വിവാഹാവസരങ്ങളിൽ മംഗളപ്പാട്ടുകൾ വായിക്കുന്ന പതിവു് നിർത്തൽ ചെയ്യുവാനായി ‘വിവാഹമംഗളബിൽ’ എന്നൊരു ബിൽ എന്തുകൊണ്ടാണു് നമ്മുടെ നിയമനിർമ്മാണസഭകളിൽ അവതരിപ്പിക്കാത്തതു് ചില വിവാഹമംഗളക്കാർ വധുവരന്മാരെ എന്തു കുഴക്കിലാണു പെടുത്തുന്നതു്! നിങ്ങളാലോചിച്ചുനോക്കിൻ! മി: രാമൻനായർ ശ്രീമതി ലക്ഷ്മിയമ്മയെ വിവാഹം ചെയ്യുന്ന ശുഭമുഹൂർത്തത്തിൽ അച്ചടിച്ച കടലാസുകളുടെ ഒരു കെട്ടു് അതിഥികളുടെ ഇടയിൽ വിതരണം ചെയ്യപ്പെടുന്നു. അവയിൽ ഒരു കടലാസ്സുമെടുത്തു് ഒരു കവി അരങ്ങത്തെത്തുന്നു. മംഗളം തുടങ്ങുകയായി.
‘രാമനെന്നുള്ളൊരു നൽപ്പേരു ചേർന്നുള്ള
നായരാംമാന്യൻതാനിദ്ദിനത്തിൽ
ലക്ഷ്മിയെന്നുള്ളൊരു മാന്യയാമമ്മയെ
ഭാര്യാപദത്തിലണച്ചീടുന്നു.
കേമനാണീ നായർ കേമിയാണീയമ്മ,
ആമോദമെന്തെന്തിതിന്നുമേലേ?
രാമൻതാനീ രാമൻ. ലക്ഷ്മിയാണീ ലക്ഷ്മി;
ഞാനഹോ ഞാൻ തന്നെ; നിങ്ങൾ നിങ്ങൾ.
മംഗളം മംഗളം മംഗളം മംഗളം
മംഗളം മംഗളം മംഗളം താൻ.’
ഇതെന്തൊരു കഷ്ടമാണു്! മംഗളമാശംസിക്കുമ്പോൾ തടയരുതല്ലോ എന്നു വിചാരിച്ചു് ആരും ഒന്നും പറയുകയില്ല. പരിശ്രമംകൊണ്ടു പച്ചുളിച്ച വരനും, ലജ്ജകൊണ്ടു രക്തനനയായ വധുവും ഈ കവിതാപ്രവാഹത്തിനിടയിൽ തലകാട്ടിനില്ക്കുന്ന കാഴ്ച എത്രയും ദയനീയമെന്നേ പറയേണ്ടതുള്ളൂ. വിവാഹമംഗളങ്ങൾ പേടിച്ചു് സംബന്ധം തന്നെ വേണ്ടെന്നുവെക്കുന്ന ചെറുപ്പക്കാരും യുവതികളും ഉണ്ടെങ്കിൽ സഞ്ജയൻ അവരെ കുറ്റപ്പെടുത്തുകയില്ല. ഉദ്ദേശ്യം നന്നെന്നുവെച്ചു് എത്രയാണു് ഒരാൾ സഹിക്കുക? കവികുഞ്ജരന്മാരേ, മംഗളദായകന്മാരേ, നിങ്ങൾ തന്നെ ഇക്കാര്യത്തിൽ ഒരു ദയചെയ്യണം. മംഗളം കൊടുത്തേ കഴിയു എന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ അതു സ്വകാര്യമായി ചെയ്തേക്കിൻ. ഇതൊക്കെ കേട്ടുനില്ക്കുമ്പോഴുള്ള നെഞ്ഞിടിപ്പു് അനുഭവിച്ചവരല്ലേ അറിയൂ.
9-1-1935
മറ്റു ചില നഗരങ്ങളിലുള്ളതുപോലെ രാത്രി എട്ടു മണിക്കു് സമയമറിയാനുള്ള ഒരു പീരങ്കിവെടി കോഴിക്കോട്ടും ഏർപ്പാടുചെയ്യാത്തതെന്താണെന്നു് ഒരു സഹജീവിയിൽ ഒരു ലേഖകൻ ചോദിച്ചിരുന്നു.
കൊതുകിന്റെ ശബ്ദത്തിനിടയ്ക്കു് അതു കേൾക്കുകയില്ലെന്നു കരുതീട്ടായിരിക്കുമെന്നു ഞങ്ങളൂഹിക്കുന്നു.