഹൈന്ദവധർമ്മപ്രതിപാദകങ്ങളൊ പുരാണാന്തർഗതങ്ങളോ ആയ കഥകളും കവിതകളുമായിരുന്നു. അതും അവർക്കു രസിച്ചില്ല. പാതിരിമാർ നാട്ടുക്രിസ്ത്യാനികളുടെ ഉപയോഗത്തിനായി ഗ്രന്ഥരചന കൂടെ ആരംഭിച്ചപ്പോൾ, അവരുടെ കാര്യം കഷ്ടത്തിലായെന്നു പറയേണ്ടതില്ലല്ലോ. ക്രൈസ്തവവേദപുസ്തകങ്ങളുടെ മലയാള തർജ്ജമ ഒന്നു രണ്ടു പ്രാവശ്യം വായിച്ചു പോയാൽ, ഭാഷ ദുഷിച്ചുപോകാതെ ഒരു തരവുമില്ല. ആ സ്ഥിതിക്കു് അവയെ കാണാതെ പഠിച്ചാലത്തെ കഥ പറയാനുണ്ടോ? പാതിരിമാർ മലയാളഭാഷാപോഷണത്തിനു വേണ്ടി ചെയ്തിട്ടുള്ള ശ്രമങ്ങളെ ഇവിടെ അപലപിക്കുന്നില്ല. പല ഗുണങ്ങളുടെ ഇടയ്ക്കു് ഈ ഒരു ദോഷം നല്ലപോലെ മുഴച്ചുനിൽക്കുന്നു എന്നേ ഇവിടെ ഞാൻ പ്രസ്താവിക്കുന്നുള്ളു.

പൂർവകാലങ്ങളിൽ ഒരു വിധം ചമൽക്കാരമുള്ള ചില കൃതികൾ ക്രിസ്ത്യാനികളും നിർമ്മിച്ചിരുന്നു. ഹിന്ദുക്കളുടെ സ്ഥല പുരാണങ്ങൾക്കു അനുരൂപമായി ക്രിസ്ത്യാനികളുടെ വകയായി പല പള്ളിപ്പാട്ടുകൾ ഉണ്ടെന്നു അറിയുന്നു. അവയെ പ്രസിദ്ധീകരിക്കാൻ ക്രിസ്ത്യാനികളാരും മുതിർന്നു കാണാത്തതു വലിയ കഷ്ടമാണെന്നു പറയേണ്ടൂ. മിക്ക പുരാതന പള്ളികളേസംബന്ധിച്ചു ഇത്തരം പാട്ടുകൾ ഉണ്ടായിരുന്നുവെന്നു ഊഹിക്കാം.

മാർഗ്ഗം കളിപ്പാട്ടു്

ഈ കൃതി അതിപുരാതനമാകുന്നു. മാർ തോമ്മ ശ്ലീഹായുടെ ചരിത്രത്തെ സംക്ഷേപിച്ചു്, ബർദാസാൻ എന്നൊരാൾ രചിച്ച ഒരു ലഘുകാവ്യത്തിന്റെ തർജമയാണത്രേ പ്രകൃതഗാനം. പല ക്രൈസ്തവസഹോദരന്മാരുടെ അടുക്കൽ അന്വേഷിച്ചിട്ടും ഈ ഗാനത്തെ പൂർണ്ണമായി സമ്പാദിക്കാൻ സാധിച്ചില്ല. സാഹിത്യരസികനായ ഒരു ക്രൈസ്തവസ്നേഹിതൻ മൂന്നു നാലു വരി എഴുതി അയച്ചുതന്നുവെങ്കിലും അതു മിസ്റ്റർ കെ. വി. ഈപ്പൻ ഭാഷാപോഷിണിയിൽ ഒരിക്കൽ എഴുതിയിരുന്ന ഒരു ലേഖനത്തിൽനിന്നെടുത്തതാണെന്നു എനിക്കു മനസ്സിലായി. എന്തായിരുന്നാലും അതിനെ ഇവിടെ ചേർത്തുകൊള്ളുന്നു.

“മെയ്ക്കണിന്ത പീലിയും നെന്മേനി തോൽക്കും മേനിയും
പിടിത്ത ദണ്ഡും കയ്യും മെയ്യും
എന്നേയ്ക്കും വാഴ്കവേ
വാഴ്ക വാഴ്ക നമ്മുടയ പരിഷയെല്ലാം ഭൂമിമേൽ”

മാർ അബ്രഹാം മെത്രാന്റെ പാട്ടു് (പതിന്നാലു പാദം) എന്നൊരു കൃതിയേപ്പറ്റിയും മിസ്റ്റർ ഈപ്പൻ പ്രസ്തുതലേഖനത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അതിൽനിന്നു് ഒരു വരിപോലും ഉദ്ധരിക്കാതിരുന്നതു് എന്താണെന്നറിയുന്നില്ല.

ഒളുവുപ്പള്ളിപ്പാട്ടു്

ഇതിന്റെ കർത്താവു് കുമ്മനത്തു കുമ്മൻ ഇട്ടൂപ്പു കത്തനാരാണത്രെ. കവിതയ്ക്കു പഴക്കം തോന്നിയ്ക്കുന്നു.

“ഓതിനവേദം ജ്ഞാനവഴിക്കു
ഉണർവതു കുമ്മൻകത്തനാർ
ഒരുവനെ ഉന്നിപ്പരീചൊടു കൊച്ചി
ത്തിറമുള്ള കോട്ടപുകുന്താറേ
മനുകുലതിലകൻ കുര്യേനർക്കാ-
ദിയിക്കോൻ താൻ മനഗുണമായ്
കേൾപ്പിച്ചഴകൊടു പള്ളിക്കാര്യ
മനുമതിവാങ്ങുന്നതിന്നായി”–ഇത്യാദി
കരിയാറ്റിൽ മെത്രാന്റെ പരദേശയാത്ര

ഇങ്ങനെ ഒരു പാട്ടിനെപ്പറ്റി ഉള്ളൂർ മി. പരമേശ്വരയ്യർ പടപ്പാട്ടിന്റെ അവതാരികയിൽ പ്രസ്താവിച്ചു കാണുന്നു. ഞാൻ ഈ കൃതി കണ്ടിട്ടില്ല. ക്രസ്ത്യാനികളാരെങ്കിലും കണ്ടുപിടിച്ചു പ്രസിദ്ധീകരിക്കുമെന്നു വിശ്വസിക്കുന്നു. എട്ടു നോമ്പിൻപാട്ടു്, അന്തംചാർത്തുപാട്ടു്, എണ്ണപ്പാട്ടു്, കുളിപ്പാട്ടു്, കല്യാണമാർഗ്ഗംപാട്ടു്, പെസഹാ പെരുന്നാളിൻപാട്ടു് മുതലായി വേറെയും പല കൃതികൾ ക്രസ്ത്യാനികളുടെ വകയായിട്ടുണ്ടു്. അവയിൽ ചിലതൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പറയത്തക്ക സാഹിത്യഗുണമൊന്നുമില്ലാത്തതിനാൽ ഇവിടെ ചേർക്കുന്നില്ല.

“അർണ്ണോസുപാതിരി”

ഇദ്ദേഹം എഴുത്തച്ഛന്റെ കാലശേഷം ജീവിച്ചിരുന്ന ഒരു യൂറോപ്യൻ പാതിരിയാണു്. വീരമാമുനിവർ തമിഴുനാട്ടിൽ എന്നപോലെ ഇദ്ദേഹം മലയാളത്തുവന്നു ഭാഷ പഠിച്ചു കവിത എഴുതിയ ആളാണു്. വിധിപർവം, നരകപർവം, മരണപർവം മുതലായ ചില കൃതികളേ ആലപ്പുഴ കേരളസന്താനം പ്രസ്സിൽനിന്നും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. കവിതയ്ക്കു പറയത്തക്ക ഒഴുക്കും അർത്ഥചമൽക്കാരവും ഒന്നുമില്ലെങ്കിലും, ഒരു യൂറോപ്യൻ പാതിരിയുടെ കൃതിയാണെന്നോർക്കുമ്പോൾ നമുക്കു അതിനോടു് ബഹുമാനം തോന്നാതിരിക്കയില്ല. സംസ്കൃതപദങ്ങൾ ധാരാളം പ്രയോഗിച്ചു കാണുന്നു. കുസന്ധിവിസന്ധ്യാദിദോഷങ്ങളും വൃത്തഭംഗങ്ങളും കാണുന്നതു് ലിപികാരപ്രമാദമായിരിക്കുമൊ എന്തോ?

മാളിയേക്കൽ തോമ്മാകത്തനാർ

770-ാമാണ്ടിടക്കു അദ്ദേഹം രചിച്ചതായ ഒരു പഴയ പാട്ടു് ഏതോ ഒരു പത്രത്തിൽ കാണുകയുണ്ടായി. തോമസ് അപ്പോസ്തലന്റെ മതപ്രചാരണം ആണു് പാട്ടിന്റെ വിഷയം. ഒഴുക്കും ഭംഗിയുംകൊണ്ടു് ഈ കൃതി ആപാദചൂഡം രസാവഹമായിരിക്കുന്നു എന്നു പ്രസാധകൻ പ്രസ്താവിച്ചിട്ടുമുണ്ടു്. എന്നാൽ അതിലെ രണ്ടുവരി തികച്ചു വായിക്കാൻ ആർക്കെങ്കിലും ക്ഷമയുണ്ടാവുമോ എന്നു ഈ ലേഖകൻ സംശയിക്കുന്നു.

അപ്പോസ്തലന്റെ ചില അത്ഭുതകർമ്മങ്ങളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“ഇരുപതനരരുടെ ജിഹ്വവശക്കേ-
ടരുമവിധത്തിൽ താൻ തീർത്തു
അരുതെന്നെല്ലാവൈദ്യന്മാരു-
മുപേക്ഷിച്ചുള്ളൊരു പേരോളം താ-
നുടനേ സ്വസ്ഥതക്കാരാക്കി”

‘സ്വസ്ഥതക്കാരാക്കി’ എന്നു ശ്രവണകടുവായ പ്രയോഗം കവിയുടെ പദദാരിദ്ര്യത്തിനെ ഉച്ചൈസ്തരം ഘോഷിക്കുന്നുണ്ടല്ലോ.

മാമ്മൻമാപ്പിള

കണക്കധികാരം എന്നൊരു പാട്ടു് രചിച്ചിട്ടുണ്ടു്. എന്നാൽ ഗ്രന്ഥകാരൻ കരിമുഖനെ ഗ്രന്ഥാരംഭത്തിൽ സ്തുതിച്ചു കാണുന്നതെന്തുകൊണ്ടെന്നറിയുന്നില്ല.

ക്രിസ്ത്യാനികളിൽ നിന്നു് അടുത്ത കാലംവരെ ഉത്തമസാഹിത്യഗ്രന്ഥങ്ങളൊന്നും നമുക്കു ലഭിച്ചിട്ടില്ലെങ്കിലും അവർക്കു സാഹിത്യചരിത്രത്തിൽ ഒരു ഉൽകൃഷ്ടസ്ഥാനത്തിനു വേറൊരു വിധത്തിലവകാശമുണ്ടു്. കേരളത്തിൽ ആദ്യമായി ഒരു അച്ചടിയന്ത്രം സ്ഥാപിച്ചതു ക്രിസ്ത്യാനികളായിരുന്നു. നാട്ടുക്രിസ്ത്യാനികളെ റോമൻ മതത്തിൽ ചേർക്കുന്നതിനുവേണ്ടി ജസൂട്ടു് പാദ്രിമാർ കൊടുങ്ങല്ലൂരും വയ്പുകോട്ടയിലും ഓരോ വിദ്യാലയം സ്ഥാപിച്ചു. കൊല്ലവർഷം 752-ൽ ജോ ആനെസ് ഗോൺസാൽവസ് എന്ന ജസൂട്ടു് പാദ്രി ഇദംപ്രഥമമായി മലയാളഅക്ഷരങ്ങൾക്കു് അച്ചുകൾ നിർമ്മിച്ചു്, വയ്പിൽ സ്ഥാപിച്ച അച്ചുകൂടത്തിൽ ‘കത്തോലിക്കമതത്തിന്റെ ആദ്യപാഠം ചോദ്യോത്തരം’ എന്ന പുസ്തകം അച്ചടിപ്പിച്ചു. മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം ഇതായിരുന്നു. കൊച്ചിക്കോട്ടക്കുള്ളിലും ഒരു പ്രസ്സുണ്ടായിരുന്നതായി അറിയുന്നു. പോർത്തുഗീസു പാതിരിമാരിൽ പലരും തമിഴു്, സംസ്കൃതം, മലയാളം മുതലായ ഭാഷകളിൽ പാണ്ഡിത്യം സമ്പാദിച്ചു് ഗ്രന്ഥനിർമ്മാണം ചെയ്തിരുന്നു. ഉദയംപേരൂർ സഭയുടെ നിശ്ചയം അനുസരിച്ചു് ചാലക്കുടിക്കു സമീപം അമ്പഴക്കാടു് എന്ന സ്ഥലത്തും ഒരു ക്രൈസ്തവവിദ്യാലയവും പള്ളിയും ഒരു അച്ചുക്കൂടവും സ്ഥാപിക്കപ്പെടുകയും അവിടെ വച്ചു് പലേ ഭാഷാകൃതികൾ അച്ചടിപ്പിക്കപ്പെടുകയും ചെയ്തുവെങ്കിലും അവയെല്ലാം ടിപ്പുവിന്റെ ആക്രമണകാലത്തു നഷ്ടപ്പെട്ടുപോയി.

അച്ചടിശാലകൾ നടപ്പിൽ വന്നതുകൊണ്ടു ഭാഷയ്ക്കു സിദ്ധിച്ചിട്ടുള്ള ഗുണഗണങ്ങളെ എത്ര വാഴ്ത്തിയാലും മതിയാവുന്നതല്ലല്ലൊ. രാമായണാദി സദ്ഗ്രന്ഥങ്ങൾക്കു് ചെറുകുടിലുകളിൽ പോലും പ്രവേശനം ലഭിച്ചതു അച്ചടിയന്ത്രം മൂലമാണെന്നോർക്കുമ്പോൾ നാം ക്രൈസ്തവന്മാരോടു് എത്രമാത്രം കടപ്പെട്ടിട്ടുണ്ടെന്നു ഊഹിക്കാം.

ഗിരിജാകല്യാണം

ഭാഷാചമ്പുപ്രബന്ധങ്ങളിലേ സുഖപ്രദമായ പര്യടനത്തിനു ശേഷം സരസങ്ങളും വിരസങ്ങളും സരസവിരസങ്ങളുമായ വിവിധലഘുകൃതികളിലേക്കു കടന്നു് മനസ്സു മുട്ടിയ ഒരുവൻ ഗിരിജാകല്യാണത്തിലേക്കു പ്രവേശിക്കുന്ന മാത്രയിൽ ‘ആവൂ’ എന്നു് ദീർഘമായിന്നു നിശ്വസിക്കാതിരിക്കയില്ല. എന്നാൽ കേരളത്തിലെ രണ്ടു അധുനാതനസാഹിത്യകേസരികളുടെ സൌഹാർദ്ദപൂർവമായ വാക്സമരത്തിന്നു രംഗഭൂവായിച്ചമഞ്ഞിട്ടുള്ള പ്രകൃതകൃതിയിലേക്കു കടക്കുമ്പോൾ കിഞ്ചിജ്ഞനായ ഈ ഗ്രന്ഥകാരനു് അനല്പമായ ഭയവും സങ്കോചവും അറിയാതെ ഉളവായിപ്പോകുന്നു. പക്ഷെ സത്യാന്വേഷണവിധുരന്മാരായ ആ മനസ്വികൾക്കു എങ്ങനെയും സത്യം തെളിയണമെന്നല്ലാതെ, ‘താൻ പിടിച്ച മുയലിനു കൊമ്പു് രണ്ടു്’ എന്ന മട്ടിൽ ഒരു മർക്കടമുഷ്ടി ഉണ്ടാവുകയില്ലെന്നുള്ള വിശ്വാസം എനിക്കു അല്പം ധൈര്യം നൽകുന്നുമുണ്ടു്. അതിനാൽ എന്റെ വിനീതമായ അഭിപ്രായത്തേ കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. ‘ഗിരിജാകല്യാണം’ എന്ന താളിയോലഗ്രന്ഥം ഞാൻ ആദ്യമായിക്കണ്ടതു് ഒരു പതിനഞ്ചു കൊല്ലത്തിനു മുമ്പാണു്. അക്കാലത്തു തന്നെ അതു ഉണ്ണായിവാര്യരുടെ കൃതിയല്ലെന്നു ഞാൻ ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാൽ സാഹിത്യപഞ്ചാനനാഭിധനായ മി. പി. കെ. നാരായണപ്പിള്ള അതിന്റെ പ്രഥമഖണ്ഡം പ്രസാധനംചെയ്ത അവസരത്തിൽ എഴുതിയ അവതാരികയിൽ തൽക്കർത്തൃത്വം ഉണ്ണായിവാര്യർക്കുതന്നെ നൽകി. അദ്ദേഹം ഈ വിഷയത്തിൽ ഭാഷാചരിത്രകർത്താവിനോടു യോജിക്കമാത്രമല്ല ചില യുക്തികളും പറഞ്ഞിട്ടുണ്ടു്.

ഈയിടയ്ക്കുവിദ്വൽകുലഭൂഷണമായ ഉള്ളൂർ മി. പരമേശ്വരയ്യർ ഈ ഗ്രന്ഥം മുഴുവനും ശ്രീമൂലഗ്രന്ഥാവലിയിലെ എട്ടാം നമ്പരായി പ്രസിദ്ധപ്പെടുത്തിയപ്പോൾ, ഗ്രന്ഥകർത്തൃത്വത്തെ സംബന്ധിച്ചിടത്തോളം മി. പി. കേ. നാരായണപ്പിള്ളയോടു യോജിച്ചെങ്കിലും, മറ്റുചില സംഗതികളിൽ വിയോജിച്ചു് ഒരു പ്രൌഢമായ അവതാരിക എഴുതിച്ചേർത്തു. അദ്ദേഹം പറയുന്നു:

“കൊച്ചീശീമയിൽ പ്രസിദ്ധവും പാവനവും ആയ ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തോടു് അടുത്തു തൊട്ടുകിടക്കുന്ന ‘അകത്തൂട്ടു’ വാരിയത്തിലാണു് നമ്മുടെ മഹാകവി ജനിച്ചതു്. അകത്തൂട്ടു വാരിയക്കാർക്കു് പണ്ടേയ്ക്കു പണ്ടേ കൂടൽമാണിക്യക്ഷേത്രത്തിൽ കഴകമുണ്ടു്. ഉണ്ണായിവാര്യരുടെ സാക്ഷാൽ നാമധേയം രാമൻ എന്നായിരുന്നു. രാമൻ ‘ഉണ്ണിരാമൻ’ ആയും ഉണ്ണിരാമൻ (ഉണിരാമവാരിയർ= ഉൺരാമവാരിയർ= ഉൺരായിവാരിയർ= ഉണ്ണായിവാരിയർ) ഉണ്ണായിയായും പരിണമിച്ചാണു് രാമവാരിയർ ഉണ്ണായിവാരിയരായിത്തീർന്നതു്.”

ഗിരിജാകല്യാണത്തിന്റെ കർത്താവു് രാമവാരിയരായിരുന്നുവെന്നുള്ളതിനു് ലക്ഷ്യമായി,

“ഗിരിജാകല്യാണമിദം നിരമാദലിഖച്ച രാമപാരശവഃ;
സങ്കടമോചനഹേതോഃ ശങ്കരഗോദപ്രഭോർന്നിയോഗേന”

എന്ന ഒരു പദ്യവും ഉദ്ധരിച്ചിട്ടുണ്ടു്. ഈ കവിയുടെതന്നെ കൃതിയായിട്ടു് രാമപഞ്ചശതി എന്നൊരുവിശിഷ്ടഗ്രന്ഥമുണ്ടെന്നു് അതിന്റെ നാല്പത്തിഒൻപതാം ശതകത്തിൽ തൽക്കർത്താവു പ്രസ്താവിച്ചിട്ടുള്ള ചില വിവരങ്ങളിൽനിന്നു ഗ്രഹിക്കാം. അതിൽ ഇങ്ങനെകാണുന്നു.

‘ഭവന്മാലാകാരോ ഭജനവിമലാകാരകരണോ-
സ്മ്യഹം രാമോ രാമായണഭണിതിമേവം തവ പുരഃ
സുഖം മാലേവൈതൽ സരസപദപുഷ്പൌഘരചിതാ
ജഗന്മാതുർമോദം ദിശതു സഹവാസാത്തവ ഹൃദി’

ഇത്രത്തോളം സംഗതികളിൽ വൈഷമ്യമൊന്നുമില്ല. എന്നാൽ ഇവിടെ ഒരു വലിയ ദുർഘടം നേരിടുന്നു. ഉണ്ണായിവാരിയർ തിരുവനന്തപുരത്തുവന്നു കാർത്തികതിരുനാൾ തമ്പുരാനെ ആശ്രയിച്ചു ജീവിച്ചിരുന്നുവെന്നും കുഞ്ചൻനമ്പ്യാരുടെ സമകാലികനായിരുന്നുവെന്നും മറ്റുമാണു് ഭാഷാചരിത്രകാരന്മാർ പറഞ്ഞിരിക്കുന്നതു്. അദ്ദേഹം പറയുന്ന കാലത്തോടു് “പരിണമേൽ പ്രസതൈ” എന്ന രാമപഞ്ചശതിയിൽ കാണുന്ന കലിസംഖ്യ യോജിക്കുന്നുമില്ല. കാർത്തികതിരുനാൾ തമ്പരാന്റെ കാലം കൊല്ലവർഷം പത്താംശതകത്തിലായിരുന്നല്ലോ. എന്നാൽ പരിണമേദിത്യാദി കലിസംഖ്യാപ്രകാരം രാമപഞ്ചശതീ നിർമ്മാണകാലം 798 ഇടവം 11-നു ആയിരിക്കണം. അതുകൊണ്ടു് വാര്യർ തിരുവനന്തപുരത്തു വന്നിട്ടേ ഇല്ലെന്നു വാദിക്കാൻ മി. പരമേശ്വരയ്യർ പ്രേരിതനായിഭവിച്ചു. ഭാഷാചരിത്രകർത്താവു് ഭാഷാചരിത്രം ഒന്നാപതിപ്പിൽ പ്രസ്താവിച്ചുകാണുന്നതു് യാതൊരു രേഖയേയും അടിസ്ഥാനപ്പെടുത്തി അല്ലെന്നും അദ്ദേഹം ഖണ്ഡിച്ചു പറയുന്നു. [11]

കാർത്തികതിരുനാൾ മഹാരാജാവു് ഉണ്ണായിവാര്യർക്കു യാതൊരു അനുഭവവും പതിച്ചുകൊടുത്തിരുന്നതായി തെളിയുന്നില്ലെന്നുള്ള സംഗതിയും ഗിരിജാകല്യാണവും പഞ്ചശതിയും തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ അലഭ്യമായിരിക്കുന്നു എന്നുള്ള വസ്തുതയും ഭാഷയുടെ പ്രാചീനത്വവും ചേർത്തു നോക്കിയാൽ വാരിയരുടെ കാലം ഒൻപതാം ശതകത്തിനു ശേഷമാവാൻ തരമില്ലെന്നാണു് അദ്ദേഹത്തിന്റെ പധാന വാദം.

പിന്നെയും അദ്ദേഹം പറയുന്നു:

“അപി ച മമ ദയിതാ കളിയല്ലനതിചിരസൂതാ
പ്രാണം കളയുമതിവിധുരാഎന്നാൽ കുലമിതഖിലവുമറുതിവന്നിതു”

എന്ന നളചരിതം ഒന്നാംദിവസത്തെ കഥയിലെ പദഖണ്ഡം അറമാണു് എന്നൊരു ഐതിഹ്യമുണ്ടു് എന്നും, ഉണ്ണായിവാരിയർ സമീപത്തിൽ സന്തതിയില്ലാതെയാണു് മരിച്ചതെന്നും ഉള്ളതു നിർവിവാദമാണു്. വാരിയരുടെ മരണശേഷം അകന്ന ഒരു ശാഖയിൽ ഒറ്റയായി ശേഷിച്ച ഒരനന്തിരവനെ തൃശ്ശൂരിനടുത്തു കുട്ടനല്ലൂർ വാരിയത്തുനിന്നു് അകത്തൂട്ടുവാരിയത്തേക്കു ദത്തുവച്ചു. അതിനും രണ്ടു തലമുറയ്ക്കു മേലാണു് ഒരു പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനായ ഇട്ടുണിക്കണ്ട വാരിയർ കുടുംബത്തിൽ മൂപ്പനായതെന്നത്രേ ഐതിഹ്യം. ഇട്ടുണിക്കണ്ടവാരിയർ 998-ൽ തന്റെ മകൻ തൃപ്പൊൽക്കുടത്തു ശങ്കുവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു കുടുംബത്തേക്കു അവകാശിയാക്കിത്തീർത്തു. ആ ദത്തുപത്രം ഇപ്പോഴും ഉണ്ടു്. അദ്ദേഹം 70-ൽ ചില്വാനം വയസ്സു ജീവിച്ചിരുന്നു ശേഷം കൊല്ലം 1020-മാണ്ടിടയ്ക്കു കാലധർമ്മം പ്രാപിച്ചു. പിന്നീടു് രാമൻനമ്പ്യാരെകൊണ്ട് രാമപഞ്ചശതീസ്തോത്രം വ്യാഖ്യാനിപ്പിച്ച ശങ്കരവാരിയർ മൂപ്പനായി. അദ്ദേഹം 74 വയസ്സോളംജീവിച്ചിരുന്നു് 1064-ൽ അന്തരിച്ചു. ശങ്കുവാരിയർ ശ്രാദ്ധം ഊട്ടിവന്ന പൂർവികന്മാരുടെ കൂട്ടത്തിൽ രാമൻ എന്നൊരു പേർ കാണുന്നില്ല. ഉണ്ണായിവാരിയർ ഇട്ടുണ്ണിക്കണ്ട വാരിയരുടെ അടുത്ത പൂർവികനായിരുന്നില്ലെന്നുള്ളതുകൊണ്ടു് വിശദമാകും”

മി. പി. കെ. നാരായണപ്പിള്ള ഗിരിജാകല്യാണത്തിന്റെ കർത്തൃത്വം ഉണ്ണായിവാര്യർക്കു് നൽകുന്നുണ്ടെങ്കിലും കാലത്തെ സംബന്ധിച്ചും മറ്റും മി: പരമേശ്വരയ്യരുടെ വാദത്തെ ഖണ്ഡിക്കുന്നു. അദ്ദേഹം പറയുന്നു:

“ഒന്നാമതായി “പരിണമേൽ പ്രസത്ത്യൈ” എന്നതു കലിസംഖ്യാസൂചകമായി സ്വീകരിക്കാൻ വളരെ പ്രയാസമെന്നു് എനിക്കു തോന്നുന്നു. രാമപഞ്ചശക്തിയുടെ വ്യാഖ്യാതാവു് ആ ഭാഗത്തെ അങ്ങനെ ധരിച്ചില്ലെന്നു് പരമേശ്വരയ്യരവർകൾ തന്നെ സമ്മതിക്കുന്നു. പ്രസ്തുതപദ്യം കാവ്യത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ ഉള്ളതല്ല. നാരായണീയത്തിലെ ‘ആയുരാരോഗ്യസൗഖ്യം’ നിർദ്ദിഷ്ടമായ സ്ഥാനപ്രസക്തികൊണ്ടുതന്നെ കലിസംഖ്യയായി ഗ്രഹിക്കത്തക്കതായിരിക്കുന്നതുപോലെ ഒരു സൂചനയും ‘പരിണമേൽപ്രസത്യൈ’ എന്ന ഭാഗത്തെപ്പറ്റി ലഭിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ തെളിവിന്നു് ആധാരമായി സ്വീകരിച്ചിരിക്കുന്ന “പരിണമേൽപ്രസത്ത്യൈ” എന്ന ഭാഗം കലിസംഖ്യയാണെന്നു സിദ്ധമാക്കുന്നതിനു് വേറെ തെളിവുകൊണ്ടു സ്ഥാപിക്കേണ്ടിയിരിക്കുന്നു. സ്ഥാപ്യമായ മറ്റു സംഗതികളെക്കൊണ്ടു് സ്ഥാപിക്കുവാൻ തുടങ്ങുന്നതു കേവലം ചക്രവാദമാണല്ലോ. അതുകൊണ്ടു് കലിസംഖ്യാവിഷയമായ വാദം ഗണനീയമല്ല.”

