ഈ പ്രാവശ്യം തലശ്ശേരിയിൽവെച്ചു് സമ്മേളിക്കുവാൻ പോകുന്ന സാഹിത്യപരിഷത്തിനെക്കുറിച്ചു് പാറാലിൽക്കൂടിയ പ്രതിഷേധയോഗത്തിന്റെ റിപ്പോർട്ടും, പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള പ്രതിഷേധക്കത്തുകളും നിങ്ങളും കണ്ടിരിക്കുവാനിടയുണ്ടല്ലോ. സഞ്ജയൻ എന്താണു് ഇതിനെക്കുറിച്ചു് ഒന്നും പറയാത്തതെന്നു് പലരും ചോദിക്കുന്നുണ്ടു്.
“പരാ, പരാ, പരാ, പരമപുരുഷ! പരമാനന്ദമെന്നതേ പറയാവൂ” എന്നല്ലാതെ സഞ്ജയൻ എന്തു പറയുവാനാണു്!
സഞ്ജയൻ യുവാവുമല്ല, സാഹിത്യകാരനുമല്ല. പക്ഷേ, സഞ്ജയൻ പ്രസ്തുത യുവസാഹിത്യകാരന്മാരുടെ ഭാഗത്താണു്. പ്രതിഷേധയോഗങ്ങൾ കൂടിയതു് പോരെന്നാണു് സഞ്ജയന്റെ അഭിപ്രായം. പാറാലിൽ വെച്ചു് ഇനി കൂടുവാൻപോകുന്ന പ്രതിഷേധയോഗത്തിൽവെച്ചു് യുവസാഹിത്യകാരന്മാരോടു് സഞ്ജയൻ ചെയ്യുവാൻ ആഗ്രഹിക്കുന്ന താഴെ ചേർക്കുന്ന “ഭാഷണം” നല്ല സ്വരമാധുര്യവും ചൊറുചൊറുക്കുമുള്ള ഏതെങ്കിലും ഒരു യുവസാഹിത്യകാരൻ വായിക്കുവാൻ ഞാൻ അപേക്ഷിക്കുന്നു.
മാന്യയുവസാഹിത്യകാരന്മാരേ—
ഞാനും നിങ്ങളെപ്പോലെ പരിഷത്തുകാരുടെ ബദ്ധവൈരിയാണു്. ഇതിന്നുള്ള പ്രധാനകാരണം ഞാൻ ഈയിടെ ഈ പത്രം മുഖേന പ്രദർശനസംഘാദ്ധ്യക്ഷനു് അടിയറവെച്ച ന്യായങ്ങളെക്കുറിച്ചു് ഒരക്ഷരം അവരാരും പറയാതിരുന്നതാണു്. അതുകൊണ്ടു് ഞാനും നിങ്ങളുടെ ഭാഗത്തു് ചേർന്നിരിക്കുന്നു.
നമുക്കിവരെ നല്ല ഒരു ശാർദൂലലാംഗുലംതന്നെ പിടിപ്പിക്കണം. നമ്മൾ വിചാരിച്ചാൽ എന്തു കഴിയുമെന്നൊക്കെ ഇക്കൂട്ടർ വിചാരിക്കുന്നുണ്ടു്. അവർ ചെയ്ത അനീതികളെപ്പറ്റി ആലോചിക്കുവിൻ! നമ്മളെ ആരേയും അറിയിക്കാതെ, ഒരു നോട്ടീസ്സുപോലും പ്രസിദ്ധപ്പെടുത്താതെ അർദ്ധരാത്രി അട്ടപ്പാടിമലയിൽവെച്ചല്ലേ അവർ കാര്യാലോചനയോഗം കൂടിയതു്? ഇതു് ഭംഗിയായോ?
ഒരു കുറത്തിപ്പാട്ടെങ്കിലും എഴുതാത്ത ആളുകൾ എങ്ങനെയാണു് ഒരു പരിഷത്തു നടത്തുക? അങ്ങിനെയുള്ളവരെയല്ലേ ഇവർ ഭാരവാഹികളായി നിശ്ചയിച്ചതു്? നമ്മുടെ ഇടയിൽ എത്ര പത്രലേഖകന്മാരും, കിളിപ്പാട്ടു്, കൃഷ്ണപ്പാട്ടു്, താരാട്ടു്, വഞ്ചിപ്പാട്ടു്, കൈകൊട്ടിപ്പാട്ടു്, “ഗുണമേറും ഭർത്താവേ” എന്ന മട്ടു് ഇത്യാദി മട്ടുകളിൽ അനേകം ചരമങ്ങളും, വിവാഹമംഗളങ്ങളും, സഭാമംഗളങ്ങളും എഴുതി പേരെടുത്ത ചില്ലറക്കവികളും, ഭാഷകന്മാരും ഉണ്ടു്? ഇവരെയൊന്നും ഭാരവാഹികളായി തിരഞ്ഞെടുക്കുവാൻ അവരുടെ അസൂയ സമ്മതിച്ചുവോ?
