SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_dance_of_Shiva.jpg
Monument to the Fallen Angel in the gardens of El Retiro Park, a photograph by Alvy .
പ്ര­പ­ഞ്ച­ത്തി­ന്റെ സർ­പ്പി­ള­നൃ­ത്ത­വും നാ­രാ­യ­ണ­ഗു­രു­വി­ന്റെ പാ­മ്പാ­ട്ടി­ച്ചി­ന്തും
ഷൂബ കെ. എസ്സ്.

നാ­രാ­യ­ണ ഗു­രു­വി­ന്റെ ക­വി­ത­യെ മുൻ­നിർ­ത്തി സം­സ്കാ­ര­ത്തി­ന്റെ­യും പ്ര­പ­ഞ്ച­ത്തി­ന്റെ­യും പ­രി­വർ­ത്ത­ന­സ്വ­ഭാ­വ­ത്തെ­യും സ്പൈ­റൽ­ഘ­ട­ന­യെ­യും വി­ശ­ദീ­ക­രി­ക്കു­ക­യാ­ണു് ഈ ലേ­ഖ­ന­ത്തിൽ. സാം­ഖ്യ­ചി­ന്ത­യോ­ടു് ആ­ധു­നി­ക ശാ­സ്ത്ര­പ്ര­പ­ഞ്ച­ദർ­ശ­ന­വും നാ­രാ­യ­ണ­ഗു­രു­വി­ന്റെ വീ­ക്ഷ­ണ­വും എ­ങ്ങ­നെ ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്നും പ­രി­ശോ­ധി­ക്കു­ന്നു.

പാ­മ്പും ലി­ബി­ഡോ­യും

‘ഉ­റ്റ­കു­രു­തി ഉയർ മ­രു­ങ്കം

ഉ­ന്മ­യി കു­ഴ­ലും ഉറയ്ത ചെ­മ്പു

……’

എ­ന്നി­ങ്ങ­നെ പാടി

‘ചേർ­ന്നു­മു­പ്പ­ന്റു­ടർ­ന്നാ­ടു പാ­മ്പേ’

എ­ന്നി­ങ്ങ­നെ അ­വ­സാ­നി­ക്കു­ന്ന രീ­തി­യി­ലു­ള്ള ത­മി­ഴു് പാ­ട്ടു­ണ്ടു്.

ചോ­ര­യു­ടെ അ­ടി­സ്ഥാ­ന­ഘ­ട­കം ഇ­രു­മ്പാ­ണെ­ന്നും ത­ല­മു­ടി­യു­ടേ­തു് ചെ­മ്പു് ആ­ണെ­ന്നു­മാ­ണു് പാ­ട്ടിൽ പ­റ­യു­ന്ന­തു്. ത­മി­ഴി­ലെ പ­തി­നെ­ട്ടു സി­ദ്ധ­ന്മാ­രിൽ ഒ­രാ­ളാ­യ പാ­മ്പാ­ട്ടി സി­ദ്ധ­രു­ടേ­താ­ണു് വരികൾ. ആടു പാ­മ്പേ എ­ന്നി­ങ്ങ­നെ അ­വ­സാ­നി­ക്കു­ന്ന­വ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പല പാ­ട്ടു­ക­ളും. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­യി­ങ്ങ­നെ:

പഴയ പാ­ണ്ഡ്യ­രാ­ജ്യ­ത്തിൽ, ഉ­പ­ജീ­വ­ന­ത്തി­നാ­യി പാ­മ്പി­നെ പി­ടി­ക്കു­ന്ന തൊഴിൽ ചെ­യ്തി­രു­ന്ന ഒരു ചെ­റു­പ്പ­ക്കാ­രൻ ജീ­വി­ച്ചി­രു­ന്നു. അ­മൂ­ല്യ­മാ­യ ന­വ­ര­ത്ന­നാ­ഗ­ത്തെ തി­ര­യു­ന്ന­തി­നി­ട­യിൽ അ­ദ്ദേ­ഹം ശ്രീ­ല­ങ്കൻ വം­ശ­ജ­നാ­യ സ­ട്ടൈ­മു­നി സി­ദ്ധ­നെ ക­ണ്ടു­മു­ട്ടി.

സ­ട്ടൈ­മു­നി സി­ദ്ധർ ചോ­ദി­ച്ചു, “എ­ന്താ­ണു് നി­ങ്ങൾ അ­ന്വേ­ഷി­ക്കു­ന്ന­തു്?”

അ­പൂർ­വ്വ­ങ്ങ­ളിൽ അ­പൂർ­വ്വ­മാ­യ ന­വ­ര­ത്ന­നാ­ഗ­ത്തെ­യാ­ണു് താൻ അ­ന്വേ­ഷി­ക്കു­ന്ന­തെ­ന്നു് പാ­മ്പു പി­ടു­ത്ത­ക്കാ­രൻ വെ­ളി­പ്പെ­ടു­ത്തി­യ­പ്പോൾ സി­ദ്ധർ ഉ­റ­ക്കെ ചി­രി­ച്ചു.

“ഏ­റ്റ­വും മ­ഹി­ത­വും ഗം­ഭീ­ര­വു­മാ­യ പാ­മ്പു് നി­ങ്ങ­ളു­ടെ ഉ­ള്ളിൽ വ­സി­ക്കു­ന്നു! എ­ന്നി­ട്ടോ നി­ങ്ങൾ ഒരു വി­ഡ്ഢി­യെ­പ്പോ­ലെ ആ പാ­മ്പി­നെ പു­റ­ത്തു തി­ര­യു­ന്നു!”

സി­ദ്ധ­ന്റ വാ­ക്കു­കൾ പാ­മ്പാ­ട്ടി­യു­ടെ ഉ­ള്ളിൽ വലിയ ച­ല­ന­ങ്ങൾ ഉ­ണ്ടാ­ക്കി. സ­ട്ടൈ­മു­നി കാ­ര്യ­ങ്ങൾ കൂ­ടു­ത­ലാ­യി വി­ശ­ദീ­ക­രി­ച്ചു:

“എല്ലാ മ­നു­ഷ്യ­ശ­രീ­ര­ങ്ങ­ളു­ടെ ഉ­ള്ളി­ലും ഒരു പാ­മ്പു­ണ്ടു്. ഈ പാ­മ്പി­നെ കു­ണ്ഡ­ലി­നി എ­ന്നാ­ണു് അ­റി­യ­പ്പെ­ടു­ന്ന­തു്. ഈ പാ­മ്പി­നെ പി­ടി­ച്ചു് നി­യ­ന്ത്രി­ക്കു­ന്ന­വൻ ആണു് ഒരു യ­ഥാർ­ത്ഥ പാ­മ്പാ­ട്ടി.”

പാ­മ്പു് പി­ടി­ക്കു­ന്ന­യാൾ സ­ട്ടൈ­മു­നി­യെ തന്റെ ഗു­രു­വാ­യി സ്വീ­ക­രി­ച്ചു. ഗുരു ഉടനെ സ്ഥലം വി­ട്ടു. മ­ഹാ­നാ­യ ഗു­രു­വി­ന്റെ ഈ മ­ഹാ­നാ­യ ശി­ഷ്യൻ കു­ണ്ഡ­ലി­നി­യു­ടെ നി­യ­ന്ത്ര­ണം നേടി മ­ഹ­ത്താ­യ സി­ദ്ധി­കൾ നേടി.

ഗുരു തി­രി­ച്ചെ­ത്തി­യ­പ്പോൾ ശി­ഷ്യ­ന്റെ ആ­ത്മീ­യ­പു­രോ­ഗ­തി തി­രി­ച്ച­റി­ഞ്ഞു. അ­ദ്ദേ­ഹം ശി­ഷ്യ­നോ­ടു ചോ­ദി­ച്ചു: “മകനേ, ഞാൻ നി­ങ്ങ­ളെ ആ­ത്മീ­യ­ത­യു­ടെ പാ­ത­യി­ലേ­ക്കു ന­യി­ച്ചെ­ങ്കി­ലും ഞാൻ നി­ങ്ങ­ളു­ടെ പേരു് പോലും ചോ­ദി­ച്ചി­ല്ല. എ­ന്നോ­ടു പറയൂ, നി­ങ്ങ­ളു­ടെ പേരു് എ­ന്താ­ണു്?”

ശി­ഷ്യൻ മ­റു­പ­ടി പ­റ­ഞ്ഞു, “സ്വാ­മി, പ­ണ­ത്തി­നാ­യി പാ­മ്പു­ക­ളെ പി­ടി­കൂ­ടി ന­ട­ന്നി­രു­ന്ന ഒരു പാ­മ്പു പി­ടു­ത്ത­ക്കാ­രൻ മാ­ത്ര­മാ­യി­രു­ന്നു ഞാൻ. പക്ഷേ, നി­ങ്ങൾ എന്നെ കു­ണ്ഡ­ലി­നി­യു­ടെ വഴി കാ­ണി­ക്കു­ക­യും അതു് നി­യ­ന്ത്രി­ക്കാ­നു­ള്ള വഴി പ­റ­ഞ്ഞു ത­രി­ക­യും എന്റെ ഉ­ള്ളിൽ പ­രം­പൊ­രു­ളി­ന്റെ ദർശനം ന­ട­ത്തു­ക­യും ചെ­യ്തു. എന്റെ പേരു് എ­ന്താ­ണെ­ന്നു് ഞാൻ എ­ങ്ങ­നെ പറയും? അ­ന്നും ഇ­ന്നും എന്റെ ജീ­വി­തം പാ­മ്പി­നെ ചു­റ്റി­പ്പ­റ്റി­യാ­ണു്. അ­തി­നാൽ എന്നെ പാ­മ്പാ­ട്ടി എന്നു വി­ളി­ക്കൂ!”

ഇതു കേ­ട്ടു് ചി­രി­ച്ചു­കൊ­ണ്ടു് ഗുരു അ­നു­ഗ്ര­ഹി­ച്ചു: “അ­ങ്ങ­നെ­യാ­ക­ട്ടെ. ഇനി മുതൽ നി­ങ്ങ­ളെ പാ­മ്പാ­ട്ടി സി­ദ്ധർ എന്നു ലോകം വി­ളി­ക്കും”. അ­ങ്ങി­നെ അ­ദ്ദേ­ഹം പാ­മ്പാ­ട്ടി സി­ദ്ധർ എ­ന്ന­റി­യ­പ്പെ­ട്ടു. പാ­മ്പു് ലൈം­ഗി­കോർ­ജ്ജ­ത്തി­ന്റെ (Libido) അ­ട­യാ­ള­മാ­ണെ­ന്നു് അ­റി­യാ­ത്ത­വർ ഇ­ന്നു­ണ്ടാ­വി­ല്ല. കു­ണ്ഡ­ലി­നി എ­ന്നാൽ ലി­ബി­ഡോ ആണു്. സാം­ഖ്യ­സി­ദ്ധാ­ന്തം പ്ര­പ­ഞ്ചോ­ത്പ­ത്തി­യ്ക്കു പി­ന്നി­ലെ ‘ലൈം­ഗി­കോർ­ജ്ജ’ത്തെ­യാ­ണു് അ­ന്വേ­ഷി­ച്ച­തു്. പാ­മ്പാ­ട്ടി സി­ദ്ധ­രു­ടെ പാ­ട്ടി­ലെ അ­ഞ്ചു­ത­ല­യു­ള്ള, നൃ­ത്തം ചെ­യ്യു­ന്ന പാ­മ്പു് സാം­ഖ്യർ പ്ര­പ­ഞ്ച­കാ­ര­ണ­മാ­യി പറഞ്ഞ പ­ഞ്ച­ഭൂ­ത­ങ്ങ­ളാ­ണു്. വൈ­യ­ക്തി­ക­മാ­യ ലൈം­ഗി­കോർ­ജ്ജ­ത്തെ പ്ര­പ­ഞ്ച ‘ലൈം­ഗി­കോർ­ജ്ജ’മാ­ക്കി വി­ക­സി­പ്പി­ക്കു­ന്ന­താ­ണു് ആ നൃ­ത്തം. വ്യ­ക്തി­പ­ര­മാ­യ ശാ­രീ­രി­കാ­ഭ്യാ­സ­മാ­യും അ­ത്ഭു­ത­സി­ദ്ധി­ക­ളാ­യും അതു കു­ണ്ഡ­ലി­നീ സ­ങ്ക­ല്പ­ത്തിൽ ചു­രു­ങ്ങി­പ്പോ­യി­ട്ടു­ണ്ടെ­ങ്കി­ലും ആ സി­ദ്ധ­സ­ങ്ക­ല്പ­ത്തി­നു പി­ന്നി­ലു­ള്ള­തു് സാം­ഖ്യ­ത്തി­ന്റെ പ്ര­പ­ഞ്ച നി­ല­പാ­ടാ­ണു്. നാ­രാ­യ­ണ ഗുരു കേ­ര­ളീ­യ ന­വോ­ത്ഥാ­ന­കാ­ല­ത്തു് അ­തി­ന്റെ സാ­ധ്യ­ത­കൾ വീ­ണ്ടെ­ടു­ക്കു­ന്നു. നാ­രാ­യ­ണ ഗു­രു­വി­ന്റെ കു­ണ്ഡ­ലി­നി­പ്പാ­ട്ടു് ആദ്യം പ്ര­സി­ദ്ധീ­ക­രി­ച്ച­തു് ‘പാ­മ്പാ­ട്ടി­ച്ചി­ന്തു് ’ എന്ന പേ­രി­ലാ­യി­രു­ന്നു.

