SFNസായാഹ്ന ഫൌണ്ടേഷൻ
സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, sm-1998-07-03-ൽ പ്രസിദ്ധീകരിച്ചതു്)

images/Tolstoy.jpg
ടോൾസ്റ്റോയി

സമുദായത്തിൽ ജൂഡാസുകളുടെ എണ്ണം കൂടിക്കൂടിവന്നാൽ ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കാൻ ആളുകൾക്കു കൗതുകമേറും. സാഹിത്യത്തിൽ ഇന്നു ജൂഡാസുകൾക്കാണു സംഖ്യാബലം. അതുകൊണ്ടു് ക്രിസ്തു ഭക്തനായ ഞാൻ സാഹിത്യത്തിലെ ക്രിസ്തുവായ ടോൾസ്റ്റോയി യെക്കുറിച്ചു് ഏതാനും വാക്യങ്ങൾ എഴുതാൻ തൽപരത്വമുള്ളവനായിത്തീരുന്നു. പ്രിയപ്പെട്ട വായനക്കാർ ടോൾസ്റ്റോയിയുടെ Strider എന്ന കഥ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഉടനെ അതു വായിക്കണം. പരിഷ്കൃതലോകത്തെ സാഹിത്യം പേടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഈ കഥയുടെ പാരായണം വായിക്കുന്നവരെ ഉന്നമിത മനസ്കരാക്കും.

images/Strider.jpg

ഒരു കുതിര സ്വന്തം കഥ പറയുന്ന രീതിയിൽ ടോൾസ്റ്റോയി എഴുതിയ ഈ കഥ. കുതിരയുടെ കഥ മാത്രമല്ല ലോകമാകെയുള്ള മനുഷ്യരുടെ കഥയായി മാറി സാർവലൗകികസ്വഭാവം ആവഹിക്കുന്നു. സാർവജനീന സ്വഭാവവും അതിനുണ്ടു്. മനുഷ്യന്റെ സ്വത്തായി കുതിരയെ കരുതുന്നതാണു് ആ മൃഗത്തിനു മനസ്സിലാകാത്തതു്. ‘എന്റെ കുതിര’—എന്നു ഉടമസ്ഥൻ പറയുന്നു. ‘എന്റെ ഭൂമി’ ‘എന്റെ വായു’ ‘എന്റെ വെളളം’ എന്നൊക്കെപ്പറയുന്നതുപോലെയല്ലേ ‘എന്റെ കുതിര’ എന്ന പ്രയോഗവും? ‘എന്റെ വീടു്’ എന്നുപറയുന്നവർ അതിൽ താമസിക്കുന്നതേയില്ല. ‘എന്റെ ഭാര്യ’ എന്നു ഒരുത്തന്റെ പ്രയോഗം. പക്ഷേ അവൾ പാർക്കുന്നതു വേറെയാരുടെയെങ്കിലും കൂടെയായിരിക്കും. കുതിരയുടെ വിചാരം അതു ഈശ്വരന്റേതാണു് എന്നത്രേ. പക്ഷേ ഉടമസ്ഥൻ കരുതുന്നു കുതിര അയാളുടെതാണെന്നു്.

കവിത പക്ഷിയെപ്പോലെയാണു്. അതു് അതിരുകളെ മാനിക്കുന്നില്ല എന്നു് ഒരു റഷ്യൻ കവി പറഞ്ഞിട്ടുണ്ടു്.

കുതിരയ്ക്കു പ്രായം കൂടി പ്രയോജനശൂന്യമായപ്പോൾ ഉടമസ്ഥൻ അതിന്റെ കഴുത്തു മുറിപ്പിച്ചു. ചെന്നായും അതിന്റെ കുട്ടികളും കുതിരയുടെ മാംസം കടിച്ചുതിന്നു. അത്രത്തോളമെങ്കിലും അതു പ്രയോജനം ചെയ്തു. ഉടമസ്ഥനാകട്ടെ കഴിയുന്നിടത്തോളം ഉപദ്രവങ്ങൾ അന്യർക്കു ചെയ്തുകൊണ്ടു് ജീവിച്ചു. അയാൾ മരിച്ചപ്പോൾ ആ തടിച്ച മൃതദേഹം വിലകൂടിയ ശവപ്പെട്ടിക്കകത്താക്കി ചിലർ മോസ്കോയിലേക്കു കൊണ്ടുപോയി അയാളുടെ തൊലിയോ മാംസമോ അസ്ഥിയോ ആളുകൾക്കു് പ്രയാജനപ്പെട്ടില്ല. ആരുടെ ജീവിതമാണു് ആദരണീയം? കുതിരയുടെതോ അതിന്റെ ഉടമസ്ഥന്റേതോ? സംശയമില്ല. കുതിരയുടെ ജീവിതം തന്നെ. കഥയുടെ ആന്തരതത്ത്വത്തിലേക്കു കൈ ചൂണ്ടുന്ന ഒരു വാക്യമുണ്ടു് ഇതിൽ “… and people considered that I did not belong to God and to myself as is natural to all living creatures, but that I belonged to the stud groom” ഈ ലോകത്തുള്ളതെല്ലാം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ഈശ്വചൈതന്യം അവയിലെല്ലാം ഒരേ രീതിയിൽ പ്രകാശിക്കുന്നു എന്നു പറയുകയാണു് സാഹിത്യത്തിലെ ഈശ്വരനായ ടോൾസ്റ്റോയി.

