SFNസായാഹ്ന ഫൌണ്ടേഷൻ
images/Anton_Laupheimer.jpg
Anton Laupheimer Schreibender Mönch, a painting by Anton Laupheimer (1848–1927).
സ­ങ്ക­ട­മോ­ച­ന­ത്തി­നു് ഒരു കൈ­പ്പു­സ്ത­കം
ഇ. സ­ന്തോ­ഷ് കുമാർ

നാ­ല്പ­തു­ക­ളു­ടെ തു­ട­ക്ക­ത്തി­ലെ­പ്പോ­ഴോ, കു­ന്ദം­കു­ള­ത്തെ പു­രാ­ത­ന പ്ര­സാ­ധ­ക­രാ­യി­രു­ന്ന ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ടം ത­ങ്ങ­ളു­ടെ പഴയ മ­ര­പ്ര­സ്സിൽ അ­ച്ച­ടി­ച്ചു് ക­വ­ല­ക­ളി­ലും, ആളുകൾ കൂ­ടു­ന്ന പൂരം, പെ­രു­ന്നാൾ, ജാഥ തു­ട­ങ്ങി­യ ഉൽ­സ­വ­ങ്ങ­ളി­ലു­മെ­ല്ലാം കൊ­ണ്ടു­വെ­ച്ചു വി­റ്റി­രു­ന്ന ‘സ­ങ്ക­ട­മോ­ച­ന­ത്തി­നു് ഒരു കൈ­പ്പു­സ്ത­കം’ എന്ന ഗ്ര­ന്ഥ­ത്തെ­ക്കു­റി­ച്ചു­ള്ള പ­ഴ­യൊ­രു പ­ര­സ്യം എന്റെ സു­ഹൃ­ത്തും ‘ദൈ­വ­വ­ച­നം’ ദ്വൈ­മാ­സി­ക­യി­ലെ സ­ഹ­പ­ത്രാ­ധി­പ­രു­മാ­യി­രു­ന്ന ഫി­ലി­പ്പ് അ­ക്ക­ര­യാ­ണു് ആദ്യം ക­ണ്ട­തു്. അ­പ്പോൾ തന്നെ, ഞാൻ കേൾ­ക്കു­വാ­നാ­യി അയാൾ അ­തു­റ­ക്കെ വാ­യി­ച്ചു. കേൾ­ക്കു­മ്പോൾ, സാ­ധാ­ര­ണ­മെ­ന്നു ക­രു­താ­വു­ന്ന രണ്ടു വാ­ക്കു­കൾ യോ­ജി­ച്ചു് വൈ­ദ്യു­തി പ്ര­സ­രി­ക്കു­ന്ന­തു­പോ­ലെ­യാ­യി­രു­ന്നു. സ­ങ്ക­ട­മോ­ച­ന­മോ, കൈ­പ്പു­സ്ത­ക­മോ വേ­റി­ട്ടു­ള്ള നി­ല­നിൽ­പ്പിൽ എന്നെ ആ­കർ­ഷി­ക്കു­മാ­യി­രു­ന്നി­ല്ല. എ­ന്നാൽ ആ വാ­ക്കു­കൾ കൂ­ട്ടി­ച്ചേർ­ക്ക­പ്പെ­ട്ട­പ്പോൾ, കാലം ക­ഥ­ക­ളി­ലെ പഴയ ‘കു­ള­മ്പ­ടി­യൊ­ച്ച’യു­മാ­യി ഏറെ പി­ന്നി­ലേ­ക്കു സ­ഞ്ച­രി­ക്കു­ക­യാ­ണെ­ന്നു തോ­ന്നി­ച്ചു. പ­ഴ­ക്ക­മാ­യി­രു­ന്നു ഞാൻ തേ­ടി­യി­രു­ന്ന­തും. പുതിയ നൂ­റ്റാ­ണ്ടി­ലെ സാ­ഹി­ത്യ­ത്തെ നേ­രി­ടാൻ ശേ­ഷി­യി­ല്ലാ­ത്ത­തു­കൊ­ണ്ടാ­വാം, എ­ന്നി­ലെ വാ­യ­ന­ക്കാ­രൻ മ­രി­ച്ചി­രു­ന്നു. ക്ര­മേ­ണ പു­തി­യ­തു മാ­ത്ര­മ­ല്ല, പഴയ സാ­ഹി­ത്യ­വും ഞാൻ മ­റ­ന്നു. എ­ങ്കി­ലും ആ­ദ്യ­കാ­ലം മുതൽ ബൈ­ന്റു ചെ­യ്തു­വെ­ച്ചി­രു­ന്ന പു­സ്ത­ക­ങ്ങ­ളു­ടെ­യും ആ­ഴ്ച­പ്പ­തി­പ്പു­ക­ളു­ടെ­യും ശേഖരം എ­നി­ക്കു­ണ്ടാ­യി­രു­ന്നു. അ­വ­യെ­ല്ലാം ഒ­ര­ന്ധ­നെ­പ്പോ­ലെ ഞാൻ തൊ­ട്ടു­നോ­ക്കും. ഗന്ധം പി­ടി­ക്കും. പഴയ ഗ്ര­ന്ഥ­ങ്ങൾ അ­ന്വേ­ഷി­ക്കു­ക­യും ശേ­ഖ­രി­ക്കു­ക­യും എന്റെ ആ­ഹ്ലാ­ദ­ക­ര­മാ­യ ജോ­ലി­യാ­യി­ത്തീർ­ന്നു.

ഈയൊരു താ­ല്പ­ര്യ­മാ­യി­രു­ന്നു, സ­ത്യ­ത്തിൽ എ­നി­ക്കും ഫി­ലി­പ്പി­നും യോ­ജി­ക്കാ­വു­ന്ന മേഖല. ഫി­ലി­പ്പ്, പക്ഷേ, വേ­ദ­പു­സ്ത­ക­ങ്ങ­ളു­ടെ പഴയ പ­തി­പ്പു­കൾ മാ­ത്രം ശേ­ഖ­രി­ച്ചു. അ­ങ്ങ­നെ­യി­രി­ക്കെ, ഏതോ കാ­ല­നിർ­ണ്ണ­യ­ത്തി­നാ­യി എന്റെ വ­ശ­മു­ള്ള ആ­ഴ്ച­പ്പ­തി­പ്പു­കൾ പ­ര­തു­മ്പോ­ഴാ­ണു് ഫി­ലി­പ്പ് ആ പ­ര­സ്യം ക­ണ്ട­തു്. ക­വി­ശ്രേ­ഷ്ഠൻ സി. കെ. ഇ­യ്യു­ണ്ണി ര­ചി­ച്ച ‘സ­ങ്ക­ട­മോ­ച­ന­ത്തി­നു് ഒരു കൈ­പ്പു­സ്ത­കം’ വാ­യി­ക്കു­ക എ­ന്നാ­യി­രു­ന്നു അ­തി­ന്റെ ഉ­ള്ള­ട­ക്കം. പ­ര­സ്യ­ത്തി­ലേ­റെ അതൊരു ആ­ഹ്വാ­ന­മാ­ണെ­ന്നു തോ­ന്നും. ‘അ­നു­ക­ര­ണ­ങ്ങ­ളാൽ വ­ഞ്ചി­ത­രാ­കാ­തി­രി­ക്കു­ക’ എ­ന്നൊ­രു മു­ന്ന­റി­യി­പ്പും. പ്ര­സാ­ധ­കർ ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ടം ത­ന്നെ­യാ­ണു്. വില കാ­ണി­ച്ചി­രു­ന്നി­ല്ല.

പാ­തി­രി­മ­ല­യാ­ള­ത്തിൽ എ­ഴു­ത­പ്പെ­ട്ടി­രി­ക്കാ­വു­ന്ന ഈ ഗ്ര­ന്ഥ­ത്തിൽ ഫി­ലി­പ്പി­നു് താ­ല്പ­ര്യ­മു­ണ്ടു്. പ്രാ­യം­കൊ­ണ്ടു് മഞ്ഞ ബാ­ധി­ച്ചി­രി­ക്കാൻ സാ­ദ്ധ്യ­ത­യു­ള്ള ആ താ­ളു­കൾ തൊ­ട്ടു­നോ­ക്ക­ണ­മെ­ന്ന ഒ­രാ­ഗ്ര­ഹം വൃ­ദ്ധ­കാ­മം പോലെ എ­ന്നെ­യും ച­ലി­പ്പി­ച്ചു. കു­ന്ദം­കു­ള­ത്തോ, തൃ­ശ്ശൂ­രോ ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ടം തേ­ടി­യു­ള്ള ഞ­ങ്ങ­ളു­ടെ അ­ന്വേ­ഷ­ണം വി­ഫ­ല­മാ­യി­രു­ന്നു. അ­ല്ലെ­ങ്കിൽ­ത്ത­ന്നെ ഏതൊരു പ്ര­സാ­ധ­ക­നാ­ണു് ഇ­ക്കാ­ല­ത്തു് ഈയൊരു പേരിൽ പ്ര­വർ­ത്തി­ക്കു­ക? ഒ­ന്നു­കിൽ ആ പ്ര­സാ­ധ­ക­ശാ­ല­യും, അ­തി­ന്റെ സാ­ഹി­ത്യ­വും നാടു നീ­ങ്ങി­ക്കാ­ണ­ണം. അ­ല്ലെ­ങ്കിൽ, പു­തി­യൊ­രു പേരിൽ, പുതിയ രീ­തി­യിൽ അ­തി­പ്പോ­ഴും പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടാ­ക­ണം.

