SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/satchi-basavanna-02.png
Calligraphy by N. Bhattathiri .
ബ­സ­വ­ണ്ണ­യു­ടെ വ­ച­ന­ങ്ങൾ
കെ. സ­ച്ചി­ദാ­ന­ന്ദൻ

പുഴ മു­ഴു­വ­നും കര കു­ടി­ക്കു­മ്പോൾ

വി­ള­വു­കൾ വേലി വി­ഴു­ങ്ങി­ത്തീർ­ക്കു­മ്പോൾ

കളവു വീ­ട്ടി­ന്റെ­യു­ട­മ ചെ­യ്യു­മ്പോൾ

മു­ല­പ്പാ­ലിൻ വിഷം ശി­ശു­വെ­ക്കൊ­ല്ലു­മ്പോൾ

പ­രാ­തി­യാ­രോ­ടു പ­റ­യു­വാ­ന­യ്യാ?

(വചനം 7)

മ­ദ്ധ്യ­യു­ഗ കന്നഡ സാ­ഹി­ത്യ­ത്തി­ന്റെ കാലം ക്രി­സ്ത്വ­ബ്ദം പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടു് മുതൽ ഏഴു നൂ­റ്റാ­ണ്ടോ­ള­മാ­ണെ­ന്നു് പൊ­തു­വേ ക­ണ­ക്കാ­ക്ക­പ്പെ­ടു­ന്നു. ചാ­ലൂ­ക്യ, കാ­ള­ചൂ­ര്യ, ഹോ­യ്സ­ല രാ­ജ­വം­ശ­ങ്ങ­ളു­ടെ ഉ­ദ­യ­വും പ­ത­ന­വും കൊ­ണ്ടാ­ണു് ച­രി­ത്ര­കാ­ര­ന്മാർ ഈ യു­ഗ­ത്തി­ന്റെ ആ­ദ്യ­ത്തെ രണ്ടു നൂ­റ്റാ­ണ്ടു­ക­ളെ രേ­ഖ­പ്പെ­ടു­ത്തു­ക പ­തി­വു്. പി­ന്നീ­ടാ­ണു് വി­ജ­യ­ന­ഗ­ര സാ­മ്രാ­ജ്യം പു­ഷ്ടി പ്രാ­പി­ച്ച­തും ബീ­ജാ­പ്പൂ­രി­ലെ ബാ­ഹ്മ­ണി സുൽ­ത്താ­നേ­റ്റ് ഉ­യർ­ന്നു വ­ന്ന­തും. കാളചൂര്യ-​വിജയ നഗര സാ­മ്രാ­ജ്യ­ങ്ങ­ളു­ടെ പ്ര­ഭാ­വ­കാ­ല­ത്താ­ണു് കന്നഡ ഭാ­ഷ­യും സാ­ഹി­ത്യ­വും വലിയ പ­രി­വർ­ത്ത­ന­ങ്ങൾ­ക്കു് സാ­ക്ഷ്യം വ­ഹി­ച്ച­തു്. ഭാഷയെ കൊ­ട്ടാ­ര­ശൈ­ലി­യിൽ നി­ന്നു മോ­ചി­പ്പി­ച്ച­തു് അ­ക്കാ­ല­ത്തെ ഭക്തി ക­വി­ക­ളാ­ണു്. പഴയ, ഉ­ദാ­ത്ത ശൈ­ലി­യിൽ എ­ഴു­ത­പ്പെ­ട്ട, മ­ഹാ­കാ­വ്യ­ങ്ങ­ളെ­ക്കാൾ വചന-​കീർത്തന സാ­ഹി­ത്യം ജ­ന­ങ്ങൾ­ക്കി­ട­യിൽ പ്ര­ചാ­രം നേടി. ച­മ്പു­ക്ക­ളും സം­സ്കൃ­ത വൃ­ത്ത­ങ്ങ­ളും കവികൾ അധികം ഉ­പ­യോ­ഗി­ക്കാ­താ­യി, ഷ­ഡ്പ­ദി, ത്രി­പാ­ദി, സാം­ഗ­ത്യ മു­ത­ലാ­യ ല­ളി­ത­മാ­യ ഭാ­ഷാ­വൃ­ത്ത­ങ്ങൾ പ്ര­ചാ­രം നേടി.

ഭ­ക്തി­കാ­ലം ഒരു പാടു് ചീത്ത ക­വി­ത­കൾ­ക്കും ജന്മം ന­ല്കാ­തി­രു­ന്നി­ല്ല, പക്ഷേ, (ശൈവ) വ­ച­ന­കാ­ര­രും (വൈ­ഷ്ണ­വ) ഹ­രി­ദാ­സ­രു­മാ­യ കുറെ നല്ല ക­വി­ക­ളും കു­മാ­ര­വ്യാ­സ­നെ­പ്പോ­ലു­ള്ള മ­ഹാ­ക­വി­ക­ളും ഇ­ക്കാ­ല­ത്തു ത­ന്നെ­യാ­ണു് ഉ­ണ്ടാ­യ­തു്. ഇവരിൽ ‘ശി­വ­ശ­ര­ണർ’ എ­ന്ന­റി­യ­പ്പെ­ടു­ന്ന വീ­ര­ശൈ­വ­ക­വി­ക­ളാ­ണു് വർണ്ണ-​ജാതി വ്യ­വ­സ്ഥ­യെ അ­ടി­സ്ഥാ­ന­പ­ര­മാ­യി­ത്ത­ന്നെ ചോ­ദ്യം ചെ­യ്ത­തു്. സാ­മൂ­ഹ്യ­ഘ­ട­ന­യെ മാ­റ്റാൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കി­ലും ചോ­ദ്യം ചെ­യ്യാ­നും പി­ടി­ച്ചു കു­ലു­ക്കാ­നും അ­വർ­ക്കു ക­ഴി­ഞ്ഞു. ബ­സ­വ­യെ­പ്പോ­ലു­ള്ള­വർ ലിംഗ-​വർണ്ണ വി­വേ­ച­ന­ങ്ങ­ളി­ല്ലാ­ത്ത ചെറിയ സ­മാ­ന്ത­ര­സ­മൂ­ഹ­ങ്ങൾ ത­ന്നെ­യു­ണ്ടാ­ക്കി. ബ്രാ­ഹ്മ­ണാ­ധി­പ­ത്യ­ത്തെ അവർ അ­സ്വ­സ്ഥ­മാ­ക്കി. പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടി­ലാ­ണു് ബ­സ­വ­ണ്ണ, അ­ല്ലാ­മ പ്രഭു, അക്ക മ­ഹാ­ദേ­വി, സി­ദ്ധ­രാ­മ, ദാ­സി­മ­യ്യാ, മാ­ച്ചി­ദേ­വ, ഗം­ഗാം­ബി­കെ, ചൌ­ഡ­യ്യാ തു­ട­ങ്ങി­യ കവികൾ ‘വചന’ കാ­വ്യ­രൂ­പ­ത്തി­നു പിറവി നൽ­കി­യ­തു്. വൃ­ത്ത­നി­യ­മ­ങ്ങൾ പാ­ലി­ക്കാ­ത്ത, എ­ന്നാൽ ചില താ­ള­ങ്ങ­ളും പ്രാ­സ­ങ്ങ­ളും നില നിർ­ത്തു­ന്ന, ചൊ­ല്ലു­ക­യും പാടുക പോലും ചെ­യ്യാ­വു­ന്ന ഒരു കാവ്യ രൂ­പ­മാ­യി­രു­ന്നു ‘വചനം’. അവ മി­ക്ക­വാ­റും സം­വാ­ദ­ങ്ങ­ളു­ടെ രൂ­പ­ത്തിൽ ആ­യി­രു­ന്നു. പല ക്ഷേ­ത്ര­ങ്ങ­ളി­ലു­മു­ള്ള ശി­വ­നോ­ടു്—അ­ല്ലെ­ങ്കിൽ ഒരു സു­ഹൃ­ത്തി­നോ­ടു്, സോ­ദ­ര­നോ­ടു്—ന­ട­ത്തു­ന്ന സം­സാ­രം, വലിയ മൂ­ല്യ­ങ്ങ­ളും ത­ത്വ­ങ്ങ­ളും ല­ളി­ത­മാ­യി സം­വേ­ദ­നം ചെ­യ്യു­ന്ന രീ­തി­യാ­യി­രു­ന്നു ഈ ശൈ­വ­ക­വി­ക­ളു­ടേ­തു്.

