SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Two_Arab_Women.jpg
Two Arab Women, a painting by John Singer Sargent (1856–1925).
ഒരു അ­ടു­ക്ക­ള­യു­ടെ ആ­ത്മ­ക­ഥ
ഷൗ­ക്ക­ത്ത­ലീ ഖാൻ

ഒരു ഇ­രി­ക്ക­ക്കൂ­ര­യ്ക്കും പി­ന്നെ വെ­ള്ള­ത്തി­നും വെ­ളി­ച്ച­ത്തി­നും വ­ഴി­ക്കും വേ­ണ്ടി­യു­ള്ള അ­ദാ­ബു­കള്‍കൊ­ണ്ടു് കെ­ട്ടു­പി­ണ­ഞ്ഞ ഒരു മുള്‍ക്കാ­ടാ­യി­രു­ന്നു 1970-കൾ വ­രെ­യു­ള്ള ഞ­ങ്ങ­ളു­ടെ ജീ­വി­തം. ആദ്യം ഇ­തൊ­ന്നു­മാ­യി­രു­ന്നി­ല്ല. അതു് ഇ­ച്ചി­രി­പ്പോ­രം മ­ണ്ണി­നു­വേ­ണ്ടി­യു­ള്ള പോ­രാ­ട്ട­മാ­യി­രു­ന്നു. അതിൽ ഒരു ഇ­രി­ക്ക­ക്കൂ­ര തേ­ടി­യു­ള്ള അ­ല­ച്ചി­ലു­കള്‍. കു­ടി­യി­റ­ക്കു­ക­ളു­ടേ­യും ചെറിയ ചെറിയ കു­ടി­യി­രു­ത്ത­ങ്ങ­ളു­ടേ­യും കഠിന ജീ­വി­തം. ഉമ്മ പ­റ­യാ­റു­ള്ള­തു­പോ­ലെ ത­ല­ചാ­യ്ച്ചു് കി­ട­ക്കാൻ ഇ­ത്തി­രി­മ­ണ്ണി­ല്ലാ­ത്ത, അ­ട­ച്ചു­റ­പ്പു­ള്ള ഒരു പെ­ര­യി­ല്ലാ­ത്ത അ­സ്വ­സ്ഥ വാ­സ­ങ്ങ­ളു­ടെ കാലം. പൊ­റു­തി കി­ട്ടാ­തെ ചി­ത­റി­പ്പാർ­ത്തു് ഉ­ഴ­ന്നു് ന­ട­ന്നി­രു­ന്ന കാലം. നാലു് മ­ക്ക­ളേ­യും കൂ­ട്ടി ഉമ്മ ഈ പ­റ­മ്പിൽ എ­ത്തി­ച്ചേര്‍ന്ന­തു് ക­ല്ലും­മു­ള്ളും നി­റ­ഞ്ഞു് ദുര്‍ഘ­ട­വു­മാ­യ സ­ഹ­ന­പാ­ത­കൾ താ­ണ്ടി­ക്ക­ട­ന്നു് ത­ന്നെ­യാ­ണു്.

“ഹാവൂ ആ­ശ്വാ­സ­മാ­യി” എ­ന്നു് പ­റ­ഞ്ഞി­ട്ടു് കാലും നീ­ട്ടി ഇ­രി­ക്കാൻ എ­ത്ര­മാ­ത്രം കൊ­തി­ച്ചി­രു­ന്നു അവർ. ഉ­ത്ത­രം കി­ട്ടാ­ത്ത പ്രാർ­ത്ഥ­ന­ക­ളു­ടെ പൊ­റു­തി­യി­ല്ലാ­ത്ത ദി­ന­രാ­ത്ര­ങ്ങ­ളി­ലൂ­ടെ നി­സ്കാ­ര­പ്പാ­യ നി­വർ­ത്തി­വെ­ച്ചു് പ്രാർ­ത്ഥ­നാ­ഭ­രി­ത­മാ­യി­രു­ന്നു അ­വ­രു­ടെ അ­ഞ്ചു് നേ­ര­ങ്ങ­ളി­ലെ സു­ജൂ­ദൂ­കള്‍.

ഓല മേഞ്ഞ ചെ­റ്റ­പ്പു­ര­ക­ളും വേ­ന­ലേ­റ്റു ക­രി­ഞ്ഞ ക­രി­യോ­ല­പ്പ­ഴു­തി­ലൂ­ടെ എ­ത്ര­യെ­ത്ര മ­ഴ­ക്കാ­ല­ങ്ങൾ ചോര്‍ന്നൊ­ലി­ച്ചു ന­ന­ഞ്ഞു­കു­തിര്‍ന്നു് അവർ ക­ഴി­ച്ചു­കൂ­ട്ടി… ഭൂ­ത­കാ­ല­ങ്ങ­ളു­ടെ ക­യ്ക്കു­ന്ന ചെ­ന്നി­നാ­യ­ക­ക്കാ­ലം!

“ചോര്‍ന്നൊ­ലി­ക്കു­ന്ന­താ­ണെ­ങ്കി­ലും ഒരു പെ­ര­യാ­യി­ല്ലേ? ബാ­ക്കി­യൊ­ക്കെ ഇനി പ­ട­ച്ചോ­ന്റെ കൈ­യി­ല­ല്ലേ…ഒക്കെ ശ­രി­യാ­കും. ഇ­ങ്ങ­ടെ ത­ന്ത­ക്കു് ആ­വ­തോ­ടെ ന­യി­ക്കാ­നു­ള്ള കെല്‍പ്പു­ണ്ടാ­യാൽ മതി.”

images/River_Wye.jpg

“ആറോ ഏഴോ കു­ടി­യി­രു­പ്പു­കൾ മാറി മാറി പാർ­ത്തി­ട്ടാ­ണു് ഇ­പ്പോൾ ഇവിടെ താ­മ­യി­ക്കാൻ തു­ട­ങ്ങി­യ­തു്. ഉമ്മ ഒ­റ്റ­ക്കി­രു­ന്നു് പ­റ­യു­ന്ന­തു കേള്‍ക്കാം. അവർ ആദ്യം പാർ­ത്തി­രു­ന്ന­തു് കോ­ര­പ്പ­ന്റെ കാ­യി­ലാ­യി­രു­ന്ന­ത്രെ! അ­ന്നൊ­ന്നും ഞാൻ ജ­നി­ച്ചി­ട്ടി­ല്ല. അവിടെ നി­ന്നു് കു­ടി­യി­റ­ക്കി കാ­ട്ടി­ലേ­ക്കു പ­റ­മ്പി­ലേ­ക്കു് മാറി. പി­ന്നെ ഉ­മ്മാ­ടെ ക­ല്ല്യാ­ണം ക­ഴി­ഞ്ഞു. പേർ­ഷ്യ­ക്കാ­രൻ മൊ­യ്തു­ണ്ണി­യു­മാ­യി. ക­ല്ല്യാ­ണം ക­ഴി­ഞ്ഞു് മു­ളാ­നു­ള്ളി പ­റ­മ്പി­ലെ ഉ­പ്പ­വീ­ട്ടി­ലേ­ക്കു് പോ­ന്നു. ര­ണ്ടാം­കു­ടി എ­ളേ­മ­യു­ടെ ഭ­ര­ണ­വും അ­മ്മാ­യി­യ­മ്മ­പ്പോ­രു­മാ­യി­രു­ന്നു അവിടെ. ഉ­മ്മ­വീ­ട്ടു­കാ­രേ­യും കൂ­ട്ടി പി­ന്നെ ച­പ്പ­യി­ലെ പ­റ­മ്പി­ലേ­ക്കു് ഒരു ചെ­റ്റ­പ്പു­ര­കെ­ട്ടി മാ­റി­താ­മ­സി­ച്ചു. അവിടെ നി­ന്നും കാ­ണ­പ്പ­ണം കു­റ­ഞ്ഞ­തി­ന്റെ പേരിൽ അ­ധി­കാ­രി കു­ടി­യി­റ­ക്കി. പി­ന്നേ­യും ആ­മ­റ്റൂ­രെ പ­റ­മ്പി­ലെ കോ­രാ­ച്ചന്‍കു­ള­ങ്ങ­ര അ­മ്പ­ല­ത്തി­നു­സ­മീ­പം നെ­ടു­മ്പു­ര കെ­ട്ടി കു­റ­ച്ചു­കാ­ലം. ഓരോ കു­ടി­യി­രി­പ്പു­കാ­ല­ത്തെ­ക്കു­റി­ച്ചും ആ പ­റ­മ്പി­ന്റെ അ­യല്‍പ്പ­ക്ക­ക്കാ­രെ കു­റി­ച്ചും പ­റ­ഞ്ഞ­തു് കേ­ട്ടു മ­ടു­ത്തു് ഞങ്ങൾ വി­ള­ക്കൂ­തി കി­ട­ക്കാൻ തു­ട­ങ്ങു­മ്പോൾ ഉമ്മ കഥകൾ താനെ നി­റു­ത്തും. അ­ങ്ങ­നെ എ­ട്ടാ­മ­ത്തെ കു­ടി­യി­രി­പ്പാ­ണു് മ­ക്ക­ളേ ഈ പെ­ര­യും പ­റ­മ്പും. എ­ന്നി­ട്ടു് നെ­ടു­വീർ­പ്പ­യ­ക്കും. ഇ­നി­യും ഒരു സ്വ­സ്ഥ­ത­യും സ­മാ­ധാ­ന­വു­മാ­യി­ട്ടി­ല്ല ഞ­ങ്ങള്‍ക്കു്. ആ­ശ്വാ­സ­ത്തോ­ടെ ഒരു കവിൾ വെ­ള്ളം കോ­രി­കു­ടി­ക്കാ­നും പെ­ര­യി­ലേ­ക്കു് നേ­രെ­ചൊ­വ്വേ നേര്‍വ­ഴി­ക്കു് ന­ട­ന്നു­വ­രാ­നും ഇ­നി­യും ക­ഴി­ഞ്ഞി­ട്ടി­ല്ല. രാ­ത്രി­യാ­യാൽ മ­ണ്ണെ­ണ്ണ തീ­രാ­തെ വി­ള­ക്കു് ക­ത്തി­ച്ചു വെ­ച്ചു് ഇ­രി­ക്ക­ണം. മു­ന്നൂ­റു മി­ല്ലി മ­ണ്ണെ­ണ്ണ­യാ­ണു് ഒരു രാ­ത്രി­യിൽ വി­ള­ക്കിൽ എ­രി­ഞ്ഞി­രു­ന്ന­തു്. എണ്ണ തീര്‍ന്നാൽ പി­ന്നെ ഇ­രു­ട്ടാ­ണു്. കൂ­രാ­കൂ­രി­രു­ട്ടു്. ചി­മ്മി­നി രാ­ത്രി­യിൽ എ­പ്പോ­ഴും കെ­ട്ടു പോ­കാ­മെ­ന്നു­ള്ള ഒരു ഭ­യ­മാ­യി­രു­ന്നു ഞ­ങ്ങള്‍ക്കു് വെ­ളി­ച്ചം. ഇതു് ഞ­ങ്ങ­ളു­ടെ മാ­ത്രം പ്ര­ശ്ന­മാ­യി­രു­ന്നി­ല്ല. വലിയ ജ­ന്മി­മാ­രു­ടെ വി­ശാ­ല­മാ­യ തെ­ങ്ങിൻ­പ­റ­മ്പു­ക­ളി­ലെ താ­മ­സ­ക്കാ­രാ­യി­രു­ന്നു മിക്ക ആ­ളു­ക­ളും. കു­ടി­യി­രി­പ്പു­ക­ളു­ള്ള വലിയ പ­റ­മ്പു­കള്‍. ആ പ­റ­മ്പിൽ വീണ തേ­ങ്ങ­ക­ളും ഓലയും മടലും മറ്റു കാര്‍ഷി­ക വി­ഭ­വ­ങ്ങ­ളും അ­ധി­കാ­രി­ക്കു കൃ­ത്യ­മാ­യി കൈ­മാ­റ­ണം. ഇ­ല്ലെ­ങ്കിൽ കു­ടി­യി­റ­ക്കു ഭീ­ഷ­ണി­വ­രും. ഇ­പ്പോൾ ഞങ്ങൾ താ­മ­സി­ക്കു­ന്ന­തു് പ­ണി­ക്ക­രു­ടെ കാ­വി­നു പു­റ­കി­ലു­ള്ള എ­ഴു­പ്പു­റ­ത്തെ പ­റ­മ്പി­ലാ­ണു്. തെ­ക്കു ഭാ­ഗ­ത്തു് തെ­ക്കാ­മ­ക്കാ­രു­ടെ ആറു് ഏക്ര തെ­ങ്ങിൻ­പ­റ­മ്പു്. പ­ടി­ഞ്ഞാ­റു ഭാ­ഗ­ത്തു് കോ­ട­ഞ്ചേ­രി പ­ള്ളി­യു­ടെ ഏഴു് ഏക്ര വഖഫ് ഭൂമി. അതിൽ മൂ­ന്നു കു­ടി­യി­രി­പ്പു­ക­ളു­ണ്ടു്. വ­ട­ക്കു ഭാ­ഗ­ത്തു് ഭ­ഗ­വ­തി­പ­റ­മ്പിൽ ഏ­നു­വി­ന്റെ വീ­ടാ­ണു്. അതും നാ­ല­ഞ്ചേ­ക്ര­യു­ണ്ടു്. വീ­ടി­ന്റെ കി­ഴ­ക്കു വ­ട­ക്കു് ഭാ­ഗ­ത്തു­കൂ­ടെ ഒരു ചെറിയ ഇ­ട­വ­ഴി­യി­ലൂ­ടെ­യേ പെ­ര­യി­ലെ­ത്താ­നാ­വൂ. പെ­ര­യു­ടെ നേരെ മു­മ്പിൽ എ­ഴു­പ്പു­റ­ത്തെ കാ­വാ­ണു്. ഭീ­ക­ര­മാ­യ പ­ച്ച­പ്പി­ന്റെ ക്രൗര കാനനം.

