സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-03-20-ൽ പ്രസിദ്ധീകരിച്ചതു്)

ചോദ്യം, ഉത്തരം

ചോദ്യം: നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണു്?

ഉത്തരം: ചോദ്യകർത്താവായ നിങ്ങൾക്കോ മാന്യവായനക്കാർക്കോ അറിയാൻ പാടില്ലാത്ത ഒന്നും എനിക്കു പറയാനില്ല. എങ്കിലും എഴുതുകയാണു്. നമ്മുടെ രാഷ്ട്രവ്യവഹാരം ജീർണ്ണിച്ചിരിക്കുന്നു. അതിന്റെ പൂതിഗന്ധം ശ്വസിച്ചു് ആളുകൾ മരണപ്രായരായിരിക്കുന്നു. നേതാക്കന്മാർ ക്രൈം കൊണ്ടു കളിക്കുന്നു. ബഹുജനം അത്തരം പാതകങ്ങളെ ഏതാനും നിമിഷങ്ങൾ കൊണ്ടു മറക്കുകയും അവരെ ധീരപുരുഷന്മാരായും ധീരവനിതകളായും കൊണ്ടാടുകയും ചെയ്യുന്നു. വിശുദ്ധിയാർന്ന കരതലങ്ങളുള്ള ജനനേതാക്കന്മാർ വിരളം. സത്യത്തിന്റെ മന്ദ്രധ്വനിക്കു് പകരം അസത്യത്തിന്റെ കുഴലൂത്താണു നമ്മൾ കേൾക്കുക. ഇതിനൊക്കെ ഹേതു നമുക്കു ഡെമോക്രേറ്റിക്ക് പാരമ്പര്യമോ റിപബ്ലിക്കൻ പാരമ്പര്യമോ ഇല്ല എന്നതാണു്.

ചോദ്യം: ഒരു സിനിമയിൽ നായകൻ വെളുത്ത ഷേർടും വെളുത്ത ട്രൗസേഴ്സും ധരിച്ചു കൊണ്ടു നായിക കിടക്കുന്ന മുറിലേക്കു കയറിപ്പോകുന്നതായി ഞാൻ കണ്ടു. അടുത്ത നിമിഷത്തിൽ അയാൾ ചുവന്ന ഷേർടും ചുവന്ന ട്രൗസേർഴ്സും ധരിച്ചു പുറത്തിറങ്ങുന്നു. ഇതെങ്ങനെ?

ഉത്തരം: നിങ്ങൾ കണ്ടതു ചലച്ചിത്രത്തിലെ നായകനെ ആയിരിക്കില്ല. വെളുത്ത ഷേർടും വെളുത്ത മുണ്ടും ധരിച്ചു് തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയിൽ കയറി ഒരു സെക്കൻഡ് നേരം പുസ്തകങ്ങൾ വച്ച ഷെൽഫിന്റെ അടുത്തു നിന്നാൽ മതി. പൊടികൊണ്ടു വസ്ത്രങ്ങൾ കാവി നിറമാകും. ജലദോഷവും വരും. അങ്ങനെ ആരെയോ നിങ്ങൾ കണ്ടതാണു ചലച്ചിതത്തിലെ രംഗമായി രൂപാന്തരപ്പെട്ടതു്.

ചോദ്യം: ഈശ്വരൻ സത്യം കാണുന്നു. പക്ഷേ അദ്ദേഹം കാത്തിരിക്കുന്നു—എന്തിനു കാത്തിരിക്കണം. ശിക്ഷ ഉടനെ കൊടുക്കേണ്ടതല്ലേ?

ഉത്തരം: ഈ വിഷയം പ്ലൂട്ടാർക്ക് കൈകാര്യം ചെയ്തിട്ടുണ്ടു്. അദ്ദേഹത്തിന്റെ പ്രബന്ധം വായിച്ച ഓർമ്മയിൽ നിന്നു് എന്റേതായ നിരീക്ഷണങ്ങളോടു കൂടി ഞാൻ ഉത്തരം എഴുതട്ടെ. പൂ വിടരുന്നതു പെട്ടെന്നല്ല. ആദ്യം ചെറിയ മൊട്ടു്, പിന്നീടു് വലിയ മൊട്ടു്. ദിനങ്ങൾ കഴിയുമ്പോൾ വിടർന്ന പൂവു്. കോഴിമുട്ട പെട്ടെന്നങ്ങു കോഴിക്കുഞ്ഞാവുകയില്ല. കുറെ ദിവസങ്ങൾ തള്ളക്കോഴി അതിൽ അടയിരുന്നാലേ ആ മുട്ട വിരിയൂ. കടലിലെ തിര ആദ്യം തീരെ ചെറുതു്. അതു ക്രമേണ വലുതാകുന്നു. ഏഴാമത്തെ തിര ഏറ്റവും വലുതു് (സായ്പന്മാരുടെ മതമനുസരിച്ചു് മൂന്നാമത്തെ തിരയാണു് ഏറ്റവും വലുതു്). ഈ മന്ദഗതി എല്ലായിടത്തും കാണാം. പ്രപഞ്ചത്തിന്റെ ഘടനയിലുള്ളതാണു ഈ മന്ദഗതി. അതിനാൽ കുറ്റം ചെയ്തവനു് ഉടനെ ശിക്ഷ കിട്ടുകില്ല. കാലം കഴിയുമ്പോൾ അതു കിട്ടും തീർച്ച. തൽക്കാലം അപവാദങ്ങൾ പ്രചരിപ്പിക്കാം. അന്യന്റെ വസ്തു കൈയേറാം. കുതികാൽ വെട്ടാം. ഉടനെ പ്രകൃതി ശിക്ഷിക്കില്ല. പക്ഷേ ശിക്ഷ ഈ ജീവിതകാലത്തു തന്നെകിട്ടും.

