SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Landscape_with_Rainbow.jpg
Heroic Landscape with Rainbow, a painting by Joseph Anton Koch (1768–1839).
ഒരു പൊ­ടി­ക്കൈ
കെ. സു­കു­മാ­രൻ, ബി. എ.

ക­യ്യിൽ കാ­ശി­ല്ലാ­ത്ത കേവലം പാ­പ്പ­രാ­യ്പോ­കു­ന്ന അ­വ­സ­ര­ങ്ങൾ കൂ­ട­ക്കൂ­ടെ വ­ന്നു­ചേ­രു­ന്ന­തു് ഓ­രോ­രു­ത്ത­രു­ടെ ത­ല­യി­ലെ­ഴു­ത്താ­ണു്. എ­നി­ക്കാ­ണെ­ങ്കിൽ എന്റെ ക­യ്യിൽ കി­ട്ടു­ന്ന പണം വെ­ളി­യി­ല­യിൽ വീ­ഴു­ന്ന വെ­ള്ളം­പോ­ലെ ച­ഞ്ച­ല­മാ­യി­രി­ക്ക­കൊ­ണ്ടു്, കു­ചേ­ല­ന്റെ പൂർ­വ്വാ­വ­സ്ഥ ഒ­രി­ക്ക­ലും ഒരു അ­പൂർ­വ്വാ­വ­സ്ഥ­യാ­യി­ത്തീ­രാ­റി­ല്ല. ഹ­ര­ജി­യു­ടെ ബു­ദ്ധു­മു­ട്ടൊ­ന്നും കൂ­ടാ­തെ പാ­പ്പർ­സ്ഥാ­നം കൂ­ട­ക്കൂ­ടെ സി­ദ്ധി­ക്കു­ന്ന എ­നി­ക്കു് അ­ങ്ങി­നേ­യു­ള്ള അ­വ­സ­രം­പോ­ലെ ഉ­ന്മേ­ഷ­മു­ണ്ടാ­ക്കു­ന്ന അവസരം മ­റ്റൊ­ന്നു­മി­ല്ലെ­ന്നു് തീർ­ച്ച­പ­റ­യാം. ഭു­ക്കു­ണ്ഡ­ന്റെ ശ്ലോ­ക­മാ­ണെ നേരു് ഞാൻ പ­റ­ഞ്ഞ­തു് ക­ള­വ­ല്ല. സൂ­ക്ഷി­ച്ചു­വെ­ക്കേ­ണ്ട­തു് ദേ­ഹ­സു­ഖ­വും ചി­ല­വ­ഴി­ക്കേ­ണ്ട­തു് പണവും എ­ന്നാ­ണു് എന്റെ പ്ര­മാ­ണം. അ­നാ­വ­ശ്യ­മാ­യി ചി­ല­വാ­ക്കാൻ എ­ത്ര­യെ­ങ്കി­ലും ഉ­റു­പ്പി­ക ക­യ്യി­ലി­ല്ലാ­ത്ത­തു് ഒരു നല്ല അ­നു­ഭ­വ­മാ­യി­രി­ക്കേ­ണ്ട­താ­ണെ­ന്നു് ഞാൻ ഇ­തു­കൊ­ണ്ടു് ധ്വ­നി­പ്പി­ക്കു­ന്നി­ല്ല. ഞാൻ എ­ല്ലാ­റ്റി­ലും ഒരു വി­പ­രീ­ത­മ­ട്ടു­കാ­ര­നാ­ണു്. കാ­ശി­ല്ലാ­താ­കു­മ്പോ­ഴാ­ണു് എന്റെ ആ­ലോ­ച­ന­ക്കു് ശ­ക്തി­യും, ബു­ദ്ധി­ക്കു് കൂർ­മ്മ­ത­യും ധൈ­ര്യ­ത്തി­ന്നു് ഉ­ണർ­ച്ച­യും ഉ­ണ്ടാ­കു­ന്ന­തു്. ഈ മാ­തി­രി അടി വ­റ്റി­യ നില എ­ന്നെ­പ്പോ­ലെ­യു­ള്ള ധാ­രാ­ളി­കൾ­ക്കു് മാ­ത്ര­മെ കൂ­ട­ക്കൂ­ടെ സി­ദ്ധി­ക്കാ­റു­ള്ളു. കു­ബേ­ര­ന്റെ ത­റ­വാ­ട്ടി­ലെ കാ­ര­ണ­വ­നാ­യാ­ലും കൂടി ഞാൻ അ­വി­ട­ത്തെ സ്വ­ത്തു­ക്ക­ളു­ടെ ഉ­ന്മൂ­ല­നാ­ശ­ത്തി­ന്നു് കാ­ര­ണ­മാ­വാ­തി­രി­ക്കി­ല്ല. നിർ­ദ്ധ­നാ­വ­സ്ഥ­യിൽ നി­ന്നു് കേവലം എന്നെ വീ­ണ്ടെ­ടു­പ്പാൻ ഈ­ശ്വ­ര­ന്നു­പോ­ലും സാ­ധി­ക്ക­യി­ല്ല. കോ­ടീ­ശ്വ­ര­ന്മാ­രാ­യ കാർ­നി­ജി­ക്കും ഫോർ­ഡി­ന്നും­കൂ­ടി ഈ മാ­തി­രി അ­നു­ഭ­വം കൊ­ണ്ടാ­ടാൻ ക­ഴി­ക­യി­ല്ലെ­ന്ന ഒരു വി­ചാ­രം ചി­ല­പ്പോ­ഴൊ­ക്കെ എന്നെ ര­സി­പ്പി­ച്ചു. എ­ന്താ­യാ­ലും പ­ണ­മു­ള്ള­വർ­ക്കു് സാ­ദ്ധ്യ­മാ­കാ­ത്ത കാ­ര്യ­ങ്ങ­ളു­മു­ണ്ടെ­ന്നു് ഞാൻ ഇ­തു­കൊ­ണ്ടു് ഗ്ര­ഹി­ച്ചു. പ­ണ­മു­ള്ള­തു­കൊ­ണ്ടു് കു­ഴ­ങ്ങു­ന്ന അ­വ­രോ­ടൊ­ന്നും, പ­ണ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് കു­ഴ­ങ്ങു­ന്ന എ­നി­ക്കു് വലിയ ബ­ഹു­മാ­ന­മി­ല്ല. ഇ­ല്ലാ­ത്ത­വർ­ക്കു് ഒ­രി­ക്കൽ ഉ­ണ്ടാ­വും എന്ന ആശയും ആ­ശം­സ­യും ഉ­ള്ള­പോ­ലെ, ഉ­ള്ള­വർ­ക്കു് ഒ­രി­ക്കൽ ഇ­ല്ലാ­താ­യ്പോ­കും എന്ന പേ­ടി­യും ശ­ങ്ക­യും ഉ­ണ്ടാ­കും. അ­തെ­ന്തെ­ങ്കി­ലു­മാ­വ­ട്ടെ അ­ന്ന­ത്തെ ദി­വ­സ­ത്തിൽ എന്റെ ക­യ്യിൽ ഒരു ഉരഞ്ഞ കാ­ശു­പോ­ലു­മി­ല്ലാ­യി­രു­ന്നു. പ­ണ­ത്തി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഇല കൊ­ഴി­ഞ്ഞു­പോ­യ മ­രം­പോ­ലെ ഞാനും വെറും ന­ഗ്ന­നാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് അ­ന്ന­ത്തെ അ­നാ­വ­ശ്യ­ചി­ല­വി­ന്നു് അ­ത്യാ­വ­ശ്യ­മാ­യ പ­ത്തി­രു­ന്നൂ­റു­റു­പ്പി­ക എ­ങ്ങി­നെ ഉ­ണ്ടാ­ക്ക­ണം എ­ന്നാ­ലോ­ചി­ച്ചു് വ­രു­മ്പോ­ഴാ­ണു് ഞാൻ എന്റെ സ്നേ­ഹി­തൻ കെ. വി. കൃ­ഷ്ണ­നെ ക­ണ്ട­തു്.

ഞാൻ:
ഹാ! നല്ല അ­വ­സ­ര­ത്തി­ലാ­ണു് നി­ന്നെ ക­ണ്ട­തു്.
കൃ:
എ­ന്താ­യി­രു­ന്നു.
ഞാൻ:
ഞാൻ ക­യ്യിൽ കാ­ശി­ല്ലാ­ഞ്ഞി­ട്ടു് കു­ഴ­ങ്ങി­യി­രി­ക്കു­ന്നു. നാ­ലു­പു­റ­ത്തിൽ­നി­ന്നും കാക്ക കൊ­ത്തും­പോ­ലെ ഓ­രോ­രു­വർ എന്നെ കൊ­ത്തി­പ്പ­റി­ക്കു­ന്നു. ആ­ങ്കോ­ല­ത്തു് അ­മ്മി­ണി­ക്കു് മേ­ടി­ച്ചു­കൊ­ടു­ത്ത ക­മ്മ­ലി­ന്റെ ബി­ല്ലു­കൊ­ണ്ടു് അ­ഞ്ചാ­റു ദി­വ­സ­മാ­യി ഒരാൾ എന്റെ അ­ടു­ക്കെ വ­ന്നും പോ­യും­കൊ­ണ്ടു് ചാ­ലി­യ­ന്റെ ഓ­ടം­പോ­ലെ ക­ളി­ക്കു­ന്നു. പു­റ­പ്പാ­ടു് ബാ­ക്കി­ക്കു് ജ­ന്മി­യു­ടെ കാ­ര്യ­സ്ഥൻ വീ­ട്ടിൽ പാടു കി­ട­ക്കു­ന്നു. കൊ­ടു­പ്പാ­നു­ള്ള­തു് കൊ­ടു­ത്ത­ല്ലാ­തെ മേ­ലാ­ലൊ­ന്നും കടം ത­രി­ല്ലെ­ന്നു് ന­മ്മു­ടെ ഷാ­പ്പു­കാ­രൻ കേ­ള­പ്പ­നും ശ­ഠി­ക്കു­ന്നു. പു­ല്ലാ­ന്തി­പ്പാ­ഞ്ചാ­ലി ഒരു ക­സ­വു­ചേ­ല­ക്കു് പ­റ­ഞ്ഞി­ട്ടു് ദിവസം പ­ത്താ­യി. ആ­ക­പ്പാ­ടെ ഒരു ഇ­രു­നൂ­റു­റു­പ്പി­ക കൂ­ടാ­തെ ക­ഴി­ക­യി­ല്ല. ആ സഹായം ചെ­യ്വാൻ ഞാൻ നി­ന്നെ­യാ­ണു് ക­ണ്ട­തു്.
കൃ:
നല്ല പു­ള്ളി­യെ­ത്ത­ന്നെ­യാ­ണു് ക­ണ്ട­തു്.
ഞാൻ:
അ­തെ­ന്താ നി­ന്റെ ക­യ്യിൽ പ­ണ­മി­ല്ലെ­ന്നോ? ആ­ളു­ക­ളെ ക­ളി­യാ­ക്ക­ല്ല.
കൃ:
ത­ല്ക്കാ­ലം നി­ങ്ങ­ളെ­ക്കാ­ളും ഞാ­നാ­ണു് പാ­പ്പ­രു്.
ഞാൻ:
അ­ങ്ങി­നെ വരാൻ പാ­ടു­ണ്ടോ?
കൃ:
എ­ങ്ങി­നെ­യാ­ണു് വരാൻ പാ­ടി­ല്ലാ­ത്ത­തു്.
ഞാൻ:
എടോ, നി­ങ്ങൾ­ക്കൊ­ക്കെ പ­ണ­മു­ണ്ടാ­യി­ട്ടു് ഫ­ല­മി­ല്ല. എ­ന്നെ­പ്പോ­ലെ­യു­ള്ള ലോ­കോ­പ­കാ­രി­കൾ­ക്കാ­ണു് പണം ഉ­ണ്ടാ­കേ­ണ്ട­തു്.
കൃ:
എന്റെ വശം പ­ണ­മു­ണ്ടാ­യി­രു­ന്നി­ട്ടു­കൂ­ടി എ­ന്നു് ഞാനും പ­റ­യു­ന്നി­ല്ല. തു­ണി­സ്സാ­മാ­നം വാ­ങ്ങി­യ വകയിൽ 3,000 ക ഇ­ന്ന­ലെ­യാ­ണു് ഞാൻ സേ­ട്ടു­വി­ന്നു് പു­ക്കി­ച്ച­തു്. അ­ന്നു­ത­ന്നെ ക­ല്ല­ണ്ടി­യു­ടെ ക­ല്യാ­ണ­ത്തി­ന്നു് 500 കയും സ­ഹാ­യി­ച്ചു. ഇ­പ്പോൾ­ത­ന്നെ ഒരു കു­റി­ക്കാ­ര്യ­ത്തിൽ 35 ക­ക്കു് ഒരാൾ വ­ന്നു് തി­ടു­ക്കി. ഉ­റു­പ്പി­ക മു­ഴു­വൻ തി­ക­യാ­ഞ്ഞി­ട്ടു് കാ­മ്പ്ര­ത്തു് ക­മ്മാ­ര­നോ­ടാ­ണു് ര­ണ്ടു­റു­പ്പി­ക വാ­ങ്ങി­ക്കൊ­ടു­ത്ത­തു്. ഇനി കൊ­പ്പ­ര­ക്കാ­രൻ കു­ഞ്ഞോ­ലൻ മാ­പ്പി­ള വ­ന്നാൽ എ­ന്തു­പ­റ­യും എ­ന്നു് പ­രു­ങ്ങി­ക്ക­ളി­ക്കു­ക­യാ­ണു് ഞാൻ. എ­പ്പോ­ഴും ഞാൻ സൂ­ക്ഷി­ച്ചി­രി­ക്കു­ന്നു. ക­യ്യിൽ കാ­ശി­ല്ലാ­തി­രി­ക്കു­മ്പോ­ഴാ­ണു് നി­ങ്ങൾ വ­ല്ല­തി­ന്നും വ­ന്നു് ചോ­ദി­ക്കു­ന്ന­തു് എ­ന്നു്.
ഞാൻ:
ഈ കാ­ര്യ­ത്തിൽ നി­ന്റെ നാവൊ പണമൊ കു­റ്റ­ക്കാ­രൻ എ­ന്നു് ആരു് കണ്ടു?
കൃ:
അയ്യൊ തെ­റ്റാ­യി­ട്ടൊ­ന്നും വി­ചാ­രി­ക്ക­രു­തെ. പ­ണ­മു­ണ്ടെ­ങ്കിൽ ഞാൻ മ­ടി­യി­ല്ലാ­തെ എ­ടു­ത്തു് ത­രു­ന്ന­വ­നാ­ണെ­ന്നു് നി­ങ്ങൾ­ക്കു­ത­ന്നെ നി­ശ്ച­യ­മു­ള്ള കാ­ര്യ­മ­ല്ലെ.
ഞാൻ:
ഹോ! ഇ­ങ്ങി­നെ ഒരു പ­രോ­പ­കാ­രി­യെ ഞാൻ ക­ണ്ടി­ട്ടി­ല്ല. എ­നി­ക്കു് കേൾ­ക്കേ­ണ്ട.
കൃ:
എ­ന്നാൽ ചെവി പൊ­ത്തി­ക്ക­ള­യൂ.
ഞാൻ:
എ­നി­ക്കു് അ­ദ്ധ്വാ­നി­ക്കാ­നൊ­ന്നും ക­ഴി­യി­ല്ല. ആ­രാ­ണു് ആ പു­സ്ത­ക­ഷാ­പ്പിൽ കേ­റി­ച്ചെ­ന്ന­തു്.
കൃ:
എ­ന്തു് ആളെ മ­ന­സ്സി­ലാ­യി­ല്ലെ. “ദൂ­രെ­പ്പോ” മ­ന­ക്കൽ “പ­രി­ശു­ദ്ധൻ” ന­മ്പൂ­തി­രി­പ്പാ­ട­ല്ലെ അതു്, നി­ങ്ങ­ളു­ടെ ജന്മി.
ഞാൻ:
എന്റെ ജന്മി. ഇത്ര അ­ഹ­ന്ത­യും അ­സൂ­യ­യും കളവും ച­തി­യും ദ്രോ­ഹ­വും ഉള്ള ഒരു തെ­മ്മാ­ടി­യെ ഞാൻ ക­ണ്ടി­ട്ടി­ല്ല.
കൃ:
എ­ന്നി­ട്ടെ­ന്തു­വേ­ണം. ക­ണ­ക്കി­ലേ­റെ പണം കെ­ട്ടി­യി­രി­പ്പു­ള്ള ആ­ളാ­ണു്. ഏ­തെ­ങ്കി­ലും കാ­ര്യ­ത്തിൽ വാശി പി­ടി­ച്ചാൽ അതു് വെ­ള്ളം­പോ­ലെ ചി­ല­വാ­ക്കാ­നും മ­ടി­യി­ല്ല.
ഞാൻ:
എ­ന്നാൽ ന­മ്മ­ളും ഒ­ന്ന­ങ്ങോ­ട്ടു് ചെ­ല്ലു­ക. അ­ദ്ദേ­ഹം നീ പ­റ­യു­മ്പോ­ലെ വലിയ വാ­ശി­ക്കാ­ര­നും ദു­ര­ഭി­മാ­നി­യു­മാ­ണു്. ഒരു സമയം ന­മു­ക്കു് വ­ല്ല­തും കി­ട്ടു­മോ എ­ന്നും ആ­ലോ­ചി­ക്കാ­മ­ല്ലോ. ഞങ്ങൾ ര­ണ്ടാ­ളും ഷാ­പ്പിൽ ക­യ­റി­യ­പ്പോൾ എന്തൊ ഒ­രാ­ലോ­ച­ന­യിൽ മു­ഴു­കി­ക്കൊ­ണ്ടു് ന­മ്പൂ­രി­പ്പാ­ടു് ഒരു ക­സേ­ല­മേൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. ഞങ്ങൾ ര­ണ്ടാ­ളും ആ കു­ബേ­ര­നെ ഭ­ക്തി­യോ­ടെ തൊ­ഴു­തു, മെ­ല്ലെ ഒ­ന്നു് മ­ന്ദ­ഹ­സി­ച്ചു, ഒ­രേ­ട­ത്തൊ­തു­ങ്ങി­നി­ന്നു.
ഞാൻ:
തി­രു­മ­ന­സ്സി­ന്നു് ഒരു കു­ണ്ഠി­ത­മെ­ന്താ­ണാ­വോ?
ന­മ്പൂ­തി­രി­പ്പാ­ടു്:
വി­ശേ­ഷി­ച്ചൊ­ന്നു­മി­ല്ല.
കൃ:
അ­പ്പോൾ വ­ല്ല­തും ഒ­ന്നു് ഉ­ണ്ടെ­ന്നു് വ­രു­ന്ന­ല്ലൊ.
ന:
ഇ­ല്ലെ­ന്നു­മി­ല്ല.
ഞാ:
അ­ടി­യ­ങ്ങൾ­ക്കും ഒ­ന്നു് കേൾ­ക്കു­ന്ന­തി­ന്നു് വി­രോ­ധ­മു­ണ്ടോ?
ന:
കേ­ട്ടി­ട്ടെ­ന്തു് ഫലം.
ഞാൻ:
ഫ­ല­മു­ണ്ടാ­വി­ല്ലെ­ന്നു് അത്ര വേ­ഗ­മൊ­ന്നും തീർ­ച്ച­പ്പെ­ടു­ത്ത­രു­തെ­ന്നു് ഉ­ണർ­ത്തി­ച്ചു­കൊ­ള്ളു­ന്നു.
ന:
നി­ങ്ങൾ ഡി­പ്യൂ­ട്ടി ക­ല­ക്ടർ ക­മ്മാ­രൻ­നാ­യ­രെ അ­റി­യു­മോ. ആ വഷളനെ അ­റി­യാ­ത്ത­വർ ദുർ­ല്ല­ഭ­മാ­ണു്.
ഞാ:
ന­ല്ല­വ­ണ്ണം അ­റി­യും.
ന:
അ­വ­ന്റെ കോ­ട­തി­യിൽ ഇ­ന്നാ­ളൊ­രു ദിവസം നാം സാ­ക്ഷി­യാ­യി­പ്പോ­യി­രു­ന്നു. ആ ക­ഴു­വേ­റി നമ്മെ അ­നാ­വ­ശ്യ­മാ­യി ഇശ്ശി ശ­കാ­രി­ച്ചു. നാം അ­ന്ധാ­ളി­ച്ചു. നമ്മെ ആരും ഇ­തി­ന്നു് മു­മ്പു് ശ­കാ­രി­ച്ചി­ട്ടും ഇല്ല. ഒരു ശൂ­ദ്ര­ന്നു് ആ സ്വാ­ത­ന്ത്ര്യം കി­ട്ടി­യ­തും കൊ­ടു­ത്ത­തും ക­ലി­കാ­ല­വൈ­ഭ­വം തന്നെ. അ­വ­ന്റെ ത­റ­വാ­ട്ടിൽ ജ­നി­ക്കു­ന്ന­വ­രൊ­ക്കെ ഡി­പ്യു­ട്ടി ക­ല­ക്റ്റർ­മാ­രാ­യി­രി­ക്ക­യി­ല്ല. ന­മ്മു­ടെ ത­റ­വാ­ട്ടിൽ ജ­നി­ക്കു­ന്ന­വ­രൊ­ക്കെ ജ­ന്മി­ക­ളാ­യി­രി­ക്കും.
ഞാൻ:
അ­ദ്ദേ­ഹ­ത്തി­ന്നു് ആ മാ­തി­രി നീ­ച­സ്വ­ഭാ­വം സ­ഹ­ജ­മാ­ണു്. തി­രു­മ­ന­സ്സി­ന്നു് ഒ­ന്നും പകരം ഉ­ണർ­ത്തി­ച്ചി­ല്ലാ­യി­രി­ക്കും.
ന:
വഷള്, വഷള്, തി­രു­വി­താം­കൂർ പൊ­ന്നു് ത­മ്പു­രാൻ തന്നെ നമ്മെ ബ­ഹു­മാ­നി­ക്കും. നാം ഇ­രി­ക്കു­ന്നേ­ട­ത്തു് ഇ­രി­ക്കാൻ മ­ടി­ക്കും. അ­ങ്ങി­നെ­യു­ള്ള ന­മ്മെ­യാ­ണു് ഈ ശുംഭൻ നി­ന്ദി­ച്ച­തു്. ന­മു­ക്കു് വ­ല്ലാ­തെ കോപം വന്നു.
ഞാൻ:
എ­ന്നി­ട്ടെ­ന്താ­യാ­വോ.
ന:
ആ ക­ഴു­വേ­റി­യെ­പ്പ­റ്റി ന­മ്മു­ടെ അ­ഭി­പ്രാ­യം ഉ­ള്ളിൽ­ത­ന്നെ ഒ­തു­ക്കി.
കൃ:
ഇ­വി­ടു­ത്തെ ക്ഷമ അ­ഭി­ന­ന്ദി­ക്ക­ത്ത­ക്ക­ത­ന്നെ.
ഞാൻ:
അ­തു­കൊ­ണ്ടു് മ­തി­യാ­യി­ല്ല­ല്ലോ.
ന:
മാ­ന­ന­ഷ്ട­ത്തി­ന്നു് വല്ല ന­മ്പ­റും അ­വ­ന്റെ പേരിൽ നി­ല­നി­ല്ക്കു­മോ എ­ന്നു് നാം പല വ­ക്കീൽ­മാ­രോ­ടും അ­ന്വേ­ഷി­ച്ചു. ആ കൊശവൻ ഒരു ജ­ഡ്ജി­യു­ടെ നി­ല­യിൽ പ­റ­ഞ്ഞ­താ­ക­കൊ­ണ്ടു് ഒരു നി­വൃ­ത്തി­യു­മി­ല്ലെ­ന്നു് എ­ല്ലാ­വ­രും അ­ഭി­പ്രാ­യ­പ്പെ­ട്ടു. പി­ന്നെ നാ­മെ­ന്തു് ചെ­യ്യും.
കൃ:
ജ­ഡ്ജി­യു­ടെ നില വ­രു­ത്തി­ച്ചി­ട്ടു് വന്ന നി­ല­യ­ല്ലെ. കാ­ശി­ന്നു് കൊ­ള്ളാ­ത്ത­വർ­ക്കു് ഉ­ദ്യോ­ഗം കി­ട്ടി­യാൽ ഇ­ങ്ങി­നെ­യൊ­ക്കെ­യാ­യി­രി­ക്കും.
ന:
നി­വൃ­ത്തി­യി­ല്ലാ­ത്ത കാ­ര്യ­ത്തിൽ ന­മു­ക്ക­ട­ങ്ങു­ക­യ­ല്ലാ­തെ എ­ന്തു് ഗതി.
ഞാൻ:
എ­ന്തു് ഈ അ­പ­മാ­ന­വും സ­ഹി­ച്ചു് വെ­റു­തെ ഇ­രു­ന്നു് ക­ള­ക­യെ­ന്നോ. ഇതു് അ­ടി­യ­നു­ള്ള­പ്പോൾ സ­മ്മ­തി­ക്കു­ക­യി­ല്ല. മാ­ന്യ­ന്മാ­രാ­യ മ­ഹ­ത്തു­ക്ക­ളെ കണ്ട തെ­മ്മാ­ടി­കൾ എ­ന്തെ­ങ്കി­ലും നി­ന്ദി­ക്ക­യൊ.
ന:
അ­തൊ­ക്കെ­ശ്ശ­രി. ഈ കാ­ര്യ­ത്തിൽ ത­നി­ക്കെ­ന്തു് ചെ­യ്വാൻ സാ­ധി­ക്കും.
ഞാൻ:
അ­ടി­യ­നോ­ടു് തി­രു­മ­ന­സ്സൊ­ന്നു് ക­ല്പി­ച്ചാൽ മതി. അടിയൻ തി­രു­മ­ന­സ്സു് കേൾ­ക്കേ അ­ദ്ദേ­ഹ­ത്തെ­ച്ചെ­ന്നു് ശ­കാ­രി­ക്കും. എ­ന്നി­ട്ടു് അ­ദ്ദേ­ഹ­ത്തെ­ക്കൊ­ണ്ടു് തി­രു­മ­ന­സ്സോ­ടു് മാ­പ്പു് ചോ­ദി­പ്പി­ക്കും.
ന:
താ­നെ­ന്തൊ­ക്ക­യൊ പ­റ­യു­ന്നു.
ഞാൻ:
തി­രു­മ­ന­സ്സി­ന്നു് അ­ടി­യ­നെ ന­ല്ല­വ­ണ്ണം അ­റി­യാ­ഞ്ഞി­ട്ടാ­ണു്.
ന:
അ­റി­ഞ്ഞി­ട്ടെ­ന്തു് കാ­ര്യം.
ഞാൻ:
അ­ങ്ങി­നെ അ­രു­ളി­ച്ചെ­യ്യ­രു­തു്. തി­രു­മ­ന­സ്സി­ലെ യോ­ഗ്യ­ത­യും പ­ദ­വി­യും അ­ടി­യ­ന­റി­യും­പോ­ലെ ആരും അ­റി­യി­ല്ല. തി­രു­മ­ന­സ്സി­ലേ­ക്കു് വേ­ണ്ടി മ­രി­ക്കാ­നും കൂടി അ­ടി­യ­നൊ­രു­ക്ക­മാ­ണ­ല്ലൊ. അ­ങ്ങി­നെ­യി­രി­ക്കെ അ­ദ്ദേ­ഹ­ത്തെ ചെ­ന്നു് ശ­കാ­രി­ക്കു­ന്ന­തും അ­ദ്ദേ­ഹ­ത്തെ­ക്കൊ­ണ്ടു് തി­രു­മ­ന­സ്സോ­ടു് മാ­പ്പു­ചോ­ദി­പ്പി­ക്കു­ന്ന­തും അ­ടി­യ­ന്നു് വലിയ കാ­ര്യ­മാ­ണൊ.
കൃ:
ഇ­വി­ടു­ത്തേ­ക്കു് യാ­തൊ­രു വി­ശ്വാ­സ­ക്കേ­ടും വേണ്ട.
ഞാൻ:
അ­ടി­യ­നോ­ടൊ­ന്നു് ക­ല്പി­ക്ക­യേ വേ­ണ്ടൂ.
ന:
താ­നാ­ളൊ­രു ര­സി­ക­നാ­ണു്. താൻ പറയും പ്ര­കാ­രം ചെ­യ്താൽ ന­മ്മു­ടെ ഖേദം തീർ­ന്നു­പോ­കു­മാ­യി­രു­ന്നു. ഒരു വലിയ കു­ണ്ഠി­തം ന­മ്മു­ടെ മ­ന­സ്സിൽ­നി­ന്നു് പോ­യ്പോ­യ­പോ­ലെ­യി­രി­ക്കും. തന്നെ ഞാൻ ഒ­രി­ക്ക­ലും മ­റ­ക്കി­ല്ല.
ഞാൻ:
അയ്യൊ അടിയൻ ഒരു കാ­ശി­ന്നും ഗ­തി­യി­ല്ലാ­ത്ത­വ­നാ­ണെ. തി­രു­മ­ന­സ്സി­ലെ കാ­ലാ­ധാ­ര­മേ അ­ടി­യ­ന്നു­ള്ളു.
ന:
ആട്ടെ സ­മ്മ­തി­ച്ചു. താൻ പറയും പ്ര­കാ­രം ന­ട­ത്തി­യാൽ ഞാൻ ത­നി­ക്കു് മു­ന്നൂ­റു­റു­പ്പി­ക സം­ഭാ­വ­ന ചെ­യ്വാ­നൊ­രു­ക്ക­മാ­ണു്. നാം വാ­ക്കു­മാ­റി ഒ­രി­ക്ക­ലും ന­ട­ക്കു­ക­യി­ല്ല.
ഞാൻ:
തി­രു­മ­ന­സ്സി­ന്നു് എ­ന്തു് ത­ന്നാ­ലും അടിയൻ വാ­ങ്ങാ­നൊ­രു­ക്ക­മാ­ണു്. ആ ക­ഴു­വേ­റി­യെ ഒ­ന്നു് പ­ക­ര­ത്തി­ന്നു് പകരം ശ­കാ­രി­ക്കാ­ഞ്ഞി­ട്ടു് അ­ടി­യ­ന്നു് നിർ­ത്തം കൊ­ള്ളു­ന്നി­ല്ല. ഈ­ശ്വ­ര­നെ­പ്പോ­ലെ ഇ­രി­ക്കു­ന്ന തി­രു­മ­ന­സ്സി­നെ­ശ­കാ­രി­ച്ചി­ട്ടു് പകരം ചോ­ദി­പ്പാ­നാ­ളി­ല്ലെ­ന്നോ? അ­വ­ന­ത്ര വ­മ്പ­നാ­യി­ട്ടി­ല്ല. തി­രു­മ­ന­സ്സി­ലേ­ക്കു് അ­ടി­യ­ങ്ങ­ളെ­പ്പോ­ലെ ചില ദാ­സ­ന്മാ­രു­ണ്ടാ­യി­രി­ക്കു­മ്പോൾ അല്പം പോലും വി­ഷാ­ദി­പ്പാ­നി­ട­വ­രു­ത്തു­മോ? എ­ഴു­ന്നെ­ള്ള­ണം ഇ­പ്പോൾ തന്നെ എ­ഴു­ന്ന­ള്ള­ണം.

