
1887 സെപ്റ്റംബർ ഒന്നിനു് സ്വിറ്റ്സർലണ്ടിൽ ജനിച്ച സോസ്സയാണു് (Frederic Sausser, 1877–1961) പില്ക്കാലത്തു് ബ്ലെയ്സ് സാങ്ദ്രാർ (Blaise Cendrars) എന്ന ഫ്രഞ്ച് സാഹിത്യകാരനായി മഹായശസ്സാർജ്ജിച്ചതു്. അദ്ദേഹം നോവലിസ്റ്റായിരുന്നു, കവിയായിരുന്നു. രണ്ടു നിലകളിലും മൗലികപ്രതിഭ പ്രദർശിപ്പിച്ച സാഹിത്യകാരൻ. പാരീസിലെ ‘അവൊങ് ഗാർദ്’ മണ്ഡലങ്ങളിൽനിന്നു് പ്രചോദനമുൾക്കൊണ്ടു് ക്യൂബിസം എന്ന കലാസങ്കേതം സ്വീകരിച്ചു് കാവ്യങ്ങൾ രചിച്ച ആളാണു് സാങ്ദ്രാർ. (പുതിയ ആശയങ്ങളും പുതിയ കലാസങ്കേതങ്ങളും കലയിൽ നിവേശിപ്പിച്ച സംഘമാണു് അവൊങ് ഗാർദ് ഒരു വസ്തുവിന്റെ വിവിധാംശങ്ങൾ ഒരേ സമയത്തുതന്നെ ആവിഷ്കരിക്കുന്ന പ്രസ്ഥാനം ക്യൂബിസം. ധിഷണയിൽനിന്നു വരുന്ന പ്രതീകങ്ങളായി വാക്കുകളെ സങ്കലനം ചെയ്തു കവിതയിൽ കൊണ്ടുവരുന്നതാണു് ഇതിന്റെ രീതി.)
ഗുണവിഭിന്നതയുള്ള—വിജാതീയങ്ങളായ—വസ്തുതകളെയോ വസ്തുക്കളെയോ അടുത്തടുത്തുവച്ചു് സ്ഫോടനാത്മകത ഉളവാക്കുന്നതും അവൊങ് ഗാർദിന്റെ രിതിയാണു്. ഇതിൽ ആപൊളിനെറും (Apollinaire, 1880–1918) വിദഗ്ദ്ധനാണു്. ഈ സമീപസ്ഥസ്വഭാവം വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്നു. കവിയുടെ സ്വത്വത്തെ പ്രദർശിപ്പിക്കുന്നു എന്നാണു് അവരുടെ വാദം. 1913-ൽ സാങ്ദ്രാർ എഴുതിയ “Contrasts” എന്ന കവിതയിൽ ഇതു ദർശിക്കാം. അതിന്റെ ഒടുവിലത്തെ ഭാഗം എടുത്തെഴുതട്ടെ:
It’s raining light bulbs
Montrouge Gare de I’Est
Metro Nord-Sud seine
Omni bus people
One big halo
Depth
Rue de Beci they yell
‘L’ Intransigeant’ and ‘Paris Sports’
The aerodrome of the sky
is now, all fiery, a picture by cimabue
And infront
The men are
Tall
Dark
Sad
And smoking, factory stacks
(Montrouge—പാരീസിന്റെ തെക്കുഭാഗത്തുള്ള പ്രദേശം. Gare de I’Est-റെയിൽവേ സ്റ്റേയ്ഷൻ Nord-Sud-ഭൂഗർഭത്തിലൂടെയുള്ള വഴി ‘L’Intransigenant’-വർത്തമാനപ്പത്രം ‘Paris Sports’—സ്പോർട്സ് ജേണൽ. Cimabue ചിത്രകാരൻ.)
വിജാതീയങ്ങളായ ഈ അംശങ്ങളെ അടുത്തടുത്തുവച്ചു് റൊമാന്റിക് കലയ്ക്കു വിരുദ്ധമായ കല സൃഷ്ടിക്കുകയാണു് സാങ്ദ്രാറെന്നു് നിരൂപകമതം. ഇറ്റലിയിലെ ചിത്രകാരൻ ചീമാബ് വായുടെ ചിത്രംപോലെയുള്ള ആകാശം. ഇരുണ്ട, കറുത്ത, വിഷാദമാർന്ന മനുഷ്യർ, ബൾബുകളുടെ അനവരത പ്രകാശം ഇവയെയെല്ലാം അടുത്തടുത്തുവച്ചു് പാരമ്പര്യത്തിൽനിന്ന്-കാല്പനികതയിൽനിന്നു്-അകന്നുനില്ക്കുന്ന അവസ്ഥാവിശേഷം സൃഷ്ടിക്കുകയാണു് സാങ്ദ്രാറെന്നും നിരൂപകൻ പറയുന്നു.
ഇതുപോലെയാണു് ഈ കവിയുടെ എല്ലാക്കവിതകളും. അങ്ങനെ അദ്ദേഹം കാവ്യപഥത്തിൽ നൂതനത്വം ഉളവാക്കുന്നു.
1918-ൽ മരിച്ച ആപൊളിനെറിനെക്കുറിച്ചു് 1919-ൽ സാങ്ദ്രാർ എഴുതിയ കവിത മാസ്റ്റർപീസാണു്. ചില ഭാഗങ്ങൾ കാണുക:

“അവിടെയുണ്ടായിരുന്ന കവികളെ ഞാൻ അഭിസംബോധന ചെയ്യുകയാണു് സുഹൃത്തുക്കളേ, ആപൊളിനെർ മരിച്ചില്ല. നിങ്ങൾ ഒഴിഞ്ഞ ശവവണ്ടിയുടെ പിറകേ പോരികയായിരുന്നു. ആപൊളിനെർ ഒരു ‘മെയ്ഗസാ’യിരുന്നു. (പ്രകൃത്യതീതശക്തിയുള്ള പുരോഹിതൻ. ഉണ്ണിയേശുവിനെ കാണാൻ ചെന്ന മൂന്നുപേരെ ഓർമ്മിക്കുക-ലേഖകൻ) ജാലകങ്ങളിലെ പട്ടുകൊടികളിൽ ഇരുന്നു് അദ്ദേഹം മന്ദഹാസം തൂകുകയായിരുന്നു. ശവവാഹനത്തിന്റെ പിറകേ നിങ്ങൾ നടന്നപ്പോൾ അദ്ദേഹം നിങ്ങൾക്കായി പൂക്കളും പുഷ്പചക്രങ്ങളുമെറിഞ്ഞു് ആഹ്ലാദിക്കുകയായിരുന്നു. അവരെല്ലാവരും ആപൊളിനറുടെ ഭാഷ സംസാരിക്കുകയായിരുന്നു.”