ചോദ്യം: വൈലോപ്പിള്ളി, ഇടശ്ശേരി, എൻ. വി. കൃഷ്ണവാരിയർ, ചങ്ങമ്പുഴ, വയലാർ രാമവർമ്മ ഇവരിൽ ഒന്നാം സ്ഥാനമാർക്കു്?

ഉത്തരം: ഏതു കവി ചരമത്തിനു ശേഷം തന്നെപ്പോലെ അനേകം കവികളെ സൃഷ്ടിക്കുന്നുവോ ആ കവിയാണു് അദ്വിതീയൻ. വൈലോപ്പിള്ളി തുടങ്ങിയവർ കവികളെന്ന പേരിൽ കീർത്തിയാർജ്ജിച്ചെങ്കിലും ചങ്ങമ്പുഴയെപ്പോലെ മറ്റു കവികളെ സൃഷ്ടിച്ചില്ല. അദ്ദേഹത്തെപ്പോലെ ഒരു യുഗം ഉദ്ഘാടനം ചെയ്തില്ല. അതിനാൽ ചങ്ങമ്പുഴയാണു് ഒന്നാം സ്ഥാനത്തിനു അർഹൻ. ചങ്ങമ്പുഴയൊഴിച്ചുള്ള കവികൾ—വിശേഷിച്ചും എൻ. വി. കൃഷ്ണവാരിയർ—സമീപഭാവിയിൽ വിസ്മരിക്കപ്പെടും.

ചോദ്യം: നിങ്ങളുടെ അഭിമുഖസംഭാഷണങ്ങൾ ഇപ്പോൾ കാണാറില്ലല്ലോ. പത്രക്കാർ നിങ്ങളെ അവഗണിക്കുന്നുണ്ടോ?

ഉത്തരം: ഒന്നാമത്തെ കാര്യം എനിക്കു് അതിനു പ്രാധാന്യമില്ല എന്നതാണു്. വരുന്നവരോടു് ഞാനതു പറയും സത്യസന്ധമായിത്തന്നെ. രണ്ടാമത്തെ കാര്യം അഭിമുഖസംഭാഷണത്തിനു വരുന്നവർ നെഞ്ചു കുത്തിക്കീറി ഹൃദയമെടുക്കാൻ ശ്രമിക്കുന്നു എന്നതാണു്. രക്താശയമില്ലാതെ ജീവിക്കാൻ പറ്റുമോ?

ചോദ്യം: എ. സി. റൂം നല്ലതാണോ?

ഉത്തരം: കഴിയുന്നതും അതു ഒഴിവാക്കണം. വലിയ ബാങ്കുകളിലെ മാനേജർമാർ അകാല ചരമമടയുന്നതു് എപ്പോഴും എ. സി. മുറിയിൽ ഇരിക്കുന്നതു കൊണ്ടാണു്.

എനിക്കു് മനസ്സിലായി

1. കാലത്തു ഡോർ ബെൽ ശബ്ദിക്കുന്നു. ഓടിച്ചെന്നു് വാതിൽ തുറന്നപ്പോൾ ഭംഗിയായി വസ്ത്രധാരണം ചെയ്ത രണ്ടു മാന്യന്മാർ. ‘വരണം വരണം, ഇരിക്കൂ’ എന്നു ബഹുമാനത്തോടെ ക്ഷണിച്ചു, ഞാൻ അവരെ. പണപ്പിരിവിനെത്തിയവരാണു് തങ്ങളെന്നു് അവർ വ്യക്തമാക്കിയതോടെ എന്റെ ബഹുമാനം കാണിക്കൽ അസ്ഥാനത്തായിപ്പോയെന്നു് ഞാൻ മനസ്സിലാക്കി.

2. രാത്രിയാണു് ഇതെഴുതുന്നതു്. ഇന്നു വൈകുന്നേരം ഞാനൊരു ഡോക്ടറെ കാണാൻ പോയി. രോഗികളെ കാണാനില്ല. അതുകണ്ടു് ഉടനെ ഡോക്ടറോടു് സംസാരിക്കാമല്ലോ എന്നു വിചാരിച്ചു് ഡോർ ബെല്ലിൽ വിരലമർത്തി പിടിച്ചു് അഞ്ചു മിനിറ്റു നേരം മിണ്ടാതെ നിന്നു. വീണ്ടും വിരലമർത്തി. ഡോക്ടർ വരുന്നില്ല. അഞ്ചുമിനിറ്റ് കഴിഞ്ഞു് വീണ്ടും വിരലമർത്തൽ. ബട്ടണിൽ നിന്നു് വിരലെടുക്കാതെ അതു് അമർത്തിക്കൊണ്ടു് നിന്നു. അപ്പോൾ അദ്ദേഹം വന്നു, നീരസത്തോടെ ഒരു നോട്ടമെറിഞ്ഞു. ഡോക്ടറെ കാണണമെങ്കിൽ അദ്ദേഹത്തിന്റെ ഡോർബെൽ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കണമെന്നു് എനിക്കു് മനസ്സിലായി.

