SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/River_Landscape.jpg
River Landscape with a Castle on a High Cliff, a painting by Jacob van Ruisdael ((1628/1629–1682).
ഒരു വേ­നൽ­ക്കാ­ല­ത്തു്
സാബു ഹ­രി­ഹ­രൻ

ബിജു ഓ­ടു­ക­യാ­ണു്, അ­തി­വേ­ഗ­ത്തിൽ. ത­നി­ക്ക­പ­രി­ചി­ത­മാ­യ വ­ഴി­ക­ളി­ലൂ­ടെ. ച­ര­ലു­കൾ ചി­ത­റി­ക്കി­ട­ക്കു­ന്ന പ­രു­ക്കൻ ചെ­മ്മൺ­പാ­ത­യി­ലൂ­ടെ, പായൽ പ­റ്റി­പ്പി­ടി­ച്ച മ­തി­ലു­കൾ­ക്കി­ട­യിൽ ഞെ­രു­ങ്ങി­ക്കി­ട­ക്കു­ന്ന ഊ­ടു­വ­ഴി­ക­ളി­ലൂ­ടെ, തൊ­ട്ടാ­വാ­ടി­കൾ നി­റ­ഞ്ഞു­നി­ല്ക്കു­ന്ന വെ­ളി­മ്പ്ര­ദേ­ശ­ത്തൂ­ടെ. എ­വി­ടേ­ക്കാ­ണി­ത്ര വേ­ഗ­ത്തി­ലെ­ന്നു് ചോ­ദി­ച്ചു­കൊ­ണ്ടു്, തൊ­ട്ടാ­വാ­ടി മു­ള്ളു­കൾ അ­വ­ന്റെ കാ­ലു­ക­ളിൽ കൊ­ളു­ത്തി­പ്പി­ടി­ക്കാ­നൊ­രു ശ്രമം ന­ട­ത്തി. അ­രി­കി­ലൂ­ടെ പാ­ഞ്ഞോ­ടി­പ്പോ­യ­പ്പോൾ ചേ­മ്പി­ല­ക­ള­വ­നെ ത­ല­തി­രി­ച്ചു നോ­ക്കി. ശ്വാ­സം നി­ല­ച്ചു­പോ­കു­മെ­ന്നു തോ­ന്നു­ന്നു­ണ്ട­വ­നു്. എ­വി­ടെ­യെ­ങ്കി­ലും ഒ­ന്നി­രി­ക്ക­ണം. ഒ­ന്ന­ണ­യ്ക്ക­ണം. നെ­ഞ്ചു് ശ്വാ­സം കി­ട്ടാ­തെ പി­ട­യു­ന്നു. കാ­ലി­ലെ­വി­ടെ­യൊ­ക്കെ­യോ നീ­റ്റ­ല­റി­യു­ന്നു­ണ്ടു്. ചോര തെ­ളി­ഞ്ഞു വ­രു­ന്നു­ണ്ടാ­വും. മു­റി­വു­ക­ളി­ലേ­ക്കു് നോ­ക്കാൻ സ­മ­യ­മി­ല്ല. ഒരു ക­ഴ­പ്പു്, ഉ­പ്പൂ­റ്റി മുതൽ കാൽ­മു­ട്ടു വരെ പി­ടി­ച്ചു­ക­യ­റി വന്നു. പൊ­ന്ത­ക്കാ­ട്ടിൽ നി­ന്നെ­ത്തി­നോ­ക്കു­ന്ന സർ­പ്പം പോലെ ഒരു വി­യർ­പ്പു­ത്തു­ള്ളി അ­വ­ന്റെ കൃ­താ­വി­ന­രി­കി­ലൂ­ടെ പു­റ­ത്തേ­ക്കി­ഴ­ഞ്ഞി­റ­ങ്ങി. ക­നാ­ലി­ന­രി­കി­ലൂ­ടെ അ­വ­നോ­ടി. ദി­ക്കോ ദിശയോ അ­റി­യാ­നാ­വു­ന്നി­ല്ല. ര­ക്ഷ­പ്പെ­ട­ണം. എ­ങ്ങ­നെ­യെ­ങ്കി­ലു­മി­വി­ടെ നി­ന്നു്… രഘു എവിടെ? അവനെ കാ­ണു­ന്നി­ല്ല. കു­റ­ച്ചു് മുൻ­പു് വരെ അവൻ പി­ന്നി­ലു­ണ്ടാ­യി­രു­ന്നു… പി­ന്നി­ലേ­ക്കൊ­ന്നു് നോ­ക്കാൻ പോലും സ­മ­യ­മി­ല്ല. ബിജു ഓട്ടം തു­ടർ­ന്നു.

ഏ­ക­ദേ­ശം ഒ­രാ­ഴ്ച്ച മുൻ­പു്.

“ടാ… ഞാ­ന­ന്നൊ­രു കാ­ര്യം പ­റ­ഞ്ഞി­ല്ലെ…?” താ­ത്പ­ര്യം പ്ര­ക­ടി­പ്പി­ക്കാ­ത്ത മ­ട്ടി­ലാ­ണു് രഘു പ­റ­ഞ്ഞ­തു്.

മു­ന്നി­ലി­രി­ക്കു­ന്ന, ക­രി­പി­ടി­ച്ച ചെറിയ മ­ണ്ണെ­ണ്ണ വി­ള­ക്കിൽ നി­ന്നും ക­റു­ത്ത­പു­ക­ച്ചു­രു­ളു­കൾ ഇ­ണ­ചേർ­ന്ന സർ­പ്പ­ങ്ങ­ളെ പോലെ മു­ക­ളി­ലേ­ക്കു് പു­ള­ഞ്ഞു­യർ­ന്നു് ഇ­രു­ട്ടിൽ അ­പ്ര­ത്യ­ക്ഷ­മാ­യി.

“എ­ന്തു് കാ­ര്യം?” ബി­ജു­വി­നു ര­ഘു­വെ­ന്താ­ണു­ദ്ദേ­ശി­ച്ച­തെ­ന്നു മ­ന­സ്സി­ലാ­യി­ല്ല.

“ടാ, പ­തു­ക്കെ പ­റ­യെ­ടാ… ഞാ­ന­ന്നു് പ­റ­ഞ്ഞി­ല്ലെ?… കൊ­റ­ച്ചു് ദൂ­രെ­യൊ­ര­ട­ത്തു് പോണ കാ­ര്യം…”

“ഏതു? ആ പെ­ണ്ണി­നെ കാണാൻ പോണ…” പ­റ­യു­മ്പോൾ ബി­ജു­വി­ന്റെ ക­ണ്ണു­കൾ വി­ള­ക്കി­ന്റെ തീ­നാ­ളം പോലെ തെ­ളി­ഞ്ഞു.

“ങാ… അതു് തന്നെ… നീ­യൊ­ന്നു് പ­തു­ക്കെ പറ…”

ക­ട­യു­ടെ ചു­റ്റി­ലു­മാ­യി നി­റ­ഞ്ഞു­നി­ല്ക്കു­ന്ന ഇ­രു­ട്ടി­ലേ­ക്കു് നോ­ക്കി­ക്കൊ­ണ്ടു് രഘു ശ­ബ്ദം­താ­ഴ്ത്തി താ­ക്കീ­തു് ചെ­യ്തു.

ര­ഘു­വി­ന്റെ അ­പ്പ­ന്റേ­താ­ണാ പഴയ പ­ല­ച­ര­ക്കു കട. ഇ­രു­പ­ത്തി­യ­ഞ്ചു് വർ­ഷ­ത്തി­ല­ധി­ക­മാ­യി ആ കട റെയിൽ പാ­ള­ത്തി­ന­ടു­ത്താ­യി കൂ­നി­പ്പി­ടി­ച്ചു നി­ല്പ്പു­ണ്ടു്. അ­സം­ഖ്യം ട്രെ­യി­നു­ക­ളു­ടെ ഹോ­ണു­ക­ളും കി­ത­പ്പും മു­രൾ­ച്ച­യു­മൊ­ക്കെ കേ­ട്ടു­പ­ഴ­കി­യ കട. പാ­ള­ത്തി­ലൂ­ടെ ട്രെ­യി­നു­കൾ കു­തി­ച്ചു­പാ­യു­മ്പോൾ, പ്രാ­യാ­ധി­ക്യം കാരണം അതു് നി­ന്നു് ചെ­റു­താ­യി വി­റ­യ്ക്കും. ആ­ഴ്ച്ച­യിൽ ഒന്നോ രണ്ടോ ദിവസം മാ­ത്ര­മെ വേ­ലാ­യു­ധേ­ട്ടൻ കടയിൽ വ­ന്നി­രി­ക്കാ­റു­ള്ളൂ. വലിയ കൺ­സ്യൂ­മർ­സ്റ്റോ­റു­കൾ വ­രി­ക­യും, രാ­ത്രി­ക­ളിൽ പവർ ക­ട്ടു് ഏർ­പ്പെ­ടു­ത്തു­ക­യും ചെ­യ്ത­പ്പോൾ, സ്വാ­ഭാ­വി­ക­മാ­യി ആ പഴയ കടയിൽ ക­ച്ച­വ­ടം കു­റ­ഞ്ഞു. പ­തി­വു­കാർ പോലും വലിയ സ്റ്റോ­റു­ക­ളി­ലേ­ക്കു് പോ­യി­ത്തു­ട­ങ്ങി. അ­തി­ല­യാൾ­ക്കു് ചെ­റു­ത­ല്ലാ­ത്ത ആ­ധി­യു­ണ്ടു്. ര­ഘു­വും ബി­ജു­വും കു­ഞ്ഞു­നാ­ള് മു­തൽ­ക്കെ ക­ളി­ച്ചു വ­ളർ­ന്ന­വ­രാ­ണു്. കൗ­മാ­ര­പ്രാ­യ­മാ­യ­പ്പോ­ഴേ­ക്കും അവർ ആരാലോ മുൻ­കൂ­ട്ടി­യെ­ഴു­ത­പ്പെ­ട്ട ജീ­വി­ത­തി­ര­ക്ക­ഥ­യ­നു­സ­രി­ച്ചു് രണ്ടു വ­ഴി­ക­ളി­ലേ­ക്കു് ന­ട­ന്നു­തു­ട­ങ്ങി­യി­രു­ന്നു. എ­ങ്കി­ലും അ­വർ­ക്കി­ട­യി­ലു­ള്ള സൗ­ഹൃ­ദ­ബ­ന്ധം ക­മ്പി­യി­ല്ലാ­ക­മ്പി പോലെ തു­ട­രു­ക തന്നെ ചെ­യ്തു. പുതിയ പുതിയ കാ­ര്യ­ങ്ങ­ള­റി­യു­ന്ന­തിൽ സ്വാ­ഭാ­വി­ക­മാ­യ താ­ത്പ­ര്യം ഉ­ണ്ടാ­വു­ന്ന­തി­നി­ട­യി­ലാ­ണു് തങ്ങൾ ഇ­തു­വ­രേ­യും അ­നു­ഭ­വി­ക്കാ­ത്ത­തും, അറിവു സ­മ്പാ­ദി­ക്കാ­ത്ത­തു­മാ­യ ചില ജീ­വി­ത­വി­ഷ­യ­ങ്ങ­ളു­ണ്ടെ­ന്നു് മ­ന­സ്സി­ലാ­ക്കി­യ­തു്. ക­ണ­ക്കി­ലെ കു­ഴ­ഞ്ഞ പ്ര­ശ്ന­ങ്ങ­ളും, ജീ­വ­ശാ­സ്ത്ര­ത്തി­ലെ ശാ­സ്ത്രീ­യ­നാ­മ­ങ്ങ­ളും പ­ത്താം ക്ലാ­സ്സ് ക­ഴി­ഞ്ഞു് തു­ടർ­ന്നു പ­ഠി­ക്കാൻ വി­ല­ക്കി­യെ­ങ്കി­ലും, ര­ഘു­വി­ന­തിൽ അശേഷം വിഷമം തോ­ന്നി­യി­ല്ല. അ­പ്പ­ന്റെ ക­ട­യു­ണ്ടു്. അതിനി ന­ട­ത്തി­ക്കൊ­ണ്ടു് പോ­കേ­ണ്ട­തു് താൻ തന്നെ. അ­താ­ണ­വ­ന്റെ ആ­ത്മ­വി­ശ്വാ­സം. ബിജു കു­റ­ച്ച­ക­ലെ­യു­ള്ള കോ­ളേ­ജി­ലേ­ക്കു് പ­ഠി­ക്കാൻ പോ­യി­ത്തു­ട­ങ്ങി­യി­രു­ന്നു. കൂ­ടെ­യു­ള്ള സു­ഹൃ­ത്തു­ക്കൾ ത­ങ്ങ­ളു­ടെ പ്രേ­മ­ബ­ന്ധ­ങ്ങ­ളെ­ക്കു­റി­ച്ചു് പ­റ­യു­മ്പോൾ, സ്ത്രീ­വി­ഷ­യ­ങ്ങ­ളിൽ അ­വർ­ക്കു­ള്ള അ­വ­ഗാ­ഹം പ­ങ്കു­വെ­ച്ച­പ്പോൾ, ത­നി­ക്കു മാ­ത്ര­മെ­ന്തേ അ­തി­നൊ­രു ഭാ­ഗ്യ­മു­ണ്ടാ­കു­ന്നി­ല്ല എ­ന്നോർ­ത്ത­വൻ നഖം ക­ടി­ച്ചു. രാ­ത്രി­ക­ളിൽ മു­റി­ക്കു­ള്ളി­ലേ­ക്കു് നി­ലാ­വി­നോ­ടൊ­പ്പം അ­നാ­വ­ശ്യ­ചി­ന്ത­ക­ളും ക­യ­റി­വ­രു­ന്നു­ണ്ടോ എ­ന്ന­വ­നു് സം­ശ­യ­മാ­യി. ജീ­വി­ത­ത്തി­ലെ സു­വർ­ണ്ണ­നി­മി­ഷ­ങ്ങൾ വെ­റു­തെ പാ­ഴാ­ക്കി­ക്ക­ള­യു­ക­യാ­ണെ­ന്നു് സു­ഹൃ­ത്തു­ക്കൾ നി­ര­ന്ത­രം പ­റ­ഞ്ഞു­കേൾ­പ്പി­ച്ച­പ്പോൾ, ത­നി­ക്കു് ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന നഷ്ടം താൻ ക­രു­തു­ന്ന­തി­ലു­മെ­ത്ര­യോ അ­ധി­ക­മാ­ണെ­ന്ന­വ­നു് തോ­ന്നി­ത്തു­ട­ങ്ങി.