“ദത്ത്രിമനായ ശങ്കുവാര്യർ ചാത്തമൂട്ടുന്ന പൂർവികന്മാരുടെ കൂട്ടത്തിൽ രാമൻ എന്നൊരാൾ ഇല്ലെന്നുള്ളതിനെ സ്ഥാപിച്ചു് സാധുവായ ഒരു വാദത്തിനും അവകാശം കാണുന്നില്ല. അങ്ങനെയുള്ള പൂർവികന്മാരിൽ ഏറ്റവും പ്രാചീനനാരെന്നു ഒന്നാമതായി അറിയേണ്ടിയിരിക്കുന്നു. അതറിയുന്നതിനു മുമ്പായി ശങ്കു വാര്യരുടെ പൂർവികപരമ്പരയിൽ ഉണ്ണായിവാര്യർ സ്മരിക്കപ്പെടുന്നില്ലെന്നുള്ള സംഗതിയെ ആശ്രയിച്ചു് ഭദ്രമായ യാതൊരു വാദത്തിനും ആധാരമില്ല.”

“പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാക്കന്മാരാൽ ദത്തമായ അനുഭവങ്ങൾ ഒന്നും ഉണ്ണായിവാര്യർക്കുണ്ടായിരുന്നില്ലെന്നു് ഖണ്ഡിച്ചു പറവാൻതക്ക തെളിവുകൾ ഉണ്ടെന്നും ഞാൻ വിചാരിക്കുന്നില്ല. കുഞ്ചൻനമ്പ്യാർക്കുപോലും കല്പിച്ചനുവദിച്ചിരുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ കാലശേഷം വിച്ഛിന്നമായിപ്പോയി. പിന്നീടു കുറേനാൾ കഴിഞ്ഞു് അദ്ദേഹത്തിന്റെ വംശ്യരുടെ സങ്കടത്തിൻപേരിൽ അനുഭവങ്ങൾ പുനർജ്ജീവിതങ്ങളാകയാണു ചെയ്തതു്.”

“ഭാഷയുടെ പഴക്കമെന്നതു് അത്ര സ്പഷ്ടമോ പ്രബലമോ ആണെന്നു പറയാനില്ല. വിശേഷിച്ചു് ഉണ്ണായിവാര്യരെപ്പോലെ നിരങ്കുശനായ ഒരു കവിയുടെ കാര്യത്തിൽ ഭാഷാരീതിയെ ആശ്രയിച്ചുള്ള വാദം വളരെ സൂക്ഷിച്ചു വേണ്ടതുമാകുന്നു.”

“ഗിരിജാകല്യാണവും രാമപഞ്ചശതിയും വലിയകൊട്ടാരം ഗ്രന്ഥപ്പുരയിൽ ഇല്ലെന്നുള്ളതുകൊണ്ടു് ഉണ്ണായിവാര്യർ തിരുവനന്തപുരത്തു വരികയൊ താമസിക്കുകയൊ ചെയ്തിട്ടില്ലെന്നു വാദിക്കാമോ എന്നു സംശയമാണു്. നമ്പ്യാരുടെ കൃതികൾ പലതും ടി ഗ്രന്ഥപ്പുരയിൽ ഇല്ലെന്നറിയുന്നു.” [12]

“ഉണ്ണായിവാര്യരുടെ കാലം കോട്ടയം രാജാവിനേക്കാൾ പ്രാചീനമായിരുന്നു എന്നു പറയത്തക്കതാണോ” എന്നും അദ്ദേഹം സംശയിക്കുന്നു.

ഇങ്ങനെ മി: പി. കെ. നാരായണപ്പിള്ള ഭാഷാചരിത്രകാരനോടു പരിപൂർണ്ണമായി യോജിക്കുന്നു. മി: ഗോവിന്ദപ്പിള്ളയുടെ അന്വേഷണബുദ്ധി പ്രശംസാർഹമായിരുന്നു എന്നു് ഭാഷാചരിത്രത്തിലെ ഏതു ഭാഗവും വ്യക്തമാക്കുന്നു. ഗ്രന്ഥങ്ങളിലൊന്നും ഗ്രന്ഥപ്പുരകളിൽനിന്നു വെളിക്കു വന്നിട്ടില്ലാതിരുന്ന അക്കാലത്തു് ഈ വിധം ഒരു ഗ്രന്ഥനിർമ്മാണം ചെയ്തതു നോക്കുമ്പോൾ അദ്ദേഹത്തിനെ എത്രമാത്രം പുകൾത്തിയാൽ മതിയാവും. എന്നാൽ ഇന്നത്തെ പണ്ഡിതന്മാരിൽ പലർക്കും അദ്ദേഹത്തിനോടു് വേണ്ടിടത്തോളം കൃതജ്ഞതയുണ്ടോ എന്നു സംശയമാണു്.

മി. ഗോവിന്ദപ്പിള്ള ഉണ്ണായിവാര്യരെക്കുറിച്ചു് ഏകദേശം പൂർണ്ണമായ ഒരു വിവരണം ഭാഷാചരിത്രം രണ്ടാംഭാഗത്തിൽ ചേർത്തിട്ടുണ്ടു്. മി. പരമേശ്വരയ്യർ ഗിരിജാകല്യാണത്തിന്റെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള മിക്ക സംഗതികളും അദ്ദേഹം പറഞ്ഞിട്ടുള്ളതുതന്നെയാണു്. ശങ്കുവാര്യരെപ്പറ്റി മി. പരമേശ്വരയ്യർ,

“ധീമാൻ പാരശവാഗ്രണീവിജയതേ ജ്യോതിർവിദഗ്രേസരഃ
ഖ്യാതോ ദക്ഷിണമന്ദിരന്ത്വധിവസൻ യശ്ശങ്കരാഖ്യോഽമലഃ”

ഇത്യാദി ഒരു ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടല്ലൊ. മി. ഗോവിന്ദപ്പിള്ള അതിലടങ്ങിയ സംഗതികളെ കുറെ ക്കൂടി വ്യക്തമാക്കി ഇങ്ങനെ എഴുതിയിരിക്കുന്നു.

“ഉണ്ണായിവാര്യരുടെ കാലം കഴിഞ്ഞു് ഒരു തലമുറ കഴിഞ്ഞതിന്റെ ശേഷം കുലത്തിൽ സന്തതിയില്ലാതെ വരികയാൽ അന്നമടനട വാര്യത്തിൽനിന്നു ദത്തെടുത്തു. ഇപ്പോൾ ഇരിങ്ങാലക്കുട തെക്കേടത്തു വാര്യത്തുള്ളവർ ഉണ്ണായിവാര്യരുടെ മരുമക്കളുടെ മരുമക്കളാകുന്നു. ഇപ്പോഴത്തെ കാരണവർ ശങ്കുവാര്യരും അനന്തരവൻ കുട്ടൻ വാര്യരും ജ്യോതിഷശാസ്ത്രത്തിൽ സമർത്ഥന്മാരാണു്. അവർക്കു എഴുതി അയച്ചിരുന്നതിന്റെ ശേഷവും ശരിയായ വിവരം കിട്ടാത്തതിനാൽ വ്യസനിക്കുന്നു.”

ഈ പണ്ഡിതകേസരികളുടെ അഭിപ്രായത്തെ ഖണ്ഡിച്ചു് മൂന്നാമതൊരു അഭിപ്രായം സ്ഥാപിക്കണമെന്നു് എനിക്കു ലേശം പോലും മോഹമില്ല. അതിനുള്ള ശക്തിയും എനിക്കില്ല. നേരെമറിച്ചു് ആധുനികസാഹിത്യകാരന്മാരുടെ ഇടയ്ക്കു് ബഹുമാന്യരായിതീർന്നിട്ടുള്ള ഈ പുണ്യശ്ലോകന്മാരുടെ അഭിപ്രായങ്ങളെ ഒരു പുനരാലോചനയും കൂടാതെ അന്ധമായി വിശ്വസിക്കുന്നതിനുപോലും ഞാൻ പലപ്പോഴും പ്രേരിതനായിത്തീർന്നിട്ടുണ്ടു്. ഈ വിഷയത്തിൽ ഉപരിചിന്തനം ചെയ്തു് പരമാർത്ഥം കണ്ടുപിടിക്കുന്നതിനു് വായനക്കാരെ പ്രേരിപ്പിക്കണമെന്നു മാത്രമേ എനിക്കു വിചാരമുള്ളു. നിയമത്തിനെന്നപോലെ സത്യത്തിനും വ്യക്തിപൂജകഭാവമില്ലല്ലോ.

ഒന്നാമതായി ഉണ്ണിരാമശബ്ദത്തെ ഉണ്ണായി ആക്കി പരിണമിപ്പിക്കുന്നതിനു് മി. പരമേശ്വരയ്യർ ചെയ്ത ശ്രമം സഫലമായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. ജീവപരിണാമശൃംഖലയിലെ ച്യുത ശൃംഖജാലങ്ങളെ കണ്ടു പിടിക്കുന്ന സംഗതിയിൽ ഡാർവിൻപ്രഭൃതികൾക്കു നേരിട്ട ക്ലേശങ്ങൾ ഒന്നും ഭാഷാപരിണതിയിലെ നഷ്ടപ്പെട്ട കണ്ണികൾ കണ്ടു പിടിക്കുന്ന വിഷയത്തിൽ ഭാഷാശാസ്ത്രജ്ഞന്മാർക്കു നേരിടാറില്ല. എന്തുകൊണ്ടെന്നാൽ ജീവപരിണതിയെ ഉദാഹരിക്കുന്ന രേഖകൾ ഭൂഗർഭത്തിലും സമുദ്രത്തിന്റെ അടിത്തട്ടുകളിലും മറഞ്ഞുകിടക്കുകയാണു്. നേരെ മറിച്ചു് ഭാഷയെസംബന്ധിച്ച മാറ്റങ്ങൾ പ്രാചീനഗ്രന്ഥങ്ങൾ പരിശോധിച്ചു നോക്കിയാൽ ആർക്കും നിഷ്പ്രയാസം കാണാം. ഉണ്ണിരാമൻ ഉണിരാമനാകുന്ന കാര്യം തന്നെ പ്രയാസമാകുന്നു. ഖരാക്ഷരത്തിനു മുമ്പിൽ മാത്രമേ ഉണ്ണി ‘ഉണി’ യായി പരിണമിക്കുകയുള്ളു. ഉണിക്കോരൻ, ഉണിച്ചക്കി, ഉണിച്ചിര എന്നല്ലാതെ, ഉണിമാണിക്യം, ഉണിരവി എന്നൊക്കെ ഭാഷാചരിത്രം മുഴുവൻ തേടിയാലും കാണുകയില്ല. അഥവാ വാദത്തിനു വേണ്ടി ‘ഉണിരാമൻ’ എന്നൊരു രൂപം ഉണ്ടെന്നു സമ്മതിച്ചാലും അതിന്റെ അടുത്ത പരിണാമമായ ‘ഉൺരാമൻ’ ഭാഷാനയത്തിനു തീരെ വിപരീതമാണു്. സങ്കുചിതരൂപനിർമ്മാണത്തിനു നിയാമകമായിരിക്കുന്നതു് ഉച്ചാരണസൌകര്യം മാത്രമാകുന്നു. എല്ലാഭാഷകളും ഈ വിഷയത്തിൽ ഏറക്കുറെ ഒരേ നിയമത്തെത്തന്നെ അനുസരിച്ചു കാണുന്നു. നമുക്കു ചില രൂപങ്ങളെ പരിശോധിച്ചുനോക്കാം.

A. പൂർണ്ണരൂപം സങ്കുചിതരൂപം
(1) വാസുദേവൻ വാസു
(2) ദാമോദരൻ ദാമു
(3) ശങ്കരൻ ശങ്കു

ഈ പദങ്ങളുടെ അന്ത്യഭാഗത്തെ വിട്ടുകളഞ്ഞിട്ടു് ഉച്ചാരണസുഖത്തിനു വേണ്ടി ഉകാരം ചേർത്തിരിക്കുന്നു. ഇംഗ്ലീഷിലും ഇതുപോലെ ‘Gertrude’ എന്നതിനു് Gertie എന്നും ‘Henry’ എന്നതിനു Hen, ‘Henny’ എന്നും രൂപങ്ങൾ കാണുന്നുണ്ടു്. ഈ ഉദാഹരണങ്ങളിലെ അന്ത്യസ്വരങ്ങളും ഉച്ചാരണസൌകര്യാർത്ഥം ചേർക്കപ്പെട്ടിട്ടുള്ളവയാണു്. ഇനി ബംഗാളിഭാഷ നോക്കാം.

പൂർണ്ണരൂപം സങ്കുചിതരൂപം
(1) വിശ്വേശ്വര വിശു
(2) നരേന്ദ്രൻ നരൻ

B. പദങ്ങളുടെ പൂർവഭാഗത്തേയും ഛേദിച്ചു കളയാറുണ്ടു്.

ഉദാഹരണം:

പൂർണ്ണരൂപം സ.രൂപം
(1) നീലകണ്ഠൻ കണ്ടൻ (മലയാളം)
(2) സുബ്രഹ്മണ്യൻ മണിയൻ (തമിഴ്)
(3) Elizabeth Beth, Bettie

ദീർഘപദങ്ങളാണെങ്കിൽ,

C. ഇടയ്ക്കുള്ള ചില അക്ഷരങ്ങളെ ലോപിച്ചും സങ്കുചിതരൂപങ്ങൾ നിർമ്മിയ്ക്കാവുന്നതാകുന്നു.

ഉദാഹരണം:

(1) നാരായണൻ, നാണൻ, നാണു
(2) പരമേശ്വരൻ, പാച്ചരൻ, പാച്ചൻ, പാച്ചു.
(3) മഹാദേവൻ, മാതേവൻ.
(4) Matilda, Maud.

ഇവിടെ അക്ഷരലോപം കുറിക്കുന്നതിനു് പൂർവസ്വരത്തേ ദീർഘിപ്പിച്ചിട്ടുണ്ടെന്നുള്ളതും സ്മർത്തവ്യമാണു്.

ഈ ഉദാഹരണങ്ങൾ നോക്കിയാൽ ജീവപ്രാഗ്രൂപം (Protoplasm) യദൃച്ഛാഗതമായ ഭേദഗതികളെ (variations) സംഗ്രഹിച്ചു് ഭിന്ന ഭിന്ന രൂപങ്ങളിൽകൂടി കടന്നു് ഒടുവിൽ മനുഷ്യാവസ്ഥയേ പ്രാപിച്ചതുപോലെ ഉണ്ണിരാമൻ, ഉണിരാമൻ, ഉൺരാമൻ എന്നിങ്ങനെ ഒരോ ദശാഘട്ടങ്ങൾ തരണംചെയ്തു് ഒടുവിൽ, ഉണ്ണായി ആയി പരിണമിച്ചുവെന്നു പറയാവുന്നതല്ല. ‘രാമൻ’ എന്ന പേരിനോടു് ‘ഉണ്ണി’ എന്നുകൂടി ചേർത്തിട്ടു പിന്നീടു രാമശബ്ദം ലോപിപ്പിച്ചതായി വരരുതോ എന്നു സംശയിക്കാമെങ്കിലും, അതിനും മാർഗ്ഗമില്ലെന്നു പറയേണ്ടിയിരിക്കുന്നു. നീണ്ട പദത്തെ ചുരുക്കുന്നതല്ലാതെ ഹ്രസ്വമായ പദത്തെ നീട്ടിയ ശേഷം വീണ്ടും ചുരുക്കുന്ന സമ്പ്രദായം ഒരു ഭാഷയിലും കാണുന്നില്ല. സാധാരണ ഉണ്ണി, കുഞ്ഞു് ഇത്യാദികളെ, രാമൻ, കൃഷ്ണൻ, കോരൻ [13] ഇത്യാദി ഹ്രസ്വനാമങ്ങളോടു മാത്രമേ ചേർക്കാറുള്ളുവെന്നു് ആർക്കാണു് അറിഞ്ഞുകൂടാത്തതു്?

ഇനി ഈ പേരിനെപ്പറ്റി ഒരു സംഗതികൂടി ആലോചിപ്പാനുണ്ടു്. ഉണ്ണിവാര്യരെന്നു് രാമവാര്യർക്കുണ്ടായിരുന്ന ഓമനപ്പേരു കാലക്രമേണ ഉണ്ണായി എന്നു പരിണമിച്ചതായ് വരരുതോ? കൃഷ്ണൻ ‘കിട്ടു’ ‘കിട്ടായി’ ആയി പരിണമിച്ചതുപോലെ ഉണ്ണി ‘ഉണ്ണായി’ ആയിത്തീരാവുന്നാതാണെന്നു് ആരു സമ്മതിക്കും. വാര്യന്മാരുടെ ഇടയ്ക്കു് ‘ഉണ്ണിവാര്യർ’ എന്ന പേർ ധാരാളമുണ്ടുതാനും. അതിനാൽ മി. പരമേശ്വരയ്യരുടെ വാദത്തെ ഉണ്ണായി എന്ന പേരിനെ മാത്രം അവലംബിച്ചു ഖണ്ഡിക്കാവുന്നതല്ല.

എന്നാൽ ബാല്യങ്ങളായ ലക്ഷ്യങ്ങൾ വേറെ ഉണ്ടെന്നു് അദ്ദേഹം പറയുന്നില്ല. ഇനി ആന്തരമായ ലക്ഷ്യങ്ങൾ ഉണ്ടോ എന്നു നോക്കുക. ‘പരിണമേൽ പ്രസത്യൈ’ എന്നതു കലിസംഖ്യതന്നെയാണെന്നു് എനിക്കും തോന്നുന്നു. അതു രാമപഞ്ചശതിയുടെ അവസാനത്തിൽ ഉള്ളതല്ലെന്നുള്ള ഏകസംഗതികൊണ്ടു കലിദിനമല്ലെന്നു വിചാരിക്കാവുന്നതല്ല. കവി, നാല്പത്തി ഒൻപതാം ദശകത്തിന്റെ അവസാനത്തിൽ തന്നെപ്പറ്റി പല വിവരങ്ങൾ പറഞ്ഞ കൂട്ടത്തിൽ, അതുവരെയുള്ള ഭാഗത്തെ എഴുതിത്തീർത്ത കലിദിനത്തെകൂടി സൂചിപ്പിച്ചതായി വരാം. ‘ഭവന്മാലാകാരഃ’ ‘ബുധോ വാ മൂഢോ വാ’ ഈ രണ്ടു പദ്യങ്ങളും കാവ്യത്തിന്റെ അവസാനത്തിൽ ചേർക്കാതെ നാല്പത്തിഒൻപതാമത്തെ ദശകത്തിൽ ചേർത്തതുപോലെ കലിദിനവും അവിടെത്തന്നെ ചേർത്തുവെന്നേ വിചാരിപ്പാനുള്ളു. അവസാനദശകത്തിലെ പദ്യങ്ങൾ ലിപികാരപ്രമാദത്താലൊ മറ്റൊ നാല്പത്തി ഒൻപതാം ദശകത്തിന്റെ അന്ത്യഭാഗത്തു കടന്നു കൂടിയതായും വരാവുന്നതാണു്. ഗ്രന്ഥങ്ങളിൽ ഈ മാതിരി സ്ഥാനഭ്രംശം വരാറുണ്ടെന്നുള്ളഥിനു് മി. പരമേശ്വരയ്യരും, നന്ത്യാർവീട്ടിൽ മി. കെ. പരമേശ്വരൻപിള്ളയും പ്രസാധനം ചെയ്തിട്ടുള്ള ഭഗവദ്ഗീതാ ഭാഷാഗാനങ്ങൾ ലക്ഷ്യം വഹിക്കുന്നുണ്ടല്ലോ.

ഗിരിജാകല്യാണത്തിലെ ഭാഷാരീതിക്കും വൃത്തങ്ങൾക്കും ചമ്പുക്കളിലെ രീതിയോടും വൃത്തങ്ങളോടും പ്രകടമായി കാണുന്ന സാദൃശ്യവും, ഈ അവസരത്തിൽ നാം ഓർക്കേണ്ടതാണു്. കവി നിരങ്കുശനായതുകൊണ്ടു് പ്രയോഗങ്ങൾ നോക്കി ഒന്നും തീർച്ചപ്പെടുത്താവുന്നതല്ലെന്നുള്ള അഭിപ്രായത്തോടു പൂർണ്ണമായിയോജിക്കാൻ നിവൃത്തി ഇല്ല. നിരങ്കശനായതിനാൽ,

‘അങ്ങോടടൻ പുനരിങ്ങോടടൻ’ എന്നിങ്ങനെ സംസ്കൃതവും ഭാഷയും ‘പ്രൊഫസർ തിരുമേനി’ അരുളിച്ചെയ്യുമ്പോലെ ‘മോരും മുതിരയും’ എന്നമട്ടിൽ കലർത്തിയോ,‘വിധിയന്ത്രത്തിരിപ്പുമൂന്നീ’ എന്നിങ്ങനെ വ്യാകരണവിധികളെ അതിലംഘിച്ചൊ പ്രയോഗിച്ചേക്കാമെന്നല്ലാതെ പ്രചാരലുപ്തങ്ങളായപദങ്ങളെത്തേടിപ്പിച്ചു പ്രയോഗിച്ചുവെന്നു വരികയില്ല. എഴുത്തച്ഛന്റെ കൃതികളിൽപ്പോലും കാണാത്ത അനവധി പ്രാചീന പ്രയോഗങ്ങൾ ഗിരിജാകല്യാണത്തിൽ കാണ്മാനുണ്ടു്. ഇത്തരം പ്രയോഗങ്ങൾ നോക്കിമാത്രം കാലനിർണ്ണയം ചെയ്യാവുന്നതല്ലെന്നു വന്നാൽതന്നെയും മറ്റുതെളിവുകൾ കൂടി ഉണ്ടെങ്കിൽ, അങ്ങനെ ചെയ്യുന്നതു ആക്ഷേപാർഹമായിരിക്കയില്ല. എന്നാൽ അതുകൊണ്ടു് ഗിരിജാകല്യാണകർത്താവു് എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ഇരിങ്ങാലക്കുട രാമവാര്യരാണെന്നേ സിദ്ധിക്കുന്നുള്ളു.

ഉണ്ണായിവാര്യരും രാമവാര്യരും ഒന്നായിരുന്നു എന്നു വരണമെങ്കിൽ, വേറെ ലക്ഷ്യങ്ങൾ വേണ്ടിയിരിക്കുന്നു. എന്നുമാത്രമല്ല ചില ഐതിഹ്യങ്ങളെ പാടെ നിരസിക്കേണ്ടതായും വരുന്നു. ഭാഷയുടെ കാഠിന്യവും ആശയസംബന്ധമായ ചില ചില്ലറസാദൃശ്യങ്ങളുമാണു് ഗിരിജാകല്യാണകർത്താവു് ഉണ്ണായി ആയിരുന്നു എന്നു തെളിയിക്കുന്നതിനുവേണ്ടി ഉള്ളൂരും മി. പി. കെ. യും ഹാജരാക്കുന്ന രേഖകൾ. ഇവയിൽ ഭാഷയുടെ കാഠിന്യം ഒരു തെളിവായി സ്വീകരിക്കാവുന്നതേ അല്ല. ഗുരുകുല ക്ലിഷ്ടന്മാർക്കു മാത്രമേ നൈഷധീയ കാവ്യത്തിന്റെ രസാസ്വാദനം പൂർണ്ണമായി അനുഭവിക്കാൻ സാധിക്കയുള്ളൂവെങ്കിൽ, മുരാരി പ്രഭൃതികളായ മറ്റു ചില കവികളെപ്പറ്റിയും അങ്ങനെതന്നെ പറയാവുന്നതാണു്. അർത്ഥകാഠിന്യം ശ്രീഹർഷനെന്നപോലെ മുരാരിപ്രഭൃതികൾക്കുമുണ്ടു്. എന്നാൽ ‘മുരാരേസ്തൃതീയഃ പന്ഥാ’ എന്നു പറയുംപോലെ ഓരോ കാവ്യത്തിനും ഓരോ ശൈലിവിശേഷം നാം കാണുന്നു. രണ്ടു ഭാഷകൾ തമ്മിൽ ശൈലിവ്യത്യാസം ഉള്ളതുപോലെ രണ്ടുവ്യക്തികൾ തമ്മിലുമുണ്ടു്. പ്രയോഗം സർവഥാ ശീലാനുവിധേയമാകുന്നു. ഒരു പ്രസംഗകാരൻ പ്രസംഗിക്കുമ്പോഴും കവി പദഗുംഫനം ചെയ്യുമ്പോഴും ചേതന (consciousness) ഉദാസീനമായിരിക്കുന്നതേയുള്ളു. ശീലം നിത്യാഭ്യാസഫലമാണല്ലോ. അഭ്യാസദശയിൽ ചേതനയ്ക്കു കേന്ദ്രീഭാവം അപേക്ഷിതമാണെങ്കിലും തൽഫലമായി ഒരു ശീലം നല്ലപോലെ നമ്മിൽ പതിഞ്ഞുപോയാൽ, പിന്നീടു് ആ ശീലത്തിനു വിഷയമായ പ്രവൃത്തി ചെയ്യുമ്പോഴൊക്കെ ചേതനഉദാസീനമായിരിക്കുന്നതേയുള്ളു. അതു് ഒരു വലിയ സൗകര്യവുമാണു്. പ്രസംഗകാരനോ കവിയ്ക്കൊ ഓരോ ഘട്ടത്തിലും പദപ്രയോഗത്തെപ്പറ്റി ചിന്തിക്കേണ്ടതായി വന്നാൽ അയാൾക്കു ഞരങ്ങാനും മൂളാനും മാത്രമേ സാധിക്കയുള്ളൂ. ആശയങ്ങൾ പോലും അയാളുടെ മനസ്സിൽ പരസ്പരാനുബദ്ധങ്ങളായിരിക്കുന്നതിനാൽ, ഒരു ആശയം ആശയാന്തരങ്ങളേ താനേ ഉണർത്തിക്കൊള്ളുന്നു.

അതിനാൽ ശൈലി മാറ്റേണമെങ്കിൽ പൂർവശീലഭഞ്ജനത്തിനും നവശീലവിധാനത്തിനും മനഃപ്രകൃതിശാസ്ത്രജ്ഞന്മാർ വിധിച്ചിട്ടുള്ള ചടങ്ങുകൾ അനുഷ്ഠിച്ചേ മതിയാവൂ. ഒരു കവി ഒരു വിധത്തിൽ പ്രയോഗിച്ചു ശീലിച്ചുപോയാൽ, അതു പിന്നീടു് മരണപര്യന്തം നിലനിൽക്കുന്നു. അതിനാൽ ശൈലി നോക്കി രണ്ടു കൃതികൾ ഒരേ കവിയുടേതുതന്നെയൊ എന്നു നിർണ്ണയിക്കാവുന്നതാണു്.