3. മേശയ്ക്കടുത്തു കസേരയിട്ടു് അതിൽ നട്ടെല്ല് നിവർത്തിയിരുന്നു് എഴുതണം എന്നാണു് സ്കൂളിൽ പഠിച്ചതു്. അതനുസരിച്ചു് ‘സാഹിത്യവാരഫലം’ എഴുതാനിരുന്നു, ഞാൻ. ആദ്യമായി മാതൃഭൂമി ആഴ്ചപ്പതിപ്പു് തുറന്നു നോക്കി. ശ്രീ. എം. വി. നാരായണന്റെ ‘ഭാരതീയരുടെ അസ്ക്യതകൾ’ എന്ന ലേഖനം വായിച്ചു. ‘അസ്ക്യതകൾ’ എന്ന പ്രയോഗം കണ്ടു് ഞാനൊന്നു് പിടഞ്ഞു. അസഹ്യത എന്നതിന്റെ വടക്കൻ രൂപമാകാമതു് എന്നു് പിന്നീടു് വിചാരിക്കുകയും ചെയ്തു. ഈ പ്രബന്ധ സാഗരത്തിൽ പലതവണ മുങ്ങിത്തപ്പിയിട്ടു് മുത്തു കിട്ടിയില്ലെന്നു മാത്രമല്ല, ചിപ്പിപോലും കിട്ടിയില്ല. താഴെച്ചേർക്കുന്ന ഭാഗമെത്തിയപ്പോൾ എനിക്കു് തളർച്ചയുണ്ടായി. കസേരയിൽ നിന്നു് എഴുന്നേറ്റ് ചാരുകസേരയിൽ കിടന്നു. പരിചാരകനെ വിളിച്ചു് ‘കേശവാ, ഒരു ഗ്ലാസ്സ് ചുക്കുവെള്ളം വേഗം കൊണ്ടു വാ’ എന്നുപറഞ്ഞു. എനിക്കു് തലചുറ്റലും ഓക്കാനവുമുണ്ടാക്കിയ ഭാഗമിതാ:

കുറ്റം ചെയ്തവനു് ഉടനെ ശിക്ഷ കിട്ടുകയില്ല. കാലം കഴിയുമ്പോൾ അതു കിട്ടും. തീർച്ച. തൽക്കാലം അപവാദങ്ങൾ പ്രചരിപ്പിക്കാം. അന്യന്റെ വസ്തു കയ്യേറാം. കുതുകാൽ വെട്ടാം. ഉടനെ പ്രകൃതി ശിക്ഷിക്കില്ല. പക്ഷേ ശിക്ഷ ഈ ജീവിതകാലത്തു തന്നെ കിട്ടും.

“ഈ നിലപടിനെ, ആധുനികോത്തരതയെ സംബന്ധിക്കുന്ന ഒരു ബ്രോദ്രിലാർഡിയൻ വീക്ഷണവുമായി കൂട്ടിച്ചേർക്കുകയാണു് പിന്നീടു് ലേഖനം ചെയ്യുന്നതു്. എല്ലാം ആവരണം ചെയ്യുന്ന ഒരു മാധ്യമസംസ്കാരത്തിൽ അകവും പുറവും തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കുന്നതോടെ, വിശകലനത്തിനും വിമർശനത്തിനുമുള്ള ഒരു കേന്ദ്രം നഷ്ടപ്പെടുന്നുവെന്നും, സാരൂപങ്ങളുടെ ഒരു അതിയാഥാർത്ഥ്യത്തിൽ വിലയിക്കുക മാത്രമാണു് മനുഷ്യന്റെ അതി എന്നുമുള്ള ബോദ്രിലാർഡിന്റെ കാഴ്ചപ്പാടിനെ ‘കാണുന്ന ദൃശ്യവുമായി തന്മയീഭവിക്കുകയെന്ന മാധ്യമസംസ്കാരമായും’, ‘ഉപഭോഗിക്കാനായി ഉപഭോഗിക്കുകയെന്ന ഉപഭോഗസംസ്കാരമായും’ ലേഖനം അവതരിപ്പിക്കുന്നു.”

എങ്ങനെയിരിക്കുന്നു നാരായണന്റെ നരനായാട്ടു്? ഇമ്മട്ടിലാണു് കേരളത്തിലെ നിരൂപകർ അറിവില്ലാത്ത നമ്മളെ ഉദ്ബോധിപ്പിക്കാൻ ശ്രമിക്കുന്നതെന്നു് എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞു (ഇത്തരം ലേഖനങ്ങൾ പരസ്യപ്പെടുത്തുമ്പോൾ പത്രമാപ്പീസിലെ ആരെങ്കിലും അതിന്റെ മലയാളം തർജ്ജമ കൂടി പാവപ്പെട്ട ഞങ്ങൾക്കു് നൽകണമെന്നു് അപേക്ഷിക്കുന്നു. അസ്ക്യത പോലെയുള്ള വൾഗർ വാക്കുകൾ നാരായണൻ മേലിലും ധാരാളം പ്രയോഗിക്കണമെന്നും അഭ്യർത്ഥനയുണ്ടു്).

