SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Aharon_April_Capricious_of_Memory.jpg
Capricious of Memory, a painting by Aharon April (1932–2020).
ഒ­ര­സാ­ധാ­ര­ണ­യാ­ത്ര
വി. ശ­ശി­കു­മാർ

വേ­ല­പ്പ­നെ­പ്പോ­ലെ ഒരാളെ നി­ങ്ങൾ ക­ണ്ടി­ട്ടു­ണ്ടാ­വി­ല്ല. എ­ന്നാൽ, ഒ­രർ­ത്ഥ­ത്തിൽ, ധാ­രാ­ളം ക­ണ്ടി­ട്ടി­മു­ണ്ടാ­കും. വി­ശ­ദീ­ക­രി­ക്കാം. കാ­ഴ്ച്ച­യിൽ ഒരു സാ­ധാ­ര­ണ­ക്കാ­രൻ. കൃ­ശ­ഗാ­ത്രൻ. ഏ­താ­ണ്ടു് അ­ഞ്ച­ടി പൊ­ക്കം. ഒരു അ­മ്പ­തു് കി­ലോ­ഗ്രാ­മി­ല­ധി­കം ഭാരം വ­രി­ല്ല. പ്രാ­യം ഊ­ഹി­ക്കാൻ പ്ര­യാ­സം. എ­ങ്കി­ലും നാൽ­പ്പ­തി­നും അ­മ്പ­തി­നും ഇടയിൽ എന്നു പറയാം. ഇ­രു­നി­റം. ക­റു­ത്ത മുടി അധികം നീ­ട്ടി­യി­ട്ടി­ല്ല. പക്ഷേ, തീരെ കു­റു­കി­യ­തു­മ­ല്ല. ക­ഷ­ണ്ടി തീ­രെ­യി­ല്ല. മു­ഖ­ത്തു് എ­പ്പോ­ഴും ശാ­ന്ത­ത. ഈ വി­വ­ര­ണം യോ­ജി­ക്കു­ന്ന എ­ത്ര­യോ പു­രു­ഷ­ന്മാ­രെ കാണാൻ ക­ഴി­ഞ്ഞേ­ക്കും. പക്ഷേ, അവരിൽ നി­ന്നെ­ല്ലാം വ്യ­ത്യ­സ്ഥ­നാ­ണു് വേ­ല­പ്പൻ. ഒ­ര­സാ­ധാ­ര­ണ പ്ര­തി­ഭാ­സം എന്നേ എ­നി­ക്കു് പറയാൻ ക­ഴി­യു­ന്നു­ള്ളൂ. അ­ങ്ങി­നെ ഒരാളെ ഞാൻ പ­രി­ച­യ­പ്പെ­ട്ടി­രു­ന്നു എ­ന്നും അ­യാ­ളോ­ടൊ­പ്പം ചെയ്ത യാ­ത്ര­ക­ളു­ടെ­യും മ­റ്റും ഓർ­മ്മ­കൾ യ­ഥാർ­ത്ഥ­മാ­ണു് എ­ന്നും വി­ശ്വ­സി­ക്കാൻ പ­റ്റു­ന്നി­ല്ല. അത്ര അ­സാ­ധാ­ര­ണ അ­നു­ഭ­വ­ങ്ങ­ളാ­യി­രു­ന്നു അവ. മ­റ്റേ­തോ ലോ­ക­ത്തി­ലാ­യി­രു­ന്നു എന്ന പ്ര­തീ­തി. ഞാൻ കഥ ആദ്യം മുതൽ തു­ട­ങ്ങ­ട്ടെ.

ഞാൻ വേ­ല­പ്പ­നെ ആദ്യം കാ­ണു­ന്ന­തു് വളരെ വി­ചി­ത്ര­മാ­യ സാ­ഹ­ച­ര്യ­ങ്ങ­ളി­ലാ­ണു്. ര­സ­ത­ന്ത്ര­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദം എ­ടു­ത്ത­ശേ­ഷം മൂ­ന്നാ­റിൽ ഒരു തേ­യി­ല­ക്ക­മ്പ­നി­യിൽ പ­ണി­യെ­ടു­ക്കു­ന്ന കാലം. അ­വി­വാ­ഹി­തൻ. വെ­ള്ളി­യാ­ഴ്ച്ച വൈ­കു­ന്നേ­ര­മോ ശ­നി­യാ­ഴ്ച്ച­യോ നാ­ട്ടി­ലെ­ക്കു പോ­കാ­റു­ണ്ടാ­യി­രു­ന്നു. സ്വ­ന്തം മോ­ട്ടോർ സൈ­ക്കി­ളി­ലാ­യി­രു­ന്നു മി­ക്ക­വാ­റും സവാരി. അ­ന്നു് ഒരു എൻ­ഫീൽ­ഡ് ബു­ള്ള­റ്റാ­യി­രു­ന്നു എന്റെ മ­യിൽ­വാ­ഹ­നം. സ­ന്ധ്യ ക­ഴി­ഞ്ഞു­ള്ള യാ­ത്ര­യിൽ നി­ന്നു് എന്നെ പി­ന്തി­രി­പ്പി­ക്കാൻ സ­ഹ­പ്ര­വർ­ത്ത­കർ പലരും ശ്ര­മി­ച്ചി­രു­ന്നു. വ­ഴി­യിൽ അ­ക്ര­മി­ക­ളു­ണ്ടെ­ന്നും പി­ശാ­ചു­ക്ക­ളു­ണ്ടെ­ന്നും ഒക്കെ അവർ പ­റ­ഞ്ഞു് ഭ­യ­പ്പെ­ടു­ത്താൻ നോ­ക്കി. ഒരു യഥാർഥ ശാ­സ്ത്ര വി­ദ്യാർ­ഥി­യാ­യി­രു­ന്ന ഞാൻ യാ­തൊ­രു വി­ധ­ത്തി­ലു­ള്ള ഭൌ­തി­കാ­തീ­ത ശ­ക്തി­യി­ലും വി­ശ്വ­സി­ച്ചി­രു­ന്നി­ല്ല. പി­ന്നെ തൊ­ഴി­ലി­നോ­ടു് അൽ­പ്പ­മെ­ങ്കി­ലും കൂ­റു­ള്ള ഒ­ര­ക്ര­മി­യും എന്നെ ഉ­പ­ദ്ര­വി­ക്കി­ല്ല എ­ന്നു് ഞാ­ന­വ­രോ­ടു് പ­റ­ഞ്ഞു. കാരണം എ­ന്നിൽ നി­ന്നു് ഒ­ന്നും നേ­ടാ­നു­ണ്ടാ­വി­ല്ല എ­ന്നു് ഒറ്റ നോ­ട്ട­ത്തിൽ അവൻ മ­ന­സ്സി­ലാ­ക്കി­യി­രി­ക്കും. അ­തു­കൊ­ണ്ടു് അ­വ­രു­ടെ ശ്രമം വി­ജ­യി­ച്ചി­ല്ല. മാ­ത്ര­മ­ല്ല, ഞാ­യ­റാ­ഴ്ച്ച­ക­ളിൽ ക്ല­ബ്ബിൽ ന­ട­ക്കാ­റു­ള്ള ചീട്ടുകളി-​മദ്യപാന ആ­ഘോ­ഷ­ങ്ങൾ­ക്കു് ആ­ളെ­ണ്ണം കൂ­ട്ടു­ക എ­ന്ന­താ­യി­രു­ന്നു അ­വ­രു­ടെ പ്ര­ധാ­ന ഉ­ദ്ദേ­ശ്യം എ­ന്നെ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. എ­നി­ക്ക­തിൽ തീരെ താൽ­പ­ര്യം ഇ­ല്ലാ­യി­രു­ന്നു. ആ സ­മ­യ­ത്തു് പ്ര­യോ­ജ­ന­മു­ള്ള വ­ല്ല­തും ചെ­യ്യ­രു­തോ എ­ന്നു് ഒ­രി­ക്കൽ അ­വ­രോ­ടു് ചോ­ദി­ച്ച­തി­നു­ള്ള മ­റു­പ­ടി കു­റേ­ക്കാ­ലം അവർ ത­ന്നു­കൊ­ണ്ടി­രു­ന്ന കഥ ഞാ­നോർ­മ്മി­ക്കു­ന്നു.

ഒരു വെ­ള്ളി­യാ­ഴ്ച­യാ­യി­രു­ന്നു. ഏ­താ­ണ്ടു് ഏഴു് ഏഴര മ­ണി­യാ­യി­ട്ടു­ണ്ടാ­വും. ഞാൻ നേ­രി­യ­മ­ങ്ക­ലം പ്ര­ദേ­ശ­ത്താ­യി­രു­ന്നു. സാ­മാ­ന്യം നല്ല ഇ­രു­ട്ടു്. ഇ­രു­വ­ശ­ത്തും ഇ­ട­തൂർ­ന്നു് വ­ള­രു­ന്ന വൃ­ക്ഷ­ങ്ങൾ കാരണം റോ­ഡി­ലേ­ക്കു് അ­സ്ത­മ­യ­സൂ­ര്യ­ന്റെ പ്ര­കാ­ശ­ര­ശ്മി­കൾ തീരെ ക­ട­ക്കു­ന്നി­ല്ല. പ­രി­ചി­ത­മാ­യ വ­ഴി­യാ­യ­തി­നാ­ലും ബു­ള്ള­റ്റി­ന്റെ ഹെ­ഡ്ലൈ­റ്റ് പ്ര­കാ­ശ­മേ­റി­യ­താ­യ­തി­നാ­ലും, പി­ന്നെ വ­ഴി­യിൽ വാ­ഹ­ന­ങ്ങൾ തീരെ വി­ര­ള­മാ­യ­തി­നാ­ലും എ­നി­ക്കു് ബു­ദ്ധി­മു­ട്ടൊ­ന്നും തോ­ന്നി­യി­ല്ല. സാ­മാ­ന്യം നല്ല വേ­ഗ­ത­യിൽ ത­ന്നെ­യാ­യി­രു­ന്നു ഞാൻ ഓ­ടി­ച്ചി­രു­ന്ന­തു്.

ഒരു ഘ­ട്ട­മെ­ത്തി­യ­പ്പോൾ പെ­ട്ടെ­ന്നു് എ­നി­ക്കു് എന്തോ പ­ന്തി­കേ­ടു­പോ­ലെ തോ­ന്നി. മു­ന്നിൽ വ­ല­ത്തേ­ക്കു­ള്ള വളവു്. വലിയ വാ­ഹ­ന­മാ­ണെ­ങ്കിൽ വേഗത കു­റ­ച്ചു­ത­ന്നെ­യേ പോ­കാ­നാ­കൂ. സാ­ധാ­ര­ണ ഗ­തി­യിൽ ഞാൻ വേഗത കു­റ­യ്ക്കാ­റി­ല്ല, കാരണം ഇ­രു­ട്ടാ­യ­തു­കൊ­ണ്ടു് എതിരേ വാഹനം വ­രു­ന്നു­ണ്ടെ­ങ്കിൽ അ­തി­ന്റെ ഹെ­ഡ്ലൈ­റ്റ് കാ­ണ­നാ­കും. മാ­ത്ര­മ­ല്ല ഇ­രു­ച­ക്ര വാ­ഹ­ന­ത്തിൽ ആ വ­ള­വിൽ­ക്കൂ­ടി സ­മാ­ന്യം വേ­ഗ­ത­യോ­ടെ പോ­കാ­നും ബു­ദ്ധി­മു­ട്ടി­ല്ല. പക്ഷേ, ഇ­ത്ത­വ­ണ ഞാൻ വേഗത കു­റ­ച്ചു. അതൊരു ബോ­ധ­പൂർ­വ്വ­മാ­യ തീ­രു­മാ­ന­മാ­യി­രു­ന്നി­ല്ല. എന്തോ പ­ന്തി­കെ­ടു­ണ്ടെ­ന്നു തോ­ന്നി­യ­തി­ന്റെ ഫ­ല­മാ­യി അ­റി­യാ­തെ കു­റ­ച്ച­ത­ണു്. കു­റ­ഞ്ഞ­പ­ക്ഷം അ­ങ്ങി­നെ­യാ­ണു് എ­നി­ക്ക­പ്പോൾ തോ­ന്നി­യ­തു്. വേഗത കു­റ­ച്ചു വ­ള­വു­തി­രി­ഞ്ഞു് ഞാൻ പെ­ട്ടെ­ന്നു വണ്ടി ച­വി­ട്ടി നിർ­ത്തി.

ന­ടു­റോ­ട്ടിൽ ഒരാൾ കി­ട­ക്കു­ന്നു. മ­റ്റൊ­രാൾ അൽ­പ്പം മു­ന്നി­ലു­ള്ള ഇ­ട­വ­ഴി­യി­ലേ­ക്കു് ഓ­ടി­ക്ക­യ­റു­ന്നു. ഞാൻ ഒരു നി­മി­ഷ­ത്തേ­ക്കു് സ്ത­ബ്ദ­നാ­യി നി­ന്നു പോയി. പക്ഷേ, പെ­ട്ടെ­ന്നു് ഞാൻ സ്വ­ബോ­ധം വീ­ണ്ടെ­ടു­ത്തു. വീ­ണു­കി­ട­ക്കു­ന്നു് ആ­ളി­നു് എ­ന്തെ­ങ്കി­ലും പ­റ്റി­യി­രി­ക്കു­മോ എ­ന്നാ­യി­രു­ന്നു എന്റെ ഭയം. വണ്ടി സ്റ്റാ­ന്റി­ലി­ട്ടി­ട്ടു് അ­യാ­ളു­ടെ അ­ടു­ത്തേ­ക്കു് ന­ട­ക്കു­മ്പോ­ളേ­ക്കു അയാൾ എ­ഴു­ന്നേ­റ്റി­രു­ന്നു. സ­ഹാ­യ­ത്തി­നാ­യി നീ­ട്ടി­യ കൈ നി­ര­സി­ച്ചു­കൊ­ണ്ടു് അയാൾ എ­ഴു­ന്നേ­റ്റു­നി­ന്നു. “എ­നി­ക്കൊ­ന്നും പ­റ്റി­യി­ല്ല. സാർ കൃ­ത്യ­സ­മ­യ­ത്തി­നു് വന്നു.” അയാൾ പ­റ­ഞ്ഞു.

എന്റെ വാ­ഹ­ന­ത്തി­ന്റെ വെ­ളി­ച്ച­ത്തിൽ അയാളെ ന­ന്നാ­യി കണ്ടു. ഖദർ മു­ണ്ടും ഷർ­ട്ടും, പി­ന്നെ തോ­ളി­ലൊ­രു സ­ഞ്ചി­യും വേഷം. മു­ഖ­ത്തു് ഒ­രാ­ഴ്ച­ത്തെ വ­ളർ­ച്ച­യെ­ത്തി­യ താ­ടി­മീ­ശ. ഷർ­ട്ടി­ന്റെ മുൻ­വ­ശ­മാ­കെ ചു­ളി­ങ്ങി­കൂ­ടി കി­ട­ക്കു­ന്നു—അ­ക്ര­മി ഷിർ­ട്ടിൽ കേറി പി­ടി­ച്ചി­രി­ക്ക­ണം. അടി കൊ­ണ്ട­താ­യി തോ­ന്നി­യി­ല്ല. ഒരു കശപിശ ഉ­ണ്ടാ­യ­തി­ന്റെ പ­രി­ഭ്ര­മ­മ­ല്ല മു­ഖ­ത്തു് ക­ണ്ട­തു്.

images/yathra-c-new.png

“ഹേയ്, ത­ല്ലൊ­ന്നും കി­ട്ടി­യി­ല്ല. അതിനു മുൻപേ സാ­റെ­ത്തി­യി­ല്ലേ.” അ­യാ­ളു­ടെ വാ­ക്കു­കൾ എന്റെ മ­ന­സി­ലെ ചോ­ദ്യ­ത്തി­നു ഉ­ത്ത­ര­മെ­ന്ന­വ­ണ്ണം.

“ഒ­ന്നും പ­റ്റി­യി­ല്ല­ല്ലോ?” ഞാൻ ചോ­ദി­ച്ചു.

“ഒ­ന്നും പ­റ്റി­യി­ല്ല.”

“എന്താ ഉ­ണ്ടാ­യ­തു്?” ഞാൻ ചോ­ദി­ച്ചു.

“ഇവിടെ ക­ഞ്ചാ­വു് കൃഷി ന­ട­ത്തു­ന്ന­വ­രാ. രണ്ടു പേ­രു­ണ്ടാ­യി­രു­ന്നു. അവർ വി­ചാ­രി­ച്ചു ഞാൻ അവരെ നി­രീ­ക്ഷി­ക്കാൻ വ­ന്ന­താ­ണെ­ന്നു്. സാ­റി­ന്റെ വ­ണ്ടി­യു­ടെ ശബ്ദം കേ­ട്ട­പ്പോൾ അ­വർ­ക്കു് തോ­ന്നി പോ­ലീ­സാ­ണെ­ന്നു്. ബു­ള്ള­റ്റി­ന്റെ ശബ്ദം തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടാ­കും. അവർ ഭ­യ­ന്നോ­ടി­പ്പോ­യി.” അ­യാൾ­ക്ക­തൊ­രു ത­മാ­ശ­യാ­യി തോ­ന്നി­യ­തു­പോ­ലെ.

അ­ക്ര­മി­കൾ തി­രി­ച്ചു­വ­രു­മോ എന്ന ഭയം എ­ന്തു­കൊ­ണ്ടോ എന്റെ മ­ന­സ്സിൽ ഉ­ണ്ടാ­യി­ല്ല.

“വ­ല്ല­തും ന­ഷ്ട­പ്പെ­ട്ടി­ട്ടു­ണ്ടോ­ന്നു നോ­ക്കൂ.”

“ഇല്ല, ഒ­ന്നും ന­ഷ്ട­പ്പെ­ട്ടി­ട്ടി­ല്ല.” അ­യാൾ­ക്കു് ഉ­റ­പ്പാ­യി­രു­ന്നു.

“സ­ഞ്ചി­യിൽ നി­ന്നോ പോ­ക്ക­റ്റിൽ നി­ന്നോ എ­ന്തെ­ങ്കി­ലും താഴെ വീഴാൻ സാ­ധ്യ­ത­യു­ണ്ടു്.” ഞാൻ പ­റ­ഞ്ഞു.

“വ­ല്ല­തും പോയാൽ ഞാ­ന­റി­യും. ഒ­ന്നും പോ­യി­ട്ടി­ല്ല.”

“എ­ന്നാൽ ശരി, വരൂ. ഞാൻ കൊ­ണ്ടു­വി­ടാം. എ­വി­ടേ­യ പോ­കേ­ണ്ട­തു്?” എ­ന്നു് പ­റ­ഞ്ഞു് ഞാൻ മോ­ട്ടോർ സൈ­ക്കി­ളി­ന്റെ അ­ടു­ത്തേ­ക്കു ന­ട­ന്നു.

“ഓ, ഒരു ര­ണ്ടു് കി­ലോ­മീ­റ്റർ അ­പ്പു­റ­ത്തു് പോയാൽ മതി. സാർ പോ­കു­ന്ന വ­ഴി­ക്കു ത­ന്നേ­യാ­ണു്.” വ­ള­രെ­ക്കാ­ല­മാ­യി എ­ന്നോ­ടൊ­പ്പം മോ­ട്ടോർ­സൈ­ക്കി­ളിൽ സ­ഞ്ച­രി­ക്കു­ന്ന ഒരു സു­ഹൃ­ത്തി­നേ­പ്പോ­ലെ­യാ­ണു് അയാൾ വ­ണ്ടി­യിൽ ക­യ­റി­യ­തു്. ഉയരം കു­റ­വാ­ണെ­ങ്കി­ലും ബു­ള്ള­റ്റി­ന്റെ പിൻ­സീ­റ്റിൽ അ­നാ­യാ­സ­മാ­യി ക­യ­റി­യി­രി­ക്കാൻ അ­യാൾ­ക്കു ക­ഴി­ഞ്ഞു എ­ന്ന­തു് എ­ന്നിൽ തെ­ല്ലൊ­ര­ത്ഭു­തം ഉ­ള­വാ­ക്കി. എന്റെ സു­ഹൃ­ത്തു­ക്ക­ളിൽ ഉയരം കു­റ­ഞ്ഞ മി­ക്ക­വ­രും ഈ വ­ണ്ടി­യിൽ കയറാൻ ബു­ദ്ധി­മു­ട്ടി­യി­ട്ടു­ള്ള­കാ­ര്യം ഞാ­നോർ­ത്തു.

ക­ഷ്ടി­ച്ചു് ര­ണ്ടു് കി­ലോ­മീ­റ്റർ പോ­യി­രി­ക്കും, പി­ന്നിൽ നി­ന്നു് കൽ­പ്പ­ന­യാ­യി, “ഇവിടെ നിർ­ത്തി­യാൽ മതി.”

നല്ല ഇ­രു­ട്ടു്. ച­ന്ദ്രൻ ഉ­ദി­ച്ചി­ട്ടി­ല്ല. ചു­റ്റി­നും മ­ര­ങ്ങ­ള­ല്ലാ­തെ ഒ­ന്നും കാ­ണാ­നി­ല്ല. ഇ­യാ­ളെ­ങ്ങോ­ട്ട­ണു് പോ­കു­ന്ന­തു് എന്ന ചോ­ദ്യം സ്വാ­ഭാ­വി­ക­മാ­യി മ­ന­സ്സി­ലു­ദി­ച്ചു. മ­റു­പ­ടി­യെ­ന്നോ­ണം അയാൾ പ­റ­ഞ്ഞു, “ഞാ­നി­വി­ടെ അ­ടു­ത്താ­ണു് താ­മ­സി­ക്കു­ന്ന­തു്. ഒരു ചെറിയ കുടിൽ. ഇ­ന്നി­ത്ര വൈ­കി­യി­ല്ലേ, മ­റ്റൊ­രു ദിവസം ന­മു­ക്ക­വി­ടെ കൂടാം. സാറു് വി­ട്ടോ­ളൂ. അ­ല്ലെ­ങ്കിൽ വീ­ട്ടി­ലെ­ത്താൻ ഒ­രു­പാ­ടു് വൈകും.” ഞാ­നെ­ന്തെ­ങ്കി­ലും പ­റ­യു­ന്ന­തി­നു മുൻ­പു് അയാൾ ഇ­രു­ട്ടി­ലേ­ക്കു് ന­ട­ന്നു­മ­റ­ഞ്ഞു.

ഞാൻ അയാളെ വീ­ണ്ടും കാ­ണു­ന്ന­തു് കു­റേ­കാ­ലം ക­ഴി­ഞ്ഞാ­ണു്. അതും അ­സാ­ധാ­ര­ണ­മാ­യ രീ­തി­യിൽ. ഈ സംഭവം ന­ട­ന്നു ഏ­താ­ണ്ടു് ഒരു വർഷം ക­ഴി­ഞ്ഞി­രി­ക്കും. അ­പ്പോ­ഴേ­ക്കു് പലതും സം­ഭ­വി­ച്ചി­രു­ന്നു. ഞാൻ ജോലി മാറി. എ­നി­ക്കൊ­രു വ­ധു­വി­നെ ക­ണ്ടെ­ത്തു­ന്ന­തിൽ ബ­ന്ധു­ക്കൾ വി­ജ­യ­ത്തോ­ട­ടു­ത്തു. മേൽ­പ­റ­ഞ്ഞ സം­ഭ­വ­ങ്ങൾ എന്റെ മ­ന­സ്സിൽ നി­ന്നു മാ­ഞ്ഞു­തു­ട­ങ്ങി.