മലയാളത്തിലേക്കു തർജ്ജമ ചെയ്ത അവസാനത്തെ ഭാഗം ആശയവിശദീകരണത്തിനു് അസമർത്ഥമാകയാൽ ഇംഗ്ലീഷിൽനിന്നു കുറെ വരികൾ അതുപോലെ കൊടുക്കട്ടെ:
“Among them, Apollinaire, like that
statue of the Nile, the father of the
waters, stretched out with
kids that flow all over him
Between his feet, under his arms,in his beard
They look like their father and go their own way
And they all speak the language of Appollinaire.”
ആപൊളിനെർ, സാങ്ദ്രാറുടെ ഈ വാക്കുകളിലൂടെ നമ്മുടെ മുൻപിൽ ജീവനാർന്നു നില്ക്കുന്നു. ഒഴിഞ്ഞ ശവവാഹനമാണു് പോയതെന്നു് നമ്മളും പറയുന്നു. വാങ്മയ ചിത്രങ്ങളുടെ ഐക്യം കാല്പനിക കവിത പ്രദാനം ചെയ്യുന്നു. അതിനെക്കാൾ ദൃഢതയുണ്ടു് വിജാതീയങ്ങളായ അംശങ്ങളുടെ സമീപസ്ഥ സ്വഭാവത്തിനു് എന്നു തെളിയിച്ച മഹാകവിയാണു് സാങ്ദ്രാർ.
വാങ്മയ ചിത്രങ്ങളുടെ ഐക്യം കാല്പനിക കവിത പ്രദാനം ചെയ്യുന്നു. അതിനെക്കാൾ ദൃഢതയുണ്ടു് വിജാതീയങ്ങളായ അംശങ്ങളുടെ സമീപസ്ഥ സ്വഭാവത്തിനു് എന്നു തെളിയിച്ച മഹാകവിയാണു് സാങ്ദാർ.
ഇന്ത്യയിൽ ഒരിടത്തും കിട്ടാത്ത ഇപ്പുസ്തകം ഇന്റർനെറ്റിലൂടെ അമേരിക്കയിൽനിന്നു വരുത്തി സൗജന്യമാധുര്യത്തോടെ എനിക്കു വായിക്കാൻതന്ന വൈക്കം മുരളി എന്ന സഹൃദയനു് നന്ദി.
(Complete Poems, Blaise-Cendrars, Translated by Ron Padgett, University of California Press, pp. 392.)
ഇടപ്പള്ളി രാഘവൻപിള്ള യുടെ ‘സ്മരണ’ എന്ന ലളിതകാവ്യം ഞാൻ എത്ര പരിവൃത്തിയാണു് വായിച്ചതു്. ഇപ്പോൾ ഇതെഴുതാൻ വേണ്ടി വീണ്ടും വായിച്ചു. ആവർത്തിച്ച പാരായണം ഓരോ വേളയിലും അനുഭൂതിയുണ്ടാക്കുന്നു. വായനക്കാർക്ക് കുറെ വരികൾ കേൾക്കാൻ കൗതുകമുണ്ടോ?
“ഓർപ്പൂ ഞാനോമലിൻ മേനിയിൽ താരുണ്യം
പൂക്കളണിയിക്കും ചൈത്രകാലം!
ഏകനായ് വായനമച്ചിലിരുന്നു ഞാ-
നേകാന്തതയുമായ് സല്ലപിക്കേ
മന്ദമക്കോലായിലങ്ങിങ്ങൊരു പാദ
വിന്യാസം കേട്ടു ഞാൻ പിന്തിരിയും
തങ്കരത്തങ്കലതികയിൽ തത്തിടും
കങ്കണ പൈങ്കിളിക്കൊഞ്ചലിനാൽ
ബന്ധമഴിഞ്ഞതാം കുന്തളപ്പച്ചില്ല
പ്പൊന്തയ്ക്കൊരുക്കിളിയേറ്റിയേറ്റി
നാണം കുണുങ്ങിയത്തൂണിൻമറവിലായ്
വാണിടും വാരൊളി മേനി കാണും
തെല്ലിട ഞങ്ങളറിയാതെ കണ്മുന
ത്തെല്ലുകളന്യോന്യം കൂട്ടിമുട്ടും.”
ചിത്തത്തുടിപ്പോലെ കവി ചോദിക്കും എന്തിനു വന്നതെന്നു്. ഒന്നുമില്ലെന്നു് ഉത്തരം പറഞ്ഞ് ഓമലാൾ തിരിച്ചുപോകും. കവി പറയുന്നു:
“ഒന്നുമില്ലെന്നുള്ള വാക്കിന്റെയർഥങ്ങ
ളൊന്നു രണ്ടല്ലെന്നന്നോർത്തില്ല ഞാൻ.”
അർത്ഥവും ശബ്ദവും (ഒച്ച എന്ന അർത്ഥത്തിൽ) ഈ വരികളിൽ ഒന്നാവുകയാണു് ചങ്ങമ്പുഴക്കവിതപോലെ വാക്കുകളല്ല അനുവാചകനു് ത്രുടനമുളവാക്കുന്നതു്. കവിതയിലെ കാമുകിയും കാമുകനുമാണു്. സാമാന്യപദങ്ങളേ ഇടപ്പള്ളി പ്രയോഗിക്കുന്നുള്ളു. അദ്ദേഹത്തിന്റെ അലങ്കാരങ്ങളും ചിരപരിചിതങ്ങൾ എങ്കിലും എന്തൊരനുഭൂതിജനകത്വമാണു് ഈ വരികൾക്ക്!

