SFNസായാഹ്ന ഫൌണ്ടേഷൻ
images/On_to_Liberty.jpg
On to Liberty, a painting by Theodore Kaufmann (1814–1896).
ജ­നാ­ധി­പ­ത്യം ഒരു സാ­ധ്യ­ത­യാ­ണു്
സുനിൽ പി. ഇ­ള­യി­ടം
ഈ കൊ­ളോ­ണി­യൽ ച­രി­ത്ര­മു­ണ്ടാ­ക്കി­യ ഭൂ­ത­കാ­ല ധാ­ര­ണ­യാ­ണു് വർ­ഗ്ഗീ­യ­ത­യു­ടെ ഏ­റ്റ­വും വലിയ സ്രോ­ത­സ്സു്. അ­വ­രു­ടെ ഊർ­ജ്ജം… ഉ­റ­വി­ടം… ഇ­പ്പോൾ സർ­വ്വ­ക­ലാ­ശാ­ല­ക­ളി­ലോ അ­ല്ലെ­ങ്കിൽ സൂ­ക്ഷ്മ­മാ­യി ച­രി­ത്രം പ­ഠി­ക്കു­ന്ന­വ­രോ ഈ കൊ­ളോ­ണി­യൽ വീ­ക്ഷ­ണ­ഗ­തി­യെ­യും ഹി­ന്ദു­ത്വ­യു­ക്തി­യെ­യു­മൊ­ക്കെ വി­ഡ്ഢി­ത്ത­മെ­ന്നു് മ­ന­സ്സി­ലാ­ക്കി­ക്ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. പക്ഷേ, അതു് ഇ­ന്ത്യാ­ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു് ധാ­ര­ണ­യു­ള്ള നാലോ അഞ്ചോ ശ­ത­മാ­നം പേരിൽ പോ­ലു­മി­ല്ല. ബാ­ക്കി തൊ­ണ്ണൂ­റ്റി­യ­ഞ്ചു് ശ­ത­മാ­ന­ത്തി­ന്റെ­യും ധാരണ ഈ വർ­ഗ്ഗീ­യ­വൽ­ക്ക­രി­ക്ക­പ്പെ­ട്ട ച­രി­ത്ര­മാ­ണു് !

ചോ­ദ്യം:
ന­മ്മു­ടെ ജ­നാ­ധി­പ­ത്യം ഫാ­സി­സ്റ്റ് പ്ര­യോ­ഗ­ങ്ങ­ളു­ടെ ഇ­ട­മാ­യി തീ­രു­ക­യാ­ണ­ല്ലോ?
ഉ­ത്ത­രം:
ഇ­ന്ത്യൻ പാർ­ല­മെ­ന്റ­റി ജ­നാ­ധി­പ­ത്യം പ­ല­പ്പോ­ഴും ഫാ­സി­സ്റ്റ് പൊ­ട്ടൻ­ഷ്യൽ നി­ല­നിർ­ത്തു­ന്നു­ണ്ടു്. ഇ­ന്ത്യ­യിൽ ഇന്നു ന­ട­പ്പാ­വു­ന്ന ജ­നാ­ധി­പ­ത്യ­വും യ­ഥാർ­ത്ഥ ജ­നാ­ധി­പ­ത്യ­വും ത­മ്മിൽ ധാ­രാ­ളം വൈ­രു­ദ്ധ്യ­ങ്ങ­ളു­ണ്ടു്. കാരണം ഇ­ന്ത്യൻ ജ­നാ­ധി­പ­ത്യ­മെ­ന്നു പ­റ­യു­ന്ന­തു് ഇതര സ­മ്മർ­ദ്ദ­ങ്ങ­ളി­ലൂ­ടെ­യും സ്വാ­ധീ­ന­ങ്ങ­ളി­ലൂ­ടെ­യും, ഒ­രു­പ­ക്ഷേ, ജ­നാ­ധി­പ­ത്യ­പ­ര­മാ­യ പ­രി­ഗ­ണ­ന­കൾ കു­റ­ഞ്ഞ ഒരു പ്ര­യോ­ഗ­രീ­തി­യാ­ണു്. ജ­നാ­ധി­പ­ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ചർ­ച്ച­ക്കി­ട­യിൽ ഒരു ഘ­ട്ട­ത്തിൽ റസ്സൽ പ­റ­യു­ന്ന ഒ­രാ­ശ­യം; ജ­നാ­ധി­പ­ത്യം വി­ശാ­ലാർ­ത്ഥ­ത്തിൽ ഇതര മ­നു­ഷ്യ­രെ­ക്കു­റി­ച്ചു­ള്ള ക­രു­ത­ലാ­ണു്. Concern for the other എ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്നു­ണ്ടു്. ‘ഈ അ­പ­ര­ത്തെ­ക്കു­റി­ച്ചു­ള്ള കരുതൽ’ എ­ന്നാൽ അ­താ­ണു് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ഏ­റ്റ­വും വലിയ രൂപം. അ­പ്പോ­ഴാ­ണു് ക­മ്യൂ­ണി­സം ഏ­റ്റ­വും വലിയ ജ­നാ­ധി­പ­ത്യ­മാ­കു­ന്ന­തു്. അ­ന്യ­ന്റെ വാ­ക്കു­കൾ സം­ഗീ­തം­പോ­ലെ ശ്ര­വി­യ്ക്കു­മെ­ന്നു് പ­റ­യു­ന്ന­തു് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ പ­ര­മ­മാ­യ ആ­വി­ഷ്ക്കാ­ര­മാ­ണു്. അ­തി­നു­പ­ക­രം ന­മ്മു­ടെ ജ­നാ­ധി­പ­ത്യ­മെ­ന്താ­യി? റസ്സൽ തന്നെ പ­റ­യു­ന്നു­ണ്ടു്. അഞ്ചു കൊ­ല്ലം കൂ­ടു­മ്പോൾ ന­ട­ത്തു­ന്ന വോ­ട്ടെ­ടു­പ്പു്. തെ­ര­ഞ്ഞെ­ടു­പ്പി­ലൂ­ടെ വ­രു­ന്ന ക­ക്ഷി­കൾ… അവർ ന­ട­ത്തു­ന്ന ഭരണം. ഇതിനെ ജ­നാ­ധി­പ­ത്യ­മാ­യി ചു­രു­ക്കി ക­ണ്ടു­കൂ­ട എ­ന്നാ­ണ­ദ്ദേ­ഹം പ­റ­യു­ന്ന­തു്. ജ­നാ­ധി­പ­ത്യ­ത്തി­ന്റെ പ്രാ­യോ­ഗി­ക­മാ­യ ഒരു ആ­വി­ഷ്ക്കാ­ര രീ­തി­യാ­ണി­തു്. പക്ഷേ, അ­താ­ണു് ജ­നാ­ധി­പ­ത്യ­മെ­ന്നു ധ­രി­യ്ക്ക­രു­തു്. അ­താ­യ­തു് ഭൂ­രി­പ­ക്ഷ­ഹി­തം മാ­ത്ര­മ­ല്ല ജ­നാ­ധി­പ­ത്യം. അ­താ­ണു് ജ­നാ­ധി­പ­ത്യ­മെ­ന്നു ക­രു­തി­യാൽ ജ­നാ­ധി­പ­ത്യം ഫാ­ഷി­സ­മാ­കും. കാരണം ഭൂ­രി­പ­ക്ഷം നേ­ടി­യാ­ണു് മോദി യും ഭ­രി­യ്ക്കു­ന്ന­തു്. ഭൂ­രി­പ­ക്ഷം നേ­ടി­യാ­ണു് ഹി­റ്റ്ലർ അ­ധി­കാ­ര­ത്തിൽ വ­ന്ന­തു്. പല സ്ഥ­ല­ത്തും ഫാ­ഷി­സ്റ്റു­കൾ­ക്കു് ഭൂ­രി­പ­ക്ഷ­മു­ണ്ടാ­യി­രു­ന്നു. നൂ­റു­പേ­രു­ള്ള ഒരു ഗ്രൂ­പ്പിൽ തൊ­ണ്ണൂ­റ്റി­യൊ­മ്പ­തു പേരും കൂടി ചേർ­ന്നു് ഒരാളെ ത­ല്ലി­ക്കൊ­ല്ലാൻ തീ­രു­മാ­നി­ച്ചാൽ അ­തി­ന്റെ പേരു് ജ­നാ­ധി­പ­ത്യ­മെ­ന്ന­ല്ല… ഫാ­ഷി­സം എന്നു ത­ന്നെ­യാ­ണു്. എ­പ്പോ­ഴാ­ണ­തു് ജ­നാ­ധി­പ­ത്യ­മാ­കു­ന്ന­തു്? ഈ തൊ­ണ്ണൂ­റ്റി­യൊ­മ്പ­തു പേർ ചേർ­ന്നു് ഭ­രി­യ്ക്കു­മ്പോ­ഴും ഒ­റ്റ­യ്ക്കു നി­ല്ക്കു­ന്ന ഒ­രാ­ളെ­ക്കൂ­ടി പ­രി­ഗ­ണി­ച്ചു­കൊ­ണ്ടു്… അ­യാൾ­ക്കും ഇടം ന­ല്കി­ക്കൊ­ണ്ടു് ഈ തൊ­ണ്ണൂ­റ്റി­യൊ­മ്പ­തു പേർ ചേർ­ന്നു ഭ­രി­ച്ചാൽ മാ­ത്ര­മാ­ണു് ജ­നാ­ധി­പ­ത്യ­മു­ള്ള­തു്. അ­താ­ണു് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ വിശാല തത്വം. ആ പ്രിൻ­സി­പ്പി­ളാ­ണു് നമ്മൾ കൈ­വി­ട്ടു­കൂ­ടാ­ത്ത­തു്. മ­റി­ച്ചു് ഇ­പ്പോൾ ന­മ്മു­ടെ ജ­നാ­ധി­പ­ത്യ പ്ര­ക്രി­യ­യിൽ മ­ത­വർ­ഗ്ഗീ­യ­ത­കൾ… വി­ഭാ­ഗീ­യ യു­ക്തി­കൾ… ഈ സ­മ്മർ­ദ്ദ­ശ­ക്തി­കൾ ജ­നാ­ധി­പ­ത്യ­ത്തി­ലെ സ്പേ­സ് ക­യ്യ­ട­ക്കി കൊ­ണ്ടി­രി­യ്ക്കു­ക­യാ­ണു്. അവിടെ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ വിശാല താ­ത്പ­ര്യം ദുർ­ബ്ബ­ല­പ്പെ­ടു­ന്നു­ണ്ടു്. ജ­നാ­ധി­പ­ത്യ­ത്തി­നു് ഫ­ങ്ഷ­ണ­ലാ­യി ധാ­രാ­ളം പ­രി­മി­തി­യു­ണ്ടു്. ആ പ­രി­മി­തി­ക­ളു­ടെ പേരിൽ ജ­നാ­ധി­പ­ത്യ പ്ര­ക്രി­യ­യെ ന­മ്മ­ളൊ­രി­യ്ക്ക­ലും ത­ള്ളി­പ്പ­റ­ഞ്ഞു­കൂ­ടാ എ­ന്നാ­ണെ­ന്റെ അ­ഭി­പ്രാ­യം.
ചോ­ദ്യം:
ഇ­ന്ത്യൻ ജ­നാ­ധി­പ­ത്യ­ത്തെ വി­ക­ല­മാ­ക്കു­ന്ന വർ­ഗീ­യ­ത­യു­ടെ വേ­രു­കൾ വളരെ ആ­ഴ­ത്തിൽ ഉ­ള്ള­താ­ണെ­ന്നു് താ­ങ്കൾ തന്നെ പ­റ­ഞ്ഞി­ട്ടു­ണ്ടു്.
