SFNസായാഹ്ന ഫൌണ്ടേഷൻ
images/Jews_through_the_Red_Sea.jpg
Passage of the Jews through the Red Sea, a painting by Ivan Ayvazovsky (1817–1900).
മാ­ന­വി­ക­ത­യും ജൂ­ത­മ­ത­വും
ഡോ. സ്ക­റി­യ സ­ക്ക­റി­യ

കു­ഴ­പ്പം പി­ടി­ച്ച രണ്ടു വാ­ക്കു­ക­ളാ­ണു് മാ­ന­വി­ക­ത­യും ജൂ­ത­മ­ത­വും. വ്യാ­പ­ക­മാ­യി ഉ­പ­യോ­ഗി­ക്ക­പ്പെ­ടു­ന്ന­വ­യാ­ണു് രണ്ടു പ­ദ­ങ്ങ­ളും. ചിലർ ആ­ദ­ര­പൂർ­വ­വും മറ്റു ചിലർ നി­ന്ദാ­സൂ­ച­ക­മാ­യും. രണ്ടു പ­ദ­ത്തി­ന്റെ­യും വി­വ­ക്ഷ­കൾ വ­ക്താ­ക്കൾ മാ­റു­ന്ന­ത­നു­സ­രി­ച്ചു് തകിടം മ­റി­യു­ന്നു­ണ്ടെ­ന്നു സാരം. വി­വ­ക്ഷ­കൾ കൂ­ടി­ക്ക­ലർ­ന്നു­ണ്ടാ­കു­ന്ന സ­ങ്കീർ­ണ്ണ­ത­കൾ ശാ­സ്ത്രീ­യ­മാ­യി അ­പ­ഗ്ര­ഥി­ക്കാൻ ഇവിടെ ഇ­ട­മി­ല്ല. പ്ര­ബ­ന്ധ­ത്തി­ന്റെ ആ­വ­ശ്യ­ങ്ങൾ­ക്കു­വേ­ണ്ടി ചില വി­ശ­ദീ­ക­ര­ണ­ങ്ങൾ നൽകാൻ മാ­ത്രം തു­നി­യു­ന്നു.

മ­നു­ഷ്യ­കേ­ന്ദ്രി­ത­മാ­യ ദർശനം, കർ­മ്മ­പ­ദ്ധ­തി എന്ന അർ­ത്ഥ­ത്തിൽ മാ­ന­വി­ക­ത­യെ വി­ശ­ദീ­ക­രി­ക്കാം. അല്പം കാ­ല്പ­നി­ക­ത ക­ലർ­ത്തി­യാൽ മ­നു­ഷ്യൻ എത്ര സു­ന്ദ­ര­ജീ­വി, സു­ന്ദ­ര­പ­ദം എ­ന്നൊ­ക്കെ ആ­ശ്ച­ര്യ­പ്പെ­ടു­ക­യും ചെ­യ്യാം. ഇനി നി­ങ്ങൾ ഈ­ശ്വ­ര­വി­ശ്വാ­സി­യാ­ണെ­ങ്കിൽ ‘ദൈ­വ­ത്തി­ന്റെ പ്ര­തി­ച്ഛാ­യ­യിൽ സൃ­ഷ്ടി­ക്ക­പ്പെ­ട്ട മ­നു­ഷ്യൻ’ എ­ന്നു് അ­ഭി­മാ­നം കൊ­ള്ളാം. മ­നു­ഷ്യാ­വ­താ­ര­ങ്ങ­ളു­ടെ നീണ്ട ശൃം­ഖ­ല­ക­ളി­ലൂ­ടെ മ­നു­ഷ്യ­ന്റെ ദി­വ്യ­ത്വ­ത്തെ­ക്കു­റി­ച്ചു് എ­ത്ര­യോ വി­ചി­ത്ര­ങ്ങ­ളും സു­ന്ദ­ര­ങ്ങ­ളു­മാ­യ ആ­ഖ്യാ­ന­ങ്ങൾ ചു­റ്റു­പാ­ടും ഇ­ന്ദ്രി­യ­ങ്ങ­ളി­ലേ­ക്കു തി­ക്കി­ത്തി­ര­ക്കി വ­രു­ന്നു. ക­ണ്ടും കേ­ട്ടും മ­ണ­ത്തും രു­ചി­ച്ചും തൊ­ട്ടും അ­നു­ഭ­വി­ക്കാൻ മ­നു­ഷ്യാ­വ­താ­ര­ക­ഥ­കൾ എല്ലാ സം­സ്കൃ­തി­ക­ളി­ലും സു­ല­ഭ­മാ­ണു്. ഇ­വ­യെ­ല്ലാം കേ­ട്ടു ഹാ­ലി­ള­കി­പ്പോ­കാ­തി­രി­ക്കാൻ പ്ര­ത്യാ­ഖ്യാ­ന­ങ്ങ­ളും അ­നു­ഭ­വ­ങ്ങ­ളും വേ­റെ­യു­ണ്ടു്. മ­നു­ഷ്യ­ന്റെ പ­ത­ന­ക­ഥ­കൾ. മ­നു­ഷ്യൻ മ­നു­ഷ്യ­നോ­ടു കാ­ട്ടു­ന്ന കൊടിയ ക്രൂ­ര­ത­കൾ. യു­ദ്ധ­ങ്ങ­ളു­ടെ ക­ഥ­ക­ളും ച­രി­ത്ര­സ്മ­ര­ണ­ക­ളും വാർ­ത്ത­ക­ളും. പീ­ഡ­ന­ത്തി­ന്റെ­യും വി­വേ­ച­ന­ത്തി­ന്റെ­യും ചൂ­ഷ­ണ­ത്തി­ന്റെ­യും അ­നു­ഭ­വ­വൃ­ത്താ­ന്ത­ങ്ങൾ. അ­മ്മ­യെ­പ്പോ­ലെ മ­നു­ഷ്യ­നെ പ­രി­പാ­ലി­ക്കു­ന്ന പ്ര­കൃ­തി­യെ ബ­ലാ­ത്സം­ഗം ചെ­യ്യു­ന്ന മ­നു­ഷ്യ­ന്റെ ആർ­ത്തി. മ­റ്റെ­ല്ലാ സൃ­ഷ്ടി­ക­ളും സൃ­ഷ്ടി­യു­ടെ മ­കു­ട­മാ­യ മ­നു­ഷ്യ­നു വേ­ണ്ടി­യാ­ണെ­ന്ന­തും ‘മാ­ന­വി­ക­താ­വാ­ദ’ത്തി­ന്റെ ഗ­ണ­ത്തി­ലാ­ണു് ഉൾ­പ്പെ­ടു­ന്ന­തു്. ഇ­ങ്ങ­നെ നോ­ക്കു­മ്പോൾ മാ­ന­വി­ക­താ­വാ­ദം എ­ന്ന­തു് ഖേ­ദ­ക­ര­വും ആ­ഹ്ലാ­ദ­ക­ര­വും അ­ഭി­മാ­ന­ക­ര­വും അ­പ­മാ­ന­ക­ര­വും പ്ര­ത്യാ­ശാ­നിർ­ഭ­ര­വും അ­പാ­യ­ക­ര­വു­മാ­യ വി­രു­ദ്ധ­സൂ­ച­ന­കൾ നൽ­കു­ന്ന സം­ജ്ഞ­യാ­ണെ­ന്നു പറയാം. മാ­ന­വി­ക­താ­വാ­ദ­ത്തെ ഇവയിൽ ഏ­തെ­ങ്കി­ലു­മൊ­ന്നാ­യി ചു­രു­ക്കി കാ­ണു­ന്ന­തു് അ­പ­ക­ട­ക­ര­മാ­ണു്. വെ­റു­മൊ­രു ബൗ­ദ്ധി­ക­പ്ര­സ്ഥാ­ന­മ­ല്ല അതു്. അ­നു­ദി­ന ജീ­വി­ത­ച­ര്യ­ക­ളെ ഊർ­ജ്ജി­ത­പ്പെ­ടു­ത്തു­ന്ന ദാർ­ശ­നി­ക­ത­യാ­യി വേണം അതിനെ മ­ന­സ്സി­ലാ­ക്കാൻ.

images/Narayana_Guru.jpg
നാ­രാ­യ­ണ­ഗു­രു

സ­മ­കാ­ലി­കർ, വി­ശി­ഷ്യ ഉ­ത്ത­രാ­ധു­നി­കർ എല്ലാ അ­റി­വു­രൂ­പ­ങ്ങ­ളു­ടെ­യും ബ­ഹു­മു­ഖ­ത്വ­ത്തിൽ ശ്ര­ദ്ധി­ക്കു­ന്ന­വ­രാ­ണു്. പ്ര­സ്ഥാ­ന­ങ്ങ­ളും ചി­ന്താ­പ­ദ്ധ­തി­ക­ളും പ്ര­ക­ര­ണ­ബ­ലം­കൊ­ണ്ട് പല മ­ട്ടിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു, പ്ര­ക­ട­മാ­കു­ന്നു എന്ന നിർ­മ്മി­തി­വാ­ദ­ത്തി­ന്റെ കാ­ഴ്ച­പ്പാ­ടാ­ണു് ഇന്നു പ്ര­സ­ക്തം. മ­നു­ഷ്യൻ എന്ന സ­ങ്ക­ല്പ­വും ച­രി­ത്ര­ജീ­വി­യും ഇ­ത്ത­രം ബ­ഹു­ഭാ­വ­ങ്ങ­ളി­ലാ­ണു് ഇന്നു വൈ­ജ്ഞാ­നി­കാ­നു­ഭ­വ­മാ­കു­ന്ന­തു്. ച­രി­ത്ര­ത്തി­ലൂ­ടെ മ­നു­ഷ്യൻ കൂ­ടു­തൽ മാ­ന­വി­ക­നാ­കു­ന്നു. ഇ­തി­നർ­ത്ഥം മ­നു­ഷ്യൻ ബ­ഹു­മു­ഖ­മാ­യി പ­രി­ണ­മി­ക്കു­ന്നു എ­ന്നാ­ണു്. ബ­ഹു­മു­ഖ­ത്വം, പ­രി­ണാ­മം എ­ന്നി­വ­യാ­ണു് ഉ­ത്ത­രാ­ധു­നി­ക­കാ­ല­ത്തെ മ­നു­ഷ്യ­സ­ങ്ക­ല്പ­ത്തി­ന്റെ­യും മാ­ന­വി­ക­താ­വാ­ദ­ത്തി­ന്റെ­യും സ­വി­ശേ­ഷ­ത­കൾ. മ­നു­ഷ്യ­നെ­ക്കു­റി­ച്ചു­ള്ള ഇ­ത്ത­രം സ­ങ്കീർ­ണ്ണ­ധാ­ര­ണ പ­ഴ­മ­ക്കാർ­ക്കു അ­പ­രി­ചി­ത­മാ­യി­രു­ന്നു എന്നു വി­വ­ക്ഷ­യി­ല്ല. മ­നു­ഷ്യ­നെ­ക്കു­റി­ച്ചു തു­റ­വി­യു­ള്ള എ­ത്ര­യോ ആ­ഖ്യാ­ന­ങ്ങൾ പ­ഴ­മ­യി­ലു­ണ്ടു്. മ­ല­യാ­ളി­യു­ടെ ഓ­ണ­ത്തി­ന്റെ പു­രാ­വൃ­ത്ത­വും ഭാ­ര­തീ­യ­രു­ടെ മ­ഹാ­ഭാ­ര­ത­വും ഹീ­ബ്രു ബൈ­ബി­ളി­ലെ ജോ­ബി­ന്റെ കഥയും നാ­നാ­വ­ഴി­ക്കു തു­റ­ക്കു­ന്ന മാ­ന­വ­ജീ­വി­താ­ഖ്യാ­ന­ങ്ങ­ളാ­ണു്. സു­നി­ശ്ചി­ത­ത്വ­ങ്ങ­ളി­ലേ­ക്ക­ല്ല, അ­നി­ശ്ചി­ത­ത്വ­ങ്ങ­ളി­ലൂ­ടെ അ­റി­വി­ന്റെ സാ­ധ്യ­താ­ച­ക്ര­വാ­ള­ങ്ങ­ളി­ലേ­ക്കാ­ണു് ഈ ആ­ഖ്യാ­ന­ങ്ങൾ വ­ഴി­തു­റ­ക്കു­ന്ന­തു്. നാ­നാ­വ­ഴി­ക്കു തു­റ­ക്കു­ന്ന­വ­യാ­ണു് അ­വ­യു­ടെ ആ­ഖ്യാ­ന­ശി­ല്പ­ങ്ങൾ. ഇ­ത്ത­രം നാ­നാ­ത്വം തന്നെ മാ­ന­വി­ക­ത­യു­ടെ മൗ­ലി­ക­സ­വി­ശേ­ഷ­ത. നാ­രാ­യ­ണ­ഗു­രു വി­ന്റെ “മതം ഏ­താ­യാ­ലും മ­നു­ഷ്യൻ ന­ന്നാ­യാൽ മതി” എ­ന്ന­തി­ലെ ഏ­താ­യാ­ലും ഇ­ത്ത­രം നാ­നാ­ത്വ­ത്തി­ന്റെ ഭാ­ഷാ­ചി­ഹ്ന­മാ­ണു്.

ജൂ­ത­മ­തം എന്ന സം­ജ്ഞ­യു­ടെ വി­വ­ക്ഷ­ക­ളും ഉ­ത്ത­രാ­ധു­നി­ക­ത­യു­ടെ ആ­ശ­യാ­വ­ലി­ക­ളിൽ പു­നർ­വി­വ­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ‘ആ­രാ­ണു് ജൂതൻ?’ എന്ന ല­ളി­ത­മാ­യ ചോ­ദ്യ­ത്തി­നു ല­ളി­ത­മാ­യ ഉ­ത്ത­ര­മി­ല്ല. മ­ത­വി­ജ്ഞാ­നീ­യ­ത്തി­ലെ (Religious studies) പുതിയ ഉൾ­ക്കാ­ഴ്ച­കൾ നൽ­കു­ന്ന തി­രി­ച്ച­റി­വു­കൾ പ്ര­യോ­ജ­ന­പ്പെ­ടു­ത്തി വേണം ജൂ­ത­രെ­യും ജൂ­ത­ത്വ­ത്തെ­യും പു­നർ­വി­വ­രി­ക്കാൻ. മ­ത­ഗ്ര­ന്ഥ­ങ്ങ­ളും ജൂ­ത­ച­രി­ത്ര­വും മാ­ത്രം പ­രി­ഗ­ണി­ച്ചാൽ പോരാ, സ­മ­കാ­ലി­ക ജീ­വി­താ­നു­ഭ­വ­ങ്ങൾ­കൂ­ടി ഗൗ­നി­ക്ക­ണം. സ­മ­കാ­ലി­ക ജൂത അ­നു­ഭ­വ­ത്തി­ലെ അ­തി­ശ്ര­ദ്ധേ­യ­മാ­യ ഘടകം ജൂ­ത­രാ­ഷ്ട്ര­മാ­യ ഇ­സ്രാ­യേ­ലാ­ണു്.