ആ ഊഹം ശ­രി­യാ­യി­രു­ന്നു. എ­റ­ണാ­കു­ള­ത്തു­ള്ള ‘മോഡേൺ പ­ബ്ലി­ഷേ­ഴ്സി­ന്റെ’ വേ­രു­കൾ പഴയ ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ട­ത്തി­ലാ­ണെ­ന്നു് ഞങ്ങൾ ക­ണ്ടെ­ത്തി. പു­സ്ത­ക­ത്തി­ന്റെ ഒരു പ്രതി കി­ട്ടി­യാൽ പഴയ പു­സ്ത­ക­ങ്ങ­ളും ചേർ­ത്തു് ഒരു പ്ര­ദർ­ശ­നം സം­ഘ­ടി­പ്പി­ക്ക­ണ­മെ­ന്നു് ഞാൻ നി­ശ്ച­യി­ച്ചി­രു­ന്നു. മോഡേൺ പ്ര­സ്സി­ന്റെ ഇ­പ്പോ­ഴ­ത്തെ ഉടമ ന­ഗ­ര­ത്തി­ലെ ഒരു വ്യ­വ­സാ­യ പ്ര­മു­ഖ­നാ­ണു്. മാ­തൃ­കാ വ്യ­വ­സാ­യി എന്ന നി­ല­യിൽ പലതവണ അയാൾ വിവിധ ചാ­ന­ലു­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടു­ള്ള­താ­യി കേ­ട്ടു.

ആ നി­ല­യ്ക്കു­ള്ള അ­ന്വേ­ഷ­ണ­വും, പക്ഷേ, ഫ­ല­പ്ര­ദ­മാ­യി­ല്ല. മേഡേൺ ബു­ക്സി­ന്റെ ശീ­തി­ക­രി­ച്ച മു­റി­യി­ലി­രി­ക്കു­മ്പോൾ അ­ത്ത­ര­ത്തി­ലൊ­രു പഴയ പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് തി­ര­ക്കു­ക എ­ന്ന­തു­ത­ന്നെ ഞ­ങ്ങ­ളിൽ അ­പ­കർ­ഷ­താ­ബോ­ധ­മു­ണ്ടാ­ക്കി. ച­രി­ത്ര­ത്തിൽ ത­നി­ക്കു് താ­ല്പ­ര്യ­മൊ­ന്നു­മി­ല്ലെ­ന്നു് ഉടമ സൂ­ചി­പ്പി­ച്ചു. അ­തു­കൊ­ണ്ടു­ത­ന്നെ ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ടം പ്ര­സി­ദ്ധം ചെയ്ത കൃ­തി­കൾ സൂ­ക്ഷി­ക്കാ­നൊ­ന്നും മി­ന­ക്കെ­ട്ടി­ല്ല. അ­തൊ­ക്കെ പഴയ പു­സ്ത­ക­ങ്ങൾ തൂ­ക്കി­വിൽ­ക്കു­ന്ന ആ­രു­ടെ­യെ­ങ്കി­ലും കൈവശം ക­ണ്ടേ­ക്കു­മെ­ന്നും അയാൾ ലാ­ഘ­വ­ത്തോ­ടെ പ­റ­ഞ്ഞു. മേഡേൺ പ്ര­സ്സി­നെ­യും അ­തി­ന്റെ ഉ­ട­മ­സ്ഥ­നെ­യും കു­റി­ച്ചു് ഫി­ലി­പ്പ് അക്കര ചി­ല­തെ­ല്ലാം എ­ഴു­തി­യെ­ടു­ത്തു. ‘ദൈ­വ­വ­ച­നം’ ദ്വൈ­മാ­സി­ക­യു­ടെ അ­ടു­ത്ത ല­ക്ക­ത്തിൽ ‘വി­ശ്വാ­സ­വും വ്യ­വ­സാ­യ­വും’ എന്ന വി­ഷ­യ­ത്തോ­ടു ചേർ­ത്താ­ണു് ഫി­ലി­പ്പ് ലേ­ഖ­ന­മെ­ഴു­തു­ന്ന­തു്. മോഡേൺ ബു­ക്സി­ന്റെ പു­ത്തൻ സാ­ഹി­ത്യം അ­തി­ന്റെ ഗന്ധം കൊ­ണ്ടു് കു­റ­ച്ചു­നേ­ര­ത്തേ­ക്കു് ഞ­ങ്ങ­ളെ അ­ലോ­സ­ര­പ്പെ­ടു­ത്തി എന്നു മാ­ത്രം.

ഒ­ന്നു­ര­ണ്ടു മാ­സ­ങ്ങൾ ക­ഴി­ഞ്ഞു. തെ­രി­വിൽ നി­ര­ത്തി­വെ­ച്ചി­രി­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളു­ടെ വ്യാ­ജ­പ്പ­തി­പ്പു­കൾ­ക്കി­ട­യിൽ ഈ കൈ­പ്പു­സ്ത­കം ഒരു തെ­റ്റു­പോ­ലെ­യെ­ങ്കി­ലും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടോ­യെ­ന്നു് തി­രി­ക്കി­ക്കൊ­ണ്ടു് ഞാൻ സാ­യാ­ഹ്ന­ങ്ങ­ളിൽ നഗരം ചു­റ്റും. ന­ഗ­ര­ത്തി­ന്റെ വാ­യ­ന­ശാ­ല­യിൽ, ആ­ക്ര­മി­ക്ക­പ്പെ­ട്ട­തെ­ന്നു് തോ­ന്നു­ന്ന ത­ര­ത്തിൽ പു­സ്ത­ക­ങ്ങൾ കു­ഴ­ഞ്ഞു­മ­റി­ഞ്ഞു കി­ട­പ്പാ­യി­രു­ന്നു. പല തവണ ശ്ര­മി­ച്ചി­ട്ടും അ­ത്ത­ര­മൊ­രു ഗ്ര­ന്ഥം ആ അരാജക കേ­ന്ദ്ര­ത്തിൽ നി­ന്നും ക­ണ്ടെ­ത്താ­നാ­യി­ല്ല. അ­തി­നി­ട­യിൽ ഫി­ലി­പ്പി­ന്റെ ലേഖനം വന്നു. ‘അ­ക്ഷ­ര­ലോ­ക­ത്തെ കർ­മ്മ­യോ­ഗി’ എന്നു മോഡേൺ ബു­ക്സി­ന്റെ ഉടമ വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ടു. വി­വ­ര­ണ­ങ്ങൾ­ക്കി­ട­യിൽ ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ട­ത്തേ­യും അ­വ­രു­ടെ ആ­ദ്യ­കൃ­തി­യാ­യ ‘സ­ങ്ക­ട­മോ­ച­ന­ത്തി­നു് ഒരു കൈ­പ്പു­സ്ത­ക­ത്തെ­യും’ കു­റി­ച്ചു­ള്ള ചില സൂ­ച­ന­കൾ. ഇ­യ്യു­ണ്ണി എന്ന ക­വി­യെ­പ്പ­റ്റി­യു­ള്ള ചെറിയ വി­വ­ര­ണം.

“അ­ങ്ങ­നെ ഒ­ന്നു­ണ്ടാ­യി­രു­ന്നു,” ലൈ­ബ്ര­റി­യൻ ഓർ­മ്മി­ച്ചു. “പ­ണ്ടാ­ണു്. കണ്ട ഓർ­മ്മ­യെ എ­നി­ക്കു­ള്ളൂ.” അതൊരു പ്രണയ കാ­വ്യ­മാ­ണെ­ന്നു­കൂ­ടി അയാൾ ഓർ­ക്കു­ന്നു­ണ്ടു്. (അ­ങ്ങ­നെ­യാ­ണെ­ങ്കിൽ എ­ന്തൊ­രു പേരു്!)

“നി­ങ്ങൾ മോഡേൺ ബു­ക്സിൽ ചോ­ദി­ച്ചോ?” അയാൾ തി­ര­ക്കി.

“അ­വ­രു­ടെ­യ­ടു­ത്തി­ല്ല.”

“ഞാൻ അതു വാ­യി­ച്ചി­ട്ടി­ല്ല.” എന്തോ മ­റി­ച്ചു നോ­ക്കി­ക്കൊ­ണ്ടു് ലൈ­ബ്രേ­റി­യൻ പ­റ­ഞ്ഞു. “ഇതാ ഒരു വി­ലാ­സം. പാ­പ്പു എ­ന്നാ­ണു് പേരു്. റീഡർ പാ­പ്പു എന്നു പറയും. ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ട­ത്തിൽ പഴയ പ്രൂ­ഫ് റീ­ഡ­റാ­യി­രു­ന്നു. ജീ­വി­ച്ചി­രി­പ്പു­ണ്ടു്.” അയാൾ വി­ലാ­സം പ­റ­ഞ്ഞു­ത­ന്നു. “അ­യാ­ളു­ടെ അ­ടു­ത്തു കാ­ണു­മോ എ­ന്നു­റ­പ്പി­ല്ല. ഉ­ണ്ടാ­വാൻ സാ­ദ്ധ്യ­ത കു­റ­വാ­ണു്.” ലൈ­ബ്ര­റി­യൻ തു­ടർ­ന്നു: “കു­റെ­ക്കാ­ല­മാ­യി അതു് പു­റ­ത്തി­റ­ങ്ങു­ന്നു­മി­ല്ല.”