ഇ­രു­ട്ടിൽ, മ­ണ്ണെ­ണ്ണ വി­ള­ക്കി­ന്റെ വെ­ളി­ച്ചം സാ­ക്ഷി­യാ­ക്കി രഘു ബി­ജു­വി­നോ­ടു് ആ വി­ശേ­ഷ­വാർ­ത്ത വി­ശ­ദ­മാ­യി പ­ങ്കു­വെ­ച്ചു. താൻ സ്വ­പ്നം ക­ണ്ടി­രു­ന്ന സു­ഖ­ങ്ങൾ രഘു ഏ­താ­നും ദി­വ­സ­ങ്ങൾ­ക്കു് മുൻ­പു് അ­നു­ഭ­വി­ച്ചു ക­ഴി­ഞ്ഞി­രി­ക്കു­ന്നു എന്ന സത്യം! എ­ല്ലാം കേ­ട്ടു ക­ഴി­ഞ്ഞ­പ്പോൾ ര­ഘു­വി­നോ­ടു് ക­ടു­ത്ത അ­സൂ­യ­യാ­ണു് ബി­ജു­വി­നു് തോ­ന്നി­യ­തു്.

ഒരു നി­മി­ഷം നി­രാ­ശ­യോ­ടെ മുഖം കു­നി­ച്ചു് നിന്ന ശേഷം കു­റ്റ­പ്പെ­ടു­ത്തു­ന്ന സ്വ­ര­ത്തിൽ ബിജു ചോ­ദി­ച്ചു,

“ഇ­ങ്ങ­നെ ഒരു സംഭവം ന­ട­ന്നി­ട്ടു്… നീ ഇ­പ്പ­ഴാ­ണോ­ടാ എ­ന്നോ­ടു് പ­റ­യു­ന്ന­തു?”

“അ­തെ­ങ്ങ­നെ­യാ? നീ പ­ഠി­ക്കാൻ പോ­യി­ട്ടു് വ­രു­മ്പോ നേരം താ­മ­സി­ക്കി­ല്ലെ?”

പ­ഠി­ക്കാൻ പോ­കു­ന്ന­തു് കൊ­ണ്ടു് ഇതാ ജീ­വി­ത­ത്തിൽ ഒരു വലിയ നഷ്ടം സം­ഭ­വി­ച്ചി­രി­ക്കു­ന്നു.

ന­ഷ്ട­ബോ­ധം നി­റ­ഞ്ഞ ആ ചിന്ത ഉ­പേ­ക്ഷി­ക്കാ­നെ­ന്ന മ­ട്ടി­ല­വൻ തല കു­ട­ഞ്ഞു.

“ഇതു് പറ, നി­ന്നോ­ടാ­രാ ആ സ്ഥ­ല­ത്തെ പറ്റി പ­റ­ഞ്ഞ­തു?”

“ങാ!! അ­തൊ­ന്നും നീ അ­റി­യ­ണ്ട! നി­ന­ക്കു് പോ­ക­ണോ­ന്നു­ണ്ടെ പറ. ഞാൻ കൊ­ണ്ടു പോകാം”

ആ ഒരു വാ­ഗ്ദാ­ന­ത്തി­നു് ഉ­ട­നൊ­രു­ത്ത­രം കൊ­ടു­ക്കാൻ ബി­ജു­വി­നു ക­ഴി­ഞ്ഞി­ല്ല.

“അതു് പി­ന്നെ… ആ­രെ­ങ്കി­ലും അ­റി­ഞ്ഞാ…”

“എ­ങ്ങ­നെ­യ­റി­യാൻ? ഇ­പ്പോൾ തന്നെ… ഞാൻ പോയ കാ­ര്യം നീ­യ­റി­ഞ്ഞാ?”

“അല്ല… പോ­ലീ­സോ മറ്റോ…”

അ­പ്പോൾ പോ­കു­ന്ന­തിൽ ഒരു വി­രോ­ധ­മൊ­ന്നു­മി­ല്ല അവനു്. ഭ­യ­മാ­ണു് പ്ര­ശ്നം. രഘു ബി­ജു­വി­നെ സൂ­ക്ഷി­ച്ചു നോ­ക്കി. “എ­ന്തു് പോ­ലീ­സ്?… ഒരു പ്ര­ശ്ന­വു­മി­ല്ല… നീ വി­ചാ­രി­ക്കു­ന്ന പോ­ലെ­യ­ല്ല… കൊ­റ­ച്ചു് ദൂ­രെ­യാ… ഒരു കു­ഞ്ഞു പോലും അ­റി­യാൻ പോ­ണി­ല്ല… ഒരു കാ­ര്യം ചെ­യ്യാം, ഈ വ­രു­ന്ന… വെ­ള്ളി­യാ­ഴ്ച്ച… അല്ല… ശ­നി­യാ­ഴ്ച്ച പോകാം. എന്താ?”

ഇത്ര പെ­ട്ടെ­ന്നു് പോകണോ? രഘു കൂ­ടെ­യു­ള്ള­പ്പോൾ ശ­രി­ക്കും ഒ­ന്നി­നേ­യും പേ­ടി­ക്കേ­ണ്ട കാ­ര്യ­മി­ല്ല. അവനു് നല്ല ത­ടി­മി­ടു­ക്കു­ണ്ടു്. ഏ­തൊ­രാ­ളോ­ടും എ­ന്തും പ­റ­ഞ്ഞു നി­ല്ക്കാൻ അ­വ­ന­റി­യാം. അ­വ­ന്റെ നാവിൽ കൃ­ത്യ­സ­മ­യ­ത്തു് ശ­രി­യാ­യ വാ­ക്കു­കൾ വരും. ത­നി­ക്കാ സി­ദ്ധി­യി­ല്ല. മാ­ത്ര­വു­മ­ല്ല, അവനു് ലോ­ക­പ­രി­ച­യം കൂ­ടു­ത­ലു­ണ്ടു്. എത്ര പേ­രെ­യാ­ണു് ദി­വ­സ­വും കാ­ണു­ന്ന­തും, സം­സാ­രി­ക്കു­ന്ന­തും.

“എന്റെ അമ്മ ഇതു് വ­ല്ല­തും അ­റി­ഞ്ഞാ…” എന്തോ ചില അ­രു­താ­യ്മ­കൾ താൻ ചെ­യ്യാൻ പോ­കു­ക­യാ­ണു്. വീ­ണ്ടു­വി­ചാ­ര­ങ്ങൾ ചി­ന്ത­ക­ളെ ച­വി­ട്ടി­പ്പി­ടി­ച്ചു വെ­യ്ക്കു­ന്ന­തു പോലെ.

“ഹോ! നി­ന്നെ കൊ­ണ്ടു് തോ­റ്റു. നി­ന്റെ അമ്മ ഇ­തെ­ങ്ങ­നെ അ­റി­യാ­നാ­ണു്?! ഇ­തൊ­ക്കെ ചെറിയ കാ­ര്യ­മ­ല്ലെ? എ­ല്ലാ­രു­ടെ ജീ­വി­ത­ത്തി­ലും ഇ­തൊ­ക്കെ ഉ­ണ്ടാ­വും”

അ­ടു­ത്ത നി­മി­ഷം രഘു തി­ക­ഞ്ഞ ഉ­പ­ദേ­ശി­യാ­യി.

ബി­ജു­വി­ന്റെ സംശയം നി­റ­ഞ്ഞ നോ­ട്ടം ക­ണ്ടു് അവൻ ചോ­ദി­ച്ചു,

“നി­ന­ക്കു് ന­മ്മു­ടെ ശശിയെ അ­റി­യാ­വോ?”

“ങെ… ഏതു? … ആ കു­ള്ളൻ ശശിയാ?”

“അവൻ കു­ള്ള­നൊ­ന്നു­മ­ല്ല… നീയാ കു­ള്ളൻ! അവനീ കാ­ര്യ­ത്തിൽ ജ­ഗ­ജി­ല്ലി­യാ… അറിയോ?”

“പക്ഷേ,…അവനെ ക­ണ്ടാൽ ഒ­ന്നും തോ­ന്നൂ­ല്ല­ല്ലോ…”

“ഇ­തെ­ങ്ങ­നെ­യാ­ടാ ക­ണ്ടാൽ തോ­ന്നു­ന്നെ!… നി­ന­ക്കു് വേ­ണ്ടെ­ങ്കി വേണ്ട… വി­ട്ടേ­ക്കു്”

“ടാ… ഞാൻ വീ­ട്ടീ­ന്നു് എ­ന്തു് പ­റ­ഞ്ഞു് ഇ­റ­ങ്ങും?”

“അതു് പി­ന്നെ… സിനിമ കാ­ണാ­നെ­ന്നും പ­റ­ഞ്ഞു് ഇ­റ­ങ്ങു്… ഒരു സൂ­പ്പർ പടം വ­ന്നി­ട്ടു­ണ്ടു്… ഞാൻ ക­ണ്ട­താ… നീ അതു് കാ­ണാ­നാ­ണെ­ന്നും പ­റ­ഞ്ഞു് ഇ­റ­ങ്ങി­ക്കോ… ക­ഥ­യൊ­ക്കെ ഞാൻ പ­റ­ഞ്ഞു് തരാം”

“ഉം…”

താൻ വില കു­റ­ച്ചു ക­ണ്ടി­രു­ന്ന കു­ള്ളൻ ശശി ഇതാ തന്നെ തോൽ­പ്പി­ച്ചി­രി­ക്കു­ന്നു! താനോ? ഇ­പ്പോ­ഴും സ്വ­പ്ന­ങ്ങ­ളു­ടെ കു­ള­ത്തിൽ മു­ങ്ങി­ക്കി­ട­ക്കു­ന്നു. എ­ന്നാ­ലി­താ, അ­ന്വേ­ഷി­ച്ച­തു് പോ­ലു­മി­ല്ല ആ­ഗ്ര­ഹി­ച്ച­തേ­യു­ള്ളൂ അവസരം മു­ന്നിൽ വ­ന്നു് കൈ­നീ­ട്ടി നി­ല്ക്കു­ന്നു!

