SFNസായാഹ്ന ഫൌണ്ടേഷൻ
സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-09-04-ൽ പ്രസിദ്ധീകരിച്ചതു്)

ടി. പദ്മനാഭൻ

അന്യാദൃശമായ ഒരു യഥാർത്ഥസംഭവത്തെക്കുറിച്ചാണു് ഞാൻ പറയുന്നതു്.

അർദ്ധരാത്രി. ഒരു കുടിലിന്റെ മുളന്തണ്ടു് വാതിൽ ബലം പ്രയോഗിച്ചു് തുറന്നു് ഒരുത്തൻ അകത്തേക്കു് കടന്നുചെന്നു. അയാൾ സർക്കാരിന്റെ വാക്സിനേറ്ററായിരുന്നു. പടർന്നുപിടിക്കുന്ന വസൂരിയെ തടയാൻ വാക്സിനേഷൻ നടത്തണമെന്നു് കല്പന പുറപ്പെടുവിച്ച സർക്കാരിന്റെ പ്രതിനിധി. ലക്ഷ്മി ഉണർന്നു നിലവിളിച്ചുകൊണ്ടു് എവിടെയെങ്കിലും ഒളിക്കാൻ ശ്രമിച്ചു. അവളുടെ ഭർത്താവു് കോടാലിയെടുത്തുകൊണ്ടു പാഞ്ഞുചെന്നു വാക്സിനേറ്ററെ മുറ്റത്തേക്കു് ഓടിച്ചു. അവിടെ നിന്ന ഡോക്ടർമാരും പോലീസുകാരും മോഹൻസിങ്ങിനെ കീഴടക്കി. വേറൊരു വാക്സിനേറ്റർ വസൂരി വാക്സിൻ അയാളുടെ കൈയിൽ കുത്തിയിറക്കി. കുതറിമാറിയ മോഹൻസിങ്ങിന്റെ മുറിവിൽനിന്നു ചോരയൊലിക്കാൻ തുടങ്ങി. വേണ്ടിടത്തോളം വാക്സിൻ ഉള്ളിലേക്കു കയറുന്നതുവരെ സർക്കാരുദ്യോഗസ്ഥന്മാർ അയാളെ അമർത്തിപ്പിടിച്ചുകൊണ്ടിരുന്നു. മുകളിൽനിന്നു് ഒരു മുള വലിച്ചൂരി മോഹൻസിങ്ങ് അവരെ ആക്രമിച്ചു.

പിന്നീടു് സർക്കാർ സംഘം ലക്ഷ്മിയെ പിടികൂടി വാക്സിൻ കുത്തിവച്ചു. അവൾ ഡോക്ടറുടെ കൈ കടിച്ചുമുറിച്ചെങ്കിലും കുത്തിവയ്പു് ശരിയായിത്തന്നെ നടന്നു.

മോഹൻസിങ്ങ് കുറച്ചുനേരം ആലോചിച്ചു് നിന്നിട്ടു് വീട്ടിലെ കൃഷിസ്ഥലത്തേക്കു ചെന്നു. വിളഞ്ഞ ഒരു വെള്ളരിക്ക അടർത്തിയെടുത്തു, വള്ളിയിൽ നിന്നു്. എന്നിട്ടു് അയാൾ ഭാര്യയുടെ കടിയേറ്റുമുറിവുപറ്റിയ ഡോക്ടറുടെ കൈയിൽ അതു വച്ചുകൊടുത്തു. ഈ വെള്ളരിക്ക എന്തിനു്? മോഹൻസിങ്ങ് മറുപടി പറഞ്ഞു. “എന്റെ ധർമ്മം ഈശ്വരന്റെ ഇച്ഛയ്ക്കു വിധേയനാവുക എന്നതാണു്. ആർക്കു രോഗം വരണം, ആർക്കതു വരേണ്ടതില്ല എന്നു തീരുമാനിക്കുന്നതു ഈശ്വരനാണു്. ഈശ്വരന്റെ ഇച്ഛാശക്തിയെ തകിടം മറിക്കാനുള്ള നിങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കേണ്ടതു് എന്റെ കർത്തവ്യമാണു്. ഞങ്ങൾക്കു് നിങ്ങളുടെ സൂചിയെ തടഞ്ഞേതീരൂ. അങ്ങനെ തടയുമ്പോൾ ഞങ്ങൾക്കു മരണമുണ്ടായാലും സാരമില്ല. ഞാനും എന്റെ കുടുംബവും നിങ്ങൾക്കു കീഴടങ്ങിയില്ലല്ലോ. ചെയ്യാനുള്ളതു ഞങ്ങൾ ചെയ്തു. ഈ വിശ്വാസത്തിൽ ഞങ്ങൾക്കു് അഭിമാനമുണ്ടു്. അർദ്ധരാത്രിയിൽ ഒരുകൂട്ടമാളുകൾ ഞങ്ങളെ ബലം പ്രയോഗിച്ചു് കീഴടക്കിയാൽ അതിൽ ഞങ്ങൾക്കു പാപമില്ല. നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിറവേറ്റി. ഇപ്പോൾ നിങ്ങളെല്ലാവരും എന്റെ അതിഥികളാണു്. നിങ്ങൾക്കു് ഭക്ഷണം തരേണ്ടതു എന്റെ ചുമതല. ഈ വെള്ളരിക്കയല്ലാതെ വേറൊന്നും തരാൻ എനിക്കു കഴിയുകയില്ല”.