കെ. വി. കൃ­ഷ്ണ­നേ­യും ന­മ്പൂ­തി­രി­പ്പാ­ടി­നേ­യും കൂ­ട്ടി ഞാൻ ഡി­പ്യൂ­ട്ടി­ക­ല­ക്ട­രു­ടെ വീ­ട്ടി­ലേ­ക്കു് ന­ട­ന്നു. എന്റെ ശു­ഷ്കാ­ന്തി­യും ചു­ണ­യും കൂ­സ­ലി­ല്ലാ­യ്മ­യും ക­ണ്ട­പ്പോൾ ഇ­വ­രാ­രും ഒ­ന്നി­ച്ചു­വ­രാൻ മ­ടി­ച്ചി­ല്ല. ഡി­പ്യൂ­ട്ടി ക­ല­ക്ട­രും ഞാനും പ­ണ്ടു് സ­ഹ­പാ­ഠി­ക­ളാ­യി­രു­ന്നു. ഇ­ദ്ദേ­ഹം ആളൊരു സാ­ധു­വും സാ­ത്വി­ക­നു­മാ­യി­രു­ന്നു. എ­ന്നാൽ കോ­ട­തി­യിൽ വ­രു­മ്പോൾ പ്ര­കൃ­തം ഒ­ന്നു് മാ­റ്റി അ­റി­ഞ്ഞു­കൊ­ണ്ടു് ഒരു ഘനവും കോ­പ­വും ന­ടി­ക്കു­ന്ന­തു് ഒരു വലിയ അ­വ­സ്ഥ­യാ­ണെ­ന്നു് വി­ചാ­രി­ച്ചു­വ­രു­ന്ന ആ­ളാ­ണു്. അ­തു­കൊ­ണ്ടു് ചില അ­ബ­ദ്ധം പി­ണ­ഞ്ഞെ­ന്നു് വ­രാ­മെ­ങ്കി­ലും, വീ­ട്ടിൽ ചെ­ന്നാൽ അ­ദ്ദേ­ഹം തന്റെ അ­തി­ഥി­ക­ളു­ടെ വെറും ദാ­സ­നാ­ണു്. ഊ സ്വ­ഭാ­വം ഞാൻ ന­ല്ല­വ­ണ്ണം അ­റി­ഞ്ഞ­തു­കൊ­ണ്ടു് ന­മ്പൂ­തി­രി­പ്പാ­ടി­ന്റെ ക­ണ്ണിൽ പൊ­ടി­യി­ട്ടു്, സ­മ്മാ­നം വാ­ങ്ങാൻ ഒ­രു­പാ­യം ഞാ­നു­ട­നെ ക­ണ്ടു­പി­ടി­ച്ചു് ക­ഴി­ഞ്ഞി­രു­ന്നു. എന്റെ പു­റ­പ്പാ­ടി­ന്റെ ഉ­റ­പ്പു് കാ­ണി­പ്പാൻ­വേ­ണ്ടി, പോ­കും­വ­ഴി­ക്കു് ഞാൻ കൃ­ഷ്ണ­ന്റെ മ­ട­ക്കു കത്തി വാ­ങ്ങി, തു­റ­ന്നു്, മൂർ­ച്ച­നോ­ക്കി, അ­പ്പാ­ടു് തന്നെ കീ­ശ­യി­ലി­ട്ടു. “അ­ത്ര­ത്തോ­ളം സാ­ഹ­സ­ത്തി­ന്നു് പോ­ക­രു­തേ” എ­ന്നു് ന­മ്പൂ­തി­രി­പ്പാ­ടു് പ­റ­ഞ്ഞ­പ്പോൾ ഞാൻ ഒ­ന്നു് മ­ന്ദ­ഹ­സി­ച്ച­തേ ഉള്ളു.

ഡി­പ്യൂ­ട്ടി­ക­ല­ക്ട­രു­ടെ വീ­ട്ടിൽ എ­ത്തി­യ­പ്പോൾ തെ­ക്കി­നി മാ­ളി­ക­യു­ടെ ചു­വ­ട്ടിൽ യ­ഥാ­യോ­ഗ്യം ന­മ്പൂ­തി­രി­പ്പാ­ടി­നേ­യും കൃ­ഷ്ണ­നേ­യും ഇ­രു­ത്തി ഞാൻ കൂ­സ­ലി­ല്ലാ­തെ മാ­ളി­ക­മേൽ കേ­റി­ച്ചെ­ല്ലാൻ പു­റ­പ്പെ­ട്ടു. ന­മ്പൂ­തി­രി­പ്പാ­ടും കൃ­ഷ്ണ­നും എന്നെ ഒ­ന്നും തി­രി­യാ­ത്ത അ­ന്ധാ­ളി­പ്പോ­ടെ നോ­ക്കി. അവർ അ­ത്യ­ന്തം ച­കി­ത­ന്മാ­രാ­യി­രു­ന്നു എ­ന്നു് അ­വ­രു­ടെ വി­ള­റി­ച്ചു­പോ­യ മുഖം എന്നെ ബോ­ദ്ധ്യ­പ്പെ­ടു­ത്തി. “വി­ത്തി­ന്നു് നീർ­ത്തു­ള്ളി­യെ­ന്ന­പോ­ലെ” ഇതും എന്റെ ഉ­ദ്ദേ­ശ­ത്തി­ന്നു് സ­ഹാ­യി­യാ­യി. “ഇവൻ എ­ന്തൊ­ക്കെ­യാ­ണു് ലഹള ഉ­ണ്ടാ­ക്കി­ത്തീർ­ക്കാൻ ഒ­രു­മ്പെ­ടു­ന്ന­തു്. എ­ല്ലാം കൂടി നമ്മെ പി­ന്നേ­യും അ­വ­താ­ള­ത്തിൽ ചാ­ടി­ക്കു­മോ. ന­മ്മ­ളെ ഇവിടെ കാ­ണു­ന്ന­തു തന്നെ അ­ബ­ദ്ധ­മാ­യ്വ­രി­ല്ലേ” എന്ന ന­മ്പൂ­തി­രി­പ്പാ­ടി­ന്റെ വാ­ക്കി­ന്നു് “ഇ­വി­ടു­ന്നൊ­ട്ടും ഭ­യ­പ്പെ­ടേ­ണ്ട, അ­ദ്ദേ­ഹം ഇ­വി­ടു­ത്തോ­ടൊ­രു തെ­റ്റു് ചെ­യ്ക­യു­ണ്ടാ­വി­ല്ല” എന്ന കൃ­ഷ്ണ­ന്റെ മ­റു­പ­ടി­യും ഞാൻ കോണി ക­യ­റു­മ്പോൾ കേ­ട്ടു. മു­ക­ളിൽ ചെ­ന്ന­പ്പോൾ ഡി­പ്യൂ­ട്ടി­ക­ല­ക്ടർ എന്തോ എ­ഴു­തു­ക­യാ­യി­രു­ന്നു. ഉ­ച്ച­ത്തിൽ പ­റ­യു­മ്പോ­ള­ല്ലാ­തെ മെ­ല്ലെ പ­റ­യു­മ്പോ­ളൊ­ന്നും ചോ­ടെ­യി­രി­ക്കു­ന്ന­വർ­ക്കു് കേൾ­ക്കാൻ പാ­ടി­ല്ലാ­യി­രു­ന്നു. ധൈ­ര്യ­മു­ള്ള­വ­ന്നു് ദൈ­വ­വും­കൂ­ടി അ­നു­കൂ­ലി­യാ­ണെ­ന്നു് പ­റ­ഞ്ഞ­പോ­ലെ ഈ സം­ഗ­തി­യും എ­നി­ക്കു് മ­റ്റൊ­രു സ­ഹാ­യി­യാ­യി. എ­ന്നെ­ക്ക­ണ്ട­പ്പോൾ ഡി­പ്യൂ­ട്ടി­ക­ല­ക്ടർ എ­ഴു­ത്തും നിർ­ത്തി, ഒ­ന്നു് മ­ന്ദ­ഹ­സി­ച്ചു്, ഒ­രേ­ട­ത്തു് ഇ­രി­ക്കാൻ പ­റ­ഞ്ഞു.

ഡി:
എന്താ വ­ന്ന­തു്.
ഞാൻ:
എ­നി­ക്കൊ­ര­ബ­ദ്ധം പറ്റി അ­ങ്ങു­ന്നേ! നി­ങ്ങ­ള­ല്ലാ­തെ ഈ കു­ഴ­ക്കിൽ­നി­ന്നു് എന്നെ ര­ക്ഷി­പ്പാ­നാ­രു­മി­ല്ല.
ഡി:
എ­ന്ത­ബ­ദ്ധം.
ഞാൻ:
ഞാൻ ഒരു അ­വി­വേ­കം പ്ര­വർ­ത്തി­ച്ചു. ന­മ്മു­ടെ പൂർ­വ്വ­സ്നേ­ഹം വി­ചാ­രി­ച്ചു് നി­ങ്ങൾ എന്നെ ര­ക്ഷി­ക്ക­ണം.
ഡി:
എ­ന്നാൽ ക­ഴി­യു­ന്ന­താ­ണെ­ങ്കിൽ നി­ശ്ച­യ­മാ­യി­ട്ടും ര­ക്ഷി­ക്കും.
ഞാൻ:
നി­ങ്ങൾ അ­ങ്ങി­നെ ചെ­യ്യു­മെ­ന്നു് എ­നി­ക്കു് നല്ല ഉ­റ­പ്പു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ത­ന്നെ­യാ­ണു് ഇവിടെ വ­ന്ന­തു്.
ഡി:
ആട്ടെ ഇനി കാ­ര്യ­മെ­ന്താ­ണെ­ന്നു് പറയൂ.
ഞാൻ:
ദൂ­ര­പ്പോ­മ­ന­ക്കൽ പ­രി­ശു­ദ്ധൻ ന­മ്പൂ­തി­രി­പ്പാ­ടി­നെ നി­ങ്ങൾ അ­റി­യു­മാ­യി­രി­ക്കും. ഇ­ന്നാ­ളൊ­രു ദിവസം നി­ങ്ങ­ളു­ടെ കോ­ട­തി­യിൽ ഒരു സാ­ക്ഷി­യാ­യി­രു­ന്നു. നി­ങ്ങൾ കാ­ണാ­നി­ട­യു­ണ്ടു്. വലിയ ജ­ന്മി­യാ­ണു്.
ഡി:
കോ­ട­തി­യിൽ അ­ങ്ങി­നെ എത്ര സാ­ക്ഷി­കൾ വ­ന്നും പോ­യ്ക്കൊ­ണ്ടു­മി­രി­ക്കും. ഇ­തൊ­ക്കെ ആർ­ക്കോർ­മ്മ­വെ­ക്കാൻ സാ­ധി­ക്കും. ഇ­രി­ക്ക­ട്ടെ ബാ­ക്കി പറയൂ.
ഞാൻ:
ഇ­ദ്ദേ­ഹം ഞ­ങ്ങ­ളു­ടെ ജ­ന്മി­യാ­ണു്. വലിയ ധി­ക്കാ­രി­യാ­ണു്. കു­ടി­യാ­ന്മാ­രു­ടെ ചോര കു­ടി­ക്കു­ന്ന ഒരു മൂരി അ­ട്ട­യാ­ണു്. ആ­രാ­ന്റേ­തു് പി­ടി­ച്ചു­പ­റി­ക്കു­ന്ന ചീ­പ്പ­വ­റാ­നാ­ണു്. ജാ­തി­പ്പി­ശാ­ചി­ന്റെ ബാ­ധ­കൊ­ണ്ടു് ആളുടെ മേൽ പ­ല്ലി­ളി­ച്ചു് ചാ­ടു­ന്ന ഒരു വ്യാ­ഘ്ര­മാ­ണു്. ച­വി­ട്ടി പ­ല്ലു­കൊ­ഴി­ക്കേ­ണ്ടു­ന്ന വ­ക­യാ­ണു്.
ഡി:
ഒ­ന്നാ­ന്ത­രം വി­ശേ­ഷ­ണ­ങ്ങൾ, പി­ന്നെ.
ഞാൻ:
ഇ­യ്യി­ടെ ബാ­ക്കി പാ­ട്ട­വും­കൊ­ണ്ടു് എന്റെ അ­നു­ജ­നെ ഞാൻ മ­ന­ക്ക­ല­യ­ച്ചി­രു­ന്നു. ര­ണ്ടു­റു­പ്പി­ക കു­റ­വു­ണ്ടെ­ന്നു് ക­ണ്ടി­ട്ടു് അയാൾ എ­ന്തൊ­ക്കെ­യാ­ണു് കാ­ട്ടി­ക്കൂ­ട്ടി­യ­തു്. പണം എന്റെ അ­നു­ജ­ന്റെ മു­ഖ­ത്തു് വ­ലി­ച്ചെ­റി­ഞ്ഞു. അവനെ പി­ടി­പ്പ­തു് ശ­കാ­രി­ച്ചു. ത­ല്ലി­യാൽ അ­യി­ത്ത­മാ­യി­പ്പോ­കു­മെ­ന്നു­വെ­ച്ചു് അവനെ ദൂരെ നി­ന്നു് ക­ല്ലെ­ടു­ത്തെ­റി­ഞ്ഞു. ഒരു നി­സ്സാ­ര­കാ­ര്യ­ത്തി­നു് ഒ­രാ­ളു­ടെ അ­ച്ഛ­നെ­യും അ­മ്മ­യെ­യും ഒക്കെ പ­റ­ഞ്ഞാ­ലോ? അനുജൻ മ­ട­ങ്ങി­വ­ന്നു് വിവരം എ­ന്നോ­ടു് പ­റ­ഞ്ഞ­പ്പോൾ എ­നി­ക്കു് ക­ണ­ക്കി­ലേ­റെ കോപം വന്നു. ഇ­യ്യാ­ളോ­ടു് ഒ­ന്നു് പകരം ചോ­ദി­ക്കാ­തെ വെ­റു­തെ വി­ട്ടു­ക­ള­യി­ല്ലെ­ന്നു് ഞാ­നു­റ­പ്പാ­ക്കി. അ­ങ്ങി­നെ ഇ­രി­ക്കു­മ്പോൾ മി­നി­ഞ്ഞാ­ന്നു് ഞാൻ മി­സ്റ്റർ രാ­ര­ന്റെ പു­സ്ത­ക­ഷാ­പ്പിൽ ഇ­യ്യാ­ളെ ക­ണ്ടു­മു­ട്ടി. വേ­ദ­മോ­തേ­ണ്ടു­ന്ന നാവു് ശ­കാ­ര­മോ­താ­നു­പ­യോ­ഗി­ച്ച ദുർ­ഭൂ­ത­ത്തെ ക­ണ്ട­പ്പോൾ എ­നി­ക്കു് വന്ന ക്രോ­ധം ഇ­ത്ര­യാ­ണെ­ന്നു് പ­റ­ഞ്ഞു­കൂ­ട. ഇ­പ്പോ­ഴും എന്റെ ഉടൽ വി­റ­ക്കു­ന്നു. ഇ­ന്ന­താ­ണു് പ­റ­ഞ്ഞ­തെ­ന്നൊ­ന്നും ഇ­പ്പോൾ എ­നി­ക്കു് നല്ല രൂ­പ­മി­ല്ല. എന്നെ ക­ണ്ടി­ട്ടു് ഇ­ളി­ച്ചു­കൊ­ണ്ടു് “എന്താ വ­ന്ന­തു്” എ­ന്നു് ചോ­ദി­ച്ച­പ്പോൾ ഞാൻ പ­ല്ലും­ക­ടി­ച്ചു് എ­ത്ര­യോ ഉ­ച്ച­ത്തിൽ ഇ­ങ്ങി­നെ പ­റ­ഞ്ഞു. “എ­ന്തി­നാ വ­ന്ന­തു് എന്നോ? മാ­ന­മ­ര്യാ­ദ­യു­ള്ള ആ­ളു­ക­ളെ എ­ന്തും പ­റ­ഞ്ഞു് ശ­കാ­രി­ച്ചു­ക­ള­യാ­മെ­ന്നോ വി­ചാ­രി­ച്ചി­രു­ന്ന­തു്. വലിയ ആ­ളാ­ണെ­ന്ന നി­ല­യൊ­ക്കെ അവിടെ വെ­ച്ചു­ക­ള­യു. തെ­മ്മാ­ടി­ത്തം പ­റ­ഞ്ഞാൽ ചോ­ദി­പ്പാ­നാ­ളു­ണ്ടാ­ക­യി­ല്ലെ­ന്നു് വി­ചാ­രി­ച്ചോ? ഉ­ട­നെ­ത­ന്നെ മാ­പ്പു് ചോ­ദി­ച്ചി­ല്ലെ­ങ്കിൽ ത­ല്ലി­പ്പ­ല്ലൊ­ന്നും ബാ­ക്കി­വെ­ക്കി­ല്ല. ഞാൻ പ­റ­യു­മ്പോ­ലെ ചെ­യ്തി­ല്ലെ­ങ്കിൽ കൊ­ല­ക്കു­റ്റം ന­ട­ത്താ­നും­കൂ­ടി ഞാൻ മ­ടി­ക്കി­ല്ല. ഈ കത്തി ക­ണ്ടി­രി­ക്കു­ന്നോ. കുറേ പണവും പ­ദ­വി­യു­മു­ണ്ടെ­ന്നു­വെ­ച്ചു് വല്ല ക­ഴു­വേ­റി­ക­ളും ധി­ക്കാ­രം കാ­ണി­ച്ചാൽ ബാ­ക്കി­യു­ള്ള­വർ അ­ട­ങ്ങി­ക്കൂ­ട­ണ­മെ­ന്നോ? ഇ­തേ­തു് കോ­ട­തി­യി­ലെ നി­യ­മ­മാ­ണു്. ആ­യു­സ്സിൽ ആ­ഗ്ര­ഹ­മു­ണ്ടെ­ങ്കിൽ ഉ­ട­നെ­ത­ന്നെ മാ­പ്പു് ചോ­ദി­ച്ചു­കൊ­ള്ള­ണം. അ­ല്ലാ­തെ ഒ­രൊ­ഴി­വി­ല്ല.” (പി­ന്നെ വളരെ പ­തി­ഞ്ഞ സ്വ­ര­ത്തിൽ) “എന്റെ അ­ങ്ങു­ന്നേ! ഞാ­നി­ങ്ങി­നെ­യൊ­ക്കെ പ­റ­ഞ്ഞു­പോ­യ­പ്പോൾ ആ­ളു­ക­ളും വ­ള­രെ­കൂ­ടി. കുറെ ക­വി­ഞ്ഞു­പോ­യെ­ന്നു് എ­നി­ക്കും തോ­ന്നി. എ­ന്തി­നു­പ­റ­യു­ന്നു അയാൾ എന്റെ പേരിൽ സി­വി­ലാ­യും ക്രി­മി­ന­ലാ­യും നമ്പർ കൊ­ടു­പ്പാ­നൊ­രു­ങ്ങി­യി­ട്ടു­ണ്ട­ത്രെ. അ­ന്യാ­യം കൊ­ടു­ത്താൽ ഞാൻ കു­ടു­ങ്ങും. എ­ന്നാ­ലോ അ­യാൾ­ക്കു് നി­ങ്ങൾ എ­ന്നു് പ­റ­ഞ്ഞാൽ ഒരു ദൈ­വ­മെ­ന്നാ­ണ­ത്രെ ഭാവം. അതു് ബ­ഹു­മാ­ന­മാ­ണു്; അ­തു­കൊ­ണ്ടു് എന്റെ സ്നേ­ഹി­തൻ കൃ­ഷ്ണ­ന്റെ ഉ­പ­ദേ­ശ­പ്ര­കാ­രം ഞാൻ അയാളെ ചു­വ­ട്ടിൽ കൊ­ണ്ടു­വ­ന്നി­രു­ത്തീ­ട്ടു­ണ്ടു്. നി­ങ്ങൾ ക്ഷണം ചോ­ടെ­യി­റ­ങ്ങി എ­നി­ക്കു­വേ­ണ്ടി വെറും ര­ണ്ടു് വാ­ക്കു് പ­റ­ഞ്ഞാൽ മതി. ന­മ്പൂ­തി­രി­പ്പാ­ടി­നെ നോ­ക്കി “കോപം കൊ­ണ്ട­റി­യാ­തെ പ­റ­ഞ്ഞു് പോ­യ­ത­ല്ലെ. ഒക്കെ ക്ഷ­മി­ച്ചു­ക­ള­യിൻ” എ­ന്നു് മാ­ത്രം പ­റ­ഞ്ഞു് ഇ­ങ്ങ­ട്ടു് പോരണം.
ഡി:
അ­തി­നെ­ന്തു­വി­രോ­ധം. ക്ഷണം ചോടെ ഇ­റ­ങ്ങാ­മ­ല്ലൊ.

ഞാനും ഡി­പ്യു­ട്ടി­ക്ക­ല­ക്ട­രും ഇ­റ­ങ്ങി­വ­രു­മ്പോൾ ഞാൻ ശ­കാ­രി­ച്ച­തു് ഡി­പ്യൂ­ട്ടി­ക്ക­ല­ക്ട­രെ­യാ­ണെ­ന്നു് തെ­റ്റി­ദ്ധ­രി­ച്ചു് എ­ന്തൊ­ക്കെ­യാ­ണു് വ­രാൻ­പോ­കു­ന്ന­തെ­ന്നു് പേ­ടി­ച്ചു് വി­റ­ച്ചു­കൊ­ണ്ടു് ന­മ്പൂ­തി­രി­പ്പാ­ടും കൃ­ഷ്ണ­നും ഒ­രേ­ട­ത്തു് നിർ­ജ്ജീ­വ­ന്മാ­രാ­യി നി­ന്നി­രു­ന്നു. ഡി­പ്യൂ­ട്ടി­ക­ല­ക്ട­രു­ടെ പി­ന്നാ­ലെ ഇ­റ­ങ്ങി­യ ഞാൻ വളരെ ക്രോ­ധി­ച്ച­പോ­ലെ ക­ണ്ണു­കൊ­ണ്ടും മു­ഖം­കൊ­ണ്ടും ഒരുവക അ­ഭി­ന­യം ത­ട്ടി­മൂ­ളി­ച്ചി­രു­ന്നു. ഡി­പ്യൂ­ട്ടി­ക്ക­ല­ക്ട­രെ കണ്ട മാ­ത്ര­യിൽ­ത­ന്നെ ന­മ്പൂ­തി­രി­പ്പാ­ടു് ഒ­ന്നു് താ­ണു­തൊ­ഴു­തു. ന­മ്പൂ­തി­രി­പ്പാ­ടി­നെ നോ­ക്കി ഡി­പ്യൂ­ട്ടി­ക്ക­ല­ക്ടർ “എ­ന്താ­ണ­ങ്ങു­ന്നേ! കോ­പം­കൊ­ണ്ടു് പ­റ­ഞ്ഞു­പോ­യ­ത­ല്ലെ, ആർ­ക്കാ­ണ­ബ­ദ്ധം വ­ന്നു­പോ­കാ­ത്ത­തു്. ഒക്കേ ക്ഷ­മി­ച്ചു­ക­ള­യ­ണം. മേ­ലാ­ലീ­മ­തി­രി അ­ബ­ദ്ധം വ­രി­ല്ല” എ­ന്നു് പ­റ­യു­ന്ന­തു് കേ­ട്ട­പ്പോൾ ആ­ശ്ച­ര്യ­ങ്കൊ­ണ്ടു് ന­മ്പൂ­തി­രി­പ്പാ­ടും കൃ­ഷ്ണ­നും ക­ണ്ണു­മി­ഴി­ച്ചു­പോ­യി. എ­ല്ലാ­വർ­ക്കും വേ­ണ്ടി ഡി­പ്യൂ­ട്ടി­ക്ക­ല­ക്ട­രോ­ടു് ഞാൻ വി­ട­വാ­ങ്ങി, ന­മ്പൂ­തി­രി­പ്പാ­ടോ­ടും കൃ­ഷ്ണ­നോ­ടും കൂടെ മ­ട­ങ്ങി പ­ടി­യി­റ­ങ്ങി­യ­പ്പോൾ “തി­രു­മ­ന­സ്സോ­ടു് മാ­പ്പു് ചോ­ദി­ക്കു­ന്നി­ല്ലെ­ന്നോ? അ­വ­ന­ല്ല അ­വ­ന്റെ വ­ലി­യ­ച്ഛൻ­കൂ­ടി തി­രു­മ­ന­സ്സോ­ടു് മാ­പ്പു് ചോ­ദി­ക്കി­ല്ലേ?” എന്ന എന്റെ വാ­ക്കു് കേ­ട്ട­പ്പോൾ ന­മ്പൂ­തി­രി­പ്പാ­ടി­ന്റെ ആ­ശ്ച­ര്യ­ത്തി­ന്നു് അളവും അ­റ്റ­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല. “താൻ പു­ള്ളി ചി­ല്ല­റ­യ­ല്ല. ന­മു­ക്കു­വേ­ണ്ടി ഇത്ര ധൈ­ര്യ­പ്പെ­ട്ടി­ല്ലെ. താൻ അ­ദ്ദേ­ഹ­ത്തെ ക­ഠി­ന­മാ­യി ശ­കാ­രി­ക്കു­ന്ന­തു് ഞങ്ങൾ ര­ണ്ടു­പേ­രും അ­സ്സ­ലാ­യി­ക്കേ­ട്ടു. ഡി­പ്യൂ­ട്ടി­ക്ക­ല­ക്ട­രെ ശ­കാ­രി­ച്ചു്, പേ­ടി­പ്പി­ച്ചു്, ന­മ്മോ­ടു് മാ­പ്പും ചോ­ദി­പ്പി­ച്ചു എ­ന്ന­തു് ഒരു ചി­ല്ല­റ വി­ദ്യ­യ­ല്ല. ആർ­ക്കും അത്ര എ­ളു­പ്പ­ത്തിൽ സാ­ധി­ക്കു­ന്ന­തു­മ­ല്ല. മു­ന്നൂ­റി­ന്നു് പകരം ഇതാ അ­ഞ്ഞൂ­റു്. ന­മ്മു­ടെ വ­ക­യാ­യി­രി­ക്ക­ട്ടെ.”