എല്ലാ ഭൂതകാലസ്മരണകളും പ്രതിഭാശാലികൾ പ്രത്യാനയിക്കുമ്പോൾ ഈ അനുഭൂതിവിശേഷമുണ്ടാകും. അതിനാലാണു് കിർക്കഗോർ എന്ന തത്ത്വചിന്തകൻ പറഞ്ഞതു് നമ്മൾ മുന്നോട്ടു ജീവിക്കുന്നു. പിറകോട്ടു ചെന്നു കാര്യങ്ങൾ മനസ്സിലാക്കുന്നുവെന്നു് ഈ ഗതകാലാവലോകനം സാന്ദ്രതയിലെത്തിച്ചാൽ ക്യൂബൻ നോവലിസ്റ്റു് കാർപെൻത്യേറിന്റെ (Carpentier, 1904–1980) Journey Back to the Source എന്ന ചെറുകഥയുണ്ടാവും. ഒരാളിന്റെ മരണംതൊട്ടു് ജനനംവരെയുള്ള ജീവിതം വിപര്യസ്തനിലയിൽ (reversed) വിവരിക്കുന്നു ഈ ചെറുകഥ. ഇതിന്റെ അവസാനത്തോടു് അടുക്കുമ്പോൾ കാർപെൻത്യേർ പറയുന്നു. “He did not know his own name. The unpleasantness of the christening over, he had no desire for smells, sound or even sights.”
വിപര്യസ്തനിലയിലുള്ള ആഖ്യാനം നിർവഹിക്കുന്ന ഒരു നോവലും ഞാൻ വായിച്ചിട്ടുണ്ടു്. Martin Amis എഴുതിയ ‘Times Arrow’ നാസ്തികളുടെ കാലയളവിൽ ഒരു ജർമ്മൻ ഡോക്ടർ ചെയ്ത ക്രൂരകൃത്യങ്ങളാണു് ഏമിസു് വിപരീതാഖ്യാനത്തിലൂടെ ആവിഷ്കരിക്കുന്നതു്. ഭക്ഷണം കഴിഞ്ഞതിനുശേഷം നമ്മൾ പ്ലെയ്റ്റുകൾ കഴുകിവയ്ക്കും. തുടക്കത്തിലേ എച്ചിൽ ഉള്ളവയായി കരുതിയിട്ടു് ആ പ്ലെയ്റ്റുകൾ കഴുകാൻ തുടങ്ങിയാലോ. അതാണു് വിപര്യസ്തനില. “then you select a soiled dish, collect some scraps from the garbage, and settle down for a short wait. Various items get gulped up into my mouth and after skilful massage with tongue and teeth I transfer them to the plate for additional sculpture with knife and fork and spoon” എന്ന ഭാഗത്തു കാണുന്ന ഈ വിപരീതാഖ്യാനം നോവലിലാകെയുണ്ടു്.

ഇതൊക്കെ വായിച്ചതുകൊണ്ടു് എനിക്കു മോഹൻദാസു് ശ്രീകൃഷ്ണപുരം ദേശാഭിമാനി വാരികയിൽ എഴുതിയ ‘സമയമാപിനി പിറകോട്ടു്’ എന്ന reversed narration വായിച്ചു് കമന്റു് ചെയ്യണമെന്നു തോന്നിയതേയില്ല. പ്രായം കൂടിയ ഗൃഹനായകൻ ചെറുപ്പക്കാരനായി വരുന്നു. അടുത്ത മുറിയിൽ മകളുണ്ടെന്നതു് ഓർമ്മിക്കാതെ ഭാര്യയുമായി ശയിക്കുന്ന അയാൾ എന്തൊക്കെയോ പ്രവർത്തിക്കുന്നു. മകളുടെ കൂടുകാരിയെ നോക്കി അയാൾ “കണ്ണടിക്കുന്നു” അവളുടെ പിറകെ നടന്നു ചൂളമടിക്കുന്നു. ഗൃഹനായകൻ സമയമാപിനിയെ നോക്കി അഭ്യർത്ഥിക്കുന്നു തന്നെ കാലത്തേക്കു തിരിച്ചുകൊണ്ടുപോകാൻ. അതോടെ വൃദ്ധന്റെ കഷണ്ടി അയാൾക്കു തിരിച്ചുകിട്ടുന്നു. ഈ അംശമില്ലാതിരുന്നെങ്കിൽ പടിഞ്ഞാറൻ രചനകൾ വായിക്കാത്തവർ ഈ കഥാകാരനെ അഭിനന്ദിച്ചേനെ. ഇപ്പോൾ ഈ നിലയിൽ ഇതൊരു ദുർബ്ബലരചനയായിപ്പോയി. മോഹൻ ദാസിനെ ഞാൻ പ്ലേജിയറൈസത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയല്ല. പടിഞ്ഞാറൻ സാഹിത്യം വായിക്കാതെ തന്നെ ഇവിടെയുള്ള ഒരെഴുത്തുകാരനു് ഇങ്ങനെ എഴുതാൻ തോന്നും. ഒന്നുകൂടെ പറയുന്നു. സാഹിത്യചോരണമെന്നു് ഞാൻ കരുതിയിട്ടില്ല.
ചോദ്യം: വലിയ എഴുത്തുകാരനായാൽ?
ഉത്തരം: വലിയ പ്രയാസമായിരിക്കും. തീസിസ് എഴുതുന്നവർ ഏറെ ഉപദ്രവിക്കും.
ചോദ്യം: ജനസംഖ്യ കൂടിയാൽ?
ഉത്തരം: കൂടട്ടെ. കുളിമുറികളും അതനുസരിച്ചു കൂടും. പക്ഷേ ചലച്ചിത്രതാരങ്ങൾക്കു (സ്ത്രീകൾക്കു്) കുളിമുറികൾ വേണ്ട. അവർ ബാത്ത്റൂമില്ലാതെ കുളിച്ചുകൊള്ളും.
ചോദ്യം: എല്ലാ സ്ത്രീകളും നല്ലവരല്ലേ?
ഉത്തരം: അവർ വിവാഹം ചെയ്യാതിരിക്കുന്നിടത്തോളംകാലം നല്ലവർ. വിവാഹം കഴിഞ്ഞാൽ ഒരു നിമിഷംകൊണ്ടു ചീത്ത സ്ത്രീയായി മാറും. പുരുഷന്മാർ വിവാഹത്തിനുമുൻപും പിൻപും ചീത്ത ആളുകൾ.