1948-ൽ ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­ന്റെ ഒ­ടു­വിൽ നി­ല­വിൽ വന്ന ഇ­സ്രാ­യേൽ­രാ­ഷ്ട്രം പ­ശ്ചി­മേ­ഷ്യ­യിൽ സം­ഘർ­ഷ­ചി­ഹ്ന­മാ­ണു്. അറബി/മു­സ്ലീം–ജൂ­ത­സം­ഘർ­ഷ­ത്തി­ന്റെ ചി­ഹ്ന­മാ­ണു് പ­ലർ­ക്കും ഇ­സ്രാ­യേൽ. ഇ­പ്പോൾ ദ്വി­രാ­ഷ്ട്ര രൂ­പീ­ക­ര­ണ­ത്തി­ലൂ­ടെ പ്ര­ശ്നം പ­രി­ഹ­രി­ക്കാൻ ന­ട­ക്കു­ന്ന ശ്ര­മ­ങ്ങ­ളും ജൂത–മു­സ്ലീം ധ്രു­വീ­ക­ര­ണ­ത്തി­ലേ­ക്കാ­ണു് മേ­ഖ­ല­യെ ന­യി­ക്കു­ന്ന­തു്. ഇ­താ­ണു് തീ­ക്ഷ്ണ­യാ­ഥാർ­ത്ഥ്യം എ­ന്നി­രി­ക്കി­ലും ജൂ­ത­സ­ങ്ക­ല്പ­ത്തെ വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ ഭൂ­പ­ട­ത്തിൽ ഇ­സ്രാ­യേൽ എന്നു മാ­ത്ര­മാ­ക്കി അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തു് അമിത ല­ളി­ത­വ­ത്ക്ക­ര­ണ­മാ­യി­രി­ക്കും. ഇ­സ്രാ­യേ­ലിൽ പുതിയ ക­ണ­ക്ക­നു­സ­രി­ച്ചു 54 ലക്ഷം ജൂ­ത­രാ­ണു­ള്ള­തു്. ഇ­സ്രാ­യേൽ എന്ന സം­ജ്ഞ­യിൽ ഇ­സ്രാ­യേൽ എന്ന ജൂ­ത­രാ­ഷ്ട്ര­പ്ര­ദേ­ശ­വും വെ­സ്റ്റ്ബാ­ങ്ക്, ഗാസ എന്നീ അ­റ­ബി­മേ­ഖ­ല­ക­ളും ഉൾ­പ്പെ­ടു­ത്തു­ന്നു. ഇവിടെ മൊ­ത്ത­മു­ള്ള­തു 55 ലക്ഷം അ­റ­ബി­ക­ളാ­ണു്. അവരിൽ മ­ഹാ­ഭൂ­രി­പ­ക്ഷ­വും മു­സ്ലീ­ങ്ങ­ളാ­ണു്. ചു­രു­ക്കം ക്രി­സ്ത്യാ­നി­ക­ളും ജൂ­ത­രാ­ഷ്ട്ര­പ്ര­ദേ­ശ­ത്തു­ത­ന്നെ ജൂ­തേ­ത­രർ ഇ­രു­പ­തു ശ­ത­മാ­ന­ത്തോ­ളം വരും. ലോ­ക­ത്തി­ന്റെ ഏതു ഭാ­ഗ­ത്തു­ള്ള ജൂ­തർ­ക്കും ഇ­സ്രാ­യേ­ലിൽ കു­ടി­യേ­റി­പ്പാർ­ക്കാൻ അ­വ­സ­ര­മു­ണ്ടെ­ങ്കി­ലും അ­ന്യ­നാ­ടു­ക­ളി­ലെ പല ജൂ­ത­രും അതു പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്നി­ല്ല. ഏ­റ്റ­വും നല്ല ഉ­ദാ­ഹ­ര­ണം അ­മേ­രി­ക്ക­യി­ലെ ജൂ­ത­രാ­ണു്. 57 ല­ക്ഷ­ത്തോ­ളം ജൂ­ത­രു­ണ്ടു് അ­മേ­രി­ക്ക­യിൽ. ഇ­സ്രാ­യേൽ അ­ട­ക്ക­മു­ള്ള രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു ജൂതർ അ­മേ­രി­ക്ക­യി­ലേ­ക്കു കു­ടി­യേ­റു­ന്നു. 17 ല­ക്ഷ­ത്തോ­ളം ജൂ­ത­രു­ണ്ടു് ന്യൂ­യോർ­ക്കിൽ. അ­തു­കൊ­ണ്ടു് ജൂതർ = ഇ­സ്രാ­യേൽ എന്ന സ­മ­വാ­ക്യം നി­ജ­സ്ഥി­തി മ­ന­സ്സി­ലാ­ക്കാൻ ഉ­പ­ക­രി­ക്കി­ല്ല. അ­മേ­രി­ക്കൻ ജൂതർ അ­മേ­രി­ക്കൻ ദേ­ശീ­യ­ത­യു­മാ­യി പൂർ­ണ്ണ­മാ­യി സാ­ത്മ്യം പ്രാ­പി­ച്ചി­രി­ക്കു­ന്നു. രാ­ഷ്ട്രീ­യം, സാ­മ്പ­ത്തി­കം, സാം­സ്കാ­രി­കം എ­ന്നി­ങ്ങ­നെ എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലും അ­മേ­രി­ക്കൻ ജീ­വി­ത­ത്തിൽ പ­ങ്കാ­ളി­ക­ളാ­യി അ­തി­ന്റെ ഗു­ണ­ദോ­ഷ­ങ്ങൾ അവർ പ­ങ്കു­വ­യ്ക്കു­ന്നു. അ­മേ­രി­ക്കൻ ഐ­ക്യ­നാ­ടു­ക­ളു­ടെ സാം­സ്കാ­രി­ക വൈ­വി­ധ്യം സ്പ­ഷ്ട­ത­ര­മാ­ക്കു­ന്ന­തിൽ ജൂ­തർ­ക്കു നല്ല പ­ങ്കു­ണ്ടു്. ഒപ്പം ജൂ­ത­മ­ത­ത്തി­ലെ വൈ­വി­ധ്യ വൈ­ചി­ത്ര്യ­ങ്ങ­ളു­ടെ­യും പ്ര­ദർ­ശ­ന­ശാ­ല­യാ­ണു് അ­മേ­രി­ക്ക. ജൂ­ത­മ­ത­നി­യ­മ­ങ്ങ­ളും ജീ­വി­ത­ച്ചി­ട്ട­ക­ളും പല ത­ര­ത്തി­ലാ­ണു് അ­മേ­രി­ക്ക­യിൽ പ്ര­ക­ട­മാ­കു­ന്ന­തു്. പ­ഴ­മ­യിൽ പു­ത­ഞ്ഞു­കി­ട­ക്കു­ന്ന നി­ശ്ച­ല­രൂ­പ­മ­ല്ല ജൂ­ത­ത്വം. അതു നി­ര­ന്ത­രം പ­രി­ണ­മി­ക്കു­ക­യാ­ണു്. ജൈ­വ­പ­രി­ണാ­മം എ­ന്നു­ത­നെ പറയാം. ഓർ­ത്ത­ഡോ­ക്സ് ജൂതർ, ന­വീ­ക­ര­ണ ജൂതർ, യാ­ഥാ­സ്ഥി­തി­ക ജൂതർ, മതേതര ജൂതർ എ­ന്നി­ങ്ങ­നെ പല വി­ളി­പ്പേ­രു­ക­ളിൽ ജൂ­ത­സ­മൂ­ഹ­ങ്ങൾ ഊർ­ജ്ജ­സ്വ­ല­മാ­യി പ്ര­വർ­ത്തി­ക്കു­ന്നു. അവർ മൊ­ത്ത­ത്തിൽ പ­ങ്കു­വ­യ്ക്കു­ന്ന കാ­ര്യ­ങ്ങൾ എ­ന്തെ­ല്ലാം എ­ന്നു് പ­രി­ഗ­ണി­ക്കാം.

