സഞ്ജയന്റെ കഴിഞ്ഞ രണ്ടുമൂന്നു പ്രാവശ്യത്തെ കുറിപ്പുകളൊന്നും കുട്ടികൾക്കു വായിച്ചിട്ടു മനസ്സിലാകുന്നില്ലെന്നു് ഒരാക്ഷേപം പുറപ്പെട്ടിരിക്കുന്നു. അതുകൊണ്ടു് ഇപ്രാവശ്യം കുട്ടികൾക്കുവേണ്ടി മാത്രം ഒരു കഥ പറയാനാണു് സഞ്ജയൻ ആലോചിക്കുന്നതു്. മുതിർന്നവർ ഇതു വായിച്ചാലും ഇല്ലെങ്കിലും സഞ്ജയന്നു് ഒരുപോലെയാണു്.
⋄ ⋄ ⋄
പണ്ടു്—വളരെ, വളരെക്കാലം മുമ്പു് കണ്ട്റമേണ്ടു് എന്നു പേരായ ഒരു കാട്ടിൽ 4,663 പരുന്തുകളും 4,578 കാക്കകളും ഉണ്ടായിരുന്നു. മറ്റു പക്ഷികളുമുണ്ടു്; പക്ഷേ, അവരുടെ എണ്ണം ചുരുക്കമായിരുന്നു. ഈ കാക്കകളും പരുന്തുകളും ചിലപ്പോൾ യോജിച്ചുതാമസിക്കും; ചിലപ്പോൾ അന്യോന്യം യുദ്ധംചെയ്യും. യുദ്ധമെന്നുകേട്ടു് നിങ്ങൾ പേടിയ്ക്കേണ്ട. അവരുടെ യുദ്ധത്തിൽ ആരും മരിയ്ക്കാറില്ല; അന്യോന്യം മരക്കൊമ്പുകളിൽ കൂട്ടമായിരുന്നു ശകാരിക്കുകയാണു് അവരുടെ യുദ്ധം.
⋄ ⋄ ⋄
ഞാൻ പറയുന്ന കഥ നടക്കുന്ന കാലത്തു് ഈ കാക്കകളും പരുന്തുകളും അന്യോന്യം യുദ്ധം ചെയ്യുകയായിരുന്നു. ഈ യുദ്ധം നടന്നുകൊണ്ടിരിക്കേ, പരുന്തുകളുടെ ഇടയിൽ കുറെ പ്രധാനിയായ കുംഭോദരൻ ഇങ്ങനെ വിചാരിച്ചു. “ഞാൻ എന്റെ കൂട്ടരുടെ ഭാഗത്തുനിന്നാൽ അവരെന്നെ സഹായിക്കും; പക്ഷേ, കാക്കകൾ ദ്രോഹിക്കും. കാക്കകളുടെ ഭാഗത്തു ചേർന്നാൽ പരുന്തുകൾ എനിക്കു് ഇരിയ്ക്കപ്പൊറുതി തരില്ല. പക്ഷേ, ഇവരുടെ രണ്ടാളുടെയും സഹായം എനിക്കു വേണം ഇതിനെന്തു നിവൃത്തി?”
⋄ ⋄ ⋄
കുംഭോദരൻ വളരെനേരം ആലോചിച്ചു. ഒടുക്കം അയാൾ ഒരു വിദ്യ കണ്ടുപിടിച്ചു. അതു രണ്ടുഭാഗത്തും ചേർന്നുകളയാമെന്നുള്ളതായിരുന്നു. അതുകൊണ്ടു പ്രസ്തുത കുംഭോദരൻ കാക്കകൾ പറക്കുമ്പോൾ അവരുടെ കൂടെയും, പരുന്തുകൾ ഉയരുമ്പോൾ അവരുടെ കൂടെയും, പറന്നും ഉയർന്നും കൊണ്ടിരുന്നു. കുംഭോദരൻ വിചാരിച്ചതു് അയാൾ ഇരുകൂട്ടരേയും പറ്റിക്കുകയാണെന്നായിരുന്നു.