ചോദ്യം: നിങ്ങളുടെ ചങ്ങമ്പുഴ ‘ചിന്താവിഷ്ടയായ സീത’ പോലെ ഒരു കാവ്യമെഴുതാത്തതെന്തു്?
ഉത്തരം: എഴുത്തച്ഛനു ഐൻസ്റ്റെന്റെ തീയറി ഒഫ് റിലേറ്റിവിറ്റി അറിഞ്ഞുകൂടാത്തതുകൊണ്ടു് അയാൾ മണ്ടനല്ലേ എന്നു നിങ്ങൾ ചോദിച്ചില്ലല്ലോ. ഭാഗ്യം.
ചോദ്യം: രാജവാഴ്ച വീണ്ടും വരികയും നിങ്ങളെ കേരളത്തിന്റെ മഹാരാജാവാക്കുകയും ചെയ്താൽ?
ഉത്തരം: വീരശൃംഖലകൾ നല്കുന്ന ഏർപ്പാടു് വീണ്ടും തുടങ്ങും. വൈരൂപ്യമുള്ള ഭാര്യയെ കൊണ്ടുനടക്കുന്ന ഭർത്താവിനു് മഹാരാജാവായ ഞാൻ വീരശൃംഗല കൊടുക്കും.
ചോദ്യം: ഡോക്ടർ ചികിത്സിക്കുന്നതിനു മിടുക്കൻ എന്നു തീരുമാനിക്കുന്നതു് എങ്ങനെ?
ഉത്തരം: തീരുമാനിക്കാൻ മാർഗ്ഗമില്ല. കണ്ടമാനം ഗുളികകളും ആന്റിബയോട്ടിക്ക്സും എഴുതി രോഗിക്കു കൊടുക്കുന്ന ഡോക്ടർക്കു രോഗമെന്തെന്നു് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നു് കരുതുന്നതിൽ തെറ്റില്ല.
ചോദ്യം: നിങ്ങൾ ഗ്രന്ഥകാരന്മാരോടു് അവരുടെ പുസ്തകത്തെക്കുറിച്ചെഴുതാമെന്നു പറഞ്ഞിട്ടു് അതു ചെയ്യുന്നില്ല. ഇതു കള്ളത്തരമല്ലേ?
ഉത്തരം: അതേ. കള്ളം പറയാതെ മറ്റു മാർഗ്ഗമില്ല. ഗ്രന്ഥകാരനോടു വാക്കു പറഞ്ഞതനുസരിച്ചു് സത്യവിരുദ്ധമായി പുസ്തകം നല്ലതാണെന്നു എഴുതിയാൽ കോളത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും. സത്യം പറയാതിരിക്കാൻ ഒക്കുകയുമില്ല. കാരണം നിരൂപണം ചെയ്യുന്നവനെക്കാൾ ബുദ്ധിയുള്ളവരാണു് വായനക്കാർ എന്നതുതന്നെ. അവർ കള്ളം കണ്ടുപിടിക്കും. വാക്കു പരിപാലിക്കാൻ വയ്യെങ്കിൽ അതു ഗ്രന്ഥകാരനോടു നേരിട്ടു പറയരുതോ എന്ന ചോദ്യമുണ്ടാകാം. ആളുകളുടെ മുഖത്തുനോക്കി അവർക്കു് അസുഖദായകമായ സത്യം പറയാൻ എനിക്കു് മടിയാണു്.
ചോദ്യം: മഹനീയമായ ഒരു മാതൃക പശ്ചാത്തലത്തിൽ വച്ചാണു് ഇതിലെ നിരൂപണം. ബ്ളെസു് സാങ്ദ്രാറിന്റെ കവിതയാണു് ഉത്കൃഷ്ടമെന്നു എഴുതുന്ന ഈ കോളത്തിൽ ‘ഭാഷാപോഷിണി’യിലും ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലും വരുന്ന കവിതകളാണു് നല്ലതെന്നു് പറയുന്നതെങ്ങനെ?
ഉത്തരം: പെസ്സോ ആയുടെ കവിതയെ ജയിക്കാൻ മറ്റു കവിതയില്ല എന്നുപറയുന്ന ഞാൻ ഭാഷാപോഷിണി വാഴ്ത്തുന്ന രാമന്റെ കവിതയാണു് കേമം എന്നു എഴുതുമോ? ചാരിത്രമാണു് ഈ കോളത്തിന്റെ സവിശേഷത എന്നു വിനയപൂർവ്വം ചൂണ്ടിക്കാണിക്കട്ടെ.