ജൂ­ത­ത്വം ഒരു സം­സ്ക്കാ­ര­മാ­ണു് എന്ന കാ­ര്യ­ത്തിൽ ജൂതർ ഏ­കാ­ഭി­പ്രാ­യ­ക്കാ­രാ­ണു്. അതിൽ ച­രി­ത്ര­ത്തി­നും മ­ത­ത്തി­നും സാ­ര­മാ­യ പ­ങ്കു­ണ്ടു്. രാ­ഷ്ട്രം, ജനത എന്നീ ആ­ശ­യ­ങ്ങൾ­ക്കു് ജൂ­ത­സ­ങ്ക­ല്പ­ത്തിൽ എ­ത്ര­ത്തോ­ളം പ­ങ്കു­ണ്ടെ­ന്ന കാ­ര്യ­ത്തിൽ ഏ­കാ­ഭി­പ്രാ­യ­മി­ല്ല. മ­ത­ത്തി­ന്റെ കാ­ര്യ­ത്തിൽ­ത്ത­ന്നെ നി­സ്സാ­ര­മ­ല്ലാ­ത്ത അ­ഭി­പ്രാ­യ­ഭേ­ദ­ങ്ങ­ളു­ണ്ടു്. ജൂ­ത­ത്വ­ത്തെ സം­സ്കാ­ര­മാ­യി അം­ഗീ­ക­രി­ക്കു­ന്ന­വ­രിൽ­ത്ത­ന്നെ ഈ­ശ്വ­ര­വി­ശ്വാ­സി­ക­ള­ല്ലാ­ത്ത­വർ ഏ­റെ­യു­ണ്ടു്. അ­വ­രാ­ണു് നി­രീ­ശ്വ­ര­ജൂ­തർ, അഥവാ മതേതര ജൂതർ. വം­ശീ­യ­ത­യാ­ണു് ജൂ­ത­ത്വ­ത്തി­ന്റെ അ­ടി­സ്ഥാ­നം എന്നു ക­രു­തു­ന്ന­വർ ജൂ­ത­രി­ലും ജൂ­തേ­ത­ര­ത്തി­ലും ധാ­രാ­ള­മു­ണ്ടു്. ജൂ­ത­സ്ത്രീ­യിൽ പി­റ­ന്ന­വ­രോ ജൂ­ത­മ­ത­ത്തി­ലേ­ക്കു സ്വ­ന്തം ഇ­ഷ്ട­മ­നു­സ­രി­ച്ചു മതം മാ­റി­യ­വ­രോ മാ­ത്ര­മേ ജൂ­ത­രാ­കൂ എന്നു ചിലർ ശ­ഠി­ക്കു­ന്നു. അതല്ല, മി­ശ്ര­വി­വാ­ഹ­ത്തിൽ ജ­നി­ച്ചു ജൂ­ത­സം­സ്ക്കാ­ര­ത്തിൽ വ­ള­രു­ന്ന­വ­രും ജൂതർ തന്നെ എന്നു വാ­ദ­മു­ണ്ടു്. മതം മാ­റി­യാ­ലും ജൂ­ത­സ­മു­ദാ­യ­ത്തിൽ ജ­നി­ച്ച­വർ ജൂ­ത­രാ­യി തു­ട­രു­മെ­ന്നാ­ണു് മ­റ്റൊ­രു നി­ല­പാ­ടു്. ഇ­പ്പ­റ­ഞ്ഞ കാ­ര്യ­ങ്ങൾ മ­ത­ഗ്ര­ന്ഥ­ങ്ങ­ളും മ­ത­നി­യ­മ­ങ്ങ­ളും ച­രി­ത്ര­മാ­തൃ­ക­ക­ളും ഉ­ദ്ധ­രി­ച്ചു സ­മർ­ത്ഥി­ക്കു­ന്ന­വ­രെ ജൂ­ത­രേ­ഖ­ക­ളിൽ സു­ല­ഭ­മാ­യി ക­ണ്ടെ­ത്താം. ജൂ­ത­ത്വ­ത്തെ ഏ­ക­ശി­ലാ­ത്മ­ക­മാ­യി മ­ന­സ്സി­ലാ­ക്കു­ന്ന ‘സാ­മാ­ന്യ­ബു­ദ്ധി’ ചോ­ദ്യം ചെ­യ്തു­കൊ­ണ്ട­ല്ലാ­തെ ജൂ­ത­രു­ടെ മാ­ന­വി­ക­ത­യെ­ക്കു­റി­ച്ചു സ­മ­കാ­ലി­ക­മാ­യി ചർച്ച ചെ­യ്യാ­നാ­വി­ല്ല. ഇ­സ്രാ­യേൽ രാ­ഷ്ട്ര­ത്തിൽ മതവും രാ­ഷ്ട്ര­വും ത­മ്മിൽ ഉ­റ്റ­ബ­ന്ധ­മു­ണ്ടു് എ­ന്ന­തു സ­ത്യം­ത­ന്നെ. അ­വി­ടെ­യും ധാ­രാ­ളം ജൂതർ മ­ത­ച­ര്യ­കൾ­ക്കു പു­റ­ത്താ­ണു് എന്ന കാ­ര്യം മ­റ­ക്ക­രു­തു്. ഭൂ­രി­പ­ക്ഷം ജൂ­ത­രും ഇ­സ്രാ­യേ­ലി­നു പു­റ­ത്താ­ണു് എ­ന്ന­തും പ്ര­ത്യേ­ക പ­രി­ഗ­ണ­ന അർ­ഹി­ക്കു­ന്നു. അവർ അ­ത­തു­ദേ­ശ­ത്തെ സം­സ്കൃ­തി­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടു ജീ­വി­ത­ശൈ­ലി­കൾ വി­ക­സി­പ്പി­ച്ചി­രി­ക്കു­ന്നു. അ­മേ­രി­ക്ക­യി­ലെ­യും ജർ­മ്മ­നി­യി­ലെ­യും ജൂതർ അതതു ദേ­ശ­രാ­ഷ്ട്ര­സം­സ്ക്കാ­ര­ങ്ങൾ­ക്കും മാ­ന­വ­സം­സ്കാ­ര­ത്തി­നും നൽകിയ വി­ല­പ്പെ­ട്ട സം­ഭാ­വ­ന­കൾ മ­റ­ന്നു­കൂ­ടാ. അ­മേ­രി­ക്ക­യി­ലെ ജൂ­ത­രിൽ മാ­ന­വി­ക­താ­വാ­ദ­ത്തിൽ മാ­ത്രം ഉ­റ­പ്പി­ച്ച ഒരു ജൂ­ത­ക്കൂ­ട്ടാ­യ്മ­യു­ണ്ടു്. ഇ­രു­പ­തി­നാ­യി­ര­ത്തി­ലേ­റെ അം­ഗ­സം­ഖ്യ­യി­ല്ലാ­ത്ത ഇ­ക്കൂ­ട്ടർ ജൂ­ത­ത്വ­ത്തി­ന്റെ ഘ­ട­ക­മാ­യി ജൂ­ത­മ­ത­ത്തെ സ്വീ­ക­രി­ക്കു­ന്നി­ല്ല. മ­ത­ചി­ന്ത ഒ­ഴി­വാ­ക്കി­ക്കൊ­ണ്ടു­ള്ള ജൂ­ത­ത്വ­മാ­ണു് അവർ പ്ര­ക­ട­മാ­ക്കു­ന്ന­തു്. ‘ഹ്യൂ­മ­നി­സ്റ്റി­ക് ജൂ­ഡ­യി­സം’ എ­ന്നാ­ണു് ഈ ഗണം അ­റി­യ­പ്പെ­ടു­ന്ന­തു്. ജൂ­ത­സം­സ്ക്കാ­രം ജൂ­ത­സ്വ­ത്വ­മാ­യി അവർ ക­ണ­ക്കാ­ക്കു­ന്നു. മി­ശ്ര­വി­വാ­ഹ­മ­ട­ക്ക­മു­ള്ള സ­മ­കാ­ലി­ക ജീ­വി­താ­ദർ­ശ­ങ്ങൾ സ്വീ­ക­രി­ച്ചു­കൊ­ണ്ടു ജൂ­ത­രാ­യി ജീ­വി­ക്കാം എ­ന്നാ­ണു് ഇ­ക്കൂ­ട്ടർ തെ­ളി­യി­ക്കു­ന്ന­തു്. കേ­ര­ളീ­യ ജൂ­ത­രാ­ക­ട്ടെ അ­ടി­യു­റ­ച്ച മ­ത­വി­ശ്വാ­സി­ക­ളാ­ണു്. കേ­ര­ള­ത്തിൽ ക­ഴി­ഞ്ഞു­കൂ­ടി­യി­രു­ന്ന­പ്പോ­ഴും ഇ­സ്രാ­യേ­ലിൽ കു­ടി­യേ­റി­യ­പ്പോ­ഴും മ­ത­കേ­ന്ദ്രി­ത­മാ­ണു് അ­വ­രു­ടെ ജീ­വി­തം. സി­ന­ഗോ­ഗു­ക­ളാ­ണു് മു­ഖ്യ­സാ­മൂ­ഹി­ക­സ്ഥാ­പ­നം. കേ­ര­ളീ­യ സി­ന­ഗോ­ഗു­കൾ, പ്രാർ­ത്ഥ­ന­കൾ, പെ­രു­ന്നാ­ളു­കൾ തു­ട­ങ്ങി­യ­വ­യു­ടെ കാ­ര്യ­ത്തിൽ മറ്റു സ്ഥ­ല­ങ്ങ­ളി­ലെ ജൂ­ത­രു­മാ­യി പൊ­രു­ത്ത­പ്പെ­ട്ടു­പോ­കു­ന്നു. മ­താ­നു­ഷ്ഠാ­ന­ങ്ങൾ­ക്കു ഹീ­ബ്രു തന്നെ മു­ഖ്യ­ഭാ­ഷ. എ­ന്നാൽ സാ­മൂ­ഹി­ക­ജീ­വി­ത­ത്തിൽ അവർ മ­ല­യാ­ളി­ക­ളാ­ണു്. കൊ­ച്ചി­യി­ലും ചു­റ്റു­വ­ട്ട­ത്തു­മാ­യി ക­ഴി­ഞ്ഞു­കൂ­ടി­യി­രു­ന്ന ജൂതർ വ്യ­ത്യ­സ്ത സി­ന­ഗോ­ഗു സ­മൂ­ഹ­ങ്ങ­ളാ­യി പ്ര­വർ­ത്തി­ച്ചു. അവരെ പ്രോ­ത്സാ­ഹി­പ്പി­ക്കാ­നും അം­ഗീ­ക­രി­ക്കാ­നും ഭ­ര­ണ­കർ­ത്താ­ക്കൾ ജാ­ഗ്ര­ത പു­ലർ­ത്തി­യി­രു­ന്നു. ലോ­ക­ത്തി­ന്റെ മ­റ്റെ­ല്ലാ ഭാ­ഗ­ങ്ങ­ളി­ലും ജൂതർ വേ­ട്ട­യാ­ട­പ്പെ­ട്ട­പ്പോൾ ഇവിടെ അവർ മ­ത­ദ്രോ­ഹ­മി­ല്ലാ­തെ കൂ­ടി­പ്പു­ലർ­ന്നു ജീ­വി­ച്ചു. ജൂ­ത­ച­രി­ത്ര­ത്തി­ലെ തി­ള­ക്ക­മാർ­ന്ന അ­ധ്യാ­യ­മാ­ണി­തു്. കേ­ര­ള­ത്തിൽ ഇ­ന്നും നി­ല­നിൽ­ക്കു­ന്ന ഏ­ഴെ­ട്ടു സി­ന­ഗോ­ഗു­കൾ ഈ ച­രി­ത്ര­സ­ത്യ­ത്തി­ന്റെ സ്മാ­ര­ക­ങ്ങ­ളാ­ണു്. മ­ല­യാ­ള­ഭാ­ഷ­യി­ലു­മു­ണ്ടു് ജൂ­ത­സ്മാ­ര­ക­ങ്ങൾ—ജൂ­ത­സ്ത്രീ­കൾ ത­ല­മു­റ­ക­ളി­ലൂ­ടെ പാ­ടി­പ്പാ­ടി പ­കർ­ന്നു­പോ­ന്ന പാ­ട്ടു­കൾ. ക­ല്യാ­ണം, പെ­രു­ന്നാൾ എ­ന്നി­ങ്ങ­നെ ആ­ഹ്ലാ­ദ­ക­ര­മാ­യ അ­വ­സ­ര­ങ്ങ­ളി­ലെ­ല്ലാം ജൂ­ത­സ്ത്രീ­കൾ ഉ­ത്സാ­ഹ­പൂർ­വം പാ­ടി­യി­രു­ന്ന ഈ ഗാ­ന­ങ്ങൾ ജൂ­ത­ച­രി­ത്രം, ജൂ­ത­മ­ല­യാ­ളം, ജൂ­ത­ഭാ­വ­ന, ജൂ­ത­പു­രാ­ണ­ക്ക­ലർ­പ്പു്, ജൂ­ത­വി­ശ്വാ­സ­ങ്ങൾ എ­ന്നി­വ­യു­ടെ ചേ­രു­വ­കൊ­ണ്ടു് ശ്ര­ദ്ധേ­യ­മാ­യി­രി­ക്കു­ന്നു. ജൂ­ത­രു­ടെ മാ­ന­വി­ക­ത­യെ­ക്കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­ത്തി­നു വി­ല­പ്പെ­ട്ട വി­ഭ­വ­ങ്ങ­ളാ­ണു് ജൂ­ത­രു­ടെ മ­ല­യാ­ളം പെൺ­പാ­ട്ടു­കൾ.

ജൂ­ത­രു­ടെ സാ­മൂ­ഹി­ക­ശീ­ല­ങ്ങ­ളെ നി­യ­ന്ത്രി­ക്കു­ന്ന ചില ഘ­ട­ക­ങ്ങൾ ഇനി നോ­ക്കാം. ജൂത–ക്രൈ­സ്ത­വ–മു­സ്ലീം പാ­ര­മ്പ­ര്യ­ങ്ങ­ളെ ഏ­കോ­പി­പ്പി­ക്കു­ന്ന ഘ­ട­ക­ങ്ങൾ ശ്ര­ദ്ധി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. വേ­ദ­ഗ്ര­ന്ഥ­ങ്ങ­ളോ­ടു­ള്ള ആ­ദ­ര­വാ­ണു് അതിൽ പ്ര­ധാ­നം. ജൂ­തർ­ക്കു ഹീ­ബ്രു ബൈബിൾ, ക്രൈ­സ്ത­വർ­ക്കു് ഹീ­ബ്രു ബൈ­ബി­ളും ഗ്രീ­ക്കു ബൈ­ബി­ളും (പുതിയ നിയമം), മു­സ്ലീ­ങ്ങൾ­ക്കു ഖുറാൻ. ഗ്ര­ന്ഥ­നി­ഷ്ഠ­മാ­യി ഈ മ­ത­ങ്ങ­ളെ വി­ശ­ദീ­ക­രി­ക്കാൻ ശ്ര­മി­ച്ചാൽ ഇ­വ­യെ­ല്ലാം അ­ബ്ര­ഹാ­മി­ന്റെ­യും യോ­സേ­ഫി­ന്റെ­യും മോ­ശെ­യു­ടെ­യും ദാ­വീ­ദി­ന്റെ­യും പാ­ര­മ്പ­ര്യ­ത്തെ ആ­ദ­രി­ക്കു­ന്ന­തു തെ­ളി­ഞ്ഞു കാണാം. അ­ബ്ര­ഹാ­മി­ന്റെ പാ­ര­മ്പ­ര്യ­മു­ള്ള മ­ത­ങ്ങൾ (Abrahamic religions) എന്നു ചിലർ ഇതിനെ വി­ശേ­ഷി­പ്പി­ക്കാ­റു­ണ്ടു്. വേ­ദ­ഗ്ര­ന്ഥ­ത്തിൽ പ­രി­മി­ത­പ്പെ­ട്ടു നിൽ­ക്കാ­തെ വാ­ചി­ക­പാ­ര­മ്പ­ര്യ­ങ്ങ­ളെ­ക്കൂ­ടി ഉൾ­ക്കൊ­ണ്ടു ജൂ­ത­മ­ത­നി­യ­മ­ങ്ങൾ പിൽ­ക്കാ­ല­ത്തു വി­ക­സി­ച്ചു. ച­രി­ത്ര­ത്തി­ലൂ­ടെ­യു­ള്ള പ­രി­ണാ­മ­മാ­ണി­തു്. കാനാൻ പ്ര­വേ­ശം, ഈ­ജി­പ്തി­ലെ അ­ടി­മ­ത്തം, ഈ­ജി­പ്തിൽ­നി­ന്നു­ള്ള മോചനം, ഗോ­ത്ര­ജീ­വി­ത­ത്തിൽ­നി­ന്നു രാ­ഷ്ട്ര­ത്തി­ലേ­ക്കു­ള്ള മാ­റ്റം, അ­സീ­റി­യൻ ആ­ക്ര­മ­ണം, ബാ­ബി­ലോൺ പ്ര­വാ­സം, റോമൻ ആ­ക്ര­മ­ണം, ര­ണ്ടാ­യി­രം വർ­ഷ­ത്തെ പ്ര­വാ­സം, യൂ­റോ­പ്പി­ലെ ജൂത കൂ­ട്ട­ക്കൊ­ല­കൾ (Holocaust), ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­നു ശേഷം ഉ­ണ്ടാ­യ ഇ­സ്രാ­യേൽ രാ­ഷ്ട്രം, തു­ടർ­ച്ച­യാ­യ അറബി–ഇ­സ്രാ­യേൽ സം­ഘർ­ഷം എ­ന്നി­ങ്ങ­നെ പ­രി­ണ­മി­ക്കു­ക­യാ­ണു് ജൂ­ത­ച­രി­ത്രം. ച­രി­ത്രാ­നു­ഭ­വ­ങ്ങൾ ജൂ­ത­സ്വ­ത്വ­രൂ­പീ­ക­ര­ണ­ത്തിൽ നിർ­ണ്ണാ­യ­ക­മാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് അ­ബ്ര­ഹാ­മി­ന്റെ കാ­ലം­മു­തൽ കു­ടി­യേ­റ്റം, പ്ര­വാ­സം എന്നീ അ­നു­ഭ­വ­ങ്ങൾ ആ­വർ­ത്തി­ക്ക­പ്പെ­ടു­ന്നു. ബാ­ബി­ലോൺ പ്ര­വാ­സം മുതൽ ചി­ത­റി­ക്ക­പ്പെ­ട്ട­വ­രു­ടെ നൊ­മ്പ­രം ജൂ­ത­ന്റെ മൗ­ലി­ക­ഭാ­വ­മാ­യി­ത്തീർ­ന്നു. അ­സീ­റി­യൻ ആ­ക്ര­മ­ണ­ത്തി­ലും റോമൻ ആ­ക്ര­മ­ണ­ത്തി­ലും അ­നേ­ക­ല­ക്ഷം ജൂതർ കൊ­ല്ല­പ്പെ­ട്ടു, അ­ടി­മ­ക­ളാ­ക്ക­പ്പെ­ട്ടു. ജ­റു­സ­ലേ­മിൽ ജൂതർ പ­ടു­ത്തു­യർ­ത്തി­യ ഒ­ന്നാം ദേ­വാ­ല­യം ശ­ത്രു­ക്കൾ ത­കർ­ത്തു­ക­ള­ഞ്ഞു. ജൂ­ത­ഭാ­വ­ന­യു­ടെ മർ­മ്മ­വും ദേ­വാ­ല­യ­ത്തി­ന്റെ കേ­ന്ദ്ര­വു­മാ­യി­രു­ന്ന വാ­ഗ്ദാ­ന­പേ­ട­കം ന­ശി­പ്പി­ച്ചു. ര­ണ്ടാം ദേ­വാ­ല­യ­ത്തിൽ കേ­ന്ദ്ര­സ്ഥാ­ന­ത്തു­ണ്ടാ­യി­രു­ന്ന ഏഴു ശാ­ഖ­ക­ളു­ള്ള വി­ള­ക്കു് (menorah) വി­ജ­യ­ചി­ഹ്ന­മാ­യി റോ­മ­ക്കാർ കൊ­ണ്ടു­പോ­യി. റോ­മി­ലെ വി­ജ­യ­ക­വാ­ട­ത്തിൽ ഇ­പ്പൊ­ഴും മെനോറ എന്ന വി­ള­ക്കി­ന്റെ പ്ര­തി­രൂ­പം കാണാം. ആ­ധു­നി­ക ഇ­സ്രാ­യേൽ രാ­ഷ്ട്ര­ത്തി­ന്റെ ഔ­ദ്യോ­ഗി­ക­ചി­ഹ്ന­മാ­ണു് മെനോറ. ജ­റു­സ­ലേ­മി­ലെ ഏക ആ­രാ­ധ­നാ­ല­യം ത­കർ­ക്ക­പ്പെ­ട്ട­പ്പോൾ പ്ര­വാ­സ­കാ­ല­ത്തു സി­ന­ഗോ­ഗു­കൾ ഉ­ണ്ടാ­യി. വേ­ദ­പാ­രാ­യ­ണ­ത്തി­നും പ­ഠ­ന­ത്തി­നും പ്രാർ­ത്ഥ­ന­യ്ക്കു­മു­ള്ള ആ­ല­യ­മാ­ണു് സി­ന­ഗോ­ഗു്. ജ­റു­സ­ലേ­മി­ലെ പ്ര­താ­പ­മാർ­ന്ന ദേ­വാ­ല­യ­വും പു­രോ­ഹി­ത­രു­ടെ അ­ധി­കാ­ര­ശ്രേ­ണി­യും അ­സ്ത­മി­ച്ചെ­ങ്കി­ലും സി­ന­ഗോ­ഗു­കൾ കേ­ന്ദ്രീ­ക­രി­ച്ചു വേ­ദ­ജ്ഞ­രും ഗു­രു­ക്ക­ന്മാ­രും (റ­ബ്ബി­മാർ) നാ­നാ­ദേ­ശ­ങ്ങ­ളിൽ ഉ­ണ്ടാ­യി. ബൈ­ബി­ളി­ലെ മോ­ശെ­യു­ടെ രചനകൾ എന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന ആദ്യ അഞ്ചു ഗ്ര­ന്ഥ­ങ്ങ­ളാ­ണു് തോറ (Torah) എ­ന്ന­റി­യ­പ്പെ­ടു­ന്ന ജൂ­ത­വേ­ദം. ഇ­തി­ന്റെ അ­മ്പ­ത്തി­നാ­ലിൽ ഒരു ഭാഗം ഓരോ ശാ­ബ­ത്തി­ലും സി­ന­ഗോ­ഗിൽ വാ­യി­ക്കും. ഒരു വർ­ഷം­കൊ­ണ്ടു് തോറ ഒ­രു­വ­ട്ടം വാ­യി­ച്ചു തീർ­ക്കും. മ­നോ­ഹ­ര­ങ്ങ­ളാ­യ കീർ­ത്ത­ന­ങ്ങൾ­കൊ­ണ്ടു് സി­ന­ഗോ­ഗി­ലെ ശാ­ബ­ത്തു് പ്രാർ­ത്ഥ­ന­കൾ വൈ­വി­ധ്യ­പൂർ­ണ്ണ­മാ­യി വ­ളർ­ന്നു. ജൂ­ത­സം­ഗീ­ത­ത്തി­നും സാ­ഹി­ത്യ­ത്തി­നും ശാ­ബ­ത്തു് പ്രാർ­ത്ഥ­ന­കൾ വേ­ദി­യൊ­രു­ക്കി. അവിടെ തോ­റ­യും ശാ­ബ­ത്തും സു­ന്ദ­രി­ക­ളാ­യി വി­ള­യാ­ടി. വ­ധു­വും രാ­ജ്ഞി­യു­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ടു. ശാ­ബ­ത്തു് യാ­ന്ത്രി­ക­മാ­യ അ­നു­ഷ്ഠാ­ന­മാ­കാ­തെ ആ­ഹ്ലാ­ദ­ക­ര­മാ­യ ഒ­ത്തു­ചേ­ര­ലാ­യി നി­ല­നി­റു­ത്താൻ ജൂതർ ശ്ര­ദ്ധി­ച്ചി­രു­ന്നു. സി­ന­ഗോ­ഗി­ലെ വേ­ദ­ചർ­ച്ച­കൾ വി­ദ്വൽ­സ­ദ­സ്സു­ക­ളാ­യി വ­ളർ­ന്നു. പ­ഠി­പ്പി­നും ചർ­ച്ച­യ്ക്കും തർ­ക്ക­ത്തി­നും മ­ത­പ­ര­മാ­യ ഉ­ത്തേ­ജ­നം ല­ഭി­ച്ചു. വി­ദ്യ­യു­ടെ കാ­ര്യ­ത്തിൽ ജൂതർ കൈ­വ­രി­ച്ച നേ­ട്ട­ത്തി­നു പി­ന്നിൽ ഈ സി­ന­ഗോ­ഗു ജീ­വി­ത­ത്തി­ന്റെ പ്ര­ചോ­ദ­നം ഉ­ണ്ടാ­യി­രു­ന്നു. നോ­ബൽ­സ­മ്മാ­ന­ജേ­താ­ക്ക­ളു­ടെ പ­ട്ടി­ക­യി­ലും പു­റ­ത്തും ജ്ഞാ­നി­ക­ളു­ടെ ഗ­ണ­ത്തിൽ വി­ശ്വാ­സി­ക­ളും അ­വി­ശ്വാ­സി­ക­ളു­മാ­യ ജൂ­ത­രു­ടെ പേ­രു­കൾ തുടരെ പ്ര­ത്യ­ക്ഷ­പ്പെ­ടു­മ്പോൾ ക­ഴി­ഞ്ഞ ര­ണ്ടാ­യി­രം വർ­ഷ­ങ്ങ­ളാ­യി സി­ന­ഗോ­ഗു­ക­ളിൽ നി­ല­നി­ന്ന സം­വാ­ദ­സ­ദ­സ്സു­കൾ പ്ര­ത്യേ­ക പ്ര­ശം­സ അർ­ഹി­ക്കു­ന്നു.