പ്രൂ­ഫ് റീ­ഡർ­മാർ നല്ല വാ­യ­ന­ക്കാ­രാ­വ­ണ­മെ­ന്നി­ല്ല. അവർ ഒ­ര­ക്ഷ­രം, ഒരു വാ­ക്കു്, ഏ­റി­യാൽ ഒരു വാ­ക്യം— ഈ അ­തിർ­ത്തി­കൾ വി­ട്ടു­പോ­കാ­റി­ല്ല. ഒ­ത്തു­ചേ­രു­ന്ന ആ­ശ­യ­ങ്ങ­ളു­ടെ­യും ക­ഥ­ക­ളു­ടെ­യു­മെ­ല്ലാം വ­ന­ഭം­ഗി­കാ­ണാ­തെ ഒറ്റ മ­ര­ങ്ങ­ളിൽ അ­വ­രു­ടെ ദർശനം നി­ല­യ്ക്കു­ന്നു. അ­വ­യു­ടെ വൈ­ക­ല്യ­ങ്ങൾ, തി­രു­ത്തു­കൾ അ­ത്ര­മാ­ത്രം—അ­വ­രു­ടെ ലോകം തീർ­ന്നു.

കൈ­പ്പു­സ്ത­കം ഒരു പ്ര­ണ­യ­കാ­വ്യ­മാ­ണെ­ന്ന അ­റി­വു് വൈ­ദി­ക­സാ­ഹി­ത്യ­തൽ­പ­ര­നാ­യി­രു­ന്ന ഫി­ലി­പ്പ് അ­ക്ക­ര­യിൽ ന­ടു­ക്ക­മു­ണ്ടാ­ക്കി­യി­രി­ക്ക­ണം. പ്ര­ണ­യ­ത്തെ­പ്പോ­ലെ, പ്ര­ണ­യ­സാ­ഹി­ത്യ­വും അ­നാ­വ­ശ്യ­മാ­ണെ­ന്നു് ഫി­ലി­പ്പ് അക്കര ആ­ത്മാർ­ത്ഥ­മാ­യി വി­ശ്വ­സി­ച്ചു. അ­തു­കൊ­ണ്ടു­ത­ന്നെ പ്രൂ­ഫ് റീഡറെ അ­ന്വേ­ഷി­ച്ചു­ള്ള യാ­ത്ര­ക്കു് അയാൾ ഒ­രു­ക്ക­മാ­യി­രു­ന്നി­ല്ല.

അന്നു രാ­ത്രി കൈ­പ്പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു­ള്ള പ­ര­സ്യം ഞാൻ വീ­ണ്ടും വാ­യി­ച്ചു. അ­ക്കാ­ല­ങ്ങ­ളിൽ അതു പല ആ­ഴ്ച­ക­ളാ­യി തു­ടർ­ന്നു­പോ­രു­ന്നു­ണ്ടാ­യി­രു­ന്നു. എത്ര നാൾ­വ­രെ അ­തി­ന്റെ പ്ര­ചാ­ര­ണം ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു് നോ­ക്കി­കൊ­ണ്ടു് എന്റെ ആ പ­രി­ശോ­ധ­ന നീ­ണ്ടു. നിർ­ഭാ­ഗ്യ­വ­ശാൽ, ഇ­ട­യ്ക്കു­വെ­ച്ചു് പല ആ­ഴ്ച­പ്പ­തി­പ്പു­ക­ളും ന­ഷ്ട­പ്പെ­ട്ടി­രി­ക്കു­ന്നു. പി­ന്നീ­ടു­വ­ന്ന പ­തി­പ്പു­ക­ളി­ലാ­വ­ട്ടെ, അ­തി­നെ­ക്കു­റി­ച്ചു­ള്ള സൂ­ച­ന­യൊ­ന്നും ക­ണ്ട­തു­മി­ല്ല.

പി­റ്റേ­ന്നു് പ്രൂ­ഫ് റീഡറെ ക­ണ്ടു­പി­ടി­ക്കാ­നാ­യി ഞാൻ അ­യാ­ളു­ടെ താ­മ­സ­സ്ഥ­ല­ത്തേ­ക്കു തി­രി­ച്ചു. ലൈ­ബ്രേ­റി­യൻ തന്ന വി­ലാ­സം ഏ­റെ­ക്കു­റെ വ്യ­ക്ത­മാ­ണു്. ന­ഗ­ര­ത്തിൽ നി­ന്നും അത്ര അ­ക­ലെ­യ­ല്ലാ­ത്ത, എ­ന്നാൽ തി­ര­ക്കു­കു­റ­ഞ്ഞ പ്ര­ദേ­ശ­ത്തെ ഒരു വീ­ടി­ന്റെ മു­കൾ­ഭാ­ഗ­ത്താ­ണു് അയാൾ താ­മ­സി­ച്ചി­രു­ന്ന­തു്.

ഒരു പക്ഷേ, അയാളെ അ­ന്വേ­ഷി­ച്ചു­വ­രു­ന്ന ആ­ദ്യ­ത്തെ അ­പ­രി­ചി­തൻ ഞാ­നാ­യി­രി­ക്കു­മോ? “എ­ന്നെ­ത്ത­ന്നെ­യാ­ണോ?” എ­ന്നു് അയാൾ പലതവണ സംശയം തീർ­ക്കു­ക­യു­ണ്ടാ­യി. പ്രാ­യം വ­ള­രെ­യേ­റെ തോ­ന്നി­ച്ചി­രു­ന്ന ആ മ­നു­ഷ്യൻ എന്റെ ചോ­ദ്യ­വും പ്ര­തീ­ക്ഷി­ച്ചു് ചാ­രു­ക­സേ­ര­യിൽ കി­ട­ന്നു. ഞാൻ ആ­ലോ­ചി­ച്ചു. പ­രി­ച­യ­പ്പെ­ടു­ത്താൻ ഒ­ന്നു­മി­ല്ല. എ­ന്താ­ണു് ഒരു തു­ട­ക്ക­ത്തി­നാ­യി ഞ­ങ്ങൾ­ക്കി­ട­യി­ലു­ള്ള­തു്? ഞാൻ ‘സ­ങ്ക­ട­മോ­ച­ന­ത്തി­നു­ള്ള കൈ­പ്പു­സ്ത­ക­ത്തെ’ക്കു­റി­ച്ചു­ത­ന്നെ ചോ­ദി­ച്ചു.

images/santhosh-pusthakam-03.png

അയാൾ ചി­രി­ച്ചു. “അ­ത്ഭു­ത­മാ­യി­രി­ക്കു­ന്നു. ഇ­ക്കാ­ല­ത്തും അ­തി­നെ­പ്പ­റ്റി ചോ­ദി­ക്കു­ക. നി­ങ്ങൾ­ക്ക­റി­യാ­മോ— ഈയിടെ ‘ദൈ­വ­വ­ച­നം’ എന്ന മാ­സി­ക­യി­ലും ഞാനതു കണ്ടു. പ്രാർ­ത്ഥ­ന­യ്ക്കു­ള്ള മാ­സി­ക­യി­ലാ­ണു് പ്രേ­മ­ക­വി­ത­യു­ടെ പ­രാ­മർ­ശം.”

“ആ ലേഖനം എന്റെ സു­ഹൃ­ത്തു് എ­ഴു­തി­യ­താ­ണു്.”

“ഉവ്വോ?” അയാൾ ഒ­ന്നു­കൂ­ടി ചി­രി­ച്ചു­കൊ­ണ്ടു് തു­ടർ­ന്നു. “എ­ങ്കിൽ അതിൽ ഒ­ന്നു­ര­ണ്ടു തെ­റ്റു­ക­ളു­ണ്ടെ­ന്നു് സു­ഹൃ­ത്തി­നോ­ടു പറയണം.”

ഞാൻ വൃ­ദ്ധ­നെ നോ­ക്കി­യി­രു­ന്നു.

“ഒ­ന്നാ­മ­തു്, ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ടം ഇ­റ­ക്കി­യ ആ­ദ്യ­ത്തെ പു­സ്ത­ക­മാ­ണെ­ന്ന ധാരണ. അ­തി­നു­മു­മ്പു് എ­ത്ര­യോ പു­സ്ത­ങ്ങ­ളി­റ­ങ്ങി­യി­രു­ന്നു.”

“അതൊരു അ­ച്ച­ടി­പ്പി­ശ­കാ­വാം” ഞാൻ വെ­റു­തെ പ­റ­ഞ്ഞു.

“അ­ച്ച­ടി­പ്പി­ശ­കു­കൾ!” അയാൾ കു­റ­ച്ചി­ട ആ­ലോ­ചി­ച്ചു. “എന്തോ, ആ പു­സ്ത­ക­ത്തി­നും അ­ച്ച­ടി­പ്പി­ശ­കു­ക­ളു­ടെ ച­രി­ത്ര­മാ­ണു്.”

ഈ മ­നു­ഷ്യ­നു് അ­തി­നെ­ക്കു­റി­ച്ചു് അ­റി­വു­ണ്ടെ­ന്നു തോ­ന്നു­ന്നു. “പി­ന്നെ” അയാൾ നോ­ക്കി, “ലേ­ഖ­ന­ത്തിൽ സ­ങ്ക­ട­മോ­ച­ന­ത്തി­നു­ള്ള കൈ­പ്പു­സ്ത­കം ഇ­യ്യു­ണ്ണി ര­ചി­ച്ച­താ­ണ­ന്ന­ല്ലേ?”