ഞാൻ തേഡ്ഫോമിൽ പഠിക്കുന്ന കാലം. (ഇന്നത്തെ ഏഴാം ക്ലാസു്) ശംഖുമുഖം കടപ്പുറത്തുവച്ചു് ഇടപ്പള്ളി രാഘവൻപിള്ളയെ കണ്ടു. രാഘവൻപിള്ളയ്ക്കു എന്റെ കടന്നുകയറ്റം ഇഷ്ടപ്പെട്ടില്ല. ഒരൊഴിഞ്ഞ കോണിൽ വന്നിരിക്കുന്ന തന്നെ ശല്യപ്പെടുത്താൻ ഒരു ചെറുക്കൻ എത്തിയതു കഷ്ടകാലംകൊണ്ടാണെന്നു് അദ്ദേഹത്തിന്റെ മുഖഭാവം വ്യക്തമാക്കി. എങ്കിലും ആരാധനയോളം ചെന്ന മനസ്സിന്റെ പ്രേരണയാൽ ഞാൻ അദ്ദേഹത്തെ വിട്ടുപോയില്ല. ചോദ്യങ്ങൾ ചോദിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നിൽനിന്നു രക്ഷപ്പെടാൻ അദ്ദേഹം എഴുന്നേറ്റു നടന്നു. ഞാനുണ്ടോ ഒഴിയുന്നു. അദ്ദേഹത്തിനൊപ്പം നടന്നു. നടന്നുനടന്നു് ഒരു ജങ്ഷനിൽ വന്നപ്പോൾ ഒരു രണ്ടുനിലക്കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയുടെ ഒരു ഭാഗത്തു് സുന്ദരിയായ ഒരു പെൺകുട്ടി ക്രിസ്മസ് വിളക്കു തൂക്കുന്നതു കണ്ടു. വർണ്ണോജ്ജ്വലമായ കടലസ് കൂടിനകത്തു് ദീപം. മെഴുകുതിരിയാവാം; ബൾബ് ആകാം. ആ ദീപത്തിന്റെ രശ്മികൾ അവളുടെ മുഖത്തുതട്ടി. മുഖം കൂടുതൽ സുന്ദരമായി. ഇടപ്പള്ളിയുടെ കവിത ആ ക്രിസ്മസ് വിളക്കുപോലെയാണെന്നു് എനിക്കു തോന്നി. ദീപം അകത്തുണ്ടെന്നു കാണാൻ വയ്യ. അകത്തിരിക്കുന്ന ബൾബിന്റെയോ മെഴുകുതിരിയുടെയോ ശോഭ ബഹിർഗമിച്ചു് കടലാസ് കൂടിനു് തിളക്കം നല്കുമ്പോൾ മാത്രമേ അകത്തുള്ള ദീപപ്രഭവകേന്ദ്രത്തെക്കുറിച്ചു് അനുമാനിക്കാൻ സാധിക്കൂ. ഇടപ്പള്ളിയുടെ കവിത ആന്തരശോഭയാൽ രൂപശില്പത്തിനാകെ തിളക്കം പ്രദാനം ചെയ്യുന്നു. ഉള്ളിലെ പ്രകാശ കേന്ദ്രത്തെ എടുത്തുമാറ്റി നോക്കൂ. ക്രിസ്മസ് വിളക്കില്ലാതെയാവുന്നു. കടലാസുകൂടിനെ മാറ്റൂ. ദീപം മാത്രമേയുള്ളൂ. അപ്പോഴും ക്രിസ്മസ് വിളക്കില്ല. എല്ലാ ഉത്കൃഷ്ടമായ കവിതകളും ചെറുകഥകളും ക്രിസ്മസ് വിളക്കുകളാണു്. ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന കഥയിൽ ആന്തരശോഭയുണ്ടു്. ബഹിർഭാഗശോഭയുമുണ്ടു്. യു. കെ. കുമാരന്റെ ‘ചില്ലു് പൊട്ടിയ ദിവസം’ എന്ന കഥ (മലയാളം വാരിക) ആന്തരമായ പ്രകാശകേന്ദ്രമില്ലാത്ത കടലാസ് കൂടു മാത്രമാണു്. ഒരുത്തന്റെ വീട്ടിലെ ഒരു കണ്ണടിയിൽ (ചില്ലിൽ) കാക്ക കൊത്തുന്നു. അനവരതമായ പ്രക്രിയയാണതു്. ഒരു ദിവസം കാക്ക കണ്ണാടി കൊത്തിപ്പൊട്ടിച്ചു. കാക്കയും അതിന്റെ കൊത്തലും ഏതോ സിംബോളിക് പ്രക്രിയ. അതു് എന്താണെന്നു് ഗ്രഹിക്കാൻ വൈഷമ്യം. സൂചകപദങ്ങൾ പ്രയോഗിക്കാതെ സിംബലുകൾ രചനകളിൽ തിരുകുന്നതു് ഫാഷനായിരിക്കുന്ന കാലയളവിലാണു് നമ്മൾ ജീവിക്കുന്നതു്. കുമാരന്റെ സിംബോളിക് പ്രക്രിയ അനുവാചകനെ പീഡിപ്പിക്കുന്നു. ഇത്തരം contrived symbolism ചെറുകഥയെ ജീർണ്ണതയിലേക്കു കൊണ്ടുചെല്ലുന്നു. (contrived symbolism = പ്രചിന്തിത പ്രതിരൂപാത്മകത്വം) കലാനുഭൂതിയെ ധർമ്മഭ്രഷ്ടമാക്കാനേ ഇത്തരം കൃത്രിമത്വം പ്രയോജനപ്പെടൂ.
സ്വാഭാവികതയില്ലാത്ത, കൃത്രിമത്വം കൂടിയ പ്രതിരൂപാത്മകതയാണു് ജിയുടെ കവിതകളിലുള്ളതു്. വസ്തുക്കൾ തമ്മിലുള്ള ആനുരൂപ്യം ഉണ്ടാക്കാനേ അദ്ദേഹത്തിനറിയൂ.
ആകാശവാണിയിലെ[1] ഉദ്യോഗസ്ഥനായിരുന്ന ഇ. എം. ജെ. വെണ്ണിയൂർ ജി. ശങ്കരക്കുറുപ്പിന്റെ കവിതയുടെ ആരാധകനല്ലായിരുന്നു. ജി.യെ നമ്മുടെ സിംബോളിക് കവി എന്നു് ആരെങ്കിലും വിശേഷിപ്പിച്ചാൽ വെണ്ണിയൂർ കോപാകുലനാകും. ശങ്കരക്കുറുപ്പിന്റെ സിംബലിസം കൃത്രിമമാണെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ജി. വലിയ കവിയാണു് എന്ന വിശ്വാസം എനിക്കിപ്പോഴുമുണ്ടെങ്കിലും ചെറുപ്പകാലത്തു് അദ്ദേഹത്തിന്റെ കവിതയുടെ അന്ധനായ ആരാധകനായിരുന്നു ഞാൻ. വെണ്ണിയൂർ പ്രഭാഷണമദ്ധ്യേ ശങ്കരക്കുറുപ്പിന്റെ സിംബലിസത്തെ കൃത്രിമസിംബലിസം എന്നു വിശേഷിപ്പിക്കുമ്പോൾ എനിക്കു രസിക്കുമായിരുന്നില്ല. ഞാൻ രണ്ടാമത്തെ പ്രഭാഷകനാണെങ്കിൽ അതിനു മറുപടി നല്കിയതുതന്നെ. ഇന്നു് എനിക്കു തോന്നുന്നു ഞാൻ അന്നു് ‘ഫൂളിഷാ’യി പെരുമാറിയെന്നു്. സ്വാഭാവികതയില്ലാത്ത, കൃത്രിമത്വംകൂടിയ പ്രതിരൂപാത്മകതയാണു് ജിയുടെ കവിതകളിലുള്ളതു്. വസ്തുക്കൾ തമ്മിലുള്ള ആനുരൂപ്യം ഉണ്ടാക്കാനേ അദ്ദേഹത്തിനറിയൂ. ആനുരൂപ്യനിർമ്മിതി എളുപ്പമാണുതാനും. സിംബലിസം ആനുരൂപ്യമല്ല. അവിടെ വസ്തുവും പ്രതീകവും ഒന്നായിത്തീരുകയാണു്. ഈ ഐക്യം ജി.യുടെ പ്രതിരൂപാത്മകത കവിതകളിൽ ഇല്ലേയില്ല. പ്രസിദ്ധമായ ‘ചന്ദ്രക്കല’, ‘ഇന്നു ഞാൻ നാളെ നീ’ ഈ കാവ്യങ്ങൾ നോക്കുക. അവയിലെ ഹൃദയഹാരിയായ കലാംശം സ്യുഡോസിംബലിസംകൊണ്ടു് നിഷ്പ്രഭമാകുന്നതു കാണാം. ഇത്രയും എഴുതിയതുകൊണ്ടു ജി. കോസ്മിക്ജീവനുള്ള മഹാകവിയാണെന്ന എന്റെ വിനീതാഭിപ്രായത്തിനു് മങ്ങൽ ഉണ്ടാകുന്നില്ല.
