SFNസായാഹ്ന ഫൌണ്ടേഷൻ
images/puppet.jpg
A buffalohide puppet used in Nang Yai, a form of shadow play from Thailand, a photograph by Steve Evans .
images/yathana.png

ബ­ലി­ക്കാ­ക്ക­യു­ടെ വി­ഷാ­ദം ക­ലർ­ന്ന ചെ­രി­ഞ്ഞു­നോ­ട്ട­വു­മാ­യി തി­രു­നെ­ല്ലി­യി­ലേ­ക്കു­ള്ള ബസ്സ് മാ­ന­ന്ത­വാ­ടി സ്റ്റാ­ന്റിൽ, തി­ര­ക്കിൽ­നി­ന്നും മാറി ഓ­രം­ചേർ­ന്നു് നിൽ­ക്കു­ന്നു. വൈ­ക്ക­ത്തു­നി­ന്നോ മറ്റോ കാ­ല­ത്തു­പു­റ­പ്പെ­ട്ട ബ­സ്സാ­ണെ­ങ്കി­ലും നേ­രി­ട്ടു­ള്ള യാ­ത്ര­ക്കാർ ആ­രും­ത­ന്നെ­യി­ല്ല. രാ­ത്രി ഏ­ഴു­മ­ണി­യോ­ടെ അ­വി­ടെ­യെ­ത്തു­മെ­ന്നു് ക­ണ്ട­ക്ടർ പ­റ­ഞ്ഞു. അ­പ്പോ­ഴേ­ക്കും ദീ­പാ­രാ­ധ­ന ക­ഴി­ഞ്ഞി­രി­ക്കും. താമസം നേ­ര­ത്തേ ബു­ക്കു­ചെ­യ്ത­തു­കൊ­ണ്ടു് അ­ല­യേ­ണ്ടെ­ന്നു­മാ­ത്രം.

കാ­ട്ടി­ക്കു­ള­ത്തു­നി­ന്നു് റോ­ഡു­തി­രി­ഞ്ഞ­തു­മു­തൽ ചെ­റു­താ­യി മഴ പൊ­ഴി­യാൻ­തു­ട­ങ്ങി. ത­ണു­പ്പു്, കാടു്, സ­ന്ധ്യ. കടും നീ­ല­വർ­ണ്ണ­ത്തിൽ ഇ­രു­ട്ടു­കൊ­ണ്ടു­വ­ര­ച്ച നി­ഴൽ­ച്ചി­ത്ര­ങ്ങൾ! കൊ­ടും­വ­ള­വു­ക­ളിൽ ഹോ­ണ­ടി­ക്കാ­തെ, വേഗം കു­റ­യ്ക്കാ­തെ ബ­സ്സു­പ­റ­പ്പി­ക്കു­ന്ന­തു കണ്ടു തു­ള്ളി­ച്ചാ­ടി­യി­രു­ന്ന എ­ത്ര­യോ വ­ന­യാ­ത്ര­കൾ ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇ­രു­ട്ട­ത്തു് പാ­ത­നി­റ­ഞ്ഞു് ആ­ന­നി­ന്നാൽ കാ­ണു­ക­പോ­ലു­മി­ല്ല. എതിരെ ഒരു ചെറിയ വാഹനം വ­ന്നാൽ­പ്പോ­ലും തീർ­ന്നു. പക്ഷേ, ഈ യാ­ത്ര­യിൽ കാടു് എന്നെ സ്പർ­ശി­ക്കു­ന്നേ­യി­ല്ല. കോ­ട­നി­റ­ഞ്ഞ വ­ള­വു­ക­ളിൽ, മ­ര­ണ­വു­മാ­യി മു­ഖാ­മു­ഖ­ത്തി­നു ത­യ്യാ­റാ­യി ബ­സ്സോ­ടി­ക്കു­ന്ന ഡ്രൈ­വ­റെ നി­സ്സം­ഗ­മാ­യി നോ­ക്കി­ക്കൊ­ണ്ടു് ഞാൻ തി­രു­നെ­ല്ലി സ­മീ­പി­ക്കു­ന്ന­ത­റി­ഞ്ഞു.

ലോ­ഡ്ജി­ലെ കൗ­ണ്ട­റിൽ റി­സർ­വേ­ഷൻ ക­ട­ലാ­സു­കാ­ണി­ച്ചു് മു­റി­തു­റ­പ്പി­ച്ചു് കു­ളി­ച്ചെ­ന്നു­വ­രു­ത്തി ഞാൻ ക്ഷേ­ത്ര­ത്തി­ലേ­ക്കു­ള്ള ക­രി­ങ്കൽ­പ്പ­ട­വു­കൾ കയറി. മഴയും കോ­ട­യും കൊ­ണ്ടു് മി­ക്ക­വാ­റും വി­ജ­ന­മാ­യ വ­ഴി­പാ­ടു കൗ­ണ്ട­റിൽ നാ­ളേ­യ്ക്കു­ള്ള ‘ഒ­രാൾ­പ്പി­ണ്ഡ’ത്തി­നു ര­സീ­താ­ക്കി.

“ദീ­പാ­രാ­ധ­ന ക­ഴി­ഞ്ഞു. എ­ങ്കി­ലും പു­റ­ത്തു് ന­ട­യ്ക്കൽ ദീർ­ഘ­ദ­ണ്ഡ­ന­മ­സ്ക്കാ­രം ചെ­യ്തോ­ളൂ. കാ­ല­ത്തു് ആ­റു­മ­ണി­ക്കു് ബ­ലി­സാ­ധ­ന­ങ്ങൾ കൗ­ണ്ട­റിൽ­നി­ന്നു വാ­ങ്ങി പാ­പ­നാ­ശി­നി­യി­ലേ­ക്കു ചെ­ല്ലാം.”

ഇ­രു­ട്ടിൽ ക­രി­ങ്കൽ­ക്കെ­ട്ടു­ക­ളിൽ പി­തൃ­ക്ക­ളു­െ­ട നി­ഴ­ല­ന­ക്ക­ങ്ങൾ ക­ണ്ടു­ന­ട­ന്നു. നി­സ്സ­ഹാ­യ­ത­യാ­ണു് അ­വ­യു­ടെ ഭാവം. ശ­ബ്ദ­മി­ല്ല. സ്പർ­ശ­മി­ല്ല. വി­നി­മ­യ­മി­ല്ല. മ­റു­ലോ­ക­ത്തു­നി­ന്നു് ജീ­വ­ന്റെ ലോ­ക­ത്തേ­ക്കു­ള്ള അ­പ്രാ­പ്യ­ത­മാ­ത്രം. അ­ക്വേ­റി­യ­ത്തി­ന്റെ ക­ണ്ണാ­ടി­ഭി­ത്തി­യിൽ മീ­നു­കൾ വ­ന്നു് ശ­ബ്ദ­മി­ല്ലാ­തെ സം­സാ­രി­ക്കു­ന്ന­തു­പോ­ലെ. അർ­ദ്ധ­രാ­ത്രി­യിൽ ബ്ര­ഹ്മാ­വു് വ­ന്നു് നി­ത്യ­വും ചെ­യ്യു­ന്നു എന്നു വി­ശ്വ­സി­ക്കു­ന്ന പൂ­ജ­യ്ക്കാ­യി, സാ­മ­ഗ്രി­ക­ളൊ­രു­ക്കി­വെ­ച്ചു് തി­രു­മേ­നി എ­ട്ടു­മ­ണി­യോ­ടെ ന­ട­യ­ട­ച്ചു.

ഹോ­ട്ട­ലിൽ­നി­ന്നു് അ­ത്താ­ഴം ക­ഴി­ച്ചെ­ന്നു­വ­രു­ത്തി, ലോ­ഡ്ജി­ലേ­ക്കു തി­രി­ച്ചു­ന­ട­ന്നു. നാ­ലു­പാ­ടും ആ­കാ­ശം­മു­ട്ടെ ഉ­യർ­ന്നു­നിൽ­ക്കു­ന്ന ബ്ര­ഹ്മ­ഗി­രി നി­ര­ക­ളു­ടെ ന­ടു­ത്ത­ള­ത്തിൽ, വി­ജ­ന­മാ­യ സ്റ്റേ­ഡി­യ­ത്തിൽ മ­ര­ണ­വു­മാ­യി മ­ല്ല­യു­ദ്ധ­ത്തി­നു ത­യ്യാ­റാ­യ യോ­ദ്ധാ­വി­ന്റെ ചി­ത്രം എ­ങ്ങ­നെ­യോ ത­ല­യ്ക്ക­ക­ത്തു ക­യ­റി­ക്കൂ­ടി. രാ­ത്രി­ക്കു കൊ­ഴു­പ്പു­കൂ­ട്ടാ­നാ­യി തി­ങ്ങി­നി­റ­ഞ്ഞു­നിൽ­ക്കു­ന്ന മേ­ഘ­ങ്ങൾ­ക്കി­ട­യി­ലൂ­ടെ രണ്ടോ മൂ­ന്നോ തെ­ളി­ഞ്ഞ ന­ക്ഷ­ത്ര­ങ്ങൾ ഒ­ളി­ഞ്ഞു­നോ­ക്കു­ന്നു­ണ്ടു്. പ്രേ­ത­സി­നി­മ­ക­ളിൽ ഇ­ഫ­ക്ടി­നാ­യി ഉ­പ­യോ­ഗി­ക്കാ­റു­ള്ള തീ­യ­റ്റ്റി­ക്കൽ ഫോ­ഗു­പോ­ലെ മഴയിൽ ക­ട്ടി­കു­റ­ഞ്ഞു പാ­റി­വ­രു­ന്ന കോ­ട­യും കൂ­ടി­യാ­യ­പ്പോൾ ഞാനാ നാടകം വെ­റു­ത്തു മു­റി­യി­ലേ­ക്കു കയറി. ‘അതു്…’ ഇ­പ്പോ­ഴും വളരെ നേർ­ത്ത ശ­ബ്ദ­ത്തിൽ കേൾ­ക്കു­ന്നു­ണ്ട­ല്ലോ എ­ന്നു് കാ­തോർ­ക്കു­ന്തോ­റും മേ­ലാ­സ­ക­ലം ത­രി­പ്പു പ­ടർ­ന്നു­കൊ­ണ്ടി­രു­ന്നു. നീണ്ട യാ­ത്ര­യു­ടെ വ­ലി­വു­കൾ ശ­രീ­ര­മാ­സ­ക­ലം പ­ട­രു­ന്നു­ണ്ടാ­യി­രു­ന്ന­തി­നാൽ എ­പ്പൊ­ഴോ ഉ­റ­ക്ക­ത്തി­ലേ­ക്കു കൂ­പ്പു­കു­ത്തി.

കാ­ല­ത്തു് ആ­റു­മ­ണി­ക്കു് കൗ­ണ്ട­റിൽ ര­സീ­തു­കാ­ണി­ക്കാൻ നേ­ര­ത്തു് ഉ­റ്റ­വ­രാ­രോ പി­രി­ഞ്ഞ­തി­ന്റെ ച­ട­വു­മാ­റാ­ത്ത രണ്ടു സ്ത്രീ­കൾ മാ­ത്ര­മാ­യി­രു­ന്നു ഉ­ണ്ടാ­യി­രു­ന്ന­തു്. ഇത്ര തി­ര­ക്കു­കു­റ­ഞ്ഞു് ക­ണ്ടി­ട്ടി­ല്ല­ത്രേ. ബ­ലി­സാ­മ­ഗ്രി­ക­ളു­മാ­യി അ­വ­രോ­ടൊ­പ്പം പാ­പ­നാ­ശി­നി­യി­ലേ­ക്കു ന­ട­ന്നു. അ­ക­ല­മു­ള്ള ക­രി­ങ്കൽ­പ്പ­ട­വു­ക­ളി­റ­ങ്ങാൻ അവർ ക്ലേ­ശി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പ­ഞ്ച­തീർ­ത്ഥ­ക്ക­ര­യിൽ ഒ­രി­ത്തി­രി നി­ന്നു് കി­ത­പ്പാ­റ്റു­മ്പോൾ ക­യ്യിൽ വ­ഹി­ക്കു­ന്ന നാ­ക്കി­ല­യും ദർ­ഭ­യും എ­ള്ളും പൂ­വു­മൊ­ക്കെ അ­തീ­ന്ദ്രി­യ­മാ­യ ക­നം­കൊ­ണ്ടു് ക­ട­ച്ചി­ലു­ണ്ടാ­ക്കു­ന്ന­ത­റി­ഞ്ഞു. സ്വ­ന്തം അ­ച്ഛ­ന്റെ മ­ര­ണാ­ന­ന്ത­ര­ച്ച­ട­ങ്ങിൽ­നി­ന്നു പോലും വി­ട്ടു­നി­ന്ന ശൗ­ര്യ­മാ­യി­രു­ന്നു യൗ­വ­ന­ത്തിൽ. ചി­ത­യു­ടെ മർ­മ്മ­ങ്ങ­ളിൽ മ­ക്ക­ളോ­രോ­രു­ത്ത­രാ­യി കൊ­ള്ളി­വ­യ്ക്കാൻ പ­റ­ഞ്ഞ­പ്പോൾ ‘അ­ച്ഛ­നെ പ­ച്ച­യ്ക്കു­കൊ­ളു­ത്താൻ മ­ടി­യി­ല്ലാ­ത്ത ജ­ന്തു­ക്കൾ…’ എന്നു പി­റു­പി­റു­ത്തു് മാ­റി­നി­ന്ന­താ­ണു്. പി­ന്നെ ഇ­തു­പോ­ലെ ഒ­റ്റ­യ്ക്കൊ­രു വരവിൽ അച്ഛൻ വ­ല്ലാ­ത്തൊ­രു സാ­ന്നി­ധ്യ­മാ­യി തോ­ന്നി­യ­പ്പോൾ വീ­ട്ടു­കാ­ര­റി­യാ­തെ തേ­ങ്ങി­ത്തേ­ങ്ങി കർ­മ്മ­ങ്ങൾ ചെ­യ്തു. ഇ­പ്പോ­ഴും ഞാൻ അ­വ­രു­ടെ ക­ണ്ണിൽ അ­വി­ശ്വാ­സി­യാ­ണു്. ക­ട­ങ്ങൾ ഇ­നി­യും ബാ­ക്കി­യു­ണ്ടെ­ന്ന­റി­ഞ്ഞു് വീ­ണ്ടും പാ­പ­നാ­ശി­നി വി­ളി­ക്കു­ന്നു.

കാ­ട്ടി­ലെ മ­ഴ­യ്ക്കു് കാ­ഴ്ച­യേ­ക്കാൾ ശ­ബ്ദ­ബ­ഹ­ള­മാ­ണു്. വലിയ ആ­ഘോ­ഷ­ത്തോ­ടെ ക­രി­യി­ല­ക­ളിൽ പ­തി­ക്കു­ന്ന തു­ള്ളി­ക­ളു­ടെ ഓർ­ക്ക­സ്ട്ര. ക­ര­ഞ്ഞു­ക­ര­ഞ്ഞു മൂ­ക്കു­പി­ഴി­യു­ന്ന ഒ­രൊ­ച്ച പലതവണ കാ­ട്ടു­മ­ഴ­യിൽ കേ­ട്ടി­ട്ടു­ണ്ടു്. ഏ­ങ്ങ­ലു­പോ­ലെ വീ­ശി­യ­ടി­ക്കു­ന്ന കാ­റ്റും. കാ­റ്റു് ശ­വ­ത്തിൽ­ക്കു­ത്തും­പോ­ലെ മ­ര­ങ്ങ­ളെ പി­ന്നെ­യും ക­ര­യി­ക്കും. ഗു­ണ്ഡി­കാ­ശി­വ­ക്ഷേ­ത്ര­ത്തി­ലേ­ക്കു വ­ഴി­പി­രി­യു­ന്നി­ട­ത്തു സം­ശ­യി­ച്ചു നി­ന്നെ­ങ്കി­ലും സ്ത്രീ­കൾ ഒ­പ്പ­മെ­ത്തി വ­ഴി­കാ­ണി­ച്ചു. ഇ­ട­യ്ക്കു­ള്ള പാ­ല­ത്തി­നു­മു­ക­ളി­ലൂ­ടെ ക­ട­ക്കു­മ്പോൾ താ­ഴെ­യൊ­ഴു­കു­ന്ന അ­രു­വി­യ്ക്കു് മ­ഴ­തു­ട­ങ്ങി­യ­തി­ന്റെ ചെറിയ അ­ഹ­ങ്കാ­രം! മ­ഴ­ക്കാ­ല­മാ­യാൽ ഇ­വി­ട­മാ­കെ വെ­ള്ള­ത്തി­ന്റെ താ­ണ്ഡ­വ­മാ­യി­രി­ക്കും.

