SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/akka-79.jpg
Calligraphy by N. Bhattathiri (na).
അക്ക മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങൾ
കെ. സ­ച്ചി­ദാ­ന­ന്ദൻ

ക­ന്ന­ഡ­ശൈ­വ­ക­വി­കൾ­ക്കി­ട­യിൽ ധാ­രാ­ളം സ്ത്രീ­ക­ളും ഉ­ണ്ടാ­യി­രു­ന്നു. അവരിൽ ഏ­റ്റ­വും പ്ര­ധാ­നി­യാ­യി ഗ­ണി­ക്ക­പ്പെ­ടു­ന്ന­ത് ‘അക്ക’ (ചേ­ച്ചി) എ­ന്നു് വി­ളി­ക്ക­പ്പെ­ടു­ന്ന മ­ഹാ­ദേ­വി തന്നെ. പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടി­ലെ ബ­സ­വ­ണ്ണ­യു­ടെ­യും അ­ല്ല­മാ പ്ര­ഭു­വി­ന്റെ­യും സ­മ­കാ­ലീ­ന­യാ­യി­രു­ന്നു അക്ക, ബ­സ­വ­യെ­ക്കാൾ ഇളയവൾ. അ­ല്ല­മാ­യു­ടെ ജ­ന്മ­സ്ഥാ­ന­മാ­യ ശി­വ­മൊ­ഗ്ഗ­യി­ലെ ഉ­ഡു­ത്ത­ഡി ഗ്രാ­മ­ത്തി­ലാ­യി­രു­ന്നു അ­വ­രു­ടെ ജനനം. പ­ത്താം വ­യ­സ്സിൽ മ­ഹാ­ദേ­വി­യെ അ­റി­യ­പ്പെ­ടാ­ത്ത ഏതോ ഗുരു ശി­വ­മാർ­ഗ്ഗ­ത്തി­ലേ­ക്കു് ആ­ന­യി­ച്ചു. ആ നി­മി­ഷ­മാ­ണു് താൻ ശ­രി­ക്കും ജ­നി­ച്ച­തെ­ന്നു് അവർ കരുതി. അ­വി­ട­ത്തെ ക്ഷേ­ത്ര­ത്തി­ലെ പ്ര­തി­ഷ്ഠ ചെ­ന്ന­മ­ല്ലി­കാർ­ജ്ജു­ന­നാ­യി­രു­ന്നു. ‘ചെന്ന’ എ­ന്നാൽ സു­ന്ദ­രം; ‘മ­ല്ലി­കാർ­ജ്ജു­നൻ’ എ­ന്നാൽ ‘മ­ല്ലി­കാ­ദേ­വി­യു­ടെ പതി’ എ­ന്നും ‘മ­ല്ലി­ക (മുല്ല) പോലെ വെ­ളു­ത്ത ദേവ’നെ­ന്നും അർ­ത്ഥം വരും. ഇ­ഷ്ട­ദേ­വ­ത­യാ­യ മ­ല്ലി­കാർ­ജ്ജു­ന­നെ ആണു് അ­ക്ക­മ­ഹാ­ദേ­വി തന്റെ ‘അടയാള’മായി (‘അ­ങ്കി­തം’-​വചനങ്ങളിൽ ആ­ത്മ­മു­ദ്ര­യാ­യി ചേർ­ക്കു­ന്ന പേരു്) സ്വീ­ക­രി­ച്ച­തു്. വ­ര­ന്മാ­രാ­യി വ­ന്ന­വ­രെ­യെ­ല്ലാം തി­ര­സ്ക­രി­ച്ചു അക്ക ശിവനെ വ­രി­ക്കു­ക­യാ­യി­രു­ന്നു. അ­ഭൌ­മ­കാ­മു­ക­നും മ­നു­ഷ്യ­രാ­യ പ്ര­ണ­യാർ­ത്ഥി­ക­ളും ത­മ്മി­ലു­ള്ള സം­ഘർ­ഷം അ­ക്ക­യു­ടെ ജീ­വി­ത­ത്തി­ലും ക­വി­ത­യി­ലും അ­ട­യാ­ള­പ്പെ­ട്ടു കി­ട­പ്പു­ണ്ടു്.

പ­ട­ത്ത­ല­വ­നോ രാ­ജാ­വോ ആ­യി­രു­ന്ന കൌ­ശി­കൻ ഒ­രി­ക്കൽ മ­ഹാ­ദേ­വി­യെ കണ്ടു പ്ര­ണ­യ­ത്തി­ലാ­യി, മ­ഹാ­ദേ­വി­യു­ടെ മാതാ-​പിതാക്കളിൽ അ­ഭ്യർ­ത്ഥ­ന എ­ത്തി­ക്കു­ക­യും ചെ­യ്തു. പക്ഷേ, മ­നു­ഷ്യ­നും അ­വി­ശാ­സി­യു­മാ­യി­രു­ന്ന കൌ­ശി­കൻ അ­വൾ­ക്കു സ്വീ­കാ­ര്യ­നാ­യി­രു­ന്നി­ല്ല. എ­ങ്കി­ലും അ­ധി­കാ­ര­വും പ്ര­ലോ­ഭ­ന­വും ഉ­പ­യോ­ഗി­ച്ചു് അയാൾ അവരെ പ്രേ­രി­പ്പി­ച്ചു എ­ന്നും മ­ഹാ­ദേ­വി അ­ല്പ­കാ­ലം അ­യാ­ളു­ടെ പ­ത്നി­യാ­യി ക­ഴി­ഞ്ഞു എ­ന്നും ക­ഥ­ക­ളു­ണ്ടു്, ചില പ­ണ്ഡി­ത­രും ഭ­ക്ത­രും അവ നി­ഷേ­ധി­ക്കു­ന്നു­ണ്ടെ­ങ്കി­ലും. ഏ­താ­യാ­ലും അ­ങ്ങി­നെ ഒരു ജീ­വി­തം ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ അതു് സം­ഘർ­ഷ­പൂ­രി­ത­മാ­യി­രു­ന്നു എ­ന്നു് അ­ക്ക­യു­ടെ ക­വി­ത­കൾ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. തീർ­ത്തും ഇ­ന്ദ്രി­യ­ങ്ങ­ളു­ടെ ത­ട­വു­കാ­ര­നാ­യി­രു­ന്ന കൌ­ശി­ക­നും, മ­ല്ലി­കാർ­ജ്ജു­ന­നെ മനസാ വ­രി­ച്ച അ­ലൌ­കി­ക­യും ദി­ഗം­ബ­ര­യു­മാ­യി അ­ല­ഞ്ഞു തി­രി­യു­ന്ന അ­ക്ക­യും ഒ­ന്നി­ച്ചു് ഒരു ജീ­വി­തം സ­ങ്ക­ല്പി­ക്ക തന്നെ പ്ര­യാ­സം. അനേകം വ­ച­ന­ങ്ങ­ളിൽ ഈ സം­ഘർ­ഷ­വും (ഉദാ: വചനം 114) ശിവനെ തന്റെ രഹസ്യ കാ­മു­ക­നാ­യി സ­ങ്ക­ല്പി­ക്കു­ന്ന­തി­ലെ ആ­ന­ന്ദ­വും (വചനം 88) തന്റെ ഒ­രേ­യൊ­രു സാ­ധു­വാ­യ ഭർ­ത്താ­വു് മ­ല്ലി­കാർ­ജ്ജു­നൻ ആ­ണെ­ന്ന സൂ­ച­ന­യും (വചനം 283) കാണാം. കൌ­ശി­കൻ തന്റെ ഇഷ്ടം അ­ടി­ച്ചേ­ല്പി­ക്കാൻ ശ്ര­മി­ച്ച­പ്പോൾ അക്ക അയാളെ മാ­ത്ര­മ­ല്ല പു­രു­ഷ­ലോ­ക­ത്തെ­ത്ത­ന്നെ നി­രാ­ക­രി­ച്ചു എ­ന്നും ചില വ­ച­ന­ങ്ങൾ സൂ­ചി­പ്പി­ക്കു­ന്നു. സ­ഹോ­ദ­ര­രും പി­താ­ക്ക­ളു­മാ­കേ­ണ്ട­വർ തന്റെ പിറകേ വ­രു­ന്ന­തി­നെ­ക്കു­റി­ച്ചു് അക്ക അ­വ­ജ്ഞ­യോ­ടെ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. (വചനം 294). മറ്റു പല ഭ­ക്ത­രെ­യും പോലെ അ­ക്ക­യും ജ­ന്മ­സ്ഥ­ല­വും മാതാ-​പിതാക്കളുമായുള്ള ബ­ന്ധ­വും അ­റു­ത്തു­ക­ള­യു­ന്നു­ണ്ടു് (വചനം 102). പു­രു­ഷ­ലോ­ക­ത്തി­നു സ്ത്രീ നൽ­കു­ന്ന അ­വ­സാ­ന­ത്തെ ആ­നു­കൂ­ല്യ­മാ­യ വ­സ്ത്ര­ങ്ങ­ളും അവൾ ഉ­പേ­ക്ഷി­ക്കു­ന്നു, ഒരു നി­ഷേ­ധ­ചേ­ഷ്ട­യെ­ന്ന നി­ല­യ്ക്കു് ത­ല­മു­ടി­യാൽ നഗ്നത മ­റ­ച്ചു അ­ല­ഞ്ഞു തി­രി­യു­ന്നു. (വചനം 124) ഒ­ടു­വിൽ ബ­സ­വ­യും അ­ല്ല­മാ­യും ന­ട­ത്തി­യി­രു­ന്ന ക­ല്യാ­ണ­യി­ലെ ആശ്രമ പാ­ഠ­ശാ­ല­യിൽ അക്ക എ­ത്തി­ച്ചേ­രു­ന്നു.