അ­ന്നു് രാ­ത്രി ബി­ജു­വി­നെ ചി­ന്ത­കൾ ഉ­റ­ങ്ങാ­ന­നു­വ­ദി­ച്ചി­ല്ല. ക­ല്ലേ­റു് കൊണ്ട തേ­നീ­ച്ച­ക്കൂ­ടു് പോ­ലെ­യാ­യി മ­ന­സ്സു്.

എ­ങ്ങ­നെ അ­മ്മ­യോ­ടു് കള്ളം പറയും?

പോ­യി­വ­രാ­നെ­ത്ര സ­മ­യ­മെ­ടു­ക്കും?

കാണാൻ…എ­ങ്ങ­നെ­യു­ണ്ടാ­വും?

കാ­ണു­മ്പോൾ… എ­ന്തൊ­ക്കെ… എ­വി­ടെ­യൊ­ക്കെ… എ­ങ്ങ­നെ­യൊ­ക്കെ…

സ്വയം ചോ­ദി­ച്ച ചോ­ദ്യ­ങ്ങൾ­ക്കി­ട­യിൽ കി­ട­ന്നു് ബിജു ഉ­റ­ങ്ങി പോയി.

ഉ­ണർ­ന്നെ­ഴു­ന്നേ­റ്റ­പ്പോ­ഴും ചി­ന്ത­കൾ ബി­ജു­വി­നെ പി­ന്തു­ടർ­ന്നു.

images/School_and_Society.png

കൃ­ത്യ­മാ­യി സ്ഥ­ല­മെ­വി­ടെ­യെ­ന്നു് രഘു പ­റ­ഞ്ഞി­ട്ടി­ല്ലെ­ങ്കി­ലും ബ­സ്സിൽ പോ­ക­ണ­മെ­ന്ന­ല്ലെ പ­റ­ഞ്ഞ­തു? അ­പ്പോൾ കു­റ­ച്ച­ക­ലെ­യാ­ണു്. അ­തേ­താ­യാ­ലും ന­ന്നാ­യി. ഇവിടെ താൻ മ­ര്യാ­ദാ­പു­രു­ഷോ­ത്ത­മ­നാ­ണു്. അ­നാ­വ­ശ്യ­മാ­യി ഒരു വാ­ക്കു് പോലും ആ­രോ­ടും സം­സാ­രി­ക്കാ­ത്ത­വ­നാ­ണു്. അ­മ്മ­യ്ക്കു് മു­ന്നിൽ എല്ലാ ന­ന്മ­ക­ളു­ടെ­യും ആൾ­രൂ­പ­മാ­ണു്. നല്ല അ­നു­സ­ര­ണ­യു­ള്ള മ­ക­നാ­ണു്. ഒ­രേ­യൊ­രു സ­ന്ത­തി… അ­വ­സാ­ന­ചി­ന്ത മാ­ത്രം ബി­ജു­വി­ന്റെ ഉ­ള്ളിൽ ഒരു ചൂ­ണ്ട­ക്കൊ­ളു­ത്തു് പോലെ ഉ­ട­ക്കി. സകല പ്ര­തീ­ക്ഷ­ക­ളോ­ടു­മാ­ണു് അമ്മ വ­ളർ­ത്തു­ന്ന­തു്. വീ­ടി­ന്റെ നെ­ടും­തൂൺ ആ­വേ­ണ്ട­വൻ. അ­ച്ഛ­ന്റെ മരണം, എല്ലാ ഉ­ത്ത­ര­വാ­ദി­ത്വ­വും തന്റെ ചു­മ­ലി­ലേ­ക്കാ­ണു് എ­ടു­ത്തു വെ­ച്ച­തു്. പക്ഷേ,… അ­തെ­ല്ലാം എ­ന്തി­നു് ഇ­തു­മാ­യി കൂ­ട്ടി­ക്കു­ഴ­യ്ക്ക­ണം? ഇതു് വെ­റു­മൊ­രു നേ­ര­മ്പോ­ക്കു്. അ­ല്ലെ­ങ്കിൽ തന്നെ ഈയൊരു കാ­ര്യം ചെ­യ്യാ­നാ­ഗ്ര­ഹി­ക്കു­ന്ന ലോ­ക­ത്തി­ലെ ആ­ദ്യ­ത്തെ ആ­ളൊ­ന്നു­മ­ല്ല­ല്ലോ താൻ. ആ­ഗ്ര­ഹ­ങ്ങൾ ആ­ത്മ­നി­യ­ന്ത്ര­ണ­ങ്ങ­ളു­ടെ കെ­ട്ടു് വി­ട്ടു പാ­യു­മ്പോൾ, അ­രു­തെ­ന്നു് മ­ന­സ്സു് പ­റ­യു­ന്ന­തി­നൊ­ക്കെ­യും ത­ന്റേ­താ­യ ന്യാ­യ­വാ­ദ­ങ്ങൾ കൊ­ണ്ടു് മൂടുക—ഏതൊരു സാ­ധാ­ര­ണ­ക്കാ­ര­നെ പോ­ലെ­യും അ­വ­നു­മ­തി­നു തു­ടർ­ച്ച­യാ­യി ശ്ര­മി­ച്ചു കൊ­ണ്ടി­രു­ന്നു. താൻ ചി­ന്തി­ക്കു­ന്ന­തും, പ്ര­വർ­ത്തി­ക്കു­ന്ന­തും തി­ക­ച്ചും സ്വാ­ഭാ­വി­കം. ഈ പ്രാ­യ­ത്തിൽ ചെ­യ്യേ­ണ്ട­തൊ­ക്കെ­യും ഈ പ്രാ­യ­ത്തിൽ തന്നെ ചെ­യ്യ­ണം.

നി­സ്സാ­ര­മാ­യൊ­രു നുണ. ഒരു സിനിമ കാണാൻ പോ­കു­ന്നു. അവിടെ അ­ടു­ത്തൊ­രു സു­ഹൃ­ത്തു­ണ്ടു്. അ­വ­ന്റെ വീ­ട്ടി­ലു­മൊ­ന്നു് പോകണം. തി­രി­കെ വ­രു­മ്പോൾ കു­റ­ച്ചു് വൈകും. ക­ണ്ണാ­ടി­യു­ടെ മു­ന്നിൽ ചെ­ന്നു് നി­ന്നു് ര­ണ്ടു് വട്ടം പ­റ­ഞ്ഞു നോ­ക്കി. പി­ന്നീ­ടു് ആ­ത്മ­വി­ശ്വാ­സ­ത്തോ­ടെ അ­മ്മ­യു­ടെ മു­ന്നിൽ ചെ­ന്നു് നി­ന്നു് പ­റ­ഞ്ഞു ഫ­ലി­പ്പി­ച്ച­പ്പോൾ ആ­ശ്വാ­സ­മാ­യി.

ശ­നി­യാ­ഴ്ച്ച.

പ­റ­ഞ്ഞ­യി­ട­ത്തു് ബ­സ്സി­റ­ങ്ങി­യ­പ്പോൾ, അ­ടു­ത്തു­ള്ള പീ­ടി­ക­യു­ടെ മു­ന്നിൽ തന്നെ രഘു ഒരു പോ­സ്റ്റിൽ ചാരി നിൽ­ക്കു­ന്ന­തു് ബിജു കണ്ടു. ഒ­ന്നി­ച്ചു് പോ­കു­ന്ന­തു് ബു­ദ്ധി­യ­ല്ല എ­ന്നു് പ­റ­ഞ്ഞ­തു് ര­ഘു­വാ­ണു്. ബു­ദ്ധി­മാൻ. അ­വ­ന്റെ കൃ­ത്യ­നി­ഷ്ഠ അ­ത്ഭു­ത­പ്പെ­ടു­ത്തു­ന്നി­ല്ല. അവൻ വാ­ക്കു് പ­റ­ഞ്ഞാൽ വാ­ക്കാ­ണു്. അവനെ വി­ശ്വ­സി­ക്കാം. എ­ങ്കി­ലും ചെ­റി­യൊ­രു ഭയം ഇ­ല്ലാ­തി­ല്ല. അ­തു­പ­ക്ഷേ, പു­റ­ത്തു് കാ­ട്ടാൻ പാ­ടി­ല്ല. തന്റെ മൂ­ക്കി­നു താ­ഴെ­യും ക­റു­ത്ത രോ­മ­ങ്ങ­ളു­ണ്ടു്. ജീ­വി­ത­ത്തിൽ എ­ന്നെ­ന്നും ഓർ­ത്തോർ­ത്തു് ആ­സ്വ­ദി­ക്കാ­നു­ള്ള ദി­വ­സ­മാ­ണു്.

ര­ണ്ടു് വട്ടം ഓട്ടോ മാറി കയറി. അ­തൊ­ക്കെ­യും, ആരും തങ്ങൾ എവിടെ പോ­കു­ന്ന­തെ­ന്നു് അ­റി­യാ­തി­രി­ക്കാ­നു­ള്ള വി­ദ്യ­യെ­ന്നാ­ണു് രഘു പ­റ­ഞ്ഞ­തു്. ര­ഘു­വി­ന്റെ ഗൂ­ഢ­പ­ദ്ധ­തി­യു­ടെ ഭാഗം. സ്ഥ­ല­മെ­ത്തി­യ­പ്പോൾ രഘു ഇ­റ­ങ്ങി മു­ന്നിൽ ന­ട­ന്നു. ബിജു പി­ന്നാ­ലെ­യും. അത്ര ചൂ­ടു­ള്ള ദി­വ­സ­മ­ല്ല. പക്ഷേ, വി­യർ­ക്കു­ന്നു. അവൻ ചു­റ്റി­ലും നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. ഈ പ്ര­ദേ­ശ­ത്തെ­ക്കു­റി­ച്ചു് കേ­ട്ടി­ട്ടു­ണ്ടെ­ങ്കി­ലും, ഇ­താ­ദ്യ­മാ­യാ­ണു് വ­രു­ന്ന­തു്. ഒന്നോ രണ്ടോ ഓ­ട്ടോ­റി­ക്ഷ­കൾ, സൈ­ക്കി­ളു­കൾ അ­വ­രെ­യും ക­ട­ന്നു പോയി. ജവുളി കടകൾ, ചാ­യ­പീ­ടി­ക­കൾ, ഒരു മി­ല്ല്, ചെ­റി­യൊ­രു പ­ച്ച­ക്ക­റി­ക്ക­ട… പ­ട്ട­ണ­മാ­വാൻ കൊ­തി­ച്ചു നി­ല്ക്കു­ന്നൊ­രു ഗ്രാ­മ­പ്ര­ദേ­ശ­മെ­ന്നു് ഒറ്റ നോ­ട്ട­ത്തിൽ തോ­ന്നും. കു­റ­ച്ചു് ന­ട­ന്നു് അവർ വീതി കു­റ­ഞ്ഞൊ­രു വ­ഴി­യി­ലേ­ക്കു് കയറി. അ­ല്പ­ദൂ­രം ക­ഴി­ഞ്ഞ­പ്പോൾ ആ വ­ഴി­യും ചെ­റു­താ­യി. പി­ന്നീ­ട­തു്, ടാറ് സ്വ­പ്നം ക­ണ്ടു് കി­ട­ക്കു­ന്ന ചെ­മ്മൺ­പാ­ത­യാ­യി. അവിടെ നി­ന്നു് മ­റ്റൊ­രു വ­ഴി­യി­ലേ­ക്കു്. ഇ­പ്പോൾ ഒന്നോ രണ്ടോ പേർ­ക്കു് ന­ട­ക്കാ­വു­ന്ന വീതി മാ­ത്ര­മേ­യു­ള്ളൂ. ഇ­രു­വ­ശ­ത്തും പ­റ­മ്പു്. തെ­ങ്ങിൻ­ത്തോ­പ്പാ­ണു്. കൈ­ലി­യു­ടു­ത്ത ഒന്നു രണ്ടു ചെ­റു­പ്പ­ക്കാർ അ­വ­രെ­യും ക­ട­ന്നു പോയി. അ­തി­ലൊ­രു­വൻ തന്നെ തു­റി­ച്ചു് നോ­ക്കി­യോ? ബി­ജു­വി­നു സം­ശ­യ­മാ­യി.