ഉ­ത്ത­രം:
അതെ. ന­മ്മു­ടെ ജ­നാ­ധി­പ­ത്യം പ്ര­വർ­ത്ത­ന­ക്ഷ­മ­മാ­യ­തി­ന്റെ പ്ര­ശ്ന­ങ്ങൾ എ­ന്നു­ള്ള നി­ല­യ്ക്കാ­ണു് ഇതു് മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്. ഇ­ന്ത്യ­യെ എ­ങ്ങ­നെ മ­ന­സ്സി­ലാ­ക്ക­ണം എ­ന്നൊ­രു പ്ര­ശ്ന­മു­ണ്ടു്. എ­ന്താ­ണു് ഇ­ന്ത്യ… അതു് ഇ­ന്ത്യാ­ച­രി­ത്ര­പ­ഠ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ഒരു കാ­ര്യ­മാ­ണു്. ആ­ധു­നി­കാർ­ത്ഥ­ത്തി­ലു­ള്ള ഇ­ന്ത്യാ ച­രി­ത്രം ബ്രി­ട്ടീ­ഷ് കൊ­ളോ­ണി­യൽ ഭ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണു്. ഞാ­ന­തി­ന്റെ മറ്റു വി­ശ­ദാം­ശ­ങ്ങ­ളൊ­ന്നും പ­റ­യു­ന്നി­ല്ല. അതു് വളരെ വലിയ മ­റ്റൊ­രു മേ­ഖ­ല­യാ­ണു്. പക്ഷേ, ഒരു കാ­ര്യം പ­റ­യാ­നു­ള്ള­തു്. 19-ാം നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തിൽ കൊ­ളോ­ണി­യൽ ഭ­ര­ണ­കൂ­ട­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ഇ­ന്ത്യാ­ച­രി­ത്രം എ­ഴു­ത­പ്പെ­ടു­ക­യും അതു് ന­മ്മു­ടെ സർ­വ്വ­ക­ലാ­ശാ­ല­കൾ, കോ­ളേ­ജു­കൾ, വി­ദ്യാ­ല­യ­ങ്ങൾ… ഇ­വി­ടെ­യൊ­ക്കെ പ­ഠി­പ്പി­യ്ക്ക­പ്പെ­ടു­ക­യും ചെ­യ്തു. ക­ഴി­ഞ്ഞ രണ്ടു നൂ­റ്റാ­ണ്ടാ­യി­ട്ടു് ഇതു തു­ട­രു­ന്ന­താ­ണു്. എ­ന്താ­ണി­തി­ന്റെ കാതൽ…? മൂ­ന്നു കാ­ര്യ­ങ്ങ­ളാ­ണു്; ഒ­ന്നു്. ഇ­ന്ത്യൻ ഭൂ­ത­കാ­ല­ത്തെ മൊ­ത്തം മ­ത­പ­ര­മാ­യി അ­വ­ത­രി­പ്പി­ച്ചു. പ്രാ­ചീ­ന ഇ­ന്ത്യ­യെ ഹൈ­ന്ദ­വ­മെ­ന്നു് വി­ളി­ച്ചു… ബ്രി­ട്ടീ­ഷു­കാർ വ­ന്ന­തി­നു ശേ­ഷ­മാ­ണു് ആ­ധു­നി­ക ഇ­ന്ത്യ എ­ന്നു­ള്ള ആശയം വ­ന്ന­തു്. അ­ങ്ങ­നെ ഇ­ന്ത്യൻ ഭൂ­ത­കാ­ല­ത്തെ മു­ഴു­വൻ മ­ത­വ­ത്ക്ക­രി­ച്ചു. പ്രാ­ചീ­ന ഇ­ന്ത്യ­യെ സു­വർ­ണ്ണ­ദ­ശ­യാ­യി­ട്ടും മ­ധ്യ­കാ­ല ഇ­ന്ത്യ­യെ ത­കർ­ച്ച­യു­ടെ കാ­ല­മാ­യി­ട്ടും അ­വ­ത­രി­പ്പി­ച്ചു. ബു­ദ്ധ­മ­തം. ജൈ­ന­മ­തം. തു­ട­ങ്ങി ഇ­ന്ത്യ­യു­ടെ സാം­സ്കാ­രി­ക മി­ക­വു­കൾ മ­ഹാ­ഭൂ­രി­പ­ക്ഷ­വും മ­ധ്യ­കാ­ല­ത്തി­ന്റേ­താ­ണു്. പക്ഷേ, ഇ­തൊ­ന്നും ന­മ്മു­ടെ ധാ­ര­ണ­ക­ളിൽ ഉ­റ­ച്ചി­ല്ല. ഉ­റ­ച്ച­തു് പ്രാ­ചീ­ന ഇ­ന്ത്യ ഹി­ന്ദു­വാ­ണു് എ­ന്ന­താ­ണു്. ആ പ്രാ­ചീ­ന­മ­ഹി­മ മു­ഴു­വൻ ത­കർ­ത്ത­തു് മ­ദ്ധ്യ­കാ­ല­ത്തെ ഇ­സ്ലാ­മി­ക ഭരണമോ ഇ­സ്ലാ­മി­ക ആ­ക്ര­മ­ണ­മോ ആ­ണെ­ന്നും വന്നു. അ­ങ്ങ­നെ ഭൂ­ത­കാ­ല­ത്തെ മ­ത­വ­ത്ക്ക­രി­ക്കു­ക… അതിൽ തന്നെ ഒരു ഹൈ­ന്ദ­വ­സു­വർ­ണ്ണ­യു­ഗം സ­ങ്ക­ല്പി­ക്കു­ക. ഈ സു­വർ­ണ്ണ­യു­ഗ­ത്തെ ത­കർ­ത്ത ഒരു അ­ധി­നി­വേ­ശ ശ­ക്തി­യാ­യി­ട്ടു് ഇ­സ്ലാ­മി­നെ അ­വ­ത­രി­പ്പി­ക്കു­ക. ഈ ഹി­ന്ദു മു­സ്ലിം വൈ­രു­ദ്ധ്യം വാ­സ്ത­വ­ത്തിൽ ബ്രി­ട്ടീ­ഷ് കൊ­ളോ­ണി­യൽ ഭ­ര­ണ­ത്തി­ന്റെ ച­രി­ത്ര ധാ­ര­ണ­ക­ളോ­ടു് വളരെ കൂ­ടു­തൽ ബ­ന്ധ­പ്പെ­ട്ട­താ­ണു്. 19-ാം നൂ­റ്റാ­ണ്ടു് അ­വ­സാ­നം മുതൽ ഇ­ന്ത്യ­യിൽ ദേ­ശീ­യ­ബോ­ധം ശ­ക്തി­പ്പെ­ടു­ക­യും ദേശീയ വാ­ദ­പ­ര­മാ­യി ച­രി­ത്ര­മെ­ഴു­ത­പ്പെ­ടു­ക­യും ചെ­യ്ത­തെ­ങ്കി­ലും ഈ വീ­ക്ഷ­ണ­ഗ­തി­യ്ക്കു് കാ­ര്യ­മാ­യ മാ­റ്റ­മൊ­ന്നും വ­ന്നി­ല്ല.
ചോ­ദ്യം:
ന­മ്മു­ടെ ഭൂ­ത­കാ­ലം മ­ത­വ­ല്ക്ക­രി­ക്ക­പ്പെ­ട്ട­തു് എ­ങ്ങ­നെ­യാ­ണു്?
ഉ­ത്ത­രം:
ഉ­ദാ­ഹ­ര­ണം പ­റ­ഞ്ഞാൽ. ഹി­ന്ദു മു­സ്ലീം സം­ഘർ­ഷം… ഹി­ന്ദു­മു­സ്ലിം സം­ഘർ­ഷ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്ന­തു് ശ­രി­യാ­ണു്. മ­ത­പ­ര­മെ­ന്ന­തി­നെ­ക്കാൾ കൂ­ടു­തൽ സാ­മ്പ­ത്തി­ക­മോ രാ­ഷ്ട്രീ­യ­മോ ആയ കാ­ര­ണ­ങ്ങ­ളാ­യി­രു­ന്നു അ­തി­നു­ണ്ടാ­യി­രു­ന്ന­തു്. ഹി­ന്ദു­രാ­ജാ­ക്ക­ന്മാർ ത­മ്മി­ലേ­റ്റു മു­ട്ടി­യി­ട്ടു­ണ്ടു്. മു­സ്ലിം രാ­ജാ­ക്ക­ന്മാർ ത­മ്മി­ലും സം­ഘർ­ഷ­മു­ണ്ടാ­യി­ട്ടു­ണ്ടു്. പക്ഷേ, പി­ന്നീ­ടു് എന്തു പ­റ്റി­യെ­ന്നു­വെ­ച്ചാൽ സാ­മ്പ­ത്തി­ക­മോ രാ­ഷ്ട്രീ­യ­മോ ആ­യി­ട്ടു­ള്ള ഉ­ള്ള­ട­ക്ക­ങ്ങ­ളൊ­ക്കെ ചോർ­ത്തി­ക്ക­ള­ഞ്ഞു. മ­റ­ഞ്ഞു പോയി. വർ­ഗ്ഗീ­യ­മാ­യ ഒരു ഭൂ­ത­കാ­ല­മാ­യി മാറി. ഇ­ന്നു് വാ­സ്ത­വ­ത്തിൽ ഇ­ന്ത്യ­യിൽ ഹി­ന്ദു­ത്വ­മു­പ­യോ­ഗി­ക്കു­ന്ന ഏ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട ടൂ­ളി­താ­ണു്. ഈ കൊ­ളോ­ണി­യൽ ച­രി­ത്ര­മു­ണ്ടാ­ക്കി­യ ഭൂ­ത­കാ­ല ധാ­ര­ണ­യാ­ണു് വർ­ഗ്ഗീ­യ­ത­യു­ടെ ഏ­റ്റ­വും വലിയ സ്രോ­ത­സ്സു്. അ­വ­രു­ടെ ഊർ­ജ്ജം… ഉ­റ­വി­ടം… ഇ­പ്പോൾ സർ­വ്വ­ക­ലാ­ശാ­ല­ക­ളി­ലോ അ­ല്ലെ­ങ്കിൽ സൂ­ക്ഷ്മ­മാ­യി ച­രി­ത്രം പ­ഠി­ക്കു­ന്ന­വ­രോ ഈ കൊ­ളോ­ണി­യൽ വീ­ക്ഷ­ണ­ഗ­തി­യെ­യും ഹി­ന്ദു­ത്വ­യു­ക്തി­യെ­യു­മൊ­ക്കെ വി­ഡ്ഢി­ത്ത­മെ­ന്നു് മ­ന­സ്സി­ലാ­ക്കി­ക്ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. പക്ഷേ, അതു് ഇ­ന്ത്യാ­ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു് ധാ­ര­ണ­യു­ള്ള നാലോ അഞ്ചോ ശ­ത­മാ­നം പേരിൽ പോ­ലു­മി­ല്ല. ബാ­ക്കി തൊ­ണ്ണൂ­റ്റി­യ­ഞ്ചു് ശ­ത­മാ­ന­ത്തി­ന്റെ­യും ധാരണ ഈ വർ­ഗ്ഗീ­യ­വൽ­ക്ക­രി­ക്ക­പ്പെ­ട്ട ച­രി­ത്ര­മാ­ണു്! ഈ ച­രി­ത്ര ബോധം കൊ­ണ്ടു­ന­ട­ക്കു­ന്ന­തു് വർ­ഗ്ഗീ­യ­വാ­ദി­കൾ മാ­ത്ര­മ­ല്ല… ജ­നാ­ധി­പ­ത്യ­വാ­ദി­ക­ളാ­ണെ­ന്നു ക­രു­തു­ന്ന­വ­രു­ടെ ഉ­ള്ളി­ലും അ­വ­രു­ടെ ധാ­ര­ണ­യി­ലും ഈ പ­റ­യു­ന്ന പ്രാ­ചീ­ന കാ­ല­ത്തെ ഹൈ­ന്ദ­വ ഇ­ന്ത്യ. മ­ദ്ധ്യ­കാ­ല­ത്തെ ഇ­സ്ലാ­മി­ക ആ­ക്ര­മ­ണം. ഇ­സ്ലാം ബ­ല­പ്ര­യോ­ഗ­ത്തി­ന്റെ­യും വാ­ളി­ന്റെ­യും മ­ത­മാ­ണു് എന്ന ആശയം… ഇ­തൊ­ക്കെ ശ­ക്ത­മാ­യി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് അ­വ­രെ­ല്ലാം മ­റ്റെ­ല്ലാ അം­ശ­ത്തി­ലും ജ­നാ­ധി­പ­ത്യ­വാ­ദി­ക­ളാ­വു­മ്പോ­ഴും വർ­ഗ്ഗീ­യ­ഫാ­ഷി­സ­ത്തി­ന്റെ­യൊ­രു വേരു് അ­വ­രു­ടെ ധാ­ര­ണാ­മ­ണ്ഡ­ല­ത്തിൽ വേ­രൂ­ന്നി കി­ട­പ്പു­ണ്ടു്. ഇ­താ­ണു് ഇ­ന്ത്യാ­ച­രി­ത്ര­വും വർ­ഗ്ഗീ­യ ഫാ­ഷി­സ­വും ത­മ്മി­ലു­ള്ള അ­ഗാ­ധ­മാ­യ ബന്ധം. ഈ ബ­ന്ധ­ത്തെ ചെ­റു­ക്കാൻ ന­മു­ക്കു കാ­ര്യ­മാ­യി­ട്ടൊ­ന്നും പ­റ്റി­യി­ട്ടി­ല്ല. നമ്മൾ വർ­ഗ്ഗീ­യ­ത ശ­രി­യ­ല്ല… വർ­ഗ്ഗീ­യ ഫാ­ഷി­സം ശ­രി­യ­ല്ല എ­ന്നൊ­ക്കെ­പ്പ­റ­യും. ഈ വർ­ഗ്ഗീ­യ­ഫാ­ഷി­സ­ത്തി­ന്റെ വേ­രെ­വി­ടെ­യാ­ണു്…? എവിടെ നി­ന്നാ­ണു് ഈ ധാ­ര­ണ­കൾ പു­റ­പ്പെ­ടു­ന്ന­തു്…? അതു് തി­രി­ച്ച­റി­യാൻ പ­റ്റി­യി­ട്ടി­ല്ല. ക്ഷേ­ത്രാ­ക്ര­മ­ണ­ങ്ങൾ ന­ട­ന്നു. ശ­രി­യാ­ണു്. ക്ഷേ­ത്രാ­ക്ര­മ­ണ­ങ്ങൾ ന­ട­ന്ന­തു് വ­ലി­യൊ­രു പ­ങ്കു് സ­മ്പ­ത്തി­നു­വേ­ണ്ടി­യി­ട്ടാ­ണു്. മ­ത­ത്തി­നു വേ­ണ്ടി­യി­ട്ട­ല്ല. കൊ­ള്ള­യ്ക്കാ­ണു്. പ­ണ­ത്തി­നു­വേ­ണ്ടി­യി­ട്ടാ­ണു്. പക്ഷേ, സ­മ്പ­ത്തി­നു­വേ­ണ്ടി നടന്ന കൊ­ള്ള­യെ എ­ന്താ­യി­ട്ടാ­ണു് ക­ണ്ട­തു്? സാ­മ്പ­ത്തി­ക­മാ­യ ആ­ക്ര­മ­ണ­ങ്ങ­ളൊ­ന്നും സാ­മ്പ­ത്തി­ക ആ­ക്ര­മ­ണ­മാ­യി­ട്ട­ല്ല. മ­ത­പ­ര­മാ­യ ആ­ക്ര­മ­ണ­ങ്ങ­ളാ­യി­ട്ടാ­ണു ക­ണ്ട­തു്. രാ­ഷ്ട്രീ­യ ആ­ക്ര­മ­ണ­ങ്ങ­ളെ രാ­ഷ്ട്രീ­യ ആ­ക്ര­മ­ണ­ങ്ങ­ളാ­യി­ട്ട­ല്ല. മ­ത­പ­ര­മാ­യ ആ­ക്ര­മ­ണ­ങ്ങ­ളാ­യി­ട്ടു കണ്ടു. അ­ങ്ങ­നെ ന­മ്മു­ടെ ഭൂ­ത­കാ­ലം മു­ഴു­വൻ മ­ത­വ­ത്ക്ക­രി­ക്ക­പ്പെ­ട്ടു.
ചോ­ദ്യം:
ഭാ­ര­തീ­യ ‘സാം­സ്കാ­രി­ക പൈതൃക’മെ­ന്ന­തും ഇ­ങ്ങ­നെ മ­ത­വ­ല്ക്ക­രി­ക്ക­പ്പെ­ട്ട­ത­ല്ലേ?