ബ­ലി­കർ­മ്മം ചെ­യ്യു­ന്ന പാ­റ­യി­ടു­ക്കിൽ വെ­ള്ളം കു­തി­ച്ചു­തു­ട­ങ്ങി­യി­ട്ടേ­യു­ള്ളൂ. കാർ­മ്മി­കൻ അവിടെ കാ­ത്തു­നിൽ­പ്പു­ണ്ടു്. ര­സീ­തു­വാ­ങ്ങി, അ­തിൽ­നോ­ക്കി പേരും ന­ക്ഷ­ത്ര­വും ഉ­റ­ക്കെ വാ­യി­ച്ചു. “പെ­രു­മാ­ളു­ടെ ന­ക്ഷ­ത്ര­മാ­ണ­ല്ലോ” എ­ന്നു് ആ­ശ്ച­ര്യം­കൂ­റി. കാ­റ്റ­ത്തു് വി­ള­ക്കു കെ­ടാ­തി­രി­ക്കാ­നു­ള്ള കൂ­ട്ടി­നു­ള്ളിൽ തി­രി­കൊ­ളു­ത്തി, നാ­ക്കി­ല­യും സാ­ധ­ന­ങ്ങ­ളും ക­ല്ലിൽ വ­ച്ചു് അ­പ്പു­റ­ത്തു് മു­ങ്ങി­വ­രാൻ ആം­ഗ്യം കാ­ണി­ച്ചു. എ­ല്ലു­കോ­ച്ചു­ന്ന ത­ണു­പ്പിൽ ന­ര­ക­ലോ­ക­ങ്ങ­ളി­ലൊ­ന്നു് ഓർ­മ്മി­പ്പി­ച്ചു­കൊ­ണ്ടു് പാ­പ­നാ­ശി­നി അ­തി­ന്റെ ശി­ക്ഷാ­വി­ധി ന­ട­പ്പി­ലാ­ക്കി. കർ­മ്മം­ചെ­യ്യു­ന്ന പാ­റ­യി­ടു­ക്കി­ലേ­ക്കു് പ­ല്ലു­കൾ കൂ­ട്ടി­യി­ടി­ച്ചു­കൊ­ണ്ടു് ഈ­റ­നോ­ടെ പ­തു­ക്കെ നി­ര­ങ്ങി­യി­റ­ങ്ങു­മ്പോ­ഴേ­ക്കും കാർ­മ്മി­കൻ ശ്ലോ­കം ചൊ­ല്ലി­ത്തു­ട­ങ്ങി­യി­രു­ന്നു. ദർ­ഭ­കൊ­ണ്ടു് പ­വി­ത്ര­മ­ണി­യി­ച്ചു്, നാ­ക്കി­ല­യി­ലൊ­രു­ക്കി­യ ബ­ലി­യിൽ കൈ­പി­ണ­ച്ചു­വെ­ച്ചു് മ­രി­ച്ചു­പോ­യ ആ­ത്മാ­വി­നെ മ­ന­സ്സിൽ ധ്യാ­നി­ക്കാൻ പ­റ­ഞ്ഞു. ശ്ലോ­കം പ­കു­തി­നിർ­ത്തി അ­ദ്ദേ­ഹം ചോ­ദി­ച്ചു.

“ആർ­ക്കാ?”

“ആ­ത്മ­സു­ഹൃ­ത്തി­നു്.”

“എ­ങ്ങ­നെ സം­ഭ­വി­ച്ചു?”

“ദുർ­മ്മ­ര­ണം… കൊ­ല­പാ­ത­കം…!”

മൈ­സൂ­രിൽ ജോ­ലി­ചെ­യ്യു­ന്ന കാ­ല­ത്തു് ഓ­ഫീ­സേ­ഴ്സ് ഹോ­സ്റ്റ­ലിൽ എന്റെ റൂം­മേ­റ്റാ­യി­രു­ന്നു അൻ­പ­ഴ­കൻ. അ­ത്യുൽ­സാ­ഹി. എ­പ്പോ­ഴും എ­ന്തെ­ങ്കി­ലു­മൊ­ക്കെ പ്ലാ­നു­ക­ളു­മാ­യി ഭാ­വി­യെ വ­ര­ച്ചി­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന­വൻ. അ­ടു­ത്ത ഇ­രു­പ­തു­കൊ­ല്ലം വ­രെ­യു­ള്ള ഭാ­വി­പ­ദ്ധ­തി­കൾ ക­ണി­ശ­മാ­യി ആ­സൂ­ത്ര­ണം­ചെ­യ്തു് അ­തി­ന­നു­സ­രി­ച്ചു് ഓരോ നീ­ക്ക­വും ന­ട­ത്തി­യി­രു­ന്ന­വൻ. ത­മി­ഴും മ­ല­യാ­ള­വും ക­ലർ­ത്തി എ­നി­ക്കാ­യി ഒരു പ്ര­ത്യേ­ക­ഭാ­ഷ അവൻ നിർ­മ്മി­ച്ചി­ട്ടു­ണ്ടു്. അ­തി­ന്റെ കൊ­ഞ്ചു­ന്ന അ­ബ­ദ്ധ­ങ്ങൾ എ­ന്നിൽ വാ­ത്സ­ല്യം നി­റ­യ്ക്കും. അ­വ­ന്റെ തമിഴ് ശീ­ല­ങ്ങ­ളെ ഞാൻ ക­ളി­യാ­ക്കു­മ്പോൾ നു­ണ­ക്കു­ഴി വി­ടർ­ത്തി ച­മ്മി­യ ചി­രി­യും ചി­രി­ച്ചു് നിൽ­ക്കു­ന്ന നിൽ­പ്പു­കാ­ണ­ണം. കു­ളി­ക്കു ശേ­ഷ­മാ­ണു് തലയിൽ എ­ണ്ണ­തേ­പ്പു്. നടൻ സൂ­ര്യാ സ്റ്റൈ­ലിൽ താ­ഴേ­ക്കു നീ­ട്ടി­വ­ളർ­ത്തി­യ മീശ. ടക് ഇൻ ചെ­യ്യു­മ്പോൾ വൃ­ത്തി­യാ­യി ഇറുകി നിൽ­ക്കാ­നാ­യി ഷർ­ട്ടി­നു പു­റ­ത്തു­കൂ­ടി­യാ­ണു് അ­ണ്ടർ­വെ­യർ ധ­രി­ക്കു­ക. മേ­ലു­ദ്യോ­ഗ­സ്ഥ­രെ കാ­ണു­മ്പോൾ ന­ട്ടെ­ല്ലു വ­ള­ച്ചൊ­ടി­ച്ചു നിൽ­ക്കും. ചെറിയ ചെറിയ പ്ര­ശം­സ­കൾ പി­ടി­ച്ചു­പ­റ്റാ­നാ­യി എ­ന്തു­ത­രം അ­ടി­മ­പ്പ­ണി­യും ചെ­യ്യാൻ ഒരു മ­ടി­യു­മി­ല്ല. അൻപ് ഒരു വി­ശേ­ഷ­ജ­ന്മം. അവനെ കാ­ണു­മ്പോ­ഴൊ­ക്കെ ഞാൻ നീ­ട്ടി­പ്പാ­ടും:

“അൻപേ അൻപേ കൊ­ല്ലാ­തേ… ”

അ­ത­വ­നു് വലിയ ഇ­ഷ്ട­മാ­ണു്. പാ­ണ്ടി­ത്തൊ­ണ്ട­യിൽ അ­വ­ന­തി­ന്റെ ബാ­ക്കി പാടും.

“കണ്ണേ കണ്ണൈ കി­ള്ളാ­തേ… ”

ഡി­സം­ബ­റി­ന്റെ കൊ­ടും­ത­ണു­പ്പി­ലാ­ണു് ഞാൻ മൈ­സൂ­രി­ലെ ഓ­ഫീ­സേ­ഴ്സ് ഹോ­സ്റ്റ­ലിൽ ജോ­ലി­ക്കു­ചേ­രാ­നാ­യി വ­ന്നി­റ­ങ്ങി­യ­തു്. അ­ന്ന­വി­ട­ത്തെ വാ­ച്ച്മാൻ ക­ണ്ണൂ­രു­കാ­രൻ രാ­ജേ­ട്ടൻ അൻ­പി­നെ പ­രി­ച­യ­പ്പെ­ടു­ത്തി. ഞ­ങ്ങ­ളു­ടെ അതേ സെ­ക്ഷ­നി­ലാ­ണു് ജോ­ലി­യെ­ന്നും താ­മ­സി­ക്കേ­ണ്ട­തു് അ­യാ­ളു­ടെ റൂ­മി­ലാ­ണെ­ന്നു­മൊ­ക്കെ. കൈ­കൊ­ടു­ത്തു­പ­രി­ച­യ­പ്പെ­ടു­ത്തി­യ ഉടനെ അൻപ് ആം­ഗ്യം കൊ­ണ്ടു് മ­ദ്യ­പി­ക്കു­മോ എ­ന്നാ­രാ­ഞ്ഞു. ഞാൻ അ­ന്തി­ച്ചു­നിൽ­ക്കു­ന്ന­തു­ക­ണ്ടു് രാ­ജേ­ട്ടൻ പൊ­ട്ടി­ച്ചി­രി­ച്ചു, “ഇ­വി­ട­ത്തെ ത­ണു­പ്പിൽ അ­തൊ­ന്നു­മി­ല്ലാ­തെ ര­ക്ഷ­യി­ല്ല സാറേ… ”

വാ­ച്ച്മാ­ന്റെ മു­റി­യിൽ ചെ­റി­യൊ­രു സ്റ്റൗ­വും സെ­റ്റ­പ്പു­മൊ­ക്കെ­യു­ണ്ടു്. അ­ന്ന­വി­ടെ ചീ­ന­ച്ച­ട്ടി­യിൽ ചി­ക്കൻ­ക­റി വേ­വു­ന്നു­ണ്ടാ­യി­രു­ന്നു. പാർ­സ­ലാ­യി വാ­ങ്ങി­യ പൊ­റോ­ട്ട­യും രാ­ജേ­ട്ട­ന്റെ ചി­ക്കൻ­ക­റി­യും പി­ന്നെ അൻ­പി­ന്റെ ഉ­ത്സാ­ഹ­മാ­യി­രു­ന്ന അ­ന്ന­ത്തെ രാ­ത്രി­യി­ലെ ബ്രാ­ണ്ടി­യും ചേർ­ന്നു് എന്റെ വ­ര­വേൽ­പ്പു് ഗം­ഭീ­ര­മാ­യി.

ക­രി­ങ്ക­ല്ലു­കൊ­ണ്ടു­പ­ണി­ത വലിയ അ­ഞ്ചു­നി­ല ഹോ­സ്റ്റ­ലി­ന­ക­ത്തു്, നാ­ട്ടി­ലെ കൊ­ടും­ചൂ­ടിൽ­നി­ന്നു പ­റി­ച്ചു­ന­ട­പ്പെ­ട്ട ഞാൻ, ഒരു പ­രി­ച­യ­വു­മി­ല്ലാ­ഞ്ഞി­ട്ടും അൻ­പി­ന്റെ നിർ­ബ്ബ­ന്ധ­ത്തി­നു വ­ഴ­ങ്ങി. മ­ദ്യ­വും ഭ­ക്ഷ­ണ­വും­കൊ­ണ്ടു് ഞ­ങ്ങ­ളു­ടെ ബ­ന്ധ­ത്തി­ന്റെ അ­സ്തി­വാ­രം അന്നു പ­ണി­തു­തീർ­ന്നു.

ത­മി­ഴ്‌­നാ­ട്ടി­ലെ ചി­ദം­ബ­ര­ത്തി­ന­ടു­ത്തു് ‘മ­ഞ്ച­ക്കൊ­ല്ലൈ’ എന്ന കു­ഗ്രാ­മ­മാ­ണു് അൻ­പി­ന്റെ നാടു്. കൃ­ഷി­യും പ­ശു­വും ത­പ്പ­ട്ട­കൊ­ട്ടു­ന്ന ശ­വ­ഘോ­ഷ­യാ­ത്ര­യു­മൊ­ക്കെ­യാ­യി ‘ഇ­ള­യ­രാ­ജാ­പാ­ട്ടു’ പോ­ലൊ­രു ജീ­വി­തം. നാ­ട്ടി­ലെ ഏക അ­ഭ്യ­സ്ത­വി­ദ്യൻ. ഐ. എ. എസു്. മോ­ഹ­വു­മാ­യി നാ­ടു­വി­ട്ട­വൻ. ജാ­തി­യും ജ­ന്മി­ത്ത­വും ക­ടു­ത്ത ആ­ചാ­ര­ങ്ങ­ളു­മൊ­ക്കെ അ­തി­ശ­ക്ത­മാ­യി നി­ല­നിൽ­ക്കു­ന്ന ഗ്രാ­മം. ത­ങ്ങ­ളു­ടെ ഇ­ട­വ­ഴി­യി­ലൂ­ടെ ഒരു കീ­ഴ്ജാ­തി­ക്കാ­രൻ ന­ട­ന്ന­തി­നു് അവനെ അ­ടി­ച്ചു­കൊ­ന്ന­തു് ക­ഴി­ഞ്ഞ­മാ­സ­മാ­ണു്. വി­ശ­ന്ന­പ്പോൾ വ­ഴി­യിൽ വീ­ണു­കി­ട­ന്ന ഒരു മാ­മ്പ­ഴം എ­ടു­ത്തു­തി­ന്ന­തി­നു് സ്ത്രീ­യെ­യും കു­ഞ്ഞി­നേ­യും ന­ഗ്ന­യാ­ക്കി അ­ടി­ച്ചു ചോ­ര­പ്പാ­ടു­വ­രു­ത്തി­യ നാടു്.

നാ­ട്ടിൽ­നി­ന്നു് നാ­നൂ­റോ­ളം കി­ലോ­മീ­റ്റർ അ­ക­ലെ­യാ­ണെ­ന്നു മാ­ത്ര­മ­ല്ല, നാ­നൂ­റോ­ളം വർ­ഷ­ങ്ങൾ മു­ന്നി­ലു­മാ­ണു് താ­നെ­ന്നു് അൻപ് നീ­ര­സ­ത്തോ­ടെ പറയും.

മദ്യം ക­ഴു­കി­ത്തു­ട­ച്ചു വൃ­ത്തി­യാ­ക്കി­യ വ­ടി­വൊ­ത്ത ‘തം­ഗ്ലീ­ഷി’ൽ അവൻ മൊ­ഴി­യും;

“ഐ ഹേ­റ്റ് മൈ വി­ല്ലേ­ജ് മനൂ… ”

രാ­ജേ­ട്ട­ന്റെ ക­ണ്ണൂർ സ്ലാ­ങ് മ­റു­പ­ടി­ക്കും;

“Never hate one’s roots. Roots are our legs, without which we cannot stand straight… ”

പ­റ­ഞ്ഞൊ­പ്പി­ച്ച ഇം­ഗ്ലീ­ഷി­ന്റെ ആ­വേ­ശ­ത്തിൽ എ­ഴു­ന്നേൽ­ക്കാൻ ശ്ര­മി­ച്ച രാ­ജേ­ട്ടൻ മൂ­ക്കു­കു­ത്തി വീണു.

അ­യാ­ളു­ടെ വായിൽ മുൻ­നി­ര പ­ല്ലു­ക­ളൊ­ക്കെ അ­പ്ര­ത്യ­ക്ഷ­മാ­യി­രു­ന്നു. കു­ടി­ച്ചു­ഫി­റ്റാ­യി പ­ല­ട­ത്തും മു­ഖ­മ­ട­ച്ചു­വീ­ണ­തി­ന്റെ ഫ­ല­മാ­ണ­തെ­ന്നു് പി­ന്നീ­ട­റി­ഞ്ഞു. സം­സാ­രി­ക്കു­മ്പോൾ പ­ല്ലി­ല്ലാ­ത്ത ശൂ­ന്യ­ത­യി­ലേ­ക്കു് മേൽ­ച്ചു­ണ്ടു് വ­ലി­ഞ്ഞു­ണ്ടാ­ക്കു­ന്ന ഒരു ഗോ­ഷ്ഠി­യിൽ വ­ല്ലാ­ത്ത വൈ­കൃ­തം മു­ഖ­ത്തി­നു കൈ­വ­രും.

“മ­നു­ക്കു­ട്ടാ… ”എ­ന്നു് അൻപ് സ്ത്രൈ­ണ­മാ­യി വി­ളി­ക്കു­മ്പോൾ ക­റു­ത്തു­മി­നു­ത്ത മു­ഖ­ത്തെ നു­ണ­ക്കു­ഴി ഭം­ഗി­യാ­യി വി­ട­രും.

“I hail from a hell… നരകം തെ­രി­യു­മാ? ഒ­രു­ത­ട­വൈ, ഒ­രേ­ത­ട­വൈ എ­ന്നൂ­ര്ക്ക് വന്താ ഉ­ങ്ക­ള്ക്ക് അതു് പു­രി­യും”

ത­മി­ഴ­ന്റെ സ്ഥി­രം അ­തി­ശ­യോ­ക്തി­യാ­ണെ­ന്നു കരുതി ഞാ­ന­പ്പ­റ­ഞ്ഞ­തു തള്ളി. എന്റെ നാ­ട്ടി­ന്റെ ദു­ര­വ­സ്ഥ­ക­ളെ­ക്കു­റി­ച്ചു ഞാനും വി­സ്ത­രി­ച്ചു. അൻ­പി­ന്റെ സം­ഭാ­ഷ­ണ­ങ്ങ­ളിൽ കൂ­ടെ­ക്കൂ­ടെ ‘നരകം’ എന്ന വാ­ക്കു് ക­ട­ന്നു­വ­രു­ന്ന­തു് ഞാൻ ആ­ദ്യ­മേ ശ്ര­ദ്ധി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പുതിയ ജോ­ലി­യും അ­ന്ത­രീ­ക്ഷ­വും ത­ണു­പ്പും പി­ന്നെ മ­ദ്യ­വും ഒക്കെ ചേർ­ന്നു് ഞാ­നാ­കെ ഉ­ത്സാ­ഹ­ത്തി­ലാ­യി­രു­ന്ന­തി­നാൽ ആ വാ­ക്കി­നു­പി­ന്നാ­ലെ അധികം സ­ഞ്ച­രി­ച്ചി­ല്ല.