⋄ ⋄ ⋄
അങ്ങിനെയിരിയ്ക്കെ അക്കാട്ടിലെ പക്ഷിരാജാവിനെ തിരഞ്ഞെടുക്കുന്ന സമയമായി. തിരഞ്ഞെടുപ്പുദിവസം എല്ലാ കാക്കകളും പരുന്തുകളും കൂട്ടംകൂട്ടമായി വന്നു തനിക്കു വോട്ടുചെയ്യുമെന്നാണു് കുംഭോദരൻ വിചാരിച്ചതു്— എങ്കിലും കാര്യം ഒന്നു തീർച്ചപ്പെടുത്തിക്കളയാമെന്നു കരുതി അയാൾ കാക്കമൂപ്പന്റെ വീട്ടിൽ ചെന്നു: “ഇഷ്ടാ, ഞാൻ കാക്കകളുടെ കൂടെ എപ്പോഴും പറക്കുന്നതു താങ്കൾ കണ്ടിട്ടില്ലേ?” എന്നു ചോദിച്ചു. അപ്പോൾ കാക്ക “ഫൂ, പോ, നീ പരുന്തുകളുടെകൂടെ ഉയരുന്നതു ഞാൻ കണ്ടിട്ടുണ്ടു്. കടക്കു പുറത്തു്” എന്നു പറഞ്ഞു കുംഭോദരനെ ഇരുപത്തേഴു ബലിക്കാക്കകളുടെ സഹായത്തോടുകൂടി പുറത്തേക്കു തള്ളിയയച്ചു.
⋄ ⋄ ⋄
കുംഭോദരന്നു വലിയ വിഷാദമായി. “ആട്ടെ പരുന്തുകളുടെ കൂടെ ഉയരുന്നതാണു് കണ്ടതെന്നല്ലേ കാക്ക പറഞ്ഞതു് ? എന്നാൽ പരുന്തുകളുടെ വോട്ടെങ്കിലും കിട്ടും. ആഫ്റ്റർ ഓൾ, അതുകൊണ്ടു് ജയിക്കാം” എന്നൊക്കെ ഒടുവിൽ വിചാരിച്ചു സമാധാനിച്ചു് അയാൾ പരുന്തുമൂപ്പന്റെ അടുത്തു ചെന്നു. പരുന്തുമൂപ്പനോടു് കുംഭോദരൻ: “ചങ്ങാതി, ഞാൻ പരുന്തുകളുടെകൂടെ എപ്പോഴും ഉയരാറില്ലേ? അതു നിങ്ങൾ കണ്ട സംഗതിയല്ലേ? ഞാൻ ഇങ്ങിനെ ചെയ്തതുകൊണ്ടു് കാക്കകൾ ഇപ്പോൾ എന്നെ കല്ലെടുത്തു് എറിയുന്നു. നിങ്ങളെങ്കിലും എന്നെ സഹായിക്കുകയില്ലേ?” എന്നു ചോദിച്ചു. ഉടനെ പരുന്തുമൂപ്പൻ എഴുന്നേറ്റു വായിലെ മുറുക്കാൻ തുപ്പി “ഫഃ, കഴുതേ. നിന്നെ ഞാൻ അധികം കണ്ടതു കാക്കകളുടെകൂടെ പറക്കുന്ന സമയത്താണു്. ഇപ്പോൾ നിനക്കു ഞങ്ങൾ വേണം. ഇല്ലേ? കടന്നുപോ!” എന്നു് ആജ്ഞാപിച്ചു. ഇരുപത്തിമൂന്നു പരുന്തുകൾകൂടി കുംഭോദരനെ ബലാൽക്കാരമായി വലിച്ചിഴച്ചു പുറത്താക്കി.
⋄ ⋄ ⋄
കുംഭോദരൻ വളരെ, വളരെ വ്യസനിച്ചു. ഒരു അപകടപ്രസംഗം ചെയ്തു തകരാറിനെപ്പറ്റി മി. പള്ളത്തുരാമൻ വ്യസനിക്കുന്നതിനെക്കാൾ വ്യസനിച്ചു. രണ്ടുതോണിയിലും കാൽവെയ്ക്കുന്നതു് അപായമാണെന്നു മനസ്സിലായി. അയാൾ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ചു് ഏഴിമലയിൽ പോയി തപസ്സുചെയ്തു. ഈ കഥയിൽനിന്നു് എന്താണു് കുട്ടികളേ, പഠിയ്ക്കേണ്ടതു്?