images/Sklovsky.jpg
ഷ്കോലോഫ്സകി

റഷ്യൻ ‘ഫോർമലിസ’ത്തിന്റെ ഉദ്ഘോഷകനായ ഷ്കോലോഫ്സകി (Viktor Shklovsky 1893–1984) ഇക്കഥയുടെ സവിശേഷത എന്തെന്നു് സ്പഷ്ടമാക്കിയിട്ടുണ്ടു്. ഒരു വസ്തുവിനെ പലതവണ നമ്മൾ കാണുമ്പോൾ അതിനെ തിരിച്ചറിയാൻ തുടങ്ങുന്നു. വസ്തു നമ്മുടെ മുൻപിലുണ്ടു്. നമുക്കു അതിനെക്കുറിച്ചു് അറിയാം. പക്ഷേ നമ്മൾ അതിനെ കാണുന്നില്ല. അതിനാൽ അതിനെപ്പറ്റി നമുക്കു കാര്യമായിട്ടെന്തെങ്കിലും പറയാൻ വയ്യ. കല എന്തുചെയ്യുന്നു? തോന്നലുകളിൽ നിന്നു വസ്തുവിനെ മാറ്റുകയാണു് അതിന്റെ ജോലി. പരിചിതമായ വസ്തുവിനെ അപരിചിതമാക്കുമ്പോഴാണു് കലയുടെ കൃത്യം നടക്കുക. ടോൾസ്റ്റോയി അനുഷ്ഠിച്ചതും അതുതന്നെ. അദ്ദേഹമെഴുതിയ കുതിരയുടെ കഥയുടെ ഉള്ളടക്കം ചിരപരിചിതമായ ഒരു വിഷയത്തെ അഭൂതപൂർവമാക്കുന്നു. The words ‘my horse’ referred to me, a living horse and seemed as strange to me as the words ‘my land’, ‘my air’, ‘my water’ എന്നു കുതിരയെക്കൊണ്ടു് ടോൾസ്റ്റോയി പറയിക്കുമ്പോൾ പരിചിത വിഷയം അഭൂതപൂർവമാകുന്നു.

ഞാൻ സമീകരിച്ചു പറയുകയല്ല. ശ്രീ. ടി. വി. കൊച്ചുബാവ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘നിങ്ങൾ ജീവിച്ചു. മരിച്ചു. ഒക്കെ ശരി ചെയ്തു അദ്ഭുതമെന്തു്?’ എന്ന കഥ സുപരിചയമുള്ള വിഷയത്തെ അപരിചിതസ്വഭാവമുള്ളതാക്കുന്നു. അതിലദ്ദേഹം വിജയം പ്രാപിക്കുകയും ചെയ്യുന്നു.

ലെസ്ബാസ് (Lesbos) ദ്വീപിലെ കവി (സ്ത്രീ) സഫോ (Sappho or Psappho C 610 BC–C 580 BC) എഴുതിയ ഒരു കവിത ഞാൻ കുറിക്കുന്നു.

With his venom

Irresistible

and bitter sweet

That loosener

of limbs. Love

reptile-like

Strikes me down.