ഞാൻ:
തി­രു­മ­ന­സ്സി­ലേ­ക്കു­വേ­ണ്ടി, തി­രു­മ­ന­സ്സി­ലെ കു­ടി­യാ­ന്മാ­രാ­യ ഞ­ങ്ങ­ളാൽ ചില ദാ­സ­ന്മാർ എ­ന്താ­ണു് ചെ­യ്യാ­ത്ത­തു്.
എ­ന്നും പ­റ­ഞ്ഞു്, ന­മ്പൂ­തി­രി­പ്പാ­ടി­നെ ശ­കാ­രി­ച്ച­തി­ന്നു് ന­മ്പൂ­തി­രി­പ്പാ­ടോ­ടു­ത­ന്നെ പണവും വാ­ങ്ങി വളരെ ആ­ദ­ര­വോ­ടെ യാത്ര പ­റ­ഞ്ഞു. ഒരു സു­ന്ന­യു­ടെ കു­റ­വു­കൂ­ടി ഇ­ല്ലാ­യി­രു­ന്നു എ­ങ്കിൽ കു­റേ­മു­മ്പേ പാ­പ്പ­റാ­യി­രു­ന്ന എ­നി­ക്കു് അ­യ്യാ­യി­ര­പ്ര­ഭു കർ­ത്താ­വാ­യി­ത്ത­ന്നെ മ­ട­ങ്ങാ­മാ­യി­രു­ന്നു.
ച­തി­ക്കു ചതി
കെ. സു­കു­മാ­രൻ, ബി. എ.
I
ജാനി:
(ഭാര്യ) അല്ല! നി­ങ്ങൾ ഒരു വർ­ത്ത­മാ­നം കേ­ട്ടോ?
കു­മാ­രൻ­പി­ള്ള:
(ഭർ­ത്താ­വു്) എ­ന്താ­ണ­തു്?
ജാ:
നി­ങ്ങൾ പൊൻതറ നാ­ണി­ക്കു­ട്ടി­യെ അ­റി­യി­ല്ലേ?
കു:
ക­ഴി­ഞ്ഞ­കൊ­ല്ലം സ്ക്കൂൾ­ഫ­യ­നൽ പാ­സ്സാ­യ­വ­ളോ?
ജാ:
അതേ.
കു:
അവൾ നി­ന്റെ വലിയ ച­ങ്ങാ­തി­യ­ല്ലേ?
ജാ:
അതേ. അ­തു­കൊ­ണ്ടു് ത­ന്നേ­യാ­ണു് ഞാൻ പ­റ­യു­ന്ന­തു്.
കു:
എ­ന്തു്?
ജാ:
നാ­ണി­ക്കു­ട്ടി­യെ പ­ണ്ടു­പ­ണ്ടെ പ­ള്ളി­ച്ചി­റ­ത്ത­റ­വാ­ട്ടി­ലെ രാ­മൻ­നാ­യർ വി­വാ­ഹം ക­ഴി­ക്കാ­മെ­ന്നു് വെ­ച്ചി­രു­ന്നു. ര­ണ്ടു­കൂ­ട്ടർ­ക്കും അ­തി­നു് വി­രോ­ധ­വു­മി­ല്ലാ­യി­രു­ന്നു?
കു:
ഇ­പ്പ­ഴെ­ന്താ അ­തി­ന്നു് വൈ­ഷ­മ്യം?
ജാ:
അ­താ­ണു് ഞാൻ പറയാൻ പോ­കു­ന്ന­തു്. രാമൻ നായർ ബി. എൽ. പാ­സ്സാ­യി­ട്ടു് ഇ­ന്നാ­ളാ­ണു് ഇവിടെ എ­ത്തി­യ­തു്. അ­തി­നി­ട­യ്ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­മ്മാ­മൻ കോ­മൻ­നാ­യ­രു­ടെ മ­ക­ളു­ടെ ഭർ­ത്താ­വു് പെ­ട്ടെ­ന്നു് ഒരു പ­നി­കൊ­ണ്ടു് മ­രി­ച്ചു­പോ­യി. മ­ന്ദാ­ര­ത്തി­ന്നും നാ­ണി­ക്കു­ട്ടി­ക്കും ഒരു വ­യ­സ്സാ­ണു്.
കു:
അ­തു­കൊ­ണ്ടെ­ന്താ?
ജാ:
കേൾ­ക്കു പറയാം. പ­ള്ളി­ച്ചി­റ­ക്കാർ വലിയ സ്വ­ത്തു­കാ­രൊ­ന്നു­മ­ല്ല. ഇ­പ്പോ­ഴ­ത്തെ കാ­ര­ണ­വർ കോ­മൻ­നാ­യർ­ക്കു് അ­ച്ഛ­നാൽ കി­ട്ടി­യ പ­ത്തി­രു­പ­തി­നാ­യി­രം ഉ­റു­പ്പി­ക­യു­ടെ സ്വ­ത്തു­ണ്ടു്. അ­തി­ന്റെ ആ­ദാ­യം­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം അ­ന­ന്തി­ര­വൻ രാ­മ­നാ­യ­രെ ബി. എൽ. വരെ പ­ഠി­പ്പി­ച്ച­തു്.
കു:
ഈ മാ­തി­രി കാ­ര­ണ­വ­ന്മാർ ഇശ്ശി ഉ­ണ്ടാ­യി­രു­ന്നാൽ നാടു് ന­ന്നാ­യി­പ്പോ­കു­മാ­യി­രു­ന്നു.
ജാ:
അ­തെ­ന്തെ­ങ്കി­ലു­മാ­ക­ട്ടെ. തന്റെ മ­ക­ളു­ടെ ഭർ­ത്താ­വു് മ­രി­ച്ച­തോ­ടു­കൂ­ടി കോ­മൻ­നാ­യ­രു­ടെ വി­ധ­മെ­ന്നു് പ­കർ­ന്നി­രി­ക്കു­ന്നു. ഇ­പ്പോൾ അ­ദ്ദേ­ഹം ചെ­യ്തു­പോ­യ വാ­ഗ്ദ­ത്ത­വും കൊ­ടു­ത്തു­പോ­യ ഉ­റ­പ്പും ഒക്കെ തെ­റ്റി­ക്കാ­നാ­ണ­ത്രെ ഭാവം.
കു:
അ­തി­നെ­ന്തു് സംഗതി?
ജാ:
സംഗതി മ­റ്റെ­ന്തൊ­ന്നാ­ണു്! തന്റെ വി­ധ­വ­യാ­യ മകളെ രാ­മൻ­നാ­യർ ക­ല്യാ­ണം ക­ഴി­ക്ക­ണ­മെ­ന്നു് കാ­ര­ണ­വർ ശാ­ഠ്യം പി­ടി­ക്കു­ന്നു. രാ­മൻ­നാ­യർ­ക്കു് അ­തി­ന്നു് വ­ഴി­പ്പെ­ടാ­തെ­യി­രി­പ്പാ­നും നി­വൃ­ത്തി­യി­ല്ല. തന്റെ പ­ഠി­പ്പി­ന്റെ ചി­ല­വു് മു­ഴു­വ­നും ന­ട­ത്തി­യ­തു് കാ­ര­ണ­വ­രു­ടെ സ്വ­ന്തം പ­ണം­കൊ­ണ്ടാ­ണു്.
കു:
അ­വി­ടെ­യാ­ണു് വികടം പ­റ്റി­യ­തു്. ശരി, ശരി. മ­ക­ളു­ടെ ഭർ­ത്താ­വി­ന്നു് രാ­മൻ­നാ­യ­രു­ടെ വി­വാ­ഹം ക­ഴി­ഞ്ഞി­ട്ടു് മ­രി­ച്ചാൽ പോ­രാ­യി­രു­ന്നോ? ഈ ദുർ­ഘ­ട­സ­മ­യ­ത്തു് മ­രി­ക്കേ­ണ്ടി­യി­രു­ന്നോ?
ജാ:
അ­തി­പ്പോൾ പ­റ­ഞ്ഞി­ട്ടെ­ന്താ­ണു് ഫലം? പോ­രാ­ഞ്ഞി­ട്ടു് രാ­മൻ­നാ­യർ­ക്കു് ഒ­ന്നു് ര­ണ്ടാ­യി­രം ഉ­റു­പ്പി­ക കടം ഉ­ണ്ട­ത്രേ. സു­ബ്ബൻ എന്ന അ­മ്പി­പ്പ­ട്ട­രാ­ണു­പോ­ലും കടം കൊ­ടു­ത്ത­തു്. യ­ഥാ­വ­സ­രം ഒരു നമ്പർ സ്വ­ത്തു് വി­റ്റി­ട്ടു് ആ കടം വീ­ട്ടാ­നും കോ­മൻ­നാ­യർ ഏ­റ്റി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് രാ­മൻ­നാ­യർ­ക്കു് കാ­ര­ണ­വ­രു­ടെ വാ­ക്കു് നി­ര­സി­ക്കാൻ ഒരു നി­വൃ­ത്തി­യും ഉ­ണ്ടാ­യി­രു­ന്നി­ല്ല.
കു:
ഒരു സ്ത്രീ­യെ വി­വാ­ഹം ചെ­യ്യാ­മെ­ന്നു് വാ­ഗ്ദ­ത്തം ചെയ്ക; അ­തി­ന്നു് ഉ­റ­പ്പും കൊ­ടു­ക്കു­ക; അ­വ­സാ­നം നേരെ തി­രി­ഞ്ഞു് മ­റ്റൊ­രു­വ­ളെ കൊ­ണ്ടു­വ­രി­ക—ഇ­തെ­ന്തു് മ­ര്യാ­ദ­യാ­ണു്? ഇ­താർ­ക്കു് പ­റ്റി­യ­താ­ണു്?
ജാ:
നാ­ണി­ക്കു­ട്ടി­ക്കു് ഈ വർ­ത്ത­മാ­നം കേ­ട്ടി­ട്ടു് വളരെ കു­ണ്ഠി­ത­മു­ണ്ടു്. അവൾ രാ­മൻ­നാ­യ­രെ അത്ര അധികം സ്നേ­ഹി­ച്ചു­പോ­യി­രു­ന്നു. ക­ണ്ണീ­രും ക­യ്യു­മാ­യി­ട്ടാ­ണു് കാലം ക­ഴി­ക്കു­ന്ന­തു്.
കു:
മാ­ന്യ­ന്മാ­രെ­ന്നു് വി­ചാ­രി­ക്ക­പ്പെ­ടു­ന്ന­വർ­കൂ­ടി ഇ­ങ്ങി­നെ വി­ശ്വാ­സ­വ­ഞ്ച­ന­ക്കു് പു­റ­പ്പെ­ട്ടാൽ ബാ­ക്കി­യു­ള്ള­വർ എ­ന്തു­ചെ­യ്യും?
ജാ:
അ­തു­മാ­ത്ര­മോ? ഒരു കൊ­ല്ല­ത്തി­ന്നി­ട­ക്കു് അവളെ നാ­ല­ഞ്ചു് പോ­രു­ന്ന­വ­രാ­യ പു­രു­ഷ­ന്മാർ അ­ന്വേ­ഷി­ച്ചു. രാ­മൻ­നാ­യർ­ക്കു് ഉ­റ­പ്പു് കൊ­ടു­ത്തു­പോ­യെ­ന്നും പ­റ­ഞ്ഞു് അ­വ­രെ­യെ­ല്ലാം മ­ട­ക്കു­ക­യാ­ണു് ചെ­യ്ത­തു്.
കു:
ആ ചെ­റ്റ­യാ­ണു് ഇ­പ്പോൾ തെ­റ്റു­ന്ന­തു്. ഈ മാ­തി­രി­ക്കാ­ര്യ­ത്തി­ലൊ­ക്കെ കെ­ട്ടി­യി­ട്ട­ടി­ക്കേ­ണ്ട­താ­ണു്.
ജാ:
നാ­ട്ടു­കാർ എ­ന്താ­ണു് വി­ചാ­രി­ക്കു­ക?
കു:
എ­ന്തു് വി­ചാ­രി­ക്കാ­നാ­ണു്? കോ­മൻ­നാ­യ­രും രാ­മൻ­നാ­യ­രും ചെ­റ്റ­ക­ളാ­ണെ­ന്നു് വി­ചാ­രി­ക്കു­മാ­യി­രി­ക്കും.
ജാ:
(പ­തു­ക്കെ) പി­ന്നെ ഒരു സ്വ­കാ­ര്യ­വർ­ത്ത­മാ­ന­വും നി­ങ്ങ­ളോ­ടു് പ­റ­യ­ട്ടെ. വി­വാ­ഹ­ക്കാ­ര്യ­ത്തിൽ വാ­ഗ്ദ­ത്ത­വും ഉ­റ­പ്പും കൊ­ടു­ത്ത­തോ­ടു­കൂ­ടി രാ­മൻ­നാ­യർ പൂ­ന്ത­റ­യിൽ ഒരു നി­ത്യ­നാ­യി. പുതിയ പ­രി­ഷ്കാ­ര­വും മ­റ്റും അല്ലെ! ഇ­പ്പോൾ നാ­ണി­ക്കു­ട്ടി­ക്കു—
കു:
ആ വിവരം രാ­മൻ­നാ­യ­ര­റി­യു­മോ?
ജാ:
നാ­ണി­ക്കു­ട്ടി എഴുതി അ­റി­യി­ച്ചി­ട്ടു­ണ്ടെ­ന്നു് എ­ന്നോ­ടു് പ­റ­ഞ്ഞു.
കു:
എ­ന്നി­ട്ടോ?
ജാ:
അ­തി­ന്നു് മ­റു­പ­ടി­യും അ­യ­ച്ചി­ല്ല­ത്രേ.
കു:
ആ അധമനെ കു­തി­ര­ച്ച­മ്മ­ട്ടി­കൊ­ണ്ടു് ബീ­ക്കാ­നാ­ളി­ല്ലാ­ഞ്ഞി­ട്ടാ­ണു്.
ജാ:
എ­ന്നി­ട്ടെ­ന്താ! നാ­ണി­ക്കു­ട്ടി­യു­ടെ മാ­ന­ക്കേ­ടു് തീ­രു­മോ?
കു:
ഇ­നി­യെ­ന്തു് നി­വൃ­ത്തി? ഞാൻ ചെ­ന്നു് കോ­മൻ­നാ­യ­രെ­ക്ക­ണ്ടു് സം­സാ­രി­ച്ചാ­ലോ?
ജാ:
അ­തു­കൊ­ണ്ടൊ­ന്നും ഫ­ല­മു­ണ്ടാ­കു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. നി­ങ്ങ­ളെ­ക്കാൾ വലിയ കൂ­ട്ട­രൊ­ക്കെ ശി­പാർ­ശ ചെ­യ്തു­പോ­യി. എ­ന്നി­ട്ടൊ­ന്നും ഒരു ഗു­ണ­വു­മു­ണ്ടാ­യി­ല്ല.
കു:
മ­റ്റേ­ക്കാ­ര്യ­വും പ­റ­ഞ്ഞി­രു­ന്നോ?
ജാ:
പ­റ­ഞ്ഞു. എന്റെ അ­ന­ന്തി­ര­വൻ കു­റ്റ­ക്കാ­ര­നാ­ണെ­ങ്കിൽ അ­വ­നേ­ക്കാൾ പ­തി­ന്മ­ട­ങ്ങു് കു­റ്റ­ക്കാ­രി നാ­ണി­ക്കു­ട്ടി­യാ­ണെ­ന്നു് കാ­ര­ണ­വർ പ­റ­ഞ്ഞു.
കു:
എ­ന്തൊ­രു ധി­ക്കാ­ര­മാ­ണു്! ആട്ടെ. നീ മി­ണ്ടാ­തി­രി­ക്കു. ഞാ­നൊ­രു നി­വൃ­ത്തി­കാ­ണാം. വാ­ച്ചാ­ലി കൃ­ഷ്ണ­പ്പി­ള്ള­യു­ടെ ഒ­ത്താ­ശ മാ­ത്രം­മ­തി. അ­ദ്ദേ­ഹം എ­നി­ക്കു­വേ­ണ്ടി എ­ന്തും ചെ­യ്യും.
II
സു­ബ്ബൻ എന്ന അ­മ്പി­പ്പ­ട്ടർ:
എന്താ, പി­ള്ളേ വ­ന്ന­തു്?
കു­മാ­രൻ­പി­ള്ള:
സ്വാ­മി­യെ­ക്ക­ണ്ടി­ട്ടു് ഒരു കാ­ര്യം പറവാൻ.
സു:
അ­ടി­യ­ന്തി­ര­ക്കാ­ര്യ­മാ­ണോ?
കു:
വളരെ അ­ടി­യ­ന്തി­ര­ക്കാ­ര്യം തന്നെ.
സു:
എ­ന്താ­ണ­തു്?
കു:
പ­ള്ളി­ച്ചി­റ രാ­മൻ­നാ­യർ നി­ങ്ങൾ­ക്കു് കുറേ പണം ത­രാ­നി­ല്ലേ?
സു:
ഉ­ണ്ടു്.
കു:
എ­ന്നാൽ ആ ക­ള്ള­പു­ള്ളി നി­ങ്ങ­ളെ ച­തി­ക്കാ­നാ­ണു് വട്ടം.
സു:
അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ഹ­സ്താ­ക്ഷ­ര­ത്തി­ലു­ള്ള പ്രോ­നോ­ട്ട് എന്റെ ക­യ്യി­ലി­രി­പ്പു­ണ്ട­ല്ലോ.
കു:
അ­തു­കൊ­ണ്ടൊ­ന്നും ഫ­ല­മി­ല്ല.
സു:
എ­ന്തു­കൊ­ണ്ടു്? കാരണം കേൾ­ക്ക­ട്ടെ.
കു:
ന­മ്മു­ടെ രാ­മൻ­നാ­യർ പൂ­ന്ത­റ നാ­ണി­ക്കു­ട്ടി­യെ വി­വാ­ഹം ചെ­യ്വാ­നാ­ണു് ഏർ­പ്പാ­ടു് ചെ­യ്തി­രു­ന്ന­തു്. അ­തി­ന്നു് കാ­ര­ണ­വർ ഇ­പ്പോൾ മു­ട­ക്കം പ­റ­യു­ന്നു. രാമൻ നാ­യർ­ക്കാ­ണെ­ങ്കിൽ നാ­ണി­ക്കു­ട്ടി­യെ ഒ­ഴി­ച്ചു് ലോ­ക­ത്തിൽ മ­റ്റൊ­രു­ത്തി­യെ­വേ­ണ്ട­ത്രേ.
സു:
എ­ന്നി­ട്ടു്?
കു:
അയാൾ ആരും അ­റി­യാ­തെ രാ­ജ്യം­വി­ട്ടു് പോ­വാ­നാ­ണ­ത്രേ ഭാവം. ബർ­മ്മ­യി­ലൊ പെ­നാ­ങ്കി­ലോ എ­ത്തി­പ്പോ­യാൽ നി­ങ്ങ­ളു­ടെ പണം വെ­റു­തെ പോകും.
സു:
ഇതാണോ ക­ണ്ട­തു്! ആ ക­ള്ള­നെ ഞാൻ പ­ഠി­പ്പി­ക്കാ­തെ വി­ടി­ല്ല. എത്ര കെ­ഞ്ചീ­ട്ടാ­ണു് ഞാൻ അ­വ­ന്നു് ധൈ­ര്യ­പ്പെ­ട്ടു് പ­ണം­കൊ­ടു­ത്ത­തു്. എ­ന്നി­ട്ടു­കൂ­ടി അ­വ­ന്റെ ന­ന്ദി­കേ­ടു് നോ­ക്കു!
കു:
ആ ക­ള്ള­പ്പു­ള്ളി­യെ നി­ങ്ങൾ വെ­റു­തെ വി­ട­രു­തു്.
സു:
ഞാൻ ഇ­ന്നു­ത­ന്നെ നമ്പർ ഫ­യ­ലാ­ക്കും. ഒരു ഉടൻ വാ­റാ­ണ്ടു പു­റ­പ്പെ­ടു­വി­ക്കും. പി­ടി­ച്ചു് കോ­ട­തി­യിൽ കൊ­ണ്ടു­വ­ര­ട്ടെ. ര­ണ്ടാ­യി­ര­വും പ­ലി­ശ­യും അത്ര വേ­ഗ­മൊ­ന്നും ഒ­രാൾ­ക്കു് കി­ട്ടി എ­ന്നു് വ­രി­ല്ല.
കു:
അ­തു­ത­ന്നെ­യാ­ണു് വേ­ണ്ട­തു്. ഒ­ന്നാ­ന്ത­രം ഏർ­പ്പാ­ടു് സ്വാ­മി.
സു:
സ്നേ­ഹി­ക്കു­ന്ന­വ­രെ എ­നി­ക്കു് വലിയ സ്നേ­ഹ­മാ­ണു്. തെ­റ്റി­യാൽ എ­ന്നെ­പ്പോ­ലെ ഒരു ഗു­രു­ത്വ­മി­ല്ലാ­ത്ത­വൻ ഭൂ­മി­യി­ലു­ണ്ടാ­ക­യി­ല്ല.
III

പി­റ്റേ­ന്നു് രാ­വി­ലെ വാ­ച്ചാ­ലി കൃ­ഷ്ണ­പി­ള്ള പ­ള്ളി­ച്ചി­റ­ക്ക­ലേ­ക്കു് ന­ട­ന്നു. ചെ­ല്ലു­മ്പോൾ കാ­ര­ണ­വർ ഉ­മ്മ­റ­ത്തെ ഒരു പു­ല്ലു­പാ­യിൽ ഇ­രു­ന്നു് അ­ടു­ക്കെ നി­ല്ക്കു­ന്ന രാ­മൻ­നാ­യ­രോ­ടു് എന്തോ വി­ശേ­ഷം പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു. ചെന്ന ഉടനെ കാ­ര­ണ­വ­രു­ടെ ആ­ജ്ഞ­പ്ര­കാ­രം ചു­വ­പ്പും വെ­ളു­പ്പും നി­റം­കൊ­ണ്ടു് മ­ണി­പ്ര­വാ­ളം­പോ­ലെ വി­ള­ങ്ങു­ന്ന ഒരു പു­ല്ലു­പാ­യ­യിൽ ഇ­രു­ന്നു.

കാ­ര­ണ­വർ:
എന്താ പി­ള്ളേ! പു­ല­രു­മ്പോൾ തന്നെ വ­ന്ന­തു്.
കൃ:
ഞാ­നൊ­രു വ­ല്ലാ­ത്ത വർ­ത്ത­മാ­നം കേ­ട്ടു.
കാ:
എ­ന്താ­ണ­തു്?
കൃ:
ന­മ്മു­ടെ സു­ബ്ബൻ­പ­ട്ട­രി­ല്ലേ? ഇത്ര അ­സ­ത്തു് പ­ട്ട­രെ ഞാൻ ക­ണ്ടി­ട്ടി­ല്ല. മഹാ ച­തി­യ­നാ­ണു്.
കാ:
എന്താ? നി­ങ്ങൾ­ക്കു് വ­ല്ല­തും പ­റ്റി­യോ?
കൃ:
എന്റെ ച­ങ്ങാ­തി­ക്കു് പ­റ്റു­ന്ന­തു് എ­നി­ക്കു് പ­റ്റും പോ­ലെ­യ­ല്ലെ?
കാ:
ആർ­ക്കാ­ണു് പ­റ്റി­യ­തു്?
കൃ:
ഈ രാ­മൻ­നാ­യ­രെ അല്ലേ അയാൾ പ­റ്റി­ച്ച­തു്. ബി. ഏ., ബി. എൽ. ജ­യി­ച്ച ഒരാളെ കു­റ­വാ­ക്ക­ണം എന്ന വി­ചാ­രം മാ­ത്ര­മേ അ­ദ്ദേ­ഹ­ത്തി­ന്നു­ണ്ടാ­യി­ട്ടു­ള്ളു.
കാ:
എ­നി­ക്കു് മ­ന­സ്സി­ലാ­യി­ല്ല.
കൃ:
ര­ണ്ടാ­യി­രം ഉ­റു­പ്പി­ക­ക്കു് നമ്പർ കൊ­ടു­ത്തു. ഉ­ടൻ­വാ­റ­ണ്ടു ഇ­ന്നു് പു­റ­പ്പെ­ടും.
കാ:
എ­ന്താ­ണു് പി­ള്ളേ, നി­വൃ­ത്തി?
കൃ:
കോ­ട­തി­യിൽ എ­ത്തി­യാൽ ജാ­മ്യം­കൊ­ടു­പ്പാ­നി­ട ചോ­ദി­ക്ക­ണം.
കാ:
ജാ­മ്യ­ത്തി­ന്നു സ്വ­ത്തി­ല്ലാ­ഞ്ഞി­ട്ടൊ­ന്നു­മ­ല്ല. മാ­ന­ക്കേ­ടു വ­രു­ന്നു­ണ്ട­ല്ലോ. ഒ­ന്നാ­മ­തു­ശി­പാ­യി രാമനെ വാ­റ­ണ്ടിൽ പി­ടി­ച്ചു കോ­ട­തി­യിൽ കൊ­ണ്ടു­പോ­യി എ­ന്നൊ­രു മാ­ന­ഹാ­നി. ഇനി ഞാൻ ജാ­മ്യ­ത്തി­ന്നു വി­ടു­വി­ക്കാൻ നോ­ക്കി­യാൽ തന്നെ, അ­തി­ന്നു ഒ­രാ­ധാ­രം എ­ഴു­ത­ണം. ആ ആ­ധാ­ര­പ്ര­കാ­രം ജാ­മ്യം മതിയോ എന്നു അ­ധി­കാ­രി പ­രി­ശോ­ധി­ക്ക­ണം. ആ റി­പ്പോ­ട്ടൊ­ക്കെ വ­രു­മ്പോ­ഴ­ക്കു അഞ്ചു പ­ത്തു­ദി­വ­സം ക­ഴി­യും. ആ കാ­ല­മൊ­ക്കെ രാമൻ ശി­പാ­യി­മാ­രു­ടെ ബ­ന്തോ­വ­സ്സിൽ കി­ട­ക്കേ­ണ്ടേ? അ­തെ­ന്തൊ­രു പോ­രാ­യ്മ­യാ­ണു്.
രാ­മൻ­നാ­യർ:
പി­ള്ള­ത­ന്നെ ഇ­തി­ന്നൊ­രൊ­ഴി­വു കാണണം.
കൃ:
ഇ­വി­ടെ­യു­ള്ള സകല പ­ണ­ക്കാ­രേ­യും പട്ടർ വി­ല­ക്കി­യി­രി­ക്കു­ന്നു. രാ­മൻ­നാ­യ­രെ അ­പ­മാ­നി­ക്കാ­തെ വി­ടി­ല്ലെ­ന്നു വാ­ശി­പി­ടി­ച്ചു നി­ല്ക്കു­ന്നു­പോ­ലും.
രാ:
സ്വാ­മി­യോ­ടു ഞാൻ ഇത്ര വലിയ അ­പ­രാ­ധ­മെ­ന്തു ചെ­യ്തു?
കൃ:
നീ­ച­ന്മാർ­ക്കു വ­ല്ല­തും ചെ­യ്യു­ന്ന­തി­ന്നു സംഗതി വേണോ?
കാ:
ഈ കു­ടു­ക്കിൽ നി­ന്നു എ­ങ്ങി­നെ ഒ­ഴി­യു­ന്നു?
രാ:
ഇ­ക്ക­ണ­ക്കി­ന്നു പണം കൊ­ടു­ക്കാ­തെ സ്വാ­മി വ­ഴി­പ്പെ­ടു­മെ­ന്നു തോ­ന്നു­ന്നി­ല്ല.
കാ:
ഇ­ട­ത­രു­ന്ന­തു പ്ര­യാ­സ­മാ­യി­രി­ക്കും. എ­ന്താ­ണു് പി­ള്ളേ, മി­ണ്ടാ­ത്ത­തു്? പണം ഇ­പ്പോൾ എ­വി­ടു­ന്നു കി­ട്ടും?
രാ:
പിള്ള എ­ങ്ങി­നേ­യെ­ങ്കി­ലും എന്നെ ര­ക്ഷ­പ്പെ­ടു­ത്തി­ത്ത­ര­ണം.
കൃ:
(ആ­ലോ­ചി­ച്ചി­ട്ടു്) പൂ­ഴി­ത്ത­റൊ­ത്തു പ­ത്മ­നാ­ഭൻ­നാ­യ­രു­ടെ വശം പണം കാണണം. ഞാൻ നി­ങ്ങ­ളു­ടെ വിവരം പ­റ­ഞ്ഞാൽ അയാൾ സ­ഹാ­യി­ക്കാ­തി­രി­ക്കി­ല്ല.
കാ:
എ­ന്നാൽ ന­മു­ക്കു മൂ­ന്നാൾ­ക്കും ക്ഷണം പു­റ­പ്പെ­ടാം. പ­തി­നൊ­ന്നു മ­ണി­ക്കു­ള്ളിൽ കാ­ര്യം തീരണം.
IV

“ഇവർ പ­ള്ളി­ചി­റ­ക്കൽ കാ­ര­ണ­വൻ കോ­മൻ­നാ­യ­രാ­ണു്. ഇ­ദ്ദേ­ഹം അ­ന­ന്തി­ര­വൻ രാ­മൻ­നാ­യ­രാ­ണു്. ബി. ഏ., ബി. എൽ. ആണു്” എ­ന്നാ­യി­രു­ന്നു കൃ­ഷ്ണ­പി­ള്ള പ­ത്മ­നാ­ഭൻ­നാ­യ­രോ­ടു ഇവരെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി പ­റ­ഞ്ഞ­തു്.

പ­ത്മ­നാ­ഭൻ­നാ­യർ:
ഓ! ഇ­വ­രേ­പ്പ­റ്റി കേ­ട്ട­റി­വു­ണ്ടു്. കണ്ടു പ­രി­ച­യ­മി­ല്ലെ­ന്നേ ഉള്ളു. എ­ന്താ­ണി­ങ്ങി­നെ പു­റ­പ്പെ­ട്ട­തു്?
കൃ:
അ­ത്യാ­വ­ശ്യ­മാ­യ ഒരു കാ­ര്യ­ത്തി­ന്നു പു­റ­പ്പെ­ട്ട­താ­ണു്. ഇ­വർ­ക്കു് ര­ണ്ടാ­യി­രം ഉ­റു­പ്പി­ക­യു­ടെ തി­ടു­ക്കം നേ­രി­ട്ടി­രി­ക്കു­ന്നു. അ­തൊ­ന്നു ഒ­പ്പി­ച്ചു­കൊ­ടു­ക്ക­ണം.
പ:
അല്ലാ! നടാടേ വന്നു ചോ­ദി­ച്ചി­ട്ടു തൊ­ടാ­നൊ­രു കാ­ശി­ല്ലാ­താ­യ്പോ­യ­ല്ലോ!
കൃ:
അ­തു­മാ­ത്രം പ­റ­യ­രു­തു്. വല്ല പ്ര­കാ­ര­ത്തി­ലെ­ങ്കി­ലും അതു സാ­ധി­പ്പി­ച്ചു കൊ­ടു­ക്ക­ണം. കാ­ര്യം അത്ര അ­ടി­യ­ന്ത­ര­മാ­ണു്.
പ:
മി­നി­ഞ്ഞാ­ന്നാ­ണു്, കോ­ട­തി­യിൽ കെ­ട്ടി­വെ­ക്കാ­നാ­ണെ­ന്നും പ­റ­ഞ്ഞു. ന­മ്മു­ടെ ഉ­ഴു­ത്ര­വാ­രി­യർ ഇവിടെ ഉ­ണ്ടാ­യി­രു­ന്ന പണം മു­ഴു­വൻ കൊ­ണ്ടു­പോ­യ­തു്.
കൃ:
എന്തു പ­റ­ഞ്ഞാ­ലും ഞാൻ സ­മ്മ­തി­ക്കി­ല്ല. എ­ന്തെ­ങ്കി­ലും ഒരു നി­വൃ­ത്തി ഉ­ണ്ടാ­ക്കി­യേ കഴിയൂ.
പ:
മൂ­ന്നു ദി­വ­സ­ത്തെ ഇട ത­ന്നാൽ ന­മു­ക്കു വല്ല പ്ര­കാ­ര­ത്തി­ലും നി­വൃ­ത്തി­യാ­ക്കാം.
കൃ:
മൂ­ന്നു ദിവസം പോ­യി­ട്ടു മൂ­ന്നു നി­മി­ഷം കാ­ക്കാൻ നി­വൃ­ത്തി­യി­ല്ല കാ­ര്യം അത്ര അ­ടി­യ­ന്ത­ര­മാ­ണു്.
പ:
എ­ന്നാൽ നി­ങ്ങൾ ഒരു കാ­ര്യം ചെ­യ്യു.
കൃ:
അ­ങ്ങി­നെ പറയു: ഞാൻ അ­ത്ര­ത്തോ­ളം ഇ­വ­രോ­ടു ഉ­റ­പ്പു പ­റ­ഞ്ഞു­പോ­യി. ഇല്ല എന്നു പ­റ­യു­ന്ന­തു് എ­നി­ക്കു വലിയ സ­ങ്ക­ട­മാ­യ്പോ­കു­മാ­യി­രു­ന്നു.
പ:
പണം ഇവിടെ ഇ­ല്ലെ­ന്നു പ­റ­ഞ്ഞ­തു ശ­രി­യാ­ണു്. എ­ന്നാൽ ത­ല്ക്കാ­ലം നി­വൃ­ത്തി­യാ­ക്കാൻ നോ­ക്കാം.
കൃ:
എ­ങ്ങി­നെ?
പ:
ഇവിടെ മൂ­വ്വാ­യി­രം ഉ­റു­പ്പി­ക­യു­ടെ പ­ണ്ട­ങ്ങൾ ഉണ്ടു. അതു ഇവർ സ്വ­ദേ­ശി ബേ­ങ്കിൽ വെ­ച്ചി­ട്ടു പണം വാ­ങ്ങി ത­ല്ക്കാ­ലാ­വ­ശ്യം നി­വൃ­ത്തി­ക്ക­ട്ടെ. എന്റെ ഉ­റ­പ്പി­ന്നു മൂ­വ്വാ­യി­രം ഉ­റു­പ്പി­ക­ക്കു ഒരു പ്രോ­നോ­ട്ടു ത­ന്നാൽ മതി. എ­ന്നാൽ അ­വർ­ക്കു, അ­വ­രു­ടെ പേരിൽ തന്നെ ആഭരണം പണയം വെ­ക്കു­ക­യും ചെ­യ്യാ­മ­ല്ലോ?
കൃ:
ധാ­രാ­ളം മതി.
V

പ­ള്ളി­ച്ചി­റ­ത്ത­ട­വാ­ട്ടിൽ കേ­റി­ച്ചെ­ന്ന പോ­ലീ­സ് ഇൻ­സ്പെ­ക്ട­രു­ടെ കൂടെ ഉ­ണ്ടാ­യി­രു­ന്ന നാ­ല­ഞ്ചാ­ളു­ക­ളിൽ ഒരാൾ കു­മാ­രൻ­പി­ള്ള­യാ­യി­രു­ന്നു.