ഇ­പ്പോൾ ഒരു ഇ­രി­ക്ക­ക്കൂ­ര­യാ­യി. ക­റ­പ്പ­നാ­ശാ­രി വ­ന്നാ­ണു് പെ­ര­ക്കു് കു­റ്റി­യ­ടി­ച്ചു് പാദകം കീറി ത­റ­യി­ട്ട­തു്. കല്ലു കൊ­ണ്ടു് ത­റ­യി­ട്ടു. പ­റ­മ്പി­ന്റെ വ­ട­ക്കു പ­ടി­ഞ്ഞാ­റേ മൂ­ല­യിൽ ഒരു കുളം കു­ത്തി മ­റി­ച്ച മണ്ണു കൊ­ണ്ടു് മണ്ണു കൊ­ഴ­ച്ചു് ഇ­ഷ്ടി­ക­യു­ണ്ടാ­ക്കി ചു­മ­രു­ക­ളു­ണ്ടാ­യി. അ­ടു­ക്ക­ള­ക്കു സ്ഥാ­നം കണ്ടു. എ­മ്മ­ല്ലൂ­ര് മു­പ്പ­തു് ക­ണ­ക്കു് ഒരു പഴയ പെ­ര­യു­ടെ ത­ട്ടു്. അ­മ്മാ­മൻ കുറെ ചു­മ­ട്ടു­കാ­രെ­യും കൊ­ണ്ടു വ­ന്നു് ഒരു ത­ട്ടു­ള്ള പെ­ര­യു­ണ്ടാ­ക്കി. മൂ­ച്ചി­പ്പ­ല­ക കൊ­ണ്ടു് ജനലും വാ­തി­ലും കി­ളി­വാ­തി­ലു­ക­ളും വെ­ച്ചെ­ങ്കി­ലും അ­ടു­ക്ക­ള­യോ­ടു ചേർ­ന്നു് ഒരു കിണർ സ്വ­പ്ന­മാ­യി നി­ല­കൊ­ണ്ടു. വെ­ള്ള­മി­ല്ലാ­ത്ത പെ­ര­യും അ­തി­നോ­ടു ചേർ­ന്ന അ­ടു­ക്ക­ള­യും എ­ന്തി­നു കൊ­ള്ളും. വെ­ള്ള­മി­ല്ല. വെ­ള്ള­ത്തി­നു് രണ്ടു നാഴിക അ­ക­ലെ­യു­ള്ള ഒരു കിണർ അ­ന്വേ­ഷി­ച്ചു പോകണം. ഇ­പ്പോൾ വെ­ള്ളം കൊ­ണ്ടു വ­രു­ന്ന­തു് റോഡ് മു­റി­ച്ചു ക­ട­ന്നു് ചോ­ഴി­യാ­ട്ടേ­ലെ മൊ­യ്തു­ണ്ണി­കു­ട്ടി­ക്ക­യു­ടെ പ­റ­മ്പില്‍നി­ന്നാ­ണു്. ഞങ്ങൾ മാ­ത്ര­മ­ല്ല. ഒ­രു­പാ­ടു് ആ­ളു­കള്‍ക്കു് ആ­ശ്ര­യ­മാ­ണു് ആ കി­ണ­റും അ­തി­ന്റെ കരയും. എ­പ്പോ­ഴും നല്ല തി­ര­ക്കാ­ണു്. ഒ­രി­ക്ക­ലും ഏ­കാ­ന്ത­ത അ­നു­ഭ­വി­ക്കാ­ത്ത ഒരു കി­ണ­റ്റിന്‍ക­ര. നല്ല തെ­ളി­ഞ്ഞ വെ­ള്ള­മാ­ണു് ആ കി­ണ­റ്റി­ലേ­തു്. മോ­ന്തി­യാ­യാൽ വെ­ള്ളം മു­ക്കി കൊ­ണ്ടു­വ­രു­ന്ന­തു് ഒരു എ­വ­റ­സ്റ്റ് ആ­രോ­ഹ­ണം പോലെ സാ­ഹ­സി­ക­വും ക­ഠി­ന­വു­മാ­യ ഒരു പ­ണി­യാ­ണു്. സ്കൂൾ വി­ട്ടു് വ­ന്നാൽ ഉ­മ്മ­യും പെ­ങ്ങ­മ്മാ­രും ഞാനും കൂടി അ­ടു­ക്ക­ള­യി­ലെ കൊ­ട്ട­ത്ത­ള­ത്തി­ലെ തെ­രി­ക­യിൽ തൊണ്ട വ­ര­ണ്ടി­രി­ക്കു­ന്ന ആറു് മൺ കു­ട­ങ്ങ­ളും ര­ണ്ടു് അ­ലൂ­മി­നി­യ കു­ട­ങ്ങ­ളു­മാ­യി കി­ണ­റ്റിന്‍ക­ര­യി­ലേ­ക്കു് മാർ­ച്ച് ചെ­യ്യും. ആറു മൺ­കു­ട­ങ്ങ­ളേ ഇ­പ്പോൾ അ­ടു­ക്ക­ള­യി­ലു­ള്ളു. തെ­രി­ക­യി­ല്ലാ­ത്ത കാരണം മൂ­ന്നു് നാ­ലെ­ണ്ണം പൊ­ട്ടി. മ­ണ്ണി­ന്റെ കു­ട­ങ്ങൾ­ക്കു് പ­രു­ക്ക­നി­ട്ട നി­ല­ത്തു് പൊ­ട്ടാ­തെ ഇ­രി­ക്കാ­നു­ള്ള മൃ­ദു­വാ­യ ആ­രൂ­ഢ­ങ്ങ­ളാ­ണു് തെ­രി­ക­കൾ. വ­ലി­യ­കു­ളം അ­ങ്ങാ­ടി­യിൽ പോയി നാലു തെരിക വാ­ങ്ങി­ക്കൊ­ണ്ട­ര­ണ­മെ­ന്നു് പെ­റ്റ­മ്മ കുറെ ദി­വ­സ­മാ­യി പറയാൻ തു­ട­ങ്ങി­യി­ട്ടു്. പെ­ര­യിൽ വ­ല്ല­തും­കി­ട്ടാൻ വ­രാ­റു­ള്ള തൂ­മ്പി­ത്ത­ള്ള­യും തെ­രി­ക­യു­ണ്ടാ­ക്കും. അ­ഞ്ചു് നയാ പൈ­സ­യാ­ണു് ഒരു തെ­രി­ക­യു­ടെ വില. പ­റ­മ്പിൽ നെറയെ വാ­ഴ­യു­ള്ള കാ­ല­ത്തു് പെ­റ്റ­മ്മ വാ­ഴ­യു­ടെ നാരു് പി­രി­ച്ച നല്ല വ­ട്ട­വും ക­ട്ടി­യു­മു­ള്ള തെ­രി­ക­യു­ണ്ടാ­ക്കു­മാ­യി­രു­ന്നു. പ­ണി­ക്ക­രു­ടെ­കാ­വു ക­ട­ന്നു് തെ­ക്കാ­മ­ക്കാ­രു­ടെ പ­റ­മ്പും ക­ട­ന്നു് അ­വി­ട­ത്തെ ക­രി­യി­ല­ക­ളും ച­വി­ട്ടി­മെ­തി­ച്ചു് ഒരു ദീര്‍ഘ ന­ട­ത്തം. പി­ന്നെ റോഡ് മു­റി­ച്ചു് ക­ട­ന്നാൽ മ­ഠ­ത്തി­കാ­ട്ടില്‍കാ­രു­ടെ പ­റ­മ്പാ­യി. അതിൽ ഒരു ഒ­റ്റ­വീ­ടേ­യു­ള്ളൂ. ആൾ­പാർ­പ്പി­ല്ല. അ­തി­ന്റെ അ­പ്പു­റ­ത്തു­ള്ള പെ­രു­ന്തോ­ടു് ഇ­റ­ങ്ങ­ണം ദൂരെ അയിനി മ­ര­ങ്ങ­ളു­ടെ നീ­ണ്ട­നി­ര. പി­ന്നെ കു­ത്ത­നെ ക­യ­റി­യാൽ തൊ­ഴു­വാ­നൂ­രെ പ­റ­മ്പു്. ഒരു വലിയ ഇ­റ­ക്ക­വും അതിൽ വാ പൊ­ളി­ച്ചു നിൽ­ക്കു­ന്ന ഒരു ഗു­ഹ­പ്പോ­ല­ത്തെ തോടും പി­ന്നെ ഒരു ക­യ­റ്റ­വും. തൊ­ഴു­വാ­നൂ­രെ പ­റ­മ്പി­ലാ­ണു് മെ­യ്തു­ണ്ണി കു­ട്ട്യാ­ക്ക­യു­ടെ കി­ണ­റു്. നെ­ല്ലി­പ്പ­ടി­യൊ­ക്കെ വെ­ച്ചു് ആൾ­മ­റ­കെ­ട്ടി­യ നല്ല വാ വ­ട്ട­മു­ള്ള ഒരു കൽ­ക്കി­ണർ. ദേ­ശ­ത്തു­ള്ള എല്ലാ മൺ­കു­ട­ങ്ങ­ളും അവിടെ കാ­ത്തി­രി­പ്പു­ണ്ടാ­കും. ഓ­രോ­രു­ത്ത­രും താ­ന്താ­ങ്ങ­ളു­ടെ കൈ­യി­ലു­ള്ള പാ­ട്ട­യും കയറും പാ­ള­ത്തൊ­ട്ടി­യു­മാ­യി വ­ട്ട­ത്തിൽ നി­ന്നു് വെ­ള്ളം കോരി കു­ട­ങ്ങൾ നി­റ­ക്കും. ഞങ്ങൾ കി­ണ­റ്റി­ന്റെ വ­ക്ക­ത്തെ­ത്തി. കാ­പ്പി­ക്കാ­രൻ മെ­യ്തു­ണ്ണി­ക്കാ­യു­ടെ മണ്‍പ്പാ­ത്ര­ക­ട­യിൽ നി­ന്നാ­ണു് ആ­റേ­ഴു് കു­ട­ങ്ങൾ വാ­ങ്ങി­യ­തു്. കൂ­ട്ട­ത്തിൽ ഒരു കായി തൊ­ണ്ടും വാ­ങ്ങി­യി­രു­ന്നു. ചി­ല്ല­റ­കാ­ശു­കൾ കാ­യി­ത്തൊ­ണ്ടി­ലി­ടും. ക­ണ്ണേ­ങ്കി­ലെ പൂ­ര­ത്തി­നു് മൂ­ന്നു മാസമേ ഉള്ളൂ. കാ­യ്തൊ­ണ്ടു് ആരും കാ­ണാ­തെ അ­മ്മി­ത്ത­റ­യു­ടെ താഴെ ഒ­ളി­പ്പി­ച്ചു് കു­ഴി­ച്ചി­ട്ടി­ട്ടു­ണ്ടു്.