ബസവ (‘അണ്ണാ’ എ­ന്നു് ആ­ദ­ര­വോ­ടെ ചേർ­ക്കു­ന്ന­താ­ണു്, മ­ഹാ­ദേ­വി­യെ ‘അക്കാ’ എ­ന്നു് പറയും പോലെ തന്നെ) 1106-ൽ ജ­നി­ക്കു­ക­യും 1167-ലോ 68-ലോ മ­രി­ക്കു­ക­യും ചെ­യ്തു എ­ന്നാ­ണു പ­ണ്ഡി­ത­മ­തം. മാ­താ­പി­താ­ക്കൾ ചെ­റു­പ്പ­ത്തി­ലെ മ­രി­ച്ച­തി­നാൽ ബാ­ഗേ­വാ­ഡി­യി­ലെ മാ­ഡി­രാ­ജാ, മാ­ഡാം­ബി­കെ എ­ന്നി­വർ ബസവയെ വ­ളർ­ത്തി, സം­സ്കൃ­തം പ­ഠി­പ്പി­ച്ചു. പ­തി­നാ­റു വ­യ­സ്സിൽ തന്നെ തന്റെ ജീ­വി­തം ബസവ ശി­വ­ന്നു സ­മർ­പ്പി­ച്ചു. ജാ­തി­വ്യ­വ­സ്ഥ­യും ആ­ചാ­ര­ങ്ങ­ളും അ­ദ്ദേ­ഹ­ത്തെ മ­ടു­പ്പി­ച്ചു. തന്റെ പൂ­ണു­നൂൽ വ­ലി­ച്ചു പൊ­ട്ടി­ച്ചു പി­തൃ­ക്ക­ളു­ടെ പാ­പ­ത്തിൽ നി­ന്നു് മോചനം നേടി. വ­ളർ­ന്ന നാ­ടു­വി­ട്ടു ഭ്രാ­ന്ത­നെ­പ്പോ­ലെ അ­ല­ഞ്ഞു, ന­ദി­ക­ളു­ടെ സം­ഗ­മ­സ്ഥ­ല­മാ­യ ‘ക­പ്പ­ടി­സം­ഗ­മ’ എന്ന സ്ഥ­ല­ത്തെ­ത്തി, അ­വി­ട­ത്തെ ദേവൻ, കൂ­ട­ല­സം­ഗ­മ ദേവൻ (ശിവൻ തന്നെ) അ­ദ്ദേ­ഹ­ത്തി­ന്റെ ആ­രാ­ധ­നാ­മൂർ­ത്തി­യാ­യി. അവിടെ വെ­ച്ചു് ഒരു ഗു­രു­വി­നെ ക­ണ്ടെ­ത്തി വേ­ദ­ങ്ങൾ പ­ഠി­ച്ചു. ഐ­തി­ഹ്യം പ­റ­യു­ന്ന­തു് ശിവൻ ഒരു സ്വ­പ്ന­ത്തിൽ വന്നു ബ­സ­വ­യോ­ടു ബി­ജ്ജ­ള രാ­ജാ­വി­നെ കാണാൻ പ­റ­ഞ്ഞെ­ന്നും, സ­മ്മ­ത­മി­ല്ലാ­തി­രു­ന്ന ബ­സ­വ­യ്ക്കു് ശിവൻ തന്റെ വാ­ഹ­ന­മാ­യ ന­ന്ദി­യു­ടെ വാ­യി­ലൂ­ടെ ഒരു ശി­വ­ലിം­ഗം നൽകി എ­ന്നും അ­പ്പോൾ അ­ദ്ദേ­ഹം സ്ഥ­ല­മു­ക്ത­നാ­യി എ­ന്നു­മാ­ണു്. അ­ങ്ങി­നെ അ­ദ്ദേ­ഹം ക­ല്യാ­ണ എന്ന സ്ഥ­ല­ത്തെ­ത്തി തന്റെ അ­മ്മാ­വ­ന്റെ മകളെ—ഗം­ഗാം­ബി­കെ—വി­വാ­ഹം ചെ­യ്തു, ആ അ­മ്മാ­വൻ, ബ­ല­ദേ­വൻ, രാ­ജാ­വി­ന്റെ മ­ന്ത്രി­യാ­യി­രു­ന്നു. ബ­ല­ദേ­വൻ മ­രി­ച്ച­പ്പോൾ ബസവ ബി­ജ്ജ­ള­ന്റെ മ­ന്ത്രി­യാ­യി. ക­ല്യാ­ണ ഇതോടെ ഒരു പു­ണ്യ­സ്ഥ­ല­മാ­യി. തന്റെ ഔ­ദ്യോ­ഗി­ക­മാ­യ ചു­മ­ത­ല­ക­ളും ഭ­ക്തി­യും ഒ­ന്നി­ച്ചു കൊ­ണ്ടു­പോ­കു­ന്ന­തി­ലെ വിഷമം ചില ക­വി­ത­ക­ളിൽ ബസവ ആ­വി­ഷ്ക­രി­ക്കു­ന്നു­ണ്ടു്. പക്ഷേ, തന്റെ പദവി അ­ദ്ദേ­ഹം ഭ­ക്തർ­ക്ക് ധർ­മ്മം ന­ല്കാ­നും ദ­രി­ദ്ര­രെ പ­രി­ര­ക്ഷി­ക്കാ­നും ഉ­പ­യോ­ഗി­ച്ചു; ക്ര­മേ­ണ ക­ല്യാ­ണ­യിൽ മത-​വർണ്ണ-ജാതി-ലിംഗ ശ്രേ­ണി­കൾ ഒ­ന്നും അം­ഗീ­ക­രി­ക്കാ­ത്ത ഒരു സ­മു­ദാ­യം വ­ളർ­ത്തി­യെ­ടു­ത്തു. ഇതിൽ അ­സ്വ­സ്ഥ­രാ­യ ബ്രാ­ഹ്മ­ണർ രാ­ജാ­വി­നോ­ടു് അ­പ­വാ­ദ­ങ്ങൾ പ­റ­ഞ്ഞു വി­ശ്വ­സി­പ്പി­ച്ചു. അ­തി­നി­ടെ ഒരു ‘താ­ഴ്‌­ന്ന’ ജാ­തി­ക്കാ­ര­നും, ബ്രാ­ഹ്മ­ണ വി­ശ്വാ­സം ഉ­പേ­ക്ഷി­ച്ച ഒരു സ്ത്രീ­യും ത­മ്മി­ലു­ള്ള വി­വാ­ഹം ബസവ ന­ട­ത്തി­ക്കൊ­ടു­ത്തു. ഇതു് ബ്രാ­ഹ്മ­ണർ­ക്കു് തീരെ സ­ഹി­ച്ചി­ല്ല. അ­വ­രു­ടെ പ്രേ­ര­ണ­യ്ക്കു വ­ഴ­ങ്ങി രാ­ജാ­വു് വ­ര­നെ­യും വ­ധു­വി­നെ­യും വ­ധ­ശി­ക്ഷ­യ്ക്കു വി­ധി­ച്ചു. അതോടെ വീ­ര­ശൈ­വർ ബ്രാ­ഹ്മ­ണർ­ക്കും രാ­ജാ­വി­ന്നു­മെ­തി­രെ തി­രി­ഞ്ഞു, അവർ ആ­യു­ധ­മെ­ടു­ത്ത­പ്പോൾ അ­ഹിം­സാ വി­ശ്വാ­സി­യാ­യ ബസവ അവരെ വി­ല­ക്കി. പക്ഷേ, തീ­വ്ര­വാ­ദി­ക­ളാ­യ യു­വാ­ക്കൾ രാ­ജാ­വി­നെ കു­ത്തി­ക്കൊ­ന്നി­ട്ടേ അ­ട­ങ്ങി­യു­ള്ളൂ. എ­ങ്കി­ലും, ബസവ തന്റെ ആ­ദർ­ശ­ങ്ങ­ളു­മാ­യി മു­ന്നോ­ട്ടു പോയി ഒരു സ­മ­ത്വാ­ധി­ഷ്ഠി­ത സ­മു­ദാ­യം നിർ­മ്മി­ച്ചു. ജാതി, ആചാരം, വി­ല­ക്കു­കൾ ഇ­വ­യു­ടെ നിർ­മ്മാർ­ജ­നം, അ­ദ്ധ്വാ­ന­മാ­ണു് മോ­ക്ഷം (കാ­യ­ക­വേ കൈലാസ) എന്ന തത്വം, ശി­വ­നി­ലു­ള്ള സ­മർ­പ്പ­ണം ഇ­വ­യാ­യി­രു­ന്നു ഈ സ­മു­ദാ­യ­ത്തി­ന്റെ മൂ­ല­ത­ത്വ­ങ്ങൾ. (വീ­ര­ശൈ­വ­മ­തം ഹി­ന്ദു­മ­ത­മ­ല്ല എ­ന്നു് പ്ര­ഖ്യാ­പി­ച്ച­തി­നാ­ണു് എം. എം. കാൽ­ബുർ­ഗി അല്പം മുൻ­പു് കൊ­ല്ല­പ്പെ­ട്ട­തു് എന്നു കൂടി പ­റ­യ­ട്ടെ.)