ഒന്നാമതായി നളചരിതത്തിലെയും ഗിരിജാകല്യാണത്തിലേയും ശൈലിക്കു തമ്മിൽപ്രകടമായ വ്യത്യാസം കാണുന്നുണ്ടു്. ഗിരിജാകല്യാണകർത്താവു്,

‘കനകനിറംപൂണ്ടു ഘനകാരുണ്യമൂർത്തേ
മനകാമ്പിങ്കൽ വാണീടനഘ! കരിമുഖ’

എന്നും, താരണികഴൽ കാണ്മാനാരുമാളല്ല ഞങ്ങൾ’ എന്നും, പ്രാചീനരീതിയിലുള്ള സന്ധികൾ പല ദിക്കുകളിൽ ചെയ്തുകാണുന്നു. ‘മനക്കാമ്പ്’ എന്നു് ഒരിടത്തും പ്രയോഗിച്ചിട്ടില്ല. നളചരിതകർത്താവാകട്ടെ,

“ആർദ്രഭാവം നിന്മനക്കാമ്പിലാവോളം വേണമെങ്കിൽ” എന്നും,-
“ഇനിയ്ക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം”–

എന്നും ആണു് സർവത്ര പ്രയോഗിച്ചിട്ടുള്ളതു്’ ‘മനക്കാമ്പു്’ എന്ന പദത്തെ വൃത്തമൊപ്പിക്കുന്നതിനുവേണ്ടി, നിരങ്കുശനായ ഒരു കവി ‘മനക്കാമ്പു് എന്നു പ്രയോഗിച്ചേക്കാവുന്നതുതന്നെ. എന്നാൽ ഒരു കൃതിയിൽ എല്ലായിടത്തും ‘മനക്കാമ്പെ’ന്നും മറ്റൊന്നിൽ ‘മനകാമ്പു്’ എന്നും ഒരേ കവിതന്നെ പ്രയോഗിച്ചു കാണുകയില്ല.

രണ്ടാമതായി, പൂതൽ, നിച്ചലും, മിടമ, വിതുമ്പി, വിച്ച ഇത്യദി പ്രാചീനപദങ്ങൾ ഗിരിജാകല്യാണത്തിൽ ധാരാളം കാണുകയും, നളചരിതത്തിൽ കാണാതിരിക്കയും ചെയ്യുന്നു. നളചരിതത്തിലെ ഭാഷ അർവാചീനം തന്നെയാകുന്നു.

മൂന്നാമതായി,

“ദേവകൾ മുനികളെന്നേവമില്ലന്നുഭേദം
കേവലം മുനികളായേവരുമെന്നേവേണ്ടു.”

ഈ വരികളിൽ കാണുമ്പോലെ പാദാർദ്ധത്തിൽ സ്വരവ്യഞ്ജനപ്പൊരുപ്പം സാർവത്രികമായി നിഷ്കർഷിച്ചു കാണുന്നതിനാൽ ഗിരിജാകല്യാണത്തിലെ ഭാഷയ്ക്കു കൃത്രിമത്വം വന്നു പോയിട്ടുണ്ടു്.

“ഉച്ചൈസ്തരോദ്യത്തദച്ഛച്ഛവിച്ഛടാ-
ഗുച്ഛഛുരണ രണച്ചാരുചാരിണീ
വിശ്വം തണുപ്പിച്ചു വിജ്വരമാക്കിനാൾ”

ഇത്തരം പ്രയോഗങ്ങൾ നളചരിതത്തിൽ കാണുകയില്ല.

“ഉച്ചൈസ്തരോദ്യത്തദച്ഛച്ഛ വിച്ഛടാഗുച്ഛച്ശു-
രണരണച്ചാരുചാരിണി”

യായ ദേവി അടുത്തു ചെല്ലുന്നതിനുമുമ്പേ ആളുകൾ ഓടിക്കളകയില്ലേ? അതുകണ്ടു് വിശ്വം പൂർവാധികം സജ്വരമാവുകയേയുള്ളൂ.

“കാമിനീരൂപിണിശീലവതീമണീ ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീനാമ രമാഽനവമാ,
സാമരധാമവധൂമദഭൂമവിരാമദകോമളിമാ,
ത്വാമനുരാഗിണിയാമതെനിക്കുഭര,
അമരാധിപതിമപഹായ രാഗിണം”

ഇത്യാദി ഭാഗങ്ങളിൽ കാണുന്ന പ്രാസപ്രയോഗ ചാതുരിക്കും,

“ജായസേ ത്രായസേ സ്ത്യായസേ ക്ഷീയസേ
കർത്താസി ഭർത്താസി ഹർത്താസി ഭോക്താസി
ഗീയസേ സ്തൂയസേ ലീയസേ ശ്രീയസേ
സ്വാതന്ത്ര്യജാതസാന്ദ്രാനന്ദശീധുസാ-
രാമന്ദപാതിസാദ്ധ്യാമോദമേദസേ,
ദൂരതോ ധൂതസാംസാരികസ്രോതസേ
ദീനദീരോദസേ തേ നമോ വേധസേ”

എന്നിങ്ങനെ അവസാനമില്ലാതെ കാണുന്ന ശബ്ദാലങ്കാരധോരണിക്കും തമ്മിൽ അജഗജാന്തരമുണ്ടു്. ഗിരിജാകല്യാണം വായിക്കുന്ന ആൾക്കു കവിയുടെ പാണ്ഡിത്യത്തേയും പദസ്വാധീനതയേയും പറ്റി അതിരറ്റ ബഹുമാനം തോന്നിയേക്കാം. എന്നാൽ രസിക്കാൻ അധികം വകയുള്ളതു് നളചരിതത്തിലാണു്. ഗിരിജാകല്യാണം വായിച്ചു പഠിക്കാനാണു് അധികം പറ്റിയതു്. നളചരിതമോ? ആപാദചൂഡം നിസർഗ്ഗസുന്ദരമാണു്. അതിലൊരിടത്തും നമുക്കു കവിയേക്കാണ്മാൻ സാധിക്കയില്ല. രസപരിപോഷണത്തിനു ഉതകുന്ന മട്ടിലേ ശബ്ദാർത്ഥാലങ്കാരങ്ങൾ നിബന്ധിച്ചിട്ടുള്ളു.

“അപുത്രമിത്രാ കാന്താരം പുക്കനർത്ഥഗർത്തേ വീണാളേ
ആനന്ദിച്ചേ വാഴേണ്ടുന്നവളല്ലേ കമനീ നീണാളേ
അപത്രപിച്ചീടേണ്ടാ ഞാനോ വനത്തിൽ മേവുന്നാണാളേ”

ഇത്യാദി പാട്ടിൽ വനചരനേക്കൊണ്ടു പറയിച്ചിരിക്കുന്ന വാക്കുകൾ കാട്ടാളന്റെ സ്ഥിതിയ്ക്കു് കുറേ കടന്നുപോയി എന്നു് തോന്നിയേക്കാമെങ്കിലും, നളന്റെ കാലത്തെ കാട്ടാളന്റെ ഇന്നത്തേ കാട്ടാളന്റെയും സ്ഥിതികൾക്കു തമ്മിലുള്ള വ്യത്യാസം സ്മരണീയമാകുന്നു. ഈ വരികളിലും കവിയുടെ ഔചിത്യമാണു് പ്രകടമായിരിക്കുന്നതു്. ‘അപുത്രമിത്രേതി’ പാദത്തിലേ, പരുഷാക്ഷരബാഹുല്യവും അടുത്ത പാദങ്ങളിലേ മധുരാക്ഷരങ്ങളും കവിയുടെ ഔചിത്യബോധത്തിനു ലക്ഷ്യമായിരിക്കുന്നില്ലേ?

നാലാമതായി വാര്യർ കാർത്തികതിരുനാൾ തമ്പുരാന്റെ ആശ്രിതനായിരുന്നു എന്നുള്ള ഐതിഹ്യം പ്രബലമായിരിക്കുന്നു. അതിനേ ഖണ്ഡിക്കാനുള്ള ശ്രമത്തിൽ മിസ്റ്റർ ഗോവിന്ദപ്പിള്ളയേപ്പറ്റി മിസ്റ്റർ പരമേശ്വരയ്യർ പറഞ്ഞിട്ടുള്ള വാക്കുകൾ കുറേ കഠിനമായിപ്പോയെന്നു പറയേണ്ടിയിരിക്കുന്നു. ഭാഷാചരിത്രകർത്താവു് പറഞ്ഞിട്ടില്ലാത്ത ഒരു സംഗതിയും മിസ്റ്റർ പരമേശ്വരയ്യർ പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം ഒരു പണ്ഡിതനായിരുന്നില്ലെങ്കിലും അക്കാലത്തെ സ്ഥിതിക്കു് കഴിയുന്നത്ര രേഖകളും തെളിവുകളും ശേഖരിച്ചതിനുശേഷമേ എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞിട്ടുള്ളു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ പലതും തെറ്റിപ്പോയിരിക്കാം. ചരിത്രലക്ഷ്യങ്ങൾ പല ദിക്കുകളിലായി ചിന്നിച്ചിതറിക്കിടക്കുകയാണല്ലൊ ചെയ്യുന്നതു്. അവയെ എല്ലാം കണ്ടുപിടിക്കുന്ന കാലത്തു മാത്രമേ ഖണ്ഡിതമായ അഭിപ്രായങ്ങൾ ആർക്കെങ്കിലും പറവാൻ സാധിക്കയുള്ളു. അതുകൊണ്ടു് ആ വിഷയത്തിൽ മി. ഗോവിന്ദപ്പിള്ളയെ അധിക്ഷേപിയ്ക്കുന്നതു ഉചിതമല്ല.

ഉണ്ണായിവാര്യർ തിരുവനന്തപുരത്തു താമസിച്ചിട്ടില്ലെന്നുള്ളതിനു ആധാരമായി മി. പരമേശ്വരയ്യർ കൊണ്ടുവന്നിട്ടുള്ള തെളിവുകളെ മി. പി. കേ. നാരായണപിള്ള ഖണ്ഡിച്ചിട്ടുള്ള സ്ഥിതിക്കു് അതിനെപ്പറ്റി കൂടുതലായി ഒന്നുംപറയേണ്ടയില്ല. ഗിരിജാകല്യാണം തിരുവനന്തപുരത്തേ കൊട്ടാരം ഗ്രന്ഥപ്പുരയിൽ കാണുന്നില്ലെന്നുള്ളതു് ഒരു വിധത്തിലും അനുകൂലമായോ പ്രതികൂലമായോ ഉള്ള ഒരു തെളിവല്ല. പ്രാചീനകാലങ്ങളിലേ മലയാളികൾ ഗ്രന്ഥപാരായണത്തിൽ ഇന്നത്തേതിൽ കൂടുതൽതാല്പര്യം പ്രദർശിപ്പിച്ചിരുന്നു എന്നു പറഞ്ഞാൽ ചിലർ ചിരിക്കുമായിരിക്കാം. എന്നാൽ പരമാർത്ഥം അങ്ങനെയാണു്. മലബാറിന്റെ വടക്കേ അറ്റത്തു് ഉണ്ടായിട്ടുള്ള നല്ല കൃതികൾ മാത്രമല്ല ക്ഷുദ്രകൃതികൾ പോലും മുഞ്ചിറ മുതലായ ദിക്കുകളിൽ കാണ്മാനുണ്ടു്. ഇക്കാലത്താകട്ടെ നിസ്സാര വിലക്കു പുസ്തകങ്ങൾ ലഭിക്കുമെന്നിരുന്നിട്ടും, വാങ്ങിച്ചു വായിക്കാൻ ആളുകൾ ഇല്ലാതിരിക്കുന്നു. ഗിരിജാകല്യാണത്തിന്റെ ഒന്നിലധികം പ്രതികൾ തിരുവനന്തപുരത്തു തന്നെ കിട്ടുന്നതാണു്. കൊട്ടാരം ഗ്രന്ഥപ്പുരയിൽ ഇല്ലെന്നു വന്നാലും, അതു എങ്ങനെയോ വെളിയിൽ പോയതാണെന്നു വിചാരിച്ചാൽ മതിയാവും. എന്നാൽ പ്രസ്തുത ഗ്രന്ഥത്തിന്റെ അഭാവം തൽകവി തിരുവനന്തപുരത്തു വന്നിരുന്നില്ലെന്നുള്ളതിനു ഒരു തെളിവാകാത്തതുപോലെ, അതിന്റെ സാന്നിധ്യം കവി ഇവിടെ താമസിച്ചിരുന്നുവെന്നതിനു ഗമകമായിരിക്കുന്നുമില്ല.

എല്ലാറ്റിനും പുറമെ ഉണ്ണായിവാര്യർ കോട്ടയം തമ്പുരാനേക്കാൾ പ്രാചീനനായിരുന്നുവെന്നു വിചാരിക്കുന്ന കാര്യമാണു് വളരെ പ്രയാസമായിരിക്കുന്നതു് രാമപഞ്ചശതിയുടെ നിർമ്മാണകാലം ൯൮-ൽ ആണെങ്കിൽ, കൊട്ടാരക്കരരാജാവു് കഥകളി നിർമ്മിച്ച കാലത്തു അദ്ദേഹം മരിച്ചിട്ടില്ലാത്തപക്ഷം പടുവൃദ്ധനായിരുന്നിരിക്കണം. അതിനും പുറമെ കഥകളി വടക്കൻ ദിക്കുകളിൽ പ്രചരിക്കുന്നതിനും കുറേക്കാലം വേണമായിരുന്നില്ലേ?

“നളചരിതം നാലുദിവസത്തെ കഥകളി ആ പ്രസ്ഥാനത്തേ അനുകരിച്ചു് ഉണ്ണായിവാരിയർ ൮൭൦-നു മുൻപു നിർമ്മിച്ചു എന്നു വരാൻ പാടില്ലായ്കയില്ല. കൊച്ചീരാജ്യത്തിലെ ഒരു പ്രഭുവിനെ ആശ്രയിച്ചു പാർത്തിരുന്ന ഒരു മഹാകവി കൊച്ചിയുടെ ജന്മശത്രുവായ സാമൂതിരി മഹാരാജകുടുംബത്തിലേ ഒരംഗത്തോടുള്ള സാഹിത്യമത്സരത്തിൽ ഭാഗഭാക്കാകുന്നതു അസംഭവവുമല്ല” എന്നു മി. പരമേശ്വരയ്യർ പറഞ്ഞിരിക്കുന്നു.

൮൭൦-മാണ്ടിടയ്ക്കു് കൊച്ചിയിൽ ഒരു വലിയ ആന്തരകലഹം നടന്നുകൊണ്ടിരുന്നു. ആ കലഹത്തിൽ മൂത്ത താവഴിത്തമ്പുരാന്റെ പാർശ്വവർത്തികളായിരുന്നു ചങ്കരൻകോതക്കർത്താവും ഡച്ചുകാരും സാമൂതിരിയും. എന്നാൽ തിരുവിതാംകൂർ രാജകുടുംബം അക്കാലത്തു് വെട്ടത്തു രാജാവിനെ സഹായിച്ചുകൊണ്ടാണിരുന്നതെന്നു ന്യൂഹാഫിന്റെ വിവരണത്തിൽ നിന്നു കാണാം. കൊട്ടാരക്കരത്തമ്പുരാൻ ‘വഞ്ചികേരളവർമ്മ’ മഹാരാജാവിന്റെ സ്വസ്രീയനുമായിരുന്നല്ലൊ. ആ സ്ഥിതിയ്ക്കു് നമ്മുടെ കവിതയ്ക്കു് സാമൂതിരിയോടുണ്ടായിരുന്നതിലധികം വിരോധം കൊട്ടാരക്കരരാജാവിന്റെ നേർക്കും ഉണ്ടായിരുന്നു എന്നുവരരുതോ? നേരെമറിച്ചു് ഉണ്ണായിവാര്യർ തിരുവനന്തപുരത്തുവരാൻ കാരണമുണ്ടായിരുന്നു. ഇരിങ്ങാലക്കുടക്ഷേത്രത്തിൽ കൊച്ചീ രാജാവിനുണ്ടായിരുന്ന അധികാരം മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തു തിരുവിതാംകൂർ മഹാരാജാവിന്നായതിനാൽ, ആ ക്ഷേത്രത്തോടു ബന്ധപ്പെട്ടിരുന്ന വിദ്വൽകവി തിരുവനന്തപുരത്തേക്കു വന്നുവെന്നു ന്യായമായി വിചാരിക്കാവുന്നതാണു്.

ഏതൽക്കാരണങ്ങളാൽ നളചരിതംകഥകളിയുടെ ആവിർഭാവം ൮൭൦-നു മുമ്പായിരുന്നു എന്നു വിശ്വസിക്കുന്ന കാര്യം വളരെ പ്രയാസമായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ രണ്ടു കൃതികളുടേയും രീതിയിൽ വളരെ ഭിന്നമാണു്. ഗിരിജാകല്യാണത്തിലെ ഭാഷരീതിക്കു നളചരിതഭാഷയേക്കാൾ പഴക്കമുണ്ടെന്നു മാത്രമല്ല. അതിൽ നളചരിതത്തിൽ കാണാത്തതും ചമ്പൂകാരന്മാരുടെ കാലത്തു പ്രചുരപ്രചാരമായിരുന്നതുമായ അസംഖ്യം പദങ്ങൾ കടന്നുകൂടീട്ടുമുണ്ടു്. നേരെമറിച്ചു നളചരിതത്തിലേ ഭാഷ കേരളപാണിനി പറയുമ്പോലെ വെങ്കലഭാഷയാണെങ്കിലും, അതിനു് ആധുനികഭാഷയോടാണു് അധികം സാദൃശ്യം. എന്നു മാത്രമല്ല, തെക്കൻഭാഷ അവിടവിടെ കലർന്നുകാണുന്നുമുണ്ടു്. പരമാർത്ഥത്തിൽ പറയത്തക്ക ആശയസാദൃശ്യങ്ങൾ ഈ കൃതികളിൽ ഒന്നുമില്ലതാനും. അർത്ഥഗാംഭീര്യംമാത്രം നോക്കി, ഗിരിജാകല്യാണവും നളചരിതവും ഒരാളുടേതെന്നു പറയാവുന്നതുമല്ല.

എന്റെ അഭിപ്രായത്തിൽ ഗിരിജാകല്യാണം ഗീതപ്രബന്ധം ഇരിങ്ങാലക്കുട അടത്തൂട്ടുവര്യത്തേ രാമവാര്യരുടെ കൃതിയായിരുന്നു. അതു് എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു മുമ്പുണ്ടായതുമായിരിക്കണം. കവിയുടെ കാലം ഏതാണ്ടു് 730-നും 800-ാം മദ്ധ്യേ ആയിരുന്നിരിക്കാം. രാമപഞ്ചശതി വാർദ്ധക്യത്തിലേ കൃതി ആണെന്നു തോന്നുന്നു.

ഇതേകാലത്തുതന്നെ കന്നടത്തിലും ഒരു ഗിരിജാകല്യാണഗാനം ഉണ്ടായതായി കാണുന്നു. പല ദിക്കുകളിൽ അന്വേഷിച്ചിട്ടും അതിന്റെ ഒരു പകർപ്പു് ലഭിച്ചില്ല. ബസവപ്രചാലിതമായ വീരശൈവമതം കേരളത്തിലും സംക്രമിച്ചു കാണണമെന്നുതോന്നുന്നു.

ഗിരിജാകല്യാണം മലയാളഭാഷയുടെ ഒരു അമൂല്യ സമ്പത്താണു്. ഒന്നാംപാദമായ സംഭവകാണ്ഡത്തിൽ പാർവതീദേവിയുടെ ജനനത്തേ വിവരിച്ചിരിക്കുന്നു. പണ്ടു് ശങ്കരൻ തിരുവടി തനിക്കു സംഭവിച്ച ‘അംഗനാനാശം’ ഓർക്കയാലുദിച്ച വിഷാദംനിമിത്തം ‘മങ്ങിനമനസ്സിങ്കൽ പൊങ്ങിന വിരക്തിയാൽ’ ഹിമാദ്രിയുടെ ഒരു ഭാഗത്തുചെന്നു്’ തങ്കലേതന്നേ കൊണ്ടു’വാണു. ‘യഥാ രാജാ തഥാ ഭൃത്യാഃ’ എന്ന മട്ടിൽ ‘നന്ദികേശ്വരഭൃംഗിപുംഗവാ’ദികളും തപസ്സിനു് ഒരുമ്പെട്ടു. തപസ്വിജനങ്ങൾക്കുപോലും കപർദ്ദിയെ കാണ്മാൻ അവസരം ലഭിക്കാതെയായി. അഷ്ടമൂർത്തി ഇങ്ങനെ ‘നഷ്ടലൌകികചിന്തം’ തപോനിഷ്ഠനായിവാഴ്കവേ,

“വിഷ്ടപവാസികൾക്കു പെട്ടപാടെന്തുചൊൽവൂ!
കഷ്ടമായ് ലോകതന്ത്രം, ഭ്രഷ്ടമായ് കാമതന്ത്രം.
ആർക്കുമേ കാമരസമോർക്കിലുമില്ലാതെയായ്.
വാർകുഴലിമാരെല്ലാം ചീർക്കുമാധിയിൽ മേവി.
ദേവനനവമധുസേവനരതിയില്ല-
ന്നേവനും നാവിൽ മഹാദേവനാമമേയുള്ളു.
ദേവകൾ മുനികളെന്നേവമില്ലന്നുഭേദം.
കേവലം മുനികളായേവരുമെന്നേ വേണ്ടൂ
ദേവനാരിമാർ ശിവഭാവനാപരമാരായ്
മേവിനാർ മന്ദാകിനീപാവനതീരങ്ങളിൽ.
നിഷ്ഫലം ബഹുഫലപുഷ്പപല്ലവങ്ങളായ്-
ക്കുല്പവൃക്ഷങ്ങൾ വളഞ്ഞെപ്പൊഴും വശംകെട്ടു.
കേവലം കാമനമ്പും കൈവെടിഞ്ഞില്ലവില്ലും
ദേവപൂജയ്ക്കുകൊള്ളാം പൂവിതെന്നുറയ്ക്കയാൽ.”

ഈവിധമുള്ള അവസ്ഥകണ്ടു്, ബൃഹസ്പതി ദേവരാജനേ പ്രാപിച്ചു് “നീ ഇങ്ങനെ ഇരുന്നാൽ മതിയോ? മൂന്നുലോകങ്ങളിലും വിപര്യാസം ഭവിച്ചിരിക്കുന്നു. സത്യലോകത്തിൽച്ചെന്നു് ലോകത്തിനു വന്നുചേർന്ന വൈകൃതത്തേപ്പറ്റി ബ്രഹ്മാവിനോടു ഉണർത്താതിരുന്നാൽ പിശകാണു്,” എന്നുപദേശിച്ചതനുസരിച്ചു്, അദ്ദേഹം ‘തീപ്പതിർതൂകും വജ്രം ദീപ്രമക്കക്ഷേവച്ചു്’ ഗുരുപാദവും കൂപ്പിക്കൊണ്ടു് സുരന്മാരേ ഒന്നു നോക്കി. രാജാക്കന്മാർ സാധാരണ മിതവാക്കുകളാണല്ലോ. ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചിട്ടു്, സുരന്മാരും അദ്ദേഹത്തിനോടൊപ്പം പുറപ്പെട്ടു. ബ്രഹ്മാവു് സുരേശ്വരനുടെ സങ്കടം കേട്ടപ്പോൾ,

കണ്ണുകളെട്ടുംകൊണ്ടു വിണ്ണവരേവരേയും, നോക്കിട്ടു, അല്പം ധ്യാനിക്കയും അപ്പോൾ കാര്യങ്ങളുടെ സ്ഥിതിയൊക്കെ മനസ്സിലാകുകയും ചെയ്തു. അനന്തരം ശിവൻ ഈവിധം തപോനിഷ്ഠനായിരിക്കാനുള്ള കാരണം അദ്ദേഹം ഇന്ദ്രനോടു് സംക്ഷേപിച്ചുപറഞ്ഞു. ഒടുവിൽ, മാധവസഹോദരി അചിരേണ അവതരിച്ചു് അവരുടെ ദുഃഖങ്ങൾ തീർക്കുമെന്നും അതിനാൽ എല്ലാവരും ദേവിയെ ഭജിക്കേണമെന്നും പറഞ്ഞിട്ടു് അവരെ ആശ്വസിപ്പിച്ചു. ദേവിയുടെ മാഹാത്മ്യത്തേ അദ്ദേഹം ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“വിച്ചയല്ലയോ ദേവീനൽച്ചരിതങ്ങളോർത്താൽ.
പച്ചയാമുണങ്ങിയതുച്ചമാം കുഴിഞ്ഞതും
കച്ചതും മധുരമാമുച്ചയം നിശീഥവും.
തച്ചുതിന്നുന്നമൃഗം നിശ്ചയം സഹായമാം
കച്ചരംപടച്ചരം വച്ചരമറച്ചുടൻ
ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ
പിച്ചയേറ്റുണ്ണുന്നവനർച്ച ്യനാമെല്ലാരാലും
വിശ്വസിച്ചവർക്കമ്മ നിശ്ചയം കല്പവല്ലീ.”

‘വിച്ച’ എന്നതു് അത്ഭുതവാചിയായ ഒരു പ്രാചീനശബ്ദമാകുന്നു. വിസ്മയത്തിന്റെ തത്ഭവമായിരിക്കണം. ബ്രഹ്മോപദേശമനസരിച്ചു്,

“സമയാമന്ദാകിനീമമലേ മണിഗൃഹേ
മതിമാൻ ചിന്താമണി പ്രതിമാം പ്രതിഷ്ഠിച്ച്”

സുരഭിയുടെ പാൽകൊണ്ടു് അഭിഷേചനം ചെയ്കയും ‘സുരഭിധൂപദീപാപദ്യുഹാരങ്ങൾ നൽ’കയും സുധാകലശം നിവേദിക്കയും മറ്റും ചെയ്തു.

“സുരവീരന്മാർ നാലുപുറവും തൊഴുതിരു-
ന്നിരവുപകൽ ചെയ്തുനിരവേ പുഷ്പാഞ്ജലിം
ഭജിക്ക സുഖമെന്നുരുചിക്കായവർമനം
വശക്കേടുപോയ് വാനിൽ വസിക്കും ജനങ്ങൾക്കും
അശക്യമായഭാരം ത്യജിക്കായ് വന്നുപാട്ടി-
ലമർത്ത്യനാരിമാർക്കും പ്രവൃത്തിയതൊന്നായ്.
അടിച്ചുതളിചിലർ, പടിച്ചുപാടിഗീതം,
നടിച്ചുനാട്യംചിലർ; മടിച്ചീലാരുമൊന്നും
സിദ്ധഗന്ധർവമുഖഹസ്തവാദിതവേണു-
മദ്ദളവാദ്യാഘോഷം പത്തുദിക്കിലും ചെന്നു.
ഇത്തരം കോലാഹലം വിസ്തരമെന്നേ വേണ്ടൂ”

ദേവന്മാർ ഭക്തിപൂർവം സ്തുതിച്ചപ്പോൾ

“നിസ്തുലമാധുര്യമായ് സുസ്വരവർണ്ണപദ-
വ്യക്തതകൊണ്ടുമർത്ഥഹൃദ്യതകൊണ്ടും മനോ-
മുത്തുവന്നെത്തുമാറു്”

ഒരു വാക്യം കേൾക്കുമാറായി.