മോഹൻസിങ്ങിന്റെ വിശ്വാസം കണ്ടു സർക്കാർ സംഘം അദ്ഭുതപ്പെട്ടു. അയാളുടെ വിശ്വാസത്തിന്റെ ശക്തിയാൽ അവരാകെ വിനയാന്വിതരായിപ്പോയി.

images/T_Padmanabhan.jpg
ടി. പദ്മനാഭൻ

ഇതു വായിച്ചുകഴിഞ്ഞു് ഒരു വർഷത്തോളം എനിക്കു കാത്തിരിക്കേണ്ടിവന്നു, ഈ യഥാർത്ഥസംഭവത്തേക്കാൾ ആയിരം മടങ്ങുശക്തിയുള്ള ഒരു സാങ്കല്പിക കഥ വായിക്കാൻ. ഞാൻ ലക്ഷ്യമാക്കുന്നതു് ശ്രീ. ടി. പദ്മനാഭൻ മലയാളമനോരമ വാർഷികപ്പതിപ്പിലെഴുതിയ “ഒരിക്കൽക്കൂടി” എന്ന മനോഹരമായ കഥയെയാണു്. ഒരു പാവം മരച്ചീനിക്കൂമ്പാരവുമായി ചന്തസ്ഥലത്തു് ഇരിക്കുകയാണു്. ആരുമതു് വാങ്ങുന്നില്ല. ആഖ്യാനം നിർവഹിക്കുന്ന ആൾ അബോധാത്മകമായ കാരുണ്യത്താൽ അതു മുഴുവനും വാങ്ങുന്നു. തനിക്കതു് ആവശ്യമുണ്ടോ എന്നുപോലും ആലോചിക്കാതെ. തനിക്കും ഭാര്യയ്ക്കും പ്രമേഹരോഗമുള്ളതുകൊണ്ടു് ഒരു കഷണം മരച്ചീനിപോലും കഴിച്ചുകൂടാ എന്നതു് അയാൾ ഓർമ്മിക്കുന്നില്ല. വാങ്ങി വീട്ടിലതു കൊണ്ടുചെല്ലുമ്പോഴാണു് ഭാര്യയുടെ ശകാരം. മരച്ചീനി വാങ്ങുന്നതിനു് കുറച്ചുകാലം മുൻപു് കത്തികൾ വിൽക്കുന്ന ഒരുത്തനിൽ നിന്നു് ഒരാവശ്യവുമില്ലാതെ അവയാകെ മേടിക്കുന്നു, അയാൾ. കത്തികളുടെ ‘ബഹളമാണു്’ വീട്ടിൽ. ഭാര്യ അതുപറഞ്ഞു് അയാളെ ശാസിച്ചു. അപ്പോൾ മാത്രമേ തന്റെ ബുദ്ധിശൂന്യതയെക്കുറിച്ചു് അയാൾക്കു് ഓർമ്മയുണ്ടാകുന്നുള്ളൂ. ഈ മേടിക്കലിനും അയാളെ പ്രേരിപ്പിക്കുന്നതു് അബോധമനസ്സിലുള്ള കാരുണ്യാതിരേകമാണു്. അയാൾ മരച്ചീനി വില്പനക്കാരനുകൊടുത്ത പത്തുരൂപ നോട്ടിനെക്കുറിച്ചും അതു കാണുന്ന വില്പനക്കാരന്റെ ഭാര്യയെക്കുറിച്ചും ആലോചിച്ചുകൊണ്ടിക്കുമ്പോൾ കഥ അവസാനിക്കുന്നു. അയാൾക്കു ഭാര്യയുണ്ടോ? അതുതന്നെ നിശ്ചയമില്ല. ഭാര്യയില്ലെങ്കിൽ അയാളുടെ വരവിനെ കാത്തിരിക്കുന്ന വേറെ ആരെങ്കിലും കാണുകില്ലേ എന്നും മനുഷ്യസ്നേഹത്തിന്റെ മൂർത്തിമദ്ഭാവമായ അയാൾ ആലോചിക്കുന്നുണ്ടു്. ഒട്ടും പ്രയത്നമില്ലാതെ, വികാരചാപല്യത്തിന്റെ കണികപോലുമില്ലാതെ പദ്മനാഭൻ കഥയെഴുതുന്നു. കലയെ കലകൊണ്ടു് മറച്ചുവെയ്ക്കുന്ന ഈ രചന—ധ്വന്യാത്മകമായ രചന—അസ്സലായിട്ടുണ്ടു്. സംക്ഷേപണത്തിന്റെ ചാരുത ഇക്കഥയ്ക്കുള്ളതു് മറ്റു കഥാകാരന്മാരുടെ കഥകളിൽ കണ്ടില്ലെന്നുവരും. ചിത്തവൃത്തിപരവും സാന്മാർഗ്ഗികവുമായ ഒരാന്തരപ്രവാഹം ചിലരിൽ കണ്ടെന്നുവരും. അതിനെ ഘനീഭവിപ്പിച്ചു രൂപശില്പത്തിൽ ഒതുക്കുന്നതാണു് ഈ രചനാവിശേഷം.

നമ്മുടെ നവീന കഥാകാരന്മാർ ദുർഗ്രഹതയുടെയും കലാരാഹിത്യത്തിന്റെയും ഭീതിദമായ മുഖംമൂടി വച്ചുകെട്ടി സഹൃദയനിലുള്ള ശിശുതയെ വളരെവളരെ പേടിപ്പിക്കുന്നു.