ഉ­ത്ത­രം:
അതെ. എ­ന്നാൽ വാ­സ്ത­വ­മെ­ന്താ­ണു്? ഇ­ന്ത്യൻ സം­സ്കൃ­തി­യി­ലെ ഏതു ഘ­ട­ക­മെ­ടു­ത്തും നി­ങ്ങൾ സൂ­ക്ഷ്മ­മാ­യി പ­രി­ശോ­ധി­ച്ചോ­ളൂ… അ­തി­നൊ­ക്കെ വലിയ തോ­തി­ലു­ള്ള പ­ങ്കു­വ­യ്പു­കൾ ഉ­ണ്ടു്. അ­തൊ­ന്നും ഏ­തെ­ങ്കി­ലും ഒരു മതം സൃ­ഷ്ടി­ച്ച­ത­ല്ല. വി­ഭി­ന്ന മ­ത­ങ്ങൾ… പാ­ര­മ്പ­ര്യ­ങ്ങൾ… സം­സ്കാ­ര ധാരകൾ നി­ര­ന്ത­രം കൂ­ടി­ക്ക­ലർ­ന്നാ­ണു് സം­സ്കാ­ര­മാ­കു­ന്ന­തു്. ന­മ്മു­ടെ കേ­ര­ള­ത്തിൽ ശ­ബ­രി­മ­ല ധർ­മ്മ­ശാ­സ്താ­വു് എന്ന സ­ങ്ക­ല്പ­മെ­ടു­ത്താൽ. ആ­ല­പ്പു­ഴ­യി­ലും കു­ട്ട­നാ­ട്ടി­ലു­മു­ള്ള ക­രു­മാ­ടി­ക്കു­ട്ടൻ എന്ന ആശയം അ­തി­ന­ക­ത്തു­ണ്ടു്. ശാ­സ്താ­വു് എന്ന സ­ങ്ക­ല്പ­മു­ണ്ടു്. ഹ­രി­ഹ­ര­പു­ത്ര­നെ­ന്നു­ള്ള ഹൈ­ന്ദ­വ­സ­ങ്ക­ല്പ­മു­ണ്ടു്. ഗാ­ന്ധാ­ര ശി­ല്പ­ക­ല മുതൽ ആ­രം­ഭി­ക്കു­ന്ന ബൗ­ദ്ധ­മാ­യ ഒരു ശി­ല്പ­പാ­ര­മ്പ­ര്യ­മു­ണ്ടു്. ബു­ദ്ധ­മ­ത­ത്തി­ലെ ശ­ര­ണ­സ­ങ്ക­ല്പ­മു­ണ്ടു്. എ­ന്തൊ­ക്കെ കൂ­ടി­ക്ക­ലർ­ന്നു? ഈ ക­ലർ­പ്പി­ലാ­ണു് ശ­ബ­രി­മ­ല അ­യ്യ­പ്പൻ നി­ല്ക്കു­ന്ന­തു്. ക­ലർ­പ്പെ­ന്ന­ല്ല പ­ങ്കു­വെ­യ്പ്പു് എ­ന്നു് തന്നെ പറയണം. ഇ­ങ്ങ­നെ പ­ങ്കു­വെ­ച്ചു­ണ്ടാ­യ ഒരു പ­ര­സ്പ­രാ­ശ്രി­ത ജീ­വി­ത­മാ­ണു് വാ­സ്ത­വ­ത്തിൽ. ഇ­ന്ത്യ­യു­ടെ ഭൂ­ത­കാ­ലം. ഈ പ­ങ്കു­വെ­യ്പ്പി­ന്റെ­യും പ­ര­സ്പ­രാ­ശ്രി­ത­ത്വ­ത്തി­ന്റെ­യും സം­സ്കാ­ര­ത്തി­നു­പ­ക­രം നാം ഭൂ­ത­കാ­ല­ത്തെ മു­ഴു­വൻ മ­ത­ത്തി­ന്റെ യു­ക്തി­യിൽ കണ്ടു. ഇ­ന്നി­പ്പോൾ ശ­ബ­രി­മ­ല ധർ­മ­ശാ­സ്താ­വു് എന്നു പ­റ­യു­ന്ന­തു് സ­മ്പൂർ­ണ്ണ­മാ­യി ഹൈ­ന്ദ­വ­വ­ത്ക്ക­രി­യ്ക്ക­പ്പെ­ട്ടു ക­ഴി­ഞ്ഞു. അതിൽ ക­രു­മാ­ടി­ക്കു­ട്ട­ന്റെ ഓർ­മ്മ­യു­മി­ല്ല. അതിൽ ബൗ­ദ്ധ­മ­ത­ത്തി­ന്റെ ഓർ­മ്മ­യു­മി­ല്ല. മ­റ്റൊ­രു ഓർ­മ്മ­യി­ല്ല. അതു് ഹൈ­ന്ദ­വം മാ­ത്ര­മാ­യി. ഇ­രി­ങ്ങാ­ല­ക്കു­ട കൂ­ടൽ­മാ­ണി­ക്ക­ക്ഷേ­ത്രം ന­മു­ക്ക­റി­യാം. ഭ­ര­തേ­ശ്വ­ര­ന്റെ ക്ഷേ­ത്ര­മാ­ണു്. ഭ­ര­ത­ക്ഷേ­ത്ര­മാ­യി­ട്ടു് മാറി. പെ­രു­മ്പാ­വൂർ ക­ല്ലിൽ ക്ഷേ­ത്രം ജൈ­ന­ദേ­വാ­ല­യ­മാ­യി­രു­ന്നു. ഇ­പ്പോൾ ഭ­ഗ­വ­തി­യു­ടെ ക്ഷേ­ത്ര­മാ­യി. അതു് ച­രി­ത്ര­ത്തി­ലു­ണ്ടാ­യ പ­ങ്കു­വെ­യ്പ്പാ­ണു്. ആ പ­ങ്കു­വെ­യ്പ്പു്—കൈ­മാ­റ്റ­ങ്ങൾ—അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു നമ്മൾ ഭൂ­ത­കാ­ല­ത്തെ ഉൾ­ക്കൊ­ള്ള­ണം. പക്ഷേ, അ­തി­നു­പ­ക­രം അതിനെ മ­ത­പ­ര­മാ­യി­ട്ടു് സ്ഥാ­പി­ക്കു­ക­യാ­ണു്. ഹി­ന്ദു­സ്ഥാ­നി സം­ഗീ­ത­ത്തിൽ പേർ­ഷ്യൻ സം­ഗീ­തം ധാ­രാ­ള­മു­ണ്ടു്. അ­ല്ലെ­ങ്കിൽ ന­മ്മു­ടെ പ്രാ­ദേ­ശി­ക­മാ­യ ആ­വി­ഷ്ക്കാ­ര­ങ്ങ­ളി­ലൊ­ക്കെ. ന­മ്മു­ടെ ക­ഥ­ക­ളി­യ­ട­ക്ക­മു­ള്ള ഏതു ക­ല­യി­ലും ഈ പ­റ­യു­ന്ന ക­ലർ­പ്പി­ന്റെ വ­ലി­യൊ­രു ലോ­ക­മു­ണ്ടു്. എ­ല്ലാ­റ്റി­ലും പ­ങ്കു­വെ­യ്പ്പി­ന്റെ ലോ­ക­മു­ണ്ടു്. ന­മ്മു­ടെ ഭ­ക്ഷ­ണ­ശീ­ലം… ഇ­ന്ന­ത്തെ മ­ല­യാ­ളി­യു­ടെ ഭ­ക്ഷ­ണ­ശീ­ല­മെ­ടു­ത്താൽ. അറബി രു­ചി­കൾ അ­ല്ലെ­ങ്കിൽ പോർ­ച്ചു­ഗീ­സു­കാർ കൊ­ണ്ടു­വ­ന്ന രു­ചി­കൾ, ഡ­ച്ചു് ഭ­ക്ഷ­ണ­രീ­തി­കൾ ഇ­തൊ­ക്കെ ക­ലർ­ന്നു് ക­ലർ­ന്നാ­ണ­ല്ലോ ഇന്നു കേ­ര­ളീ­യ­ഭ­ക്ഷ­ണം എ­ന്നു­പ­റ­യു­ന്ന­തു്. അ­ല്ലാ­തെ കേ­ര­ള­ത്തിൽ മാ­ത്രം ഉ­ണ്ടാ­യ­താ­യി എ­ന്തു­ണ്ടു്? ത­മി­ഴ്‌­നാ­ട്ടിൽ നി­ന്നു് ഇ­ങ്ങോ­ട്ടു് വ­ന്ന­തും ക­ടൽ­ക­ട­ന്നു് ഇ­ങ്ങോ­ട്ടു വ­ന്ന­തു­മാ­യ രു­ചി­ക­ളെ­യൊ­ക്കെ മാ­റ്റി­വെ­ച്ചി­ട്ടു് ബാ­ക്കി­യെ­ന്തു­ണ്ടു്? എന്തു കേ­ര­ള­സം­സ്കാ­ര­മു­ണ്ടു്? ന­മ്മു­ടെ ഭാഷ. ഭ­ക്ഷ­ണം, വ­സ്ത്രം, മതം. വി­ശ്വാ­സം, ദൈവ ബോധം ഇ­തി­ലൊ­ക്കെ വലിയ തോ­തി­ലു­ള്ള പ­ങ്കു­വെ­യ്പ്പു­ക­ളു­ണ്ടു്. ഈ പ­ങ്കു­വെ­യ്പ്പു­ക­ളാ­ണോ നമ്മൾ ച­രി­ത്ര­മാ­യി­ട്ടു മ­ന­സ്സി­ലാ­ക്കു­ന്ന­തു്? നി­ശ്ച­യ­മാ­യി­ട്ടും അല്ല. മ­ത­പ­ര­മാ­യ ദൃ­ഢ­യു­ക്തി­ക­ളാ­ണു്… വി­ഭാ­ഗീ­യ യു­ക്തി­ക­ളാ­ണു്. അ­ങ്ങ­നെ വ­രു­മ്പോൾ എന്തു പ­റ്റും. ഇതു് ഞ­ങ്ങ­ളു­ടേ­താ­ണു്. മ­റ്റേ­തു് അ­വ­രു­ടേ­താ­ണു്. മ­റി­ച്ചു് പ­ങ്കു­വെ­യ്ക്കു­ക­യാ­ണെ­ങ്കിൽ ഇതു് ഞ­ങ്ങ­ളു­ടേ­തും അ­വ­രു­ടേ­തു­മാ­ണു്. ഈ പ­ങ്കു­വെ­യ്പ്പി­ന്റെ സം­സ്കാ­ര­ത്തെ ഞ­ങ്ങ­ളു­ടേ­തെ­ന്നും അ­വ­രു­ടേ­തെ­ന്നും വി­ഭ­ജി­ച്ചു് മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടാ­ണു് ആ­ധു­നി­ക ഇ­ന്ത്യൻ സമൂഹം ത­ങ്ങ­ളു­ടെ ഭൂ­ത­കാ­ല­ത്തെ തി­രി­ച്ച­റി­ഞ്ഞ­തു്. ഇ­പ്പോ­ഴും തി­രി­ച്ച­റി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന­തും. ഇ­തി­നെ­തി­രെ സമരം ചെ­യ്യാ­തെ വാ­സ്ത­വ­ത്തിൽ വർ­ഗ്ഗീ­യ­വാ­ദ­ത്തി­ന്റെ­യും ഫാ­ഷി­സ­ത്തി­ന്റെ­യും ഉ­ള്ളി­ലേ­ക്കു് ന­മു­ക്കു ക­ട­ക്കാൻ പ­റ്റി­ല്ല.
ചോ­ദ്യം:
ഫാ­സി­സ്റ്റു വി­രു­ദ്ധ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ പ­രി­മി­തി­കൾ എ­ന്താ­ണു്?
ഉ­ത്ത­രം:
ന­മ്മു­ടെ ഫാ­ഷി­സ്റ്റ് വി­രു­ദ്ധ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലു­ള്ള ഏ­റ്റ­വും വലിയ പ്ര­ശ്നം. പ­ണി­ക്കർ മാഷ് എ­പ്പോ­ഴും പറയും. സം­സ്കാ­ര­ത്തി­ന്റെ സൂ­ക്ഷ്മ­ത­ല­ത്തെ അതു സ്പർ­ശി­ക്കു­ന്നി­ല്ല എ­ന്ന­താ­ണു്. നമ്മൾ ഫാ­ഷി­സം ശ­രി­യ­ല്ല… മ­ത­വി­ദ്വേ­ഷം ശ­രി­യ­ല്ല­യെ­ന്നു് പ­റ­യു­ക­യു­ക­മാ­ത്ര­മ­ല്ല വേ­ണ്ട­തു്. അ­ങ്ങ­നെ പറയണം. എ­ന്നാൽ അ­ങ്ങ­നെ പ­റ­ഞ്ഞ­തു­കൊ­ണ്ടു മാ­ത്രം തീ­രി­ല്ല. മ­റി­ച്ചു് നി­ങ്ങ­ളു­ടെ മ­ത­മെ­ന്നു പ­റ­യു­ന്ന­തു­ത­ന്നെ ഒരു പ­ങ്കു­വെ­യ്ക്ക­ലാ­ണെ­ന്നു് വി­ശ്വാ­സി­യോ­ടു് പറയണം. ഹി­ന്ദു­മ­ത­വി­ശ്വാ­സ­മെ­ന്നു് പ­റ­യു­ന്ന­തു്… ഇ­സ്ലാ­മെ­ന്നു് പ­റ­യു­ന്ന­തു്… ക്രി­സ്തു­മ­ത­മെ­ന്നു് പ­റ­യു­ന്ന­തു്… അ­ങ്ങി­നെ ഏതു മതവും ഒരു ജനത വലിയ തോതിൽ പ­ങ്കു­വെ­ച്ചു് പ­ങ്കു­വെ­ച്ചാ­ണു് കൊ­ണ്ടു­ന­ട­ന്ന­തു്. ജീ­വി­ച്ച­തു് എ­ന്നു് അ­വ­രോ­ടു് പറയണം. അ­താ­യ­തു് അവർ ജീ­വി­ക്കു­ന്ന സാം­സ്കാ­രി­ക പാ­ര­മ്പ­ര്യം തന്നെ പ­ങ്കു­വെ­യ്പ്പി­ന്റേ­താ­ണു്… അ­ല്ലാ­തെ മ­താ­ത്മ­ക­മാ­യ ഏ­ക­ത­യു­ടേ­ത­ല്ല. ഞാ­നീ­പ്പ­റ­ഞ്ഞ ര­ണ്ടു­ഘ­ട­ക­ങ്ങ­ളു­ണ്ട­ല്ലോ. ഇ­ന്ത്യാ­ച­രി­ത്ര­ത്തി­ന്റെ വർ­ഗ്ഗീ­യ­മാ­യ അ­വ­ത­ര­ണം അ­തു­പോ­ലെ തന്നെ സാം­സ്കാ­രി­ക പാ­ര­മ്പ­ര്യ­ത്തെ പ­ര­സ്പ­രാ­ശ്രി­ത­ത്വ­ത്തി­ലും പ­ങ്കു­വെ­യ്പ്പി­ലും അ­ധി­ഷ്ഠി­ത­മാ­യി മ­ന­സ്സി­ലാ­ക്കു­ക­യെ­ന്ന പ്ര­ശ്നം. ഈ രണ്ടു പ്ര­ശ്ന­വും വളരെ നിർ­ണ്ണാ­യ­ക­മാ­യ നി­ല­യിൽ ഇ­ട­തു­പ­ക്ഷ സാം­സ്കാ­രി­ക പ്ര­വർ­ത്ത­ന­ത്തിൽ ഉ­ന്ന­യി­ക്ക­പ്പെ­ടു­ന്നി­ല്ല. അ­പ്പോൾ എന്തു സം­ഭ­വി­ക്കും? പു­റ­മേ­ക്കു് ജ­നാ­ധി­പ­ത്യ­പ­ര­മാ­യ ആ­ശ­യ­ങ്ങൾ കൊ­ണ്ടു­ന­ട­ക്കു­ന്ന­വർ­ക്കും ഈ മ­ണ്ഡ­ല­ത്തിൽ വ­രു­മ്പോൾ അ­ടി­യി­ട­റും. അവരും പ­ങ്കു­വെ­യ്ക്കു­ന്ന ധാ­ര­ണ­കൾ. ഈ കൊ­ളോ­ണി­യൽ ക­മ്യൂ­ണൽ ധാ­ര­ണ­ക­ളാ­ണു്. റൊമീല ഥാ­പ്പർ ഇ­ക്കാ­ര്യം പ­റ­യു­ന്നു­ണ്ടു്. ഫ്ര­ണ്ട്ലൈൻ ഇ­ന്റർ­വ്യൂ­വിൽ അവർ പ­റ­യു­ന്ന ഒരു കാ­ര്യം ച­രി­ത്ര­മെ­ഴു­ത്തി­ന്റെ വ­ളർ­ച്ച­യിൽ താൻ സം­തൃ­പ്ത­യാ­ണു്. ഇ­ന്ത്യ­യി­ലെ ച­രി­ത്ര­ര­ച­ന­യിൽ ആ­ധു­നി­ക­മാ­യ കൃ­ത്യ­ത­യും സൂ­ക്ഷ്മ­ത­യു­മൊ­ക്കെ വന്നു. പക്ഷേ, അതേ സമയം തന്നെ ഇതു് അ­ക്കാ­ദ­മി­ക് ഹി­സ്റ്റ­റി­യു­ടെ ചു­രു­ങ്ങി­യ ഒരു മ­ണ്ഡ­ല­ത്തി­ല­ല്ലാ­തെ പു­റ­ത്തേ­ക്കു് എ­ത്തി­യി­ല്ല. അവിടെ ഇ­ന്നും നൂ­റ്റാ­ണ്ടു­കൾ പ­ഴ­ക്ക­മു­ള്ള വർ­ഗ്ഗീ­യ ധാ­ര­ണ­കൾ തന്നെ തു­ട­രു­ന്നു. ഇതു പ­രി­ഹ­രി­ക്കാൻ അ­ക്കാ­ദ­മി­ഷ്യ­ന്മാർ­ക്കു് ക­ഴി­യി­ല്ല. ഇതു് പ­രി­ഹ­രി­യ്ക്കാൻ ബ­ഹു­ജ­ന­പ്ര­സ്ഥാ­ന­ങ്ങൾ­ക്കാ­ണു് ക­ഴി­യു­ക. ആ പ­രി­ഹാ­രം പക്ഷേ, ന­മ്മ­ളേ­റ്റെ­ടു­ത്തോ എന്നു ചോ­ദി­ച്ചാൽ ഇല്ല എ­ന്ന­താ­ണു് ഉ­ത്ത­രം! എ­പ്പോ­ഴാ­ണു് ന­മു­ക്കു് വർ­ഗ്ഗീ­യ­ത­യെ­ക്കു­റി­ച്ചു് ഒരു ഉ­ണർ­വ്വു് ഉ­ണ്ടാ­കു­ന്ന­തു്…? ജാ­ഗ്ര­ത­യു­ണ്ടാ­വു­ന്ന­തു്? അതു് വർ­ഗ്ഗീ­യ രാ­ഷ്ട്രീ­യം അ­ധി­കാ­ര­ത്തിൽ വ­രു­മ്പോ­ഴാ­ണു്. പ­ണി­ക്കർ മാഷ് പ­റ­യു­ന്ന ഒരു വാചകം നമ്മൾ വീ­ണ്ടും ഓർ­ക്ക­ണം. വർ­ഗ്ഗീ­യ വി­രു­ദ്ധ­സ­മ­ര­ത്തി­നു് ഇ­ട­വേ­ള­യി­ല്ല. കാരണം ‘നി­ങ്ങ­ളാ­രാ­ണു്’ എന്ന ചോ­ദ്യ­ത്തി­നു നി­ങ്ങൾ കൊ­ണ്ടു­ന­ട­ക്കു­ന്ന ഉ­ത്ത­ര­ത്തി­ലാ­ണു് വർ­ഗ്ഗീ­യ­ത വേരു പി­ടി­ച്ചു നി­ല്ക്കു­ന്ന­തു്. അ­ല്ലാ­തെ ഹി­ന്ദു­ത്വം അ­ധി­കാ­ര­ത്തിൽ വ­രു­മ്പോൾ മാ­ത്ര­മ­ല്ല. അ­പ്പോൾ അ­ത്ര­യും വി­പു­ല­മാ­യ ഒരു ലോകം വാ­സ്ത­വ­ത്തിൽ ഈ വർ­ഗ്ഗീ­യ­ത­യോ­ടു് ബ­ന്ധ­പ്പെ­ട്ടു നി­ല്ക്കു­ന്നു­ണ്ടു്. അ­തു­കൊ­ണ്ടു് ജ­നാ­ധി­പ­ത്യ­ത്തിൽ, ആ­ധു­നി­ക ഇ­ന്ത്യ­യിൽ, വർ­ഗ്ഗീ­യ­ത­യ്ക്കു് ഒ­രി­ട­മു­ണ്ടു് എ­ന്നു­വ­രു­ന്നു. ഫാ­ഷി­സ­ത്തി­നു് ഒരു മു­റി­യു­ണ്ടു്. അ­തു­ള്ള­തു ത­ന്നെ­യാ­ണു്. അതു ചെ­റു­ക്ക­ണ­മെ­ങ്കിൽ കു­റേ­ക്കൂ­ടി വി­ശാ­ല­മാ­യ ക്യാൻ­വാ­സിൽ ഈ പ്ര­ശ്ന­ത്തെ കാണണം. ഞാനീ വിഷയം ചി­ല­പ്പോൾ ക്ലാ­സ്സു­ക­ളി­ലോ പ­ഠ­ന­ക്യാ­മ്പു­ക­ളി­ലോ ഒക്കെ പറയാൻ പോയാൽ സ­ഖാ­ക്കൾ പ­ല­പ്പോ­ഴും ചോ­ദി­യ്ക്കാ­റു­ണ്ടു്. മാഷേ, ഇ­ക്കാ­ര്യം ന­മു­ക്കു പ്ര­ച­രി­പ്പി­ക്ക­ണ്ടേ. ഇ­ക്കാ­ര്യ­ങ്ങ­ളൊ­ക്കെ ആ­ദ്യ­മാ­യി കേൾ­ക്കു­ന്ന എ­ത്ര­യോ ആ­ളു­ക­ളെ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. വാ­സ്ത­വ­ത്തിൽ ഈ ഒരു ധാരണ അൻപതു കൊ­ല്ലം മു­മ്പേ ഇ­ന്ത്യ­യിൽ ഇ­ട­തു­പ­ക്ഷ ചരിത്ര-​വിജ്ഞാനമായി ക­ഴി­ഞ്ഞ­താ­ണു്. അര നൂ­റ്റാ­ണ്ടു മു­മ്പു് ഇ­ട­തു­പ­ക്ഷ ചി­ന്ത­കർ ഇ­ന്ത്യാ­ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു­ണ്ടാ­ക്കി­യ ബോ­ദ്ധ്യ­ങ്ങൾ ഇ­പ്പോ­ഴും ന­മ്മു­ടെ പൊ­തു­ബോ­ധ­ത്തി­ലേ­ക്കു് ഒ­ട്ടും വ­ന്നി­ട്ടി­ല്ല എ­ന്നു് നമ്മൾ അ­റി­യ­ണം.
ചോ­ദ്യം:
ജാ­തി­വി­മർ­ശ­ന­ത്തെ­യും ബ­ഹു­ജ­ന­പ്ര­സ്ഥാ­ന­ങ്ങൾ ഏ­റ്റെ­ടു­ത്തി­ല്ലെ­ന്നു പ­റ­യാ­മോ?
ഉ­ത്ത­രം:
അതും ആ നി­ല­യ്ക്കു് കാ­ണേ­ണ്ട­തു ത­ന്നെ­യാ­ണു്. ഫാ­ഷി­സ­ത്തി­നു് ക്ലാ­സ്സി­ക്ക­ലാ­യ ഒരു നിർ­വ്വ­ച­ന­മു­ണ്ടു്. മു­സ്സോ­ളി­നി ഫാ­ഷി­സ­ത്തെ നിർ­വ്വ­ചി­ച്ച­തു് മൂലധന താ­ത്പ­ര്യ­ങ്ങ­ളും ഭ­ര­ണ­കൂ­ട­വും ത­മ്മിൽ സ­മ്പൂർ­ണ്ണ­മാ­യി ഏ­കീ­ഭ­വി­യ്ക്കു­ന്ന­താ­ണു് ഫാ­ഷി­സം എ­ന്നാ­ണു്. ഒ­രർ­ത്ഥ­ത്തിൽ ഇ­ന്നു് ഇ­ന്ത്യ­യിൽ ന­ട­ന്നു­കൊ­ണ്ടി­രി­യ്ക്കു­ന്ന­തു് അ­താ­ണു്. ആ നി­ല­യിൽ ക്ലാ­സ്സി­ക്കൽ ഫാ­ഷി­സ­ത്തി­ന്റെ ഒരു Character ഇ­പ്പോൾ ഇ­ന്ത്യ­യിൽ ക­ണ്ടു­തു­ട­ങ്ങി­യി­ട്ടു­ണ്ടെ­ന്നു് പറയാം. മൂലധന താ­ത്പ­ര്യ­ങ്ങ­ളെ സ­മ്പൂർ­ണ്ണ­മാ­യി പി­ന്തു­ണ­യ്ക്കു­ന്ന ഒരു ഭ­ര­ണ­കൂ­ട­യു­ക്തി ഇ­പ്പോൾ പ്ര­വർ­ത്തി­ച്ചു തു­ട­ങ്ങി­യി­ട്ടു­ണ്ടു്. ഇ­ന്ത്യ­യിൽ, പക്ഷേ, ഫാ­ഷി­സം യൂ­റോ­പ്യൻ ഫാ­ഷി­സ­ത്തി­ന്റെ അതേ മാ­തൃ­ക­യി­ല­ല്ലാ­യെ­ന്നു് ന­മു­ക്ക­റി­യാം. ഇ­ന്ത്യ­യി­ലെ ഫാ­ഷി­സം സം­ശ­യ­ര­ഹി­ത­മാ­യും മ­ത­ത്തോ­ടും മ­ത­ത്തി­ന്റെ വർ­ഗ്ഗീ­യ­വ­ത്ക്ക­ര­ണ­ത്തോ­ടും ബ­ന്ധ­പ്പെ­ട്ടാ­ണു്. അ­തി­നു് ദേ­ശീ­യ­ത­യു­ടേ­താ­യ ഒരു പ­രി­വേ­ഷ­വും ഉ­ണ്ടാ­വും. ദേ­ശീ­യ­ത­യെ മ­ത­യു­ക്തി­കൾ കൊ­ണ്ടു വി­ശ­ദീ­ക­രി­ക്കു­ക. അ­ങ്ങ­നെ മ­ത­പ­ര­മാ­യ ഒരു ദേ­ശീ­യ­ത­യെ സ­ങ്ക­ല്പി­ക്കു­ക. അ­തിൽ­നി­ന്നു ഭി­ന്ന­മാ­യി നി­ല്ക്കു­ന്ന­വ­രൊ­ക്കെ ദേ­ശ­വി­രു­ദ്ധ­രാ­ണു് എന്നു പ­റ­ഞ്ഞു­റ­പ്പി­ക്കു­ക… അ­തു­വ­ഴി രാ­ഷ്ട്രീ­യാ­ധി­കാ­രം പി­ടി­ച്ച­ട­ക്കു­ക. ഇ­താ­ണു് ഇ­പ്പോൾ ചെ­യ്തു­കൊ­ണ്ടി­രി­യ്ക്കു­ന്ന­തു്. മ­റ്റെ­ല്ലാ ത­ര­ത്തി­ലു­ള്ള നി­ങ്ങ­ളു­ടെ സാ­മൂ­ഹ്യ­പ­ദ­വി­ക­ളേ­യും മ­ത­ത്തി­ന്റെ സാ­മൂ­ഹ്യ­പ­ദ­വി­കൊ­ണ്ടു് റ­ദ്ദാ­ക്കാം. നി­ങ്ങൾ ദ­രി­ദ്ര­നാ­ണു്… നി­ങ്ങൾ ഇ­ട­ത്ത­ര­ക്കാ­ര­നാ­ണു്. തൊ­ഴി­ലാ­ളി­യാ­ണു്… അ­ല്ലെ­ങ്കിൽ ഉ­ദ്യോ­ഗ­സ്ഥ­നാ­ണു്… അ­ല്ലെ­ങ്കിൽ ഈ ദേ­ശ­ത്തു­കാ­ര­നാ­ണു്… ക­ടൽ­ത്തീ­ര­ത്താ­ണു്… മ­ല­വാ­ര­ത്താ­ണു്… ഇ­തൊ­ന്നും പ്ര­ശ്ന­മ­ല്ല. നി­ങ്ങൾ ഹി­ന്ദു­വാ­ണു്. വാ­സ്ത­വ­ത്തിൽ ച­രി­ത്ര­ത്തിൽ ഇ­ല്ലാ­ത്ത ഒ­ട്ടും പ്ര­വർ­ത്ത­ന­ക്ഷ­മ­മ­ല്ലാ­ത്ത ഒ­രാ­ശ­യ­മാ­ണി­തു്. നി­ങ്ങൾ ജീ­വി­യ്ക്കു­ന്ന പ്ര­ദേ­ശം… അ­തി­ന്റെ ചു­റ്റു­പാ­ടു്… ഭൗ­തി­ക­പ­രി­സ­രം… നി­ങ്ങ­ളു­ടെ സാ­മൂ­ഹ്യ­പ­ദ­വി… സ­മ്പ­ത്തു് ഇ­തൊ­ക്കെ­യാ­ണു് നി­ങ്ങ­ളു­ടെ ജീ­വി­ത­യാ­ഥാർ­ത്ഥ്യം. അ­ല്ലാ­തെ നി­ങ്ങൾ ഹി­ന്ദു­വാ­ണെ­ന്ന­ത­ല്ല. കാ­ശ്മീ­രി­ലെ ഹി­ന്ദു­വും, ന­മ്മു­ടെ ക­ട­പ്പു­റ­ത്തു് മീൻ വി­റ്റു ജീ­വി­യ്ക്കു­ന്ന ഹി­ന്ദു­വും ത­മ്മിൽ സ­മാ­ന­മാ­യി യാ­തൊ­ന്നു­മി­ല്ല… ഒരു മ­ത­മെ­ന്നു് പ­റ­യു­ന്ന­തു്, അ­തി­ന­ക­ത്തു് നാ­നാ­ത­രം ജീ­വി­ത­ങ്ങൾ ജീ­വി­യ്ക്കു­ന്ന മ­നു­ഷ്യ­രു­ടെ വ­ലി­യൊ­രു ശ്രേ­ണി­യാ­ണു്. അ­ല്ലാ­തെ ഏ­കാ­ത്മ­ക­മാ­യ ഒ­ന്നു­മ­തി­ലി­ല്ല. പക്ഷേ, ഫാ­ഷി­സ്റ്റു­കൾ ഈ വൈ­രു­ദ്ധ്യ­ങ്ങ­ളൊ­ക്കെ പു­റ­മേ­യാ­ണു്; അകമേ ശു­ദ്ധ­മാ­യ ഒരു മ­ത­സ­ത്ത നി­ല­നി­ല്ക്കു­ന്നു­ണ്ടു് എന്നു പറയും…
ചോ­ദ്യം:
മ­ത­ജീ­വി­ത­ത്തി­ന്റെ ച­രി­ത്ര­പ­ര­മാ­യ വൈ­രു­ദ്ധ്യ­ങ്ങ­ളെ­യും ഭി­ന്ന­ത­ക­ളേ­യും ഒക്കെ മ­റ­ച്ചു­വെ­ച്ചി­ട്ടു് മ­ത­പ­ര­മാ­യ ഏ­ക­സ്വ­ത്വ­ബോ­ധ­ത്തെ ഉ­റ­പ്പി­ക്കു­ക­യാ­ണ­വർ