“ഉദിതസ്തുതികേട്ടു വിദിതം മനോരഥം
തദിദം മഹാരസം യദിദം തവോചിതം
ഹിമവത്സുതയായിക്രമവർദ്ധിതയായി
സമവർത്ത്യരിക്കു ഞാൻ പ്രമദാപദം കെട്ടി
ശ്രമവർജ്ജിതയായി സ്സമവസ്ഥിതയായി
മദുപസ്ഥിതി ഫലമഖിലം വരുത്തുവൻ”

എന്നുള്ള അശരീരി വാക്യം ശ്രവണപുടത്തിൽ പതിഞ്ഞപ്പോൾ,

“മുദിതാ നമ്മിൽ ദേവി ഗദിതം തയൈവേദം”

എന്നിങ്ങനെ സമാശ്വസിച്ചു് ‘പാകശാസനൻ പാരിലേകശാസനം’ വാണു.

ദേവിയാകട്ടേ പരമേശ്വരനേക്കണ്ടു വന്ദിച്ചു്, അദ്ദേഹത്തിന്റെ ആജ്ഞാനുസാരേണ ഹിമവൽപത്നിയായ മേനയുടെ പുത്രിയായി ജനിക്കാൻ തീർച്ചപ്പെടുത്തി.

‘മാനനീയൊരു ഗുണനായ സാനുമാൻ’ ഒരു ദിവസം പ്രാതഃ കാലസ്നാനത്തിനായി,

“മാനസം സരോവരം മീനസംഘട്ടോജ്വലൽ
ഫേനസംഭിന്നവീചിലീനസംഡീനപ്രഡീ-
നാനുസഞ്ചാരിഹംസസ്വാനസമ്പദാ മൃദു-
സ്ഥാനസംപ്രദർശനമാനസപാപഹരം.
ഘ്രാണസമ്പുട ദൃഢപ്രീണനഗന്ധവാഹ-
ദാനസമ്മാനകരം മാനസതോഷായിതം.”

പ്രാപിച്ചു്,

“പീനഗംഭീരപൂരം പാനകസുധാസ്വാദു-
ശീതനിർമ്മലജല പൂതസന്മണിതീർത്ഥ-
വാരി ജ്യേത്സ് നാവാതപാതപാവിതം നിത്യം
ഏനോമർഷണജപസ്നാനസപര്യാദാന-
ധ്യാനതർപ്പണസ്വാദ്ധ്യായാദിനിത്യകർമ്മം?”

ചെയ്തു സംപ്രീതനായി സ്വഗൃഹത്തിലേക്കു തിരിച്ചുപോവാൻ ഭാവിക്കവേ, പഞ്ചയജനാദി പുണ്യസഞ്ചയമോ എന്നു തോന്നുമാറു ‘ഇങ്ങോട്ടൊന്നു നോക്കുക’ എന്നൊരു മൊഴി കേട്ടു് തിരിഞ്ഞു നോക്കിയ സമയം

‘കല്പകവല്ലീപുഷ്പതല്പശായിതകായ–
മത്ഭുതം കന്യാരത്നമക്ഷിഗോചരമായി’

ദൃഷ്ടികൾക്കു ഈ കാഴ്ച സുധാവൃഷ്ടിയെന്നപോലെ തോന്നി. മനസ്സിനു നിധി കിട്ടിയാലെന്ന പോലുള്ള സന്തുഷ്ടിയും ഉണ്ടായി. ആ ശിശുവിനെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“എന്നപ്പാ! നന്നേ! നല്ലോരുണ്ണിപ്പെണ്ണിന്റെ രൂപം
വർണ്ണിപ്പാനാരാലാവൂ? കണ്ണിപ്പോൾകണ്ണായിമേ.
ചന്ദ്രബിംബായുതാഭം സുന്ദരമുഖാംബുജം
കുന്ദമന്ദാരോദാരമന്ദഹാസാലംകൃതം
ചാരുപാദങ്ങൾ കണ്ടു തീരു ഞാനുരചെയ്യാം.
പാരിജാതങ്ങളെല്ലാം ക്രൂരജാതങ്ങൾ പാരിൽ
പാരിജാതങ്ങളെന്നാൽ മേരുജാതങ്ങളെന്നാം
മേ രുജാ താനേപോയി; തീരുമെന്നാധിശേഷം;
ഭൂരിശോഭാലവാലം വാരിലേ രൂഢമൂലം
താരിലേഗാവൈരം സാരലാവണ്യപൂരം
ഭൂരിശോ ബാല്യോചിതസ്വൈരചാലനേപദേ
മാറിലാമ്മാറുചേർപ്പാൻ പാരമായാരായുവേൻ
ഭൂരജോമേളമുണ്ടോ പാരമെന്നാലും കോളേ
ഹീരശോഭയ്ക്കോ ഹാനി ഹീ! രജോ രാജിമേളേ
ദാരികാകാരാ സേയം ദൂരദൂരാഭാ ഗിരാം
ആരഹോ ജാനേ കഥം? താരകാകരോരുഭാം
കാ രതി ശചീരംഭാമേനകോർവശ്യാദികൾ?
ഭാരതീലക്ഷ്മീധാത്രീമാരിലാരെന്നോർക്കണം
വെണ്മതിത്തെല്ലൊന്നല്ലീ നന്മലരല്ലോമൌലൌ
കിമ്മുഖേ കാണ്മൂതെന്നാൽ മന്മഹേ മാഹേശ്വരീ.”

കവിയുടെ ശബ്ദാഡംബരഭ്രമത്തിനു് ഈ വരികൾ ഉത്തമദൃഷ്ടാന്തമാകുന്നു. പ്രകൃതഘട്ടം വായിക്കാനിടവരുന്നവർക്കു കവിയുടെ ധിഷണാശക്തിയേയും വാക്ചാതുരിയേയും പറ്റി ഒരു അത്ഭുതരസം ജനിച്ചേയ്ക്കാമെന്നല്ലാതെ, ഹിമവാന്നുണ്ടായതായി പറഞ്ഞിരിയ്ക്കുന്ന ആനന്ദാതിരേകത്തിന്റെ ഒരു ഐകദേശികച്ഛായ പോലും അവരുടെ ഹൃദയങ്ങളിൽ പതിയുമെന്നു തോന്നുന്നില്ല. ഈ വിഷയത്തിൽ നളചരിതം ആട്ടക്കഥ പ്രസ്തുത കൃതിയിൽ നിന്നു് എത്ര അകന്നിരിക്കുന്നു! അതു് അടിമുതൽ മുടിവരെയും മുടുമുതൽ അടിവരെയും ഹൃദ്യമായിരിക്കുന്നുവെന്നു ആരാണു് സമ്മതിക്കാത്തതു്?

‘കന്ദർപ്പബീജകാന്തി കന്ദളവിളനില’മായ ജഗദംബികയേക്കണ്ടു്, അദ്രിരാജന്യനായ ഹിമവാൻ, ‘ഹൃദ്രുജാ ദരിദ്രാണ’നും ‘മുദ്രസാ ദരിദ്രാണനും’ ആയി ഭവിച്ചുപോലും! ഈ സ്ഥിതിയിൽ അദ്ദേഹം ദേവിയെ സ്തുതിക്കവേ, ദേവി ആത്മമായയെ അവലംബിച്ചു്,

“സജ്ജനശിരോമണേ! നിർജ്ജനേവനേ കിട-
ന്നിജ്ജനം മുഷിയുന്നു; വർജ്ജനം ചെയ്യായ്കനീ.
മച്ചരിതങ്ങൾ ചൊല്ലാം അച്ഛനില്ലമ്മയില്ല
മിച്ചമില്ലൊരു ബന്ധു; പശ്യ! ഞാനേകാകിനി.

***


അച്ഛനായതു ഭവാനിജ്ജനത്തിന്നോർക്ക
സത്യമെന്റമ്മനിന്റെ പത്നിയാം മേനാദേവി-
ന്യസ്യമാംമംബോത്സംഗേ കൃത്യങ്ങളെല്ലാം ചെയ്ക”

എന്നു് കേവലം പ്രാകൃതജനം എന്നപോലെ പറകയാൽ,

“ചേർച്ചയോടെടുത്തുകൊണ്ടാശ്വസിപ്പിച്ചു കൊഞ്ചി
മാർജ്ജയൻ മുഖേചേർത്തു വീഴ്ചവാരാതെ മാർവൽ
ഊർജിതാനന്ദവേഗമൂർച്ഛയാ”

വേഗം പോന്നു. എന്നാൽ അദ്ദേഹത്തിനു് തന്നിമിഷത്തിൽതന്നേ സ്വപത്നിയേ കാണ്മാനാശ മുഴുത്തു.

“പ്രേയസീ! പിതൃകന്യേ! നീയതി ദയഹീനാ
പ്രീയസേ മറ്റോരോന്നിൽ; പായിതാ നേയംകുചൌ
തന്നുടെ പൈതൽതാനും കണ്ണുനീർ തൂകിത്തൂകി
നെണ്ണി നെണ്ണിക്കൊണ്ടഗ്രേ തിണ്ണമാക്രന്ദ്രിക്കുമ്പോൾ
വന്നെടുത്തംഗേ ചേർത്തു സ്തന്യദാനവുമെന്നീ
യന്യതോ നോക്കും വാക്കും നന്നുനന്നാരംഭവും.”

എന്നിങ്ങനെ കോപിച്ചു് ‘ഭംഗുരഭ്ര കൂടിയായിട്ടുമൻ’ അദ്ദേഹം ഗൃഹത്തിനുള്ളിൽ പ്രവേശിച്ചു ഹിമവാന്റെ ഹൃദ്ഗതത്തേയും, മേനയുടെ സന്തോഷപാരവശ്യത്തേയും കവി ഒരു മനശ്ശാസ്ത്രജ്ഞനേക്കാൾ വിശദമായി കാണുകയും വർണ്ണിക്കയും ചെയ്തിട്ടുണ്ടു്.

‘എങ്ങുവെൻ കാവിങ്ങു വായിങ്ങു കാണട്ടേ’ എന്നീ വാക്കുകളോടുകൂടി, മേന ആ ശിശുവിനെ വാങ്ങീട്ടു് ‘ഗാഢം നാലഞ്ചു പുൽകി മാടഞ്ചും മുല നൽകി’യത്രേ.

അംബിക ഹിമവൽപുത്രീഭാവം കൈക്കൊണ്ടപ്പോൾ അവിടെ നടന്ന കോലാഹലം കവി പറയുംപോലെ ‘വാചം വിദൂര’മായിരിക്കുന്നു.

“വിണ്ണിൽ നിന്നപ്പോൾ വീണു തിണ്ണമായ് പുഷ്പവൃഷ്ടി;
കണ്ണിൽ പൂമ്പൊടി പറ്റി പെണ്ണിനും കണ്ണീർ വന്നു.
ശംഖമദ്ദളവാദം, മംഗളമാശീർവാദം,
തുംഗസംഗീതമേളമംഗനോലൂലദ്ധ്വനി,
അപ്സരോ ലാസ്യം ദിവി; ഝർഝ വോദ്യം ഭുവി;
നിർജരോപാസ്തി ദിവി; ഗർജിതവ്യാപ്തി ഭുവി;
ഉദ്ധതനാട്യം ദിവി; പുസ്തകവാച്യം ഭുവി;
താനദാനാദി ദിവി; ദാനമാനാദി ഭുവി;
ഭാനുമാനേകൻ ദിവി; സാനുമാനേകൻ ഭുവി;
ചന്ദ്രികാപൂർത്തി ദിവി; ചണ്ഡികാമൂർത്തി ഭുവി;
താപസഗോഷ്ഠി ദിവി; താപസമ്മാർഷ്ടി ഭുവി;
ദേവയാനാളി ദിവി; സേവകപാളി ഭുവി;
അംബികാജന്മോത്സവസമ്മിതം കോലാഹല-
മമ്മഹാഭോ ഗീന്ദ്രനുമുണ്മയോടോതീടുമോ?”

അന്നു് ആ ഗിരിഗൃഹത്തിൽ ചെന്നവർക്കെല്ലാം ആകാദേശം ‘പൊൻനിറം മിന്നൽപോലെ’ കാണായ്വന്നു.

ബ്രഹ്മവിഷ്ണുമഹേശ്വരാദികളും ദേവഗണവും പർവതഃശ്രേഷ്ഠന്മാരുമൊക്കെ അവിടെ വന്നുചേർന്നു. വസിഷ്ഠൻ അവരെ യഥോചിതം സൽക്കരിച്ചിരുത്തി.

“വടികൾ ദണ്ഡും മെതിയടികൾ കൃഷ്ണാജിന
മിടയിൽ വയ്ക്കചിലർ; കടന്നാലടിപിടി
രടിതം നിർഭത്സനമിടയിലഭിവാദ്യം
ഉടനങ്ങനുഗ്രഹം ദൃഢമായാലിംഗനം
ഘടിതബഹുശ്രുതിപഠനസ്തുതിനതി
നടനമവതാളമുടനേ നിപതനം
ത്രുടിതയജ്ഞസൂത്രഘടനം വിലോഡനം”

ഇങ്ങനെ മഹാമുനിമാരുടെ സഭാവിശേഷം വിളങ്ങി. ഇവിടെ അല്പാല്പമായി ഊറിവരുന്ന ഫലിതം ഗംഭീരാശയന്മാരുടെ മന്ദസ്മിത ലവംപോലെ രമണീയമായിരിക്കുന്നു.

ദേവസ്ത്രീകളും അമാന്തിച്ചില്ല. സ്വധാദേവി കുമാരിയെ കൈയ്യിൽ മേടിച്ചു്,

“അകൃത്യാ നന്മകണ്ടു മോഹിച്ചു മനോരാജ്യം
ഭാവിച്ചു തിലോദകം യോജിച്ചു കുടിച്ചിരു-
ന്നേകിച്ചു ഹിമാലയേ പൂകിച്ചാളാശിസ്സുകൾ”

ധരണീ, ലക്ഷ്മീ, വാണീ എന്നീ ദേവീത്രയവും യമുനാസരസ്വത്യാദി പതിവ്രതാരത്നങ്ങളും പരിഷത്തുകൂടി, ‘പരിരംഭണം തമ്മിൽ പരിതോഷാഭാഷണം’ മുതലായവ നടത്തി.

‘പരമന്നവന്മാരുടെ ചരിതം പറ’ഞ്ഞാൽ ഒടുങ്ങുകയില്ലത്രേ. അവർ,

“പരിതോ മേനാദേവിക്കരികേ ചുഴന്നിരു-
ന്നൊരുമിച്ചാശീർവാദം നിരവേ ബഹുവിധം
കരതാരിലേ മേടിച്ചരിയോരാലാളനം,
ചിരസാന്ത്വനം, പുനരുരസാ സംഭാവനം,
മൃദുഹാ സാക്ഷാദി കണ്ടിതരേതരം പാദ-
മിതരകരാർപ്പണം, മൃദുഗാത്രാമർശനം
കളിച്ചു വളരെന്നും, ഖലരേ മുടിയെന്നും,
ഗതി നീ സതാമെന്നും, ഘനശ്യാമളയെന്നും,
ചതുരാ ഭൂയാ എന്നും, ഛലയാരാതിമെന്നും
ജനനീ! ജയിക്കെന്നും ഝടിതി വർദ്ധിക്കെന്നും
ടഠഡഢായും തായും, പഠ; വാമാ വാമമ
ഞമങണനപ്രായേ ഭണിതേ കൊതിയെന്നും,”

മറ്റും പറഞ്ഞു പരമാശീർവാദങ്ങൾ ചെയ്തും ‘ഉരുസന്തോഷാദവർ പരമാനന്ദം പൂണ്ടു’വത്രേ.

സംഭവകാണ്ഡം മുഴുവനും കേകാവൃത്തത്തിലെഴുതപ്പെട്ടിരിക്കുന്നു. അടുത്ത കാണ്ഡമായ താപോവൃത്തഖണ്ഡത്തിൽ ദേവി തപസ്സു ചെയ്വാൻ തുടങ്ങുന്നതുവരെയുള്ള ഘട്ടമാണു് വിവരിച്ചിരിക്കുന്നതു്

‘മഹാദേവി ഭൂധരരാജന്റെ പുത്രിയായി’ പിറന്നതു നിമിത്തം ‘പൂതലായൊരു ഭുവനമരാമരം’ കാതലായ് കാണപ്പെട്ടു. ദേവിയുടെ ജനനകാലം ‘കാർത്തികീപൌർണ്ണമാസിയായിരുന്നതിനാൽ

“രാത്രിന്ദിവമന്നു കൂരിരുൾക്കൂട്ടങ്ങ-
ളിത്ത്രിലോകത്തിലിരുന്നു കൂടായ്കയാൽ
ആർത്തിയേയുള്ളിലൊളിച്ചു വച്ചുംകൊണ്ടു്
തൂത്തുതുടച്ചൊഴിച്ചോടി വാങ്ങിച്ചിത-
മൊത്തൊരുമിച്ചു തന്നാശ്രയം കാണാഞ്ഞു”

ദൈത്യജനത്തിന്റെ മനസ്സുകളിൽ ചെന്നു കുടികൊണ്ടു. എന്നാൽ ‘പാൽതിരപോലെ’ പരമേശ്വരിയുടെ കീർത്തി അവിടെയും ചെന്നടിച്ചു.

കവി പരമഭക്തനായിരുന്നു. ദേവിയുടെ രൂപലാവണ്യത്തേയും കാരുണ്യാതിശയത്തെയും എത്രതന്നെ വർണ്ണിച്ചിട്ടും അദ്ദേഹത്തിനു തൃപ്തിവരുന്നില്ല.

ദേവിയെക്കാണ്മാനായി ആളുകൾ തിക്കിത്തിരക്കി വന്നുകൊണ്ടിരുന്നു. എന്നാൽ തിരിച്ചുപോയപ്പോൾ അവരുടെ ചിത്തങ്ങളേക്കൂടിക്കൊണ്ടുപോവാൻ സാധിക്കാതെ വന്നു. അവരെല്ലാവരും

“കാറൊളികാന്തി കൂരിരുൾകൂന്തലും
ഭൂരികാരുണ്യധാരാളകടാക്ഷവും
ചാരുമൃദുഹാസമെന്നിവകണ്ടങ്ങു”

പരമാനന്ദതുന്ദിലരായി നിന്ന സ്ഥലത്തുതന്നേ നിന്നുപോയി. മേനാദേവിയ്ക്കു,

“നീരദശ്യാമളകോമളഗാത്രിയേ
മാറിലെടുത്തു ചേർത്താരോമലിച്ചുടൻ
പാരംചുരന്ന മുലകൊടുത്താനനചാരുസ്മിതം”

കണ്ടുകൊണ്ടിരിക്കാനല്ലാതെ മറ്റൊന്നിലും ആഗ്രഹം തോന്നിയില്ല. പർവതരാജനോ,

“കണ്ണുകൾ കൊണ്ടു മകളേയും കണ്ടിരു-
ന്നന്തമില്ലാതൊരാനന്ദവാരിധൌ
മന്ദരംപോലെ,” മുഴുകി മറിഞ്ഞു.

അംബികയുടെ ശൈശവവർണ്ണന കൃഷ്ണഗാഥയിലെ ശിശുവർണ്ണനയെ അതിശയിക്കുമാറു് സ്വാഭാവികമായും മനോഹരവുമായിരിക്കുന്നു.

“ഒട്ടൊട്ടറിവും മമത്വവും തോന്നിച്ച
ദൃഷ്ടിവിലാസങ്ങൾ ചട്ടറ്റപുഞ്ചിരി,
നിശ്ചലഭാവവും കൈകാൽ കുടച്ചിലു-
മിച്ഛമുലയിലുൾക്കൊണ്ടു കരച്ചിലും,
അച്ഛനെന്നമ്മയെന്നോരോസമയത്തി-
ലുച്ചാരണച്ഛായ തോന്നിച്ചൊരൊച്ചയും,
നിച്ചലും കണ്ടങ്ങനുഭവിച്ചമ്മയു-
മച്ഛനും മറ്റുള്ള ബന്ധുജനങ്ങളും,
ഉച്ചൈരനാരതം മാച്ചന്യകൌതുക-
മച്ചോ!രമിച്ചതുരച്ചാലൊടുങ്ങുമോ?
ചെന്നു പലനാളനന്തരമേകദാ
മന്ദം കമിഴ്‌ന്നു; നിവർന്നീല കണ്ഠമോ
ചെന്നങ്ങുമാതാവുയർത്തിക്കഴുത്തുടൻ
മന്ദമെടുത്തുമുലകൊടുത്തീടിനാൾ.
പെണ്ണിനോ പിന്നെയതഭ്യാസമായ്വന്നു.
നന്നായ്ക്ക്മിഴും കിടത്തിയാലപ്പൊഴേ.
എത്തിയെത്താതെ സമീപത്തു വച്ചത-
ങ്ങെത്തിപ്പിടിപ്പാൻ പടുത്വമുണ്ടായി വന്നു.
നാലഞ്ചുനാൾ കഴിഞ്ഞപ്പോളതിൽപരം
മേളം തുടങ്ങിയതെന്തു ചൊല്ലാവതും?
കാന്തികലർന്നൊരുകണ്മയപ്പെൺപൈതൽ
നീന്തിനടന്നിതു നീളേ നിരാകുലം
നിമ്നോന്നതങ്ങളറികയില്ലേതുമേ
നിന്നോരപായങ്ങൾ നോക്കുകെന്നേവരൂ
കണ്ണൊരേടത്തുവഴുതിയെന്നാകിലൊ
പെണ്ണിവൾവീഴുമേ വല്ല കണക്കിലും
ചെറ്റുമുലകുടിച്ചീടിനാലപ്പൊഴെ
മുറ്റത്തു പോവാനിവൾക്കു കുതൂഹലം.
പല്ലവപുഷ്പാദിചാരത്തുകാൺകിലും
നില്ലാകൊതിയങ്ങുദൂരത്തു കണ്ടതിൽ.
നെല്ലുമരിയുമുമിയുമിരിപ്പതിൽ
നല്ലരസമിവൾക്കേകീകരിക്കയിൽ
ഇങ്ങനേ കൌതുകവാത്സല്യസംഭ്രമാ-
ഭാഗതമാർകളോടമ്മപറകയും
തിങ്ങിനമോദാലവർ ചെന്നെടുക്കയു-
മിംഗിതംപൈതല്ക്കു മറ്റൊന്നു കാൺകയും
മണ്ടിമറ്റെങ്ങാനും കൊണ്ടുകളിപ്പിച്ചു
മഞ്ചുമാസം–കഴിഞ്ഞവാറു്”

ഹിമവാൻ ബന്ധുജനങ്ങളെ വിളിച്ചുവരുത്തി അന്നപ്രാശനകർമ്മം നടത്തി. തദവസരത്തിൽ ‘ദേവതായക്ഷഗന്ധർവാദികൾ ദേവിയുടെ മെയ്മേൽ തൊടിയിച്ചു’ വച്ചതായ കൈവള, മോതിരം, കാഞ്ചീനൂപുരാദികൾ മെല്ലെ മെല്ലെ ഉയർന്നു് മറ്റൊരു മഹാമേരുവാണോ എന്നു കാണികൾക്കു സംശയം ജനിപ്പിച്ചുപോലും.

അചിരേണ ശിശു പിച്ച നടന്നുതുടങ്ങി.

“ഒട്ടുമേ വൈകീലമുട്ടുകുത്തിനട-
ന്നിഷ്ടമായ് പിച്ച നിന്നൊട്ടുവീണന്തരാ
ഒട്ടുനടക്കമെടുക്കുന്നതപ്രിയം
പെട്ടെന്നുമണ്ടിനടന്നു തുടങ്ങിനാൾ
കഷ്ടം ജനനമെടുത്തതുമൂലമായ്
വിഷ്ടപമാതാവുമൊട്ടുപെട്ടൂപണി.
അവ്യക്തവർണ്ണവചനങ്ങൾ പുഞ്ചിരി
നിർവ്യാജകാരുണ്യമെല്ലാജനത്തിലും
സവ്യാപസവ്യദിഗ്ഭേദവിഭാഗവു-
മുർവീധരേന്ദ്രപുത്രിയ്ക്കുളവായ്വന്നു.
കങ്കണകിങ്കിണീകാഞ്ചികൾനൂപുര-
ഝംക്വണിതാകൃഷ്ടസർവലോകാന്തരാ
അങ്കണം തോറുമങ്ങാളീസമാവൃതാ
രിംവണംചെയ്തു കളിച്ചുതതഃപരം”

ഈ ശിശുഭാവവർണ്ണനം മുഴുവനും ഉദ്ധരിച്ചതിനു വായനക്കാരോടു ക്ഷമായാചനം ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇത്ര ചമൽക്കാരജനകമായ ഒരു ശിശുവർണ്ണനം മറ്റൊരു ഭാഷാകൃതിയിലും കണ്ടിട്ടില്ല. കവി തന്റെ പാണ്ഡിത്യപ്രകടനത്തിനു് ഇവിടെ അവസരം നൽകാഞ്ഞതു നമ്മുടെ ഭാഗ്യപരിപാകമെന്നേ പറയേണ്ടു.

ദേവിയ്ക്കു വയസ്സു രണ്ടു തികഞ്ഞു. ഒരു ശുഭമുഹൂർത്തം നോക്കി ഹിമവാൻ സൌവർണ്ണമായ ആടചാർത്തി. പലരും ഈ അവസരത്തിൽ ‘അഞ്ജനവർണ്ണയ്ക്കു ചേർന്നതിതെന്നിട്ടു മഞ്ഞത്തുകിൽ’ കാഴ്ചവച്ചു. എന്നാൽ ദേവി ‘വച്ചുമൊളിച്ചുമെടുത്തു മുടുത്തും അച്ചേലയെല്ലാം മുഷിച്ചിതു നിച്ചലും’ ഇക്കാലത്തു പോലും ദേവിയുടെ ഔദാര്യം സവിശേഷിച്ചും പ്രകാശിച്ചു. ആ വിശ്വൈകമാതാവു്,

“നിത്യവും വന്നു സേവിക്കുവോർക്കൊക്കെയും
ഹൃദ്യവസ്തുക്കൾ കൊടുക്കുമയന്ത്രിതം
നൃത്തഗീതാദികൾ ചെയ്തു സേവിച്ചുകോ-
ണ്ടപ്സരസ്ത്രീകൾ പോവാൻ തുടങ്ങുംവിധൌ
അച്ഛനോടച്ചെവി തന്നിലറിയിച്ചു
പൊൽച്ചേലകഞ്ചൂളീ ദിവ്യാഭരണാദി
വിശ്രാണനം ചെയ്തിട്ടു്.”

‘നാളെ വരണം’ എന്നു പറഞ്ഞയക്ക പതിവായിരുന്നു. അവർ പോയ്ക്കഴിഞ്ഞാലോ? തോഴിമാരോടു ചേർന്നു കണ്ടതും കേട്ടതുമൊക്കെ അനുകരിച്ചു തുടങ്ങും. പക്ഷേ അതൊക്കെ അമ്മയുടെ മുമ്പിൽ വച്ചേ ആയിരിക്കൂ. അച്ഛനറിയരുതെന്നായിരുന്നു നിശ്ചയം.