എ­ട്ടോ­ളം മൺ­കു­ട­ങ്ങൾ, ര­ണ്ടു് അ­ലു­മി­നി­യ­ത്തി­ന്റെ കുടം, ര­ണ്ടു് പ്ലാ­സ്റ്റി­ക് ബ­ക്ക­റ്റ് ഇ­വ­യൊ­ക്കെ­യു­മാ­യി ഞങ്ങൾ ബീ­വു­മ്മ­യു­ടെ നേ­തൃ­ത്വ­ത്തിൽ കി­ണ­റ്റി­ന്റെ വ­ക്കെ­ത്തെ­ത്തി. ഉമ്മ എ­ല്ലാ­വ­രേ­യും നോ­ക്കി സൊ­റ­പ­റ­യാൻ തു­ട­ങ്ങി. രണ്ടു തൊ­ട്ടി­പ്പാ­ള­യാ­ണു് ഞ­ങ്ങ­ളു­ടെ കൈ­യ്യി­ലു­ള്ള­തു്. അ­തു­കൊ­ണ്ടു് വെ­ള്ളം കോരണം. നല്ല ക­ണ്ണീ­രു പോ­ല­ത്തെ വെ­ള്ളം. ഒ­ക്ക­ത്തും ത­ല­യി­ലും വെ­ച്ചു് പെ­ങ്ങ­മ്മാർ ന­ട­ക്കാൻ തു­ട­ങ്ങി. ഒരു ചാലു് വെ­ള്ളം കൊ­ണ്ടു­വെ­ച്ചു. ഏ­റ്റ­വും അ­വ­സാ­നം ക­ന­മു­ള്ള ബ­ക്ക­റ്റും പാ­ള­ത്തൊ­ട്ടി­യും കൂ­ട്ടി­പി­ടി­ച്ചു് ഉ­മ്മ­യെ പിന്‍തു­ടര്‍ന്നു. ഉമ്മ കോ­ന്ത­ല കി­ട­ന്നു ത­ല­യാ­ട്ടു­ന്നു­ണ്ടു്.

തെ­ക്കാ­മ­ലെ ഉ­മ്മാ­വു­ത്ത നോ­ക്കി നിൽ­ക്കു­ന്നു. അവർ മൂ­ച്ചി­യു­ടെ ക­ട­ക്കൽ ചവറു് അ­ടി­ച്ചു വ­ല്ല­ത്തി­ലാ­ക്കി തീ­യി­ടു­ക­യാ­ണു്.

“ഔ ന്റെ ബീവു ഈ മ­ക്ക­ളെ­കൊ­ണ്ടു് ഇ­ങ്ങ­നെ എ­ട­ങ്ങേ­റാ­ക്ക­ണാ അ­ന­ക്ക്. ഒരു കിണറ് കു­ത്തി­ക്കൂ­ടെ അ­ന­ക്ക്”. “അ­യി­നു് കായി എ­ത്ര­വേ­ണം”. ന­ടു­നി­വർ­ത്തി ഉമ്മ പ­റ­ഞ്ഞു. തെ­ക്കാ­മ­ക്കാ­രു­ടെ നായ ഞ­ങ്ങ­ളെ പിന്‍തു­ടര്‍ന്നു. ബുള്‍ബു­ളും ടോ­മി­യും. വാ­ലാ­ട്ടാൻ തു­ട­ങ്ങി.

“എന്താ ഈ നാ­യി­ക്കള്‍ക്ക് ന്റെ വെ­ള്ളം തൊ­ട്ട് നെ­ജ്ജീ­സാ­ക്കോ­ലോ… നായി അ­വ്ട്ന്ന് നായി അ­വ്ട്ന്ന് ” ഉമ്മ നാ­യി­ക്ക­ളെ ആട്ടി പാ­യി­ച്ചു. തെ­ക്കാ­മ­ക്കാ­രു­ടെ കി­ണ­റ്റി­നു് വ­ക്ക­ത്തു് കൊ­ട്ട­ത്ത­ള­ത്തിൽ മ­ണ­പ്പി­ച്ചു മ­ണ­പ്പി­ച്ചു് നാ­യ­ക്കൾ എന്തോ പ­ര്യ­വേ­ഷ­ണം ന­ട­ത്തു­ന്നു. ഞാനാ കി­ണ­റും അ­തി­ന്റെ ആൾ­മ­റ­യും ക­പ്പി­യും പാ­ട്ട­യു­മൊ­ക്കെ നോ­ക്കി­നി­ന്നു എ­ന്നാ­ണു് ഞ­ങ്ങള്‍ക്കു് ഇ­ങ്ങ­നെ­യൊ­രു കി­ണ­റു­ണ്ടാ­വു­ക. സ്വ­സ്ഥ­ത­യോ­ടെ­യും സ­മാ­ധാ­ന­ത്തോ­ടെ­യും വെ­ള്ളം കോരി ആര്‍മാ­തി­ക്കാൻ ക­ഴി­യു­ക. ഞാനാ കി­ണ­റി­ന്റെ വ­ക്ക­ത്തു് പോയി കി­ണ­റി­ന്റെ ആ­ഴ­ങ്ങ­ളി­ലേ­ക്കു നോ­ക്കി. അ­തി­ന്റെ ആൾ­മ­റ­കൾ തൊ­ട്ടു നോ­ക്കി. പി­ന്നെ അ­രു­മ­യോ­ടെ തലോടി ഞ­ങ്ങള്‍ക്കും ഒരു കി­ണ­റു­ണ്ടാ­കു­മോ?