വ­ച­ന­രൂ­പം പ­രി­ഭാ­ഷ ചെ­യ്യു­ക എ­ളു­പ്പ­മ­ല്ല. മൂലം ക­വി­സു­ഹൃ­ത്ത് ശി­വ­പ്ര­കാ­ശിൽ നി­ന്നു് ചൊ­ല്ലി­ക്കേ­ട്ടും, ഗായകർ പാ­ടു­ന്ന­തു് കേ­ട്ടു­മാ­ണു് ഞാൻ ചില രീ­തി­ക­ളിൽ എ­ത്തി­ച്ചേർ­ന്ന­തു്. ക­ഴി­യു­ന്ന­ത്ര സ­ര­ള­മാ­യ പ­ദ­ങ്ങൾ ഉ­പ­യോ­ഗി­ക്കാൻ ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടു്. പ്ര­ധാ­ന­മാ­യും എ. കെ. രാ­മാ­നു­ജ­ന്റെ­യും ശി­വ­പ്ര­കാ­ശി­ന്റെ­യും പ­രി­ഭാ­ഷ­ക­ളെ­യാ­ണു് ആ­ശ്ര­യി­ച്ചി­ട്ടു­ള്ള­തു്. ‘കൂ­ട­ല­സം­ഗ­മ ദേവാ’ എന്ന ശി­വ­സം­ബോ­ധ­ന ക­ഴി­വ­തും അതു പോലെ നിർ­ത്തി­യി­ട്ടു­ണ്ടു്, ചി­ല­യി­ട­ത്തു് മ­ഹാ­ദേ­വാ, സം­ഗ­മ­ദേ­വാ എ­ന്നും ഉ­പ­യോ­ഗി­ച്ചി­രി­ക്കു­ന്നു. ‘ലോഡ്’ എന്ന ഇം­ഗ്ലീ­ഷ് പദം, മൂ­ല­ത്തിൽ ‘അയ്യാ’ എ­ന്നാ­ണു്, അതു് അതേ പടി ഉ­പ­യോ­ഗി­ച്ചി­രി­ക്കു­ന്നു.

ക­വി­ത­കൾ
കെ. സ­ച്ചി­ദാ­ന­ന്ദൻ
images/basavanna-01.png

ആന വ­ലി­യ­തു്, എ­ന്നാൽ പറയില്ല-​

യാ­രു­മീ പാ­പ്പാ­ന്റെ തോ­ട്ടി

തീ­രെ­ച്ചെ­റു­തെ­ന്നെ­ന്ന­യ്യാ.

മാമല കൂ­റ്റൻ, എ­ന്നാ­ലും പറയില്ല-​

യാ­രു­മി­ടി­മി­ന്ന­ലി­ന്നു

നീളം കു­റ­വാ­ണെ­ന്ന­യ്യാ.

കൂ­രി­രു­ളെ­ത്ര വി­ശാ­ലം, പറയില്ല-​

യാ­രു­മി­ക്കൊ­ച്ചു വി­ള­ക്കും

തീ­രെ­ച്ചെ­റു­തെ­ന്നെ­ന്ന­യ്യാ

വി­സ്മൃ­തി വി­സ്തൃ­തം, പക്ഷേ, നിന്നെ-​

യോർ­ക്കും ഹൃദയം ചെറുതെ-​

ന്നെ­ത്ര പേർ ചൊ­ല്ലി­ടു­മ­യ്യാ,

കൂ­ട­ല­സം­ഗ­മ­ദേ­വാ?

(വചനം 3)

images/basavanna-04.png

അ­ടു­പ്പു ക­ത്തു­മ്പോൾ

അ­ടു­ത്തു നി­ന്നി­ടാം,

ഉലകം ക­ത്തു­മ്പോൾ

എ­വി­ടെ­പ്പോ­വും നാം?

പുഴ മു­ഴു­വ­നും കര കു­ടി­ക്കു­മ്പോൾ

വി­ള­വു­കൾ വേലി വി­ഴു­ങ്ങി­ത്തീർ­ക്കു­മ്പോൾ

കളവു വീ­ട്ടി­ന്റെ­യു­ട­മ ചെ­യ്യു­മ്പോൾ

മു­ല­പ്പാ­ലിൻ വിഷം ശി­ശു­വെ­ക്കൊ­ല്ലു­മ്പോൾ

പ­രാ­തി­യാ­രോ­ടു പ­റ­യു­വാ­ന­യ്യാ?

(വചനം 7)

കാണുക തി­ര­തി­ര­യാ­യ് സം­സാ­രം

ഓ­ളം­കൊ­ള്ളു­വ­തെ­ന്നു­ടെ ക­വി­ളിൽ

എ­ന്തി­നു പൊ­ങ്ങ­ണ­മ­തു നെ­ഞ്ചോ­ളം

എ­ന്തി­ന്നി­പ്പോൾ എൻ കു­ര­ലോ­ളം?

എന്റെ ശി­ര­സ്സി­നു മേ­ല­തു­യർ­ന്നാൽ

അയ്യാ, മി­ണ്ടു­വ­തെ­ങ്ങി­നെ നി­ന്നോ,-

ടയ്യാ, കേൾ­ക്കെൻ നി­ല­വി­ളി, അയ്യാ,

കൂ­ട­ല­സം­ഗ­മ­ദേ­വാ!

(വചനം 8)

ദിവസം തോറും തി­ങ്ക­ളി­നെ­പ്പോൽ

ഇവനും ചേർ­ത്തൊ­രു പാളി വെ­ളി­ച്ചം

ന­ര­നെ­ത്തി­ന്നും സം­സാ­ര­ത്തിൻ

രാ­ഹു­വി­താ വ­ന്നെ­ന്നെ വി­ഴു­ങ്ങീ

ഇ­ന്നെ­ന്നു­ട­ലിൻ വൃ­ദ്ധി­ക്ഷ­യ­മാ­യ്,

എ­ന്നി­നി നേ­ടാ­ന­യ്യാ മു­ക്തി

കൂ­ട­ല­സം­ഗ­മ­ദേ­വാ!

(വചനം 9)

images/basavanna-01.png

ച­ന്ദ്രോ­ദ­യം:

വേ­ലി­യേ­റ്റം­ക­ട­ലി­നു്;

ച­ന്ദ്ര­ക്ഷ­യം:

കടൽ വേ­ലി­യി­റ­ക്ക­മാ­യ്.

ച­ന്ദ്ര­നെ രാഹു മ­റ­ച്ചി­ടു­മ്പോൾ കടൽ

വ­ല്ലാ­ത­ല­റി­ടാ­റു­ണ്ടോ?

ഉ­ഗ്ര­ത­പ­സ്വി കടൽ

കുടിക്കുമ്പൊഴാ-​

ച്ച­ന്ദ്രൻ ത­ട­ഞ്ഞി­ടാ­റു­ണ്ടോ?

ആർ­ക്കു­മി­ല്ലാ­രും, പ­തി­തർ­ക്കു പോ­കു­വാൻ

ഓർ­ക്കു­കിൽ വേ­റി­ട­മി­ല്ലാ,

നീ കേവലം ജഗദ് ബന്ധു, ഹേ, കൂടല

സംഗമ ദേവ, നീ മാ­ത്രം.

(വചനം 11)

തൃഷ്ണ തൻ പച്ചപ്പു-​

ല്ലെൻ പി­താ­വേ മുൻപി-​

ലി­ത്ര­യു­മെ­ന്തേ വി­രി­ച്ചൂ?

എ­ന്ത­റി­യാം പശു-

വി,ന്നതു പോ­കു­ന്നു

എ­ന്നു­മീ­പ്പ­ച്ച­യെ­ത്തേ­ടി

തൃ­ഷ്ണ­യിൽ നി­ന്നെ­ന്നെ

മു­ക്ത­നാ­ക്കീ­ടു­വാൻ

ഭ­ക്തി­ര­സം കു­ടി­പ്പി­ക്കൂ.

ശു­ദ്ധ­മാം ജ്ഞാ­ന­ത്തിൻ

നീരിൽ കു­ളി­പ്പി­ക്കൂ

ര­ക്ഷി­ക്കൂ, സം­ഗ­മ­ദേ­വാ!

(വചനം 14)

അയ്യാ, നീ ഞാനറിയാതമ്മ-​

വ­യ­റ്റിൽ­കൂ­ടി, വി­ചി­ത്രം പല പല

യു­ല­കിൽ കൂടി, വ­രു­ത്തീ­യെ­ന്നെ

ജനനം കു­റ്റം താനോ, അയ്യാ?

ഒരു കുറി മുൻപേ ജ­ന്മ­മെ­ടു­ത്തൂ

അതു മാ­പ്പാ­ക്കൂ, വാ­ക്കു ത­രു­ന്നൂ

ഇ­നി­യൊ­രു ജ­ന്മ­മെ­നി­ക്കി­ല്ലെ­ന്നാ­യ്

കൂ­ട­ല­സം­ഗ­മ­ദേ­വാ!