ജൂ­ത­മാ­ന­വി­ക­ത­യു­ടെ മ­നോ­ഹ­ര­മു­ഖ­മാ­ണു് സി­ന­ഗോ­ഗു­സ­മൂ­ഹ­ത്തി­ന്റെ ന­ട­പ­ടി­ക്ര­മ­ങ്ങൾ. സി­ന­ഗോ­ഗു സ­മൂ­ഹ­ങ്ങൾ പ്ര­വാ­സ­ദേ­ശ­ങ്ങ­ളിൽ വി­കേ­ന്ദ്രീ­കൃ­ത­മാ­യി വി­കാ­സം പ്രാ­പി­ച്ച­തു­കൊ­ണ്ടു ക­ഠി­ന­മാ­യ അ­ധി­കാ­ര­പ്ര­യോ­ഗ­ങ്ങ­ളിൽ­നി­ന്നു് അവ വി­മു­ക്ത­മാ­യി­ത്തീ­രു­ന്നു. മറ്റു പല മ­ത­ങ്ങൾ­ക്കും ഭ­ര­ണ­കൂ­ട­ത്തി­ന്റെ സം­ര­ക്ഷ­ണം ല­ഭി­ച്ച­പ്പോൾ നി­യ­ന്ത്ര­ണ­ങ്ങൾ വി­ചാ­ര­ലോ­ക­ത്തു് ക­ട­ന്നു­വ­ന്നു. ഊർ­ജ­സ്വ­ല­രാ­യ ചി­ന്ത­കർ­ക്കു വി­ല­ക്കു­ക­ളു­ണ്ടാ­യി. അ­ത്ത­രം ഊ­രു­വി­ല­ക്കു­കൾ­ക്കു് പ്ര­വാ­സി ജീ­വി­ത­കാ­ല­ത്തു് സി­ന­ഗോ­ഗു­ക­ളിൽ ഇ­ട­മു­ണ്ടാ­യി­രു­ന്നി­ല്ല. ഇ­ന്ന­ത്തെ ഇ­സ്രാ­യേൽ രാ­ഷ്ട്ര­ത്തിൽ മ­താ­ധി­കാ­രി­കൾ–റ­ബ്ബി­മാർ രാ­ഷ്ട്ര­ഘ­ട­ന­യു­ടെ പൂ­ര­ക­മാ­യി­ത്ത­ന്നെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു എ­ന്ന­തു മ­റ­ക്കു­ന്നി­ല്ല. അതു ബൗ­ദ്ധി­ക­ജീ­വി­ത­ത്തി­ലു­ണ്ടാ­ക്കു­ന്ന മാ­റ്റ­ങ്ങൾ ച­രി­ത്ര­ത്തി­ലൂ­ടെ ക­ണ്ട­റി­യ­ണം. എ­ന്നാൽ ഭൂ­രി­പ­ക്ഷം ജൂ­ത­രും മ­റു­നാ­ടു­ക­ളി­ലാ­യ­തു­കൊ­ണ്ടു് ഔ­ദ്യോ­ഗി­ക നി­യ­ന്ത്ര­ണ­ങ്ങൾ­ക്കു പു­റ­ത്താ­ണു്. കേ­ര­ള­ത്തി­ലെ ജൂ­തർ­ക്കു് സി­ന­ഗോ­ഗു­ക­ളു­ടെ ന­ട­ത്തി­പ്പി­നു സ­വി­ശേ­ഷ സ­മ്പ്ര­ദാ­യ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. കു­ടും­ബ­ങ്ങ­ളി­ലെ കാ­ര­ണ­വ­ന്മാർ ചേർ­ന്ന യോ­ഗ­മാ­ണു് സി­ന­ഗോ­ഗി­ന്റെ കാ­ര്യ­ങ്ങൾ നോ­ക്കി ന­ട­ത്തി­യി­രു­ന്ന­തു്. മൂ­പ്പു­മു­റ­യ­നു­സ­രി­ച്ചാ­യി­രു­ന്നു ഭ­ര­ണ­സം­വി­ധാ­നം. ഓരോ സി­ന­ഗോ­ഗും സ­വി­ശേ­ഷ­ത­ക­ളു­ള്ള സി­ന­ഗോ­ഗു സ­മൂ­ഹ­ത്തി­ന്റെ നി­യ­ന്ത്ര­ണ­ത്തിൽ പ്ര­വർ­ത്തി­ച്ചു. വിവിധ സി­ന­ഗോ­ഗു­ക­ളെ ഏ­കോ­പി­പ്പി­ക്കാൻ ഏ­ഴു­യോ­ഗം എന്ന പേരിൽ പൊ­തു­യോ­ഗ­വു­മു­ണ്ടാ­യി­രു­ന്നു. ജ­നാ­ധി­പ­ത്യ­പ­രം എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന യോ­ഗ­മാ­തൃ­ക പ­ര­മ്പ­രാ­ഗ­ത ക്രൈ­സ്ത­വ­സ­മൂ­ഹ­ത്തി­ലു­മു­ണ്ടാ­യി­രു­ന്നു. പാ­ശ്ചാ­ത്യ­രു­ടെ ഇ­ട­പെ­ടൽ കൊ­ണ്ടാ­ണു് അതു് അ­ല­ങ്കോ­ല­പ്പെ­ട്ട­തു്. ജൂ­തർ­ക്കി­ട­യിൽ വിവിധ സി­ന­ഗോ­ഗു സ­മൂ­ഹ­ങ്ങൾ ത­മ്മി­ലു­ണ്ടാ­യി­രു­ന്ന വ്യ­ത്യാ­സ­ങ്ങൾ മുൻ­നി­റു­ത്തി കേ­ര­ളീ­യ ജൂ­ത­സ­മൂ­ഹ­ത്തി­ലെ ജാ­തി­ഭേ­ദ­ങ്ങ­ളെ­ക്കു­റി­ച്ചു പല ചർ­ച്ച­ക­ളും ന­ട­ന്നി­ട്ടു­ണ്ടു്. ജാ­തി­സ­ങ്ക­ല്പം നിർ­വ­ചി­ക്കു­ന്ന­തിൽ നി­സ്സാ­ര­മ­ല്ലാ­ത്ത അ­ഭി­പ്രാ­യ­ഭേ­ദ­ങ്ങ­ളു­ള്ള­തു­കൊ­ണ്ടു് ഇ­ക്കാ­ര്യ­ത്തിൽ തീർ­പ്പു പറയാൻ സാ­ധി­ക്കു­ക­യി­ല്ല. സാ­മ്പ­ത്തി­ക­വും സാ­മൂ­ഹി­ക­വും സാം­സ്കാ­രി­ക­വു­മാ­യ വ്യ­തി­രി­ക്ത­ത­കൾ കേ­ര­ളീ­യ ജൂ­ത­സ­മൂ­ഹ­ത്തി­ലു­മു­ണ്ടാ­യി­രു­ന്നു. ജൂതർ ഇ­സ്രാ­യേ­ലിൽ ഒ­ത്തു­കൂ­ടി­യ­പ്പോ­ഴും പല നാ­ടു­ക­ളു­ടെ­യും പാ­ര­മ്പ­ര്യ­ങ്ങ­ളു­ടെ­യും സ്വ­ര­സ­ങ്ക­ല­ന­മാ­ണു് അ­വി­ടെ­നി­ന്നു ഉ­യർ­ന്നു കേൾ­ക്കു­ന്ന­തു്. ജൂ­ത­ത്വ­ത്തെ കൃ­ത്യ­മാ­യി നിർ­വ­ചി­ക്കാ­നു­ള്ള ഏതു ശ്ര­മ­ത്തെ­യും വെ­ല്ലു­വി­ളി­ക്കു­ന്ന­താ­ണു് ജൂ­ത­ജീ­വി­ത­ത്തി­ന്റെ വൈ­വി­ധ്യ­വും ച­രി­ത്ര­വും. പ്ര­വാ­സ­ജീ­വി­തം നൽ­കി­യ­താ­ണു് ഈ ക­ലർ­പ്പി­ന്റെ വീ­ര്യം.