തിരുവനന്തപുരത്തു് പണ്ടൊരു ഹനുമാൻ പണ്ടാരമുണ്ടായിരുന്നതു് എന്റെ പ്രായമുള്ളവർ ഓർമ്മിക്കും. ഇതു് ഞാൻ ഒരിക്കലെഴുതിയതാണെന്നു് വായിച്ചവരും ഓർമ്മിക്കും. മാസത്തിലൊരിക്കൽ അയാൾ മുതുകിലൊരു ഭാണ്ഡത്തോടുകൂടി വീട്ടുമുറ്റത്തെത്തും. പാവം മദ്ധ്യവയസ്കൻ. കളിക്കാൻ അനുമതി കിട്ടിക്കഴിഞ്ഞാൽ അയാൾ വീട്ടിനുപുറകിൽച്ചെന്നു് ഭാണ്ഡത്തിൽനിന്നു് ഹനുമാന്റെ ഭയജനകമായ മുഖംമൂടി എടുക്കും. തലയിൽ അതുകെട്ടിവച്ചുകൊണ്ടു് വീണ്ടും മുറ്റത്തെത്തും. അപ്പോൾ അയാളെക്കണ്ടാൽ ഏതുകുട്ടിയും വല്ലാതെ പേടിക്കും. എന്നിട്ടു ചാടിക്കളിക്കും. ‘കിടന്നു പെടുക്കണ പിള്ളെരുണ്ടോ… പള്ളിക്കൂടത്തിൽ പോകാത്ത പള്ളീക്കള്ളന്മാരുണ്ടോ. ഉണ്ടെങ്കിൽ അവനെ ഒരു കിണ്ടിവെള്ളത്തോടുകൂടി കൊണ്ടുവരൂ’ ഇങ്ങനെ പറഞ്ഞിട്ടു് അയാൾ വക്ത്രഗഹ്വരം തുറക്കും. അതുകണ്ടാൽ ഒരുമാതിരിയുള്ള കുട്ടികൾ ബോധം കെട്ടു വീഴും. പത്തുമിനിട്ടു് കളിച്ചിട്ടു് അയാൾ രഹസ്യസ്ഥലത്തുചെന്നു് മുഖംമൂടി അഴിച്ചെടുത്തു് വലിയ തുണിസഞ്ചിയിലാക്കും. പിന്നീടുവന്നു് ഓരോ കുട്ടിക്കും പേടിപോകാൻ ഭസ്മം കൊടുക്കും. അയാളുടെ സാക്ഷാൽരൂപം കണ്ടാലും, അയാൾ പോയ്ക്കഴിഞ്ഞാലും കുട്ടികളുടെ പേടി തീരുകയില്ല. നമ്മുടെ നവീന കഥാകാരന്മാർ ദുർഗ്രഹതയുടെയും കലാരാഹിത്യത്തിന്റെയും ഭീതിദമായ മുഖംമൂടി വച്ചുകെട്ടി സഹൃദയനിലുള്ള ശിശുതയെ വളരെവളരെ പേടിപ്പിക്കുന്നു. ഹനുമാൻ പണ്ടാരം കുട്ടികൾക്കു ഷോക്കു് ഉണ്ടാക്കുന്നുവെന്നുകണ്ടു് സർക്കാർ അക്കളി നിരോധിച്ചു. നവീനസാഹിത്യകാരന്മാരുടെ ഹനുമാൻ പണ്ടാരക്കളി അവസാനിപ്പിക്കാൻ സർക്കാർ സന്നദ്ധമാവുമോ?

പൊട്ടിയ ചുറ്റുകമ്പി

നമ്മുടെ വിമർശകർ സ്ട്രക്ചറലിസം തുടങ്ങിയ പടിഞ്ഞാറൻ ചിന്താഗതികളെക്കുറിച്ചെഴുതുമ്പോൾ നിങ്ങൾക്കു് എന്തുതോന്നും? കണ്ടവരില്ലാ പാരിൽ കണ്ടുവെന്നുരപ്പവർ കണ്ടവരില്ല.

എന്റെ വീട്ടിൽ ഒരു പഴയ ഗ്രാമഫോണുണ്ടായിരുന്നു. അതിനോടൊരുമിച്ചു് നാലോ അഞ്ചോ റിക്കോർഡുകളും. എസ്. ജി. കിട്ടപ്പ, കെ. ബി. സുന്ദരാംബാൾ ഇവരുടെ പാട്ടുകൾ പതിവായി കേട്ടിരുന്നു ഞാൻ, ആ റിക്കോർഡുകളിൽനിന്നു്. ‘പൂങ്കാവിനോദമേ’ തുടങ്ങിയ ഗാനങ്ങൾ കേട്ടുകേട്ടു് തേഡ്ഫോം വിദ്യാർത്ഥിയായിരുന്ന എന്റെ ചെവി തഴമ്പിച്ചു. അങ്ങനെയിരിക്കെ ഗ്രാമഫോണിന്റെ ചുറ്റുകമ്പി പൊട്ടി. പിന്നീടു് പൊട്ടിയ ആ സ്പ്രിങ്ങായിരുന്നു എന്റെ കളിപ്പാട്ടം. പൊട്ടിപ്പോയെങ്കിലും ചുരുണ്ടുതന്നെയിരുന്ന ആ കമ്പി തുടക്കം തൊട്ടു ഞാൻ ചുറ്റാൻ തുടങ്ങും. വലിഞ്ഞുമുറുകിയ അതു ശ്രദ്ധയോടെ താഴെവച്ചിട്ടു് പെട്ടെന്നു കൈയെടുക്കും. അപ്പോൾ ശബ്ദത്തോടെ അതയഞ്ഞുവരും. ഒരു ദിവസം അങ്ങനെ ‘ചുറ്റുകമ്പിക്കളി’ നടത്തിക്കൊണ്ടിരുന്നപ്പോൾ സനാതന ധർമ്മവിദ്യാലയത്തിലെ അംബിസ്സാറ് ജനയിതാവിനെ കാണാൻ വീട്ടിൽ കയറിവന്നു. ഫിസിക്സ് പഠിപ്പിച്ചിരുന്ന അദ്ദേഹം തന്റെ അറിവുകാണിക്കാനായി എന്നോടു പറഞ്ഞു: ‘എടാ കൃഷ്ണാ… ചുറ്റിവച്ച കമ്പിയുടെ ഫോഴ്സും അതു അയഞ്ഞുവരുമ്പോൾ മോചനം നേടുന്ന ഫോഴ്സും ഒന്നാണെന്നു നിനക്കറിയാമോ?’. ‘അവനു് ഒന്നും അറിഞ്ഞുകൂടാ’ എന്നു് എന്നെ കുറ്റപ്പെടുത്തിക്കൊണ്ടു് ജനയിതാവു് അപ്പോൾ എത്തിയതു് എന്റെ ഭാഗ്യമായി. ഞാൻ സ്പ്രിങ്ങുംകൊണ്ടു് ഒഴിഞ്ഞസ്ഥലത്തേക്കു് ഓടി.

