നിങ്ങൾക്കു് അടിയുടെ കണക്കു് അറിയാമോ? അറിയുകയില്ലെങ്കിൽ ഇതാ പഠിച്ചോളിൻ:
12 വാക്കു് = 1 വാക്കേറ്റം[1]
2 വാക്കേറ്റം = 1 അടി
12 അടി = 1 അടികലശൽ
2 അടികലശൽ = 1 കശപിശ
12 കശപിശ = 1 ലഹള
12 ലഹള = 1 കലാപം
2 കലാപം = 1 യുദ്ധം
2 യുദ്ധം = 1 വിപ്ലവം
ഈ കണക്കു് നിങ്ങൾ കണക്കുപുസ്തകങ്ങളിലൊന്നും കാണുകയില്ല. മനുഷ്യന്നു് വായിക്കാൻ കൊള്ളുന്നതൊന്നും പാഠപുസ്തകക്കാർ സ്വീകരിക്കുകയില്ലെന്നു് ഉറപ്പിച്ചുകൊള്ളുവിൻ.
⋄ ⋄ ⋄
നിങ്ങൾ കഴിഞ്ഞ ലക്കത്തിൽ വിവരിച്ച “അണ്ടലൂർക്കാവിലെ അടി” ഈ ടേബിളിൽ എവിടെയാണു് നില്ക്കുന്നതെന്നു ഞാൻ ചോദിച്ചുകൊള്ളട്ടെ? അതു് വെറും ഒരു അടികലശൽ മാത്രമായിരുന്നുവോ? അതോ, അതിന്നു് ഒരു കശപിശയുടെ “ഡിഗ്നിറ്റി” കൊടുക്കാമോ? എന്നാണു് എന്റെ ചോദ്യം. തീർച്ചയായും അതു് (നിങ്ങളുടെ തലവാചകം പറയുംപോലെ) ഒരു വെറും “അടി” മാത്രമായിരിക്കുകയില്ല. ആണെങ്കിൽ അതിനെപ്പറ്റി ഒരു റിപ്പോർട്ടെഴുതുവാൻ ആരെങ്കിലും മിനക്കെടുമോ? അതു് ഒരു യുദ്ധമായിരിക്കുവാനും ഇടയില്ല: മെഷീൻതോക്കും, ഏറോപ്ലെയിനും, റൊയിട്ടരുടെ കമ്പിവാർത്തയും ഹെർ ഹിറ്റ്ലരും, മുസ്സോളിനിയുമില്ലാതെ അടുത്തകാലത്തൊന്നും ഒരു യുദ്ധമുണ്ടാവുകയില്ല; അതൊരു കശപിശ തന്നെ ആയിരിക്കണം.
⋄ ⋄ ⋄
ഞാൻ ഈ കശപിശ കണ്ടിട്ടില്ല. രാത്രി ബസ്സു കിട്ടിയില്ല. സാറേ! ഈ വിവരം മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ ഒരു ചൂട്ടും കൂടിയില്ലാതെ സഞ്ജയൻ നടന്നുകളയുമായിരുന്നു. ഇത്രയും പറഞ്ഞതുകൊണ്ടു് ഞാൻ ഒരു കലാപിയോ, ലഹളക്കാരനോ ആണെന്നു് നിങ്ങൾ ശങ്കിക്കരുതു്. കഴിയുന്നേടത്തോളം ഞാൻ യാതൊരു കശപിശയിലും പങ്കു കൊള്ളാറില്ല. പക്ഷെ ദൂരെനിന്നു് ഒരു ഒന്നാന്തരം, “ജെന്വീൻ” അടികലശൽ വാച്ചു് ചെയ്യുന്നതു് എനിക്കു് കുട്ടിക്കാലം മുതല്ക്കേ വലിയ രസമാണു്. ഈ രസാസ്വാദനത്തിൽ സഞ്ജയൻ സഖാവു് നാരദനെപ്പോലെയാണെങ്കിലും, ആ താടിക്കാരനെപ്പോലെ വെറുതെ പെരുവഴി പോകുന്നവരെ ഏഷണി പറഞ്ഞു തമ്മിൽത്തല്ലിക്കുന്ന സ്വഭാവം സഞ്ജയന്നില്ല. ഉള്ള ലഹള കണ്ടു് ആസ്വദിക്കും; ഇല്ലാത്തതു് ഉണ്ടാക്കിത്തീർക്കുകയില്ല. (അതുകൊണ്ടു് പോലീസ് ഇൻസ്പെക്ടർമാർ എന്നെ ലിസ്റ്റിൽപ്പെടുത്തുകയും മറ്റും വേണ്ട.)