ഉ­ത്ത­രം:
യു. പി.-യിൽ എ­ന്താ­ണു് ന­ട­ന്ന­തു് ക­ഴി­ഞ്ഞ തെ­ര­ഞ്ഞെ­ടു­പ്പിൽ… 80-ൽ 72 സീ­റ്റും ബി. ജെ. പി.-​യ്ക്കു് കി­ട്ടി. അവിടെ ബി. എസ്. പി.-​യ്ക്കു് 20% വോ­ട്ടു­ണ്ടു്. 20% വോ­ട്ട് ബി. എസ്. പി.-​യ്ക്കു് കി­ട്ടി­യി­ട്ടും അ­വർ­ക്കു് ഒ­രൊ­റ്റ സീ­റ്റു­പോ­ലും കി­ട്ടി­യി­ട്ടി­ല്ല. അ­ല്ലെ­ങ്കിൽ 18–20 ശ­ത­മാ­നം മു­സ്ലീ­ങ്ങൾ അ­വി­ടെ­യു­ണ്ടു്. പക്ഷേ, ബി. ജെ. പി.-​യ്ക്കു് 72 സീ­റ്റും കി­ട്ടി. 20% മു­സ്ലീ­ങ്ങ­ളു­ള്ള യു. പി.-യിൽ ഒ­രൊ­റ്റ എം. പി. പോലും മു­സ്ലീ­മാ­യി­ട്ടി­ല്ല! 80-ൽ ഒ­രാ­ളി­ല്ല! ദളിത് പൊ­ളി­റ്റി­ക്സ് എത്ര ശ­ക്ത­മാ­ണെ­ങ്കി­ലും, മ­റ്റു് ഏതു ത­ര­ത്തി­ലു­ള്ള സ്വ­ത്വ ധാ­ര­ണ­കൾ ഉ­ണ്ടെ­ങ്കി­ലും, അ­തി­ന്റെ­യൊ­ക്കെ മു­ക­ളിൽ ഹിന്ദു-​മുസ്ലീം വി­ഭ­ജ­ന­ത്തെ ഉ­റ­പ്പി­ച്ചെ­ടു­ക്കാ­നാ­യി­ട്ടു് ബി. ജെ. പി.-​യ്ക്കു് അവിടെ ക­ഴി­ഞ്ഞു. മുസഫർ നഗർ കലാപം മുതൽ, (2013 ലെ ഈ കലാപം മുതൽ) ഏ­താ­ണ്ടു് ഒരു വർഷം കൊ­ണ്ടു് പ­ടി­പ­ടി­യാ­യി ആ­സൂ­ത്ര­ണം ചെയ്ത ക­മ്യൂ­ണൽ പോ­ള­റൈ­സേ­ഷൻ അ­വി­ടെ­യു­ണ്ടാ­ക്കി. ഒരു കോർ ദളിത് വോ­ട്ട് ബാ­ങ്ക് ബി. എസ്. പി.-​യോടൊപ്പം ഇ­പ്പോ­ഴു­മ­വി­ടെ­യു­ണ്ടു്. പക്ഷേ, വി­ജ­യ­ത്തി­ലേ­ക്കു് എ­ത്തി­ച്ചേ­രു­ന്ന, 20% വോ­ട്ട് സീ­റ്റാ­ക്കി മാ­റ്റി­യി­രു­ന്ന, ഒരു അ­ഡീ­ഷ­ണൽ വോ­ട്ടു­ണ്ട­ല്ലോ… പി­ന്നോ­ക്ക­ക്കാ­രു­ടെ­യും മറ്റു വി­ഭാ­ഗ­ങ്ങ­ളു­ടെ­യും. അതിനെ ഹി­ന്ദു പോ­ള­റൈ­സേ­ഷൻ വഴി വ­ലി­ച്ചു് ഇ­പ്പു­റം കൊ­ണ്ടു­വ­ന്നി­ടാ­നാ­യി­ട്ടു് ബി. ജെ. പി.-​യ്ക്കു് ക­ഴി­ഞ്ഞു. ഞാൻ ഇതു പ­റ­യു­ന്ന­തു് ന­മ്മു­ടെ ഇതര സാ­മൂ­ഹ്യ­പ­ദ­വി­ക­ളെ റ­ദ്ദാ­ക്കി­ക്കൊ­ണ്ടു് മ­ത­പ­ര­മാ­യ ഒരു സ്വ­ത്വം അവിടെ ആ­ധി­പ­ത്യം നേ­ടു­ന്നു­ണ്ടു് എന്നു സൂ­ചി­പ്പി­ക്കാ­നാ­ണു്. ഈ സ്വ­ത്വ­നിർ­മ്മാ­ണ­ത്തി­ന്റെ ഉ­പ­ക­ര­ണ­മാ­യി­ട്ടു് സം­സ്കാ­ര­ത്തെ ഉ­പ­യോ­ഗി­ക്കു­ക. വി­ദ്യാ­ഭ്യാ­സ­ത്തെ ഉ­പ­യോ­ഗി­ക്കു­ക… അ­ല്ലെ­ങ്കിൽ കലകളെ ഉ­പ­യോ­ഗി­ക്കു­ക… സർ­വ്വ­തി­നെ­യും ഉ­പ­യോ­ഗി­ക്കു­ക. ഇ­താ­ണു് ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടാ­ണു് ഫാ­ഷി­സ്റ്റ് വി­രു­ദ്ധ­സ­മ­ര­ങ്ങൾ സാം­സ്കാ­ര­ത്തിൽ ഇ­ട­പെ­ട­ണം എ­ന്നു് ശ്രീ. കെ. എൻ. പ­ണി­ക്കർ പ­റ­യു­ന്ന­തു്. Cultural Intervention… ജീ­വി­ത­ബോ­ധ­ത്തി­ന­ക­ത്തു് നി­ന്നു­കൊ­ണ്ടു് പ്ര­വർ­ത്തി­ക്കാൻ ക­ഴി­യ­ണം. പ­ല­പ്പോ­ഴും നമ്മൾ അ­തി­ന്റെ സൂ­ക്ഷ്മ­ത­ല­ത്തിൽ ഇ­ട­പെ­ടാൻ ശ്ര­മി­യ്ക്കു­ന്ന­തി­നു പകരം അ­തി­ന്റെ പു­റം­ത­ട്ടി­ലാ­ണു് ഇ­ട­പെ­ടു­ന്ന­തു്. അ­ദ്ദേ­ഹം പ­റ­യു­ന്ന ഒ­രാ­ശ­യ­മു­ണ്ടു്. വർ­ഗ്ഗീ­യ­ത­യെ ജാഥ ന­ട­ത്തി തോൽ­പ്പി­യ്ക്കാൻ പ­റ്റി­ല്ല… കാരണം വർ­ഗ്ഗീ­യ­ത­യെ­ന്നു പ­റ­യു­ന്ന­തു് അ­വ­ബോ­ധ­പ­ര­മാ­യി­ട്ടാ­ണു് വേരു പി­ടി­ച്ചി­രി­യ്ക്കു­ന്ന­തു്… ജാ­ഥ­കൊ­ണ്ടു് അതു് പ­രി­ഹ­രി­യ്ക്കാൻ പ­റ്റി­ല്ല. വർ­ഗ്ഗീ­യ­വി­രു­ദ്ധ ജാഥ ന­ട­ത്തു­മ്പോൾ നമ്മൾ വർ­ഗ്ഗീ­യ­പാർ­ട്ടി­കൾ­ക്കെ­തി­രെ­യാ­ണു് ജാഥ ന­ട­ത്തു­ന്ന­തു്. ജാ­ഥ­യിൽ വ­ന്നു­ചേ­രു­ന്ന ആ­ളി­ന്റെ അ­വ­ബോ­ധ­ത്തിൽ പക്ഷേ, വർ­ഗ്ഗീ­യ­ത­യു­ണ്ടു്. അതു് അവിടെ നി­ല­നി­ല്ക്കു­ന്നു­ണ്ടു്. ഈ ഒരു വൈ­രു­ദ്ധ്യ­ത്തെ നമ്മൾ അ­ഭി­സം­ബോ­ധ­ന ചെ­യ്താൽ മാ­ത്ര­മേ ഫാ­ഷി­സ്റ്റു­വി­രു­ദ്ധ­സ­മ­രം ശ­ക്ത­മാ­കൂ. അതു വളരെ പ്ര­യാ­സ­ക­ര­മാ­യ ഒരു കാ­ര്യ­മാ­ണു്. പക്ഷേ, കൂ­ടു­തൽ പ്രാ­ധാ­ന്യ­മു­ള്ള ഒരു കാ­ര്യ­വു­മാ­ണു്.
ചോ­ദ്യം:
ന­മ്മു­ടെ സെ­ക്കു­ലർ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ഭാവി എ­ന്താ­ണു്?
ഉ­ത്ത­രം:
സെ­ക്കു­ലർ മ­ന­സ്സു് നമ്മൾ ഉ­റ­പ്പി­ക്കു­ക തന്നെ വേണം. വ്യ­ക്തി­പ­ര­മാ­യി ഞാൻ മ­ത­ബോ­ധ­മു­ള്ള ഒ­രാ­ള­ല്ല… ദൈ­വ­ബോ­ധ­മു­ള്ള ഒ­രാ­ള­ല്ല. മ­ത­ബോ­ധ­വും ദൈ­വ­ബോ­ധ­വും ഇ­ല്ലാ­യെ­ന്നു­ള്ള­തു­കൊ­ണ്ടു് നമ്മൾ പ­രി­ക്ഷീ­ണ­രാ­വേ­ണ്ട കാ­ര്യ­മൊ­ന്നു­മി­ല്ല. എ­നി­യ്ക്കു വ്യ­ക്തി­പ­ര­മാ­യ മ­ത­ബോ­ധ­മി­ല്ലെ­ങ്കി­ലും. മ­ത­വി­ശ്വാ­സ­വും ദൈ­വ­വി­ശ്വാ­സ­വു­മി­ല്ലെ­ങ്കി­ലും ആ വി­ശ്വാ­സ­ത്തോ­ടു് എ­നി­യ്ക്കു് സം­സാ­രി­യ്ക്കാ­നു­ണ്ടു് എ­ന്ന­താ­ണു്. ദൈ­വ­വി­ശ്വാ­സ­ത്തോ­ടു് എ­നി­ക്കു സം­സാ­രി­യ്ക്കാ­നു­ണ്ടു് എ­ന്നാ­ണു് ഞാൻ ക­രു­തു­ന്ന­തു്. ദൈവം ശ­രി­യാ­ണോ തെ­റ്റാ­ണോ­യെ­ന്നു­ള്ള ദാർ­ശ­നി­ക തർ­ക്ക­മ­ല്ല. ആ തർ­ക്കം മ­റ്റൊ­രു നി­ല­യ്ക്കു് പ്ര­സ­ക്ത­മാ­ണു്. ഇ­ന്നെ­നി­ക്കു് സം­സാ­രി­യ്ക്കാ­നു­ള്ള­തു്, ഞാൻ സം­സാ­രി­ക്കേ­ണ്ട­തു്, മ­ത­നി­ര­പേ­ക്ഷ­വാ­ദി­കൾ ആകെ ചെ­യ്യേ­ണ്ട­താ­യി­ട്ടു് എ­നി­യ്ക്കു തോ­ന്നു­ന്ന­തു് മ­റ്റൊ­രു നി­ല­യി­ലാ­ണു്. എ­ന്താ­ണു് മതം? മ­ത­മെ­ന്നു പ­റ­യു­ന്ന­തു് അ­തി­ന്റെ നൈ­തി­ക­മോ ധാർ­മ്മി­ക­മോ ആയ ചില പ­ര­ണ­ക­ളാ­ണോ…? അതോ അതിനെ ആ­ചാ­ര­വ­ത്ക്ക­രി­ച്ചു­കൊ­ണ്ടു­ള്ള സ്ഥാ­പ­ന­രൂ­പ­ങ്ങ­ളാ­ണോ…? ല­ളി­ത­മാ­യി ചോ­ദി­ച്ചാൽ, മ­ത­മെ­ന്നു പ­റ­യു­ന്ന­തു് അ­തി­ന്റെ ധാർ­മ്മി­ക­പ­ര­ണ­യാ­ണോ അതോ മ­ത­മെ­ന്നു പ­റ­യു­ന്ന­തു് പൗ­രോ­ഹി­ത്യാ­ധി­കാ­ര­മാ­ണോ? ഇതു ര­ണ്ടും മ­ത­ത്തിൽ സാ­ദ്ധ്യ­മാ­ണു്. നാ­രാ­യ­ണ­ഗു­രു അ­ല്ലെ­ങ്കിൽ ഗാ­ന്ധി­ജി, ബ്ര­ഹ്മാ­ന­ന്ദ ശി­വ­യോ­ഗി, വാ­ഗ്ഭ­ടാ­ന­ന്ദൻ, പ­ര­മ­ഹം­സർ … ഇ­വ­രൊ­ക്കെ മ­ത­ത്തിൽ ഇ­ട­പെ­ടാൻ ശ്ര­മി­യ്ക്കു­ന്ന­തു്, അവർ മ­ത­ത്തെ കാ­ണു­ന്ന­തു് മ­ത­ത്തി­ന്റെ ധാർമ്മിക-​നൈതികമാനത്തെ മുൻ­നിർ­ത്തി­യി­ട്ടാ­ണു്. നാ­രാ­യ­ണ­ഗു­രു എ­ന്താ­ണു് ചെ­യ്ത­തു്? നാ­രാ­യ­ണ­ഗു­രു ഈ അ­പ­ര­ത്വ­മെ­ന്നു പ­റ­യു­ന്ന­തി­നെ ആ­ത്മ­ത­ത്ത്വ­ത്തോ­ടു് ചേർ­ത്തു­വെ­യ്ക്കു­ക­യാ­ണു് ചെ­യ്ത­തു്. അ­താ­യ­തു് അ­ദ്ധ്യാ­ത്മി­ക­ത­യെ­ന്നു പ­റ­യു­ന്ന­തി­നെ­ത്ത­ന്നെ സാ­മൂ­ഹി­ക­മാ­യ വലിയ ഒരു വി­പ്ല­വ­ശ­ക്തി­യാ­ക്കി മാ­റ്റു­ന്ന ഒരു ഇ­ട­പെ­ട­ലാ­ണു് ഗുരു ചെ­യ്യു­ന്ന­തു്. വി­മോ­ച­ന ദൈ­വ­ശാ­സ്ത്രം ചെ­യ്യു­ന്ന­തു് അ­താ­ണു്. ഭ­ക്തി­പ്ര­സ്ഥാ­നം ചെ­യ്ത­തു് അ­താ­ണു്. ഭ­ക്തി­പ്ര­സ്ഥാ­ന­ത്തി­ലും ന­വോ­ത്ഥാ­ന­പ്ര­സ്ഥാ­ന­ത്തി­ലും വി­മോ­ച­ന ദൈ­വ­ശാ­സ്ത്ര­ത്തി­ലു­മൊ­ക്കെ സം­ഭ­വി­യ്ക്കു­ന്ന­തു് മ­ത­ത്തി­ന്റെ ഒരു നെ­തി­ക­മാ­ന­ത്തെ ഉ­യർ­ത്തു­ക­യാ­ണു്. മ­ത­ത്തി­ന്റെ ആചാര-​പൗരോഹിത്യ സ്ഥാ­പ­ന രൂ­പ­ത്തെ പി­ന്ത­ള്ളു­ക. അതു് നൂറു് ശ­ത­മാ­നം ന­ട­ന്നു­വെ­ന്ന­ല്ല, പക്ഷേ, ഇ­തി­നാ­ണ­വർ ശ്ര­മി­ച്ച­തു്. ഈ ശ്ര­മ­ത്തോ­ടാ­ണു് മ­ത­നി­ര­പേ­ക്ഷ­വാ­ദി­കൾ ഐ­ക്യ­പ്പെ­ടേ­ണ്ട­തു്.