ശിശുഭാവത്തെ ഇതിൽപരം ഭംഗിയായി ആർക്കും വർണ്ണിക്കാൻ സാധിക്കയില്ല. ഇവിടെയൊക്കെ ഭാഷ സരളമായിരിക്കുന്നുമുണ്ടു്.

അഞ്ചാം വയസ്സിൽ ദേവിയെ എഴുത്തിനിരുത്തി. ആറാംവയസ്സിൽ തിരുമുടിയിറക്കി. സംഗീതസാഹിത്യാദികളെ ‘ഉർവരാഭർത്താവു’ തന്നെയാണു് അംബികയെ അഭ്യസിപ്പിച്ചതു്. ഏഴാംവയസ്സിൽ ‘കർണ്ണവേധം’ ചെയ്തിട്ടു്, ‘പാട്ടിൽപ്പഴുപ്പിച്ചുണക്കിക്കുരടിട്ടു.’

ദേവിയുടെ ഗ്രഹണപാടവം അനന്യസാധാരണമായിരുന്നു. ഒരിക്കൽ ചൊല്ലിക്കൊടുത്താൽ മതി; ഉടനെ പഠിച്ചുകഴിയും. അതുപിന്നെ ഓർമ്മയിൽ നിന്നു മാഞ്ഞുപോകയുമില്ല. ‘പൂഴിക്കളത്തിലും എഴുത്തുവാടത്തിലും’ ദേവിക്കു തോഴികളായിപ്പലരും ഉണ്ടായിരുന്നെങ്കിലും അവരിൽ ഏറ്റവും പ്രിയപ്പെട്ടവർ ജയവിജയമാരായിരുന്നു. ഭക്തിപരവശനായ കവി,

‘ധന്യേ ധന്യേ ദിവ്യകന്യേ ഉഭേ ഏതേ’ എന്നു അവരുടെ ഭാഗ്യാതിരേകത്തിൽ അസൂയപ്പെട്ടുപോകുന്നു.

ദേവിയുടെ അന്നത്തെ ദൈനന്ദിനകൃത്യങ്ങളെ കവിവാക്യത്തിൽ തന്നെ പറയാം.

“നിത്യവും കാലേകുളിച്ചു നിയമേന
ഹൃദ്യം ചെറുചേല ചാർത്തിക്കുറിയിട്ടു്
ഭക്തിയോടെ ശിവപൂജാനമസ്കാരമിത്യാദി
വിദ്യാപരിശ്രമം വിദ്വത്സഭാജനം,
ഭൃത്യസംഭാവനം, മദ്ധ്യേ കളികളും
ഇത്തരമുദ്യമം വേണ്ടുന്നതെന്നിയേ
വ്യർത്ഥമരക്ഷണം പോലുമില്ലാതെയായ്”

ശ്രീപാർവതിയുടെ അപ്പോഴത്തെ സ്ഥിതിയേയും കവി ചമൽക്കാരപൂർവം വർണ്ണിച്ചിട്ടുണ്ടു്.

“ചിന്നിച്ചിതറിച്ചുരുണ്ടിരുൾ കൂന്തലും
പിന്നിൽക്കഴുത്തുകവിഞ്ഞുവളരവേ,
പൊന്നുംമണിക്കരടിട്ടിരുകാതിലും
മിന്നും മണിമോതിരം പൂണ്ടകണ്ഠവും,
തോൾവള, കൈവള, രത്നാംഗുലീയങ്ങ-
ളാവോളം ചേർന്നതികോമളം കൈയിണ.
സഞ്ജാതഗുഞ്ജാർദ്ധശങ്കാങ്കുരം കുചം
പൊഞ്ചായമായ തിരുവുടലാടയും
മഞ്ജുമണികാഞ്ചിപാദകടകവും
കണ്ടവർക്കെല്ലാം കുതൂഹലവിസ്മയം.”

ഈ ഭാഗത്തെ മഹിഷമംഗലത്തിന്റെ,

“മിന്നുംപൊന്നോലകർണ്ണേമണിഗണലളിതം കുണ്ഡലംകണ്ഠകാണ്ഡേ
പിന്നിൽച്ചിന്നിക്കവിഞ്ഞൊന്നണിചികുരമകാണ്ഡോദയംമന്ദഹാസം
കന്നിപ്രായം കുരുത്തൊന്നുരസികുചയുഗം നൂനമപ്പെൺകിടാവെ-
ത്തന്നേതോന്നീടുമത്രേ സരസമൊരുദിനംകണ്ടവന്നിത്ത്രിലോക്യാം.”

എന്ന പദ്യത്തോടു സാദൃശ്യപ്പെടുത്തുക.

“ഒന്നുരണ്ടാണ്ടിങ്ങനെ ചെന്നപ്പോൾ
വന്നിതുകാലം വയോരാജിമധ്യഗം
ഈശ്വരക് പൂക്രമാതിക്രമംവെടി-
ഞ്ഞാശ്രയിച്ചംഗം ചരാചരദേഹിനാം
ഭ്രാന്തികൊണ്ടുണ്ടായ താന്തി പോക്കീടുവാൻ
താന്തീരുറച്ചാനിതു നല്ലതെന്നവൻ
വന്നു ഹിമഗിരികന്യകാമാസാദ്യ
വന്ദനംചെയ്തു കോലുന്ന കൌതുകാൽ
എന്നെയുമെന്നമ്മ ലാളിച്ചു വാഴിക്കെ-
ന്നന്വഹം വന്നങ്ങിരന്നുനിന്നു ചിരം.
നിന്നുടലെന്നുടെ രാജ്യമായ് കൊള്ളുവാൻ
വന്നേനവകാശിഞാനിനി മേലെന്നു-
മെന്നെബ്ഭരിക്കേണമന്യജനതുല്യ-
മെന്നും വെടിയരുതെന്നെ നീയെന്നതും.
‘മുന്നമിരുന്നോനെയിന്നു വെടിഞ്ഞു ഞാൻ
നിന്നേയിരുത്തുന്നതന്യായമായ്വരു-
മെന്നാലവനോടു മേളിച്ചിരുന്നുകൊൾ’
കൊന്നുദേവി മതമറിഞ്ഞേകദാ
നല്ലൊരുനേരവും നോക്കിക്കുടിപൂക്കു
തെല്ലങ്ങൊഴികെന്നു മെല്ലവേ സല്ലപൻ
കല്പനയാ കടന്നുൾപ്പുക്കു യൌവനം
മൽപുരമിപ്പൂവൽ മെയ്യെന്നു കല്പയൻ
ഒട്ടുനാൾ വാണിതു; വിട്ടുപോയാൽ മമ
കിട്ടുമേ കീർത്തികേടെന്നായി ബാല്യവും
ബാല്യനിർമ്മാല്യമംഗം വധൂമൌലിമേൽ
മാല്യമായ് വച്ചു പകർത്തി ദിനംപ്രതി
അന്നേരമങ്ങതിൽ മുന്നമേ കണ്ടോർകൾ-
ക്കെന്നേ രസമേയെന്നൊന്നു തോന്നീ മുദാ”

ഈ വർണ്ണനത്തിൽ കവിയുടെ കല്പനാശക്തി കടിഞ്ഞാൺ വിട്ട കുതിരയെപ്പോലെ പായുന്നു. ഈ വിഷയത്തിൽ കവിക്കു പൊതുവേ ചമ്പുകാരന്മാരോടു സാദൃശ്യമുണ്ടെങ്കിലും, ചെറുശ്ശേരി നമ്പൂരിയോടാണു് അധികം സാധർമ്മ്യം. കൃഷ്ണഗാഥ ‘മധുരകോമളകാന്തപദാവലി’കളാൽ സരസോല്ലാസരീതിയിൽ ചിറകു കെട്ടിപ്പായുന്ന ചുണ്ടൻവഞ്ചിയുടെ പോക്കുപോലെ താളമേളങ്ങളോടുകൂടി മേല്ക്കുമേൽ തുള്ളിക്കുതിച്ചു ചാഞ്ചാടിക്കളിക്കുന്നുവെങ്കിൽ, ഗിരിജാ കല്യാണം കീഴ്ക്കാം തൂക്കായ മലഞ്ചരിവിൽകൂടി കീഴ്പോട്ടു പതിക്കുന്ന നദിയുടെ മട്ടിൽ, ഇടയ്ക്കിടെ വൻപാറകളിൽ തട്ടിച്ചിതറിയും വഞ്ചുഴികളോടുകൂടിയും കൂലങ്ങൾ കുത്തിപ്പായുന്നുവെന്നു പറയാം.

ദേവിയുടെ താരുണ്യവർണ്ണനയ്ക്കായി കവി റായൽ എട്ടു വലിപ്പത്തിലുള്ള ഏഴു വശങ്ങൾ ചിലവാക്കിയിരിക്കുന്നു. സംസ്കൃതത്തിൽ ഇത്ര ദീർഘമായ ശരീരവർണ്ണനകൾ പലതുമുണ്ടെങ്കിലും ഭാഷയിൽ ഇതൊന്നു മാത്രമേയുള്ളു. കേശാദിപാദവർണ്ണനയിൽ ചില ഭാഗങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം.

കേശവർണ്ണനം
“കാർവരുന്നമ്മോടു പോരിനെന്നോർത്തുടൻ
ദിഗ്ജയം ചെയ്വതിന്നിച്ഛയം മാനസേ
വച്ചു സന്നാഹവും നിശ്ചയം നിശ്ചയം
കാർഷ്ണ്യമെഴും കചം തൂഷ്ണീമിഹസ്വയം
പാർഷ്ണിസംശോധനം ചെയ്തു നിയന്ത്രണം” ഇത്യാദി
പുറങ്കാൽനഖം മുതലായവയുടെ വർണ്ണനം
“…ഓമൽപ്പുറങ്കാലതാ-
മപ്പുറം തോല്ക്കുമാറത്ഭുതാകാരമായ്
ചൊൽപ്പെറും കല്പകനല്പുതുപ്പൂങ്കുല-
പ്പൊൽപലാശങ്ങൾക്കു നിഷ്പ്രതീകാരമാ-
മുൾപ്പരിവായ്പോരു ശുഭ്രംഗുലികളി-
ലർപ്പിതമഗ്രേ സമുല്പന്ന കൌതുകം.
ശില്പിനാ വിശ്വസ്യ പുഷ്പബാണേന വാ
സൽപർവതാരേശനെപ്പത്തു ഖണ്ഡിച്ച-
തൊപ്പമായൊപ്പവും ശില്പവും കല്പിച്ചു
ദീപ്രനഖനിര താല്പര്യശാലിനാ.”
കാൽത്തലവർണ്ണനം
“കെഞ്ചാതെ വഞ്ചിച്ചു മഞ്ചാടിതഞ്ചായ-
മഞ്ചാതെ ഗുഞ്ജാരുചം ചാപി ബന്ധൂക-
പുഞ്ജാഭിമാനഞ്ച സഞ്ചാരവേലാസു
സഞ്ജാതസൌഭാഗ്യമഞ്ചാറു രേഖയും,
തഞ്ചുന്ന തൃക്കാൽത്തലം ചാരുലാവണ്യ-
മുഞ്ഛാർജനം ചെയ്തു നെഞ്ചാകെ വേകിച്ചു
പിഞ്ഛതപത്രപ്രപഞ്ചാനതിജൂഷാം
ശിഞ്ജാനമഞ്ജീരമഞ്ജൂസ്വനംകൊണ്ടു-
തഞ്ചാടു താനേതുനിന്നാലതു ഞായം”

കവിയുടെ ഈ വാങ്മയ തരംഗിണി ഹിമവച്ഛിഖരങ്ങളിൽ നിന്നു കുത്തിയൊലിച്ചു തുള്ളിച്ചാടി വരുന്ന ബ്രഹ്മപുത്രയ്ക്കൊപ്പം പ്രവഹിക്കുന്നു. അവിടവിടെ പണ്ഡിതകേസരികളോടുപോലും, ‘നിൽക്കൂ! വരട്ടേ’ എന്നു പറയുന്ന ഗ്രന്ഥിജടിലമായ പാദങ്ങൾ ധാരാളമുണ്ടു്.

എത്രതന്നെ വർണ്ണിച്ചിട്ടും വാര്യർക്കു മതിയാവുന്നില്ല. അതുകൊണ്ടു്,

‘ചൊന്നാലൊടുങ്ങാ ജഗന്നായികാരൂപ-
സൌന്ദര്യസമ്പത്തനന്തമനന്തനും’

എന്നു ‘മനസ്സില്ലാമനസ്സോടു’ കൂടിയാണു് വിരമിക്കുന്നതു്.

അങ്ങനെ ഇരിക്കെ ദേവിയ്ക്കു യൌവനം വന്നുകൂടി. ഒരു ദിവസം വൈപഞ്ചികൻ മുനി അവിടെ വന്നുചേർന്നു. ഈ കന്യകയെ ആർക്കു കൊടുക്കേണ്ടു എന്നുള്ളതിനെപ്പറ്റി ഹിമവാൻ അദ്ദേഹത്തിനോടുകൂടി ആലോചിച്ചു.

ഈ വിഷയത്തിൽ ഉപദേശം നൽകുന്നതിനു സർവലോകസഞ്ചാരിയായ നാരദനേക്കാൾ പറ്റിയ ആൾ വേറെ ഇല്ലല്ലൊ. അദ്ദേഹം,

“മന്ദം ക്വണന്തീം മഹതിയാം വീണയേ
തന്നങ്കദേശേ വിലങ്ങത്തിൽ വച്ചുകൊ-
ണ്ടൊന്നങ്ങുനോക്കി നിന്നോരെയെല്ലാരെയും.
തന്നന്തികേ വന്നിരുന്ന ഗിരീന്ദ്രന്റെ
സന്നിധൌ ചെന്നൊരു കന്യാമണിയേയും”

എത്ര മനോഹരമായ ചിത്രം!

“ശോഭാവിനീതിസമ്മേളപുണ്യാം ചിരാ-
ദാപാദചൂഡമാലോകയ”ന്നായി,

‘ദേവിയുടെ തൃക്കാൽ ഉൾക്കാമ്പിലാക്കിക്കൊണ്ടും’ ‘മഹേശ്വരിദുർഗ്ഗേശിവേ, പാഹി’യെന്നുള്ളിലോർത്തുകൊണ്ടും നാരദൻ ഹിമവാന്റെ പുണ്യാതിരേകത്തെ പ്രശംസിച്ചു. അനന്തരം ‘ആർത്തവബാണനു നൽത്തിരുക്കണ്ണുകൊണ്ടാർത്തിവളർത്തവനാ’യ പരമശിവന്റെ മാഹാത്മ്യത്തെ വർണ്ണിച്ചുകേൾപ്പിച്ചിട്ടു്, അദ്ദേഹം ഈ കന്യയുടെ ഭർത്താവായി വന്നു ചേരുമെന്നും അതുകൊണ്ടു് അവളേപ്പറ്റി യാതൊരു ഖേദവും വേണ്ടെന്നും ഗിരീന്ദ്രനോടു് പറഞ്ഞപ്പോൾ, അതു കേട്ടുകൊണ്ടിരുന്ന കന്യക, അധോമുഖിയായിനിന്നു.

“കാമന്നരാതിപോലാപന്നവത്സല-
നേവം നണിച്ചെന്തു കേട്ടതെന്നോർമ്മയാൽ,
ഭാവം നിറംകേട്ട യാവന്നഗാത്മജ-
യ്ക്കാവന്നശങ്കതത്താതനുമുൾപ്പുക്കു
താവന്നമിച്ചു് തദ്ഭാവം നിരീക്ഷിച്ചു
മേവുന്നയോഗിയോടു്”

അദ്ദേഹം ഇങ്ങനെ ഉണർത്തിച്ചു.

“ആവുന്നതാനന്ദമേകിനിൻവാക്കുകൾ
നോവുന്നവാറെന്തു കേട്ടതു രണ്ടുരു?
കാമന്നപായമുണ്ടോ വന്നു? ശങ്കരൻ
ഭീമൻ നിജനാമമിപ്പോളെടുത്തിതൊ?
ജീവൻ കെടുത്തിതോ ജീവലോകത്തിനു്?
പൂവമ്പനോടീശനേവം തുടങ്ങുമോ?
ശൈവൻ നറുമലർസായകനെത്രയും.
ദേവങ്കലെന്തു പിഴച്ചിതവനഹോ?

***


ഉത്തമസത്തമനർദ്ധേന്ദു ശേഖരൻ
ചിത്തജശത്രുവെന്നിത്ഥമിപ്പോൾ ഭവാൻ
ഉക്തവാനായതിന്നർത്ഥമരുൾചെയ്തു
തപൂം തണുപ്പിക്കുചിത്തമെന്നർത്ഥയേ”

അപ്പോൾ നാരദൻ താരകാസുരന്റെ പരാക്രമം തൊട്ടു കാമദഹനം വരെയുള്ള കഥ മുഴുവനും സവിസ്തരം പർവതേശ്വരനോടു പറഞ്ഞുകേൾപ്പിച്ചു.

“അത്ഭുതവീരശാന്താദിരസമായ
കൽപ്പടയേറിന ശൃംഗാരമാംരസം
അപ്രമേയാഭോഗപുഷ്പകിസലയ-
കല്പവൃക്ഷാഭമായ് പോരുന്ന സൽക്കാരം
സർവജനങ്ങളും ചർവണം ചെയ്തതി
നിർവൃതികൈക്കൊണ്ടു പർവതരാജനും
ദുർവഹകൌതുകസംവിദാനന്ദാഗ്ര-
പർവമേറിച്ചിരം നിർവികാരാന്തരം
സർവതോഭിത്തിയിൽ ചിത്രമതുപോലെ
നിർവികല്പം മരുവീടിനാരേവരും”

ദേവിയുടെ അവസ്ഥയോ? കവി എത്ര ചമൽക്കാരത്തോടുകൂടി വർണ്ണിച്ചിരിക്കുന്നുവെന്നു നോക്കുക.

“അദ്രികന്യയ്ക്കു സച്ചിദ്രസരൂപിണി-
ക്കത്രെയെല്ലാപ്രകാരം വികാരംതദാ
വിച്ചയും ചാർച്ചയും നിശ്ചയഭാവവും,
പൃച്ഛയിലിച്ഛയുമുച്ഛ്രിതലജ്ജയും,
ഉച്ചവൈവശ്യവും, നിശ്വസിതമ്മുല-
ക്കച്ചയിലന്തരാവിശ്ലഥീഭാവവും,
കാർശ്യരോമാഞ്ച നൈരാശ്യമനോരാജ്യ-
കൈശ്യശൈഥില്യഘർമ്മോദസമ്മോദാദി
മിശ്രംസഖീമുമ്പേ ത്ര്യശ്രം കടാക്ഷവു-
മശ്രുപാതം മുഹുരശ്രുതി നാട്യവും,
ശശ്വദുചിതബാല്യാശ്രിതചേഷ്ടയും,
പ്രശ്രയഗാംഭീര്യവിശ്വാസദാർഢ്യവും,
ഇത്യാദി ഭാവങ്ങൾ–മധ്യേസഖിമാരി-
ലത്യാദരം, നിജബുദ്ധ്യാവിവേചനം,
ദുഃഖമല്ലൊട്ടും സുഖമല്ലമോഹമ-
ല്ലുൾക്കാമ്പിലെന്തെന്നു തങ്കലില്ലാ പിടി.
പൊയ്ക്കൊൾകിതമല്ല നില്ക്കരുതൊട്ടുമേ
കൈക്കലില്ലാമനം തസ്കരൻകൊണ്ടുപോയ്
സൂക്ഷ്മത കൂടാതെ കാല്ക്കലായീ ദൃഷ്ടി
ചിൽകാലാ കൌമുദി നില്ക്കലായിങ്ങനെ.
തൽകിലകാഴ്ച ജയക്കും വിജയയ്ക്കു-
മക്ഷികൾക്കില്ലന്നവർക്കന്യദുത്സവം
അക്കാഴ്ചയെന്നിയവർക്കെന്തൊരു ധനം?
തദ്ഗുണഭോഗമവർക്കോന്നനുഗ്രഹം
ഒക്കയും ദേവിയവർക്കറിയിക്കുമേ
കിക്കിളികൈവിട്ടുമിക്കതും തന്മതം”

സഖിമാർ ദേവിയോടു ഈ വൈമനസ്യത്തിനു കാരണമെന്തെന്നു് ചോദിക്കുന്ന ഘട്ടവും അത്യന്തം ഹൃദ്യമായിരിക്കുന്നു. വിസ്തരഭയത്താൽ ഇവിടെ വിവരിക്കുന്നില്ല.

അനന്തരം പരമാത്ഭുതരൂപിണിയായ ശ്രീ കാമാക്ഷി പിതാവിന്റെ സമ്മതം വാങ്ങിക്കൊണ്ടു ശിവനെ തപസ്സു ചെയ്യുന്നു. കാണ്ഡശേഷം മുഴുവനം തപോവർണ്ണനയാണു്. അതിദീർഘമായ ഈ വർണ്ണനയേയെല്ലാം ഉദ്ധരിക്കുന്നതിനു നിവൃത്തിയില്ല.

“എൻകിടാവിൻ മതമിങ്ങനേയെങ്കിലോ
ശങ്കയെന്തിങ്ങതിൽ സങ്കടം തീരുമേ.
മംഗളമായ്വരും മങ്ങരുതോമലേ!
ശങ്കര ശ്വശ്രുഭാവം കൊതിച്ചീടു നീ”

എന്നു് ഹിമവാൻ മേനയേ സമാധാനപ്പെടുത്തീട്ടു് ദേവിയെ

“വേറെ വിളിച്ചുവരുത്തിയിരുത്തി മ-
റ്റാരുമേ കേളാതെ മന്ത്രംപഠിപ്പിച്ചു്
ചാരുസേവാപ്രകാരത്തെദ്ധരിപ്പിച്ചു്
പാരം പ്രസാദിച്ചു് അനുഗ്രഹിച്ചയച്ചു.
താതാനുശാസനം ജാതമോദംകേട്ട
മാതാവിനും, ചെയ്തു പാദാദിവന്ദനം
ധർമ്മദേവാർച്ചനം ബ്രാഹ്മണപ്രീണമം
ചെമ്മേപിതൃപൂജദേവനാരാധനം.”

ഇത്യാദി സൽകൃത്യങ്ങളും ‘ബദ്ധശുകശാരികാദിവിമോക്ഷവും’ ചെയ്തിട്ടു ശുഭലഗ്നത്തിൽ പുറപ്പെട്ടു. ഹിമഗിരിയുടെ വിസ്തീർണ്ണശിഖരത്തിൽ സ്ഥിതി ചെയ്യുന്നതും അത്യന്തപാവനവും തപോവൃദ്ധസേവിതവും ആയ ഉത്തമദേശത്തു ചെന്നു് ഏകാകിനിയായി തപസ്സുചെയ്തു തുടങ്ങിയ ദേവിയുടെ സമീപത്തു്

“ആളിമാരുള്ളവരെല്ലാരുമങ്ങായി
കേളിശൂകശാരികാദികളൊക്കയും
ഭൃത്യജനങ്ങളുമെത്തീതവിടേയ്ക്കു്”

എല്ലാവരും അംബികയേ സ്നേഹപൂർവം ശുശ്രൂഷിച്ചുതുടങ്ങി. ഏറെനാൾ കഴിയുന്നതിനുമുമ്പു ദേവിക്കു്

“നിത്യയമങ്ങൾ നിയമങ്ങളാസനം
പ്രത്യാഹരണവും പ്രത്യക്ഷസിദ്ധമായ്.
സിദ്ധാന്തധാരണാധ്യാനം സമാധിയും
പത്ഥ്യം തനിക്കിതെന്നത്യന്തമാസ്ഥയാ
ഗദ്യാനുഗുണ്യേന നിത്യാനുശാസനാൽ
ഹൃദ്യാതതോ യോഗവിദ്യാവശത്തായി.”

‘നിധ്യഞ്ജനത്താൽ നിധികൾ കാണുംപോലെ’ ബുദ്ധ്യന്തഃസ്ഥിതമായ ആ ചിദ്രൂപം രാപകൽ തെളിഞ്ഞു കാണപ്പെട്ടു.

“വശ്യമായ്വന്നു വിളിച്ചാൽ വെളിച്ചത്തു
ദൃശ്യവുമായ്വന്നു ശശ്വൽസമാധിയും”

സദാപി ശങ്കരഭഗവാന്റെ തിരുമേനിയെ ഉള്ളിൽ ഭജിച്ചുകൊണ്ടിരുന്ന ഭഗവതിയ്ക്കു്,

“ഉപ്തബീജങ്ങൾ മുളച്ചീരിലയിട്ടു
ക്നുപ്തസേകത്താൽ വളർന്നു വലുതായു-
രത്തശാഖോപശാഖാവിടപോത്സേധ-
ബദ്ധപ്രവാളമുകുളപുഷ്പങ്ങളായ്
തത്തല്ലതാമേളസിദ്ധസൌഭാഗ്യം കു-
ളുർത്തുസപര്യോപയുക്തങ്ങളായ് ചിരം”

തപസ്സു് ഇങ്ങനേ ക്രമേണ വർദ്ധിച്ചുവരവേ,

“വന്നന്നിവിടെപ്പുറന്ന കുരംഗങ്ങൾ
തന്നാൽ വിടപ്പെട്ട പുണ്യാംബുതൃണ്യാബ-
ലിന്യാസനീവാരപിണ്ഡാദിഭോഗേന
നന്നായിണങ്ങിവളർന്നിള മേളിച്ചു
മന്ദമന്ദം നിജച്ഛന്ദോവിഹൃതിക-
ലർന്നന്നപർണ്ണയ്ക്കു”

തന്നിൽ പോലും നിന്ദ ജനിക്കയാൽ തന്റെ ഉടലിനേ, തപോമയമായ അഗ്നിയിൽ വാട്ടിയിട്ടു് തപോധനം നേടി. പിന്നീടു് ദേവി ‘കുന്ദഫലാദിയും പർണ്ണവും’ കൈവെടിഞ്ഞിട്ടു് ചിരകാലം ‘വായു ഭക്ഷ’യായി പഞ്ചാഗ്നിമദ്ധ്യേ തപസ്സു ചെയ്തു.