images/Karl_Marx.jpg
മാർ­ക്സ്

മാ­ത്ര­മ­ല്ല, മ­ത­പ­ര­മാ­യ കാ­ര്യ­ങ്ങ­ളിൽ താ­ല്പ­ര്യ­മി­ല്ലെ­ങ്കി­ലും ജൂ­ത­ത്വ­ത്തിൽ­നി­ന്നു ബ­ഹി­ഷ്കൃ­ത­രാ­കി­ല്ല എന്ന ആശയം സ്വ­ത­ന്ത്ര­ചി­ന്ത­കർ­ക്കു പല ഘ­ട്ട­ങ്ങ­ളി­ലും സ­ഹാ­യ­ക­മാ­യി. യൂ­റോ­പ്പി­ലും അ­മേ­രി­ക്ക­യി­ലും ഇ­ത്ത­ര­ക്കാർ സൃ­ഷ്ടി­ച്ച വൈ­ജ്ഞാ­നി­ക പ്ര­ക­മ്പ­ന­ങ്ങൾ ച­രി­ത്ര­ത്തി­ന്റെ­ത­ന്നെ തി­ള­ക്ക­മാർ­ന്ന അ­ധ്യാ­യ­ങ്ങ­ളാ­ണു്. മാർ­ക്സും ഫ്രോ­യി­ഡും ഐൻ­സ്റ്റ­യി­നും ഉൾ­പ്പെ­ട്ട ഗ­ണ­മാ­ണി­തു്.

images/Sigmund_Freud.jpg
ഫ്രോ­യി­ഡ്

ജൂ­തർ­ക്കു് പ­രി­ധി­യ­റ്റ ആ­ത്മ­വി­ശ്വാ­സം പ­ക­രു­ക­യും ജൂ­തേ­ത­ര­രിൽ ഏറെ സ്പർ­ദ്ധ­യു­ണർ­ത്തു­ക­യും ചെയ്ത ജൂ­ത­സ­ങ്ക­ല്പ­ന­മാ­ണു് ‘തി­ര­ഞ്ഞെ­ടു­പ്പു്’ (choosenness). ദൈവം ഇ­സ്രാ­യേ­ലി­നെ തി­ര­ഞ്ഞെ­ടു­ത്തു; അതു ജൂ­ത­ന്റെ കേ­മ­ത്ത­മ­ല്ല, ദൈ­വ­കൃ­പ­യാ­ണു്. ദൈ­വ­ത്തോ­ടു­ള്ള വി­ശ്വ­സ്ത­ത­യാ­ണു് വാ­ഗ്ദാ­ന­ത്തി­ന്റെ അ­ന്ത­സ­ത്ത. ഏ­ക­ദൈ­വ­വി­ശ്വാ­സ­മാ­ണു് ജൂത–ക്രൈ­സ്ത­വ–ഇ­സ്ലാ­മി­ക വി­ശ്വാ­സ­ങ്ങ­ളു­ടെ കാതൽ. ത­ങ്ങ­ളു­ടെ പ്ര­തി­ക­ര­ണ­ങ്ങൾ­കൊ­ണ്ടു് ദൈ­വ­ത്തോ­ടു­ള്ള വി­ശ്വ­സ്ത­ത നി­ല­നിർ­ത്തു­ക എ­ന്ന­തു് മ­നു­ഷ്യ­രു­ടെ നി­യോ­ഗ­മാ­ണു്. ഇ­താ­ണു് ധാർ­മ്മി­ക­ത­യു­ടെ (ethics) പ്ര­ചോ­ദ­നം. ഏ­ക­ദൈ­വ­വി­ശ്വാ­സം, ധാർ­മ്മി­ക­ത, വി­ശ്വ­സ്ത­ത എ­ന്നി­വ­യിൽ ഉ­റ­പ്പി­ച്ച­താ­ണു് തി­ര­ഞ്ഞെ­ടു­പ്പു് എന്ന സ­ങ്ക­ല്പം. ഈ­ജി­പ്തിൽ­നി­ന്നു­ള്ള വി­മോ­ച­നം തി­ര­ഞ്ഞെ­ടു­പ്പി­ന്റെ പ്ര­ക­ട­ല­ക്ഷ­ണ­മാ­യി ഓർ­ത്ത­ഡോ­ക്സ് ജൂതർ ക­ണ­ക്കാ­ക്കു­ന്നു. അതാണു ജൂതർ പെ­സ­ഹാ­യ്ക്കു നൽ­കു­ന്ന പ്രാ­ധാ­ന്യം. സീ­നാ­യ് മലയിൽ മോ­ശെ­യ്ക്കു നൽകിയ വെ­ളി­പാ­ടി­ലൂ­ടെ ഈ തെ­ര­ഞ്ഞെ­ടു­പ്പി­ന്റെ വാ­ഗ്ദാ­ന­പ­ത്രം ലി­ഖി­ത­രൂ­പ­ത്തിൽ ല­ഭ്യ­മാ­യി. അവ ജൂ­ത­നി­യ­മ­ത്തി­ന്റെ മർ­മ്മ­മാ­ണു്. പത്തു ക­ല്പ­ന­കൾ എന്ന പേരിൽ പ്ര­സി­ദ്ധ­മാ­യ വി­ളം­ബ­രം ദൈ­വ­വും മ­നു­ഷ്യ­നും ത­മ്മി­ലും മ­നു­ഷ്യ­രും മ­നു­ഷ്യ­രും ത­മ്മി­ലും പാ­ലി­ക്കേ­ണ്ട ഉ­ട­മ്പ­ടി­യാ­ണു്. ഒ­രു­ത­രം ദാ­മ്പ­ത്യ ഉ­ട­മ്പ­ടി­യാ­ണ­തു്; സ്നേ­ഹ­പ്ര­മാ­ണം എന്നു പറയാം. പത്തു ക­ല്പ­ന­കൾ എ­ങ്ങ­നെ മ­നു­ഷ്യ­നി­ലെ മ­നു­ഷ്യ­ത്വ­ത്തെ ജ്വ­ലി­പ്പി­ക്കു­ന്നു എന്നു വി­ശ­ദീ­ക­രി­ക്കേ­ണ്ട­തി­ല്ല. ച­രി­ത്ര­ത്തെ നിർ­ണ്ണാ­യ­ക­മാ­യി സ്വാ­ധീ­നി­ച്ച­തും ഇ­ന്നും മ­നു­ഷ്യ­രാ­ശി­യെ പ്ര­ചോ­ദി­പ്പി­ക്കു­ന്ന­തു­മാ­യ മാ­ന­വി­ക­ത­യു­ടെ വി­ളം­ബ­ര­മാ­ണു് ജൂ­ത­മ­ത­ത്തി­ന്റെ കാ­ത­ലാ­യ പത്തു പ്ര­മാ­ണ­ങ്ങൾ. പ­ര­മ്പ­രാ­ഗ­ത ജൂ­തർ­ക്കു് അ­നു­സ­രി­ക്കേ­ണ്ട നി­യ­മ­ങ്ങൾ വേ­റെ­യും പ­ല­തു­ണ്ടു്—ശു­ദ്ധി നി­യ­മ­ങ്ങൾ, ഭ­ക്ഷ­ണ­നി­യ­മ­ങ്ങൾ എ­ന്നി­വ­യ­ട­ക്കം 613 നി­യ­മ­ങ്ങൾ (mitzhvoth). മ­ധ്യ­യു­ഗ­ത്തിൽ, അ­താ­യ­തു് 8 മുതൽ 12 വരെ നൂ­റ്റാ­ണ്ടു­ക­ളിൽ പ്ര­വാ­സി­ക­ളാ­യ ജൂ­ത­രു­ടെ സ്വ­ത്വ­രൂ­പീ­ക­ര­ണ­ത്തിൽ ശു­ദ്ധി­നി­യ­മ­ങ്ങ­ളും ഭ­ക്ഷ­ണ­നി­യ­മ­ങ്ങ­ളും നിർ­ണ്ണാ­യ­ക പങ്കു വ­ഹി­ച്ച­താ­യി ച­രി­ത്ര­കാ­ര­ന്മാർ നി­രീ­ക്ഷി­ക്കു­ന്നു. തി­ര­ഞ്ഞെ­ടു­പ്പു് ജൂ­ത­കേ­മ­ത്ത­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന ശീലം ജൂ­തർ­ക്കി­ല്ലാ­യി­രു­ന്നു എ­ന്നും ആബേൽ, യോ­സേ­ഫ് തു­ട­ങ്ങി­യ ബൈബിൾ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കെ­ന്ന­പോ­ലെ ഒരു നി­യോ­ഗ­മാ­യി­ട്ടാ­ണു് അവർ അതു് അ­നു­ഭ­വി­ച്ചി­രു­ന്ന­തെ­ന്നും ഹാർ­വാർ­ഡി­ലെ പ്രൊ­ഫ­സ­റാ­യ ജോൺ ലെ­വിൻ­സോ­നി­സ് (Jon. D. Levensonis) വാ­ദി­ക്കു­ന്നു. (http://www.commentarymagazine.com/ printarticle.cfm/chosenness-​and-its-enemies-13662dated 30/1/2009).

images/Einstein_Schmutzer.jpg
ഐൻ­സ്റ്റ­യിൻ

യോ­സേ­ഫി­ന്റെ നി­യോ­ഗം­ത­ന്നെ പ­രി­ഗ­ണി­ക്കു­ക. അ­യാൾ­ക്കു ല­ഭി­ച്ച തി­ര­ഞ്ഞെ­ടു­പ്പു് അ­യാൾ­ക്കു നൽ­കി­യ­തു സ­ഹോ­ദ­ര­വി­ദ്വേ­ഷ­മാ­ണു്. എ­ങ്കി­ലും അ­യാ­ളു­ടെ പീ­ഡാ­നു­ഭ­വം എ­ല്ലാ­വ­രു­ടെ­യും ര­ക്ഷ­യ്ക്കു് ഉ­പ­ക­രി­ച്ചു. തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­വർ മാ­ത്ര­മ­ല്ല ര­ക്ഷി­ക്ക­പ്പെ­ട്ട­വർ. തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­വർ = ര­ക്ഷി­ക്ക­പ്പെ­ട്ട­വർ എന്നു ധ­രി­ക്കാ­തി­രി­ക്കാ­നു­ള്ള മുൻ­ക­രു­ത­ലു­കൾ ജൂ­ത­മ­ത­ത്തി­ലു­ണ്ടു്. ജൂ­ത­രു­ടെ പീ­ഡ­ന­പർ­വ­ങ്ങൾ ച­രി­ത്ര­ത്തിൽ മാ­ത്ര­മ­ല്ല, ജൂ­ത­ബൈ­ബി­ളിൽ­ത്ത­ന്നെ­യു­ണ്ടു്. ദൈ­വ­ത്തി­ന്റെ തി­ര­ഞ്ഞെ­ടു­ക്ക­പ്പ­ട്ട­വർ എന്ന നി­ല­യിൽ അവർ ഏ­ക­ദൈ­വ­വി­ശ്വാ­സ­ത്തിൽ നി­ന്നും ധർ­മ്മ­ത­ത്ത്വ­ങ്ങ­ളിൽ­നി­ന്നും വ്യ­തി­ച­ലി­ക്കു­മ്പോൾ ക­ഠി­ന­ശി­ക്ഷ­കൾ­ക്കു് അവർ വി­ധേ­യ­രാ­കു­ന്നു. പ്ര­വാ­ച­ക­നി­ലൂ­ടെ ക­ട­ന്നു­വ­രു­ന്നു. തീ­പാ­റു­ന്ന വാ­ക്കു­കൾ പ­തി­ക്കു­ന്ന­തു ‘തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­വ­രു­ടെ’ ഗ­ണ­ത്തി­ലാ­ണു്. ഇ­താ­ണു് തി­ര­ഞ്ഞെ­ടു­പ്പി­ന്റെ അ­ട­യാ­ളം. ഇ­ങ്ങ­നെ നി­ര­ന്ത­രം പ­രീ­ക്ഷി­ക്ക­പ്പെ­ടു­ക­യും ശി­ക്ഷ­ണം നേ­ടു­ക­യും ചെ­യ്യു­ന്ന ഒരു സ­മൂ­ഹ­ത്തി­നു അ­പ­ര­രെ­ക്കു­റി­ച്ചു പു­ച്ഛ­മു­ണ്ടാ­ക്കാൻ നി­വൃ­ത്തി­യി­ല്ല. ലോ­ക­ത്തി­ന്റെ നാ­നാ­ഭാ­ഗ­ങ്ങ­ളിൽ വിവിധ മ­ത­ക്കാർ മറ്റു മ­ത­ക്കാ­രെ കൂ­ട്ട­ക്കൊ­ല ചെ­യ്യു­ന്ന ധാ­രാ­ളം ഉ­ദാ­ഹ­ര­ണ­ങ്ങ­ളു­ണ്ടു്. അ­വി­ടെ­യൊ­ന്നും ഇ­ത്ത­രം യു­ക്തി­കൾ ആരും ഉ­ന്ന­യി­ച്ചു­കാ­ണാ­റി­ല്ല. ‘തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട ജനം’ എന്ന സ­ങ്ക­ല്പ­ന­ത്തെ ജൂതർ എ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കു­ന്നു എന്ന അ­ന്വേ­ഷ­ണ­ത്തി­നു കൂ­ടു­തൽ പ്രാ­ധാ­ന്യം നൽ­കേ­ണ്ടി­യി­രി­ക്കു­ന്നു. അ­താ­ണു് ഇവിടെ ചു­രു­ക്കി വി­വ­രി­ച്ച­തു്.