രഘു പ­റ­ഞ്ഞി­ടം എ­വി­ടെ­യാ­ണു്? ബി­ജു­വി­നു് ആ­കാം­ക്ഷ അ­ട­ക്കാ­നാ­യി­ല്ല. ര­ഘു­വാ­ണ­ങ്കിൽ ഒ­ന്നും സം­സാ­രി­ക്കാ­തെ പോ­വു­ക­യാ­ണു്. അ­വ­ന്റെ­യൊ­പ്പ­മെ­ത്താൻ ബി­ജു­വി­നു് പതിയെ ഓ­ടേ­ണ്ടി വന്നു.

“എടാ ഇനി എത്ര ദൂ­ര­മു­ണ്ടു്?”

“നീ വാ…”

പാത ഉ­പേ­ക്ഷി­ച്ചു് അവർ ഒരു പ­റ­മ്പി­ലേ­ക്കു് കയറി. അ­തി­ര­ട­യാ­ള­മാ­യി നാ­ട്ടി­യ ക­ല്ലു­കൾ. മു­ട്ടോ­ളം പൊ­ക്ക­ത്തിൽ കു­റ്റി­ച്ചെ­ടി­കൾ, കാ­ട്ടു­ചെ­മ്പ­ര­ത്തി­കൾ, ഉ­റ­ക്കം തൂ­ങ്ങു­ന്ന ചേ­മ്പി­ല­കൾ. ദൂ­രെ­യാ­യി പാടം കാണാം. കാ­റ്റി­ന്റെ ത­ഴു­ക­ലിൽ അ­ല­യി­ള­കു­ന്ന പ­ച്ച­ക്ക­ടൽ. പ­റ­മ്പു് മു­ഴു­വ­നും തൊ­ട്ടാ­വാ­ടി­ച്ചെ­ടി­ക­ളു­ണ്ടാ­യി­രു­ന്നു. കാ­റ്റിൽ ത­ല­യാ­ട്ടി­ക്ക­ളി­ക്കു­ന്ന ചെറിയ വ­യ­ല­റ്റ് പൂ­ക്കൾ. തൊ­ട്ടാ­വാ­ടി­യു­ടെ­താ­വാം, ഏതോ ചെ­ടി­യു­ടെ മു­ള്ളു­കൾ ബി­ജു­വി­ന്റെ കാ­ലി­ലു­ര­സു­ക­യും പോ­റ­ലു­ണ്ടാ­വു­ക­യും ചെ­യ്തു.

“ഇവിടെ മു­ഴു­വ­നും മു­ള്ളാ­ണ­ല്ലൊ…” അതും പ­റ­ഞ്ഞു് ബിജു നി­ന്നു. അവൻ പി­ന്നി­ലേ­ക്കു് കാലു് മ­ട­ക്കി തല കു­നി­ച്ചു നോ­ക്കി. ചെ­റു­താ­യി ചോര പൊ­ടി­ഞ്ഞി­രി­ക്കു­ന്നു.

“ആഹാ! ചോര വ­ന്ന­ല്ലൊ! നല്ല ശകുനം. അ­പ്പോ­ളെ­ല്ലാം ന­ന്നാ­വും. ഇനി നീ ഒ­ന്നും പേ­ടി­ക്ക­ണ്ട!” അതു് ക­ണ്ടു് രഘു പ­റ­ഞ്ഞു.

എന്തു പേടി? മു­ഖ­ത്തു് പേ­ടി­യു­ടെ ഭാ­വ­മു­ണ്ടോ? ഈർഷ്യ പുറമെ കാ­ട്ടാ­തെ ര­ഘു­വി­ന്റെ പി­ന്നാ­ലെ ന­ട­ന്നു. ഇ­തു­വ­രെ ആ­യി­ല്ലേ. ഇനി ചി­ല­പ്പോൾ കു­റ­ച്ചു് ദൂരം കൂ­ടി­യേ ഉ­ണ്ടാ­വൂ.

ചെ­ന്നു നി­ന്ന­തു് ഒരു ഓ­ടി­ട്ട വീ­ടി­നു മു­ന്നി­ലാ­ണു്. പാ­യ­ലു­പി­ടി­ച്ച മ­തി­ലു­കൾ വീ­ടി­നെ വ­ള­ഞ്ഞു­നിൽ­പ്പു­ണ്ടു്. ഉ­യ­ര­ത്തിൽ നി­ന്നും നോ­ക്കി­യാൽ ഒ­രു­പ­ക്ഷേ, ആ മതിൽ, വീ­ടി­നെ ചു­റ്റി­വ­രി­ഞ്ഞു­കി­ട­ക്കു­ന്നൊ­രു പാ­മ്പു് പോലെ തോ­ന്നു­മാ­യി­രി­ക്കും. ഒ­ര­പ­രി­ചി­ത­ന്റെ മു­ന്നിൽ ചെ­ന്നു് പെ­ട്ട­തു് പോലെ ആ വീ­ടി­നെ നോ­ക്കി നിന്ന ബി­ജു­വി­നെ രഘു കൈ­യ്യിൽ പി­ടി­ച്ചു­കൊ­ണ്ടു വ­ന്നു് അ­ട­ഞ്ഞു­കി­ട­ന്ന മുൻ­വാ­തി­ലി­നു് മു­ന്നിൽ നിർ­ത്തി. നിറം മ­ങ്ങി­യ ത­ടി­വാ­തി­ലിൽ പതിയെ ര­ണ്ടു് മു­ട്ടു്. അ­ല്പ­നേ­രം ക­ഴി­ഞ്ഞു് അ­ക­ത്തു നി­ന്നും ആരോ ന­ട­ന്നു­വ­രു­ന്ന പ­തി­ഞ്ഞ ശബ്ദം കേ­ട്ടു. പാതി തു­റ­ന്ന വാ­തി­ലി­നി­ട­യി­ലൂ­ടെ ഒരു വ­യ­സ്സ­ന്റെ മുഖം കണ്ടു. ക്ഷൗ­രം ചെ­യ്യാ­ത്ത മുഖം. ഒ­ട്ടി­യ ക­വി­ളു­കൾ. ക­ണ്ണു­കൾ­ക്കു് താ­ഴെ­യാ­യി വീർ­ത്ത സ­ഞ്ചി­കൾ. നരച്ച താടി രോ­മ­ങ്ങൾ അ­ല­സ­മാ­യി ത­ട­വി­ക്കൊ­ണ്ട­യാൾ രണ്ടു പേ­രെ­യും നോ­ക്കി. ക­ണ്ണു് കൊ­ണ്ടൊ­രു ക­ണ­ക്കു­കൂ­ട്ടൽ. ബി­ജു­വി­നു് താൻ ഒരു നി­മി­ഷം കൊ­ണ്ടു് വി­വ­സ്ത്ര­നാ­യ­തു പോലെ തോ­ന്നി. ഒരു സ്വാ­ഭാ­വി­ക പ്ര­തി­ക­ര­ണം പോലെ ബിജു ര­ഘു­വി­ന്റെ പി­ന്നി­ലേ­ക്കു് ഒ­തു­ങ്ങി. ഇ­യാ­ളു­ടെ ക­ണ്ണു­ക­ളും നോ­ട്ട­വും ശ­രി­യ­ല്ല. ഏതോ മൃ­ഗ­ത്തി­ന്റെ രൂ­പ­മാ­ണ­യാൾ­ക്കു്. ഏതു് മൃ­ഗ­മാ­ണി­തു?

“മ­ന­സ്സി­ലാ­യി­ല്ലെ…?” രഘു ശബ്ദം താ­ഴ്ത്തി ചോ­ദി­ച്ചു.

“ഉം…” ഒരു വരണ്ട മൂളൽ ശബ്ദം.

“ഇ­താ­ണു് ഞാൻ പറഞ്ഞ…” രഘു തു­ടർ­ന്നു.

“ഉം ഉം…” ഈ പ്രാ­വ­ശ്യം മൂ­ള­ലി­നൊ­രു പ്ര­ത്യേ­ക താ­ള­മു­ണ്ടാ­യി­രു­ന്നു.

“കൊ­ണ്ടു വ­ന്നി­ട്ടു­ണ്ടൊ?” അ­പ്പോൾ രൂ­പ­ത്തി­നു സം­സാ­രി­ക്കാ­ന­റി­യാം. ബിജു അ­യാ­ളിൽ നി­ന്നും ക­ണ്ണെ­ടു­ത്തു് ചു­റ്റും നോ­ക്കി. ഒരു വ­ല്ലാ­ത്ത പ്ര­ദേ­ശം. ദൂ­രെ­യെ­വി­ടെ­യോ ഒരു ഉപ്പൻ പതിവു ചോ­ദ്യം ഉ­റ­ക്കെ ചോ­ദി­ക്കു­ന്ന­തു് കേ­ട്ടു. ബി­ജു­വി­നു് ഒ­രു­പാ­ടു് ചോ­ദ്യ­ങ്ങൾ ചോ­ദി­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു.

എന്തു പ്രാ­യം വരും?

വല്ല അ­സു­ഖ­വും വരുമോ?

പക്ഷേ, അ­തൊ­ക്കെ­യും നേ­ര­ത്തെ ചോ­ദി­ക്കേ­ണ്ട ചോ­ദ്യ­ങ്ങ­ളാ­യി­രു­ന്നു. ഇ­നി­യി­പ്പോൾ സ­മ­യ­മി­ല്ല.

സഞ്ചി തൂ­ക്കി­യി­ട്ട ക­ണ്ണു­കൾ ചു­റ്റും ആരേയോ പരതി. എ­ന്നി­ട്ട­യാൾ ഒരു വ­ശ­ത്തേ­ക്കു് വ­ഴി­മാ­റി. ബി­ജു­വി­നു് ചെ­രി­പ്പു് പു­റ­ത്തു് ഊ­രി­യി­ട­ണോ വേ­ണ്ട­യോ എന്നു സം­ശ­യ­മാ­യി.

“ചെ­രു­പ്പൂ­ര­ണ്ട” രഘു പതിയെ പ­റ­ഞ്ഞ­തു് കേ­ട്ടു.

ബി­ജു­വും ര­ഘു­വും അ­ക­ത്തേ­ക്കു് ക­യ­റി­യ­തും ശ­ബ്ദ­മു­ണ്ടാ­ക്കാ­തെ അയാൾ വാ­തി­ല­ട­ച്ചു.

കാ­ഴ്ച്ച തെ­ളി­യാൻ സ­മ­യ­മെ­ടു­ത്തു. വോൾ­ട്ടേ­ജ് കു­റ­ഞ്ഞ ഒരു ബൾ­ബ്ബ്, മു­റി­യു­ടെ ന­ടു­വി­ലാ­യി ആ­ത്മ­ഹ­ത്യ ചെ­യ്ത­വ­നെ പോലെ തൂ­ങ്ങി­ക്കി­ട­ക്കു­ന്നു. കു­മ്മാ­യ­മി­ള­കി തു­ട­ങ്ങി­യ ചു­വ­രു­കൾ. ഒരു മൂ­ല­യി­ലാ­യി തറയിൽ ചു­ളി­വു നി­റ­ഞ്ഞ ഒരു പ­ഞ്ഞി­മെ­ത്ത, ഒരു ചെറിയ മേശ. അ­തി­നു് മു­ന്നി­ലാ­യി ഒരു കസേര. അ­തി­ലൊ­രു മു­ഷി­ഞ്ഞ തോർ­ത്തു്. മു­റി­യു­ടെ മൂ­ല­യി­ലാ­യി ഒരു പായ ചു­രു­ട്ടി വെ­ച്ചി­രി­ക്കു­ന്നു. ഇയാൾ സദാ സ­മ­യ­വും ഉ­റ­ക്ക­മാ­യി­രി­ക്കും. ആ മെത്ത ക­ണ്ടാ­ല­റി­യാം, ഇ­പ്പോൾ കി­ട­പ്പിൽ നി­ന്നെ­ഴു­ന്നേ­റ്റു് വ­ന്ന­തേ­യു­ള്ളൂ­വെ­ന്നു്. തൊ­ട്ടു നോ­ക്കി­യാ­ല­റി­യാം, അതിൽ ചൂ­ടു­ണ്ടാ­വും. ബിജു അയാളെ നോ­ക്കി. മെ­ലി­ഞ്ഞു് അല്പം കൂ­നി­പ്പി­ടി­ച്ച ദുർ­ബ്ബ­ല­മാ­യ ശരീരം. ഒരു മു­ഷി­ഞ്ഞ കൈലി മാ­ത്ര­മാ­ണു് വേഷം. എ­ഴു­ന്നു് നി­ല്ക്കു­ന്ന നരച്ച രോമം നി­റ­ഞ്ഞ കു­ഴി­ഞ്ഞ നെ­ഞ്ചു്. ക­ഷ­ണ്ടി കയറിയ ശി­ര­സ്സു്.

രഘു ചോ­ദ്യ­ഭാ­വ­ത്തിൽ അയാളെ നോ­ക്കി. ഒരു മു­റി­യു­ടെ ചാ­രി­ക്കി­ട­ന്ന ത­ടി­വാ­തി­ലി­ലേ­ക്കു് അയാൾ താ­ടി­യു­യർ­ത്തി കാ­ണി­ച്ചു. രഘു ബി­ജു­വി­നോ­ടു് കണ്ണു കൊ­ണ്ടു് “അ­ങ്ങോ­ട്ടു് പൊ­യ്ക്കോ­ളൂ” എ­ന്നാം­ഗ്യം കാ­ണി­ച്ചു.

ഇ­താ­ണു് താൻ കാ­ത്തി­രു­ന്ന സ്വ­പ്ന­മു­ഹൂർ­ത്തം. എ­ന്നാൽ കാ­ലു­കൾ ച­ലി­ക്കു­ന്നി­ല്ല. കൈ­ക­ളിൽ ത­ണു­പ്പു് പ­ടർ­ന്നി­രി­ക്കു­ന്നു. തല ശൂ­ന്യ­മാ­യി­രി­ക്കു­ന്നു. ചി­ല­പ്പോൾ താനീ കാ­ണു­ന്ന­തു് മു­ഴു­ക്കേ­യും സ്വ­പ്ന­മാ­യി­രി­ക്കും. ക­ണ്ണു് തു­റ­ക്ക­രു­തു്. ഉ­ണർ­ന്നാൽ ഈ സ്വ­പ്നം മു­ഴു­ക്കെ­യും ഉ­ട­ഞ്ഞു ചി­ത­റും. വീ­ണ്ടും തന്റെ കി­ട­ക്ക­യിൽ… വ­ല­ത്തേ­ക്കു് തല ചെ­രി­ച്ചു നോ­ക്കി­യാൽ ഒരു പാളി തു­റ­ന്നി­ട്ടി­രി­ക്കു­ന്ന ജനൽ… അല്ല, ഇ­തൊ­ന്നും സ്വ­പ്ന­മ­ല്ല. ഇ­താ­ണു് യാ­ഥാർ­ത്ഥ്യം. എ­ത്ര­യോ ദൂരം സ­ഞ്ച­രി­ച്ചു്, എ­ത്ര­യോ പേ­രു­ടെ ക­ണ്ണു് വെ­ട്ടി­ച്ചു് വ­ന്നു്, കു­മ്മാ­യ­മി­ള­കി വീ­ഴു­ന്ന ചു­വ­രു­ക­ളു­ള്ള ഒരു വീ­ടി­നു­ള്ളി­നാ­ണു് താ­നി­പ്പോൾ.

രഘു വീ­ണ്ടും ബി­ജു­വി­നെ കണ്ണു കാ­ണി­ച്ചു. വ­യ­സ്സൻ അ­തൊ­ന്നും ശ്ര­ദ്ധി­ക്കാ­ത്ത മ­ട്ടിൽ ശ­ബ്ദ­മു­ണ്ടാ­ക്കാ­തെ ന­ട­ന്നു പോയി ത­റ­യി­ലി­ട്ടി­രു­ന്ന പ­ഞ്ഞി­മെ­ത്ത­യിൽ ചു­രു­ണ്ടു് കി­ട­പ്പാ­യി. അ­ത്ര­യും സ­മാ­ധാ­നം. അ­യാ­ളു­ടെ സാ­ന്നി­ധ്യം തന്നെ ഒരു വ­ല്ലാ­ത്ത അ­റ­പ്പു­ണ്ടാ­ക്കി­യി­രു­ന്നു. താൻ ര­ഘു­വി­നു കൊ­ടു­ത്ത പ­ണ­മെ­പ്പോ­ഴാ­ണ­വൻ അ­യാൾ­ക്കു് കൊ­ടു­ത്ത­തു? അതു് ശ്ര­ദ്ധ­യിൽ പെ­ട്ടി­ല്ല­ല്ലോ. ആ­രു­ടെ­യും ശ്ര­ദ്ധ­യിൽ പെ­ടാ­തെ കാ­ര്യ­ങ്ങൾ ചെ­യ്യാ­നു­ള്ള വൈ­ദ­ഗ്ദ്ധ്യ­മ­വ­നു­ണ്ടു്.

വാ­തി­ലി­നു് നേർ­ക്കു് ന­ട­ക്കു­മ്പോൾ പൊ­ട്ടി­യ­ടർ­ന്ന സി­മ­ന്റ് തറയിൽ ചെ­രു­പ്പു­ര­ഞ്ഞു് വ­ല്ലാ­ത്ത ശ­ബ്ദ­മു­ണ്ടാ­യി. അവൻ ചെ­രു­പ്പൂ­രി­യി­ട്ടു. വാ­തി­ലിൽ മു­ട്ട­ണോ? വേണ്ട. ചാരി കി­ട­ക്കു­ക­യ­ല്ലെ? അ­നു­വാ­ദം കി­ട്ടി­യ­ത­ല്ലെ? തല ചെ­രി­ച്ചു് ഒ­രു­വ­ട്ടം കൂടി ര­ഘു­വി­നെ നോ­ക്കി­യ ശേഷം വാതിൽ ത­ള്ളി­ത്തു­റ­ന്നു് ബിജു അ­ക­ത്തേ­ക്കു് കയറി. നേരിയ വെ­ളി­ച്ചം വി­ത­റു­ന്ന ഒരു ബൾ­ബ്ബ് മ­ച്ചിൽ നി­ന്നും ഇ­റ­ക്കി­യി­ട്ടി­ട്ടു­ണ്ടു്. മു­റി­യു­ടെ മൂ­ല­യിൽ ചു­രി­ദാ­റി­ട്ടൊ­രു രൂപം. അ­ഴി­ച്ചി­ട്ടി­രി­ക്കു­ന്ന മുടി, മു­ന്നിൽ ചു­മ­ലി­ലേ­ക്കു് വീണു് കി­ട­പ്പു­ണ്ടു്. രൂ­പ­ത്തി­നു നിറം ക­റു­പ്പു­മ­ല്ല, വെ­ളു­പ്പു­മ­ല്ല. ഇ­വൾ­ക്കു് ത­ന്നെ­ക്കാൾ പ്രാ­യം കു­റ­വാ­ണു്! എ­ന്താ­യി­രി­ക്കും ഇവളും, മുൻ­വ­ശ­ത്തെ മു­റി­യിൽ ചു­രു­ണ്ടു കൂടി കി­ട­ക്കു­ന്ന മൃ­ഗ­വു­മാ­യു­ള്ള ബന്ധം? മ­ക­ളാ­വു­മോ? ഏയ്… ആ­വി­ല്ല. ഇവളെ എ­വി­ടെ­നി­ന്നെ­ങ്കി­ലും കൊ­ണ്ടു­വ­ന്ന­താ­വു­മോ? അവൾ ബി­ജു­വി­നെ തന്നെ സൂ­ക്ഷി­ച്ചു് നോ­ക്കു­ക­യാ­യി­രു­ന്നു. ബി­ജു­വി­നു എന്തോ ചോ­ദി­ക്ക­ണ­മെ­ന്നു തോ­ന്നി. പക്ഷേ, നാവു് വ­ര­ണ്ടു പോ­യി­രി­ക്കു­ന്നു. വി­കാ­ര­മെ­ല്ലാം ത­ണു­ത്തു പോ­യി­രി­ക്കു­ന്നു. ഭയം മാ­ത്രം ബാ­ക്കി.

“വാ­തി­ല­ട­യ്ക്കു്…” മൃ­ദു­വെ­ങ്കി­ലും മൂർ­ച്ച­യു­ള്ള പെൺ­സ്വ­രം.

അ­നു­സ­ര­ണ­യോ­ടെ ബിജു വാ­തി­ല­ട­ച്ചു.

പതിയെ ന­ട­ന്നു് അ­വ­ളു­ടെ അ­ടു­ക്ക­ലേ­ക്കു് പോയി. ഇതു് തന്റെ ആ­ദ്യാ­നു­ഭ­വ­മാ­ണെ­ന്നു് ഇ­വ­ള­റി­യ­രു­തു്. മൂ­ക്കി­നു താ­ഴെ­യു­ള്ള ക­റു­ത്ത രോ­മ­ങ്ങൾ…താ­നൊ­രു ചെറിയ ചെ­ക്ക­നൊ­ന്നു­മ­ല്ല. ആ കാ­ര്യം മ­റ­ക്കാൻ പാ­ടി­ല്ല.

നേരെ ചെ­ന്നു് അ­വ­ളു­ടെ കൈ­യ്യിൽ പി­ടി­ക്കു­ക­യാ­ണു് ചെ­യ്ത­തു്.

“ആ­ദ്യാ­യി­ട്ടാ അല്ലെ…?” അതു പ­റ­ഞ്ഞു് അവൾ ചെ­റു­താ­യി ചി­രി­ച്ചു. ഒപ്പം വലതു കൈ­യു­യർ­ത്തി സ്വ­ന്തം വാ പൊ­ത്തു­ക­യും, മുഖം കു­നി­ക്കു­ക­യും ചെ­യ്തു.

ഒന്നു വി­ള­റി­യെ­ങ്കി­ലും ബി­ജു­വും ചി­രി­ച്ചു.

“എ­ങ്ങ­നെ മ­ന­സ്സി­ലാ­യി…?” മൂ­ക്കി­നു താ­ഴെ­യു­ള്ള രോ­മ­ങ്ങ­ളു­ടെ കാ­ര്യം ഒരു നി­മി­ഷം മ­റ­ന്നു്, വളരെ നി­ഷ്ക്ക­ള­ങ്ക­മാ­യി അവൻ ചോ­ദി­ച്ചു.

“അതു്… പ­റ­ഞ്ഞു തരാം…” കു­സൃ­തി­യോ­ടെ പ­റ­ഞ്ഞു് കൊ­ണ്ട­വൾ ബി­ജു­വി­ന്റെ കൈ­യ്യിൽ പി­ടി­ച്ചു.

ഘോരമഴ പെ­യ്യു­ന്ന നേ­ര­ത്തു് മി­ന്നൽ­പ്പി­ണ­റു­കൾ ആ­കാ­ശ­ത്തു് വെ­ള്ളി­വേ­രു­കൾ വ­ര­ച്ചു് അ­പ്ര­ത്യ­ക്ഷ­മാ­കു­ന്ന­തു് ക­ണ്ടി­ട്ടു­ണ്ടു്. എ­ന്നാ­ലാ­ദ്യ­മാ­യി സ്വ­ന്തം ശ­രീ­ര­ത്തി­നു­ള്ളിൽ…

മു­റി­ക്കു് പു­റ­ത്തു് രഘു പോ­ക്ക­റ്റിൽ നി­ന്നും ഒരു സി­ഗ­റെ­റ്റെ­ടു­ത്തു് ക­ത്തി­ച്ചു. വ­യ­സ്സൻ അ­പ്പോ­ഴേ­ക്കും പു­ത­പ്പി­ന­ടി­യി­ലേ­ക്കു് നൂ­ണ്ടു ക­ഴി­ഞ്ഞി­രു­ന്നു. തീ­പ്പെ­ട്ടി ഉ­ര­ച്ച­തി­ന്റെ ശബ്ദം കേ­ട്ടു് പു­ത­പ്പി­നു­ള്ളിൽ നി­ന്നും ഒരു തല പു­റ­ത്തേ­ക്കു് നീ­ണ്ടു. എ­ന്നി­ട്ട­തു പോലെ ഉ­ള്ളി­ലേ­ക്കു് പോയി. ക­ട­ലാ­മ­യു­ടേ­തു പോലെ തോ­ന്നി­ച്ചു ആ ച­ല­ന­ങ്ങൾ. രഘു പു­ക­യൂ­തി വി­ട്ടു കൊ­ണ്ടി­രു­ന്നു.