“അതേ, പ­ര­സ്യ­ങ്ങ­ളി­ലും അ­ങ്ങ­നെ­യാ­ണ­ല്ലോ.”

“പ­ര­സ്യ­ങ്ങൾ” പാ­പ്പു ആ­ലോ­ചി­ച്ചു. “പ­ര­സ്യ­ങ്ങൾ മാ­ത്ര­മ­ല്ല. പല പ­തി­പ്പു­ക­ളി­ലും ഇ­യ്യു­ണ്ണി­യു­ടെ പേ­രാ­ണു്. പക്ഷേ, ഇ­യ്യു­ണ്ണി­യ­ല്ല അ­തെ­ഴു­തി­യ­തു്.”

പി­ന്നെ ആ­രാ­ണു് അ­തി­ന്റെ കർ­ത്താ­വു്? ഒരു പ്രേ­മ­ക­ഥ മ­റ്റൊ­രാ­ളു­ടെ പേരിൽ പു­റ­ത്തി­റ­ങ്ങി­യെ­ന്നു­ള്ള­തു് എ­നി­ക്കു് വി­ശ്വ­സി­ക്കാ­നാ­കു­ന്നി­ല്ലെ­ന്നു് ഞാൻ പാ­പ്പു­വി­നോ­ടു് പ­റ­ഞ്ഞു.

“വി­ശ്വാ­സം നി­ങ്ങ­ളെ ര­ക്ഷി­ക്ക­ട്ടെ,” പാ­പ്പു എന്നെ സൂ­ക്ഷി­ച്ചു നോ­ക്കി­ക്കൊ­ണ്ടു് പ­തു­ക്കെ­പ്പ­റ­ഞ്ഞു. “എ­ന്നാൽ അതാണു സത്യം. ഇ­യ്യു­ണ്ണി ഒരു നി­ര­ക്ഷ­ര­നാ­യി­രു­ന്നു.”

കാ­ര്യ­ങ്ങൾ കു­റെ­ക്കൂ­ടി അ­വ്യ­ക്ത­മാ­വു­ക­യാ­ണു്. കൈ­പ്പു­സ്ത­ക­ത്തി­നു­മേൽ ആരോ നി­ഗൂ­ഢ­ത­യു­ടെ ഞൊ­റി­വു­കൾ തു­ന്നി­ച്ചേർ­ത്തി­ട്ടു­ണ്ടു്.

“വലിയ അ­മ്പ­ല­ങ്ങൾ, പ­ള്ളി­കൾ, ഗോ­പു­ര­ങ്ങൾ, പാലം, കെ­ട്ടി­ടം, പ്ര­സ്ഥാ­ന­ങ്ങൾ” അ­ല്പ­നേ­രം ആ­ലോ­ചി­ച്ചു­കൊ­ണ്ടു് പാ­പ്പു പ­റ­ഞ്ഞു. “എന്നു വേണ്ട, ഏ­തി­ന്റേ­യും ഉ­റ­പ്പി­നു പി­ന്നിൽ ഒരു ന­ര­ബ­ലി­യു­ടെ ച­രി­ത്രം കാണും.”

അയാൾ ഒരു കഥ പറയാൻ തു­ട­ങ്ങു­ന്ന­തു പോ­ലു­ണ്ടാ­യി­രു­ന്നു.

“മോഡേൺ ബു­ക്സി­നു പി­ന്നി­ലും അ­തു­ണ്ടു്.” അയാൾ ഒ­ന്നി­ള­കി­യി­രു­ന്നു.

“ചമരു,” പാ­പ്പു ആ പേരു് ദൈ­വ­നാ­മ­മെ­ന്ന­തു­പോ­ലെ ഉ­ച്ച­രി­ച്ചു. “തേ­ല­ക്ക­ര ചമരു. അ­താ­യി­രു­ന്നു അ­യാ­ളു­ടെ പേരു്. മു­ട്ടി­റ­ങ്ങാ­ത്ത മു­ണ്ടും മു­ഷി­ഞ്ഞ കു­പ്പാ­യ­വും ധ­രി­ച്ച കു­റ്റി­ത്താ­ടി­യു­ള്ള ഒരു ക­റു­ത്ത, കുറിയ മ­നു­ഷ്യൻ, തല ന­ര­ച്ചി­രു­ന്നു. ക­ണ്ടാൽ വലിയ പ്രാ­യം തോ­ന്നും. പക്ഷേ, ചെ­റു­പ്പ­മാ­യി­രു­ന്നു.” കുറെ നേരം പാ­പ്പു നി­ശ്ശ­ബ്ദ­നാ­യി­രു­ന്നു. വീ­ട്ടി­നു­ള്ളിൽ ഞ­ങ്ങ­ളെ­ക്കൂ­ടാ­തെ മ­റ്റാ­രു­മി­ല്ലെ­ന്നു തോ­ന്നു­ന്നു. പാ­പ്പു­വി­ന്റെ ചെറിയ സ്വ­ര­ത്തി­നു­പോ­ലും വലിയ മു­ഴ­ക്കം. ജ­നാ­ല­ക­ളിൽ പി­ടി­പ്പി­ച്ചി­രു­ന്ന മു­ഷി­ഞ്ഞ കർ­ട്ട­നു­കൾ നേർ­ത്ത കാ­റ്റിൽ ഇ­ള­കി­യാ­ടി.

“ഓരോ വാ­ക്കു പ­റ­യു­മ്പോ­ഴും ചമരു ചു­മ­യ്ക്കും. ക്ഷ­യ­മാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് അതൊരു മാ­റാ­രോ­ഗ­മാ­ണു്. ഏതോ ചില ക­ള്ള­ക്കേ­സു­ക­ളിൽ കു­ടു­ങ്ങി ജ­യി­ലിൽ ഇ­ടി­കൊ­ണ്ടു കി­ട­ന്ന­തി­ന്റെ ഫ­ല­മാ­യി­രു­ന്നു ഈ ക്ഷയം.”

“അ­ന്നൊ­രു ദിവസം ഉച്ച സ­മ­യ­ത്തു് ഒരു കെ­ട്ടു ക­ട­ലാ­സ്സു­മാ­യി ഈ ചമരു ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ട­ത്തിൽ ക­യ­റി­വ­ന്നു. ഞാ­ന­ന്നു് തീരെ ചെ­റു­പ്പ­മാ­ണു്. പ്ര­സ്സിൽ അ­ധി­ക­കാ­ല­മാ­യി­ട്ടി­ല്ല. പ­ഠി­പ്പു­കു­റ­വാ­ണെ­ങ്കി­ലും അ­ക്ഷ­ര­ങ്ങ­ള­റി­യാം. ശകലം വാ­യ­ന­യും. വീ­ട്ടിൽ ബു­ദ്ധി­മു­ട്ടു­ണ്ടു്. ഇ­യ്യു­ണ്ണി­മാ­പ്ല എ­ന്തെ­ങ്കി­ലും തരും. അ­തി­നു­മാ­ത്രം മെ­ച്ച­ത്തി­ല­ല്ല പ്ര­സ്സും. ചില പുരാണ ഗ്ര­ന്ഥ­ങ്ങ­ളും മ­റ്റും വി­റ്റു­പോ­കും എ­ന്നു­മാ­ത്രം.”

images/santhosh-pusthakam-01.png

“ചമരു ഒരു കവിത എ­ഴു­തി­ക്കൊ­ണ്ടു­വ­ന്നി­രി­ക്കു­ക­യാ­ണു്. സാധനം അ­ച്ച­ടി­ക്കാൻ പ­റ്റു­മോ എ­ന്ന­റി­യാൻ. ചോ­ദി­ക്കാ­നും ധൈ­ര്യം കു­റ­വു്. ആ­ജാ­നു­ബാ­ഹു­വാ­യ ഇ­യ്യു­ണ്ണി ച­മ­രു­വി­നെ ഒന്നു നോ­ക്കി ‘പി­ന്നെ വാ’ എന്നു പ­റ­ഞ്ഞു. സ­ത്യ­ത്തിൽ കവിത എന്നു കേ­ട്ടാൽ അ­യാൾ­ക്കു കലി വരും. പക്ഷേ, ആ­യി­ട­യ്ക്കു് രമണൻ വി­റ്റു­പോ­കു­ന്നു­ണ്ടെ­ന്നു് അയാൾ കേ­ട്ടി­രു­ന്നു. ഒ­ര­ല്പം അ­ശ്ലീ­ല­വും മേ­മ്പൊ­ടി­യു­മൊ­ക്കെ­യു­ള്ള സാ­ഹി­ത്യ­ത്തോ­ടാ­ണു് ഇ­യ്യു­ണ്ണി­യു­ടെ ചാ­യ്വു്. അതും വാ­യി­ക്കാ­നൊ­ന്നു­മ­ല്ല. വി­റ്റു­പോ­കു­മെ­ന്ന തോ­ന്നൽ. കവിത എ­ന്നെ­യാ­ണു് ഏൽ­പ്പി­ച്ച­തു്. രാ­ത്രി­യിൽ പ്രൂ­ഫ് വാ­യി­ക്കു­ന്ന­തു­പോ­ലെ­ത്ത­ന്നെ വ­രി­വി­ടാ­തെ ഞാനതു സൂ­ക്ഷി­ച്ചു വാ­യി­ച്ചു. വാ­സ്ത­വം പ­റ­ഞ്ഞാൽ എന്റെ ക­ണ്ണു­നി­റ­ഞ്ഞു. അത്ര സ­ങ്ക­ട­മാ­യി­രു­ന്നു അതിലെ ഇ­തി­വൃ­ത്തം. ഇ­ത്ര­യും സു­ന്ദ­ര­മാ­യൊ­രു കാ­വ്യം ഈ വി­രൂ­പ­നാ­യ മ­നു­ഷ്യ­നെ­ക്കൊ­ണ്ടെ­ഴു­തി­ച്ച­തിൽ എ­നി­ക്കു ദൈ­വ­ത്തോ­ടു­ള്ള മ­തി­പ്പു് വർ­ദ്ധി­ച്ചു. ആ പു­സ്ത­കം ദുഃ­ഖ­ങ്ങൾ­ക്കു­ള്ള നി­വാ­ര­ണ­മാർ­ഗ്ഗം­പോ­ലു­മാ­യി­രു­ന്നു. സ­ങ്ക­ട­ങ്ങൾ കൊ­ണ്ടു­ത­ന്നെ­യു­ള്ള ഒരു സ്നാ­നം.”