അവയവങ്ങളെ ശിഥിലീകരിക്കുന്നതും തടുക്കാൻ വയ്യാത്തതും കയ്പും മാധുര്യവും കലർന്നതുമായ പ്രേമമെന്ന വിഷം കൊണ്ടു് അവൻ എന്നെ ഇഴജന്തുവെന്നപോലെ അടിച്ചു താഴെ വീഴ്ത്തുന്നു. പ്രേമത്തെ ഇവിടെ സർപ്പവിഷമായി കവി കരുതുന്നുണ്ടെങ്കിലും അതു നല്കുന്ന ആഘാതം അവർക്കു തികച്ചും നിന്ദ്യമല്ല. പക്ഷേ ഗർഹണീയമായ വിഷമാണു് നമ്മളിൽ ബന്ധുക്കളും സ്നേഹിതരും കുത്തിവയ്ക്കുന്നതു്. ആ വിഷത്തിന്റെ പേരാണു സ്നേഹം എന്നതു്. ഈ കപടസ്നേഹത്തിൽ നിന്നു രക്ഷ പ്രാപിക്കലാണു് ഏററവും പ്രാധാന്യമർഹിക്കുന്ന കാര്യം. ശത്രുവിനെ വിശ്വസിക്കാം. സൗകര്യം കിട്ടിയാൽ അവൻ നമ്മളെ അടിച്ചുവീഴ്തുമെന്നു് അറിയാം. പക്ഷേ സ്നേഹം ഭാവിച്ചുകൊണ്ടു് വിചാരിച്ചിരിക്കാത്ത സന്ദർഭത്തിൽ നമ്മളെ മരണത്തിലേക്കു നയിക്കുന്ന ബന്ധുവെന്ന സർപ്പത്തെയും സ്നേഹിതനെന്ന സർപ്പത്തെയും നമുക്കു മുൻകൂട്ടി കാണാനാവില്ല. അതിനാൽ ഇവിടെ മൂല്യാരാധനം വിഫലമായിബ്ഭവിക്കുന്നു. കൊച്ചുബാവയുടെ കഥയിലെ ആ കഥാപാത്രത്തെ നോക്കുക. അയാൾ നന്മയല്ലാതെ വേറൊന്നും ചെയ്തിട്ടില്ല. പക്ഷേ ചരിത്രഗവേഷകനു് ആ നന്മയൊന്നും പരിഗണനാർഹമല്ല. അമാനുഷികമായി അയാൾ വല്ലതും ചെയ്തോ? ഇല്ലെങ്കിൽ അയാൾക്കു് ഒരു പ്രാധാന്യവുമില്ല. ഗവേഷണത്തിനു് എത്തുന്നവൻ ആ മനുഷ്യസ്നേഹിയുടെ കാരുണ്യാർദ്രങ്ങളായ പ്രവൃത്തികളെ തുച്ഛീകരിച്ചുകൊണ്ടു പിൻവാങ്ങുമ്പോൾ കഥ അവസാനിക്കുന്നു. ഉത്കൃഷ്ടങ്ങളായ മൂല്യങ്ങളെ നിരസിക്കുന്നവരുടെ നേർക്കുളള ശക്തമെങ്കിലും കലാത്മകമായ ഉപാലംഭമാണു് ഈ കഥ. ഉളളടക്കത്തെ രൂപത്തിൽ തിരുകുകയല്ല കൊച്ചുബാവ. ഭാവത്തെ സമുചിതമായ രീതിയിൽ ആവിഷ്കരിക്കുമ്പോൾ അതുതന്നെ രൂപമായിത്തീരുകയാണു്. ചിരപരിചിതമായ വിഷയത്തെ ചിരപരിചിതമല്ലാതാക്കുന്ന പ്രക്രിയയാണു് കഥാകാരന്റേതു്.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ സാഹിത്യകൃതികളെക്കുറിച്ചു് മാത്രമല്ല ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, തത്ത്വചിന്ത ഇവയെക്കുറിച്ചുമൊക്കെ എഴുതുന്നു. അവയൊക്കെ മനസ്സിലാകുമോ നിങ്ങൾക്കു്?

ഉത്തരം: ഇതൊരു ചോദ്യം തന്നെയാണു്. പക്ഷേ മണ്ടന്റെ ചോദ്യം. സാഹിത്യകൃതികളൊക്കെ മനസ്സിലാക്കിയിട്ടുതന്നെയാണു് ഞാൻ ഈ കോളമെഴുതുന്നതു്. എന്നാൽ ഗണിതശാസ്ത്രം തുടങ്ങിയവയിൽ എനിക്കു് അറിവില്ല. ഫ്രഞ്ച് സൈക്കോയനാലിസ്റ്റ് ഷാക് ലകാങിന്റെ (Jacques Lacan, 19014–1981) കൃതികൾ വായിക്കുമ്പോൾ എനിക്കു സമ്പൂർണ്ണമായും മനസ്സിലാകാറില്ല. ലകാങിനും അദ്ദേഹത്തെപ്പോലെയുള്ളവർക്കും തങ്ങളുടേതായ jargon (അനർത്ഥ ഭാഷ) ഉണ്ടു്. അതു് എനിക്കെന്നല്ല പലർക്കും അറിയാൻ പാടില്ല. അറിഞ്ഞുകൂടാ എന്നതു കുററവുമല്ല. ശ്രീ. എം. എച്ച്. ശാസ്ത്രികൾ മഹാപണ്ഡിതനാണു് സംസ്കൃതഭാഷയെ സംബന്ധിച്ചിടത്തോളം. അദ്ദേഹത്തിനോടു ദെറിദയുടെ Differance എന്ന പ്രയോഗത്തന്റെ വിശദീകരണം ആവശ്യപ്പെട്ടാൻ മറുപടി കിട്ടുമോ? ‘എനിക്കറിയില്ല’ എന്നു് ശാസ്ത്രികൾ പറഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ ബുദ്ധിശൂന്യൻ എന്നു വിളിക്കുമോ?

ചോദ്യം: ബുദ്ധിയും (inelligence) വിവേകവും (wisdom) ഒന്നല്ലേ?

ഉത്തരം: അല്ല. ബുദ്ധിയുള്ളവൻ ഗാന്ധിജിയെപ്പൊലെ രാജ്യത്തന്റെ സ്പന്ദനങ്ങളറിഞ്ഞു പ്രവർത്തിക്കും. വിവേകമുളളവൻ അരവിന്ദഘോഷിനെപ്പോലെ ചിന്തകളിലൂടെ ഒരു നൂതന മണ്ഡലം സൃഷ്ടിക്കും. ബുദ്ധിമാൻ ഉറക്കെസ്സംസാരിക്കും. വിവേകമുള്ളവൻ തന്റെ നൂതന ചിന്താലോകത്തെ പ്രദർശിപ്പിച്ചിട്ടു മിണ്ടാതിരിക്കും.

ചോദ്യം: പരീക്ഷയിൽ റാങ്കു് വാങ്ങിക്കുന്നവർക്കു് ഇത്ര പ്രാധാന്യം പത്രങ്ങൾ കൊടുക്കേണ്ടതുണ്ടോ?