ക­ഷ്ട­പ്പെ­ട്ടു് മു­ക്കി­കൊ­ണ്ടു­വ­ന്ന ആ വെ­ള്ളം പെ­ങ്ങ­മാ­ര് ഓ­രോ­രു­ത്ത­രാ­യി കൊ­ട്ട­ത്ത­ള­ത്തി­ലെ തെ­രി­ക­യിൽ പ­തു­ക്കെ വെ­പ്പി­ച്ചു ഉമ്മ. അ­തി­ന്റെ വാ­വ­ട്ട­ങ്ങൾ വ­ട്ടോ­റ­ങ്ങൾ കൊ­ണ്ടും ചി­ര­ട്ട­കൊ­ണ്ടും മൂടി വെ­ച്ചു. “ആ വെ­ള്ളം മൂ­ടി­വെ­ച്ചോ­ളിൻ ഇ­ല്ലെ­ങ്കിൽ കോ­യി­യും പൂ­ച്ച­യും ത­ല­യി­ടും. വെ­ള്ളം നെ­ജ്ജീ­സാ­ക്കും.” പെ­റ്റ­മ്മ ചി­റ്റി­ട്ട കാ­തു­കൾ ആട്ടി കൊ­ണ്ടു് താ­ക്കീ­തു് ചെ­യ്തു.

“വെ­ള്ളം മു­ക്കാൻ പോ­യി­ട്ടു് പെ­റ­മാ­ണി­ച്ചി­കൾ വന്നാ. ക­ണ്ണീ­ക­ണ്ട­വ­രോ­ടൊ­ക്കെ നോനി പറയാൻ നി­ന്നി­ട്ടു­ണ്ടാ­കും.” ഉ­മ്മാ­നെ അ­ര­ക്കാൽ മി­നി­റ്റു നേരം കാ­ണാ­തി­രു­ന്നൂ­ടാ പെ­റ്റ­മ്മാ­ക്കു്. ഇ­ല്ലെ­ങ്കിൽ ഓരോ നു­രു­മ്പി­ര്യാ­ര­ങ്ങൾ പ­റ­ഞ്ഞു­ക്കൊ­ണ്ടി­രി­ക്കും.

വെ­ള്ളം പെ­ര­യി­ലെ അ­മൂ­ല്യ വ­സ്തു­വാ­ണു്. കു­ടി­ക്കാൻ ഒരു കുടം വെ­ള്ളം. ചാ­യ­കാ­ച്ചാ­നും, ചോറു വെ­ക്കാ­നും ഒരു കുടം, പാ­ത്രം ക­ഴു­ക്കു­വാൻ കു­റ­ച്ചു് വെ­ള്ളം, വുളു എ­ടു­ക്കാൻ, നി­സ്ക­രി­ക്കു­മ്പോൾ, പെ­ര­യി­ലേ­ക്കു് കയറി കാലു് ക­ഴു­കാൻ, മു­മ്പാ­ര­ത്തു് മൂ­ളി­യിൽ വെ­ക്കാ­നും ഇ­ങ്ങ­നെ വെ­ള്ള­ത്തി­നു് പലതരം ക­ണ­ക്കു­ക­ളു­ണ്ടു്. വെ­ള്ളം വെ­റു­തെ കൊ­പ്പു­ളി­ച്ചു ക­ള­ഞ്ഞാൽ ഉമ്മ ചീ­ത്ത­പ­റ­യും. കു­ളി­ക്കാൻ ദൂരെ നീര്‍ക്കോ­ട്ട­യി­ലെ കു­ള­ത്തി­ലേ­ക്കു് പോണം. മകരം, കുംഭം, മീ­ന­മാ­സ­മാ­യാൽ മീ­ന­മാ­സ­മാ­യാൽ കുളം അ­പ്പാ­ടെ വ­റ്റും. പി­ന്നെ വെ­ള്ള­ത്തി­നു് പെ­ടാ­പാ­ടാ­ണു്. കു­ളി­ക്കാ­നു­ള്ള വെ­ള്ളം തെ­ക്കാ­മ­ക്കാ­രു­ടെ ഓ­രു­വെ­ള്ള­മാ­ണു് ശരണം. ആറോ ഏഴോ കോൽ താ­ഴ്ത്തി­യാൽ വെ­ള്ളം കി­ട്ടു­മെ­ങ്കി­ലും ഇ­തു­വ­രെ കിണറു കു­ത്തി­യി­ട്ടി­ല്ല. കായി ഇ­ല്ലാ­ത്ത­താ­ണു കാരണം. വെ­ള്ളം മു­ക്കി­ക്കൊ­ണ്ടു് വ­ന്നു് ക്ഷീ­ണ­ത്തിൽ മ­രി­ങ്ങി­ലും ഒ­ക്ക­ത്തും തു­ളു­മ്പി­ച്ചാ­ടി­യ നനഞ്ഞ സൂ­രി­ത്തു­ണി­യോ­ടെ ഉമ്മ ഉരലിൽ ഇ­രു­ന്നു.

ഞങ്ങ മു­ക്കി­ക്കൊ­ണ്ടു വന്ന വെ­ള്ളം അ­പ്പാ­ടെ വാ­ങ്ങി ഉമ്മ കു­ഴി­താ­ളി­യി­ലേ­ക്കു് ഒ­ഴി­ച്ചു. അ­ടു­ക്ക­ള­യു­ടെ പു­റ­ത്തു് അ­മ്മി­ക്ക­ല്ലി­നു് സ­മീ­പ­ത്താ­യി­ട്ടാ­ണു് വലിയ ഓ­ടി­ന്റെ വ­ട്ട­ച്ചെ­മ്പു് വെ­ച്ചി­രി­ക്കു­ന്ന­തു്, കി­ണ­റി­ല്ലാ­ത്ത കാരണം വേ­ലാ­യു­ധേ­ട്ട­നെ പ­റ­ഞ്ഞ­യ­ച്ചു് കു­ന്ദം­കു­ള­ത്തെ കു­റു­ക്കൻ പാ­റ­യിൽ നി­ന്നാ­ണു വ­ട്ട­ച്ചെ­മ്പു് വാ­ങ്ങി­യ­തു്… മയിൽ വാ­ഹ­ന­ത്തി­ന്റെ പു­റ­ത്തി­ട്ടാ­ണു് ആ പെ­രു­വ­യ­റ­നെ കൊ­ണ്ടു­വ­ന്ന­തു്. വേ­ലാ­യു­ധേ­ട്ട­നും ഞാനും കൂടി ഒ­രു­മി­ച്ചാ­ണു പോ­യി­രു­ന്ന­തു്. അ­ന്നാ­ണു് ഞാൻ ആ­ദ്യ­മാ­യി കു­ന്ദം­കു­ള­ത്തെ റീഗൽ ഹോ­ട്ട­ലിൽ നി­ന്നു് മസാല ദോശ ക­ഴി­ച്ച­തു്.

ഓ­ടി­ന്റെ വട്ട ചെ­മ്പി­ന്റെ അ­ടു­ത്തി­രി­ക്കു­മ്പോൾ മസാല ദോ­ശ­യു­ടെ രു­ചി­യും മണവും ഓർമ്മ വരും. ത­ല­ച്ചു­മ­ടി­ലും മ­രി­ങ്ങി­ലു­മൊ­ക്കെ­യാ­യി­ക്കൊ­ണ്ടു വന്ന എട്ടു കുടം വെ­ള്ളം ഉമ്മ വാ­ങ്ങി വ­ട്ട­ച്ചെ­മ്പി­ന്റെ വരണ്ട തൊ­ള്ള­യി­ലേ­ക്കൊ­ഴി­ച്ചു കൊ­ടു­ത്തു. “ചെ­മ്പി­ന്റെ പൗ­തി­യേ ആ­യി­ട്ടു­ള്ളൂ.”

പെ­റ്റ­മ്മ കൂ­നി­ക്കൂ­ടി വ­ന്നു് അ­ഭി­പ്രാ­യി­ച്ചു.

ഉമ്മ തട്ടം നേ­രെ­യാ­ക്കി പെ­ങ്കു­പ്പാ­യ­ത്തി­ന്റെ ചു­വ­ന്ന നാ­ട­യിൽ ത­ട്ടി­യ പാ­ള­യു­ടെ നാര് ത­ട്ടി­ത്തു­ട­ച്ചു.

“ഒ­രു­പോ­ക്കും കൂടി പു­ഗ്ഗ­ല്ലേ”

ഉമ്മ വെ­ള്ള­ത്ത­ട്ടം മാടി വെ­ച്ചു് നി­ര­ത്തി വെച്ച കു­ട­ങ്ങ­ളു­ടെ ക­ഴു­ത്തി­ലേ­ക്കു് നോ­ക്കി. അ­ടു­ക്ക­ള­പ്പു­റ­ത്തെ അ­റ്റ­ത്തെ പ­രു­ക്ക­നി­ട്ട നി­ല­ത്തി­ന്റെ മൺ­ചു­മ­രി­ന്റെ അ­റ്റ­ത്തു് ഇ­രു­ന്നി­രു­ന്ന ഉ­ല­ക്ക­യെ­ടു­ത്തു് ഉമ്മ അ­ടു­ക്ക­യു­ടെ ഉ­ര­ലി­ലി­രി­ക്കു­ന്ന മു­ക്കിൽ വെ­ച്ചു.

“ആ പ­ത്ത­യ­പ്പെ­ട്ടി­യിൽ നി­ന്ന് പാ­ത്തേ… ര­ണ്ടി­ട­ങ്ങ­ഴി നെ­ല്ലെ­ടു­ത്ത് കു­ത്താൻ നോ­ക്ക്”

“മൂത്ത പെ­ങ്ങ­ളാ­ണു് പാത്ത എന്ന ഫാ­ത്തി­മ്മ” ആസ്യ എന്ന അ­ച്ചു­വി­നു് താഴെ ബീ­വു­മ്മ അ­ടു­പ്പി­ച്ച­ടു­പ്പി­ച്ചു് എ­ന്നെ­യും ഇ­ജാ­സി­നേ­യും പെ­റ്റ­പ്പോൾ പാ­ത്ത­ക്കു­ട്ടി­ക്കു് അ­ഞ്ചിൽ വെ­ച്ചു് പ­ഠി­പ്പു് നി­റു­ത്തേ­ണ്ടി വന്നു.