“പി­റ്റേ­ന്നു് ഞാൻ ഇ­യ്യു­ണ്ണി­യോ­ടു പ­റ­ഞ്ഞു. ഇ­യ്യു­ണ്യാ­പ്ലേ ഇതു് അ­ച്ച­ടി­ക്ക­ണം. ര­മ­ണ­നേ­ക്കാ­ളും ന­ന്നാ­യി വിൽ­ക്കും.”

ഇ­യ്യു­ണ്ണി ഒന്നു രണ്ടു ജീ­വി­ന­ക്കാ­രെ­യും കൂടി കാ­ണി­ച്ചു. സംഗതി ചെ­ല­വാ­കു­മെ­ന്നു് തോ­ന്നി­യ­പ്പോൾ ക­യ്യെ­ഴു­ത്തു് പ്ര­തി­യെ­ടു­ത്തു് ക­വി­ത­യു­ടെ ഭാരം അ­ള­ക്കു­ന്ന­തു­പോ­ലെ പ­റ­ഞ്ഞു. “ഒ­ര­മ്പ­തു പേജ് വരും.”

മ­റ്റൊ­രു­ച്ച ചമരു വീ­ണ്ടും വന്നു. “ച­മ­ര്വോ, നി­ന്റെ കവിത ത­ര­ക്കേ­ടി­ല്യ. അ­ച്ച­ടി­ക്കാൻ നോ­ക്കാം. വല്യ കാ­ശൊ­ന്നും പ്ര­തീ­ക്ഷി­ക്ക­ണ്ട. ത­യ്യാ­റാ­ണ്ങ്കി­ലു് ഒരു ക­രാ­റെ­ഴു­താം. ഒരു മ­നഃ­സ­മാ­ധാ­ന­ത്തി­നു്. ചെ­റി­യൊ­രു കാശു് ഞാൻ തരും. ആ­ലോ­ചി­ച്ചു തീ­രു­മാ­നി­ക്കു്.”

ച­മ­രു­വി­നു് ആ­ലോ­ചി­ക്കാ­നൊ­ന്നു­മി­ല്ല. അ­യാൾ­ക്കു് സ­ന്തോ­ഷം കൊ­ണ്ടു് ക­ര­ച്ചിൽ വ­രു­മോ­യെ­ന്നു് ഞാൻ സം­ശ­യി­ച്ചു. കരാർ പി­റ്റേ­ന്നു­ത­ന്നെ ഒ­പ്പി­ട്ടു. ഒ­ന്നു­മെ­ഴു­താ­തെ ഒരു മു­ദ്ര­പ­ത്രം. താഴെ ച­മ­രു­വി­ന്റെ ഒ­പ്പു്. ഒ­പ്പു­ക­ളിൽ വലിയ വി­ശ്വാ­സം തോ­ന്നാ­ത്ത­തു­കൊ­ണ്ടാ­വാം, ഇ­യ്യു­ണ്ണി ച­മ­രു­വി­ന്റെ വി­ര­ല­ട­യാ­ള­വും വെ­യ്പി­ച്ചു.

ഒ­ന്നു­ര­ണ്ടു മാസം ക­ഴി­ഞ്ഞ­പ്പോൾ പു­സ്ത­കം ത­യ്യാ­റാ­യി. നല്ല അ­ച്ച­ടി­യോ ക­ട­ലാ­സോ ഒ­ന്നു­മി­ല്ല. ഒരു പു­സ്ത­കം എന്നു പ­റ­യാ­മെ­ന്നു മാ­ത്രം. പു­സ്ത­കം ആയോ എ­ന്ന­റി­യാൻ അ­തി­നി­ടെ ചമരു പല തവണ വ­ന്നി­രു­ന്നു. ത­യ്യാ­റാ­യ പു­സ്ത­ക­ത്തി­ന്റെ താ­ളു­കൾ മ­റി­ച്ചു­കൊ­ണ്ടു് അയാൾ അ­ഭി­മാ­ന­ത്തോ­ടെ നിൽ­ക്കു­ന്ന രംഗം ഞാ­നോർ­ക്കു­ന്നു­ണ്ടു്.

—പി­ന്നെ പി­ന്നെ ആ മു­ഖ­ത്തെ സ­ന്തോ­ഷം ഇ­ല്ലാ­താ­യി.

“എന്താ ച­മ­ര്വോ? എ­ങ്ങ­നീ­ണ്ടു്?” ഇ­യ്യു­ണ്ണി ചോ­ദി­ച്ചു.

“ഒരു കാ­ര്യം വി­ട്ടു­പോ­യി” ചമരു പ­റ­ഞ്ഞു.

“എ­ന്താ­ദു്?”

“എന്റെ പേ­രി­ല്ല്യ.”

ഇ­യ്യു­ണ്ണി പു­സ്ത­കം വാ­ങ്ങി തി­രി­ച്ചും മ­റി­ച്ചും ചി­ത്ര­പാ­ഠം പോലെ പ­രി­ശോ­ധി­ച്ചു. അ­വി­ശ്വാ­സ­ത്തോ­ടെ എന്റെ നേരെ നോ­ക്കി.

“പേരു വി­ട്ടു­പോ­യി.” കു­റ്റ­ബോ­ധ­ത്തോ­ടെ ഞാൻ പ­റ­ഞ്ഞു. ഇ­യ്യു­ണ്ണി എന്നെ പി­രി­ച്ചു­വി­ടു­മെ­ന്നു് ഞാൻ പേ­ടി­ച്ചു.

“ആട്ടെ.” കു­റ­ച്ചു­നേ­ര­ത്തി­നു­ശേ­ഷം ഇ­യ്യു­ണ്ണി ച­മ­രു­വി­നോ­ടു് സ­മാ­ധാ­നം പ­റ­ഞ്ഞു: “മ്മ­ക്കു് അ­തെ­ഴു­തി­ച്ചേർ­ക്കാം. അ­ല്ലെ­ങ്കി­ലു് വിൽ­ക്കു­മ്പോ ഞ­ങ്ങ­ള് പ­റ­ഞ്ഞോ­ളാം. ചമരു ഇപ്പ പൊ­യ്ക്കൊ.”

കി­ട്ടി­യ ചെറിയ തു­ക­യു­മാ­യി ചമരു മ­ട­ങ്ങി. ആ ചുമകൾ മാ­ത്രം അ­ച്ചു­കൂ­ട­ത്തി­ന്റെ ശ­ബ്ദ­ങ്ങൾ­ക്കി­ട­യ്ക്കു് ത­ങ്ങി­നിൽ­ക്കു­ന്നു­തു­പോ­ലെ. വി­ല്പ­ന­യു­ടെ സ­മ­യ­ത്തും ച­മ­രു­വി­ന്റെ പേരു് ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ടു. വി­ല്പ­ന ന­ന്നാ­യി ന­ട­ന്നു. ഒരു പ­തി­പ്പു­കൂ­ടി വന്നു. അവിടെ നി­ന്നാ­ണു് കാ­ര്യ­ങ്ങൾ തു­ട­ങ്ങു­ന്ന­തു്. അതിൽ ച­മ­രു­വി­ന്റെ പേരു വേ­ണ്ടെ­ന്നു തന്നെ ഇ­യ്യു­ണ്ണി ച­ട്ടം­കെ­ട്ടി.