രാ­ത്രി ഏറെ വൈകി, നാലാം നി­ല­യി­ലു­ള്ള ഞ­ങ്ങ­ളു­ടെ മു­റി­യി­ലെ­ത്തി­യ­തും അ­ഴി­ക­ളി­ല്ലാ­ത്ത ജ­നാ­ല­യിൽ കൈ­കു­ത്തി­നി­ന്നു് ഞാൻ ഒരു സി­ഗ­ര­റ്റു കൊ­ളു­ത്തി. പുക തീരെ ഇ­ഷ്ട­മ­ല്ലെ­ങ്കി­ലും അതു ശ്ര­ദ്ധി­ക്കാ­തെ അൻപ് അ­വ­ന്റെ സ്യൂ­ട്ട്കേ­സി­ന്റെ അ­ടി­യിൽ­നി­ന്നും പഴകി ബൈ­ന്റി­ട്ട ഒരു പു­സ്ത­കം പു­റ­ത്തെ­ടു­ത്തു. ത­മി­ഴ­ക്ഷ­ര­ങ്ങൾ ത­പ്പി­വാ­യി­ച്ച ഞാൻ ശ­രി­ക്കും ഞെ­ട്ടി, “ഗ­രു­ഢ­പു­രാ­ണം!” അ­ന്തി­മ­ശി­ക്ഷ­ക­ളു­ടെ പു­രാ­ണം! വാ­യി­ക്കാ­നും വീ­ട്ടിൽ­വെ­ക്കാ­നും ഭ­യ­ക്കു­ന്ന പു­രാ­ണം. ഇ­വ­നി­തെ­ന്താ സംഭവം! ഞാൻ ചെ­റു­താ­യൊ­ന്നു പ­രി­ഭ്ര­മി­ച്ചു.

വ­ക്കു­തു­ന്നി­ക്കൂ­ട്ടി, പാ­വാ­ട­പോ­ലു­ള്ള ലു­ങ്കി­യിൽ ക­യ­റി­ക്കൂ­ടി, ചെറിയ ഡ­പ്പി­യിൽ നി­ന്നു ഭ­സ്മ­മെ­ടു­ത്തു­തൊ­ട്ടു്, എ­ന്നെ­യും തൊ­ടു­വി­ച്ചു് അൻപ് ഒരു ശ്ലോ­കം ചൊ­ല്ലി.

“തപസാ ധർ­മ്മ­മാ­രാ­ധ്യ പു­ഷ്ക­രേ ഭാ­സ്ക്ക­രാ പുരാ…

ധർ­മ്മം സൂ­ര്യ­സു­തം പ്രാപ ധർ­മ്മ­രാ­ജം ന­മാ­മ്യ­ഹം…

ദേ­വീ­ഭാ­ഗ­വ­ത­ത്തി­ലേ സാ­വി­ത്രി, ക­ണ­വ­നോ­ടു് ഉയിർ ക­ട­യ്ക്ക­റ്ത്ക്കാ­കെ ചൊ­ല്ലി­ന ശ്ലോ­കം. ധർ­മ്മ­രാ­ജൻ, ശമൻ, കൃ­താ­ന്തൻ, ദ­ണ്ഡ­ധ­രൻ, കാലൻ, യമൻ, മി­ത്രൻ, ദേവൻ അ­വ­ര്ക്കു് എ­ട്ടു­നാ­മാ­ക്കൾ. എ­ന്ന­മ്മാ എ­ന്നേ­യ്ക്കു­മേ ഇന്ത അ­ഷ്ട­കം ചൊ­ല്ലി­ന­ത്ക്കു് അ­പ്പ­റം താൻ തൂ­ങ്കി­നാർ. ആനാ അ­വ­ള്ക്കാ­കെ യാ­രു­മേ അ­ഷ്ട­കം ശൊ­ല്ല­ലേ…” അൻപ് തന്റെ പേ­ഴ്സിൽ­നി­ന്നു് അ­മ്മ­യു­ടെ ഫോ­ട്ടോ എ­ടു­ത്തു കാ­ണി­ച്ചു.

images/sreevalsan-2-t.png

അ­തി­ലേ­ക്കു­നോ­ക്കി നെ­ടു­വീർ­പ്പി­ട്ടു്, പി­ന്നെ പെ­ട്ടെ­ന്നു് കൊ­ച്ചു­കു­ട്ടി­യെ­പ്പോ­ലെ തു­ള്ളി­ച്ചാ­ടി അവൻ കി­ട­ക്കാ­നു­ള്ള ഒ­രു­ക്ക­ങ്ങൾ തു­ട­ങ്ങി. ക­ട്ടി­ലി­ന്റെ നാ­ലു­കാ­ലു­കൾ­ക്കും ഭസ്മം തൊ­ടു­വി­ച്ചു്, കി­ട­ക്ക പൊ­ക്കി അ­തി­ന­ടി­യിൽ ഒ­ന്നു­മി­ല്ലെ­ന്നു­റ­പ്പു­വ­രു­ത്തി, അ­തി­നു­മു­ക­ളിൽ കയറി പ­ത്മാ­സ­ന­ത്തി­ലി­രു­ന്നു് ക­ണ്ണ­ട­ച്ചു് വീ­ണ്ടും പ്രാർ­ത്ഥ­ന. പി­ന്നെ കാ­ലു­കൾ പി­ണ­ച്ച അതേ നി­ല­യിൽ കി­ട­ക്ക­യി­ലേ­ക്കു മ­റി­ഞ്ഞ്, ക­യ്യിൽ ഒ­രു­നു­ള്ള് ഭ­സ്മ­വു­മാ­യി എ­ന്തൊ­ക്കെ­യോ പി­റു­പി­റു­ത്തു­കൊ­ണ്ടു് അവൻ ഉ­റ­ക്ക­ത്തി­ലേ­ക്കു വീണു. കാ­ലു­കൾ­ക്കു് ഒരു അ­ന­ക്ക­വു­മി­ല്ലാ­ത്ത ആ സാ­ഹ­സി­ക­നി­ല­ക­ണ്ടു വി­റ­ങ്ങ­ലി­ച്ചു് ഞാൻ അ­വ­ന­റി­യാ­തെ പു­റ­ത്തി­റ­ങ്ങി.

സി­ഗ­ര­റ്റു­കൾ പ­ല­തു­തീർ­ന്ന­പ്പോൾ ത­ണു­പ്പു പെ­രു­കി ഞാൻ മു­റി­യ്ക്ക­ക­ത്തെ­ത്തി. അൻപ് അതേ നി­ല­ത­ന്നെ. ക­ട്ടി­ലി­നു താഴെ ഗ­രു­ഢ­വാ­ഹ­ന­നാ­യി മ­ഹാ­വി­ഷ്ണു­വി­ന്റെ ക­വർ­ച്ചി­ത്ര­വു­മാ­യി എന്നെ പേ­ടി­പ്പി­ച്ചു­കൊ­ണ്ടു് ആ പു­സ്ത­കം! അ­തി­നെ­ക്കു­റി­ച്ചു് വ­ള­രെ­ക്കു­റ­ച്ചേ കേ­ട്ടി­ട്ടു­ള്ളു­വെ­ങ്കി­ലും അ­തു­ത­ന്നെ ഇ­നി­യു­ള്ള രാ­ത്രി­ക­ളു­ടെ ഉ­റ­ക്കം കളയാൻ ധാ­രാ­ളം.

ദി­വ­സ­ങ്ങൾ ക­ഴി­യു­ന്തോ­റും അൻ­പി­ന്റെ കു­ട്ടി­ത്ത­ങ്ങ­ളിൽ ഞാൻ മ­യ­ങ്ങി­പ്പോ­യെ­ങ്കി­ലും അ­കാ­ര­ണ­മാ­യ അ­വ­ന്റെ മ­ര­ണ­ഭ­യം എന്നെ ശ­ല്യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രു­ന്നു. ടെ­ക്നോ­ള­ജി­യു­ടെ ലോ­ക­ത്തു് പു­പ്പു­ലി­യാ­ണെ­ങ്കി­ലും ചെ­യ്തി­ക­ളെ മു­ഴു­വൻ പുണ്യ-​പാപങ്ങളായാണു് അ­വ­നെ­ണ്ണു­ക. അതും സാ­ധാ­ര­ണ­ലോ­ക­ത്തി­ന്റെ ക­ണ­ക്കി­ല­ല്ല, യ­മ­ലോ­ക­ത്തി­ന്റെ അ­തി­സൂ­ക്ഷ്മ­മാ­യ വി­ധി­ന്യാ­യ­ങ്ങ­ളിൽ. ഇ­പ്പോൾ സ്വാ­ഭാ­വി­ക­മാ­യി ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന പ്ര­വൃ­ത്തി­ക­ളോ­രോ­ന്നും ചി­ത്ര­ഗു­പ്ത­ന്റെ ക­ണ­ക്കിൽ എ­ണ്ണ­പ്പെ­ട്ട പാ­പ­ങ്ങ­ളാ­ണെ­ന്നും അ­വ­യ്ക്കൊ­ക്കെ കൊടിയ ശിക്ഷ ത­ങ്ങ­ളെ കാ­ത്തി­രി­ക്കു­ന്നു­ണ്ടെ­ന്നും അവൻ പറയും. നിർ­ദ്ദോ­ഷ­മാ­യ ഒരു നു­ണ­പ­റ­യു­ന്ന­തു­പോ­ലും അവനെ ഭ­യ­പ്പെ­ടു­ത്തു­ന്ന­തു് ഈ ധാ­ര­ണ­കൊ­ണ്ടാ­ണു്. ഇ­വ­നി­ങ്ങ­നെ എ­ത്ര­നാൾ മു­ന്നോ­ട്ടു­പോ­കു­മെ­ന്നു് ഞങ്ങൾ സ­ഹ­പ്ര­വർ­ത്ത­കർ ആ­ശ­ങ്ക­പ്പെ­ടും. ത­മാ­ശ­യ്ക്കും കൗ­തു­ക­ത്തി­നും പ­രി­ഹാ­സ­ത്തി­നു­മ­പ്പു­റം അ­വ­ന്റെ ന­ര­ക­സ­ങ്കൽ­പ്പ­ങ്ങൾ­ക്കു് ഞാൻ കാ­തു­കൊ­ടു­ക്കാ­റി­ല്ലെ­ന്ന­താ­ണു് സത്യം.

അ­വ­ന്റെ പ്രോ­ജ­ക്റ്റ് ടീ­മി­ലേ­ക്കു് കർ­ണ്ണാ­ട­ക­ത്തിൽ­നി­ന്നു് ഉ­ഷാ­റാ­ണി എ­ന്നൊ­രു സ്ത്രീ വന്നു ചേർ­ന്ന­തു മുതൽ അൻപ് ആ­ന്ത­രി­ക­സം­ഘർ­ഷ­ത്തി­ലാ­യി­രു­ന്നു. കാ­ഴ്ച­യിൽ അവൾ വി­വാ­ഹി­ത­യാ­ണു്. മം­ഗ­ള­സൂ­ത്രം, സീ­മ­ന്ത­ത്തിൽ സി­ന്ദൂ­രം, കാലിൽ മി­ഞ്ചി, ക­യ്യിൽ കു­പ്പി­വ­ള… പക്ഷേ, പെ­രു­മാ­റ്റ­ത്തിൽ അ­തി­ന്റെ യാ­തൊ­രു ലാ­ഞ്ഛ­ന­യും അവൾ കാ­ണി­ക്കു­ന്നി­ല്ല. സ്ത്രീ­കൾ അൻ­പി­ന്റെ ശ­ക്ത­മാ­യ ദൗർ­ബ­ല്യ­മാ­യി­രു­ന്ന­ല്ലോ. പക്ഷേ, പാ­പ­സ­ങ്ക­ല്പം­നി­മി­ത്തം, ക­ന്യ­ക­യെ, വി­വാ­ഹി­ത­യെ, വി­ധ­വ­യെ, ഗർ­ഭി­ണി­യെ ഇ­ങ്ങ­നെ ഒ­രു­പാ­ടു­സ്ത്രീ­ക­ളെ മറ്റേ ക­ണ്ണു­കൊ­ണ്ടു നോ­ക്കാൻ പാ­ടി­ല്ലെ­ന്നു് അ­വ­ന്റെ പു­രാ­ണം പ­ഠി­പ്പി­ച്ചി­ട്ടു­ണ്ടു്. ഇ­തൊ­ന്നു­മ­ല്ലാ­ത്ത ഒരു പെൺ­ത­രി­യെ ക­ണ്ടു­പി­ടി­ക്കാ­നു­ള്ള ത­ത്ര­പ്പാ­ടും ഉ­ള്ളിൽ തി­ള­ച്ചു­മ­റി­യു­ന്ന കാ­മ­ത്തി­ന്റെ ലാ­വ­യും; അൻപ് ധർ­മ്മ­സ­ങ്ക­ട­ത്തി­ലാ­യി.

ഞങ്ങൾ താ­മ­സി­ക്കു­ന്ന അതേ ഫ്ലോ­റി­ലാ­ണു് ഉ­ഷാ­റാ­ണി­യു­ടേ­യും മുറി.

മി­ക്ക­പ്പോ­ഴും വെ­ള്ള­വ­സ്ത്ര­മാ­ണു് അ­വ­രു­ടെ വേഷം. ചി­ല­പ്പോൾ സാരി, ചി­ല­പ്പോൾ ഇ­റു­കി­യ ചു­രി­ദാർ. അൻ­പി­ന്റെ ല­ക്ഷ­ണ­ശാ­സ്ത്ര­മ­നു­സ­രി­ച്ചു് ‘ഹ­സ്തി­നി’യുടെ എല്ലാ ക­ണ­ക്കു­ക­ളും ഒ­ത്ത­വൾ.

“മ­നു­ക്കു­ട്ടാ…”

അൻ­പി­ന്റെ ശൃം­ഗാ­രം തു­ട­ങ്ങു­മ്പോ­ഴേ ഞാൻ ഇ­ള­ക്കും.

“ധൈ­ര്യ­മു­ണ്ടെ­ങ്കിൽ ഒ­റ്റ­യ്ക്കു റൂ­മി­ലേ­ക്കു ചെ­ല്ലു്. പ­രി­ച­യ­പ്പെ­ടാ­നെ­ന്ന­മ­ട്ടിൽ. പ്രോ­ജ­ക്റ്റി­ന്റെ ഡീ­റ്റെ­യ്ൽ­സ് പ­റ­ഞ്ഞു­കൊ­ണ്ടു തു­ട­ങ്ങു്. പി­ന്നെ പ­തു­ക്കെ അ­വ­രു­ടെ താ­ല്പ­ര്യ നി­ല­വാ­ര­ങ്ങൾ ഒ­ന്ന­ള­ക്കു്. അൻപേ… അൻപേ… കൊ­ല്ലാ­തേ… ” നാ­ണി­ച്ചു് കു­ന്തം­മ­റി­ഞ്ഞു് അവൻ മു­റി­ക്കു­പു­റ­ത്തി­റ­ങ്ങി.

“കു­ള­പ്പ­മൊ­ന്നും ഇ­ല്ല­ല്ലോ അല്ലേ? അ­വ­രോ­ട് പാർവൈ എ­ന്ന­മോ മാ­തി­രി ഇ­ര്ക്ക്… മ­നു­ക്കു­ട്ടാ… ഗു­രു­വേ… ഞാൻ വറേൻ… ”

ശൃം­ഗാ­ര­ക്കു­ഴ­മ്പാ­യി അവൻ മു­റി­വി­ട്ടു പു­റ­ത്തു­പോ­യ­തും ഞാൻ വാ­യ്ത്ത­രി­പ്പു തീർ­ക്കാ­നാ­യി സി­ഗ­ര­റ്റു­കൊ­ളു­ത്തി. കു­റ­ച്ചു നേ­ര­ത്തി­നു­ശേ­ഷം വി­യർ­ത്തു­കു­ളി­ച്ചു് പ­രി­ഭ്ര­മി­ച്ചെ­ത്തി­യ അ­വ­നെ­ക്ക­ണ്ടു് ഞാൻ അ­ന്തം­വി­ട്ടു. ഇവനു് ഇ­ത്ര­യ്ക്കു ധൈ­ര്യ­മോ? ക­ണ്ടു­മു­ട്ടി­യ ഉടനെ എ­ല്ലാം ക­ഴി­ഞ്ഞോ? അവൻ പക്ഷേ, മു­റി­യിൽ കാ­ണി­ച്ച പ­രാ­ക്ര­മം ക­ണ്ട­പ്പോൾ എ­നി­ക്കാ­കെ പേ­ടി­യാ­ണു് തോ­ന്നി­യ­തു്.