images/Moravia.jpg
ആൽബർതോ മൊറാവ്യ

സെക്സ് ഇന്നൊരു പൊട്ടിയ ചുറ്റുകമ്പിയാണു്. മുൻപു് ഏറെയെഴുത്തുകാർ ഇതുകൊണ്ടു് കളിച്ചിട്ടുണ്ടു്. ആൽബർതോ മൊറാവ്യ, ഹെൻട്രി മില്ലർ, അനൈസ് നീൻ ഇങ്ങനെ പലരും. അവരതു മുറുക്കും. താഴെ വെക്കുമ്പോൾ ശബ്ദത്തോടെ അതു അയഞ്ഞുവരും. ‘അഞ്ചു ചീത്തക്കഥകൾ’ എന്ന സമാഹാരത്തിലെ കഥാകാരന്മാർ ഈ വിനോദത്തിൽ ഏർപ്പെട്ടിട്ടുണ്ടു്. ഒരളവിൽ അവർക്കു കമ്പിക്കു് മുറുക്കം വരുത്താൻ അറിയാം. എസ്. കെ. പൊറ്റക്കാട്ടിന്റെ ‘കള്ളപ്പശു’വും പൊൻകുന്നം വർക്കി യുടെ ‘വിത്തുകാള’യും കമ്പിയുടെ തിരിക്കലിനെ കാണിക്കുന്നു. അതു താഴെവെക്കുമ്പോൾ ഫോഴ്സ് മോചനം നേടി വരുന്നതു ഞാൻ കണ്ടിട്ടുണ്ടു്. പക്ഷേ ഇന്നാർക്കും ആ കമ്പി മുറുക്കാൻ ആഗ്രഹമില്ല. പിള്ളേർക്കു പോലും അതിൽ താല്പര്യമില്ല. എങ്കിലും ശ്രീ. എൻ. പ്രഭാകരൻ അതു മുറുക്കാൻ ശ്രമിക്കുന്നു. ശ്രമം വിഫലം. കമ്പി മുറുകുന്നതേയില്ല. അതിനാൽ അദ്ദേഹം അതു താഴെവെക്കുമ്പോൾ കമ്പി മുൻപു് എങ്ങനെയിരുന്നുവോ അതുപോലെതന്നെയിരിക്കുന്നു.

images/D_H_Lawrence.jpg
ഡി. എച്ച്. ലോറൻസ്

ഗൾഫ് ദേശത്തുനിന്നു് തിരിച്ചെത്തിയ ഒരു മധ്യവയസ്കനോടു് വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ലൈംഗികകൃത്യങ്ങൾക്കായി അടുക്കുന്നതാണു് പ്രഭാകരന്റെ ‘കാമസൂത്രം’ എന്ന ദുർബലമായ കഥയുടെ പ്രധാനപ്പെട്ട വിഷയം. വേഴ്ച നടത്താതെ അവൾ വീട്ടിലേക്കു പോകുന്നു. മുറുക്കമില്ലാത്തതുകൊണ്ടു് അയവില്ല. അയഞ്ഞുവരാത്തതുകൊണ്ടു് കാഴ്ചക്കു രസവുമില്ല. ലൈംഗികത്വം ചെറുപ്പക്കാർക്കു ക്ഷോഭം ജനിപ്പിക്കണമെങ്കിൽ അതിനോടു ബന്ധപ്പെട്ട അവയവങ്ങളുടെ ക്രിയകളെ വർണ്ണിച്ചാൽപ്പോരാ. കഥാപാത്രങ്ങളുടെ ലൈംഗികത്വമാർന്ന സ്വത്വശക്തി ആവിഷ്കരിക്കുകയാണു് വേണ്ടതു്. ഡി. എച്ച്. ലോറൻസും ഹെൻട്രി മില്ലറും തമ്മിലുള്ള വ്യത്യാസം അതാണു്. മില്ലർ ലൈംഗികാവയവങ്ങളുടെ പ്രക്രിയകളെ വർണ്ണിക്കുന്നു. ലോറൻസ് സ്വത്വത്തെ ആവിഷ്കരിക്കുന്നു. പ്രഭാകരന്റെ കഥയിൽ രണ്ടുമില്ല. അതുകൊണ്ടു് പച്ചവെള്ളം കുടിച്ച പ്രതീതിയാണു് ഇക്കഥ ഉളവാക്കുന്നതു്. (കഥയിലെ അച്ചടിത്തെറ്റുകൾ പ്രതിഷേധാർഹം). കഥ മലയാളമനോരമ വിശേഷാൽ പ്രതിയിൽ.

ചോദ്യം, ഉത്തരം

ചോദ്യം: എല്ലാ നാട്യങ്ങളും ഇക്കാലത്തു വിലപ്പോകും. അല്ലേ?

ഉത്തരം: ഇല്ല. എന്റെ തിന്മ, തെറ്റു് ഇവയെ ഊന്നി പ്രതിയോഗിയോ സുഹൃത്തോ മറഞ്ഞരീതിയിൽ എന്തെങ്കിലും പറയുമ്പോൾ എന്റെ മുഖഭാവത്തിനു മാറ്റം വരും. അതു നിയന്ത്രിക്കാനാവില്ല. കൃത്രിമമായി അതു കാണിക്കാനും സാധ്യമല്ല.

ചോദ്യം: യുവാവും വൃദ്ധനും തമ്മിൽ വ്യത്യാസമുണ്ടോ സ്വഭാവത്തിന്റെ കാര്യത്തിൽ?