“ഇപ്പ വി­റ്റു­പോ­ണ്ണ്ടു്. ഇനി ആ പേരും വെ­ച്ചോ­ണ്ടു് വഴി മൊ­ട­ക്ക­ണ്ട.” ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ പേ­രി­ലും മ­റ്റും ഇ­യ്യു­ണ്ണി വി­ശ്വ­സി­ച്ചു തു­ട­ങ്ങി­യി­രു­ന്നി­ല്ല. ചമരു ഒ­ര­പ­ശ­കു­ന­മാ­യേ­ക്കു­മെ­ന്നു് അയാൾ പേ­ടി­ച്ചി­രി­ക്ക­ണം. അ­ന്നൊ­ക്കെ ശ­കു­ന­ങ്ങ­ളിൽ വി­ശ്വ­സി­ക്കാ­ത്ത ആ­രു­മി­ല്ല. ത­ന്നെ­യു­മ­ല്ല ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ട­ത്തി­ലെ പ­തി­വു­കാ­രാ­യി­രു­ന്ന ചില മ­ല­യാ­ളം മുൻ­ഷി­മാ­രും കാ­വ്യ­നി­രൂ­പ­ക­രും ഈ കൃ­തി­യെ പ്ര­ശം­സി­ച്ചു. ഇ­യ്യു­ണ്ണി കേൾ­ക്കെ­ത്ത­ന്നെ­യാ­യി­രു­ന്നു സ്തു­തി. ഇ­തി­ന്റെ പി­ന്നിൽ ഇ­യ്യു­ണ്ണി ത­ന്നെ­യ­ല്ലേ­യെ­ന്നു് കാ­വ്യ­നി­രൂ­പ­കർ സംശയം പ്ര­ക­ടി­പ്പി­ക്കു­ക­യും. ഇ­യ്യു­ണ്ണി അതിൽ വീണു. ഒരു പു­ഞ്ചി­രി­യോ­ടെ, മ­റു­പ­ടി പ­റ­യാ­തെ എ­ല്ലാം കേ­ട്ടി­രു­ന്നു. അ­താ­ണു് അ­യാ­ളു­ടെ ത­ന്ത്രം. ഒ­ന്നും അ­റി­യി­ല്ലെ­ന്നു് ആ­രോ­ടും സ­മ്മ­തി­ക്കി­ല്ല. ഒരു പു­ഞ്ചി­രി­യിൽ ഒരു ലോ­കം­ത­ന്നെ ഒ­ളി­പ്പി­ക്കും എ­ന്നൊ­ക്കെ പ­റ­യാ­റി­ല്ലേ?

മൂ­ന്നാ­മ­ത്തെ പ­തി­പ്പിൽ ഗ്ര­ന്ഥ­കർ­ത്താ­വു് മ­റ­നീ­ക്കി­വ­ന്നു. ക­വി­ശ്രേ­ഷ്ഠൻ സി. കെ ഇ­യ്യു­ണ്ണി.

ചമരു ഓ­ടി­പ്പി­ട­ഞ്ഞു് പ്ര­സ്സിൽ ക­യ­റി­വ­ന്നു. നിർ­ത്താ­തെ ചു­മ­ച്ചു.

“കൊ­ര­യ്ക്കാ­ണ്ടു് കാര്യ പറയ് നീ­യ്യ്” ഇ­യ്യു­ണ്ണി ആ­വ­ശ്യ­പ്പെ­ട്ടു.

“കൊ­ല­ച്ച­ത്യാ­യി ഇ­യ്യു­ണ്യാ­പ്ലെ,” ചമരു വീ­ണ്ടും ചു­മ­ച്ചു.

“നെ­ന­ക്കെ­ന്തെ­ങ്കി­ലും തരാം ച­മ­ര്വോ. ഇ­ങ്ങ­നെ­പോ­ട്ടെ.” അ­തി­ല­ത്ര തെ­റ്റൊ­ന്നും ഒരു ശു­ദ്ധ­ക­ച്ച­വ­ട­ക്കാ­ര­നാ­യ ഇ­യ്യു­ണ്ണി ക­ണ്ടി­ല്ല. കു­റ­ച്ചു തുക കൊ­ടു­ത്താൽ പ്ര­ശ്നം തീ­രു­മെ­ന്നു് അയാൾ കരുതി.

“കു­ട്ട്യോ­ളെ കാ­ശി­നു ചോ­ദി­ക്ക­ണ പോ­ല്യാ­ണു്” ചമരു വി­ങ്ങി­പ്പൊ­ട്ടി. “നി­ങ്ങ­ക്കെ­തി­രെ ഞാൻ കേ­സു­പൂ­വ്വും.”

ഭീഷണി കേ­ട്ട­പ്പോൾ ഇ­യ്യു­ണ്ണി ജ്വ­ലി­ച്ചു. “കേസു കൊ­ടു­ക്ക്വോ! ക­രാ­റു് എ­ന്റ­ടു­ത്താ­ണു്. അ­തി­ലു് എ­നി­ക്കു് തോ­ന്നീ­തെ­ഴു­തീ­ണ്ടാ­ക്കും ഞാൻ. നീ ജേ­ലീ­ന്നു് വ­ന്ന­ത­ല്ലേ ച­മ­ര്വോ. നി­ന്നെ അ­വ­ടേ­യ്ക്ക­യ­ക്കാ­നും എ­നി­ക്കു് വ­ഴീ­ണ്ടു്.”

ജ­യി­ലെ­ന്നു കേ­ട്ട­തും ച­മ­രു­വി­ന്റെ ധൈ­ര്യ­മെ­ല്ലാം മാ­ഞ്ഞു. അ­യാ­ളു­ടെ ക­വി­ത­യി­ലെ­യും പ്ര­തി­സ്ഥാ­ന­ത്തു് ജ­യി­ലും ഭ­ര­ണ­കൂ­ട­വു­മൊ­ക്കെ­യാ­യി­രു­ന്നു. പ­ടി­യി­റ­ങ്ങു­മ്പോൾ ചമരു ആ­ത്മ­വി­ശ്വാ­സം വീ­ണ്ടെ­ടു­ത്ത­തു­പോ­ലെ തോ­ന്നി. “ഒരു ക­വി­ത്യ­ല്ലേ നി­ങ്ങ­ളു ക­ട്ടു­ള്ളു.” ചമരു ചു­മ­ച്ചു­കൊ­ണ്ടു വി­ളി­ച്ചു­പ­റ­ഞ്ഞു. “ഞാ­നൊ­രു ക­വ്യാ­ണു്. മ­ന­സ്സു ക­ക്കാൻ നി­ങ്ങ­ക്കാ­വ്വോ? ഇ­തി­ലും ന­ല്ല­തു് ഇനീം ഞാ­നെ­ഴു­തും.”

ശാപം നി­റ­ഞ്ഞ ആ വാ­ക്കു­കൾ കേ­ട്ട­പ്പോൾ ഇ­യ്യു­ണ്ണി ഭ­യ­ന്നു. ഈ പ­റ­യു­ന്ന­തു് സം­ഭ­വി­ക്കു­മോ? ഇ­നി­യും എഴുതി ചമരു തന്നെ തോൽ­പ്പി­ച്ചാൽ? കൈ­പ്പു­സ്ത­ക­ത്തി­ന്റെ വി­ല്പ­ന ഏ­റി­വ­രി­ക­യാ­ണു്. അ­തെ­ല്ലാം ക­ണ്ടു­കൊ­ണ്ടാ­ണു് ഇ­യ്യു­ണ്ണി പുതിയ അ­ച്ച­ടി­യ­ന്ത്ര­ങ്ങൾ ഏൽ­പ്പി­ച്ചി­രി­ക്കു­ന്ന­തു്. തൃ­ശൂ­രി­ലും എ­റ­ണാ­കു­ള­ത്തും വി­ല്പ­ന­ശാ­ല­കൾ തു­റ­ന്ന­തു്. എല്ലാ ശാ­ഖ­ക­ളും സാ­ഹി­ത്യ­സം­വാ­ദ­ങ്ങ­ളു­ടെ ക­ള­രി­യാ­ണി­പ്പോൾ.

“ചമരു പി­ന്നെ എ­ഴു­തി­യോ?” ഞാൻ ചോ­ദി­ച്ചു.

“കൈ­പ്പു­സ്ത­ക­ത്തേ­ക്കാൾ കൂ­ടു­തൽ ദുഃ­ഖ­ക­ര­മാ­യ ക­വി­ത­കൾ­ക്കു് ചമരു ശ്ര­മി­ച്ചു. പക്ഷേ, അതത്ര എ­ളു­പ്പ­മാ­യി­രു­ന്നി­ല്ല. വ­രി­ക­ളിൽ ചമരു മു­ട­ന്തി. വാ­ക്കു­ക­ളെ വി­ക്കു ബാ­ധി­ച്ചു. ന­ല്ലൊ­രു വരിയോ കെൽ­പു­ള്ള കഥയോ കി­ട്ടാ­തെ ചമരു പ­നി­പി­ടി­ച്ച­വ­നെ­പ്പോ­ലെ വി­റ­ച്ചു. അയാൾ സ്വയം അ­നു­ക­രി­ച്ചു. പല വ­രി­കൾ­പോ­ലും കൈ­പ്പു­സ്ത­ക­ത്തി­ലേ­താ­യി­രു­ന്നു.”

“പി­ന്നെ എഴുതി. ഒ­ന്ന­ല്ല, രണ്ടു കവിതാ പു­സ്ത­ക­ങ്ങൾ.” ‘ക­ണ്ണീ­രി­ന്റെ ക­രി­ങ്ക­ടൽ,’ ‘ആ­ലം­ബ­ഹീ­നർ­ക്കു് ഒ­ര­ത്താ­ണി’ എ­ന്നി­ങ്ങ­നെ. സ­ക­ല­തും വി­റ്റു് അയാൾ അതു് തൃ­ശ്ശൂ­രി­ലെ ഒരു പ്ര­സ്സിൽ അ­ച്ച­ടി­പ്പി­ച്ചു. ഇ­യ്യു­ണ്ണി ആ ഗ്ര­ന്ഥ­ങ്ങൾ വ­രു­ത്തി വാ­യി­ച്ചു­കേ­ട്ടു. പ­ഴ­യ­തു­പോ­ലെ, ഈ ര­ച­ന­ക­ളും അ­യാൾ­ക്കു മ­ന­സ്സി­ലാ­യി­ല്ല.