ഒരു ദിവസം കോ­ട്ട­യം പ­ട്ട­ണ­ത്തിൽ ബ­സ്സി­റ­ങ്ങി­യ ശേഷം വീ­ട്ടി­ലേ­ക്കു് ഓ­ട്ടോ­റി­ക്ഷ പി­ടി­ക്കാൻ ഒ­രു­ങ്ങു­ക­യാ­യി­രു­ന്നു. വാഹനം വർ­ക്ക്ഷോ­പ്പി­ലാ­യി­രു­ന്ന­തി­നാൽ യാത്ര ശ­നി­യാ­ഴ്ച്ച­ത്തേ­ക്കു മാ­റ്റി. രാ­വി­ലെ അ­ത്യാ­വ­ശ്യ­മാ­യി ആ­പ്പീ­സിൽ പോ­കേ­ണ്ടി­യി­രു­ന്ന­തി­നാൽ യാത്ര തി­രി­ച്ച­പ്പോൾ വൈ­കി­യി­രു­ന്നു. കോ­ട്ട­യ­ത്തെ­ത്തി­യ­പ്പോൾ സമയം മൂ­ന്നു­മ­ണി­യൊ­ട­ടു­ത്തി­ട്ടു­ണ്ടാ­വും. നല്ല വി­ശ­പ്പു­ണ്ടാ­യി­രു­ന്നു. വ­ല്ല­തും ക­ഴി­ച്ചി­ട്ടു പോകാം എ­ന്നു­വി­ചാ­രി­ച്ചു. വീ­ട്ടി­ലെ­ത്തി­യാൽ ചോ­റു­ണ്ടാ­കും. പക്ഷേ, ചോ­റു­ണ്ണാൻ തോ­ന്നു­ന്ന സ­മ­യ­മ­ല്ലാ­യി­രു­ന്നു. അ­ങ്ങ­നെ ചി­ന്തി­ച്ചു കൊ­ണ്ടു ഞാൻ ജ­ങ്ഷ­നി­ലു­ള്ള ഹോ­ട്ട­ലി­ലേ­ക്കു കയറി. വലിയ തി­ര­ക്കി­ല്ലാ­യി­രു­ന്നെ­ങ്കി­ലും ഒ­ഴി­ഞ്ഞ മേശ അ­ന്വേ­ഷി­ച്ചു് ഉ­ള്ളി­ലേ­ക്കു ന­ട­ക്കു­മ്പൊൾ തൊ­ട്ട­ടു­ത്തു നി­ന്നൊ­രു വിളി കേ­ട്ടു.

“രവീ, വാ. ഇവിടെ ഇ­രി­ക്കാം.”

ഞാൻ തി­രി­ഞ്ഞു നൊ­ക്കി­യ­പ്പൊൾ ക­ണ്ട­തു് പു­ഞ്ചി­രി­ച്ചു കൊ­ണ്ടു് എന്നെ നോ­ക്കി­യി­രി­ക്കു­ന്ന തി­ക­ച്ചും അ­പ­രി­ചി­ത­നാ­യ ഒരു മ­നു­ഷ്യ­നെ­യാ­ണു്. ഏ­താ­ണ്ടൊ­രു മു­പ്പ­ത്ത­ഞ്ചു വ­യ­സ്സു തോ­ന്നി­ക്കും. മെ­ലി­ഞ്ഞ­ത­ല്ലെ­ങ്കി­ലും വണ്ണം കു­റ­ഞ്ഞ ശരീരം. ഇ­രു­നി­റം ക­റു­ത്ത മുടി. നെ­ടു­കെ­യും കു­റു­കെ­യും വ­ര­ക­ളു­ള്ള ത­വി­ട്ടു നി­റ­മു­ള്ള ഷർ­ട്ട്. ഇ­രു­ണ്ട നി­റ­മു­ള്ള പാ­ന്റ്സ്. “മ­ന­സ്സി­ലാ­യി­ല്ല­ല്ലൊ” എന്നു ഞാൻ പ­റ­യു­ന്ന­തി­നു മുൻ­പു് അയാൾ പ­റ­ഞ്ഞു, “പോയി കൈ കഴുകി വരൂ, എ­ന്നി­ട്ടു സം­സാ­രി­ക്കാം”

കൈ ക­ഴു­കു­ന്ന സ­മ­യ­ത്തു് ഞാൻ മ­ന­സ്സു ചി­ക­ഞ്ഞു നോ­ക്കി. ആ­രാ­യി­രി­ക്കും ഈ മ­നു­ഷ്യൻ? ഒ­രെ­ത്തും പി­ടി­യും കി­ട്ടി­യി­ല്ല. ഞാൻ കൈ കഴുകി സീ­റ്റിൽ വ­ന്നി­രു­ന്നു് അ­യാ­ളു­ടെ മു­ഖ­ത്തു് ശ്ര­ദ്ധ­യോ­ടെ നോ­ക്കി. അ­യാ­ള­ണെ­ങ്കിൽ എന്റെ കഷ്ടത വർ­ധി­പ്പി­ക്കാ­നെ­ന്ന­വ­ണ്ണം ഒരു പു­ഞ്ചി­രി­യോ­ടെ എന്നെ നോ­ക്കി ഇ­രി­ക്കു­ക മാ­ത്രം ചെ­യ്തു.

പെ­ട്ടെ­ന്നാ­ണു് ഞ­ങ്ങ­ളു­ടെ മു­ന്നിൽ ഒരു പ്ലേ­റ്റ് മ­സാ­ല­ദോ­ശ­യു­മാ­യി വെ­യ്റ്റർ വ­ന്ന­തു്. എന്റെ നേർ­ക്കു് ചൂ­ണ്ടി­ക്കൊ­ണ്ടു് എന്റെ മു­ന്നി­ലി­രു­ന്ന ‘സു­ഹൃ­ത്തു’ പ­റ­ഞ്ഞു. “ഇതു് ര­വി­ക്കു­ള്ള­താ. മ­സാ­ല­ദോ­ശ­യ­ല്ലെ ഫേ­വ­റി­റ്റ്.”

അതൊരു ചോ­ദ്യ­മ­ല്ലാ­യി­രു­ന്നു. വെ­റു­മൊ­രു സ്റ്റേ­റ്റ്മെ­ന്റ്, ഒരു പ്ര­സ്താ­വ­ന. ഞാ­ന­ക­പ്പാ­ടെ വി­ഷ­മ­ത്തി­ലാ­യി. എ­നി­ക്കെ­ന്താ­ണു ഇ­ഷ്ട­മെ­ന്നു­പൊ­ലും അ­റി­യാ­വു­ന്ന ഈ മ­നു­ഷ്യ­നാ­രു്? ഞാൻ നേ­രി­ട്ടു ചോ­ദി­ക്കാൻ തീ­രു­മാ­നി­ച്ചു.

“മ­ന­സ്സി­ലാ­യി­ല്ല അല്ലേ. അ­ത്ഭു­ത­പ്പെ­ടാ­നി­ല്ല. നമ്മൾ ഒരു പ്രാ­വ­ശ്യ­മ­ല്ലേ ക­ണ്ടി­ട്ടു­ള്ളൂ.”

ഇതു് എന്റെ മ­നോ­വി­ഷ­മം വർ­ധി­പ്പി­ച്ച­തേ­യു­ള്ളൂ. ഒരു പ്രാ­വ­ശ്യം കണ്ട ഇ­യാൾ­ക്കെ­ങ്ങ­നെ എന്റെ ഇ­ഷ്ടാ­നി­ഷ്ട­ങ്ങൾ മ­ന­സ്സി­ലാ­യി?

“ക­ഴി­ക്കൂ വി­ഷ­മി­ക്കെ­ണ്ട ഞാൻ പ­റ­ഞ്ഞു തരാം.” അയാൾ പ­റ­ഞ്ഞു. “എന്റെ പേരു് വേ­ല­പ്പൻ. നമ്മൾ ഒരു പ്രാ­വ­ശ്യ­മേ ഇതിനു മുൻപേ ക­ണ്ടി­ട്ടു­ള്ളു. രവി ഒ­രി­ക്കൽ മൂ­ന്നാ­റിൽ നി­ന്നു ബൈ­ക്കിൽ വ­രു­മ്പോൾ രണ്ടു പേർ ചേർ­ന്നു് എന്നെ ഭീ­ഷി­ണി­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. കൃ­ത്യ­സ­മ­യ­ത്തു് രവി എ­ത്തി­യ­തി­നാൽ അവർ ഓ­ടി­പൊ­യ്ക്ക­ള­ഞ്ഞു. കാലം കുറേ ആ­യി­ല്ലേ മ­റ­ന്നു­കാ­ണും.”

സംഭവം ഓർമ്മ വ­ന്ന­പ്പോൾ എ­നി­ക്കാ­ശ്വാ­സ­മാ­യി. “ ഓ മ­റ­ന്നി­ട്ടൊ­ന്നു­മി­ല്ല. പെ­ട്ടെ­ന്നു മുഖം ഓർമ്മ വ­ന്നി­ല്ല­ന്നേ­യു­ള്ളൂ. പി­ന്നെ നി­ങ്ങ­ളു­ടെ വേ­ഷ­വും ആകെ മാ­റി­യി­രി­ക്കു­ന്നു. അന്നു നല്ല ഇ­രു­ട്ട­ത്തു് ക­ണ്ട­ത­ല്ലേ.”

“ശരിയാ. പി­ന്നെ, കാ­ണു­ന്ന മു­ഖ­മെ­ല്ലാം എ­ല്ലാ­വ­രും ഓർ­ത്തി­രി­ക്ക­ണ­മെ­ന്നു­മി­ല്ല. രവി അ­ക്ക­ര്യ­ത്തിൽ പി­ന്നി­ലാ­ണ­ല്ലോ.”

അതും ഒരു പ്ര­സ്താ­വ­ന­യാ­യി­രു­ന്നു. ചോ­ദ്യ­മ­ല്ലാ­യി­രു­ന്നു. പക്ഷേ, അ­തി­ന്റെ പ്ര­സ­ക്തി അ­പ്പൊ­ഴൊ­ന്നും എ­നി­ക്കു പി­ടി­കി­ട്ടി­യി­ല്ല. “വേ­ല­പ്പൻ ക­ഴി­ക്കു­ന്നി­ല്ലേ?” ഞാൻ ചോ­ദി­ച്ചു.

“ഞാൻ ക­ഴി­ച്ചു ക­ഴി­ഞ്ഞു. അ­പ്പൊ­ഴാ രവി വ­ന്ന­തു്.”

ഞാൻ ആ­ഹാ­ര­ത്തി­ലേ­ക്കു ശ്ര­ദ്ധ തി­രി­ച്ചു.

“വേ­ല­പ്പ­നെ­ന്താ ജോലി?” ഞാൻ ചോ­ദി­ച്ചു.

“ഞാനോ? ഞാൻ എല്ലാ ജോ­ലി­യും ചെ­യ്യും എ­ന്നാൽ ഒ­ന്നും ചെ­യ്യാ­റു­മി­ല്ല.”

ഈ ര­സ­ക­ര­മാ­യ മ­റു­പ­ടി­ക്കു് ഒരു മ­റു­ചോ­ദ്യം ചോ­ദി­ക്കാൻ സാ­ധി­ക്കു­ന്ന­തി­നു മുൻപു തന്നേ വേ­ല­പ്പ­ന്റെ വക ചോ­ദ്യം വന്നു. “പുതിയ ജോലി ഒക്കെ എ­ങ്ങ­നെ ഉ­ണ്ടു്?”

ഇതൊരു ചോ­ദ്യ­മാ­യി­രു­ന്നു. വേ­ല­പ്പ­ന്റെ ആ­ദ്യ­ത്തേ­തു്. പക്ഷേ, ഒരു കുശലം എ­ന്ന­തിൽ ക­വി­ഞ്ഞു് ഒ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല എന്നു തോ­ന്നി. “ത­ര­ക്കേ­ടി­ല്ല. കു­റ­ച്ചു­കൂ­ടി ഭേ­ദ­പ്പെ­ട്ട ശ­മ്പ­ള­മാ­ണു്.” ഞാൻ പ­റ­ഞ്ഞു.

“ശ­മ്പ­ളം കൂ­ടു­മ്പോൾ ഉ­ത്ത­ര­വാ­ദി­ത്ത­വും കൂടും. ബു­ദ്ധി­മു­ട്ടും കൂടും. മു­മ്പി­ല­ത്തേ­പോ­ലെ ഒഴിവു സമയം കി­ട്ടി­ല്ല. ഇനി കു­ടും­ബ­മൊ­ക്കെ ആ­വു­മ്പോൾ പണം കൂ­ടു­തൽ ആ­വ­ശ്യ­മാ­യി വ­രു­മ­ല്ലോ.”

എന്റെ വി­വാ­ഹ­മൊ­ക്കെ ശ­രി­യാ­യി­വ­രു­ന്ന വിവരം ഇയാൾ അ­റി­ഞ്ഞു­കൊ­ണ്ടാ­ണോ ഇ­തൊ­ക്കെ പ­റ­യു­ന്ന­തു് എന്ന സംശയം ഒരു നി­മി­ഷം എന്റെ മ­ന­സ്സിൽ ഉ­യ­രു­ക­യും അ­പ്പോൾ തന്നെ ഞാ­ന­തി­നെ ദൂ­രെ­യെ­റി­യു­ക­യും ചെ­യ്തു.

കാ­പ്പി വേണോ, ചായ വേണോ, അതോ ത­ണു­ത്ത­തെ­ന്തെ­ങ്കി­ലു­മാ­ണോ വേ­ണ്ട­തു് എന്നു ചോ­ദി­ച്ചു­കൊ­ണ്ടു് വൈ­യ്റ്റർ വന്നു. വേ­ല­പ്പൻ തന്നെ കൽ­പ്പി­ച്ചു. “ര­ണ്ടു­പേർ­ക്കും കാ­പ്പി മതി. സാ­റി­ന­താ­ണി­ഷ്ടം.”

“എ­ങ്ങ­നെ­യ­റി­യാം?” എ­ന്നാ­യി ഞാൻ.

“എ­ങ്ങ­നെ­യാ­യാ­ലെ­ന്താ ശ­രി­യ­ല്ലേ?” എന്നു വേ­ല­പ്പൻ. “പോയി കൈ കഴുകി വരൂ അ­പ്പോ­ഴേ­ക്കും കാ­പ്പി­യെ­ത്തും.”

ഞാൻ കൈ ക­ഴു­കാൻ പോയി. ആ സ­മ­യ­ത്തു് പല ചി­ന്ത­കൾ എന്റെ മ­ന­സ്സി­ലൂ­ടെ ക­ട­ന്നു വന്നു. എന്റെ പേരു ഞാൻ ഇ­യാൾ­ക്കു പ­റ­ഞ്ഞു­കൊ­ടു­ത്തി­രു­ന്നോ? എ­നി­ക്കു് മ­സാ­ല­ദോ­ശ­യും ക­പ്പി­യു­മാ­ണി­ഷ്ടം എ­ന്നു് ഇ­യാൾ­ക്കെ­ങ്ങ­നെ മ­ന­സ്സി­ലാ­യി? ഞാൻ പുതിയ ജോ­ലി­ക്കു മാറിയ കാ­ര്യം ഇ­യാ­ളെ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കി? കു­റ­ച്ചാ­ലോ­ചി­ച്ച­പ്പൊ തോ­ന്നി അ­തൊ­ന്നും വലിയ കാ­ര്യ­മ­ല്ലെ­ന്നു്. മൂ­ന്നാ­റി­ലും മ­റ്റും പ­രി­ച­യ­മു­ള്ള ആർ­ക്കും വേ­ണ­മെ­ന്നു­വെ­ച്ചാൽ ഒ­രാ­ളേ­പ്പ­റ്റി എ­ന്താ­ണു് ക­ണ്ടു­പി­ടി­ക്കാൻ ക­ഴി­യാ­ത്ത­തു്? പക്ഷേ, ഇ­യാ­ളെ­ന്തി­നു് എ­ന്നേ­പ്പ­റ്റി ഇ­ത്ര­യ­ധി­കം വി­വ­ര­ങ്ങൾ അ­ന്വേ­ഷി­ച്ചു ക­ണ്ടു­പി­ടി­ക്ക­ണം? ഇയാൾ യ­ഥാർ­ത്ഥ­ത്തിൽ ഒരു പോ­ലീ­സ് ചാരൻ ത­ന്നെ­യാ­ണോ? ഉ­ത്ത­രം കി­ട്ടാ­ത്ത ഇ­ത്ത­രം പല ചോ­ദ്യ­ങ്ങൾ മ­ന­സ്സിൽ അ­വ­ശേ­ഷി­ച്ചു.

ഞാൻ കൈ കഴുകി ചെ­ന്ന­പ്പോ­ഴേ­ക്കു് കാ­പ്പി എ­ത്തി­യി­രു­ന്നു. കാ­പ്പി കു­ടി­ക്കു­ന്ന­തി­നി­ട­യിൽ ഞാൻ ചോ­ദി­ച്ചു: “വേ­ല­പ്പ­നി­വി­ടെ എ­ന്തെ­ടു­ക്കു­ക­യാ?”

“ഞാ­നി­തു­വ­ഴി ഒ­രി­ട­ത്തു പോയതാ. കു­റ­ച്ചു സമയം കി­ട്ടി­യ­പ്പോൾ തോ­ന്നി രവിയെ ക­ണ്ടി­ട്ടു് പോ­കാ­മെ­ന്നു്.”

“ഞാ­നി­തു­വ­ഴി വ­രു­മെ­ന്നു് എ­ങ്ങ­നെ അ­റി­യാ­മാ­യി­രു­ന്നു?”

“ഹ ഹ ഹ, ര­വി­ക്കു­ത­ന്നെ അ­റി­യാ­മ­ല്ലോ, വേ­ണ­മെ­ന്നു വ­ച്ചാൽ ഒ­രാ­ളേ­പ്പ­റ്റി എ­ന്താ­ണു ക­ണ്ടു­പി­ടി­ക്കൻ പ­റ്റാ­ത്ത­തു് ?”

ഞാൻ ചെ­റു­താ­യി­ട്ടെ­ങ്കി­ലും ഞെ­ട്ടി. അൽ­പ്പം മുൻ­പു് എന്റെ മ­ന­സ്സി­ലൂ­ടെ ക­ട­ന്നു പോയ അതേ കാ­ര്യ­മ­ല്ലേ വേ­ല­പ്പൻ പ­റ­യു­ന്ന­തു്? മ­റ്റൊ­രു കോ­യിൻ­സി­ഡൻ­സ് എ­ന്ന­തി­ന­പ്പു­റം ഒ­ന്നു­മു­ണ്ടാ­വി­ല്ല എന്നു വി­ശ്വ­സി­ക്കാൻ ശ്ര­മി­ച്ചെ­ങ്കി­ലും വി­ജ­യി­ച്ചി­ല്ല. എത്ര ത­വ­ണ­യാ­യി ഇ­തു­പോ­ലെ സം­ഭ­വി­ക്കു­ന്നു? ഇയാൾ വല്ല മ­ന്ത്ര­വാ­ദി­യൊ മറ്റോ ആണോ? പ്ര­കൃ­ത്യാ­തീ­യ­മാ­യ ഒ­ന്നി­ലും വി­ശ്വ­സി­ക്കാ­ത്ത എ­നി­ക്കു് എന്തു ചി­ന്തി­ക്ക­ണം എ­ന്ന­റി­യാ­ത്ത ഒ­ര­വ­സ്ഥ. എന്തോ അ­സാ­ധാ­ര­ണ­മാ­യ­തു സം­ഭ­വി­ക്കാൻ പോ­കു­ന്നു എന്ന തോ­ന്നൽ എ­ന്നിൽ ചെ­റി­യൊ­രു പ­രി­ഭ്ര­മ­മു­ള­വാ­ക്കി.

“രവീ, ന­മു­ക്ക­റി­യാ­ത്ത­താ­യി ഈ ലോ­ക­ത്തിൽ, പ്ര­കൃ­തി­യിൽ, ഒ­രു­പാ­ടു കാ­ര്യ­ങ്ങ­ളു­ണ്ടു്. ശാ­സ്ത്രം അ­തി­ന്റേ­താ­യ വ­ഴി­യി­ലൂ­ടെ പലതും ക­ണ്ടു­പി­ടി­ക്കാൻ ശ്ര­മി­ക്കു­ന്നു. എ­ന്നാൽ ആ വ­ഴി­യിൽ മാ­ത്രം ഒ­തു­ങ്ങു­ന്ന­ത­ല്ല പ്ര­കൃ­തി. ശാ­സ്ത്ര­ത്തെ ഞാൻ കു­റ്റ­പ്പെ­ടു­ത്തു­ക­യ­ല്ല. അതു പല ഉൾ­ക്കാ­ഴ്ച­ക­ളും ന­മു­ക്കു ത­രു­ന്നു­ണ്ടു്. എ­ന്നാൽ ഇ­ന്ന­ത്തെ പാ­ത­യിൽ പോയാൽ ശാ­സ്ത്ര­ത്തി­നു കാണാൻ ക­ഴി­യാ­ത്ത പ­ല­തു­മു­ണ്ടു്. നാം മ­റ്റൊ­രു പാത സ്വീ­ക­രി­ച്ചാൽ അവയിൽ പലതും പെ­ട്ടെ­ന്നു് ക­ണ്ടെ­ത്താൻ ക­ഴി­യും. ശാ­സ്ത്രം തന്നെ എ­ന്നെ­ങ്കി­ലു­മൊ­രി­ക്കൽ ഇവയെ ക­ണ്ടെ­ത്തി­ക്കൂ­ടാ­യ്ക­യി­ല്ല. പക്ഷേ, ശാ­സ്ത്രം പ­ഠി­ച്ച­തു­കൊ­ണ്ടു് എ­ല്ലാ­മാ­യി എന്നു ക­രു­തു­ന്ന­തു് തെ­റ്റാ­ണു്. ന­മ്മു­ടെ മ­ന­സ്സി­ന്റെ ചെ­റി­യൊ­രു ഭാഗം മാ­ത്ര­മേ മിക്ക മ­നു­ഷ്യ­രും ഉ­പ­യോ­ഗി­ക്കു­ന്നു­ള്ളൂ. അഞ്ചോ ആറോ ശ­ത­മാ­നം. അ­റു­പ­തോ എ­ഴു­പ­തോ ശ­ത­മാ­നം ഉ­പ­യോ­ഗി­ക്കാൻ ക­ഴി­ഞ്ഞാൽ എ­ന്തെ­ല്ലം നേ­ടാ­നാ­വു­മെ­ന്നു് ആ­ലോ­ചി­ച്ചു നോ­ക്കൂ. ഇതു് ആർ­ക്കു­വേ­ണ­മെ­ങ്കി­ലും ക­ഴി­യു­ന്ന കാ­ര്യ­മാ­ണു്. അ­തി­നു­ള്ള ആ­ഗ്ര­ഹ­വും നി­ശ്ച­യ­ദാർ­ഢ്യ­വും വേ­ണ­മെ­ന്നു മാ­ത്രം. ര­വി­ക്കു് അതു ക­ഴി­യും. അ­തു­കൊ­ണ്ടാ­ണു് രവിയെ കാ­ണ­ണ­മെ­ന്നു് ഞാൻ ആ­ഗ്ര­ഹി­ച്ച­തു്. ഞാ­ന­ന്നു് പ­റ­ഞ്ഞ­തു­പോ­ലെ ന­മു­ക്കൊ­രു­ദി­വ­സം കൂടണം. ഇ­ന്ന­ല്ല. വ­രു­ന്ന ഡി­സം­ബർ മാ­സ­മാ­വ­ട്ടെ. തി­രു­വ­ന­ന്ത­പു­ര­ത്തു വ­ച്ചാ­വ­ട്ടെ. ഞാൻ രവിയെ ക­ണ്ടെ­ത്തി­ക്കൊ­ള്ളാം.”