(വചനം 21)

മ­ര­മു­ക­ളേ­റി­യ വാ­ന­ര­നെ­പ്പോൽ

അതു ചാ­ടു­ന്നൂ കൊ­മ്പിൽ കൊ­മ്പിൽ:

എ­ങ്ങി­നെ­യി­ങ്ങി­നെ­യെ­രി­യും ഹൃ­ത്തിൽ

ഇ­ന്നി­വ­നു­ണ്ടാ­കും വി­ശ്വാ­സം?

എ­ന്നെ­പ്പ­ര­മ­പി­താ­വിൻ വീ­ട്ടിൽ

ചെ­ല്ലാൻ സ­മ്മ­ത­മേ­കു­ക­യി­ല്ല­തു,

കൂ­ട­ല­സം­ഗ­മ ദേവാ!

(വചനം 33)

മി­ണ്ടി­ക്കാം പാ­മ്പു ക­ടി­ച്ച­വ­രെ,

മി­ണ്ടി­ക്കാം പ്രേ­തം ബാ­ധി­ച്ച­വ­രെ

മി­ണ്ടി­ക്കാ­നാ­വി­ല്ലെ­ന്നാൽ, സോദര,

സ­മ്പ­ത്തു ത­ല­യ്ക്കു പി­ടി­ച്ച­വ­രെ.

മാ­ന്ത്രി­ക­നാം ദാ­രി­ദ്ര്യം വ­ന്നെ­ത്തു­മ്പോൾ

മി­ണ്ടാൻ തു­ട­ങ്ങു­മ­വ­രും,

കൂ­ട­ല­സം­ഗ­മ­ദേ­വാ!

(വചനം 35)

images/basavanna-02.png

ഒരു മു­യ­ലി­നു മേൽ ചങ്ങലയൂരീ-​

ട്ടൊൻ­പ­തു വേ­ട്ട­പ്പ­ട്ടി­യെ വിട്ടി-​

ട്ടു­ട­ലി­ന്നാർ­ത്തി­ക­ളാർ­ത്തു വി­ളി­പ്പൂ,

വേഗം, പോ­ട്ടേ, വേഗം, ഊം, ഊം,

ഇഷ്ടം പോലെ ന­ട­ക്ക­ട്ടേ, ഊം,

മ­ന­മ­തി­നാർ­ത്തി­ക­ളാർ­ത്തു വി­ളി­പ്പൂ

എ­ങ്ങി­നെ­യെ­ത്തും നിൻ സ­വി­ധ­ത്തിൽ

ഇ­ന്ദ്രി­യ­മോ­ഹ­ത്തി­ന്റെ പെൺപട്ടിക-​

ളെ­ന്നെ സ്പർ­ശി­ക്കും മുൻപേ,

പിടി കൂടും മുൻപേ,

കൂ­ട­ല­സം­ഗ­മ­ദേ­വാ?

(വചനം 36)

ദേ­വ­ലോ­കം, അതു വേ­റെ­യെ­ന്നോ

മാ­ന­വ­രു­ടെ ലോ­ക­ത്തിൽ നി­ന്നും?

ഈ ലോ­ക­ത്തി­ന്ന­ക­ത്തു­ണ്ടു് വേറെ-

യേ­റെ­ലോ­ക­ങ്ങ­ളെ­ത്ര, അ­ന­ന്തം!

എ­ത്ര­യു­ണ്ടു് ശി­വ­ന്നു ഗു­ണ­ങ്ങൾ

അ­ത്ര­യു­ണ്ട് ശി­വ­ന്റെ ലോ­ക­ങ്ങൾ.

ദേ­വ­ത­യു­ള്ളി­ട­ത്താ­ണു ഭക്തൻ,

പാവനം കാശി ഭ­ക്ത­ന്നു മു­റ്റം.

ഈ ശ­രീ­ര­മാം കൈ­ലാ­സ­മ­ല്ലോ

നേ­രാ­യു­ള്ള­തു്, സം­ഗ­മ­ദേ­വാ!

(വചനം 47)

images/basavanna-03.png

നീ വലുതേ ലോ­ക­ത്തോ­ളം,

വ­ലു­തേ­യാ­കാ­ശ­ത്തോ­ളം

വലു,ത­തി­ലും വ­ലു­താ­യ്

പ­ര­മ­പ­വി­ത്രം നിൻ കാ­ല­ടി­കൾ

പാ­താ­ള­ത്തോ­ളം,

വലുത,തിലും വ­ലു­താ­യ് നിൻ മകുടം

ബ്ര­ഹ്മാ­ണ്ഡ­ത്തോ­ളം

ഹാ, പ്രഭു, കൂ­ട­ല­സം­ഗ­മ­ലിം­ഗ,

നീ അ­ജ്ഞേ­യൻ, അ­തു­ല്യൻ,

അ­ന­നു­ഭ­വ­വേ­ദ്യൻ

ചെ­റു­താ­യ് ചെ­റു­താ­യ്

ഇ­ന്നെ­ന്നു­ള്ളം­ക­യ്യി­ലി­രി­ക്കു­ന്നൂ!

(വചനം 48)

ക­ല്ലി­ന്റെ സർ­പ്പ­ത്തെ

ക്ക­ണ്ടാ­ല­വർ ചൊ­ല്ലും

ച­ങ്ങാ­തീ, ‘പാലു കൊ­ടു­ക്കൂ’

ജീ­വി­ക്കും സർ­പ്പ­ത്തെ

ക്ക­ണ്ടാ­ല­വർ ചൊ­ല്ലും

ച­ങ്ങാ­തീ, ‘പാ­മ്പാ­ണു്, കൊ­ല്ലൂ’

ജീ­വി­ച്ചി­രി­പ്പ­വൻ

ആഹാരം ചോ­ദി­ച്ചാൽ

‘പോ പു­റ­ത്തെ’ന്നു പറയും

മൂകം ശി­വ­ലിം­ഗം

കാ­ണു­കിൽ ച­ങ്ങാ­തീ,

‘ചോറു നൽകെ’ന്നു കൽ­പ്പി­ക്കും

കൂടല സംഗമ-

ദേവന്റെയാളിനെ-​

ക്കാ­ണു­മ്പോൾ വാ­തി­ല­ട­യ്ക്കും

ക­ല്ലേ­റു­കൊ­ണ്ടൊ­രു

മൺ­ക­ട്ട പോലവർ

ചി­ന്നി­ച്ചി­ത­റി­യ­ക­ലും.

(വചനം 50)

പെരിയ കു­രു­ക്കിൽ പെ­ട്ടൊ­രു പശു പോൽ

നി­ല­വി­ളി­യിൽ ഞാൻ വായ് കോ­ട്ടു­ന്നൂ

ഈ മൂ­ല­യി­ലും ആ മൂ­ല­യി­ലും

വെ­റു­തെ, വരവില്ലെന്നെത്തേടീ-​

ട്ടൊ­രു­വ­നും, ആരും കാ­ണ്മ­തു­മി­ല്ലാ,

ഒ­ടു­വിൽ എ­ന്നു­ടെ പ്രഭു വ­രു­വോ­ളം

ഇ­വ­നെ­ക്കൊ­മ്പു പി­ടി­ച്ചു കു­രു­ക്കിൽ

നി­ന്നു­മു­യർ­ത്താൻ, പ്രഭു വ­രു­വോ­ളം

(വചനം 52)

images/basavanna-02.png

എൻ കൈ­കാ­ലു­കൾ ത­ല്ലി­യൊ­ടി­ക്കു­ക

എ­ങ്ങും വേറേ പോ­കാ­ത­യ്യാ

എൻ മിഴി ര­ണ്ടും പൊ­ട്ടി­പ്പോ­ട്ടേ

ഒ­ന്നും വേറേ നോ­ക്കാ­ത­യ്യാ

കേൾ­ക്കാ­താ­ക്കു­ക ചെവി, അയ്യാ, ഞാൻ

കേൾ­ക്കാ­താ­ട്ടേ പേ­രു­കൾ വേറെ.

എ­ന്നെ­ശ്ശി­വ­ശ­ര­ണർ തൻ കാൽക്കൽ-​

ത്ത­ന്നെ കി­ട­ത്തു­ക, തേ­ടാ­തൊ­ന്നും

കൂടല സംഗമ ദേവാ.

(വചനം 59)

എ­ന്നും കേൾ­പ്പി­ക്ക­രു­തേ­യെ­ന്നെ

‘ആരുടെ,യാ­രു­ടെ, യാ­രു­ടെ­യാ­ളി­വൻ?’