താത്ത എന്ന ഫാ­ത്തി­മ വ­ടി­ക്കി­നി­യി­ലേ­ക്കു് പോയി. ഒരു കൊ­മ്പോ­റ­ത്തിൽ ര­ണ്ടി­ട­ങ്ങ­ഴി പു­ഴു­ങ്ങി ഉ­ണ­ക്കി­യ പൊ­ക്കാ­ളി നെ­ല്ലെ­ടു­ത്തു അ­ടു­ക്ക­ള­യി­ലേ­ക്കു് വന്നു. വ­ട്ടോ­റ­ങ്ങൾ വന്നു. ഉ­ല­ക്ക­കൾ മു­ക്കി­ലി­രു­ന്നു് ഞങ്ങൾ ത­യ്യാ­റാ­ണു് ത­യ്യാ­റാ­ണു് എ­ന്നു് അ­റ്റ­ത്തെ ഉ­ല­ക്ക­ച്ചി­റ്റു് കാ­ട്ടി ചി­രി­ക്കാൻ തു­ട­ങ്ങി.

അ­പ്പോൾ മു­റ്റ­ത്തു് വന്ന വേ­ലാ­യു­ധേ­ട്ട­നെ താത്ത നെ­ല്ലു കു­ത്താൻ വി­ളി­ച്ചു.

സദാ വി­ളി­പ്പു­റ­ത്തു­ള്ള വേ­ലാ­യു­ധേ­ട്ട­ന്റെ മ­ണ്ണു് കൊ­ണ്ടു­ള്ള ഓ­ല­പ്പെ­ര ഞ­ങ്ങ­ളു­ടെ പ­റ­മ്പി­ന്റെ തെ­ക്കേ അ­തി­രിൽ ത­ന്നെ­യാ­ണു്.

“വേ­ലാ­യി­യേ… പാ­ത്ത­യെ ഒ­ന്നു് സ­കാ­യി­ക്ക്”

“ര­ണ്ടു് ഉ­ല­ക്ക­യി­ട്ടു് കു­ത്തി­യാൽ പ­ത്തു് മി­നി­ട്ട് നെ­ല്ലു് വെ­ളു­ത്തു് അ­രി­മ­ണി­യാ­കും”

ബീ­വു­മ്മ­യെ പി­ന്തു­ടർ­ന്ന വെ­ള്ളം മു­ക്കു് സം­ഘ­ങ്ങൾ അ­ടു­ക്ക­ള വ­ള­ഞ്ഞു് ന­ട­ക്കാൻ തു­ട­ങ്ങി. ബുൾ­ബുൾ ടോമി എന്നീ നാ­യ്ക്ക­ളും അവരെ പി­ന്തു­ടർ­ന്നു.

images/study_of_nature-t.jpg

വെ­ള്ളം മു­ക്കു് സംഘം തി­രി­ച്ചു വ­ന്ന­പ്പോ­ഴേ­ക്കും ര­ണ്ടി­ട­ങ്ങ­ഴി നെ­ല്ലു് ര­ണ്ടു് ഉ­ല­ക്ക­യി­ട്ടു് കു­ത്തി വെ­ളു­പ്പി­ച്ചി­രു­ന്നു താ­ത്ത­യും വേ­ലാ­യു­ധേ­ട്ട­നും.

ര­ണ്ടാ­മ­ത്തെ മു­ക്കു് വെ­ള്ള­വും ചെ­മ്പി­ലൊ­ഴി­ച്ച­പ്പോ­ഴേ­ക്കും ചെ­മ്പി­ന്റെ മു­ക്കാൽ ഭാ­ഗ­മാ­യി.

“എ­ര­മം­ഗ­ല­ത്ത് നൂറു മ­ത്തി­ക്ക് ഒരു റു­പ്പി­ക­യാ­ണെ­ന്ന് കേ­ട്ടു.”

“വേ­ലാ­യി­യേ ഇജ്ജി ഒരു റു­പ്പി­ക­ക്ക് മത്തി വാ­ങ്ങി­ക്കൊ­ണ്ട­ന്നേ”

അ­പ്പോ­ഴേ­ക്കും ശ്രീ­ല­ങ്ക പ്ര­ക്ഷേ­പ­ണ നി­ല­യ­ത്തി­ലെ പാ­ട്ടും വെ­ച്ചു് മർ­ഫി­റേ­ഡി­യോ­യു­മാ­യി വേ­ലാ­യു­ധേ­ട്ടൻ ക­യ്യാ­ല­യി­ലേ­ക്കു് പോ­യി­രു­ന്നു. അ­ടു­ക്ക­ള­യിൽ ത­കൃ­തി­യാ­യ പ­ണി­ക­ളാ­ണു് ഇ­നി­യു­ള്ള­തു്. ഉ­ച്ച­യ്ക്കു് എ­ല്ലാ­വ­രും തി­ന്നു വെച്ച പാ­ത്ര­ങ്ങൾ വെ­ണ്ണീ­റി­ട്ടു് ഉ­ര­ച്ചു വൃ­ത്തി­യാ­ക്കു­ക­യാ­ണു് ബീ­വു­മ്മ. വെ­ള്ള­മി­ല്ലാ­ത്ത­തി­നാൽ ക­ഴു­കാ­ത്ത ബ­സ്സി­യും കാ­സ­പ്പി­ഞ്ഞാ­ണ­ങ്ങ­ളും സ്റ്റീ­ലി­ന്റെ ഗ്ലാ­സു­ക­ളും കൈ­പ്പാ­ട്ട­യും കൂ­ട്ടാൻ കു­ടു­ക്ക­യും ക­ഞ്ഞി­യും ചോ­റ്റിൻ­ക­ല­വും കൊ­ട്ട­ക്ക­യി­ലും ചോ­റ്റു കൊ­ട്ട­യും കൊ­ട്ട­ത്ത­ള­ത്തിൽ വെ­ച്ചു ന­ന്നാ­യി തേ­ച്ചു­ര­ച്ചു് ക­ഴു­കു­ന്നു­ണ്ടു് ഉമ്മ.

മു­മ്പാ­ര­ത്തു് ഉ­പ്പ­യും മ­യ­മു­ണ്ണി അ­ളി­യ­നും ത­മ്മി­ലു­ള്ള ച­തു­രം­ഗ­ക്ക­ളി തീ­രാ­റാ­യി­രി­ക്കു­ന്നു. ചാ­ന്തി­ട്ട നി­ല­ത്തു് അ­റു­പ­ത്തി­നാ­ലു ക­ള­ങ്ങ­ളിൽ പോ­രാ­ടി­ത്ത­ളർ­ന്ന വാ­ഴ­ക്ക­രു­ക്കൾ തേരും ആനയും കാ­ലാ­ളു­ക­ളും യു­ദ്ധ­ത്തോൽ­വി­യോ­ടെ ഉ­ണ­ങ്ങി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു. മ­യ­മു­ണ്ണി അ­ളി­യ­ന്റെ മ­ന്ത്രി­യു­ടെ തലയിൽ ഉ­റു­മ്പ­രി­ക്കു­ന്നു­ണ്ടു്.

പേർ­ഷ്യ­ക്കാ­രൻ മൊ­യ്തു­ണ്ണി­ക്കു് ത­ന്നെ­യാ­ണു് ഇ­ന്നും ജയം.

കളി മ­തി­യാ­ക്കി ക­ള­ങ്ങൾ മാ­യ്ചു് ഉപ്പ എന്നെ നീ­ട്ടി വി­ളി­ച്ചു.

“സഊദ് …”

“സഊദ്”

ഞാൻ ഫ­സ്റ്റ് ഗി­യ­റിൽ ഭ­യ­ഭ­ക്തി ബ­ഹു­മാ­ന­ങ്ങ­ളോ­ടെ അ­റ്റൻ­ഷി­ത­നാ­യി. പു­റ­ത്തു് മ­ക­ര­മ­ഞ്ഞിൽ പൊ­തി­ഞ്ഞ ഒരു ത­ണു­ത്ത കാ­റ്റു് ഞ­ങ്ങ­ളു­ടെ മു­ഖ­ദാ­വു് ത­ഴു­കി­ക്കൊ­ണ്ടു് കു­ള­ത്തി­ന്റെ വ­ക്ക­ത്തെ രാ­മ­ച്ച­ക്ക­ടു­ക­ളിൽ പോയി ഒ­ളി­ച്ചു.

ഒരു സു­ലൈ­മാ­നി വേ­ണ­മാ­യി­രു­ന്നു വ­ന്ദ്യ പി­താ­വി­ന്. അ­ദ്ദേ­ഹം തന്റെ കൊ­മ്പൻ മീശ പി­രി­ച്ചു വെ­ള്ള­ത്ത­ലേ­ക്കെ­ട്ടു് അ­ഴി­ച്ചു വെ­ച്ചു് ഉ­മ്മ­യെ വി­ളി­ച്ചു് ര­ണ്ടു് കോ­ഴി­മു­ട്ട കൊ­ണ്ടു­വ­രാൻ ആ­ജ്ഞാ­പി­ച്ചു.