⋄ ⋄ ⋄
പൌരാണികകാലങ്ങളിൽ ഈ വിനോദത്തിന്നു് ടിക്കറ്റോ, മുനിസിപ്പാൽ വിനോദനികുതിയോ ഒന്നുമുണ്ടായിരുന്നില്ല. തച്ചോളി ഒതേനന്റെ പ്രധാനമന്ത്രിയായിരുന്ന സഖാവു് കണ്ടാച്ചേരിച്ചാപ്പന്റെ കാര്യം ആലോചിച്ചുനോക്കിൻ! വാസ്തവത്തിൽ സഞ്ജയൻ ചാപ്പന്റെ ജീവിതത്തെക്കുറിച്ചു് അസൂയപ്പെടുന്നു. എത്ര വമ്പിച്ച കശപിശകളാണു് ചാപ്പൻ കോംപ്ലിമെണ്ടറി ടിക്കറ്റിന്മേൽ കണ്ടു നിന്നതു്! ഏതു ലഹളയ്ക്കും ചാപ്പന്നു് റിസർവ് സീറ്റാണു്, എന്നിട്ടും ഒതേനക്കുറുപ്പു് തന്നെ ഒസ്യത്തിൽപ്പെടുത്താഞ്ഞതുകൊണ്ടു് ചാപ്പന്നു് കുറച്ചൊരു വല്ലായ്മയുണ്ടായിരുന്നു. മനുഷ്യന്റെ ആശയ്ക്കു് അതിരിട്ടവരുണ്ടോ? മെമ്പറായാൽപ്പോര, ആരുടെയെങ്കിലും കാലോ കയ്യോ പിടിച്ചു് പ്രസിഡണ്ടാവണം; പ്രസിഡണ്ടായാലും പോര എമ്മെൽസിയാകണം; എമ്മെൽസിയായാൽ ജസ്റ്റീസുകക്ഷിക്കാരനാണെന്നു പറഞ്ഞു് മിനിസ്റ്ററാവാം. മിനിസ്റ്റരായാൽ സായൂജ്യമായോ? നിർവ്വാണം കിട്ടിയോ? “തദപി ന മുഞ്ചത്യാ ശാപിണ്ഡം.” പിന്നേയുമുണ്ടു് പടവു്. ശമ്പളത്തുകയുടെ വലത്തെ അറ്റത്തു് പൂജ്യം കൂടിവരണം. നാരായണ! നാ-രാ-യ-ണാ!
⋄ ⋄ ⋄
അതു നില്ക്കട്ടെ. ചാപ്പന്റെ കഥയാണല്ലോ പറയുന്നതു്. പുലിമുണ്ടച്ചാത്തക്കുറുപ്പുമായുള്ള തലവെട്ടിക്കലാപം; കതിരൂരു ചുണ്ടുപ്പെരുമലയനുമായുള്ള “പടക്കോഴി തമ്മിൽ പിണങ്ങുമ്പോലെ” യുള്ള പയറ്റു്; സാക്ഷാൽ തലശ്ശേരി പൊന്ന്യംവയലിൽവെച്ചുണ്ടായ ഒതേനന്റെ മരണപ്പൊയ്ത്തു്; ഇതൊക്കെ കാൽപ്പൈസ്സ ചെലവില്ലാതെ കണ്ടിട്ടും ചാപ്പന്നു മതിയായില്ല. അവസാനം ആ അത്യാർത്തിക്കാരൻ ചോദിച്ചതു കേട്ടുവോ?
“അന്നേരം ചാപ്പനല്ലേ ചോദിയ്ക്കുന്നൂ
തച്ചോളി എളയ കുറുപ്പന്നോരേ!
എല്ലാരെക്കൊണ്ടും പറഞ്ഞു നിങ്ങൾ:
എന്നെക്കൊണ്ടൊന്നും പഞ്ഞില്ലല്ലോ!”
ഇതിന്നു് ഒതേനൻ പറഞ്ഞ മറുപടി ഭേഷായിരിയ്ക്കുന്നു:
“ആ വാക്കു കേട്ടുള്ള കുഞ്ഞി ഒതേനൻ
ചാപ്പനോടല്ലേ പറയുന്നതു്:
കൊണ്ടുനടന്നതും നീയ്യേ ചാപ്പാ,
കൊണ്ടുപോയ്ക്കൊല്ലിച്ചതും നിയ്യേ ചാപ്പാ
നിനക്കു തരാനേതുമില്ല ചാപ്പാ
⋄ ⋄ ⋄
അതാണു് ശരിയായ സ്പിരിറ്റ്: ഒതേനനാകുന്ന പൂവെടിക്കെട്ടിന്റെ കൂടെ ഇത്രയും കാലം “ഫ്രീ” യായി നടക്കുന്നതുകൊണ്ടു് തൃപ്തിപ്പെടാത്ത ചാപ്പനല്ലേ വെറും ചാപ്പൻ? ആ അസത്തിന്നു് ഒതേനന്റെ മരണത്തോടുകൂടി, പ്രസിദ്ധ നടനായ ഓച്ചിറ വേലുക്കുട്ടിനായർ ചെയ്തതുപോലെ, കാഷായമുടുത്തു് സന്യസിക്കാമായിരുന്നില്ലേ? ഒതേനന്റെ കൂടെ സഞ്ജയനായിരുന്നുവെങ്കിലോ ഒരൊറ്റ ഉരഞ്ഞ മുക്കാലിന്നു ചോദിക്കുകയില്ല; ദൈവത്താണേ ചോദിക്കുകയില്ല.