“ആടു പാ­മ്പേ പുനം തേടു പാ­മ്പേ,യരു-

ളാ­ന­ന്ദ­ക്കൂ­ത്തു ക­ണ്ടാ­ടു പാ­മ്പേ

……

ആയിരം കോ­ടി­യ­ന­ന്തൻ നീയാനന-​

മാ­യി­ര­വും തു­റ­ന്നാ­ടു പാ­മ്പേ…”

images/Fritjof_Capra.jpg
ഫ്രി­റ്റ്ജോ­ഫ് കാപ്ര

പ്ര­പ­ഞ്ച­സൃ­ഷ്ടി­യ്ക്കും സം­ഹാ­ര­ത്തി­നും വീ­ണ്ടു­മു­ള്ള സൃ­ഷ്ടി­ക്കും കാ­ര­ണ­മാ­കു­ന്ന ‘ലൈം­ഗി­കോർ­ജ്ജ’മാണു് അരുൾ. അതു ക­ണ്ടു് നൃ­ത്തം ചെ­യ്യാ­നും അ­ന­ന്ത­മാ­യി സ­ഞ്ച­രി­ക്കാ­നും ആണു് പാ­മ്പി­നോ­ടു് ഗുരു പ­റ­യു­ന്ന­തു്. ആ പാ­മ്പു് ഈ പ്ര­പ­ഞ്ചോർ­ജ്ജ­ത്തി­ന്റെ ആ­ത്മ­നി­ഷ്ഠാം­ശം ആണു്. ഫ്രോ­യി­ഡ് പ­റ­യു­ന്ന, ജീ­വി­താ­സ­ക്തി­ക്കും മ­ര­ണാ­സ­ക്തി­ക്കും സൃ­ഷ്ടി­ക്കും സം­ഹാ­ര­ത്തി­നും ഒ­രു­പോ­ലെ വ്യ­ക്തി­കൾ­ക്കു് കാ­ര­ണ­മാ­കു­ന്ന ലൈം­ഗി­കോർ­ജ്ജം. എ­ന്നാൽ അതു ത­ന്നെ­യാ­ണു് പ്ര­പ­ഞ്ചോർ­ജ്ജ­വും. അതു കൊ­ണ്ടു് അതു് ആയിരം ത­ല­യു­ള്ള അ­ന­ന്ത­ത­യാ­ണു്, അ­ന­ന്തൻ എന്ന സർ­പ്പ­ത്തി­ന്റെ ആ­ട്ട­മാ­ണു്. ഭൂ­മി­യെ­യും ദൈ­വ­ത്തെ­യും താ­ങ്ങി നിർ­ത്തു­ന്ന­തു് അ­ന­ന്ത­നാ­ണു്. പ്ര­പ­ഞ്ച­വും ദ്ര­വ്യ­ങ്ങ­ളും മ­നു­ഷ്യ­രും ജീ­വ­ജാ­ല­ങ്ങ­ളും ആ­ശ­യ­ങ്ങ­ളും സൃ­ഷ്ടി­ക്കു­ന്ന­തു് ഈ സർ­പ്പ­മാ­ണു്. അത്ര ആ­ഴ­ത്തി­ല­ല്ലാ­തെ ഇതിനെ ഒരു മ­ല­യാ­ള­ക­വി ഇ­ങ്ങ­നെ അ­നു­ക­രി­ക്കു­ന്നു:

“മാ­ള­മെ­ങ്ങ­റി­ഞ്ഞീ­ല, സ­ഞ്ച­രി­ക്കു­ന്നു കാല-

കാ­ള­കു­ണ്ഡ­ലി ജ­ഗ­ന്മ­ണ്ഡ­ല­ങ്ങ­ളെ­ച്ചു­റ്റി.”

ശി­വ­നും പ്ര­പ­ഞ്ച­നൃ­ത്ത­വും

ഈ പ്ര­പ­ഞ്ചോർ­ജ്ജ­ത്തെ ശി­വ­ന്റെ നൃ­ത്ത­വു­മാ­യും നാ­രാ­യ­ണ­ഗു­രു ബ­ന്ധി­പ്പി­ക്കു­ന്നു­ണ്ടു്. സൃ­ഷ്ടി­യു­ടെ­യും സം­ഹാ­ര­ത്തി­ന്റെ­യും അ­തി­ന്റെ തു­ടർ­ച്ച­യു­ടെ­യും സൂ­ച­ക­മാ­ണു് ശിവൻ.

‘തി­ങ്ക­ളും കൊ­ന്ന­യും ചൂ­ടു­മീ­ശൻ പദ-

പ­ങ്ക­ജം ചേർ­ന്നു നി­ന്നാ­ടു പാ­മ്പേ’

ആ­കാ­ശ­വും ഭൂ­മി­യും ച­ന്ദ്ര­നും കൊ­ന്ന­യും ഒക്കെ ഉള്ള നൃ­ത്തം­ചെ­യ്യു­ന്ന ശിവൻ ച­ലി­ക്കു­ന്ന പ്ര­പ­ഞ്ച­ത്തി­ന്റെ ഹ്ര­സ്വ­രൂ­പ­മാ­ണു്. ശി­വ­ശ­രീ­ര­ത്തിൽ പു­ള്ളി­പ്പു­ലി­ത്തോ­ലും ചാ­മ്പ­ലും ഉ­ണ്ടു്. ശിവൻ വെ­ള്ളി­മ­ല­യി­ലും ശ്മ­ശാ­ന­ത്തി­ലും ഉ­ണ്ടു്. ചു­ടു­കാ­ട്ടിൽ പി­ശാ­ചും പ്രേ­ത­വു­മു­ണ്ടു്. ആ­ശാ­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ,

‘ഇ­ടു­ങ്ങി­യ മാ­ള­ങ്ങ­ളി­ലി­ഴ­ഞ്ഞേ­റും

പാ­മ്പു­കൾ­പോൽ

വി­ട­വു­തോ­റും പി­ണ­ഞ്ഞ വേ­രു­ക­ളോ­ടും’

കൂടിയ അരയാൽ ചു­ട­ല­ഭൂ­തം പോലെ നി­ല­കൊ­ള്ളു­ന്ന ചു­ടു­കാ­ടു്. മു­റി­ഞ്ഞു ചോ­ര­യിൽ പൊ­തി­ഞ്ഞ ജീ­വി­ത­വും പ്ര­ണ­യ­സ­മാ­ഗ­മ­വും മ­ര­ണ­വും പ്രണയ സാ­ക്ഷാ­ത്കാ­ര­വും ഈ ചു­ട­ല­ഭൂ­മി­യി­ലാ­ണു്. ക­ഠി­ന­മാ­യ ദുഃ­ഖ­വും സു­ഖ­വും ഇ­വി­ടെ­ത്ത­ന്നെ. ആ­ശാ­ന്റെ ഉ­പ­ഗു­പ്ത­നെ­പ്പോ­ലെ പ്ര­പ­ഞ്ച­ഗ­തി­യോർ­ക്കു­മ്പോൾ അ­ഗാ­ധ­മാ­യ കാ­രു­ണ്യം നി­റ­യു­ന്നു. ക­ണ്ണീർ ഒ­ഴു­കു­ന്നു.

‘വെ­ണ്ണീ­റ­ണി­ഞ്ഞു വി­ള­ങ്ങും തി­രു­മേ­നി

ക­ണ്ണീ­രൊ­ഴു­ക­ക്ക­ണ്ടാ­ടു പാ­മ്പേ’

കാ­മ­ദേ­വ­നെ ചു­ട്ടു­കൊ­ന്ന­യാ­ളും പൂ­മ­ണ­മു­ള്ള മു­ടി­യു­ള്ള­വ­ളെ ഉ­ള്ളിൽ കൊ­ണ്ടു ന­ട­ക്കു­ന്ന­യാ­ളും ശിവൻ തന്നെ.

‘പൂ­മ­ണ­ക്കും കു­ഴ­ലാ­ള­കം പൂകുമാ-​

ക്കോ­മ­ള മേനി ക­ണ്ടാ­ടു പാ­മ്പേ’

images/The_Tao_of_Physics.jpg

ച­രാ­ച­ര­ങ്ങ­ളെ സൃ­ഷ്ടി­ക്കു­ക­യും സം­ഹ­രി­ക്കു­ക­യും ചെ­യ്യു­ന്ന­യാൾ. ക­ല­പ്പ­യും ക­പ്പ­ലും വൈ­ദ്യ­വും ഓ­ട­ക്കു­ഴ­ലും കണ്ടു പി­ടി­ച്ച­യാ­ളാ­യാ­ണു് ശിവനെ കേസരി എ. ബാ­ല­കൃ­ഷ്ണ­പി­ള്ള അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തു്. എ­ബ്രാ­യ­ക്കാ­രു­ടെ ആദി ക്രി­സ്തു­വാ­ണു് ശിവൻ എ­ന്നും അ­ദ്ദേ­ഹം നി­രീ­ക്ഷി­ക്കു­ന്നു. ഫ്രോ­യി­ഡി­ന്റെ ‘ജീ­വ­വാ­സ­ന’യെയും ‘മ­ര­ണ­വാ­സ­ന’യെയും പ്ര­ള­യം, ചി­ര­ഞ്ജീ­വി എന്നീ സ­ങ്ക­ല്പ­ങ്ങ­ളു­മാ­യും കേസരി ബ­ന്ധി­പ്പി­ക്കു­ന്നു­ണ്ടു്. ശിവനെ ചി­ര­ഞ്ജീ­വി­യാ­യി പ്ര­ഖ്യാ­പ­നം ചെ­യ്ത­തു മു­ത­ലാ­ണു് ചി­ര­ഞ്ജീ­വി ആ­ശ­യ­വും അവതാര ആ­ശ­യ­വും ച­രി­ത്രാ­തീ­ത ജ­ന­ങ്ങൾ­ക്കി­ട­യിൽ ഉ­ണ്ടാ­യ­തു് എ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു. സൃ­ഷ്ടി­യു­ടെ­യും സം­ഹാ­ര­ത്തി­ന്റെ­യും അ­ധ്വാ­ന­ത്തി­ന്റെ­യും ച­രി­ത്ര­സൂ­ച­കം മാ­ത്ര­മ­ല്ല ശിവൻ. ക്രി­യാ­നു­ഭ­വ­ങ്ങ­ളു­ടെ സം­ഘാ­ത­വും സർ­പ്പി­ള (Spiral) സ­ഞ്ചാ­ര­വും ന­ട­ക്കു­ന്ന പ്ര­പ­ഞ്ചാ­നു­ഭ­വ­ത്തി­ന്റെ പൂർ­വ്വ­സ­ങ്ക­ല്പം കൂ­ടി­യാ­ണ­തു്. അ­മേ­രി­ക്കൻ ഭൗതിക ശാ­സ്ത്ര­ജ്ഞൻ ഫ്രി­റ്റ്ജോ­ഫ് കാപ്ര (Fritjof Capra) ‘താവോ ഓഫ് ഫി­സി­ക്സ് ’ എന്ന പു­സ്ത­ക­ത്തിൽ ഇ­ങ്ങ­നെ എ­ഴു­തു­ന്നു:

“…പ്ര­പ­ഞ്ച നർ­ത്ത­ക­നാ­യ ശിവൻ സൃ­ഷ്ടി­യു­ടെ­യും നാ­ശ­ത്തി­ന്റെ­യും പ്ര­തീ­ക­മാ­യി നൃ­ത്ത­നാ­ട്യ­ങ്ങ­ളി­ലൂ­ടെ പ്ര­പ­ഞ്ച­ത്തെ ന­യി­ക്കു­ന്നു. അതു് പ്ര­പ­ഞ്ച­ത്തി­ന്റെ അ­ന­ന്ത­മാ­യ താ­ള­മാ­യി നി­ല­കൊ­ള്ളു­ന്നു…”

അ­മേ­രി­ക്കൻ ശാ­സ്ത്ര­ജ്ഞൻ കാൾ എ­ഡ്വാർ­ഡ് സാഗൻ, ‘കോ­സ്മോ­സ് ’ എന്ന പ്ര­ഖ്യാ­ത പു­സ്ത­ക­ത്തിൽ ഇ­ങ്ങ­നെ പ­റ­യു­ന്നു:

images/Carl_Sagan.jpg
കാൾ എ­ഡ്വാർ­ഡ് സാഗൻ

“… ഓരോ പ്ര­പ­ഞ്ച­ത്തി­ന്റെ­യും തു­ട­ക്ക­ത്തി­ലെ സൃ­ഷ്ടി­യെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന ശി­വ­താ­ണ്ഡ­വ­രൂ­പം അ­താ­യ­തു് ശി­വ­ന്റെ പ്ര­പ­ഞ്ച നൃത്ത രൂപം ഏ­റ്റ­വും മ­നോ­ഹ­ര­വും ശ്രേ­ഷ്ഠ­വു­മാ­ണു്. നർ­ത്ത­ക­രു­ടെ രാ­ജാ­വു് എ­ന്നർ­ത്ഥം വ­രു­ന്ന നടരാജ എന്ന ശി­വ­ന്റെ ഈ രൂ­പ­ത്തി­നു് നാലു കൈ­ക­ളാ­ണു­ള്ള­തു്. മു­ക­ളി­ലെ വ­ല­ത്തെ ക­യ്യി­ലു­ള്ള ഉ­ടു­ക്കിൽ നി­ന്നു­ള്ള ശബ്ദം സൃ­ഷ്ടി­യു­ടേ­താ­ണു്. മു­ക­ളി­ലെ ഇ­ട­ത്തെ ക­യ്യിൽ അ­ഗ്നി­യാ­ണു­ള്ള­തു്. ഇ­പ്പോൾ പു­തു­താ­യി സൃ­ഷ്ടി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള പ്ര­പ­ഞ്ചം കോ­ടി­ക്ക­ണ­ക്കി­നു വർ­ഷ­ങ്ങൾ­ക്കു ശേഷം പൂർ­ണ്ണ­മാ­യി ന­ശി­ക്കു­മെ­ന്നു് ഓർ­മ്മി­പ്പി­ക്കാ­നു­ള്ള­താ­ണു് ആ അഗ്നി. ഈ പ­ര­മ­വും മ­നോ­ഹ­ര­വു­മാ­യ രൂ­പ­ങ്ങ­ളെ ആ­ധു­നി­ക ജ്യോ­തി­ശാ­സ്ത്ര ആ­ശ­യ­ങ്ങ­ളു­ടെ ഒരു തരം മു­ന്നോ­ടി­യാ­യി സ­ങ്ക­ല്പി­ക്കാ­നാ­ണു് എ­നി­ക്കി­ഷ്ടം…”

“എ­ല്ലാ­മി­റ­ക്കി­യെ­ടു­ക്കു­മേ­കൻ പദ-

പ­ല്ല­വം പറ്റി നി­ന്നാ­ടു പാ­മ്പേ:”

എ­ല്ലാ­ത്തി­നെ­യും സൃ­ഷ്ടി­ക്കു­ക­യും സം­ഹ­രി­ക്കു­ക­യും ചെ­യ്യു­ന്ന ശി­വ­നോ­ടു് ചേർ­ന്നു് നി­ന്നാ­ടു പാ­മ്പേ എന്നു ഗുരു പാ­ടു­ന്നു.

ട്രാൻ­സ് ഫി­സി­ക്സും പാ­മ്പാ­ട്ടി­നൃ­ത്ത­വും

സ്റ്റീ­ഫൻ ഹോ­ക്കി­ങ്ങ്, ‘എ ബ്രീ­ഫ് ഹി­സ്റ്റ­റി ഓഫ് ടൈമി’ൽ പ­റ­യു­ന്ന ഒരു ഉ­ദാ­ഹ­ര­ണ­മു­ണ്ടു്. ഒരു തീ­വ­ണ്ടി­യിൽ ഒരാൾ ടേബിൾ ടെ­ന്നീ­സ് ക­ളി­ക്കു­ന്നു. പ­ന്തു് ഓരോ സെ­ക്ക­ന്റ് ഇ­ട­വി­ട്ടു് മേ­ലോ­ട്ടും താ­ഴോ­ട്ടും ടേ­ബി­ളിൽ തട്ടി പൊ­ന്തു­ന്നു. വളരെ ചെറിയ അ­ക­ല­മാ­ണു് പ­ന്തു് സ­ഞ്ച­രി­ക്കു­ന്ന­തു്. ട്രെ­യി­നി­ന­ക­ത്തി­രു­ന്നു് കാ­ണു­ന്ന­യാൾ­ക്കു് അ­ങ്ങ­നെ­യാ­ണു് അ­നു­ഭ­വ­പ്പെ­ടു­ന്ന­തു്. എ­ന്നാൽ റെയിൽ പാ­ള­ത്തി­ന­രി­കെ നിൽ­ക്കു­ന്ന ഒ­രാൾ­ക്കു് ആ­ദ്യ­ത്തെ തട്ടൽ ക­ഴി­ഞ്ഞു് ഏ­ക­ദേ­ശം 40 മീ­റ്റർ അ­ക­ല­ത്തി­ലാ­യി ര­ണ്ടാ­മ­ത്തെ തട്ടൽ ന­ട­ക്കു­ന്നു എന്നു കാണാം. കാരണം ര­ണ്ടു് ത­ട്ടി­പ്പൊ­ന്ത­ലു­കൾ­ക്കി­ട­യിൽ തീ­വ­ണ്ടി ഇ­ത്ര­യും ദൂരം സ­ഞ്ച­രി­ച്ചി­രി­ക്കും. അ­താ­യ­തു് സം­ഭ­വ­ങ്ങ­ളു­ടെ സ്ഥാ­ന­ങ്ങ­ളും അവ ത­മ്മി­ലു­ള്ള ദൂ­ര­വും തീ­വ­ണ്ടി­യി­ലേ­യും റെയിൽ പാ­ള­ങ്ങ­ളി­ലേ­യും വ്യ­ക്തി­ക­ളെ സം­ബ­ന്ധി­ച്ചു് വ്യ­ത്യ­സ്ത­മാ­യി­രി­ക്കും. അ­രി­സ്റ്റോ­ട്ടി­ലി­നും ന്യൂ­ട്ട­നും ശേ­ഷ­മു­ള്ള ഭൗ­തി­ക­ശാ­സ്ത്രം സൃ­ഷ്ടി­ച്ച ആ­പേ­ക്ഷി­ക­ത­യും അ­നി­ശ്ചി­ത­ത്വ­വും വി­ശ­ദീ­ക­രി­ക്കു­ക­യാ­ണു് ഹോ­ക്കി­ങ്ങ്. സ്ഥ­ല­കാ­ല­ങ്ങ­ളു­ടെ മി­ഥ്യാ­സ്വ­ഭാ­വ­വും ദ്ര­വ്യ­ത്തി­നും ഊർ­ജ്ജ­ത്തി­നും ത­മ്മി­ലു­ള്ള പൂ­ര­ക­ത്വ­വും പ്ര­പ­ഞ്ച­ത്തെ സം­ബ­ന്ധ­മാ­യ പഴയ നി­ല­പാ­ടു­ക­ളെ അ­ട്ടി­മ­റി­ച്ചു.

‘മ­ഹാ­വി­സ്ഫോ­ട­ന­ത്തി­നു­ശേ­ഷം പ്ര­പ­ഞ്ചം വി­ക­സി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു് എന്ന കാ­ര്യം ഇ­ന്നു് ഏ­താ­ണ്ടു് ഉ­റ­പ്പാ­ണു്. എ­ന്നാൽ, അതു് എ­ല്ലാ­യ്പോ­ഴും വി­ക­സി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു എന്ന കാ­ര്യ­ത്തിൽ യാ­തൊ­രു വ്യ­ക്ത­ത­യു­മി­ല്ല. പ്ര­പ­ഞ്ച വി­കാ­സ­ത്തി­ന്റെ വേഗത ക്ര­മേ­ണ കു­റ­ഞ്ഞു എന്നു വരാം. എ­ന്നി­ട്ടു് വി­കാ­സം പൂർ­ണ­മാ­യി നിൽ­ക്കു­ക­യും സ­ങ്കോ­ചം ആ­രം­ഭി­ക്കു­ക­യും ചെ­യ്യാം. പ്ര­പ­ഞ്ച­ത്തി­ലെ ദ്ര­വ്യം ഒരു നിർ­ണാ­യ­ക­മാ­യ നി­ശ്ചി­ത അ­ള­വി­ലും കു­റ­വാ­ണെ­ങ്കിൽ അ­ക­ന്നു പോ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന താ­രാ­പ­ഥ­ങ്ങ­ളു­ടെ ഗു­രു­ത്വാ­കർ­ഷ­ണ­ത്തി­നു് വി­കാ­സ­ത്തെ പി­ടി­ച്ചു­നിർ­ത്തു­വാൻ സാ­ധി­ക്കു­ക­യി­ല്ല. അ­ങ്ങ­നെ­യെ­ങ്കിൽ പ്ര­പ­ഞ്ചം ശാ­ശ്വ­ത­മാ­യി അ­ക­ന്നു പോ­യി­ക്കൊ­ണ്ടേ­യി­രി­ക്കും. എ­ന്നാൽ ന­മു­ക്കു് കാ­ണു­വാൻ സാ­ധി­ക്കു­ന്ന­തി­ലും കൂ­ടു­തൽ ദ്ര­വ്യം ഈ പ്ര­പ­ഞ്ച­ത്തിൽ ഉ­ണ്ടെ­ങ്കിൽ പ്ര­പ­ഞ്ചം ഗു­രു­ത്വാ­കർ­ഷ­ണ­ത്താൽ ഒ­രു­മി­ച്ചു നിൽ­ക്കു­ക­യും വി­കാ­സ­വും സ­ങ്കോ­ച­വും മാ­റി­മാ­റി അ­ര­ങ്ങേ­റു­ക­യും ചെ­യ്യും. ഇ­തു­ത­ന്നെ­യാ­ണു് അ­വ­സാ­ന­മി­ല്ലാ­ത്ത വി­ശ്വ­ത്തി­നു­മേൽ വി­ശ്വം എന്ന പ്ര­പ­ഞ്ച­ത്തെ­ക്കു­റി­ച്ചു­ള്ള ഇ­ന്ത്യൻ ആ­ശ­യ­വും’ എന്നു കാൾ സാഗൻ നി­രീ­ക്ഷി­ക്കു­ന്നു. ഇ­ത്ത­ര­ത്തിൽ ആ­ന്ദോ­ള­നം ന­ട­ക്കു­ന്ന ഒരു വി­ശ്വ­ത്തി­ലാ­ണു് നാം ജീ­വി­ക്കു­ന്ന­തെ­ങ്കിൽ മ­ഹാ­വി­സ്ഫോ­ട­നം എ­ന്ന­തു് പ്ര­പ­ഞ്ച­സൃ­ഷ്ടി­യെ കു­റി­ക്കു­ന്ന­ത­ല്ല. മ­റി­ച്ചു് അതു് ഇ­തി­നു­മു­മ്പു് ഉ­ണ്ടാ­യി­രു­ന്ന പ്ര­പ­ഞ്ച­ത്തി­ന്റെ അ­വ­സാ­നം മാ­ത്ര­മാ­ണു്. പ്ര­പ­ഞ്ച­ത്തി­ന്റെ ഏ­റ്റ­വും ഒ­ടു­വി­ല­ത്തെ അ­വ­താ­ര­ത്തി­ന്റെ സം­ഹാ­രം മാ­ത്രം. തു­ട­ക്ക­വും ഒ­ടു­ക്ക­വു­മി­ല്ലാ­ത്ത പ്ര­പ­ഞ്ചം അ­വ­സാ­ന­മി­ല്ലാ­ത്ത പ്ര­പ­ഞ്ച­മ­ര­ണ ജ­ന­ന­ച­ക്ര­ങ്ങ­ളു­ടെ സ്പൈ­റൽ സ­ഞ്ചാ­രം. ഇ­തി­നെ­ന്തെ­ങ്കി­ലും നി­യ­മ­ങ്ങൾ ഉണ്ടോ. അ­ത്ത­രം പ­ഠ­ന­ങ്ങ­ളെ പ്ര­തി­നി­ധീ­ക­രി­ക്കാൻ ട്രാൻ­സ് ഫി­സി­ക്സ് എന്ന പദം കാൾ സാഗൻ നിർ­ദ്ദേ­ശി­ക്കു­ന്നു. പ്ര­പ­ഞ്ച­ത്തെ­യും വ­സ്തു­വി­നെ­യും സ്ഥ­ല­കാ­ല­ബ­ദ്ധ­മാ­യ പ്ര­ക്രി­യ­യാ­യി വീ­ക്ഷി­ക്കു­ക­യാ­ണു് ഇ­ന്നു് ശാ­സ്ത്രം. ഇ­രു­ളാ­യ ‘യി­ന്നി’ന്റെ­യും വെ­ളി­ച്ച­മാ­യ ‘യാങി’ന്റെ­യും വൈ­രു­ധ്യ­ങ്ങൾ നി­റ­ഞ്ഞ ആ­ശ്ലേ­ഷ­വും സർ­പ്പി­ള­ച­ല­ന­വു­മാ­യി എ­ല്ലാ­റ്റി­നെ­യും നിർ­വ്വ­ചി­ക്കു­ന്ന ചൈ­നീ­സ് ത­ത്ത്വ­ചി­ന്ത­യോ­ടു്, താ­വോ­യി­സ­ത്തോ­ടു് കാ­പ്ര­യെ­പ്പോ­ലു­ള്ള ശാ­സ്ത്ര­ജ്ഞർ ആ­ധു­നി­ക ശാ­സ്ത്ര­ത്തെ ബ­ന്ധി­പ്പി­ക്കു­ന്ന­തും ഈ നി­ല­പാ­ടി­നാ­ലാ­ണു്.