ചോ­ദ്യം:
മ­ത­ത്തി­ന­ക­ത്തു് ഈയൊരു സാ­ദ്ധ്യ­ത­യു­ണ്ടു്. പക്ഷേ, ഇ­ന്നി­പ്പോൾ എന്തു സം­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു?
ഉ­ത്ത­രം:
മ­ത­ത്തി­ന്റെ ഈ നൈ­തി­ക­മാ­യ അർ­ത്ഥം സ­മ്പൂർ­ണ്ണ­മാ­യി ആ­ചാ­ര­ത്തി­ന്റെ­യും സ്ഥാ­പ­നാ­ധി­കാ­ര­ത്തി­ന്റെ­യും പൗ­രോ­ഹി­ത്യ­ത്തി­ന്റെ­യും പി­ടി­യിൽ പെ­ട്ടു­പോ­കു­ന്നു. ഇ­തി­ന­ക­ത്തു­ള്ള ചെ­റു­ത്തു­നി­ല്പു­കൾ ദുർ­ബ­ല­മാ­യി വ­രു­ന്നു. അ­പ്പോൾ നമ്മൾ മ­ത­വി­ശ്വാ­സി­യാ­ണ­ങ്കി­ലും അ­ല്ലെ­ങ്കി­ലും ചെ­യ്യേ­ണ്ട­തു്, മ­ത­ത്തി­ന്റെ ഈ ധാർ­മി­ക­മാ­യ ഉ­ള്ള­ട­ക്ക­മാ­ണു് പ്ര­ധാ­ന­മെ­ന്നും അതിനെ സം­ഘ­ട­നാ­പ­ര­മാ­യ ആ­ക്ര­മ­ണോ­ത്സു­ക­ത­യാ­ക്കി മാ­റ്റു­ന്ന ഫാ­ഷി­സ്റ്റു­ക­ളും പൗ­രോ­ഹി­ത്യ­വ­ത്ക്ക­രി­ക്കു­ന്ന യാ­ഥാ­സ്ഥി­തി­ക­രും മ­ത­ത്തി­ന്റെ ഉ­ള്ള­ട­ക്ക­ത്തെ യ­ഥാർ­ത്ഥ­ത്തിൽ പ്ര­തി­നി­ധീ­ക­രി­യ്ക്കു­ന്നി­ല്ല എന്ന വ­ലി­യൊ­രു സം­വാ­ദം വി­ശ്വാ­സി­ക­ളു­മാ­യി ന­ട­ത്തു­ക­യാ­ണു്. ഈ സം­വാ­ദം വഴി നി­ങ്ങൾ­ക്കു് മ­ത­വി­ശ്വാ­സി­ക­ളോ­ടു് സം­വ­ദി­യ്ക്കാൻ പ­റ്റും. മ­ത­വി­ശ്വാ­സി­കൾ എ­ല്ലാ­വ­രും ഒ­രു­പോ­ലെ അ­ക്ര­മാ­സ­ക്ത­രാ­ണെ­ന്നൊ­ന്നും നമ്മൾ ക­രു­തേ­ണ്ട കാ­ര്യ­വു­മി­ല്ല. മാ­ത്ര­മ­ല്ല മത ബോ­ധ­ത്താൽ പ്ര­ചോ­ദി­ത­രാ­യി ധാർ­മ്മി­ക­ജീ­വി­തം ന­യി­യ്ക്കു­ന്ന ധാ­രാ­ളം ആ­ളു­ക­ളു­ണ്ടു്. അതു് മ­ഹാ­ത്മാ­ഗാ­ന്ധി മാ­ത്ര­മ­ല്ല. ന­മ്മു­ടെ നാ­ട്ടി­ലെ ഏ­റ്റ­വും സാ­ധാ­ര­ണ­ക്കാ­രാ­യ മ­നു­ഷ്യ­രും മ­ത­ത്തി­ന്റെ നെ­തി­ക­മാ­നം ഉൾ­ക്കൊ­ണ്ടു് ജീ­വി­യ്ക്ക­ന്ന­വ­രാ­യി­ട്ടു­ണ്ടാ­വും. ആ നൈ­തി­ക­മാ­യ, സാ­ദ്ധ്യ­ത­യെ നമ്മൾ സം­വാ­ദ­പ­ര­മാ­യി­ട്ടു് പി­ന്തു­ണ­ച്ചു് ശ­ക്തി­പ്പെ­ടു­ത്തി മ­ത­ത്തി­ന­ക­ത്തു നി­ന്നു­കൊ­ണ്ടു­ത­ന്നെ വർ­ഗ്ഗീ­യ ഫാ­ഷി­സ­ത്തി­നും മ­ത­യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തി­നു­മെ­തി­രാ­യ ഒരു എ­തിർ­ശ­ബ്ദ­ത്തെ വി­ക­സി­പ്പി­ച്ചു­കൊ­ണ്ടു­വ­ര­ണം. ഇ­താ­ണു് മത നി­ര­പേ­ക്ഷ­വാ­ദി­കൾ ചെ­യ്യേ­ണ്ട­തു്. ഒപ്പം തന്നെ വർ­ഗ്ഗീ­യ­ത­യു­ടെ അ­ക്ര­മ­ണോ­ത്സു­ക­മാ­യ ക­ട­ന്നു­വ­ര­വും ഇ­പ്പോൾ ന­മു­ക്കു് കാണാം. കൽ­ബുർ­ഗി യെ കൊ­ല്ലു­ന്നു. ധ­ബോൽ­ക്ക­റെ കൊ­ല്ലു­ന്നു. ഗോ­വി­ന്ദ് പൻ­സാ­രെ യെ കൊ­ല്ലു­ന്നു. നാ­ട്ടി­ലെ­മ്പാ­ടും ഭീ­ഷ­ണി­യു­ടെ ഒ­ര­ന്ത­രീ­ക്ഷം, ഭ­യ­ത്തി­ന്റെ ഒ­ര­ന്ത­രീ­ക്ഷം നി­ല­വി­ലു­ണ്ടു്. ഭയം രാ­ജ്യ­ഭാ­ര­മേ­റ്റെ­ടു­ത്ത ഒരു സ­മൂ­ഹ­മാ­യി ഇ­ന്ത്യ മാ­റി­ക്കൊ­ണ്ടി­രി­യ്ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ടു തന്നെ ശ­ക്ത­മാ­യ പ്ര­തി­ഷേ­ധം സം­ഘ­ടി­ത­മാ­യി നമ്മൾ ഉ­യർ­ത്ത­ണം. ചെറിയ തർ­ക്ക­ങ്ങ­ളൊ­ക്കെ മാ­റ്റി­വെ­ച്ചു് ഈ മ­താ­ധി­കാ­ര­പ­ര­മാ­യ ഒരു പ്ര­വ­ണ­ത­യ്ക്കു് എതിരെ ആ­രെ­ല്ലാം ഐ­ക്യ­പ്പെ­ടു­മോ അ­വ­രെ­യെ­ല്ലാം കൂ­ട്ടി­യി­ണ­ക്ക­ണം. ഇ­ട­തു­പ­ക്ഷ­ത്തെ എല്ലാ ഗ്രൂ­പ്പു­ക­ളെ­യും കൂ­ട്ട­ണം. സോ­ഷ്യ­ലി­സ്റ്റു­ക­ളെ കൂ­ട്ട­ണം. ജ­നാ­ധി­പ­ത്യ­വാ­ദി­ക­ളെ കൂ­ട്ട­ണം. മറ്റു തർ­ക്ക­ങ്ങ­ളൊ­ക്കെ അ­പ്ര­സ­ക്ത­മാ­ക­ണം. അ­ങ്ങ­നെ മറ്റു തർ­ക്ക­ങ്ങ­ളൊ­ക്കെ അ­പ്ര­സ­ക്ത­മാ­കു­ന്ന മ­ത­നി­ര­പേ­ക്ഷ­ത­യു­ടെ വലിയ ഒരു ലോകം… ഒരു Common Platform (പൊ­തു­വേ­ദി) ഇവിടെ ആ­വ­ശ്യ­മു­ണ്ടു്. ഒപ്പം തന്നെ കു­റെ­ക്കൂ­ടി സൂ­ക്ഷ്മ­മാ­യ നി­ല­യിൽ ഇ­തി­ന്റെ സാ­മൂ­ഹ്യ­മാ­യ ഉ­ള്ള­ട­ക്കം തി­രി­ച്ച­റി­ഞ്ഞു­കൊ­ണ്ടു് അ­വ­ബോ­ധ­പ­ര­മാ­യ പ്ര­വർ­ത്ത­ന­വും ന­ട­ത്ത­ണം. ഇ­ങ്ങ­നെ ദ്വി­മു­ഖ­മാ­യൊ­രു പ്ര­വർ­ത്ത­ന­മാ­ണു് മ­ത­നി­ര­പേ­ക്ഷ­ത­യ്ക്കു വേ­ണ്ടി ന­ട­ക്കേ­ണ്ട­തു്. വലിയ ഒരു സെ­ക്കു­ലർ ചെ­റു­ത്തു­നി­ല്പി­ന്റെ കൂ­ട്ടാ­യ്മ ഒരു ഭാ­ഗ­ത്തു്. മ­റ്റൊ­രു ഭാ­ഗ­ത്തു് ഏ­റ്റ­വും സൂ­ക്ഷ്മ­ത­ല­ത്തി­ലു­ള്ള അ­വ­ബോ­ധ­പ­ര­മാ­യ ഇ­ട­പെ­ടൽ. ഇതു ര­ണ്ടി­നെ­യും സ­മർ­ത്ഥ­മാ­യി കൂ­ട്ടി­യി­ണ­ക്കു­ന്ന­തി­ലാ­ണു് ഇ­ന്ന­ത്തെ മ­ത­നി­ര­പേ­ക്ഷ­പ്ര­വർ­ത്ത­ന­ത്തി­നു് അർ­ത്ഥ­മു­ണ്ടാ­വു­ക. ഇ­തി­ലേ­തെ­ങ്കി­ലു­മൊ­ന്നി­ലേ­ക്കു് ഒ­ന്നി­നെ­യും നമ്മൾ ചു­രു­ക്കി­ക്കൂ­ട.
ചോ­ദ്യം:
ധാ­ബോൽ­ക്ക­റു­ടെ­യും ക­ല­ബുർ­ഗി­യു­ടെ­യും പൻ­സാ­രെ­യു­ടെ­യും കൊ­ല­പാ­ത­ക­ങ്ങൾ അവർ വളരെ ശ­ക്ത­മാ­യ ഒരു സം­ഘ­ടി­ത പ്ര­സ്ഥാ­ന­ത്തി­ന്റെ ആ­ളു­ക­ള­ല്ലാ­താ­യ­തു­കൊ­ണ്ടു കൂ­ടി­യ­ല്ലെ സം­ഭ­വി­ച്ച­തു്?