അ­ല്ല­മാ ആദ്യം അ­ക്ക­യെ സ്വീ­ക­രി­ച്ചി­ല്ല. അവർ ത­മ്മി­ലു­ള്ള സം­ഭാ­ഷ­ണം ഒരു ഗുരു-​ശിഷ്യസംവാദം ത­ന്നെ­യാ­യി­രു­ന്നു. ആ വ­ന്യ­സ്ത്രീ­യോ­ടു് അ­വ­ളു­ടെ ഭർ­ത്താ­വി­നെ­ക്കു­റി­ച്ചു ചോ­ദി­ച്ച­പ്പോൾ താൻ എ­ന്നേ­ക്കും ചെ­ന്ന­മ­ല്ലി­കാർ­ജ്ജു­ന­ന്റെ മ­ണ­വാ­ട്ടി­യാ­ണെ­ന്നാ­യി­രു­ന്നു അ­ക്ക­യു­ടെ മ­റു­പ­ടി; ലോ­ക­നി­രാ­സ­ത്തി­ന്റെ അ­ട­യാ­ള­മാ­യി വ­സ്ത്രം ഉ­രി­ഞ്ഞു ക­ള­ഞ്ഞി­ട്ടും എ­ന്തി­നു മുടി കൊ­ണ്ടു് നഗ്നത മ­റ­യ്ക്കു­ന്നു എന്ന ചോ­ദ്യ­ത്തി­നു്, “പഴം പ­ഴു­ത്താ­ലേ തോൽ ഉ­രി­ഞ്ഞു പോകൂ” എ­ന്നാ­യി­രു­ന്നു അ­ക്ക­യു­ടെ സ­ത്യ­സ­ന്ധ­മാ­യ മ­റു­പ­ടി—താൻ ആ വൈ­രാ­ഗ്യ­ഘ­ട്ട­ത്തിൽ എ­ത്താ­നി­രി­ക്കു­ന്ന­തേ­യു­ള്ളൂ എന്നു സൂചന. പ­തി­ന­ഞ്ചാം നൂ­റ്റാ­ണ്ടിൽ എ­ഴു­ത­പ്പെ­ട്ട ‘ശൂ­ന്യ­സ­മ്പാ­ദ­നെ’ എന്ന ഗ്ര­ന്ഥ­ത്തിൽ ഈ സം­വാ­ദം രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. തന്റെ ഉ­ട­ലി­ലെ പ്ര­ണ­യ­മർ­മ്മ­ങ്ങൾ കാ­ണി­ച്ചാൽ സ­ഹോ­ദ­രർ വ്ര­ണി­ത­രാ­കും; താൻ സ്വയം ദേവനു സ­മർ­പ്പി­ച്ചു ക­ഴി­ഞ്ഞു, ഇനി പി­ന്നാ­ലേ ന­ട­ക്കേ­ണ്ടാ എ­ന്നു് ഒരു വ­ച­ന­ത്തിൽ (183) അക്ക പ­റ­യു­ന്നു­ണ്ടു്. ഈ അ­ഭി­മു­ഖം ക­ഴി­ഞ്ഞു് അ­ല്ല­മാ മ­ഹാ­ദേ­വി­യെ സ­ന്യാ­സ­സം­ഘ­ത്തി­ലേ­യ്ക്കു സ്വീ­ക­രി­ച്ചു.

എ­ന്നാൽ ഭ­ക്തി­ല­ഹ­രി­യിൽ അവർ വീ­ണ്ടും അ­ല­ഞ്ഞു തി­രി­ഞ്ഞു; ശ്രീ ശൈ­ല­ത്തിൽ തന്റെ പ്രി­യ­നെ ക­ണ്ടെ­ത്തി ആ­ശ്വ­സ്ത­യാ­യി. ഈ അ­ന്വേ­ഷ­ണം മു­ഴു­വൻ വ­ച­ന­ങ്ങൾ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്നു­ണ്ടു്—അ­ഗ­മ്യ­ഗ­മ­നം, പ്ര­ണ­യ­വി­ര­ഹം, പ്രണയ സ­മാ­ഗ­മം (ഉദാ; യ­ഥാ­ക്ര­മം 328, 318, 336)—ഇ­ങ്ങി­നെ ഇ­ന്ത്യൻ കാ­വ്യ­സ­ങ്ക­ല്പ­ത്തി­ലെ പ്ര­ണ­യ­ത്തി­ന്റെ പല ഘ­ട്ട­ങ്ങ­ളി­ലൂ­ടെ മ­ഹാ­ദേ­വി ക­ട­ന്നു പോ­കു­ന്നു. ഇ­ന്ത്യൻ മ­തേ­ത­ര­ക­വി­ത­യി­ലെ പ്ര­ണ­യാ­വി­ഷ്കാ­ര സ­മ്പ്ര­ദാ­യ­ങ്ങ­ളെ ത­ന്റേ­താ­ക്കു­ക­യാ­ണു് അക്ക ചെ­യ്ത­തു്. ത­ങ്ങ­ളിൽ ഏ­റ്റ­വും ക­വി­ത്വ­മു­ള്ള ആളായി മ­ഹാ­ദേ­വി­യെ­യാ­ണു് ശൈ­വ­ക­വി­കൾ ക­ണ്ടി­രു­ന്ന­തു്. അ­വ­രു­ടെ ക­വി­ത­യിൽ പൂവും പഴവും കി­ളി­യും മരവും എ­ല്ലാം സ­ന്നി­ഹി­ത­മാ­കു­ന്നു. ശി­വ­ന്റെ തന്നെ ഏ­റ്റ­വും സു­ന്ദ­ര­മാ­യ രൂ­പ­മാ­ണു് അക്ക ആ­രാ­ധ­ന­യ്ക്കു് തി­ര­ഞ്ഞെ­ടു­ത്ത­തു്—മ­ല്ലി­കാ­മോ­ഹ­ന­രൂ­പൻ. തന്റെ കാലം, സ്ഥലം, ശരീരം—ഈ ബ­ന്ധ­ന­ങ്ങ­ളോ­ടാ­യി­രു­ന്നു അ­ക്ക­യു­ടെ കലഹം. സ­മൂ­ഹ­ത്തിൽ സ­വി­ശേ­ഷ­മാ­യ ഒരു ‘റോൾ’—മകൾ, ഭാര്യ, വീ­ട്ടു­കാ­രി, അമ്മ—ക­ല്പി­ക്ക­പ്പെ­ട്ട സ്ത്രീ എന്ന നി­ല­യിൽ അ­വർ­ക്കു് അതു് പു­രു­ഷ­രേ­ക്കാൾ ദു­ഷ്ക­ര­മാ­യി­രു­ന്നു. മു­പ്പ­തു വ­യ­സ്സാ­കും മുൻപേ അക്ക തന്റെ ശി­വ­നിൽ ല­യി­ച്ചു എ­ന്നാ­ണു് ഐ­തി­ഹ്യം—ത­മി­ഴി­ലെ ആ­ണ്ടാൾ വി­ഷ്ണു­വിൽ എന്ന പോലെ. ബ­സ­വ­രാ­ജു­വി­ന്റെ­യും ഏ. കെ. രാ­മാ­നു­ജ­ന്റെ­യും വ­ച­ന­ക്ര­മ­മാ­ണു് ഞാൻ പി­ന്തു­ടർ­ന്നി­ട്ടു­ള്ള­തു്. കാ­വ്യ­ഭം­ഗി കൊ­ണ്ടു് ഏ­റ്റ­വും നല്ല തെ­ര­ഞ്ഞെ­ടു­പ്പും ഏ­റ്റ­വും നല്ല പ­രി­ഭാ­ഷ­യു­മാ­യി ഞാൻ ക­രു­തു­ന്ന രാ­മാ­നു­ജ­ന്റെ ‘സ്പീ­ക്കി­ങ് ഓഫ് ശിവ’ ആണു് എന്റെ പ­രി­ഭാ­ഷ­ക­ളു­ടെ പ്ര­ധാ­ന ആധാരം; മറ്റു സ­മാ­ഹാ­ര­ങ്ങ­ളും നോ­ക്കി­യി­ട്ടു­ണ്ടെ­ങ്കി­ലും.