മു­ഖ­സ്തു­തി­ക്കാ­രാ­യ മുൻ­ഷി­മാർ വി­ല­യി­രു­ത്തി:

—ഇ­ത­നു­ക­ര­ണ­മാ­ണു്.

—ന്ന്വ­ച്ചാൽ? ഇ­യ്യു­ണ്ണി പ­രു­ങ്ങി.

—പ­കർ­പ്പു്! ന­മ്മ­ടെ കവിത കോ­പ്പ്യ­ടി­ച്ച­യ്ക്ക്യ­ല്ലേ കള്ളൻ. ഒ­ന്നാ­മ­ത്തെ മുൻഷി ഒരു വരി വാ­യി­ച്ചു. കൂ­ടെ­യി­രു­ന്ന കാ­വ്യ­നി­രൂ­പ­കർ അതിനു സ­ദൃ­ശ്യ­മാ­യ ഒരു വരി കൈ­പ്പു­സ്ത­ക­ത്തിൽ നി­ന്നു് വാ­യി­ച്ചു് ഉ­റ­ക്കെ ചി­രി­ച്ചു.

—ശ­രി­ക്കു് പി­ടി­ച്ചോ ചമരു ജേ­ല്യേ­പ്പോ­വും. അവർ പ­റ­ഞ്ഞു.

—അതു വ­ര­ട്ടെ. വേ­റെ­ന്താ വഴി? ഇ­യ്യു­ണ്ണി ചോ­ദി­ച്ചു.

മുൻ­ഷി­മാർ ആ­ലോ­ചി­ച്ചു:

—പ­ര­സ്യം കൊ­ടു­ക്ക­ണം. പ­റ്റി­ക്ക­പ്പെ­ട­രു­തു്. അ­നു­ക­ര­ണ­ങ്ങ­ളിൽ കു­ടു­ങ്ങ­രു­തു്. യ­ഥാർ­ത്ഥ­മാ­യ ‘സ­ങ്ക­ട­മോ­ച­ന­ത്തി­നു­ള്ള കൈ­പ്പു­സ്ത­കം’ വാ­ങ്ങി വാ­യി­ക്കു­ക…

പ­ര­സ്യം വന്നു. ആ­ഴ്ച­പ്പ­തി­പ്പു­ക­ളി­ലും, വി­ല്പ­ന­ശാ­ല­ക­ളു­ടെ മു­ന്നി­ലും എ­ല്ലാം. പ്ര­ച­ര­ണം മൂലം ഇ­യ്യു­ണ്ണി­യു­ടെ ഗ്ര­ന്ഥം കൂ­ടു­തൽ വ്യാ­പ­ക­മാ­യി വിൽ­ക്ക­പ്പെ­ട്ടു. ഒരു സ്വീ­ക­ര­ണം ന­ട­ത്ത­ണം എ­ന്നാ­യി സ്തു­തി­പാ­ഠ­കർ. സ്വീ­ക­ര­ണ­ത്തി­നു് മു­ണ്ട­ശ്ശേ­രി­യെ കൊ­ണ്ടു­വ­രും. ടെ­ക്സ്റ്റ് ബു­ക്കാ­ക്ക­ണം എ­ന്നു് കാ­വ്യ­നി­രൂ­പ­കർ ആ­വ­ശ്യ­പ്പെ­ട്ടു. അ­വ­രു­ടെ­യും ചില പു­സ്ത­ക­ങ്ങൾ ഇ­യ്യു­ണ്ണി അ­ച്ചു­കൂ­ടം പ്ര­സാ­ധ­നം ചെ­യ്തു.

ച­മ­രു­വി­ന്റെ ശ­രീ­ര­ത്തെ ക്ഷ­യ­വും മ­ന­സ്സി­നെ സ്വ­ന്തം സാ­ഹി­ത്യ­വും പീ­ഡി­പ്പി­ച്ചു കൊ­ണ്ടി­രു­ന്നു. പല നി­രു­പ­ക­രെ­യും അയാൾ കണ്ടു സ­ങ്ക­ടം പ­റ­ഞ്ഞു. “ഒരു് തെ­ളി­വു­ല്ല്യ. അ­തി­ല്ല്യാ­ണ്ടു് ഞ­ങ്ങ­ളെ­ന്തു പറയും? പി­ന്നെ തന്റെ ഈ രണ്ടു ക­വി­ത­ക­ളും കണ്ടാ അതാരാ സ­മ്മ­തി­ക്ക്യ? വൃ­ത്തം ശ­രി­യാ­യി­ട്ടി­ല്ല. പ്രാ­സ­ഭം­ഗീ­ണ്ടോ? അ­തു­ല്ല്യ. ച­മ­ര്വോ, അ­സൂ­യ­പ്പെ­ട്ടി­ട്ടു് കാ­ര്യ­ല്ല്യ, ഇ­യ്യു­ണ്ണി ഒരു പ്ര­തി­ഭാ­സാ­ണു്.”

ചമരു തോ­റ്റു. അ­യാൾ­ക്കു് സ്വ­ന്ത­മാ­യി പി­ന്നെ ഒ­ന്നും ശേ­ഷി­ച്ചി­രു­ന്നി­ല്ല. അ­റ്റ­കൈ­ക്കു് അ­യാ­ളൊ­രു പ്ര­യോ­ഗം ന­ട­ത്തി—

ഒരു ദിവസം അ­ച്ചു­കൂ­ടം തു­റ­ക്കാൻ ചെ­ല്ലു­മ്പോൾ മു­മ്പി­ലെ ഉ­ത്ത­ര­ത്തി­ന്മേൽ തു­റ­ന്നു­വെ­ച്ച ക­ണ്ണു­ക­ളു­മാ­യി ചമരു കി­ട­ന്നാ­ടു­ന്നു. ചെ­റ്യൊ­രു കാ­റ്റ­ടി­ച്ചാ മതി. അ­പ്പൂ­പ്പൻ­താ­ടി­പോ­ലെ ഇളകും. ക­ഴു­ത്തിൽ വ­ലി­യൊ­രു എ­ഴു­ത്തു്: “ഇതു് അ­നു­ക­ര­ണ­മ­ല്ല. തേ­ല­ക്ക­ര ചമരു.” ആ ക­ണ്ണ്യേ നോ­ക്ക്യാ അ­റി­യാം. ച­മ­രു­നു് ഇനി ഒ­ന്നും പ­റ­യാ­നി­ല്ല്യ.

images/santhosh-pusthakam-02.png

മ­ന­സ്സി­ലാ­വാ­ത്ത അ­ക്ഷ­ര­ങ്ങൾ നോ­ക്കി ഇ­യ്യു­ണ്ണി കി­ത­ച്ചു. മലയാള ലി­പി­കൾ­ക്കു് ക്ഷു­ദ്ര­ശ­ക്തി­യു­ണ്ടെ­ന്നു് അ­യാൾ­ക്കു തോ­ന്നി.

ഇ­യ്യു­ണ്ണി­യു­ടെ പണം കേ­സൊ­തു­ക്കി­യ­തു­കൊ­ണ്ടു് എ­ല്ലാം ര­ഹ­സ്യ­മാ­യി അ­വ­സാ­നി­ച്ചു. എ­ങ്കി­ലും തു­റ­ന്ന ക­ണ്ണു­ക­ളു­മാ­യി ചമരു തന്നെ പി­ന്തു­ട­രു­ന്നു­ണ്ടെ­ന്നു് അ­യാൾ­ക്കു തോ­ന്നി. രാ­ത്രി­ക­ളിൽ ച­മ­രു­വി­ന്റെ ചുമകൾ അ­യാ­ളു­ടെ ഉ­റ­ക്ക­ത്തെ പി­ഴു­തെ­റി­ഞ്ഞു. അ­യാൾ­ക്കു് പേ­ടി­യാ­യി. സ­ങ്ക­ട­മോ­ച­ന­ത്തി­നു­ള്ള കൈ­പ്പു­സ്ത­കം പി­ന്നെ അ­ച്ച­ടി­ക്കാ­താ­യി. ഉ­ള്ള­വ­ത­ന്നെ പിൻ­വ­ലി­ക്ക­പ്പെ­ട്ടു.

കാ­ല­ക്ര­മേ­ണ അ­ത്ത­രം പ്ര­ണ­യ­കാ­വ്യ­ങ്ങൾ ഇ­ല്ലാ­താ­യി. ഭാഷ മ­റ്റൊ­രു വഴി ക­ണ്ടെ­ത്തി അ­തി­ന്റെ യാത്ര തു­ടർ­ന്നു.