“കു­ടീ­ലു് എ­ന്തെ­ല്ലാം ക­ട­സാ­ര­ങ്ങ­ള് ഇ­ണ്ടു്. ഇ­ങ്ങ­ളെ ഒരു മു­ട്ട­ച്ചാ­യ” ആവി പാ­റു­ന്ന തി­ള­ച്ച കട്ടൻ ചാ­യ­യി­ലേ­ക്കു് ര­ണ്ടു് കോ­ഴി­മു­ട്ട­കൾ പൊ­ട്ടി­ച്ചു് ഉപ്പ തൊ­ണ്ടു് താ­ഴ­ത്തെ തെ­ങ്ങി­ന്റെ ക­ട­ക്ക­ലേ­ക്കി­ട്ടു. ബുൾ­ബു­ളും ടോ­മി­യും മു­ട്ട­ത്തോ­ടു് ക­ടി­ച്ചു് മ­ണ­പ്പി­ക്കു­ന്നു­ണ്ടു്. മൊ­ള­യാ­നു­ള്ള എ­ട്ടു് പ­ത്തു് പി­ട­ക്കോ­ഴി­ക­ളും അ­ടു­ക്ക­ള­യു­ടെ ഭാ­ഗ­ത്തു് ചു­റ്റി­ത്തി­രി­യു­ന്നു­ണ്ടു്. താത്ത ആച്ചു പെ­റ്റ­മ്മ എ­ന്നി­വർ കൂട ഒ­ഴി­ച്ചു് മത്തി ന­ന്നാ­ക്കാൻ തു­ട­ങ്ങി. മൂ­ന്നു നാലു കാടൻ പൂ­ച്ച­യും ഞ­ങ്ങ­ളു­ടെ കു­റി­ഞ്ഞി­പ്പൂ­ച്ച­യും മത്തി ന­ന്നാ­ക്കു­ന്ന­തി­നു് ചു­റ്റി­ലു­മു­ണ്ടു്. വെ­ളി­യ­ങ്കോ­ടു് നേർ­ച്ച­ക്കു­ള്ള തേ­ങ്ങാ­പ്പി­രി­വു­കാർ മു­റ്റ­ത്തു് വ­ന്നു് ആ­ന­ക്കാ­ര്യം പ­റ­ഞ്ഞു് തർ­ക്ക­ത്തി­ലാ­ണു് ഉമ്മ തലയിൽ തട്ടി അ­ടു­ക്ക­ള­യിൽ ത­ന്നെ­യാ­ണു്. പെ­ട്ടെ­ന്നു് ചൂ­ലെ­ടു­ത്തു് അ­മ്മി­ക്കു് ചു­റ്റു­മു­ള്ള മ­ണ്ണും പൊ­ടി­യും വൃ­ത്തി­യാ­ക്കാൻ തു­ട­ങ്ങി.

അ­ടു­ക്ക­ള­യി­ലെ മൂ­ന്നു് മ­ണ്ണ­ടു­പ്പു­ക­ളിൽ നി­ന്നു് ക­ന­ലു­കൾ വാ­രി­യെ­ടു­ത്തു് വെ­ണ്ണീ­റിൻ പു­ര­യി­ലേ­ക്കു് പ­തു­ങ്ങി­പ്പോ­കു­ന്ന­തും ഉമ്മ ത­ന്നെ­യാ­ണു്. ഞാൻ അ­ടു­ക്ക­ള വാ­തി­ലി­ന്റെ ക­ട്ടി­ള­പ്പ­ടി­യി­ലി­രു­ന്നു മത്തി ന­ന്നാ­ക്കു­ന്ന­തി­ലേ­ക്കു് പ്രേ­ക്ഷ­ക­നാ­യി. നല്ല പ­ഞ്ഞീ­നു­ള്ള മ­ത്തി­യാ­ണു് ത­രി­പ്പ­ഞ്ഞീ­നും പ­ഞ്ഞീ­നും ഒരു ചേ­മ്പി­ല­യിൽ വെ­വ്വെ­റെ­യാ­ക്കി വെ­ക്കു­ന്നു. ഉമ്മ ഓ­ല­ക്കു­ടി­യും മടലും കൊ­തു­മ്പും അ­രി­പ്പാ­ക്കു­ടി­ക­ളും വീ­സ­ന­യി­ലു­ണ്ടു്.

ഒ­ര­ടു­പ്പിൽ അരി വേ­വി­ക്കാ­നു­ള്ള വലിയ അ­ലൂ­മി­നി­യ­ക്ക­ലം വെ­ച്ചു. ര­ണ്ടാ­മ­ത്തെ അ­ടു­പ്പിൽ കൂ­ട്ടാൻ കലവും മൂ­ന്നാ­മ­ത്തെ അ­ടു­പ്പിൽ ചീ­ന­ച്ച­ട്ടി­യും ത­യ്യാ­റാ­യി. നേരം ഇ­രു­ട്ടി­ത്തു­ട­ങ്ങി… കോ­ഴി­കൾ കൂ­ട്ടി­ലേ­ക്കു് കയറി. ഉ­സ്മാൻ­ക്ക കോ­ളേ­ജ് വി­ട്ടു വന്നു. ഉമ്മ ഇ­ക്കാ­ക്ക­ക്കു് നല്ല നു­ര­യും പ­ത­യു­മു­ള്ള, മു­ട്ട­ച്ചാ­യ­യും ഒരു പാ­ത്ര­ത്തി­ലി­ട്ടു് തേങ്ങ ചേർ­ത്ത അ­രി­മ­ണി വ­റു­ത്ത­തും കൊ­ടു­ത്തു.

ഉപ്പ വെ­ള്ള­ത്ത­ലേ­ക്കെ­ട്ടു് കെ­ട്ടി തന്റെ കൊ­മ്പൻ മീശ പി­രി­ച്ചു് അ­ടു­ക്ക­ള­യി­ലേ­ക്കു് വന്നു. എ­ല്ലാ­വ­രും അ­മ്മി­യു­ടെ ഭാ­ഗ­ത്തേ­ക്കു് പോയി. ആച്ചു അ­ര­വി­ലാ­ണു്. തേ­ങ്ങ­യ­ര­ച്ചു് വ­റു­ത്ത കൊ­ത്ത­മ്പാ­ലി­യും അ­മ്മി­ക്ക­ല്ലിൽ കി­ട­ന്നു് അ­മ്മി­ക്കു­ട്ടി­യി­ലൂ­ടെ ഇളകി മ­റി­ഞ്ഞു.

ഇ­രു­ട്ടു് തി­ക്കു് മു­ട്ടി­ത്ത­നെ പ­റ­മ്പി­ലേ­ക്കു് വന്നു.

ഉമ്മ എ­ന്നോ­ടു് റാ­ന്ത­ലി­നു് ചി­ല്ലു് തു­ട­ച്ചു വി­ള­ക്കു ക­ത്തി­ക്കാൻ പ­റ­ഞ്ഞു. ഇ­ട­നാ­ഴി­യിൽ നി­ന്നു് നാലു് ചി­മ്മി­നി­വി­ള­ക്കി­ലും കമ്പി റാ­ന്ത­ലി­ലും മ­ണ്ണെ­ണ്ണ ഒ­ഴി­ച്ചു് വി­ള­ക്കു് ക­ത്തി­ച്ചു് ക­ട്ടി­ല­പ്പ­ടി­ക­ളിൽ വെ­ച്ചു. വീ­ട്ടി­ലി­പ്പോൾ ചി­മ്മി­നി വി­ള­ക്കി­ന്റെ അരണ്ട മ്ലാ­ന­മാ­യ വെ­ളി­ച്ച­വും മു­മ്പാ­ര­ത്തു് റാ­ന്ത­ലി­ന്റെ ചിതറി ഉടഞ്ഞ ചി­ല്ലു വെ­ളി­ച്ച­വും പ­ര­ന്നു.

ധാ­രാ­ളം മ­ത്തി­യു­ള്ള ദിവസം ഉപ്പ അ­ടു­ക്ക­ള­യിൽ കയറി മത്തി ത­പ്പി­ടാ­റു­ണ്ടു്. ന­ന്നാ­ക്കി വൃ­ത്തി­യാ­ക്കി­യ മത്തി മ­സാ­ല­ക്കൂ­ട്ടു­ക­ളും തേങ്ങ ചി­ര­ണ്ടി വേ­വി­ച്ചു് ചീ­ന­ച്ച­ട്ടി­യിൽ ഉ­ള്ളി­യ­രി­ഞ്ഞ­തും വേ­പ്പി­ല­യു­മൊ­ക്കെ ചേർ­ത്തു് പാ­ക­ത്തി­ന് ഉ­പ്പു് ചേർ­ത്തു് നല്ല ദ­മ്മിൽ മേലെ വാ­ഴ­യി­ല വെ­ച്ചു് കെ­ട്ടി നല്ല ചൂടിൽ വേ­വി­ക്കു­ന്നു. ചീ­ന­ച്ച­ട്ടി­യു­ടെ മേലെ വാ­ഴ­യി­ല കൊ­ണ്ടു് കെ­ട്ടി മേലെ ന­ന്നാ­യി ക­ന­ലി­ട്ടു് വെ­ക്കും ഒരു മ­ണി­ക്കൂർ കൊ­ണ്ടു് ഐറ്റം റെ­ഡി­യാ­ക്കി ഉപ്പ പോയി.

അ­ടു­പ്പി­ന്റെ അ­ണി­യി­ലി­രു­ന്നു് ഇ­രു­ന്നും കു­നി­ഞ്ഞും ഉമ്മ അ­ടു­പ്പു­ക­ളു­മാ­യി യു­ദ്ധ­ത്തി­ലാ­ണു്.

ക­ന­ലൂ­തു­ന്ന ഉമ്മ നല്ല ക­ലി­പ്പി­ലു­മാ­ണു്.

മ­യ­മു­ണ്ണി അളിയൻ പി­ന്നെ­യും വ­ന്നി­ട്ടു­ണ്ടു്. പു­റ­ത്തു് മ­ഞ്ഞു് പെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും ത­ണു­പ്പു് ഇ­പ്പോൾ അത്ര തന്നെ കു­ത്തി­നോ­വി­ക്കു­ന്നി­ല്ല. ഉപ്പ തലയിൽ ത­ണു­പ്പി­നെ ചെ­റു­ക്കാൻ മഫ്ളർ കെ­ട്ടി­യി­ട്ടു­ണ്ടു്. മു­മ്പാ­ര­ത്തെ ചാ­ന്തി­ട്ട നി­ല­ത്തു് പുതിയ ച­തു­രം­ഗ­ക്ക­ള­വും പ­തി­നാ­റു് ക­രു­ക്ക­ളും. ചി­മ്മി­നി വെ­ട്ട­ത്തി­ലി­രു­ന്നു് കളി തു­ട­ങ്ങി.

ചോറു് വെ­ന്തു് ചോ­റ്റു കൊ­ട്ട­യിൽ ഊ­റ്റി­വെ­ച്ചു. കൂ­ട്ടാൻ കു­ടു­ക്ക തി­ള­ച്ചു് മ­റി­ഞ്ഞു. ത­പ്പി­ട്ട മത്തി പെ­റ്റ­മ്മ ഉ­റി­യി­ലേ­ക്കു് വെ­ച്ചു. ര­ണ്ടാ­മ­ത്തെ ഉ­റി­യിൽ നി­ന്നു് ഉ­പ്പാ­ക്കു് കൊ­ടു­ക്കാ­നു­ള്ള പാൽ കൈ­പ്പാ­ട്ട­യി­ലേ­ക്കു് പാർ­ന്നു വെ­ച്ചു ബീ­വാ­ത്തു­ട്ടി താത്ത. കു­ഞ്ഞി­മ്മാ­ടെ മ­ക­ളാ­ണു് ബീ­വാ­ത്തു­ട്ടി­ത്താ­ത്ത – അ­ടു­ക്ക­ള­യി­ലെ യോ­ദ്ധാ­വാ­ണു് താത്ത.