കുറെ നി­മി­ഷ­ങ്ങൾ ക­ഴി­ഞ്ഞ­പ്പോൾ, പു­റ­ത്തു് ചില കാൽ­പെ­രു­മാ­റ്റ­ങ്ങൾ കേ­ട്ട­തു പോലെ ര­ഘു­വി­നു തോ­ന്നി. അ­വ­നെ­ഴു­ന്നേ­റ്റു് ചെ­ന്നു് മുൻ­വ­ശ­ത്തെ വാ­തി­ലി­ന്റെ വി­ട­വി­ലൂ­ടെ നോ­ക്കി. എ­ന്നി­ട്ടു് പ­രി­ഭ്രാ­ന്തി­യോ­ടെ ബിജു കയറി പോയ മു­റി­യു­ടെ മു­ന്നി­ലേ­ക്കു് ഓടി.

“ടാ, തു­റ­ക്ക­ടാ, വേഗം പു­റ­ത്തേ­ക്കു് വാടാ…”

ര­ഘു­വി­ന്റെ പ­രി­ഭ്രാ­ന്തി നി­റ­ഞ്ഞ ശബ്ദം കേ­ട്ടു്, തന്നെ മൂ­ടി­യി­രി­ക്കു­ന്ന നീളൻ മു­ടി­യി­ഴ­കൾ­ക്കി­ട­യിൽ നി­ന്നു് ബിജു ത­ല­യു­യർ­ത്തി.

ര­ഘു­വി­ന്റെ ശബ്ദം ത­ന്നെ­യ­ല്ലെ?

വാ­തി­ലിൽ തു­ടർ­ച്ച­യാ­യി മു­ട്ടു­ന്ന ശബ്ദം.

എ­ന്താ­ണു്…? എ­ന്താ­ണു് ന­ട­ക്കു­ന്ന­തു്…?

“എടാ… ഒ­ന്നു് വേഗം വാ­തി­ലു് തൊ­റ­ക്കെ­ടാ…”

വാ­തി­ലിൽ ത­ട്ടു­ന്ന ശ­ബ്ദ­ത്തി­ന്റെ ശക്തി വർ­ദ്ധി­ച്ചി­രി­ക്കു­ന്നു.

പ­രി­ഭ്രാ­ന്തി നി­റ­ഞ്ഞ നി­ല­വി­ളി പോ­ലെ­യാ­ണാ ശബ്ദം. എന്തോ പ്ര­ശ്ന­മു­ണ്ടാ­യി­ട്ടു­ണ്ടു്. അ­ല്ലെ­ങ്കിൽ അ­വ­നി­ങ്ങ­നെ ഒച്ച വെ­ക്കി­ല്ല. ത­നി­ക്ക­പ­രി­ചി­ത­മാ­ണു് അ­വ­ന്റെ­യീ ശബ്ദം.

ബിജു ചാ­ടി­യെ­ഴു­ന്നേ­റ്റു് വ­സ്ത്ര­ങ്ങ­ള­ണി­ഞ്ഞു. ഷർ­ട്ടി­ന്റെ കു­ടു­ക്കു­ക­ളി­ടു­ന്ന­തി­നൊ­പ്പം ന­ട­ന്നു് ചെ­ന്നു് വാതിൽ തു­റ­ന്നു. തൊ­ട്ടു മു­ന്നിൽ തന്നെ രഘു നിൽ­പ്പു­ണ്ടാ­യി­രു­ന്നു. രഘു ബി­ജു­വി­ന്റെ കൈ­പി­ടി­ച്ചു് വ­ലി­ച്ചു് മുൻ­വ­ശ­ത്തെ മു­റി­യി­ലേ­ക്കു് നീ­ക്കി നിർ­ത്തി. അ­വ­ന്റെ പി­ടു­ത്ത­ത്തി­നു വ­ല്ലാ­ത്ത ബ­ല­മു­ണ്ടെ­ന്നു ബി­ജു­വി­നു തോ­ന്നി.

“എടാ… കൊറേ പേരു്… ന­മു­ക്കു് എ­ത്രേം പെ­ട്ടെ­ന്നു് ഇ­വി­ടു­ന്നു് പോണം” അതു പ­റ­യു­മ്പോൾ രഘു ചെ­റു­താ­യി കി­ത­യ്ക്കു­ന്ന­തു് കണ്ടു. ഇ­ത്ര­യും ഭയം അ­വ­ന്റെ മു­ഖ­ത്തു് മുൻ­പൊ­രി­ക്ക­ലും ക­ണ്ടി­ട്ടി­ല്ല. ഒ­രു­ത­രം വിറ അ­ടി­മു­ടി ബാ­ധി­ച്ച­തു പോലെ. അവൻ വി­രൽ­ന­ഖ­ങ്ങൾ ക­ടി­ച്ചു തു­പ്പു­ന്നു­ണ്ടു്. ആധി ക­യ­റു­മ്പോൾ മാ­ത്രം അവൻ പ്ര­ക­ടി­പ്പി­ക്കു­ന്ന ചേ­ഷ്ട­കൾ. അ­ര­ണ്ട­വെ­ളി­ച്ച­ത്തി­ലും കണ്ടു, മു­റി­യു­ടെ മൂ­ല­യി­ലാ­യി പ­ഞ്ഞി­മെ­ത്ത­യിൽ വ­യ­സ്സൻ എ­ഴു­ന്നേ­റ്റു് നി­ല്ക്കു­ന്ന­തു്. ഇ­പ്പോൾ അ­യാ­ളു­ടെ ക­ണ്ണു­ക­ളിൽ ഉ­റ­ക്ക­മി­ല്ല. ക­ണ്ണും മി­ഴി­ച്ചു്, വായും പൊ­ളി­ച്ച­ങ്ങ­നെ നി­ല്ക്കു­ക­യാ­ണു്. ബി­ജു­വി­നു ത­ല­യി­ലേ­ക്കു് രക്തം ഇ­ര­ച്ചു് ക­യ­റു­ന്ന­താ­യി തോ­ന്നി. ത­ല­മു­ടി­ക്കു് തീ പി­ടി­ച്ച­തു് പോ­ലെ­യാ­ണു് രഘു നി­ല്ക്കു­ന്ന­തു്.

“തൊ­റ­ക്കെ­ടാ…”

“ഇന്നു കൊ­ണ്ടി­തു് അ­വ­സാ­നി­പ്പി­ക്കും”

“കൊ­റ­ച്ചു് നാ­ളാ­യി തു­ട­ങ്ങീ­ട്ടു്”

“ഇ­റ­ങ്ങി വാടാ നാ­യി­ന്റെ മ­ക്ക­ളെ…!”

“ഇ­വ­നേ­യൊ­ക്കെ കെ­ട്ടി­യി­ട്ട­ടി­ക്ക­ണം”

വീ­ടി­നു പു­റ­ത്തു് നി­ന്നു­മു­ള്ള ആ­ക്രോ­ശ­ങ്ങ­ളു­ടെ­യും, ഭീ­ഷ­ണി­ക­ളു­ടെ­യും ശബ്ദം ബിജു അ­പ്പോ­ഴാ­ണു് ശ്ര­ദ്ധി­ച്ച­തു്. ശ­ബ്ദ­ങ്ങ­ളു­ടെ ശക്തി വർ­ദ്ധി­ച്ചി­രി­ക്കു­ന്നു. വാ­തി­ലിൽ ആ­രൊ­ക്കെ­യോ ശ­ക്തി­യാ­യി ത­ട്ടു­ന്നു­ണ്ടു്. ഏതു നി­മി­ഷ­വും പു­റ­ത്തു് നി­ല്ക്കു­ന്ന കൂ­ട്ടം, വാതിൽ ത­ല്ലി­ത്ത­കർ­ത്തു് അ­ക­ത്തേ­ക്കു് കു­തി­ച്ചു് വ­രു­മെ­ന്ന­വ­നു് തോ­ന്നി.

ബിജു ഒരു നി­മി­ഷം തി­രി­ഞ്ഞു നോ­ക്കി. എന്തോ പ­ന്തി­കേ­ടു് തോ­ന്നി­യ­തു് കൊ­ണ്ടാ­വ­ണം, വാ­തി­ലി­ന­രി­കി­ലേ­ക്കു് അവളും വ­ന്നി­രു­ന്നു. ചാ­രി­യി­ട്ടി­രു­ന്ന വാതിൽ മ­റ­ഞ്ഞു് അ­ഴി­ഞ്ഞ­മു­ടി­യോ­ടെ­യ­വൾ. ഒരു കണ്ണു മാ­ത്രം കാണാം. നിർ­വ്വി­കാ­ര­ത നി­റ­ഞ്ഞ ഒരു ക­ണ്ണു്. വാതിൽ പി­ടി­ച്ചി­രു­ന്ന ചു­വ­ന്ന വ­ള­യി­ട്ട കൈകൾ പതിയെ താ­ഴേ­ക്കൂർ­ന്നു് അ­ക­ത്തേ­ക്കു് മ­റ­ഞ്ഞു. വാ­തി­ല­ട­യു­ക­യും ചെ­യ്തു.

“നീ വാടാ” അതും പ­റ­ഞ്ഞു് രഘു ബി­ജു­വി­ന്റെ കൈ­യ്യിൽ മു­റു­ക്കെ പി­ടി­ച്ചു കൊ­ണ്ടു് വീ­ടി­ന്റെ പിൻ­ഭാ­ഗ­ത്തേ­ക്കു് ഓടി. വാതിൽ തു­റ­ന്നു് പു­റ­ത്തേ­ക്കു് രണ്ടു പേരും ചാ­ടു­ക­യാ­യി­രു­ന്നു. അ­പ്പോൾ വീടു് ചു­റ്റി പിൻ­ഭാ­ഗ­ത്തേ­ക്കോ­ടി വ­രു­ന്ന കു­റ­ച്ചു പേരെ അവർ കണ്ടു. സർ­വ്വ­ശ­ക്തി­യു­മെ­ടു­ത്തു് ഓ­ടു­മ്പോൾ, “അ­വ­ന്മാ­ര­താ!”, “വി­ട­രു­തു് ഒ­രു­ത്ത­നേ­യും” എന്ന ചില വി­ളി­കൾ പി­ന്നാ­ലെ പാ­ഞ്ഞു വന്നു.

“ടാ, ആദ്യം കാ­ണു­ന്ന ബ­സ്സിൽ ക­യ­റി­ക്കോ” ഓ­ടു­ന്ന­തി­നി­ട­യിൽ രഘു വി­ളി­ച്ചു പ­റ­ഞ്ഞ­തു ബിജു കേ­ട്ടു.

ഓ­ട്ട­ത്തി­ന്റെ വേഗത കൂടി. ഏതോ ഒരു നി­മി­ഷ­ത്തിൽ അവർ വഴി പി­രി­ഞ്ഞോ­ടി. കുറേ ദൂരം പി­ന്നി­ട്ട രഘു തി­രി­ഞ്ഞു നോ­ക്കി. പി­ന്നിൽ ആ­രേ­യും കാ­ണു­ന്നി­ല്ല. ബിജു… അ­വ­നെ­വി­ടെ?… എ­വി­ടെ­യെ­ങ്കി­ലും വീണു പോ­യി­രി­ക്കു­മോ?… അതോ അ­വ­ര­വ­നെ പി­ടി­കൂ­ടി­യി­രി­ക്കു­മോ?… അതോ അ­വ­നെ­വി­ടെ­യെ­ങ്കി­ലും ഒ­ളി­ച്ചി­രി­ക്കു­ക­യാ­ണോ?… പാ­ല­ത്തി­ന­ടു­ത്തു് വരെ അ­വ­നു­ണ്ടാ­യി­രു­ന്നു. അവിടെ വെ­ച്ചാ­യി­രി­ക്കും അവൻ വഴി മാറി ഓ­ടി­യി­ട്ടു­ണ്ടാ­വു­ക. പാ­ല­ത്തി­ന­പ്പു­റം ഒരു ബ­സ്റ്റോ­പ്പു­ണ്ടു്. അവിടെ താൻ പോ­യി­ട്ടു­ള്ള­താ­ണു്. രഘു ഓർ­ത്തെ­ടു­ത്തു. ഒ­രു­പ­ക്ഷേ, അവൻ ഏ­തെ­ങ്കി­ലും ബ­സ്സിൽ ചാ­ടി­ക്ക­യ­റി­യി­ട്ടു­ണ്ടാ­വും. ശ്ശെ, ത­നി­ക്കു് പ­റ്റി­യ ഒരു വലിയ തോൽവി. ഇ­തു­പോ­ലു­ള്ള കാ­ര്യ­ങ്ങ­ളിൽ ഇ­തു­വ­രെ­യും ഒരു ചെറിയ പി­ഴ­വു് പോലും വ­ന്നി­ട്ടി­ല്ല. അവനെ വി­ളി­ച്ചു കൊ­ണ്ടു് വ­ന്നി­ട്ടു്… ഇ­നി­യെ­ങ്ങ­നെ അ­വ­ന്റെ മു­ഖ­ത്തു് നോ­ക്കും?…

രഘു തി­രി­ച്ചെ­ത്തി­യ­പ്പോൾ ഉച്ച ക­ഴി­ഞ്ഞി­രു­ന്നു.