ഉത്തരം: ഭാര്യ ഡ്രസ് ചെയ്യുന്നതുകണ്ടാൽ യുവാവാണു് ഭർത്താവെങ്കിൽ ‘നീ എവിടെ പോകുന്നു?’ എന്നു ചോദിച്ചുകൊണ്ടേയിരിക്കും. ഭർത്താവു് വൃദ്ധനാണെങ്കിൽ ഭാര്യ റോഡിലേക്കിറങ്ങുമ്പോൾ ‘എവിടെ പോകുന്നു’ എന്നു ചോദിക്കുകയേയില്ല. അവളുടെ ആ പോക്കു് അനുഗ്രഹമായേകരുതൂ, അയാൾ.

ചോദ്യം: ഇക്കാലത്തു് അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിനു ശൈഥില്യമില്ലേ?

ഉത്തരം: അവർ തമ്മിൽ കണ്ടിട്ടുവേണ്ടേ ദാർഢ്യവും ശൈഥില്യവും നിർണ്ണയിക്കാൻ. പണ്ടു് അച്ഛൻ കാലത്തെഴുന്നേറ്റു് ജോലിക്കുപോയിരുന്നതുകൊണ്ടും വൈകി വരുന്നതുകൊണ്ടും മകനെ കണ്ടിരുന്നില്ല. ഇപ്പോൾ മകൻ അർദ്ധരാത്രി കഴിഞ്ഞുവീട്ടിലെത്തുന്നതിനാൽ അച്ഛനെ കാണാറേയില്ല. അയാൾ അപ്പോൾ കൂർക്കം വലിച്ചു് ഉറങ്ങുകയായിരിക്കും.

ചോദ്യം: നമ്മുടെ വിമർശകർ സ്ട്രക്ചറലിസം തുടങ്ങിയ പടിഞ്ഞാറൻ ചിന്താഗതികളെക്കുറിച്ചെഴുതുമ്പോൾ നിങ്ങൾക്കു് എന്തുതോന്നും?

ഉത്തരം: കണ്ടവരില്ലാ പാരിൽ കണ്ടുവെന്നുരപ്പവർ കണ്ടവരില്ല.

ചോദ്യം: സാഹിത്യകാരന്മാരുടെ കീർത്തിയെക്കുറിച്ചെന്തുപറയുന്നു?

ഉത്തരം: ലിറ്റററി ഫെയിം കള്ളമാണു്. പ്രശസ്തനായ ഒരു നിരൂപകൻ എന്നോടു് പറഞ്ഞു: തേച്ചാൽ ചൊറിവരുന്ന ഏറെ സോപ്പുകളുടെ പരസ്യങ്ങൾ ടെലിവിഷനിൽ കാണാം. പ്രചാരണത്തിന്റെ ശക്തികൊണ്ടു് അവ നമ്മൾ മനസ്സിൽ എപ്പോഴും കൊണ്ടുനടക്കും. അതുപോലെ സാഹിത്യകാരന്മാർ തന്നെ എപ്പോഴും പ്രൊജക്റ്റ് ചെയ്യും. മറ്റുള്ളവരെക്കൊണ്ടു് അതു ചെയ്യിക്കും. കീർത്തിക്കു ആസ്പദം അതാണു്. അയാളുടെ കണ്ണടഞ്ഞാൽ ആരും അയാളെ ഓർമ്മിക്കില്ല.

ചോദ്യം: താങ്കൾ എന്റെ നാട്ടിൽ വരുന്നോ? (കോട്ടയത്തുനിന്നു് ഒരാളിന്റെ ചോദ്യം)

ഉത്തരം: വരാം. അവിടത്തെ റോഡുകളിലൂടെ എന്നെ കാറിൽ സഞ്ചരിപ്പിക്കുകയോ നടത്തിക്കുകയോ ചെയ്യുകില്ലെന്നു താങ്കൾ പ്രതിജ്ഞ ചെയ്യുമെങ്കിൽ വരാം.

ചോദ്യം: പല സംസ്കൃത പണ്ഡിതന്മാരോടും ചോദിച്ചിട്ടു് താഴെ എഴുതുന്ന സംസ്കൃത ശ്ലോകത്തിന്റെ അർത്ഥം അവർ ശരിയായി പറഞ്ഞില്ല. താങ്കൾക്കറിയാമെങ്കിൽ പറഞ്ഞുതരൂ.

കിം ഭൂഷണം സുന്ദരസുന്ദരീണാം

കിം ഭൂഷണം പാന്ഥജനസ്യ നിത്യം

കസ്മിൻ വിധാത്രാ ലിഖിതം ജനാനാം

സിന്ദൂര ബിന്ദുവിധവാ ലലാടേ

ഉത്തരം: അതിസുന്ദരികൾക്കു് ഭൂഷണമേതു്? (ഇതിന്റെ ഉത്തരം നാലാമത്തെ വരിയിലെ ആദ്യമുണ്ടു്. സിന്ദൂരബിന്ദു നെറ്റിയിലെ സിന്ദൂരപ്പൊട്ടു്!) യാത്ര പോകുന്നവർക്കു് എപ്പോഴും ഭൂഷണമുണ്ടാക്കുന്നതെന്തു്? (നാലാമത്തെ വരിയിലെ വിധവ എന്നതു് ഉത്തരം). ബ്രഹ്മാവു് ജനത്തിന്റെ വിധി എവിടെ എഴുതിയിരിക്കുന്നു? (ഉത്തരം നാലാമത്തെ വരിയിലെ അവസാനത്തെ പദം. ‘ലലാടേ’-നെറ്റിയിൽ). നാലാമത്തെ വരിയിൽ മാത്രം നോക്കിയാൽ വിധവയുടെ നെറ്റിയിൽ സിന്ദൂരപ്പൊട്ടുണ്ടു് എന്നു കിട്ടുന്നു. സംസ്കൃത പണ്ഡിതന്മാരോടായിരികില്ല നിങ്ങൾ അർത്ഥം ചോദിച്ചതു്. അത്രയ്ക്കുലളിതമാണിതു്.