ഉ­ത്ത­രം:
അ­വർ­ക്കു് ഒരു സം­ഘ­ടി­ത സം­വി­ധാ­ന­ത്തി­ന്റെ­യും പി­ന്തു­ണ­യി­ല്ല. അവർ ഒ­റ്റ­യ്ക്കു നിന്ന മ­നു­ഷ്യ­രാ­ണു്. കേ­ര­ള­ത്തിൽ നി­ങ്ങൾ യു­ക്തി­വാ­ദി­യാ­യി­രി­ക്കു­ന്ന­തു­പോ­ലെ­യോ, ഇ­ട­തു­പ­ക്ഷ സാം­സ്കാ­രി­ക പ്ര­വർ­ത്ത­ക­നാ­യി­രി­ക്കു­ന്ന പോ­ലെ­യോ അല്ല. മ­ഹാ­രാ­ഷ്ട്ര­യി­ലും കർ­ണ്ണാ­ട­ക­യി­ലും. കാരണം അവിടെ നി­ങ്ങൾ ഒ­റ്റ­യ്ക്കാ­ണു്. അ­തു­കൊ­ണ്ടു് നി­ങ്ങ­ളെ വെ­ടി­വെ­ച്ചു­കൊ­ല്ലാം. നി­ങ്ങൾ റോ­ഡി­ലി­റ­ങ്ങി­യാൽ നി­ങ്ങൾ ഗു­ണ്ട­ക­ളാൽ ആ­ക്ര­മി­യ്ക്ക­പ്പെ­ടാം. എ­ന്നി­ട്ടും അവർ അവിടെ നി­ന്നു. ഇബ്സൺ ഒരു നാ­ട­ക­ത്തിൽ പ­റ­യു­ന്നു­ണ്ടു്. ഒ­റ്റ­യ്ക്കു നി­ല്ക്കു­ന്ന മ­നു­ഷ്യ­നാ­ണു് ലോ­ക­ത്തി­ലെ ഏ­റ്റ­വും ധീ­ര­നാ­യ മ­നു­ഷ്യൻ എ­ന്നു്. അ­ങ്ങ­നെ ധീ­ര­രും ശ­ക്ത­രു­മാ­യ മ­നു­ഷ്യ­രാ­യി­രു­ന്നു അ­വ­രൊ­ക്കെ. കേ­ര­ള­ത്തിൽ നമ്മൾ ഈ പ­റ­യു­ന്ന ആ­ശ­യ­ങ്ങൾ­ക്കൊ­ക്കെ ഇ­പ്പോ­ഴും പി­ന്തു­ണ­ക്കാ­രു­ണ്ടു്. ഇ­പ്പോ­ഴു­മ­തി­നു് സാ­മൂ­ഹ്യ­മാ­യ ബ­ല­മു­ണ്ടു്… അ­ക്ര­മ­ത്തി­നെ പ­ല­നി­ല­യി­ലും ചെ­റു­ക്കാ­നു­ള്ള ഒരു സം­ഘ­ടി­ത ശേഷി ഇ­ന്നു് കേ­ര­ള­ത്തി­ലു­ണ്ടു്. കേരള ത്തിൽ നമ്മൾ മ­ത­നി­ര­പേ­ക്ഷ­ത പ­റ­യു­ന്ന പോ­ലെ­യ­ല്ല ഇ­ന്ത്യ­യി­ലെ മ­ഹാ­ഭൂ­രി­പ­ക്ഷ പ്ര­ദേ­ശ­ങ്ങ­ളും. അ­തു­കൊ­ണ്ടു് അ­വ­രു­ടെ ര­ക്ത­സാ­ക്ഷി­ത്വ­ത്തി­നു് മ­ഹാ­ധീ­ര­ത­യു­ടെ ഒരു പ­രി­വേ­ഷം കൂ­ടി­യു­ണ്ടു്. അ­ല്ലാ­തെ ആ­ക­സ്മി­ക­മാ­യി വ­ന്നു­പെ­ടു­ന്ന ഒരു മ­ര­ണ­മ­ല്ല. അ­ടു­ത്ത ഇര കെ. എസ്. ഭ­ഗ­വാ­നാ ണെ­ന്നു് സുനിൽ ഷെ­ട്ടി­യു­ടെ പോ­സ്റ്റിൽ പ­റ­ഞ്ഞ­ല്ലോ. ഭഗവാൻ അ­തി­നോ­ടു് പ്ര­തി­ക­രി­ച്ച­തു്. ആ ചെ­റു­പ്പ­ക്കാ­ര­നോ­ടു് എ­നി­ക്കു് ശ­ത്രു­ത­യൊ­ന്നു­മി­ല്ല. എ­നി­യ്ക്കു് അ­യാ­ളോ­ടു് സ­ഹ­താ­പ­മു­ണ്ടു്. അയാൾ എ­ന്നോ­ടു സം­സാ­രി­ക്കേ­ണ്ട ആ­ളാ­ണെ­ങ്കിൽ ഞാൻ പോ­യി­ട്ടു് സം­സാ­രി­യ്ക്കാം… അ­ത­ല്ലാ­തെ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യൊ­ന്നും എന്നെ ഈ വാർ­ദ്ധ­ക്യ­ത്തിൽ മ­നം­മാ­റ്റാൻ ക­ഴി­യി­ല്ല എ­ന്നാ­യി­രു­ന്നു. ഇ­ങ്ങ­നെ ജീ­വി­ച്ച­വ­രാ­ണു് ഇ­വ­രൊ­ക്കെ. ഏതു സ­മ­യ­വും മ­ര­ണ­മു­ണ്ടു് എ­ന്നു് ക­രു­തി­ക്കൊ­ണ്ടു തന്നെ ഉ­റ­ച്ചു­നി­ന്ന പോ­രാ­ളി­ക­ളാ­ണു്. അതു് വലിയ ഒരു കാ­ര്യ­മാ­ണു്. കേ­ര­ള­ത്തിൽ ഇ­പ്പോൾ എ­ന്താ­ണു് സ്ഥി­തി? എ­നി­ക്കു സ­ങ്ക­ടം തോ­ന്നി­യ ഒരു കാ­ര്യം കൽ­ബുർ­ഗി­യു­ടെ വധമോ ധാ­ബോൽ­ക്ക­റു­ടെ വധമോ ഗോ­വി­ന്ദ് പൻ­സാ­ര­യു­ടെ വധമോ യ­ഥാർ­ത്ഥ­ത്തിൽ ഉ­ണ്ടാ­ക്കേ­ണ്ടു­ന്ന പ്ര­തി­ക­ര­ണ­ത്തി­ന്റെ പ­ത്തി­ലൊ­ന്നു പോലും കേ­ര­ള­ത്തി­ലു­ണ്ടാ­ക്കി­യി­ല്ല. കേ­ര­ള­ത്തി­ലെ പു­രോ­ഗ­മ­ന ഇ­ട­തു­പ­ക്ഷ സാം­സ്കാ­രി­ക­ത­യെ­ക്കു­റി­ച്ചു­ള്ള വലിയ വാ­ച­ക­മ­ടി­കൾ­ക്കു് ഒ­രർ­ത്ഥ­വു­മി­ല്ലാ­ത്ത മ­ട്ടിൽ ഈ മ­ര­ണ­ങ്ങൾ ഇ­ങ്ങ­നെ ന­മ്മു­ടെ മു­മ്പി­ലൂ­ടെ ക­ട­ന്നു­പോ­യി. കു­റ­ച്ചു് പ്ര­സ്താ­വ­ന­കൾ… പത്തോ ഇ­രു­പ­തോ പേർ ചേർ­ന്ന ചെറു യോ­ഗ­ങ്ങൾ. അ­ല്ലെ­ങ്കിൽ പത്തോ അ­മ്പ­തോ പേർ. ആ­യി­ര­ക്ക­ണ­ക്കി­നു് മ­നു­ഷ്യർ തെ­രു­വി­ലി­റ­ങ്ങേ­ണ്ട ഒരു സ­ന്ദർ­ഭ­മാ­യി­രു­ന്നു. കാരണം, ഒരു മ­നു­ഷ്യ­നെ വീ­ട്ടിൽ ചെ­ന്നു് വി­ളി­ച്ചു­ണർ­ത്തി അ­യാ­ളു­ടെ നെ­റ്റി­യിൽ വെ­ടി­വെ­ച്ചു് അയാളെ കൊ­ന്നു­ക­ള­യു­ക. അയാൾ ഒ­ന്നും ചെ­യ്തി­ട്ടി­ല്ല. അയാൾ ചില ആ­ശ­യ­ങ്ങൾ പ­റ­ഞ്ഞു. ന­ഗ്ന­പൂ­ജ ശ­രി­യ­ല്ല. ഈ ജാതി വി­വേ­ച­നം ശ­രി­യ­ല്ലാ­യെ­ന്നു് പ­റ­ഞ്ഞു. കേ­ര­ള­ത്തിൽ ഒ­രു­പാ­ടു് കോ­ലാ­ഹ­ല­ങ്ങൾ ഉ­ണ്ടാ­വു­ന്നു­ണ്ടു്. കേ­ര­ള­ത്തിൽ അൾ­ട്രാ­പ്രോ­ഗ്ര­സ്സീ­വ് എ­ന്നു­വി­ളി­ക്കു­ന്ന ഗ്രൂ­പ്പു­കൾ കൂടി ഇ­ക്കാ­ര്യ­ത്തിൽ ആത്മ പ­രി­ശോ­ധ­ന ന­ട­ത്ത­ണ­മെ­ന്ന തോ­ന്നൽ എ­നി­യ്ക്കു­ണ്ടു്. കാരണം ചും­ബ­ന­സ­മ­രം കേ­ര­ള­ത്തി­ലു­ണ്ടാ­ക്കി­യ ക്ഷോ­ഭ­ത്തി­ന്റെ നൂ­റി­ലൊ­ന്നു­പോ­ലും കൽ­ബുർ­ഗി­യു­ടെ വധം കേ­ര­ള­ത്തി­ലു­ണ്ടാ­ക്കി­യി­ല്ല. അതു് എ­ന്തി­ന്റെ തെ­ളി­വാ­ണു്. പക്ഷേ, ആ ചും­ബ­ന­സ­മ­ര­ത്തി­നു­വേ­ണ്ടി ഉ­യർ­ന്ന വാ­ദ­ങ്ങ­ളു­ടെ ആയിരം മ­ട­ങ്ങ് ശബ്ദം വാ­സ്ത­വ­ത്തിൽ ഈ മ­നു­ഷ്യ­രു­ടെ വ­ധ­ത്തി­നു­നേ­രെ ഉ­യ­രേ­ണ്ട­ത­ല്ലേ. ചും­ബ­ന­സ­മ­രം നി­ശ്ച­യ­മാ­യി­ട്ടും ശ­രി­യാ­ണു്. ഞാ­ന­തി­നെ പി­ന്തു­ണ­ച്ചു് എ­ഴു­തി­യ ആ­ളാ­ണു്. നൂറു് ശ­ത­മാ­നം പി­ന്തു­ണ­യ്ക്കു­ന്നു. എ­ന്നാൽ ന­മ്മു­ടെ രാ­ഷ്ട്രീ­യ­മാ­യ ജാ­ഗ്ര­ത­യെ­ന്നു പ­റ­യു­ന്ന­തു തന്നെ പ­ല­പ്പോ­ഴും Fashionable ആ­യി­ത്തീ­രു­ന്നു­ണ്ടു്. അ­ടി­സ്ഥാ­ന ജ­നാ­ധി­പ­ത്യ­ത്തി­നും അ­ടി­സ്ഥാ­ന മൂ­ല്യ­ങ്ങൾ­ക്കും വേ­ണ്ടി­യു­ള്ള സ­മ­ര­ങ്ങ­ളോ­ടു പ­ല­പ്പോ­ഴും നാം മൗനം പാ­ലി­യ്ക്കും. ആ സ­ന്ദർ­ഭ­ങ്ങ­ളിൽ മൗനം വരും… നി­ശ്ശ­ബ്ദ­ത വളരെ ശ­ക്ത­മാ­യി­ട്ടു് അവിടെ വളരും. മ­റി­ച്ചു് സെൻ­സേ­ഷ­ന­ണ­ലാ­യി തീ­രു­ന്ന ചില സ­ന്ദർ­ഭ­ങ്ങ­ളിൽ അതു് വളരെ പ്ര­ക­ട­ന­പ­ര­മാ­യി­ട്ടു് തീരും. ചും­ബ­ന­സ­മ­ര­ത്തി­നു ശേഷം ന­മ്മു­ടെ എല്ലാ മാ­ഗ­സി­നു­ക­ളു­ടെ­യും പ്ര­ത്യേ­ക പ­തി­പ്പി­റ­ക്കി. ധാ­ബോൽ­ക്ക­റു­ടെ മ­ര­ണ­ത്തി­നു­ശേ­ഷം ഒരു ലേഖനം പോലും വ­ന്നി­ല്ല. മൂ­ന്നു വർ­ഷ­മാ­കു­ന്നു. പൻ­സാ­രെ­യു­ടെ മ­ര­ണ­ത്തി­നു­ശേ­ഷ­വും ഒരു ലേ­ഖ­ന­വും വ­ന്നി­ല്ല. കൽ­ബുർ­ഗി­യു­ടെ മ­ര­ണ­ത്തി­നു­ശേ­ഷം എ­ന്തെ­ങ്കി­ലും വ­രു­മോ­യെ­ന്നു് ന­മു­ക്കു് നോ­ക്കി­യി­രി­ക്കാം. ഇതു് കേ­ര­ള­ത്തി­ന്റെ പു­രോ­ഗ­മ­ന­നാ­ട്യ­ത്തി­ന്റെ കൂടി പൊ­ള്ള­ത്ത­രം കാ­ണി­യ്ക്കു­ന്നു­ണ്ടു്. ഭിന്ന ലൈം­ഗി­ക­ത­യെ കു­റി­ച്ചു­ള്ള ജാ­ഗ്ര­ത­പോ­ലെ തന്നെ പ്ര­ധാ­ന­മ­ല്ലേ മ­ത­നി­ര­പേ­ക്ഷ­ത­യ്ക്കു് വേ­ണ്ടി­യു­ള്ള ജാ­ഗ്ര­ത? വർ­ഗ്ഗീ­യ­ത­യ്ക്കു് എ­തി­രാ­യു­ള്ള ജാ­ഗ്ര­ത? വർ­ഗ്ഗീ­യ­ത­യ്ക്കു് എ­തി­രാ­യ ഒരു സോ­ഷ്യൽ സ്പേ­സി­ന്റെ പ്രാ­ധാ­ന്യ­മെ­ന്താ­ണെ­ന്നു് ന­മു­ക്കു് മ­ന­സ്സി­ലാ­വ­ണ­മെ­ങ്കിൽ ആണും പെ­ണ്ണും ഒ­രു­മി­ച്ചു ന­ട­ന്നാൽ കെ­ട്ടി­യി­ട്ടു് ത­ല്ലു­ന്ന, ത­ല്ലി­ക്കൊ­ല്ലു­ന്ന മം­ഗ­ലാ­പു­ര­ത്തു് ഒരു തവണ നാം പെ­ട്ടു പോവണം. അ­പ്പോൾ ന­മു­ക്കു മ­ന­സ്സി­ലാ­കും എ­ന്താ­ണു് ഈ സ്പേ­സി­ന്റെ പ്രാ­ധാ­ന്യ­മെ­ന്നു്, കേ­ര­ള­ത്തിൽ ആ ഒരു പ്ര­ശ്ന­മു­ണ്ടു്. റാ­ഡി­ക്കൽ ലെ­ഫ്റ്റ് എന്നു ക­രു­തു­ന്ന­വർ പു­ലർ­ത്തു­ന്ന മൗ­ന­ത്തി­ലും ഒ­രു­പാ­ടു് അ­പ­ക­ട­മു­ണ്ടു്. യു­ക്തി­വാ­ദ­ത്തോ­ടോ യു­ക്തി­വാ­ദ­പ­ര­മാ­യ സ­മീ­പ­ന­ങ്ങ­ളോ­ടോ ഒക്കെ വി­യോ­ജി­പ്പു­ള്ള­വ­രു­ണ്ടാ­കും. റാ­ഡി­ക്കൽ ലെ­ഫ്റ്റ് ഗ്രൂ­പ്പു­ക­ളൊ­ക്കെ­യും യു­ക്തി­വാ­ദി­ക­ള­ല്ല. അതു് ഒരു പ­ഴ­ഞ്ചൻ ആ­ശ­യ­മാ­ണെ­ന്നൊ­ക്കെ അവർ ക­രു­തു­ന്നു­ണ്ടാ­കും. ഞാൻ പ­റ­ഞ്ഞു­വ­രു­ന്ന­തു് അ­ത്ത­രം തർ­ക്ക­ങ്ങൾ ഒ­ന്നും ഇവിടെ പ്ര­സ­ക്ത­മ­ല്ല എ­ന്ന­താ­ണു്. കാരണം വർ­ഗ്ഗീ­യ ഫാ­ഷി­സ­ത്തെ സം­ബ­ന്ധി­ച്ചു് യു­ക്തി­വാ­ദി­ക­ളോ റാ­ഡി­ക്കൽ ലെ­ഫ്റ്റോ, മെയിൻ സ്ട്രീം ലെ­ഫ്റ്റോ ത­മ്മിൽ ഒരു വ്യ­ത്യാ­സ­വു­മി­ല്ല. അവരെ സം­ബ­ന്ധി­ച്ചു് ഹി­ന്ദു­ത്വ­വർ­ഗ്ഗീ­യ­ത­യോ­ടു് ചേർ­ന്നു നി­ല്ക്കാ­ത്ത­വ­രെ­ല്ലാം ശ­ത്രു­ക്ക­ളാ­ണു്. അ­ത്ത­ര­ത്തി­ലു­ള്ള വി­ശാ­ല­മാ­യ ഒരു കരുതൽ, കേ­ര­ള­ത്തി­ലെ ലെ­ഫ്റ്റ് ഗ്രൂ­പ്പു­കൾ എന്നു ക­രു­തു­ന്ന­വ­രു­ണ്ട­ല്ലോ… അവരും പു­ലർ­ത്തേ­ണ്ട­താ­ണു്… ഈ ഐ­ക്യ­ത്തെ­ക്കു­റി­ച്ചു­ള്ളാ­രു ബോധം… അതു വേണ്ട അളവിൽ അ­വർ­ക്കു­മി­ല്ല. പ­ല­പ്പോ­ഴും വളരെ ഏ­ക­പ­ക്ഷീ­യ­മാ­യ ശ­ത്രു­താ­ബോ­ധം അവർ കൊ­ണ്ടു­ന­ട­ക്കു­ന്നു­ണ്ടു് എ­ന്നു­ത­ന്നെ­യാ­ണു് എ­നി­ക്കു തോ­ന്നി­യി­ട്ടു­ള്ള­തു്.