[1] പ്രഭാഷണം നിർവഹിക്കുന്നവനെ തോണ്ടിവിളിച്ചിട്ടു് എന്തെങ്കിലും പറയുക എന്നതു് ചില അദ്ധ്യക്ഷന്മാരുടെ പതിവാണു്. ആ പ്രതിബന്ധപ്രക്രിയകൊണ്ടു് എന്റെ പ്രഭാഷണങ്ങൾ പലതും തകർന്നുപോയിട്ടുണ്ടു്. പിന്നീടു് തോണ്ടുന്നവനാണു് അധ്യക്ഷനെന്നു് അറിഞ്ഞാൽ ഞാൻ മീറ്റിങ്ങിനു പോകാതെയായി. ഒരിക്കൽ മയ്യനാട്ടു് ഒരു സമ്മേളനം. ഞൻ ഒരു വിഷയത്തെക്കുറിച്ചു് വാക്യങ്ങളുടെ സമന്വയത്തിൽ മനസ്സിരുത്തി പ്രസംഗിക്കുകയായിരുന്നു. പൊടുന്നനെ ആരോ ഷേർടിൽ പിടിച്ചുവലിച്ചു. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അധ്യക്ഷനാണു് ആ ഹീനകൃത്യം ചെയ്തതെന്നു് മനസ്സിലാക്കി. തെല്ലു നീരസത്തോടെ ‘എന്തു് ’എന്നു ചോദിച്ച എന്നോടു ജിയുടെ ‘ഇന്നു ഞാൻ നാളെ നീ’ ഒന്നു ചൊല്ലൂ എന്നു അയാൾ പറഞ്ഞു. എന്റെ പ്രഭാഷണവിഷയത്തിനു യോജിക്കില്ല ആ കവിത. ഇതുപോലെ മുൻപു പലതവണയും അയാൾ പ്രഭാഷണത്തിനു് ഭംഗം ഉണ്ടാക്കിയിട്ടുണ്ടു്. പിന്നീടു് അയാൾ ഉപസംഹാരപ്രസംഗം നടത്തുമ്പോൾ ജിയെക്കുറിച്ചു പറയണം. അതിനു വേണ്ടിയാണു് എന്നെ അയാൾ ഉപദ്രവിച്ചതു്. ഏതായാലും എന്റെ പ്രഭാഷണം തകർന്നുവെന്നുകണ്ടു് ഞാൻ ആ കവിത ചൊല്ലാതെ കസേരയിലിരുന്നു. അധ്യക്ഷൻ വിളറിവെളുത്തു. ശ്രോതാക്കൾ ‘തുടർന്നു പ്രസംഗിക്കണം’ എന്നു വിളിച്ചുപറഞ്ഞുവെങ്കിലും ഞാൻ അനങ്ങിയതേയില്ല.

ഈ പ്രഭാഷണവിഘ്നകാരിയെയാണു് ഞാൻ ഈ കോളത്തിൽ അടുത്തകാലത്തു് എഴുതിയിരുന്നതു്. അതു് ആവർത്തിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം ഒരു കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. ആ സ്ഥാനം വഹിച്ചുകൊണ്ടു് അദ്ദേഹത്തിനു് ചിലതൊക്കെ ചെയ്യാമായിരുന്നു. ഒരു ദിവസം മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അധികാരമണ്ഡലത്തിൽ കൈകടത്തി എന്തോ ഓർഡറിട്ടു. പ്രഭാഷണത്തിനു് പ്രതിബന്ധമുണ്ടാക്കുന്ന ആളിനു് അതു രസിച്ചില്ല. അദ്ദേഹം മുഖ്യമന്ത്രിയുടെ ഈ അനൗചിത്യത്തെ വിമർശിച്ചുകൊണ്ടു് എന്നോടു ചോദിച്ചു “കൃഷ്ണൻനായരേ, എന്റെ ഭാര്യയുടെകൂടെ കിടക്കാൻ എനിക്കാണോ അവകാശം? അതോ നിങ്ങൾക്കോ?” (ഞാൻ മറുപടി പറഞ്ഞില്ല. എങ്കിലും മനസ്സിൽ മൂന്നുതവണ പറഞ്ഞു. “അതു നിങ്ങൾക്കു തന്നെ, അതു നിങ്ങൾക്കുതന്നെ, അതു നിങ്ങൾക്കുതന്നെ” ഇറ്റലിയിലെ ജ്യോതിഃശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ഗലീലിയോ കോപ്പർനിക്കസിന്റെ സിദ്ധാന്തമാണു് ശരിയെന്നു പറഞ്ഞപ്പോൾ കാതലിക് പള്ളി ഭീഷണിപ്പെടുത്തി അദ്ദേഹത്തെ ഇൻക്വിസിഷനെക്കൊണ്ടു് പീഡിപ്പിക്കുമെന്നു് ശാസ്ത്രജ്ഞൻ പേടിച്ചു. അദ്ദേഹം വാക്കുകൾ പരസ്യമായി പിൻവലിച്ചു. ആ പിൻവലിക്കൽ നടത്തുന്ന സന്ദർഭത്തിൽതന്നെ ഭൂമി സൂര്യനെ ചുറ്റുന്നു എന്ന അർത്ഥത്തിൽ Eppur si muove-But it does move എന്നു മൂന്നുതവണ മനസ്സിൽ പറഞ്ഞു. ഞാനും ഗലീലിയോ ആയി മാറി ആ നിമിഷത്തിൽ.)