സേതു

പി. ടി. ഉഷ നാനൂറുമീറ്റർ ഓട്ടം ഓടി നിശ്ചിതരേഖയിൽ ഒന്നാമതെത്തുന്നതു ഞാൻ ടെലിവിഷനിൽ കണ്ടിട്ടുണ്ടു്. അതുപോലെ സാഹിത്യം സർവശക്തികളും പ്രയോഗിച്ചു് ഓടി പുരോഗമന ലക്ഷ്യത്തിലെത്തിക്കൊള്ളണമെന്നു വാദിക്കുന്നവർ ഏറെയുണ്ടു്, ഈ കേരളക്കരയിലും വിദേശങ്ങളിലും. സാഹിത്യം പി. ടി. ഉഷയല്ല. അതിനങ്ങനെ ഓടേണ്ട കാര്യവുമില്ല. പ്രേക്ഷകർക്കു ഹർഷാദിവികാരങ്ങൾ ഉളവാക്കിക്കൊണ്ടു് ഒരിടത്തുതന്നെ നിൽക്കുന്ന സുന്ദരിയാണു് അവൾ. അവൾ കൂടെക്കൂടെ വിഭിന്നവേഷങ്ങൾ ധരിക്കുന്നുവെന്നേയുള്ളൂ. ഒരു സ്ഥലത്തു് ഒരിക്കൽ നിൽക്കുമ്പോൾ മനോഹരമായ പട്ടുസാരിയാണു് അവൾ ഉടുത്തിരിക്കുക. അതിനു യോജിച്ച കഞ്ചുകവും. വേറൊരിക്കൽ കാലുറയും നീണ്ടകുപ്പായവുമായിരിക്കും അവളുടെ വേഷം. മറ്റൊരിക്കൽ തനിക്കേരളീയവേഷം. കസവുമുണ്ടും കസവുനേരിയതും കൈകളുടെ അറ്റത്തു കസവുവെച്ച ബ്ലൗസും. മിനിസ്കേർട്ടും അതിനു ചേർന്ന ജമ്പറുമാകാം വേറൊരിക്കൽ. വസ്ത്രധാരണത്തിന്റെ രീതി മാറുമെങ്കിലും അവൾ നിൽക്കുന്നിടത്തുതന്നെ നിൽക്കുന്നു. സാഹിത്യവും ഇതുപോലെയത്രേ. രൂപശില്പങ്ങൾക്കു മാറ്റം വരും; വസ്ത്രം ധരിക്കുന്നതിൽ വരുന്ന മാറ്റം പോലെ. അടിസ്ഥാനപരമായ വികാരത്തിന്റെ ആവിഷ്കാരമാണു് സാഹിത്യം. അതിനു് ഒരിക്കലും മാറ്റം വരില്ല. അതുകൊണ്ടു് സാഹിത്യത്തിൽ പുരോഗമനമേയില്ല. വാൽമീകിയെ ജയിച്ച കവി വേറെയാരുണ്ടു് ? ഷേക്സ്പിയറെ അതിശയിച്ച നാടകകർത്താവു് വേറെയാരുണ്ടു്? പുരോഗമനത്തിന്റെ പേരിൽ കഥയെന്ന പേക്കോലങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുന്ന ഇക്കാലത്തു് ശ്രീ. സേതു മലയാളം വാരികയിലെഴുതിയ ‘തുരുത്ത്’ എന്ന നീണ്ടകഥ നക്ഷത്രം പോലെ. വജ്രം പോലെ തിളങ്ങുന്നു.

ഈ പട്ടണത്തിൽ പതിവായി ഉള്ള കാഴ്ചയാണു് നഗരസഭാജോലിക്കാരുടെ ശ്വാനവേട്ട. കൈയ്യിൽ കുരുക്കിട്ട കയറുമായി പ്രാഗൽഭ്യം കാണിക്കുമാറു് അവർ ആ കയർ ഓടിപ്പോകുന്ന പട്ടിയുടെ തലയ്ക്കുനേരെ എറിയുന്നു. കണിശമായും അതു നായയുടെ തലയിൽക്കൂടി കടന്നു കഴുത്തിൽ വന്നു വീഴുന്നു. എറിയുന്ന ആൾ കുരുക്കുമുറുക്കുന്നു. നായ് ലോറിയുടെ പിറകിലായിക്കഴിഞ്ഞു. ബഹുജനത്തെ പേപ്പട്ടിശല്യത്തിൽനിന്നു രക്ഷിക്കാനുള്ള ഈ പട്ടിപിടിത്തം തികച്ചും സ്വീകാര്യം. അതുപോലെ നവീനന്മാർ കുരുക്കിട്ടു മലയാളപദങ്ങളെ പിടിക്കുന്നു. ആ വാക്കുകൾ പ്രാണഭീതിയോടെ പിടയ്ക്കുന്നു. കാരുണ്യമൊട്ടുമില്ല വാക്കുപിടിത്തക്കാരനു്. ഇങ്ങനെ നിന്ദ്യമായ പദവേട്ട നടക്കുന്ന ഇക്കാലത്തു് ഉചിതങ്ങളായ പദങ്ങളെ ഉചിതങ്ങളായ സന്ദർഭങ്ങളിൽ വിന്യസിച്ചു സേതു ഒരു കലാശില്പം നിർമ്മിച്ചിരിക്കുന്നു. അതു സൗന്ദര്യത്തിന്റെ മയൂഖമാലകൾ വീശുന്നു.