രണ്ടു് പുസ്തകങ്ങൾ

“മറ്റു പുരുഷന്മാരുടെ ശരീരങ്ങളെ കൊല്ലാൻ പുരുഷന്മാർ ആഗ്രഹിക്കുന്നതു് എന്തുകൊണ്ടു്? സ്ത്രീകൾക്കു് മറ്റു സ്ത്രീകളുടെ ശരീരങ്ങളെ കൊല്ലാൻ ആഗ്രഹമില്ല…

വഴക്കങ്ങൾ അനുസരിച്ച ചില കാരണങ്ങൾ ഇതാ:

കൊള്ളയടിക്കൽ, പ്രദേശം, അധികാരത്തിനുള്ള അത്യാർത്തി. അന്തർഗ്രന്ഥി സ്രാവം (ഹാർമോൺ), ഉയർന്ന എഡ്രിനെലിൻ (ഹൃദയസ്പന്ദനം, ശ്വാസോച്ഛ ്വാസം ഇവയുടെ നിരക്കു കൂട്ടൂന്ന ഒരു ഗ്രന്ഥിസ്രാവം). ദേഷ്യം, ഈശ്വരൻ, കൊടി, അഭിമാനം, ധർമ്മരോഷം, പ്രതികാരം, പീഡനം, അടിമത്തം, പട്ടിണി, ആത്മരക്ഷ, സ്നേഹം അല്ലെങ്കിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കാനുള്ള ആഗ്രഹം. ഏതിൽ നിന്നു രക്ഷിക്കാൻ? മറ്റു പുരുഷന്മാരുടെ ശരീരങ്ങളിൽ നിന്നു രക്ഷിക്കാൻ.

images/GoodBones.jpg

പുരുഷന്മാർ കൂടുതൽ പേടിക്കുന്നതു് സിംഹങ്ങളെയല്ല, പാമ്പുകളെയല്ല, ഇരുട്ടിനെയല്ല, സ്ത്രീകളെയല്ല… പുരുഷന്മാർ കൂടുതൽ പേടിക്കുന്നതു് മറ്റൊരു പുരുഷന്റെ ശരീരത്തെയാണു്. പുരുഷശരീരങ്ങളാണു് ഈ ഭൂമിയിലെ ഏറ്റവും അപകടകാരികളായ വസ്തുക്കൾ. കനേഡിയൻ നോവലിസ്റ്റ് മാർഗററ്റ് അറ്റ്വുഡിന്റെ ‘Good Bones’ എന്ന പുസ്തകത്തിലുള്ളതാണിതു്.

ഇതു് ‘വാചിക നൈപുണ്യമല്ല’ (verbal cleverness എന്നു് ഇംഗ്ലീഷിൽ വിചാരിച്ചിട്ടു് തർജ്ജമ ചെയ്ത പ്രയോഗം) ബുദ്ധിശക്തിയുടെ ഫലമാണു്. ഓസ്കാർ വൈൽഡി നെപ്പോലെ വാചിക കസർത്തുകൾ ചെറുതായ ശ്രമം കൊണ്ടു് ആർക്കും നടത്താവുന്നതേയുള്ളൂ.

images/Oscar_Wilde.jpg
ഓസ്കാർ വൈൽഡ്

‘I am due at the club. It is the hour when we sleep there’ എന്നു് വൈൽഡ് പറയുമ്പോൾ നമ്മൾ ചിരിക്കുന്നു. പക്ഷേ ആ ചിരിയല്ലാതെ വേറൊന്നുമില്ല അതിൽ. അറ്റ്വുഡിന്റെ പ്രസ്താവങ്ങൾ നമ്മളുടെ ബുദ്ധിശക്തിക്കു് ഉത്തേജകം നൽകുന്നു. ‘The English have a miraculous power of turning wine into water’ എന്ന വൈൽഡിന്റെ വാക്യത്തിലും ശ്രോതാക്കളെ ചിരിപ്പിക്കുന്ന സാമർത്ഥ്യമേയുള്ളൂ. ബുദ്ധിശക്തിയുടെ സ്ഫുരണമില്ല.

അറ്റ്വുഡിന്റെ ‘Murder in the Dark’ എന്ന പുസ്തകവും ഇതുപോലെ ധിഷണയെ ഉത്തേജിപ്പിക്കുന്നതാണു്. ആദ്യത്തെ വേഴ്ചയ്ക്കു ശേഷം പുരുഷനു് കാമുകിയിലുള്ള തല്പരത്വം ഇല്ലാതാവുന്നു. പക്ഷേ അവൾക്കു് അയളെ വിട്ടുകളയാൻ വയ്യ. അതുകൊണ്ടു് അവൾ എന്തു ചെയ്യുന്നു? ഗ്രന്ഥകർത്രി പറയുന്നതു് കേൾക്കുക:

images/MurderInTheDark.jpg

“He doesn’t take off Mary’s clothes, she takes them off herself, she acts as if she’s dying for it every time, not because she likes sex exactly, she doesn’t, but she wants John to think she does because if they do it often enough surely he’ll get used to her, he’ll come to depend on her and they will get married, but John goes out the door with hardly so much as a good-night and three days later he turns up at six o’clock and they do the whole thing over again…”

“Young men want to be faithful, and are not; old men want to be faithless, and cannot” എന്നു വൈൽഡ് പറയുന്നതിന്റെ ആദ്യത്തെ ഭാഗം വാചികനൈപുണ്യത്തോടെ ആവിഷ്കരിച്ചതാണു്. അതു തന്നെ അറ്റ്വുഡ് ധിഷണാവിലാസത്തോടെ മുകളിലെഴുതിയ ഭാഗത്തിൽ പ്രകാശിപ്പിക്കുന്നു. അറ്റ്വുഡിന്റെ രണ്ടു ഗ്രന്ഥങ്ങളും ഉത്കൃഷ്ടങ്ങളാണു് (Good Bones, Vrago Press, Murder in the Dark, Vrago Press)