വേ­ല­പ്പ­ന്റെ ഈ വാ­ക്കു­കൾ കേ­ട്ടു് ഞാൻ സ്ത­ബ്ദ­നാ­യി ഇ­രു­ന്നു പോയി. വീ­ണ്ടും ഇയാൾ എന്റെ മ­ന­സ്സി­ലു­ണർ­ന്ന ചോ­ദ്യ­ങ്ങൾ­ക്കു­ള്ള ഉ­ത്ത­രം എന്ന പോലെ സം­സാ­രി­ച്ചു എന്നു മാ­ത്ര­മ­ല്ല, എന്റെ കാ­ഴ്ച­പ്പാ­ടു­ക­ളി­ലേ­ക്കു തന്നെ ക­ട­ന്നു ചെ­ന്നി­രി­ക്കു­ന്നു. ശാ­സ്ത്ര­ത്തിൽ പൂർ­ണ­മാ­യി വി­ശ്വാ­സ­മർ­പ്പി­ച്ചു കൊ­ണ്ടു­ള്ള എന്റെ കാ­ഴ്ച­പ്പാ­ടു­ക­ളെ പി­ടി­ച്ചു­ല­യ്ക്കു­ന്ന ത­ല­ത്തി­ലു­ള്ള­താ­യി­രു­ന്നു ഈ വാ­ക്കു­കൾ. അ­വ­യു­ടെ ഉ­ള്ള­ട­ക്കം കൊ­ണ്ടു മാ­ത്ര­മ­ല്ല, എ­ന്നോ­ടു യാ­തൊ­രു ചർ­ച്ച­യും ന­ട­ത്താ­തെ അ­ത്ഭു­ത­ക­ര­മാ­യി എന്റെ വി­ശ്വാ­സ­ങ്ങൾ ഗ്ര­ഹി­ച്ചെ­ടു­ത്തു് അവയെ തകിടം മ­റി­ക്കു­ന്ന വി­ധ­ത്തി­ലു­ള്ള­താ­യി­രു­ന്നു അവ എ­ന്ന­തു കൊ­ണ്ടും കൂടി. ഇ­ത്ത­രം കാ­ര്യ­ങ്ങ­ളിൽ ല­വ­ലേ­ശം താൽ­പ­ര്യം കാ­ണി­ക്ക­ത്ത­വ­രാ­യി­രു­ന്നു എന്റെ സ­ഹ­പ്ര­വർ­ത്ത­കർ, എ­ക്കാ­ല­ത്തും. അ­തു­കൊ­ണ്ടു് മ­റ്റാ­രിൽ നി­ന്നും ഇ­തൊ­ന്നും മ­ന­സ്സി­ലാ­ക്കാൻ വേ­ല­പ്പ­നു ക­ഴി­ഞ്ഞി­ട്ടു­ണ്ടാ­വി­ല്ല. ഇ­യാൾ­ക്കെ­ന്റെ മ­ന­സ്സു വാ­യി­ക്കാൻ ക­ഴി­യു­ന്നു­ണ്ടോ എന്ന സം­ശ­യ­മാ­ണു എ­നി­ക്കു പെ­ട്ടെ­ന്നു­ണ്ടാ­യ­തു്.

“മ­റ്റൊ­രാ­ളി­ന്റെ മ­ന­സ്സു് വാ­യി­ക്കു­ക എന്നു പ­റ­യു­ന്ന­തു് അത്ര ബു­ദ്ധി­മു­ട്ടു­ള്ള കാ­ര്യ­മ­ല്ല രവീ. അതു് പോ­ക­ട്ടെ. കാ­പ്പി­യി­രു­ന്നു ത­ണു­ത്തു­പോ­കു­ന്നു. ഫി­നി­ഷ് യുവർ കോഫി ഫാ­സ്റ്റ്. എ­നി­ക്കും പോ­കാ­റാ­കു­ന്നു.”

വേ­ല­പ്പ­ന്റെ ഈ വാ­ക്കു­കൾ എന്നെ വീ­ണ്ടും ചി­ന്താ­കു­ഴ­പ്പ­ത്തി­ലാ­ക്കി. അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു് എ­ന്തു­കൊ­ണ്ടോ ഒ­രി­ക്ക­ലും പ്ര­തീ­ക്ഷി­ക്കാ­ത്ത ഒ­ന്നാ­ന്ത­രം ആം­ഗ­ല­ഭാ­ഷ. പക്ഷേ, അ­പ്പൊ­ഴേ­ക്കും എ­നി­ക്കു് സ്വ­ത­ന്ത്ര­മാ­യി ചി­ന്തി­ക്കാൻ ക­ഴി­യാ­താ­യി­രു­ന്നു. വേ­ല­പ്പൻ പ­റ­ഞ്ഞ­തു് അ­നു­സ­രി­ക്കാൻ മാ­ത്ര­മേ എ­നി­ക്കു ക­ഴി­ഞ്ഞു­ള്ളൂ.

കാ­പ്പി കു­ടി­ച്ചു് എ­ണീ­റ്റ­പ്പോ­ഴേ­ക്കും വേ­ല­പ്പൻ ബി­ല്ലു കൊ­ടു­ത്തു ക­ഴി­ഞ്ഞി­രു­ന്നു. പു­റ­ത്തി­റ­ങ്ങി­യ ശേഷം അ­ടു­ത്തു­ള്ള മു­റു­ക്കാൻ ക­ട­യി­ലാ­ണു് അ­ദ്ദേ­ഹം നി­ന്ന­തു്. ര­ണ്ടു് സി­ഗ­ര­റ്റ് മേ­ടി­ച്ചു് ഒ­ന്നു് എന്റെ നേർ­ക്കു് നീ­ട്ടി. ഞാൻ വ­ല്ല­പ്പോ­ഴു­മാ­ണു് പുക വ­ലി­ക്കാ­റു്. അ­പ്പോൾ പുക വ­ലി­ക്കാൻ ശ­ക്ത­മാ­യി തോ­ന്നു­ന്നു­മു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് എന്റെ മ­ന­സ്സി­ലു­ള്ള­തു് അ­റി­യാൻ ക­ഴി­യു­ന്നു­ണ്ടെ­ന്നു് എ­നി­ക്കു് ഉ­റ­പ്പാ­യി.

ഞ­ങ്ങ­ള­വി­ടെ നി­ന്നു പി­രി­ഞ്ഞ ശേഷം ഞാൻ സാ­വ­ധാ­നം വീ­ട്ടി­ലേ­ക്കു ന­ട­ന്നു. ഏ­താ­ണ്ടു് മൂ­ന്നു് കി­ലോ­മീ­റ്റർ ദൂ­ര­മു­ണ്ടെ­ങ്കി­ലും ഓ­ട്ടോ­റി­ക്ഷ­യി­ലോ ബ­സ്സി­ലോ പോ­കാ­തി­രു­ന്ന­തു് വേ­ല­പ്പ­നേ­പ­റ്റി­യും എന്റെ അ­ന്ന­ത്തെ അ­നു­ഭ­വ­ങ്ങ­ളേ­പ­റ്റി­യും ഒന്നു ചി­ന്തി­ച്ചു് എന്റെ കൺ­ഫ്യൂ­ഷൻ തീർ­ക്ക­ണം എ­ന്നു­ള്ള ആ­ഗ്ര­ഹം കൊ­ണ്ടാ­യി­രു­ന്നു. എ­ന്താ­യ­ലും അതിൽ കു­റേ­യൊ­ക്കെ ഞാൻ വി­ജ­യി­ക്കു­ക­യും ചെ­യ്തു. വീ­ട്ടി­ലെ­ത്തി­യ­പ്പോ­ഴേ­ക്കു് ഞാൻ ചില കാ­ര്യ­ങ്ങൾ നി­ശ്ച­യി­ച്ചു­റ­ച്ചി­രു­ന്നു. ഷെർ­ല­ക്ക് ഹോം­സി­നെ വെ­ല്ലു­ന്ന സി­ദ്ധി­ക­ളൊ­ന്നും വേ­ല­പ്പ­നു ല­ഭി­ച്ചി­ട്ടി­ല്ലെ­ന്നു തീർ­ച്ച. പി­ന്നെ എ­നി­ക്കു ചില കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കൻ ക­ഴി­യു­ന്നി­ല്ലെ­ങ്കിൽ അതു് എന്റെ ക­ഴി­വു­കേ­ടാ­ണു്. വാ­ട്സ­ണ് ഹോം­സാ­വാൻ ക­ഴി­യി­ല്ല­ല്ലോ. എ­ങ്കി­ലും എ­നി­ക്കു ക­ഴി­യു­ന്ന­വ­ണ്ണം വേ­ല­പ്പ­നെ­പ­റ്റി­യു­ള്ള വി­വ­ര­ങ്ങൾ ശേ­ഖ­രി­ക്കാൻ തീ­രു­മാ­നി­ച്ചു. പി­ന്നീ­ടു­ള്ള ഏ­താ­നും മാസം ഞാൻ വളരെ തി­ര­ക്കി­ലാ­യി­രു­ന്നു. വി­വാ­ഹ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട­കാ­ര്യ­ങ്ങൾ—വാ­ട­ക­വീ­ടു് ക­ണ്ടു­പി­ടി­ക്കു­ക, നാ­ട്ടി­ലെ വീ­ടി­നു് മെ­യ്ന്റ­നൻ­സ് പണികൾ, അ­ങ്ങ­നെ പലതും. ഒരു വ­ശ­ത്തു് ഉ­ദ്യോ­ഗ­സം­ബ­ന്ധ­മാ­യും നല്ല തി­ര­ക്കു­ണ്ടാ­യി­രു­ന്നു. ഞാൻ ഡോ­ക്ട­റേ­റ്റി­നു വേ­ണ്ടി തു­ട­ങ്ങി­വ­ച്ച പണികൾ വി­വാ­ഹ­ത്തി­നു­മു­മ്പു് ഒരു ഘ­ട്ട­മെ­ത്തി­ക്ക­ണ­മെ­ന്നു് എന്റെ ഗൈ­ഡി­ന്റെ നിർ­ബ­ന്ധം മ­റ്റൊ­രു വ­ശ­ത്തു്. ചു­രു­ക്കി­പ­റ­ഞ്ഞാൽ പത്രം വാ­യി­ക്കൻ പോലും സമയം ക­ണ്ടെ­ത്താൻ ക­ഴി­യാ­ത്ത കാലം. എ­ങ്കി­ലും ഞാൻ വേ­ല­പ്പ­ന്റെ കാ­ര്യം മ­റ­ന്നി­ല്ല.

എന്റെ സു­ഹൃ­ത്തു­ക്ക­ളോ­ടും ആഹാരം ക­ഴി­ക്കു­ന്ന ചാ­യ­ക്ക­ട­യി­ലെ ആൾ­ക്കാ­രോ­ടും മു­റു­ക്കാൻ ക­ട­യി­ലും എ­ല്ലാം ഞാൻ ആ മ­നു­ഷ്യ­നെ പറ്റി തി­ര­ക്കി. എന്റെ അ­ന്വേ­ഷ­ണ­ങ്ങ­ളു­ടെ ഫ­ല­മാ­യി ഞാൻ ക­ണ്ടു­പി­ടി­ച്ച കാ­ര്യ­ങ്ങൾ എന്റെ വി­ശ്വാ­സ­ത്തി­നു്, അല്ല, സ­ങ്കൽ­പ്പ­ങ്ങൾ­ക്കു് ക­ട­ക­വി­രു­ദ്ധ­മാ­യി­രു­ന്നു. ആർ­ക്കും വേ­ല­പ്പ­നെ പ­രി­ച­യ­മി­ല്ല. പലരും ഇ­ങ്ങ­നെ­യൊ­രാ­ളെ ക­ണ്ടി­ട്ടു­ള്ള­താ­യി പ­റ­ഞ്ഞു. ചില ക­ട­ക­ളിൽ അയാൾ വ­ല്ല­പ്പോ­ഴും വന്നു സാ­ധ­ന­ങ്ങൾ മേ­ടി­ക്കാ­റു­ള്ള­താ­യും അ­റി­ഞ്ഞു. ചി­ല­പ്പോൾ കുറേ കാ­ല­ത്തേ­ക്കു കാ­ണാ­റി­ല്ല. എ­ന്നാൽ അ­യാ­ളെ­പ്പ­റ്റി ആർ­ക്കും കൂ­ടു­ത­ലാ­യി ഒ­ന്നും അ­റി­യി­ല്ലാ­യി­രു­ന്നു. അ­യാൾ­ക്കു് എ­ന്താ­ണു് ഉ­ദ്യോ­ഗ­മെ­ന്നോ, എ­വി­ടേ­യാ­ണു് താ­മ­സ­മെ­ന്നോ, ഏതു നാ­ട്ടു­കാ­ര­നാ­ണെ­ന്നോ ആർ­ക്കും അ­റി­യി­ല്ല എ­ന്ന­തു് വി­ശ്വ­സി­ക്കാൻ പോലും ബു­ദ്ധി­മു­ട്ടു തോ­ന്നി. എന്റെ നി­ഗ­മ­ന­ങ്ങെ­ളെ­ല്ലാം തെ­റ്റി എ­ന്നൊ­രു തോ­ന്നൽ മ­ന­സ്സിൽ ക്ര­മേ­ണ വ­ളർ­ന്നു­വ­ന്നു. വേ­ല­പ്പൻ ഒരു പ്ര­ഹേ­ളി­ക­യാ­യി­ത്തീ­രു­ക­യാ­യി­രു­ന്നു. ഈ വി­ശ്വാ­സം എ­ന്നിൽ എ­ത്ര­മാ­ത്രം മാ­റ്റ­മു­ണ്ടാ­ക്കി എ­ന്നു് എ­നി­ക്കു­ത­ന്നെ മ­ന­സ്സി­ലാ­യ­തു് പി­ന്നീ­ടു് വേ­ല­പ്പ­നെ ക­ണ്ട­പ്പോ­ഴാ­ണു്.

ഡി­സം­ബർ മാസം തി­രു­വ­ന­ന്ത­പു­ര­ത്തു് ഒരു കോൺ­ഫ­റൻ­സ്. എന്റെ മേ­ലു­ദ്യോ­ഗ­സ്ഥൻ പ­ങ്കെ­ടു­ക്കാ­നി­രു­ന്ന­താ­ണു്. എ­ന്നാൽ ക­മ്പ­നി സം­ബ­ന്ധ­മാ­യി ഒ­ര­ത്യാ­വ­ശ്യ കാ­ര്യ­ത്തി­നു് കൽ­ക്ക­ത്ത­യിൽ പോ­കേ­ണ്ടി­വ­ന്ന­തി­നാൽ എ­ന്നോ­ടു് പ­ങ്കെ­ടു­ക്കാൻ ആ­വ­ശ്യ­പെ­ട്ടു. എ­നി­ക്കാ­ണെ­ങ്കിൽ തീരെ താൽ­പ്പ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. അതിനു മു­മ്പു് ഇ­ത്ത­രം കോൺ­ഫ­റൻ­സു­ക­ളിൽ പ­ങ്കെ­ടു­ത്തി­ട്ടി­ല്ല. വി­ഷ­യ­ങ്ങൾ പ­ഠി­ച്ചു ത­യാ­റെ­ടു­ക്കാൻ ദി­വ­സ­ങ്ങ­ളി­ല്ല. ഒപ്പം നല്ല ജോ­ലി­ത്തി­ര­ക്കും. ക­മ്പ­നി കാ­ര്യ­ങ്ങ­ളിൽ പ­ല­പ്പോ­ഴും ഇതു ത­ന്നെ­യാ­ണ­വ­സ്ഥ. പോകാൻ പ­റ­ഞ്ഞാൽ പോയേ പറ്റൂ. വ്യാ­ഴം, വെ­ള്ളി, ശ­നി­യാ­ണു് കോൺ­ഫ­റൻ­സ്. ശ­നി­യാ­ഴ്ച ന­ല്ലൊ­രു ഡി­ന്നർ. ഞാ­യ­റാ­ഴ്ച സ്ഥലം വിടാം. ജ­നു­വ­രി­യിൽ വി­വാ­ഹ­മാ­ണു്. മു­ക­ളിൽ സൂ­ചി­പ്പി­ച്ച­തു­പോ­ലെ നൂ­റു­കൂ­ട്ടം കാ­ര്യ­ങ്ങ­ളാ­ണു് മ­ന­സ്സിൽ. ചെ­യ്തു­തീർ­ക്കേ­ണ്ട കാ­ര്യ­ങ്ങ­ളോ­രോ­ന്നും മ­ന­സ്സിൽ എ­ണ്ണി­ക്കൊ­ണ്ടാ­യി­രു­ന്നു യാത്ര. ഇ­ട­യ്ക്കു് ഡോ­ക്ട­റേ­റ്റി­ന്റെ കാ­ര്യ­ങ്ങ­ളും വേ­ല­പ്പൻ എന്ന പ്ര­ഹേ­ളി­ക­യും മ­ന­സ്സിൽ ക­ട­ന്നു­വ­രാ­തി­രു­ന്നി­ല്ല. വേ­ല­പ്പ­നെ മ­ന­സ്സിൽ നി­ന്നു് ബ­ല­മാ­യി ഒ­ഴി­വാ­ക്കി. മറ്റു കാ­ര്യ­ങ്ങൾ ആ­വ­ശ്യ­ത്തി­ല­ധി­കം ഉ­ണ്ടാ­യി­രു­ന്ന­ല്ലോ.

കോൺ­ഫ­റൻ­സ് വലിയ പ്ര­ശ്ന­ങ്ങ­ളൊ­ന്നും ഇ­ല്ലാ­തെ ക­ട­ന്നു­പോ­യി. അവിടെ ക­ണ്ട­വ­രാ­രും പ­രി­ചി­ത­രാ­യി­രു­ന്നി­ല്ല. ചെ­റു­പ്പ­ക്കാ­രാ­യ രണ്ടു പേരെ പ­രി­ച­യ­പ്പെ­ട്ടു. അസമിൽ നി­ന്നൊ­രു നാ­ഗാർ­ജു­ന. പകുതി ആ­ന്ധ്രാ­ക്ക­രൻ. പക്ഷേ, സം­സാ­ര­ത്തി­ലും കാ­ഴ്ച­യി­ലും തനി അസമി. ഓ. എൻ. ജി. സിയിൽ ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്ന അച്ഛൻ അസമിൽ തന്നെ താ­മ­സ­മാ­ക്കി­യ­ത്രെ. പി­ന്നെ മും­ബൈ­യിൽ നി­ന്നു് ഒരു ചൗധരി. ബാം­ഗ­ളൂ­രിൽ നി­ന്നൊ­രു മ­ല­യാ­ളി—രാ­ജേ­ന്ദ്രൻ. വേ­ല­പ്പ­നെ ഓർമ്മ വന്നു. അ­തു­പോ­ലെ മെ­ലി­ഞ്ഞ ശ­രീ­ര­പ്ര­കൃ­തി. ഉ­യ­ര­വും തഥൈവ. വേ­ല­പ്പൻ തി­രു­വ­ന­ന്ത­പു­ര­ത്തു­വ­ച്ചു് കാ­ണാ­മെ­ന്നാ­ണു് ഒ­ടു­വിൽ പ­റ­ഞ്ഞ­തു് എന്ന കാ­ര്യം ഞാ­നോർ­ത്തു. ഇവിടെ എ­ത്തു­മോ എന്ന ഒരു ശ­ങ്ക­യും മ­ന­സ്സിൽ ഉ­ദി­ക്കാ­തി­രു­ന്നി­ല്ല.

ക­മ്പ­നി­യിൽ നി­ന്നും ഒരു സീ­നി­യർ ഉ­ദ്യോ­ഗ­സ്ഥ­നും ഉ­ണ്ടാ­യി­രു­ന്നു. വാ­സ്ത­വ­ത്തിൽ എന്റെ മേ­ലു­ദ്യോ­ഗ­സ്ഥ­ന്റെ സ്ഥാ­ന­ത്തു വ­ന്ന­തു് അ­ദ്ദേ­ഹ­മാ­ണെ­ന്നു് പി­ന്നീ­ടാ­ണു് എ­നി­ക്കു മ­ന­സ്സി­ലാ­യ­തു്. ക­മ്പ­നി ഈ കോൺ­ഫ­റൻ­സി­നു കൂ­ടു­തൽ പ്ര­ധാ­ന്യം കൽ­പി­ച്ചി­രി­ക്കു­ന്നു എ­ന്നർ­ത്ഥം. ഞാൻ പ­ങ്കെ­ടു­ത്ത­തു് ഒരു ട്രെ­യി­നി­യെ­പോ­ലെ മാ­ത്രം; ഭാ­വി­യിൽ ഇ­ത്ത­രം കോൺ­ഫ­റൻ­സു­ക­ളിൽ പ­ങ്കെ­ടു­ക്ക­നു­ള്ള പ­രി­ശീ­ല­നം. സ­ത്യ­ത്തിൽ ആ­ശ്വാ­സ­മാ­യി.

ശ­നി­യാ­ഴ്ച ഉ­ച്ച­തി­രി­ഞ്ഞു­ള്ള ആ­ദ്യ­ത്തെ സെ­ഷ­നോ­ടു­കോ­ടി പ്ര­ധാ­ന പ­രി­പാ­ടി­കൾ മു­ഴു­വ­നും തീർ­ന്നു. ഇ­ട­വേ­ള­യിൽ നാ­ഗാർ­ജ്ജു­യും ചൗ­ധ­രി­യു­മൊ­ത്തു് ചായ കു­ടി­ച്ചു­കൊ­ണ്ടു നിൽ­ക്കു­ന്ന സമയം. രാ­ജേ­ന്ദ്രൻ ആരോടോ സം­സാ­രി­ച്ചു­കൊ­ണ്ടു മ­റ്റൊ­രി­ട­ത്തു നിൽ­ക്കു­ന്നു. ആരോ എന്റെ തോ­ള­ത്തു തട്ടി പ­റ­ഞ്ഞു, “Excuse me, just a minute please.” (ദയവു ചെ­യ്തു് ഒരു നി­മി­ഷം.) ഞാൻ തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ ക­ണ്ട­തു് നല്ല സ്മാർ­ട്ട് ആയി ഡ്ര­സ്സ് ചെയ്ത ഒരു മ­ധ്യ­വ­യ­സ്ക­നെ­യാ­ണു്. ഏ­താ­ണ്ടു് രാ­ജേ­ന്ദ്ര­നെ­പ്പോ­ലെ. മു­ഖ­ത്തു് വി­സ്തൃ­ത­മാ­യ പു­ഞ്ചി­രി. എന്റെ ഹൃ­ദ­യ­മി­ഡി­പ്പു് ഒരു നി­മി­ഷ­ത്തേ­ക്കു് നി­ന്നു പോയോ എന്നു സംശയം—വേ­ല­പ്പൻ!

“സം­ശ­യി­ക്കേ­ണ്ട ഞാൻ തന്നെ ഇവിടെ വ­ച്ചു് കാ­ണാ­മെ­ന്നു ഞാൻ പ­റ­ഞ്ഞി­രു­ന്നി­ല്ലേ?” എ­നി­ക്കെ­ന്തെ­ങ്കി­ലും ചോ­ദി­ക്കാൻ പ­റ്റു­ന്ന­തി­നു­മു­മ്പു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. “ഇനി അ­വ­സാ­ന­ത്തെ സെ­ഷ­നു­വേ­ണ്ടി നിൽ­ക്ക­ണ്ട. ന­മു­ക്കു പോകാം.”

വേ­ല­പ്പൻ അ­തു­പ­റ­യു­മ്പോ­ഴും ഞാൻ അ­ത്ഭു­ത­സ്ത­ബ്ധ­നാ­യി നോ­ക്കി­ക്കൊ­ണ്ടു നിൽ­ക്കു­ക­യാ­യി­രു­ന്നു. ഒ­ന്നും പറയാൻ പ­റ്റാ­ത്ത ഒ­ര­വ­സ്ഥ.

“എന്താ രവീ സം­ശ­യി­ച്ചു് നിൽ­ക്കു­ന്ന­തു്? ഞാൻ പൊ­ന്മു­ടി­യിൽ താമസം ശ­രി­യാ­ക്കി­യി­ട്ടു­ണ്ടു്. ന­മു­ക്കു് നേരെ അ­ങ്ങോ­ട്ടു പോകാം. നാളെ കാ­ല­ത്തു് തി­രി­കെ നാ­ട്ടി­ലേ­ക്കു പോ­കു­ക­യും ചെ­യ്യാം. വരൂ.”