“കും­ഭീ­പാ­കം… അ­തു­താൻ എ­ന­ക്ക് ക­ട­ക്ക­റ ദ­ണ്ഡ­നൈ… ആ­ണ്ട­വാ… ക­ട­വു­ളേ…” അവൻ പ്രാ­യ­ശ്ചി­ത്തം പോലെ ക­ട്ടിൽ­പ്പ­ടി­യിൽ നെ­റ്റി മു­ട്ടി­ച്ചു ക­ര­ഞ്ഞു.

വി­റ­ച്ചു­വി­റ­ച്ചു­കൊ­ണ്ടാ­ണു് അൻപ് ആ കഥ പ­റ­ഞ്ഞ­തു്. ഗ­രു­ഢ­പു­രാ­ണം പ്രേ­ത­കാ­ണ്ഡ­ത്തി­ലെ ഒരു വി­വ­ര­ണ­മാ­യി­രു­ന്നു അതു്. ദി­വ്യ­ക്ഷേ­ത്ര­ങ്ങൾ തോറും സ­ഞ്ച­രി­ച്ചു് യാ­ത്ര­ചെ­യ്യു­ന്ന ഒരു യു­വാ­വു് ഒരു രാ­ത്രി­യിൽ ഒരു ഗ്രാ­മ­ത്തി­ലെ­ത്തി. ക്ഷീ­ണം­കൊ­ണ്ടു് അ­ടു­ത്തു­ക­ണ്ട വീ­ട്ടി­ന്റെ തി­ണ്ണ­യിൽ­ക്ക­യ­റി അയാൾ കി­ട­ന്നു. അ­ക­ത്തു­ണ്ടാ­യി­രു­ന്ന ഒരു സു­ന്ദ­രി­യാ­യ യുവതി ഇ­തൊ­ക്കെ കാ­ണു­ന്നു­ണ്ടാ­യി­രു­ന്നു. അവൾ ശ­ബ്ദ­മി­ല്ലാ­തെ വാതിൽ തു­റ­ന്നു് പു­റ­ത്തു­വ­ന്നു. യു­വാ­വു് ഉ­ണർ­ന്നു നോ­ക്കി­യ­പ്പോൾ ക­ഴു­ത്തിൽ താ­ലി­യു­മാ­യി നിൽ­ക്കു­ന്ന സ്ത്രീ­യെ കണ്ടു. അയാൾ ചോ­ദി­ച്ചു, വി­വാ­ഹി­ത­യാ­യ നീ­യി­ങ്ങ­നെ മ­റ്റൊ­രു പു­രു­ഷ­നെ സ­മീ­പി­ക്കാ­മോ എ­ന്നു്. അവൾ പ­റ­ഞ്ഞു, എന്റെ ഭർ­ത്താ­വാ­ണു് പ്ര­ശ്ന­മെ­ങ്കിൽ ഇ­പ്പോൾ വ­രാ­മെ­ന്നു­പ­റ­ഞ്ഞു് അ­ക­ത്തു­ചെ­ന്നു് സ്വ­ന്തം ഭർ­ത്താ­വി­നെ അവൾ വ­ക­വ­രു­ത്തി. ഇനി കു­ഴ­പ്പ­മി­ല്ല­ല്ലോ എന്നു പ­റ­ഞ്ഞു് അവൾ സം­ഗ­മി­ച്ചു. പി­രി­യാൻ നേ­ര­ത്തു് ഇ­നി­യെ­ന്നാ­ണു് നമ്മൾ കാണുക എ­ന്നു് സ­ങ്ക­ട­ത്തോ­ടെ ചോ­ദി­ച്ച അ­വ­ളോ­ടു് യു­വാ­വു് പ­റ­ഞ്ഞു, നമ്മൾ ര­ണ്ടു­പേ­രും കും­ഭീ­പാ­കം എന്ന ന­ര­ക­ത്തിൽ­വ­ച്ചു കാണും.

ഉ­ഷാ­റാ­ണി­യു­മാ­യി ഈ കഥയിൽ ബ­ന്ധി­ച്ച­തെ­ന്തി­നെ­ന്നു് ഞാൻ ചോ­ദി­ച്ചു.

“അ­വ­ള്ക്ക് വെ­ക്ക­മേ ക­ട­യാ­തു് മനൂ… നാൻ… നാൻ…”

ഞാൻ അവനെ ത­ണു­പ്പി­ക്കാൻ ശ്ര­മി­ച്ചു.

“അൻപേ… നീ ഭാ­ഗ്യ­വാ­നാ­ണെ­ടാ… ഉ­ഷാ­റാ­ണി­യാ­ണു് നി­ന­ക്കു­ള്ള മ­രു­ന്നു്. മൂ­ന്നു­നേ­രം ഓരോ മാ­ത്ര­വീ­തം ശാ­പ്പി­ട്… എ­ല്ലാ­മേ ശ­രി­യാ­യി­ടും…” എന്റെ പ­രി­ഹാ­സം ത­മി­ഴാ­യി ചി­ത­റി­വീ­ണു.

അ­ന്നു് ഉ­റ­ങ്ങാൻ കി­ട­ക്കു­മ്പോൾ, മാർ­ക്ക­ണ്ഡേ­യൻ, അ­ജാ­മി­ളൻ, പ്ര­ഹ്ലാ­ദൻ, ഗ­ജേ­ന്ദ്രൻ… മ­ര­ണ­ത്തി­ന്റെ പി­ടി­യിൽ­നി­ന്നു് ര­ക്ഷ­പ്പെ­ട്ട പു­രാ­ണ­ക­ഥാ­പാ­ത്ര­ങ്ങ­ളെ­യെ­ല്ലാം അവൻ എ­ണ്ണി­യെ­ണ്ണി­പ്പ­റ­ഞ്ഞു.

കാ­മ­സൂ­ത്രം മുതൽ ര­തി­ര­ഹ­സ്യ­വും അ­നം­ഗ­രം­ഗ­വും അ­ഭി­ലാ­ഷ­ചി­ന്താ­മ­ണി­യും വ­രെ­യു­ള്ള ശാ­സ്ത്ര­മു­റ­ക­ളെ­ല്ലാം ഞാനും അവനു് പ­രി­ച­യ­പ്പെ­ടു­ത്തി. ഇ­രു­പ­ത്ത­ഞ്ചു­നൂ­റ്റാ­ണ്ടോ­ളം പ­ഴ­ക്ക­മു­ള്ള ഭാ­ര­തീ­യ­ശാ­സ്ത്ര­മാ­ണ­തെ­ന്നും രതി ഇവിടെ പാ­പ­മാ­യി ഒ­രു­കാ­ല­ത്തും ക­രു­തി­യി­ട്ടി­ല്ലെ­ന്നും ഞാൻ ക്ലാ­സ്സെ­ടു­ത്തു. അൻപ് ഉ­ള്ളിൽ വി­റ­ച്ചു­കൊ­ണ്ടി­രു­ന്നു. വാ­സ്ത­വ­ത്തിൽ ഉ­ഷാ­റാ­ണി­യു­ടെ മു­റി­യിൽ­വ­ച്ചു് എ­ന്താ­ണു­ണ്ടാ­യ­തെ­ന്നു് അ­വ­നോ­ടു ചോ­ദി­ക്കാൻ­ത­ന്നെ പി­ന്നെ എ­നി­ക്കു ഭ­യ­മാ­യി.

“അവൾ എന്നെ കൊ­ല്ലും… എന്നെ ഊ­റ്റി­ക്കു­ടി­ക്കും… വാ­താ­പി­യു­ടെ നാ­ട്ടിൽ­നി­ന്നാ­ണു് അ­വ­ളു­ടെ വരവു്… ” എ­ന്നൊ­ക്കെ അൻപ് പു­ല­മ്പി­ക്കൊ­ണ്ടി­രു­ന്നു.

അതു് വേ­റൊ­രു കഥ.

കർ­ണ്ണാ­ട­ക­ത്തി­ലെ ബാ­ദാ­മി എന്ന സ്ഥ­ല­മാ­ണു് ഉ­ഷാ­റാ­ണി­യു­ടെ നാടു്. ശി­ലാ­ക്ഷേ­ത്ര­ങ്ങ­ളു­ടേ­യും ഗു­ഹാ­ശി­ല്പ­ങ്ങ­ളു­ടേ­യും നാടു്. ചാ­ലൂ­ക്യ­ന്മാ­രു­ടെ കേ­ന്ദ്ര­മാ­യി­രു­ന്ന വാ­താ­പി­യാ­ണു് പി­ന്നീ­ടു് ബാ­ദാ­മി­യാ­യ­ത­ത്രേ. അ­ഗ­സ്ത്യ­മു­നി­യു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ഒരു ക­ഥ­യു­ണ്ടു്. പ­ണ്ടു് ഇ­ല്വ­ലൻ എ­ന്നും വാ­താ­പി എ­ന്നും പേരായ ര­ണ്ടു് രാ­ക്ഷ­സ­ന്മാർ ഇവിടെ വ­സി­ച്ചി­രു­ന്നു. മാ­യാ­വി­ക­ളാ­യ ഇ­വർ­ക്കു് പല ജീ­വി­ക­ളു­ടേ­യും വേ­ഷ­മെ­ടു­ക്കാ­നു­ള്ള ക­ഴി­വു­ണ്ടു്. വാ­താ­പി ആ­ടി­ന്റെ വേ­ഷ­മെ­ടു­ത്തു് നിൽ­ക്കും. സ­മ്പ­ന്ന­രാ­യ ക­ച്ച­വ­ട­ക്കാ­രോ വ­ഴി­പോ­ക്ക­രോ ക­ട­ന്നു­പോ­കു­മ്പോൾ ഇ­ല്വ­ലൻ പ­ര­മ­സാ­ത്വി­ക­നാ­യി അവരെ വി­ളി­ച്ചു് ആ­ദ­രി­ച്ചു് അ­വ­രു­ടെ മു­ന്നിൽ­വ­ച്ചു് ഈ ആടിനെ വെ­ട്ടി ക­റി­വ­ച്ചു് അവരെ സൽ­ക്ക­രി­ക്കും. അതിഥി ഭ­ക്ഷി­ച്ചു­ക­ഴി­ഞ്ഞാൽ ഇ­ല്വ­ലൻ, ഉ­ച്ച­ത്തിൽ “വാ­താ­പീ… പു­റ­ത്തു­വാ” എ­ന്ന­ല­റും. ക­ഴി­ച്ച­വ­ന്റെ വ­യ­റു­പി­ളർ­ന്നു് രാ­ക്ഷ­സൻ പു­റ­ത്തു­വ­രു­ക­യും അതിഥി മ­രി­ച്ചു­വീ­ഴു­ക­യും ചെ­യ്യും. അ­വ­രു­ടെ സ്വ­ത്തു­ക്ക­ളൊ­ക്കെ അ­ങ്ങ­നെ അവർ അ­പ­ഹ­രി­ച്ചു ക­ഴി­ഞ്ഞു­പോ­ന്നു. അ­തു­വ­ഴി ക­ട­ന്നു­പോ­യ അ­ഗ­സ്ത്യ­മു­നി­യും ഈ കെ­ണി­യിൽ കു­രു­ങ്ങി. ഭ­ക്ഷ­ണം ക­ഴി­ക്കു­മ്പോൾ­ത്ത­ന്നെ മുനി ദി­വ്യ­ദൃ­ഷ്ടി­കൊ­ണ്ടു് ഇതിലെ ചതി മ­ന­സ്സി­ലാ­ക്കു­ക­യും ഉടനെ “വാ­താ­പീ നീ വ­യ­റി­ന­ക­ത്തു് ന­ല്ല­വ­ണ്ണം ദ­ഹി­ക്ക­ട്ടെ” എ­ന്നു് ആ­ജ്ഞാ­പി­ക്കു­ക­യും ചെ­യ്തു. ഇ­ല്വ­ലൻ വി­ളി­ച്ച­പ്പോ­ഴേ­ക്കും വാ­താ­പി ദ­ഹി­ച്ചി­രു­ന്നു.

പാവം അൻപ് അ­ഗ­സ്ത്യ­ന്റെ­യും ഭ­ക്ത­നാ­യി­രു­ന്നെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ സി­ദ്ധി­യൊ­ന്നും അ­വ­നി­ല്ലാ­യി­രു­ന്നു. അ­തി­നാ­ല­വൻ വാ­താ­പി­ക്കാ­രി­യെ അ­ങ്ങ­നെ­യും ഭ­യ­ന്നു. ദി­വ­സ­ങ്ങൾ ക­ഴി­യു­ന്തോ­റും അ­വ­ന്റെ ഭയം ശീ­ല­മാ­യി­ത്തു­ട­ങ്ങി. സർ­പ്പ­സൗ­ന്ദ­ര്യം എ­ന്നൊ­ക്കെ പ­റ­യു­ന്ന­തു് ഇ­താ­ണെ­ന്നു് ഞാൻ ഇ­ള­ക്കി. നാ­ണ­വും ശൃം­ഗാ­ര­വും പേ­ടി­യും നി­വൃ­ത്തി­കേ­ടും എ­ല്ലാം കൂ­ടി­ച്ചേർ­ന്നു് അൻപ് ഒ­ര­ഴ­ക­നാ­യി.

പി­ന്നെ­പ്പി­ന്നെ ഉ­ഷാ­റാ­ണി­യെ സം­ബ­ന്ധി­ക്കു­ന്ന ചോ­ദ്യ­ങ്ങ­ളിൽ­നി­ന്നു് അവൻ ഒ­ഴി­ഞ്ഞു­മാ­റി­ത്തു­ട­ങ്ങി. അ­ല്ലെ­ങ്കിൽ­ത്ത­ന്നെ മാ­ന്ത്രി­ക­മ­നോ­രോ­ഗി­യാ­യ അവനു് ഉ­ഷാ­ചി­കി­ത്സ ഫ­ലി­ക്കു­ന്നെ­ങ്കിൽ ഫ­ലി­ക്ക­ട്ടെ എ­ന്നു­ക­രു­തി ഞാനും അ­ക്കാ­ര്യം ഉ­പേ­ക്ഷി­ച്ചു.

മ­റ്റെ­ന്തോ ഒരു ദു­രൂ­ഹ­ത­കൂ­ടി അൻപ് പേ­റു­ന്നു­ണ്ടെ­ന്നു് താ­മ­സി­യാ­തെ വെ­ളി­പ്പെ­ട്ടു­തു­ട­ങ്ങി. നാ­ട്ടി­ലെ കൃഷി മു­ഴു­വൻ വ­രൾ­ച്ച­യിൽ ന­ശി­ച്ചു­പോ­യെ­ന്നും അനുജൻ ചീത്ത കൂ­ട്ടു­കെ­ട്ടി­ലാ­ണെ­ന്നും അമ്മ മ­രി­ച്ച­തിൽ­പ്പി­ന്നെ അ­ച്ഛ­ന്റെ മ­ദ്യ­പാ­നം വ­ല്ലാ­തെ വർ­ദ്ധി­ച്ചു­വെ­ന്നും വീ­ടി­ന്റെ ഒ­രു­ഭാ­ഗം ഇ­ടി­ഞ്ഞു­വീ­ണെ­ന്നും ഒക്കെ എ­ണ്ണ­മ­റ്റ പ­രാ­തി­കൾ അവൻ പ­റ­യാ­റു­ണ്ടെ­ങ്കി­ലും ഇതു് അ­തു­മാ­യൊ­ന്നും ബ­ന്ധ­പ്പെ­ട്ട­ത­ല്ലെ­ന്നു വ്യ­ക്ത­മാ­യി­രു­ന്നു. ഫോൺ­വി­ളി­കൾ­ക്കു ശേഷം അ­വ­നാ­കെ അ­സ്വ­സ്ഥ­നാ­യി­രു­ന്നു. മു­റി­യിൽ ത­നി­ച്ചി­രി­ക്കാ­നാ­യി എ­ന്നോ­ടു് പ­ല­പ്പോ­ഴും പു­റ­ത്തു­പോ­കാൻ ആ­വ­ശ്യ­പ്പെ­ടും. എന്റെ മേ­ശ­യിൽ­നി­ന്നു് സി­ഗ­ര­റ്റെ­ടു­ത്തു്, “അ­റി­യാ­ത്ത പ­ണി­ക്കു­നി­ന്നു് ” ചു­മ­ച്ചു ചു­മ­ച്ചു കരയും. രാ­ജേ­ട്ട­നോ­ടു പ­റ­ഞ്ഞു് കൂ­ടെ­ക്കൂ­ടെ മദ്യം വ­രു­ത്തി­ച്ചു് ഒ­റ്റ­യ്ക്കു ക­ഴി­ച്ചു­തു­ട­ങ്ങി­യ­തോ­ടെ എ­നി­ക്കു ശ­രി­ക്കും ദേ­ഷ്യം വന്നു. ഗ­രു­ഢ­പു­രാ­ണം അ­വ­ന്റെ മർ­മ്മ­മാ­ണെ­ന്നു് എ­നി­ക്ക­റി­യാം. അതിനെ നി­ന്ദി­ച്ചാൽ അവനു് ശ­രി­ക്കും നോ­വു­മെ­ന്നും. അ­വ­ന­റി­യാ­തെ ഞാ­ന­തെ­ടു­ത്തു്, ഉ­ഷാ­റാ­ണി ഫോ­ണു­മാ­യി വാ­തിൽ­തു­റ­ന്നു് പു­റ­ത്തി­റ­ങ്ങി­യ നേ­ര­ത്തു് അ­വ­ളു­ടെ മു­റി­യിൽ ത­ല­യ­ണ­യ്ക്ക­ടി­യിൽ വച്ചു.