ജൂ­ത­മാ­ന­വി­ക­ത­യെ നിർ­ണ്ണാ­യ­ക­മാ­യി സ്വാ­ധീ­നി­ച്ച മ­റ്റൊ­രു ഘടകം അ­വ­രു­ടെ പ്ര­വാ­സ (diaspora) അ­നു­ഭ­വ­മാ­ണു്. ര­ണ്ടാ­യി­രം വർ­ഷ­മാ­യി ജൂതർ ചി­ത­റി­പ്പാർ­ക്കു­ക­യാ­യി­രു­ന്നു. ചെ­ന്നി­ട­ത്തെ­ല്ലാം അവർ പ്ര­വാ­സി­കൾ (sojourners) ആ­യി­രു­ന്നു; തൽ­ക്കാ­ല­ത്തേ­ക്കു പാർ­ക്കു­ന്ന­വർ; അതും ചെ­റി­യൊ­രു ന്യൂ­ന­പ­ക്ഷം. എ­ന്നി­ട്ടും അ­വി­ച്ഛി­ന്ന­മാ­യ പി­ന്തു­ടർ­ച്ച­യോ­ടു­കൂ­ടി നി­ല­നി­ല്ക്കാ­നും ത­നി­മ­ബോ­ധ­ത്തോ­ടെ ജീ­വി­ക്കാ­നും അ­വർ­ക്കു ക­ഴി­ഞ്ഞു. ‘ഗെ­ട്ടോ മ­നോ­ഭാ­വം’ എന്നു മു­ദ്ര­യ­ടി­ക്ക­പ്പെ­ടു­ന്ന ത­ര­ത്തി­ലു­ള്ള മ­താ­ത്മ­ക­കൂ­ട്ടാ­യ്മ ഇ­വ­രു­ടെ അ­തി­ജീ­വ­ന­ത്തെ സ­ഹാ­യി­ച്ചു. തോ­റ­യും സി­ന­ഗോ­ഗും ഗു­രു­ക്ക­ന്മാ­രു­ടെ പ്ര­വാ­സാ­നു­ഭ­വ­ത്തെ സാ­ന്ദ്ര­മാ­ക്കി. പൊ­തു­സ­മൂ­ഹ­വു­മാ­യി കാ­ര്യ­ക്ഷ­മ­മാ­യി ഇ­ട­പെ­ടു­ന്ന ഉ­ജ്വ­ല­മു­ഹൂർ­ത്ത­ങ്ങ­ളും പ്ര­വാ­സാ­നു­ഭ­വ­ത്തിൽ ഉൾ­പ്പെ­ടും. എ­ങ്കി­ലും ദു­ര­ന്ത­ക­ഥ­ക­ളാ­ണു് ഏ­റെ­യു­ള്ള­തു്. ജൂ­ത­ഭാ­ഷ­കൾ എന്നു വി­ളി­ക്ക­പ്പെ­ടു­ന്ന സ­വി­ശേ­ഷ സ­ങ്ക­ര­ഭാ­ഷ­ക­ളി­ലൂ­ടെ ത­നി­മ­യാർ­ന്ന അ­നു­ഭ­വ­ങ്ങൾ അവർ സാ­ഹി­തീ­യ­മാ­യി ആ­വി­ഷ്ക്ക­രി­ച്ചു. യി­ദ്ദീ­ഷ്, ലദീനോ, ജൂദയോ അ­റാ­ബി­ക് എ­ന്നി­വ­പോ­ലെ ജൂ­ത­മ­ല­യാ­ളം. ജൂ­ത­സ്ത്രീ­ക­ളു­ടെ പാ­ട്ടു­ക­ളാ­ണു് ജൂ­ത­മ­ല­യാ­ള­ത്തി­ലെ സാ­ഹി­ത്യം. മ­ല­യാ­ള­ത്തി­ലെ സാ­ഹി­ത്യ­ശാ­ഖ­ക­ളു­മാ­യി പൊ­രു­തി ത­ങ്ങ­ളു­ടെ സ്വ­ത്വം വേർ­തി­രി­ച്ചു കാ­ണി­ക്കാ­ന­ല്ല, തി­ക­ഞ്ഞ ആ­ത്മാ­വി­ഷ്കാ­ര­ത്തി­നാ­ണു് വാ­മൊ­ഴി­ച്ച­ന്ത­മു­ള്ള നാ­ടൻ­പാ­ട്ടു­കൾ അവർ പാ­ടി­ത്തി­മിർ­ത്ത­തു്. നൂ­റ്റാ­ണ്ടു­കൾ പ­ഴ­ക്ക­മു­ള്ള ആ പാ­ട്ടു­കൾ പൊ­തു­സ­മൂ­ഹ­ത്തി­ന്റെ ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­രാൻ അവർ ശ്ര­മി­ച്ച­തേ­യി­ല്ല. അ­ത്ത­രം ഇ­രു­ന്നൂ­റോ­ളം പാ­ട്ടു­കൾ ഇ­പ്പോൾ വിവിധ കൈ­യെ­ഴു­ത്തു­ഗ്ര­ന്ഥ­ങ്ങ­ളിൽ­നി­ന്നു ന­ര­വം­ശ­ശാ­സ്ത്ര­ജ്ഞർ ശേ­ഖ­രി­ച്ചി­ട്ടു­ണ്ടു്. ജൂ­ത­രു­ടെ പ്ര­വാ­സ­ജീ­വി­ത­ത്തി­ന്റെ നാ­നാ­വ­ശ­ങ്ങൾ മ­ന­സ്സി­ലാ­ക്കാൻ മ­ല­യാ­ളി­ക്കു് ഏ­റ്റ­വും നല്ല ഉ­പാ­ദാ­ന­ങ്ങൾ ഈ പെൺ­പാ­ട്ടു­ക­ളാ­ണു്. മ­ല­യാ­ള­ത്തി­ന്റെ ജീ­നി­യ­സ്സ് മാ­പ്പി­ള­പ്പാ­ട്ടു­ക­ളിൽ എ­ന്ന­പോ­ലെ ഇ­വ­യി­ലും പ്ര­ക­ട­മാ­കു­ന്നു. പ്ര­വാ­സാ­നു­ഭ­വ­ദീ­പ്തി­കൊ­ണ്ടു് അവ ഇ­ത­ര­മ­ല­യാ­ള­സാ­ഹി­ത്യ­ഗ­ണ­ങ്ങ­ളിൽ­നി­ന്നു വേർ­തി­രി­ഞ്ഞു നിൽ­ക്കു­ന്നു. അ­മ്പ­ത്തൊ­ന്നു ജൂ­ത­പ്പെൺ­പാ­ട്ടു­കൾ ഇ­പ്പോൾ അ­ച്ച­ടി­യി­ലെ­ത്തി­യി­ട്ടു­ണ്ടു്. അ­തിൽ­നി­ന്നു പ്ര­വാ­സാ­നു­ഭ­വം വെ­ളി­വാ­ക്കു­ന്ന ഒരു ഭാഗം:

‘ദേ­ശ­പ്പെ­ട വേണം ത­മ്പി­രാ­നെ

നന്മ വ­ര­ത്തേ­ണം പെ­രി­യ­വ­നേ

മി­തി­ച്ച വ­ര­ത്തേ­ണം ത­മ്പി­രാ­നേ

മേനി ന­ന്മ­യും വ­രു­ത്തേ­ണം

അ­വ­തെ­രി­ച്ചി­രി­ക്കു­ന്ന പു­രു­ഷ­നെ­യും

ആവോളം മൊ­യി­ച്ചു വ­ര­ത്ത­വേ­ണം

മ­ണ്ണി­പ­ത­കി­യ ളോ­ക­രെ­യും

മ­റ­വാ­തെ കാ­ട്ട­ണം ത­മ്പി­രാ­നെ’

(ഊണു ന­മു­ക്കു്, കാർ­കു­ഴ­ലി 2005: 98)

‘ദേ­ശ­പ്പെ­ട വേണം’ എന്ന പ്രാർ­ത്ഥ­ന­യു­ടെ സാരം ത­ങ്ങ­ളെ ജ­റു­സ­ലേ­മിൽ എ­ത്തി­ക്ക­ണം എ­ന്നാ­ണു്. ‘അ­ടു­ത്ത­വർ­ഷം ജ­റു­സ­ലേ­മിൽ’ എ­ന്ന­തു ജൂ­ത­ലോ­ക­ത്തെ ശു­ഭാ­ശം­സ­യാ­ണു്. ജ­റു­സ­ലേ­മി­ന്റെ പ­ര്യാ­യ­പ­ദ­മാ­യി­ട്ടാ­ണു് സിയോൻ ജൂ­ത­സാ­ഹി­ത്യ­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്. സിയോൻ പ്ര­സ്ഥാ­ന­ങ്ങൾ­ക്കു് ഇ­ങ്ങ­നെ­യൊ­രു ച­രി­ത്ര­പ­ശ്ചാ­ത്ത­ല­വും പ്ര­വാ­സ­ത്തി­ന്റെ നൊ­മ്പ­ര­വും മ­ത­പ­ര­മാ­യ ഉൽ­ക­ണ്ഠ­യു­മു­ണ്ടെ­ന്നു പലരും മ­റ­ന്നു­പോ­കു­ന്നു. ജ­ന്മ­നാ­ട്ടിൽ­നി­ന്നു ബ­ഹി­ഷ്കൃ­ത­രാ­യി അ­ല­യു­ന്ന­വ­രു­ടെ പ്രാർ­ത്ഥ­നാ­സ്വ­ര­മാ­ണു് ഇവിടെ ഉ­ദ്ധ­രി­ച്ച ഭാ­ഗ­ത്തു­ള്ള­തു്. ‘മീ­തി­ച്ച’ ‘മീഴ്ച’യുടെ രൂ­പ­ഭേ­ദ­മാ­ണു്. ര­ക്ഷ­യും ര­ക്ഷ­ക­നും ജൂ­ത­സ്വ­പ്ന­മാ­യി ഈ പാ­ട്ടിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ‘മി­ശി­ഹാ’യുടെ വ­ര­വി­നു വേ­ണ്ടി­യു­ള്ള തീ­വ്ര­മാ­യ കാ­ത്തി­രി­പ്പു് പ്ര­വാ­സാ­നു­ഭ­വ­ത്തി­ന്റെ ഭാ­ഗ­മാ­യി ഇവിടെ കാണാം. ‘അ­വ­ത­രി­ച്ചി­രി­ക്കു­ന്ന പു­രു­ഷ­നാ’ണു് മിശിഹ. മ­രി­ച്ച­വർ അ­വ­രു­ടെ ക­ബ­റി­ട­ങ്ങ­ളിൽ നി­ദ്ര­കൊ­ള്ളു­ന്നു എന്ന വി­ശ്വാ­സ­ത്തി­ലാ­ണു് ‘അ­വ­രു­ടെ കാ­ര്യ­വും മ­റ­ന്നു­കൂ­ടാ’ എന്നു അ­വ­സാ­ന­പാ­ദ­ത്തിൽ ഓർ­മ്മി­പ്പി­ക്കു­ന്ന­തു്. ഭൂ­ത­വും ഭാ­വി­യും വർ­ത്ത­മാ­ന­ത്തിൽ ഞെ­രി­ഞ്ഞ­മർ­ന്നു നിൽ­ക്കു­ന്ന അ­നു­ഭ­വ­മാ­ണു് ഈ വരികൾ പ­ക­രു­ന്ന­തു്. ഇതിൽ മ­ണ്ണിൽ പഴകിയ മ­നു­ഷ്യ­രും വ­രാ­നി­രി­ക്കു­ന്ന മീ­ഴ്ച­ക്കാ­ര­നും ദേ­ശ­പ്പെ­ടാൻ വെ­മ്പി­നിൽ­ക്കു­ന്ന­വ­രു­ടെ മ­ന­സ്സിൽ തി­ക്കി­തി­ര­ക്കി നിൽ­ക്കു­ന്നു. ഇ­താ­ണു് പ്ര­വാ­സ­സാ­ഹി­ത്യ­ത്തി­ന്റെ മാ­ന­വി­ക­മു­ദ്ര. അതു ഗ്ര­ഹി­ക്കാൻ ജൂ­ത­മ­ന­സ്സി­നെ അ­തി­ന്റെ സാം­സ്കാ­രി­ക­ശൃം­ഖ­ല­യിൽ തി­രി­ച്ച­റി­യ­ണം.

‘ജൂ­ത­മ­ത­വും മാ­ന­വി­ക­ത­യും’ ചർച്ച ചെ­യ്യു­മ്പോൾ മ­റ­ന്നു­കൂ­ടാ­ത്ത ഒരു കാ­ര്യം­കൂ­ടി ഉ­ണ്ടു്. ക്രൈ­സ്ത­വ, ഇ­സ്ലാം പാ­ര­മ്പ­ര്യ­ങ്ങ­ളു­മാ­യി താ­ര­ത­മ്യം ചെ­യ്യു­മ്പോൾ ജൂ­ത­മാർ­ഗ്ഗ­ത്തിൽ പ­ര­ലോ­ക­ത്തി­നു പ്രാ­ധാ­ന്യം കു­റ­വാ­ണു്. മ­ര­ണാ­ന­ന്ത­രം വ­രാ­നി­രി­ക്കു­ന്ന പ­ര­ലോ­ക­ത്തെ ചൂ­ണ്ടി­ക്കാ­ണി­ച്ചു് ഇ­ഹ­ലോ­ക­കാ­ര്യ­ങ്ങൾ ചി­ട്ട­പ്പെ­ടു­ത്താൻ ജൂ­ത­മ­തം ഏറെ ശ്ര­മി­ക്കു­ന്നി­ല്ല. ദൈ­വ­വും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള ഉ­ട­മ്പ­ടി­യി­ലും മ­നു­ഷ്യ­ബ­ന്ധ­ങ്ങ­ളി­ലും ഊന്നൽ നൽ­കി­ക്കൊ­ണ്ടു്, അ­വ­യെ­ത്ത­ന്നെ ആ­ദർ­ശ­വും ല­ക്ഷ്യ­വു­മാ­ക്കി­ക്കൊ­ണ്ടു് പ്ര­വർ­ത്തി­ക്കാ­നാ­ണു് ജൂ­ത­മ­ത­സ­ന്ദേ­ശം. ധർ­മ്മ­വ്യ­വ­സ്ഥ ഉ­റ­പ്പി­ക്കാൻ ദൈ­വ­ത്തോ­ടു­ള്ള ഉ­ട­മ്പ­ടി­യും ത­ങ്ങൾ­ക്കു­ള്ള സ­വി­ശേ­ഷ­പ­ദ­വി­യും (choosenness) മ­നു­ഷ്യർ ഓർ­മ്മി­ക്ക­ണം എ­ന്നാ­ണു് മു­ഖ്യ­സ­ന്ദേ­ശം. പ­ര­ലോ­ക­ത്തി­ന്റെ പ്ര­ലോ­ഭ­ന­ങ്ങ­ള­ല്ല, ഇ­ഹ­ലോ­ക­ത്തി­ലെ നീ­തി­യും ശാ­ന്തി­യു­മാ­ണു് ജൂ­ത­ലി­ഖി­ത­ങ്ങൾ ആ­ദർ­ശ­ങ്ങ­ളാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. ജൂ­ത­സ­മൂ­ഹ­ത്തി­ലെ ത­ല­യെ­ടു­പ്പു­ള്ള പല ആ­ദർ­ശ­വാ­ദി­ക­ളും ഇ­ത്ത­രം ജീ­വി­ത­കേ­ന്ദ്രി­ത­ത്വ­ത്തി­ന്റെ വ­ക്താ­ക്ക­ളാ­യി­രു­ന്നു. അവരിൽ പലരും ജൂ­ത­മ­ത­വി­ശ്വാ­സി­ക­ളാ­യി­രു­ന്നി­ല്ല എ­ന്ന­തു മ­റ്റൊ­രു കാ­ര്യം.