images/Akka-2.png

ഭൂ­മി­യി­ലൊ­ളി­പ്പി­ച്ച

നിധി പോൽ, പ­ഴ­ത്തി­ലെ

മാ­ധു­ര്യ­മെ­ന്ന പോൽ,

പാ­റ­യിൽ പൊ­ന്നു പോൽ,

എ­ള്ളി­ലെ­യെ­ണ്ണ പോൽ,

തീ വി­റ­കി­ലെ­ന്ന­പോൽ

ബ്രഹ്മമസ്തിത്വത്തി-​

നു­ള്ളി­ലി­രി­ക്കു­ന്നു

ആ­രു­മ­റി­യാ,

തവൻ,മ­ല്ലി­കാർ­ജ്ജു­നൻ!

(വചനം 2)

നീ ജ­ല­ത്തിൽ പാലു

പോലെ, പറയുവാ-​

നാ­വി­ല്ല,യെ­ന്തേ

വ­രു­ന്നാ­ദ്യ­മെ­ന്ന­തും

എന്തേ വ­രു­ന്നൂ

പി­റ­കി­ലെ­ന്നു­ള്ള­തും;

ആരു യജമാന,-

ന­ടി­മ­യാ­രെ­ന്ന­തും

ആരു വലു,താരേ

ചെ­റി­യ­തെ­ന്നു­ള്ള­തും

സ്നേ­ഹി­ക്കു­കിൽ നി­ന്നെ,

നി­ന്നെ പ്ര­കീർ­ത്തി­ക്കിൽ

നേ­ടു­ക­യി­ല്ലേ

എ­റു­മ്പു­കൾ പോലുമേ-​

ഭീ­മ­മാം ശ­ക്തി­കൾ,

ഹേ, മ­ല്ലി­കാർ­ജു­ന?

(വചനം, 11)

images/akka-131.png

ചേ­റെ­ന്റെ ദേഹം,

എൻ ദേ­ഹി­യാ­കാ­ശ­വും:

ഏ­തെ­ന്റെ­യാ­ക്ക­ണം,

ദേവ, ഞാ­നെ­ങ്ങി­നെ,

ആരായ് ക­രു­ത­ണം നി­ന്നെ?

എൻ തൃ­ഷ്ണ­കൾ

നീ­ളെ­ത്ത­കർ­ക്കു­ക,

ഹേ, മ­ല്ലി­കാർ­ജു­നാ!

(വചനം 12)

പ­ട്ടു­നൂൽ­പ്പു­ഴു സ്വ­ന്തം

മ­ജ്ജ­യിൽ നി­ന്നും വീടു

കെ­ട്ടി­ട്ടും പോലെ, സ്വന്ത-​

മു­ട­ലിൻ നാരിൽ ചുറ്റി-​

ച്ചു­റ്റി­ത്തൻ ശ്വാ­സം മുട്ടി-​

പ്പി­ട­ഞ്ഞു ചാവും പോലെ

ക­ത്തു­ന്നൂ ഞാനും, ജീവൻ

കൊ­തി­ക്കും കൊ­തി­ക­ളാൽ.

വെ­ട്ടു­ക പ്രഭോ, ജീവ-

തൃ­ഷ്ണ­കൾ, പു­റ­ത്തേ­യ്ക്കു

കാ­ട്ടു­ക വഴി, ചെന്ന-​

മ­ല്ലി­കാർ­ജു­ന­ദേ­വാ!

(വചനം 17)

ഒ­ന്ന­ല്ല, ര­ണ്ട­ല്ല, മൂ­ന്ന­ല്ല, നാ­ല­ല്ല

എൺ­പ­ത്തി­നാ­ലു­നൂ­റാ­യി­രം­യോ­നി­യിൽ

നി­ന്നു പി­റ­ന്നു ഞാൻ, ദു­സ്സാ­ദ്ധ്യ­ലോ­ക­ങ്ങൾ

പി­ന്നി­ട്ടു, ആറാടി ദുഃ­ഖ­സു­ഖ­ങ്ങ­ളിൽ.

എൻ പൂർ­വ്വ­ജ­ന്മ­ങ്ങ­ളെ­ന്തു­മേ­യാ­ക­ട്ടെ

ഇ,ന്നീ ദിനം തന്നെ, യെ­ന്നോ­ടു കാ­ട്ടു­ക,

നി­ന്ന­ലി­വെൻ മ­ല്ലി­കാർ­ജ്ജു­ന­ദേ­വ നീ.

(വചനം 18)

കു­ര­ങ്ങു­ക­ളി­ക്കാ­ര­ന്റെ

കു­ര­ങ്ങു പോൽ, കെ­ട്ടി­യി­ട്ട

ച­ര­ടി­ന്മേൽ ച­ലി­ക്കു­ന്ന

പാ­വ­യെ­പ്പോ­ലെ,

ക­ളി­പ്പി­ച്ച പോൽ ക­ളി­ച്ചു,

പ­റ­യി­ച്ച പോൽ പ­റ­ഞ്ഞു,

ന­ട­ത്തി­യ പോൽ ന­ട­ന്നു

നിൻ നിഴൽ പോൽ ഞാൻ.

ഉ­ല­ക­ത്തിൻ ശി­ല്പീ, ‘മതി

മതി’യെ­ന്നു് പ­റ­വോ­ളം

ഇ­വ­ളോ­ടി­യ­ല്ലോ ചെന്ന-​

മ­ല്ലി­കാർ­ജ്ജു­ന!

(വചനം 20)

images/akka-26.png

ഉ­ട­ലി­നെ നിഴൽ പോലെ

ജീ­വി­ത­ത്തെ ഹൃദയം പോൽ

ഹൃ­ദ­യ­ത്തെ­യോർ­മ്മ പോലെ

ഓർ­മ്മ­യെ­യോ ബോധം പോലെ

മാ­യ­യെ­ന്നെ­ക്കു­ഴ­ക്കു­ന്നൂ

കോ­ലു­യർ­ത്തി­ത്ത­ളി­ക്കു­ന്നൂ

കാ­ലി­ക­ളെ­പ്പോ­ലെ മായ

ലോ­ക­മാ­യ ലോ­ക­മൊ­ക്കെ.

ചെ­ന്ന­മ­ല്ലി­കാർ­ജു­നാ, ആ-

രു­ണ്ടു് വെ­ല്ലാൻ നി­ന്റെ മായ?