“ഇനി അപ്പൻ പോ­യ്ക്കോ­ള്ളൂ”

ക­ട­യി­ലേ­ക്കു് ക­യ­റു­മ്പോൾ രഘു പ­റ­ഞ്ഞു.

“മോനെ നീ വ­ല്ല­തും ക­ഴി­ച്ചോ?”

“ഉം…”

വി­ശ­പ്പു്… അ­തെ­പ്പോ­ഴോ കെ­ട്ടു പോ­യി­രു­ന്നു. കടയിൽ ആളുകൾ വ­രി­ക­യും പോ­വു­ക­യും ചെ­യ്തു കൊ­ണ്ടി­രു­ന്നു. അ­പ്പോ­ഴെ­ല്ലാം ബി­ജു­വി­ന്റെ മുഖം അ­വി­ടെ­ല്ലാം രഘു തി­ര­ഞ്ഞു കൊ­ണ്ടി­രു­ന്നു. അവൻ ഏതു നി­മി­ഷ­വും മു­ന്നിൽ പ്ര­ത്യ­ക്ഷ­പ്പെ­ടാം. ചീത്ത പറയും. ഉ­റ­പ്പു്. സാ­ര­മി­ല്ല, പ­റ­ഞ്ഞോ­ട്ടെ. അവനെ സ­മാ­ധാ­ന­പ്പെ­ടു­ത്താ­വു­ന്ന­തേ­യു­ള്ളൂ. അ­ല്ലെ­ങ്കിൽ തന്നെ അവനെ ച­തി­ച്ച­തൊ­ന്നു­മ­ല്ല­ല്ലോ. ആരു് വി­ചാ­രി­ച്ചു ഇ­ങ്ങ­നെ­യൊ­ക്കെ ആ­വു­മെ­ന്നു്. വേ­റേ­യും ഇ­ട­ങ്ങ­ളു­ണ്ടു്. പി­ന്നൊ­രി­ക്കൽ അവനെ അ­ങ്ങോ­ട്ടു് കൊ­ണ്ടു പോവാം…

“ടാ, നീ ന­മ്മ­ടെ ബി­ജൂ­നെ കണ്ടോ?”

സ­ന്ധ്യ ക­ഴി­യാ­റാ­യ­പ്പോൾ പ­ത്ര­മി­ടു­ന്ന ജോണി വ­ന്നു് ര­ഘു­വി­നോ­ടു് ചോ­ദി­ച്ചു. രഘു ക­ട­യ­ട­യ്ക്കാ­നു­ള്ള തി­ര­ക്കി­ലാ­യി­രു­ന്നു.

“ഇല്ല… ഇ­ന്ന­വ­നെ ക­ണ്ട­തേ­യി­ല്ല… എ­ന്താ­യേ­ട്ടാ?”

images/he_Lake.jpg

“അ­വ­നി­ന്നു് രാ­വി­ലെ സി­നി­മ­യ്ക്കെ­ന്നു് പ­റ­ഞ്ഞു് എ­വി­ടെ­യോ പോയതാ… ഇ­തു­വ­രെ വീ­ട്ടിൽ തി­രി­ച്ചു വ­ന്നി­ട്ടി­ല്ല… അ­വ­ന്റെ അമ്മ അതാ ക­ര­ഞ്ഞോ­ണ്ടു് ന­ട­ക്കു­ന്നു…”

ജോണി സൈ­ക്കിൾ ച­വി­ട്ടി പോയി. ആ സമയം പാ­ള­ത്തി­ലൂ­ടെ ഒരു ട്രെ­യിൻ അവിടം മു­ഴു­ക്കെ­യും ന­ടു­ക്കി വി­റ­പ്പി­ച്ചു കൊ­ണ്ടു് പാ­ഞ്ഞു. രഘു ക­ട­ന്നു് പോ­കു­ന്ന വെ­ളി­ച്ച­ങ്ങ­ളി­ലേ­ക്കു് ക­ണ്ണും തു­റി­ച്ചു് നോ­ക്കി നി­ന്നു.

എന്തോ പ്ര­ശ്ന­മു­ണ്ടാ­യി­ട്ടു­ണ്ടു്. ചി­ല­പ്പോൾ… അ­വ­ന്മാ­രു് ബി­ജു­നെ പി­ടി­ച്ചു കാണും. അവൻ തന്റെ പേരു് പ­റ­യു­മോ? ഇനി… പോ­ലീ­സ് കേസോ മറ്റോ ആ­യി­ട്ടു­ണ്ടാ­വു­മോ? എ­ങ്കിൽ പോ­ലീ­സ് ഇ­വി­ടെ­യും വരാൻ സാ­ദ്ധ്യ­ത­യു­ണ്ടു്. അവിടെ വെ­ച്ചു് ബ­ഹ­ള­മു­ണ്ടാ­ക്കി­യ­വ­രിൽ ചി­ല­രെ­ങ്കി­ലും തന്റെ മുഖം ക­ണ്ടി­ട്ടു­ണ്ടാ­വും. തന്നെ തി­രി­ച്ച­റി­യും. ചോ­ദ്യം ചെ­യ്യും. സ­ത്യ­മെ­ല്ലാം പ­റ­യേ­ണ്ടി­വ­ന്നാൽ ഈ നാ­ട്ടി­ലി­നി എ­ങ്ങ­നെ ത­ല­യു­യർ­ത്തി ന­ട­ക്കും? അവനേം വി­ളി­ച്ചോ­ണ്ടു് ഏതു സ­മ­യ­ത്താ­ണു് പോകാൻ തോ­ന്നി­യ­തു്… ഇ­തി­പ്പോൾ എ­ന്താ­വു­മോ…?

രാ­ത്രി­യ­ടു­ക്കു­മ്പോൾ ബി­ജു­വി­ന്റെ അമ്മ ര­ഘു­വി­നെ തേടി വീ­ട്ടിൽ വന്നു.

“മോനെ, നീ­യി­ന്നു് ബി­ജൂ­നെ കണ്ടോ?”

“ഇല്ല…”

“നി­ന്നോ­ടു് അവൻ വ­ല്ല­തും പ­റ­ഞ്ഞോ?”

“ഇല്ല… ഒ­ന്നും പ­റ­ഞ്ഞി­ല്ല…”

കള്ളം പറയാൻ ഒരു നി­മി­ഷം പോ­ലു­മെ­ടു­ക്കു­ന്നി­ല്ല. രഘു സ്വയം അ­ത്ഭു­ത­പ്പെ­ട്ടു.

ഇവിടെ സ്വ­ന്തം ഭാഗം ര­ക്ഷി­ക്കാൻ താൻ മാ­ത്ര­മേ­യു­ള്ളൂ. ഒരു ത­ര­ത്തി­ലും ഒരു സൂചന പോലും കൊ­ടു­ക്ക­രു­തു്.

അർ­ദ്ധ­രാ­ത്രി­യോ­ടെ മഴ പെ­യ്യാ­നാ­രം­ഭി­ച്ചു. ആർ­ത്ത­ല­ച്ചു പെയ്ത മഴയിൽ ചെ­ടി­ക­ളും മ­ര­ങ്ങ­ളും ന­ന­ഞ്ഞു വി­റ­ച്ചു. ഉ­റ­ക്കം ന­ഷ്ട­പ്പെ­ട്ട രഘു എ­ഴു­ന്നേ­റ്റു് മു­റി­യിൽ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ന്നു കൊ­ണ്ടി­രു­ന്നു. ചോ­ദ്യ­മ­ഴ­യിൽ അവൻ ന­ന­യു­ക­യും വി­റ­യ്ക്കു­ക­യും ചെ­യ്തു. ബിജു… ഈ മ­ഴ­യ­ത്തു് അ­വ­നെ­വി­ടെ ന­ന­ഞ്ഞു കൊ­ണ്ടു് നി­ല്ക്കു­ക­യാ­ണു്? ഇ­നി­യ­വൻ നാടു വി­ട്ടു് പോ­യി­ക്കാ­ണു­മോ? എ­ന്തി­നു് നാടു വിടണം? അ­വ­ന്റെ എ­ല്ലാം ഇ­വി­ടെ­യ­ല്ലെ? ഇനി ഒ­രു­പ­ക്ഷേ,… അ­വി­ടെ­യെ­വി­ടെ­യെ­ങ്കി­ലും ഒ­ളി­വിൽ… അവൻ തി­രി­ച്ചു വ­ന്നി­ല്ലെ­ങ്കിൽ എ­ങ്ങ­നെ അവിടെ പോയി അവനെ തി­ര­യും? ബിജു ചെ­ന്നു കി­ട­ന്നു. ക­ണ്ണു­ക­ളി­റു­ക്കി­യ­ട­ച്ചു് ഉ­റ­ങ്ങാൻ ശ്ര­മി­ച്ചു.

എ­ങ്ങ­നെ­യോ ഒ­ന്നു­റ­ങ്ങി വ­ന്ന­താ­ണു്. മുൻ­വ­ശ­ത്തെ കതകിൽ ആരോ ശ­ക്തി­യാ­യി മു­ട്ടു­ന്ന ശബ്ദം. ചെ­ന്നു് വാതിൽ തു­റ­ന്നു.

ബിജു ന­ന­ഞ്ഞു് കു­ളി­ച്ചു് നി­ല്ക്കു­ന്നു! മു­ടി­യിൽ നി­ന്നു് വെ­ള്ള­ത്തു­ള്ളി­കൾ ഇ­റ്റി­റ്റു് വീ­ഴു­ന്നു­ണ്ടു്. കൈകൾ മാറിൽ പി­ണ­ച്ചു് പി­ടി­ച്ചി­ട്ടു­ണ്ടു്. ശ­രീ­ര­ത്തിൽ ഒ­ട്ടി­പ്പി­ടി­ച്ച നനഞ്ഞ വ­സ്ത്ര­ങ്ങൾ­ക്കു­ള്ളിൽ അ­വ­ന്റെ മെ­ലി­ഞ്ഞ ശരീരം വി­റ­യ്ക്കു­ന്നു­ണ്ടു്.

പ­ല്ലു­കൾ കൂ­ട്ടി­യി­ടി­ക്കു­ന്ന ശ­ബ്ദ­ത്തിൽ അവൻ ചോ­ദി­ച്ചു,

“എ­ന്തി­നാ… എ­ന്തി­നാ നീ എന്നെ ഒ­റ്റ­യ്ക്കാ­ക്കീ­ട്ടു് പോയതു?”

രഘു ക­ണ്ണു് തു­റ­ന്നു് നോ­ക്കി. പു­റ­ത്തു് മഴ തോർ­ന്നി­രി­ക്കു­ന്നു. താൻ ശരീരം മു­ഴു­ക്കെ­യും വി­യർ­ത്തു് ക­ട്ടി­ലിൽ…അവൻ ക­ണ്ണു­കൾ ഇ­റു­ക്കി­യ­ട­ച്ചു.