ഉത്തരം: അത്രകണ്ടു് പ്രചാരമാർജ്ജിക്കാത്ത ഒരു ലേഖനം ഞാൻ വായിച്ചു. (അൽഡസ് ഹക്സിലിയുടേതു്) നൂറുപേരടങ്ങുന്ന കുട്ടികളുടെ സമൂഹത്തിൽ പത്തുപേർ ആരോഗ്യമുള്ളവരായിരിക്കും. അവർ കായികാഭ്യാസങ്ങളിൽ പ്രഗൽഭരുമായിരിക്കും. അവരെ ചൂണ്ടിക്കാണിച്ചു് ശേഷമുള്ള എൺപതുപേരെ പുച്ഛിച്ചാൽ അവരിൽ പലരും ഞരമ്പുരോഗമുള്ളവരായിത്തീരുമെന്നു് ഹക്സ്ലി പറയുന്നു. പരീക്ഷ ബുദ്ധിശക്തിയുടെ ടെസ്റ്റല്ല. ഉന്നതമായ വിധത്തിൽ ജയിക്കുന്നവരെ ഇത്രത്തോളം പൊക്കുമ്പോൾ മറ്റുള്ള കുട്ടികൾക്കു നിരാശതയുണ്ടാവും. അവർ ന്യൂറോട്ടിക്കാവും. വിചാരിച്ച മാർക്കു് കിട്ടാതെ നിരാശപ്പെട്ടു കുട്ടികൾ ആത്മഹത്യ ചെയ്യുന്നതിന്റെ കാരണങ്ങൾ പത്രങ്ങളിൽ വരുന്ന ഈ സ്ഥൂലീകരിച്ച വാർത്തകളും മന്ത്രിയുടെ അഭിനന്ദനവും വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിദ്ധ്യവും (അഭിനന്ദനവേളകളിൽ) ആണു് ഇത്തരം റാങ്ക് വാർത്തകൾ പത്രത്തിന്റെ ഒരു കോളത്തിലൊതുക്കണം. ഇല്ലെങ്കിൽ അതു സമുദായദ്രോഹമായി മാറും.

ചോദ്യം: സ്ത്രീകൾ നിങ്ങളോടു സംസാരിക്കുമ്പോൾ അവർ വളരെ നേരമിരിക്കണമെന്നു തോന്നുമോ അതോ വേഗം പോയെങ്കിൽ എന്നു തോന്നുമോ?

ഉത്തരം: വരുന്ന സ്ത്രീകൾ പെർഫ്യും തേച്ചുകൊണ്ടു് വരികയാണെങ്കിൽ അവർ ഉടനെ വീട്ടിൽ നിന്നു പോകണമെന്നു് എനിക്കു തോന്നാറുണ്ടു്. പോയില്ലെങ്കിൽ ‘ഡോക്ടറെ കാണാൻ appointment ഉണ്ടു്.’ എന്നു വിനയത്തോടെ പറഞ്ഞു് അവരെ യാത്ര അയയ്ക്കാറുണ്ടു് ഞാൻ. പെർഫ്യും എനിക്കു തലവേദനയുണ്ടാക്കും.

ചോദ്യം: പൂക്കളിഷ്ടമാണോ വിരസനായ നിങ്ങൾക്കു് ?

ഉത്തരം: വധുവിന്റെ കഴുത്തിൽ വരൻ താലികെട്ടുമ്പോൾ അവരുടെ ശരീരങ്ങളിലേക്കു വർഷിക്കാൻ പൂക്കൾ വേണം. അതുകൊണ്ടു് ഞാൻ പൂക്കളെ ഇഷ്ടപ്പെടുന്നു. ചാണകവും എനിക്കിഷ്ടമാണു് ദൂരദർശനിൽ സീരിയൽ കാണുമ്പോൾ എന്റെ അടുത്തു ചാണകക്കുമ്പാരമുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടു്.

ചോദ്യം: ശൂന്യാകാശത്തു നക്ഷത്രങ്ങൾ എപ്പോഴും വരും. ധൂമകേതുക്കൾ വർഷങ്ങൾ കൂടുമ്പോൾ മാത്രമേയുള്ളു. കാരണം?

ഉത്തരം: സാഹിത്യത്തിൽ എപ്പോഴും ധൂമകേതുക്കൾ വരുന്നു. നക്ഷത്രം വല്ലപ്പോഴും മാത്രം. കാരണം?

ചോദ്യം: കവിത എങ്ങനെയാവണം?

ഉത്തരം: എന്തൊരു ചോദ്യം! കവിത പക്ഷിയെപ്പോലെയാണു്. അതു് അതിരുകളെ മാനിക്കുന്നില്ല എന്നു് ഒരു റഷ്യൻ കവി പറഞ്ഞിട്ടുണ്ടു്.

അറിയാത്തതു് എഴുതുന്നു

ഈ ലോകത്തുള്ളതെല്ലാം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു, ഈശ്വരചൈതന്യം അവയിലെല്ലാം ഒരേ രീതിയിൽ പ്രകാശിക്കുന്നു എന്നു് പറയുകയാണു് സാഹിത്യത്തിലെ ഈശ്വരനായ ടോൾസ്റ്റോയി.