വൈക്കം, കെ. പി. ഉമ്മർ
images/Vaikom_Chandrasekaran_Nair.jpg
വൈക്കം ചന്ദ്രശേഖരൻ നായർ

ശ്രീ വൈക്കം ചന്ദ്രശേഖരൻ നായർ കുങ്കുമം വാരികയുടെ പത്രാധിപരായിരിക്കുന്ന കാലം. ഞാൻ ഒരാളിന്റെ കവിത വാരികയിൽ പ്രസിദ്ധപ്പെടുത്തണമെന്ന അപേക്ഷയുമായിട്ടാണു് അദ്ദേഹത്തെ കാണാൻ ചെന്നതു്. നല്ല മനുഷ്യനും നല്ല പത്രാധിപരുമായിരുന്ന ചന്ദ്രശേഖരൻ നായർ കവിത വാരികയ്ക്കു് കൊടുക്കാമെന്നു സമ്മതിച്ചു. കൊടുക്കുകയും ചെയ്തു. അതു പറയാനല്ല ഞാൻ ഒരുമ്പെട്ടതു്. അക്കാലത്തു് പത്രാധിപരെ വാരികയുടെ കാര്യത്തിൽ സഹായിച്ചിരുന്ന ഒരാൾ സ്ത്രീകളുടെ പറട്ടക്കഥകൾ ഏറെ വാരികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ചന്ദ്രശേഖരൻ നായരുടെ സമ്മതം കൂടാതെയുള്ള ആ പ്രസിദ്ധീകരണത്തിൽ അദ്ദേഹം പ്രതിഷേധിച്ചിരുന്നുമില്ല. ഞാൻ കുങ്കുമം ഓഫീസിൽ ചെന്ന ആഴ്ചയിലും പറട്ടകളിൽ പറട്ടയായ ഒരു കഥ ആ വ്യക്തി വാരികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. അദ്ദേഹവുംകൂടി ഇരിക്കുന്ന ഓഫീസ് മുറിയിൽ വച്ചു് ഞാൻ വൈക്കത്തോടു് പറഞ്ഞു: ‘ഇമ്മാതിരി കഥകൾ തുടർച്ചയായി വന്നാൽ വാരികയുടെ അന്തസ്സു നശിക്കും”. അദ്ദേഹം അതുകേട്ടു് ചിരിച്ചുകൊണ്ടു് കഥ വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ആളിനോടു ചോദിച്ചു: സാറ് പറഞ്ഞതു് കേട്ടില്ലേ? സ്ത്രീജന തല്പരനായ ആ ആൾ കറുത്ത പല്ലുകളും അവയേക്കാൾ കറുത്ത മോണയും കാണിച്ചു് ചിരിച്ചുകൊണ്ടു് മറുപടി നൽകി: കഥയെഴുതിയ സ്ത്രീ എഞ്ചിനീയറാണു്. വൈക്കം ചിരി വിടാതെ ഏറ്റവും സൗമ്യനായി ചോദിച്ചു: ‘അവർക്കു് എഞ്ചിനീയറിങ് മാത്രം നോക്കിക്കൊണ്ടിരുന്നാൽപ്പോരേ? ഈ സാഹസവും കൂടി വേണോ? വായനക്കാരെയും വാരികയേയും അധഃപതിപ്പിക്കണോ?’

എന്റെ അഭിവന്ദ്യ സുഹൃത്തായ, കീർത്തിചന്ദ്രികയിൽ ആമജ്ജനം ചെയ്തു നിൽക്കുന്ന അഭിനേതാവായ ശ്രീ. കെ. പി. ഉമ്മർ ‘മഹിളാചന്ദ്രികയിൽ’ എഴുതിയ ‘ഝിം, ഝിം, ഝം’ എന്ന ചെറുകഥ വായിച്ചപ്പോൾ എനിക്കു് വൈക്കം ചന്ദ്രശേഖരൻ നായരെപ്പോലെ അദ്ദേഹത്തോടും ചോദിക്കാൻ തോന്നി: “സുഹൃത്തേ, താങ്കൾക്കു് അഭിനയം മാത്രം പോരേ? തകഴിയും, വൈക്കം ബഷീറും വ്യാപരിച്ച കഥാമണ്ഡലത്തിൽ താങ്കളും കൂടി ഈ വേഷം കെട്ടേണ്ടതുണ്ടോ?”

ബാലിശവും ക്ഷുദ്രവുമാണു് ഉമ്മറിന്റെ കഥ. ഒരു പാവം വടിയുടെ അറ്റത്തുകെട്ടിയ ചിലങ്ക കിലുക്കിക്കൊണ്ടു് റോഡിലൂടെ എന്നും കാലത്തു പോകും. ഝിം, ഝിം, ഝിം എന്ന ശബ്ദം കേട്ടു് എല്ലാവരും പേടിച്ചു. ഒടുവിൽ മൂന്നോ നാലോ ധീരന്മാർ അയാളെ തടഞ്ഞുനിറുത്തിയപ്പോഴാണു് ശബ്ദം കേൾപ്പിച്ചയാൾ പ്രേതമല്ലെന്നും പള്ളിയിൽ പോകുന്ന പാവമാണെന്നും പട്ടി കടിക്കാതിരിക്കൻ വേണ്ടി ചിലങ്ക കിലുക്കിയതാണെന്നും സ്പഷ്ടമായതു്. കഥാസാഹിത്യത്തിന്റെ വസന്തകാലം കേരളത്തിൽ കഴിഞ്ഞെങ്കിലും ഉമ്മറിന്റെ രചനയുടെ ബീഭത്സതയോളം ബീഭത്സതയില്ല അത്യന്താധുനിക കാലത്തുണ്ടാകുന്ന ചെറുകഥകൾക്കു്.