ഇൻ­സ്പ­ക്ടർ:
(കോ­മൻ­നാ­യ­രേ­യും, രാ­മൻ­നാ­യ­രേ­യും നോ­ക്കീ­ട്ടു) നി­ങ്ങൾ പൂ­ഴി­ത്ത­റോ­ത്തു പ­ത്മ­നാ­ഭൻ­നാ­യ­രോ­ടു കുറെ ആ­ഭ­ര­ണ­ങ്ങൾ വാ­ങ്ങി­യി­രു­ന്നോ?
കോ: നാ:
അതേ.
ഇൻ:
അതു നി­ങ്ങൾ എന്തു ചെ­യ്തു?
കോ: നാ:
അതു ഞങ്ങൾ സ്വ­ദേ­ശി­ബേ­ങ്കിൽ പണയം വെ­ച്ചു.
ഇൻ:
ക­ള്ള­പ്പു­ള്ളി­ക­ളേ! ഒരു കെ­ട്ടു­ക­ല്യാ­ണ­ത്തി­ന്നു വേ­ണ്ടി­യാ­ണെ­ന്നും പ­റ­ഞ്ഞു ആഭരണം വാ­ങ്ങി. അതു ബേ­ങ്കിൽ ചെ­ന്നു പണയം വെ­ക്കു­ക­യോ? ഇതു എ­ത്ര­വ­ലി­യ കു­റ്റ­മാ­ണെ­ന്നു നി­ങ്ങ­ക്ക­റി­യാ­മോ? ര­ണ്ടു­കൊ­ല്ലം ക­ഠി­ന­ത­ട­വും ര­ണ്ടാ­യി­രം ഉ­റു­പ്പി­ക പി­ഴ­യു­മാ­ണു് സ­മ്മാ­നം. നി­ങ്ങൾ­ക്കി നീ­ച­ബു­ദ്ധി എ­ങ്ങി­നെ തോ­ന്നി?
രാ­മൻ­നാ­യർ:
കാ­ര്യ­ത്തി­ന്റെ വാ­സ്ത­വം അ­റി­യാ­തെ ഇ­ങ്ങി­നെ പ­റ­യു­ന്ന­തു വലിയ ക­ഷ്ട­മാ­ണു്. ഞങ്ങൾ ഉ­ട­മ­സ്ഥ­ന്റെ അ­നു­വാ­ദ­പ്ര­കാ­ര­മാ­ണു് പണയം വെ­ച്ച­തു്, പോ­രാ­ഞ്ഞി­ട്ടു ഇ­തി­ന്റെ ഉ­റ­പ്പി­ന്നു­വേ­ണ്ടി മൂ­വാ­യി­രം ഉ­റു­പ്പി­ക­ക്കു ഒരു പ്രോ­നോ­ട്ടും എ­ഴു­തി­ക്കൊ­ടു­ത്തി­ട്ടു­ണ്ടു്.
ഇൻ:
അ­ങ്ങി­നെ­യാ­ണെ­ങ്കിൽ പൂ­ഴി­ത്ത­റോ­ത്തു് പ­ത്മ­നാ­ഭ­നാ­യ­രു­ടെ അ­ന്യാ­യ­ത്തി­ന്നു സം­ഗ­തി­യെ­ന്തു്? ഒരു കെ­ട്ടു­ക­ല്യാ­ണ­ത്തി­ന്നു കെ­ട്ടാ­നാ­ണെ­ന്നും പ­റ­ഞ്ഞു നി­ങ്ങൾ അ­ദ്ദേ­ഹ­ത്തോ­ടു വളരെ വില പി­ടി­ച്ച ചില ആ­ഭ­ര­ണ­ങ്ങൾ വാ­ങ്ങി എ­ന്നും, മേ­ടി­ച്ചു­കൊ­ണ്ടു­പോ­കു­മ്പോൾ വാ­ച്ചാ­ലി കൃ­ഷ്ണ­പി­ള്ള­യും കൂടെ ഉ­ണ്ടാ­യി­രു­ന്നു എ­ന്നും, അ­ദ്ദേ­ഹ­ത്തി­ന്റെ ശു­പാർ­ശ പ്ര­കാ­രം നി­ങ്ങൾ­ക്കു ത­ന്ന­താ­ണെ­ന്നും, പി­റ്റേ­ന്നു­ത­ന്നെ മ­ട­ക്കി­ത്ത­രു­മെ­ന്നു­ള്ള നി­ശ്ച­യ­ത്താ­ലാ­ണു് അ­ദ്ദേ­ഹം പ­ണ്ട­ങ്ങൾ ത­ന്ന­തെ­ന്നും, അ­തൊ­ക്കെ പ­ണ­യം­വെ­ച്ച വിവരം കി­ട്ടി­യ ഉടനെ അ­ദ്ദേ­ഹം പോ­ലീ­സ്സിൽ വന്നു അ­ന്യാ­യം ബോ­ധി­പ്പി­ച്ച­താ­ണെ­ന്നും മ­റ്റും സ­ത്യ­ത്തി­ന്മേൽ ക­യ്പീ­ത്തു് ത­ന്നി­ട്ടു­ണ്ടു.
രാ­മൻ­നാ­യർ:
അ­ദ്ദേ­ഹ­ത്തി­ന്നു അ­ങ്ങി­നെ തോ­ന്നി­യ­തു എ­ന്തു­കൊ­ണ്ടാ­ണെ­ന്നു ഞങ്ങൾ അ­റി­യി­ല്ല. വാ­ച്ചാ­ലി കൃ­ഷ്ണ­പ്പി­ള്ള­യെ വി­സ്ത­രി­ച്ചാൽ നി­ങ്ങൾ­ക്കു വാ­സ്ത­വം മ­ന­സ്സി­ലാ­കും. ഞങ്ങൾ കു­റ്റ­ക്കാ­ര­ല്ലെ­ന്നു തെ­ളി­യും.
കോ­മൻ­നാ­യർ:
അ­ദ്ദേ­ഹ­ത്തി­ന്റെ പേർ പ­റ­യു­മ്പോൾ അതാ അ­ദ്ദേ­ഹം വ­രു­ന്നു. ആവൂ ന­മു­ക്കു ജീ­വൻ­വെ­ച്ചു. ഞങ്ങൾ ആദ്യം വ­ല്ലാ­തെ ഭ്ര­മി­ച്ചു­പോ­യി. ഇ­പ്പോൾ നി­ങ്ങൾ­ക്കു നടന്ന വി­വ­ര­ങ്ങൾ എ­ന്തെ­ന്നു മ­ന­സ്സി­ലാ­ക്കാ­മ­ല്ലോ.
ഇൻ:
ഞാൻ നി­ങ്ങ­ളെ വി­ളി­ക്കാൻ ആളെ അ­യ­ക്കാൻ പോ­ക­യാ­യി­രു­ന്നു. ഇ­പ്പോൾ വ­ന്ന­തു നല്ല രാ­ശി­ക്കാ­യി. ഇവർ പ­ത്മ­നാ­ഭൻ­നാ­യ­രോ­ടു പ­ണ്ട­ങ്ങൾ വാ­ങ്ങു­മ്പോൾ നി­ങ്ങൾ കൂടെ ഉ­ണ്ടാ­യി­രു­ന്നോ?
കൃ­ഷ്ണ­പി­ള്ള:
ഉ­ണ്ടാ­യി­രു­ന്നു. ഞാൻ പ­റ­ഞ്ഞി­ട്ടാ­ണു് കൊ­ടു­ത്ത­തു.
ഇൻ:
എ­ന്താ­വ­ശ്യ­ത്തി­ന്നാ­യി­രു­ന്നു കൊ­ടു­ത്ത­തു?
കൃ:
അ­ടി­യ­ന്ത­ര­ത്തി­ന്നു പോ­കു­ന്ന പെ­ണ്ണു­ങ്ങൾ­ക്കു കെ­ട്ടാ­നാ­ണെ­ന്നും, പി­റ്റേ­ന്നു രാ­വി­ലെ മ­ട­ക്കി­ക്കൊ­ണ്ടു വ­രാ­മെ­ന്നും പ­റ­ഞ്ഞി­ട്ടാ­ണു് കൊ­ടു­ത്ത­തു.

ഇതു കേ­ട്ട­പ്പോൾ കാ­ര­ണ­വ­രു­ടെ­യും അ­ന­ന്തി­ര­വ­ന്റെ­യും മുഖം ക­രി­പോ­ലെ­യാ­യി. കൃ­ഷ്ണ­പ്പി­ള്ള ഇ­ങ്ങി­നെ പ­റ­യു­മെ­ന്നു അവർ ക­രു­തി­യി­രു­ന്നി­ല്ല. അ­പ്പ­ഴാ­ണു് അ­വർ­ക്കു അ­വ­രു­ടെ അ­പാ­യ­സ്ഥി­തി മ­ന­സ്സി­ലാ­യ­തു.

രാ­മൻ­നാ­യർ:
കൃ­ഷ്ണ­പി­ള്ളേ! നി­ങ്ങൾ തമാശ പ­റ­യ­രു­തു പ­ര­മാർ­ത്ഥം പ­റ­ഞ്ഞു ഞ­ങ്ങ­ളെ ര­ക്ഷി­ക്കിൻ.
കൃ:
പ­ര­മാർ­ത്ഥം പ­റ­ഞ്ഞാൽ നി­ങ്ങൾ എ­ങ്ങി­നെ ര­ക്ഷ­പ്പെ­ടും? എ­ന്നേ­യും­കൂ­ടി നി­ങ്ങൾ കു­റ­വാ­ക്കി­യി­ല്ലെ? പ­ത്മ­നാ­ഭൻ­നാ­യർ എന്നെ വി­ളി­ച്ചു ഒരു പറ്റി ശ­കാ­രി­ച്ചു. അതു ക­ഴി­ഞ്ഞ­തോ­ടു­കൂ­ടി ഞാൻ ഇ­ങ്ങോ­ട്ടോ­ടി. ഇ­ക്കാ­ല­ത്തു എ­ങ്ങി­നെ­യാ­ണു് ഇൻ­സ്പ­ക്ട­രെ ആ­ളു­ക­ളെ വി­ശ്വ­സി­ക്കു­ന്ന­തു! പോ­രെ­ങ്കിൽ ഇ­ദ്ദേ­ഹം ഒരു ബി. എ., ബി. എൽ. ആ­ണു­പോ­ലും.
ഇൻ:
ഇവർ മൂ­വാ­യി­രം ഉ­റു­പ്പി­ക­ക്കു വല്ല പ്രോ­നോ­ട്ടോ മറ്റൊ എ­ഴു­തി­ക്കൊ­ടു­ത്തി­രു­ന്നോ?
കൃ:
പ്രോ­നോ­ട്ടു­മി­ല്ല; നാ­യി­ന്റെ വാ­ലു­മി­ല്ല. ഞാൻ വ­രു­ന്ന വ­ഴി­ക്കാ­ണു് ഇ­വ­രു­ടെ ക­ള്ള­ത്ത­രം മ­ന­സ്സി­ലാ­യ­തു്. സു­ബ്ബൻ­പ­ട്ടർ രാ­മൻ­നാ­യ­രു­ടെ പേരിൽ ര­ണ്ടാ­യി­ര­ത്തിൽ ചി­ല്വാ­നം ഉ­റു­പ്പി­ക­ക്കു ഒരു വാ­റ­ണ്ടു പു­റ­പ്പെ­ടു­വി­ച്ചു. ത­ല്ക്കാ­ലം പ­ണ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു ഒരു അ­ടി­യ­ന്ത­ര­ത്തി­നാ­ണെ­ന്നു­ള്ള നാ­ട്യ­ത്തി­ന്മേൽ, എ­ന്നേ­യും കൂ­ട്ടി പ­ത്മ­നാ­ഭൻ­നാ­യ­രോ­ടു പ­ണ്ട­ങ്ങൾ വാ­ങ്ങി അതു ആരും അ­റി­യാ­തെ ബേ­ങ്കിൽ കൊ­ണ്ടു­പോ­യി. പ­ണ­യം­വെ­ച്ചു, പ­ണം­വാ­ങ്ങി പ­ട്ട­രു­ടെ സൊ­ല്ല­നീ­ക്കി. പ­ത്മ­നാ­ഭൻ­നാ­യർ എന്റെ വലിയ മി­ത്ര­മാ­യ­തു­കൊ­ണ്ടു ര­ണ്ടൂ­മൂ­ന്നു ദിവസം കൊ­ണ്ടൊ­ന്നും പ­ണ്ട­ങ്ങൾ ചോ­ദി­ക്കി­ല്ലെ­ന്നു­റ­പ്പാ­ക്കി അ­തി­നി­ട­ക്കു പ­റ­മ്പു­വെ­ച്ചു വേ­ണ്ടു­ന്ന പ­ണം­വാ­ങ്ങി പ­ണ്ട­ങ്ങൾ വീ­ണ്ടെ­ടു­ത്തു പ­ത്മ­നാ­ഭൻ നാ­യർ­ക്കു കൊ­ടു­ക്കാ­മ­ല്ലോ. ഇ­താ­യി­രു­ന്നു ഈ ക­ള്ള­ന്മാർ വി­ചാ­രി­ച്ചി­രു­ന്ന­തു.
ഇൻ:
ശ­രി­യാ­ണു് കൃ­ഷ്ണ­പ്പി­ള്ള പ­റ­ഞ്ഞ­തു്. യാ­തൊ­രാ­ക്ഷേ­പ­വു­മി­ല്ല.
രാ­മൻ­നാ­യർ:
വി­ശ്വ­സി­ച്ചി­ട്ടാ­ളു­കൾ ച­തി­പ്പാൻ തു­ട­ങ്ങി­യാൽ നാ­ട്ടു­കാ­രെ­ങ്ങി­നെ പൊ­റു­ക്കും!
കു­മാ­രൻ­പി­ള്ള:
ച­തി­യും വി­ശ്വാ­സ­വ­ഞ്ച­ന­യും നി­ങ്ങ­ളിൽ നി­ന്നു പു­റ­ത്തു­വ­ന്ന­താ­ണു. നി­ങ്ങൾ ഒരു സാ­ധു­സ്ത്രീ­യെ ച­തി­ച്ചി­ല്ലെ? ച­തി­യും വ­ഞ്ച­ന­യും കൊ­ണ്ടു­ന­ട­ന്നാൽ ഒ­രി­ക്കൽ കു­ടു­ങ്ങും എന്നു ക­രു­തേ­ണ്ടി­യി­രു­ന്നു.
ഇൻ:
യാ­തൊ­രു ഒ­ഴി­ച്ച­ലു­മി­ല്ലാ­തെ ക്രി­മി­നൽ കേ­സ്സി­ലാ­ണു് നി­ങ്ങൾ കെ­ണി­ഞ്ഞ­തു്. നി­ങ്ങ­ളു­ടെ പേ­രി­ലു­ള്ള തെ­ളി­വു­കൾ ക­ണ്ടാൽ കേ­സ്സ് ശി­ക്ഷി­ക്കാ­തി­രി­ക്ക­യി­ല്ല. എ­ന്നാ­ലും ഞാ­നൊ­ന്നു പറയാം. കു­മാ­രൻ­പി­ള്ള പ­റ­യു­മ്പോ­ലെ കേ­ട്ടാൽ നി­ങ്ങൾ­ക്കു ഞാൻ ഒരു നി­വൃ­ത്തി ഉ­ണ്ടാ­ക്കി­ത്ത­രാം.
രാ­മൻ­നാ­യർ:
അ­ദ്ദേ­ഹം പ­റ­യു­മ്പോ­ലെ കേൾ­പ്പാൻ ഞങ്ങൾ ര­ണ്ടാ­ളും ഒ­രു­ക്ക­മാ­ണു്.
കു­മാ­രൻ­പി­ള്ള:
രാ­മൻ­നാ­യർ അ­ഞ്ചു­ദി­വ­സ­ത്തി­നു­ള്ളിൽ നാ­ണി­ക്കു­ട്ടി­യെ വി­വാ­ഹം ചെയ്ക ഇ­താ­ണു് എന്റെ വിധി.
ഇൻ:
ബാ­ക്കി­കാ­ര്യ­ങ്ങ­ളൊ­ക്കെ ഞാൻ ഏറ്റു.

ബ്ര­ഹ്മാ­സ്ത്ര­ത്തി­ന്നു ബ്ര­ഹ്മാ­സ്ത്രം. വി­ശ്വാ­സ­വ­ഞ്ച­ന­ക്കു വി­ശ്വാ­സ­വ­ഞ്ച­ന എന്നു കു­മാ­ര­പി­ള്ള­യും കൃ­ഷ്ണ­പ്പി­ള്ള­യും സ­മാ­ധാ­നി­ച്ചു.

ഒരു പുതിയ വിദ്യ
കെ. സു­കു­മാ­രൻ, ബി. എ.
I

പ­റ­മ്പു് ഏ­ക­ദേ­ശം മു­ക്കാ­ലേ­ക്ക­റു­ണ്ടു്. അ­തി­ന്റെ മ­ദ്ധ്യ­ത്തിൽ നി­ല്ക്കു­ന്ന വീടു സു­മാ­റ് ര­ണ്ടാ­യി­രം ഉ­റു­പ്പി­ക വി­ല­ക്കു­ള്ള മാ­ളി­ക­യാ­ണു്. ആ വീ­ട്ടിൽ താ­മ­സി­ക്കു­ന്ന­തു് ഇ­യ്യ­പ്പ­റ­മ്പിൽ ഉ­ട്ടൂ­പ്പു­മാ­പ്പി­ള­യും ഒരു ദാ­സി­യും മാ­ത്ര­മാ­ണു്. വീടും പ­റ­മ്പും അ­തി­ന്റെ ജന്മി ദേ­വ­സ്സ അ­ധി­കാ­രി­യു­ടേ­താ­ണെ­ങ്കി­ലും, ഏ­ക­ദേ­ശം മൂ­ന്നൂ­റു­റു­പ്പി­ക വി­ല­ക്കു­ള്ള വീ­ട്ടു­സാ­മാ­ന­ങ്ങ­ളും, വീ­ട്ടി­ന്റെ കി­ഴ­ക്കേ­ഭാ­ഗ­ത്തു് കാ­ണു­ന്ന ച­ക്കും, അതു് വ­ലി­ക്കു­ന്ന ഇ­രു­ന്നൂ­റു ഉ­റു­പ്പി­ക വി­ല­ക്കു­ള്ള കാ­ള­ക­ളും ഉ­ട്ടൂ­പ്പു­മാ­പ്പി­ള­യു­ടെ സ്വ­ന്തം വ­ക­യാ­ണു്. വീ­ട്ടി­ന്നു മാസം മാസം ഇ­രു­പ­തു­റു­പ്പി­ക വാടക കൊ­ടു­ത്തു­വ­രു­ന്നു­ണ്ടു്. ഇ­ദ്ദേ­ഹ­ത്തി­ന്റെ ജോലി ച­ക്കാ­ട്ട­വും ജ­ന­ദ്രോ­ഹ­വു­മാ­ണു്. അ­ടു­ത്ത ബ­ന്ധു­ക്ക­ളാ­രു­മി­ല്ലെ­ന്നാ­ണു് തോ­ന്നു­ന്ന­തു്. അ­ക­ന്ന­വ­രോ­ടു അ­ക­ന്നി­ട്ടു­ത­ന്നെ­യാ­ണു് നി­ല്പു്. അ­ധി­കാ­രി­യു­ടെ വീ­ട്ടിൽ താ­മ­സ­മാ­ക്കീ­ട്ടു് ഇ­രു­പ­തു­കൊ­ല്ല­ത്തോ­ള­മാ­യി. തന്റെ വീ­ട്ടി­ന്റെ ചു­റ്റോ­ടു­ചു­റ്റു­മു­ള്ള ഭൂ­മി­യിൽ, തന്റെ മു­പ്പ­ത്ത­ഞ്ചു വ­യ­സ്സി­ന്നി­ട­ക്കു് വി­ശ്വ­സ്ത ച­ങ്ങാ­തി­യാ­യി­ട്ടു ചാ­ക്കി­ലോ­ട­ത്തു ലോ­ന­പ്പൻ­മാ­പ്പി­ള മാ­ത്ര­മേ ഉള്ളു. അത്ര ഉ­ണ്ടു് ഉ­ട്ടൂ­പ്പു­മാ­പ്പി­ള­യു­ടെ ശീ­ല­ഗു­ണം!

ഒരു ദിവസം ലോ­ന­പ്പൻ മാ­പ്പി­ള വ­രു­മ്പോൾ ഉ­ട്ടൂ­പ്പു മാ­പ്പി­ള ത­ന്നോ­ടു­ത­ന്നെ ഓ­രോ­ന്നു പി­റു­പു­റു­ത്തു­ങ്കൊ­ണ്ടു്, കോ­ലാ­യിൽ കൂടെ അ­ങ്ങ­ട്ടും ഇ­ങ്ങ­ട്ടും കൂ­ട്ടി­ലി­ട്ട കു­റു­ക്ക­നെ പോലെ ന­ട­ക്കു­ന്ന­താ­ണു് ക­ണ്ട­തു്. വ­ല്ല­വ­രോ­ടും, അ­നാ­വ­ശ്യ­മാ­യി, ക­ഠി­ന­മാ­യ ശ­ണ്ഠ­തോ­ന്നി­യാൽ, അവരെ ഉ­പ­ദ്ര­വി­ക്കു­ന്ന­തി­ന്നു മു­മ്പാ­യി ഉ­ട്ടൂ­പ്പു­മാ­പ്പി­ള, ത­ന്നെ­ത­ന്നെ ഇ­ങ്ങി­നെ ദ്രോ­ഹി­ക്ക പ­തി­വാ­ണെ­ന്നു ലോ­ന­പ്പൻ­മാ­പ്പി­ള­ക്കു നല്ല നി­ശ്ച­യ­മു­ണ്ടു്. അ­തു­കൊ­ണ്ടു് ലോ­ന­പ്പൻ­മാ­പ്പി­ള­വ­ന്നു കോ­ലാ­യിൽ കേറിയ ഉടനെ “അല്ലാ! ഇന്നു ശു­ണ്ഠി ആ­രോ­ടാ­ണു? കുറെ ക­ല­ശ­ലാ­യി കാ­ണു­ന്ന­ല്ലോ” എന്നു ചോ­ദി­ച്ചു.

ഉ­ട്ടൂ­പ്പ്:
(ക­ണ്ണു­രു­ട്ടി­ക്കൊ­ണ്ടു) ലോ­ന­പ്പാ, ഞാൻ ഈ വീ­ട്ടിൽ താ­മ­സി­ച്ചു­തു­ട­ങ്ങി­യി­ട്ടു ഇ­രു­പ­തു­കൊ­ല്ല­മാ­യി­ല്ലേ?
ലോ­ന­പ്പൻ:
ആ­യി­രി­ക്കും.
ഉ­ട്ടൂ­പ്പ്:
അ­തി­നി­ട­ക്കു ഒരു കാശു വീ­ട്ടു­വാ­ട­ക ഞാൻ ബാ­ക്കി­വെ­ച്ചി­ട്ടു­ണ്ടോ?
ലോ­ന­പ്പൻ:
ഇ­ല്ലാ­യി­രി­ക്കും.
ഉ­ട്ടൂ­പ്പ്:
ഇ­തി­ന്റെ ജന്മി ആ നീ­ച­സ്സാ­ത്താൻ—ആ അ­ധി­കാ­രി ന്യാ­യ­മാ­യി ചെ­യ്തു­ത­രേ­ണ്ടു­ന്ന എത്ര റി­പ്പേ­റു­ക­ളാ­ണു്, ഞാൻ എന്റെ സ്വ­ന്തം ചി­ല­വി­ന്മേൽ ചെ­യ്ത­തെ­ന്നു് നി­ണ­ക്കു വല്ല വി­വ­ര­മു­ണ്ടോ?
ലോ­ന­പ്പൻ:
(ത­ല­ചൊ­റി­ഞ്ഞി­ട്ടു) ചി­ല­പ്പോ­ളൊ­ക്കെ നീ സ­ത്യ­വും മ­ര്യാ­ദ­യും വി­ടാ­തെ ന­ട­ക്കു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്.
ഉ­ട്ടൂ­പ്പ്:
(കോ­പ­ത്തോ­ടെ) പ­ല­പ്പോ­ഴും ന­ട­ക്കാൻ ക­ഴി­യാ­ത്ത­തു ഈ മാ­തി­രി നീ­ച­ന്മാ­രു­ടെ കു­ടി­യാ­നാ­യി­ട്ടാ­ണു്. ആ ജു­ഡാ­സ് ഇ­സ്ക­റി­യ­ട്ട്, ആ ദേവസി അ­ധി­കാ­രി ഇ­പ്പോൾ വീടും പ­റ­മ്പും വി­റ്റു­ക­ള­വാൻ ഭാ­വ­മു­ണ്ട­ത്രെ. പ­റ­മ്പു് വാ­ങ്ങു­ന്ന ആൾ, എന്നെ ഒ­ഴി­പ്പി­ച്ചു വീ­ട്ടിൽ താ­മ­സ­മാ­ക്കാ­നാ­ണു­പോ­ലും ഭാവം ഈ ഇ­രു­പ­തു­കൊ­ല്ലം വാടക ബാ­ക്കി­വെ­ക്കാ­തെ ക­യ്യിൽ­നി­ന്നു ചി­ല­വാ­ക്കി­യ എന്നെ—ഇതു ഒ­രാൾ­ക്കു കേൾ­ക്കാൻ നന്നോ? ദേ­വ­സ്സി­യെ ഞാൻ പ­ഠി­പ്പി­ക്കാ­തെ വി­ടി­ല്ല.
ലോ­ന­പ്പൻ:
ദേവസി അ­ധി­കാ­രി പ­ഠി­പ്പാ­ക്കെ പണ്ടേ മ­തി­യാ­ക്കി­യി­രി­ക്കു­ന്നു.
ഉ­ട്ടൂ­പ്പ്:
അ­വ­ന്റെ പ­ഠി­പ്പു് പൂർ­ത്തി­യാ­യി­ട്ടി­ല്ല. അവൻ ഒരു ജ­ന്മി­യാ­ണു­പോ­ലും. അവനെ ദ്രോ­ഹി­ക്കാൻ ഞാൻ ഒരു പുതിയ വിദ്യ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ണ്ടു.
ലോ­ന­പ്പൻ:
എ­ന്താ­ണു­പോ­ലും ആ വിദ്യ?
ഉ­ട്ടൂ­പ്പ്:
നീ എന്റെ ച­ങ്ങാ­തി­യാ­ക­കൊ­ണ്ടു നി­ന്നോ­ടു് ഞാൻ തു­റ­ന്നു­പ­റ­യു­ന്ന­താ­ണു്. അവനെ ഞാൻ ന­ഷ്ട­പ്പെ­ടു­ത്താ­തെ ഇ­രി­ക്കി­ല്ല. അ­വ­ന്റെ ക­ണ്ണിൽ­നി­ന്നു ഞാൻ ചോ­ര­ത്തു­ള്ളി വീ­ഴ്ത്തും.
ലോ­ന­പ്പൻ:
എ­ങ്ങി­നെ എന്നു മ­ന­സ്സി­ലാ­വു­ന്നി­ല്ല.
ഉ­ട്ടൂ­പ്പ്:
ഞാൻ ഇ­ന്നു­മു­ത­ല്ക്കു വാടക കൊ­ടു­ക്കി­ല്ല. ഞാൻ ഇന്നു മു­ത­ല്ക്കു വിറകു വാ­ങ്ങി­ല്ല. ഈ വീ­ട്ടി­ന്റെ വാ­തിൽ­പൊ­ളി­ക­ളും ക­ട്ടി­ലു­ക­ളും വെ­ട്ടി­ക്കീ­റി, തീ ക­ത്തി­ക്കു­ന്നു­ണ്ടു ഫ­ല­വൃ­ക്ഷ­ങ്ങൾ ഒക്കെ ന­ശി­പ്പി­ക്കു­ന്നു­ണ്ടു. എ­നി­ക്കു ആ­ശാ­രി­പ്പ­ണി­യും കുറെ ശീ­ല­മു­ള്ള­തു­കൊ­ണ്ടു. ഞാൻ, ഇ­യ്യ­മ്പ­റ­മ്പൽ ഉ­ട്ടൂ­പ്പാ­ണെ­ങ്കിൽ ഇ­തൊ­ക്കെ നി­റ­വേ­റ്റാ­തി­രി­ക്കി­ല്ല. ഇ­താ­ണു് എന്റെ പുതിയ വിദ്യ.
ലോ­ന­പ്പൻ:
വീ­ട്ടു­വാ­ട­ക­യും ന­ഷ്ട­വും അ­ധി­കാ­രി­ക്കു അ­ന്യാ­യ­പ്പെ­ട്ടു വസൂൽ ചെ­യ്തു­കൂ­ടെ?
ഉ­ട്ടൂ­പ്പ്:
എന്തു മ­ണ്ണാ­ക്ക­ട്ട­യിൽ­നി­ന്നു വ­സൂ­ലാ­ക്കും? അ­തി­ന്നും ഞാൻ വ­ഴി­ക­ണ്ടു­വെ­ച്ചു­പോ­യി. ഇതാ ഇവിടെ എ­ഴു­തി­യ­തു നോ­ക്കൂ. എന്റെ സ്വ­ന്തം വ­ക­യാ­യി­ട്ടു­ള്ള വീ­ട്ടു­സാ­മാ­ന­ങ്ങ­ളും ച­ക്കും കാ­ള­ക­ളും നി­ന്റെ സ്വ­ന്തം വ­ക­യാ­ണെ­ന്നും, അ­തൊ­ക്കെ മാ­സ­ത്തിൽ പ­ത്തു­റു­പ്പി­ക വാ­ട­ക­ക്കു ഞാൻ നി­ന്നോ­ടു ഏ­റ്റു­വാ­ങ്ങി­യി­രി­ക്ക­യാ­ണെ­ന്നും സ്ഥി­ര­പ്പെ­ടു­ത്തു­ന്ന ഒരു ആ­ധാ­ര­മി­താ തെ­യ്യാ­റാ­ക്കി­ക്ക­ഴി­ഞ്ഞു. ന­മ്മു­ടെ വിദ്യ നമ്മൾ മാ­ത്ര­മ­റി­ഞ്ഞാൽ മതി. ഇതാ, ഈ ആധാരം നീ തന്നെ സൂ­ക്ഷി­ച്ചോ, ആ കള്ളൻ വല്ല സ­മ­യ­ത്തും ജ­പ്തി­ക്കു വ­രു­മ്പോൾ, നീ ഇതും എ­ഴു­ന്നെ­ള്ളി­ച്ചു, അ­വ­കാ­ശ­വും പ­റ­ഞ്ഞു ത­ട­സ്സം ചെ­യ്താൽ മതി.
ലോ­ന­പ്പൻ:
നീ വലിയ ഉപായി തന്നെ!
ഉ­ട്ടൂ­പ്പ്:
ഉ­പാ­യ­മി­ല്ലെ­ങ്കിൽ ഈ കാ­ല­ത്തു കാ­ക്ക­കൊ­ത്തി­ക്കൊ­ണ്ടു­പോ­കും ***ന്നും ആ കള്ളൻ ചി­ല­വാ­ക്ക­ണ്ടേ! അ­ങ്ങി­നെ­യാ­ണെ­ങ്കിൽ ഞാൻ പോ­വാ­നൊ­രു­ക്ക­മാ­ണു്.

ഇ­ങ്ങി­നെ അ­ധി­കാ­രി­യെ ഓ­രോ­ന്നു അ­നാ­വ­ശ്യ­മാ­യി ശ­കാ­രി­ച്ചു­കൊ­ണ്ടി­രി­ക്കെ, ലോ­ന­പ്പൻ മാ­പ്പി­ള ആ­ധാ­ര­വും വാ­ങ്ങി തന്റെ ജോ­ലി­ക്കു പോയി.