കൊല്ലത്തു തേവാടി നാരായണക്കുറുപ്പു് എന്നൊരു ഭിഷഗ്വരനുണ്ടായിരുന്നു. ആറടിപ്പൊക്കം. വെളുത്ത നിറം. വിശാലമായ വക്ഷസ്സു്. തീക്ഷ്ണതയാർന്ന കണ്ണുകൾ. തോൾ വരെ നീട്ടിവളർത്തിയ കറുത്ത തലമുടി. നെഞ്ചുവിരിച്ചു് അദ്ദേഹം നടക്കുന്നതു കണ്ടാൽ ആരും ആദരപൂർവ്വം നോക്കിപ്പോകും. നാരായണക്കുറുപ്പു് സാഹിത്യകാരനുമായിരുന്നു. മിസ്റ്റിക് കവിതകൾ എഴുതിയിട്ടുണ്ടു് അദ്ദേഹം. വളളത്തോളിന്റെ ശാകുന്തളം തർജ്ജമയെക്കുറിച്ചു് അദ്ദേഹം എഴുതിയ പ്രതികൂലപ്രബന്ധം ഇന്നും എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു. ശാകുന്തളത്തിലെ “ദർഭാങ്കുരേണ ചരണക്ഷത ഇത്യകാണ്ഡേ തന്വീ സ്ഥിതാ കതിചിദേവ പദാനിഗത്വാ (തന്വീ കതിചിദ് ഏവ പതാനിഗത്വാ അകാണ്ഡേ ദർഭാങ്കുരേണ ചരണഃ ക്ഷതഃ ഇതി സ്ഥിതഃ എന്നു് അന്വയം) എന്ന ശ്ലോകം വളളത്തോൾ തർജ്ജമ ചെയ്തതു് ‘കാന്താംഗി നാലടി നടന്നഥ നിന്നുകൊണ്ടാൾ’ എന്നായിരുന്നു. അതിനു തേവാടിയുടെ അഭിപ്രായക്കുറിപ്പു് ഏതാണ്ടിങ്ങനെ: ശകുന്തള കുറ്റിയടിച്ചു കയറു വലിച്ചു കെട്ടുകയായിരുന്നു. ഒരു കുറ്റിയടിച്ചിട്ടു നാലടി നടന്നു. അതിനുശേഷം നിന്നു. (ഓർമ്മയിൽ നിന്നു് എഴുതുന്നതു്) മഹാനായ ഈ ഭിഷഗ്വരനെ, സാഹിത്യകാരനെ ഞാൻ കൂടക്കൂടെ കണ്ടിരുന്നു. അദ്ദേഹം ‘ടാഗോർ’ എന്ന പേരിൽ ഒരു മാസിക തുടങ്ങി. അന്യാദൃശമായിരുന്നു അതും. ആ മാസികയെക്കുറിച്ചു് സംസാരിക്കുന്നതിന്നിടയിൽ തേവാടി എന്നോടു പറഞ്ഞു: “ചെറുകഥകളിലെ സംഭവങ്ങൾ വായനക്കാരുടെ ജീവിതങ്ങളിലെ സംഭവങ്ങളോടു സാദൃശ്യമുള്ളവയായി വന്നാലേ കഥകൾ ആസ്വാദ്യങ്ങളാവൂ” ശരിയാണു് അദ്ദേഹം പറഞ്ഞതു്. മലയാളത്തിലെ ചൊൽക്കൊണ്ട കഥകളിലെ സംഭവങ്ങളെല്ലാം വായനക്കാരുടെ ജീവിതത്തിലെ സംഭവങ്ങൾ തന്നെ. ഇപ്പോഴുണ്ടാകുന്ന ചെറുകഥകൾക്കു് ഈ സ്വഭാവമില്ല. ദേശാഭിമാനി വാരികയിൽ “ബോധാബോധങ്ങളുടെ നൂൽപ്പാലത്തിലൂടെ ഹെൻട്രി” എന്നൊരു കഥയുണ്ടു് ശ്രീ. ആർ. സന്തോഷ് ബാബുവിന്റേതായി. എന്തൊരു കൃത്രിമത്വം! എന്തൊരു പ്രകടനാത്മകത്വം! ഹെൻട്രി ചലച്ചിത്ര ലോകത്തെ കാപട്യങ്ങൾ കണ്ടു ഞരമ്പുരോഗിയായിത്തീരുന്നതും മനഃശാസ്ത്രജ്ഞന്റെ ഉപദേശമനുസരിച്ചു് സമനില വീണ്ടെടുക്കുന്നതുമാണു് കഥ. കടലാകെ ഒരൗൺസ് വെളളമായി എന്റെ വീട്ടുമുററത്തെ കൊച്ചുകുഴിയിൽ ഒതുങ്ങുമോ? പോക്കറ്റിലിട്ടുകൊണ്ടു് പോകത്തക്കവിധം ആന കൊച്ചു മൃഗമാകുമോ? ‘ചന്ദ്രബിംബമെടുത്തു് ചാണയാക്കി’ അതിൽ ചന്ദനമുട്ടി ഉരയ്ക്കാനാവുന്ന കാലം വരുമോ? വരുമെങ്കിൽ ഇക്കഥയും സാഹിത്യമാകും. ചലച്ചിത്രനിർമ്മാണത്തെക്കുറിച്ചു്, അതു നടക്കുന്ന സ്ഥലങ്ങളിൽ വൃത്തികേടുകളെക്കുറിച്ചു് കഥയെഴുതിയ ആളിനു് ഒരഭിപ്രായമുണ്ടു്. അതു സൂചിപ്പിക്കുകയല്ലാതെ അദ്ദേഹത്തിനു വേറൊന്നും ചെയ്യാനില്ല. കഥയിലെ സംഭവങ്ങൾ നമ്മുടെ ജീവിതത്തിലെ സംഭവങ്ങളോടു തുല്യമാകണമെന്നു തേവാടി നാരായണക്കുറുപ്പു് പറഞ്ഞെങ്കിലും കഥാകാരന്മാർ ആ വാസ്തവികത കൊണ്ടു് ഒരു നൂതന ലോകം സൃഷ്ടിക്കണം. അതിന്റെ നൂതനത്വമാണു് നമ്മളെ അദ്ഭുതപ്പെടുത്തുന്നതു്. സന്തോഷ് ബാബുവിനു് ഇതൊന്നുമറിയില്ല.