‘എ­ല്ലാ­യ­റി­വും വി­ഴു­ങ്ങി വെറും വെളി-

യെ­ല്ല­യി­ലേ­റി നി­ന്നാ­ടു പാ­മ്പേ’

ഈ പ്ര­പ­ഞ്ച­ത്തി­ലെ എല്ലാ അ­റി­വി­നെ­യും വി­ഴു­ങ്ങി പ്ര­പ­ഞ്ച­ശൂ­ന്യ­ത­യിൽ നി­ന്നാ­ണു് ഈ പാ­മ്പു് നൃ­ത്തം ചെ­യ്യു­ന്ന­തു്.

‘എ­ല്ലാം വി­ഴു­ങ്ങി­യെ­തി­ര­റ്റെ­ഴു­ന്നൊ­രു

ചൊ­ല്ലെ­ങ്ങു­മു­ണ്ടു നി­ന്നാ­ടു പാ­മ്പേ’

എ­ല്ലാം വി­ഴു­ങ്ങി, എ­ല്ലാം നി­റ­ഞ്ഞ അ­തു­ല്യ­മാ­യ ശൂ­ന്യ­ത, അ­തി­ന്റെ ശബ്ദം, അ­തി­ന്റെ താളം അ­താ­ണു് നാ­രാ­യ­ണ­ഗു­രു­വി­ന്റെ പാ­മ്പു് നൃ­ത്ത­ത്തി­ലു­ള്ള­തു്. അതു് പ്ര­പ­ഞ്ച­ത്തി­ന്റെ സർ­പ്പി­ള­ച­ല­ന­മാ­ണു്.

അ­ന്ധ­നും കാലു വ­യ്യാ­ത്ത­യാ­ളും

ക­ണ്ണു­കാ­ണാ­ത്ത ഒ­രാ­ളു­ടെ ചു­മ­ലിൽ ന­ല്ല­വ­ണ്ണം ന­ട­ക്കാ­നാ­വാ­ത്ത ഒരാൾ കയറി ഇ­രു­ന്നു യാത്ര ചെ­യ്യു­ന്ന ഉ­ദാ­ഹ­ര­ണം സാം­ഖ്യ­കാ­രി­ക­യിൽ കാണാം. കാ­ലു­പ്ര­ശ്ന­മു­ള്ള­യാ­ളി­ന്റെ കാ­ഴ്ച­യും കാ­ഴ്ച­പ്ര­ശ്ന­മു­ള്ള­യാ­ളി­ന്റെ കാ­ലു­ക­ളും ഉ­പ­യോ­ഗി­ച്ചു മു­ന്നോ­ട്ടു് പോ­കു­ന്ന­തു പോലെ പു­രു­ഷ­നും പ്ര­കൃ­തി­യും വൈ­രു­ധ്യ­ങ്ങ­ളോ­ടെ ഒ­രു­മി­ച്ചു സ­ഞ്ച­രി­ക്കു­ന്നു. വി­രു­ദ്ധ­ങ്ങ­ളാ­യ ര­ണ്ടു് ഘ­ട­ക­ങ്ങ­ളു­ടെ യോ­ജി­പ്പി­ലൂ­ടെ­യും വി­യോ­ജി­പ്പി­ലൂ­ടെ­യും ഉള്ള സ­ഞ്ചാ­ര­മാ­ണു് പ്ര­പ­ഞ്ചം. നെ­ഗ­റ്റീ­വും പോ­സി­റ്റീ­വും ത­മ്മി­ലു­ള്ള വി­കർ­ഷ­ണ­വും ആ­കർ­ഷ­ണ­വും പ്ര­പ­ഞ്ച­ത്തെ ന­യി­ക്കു­ന്നു. സാം­ഖ്യ­ചി­ന്ത­യ­നു­സ­രി­ച്ചു് പ്ര­കൃ­തി എ­ന്ന­തു് സത്വം, രജസു്, ത­മ­സ്സു് എന്നീ ഗു­ണ­ങ്ങ­ളും അ­വ­യു­ടെ പ­രി­വർ­ത്ത­ന­ങ്ങ­ളു­മാ­ണു്. ഗുണ പ­രി­ണാ­മ­മാ­ണു് പ്ര­പ­ഞ്ച­ത്തിൽ കാ­ണു­ന്ന­തു്. സത്വ-​രജ-തമോഗുണങ്ങളുടെ പ­രി­വർ­ത്ത­നം. സ­ത്വ­ഗു­ണ­വും ത­മോ­ഗു­ണ­വും വി­രു­ദ്ധ­ങ്ങ­ളാ­ണു്. എ­ല്ലാം പ­രി­ണാ­മാ­ത്മ­ക­ങ്ങ­ളാ­ണു്. ര­ജോ­ഗു­ണം ആ ച­ല­നാ­ത്മ­ക­ത­യു­ടെ സൂ­ച­ക­മാ­ണു്. അതു് സ­ത്വ­ഗു­ണ­ത്തെ­യും ത­മോ­ഗു­ണ­ത്തെ­യും പ­രി­വർ­ത്തി­പ്പി­ക്കു­ന്നു, സ്വയം പ­രി­ണ­മി­ക്കു­ക­യും ചെ­യ്യു­ന്നു. ദ്ര­വ്യ­വും ഊർ­ജ്ജ­വും ത­മ്മി­ലു­ള്ള ബന്ധം പോ­ലെ­യാ­ണ­തു്. പ്ര­പ­ഞ്ച­ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ചു മാ­ത്ര­മ­ല്ല വ്യ­ക്തി­മ­നഃ­ശ്ശാ­സ്ത്രം, സാം­സ്കാ­ര ച­രി­ത്രം, ലിംഗ-​വർഗ്ഗബന്ധങ്ങൾ, തു­ട­ങ്ങി­യ­വ­യി­ലേ­യ്ക്കെ­ല്ലാം വി­ക­സി­പ്പി­ക്കാ­വു­ന്ന നി­ല­പാ­ടാ­ണു് ഇതു്.

ഈ വീ­ക്ഷ­ണം മൂ­ന്നു തരം മ­ന­ശ്ശാ­സ്ത്ര വ്യ­ക്തി­ത്വ­ങ്ങ­ളെ നിർ­മ്മി­ക്കു­ന്നു.

സ­ത്വ­ഗു­ണ­വാൻ:
നല്ല വ്യ­ക്തി. വ്യ­വ­സ്ഥാ­നു­കൂ­ല­മാ­യ സ്വ­ഭാ­വ­മു­ള്ള­യാൾ, ഫ്രോ­യി­ഡി­ന്റെ രീ­തി­യിൽ പ­റ­ഞ്ഞാൽ ഈ­ഗോ­യും സൂ­പ്പർ ഈ­ഗോ­യും പ്ര­ധാ­ന­മാ­കു­ന്ന വ്യ­ക്തി­ത്വം.
ത­മോ­ഗു­ണ­വാൻ:
നി­ല­വി­ലു­ള്ള വ്യ­വ­സ്ഥ­യിൽ മോ­ശ­പ്പെ­ട്ട സ്വ­ഭാ­വ­മെ­ന്നു നിർ­വ്വ­ചി­ക്ക­പ്പെ­ടു­ന്ന­വ­യ്ക്കു് പ്രാ­മു­ഖ്യം. സ­ത്വ­ഗു­ണ­ത്തി­ന്റെ വി­പ­രീ­ത ഗു­ണ­ങ്ങൾ. ഫ്രോ­യി­ഡി­ന്റെ ഇഡ് പ്ര­ധാ­ന­മാ­യി വ­രു­ന്ന­വർ.
ര­ജോ­ഗു­ണ­വാൻ:
വ്യ­വ­സ്ഥാ­പി­ത ന­ന്മ­യി­ലോ തി­ന്മ­യി­ലോ പെ­ടു­ത്താ­നാ­വാ­ത്ത­വ­രും പ്ര­വൃ­ത്തി ശീ­ല­രു­മാ­യി­ട്ടു­ള്ള­വ­രും. അ­ധഃ­സ്ഥി­ത വ്യ­ക്തി­ത്വ­ത്തിൽ നി­ന്നും ഉള്ള മോചനം ഉ­ണ്ടാ­ക്കു­ന്ന വി­പ്ല­വ­വ്യ­ക്തി­ത്വം.

ഈ നന്മ, തിന്മ, കർ­മ്മം, ഇതു് സാ­മൂ­ഹി­കാ­ബോ­ധ­മ­ന­സ്സി­ലെ­യും രാ­ഷ്ട്രീ­യാ­ബോ­ധ­മ­ന­സ്സി­ലെ­യും ആ­ദി­രൂ­പ­മാ­തൃ­ക­കൾ കൂ­ടി­യാ­ണു്. സ­ത്വ­ഗു­ണ­പ്ര­ധാ­ന­മാ­യ രാ­ഷ്ടീ­യ­വ്യ­വ­സ്ഥ പൗ­രോ­ഹി­ത്യ­ഭ­ര­ണ­വും ത­മോ­ഗു­ണ പ്ര­ധാ­നം ക്ഷ­ത്രി­യ­രാ­ജ­വാ­ഴ്ച­യും ര­ജോ­ഗു­ണ­പ്ര­ധാ­ന­മാ­യ­തു് വൈശ്യ ശൂ­ദ്രാ­ധി­പ­ത്യ­വു­മാ­യി­രി­ക്കും. ജ­നാ­ധി­പ­ത്യ­വും മു­ത­ലാ­ളി­ത്ത­വും സോ­ഷ്യ­ലി­സ­വും മേൽ പ­റ­ഞ്ഞ­തി­ലേ­ക്കു­ള്ള പ­രീ­ക്ഷ­ണ­ങ്ങ­ളാ­ണു്.