എ­ന്തു­കൊ­ണ്ടോ എ­നി­ക്കു് മ­റു­ത്തൊ­ന്നും പറയാൻ തോ­ന്നി­യി­ല്ല. ഞാൻ പുതിയ സു­ഹൃ­ത്തു­ക്ക­ളോ­ടൊ­രു വാ­ക്കു് പ­റ­ഞ്ഞി­ട്ടു് വേ­ല­പ്പ­നോ­ടൊ­പ്പം ഇ­റ­ങ്ങി. ഒരു നൂ­റു­കൂ­ട്ടം ചോ­ദ്യ­ങ്ങൾ എന്റെ മ­ന­സ്സിൽ ഉ­ണ്ടാ­യി­രു­ന്നു. ഞാ­നി­വി­ടെ­യു­ണ്ടെ­ന്നു് വേ­ല­പ്പൻ എ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കി? എ­ന്തി­നാ­ണു് പൊ­ന്മു­ടി­യി­ലേ­ക്കു് പോ­കു­ന്ന­തു്? ഈ സ­മ­യ­ത്തു് എ­ങ്ങ­നെ­യാ­ണു് പോവുക? ഇ­തി­നൊ­ക്കെ പണം എ­വി­ട­ന്നു കി­ട്ടി? എ­ന്നി­ങ്ങ­നെ പലതും. പക്ഷേ, ചോ­ദി­ച്ചി­ല്ല. വേ­ല­പ്പ­നെ­പ­റ്റി­യു­ള്ള ദു­രൂ­ഹ­ത അ­വ­സാ­നി­പ്പി­ക്ക­നു­ള്ള ഒ­ര­വ­സ­ര­മാ­യി ഞാ­നി­തു മ­ന­സ്സിൽ ക­രു­തി­യി­രി­ക്ക­ണം. മാ­ത്ര­മ­ല്ല, ഞാ­ന­യാ­ളെ എ­ന്തി­നു് ഭ­യ­പ്പെ­ട­ണം? അ­യാൾ­ക്കു് ദു­രു­ദ്ദേ­ശ­ങ്ങ­ളൊ­ന്നും ഉ­ണ്ടാ­വാ­നി­ട­യി­ല്ലെ­ന്നു് എ­നി­ക്കു തോ­ന്നി­യി­രു­ന്നു.

images/yathra-a-new.png

യാ­ത്രാ­മ­ധ്യേ വേ­ല­പ്പൻ തി­രു­വ­ന­ന്ത­പു­ര­ത്തേ­പ­റ്റി­യും കേ­ര­ള­ച­രി­ത്ര­ത്തേ­പ­റ്റി­യും ഒക്കെ സം­സാ­രി­ച്ചു. മ­നു­ഷ്യ­സ­മൂ­ഹം എ­ങ്ങ­നെ പ­രി­ണ­മി­ക്കും എന്ന പ്ര­ശ്ന­മു­ന്ന­യി­ച്ചു. എ­നി­ക്കു വലിയ നി­ശ്ച­യ­മു­ള്ള വി­ഷ­യ­മ­ല്ലെ­ങ്കി­ലും പ­ത്ര­മാ­സി­ക­ക­ളിൽ വാ­യി­ച്ചു­ള്ള പ­രി­മി­ത­മാ­യ അ­റി­വി­നെ അ­ടി­സ്ഥാ­ന­മാ­ക്കി ഞാ­നെ­ന്തൊ­ക്കെ­യോ പ­റ­ഞ്ഞു. വേ­ല­പ്പൻ ചി­രി­ച്ച­തേ­യു­ള്ളൂ. ശാ­സ്ത്ര­ത്തേ­ക്കാൾ ര­സ­ക­ര­മാ­യ­താ­ണു് മ­നു­ഷ്യ­നു­മാ­യി ബ­ന്ധ­പ്പെ­ട്ട ച­രി­ത്രം പോ­ലു­ള്ള വി­ഷ­യ­ങ്ങൾ എ­ന്നൊ­ര­ഭി­പ്രാ­യ­വും അ­ദ്ദേ­ഹം പാ­സാ­ക്കി. അവ അ­ര­സി­ക­മാ­യി തോ­ന്നു­ന്ന­തു് ആ വി­ഷ­യ­ങ്ങൾ പ­ഠി­പ്പി­ച്ച­തി­ന്റെ ത­ക­രാ­റാ­ണെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. വ­ന­പ്ര­ദേ­ശ­മെ­ത്തി­യ­പ്പോൾ വ­ന­ങ്ങ­ളേ­യും അ­വ­യി­ലെ സ­സ്യ­മൃ­ഗാ­ദി­ക­ളേ­യും പറ്റി വേ­ല­പ്പൻ സം­സാ­രി­ച്ചു.

ഇ­തൊ­ക്കെ പ­റ­യാ­നാ­ണോ എന്നെ ഇ­ങ്ങോ­ട്ടു കൊ­ണ്ടു­വ­ന്ന­തു് എ­ന്നാ­യി­രു­ന്നു എന്റെ സംശയം.

ഒ­ടു­വിൽ ഞങ്ങൾ പൊ­ന്മു­ടി­യി­ലെ­ത്തി. കാറിൽ നി­ന്നി­റ­ങ്ങി ഞങ്ങൾ നേരെ പോ­യ­തൊ­രു കോ­ട്ടേ­ജി­ലേ­ക്കാ­ണു്. വേ­ല­പ്പൻ നേ­ര­ത്തേ തന്നെ എ­ല്ലാം ത­യ്യാ­റാ­ക്കി­യി­രി­ക്കു­ന്നു.

“പോയി കു­ളി­ച്ചു് വേഷം മാറി വരൂ. എ­ന്നി­ട്ടു ന­മു­ക്കു് ആഹാരം ക­ഴി­ക്കാം. ഞാ­നി­താ വ­രു­ന്നു” എന്നു പ­റ­ഞ്ഞു് അ­ദ്ദേ­ഹം നേരെ പു­റ­ത്തോ­ട്ടി­റ­ങ്ങി. ഞാ­നൊ­ന്നു ചു­റ്റും ക­ണ്ണോ­ടി­ച്ചു. വേ­ല­പ്പ­ന്റെ തു­ണി­സ­ഞ്ചി മേ­ശ­പ്പു­റ­ത്തു­ണ്ടു്. രണ്ടു ക­ട്ടി­ലു­ക­ളി­ലും മെത്ത ഭം­ഗി­യാ­യി വി­രി­ച്ചി­രി­ക്കു­ന്നു. ആരും ഉ­പ­യോ­ഗി­ച്ച മ­ട്ടി­ല്ല. മേ­ശ­ക്ക­രി­കി­ലാ­യി കി­ട­ന്ന ക­സേ­ര­യിൽ ഞാ­നി­രു­ന്നു. സാ­ഹ­ച­ര്യ­ത്തെ മൊ­ത്ത­ത്തി­ലൊ­ന്നു വി­ല­യി­രു­ത്താൻ ശ്ര­മി­ച്ചു. ഒ­രെ­ത്തും പി­ടി­യും കി­ട്ടി­യി­ല്ല. ഇ­യാ­ളെ­ന്തി­നാ­ണു് എന്നെ ഇവിടെ കൊ­ണ്ടു­വ­ന്ന­തെ­ന്ന­തി­നു് ഒരു സൂ­ച­ന­പോ­ലു­മി­ല്ല. പി­ന്നെ ഞാ­നാ­ലോ­ചി­ച്ച­തു് അ­ങ്ങേ­യ­റ്റം എ­നി­ക്കെ­ന്തു നഷ്ടം വരാം എ­ന്നാ­ണു്. ക­യ്യിൽ കാ­ര്യ­മാ­യൊ­ന്നു­മി­ല്ല. മ­റ്റൊ­രു­ത­ര­ത്തി­ലും വേ­ല­പ്പ­നെ­ന്നെ ഉ­പ­ദ്ര­വി­ക്കൻ സാ­ധ്യ­ത­യി­ല്ല. അ­ദ്ദേ­ഹ­ത്തെ പറ്റി അ­ങ്ങ­നെ­യൊ­ക്കെ ചി­ന്തി­ക്കു­ന്ന­തു­ത­ന്നെ ക­ഷ്ട­മാ­ണെ­ന്നു തോ­ന്നി. വേ­ണ­മെ­ങ്കിൽ ആദ്യം കണ്ട അ­വ­സ­ര­ത്തിൽ­ത്ത­ന്നെ അ­യാൾ­ക്കു് എന്റെ ക­യ്യി­ലി­രു­ന്ന പണം തട്ടി എ­ടു­ക്കാ­മാ­യി­രു­ന്നു. അ­ന്നാ­ണെ­ങ്കിൽ വീ­ട്ടിൽ പോ­കു­ന്ന അ­വ­സ­ര­മാ­യി­രു­ന്ന­തു­കൊ­ണ്ടു് എന്റെ കൈവശം കുറേ പ­ണ­വു­മു­ണ്ടാ­യി­രു­ന്നു. എ­ന്താ­യ­ലും ഇ­തു­വ­രെ എത്തി. ഇനി അധികം താ­മ­സി­യാ­തെ ര­ഹ­സ്യ­ങ്ങ­ളെ­ല്ലാം തീരും. അ­ങ്ങ­നെ സ­മാ­ധാ­നി­ച്ചു­കൊ­ണ്ടു് ഞാൻ വേഷം മാറി കു­ളി­ക്കാൻ പോയി.

കുളി ക­ഴി­ഞ്ഞു വ­ന്ന­പ്പോൾ വേ­ല­പ്പൻ മു­റി­യിൽ ഉ­ണ്ടാ­യി­രു­ന്നു. എന്തോ ഗാ­ഢ­മാ­യി ചി­ന്തി­ച്ചു­കൊ­ണ്ടാ­ണി­രി­പ്പു്. അ­ദ്ദേ­ഹം വേ­ഷ­മെ­ല്ലാം മാറി ഒരു കൈ­ലി­യും റ്റീ­ഷർ­ട്ടും ധ­രി­ച്ചി­രി­ക്കു­ന്നു. ഞാൻ അ­ദ്ദേ­ഹ­ത്തെ അ­ലോ­സ­ര­പെ­ടു­ത്താ­തെ ക­ട്ടി­ലി­ന്റെ ഒ­ര­റ്റ­ത്തു തോർ­ത്തു­വി­രി­ച്ച­ശേ­ഷം അ­ദ്ദേ­ഹ­മി­രി­ന്നി­രു­ന്ന ക­ട്ടി­ലി­ന്റെ ഒ­രു­വ­ശ­ത്താ­യി ഇ­ട്ടി­രു­ന്ന ഒരു ക­സേ­ര­യിൽ ഇ­രി­പ്പാ­യി. ഏ­താ­ണ്ടു് ഉടനെ തന്നെ വേ­ല­പ്പൻ തി­രി­ഞ്ഞു നോ­ക്കി പു­ഞ്ചി­രി­ച്ചു.

“ഇപ്പൊ ഫ്രഷ് ആയി, ഇല്ലേ? ആഹാരം പ­റ­ഞ്ഞി­ട്ടു­ണ്ടു്. അതു വ­രു­ന്ന­തി­നു മുൻപേ ഒരു ബി­യ­റാ­യാ­ലോ? ര­വി­ക്കി­ഷ്ട­മ­ല്ലേ? ഒ­ന്നു് റി­ലാ­ക്സ് ചെ­യ്യാം.” എ­ന്നു­പ­റ­ഞ്ഞു­തീർ­ന്നി­ല്ല, അ­പ്പോ­ഴേ­ക്കു് രണ്ടു കു­പ്പി ബി­യ­റും രണ്ടു ബിയർ മ­ഗ്ഗും ഒരു പ്ലേ­റ്റിൽ ക്ല­ബ്ബ് മി­ക്സ്ച­റു­മാ­യി ബെ­യ­റ­റെ­ത്തി. അയാൾ ട്രേ മേ­ശ­പ്പു­റ­ത്തു വ­ച്ചു് കു­പ്പി­കൾ തു­റ­ന്നു് ബിയർ മ­ഗ്ഗു­ക­ളിൽ ഒ­ഴി­ച്ചു വച്ചു.

“ഒരു സു­ഖ­യാ­ത്ര­ക്കാ­യി” എ­ന്നാ­ണു് വേ­ല­പ്പൻ ബിയർ ക­യ്യി­ലെ­ടു­ത്തു­കൊ­ണ്ടു പ­റ­ഞ്ഞ­തു്. ഞാനും ചി­യേ­ഴ്സു് പ­റ­ഞ്ഞു് ബിയർ നു­കർ­ന്നു.

“ക­ല്യാ­ണി­യാ­ണു് എ­നി­ക്ക­താ­ണി­ഷ്ടം.” എന്നു വേ­ല­പ്പൻ പ­റ­ഞ്ഞ­പ്പോൾ ഞാ­നോർ­ത്തു എ­നി­ക്കേ­താ­യാ­ലും വ്യ­ത്യാ­സം അ­റി­യി­ല്ല­ല്ലോ എ­ന്നു്. ഒ­രു­പ­ക്ഷേ, അ­ത­റി­ഞ്ഞു­കൊ­ണ്ടാ­ണോ വേ­ല­പ്പൻ എന്റെ ഇ­ഷ്ട­ത്തി­ന്റെ കാ­ര്യം ചോ­ദി­ക്ക­ത്ത­തു് ? എ­ന്താ­യ­ലും എന്റെ സം­ശ­യ­ങ്ങൾ ഇനി നീ­ട്ടി­ക്കൊ­ണ്ടു­പോ­കാൻ വയ്യ എ­ന്നെ­നി­ക്കു തോ­ന്നി. എ­ന്താ­ണു് ഈ വ­ര­വി­ന്റെ ഉ­ദ്ദേ­ശ്യം? നേ­രി­ട്ടു് ചോ­ദി­ക്കാൻ സ­മ­യ­മാ­യി.

“എ­ന്തി­നാ­ണു് എന്നെ ഇ­ങ്ങോ­ട്ടു് കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്ന­തു്? ഇ­ങ്ങ­നെ ബി­യ­റ­ടി­ച്ചു കൂ­ടാ­ന­ല്ല എ­ന്നെ­നി­ക്ക­റി­യാം. ഈ സ­സ്പെൻ­സ് നീ­ണ്ടു­പോ­കു­ന്നു.” ഒരു സ്പൂൺ ക്ല­ബ്ബ് മി­ക്സ്ചർ വാ­യി­ലി­ട്ടു­കൊ­ണ്ടു് ഞാൻ പ­റ­ഞ്ഞു.

“രവി കു­റ­ച്ചു­കൂ­ടി ക്ഷ­മി­ക്കൂ. ഇനി ഏ­താ­നും മ­ണി­ക്കൂർ ക­ഴി­യു­മ്പോ­ഴേ­ക്കു് എ­ല്ലാം മ­ന­സ്സി­ലാ­കും. ന­മു­ക്കു് അ­തി­നു­മു­മ്പു് ആഹാരം ക­ഴി­ക്ക­ണം. അൽ­പ്പ­സ­മ­യം പു­റ­ത്തി­റ­ങ്ങി ന­ക്ഷ­ത്ര­ങ്ങ­ളും ആ­കാ­ശ­വും മ­റ്റും കാണാം. നല്ല ത­ണു­പ്പു­ണ്ട­ല്ലേ. ഈ ആൽ­ക്ക­ഹോൾ അതിനു സ­ഹാ­യി­ക്കും. നാളെ രാ­വി­ലെ ആഹാരം ക­ഴി­ച്ചി­ട്ടു തി­രി­കെ പോകാം. ഉ­ച്ച­യ്ക്കു­ള്ള ട്രെ­യി­നിൽ വീ­ട്ടി­ലേ­ക്കു് പോ­കു­ക­യു­മാ­കാം. എ­ല്ലാം ഞാൻ കൃ­ത്യ­മാ­യി പ്ലാൻ ചെ­യ്തി­ട്ടു­ണ്ടു്. ഇ­പ്പൊ­ഴി­ത­ടി­ക്കു്.”

“വാ­സ്ത­വ­ത്തിൽ വേ­ല­പ്പൻ എന്തു ജോ­ലി­യാ­ണു് ചെ­യ്യു­ന്ന­തു്?” ഞാൻ ചോ­ദി­ച്ചു.

“ഇ­തൊ­ക്കെ എന്റെ ജോ­ലി­യാ­ണെ­ന്നു വ­ച്ചോ­ളൂ. പി­ന്നെ പ­ണ­ത്തി­ന്റെ കാ­ര്യ­മാ­ണെ­ങ്കിൽ എ­നി­ക്ക­തി­നു് വലിയ ബു­ദ്ധി­മു­ട്ടൊ­ന്നു­മി­ല്ല. കു­ടും­ബ­പ­ര­മാ­യി കുറേ സ്വ­ത്തൊ­ക്കെ കി­ട്ടി. അ­തൊ­ക്കെ ആ­രെ­ങ്കി­ലും ചെ­ല­വാ­ക്ക­ണ്ടേ? എ­ന്താ­യ­ലും ഇ­ന്ന­ത്തെ ചെലവു മു­ഴു­വ­നും എന്റെ വ­ക­യാ­ണു്. അ­തി­നേ­പ്പ­റ്റി രവി വി­ഷ­മി­ക്ക­ണ്ട.”

“എ­വി­ടെ­യാ­ണു് സ്വ­ദേ­ശം?” ഞാൻ ചോ­ദി­ച്ചു.

“ഞാൻ ജ­നി­ച്ച­തു് തൃ­ശ്ശൂ­രാ­ണു്. എ­ന്നു­വ­ച്ചു് അതു സ്വ­ദേ­ശ­മാ­ണെ­ന്നു പ­റ­യാ­മോ എ­ന്നെ­നി­ക്ക­റി­യി­ല്ല. വ­ളർ­ന്ന­തും പ­ഠി­ച്ച­തു­മൊ­ക്കെ പ­ല­യി­ട­ത്താ­യി­രു­ന്നു. തൃ­ശ്ശൂ­രി­ലി­പ്പൊ ആ­രു­ണ്ടെ­ന്നു­പോ­ലു­മ­റി­യി­ല്ല. അ­റി­യാൻ ശ്ര­മി­ച്ച­തു­മി­ല്ല.”

സാ­ധാ­ര­ണ­യിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­യി വേ­ല­പ്പൻ ത­ന്നേ­പ­റ്റി സം­സാ­രി­ക്കു­ന്ന­തു­കേ­ട്ട­പ്പോൾ അ­ത്ഭു­തം തോ­ന്നി. ആ­ശ്വാ­സ­വും. ഒ­ന്നു­മി­ല്ലെ­ങ്കി­ലും ഇ­യാ­ളും ഒരു മ­നു­ഷ്യൻ ത­ന്നെ­യാ­ണ­ല്ലോ.

“ഏ­താ­യി­രു­ന്നു ഡി­ഗ്രി­ക്കു് വിഷയം?” ഞാൻ ചോ­ദി­ച്ചു.

“ഭൗ­തി­ക­ശാ­സ്ത്രം. ഫി­സി­ക്സ്. അ­തു­ക­ഴി­ഞ്ഞു് എം. എ­സ്സി­യും എം. ഫിലും അതേ വി­ഷ­യ­ത്തിൽ തന്നെ. ആ­സ്ട്രോ­ഫി­സി­ക്സാ­യി­രു­ന്നു. ഡോ­ക്റ്റ­റേ­റ്റി­നു് ചേർ­ന്ന­താ. പ­കു­തി­ക്കു് വ­ച്ചു് നിർ­ത്തി. അ­തി­നേ­ക്കാൾ ര­സ­ക­ര­മാ­യ­തു­പ­ല­തും കണ്ടു. അവ എന്നെ ശ­ക്തി­യാ­യി ആ­കർ­ഷി­ച്ചു. ഒരു ക­ണ­ക്കി­നു ഭൌ­തി­ക­ശാ­സ്ത്ര­ത്തി­ലെ പ­ഠ­ന­ങ്ങൾ ത­ന്നെ­യാ­ണു് എന്നെ ഇവിടെ എ­ത്തി­ച്ച­തു്. അതൊരു ര­സ­ക­ര­മാ­യ ക­ഥ­യാ­ണു്. പ­റ­ഞ്ഞു­തു­ട­ങ്ങി­യാൽ ഇ­ന്നൊ­ന്നും തീ­രി­ല്ല. മ­റ്റൊ­ര­വ­സ­ര­ത്തി­ലാ­വാം. ന­മു­ക്കി­പ്പോൾ ആഹാരം ക­ഴി­ക്കാം.”

എ­നി­ക്കു് അ­ദ്ദേ­ഹ­ത്തോ­ടു­ള്ള ബ­ഹു­മാ­നം വളരേ വർ­ദ്ധി­ച്ചു. ഭൗ­തി­ക­ശാ­സ്ത്രം എന്നെ എ­ക്കാ­ല­ത്തും ആ­കർ­ഷി­ച്ചി­രു­ന്ന വി­ഷ­യ­മാ­യി­രു­ന്നു. എ­നി­ക്കു് കെ­മി­സ്ട്രി­യിൽ കൂ­ടു­തൽ മാർ­ക്കു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് എ­ന്റെ­യൊ­രു അ­ദ്ധ്യാ­പ­കൻ പ­റ­ഞ്ഞ­ത­നു­സ­രി­ച്ചാ­ണു് ഞാൻ ആ വിഷയം എ­ടു­ത്ത­തെ­ങ്കി­ലും ഭൌ­തി­ക­ശാ­സ്ത്ര­ത്തിൽ ഞാൻ ധാ­രാ­ളം വാ­യി­ച്ചി­രി­ക്കു­ന്നു.

“എന്റെ ഫേ­വ­റി­റ്റ് വി­ഷ­യ­മാ­യി­രു­ന്നു ഫി­സി­ക്സ്.” ഞാൻ പ­റ­ഞ്ഞു. “അതും ആ­സ്ട്രോ­ഫി­സി­ക്സ്.”

“അ­റി­യാം പക്ഷേ, കെ­മി­സ്ട്രി­യോ­ടു് വി­രോ­ധ­മൊ­ന്നു­മി­ല്ല­ല്ലോ. എന്റെ കാ­ര്യം അ­ങ്ങ­നെ­യ­ല്ലാ­യി­രു­ന്നു. കെ­മി­സ്ട്രി വി­ഷ­മി­ച്ചാ­ണു് പ­ഠി­ച്ച­തു്. ഒ­ടു­വിൽ മോ­ശ­മ­ല്ലാ­ത്ത മാർ­ക്കു് മേ­ടി­ച്ചെ­ങ്കി­ലും അ­തി­നാ­യി ന­ല്ല­വ­ണ്ണം ക­ഷ്ട­പ്പെ­ട്ടു.”

“ആ­സ്ട്രോ­ഫി­സി­ക്സും കോ­സ്മോ­ളൊ­ജി­യു­മൊ­ക്കെ ഹരം കൊ­ണ്ടു ന­ട­ന്നി­രു­ന്നു ഒരു കാ­ല­ത്തു്.” വേ­ല­പ്പൻ തു­ടർ­ന്നു. “പക്ഷേ, ഫി­സി­ക്സ് കൂ­ടു­ത­ലാ­യി പ­ഠി­ച്ച­പ്പോ­ഴാ­ണു് ഇ­തെ­ങ്ങോ­ട്ടാ­ണു് പോ­കു­ന്ന­തു് എ­ന്നാ­ലോ­ചി­ച്ചു­തു­ട­ങ്ങി­യ­തു്. പ­ര­മാ­ണു­ക്ക­ളിൽ­നി­ന്നു് ഇ­ല­ക്ട്രോൺ, പ്രോ­ട്ടോൺ, തു­ട­ങ്ങി­യ പ്രാ­ഥ­മി­ക ക­ണ­ങ്ങ­ളി­ലേ­ക്കും അ­വി­ടെ­നി­ന്നു് ക്വാർ­ക്കു­ക­ളി­ലേ­ക്കും പി­ന്നെ­യ­ങ്ങോ­ട്ടു് സ­ങ്ക­ല്പ­ത്തി­ന­തീ­ത­മാ­യ നി­ര­വ­ധി മാ­ന­ങ്ങ­ളു­ള്ള സൂ­പ്പർ­സ്ട്രി­ങ്ങു­ക­ളി­ലേ­ക്കും ഒക്കെ പോ­യി­ട്ടു് ന­മു­ക്കെ­ന്താ­ണു് മ­ന­സ്സി­ലാ­യ­തു്? പ്ര­പ­ഞ്ച­ത്തി­ന്റെ കാ­ര്യ­മെ­ടു­ത്താ­ലോ, ലാ­മാർ­ക്കു­മു­തൽ ഗാ­മോ­വും ഹോ­യ്ലും പെൻ­റോ­സും എ­ല്ലാ­വ­രും ചേർ­ന്നു് എന്തു മ­ന­സ്സി­ലാ­ക്കി­ത്ത­ന്നു? തോണി ഇ­പ്പൊ­ഴും തി­രു­ന­ക്ക­രെ ത­ന്നെ­യ­ല്ലേ?”