⋄ ⋄ ⋄
സഞ്ജയന്നു് ഇടയ്ക്കു് “സബ്ജക്റ്റിൽ ഗ്രിപ്പ്” (വിഷയത്തിൽ പിടുത്തം) വിട്ടുപോകുന്നുണ്ടെന്നു സഞ്ജയന്റെ ഒരു ആത്മമിത്രം സസ്നേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അതുകൊണ്ടു് വിഷയത്തിന്റെ മെയിൻലൈനിലേയ്ക്കു്, വണ്ടിയഴിച്ച ഗുഡ്സ് എഞ്ചിൻ ചെയ്യുന്നതുപോലെ, സഞ്ജയൻ മടങ്ങുന്നു. (മേലിൽ ഇങ്ങനെ ചെയ്യുമ്പോൾ ഒരു വമ്പിച്ച കൂക്കി വിടുന്നതായിരിക്കും.)
⋄ ⋄ ⋄
സഞ്ജയന്നു ലഹള കാണുവാൻ ഇഷ്ടമുണ്ടെന്നു പറയുമ്പോൾ “എന്തൊരു തെമ്മാടിയാണീ വിദ്വാൻ!” എന്നു മനസ്സിൽ വിചാരിക്കുന്നവർ കൈ പൊന്തിക്കട്ടെ! (എത്ര ആളുകളാണു്!) നിങ്ങൾക്കാണോ കൂട്ടരേ, അതിൽ ഇഷ്ടമില്ലാത്തതു്? അടികലശൽ കാണുവാനുള്ള ആഗ്രഹം മനുഷ്യന്റെ രക്തത്തിലെ ചുകപ്പുനിറത്തോടൊന്നിച്ചു മാത്രമേ മാറുകയുള്ളൂ. ശക്തിയോടു ശക്തി കൂട്ടിമുട്ടുന്നതു കാണുകയാണു് കണ്ണിന്റെ പുണ്യമെന്നു ലോകം മുഴുവൻ പറയുന്നു. ഗുസ്തിയും ക്രിക്കറ്റുമാച്ചും, സിനിമയിലെ കുത്തുശണ്ഠകളും, റിവോൾവർ ഫയറിങ്ങും, കണ്ടു് ആളുകൾ (പോലീസിനെ പേടിച്ചു്) തൃപ്തിപ്പെടുന്നു. നിങ്ങളുടെ സമാധാനേച്ഛ! ഈ മാതിരി വങ്കത്തം ചങ്ങലം പരണ്ടയിൽവെച്ചാണു് നിങ്ങൾ പറഞ്ഞതെങ്കിൽ, സമാധാനേച്ഛയുടെ ഫലം ഒരു മാസത്തെ ആസ്പത്രി ജീവിതമായിരിക്കും.
⋄ ⋄ ⋄
അതാണു് ചങ്ങലംപരണ്ടക്കാരുടെ ഗുണം. ഒരു കാവിൽ തിറയുണ്ടെങ്കിൽ, അവിടെ ചുരുക്കത്തിലെങ്കിലും ഒരടിയും വേണമെന്നുള്ളതു് ഒഴിച്ചു കൂടാത്ത ഒരു നിയമമാണു്. “അടിയും തിറയും” അവിടെ ചന്ദ്രികയും ചന്ദ്രനുംപോലെ, കയ്പും വേപ്പുംപോലെ, വെടിയും പടയും പോലെയാണു്. അടിയില്ലാത്ത തിറ മഴയില്ലാത്ത കാറുപോലെയാണു്: ആർക്കും കണ്ടുകൂടാ. മാവിലായി (പണ്ടു സൂര്യചന്ദ്രന്മാരുടെ കേസ്സിൽ മാദ്ധ്യസ്ഥം പറഞ്ഞു തടി ശുദ്ധമാക്കിയെടുത്ത മഹാവീരന്റെ നാടു്) മാവിലായി പ്രദേശത്തു് ഒരു കാവുണ്ടു്: അവിടെ തിറയെക്കാൾ പ്രാധാന്യം അടിക്കാണു്. ഈ കഥ ഗവർമ്മെണ്ടറിയും. പക്ഷേ, ഗവർമ്മെണ്ട് ഇതിനെതിരായി ഒന്നും പറയാറില്ല. പറഞ്ഞാൽ മതക്കാര്യങ്ങളിൽ കയ്യിടുകയില്ലെന്നുള്ള 1858-ലെ വിക്ടോറിയാ മഹാറാണിയുടെ വിളംബരമെടുത്തു ഞങ്ങൾ ഗവർമ്മെണ്ടിന്റെ മുമ്പാകെ ഉയർത്തിപ്പിടിക്കും. പിന്നീടു് ഗവർമ്മെണ്ടു് ഒരക്ഷരം പറയുകയില്ല.
3-3-35