കുട്ടികൾ: സഞ്ജയൻ ഇതു് ആരെക്കുറിച്ചോ എഴുതിയതാണെന്നു്.
⋄ ⋄ ⋄
കുട്ടികൾ പറഞ്ഞതു് കേട്ടില്ലേ? ഇതാണു് സഞ്ജയന്നു് ഈയെടെയായി പറ്റുന്ന ഒരബദ്ധം. എന്തെഴുതിയാലും അതിന്നു് അഞ്ഞൂറു് അവകാശികളുണ്ടു്. ഇങ്ങനെയായാൽ എങ്ങിനെയാണു് ഒരു കാര്യം പറയുക? ഈ വെറും കഥതന്നെ തങ്ങളെക്കുറിച്ചാണെന്നു വിചാരിക്കുവാനിടയുള്ള അഞ്ചെട്ടാളുകളെ സഞ്ജയന്നറിയാം. ഇനിയും എത്രപേരുണ്ടായിരിക്കുമെന്നു ദൈവംമാത്രം കണ്ടു. ചിലപ്പോൾ ആളുകൾ തെറ്റിദ്ധരിച്ചു മുഷിയാറുമുണ്ടു്. അവർ മുഷിഞ്ഞിരിക്കുന്നു എന്നുള്ള വസ്തുത എങ്ങിനെയാണു് മനസ്സിലാക്കിയതെന്നോ? അതെളുപ്പമാണു്. മുഷിഞ്ഞവരുടെ ലക്ഷണങ്ങൾ പുതിയ മഹാഭാരതത്തിലെ സഞ്ജയവാക്യത്തിൽ പറഞ്ഞിട്ടുണ്ടു്. ആ ഭാഗം താഴെ ചേർക്കാം.
⋄ ⋄ ⋄
കണ്ടാലും കണ്ടില്ലെന്നു ഭാവിച്ചു നടക്കയും
കണ്ടുപോയെന്നാൽ മുഖം വീർപ്പിച്ചു തിരിയ്ക്കയും.
മറ്റെന്തോ വിചാരിച്ചു പോവതായ് നടിക്കയും,
മറ്റെങ്ങോ നോക്കുന്നതായ് വെറുതെ ഭാവിക്കയും,
കാലുകളിടറിയും കാൽനഖം നോക്കിക്കൊണ്ടും
നാലുമൈൽസ്പീഡിൽക്കവിഞ്ഞുഗ്രമായ് നടക്കയും,
പെട്ടെന്നു കുട ചരിച്ചാനനം മറയ്ക്കയും,
നട്ടെല്ലുവളയാതെ വടിപോൽ സൂക്ഷിയ്ക്കയും,
ഇത്തരം ചെയ്യുന്നവൻ മനസാ മുഷിഞ്ഞതായ്
പത്രികാധിപ, ചൊല്ലാം തെല്ലുമേ കില്ലില്ലാതെ,
ഇങ്ങിനെയൊക്കെയാണു് ലക്ഷണം. പക്ഷേ, “ആളുകൾ അനാവശ്യമായി മുഷിഞ്ഞാൽ തനിക്കു് എന്താണു്?” എന്നു നിങ്ങൾ ഒരു സമയം ചോദിക്കുമായിരിക്കും. എന്തെങ്കിലും ഉണ്ടെന്നു ഞാൻ പറഞ്ഞുവോ?
11.11.1934
- ചെറുപ്പക്കാരൻ:
- (കഴുതകളെ തെളിച്ചുവരുന്ന ദോബിയോടു്) നിങ്ങൾ കഴുതകളുടെ അച്ഛനാണോ?
- ദോബി:
- അതേ, മകനേ.
(കേ. പ.)
⋄ ⋄ ⋄
നരകമുണ്ടെന്നുള്ളതു് അഴിമതിക്കാരെ ഭീഷണിപ്പെടുത്തുവാൻ വേണ്ടി മാത്രം കെട്ടിയുണ്ടാക്കിയ ഒരു പച്ചക്കളവാണെന്നു് ഒരു സോവിയറ്റ് ഗ്രന്ഥകാരൻ പറയുന്നു.
അയാൾ കോഴിക്കോട്ടെ ഗുജറാത്തിനിരത്തും തളിയിലെ ചില ഭാഗങ്ങളും കണ്ടിട്ടില്ല.
(കേ. പ.)