മഷിയെ അവഗണിക്കുകയും ചുണ്ടമർത്തലിനു് തൂലികയമർത്തലിനേക്കാൾ പ്രാധാന്യം കല്പിക്കുകയും ചെയ്യുന്ന കാലയളവാണു് നമ്മുടേതു്.

ഉമ്മർ രചനാവൈഭവമില്ലാത്ത ആളല്ല. പണ്ടു് അദ്ദേഹത്തിന്റെ ഒരു ബന്ധുവിനു രോഗം കൂടിയപ്പോൾ ഡോക്ടർക്കു് ടെലിഫോൺ ചെയ്യാൻ ശ്രമിച്ചതും, അലവലാതികളായ ഒരു കാമുകനും കാമുകിയും ഇടവിടാതെ ദീർഘനേരം ഫോണിൽ സംസാരിച്ചതിനാൽ അദ്ദേഹത്തിനു് ഡോക്ടറെ വിവരമറിയിക്കാൻ കഴിയാതെ വന്നതും, അതിന്റെ ഫലമായി രോഗി അന്ത്യശ്വാസം വലിച്ചതുമൊക്കെ അദ്ദേഹം ഹൃദയസ്പർശിയായി വർണ്ണിച്ചിരുന്നു. ഇരുപതുകൊല്ലം മുൻപാണു് ഞാനതു് വായിച്ചതു്. അന്നു് ഉമ്മർ കാണിച്ച രചനാവൈദഗ്ദ്ധ്യം ഇന്നു കാണിക്കുന്നില്ല.

പലരും പലതും

1.എം. ഗോവിന്ദൻ, ശ്രീ. ആനന്ദിന്റെ ‘ആൾക്കൂട്ടം’ എന്ന നോവലിന്റെ സ്തോതാവായി നടക്കുന്ന കാലം. ഞാൻ ആ നോവൽ വായിച്ചതിനു ശേഷം എന്റെ ശിഷ്യൻ ശ്രീ. ഇ. എൻ. മുരളീധരൻ നായരോടു് (മുഖ്യമന്ത്രി ശ്രീ. ഇ. കെ. നായനാരുടെ പ്രൈവറ്റ് സെക്രട്ടറി ഇപ്പോൾ) പറഞ്ഞു ധിഷണാപരമായ ഭാവനയുടെ സൃഷ്ടിയായ ആ നോവലിനെ എനിക്കു് അംഗീകരിക്കാനാവില്ലെന്നു്. മുരളീധരൻ നായർ എന്റെ ആ മതം ഗോവിന്ദനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അതു സാരമില്ല. കൃഷ്ണൻ നായർക്കു് ഒരഭിപ്രായമുണ്ടല്ലോ അതുമതി.” ഒരഭിപ്രായവുമില്ലാതെ നടക്കുന്നവരേക്കാൾ അഭിപ്രായമുള്ളവരെ ആദരിക്കുന്ന സ്വഭാവമുണ്ടായിരുന്നു ഗോവിന്ദനു്.

images/bonjour_tristesse.jpg

2. Francoise Sagan എന്ന ഫ്രഞ്ചു് നോവലിസ്റ്റിന്റെ (സ്ത്രീ) ‘Bonfour Tristesse’ എന്ന നോവൽ മനോഹരമാണെന്നു് കൗമുദി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന കെ. ബാലകൃഷ്ണൻ എന്നോടു് പലതവണ പറഞ്ഞിട്ടുണ്ടു്. ഫ്രഞ്ചു് ഭാഷയിലുള്ള മൂലകൃതി 8,40,000 പ്രതികളാണു് വിറ്റുപോയതു്. തർജ്ജമകൾ 45,00,000 പ്രതികൾ വിറ്റു. ഇത്രയും കോപ്പികൾ വിറ്റതുകൊണ്ടു് നോവൽ കേമമാണെന്നു് വരുന്നില്ല. ഇതെഴുതുന്നയാൾ സഗാങ്ങിന്റെ എല്ലാ നോവലുകളും വായിച്ചിട്ടുണ്ടു്. പൈങ്കിളി നോവലുകളുടെ നിർമ്മാണത്തിനു് ഒരു ഫാക്ടറി ഉണ്ടാക്കി അതിന്റെ അധികാരസ്ഥാനത്തിരുന്ന സ്ത്രീയാണു് ഇവർ. ബാലകൃഷ്ണൻ വാഴ്ത്തിയ നോവലും പൈങ്കിളി തന്നെ.