“മഞ്ഞുകാലം നീരിൽ വർഷകാലത്തിലും;
ഉദ്ദീപനേഷുശരദ്വസന്തങ്ങളിൽ;
മൃത്യവേ നിത്യവും മൃത്യുഞ്ജയപ്രിയാ
മർഷിതദ്വന്ദ്വാ മഹർഷി ബഹുമതാ-
മർഷഹർഷാദ്യൈരധർഷിതമാനസാ
ദർശയന്തീ, ക്രമോൽകർഷമവിശ്രമം
കർശയന്തീ, തനും ഹർഷയന്തീ സുരൻ”

ഇങ്ങനെ പാർവതീ ഉത്തുംഗധൈര്യത്തോടു കൂടി,

“തുംഗനൈരാശ്യമിണങ്ങിയ ഭംഗുരം
തിങ്ങൾ തോറും ദിവസങ്ങൾ തോറും കരേ-
റ്റങ്ങൾ കാണക്കാണവിങ്ങി ജഗദണ്ഡ-
മങ്ങലിക്കുള്ള ധൂമങ്ങളിൽ മുങ്ങുമാറു്”

അഖിലാഖ്യതപസ്സു മുതിർന്നകാലത്തു്,

“ചങ്ങലജാലം നടതളയും പൂണ്ടു
ഭൃംഗാവലീഢോത്തരംഗമദം പറ്റി
മങ്ങിമയങ്ങിപ്പരുങ്ങിച്ചുരുങ്ങിപ്പി-
ണങ്ങീടുവാനെന്തനങ്ങീടവല്ലാഞ്ഞി-
ണങ്ങിവണങ്ങിപ്പുഴങ്ങി വഴങ്ങിപ്പ-
ഴങ്ങൾ ഫലങ്ങൾ പുഴുങ്ങും കിഴങ്ങും ഗു-
ളങ്ങൾ കരിമ്പും പനങ്കൊമ്പുമെല്ലാം ത-
രം കണ്ടണഞ്ഞങ്കുരം കൊണ്ടു വായിൽ–കൊ-
ടുത്താലതെല്ലാം പിടഞ്ഞങ്ങിറക്കിച്ചെ-
റുക്കാതെ നോക്കിപ്പണിക്കും സൃണിക്കും നി-
ശേശാർദ്ധചൂഡൻ വശാനാഥനേകൻ വി-
ശാന്താവലേപോ ദൃശാ ദഗ്ദ്ധദേഹോപ്യ-
ശേഷോഷ്മശാലീ വിശാലാപദാനോ വി-
നോദായ ചേർന്നാ മനോഭൂനിഷാദീ രു-
ഷാ ദീപ്തചതാസ്സദാ ചെയ്തു തർജ്ജനം”

അങ്ങനെ ഇരിക്കേ പരമേശ്വരൻ ഗൌരീതപോരീതിഘോരക്രമങ്ങളെകാണ്മതിന്നായി ദ്വാരസ്ഥിതപരിവാരാദികൾ പോലുമറിയാതെ പുറപ്പെട്ടു് ഗൌരീശിഖരത്തിലെഴുന്നള്ളി ‘വിണ്ണിലേനിന്നു കൊണ്ടു’ തന്നെ ദേവിയേക്കണ്ടപ്പോൾ ഭഗവാനു പൂർവസ്മരണ ഉദിച്ചു. ശിവഹൃദയത്തിൽ അപ്പോൾ ഉണ്ടായ വിചാരങ്ങളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

“പണ്ടേതിലേറുമഖണ്ഡിതസൊന്ദര്യ-
മുണ്ടായിതിത്ര ലാവണ്യപുരം കഥം?
അന്യുനശൈശവസന്നാഹി യൌവന-
മാന്യോന്യസൌഹൃദമെന്നേ മനോഹരം
കണ്ണുള്ളവർക്കിതു നിർണ്ണയമുത്സവം;
കണ്ണിണ വഞ്ചിച്ചു ഹന്ത വാണേൻവൃഥാ
പാതിമെയ്യായതിപ്പാർവതി താൻ മമ.
പ്രീതിമുഴുവനിയം മൂർത്തിധാരിണി;
തയ്യലിരുൾകുഴലയ്യോ ചിടയായി
കയ്യേറ്റിമിങ്ങായി; ചെയ്യാമിനിപ്പിഴ
വക്ഷോരുഹങ്ങളിൽ വല്ക്കലം പുക്കുതെ-
ന്നുൾക്കളങ്കമിവൾക്കൊക്കയുമോതുവാൻ;
രത്നാഭരണങ്ങളിത്തളിർ ചെയ്യുന്ന-
കൃത്യമെന്നോർത്തങ്ങു പ്രസ്ഥിതരായിപോൽ;
ദീനാനുകമ്പേന നിന്നതിനീരസൻ
നൂനമതോതുവാൻ നാനാദിഗന്തരേ
ആസ്താമതീതകാര്യാർത്ഥാവധാരണ-
മോർത്താലതീവ ഞാനാധിമൂലം ദൃഢം
വാഴ്ത്താവതല്ലമേ നേർത്തോരുമേനിക-
ണ്ടാസ്ഥാകുതൂഹലമാർദ്രതയും ഹൃദി
മദ്ഗതഭാവമിവൾക്കിനിയെങ്ങനെ?
തൽകില ബോദ്ധ്യം”

നമ്മുടെ ഈ കവിയ്ക്കു ബാഹ്യപ്രകൃതിയെ വർണ്ണിക്കാനുള്ളിടത്തോളം ചാതുര്യം ആന്തരപ്രകൃതി വർണ്ണനയില്ലെന്നു തോന്നുന്നു. ഉണ്ണായിവാര്യരാകട്ടെ മനുഷ്യഹൃദയത്തിന്റെ ആഴംകണ്ട ഒരു മഹാകവി ആയിരുന്നു. ‘അലസതാ വിലസിതേ’ത്യാദി ഗാനങ്ങൾ വായിക്കുമ്പോൾ കണ്ണിൽനിന്നു ചുടുകണ്ണുനീർ ചാടാത്ത അശ്മഹൃദയന്മാർ വല്ല ദിക്കിലും ഉണ്ടോ എന്നു അറിയുന്നില്ല. ഒരാൾ ബുദ്ധികൊണ്ടും അപരൻ ഹൃദയബുദ്ധികൾ രണ്ടുകൊണ്ടും പെരുമാറുന്നു.

ഭഗവാൻ ദേവിയുടെ മനോഭാവം അറിയുന്നതിനു വേണ്ടി ‘അദ്ധ്വശ്രമത്താലശക്തി നടിച്ചൊരു’ വൃദ്ധതാപസന്റെ വേഷത്തിൽ,

“മൂത്തുനരച്ചു കുരച്ചു വടിയൂന്നി
വീർത്തുമിരന്നും കിതച്ചുമിടയിടെ
ആർക്കുള്ളൊരാശ്രമമിക്കണ്ടതത്രഞാ-
നാക്കം കെടുന്നു, കിടാങ്ങളെ! നോക്കുവിൻ”

എന്നുപറഞ്ഞു് അവിടെ ചെന്നപ്പോൾ ജയയും വിജയയും ചെന്നു കൈതാങ്ങി അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ദേവി അദ്ദേഹത്തിനു ആസനം നൽകീട്ടു്.

“പാദം കഴുകിച്ചു തജ്ജലമേറ്റുതാ-
നർഘ്യം മധുപർക്കമിത്യാദിയും നൽകി-
ത്തല്ക്കാലിണയ്ക്കൽ നമസ്കാരവന്ദനം
പൂജനവീജന പാദസംവാഹന-
മാചരിച്ചാചരിച്ചു”

കൊണ്ടു് തനി സംസ്കൃതത്തിൽ ഇങ്ങനെ ചോദിച്ചു.

“സ്വാഗതം തേ മുനേ! മോഹതന്തുച്ഛിദേ
ബ്രൂഹി കിം തേ മയാ കാര്യമന്തർദൃശേ?
കുത്ര ഗന്തും ത്വയാ പ്രസ്ഥിതം വാ കുതോ
നിത്യസന്തോഷിണാ? ഹൃദ്യമുച്യേതചേൽ”

ഈ ‘മാദ്ധ്വീകമാർദ്ദവം വാർത്തമൊഴി’ കേട്ടു്, വൃദ്ധതാപസൻ, സുഖകരമായ പ്രായത്തിൽ മനോഹരമായ ഈ ശരീരത്തെ നീ എന്തിനു തപിപ്പിക്കുന്നു?”

“ആശയയുണ്ടാകിലൊന്നേശാതതില്ല തേ
നീ ചാപലം ചെയ്വതാശയ്ക്കു നാശമാം.
നീ ചീരവും പൂണ്ടു പൂശിവണ്ണീരുമി-
ക്കേശം ചിടയാക്കി വാശിയെന്തീദൃശം?
വായ്പോടു ചൊല്ലുനീ ഗോപ്യമല്ലെങ്കിലോ
ദൌർബല്യമംഗത്തിനോർപ്പനേകാദശി
നോല്പതുപോലും മഹാപ്രയാസംതവ.
ദുർല്ലഭനായൊരു വല്ലഭനെക്കൊതി-
ച്ചല്ലയോവാനതും ചൊല്ലൊളിയായ്ക നീ”

എന്നും മറ്റും ചോദിച്ചു. തൽസമയം വിജയ ദേവിയുടെ ഈ തപശ്ചര്യയ്ക്കു ഹേതുവായിത്തീർന്ന സംഗതികളെ വിവരിച്ചു കേൾപ്പിച്ചു. ഇതു കേട്ടപ്പോൾ വൃദ്ധൻ ശിവനെ ഒട്ടു വളരെ ദുഷിച്ചിട്ടു് ദേവിയുടെ ശിവഗതമായ ഹൃദ്ഗതം നിന്ദ്യമാണെന്നു പറഞ്ഞു. അതുകേട്ടു് ശ്രീപാർവതി ‘തന്മതഭംഗം വരുമാറു് അശങ്കം’ ചിലതൊക്കെ അരുളിചെയ്തിട്ടു് അവിടെനിന്നു പിന്തിരിഞ്ഞു കളഞ്ഞു. അപ്പോൾ അദ്ദേഹം അത്യന്തം പ്രസന്നനായിട്ടു് സാക്ഷാൽ സ്വരൂപമവലംബിച്ചു് മുന്നിൽക്കടന്നു നിന്നിട്ടു്,

“ഹന്ത ഹേ! സുന്ദരീ പിന്തിരിഞ്ഞെന്തു? നി-
ന്നന്തികേ വന്നിരുന്നെന്നിലോ നീരസം?
എന്നെ വെടിവതിനെന്തു തോന്നീടുവാൻ?
വെന്തുനീറുന്നിതെന്നന്തരംഗം പ്രിയേ!
നീയിത്തപസ്സിൽ നിൻകായത്തെ വാട്ടിനി-
ന്നായുസ്സൊടുക്കുവാനായിത്തുടങ്ങൊലാ”

എന്നിങ്ങനെ പറഞ്ഞപ്പോൾ

“ദേവീ സസംഭ്രമം കൈവണങ്ങിക്കുച-
വ്യാവിദ്ധവല്ക്കലാ വൈവശ്യശാലിനീ
ഭാവനാശാലിനീ പാവനപാവനാ
ദേവമയ്യാ ശിവമാവോളം മാനസ-
ദേവതാബുദ്ധ്യാ കൃതാവധാനാ കണ്ടു്;
നേർമിഴികൊണ്ടതിവേപിതാംഗീ പ്രിയം
രോമാഞ്ചകഞ്ചുകസ്വേദാംബുഭൂഷിതാ
പ്രേമാതുരാ നിന്നു സാമോദമാനതാ”

ഇങ്ങനെ ക്ഷണ നേരം നിന്നിട്ടു് ‘ഭൂമിഭൃൽകന്നി തൻകോമളഭ്രൂ’കൊണ്ടു തന്റെ തോഴിയോടു് ഇപ്രകാരം പറഞ്ഞു.

“വ്യോമകേശൻ ദൃശാ കാമനെച്ചുട്ടവൻ
വാമദേവൻ സതാംകാമധേനുസ്സ്വയം
മാമുനിവൃദ്ധന്റെ പേമൊഴി കേട്ടിതോ?
താമസൻ പോകാഞ്ഞു താമസിച്ചാനെങ്കി-
ലീമഹേശനു ക്ഷണേ ഹോമമായ്പ്പോമഹോ!
മാമകേ മാനസേ ക്ഷോദമായീദൃശം
സ്വാമി ദോഷങ്ങൾ കേട്ടാമയഭൂമനി
നാമതു പോക്കുവാനീ മഹാദേവമെ-
യ്ക്കാമെങ്കിലോ സഖി! പോമഴലാകവേ
കേൾ മമ തോഴികാൺ മേ മനോനാഥനേ-
ത്തുമയിൽ നീയെനിക്കാമല്ല നാണമാം”

ഭഗവാൻ ഇങ്ങനെ വൃദ്ധവേഷം ധരിച്ചു് അവിടെ വരാനുണ്ടായ ഹേതു എന്താണെന്നു് പറഞ്ഞു് ദേവിയെ തപസ്സിൽനിന്നു നിവർത്തിപ്പിച്ചതിനോടുകൂടി രണ്ടാംകാണ്ഡം അവസാനിക്കുന്നു. വൃത്തം കാകളിയാകുന്നു.

ഗിരിജോദ്വാഹഖണ്ഡമായ മൂന്നാംപാദം കളകാഞ്ചീവൃത്തത്തിൽ എഴുതപ്പെട്ടിരിക്കുന്നു. പരമശിവനു് അദ്രികന്യകയിൽ ‘അളവറ്റ അലർശരാതുരാൽ’ പിണയുകയാൽ, തദ്വിവാഹം ഉടൻ തന്നെ നടത്തുന്നതിനു, കൊതിപെരുകുകയും മതിമുറുകുകയും ചെയ്തു. തൻമൂലം അദ്ദേഹം സപ്തർഷികളേ ധ്യാനിച്ച മാത്രയിൽ അവർ, അരുന്ധതീസഹിതം അവിടെ എത്തി.

“ദിവസമനു പരമശിവഭജനചരിതാർത്ഥരായ്
ദിവ്യതേജോമയഭവ്യാകൃതികളായ്
കനകനിറമുടയ ചിടമുടികൾ ബഹുതാടിയും
കൈത്താരിലോരോരോ രുദ്രാക്ഷമാലയും
ദശനരുചി ബഹുഗുണിതധൃതഭസിത ധാവളി
ദത്തലോകാനന്ദനിസ്തുല മൂർത്തികൾ
അരയിലുടനുടുപുടകളമരതരുവല്ക്കങ്ങ-
ളച്ഛമുക്താമയ കണ്ഠസൂത്രങ്ങളും
അതിമധുരമുടൽ വടിവും”–

പൂണ്ട ആ ദിവ്യന്മാരെ വേണ്ടപോലെ പുകൾത്തുന്നതിനു ആർക്കും സാധിക്കയില്ല.

“അദ്വൈതനന്ദനകല്പദ്രുമങ്ങളോ?
അമിതമൊരു തപവിഭവമുടലൊടു നടക്കയോ?
ഐശ്വര്യസിദ്ധികൾക്കാശ്ചര്യസീമയോ?”

എന്നൊക്കെ കവി അവരെ ശങ്കിക്കുന്നു.

ശ്രീപരമേശ്വരൻ ഹിമവത്സന്നിധിയിലേക്കു് സപ്തർഷികളെ അയച്ചു വിവാഹനിശ്ചയം ചെയ്യുന്നു. ഹിമവൽപുരിയുടെ മനോഹരവർണ്ണന ഇവിടെ പകർത്താൻ സാധിക്കാത്തതിൽ വ്യസനിക്കുന്നു. സപ്തർഷികളുടെ ആഗമനോദ്ദേശ്യം അറിഞ്ഞ ചിലർ സന്തോഷിക്കയും ചിലർ പുച്ഛിക്കയും മറ്റും ചെയ്തു. ജനങ്ങളുടെ ഇടയിൽ അപ്പോഴുണ്ടായ വാദപ്രതിവാദങ്ങളെ കവി ചമ്പൂകാരന്മാരുടെ രീതിയിൽ ദീർഘമായും സരസമായും വർണ്ണിച്ചിട്ടുണ്ടു്. മേനയ്ക്കും ചില ആശങ്കകൾ ജനിക്കാതിരുന്നില്ല. എന്നാൽ അരുന്ധതിയുടെ അതിദീർഘവും സരസവുമായ പ്രസംഗംകൊണ്ടു്, മേനയുടെ ശങ്കകൾ എല്ലാം നീങ്ങി. എന്തിനധികം പറയുന്നു! വിവാഹത്തിനുള്ള മുഹൂർത്തം നിശ്ചയിച്ചു. വിശ്വകർമ്മാവുതന്നെയാണു് വിവാഹമണ്ഡപാദികൾ നിർമ്മിച്ചതു്. ഹിമവാൻ ആ ശില്പിവര്യനെ വിളിച്ചു് ആജ്ഞാപിച്ചതനുസരിച്ചു് കെട്ടിടങ്ങളെല്ലാം അതിവേഗത്തിൽ തീർന്നു. കല്യാണമണ്ഡപവർണ്ണന ഇവിടെ പകർത്താതെ തരമില്ല.

“സ്ഥലമവിടമവടശതവിഷമിതമപിദ്രുതം
തട്ടൊത്ത ഭൂമിയായ്ത്തട്ടങ്ക സംഗമേ.
സ്തിമിതമിഴി നിലയവനൊരരനിമിഷമുണ്ടായി;
തീർന്നു കാണായ്വന്നു മണ്ഡപമപ്പൊഴേ.
നിലപലതു നിഖിലമപി കനകമണി നിർമ്മിതം
നീലവൈഡൂര്യങ്ങൾ കാലിണക്കല്ലുകൾ
നിലമവിടെയതിമൃദുലസുരഭിലമണീമയം
നീളം ത്രിയോജനം വീതി നാൽ കാതമാം.
തരളരുചിമുതൽനിലയിൽ വളയലുകൾ വാവട
തട്ടും തുലാങ്ങളും തൂണുകൾ ഭിത്തിയും
പല മണികളിടകലരെ നിരുപധികശില്പവും
പട്ടു നിറം പൂച്ചു പാവകൾ ചിത്രവും
ജനനയനഹൃദയഹരമരുതു പുകൾവാൻ പണി
ജാംബൂനദഫലകംകൊണ്ടു മേച്ചിലും
ബഹളരുചി വളഭികളിലഴികൾ ചൊരികാൽ പല
ബാലകൂടങ്ങളും വ്യാളപ്രതിമയും
സ്ഫടികമണിമയമൊരിടമപര ദിശിവിദ്രുമ
പത്മരാഗാഭാ പരഭാഗപാടലം
മുഹുരൊരിടമരുണമണിമയമപരഭാഗതോ
മൌക്തികജ്യോൽസ്നാഗമാവദാതീകൃതം
ഉപരിപുനരൊരു നിലയിലഖിലദിശി വജ്രങ്ങ-
ളൊപ്പിച്ചു വച്ചു പണി ചെയ്ത ദീപ്തിയാൽ
വിശദമിഹ പറവർ ചിലർ വരുവതു വിയദ്ഗംഗ
വേളിലാളിപ്പാനനുജത്തി തന്നുടെ
ഒരു നിലയിൽ ബഹുപണികൾ മറുനിലയിൽ വെൺപട്ടു
മൊന്നിടയിട്ടതിനായിരം പൊന്നില.
സകല നിലകളിലുമുടനുപരിനിലമൌലിയിൽ
ത്താഴികക്കുംഭങ്ങളമ്പോടു കാൺകയാൽ
സഭയതരമതുപൊഴുതു സരസിരുഹസംഭവൻ
സത്യലോകസ്ഥിതൻ മേല്പോട്ടു നോക്കിനാൻ.
ഇനമപി ച ശശിനമപി ശിരസിവെച്ചുകൊ
ണ്ടെന്തഹോ! വിന്ധ്യൻ വളർന്നിതോ ദുർമ്മദാൽ?
ഇവനു മദമകലുവതിനിതുപൊഴുതുപായമെ-
ന്തെന്നിവണ്ണം പല ചിന്തയാമേവിനാൻ.
അപി ച പുനരതിനുപരി കൊടിമരമുയർന്നു ക-
ണ്ടപ്പോഴെഴുനേറ്റു പെല്പയോജാസനൻ
അദിതിസുതനവടുചരണമിതി മനസി നിർണ്ണയി-
ച്ചാശു കുണ്ഡീജലംകൊണ്ടു കഴുകിനാൻ
അതുധവളസിചയചയമയമതിനുടെ കൊടിക്കൂറ.
യഭ്രസിന്ധൂത്ഭവമെന്നും കരുതിനാൻ.
മധുപരുതി ഭണിതമതിനുപരി മാല്യം കണ്ടു
മാൽപൂണ്ടു ധൂർജടിമൌലിമാലാധിയാ.
അതിപൊഴുതു സരസിരുഹവസതിരഥ ഹംസങ്ങ-
ളത്യന്ത കൌതുകാൽപ്പുക്കു തന്മണ്ഡപേ
കുഹചിദിതി വിശദമണിവിരചിതവിടങ്കേഷു
കുത്തിച്ചമച്ചവരടകളെക്കണ്ടു.
കുതുകമൊടുമമരധുനിബിസകിസലയഖണ്ഡങ്ങൾ
കൊത്തിക്കൊടുപ്പതുമേടിയാഞ്ഞാടലാൽ
അനുസരണരണിതമതിരണരണികയാചെയ്തി-
തജ്ഞാനകാരണകോപപ്രശാന്തയേ
ഇതിവിവിധമുപരിതന നിലകളിലോരോ ചിത്ര-
മെത്രയുമത്ഭുതം കല്യാണമണ്ഡപം.”

ഹിമവാൻ അടുത്തും ദൂരത്തു വസിക്കുന്ന ആത്മബന്ധുക്കൾക്കു ക്ഷണക്കത്തുകൾ അയച്ചു. അനന്തരം സകല കാര്യങ്ങളേയും പുത്രനെ ചുമതലപ്പെടുത്തീട്ടു്, അദ്ദേഹം മഹേശ്വരനെ കാണുന്നതിനായി പുറപ്പെട്ടു. എന്നാൽ ശിവനെക്കണ്ടിട്ടു തിരിച്ചു വന്നു നോക്കിയപ്പോൾ തന്റെ പുരം തന്നെയോ എന്നു് അദ്ദേഹത്തിനു പോലും സംശയം തോന്നിയത്രേ.

“ഫലവിനമദമരതരുനിരകൾ കുലവാഴവെൺ-
പട്ടുവിതാനം പഴുക്കാമണിഗൃഹം;
പുതിയ മണിനിറയുമണിനിറപറകൾ ദീപങ്ങൾ
പൂർണ്ണകുംഭങ്ങൾ, കുടികൾതോറും കൊടി
അഖിലദിശി പവനചലദകിൽസുരഭിധൂപവു-
മദ്ധ്വാക്കൾതോറുമത്യുന്നതം പന്തലും,
സരിഗമപധനിസ സനിധപമഗരിസയെന്നു
സംഗീതശാലയിലഭ്യാസഘോഷവും,
അടവികളിലജിരസമ ‘മടി കള തളി’ യെന്നു.
‘മാഹര ഹേമകദളീനിര’യെന്നും
ഭണിതുമപി ഘനമരവരണിതമപി നീളെയും,
ഭക്തരുടെ ശിവനാമഘോഷങ്ങളും,
വിധുവിനൊടു സമമമലതാലവൃന്തങ്ങളും,
വിദ്രുമത്തണ്ടാണ്ട വെഞ്ചാമരങ്ങളും,
വിരവൊടിതകരതളരിടയിടയിളക്കുന്ന
വേശാംഗനാകരകങ്കണഘോഷവും,
വിവിധജനവിഭവഗുണനുതിഭണിതി വന്ദിനാം
വേദജ്ഞയോഗവിധിവിചാരങ്ങളും”

കണ്ടു് കണ്ടു് സന്തോഷപുളകിതാംഗനായി അദ്ദേഹം സ്വഗൃഹത്തിനുള്ളിൽ പ്രവേശിച്ചു.

ജയവിജയന്മാർ ‘ചെമ്പൊൽക്കരങ്ങളിൽ ജലം കൊണ്ടുവന്നു’ തങ്ങളുടെ സഖിയേ,

“താതനെ കൂപ്പിച്ചിരുത്തി പലകമേൽ
കുടിലതിരുമുടി ഝടിതിചടുലമലരച്ചിതം
കൌശലാൽ മന്ദം കടഞ്ഞുവകഞ്ഞുടൻ
തളിർകുസുമകലികയൊടു കുറുകയുമുഴിഞ്ഞാശു
തൈലവും തേപ്പിച്ചു തർപ്പിച്ചുബാന്ധവർ”

അനന്തരം വധുവിനെ മണിഗൃഹത്തിൽ കൊണ്ടുപോയി താളിയും വാകയും തേപ്പിച്ചു് ‘അഖിലതീർത്ഥാനീത’മായ ‘അമൃതസമസലിലത്തിൽ’ ആറാടിച്ചു. അഗസുതയെ ഇപ്രകാരം കുളിപ്പിച്ചു് ‘ഇഴനേർത്തൊരുവാസ’സ്സുകൊണ്ടു നല്ലപോലെ തോർത്തിക്കഴിഞ്ഞിട്ടു സുരാംഗനമാർ,

“ഇണപുടവയിരുപുറവുമിതമിയലുമൊക്കവ-
ച്ചിഷ്ടമുടുത്തു പൊൽപ്പട്ടുത്തരീയവും
അതിവിജനമണിവതി”

ന്നായി മണിയറയിൽ കൊണ്ടുപോയി ഒരു ആസനത്തിൽ ഇരുത്തി. ചമയം ഇങ്ങനെയായിരുന്നു.

“അകിൽ പുഴുവുമലയജവുമരിയ പനിനീർജവാ-
തത്ഭുതം കസ്തൂരി കർപ്പൂരകുങ്കുമം,
സിതകുസുമതളിർനിരകൾ സുരഭിമലർമാലകൾ
സിന്ദൂരരോചനാ ലാക്ഷാരസങ്ങളും,
തികയുമളവതിനരികിലനവധി നിരന്നുനൽ
ദിവ്യരത്നാഭരണങ്ങളോരോതരം
മുടിമണികൾ മുടുകു വകമണിസരലലന്തികാ
മൌക്തികം മൂക്കുത്തി താടങ്കകുണ്ഡലം
ഗളമളവുലളിതനവമണികനകഭൂഷണം,
ഗാത്രികാകഞ്ചുളീഹാരഭേദങ്ങളും,
കനകമണിരുചിഖചിത കടകമണികേയൂര-
കങ്കണം കൈമോതിരങ്ങൾ തരം തരം,
ഹരിഹയനുവരദയുടെ മൃദുരണിത നൂപുരം-
കാമ്യങ്ങളായുള്ള കാഞ്ചീഗുണങ്ങളും
ശിവമഹിഷിയുടെ വപുഷിചിരവസതികൌതുക-
ശിഞ്ജിതം കൊണ്ടുടൻ വ്യഞ്ജിച്ചു പുക്കിതു”

വിവാഹോത്സവവും മറ്റും പൊടിതകൃതിയായി വർണ്ണിച്ചിട്ടുണ്ടു്.

ഈ വിവരണംകൊണ്ടു് ഗിരിജാകല്യാണത്തിന്റെ ഇതിവൃത്തം, പ്രതിപാദനരീതി മുതലായവയേപ്പറ്റി വായനക്കാർക്കു ഒരു ഏകദേശ ജ്ഞാമെങ്കിലും ഉണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നു. ഈ വിശിഷ്ട കൃതി കേരളഭാഷാകന്യകയുടെ കല്യാണമഹോത്സവം എന്നപോലെ വിളങ്ങുന്നു. എഴുത്തച്ഛനു മുമ്പുണ്ടായിട്ടുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ, കൃഷ്ണഗാഥ ഒഴിച്ചാൽ ഇതിനു തന്നേ പ്രഥമസ്ഥാനം നൽകേണ്ടതാണു്. കൃഷ്ണഗാഥയ്ക്കും ഗിരിജാകല്യാണത്തിനും തമ്മിൽ, അവയുടെ നായികാനായകന്മാർക്കു തമ്മിലുള്ളിടത്തോളം അന്തരമുണ്ടെന്നു പറയാം. ഗാഥയിലേ നായകൻ സർവലോകവിസ്മാരകമായ കളവേണുധ്വനിയാൽ വിശ്വമലിയിക്കുന്ന ബാലഗോപാലനും, നായികമാർ വീടും കൂടും എന്നുവേണ്ട തങ്ങളെക്കൂടിയും മറന്നു് കൃഷ്ണാർപ്പിതജീവിതരായിരിക്കുന്ന ഗോപികമാരും, തൽക്കവി ഭക്തിജലപ്രക്ഷാളിതമായ ഹൃദയക്ഷേത്രത്തിൽ ഭഗവദ്വിഗ്രഹത്തേ പ്രതിഷ്ഠിച്ചു് ത്രിവിധകരണങ്ങളാലും പൂജിച്ചുവരുന്ന പരമഭാഗവതനുമാകുന്നു. ഗിരിജാകല്യാണത്തിലാകട്ടെ, നായകൻ അലർശരനെച്ചുട്ടുപൊടിച്ചു് ‘ഭീമനെ’ന്നുള്ള തന്റെ വിശേഷനാമത്തെ അന്വർത്ഥമാക്കിയ സത്വവാരാശിയും നായിക സുഖാങ്കുരമായ പ്രായത്തിൽ സൌന്ദര്യസാരം തുളുമ്പുന്ന ആത്മശരീരവല്ലിയെ തപോമയവഹ്നിയിൽ വാട്ടിയ പരമതപസ്വിനിയും ആണു്. കവിയോ? സർവശാസ്ത്രപാരംഗതനും തന്റെ വിപുലമായ പാണ്ഡിത്യത്തേപ്പറ്റി ഗർവിയ്ക്കുന്ന പടുമതിയുമത്രേ.