എ­നി­ക്കു് ഓർമ്മ വെച്ച നാളേ അവരും ഉ­മ്മ­യെ സ­ഹാ­യി­ക്കാ­നാ­യി പെ­ര­യി­ലു­ണ്ടു്.

ചോറും കൂ­ട്ടാ­നു­മൊ­ക്കെ ത­യ്യാ­റാ­യി.

ഉ­പ്പാ­ക്കും മ­യ­മു­ണ്ണി അ­ളി­യ­നും മു­മ്പാ­ര­ത്തു് പാ­യ­യിൽ സുപ്ര വി­രി­ച്ചു് ചോറു് വി­ള­മ്പി. അ­വർ­ക്കു് കൈ ക­ഴു­കാൻ വലിയ മൂ­ളി­യിൽ തന്നെ വെ­ള്ളം വെ­ച്ചു തി­ണ്ണ­യിൽ.

ഞങ്ങൾ അ­ടു­ക്ക­ള­യിൽ നാലു് പ­ല­ക­യിൽ നി­ര­ന്നി­രു­ന്നു് ചോറു് തി­ന്നാ­നി­രു­ന്നു.

പെ­റ്റ­മ്മ വെ­യ്ച്ചു, അച്ചു വെ­യ്ച്ചു, താ­ത്ത­യും വേ­ലാ­യു ചേ­ട്ട­നും വെ­യ്ച്ചു. ഉ­സ്മാൻ­ക്ക­യും ഇ­ജാ­സും വെ­യ്ച്ചു.

നേരം ഒ­മ്പ­ത­ര­യാ­യി.

ഞാൻ അ­ടു­ക്ക­ള­യിൽ ചെ­ന്നു് നോ­ക്കു­മ്പോൾ കാ­ലി­യാ­യ ചോ­റ്റു കൊ­ട്ട­യി­ലേ­ക്കു് നോ­ക്കി ഉമ്മ ത­ള്ള­ക്ക­യി­ലു് കൊ­ണ്ടു് ബാ­ക്കി­യാ­യ കഞ്ഞി വെ­ള്ളം കോ­രി­ക്കു­ടി­ക്കു­ന്ന­തു് കണ്ടു.

രാ­ത്രി­യിൽ ഉമ്മ ഉ­പ്പ­യു­ടെ പുറം ത­ലോ­ടു­ന്ന­തു് കണ്ടു.

ഉമ്മ ഉ­റ­ങ്ങു­ന്ന­തു് അ­ന്നൊ­ന്നും ഞാൻ തീരെ ക­ണ്ടി­ട്ടി­ല്ല.

ന­ദി­ക­ളും പു­ഴ­ക­ളും കാ­യ­ലു­ക­ളും സ­മു­ദ്ര­ങ്ങ­ളും ഉ­റ­ങ്ങാ­റി­ല്ലാ­ത്ത­തു പോലെ ഉ­മ്മ­യും ഉ­റ­ങ്ങാ­റു­ണ്ടാ­യി­രു­ന്നി­ല്ല.

“എ­ന്നാ­ണു് ഈ പ­റ­മ്പിൽ ഒരു കി­ണ­റു് കു­ത്തി കു­റ­ച്ചു് വെ­ള്ളം കു­ടി­ച്ചു് ദാ­ഹ­വും മോ­ഹ­വും തീരുക. അ­ല്ലാ­ഹു തൗ­ഫീ­ഖ് ചെ­യ്താൽ അ­ടു­ത്ത വേ­നൽ­ക്കു് ന­മു­ക്കു കി­ണ­റു് കു­ത്ത­ണം”. അ­രി­മ­ണി വ­റു­ത്ത­തും ശര്‍ക്ക­ര­ചാ­യ­യും കൂ­ട്ടി കു­ടി­ക്കു­ന്ന­തി­നി­ട­യി­ലൂ­ടെ ഉമ്മ പ­റ­ഞ്ഞു.

“ഇ­ങ്ങ­ളെ ത­ന്ത­ക്കു് ആ­വ­തു­ള്ള കാലം വരെ ഒ­ന്നി­നും ഒരു കു­ഴ­പ്പ­വു­മു­ണ്ടാ­വി­ല്ല. ഇന്റെ ബ­ദി­രീ­ങ്ങ­ളെ” നി­സ്കാ­ര­പാ­യി­ലി­രു­ന്നു് ഉമ്മ ഇതും പ­റ­ഞ്ഞു് ദുആ ഇ­ര­ക്കു­ന്ന­തു് ഞാൻ സു­ബ­ഹി­ക്കു് ക­ണ്ണി­റു­ക്കി കി­ട­ന്നു് കേള്‍ക്കാ­റു­ണ്ടു്.

ഉ­പ്പാ­ക്കു് തീരെ വ­യ്യ­ത്രെ. ശ്വാ­സം­മു­ട്ടു് കൂടി പേർ­ഷ്യൻ ജീ­വി­തം അ­വ­സാ­നി­പ്പി­ച്ചു് അ­ദ്ദേ­ഹം നാ­ട്ടി­ലെ­ത്തു­മെ­ന്നു് ക­ഴി­ഞ്ഞ­മാ­സം ക­ത്തി­ലു­ണ്ടാ­യി­രു­ന്നു. അനവധി കാ­ല­മാ­യ­ത്രെ ഉപ്പ പേർ­ഷ്യ­യിൽ പോകാൻ തു­ട­ങ്ങി­യി­ട്ടു്. ഒരു സ്റ്റേ­ഷ­നി­ലും വി­ശ്ര­മി­ക്കാ­നാ­കാ­തെ ത­ളര്‍ന്നു് ക­രി­തു­പ്പി­യ ദീര്‍ഘ­യാ­ത്ര ക­ഴി­ഞ്ഞു് വന്ന ഒരു ക­രി­വ­ണ്ടി പോലെ നാ­ട്ടി­ലെ ആദ്യ പേർ­ഷ്യ­ക്കാ­രൻ തന്റെ വീ­ട­ണ­ഞ്ഞു. ഒരു രാ­ത്രി­യാ­യി­രു­ന്നു ഒരു ഇടറിയ ചി­മ്മി­നി വി­ള­ക്കി­ന്റെ ക്ഷീ­ണി­ച്ചു് ആ­ടി­യു­ല­ഞ്ഞ വെ­ളി­ച്ച­ത്തിൽ പി­തൃ­മു­ഖ­ത്തേ­ക്കു് സൂ­ക്ഷി­ച്ചു് നോ­ക്കി.

ഉമ്മ പ­റ­ഞ്ഞു ഉ­പ്പ­യാ­ണു്.

ഇ­ക്കാ­ക്ക­മാ­രും ഇ­ത്താ­ത്ത­മാ­രും പ­റ­ഞ്ഞു. ഉ­പ്പ­യാ­ണു്.

കൊ­മ്പൻ മീശ ക­ണ്ടു് മാറി നിന്ന എന്നെ കോ­രി­യെ­ടു­ത്തു് പി­ന്നെ ചേർ­ത്ത­ണ­ച്ചു. ഉമ്മ വെ­ച്ചു. പ­രു­പ­രു­ത്ത കൈ­കൊ­ണ്ടു് മേ­ലാ­കെ ത­ലോ­ടു്. സി­ഗ­ര­റ്റി­ന്റെ മണം.