അ­ച്ചു­കൂ­ട­ത്തി­ന്റെ ചുമതല ഇ­യ്യു­ണ്ണി മ­ക്ക­ളെ ഏൽ­പ്പി­ച്ചു. അയാൾ രോ­ഗ­ബാ­ധി­ത­നാ­യി­ക്ക­ഴി­ഞ്ഞി­രു­ന്നു. ഒ­ടു­വിൽ, സാ­ഹി­ത്യ അ­ക്കാ­ദ­മി­യി­ലെ ഒരു ഛാ­യാ­ചി­ത്ര­മാ­യി അയാൾ അ­വ­സാ­നി­ച്ചു. സാ­ഹി­ത്യ നി­രൂ­പ­ക­രും മ­ല­യാ­ളം മുൻ­ഷി­മാ­രും പി­ന്നെ അയാളെ ഓർ­മ്മി­ച്ച­തേ­യി­ല്ല.

പാ­പ്പു പ­റ­ഞ്ഞു­നിർ­ത്തി. “ഇ­യ്യു­ണ്ണീ­ടെ പേ­ര്ള്ള ഒരു പു­സ്ത­കം ഇവിടെ കാണും. അ­തോർ­ക്കു­മ്പോ­ഴെ­ല്ലാം എ­നി­ക്കു കു­റ്റ­ബോ­ധ­മാ­ണു്. എന്റെ ഒരു പി­ഴ­വാ­ണു് എ­ല്ലാ­ത്തി­നും കാ­ര­ണ­മെ­ന്നും തോ­ന്നും. അ­ടു­ത്ത ദിവസം വരു. ഞാ­ന­തു് തെ­ര­ഞ്ഞു­വെ­ക്കാം.”

പക്ഷേ, പി­ന്നെ ഞാൻ അവിടെ പോ­യ­തേ­യി­ല്ല. ഇ­യ്യു­ണ്ണി­യു­ടെ പേ­ര­ച്ച­ടി­ച്ച ആ വ്യാ­ജ­ഗ്ര­ന്ഥം കാ­ണ­ണ­മെ­ന്ന ആ­ഗ്ര­ഹം എ­നി­ക്കി­ല്ലാ­യി­രു­ന്നു.

പി­ന്നീ­ടു്, പഴയ ആ­ഴ്ച­പ്പ­തി­പ്പു­ക­ളി­ലൂ­ടെ ക­ട­ന്നു­പോ­കു­മ്പോ­ഴെ­ല്ലാം ഒരു കാ­ര്യം ഞാ­നോർ­മ്മി­ച്ചു. ചില എ­ഴു­ത്തു­കാർ, പു­സ്ത­ക­ങ്ങൾ, ഒ­രു­പ­ക്ഷേ, സാ­ഹി­ത്യ­ശാ­ഖ­കൾ­പോ­ലും ഭാ­ഷ­യിൽ­നി­ന്നും തി­രോ­ധാ­നം ചെ­യ്യു­ന്നു­ണ്ടു്. ഒരു വ്യ­ക്തി മ­രി­ക്കു­മ്പോൾ, പ്രാ­യ­ശ്ചി­ത്ത­മെ­ന്നോ­ണം ത­ങ്ങ­ളു­ടെ പ­രി­മി­ത­മാ­യ ഭാ­ഷ­യിൽ­നി­ന്നും ഒരു വാ­ക്കു­വീ­തം ഉ­പേ­ക്ഷി­ക്കു­ന്ന ഒ­രാ­ദി­മ ഗോ­ത്ര­ത്തെ­ക്കു­റി­ച്ചു് പ­ണ്ടൊ­രി­ക്കൽ ഞാ­നൊ­രു നോ­വ­ലിൽ വാ­യി­ച്ചി­രു­ന്നു. നോ­വ­ലു­കൾ അ­ങ്ങ­നെ­യാ­ണു്—എ­ല്ലാം കാ­ലേ­ക്കൂ­ട്ടി പ്ര­വ­ചി­ക്കും. ജീ­വി­തം അ­വ­യു­ടെ ഛായ മാ­ത്ര­മാ­ണെ­ന്നു തോ­ന്നാ­റു­ണ്ടു്.

—എന്റെ ഭാ­ഷ­യിൽ, തേ­ല­ക്ക­ര ച­മ­രു­വി­നു വേ­ണ്ടി ഉ­പേ­ക്ഷി­ക്ക­പ്പെ­ടേ­ണ്ട വാ­ക്കു് ഏ­താ­ണു്?

ഇ. സ­ന്തോ­ഷ് കുമാർ
images/ESanthoshKumar.jpg

കാല്‍ നൂ­റ്റാ­ണ്ടോ­ളം മലയാള ചെ­റു­ക­ഥാ­ലോ­ക­ത്തു് വന്‍ ച­ല­ന­ങ്ങള്‍ സൃ­ഷ്ടി­ച്ച ആ­ധു­നി­ക­ത ആ­വര്‍ത്ത­ന വി­ര­സ­വും ‘ക്ലി­ഷേ’യും പ­രി­ഹാ­സ്യ­വു­മാ­യ­പ്പോള്‍ പുതിയ ഭാ­വു­ക­ത്വ­വു­മാ­യി തൊ­ണ്ണൂ­റു­ക­ളില്‍ രം­ഗ­പ്ര­വേ­ശം ചെയ്ത യുവ ക­ഥാ­കൃ­ത്തു­ക്ക­ളില്‍ പ്ര­മു­ഖ­നാ­ണു് ഇ. സ­ന്തോ­ഷ് കു­മാര്‍. മി­ക­ച്ച കഥാ സ­മാ­ഹാ­ര­ത്തി­നും നോ­വ­ലി­നു­മു­ള്ള കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്കാ­രം അ­ട­ക്കം നി­ര­വ­ധി പു­ര­സ്കാ­ര­ങ്ങൾ നേ­ടി­യി­ട്ടു­ണ്ടു്.

കൃ­തി­കൾ
കഥകൾ
  • ഗാ­ല­പ്പ­ഗോ­സ്
  • മൂ­ന്ന് അ­ന്ധ­ന്മാർ ആനയെ വി­വ­രി­ക്കു­ന്നു, ക­റ­ന്റ് ബു­ക്സ് (2003).
  • ചാ­വു­ക­ളി (ചെ­റു­ക­ഥ) ഡി. സി. ബു­ക്സ് (2005).
  • മൂ­ന്നു വി­ര­ലു­കൾ, ഡി. സി. ബു­ക്സ് (2008).
  • നീ­ച­വേ­ദം, ഡി. സി. ബു­ക്സ് (2010).
  • കഥകൾ, ഡി. സി. ബു­ക്സ് (2013).
നോവൽ
  • അ­മ്യൂ­സ്മെ­ന്റ് പാർ­ക്ക്, എൻ. ബി. എസ് കോ­ട്ട­യം (2002).
  • വാ­ക്കു­കൾ, ക­റ­ന്റ് ബു­ക്സ് (2007).
  • ത­ങ്ക­ച്ചൻ മ­ഞ്ഞ­ക്കാ­രൻ, ഗ്രീൻ ബു­ക്സ് (2009).
  • അ­ന്ധ­കാ­ര­ന­ഴി (നോവൽ) മാ­തൃ­ഭൂ­മി ബു­ക്സ് (2012).
  • കു­ന്നു­കൾ ന­ക്ഷ­ത്ര­ങ്ങൾ, മാ­തൃ­ഭൂ­മി ബു­ക്സ് (2014).
പ­രി­ഭാ­ഷ
  • റെ­യി­നർ മാരിയ റിൽ­ക്കേ­യു­ടെ ‘യുവ ക­വി­ക്കു­ള്ള ക­ത്തു­കൾ, പാ­പ്പി­യോൺ (2004).
ബാ­ല­സാ­ഹി­ത്യം
  • കാ­ക്ക­ര­ദേ­ശ­ത്തെ ഉ­റു­മ്പു­കൾ, കേരള ബാ­ല­സാ­ഹി­ത്യ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് (2008).
പു­ര­സ്കാ­ര­ങ്ങൾ
  • പ്രഥമ തോമസ് മു­ണ്ട­ശ്ശേ­രി ക­ഥാ­പു­ര­സ്കാ­രം, 2002.
  • വി. പി. ശി­വ­കു­മാർ കേളി അ­വാർ­ഡ്, 2006.
  • ടി. പി. കിഷോർ അ­വാർ­ഡ്, 2006.
  • ‘ചാ­വു­ക­ളി’യ്ക്കു് കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ്, 2006.
  • കാ­ക്ക­ര­ദേ­ശ­ത്തെ ഉ­റു­മ്പു­കൾ­ക്കു് കേരള ബാ­ല­സാ­ഹി­ത്യ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് പു­ര­സ്കാ­രം (2011).
  • അ­ന്ധ­കാ­ര­ന­ഴി­ക്കു് കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് (2012).
  • കഥകൾ എന്ന സ­മാ­ഹാ­ര­ത്തി­നു് കേസരി നാ­യ­നാര്‍ കഥാ പു­ര­സ്കാ­രം—2014.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Sankadamochanathinu oru kaipusthakam (ml: സ­ങ്ക­ട­മോ­ച­ന­ത്തി­നു് ഒരു കൈ­പ്പു­സ്ത­കം).

Author(s): E Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2022-07-05.

Deafult language: ml, Malayalam.

Keywords: Story, E Santhosh Kumar, Sankadamochanathinu oru kaipusthakam, ഇ. സ­ന്തോ­ഷ് കുമാർ, സ­ങ്ക­ട­മോ­ച­ന­ത്തി­നു് ഒരു കൈ­പ്പു­സ്ത­കം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Anton Laupheimer Schreibender Mönch, a painting by Anton Laupheimer (1848–1927). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Illustration: VP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.