ഒ­റ്റ­ച്ചോ­ദ്യ­ത്തി­നു് ര­ണ്ടു­ത്ത­രം കി­ട്ടു­ന്ന വിദ്യ അ­ങ്ങ­നെ ഞാൻ ന­ട­പ്പി­ലാ­ക്കി.

ഇ­പ്പോൾ അധികം മി­ണ്ടാ­ട്ട­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് പു­സ്ത­കം എ­വി­ടെ­യെ­ന്നു് നേ­രി­ട്ടു­ചോ­ദി­ക്കാൻ അവനു മ­ടി­കാ­ണും. എ­ങ്കി­ലും മു­റി­മു­ഴു­വൻ അവൻ അ­തി­നാ­യി അ­രി­ച്ചു­പെ­റു­ക്കി. ചോ­ദ്യം നാ­ത്തു­മ്പ­ത്തെ­ത്തി­ച്ചു് വേ­ണ്ടെ­ന്നു വ­യ്ക്കു­ന്ന­തു് ഞാ­നാ­സ്വ­ദി­ച്ചു.

മൂ­ന്നാം ദിവസം എന്നെ അമ്പേ ത­കർ­ത്തു­കൊ­ണ്ടു് അവൻ ഗ­രു­ഢ­പു­രാ­ണ­വു­മാ­യി മു­റി­യിൽ ക­യ­റി­വ­ന്നു് അ­തി­ന്റെ സ്ഥാ­ന­ത്തു പ്ര­തി­ഷ്ഠി­ച്ചു് മി­ണ്ടാ­തെ പു­റ­ത്തു­പോ­യി. ഒരു വാ­ക്കു­പോ­ലും എ­ന്നോ­ടു ചോ­ദി­ച്ചി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, ഇ­ക്കാ­ര്യ­ത്തിൽ എ­നി­ക്കൊ­രു ക­യ്യു­മി­ല്ലെ­ന്നു വ­രു­ത്തും വി­ധ­മാ­യി­രു­ന്നു അ­വ­ന്റെ നി­ല­പാ­ടു്. ഞാൻ ശ­രി­ക്കും തു­ന്നം പാടി. അന്നു രാ­ത്രി അവൻ ന­ന്നാ­യി മ­ദ്യ­പി­ച്ചു് മു­റി­യിൽ ഏറെ വൈ­കി­വ­ന്നു് നേരെ കി­ട­ക്ക­യി­ലേ­ക്കു കയറി കി­ട­ന്നു. ക­ട്ടിൽ­ക്കാ­ലി­നു് ഭ­സ്മ­ക്കു­റി­യി­ല്ല, പ­ത്മാ­സ­ന­ത്തിൽ യ­മാ­ഷ്ട­ക­മ­ന്ത്ര­മി­ല്ല, വി­രൽ­ത്തു­മ്പിൽ ഭസ്മം പി­ടി­ച്ചു­ള്ള ആ­ഭി­ചാ­ര­മി­ല്ല. ത­ല­യ­ണ­യെ ഇ­റു­ക്കി പു­ണർ­ന്നു് ക­മി­ഴ്‌­ന്ന­ടി­ച്ചു് ഒ­രൊ­റ്റ കി­ട­പ്പു്.

പി­റ്റേ­ന്നു് മു­റി­യിൽ വെ­ളി­ച്ച­വും ശ­ബ്ദ­വും ഒക്കെ കൊ­ണ്ടാ­ണു് ഞാ­നെ­ഴു­ന്നേ­റ്റ­തു്. സ്യൂ­ട്ട്കേ­സും ഹാ­ന്റ്ബാ­ഗു­മാ­യി അവൻ യാ­ത്ര­യ്ക്കൊ­രു­ങ്ങി നിൽ­ക്കു­ന്നു.

“നാൻ ക­ല­മ്പ­റേൻ… ”

ഭൂ­മി­യി­ലേ­ക്കി­റ­ങ്ങാൻ ഞാ­നെ­ടു­ത്ത നി­മി­ഷ­ങ്ങൾ­ക്കി­ട­യിൽ അവൻ വാ­തിൽ­ചാ­രി പു­റ­ത്തി­റ­ങ്ങി­ക്ക­ഴി­ഞ്ഞു.

പി­റ്റേ­ന്നു­കാ­ല­ത്തു് എ­ഴു­ന്നേ­റ്റു് അൻപ് ഇ­റ­ങ്ങി­പ്പോ­യ­തോർ­ക്കാ­തെ, ഞാൻ കൊ­തു­കു­വ­ല­യി­ട്ടു മൂടിയ അ­വ­ന്റെ ക­ട്ടി­ലി­ലേ­ക്കു് കു­റേ­നേ­രം നോ­ക്കി­യി­രു­ന്നു. അവനെ ഉ­ണർ­ത്താ­നെ­ന്നോ­ണം വ­ല­പൊ­ക്കി­മാ­റ്റി­യ­തും കി­ട­ക്ക­യു­ടെ ഒ­ത്ത­ന­ടു­ക്ക്, നി­ഗൂ­ഢ­സ­ന്ദേ­ശം പോലെ, ആ­ത്മ­ഹ­ത്യാ­ക്കു­റി­പ്പു­പോ­ലെ, തന്റെ അ­പ­ര­ലോ­ക­ത്തേ­ക്കു­ള്ള താ­ക്കോൽ പോലെ ഗ­രു­ഢ­പു­രാ­ണം അവൻ വ­ച്ചു് പോ­യി­രി­ക്കു­ന്നു. പഴകി, വ­ക്കു­കൾ പി­ഞ്ഞു­തു­ട­ങ്ങി­യ ആ ത­മി­ഴ്ഗ്ര­ന്ഥം ഞാൻ പേ­ടി­യോ­ടെ എ­ടു­ത്തു മ­റി­ച്ചു. ത­പ്പി­ത്ത­പ്പി ത­മി­ഴ­ക്ഷ­ര­ങ്ങൾ ഞാൻ വാ­യി­ച്ചെ­ടു­ത്തു, “ശ്രീ ഗ­രു­ഢ­പു­രാ­ണ­വ­സ­നം”. മ­ദ്രാ­സി­ലെ ‘മാ­രൈ­മ­ലൈ­യ­ഡി­കൾ’ ലൈ­ബ്ര­റി­യിൽ­നി­ന്നു് ഇഷ്യൂ ചെ­യ്തെ­ടു­ത്ത പു­സ്ത­ക­മാ­യി­രു­ന്നു അതു്. 1894ൽ പ്ര­സി­ദ്ധീ­ക­രി­ച്ച അ­റു­പ­ഴ­ഞ്ചൻ കോ­പ്പി. പ­തു­ക്കെ അ­ക­ത്തെ താ­ളു­കൾ മ­റി­ക്കു­ന്തോ­റും അ­രു­താ­ത്ത­തെ­ന്തോ ചെ­യ്യു­ന്ന­തി­ന്റെ ത­രി­പ്പു് എ­ന്നി­ലാ­സ­ക­ലം പ­ട­രു­ന്നു­ണ്ടാ­യി­രു­ന്നു. പഴകിയ തമിഴ് ലി­പി­ക­ളു­ടെ വ­ക്കും വ­ടി­വും കെട്ട രൂ­പ­ങ്ങൾ­ക്കി­ട­യ്ക്കു് ചു­മർ­ച്ചി­ത്ര­വ­ടി­വിൽ ഇ­ട­യ്ക്കി­ടെ ഓരോ പേജിൽ ചി­ത്ര­ങ്ങൾ വ­ര­ച്ചു­വ­ച്ചി­രി­ക്കു­ന്നു. രണ്ടു നൂ­റ്റാ­ണ്ടു­മു­മ്പു­ള്ള ഏതോ ചി­ത്ര­കാ­രൻ ഉ­റ­ക്ക­മി­ള­ച്ചു് പേ­ടി­ച്ച­ര­ണ്ടു് വ­ര­ച്ചു­ണ്ടാ­ക്കി­യ രേ­ഖാ­ചി­ത്ര­ങ്ങൾ! ശൗ­ന­കാ­ദി­കൾ­ക്കു് സൂ­ത­മു­നി­യും ഗ­രു­ഢ­നു് മ­ഹാ­വി­ഷ്ണു­വും പു­രാ­ണ­ത­ത്വം വി­വ­രി­ക്കു­ന്ന­തു്, യ­മ­രാ­ജൻ കി­ങ്ക­ര­ന്മാർ­ക്കു് ആ­ജ്ഞ­നൽ­കു­ന്ന­തു്, കി­ങ്ക­ര­ന്മാർ മ­നു­ഷ്യാ­ത്മാ­വി­നെ കാ­ല­പാ­ശ­ത്താൽ ബ­ന്ധി­ക്കു­ന്ന­തു്, പി­ശാ­ചു­ക്ക­ളും യ­മ­കി­ങ്ക­ര­രും ചേർ­ന്നു് ആ­ത്മാ­വി­നു് പി­ണ്ഡ­ശ­രീ­രം നൽ­കു­ന്ന­തു്, മുൾ­മ­ര­ങ്ങൾ മാ­ത്രം നി­റ­ഞ്ഞ അ­സി­പ­ത്ര­വ­നം… ചി­ത്ര­ങ്ങ­ളോ­രോ­ന്നും എ­ന്നെ­വി­റ­ളി­പി­ടി­പ്പി­ച്ചു. മ­രി­ച്ച­വ­രു­ടെ ആ­ത്മാ­ക്കൾ പ്രേ­ത­ക്കൂ­ട്ട­ങ്ങ­ളാ­യി അവയിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു് അ­തി­ദ­യ­നീ­യ­മാ­യാ­ണു്. ചെ­യ്തു­കൂ­ട്ടി­യ പാ­പ­ങ്ങ­ളു­ടെ പ­ശ്ചാ­ത്താ­പ­ത്തീ­യിൽ അ­സ്ഥി­പ­ഞ്ജ­ര­ങ്ങ­ളാ­യ­വ.

ഗ­രു­ഢ­പു­രാ­ണ­ത്തി­ന്റെ ര­ഹ­സ്യ­മ­റി­യാ­നാ­യി ഞാൻ പി­റ്റേ­ന്നു് ഇൻ­സ്റ്റി­റ്റ്യൂ­ട്ടി­ലെ ലൈ­ബ്ര­റി­യിൽ പരതി. ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലു­മാ­യി ല­ഭി­ച്ച വ്യാ­ഖ്യാ­ന­ങ്ങ­ളി­ലൂ­ടെ ഞാൻ അൻ­പി­ന്റെ മ­ന­സ്സു­വാ­യി­ക്കാൻ വി­ഫ­ല­ശ്ര­മം ന­ട­ത്തി. പാ­പ­കർ­മ്മ­ങ്ങൾ ചെ­യ്യു­ന്ന­വർ­ക്കു് യ­മ­മാർ­ഗ്ഗ­ത്തിൽ സം­ഭ­വി­ക്കു­ന്ന ന­ര­ക­യാ­ത­ന­ക­ളാ­ണു് ഗ­രു­ഢ­ന്റെ ആ­വ­ശ്യ­പ്ര­കാ­രം മ­ഹാ­വി­ഷ്ണു അതിൽ വർ­ണ്ണി­ക്കു­ന്ന­തു്.

images/sreevalsan-1-t.png

മ­ര­ണ­ത്തി­ന്റെ നി­മി­ഷ­ത്തിൽ ഉ­റ്റ­വ­രു­ടെ ആർ­ത്ത­നാ­ദം­കേ­ട്ടും കാ­ല­ദൂ­ത­ന്മാ­രെ­ക്ക­ണ്ടു് മൂർ­ച്ഛി­ച്ചും പ­ഞ്ചേ­ന്ദ്രി­യ­ങ്ങൾ ഒ­ന്നൊ­ന്നാ­യി വി­ട്ടു­പി­രി­ഞ്ഞും ചൈ­ത­ന്യ­വും പ്രാ­ണ­നും ഇളകി, മ­നു­ഷ്യാ­ത്മാ­വു് ആ മു­ഹൂർ­ത്ത­ത്തെ ക­ല്പാ­ന്ത­കാ­ലം­പോ­ലെ ദീർ­ഘ­മാ­യി അ­നു­ഭ­വി­ക്കു­ന്നു­വ­ത്രേ. നൂ­റു­തേ­ളു­കൾ ഒ­ന്നി­ച്ചു ക­ടി­ച്ചാ­ലു­ള്ള വേദന അവർ അ­നു­ഭ­വി­ക്കു­ന്നു. ജ്വ­ലി­ക്കു­ന്ന ക­ണ്ണു­ക­ളും ഭ­യ­ങ്ക­ര­മാ­യ ക­റു­ത്തി­രു­ണ്ട ദേ­ഹ­വും ക്രൂ­ര­ന­ഖ­ങ്ങ­ളു­മു­ള്ള യ­മ­ഭ­ട­ന്മാർ വ­ന്നു് ജീവനെ ക­യ­റു­കൊ­ണ്ടു ബ­ന്ധി­ച്ചു് യാ­ത­നാ­ദേ­ഹ­ത്തി­ലാ­ക്കു­ന്നു. മ­രി­ച്ചു­ക­ഴി­ഞ്ഞാൽ വേ­ദ­ന­യ­റി­യേ­ണ്ട­ല്ലോ എ­ന്നു് സ­മാ­ധാ­നി­ക്കാൻ വ­ര­ട്ടെ. യാ­ത­നാ­ദേ­ഹ­ത്തി­നു് വേ­ദ­ന­യു­ടെ­യും പീ­ഡ­ന­ങ്ങ­ളു­ടെ­യും മു­ഴു­വൻ അ­നു­ഭ­വ­വും സ­ഹി­ക്കേ­ണ്ടി­വ­രും. ജീ­വി­ച്ചി­രി­ക്കു­മ്പോൾ ന­മ്മു­ടെ വേദന മ­രി­ക്കു­വോ­ളം മാ­ത്ര­മ­ല്ലേ­യു­ള്ളൂ, മ­രി­ച്ചു­ക­ഴി­ഞ്ഞ ദേ­ഹ­ത്തി­നു് യാതന ഒ­രി­ക്ക­ലും അ­വ­സാ­നി­ക്കു­ന്നി­ല്ല. കാരണം, യാ­ത­ന­ക­ളു­ടെ പ­ര­മാ­വ­ധി­യാ­യ മരണം ആ­ദ്യ­മേ ന­ട­ന്നു­ക­ഴി­ഞ്ഞ­ല്ലോ.

നൂ­റ്റാ­ണ്ടു­ക­ളു­ടെ പ­ഴ­കി­യ­മ­ണം ഉ­റ­ഞ്ഞു­കൂ­ടി­യ ലൈ­ബ്ര­റി­യു­ടെ ഇ­രു­ണ്ട ഇ­ട­നാ­ഴി­യിൽ­നി­ന്നു് എ­നി­ക്കു് ഉ­ച്ച­ത്തിൽ നി­ല­വി­ളി­ക്ക­ണ­മെ­ന്നു തോ­ന്നി.

പു­രാ­ണ­ത്തി­ലെ ഭീകരത ആ­രം­ഭി­ക്കാ­നി­രി­ക്കു­ന്നേ­യു­ള്ളൂ.

യ­മ­ഭ­ട­ന്മാ­രു­ടെ ചാ­ട്ട­വാ­റ­ടി­യേ­റ്റു് നെ­ഞ്ചു­ത­കർ­ന്നു­ള്ള വേദന. വ­ഴി­യിൽ ക­ടി­ച്ചു­കീ­റു­ന്ന നാ­യ്ക്കൾ. ചു­ട്ട­മ­ണ­ലി­ലൂ­ടെ അ­ന­ന്ത­മാ­യ ദൂരം വീണും ഞ­ര­ങ്ങി­യും ക്രൂ­ര­മർ­ദ്ദ­ന­മേ­റ്റും നി­ല­വി­ളി­ച്ചു ക­ര­ഞ്ഞും താ­ണ്ട­ണം. അ­ട­ങ്ങാ­ത്ത വി­ശ­പ്പും ദാ­ഹ­വും. മു­ള്ളി­ല­കൾ മാ­ത്ര­മു­ള്ള മ­ര­ങ്ങൾ. ചി­ത്ര­ഗു­പ്ത­ന്റെ അ­നു­ച­ര­രാ­യ ശ്ര­വ­ണർ, ഈ ജ­ന്മ­ത്തിൽ ചെ­യ്തു­കൂ­ട്ടി­യ പാ­പ­ങ്ങൾ എ­ണ്ണി­യെ­ണ്ണി­പ്പ­റ­യും. അ­തി­നു­ള്ള ഘോ­ര­ശി­ക്ഷ­കൾ വ­ഴി­യി­ലു­ട­നീ­ളം പ­റ­ഞ്ഞു­കേൾ­പ്പി­ക്കും. യ­മ­പാ­ത­യിൽ അ­തി­ഘോ­ര­മാ­യ പ­തി­നാ­റു പ­ട്ട­ണ­ങ്ങൾ. അ­വി­ട­ങ്ങ­ളിൽ വി­ചി­ത്ര­മാ­യ യാ­ത­നാ­മു­റ­കൾ.