II

ഉ­റ­ച്ച­പോ­ലെ­ത­ന്നെ ഉ­ട്ടൂ­പ്പ് മാ­പ്പി­ള ആ മാസം വാടക കൊ­ടു­ത്തി­ല്ല. മാസം പി­ന്നെ­യും ഒന്നു ക­ഴി­ഞ്ഞു. അ­ങ്ങി­നെ­യി­രി­ക്കു­മ്പോൾ ച­ങ്ങാ­തി ലോ­ന­പ്പൻ­മാ­പ്പി­ള അവിടെ ചെ­ന്നു. ഉ­ട്ടൂ­പ്പ് മാ­പ്പി­ള­യു­ടെ മു­ഖ­ത്തു സ്ഫു­രി­ച്ച­താ­യ സ­ന്തോ­ഷ­വും തൃ­പ്തി­യും ക­ണ്ട­പ്പോൾ ആ ദു­ഷ്ടൻ ഏ­താ­ണ്ടൊ­ക്കെ അ­ധി­കാ­രി­യെ പ­റ്റി­ച്ചി­രി­ക്കേ­ണ­മെ­ന്നു ലോ­ന­പ്പൻ മാ­പ്പി­ള­ക്കു തോ­ന്നാ­തി­രു­ന്നി­ട്ടി­ല്ല. ഉ­ട്ടൂ­പ്പ് മാ­പ്പി­ള അ­ത്യ­ന്തം സ­ന്തോ­ഷ­ത്തോ­ടെ വീ­ട്ടി­ന്റെ കോലം തന്റെ ച­ങ്ങാ­തി­ക്കു കാ­ണി­ച്ചു. ഉ­ള്ളി­ലു­ള്ള മു­റി­ക­ളു­ടെ വാതിൽ പൊ­ളി­കൾ—ഒ­ന്നാ­ന്ത­രം പു­ലാ­വി­ന്റെ പൊ­ളി­കൾ—പ­റി­ച്ചെ­ടു­ത്തു കൊ­ത്തി­ക്കീ­റി, വി­റ­കു­പു­ര­യിൽ ഇ­ട്ടി­രി­ക്കു­ന്നു. വാ­തി­ലി­ന്റെ പ­ടി­കൾ­കൂ­ടി പ­റി­ച്ചെ­ടു­ത്തു, ക­ഷ­ണ­ങ്ങ­ളാ­ക്കി, ചിലതു ഊണു പാ­ക­മാ­ക്കാ­നു­പ­യോ­ഗി­ക്കു­ന്ന­തു് കണ്ടു. ക­ഴു­ക്കോ­ലു­ക­ളൊ­ക്കെ ഭ­ഗീ­ര­ഥ­പ്ര­യ­ത്നം ചെ­യ്തു ഉ­ളി­കൊ­ണ്ടു­വെ­ട്ടി, നീണ്ട പ­ല്ലു­ള്ള ഈർ­ച്ച­വാ­ളു­കൾ പോലെ ആ­ക്കി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഓടുകൾ പലതും പൊ­ട്ടി­ച്ചി­രി­ക്കു­ന്നു. *** ആ­യി­ര­ത്ത­ഞ്ഞു­റ്റു­പ്പി­ക­യു­ടെ നഷ്ടം ആ വീ­ട്ടി­ന്നു വ­രു­ത്തി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു.

ഉ­ട്ടൂ­പ്പ്:
ഇ­തു­കൊ­ണ്ടൊ­ന്നും ഉ­ട്ടൂ­പ്പ് മ­തി­യാ­ക്കി­യി­ല്ല. ചു­മ­രി­ന്മേൽ­നി­ന്നു കു­മ്മാ­യ­മൊ­ക്കെ അ­ടർ­ത്തി­ത്ത­ള്ളി­യി­ട­ണം. മു­ക­ളി­ലെ പാ­ക്കൊ­ക്കെ പ­റി­ച്ചെ­ടു­ത്തു ചുടണം. ഓടുകൾ ഇ­നി­യും ധാ­രാ­ളം പൊ­ട്ടി­ച്ചു വീ­ട്ടി­ന്റെ ഉ­ള്ളിൽ മ­ഴ­വെ­ള്ളം ക­ട­ത്ത­ണം ഇ­നി­യും ഒന്നു രണ്ടു മാ­സ­ത്തെ പ­ണി­യും­കൂ­ടി ഉണ്ടു. എ­ന്നാ­ലെ ഒരു വകയിൽ പൂർ­ത്തി­യാ­യി എന്നു പ­റ­ഞ്ഞു­കൂ­ടു.
ലോ­ന­പ്പൻ:
വേഗം പൂർ­ത്തി­യാ­ക്കി­ക്കൊ­ള്ളു. അ­തി­ന്നു­ള്ളിൽ അ­റി­ഞ്ഞു­പോ­യാൽ അ­ന്യാ­യം ഫ­യ­ലാ­ക്കു­ക­യും കമീഷൻ നോ­ക്കു­ക­യും, മേലാൽ നഷ്ടം ചെ­യ്യു­ന്ന­തി­ന്നു നി­രോ­ധ­ന­ക്ക­ല്പ­ന വി­ടു­ക­യും ചെ­യ്യും.
ഉ­ട്ടൂ­പ്പ്:
നീ ഒന്നു ര­ണ്ടു­മാ­സം മി­ണ്ടാ­തി­രു­ന്നാൽ മതി. പി­ന്നെ ഒക്കെ ഞാ­നാ­യ്ക്കോ­ളാം. ആ അ­ധി­ക­പ്ര­സം­ഗി അ­ധി­കാ­രി വ­രു­മ്പോൾ ഞാൻ തന്നെ അ­വ­നെ­യും കൂ­ട്ടി, വീ­ടു­കാ­ണി­ക്കും. അ­വ­ന്റെ മുഖം കാ­ണു­മ്പോൾ ഞാൻ ചി­രി­ച്ചു മ­രി­ക്കേ­ണ്ട­തി­ന്നു നീ ഒരു മ­രു­ന്നാ­ണെ­ന്ന നാ­ട്യ­ത്തി­ന്മേൽ ഒരു ദ്രാം റാ­ക്കു എ­നി­ക്കു കു­ടി­പ്പാൻ തരണം. അ­വ­ന്റെ ചാ­ട്ട­വും നോ­ട്ട­വും ഞാൻ പു­ല്ലു­വി­ല­യാ­ക്കും. പോ­യ­ന്യാ­യം കൊ­ടു­ത്തോ­ളാൻ പറയും. എ­നി­ക്കു നേരം പോ­ക്കു വി­ചാ­രി­ച്ചി­ട്ടു് ഇ­പ്പോൾ­ത­ന്നെ ചിരി വ­രു­ന്നു.
ലോ­ന­പ്പൻ:
അ­ന്യാ­യം കൊ­ടു­ത്തി­ട്ടും ഫ­ല­മി­ല്ല. നി­ന്റെ എ­ള­കു­ന്ന മു­ത­ലൊ­ക്കെ എ­ന്റെ­താ­ണെ­ന്ന­ല്ലെ വെ­ച്ചി­ട്ടു­ള്ള­തു? അ­ത­റി­യു­മ്പോ­ഴാ­ണു് അ­തി­ര­സം.
ഉ­ട്ടൂ­പ്പ്:
ഹ! ഹ! ഹ! ഇ­യ്യ­പ്പ­റ­മ്പിൽ ഉ­ട്ടൂ­പ്പോ­ടു ക­ളി­ച്ചാൽ അ­ങ്ങി­നെ­യാ­ണു്. ഞാൻ മ­ര്യാ­ദ­ക്കാ­ര­നാ­ണെ­ങ്കി­ലും തെ­റ്റി­യാൽ വലിയ പോ­ക്കി­രി­യാ­ണു്. സുൽ­ത്താ­നേ­യും കൂടി എ­നി­ക്കു പേ­ടി­യി­ല്ല. ചു­രു­ങ്ങി­യാൽ ഒരു നാ­ലാ­യി­രം ഉ­റു­പ്പി­ക അ­വ­ന്റേ­തു ഞാൻ പാ­റ­ക്കു പാ­യി­ക്കാ­തി­രി­ക്കി­ല്ല.
ലോ­ന­പ്പൻ:
അ­ധി­കാ­രി­യു­ടെ പി­ശു­ക്കു വി­ചാ­രി­ക്കു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്നു നെ­ഞ്ഞ­ത്തു് ഉണ്ട കൊ­ണ്ട­പ്പോ­ലെ ഇ­രി­ക്കും.
ഉ­ട്ടൂ­പ്പ്:
അവനെ ഞാൻ പ­മ്പ­രം പോലെ തി­രി­ക്കും നോ­ക്കി­ക്കോ.
ലോ­ന­പ്പൻ:
വ­രു­മ്പോൾ കാണാം.
ഉ­ട്ടൂ­പ്പ്:
പി­ന്നെ അവൻ വാ­ട­ക­ക്കു ഇ­തു­വ­രെ വ­രാ­ത്ത­തെ­ന്താ­ണെ­ന്നു മ­ന­സ്സി­ലാ­കു­ന്നി­ല്ല.
ലോ­ന­പ്പൻ:
ഒരു സമയം ജോ­ലി­ത്തി­ര­ക്കാ­യി­രി­ക്കും.
ഉ­ട്ടൂ­പ്പ്:
എ­നി­ക്ക­റി­ഞ്ഞു­കൂ­ടെ അവനെ? അ­വ­ന്റെ തി­ര­ക്കൊ­ക്കെ വാടക പി­രി­പ്പി­ക്കു­ന്ന തി­ര­ക്കാ­ണു്.
ലോ­ന­പ്പൻ:
ഒരു സമയം സു­ഖ­ക്കേ­ടാ­യി­രി­ക്കും.
ഉ­ട്ടൂ­പ്പ്:
അയ്യൊ, ഈ രസം ക­ഴി­യും­മു­മ്പെ അവൻ കി­ട­ത്ത­ത്തി­ലാ­ക­രു­തെ­ന്നാ­ണു് എന്റെ പ്രാർ­ത്ഥ­ന. ഈ രസം ക­ഴി­ഞ്ഞാൽ അവൻ കി­ട­ന്നാ­ലും ശരി, മ­രി­ച്ചാ­ലും ശരി, എ­ല്ലാം ക­ണ­ക്കൊ­ന്നു­ത­ന്നെ. എ­നി­ക്കു ആ വങ്കൻ ഇ­ളി­ഭ്യ­നാ­യി ക­ണ്ണു­മി­ഴി­ക്കു­ന്ന­തു കാണണം. അതു ഞാൻ ദൈ­വ­സ­ഹാ­യം­കൊ­ണ്ടു കാ­ണു­ക­യും ചെ­യ്യും. എ­നി­ക്കു ഒന്നു ന­ല്ല­വ­ണ്ണം ചി­രി­ക്ക­ണം. ഗ്രാ­മ­ഫോ­ണി­ലെ ചി­രി­ചി­രി­ക്ക­ണം. ചി­രി­ച്ചു ചി­രി­ച്ചു വീഴണം.
III

നാ­ല­ഞ്ചു­മാ­സം ക­ഴി­ഞ്ഞി­ട്ടു ലോ­ന­പ്പ­ന്നു പി­ന്നേ­യും ഉ­ട്ടൂ­പ്പ് മാ­പ്പി­ള­യു­ടെ വീ­ട്ടിൽ ചെ­ന്ന­പ്പോൾ, ആ ധൂർ­ത്തൻ വീ­ടി­ന്നു പ­റ­ഞ്ഞ­പോ­ലെ­യു­ള്ള മാ­റ്റ­ങ്ങൾ സകലം വ­രു­ത്തി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ജ­ന­വാ­തി­ലി­ന്റെ പൊ­ളി­കൾ­കൂ­ടി ബാ­ക്കി­വെ­ച്ചി­ട്ടി­ല്ല. ഇ­തൊ­ന്നും പോ­രാ­ഞ്ഞി­ട്ടു വാ­ഴ­ക­ളൊ­ക്കെ പൊ­രി­ച്ചു വെ­റു­തെ കൊ­ടു­ത്തു­ക­ള­ഞ്ഞി­രി­ക്കു­ന്നു. കു­ല­ക്കാ­റാ­യ തെ­ങ്ങിൻ­തൈ­ക­ളൊ­ക്കെ ഉ­ണ­ങ്ങി­പ്പോ­വാൻ­ത­ക്ക വണ്ണം ക­ട­വെ­ട്ടി, പെ­ട്ടെ­ന്നു വീ­ണു­പോ­ക­ത്ത­ക്ക­വ­ണ്ണം നിർ­ത്തി­വെ­ച്ചി­രി­ക്കു­ന്നു. ഒ­ന്നാം­ത­രം പി­ലാ­വു­ക­ളു­ടെ വേ­രൊ­ക്കെ വെ­ട്ടി, ഒരു കാ­റ്റി­ന്നു വീ­ണു­പോ­വാൻ­ത­ക്ക­വ­ണ്ണം നിർ­ത്തി­യി­രി­ക്കു­ന്നു. ഒ­ട്ടു­മാ­വു­ക­ളും കൂടി വെ­ട്ടി വി­റ­കാ­ക്കി­യി­രി­ക്കു­ന്നു. ഇ­തൊ­ന്നും പോ­രാ­ഞ്ഞി­ട്ടു ഉ­ട്ടൂ­പ്പു­മാ­പ്പി­ള മു­ക­ളി­ലെ വലിയ മു­റി­യി­ലേ­ക്കു ലോ­ന­പ്പൻ­മാ­പ്പി­ള­യെ വി­ളി­ച്ചു­കൊ­ണ്ടു­പോ­യി. അവിടെ കണ്ട കഴ്ച ലോ­ന­പ്പൻ­മാ­പ്പി­ള മൂ­ക്കിൽ കൈ­വെ­ച്ചു പോ­വാൻ­ത­ക്ക­വ­ണ്ണം അ­ത്ഭു­ത­ക­ര­മാ­യി­രു­ന്നു.

ഉ­ട്ടൂ­പ്പ്:
ഇ­തൊ­ക്കെ എ­ന്താ­ണെ­ന്നു വി­ചാ­രി­ക്കു­ന്നു? വാ­ളി­ന്റെ ഉ­റ­യൊ­ന്നു­മ­ല്ല. ഈ പ­റ­മ്പിൽ കാ­യ്ക്കു­ന്ന തെ­ങ്ങു­കൾ നൂ­റ്റ­മ്പ­തെ­ണ്ണം ഉ­ണ്ടു്. ഓ­രോ­ന്നി­ന്മേൽ­നി­ന്നു ന­ന്നാ­ല്കു­ല­ക­ണ്ടു മു­റി­ച്ചെ­ടു­ത്തു ആ അ­റു­നൂ­റെ­ണ്ണ­വും ഇ­വി­ടെ­ക്കൊ­ണ്ടു­വ­ന്നു കൂ­ട്ടി­യ­താ­ണു്. ഇ­തൊ­ക്കെ അ­ധി­കാ­രി­യു­ടെ മേ­ലാ­ല­ത്തെ നാ­ളി­കേ­ര­മാ­ണു്. ഹി! ഹി! ഹി! ഇതു കാ­ണു­മ്പോൾ അ­യാ­ളു­ടെ കോ­ല­മെ­ന്താ­യി­രി­ക്കും! ജെ­യി­ലിൽ പോ­ക­നൊ­രു­ങ്ങി­യ എ­ന്നോ­ടു എ­വി­ടു­ന്നു വ­സൂ­ലാ­ക്കും?
ലോ­ന­പ്പൻ:
നി­ന്റെ ധൈ­ര്യം വ­ല്ലാ­ത്ത ധൈ­ര്യം! ഇ­ങ്ങി­നെ ഒക്കെ ചെ­യ്വാ­നു­റ­ച്ച­ല്ലൊ.
ഉ­ട്ടൂ­പ്പ്:
ഇ­ങ്ങി­നെ ഒക്കെ ചെ­യ്താ­ലെ ഈ വ­ക­ക്കാർ­ക്കു ഒരു പാ­ഠ­മാ­ക­യു­ള്ളു. ക­യ്യും നീ­ട്ടി വാ­ട­ക­ക്കു­വ­ന്നാൽ പോര. അല്പം സാ­ര­മാ­യി വീടും മ­റ്റും ന­ന്നാ­ക്ക­ണം. വാ­ട­ക­കൊ­ടു­ക്കു­ന്ന­തി­ന്നു പുറമെ, വീ­ട്ടിൽ താ­മ­സി­ക്കു­ന്ന­വർ വീടും ന­ന്നാ­ക്ക­ണ­മെ­ന്നു പ­റ­യു­ന്ന­തു ക­ഷ്ട­മ­ല്ലേ? എ­ന്നെ­ക്കൊ­ണ്ടെ­ങ്കി­ലും ഇ­വ­ന്റെ ബാ­ക്കി കു­ടി­യാ­ന്മാർ­ക്കു നന്മ വ­ര­ട്ടെ. ഇവനെ ഇ­ങ്ങി­നെ­യാ­ണു് വെ­ള്ളം കു­ടി­പ്പി­ക്കേ­ണ്ട­തു്.

പി­ന്നേ­യും മാസം ഒന്നു ക­ഴി­ഞ്ഞു. ലോ­ന­പ്പൻ­മാ­പ്പി­ള തന്റെ ഗ്ര­ഹ­ചാ­രം ശ­മി­പ്പി­ക്കു­വാ­നു­ള്ള ഓരോ മാർ­ഗ്ഗ­ങ്ങ­ളും വി­വ­രി­ക്കു­മ്പോൾ, ഉ­ട്ടൂ­പ്പ് മാ­പ്പി­ള ബ­ദ്ധ­പ്പെ­ട്ടു വ­രു­ന്ന­തു കണ്ടു.

ഉ­ട്ടൂ­പ്പ്:
ആ­റു­മാ­സ­മാ­യി­ട്ടും ആ പി­ശു­ക്കൻ വാ­ട­ക­ക്കു­വ­രാ­ത്ത­തെ­ന്താ­യി­രി­ക്കും എന്നു വി­ചാ­രി­ക്കു­മ്പോൾ അ­വ­ന്റെ കാ­ര്യ­സ്ഥാൻ ഇതാ ഒരു ക­ത്തും­കൊ­ണ്ടു വ­ന്നി­രി­ക്കു­ന്നു.
ലോ­ന­പ്പൻ:
എ­ന്തി­നാ­ണു് വാ­ട­ക­ക്കൊ?
ഉ­ട്ടൂ­പ്പ്:
അവനും തോ­മാ­സ്സ് വ­ക്കീ­ലും നാളെ രാ­വി­ലെ വ­രു­ന്നു­ണ്ടെ­ന്നും ഞാൻ അവരെ കാ­ത്തി­രി­ക്കേ­ണ­മെ­ന്നു­മാ­ണു് ക­ത്തി­ന്റെ താ­ല്പ­ര്യം. നോ­ക്കു് ഞാ­ന­ല്ലെ, കാ­ത്തി­രി­ക്കാ­ത്ത­വൻ! എ­ത്ര­നാ­ളാ­യി ഈ ഒരു അ­വ­സ­ര­ത്തി­ന്നു കാ­ത്തി­രി­ക്കു­ന്നു.
ലോ­ന­പ്പൻ:
വ­ക്കീ­ലും കൂടെ വ­രു­ന്ന­തെ­ന്തി­നാ­യി­രി­ക്കും?
ഉ­ട്ടൂ­പ്പ്:
എന്തു മ­ണ്ണാ­ങ്ക­ട്ട­ക്കെ­ങ്കി­ലു­മാ­വ­ട്ടെ. നാളെ രാ­വി­ലെ ലോ­ന­പ്പ­നും കൂടി വരണം. നാ­ളെ­യാ­ണു് രസം! ര­സ­ത്തിൽ രസം!!
ലോ­ന­പ്പൻ:
വാടക ചോ­ദി­പ്പാൻ വ­ക്കീ­ലെ­ന്തി­നാ­ണു്!
ഉ­ട്ടൂ­പ്പ്:
ഓഹോ! വ­ക്കീ­ലു­കൂ­ടെ വ­രു­ന്ന­തു എ­ന്തി­നാ­യി­രി­ക്കു­മെ­ന്നു തി­രി­ഞ്ഞൊ? വീ­ട്ടി­ന്നും പ­റ­മ്പി­ന്നും വില കെ­ട്ടു­വാ­നാ­യി­രി­ക്കും. പ­തി­നാ­യി­ര­ത്തി­ന്നു­ണ്ടെ­ന്നു വി­ചാ­രി­ക്കു­ന്ന വീടും പ­റ­മ്പും ഇ­പ്പോൾ ര­ണ്ടാ­യി­രി­ത്തി­ന്നെ­ടു­ക്കു­ന്ന ആളെ കാ­ണ­ട്ടെ. ഹി! ഹി! ഹി! വ്യ­സ­നം കൊ­ണ്ടു് അ­ധി­കാ­രി­യും നേ­ര­മ്പോ­ക്കു­കൊ­ണ്ടു ഞാനും നാളെ ബോ­ധം­കെ­ടും, സം­ശ­യ­മി­ല്ല. എന്റെ ഇഷ്ടാ, നീ വരാൻ വി­ട്ടു­പോ­ക­രു­തേ?
ലോ­ന­പ്പൻ:
എന്നെ വി­ളി­ച്ചി­ല്ലെ­ങ്കി­ലും­കൂ­ടി ഞാൻ വ­രി­ല്ലെ? ഈ താ­മാ­ശ­യ­ല്ലെ കാ­ണേ­ണ്ട­തു്.
IV
ഉ­ട്ടൂ­പ്പ്:
അതാ, അ­വർ­ത­ന്നെ­യാ­ണു് വ­രു­ന്ന­തു്. അ­ധി­കാ­രി­യും വ­ക്കീ­ലും.
ലോ­ന­പ്പൻ:
ക­യ്യിൽ ചില ക­ട­ലാ­സ്സും ഉണ്ടു.
ഉ­ട്ടൂ­പ്പ്:
പ­തി­നാ­യി­ര­ത്തി­ന്റെ പ­റ­മ്പു ര­ണ്ടാ­യി­ര­ത്തി­നി­ല്ലെ­ന്നു പ­റ­യു­മ്പോൾ അ­ധി­കാ­രി­യു­ടെ മണ്ട കാ­യി­ല്ലേ? ആ­രാ­ന്റെ മുതൽ തി­ന്നി­ട്ടു പൊ­ന്തി­യ ആ കുമ്പ ക­ലി­ങ്ങ­ല്ലേ?

ഇ­ങ്ങി­നെ ഓ­രോ­ന്നു നൊ­ടി­ഞ്ഞു­കൊ­ണ്ടി­രി­ക്കെ അ­ധി­കാ­രി­യും വ­ക്കീ­ലും പ­ടി­വാ­തിൽ ക­ട­ന്നു നടയിൽ പ്ര­വേ­ശി­ച്ചു. ലോ­ന­പ്പൻ മാ­പ്പി­ള­യോ­ടു, ഒന്നു ക­ണ്ണും ചി­മ്മി, തന്റെ ചി­രി­യു­മ­ട­ക്കി, ഉ­ട്ടൂ­പ്പ് മാ­പ്പി­ള, ന­ടി­ച്ചു­വി­ട്ട ഭ­യ­ഭ­ക്തി­യോ­ടെ, ര­ണ്ടാ­ളേ­യും തന്റെ വീ­ട്ടി­ന്റെ അ­ക­ത്തേ­ക്കോ­ലാ­യിൽ ഇ­ട്ടി­രു­ന്ന ക­സേ­ല­മേൽ ഇ­രു­ത്തി. ഈ കെ­ടു­കാ­ര്യ­ങ്ങൾ­ക്കു താനും ഒരു സ­ഹാ­യി­യാ­ണെ­ന്നു ശ­ങ്കി­ച്ചു പോ­ക­രു­തെ­ന്നു­വെ­ച്ചോ മറ്റൊ ലോ­ന­പ്പൻ മാ­പ്പി­ള, ഇ­വ­രു­ടെ ഒ­ന്നി­ച്ചു­പോ­കാ­തെ പ­ടി­വാ­തി­ലി­ന്റെ അ­ടു­ക്കെ­ത്ത­ന്നെ നി­ന്നു, ഉ­ട്ടൂ­പ്പു­മാ­പ്പി­ള­യു­ടെ ചിരി പൊ­ട്ടു­മ്പോൾ മെ­ല്ലെ അ­ടു­ത്തു­ചെ­ല്ലാ­മെ­ന്നു നി­ശ്ച­യി­ച്ചു. നേരം പ­ത്തു­മി­നി­ട്ടു ക­ഴി­ഞ്ഞു. വീ­ട്ടി­ന്റെ അ­ക­ത്തു­വെ­ച്ചു ക­ഴി­ഞ്ഞ­തു എ­ന്തെ­ല്ലാ­മാ­യി­രി­ക്കു­മെ­ന്നു ലോ­ന­പ്പൻ മാ­പ്പി­ള­ക്കു നി­ശ്ച­യ­മു­ണ്ടാ­യി­രു­ന്നി­ല്ല. അ­ദ്ദേ­ഹം നി­ശ്ച­യ­മാ­യി­ട്ടും ക­ണ്ട­തു “കർ­ത്താ­വേ! കർ­ത്താ­വേ!” എ­ന്നു­നി­ല­വി­ളി­ച്ചു­കൊ­ണ്ടു ഭ്രാ­ന്ത­ന­പ്പോ­ലെ ഉ­ട്ടൂ­പ്പ് മാ­പ്പി­ള തന്റെ നേരെ ഓ­ടി­വ­രു­ന്ന­താ­ണു്.

ഉ­ട്ടൂ­പ്പ്:
ലോ­ന­പ്പാ, നീ എന്നെ കു­തി­ര­ച്ച­മ്മി­ട്ടി­കൊ­ണ്ടു് കു­റെ­ത­ല്ലു്. നീ ച­വി­ട്ടി എന്റെ എല്ലു മു­റി­ക്കു്. എന്റെ ഈ ഖേദം മ­റ്റെ­ങ്ങി­നെ തീ­രു­ന്നു. ഇ­ങ്ങി­നെ കി­ണ്ടം പി­ണ­ഞ്ഞു­പോ­യ­ല്ലൊ. എന്തു പ­റ്റ­ലാ­ണു് പ­റ്റി­യ­തു! കർ­ത്താ­വു് തന്നെ എ­നി­ക്കെ­തി­രാ­യ­ല്ലൊ.
ലോ­ന­പ്പൻ:
അല്ലാ! ചി­രി­ക്കു­ന്ന­തി­നു­പ­ക­രം ക­ര­ച്ചി­ലാ­യോ? എ­ന്തു­ണ്ടാ­യി?
ഉ­ട്ടൂ­പ്പ്:
എ­ല്ലാം പറയാം. ഞാൻ ര­ണ്ടു് ദ്രാം ക­ഴി­ച്ചു­വ­ര­ട്ടെ. എന്റെ തല നേരെ നി­ല്ക്കു­ന്നി­ല്ല. ഇ­ങ്ങി­നെ ഒരാൾ വ­ഷ­ളാ­കാ­നി­ല്ല. ജീ­വി­ച്ചി­ട്ടു പ്ര­യോ­ജ­ന­മി­ല്ല.
ഇ­ങ്ങി­നെ ഒക്കെ പി­റു­പി­റു­ത്തു­കൊ­ണ്ടു ഉ­ട്ടൂ­പ്പ് മാ­പ്പി­ള ശുദ്ധ ഭ്രാ­ന്ത­ന്റെ മാ­തി­രി, നി­ര­ത്തി­ന്മേൽ ഇ­റ­ങ്ങി ബ­ദ്ധ­പ്പെ­ട്ടു ന­ട­ന്നു. കുറെ ക­ഴി­ഞ്ഞ­പ്പോൾ വി­സ്മ­യ­ത്തോ­ടു കൂടി അ­ധി­കാ­രി­യും വ­ക്കീ­ലും ലോ­ന­പ്പൻ മാ­പ്പി­ള­യു­ടെ അ­ടു­ക്കെ വന്നു.
അ­ധി­കാ­രി:
ഇ­തെ­ന്തു കഥ! ഉ­ട്ടൂ­പ്പി­ന്നു ഈ മാ­തി­രി അ­പ­സ്മാ­ര­ഗോ­ഷ്ടി പി­ടി­പെ­ടാ­റു­ണ്ടൊ?
ലോ­ന­പ്പൻ:
ഇത്ര ക­ല­ശ­ലാ­യി­ട്ടു ഞാൻ ഇ­തു­വ­രെ ക­ണ്ടി­ട്ടി­ല്ല.
വ­ക്കീൽ:
ഉ­ട്ടൂ­പ്പി­ന്റെ അ­ച്ഛ­ന്റെ പെ­ങ്ങ­ളു­ടെ മകൾ “റോസ” കൂടെ പ­ണ­ക്കാ­ര­ത്തി­യാ­യി­രു­ന്നു. അവൾ ക്ഷ­യ­രോ­ഗ­ത്താൽ മ­രി­ച്ചു­പോ­യി. മ­രി­ക്കും­മു­മ്പെ ഒരു ഒ­സ്യ­ത്തെ­ഴു­തി­വെ­ച്ചി­രു­ന്നു. ഒ­സ്യ­ത്തിൽ പലതും ഉ­ള്ള­തിൽ പ­തി­നാ­യി­രം ഉ­റു­പ്പി­ക ഉ­ട്ടൂ­പ്പി­ന്നും നീ­ക്കി­യി­രി­ക്കു­ന്നു. എ­ന്നാൽ ഉ­റു­പ്പി­ക­യാ­യി­ട്ടു് കൊ­ടു­ക്കാ­ന­ല്ല, ഒ­സ്യ­ത്തു്. ആ ഉ­റു­പ്പി­ക­ക്കു് ഒരു പ­റ­മ്പും വീടും വാ­ങ്ങി­ക്കൊ­ടു­ക്കാ­നാ­ണു്. ഒ­സ്യ­ത്തിൽ എ­ക്സി­ക്യൂ­ട്ട­രാ­യി എ­ന്നെ­യാ­ണു് നി­ശ്ച­യി­ച്ചി­ട്ടു­ള്ള­തു. അ­തു­കൊ­ണ്ടു, ഉ­ട്ടൂ­പ്പ് വ­ള­രെ­കാ­ല­മാ­യി­പ്പാർ­ത്തു­വ­രു­ന്ന­തു­കൊ­ണ്ടു, അ­ധി­കാ­രി­യു­ടെ വീടും പ­റ­മ്പും, ഞാൻ പ­തി­നാ­യി­ര­ത്തി­ന്നു ഉ­ട്ടൂ­പ്പി­ന്റെ പേരിൽ ജന്മം വാ­ങ്ങി ജ­ന്മാ­ധാ­ര­വും അ­ധി­കാ­രി­യു­ടെ ഒ­ഴി­മു­റി­യും, അ­ടി­യാ­ധാ­ര­ങ്ങ­ളും കൊ­ടു­പ്പാൻ വ­ന്ന­പ്പോ­ളാ­ണു് ഉ­ട്ടൂ­പ്പി­ന്നു ഒരു ഗോ­ഷ്ടി പു­റ­പ്പെ­ട്ട­തു. സ­ന്തോ­ഷം­കൊ­ണ്ടു ശുദ്ധ നൊ­സ്സാ­കു­മെ­ന്നു ഞാൻ കേ­ട്ട­തേ ഉള്ളു. ഇ­പ്പോൾ എ­നി­ക്കു അ­നു­ഭ­വ­വു­മാ­യി.

കാ­ര്യ­ത്തി­ന്റെ വാ­സ്ത­വം ലോ­ന­പൻ­മാ­പ്പി­ള­ക്കു മ­ന­സ്സി­ലാ­യ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ചു­ണ്ടു ഒരു മ­ന്ദ­ഹാ­സം കൊ­ണ്ടു നീ­ണ്ടു. അ­ധി­കാ­രി­യെ ന­ഷ്ട­പ്പെ­ടു­ത്താൻ­വേ­ണ്ടി ഉ­ട്ടൂ­പ്പ് മാ­പ്പി­ള­വീ­ട്ടി­ന്നും പ­റ­മ്പി­ന്നും വ­രു­ത്തി­യ ഹാ­നി­കൾ കാ­ണി­ച്ച­പ്പോൾ ചി­രി­ച്ചു­ചി­രി­ച്ചു മ­രി­ക്കാ­റാ­യ­തു്. അ­ധി­കാ­രി­യാ­യി­രു­ന്നു. തന്റെ സ്വ­ത്തി­ന്നു പി­ടി­ച്ച­തു വി­ല­യും, നഷ്ടം മു­ഴു­വൻ സ­ഹി­ക്കാൻ ഉ­ട്ടൂ­പ്പി­ന്റെ തലയും എന്നു വ­രു­മ്പോൾ കാ­ര്യ­ത്തി­ന്റെ നേ­ര­മ്പോ­ക്കു എ­ത്ര­ത്തോ­ളം ക­ട­ന്നു­പോ­യി.