പകരം കേൾ­ക്ക­ട്ടേ ഞാ­നെ­ന്നും

‘എ­ന്നു­ടെ, എ­ന്നു­ടെ, എ­ന്നു­ടെ­യാ­ളി­വൻ’

വീ­ട്ടി­ലൊ­രാ­ളാ­യ്, മ­ക­നാ­യ്, എന്നെ-​

ക്കൂ­ട്ടു­ക, കൂടല സം­ഗ­മ­ദേ­വാ!

(വചനം 62)

images/basavanna-04.png

സ്നേഹ കാരുണ്യങ്ങളില്ലാ-​

താ­കു­മോ വി­ശ്വാ­സി­യാ­കാൻ?

ഏതു മ­നു­ഷ്യ­നും വേണം

പ്രേ­മം, ക­രു­ണ­യും, തോഴാ!

സ്നേ­ഹം ക­ലർ­ന്ന ദയയാ-

ണേതു വി­ശ്വാ­സ­ത്തിൻ വേരും

സോദരാ,നീ­യ­റി­ഞ്ഞാ­ലും!

കൂടല സംഗമ ദേവാ!

(വചനം 63)

ശിവ, നി­ന­ക്കി­ല്ലാ കരുണ,

ശിവ, നി­ന­ക്കി­ല്ലാ ഹൃദയം

എ­ന്തി­നു മറ്റേ ലോ­ക­ത്തിൽ നി-

ന്നെ­ന്നെ ബ­ഹി­ഷ്കൃ­ത­നാ­ക്കീ­ട്ടു­ല­കിൽ

തന്നൂ കീ­ട­ത്തിൻ ചെറു ജന്മം,

പ­റ­യു­ക­യ­യ്യാ.

ഒരു ചെ­റു­ചെ­ടി, യൊരു

മരമതു നടുവാ-​

നി­ല്ലെ­ന്നോ നിൻ

ക­യ്യി­ലെ­നി­ക്കാ­യ്,

പ­റ­യു­ക­യ­യ്യാ.

(വചനം 64)

തീ­യി­നു മീതേ,

മൂർ­ഖ­നു മീതേ

കൈ വെ­യ്ക്കു­ന്നൊ­രു

കു­ഞ്ഞി­നു പിറകേ-​

യോടും തായ് പോൽ

കൂടെ വ­രു­ന്നൂ

ഓരോ ചുവടിലു-​

മെ­ന്നു­ടെ വ­ഴി­യിൽ,

കാ­ക്കു­ന്നൂ നീ,

കൂടല സംഗമ ദേവാ!

(വചനം 70)

ച­കോ­ര­ത്തി­നു മോഹം

ച­ന്ദ്രി­ക, കമലത്തി-​

ന്നു­ദ­യം, തേ­നീ­ച്ച­യ്ക്കു

മധുരം നി­റ­യും തേൻ

എ­നി­ക്കോ നീ­യെ­ത്തു­ന്ന

സു­ദി­നം, മ­ഹാ­ദേ­വാ!

(വചനം 91)

പ­ക്ഷി­യെ­ക്കൂ­ട്ടി­ല­ട­ച്ചൂ,

എണ്ണ വി­ള­ക്കിൽ നി­റ­ച്ചൂ,

എ­ണ്ണ­ത്തി­രി­യും തെ­റു­ത്തൂ

ഇ­പ്പോ­ഴ­വൻ വ­രു­മ­മ്മേ.

കാ­റ്റി­ലി­ല­കൾ വി­റ­ച്ചാൽ

ഉ­റ്റു­നോ­ക്കി­ച്ചെ­വി­യോർ­ക്കും

ഭ്ര­ഷ്ട­മെൻ ഹൃ­ത്ത­പ്പൊ­ഴ­മ്മേ,

പെ­ട്ടെ­ന്നു കോളു കൊ­ള്ളു­ന്നൂ

എ­ത്തു­ന്നു സം­ഗ­മ­ദേ­വൻ

ഭ­ക്ത­രാ­യ് വാ­തിൽ­ക്ക­ല­പ്പോൾ

അ­ശ്ശി­വ­നാ­മ­ത്തിൽ സ്വർഗ്ഗ-​

മെ­ത്തു­ന്നു എ­ന്മ­ന­മ­മ്മേ!

(വചനം 94)

വീ­ടി­ന്നേ­മാ­നു­ണ്ടോ വീ­ട്ടിൽ?

കാ­ടു­പി­ടി­ച്ചു കി­ട­പ്പൂ മു­റ്റം

വീടിൽ നി­റ­യെ­ച്ചേ­റും പൊ­ടി­യും

വീ­ടി­ന്നേ­മാ­നി­ല്ലേ വീ­ട്ടിൽ?

ഉടലിൽ നുണകൾ

ഉ­യി­രിൽ കാമം

വീ­ടി­ന്നേ­മാ­നി­ല്ലാ വീ­ട്ടിൽ,

കൂടല സംഗമ ദേവൻ.

(വചനം, 97)

images/basavanna-01.png

എത്ര കാലം കി­ട­ക്ക­ട്ടെ മു­ങ്ങി

ഈർ­പ്പ­മാർ­ന്നു കു­തിർ­ന്നു

വെ­ള്ള­ത്തിൽ,

അ­പ്പൊ­ഴും മൃ­ദു­വാ­കു­മോ പാറ?

എത്ര കാലം ചി­ല­വി­ട്ടി­ട­ട്ടെ

പ്രാർ­ത്ഥ­ന­യിൽ ഞാൻ,

അ­പ്പോ­ഴും ചി­ത്തം

അ­സ്ഥി­ര­മെ­ങ്കി­ലെ­ന്തു­ണ്ടു കാ­ര്യം?

ഞാൻ വെറും നിധി കാ­ക്കു­ന്ന ഭൂതം

ഭൂ­മി­യി­ലെ­ന്റെ ജീ­വി­തം വ്യർ­ത്ഥം

ഹേ, നദികൾ തൻ സം­ഗ­മ­ദേ­വാ!

(വചനം 99)

അ­മ്മ­യാ­യൊ­രു വേശ്യ

കു­ഞ്ഞി­നാ­യ് സ്വയം വിൽ­ക്കെ

കു­ഞ്ഞി­നു­മി­ല്ലാ കമി-

താ­വി­നും കി­ട്ടു­ന്നി­ല്ലാ

വേ­ണ്ട­തു്; അ­വ­ളൊ­ന്നു

കു­ഞ്ഞി­നെ മെ­ല്ലെ­ത്ത­ട്ടും,

പി­ന്ന­വ­ന്ന­രി­കി­ലാ­യ്

ചെ­ന്ന­ല്പം ശ­യി­ച്ചി­ടും

അ­ങ്ങു­മി­ല്ല­വ,ളില്ലാ-​

യി­ങ്ങും; ഹാ, ധനാർത്തിയി-​

തെ­ങ്ങി­നെ തീരാൻ, നദീ-

സം­ഗ­മ­മ­ഹാ­ദേ­വാ!

(വചനം 101)

പാ­മ്പാ­ട്ടി ന­ട­ക്കു­ന്നൂ

പാ­മ്പു­ണ്ടു് ക­യ്യിൽ, പി­ന്നെ

മൂ­ക്കി­ല്ലാ­ത്ത തൻ പെ­ണ്ണും;

നോ­ക്ക­യാ­യ് ശ­കു­ന­ങ്ങൾ

മ­ക­നെ­ക്കെ­ട്ടി­ക്കു­വാൻ.

എതിരേ വ­രു­ന്നു­ണ്ട്

മൂ­ക്കി­ല്ലാ­ത്തൊ­രു പെ­ണ്ണും

അ­വൾ­ക്കു ഭർ­ത്താ­വാ­യ

മ­റ്റൊ­രു പാ­മ്പാ­ട്ടി­യും

അതു കാ­ണു­മ്പോൾ, ‘മോശം

ശകുനം’ അവർ ചൊൽവൂ.

അ­വ­ന്റെ പെ­ണ്ണി­ന്നി­ല്ലാ

മൂ­ക്ക്, ക­യ്യി­ലോ പാ­മ്പു്:

അ­പ­ര­ന്മാ­രെ­ക്കാ­ണും,

കാ­ണി­ല്ല സ്വയം മൂഢർ

അ­വ­രെ­ക്കു­റി­ച്ചെ­ന്തു­പ­റ­യാൻ

ഹേ, കൂ­ട­ല­സം­ഗ­മ­ദേ­വാ!

(വചനം 105)

images/basavanna-02.png

പോയ് വ്യ­ഭി­ച­രി­ക്കാൻ ഞാൻ,

ക­ള്ള­നാ­ണ­യം കി­ട്ടീ

പോയ് മ­തി­ലി­നു പി­ന്നിൽ,

തേ­ളു­ക­ളെ­ന്നെ­ക്കു­ത്തീ

എൻ നി­ല­വി­ളി കേ­ട്ടു

വ­ന്നൊ­രു കാവൽക്കാര-​

നെൻ തു­ണി­യു­രി­ഞ്ഞു, ഞാൻ

ന­ഗ്ന­യാ­യ് ചെ­ന്നൂ വീ­ട്ടിൽ

കെ­ട്ടി­യോൻ ച­മ്മ­ട്ടി­യാൽ

പൊ­തി­രെ­യെ­ന്നെ­ത്ത­ല്ലീ,

ബാ­ക്കി­യാ­യ­തു് പിഴ-

യാ­ക്കി രാ­ജാ­വും തട്ടീ,

ഹേ, കൂ­ട­ല­സം­ഗ­മ ദേവാ!