(വചനം 26)

വ­ര­ണ്ടൊ­രു തടാകത്തി-​

ന്നടിത്തട്ടിലേയ്ക്കൊഴുകു-​

മരുവി പോൽ, ഉ­ണ­ങ്ങി­യ

ചെ­ടി­ക­ളിൽ ചീ­റി­പ്പെ­യ്യും

മഴ പോ­ലെ­യ­വ വന്നു

ഈ­യു­ല­കിൻ സു­ഖ­ങ്ങ­ളും

ആ ഉലകിൻ പ­ഥ­ങ്ങ­ളും

കൈകൾ കോർ­ത്തി­ട്ടെ­ന്നി­ലേ­യ്ക്കു

വ­രും­പോ­ലെ­യ­വ വന്നു

പ്ര­ഭു­വി­ന്റെ കാ­ല­ടി­കൾ!

അവ ക­ണ്ടെൻ ജീ­വി­ത­മേ

സ­ഫ­ല­മാ­യ് എന്റെ ചെന്ന-​

മ­ല്ലി­കാർ­ജ്ജു­നാ!

(വചനം 45)

എ­ന്നെ­ത്ത­ന്നെ­യ­റി­യാ­തെ

ഞാൻ ക­ഴി­ഞ്ഞ നാ­ളു­ക­ളിൽ

എങ്ങു പോ­യി­രു­ന്നു നീ?

എ­ന്റെ­യു­ള്ളിൽ, സ്വർ­ണ്ണ­ത്തി­ലെ

വർ­ണ്ണം പോ­ലെ­യി­രു­ന്നു നീ!

ചെ­ന്ന­മ­ല്ലി­കാർ­ജു­നാ ഞാൻ

ഇന്നു കണ്ടു പി­ടി­ച്ച­ല്ലോ

എ­ന്റെ­യു­ള്ളിൽ വിരൽ പോലും

ഒന്നു പു­റ­ത്തി­ട്ടി­ടാ­തെ

നീ­യി­രി­ക്കും ര­ഹ­സ്യം.

(വചനം 50)

എ­ത്ര­യ­ല­ഞ്ഞു കി­ത­ച്ചു നി­ന്നെ­ത്തേ­ടി

നിർ­ത്താ­തെ കാ­ട്ടി­ലും മേ­ട്ടി­ലും, കാ­ണു­ന്ന

വൃ­ക്ഷ­മോ­രോ­ന്നി­ലും, അയ്യാ, വരൂ, വരൂ

കാ­ട്ടു­ക­യെ­ന്നിൽ ദയ, മ­ല്ലി­കാർ­ജ്ജു­നാ!

എ­ത്തി­യൊ­ടു­വിൽ നി­ന്നാ­ളു­കൾ, അന്നു ക-

ണ്ടെ­ത്തി ഞാൻ നി­ന്നെ!

ഒ­ളി­ച്ചി­രി­ക്കു­ന്നു ക-

ണ്ടെ­ത്ത­ട്ടെ തേ­ടി­യെ­ന്നോർ­ത്തി, ട്ട­റി­വു ഞാൻ.

എ­ങ്കി­ലും നി­ന്റെ­യൊ­ളി­യി­ട­മെ­ങ്ങെ­ങ്ങ്,

ത­ന്നാ­ലു­മി­ത്തി­രി സൂ­ച­ന­യെ­ങ്കി­ലും!

(വചനം 60)

തീ­പ്പൊ­രി ചി­ത­റ­ട്ടേ,

ഞാൻ ക­രു­തും:

പൈ­ദാ­ഹം മാറീ.

images/akka-328.png

മാനം പെ­യ്യ­ട്ടേ,

ഞാൻ ക­രു­തും:

നീ­രാ­യ് നീ­രാ­ടാൻ

കു­ന്നു­രുൾ പൊ­ട്ട­ട്ടേ

ഞാൻ ക­രു­തും

പൂ­വാ­യ് എൻ മു­ടി­യിൽ

എൻ തല വീ­ഴ­ട്ടേ

ഞാൻ ക­രു­തും

നിൻ വ­ഴി­പാ­ടാ­യി, അയ്യാ,

മു­ല്ല­മ­ലർ ദേവാ.

(വചനം 65)

ചു­ക­ന്നു തി­ള­ങ്ങി­ടും ജട,

വ­ജ്ര­ത്തിൻ മകുടം,

മ­നോ­ഹ­രം ചെ­റു­പ­ല്ലു­കൾ,

ചിരി പൊ­ഴി­ക്കും മു­ഖ­ത്തി­ലെ മി­ഴി­കൾ,

പ­തി­ന്നാ­ലു ലോ­ക­വും തി­ള­ക്കു­ന്നോർ:

കണ്ടു ഞാ­ന­വ­ന്റെ­യാ മ­ഹ­ത്വം

ക­ണ്ടെൻ ക­ണ്ണിൻ വ­രൾ­ച്ച ശ­മി­പ്പി­ച്ചൂ

കണ്ടു ഞാൻ ഗർ­വ്വി­ഷ്ഠ­നാം നാഥനെ

മ­നു­ഷ്യ­രാം മ­നു­ഷ്യർ മു­ഴു­വ­നും

വ­ധു­ക്കൾ, സ്ത്രീ­കൾ, മാ­ത്ര­മാ­യോ­നെ.

കണ്ടൂ ലോ­ക­മൂ­ല­മാം ശ­ക്തി­ക്കൊ­പ്പം

പ്രേ­മ­ലീ­ല­യി­ലാ­ണ്ടോ­രാ മ­ഹാ­നു­ഭാ­വ­നെ

അ­വ­ന്റെ ന­ട­ന­ത്തിൽ

ജീ­വി­ക്കാൻ തു­ട­ങ്ങി ഞാൻ.

(വചനം 68)

ജ്വാ­ല­യി­ല്ലാ­ത്തൊ­രു

തീ­യ്യിൽ ദ­ഹി­ച്ചു ഞാ­ന­മ്മേ

ചോ­ര­യി­റ്റാ­തെ­ന്റെ

മേനി മു­റി­വേ­റ്റു, അമ്മേ.

മൂർ­ച്ഛ­യി­ല്ലാ­തെ

ഞെ­രി­പി­രി­ക്കൊ­ണ്ടു­ഞാ­ന­മ്മേ.

മുല്ല പോ­ലു­ള്ളോ­നെ

സ്നേ­ഹി­ച്ചു വൈചിത്ര്യ-​

മാർ­ന്ന ലോ­ക­ങ്ങ­ളിൽ പോയ് ഞാൻ.

(വചനം 69)

കളകളം പൊ­ഴി­ക്കു­ന്ന

കി­ളി­കൾ­തൻ കൂ­ട്ട­ങ്ങ­ളേ

അ­റി­യി­ല്ലേ അ­റി­യി­ല്ലേ നി­ങ്ങൾ?

ത­ടാ­ക­ത്തി­ന്ന­രി­കി­ലെ

അ­ര­യ­ന്ന­ക്കൂ­ട്ട­ങ്ങ­ളേ,

അ­റി­യി­ല്ലേ, അ­റി­യി­ല്ലേ നി­ങ്ങൾ?

ഉ­റ­ക്ക­നെ­പ്പാ­ടു­ന്നൊ­രു

കു­യി­ലി­ന്റെ കു­ല­ങ്ങ­ളേ

അ­റി­യി­ല്ലേ, അ­റി­യി­ല്ലേ നി­ങ്ങൾ?

പ്ര­ദ­ക്ഷി­ണം വെ­ച്ചു താണു

പ­റ­ക്കും തേ­നീ­ച്ച­ക­ളേ,

അ­റി­യി­ല്ലേ, അ­റി­യി­ല്ലേ നി­ങ്ങൾ?

മ­ല­ഞ്ചെ­രി­വു­ക­ളി­ലെ

മ­യി­ല­ല്ലേ. അ­റി­യി­ല്ലേ,

അ­റി­യി­ല്ലേ, അ­റി­യു­മോ, പറയൂ

എവിടെ മ­ല്ലി­കാർ­ജു­നൻ

എ­വി­ടെ­ന്റെ നാഥൻ, ഒന്നു പറയൂ.