നളചരിതം ആട്ടക്കഥയേ ഈ കൃതിയോടു ചേർത്തുവച്ചു നോക്കിയാൽ, രണ്ടിലേയും ഭാഷാരീതി വിഭിന്നമാണെന്നു കാണാം. വർണ്ണനാചാതുരിയിലും അർത്ഥവൈചിത്ര്യത്തിലും ഗിരിജാകല്യാണകർത്താവു് അതിശയിക്കുന്നുണ്ടെങ്കിലും രസപരിപോഷണത്തിൽ ഉണ്ണായിവാര്യർക്കു് കപ്പം കൊടുത്തേ മതിയാവൂ.

ഗിരിജാകല്യാണത്തിനു ഇതേവരെ പ്രചാരമുണ്ടാകാഞ്ഞതിൽ അത്ഭുതപ്പെടാനില്ല. പണ്ഡിതന്മാർക്കായി മാത്രം രചിക്കപ്പെട്ട ഒരു കാവ്യത്തിനു് സംസ്കൃതപണ്ഡിതന്മാരുടെ സംഖ്യ കുറഞ്ഞു കുറഞ്ഞു വരുന്ന ഒരു കാലത്തു് എങ്ങനെ പ്രചാരം ലഭിയ്ക്കും? നാല്പത്തിഒൻപതു വർഷങ്ങൾക്കു മുമ്പു ഈ ഗ്രന്ഥത്തെ അച്ചടിച്ചു പ്രസിദ്ധീകരിച്ചുവെങ്കിലും, അതിനു യഥാർഹമായ പ്രചാരം സിദ്ധിച്ചില്ല. മി. പി. കെ. നാരായണപിള്ള പ്രസാധനംചെയ്ത സംഭവകാണ്ഡവും പുസ്തകവ്യാപാരികളുടെ ഷെൽഫുകളിൽ ക്ഷുദ്രങ്ങളെങ്കിലും പാഠ്യപുസ്തകക്കമ്മറ്റിക്കാരുടെ അനുഗ്രഹത്താൽ ബഹുമാന്യപദവി സിദ്ധിച്ചിട്ടുള്ള ഇതരഗ്രന്ഥങ്ങളുടെ സ്ഥലം ‘മെനക്കെടുത്തി’ക്കൊണ്ടു സ്ഥിതിചെയ്യുന്നതേയുള്ളു. മി. പരമേശ്വരയ്യരുടെ ഗിരിജാകല്യാണത്തിനും വിറ്റഴിയുന്നതിനു് പാഠ്യപുസ്തകകമ്മറ്റിയുടെ കരുണാകടാക്ഷലേശം വേണ്ടിവന്നല്ലോ.

ശാസ്ത്രഗ്രന്ഥങ്ങൾ (ഗദ്യവും പദ്യവും)

മലയാളഭാഷയിൽ ഗദ്യസാഹിത്യം എന്നൊന്നു് ഇല്ലായിരുന്നുവെന്നു് ഭ്രമിക്കുന്നവർ പലരുമുണ്ടു്. പുരാതനഗദ്യഗ്രന്ഥങ്ങൾ ഓരോന്നായി സൂര്യപ്രകാശം കണ്ടു തുടങ്ങിയിരിക്കുന്ന ഇക്കാലത്തും ഈ മിഥ്യാബോധം നിലനില്ക്കുന്നതാണു് അത്യത്ഭുതം. ഈയിടെ ഒരു മനോരമാ ലേഖകൻ ആധുനിക ഗദ്യസാഹിത്യത്തിന്റെ പിതൃസ്ഥനം സർവകലാവല്ലഭനും മനോരമയുടെ ആരാധനാവിഗ്രഹവുമായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാനും, കേരളപാണിനിസ്ഥാനം അവിടത്തെ ശിഷ്യാഗ്രഗണ്യനും, കേരളഭാഷയുടെ ഭാഗ്യഭൂമാവും ആയിരുന്ന ഏ. ആർ. രാജ രാജവർമ്മ കോയിത്തമ്പുരാന്നും നൽകിയിരിക്കുന്നതു് നസ്രാണീതരന്മാരുടെ അസൂയാമലീമസബുദ്ധികൊണ്ടാണെന്നും ഈ ഗ്രന്ഥകാരൻ മുതൽപേർ, പ്രസ്തുത സ്ഥാനങ്ങൾക്കു രണ്ടിനും യഥാർത്ഥാവകാശിയായ ഗീവറുഗീസുകത്തനാരവർകളുടെ യശശ്ചന്ദ്രികയേ മനഃപൂർവം മറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചിരിക്കുന്നതായി കണ്ടു. ഈ ലേഖനപരമ്പര വായിച്ചു നോക്കിയാൽ മലയാളത്തിൽ പ്രസ്തുത കത്തനാരുടെ കാലത്തിനു മുമ്പു് ഗദ്യസാഹിത്യമേ ഉണ്ടായിരുന്നില്ലെന്നു തോന്നും. പുരാതന ഭാഷാ ഗദ്യഗ്രന്ഥങ്ങൾ വായിച്ചു നോക്കുന്നതിനുള്ള ഭാഗ്യമോ അഥവാ സന്മനസ്സോ പ്രസ്തുത ലേഖകനു ഇല്ലാതെ പോയതൊ പോകട്ടേ പുണ്യശ്ലോകന്മാരായ പലരുടേയും യശോഭിത്തികളിൽ, തിരുവാഴിത്താനേപ്പോലെ, ബീഭത്സചിത്രങ്ങൾ എഴുതാൻ പുറപ്പെട്ടിരിയ്ക്കുന്നതാണു് ക്ഷന്തവ്യമല്ലാതിരിക്കുന്നതു്. പ്രസ്തുത കത്തനാരുടെ കൃതികളേപ്പറ്റി യഥാവസരം പറഞ്ഞുകൊള്ളാം. ഇവിടെ നമുക്കു് സം. പ്ര. കാലത്തേ ഗദ്യത്തെപ്പറ്റി മാത്രമേ ചിന്തിക്കേണ്ടതായിട്ടുള്ളു.

മഹിഷമംഗലം അനേകം ഗദ്യഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ളതായി പത്താം അധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അന്നത്തെ ഗദ്യരീതി കാണിപ്പാനായി മാത്തൂർ നമ്പൂരിയുടെ മുഹൂർത്തപദവീ ഭാഷാവ്യാഖ്യാനത്തിൽനിന്നു ഒരു ഭാഗം ഉദ്ധരിക്കാം.

“ഓരോരോ നാളുകൾക്കു നാലല്ലോ കാലുകളാകുന്നു. അപ്പോൾ മുമ്മൂന്നു നാളുകൂടുമ്പോൾ പന്ത്രണ്ടീതുകാലുകളുണ്ടാം. അവറ്റിന്നു് മേഷാദിസംജ്ഞകളുണ്ടു്. അശ്വതി മുതലായികാണേണ്ടുവതു്. മേഷാദ്യംശങ്ങൾക്കു ക്രമത്താലെ കുജാദ്യധിപന്മാരെകണ്ടുകൊൾക. ഇരുപത്തേഴുനാളുകൾ കൂടീട്ടു നൂറ്റെട്ടു കാലുകളുണ്ടാം.”

‘തമ്പ്രാക്കൾ ഭാഷാ’ എന്ന പേരിൽ മുഹൂർത്തപദവിയ്ക്കു വേറൊരു ഭാഷാവ്യാഖ്യാനവുമുണ്ടു്. ഒരു അഴുവാഞ്ചേരി തമ്പ്രാക്കൾ രചിച്ച വ്യാഖ്യാനമായതുകൊണ്ടാണു് ഇതിനു് തമ്പ്രാക്കൾ ഭാഷ എന്ന പേർ സിദ്ധിച്ചതു്. ഗീവറുഗീസുകത്തനാരുടെ കാലത്തിനു കുറഞ്ഞപക്ഷം ൨൫൦ വർഷങ്ങൾക്കു മുമ്പുണ്ടായ ഈ ഗ്രന്ഥത്തിലെ ഭാഷാരീതി നോക്കുക.

“ഇനി കർതൃദോഷം പറയുന്നു: ജനിച്ച കാലിന്റെ എൺപത്തെട്ടാം കാലും നൂറ്റെട്ടാംകാലും ജനിച്ച കൂറിന്റെ അഷ്ടമരാശിയും അഷ്ടമരാശിക്കൂറും ജന്മാഷ്ടമരാശികാലുകൾക്കു പാപന്മാരോ ശുക്രനോ അധിപതിയാകിൽ അവയും പിറന്നാളിന്റെ മൂന്നഞ്ചേഴാംനാളും പക്കപ്പുറന്നാളിന്റെ മൂന്നഞ്ചേഴാംനാളുകളുടെ കാവാലിക്കാലുകളും രണ്ടാംപക്കപ്പുറന്നാളിന്റെ മൂന്നഞ്ചേഴാംനാളുകളിൽ പാപികൾ അധിപന്മാരായവയും ജനിച്ച രാശിയുടെ അഷ്ടമരാശിയായ ലഗ്നാഷ്ടമവും എല്ലാ ശുഭകർമ്മങ്ങളിലും വർജ്ജിക്കണം.”

“അത്തത്തിന്റെ മൂന്നാം കാലിന്മേൽ ആദിത്യൻ ചന്ദ്രൻ ബുധൻ എന്നിവർ ഓരോരുത്തർ നില്ക്കുമ്പോൾ ആ നില്ക്കുന്നവരുടെ ആഴ്ചദിവസത്തെ കന്നിരാശിയ്ക്കു സാരസ്വതയോഗമുണ്ടു്. പിന്നെ ബുധഗുരുശുക്രന്മാരിൽ ഓരോരുത്തർ അത്യുച്ചത്തിൽ നില്ക്കുമ്പോൾ കന്നിമാസത്തിൽ ഉച്ചത്തിൽ നില്ക്കുന്നവരുടെ ആഴ്ചദിവസത്തെ കന്നിരാശിയ്ക്കു യോഗമുണ്ടു്.”

“പൂരം നടത്തുവാൻ പ്രയാസം എന്നു് ഉച്ചം അറിവാനുള്ള വാക്യം. സാരസ്വതയോഗംകൊണ്ടു് വിദ്യാരംഭമാണെങ്കിൽ അനദ്ധ്യായം വർജ്ജിച്ചാൽ മതി. മറ്റൊന്നും വർജ്ജിക്കേണ്ട. അശ്വനിമാസത്തിൽ വെളുത്ത നവമിദിവസമദ്ധ്യത്തിങ്കലുള്ള ദിവസവും, നവമിരണ്ടു ദിവസമുണ്ടായാൽ, രണ്ടു ദിവസവും മഹാനവമിയാകുന്നു.” ഇങ്ങനെ അനേകം വ്യാഖ്യാനങ്ങൾ ഇക്കാലത്തിനടുത്തു ഉണ്ടായിട്ടുണ്ടു്. അവയിലെ ഭാഷാരീതിയ്ക്കു പറയത്തക്ക യാതൊരാക്ഷേപവും കാണുന്നില്ല.

വ്യാഖ്യാനങ്ങൾക്കു പുറമേ ഉത്തമ സാഹിത്യകോടിയിൽ ഗണിക്കപ്പെടാവുന്ന ഗദ്യഗ്രന്ഥങ്ങളും ഇക്കാലത്തു് അപൂർവമല്ലായിരുന്നു. വാസവദത്ത, ബ്രഹ്മാണ്ഡപുരാണം ‘ബ്രഹ്മാനന്ദവിവേകം’ അംബരീഷചരിതം നളോപാഖ്യാനം മുതലായവ ഈ ഇനത്തിൽപ്പെടുന്നു. വാസവദത്തയിൽനിന്നു് മാതൃകക്കായി ഒരു ഭാഗം താഴെ ചേർക്കുന്നു.

“ഒരു ദിവസം രാജാവു പ്രഭാതസമയത്തിൽ എണീറ്റു കുളിയും ദേവകാര്യവും ഭക്ഷണവും കഴിച്ചു് സർവാഭരണഭൂഷിതനായി ബ്രാഹ്മണരുടെ സമീപത്തിങ്കൽ വന്ദിപ്പൂതുംചെയ്തു് ഈ വണ്ണം പറഞ്ഞു. അല്ലയോ ബ്രാഹ്മണോത്തമന്മാരേ! ഞാൻ അവന്തി രാജ്യത്തിങ്കൽ നിന്നു് ഒരു കന്യാഭരണത്തെകൊണ്ടു വന്നിട്ടുണ്ടു്. അവൾ എങ്ങനെയുള്ളൂ? ഏറ്റവും സുന്ദരിയാണു്; പിന്നെയും പ്രദ്യോതനനാകുന്ന കല്പവൃക്ഷത്തിന്റെ മനോഹരമായിരിക്കുന്ന ബാലമഞ്ജരി ആണു് ഉപനീതം. അവളെ എനിക്കു വിവാഹം ചെയ്വാൻ യോഗ്യതയുണ്ടോ? എന്നീവണ്ണം വിചാരിച്ചു പറഞ്ഞാലും!”

പ്രശ്നമാർഗ്ഗം ഭാഷ

ഇതു പ്രശ്നമാർഗ്ഗത്തിന്റെ ഒരു ഭാഷാവ്യാഖ്യാനമാണു്. വ്യാഖ്യാതാവു് ഈഞ്ചക്കഴിവാ മാധവൻ ആണു്. ജാതിയിൽ കണിയാരായിരിക്കുമോ എന്തോ? അദ്ദേഹം മഴമംഗലത്തിന്റെ സമകാലികനായിരുന്നു.

ബാലശങ്കരീയം

ഇതു മഴ മംഗലത്തിന്റെ കൃതിയായ കാലദീപവ്യാഖ്യാനമാകുന്നു. ഗദ്യരീതികാണിപ്പാനായി ഒരു ഖണ്ഡിക ഉദ്ധരിക്കുന്നു. പൂർവപക്ഷത്തിൽ “പ്രതിപദത്തിന്റെ ആദി ആദിയായി അതിന്നടുത്തുമീതെ അമാവാസി വാവിന്റെ ഒടുക്കമൊടുക്കമായുള്ള കാലമല്ലോ ഒരു ചാന്ദ്രമാസമായതു്. അങ്ങനെ ഇരിക്കുന്ന ചാന്ദ്രമാസങ്ങൾ പലതുണ്ടല്ലോ. ഇരിക്കട്ടെ, അവയിൽവെച്ചു് ഏതൊരു ചാന്ദ്രമാസത്തിൽ പൌർണ്ണമാസി വാവിന്റെ ഒടുക്കംചോതിയിൽ താൻ വരുന്നു അച്ചന്ദ്രമാസം ചൈത്രമാസമായതു്.”

യുക്തിഭാഷ മുതലായ മറ്റുചില ജ്യൌതിഷഗ്രന്ഥങ്ങളേപ്പറ്റി ഒന്നാംഭാഗത്തിന്റെ അവസാനത്തിൽ പറഞ്ഞിട്ടുള്ളതു നോക്കുക.

നക്ഷത്രമാല

നക്ഷത്രമാല ഇതുപാനമട്ടിൽ എഴുതപ്പെട്ടിരിക്കുന്ന പ്രസിദ്ധമായ ഒരു പദ്യകൃതിയാണു്. ഓരോ നക്ഷത്രവും ഉച്ചത്തിൽ വരുമ്പോൾ ഉദിക്കുന്ന ലഗ്നവും അതിൽ ചെല്ലുന്ന നാഴികയും ഇതിൽ വിവരിച്ചിരിക്കുന്നു.

സ്മൃതികളും ആഗമഗ്രന്ഥങ്ങളും
തന്ത്രസമുച്ചയം ഭാഷ

ഈ കൃതി ഒരു കൂവക്കരപ്പോറ്റിയുടെ കൃതിയാണെന്നു തോന്നുന്നു. സംസ്കൃതത്തിലുള്ള തന്ത്രസമുച്ചയത്തിനെ ഭാഷാപദ്യങ്ങളായി വിവർത്തനം ചെയ്തിട്ടുള്ളതാണു്. ഈ ഗ്രന്ഥം അച്ചടിപ്പിച്ചിട്ടില്ല.

കൌഷീതകി ഗൃഹ്യസൂത്രംഭാഷ

ഇതു മഴമംഗലത്തിന്റെ കൃതിയാണെന്നു ചിലർ പറയുന്നു.

“കൌഷീതകം വേല്പാൻ മുഹൂർത്തമുണ്ടായി ഇണങ്ങരേയും അറിയിച്ചു് അയനിയുണ്ടു്, അച്ഛനേ അഭിവാദ്യം ചെയ്തു പിന്നെയും വേണ്ടുന്നവരെ എല്ലാവരെയും അഭിവാദ്യം ചെയ്തു്, ഒടുക്കത്തു അമ്മേ അഭിവാദ്യം ചെയ്തു് അടയും മാലയും മേടിച്ചു്, ആർത്തുവിളിച്ചു്, മംഗല്യസൂക്തം ജപിച്ചു പുറപ്പെട്ടു ചെന്നു്, വലത്തു കാലകം പുക്കു മുറ്റത്തു ചെന്നു കിഴക്കുനോക്കിയിരുന്നാൽ കൊടുക്കുന്നവൻ പടിഞ്ഞാറു നോക്കിയിരുന്നു കൈപിടിച്ചു ചൊല്ലൂ”

ശില്പരത്നം ഭാഷ

ഇതു ഇതേ പേരിലുള്ള സംസ്കൃതഗ്രന്ഥത്തിന്റെ ഭാഷാനുവാദമാകുന്നു. മൂലഗ്രന്ഥത്തിന്റെ കർത്താവു് മേല്പത്തൂർ ഭട്ടതിരിയായിരുന്നുവെന്നു ഭാഷാശില്പരത്നത്തിന്റെ പ്രസാധകന്മാർ പറയുന്നു. എന്നാൽ തദ്ഗ്രന്ഥത്തിൽ നിന്നുതന്നേ ഗ്രന്ഥകാരന്റെ പേരുംമറ്റും അറിവാൻ മാർഗ്ഗമുണ്ടു്.

“ബ്രാഹ്മം ക്ഷാത്രം ച തേജോപ്യഹമഹമികയാ വർണ്ണിതേ യത്രവീരേ തസ്യശ്രീ ദേവനാരായണധരണിപതേ രാജ്ഞയാ ജ്ഞാകരോഹം മന്ദോപ്യത്യന്തമോഹാദതിവിപുലതരേ ദ്യോഥപൂർവാഗമേഭ്യഃ സംക്ഷിപ്തം ശില്പരത്നം പ്രലിഖിതുമധുനാപ്രക്രമേ തൽക്രമേണ” എന്നും,

“ശ്രീരാമപുത്രേണ ഭാർഗവഗോത്രേ സംഭൂതേന ഭൂദേവേന ശ്രീകുമാരനാമധേയേന” രചിതമാണെന്നും പറഞ്ഞിട്ടുള്ളതുകൊണ്ടു് ശില്പരത്നത്തിന്റെ കർത്താവു് അമ്പലപ്പുഴരാജാവിന്റെ ആശ്രിതനും ഭാർഗ്ഗവഗോത്രജാതനും ‘രാമ’പുത്രനും കുമാരനാമാവും ആയിരുന്നുവെന്നറിയാം.

ഭാഷാശില്പരത്നത്തിനു തൈക്കാട്ടുഭാഷ എന്നുകൂടി ഒരു വ്യാഖ്യാനമുണ്ടു്. ശില്പാഗമജ്ഞനായ ഒരു തൈക്കാട്ടു ഭട്ടതിരിയാണു് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തു് ഒറ്റക്കല്ലുമണ്ഡപത്തിന്റെ പണിനടത്തിയതെന്നു് തിരുവനന്തപുരം രേഖകളിൽനിന്നു കാണുന്നു.

“കോളംബേ ഭൂനളഖ്യേ ദിനകൃതി വൃഷഗേ വാസരേ ഭൂപസംഖ്യേ
വഞ്ചിക്ഷോണീമഘോനഃ ക്ഷിതിപകുലമണേ രാമവർമ്മാഭിധസ്യ
സ്വസ്രീയസ്സത്യധർമ്മാ നിരുപമമഹിമാ ബാലമാർത്താണ്ഡവർമ്മാ
പ്ലുഷ്ടം പ്രാഗ്വാദ്വിധാതും മനസി നിരചിനോൽ പത്മനാഭോപഗേഹം
പ്രാപ്യാനുജ്ഞാം യഥാവത്സ തു നൃപതിവരഃ പത്മനാഭേന്ദ്രയോഗി-
ശ്രേഷ്ഠാൽ സമ്മന്ത്ര്യശില്പാഗമവിശദമതിം ബാലകാന്താരസംജ്ഞം
ഭൂഭേവഞ്ചാഗമയ്യാശിഷദഹിശയിതുർമ്മന്ദിരന്ദീപശാലാ
പര്യന്തഞ്ചാവിമാനാദതിരുചിരതരം കാരുഭിഃ കാരയേതി”

തൈക്കാടു് എന്നൊരു സ്ഥലം തിരുവനന്തപുരത്തും വടക്കുമുണ്ടു്. ഈ ഭട്ടതിരിയോ അദ്ദേഹത്തിന്റെ വംശത്തിൽപ്പെട്ട മറ്റു വല്ലവരുമോ ആയിരിക്കണം ശില്പരത്നം ഭാഷ നിർമ്മിച്ചതു്. കവിയുടെ ജീവിതകാലം ഒൻപതാം ശതകത്തിനു ശേഷമായിരുന്നുവെന്നു മാത്രം തൽക്കാലം പറയാം.

വലവീശുപുരാണം

ഇതു മുക്കുവന്മാരുടെ ഉപയോഗത്തിനായി ഏതോ ഒരു സരസൻ എഴുതിയ പദ്യകൃതിയാകുന്നു. ‘ഇതിഗാംഗേയകൃതേ വലവീശുപുരാണേ’ എന്നു അവസാനത്തിൽ കാണുന്നുണ്ടു്. ഒരു പകർപ്പു് ക്യൂറേറ്റർ മി. സാംബശിവശാസ്ത്രികളുടെ കൈവശം വന്നു ചേർന്നിട്ടുള്ളതായി അറിയുന്നു.

ആചാരവും ചടങ്ങും ഭാഷ

ഇതു ഇക്കാലത്തുണ്ടായ ഒരു സ്മാർത്തഗ്രന്ഥമാകുന്നു. ഭാഷയ്ക്കു കൌഷീതകീഗൃഹ്യസൂത്രഭാഷയുടെ സാദൃശ്യം കാണുന്നു.

ആശ്വലായന ധർമ്മസൂത്രങ്ങൾ, ആപസ്തംബസൂത്രങ്ങൾ ഇവയുടെ ഭാഷാവിവർത്തനങ്ങളും കാണ്മാനുണ്ടു്. ആചാരസംഗ്രഹം, അനുഷ്ഠാനസമുച്ഛയം, മുതലായി വേറെയും പലേ സ്മാർത്തഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും വിസ്തരഭയത്താൽ ഇവിടെ ഉദ്ധരിക്കുന്നില്ല.

സംഗീതം

സംഗീതവിദ്യയെ സംബന്ധിച്ചു് ഇക്കാലത്തു് സംഗീതചൂഡാമണി മുതലായ ചില കൃതികൾ രചിക്കപ്പെട്ടു.

താളക്രമത്തെ വിവരിക്കുന്ന ഒരു ഭാഷാഗ്രന്ഥവും കാണുന്നു.

തത്വശാസ്ത്രഗ്രന്ഥങ്ങൾ

പ്രപഞ്ചസാരം, ബ്രഹ്മാനന്ദവിവേകം, വേദാന്തസംഗ്രഹം, ശ്രുതിഗീതഭാഷ, മുതലായവയെ ഈ വർഗ്ഗത്തിൽ ഉൾപ്പെടുത്താം. ഇവയിൽ പ്രപഞ്ചസാരം നിർമ്മിച്ചതു് പെരിഞ്ചെല്ലൂർക്കാരനായ ഒരു നമ്പൂതിരി ആയിരിക്കണം. അതിൽ,

“ചെല്ലൂർനാഥംവണങ്ങീട്ടു
ബാലാനാം ഹിതകാമ്യയ
വ്യാഖ്യാം പ്രപഞ്ചസാരസ്യ
ഭാഷയാദ്യ കരോമ്യഹം”

എന്ന പ്രാരംഭപദ്യത്തിൽ നിന്നൂഹിക്കാം. ഇതു പ്രപഞ്ചസാരം എന്ന സംസ്കൃതകൃതിയുടെ ഭാഷാനുവാദമാണു്.

വൈദ്യഗ്രന്ഥങ്ങൾ

ഒന്നാംഭാഗത്തിന്റെ അവസാനത്തിൽ ചേർത്തിരിക്കുന്ന ഗ്രന്ഥങ്ങളുടെ പേരുകൾ നോക്കുക. ജ്യോത്സ്നിക എന്നൊരു വിഷവൈദ്യഗ്രന്ഥം കൂടെ ഈയിടെ തിരുവിതാംകൂർ മലയാളം ക്യൂറേറ്റർ ആപ്പീസുകാർ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഗ്രന്ഥകർത്താവു നിശ്ചയമില്ല.

മത്തവിലാസം കൂത്തു്

തുതു ചാക്യാന്മാരുടെ ഉപയോഗത്തിനായി രചിക്കപ്പെട്ടിട്ടുള്ളതാണു്. ഒരു ഭാഗം ഉദ്ധരിക്കുന്നു.

“സൂത്രധാരൻ…മത്തവിലാസത്തിൽ സൂത്രധാരനെക്കണക്കേ അണിവും പ്രസ്ഥാനവുമെല്ലാം. ഉത്തരീയവും വേണം. മണിഘൃഷ്ട എന്റുചൊല്ലി ക്രിയ തുടങ്ങൂ. തത്ര പ്രഹേതി ഹേതീച എൻറു തുടങ്ങി ‘പീഡയാമാസ ലീലയാ’ എൻറിത്രേടം ശ്ലോകം പാടു”

ഇതുപോലെ മിക്ക നാടകങ്ങളേയും അഭിനയിക്കേണ്ട സമ്പ്രദായങ്ങളേ വിവരിക്കുന്ന ഭാഷാഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ടു്. (അഞ്ചാം അദ്ധ്യായം വായിച്ചുനോക്കുക.)

കൈയ്യാങ്കളി

കേരളത്തിൽ അടുത്ത കാലംവരെ നടന്നുവന്നിരുന്ന ഒരു കളിയായിരുന്നു കൈയ്യാങ്കളി. ഈ കൃതി അതിന്റെ ചടങ്ങുകളെ പ്രതിപാദിക്കുന്നു. അല്പഭാഗം ഉദ്ധരിക്കാം.