(വചനം 111)

ഉ­ത്സ­വ­ത്തി­നു ബലി-

യ്ക്കെ­ത്തി­യോ­രാ­ട്ടിൻ കു­ട്ടി

ഭ­ക്ഷ­ണ­മാ­ക്കീ തോര-

ണ­ത്തി­ലെ­യി­ല­യെ­ല്ലാം.

കൊ­ല്ലു­വാ­ന­വർ കൊ­ണ്ടു

വ­ന്ന­തെ­ന്ന­റി­യാ­തെ

കു­ഞ്ഞാ­ടു് നി­റ­യ്ക്കു­ന്നൂ

തൻ വയർ, ജനിച്ചതേ-​

യ­ന്ന­തു്, മ­രി­പ്പ­തും.

അ­തി­നെ­ക്കൊ­ന്നോ­രെ­ന്നാൽ

അ­തി­ജീ­വി­ച്ചോ, ചൊ­ല്കെൻ

കൂടല സംഗമ ദേവാ!

(വചനം129)

അവർ സം­സാ­രി­ച്ചി­ടും

അണലി ക­ടി­ച്ചാ­ലും;

അവർ സം­സാ­രി­ക്കു­മേ

ഏ­ഴ­ര­ശ്ശ­നി­യി­ലും.

പ­ണ­ത്തി­ന്ന­ഹ­ന്ത­യാൽ

ഊ­മ­യാ­വു­കിൽ പി­ന്നെ

പ­റ­യി­ല്ലൊ­ന്നും, മ­ന്ത്ര

വാ­ദി­യാം ദാ­രി­ദ്ര്യം വ-

ന്ന­രി­കിൽ നി­ന്നാൽ വീ­ണ്ടും

സം­സാ­രം തു­ട­ങ്ങി­ടും,

കൂടല സംഗമ ദേവാ!

(വചനം 132)

പാ­മ്പി­ന്റെ വ­ള­വൊ­ക്കെ

നേർവര മാ­ള­ത്തി­നു്;

പുഴ തൻ വളവതു-​

നേർവര കടലിന്-​

നേർവര വി­ശ്വാ­സി തൻ

വളവു ദൈ­വ­ത്തി­നും.

(വചനം 144)

നര ക­വി­ളിൽ പടരും മുൻപേ,

തു­ടു­ക­വിൾ ചുളി മൂടും മുൻപേ

ഉടൽ എ­ല്ലിൻ­കൂ­ടാം മുൻപേ

പ­ല്ലു­കൾ പോയ് ന­ടു­വിൽ കൂ­നാ­യ്

മ­റ്റാ­രോ പോ­റ്റും മുൻപേ

കൈ കാൽ­മു­ട്ടി­നു് താ­ങ്ങാം മുൻപേ

വടി കു­ത്തി ന­ട­ക്കും മുൻപേ

രൂ­പ­ത്തി­ന്ന­ഴ­ക­തു മു­ഴു­വൻ

പ്രാ­യം തി­ന്ന­ഴു­കും മുൻപേ

മരണം സ്പർ­ശി­ക്കും മുൻപേ

കൈ കൂ­പ്പു­ക കൂ­ട­ല­സം­ഗ­മ­ദേ­വ­നെ!

(വചനം 161)

അ­വ­രെ­ക്കാ­ണു­ക:

നീരിൻ പോളയെ ര­ക്ഷി­ക്കാ­നാ­യ്

കാ­രി­രു­മ്പിൻ കൂ­ടു­ണ്ടാ­ക്കും പാ­വ­ങ്ങൾ!

ഉ­ട­ലി­ന്റെ ക­രു­ത്തിൽ വേ­ണ്ടാ വി­ശാ­സം;

പ്ര­ഭു­വെ വ­ണ­ങ്ങി­ക്ക­ഴി­യു­ക പകരം,

സകലം ന­മു­ക്കു ത­രു­വോ­നെ!

(വചനം, 162)

images/basavanna-03.png

ഒൻ­പ­തു­ഭൂ­ഖ­ണ്ഡ­ങ്ങ­ളി­ലൊ­ന്നിൽ,

ജം­ബു­ദ്വീ­പിൽ,

പറവൂ ദൈവം: ‘നി­ന്നെ­ക്കൊ­ല്ലും ഞാൻ’

പറവൂ ഭക്തൻ: ‘ഞാ­ന­തി­ജീ­വി­ക്കും’

സ­ത്യ­ത്തിൻ കൂർ­ത്തൊ­രു

വാൾ­മു­ന­യാൽ

സ­ദ്ഭ­ക്തർ ജ­യി­പ്പൂ യു­ദ്ധം

കാണുക, കൂടല സംഗമ ദേവാ!

(വചനം 179)

പ­ല്ല­ക്കേ­റി­യ നാ­യെ­പ്പോ­ലീ ഹൃദയം

തെ­ല്ലു­മു­പേ­ക്ഷി­പ്പീ­ലാ പഴയ കു­മാർ­ഗ്ഗ­ങ്ങൾ

ക­ണ്ടാൽ മതി ചി­ല­തെ­ല്ലാം

പി­ന്നാ­ലെ മ­ണ­ത്തു ന­ട­ക്കും

ആ­ളി­ക്ക­ത്തും ഹൃദയം

പാ­യു­ന്നു സു­ഖ­ത്തിൻ പിറകേ

ഓർ­ക്കാ­നി­ട കി­ട്ടും മുൻപേ.

അയ്യാ, കൂ­ട­ല­സം­ഗ­മ­ദേ­വാ

എ­ന്നും ഞാ­നോർ­മ്മി­ക്ക­ട്ടെ

നി­ന്നു­ടെ പ­രി­പാ­വ­ന­പാ­ദം

എ­ന്നെ­ന്നു­മി­തൊ­ന്നെൻ പ്രാർ­ത്ഥ­ന.

(വചനം 189)

ഭ­ക്തി­യോ­ടേ­റ്റു

മു­ട്ടേ­ണ്ട കേ­ട്ടോ!

വന്നു കേറു-

മ­റ­ക്ക­വാൾ പോലെ

നമ്മെ ര­ണ്ടാ­യ്

മു­റി­ച്ച­തു്; പോകെ-

പ്പി­ന്നെ­യും നമ്മെ

ര­ണ്ടാ­യ് മു­റി­ക്കും.

images/basavanna-04.png

മൂർഖൻ പാ­മ്പിൻ

കു­ട­ത്തിൽ ക­യ്യി­ട്ടാൽ

മൂർഖൻ ന­മ്മ­ളെ

ചു­മ്മാ വി­ടു­മോ?

(വചനം 212)

ദ­ളി­ത­ന്റെ തെ­രു­വി­നും

ശി­വ­മ­ന്ദി­ര­ത്തി­നും

ഈ ഭൂ­മി­യൊ­രു പോലെ;

ശൌ­ച­ത്തി­നും സ്നാന-​

പു­ണ്യ­കർ­മ്മ­ത്തി­നും

ഈ ജലം ഒരു പോലെ;

സ്വ­യ­മ­റി­യു­വോ­നേ­തു

ജാ­തി­യും ഒരു പോലെ;

ഷ­ഡ്ദർ­ശ­ന­ത്തി­നും

മോ­ക്ഷ­ഫ­ല­മൊ­രു പോലെ;

നി­ന്നെ­യ­റി­യു­ന്ന­വ­നു

സ­ത്യ­മ­തു­മൊ­രു പോലെ

കൂ­ട­ല­സം­ഗ­മ­ദേ­വാ!

(വചനം 241)

ഇ­രു­ളൊ­രു­ത­രി­യും പു­ര­ളാ­ത­തി­നു­ടെ

മ­റു­ക­ര­യിൽ പു­ല­രു­ന്ന വെ­ളി­ച്ചം കാണുക!