(വചനം 73)

images/akka-75.png

നീ തന്നെ കാടു്,

നീ തന്നെ കാ­ടി­ന്റെ

പേരു പു­ക­ഴ്‌­ന്ന മ­ര­ങ്ങൾ

ആ മരം തോറും

ക­യ­റി­യി­റ­ങ്ങു­ന്ന

പ­ക്ഷി­കൾ നീ, നീ മൃ­ഗ­ങ്ങൾ.

എ­ല്ലാം നി­റ­യ്ക്കു­വോൻ,

എ­ല്ലാ­വ­രും നി­റ­യ്ക്കു­ന്ന­വൻ, നീ മുഖ-

മൊ­ന്നെ­ന്നെ­ക്കാ­ണി­ക്ക­യി­ല്ലേ?

(വചനം 75)

പുറമേ വെ­റു­തെ ചു­റ്റും ക­ഴു­ക­ന്

അ­റി­യു­വ­തെ­ങ്ങി­നെ തി­ങ്ക­ളി­നെ­പ്പോൽ

ആ­കാ­ശ­ത്തി­ന്നാ­ഴം?

ന­ദി­യു­ടെ കരയിൽ നിൽ­ക്കും പു­ല്ലി­ന്

അ­റി­യു­വ­തെ­ങ്ങി­നെ താമര പോലാ

ന­ദി­യി­ലെ നീ­രി­ന്നാ­ഴം?

അ­രി­കിൽ വെ­റു­തേ ചാടിടുമീച്ച-​

യ്ക്ക­റി­യു­വ­തെ­ങ്ങി­നെ തേൻ­വ­ണ്ടു­കൾ പോൽ

മലരിൻ നി­റ­സൌ­ര­ഭ്യം?

അ­റി­വ­തു നീയേ ശരണർ തൻ വഴി,

അ­റി­യു­വ­തെ­ങ്ങി­നെ പോ­ത്തിൻ മു­തു­കിൻ

കൊ­തു­കു­കൾ ഭ­ക്ത­രെ, പ്രി­യ­നേ?

(വചനം 77)

പ­ക­ലി­ന്റെ നാലു യാ­മ­ങ്ങ­ളിൽ നീ വരാൻ

വി­ര­ഹി­യാ­യ് ഞാൻ വി­ല­പി­ക്കും

ഇ­ര­വി­ന്റെ നാലു യാ­മ­ങ്ങ­ളിൽ നി­ന്നോ­ടു

പ്ര­ണ­യ­ത്താ­ലു­ന്മാ­ദി­യാ­കും

പ­ക­ലി­ലും ഇ­ര­വി­ലും ഞാൻ ന­ഷ്ട­ചി­ത്ത­യാ­യ്

ക­ഴി­യു­ന്നു രോ­ഗി­യാ­യ്, ദേവാ!

നിൻ പ്രേ­മ­മെ­ന്നിൽ കി­ളിർ­ക്കെ മ­റ­ന്നു­ഞാൻ

എൻ നിദ്ര, ദാഹം, വി­ശ­പ്പും

(വചനം 79)

images/akka-79.png

അ­വ­നെ­ന്റെ ഹൃദയം ക­വർ­ന്നൂ

അ­വ­നെ­ന്റെ­യു­ടൽ കൊള്ള ചെ­യ്തൂ,

പ­ക­ര­മാ­യെൻ സുഖം ചോദി-

ച്ച­വ­നെ­ന്നെ­മു­ഴു­വ­നെ­ടു­ത്തൂ.

എൻ മല്ലികാർജ്ജുനദേവ-​

ന്നെ­ന്നും ഞാൻ കാ­മു­കി­യ­ല്ലോ

(വചനം 88)

കേൾ­ക്കൂ സ­ഹോ­ദ­രീ കേൾ­ക്കൂ

സ്വ­പ്ന­മൊ­ന്നി­ന്ന­ലെ­ക്ക­ണ്ടൂ

വെ­റ്റി­ല, ന­ല്ല­രി, തേ­ങ്ങാ,

നൽ­ക്കു­രു­ത്തോ­ല, ഞാൻ കണ്ടൂ.

ഭി­ക്ഷു­വെ­ക്ക­ണ്ടൂ, തി­ള­ങ്ങും

പ­ല്ലും ജ­ട­യു­മു­ള്ളോ­നെ.

എല്ലാ മ­തി­ലും ത­കർ­ത്തു

പാ­ഞ്ഞ­വൻ നിൽ­ക്കാ­തെ പോകെ

പി­ന്നാ­ലെ പോയിപ്പിടിച്ചാ-​

ക്ക­യ്യു ഞാൻ, കണ്ടൂ പ്രിയനാ-​

മ­യ്യ­നെ, ഞെ­ട്ടി­യു­ണർ­ന്നൂ.

(വചനം 87)

മ­റ്റു­ള്ള­യാ­ണു­ങ്ങൾ മുള്ളാ-​

ണേ­റ്റം മൃ­ദു­ല­മി­ല­യ്ക്ക­ടി­യിൽ

ഒ­ക്കി­ല്ല­വ­രെ­ത്തൊ­ടു­വാൻ

പ­റ്റി­ല്ല വി­ശ്വ­സി­ച്ചൊ­ന്ന­ടു­ക്കാൻ

ഒക്കാ സ്വ­കാ­ര്യ­ങ്ങൾ പ­ങ്കു­വെ­യ്ക്കാൻ

നെ­ഞ്ചിൽ മു­ള്ളു­ള്ള­വ­രെ­ല്ലാം;

ഇല്ല പു­ണ­രാൻ പു­രു­ഷ­രെ ഞാൻ!

മുല്ല പോൽ ലോലം വെളുത്തോ-​

രെൻ പ്രി­യൻ പോ­രു­മെ­നി­ക്കാ­യ്!

(വചനം 93)

ന­ന്മ­യും തി­ന്മ­യും

എ­ന്തെ­ന്ന­റി­വോ­ളം

നി­ന്നു­ടൽ കാ­മ­ത്തിൻ മാംസം,

കോ­പ­ത്തിൻ സ്വ­ന്തം പ്ര­ദേ­ശം,

ലോ­ഭ­മൊ­ളി­ക്കു­ന്ന മാളം,

തീ­വ്ര­വി­കാ­ര­ത്തിൻ ഗേഹം,

ഞാ­നെ­ന്ന ഭാ­വ­ത്തിൻ വേലി

പൊ­യ്മു­ഖം നി­ന്ന­സൂ­യ­യ്ക്ക്.

ഈ­യ­റി­വെ­ന്നു നീ നേടും

ഈ­യ­റി­വെ­ന്നു പൊ­യ്പ്പോ­കും

ആ നി­മി­ഷം വ­രെ­യി­ല്ലാ

വേറെ വഴികൾ അ­റി­യാൻ

ഹേ! മ­ല്ലി­കാർ­ജ്ജു­ന ദേവാ!

(വചനം 104)

അ­ക­ത്തു­ണ്ടു കാ­ന്തൻ,

പു­റ­ത്തു കാ­മു­കൻ

എ­നി­ക്കു വ­യ്യ­ല്ലോ

പൊ­റു­തി­യി­ങ്ങ­നെ.

ഇ­വി­ടെ­യീ ലോകം,

അവിടെ ആ ലോകം

എ­നി­ക്കു് വ­യ്യ­ല്ലോ

പൊ­റു­തി­യ­ങ്ങ­നെ.

ഒരു ക­യ്യിൽ തേങ്ങ,

മ­റു­ക­യ്യിൽ വി­ല്ല്

ഉ­രു­ണ്ട­തൊ­ന്നു, നീ-

ണ്ടി­രി­ക്കും മ­റ്റൊ­ന്നു്,

ഒരു ക­യ്യിൽ ര­ണ്ടും

എ­നി­ക്കു വ­യ്യ­ല്ലോ

പി­ടി­ക്കു­വാ­ന­യ്യാ!

(വചനം 114)

പഴം പ­റി­ച്ചു ക­ഴി­ഞ്ഞാൽ പി­ന്നെ

ഇല പോ­യെ­ന്നാ­ലാർ­ക്കാ ചേതം?