ഷോയെങ്കായുടെ പുസ്തകം
images/Wole_Soyinka.jpg
ഷോയെങ്കാ

“1993 നവംബറിൽ മധ്യകാല ഗവൺമെന്റിൽ നിന്നു് അബാച്ച അധികാരമേറ്റെടുത്തപ്പോൾ ഞാൻ മുന്നറിയിപ്പു നല്കി നമ്മുടെ രാജ്യം ഇതുവരെ സഹിച്ച ഏതു ഏകശാസനാധിപതിയെക്കാളും അയാൾ ദയാരഹിതനായിരിക്കുമെന്നു്. പ്രാരംഭകാലയളവിൽ ഞാനൊരു ഭയോത്പാദകനാണെന്നു സ്പഷ്ടമാക്കുമ്പോലെ തോന്നി. ഇപ്പോൾ തീർച്ചയായും അയാൾ ഏതു വിധത്തിലുള്ളവനാണെന്നു നമ്മൾ ഗ്രഹിക്കുന്നു. ഏററവും തിന്മയാർന്നതു വരാനിരിക്കുന്നതേയുള്ളു എന്നു പറയാൻ എനിക്കു ദുഃഖമുണ്ടു്. തനിക്കു മനസ്സിലാക്കാൻ കഴിയാത്ത നൈജീരിയയുടെ എല്ലാ അംശങ്ങളും നശിപ്പിച്ചാലേ അബാച്ചയ്ക്കു് തൃപ്തിയുണ്ടാകൂ”.

images/Sani_Abacha.jpg
അബാച്ച

നോബൽ ലാറിയിറ്റായ ഷോയെങ്കാ (Soyinka, b.1934) തന്റെ രാജ്യമായ നൈജീരിയയെക്കുറിച്ചു നടത്തിയ ഈ ഭാവികഥനം ഇന്നു് സത്യമായിബ്ഭവിച്ചിരിക്കുന്നു. (The Open Sore of a Continent, Wole Soyinka, Oxford University Press, Rs. 195, pp. 170) അബാച്ച ഇന്നില്ല. അയാൾ നൈജീരിയയെ എല്ലാ വിധത്തിലും നശിപ്പിച്ചു. അഴിമതിയുടെ പ്രതീകമായി ആ രാജ്യം. പ്രതിയോഗികളെ അയാൾ വധിച്ചു. പ്രതിഭാശാലിയായ കവിയും നോവലിസ്റ്റുമായ കെൻ സരോ വിവാ യെ കള്ളക്കേസിൽ കുടുക്കി തൂക്കിക്കൊന്നു. കുഴിക്കു് ആഴമില്ലാതിരുന്നതുകൊണ്ടു് മഹാനായ ആ സാഹിത്യകാരൻ വളരെനേരം പിടഞ്ഞതിനു ശേഷമാണു് അന്ത്യശ്വാസം വലിച്ചതു്. ഈ ക്രൂരതയുടെ ചിത്രം വരയ്ക്കുന്നതോടൊപ്പം നൈജീരിയയുടെ ഐഡന്റിറ്റി—അനന്യത—എന്താണെന്നു ഷോയെങ്കാ പ്രഗൽഭമായി വ്യക്തമാക്കുകയും ചെയ്യുന്നു. സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ചു് അദ്ദേഹം പറയുന്നതുകേട്ടാലും: “The road to the prison is wide open; we must not be afraid to tread where Martin Luther King Jr has trodden, where Nelson Mandela spent his most virile years. There is no terror in a place where Obafemi Awolowo passed years in meditation, a place that Salawa Gambo made her second home… We shall be teargassed, clubbed senseless and some may even lose their lives, but you know and I know that some kinds of existence are worse than death…”

ഇതിലെ ആർജ്ജവവും ശക്തിയും മറ്റുള്ളവരുടെ വാക്കുകളിൽ അപൂർവ്വമായേ കാണാൻ കഴിയൂ.

images/Ken_Saro_Wiwa.jpg
കെൻ സരോ വിവാ

കെൻ സരോ വിവായെക്കുറിച്ചു് ഷോയെങ്കാ ഇതിലൊരു പ്രബന്ധമെഴുതിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ മനുഷ്യസ്നേഹവും ക്രൂരമായ കൊലപാതകം കണ്ടുണ്ടായ ദുഃഖവും അതിൽ പ്രതിഫലിക്കുന്നു. മഹാനായ ഒരു മനുഷ്യസ്നേഹിയുടെ ഉത്തേജകങ്ങളായ വാക്കുകളുടെ സമാഹാരമാണു് ഈ ഗ്രന്ഥം.