images/Hegel.jpg
ഹേഗൽ

നാലുവശവും നദികളുള്ള ആ തുരുത്തു് പ്രശാന്തത ആവഹിക്കേണ്ടതാണു്. പക്ഷേ അതുണ്ടാവുന്നില്ല. ദീർഘമായ പ്രശാന്തത കലുഷത്വമുണ്ടാക്കുമെന്നും അതിനെ കടലിൽനിന്നു മാറ്റുന്നതു് അനവരതം വീശുന്ന കാറ്റാണെന്നും തത്ത്വചിന്തകനായ ഹേഗൽ പറഞ്ഞിട്ടുണ്ടു്. രാജ്യത്തു് സ്ഥിരമായ ശാന്തതയുണ്ടെങ്കിൽ അതു് അഴിമതിക്കു കാരണമാകുമെന്നും അദ്ദേഹത്തിന്റെ അഭിപ്രായം. മറ്റു സമ്പർക്കങ്ങളില്ലാത്ത ആ തുരുത്തിൽ പ്രശാന്തതയ്ക്കേ ഇടമുള്ളൂ. പക്ഷേ ഹേഗൽ പറഞ്ഞതുപോലെ അവിടെ കലുഷത്വമുണ്ടാകുന്നു. നദികൾക്കപ്പുറത്തുള്ള മാലിന്യങ്ങൾ അവിടത്തേക്കു കടന്നുവരാൻ പാടില്ലാത്തതാണു്. എന്നാൽ ശാന്തത-ദീർഘമായ ശാന്തത-കുത്സിതത്വത്തിനു ഹേതുവാകുമെന്നതിനാൽ തുരുത്തിൽ ‘കറപ്ഷൻ’ തലയുയർത്തുന്നു. ക്രമേണ, കാണാൻ കൊള്ളാവുന്ന പെൺകുട്ടികൾ അപ്രത്യക്ഷരാവുന്നു. അവർ തിരിച്ചുവരുന്നില്ല. കലാസൗന്ദര്യത്തെ പരകോടിയിൽ എത്തിച്ചുകൊണ്ടു് സേതു കഥ അവസാനിപ്പിക്കുന്നതു് ഇങ്ങനെ:

“പണ്ടു പണ്ടിവിടെ ഒരു ഗോമതിയുണ്ടായിരുന്നു.

പണ്ടു പണ്ടിവിടെ ഒരു സൈനബയുണ്ടായിരുന്നു.

പണ്ടു പണ്ടിവിടെ

പണ്ടു പണ്ടു്…”

മൂന്നാമത്തെ രോഹിണിയുടെ ആ പേരുപറയാതെ ഇനിയും അപ്രത്യക്ഷകളായേക്കാവുന്ന പെൺകുട്ടികളെ സൂചിപ്പിച്ചുകൊണ്ടു സേതു കഥ അവസാനിപ്പിക്കുമ്പോൾ തുരുത്തിനു് ലോകത്തിന്റെ ആകെയുള്ള സ്വഭാവം കൈവരുന്നു. സൗന്ദര്യമുള്ള പെൺകുട്ടികളുടെ ‘ഇങ്ങിനിവരാതെയുള്ള അപ്രത്യക്ഷമാകൽ ഇവിടെയുള്ള എല്ലാ നല്ലവസ്തുക്കളുടേയും തിരോധാനങ്ങളുടെ സ്വഭാവം അഭിവ്യഞ്ജിപ്പിക്കുന്നു. ലോകത്തെ നമ്മുടെ ഭാരതത്തിന്റെ ഹ്രാസത്തിലേക്കു കൊണ്ടുവന്നാലും കഥ വിശ്വാസജനകമായിബ്ഭവിക്കുന്നു. ഇവിടെ നിന്നു നന്മകൾ ഒന്നിനൊന്നു് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണല്ലോ. ഭാരതത്തിന്റെ ഇന്നത്തെ ജീർണ്ണതയെക്കുറിച്ചു ഒരു വലിയ ഗ്രന്ഥം തന്നെ ആരെങ്കിലും എഴുതിയെന്നു കരുതൂ. ആ ഗ്രന്ഥത്തിനു് അപ്രാപ്യമായ ഒരു മണ്ഡലത്തിലാണു് ഏതാനും വാക്യങ്ങളുള്ള ഇക്കഥ നമ്മളെ കൊണ്ടുചെല്ലുന്നതു്. ആഖ്യാനത്തിൽ, സംഭവ സന്നിവേശത്തിൽ, വികാരസ്ഫുടീകരണത്തിൽ അന്യൂനസ്വഭാവം കാണിക്കുന്ന ഉത്കൃഷ്ടമായ കഥയാണിതു്. (കഥ മലയാളം വാരികയിൽ).

പുതിയ പുസ്തകം
images/Bedford.jpg

“The Bedford Glossary of Critical and Literary Terms” എന്ന റെഫ്രൻസ് ഗ്രന്ഥം അത്തരത്തിലുള്ള മറ്റനേകം റെഫ്രൻസ് ഗ്രന്ഥങ്ങളിൽനിന്നു് അകന്നു നിൽകുന്നു. ഇതിനെക്കുറിച്ചു് ഒരു നിരൂപകൻ പറഞ്ഞതു് ഇങ്ങനെ: ‘The literary glossary for the new millennium… The scope is breathtaking with the work of major theorists of literature and culture historically contextualized and linked to political and economic movements that have defined the twentieth century’. ഈ പ്രസ്താവത്തിൽ അത്യുക്തിയില്ല. ഏതു വിശദീകരണവും നോക്കുക. ഗ്രന്ഥമെഴുതിയവർ അതിനെ ചരിത്രത്തോടും രാഷ്ട്രവ്യവഹാരത്തോടും സാമ്പത്തികാവസ്ഥയോടും ബന്ധപ്പെടുത്തി സ്പഷ്ടതയോടുകൂടി പ്രതിപാദിക്കുന്നതു കാണാം. അധുനാതനത്വം (Modernism), സ്ട്രക്ചറലിസം, പോസ്റ്റ് സ്ട്രക്ചറലിസം, ഡികൺസ്ട്രക്ഷൻ, പോസ്റ്റ് മോഡേണിസം ഇവയെക്കുറിച്ചു് പറയുമ്പോൾ രചയിതാവു് അവയുടെതായ സവിശേഷഭാഷ പ്രയോഗിക്കുന്നതു് സർവ്വസാധാരണമത്രേ. ഈ ഗ്രന്ഥത്തിന്റെ മേന്മ രചയിതാക്കൾ ആ jargon ഉപയോഗിച്ചു് രചനയ്ക്കു സുവ്യക്തത വരുത്തിയിരിക്കുന്നു എന്നതാണു്. പ്രാചീനങ്ങളും നവീനങ്ങളുമായ എല്ലാ നിരൂപണപ്രസ്ഥാനങ്ങളെയും അവയുടെ ചരിത്രസംബന്ധിയും സമൂഹസംബന്ധിയുമായ പശ്ചാത്തലത്തിൽ പ്രതിഷ്ഠിച്ചു് പ്രാഗൽഭ്യത്തോടെ അപഗ്രഥിക്കുന്ന ഈ ഗ്രന്ഥം സാഹിത്യം പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും പ്രയോജനപ്രദമാണു്. (The Bedford Glossary of Critical and Literary Terms, Ross Murlin and Supriya M Ray, Bedford Books, pp. 457, #11.99)