പു­രാ­ണ­ക­ഥാ­പാ­ത്ര­ങ്ങ­ളെ എ­ടു­ത്താൽ രാമൻ, രാവണൻ, ഹ­നു­മാൻ എ­ന്നി­വ­യാ­ണു് സ­ത്വ­ര­ജ­ത­മോ­ഗു­ണ­ങ്ങ­ളു­ടെ വ്യ­ക്തി­മാ­തൃ­ക­കൾ. രാമൻ ന­ല്ല­വൻ, രാവണൻ മോ­ശ­പ്പെ­ട്ട­വൻ, ഹ­നു­മാൻ നി­ഷ്കാ­മ­കർ­മ്മം ചെ­യ്യു­ന്ന­വൻ. എ­ന്നാൽ, സം­സ്കാ­ര­ത്തി­ലും സാ­ഹി­ത്യ­ത്തി­ലും സർ­ഗ്ഗാ­ത്മ­ക­വ്യ­ക്തി­ക­ളി­ലും ഈ മാ­തൃ­ക­കൾ സ്ഥി­ര­മാ­യി നിൽ­ക്കു­ന്നി­ല്ല. ഓരോ ഗു­ണ­വും നെ­ഗ­റ്റീ­വാ­യും പോ­സി­റ്റീ­വാ­യും അ­പ­ര­ഗു­ണ­ങ്ങ­ളി­ലേ­യ്ക്കു് സ­ഞ്ച­രി­ക്കു­ന്നു. ന­വോ­ത്ഥാ­ന സ­ന്ദർ­ഭ­ങ്ങ­ളിൽ അതു പ്ര­ക­ട­മാ­കും. ന­വോ­ത്ഥാ­ന ആ­ഖ്യാ­ന­ങ്ങ­ളിൽ അ­ധ്യാ­ത്മ­രാ­മാ­യ­ണ­മൊ­ക്കെ പു­നർ­വാ­യി­ക്ക­പ്പെ­ടു­ന്നു. മ­ര്യാ­ദ­രാ­മൻ ശൂർ­പ്പ­ണ­ഖ­യോ­ടു് മോ­ശ­മാ­യി പെ­രു­മാ­റി രാ­വ­ണ­വ്യ­ക്തി­ത്വം പു­ലർ­ത്തി­യ ആ­ളാ­യി­മാ­റു­ന്നു. സീതയെ അ­നു­വാ­ദ­മി­ല്ലാ­തെ തൊടാൻ ത­യ്യാ­റ­ല്ല എന്നു പ­റ­യു­ന്ന, മ­ര്യാ­ദ­യ്ക്കു് പെ­രു­മാ­റി­യ മ­ര്യാ­ദ­രാ­മ­നാ­യി­രു­ന്നു രാവണൻ എന്നു മ­ന­സ്സി­ലാ­കു­ന്നു. ഹ­നു­മാ­ന്റെ കർ­മ്മ­ങ്ങൾ എ­ല്ലാം നി­ഷ്ഫ­ല­മാ­യി­രു­ന്നു. രാ­മ­ന്റെ അ­ടി­മ­യാ­യി­രു­ന്നു ഹ­നു­മാൻ. താൻ സീ­ത­യ്ക്കു വേ­ണ്ടി­യ­ല്ല രാ­വ­ണ­നെ കൊ­ന്ന­തു് വേണേൽ സീ­ത­യ്ക്കു് കു­ര­ങ്ങ­ന്മാ­രൊ­ടൊ­പ്പം പോകാം എ­ന്നു് രാമൻ പ­റ­യു­മ്പോൾ ഹ­നു­മാ­ന്റെ അ­ടി­മ­ത്തം നി­റ­ഞ്ഞ കർ­മ്മം വ്യ­വ­സ്ഥാ­പി­ത­മാ­യ ന­ന്മ­തി­ന്മ­ക­ളു­ടെ അർ­ത്ഥ­ശൂ­ന്യ­ത വെ­ളി­പ്പെ­ടു­ന്നു. ഹ­നു­മാ­ന്റെ ഉ­ള്ളി­ലെ രാമ-​രാവണ ബിം­ബ­ങ്ങ­ളു­ടെ നി­രാ­സ­മാ­യി അതു മാ­റു­ന്നു. ഇവിടെ നി­ന്നു സ്വയം തി­രി­ച്ച­റി­ഞ്ഞു കൊ­ണ്ടു് മാ­റു­ന്ന രാ­മ­നും രാ­വ­ണ­നും ഹ­നു­മാ­നും ഒക്കെ ഉ­ണ്ടാ­കു­ന്നു. രാ­മ­നു­ള്ളി­ലെ രാവണൻ പു­റ­ത്തു വ­രി­ക­യും രാ­വ­ണ­നു­ള്ളി­ലെ രാമൻ പു­റ­ത്തു വ­രി­ക­യും ഹ­നു­മാ­ന്റെ ഉ­ള്ളി­ലെ രാമ-​രാവണന്മാർ പു­റ­ത്തു വ­രി­ക­യും രാമ-​രാവണന്മാർ ഹ­നു­മാ­നു­മാ­യി ചേർ­ന്നു് പുതിയ രാ­മ­നും പുതിയ രാ­വ­ണ­നും പുതിയ ഹ­നു­മാ­നും ഉ­ണ്ടാ­കു­ക­യും ചെ­യ്യു­ന്നു. ഇ­താ­ണു് ഗു­ണ­പ­രി­ണാ­മം. സ­ത്വ­ര­ജ­ത­മോ­ഗു­ണ­ങ്ങൾ­ക്കു­ണ്ടാ­കു­ന്ന പ­രി­വർ­ത്ത­ന­ത്തി­നു­ദാ­ഹ­ര­ണ­മാ­യാ­ണു് ഇതു വി­ശ­ദീ­ക­രി­ച്ച­തു്. ഇതു് പ്രാ­പ­ഞ്ചി­ക രാഷ്ടീയ-​സാമൂഹിക-സാഹിത്യ-സാംസ്കാരിക രം­ഗ­ങ്ങ­ളിൽ വ്യ­ത്യ­സ്ത രീ­തി­യിൽ സം­ഭ­വി­ക്കു­ന്നു. ന­വോ­ത്ഥാ­ന­ത്തിൽ സാ­ത്വി­ക ഗു­ണ­വാ­നാ­യ ബ്രാ­ഹ്മ­ണ­നും ത­മോ­ഗു­ണ­വാ­നാ­യ ക്ഷ­ത്രി­യ­നും ര­ജോ­ഗു­ണ­വാ­നാ­യ ശൂ­ദ്ര­നും സ്പൈ­റൽ ഘ­ട­ന­യിൽ ത്രി­മാ­ന സ്വ­ഭാ­വ­ത്തിൽ മാ­റ്റ­ങ്ങൾ സം­ഭ­വി­ക്കു­ന്നു. രാമ-​രാവണ-ഹനുമാൻ ഗു­ണ­മാ­തൃ­ക­കൾ ഇ­ന്ന­ത്തെ മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥ­യിൽ വി­പ­രീ­ത സ്വ­ഭാ­വ­ത്തിൽ സ­ഞ്ച­രി­ച്ചു മ­റ്റൊ­രു രൂപം പ്രാ­പി­ക്കു­ന്നു. ജ­ന്മി­ത്ത­വ്യ­വ­സ്ഥ­യിൽ സാ­ത്വി­ക­രാ­മ­നും മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥ­യിൽ ത­മോ­ഗു­ണ­വാ­നാ­യ രാ­വ­ണ­നും സോ­ഷ്യ­ലി­സ്റ്റ് വ്യ­വ­സ്ഥ­യിൽ ര­ജോ­ഗു­ണ­വാ­നാ­യ ഹ­നു­മാ­നും പ്രാ­മു­ഖ്യം ഉ­ണ്ടാ­കാം. പക്ഷേ, ഏതു വ്യ­വ­സ്ഥ­യും സർ­ഗ്ഗ­ര­ഹി­ത­വും നി­ശ്ച­ല­വും ആ­കു­മ്പോൾ ജ­ന­വി­രു­ദ്ധ­മാ­കു­ന്നു. ന­വോ­ത്ഥാ­ന സ­ന്ദർ­ഭ­ങ്ങ­ളിൽ മൂ­ന്നും സർ­ഗ്ഗാ­ത്മ­ക­മാ­കു­ന്നു. സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സ­ന്ദർ­ഭ­ത്തിൽ, രാമ-​രാവണ-ഹനുമാൻ മാ­തൃ­ക­കൾ (സത്വ-​തമസ്സ്-രജസ്) ഗാന്ധി-​ബ്രിട്ടൻ-അംബേദ്കർ എ­ന്നി­ങ്ങ­നെ സ്വാ­ത­ന്ത്ര്യ­ത്തെ നിർ­മ്മി­ക്കു­ന്ന സർ­ഗ്ഗാ­ത്മ­ക പ്ര­തി­നി­ധാ­ന­ങ്ങൾ ആയി മാ­റു­ന്നു. മി­ക­ച്ച കൃ­തി­ക­ളി­ലും ന­വോ­ത്ഥാ­ന ച­രി­ത്ര സ­ന്ദർ­ഭ­ങ്ങ­ളി­ലും ഈ ഗു­ണ­ങ്ങൾ പ്ര­ക­ട­മാം­വി­ധം പ­രി­വർ­ത്ത­നാ­ത്മ­ക­വും സത്വ-​രജ-തമോഗുണ മാ­തൃ­കാ വ്യ­ക്തി­ത്വ­ങ്ങ­ളെ­ല്ലാം സർ­ഗ്ഗാ­ത്മ­ക­ങ്ങ­ളും ആയി മാ­റു­ന്നു. ഈ ഗു­ണ­ങ്ങൾ ലംബ ത­ല­ത്തി­ലും രേഖീയ ത­ല­ത്തി­ലും സർ­പ്പി­ള രീ­തി­യിൽ സ­ഞ്ച­രി­ക്കു­ന്നു. ഏ­തെ­ങ്കി­ലും ഒരു ഗു­ണ­ത്തി­നു­ണ്ടാ­കു­ന്ന പ­രി­വർ­ത്ത­നം മ­റ്റെ­ല്ലാ ഗു­ണ­ത്തെ­യും നിർ­ണ്ണ­യി­ക്കു­ന്നു. ക്വാ­ണ്ടം ഫി­സി­ക്സി­ലെ എ­ന്റാ­ങ്ഗിൾ­മെ­ന്റ് പ്ര­തി­ഭാ­സം പോലെ അ­ള­ക്കു­മ്പോൾ മാ­ത്രം സാ­ധ്യ­മാ­കു­ന്ന ഒ­ന്നാ­ണു് അതു്, അ­ല്ലെ­ങ്കിൽ അ­നി­ശ്ചി­ത­ത­ത്വ­വും. ഈ ദർ­ശ­ന­മാ­ണു് നാ­രാ­യ­ണ ഗു­രു­വെ ന­യി­ക്കു­ന്ന­തു്. ഇ­ട­ക്കു് മു­ന്നി­ട്ടും അ­ട­ങ്ങി­യും ഈ ത്രി­മാ­ന സർ­പ്പി­ള­സ്വ­ഭാ­വ­ത്തിൽ ന­ട­ക്കു­ന്ന പ­രി­ണാ­മ­മാ­ണു് ലോകം എ­ന്ന­തു­കൊ­ണ്ടാ­ണു് ഇ­ല്ലാ­യ്മ­യിൽ ഉ­ണ്മ­യും, ഉ­ണ്ടെ­ന്നു ക­രു­തു­ന്ന­തിൽ ഇ­ല്ലാ­യ്മ­യു­മാ­ണു­ള്ള­തെ­ന്നും ഈ ലോകം മാ­യ­യാ­ണെ­ന്നും നാ­രാ­യ­ണ ഗുരു പ­റ­യു­ന്ന­തു്. ‘ഉ­ണ്ടി­ല്ല­യെ­ന്നു മുറ മാ­റി­യ­സ­ത്തും’ സ­ത്തും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­താ­യി ‘അ­ദ്വൈ­ത ദീപിക’യിൽ ഗുരു എ­ഴു­തു­ന്നു. കേ­വ­ല­മാ­യ വ­സ്തു­വോ കാ­ണ­പ്പെ­ടു­ന്ന വ­സ്തു­വോ അല്ല സത്യം നിർ­മ്മാ­ണ­ത്തി­നാ­ധാ­ര­മാ­യ ക്രി­യാ­ശ­ക്തി­യാ­ണു്. അ­തി­നെ­യാ­ണു് ‘ബോധ’മെ­ന്നും അ­റി­വെ­ന്നും ഗുരു എന്നു വി­ളി­ക്കു­ന്ന­തു്. വ­സ്ത്രം പി­രി­ച്ചു നോ­ക്കി­യാൽ നൂലു്, അതു പി­രി­ച്ചാൽ പഞ്ഞി, പഞ്ഞി പി­രി­ച്ചാൽ ആ­ദി­മൂ­ല­ക­ങ്ങൾ അ­തി­നാൽ ഇ­തെ­ല്ലാം തോ­ന്ന­ലാ­ണു് കാ­നൽ­ജ­ലം പോലെ. ഉ­ള്ള­തു് അ­തി­ന്റെ നിർ­മ്മാ­ണ­പ്ര­ക്രി­യ­യാ­ണു്, ‘പ­ര­മാ­വ­ധി ബോ­ധ­മ­ത്രെ’ (അ­ദ്വൈ­ത ദീപിക) ശ­രീ­ര­ത്തി­നും ജീ­വ­നു­മ­പ്പു­റം, ദേ­ഹ­ത്തി­നും ദേ­ഹി­ക്കു­മ­പ്പു­റം ഒ­ന്നു­ണ്ടു്, അ­താ­ണു് മ­നു­ഷ്യ­നെ­യും നാ­ടി­നെ­യും ന­ഗ­ര­ത്തെ­യും ആ­കാ­ശ­ത്തെ­യും ഭൂ­മി­യെ­യും നിർ­മ്മി­ച്ച­തു്. അ­ത­റി­ഞ്ഞു് ആ­ടാ­നാ­ണു് ഗുരു പാ­മ്പി­നോ­ടു പ­റ­യു­ന്ന­തു്:

“…ദേഹം നി­ജ­മ­ല്ല ദേ­ഹി­യൊ­രു­വ­നീ

ദേ­ഹ­ത്തി­ലു­ണ്ടെ­ന്ന­റി­ഞ്ഞീ­ടു പാ­മ്പേ

നാടും ന­ഗ­ര­വു­മൊ­ന്നാ­യി നാവിൽ നി-

ന്നാ­ടു നിൻ­നാ­മ­മോ­തീ­ടു പാ­മ്പേ.

ദേ­ഹ­വും ദേ­ഹി­യു­മൊ­ന്നാ­യ് വിഴുങ്ങീടു-​

മേ­ക­നു­മു­ണ്ടെ­ന്ന­റി­ഞ്ഞീ­ടു പാ­മ്പേ

പെ­രി­ങ്കൽ നി­ന്നു് പെ­രു­വെ­ളി­യെ­ന്ന­ല്ല

പ­രാ­ദി­തോ­ന്നി­യെ­ന്നാ­ടു പാ­മ്പേ…”

ബ്ര­ഹ്മ­വും അ­റി­വും

വ­സ്ത്രം പി­രി­ച്ചു നോ­ക്കി­യാൽ നൂലു്, നൂലു് പി­രി­ച്ചാൽ പഞ്ഞി, പഞ്ഞി പി­രി­ച്ചാൽ ആ­ദി­മൂ­ല­ക­ങ്ങൾ എ­ന്നി­ങ്ങ­നെ­യാ­യ­തു­കൊ­ണ്ടു് വ­സ്ത്രം സ­ത്യ­മ­ല്ല എന്നു പ­റ­യു­ന്ന­വർ പ്ര­ധാ­ന­മാ­യും ര­ണ്ടു് വി­ഭാ­ഗ­മു­ണ്ടു്. വ­സ്ത്രം മാ­യ­യാ­ണു്, വ­സ്ത്ര­ത്തി­നു പി­ന്നിൽ നി­ശ്ച­ല സ­ത്യ­മു­ണ്ടു് എന്ന ഒരു നി­ല­പാ­ടു് ആണു് ബ്രാ­ഹ്മ­ണ­മ­തം പ്ര­ച­രി­പ്പി­ച്ച­തു്. അതു് വ­സ്ത്ര­ത്തി­നു പി­ന്നി­ലെ അ­ധ്വാ­ന പ്ര­ക്രി­യ­യെ ത­ള്ളി­ക്ക­ള­യു­ന്നു. അതു കൊ­ണ്ടാ­ണു് അതു് അ­ധ്വാ­നി­ക്കു­ന്ന­വ­നും സ്ത്രീ­യ്ക്കും പ­രി­സ്ഥി­തി­ക്കും വി­രു­ദ്ധ­മാ­യി മാ­റി­യ­തു്. നാ­രാ­യ­ണ­ഗു­രു­വും വ­സ്ത്രം മാ­യ­യാ­ണു് എന്നു പ­റ­യു­ന്നു പക്ഷേ, സ­ത്യ­മാ­യി ഉ­ള്ള­തു് ‘ബോധ’മാണു് എന്നു പ­റ­യു­മ്പോൾ, മുൻ പറഞ്ഞ പോലെ വ­സ്ത്ര­ത്തി­നു പി­ന്നി­ലെ നിർ­മ്മാ­ണ പ്ര­ക്രി­യ­യെ ത­ള്ളി­ക്ക­ള­യു­ന്നി­ല്ല. സത്യം ബ്ര­ഹ്മ­മാ­ണെ­ന്നു് ബ്രാ­ഹ്മ­ണ­മ­ത­ത്തിൽ പ­റ­യു­ന്ന­തും നാ­രാ­യ­ണ ഗുരു പ­റ­യു­ന്ന­തും ത­മ്മിൽ വി­പ­രീ­ത­ത്തി­ലാ­ണു സ്ഥി­തി ചെ­യ്യു­ന്ന­തു്. പ­രി­വർ­ത്ത­നാ­ത്മ­ക­മാ­യ അ­റി­വു് ആണു് നാ­രാ­യ­ണ ഗു­രു­വി­ന്റെ സത്യം. ബ്ര­ഹ്മ­ത്തി­നു് അ­റി­വു് എ­ന്നാ­ണു് മ­ല­യാ­ള­ത്തിൽ ഗുരു വി­വർ­ത്ത­നം ചെ­യ്യു­ന്ന­തു്. ഇ­ന്ദ്രി­യാ­നു­ഭ­വ­ങ്ങൾ മുതൽ പ­ര­മ­മാ­യ അറിവു വരെ ചി­ന്മ­യ­മാ­യി ഗുരു ക­രു­തു­ന്നു. ബ്രാ­ഹ്മ­ണ അ­ദ്വൈ­ത­സി­ദ്ധാ­ന്ത­ത്തിൽ ബ്ര­ഹ്മം മാ­ത്ര­മാ­ണു് ചി­ന്മ­യം.

‘മതി തൊ­ട്ടു മണം മു­ത­ല­ഞ്ചു മുണർ-

ന്ന­രു­ളോ­ള­വു­മു­ള്ള­തു ചി­ന്മ­യ മാം’

(ചി­ജ്ജ­ഡ ചി­ന്ത­നം)

ബ്രാ­ഹ്മ­ണ­മ­ത­ത്തി­ന്റെ നി­ല­പാ­ടു് വ­സ്ത്രം നിർ­മ്മി­ച്ച­വ­രെ, സം­സ്കാ­രം നിർ­മ്മി­ക്കു­ന്ന­വ­രെ അ­ധഃ­സ്ഥി­ത­രാ­ക്കു­ന്നു. അ­ധ്വാ­നി­ക്കാ­ത്ത­വർ­ക്കു് പ്രാ­മു­ഖ്യ­മു­ണ്ടാ­കു­ന്നു. ബ്രാ­ഹ്മ­ണ­മ­ത­വും പുതിയ മു­ത­ലാ­ളി­ത്ത­വും അ­ധ്വാ­നി­ക്കു­ന്ന­വ­രെ പ­ട്ടി­ണി­യാ­ക്കു­ക­യും ഇ­ട­നി­ല­ക്കാ­രെ സ­മ്പ­ന്ന­രാ­ക്കു­ക­യും ചെ­യ്യു­ന്നു. വ­സ്ത്രം ഉ­ണ്ടാ­ക്കു­ന്ന­വ­രേ­ക്കാൾ വ­സ്ത്രം വിൽ­ക്കു­ന്ന ഇ­ട­നി­ല­ക്കാർ സ­മ്പ­ന്ന­രാ­കു­ന്ന­തു് മു­ത­ലാ­ളി­ത്ത കാ­ല­ത്തും കാണാം. അ­തു­കൊ­ണ്ടു് ബ്രാ­ഹ്മ­ണ മ­ത­ത്തി­ന്റെ മൂ­ല്യ­ങ്ങൾ ഇ­ന്ത്യൻ ദർ­ശ­ന­മെ­ന്ന പേരിൽ മു­ത­ലാ­ളി­ത്ത ലോ­ക­ത്തു് പ്രാ­മു­ഖ്യം നേ­ടു­ന്നു. ജാ­തി­വ്യ­വ­സ്ഥ­യാ­ണു് യ­ഥാർ­ത്ഥ ക­മ്മ്യൂ­ണി­സ­മെ­ന്നു് ഈ കാ­ല­ത്തും പറഞ്ഞ ആ­ന­ന്ദ­കൂ­മാ­ര­സ്വാ­മി പ്ര­ശ­സ്ത­നാ­യി തീ­രു­ന്ന­തു് അ­ങ്ങ­നെ­യാ­ണു്.