സഭ നടത്തുവാൻ കെൽപ്പുള്ളവരും, ധനികന്മാരുമാണുപോലും പരിഷത്തു നടത്തേണ്ടുന്നതു്! എന്തൊരു കുയുക്തിയാണിതു്! പരിഷത്തിന്റെ സ്വീകരണസംഘാദ്ധ്യക്ഷൻ ഒരു മഹാകവിയായിരിക്കണം. കമ്മിറ്റി അദ്ധ്യക്ഷന്മാർ വലിയ പണ്ഡിതന്മാരും, രണ്ടാം ക്ലാസു കവികളും, പേരെടുത്ത ഗദ്യകൃത്തുകളുമായിരിക്കണം; മറ്റംഗങ്ങൾ പത്രലേഖകന്മാർ, ചില്ലറക്കവികൾ മുതലായവർ മാത്രമേ പാടുള്ളു. അതുമല്ല, തുഞ്ചൻപറമ്പിലെ മണ്ണുകൊണ്ടാണു് പന്തലിന്റെ തറയുണ്ടാക്കേണ്ടതു്. അക്ഷരാഭ്യാസമില്ലാത്തവർ കൂലിക്കാരായിരിക്കുവാൻ പാടില്ല. പന്തലിന്റെ കൺട്രാൿറ്റെടുക്കുന്നതു് ഒരു ശിരോമണിയോ, അല്ലെങ്കിൽ ഒരു വിദ്വാനെങ്കിലുമോ ആയിരിക്കണം, ഇങ്ങനെയൊക്കെയാണു് ഔചിത്യം. അതില്ലാതെ വേലയ്ക്കു കൊള്ളുമെന്നും പറഞ്ഞു് ഗണപത്യഷ്ടകംകൂടി പഠിയ്ക്കാത്തവരെക്കൊണ്ടു് പന്തൽ കെട്ടിച്ചാൽ തീർച്ചയായും ഞാൻ ആ പരിഷത്തിന്നു പോവുകയില്ല. നിങ്ങളും പോവരുതു്.
ഇതിന്നൊന്നും അവർ വഴിപ്പെടുകയില്ലെങ്കിൽ നമ്മൾക്കു വേറെതന്നെ പാറാലിൽവെച്ചു് ഒരു പരിഷത്തുതുടങ്ങണം. ടിക്കറ്റുവില്പന ഞാൻ ഭംഗിയായി നടത്തിക്കൊള്ളാം. നമ്മുടെ പരിഷത്തു മുഴുവൻ സാഹിത്യമയമായിരിയ്ക്കണം. പന്തൽ പ്രവൃത്തിക്കാർ തച്ചോളിപ്പാട്ടുകൾ പാടിക്കൊണ്ടു് പുര കെട്ടേണമെന്നു് തീർച്ചപ്പെടുത്തണം. രണ്ടുവരി കൃഷ്ണഗാഥയെങ്കിലും എഴുതാത്തവർ കൂലിക്കാരുടെ ഇടയിൽ പാടില്ല. പന്തൽ വിതാനിയ്ക്കുവാൻ വേണ്ടിവരുന്ന ഈന്തിൻപട്ടകൾ കൊത്തിയെടുക്കുന്ന കൊടുവാൾ ഉണ്ടാക്കിയ കൊല്ലന്നുകൂടി അല്പം കവിതയുടെ ഒരു “അസിഖ്യത” വേണം.
സദ്യയുടെ കാര്യവും അങ്ങനെതന്നെ. കറികൾ ചീത്തയായാലും കൊള്ളാം; പരിഷത്തിനെ സംബന്ധിക്കുന്ന സദ്യക്കു് സാഹിത്യകാരന്മാർതന്നെ വെച്ചുവിളമ്പേണ്ടതാണു്.
നമ്മുടെ പരിഷത്തിൽ മുപ്പത്തിരണ്ടു് വയസ്സിലധികം പ്രായമുള്ള ആർക്കും ഭാരവാഹിസ്ഥാനം കൊടുക്കരുതു്. വൃദ്ധസാഹിത്യകാരന്മാരെ പറ്റിക്കേണ്ടതു് അങ്ങനെയാണു്.