അ­ന്നു് രാ­ത്രി ആ­ഹ്ലാ­ദ­ത്തി­ന്റെ ദി­വ­സ­മാ­യി­രു­ന്നു. ആ സ­ന്തോ­ഷം കു­റ­ച്ചു് ദി­വ­സ­മെ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ. അ­ദ്ദേ­ഹ­ത്തി­നു് സൂ­ക്കേ­ടാ­ണ­ത്രെ. ശ്വാ­സം മു­ട്ടല്‍. ആസ്മ രോഗം പി­ന്നെ ഞ­ങ്ങള്‍ക്കെ­ന്നും ശ്വാ­സം മു­ട്ടു­ന്ന കോ­ലാ­യ­ക്കാ­ല­മാ­യി­രു­ന്നു. ആ­ശു­പ­ത്രി­യി­ലേ­ക്കു­ള്ള പോ­ക്കു­കള്‍, മ­രു­ന്നി­ന്റെ­യും ഗു­ളി­ക­ക­ളു­ടെ­യും വലിയ പൊ­തി­കള്‍ അ­വി­ടേ­യും ഇ­വി­ടേ­യു­മൊ­ക്കെ കാ­ണു­ന്നു. അ­ടു­പ്പി­ന്റെ അ­ണി­യിൽ കഷായ മണം പ­ര­ന്നു കി­ട­ക്കു­ന്നു. ശ്വാ­സം കി­ട്ടാ­ത്ത കോ­ലാ­യ­ത്തി­ന്റെ പുറം തടവി ഉ­മ്മ­യും. കു­റ­ച്ചു ദിവസം ക­ഴി­ഞ്ഞു് ക­റ­പ്പ­നാ­ശാ­രി­യെ ആ­ള­യ­ച്ചു വി­ളി­പ്പി­ച്ചു കി­ണ­റി­ന്റെ സ്ഥാ­നം കണ്ടു. കു­റ്റി­യ­ടി­ച്ചു. കി­ണ­റു് കു­ത്തു­ന്ന മെ­യ്താ­ക്ക­യും പ­രി­വാ­ര­ങ്ങ­ളും വന്നു. കി­ണ­റു് കു­ഴി­ക്കാൻ തു­ട­ങ്ങി. മ­ണ്ണെ­ടു­ത്തു് മേ­ലേ­ക്കു് മ­റി­ച്ചു. മൂ­ന്നു് നാലു് കോലു് ആ­ഴ­മാ­യി. മെ­യ്താ­ക്ക­യും അ­ഞ്ചാ­റു് പ­ണി­ക്കാ­രും എ­ന്നും വ­ന്നു് കി­ണ­റു് കു­ഴി­ച്ചു് കു­ഴി­ച്ചു് അ­ടി­യി­ലേ­ക്കു് പോയി. ഓരോ ദി­വ­സ­വും നാ­ലു­മ­ണി­യാ­കു­മ്പോൾ ഞങ്ങൾ മൺ­കു­ട­ങ്ങ­ളു­മേ­ന്തി വെ­ള്ളം തേ­ടി­യു­ള്ള യാത്ര തു­ടര്‍ന്നു. ഒ­ടു­വിൽ ഏഴു് കോ­ലാ­യ­പ്പോ­ഴേ­ക്കും ഉറവ കണ്ടു. പി­ന്നേ­യും രണ്ടു മൂ­ന്നു് കോലു് കു­ഴി­ച്ചു. ആദ്യ കവിൾ വെ­ള്ളം എ­ല്ലാ­വ­രും കോ­രി­ക്കു­ടി­ച്ചു. അ­ങ്ങ­നെ ആ സ്വ­പ്നം സാ­ക്ഷാൽ­ക്ക­രി­ച്ചു. വെ­ള്ള­ത്തി­നു­വേ­ണ്ടി­യു­ള്ള മൺ­കു­ട­ങ്ങ­ളു­മേ­ന്തി­യു­ള്ള യാത്ര അ­വ­സാ­നി­ച്ചു. ഞങ്ങൾ പാ­ള­യി­ലും പാ­ട്ട­യി­ലും വെ­ള്ളം കോരി ആര്‍മാ­തി­ച്ചു. അ­ടു­ത്ത­വീ­ട്ടു­കാ­രൊ­ക്കെ വെ­ള്ളം മു­ക്കാ­നാ­യി ഞ­ങ്ങ­ളു­ടെ കി­ണ­റി­ലു­മെ­ത്തി. കു­ലൂ­പ്പി­യു­ടെ ഭാര്യ ആ­മി­നാ­ത്ത, കാള ്യ­മ്മേ­ട­ത്തി, ജാനകി, ചി­ന്നു, പാ­ത്താ­ത്ത, കു­മാ­രേ­ട്ടൻ, വേ­ലാ­യി അ­ങ്ങ­നെ പരശതം ആളുകൾ കു­ട­ങ്ങ­ളു­മേ­ന്തി ഞ­ങ്ങ­ളു­ടെ കി­ണ­റ്റി­ന്റെ വ­ക്ക­ത്തും വന്നു. ഉമ്മ ആ­ശ്വാ­സ­ത്തോ­ടെ ക­ണ്ണീർ വാർ­ത്തു. ഇനി കി­ണ­റി­നു് നെ­ല്ലി­പ്പ­ടി വെ­ക്ക­ണം. കൽ­ക്കി­ണർ ആക്കി മാ­റ്റ­ണം. തെ­ക്കു് പ­ടി­ഞ്ഞാ­റെ മു­ക്കി­ലെ പെരും അയിനി മു­റി­ച്ചു­വി­റ്റു. ആ­യി­ര­ത്തി­അ­ഞ്ഞൂ­റു് രൂ­പ­ക്കു്. ക­ല്ലി­റ­ക്കി. നെ­ല്ലി­പ്പ­ടി­യു­ടെ പലക കു­ള­ത്തില്‍കൊ­ണ്ട­യി­ട്ടു. ഒരു മാസം അതു് അവിടെ കി­ട­ന്നു. ഒരു വി­ഷു­വി­നു് നെ­ല്ലി­പ്പ­ടി വെ­ച്ചു. ഉപ്പ ശ്വാ­സം­മു­ട്ടോ­ടു­കൂ­ടി കി­ണ­റി­ന്റെ വ­ക്ക­ത്തു് വ­ന്നി­രു­ന്നു് ഏങ്ങി ഏങ്ങി ശ്വാ­സ­ത്തി­നാ­യി വ­ല­ഞ്ഞു് എ­ല്ലാം നോ­ക്കി നി­ന്നു. ക­റ­പ്പ­നാ­ശാ­രി­യെ വീ­ണ്ടും വി­ളി­പ്പി­ച്ചു. ക­റ­പ്പ­നാ­ശാ­രി വന്നു നെ­ല്ലി­പ്പ­ടി­യു­ടെ പ­ണി­തു­ട­ങ്ങി. അ­ദ്ദേ­ഹം തന്റെ തി­ള­ങ്ങു­ന്ന ക­ഷ­ണ്ടി­യും കാ­ണി­ച്ചു് നെ­ല്ലി­പ്പ­ല­ക­യി­ലി­രു­ന്നു് നെ­ര­ങ്ങി നെ­ര­ങ്ങി ഒരു വൃ­ത്ത­മു­ണ്ടാ­ക്കി. പി­ന്നെ അതു് കൂ­ട്ടി­യോ­ജി­പ്പി­ച്ചു. ആ വൃ­ത്തം ക­യ­റി­ട്ടു് കി­ണ­റ്റി­ലേ­ക്കി­റ­ക്കി. അ­ന്നു് വി­ശേ­ഷ­ദി­വ­സ­മാ­യി­രു­ന്നു. നെ­ല്ലി­പ്പ­ടി­വെ­ക്കു­ന്ന ദിവസം. ചാ­യ­യും പ­ത്തി­രി­യു­മു­ണ്ടാ­ക്കി. ഇ­ബ്രാ­ഹിം മു­സ്ല്യാ­ര് വ­ന്നു് യാസീൻ ഓതി ദുആ ഇ­ര­ന്നു. നെ­ല്ലി­പ്പ­ടി ഇ­റ­ക്കി വെ­ച്ചു് ക­റ­പ്പ­നാ­ശാ­രി പോയി. പി­ന്നെ ക­ല്ലു് ചെ­ത്ത­ലാ­യി­രു­ന്നു. അയിനി വിറ്റ പണം കി­ണ­റു് പ­ണി­ക്കു് നിര്‍ബാ­ധം ചെ­ല­വ­ഴി­ച്ചു­ക്കൊ­ണ്ടി­രു­ന്നു. കല്‍പ്പ­ണി­ക്കാ­രൻ മാ­മു­ക്ക വ­ന്നു് കി­ണ­റ്റി­ലി­റ­ങ്ങി പ­ടു­ക്കാൻ തു­ട­ങ്ങി. ചെ­ങ്ക­ല്ലു­കൾ താ­ഴേ­ക്കി­റ­ങ്ങി. ഒരു കോലു്, ര­ണ്ടു് കോലു്, മൂ­ന്നു് കോലു് ക­ണ­ക്കു്. ചു­വ­ന്ന വൃ­ത്തം മേ­ലേ­ക്കു് ഉയരാൻ തു­ട­ങ്ങി. അ­വ­സാ­നം അതു് നി­ല­താ­ന­മെ­ത്തി. സി­മ­ന്റും മ­ണ­ലു­മി­ട്ടു് ആൾ­മ­റ­കെ­ട്ടി ക­പ്പി­യും കയറും ഘ­ടി­പ്പി­ച്ചു. ആ കല്‍പ്പ­ട­വിൽ 19-05-74 എ­ന്നു് ഇ­ക്കാ­ക്ക എഴുതി വെ­ച്ചു. കി­ണ­റി­ന്റെ പണി പൂർ­ത്തി­യാ­യി. കപ്പി കി­രി­കി­രാ… കു­ലു­ങ്ങി ചി­രി­ക്കാൻ തു­ട­ങ്ങി. പലരും കി­ണ­റു് കാണാൻ വന്നു. ഉമ്മ ആ­ശ്വാ­സ­ത്തോ­ടെ കി­ണ­റി­ന്റെ വ­ക്ക­ത്തി­രു­ന്നു. ഒരു കൈ­പ്പാ­ട്ട വെ­ള്ള­മെ­ടു­ത്തു് ആ­ശ്വാ­സ­ത്തോ­ടെ കോ­രി­ക്കു­ടി­ച്ചു.

ഷൗ­ക്ക­ത്ത­ലീ ഖാൻ
images/shoukathali.png

പൊ­ന്നാ­നി­യി­ലെ എ­ര­മം­ഗ­ലം സ്വ­ദേ­ശി. എ­ര­മം­ഗ­ല­ത്തെ എൽ. പി., യു. പി. സ്കൂ­ളു­കൾ പൊ­ന്നാ­നി എ. വി. ഹൈ­സ്കൂൾ കോ­ഴി­ക്കോ­ടു് ഫാ­റൂ­ഖ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ പഠനം. ആ­നു­കാ­ലി­ക­ങ്ങ­ളിൽ എ­ഴു­തു­ന്നു 5 പു­സ്ത­ക­ങ്ങൾ. ആ­സു­ര­ന­ക്ര­ങ്ങൾ, പൊ­ത്തു് (കവിത സ­മാ­ഹാ­ര­ങ്ങൾ) വ­ന്നേ­രി­യു­ടെ വ­ഴി­യ­ട­യാ­ള­ങ്ങൾ, (ച­രി­ത്രം) കാ­ഞ്ഞി­ര­വും കാ­ര­മുൾ­ക്കാ­ടും (ഓർമ്മ) ക­ണ്ടാ­രി (നോ­വെ­ല്ല) എ­ന്നി­ങ്ങ­നെ. തി­രൂ­രി­ലെ എസ്. എസ്. എം. പോ­ളി­യിൽ ജീവനം.

ഭാര്യ: ആരിഫ

കു­ട്ടി­കൾ: മു­ബ­ഷി­റ, സ്തു­തി, ആയിഷ സന.

Colophon

Title: Oru Adukkalayude Athmakatha (ml: ഒരു അ­ടു­ക്ക­ള­യു­ടെ ആ­ത്മ­ക­ഥ).

Author(s): Shoukathali Khan.

First publication details: Sayahna Foundation; Trivandrum, Kerala; 2022-12-08.

Deafult language: ml, Malayalam.

Keywords: Experience, Shoukathali Khan, Oru Adukkalayude Athmakatha, ഷൗ­ക്ക­ത്ത­ലീ ഖാൻ, ഒരു അ­ടു­ക്ക­ള­യു­ടെ ആ­ത്മ­ക­ഥ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 8, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Two Arab Women, a painting by John Singer Sargent (1856–1925). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.