‘അ­റി­വാ­ളൻ മോശെ’ ജൂ­തർ­ക്കു് പ്രി­യ­പ്പെ­ട്ട നാ­യ­ക­ക­ഥാ­പാ­ത്ര­മാ­ണു്. എ­ങ്കി­ലും വാ­ഗ്ദാ­ന­ദേ­ശ­ത്തേ­ക്കു ക­ട­ക്കാൻ മോ­ശെ­യ്ക്കു അ­നു­വാ­ദം ല­ഭി­ച്ചി­ല്ല. ഈ വൃ­ത്താ­ന്തം ചു­രു­ങ്ങി­യ വാ­ക്കു­ക­ളിൽ ബൈ­ബി­ളി­ലു­ണ്ടു് (നി­യ­മാ­വർ­ത്ത­ന­പു­സ്ത­കം/Deutronomy 32: 45–34: 7). കേ­ര­ളീ­യ­ജൂ­ത­രു­ടെ മ­ല­യാ­ളം പെൺ­പാ­ട്ടിൽ ഇതു പു­ന­രാ­ഖ്യാ­നം ചെ­യ്യു­ന്നു­ണ്ടു്. പ്ര­സ­ക്ത­ഭാ­ഗം കാർ­കു­ഴ­ലി­യിൽ­നി­ന്നു ഉ­ദ്ധ­രി­ക്കാം:

“പ­തി­മൂ­ന്നാം സേവർ തോ­റാ­ടെ പാ­ട്ടു്

‘ത­മ്പു­രാൻ മു­യി­മ്പു തൊ­ണെ­യാ­യി

മി­തി­ച്ചെ­ടെ കാലം അ­ണ­ഞ്ഞു

അ­റി­വാ­ളൻ മോ­ശെ­യി­റ­ബാൻ

മീ­ണ്ടും കൊ­ണ്ടു ഇ­ങ്ങോ­ട്ടു പോ­രു­മ്പ

അ­രു­ള­പ്പാ­ടു ഉ­ണ്ടാ­യി അ­പ്പോൾ

യർധെൻ ക­ട­ക്കെ­ല്ലെ എന്നു മോശെ

ഉ­ത്ത­രം പ­റ­ഞ്ഞൂ­ടാ മൊശെ

ഒഹബി ഒ­ട­യ­നൊ­ടു അപ്പ

സ­ങ്ക­ടം കാ­മാ­നൊ ഞാനും

സ­ന്തോ­ഷ­മി­ല്ലേ ഇ­നി­ക്കു

ആശകൾ അ­രു­തു്

ആ­പേ­ക്ഷി­ക്ക വേണ്ട നീ മോശെ

ഏറ്റം പെ­രി­മ­ക­ളി­ലും

നി­ന­ക്കു ത­രു­വേൻ ഞാൻ മോശെ

നി­ന്റെ ക­ട­ഞ്ഞൂൽ മ­ക്കൾ­ക്കു

മി­ഹ­ദോ­ശും പെ­രു­മ­യും കാണാം

കണ്ടു നി­റ­വോ­ടി­രി­പ്പാൻ

കാ­ത­ലിൽ­കൂ­ട്ടു ഒ­ട­യോ­നെ

പ­റ­ക്കു­ന്ന പ­ക്ഷി­യെ­പ്പോ­ലെ

രാ­ജ്യം കാ­ണ­ണ­മെ­ന്നു

നാ­നൂ­റ്റി കാതം വ­ഴി­യും

അ­ടു­പ്പി­ച്ചു കാ­ട്ടി­ക്കൊ­ടു­ത്തു

ക­ണ്ണിൻ വെ­ളി­യും കൊ­ടു­ത്തു

കാ­ഴ്ച­കൾ എ­ല്ലാ­മോ കാമാൻ

രാ­ജ്യം ക­ണ്ടൊ­രു നേരം

ദുഃ­ഖി­ച്ചാൻ അ­പ്പാ­ളൊ­മോ­ശെ

പ­തി­മൂ­ന്ന സേഫർ തോറാ

ഒരു നാളിൽ എ­ഴു­തി­യ മോശെ

ശേ­ബാ­ത്തു പ­ന്ത്ര­ണ്ടീ­നു

ഒ­രോ­ന്നെ വി­ളി­ച്ചു­കൊ­ടു­ത്തു

പ­തി­മൂ­ന്നാം സേഫർ തോറാ

തന്റെ തി­രു­മു­മ്പിൽ വച്ചു

എ­ന്നെ­ക്കും തന്നെ സ്തു­തി­പ്പാൻ

ഏകെണം താൻ പെ­രി­യോ­നെ.

അ­റി­വാ­ളൻ മോ­ശെ­യു­ടെ ജീ­വി­ത­ക­ഥ­യി­ലെ സ­മാ­പ­ന­രം­ഗ­മാ­ണു് ഈ പാ­ട്ടി­ലു­ള്ള­തു്. തോറ, വേ­ദ­ഗ്ര­ന്ഥ­മാ­ണു്. അതു മോ­ശെ­വ­ഴി ഇ­സ്രാ­യേൽ­ക്കാർ­ക്കു നൽകി. മോശെ തന്നെ അ­തി­ന്റെ പ­തി­മൂ­ന്നു പ­കർ­പ്പു­ക­ളെ­ടു­ത്തു. പ­ന്ത്ര­ണ്ടെ­ണ്ണം, ഓ­രോ­ന്നു­വീ­തം പ­ന്ത്ര­ണ്ടു ശേ­ബാ­ത്തി­നൂ് (ഗോ­ത്ര­ത്തി­നു) നൽകി. പ­തി­മൂ­ന്നാം പ­കർ­പ്പു് ‘തി­രു­മു­മ്പിൽ’ സ­മർ­പ്പി­ച്ചു. ഇ­താ­ണു് പ­തി­മൂ­ന്നാം സേവർ തോ­റാ­ടെ പാ­ട്ടു് എന്ന പേ­രി­ന്റെ ഔ­ചി­ത്യം.

മി­തീ­ച്ച­യു­ടെ (മീ­ഴ്ച­യു­ടെ) കാലം തി­ക­ഞ്ഞ­പ്പോൾ ഇ­സ്രാ­യേൽ ജ­ന­ങ്ങ­ളെ ‘അ­റി­വാ­ളൻ മൊ­ശെ­യി റബാൻ’, വാ­ഗ്ദാ­ന­ദേ­ശ­ത്തേ­ക്കു കൂ­ട്ടി­ക്കൊ­ണ്ടു പോയി. ‘യർധെൻ’ (യൊർ­ദ്ദാൻ നദി) ക­ട­ന്നാൽ വാ­ഗ്ദാ­ന­ദേ­ശ­മാ­യി. അവിടെ വച്ചു മോ­ശെ­യു­ടെ ജീ­വി­ത­കാ­ലം അ­വ­സാ­നി­ക്കു­ന്നു. ‘ഒഹബി ഒ­ട­യ­നൊ­ടു’ (പ്രി­യ­പ്പെ­ട്ട ഉ­ട­യ­വ­നോ­ടു) മോശെ ചോ­ദി­ക്കു­ന്നു: ‘സ­ങ്ക­ടം കാ­മാ­നൊ ഞാനും’. ന­ല്ല­കാ­ലം പ­ടി­വാ­തിൽ­ക്കൽ എ­ത്തു­മ്പോൾ, സ­ന്തോ­ഷം നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു. സ­ങ്ക­ട­ങ്ങ­ളു­ടെ മ­രു­ഭൂ­മി­യി­ലൂ­ടെ­യു­ള്ള യാത്ര ഇ­ങ്ങ­നെ അ­വ­സാ­നി­ക്കു­ന്ന­തിൽ മോശെ ദുഃ­ഖി­ക്കു­ന്നു. മി­ഹ­ദോ­ശും (ദേ­വാ­ല­യ­വും) പെ­രു­മ­യും കാ­ണാ­നു­ള്ള ഭാ­ഗ്യം പി­ന്മു­റ­ക്കാർ­ക്കാ­ണു്. ‘ആശകൾ അ­രു­തു്’ എ­ന്നു് അ­രു­ള­പ്പാ­ടു്. പ­ക്ഷി­യെ­പ്പോ­ലെ പ­റ­ന്നു ന­ട­ന്നു നാടു (വാ­ഗ്ദാ­ന­ദേ­ശം) കാ­ണ­ണ­മെ­ന്നു് അ­പേ­ക്ഷ. ജൂ­ത­പു­രാ­ണ­മ­നു­സ­രി­ച്ചു് മോ­ശെ­യ്ക്കു പ്ര­ത്യേ­ക ‘ക­ണ്ണിൽ വെ­ളി­വു’ കൊ­ടു­ത്തു. രാ­ജ്യം ക­ണ്ട­പ്പോൾ ‘ദുഃ­ഖി­ച്ചാൻ അ­പ്പാ­ളൊ മോശെ’. ആ ദുഃ­ഖ­ഭാ­ര­ത്തിൽ പാ­ട്ടു­കൂ­ട്ടാ­യ്മ­യു­ടെ മ­ന­സ്സു നു­റു­ങ്ങു­മ്പോൾ രംഗം മാ­റു­ന്നു. ബൈ­ബി­ളി­ലെ (നി­യ­മാ­വർ­ത്ത­ന പു­സ്ത­കം, Deutronomy 32: 45–34: 7) നാ­ട­കീ­യ­വും ശോ­ക­നിർ­ഭ­ര­വു­മാ­യ വി­വ­ര­ണം ചു­രു­ങ്ങി­യ വ­രി­ക­ളിൽ പു­നർ­വി­വ­രി­ക്കാൻ ജൂ­ത­സ്ത്രീ­കൾ­ക്കു ക­ഴി­യു­ന്നു­ണ്ടു്. അതൊരു ശു­ഭ­വൃ­ത്താ­ന്ത­മാ­ക്കാൻ ജൂ­ത­പു­രാ­ണ­ത്തിൽ­നി­ന്നു­ള്ള പ­തി­മൂ­ന്നാം സേവർ തോ­റാ­ടെ വി­വ­ര­ണ­മ­ട­ങ്ങു­ന്ന ര­ണ്ടാം ഭാഗം ഉ­പ­ക­രി­ക്കു­ന്നു.”

ബൈ­ബി­ളും ജൂ­ത­പു­രാ­ണ­വും ക­ലർ­ത്തി­യു­ള്ള പു­ന­രാ­ഖ്യാ­ന­ത്തി­ലൂ­ടെ ജൂ­ത­മാ­ന­വി­ക­ത­യു­ടെ സ്ഥാ­യീ­ഭാ­വ­ങ്ങൾ ഇവിടെ വെ­ളി­പ്പെ­ടു­ത്തു­ന്നു. സ­ങ്ക­ട­ങ്ങ­ളു­ടെ താ­ഴ്‌­വ­ര­യി­ലൂ­ടെ­യു­ള്ള പ്ര­യാ­ണം ക­ഴി­യു­ന്നി­ട­ത്തോ­ളം ആ­ഹ്ലാ­ദ­ക­ര­മാ­യി മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കാ­നാ­ണു് ഓ­രോ­രു­ത്ത­രു­ടെ­യും നി­യോ­ഗം. അ­തി­നി­ട­യിൽ ക­ട­ന്നു­വ­രു­ന്ന ഇ­ച്ഛാ­ഭം­ഗ­ങ്ങ­ളെ ദൈ­വാ­ശ്ര­യ­ബു­ദ്ധി­കൊ­ണ്ടു ഒ­രു­വി­ധം തരണം ചെ­യ്യാൻ മ­നു­ഷ്യ­നു ക­ഴി­ഞ്ഞേ­ക്കും. ആ ശു­ഭ­ദർ­ശ­ന­മാ­ണു് മോ­ശെ­യു­ടെ പാ­ട്ടി­ലു­ള്ള­തു്.