പി­റ്റേ­ന്നു് ഉച്ച ക­ഴി­ഞ്ഞി­ട്ടും ബി­ജു­വി­നെ­ക്കു­റി­ച്ചു് ഒ­ര­റി­വും ആർ­ക്കും ല­ഭി­ച്ചി­ട്ടി­ല്ലെ­ന്ന­റി­ഞ്ഞ­പ്പോൾ ര­ഘു­വി­നു് മാ­ന­സി­ക­സ­മ്മർ­ദ്ദം താ­ങ്ങാ­വു­ന്ന­തി­ന­പ്പു­റ­മാ­യി. ഒ­ന്ന­വി­ടം വരെ അ­ന്വേ­ഷി­ച്ചു പോ­യാ­ലോ? വേണ്ട അ­ത­പ­ക­ടം. അവൻ തി­രി­ച്ചു വരിക തന്നെ ചെ­യ്യും. എ­ന്നാൽ ആ വി­ചാ­ര­ങ്ങ­ളെ ത­കർ­ത്ത­തു്, ഓ­ടി­ക്കി­ത­ച്ചു കൊ­ണ്ടു് വന്ന സു­ധീ­റി­ന്റെ വാ­ക്കു­ക­ളാ­ണു്.

“ന­മ്മു­ടെ ബിജു മ­രി­ച്ചു പോ­യെ­ടാ… പൊ­ഴേ­ലു് മു­ങ്ങി മ­രി­ച്ചെ­ന്നാ കേ­ട്ട­തു്…”

അ­ത്ര­യു­മേ രഘു കേ­ട്ടു­ള്ളൂ. നീ­ന്ത­ല­റി­യാ­ത്ത അ­വ­നെ­ന്തി­നു പു­ഴ­യിൽ ചാടണം?

ചി­ല­പ്പോൾ നി­വൃ­ത്തി­യി­ല്ലാ­തെ വ­ന്ന­പ്പോൾ ചാ­ടി­യ­താ­വു­മോ?

അതോ… അവനെ ആ­രെ­ങ്കി­ലും പു­ഴ­യി­ലേ­ക്കു്…

ഇനി… ചി­ല­പ്പോൾ… ഏയ്… ഇല്ല, മ­രി­ച്ച­തു് അ­വ­നാ­വി­ല്ല…

രഘു കട പൂ­ട്ടി ബി­ജു­വി­ന്റെ വീ­ട്ടി­ലേ­ക്കു് പോയി.

സ­ന്ധ്യ ക­ഴി­ഞ്ഞ­പ്പോൾ ഒരു ആം­ബു­ലൻ­സ് വ­ന്നു് ബി­ജു­വി­ന്റെ വീ­ടി­ന­ടു­ത്തു് നി­ന്നു.

അ­ങ്ങോ­ട്ടു് പോ­ക­ണ­മോ വേ­ണ്ട­യോ എന്ന ചോ­ദ്യ­വു­മാ­യി രഘു കു­റ­ച്ച­ക­ലെ­യാ­യി നി­ന്നു. സ്ത്രീ­ക­ളു­ടെ ക­ര­ച്ചി­ലു­കൾ ഉ­യർ­ന്നു. ആ­രൊ­ക്കെ­യോ ചേർ­ന്നു് മൂ­ടി­പ്പൊ­തി­ഞ്ഞൊ­രു ശരീരം വീ­ട്ടി­നു­ള്ളി­ലേ­ക്കു് എ­ടു­ത്തു­കൊ­ണ്ടു പോയി.

രഘു വീ­ട്ടി­നു­ള്ളി­ലേ­ക്കു് ന­ട­ന്നു. ബി­ജു­വി­നെ തറയിൽ കി­ട­ത്തി­യി­രി­ക്കു­ന്നു. താ­ടി­യി­ലൊ­രു വെ­ളു­ത്ത കെ­ട്ടു­ണ്ടു്. കാ­ലി­ലെ ത­ള്ള­വി­ര­ലു­കൾ കൂ­ട്ടി­ക്കെ­ട്ടി­യി­ട്ടു­ണ്ടു്. രഘു ബി­ജു­വി­ന്റെ അ­ടു­ത്തേ­ക്കു് ചെ­ന്നു് മു­ഖ­ത്തേ­ക്കു് സൂ­ക്ഷി­ച്ചു നോ­ക്കി. മുഖം നീരു വന്ന പോലെ വീ­ങ്ങി­യി­രി­ക്കു­ന്നു. ക­ണ്ണി­ലും ക­വി­ളി­ലും നിറയെ ദ്വാ­ര­ങ്ങൾ. കൊ­ത്തി­പ്പ­റി­ച്ച­തു് പോലെ… ഇനി മീ­നു­കൾ?… മുഖം മു­ഴു­വ­നും ഏതോ പൊടി കൊ­ണ്ടു് പൂ­ശി­യി­രി­ക്കു­ന്നു. പൗ­ഡ­റാ­ണോ? അ­വ­ന്റെ മുഖം ത­ന്നെ­യാ­ണോ എ­ന്ന­റി­യാൻ ബു­ദ്ധി­മു­ട്ടു­ണ്ടു്. എ­ങ്കി­ലും പു­രി­ക­ത്തി­നു അ­രി­കെ­യു­ള്ള മ­റു­കു്… അ­ത­വി­ടെ ത­ന്നെ­യു­ണ്ടു്. ഇതു്… ഇതവൻ തന്നെ…

മു­ഖ­ക്കു­രു വ­ന്ന­പ്പോൾ വിഷമം പ­റ­ഞ്ഞ­വ­നാ­ണു്… അ­വ­ന്റെ മു­ഖ­മാ­ണു് മീ­നു­കൾ കൊ­ത്തി­യും പാ­റ­ക­ളി­ലു­ര­ഞ്ഞും… രഘു മുഖം തി­രി­ച്ചു. ത­നി­ക്കൊ­രു ക­ള്ള­ന്റെ മു­ഖ­ഭാ­വ­മു­ണ്ടോ?

“എ­ന്നാ­ലും ഇ­വ­നെ­ന്തി­നാ അ­ത്രേം ദൂരെ പോയി… പൊ­ഴേ­ലു് ചാ­ടി­യ­തെ­ന്നു്…”

“ഇനി കോ­ളേ­ജി­ലു് വല്ല പ്ര­ശ്നോം… ഇ­പ്പ­ഴ­ത്തെ പി­ള്ളേ­ര­ല്ലെ… ആർ­ക്ക­റി­യാം…”

“ഇ­പ്പ­ഴ­ത്തെ പി­ള്ളേർ­ക്കു് ക­ഞ്ചാ­വി­ന്റെ പ­രി­പാ­ടി ഒ­ണ്ടെ­ന്നാ…”

കൂടി നി­ന്ന­വ­രു­ടെ ഉ­റ­ക്കെ­യു­ള്ള ചി­ന്ത­കൾ­ക്കി­ട­യി­ലൂ­ടെ രഘു സാ­വ­ധാ­നം വീ­ടി­നു പു­റ­ത്തേ­ക്കു് ന­ട­ന്നു.

“ടാ എ­നി­ക്കൂ­ടെ താടാ…” സ്കൂ­ളിൽ പ­ഠി­ക്കു­മ്പോൾ നാ­ര­ങ്ങാ മി­ഠാ­യി തന്റെ കൈ­യ്യിൽ നി­ന്നു് ചോ­ദി­ച്ചു് വാ­ങ്ങു­ന്ന ബി­ജു­വി­ന്റെ മുഖം ഇ­പ്പോ­ഴും കാണാം.

“ഈ ഉ­ടു­പ്പെ­ങ്ങ­നെ­യൊ­ണ്ടു്?” ഓ­ണ­ത്തി­നു് അമ്മ വാ­ങ്ങി കൊ­ടു­ത്ത പുതിയ കു­പ്പാ­യ­വു­മി­ട്ടു് വ­ന്നു് മു­ന്നിൽ ഗമയിൽ നി­ന്നി­രു­ന്നു അവൻ…

“എന്റെ അമ്മ ഇതു് വ­ല്ല­തും അ­റി­ഞ്ഞാ…” ഒ­രാ­ഴ്ച്ച മുൻ­പു് അവൻ ചോ­ദി­ച്ച ചോ­ദ്യം ഇ­പ്പോ­ഴും ചെ­വി­ക്കു­ള്ളി­ലു­ണ്ടു്…

“ആദ്യം കാ­ണു­ന്ന ബ­സ്സിൽ ക­യ­റി­ക്കോ” അ­വ­സാ­ന­മാ­യി അ­വ­നോ­ടു് പറഞ്ഞ വാ­ക്കു­കൾ…

ഇ­രു­ട്ടി­ലേ­ക്കി­റ­ങ്ങി ന­ട­ക്കു­മ്പോൾ രഘു ക­ണ്ണു് തു­ട­ച്ചു. തോളിൽ കൈ­യ്യി­ട്ടു് ആ­റ്റു­വ­ക്കിൽ അ­വ­നോ­ടൊ­പ്പം ഇ­രി­ക്കു­മാ­യി­രു­ന്നു… അവനെ കാ­ണാ­താ­കു­മ്പോ­ഴൊ­ക്കെ അ­വി­ടെ­യാ­ണു് തേടി പോ­യി­ട്ടു­ള്ള­തു്. അവൻ അ­വി­ടെ­യു­ണ്ടാ­വും. അവിടെ ത­ന്നെ­യു­ണ്ടാ­വും. അ­വ­നോ­ടു് സം­സാ­രി­ക്ക­ണം… കു­നി­ഞ്ഞു പോയ മു­ഖ­ത്തോ­ടെ രഘു പതിയെ ആ­റ്റിൻ­ക്ക­ര­യി­ലേ­ക്കു് ന­ട­ന്നു, പി­ന്നി­ലു­യ­രു­ന്ന അ­ല­മു­റ­കൾ ശ്ര­ദ്ധി­ക്കാ­തെ…

സാബു ഹ­രി­ഹ­രൻ
images/sabu_hariharan.jpg

ജനനം: 1972 ൽ.

സ്വ­ദേ­ശം: തി­രു­വ­ന­ന്ത­പു­രം.

അമ്മ: പി. ലളിത.

അച്ഛൻ: എം. എൻ. ഹ­രി­ഹ­രൻ.

കെ­മി­സ്ട്രി­യിൽ ബി­രു­ദ­വും, ക­മ്പ്യൂ­ട്ടർ സ­യൻ­സിൽ ബി­രു­ദാ­ന­ന്ത­ര ഡി­പ്ലോ­മ­യും. സോ­ഫ്റ്റ് വെയർ എ­ഞ്ചി­നീ­യർ. വായന, എ­ഴു­ത്തു്, യാത്ര, ഭ­ക്ഷ­ണം എ­ന്നി­വ­യിൽ താ­ത്പ­ര്യം.

പു­സ്ത­ക­ങ്ങൾ
  1. ‘നി­യോ­ഗ­ങ്ങൾ’ (പൂർണ പ­ബ്ലി­ക്കേ­ഷൻ­സ്, 2015).
  2. ‘ഉ­ടൽ­ദാ­നം’ (സൈകതം ബു­ക്സ്, 2017).
  3. ‘ഓർ­വ്വ്’ (ധ്വനി ബു­ക്സ്, 2022).

പു­ര­സ്കാ­രം: നന്മ സി വി ശ്രീ­രാ­മൻ ക­ഥാ­മ­ത്സ­രം 2020 ഒ­ന്നാം സ­മ്മാ­നം.

ക­ഴി­ഞ്ഞ പ­ത്തു് വർ­ഷ­ങ്ങ­ളാ­യി ന്യൂ സീ­ലാ­ന്റിൽ ഭാ­ര്യ­യും മ­ക­നു­മൊ­ത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

Colophon

Title: Oru Venalkkalathu (ml: ഒരു വേ­നൽ­ക്കാ­ല­ത്തു്).

Author(s): Sabu Hariharan.

First publication details: Sayahna Foundation; Trivandrum, Kerala; 2023-03-06.

Deafult language: ml, Malayalam.

Keywords: Short Story, Sabu Hariharan, Oru Venalkkalathu, സാബു ഹ­രി­ഹ­രൻ, ഒരു വേ­നൽ­ക്കാ­ല­ത്തു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 6, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: River Landscape with a Castle on a High Cliff, a painting by Jacob van Ruisdael ((1628/1629–1682). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.