ഉ­റ്റ­വ­രാ­രെ­ങ്കി­ലും നൽ­കു­ന്ന പി­ണ്ഡം കൊ­ണ്ടു് യാ­ത­നാ­ദേ­ഹം­വി­ട്ടു് ആ­ത്മാ­വി­നു് പി­ണ്ഡ­ദേ­ഹം ല­ഭി­ക്കു­മ­ത്രേ. ഓ­രോ­ദി­വ­സ­വും നൽ­കു­ന്ന പി­ണ്ഡം­കൊ­ണ്ടു് ശി­ര­സ്സു്, ക­ഴു­ത്തു്, ഹൃദയം, പൃ­ഷ്ഠം, നാഭി, ഗു­ഹ്യം, തുട, മു­ട്ടു്, പാ­ദ­ങ്ങൾ എ­ന്നി­ങ്ങ­നെ. പ­ത്താം ദി­വ­സ­ത്തെ പി­ണ്ഡ­ത്താൽ ല­ഭി­ച്ച വി­ശ­പ്പും ദാ­ഹ­വും പ­തി­നൊ­ന്നും പ­ന്ത്ര­ണ്ടും ദി­വ­സ­ത്തെ പി­ണ്ഡം­കൊ­ണ്ടു് അല്പം ശ­മി­ക്കു­ന്നു.

എ­ങ്കി­ലും യാ­ത­ന­കൾ തീ­രു­ന്നി­ല്ല. യ­മ­സ­ങ്കേ­ത­ത്തി­ലേ­ക്കു് പി­ണ്ഡ­ദേ­ഹ­ത്തെ കൊ­ണ്ടു­പോ­കു­മ്പോൾ ക­ട­ന്നു­പോ­കേ­ണ്ട മ­ഹാ­ഘോ­ര­മാ­യ വൈ­ത­ര­ണി എന്ന ന­ദി­യു­ണ്ടു്. ചോ­ര­യും മ­ല­മൂ­ത്ര­ങ്ങ­ളും ശു­ക്ല­വും ഒ­ഴു­കു­ന്ന നദി. ഇ­റ­ച്ചി­കൊ­ത്തി­പ്പ­റി­ക്കു­ന്ന വലിയ ക­ഴു­ക­ന്മാ­രും മു­ത­ല­ക­ളും ഭീ­ക­ര­ജ­ല­ജീ­വി­ക­ളും അ­തി­ലു­ണ്ടു്. എ­ങ്ങ­നെ­യെ­ങ്കി­ലും അതും താ­ണ്ടി­യാൽ യ­മാ­ല­യ­ത്തി­ലെ­ത്തി. അവിടെ ചി­ത്ര­ഗു­പ്ത­ന്റെ ക­ണ­ക്കു­പു­സ്ത­ക­ത്തിൽ പ­രേ­ത­നു­ള്ള യ­ഥാർ­ത്ഥ ശിക്ഷ രേ­ഖ­പ്പെ­ടു­ത്തി­വ­ച്ചി­രി­ക്കു­ന്നു. നാ­ലു­ല­ക്ഷ­ത്തോ­ളം ന­ര­ക­ങ്ങ­ളിൽ 28 എ­ണ്ണ­മാ­ണു് മ­ഹാ­ന­ര­ക­ങ്ങൾ. താ­മി­സ്രം, രൗരവം, കും­ഭീ­പാ­കം, അ­ന്ധ­കൂ­പം, വ­ജ്ര­ക­ണ്ട­കം, പു­യോ­ധം, ക്ഷാ­ര­കർ­ദ്ദ­മം, ശൂ­ല­പ്രോ­ധം, സൂ­ചീ­മു­ഖം…ഞാൻ അ­വ­യോ­രോ­ന്നി­ന്റെ­യും വി­വ­ര­ണ­ങ്ങൾ വാ­യി­ച്ചു് ക­ണ്ണു­മ­ഞ്ഞ­ളി­ച്ചു്, ശ്വാ­സം­കി­ട്ടാ­തെ ലൈ­ബ്ര­റി­യി­ട­നാ­ഴി­യിൽ വീ­ണി­രി­ക്ക­ണം. കു­റേ­നേ­രം­ക­ഴി­ഞ്ഞു് സെ­ക്യൂ­രി­റ്റി വ­ന്നു് ത­ട്ടി­വി­ളി­ച്ച­പ്പോ­ഴാ­ണു് ഞാ­നു­ണർ­ന്ന­തു്.

ര­ണ്ടു­ദി­വ­സ­ത്തി­നു ശേഷം ഒരു ന­ട്ടു­ച്ച­യ്ക്കു് സൈ­ല­ന്റ് മോ­ഡി­ലാ­യി­രു­ന്ന എന്റെ ഫോൺ നിർ­ത്താ­തെ ത­രി­ച്ചു­കൊ­ണ്ടി­രു­ന്നു. ഓ­ഫീ­സി­നു പു­റ­ത്തെ­ത്തി ഫോ­ണെ­ടു­ത്തു നോ­ക്കി­യ­പ്പോൾ അതു് അൻ­പി­ന്റെ ന­മ്പ­റാ­ണു്. എ­ന്തെ­ങ്കി­ലും പ­റ­യാ­നി­ട­കി­ട്ടും മു­ന്നേ, അ­പ്പു­റ­ത്തു­നി­ന്നു് അ­തി­ദ­യ­നീ­യ­മാ­യ ഒരു നി­ല­വി­ളി­യാ­ണു് കേ­ട്ട­തു്. തു­ടർ­ന്നു് ഉ­ച്ച­ത്തിൽ ത­മി­ഴിൽ ആ­രു­ടെ­യൊ­ക്കെ­യോ അ­ലർ­ച്ച­പോ­ലു­ള്ള തെ­റി­വി­ളി­ക­ളും വടിയോ ഇ­രു­മ്പാ­യു­ധ­ങ്ങ­ളോ വാ­യു­വിൽ പു­ള­യു­ന്ന ഒ­ച്ച­യും. പി­ന്നെ ആ ഫോൺ ക­ല്ലിൽ എ­റി­ഞ്ഞു­ട­യ്ക്കു­ന്ന ശ­ബ്ദ­ത്തോ­ടെ ക­ണ­ക്ഷൻ മു­റി­ഞ്ഞു. ക­ണ്ണും ചെ­വി­യു­മ­ട­ഞ്ഞു് ഒരു കൊ­ടു­ങ്കാ­റ്റു­പോ­ലെ ഞാൻ അ­ടു­ത്ത സെ­ക്ഷ­നി­ലെ സെൽ­വ­കു­മാ­റി­നെ തേടി. “അതേയ്… ന­മ്മു­ടെ അൻ­പി­നു് എന്തോ അപകടം പ­റ്റി­യി­ട്ടു­ണ്ടു്. ഇ­പ്പോൾ അ­വ­ന്റെ ഫോ­ണിൽ­നി­ന്നൊ­രു കോൾ വന്നു.”

“ഹേയ്… മനൂ, എന്ന ശൊൽ­റീ­ങ്ക… ഇ­ന്നു് കാ­ലൈ­യി­ലെ കൂടെ ഞാൻ പേ­ശീ­ട്ടി­രു­ന്തേ­നേ… ഒ­ന്നു­മേ ആഹാത്… അ­വ­നോ­ടു് തമ്പി, ലാ­സ്റ്റ് വീ­ക്കി­ലെ എ­ന്ന­മോ പോ­യ്സൺ സാ­പ്പി­ട്ട് തർ­ക്കൊ­ലൈ പ­ണ്ണി­ട്ടാൻ. അ­തി­നാ­ലെ താനേ അവൻ ലീ­വു­പോ­ട്ട് ഊ­ര്ക്ക് ക­ല­മ്പി­നാൻ. നീങ്ക പോ­ങ്ക­സാർ, നാൻ എ­പ്പ­ടി­യാ­വ­തു് വി­സാ­രി­ച്ചു് എ­താ­വ­തു് ക­ട­ച്ച്നാ ശൊൽ­റേൻ…”

നി­സ്സം­ഗ­മാ­യ ത­ഞ്ചാ­വൂർ ത­മി­ഴി­ന്റെ താ­ള­ത്തിൽ അ­യാ­ള­തു പ­റ­ഞ്ഞു. ഞാ­നെ­ന്റെ ഫോ­ണി­ലേ­ക്കു് പേ­ടി­യോ­ടെ നോ­ക്കി­ക്കൊ­ണ്ടു നി­ന്നു. സെൽവൻ എന്റെ പു­റ­ത്തു് തലോടി പ­റ­ഞ്ഞ­യ­ച്ചു. വൈ­കു­ന്നേ­ര­മാ­കു­മ്പോ­ഴേ­ക്കും അവൻ ആ­രോ­ടൊ­ക്കെ­യോ അ­ന്വേ­ഷി­ച്ചു് എന്തോ ചില പ­ന്തി­കേ­ടു് മ­ണ­ത്തു. അൻ­പി­നെ അ­ന്വേ­ഷി­ച്ചു് ഒരു ജീ­പ്പിൽ നാ­ല­ഞ്ചു­പേർ വ­ന്നെ­ന്നും അ­വ­രോ­ടു് സം­സാ­രി­ച്ചു് തർ­ക്കി­ച്ചു് അ­വ­രോ­ടൊ­പ്പം പു­റ­ത്തി­റ­ങ്ങി­യെ­ന്നും എ­ങ്ങ­നെ­യോ സെൽവൻ അ­റി­ഞ്ഞു. പി­ന്നീ­ടു് ഒരു വി­വ­ര­വും വീ­ട്ടു­കാർ­ക്കു ല­ഭി­ച്ചി­ട്ടി­ല്ല.

രാ­ത്രി ഏറെ വൈകി സെൽ­വ­കു­മാ­റി­ന്റെ ഫോൺ വ­രു­മ്പോൾ അൻ­പി­നോ­ടൊ­പ്പം ക­ഴി­ഞ്ഞ മു­റി­യിൽ ഞാൻ ത­നി­ച്ചു് ത­രി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു. മു­റി­മു­ഴു­വൻ അൻപു്. ഉ­റ­ക്കം കെ­ടു­ത്തി­ക്കൊ­ണ്ടു് അൻപു്. നിർ­ദ്ദ­യം അൻപ്!

“സാർ… അൻ­പ്ക്ക് മി­ക­വും മോ­സ­മാ­ന നി­ലൈ­മൈ തെ­രി­യ്റ്ത്. നാമ മ­ഞ്ച­ക്കൊ­ല്ലൈ പോ­ലാ­മാ സാർ?”

“ആ­ക്ച്വ­ലി എന്നാ ആച്ച് തെ­രി­യു­മാ? എ­താ­വ്തു് തകവൽ?”

“റൊമ്പ കൊ­ടൂ­ര­മാ എ­ന്നെ­ന്ന­മോ ന­ട­ന്ത്ര്ക്ക്… നാമ പോ­യി­ത്താൻ ആഹണം… ”

“ഷുവർ സെൽവൻ… ഏർളി മോർ­ണിം­ഗ് എ­താ­വ്ത് ബ­സ്സി­ര്ക്കാ പാ­ര്ങ്ക… ”

സെൽ­വ­നും ത­മി­ഴ­ന്റെ സ്വ­ത­സി­ദ്ധ­മാ­യ വിറയൽ പ­ടർ­ന്നു­തു­ട­ങ്ങി. ദൈ­വ­ങ്ങ­ളെ ഇ­ങ്ങ­നെ അ­നാ­യാ­സ­മാ­യി ഏറെ അ­ടു­പ്പ­ത്തോ­ടെ വി­ളി­പ്പു­റ­ത്തെ­ത്തി­ക്കാൻ ത­മി­ഴ­രെ­ക്ക­ഴി­ഞ്ഞേ­യു­ള്ളൂ. ഫോൺ മു­റി­ച്ച­പ്പോൾ മു­റി­യി­ലെ നി­ശ്ശ­ബ്ദ­ത പെ­രു­കി­പ്പെ­രു­കി ചെ­വി­തു­ള­ക്കു­ന്ന ചൂ­ളം­വി­ളി­യാ­യി.

അൻ­പി­ന്റെ കി­ട­ക്ക­യിൽ അ­ന്തി­മ­വി­ധി­പോ­ലെ ഗ­രു­ഢ­പു­രാ­ണം തി­ണർ­ത്തു­കി­ട­ന്നു.

ര­ണ്ടു­ദി­വ­സ­മാ­യി ഉ­ഷാ­റാ­ണി­യെ­യും ക­ണ്ടി­ല്ല­ല്ലോ എ­ന്നു് പെ­ട്ടെ­ന്നോർ­ത്തു.

വെ­ളു­ക്കു­വോ­ളം ആ രാ­ത്രി­യ­ങ്ങ­നെ വെ­ളു­ത്തു­കി­ട­ന്നു.

രാ­ജേ­ട്ടൻ പ­റ­ഞ്ഞേൽ­പ്പി­ച്ച ഓ­ട്ടോ­വിൽ ബ­സ്സ്റ്റാ­ന്റി­ലെ­ത്തി­യ­പ്പോൾ തീ­വ­ണ്ടി­പോ­ലെ നീ­ണ്ടു­കി­ട­ക്കു­ന്ന തമിഴൻ ബ­സ്സിൽ ആ­ള­ന­ക്ക­മി­ല്ലാ­യി­രു­ന്നു. “അരശു പേ­രു­ന്തു കഴകം” എ­ന്നെ­ഴു­തി­യ ഇളം പ­ച്ച­യും ക­ടും­പ­ച്ച­യും നി­റ­മു­ള്ള നെ­ടു­ങ്കൻ ബ­സ്സിൽ മ­രി­ച്ച­വീ­ടി­ന്റെ മണം ഓർ­മ്മി­പ്പി­ക്കു­ന്ന ച­ന്ദ­ന­ത്തി­രി ക­ത്തി­ച്ചു­വ­ച്ചു് ഡ്രൈ­വർ പു­റ­ത്തി­റ­ങ്ങി ബീ­ഡി­വ­ലി­ക്കു­ന്നു. സെൽവൻ വ­ല­തു­വ­ശ­ത്തെ സീ­റ്റു­ചൂ­ണ്ടി അവിടെ ഇ­രി­ക്കാ­മെ­ന്നു് ആം­ഗ്യം കാ­ണി­ച്ചു. അൻ­പി­ന്റെ വീടു്, പോ­കു­ന്ന വ­ഴി­ക്കു­ത­ന്നെ കാ­ണാ­മെ­ന്ന­താ­യി­രു­ന്നു അ­വ­ന്റെ കാരണം. ഇന്നു പാ­തി­ര­യ്ക്കോ നാളെ അ­തി­രാ­വി­ലെ­യോ ആണു് അ­വി­ടെ­യെ­ത്തു­ക എന്ന കാ­ര്യം ബ­സ്സു­പോ­ലെ­ത്ത­ന്നെ നീണ്ട ഒരു കാ­ല­ത്തെ ഓർ­മ്മി­പ്പി­ച്ചു.

സെൽ­വ­നു് അൻ­പി­നെ അത്ര പി­ടി­ത്ത­മി­ല്ല. വ­ല്ലാ­ത്ത അ­വ­സ­ര­വാ­ദി­യാ­ണെ­ന്നാ­ണു്. നാടും നാ­ട്ടു­കാ­രു­മാ­യൊ­ന്നും ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത പ­രി­ഷ്ക്കാ­രി ബു­ദ്ധി­ജീ­വി! വേറെ എ­ന്തൊ­ക്കെ­യോ ഇ­ട­പാ­ടു­ക­ളു­ണ്ടെ­ന്നോ സ്ഥി­ര­ജോ­ലി­ല­ഭി­ക്കാ­നാ­യി ഒരു സ്ഥാ­പ­ന­ത്തിൽ പ­ണം­കൊ­ടു­ത്തു് കാ­ത്തി­രി­ക്കു­ക­യാ­ണെ­ന്നോ അവൻ വെ­റു­പ്പോ­ടെ സൂ­ചി­പ്പി­ച്ചു. സെൽ­വ­നും ആ­ഗ്ര­ഹം അതേ സ്ഥാ­പ­ന­ത്തി­ലെ ഒരു ജോ­ലി­യാ­ണെ­ന്ന­തി­ന്റെ അ­സൂ­യ­യാ­ണോ എ­ന്ന­റി­യി­ല്ല. അവൻ പോലും അ­ടി­യി­ന്തി­ര­മാ­യി അൻ­പി­ന്റെ നാ­ട്ടി­ലേ­ക്കു പോ­ക­ണ­മെ­ന്നു പ­റ­യു­മ്പോൾ കാ­ര്യ­ങ്ങൾ അ­ത്ര­യ്ക്കു ക­ടു­പ്പ­മാ­യി­രി­ക്ക­ണം, ഞാൻ ഊ­ഹി­ച്ചു.