V

പി­റ്റേ­ന്നു രാ­വി­ലെ ആ­ധാ­ര­ങ്ങ­ളും മ­റ്റും അ­ധി­കാ­രി­യും വ­ക്കീ­ലും ഉ­ട്ടൂ­പ്പി­ന്നു കൊ­ണ്ടു­വ­ന്നു­കൊ­ടു­ത്തു. ഉ­ട്ടൂ­പ്പി­ന്റെ പു­ളി­ച്ച മുഖം ഒന്നു കാ­ണേ­ണ്ട­തു­ത­ന്നെ­യാ­യി­രു­ന്നു.

അ­ധി­കാ­രി:
ഉ­ട്ടൂ­പ്പേ നി­ന്റെ വിദ്യ ന­ന്നു്. പു­തി­യ­തു ത­ന്നെ­യാ­ണു്.
വ­ക്കീൽ:
റോ­സ­യു­ടെ നി­രൂ­പി­ക്കാ­ത്ത പുതിയ വിദ്യ അ­തി­ലും ന­ന്നാ­യി.
അ­ധി­കാ­രി:
ഉ­ട്ടൂ­പ്പേ! നീ എ­ന്തെ­ടോ ചി­രി­ക്കാ­ത്ത­തു? ഞാൻ ഇ­ന്ന­ലെ വേ­ണ്ട­തു ചി­രി­ച്ചു.
ഉ­ട്ടൂ­പ്പ്:
അ­ബ­ദ്ധം എ­ല്ലാ­വർ­ക്കും പ­റ്റും.
വ­ക്കീൽ:
ഏ­താ­യാ­ലും നി­ന്റെ അ­ദ്ധ്വാ­നം വെ­റു­തെ­യാ­യി­ട്ടി­ല്ല ഉ­ട്ടൂ­പ്പേ. അ­ദ്ധ്വാ­ന­ത്തി­ന്നു മാ­ത്രം പ­റ്റീ­ട്ടു­ണ്ടു.
അ­ധി­കാ­രി:
ആട്ടെ! ആ­റു­മാ­സ­ത്തെ വാടക നൂ­റ്റി­രു­പ­തു­റു­പ്പി­ക, എ­നി­ക്കു ഇ­രു­പ­ത്തു­നാ­ലു മ­ണി­ക്കൂ­റി­നു­ള്ളിൽ തരണം.
വ­ക്കീൽ:
എന്താ, ഉ­ട്ടൂ­പ്പ് മി­ണ്ടാ­ത്ത­തു്?
ഉ­ട്ടൂ­പ്പ്:
എന്റെ വശം ത­ല്ക്കാ­ലം പണം ഇല്ല.
അ­ധി­കാ­രി:
തരാതെ പോയാൽ ഞാൻ അ­ന്യാ­യം കൊ­ടു­ക്കും. ഈ വീടും പ­റ­മ്പും ജ­പ്തി­ചെ­യ്യും.
വ­ക്കീൽ:
എന്താ, ഉ­ട്ടൂ­പ്പേ—വെ­റു­തെ കോ­ട­തി­ച്ചി­ല­വി­ന്നും ഉ­ത്ത­ര­വാ­ദി­യാ­കേ­ണ്ട.
ഉ­ട്ടൂ­പ്പ്:
ഈ കാ­ള­ക­ളേ­യും ച­ക്കും വി­റ്റി­ട്ടു ഞാൻ മൂ­ന്നു­ദി­വ­സ­ത്തി­ന്നു­ള്ളിൽ ത­ന്നോ­ളാം. ഇ­ങ്ങി­നെ സം­സാ­രി­ക്കു­ന്ന മ­ദ്ധ്യെ ഷാ­പ്പു­കാ­രൻ വ­റി­തു­മാ­പ്പി­ള കേ­റി­വ­ന്നു.
അ­ധി­കാ­രി:
എന്താ വറീതെ! വി­ശേ­ഷി­ച്ചു് ?
വറീത്:
ഉ­ട്ടൂ­പ്പു­മാ­യി­ട്ടു ചി­ല്ല­റ എ­ട­വാ­ടു തീർ­ക്കാ­നാ­യി­ട്ടു­ണ്ടു്.
ഉ­ട്ടൂ­പ്പ്:
ഞാ­നു­മാ­യി­ട്ടൊ? എ­ന്തി­ട­വാ­ടു് ?
വറീത്:
ചാ­ക്കി­ലോ­ട­ത്തു ലോ­ന­പ്പൻ റ­ങ്കൂ­ണി­ലേ­ക്കു­പോ­യി.
അ­ധി­കാ­രി:
എ­ന്നു് ?
വറീത്:
ഇ­ന്നു്:
ഉ­ട്ടൂ­പ്പ്:
എന്താ! എ­ന്നോ­ടു ഒരു വാ­ക്കു­പോ­ലും പ­റ­യാ­തേ­യോ! ഇ­ങ്ങി­നെ പോ­യ്ക്ക­ള­ഞ്ഞ­ല്ലോ! ന­ന്ദി­യി­ല്ലാ­ത്ത­ക­ഴു­ത!!
വറീത്:
തി­ര­ക്കു­കൊ­ണ്ടു വരാൻ ക­ഴി­ഞ്ഞി­ല്ല എന്നു നി­ങ്ങ­ളോ­ടു പറവാൻ പ­റ­ഞ്ഞു.
അ­ധി­കാ­രി:
അവൻ ക­ട­ത്തിൽ മു­ഴു­കി­യി­രു­ന്ന­ല്ലൊ? അ­വ­ന്നു പണം എ­വി­ടു­ന്നു­കി­ട്ടി?
വറീത്:
പണം ഞാൻ സ­ഹാ­യി­ച്ചു.
അ­ധി­കാ­രി:
ഉ­റ­പ്പോ?
വറീത്:
ഉ­ട്ടൂ­പ്പി­ന്റെ വീ­ട്ടു­സാ­മാ­ന­ങ്ങ­ളും ച­ക്കും കാ­ള­ക­ളും ഒക്കെ അ­വ­ന്റേ­താ­ണ­ത്രെ. അ­വ­ന്റെ ആ­റു­മാ­സ­ത്തെ വാടക അ­റു­പ­തു­റു­പ്പി­ക അ­ട­ക്കം എ­ല്ലാ­സാ­ധ­ന­ങ്ങ­ളും മ­റ്റും എ­നി­ക്ക­റു­നൂ­റു­റു­പ്പി­ക­ക്കു വി­റ്റു. അ­ഞ്ഞൂ­റു­റു­പ്പി­ക­കൊ­ണ്ടു അ­വ­ന്റെ പ­റ­മ്പി­ന്മേ­ലു­ണ്ടാ­യി­രു­ന്ന എന്റെ കാണം വീ­ട്ടി നൂ­റു­റു­പ്പി­ക ക­യ്യിൽ­കൊ­ണ്ടു­പോ­യി.
ഉ­ട്ടൂ­പ്പ്:
(ക­ണ്ണു­മി­ഴി­ച്ചു­കൊ­ണ്ടു) എ­ന്തു്? എന്റെ സാ­മ­ന­ങ്ങ­ളൊ­ക്കെ അവൻ വി­ല്ക്ക­യോ? ആ ക­ള്ള­സ്സു­ബ­റി­നെ ത­ല്ലി­ക്കൊ­ല്ല­ണ്ടേ? അ­വ­ന്റെ വക ഒരു കാ­ശി­ന്റെ മുതൽ ഇവിടെ ഇല്ല. ഈ വീ­ട്ടിൽ കാ­ണു­ന്ന കീറിയ തു­ണി­ക്ക­ഷ­ണ­വും­കൂ­ടി എന്റെ സ്വ­ന്ത­മാ­ണു്. ആ കൂ­ലി­പ്പാ­പ്പർ­ക്കു എന്തു മു­ത­ലാ­ണു­ള്ള­തു!
വറീത്:
ഈ ക­ട­ലാ­സ്സൊ­ന്നു വാ­യി­ച്ചു­നോ­ക്കീൻ­വ­ക്കി­ലേ.
വ­ക്കീൽ:
(വാ­യി­ച്ചി­ട്ടു) എ­ന്താ­ണു­ട്ടൂ­പ്പേ അ­സം­ബ­ന്ധം പ­റ­യു­ന്ന­തു! ഇതു നീ­ത­ന്നെ എ­ഴു­തി­ക്കൊ­ടു­ത്ത രേ­ഖ­യ­ല്ലെ! സാ­മാ­ന­ങ്ങ­ളും മ­റ്റും അ­വ­ന്റെ സ്വ­ന്ത­മാ­ണെ­ന്നു നീ തന്നെ സ­മ്മ­തി­ച്ചി­ട്ടു­ണ്ട­ല്ലോ!
ഉ­ട്ടൂ­പ്പ്:
അയ്യോ! അതു ഞാൻ വെ­റു­തെ എ­ഴു­തി­ക്കൊ­ടു­ത്ത­താ­ണു്. അതിൽ പ­റ­യു­ന്ന സംഗതി മു­ഴു­വൻ ക­ള­വാ­ണു്. അതു പ്ര­തി­ഫ­ല­മി­ല്ലാ­ത്ത ഒ­രാ­ധാ­ര­മാ­ണു്. ആ കള്ളൻ എന്നെ പ­റ്റി­ച്ച­താ­ണു്.
വ­ക്കീൽ:
പി­ന്നെ നീ ഇ­ങ്ങി­നെ എ­ഴു­തി­ക്കൊ­ടു­ത്ത­തെ­ന്തി­നാ­ണു്?
ഉ­ട്ടൂ­പ്പ്:
എ­നി­ക്ക­ങ്ങി­നെ ഒരു നൊ­സ്സു­തോ­ന്നി. അവൻ വി­ശ്വ­സി­ച്ചു ച­തി­ച്ച­താ­ണു്.
അ­ധി­കാ­രി:
നൊ­സ്സോ? ക­ള്ള­ക്ക­ഴു­വേ­റി! നി­ന്റെ സ്വ­ത്തി­ന്മേൽ ഞാൻ പ്ര­വേ­ശി­ക്കു­മെ­ന്നു­ക­രു­തി നീ അ­ന്യാ­ധീ­ന­പ്പെ­ടു­ത്തി­വെ­ച്ച­ത­ല്ലെ?
വ­ക്കീൽ:
ഹാ! ഹാ! അ­വി­ടേ­യും പ­റ്റി­യോ. ക്ഷ­ണ­മാ­ക­ട്ടെ, സാ­മാ­ന­ങ്ങ­ളും കാ­ള­ക­ളും വ­റീ­തി­ന്നു വി­ട്ടു­കൊ­ടു­ക്കൂ. താ­മ­സി­ക്കേ­ണ്ട. ഇ­നി­യൊ­രു പുതിയ വി­ദ്യ­യൊ­ന്നും ഇ­വി­ടു­ന്നു കാ­ണി­ക്കേ­ണ്ട.
അ­ധി­കാ­രി:
ഹാ! ഹാ! ഹാ! ബ­ഹു­ര­സ­മാ­യു­ട്ടൂ­പ്പേ. ഞാൻ ഒ­ന്നു­കൂ­ടി ചി­ര­ക്ക­ട്ടെ. ഹാ! ഹാ! ഹാ! നി­ന്റെ വിദ്യ ഒരു പുതിയ വി­ദ്യ­ത­ന്നെ­യാ­ണു്. ഹാ! ഹാ! ഹാ!.
ആ­ന­നാ­യാ­ട്ടു്
കെ. സു­കു­മാ­രൻ, ബി. എ.

നി­ല­മ്പൂ­രിൽ ഉ­ണ്ടാ­യി­രു­ന്ന ഗ­വർ­മ്മേ­ണ്ടാ­ന­യാ­ണു് കൊ­ടു­ങ്കാ­ട്ടിൽ കേ­റി­ക്കാ­ണാ­താ­യ്പോ­യ­തു്. സുൽ­ത്താൻ എന്നു പേരായ ആ ഗ­ജ­പോ­ക്കി­രി അ­ടു­ത്ത­കാ­ട്ടി­ലെ, സ്വ­ജാ­തി­യിൽ­പ്പെ­ട്ട ഒരു ഗ­ജ­ഗാ­മി­നി­യാൽ വ­ശീ­കൃ­ത­നാ­യി­പ്പോ­യി­രി­ക്കു­മെ­ന്നാ­ണു് ആ­ന­ക്കാ­രു­ടെ അ­ഭി­പ്രാ­യം. ഏ­താ­യാ­ലും ഫോ­റ­സ്റ്റ് ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും ആ­ന­ക്കാ­രും ഇതിനെ ക­ഴി­യു­ന്ന വേ­ഗ­ത്തിൽ ക­ണ്ടു­പി­ടി­ക്കേ­ണ­മെ­ന്നു ഗ­വർ­മ്മേ­ണ്ടു ക­ല്പ­ന­യു­ണ്ടാ­യി. “ദ്യു­മ­ണി­ത­ന്റെ ര­ശ്മി­പോ­ലു മ­ങ്ങ­ണ­യാ­ത്ത ഹി­മ­വാൻ തന്റെ തെ­ക്കെ­പ്പു­റ­ത്തെ പെ­രു­ങ്കാ­ടും” കൂടി നി­ല­മ്പൂ­രി­ലെ കാ­ട്ടി­നോ­ടു് തു­ല്യ­മാ­കു­മോ എന്നു സം­ശ­യ­മാ­ണു്! പോ­രാ­ഞ്ഞി­ട്ടു് ക­ല­വ­റ­യി­ലെ എ­ലി­ക­ളേ­ക്കാ­ളും നി­ല­മ്പൂ­രിൽ കാ­ട്ടാ­ന­ക­ളു­ണ്ടെ­ന്നാ­ണു് കേൾവി. അ­തു­കൊ­ണ്ടു് ഫോ­റ­സ്റ്റ് ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ഒ­ന്നി­ച്ചു, ത­ര­മു­ണ്ടെ­ങ്കിൽ ഒരു കാ­ട്ടാ­ന­യെ വെ­ടി­വെ­ക്കേ­ണ­മെ­ന്ന ഉ­ദ്ദേ­ശ­ത്തി­ന്മേൽ റൈ­ഫ്ളും കൈ­ക്ക­ലാ­ക്കി ഞാൻ അ­വർ­ക­ളും പു­റ­പ്പെ­ട്ടു. കാ­ട്ടിൽ ക­ട­ന്നു ന­ട­ന്നി­ട്ടു നല്ല ശീ­ല­മി­ല്ലെ­ങ്കി­ലും എന്റെ ശീലം ന­ല്ല­താ­ണെ­ന്നു എ­ല്ലാ­വർ­ക്കും അ­റി­വു­ള്ള­തു­കൊ­ണ്ടു ഞാൻ ഒരു വർ­ജ്ജ്യ­നാ­യ അ­തി­ഥി­യാ­ണെ­ന്നു ആർ­ക്കും തോ­ന്നി­യി­ല്ല. നേരം പ­ക­ലാ­ക­യാൽ, കുറെ ച­ര­ത­ത്തിൽ ന­ട­ന്നാൽ അ­പ­ക­ട­ത്തി­നൊ­ന്നും വഴി ഉ­ണ്ടാ­ക­യി­ല്ലെ­ന്നു ഞാനും എന്റെ വി­ഡ്ഡി­ത്തം­കൊ­ണ്ടു വി­ചാ­രി­ച്ചു. ഗ­വർ­മ്മേ­ണ്ടു് കാ­ട്ടിൽ, ഒരു സർ­ക്കാർ­റോ­ഡി­ന്റെ അത്ര വീ­തി­യിൽ ഒരു പാത വെ­ട്ടി­യു­ണ്ടാ­ക്കി­യി­രു­ന്ന­തു­കൊ­ണ്ടു മാ­ത്രം ഗ­താ­ഗ­ത­ത്തി­ന്നു സൗ­ക­ര്യ­ക്കു­റ­വൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു പ­റ­വാ­നും പാ­ടി­ല്ല. പാ­ത­യു­ടെ ര­ണ്ടു­ഭാ­ഗ­ത്തും ഇ­ട­തി­ങ്ങി­യ ഓ­ട­ക്കാ­ടു­ക­ളു­ണ്ടാ­യി­രു­ന്നു. ഓടകൾ വ­ള­ഞ്ഞു, ഇരു വ­ശ­ത്തിൽ­നി­ന്നും നി­ര­ത്തി­ന്മേൽ കു­ത്തി­നി­ന്നി­രു­ന്ന­തു­കൊ­ണ്ടു് പാ­ത­യു­ടെ അകലം മു­ക്കാ­ലോ­ഹ­രി­യും കു­റ­ഞ്ഞു­പോ­യി­രു­ന്നു എന്നു മാ­ത്ര­മ­ല്ല പാ­ത­യിൽ പ­ല­കൊ­ല്ല­ങ്ങ­ളാ­യി ഓ­ട­യു­ടെ ഇലകൾ ഏ­ക­ദേ­ശം അ­ഞ്ചാ­റ­ടി ഘ­ന­ത്തിൽ വീ­ണു­കി­ട­ന്നി­രു­ന്ന­തു കൊ­ണ്ടു ന­ട­ക്കു­മ്പോൾ സ്പ്രി­ങ്ങി­ന്മേൽ എ­ന്ന­പോ­ലെ താണും തെ­ള്ളി­യും ഉള്ള ചേ­ഷ്ട­കൾ പു­റ­പ്പെ­ട്ടി­രു­ന്നു. രണ്ടു മൂ­ന്നു­നാ­ഴി­ക ന­ട­ന്നി­ട്ടും ഒരു കു­റു­ക്ക­നേ­യും­കൂ­ടി ക­ണ്ടി­ല്ല. കാ­ട്ടിൽ മൃ­ഗ­ങ്ങൾ­ത­ന്നെ ഇ­ല്ലെ­ന്നു തോ­ന്നി­പ്പോ­യി. ഭ­യ­ത്തി­ന്റെ ഒരു അ­ട­യാ­ള­വും കൂടി ഞ­ങ്ങൾ­ക്കാർ­ക്കും ഇ­ല്ലാ­യി­രു­ന്നു. അ­ങ്ങി­നെ ചെ­ന്ന­പ്പോൾ അല്പം ഒന്നു വി­ശ്ര­മി­ക്ക­ട്ടെ എന്നു കരുതി ഞ­ങ്ങ­ളെ­ല്ലാ­വ­രും പാ­ത­യിൽ ഓ­ട­യി­ല­ക്കി­ട­ക്ക­യിൽ ഇ­രു­ന്നു. തോ­ക്കു ക­യ്യി­ലു­ണ്ടാ­യി­രു­ന്ന­തു കൊ­ണ്ടു മു­ന്നിൽ ഉ­ണ്ടാ­യി­രു­ന്ന­തു ഞാ­നാ­യി­രു­ന്നു. ഞാൻ തോ­ക്കും താ­ഴെ­വെ­ച്ചു, കി­ഴ­ക്കെ­ത്ത­ല­ക്കൽ ന­ല്ല­വ­ണ്ണം ഊ­ന്നി­യി­രു­ന്നു ഒരു കു­ങ്കി­ച്ചി­ച്ചു­രു­ട്ടും വ­ലി­ച്ചു ബാ­ക്കി­യു­ള്ള­വ­രോ­ടു, എന്റെ ശി­ക്കാ­റി­ന്റെ സാ­മർ­ത്ഥ്യ­ത്തെ­പ്പ­റ്റി­യും, എന്റെ ധൈ­ര്യ­ത്തി­ന്റെ ശ­ക്തി­യെ­പ്പ­റ്റി­യും, എന്റെ ഗ­ണ്യ­മി­ല്ലാ­യ്മ­യെ­പ്പ­റ്റി­യും മ­റ്റും വി­വ­രി­ച്ചു പ­റ­യു­ക­യാ­യി­രു­ന്നു. ഫോ­റ­സ്റ്റ് ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രൊ­ക്കെ മു­റു­ക്കാ­നാ­യി അ­ടു­ത്ത­ടു­ത്തി­രു­ന്നി­രു­ന്നു. ഞാൻ അ­വ­രിൽ­നി­ന്നു ക­ഷ്ടി­ച്ചു നാ­ല­ഞ്ചു­വാ­ര അ­ക­ലേ­യും ഇ­രു­ന്നി­രു­ന്നു.

ഞാൻ:
നാ­യാ­ട്ടി­ന്നു­വേ­ണ്ടു­ന്ന­തു ന­ല്ല­ധീ­ര­ത­യാ­ണു്. ധൈ­ര്യ­മു­ണ്ടെ­ങ്കിൽ ഒരു പു­ല്ലും വ­ക­വെ­ക്കാ­നി­ല്ല. ഞാൻ 98 ന­രി­യേ­യും, 29 ക­ര­ടി­യേ­യും, 37 ചോ­ല­നാ­യ­യേ­യും വെ­ടി­വ­ച്ച­തു എന്റെ വെറും പേ­ടി­യി­ല്ലാ­യ്മ­കൊ­ണ്ടാ­ണു്. മ­ര­ത്തി­ന്മേൽ പ­റം­കെ­ട്ടി വെ­ടി­വെ­ക്കു­ന്ന പു­രു­ഷ­ത്വ­മി­ല്ലാ­ത്ത സ­മ്പ്ര­ദാ­യ­മൊ­ന്നും എ­നി­ക്കി­ല്ല. എന്റെ വെടി ഒ­ക്കെ­നി­ന്ന­നി­ല­യിൽ ഒ­റ്റ­ക്കാ­ണു്. ഒരു വരിയൻ നരി ഒ­രി­ക്കൽ:—

ഇ­ങ്ങി­നെ സം­സാ­രി­ക്കു­ന്ന മ­ദ്ധ്യെ ഓടകൾ ഒ­ടി­യു­ന്ന ശബ്ദം കേ­ട്ടു. ഞ­ങ്ങ­ളെ­ല്ലാ­വ­രും ഒന്നു ഞെ­ട്ടി. കാ­റ്റു­കൊ­ണ്ടു ത­മ്മിൽ ഉ­ര­സ്സു­ന്ന­താ­യി­രി­ക്കും എന്നു കരുതി ഞങ്ങൾ അല്പം സ­മാ­ധാ­നി­ച്ചു. എ­ങ്കി­ലും ശ­ബ്ദ­ത്തി­ന്റെ കാ­ഠി­ന്യം വർ­ദ്ധി­ച്ചു, പെ­ട്ടെ­ന്നു ഞ­ങ്ങ­ളു­ടെ നേരെ മു­ന്നി­ലു­ള്ള ഓ­ട­ക­ളൊ­ക്കെ ചട ചട എന്നു പൊ­ട്ടി­ത്തു­ട­ങ്ങി­യ­തോ­ടു­കൂ­ടി ഒരു വലിയ കാ­ട്ടാ­ന എ­ന്റെ­യും ബാ­ക്കി­യി­ള്ള­വ­രു­ടേ­യും മ­ദ്ധ്യ­ത്തിൽ ചാ­ടി­വീ­ണു. ഇ­ങ്ങി­നെ ഒരു ഭ­യ­ങ്ക­ര­നെ ഞാ­നി­തു­വ­രെ ക­ണ്ടി­ല്ല. പെ­ട്ടെ­ന്നു ഞ­ങ്ങ­ളെ ക­ണ്ട­പ്പോൾ തു­മ്പി­ക്ക­യ്യും പൊ­ന്തി­ച്ചു ഇ­ടി­വെ­ട്ടും പോലെ ഒന്നു ഗർ­ജ്ജി­ച്ചു. ആ നി­മി­ഷം­ത­ന്നെ ബാ­ക്കി­യു­ള്ള­വർ പ­ടി­ഞ്ഞാ­ട്ടും ഞാൻ കി­ഴ­ക്കോ­ട്ടും എ­ഴു­ന്നീ­റ്റു­പാ­ഞ്ഞു. തോ­ക്കെ­ടു­ക്കാ­നൊ­ന്നും എ­നി­ക്കു നേ­ര­മു­ണ്ടാ­യി­രു­ന്നി­ല്ല. ഇത്ര പെ­ട്ടെ­ന്നു ആനയെ ക­ണ്ടു­മു­ട്ടു­മെ­ന്നു ഞാൻ ക­രു­തി­യി­രു­ന്നു­മി­ല്ല. ഓടയില കെ­ട്ടി­നി­ന്ന പാ­ത­യിൽ­കൂ­ടെ ന­ല്ല­വ­ണ്ണം പാ­യാ­നും സാ­ധി­ച്ചി­ല്ല. ഒന്നു തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ ഒരു ഊ­ക്കൻ­കൊ­മ്പൻ തു­മ്പി­യും പൊ­ക്കി­പ്പി­ടി­ച്ചു എന്റെ പി­ന്നാ­ലെ ഓ­ടി­വ­രു­ന്ന­താ­ണു് ക­ണ്ട­തു്. ആ ഭ­യ­ങ്ക­ര­നാ­യ ഗ­ണ­പ­തി­യെ നി­ങ്ങൾ ഒന്നു കാ­ണേ­ണ്ട­താ­യി­രു­ന്നു. പ­രി­ഭ്ര­മം­കൊ­ണ്ടു പാ­ച്ചിൽ ഒന്നു മു­റു­ക്കി­യ­പ്പോൾ, എന്റെ ക­ടും­ക­ഷ്ട­കാ­ല­ത്തി­ന്നു, ഓ­ട­യി­ല­ക്കൂ­ട്ട­ത്തി­ന്റെ അ­സൗ­ക­ര്യ­മാ­യ ഒരു താ­ഴ്ച­യിൽ­പെ­ട്ടു, ഞാൻ മ­രം­പോ­ലെ മ­റി­ഞ്ഞു­വീ­ണു. ദുർ­മ്മ­ര­ണം പെ­ട്ടു­പോ­യോ എ­ന്നു­മി­ന്നൽ­പോ­ലെ ഒരു വി­ചാ­രം എന്റെ ത­ല­യിൽ­നി­ന്നു ഒ­ന്നു­കു­ത്തി. ഇ­ശ്വ­ര­നെ ഓർ­മ്മി­ക്കാൻ എ­ന്നോ­ടു് പ­ല­ദി­വ­സ­വും വി­ട്ടു­പോ­കാ­റു­ണ്ടെ­ങ്കി­ലും എന്നെ ഓർ­മ്മി­ക്കാൻ ഈ­ശ്വ­ര­നോ­ടു് ഒ­രി­ക്ക­ലും വി­ട്ടു­പോ­കാ­റി­ല്ലെ­ന്നു എ­നി­ക്കു പെ­ട്ടെ­ന്നു തോ­ന്നി­യ ഉപായം വെ­ളി­പ്പെ­ടു­ത്തി. മ­റി­ഞ്ഞു വീണ ഉടനെ ഞാൻ ഒരു ഭാ­ഗ­ത്തേ­ക്കു ഉ­രു­ണ്ടു­ക­ള­ഞ്ഞു. നോ­ക്കു­മ്പോൾ എ­ന്താ­ണു് കഥ? ക­ണ്ട­വർ­ക്ക­ല്ലെ വി­ശ്വാ­സം വ­രു­ക­യു­ള്ളൂ. ഓ­ട­ക­ളു­ടെ ക­ട­യ്ക്കും ഓ­രോ­ന്നു­വ­ള­ഞ്ഞു പാ­ത­യിൽ കു­ത്തു­ന്ന ഭാ­ഗ­ത്തി­ന്നും മ­ദ്ധ്യെ ര­ണ്ടു­മൂ­ന്ന­ടി വി­സ്താ­ര­ത്തിൽ ഒ­ന്നാ­ന്ത­രം ഒരു പാ­ത­പോ­ലെ­യു­ള്ള സ്ഥലം നീ­ണ്ടു­കി­ട­ക്കു­ന്നു. വളഞ്ഞ ഓ­ട­ക്കൂ­ട്ട­ങ്ങൾ അ­തി­ന്നു് ഒരു ക­മാ­നം­പോ­ലെ നി­ല്ക്കു­ന്നു­മു­ണ്ടു്. ഒ­രാൾ­ക്കു ശ­രി­ക്കു എ­ഴു­ന്നേ­റ്റു നി­ല്ക്കാം. ഞാൻ ക്ഷണം നി­വർ­ന്നു­നി­ന്നു. പി­ന്നെ­യും ഒരു മ­ര­ണ­പാ­ച്ചിൽ പാ­ഞ്ഞു. ത­ളർ­ച്ച­കൊ­ണ്ടു അസാരം ഒ­രേ­ട­ത്തു­നി­ന്നു. ഓ­ട­ത്തു­മ്പു­കൾ അല്പം അ­ക­റ്റി, മെ­ല്ലെ ഒന്നു പി­ന്നോ­ക്കം പാ­ളി­നോ­ക്കി­യ­പ്പോൾ ആ ഭ­യ­ങ്ക­ര­നാ­യ ആന ഞാൻ ഉ­രു­ണ്ട പ്ര­ദേ­ശ­ത്തി­ലു­ള്ള ഓടകൾ തു­മ്പി­ക്കൈ­കൊ­ണ്ടു താ­ഴ്ത്തി ച­വി­ട്ടി­ച്ച­ത­ച്ച­ത­ക്കു­ന്ന­തു ഞാൻ കണ്ടു. ഞാൻ അ­തി­ന്റെ ഉ­ള്ളിൽ പെ­ട്ടു­പോ­യി­ട്ടു­ണ്ടെ­ന്നു വി­ചാ­രി­ച്ച ആ ആ­ന­ത്ത­ല­വ­നെ എ­നി­ക്കു ന­ല്ല­വ­ണ്ണം കാ­ണാ­മാ­യി­രു­ന്നു എന്നു മാ­ത്ര­മ­ല്ല വെ­ടി­വെ­ച്ചു വീ­ഴ്ത്തു­ക­യും ചെ­യ്യാ­മാ­യി­രു­ന്നു. എന്തു ചെ­യ്യും? അ­ന്നു് ആ­ന­ക്കും എ­നി­ക്കും ദുർ­മ്മ­ര­ണം വി­ധി­ച്ചി­രു­ന്നി­ല്ല. ഈ ദു­രി­തം വ­ഴി­യിൽ കി­ട­ക്കു­ന്ന എന്റെ തോ­ക്കു് ച­വി­ട്ടി­പ്പൊ­ട്ടി­ക്കാ­തെ വ­ല്ലേ­ട­ത്തും ക­ട­ന്നു­പോ­ക­ട്ടെ എന്നു വി­ചാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ, ആന, എന്തോ എ­ന്ന­റ­ഞ്ഞി­ല്ല തു­മ്പി­ക്ക­യ്യും പൊ­ക്കി ശു­ദ്ധി­ച്ചു­തു­ട­ങ്ങി. ആ­ന­ക്കു ഘ്രാ­ണ­ശ­ക്തി വളരെ കേ­മ­മാ­ണു്. ഒരു ഞൊ­ടി­യി­ട­കൊ­ണ്ടു ഞാൻ എവിടെ ഉ­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കി, ഒരു ഇ­ടി­യി­ട­യു­ന്ന ഗർ­ജ്ജ­ന­ത്തോ­ടെ എന്റെ നേരെ ഓ­ടി­വ­ന്നു. ഞാൻ തി­രി­ഞ്ഞു പാ­ഞ്ഞു.