എ­നി­ക്കു വേ­ണ്ടാ­ത്തോ­ളു­ടെ കൂടെ

ആരു കി­ട­ന്നാ­ലെ­ന്താ ചേതം?

വെ­റു­തേ വിട്ട നി­ല­ത്തിൽ പി­ന്നെ

ഉഴവാർ ചെ­യ്താ­ലെ­ന്താ ചേതം?

പ്രി­യ­നെ­യ­റി­ഞ്ഞോ­രീ­യു­ടൽ നാ­യി­നു

പ്രി­യ­ഭ­ക്ഷ­ണ­മാം, നീരിൽ മുങ്ങി-​

ക്കു­തി­രാം, അ­തി­ലാർ­ക്കെ­ന്തേ ചേതം?

(വചനം 117)

images/akka-119.png

നാളെ വ­രാ­നു­ള്ള­തു്

വ­ര­ട്ടെ­യി­ന്നു തന്നെ.

ഇ­ന്നു് വ­രാ­നു­ള്ള­തു്

വ­ര­ട്ടെ­യി­പ്പോൾ­ത­ന്നെ

ചെ­ന്ന­മ­ല്ലി­കാർ­ജ്ജു­നാ,

ചൊ­ല്ല­രു­തേ ഞ­ങ്ങ­ളോ­ടു്

‘പി­ന്നെ’, ‘ഇ­പ്പോൾ’-​ഇങ്ങിനെ!

(വചനം 119)

പണം പി­ടി­ച്ചെ­ടു­ക്കാം, എ-

ന്നു­ട­ലി­ന്റെ വടിവോ?

ഉ­ടു­പ്പെ­ല്ലാ­മു­രി­യാം,

ശൂ­ന്യ­ത­യു­രി­യാ­മോ?

സ­ക­ല­തും മ­റ­യ്ക്കും

ന­ഗ്ന­ത­യു­രി­യാ­മോ?

പ്രി­യൻ മ­ല്ലി­കാർ­ജ്ജു­ന­ന്റെ

പുലരി തൻ വെ­ളി­ച്ചം

അ­ണി­യു­മീ ലജ്ജയില്ലാ-​

ത്ത­രു­ണി­യ്ക്കു, മഠയാ,

ഉ­ടു­പ്പെ­ന്തി,നെ­ന്തി­നാ­ണു്

മ­ണി­മു­ത്തിൻ ചമയം?

(വചനം 124)

images/akka-131.png

ഗ­ഗ­ന­ത്തിൽ നി­റ­യു­ന്ന

പ­ക­ലോ­ന്റെ വെ­ളി­ച്ചം,

ഇ­ള­ങ്കാ­റ്റി­ലി­ള­കി­ടും

ഇ­ല­ക­ളും മലരും,

മ­ര­ങ്ങ­ളിൽ, വ­ള്ളി­ക­ളിൽ,

ചെ­റു­കാ­ട്ടിൽ നി­റ­യും

നി­റ­മാ­റും, ഇ­താ­ണെ­ന്റെ

പ­ക­ലി­ലെ­പ്പൂ­ജ.

ന­റു­തി­ങ്കൾ, താരം, ചെ­ന്തീ,

ഇ­ടി­മി­ന്നൽ വെ­ളി­ച്ചം,

തി­ള­ങ്ങു­ന്ന­തൊ­ക്കെ­യെ­ന്റെ

ഇ­ര­വി­ലെ­പ്പൂ­ജ.

പ­ക­ലി­ലു­മി­ര­വി­ലും

പണിവൂ നി­ന്ന­ടി­കൾ,

പ്രിയ മ­ല്ലി­കാർ­ജ്ജു­നാ, ഞാ-

ന­തി­ലെ­ന്നെ മ­റ­ക്കും.

(വചനം 131)

ആണും പെ­ണ്ണു­മൊ­രു പോലെ

ഉ­ട­യാ­ട­യ­ഴി­ഞ്ഞാൽ

കു­നി­യു­ന്നു നാണം കൊ­ണ്ടു

ചു­വ­ക്കു­ന്നൂ ക­വി­ളും.

വെ­റു­തെ­യീ നാണം, ലോകം

മു­ഴു­വ­നും മുഴുകി-​

ക്ക­ഴി­യു­മ്പോ­ഴ­വൻ, ജഗദ്-

പ്രഭു, ജീ­വ­നാ­ഥൻ.

ഉ­ല­കെ­ല്ലാം പ്ര­ഭു­വി­ന്റെ

മി­ഴി­ക­ളാ­യി­രി­ക്കെ,

സകലതു,മെവിടെയു-​

മവൻ നോ­ക്കി­യി­രി­ക്കെ,

മ­റ­യ്ക്കു­വാ, നൊ­ളി­ക്കു­വാൻ

നി­ന­ക്കെ­ന്തു ക­ഴി­യാൻ?

(വചനം 184)

images/akka-321.png

വി­ശ­പ്പി­നു ഭി­ക്ഷാ­പാ­ത്രം

നി­റ­ച്ചു നാ­ട്ടി­ലെ­യ­രി,

കു­ടി­ക്കു­വാൻ കുളങ്ങളു-​

ണ്ട­രു­വി­കൾ, കി­ണ­റു­കൾ

ഉ­റ­ക്ക­ത്തി­നു­ണ്ടെ­മ്പാ­ടും

പൊ­ളി­ഞ്ഞ ക്ഷേ­ത്ര­ങ്ങൾ നീളെ

സു­ഹൃ­ത്താ­യെ­ന്നാ­ത്മാ­വി­നു

പ്രി­യ­പ്പെ­ട്ട ഭ­ഗ­വാ­നും.

(വചനം 199)

വീ­ട്ടിൽ നി­ന്നു വീ­ട്ടി­ലേ­ക്കു

ഭിക്ഷ തേടാൻ വി­ടു­കെ­ന്നെ;

ഭിക്ഷ യാ­ചി­ക്കു­മ്പോൾ തരാ-

തി­രി­ക്ക­ട്ടെ­യ­വ­രൊ­ന്നും;

ത­ന്നു­വെ­ന്നാൽ വീണു പോ­ട്ടേ

മ­ണ്ണി­ല­തു മു­ഴു­വ­നും;

മ­ണ്ണിൽ വീണാൽ ഞാ­നെ­ടു­ക്കും

മുൻപു നാ­യെ­ടു­ത്തു് പോ­ട്ടേ

ചെ­ന്ന­മ­ല്ലി­കാർ­ജ്ജു­നാ!

(വചനം 200)

അ­റ­യൊ­ന്നു തു­റ­ക്കു­വാൻ

ഒ­ടു­വി­ലാ­പ്പ­ണ­ക്കാ­രൻ

ഒ­രു­ങ്ങു­മ്പോ­ഴേ­ക്കും പ്രാണ-​

നൊ­ടു­ങ്ങി­പ്പോം ദ­രി­ദ്ര­നു്!

ഇതോ വി­ധി­യെ­നി­ക്കു­മെൻ

പ്രഭോ നി­ന്റെ പ­രീ­ക്ഷ­ണം

പല കുറി ന­ട­ത്തു­മ്പോൾ?

മു­റി­വു­ണ­ങ്ങി­ടും വരെ

കൊ­ടു­ങ്കാ­റ്റി­ലൊ­രു പോ­ത്ത്

അടി തെ­റ്റി­പ്പ­റ­ക്കു­മ്പോൽ!

ക­രു­ണ­യെ­ങ്ങി­നെ കാട്ടു-​

മി­വ­ളോ­ടു്, പ­റ­ഞ്ഞാ­ലും

ശിവ, മ­ല്ലി­കാർ­ജ്ജു­നാ, നീ!

(വചനം 201)

നെ­ല്ലി­നു പകരം

പതിരു വി­ത­ച്ചാൽ

എ­ങ്ങി­നെ വളരാൻ,

നെ­ല്ല­തിൽ വി­ള­യാൻ,

പു­ണ്യ­ജ­ല­ത്തിൽ

ന­ന­ച്ചെ­ന്നാ­ലും?

images/Akka-2.png

അ­വി­വേ­കി­കൾ ചിലർ

നിയമം നോ­ക്കും,

അ­തു­കൊ­ണ്ടെ­ങ്ങി­നെ

മമതകൾ വി­ട്ട­വർ

മോദം നേടാൻ?