ഞാൻ പ്ര­തി­ഷേ­ധി­ച്ചു. സ്പേ­സി­ന്റെ സ്വ­ഭാ­വ­ത്തേ­പ­റ്റി­യും പ്ര­പ­ഞ്ച­ത്തി­ന്റെ ഉ­ത്ഭ­വ­ത്തെ­പ­റ്റി­യും ന­മു­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞ കാ­ര്യ­ങ്ങ­ളെ നി­സ്സാ­ര­മാ­യി ത­ള്ളാൻ ക­ഴി­യി­ല്ലെ­ന്നു ഞാൻ വാ­ദി­ച്ചു.

“ശ­രി­യാ­ണു്.” വേ­ല­പ്പൻ പ­റ­ഞ്ഞു. “സ­ങ്കീർ­ണ്ണ­മാ­യ സി­ദ്ധാ­ന്ത­ങ്ങൾ ഉ­ണ്ടാ­യി­ട്ടു­ണ്ടു്. പലതും സാ­ധാ­ര­ണ­ക്കാ­ര­നു മ­ന­സ്സി­ലാ­ക്കാൻ തന്നെ പ്ര­യാ­സ­മാ­ണു്. എ­ങ്കി­ലും ഞാ­നൊ­ന്നു­ര­ണ്ടു് ചോ­ദ്യ­ങ്ങൾ ചോ­ദി­ക്ക­ട്ടെ. പ്ര­പ­ഞ്ചം എ­ങ്ങി­നേ­യാ­ണു് ഉ­ണ്ടാ­യ­തു്?”

“ഇ­പ്പോ­ഴ­ത്തെ വി­ശ്വാ­സ­മ­നു­സ­രി­ച്ചു്… ”

ഞാൻ പ­റ­ഞ്ഞു­തു­ട­ങ്ങി­യ­പ്പോ­ഴേ­ക്കു് വേ­ല­പ്പൻ ഇ­ട­പെ­ട്ടു: “അതെ ഇ­പ്പോ­ഴ­ത്തെ വി­ശ്വാ­സം. പഴയ വി­ശ്വാ­സ­ത്തി­നു പകരം പു­തി­യൊ­രു വി­ശ്വാ­സ­മു­ണ്ടാ­യി. നാളെ ഒ­രു­പ­ക്ഷേ, മ­റ്റൊ­രു വി­ശ്വാ­സ­മാ­യി­രി­ക്കും ഉ­ണ്ടാ­യി­രി­ക്കു­ക. അ­താ­ണു് ശാ­സ്ത്ര­ത്തി­ന്റെ വഴി. മാറി മാറി വ­രു­ന്ന വി­ശ്വാ­സ­ങ്ങ­ളിൽ ഏ­താ­ണു് സത്യം എ­ന്നു് ആർ­ക്ക­റി­യാം? ഒ­രി­ക്കൽ മ­നു­ഷ്യ­നു് അ­റി­യാൻ പ­റ്റു­മോ? അതു തന്നെ അ­റി­യി­ല്ല. മ­നു­ഷ്യ­നേ­ക്കാൾ കോ­ടി­ക്ക­ണ­ക്കി­നു­മ­ട­ങ്ങു് വ­ലു­താ­യ പ്ര­പ­ഞ്ച­ത്തെ­പ­റ്റി­യോ അ­ത്ര­ത­ന്നെ മ­ട­ങ്ങു ചെ­റു­താ­യ പ്രാ­ഥ­മി­ക ക­ണ­ങ്ങ­ളു­ടെ ഘ­ട­ന­യെ­പ്പ­റ്റി­യോ ന­മു­ക്കൊ­ന്നും മ­ന­സ്സി­ലാ­യി­ട്ടി­ല്ല. നാ­മെ­ന്തൊ­ക്കെ­യോ സ­ങ്കൽ­പ്പി­ക്കു­ന്നു എന്നു മാ­ത്രം. അ­ത­ല്ലേ ശരി?”

എ­നി­ക്കു് വേ­ല­പ്പ­നോ­ടു് കു­റേ­യൊ­ക്കെ യോ­ജി­ക്കേ­ണ്ട­താ­യി വന്നു. എ­ങ്കി­ലും ആ വാദം പൂർ­ണ­മാ­യി വി­ട്ടു­കൊ­ടു­ക്കാൻ ഞാൻ തെ­യ്യാ­റാ­യി­ല്ല. അ­ങ്ങ­നെ സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ആ­ഹാ­ര­മെ­ത്തി. വെ­ജി­റ്റ­ബ്ൾ പു­ലാ­വും സ­ലാ­ഡും.

“ഇ­ന്നൽ­പ്പം ലൈ­റ്റാ­യി­ട്ടു് ക­ഴി­ക്കാം. വയറു നമ്മേ ശല്യം ചെ­യ്യി­ല്ല.” വേ­ല­പ്പൻ പ­റ­ഞ്ഞു.

പൊ­തു­വേ നി­ശ്ശ­ബ്ദ­രാ­യി­രു­ന്നാ­ണു് ഞങ്ങൾ ആഹാരം ക­ഴി­ച്ച­തു്.

വേ­ല­പ്പൻ പറഞ്ഞ കാ­ര്യ­ങ്ങൾ ഞാൻ അ­യ­വ­റു­ത്തു. എന്റെ മ­ന­സ്സി­ന്റെ അ­ടി­ത്ത­ട്ടി­ലെ­വി­ടേ­യോ ഇ­ത്ത­രം ചി­ന്ത­കൾ ഒ­ളി­ഞ്ഞു കി­ട­ന്നി­രു­ന്നി­ല്ലേ? ശാ­സ്ത്ര­ത്തി­ന്റെ ത­ല­ത്തി­നു പു­റ­ത്തു് എ­ന്തൊ­ക്കെ­യോ ഉ­ണ്ടെ­ന്നു­ള്ള തോ­ന്നൽ എ­പ്പോ­ഴൊ­ക്കെ­യോ എന്നെ അ­ല­ട്ടി­യി­രു­ന്നി­ല്ലേ? അ­പ്പൂ­പ്പൻ മ­ര­ണ­ശ­യ്യ­യിൽ കി­ട­ക്കു­മ്പോൾ വ­ക­യി­ലൊ­രു അ­മ്മാ­വൻ ഒ­ന്നു­മ­റി­യാ­തെ വന്നു ക­യ­റി­യ­തോർ­ത്തു. തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നു­വ­ന്നു് ബസ് സ്റ്റാ­ന്റിൽ ഇ­റ­ങ്ങി­യ­പ്പോൾ വെ­റു­തെ ഇ­വി­ടെ­വ­രെ വ­ര­ണ­മെ­ന്നു തോ­ന്നി എ­ന്നാ­ണു് അ­മ്മാ­വൻ പ­റ­ഞ്ഞ­തു്. പക്ഷേ, ബ­ന്ധു­ക്ക­ളാ­രെ­ങ്കി­ലും മ­രി­ക്കാ­റാ­യി കി­ട­ക്കു­മ്പോൾ അ­ദ്ദേ­ഹ­മി­ങ്ങ­നെ വ­രു­ന്ന­തു പ­തി­വാ­ണെ­ന്നു് പി­ന്നീ­ടു് മ­റ്റു­ള്ള­വർ പ­റ­ഞ്ഞ­റി­ഞ്ഞു. എന്റെ ഒരു കസിൻ ചെ­റി­യൊ­രു അ­പ­ക­ട­ത്തിൽ പെ­ട്ട­പ്പോൾ അ­മ്മൂ­മ്മ ഫോൺ ചെ­യ്തു് അ­വ­നെ­ങ്ങ­നെ­യു­ണ്ടു് എന്നു ചോ­ദി­ച്ച­തു് ഓർമ്മ വന്നു. അ­ടു­ത്ത വീ­ട്ടിൽ താ­മ­സി­ച്ചി­രു­ന്ന തോമസ് സർ ബോം­ബ­യിൽ വ­ച്ചു് ഹൃ­ദ­യ­സ്തം­ഭ­നം മൂലം മ­രി­ച്ച ദിവസം അ­ദ്ദേ­ഹ­ത്തി­നോ­ടു് വളരേ അ­ടു­പ്പ­മു­ണ്ടാ­യി­രു­ന്ന നായ ആഹാരം ക­ഴി­ക്കാ­തെ ക­ര­ഞ്ഞു കൊ­ണ്ടു ന­ട­ന്ന­തും ഓർ­മ്മി­ച്ചു. ഇ­ത്ത­രം അ­നു­ഭ­വ­ങ്ങൾ പ­ലർ­ക്കും ഉ­ണ്ടാ­യി­രി­ക്കും. മി­ക്ക­വ­രും ഇ­തൊ­ക്കെ കു­റ­ച്ചു­നാൾ ക­ഴി­യു­മ്പോൾ മ­ന­സ്സിൽ­നി­ന്നു മാ­റ്റി­വ­യ്ക്കും. എ­ന്നാൽ എ­നി­ക്കു് ഒ­ട്ടും മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യാ­ത്ത ഇ­ത്ത­രം കാ­ര്യ­ങ്ങൾ ഇ­ട­യ്ക്കി­ട­യ്ക്കു് എന്നെ അ­ല­ട്ടി­കൊ­ണ്ടി­രു­ന്നു. ഒരു ശാ­സ്ത്ര­വി­ദ്യാർ­ത്ഥി എന്ന നി­ല­യ്ക്കു് ഈ വ­സ്തു­ത­ക­ളെ ഉൾ­കൊ­ള്ളാ­നും, എ­ന്നാൽ ഇ­തൊ­ക്കെ യാ­ദൃ­ഛി­കം മാ­ത്രം എ­ന്നു­പ­റ­ഞ്ഞു ത­ള്ളി­ക്ക­ള­യാ­നും എ­നി­യ്ക്കു് ബു­ദ്ധി­മു­ട്ടു തോ­ന്നി. എ­ന്തി­നു്, വേ­ല­പ്പ­നെ ആ­ദ്യ­മാ­യി ക­ണ്ട­തു­മു­തൽ അ­ദ്ദേ­ഹ­ത്തോ­ടി­ട­പെ­ട്ട സ­ന്ദർ­ഭ­ങ്ങ­ളി­ലെ­ല്ലാം എ­നി­ക്കു­ണ്ടാ­യി­ട്ടു­ള്ള അ­സാ­ധാ­ര­ണ­മാ­യ അ­നു­ഭ­വ­ങ്ങ­ളു­മാ­യി­ത്ത­ന്നെ എ­ങ്ങ­നെ താ­ദാ­ത്മ്യ­പ്പെ­ടും എ­ന്നെ­നി­ക്ക­റി­യി­ല്ലാ­യി­രു­ന്നു. അ­ക്കാ­ര്യം ഏ­താ­യ­ലും വേ­ല­പ്പ­നോ­ടു തന്നെ ചോ­ദി­ക്കാൻ തീ­രു­മാ­നി­ച്ചു.

ചി­ന്ത­കൾ ഇ­ത്ര­ത്തോ­ല­മാ­യ­പ്പോ­ഴേ­ക്കു് വേ­ല­പ്പൻ ക­ഴി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. അ­ദ്ദേ­ഹം പാ­ത്ര­ങ്ങ­ളെ­ല്ലാം ഒരു വ­ശ­ത്തേ­യ്ക്കു് മാ­റ്റി വെ­ച്ചി­ട്ടു പോയി കൈ കഴുകി തി­രി­കെ വ­ന്നു് എന്റെ മു­ന്നിൽ നി­ന്നു. “രവി പോയി കൈ കഴുകി വരൂ. ന­മു­ക്കു് പത്തു മി­നി­റ്റ് പു­റ­ത്തി­റ­ങ്ങി ന­ട­ന്നി­ട്ടു് വരാം. ത­ണു­പ്പു­ണ്ടാ­കും. വേ­ണ­മെ­ങ്കിൽ പു­ത­യ്ക്കാൻ ഒരു ഷോൾ തരാം.” എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് അ­ദ്ദേ­ഹം തന്റെ സ­ഞ്ചി­യിൽ­നി­ന്നു രണ്ടു ക­മ്പി­ളി ഷോ­ളു­കൾ പു­റ­ത്തെ­ടു­ത്തു. ഞാൻ കൈ കഴുകി വ­ന്നു് അ­വ­യി­ലൊ­ന്നെ­ടു­ത്തു് ക­ഴു­ത്തിൽ­ചു­റ്റി വേ­ല­പ്പ­നോ­ടൊ­പ്പം പു­റ­ത്തി­റ­ങ്ങി.

images/yathra-b-new.png

“നല്ല ത­ണു­പ്പു­ണ്ട­ല്ലേ. സാ­ര­മി­ല്ല. ഇ­ക്കാ­ല­ത്തു മാ­ത്ര­മേ ആകാശം ഇ­തു­പോ­ലെ കാണാൻ കഴിയൂ. ഈ സ­മ­യ­ങ്ങ­ളിൽ ആകാശം മി­ക്ക­പ്പോ­ഴും തെ­ളി­ഞ്ഞി­രി­ക്കും. അ­തു­കൊ­ണ്ടു് ന­ക്ഷ­ത്ര­ങ്ങൾ വൃ­ത്തി­യാ­യി കണാം. ഇ­ത്ത­രം രാ­ത്രി­ക­ളിൽ ഒരു കു­ന്നി­ന്റെ മു­ക­ളിൽ ആ­കാ­ശ­ത്തേ­ക്കു നോ­ക്കി­കൊ­ണ്ടു് കി­ട­ന്നാൽ ഒരു പ്ര­ത്യേ­ക അ­നു­ഭൂ­തി­യാ­ണു്. കു­റ­ച്ചു് ക­ഴി­യു­മ്പോൾ നാം ഈ വി­ശാ­ല­ത­യിൽ അ­ലി­ഞ്ഞു് ഇ­ല്ലാ­താ­യി തീ­രു­ന്ന­തു­പോ­ലെ തോ­ന്നും. ഈ പ്ര­പ­ഞ്ച­ത്തിൽ നാ­മെ­ത്ര നി­സ്സാ­ര­രാ­ണു് എ­ന്നു് അ­പ്പോ­ഴാ­ണു് മ­ന­സി­ലാ­കു­ക.”

വേ­ല­പ്പൻ ഒരു നി­മി­ഷം നി­ശ്ശ­ബ്ദ­നാ­യി. അ­ദ്ദേ­ഹം പ­റ­ഞ്ഞ­തി­നേ­പ്പ­റ്റി ഞാൻ ചി­ന്തി­ച്ചു­നോ­ക്കി. ശ­രി­യാ­യി­രി­ക്കും. ക­ടൽ­ത്തീ­ര­ത്തു് ച­ക്ര­വാ­ള­ത്തി­ലേ­ക്കു നോ­ക്കി നിൽ­ക്കു­മ്പോൾ ചി­ല­സ­മ­യ­ത്തു് ഏ­താ­ണ്ടു് ഇതേ അ­നു­ഭൂ­തി ഉ­ണ്ടാ­യി­ട്ടു­ണ്ടു്. ചി­ന്ത­കൾ ആ വ­ഴി­ക്കു­പോ­ക­വേ വേ­ല­പ്പൻ എന്നെ തി­രി­കെ കൊ­ണ്ടു­വ­ന്നു.

“അതാ തി­ള­ങ്ങു­ന്ന ചോതി ന­ക്ഷ­ത്രം. ആ­കാ­ശ­ത്തിൽ നാം കാ­ണു­ന്ന ഏ­റ്റ­വും പ്ര­കാ­ശം കൂടിയ ന­ക്ഷ­ത്രം. ദാ മു­ക­ളിൽ കാ­ണു­ന്ന ആ ന­ക്ഷ­ത്ര­മാ­ണു് ആൻ­ഡ്രോ­മെ­ഡ. അവിടെ നി­ന്നെ­ത്തി­യ ഒരു സ­ന്ദേ­ശ­ത്തേ­ക്കു­റി­ച്ചു് ഫ്രെ­ഡ് ഹോ­യ്ലും ജോൺ എ­ലി­യ­ട്ടും ചേർ­ന്നു് ഒരു ഫി­ക്ഷൻ എ­ഴു­തി­യി­ട്ടു­ണ്ടു്. പി­ന്നീ­ടാ­ണു് കാൾ സ­ഗാ­ന്റെ കോൺ­ടാ­ക്ടും മ­റ്റും വ­ന്ന­തു്. ന­മ്മു­ടെ ക്ഷീ­ര­പ­ഥം കണ്ടോ. ഇ­വ­യി­ലൊ­ക്കെ എ­ത്ര­യെ­ത്ര ഗ്ര­ഹ­ങ്ങ­ളു­ണ്ടാ­കാം. അ­വ­യി­ലെ­ത്ര­യെ­ണ്ണ­ത്തിൽ വി­ക­സി­ത ജൈ­വ­സ­മൂ­ഹ­ങ്ങ­ളു­ണ്ടാ­കാം. ഈ മ­ഹ­സാ­ഗ­ര­ത്തിൽ നാ­മെ­ത്ര നി­സ്സാ­രം! കാൾ സ­ഗാ­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ, ദ പെയൽ ബ്ലൂ ഡോ­ട്ടി­ലെ തരികൾ.”

തി­രി­കെ എന്റെ ചി­ന്ത­ക­ളി­ലേ­ക്കു് തന്നെ എ­ത്തി­ക്കു­ന്ന­വ­യാ­യി­രു­ന്നു വേ­ല­പ്പ­ന്റെ ഈ വാ­ക്കു­കൾ. ന­മു­ക്ക­ജ്ഞാ­ന­മാ­യ­തു് എ­ത്ര­യോ വ­ലു­താ­ണു് എ­ന്നി­ട്ടും മ­നു­ഷ്യ­നു് അ­വ­ന്റെ അ­റി­വി­നെ പറ്റി എ­ന്ത­ഹ­ങ്കാ­ര­മാ­ണു്! ഞാ­ന­ങ്ങ­നെ ചി­ന്തി­ക്ക­വേ വേ­ല­പ്പ­ന്റെ വാ­ക്കു­കൾ എന്നെ വീ­ണ്ടും തി­രി­കെ കൊ­ണ്ടു­വ­ന്നു.

“വ­രാ­ഹ­മി­ഹി­രൻ സൂ­ര്യ­നേ­യും ഗ്ര­ഹ­ങ്ങ­ളേ­യും പറ്റി വി­ശ­ദ­മാ­യി പലതും എ­ഴു­തി­യി­ട്ടു­ണ്ടെ­ന്നു് കേ­ട്ടി­ട്ടു­ണ്ടു്. വാ­യി­ക്കാൻ അവസരം കി­ട്ടി­യി­ട്ടി­ല്ല. പക്ഷേ, അ­ദ്ദേ­ഹ­ത്തി­നു് ഇ­തെ­ല്ലം എ­ങ്ങ­നെ­ക­ണ്ടു­പി­ടി­ക്കാൻ ക­ഴി­ഞ്ഞു എ­ന്നു് പലരും അ­ദ്ഭു­ത­പ്പെ­ട്ടി­ട്ടു­ണ്ടു്. എന്തു തോ­ന്നു­ന്നു?”

“ഓ, അ­തൊ­ക്കെ വെ­റു­തെ അ­ങ്ങ­നെ വ­രു­ത്തി­ത്തീർ­ക്കു­ന്ന­ത­ല്ലേ. സം­സ്കൃ­ത­ത്തി­ലേ­ന്തെ­ഴു­തി­യാ­ലും അതിനെ പത്തു വി­ധ­ത്തിൽ വ്യാ­ഖ്യാ­നി­ക്കാൻ പ­റ്റു­മ­ല്ലോ.”

“മ്മ്. എന്തോ, അ­റി­യി­ല്ല. അ­തു­പോ­ലെ ര­സ­ക­ര­മാ­യ കാ­ര്യ­മാ­ണു് മേ­ഘ­സ­ന്ദേ­ശ­ത്തിൽ മേഘം ക­ട­ന്നു പോ­കു­ന്ന പ്ര­ദേ­ശം ആ­കാ­ശ­ത്തു നി­ന്നു കാ­ണു­ന്ന വി­ധ­ത്തിൽ കാ­ളി­ദാ­സൻ വി­വ­രി­ക്കു­ന്ന­തു്. ഇ­ക്കാ­ര്യം പി­ഷാ­ര­ടി­സ്സാർ പ­റ­ഞ്ഞു കേ­ട്ടി­ട്ടു­ണ്ടു്. ലോ­ക­ത്തി­ലെ ആ­ദ്യ­ത്തെ റി­മോ­ട്ടു് സെൻ­സി­ങ്ങാ­യി­രു­ന്നു എ­ന്ന­ണ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്. ര­സ­ക­ര­മാ­യി­രി­ക്കു­ന്നു അല്ലേ?”

“കാ­ളി­ദാ­സ­ന്റെ ഭാ­വ­നാ­ശ­ക്തി എത്ര അ­തി­ശ­യാ­വ­ഹ­മാ­ണു് എന്നു ത­ന്നേ­യാ­ണു് അതു സൂ­ചി­പ്പി­ക്കു­ന്ന­തു്. ഒ­രു­പ­ക്ഷേ, അ­ത്ത­ര­മൊ­രു യാത്ര അ­ദ്ദേ­ഹ­ത്തി­നു മ­ന­സ്സാ­ലേ ന­ട­ത്താൻ സാ­ധി­ച്ചി­രി­ക്കും. ടെ­ലി­വി­ഷൻ പോ­ലു­ള്ള ഉ­പ­ക­ര­ണ­ങ്ങൾ ന­മ്മു­ടെ ഭാ­വ­നാ­ശേ­ഷി­യ്ക്കു­ക­ടി­ഞ്ഞാ­ണി­ടു­ന്ന ഇ­ക്കാ­ല­ത്തു് അ­ത്ത­ര­മൊ­രു കാ­ര്യം ന­മു­ക്കു സ­ങ്കൽ­പ്പി­ക്കാൻ പോലും ബു­ദ്ധി­മു­ട്ടാ­യി­രി­ക്കും.”

“സത്യം അ­തു­പോ­ലെ എന്നെ ചി­ന്തി­പ്പി­ച്ചി­ട്ടു­ള്ള ഒരു കാ­ര്യ­മാ­ണു് സ­മ­യ­ത്തി­ലൂ­ടെ സ­ഞ്ച­രി­ക്കു­ക എന്ന ആശയം. വെൽ­സി­ന്റെ ടൈം­മെ­ഷീ­നി­ലും ബാക് ടു ദ ഫ്യൂ­ചർ തു­ട­ങ്ങി­യ ച­ല­ച്ചി­ത്ര­ങ്ങ­ളി­ലും മ­റ്റും മു­ന്നോ­ട്ടു­വെ­യ്ക്കു­ന്ന ഈ ആശയം ആ­ധു­നി­ക ഫി­സി­ക്സിൽ­പ്പോ­ലും ചർച്ച ചെ­യ്യ­പ്പെ­ടു­ന്നു എ­ന്നു­ള്ള­തു് ര­സാ­വ­ഹ­മാ­ണു്.”