മാ­ന­വി­ക­താ­വാ­ദ­ത്തി­ന്റെ ചില ശാഖകൾ മ­നു­ഷ്യ­നെ ശ­ക്തി­ദൗർ­ബ­ല്യ­ങ്ങ­ളോ­ടു­കൂ­ടി മ­ന­സ്സി­ലാ­ക്കാ­നും അ­വ­ത­രി­പ്പി­ക്കാ­നും വ്യ­ഗ്ര­ത­പ്പെ­ടു­ന്നു­ണ്ടു്. ഇ­ക്കാ­ര്യ­ത്തിൽ ജൂ­ത­മ­ത­വും ജൂ­ത­മ­ത­സാ­ഹി­ത്യ­വും മി­ക­ച്ച മാ­തൃ­ക­കൾ നൽ­കു­ന്നു. ‘തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട ജ­ന­ത്തി’ന്റെ കേ­മ­ത്ത­വൃ­ത്താ­ന്ത­ങ്ങൾ­ക്കൊ­പ്പം അ­വ­രു­ടെ പ­ത­ന­ക­ഥ­ക­ളും ഹീ­ബ്രു ബൈ­ബി­ളിൽ വി­ശ­ദ­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്നു­ണ്ടു്. ഏ­റ്റ­വും നല്ല ഉ­ദാ­ഹ­ര­ണം ദാ­വീ­ദു രാ­ജാ­വാ­ണു്. ഇ­സ്രാ­യേ­ലി­ന്റെ രാ­ഷ്ട്രീ­യ­മോ­ഹ­ങ്ങൾ യാ­ഥാർ­ത്ഥ്യ­മാ­ക്കി ജ­റു­സ­ലേം കേ­ന്ദ്ര­മാ­ക്കി രാ­ജാ­ധി­പ­ത്യം ഉ­റ­പ്പി­ച്ച ദാ­വീ­ദ് സു­ന്ദ­രി­യാ­യ ബ­ത്ശേ­ബ­യു­ടെ കാ­ര്യ­ത്തിൽ കാ­ട്ടി­ക്കൂ­ട്ടി­യ അ­തി­ക്ര­മ­ങ്ങൾ ബൈബിൾ മ­റ­വി­ല്ലാ­തെ വി­വ­രി­ക്കു­ന്നു. അ­തി­നു­ള്ള പ്ര­തി­ഫ­ലം കൃ­ത്യ­മാ­യി എ­ണ്ണി­വാ­ങ്ങു­ക­യും ചെ­യ്യു­ന്നു. ദാ­വീ­ദ് എന്ന ക­വി­യെ­യും പ­ച്ച­മ­നു­ഷ്യ­നെ­യും ദൈ­വി­ക­ത­യും മാ­നു­ഷി­ക­ത­യും ക­ലർ­ന്നൊ­ഴു­കു­ന്ന വി­കാ­ര­ക്ക­ട­ലാ­യി ബൈബിൾ അ­വ­ത­രി­പ്പി­ക്കു­ന്നു. മാ­ന­വി­ക­ത­യു­ടെ ഇ­ത്ത­രം മ­ഹ­ത്താ­യ ചി­ത്രീ­ക­ര­ണ­ങ്ങൾ ജൂ­ത­മ­ത­സാ­ഹി­ത്യ­ത്തിൽ സു­ല­ഭ­മാ­ണു്. പ്ര­വാ­സ­കാ­ല­ത്തു വിവിധ നാ­ടു­ക­ളിൽ വി­ക­സി­ച്ച ബൈബിൾ പു­രാ­ണാ­വ­ലി (midrah) ഇ­ത്ത­ര­ത്തിൽ ഏറെ ശ്ര­ദ്ധേ­യ­ങ്ങ­ളാ­ണു്. കൊ­ച്ചി­യി­ലെ ജൂ­ത­സ്ത്രീ­കൾ മി­ദ്രാ­ഷു­കൾ ക­ലർ­ത്തി ബൈ­ബിൾ­ക്ക­ഥ­കൾ പു­ന­രാ­ഖ്യാ­നം ചെ­യ്തി­രി­ക്കു­ന്നു. ദാ­വീ­ദി­നെ ഗോ­ലി­യാ­ത്തു് വെ­ല്ലു­വി­ളി­ച്ചു നിൽ­ക്കു­മ്പോൾ ഒരു കൊ­തു­കു ഗോ­ലി­യാ­ത്തി­ന്റെ മു­ഖ­ത്തു ക­ടി­ച്ചെ­ന്നും അതിനെ തൂ­ത്തു­മാ­റ്റാൻ ശി­രഃ­ക­വ­ചം നീ­ക്കി­യ ത­ക്ക­ത്തി­ലാ­ണു് ദാ­വീ­ദ് അയാളെ എ­റി­ഞ്ഞു വീ­ഴ്ത്തി­യ­തെ­ന്നും ഒരു മ­ല­യാ­ളം പെൺ­പാ­ട്ടിൽ കേൾ­ക്കു­ന്നു! ഇ­ങ്ങ­നെ ഫ­ലി­ത­മ­യ­മാ­യി ഏതു വി­ഷ­യ­വും കൈ­കാ­ര്യം ചെ­യ്യു­ന്ന മാ­ന­സി­ക പാ­ക­മു­ണ്ട­ല്ലോ അതു മാ­ന­വി­ക­ത­യു­ടെ നല്ല വി­ള­നി­ല­മാ­ണു്. ഉത്തമ മാ­ന­വി­ക­താ­വാ­ദം ദൈ­വി­ക­മാ­യ­തി­നെ­ക്കൂ­ടി മാ­ന­വി­ക­മാ­ക്കു­ന്നു എന്നു ചിലർ നി­രീ­ക്ഷി­ച്ചി­ട്ടു­ണ്ടു്. ഹീ­ബ്രു ബൈ­ബി­ളിൽ ദൈ­വ­ത്തി­നു­പോ­ലും ഇ­ത്ത­രം മാ­നു­ഷി­ക­രൂ­പ­ഭാ­വ­ങ്ങൾ നൽ­കു­ന്ന പല സ­ന്ദർ­ഭ­ങ്ങ­ളു­ണ്ടു്. ജൂ­ത­മ­ത­സാ­ഹി­ത്യ­ത്തിൽ ഇ­ത്ത­രം മ­നു­ഷ്യ­ത്വാ­രോ­പ­ങ്ങൾ സു­ല­ഭ­മാ­ണു്.

ജൂതർ പ­ര­സ്പ­രം ക­ണ്ടു­മു­ട്ടു­മ്പോൾ ‘ശലോം’ എ­ന്നാ­ണു് ആശംസ പ­റ­യു­ന്ന­തു്. ‘സ­മാ­ധാ­നം’ എ­ന്നാ­ണു് ഇ­തി­നർ­ത്ഥം. ജൂ­ത­ച­രി­ത്ര­ത്തിൽ വി­ര­ള­മാ­യി മാ­ത്രം അ­നു­ഭ­വി­ക്കാൻ ഇ­ട­വ­ന്നി­ട്ടു­ള്ള­താ­ണു് ‘സ­മാ­ധാ­നം’. സ­മാ­ധാ­ന­ത്തി­നു സു­സ്ഥി­തി, ക്ഷേ­മം, ഐ­ശ്വ­ര്യം എ­ന്നെ­ല്ലാം ദ്വി­തീ­യാർ­ത്ഥ­ങ്ങൾ ക­ല്പി­ക്കാ­റു­ണ്ടു്. അ­റ­ബി­യി­ലെ ‘സലാം’ ഓർ­മ്മി­ക്കു­ക. ജൂ­ത­രു­ടെ ശ­ലോ­മും അ­റ­ബി­ക­ളു­ടെ സ­ലാ­മും പ­ശ്ചി­മേ­ഷ്യ­യിൽ നി­റ­വേ­റു­മ്പോ­ഴാ­യി­രി­ക്കും മാ­ന­വി­ക­ത­യു­ടെ ച­രി­ത്ര­ത്തി­ലെ പുതിയ അ­ധ്യാ­യം ആ­രം­ഭി­ക്കു­ന്ന­തു്.

ഗ്ര­ന്ഥ­സൂ­ചി
  • Davis Tony 1997, Humanism, Routledge, London.
  • Gamliel, Ophira 2009 Jewish Malayalam, International Journal of Dravidian Linguistics, Vol XXXVIII, No 1 pp 147–177.
  • Kluger, Jeffrey 2007 The Biology of Belief, TIME, Vol 173, No 7 pp 32–37.
  • King, Hans 2002, /Tracing the Way, Continum, London.
  • McGirk, Tim 2009, / Can Israel Survive, TIME Vol 173, No 2 pp 15–18.
  • Zacharia Scaria, 2005/കാർ­കു­ഴ­ലി:ജൂ­ത­രു­ടെ മ­ല­യാ­ളം പെൺ­പാ­ട്ടു­കൾ, Ophira Gamliel, ബെൻ­സ്വി ഇൻ­സ്റ്റി­റ്റ്യൂ­ട്ട്, ജ­റു­സ­ലേം.

ഡോ. സ്ക­റി­യ സ­ക്ക­റി­യ
images/scaria-zacharia.jpg

മ­ല­യാ­ളം അ­ദ്ധ്യാ­പ­കൻ, എ­ഡി­റ്റർ, ഗ്ര­ന്ഥ­കർ­ത്താ­വു്, ഗ­വേ­ഷ­കൻ എന്നീ നി­ല­ക­ളിൽ പ്ര­സി­ദ്ധ­നാ­യ വ്യ­ക്തി­യാ­യി­രു­ന്നു സ്ക­റി­യ സ­ക്ക­റി­യ (1947–2022 ഒ­ക്ടോ­ബർ 18). ട്യൂ­ബി­ങ്ങൺ സർ­വ്വ­ക­ലാ­ശാ­ല­യിൽ ഗു­ണ്ടർ­ട്ടി­ന്റെ ഗ്ര­ന്ഥ­ശേ­ഖ­രം ക­ണ്ടെ­ത്തി­യ­തിൽ ഇ­ദ്ദേ­ഹം പ­ങ്കു് വ­ഹി­ച്ചി­രു­ന്നു. ജൂ­ത­മ­ല­യാ­ളം, മ­ല­യാ­ളം എ­ന്നി­വ­യാ­ണു് ഇ­ദ്ദേ­ഹ­ത്തി­നു് താ­ല്പ­ര്യ­മു­ള്ള വി­ഷ­യ­ങ്ങൾ.

ജീ­വി­ത­രേ­ഖ

സ്ക­റി­യാ സ­ക്ക­റി­യ 1947-ൽ എ­ട­ത്വാ ചെ­ക്കി­ടി­ക്കാ­ടു് ക­രി­ക്കം­പ­ള്ളിൽ കു­ടും­ബ­ത്തിൽ ജ­നി­ച്ചു. ഭൗ­തി­ക­ശാ­സ്ത്ര­ത്തിൽ ബി­രു­ദ­മെ­ടു­ത്ത­തി­നു­ശേ­ഷം ച­ങ്ങ­നാ­ശ്ശേ­രി എസ്. ബി. കോ­ളേ­ജിൽ നി­ന്നു് 1969-ൽ മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദം നേടി.

1992-ൽ കേരള സർ­വ്വ­ക­ലാ­ശാ­ല­യി­ലെ ലിം­ഗ്വി­സ്റ്റി­ക്സ് വി­ഭാ­ഗ­ത്തിൽ നി­ന്നു് ഇ­ദ്ദേ­ഹ­ത്തി­നു പി­എ­ച്ച്. ഡി. ല­ഭി­ച്ചു. ‘പ്രാ­ചീ­ന­മ­ല­യാ­ള­ഗ­ദ്യ­ത്തി­ന്റെ വ്യാ­ക­ര­ണ­വി­ശ­ക­ല­നം’ (A Grammatical Analysis of Early Missionary Malayalam Prose Texts) ആ­യി­രു­ന്നു ഇ­ദ്ദേ­ഹ­ത്തി­ന്റെ ഗ­വേ­ഷ­ണ­വി­ഷ­യം. 1990-ൽ ഫ്രെ­യ്ബർ­ഗ്ഗി­ലെ ഗെ­യ്ഥെ ഇൻ­സ്റ്റി­റ്റ്യൂ­ട്ടിൽ ജർ­മ്മൻ ഭാ­ഷാ­പ­ഠ­നം. അ­ല­ക്സാ­ണ്ടർ ഫോൺ ഹും­ബോൾ­ട്ട് ഫെ­ല്ലോ എന്ന നി­ല­യിൽ ജർ­മ്മ­നി­യി­ലും സ്വി­റ്റ്സർ­ലാ­ണ്ടി­ലു­മു­ള്ള സർ­വ്വ­ക­ലാ­ശാ­ല­ക­ളി­ലും ഗ്ര­ന്ഥ­ശേ­ഖ­ര­ങ്ങ­ളി­ലും ഗ­വേ­ഷ­ണ­പ­ഠ­ന­ങ്ങൾ ന­ട­ത്തി.

1962 മുതൽ 82 വരെ ച­ങ്ങ­നാ­ശ്ശേ­രി എസ്. ബി. കോ­ളേ­ജിൽ ഇ­ദ്ദേ­ഹം ല­ക്ച­റ­റും 1982 മുതൽ 94 വരെ പ്ര­ഫ­സ­റും ആയി ജോലി ചെ­യ്തി­രു­ന്നു. 1994 മുതൽ 1997 വരെ ഇ­ദ്ദേ­ഹം കാ­ല­ടി­യി­ലെ ശ്രീ ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല­യിൽ മ­ല­യാ­ളം വി­ഭാ­ഗ­ത്തിൽ റീ­ഡ­റാ­യും 1997 മുതൽ 2007 വരെ മ­ല­യാ­ളം പ്ര­ഫ­സ­റാ­യും അ­തോ­ടൊ­പ്പം കോ-​ഓർഡിനേറ്ററായും പ്ര­വർ­ത്തി­ച്ചു.

കോ­ട്ട­യ­ത്തു് മ­ഹാ­ത്മാ­ഗാ­ന്ധി സർ­വ്വ­ക­ലാ­ശാ­ല­യ്ക്കു കീ­ഴി­ലു­ള്ള സ്കൂൾ ഓഫ് ലെ­റ്റേ­ഴ്സി­ലും കേരള ക­ലാ­മ­ണ്ഡ­ല­ത്തി­ലും ഇ­ദ്ദേ­ഹം വി­സി­റ്റിം­ഗ് പ്ര­ഫ­സ­റാ­യി­രു­ന്നു. കേ­ര­ള­ത്തെ­പ്പ­റ്റി­യു­ള്ള പ­ഠ­ന­ങ്ങൾ­ക്കാ­യു­ള്ള താപസം എന്ന ജേ­ണ­ലി­ന്റെ എ­ഡി­റ്റ­റാ­യി­രു­ന്നു. ഓശാന മൗ­ണ്ടി­ന്റെ ബൈബിൾ തർ­ജ­മ­യിൽ എൻ. വി. കൃ­ഷ്ണ­വാ­ര്യ­രു­മാ­യി സ­ഹ­ക­രി­ച്ചു. കേരള സർ­ക്കാ­രി­ന്റെ മു­സി­രി­സ് പൈതൃക പ­ദ്ധ­തി­യു­ടെ ഉ­പ­ദേ­ഷ്ടാ­വാ­യും പ്ര­വർ­ത്തി­ച്ചു. ത­ല­ശ്ശേ­രി ഹെർമൻ ഗു­ണ്ടർ­ട്ട് മ്യൂ­സി­യ­ത്തി­ന്റെ ക്യു­റേ­റ്റർ.

ബെൻ സ്വി ഇൻ­സ്റ്റി­റ്റ്യൂ­ട്ട്, ജെ­റു­സ­ലേ­മി­ലെ ഹീ­ബ്രൂ സർ­വ്വ­ക­ലാ­ശാ­ല എ­ന്നി­വ­യു­മാ­യി സ­ഹ­ക­രി­ച്ചു് ഡോ. സ്ക­റി­യാ സ­ക്ക­റി­യ ‘ജൂ­ത­രു­ടെ മ­ല­യാ­ളം പെൺ­പാ­ട്ടു­കൾ’ ശേ­ഖ­രി­ച്ചു് പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

2022 ഒ­ക്ടോ­ബർ 18-നു് അ­ന്ത­രി­ച്ചു.

Colophon

Title: Manavikathayum Juthamathavum (ml: മാ­ന­വി­ക­ത­യും ജൂ­ത­മ­ത­വും).

Author(s): Dr. Scaria Zacharia.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Dr. Scaria Zacharia, Manavikathayum Juthamathavum, ഡോ. സ്ക­റി­യ സ­ക്ക­റി­യ, മാ­ന­വി­ക­ത­യും ജൂ­ത­മ­ത­വും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 22, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Passage of the Jews through the Red Sea, a painting by Ivan Ayvazovsky (1817–1900). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.