പ്രാ­ത­ലി­നും ഉ­ച്ച­യൂ­ണി­നും ചാ­യ­ക്കു­മൊ­ക്കെ ബസ്സ് നിർ­ത്തി­യാൽ പി­ന്നെ അ­ന­ന്ത­മാ­യ കാ­ത്തി­രി­പ്പാ­ണു്. ഞങ്ങൾ ര­ണ്ടു­പേ­രൊ­ഴി­കെ ആരും മു­ഴു­നീ­ള­യാ­ത്ര­ക്കാ­രി­ല്ല എ­ന്ന­തി­നാൽ ബ­സ്സു­കാർ­ക്കു് ഒരു ധൃ­തി­യു­മി­ല്ല. മു­റി­വെ­ള്ള­രി­യും പ­ച്ച­മാ­ങ്ങാ­പ്പൂ­ളു­ക­ളും പൈ­നാ­പ്പിൾ­ക്ക­ഷ­ണ­ങ്ങ­ളും ഉ­പ്പും മു­ള­കും പു­ര­ട്ടി വിൽ­ക്കാൻ വ­രു­ന്ന പെ­ണ്ണു­ങ്ങ­ളു­ടേ­യും കു­ട്ടി­ക­ളു­ടേ­യും ദൈ­ന്യം കാൺകെ, എല്ലാ ത­വ­ണ­യും അവ വാ­ങ്ങി­ത്തി­ന്നു­കൊ­ണ്ടി­രു­ന്നു. ബസ്സ് സ്റ്റാ­ന്റു­ക­ളി­ലെ­ത്തി­യാൽ അ­ത്യു­ച്ച­ത്തിൽ ‘ഡ­പ്പാം­കൂ­ത്തു’ പാ­ട്ടു­കൾ വ­ച്ചു് അവർ യാ­ത്ര­ക്കാ­രെ ആ­കർ­ഷി­ക്കാൻ കി­ട­ക്കും. തീരെ താ­ല്പ­ര്യ­മി­ല്ലാ­തെ ഞാൻ സെൽ­വ­നോ­ടു് അ­പ്ര­ധാ­ന­മാ­യ കാ­ര്യ­ങ്ങൾ കൊ­റി­ച്ചു­കൊ­ണ്ടി­രു­ന്നു. ഗ­രു­ഢ­പു­രാ­ണ­വി­ഷ­യം എ­ടു­ത്തി­ട്ട­പ്പോൾ ആ­യി­ട­ക്കി­റ­ങ്ങി­യ ശ­ങ്ക­റി­ന്റെ ‘അന്യൻ’ സി­നി­മ­യി­ലെ വി­ക്ര­മി­ന്റെ അ­ഭി­ന­യ­മി­ക­വി­നെ­ക്കു­റി­ച്ചു് വാ­തോ­രാ­തെ സം­സാ­രി­ച്ചു. അതിലെ ന­ര­ക­സ­ങ്ക­ല്പ­ത്തി­ലൊ­ക്കെ വി­ശ്വാ­സ­മു­ണ്ടോ എന്നു ചോ­ദി­ച്ച­പ്പോൾ ‘ന­മ്മു­ടെ വി­ശ്വാ­സ­ത്തി­നു് എ­ന്തു­പ്ര­സ­ക്തി’ എന്ന ഞെ­ട്ടി­ക്കു­ന്ന ഉ­ത്ത­ര­മാ­ണു് സെൽവൻ ത­ന്ന­തു്. അവനു് താ­ല്പ­ര്യം ആ സി­നി­മ­യി­ലെ മൾ­ട്ടി­പ്പിൾ പേ­ഴ്സ­നാ­ലി­റ്റി­ക­ളെ­ക്കു­റി­ച്ചാ­ണു്. “ദ് ത്രീ ഫേ­യ്സ­സ് ഓഫ് ഈവ്” എ­ന്നൊ­രു പഴയ സി­നി­മ­യെ­ക്കു­റി­ച്ചൊ­ക്കെ അവൻ സം­സാ­രി­ച്ചു. ജൂഡി കാ­സ്റ്റെ­ലി എ­ന്നൊ­രു സ്ത്രീ­ക്കു് 44 വ്യ­ക്തി­ത്വ­ങ്ങ­ളാ­യി­രു­ന്ന­ത്രേ. പ­തി­മൂ­ന്നാം വ­യ­സ്സു­മു­തൽ പലതവണ ആ­ത്മ­ഹ­ത്യ­ക്കു ശ്ര­മി­ച്ചി­ട്ടും ആ­രൊ­ക്കെ­യോ തന്റെ ശ­രീ­ര­ത്തെ അ­തി­ക്രൂ­ര­മാ­യി പീ­ഡി­പ്പി­ച്ചി­ട്ടും അവർ അ­തി­ജീ­വി­ച്ചു. 19 വർ­ഷ­ക്കാ­ലം സ്കി­സോ­ഫ്രേ­നി­യ­ക്കു ചി­കി­ത്സി­ച്ചു് മെ­ഡി­ക്കൽ സമൂഹം ക­യ്യൊ­ഴി­ഞ്ഞ കേസു്. പി­ന്നീ­ടാ­ണു് അ­വ­രി­ലെ മു­തിർ­ന്ന ജൂഡി സം­ഗീ­ത­വും ചി­ത്ര­വും ശി­ല്പ­വും സാ­ഹി­ത്യ­വു­മൊ­ക്കെ ര­ചി­ച്ചു് വലിയ ക­ലാ­കാ­രി­യാ­യ­തു്. നാ­ല്പ­ത്തി­നാ­ലു് ബ­ഹു­മു­ഖ­പ്ര­തി­ഭ­കൾ ഒ­രൊ­റ്റ ശരീരത്തിൽ-​സെൽവന്റെ വി­വ­ര­ണം തു­ട­രു­മ്പോൾ ബസ്സ് അ­റ്റ­മി­ല്ലാ­ത്ത നേർ­പാ­ത­യി­ലൂ­ടെ ഒ­രേ­വേ­ഗ­ത്തിൽ ഇ­രു­ട്ട­ത്തു് ഓ­ടി­ക്കൊ­ണ്ടി­രു­ന്നു.

ഇ­പ്പോൾ പാ­ട്ടും ബ­ഹ­ള­വു­മൊ­ന്നു­മി­ല്ല.

എ­ല്ലാ­വ­രും ഉ­റ­ക്ക­ത്തിൽ.

ഒരു ഇ­റ­ക്കം­ക­ഴി­ഞ്ഞു് ബ­സ്സൊ­രു വ­ള­വെ­ടു­ത്ത­പ്പോൾ സെൽവൻ എന്നെ ത­ട്ടി­വി­ളി­ച്ചു് വ­ല­തു­ഭാ­ഗ­ത്തേ­ക്കു നോ­ക്കി­യി­രി­ക്കാൻ പ­റ­ഞ്ഞു. സമയം രാ­ത്രി ര­ണ്ടു­മ­ണി­ക­ഴി­ഞ്ഞി­രു­ന്നു. പു­റ­ത്തു് ക­ട്ട­പി­ടി­ച്ച ഇ­രു­ട്ട­ല്ലാ­തെ മ­റ്റൊ­ന്നു­മി­ല്ല.

“പാ­ര്ങ്കോ… പാ­ര്ങ്കോ…”

റോ­ട്ടിൽ­നി­ന്നു് അല്പം ഉ­യ­ര­ത്തി­ലാ­യി ഒ­റ്റ­യ്ക്കൊ­രു ചെറിയ വീ­ടി­നു­മു­ന്നിൽ മ­ഞ്ഞ­ബൾ­ബെ­രി­യു­ന്നു­ണ്ടു്.

“അൻപോട വീടു്… ”

എന്റെ ക­ണ്ണു­റ­യ്ക്കു­മ്പോ­ഴേ­ക്കും ആ ദൃ­ശ്യം അ­ക­ന്നു­മ­റ­ഞ്ഞി­രു­ന്നു.

രാ­ത്രി­യി­ലും വി­ള­ക്കെ­രി­യു­ന്നു­ണ്ടെ­ങ്കിൽ അതൊരു മ­ര­ണ­വീ­ടാ­യി­രി­ക്ക­ണ­മ­ത്രേ. അ­നു­ജ­ന്റെ ആ­ത്മ­ഹ­ത്യ­യോ അതോ എ­ന്ന­വൻ അർ­ദ്ധോ­ക്തി­യിൽ നിർ­ത്തി.

ത­ണു­പ്പും മ­ന­സ്സി­ന്റെ മ­ര­വി­പ്പും എന്നെ ത­ളർ­ത്തി­യി­രു­ന്നു.

വി­ണ്ടും കു­റേ­ദൂ­ര­മോ­ടി ഞങ്ങൾ ബസു് സ്റ്റാ­ന്റി­ലെ­ത്തി.

ചാ­യ­കു­ടി­ക്കാ­നാ­യി ഞങ്ങൾ ഒരു ക­ട­പ­ര­തു­മ്പോൾ എ­ല്ലാ­യി­ട­ത്തും പ­തി­ച്ചു­വെ­ച്ച “ദി­ന­മ­ലർ” വാർ­ത്താ­പോ­സ്റ്റ­റിൽ ക­ട്ട­ക്ക­റു­പ്പിൽ ആ വാർ­ത്ത ഞ­ങ്ങ­ളെ കാ­ത്തി­രു­ന്നു.

“പേ­രാ­സി­രി­യ­റിൻ കൊലൈ: കാരണം മർ­മ്മ­മാ­ന­ത്”

സെൽവൻ ആ­ദ്യ­മേ പ­റ­ഞ്ഞ­തു് സൂ­ക്ഷി­ക്ക­ണ­മെ­ന്നാ­ണു്. സംഭവം ന­ട­ന്ന­തി­നു­ശേ­ഷം കൊ­ല­പാ­ത­കി­കൾ കൂ­ടു­തൽ ജാ­ഗ­രൂ­ക­രാ­യി­രി­ക്കും. പോ­ലീ­സി­നെ­യൊ­ന്നും ഇവിടെ ആർ­ക്കും പേ­ടി­യി­ല്ല. ത­ങ്ങ­ളെ­ത്തേ­ടി മ­റ്റാ­രെ­ങ്കി­ലും വ­രു­ന്നു­ണ്ടോ എ­ന്നാ­ണു് അ­വ­ര­ന്വേ­ഷി­ക്കു­ക. ന­മ്മ­ളി­പ്പോൾ അ­വ­രു­ടെ നി­രീ­ക്ഷ­ണ­ത്തി­ലാ­യി­രി­ക്കും, ഉ­റ­പ്പു്.

അ­പ്പോൾ ക­ഴി­ഞ്ഞ­ദി­വ­സം എ­നി­ക്കു കി­ട്ടി­യ പോ­ക്ക­റ്റ് ഫോൺ വിളി മ­ര­ണ­ത്തി­ന്റെ പി­ടി­യി­ല­ക­പ്പെ­ട്ട അൻ­പി­ന്റെ, ലോ­ക­ത്തോ­ടു­ള്ള അ­വ­സാ­ന­ത്തെ സ­ന്ദേ­ശ­മാ­യി­രി­ക്ക­ണം. വി­നി­മ­യ­ലോ­ക­ത്തേ­ക്കു് ഫോൺ സ്വയം നൽകിയ അ­പാ­യ­സൂ­ച­ന. പക്ഷേ, അതു് തി­ക­ച്ചും നി­ഷ്ഫ­ല­മാ­യി­പ്പോ­യെ­ന്നു മാ­ത്രം.

ചാ­യ­യും സി­ഗ­ര­റ്റും പ­റ­ഞ്ഞു് ഞാ­നൊ­രു പാ­തി­രാ­ക്ക­ട­യിൽ നിൽ­ക്കു­മ്പോ­ഴേ­ക്കും സെൽവൻ എന്റെ കൈ­യിൽ­പ്പി­ടി­ച്ചു വ­ലി­ച്ചു് ഇ­രു­ട്ടി­ലൂ­ടെ ഒരു നാടൻ ബ­സ്സി­ലെ­ത്തി­ച്ചു. പ്രാ­ചീ­ന­മാ­യ ഏതോ കാ­ല­ത്തി­ലേ­ക്കു പെ­ട്ടെ­ന്നു ചെ­ന്നെ­ത്തി­യ­തു­പോ­ലെ. ബ­സ്സു­നി­ര­ങ്ങി­ത്തു­ട­ങ്ങി­യ­തോ­ടെ അവനു് ശ്വാ­സം വീ­ണ­തു­പോ­ലെ തോ­ന്നി. ന­മ്മ­ളെ ആരും ശ്ര­ദ്ധി­ച്ചു­കൂ­ടാ. ഇ­വി­ട­ങ്ങ­ളിൽ ആ­ത്മ­ഹ­ത്യ­യ്ക്കും കൊ­ല­യ്ക്കു­മൊ­ന്നും അത്ര വ്യ­ക്ത­മാ­യ കാ­ര­ണ­ങ്ങ­ളേ വേണ്ട.

പു­ല­രി­ക്കാ­റ്റി­ന്റെ തെ­ളി­മ­യും ശാ­ന്തി­യു­മൊ­ന്നും ആ­സ്വ­ദി­ക്കാ­വു­ന്ന മാ­ന­സി­കാ­വ­സ്ഥ­യി­ലാ­യി­രു­ന്നി­ല്ല ഞങ്ങൾ. നാ­ലു­പാ­ടും ക­ട­ലു­പോ­ലെ പ­ര­ന്നു­കി­ട­ക്കു­ന്ന പാ­ട­ങ്ങൾ­ക്കു ന­ടു­വിൽ ആൾ­പ്പൊ­ക്ക­ത്തിൽ ഒരു മൺ­തി­ട്ടി­ലാ­യി അൻ­പി­ന്റെ വീടു് ഞ­ങ്ങ­ളെ നോ­ക്കി­നി­ന്നു. മു­റ്റ­ത്തു് ന­ടു­വി­ലാ­യി പീ­ഠ­ത്തിൽ പ­ട്ടു­കൊ­ണ്ടു­മൂ­ടി­യ ഒരു മൺ­കു­ടം. ചു­റ്റും ഉ­റ­ക്ക­ച്ച­ട­വു­മാ­യി ‘ഒ­പ്പാ­രി’ പാ­ടി­ക്ക­ര­യാ­നെ­ത്തി­യ കു­റ­ച്ചു സ്ത്രീ­കൾ. ഞ­ങ്ങ­ളെ ക­ണ്ട­തും സ്വി­ച്ചി­ട്ട­തു­പോ­ലെ അവർ ദീ­ന­ദീ­ന­മാ­യി പാ­ട്ടു­പാ­ടി നെ­ഞ്ച­ത്ത­ടി­ച്ചു ക­ര­യാൻ­തു­ട­ങ്ങി. അൻ­പി­ന്റെ അച്ഛൻ മൂ­ക്ക­റ്റം കു­ടി­ച്ചു് മു­റ്റ­ത്തെ പൂ­ച്ചെ­ടി­ത്ത­ട­ത്തിൽ ത­ല­ചാ­യ്ച്ചു് മ­യ­ങ്ങി­ക്കി­ട­ക്കു­ന്നു. ആരോ ഞ­ങ്ങ­ളെ മു­റ്റ­ത്തി­ട്ട ബ­ഞ്ചി­ലേ­ക്കു വി­ളി­ച്ചി­രു­ത്തി. സെൽവൻ ഗാ­ഢ­മാ­യ ത­മി­ഴിൽ ആ­രോ­ടൊ­ക്കെ­യോ സം­സാ­രി­ച്ചു­കൊ­ണ്ടി­രു­ന്നു. അവൻ ഓരോ വാർ­ത്ത­യി­ലും ഞെ­ട്ടി പലപല ദയനീയ ശ­ബ്ദ­ങ്ങൾ പു­റ­പ്പെ­ടു­വി­ച്ചു­കൊ­ണ്ടി­രു­ന്നു.

മി­നി­യാ­ന്നു് കാ­ല­ത്തു് കു­റ­ച്ചു­പേർ വ­ന്നു് അൻ­പി­നെ വി­ളി­ച്ചു് ജീ­പ്പിൽ ക­യ­റ്റു­ന്ന­തു മാ­ത്ര­മേ വീ­ട്ടു­കാർ ക­ണ്ടി­ട്ടു­ള്ളൂ. ആ­രോ­ടും ഒ­ന്നും പ­റ­യാ­തെ അ­വ­രോ­ടൊ­പ്പ­മി­റ­ങ്ങി. പി­ന്നെ പി­റ്റേ­ന്നു കാ­ല­ത്തു് സ്ത്രീ­ക­ളാ­രോ വെ­ള്ള­മെ­ടു­ക്കാ­നാ­യി മു­ന്നി­ലെ ക­നാ­ലി­ലേ­ക്കി­റ­ങ്ങി­യ­പ്പോ­ഴാ­ണു് കാൽ­പ്പാ­ദം വെ­ള്ള­ത്തി­ലി­റ­ങ്ങി മ­ണ്ണിൽ­പ്പു­ത­ഞ്ഞു് അൻ­പി­ന്റെ ശരീരം കാ­ണു­ന്ന­തു്. ക­ണ്ണു­കൾ ര­ണ്ടും ചൂ­ഴ്‌­ന്നെ­ടു­ത്തി­രു­ന്നു. ജ­ന­നേ­ന്ദ്രി­യം ക്രൂ­ര­മാ­യി മു­റി­ച്ചു­മാ­റ്റി­യി­രു­ന്നു. ശരീരം മു­ഴു­വൻ ത­ല­ങ്ങും വി­ല­ങ്ങും ക­മ്പി­കൊ­ണ്ടു വ­രി­ഞ്ഞു­കെ­ട്ടി­യ­തി­ന്റെ ചോ­ര­പ­ടർ­ന്ന വ­ടു­ക്ക­ളു­ണ്ടാ­യി­രു­ന്നു. കാൽ­മു­ട്ടു­കൾ ച­ത­ഞ്ഞു­തൂ­ങ്ങു­ന്നു­ണ്ടാ­യി­രു­ന്നു. പി­ന്നെ­യും പി­ന്നെ­യും ആ വി­വ­ര­ണം സെൽവൻ വി­വർ­ത്ത­നം ചെ­യ്തു­കൊ­ണ്ടി­രു­ന്നു.