“… ശിവ നൃ­ത്ത­ത്തി­ന്റെ മൗ­ലി­ക­മാ­യ പ്രാ­ധാ­ന്യം മൂ­ന്നു വി­ധ­ത്തി­ലാ­ണു്. ഒ­ന്നാ­മ­താ­യി പ്ര­പ­ഞ്ച­ത്തി­ലെ എല്ലാ ച­ല­ന­ങ്ങ­ളു­ടെ­യും ഉ­റ­വി­ട­മാ­യ ഈ­ശ്വ­ര­ന്റെ താ­ള­ല­യാ­നു­സാ­രി­യാ­യ ലീ­ല­യു­ടെ പ്ര­തി­ഫ­ല­ന­മാ­ണ­തു്. പ്ര­കാ­ശ­വ­ല­യം ഇ­തി­നെ­യാ­ണു് ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. ര­ണ്ടാ­മ­താ­യി മാ­യ­യാ­കു­ന്ന കു­രു­ക്കിൽ നി­ന്നും അ­സം­ഖ്യം മ­നു­ഷ്യാ­ത്മാ­ക്ക­ളെ മോ­ചി­പ്പി­ക്കു­ക എ­ന്ന­താ­ണു് നൃ­ത്ത­ത്തി­ന്റെ ഉ­ദ്ദേ­ശ്യം. മൂ­ന്നാ­മ­താ­യി നൃ­ത്ത­വേ­ദി­യും പ്ര­പ­ഞ്ച മ­ധ്യ­വു­മാ­യ ചി­ദം­ബ­രം ഹൃ­ദ­യ­ത്തി­നു­ള്ളി­ലാ­ണു്…” എന്നു ആ­ന­ന്ദ­കൂ­മാ­ര­സ്വാ­മി, ‘ശി­വ­താ­ണ്ഡ­വം’ എന്ന പു­സ്ത­ക­ത്തിൽ എ­ഴു­തു­ന്നു­ണ്ടു്. പ്ര­പ­ഞ്ച­ത്തി­ന്റെ മി­ഥ്യാ ച­ല­ന­വു­മാ­യാ­ണു് അ­ദ്ദേ­ഹം ശി­വ­നൃ­ത്ത­ത്തെ ബ­ന്ധി­പ്പി­ക്കു­ന്ന­തു്. നാ­രാ­യ­ണ ഗു­രു­വി­ന്റെ പാ­മ്പാ­ട്ടി­നൃ­ത്തം പ്ര­പ­ഞ്ച­ക്രി­യാ­നു­ഭ­വ­ത്തി­ന്റെ സർ­പ്പി­ള­ച­ല­ന­മാ­ണു്. അ­തു­കൊ­ണ്ടു് ആണു് ആ­ന­ന്ദ­കു­മാ­ര­സ്വാ­മി­ക്കു് ജാ­തി­യും ബ്രാ­ഹ്മ­ണാ­ധി­പ­ത്യ­വും വി­പ്ല­വ­മാ­യി തോ­ന്നി­യ­തു്. നാ­രാ­യ­ണ ഗു­രു­വി­നു് അതിനെ എ­തിർ­ക്കു­ക എ­ന്ന­താ­ണു് പ്ര­ധാ­ന­മാ­യി തോ­ന്നി­യ­തു്. കാ­പ്ര­യും ബ്രാ­ഹ്മ­ണ മത ബ്ര­ഹ്മ സ­ങ്ക­ല്പ­വു­മാ­യാ­ണു് ആ­ധു­നി­ക ശാ­സ്ത്ര­ത്തെ ബ­ന്ധി­പ്പി­ക്കു­ന്ന­തു്. അ­തു­പോ­ലെ ബ്രാ­ഹ്മ­ണ മ­ത­ത്തി­ന്റെ സ്വാ­ധീ­ന­ത്തിൽ­പ്പെ­ട്ട മ­ഹാ­യാ­ന ബു­ദ്ധി­സ­വു­മാ­യും. സാം­ഖ്യ­ത്തോ­ടും ഹീ­ന­യാ­ന ബു­ദ്ധി­സ­ത്തോ­ടും ആണു് യ­ഥാർ­ത്ഥ­ത്തിൽ ആ­ധു­നി­ക ശാ­സ്ത്ര­ത്തെ ബ­ന്ധ­പ്പെ­ടു­ത്താ­വു­ന്ന­തു്. സത്വ-​രജ-തമോഗുണങ്ങളുടെ പ­രി­വർ­ത്ത­ന­മാ­ണു് സാം­ഖ്യ­ത്തി­ലെ­ങ്കിൽ സത്വ-​രജ-തമോഗുണങ്ങളാകുന്ന ആ വി­ദ്യ­യിൽ നി­ന്നും മാ­യ­യിൽ നി­ന്നു­മു­ള്ള മോ­ക്ഷ­മാ­ണു് ബ്രാ­ഹ്മ­ണ മ­ത­ത്തി­ന്റേ­തു്. സാം­ഖ്യ­ത്തിൽ തന്നെ നി­ശ്ച­ല പുരുഷ സ­ങ്ക­ല്പ­വും മ­റ്റും കൊ­ണ്ടു­വ­ന്ന പിൽ­ക്കാ­ല ബ്രാ­ഹ്മ­ണ മതം ചെ­യ്ത­തു് അ­ധ്വാ­ന വി­രു­ദ്ധ ഇ­ട­പെ­ട­ലാ­യി­രു­ന്നു. ബ്രാ­ഹ്മ­ണ മ­ത­നി­ല­പാ­ടു­ക­ളോ­ടു് ആ­ധു­നി­ക ശാ­സ്ത്ര­ത്തെ സാ­ദൃ­ശ്യ­പ്പെ­ടു­ത്തു­മ്പോൾ മു­ത­ലാ­ളി­ത്ത ആ­ത്മീ­യ­ത­യു­ടെ നിർ­മ്മാ­ണ­മാ­യി ഇ­ത്ത­രം നി­ല­പാ­ടു­കൾ മാ­റു­ന്നു. പൗ­ര­സ്ത്യ ആ­ത്മീ­യ­ത മു­ത­ലാ­ളി­ത്ത­ത്തി­നു് ആ­വ­ശ്യ­മാ­ണു്.

പാ­രി­സ്ഥി­തി­ക നൃ­ത്തം

ആലുവാ അ­ദ്വൈ­താ­ശ്ര­മം സം­സ്കൃ­ത ഹൈ­സ്കൂ­ളി­ന്റെ കെ­ട്ടി­ടം പ­ണി­ക്കാ­യി ചേർ­ത്ത­ല­യി­ലെ ഒരു കാവിൽ നിന്ന കൂ­റ്റ­നാ­യ ആ­ഞ്ഞി­ലി­മ­രം സ്വാ­മി ചെ­ന്നു നി­ന്നു മു­റി­പ്പി­ച്ച കഥ അ­വ­ടെ­യു­ള്ള പ­ഴ­മ­ക്കാർ­ക്കു് ഇ­പ്പോ­ഴും ഒർ­മ്മ­യു­ണ്ടു്. തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു സർ­പ്പ­ക്കാ­വു് വെ­ട്ടി­ത്തെ­ളി­ച്ചു് നാ­ഗ­വി­ഗ്ര­ഹം എ­ടു­ത്തു മാ­റ്റി­യ­പ്പോൾ ഒരു ത­ടി­ച്ച പാ­മ്പു് വെ­ളി­യിൽ ചാടി. ഈ­ശ്വ­ര­കോ­പ­മെ­ന്നു ക­ണ്ടു­നി­ന്ന­വർ പ­രി­ഭ്ര­മി­ച്ചു. “ചോര കു­ടി­ച്ചു കൊ­ഴു­ത്തു പോയി. മതി—ഇനി പോകാം” എന്നു പ­റ­ഞ്ഞു പാ­മ്പി­നെ ഗുരു യാ­ത്ര­യാ­ക്കി.

“ഒരു പീ­ഡ­യെ­റു­മ്പി­നും വരു-

ത്ത­രു­തെ­ന്നു…”

അ­നു­ക­മ്പാ­ദ­ശ­കം എ­ഴു­തി­യ ഗുരു ത­ന്നെ­യാ­ണു് മ­നു­ഷ്യ­ന്റെ ചോര കു­ടി­ച്ചു കൊ­ഴു­ത്തു പോയ സർ­പ്പ­ക്കാ­വു­കൾ വെ­ട്ടി­ത്തെ­ളി­ച്ചു് അവിടെ സ്കൂ­ളു­കൾ പ­ണി­യാൻ നേ­തൃ­ത്വം കൊ­ടു­ത്ത­തു്. മു­ത­ലാ­ളി­ത്ത കാ­ല­ത്തു് സർ­പ്പ­ക്കാ­വു­കൾ പു­നഃ­സ്ഥാ­പി­ക്കാൻ വേ­ണ്ടി ഗഹന പ­രി­സ്ഥി­തി­വാ­ദ (Deep ecology) വും വ്യ­വ­സാ­യി­കൾ­ക്കു വേ­ണ്ടി ജ­ന­ജീ­വി­ത­ത്തെ ആ­ട്ടി­പ്പാ­യി­ച്ചു് പാ­ത­ക­ളും തു­റ­മു­ഖ­ങ്ങ­ളും പ­ടു­ത്തു­യർ­ത്താൻ വി­ക­സ­ന­വാ­ദ­വും ഒ­രു­പോ­ലെ ഉ­യർ­ന്നു വ­രു­ന്നു. ജ­ന­ങ്ങൾ­ക്കു വേ­ണ്ടി­യു­ള്ള നിർ­മ്മാ­ണ­പ്ര­വർ­ത്ത­ന­ങ്ങൾ തടയുക എ­ന്ന­താ­ണു് മു­ത­ലാ­ളി­ത്ത ആ­ത്മീ­യ­ത­യു­ടെ ല­ക്ഷ്യം. ഗു­രു­വി­ന്റെ പ­രി­വർ­ത്ത­നാ­ത്മ­ക മെ­റ്റാ­ഫി­സി­ക്സ് അഥവാ ‘ട്രാൻസ്-​ഫിസിക്സ്’ അ­ധ്വാ­ന­ത്തെ­യും നിർ­മ്മാ­ണ­ത്തെ­യു­മാ­ണു് മു­ന്നോ­ട്ടു വെ­ച്ച­തു്. അ­തു­കൊ­ണ്ടു് പ്ര­പ­ഞ്ച­ത്തെ­യും ഭൂ­മി­യെ­യും സ്നേ­ഹി­ക്കു­ന്ന ഗു­രു­വി­ന്റെ പാ­രി­സ്ഥി­തി­ക സ്നേ­ഹം അ­ന്ധ­മാ­യ പ്ര­കൃ­തി­പൂ­ജ­യാ­യി മാ­റു­ന്നി­ല്ല. ദൈ­വ­സ്നേ­ഹ­വും അ­ങ്ങ­നെ ത­ന്നെ­യാ­ണു്. ദൈവം ആ­രാ­ണു് എന്ന ചോ­ദ്യ­ത്തി­നു് ‘ദൈവം മ­നു­ഷ്യ­രു­ടെ സൃ­ഷ്ടി’ എന്ന ഉ­ത്ത­രം ഗുരു നൽ­കി­യ­താ­യി മൂർ­ക്കോ­ത്തു കു­മാ­രൻ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. മ­നു­ഷ്യ­ന്റെ ആ­ശ­യ­ലോ­ക­ത്തെ (അ­ങ്ങ­നെ ഭൗതിക ലോ­ക­ത്തെ­യും) പ­രി­വർ­ത്തി­പ്പി­ക്കാ­നു­ള്ള ഉ­പ­ക­ര­ണ­മാ­യാ­ണു് ദൈ­വ­ത്തെ ഗുരു ക­ണ്ട­തു്. ഒ­ഴു­കു­ന്ന ജ­ല­ത്തിൽ നി­ന്നു­മെ­ടു­ത്ത ക­ല്ലു് പ്ര­തി­ഷ്ഠി­ക്കു­ക­യും, തു­ടർ­ന്നു് ദീപം പ്ര­തി­ഷ്ഠി­ക്കു­ക­യും ഓം പ്ര­തി­ഷ്ഠി­ക്കു­ക­യും പി­ന്നീ­ടു് ക­ണ്ണാ­ടി പ്ര­തി­ഷ്ഠി­ക്കു­ക­യും ഇനി ക്ഷേ­ത്ര­ങ്ങൾ വേണ്ട അതു ജാ­തി­വ­ളർ­ത്തു­ന്നു, ഇനി വി­ദ്യാ­ല­യ­ങ്ങൾ മതി എന്നു പ­റ­യു­ക­യും ചെയ്ത ഗുരു ഒരു ജനതയെ ‘ദൈ­വ­മെ­ന്നാൽ പ­രി­വർ­ത്ത­നാ­ത്മ­ക­മാ­യ അ­റി­വാ­ണു്’ എന്ന അ­റി­വി­ലേ­യ്ക്കു പ­രി­വർ­ത്തി­പ്പി­ച്ചു് എ­ടു­ക്ക­യാ­യി­രു­ന്നു. നി­ശ്ച­ല­മാ­യ ബ്ര­ഹ്മ­സ­ങ്ക­ല്പം നിർ­ദ്ദേ­ശി­ക്കു­ന്ന­വർ അ­ന്ധ­മാ­യ പ്ര­കൃ­തി­ഭ­ക്ത­രും സ്ത്രീ­വി­രു­ദ്ധ­രും അ­ധഃ­സ്ഥി­ത­നിർ­മ്മാ­ണം സാ­ധ്യ­മാ­ക്കു­ന്ന­വ­രും ആ­യി­രി­ക്കും. ഇഹലോക ജീ­വി­ത­ത്തെ­യും കാ­മ­ത്തെ­യും ഭ­സ്മീ­ക­രി­ക്കു­മ്പോ­ഴാ­ണു് ജീ­വി­ത­ത്തെ നിർ­മ്മി­ക്കു­ന്ന സ്ത്രീ ര­ണ്ടാം­കി­ട­യാ­കു­ന്ന­തു്.