“ഓ അതത്ര കാ­ര്യ­മാ­യി ഞാൻ ക­ണ­ക്കാ­ക്കു­ന്നി­ല്ല. ടൈം ട്രാ­വൽ എ­ന്നു­ള്ള­തു് ഒ­രാ­ശ­യം മാ­ത്ര­മാ­യി നി­ല­നിൽ­ക്കും എന്നു ത­ന്നെ­യാ­ണു് എ­നി­ക്കു തോ­ന്നു­ന്ന­തു്. സമയം എ­ന്നു­ള്ള­തു് ഇ­പ്പോ­ഴും ഒരു പ്ര­ഹേ­ളി­ക­യാ­ണു്. അതിനെ മ­ന­സ്സി­ലാ­ക്കാൻ തന്നെ ഇ­നി­യും ഒ­രു­പാ­ടു­കാ­ലം പി­ടി­ക്കും. അ­തു­ക­ഴി­ഞ്ഞ­ല്ലേ സ­മ­യ­ത്തി­ലൂ­ടേ­യു­ള്ള യാ­ത്ര­യേ­പ­റ്റി ചി­ന്തി­ച്ചു­തു­ട­ങ്ങാൻ പ­റ്റു­ള്ളൂ.”

“ത­നി­ക്ക­ങ്ങ­നേ­യാ­ണോ തോ­ന്നു­ന്ന­തു്?” വേ­ല­പ്പൻ ചോ­ദി­ച്ചു.

“എന്താ മ­റ്റ­ഭി­പ്രാ­യം വ­ല്ല­തു­മു­ണ്ടോ?” എ­ന്നൊ­രു മ­റു­ചോ­ദ്യ­മാ­യി­രു­ന്നു എന്റെ ഉ­ത്ത­രം.

ഇ­തി­നി­ടെ ഞങ്ങൾ തി­രി­ച്ചു കോ­ട്ടെ­ജി­ന്റെ മു­ന്നി­ലെ­ത്തി­യി­രു­ന്നു. “വാ, ന­മു­ക്കു ചർച്ച ചെ­യ്യാം.” എ­ന്നു­പ­റ­ഞ്ഞു് വേ­ല­പ്പൻ അ­ക­ത്തു കയറി. വേ­ല­പ്പൻ ക­ട്ടി­ലിൽ ചമ്രം പി­ടി­ഞ്ഞി­രു­ന്നു. എ­തിർ­വ­ശ­ത്തു­ള്ള ക­ട്ടി­ലിൽ ഞാനും.

“കാ­ളി­ദാ­സൻ മാ­ന­സി­ക­മാ­യി ആ­കാ­ശ­ത്തി­ലൂ­ടെ യാത്ര ചെ­യ്തോ എന്നു നാം സം­ശ­യി­ച്ചി­ല്ലേ? അ­തു­പോ­ലൊ­രു യാത്ര സാ­ധ്യ­മാ­ണെ­ന്നു് ര­വി­യ്ക്കു് തോ­ന്നു­ന്നു­ണ്ടോ?”

“നമ്മൾ കാ­ണു­ന്ന പ­രി­സ­ര­ങ്ങൾ ആ­കാ­ശ­ത്തു­നി­ന്നു് നോ­ക്കി­യാൽ എ­ങ്ങി­നെ­യി­രി­ക്കും എന്നു സ­ങ്കൽ­പ്പി­ക്കാൻ കുറേ ഭാ­വ­ന­യു­ണ്ടെ­ങ്കിൽ ക­ഴി­യേ­ണ്ട­താ­ണു്. ഒ­രു­പ­ക്ഷേ, പർ­വ്വ­ത­മു­ക­ളിൽ നി­ന്നോ മറ്റോ താ­ഴോ­ട്ടു് നോ­ക്കി ക­ണ്ടി­ട്ടു­ള്ള ഒ­രാൾ­ക്കു് ഒരു കാ­വ്യ­മെ­ഴു­താൻ ആ­വാ­ശ്യ­മാ­യ വി­വ­ര­ണം നൽകാൻ ക­ഴി­ഞ്ഞേ­യ്ക്കും.”

“ഇ­പ്പോൾ പ­റ­ഞ്ഞ­തി­നു് ഭാവന മാ­ത്ര­മ­ല്ല, യു­ക്തി­ഭ­ദ്ര­മാ­യ ചി­ന്താ­ശേ­ഷി­യും ആ­വ­ശ്യ­മാ­ണു്. എ­ന്നാൽ മനസാ ന­മു­ക്കു് ആ­കാ­ശ­തി­ലൂ­ടെ സ­ഞ്ച­രി­ക്കൻ ക­ഴി­ഞ്ഞാ­ലോ? നമ്മൾ ചെ­യ്യു­ന്ന പല കാ­ര്യ­ങ്ങ­ളും വാ­സ്ത­വ­ത്തിൽ മ­ന­സി­ല­ല്ലേ ന­ട­ക്കു­ന്ന­തു്? നമ്മൾ കാ­ണു­ന്ന­തും കേൾ­ക്കു­ന്ന­തും വാ­യി­ക്കു­ന്ന­തും രു­ചി­ക്കു­ന്ന­തും ഒക്കെ വാ­സ്ത­വ­ത്തിൽ മ­ന­സ്സിൽ ന­ട­ക്കു­ന്ന കാ­ര്യ­ങ്ങ­ള­ല്ലേ. ഈ ഭൌതിക പ്ര­പ­ഞ്ച­ത്തിൽ നി­ന്നു് ന­മ്മു­ടെ മ­ന­സ്സി­ലേ­ക്കു വി­വ­ര­ങ്ങൾ കൈ­മാ­റാൻ മ­റ്റൊ­ര­വ­യ­വം, ഒരു സെൻസർ, പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടെ­ന്നു് മാ­ത്രം. ഈ വിവര കൈ­മാ­റ്റ­ത്തി­നു് മ­റ്റൊ­രു മാർഗം ക­ണ്ടെ­ത്താൻ ക­ഴി­ഞ്ഞാ­ലോ?”

“വേ­ല­പ്പൻ പ­റ­ഞ്ഞു­വ­രു­ന്ന­തു് എ­ന്താ­ണെ­ന്നു് എ­നി­ക്കു് മ­ന­സ്സി­ലാ­വു­ന്നി­ല്ല. മ­ന­സ്സു­കൊ­ണ്ടു മാ­ത്രം ന­മു­ക്കെ­ങ്ങി­നെ കാ­ണാ­നോ കേൾ­ക്കാ­നോ ക­ഴി­യും?”

“ദൂ­രേ­യു­ള്ള കാ­ര്യ­ങ്ങൾ മ­ന­സ്സിൽ കാണൻ ക­ഴി­യു­ന്ന­വ­രേ­പ്പ­റ്റി കേ­ട്ടി­ട്ടി­ല്ലേ? അ­വ­രെ­ങ്ങ­നേ­യാ­ണു് അതു് സാ­ധി­ക്കു­ന്ന­തു് ?”

“അ­തൊ­ക്കെ വി­ശ്വ­സ­നീ­യ­മാ­ണോ? അ­ത്ത­രം ക­ഴി­വു­ക­ളു­ണ്ടെ­ന്നു് അ­വ­കാ­ശ­പെ­ട്ട­വർ ശാ­സ്ത്രീ­യ പ­ഠ­ന­ങ്ങൾ­ക്കു മു­ന്നിൽ തോ­റ്റു­പോ­വു­ക­യ­ല്ലേ ചെ­യ്തി­ട്ടു­ള്ള­തു്?”

“ശ­രി­യാ­ണു്. പക്ഷേ, ഇ­ത്ത­രം ശാ­സ്ത്രീ­യ പ­ഠ­ന­ങ്ങൾ­ക്കാ­യി ഒ­രു­ക്കു­ന്ന സാ­ഹ­ച­ര്യ­ങ്ങ­ളിൽ ഇ­വർ­ക്കു് ക­ഴി­വു­കൾ ഉ­പ­യോ­ഗ­പ്പെ­ടു­ത്താൻ പ­റ്റാ­ത്ത­തും ആ­യി­ക്കൂ­ടെ?”

“അ­താ­ണു് അ­വ­രു­ടെ ന്യാ­യം. പക്ഷേ, തെ­ളി­വു­ക­ളി­ല്ലാ­തെ എ­നി­ക്കി­തൊ­ന്നും വി­ശ്വ­സി­ക്കാൻ ക­ഴി­യു­ന്നി­ല്ല.”

“രവി ശാ­സ്ത്ര­ത്തി­ന്റെ പ­രി­ധി­ക്കു­ള്ളിൽ നി­ന്നു­കൊ­ണ്ടു് ത­ന്നെ­യാ­ണു് ചി­ന്തി­ക്കു­ന്ന­തു്. ഞാ­ന­തി­നു് രവിയെ കു­റ്റ­പ്പെ­ടു­ത്തു­ന്നി­ല്ല. പക്ഷേ, ആ­ധു­നി­ക ശാ­സ്ത്രം തന്നെ നൊ­ക്കൂ. ക്വാ­ണ്ടം ബ­ല­ത­ന്ത്ര­ത്തി­ലെ അ­വി­ശ്വ­സ­നീ­യ­മാ­യ ഭ­ല­ങ്ങ­ളേ­പ്പ­റ്റി ര­വി­ക്കു് അ­റി­യാ­മ­ല്ലോ. ഉ­ദ്ദ­ഹ­ര­ണ­മാ­യി ഒ­രു­മി­ച്ചുൽ­പാ­ദി­ക്ക­പ്പെ­ട്ട ര­ണ്ടു് ഇ­ല­ക്ട്രോ­ണു­കൾ എത്ര അ­ക­ല­ത്തി­ലാ­യാ­ലും പ­ര­സ്പ­രം ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്ന­റി­യാ­മ­ല്ലോ. ഒ­ന്നി­ന്റെ സ്റ്റേ­റ്റ് മാ­റി­യാൽ മ­റ്റേ­തി­ന്റേ­യും അ­പ്പോൾ തന്നെ മാറും. ക്വാ­ണ്ടം ത­ല­ത്തിൽ ഇ­ത്ത­രം പല പ്ര­തി­ഭാ­സ­ങ്ങ­ളും ഉ­ണ്ട­ല്ലോ. റു­ഡോൾ­ഫ് സ്റ്റൈ­ന­റു­ടെ സി­ദ്ധാ­ന്ത­ങ്ങ­ളെ­പ്പ­റ്റി ര­വി­ക്ക­റി­യി­ല്ല. അ­റി­വു് നേ­ടു­ന്ന­തിൽ ഇ­ന്റു­ഷ­നു­ള്ള പ­ങ്കു് നൂറു വർഷം മുൻ­പു് സൈ­ദ്ധാ­ന്തീ­ക­രി­ച്ചി­രു­ന്നു അ­ദ്ദേ­ഹം. ഒ­രർ­ത്ഥ­ത്തിൽ പൗ­ര­സ്ത്യ­ചി­ന്ത­ക­ളു­ടെ മ­റ്റൊ­രു വി­ധ­ത്തി­ലു­ള്ള ആ­വി­ഷ്കാ­ര­മാ­യി വേ­ണ­മെ­ങ്കിൽ അതിനെ കാണാം. ചോം­സ്കി­യു­ടെ സാർ­വ­ലൗ­കി­ക വ്യാ­ക­ര­ണ­ത്തി­ലും ഇ­തു­പോ­ല­ത്തെ ചില ആ­ശ­യ­ങ്ങ­ളു­ണ്ടു്. എല്ലാ അ­റി­വും മ­ന­സ്സി­ലു­ള്ളിൽ ഉ­ണ്ടെ­ന്ന പ്രാ­ചീ­ന ഗ്രീ­ക്കു് വി­ശ്വാ­സ­വും ഇ­തൊ­ക്കെ തന്നെ സൂ­ചി­പ്പി­ക്കു­ന്നു. രവി സമയം കി­ട്ടു­മ്പോൾ ആ­ത്മ­ബോ­ധ­ത്തെ അ­ല്ലെ­ങ്കിൽ consciousnessനെ പ­റ്റി­യു­ള്ള ആ­ധു­നി­ക പ­ഠ­ന­ങ്ങൾ ഒന്നു വാ­യി­ച്ചു നോ­ക്ക­ണം. ര­സ­ക­ര­മാ­ണു്. അവയും ആ­ധു­നി­ക ഭൗ­തി­ക­ശാ­സ്ത്ര­വും എ­ല്ലാം എ­ത്തി­ചേ­രു­ന്ന­തു് ഭാ­ര­തീ­യ ചി­ന്ത­ക­ളി­ലേ­ക്ക­ല്ലേ എന്നു തോ­ന്നും. ഒരു പ്രാ­പ­ഞ്ചി­ക ആ­ത്മ­ബോ­ധ­ത്തി­ന്റെ ഭാ­ഗ­മാ­ണു് ന­മ്മു­ടെ ഓ­രോ­രു­ത്ത­രി­ലും ഉ­ള്ള­തു് എ­ന്നൊ­ക്കേ­യാ­ണു് അവർ സി­ദ്ധാ­ന്തി­ക്കു­ന്ന­തു്. ഇ­തൊ­ക്കെ പ­റ­യു­ന്ന­തു് ഗൗ­ര­വ­മാ­യി ശാ­സ്ത്രം പ­ഠി­ക്കു­ന്ന­വ­രാ­ണു് എ­ന്ന­റി­യു­മ്പോൾ ര­വി­യ്ക്കു് അ­വി­ശ്വാ­സം തോ­ന്നി­യേ­ക്കാം. ഭാ­ര­തീ­യ­നാ­യ അ­മി­തു് ഗോ­സ്വാ­മി­ക്കു് ഇവിടെ വ­ലി­യൊ­രു സ്ഥാ­ന­മു­ള്ള­തിൽ ഒ­രു­പ­ക്ഷേ, അ­ത്ഭു­ത­പ്പെ­ടാ­നി­ല്ല. ത­ത്വ­മ­സി എന്നു ത­ന്നേ­യാ­ണ­ല്ലോ അവർ പ­റ­യു­ന്ന­തു്. ഇനി ര­വി­യ്ക്കു് വേ­ണ്ട­തു് തെ­ളി­വു­ക­ളാ­ണെ­ങ്കിൽ അവ ര­വി­യു­ടെ മു­ന്നിൽ ത­ന്നെ­യു­ണ്ട­ല്ലൊ.” വേ­ല­പ്പൻ ചി­രി­ച്ചു­കൊ­ണ്ടാ­ണു് പ­റ­ഞ്ഞ­തു്.

“രവീ, ന­മ്മു­ടെ മ­ന­സ്സി­നു് ന­മു­ക്ക­റി­യാ­ത്ത ക­ഴി­വു­കൾ ഒ­രു­പാ­ടു­ണ്ടു്. നമ്മൾ ആദ്യം ക­ണ്ടു­പു­ട്ടി­യ­തു് ഓർ­മ്മ­യു­ണ്ടോ? അന്നു രവി വ­രു­ന്നു­ണ്ടെ­ന്നു് ഞാ­നെ­ങ്ങ­നേ­യാ­ണു് മ­ന­സ്സി­ലാ­ക്കി­യ­തു്?”

ഒരു ഞെ­ട്ട­ലോ­ടെ­യാ­ണു് ഇതു ഞാൻ കേ­ട്ട­തു്. ര­സ­ക­ര­മാ­യ സം­ഭാ­ഷ­ണ­ങ്ങൾ­ക്കി­ട­യിൽ വേ­ല­പ്പ­നെ­പ്പ­റ്റി എന്റെ മ­ന­സ്സി­ലു­ണ്ടാ­യി­രു­ന്ന സം­ശ­യ­ങ്ങൾ ഞാൻ മ­റ­ന്നു­പോ­യി­രു­ന്നു. വേ­ല­പ്പ­ന്റെ ചോ­ദ്യം ആ മ­റ­വി­ക­ളിൽ നി­ന്നു് എന്നെ തി­രി­കേ കൊ­ണ്ടു­വ­ന്നു. അ­വി­ശ്വാ­സ­ത്തോ­ടെ അ­ദ്ദേ­ഹ­ത്തെ നോ­ക്കി­യി­രി­ക്കാ­നേ എ­നി­ക്കു ക­ഴി­ഞ്ഞു­ള്ളൂ. ഈ മ­നു­ഷ്യ­നെ പറ്റി എ­നി­ക്കു­ണ്ടാ­യി­രു­ന്ന തോ­ന്ന­ലു­ക­ളെ­ല്ലാം ശ­രി­യാ­ണോ? ഇ­യാൾ­ക്കു് അ­ത്ഭു­ത­ക­ര­മാ­യ ശേ­ഷി­ക­ളു­ണ്ടോ?

“രവി വി­ചാ­രി­ച്ച­തു­പോ­ലെ, രവി വ­രു­ന്നു­ണ്ടെ­ന്നു് അ­റി­ഞ്ഞു­കൊ­ണ്ടു ത­ന്നേ­യാ­ണു് ഞാൻ അവരെ എ­തി­രി­ടാൻ മു­തി­രാ­ഞ്ഞ­തു്. വാ­സ്ത­വ­ത്തിൽ അ­വ­രാ­ണു് ര­ക്ഷ­പ്പെ­ട്ട­തു്. എ­നി­ക്കു ചില പൊ­ടി­ക്കൈ­ക­ളൊ­ക്കെ വ­ശ­മു­ണ്ടു്. ഹി­മാ­ല­യ­ത്തിൽ ഒരു സ­ന്യാ­സി­യു­ടെ പക്കൽ നി­ന്നു പ­ഠി­ച്ച­താ­ണു്. ബോ­ധി­സ­ത്വൻ ബു­ദ്ധ­സ­ന്യാ­സി­മാ­രെ ക­ള­രി­പ്പ­യ­റ്റു് പ­ഠി­പ്പി­ച്ച­തു് ഓർ­മ്മ­യി­ല്ലേ. അ­തിൽ­നി­ന്നാ­ണ­ല്ലോ ഇ­ന്ന­ത്തെ ജൂ­ഡോ­യും ക­രാ­ട്ടേ­യും മ­റ്റും ഉ­ത്ഭു­വി­ച്ച­തു്. അ­തൊ­ക്കെ പോ­ട്ടെ. ന­മു­ക്കു ന­മ്മു­ടെ കാ­ര്യ­ത്തി­ലേ­ക്കു് തി­രി­ച്ചു വരാം.”

“ഞാൻ രവിയെ ഇവിടെ വി­ളി­ച്ചു­കൊ­ണ്ടു­വ­ന്ന­തു് ഒരു ഉ­ദ്ദേ­ശ­ത്തോ­ടെ­യാ­ണു്. ഞാൻ ചില കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. വ­ള­രേ­യ­ധി­കം പ്ര­യ­ത്ന­ത്തി­ന്റെ ഫ­ല­മാ­യാ­ണു് അവ നേ­ടി­യ­തു്. ഈ അ­റി­വു് എ­ല്ലാ­വർ­ക്കും പ­കർ­ന്നു കൊ­ടു­ക്കാൻ പ­റ്റി­യ­ത­ല്ല. അറിവു സ്വ­ത­ന്ത്ര­മാ­യി­രി­ക്ക­ണം എന്നു വി­ശ്വ­സി­ക്കു­ന്ന ഒ­രാ­ളാ­ണു് രവി എ­ന്നെ­നി­ക്ക­റി­യാം. പക്ഷേ, എല്ലാ അ­റി­വും എ­ല്ലാ­വർ­ക്കും ല­ഭി­ക്കു­ന്ന­തു ന­ല്ല­ത­ല്ല. അ­തി­ന്റെ ദോ­ഷ­ങ്ങൾ ഇ­ന്ന­ത്തെ സ­മൂ­ഹ­ത്തിൽ തന്നെ കാണാം. എ­ന്നാൽ എ­ന്തു് ആർ­ക്കു നൽകാം, എന്തു പാ­ടി­ല്ല, എ­ന്നു് ആരു് എ­ങ്ങ­നെ തീ­രു­മാ­നി­ക്കും എ­ന്ന­തു് ഒരു സ­ങ്കീർ­ണ്ണ പ്ര­ശ്ന­മാ­ണു്. അതു പോ­ക­ട്ടെ. ഇവിടെ അതു നി­ശ്ച­യി­ക്ക­നു­ള്ള സ്വാ­ത­ന്ത്ര്യം ഞാ­നെ­ടു­ക്കു­ന്നു.”

“നമ്മൾ ആദ്യം ക­ണ്ടു­മു­ട്ടി­യ ദിവസം തന്നെ എ­നി­ക്കു മ­ന­സ്സി­ലാ­യി രവി ഇതിനു പ­റ്റി­യ ആൾ തന്നെ എ­ന്നു്. എ­ങ്ങ­നെ മ­ന­സ്സി­ലാ­യി എന്നു ചോ­ദി­ക്ക­രു­തു്. എല്ലാ ചോ­ദ്യ­ങ്ങൾ­ക്കും യു­ക്തി­ഭ­ദ്ര­മാ­യ ഉ­ത്ത­രം ഉ­ണ്ടാ­യി എന്നു വ­രി­ല്ല. ഏ­താ­യ­ലും അ­തി­നു­ശേ­ഷം ഞാൻ ര­വി­യെ­പ്പ­റ്റി കൂ­ടു­തൽ പ­ഠി­ച്ചു. നി­ങ്ങ­ളു­ടെ വ്യ­ക്തി­ത്വ­ത്തേ­പ്പ­റ്റി കൂ­ടു­തൽ മ­ന­സ്സി­ലാ­കും­തോ­റും എന്റെ വി­ശ്വാ­സം വർ­ദ്ധി­ച്ച­തേ­യു­ള്ളൂ. അ­ങ്ങ­നെ­യാ­ണു് ഇ­ന്നു് ഇവിടെ കാണാം എന്നു ഞാൻ തീ­രു­മാ­നി­ച്ച­തു്. ഇതു് ശാ­ന്ത­മാ­യ സ്ഥ­ല­മാ­ണു്. മ­ന­സ്സി­നെ ശ­ല്യ­പെ­ടു­ത്താൻ ബ­ഹ്യ­കാ­ര്യ­ങ്ങ­ളൊ­ന്നു­മി­ല്ല. ഇ­ത്ത­രം ശാ­ന്ത­ത ര­വി­ക്കി­പ്പോൾ ആ­വ­ശ്യ­മാ­ണു്. എ­ങ്കി­ലേ മ­ന­സ്സി­നു് ഏ­കാ­ഗ്ര­ത കി­ട്ടൂ.”

“ഞാൻ ആദ്യം പ­റ­ഞ്ഞ­തു പോലെ മ­ന­സ്സി­നു പല ക­ഴി­വു­ക­ളു­മു­ണ്ടു്. ഇവ ഉ­പ­യോ­ഗി­ക്കാൻ നമ്മൾ പ­ഠി­ക്ക­ണം എന്നു മാ­ത്രം. ഈ ക­ഴി­വു­കൾ ഞാൻ സ്വയം തി­രി­ച്ച­റി­ഞ്ഞ­താ­ണു്. എന്നെ ആരും പ­ഠി­പ്പി­ച്ച­ത­ല്ല. പക്ഷേ, പലരും പ­ല­വി­ധ­ത്തിൽ സ­ഹാ­യി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ ഇ­തെ­ങ്ങ­നെ പ­ഠി­പ്പി­ച്ചു തരണം എ­ന്നെ­നി­ക്ക­റി­യി­ല്ല. അതു സ്വയം വി­ക­സി­പ്പി­ക്കേ­ണ്ട ക­ഴി­വാ­ണു്. വാ­സ്ത­വ­ത്തിൽ എല്ലാ കാ­ര്യ­ങ്ങ­ളും അ­ങ്ങ­നെ ത­ന്നേ­യാ­ണ­ല്ലോ. ആരും ആ­രേ­യും പ­ഠി­പ്പി­ക്കു­ന്നി­ല്ല. പക്ഷേ, ഇ­വി­ടെ­യു­ള്ള വി­ത്യാ­സം ഇതു പൂർ­ണ്ണ­മാ­യി മ­ന­സ്സിൽ തന്നെ ചെ­യ്യേ­ണ്ട കാ­ര്യ­മാ­ണു് എ­ന്നു­ള്ള­താ­ണു്. അ­തു­കൊ­ണ്ടു് എ­നി­ക്കു് ഒരു മാ­ന­സി­ക അ­നു­ഭ­വം പ­കർ­ന്നു­ത­രാ­നേ പറ്റൂ. അതിനെ അ­ടി­സ്ഥ­ന­പ്പെ­ടു­ത്തി രവി സ്വയം അ­ഭ്യ­സി­ക്ക­ണം. ര­വി­ക്കു് അതു ക­ഴി­യും എ­ന്നെ­നി­ക്ക­റി­യാം. മാ­ത്ര­മ­ല്ല രവി ഈ ക­ഴി­വു് ദു­രു­പ­യോ­ഗം ചെ­യ്യി­ല്ലെ­ന്നും എ­നി­ക്ക­റി­യാം. അ­തു­കൊ­ണ്ടാ­ണു് ഞാൻ രവിയെ തി­ര­ഞ്ഞെ­ടു­ത്ത­തു്.”