മരണം ജയിക്കുന്നു
images/Kurissery_Gopalapillai.jpg
കുറിശ്ശേരി ഗോപാലപിള്ള

ഭാരതീയ തത്ത്വചിന്തയിലും സംസ്കൃത വ്യാകരണത്തിലും മലയാള വ്യാകരണത്തിലും പാണ്ഡിത്യമുണ്ടായിരുന്ന കുറിശ്ശേരി ഗോപാലപിള്ള യുമായി ഞാൻ സ്നേഹബന്ധത്തിലാകുന്നതു് 1945-ലാണു്. അകാരത്തെ താലവ്യമായും ഓഷ്ഠ്യമായും പരിഗണിക്കുന്ന എ. ആർ. രാജരാജവർമ്മയുടെ മതം ശാസ്ത്രീയമല്ലെന്നു കാണിച്ചു് വിദ്യാർത്ഥിയായിരുന്ന ഞാൻ മലയാളരാജ്യം ദിനപത്രത്തിലെഴുതിയ ഒരു ഹ്രസ്വലേഖനത്തിനു് കുറിശ്ശേരി ഗോപാലപിള്ള മറുപടി എഴുതി. എന്റെ വാദങ്ങളെ അദ്ദേഹം യുക്തിയുക്തമായി ഖണ്ഡിച്ചു. പാണ്ഡിത്യമില്ലാത്ത ഞാൻ പിന്നെ മൗനം അവലംബിച്ചുകളഞ്ഞു. ആ വാദപ്രതിവാദത്തിൽ തുടങ്ങിയ സൗഹൃദം പിൽക്കാലത്തു് വികസിച്ചു. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ നിത്യസന്ദർശകനായി മാറി. കുറിശ്ശേരി ശയ്യാവലംബിയായി. ശാസ്തമഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ കിടന്ന അദ്ദേഹം അന്നത്തെ രാത്രി മരിക്കുമെന്നു് ഡോക്ടർ പറഞ്ഞു. അദ്ദേഹത്തിന്റെ മരണം സുനിശ്ചിതമാണെന്നു മനസ്സിലാക്കി എല്ലാവരും ദുഃഖിച്ചു. പക്ഷേ ബന്ധുക്കളെയും സ്നേഹിതരെയും അദ്ഭുതപ്പെടുത്തുമാറു് അദ്ദേഹം രാവിലെ ബോധം വീണ്ടെടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോടു ചോദിച്ചു: “സാറിനും മരിക്കുമെന്നു് ഉറപ്പുണ്ടായിരുന്നോ?” കുറിശ്ശേരി മറുപടി നൽകി: “ഉറപ്പ് ഉണ്ടായിരുന്നു” “അപ്പോൾ എന്തുതോന്നി?” അദ്ദേഹത്തിന്റെ മറുപടി: “ഞാൻ മരിക്കാൻ പോകുന്നു എന്ന ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. വിഷാദമില്ല. മറ്റു വികാരങ്ങളില്ല. ബന്ധുക്കളെക്കുറിച്ചു് ഒരു ചിന്ത പോലുമില്ല. ഞാൻ മരിക്കുന്നു. മരിക്കുന്നു എന്ന വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു”. ഇതു് കുറിശ്ശേരിയുടെ അനുഭവം മാത്രമല്ല.

images/Andre_Malraux.jpg
മൽറോ

മരിക്കാൻ പോകുന്ന എല്ലാവരുടെയും അനുഭവമാണെന്നു് എനിക്കു തോന്നുന്നു. ഫ്രഞ്ചെഴുത്തുകാരനായ മൽറോ (Andre Malraux 1901–1976) ഒരു കഥാപാത്രത്തെക്കൊണ്ടു പറയിച്ചതു് സ്മരണീയമാണു്. ‘There is no death… There is only… me… me… who is going to die’. കുറിശ്ശേരി വിചാരിച്ചതും ഈ കഥാപാത്രം വിചാരിച്ചതും തമ്മിലെന്തേ വ്യത്യാസം. ഇതെഴുതുന്നയാൾ മരിക്കാൻ പോകുന്ന സന്ദർഭത്തിലും ഇങ്ങനെതന്നെ വിചാരിക്കും. സംശയമില്ല. വ്യക്തി ഇല്ലാതാവുമ്പോൾ. രക്തമാംസങ്ങളൊടുകൂടി ചലനം കൊണ്ടിരുന്ന ആളിന്റെ ശരീരം സ്പന്ദിക്കാതെയാവുമ്പോൾ ആ ആളിനോടു സ്നേഹമുണ്ടായിരുന്നവർ ദുഃഖിക്കും. ചിലർക്കു് അതു് സ്ഥായിയായ വികാരമായി വർത്തിക്കും. സ്ഥിരതയാർന്ന ചിന്തയായി മാറും.