ഞാ­ന­വ­ന്റെ വാ­യ­പൊ­ത്തി.

ഒരു പ­കൽ­മു­ഴു­വൻ അൻപ് മ­ര­ണ­വേ­ദ­ന തി­ന്നു് ഇ­ഞ്ചി­ഞ്ചാ­യി മ­രി­ച്ചു­പോ­യി­രി­ക്കു­ന്നു. ഒ­റ്റ­യ­ടി­ക്ക­ല്ല, പ്രാ­ണൻ പ­റി­ഞ്ഞു­പോ­കും­വ­രെ ശ­രീ­രം­കൊ­ണ്ടു് ന­ര­ക­യാ­ത­ന­മു­ഴു­വൻ തി­ന്നു­തീർ­ത്തി­രി­ക്കു­ന്നു. നെ­ഞ്ചു­ക­ന­ത്തു് ശ്വാ­സ­മ­ട­യും­മ­ട്ടിൽ വീർ­പ്പു­മു­ട്ടി ഞാൻ ഇ­രു­ന്ന ബ­ഞ്ചിൽ­നി­ന്നു് എ­ഴു­ന്നേൽ­ക്കാൻ ശ്ര­മി­ച്ചു. ബ­ഞ്ചി­ലെ പ­ശി­മ­യു­ള്ള എ­ന്തി­ലോ എന്റെ വ­സ്ത്രം ഒ­ട്ടി­വ­ലി­ഞ്ഞു. അൻ­പി­ന്റെ കൂ­ട്ടു­കാ­രൻ ക­ര­ഞ്ഞു­കൊ­ണ്ടു് പ­റ­ഞ്ഞു, ക­നാ­ലിൽ­നി­ന്നു കണ്ട ശരീരം ഇവിടെ ഈ ബ­ഞ്ചി­ലാ­ണു് ആദ്യം കി­ട­ത്തി­യി­രു­ന്ന­തു് എ­ന്നു്. ഉ­ള്ളി­ലൂ­ടെ പാഞ്ഞ ത­രി­പ്പി­ലൂ­ടെ ഞാനാ ര­ക്ത­പ്പ­ശി­മ­യെ പേ­ടി­യോ­ടെ നോ­ക്കി. എ­നി­ക്കു് ആ­രൊ­ക്കെ­യോ ആ­യി­രു­ന്ന, അൻപ്, നാ­ട്ടി­ലെ ഏക ഐ. എ. എ­സ്സു­കാ­ര­നാ­യി കാ­റിൽ­വ­ന്നി­റ­ങ്ങു­ന്ന ദൃ­ശ്യം സ്വ­പ്നം ക­ണ്ടി­രു­ന്ന അൻപ്, അമുദം എന്ന ബാ­ല്യ­കാ­ല­പ്ര­ണ­യ­ത്തെ ഇ­പ്പോ­ഴും നാ­ണ­ത്തോ­ടെ താ­ലോ­ലി­ച്ചു­ന­ട­ക്കു­ന്ന അൻപ്, ഉ­ഷാ­റാ­ണി­യെ­ന്ന പ്ര­ലോ­ഭ­ന­ത്തെ നേ­രി­ടാ­നാ­വാ­തെ ധർ­മ്മ­സ­ങ്ക­ട­ത്തി­ലാ­യ അൻപ്, ഏ­റ്റ­വും പുതിയ ക­മ്പ്യൂ­ട്ടർ പ്രോ­ഗ്രാ­മു­ക­ളും ലാൻ­ഗ്വേ­ജു­ക­ളും അ­നാ­യാ­സ­മാ­യി പ­ഠി­ച്ചെ­ടു­ക്കു­മ്പോ­ഴും ഗ­രു­ഢ­പു­രാ­ണം വി­ടാ­തെ പി­ന്തു­ടർ­ന്ന­തി­ന്റെ ദു­ര­ന്ത­സാ­ക്ഷ്യം, അ­വ­ന്റെ ര­ക്ത­മാ­ണു് ഇ­പ്പോൾ എന്നെ തൊ­ട്ടു­വ­ലി­ച്ച­തു്. ജീ­വി­താ­ശ­കൾ ഇ­പ്പോ­ഴും ഒ­ട്ട­ലാ­യി ഉ­ണ­ങ്ങി­ക്ക­റ­പി­ടി­ച്ച ദു­ര­ന്ത­ജാ­ത­കം!

അ­ടു­ത്ത ച­ട­ങ്ങി­നാ­യി എ­ല്ലാ­വ­രും എ­ഴു­ന്നേ­റ്റ­തോ­ടെ ഞാനും സെൽ­വ­നും ഒ­ര­ല്പം മാ­റി­നി­ന്നു. മു­റ്റ­ത്തെ കു­ട­ത്തിൽ അൻ­പി­ന്റെ ചി­താ­ഭ­സ്മ­മാ­യി­രു­ന്നു. അതിനെ മൂ­ടി­യു­രു­ന്ന പ­ട്ടു­തു­ണി മാ­റ്റി­യ­പ്പോൾ അ­തിൽ­നി­ന്നും തെ­റി­ച്ചു­നിൽ­ക്കു­ന്ന അ­സ്ഥി­ചൂ­ണ്ടി സെൽവൻ പ­റ­ഞ്ഞു, “ക­യ്യെ­ലു­മ്പ്…” ഇ­തൊ­ക്കെ­യാ­ണി­നി ഒരു ജ­ന്മ­ത്തി­ന്റെ ബാ­ക്കി­യി­രു­പ്പു്. ഒ­പ്പാ­രി­യു­ടെ അ­ത്യു­ച്ച­ത്തി­ലു­ള്ള നി­ല­വി­ളി­യു­ടെ അ­ക­മ്പ­ടി­യിൽ ആ കു­ട­വും വ­ഹി­ച്ചു­ള്ള സംഘം പ­ടി­യി­റ­ങ്ങി­പ്പോ­യി. മരണം ബാ­ക്കി­യാ­ക്കി­യ മ­ഹാ­ശൂ­ന്യ­ത ഒരു പുതിയ ദി­വ­സ­മാ­യി ആ വീ­ടി­നെ ഭ­സ്മം­പൂ­ശി. ആരോ നീ­ട്ടി­യ ക­ട്ടൻ­കാ­പ്പി ഞാൻ വാ­യ്ക്ക­ടു­ത്തേ­ക്കു കൊ­ണ്ടു­പോ­യ­തും ബ്ര­ഹ്മാ­ണ്ഡം മു­ഴു­വൻ പു­റ­ത്തെ­ത്തി­ക്കു­ന്ന ഒരു ഛർ­ദ്ദി­ലു­മാ­യി ഞാൻ വേ­ലി­ക്ക­രി­കി­ലേ­ക്കു് ഓടി.

images/sreevalsan-3-t.png

ക­യ്യി­ലെ പ­വി­ത്രം അ­ഴി­ച്ചു് അ­തു­കൂ­ടി ഇ­ല­യി­ലേ­ക്കു­വ­ച്ചു് പ്രാർ­ത്ഥി­ച്ചു് ത­ല­യ്ക്കു­മു­ക­ളി­ലൂ­ടെ പി­റ­കി­ലെ ഒ­ഴു­ക്കി­ലേ­ക്കെ­റി­യാൻ കാർ­മ്മി­കൻ പ­റ­യു­മ്പോൾ ഇ­നി­യെ­ങ്കി­ലും എ­ല്ലാം തീ­രു­മെ­ന്നു് ഞാൻ ആ­ശി­ച്ചു. കാ­റ്റും മഴയും ശ­മി­ച്ചെ­ങ്കി­ലും ഇ­പ്പോൾ പാ­പ­നാ­ശി­നി­ക്കു് ശൗ­ര്യം വർ­ദ്ധി­ച്ച­തു­പോ­ലെ. അ­പാ­ര­മാ­യ എന്തോ ഒ­ന്നു­മാ­യി വി­നി­മ­യം സാ­ധി­ച്ച­തി­ന്റെ ശാ­ന്തി, അൻപ് എ­ന്നോ­ടു പൊ­റു­ത്തു എന്ന സ­മാ­ധാ­നം, ആ­ത്മ­ബ­ലി­യു­ടെ ഭാ­ര­ക്കു­റ­വു് ഇ­തൊ­ക്കെ­യാ­ണു് ഞാൻ ആ നി­മി­ഷം പ്ര­തീ­ക്ഷി­ച്ച­തു്. കു­തി­ച്ചു­വീ­ഴു­ന്ന വെ­ള്ള­ത്തി­ന്റെ ചി­ല്ലു­ചീ­ളു­കൾ മേ­ലാ­കെ­ത്ത­റ­ച്ചു് ഞാൻ കു­ളി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. സ്ത്രീ­ക­ളും കാർ­മ്മി­ക­നും ന­ട­ന്ന­ക­ന്ന­തോ­ടെ കാ­ടു­മു­ഴു­വൻ എ­നി­ക്കാ­യി ഒരു ക്രൂ­ര­നാ­ട­കം തി­ര­ശ്ശീ­ല­നീ­ക്കി.

ക്ഷേ­ത്ര­ത്തിൽ ഒ­ന്നു­കൂ­ടി ക­യ­റി­ത്തൊ­ഴു­തു് ഹോ­ട്ട­ലിൽ­നി­ന്നു കാ­പ്പി­കു­ടി­ച്ചു് മു­റി­യി­ലെ­ത്തി­യ­തും ഇ­പ്പോ­ഴും ‘അതു’ കേൾ­ക്കു­ന്നു­ണ്ടോ എ­ന്നു് കാ­തോർ­ത്തു.

‘അതു്…’

പോ­ക്ക­റ്റിൽ ഫോ­ണു­മാ­യി ന­ട­ക്കു­മ്പോ­ഴും ഇ­രി­ക്കു­മ്പോ­ഴു­മൊ­ക്കെ, വളരെ നേർ­ത്ത ശ­ബ്ദ­ത്തിൽ ഇ­ട­യ്ക്കി­ടെ ആരോ വി­ദൂ­ര­ത­യിൽ­നി­ന്നു വി­ളി­ക്കു­ന്ന­തു­പോ­ലെ. തോ­ന്ന­ല­ല്ല, സ­ത്യ­മാ­യും ഞാനതു കേൾ­ക്കു­ന്നു­ണ്ടു്. ആ­രു­ടേ­തെ­ന്നു തി­രി­ച്ച­റി­യാ­നാ­വാ­ത്ത ചെറിയ, വളരെ ചെറിയ ശബ്ദം. ശ്ര­ദ്ധി­ച്ചാൽ മേ­ലാ­കെ ത­രി­പ്പു പ­ടർ­ത്തു­ന്ന അ­തീ­ന്ദ്രി­യ­സം­വേ­ദ­നം. ഷർ­ട്ടി­ലെ പോ­ക്ക­റ്റിൽ­നി­ന്നു മാ­റ്റി പാ­ന്റി­ലും പി­ന്നെ ബാ­ഗി­ലും ഫോൺ വ­ച്ചു­നോ­ക്കി. സർ­വ്വ­ശ­ക്തി­യും സം­ഭ­രി­ച്ചു് ഫോ­ണെ­ടു­ക്കാ­തെ യാ­ത്ര­ചെ­യ്തു നോ­ക്കി. അ­പ്പൊ­ഴും കേൾ­ക്കാം എ­ട്ടു­കാ­ലി­വ­ല­പോ­ലെ നേർ­ത്ത അ­വ്യ­ക്ത­ശ­ബ്ദ­ങ്ങൾ. കി­ട­ക്കു­മ്പോൾ ത­ല­യ­ണ­യ്ക്ക­ടി­യിൽ­നി­ന്നു വരെ അതു കേൾ­ക്കു­ന്നു.

നാ­ട്ടി­ലേ­ക്കു­പോ­യ അൻ­പി­ന്റെ ഫോ­ണിൽ­നി­ന്നും അ­വ­ന­റി­യാ­തെ ഡ­യൽ­ചെ­യ്തു­വ­ന്ന വിളി എ­ന്നോ­ടെ­ന്തോ പറയാൻ ശ്ര­മി­ച്ചു് ദ­യ­നീ­യ­മാ­യി പ­രാ­ജ­യ­പ്പെ­ടു­ക­യാ­യി­രു­ന്നു. പ്രേ­താ­ത്മാ­വാ­യി അ­ല­യു­ന്ന അവനു് പി­ണ്ഡ­ദേ­ഹം ല­ഭി­ക്കു­ന്ന­തു­വ­രെ ന­ര­ക­യാ­ത­ന തു­ട­രു­ന്നു­ണ്ടാ­വ­ണം. ഗ­രു­ഢ­പു­രാ­ണ­മ­നു­സ­രി­ച്ചു്, ജീ­വി­ക്കു­ന്ന­വ­രോ­ടു് അ­ല­റി­വി­ളി­ച്ചു കേ­ഴു­ന്ന കോ­ടി­ക്ക­ണ­ക്കി­നു് പ്രേ­ത­ക്കൂ­ട്ട­ങ്ങ­ളി­ലൊ­ന്നാ­യി പാവം എന്റെ അൻപും യാ­ത­നാ­ശ­രീ­ര­വു­മാ­യി ഇ­പ്പോ­ഴും എ­വി­ടെ­യോ ഉ­ണ്ടെ­ന്ന തോ­ന്നൽ എന്നെ ഉ­ഴു­തു­മ­റി­ച്ചു­കൊ­ണ്ടി­രു­ന്നു.

ബ്ര­ഹ്മ­ഗി­രി­യു­ടെ നി­ഴൽ­വീ­ണ വ­ഴി­യി­ലൂ­ടെ അ­തി­വേ­ഗം തി­രി­ച്ചു­പാ­യു­ന്ന ബ­സ്സി­ലി­രി­ക്കു­മ്പോൾ ഞാൻ ആദ്യം ചെയ്ത കാ­ര്യം, ഫോൺ തു­റ­ന്നു് അതിലെ കോൺ­ടാ­ക്റ്റ് ലി­സ്റ്റിൽ­നി­ന്നു് മ­രി­ച്ചു­പോ­യ­വ­രു­ടെ ന­മ്പ­റു­കൾ നി­ഷ്ക്ക­രു­ണം ഡി­ലീ­റ്റു­ചെ­യ്യു­ക­യാ­യി­രു­ന്നു. അ­കാ­ര­ക്ര­മ­ത്തി­ലു­ള്ള ആ പേ­രു­ക­ളിൽ ആ­ദ്യ­ത്തേ­തു് അൻ­പി­ന്റേ­താ­യി­രു­ന്നു. ആ­ത്മ­ര­ക്ഷ­യ്ക്കാ­യു­ള്ള ആ കൊ­ല­പാ­ത­ക­ത്തി­നു് ഗ­രു­ഢ­പു­രാ­ണ­ത്തി­ലെ ശിക്ഷ എ­ന്തു­ത­ന്നെ­യാ­യി­രു­ന്നാ­ലും ഞാനതു നേ­രി­ടാൻ ത­യ്യാ­റാ­യി­രു­ന്നു.

ടി. ശ്രീ­വ­ത്സൻ
images/sreevalsan.jpg

1971-ൽ പാ­ല­ക്കാ­ടു് ജ­നി­ച്ചു. കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഭാ­ഷാ­ശാ­സ്ത്ര­ത്തിൽ പി എഛ് ഡി എ­ടു­ത്തു. 2002 മുതൽ ഗവ. കോ­ളേ­ജ് മ­ല­യാ­ളം അ­ധ്യാ­പ­കൻ. ആം­ബു­ലൻ­സ്, നി­സ്സാ­രോ­പ­ദേ­ശ­ക­ഥ­കൾ എ­ന്നീ­ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ഈ­ഡി­പ്പ­സ് യ­ന്ത്രം, ന­വ­മ­നോ­വി­ശ്ലേ­ഷ­ണം, മ­തേ­ത­ര­ത്വ­ത്തി­നു­ശേ­ഷം, ഹ­രി­ത­ഭാ­ഷാ­വി­ചാ­രം എന്നീ പ­ഠ­ന­ങ്ങ­ളും ജർ­മ്മ­നി­യിൽ നി­ന്നു് ‘Linguistic Convergence: Konkani - Malayalam contact Situation’ എന്ന പു­സ്ത­ക­വും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. ആ­നു­കാ­ലി­ക­ങ്ങ­ളിൽ ക­ഥ­ക­ളും പ­ഠ­ന­ങ്ങ­ളു­മെ­ഴു­തു­ന്നു.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. പി. സു­നിൽ­കു­മാർ

Colophon

Title: Yathanasareeram (ml: യാ­ത­നാ­ശ­രീ­രം).

Author(s): T. Sreevalsan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-29.

Deafult language: ml, Malayalam.

Keywords: Short Story, T. Sreevalsan, Yathanasareeram, ടി. ശ്രീ­വ­ത്സൻ, യാ­ത­നാ­ശ­രീ­രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A buffalohide puppet used in Nang Yai, a form of shadow play from Thailand, a photograph by Steve Evans . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.