images/Joseph_Brodsky.jpg
ബ്രോഡ്സ്കി

3. വാമൊഴിയേക്കാൾ വരമൊഴിയാണു് ശ്രേഷ്ഠമെന്നു് വിശ്വസിക്കുകയും അതനുസരിച്ചു് പ്രവർത്തിക്കുകയും ചെയ്ത മഹാകവിയാണു് യോസിഫ് ബ്രോഡ്സ്കി. ‘Ink is more honest than blood’ എന്നും ‘There are places where lips touched lips for the first time ever, or pen pressed paper with real fervour’ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടു്. ചുണ്ടുകൾ ആദ്യമായി മറ്റു ചുണ്ടുകളെ അമർത്തുന്ന സ്ഥലങ്ങളുണ്ടു്. പക്ഷേ തൂലിക കടലാസ്സിൽ അമരുമ്പോഴാണു് യഥാർത്ഥ തീവ്രതയോ വികാര തീക്ഷ്ണതയോ ഉണ്ടാകുന്നതു്. മഷിക്കു് രക്തത്തേക്കാൾ സത്യസന്ധതയുമുണ്ടു്. ബ്രോഡ്സ്കിയുടെ രണ്ടു് പ്രസ്താവങ്ങളും രചനകളുടെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്നു. ദൗർഭാഗ്യത്താൽ മഷിയെ അവഗണിക്കുകയും ചുണ്ടമർത്തലിനു് തൂലികയമർത്തലിനേക്കാൾ പ്രാധാന്യം കല്പിക്കുകയും ചെയ്യുന്ന കാലയളവാണു് നമ്മുടേതു്.

4. പെരിങ്ങോളുകാരനായ ഒരെഴുത്തുകാരൻ എന്റെ വീട്ടിലെത്തി. എത്തി കസേരയിലിരുന്നതേയുള്ളൂ. പെട്ടെന്നു് അദ്ദേഹം ചാടിയെഴുന്നേറ്റു് എന്റെ വീട്ടിന്റെ ഉള്ളിലേക്കു് ഒറ്റച്ചാട്ടം. ‘സാറിന്റെ ഗ്രന്ഥപ്പുരയൊന്നു കാണട്ടെ’ എന്നു് ചാടുന്ന വേളയിൽ ആ മനുഷ്യൻ പറഞ്ഞതു ഞാൻ കേട്ടു. അതിഥിയെ അപമാനിക്കരുതല്ലോ എന്നു വിചാരിച്ചു് വീട്ടിനകത്തേക്കുള്ള ചാട്ടം എന്റെ ഏകാന്തതയിലേക്കുള്ള (privacy) കറന്നുകയറ്റമാണെങ്കിലും സാരമില്ല എന്നു് ചിന്തിച്ചു് ഞാനും അദ്ദേഹത്തോടൊപ്പം ചാടിച്ചെന്നു. പുസ്തകങ്ങളാകെ നോക്കി, ചിലതെടുത്തു് കക്ഷത്തിൽ വച്ചു് അദ്ദേഹം തിരിച്ചു വന്നു. ഭാഗ്യം കൊണ്ടു് മലയാളം പുസ്തകങ്ങളേ അദ്ദേഹം എടുത്തുള്ളൂ. പെരിങ്ങോളുകാരനു് നന്ദി.

നമ്മൾ മറ്റുള്ളവരുടെ പേരിൽ ചുമത്തുന്ന കുറ്റമെല്ലാം നമ്മുടെ കുറ്റം തന്നെയാണു്.

സ്ത്രീകൾ വീട്ടിൽ വന്നാൽ പുസ്തകങ്ങൾ കണ്ടിട്ടേ പോകുകയുള്ളൂ. ഒരു ദിവസം എന്റെ വീട്ടിലെത്തിയ ഒരു ചെറുപ്പക്കാരി ‘പുസ്തകങ്ങൾ കാണട്ടെ’ എന്നു പറഞ്ഞു. ‘വരൂ’ എന്നു ഞാൻ. ഞാൻ മുൻപിൽ നടന്നു. ഓരോ അലമാരിയും തുറന്നിട്ടു. മേശപ്പുറത്തു അടുക്കിവച്ച പുസ്തകങ്ങൾ മേൽത്തട്ടിൽ ചെന്നു തട്ടി നിൽക്കുന്നുണ്ടു്. അവയുടെ ഇടയിൽ നിന്നു് ഇറങ്ങി വന്ന എലികളും പാറ്റകളും യുവതിയെ സ്വാഗതം ചെയ്തു വെളിയിലേക്കു ചാടി. സൂക്ഷിച്ചു നോക്കിയിരുന്നെങ്കിൽ ഞാൻ ആ ആഴ്ചയിൽ വാങ്ങിച്ച ഇലിയഡിന്റെ ഇംഗ്ലീഷ് തർജ്ജമപ്പുസ്തകത്തിന്റെ (ഫിറ്റ്സ് ജെറാൾഡിന്റെ തർജ്ജമ) ഒരു മൂല മുഴുവൻ എലിയുടെ വായിലിരിക്കുന്നതു കാണാമായിരുന്നു. ശ്രീ. സുകുമാർ അഴീക്കോടു പറഞ്ഞതു സത്യം. വാങ്ങിയ പുസ്തകങ്ങൾ നമ്മൾ വായിക്കാത്തതു കൊണ്ടു് അവ തീറ്റിച്ചു നമ്മളോടു പ്രതികാരം ചെയ്യുന്നു. മുറിയിൽ ദൂരെ ഒരലമാരി നിറയെ പുസ്തകങ്ങൾ, ‘ചെന്നു നോക്കിക്കൊള്ളു അവയും’ എന്നു ഞാൻ പറഞ്ഞെങ്കിലും യുവതി ശങ്കാകുലയായി നിന്നതേയുള്ളു. ഞാൻ അകലെയാണു നിൽക്കുന്നതു്. എങ്കിലും അവർ അലമാരിയുടെ അടുത്തുപോലും പോയില്ല. പോയില്ലെന്നു മാത്രമല്ല സംശയത്തോടെ കൂടക്കൂടെ തിരിഞ്ഞു നോക്കുകയും ചെയ്തു. നൂറു വയസ്സുള്ള എന്റെ നേർക്കാണു് ഭയത്തിന്റെയും സംശയത്തിന്റെയും നോട്ടങ്ങൾ അവർ അയച്ചതു്. വാതിലിനു അടുത്തു വച്ച അലമാരിയിലെ മലയാളം പുസ്തകങ്ങൾ നോക്കാൻ ചെറുപ്പക്കാരി എത്തിയപ്പോൾ ഞങ്ങൾ തമ്മിലുള്ള അകലം കുറവാണെന്നു കണ്ടു ഞാൻ തൊട്ടടുത്തുള്ള മുറിയിലേക്കു ചെന്നു കസേരയിൽ ഇരുന്നു. അപ്പോൾ അവരുടെ അസ്വസ്ഥതയും സംശയവും മാറി. എന്നിട്ടു് ഓരോ പുസ്തകവുമെടുത്തു് അഭിപ്രായം പറഞ്ഞു.