“ഇനി ര­വി­യ്ക്കു് വ­ല്ല­തും ചോ­ദി­ക്ക­നു­ണ്ടോ. ഇ­ല്ലെ­ങ്കിൽ ന­മു­ക്കു് തു­ട­ങ്ങാം.”

ഞാൻ നി­ശ്ശ­ബ്ദ­നാ­യി­രു­ന്നു. എ­നി­ക്കൊ­ന്നും തോ­ന്നി­യി­ല്ല. എ­ന്തു­പ­റ­യ­ണം എ­ന്ന­റി­യി­ല്ല. കുറെ സമയം ഞാ­ന­ങ്ങി­നെ ഇ­രു­ന്നു. വാ­സ്ത­വ­ത്തിൽ ഒരു മി­നു­ട്ടേ ആ­യി­ട്ടു­ണ്ടാ­കൂ. പക്ഷേ, എ­നി­ക്ക­തു് ഒരു യു­ഗ­മാ­യി തോ­ന്നി. പ­തു­ക്കെ എ­നി­ക്കെ­ന്റെ ശബ്ദം തി­രി­ച്ചു­കി­ട്ടി. പക്ഷേ, അതു വളരെ പ­തി­ഞ്ഞ­താ­യി­രു­ന്നു. ശബ്ദം ക­ഷ്ടി­ച്ചു് പു­റ­ത്തു കേ­ട്ടി­രി­ക്ക­ണം. ഞാൻ വി­ക്കി വി­ക്കി ചോ­ദി­ച്ചു.

“നമ്മൾ എ­ന്താ­ണു് ചെ­യ്യാൻ പോ­കു­ന്ന­തു്? ആദ്യം ഒന്നു പ­റ­ഞ്ഞു തരാമോ?”

“രവി പ­രി­ഭ്ര­മി­ക്കേ­ണ്ടാ. രവി എ­പ്പോ­ഴും പൂർ­ണ്ണ സ്വ­ത­ന്ത്ര­നാ­യി­രി­ക്കും. എ­പ്പോൾ ര­വി­ക്കു മ­തി­യാ­ക്ക­ണം എ­ന്നു് തോ­ന്നു­ന്നു­വോ അ­പ്പോൾ മ­തി­യാ­ക്കാം.”

“നമ്മൾ ഒരു യാ­ത്ര­യ്ക്കു് പോ­വു­ക­യാ­ണു്. ഒ­ര­സാ­ധാ­ര­ണ യാത്ര. മ­ന­സു­കൊ­ണ്ടാ­ണെ­ന്നു മാ­ത്രം. യാത്ര മ­തി­യാ­ക്കാം എ­ന്നു് എ­പ്പോൾ തൊ­ന്നു­ന്നു­വോ അ­പ്പോൾ ര­വി­യ്ക്കു തി­രി­ച്ചു വരാം. ഈ യാ­ത്ര­യിൽ രവി എ­ന്നോ­ടൊ­പ്പ­മാ­ണു് സ­ഞ്ച­രി­ക്കു­ക. ഞാൻ ഒരു സഹായി മാ­ത്രം. ബ­സ്സി­ന്റെ ഡ്രൈ­വ­റെ പോലെ. ബ­സ്സി­നു് ഒരു നി­ശ്ചി­ത ല­ക്ഷ്യം ഉ­ള്ള­തു­പോ­ലെ ഇവിടെ ഞാനും മുൻ­കൂ­ട്ടി നി­ശ്ച­യി­ച്ചൊ­രു പാ­ത­യി­ലൂ­ടെ­യാ­വും സ­ഞ്ച­രി­ക്കു­ക. അതിൽ മാ­റ്റം വ­രു­ത്താൻ ര­വി­ക്ക­ധി­കാ­ര­മി­ല്ല. പക്ഷേ, എ­പ്പോൾ രവി മതി എന്നു പ­റ­യു­ന്നു­വോ, അ­പ്പോൾ ബസ് തി­രി­ച്ചു­വി­ടു­ക­യാ­യി. ഇവിടെ ഒരു വി­ത്യാ­സ­മു­ള്ള­തു് പോ­യ­തെ­വി­ടേ­ക്കാ­യാ­ലും തി­രി­ച്ചെ­ത്താൻ ഒരു നി­മി­ഷം മതി എ­ന്ന­താ­ണു്.”

“നമ്മൾ എ­ങ്ങോ­ട്ടാ­ണു് പോ­കു­ന്ന­തു്?”

“ന­മു­ക്കു് ഈ പ്ര­പ­ഞ്ച­ത്തി­ലൂ­ടെ ഒ­ന്നു് ക­റ­ങ്ങി­യി­ട്ടു് വരാം. വളരെ ര­സ­ക­ര­മാ­യി­രി­ക്കും. രവി ഈ ക­സേ­ര­യിൽ ഇ­രു­ന്നു­കൊ­ള്ളൂ. ശ­രീ­ര­വും മ­ന­സ്സും റി­ലാ­ക്സ് ചെ­യ്തു­കൊ­ള്ളൂ. ക­ണ്ണ­ട­ച്ചു­കൊ­ള്ളൂ. എ­ന്നി­ട്ടു് ഞാൻ പ­റ­യു­ന്ന­തു മാ­ത്രം ശ്ര­ദ്ധി­ക്കൂ. മ­ന­സ്സി­നു് ഏ­കാ­ഗ്ര­ത വ­ര­ട്ടെ. മ­റ്റൊ­ന്നും ചി­ന്തി­ക്ക­തി­രി­ക്കാൻ ശ്ര­മി­ക്ക­ണം.” ഞാൻ തന്നെ ഇ­താ­ദ്യ­മാ­യാ­ണു് പ­രീ­ക്ഷി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു് എത്ര ഫ­ല­പ്ര­ദ­മാ­കും എ­ന്ന­റി­യി­ല്ല. ഇനി ക­ണ്ണ­ട­ക്കൂ.”

വേ­ല­പ്പൻ ക­ട്ടി­ലിൽ പ­ത്മാ­സ­ന­ത്തിൽ ഇ­രി­ക്കു­ന്ന­തു ഞാൻ കണ്ടു. ഞാൻ ക­ണ്ണാ­ട­ച്ചു. മു­മ്പു പറഞ്ഞ രീ­തി­യിൽ വേ­ല­പ്പൻ സം­സാ­രി­ക്കു­ന്ന­തു് ഓർ­മ്മ­യു­ണ്ടു്. തു­ടർ­ന്നു് എ­ന്താ­ണു് ന­ട­ന്ന­തെ­ന്നു് കൃ­ത്യ­മാ­യി ഓർ­മ്മ­യി­ല്ല. ഓർ­മ്മ­യു­ള്ള­തു് വേ­ല­പ്പൻ എ­ന്നോ­ടു സം­സാ­രി­ക്കു­ന്ന­താ­ണു്. പക്ഷേ, അ­തി­നു് എന്തോ ഒരു വി­ത്യാ­സം ഉ­ണ്ടാ­യി­രു­ന്നു. അതു് എന്റെ മ­ന­സ്സി­ന്റെ ഉ­ള്ളിൽ നി­ന്നു­ത­ന്നെ വ­രു­ന്ന­തു­പോ­ലെ­യോ മറ്റോ.

“രവീ ന­മ്മ­ളി­പ്പോൾ മു­ക­ളി­ലേ­ക്കു­യ­രു­ക­യാ­ണു്. ആ­കാ­ശ­ത്തി­ലേ­ക്കു്. ന­ക്ഷ­ത്ര­ങ്ങൾ കാ­ണാ­മോ?” വേ­ല­പ്പൻ ചോ­ദി­ക്കു­ന്ന­തു് കേ­ട്ടു.

ഞാൻ ശ്ര­ദ്ധി­ച്ചു നോ­ക്കി. ആ­ക­പ്പാ­ടെ ഇ­രു­ട്ടാ­ണു്. സ­ത്യ­ത്തിൽ ഒ­ന്നും കാ­ണു­ന്നി­ല്ല. ഒരു നി­മി­ഷം ഞാൻ മ­ടി­ച്ചി­രു­ന്നു. എന്തു പറയണം? അ­പ്പോൾ ചില പ്ര­കാ­ശ­ബി­ന്ദു­ക്കൾ ക­ണ്ണിൽ­പ്പെ­ട്ടി­ല്ലേ എ­ന്നൊ­രു സംശയം. ഞാൻ ചു­റ്റും പരതി നോ­ക്കി. ഉ­വ്വു്, എ­ന്തൊ­ക്കെ­യോ മി­ന്നി­ത്തി­ള­ങ്ങു­ന്നു. ക്ര­മേ­ണ അവ തെ­ളി­ഞ്ഞു വരാൻ തു­ട­ങ്ങി. ന­ക്ഷ­ത്ര­ങ്ങൾ. ഞങ്ങൾ രാ­ത്രി­യിൽ ന­ട­ക്കാ­നി­റ­ങ്ങി­യ­പ്പോൾ കണ്ട ആകാശം. അതാ ചോതി ന­ക്ഷ­ത്രം. ക്ഷീ­ര­പ­ഥം. എല്ലം കാണാം.

“കാണാം” ഞാൻ പ­റ­ഞ്ഞു. “വേ­ല­പ്പൻ വൈ­കീ­ട്ടു കാ­ണി­ച്ചു­ത­ന്ന ചോതി ന­ക്ഷ­ത്രം കാണാം. ക്ഷീ­ര­പ­ഥം. എ­ല്ലാം കാണാം.”

“താ­ഴോ­ട്ടു് നോ­ക്കൂ. ഭൂമി കാ­ണാ­മോ?”

ഞാൻ താ­ഴോ­ട്ടു നോ­ക്കി. താഴെ കു­റ­ച്ചു് വി­ള­ക്കു­കൾ അ­ങ്ങി­ങ്ങാ­യി കാണാം. വി­മാ­ന­ത്തിൽ നി­ന്നു് നോ­ക്കു­ന്ന പോലെ. അവയും അ­ക­ന്നു പൊ­യ്ക്കൊ­ണ്ടി­രി­ക്കു­ന്നു. ഞാ­നെ­വി­ടേ­യാ­ണു്? എ­നി­ക്കെ­ന്റെ ശരീരം കാണാൻ ക­ഴി­യു­ന്നി­ല്ല. ഞാൻ എ­നി­ക്കു തന്നെ അ­ദൃ­ശ്യ­നാ­ണോ? ഒ­രി­ക്കൽ ബാം­ഗ്ലൂ­രി­ലെ ഒരു സ്ഥാ­പ­ന­ത്തിൽ പോ­യ­പ്പോൾ വെർ­ച്വൽ റി­യാ­ലി­റ്റി സം­വി­ധാ­നം അ­നു­ഭ­വി­ച്ച­തു­പോ­ലെ.

“പേ­ടി­ക്കേ­ണ്ടാ നമ്മൾ മ­ന­സ്സാ­ലേ­യാ­ണു് യാത്ര ചെ­യ്യു­ന്ന­തു്. ന­മ്മു­ടെ ശരീരം കോ­ട്ടെ­ജിൽ ത­ന്നെ­യു­ണ്ടു്. നോ­ക്കൂ, ന­മു­ക്കു വേ­ഗ­ത്തിൽ ച­ന്ദ്ര­നി­ലേ­ക്കൊ­ന്നു പോകാം.”

ഞാൻ നോ­ക്കു­മ്പോൾ ച­ന്ദ്ര­ന്റെ ഉ­പ­രി­ത­ലം കാണാം. ഭൂ­മി­യിൽ നിൽ­ക്കു­ന്ന അതേ പ്ര­തീ­തി. പക്ഷേ, എന്റെ ശരീരം അവിടെ ഇല്ല എ­ന്നെ­നി­ക്ക­റി­യാം. ഒരു സി­നി­മ­യിൽ കാ­ണു­ന്ന­തു പോലെ. ച­ന്ദ്ര­ന്റെ ഇ­രു­ണ്ട ഭാ­ഗ­ത്താ­ണു് നിൽ­ക്കു­ന്ന­തു്. നേരിയ വെ­ളി­ച്ചം മാ­ത്രം. ആ വെ­ളി­ച്ച­ത്തിൽ ചു­റ്റി­ലും കു­ന്നു­കൾ കാണാം. “ഇതു് ഭൂ­മി­യിൽ നി­ന്നു് കാണാൻ പ­റ്റാ­ത്ത­വ­ശ­മാ­ണു്. ഇവിടെ ധാ­രാ­ളം ക്രേ­റ്റ­റു­കൾ ഉ­ണ്ടു്. വരൂ മ­റു­വ­ശ­ത്തേ­ക്കു് പോകാം.” വേ­ല­പ്പൻ പ­റ­ഞ്ഞു.

ഞാൻ ക­ണ്ടു­കോ­ണ്ടി­രു­ന്ന പ്ര­ത­ലം ക്ര­മേ­ണ മാറി. വെ­ളി­ച്ചം പ­ര­ന്നു. നല്ല ശ­ക്ത­മാ­യ സൂ­ര്യ­പ്ര­കാ­ശം. ഒരു തു­റ­ന്ന പ്ര­ദേ­ശ­ത്താ­ണു് ഞാൻ നിൽ­ക്കു­ന്ന­തു്. ‘നിൽ­ക്കു­ന്നു’ എന്നു പ­റ­യു­ന്ന­തു് ശരിയോ എ­ന്ന­റി­യി­ല്ല. എ­ങ്കി­ലും സൗ­ക­ര്യ­ത്തി­നു വേ­ണ്ടി അ­ങ്ങ­നെ തന്നെ പ­റ­യ­ട്ടെ.

“ഈ വ­ശ­ത്തു് ക്രേ­റ്റ­റു­കൾ കു­റ­വാ­ണു്. ഇതൊരു സമതല പ്ര­ദേ­ശ­മാ­ണു്. ച­ന്ദ്ര­പ­ട­ത്തിൽ സ­മു­ദ്രം എ­ന്ന­ട­യാ­ള­പ്പെ­ടു­ത്തു­ന്ന സ്ഥലം. ശാ­ന്ത­ത­യു­ടെ കടൽ എ­ന്നർ­ത്ഥം വ­രു­ന്ന പേ­രാ­ണു് ഈ പ്ര­ദേ­ശ­ത്തി­നു് നൽ­കി­യി­രി­ക്കു­ന്ന­തു്. നോ­ക്കൂ, ഇ­പ്പോ­ഴും ആ­കാ­ശ­ത്തു് ന­ക്ഷ­ത്ര­ങ്ങൾ കാണാം. ഒരു വ­ശ­ത്തു് സൂ­ര്യ­നും. ഇതു് ഭൂ­മി­യിൽ നി­ന്നു് കാണാൻ പ­റ്റാ­ത്ത കാ­ഴ്ച­യാ­ണു്.”

“മ്മ്, എ­നി­ക്ക­റി­യാം എ­ങ്കി­ലും എ­ന്തൊ­രു രസം. ആ­ദ്യ­മാ­യ­ല്ലേ ഇ­ങ്ങ­നെ കാ­ണു­ന്ന­തു്.”

“ഇനി ന­മു­ക്കു് സൂ­ര്യ­നി­ലേ­ക്കൊ­ന്നു പോ­യാ­ലോ?” വേ­ല­പ്പൻ ചോ­ദി­ച്ചു.

“അ­ങ്ങ­നെ പോ­കാ­മോ? പോ­കാ­മെ­ങ്കിൽ വി­രോ­ധ­മി­ല്ല. സൂ­ര്യ­ന്റെ ഉ­ള്ളിൽ പോ­കാ­മോ?”

“പോയി നോ­ക്കാം. ന­മ്മൾ­ക്കു ബ­ഹി­രാ­കാ­ശ­ത്തു­വ­ച്ചു് ഒ­ന്നും സം­ഭ­വി­ച്ചി­ല്ലെ­ങ്കിൽ സൂ­ര്യ­നിൽ വ­ച്ചും ഒ­ന്നും സം­ഭ­വി­ച്ചു­കൂ­ട­ല്ലോ.”

ഞാൻ ചി­രി­ച്ചു. ഒപ്പം വേ­ല­പ്പ­നും. അതാ സൂ­ര്യൻ അ­ടു­ത്തേ­ക്കു വ­രു­ന്നു. ഒരു കാ­ര്യം ശ്ര­ദ്ധി­ച്ചു. ചൂടു് അ­നു­ഭ­വ­പ്പെ­ടു­ന്നി­ല്ല. ശ­ക്ത­മാ­യ വെ­ളി­ച്ചം മാ­ത്രം. പക്ഷേ, സൂ­ര്യ­നെ നേ­രി­ട്ടു നോ­ക്കു­മ്പോ­ഴും ബു­ദ്ധി­മു­ട്ടൊ­ന്നും തോ­ന്നു­ന്നി­ല്ല. സൂ­ര്യ­ക­ള­ങ്ക­ങ്ങൾ വൃ­ത്തി­യാ­യി­ട്ടു കാണാം. അ­ടു­ത്തേ­ക്കു വ­രു­ന്തോ­റും സൂ­ര്യ­നി­ലെ വാ­ത­ക­ങ്ങ­ളു­ടെ ശ­ക്ത­മാ­യ പ്ര­വാ­ഹം കാണാം. അതു ക­ല­ങ്ങി മ­റി­യു­ക­യാ­ണു്. ഉ­ള്ളിൽ നി­ന്നു് ഊർ­ജ്ജം പു­റ­ത്തേ­ക്കു കൊ­ണ്ടു­വ­രു­ന്ന­തു് ഈ വാ­ത­ക­പ്ര­വാ­ഹ­ങ്ങ­ളാ­ണ­ല്ലോ. അ­ടു­ത്തെ­ത്തി­യ­പ്പോൾ ഭയം തോ­ന്നി. ഒരു കൊ­ടു­ങ്കാ­റ്റി­ന്റെ ന­ടു­വിൽ­പ്പെ­ട്ട­തു പോലെ. സൂ­ര്യ­ന്റെ ഉ­ള്ളി­ലേ­ക്കു ക­ട­ന്ന­പ്പോൾ ചു­റ്റി­ലും ശ­ക്തി­യാ­യ വാ­ത­ക­പ്ര­വാ­ഹ­ങ്ങൾ. അ­പ്പോൾ വേ­ല­പ്പ­ന്റെ ശാ­ന്ത­മാ­യ സ്വരം.

“പേ­ടി­ക്കേ­ണ്ടാ ഞാൻ ഇതു വ­ഴി­യൊ­ക്കെ ക­ട­ന്നു പോ­യി­ട്ടു­ള്ള­താ­ണു്. ഇനി കു­റ­ച്ചു­കൂ­ടി ഉ­ള്ളി­ലേ­ക്കു ക­ട­ന്നാൽ അ­ന്ധ­കാ­ര­മാ­ണു്. അ­വി­ട­ത്തെ താ­പ­നി­ല ദൃ­ശ്യ­മാ­യ പ്ര­കാ­ശ­ര­ശ്മി­കൾ സൃ­ഷ്ടി­ക്കു­ന്ന­തി­നു് ആ­വ­ശ്യ­മാ­യ­തിൽ വളരെ കൂ­ടു­തൽ ആണു്. അ­തു­കൊ­ണ്ടു് അവിടെ അൾ­ട്രാ­വ­യ­ല­റ്റ്, എക്സ്, ഗാമ ര­ശ്മി­ക­ളാ­ണു് ഉ­ണ്ടാ­വു­ക.”

ഇ­ത്ര­യും പ­റ­യു­മ്പോ­ഴേ­ക്കു് ഇ­രു­ട്ടു പ­ര­ന്നു തു­ട­ങ്ങി­യി­രു­ന്നു. എ­നി­ക്കു് ആ­ശ്വാ­സ­മാ­യി. എ­ന്തൊ­ക്കേ­യോ ചു­റ്റി­ലും സം­ഭ­വി­ക്കു­ന്നു­ണ്ടു് എ­ന്ന­റി­യാ­മെ­ങ്കി­ലും ഒ­ന്നും കാണാൻ വ­യ്യ­ല്ലൊ.

“വരൂ, ന­മു­ക്കു് ഭൂ­മി­യി­ലേ­ക്കു മ­ട­ങ്ങാം.” വേ­ല­പ്പൻ ഇതു പ­റ­ഞ്ഞു തീർ­ന്ന­പ്പോ­ഴേ­ക്കു് ഞാൻ ഭൂ­മി­യി­ലെ­ത്തി. രാ­ത്രി­യ­ല്ല, പകൽ. നേരം വെ­ളു­ത്തോ? എ­നി­ക്കു് നാ­ട്ടി­ലേ­ക്കു് മ­ട­ങ്ങ­ണ­മ­ല്ലോ. ഞാൻ ചി­ന്തി­ച്ചു.

“ചു­റ്റി­ലും നോ­ക്കൂ. ഏതാണീ സ്ഥലം? അ­റി­യാ­മോ?” വേ­ല­പ്പ­ന്റെ ശബ്ദം.

ഞാൻ ചു­റ്റി­ലും നോ­ക്കി. ഒരു നാ­ട്ടിൻ­പു­റം. പ­ഴ­യ­ത­ര­ത്തി­ലു­ള്ള ഒരു വീടു കാണാം. ഓ­ല­യാ­ണു് മേ­ഞ്ഞി­രി­ക്കു­ന്ന­തു്. അ­പ്പോ­ഴാ­ണു് വേ­ല­പ്പ­നെ കാ­ണു­ന്നി­ല്ല എ­ന്നു­ള്ള കാ­ര്യം ഞാ­ന­റി­യു­ന്ന­തു്. വാ­സ്ത­വ­ത്തിൽ യാത്ര പു­റ­പ്പെ­ട്ട ശേഷം ഞാൻ വേ­ല­പ്പ­നെ ക­ണ്ടി­ട്ടേ­യി­ല്ല. ശബ്ദം മാ­ത്ര­മേ കേ­ട്ടി­ട്ടു­ള്ളൂ. “ഞാ­നി­വി­ടെ­ത്ത­ന്നെ ഉ­ണ്ടു്.” വേ­ല­പ്പ­ന്റെ ശബ്ദം.

“എ­നി­ക്കു ര­വി­യു­ടെ സാ­ന്നി­ധ്യം അ­റി­യാം. പക്ഷേ, ര­വി­ക്കു് എന്നെ കാണാൻ പ­റ്റു­ന്നി­ല്ല, അല്ലേ. ര­വി­യും ഈ വിദ്യ നേ­ടി­ക­ഴി­ഞ്ഞാൽ എന്നെ കണാൻ ക­ഴി­യും. മാ­ത്ര­മ­ല്ല, അ­തു­വ­രെ ഞാൻ പ­റ­യു­ന്ന­തൊ­ഴി­ച്ചു് മറ്റു ശ­ബ്ദ­ങ്ങ­ളൊ­ന്നും ര­വി­ക്കു് കേൾ­ക്കാ­നും പ­റ്റി­ല്ല. നോ­ക്കൂ, ഈ സ്ഥ­ല­ത്തി­നു് എ­ന്തെ­ങ്കി­ലും പ്ര­ത്യേ­ക­ത തോ­ന്നു­ന്നു­ണ്ടോ?”