ന­റു­മ­ണ­മ­ങ്ങി­നെ പാറി ന­ട­ക്കും

ഒ­രി­ട­ത്തെ­ങ്ങി­നെ­യ­തു ത­ങ്ങീ­ടാൻ?

അ­യ്യ­നെ, എ­ന്നു­ടെ മ­ല്ലീ­നാ­ഥ­നെ

അ­റി­യാ­ത്തോർ­ക്കെ­ന്ത­റി­യാ­ന­വ­നു­ടെ

പല പല വ­ഴി­കള്‍?

(വചനം 203)

വൃ­ക്ഷ­മാ­യ വൃക്ഷമൊക്കെ-​

സ്സർ­വ്വ­തും ത­രു­ന്നോർ,

നാട്ടുവഴിച്ചെടിയെല്ലാ-​

മ­ത്ഭു­തൌ­ഷ­ധ­ങ്ങൾ

ക­ല്ലു­ക­ളോ ലോഹമൊക്കെ-​

സ്സ്വർ­ണ്ണ­മാ­ക്കും കല്ല്

ഞാ­ന­ല­യു­മേ­തു നാടും

പാ­വ­ന­മാം കാശി

വെ­ള്ള­മാ­യ വെ­ള്ള­മെ­ല്ലാം

ദൈ­വി­ക­മാ­മ­മൃ­ത്

ജീ­വി­യെ­ല്ലാം സ്വർ­ണ്ണ­മൃ­ഗം,

കാൽ ത­ട­ഞ്ഞു വീഴും

ക­ല്ലു­ക­ളോ, ആഗ്രഹിപ്പ-​

തെ­ല്ലാം നൽകും കല്ല്

ചെന്ന മ­ല്ലി­കാർ­ജ്ജു­ന­ന്റെ

കു­ന്നു ചു­റ്റി ന­ട­ക്കു­മ്പോൾ

ചെ­ന്നു കേ­റി­യ­തോ വാഴ-

പ്പ­ഴ­ത്തോ­ട്ട­ത്തിൽ

(വചനം 274)

സു­ന്ദ­ര­നെ­യെ­നി­ക്കി­ഷ്ടം

ഇ­ല്ല­വ­ന്നു മൃ­ത്യു,

ഇല്ല പ്രാ­യം, ഇല്ല രൂപം

ഇല്ല സ്ഥാ­നം, ദി­ക്കും

ഇല്ല പെറ്റ മ­റു­കൊ­ന്നും

ഇ­ല്ല­വ­ന്നൊ­ര­ന്ത്യം

എ­ന്റെ­യി­ഷ്ട­ക്കാ­ര­ന­വൻ

ഒ­ന്നു് കേൾ­ക്കു­ക­മ്മേ.

images/akka-283.png

മോ­ഹ­ന­നെ­യെ­നി­ക്കി­ഷ്ടം

പേ­ടി­യി­ല്ല, കെ­ട്ടു­പാ­ടും;

ദേ­ശ­മി­ല്ല, ഗോ­ത്ര­മി­ല്ല,

ആ മ­ധു­ര­മു­ഗ്ദ്ധ­ത­യ്ക്കു

ദേ­ശ­ചി­ഹ്ന­മി­ല്ലാ.

മുല്ല പോൽ വെ­ളു­ത്തൊ­ര­യ്യൻ

എന്റെ വരൻ, അമ്മേ,

കൊ­ണ്ടു പോവൂ ചത്തുചീയു-​

മീ വ­ര­ന്മാ­രെ­ല്ലാം

നി­ന്ന­ടു­പ്പിൻ തി­യ്യി­നു­ള്ള

നല്ല തീ­റ്റ­യാ­വും!

(വചനം 283)

മു­ടി­യ­ഴി­ച്ചു മുഖം വാടി

ഉ­ട­ലൊ­ട്ടി­യ പെണ്ണിവളോ-​

ടെ­ന്തി­നു­ട­പ്പി­റ­ന്നോ­രേ

കൊ­ഞ്ചി നിൽ­പ്പ­തി­ങ്ങി­നെ?

അ­വ­യ­വ­ങ്ങൾ­ക്കി­ല്ല ശേഷി,

ഇ­ള­കി­യാ­ടി­ടും മ­ന­സ്സു്,

ഉലകു തന്നെ വേ­ണ്ടി­വൾ­ക്കു്

മ­ല്ലി­കാർ­ജ്ജു­ന­ന്റെ കൂടെ-

യ­ല്ല­യോ കിട,പ്പ­തി­നാൽ

ഇ­ല്ലി­വൾ­ക്കു് ജാ­തി­യും.

ശി­വ­ശ­ര­ണ പെ­ണ്ണി­വ­ളെ

വെ­റു­തെ വിടു പി­താ­ക്ക­ളെ!

(വചനം 294)

images/akka-313.png

കൂ­ട്ടം­തെ­റ്റി­പ്പി­ടി­യിൽ പെ­ട്ടൊ­രു ക­രി­വീ­ര­നു

പെ­ട്ടെ­ന്നോർ­മ്മ­യി­ല­വ­ന്റെ വി­ന്ധ്യൻ തെ­ളി­യും­പോൽ

ഓർ­ക്കു­ന്നൂ ഞാൻ.

കൂ­ട്ടിൽ പെ­ട്ടൊ­രു തത്ത ഇണയെ-

പ്പെ­ട്ടെ­ന്നോർ­ക്കു­മ്പോൽ

ഓർ­ക്കു­ന്നൂ ഞാൻ.

കാ­ട്ടു­കെ­നി­ക്കൊ­രു വ­ഴി­യെൻ ദേവാ

തൊ­ട്ടു വി­ളി­ക്കു­ക­യെ­ന്നെ: “വരൂ,

കു­ട്ടീ, വ­രി­കീ­വ­ഴി, ഈ വഴി പോരൂ.”

(വചനം 313)

ച­ന്ദ്ര­കാ­ന്ത­ത്തിൻ മെ­തി­യ­ടി­യിൽ

ഇ­ന്ദ്ര­നീ­ല­ത്തിൻ മ­ല­യി­ലേ­റി

കൊ­മ്പു വി­ളി­ച്ചു സവാരി ചെ­യ്യും

എൻ ശിവാ, എന്നു ഞെ­രി­ച്ച­മർ­ത്തും

നി­ന്നെ ഞാ­നെ­ന്റെ മു­ല­ക്കു­ട­ത്തിൽ?

എ­ന്നു­ട­ലിൻ നാണം വി­ട്ടെ­റി­ഞ്ഞും

എൻ മ­ന­ത്തിൻ ല­ജ്ജ­യൊ­ട്ടു­രി­ഞ്ഞും

എൻ മ­ല്ലി­കാർ­ജ്ജു­നാ, നി­ന്നൊ­ടൊ­പ്പം

എന്നു ഞാൻ ചേ­രു­മ­ലി­ഞ്ഞു ദേവാ?

(വചനം 317)

മു­ന്ന­ണി­യിൽ പോ­രി­നു

പോ­കാ­തെ­വ­യ്യ­യെ­ന്ന­വൻ

ചൊ­ല്ലു­കിൽ മനസ്സിലാക്കു-​

മെ­ന്മ­നം, പ്ര­ശാ­ന്ത­മാം.

എ­ങ്കി­ലു­മെൻ കൈ­ക­ളി­ലും

ഉ­ള്ളി­ലും അ­വ­നി­രി­ക്കെ

എ­ന്നിൽ ര­മി­ക്കി­ല്ല­വൻ, ഞാ-

നെ­ങ്ങി­നെ സ­ഹി­ക്കു­വാൻ?

എൻ മനമേ, പോയ നാളി-

ന്നോർ­മ്മ­ക­ളേ, ഇ­ന്ന­വ­നെ

യെ­ന്ന­രി­കിൽ­ക്കൊ­ണ്ടു വരാൻ

നി­ങ്ങൾ തു­ണ­യ്ക്കി­ല്ല, ഞാന-

തെ­ങ്ങി­നെ സ­ഹി­ക്കു­വാൻ?