തകഴിയുടെ ചെമ്മീൻ

നല്ല പ്രേമകഥ. കലയിലൂടെ സ്വർണ്ണം വാരിയെറിഞ്ഞു കൊടുക്കും വായനകാർക്കു അദ്ദേഹം. പക്ഷേ നിത്യജീവിതത്തിൽ ലുബ്ധ്.

പൊൻകുന്നം വർക്കിയുടെ കഥാസമാഹാരം

സർ. സി. പിയെ കഥകളിലൂടെ എതിർത്ത ധീരൻ. സമ്മാനം നൽകുന്നവരെപ്പോലും എതിർക്കുന്ന ധീരതയുണ്ടു് അദ്ദേഹത്തിനു്.

കേശവദേവിന്റെ അയൽക്കാർ

ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവലിനെക്കാൾ ഉത്കൃഷ്ടമാണു് ഇതെന്നു സ്വയം വിശ്വസിച്ചു ദേവ്. ഈ വിശ്വാസമറിഞ്ഞു് ടോൾസ്റ്റോയി ശവകുടീരത്തിനകത്തു കിടന്നു് അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നുണ്ടു്.

ഇത്രയും പറഞ്ഞിട്ടു് അവർ പൂമുഖത്തേക്കു വന്നു. അല്പം കഴിഞ്ഞു പോകുകയും ചെയ്തു. യുവതിയുടെ പെരുമാറ്റം കണ്ടിട്ടാവണം എനിക്കു് പൊടുന്നനെ അമ്പതു വയസ്സു കൂടി. ഇപ്പോൾ നൂറ്റമ്പതു വയസ്സാണെനിക്കു്.

5. ഞാൻ ജോലി നോക്കിയിരുന്ന കാലത്തു് ഒരു വിദ്യാർത്ഥിനി എന്നോടു പതിവായി ഒരധ്യാപകനെക്കുറിച്ചു പരാതി പറയുമായിരുന്നു. ‘കുട്ടി തന്നെ നേരായ വിധത്തിൽ പെരുമാറിയാൽ മതി’ എന്നു ഞാൻ മറുപടി പറഞ്ഞു. യുവാവായ സന്ന്യാസി ആചാര്യനോടു പരാതിയുമായി ചെന്നു. ‘ഗുരോ ഞാൻ ധ്യാനത്തിൽ മുഴുകുമ്പോഴേല്ലാം ഒരു സുന്ദരി വന്നു എന്നെ വശീകരിക്കാൻ ശ്രമിക്കുന്നു’. ആചാര്യൻ ചുവപ്പു ചായത്തിൽ മുക്കിയ ബ്രഷ് അയാളെ ഏല്പിച്ചിട്ടു അറിയിച്ചു, “ഇനി അവൾ വരുമ്പോൾ ഈ ബ്രഷ് കൊണ്ടു അവളുടെ നെറ്റിയിൽ ഗുണനചിഹ്നമിട്ടു കൊടുക്കണം. അപ്പോൾ നമുക്കറിയാം പെണ്ണു് ആരെന്നു്. അടുത്ത ധ്യാനവേളയിൽ യുവതി വന്നു. യുവാവ് ആചാര്യൻ പറഞ്ഞതു പോലെ ചിഹ്നമിട്ടു. അയാൾ ഓടി വന്നു് ഗുരുവിനെ കാര്യം അറിയിച്ചു. “നല്ലതു് ഇനി പോയി കുളിച്ചു് ഉറങ്ങു”. അയാൾ കുളിമുറിയിൽ കയറി കണ്ണാടിയിൽ നോക്കിയപ്പോൾ തന്റെ നെറ്റിയിൽ ചുവന്ന അടയാളം കണ്ടു. ഗുണപാഠം, നമ്മൾ മറ്റുള്ളവരുടെ പേരിൽ ചുമത്തുന്ന കുറ്റമെല്ലാം നമ്മുടെ കുറ്റം തന്നെയാണു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-03-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.