സാക്ഷാൽ കമ്മ്യൂണിസ്റ്റായിരുന്നു അച്യുതമേനോൻ. ഇന്നു് ഇങ്ങനെയുള്ളവരെ കാണാനില്ല. കാണാനില്ലെന്നു മാത്രമല്ല കമ്യൂണിസ്റ്റായി ഭാവിക്കുന്നവരിൽ പലരും പിന്തിരിപ്പന്മാരാണുതാനും.
സദാചാരതൽപരനല്ലാത്ത,[2] കാണാൻ കൊള്ളുകില്ലാത്ത, പെരുമാറാൻ അറിഞ്ഞുകൂടാത്ത ഭർത്താവിനെ ഒഴിവാക്കാനാണു് ഭാര്യ എന്നും വൈകുന്നേരം മീറ്റിങ്ങുകൾക്കു പോകുന്നതും അർദ്ധരാത്രി തിരിച്ചു വീട്ടിലെത്തുന്നതും. അതു ഗ്രഹിച്ച ഭർത്താവു് പ്രതിഷേധിക്കും, ദേഷ്യപ്പെടും. ഒരു ദിവസം ഞാൻ തെക്കൻ തിരുവിതാംകൂറിലൊരിടത്തു് മീറ്റിങ്ങിനുപോയി. എന്റെ കൂടെ പ്രസംഗിക്കാൻ രണ്ടു സ്ത്രീകളും ഒരു പുരുഷനും. സമ്മേളനം കഴിഞ്ഞു തിരുവനന്തപുരത്തെത്തിയപ്പോൾ രാത്രി ഒരു മണിക്കു കഴിഞ്ഞു. സ്ത്രീകളെ ആദ്യം വീട്ടിലെത്തിക്കുകയാണു് മര്യാദയെന്നു കരുതി ഒരു സ്ത്രീയുടെ വീട്ടിലേക്കു കാർ പോകട്ടെയെന്നു് ഞാൻ ഡ്രൈവറോടു പറഞ്ഞു. അവരുടെ വീട്ടുനടയിൽ എത്തി. ഗെയ്റ്റ്പോലും പൂട്ടിയിരിക്കുന്നു. വീടിന്റെ കാര്യം പിന്നെ പറയാനെന്തിരിക്കുന്നു? ഞങ്ങൾ ഗെയ്റ്റിൽ മെല്ലെ തട്ടി. അതു ക്രമേണ ഊറ്റം കൂടിയ മട്ടിലായി. ങ്ഹേ, ഗെയ്റ്റു് തുറക്കുന്നതേയില്ല. ഉച്ചത്തിൽ വിളിച്ചു. അടുത്ത വീട്ടുകാർ ഉണർന്നു് എത്തിനോക്കി. ഒരു മണിക്കൂർ ഞങ്ങൾ ശ്രമിച്ചു ഗെയ്റ്റു് ഭർത്താവിനെക്കൊണ്ടു തുറപ്പിക്കാൻ. ഫലമില്ലെന്നുകണ്ടു് സ്ത്രീ പറഞ്ഞു. “കരുതിക്കൂട്ടി തുറക്കാത്തതാണു്.” അവർ നിലവിളി തുടങ്ങി. വേറെ, മാർഗ്ഗമില്ലെന്നു കണ്ടു ഞാൻ മറ്റേ സ്ത്രീയോടു പറഞ്ഞു. “ഇവരെക്കൂടി നിങ്ങൾകൊണ്ടുപോകു. നേരം വെളുത്തിട്ടു് കാര്യങ്ങൾ ശരിയാക്കാം.” അതനുസരിച്ചു് ഉച്ചത്തിൽ കരയുന്ന സ്ത്രീയെ അവർ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. സ്വന്തം വീട്ടിൽ കയറാൻ സാധിക്കാത്ത സ്ത്രീ പഠിക്കുന്ന കാലത്തു് കോളേജ് ബ്യൂട്ടിയായിരുന്നു. അവർക്കു ദൗർഭാഗ്യത്താൽ കിട്ടിയതു് പരമവിരൂപനും കഷണ്ടിക്കാരനുമായ ഭർത്താവിനെയാണു്. അയാൾ ഗെയ്റ്റു് തുറക്കാതെ താനാണു് വീട്ടിന്റെ master എന്നു തെളിയിച്ചു. ഈ മാസ്റ്റർഷിപ്പ്- അധികാരിത്വം- എല്ലായിടങ്ങളിലും ദോഷമായേ ഭവിക്കൂ. പക്ഷേ സാഹിത്യരചനയുടെ കാര്യത്തിൽ അതു ഗുണമാണു്. എഴുത്തുകാരൻ കവിതയെഴുതുട്ടെ, കഥയെഴുതട്ടെ ഈ അധികാരിത്വം കൈവിട്ടാൽ രചന പരാജയപ്പെടും. പരമാവധി നിയന്ത്രണം പാലിച്ചു വേണം രചന നിർവഹിക്കാൻ ആ ആധിപത്യമില്ല. ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ ‘അന്തർവിഷയകവും ബഹുവിഷയകവുമായ കാര്യങ്ങൾ’ എന്ന കഥയെഴുതിയ ഗീതയ്ക്ക്. ബ്രാഹ്മണജാതിയിൽപ്പെട്ട കാവേരി കോളേജിലെ പ്രഫെസർ. അവരുടെ ഭർത്താവു് സുബ്രഹ്മണിക്കു മീനില്ലാതെ ഉണ്ണാൻ വയ്യ. അതും മത്തിതന്നെ വേണം. കാവേരി ഒരു വിദ്യാർത്ഥിയെ അനുനയിപ്പിച്ചു് മീൻകൂട്ടാൻ തയ്യാറാക്കി ഭർത്താവിനു് നല്കുന്നുപോലും. വിഷയത്തിൽ ഒരാധിപത്യവും കാണിക്കാതെ ഗീത ശുദ്ധഅലവലാതി വർത്തമാനം നിർവഹിക്കുന്നു. ഇതു കഥയാണെന്നറിയാൻ പത്രാധിപർ രചനയുടെ മുകളിൽ അച്ചടിച്ച ‘കഥ’ എന്ന വാക്കേ സഹായിക്കുന്നുള്ളു. ഈ രചനയിൽ സാഹിത്യം കാണാനുള്ള അനുവാചകയത്നം വിഫലീഭവിക്കുകയേയുള്ളു. വിനാശാത്മകതയുടെ ജുഗുപ്സാവഹമായ ചിത്രം ഗീതയുടെ കഥ നല്കുന്നു.