(വചനം 318)

പെ­റാ­ത്തോ­ള­റി­യു­മോ

പേ­റ്റു­നോ, വ­റി­യു­മോ

പോ­റ്റ­മ്മ­യ്ക്കൊ­ര­മ്മ തൻ

ശ്ര­ദ്ധ­യും വാ­ത്സ­ല്യ­വും?

മു­റി­വിൻ നോവെങ്ങിനെ-​

യ­റി­യാൻ മു­റി­യാ­ത്തോൻ?

പ്രി­യ­നേ, നിൻ പ്രേ­മ­ത്തിൻ

വാൾ­മു­ന കൊ­ണ്ടെൻ മാംസം

പി­ള­രു­മ്പോൾ ഞാൻ നീറി-

പ്പി­ട­യും കൊടുംനോവ-​

ത­റി­യാ­നാ­വി­ല്ല­ല്ലോ

ശിവനേ, ഒ­ര­മ്മ­യ്ക്കും.

(വചനം 310)

images/akka-321.png

ഹൃദയം തല കീ­ഴാ­യ്

ദുഃ­ഖ­ത്താൽ, തീ­യാ­ളു­ന്നൂ

ഇ­ളം­കാ­റ്റി­ലും, വെയിൽ

പോൽ നി­ലാ­വി­നു പൊ­ള്ളൽ.

ന­ഗ­ര­ത്തി­ലെ കരം

പി­രി­ക്കു­ന്ന­വ­നെ­പ്പോൽ

അവിടെ, യി­വി­ടെ ഞാൻ

അ­സ്വ­സ്ഥം ന­ട­ക്കു­ന്നൂ

പ്രിയ തോഴി, നീ പോകൂ,

പ­റ­യു­ക­വ­നോ­ടു്,

അവനെ സുബോധത്താ-​

ലു­ണർ­ത്തി­ക്കൂ­ട്ടി­ക്കൊ­ണ്ടു

വരിക, പിണക്കത്തി-​

ലാണവൻ, ഇ­രു­വ­രാ­യ്

ഇ­രി­ക്ക­യാ­ലേ ഞങ്ങൾ.

(വചനം 321)

എൻ പ്രി­യ­നി­ന്നു വ­രു­ന്നൂ വീ­ട്ടിൽ,

അ­ണി­യു­ക­യാ­ട­കൾ, ആ­ഭ­ര­ണ­ങ്ങൾ

മുല്ല ക­ണ­ക്കു വെ­ളു­ത്ത­വ­നി­പ്പോൾ

വ­ന്നീ­ടാം, ഇ­നി­യേ­തൊ­രു ഞൊ­ടി­യും

വരു വരു പ്രി­യ­തോ­ഴി­ക­ളേ,യവനെ

പ്പ­ടി­യിൽ ചെ­ന്നി­നി വ­ര­വേൽ­ക്കു­ക നാം.

(വചനം 322)

അവൻ വ­രു­മെ­ന്നു്

പ­ടി­ക്ക­ലേ­യ്ക്കു ഞാൻ

മി­ഴി­യ­യ­ക്കു­ന്നു,

വ­രു­ന്ന­തി­ല്ല­വൻ

ക­ര­ഞ്ഞു ഞാ­നി­താ

മെ­ലി­ഞ്ഞു പോ­കു­ന്നു

അവൻ വൈകും തോറും

വെറും എ­ല്ലാ­കും ഞാൻ.

അ­വ­നൊ­രു രാ­ത്രി

അ­ക­ലെ­യെ­ങ്കി­ലോ

പു­ണ­രു­വാ­നൊ­ന്നും

കിടയാത്തോരിണ-​

ക്കി­ളി പോൽ ഞാ­ന­മ്മേ.

(വചനം 323)

എ­പ്പൊ­ഴും കണ്ടിണചേരുന്നതേക്കാളു-​

മെ­ത്ര­യോ ന­ന്നൊ­രു­വ­ട്ട­മി­ണ ചേർ­ന്നു

പെ­ട്ടെ­ന്ന­ക­ന്നു പി­രി­ഞ്ഞി­രി­ക്കു­ന്ന­തു്!

ദൂ­രെ­യ­വ­നെ­ങ്കിൽ വയ്യ കാ­ത്തീ­ടു­വാൻ

കേ­വ­ല­മൊ­റ്റ നോ­ട്ട­ത്തി­നാ­യ്.

മി­ത്ര­മേ,

ആ­വു­മെ­നി­ക്കെ­ന്നു ര­ണ്ടു­മൊ­രു­മി­ച്ചു

ജീ­വി­ക്കു­വാൻ, അ­വ­നോ­ടൊ­ത്തി­രി­ക്കു­വാൻ,

തീ­രെ­യ­ക­ന്നു­മേ, എൻ മ­ല്ലി­കാർ­ജ്ജു­നാ!

(വചനം 324)

മായ എ­ന്ന­മ്മാ­യി­യ­മ്മ;

ലോ­ക­മെ­ന്ന­മ്മാ­യി­യ­ച്ഛൻ;

മൂ­ന്നു സ്യാ­ല­ന്മാർ പുലി പോൽ

എൻ ക­ണ­വ­ന്റെ കി­നാ­വിൽ

എ­ന്നും ചി­രി­ക്കു­ന്ന സ്ത്രീ­കൾ

ഇ­ല്ലൽ­പ്പം ദൈ­വ­വി­ചാ­രം.

വ­യ്യെ­ന്റെ ഏ­ട്ട­ത്തി­യ­മ്മ

തൻ മു­ന്നിൽ പോ­കു­വാൻ പോലും

ഇ­പ്പെ­ണ്ണിൻ കണ്ണു വെ­ട്ടി­ച്ചും

വേ­ട്ടോ­നെ­യൊ­ന്നു പ­റ്റി­ച്ചും

പോ­കു­മെ­ന്നീ­ശൻ ഹ­ര­ന്റെ

കൂടെ ര­മി­ക്കു­വാ­നാ­യ് ഞാൻ.

images/akka-328.png

എൻ മ­ന­സ്സാ­ണെ­ന്റെ തോഴി,

എ­ന്നു­മ­വൾ തൻ ദയയാൽ

എൻ പ്രി­യ­നോ­ടു ഞാൻ ചേരും

പർ­വ്വ­ത­ശൃം­ഗ­ത്തിൽ വാഴും

എൻ മ­നോ­മോ­ഹ­ന­ന്നൊ­പ്പം.

എൻ മ­ല്ലി­കാർ­ജ്ജു­ന­നെ­ത്താൻ

എൻ പ­തി­യാ­യ് ഞാൻ വ­രി­ക്കും.

(വചനം 328)

പ്രേ­മ­ത്തി­ന്ന­ത്ഭു­ത മാർ­ഗ്ഗം

കാണൂ: ഒ­ര­മ്പു നീ എ­യ്താൽ

താണു പോ­കേ­ണ­മ­താ­കെ,

കാ­ണാ­തെ തൂ­വ­ലൊ­രെ­ണ്ണം.

നീ­യു­ട­ലൊ­ന്നു പു­ണർ­ന്നാൽ

ആകെ ഞെ­രി­ഞ്ഞ­മ­രേ­ണം

ആ ഉ­ട­ലി­ന്റെ­യെ­ല്ലെ­ല്ലാം.

പാ­ടേ­യു­രു­ക്കി ഞാൻ ചേർ­ത്താൽ

പാ­ടി­ല്ല­ട­യാ­ള­മൊ­ന്നും.

(വചനം 336)

images/satchi.jpg
സ­ച്ചി­ദാ­ന­ന്ദൻ
Colophon

Title: Akka Mahadeviyude Vachanangal (ml: അക്ക മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങൾ).

Author(s): K. Satchidanandan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-24.

Deafult language: ml, Malayalam.

Keywords: Poems, K. Satchidanandan, Akka Mahadeviyude Vachanangal, കെ. സ­ച്ചി­ദാ­ന­ന്ദൻ, അക്ക മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Calligraphy by N. Bhattathiri (na). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.