ആനയും മ­ട­ങ്ങി സ­മ­വ­രി­യാ­യി എന്നെ പി­ന്തു­ടർ­ന്നു. ഞാൻ പി­ന്നേ­യും തി­രി­ഞ്ഞു­പാ­ഞ്ഞു. ആനയും വി­ട്ടൊ­ഴി­ഞ്ഞി­ല്ല. ഇ­ങ്ങി­നെ മെ­ലി­ഞ്ഞ ഞാനും ത­ടി­ച്ച ആനയും, കു­ട്ടി­കൾ കോർ­ത്തു­ക­ളി­ക്കും­പോ­ലെ കുറേ നേരം പാ­ഞ്ഞു. ഇ­തു­കൊ­ണ്ടൊ­ന്നും പ­ന്തി­യാ­വി­ല്ലെ­ന്നു കരുതി ഞാൻ കുറേ നേ­ര­ത്തോ­ളം കി­ഴ­ക്കു് ലാ­ക്കാ­ക്കി പാ­ഞ്ഞ­പ്പോൾ പെ­ട്ടെ­ന്നു തെ­ക്കു­വ­ട­ക്കാ­യി നീ­ണ്ടു­കി­ട­ക്കു­ന്ന മ­റ്റൊ­രു കാ­ട്ടു­പാ­ത­യിൽ എത്തി. ആ പാ­ത­യിൽ ഓ­ട­യു­ടെ നാമം തന്നെ ഇല്ല. പ­ടർ­ന്നു­പി­ടി­ച്ച കു­റ്റി­ക്കാ­ടി­ന്റെ നി­ബി­ഡ­ത­കൊ­ണ്ടു എ­നി­ക്കു കാ­ട്ടു­പാ­ത­യും വി­ട്ടു ഇ­ട­ത്തൊ വ­ല­ത്തൊ തി­രി­വാൻ സാ­ധി­ച്ചി­ല്ല. ആനയോ, എന്നെ പി­ടു­ത്തം കി­ട്ടാ­തി­രി­ക്കി­ല്ല എന്ന സ­മാ­ധാ­ന­ത്തോ­ടെ എന്റെ പി­ന്നാ­ലെ തന്നെ കൂ­ടി­യി­രു­ന്നു. എ­നി­ക്കാ­ണെ­ങ്കിൽ ആനയെ കി­ട്ടി­യാൽ അ­തി­ന്റെ കൊ­മ്പും പ­ല്ലും കൊ­ണ്ടെ­ങ്കി­ലും ഉ­പ­കാ­ര­മു­ണ്ടാ­യി­രു­ന്നു. ആ­ന­ക്കു എന്നെ കി­ട്ടി­യി­ട്ടു കാ­ര്യ­മെ­ന്താ­ണെ­ന്നു എ­നി­ക്കു ഇ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല. ഈ ശനി എന്നെ വേ­ഗ­ത്തി­ലും വെ­റു­തേ­യും വി­ടി­ല്ലെ­ന്ന കാ­ര്യം എ­നി­ക്കു വളരെ നെ­ഞ്ചി­ടി­പ്പു­ണ്ടാ­ക്കി. അ­ങ്ങി­നെ പ­റ­യു­മ്പോൾ എന്റെ കി­ഴ­ക്കു­ഭാ­ഗ­ത്തു ഒരു തു­റ­സ്സു­സ്ഥ­ലം കണ്ടു. അ­തി­ന്റെ ന­ടു­ക്കു ഏ­ക­ദേ­ശം ഇ­രു­പ­തു വാര ചു­റ്റ­ള­വു­ള്ള ഒരു പാറ നി­ല്ക്കു­ന്ന­തു കണ്ടു. പാറ വളരെ ഉ­യ­ര­മു­ള്ള ഒ­ന്നാ­യി­രു­ന്നു. എ­ങ്കി­ലും അ­തി­ന്മേൽ പാ­ഞ്ഞു­കേ­റാൻ തക്ക പാ­ടു­ക­ളൊ­ന്നും കണ്ടു കി­ട്ടി­യി­ല്ല. എ­ന്നാ­ലും പാറ ചു­റ്റി­ക്കൊ­ണ്ടു­ത­ന്നെ ന­ട­ന്നാൽ ആനയെ ആ­ന­ക­ളി­പ്പി­ക്കാ­മെ­ന്നു ഞാനും ഊ­ഹി­ച്ചു ഞാൻ എ­ത്ര­യോ ഭ­യ­ത്തോ­ടെ ആ­ന­യു­ടെ വരവും കാ­ത്തു­നി­ന്നു. നോ­ക്കി­ക്കൊ­ണ്ടി­രി­ക്കെ, ഭൂമി കു­ലു­ക്കി­ക്കൊ­ണ്ടു് മൂ­പ്പർ എന്റെ നേരെ ചാടി. ഞാൻ പാറ ചു­റ്റാൻ തു­ട­ങ്ങി. അ­ന്യോ­ന്യം കാ­ണാ­ത്ത­തു­കൊ­ണ്ടും ആന എന്റെ പി­ന്നി­ലാ­യി­രു­ന്ന­തു­കൊ­ണ്ടും എ­നി­ക്കു സൗ­ക­ര്യ­ത്തി­ന്നു കു­റ­വും നെ­ഞ്ഞി­ടി­പ്പി­ന്നു ആ­ധി­ക്യ­വും ഉ­ണ്ടാ­യി. വ­രു­മ്പോ­ലെ വ­ര­ട്ടെ എന്നു കരുതി, ഞാൻ ഒരു കുതി കു­തി­ച്ചു, ആ­ന­യു­ടെ വാലും പി­ട­ച്ചു ന­ട­ക്കാൻ തു­ട­ങ്ങി. ഈ­ശ്വ­രാ! ആനവാൽ ആ­ശി­ച്ചി­രു­ന്ന എ­നി­ക്കു് അതു് ക­യ്യിൽ കി­ട്ടി­യ­പ്പോൾ എ­ങ്ങി­നെ­യെ­ങ്കി­ലും ഇട്ടു പായണം എന്ന വി­ചാ­ര­മ­ല്ലെ ത­ല്ക്കാ­ലം ഉ­ണ്ടാ­യ­തു്. ഇ­ട­ക്കി­ടെ ഇ­ച്ഛാ­ഭം­ഗം കൊ­ണ്ടു രു­ഷ്ട­നാ­യ ആന ഒ­രേ­ട­ത്തു നി­ല്ക്കും. “കോളെ ക­ഴി­വു­ണ്ട­തി­നു്” എന്നു പ­റ­ഞ്ഞ­പോ­ലെ, കാ­ര്യം മ­ന­സ്സി­ലാ­ക്കി, ഞാൻ വാൽ പി­ടു­ത്തം­വി­ട്ടു കുറെ അ­ക­ന്നു നി­ല്ക്കും. എ­ന്തെ­ന്നാൽ രണ്ടു ക­യ്യി­ന്മേൽ ആക്കം കൊ­ടു­ത്തു രണ്ടു കാലും പൊ­ന്തി­ച്ചു പി­ന്നോ­ട്ടു് ച­വി­ട്ടാൻ ആ­ന­ക്കു എ­ളു­പ്പ­ത്തിൽ സാ­ധി­ക്കു­മാ­യി­രു­ന്നു. ഒ­രി­ക്കൽ ഒ­ഴി­ഞ്ഞു നി­ന്ന­പ്പോൾ ആ പ­യ­റ്റൊ­ന്നും എ­ന്നോ­ടു­പ­റ്റു­ക­യി­ല്ലെ­ന്നു ആനയും കണ്ടു. എ­ഴു­ന്ന­ള്ള­ത്തി­ന്നു ശ്രീ­കോ­വിൽ ചു­റ്റും­പോ­ലെ, ആന പി­ന്നെ­യും പാറ ചു­റ്റി എന്നെ പി­ടി­ക്കാൻ ഭാ­വി­ച്ചു. ഏ­താ­യാ­ലും ഉള്ള സമയം വെ­റു­തെ ആ­ക്കേ­ണ്ടെ­ന്നു വി­ചാ­രി­ച്ച ഇടിയൻ ചീ­രു­വി­ന്നു മോ­തി­ര­ത്തിൽ കെ­ട്ടാൻ വേ­ണ്ടി ആ­ന­വാ­ലി­ന്റെ, പ­ന­ങ്ക­ണ്ണി­യേ­ക്കാൾ ത­ടി­ച്ച, അ­റ്റ­ത്തെ രോ­മ­ങ്ങൾ ഞാൻ ഓ­രോ­ന്നാ­യി പ­റി­ച്ചെ­ടു­പ്പാൻ തു­ട­ങ്ങി. ആ­ന­ക്കു കോപം മു­ഴു­ത്തു. ഞാൻ മു­ഴു­വ­നും പ­റി­ച്ചെ­ടു­ത്തു. ആന വേ­ഗ­ത്തിൽ ചു­റ്റാൻ തു­ട­ങ്ങി. എ­നി­ക്കു ത­ല­ചു­റ്റാ­നും തു­ട­ങ്ങി. വീ­ണു­പോ­യാൽ എന്റെ കഥ ക­ഴി­ഞ്ഞു­പോ­കു­മെ­ന്നു കണ്ടു, ഞാൻ പെ­ട്ടെ­ന്നു ആ­ന­വാ­ലും വി­ട്ടു, ഇ­ട­ത്തു­വ­ശം നി­ന്നി­രു­ന്ന ഒരു മ­ര­ത്തി­ന്റെ അ­ടു­ക്കെ കു­തി­ച്ചു. ആ മ­ര­ത്തെ ഒരു വലിയ വള്ളി ചു­റ്റി­യി­രി­ക്ക­കൊ­ണ്ടു അ­തി­ന്മേൽ ക്ഷണം കേ­റാ­നും സാ­ധി­ച്ചു. വളരെ ഉ­യ­ര­ത്തോ­ളം കൊ­മ്പൊ­ന്നു­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് എ­നി­ക്കു കൊ­മ്പി­ന്മേൽ കേ­റി­ക്കൂ­ടാൻ സാ­ധി­ച്ചി­ല്ല. എ­നി­ക്കു ആ വള്ളി മാ­ത്ര­മെ ശ­ര­ണ­മാ­യി­രു­ന്നു­ള്ളൂ. എ­നി­യെ­ങ്കി­ലും ആ ആന എന്നെ ഉ­പേ­ക്ഷി­ച്ചാൽ മ­തി­യാ­യി­രു­ന്നു എന്നു വി­ചാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ, നൈ­രാ­ശ്യം സ­ഹി­പ്പാൻ വ­യ്യാ­ത്ത ആന അ­ല്പ­നേ­ര­ത്തി­ന്നു­ള്ളിൽ മ­ര­ത്തി­ന്റെ ചു­വ­ട്ടിൽ എത്തി. അ­തി­ന്മേൽ വ­ള്ളി­യു­ടെ സ­ഹാ­യം­കൊ­ണ്ടു അ­ണ്ണാ­ക്കൊ­ട്ട­നെ­പ്പോ­ലെ പ­റ്റി­യ എന്നെ ഒന്നു നോ­ക്കി. ഞാൻ രാ­മ­രാ­മാ എന്നു ജ­പി­ച്ചു­തു­ട­ങ്ങി. എന്റെ കാ­ര്യം വലിയ പ­രു­ങ്ങ­ലി­ലാ­യി. ആന ആ വ­ള്ളി­ത­ന്റെ തു­മ്പി­ക്കൈ­കൊ­ണ്ടു ചു­റ്റി­പ്പി­ടി­ച്ചു ഒന്നു ശ­ക്തി­യോ­ടെ വ­ലി­ച്ച­പ്പോൾ ഞാൻ മ­ര­ത്തിൽ­നി­ന്നു തെ­റി­ച്ചു, ആ­ന­യു­ടെ മൂ­ന്നു വാര അകലെ ഉ­ണ്ടാ­യി­രു­ന്ന ഒരു കൂ­വ­ക്കാ­ട്ടിൽ വീണു. എന്റെ കാ­ര്യം തീർ­ന്നു. ആ­ന­ക്കു ക്ഷണം വന്നു എന്നെ ച­വി­ട്ടി­ത്തേ­ക്കു­വാൻ ഒരു പ്ര­യാ­സ­വു­മു­ണ്ടാ­യി­രു­ന്നി­ല്ല! വീ­ണ­ക്ഷീ­ണം കൊ­ണ്ടും മരണ ഭ­യം­കൊ­ണ്ടും എ­നി­ക്കു എ­ഴു­ന്നീ­റ്റി­രി­പ്പാൻ തന്നെ സാ­ധി­ച്ചി­ല്ല. ദുർ­മ്മ­ര­ണം വന്നു ഭ­വി­ച്ച­ല്ലൊ എന്നു വി­ചാ­രി­ച്ചു ഞാൻ ആ­ന­യു­ടെ നേരെ നോ­ക്കി­യ­പ്പോൾ എന്തു പ­റാ­യാ­നാ­ണു്? മൂ­പ്പർ വള്ളി ഊ­ക്കോ­ടെ വ­ലി­ച്ച­പ്പോൾ, വ­ള്ളി­മേൽ സ്ഥാ­പി­ച്ചി­രു­ന്ന ഒരു വലിയ തേ­നീ­ച്ച­ക്കൂ­ടു് തന്റെ മ­സ്ത­ക­ത്തിൽ വീണു പോയി. ഞാൻ അ­ങ്ങോ­ട്ടു് നോ­ക്കി­യ­പ്പോൾ സം­ഖ്യ­യി­ല്ലാ­ത്ത തേ­നീ­ച്ച­ശ്ശി­ന്ന­ന്മാർ ആനയെ കാ­ണാ­ത്ത­വി­ധം പൊ­തി­ഞ്ഞ­തു് കൂ­ടാ­തെ ഓരോ പ­ഴു­തി­ന്നും കാ­ത്തു അ­നേ­ക­ല­ക്ഷ­ങ്ങൾ ആ­ന­യു­ടെ ചു­റ്റും പ­റ­ന്നു ക­ളി­ക്കു­ന്ന­തും കണ്ടു. ആ­ന­യു­ടെ ധാർ­ഷ്ട്യം വി­റ്റു­പോ­യി. തു­മ്പി­ക്ക­യ്യും മ­ട­ക്കി­പ്പി­ടി­ച്ചു മൂ­പ്പർ വ­ട­ക്കോ­ട്ടേ­ക്കു ഒരു കുതി കു­തി­ച്ചു. ആ­ന­പ്പാ­ച്ച­ലിൽ ഒ­ന്നാം സ­മ്മാ­നം വാ­ങ്ങാ­നർ­ഹ­നാ­ണെ­ന്നു, ചി­രി­ച്ചി­ട്ടു വ­യ്യാ­ത്ത എ­നി­ക്കു തെ­ളി­വു തന്നു. പുതിയ ജീവൻ വെ­ച്ചു ഞാൻ എ­ഴു­ന്നേ­റ്റു മ­ര­ത്തി­ന്ന­ടു­ക്കെ വന്നു. ആ­ന­യു­ടെ ഒ­പ്പം­ത­ന്നെ ന­മ്മു­ടെ ശി­ന്ന­പ്പോ­രാ­ളി­ക­ളും പ­റ­ന്നു പോ­കു­ന്ന­തു ക­ണ്ട­പ്പോൾ എന്റെ സ­ന്തോ­ഷം ഇ­ര­ട്ടി­ച്ചു. മ­ര­ത്തി­ന്ന­ടു­ക്കെ വീണ കൂ­ട്ടിൽ നി­ന്നു, കുറെ തേൻ വായിൽ പി­ഴി­ഞ്ഞു എന്റെ ക്ഷീ­ണം തീർ­ത്ത­പ്പോൾ, സ­ന്തോ­ഷം മൂ­ന്നി­ര­ട്ടി­ച്ചു.

എന്റെ ഭാ­ഗ്യ­ത്തി­ന്നു­ണ്ടൊ ക­യ്യും ക­ണ­ക്കും? ക­റു­ത്തേ­ട­ത്തി­ന്റെ ഭാ­ഗ്യ­മ­ല്ലെ എ­നി­ക്കു ദൈവം ത­ന്നേ­ച്ച­തു്. ഇ­നി­യെ­ങ്കി­ലും കുറെ സ­മാ­ധാ­ന­ത്തോ­ടെ ന­ട­ക്കാ­മെ­ന്നു വെ­ച്ചു ഞാൻ വളരെ ആ­ശ്വ­സി­ച്ചു. അ­പ്പ­ഴ­താ പി­ന്നേ­യും ഒരു ശബ്ദം. എ­നി­ക്കൊ­രു കി­ടി­ലം പി­ടി­പെ­ട്ടു. ഞാൻ പേ­ടി­യോ­ടെ ചെവി ഓർ­മ്മി­ച്ചു നി­ന്നു. കാ­ട്ടു­പൊ­ടി­പ്പു­കൾ പി­ടി­ച്ചു വ­ലി­ച്ചും പ­റി­ച്ചെ­ടു­ത്തും വ­രു­ന്ന ഒരു വലിയ ആ­ന­ക്കൂ­ട്ട­മാ­ണു് ഈ ശ­ബ്ദ­ത്തി­ന്നു കാ­ര­ണ­മെ­ന്നു എ­നി­ക്കു ബോ­ദ്ധ്യ­മാ­യി. ഞാൻ കാ­ട്ടു­പാ­ത­യു­ടെ സ­മീ­പ­മു­ണ്ടാ­യി­രു­ന്ന ഒരു വലിയ മ­ര­ത്തി­ന്റെ പി­ന്നിൽ ഒ­ളി­ച്ചു. കാ­റ്റു് തെ­ക്കു­നി­ന്നു വ­ട­ക്കോ­ട്ടാ­യ­തു­കൊ­ണ്ടു എ­നി­ക്കൊ­രു ര­ക്ഷ­യാ­യി. നോ­ക്കു­മ്പോൾ കാ­ട്ടു­പാ­ത­യും മു­റി­ച്ചു, എന്റെ തെ­ക്കു­ഭാ­ഗ­ത്തിൽ­കൂ­ടെ, പ­ടി­ഞ്ഞാ­റോ­ട്ടു് ഒരു കൂ­ട്ടം ആനകൾ പോ­കു­ന്ന­തു കണ്ടു. കു­ട്ടി­യാ­ന­കൾ മു­ത­ലാ­യ അണയും പ­യ്യും കൂ­ടാ­തെ, മു­ഴു­വൻ ഉ­റു­പ്പി­ക­കൾ തന്നെ നൂ­റ്റി­രു­പ­ത്തൊ­ന്നെ­ണ്ണ­മു­ണ്ടാ­യി­രു­ന്നു. ഞാൻ വി­സ്മ­യി­ച്ചു മൂ­ക്ക­ത്തു വിരൽ വെ­ച്ചു­പോ­യി. ഇത്ര അധികം ആനകളെ ഞാൻ ചി­ത്ര­ത്തി­ലും­കൂ­ടി ക­ണ്ടി­രു­ന്നി­ല്ല. വൈ­ത്തി­രി­യി­ലെ അ­ട്ട­ക­ളെ­ക്കാൾ നി­ല­മ്പൂ­രിൽ ആ­ന­ക­ളു­ണ്ടു്. തൂണും ഉ­ത്ത­ര­വും, വാ­രി­യും പ­ട്ടി­ക­യും കൊ­ണ്ടു­പോ­കു­ന്ന­തു­പോ­ലെ കൊ­മ്പ­നും, പി­ടി­യും, ചെ­റു­തും വ­ലു­തു­മാ­യി കൂ­ട്ടം കൂ­ട്ട­മാ­യി ക­ട­ന്നു­പോ­കു­ന്ന­തു­ക­ണ്ടു ഞാൻ അ­മ്പ­ര­ന്നു­പോ­യി. എ­ല്ലാം ക­ട­ന്നു­പോ­യി­ട്ടും ഞാൻ പി­ന്നേ­യും അ­ര­മ­ണി­ക്കൂർ കാ­ത്തു. യാ­തൊ­രു ശ­ബ്ദ­വും ഇ­ല്ലാ­യി­രു­ന്നു. ഇ­നി­യൊ­ന്നും പേ­ടി­ക്കാ­നി­ല്ലെ­ന്നു കരുതി, ഞാൻ കാ­ട്ടു­പാ­ത­യിൽ ഇ­റ­ങ്ങി വീ­ണ്ടും തെ­ക്കോ­ട്ടു ന­ട­ന്നു. നല്ല ഒരു പാ­ത­ക­ണ്ടാൽ പ­ടി­ഞ്ഞാ­റോ­ട്ടു തി­രി­യാ­മെ­ന്നു ഞാൻ ഉ­റ­പ്പി­ച്ചു. എ­നി­ക്കു നല്ല ഒരു ഉ­ന്മേ­ഷം തോ­ന്നി. മേ­ന­ക­യു­ടെ മൂ­ക്കും, ജാ­നി­യു­ടെ നോ­ക്കും എ­നി­ക്കു ഓർ­മ്മ­വ­ന്നു. ഞാൻ ആ­ന­ന്ദ­മ­ത്ത­നാ­യി. കൊ­ടു­ങ്കാ­ടു് ഒരു പൂ­ങ്കാ­വാ­ണെ­ന്നും കരുതി ഞാൻ ന­ട­ന്നു­തു­ട­ങ്ങി. എ­ന്തൊ­ക്കെ മാ­തി­രി­യി­ലാ­ണു് ഞാൻ ര­ക്ഷ­പ്പെ­ട്ടു­പോ­യ­തു്; “സി­മ്പാ­ദി”ന്റെ അ­നു­ഭ­വ­ങ്ങൾ എ­നി­ക്കും ഉ­ണ്ടാ­യെ­ന്നു എ­ന്തു­കൊ­ണ്ടു പ­റ­ഞ്ഞു­കൂ­ടാ? സി­മ്പാ­ദി­ന്നു ക­പ്പ­ലോ­ട്ടം­കൊ­ണ്ടും, എ­നി­ക്കു കാ­ട്ടി­ലോ­ട്ടം­കൊ­ണ്ടും പ­റ്റി­യ അ­പ­ക­ട­ങ്ങൾ­ക്കു­ണ്ടൊ സീമ. എ­നി­ക്കു തനിയെ തന്നെ ഒ­ര­ഭി­മാ­നം തോ­ന്നി. ഞാൻ നെ­ഞ്ഞും ഉന്തി ന­ട­ന്നു­വ­രു­മ്പോൾ കി­ഴ­ക്കു­ഭാ­ഗ­ത്തിൽ­നി­ന്നു പെ­ട്ടെ­ന്നൊ­രു ഗർ­ജ്ജ­നം കേ­ട്ടു ത­രി­ച്ചു നി­ന്നു­പോ­യി. ഇ­ട­ത്തോ­ട്ടു തി­രി­ഞ്ഞു നോ­ക്കി­യ­പ്പോൾ ഒരു കു­റ്റൻ കൊ­മ്പ­നാ­ന എന്റെ നേരെ ഓ­ടി­വ­രു­ന്ന­തു കണ്ടു. ക്ഷീ­ണം­കൊ­ണ്ടും ഭയം കൊ­ണ്ടും ഒ­ട്ടേ­റെ ത­ളർ­ന്നു­പോ­യ എ­നി­ക്കു പാ­ഞ്ഞു ര­ക്ഷ­പ്രാ­പി­ക്കു­ന്ന­തു ഒരു അ­സാ­ദ്ധ്യ­കാ­ര്യ­മാ­യി. വല്ല വ­ഴി­യും ഉണ്ടോ എന്നു നോ­ക്കാൻ, ഞാൻ വ­ല­ത്തോ­ട്ടു ഒന്നു തി­രി­ഞ്ഞു­നോ­ക്കി. അവിടെ ഒരു പാ­രി­ച്ച അരയാൽ നി­ല്ക്കു­ന്ന­തു­ക­ണ്ടു. ആ അ­ര­യാ­ലും ചു­റ്റി ത­ല്ക്കാ­ലം പി­ഴ­ക്കാ­മെ­ന്നു കരുതി, ഞാൻ അ­തി­ന്റെ പ­ടി­ഞ്ഞാ­റെ ഭാ­ഗ­ത്തിൽ പ­തു­ങ്ങി നി­ന്നു. അ­പ്പോ­ഴ­താ പി­ന്നിൽ­നി­ന്നും ക­ട­പി­ടാ എ­ന്നൊ­രു ഭ­യ­ങ്ക­ര­ശ­ബ്ദം കേൾ­ക്കു­ന്നു. തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ മ­റ്റൊ­രു കൊ­മ്പ­നാ­ന തു­മ്പി­ക്ക­യ്യും പൊ­ക്കി എന്റെ അ­ടു­ത്തെ­ത്തി­പ്പോ­യി­രി­ക്കു­ന്നു. ഞാൻ നാ­രാ­യ­ണ നാ­മ­വും ജ­പി­ച്ചു മ­ര­ണ­ത്തി­ന്നു കാ­ത്തു. ഒരു പ്ര­കാ­ര­ത്തി­ലും എ­നി­ക്കു രക്ഷ ഉ­ണ്ടാ­യി­രു­ന്നി­ല്ല. മു­ന്നിൽ നി­ന്നു വ­രു­ന്ന ആന എന്റെ അ­ടു­ത്തെ­ത്തും­മു­മ്പെ, പി­ന്നിൽ­നി­ന്നു വ­രു­ന്ന ആന ഊ­ക്കോ­ടെ എന്നെ ഒരു കു­ത്തു കു­ത്തി. ഞാൻ മെ­ലി­ഞ്ഞ­വ­നാ­യി­രു­ന്ന­തു­കൊ­ണ്ടു, ദേ­ഹ­ത്തി­ന്റെ ഇ­ട­ത്തും വ­ല­ത്തു­മാ­യി മ­ര­ത്ത­ടി­യി­ന്മേൽ, കൊ­മ്പു ര­ണ്ടും ത­റ­ച്ചു­നി­ന്നു­പോ­യി. ഞാൻ അ­പ്പാ­ടു് നി­ല­ത്തേ­ക്കൊ­രു താഴ്ച താണു ആ­ന­യു­ടെ ഇ­ട­ത്തേ­ഭാ­ഗ­ത്തു ക­യ്യും കു­ത്തി ഇ­ഴ­ഞ്ഞു­വ­ന്നു, എ­ഴു­നേ­ല്പാൻ വ­യ്യാ­തെ അ­വി­ടെ­ത്ത­ന്നെ ഇ­രു­ന്നു­പോ­യി. അ­പ്പോൾ മു­ന്നിൽ­നി­ന്നു വന്ന കൊ­മ്പൻ എന്നെ കു­ത്തി­യ കൊ­മ്പ­ന്റെ വ­ല­ത്തെ ചു­മ­ലി­ന്നു് ഒന്നു കു­ത്തി. ഉ­ട­നെ­ത്ത­ന്നെ കു­ത്തേ­റ്റ കൊ­മ്പൻ ഒരു വ­ലി­ക്കു് തന്റെ കൊ­മ്പും ഊ­രി­യെ­ടു­ത്തു, തന്നെ കു­ത്തി­യ കൊ­മ്പ­ന്നു പകരം കൊ­ടു­ത്തു. രണ്ടു കൊ­മ്പ­ന്മാ­രും ദ്വ­ന്ദ­യു­ദ്ധ­ത്തി­ന്നു കോ­പ്പി­ട്ടു. “യു­ദ്ധം മു­ട­ങ്ങാ­ത­ട­ങ്ങാ­തൊ­ടു­ങ്ങാ­തെ” നി­ല­നി­ന്നു പോ­രു­ന്ന­തു ക­ണ്ട­മ്പോൾ എ­നി­ക്കു ഒരു പ­റ­ക­വ­യ്യാ­ത്ത പേ­ടി­യും സ­ഹി­ക്ക­വ­യ്യാ­ത്ത കൗ­തു­ക­വും ഉ­ണ്ടാ­യി. ഭീ­മ­ജ­രാ­സ­ന്ധ യു­ദ്ധ­വും, ബാ­ലി­സു­ഗ്രീ­വ യു­ദ്ധ­വും ഇ­തി­ന്റെ ഇ­ട­ക്കു പു­ല്ലാ­യി­രി­ക്കും? ഇ­വ­രി­രു­വ­രും വേ­ഗ­ത്തിൽ വി­ട്ടൊ­ഴി­യു­ന്ന­വ­ര­ല്ലെ­ന്നു ക­ണ്ട­പ്പോൾ “ന­ല്ല­വ­ണ്ണം ഓരോ കൈ നോ­ക്കൂ, കൊ­ന്നാ­ലും വി­ട­ല്ലെ­ടോ” എന്നു പ­റ­ഞ്ഞും­കൊ­ണ്ടു, ഞാൻ, എന്നെ കു­ത്താൻ നോ­ക്കി­യ ആ­ന­യു­ടെ പിൻ­ഭാ­ഗ­ത്തു രണ്ടു ത­ട്ടും­ത­ട്ടി, ഒരു ചു­രു­ട്ടി­ന്നു തീയും കൊ­ളു­ത്തി മു­ന്നോ­ട്ടു ന­ട­ന്നു.