ഞാൻ വീ­ണ്ടും ചു­റ്റി­ലും ക­ണ്ണോ­ടി­ച്ചു. പ­രി­ചി­ത­മാ­യ പ്ര­ദേ­ശം. എ­ന്നാൽ വീ­ടി­നും ചു­റ്റു­പാ­ടി­നും എന്തോ വ്യ­ത്യാ­സ­മു­ള്ള­തു­പോ­ലെ. വീ­ട്ടി­ലേ­ക്കു് ഒരു മ­ധ്യ­വ­യ­സ്കൻ ക­ട­ന്നു വന്നു. മു­ണ്ടും മേൽ­മു­ണ്ടും മാ­ത്രം വേഷം. പൂ­മു­ഖ­ത്തി­രു­ന്ന കി­ണ്ടി­യി­ലെ വെ­ള്ള­മെ­ടു­ത്തു കാൽ കഴുകി അ­ക­ത്തേ­ക്കു ക­യ­റി­പ്പോ­യി. നാ­ല­ഞ്ചു കു­ട്ടി­കൾ ഒരു വ­ശ­ത്തു­നി­ന്നു് ഓടി വന്നു. പ­ത്തി­നും പ­തി­ന­ഞ്ചി­നും ഇ­ട­യ്ക്കു് പ്രാ­യ­മു­ണ്ടാ­വും. അവർ ഓ­ടി­ക്ക­ളി­ക്കു­ക­യാ­ണു്. എ­ല്ലാ­വ­രും ചെറിയ മു­ണ്ടാ­ണു് ഉ­ടു­ത്തി­രി­ക്കു­ന്ന­തു്. കു­ട്ടി­ക­ളെ ഇ­ങ്ങ­നെ ക­ണ്ടി­ട്ടേ­യി­ല്ല. കു­ട്ടി­ക്കാ­ല­ത്തു് തോർ­ത്തു­ടു­ത്തി­രു­ന്ന­താ­യി അച്ഛൻ പ­റ­ഞ്ഞി­രു­ന്ന­തു് ഓർ­മ്മി­ച്ചു. ഒരു പ്രാ­യ­മാ­യ സ്ത്രീ പു­റ­ത്തേ­ക്കു വന്നു. അവരും മു­ണ്ടും ഒ­രു­ത­രം മേൽ­മു­ണ്ടു­മാ­ണു് ധ­രി­ച്ചി­രി­ക്കു­ന്ന­തു്. അവർ കു­ട്ടി­ക­ളോ­ടെ­ന്തോ വി­ളി­ച്ചു­പ­റ­യു­ന്ന­താ­യി തോ­ന്നി. കു­ട്ടി­കൾ പെ­ട്ടെ­ന്നു­ത­ന്നെ ഓട്ടം നിർ­ത്തി മു­റ്റ­ത്തു­കൂ­ടി­ത്ത­ന്നെ പിൻ­വ­ശ­ത്തേ­ക്കു പോയി. ആ­ക­പ്പാ­ടെ പഴയ ഒരു സിനിമ കാ­ണു­ന്ന പ്ര­തീ­തി.

“ന­മ്മ­ളി­പ്പോൾ ക്രി­സ്ത്വ­ബ്ദം ആ­യി­രാ­മാ­ണ്ടി­ലാ­ണു്.” വേ­ല­പ്പ­ന്റെ ശബ്ദം.

ഞാൻ സ്ത­ബ്ദ­നാ­യി­പ്പോ­യി. ടൈം ട്രാ­വ­ലോ? ചു­റ്റി­ലും ഒ­ന്നു­കൂ­ടി നോ­ക്കി. എ­ന്താ­യാ­ലും ഒരു ആ­ധു­നി­ക കേരള ഗ്രാ­മ­ത്തി­ന്റെ യാ­തൊ­രു ല­ക്ഷ­ണ­വു­മി­ല്ല. വൈ­ദ്യു­ത­ക­മ്പി­ക­ളി­ല്ല. ടെ­ലി­ഫോൺ വ­യ­റു­ക­ളി­ല്ല. ടാ­റി­ട്ട റോഡ് കാ­ണാ­നി­ല്ല. ഇനി വേ­ല­പ്പൻ പ­റ­ഞ്ഞ­തു ശ­രി­യാ­വു­മോ?

“അതെ. ച­രി­ത്ര­ത്തിൽ സം­ഗ­മ­കാ­ലം എ­ന്ന­റി­യ­പ്പെ­ടു­ന്ന കാ­ല­ഘ­ട്ട­ത്തി­ന്റെ അ­വ­സാ­ന­ദ­ശ­യി­ലാ­ണി­പ്പോൾ നമ്മൾ. സ്ഥാ­ണു ര­വി­വർ­മ്മൻ രാ­ജ്യം വി­ഭ­ജി­ച്ചു് ബ­ന്ധു­കൾ­ക്കു നൽകി തീർ­ത്ഥാ­ട­ന­ത്തി­നാ­യി മ­ക്ക­യ്ക്കു പോകാൻ ഒ­രു­ങ്ങു­ന്ന സമയം. രവി ച­രി­ത്രം വാ­യി­ച്ചി­ട്ടി­ല്ല­ല്ലോ. കേരള ച­രി­ത്രം പ­ഠി­ച്ചി­ട്ടു് ഒ­രി­ക്കൽ ഇ­തു­വ­ഴി­യൊ­ന്നു് വന്നു നോ­ക്കൂ. അ­പ്പോൾ ര­സ­മാ­യി­രി­ക്കും. രവി പ­ഠി­ക്ക­ണം. അ­തി­നാ­ണു് ഞാൻ ഈ പ്ര­യ­ത്ന­മൊ­ക്കെ ചെ­യ്ത­തു്. എ­നി­ക്കു സാ­ദ്ധ്യ­മാ­യ ഈ വിദ്യ ര­വി­ക്കും സാ­ദ്ധ്യ­മാ­വും. എ­നി­ക്കു­റ­പ്പു­ണ്ടു്. അ­തി­ന്റെ സ­മ­യ­മാ­കു­മ്പോൾ ഞാൻ തന്നെ മാർ­ഗ്ഗം കാ­ട്ടി തരാം. ന­മു­ക്കി­നി ഒ­രി­ട­ത്തു­കൂ­ടി പോ­കാ­നു­ണ്ടു്.”

“അ­തെ­വി­ടെ­യാ­ണു്?” ഞാൻ ചോ­ദി­ച്ചു.

“ഇതാ ഇവിടെ വരെ.” വേ­ല­പ്പൻ പ­റ­ഞ്ഞു തീർ­നി­ല്ല, അ­പ്പോ­ഴേ­ക്കു് എന്റെ മു­ന്നി­ലെ സീൻ മാറി, ഒരു ച­ല­ച്ചി­ത്ര­തി­ലെ­ന്ന­വ­ണ്ണം. ഒരു കു­ന്നിൻ ചെ­രു­വി­ലെ ഒരു ഗു­ഹ­യു­ടെ മുൻ­വ­ശം. അ­വി­ടെ­യൊ­രു ക­രി­ങ്കൽ പീ­ഠ­ത്തിൽ ഒരു സ­ന്യാ­സി ഇ­രി­ക്കു­ന്നു.

“ങാ, വരൂ, ഞാൻ പ്ര­തീ­ക്ഷി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു.” സ­ന്യാ­സി­യു­ടെ ശബ്ദം. എ­നി­ക്കു് മ­റ്റൊ­രു ഷോ­ക്കാ­യി­രു­ന്നു അതു്.

“അതു് സ്വാ­മി­യു­ടെ ശേ­ഷി­യാ­ണു് രവീ. എ­നി­ക്ക­തു വ­ശ­മാ­യി­ട്ടി­ല്ല.” ഇ­പ്പ­റ­ഞ്ഞ­തു് വേ­ല­പ്പ­നാ­യി­രു­ന്നു.

“എ­ങ്ങ­നെ­യു­ണ്ടാ­യി­രു­ന്നു രവീ യാത്ര? ആ­ദ്യ­മാ­യ­ല്ലേ. പ­രി­ഭ്ര­മി­ച്ചി­രി­ക്കു­ണു. വേ­ല­പ്പാ, നീ എ­ന്തി­നാ­ണീ കു­ട്ട്യോ­ളെ ഇ­ങ്ങ­നെ വെ­ഷ­മി­പ്പി­ക്ക­ണെ? ആ­ദ്യ­മേ തന്നെ എ­ല്ലാം പ­റ­ഞ്ഞു­കൊ­ടു­ത്തു­കൂ­ടെ? പക്ഷേ, നി­ന്റെ രീതി അ­ത­ല്ല­ല്ലോ, ല്ലേ? എ­ന്താ­യാ­ലും ന­ന്നാ­യി. നി­ന്റെ സെ­ല­ക്ഷൻ ന­ന്നാ­യി­രി­ക്കു­ന്നു. ഇവൻ മി­ടു­ക്ക­നാ­ണ്, ട്ടോ. നീ ഹ­രി­ദ്വാ­റി­ലേ­ക്കി­ല്ലേ?”

“ഉവ്വ്, സ്വാ­മീ.” വേ­ല­പ്പ­ന്റെ മ­റു­പ­ടി. “ഈ ജോലി തീർ­ന്ന­ല്ലോ. ഇനി ഹ­രി­ദ്വാ­റി­ലേ­ക്കു് തന്നെ. സ്വാ­മി പ­റ­ഞ്ഞ­തു­കൊ­ണ്ടു് ഒന്നു പോ­യി­നോ­ക്കാ­മെ­ന്നു കരുതി. എ­വി­ടെ­യാ­യാ­ലെ­ന്താ എ­ന്നെ­നി­ക്കു് ഇ­പ്പോ­ഴും തോ­ന്നു­ന്നു.”

“നീ അവിടെ പോയി കു­റ­ച്ചു­കാ­ല­മ­ങ്ങ­ടു് ഇ­രു­ന്നു നോ­ക്കൂ. അപ്പൊ മ­ന­സ്സി­ലാ­വും അ­തി­ന്റെ വി­ശേ­ഷം. പി­ന്നെ നെ­ന­ക്കു് ഇ­ങ്ങ­ടു് പോ­ര­ണം­ന്നു തോ­ന്നു­മ്പോ പോ­രാ­ല്ലോ.”

“ഞാൻ ഉടനെ പു­റ­പ്പെ­ടു­ക­യാ­യി സ്വാ­മി. ഞ­ങ്ങ­ളെ­ന്നാ മ­ട­ങ്ങ­ട്ടെ?”

“ആ­യി­ക്കോ­ട്ടെ. ര­ണ്ട്പേർ­ക്കും എന്റെ അ­നു­ഗ്ര­ഹം­ണ്ടു് ട്ടോ. പോ­യി­വ­രൂ.”

രംഗം വീ­ണ്ടും മാറി. ഞങ്ങൾ ഒരു പു­ഴ­യു­ടെ തീ­ര­ത്തു്. തെ­ളി­ഞ്ഞ വെ­ള്ളം. ശാ­ന്ത­മാ­യി ഒ­ഴു­കു­ന്ന പുഴ. നല്ല വീ­തി­യു­ണ്ടു്. ഭാ­ര­ത­പു­ഴ പോലെ. പക്ഷേ, അ­സാ­ധാ­ര­ണ­മാ­യി പുഴ നി­റ­ഞ്ഞൊ­ഴു­കു­ന്നു.

“അതെ ഭാ­ര­ത­പു­ഴ തന്നെ. എ­നി­ക്കി­വി­ടെ വ­ന്നി­രി­ക്കാൻ വലിയ ഇ­ഷ്ട­മാ­ണു്. നമ്മൾ കണ്ട സ്വാ­മി എന്റെ ഏ­റ്റ­വും വലിയ ഗു­രു­നാ­ഥ­നാ­ണു്. അ­ദ്ദേ­ഹ­മാ­ണു് എ­നി­ക്കു് പലതും നേടാൻ സ­ഹാ­യി­ച്ച­തു്.”

“എ­ങ്കിൽ അ­ദ്ദേ­ഹ­ത്തെ എ­ങ്ങ­നെ ക­ണ്ടെ­ത്താം എ­ന്നു് പ­റ­ഞ്ഞു­ത­രൂ. ഞാൻ സമയം കി­ട്ടു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തു് പോയി പ­ഠി­ച്ചു­കൊ­ള്ളാം.” ഞാൻ പ­റ­ഞ്ഞു.

“ഹ ഹ ഹ, ന­മ്മ­ളി­പ്പോൾ എ­വി­ടേ­യാ­ണെ­ന്നാ വി­ചാ­രി­ച്ചേ? ആ­യി­ര­ത്തോ­ളം വർഷം ഭാ­വി­യി­ലാ­ണു്. ഇ­വി­ടെ­യെ­ത്ത­ണ­മെ­ങ്കിൽ ആദ്യം കുറേ വി­ദ്യ­കൾ പ­ഠി­ച്ചേ പറ്റൂ.”

എ­നി­ക്കു തല ചു­റ്റു­ന്നോ എന്നു തോ­ന്നി. ഒരു രാ­ത്രി­ക്കു­ള്ളിൽ നേ­രി­ടാൻ പ­റ്റു­ന്ന­തിൽ കൂ­ടു­ത­ലാ­യി­രു­ന്നു ഇ­തൊ­ക്കെ. വേ­ല­പ്പൻ ചി­ന്ത­യി­ലാ­ണ്ടി­രി­ക്കു­ക­യാ­ണു് എ­ന്നെ­നി­ക്കു തോ­ന്നി. നി­ശ്ശ­ബ്ദ­ത. ഞാൻ ഒ­റ്റ­ക്കാ­യ­തു പോലെ. പക്ഷേ, എ­നി­ക്കു വേ­ല­പ്പ­ന്റെ സാ­മീ­പ്യം അ­റി­യാൻ ക­ഴി­ഞ്ഞു. അൽ­പ­നേ­രം ക­ഴി­ഞ്ഞ­പ്പോൾ വേ­ല­പ്പൻ പ­റ­ഞ്ഞു: “സ്വാ­മി പ­റ­ഞ്ഞ­തു് ശ­രി­യാ­ണു്. ഞാൻ കു­റ­ച്ചു കാ­ര്യ­ങ്ങൾ കൂടി ര­വി­യോ­ടു പ­റ­യേ­ണ്ട­താ­യി­രു­ന്നു. കേൾ­ക്കൂ. ഞാൻ സ്വാ­യ­ത്ത­മാ­ക്കി­യ ഈ വിദ്യ എ­ന്റേ­താ­യ ഒരു പുതിയ ക­ണ്ടു­പി­ടി­ത്ത­മ­ല്ല. നൂ­റ്റാ­ണ്ടു­കൾ­ക്കു മു­മ്പു് സ­ന്യാ­സി­മാർ ക­ണ്ടെ­ത്തി­യ­താ­ണു്. പക്ഷേ, ലോ­ക­ത്തിൽ വന്ന മാ­റ്റ­ങ്ങ­ളു­ടെ ഇ­ട­യിൽ­പ്പെ­ട്ടു് ഇ­തൊ­ക്കെ ന­ഷ്ട­മാ­യി. എ­ന്നാൽ ചില സൂ­ച­ന­കൾ ചില താ­ളി­യോ­ല ഗ്ര­ന്ഥ­ങ്ങ­ളിൽ ഉ­ണ്ടാ­യി­രു­ന്നു. അവയിൽ ചി­ല­തൊ­ക്കെ, ഭാ­ഗ്യ­വ­ശാൽ എ­നി­ക്കു കാണാൻ ക­ഴി­ഞ്ഞു. തു­ടർ­ന്നു­ള്ള എന്റെ സ്വ­ന്തം പ്ര­വർ­ത്ത­ന­ങ്ങ­ളും പ­ല­യി­ട­ങ്ങ­ളിൽ നി­ന്നു ല­ഭി­ച്ച നിർ­ദ്ദേ­ശ­ങ്ങ­ളും മ­റ്റു­മാ­ണു് എന്നെ ഇ­വി­ടെ­വ­രെ എ­ത്തി­ച്ച­തു്. ഞാ­നൊ­രി­ക്കൽ ഇ­ങ്ങ­നെ ചു­റ്റു­ന്ന സ­മ­യ­ത്താ­ണു് നാം മു­മ്പു കണ്ട സ്വാ­മി­യെ ആ­ദ്യ­മാ­യി കാ­ണു­ന്ന­തു്. അ­ദ്ദേ­ഹം ഇ­ങ്ങോ­ട്ടു­വ­ന്നു പ­രി­ച­യ­പ്പെ­ടു­ക­യാ­യി­രു­ന്നു. എ­നി­ക്കു് ഇ­പ്പോ­ഴും അ­തി­നു­ള്ള ക­ഴി­വി­ല്ല എ­ന്നോർ­ക്ക­ണം. അ­താ­യ­തു് ന­മ്മു­ടെ കാ­ല­ഘ­ട്ട­ത്തി­ലേ­ക്കു് ഇ­തു­പോ­ലെ ഒരാൾ ക­ട­ന്നു വ­ന്നാൽ അയാളെ ക­ണ്ടെ­ത്താ­നും അ­യാ­ളോ­ടു സം­സാ­രി­ക്കാ­നും എ­നി­ക്കാ­വി­ല്ല. അ­ങ്ങ­നെ പലതും എ­നി­ക്കു് ഇ­നി­യും പ­ഠി­ക്ക­നു­ണ്ടു്. ഇ­ത്ര­യും ക­ഷ്ട­പ്പെ­ട്ടു വീ­ണ്ടെ­ടു­ത്ത ഈ വി­ദ്യ­ക­ളൊ­ന്നും മ­നു­ഷ്യ­രാ­ശി­ക്കു് ഇ­നി­യും ന­ഷ്ട­മാ­ക­രു­തെ­ന്ന വി­ചാ­ര­ത്തി­ലാ­ണു് ഞാൻ രവിയെ ക­ണ്ടെ­ത്തി ഇ­തൊ­ക്കെ പ­ഠി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു്. രവി ഇ­തെ­ല്ലാം പ­ഠി­ക്കും എ­ന്നെ­നി­ക്ക­റി­യാം. ഓരോ സ­മ­യ­ത്തും മാർ­ഗ്ഗ­നിർ­ദ്ദേ­ശം തരാൻ ഞാ­നു­ണ്ടാ­കും. ഇ­പ്പോൾ ന­മു­ക്കു മ­ട­ങ്ങി­പ്പോ­കാം. രവി ഉ­റ­ങ്ങി­ക്കൊ­ള്ളൂ. ഉ­ണാ­രു­മ്പോ­ഴേ­ക്കും ഞാൻ പോ­യി­ട്ടു­ണ്ടാ­കും. നമ്മൾ വന്ന കാർ രവിയെ തി­രി­കെ കൊ­ണ്ടു­വി­ടും. അ­തി­ന്റെ കൂ­ലി­യൊ­ക്കെ കൊ­ടു­ത്തി­ട്ടു­ണ്ടു്. ഇ­നി­യൊ­രി­ക്കൽ കാണാം. ഗു­ഡ്നൈ­റ്റ്.”

ഇ­ത്ര­യും പ­റ­ഞ്ഞ­തു് എ­നി­ക്കോർ­മ്മ­യു­ണ്ടു്. പി­ന്നെ എ­നി­ക്ക­റി­യാ­വു­ന്ന­തു് രാ­വി­ലെ ഉ­ണ­രു­ന്ന­തു മാ­ത്ര­മാ­ണു്. ഞാൻ ക­ട്ടി­ലിൽ കി­ട­ക്കു­ക­യാ­യി­രു­ന്നു. എ­പ്പോ­ഴാ­ണു് ഞാൻ ക­സേ­ര­യിൽ നി­ന്നു ക­ട്ടി­ലി­ലേ­ക്കു വ­ന്ന­തെ­ന്ന­റി­യി­ല്ല. വേ­ല­പ്പ­ന്റെ സഞ്ചി മു­റി­യി­ലി­ല്ലാ­യി­രു­ന്നു. ന­ട­ന്ന­തെ­ല്ലാം സ്വ­പ്ന­മാ­യി­രു­ന്നോ എ­ന്നെ­നി­ക്കു സംശയം തോ­ന്നി. പക്ഷേ, എ­ങ്കിൽ ഞാ­നെ­ങ്ങ­നെ ഇ­വി­ടെ­യെ­ത്തി? എ­ണീ­റ്റു് ത­യ്യാ­റാ­യ­പ്പോൾ ഡ്രൈ­വർ വന്നു, പോ­കാ­നൊ­രു­ങ്ങി. അ­പ്പോൾ എ­നി­ക്കു തീർ­ച്ച­യാ­യി എന്റെ ഈ യാത്ര ഒരു സ്വ­പ്ന­മ­ല്ലാ­യി­രു­ന്നു എ­ന്നു്.

വി. ശശി കുമാർ
images/Sasikumar.jpg

ജനനം കോ­ട്ട­യ­ത്തു്, 1953 ആ­ഗ­സ്റ്റ് 10-നു്. കോ­ട്ട­യം എം. ടി. സെ­മി­നാ­രി ഹൈ­സ്ക്കൂൾ, ച­ങ്ങ­നാ­ശേ­രി എസ്. ബി. കോളജ്, എ­ന്നി­വി­ട­ങ്ങ­ളിൽ നി­ന്നു് വി­ദ്യാ­ഭ്യാ­സം. കൊ­ച്ചി സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഭൗ­തി­ക­ശാ­സ്ത്ര­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദം. ബാം­ഗ്ലൂർ ഇ­ന്ത്യൻ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് സ­യൻ­സിൽ നി­ന്നു് ഫി­സി­ക്കൽ എ­ഞ്ചി­നീ­യ­റി­ങ്ങിൽ എം. ടെക്. പി­ന്നീ­ടു് കൊ­ച്ചി സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഭൗ­തി­ക­ശാ­സ്ത്ര­ത്തിൽ പി. എച്ച്. ഡി. വിഷയം അ­ന്ത­രീ­ക്ഷ­വൈ­ദ്യു­തി (Atmospheric Electricity). 1979 മുതൽ 2007 വരെ തി­രു­വ­ന­ന്ത­പു­ര­ത്തു് സെ­ന്റർ ഫോർ എർ­ത്ത് സയൻസ് സ്റ്റ­ഡീ­സിൽ അ­ന്ത­രീ­ക്ഷ­ശാ­സ്ത്ര വി­ഭാ­ഗ­ത്തിൽ പ്ര­വൃ­ത്തി­യെ­ടു­ത്തു. അ­ന്ത­രീ­ക്ഷ­വൈ­ദ്യു­തി, മ­ഴ­യു­ടെ ഭൗ­തി­ക­ശാ­സ്ത്രം എന്നീ വി­ഷ­യ­ങ്ങ­ളി­ലാ­ണു് ഗ­വേ­ഷ­ണം ന­ട­ത്തി­യ­തു്. ഏ­താ­ണ്ടു് 2003 മുതൽ സ്വ­ത­ന്ത്ര സോ­ഫ്റ്റ്വെ­യർ പ്ര­സ്ഥാ­ന­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്നു. രണ്ടു മക്കൾ, അ­ക്ഷ­യ്, അയിഷ. ഇ­പ്പോൾ സ്വ­ന്ത­മാ­യി ഗ­വേ­ഷ­ണ­വും ശാ­സ്ത്ര­സാ­ഹി­ത്യ­വും ന­ട­ത്തു­ന്നു.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Orasadharana yathra (ml: ഒ­ര­സാ­ധാ­ര­ണ­യാ­ത്ര).

Author(s): V. Sasikumar.

First publication details: Sayahna Foundation; Trivandrum, Kerala; 2021-08-03.

Deafult language: ml, Malayalam.

Keywords: short story, V. Sasi kumar, Orasadhara yathra, വി. ശ­ശി­കു­മാർ, ഒ­ര­സാ­ധാ­ര­ണ­യാ­ത്ര, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Capricious of Memory, a painting by Aharon April (1932–2020). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.