‘മി­ഴി­മു­ന­കൊ­ണ്ടു മ­യ­ക്കി നാ­ഭി­യാ­കും

കു­ഴി­യി­ലു­രു­ട്ടി­മ­റി­പ്പ­തി­ന്നൊ­രു­ങ്ങി

കി­ഴി­യു­മെ­ടു­ത്തു് വ­രു­ന്ന മ­ങ്ക­മാർ­തൻ

വ­ഴി­ക­ളി­ളി­ലി­ട്ടു വ­ല­യ്ക്കൊ­ലാ മഹേശാ’

എന്നു സ്ത്രീ­വി­രു­ദ്ധ­മാ­യി പ്രാർ­ത്ഥി­ച്ച ഗുരു ത­ന്നെ­യാ­ണു് പൂ­മ­ണ­മു­ള്ള മു­ടി­യു­ള്ള പാർ­വ്വ­തി­യെ കൂടെ കൂ­ട്ടി­യ­തി­ന്റെ പേരിൽ ശിവനെ സ്നേ­ഹി­ക്കു­ന്ന­തു്. സ­ന്യാ­സ­മ­ല്ല, പ്ര­ധാ­ന­മാ­യും ഗുരു മു­ന്നോ­ട്ടു് വ­യ്ക്കു­ന്ന­തു് ഗാർ­ഹ­സ്ഥ്യ­മാ­ണു്. സ്ത്രീ പു­രു­ഷ­ബ­ന്ധ­ത്തി­നു് അ­ന്യോ­ന്യ­അ­നു­രാ­ഗ­മാ­ണു് വേ­ണ്ട­തു് എന്നു പ­റ­യു­ന്നു. പൊ­രു­ത്തം വേ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ വിദ്യ, ധനം, വയസു്, രൂപം, ശീലം ഇ­വ­യി­ലു­ള്ള പൊ­രു­ത്ത­വും. വി­വാ­ഹ­ത്തിൽ ജാതി-​മതങ്ങളോ അ­മാ­നു­ഷി­ക ശ­ക്തി­ക­ളോ ആചാര ബാ­ഹു­ല്യ­ങ്ങ­ളോ വേ­ണ്ട­തി­ല്ല. അ­ന്ത­പ്പു­ര­ത്തിൽ സ്ത്രീ­ക­ളെ കൂ­ട്ടി­യി­ടു­ന്ന­തും സം­ബ­ന്ധം പോ­ലു­ള്ള അനേക ബ­ന്ധ­ങ്ങ­ളും അ­ദ്ദേ­ഹം വി­ല­ക്കു­ന്നു. പു­നർ­വി­വാ­ഹം ആകാം. ചാ­രി­ത്ര്യം ന­ല്ല­താ­ണു്. അ­ന്ത­പ്പു­ര ജ­യി­ലിൽ കി­ട­ന്നു കൊ­ണ്ട­ല്ല അ­തു­ണ്ടാ­ക്കേ­ണ്ട­തു്, സ്വയം ഉ­ണ്ടാ­വേ­ണ്ട­താ­ണു് എന്നു മാ­ത്രം (ശ്രീ നാ­രാ­യ­ണ ധർ­മ്മം). സ്ത്രീ­കൾ­ക്കു് വി­ദ്യാ­ഭ്യാ­സം ഉ­ണ്ടാ­ക­ണം. സ്ത്രീ­യു­ടെ അ­വ­കാ­ശ­ങ്ങൾ­ക്കും അ­ധഃ­സ്ഥി­ത­രു­ടെ വ­സ്ത്ര­ധാ­ര­ണ­ത്തി­നും ഭ­ക്ഷ­ണ­ത്തി­നും വ­ഴി­യ്ക്കും വാ­യ­ന­യ്ക്കും വി­ദ്യ­യ്ക്കും ജനകീയ വ്യ­വ­സാ­യ­ത്തി­നും വേ­ണ്ടി­യു­ള്ള സമരം ചെ­യ്ത­തു് പ്ര­പ­ഞ്ച­ത്തി­ന്റെ പ­രി­വർ­ത്ത­നാ­ത്മ­ക­ത­യി­ലു­ള്ള വി­ശ്വാ­സം കൊ­ണ്ടാ­ണു്.

എ­ന്നാൽ ച­രി­ത്രം സർ­പ്പി­ള സ്വ­ഭാ­വി­യാ­യ­തി­നാൽ പ്ര­തി­രോ­ധ മാ­തൃ­ക­ക­ളു­ടെ വ്യ­ത്യ­സ്ത­മാ­യ ആ­വർ­ത്ത­ന­ത്താൽ പുതിയ ആ­ധി­പ­ത്യ രൂ­പ­ങ്ങൾ സൃ­ഷ്ടി­ക്ക­പ്പെ­ടും. സ­ഹോ­ദ­രൻ അ­യ്യ­പ്പൻ പ­റ­യു­മ്പോ­ലെ ഗുരു തു­റ­ന്ന വ­ഴി­ക­ളെ ഇ­ന്നു് അ­ദ്ദേ­ഹ­ത്തെ വെ­ച്ചു­ത­ന്നെ അ­ട­യ്ക്കു­ന്നു. മു­ത­ലാ­ളി­ത്ത ആ­ത്മീ­യ­ത­യ്ക്കു് അതു് ആ­വ­ശ്യ­മാ­ണു്. യോഗ മു­ത­ലാ­ളി­ത്ത ആ­ത്മീ­യ­ത­യു­ടെ ഒരു വ്യാ­വ­സാ­യി­ക രൂ­പ­മാ­ണു്. നാ­രാ­യ­ണ ഗു­രു­വി­ന്റെ കൃ­തി­കൾ­ക്കും വി­പ­രീ­ത വ്യാ­ഖ്യാ­ന­ങ്ങൾ മാ­ത്ര­മേ ഇ­ന്നു് ല­ഭ്യ­മു­ള്ളൂ. പാ­മ്പാ­ട്ടി­ച്ചി­ന്തു് യോ­ഗാ­ഭ്യാ­സ­ത്തി­ന്റെ ക­ഥ­യാ­യി­ട്ടാ­ണു് വാ­യി­ക്ക­പ്പെ­ടു­ന്ന­തു്. യോ­ഗാ­ഭ്യാ­സ­ത്തെ കി­ണ­ഞ്ഞു് ന്യാ­യീ­ക­രി­ക്കാൻ ഒരാൾ ശ്ര­മി­ച്ച­പ്പോൾ, മ­ല­ശോ­ധ­ന­യ്ക്കു് സ­ഹാ­യ­ക­മാ­കും എന്നു പ­റ­ഞ്ഞ­പ്പോൾ, അ­തി­നി­ത്ര ക­ഷ്ട­പ്പെ­ട­ണോ അല്പം ആ­വ­ണ­ക്കെ­ണ്ണ ക­ഴി­ച്ചാൽ പോരേ എന്നു പ­റ­ഞ്ഞ­യാ­ളാ­ണു് ഗുരു. ഉ­ണ്ടാ­വു­ക­യും ഇ­ല്ലാ­താ­വു­ക­യും ചെ­യ്യു­ന്ന പ്ര­പ­ഞ്ച­ത്തി­ന്റെ പ­രി­വർ­ത്ത­നോർ­ജ്ജ­ത്തോ­ടു­ള്ള മ­നു­ഷ്യ­ന്റെ അ­ധ്വാ­ന­ശ­ക്തി­യു­ടെ അ­ധ്വാ­നാ­ത്മ­ക­മാ­യ ചേർ­ച്ച­യും അ­തി­ന്റെ വേ­ദ­ന­യും ക­ണ്ണീ­രും ആ­ന­ന്ദ­വു­മാ­ണു് ‘പാ­മ്പാ­ട്ടി­ച്ചി­ന്തു്’. പ്ര­പ­ഞ്ച­ത്തി­ന്റെ പാ­രി­സ്ഥി­തി­ക നൃ­ത്തം.

‘ചേർ­ന്നു നിൽ­ക്കു­മ്പൊ­രു­ളെ­ല്ലാം ചെ­ന്താ­രൊ­ടു

നേർ­ന്നു പോ­മ്മാ­റു­നി­ന്നാ­ടു പാ­മ്പേ’-

ഇ­ങ്ങ­നെ ഈ കാ­വ്യം അ­വ­സാ­നി­ക്കു­ന്നു.

ഷൂബ കെ. എസ്സ്.
images/shooba-crop.jpg

ഇ­പ്പോൾ സർ­ക്കാർ വനിതാ കോ­ളേ­ജിൽ മ­ല­യാ­ളം അ­ധ്യാ­പ­കൻ.

കൃ­തി­കൾ

ര­സ­ധ്വ­നി­സി­ദ്ധാ­ന്തം ഉ­പേ­ക്ഷി­ക്കു­ക, 25 അ­ധി­നി­വേ­ശ­രാ­ഷ്ട്രീ­യ­ക­ഥ­കൾ (പഠനം, സ­മാ­ഹ­ര­ണം, നൗ­ഷാ­ദ് എ­സ്സി­നൊ­പ്പം) വാ­സ­വ­ദ­ത്ത ബ­ഹു­പാ­ഠ­ങ്ങൾ നിർ­മ്മി­ക്കു­ക­യാ­ണു് (സം­സ്കാ­ര­പ­ഠ­നം), എം. എൻ. വി­ജ­യ­ന്റെ ലോ­ക­ങ്ങൾ (പഠനം സ­മാ­ഹ­ര­ണം), ആ­ഗോ­ളീ­ക­ര­ണ­കാ­ല­ത്തെ കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു് (പഠനം), ചൂലും ചും­ബ­ന­വും—ഉ­ത്ത­രാ­ധു­നി­ക കവിതാ വി­മർ­ശം (സം­സ്കാ­ര­പ­ഠ­നം), ഫാ­സി­സ്റ്റ് വി­രു­ദ്ധ­സ­മ­ര­ങ്ങ­ളു­ടെ ഫാ­സി­സ്റ്റ്സ്വ­ഭാ­വ­വും ഉ­പ­ഭോ­ഗ­മു­ത­ലാ­ളി­ത്ത­വും (പഠനം), മി­ത്തു­ക­ളു­ടെ നിർ­മ്മി­തി­യും ഉ­ത്ത­രാ­ധു­നി­ക­ത­യും (സം­സ്കാ­ര­പ­ഠ­നം), ന­വോ­ത്ഥാ­ന ആ­ധു­നി­ക­ത­യും വ്യ­വ­സാ­യി­ക ആധുനികതയും-​സാഹിത്യം. സിനിമ. ത­ത്ത്വ­ചി­ന്ത (പഠനം), പൂ­ന്താ­ന­വും ദു­ര­ന്ത­മു­ത­ലാ­ളി­ത്ത­വും (സാം­സ്കാ­രി­ക­പ­ഠ­നം), ദേ­ശ­ച­രി­ത്രം/സാ­ഹി­ത്യ ച­രി­ത്രം എന്ന കെ­ട്ടു­ക­ഥ (പഠനം, ഡോ. ഡി. വി. അ­നിൽ­കു­മാ­റി­നൊ­പ്പം) ദു­ഷ്യ­ന്തൻ മാഷും ശൂർ­പ്പ­ണ­ഖ­യും (പഠനം), കിം കി ഡു­ക്ക്: ക്യാ­മ­റാ കാ­ല­ത്തെ പ്ര­ണ­യം (ച­ല­ച്ചി­ത്ര പഠനം).

Colophon

Title: Prapanchaththinte Sarppilanriththavum Narayanaguruvinte Pambattichinthum (ml: പ്ര­പ­ഞ്ച­ത്തി­ന്റെ സർ­പ്പി­ള­നൃ­ത്ത­വും നാ­രാ­യ­ണ­ഗു­രു­വി­ന്റെ പാ­മ്പാ­ട്ടി­ച്ചി­ന്തും).

Author(s): Shooba K. S..

First publication details: Sayahna Foundation; Trivandrum, Kerala; 2022-12-22.

Deafult language: ml, Malayalam.

Keywords: Article, Shooba K. S., Prapanchaththinte Sarppilanriththavum Narayanaguruvinte Pambattichinthum, ഷൂബ കെ. എസ്സ്., പ്ര­പ­ഞ്ച­ത്തി­ന്റെ സർ­പ്പി­ള­നൃ­ത്ത­വും നാ­രാ­യ­ണ­ഗു­രു­വി­ന്റെ പാ­മ്പാ­ട്ടി­ച്ചി­ന്തും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 22, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Monument to the Fallen Angel in the gardens of El Retiro Park, a photograph by Alvy . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.