കുറെ ന­ട­ന്നു ചെ­ന്ന­പ്പോൾ പാ­ത­യു­ടെ ഒത്ത ന­ടു­ക്കു് ഒരാന കി­ട­ക്കു­ന്ന­തു കണ്ടു. വി­സ്തീർ­ണ്ണ­മാ­യ കാ­ടു­ള്ള­പ്പോൾ ഈ ചെറിയ പാ­ത­യിൽ­ത­ന്നെ വന്നു കി­ട­ക്കേ­ണ്ടു­ന്ന ആ­വ­ശ്യ­മു­ണ്ടൊ? ആരോടു പറവാൻ! ആ­ന­യു­ടെ തല കി­ഴ­ക്കോ­ട്ടു് കാ­ട്ടി­ന്റെ ഉ­ള്ളി­ലാ­യി­രു­ന്ന­തു­കൊ­ണ്ടും കാ­റ്റു് അ­ങ്ങു­ന്നി­ങ്ങോ­ട്ടാ­യ­തി­നാ­ലും ഒരു മ­നു­ഷ്യ­നു അ­ടു­ത്തു­ണ്ടെ­ന്ന വിവരം ആ­ന­ക്കു കി­ട്ടി­യി­ല്ല ഞാൻ അ­വി­ടെ­നി­ന്നു ക്ഷണം ഒന്നു തി­രി­ഞ്ഞു­നോ­ക്കി. പി­ന്തി­രി­ഞ്ഞു ന­ട­ന്നാ­ലും ആനകളെ നേ­രി­ട്ടു ക­ണ്ടു­മു­ട്ടു­വാ­നി­ട­യു­ള്ള­തു­കൊ­ണ്ടു കാ­ര്യ­ദ്വ­യാ­കു­ല­നാ­യി ഞാൻ വി­ഷ­മി­ച്ചു. പ­ടി­ഞ്ഞാ­റോ­ട്ടു പോ­കു­ന്ന ഒരു പാത കാ­ണും­വ­രെ തെ­ക്കോ­ട്ടു­ത­ന്നെ ന­ട­പ്പാ­നു­റ­പ്പാ­ക്കി­യ എ­നി­ക്കു ഇതൊരു ഒ­ഴി­ച്ചു­കൂ­ടാ­ത്ത പ്ര­തി­ബ­ന്ധ­മാ­യി. ആ­ന­യു­ടെ കി­ട­ത്തം ക­ണ്ടാൽ പ­ത്തു­ദി­വ­സ­ത്തി­നു­ള്ളി­ലൊ­ന്നും എ­ഴു­നേ­ല്പാൻ ഭാ­വ­മി­ല്ലെ­ന്നു തോ­ന്നും എ­നി­ക്കാ­ണെ­ങ്കിൽ നേരം താ­മ­സി­ക്കാ­നും പാ­ടി­ല്ല. ഒ­രി­ക്ക­ലെ­ങ്കി­ലും ഒരു ധീ­ര­കൃ­ത്യം ചെ­യ്വാ­നാ­യി ഞാ­നു­റ­ച്ചു. പാ­ഞ്ഞു ചെ­ന്നു ആ­ന­യു­ടെ ദേ­ഹ­ത്തി­ന്മേൽ ചാ­ടി­വീ­ണു അ­വി­ടു­ന്നു മു­ന്നോ­ട്ടു പാ­ത­യിൽ ചാടി ഓ­ടി­ക്ക­ള­യു­ന്ന­താ­ണു് ഉ­ത്ത­മ­മെ­ന്നു എ­നി­ക്കു തോ­ന്നി. പെ­ട്ടെ­ന്നു ആന എ­ഴു­ന്നേ­റ്റെ­ങ്കി­ലൊ എന്ന ഒരു ശങ്ക എന്നെ പ­രി­ഭ്ര­മി­പ്പി­ക്കാ­തി­രു­ന്നി­ല്ല. അ­ധി­ക­മാ­യി ആ­ലോ­ചി­ക്കു­ന്ന­തു് ഭ­യ­ത്തിൽ­ചെ­ന്നു തു­ഞ്ചു­വാ­നാ­ണു്. ധൈ­ര്യം എ­ന്ന­തു് വെറും ആ­ലോ­ച­ന­യു­ടെ അ­ഭാ­വ­മാ­ണു്. അ­തു­കൊ­ണ്ടു അ­ധി­ക­മാ­ലോ­ചി­ച്ചാൽ ഭീ­രു­വാ­യ്പോ­കു­മെ­ന്നു കരുതി ഞാൻ ഈ­ശ്വ­ര­നേ­യും വി­ചാ­രി­ച്ചു ഒ­രൊ­റ്റ­ക്കു­തി­ക്കു­തി­ച്ചു. ശ്രീ­രാ­മൻ ച­വി­ട്ടി­യ പാറ ഒരു ജീ­വി­യാ­യി എ­ഴു­ന്നേ­റ്റു. നേരെ മ­റി­ച്ചു ഞാൻ ച­വി­ട്ടാൻ പോ­കു­ന്ന ജീവി ഒരു പാ­റ­യാ­യ്പോ­ക­ട്ടെ എന്നു പ്രാർ­ത്ഥി­ച്ചു­കൊ­ണ്ടു ഞാൻ ആ­ന­യു­ടെ ദേ­ഹ­ത്തി­ന്മേൽ ചാ­ടി­വീ­ണു. അ­വി­ടു­ന്നു നി­ല­ത്തു ചാ­ടി­യ­തു, കി­ട­ന്നി­രു­ന്ന ആ­ന­യു­ടെ അ­ടു­ക്കെ പ­ടി­ഞ്ഞാ­ട്ടു് മു­ഖ­വു­മാ­യി നി­ന്നി­രു­ന്ന മ­റ്റൊ­രാ­ന­യു­ടെ നേരെ മു­മ്പി­ലാ­യി­രു­ന്നു. ആ വി­ദ്വാ­നെ എ­നി­ക്കു ആദ്യം കാണാൻ ക­ഴി­വി­ല്ലാ­യി­രു­ന്നു. ആനയെ പെ­ട്ടെ­ന്നു ക­ണ്ട­പ്പോൾ ഞാനും, എന്നെ പെ­ട്ടെ­ന്നു ക­ണ്ട­പ്പോൾ ആനയും ഒന്നു ന­ടു­ങ്ങി. ആന പെ­ട്ടെ­ന്നു തു­മ്പി­ക്കൈ­കൊ­ണ്ടു എന്റെ പിൻ­ഭാ­ഗ­ത്തു് ഒരു ത­ട്ടു­ത­ട്ടി. ത­ട്ടു് ന­ല്ല­വ­ണ്ണം പ­റ്റി­യി­രു­ന്നി­ല്ലെ­ങ്കി­ലും ഞാൻ കാ­ല്പ­ന്തു­പോ­ലെ പത്തു വാര അകലെ തെ­റി­ച്ചു­വീ­ണു. തി­രി­ഞ്ഞു നോ­ക്കി­യ­പ്പോൾ എന്നെ ത­ട്ടി­യ ആന എ­ന്റെ­നേ­രെ കു­തി­ച്ചു­വ­രു­ന്ന­തു­ക­ണ്ടു. ഞാൻ ക്ഷണം എ­ഴ­നേ­റ്റു, പ­ത്തി­രു­പ­തു വാര അകലെ ഉ­ണ്ടാ­യി­രു­ന്ന ഒരു മ­ര­ക്കൂ­ട്ട­ത്തിൽ രാ­മ­ബാ­ണം­പോ­ലെ കു­തി­ച്ചു. ആ­ന­ക്കു പി­ടു­ത്തം കി­ട്ടും മു­മ്പെ മ­ര­ങ്ങൾ അ­ടു­ത്ത­ടു­ത്തു നി­ല്ക്കു­ന്ന ആ മ­ര­ക്കൂ­ട്ട­ത്തിൽ, ബാ­ലി­പി­ന്നാ­ലെ വ­രു­ന്ന സു­ഗ്രീ­വ­നെ­പ്പോ­ലെ ഞാൻ കു­തി­ച്ചു കേറി. മ­ര­ങ്ങ­ളു­ടെ മ­ദ്ധ്യ­ത്തി­ലു­ള്ള വി­ട­വു­കൾ ചെ­റു­താ­യി­രി­ക്ക­കൊ­ണ്ടു് ആ­ന­ക്കു­മ­ര­ക്കൂ­ട്ട­ത്തിൽ പ്ര­വേ­ശി­ക്കാൻ സാ­ധി­ച്ചി­ല്ല.

ആ സ­മ­യ­ത്തു് ആ കി­ട­ന്നി­രു­ന്ന ആനയും തന്നെ ച­വി­ട്ടി­യ മഹാൻ ആ­രെ­ന്നു കാ­ണ്മാൻ­വേ­ണ്ടി­യൊ എന്നു തോ­ന്നു­മാ­റു് മ­ര­ക്കൂ­ട്ട­ത്തി­ന്റെ അ­ടു­ക്കെ വ­ന്നു­നി­ന്നു എന്നെ കു­റേ­നേ­രം കൗ­തു­ക­ത്തോ­ടെ നോ­ക്കി. ഞാൻ ഗാം­ഭീ­ര്യ­ഭാ­വ­ത്തോ­ടെ എന്റെ മീശ ഒന്നു മു­റു­ക്കി. മറ്റേ ആന അ­ങ്ങു­മി­ങ്ങും ന­ട­ന്നു മ­ര­ക്കൂ­ട്ട­ത്തിൽ ക­ട­ക്കാൻ വല്ല പ­ഴു­തും ഉണ്ടോ എന്നു തി­ര­യു­വാൻ തു­ട­ങ്ങി. ആ­ന­ക്കു് ഒ­രു­വി­ധ­ത്തി­ലും ക­ട­പ്പാൻ പാ­ടു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു ക­ണ്ട­പ്പോൾ എ­നി­ക്കു നല്ല ധൈ­ര്യ­മാ­യി. ഞാൻ അ­ക്കൂ­ട്ട­രു­ടെ മൂ­ക്കു നീണ്ട മു­ഖ­ത്തു നോ­ക്കി ഒന്നു മ­ന്ദ­ഹ­സി­ച്ചു. ഞാൻ ഒരു വടി എ­ടു­ത്തു എന്നെ പി­ടി­പ്പാൻ ശ്ര­മി­ക്കു­ന്ന ആനയെ ത­രം­കി­ട്ടു­മ്പോ­ളൊ­ക്കെ കു­മ­ച്ചു് വി­ട്ടു. ആ­ന­ക്കു കോപം മു­ഴു­ത്തു, തു­മ്പി­ക്കൈ­കൊ­ണ്ടു മരം പി­ടി­ച്ചി­ള­ക്കാൻ നോ­ക്കി. ഞാൻ ആ തു­മ്പി­ക്കൈ­ക്കു് തന്നെ അ­ടി­ച്ചു. ആന ഒന്നു അ­ട്ട­ഹ­സി­ച്ചു, മ­സ്ത­കം­കൊ­ണ്ടു മരം കു­ത്തി ഇ­ള­ക്കാൻ നോ­ക്കി, മരം അ­ന­ങ്ങി­യി­ല്ല. എ­നി­ക്കു ചിരി വന്നു. ഞാൻ ആ ആ­ന­യോ­ടു് “മതി, മതി വെ­റു­തെ, ക­ഷ്ണി­ക്കേ­ണ്ട, മി­ണ്ടാ­തെ പോ­യ്ക്കൊ—ഒ­ന്നും പ­ണി­യി­ല്ലെ­ങ്കിൽ വല്ല മ­ര­ക്ക­രാ­റു­കാ­രു­ടെ കു­ഴി­യി­ലെ­ങ്കി­ലും ചെ­ന്നു വീ­ണോ­ളു—എ­ന്നി­ട്ടു് നി­ന്റെ അ­ഹ­ന്ത­യൊ­ക്കെ ത­ളർ­ന്നു, മ­നു­ഷ്യ­ന്റെ ത­ല്ലും ച­വി­ട്ടും കി­ട്ടി­പാ­കം വ­ന്നാൽ, അന്നു ഞാനും അ­ടു­ത്തു വന്നു എന്റെ വ­ക­യാ­യും ഒന്നോ രണ്ടോ ത­ന്നോ­ളാം. ഇ­പ്പോൾ അ­തി­നൊ­ന്നും ത­ര­മി­ല്ല—അ­തു­വ­രെ ക്ഷ­മി­ക്കൂ” എന്നു പ­റ­ഞ്ഞു. പി­ന്നെ മ­ര്യാ­ദ­ക്കാ­ര­നാ­യ മറ്റേ ആ­ന­യോ­ടു “നി­ണ­ക്കു ഞാ­നൊ­രു അ­നു­ഗ്ര­ഹം തരാം. വല്ല കു­ഴി­യി­ലും വീ­ഴു­ന്നു­ണ്ടെ­ങ്കിൽ ഒരു ച­പ്പു് പോലെ മ­ന്ദ­മാ­യി പൂ­വ­ള്ളി­മ­ന­ക്ക­ലെ കു­ഴി­യിൽ വീണാൽ മതി. മരം വ­ലി­ക്കേ­ണ്ടു­ന്ന ആ­വ­ശ്യ­മേ ഉ­ണ്ടാ­ക­യി­ല്ല. എ­ഴു­ന്ന­ള്ള­ത്തി­ന്നു പൊൻ­പ­ട്ട­വും അ­ണി­ഞ്ഞു നല്ല ച­ന്ത­ത്തിൽ ന­ട­ന്നാൽ മതി—പാ­ല്പാ­യ­സ­വും കൂ­ട­ക്കൂ­ടെ കു­ടി­ക്കു­ക­യും ചെ­യ്യാം—കേ­ട്ടോ” എ­ന്നും പ­റ­ഞ്ഞു. ആനകൾ കാ­ര്യം മ­ന­സ്സി­ലാ­ക്കി­യ­പോ­ലെ എന്നെ ഒന്നു നോ­ക്കി തി­രി­ഞ്ഞു­ന­ട­ന്നു. ഞാൻ മ­ര­ക്കൂ­ട്ട­ത്തിൽ­ക്കൂ­ടെ പി­ന്നെ­യും തെ­ക്കോ­ട്ടു ന­ട­ന്നു. അ­പ്പോൾ ചില ആ­ളു­ക­ളു­ടെ ശബ്ദം കേ­ട്ടു­തു­ട­ങ്ങി. എ­നി­ക്ക­ല്പം ആ­ശ്വാ­സ­മാ­യി. മ­ര­ക്കൂ­ട്ടം ക­ഴി­ഞ്ഞു ഒരു തു­റ­സ്സിൽ എ­ത്തി­യ­പ്പോൾ ഞാൻ ഒ­ന്നി­ച്ചു പു­റ­പ്പെ­ട്ട കൂ­ട്ട­രെ കണ്ടു. “കാ­ലാ­തി­ക്ര­മ­വി­ര­ഹേ നി­ജ­പ്രി­യ­ലാ­ഭം” എന്നു പ­റ­ഞ്ഞ­പോ­ലെ എന്റെ ആ­ന­ന്ദ­ത്തി­ന്നു അ­ള­വു­ണ്ടാ­യി­രു­ന്നി­ല്ല. പോ­രാ­ഞ്ഞി­ട്ടു ഒ­രാ­ളു­ടെ വശം എന്റെ റൈ­ഫ­ളും കണ്ടു. “തോ­ക്കു­ണ്ടാ­യി­രു­ന്നു എ­ങ്കിൽ പ്രാ­വു­ക­ളെ­പ്പോ­ലെ തു­ട­രെ­ത്തു­ട­രെ പ­ത്തി­രു­പ­തു കാ­ട്ടാ­ന­ക­ളെ എ­നി­ക്കു വെ­ടി­വെ­ക്കാ­മാ­യി­രു­ന്നു” എന്നു ഞാൻ പ­റ­ഞ്ഞ­പ്പോൾ കൂ­ട്ട­രൊ­ക്കെ ചി­രി­ക്ക­യാ­ണു് ചെ­യ്ത­തു്. എ­നി­ക്കു ക്ഷീ­ണം­കൊ­ണ്ടു ഒന്നു കോ­പി­ക്കാ­നും­കൂ­ടി ക­ഴി­ഞ്ഞി­ല്ല. തോ­ക്കു കു­റെ­നേ­ര­ത്തോ­ളം ഫോ­റ­സ്റ്റ് ശി­പാ­യി­യോ­ടു­ത­ന്നെ പി­ടി­ക്കാൻ പ­റ­ഞ്ഞു. ദൂ­രെ­യു­ള്ള ഓടകൾ അ­വി­ടു­ന്നും ഇ­വി­ടു­ന്നും ഇ­ള­കു­ന്ന­തു ക­ണ്ട­പ്പോൾ അ­വി­ട­ങ്ങ­ളി­ലൊ­ക്കെ ആ­ന­ക­ളു­ണ്ടെ­ന്ന കാ­ര്യം ഞങ്ങൾ മ­ന­സ്സി­ലാ­ക്കി. ഞങ്ങൾ വളരെ സൂ­ക്ഷി­ച്ചു കി­ഴ­ക്കോ­ട്ടേ­ക്കു് ന­ട­ന്നു, പി­ന്നെ­യും ഒരു ചെറിയ തു­റ­സിൽ എത്തി. അ­തി­ന്റെ നേരെ കി­ഴ­ക്കു് കുറെ കൂ­വ­ക്കാ­ടു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു മുൻ­ഭാ­ഗം ന­ല്ല­വ­ണ്ണം കാ­ണ്മാൻ പാ­ടി­ല്ലാ­യി­രു­ന്നു. ഞ­ങ്ങ­ളെ­ക്കാൾ കുറെ മു­ന്നോ­ട്ടാ­യി ന­ട­ന്നി­രു­ന്ന ഒരു ഫോ­റ­സ്റ്റ് ശി­പാ­യി കൂ­വ­ക്കാ­ട്ടിൽ കേറിയ ഉ­ട­നെ­ത­ന്നെ, മു­ഖം­കൊ­ണ്ടും കൈ­കൊ­ണ്ടും ചില ആം­ഗ്യ­ങ്ങൾ കാ­ട്ടി മ­ട­ങ്ങി­വ­ന്നു, സുൽ­ത്താ­നെ ക­ണ്ടു­കി­ട്ടി എന്ന വിവരം പ­റ­ഞ്ഞു. ഫോ­റ­സ്റ്റ് ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ മുഖം ഒന്നു തെ­ളി­ഞ്ഞു. സുൽ­ത്താൻ—സുൽ­ത്താൻ എന്നു നി­ല­വി­ളി­ച്ചു­കൊ­ണ്ടു അവർ ആ­ന­യു­ടെ നേരെ ന­ട­ന്ന­പ്പോൾ, ആന പെ­ട്ടെ­ന്നു തി­രി­ഞ്ഞു­നി­ന്നു; ഒരു ഭ­യ­ങ്ക­ര­ഗർ­ജ്ജ­ന­വും­ചെ­യ്തു, കൂ­വ­ക്കാ­ടു് പ­റ­ച്ചു­കീ­റും­മ­ട്ടിൽ ഭൂമി കു­ലു­ക്കി­ക്കൊ­ണ്ടു ഞ­ങ്ങ­ളു­ടെ നേർ­ക്കു സം­ഹാ­ര­രു­ദ്ര­നെ­പ്പോ­ലെ പാ­ഞ്ഞു­വ­ന്നു. “സുൽ­ത്താ­ന­ല്ല—കാ­ട്ടാ­ന­യാ­ണു്—ഒ­റ്റേ­നാ­ണു്—മരം നോ­ക്കി­ക്കൊൾ­വിൻ” എ­ന്നാർ­ത്തു­കൊ­ണ്ടു അ­ക്കൂ­ട്ട­രൊ­ക്കെ അ­ണ്ണാ­കൊ­ട്ട­ന്മാ­രെ­പ്പോ­ലെ മ­ര­ണ­പ്പാ­ച്ചിൽ പാ­യു­ന്ന­തു കണ്ടു. ഈ ധൃ­തി­യി­ലും ഭ്ര­മ­ത്തി­ലും എന്റെ നിർ­ഭാ­ഗ്യ­ത്തി­ന്നു ആ­രു­ടെ­യൊ കാൽ പി­ണ­ഞ്ഞു ഞാൻ ഡിം എന്നു മ­റി­ഞ്ഞു­വീ­ണു. എ­ഴു­ന്നേ­ല്ക്കാൻ നോ­ക്കു­മ്പോൾ ഓ­ടി­വ­രു­ന്ന ആനയെ കണ്ടു ഞാൻ ത­ളർ­ന്നു­പോ­യി. ആന കൂ­വ­ക്കാ­ടും ക­ട­ന്നു എന്റെ പ­ത്തു­വാ­ര അ­ടു­ത്തെ­ത്തി­പ്പോ­യി. എ­നി­ക്കു് ഒരു പ്ര­കാ­ര­ത്തി­ലും ഒ­ഴി­യു­വാൻ നി­വൃ­ത്തി ഉ­ണ്ടാ­യി­ല്ല. എന്റെ വിധി ഇ­ങ്ങി­നെ­യാ­യി­പ്പോ­യ­ല്ലൊ എന്നു വി­ചാ­രി­ച്ചു എന്റെ ക­ണ്ണിൽ വെ­ള്ളം നി­റ­ഞ്ഞു. എ­നി­ക്കു് ഭാ­ര്യാ­മ­ക്ക­ളേ­യും, ബ­ന്ധു­മി­ത്രാ­ദി­ക­ളേ­യും ഓർ­മ്മ­വ­ന്നു. ഞാൻ മു­ത്ത­പ്പൻ­ദൈ­വ­ത്തി­ന്നു ഇടവും വലലും ഓരോ പ­ഴ­ങ്കു­റ്റി നേർ­ന്നു ആന തു­മ്പി­ക്ക­യ്യും നീ­ട്ടി ഏ­ക­ദേ­ശം നാ­ലു­വാ­ര അ­ടു­ത്തെ­ത്തി. ഞാ­നെ­ന്തു­ചെ­യ്യും? ന­രി­യോ­ടാ­ണെ­ങ്കിൽ ഒരു കൈ നോ­ക്കാ­മാ­യി­രു­ന്നു. ആ­ന­യോ­ടെ­ന്താ­ക്കാൻ? ആന പി­ന്നെ­യും, അ­ടു­ത്തു എ­നി­ക്കു ഒരു വി­റ­വ­ന്നു ഞാൻ പെ­ട്ടെ­ന്നെ­ഴു­ന്നേ­റ്റു­നി­ന്നു, മു­ണ്ട­ഴി­ച്ചു നി­വർ­ത്തി­പ്പി­ടി­ച്ചു, ആ­ന­യു­ടെ നേരെ ഒന്നു രണ്ടു വട്ടം കു­ട­ഞ്ഞു. പെ­ട്ടെ­ന്നു പി­ടി­പെ­ട്ട ചാ­ഞ്ച­ല്യം­കൊ­ണ്ടു ആ­സു­പ്ര­തീ­കം തി­രി­ഞ്ഞോ­ടി­ക്ക­ള­ഞ്ഞു. എന്റെ മു­ണ്ടു എന്റെ ജീവനെ ര­ക്ഷി­ച്ചു എന്നു പ­റ­ഞ്ഞാൽ ആർ­ക്കാ­ണു് വി­ശ്വാ­സം വ­രു­ന്ന­തു. ഞാൻ അതു ത­ക്ക­താ­യ വി­ല­ക്കു­വ­ല്ല കാ­ഴ്ച­ബം­ഗ്ലാ­വി­ലും അ­യ­ക്കാ­മെ­ന്നു നി­ശ്ച­യി­ച്ചു. ശി­പാ­യി നി­ല­ത്തി­ട്ടേ­ച്ച എന്റെ തോ­ക്കും എ­ടു­ത്തു ഞാൻ പി­ന്നെ­യും വളരെ സൂ­ക്ഷി­ച്ചും­കൊ­ണ്ടു തെ­ക്കോ­ട്ടു ന­ട­ന്നു മു­ട്ടോ­ളം ഉ­യ­ര­ത്തിൽ പുൽ­ക്കൂ­ട്ട­വും, അ­തി­ന്മേ­ലൊ­ക്കെ ചോ­ര­കു­ടി­ക്കു­ന്ന ഉ­ണ്ണി­ക്കൂ­ട്ട­വും ഉ­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു ന­ട­ക്കാൻ എ­ന്നു­വേ­ണ്ട ഒ­രേ­ട­ത്തു നി­ല്പാൻ­ത­ന്നെ പ്ര­യാ­സ­മാ­യി­രു­ന്നു. ഞാൻ ഒരു ഇ­രു­പ­തു വാര ന­ട­ന്ന­പ്പോൾ പ­ടി­ഞ്ഞാ­ട്ടു് പോ­കു­ന്ന ഒരു പാത ക­ണ്ടെ­ത്തി. ഞാൻ ആ­ശ്വാ­സ­ത്തോ­ടെ അതിൽ പ്ര­വേ­ശി­ച്ചു, പ­ടി­ഞ്ഞാ­റോ­ട്ടു് തി­രി­ഞ്ഞ­പ്പോൾ ഒരു വലിയ കാ­ട്ടാ­ന ആ പാ­ത­യിൽ­നി­ന്നു ഓട ഒ­ടി­ക്കു­ന്ന­തു ക­ണ്ടി­ട്ടു് ഞാൻ ഞെ­ട്ടി­പ്പോ­യി. ആ­ന­യു­ടെ പിൻ­ഭാ­ഗം മാ­ത്ര­മെ എ­നി­ക്കു് കാണാൻ പാ­ടു­ണ്ടാ­യി­രു­ന്നു­ള്ളൂ. പെ­രു­മ­ല­പോ­ലെ ഇ­രി­ക്കു­ന്ന ഈ ആ­ന­യെ­ത്ത­ന്നെ കാ­ച്ച­ണ­മെ­ന്നു വി­ചാ­രി­ച്ചു ഞാൻ എന്റെ റൈഫ്ൾ എ­ടു­ത്തു പി­ടി­ച്ചു. ആന മെ­ല്ലെ ഒ­ന്നു് ക­ഴു­ത്തു തി­രി­ച്ച­പ്പോൾ ചെ­വി­ക്കു­ണ്ട­ക്കു് ലാ­ക്കാ­ക്കി ഞാൻ ഠീം എ­ന്നൊ­രു വെ­ടി­വെ­ച്ചു. പർ­വ്വ­ത­ഗു­ഹ­ക­ളിൽ­നി­ന്നു എന്റെ വെ­ടി­യു­ടെ മാ­റ്റൊ­ലി വളരെ വട്ടം കേ­ട്ടു. ആന ആ­ക­പ്പാ­ടെ ഒന്നു വി­റ­ച്ചു ഒരു ഭാ­ഗം­കൊ­ള്ളെ മ­റി­ഞ്ഞു­വീ­ണു ഞാൻ സ­ന്തോ­ഷം­കൊ­ണ്ടു മൂ­ന്നു­വ­ട്ടം കൂ­ക്കി­വി­ളി­ച്ചു. വെ­ടി­യും കൂ­ക്കി­യും കേ­ട്ടി­ട്ടു­പ­ത്തു­നി­മി­ഷ­ത്തി­ന്നു­ള്ളിൽ ഫോ­റ­സ്റ്റ് ഉ­ദ്യോ­ഗ­സ്ഥ­ന്മാർ അവിടെ എത്തി. ഞാൻ ഒന്നു ഞെ­ളി­ഞ്ഞു. കാ­ട്ടാ­ന­യെ വെ­ടി­വെ­ക്കു­ന്ന­തു് എ­നി­ക്കു പു­ല്ലാ­ണെ­ന്നു് പ­റ­ഞ്ഞും­കൊ­ണ്ടു് പർ­വ്വ­തം­പോ­ലെ കി­ട­ക്കു­ന്ന ആ­ന­യു­ടെ ശവം ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ടു­ത്തു. അവർ അ­ടു­ത്തു ചെ­ന്നു ആനയെ ഒന്നു നോ­ക്കി, “അയ്യോ ച­തി­ച്ചു. ഇതു് കാ­ട്ടാ­ന­യ­ല്ല, ഗ­വർ­മ്മേ­ണ്ടി­ന്റെ സുൽ­ത്താ­നാ­ണു്, കാ­ലി­ന്നി­ട്ട ച­ങ്ങ­ല­യും കൂടി ഉ­ണ്ടു്—ആ­റാ­യി­രം ഉ­റു­പ്പി­ക നഷ്ടം കൊ­ടു­ക്കേ­ണ്ടി­വ­രും” എ­ന്നു് ആ­ന­ക്കാർ പ­റ­യു­ന്ന­തു കേ­ട്ട­പ്പോൾ “കാ­ട്ടാ­ന വന്നു എന്നെ കൊ­ല്ല­ട്ടെ” എന്നു പി­റു­പി­റു­ത്തു­കൊ­ണ്ടു ഞാൻ അ­വി­ട­ത്ത­ന്നെ ഇ­രു­ന്നു­പോ­യി.

കെ. സു­കു­മാ­രൻ, ബി. എ.[1]

കെ. സു­കു­മാ­രന്‍ കാ­മ്പില്‍ ത­ട്ടാ­യി­ല­ത്തു ഗോ­വി­ന്ദ­ന്റെ­യും, ഇ­ട­മ­ല­ത്തു മാ­ധ­വി­യു­ടേ­യും മ­ക­നാ­യി 1876 മെയ് 20-നു് ജ­നി­ച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സി­പ്പല്‍ സ്ക്കൂള്‍, ബാ­സല്‍ മി­ഷന്‍ സ്ക്കൂള്‍ എ­ന്നി­വി­ട­ങ്ങ­ളി­ലാ­ണു് പ­ഠി­ച്ച­തു്. ഇ­ന്റര്‍മീ­ഡി­യ­റ്റ് പഠനം ത­ല­ശ്ശേ­രി ബ്ര­ണ്ണന്‍ കോ­ളേ­ജി­ലും പാ­ല­ക്കാ­ട് വി­ക്ടോ­റി­യ­യി­ലും ആ­യി­രു­ന്നു. ജ­ന്തു­ശാ­സ്ത്രം ഐ­ച്ഛി­ക­മാ­യി, മ­ദി­രാ­ശി പ്ര­സി­ഡന്‍സി കോ­ളേ­ജില്‍ നി­ന്നും 1894-ല്‍ ബി­രു­ദം നേടി. തു­ടര്‍ന്നു് സി­വില്‍ കോടതി ക്ളാര്‍ക്കാ­യി ജോ­ലി­യില്‍ പ്ര­വേ­ശി­ച്ചു. 1915-ല്‍ സി­വില്‍ ജു­ഡീ­ഷ്യ­റി ടെ­സ്റ്റ് പാ­സാ­യി. 1931-ല്‍ കോ­ഴി­ക്കോ­ട്ട് അ­സി­സ്റ്റ­ന്റ് സെ­ഷന്‍സ് കോര്‍ട്ടില്‍ നി­ന്നും പെന്‍ഷന്‍ പറ്റി. കൗ­സ­ല്യ­യെ ആണു് സു­കു­മാ­രന്‍ വി­വാ­ഹം ചെ­യ്ത­തു്. അ­ദ്ദേ­ഹം 1956 മാര്‍ച്ച് 11-നു് മ­രി­ച്ചു. ചെ­റു­ക­ഥ, നോ­വല്‍, നാടകം, കാ­വ്യം, ഹാ­സ്യം, ശാ­സ്ത്രം എ­ന്നി­ങ്ങ­നെ പല ഇ­ന­ങ്ങ­ളി­ലാ­യി അ­മ്പ­തോ­ളം കൃ­തി­കള്‍ ഉ­ണ്ടു് സു­കു­മാ­ര­ന്റേ­താ­യി. സു­കു­മാ­ര­ക­ഥാ­മ­ഞ്ജ­രി, ചെ­റു­ക­ഥ, അ­ഞ്ചു­ക­ഥ­കള്‍ എന്നീ ഗ്ര­ന്ഥ­ങ്ങ­ളില്‍ അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­കള്‍ ല­ഭ്യ­മാ­ണു്.

കൃ­തി­കള്‍: അ­ഴ­കു­ള്ള പെ­ണ്ണു്, വിധി, ആ വ­ല്ലാ­ത്ത നോ­ട്ടം, ഇ­ണ­ക്ക­വും പി­ണ­ക്ക­വും, ഒരു പൊ­ടി­ക്കൈ, പാ­പ­ത്തി­ന്റെ ഫലം, ആ­രാ­ന്റെ കു­ട്ടി, വി­ധ­വ­യു­ടെ വാശി, വി­വാ­ഹ­ത്തി­ന്റെ വില, വി­രു­ന്നു വന്ന മാ­മന്‍.

കു­റി­പ്പു­കൾ

[1] അതീവ ഖേ­ദ­ത്തോ­ടെ പ­റ­യ­ട്ടെ. ഇ­ത്ര­യും പ്ര­ശ­സ്ത­നാ­യി­രു­ന്ന ഈ സാ­ഹി­ത്യ­കാ­ര­ന്റെ ഒരു ഫോ­ട്ടോ പോലും കി­ട്ടാ­നി­ല്ല. വാ­യ­ന­ക്കാ­രിൽ ആർ­ക്കെ­ങ്കി­ലും ഫോ­ട്ടോ അ­യ­ച്ചു തരാൻ ക­ഴി­യു­മെ­ങ്കിൽ ന­മു­ക്കു് ഈ ഡോ­ക്യു­മെ­ന്റേ­ഷൻ പൂർ­ണ­ത­യി­ലെ­ത്തി­ക്കാം.

Colophon

Title: Oru Podikkai (ml: ഒരു പൊ­ടി­ക്കൈ).

Author(s): K. Sukumaran, B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Story, K. Sukumaran, B. A., Oru Podikkai, കെ. സു­കു­മാ­രൻ, ബി. എ., ഒരു പൊ­ടി­ക്കൈ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 10, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Heroic Landscape with Rainbow, a painting by Joseph Anton Koch (1768–1839). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Sreeja Anil; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.