ഇതൊക്കെ എന്തിനാണു് ചെയ്യുന്നതെന്നു നിങ്ങൾ ചോദിക്കും. നമ്മുടെ ഉശിരും, ആണത്തവും, പ്രാപ്തിയും കാണിക്കുവാൻതന്നെ. ഉത്തര കേരളത്തിൽവെച്ചു് ആദ്യമായി നടത്തിയ സാഹിത്യപരിഷത്തിനെ എന്തുകാരണം പറഞ്ഞെങ്കിലും കശപിശയാക്കിത്തീർക്കുന്നതു നമുക്കു തീർത്താൽ തീരാത്ത യശസ്സല്ലേ? അതിന്നു മീതെ ഒരു കീർത്തിയുണ്ടോ? ഒരു പരിഷത്തിനെ തച്ചുടച്ചു താറുമാറാക്കുന്നതു ചില്ലറക്കാര്യമാണോ? നമ്മളുടെ പേർ ഇതിൽ എത്ര മോശമായാലും നമ്മൾ ഈ പരിഷത്തിനെ മുടക്കണം. അതു സാധിച്ചിട്ടില്ലെങ്കിൽ ആഭ്യന്തരകലഹങ്ങളെങ്കിലും ഉണ്ടാക്കണം. അതു് നമ്മൾ വിചാരിച്ചാൽ സാധിക്കുന്ന കാര്യമല്ലേ? എല്ലാ ഏർപ്പാടുകളും ഞാൻ ചെയ്തുതരാം.
നിങ്ങളിൽ ചിലർ പത്രങ്ങളിൽ എഴുതിയ എഴുത്തുകൾ കണ്ടു. അയ്യോ, കൂട്ടരേ, നിങ്ങൾക്കു് ഇത്രയൊക്കെ, പറയുവാനേ കഴിയുകയുള്ളു? നീയും എന്തെല്ലാം പറയാം? ആരെയൊക്കെ, എങ്ങനെയൊക്കെ ശകാരിക്കാം? “പത്രാധിപന്മാർ സ്വീകരിക്കണ്ടേ?” എന്നു നിങ്ങൾ ചോദിക്കും. ഇല്ലെങ്കിൽ എന്താണു്ഇ ? നമ്മൾക്കു് ഈ സൽക്കാര്യം നിറവേറ്റുവാൻ അഞ്ചാറു മാസത്തേയ്ക്കു് ഒരു പത്രം തുടങ്ങിക്കൂടേ? ഇതിലും എത്രയോ ലഘുവായ മുനിസിപ്പാൽ തിരഞ്ഞെടുപ്പുകൾക്കുവേണ്ടി ചിലർ പത്രം തുടങ്ങിയ കഥ നിങ്ങൾ കേട്ടിട്ടില്ലേ.
നിങ്ങളുടെ ഭാഷകന്മാരുടെ ഇടയിൽ, തലശ്ശേരിവെച്ചുതന്നെ, പരിഷത്തു നടക്കുന്ന ദിവസം, അതേ സമയത്തു് വേറൊരു പരിഷത്തു നടത്തണമെന്നു പറഞ്ഞ ഭാഷകനെ മാത്രമേ എനിക്കു പിടിച്ചിട്ടുള്ളു. ആണത്തമുള്ള കുട്ടി അയാൾ മാത്രമേയുള്ളു. സഞ്ജയൻ അദ്ദേഹത്തിന്റെ വലംകയ്യാണു്. നിങ്ങളാരും ചേർന്നില്ലെങ്കിൽത്തന്നെ അദ്ദേഹം അദ്ധ്യക്ഷനായും സഞ്ജയൻ “ഓഡിയ”നായും ഒരു പരിഷത്തു് ഞങ്ങൾ നടത്തും. അദ്ദേഹം ഭാഷണം ചെയ്യുമ്പോൾ ഞാൻ കൈകൊട്ടും; ചിയേഴ്സ് വിളിക്കും. പിന്നീടു ഞാൻ പ്രസംഗിക്കുമ്പോൾ അദ്ദേഹം ഹസ്തതാഡനം മുഴക്കും. ഞങ്ങൾ അന്യോന്യം മാലയിടുവിച്ചു്, പ്രമേയങ്ങൾ അവതരിപ്പിച്ചു് പാസ്സാക്കി, കൃതജ്ഞതാപ്രകടനം കഴിച്ചു്, ഗൗരവമായി മടങ്ങും. ഈ എട്ടാം പേജു മുഴുവൻ ഞാൻ ഞങ്ങളുടെ പരിഷത്തിന്റെ റിപ്പോർട്ടു കൊണ്ടു നിറയ്ക്കും.
സാഹിത്യവിപ്ലവം കീ-ജെയ്!
14-10-’34