സ്ഥായിത്വമുള്ള ആ ചിന്തയും വികാരവും കൊണ്ടാണു് ശ്രീ. എൻ. ഇ. സുധീർ ‘മരണത്തിന്റെ നിഴലിൽ’ എന്ന കവിതയെഴുതിയതു്. (മലയാളം വാരിക) അന്തരിച്ച വ്യക്തികളെസ്സംബന്ധിച്ച ഓർമ്മയാകുന്ന നൂലിൽ പിടിച്ചു കൊണ്ടു ജീവനുള്ളവർ ഈ ലോകത്തു കഴിഞ്ഞുകൂടുന്നു. അവർക്കുമറിയാം മരണം അനിവാര്യമാണെന്നു്. ആ അനിവാര്യ സ്വഭാവത്തെ സുധീർ ആവിഷ്കരിക്കുമ്പോൾ ഇതെഴുതുന്ന ആളും ചിന്താകുലനായിബ്ഭവിച്ചു.

ബാലചന്ദ്രൻ ചുളളിക്കാടു്
images/Changampuzha.jpg
ചങ്ങമ്പുഴ

മനോഹരങ്ങളായ കാവ്യങ്ങൾ എഴുതുന്നവർ ബുദ്ധിയുടെ വിലാസം കാണിക്കണമെന്നില്ല. അപൂർവമായി കാവ്യരചനാ വൈഭവും ധിഷണാവിലാസവും ഒരാളിൽത്തന്നെ സമ്മേളിക്കാറുണ്ടു്. ചങ്ങമ്പുഴ ആ രീതിയിൽ അനുഗൃഹീതനായിരുന്നു. അദ്ദേഹത്തിന്റെ കവിത നിസ്തുലം. സംസാരിക്കാൻ തുടങ്ങിയാൽ അദ്ദേഹത്തിന്റെ ചിന്തകളുടെ ഉജ്ജ്വലത്വം കണ്ടു നമ്മൾ അമ്പരന്നു പോകും. ജി. ശങ്കരക്കുറുപ്പു് പ്രഭാഷണം നിർവഹിക്കുന്ന വേളകളിൽ മൗലികങ്ങളും മനോഹരങ്ങളുമായ ആശയങ്ങൾ ആവിഷ്കരിച്ചു് നമ്മളെ അദ്ഭുതപ്പെടുത്തും. നിത്യ ജീവിതത്തിലെ സംഭാഷണങ്ങളിൽ ശങ്കരക്കുറുപ്പിൽ നിന്നു് ആകർഷകത്വമുള്ള ഒരു ചിന്ത പോലും ഉണ്ടായിക്കണ്ടിട്ടില്ല. പ്രത്യക്ഷങ്ങളായ അനുഭവങ്ങളെ അവലംബിച്ചാണു് ഞാൻ ഈ രണ്ടു് കവികളെക്കുറിച്ചും പറഞ്ഞതു്. നല്ല കവിതകളെഴുതാനുള്ള കഴിവും മറ്റാർക്കും ലഭിക്കാത്ത ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രാഗല്ഭ്യവും ശ്രീ. ബാലചന്ദ്രൻ ചുളളിക്കാടിൽ സമ്മേളിച്ചിരിക്കുന്നു. അദ്ദേഹം എന്തു പറഞ്ഞാലും ഒരു നൂതനാശയം ഉണ്ടാകും. അതു നമ്മളെ ആഹ്ലാദിപ്പിക്കുകയും ചെയ്യും.

images/Chullikadu.jpg
ബാലചന്ദ്രൻ ചുളളിക്കാട്

ഇന്നു് (18-6-98) ഞങ്ങൾ റ്റെലിഫോണിലൂടെ കുറെ നേരം സംസാരിച്ചു. ചങ്ങമ്പുഴയുടെ പ്രാധാന്യത്തെക്കുറിച്ചു്. ഏതൊരു കവിയുടെ കവിതാസപര്യ പില്ക്കാലത്തു് അനേകം കവികളുടെ ആവിർഭാവത്തിനു് കാരണമാകുന്നുവോ ആ കവിക്കു് അന്യാദൃശസ്വഭാവമുണ്ടെന്നു ബാലചന്ദ്രൻ പറഞ്ഞു. ചങ്ങമ്പുഴ ആ രീതിയിലുള്ള കവിയാണെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. ‘മനസ്വിനി’, ‘യവനിക’ എന്നീ ചങ്ങമ്പുഴക്കാവ്യങ്ങൾ അനന്യസാമാന്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇടപ്പള്ളിക്കവിതയ്ക്കു സംക്ഷേപണ സാമർത്ഥ്യത്തിന്റെ ശോഭയുണ്ടെങ്കിലും ചങ്ങമ്പുഴക്കവിതയുടെ അപ്രതിമത ഇല്ലെന്നും ബാലചന്ദ്രനു മതമുണ്ടു്. എല്ലാ അഭിപ്രായങ്ങളും സാഹിത്യ പഞ്ചാനനന്റെ ഭാഷയിൽ ആദരണീയങ്ങളും സ്വീകരണീയങ്ങളുമാണു്. നമ്മുടെ കവികൾക്കു ബാലചന്ദ്രൻ ചുളളിക്കാടിന്റെ ബുദ്ധിവൈഭവം കൂടി ഉണ്ടായിരുന്നെങ്കിൽ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; sm-1998-07-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.