കൂ­ട­ല­സം­ഗ­മ­പി­തൃ­ദേ­വൻ­മാ­ത്രം കാ­ണു­ന്നൂ

ആ പെരിയ വെ­ളി­ച്ചം:

അവനു വെ­ളി­ച്ചം സിം­ഹാ­സ­ന­മാ­യ് മാ­റു­ന്നൂ

(വചനം, 264)

കുളമോ കിണറോ വ­റ്റി­ത്തീർ­ന്നാൽ

കു­മി­ള­കൾ, ക­ക്ക­കൾ, ക­ല്ലു­കൾ കാണാം

കടലോ വറ്റി വ­ര­ണ്ടാൽ കാണാം

നി­റ­യെ­പ്പ­വി­ഴ­ച്ചി­പ്പി­കൾ, മു­ത്തും

കൂ­ട­ല­സം­ഗ­മ ഭക്തർ മനം വെളി-

വാ­ക്കിൽ തെ­ളി­യും ഹാ, ശി­വ­ലിം­ഗം

(വചനം 265)

images/basavanna-01.png

കാലിൽ കെ­ട്ടി­യോ­ര­മ്മി, ക­ഴു­ത്തിൽ

പാ­ഴ്മ­ര­ത്ത­ടി: എ­ങ്ങി­നെ നീ­ന്താൻ?

ഒ­ന്നു് പൊ­ങ്ങി­ക്കി­ട­ക്കാ­ന­യ­യ്ക്കി,-

ല്ലൊ­ന്നു താ­ഴ്‌­ന്നു പോ­കാ­ന­യ­യ്ക്കി­ല്ലാ.

കാ­ല­മാ­ണ­ല്ലോ നേരായ ശത്രു

സാ­ഗ­ര­മി­തു ജീ­വി­തം, താ­ണ്ടാൻ

നീ തു­ണ­യ്ക്കു­ക­യ­ക്ക­ര­യെ­ത്താൻ

ഹേ, മ­ഹാ­ദേ­വ, സം­ഗ­മ­ദേ­വാ!

(വചനം 350)

എൺ­പ­ത്തി നാ­ലു­ല­ക്ഷം മു­ഖ­മു­ള്ള­തിൽ

ഒന്നു മാ­ത്രം ധ­രി­ച്ചെ­ത്തു­ക, ചോ­ദി­ക്ക

യെ­ന്നോ­ടു്, അ­ങ്ങി­നെ­യെ­ന്നെ­പ­രീ­ക്ഷി­ക്ക.

നീ വ­രു­കി­ല്ല, ചോ­ദി­ക്കു­ക­യി­ല്ലെ­ങ്കിൽ

നിൻ പി­തൃ­ക്കൾ­ക്കെ­ന്റെ പ്രാ­ക്കേൽ­ക്കു­മേ, പ്രഭോ!

ഏ­തെ­ങ്കി­ലും മു­ഖ­വും വ­ഹി­ച്ചെ­ത്തു­ക

ഞാൻ ത­രാ­മെ­ന്നെ, യെൻ കൂടല സംഗമ!

(വചനം 430)

കാ­ലു­കൾ നൃ­ത്തം ചെ­യ്യും

ക­ണ്ണു­കൾ കാണും

നാവോ, പാടും,

തൃ­പ്തി വ­രു­ന്നി­ല്ലെ­ന്നി­ട്ടും

കൈകൾ കൂ­പ്പി വ­ണ­ങ്ങു­ന്നൂ ഞാൻ

തൃ­പ്തി വ­രു­ന്നി­ല്ലെ­ന്നി­ട്ടും

ഇനി ഞാ­നെ­ന്തേ ചെ­യ്യേ­ണ്ടൂ?

കേൾ­ക്ക പ്രഭോ,

അതു് പോ­രെ­ങ്കിൽ

നിൻ വയർ കീറി

കയറും നി­ന്നിൽ ഞാൻ!

കൂടല സംഗമ ദേവാ!

(വചനം 487)

താ­ള­മ­റി­യി­ല്ലെ­നി, ക്ക­റി­യി­ല്ല വൃ­ത്തം

വീ­ണ­യു­ടെ, ചെ­ണ്ട­യു­ടെ കാ­ല­ക്ക­ണ­ക്കും

മാ­ത്ര­യ­റി­യി­ല്ലെ­നി­ക്ക­റി­യി­ല്ല ഗണവും

നി­ന്നെ മു­റി­വേൽ­പ്പി­ക്ക­യി­ല്ലൊ­ന്നു,മ­തി­നാൽ

എന്റെ സ്നേ­ഹ­ത്തി­ന്റെ താ­ള­ത്തി­ല­ല്ലോ

നി­ന്റെ ഗാനം പാ­ടി­ടു­ന്നു ഞാൻ, ദേവാ!

(വചനം 494)

വീണ തൻ ത­ണ്ടാ­ക്കു­ക­യെ­ന്നു­ടൽ, അതിൻ കുട-

മാ­ക­ട്ടെ­യെൻ മെയ്, ത­ന്ത്രി­യാ­ക­ട്ടേ ഞ­ര­മ്പു­കൾ

വീ­ണ­ക്ക­മ്പി­കൾ മീ­ട്ടും ക­മ്പു­കൾ വി­ര­ലു­കൾ:

മാറിൽ ചേർ­ക്കു­ക, രാഗം മു­പ്പ­ത്തി­ര­ണ്ടും വായി-

ച്ചീ­ടു­ക നി­ന്റേ­തെ­ന്നിൽ­ക്കൂ­ടി, സ്സം­ഗ­മ ദേവാ!

(വചനം 500)

ചില ദൈ­വ­ങ്ങൾ കാവൽ കതകിൽ, ഓടിച്ചാലു-​

മ­വി­ടെ­ത്ത­ന്നേ നിൽ­ക്കും, പോ­വി­ല്ല, നാ­യെ­പ്പോ­ലെ

ചിലർ: ഹേ, മനുജർ തൻ ഭി­ക്ഷ­യാൽ ജീവിക്കുമീ-​

ക്കി­ഴ­വൻ ദൈ­വ­ങ്ങ­ളോ ന­മു­ക്കു വരം നൽകാൻ?

എ­നി­ക്കു മ­തി­യെ­ന്റെ ന­ദീ­സം­ഗ­മ­ദേ­വൻ

(വചനം 555).

images/basavanna-04.png

മെ­ഴു­കാ­യു­രു­കു­ന്നോർ,

തീ­യി­നാൽ വാ­ടു­ന്ന­വർ,

ഇവർ ദേവതമാരെ-​

ന്നെ­ങ്ങി­നെ ക­രു­തും ഞാൻ?

കാ­ശി­നാ­യ് വിൽ­ക്കും ദൈവം,

ക­ള്ള­നെ­പ്പേ­ടി­ച്ചി­ട്ടു

ഭൂ­മി­യിൽ കു­ഴി­ച്ചി­ടും ദൈവം:

എ­ങ്ങി­നെ­യി­വർ

ദൈ­വ­മാ­യി­ടും?

ആ­ത്മ­സം­ഭ­വൻ, ആ­ത്മ­ലീ­നൻ,

കേ­വ­ല­മ­വൻ ദൈവം,

ന­ദീ­സം­ഗ­മ­ദേ­വൻ.

(വചനം 558)

ഇ­പ്പാ­ത്രം ദൈവം, നെ­ല്ലു

ചേ­റി­ടും മുറം ദൈവം,

വ­ഴി­യിൽ കാ­ണു­ന്നേ­തു

ശി­ല­യും ദൈവം, ദൈവം

ചീർ­പ്പു്, ഞാൺ ദൈവം,

ദൈവം പറ, കി­ണ്ടി­യും ദൈവം.

ദൈ­വ­ങ്ങൾ, ദൈവങ്ങളാ-​

ണെ­മ്പാ­ടും, ഇ­ട­മി­ല്ലാ

കാ­ലൊ­ന്നു കു­ത്താൻ.

ദൈ­വ­മൊ­ന്നു താൻ: ന­മു­ക്കെ­ല്ലാം

ദൈ­വ­മാ­മ­വൻ: നദീ

സം­ഗ­മ­ദേ­വൻ മാ­ത്രം!

(വചനം 563)

വെ­ള്ളം കാ­ണു­ന്നി­ട­ത്തെ­ല്ലാം

അവർ ചാ­ടി­ക്കു­ളി­ച്ചി­ടും

മരം കാ­ണു­ന്നി­ട­ത്തെ­ല്ലാം

വലം വെ­ച്ചു ന­ട­ന്നി­ടും

വ­റ്റി­പ്പോ­കും ജലം, വാടി-

യു­ണ­ങ്ങി­പ്പോം മരം, ര­ണ്ടും

പൂ­ജി­പ്പ­വർ, പ്രഭോ,നി­ന്നെ

അ­റി­ഞ്ഞീ­ടു­വ­തെ­ങ്ങി­നെ?