[2] പ്രഭാഷണം നിർവഹിക്കുന്നവനെ തോണ്ടിവിളിച്ചിട്ടു് എന്തെങ്കിലും പറയുക എന്നതു് ചില അദ്ധ്യക്ഷന്മാരുടെ പതിവാണു്. ആ പ്രതിബന്ധപ്രക്രിയകൊണ്ടു് എന്റെ പ്രഭാഷണങ്ങൾ പലതും തകർന്നുപോയിട്ടുണ്ടു്. പിന്നീടു് തോണ്ടുന്നവനാണു് അധ്യക്ഷനെന്നു് അറിഞ്ഞാൽ ഞാൻ മീറ്റിങ്ങിനു പോകാതെയായി. ഒരിക്കൽ മയ്യനാട്ടു് ഒരു സമ്മേളനം. ഞൻ ഒരു വിഷയത്തെക്കുറിച്ചു് വാക്യങ്ങളുടെ സമന്വയത്തിൽ മനസ്സിരുത്തി പ്രസംഗിക്കുകയായിരുന്നു. പൊടുന്നനെ ആരോ ഷേർടിൽ പിടിച്ചുവലിച്ചു. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അധ്യക്ഷനാണു് ആ ഹീനകൃത്യം ചെയ്തതെന്നു് മനസ്സിലാക്കി. തെല്ലു നീരസത്തോടെ ‘എന്തു് ’എന്നു ചോദിച്ച എന്നോടു ജിയുടെ ‘ഇന്നു ഞാൻ നാളെ നീ’ ഒന്നു ചൊല്ലൂ എന്നു അയാൾ പറഞ്ഞു. എന്റെ പ്രഭാഷണവിഷയത്തിനു യോജിക്കില്ല ആ കവിത. ഇതുപോലെ മുൻപു പലതവണയും അയാൾ പ്രഭാഷണത്തിനു് ഭംഗം ഉണ്ടാക്കിയിട്ടുണ്ടു്. പിന്നീടു് അയാൾ ഉപസംഹാരപ്രസംഗം നടത്തുമ്പോൾ ജിയെക്കുറിച്ചു പറയണം. അതിനു വേണ്ടിയാണു് എന്നെ അയാൾ ഉപദ്രവിച്ചതു്. ഏതായാലും എന്റെ പ്രഭാഷണം തകർന്നുവെന്നുകണ്ടു് ഞാൻ ആ കവിത ചൊല്ലാതെ കസേരയിലിരുന്നു. അധ്യക്ഷൻ വിളറിവെളുത്തു. ശ്രോതാക്കൾ ‘തുടർന്നു പ്രസംഗിക്കണം’ എന്നു വിളിച്ചുപറഞ്ഞുവെങ്കിലും ഞാൻ അനങ്ങിയതേയില്ല.
[3] ‘മലയാളനാടു്’ വാരികയുടെ എഡിറ്റർ എസ്. കെ. നായർ ആത്മകഥയുടെ ഒരു ഭാഗം സി. അച്യുതമേനോനെ വായിച്ചുകേൾപ്പിക്കുമ്പോൾ ഞാനുംകൂടി ഉണ്ടായിരുന്നു. സോവിയറ്റു് യൂണിയനെയും കമ്യൂണിസത്തെയും വിമർശിക്കുന്ന രചനയായിരുന്നു എസു്. കെ. നായരുടേതു്. അതു കേൾക്കാൻ തുടങ്ങിയപ്പോൾതൊട്ടു് അച്യുതമേനോന്റെ മുഖം ചുവന്നുതുടങ്ങി. അസഹിഷ്ണുതയുടെ ഉടലെടുത്ത രൂപമായി അദ്ദേഹം ഒടുവിൽ അച്യുതമേനോൻ കാതു രണ്ടും പൊത്തിക്കൊണ്ടു് “നിറുത്തൂ, നിറുത്തൂ, ഇതാണു് നിങ്ങൾ എഴുതിവച്ചിരിക്കുന്നതെന്നു് ഞാൻ നേരത്തെ അറിഞ്ഞെങ്കിൽ കേൾക്കേണ്ടതില്ല എന്നു പറയുമായിരുന്നു” എന്നു് അറിയിച്ചു. ‘കേട്ടുപോയല്ലോ’ എന്നുംകൂടി അദ്ദേഹം വ്യാകുലചിത്തനായി എസ്. കെ. നായരോടു പറഞ്ഞു. സാക്ഷാൽ കമ്യൂണിസ്റ്റായിരുന്നു അച്യുതമേനോൻ. ഇന്നു് ഇങ്ങനെയുള്ളവരെ കാണാനില്ല. കാണാനില്ലെന്നു മാത്രമല്ല കമ്യൂണിസ്റ്റായി ഭാവിക്കുന്നവരിൽ പലരും പിന്തിരിപ്പന്മാരാണുതാനും. സംസാരത്തിൽ, പ്രവൃത്തിയിൽ, എഴുത്തിൽ തനി പിന്തിരിപ്പന്മാർ. ബൂർഷ്വാസിയുടെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ചുകൊണ്ടു് മാലോകരെ പറ്റിക്കാനായി അവർ കമ്മ്യൂണിസ്റ്റുകളായി ഭാവിക്കുന്നു.