“പൊന്തികച്ചയ്ക്കു കൈപ്പുറത്തടിച്ചു, വലക്കാൽ വെച്ചു, കൈ നികർത്തി, താണുതൊഴുതു കുമ്പിട്ടു പൊന്തി, ഇടത്തു വന്ദിച്ചു വാങ്ങിയിട്ടു്, ഇടക്കാൽ നീട്ടിപ്പൊന്തികച്ചയ്ക്കു പരിചുചാരിത്തുടങ്ങി, എടത്തു അതിൻമുന ഇടത്തുപിടിച്ചു്, താണു് വലത്തേതിൽ വന്നോളവും കെട്ടി, ഇടത്തേതിൽ വന്നു കടകത്തിന്നു കോർത്തു, അമർത്തു് വലത്തേതിൽ വന്നു്, ഒളവുംതട്ടി ഇടത്തേതിൽ വളച്ചു നീട്ടി കുമ്പിട്ടുപൊന്തി, ഇടത്തു വന്ദിച്ചു് വാങ്ങിയിട്ടു് പൊന്തികച്ചയ്ക്കു ഇടക്കാൽ നീട്ടി, പരിചുചാരിത്തൂങ്ങി, ഇടത്തേതിൽ എഴുന്നുലായി, ഇടത്തേതിൽ താണു ഇടക്കാൽ വാങ്ങിക്കടകത്തിനു കോർത്തു് വലക്കാൽ വാങ്ങി, ഇടത്തമത്തു് വലത്തേതിൽ വന്നോളവും കെട്ടി ഇടത്തേതിൽ വളച്ചു നീട്ടി, ഇടക്കാൽ വാങ്ങി, കടത്തിനു കോർത്തു വലക്കാൽ വാങ്ങി, ഇടത്തമത്തു വച്ചു വലത്തേതിൽ വന്നോളവും കെട്ടി, ഇടത്തേതിൽ വളച്ചുകെട്ടി നീട്ടി, ഇടക്കാൽ വാങ്ങി കടകത്തിനു കോർത്തു് എടത്തമത്തു വച്ചുനീട്ടി കാൽ കൂട്ടി എഴുന്നുചാടി ഇടക്കാൽ തൂകി അകത്തു കെട്ടി, കാൽകൂട്ടി, ഇണക്കിക്കൊണ്ടു് പൊന്തികച്ചയ്ക്കു് പരിച നിവർത്തി കൈപ്പുറത്തടിച്ചു. ഇത്യാദി.

***

പല ശാഖകളിലായി നാനൂറോളം ഗ്രന്ഥങ്ങൾ ഇക്കാലത്തുണ്ടായിട്ടുണ്ടു്. അവയുടെ ഒരു പട്ടിക അനുബന്ധത്തിൽ ചേർക്കാൻ നോക്കാം.

അടവുകൾ. (ഓണമ്പള്ളി സമ്പ്രദായം)

അതിപുരാതന കാലം മുതല്ക്കു ആയുധവിദ്യാഗുരുക്കന്മാരായി ജീവിച്ചിരുന്ന ചില കുടുംബക്കാരുണ്ടു്. ഓണമ്പള്ളി ആചാര്യന്മാർ ഈ ഇനത്തിൽപ്പെടുന്നു. അവർ ചെമ്പകശ്ശേരി രാജാക്കന്മാരുടേയും മറ്റും ഗുരുക്കന്മാരായിരുന്നു. നമ്പ്യാരുടെ കൃതികളിൽ സ്തുതിക്കപ്പെട്ടുകാണുന്ന ഓണമ്പള്ളിലാചാര്യൻ ഈ കുടുംബത്തിലേ ഒരു അംഗമായിരുന്നു. അവരുടെ അഭ്യാസ മുറകളേ വിവരിക്കുന്ന ഒരു ഗ്രന്ഥം ഈയിടെ ശ്രീമാൻ ആർ. വാസുദേവപ്പുതുവാൾ ബീ. ഏ. സമ്പാദിച്ചു പകർത്തിച്ചതായി കണ്ടു. പതിനെട്ടു അടവുകളേയും മറ്റു അഭ്യാസക്രമങ്ങളേയും അതിൽ വിവരിച്ചിട്ടുണ്ടു്. പദ്യരൂപത്തിൽ കാണുന്ന പരദേവതാസ്തുതിയും ഗദ്യത്തിലുള്ള വിവരണങ്ങളും വളരെ പ്രാചീനമാണു്. ഒടുവിൽ ഇതു ‘ഓണമ്പള്ളി സമ്പ്രദായമാകുന്നു’ എന്നു എഴുതിയിരിക്കുന്നു.

വടക്കൻദിക്കിലേ സമ്പ്രദായത്തെ വിവരിക്കുന്ന വേറൊരു ഗ്രന്ഥവും കാണ്മാനുണ്ടു്. മങ്ങാട്ടു രാജാവിന്റെ ആയുധഗുരുക്കന്മാരിൽ ആരോ രചിച്ചതായിരിക്കണമെന്നു തോന്നുന്നു. അതിന്റെയും പ്രാരംഭം പദ്യരൂപത്തിലാണു്.

“അമ്പിളിത്തെല്ലു ചൂടുന്ന തമ്പുരാൻ മൂത്തപുത്രനെ
അമ്പിൽതൊഴുതു കുമ്പിട്ടേൻ വമ്പേലും വാണിമാതെയും.
… … …
വാളും ചുരികകട്ടാരം ഉറയിലിട്ടങ്ങിരിക്കിലും
ഊരുചൊല്ലുക മുല്പാടു് സ്ഥാനംതൊട്ടതു കൊണ്ടെടോ.”

ഗദ്യത്തിൽനിന്നു ഒരുഭാഗംകൂടി ചേർക്കാം.

“പെറകിനു കൈയ്ക്കുവെച്ചു നീക്കി മറകളഞ്ഞു് കലികുത്തി താഴെത്തിരിഞ്ഞു് വലത്തേതിൽ കെട്ടിനീക്കി കടകം വെട്ടി കൈത്തട്ടിൽ കൂട്ടി, ഉലച്ചുതാന്നു, വലത്തു ചവുട്ടി എടത്തുമാറിയിരുത്തി വലത്തുചവിട്ടി എടത്തേതിന്മീതെ ത്താണു, ഓതിരം തടുത്തു കടകത്തിന്മീതെ വച്ചുവലത്തേതിക്കെട്ടി ഒക്കക്കടകം നാലുംതടുത്തു് കുമ്പിട്ടു് എടത്തേതിൽ താണുനിന്നു ഓതിരം തടുത്തു് ഓതിരം വെട്ടി പിന്നെ നാലുതടുത്തു് കടകം വെട്ടിവാങ്ങി …

പരിശവട്ടം വീശുക. ഇതു വെട്ടിന്റെ ഉപദേശം ആർക്കും ധരിപ്പിക്കരുതു്”

ചിലതിന്റെ അവസാനത്തിൽ ‘ഗുരുവിനാണ കൈകണ്ട വിദ്യയാണെന്നറിക…ആർക്കും കാട്ടല്ലെന്നറിക. ഉപദേശം സൂക്ഷ്മമെന്നറിക’ എന്നുകൂടി എഴുതിയിരിക്കുന്നു.

കൂട്ടപ്പാഠകം

മൂന്നുനാലു കൂട്ടപ്പാഠകങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്. അവയിൽ ഒന്നു നാരായണ ഭട്ടതിരിയുടെ കൃതിയാണെന്നു് ചിലർ പറയുന്നു. അതു വിശ്വാസയോഗ്യമല്ല. അടുത്തകാലംവരെ ഇത്തരം കൃതികൾ ഉണ്ടായിക്കൊണ്ടിരുന്നു. ചേലപ്പറമ്പന്റെ കൃതിയാണെന്നു പറയപ്പെടുന്ന ഒരു കൂട്ടപ്പാഠകത്തിൽ നിന്നു് ഏതാനും ഭാഗം ഉദ്ധരിക്കാം.

“ഈയാണ്ടിലുണ്ടധിക മോദകരം ജനാനാം
മാമാങ്കമാകിയ മഹോത്സവമത്രചെന്നാൽ
കാണാം സുഹൃജ്ജനവു മങ്ങവരോടുചേർന്നാൽ
കാമോത്സവത്തിനുളവാം കഴിവെന്നുനൂനം.
അളവില്ലാതൊരു ഭൂഷണകോലം
തെളിവിലങ്ങു വരുന്നതുകണ്ടാൽ.
അളകാപുരിയീന്നനുപമഗുണനാ-
മളകേളൻ വരവെന്നേതോന്നൂ.”

ചാക്യാന്മാരുടെ അഭിനയത്തിനായി പലേടത്തുനിന്നു പല ശ്ലോകങ്ങൾ ചേർത്തും അഭിനയ ക്രമങ്ങൾ വിവരിച്ചും എഴുതിവച്ചിട്ടുള്ളതാണു് മിക്ക കൂട്ടപ്പാഠകങ്ങളും. അതുകൊണ്ടു് അവയുടെ കർത്തൃത്വം നിശ്ചയിയ്ക്കാൻ വളരെ പ്രയാസമാണു്. ഒരു കൂട്ടപ്പാഠകത്തിൽ തോലന്റേയും, പുനത്തിന്റേയും നമ്പ്യാരുടേയും ചോലപ്പറമ്പന്റേയും ഭാഷാപദ്യങ്ങൾ കാണുന്നു.

വേദാന്തഗ്രന്ഥങ്ങൾ

ഗദ്യമായും പദ്യമായും അനേക വേദാന്തഗ്രന്ഥങ്ങൾ ഭാഷയിൽ ഇക്കാലത്തു ഉണ്ടായിട്ടുണ്ടു്. ദ്വാദശവർണ്ണകം ഗദ്യം എന്നൊരു പ്രൌഢഗ്രന്ഥം മലയാളവും തമിഴും അല്ലാത്തരീതിയിൽ എഴുതപ്പെട്ടിരിക്കുന്നു. ഇതിന്റെ ഒരു പകർപ്പു് ശ്രീചിത്തിരതിരുന്നാൾ വായനശാലയിലും മറ്റൊന്നു് മലയാളം ക്യൂറേറ്റർ ആഫീസിലും കാണുന്നു.

‘തത്വമസിവാക്യം കേരളഭാഷാഗാനം’

ഇങ്ങനെ ഒരു വിശിഷ്ടഗ്രന്ഥം ഈയിടെ എന്റെ ശിഷ്യനായ മി. കുഞ്ഞുകൃഷ്ണപിള്ള ശാസ്ത്രിയുടെ പക്കൽനിന്നും കൈവശം വന്നുചേർന്നു.

“വേദാന്തവാക്യാർത്ഥ തല്പരന്മാരായി
മേദിനീതന്നിലുള്ള മാനുഷർക്കാത്മതത്വം.
ബോധിപ്പിച്ചജ്ഞാനമാം തമസ്സേക്കളയുന്ന
ശാരികപ്പൈത”

ലിനേക്കൊണ്ടാണു് കവി പാടിച്ചിരിക്കുന്നതു്.

ഭൂതാപസ്മാരലക്ഷണം

ഭാഷാപദ്യങ്ങളായി എഴുതപ്പെട്ടിരിക്കുന്നു. ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല. പതിനെട്ടു അപസ്മാരങ്ങളുടെ ലക്ഷണങ്ങളും ചികിത്സകളും അതിൽ വിവരിച്ചിരിക്കുന്നു. ഗ്രന്ഥകാരൻ എഴുത്തച്ഛന്റെ കാലത്തിനിപ്പുറം ജീവിച്ചിരുന്ന ആളാണെന്നു തോന്നുന്നു. അച്ചടിപ്പിച്ചിട്ടുള്ളതായി അറിവില്ല. ഒരു പദ്യംമാത്രം ഉദ്ധരിക്കാം.

“പതിനാറാമപസ്മാര-
ത്തിനും കൌമാരിയെന്നുപേർ
ഉദിക്കുമ്പോൾ നടന്നിട്ടു്
ബാധിച്ചീടും മനുഷ്യരെ.”
യോഗമാലികഭാഷ

ഇതു് സംസ്കൃതത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു യോഗമാലികയുടെ ഭാഷാനുവാദമാകുന്നു. ഗ്രന്ഥത്തിനു നല്ല പഴക്കമുണ്ടു്.

“സർവജനങ്ങൾക്കും ഗുരുവല്ലോ ഈശ്വരനാകുന്നതു്. മോക്ഷസാധനമാകുന്നതു് യോഗമെന്നു കേൾക്കുന്നു” ഇങ്ങനെ ഗദ്യരൂപത്തിലാണു് മൂലത്തെ വിവർത്തനം ചെയ്തിരിക്കുന്നതു്.

കേരളോൽപത്തിമൂലം

ഇതു് വളരെ പഴക്കമുള്ള ഒരു ഗദ്യഗ്രന്ഥമാകുന്നു. എഴുത്തച്ഛന്റെ കൃതിയാണെന്നു് ചിലർ പറയുന്നതു് എന്തു ലക്ഷ്യത്തെ ആധാരമാക്കീട്ടാണെന്നു മനസ്സിലാകുന്നില്ല. ഇംഗ്ലീഷുകാരുടെ വരവിനു മുമ്പു രചിക്കപ്പെട്ട കൃതിയാണെന്നുള്ളതിനു് ആന്തരമായ തെളിവുകളുണ്ടു്. കേരളത്തിലെ ജാതിക്കാരെപ്പറ്റി പറയുന്നിടത്തു്,

“നാലുവർണ്ണത്തിന്റെ പുറമേയുള്ളവർ, ചെട്ടി ചിലമ്പാണ്ടിയൻ, കുഞ്ചരാർത്തിക്കാരൻ (ഗുജറാത്തിക്കാരൻ) പറങ്കി, ഉലന്ത, പരന്തരീസു്, പൌരവൻ എന്നിങ്ങനെ ഉള്ളവർ” എന്നു പ്രസ്താവിച്ചിരിക്കുന്നതുതന്നെ ഒരു ലക്ഷ്യമാകുന്നു.

അനേകം കേരളോൽപത്തികൾ ഉണ്ടെന്നും തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ കേരളോൽപത്തി എന്ന പേരിൽ മുമ്പു് പ്രസിദ്ധപ്പെടുത്തിയിരുന്ന കേരളോൽപത്തി അദ്ദേഹത്തിന്റെ കൃതി അല്ലെന്നും അതു ശുദ്ധമേ അവാചകപുഞ്ജമാകയാൽ സ്വീകാരയോഗ്യമല്ലെന്നും മി. ഗോവിന്ദപ്പിള്ള പറയുന്നു. “അച്ചടിക്കാത്ത ഗ്രന്ഥങ്ങൾ ചിറക്കൽ, കോഴിക്കോടു്, കൊച്ചി, തിരുവിതാംകൂർ ഈ രാജ്യങ്ങളിലൊക്കെയും അല്പാല്പവ്യത്യാസങ്ങളോടുകൂടിയുണ്ടു്. അതാതു രാജ്യത്തെ കേരളോൽപ്പത്തിയിൽ അതാതുരാജ്യത്തെ രാജാക്കന്മാരെ പുകഴ്ത്തിയും കാണും. ചിലതിൽ അതാതു രാജ്യത്തു നടപ്പുള്ള” കാരണജന്മമര്യാദയെക്കുറിച്ചു ഒരു അദ്ധ്യായവും ഉണ്ടു്. ഏതോ രേഖകളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം മി. ഗോവിന്ദപ്പിള്ള ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നതു്. എന്റെ അന്വേഷണത്തിൽ ലഭിച്ച കേരളോൽപത്തിയിലും പെരുമാക്കന്മാരുടെ വാഴ്ച അവസാനിക്കുന്നതുവരെയുള്ള ചരിത്രത്തിന്റെയും കേരളത്തിലെ കാണജന്മമര്യാദകളെയും വിവരിച്ചിട്ടുണ്ടു്. അവസാനത്തിൽ ഇതു കേരളോൽപത്തി മൂലം എന്നു എഴുതിയിരിക്കുന്നു. എഴുത്തച്ഛന്റെ കൃതി അല്ലെന്നു തീർച്ചയായും പറയാം.

ഈ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളവയെങ്കിലും ചരിത്ര ദൃഷ്യാ സ്വീകാര്യമല്ലെങ്കിലും, ഗ്രന്ഥത്തിന്റെ ആവിർഭാവകാലത്തു കേരളത്തിലുണ്ടായിരുന്ന ആചാരങ്ങളേയും മറ്റും പറ്റി പലതും അതിൽ നിന്നു നമുക്കു ഗ്രഹിക്കാം. ഇതുപോലുള്ള ഗ്രന്ഥങ്ങൾ മി. ഗോവിന്ദപ്പിള്ള പറയുമ്പോലെ ദേശന്തോറും ഉണ്ടെങ്കിൽ അവയെ എല്ലാം പ്രസിദ്ധീകരിക്കാൻ ശ്രമിക്കേണ്ടതാണു്.

കേരളോൽപത്തിയും മാമാങ്കവും എന്നൊരു പദ്യകൃതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. എന്നാൽ അതു് അത്ര പുരാതനമല്ല. അതിനെപ്പറ്റി അന്യത്രപറയുന്നതാണു്.

കേരളമാഹാത്മ്യസാരം

ഇങ്ങനെ ഒരു ഭാഷാഗദ്യകൃതിയും കാണ്മാനുണ്ടു്. അതു് കേരളമാഹാത്മ്യത്തിന്റെ ഒരു സ്വതന്ത്ര ഗദ്യ വിവർത്തനമാകുന്നു. അതിനു് കേരളോൽപത്തിക്കുള്ളിടത്തോളം പഴക്കം ഇല്ല. അച്ചടിച്ചിട്ടുള്ളതായി തോന്നുന്നില്ല. പണ്ടു് നായർ എന്ന മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന കേരളമാഹാത്മ്യസാരവും എന്റെ കൈവശത്തിലിരിക്കുന്ന ഗ്രന്ഥവും തമ്മിൽ വളരെ വ്യത്യാസം കാണുന്നു. അതു് അടുത്ത കാലത്തു ആരോ എഴുതിയതാണെന്നാണു് തോന്നുന്നതു്.

മറ്റു ചില ഗദ്യ ഗ്രന്ഥങ്ങളും പദ്യ കൃതികളും ഉള്ളവയെ അനുബന്ധത്തിൽ ചേർത്തുകൊള്ളാം. ഏകദേശം ഉണ്ണുനീലി സന്ദേശത്തോളം പഴക്കം തോന്നിക്കുന്നതും അതേ മിശ്രഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളതുമായ ഒരു കൃതി ഈയിടെ എന്റെ കൈവശം വന്നുചേർന്നു, കേരളത്തിലേ പ്രധാന ക്ഷേത്രങ്ങളിലെ മൂർത്തികളേപ്പറ്റി സ്തോത്രരൂപമായി എഴുതപ്പെട്ടിട്ടുള്ളതാണു്. അക്കൃതി അവസാനം ഇല്ല. അതുപോലെ തന്നെ മിശ്രഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള മറ്റൊരു കൃതിയിൽ കോഴിക്കോട്ടു രാജാക്കന്മാരെപ്പറ്റി പ്രശംസിച്ചുകാണുന്നു. ഇവയെ അചിരേണ പ്രസിദ്ധപ്പെടുത്തണമെന്നു വിചാരിക്കുന്നു.

ഈ അദ്ധ്യായം അവസാനിക്കുന്നതിനുമുമ്പായി ഇക്കാലത്തിനിടയ്ക്കു ഭഷയ്ക്കുണ്ടായ അഭിവൃദ്ധിയേപ്പറ്റി അല്പം സൂചിപ്പിക്കുന്നതു് അനുചിതമായിരിക്കയില്ലല്ലോ. സംസ്കൃതസാഹിത്യത്തിലുള്ള പല ഗ്രന്ഥങ്ങളേ ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തതുകൊണ്ടു് മലയാളികളുടെ ആശയസമ്പത്തു വർദ്ധിക്കയും പദദാരിദ്ര്യം നീങ്ങുകയുംചെയ്തു. പോർത്തുഗീസുഭാഷയിൽ നിന്നും സംസ്കൃതത്തിൽനിന്നും അനേക പദങ്ങൾ ഭഷയ്ക്കു ലഭിച്ചു. പോർത്തുഗീസുകാരിൽനിന്നും ലഭിച്ച ചില പദങ്ങൾമാത്രം ഇവിടെ ചേർക്കാം.

പീരങ്കി, കപ്പിയാര്, മണങ്ങു്, പത്തേമാരി, കശൂമാവു്, കോമ്മാങ്ങ, പറങ്കിയണ്ടി, പൃത്തിച്ചക്ക (പോർത്തിച്ചക്ക), അലമാര, പോർത്തുക്കിമാവു്, കസാല, അമിറാൽ [14] ജന്നൽ, ഗ്രാമ്പൂചപാതിരി, സേനാസോദരൻ ഇങ്ങനെ അസംഖ്യം ശബ്ദങ്ങൾ നമുക്കു പോർത്തുഗീസുകാരിൽ നിന്നു കിട്ടീട്ടുണ്ടു്. ഹിന്തുസ്ഥാനിയിൽ നിന്നും ചില വാക്കുകൾ ഈയിടയ്ക്കു ഭാഷയിൽ കടന്നുകൂടി. സുഭകാര്യക്കാർ, ജന്മി, രഹദാരി, അസൽ, അന്തസ്സു്, അവിയൻ, അലുവാ, അമ്പാരി, ഹർജി, അത്തർ, ആസാമി, ഉജാർ, ഖജാനാ, കച്ചേരി, ഖരാർ, കാടി, കിച്ചടി, ഗുസ്തി, ഗുമസ്താ, കുശാൽ, കൈപ്പീത്തു, കോട്ട, ചിട്ട, ശുപാർശ, സിൽബന്തി, ചൊക്ക, ശീല, ജപ്തി, ജമക്കാളം (ചൌക്കാളം), ചെണ്ടു്, ജാസ്തി, ജോടി, ചോപ്പു്, സവാരി, സലാം, സുമാർ, ഡപ്പാ, ഡപ്പി, ഠാണാ, ഡോലി, ദമ്പിടി, തയാർ, ദിവാൻ, തുപ്പട്ടാ, തൊല്ല, നവിബു്, പത്തിരി, പങ്ക, പുക്കാർ, മാമൂൽ, മിട്ടായി, മുൻഷി, ബഡായി, തവിടു്, ഇത്യാദി. ഇവയിൽ ചിലതു് ഹിന്ദുസ്ഥാനിവഴിക്കു ഭാഷയിൽ സംക്രമിച്ച വിദേശീയ ശബ്ദങ്ങളത്രേ.

കുറിപ്പുകൾ
[1]

Travancore Archaeological Series Vol 1, Pages 175 and 176.

[2]

ചിലർ “നടേ” എന്നോ മറ്റോ ഒരു പ്രയോഗം കണ്ടാലുടനേ കവി വടക്കനാണെന്നു തീർച്ചപ്പെടുത്തിക്കഴിയും. തെക്കൻ കൃതിയാണെന്നു സംശയംകൂടാതെ പറയാവുന്ന ഈ പദ്യങ്ങളിൽ ഒരിടത്തു നടേശബ്ദം പ്രയോഗിച്ചിരിക്കുന്നതു നോക്കുക.

[3]

ഈ പദ്യം മി. മേനോൻ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ വിട്ടിരിക്കുന്നു.

[4]

മലരമ്പൻ എന്നു മറ്റൊരു പാഠം.

[5]

“തൂമുകിലിൻ” എന്ന ജ്ഞാനസാഗരക്കാരുടെ പാഠം സ്വീകാര്യമല്ല. അതുപോലെതന്നെ “തിറവം” എന്നതിനുപകരം “നിറവും” എന്നുള്ള മി. ശങ്കരമേനോന്റെ പാഠവും സാധുവല്ലെന്നു തോന്നുന്നു.

[6]

“മാറണി” എന്നു മി. മേനോന്റെ പാഠം.

[7]

ഈ പദ്യവും മി. മേനോന്റെ പ്രസിദ്ധീകരണത്തിൽ കാണുന്നില്ല.

[8]

“പൊന്നുംഞാണും” എന്ന ജ്ഞാനസാഗരപാഠം പിശകാണു്.

[9]

ഇവിടെ “നിറന്ന” എന്ന സ്ഥാനത്തു “നിറവും” എന്നു ജ്ഞാനസാഗരക്കാരും “അടിയൊടുമുടിയിട രമ്യം തിരുമൈ” എന്ന സ്ഥാനത്തു് അടിയോടും “മുടിയിടരമ്യം” എന്നു മി. മേനോനും ചേർത്തിരിക്കുന്നതു പ്രമാദമാണെന്നു് ആർക്കും ഒരു നോട്ടത്തിൽ കാണാവുന്നതാണു്.

[10]

“പിച്ച” എന്നു പാഠാന്തരത്തേക്കാൾ “വിച്ച” എന്ന പാഠം ഇവിടെ സ്വീകാര്യമായിത്തോന്നുന്നു. വിസ്മയ പദത്തിന്റെ തത്ഭവമായ ‘വിച്ച’ ശബ്ദത്തെ മിക്ക ചമ്പുക്കളിലും പ്രയോഗിച്ചുകാണുന്നു.

[11]

മി. ഗോവിന്ദപ്പിള്ള ഒന്നാംപതിപ്പിൽ പറഞ്ഞിരിക്കുന്നതിനു് ഇഷദ്വ്യത്യാസം വരുത്തി രണ്ടാംപതിപ്പിൽ ചേർത്തിട്ടുള്ളതുതന്നെ അദ്ദേഹം മറ്റുചിലർചെയ്യാറുള്ളതുപോലെ, ഐതിഹ്യനിർമ്മാണം ചെയ്യാറില്ലായിരുന്നുവെന്നുള്ളതിനു ലക്ഷ്യമാകുന്നു.

[12]

ഗിരിജാകല്യാണം പരമാർത്ഥത്തിൽ കൊട്ടാരം ഗ്രന്ഥപ്പുരയിൽ ഉണ്ടായിരുന്നുവെന്നു മാത്രമല്ല അതു മി. പി. ഗോവിന്ദപ്പിള്ള പരിശോധിക്കയും ചെയ്തിട്ടുണ്ടു്. അദ്ദേഹം കൊട്ടാരംവക ഗ്രന്ഥങ്ങളിൽ പലതും ഭാഷാചരിത്രനിർമ്മാണത്തിനായി എടുത്തുകൊണ്ടുപോകയും തിരിച്ചുകൊണ്ടു വയ്ക്കുന്നതിനു മുമ്പു മരിച്ചുപോകയും ആണു് ചെയ്തതു്.

[13]

ഉണ്ണിഗോവിന്ദൻ, കുഞ്ഞുനീലകണ്ഠൻ, എന്നൊന്നും പറയാറില്ല. കൊച്ചു എന്നു എല്ലാത്തരം പേരുകളുടെ മുമ്പിലും ചേർക്കാറുണ്ടുതാനും. വലിയപേരുകളുടെയും ഒടുവിൽ കുഞ്ഞുശബ്ദവും ചേർക്കാറുണ്ടു്. അതു് ഓമനപ്പേരാകുന്നു.

[14]

ഇതു പോർത്തുഗീസുകാർ വഴിയ്ക്കു ലഭിച്ച ഒരു അറബിവാക്കാകുന്നു.

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 2; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The forest distant views, an oil on canvas painting by Ivan Shishkin (1831–1898). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.