(വചനം 581)

images/basavanna-03.png

തീ­യ്യി­നേ­പ്പൂ­ജി­ച്ചു

തേ­വ­രാ­യ് തീ­റ്റും

ബ്രാ­ഹ്മ­ണർ, വീ­ട്ടി­ന്നു

തീ­പ്പി­ടി­ച്ചാ­ലോ

ഓട തൻ വെ­ള്ളം

ത­ളി­ക്കു­ന്നു, റോഡിൻ

ചേറും പൊടിയു-​

മെ­ടു­ത്തെ­റി­യു­ന്നു

നെ­ഞ്ച­ത്ത­ടി­ച്ചു

നി­ല­വി­ളി­ക്കു­ന്നൂ,

ക­ണ്ടോ­രെ­ക്കൂ­ട്ടു­ന്നു

മ­ന്ത്ര യ­ജ്ഞ­ങ്ങൾ -

സർ­വ്വം മ­റ­ന്നി­ട്ടു

തീ­യ്യി­നെ ചീത്ത-​

യെ­ല്ലാം വി­ളി­ക്കു­ന്നു,

സം­ഗ­മ­ദേ­വാ!

(വചനം 586)

ആ­ന­പ്പു­റ­ത്തു നീ പോയി,

കു­തി­ര­പ്പു­റ­ത്തെ­ഴു­ന്ന­ള്ളീ,

കു­ങ്കു­മം മെയ് നീളെ ചാർ­ത്തീ,

ക­സ്തൂ­രി കൊ­ണ്ടു­ടൽ മൂടീ.

എ­ങ്കി­ലും സോദരാ, നി­ന്റെ

ക­യ്യി­ലി­ല്ലാ­തെ പോയ് സത്യം.

നന്മ വി­ത­യ്ക്കാൻ മ­റ­ന്നൂ,

നന്മ കൊ­യ്യാ­നും മ­റ­ന്നൂ

ഗർ­വ്വി­ലാ­ന­പ്പു­റം കേറി

നീ വിധി ത­ന്നി­ര­യാ­യീ.

കൂ­ട­ല­സം­ഗ­മ­ദേ­വൻ

ആ­രെ­ന്ന­റി­യാ­തെ പോയീ

നീ ന­ര­ക­ത്തി­ന്നർ­ഹ­നാ­യീ.

(വചനം 639)

images/basavanna-02.png

നി­ന്നെ­യ­വൻ ത­രി­യാ­യി

ന­ന്നാ­യി­ക്കു­ത്തി­പ്പൊ­ടി­ക്കും;

നി­ന്റെ ത­നി­നി­റം കാണാൻ

നി­ന്നെ അരം കൊ­ണ്ടു രാകും

കു­ത്തു­മ്പോൾ ന­ല്ല­രി ക­ണ്ടാൽ,

രാ­കു­മ്പോൾ പൊൻ­നി­റം ക­ണ്ടാൽ

കൂ­ട­ല­സം­ഗ­മ­ദേ­വൻ

സ്നേ­ഹി­ച്ചു കാ­ത്തി­ടും നി­ന്നെ.

(വചനം 686)

നോ­ക്കൂ ച­ങ്ങാ­തീ,

ആണിൻ വേ­ഷ­മി­ടു­ന്ന­തു നി­ന­ക്കു

കാണാൻ മാ­ത്രം ഞാൻ;

ആ­ണാ­കു­ന്നു ചി­ല­പ്പോൾ ഞാൻ,

പെ­ണ്ണാ­കു­ന്നു ചി­ല­പ്പോൾ.

കൂ­ട­ല­സം­ഗ­മ­ദേ­വാ,

പോ­രാ­ടാം ഞാ­നാ­ണാ­യ് നി­ന­ക്കു­വേ­ണ്ടി,

പക്ഷെ വ­ധു­വാ­കും ഞാൻ നി­ന്നു­ടെ ഭ­ക്ത­നു­വേ­ണ്ടി.

(വചനം 703)

സ­മ്പ­ന്നർ പ­ണി­യും ശിവന്നാ-​

യ­മ്പ­ലം; ഞാനോ ദ­രി­ദ്രൻ

കാ­ലു­കൾ തൂ­ണു­ക­ളാ­ക്കും,

എ­ന്നു­ടൽ ശ്രീ­കോ­വി­ലാ­ക്കും,

ത­ങ്ക­ക്ക­ല­ശം ശി­ര­സ്സും.

കേൾ­ക്കു­ക സം­ഗ­മ­ദേ­വാ,

സ്ഥാ­വ­ര­മൊ­ക്കെ­യും വീഴും

ജംഗമം നി­ത്യ­വും നിൽ­ക്കും.

(വചനം 820)

ഒരു ഹി­മ­ക്ക­ട്ട പോൽ

ഒരു മെ­ഴു­കു­പ്ര­തി­മ പോൽ

ഉ­ട­ലാ­കെ­യു­രു­കു­ന്നൊ

രാ­ന­ന്ദ­മൂർ­ച്ഛ ഞാൻ

പ­റ­യു­ന്ന­തെ­ങ്ങി­നെ നി­ന്നോ­ടു്, സംഗമ?

പരമമാമാഹ്ലാദ-​

നദി കര ത­കർ­ത്തെ­ന്റെ

മി­ഴി­ക­ളിൽ നി­ന്നി­താ വ­ഴി­യു­ന്നു, ക­വി­യു­ന്നു

അവനെ, യെൻ ദേവനെ,

സ്പർ­ശി,ച്ച­വ­നിൽ ഞാൻ

മു­ഴു­വ­ന­ലി­ഞ്ഞു പോയ്:

അതു മ­റ്റൊ­രാ­ളോ­ടു പ­റ­യു­ന്ന­തെ­ങ്ങി­നെ?

(വചനം 847)

നാ­വി­ലെ രു­ചി­ക്കു സാക്ഷി-​

കേ­വ­ല­മീ മനം തന്നെ-​

പോ­ര­തെ­ന്നോ ത­മ്പു­രാ­നേ?

മൊ­ട്ടി­നു വി­ട­രാൻ മാല

കെ­ട്ടു­വോ­ന്റെ കൽ­പ്പ­ന­യോ?

images/basavanna-03.png

എന്തു പ­റ­ഞ്ഞാ­ലും വേദ-

ഗ്ര­ന്ഥ­വു­മാ­യ് വ­രു­ന്ന­തു

ന­ല്ല­താ­ണോ ത­മ്പു­രാ­നേ?

തേ­വ­രു­ടെ കാ­മ­ലീ­ല

പോറൽ വീ­ഴ്ത്തി, ശരി, പക്ഷേ

വേ­ദി­ക­ളിൽ ദേ­ഹ­മാ­കെ

ഈ വിധം തു­റ­ന്നു കാട്ടി-​

ടേ­ണ­മെ­ന്നോ ത­മ്പു­രാ­നേ?

(വചനം 848)

ഊൺ­കി­ണ്ണം ഒരു ലോഹം,

ക­ണ്ണാ­ടി വേറെ ലോഹം –

അ­ല്ല­ല്ല, ഒന്നേ ര­ണ്ടും:

ര­ണ്ടി­ലും പ്രതിബിംബി-​

ക്കു­ന്നൊ­രേ വെ­ളി­ച്ച­മേ.

ഉ­ദി­ക്കിൽ ബോധം നമ്മൾ

പ്ര­ഭു­വി­ന്റേ­താ­യ്, ബോധ-

മു­ദി­ച്ചി­ല്ലെ­ങ്കിൽ വെറും

മർ­ത്ത്യ­രും.

മ­റ­ക്കാ­തെ

അ­യ്യ­നെ വ­ണ­ങ്ങു­ക,

സം­ഗ­മ­ശി­വ­നെ, നീ!

(വചനം 860)

പാൽ പ­ശു­ക്കു­ട്ടി­യു­ടെ­യെ­ച്ചിൽ,

നീർ മീൻ കു­ടി­ച്ച­തി­ന്നെ­ച്ചിൽ,

തേ­നീ­ച്ച ത­ന്നെ­ച്ചിൽ പൂ­ക്കൾ

ഹേ ശിവ, എ­ച്ചിൽ കൊ­ണ്ട­യ്യോ

പൂ­ജി­പ്പ­തെ­ങ്ങി­നെ നി­ന്നെ?

പു­ച്ഛി­ക്ക വ­യ്യെ­നി­ക്കെ­ന്നാൽ

എ­ച്ചി­ലും; പൂ­ജി­ക്ക തന്നേ

കി­ട്ടി­യ­തെ­ന്ത­തു കൊ­ണ്ടേ

കൂ­ട­ല­സം­ഗ­മ ദേവാ!

(വചനം 885)

images/satchi.jpg
സ­ച്ചി­ദാ­ന­ന്ദൻ

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

Colophon

Title: Basavannayude Vachanangal (ml: ബ­സ­വ­ണ്ണ­യു­ടെ വ­ച­ന­ങ്ങൾ).

Author(s): K. Satchidanandan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-22.

Deafult language: ml, Malayalam.

Keywords: Poem, K. Satchidanandan, Basavannayude Vachanangal, കെ. സ­ച്ചി­ദാ­ന­ന്ദൻ, ബ­സ­വ­ണ്ണ­യു­ടെ വ­ച­ന­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Calligraphy by N. Bhattathiri . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.