അഭിമാനം, ദുഃഖം
images/Balachandran_Chullikkadu.jpg
ബാലചന്ദ്രൻ ചുള്ളിക്കാട്

ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതാണിതു്. അദ്ദേഹവും കൂട്ടുകാരും ഹോസ്റ്റലിൽ താമസിക്കുന്ന കാലം. പട്ടിണികിടന്നു ശോഷിച്ച ശരീരമുള്ള ഒരാൾ മലിനങ്ങളായ വസ്ത്രങ്ങൾ ധരിച്ചു് അവരുടെ മുറിയിൽ വന്നു. ‘സാർ ഞാൻ പാടാം. എനിക്കു ഭക്ഷണം കഴിക്കാനായി എന്തെങ്കിലും തന്നാൽ മതി’. ബാലചന്ദ്രനും കൂട്ടുകാരും സമ്മതിച്ചു. അയാൾ പാടി. മനോഹരമായ ഗാനം. ‘ഇതു മെഹ്ബൂബ് പാടിയതല്ലേ?’ എന്നു ചോദ്യം. ‘അതേ’ എന്നു് ആഗതന്റെ ഉത്തരം. ‘ഒരു പാട്ടുകൂടെ കേൾക്കട്ടെ’ എന്നു ബാലചന്ദ്രൻ. അയാൾ മെഹബൂബിന്റെ ഒരു ഗാനം കൂടെ പാടി. മധുരതമമായ ആ പാട്ടുകേട്ടു ഹർഷാതിരേകത്തിൽ എത്തിയ വിദ്യാർത്ഥികൾ ‘ഒരു പാട്ടുകൂടെ’ എന്നു പറഞ്ഞു. അയാൾ വീണ്ടും പാടി. പാടി നിറുത്തിയപ്പോൾ ഒരാൾ പറഞ്ഞു: ‘നിങ്ങളെന്താ മെഹബൂബിന്റെ പാട്ടുകൾ മാത്രം പാടുന്നതു്?’. ഗായകൻ മറുപടി നൽകി: ‘സാർ ഞാനാണു് മെഹബൂബ്. ഞാൻ എന്റെ പാട്ടുകൾ മാത്രമേ പാടൂ’. ബാലചന്ദ്രൻ ചുള്ളിക്കാടു് ഇതു പറഞ്ഞപ്പോൾ എന്റെ നയനങ്ങൾ ആർദ്രങ്ങളായി. ദാരിദ്ര്യം ഗ്രസിച്ചു നിൽക്കുമ്പോഴും തന്റെ കലയെസ്സംബന്ധിച്ചു് അഭിമാനം പുലർത്തുന്ന സമുന്നതകലാകാരൻ. എനിക്കദ്ദേഹത്തെ കാണാൻ കഴിയാത്തതിൽ ദുഃഖം. അദ്ദേഹത്തെ കാണുകയും പാട്ടുകേൾക്കുകയും ചെയ്ത ബാലചന്ദ്രൻ ചുള്ളിക്കാടിനോടു് അസൂയ.

images/Charlie_Chaplin.jpg
ചാർലി ചാപ്ലിൻ

ഇതിനോടു സാദൃശ്യമുള്ളതല്ലെങ്കിലും ഹൃദയത്തെ സ്പർശിക്കുന്ന ഒരു സംഭവം. ഒരാൾ വിഷാദമഗ്നനായി മനോരോഗചികിത്സകന്റെ അടുത്തെത്തി. അയാൾ: ‘ഡോക്ടർ എനിക്കു് എപ്പോഴും ദുഃഖമാണു്. എനിക്കതിൽനിന്നു രക്ഷനേടിയാൽ കൊള്ളാമെന്നുണ്ടു്. ഞാൻ എന്തുചെയ്യണം?’ ഡോക്ടർ ദുഃഖമുണ്ടാകുന്നതിന്റെ കാരണങ്ങളെല്ലാം വിശദീകരിച്ചിട്ടു് വന്നയാളിനോടു് പറഞ്ഞു: ‘മനസ്സിനു് ശാന്തത കിട്ടാനായി നിങ്ങൾ ചാർലി ചാപ്ലിൻ അഭിനയിച്ച ഹാസ്യചലച്ചിത്രങ്ങൾ കാണൂ. തൽക്കാലത്തേക്കെങ്കിലും നിങ്ങൾക്കു ദുഃഖം മാറും. ആഹ്ലാദമുണ്ടാകും’. വന്നയാൾ കൂടുതൽ വിഷാദത്തോടെ അറിയിച്ചു. “ഡോക്ടർ, ഞാനാണു് ചാർലി ചാപ്ലിൻ”.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-09-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.