ചോ­ദ്യം:
അ­ദ്ധ്യാ­പ­ക­ന്റെ കൈ­വെ­ട്ടു­കേ­സ് ന്യൂ­ന­പ­ക്ഷ വർ­ഗ്ഗീ­യ ഫാ­ഷി­സ­മ­ല്ലേ വെ­ളി­വാ­ക്കി­യ­തു്?
ഉ­ത്ത­രം:
അതൊരു ഭീ­ക­ര­വാ­ദ­മാ­ണെ­ന്ന­തിൽ യാ­തൊ­രു സം­ശ­യ­വു­മി­ല്ല. ധാ­ബോൽ­ക്ക­റു­ടെ കൊ­ല­പാ­ത­ക­ത്തി­നു­ള്ള മൗ­നം­പോ­ലെ തന്നെ ജോ­സ­ഫി­ന്റെ കൈ­വെ­ട്ടി­യ തെ­മ്മാ­ടി­ത്ത­ര­ത്തി­നെ­തി­രെ­യും കേരളം പ­റ­യേ­ണ്ട­വി­ധ­ത്തിൽ പ­റ­ഞ്ഞി­ല്ല. ഭ­യാ­ന­ക­മാ­യ ഒരു നി­ശ്ശ­ബ്ദ­ത ന­മ്മു­ടെ അ­ന്ത­രീ­ക്ഷ­ത്തെ ഭ­രി­യ്ക്കു­ന്നു­ണ്ടു്. ഔ­പ­ചാ­രി­ക­മാ­യ ഇ­ത്ത­രം ശ­ബ്ദ­ങ്ങൾ അ­പ്പു­റ­മി­പ്പു­റ­മൊ­ക്കെ കേൾ­ക്കു­ന്നു­ണ്ടു്. പ്ര­സ്താ­വ­ന­കൾ. ഇ­പ്പോൾ കൽ­ബുർ­ഗി കൊ­ല്ല­പ്പെ­ട്ട­പ്പോൾ വൈ­കാ­രി­ക­മാ­യ തീ­വ്ര­ത­യോ­ടെ­യു­ള്ള യാ­തൊ­രു­വി­ധ ഉ­യിർ­ത്തെ­ഴു­ന്നേ­ല്പു­ക­ളും കേ­ര­ള­ത്തിൽ ഉ­ണ്ടാ­യി­ട്ടി­ല്ല. മ­റി­ച്ചു് ഒ­റ്റ­തി­രി­ഞ്ഞ ചില ജാ­ഥ­യൊ­ക്കെ ന­ട­ന്നു. അ­തി­നേ­ക്കാൾ എ­ത്ര­യോ ശ­ക്ത­മാ­യി­രു­ന്നു കർ­ണ്ണാ­ട­ക­യിൽ കു­റ­ച്ചാ­ളു­ക­ളാ­ണെ­ങ്കി­ലും വൈ­കാ­രി­ക­മാ­യി സം­ഘ­ടി­ച്ചു് ഒ­രു­മി­ച്ചു നി­ന്ന­തു്. അതു്, ന­മ്മു­ടെ വലിയ ഒരു പ­രി­മി­തി­യാ­ണു്. മ­ദ്ധ്യ­വർ­ഗ്ഗ­യാ­ഥാ­സ്ഥി­തി­ക­ത്വം പി­ടി­മു­റു­ക്കി­യ­തു­കൊ­ണ്ടു് ഉ­ല്പ­തി­ഷ്ണു­ത്വം വളരെ കു­റ­വാ­യി­രി­ക്കു­ന്നു. ഉ­ല്പ­തി­ഷ്ണു­ക്കൾ ഒ­റ്റ­തി­രി­ഞ്ഞു് ഒ­റ്റ­യ്ക്കി­രി­ക്കു­ന്നു. അ­ല്ലെ­ങ്കിൽ അവരെ മാ­റ്റി­നി­റു­ത്തി­യി­രി­യ്ക്കു­ന്നു. അതു് മാ­റ്റി­യെ­ടു­ക്കു­ക­യെ­ന്ന വ­ലി­യൊ­രു ദൗ­ത്യ­മാ­ണു് കേ­ര­ള­ത്തി­ലെ ഇ­ട­തു­പ­ക്ഷ­ത്തി­നു് ഇ­ന്നു­ള്ള­തു്. അതു് ഏ­ത­ള­വിൽ ചെ­യ്യാൻ ക­ഴി­യു­ന്നു­വോ ആ അ­ള­വി­ലാ­യി­രി­ക്കും ഇ­ട­തു­പ­ക്ഷം ഭാ­വി­യി­ലേ­ക്കു് നീ­ങ്ങു­ക.
ചോ­ദ്യം:
ഇനി വർ­ഗ്ഗ­സ­മ­ര­മ­ല്ല വർ­ഗ്ഗീ­യ സം­ഘ­ട്ട­ന­ങ്ങ­ളേ ഉ­ണ്ടാ­വൂ എന്ന ഹ­ണ്ടീ­ങ്ടൺ വാദം ശ­രി­യാ­വു­ക­യാ­ണോ?
ഉ­ത്ത­രം:
അ­ങ്ങ­നെ ക­രു­തി­ക്കൂ­ട… സാ­മു­വൽ ഹ­ണ്ടിം­ഗ്ൺ പ­റ­യു­ന്ന ഒരു അ­ടി­സ്ഥാ­ന കാ­ര്യം സ­മ്പ­ത്തു്, വർ­ഗ്ഗ­പ­ര­മാ­യ ഉ­ള്ള­ട­ക്കം, സാ­മൂ­ഹി­ക അ­സ­മ­ത്വം ഇതിനെ ചൊ­ല്ലി­യൊ­ക്കെ ലോ­ക­ത്തു­ണ്ടാ­വു­ന്ന ക­ലാ­പ­ങ്ങ­ളോ തർ­ക്ക­ങ്ങ­ളോ അ­വ­സാ­നി­ച്ചു ക­ഴി­ഞ്ഞു. ഇനി സം­സ്കാ­ര­ത്തെ ചൊ­ല്ലി­യു­ള്ള ക­ലാ­പ­ങ്ങൾ അഥവാ മതം ആണു് വി­ഷ­യ­മാ­കു­ക. ഇ­ന്ത്യ­യിൽ വാ­സ്ത­വ­ത്തിൽ ഹി­ന്ദു­ത്വ­ത്തി­ന്റെ ഫാ­ഷി­സ്റ്റ് പ്ര­കൃ­തം നോ­ക്കി­യാൽ നി­ങ്ങൾ­ക്കു് കാണാൻ പ­റ്റും ‘മത’മെ­ന്നു പ­റ­യു­ന്ന­ത­ല്ല. അ­തി­ന്റെ അ­ടി­സ്ഥാ­ന കാരണം. മതം ഇ­പ്പോൾ ഒരു സം­ഘാ­ട­ന­യു­ക്തി­യാ­യി­രി­ക്കു­ന്നു. മ­ത­മെ­ന്നു പ­റ­യു­ന്ന സം­ഘാ­ട­ന­യു­ക്തി ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് മൂ­ല­ധ­ന­ത്തി­ന്റെ­യും കോർ­പ്പ­റേ­റ്റ്വ­ത്ക്ക­ര­ണ­ത്തി­ന്റെ­യും കൂടി താ­ത്പ­ര്യ­ങ്ങ­ളാ­ണു് ഇ­പ്പോൾ പ്ര­വർ­ത്തി­ക്കു­ന്ന­തു്. ക­ഴി­ഞ്ഞ തെ­ര­ഞ്ഞെ­ടു­പ്പിൽ കോർ­പ്പ­റേ­റ്റു­ക­ളു­ടെ അ­ക­മ­ഴി­ഞ്ഞ പി­ന്തു­ണ ഒ­റ്റ­ക്കെ­ട്ടാ­യി കി­ട്ടി­യി­ട്ടി­ല്ലാ­യി­രു­ന്നെ­ങ്കിൽ മോദി വിജയം നേ­ടി­ല്ലാ­യി­രു­ന്നു­വെ­ന്ന­തിൽ സം­ശ­യ­മൊ­ന്നു­മി­ല്ല­ല്ലോ. ഇ­പ്പോൾ­ത­ന്നെ എ­ന്താ­ണു് ചെ­യ്തു­കൊ­ണ്ടി­രി­യ്ക്കു­ന്ന­തു്. അ­ധി­കാ­ര­ത്തി­ലെ­ത്തി­യ­തി­നു­ശേ­ഷം, ഉ­ട­നീ­ളം കോർ­പ്പ­റേ­റ്റ് താ­ത്പ­ര്യ­ങ്ങൾ­ക്കു് അ­നു­കൂ­ല­മാ­യ നി­ല­പാ­ടെ­ടു­ത്തു­കൊ­ണ്ടി­രി­യ്ക്കു­ക­യാ­ണു്. അ­തേ­സ­മ­യം പൊതു ജീ­വി­ത­ത്തി­ലു­ട­നീ­ളം വർ­ഗ്ഗീ­യ­ത­യെ മുൻ­നിർ­ത്തി­യു­ള്ള സം­ഘർ­ഷ­ങ്ങൾ നി­ര­ന്ത­രം സൃ­ഷ്ടി­ച്ചു­കൊ­ണ്ടു് സം­വാ­ദം മു­ഴു­വൻ അ­തി­ലേ­ക്കു തി­രി­ച്ചു­വി­ടു­ക­യാ­ണു്. തൊഴിൽ നി­യ­മ­ങ്ങൾ മാ­റ്റാൻ തീ­രു­മാ­നി­ച്ചു. രാ­ജ­സ്ഥാ­നി­ലും മ­ദ്ധ്യ­പ്ര­ദേ­ശി­ലും ഒക്കെ വ­ന്നു­ക­ഴി­ഞ്ഞു. ഇ­ന്ത്യ­യി­ലാ­കെ കൊ­ണ്ടു­വ­രു­മെ­ന്നു് ക­രു­തു­ന്നു. അ­തി­നാ­യി ശ്ര­മി­യ്ക്കു­ന്നു. ഇതു ന­മ്മു­ടെ പൊ­തു­ജീ­വി­ത­ത്തിൽ ചർ­ച്ച­യാ­വു­ന്നു­ണ്ടോ? ആ­സൂ­ത്ര­ണ ക­മ്മീ­ഷൻ പി­രി­ച്ചു­വി­ട്ടു. അതു ചർ­ച്ച­യാ­യോ…? ICHR അ­ട­ക്ക­മു­ള്ള, പൂ­ന­ഫി­ലിം ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് അ­ട­ക്ക­മു­ള്ള, വലിയ സ്ഥാ­പ­ന­ങ്ങ­ളെ പ­ര­മാ­വ­ധി ജീർ­ണ്ണ­ത­യി­ലേ­ക്കു് എ­ത്തി­ച്ചു. ഒ­ന്നും ചർ­ച്ച­യാ­വു­ന്നി­ല്ല. ചർ­ച്ച­യു­ടെ മ­ണ്ഡ­ല­ത്തിൽ എ­ന്താ­ണു്…? അവിടെ ഘർ­വാ­പ­സി­യു­ണ്ടു്… വർ­ഗ്ഗീ­യ സം­ഘർ­ഷ­ങ്ങ­ളു­ണ്ടു്. അ­താ­യ­തു് വർ­ഗ്ഗീ­യ സം­ഘർ­ഷ­ങ്ങ­ളു­ടെ ഒരു മറ ഇ­പ്പു­റം സൃ­ഷ്ടി­ച്ചു­കൊ­ണ്ടു് ജ­നാ­ധി­പ­ത്യ­പ­ര­മാ­യ സ്ഥാ­പ­ന­ങ്ങ­ളെ തന്നെ ത­കർ­ക്കു­ന്ന നി­ല­യിൽ വർ­ഗ്ഗീ­യ ഫാ­ഷി­സം മു­ന്നോ­ട്ടു പോയി. നമ്മൾ നേ­ര­ത്തെ പ­റ­ഞ്ഞ­തു­പോ­ലെ, ജ­നാ­ധി­പ­ത്യ­ത്തെ തന്നെ ഒരു പു­റ­ന്തോ­ടാ­ക്കി മാ­റ്റി­ക്കൊ­ണ്ടു് മൂ­ല­ധ­ന­താ­ത്പ­ര്യ­ങ്ങൾ ന­ട­പ്പി­ലാ­ക്കു­ന്ന ഒ­ന്നാ­യി­ട്ടു് ഈ ഭ­ര­ണ­വും ഫാ­ഷി­സ്റ്റു­ക­ളു­ടെ താ­ത്പ­ര്യ­വും മാ­റി­യി­ട്ടു­ണ്ടു്. ഇതു് ഹ­ണ്ടിം­ഗ­ന്റെ യു­ക്തി­യി­ലേ­ക്കു് ലോകം നീ­ങ്ങു­ക­യാ­ണെ­ന്ന­തി­ന്റെ തെ­ളി­വ­ല്ല.
ചോ­ദ്യം:
മ­താ­ത്മ­ക­മാ­യ സ്വ­ത്വ­മാ­ണു് പ്ര­ധാ­ന­മെ­ന്നു വാ­ദി­യ്ക്കു­ന്ന ന്യൂ­ന­പ­ക്ഷ­വർ­ഗ്ഗീ­യ­ത അ­തി­ശ­ക്ത­മാ­യി വ­രു­ന്നു­ണ്ടു്.
ഉ­ത്ത­രം:
അതു് ലോ­ക­മെ­മ്പാ­ടു­മു­ണ്ടു്. ഐ. എസ്. എന്നു പ­റ­യു­ന്ന­തു്, ഇ­സ്ലാ­മി­നു് എ­ന്തെ­ങ്കി­ലും ത­ര­ത്തിൽ അ­ഭി­മാ­ന­മാ­ണെ­ന്നു് വെ­ളി­വു­ള്ള ഒ­രാൾ­ക്കും ക­രു­താൻ പ­റ്റി­ല്ല­ല്ലോ… വെ­ളി­വു­ള്ളൊ­രാൾ­ക്കും ക­രു­താൻ പ­റ്റി­ല്ല. കാരണം മ­ഹ­ത്താ­യ സാം­സ്കാ­രി­ക സ്ഥാ­പ­ന­ങ്ങ­ളെ മു­ഴു­വൻ തവിടു പൊ­ടി­യാ­ക്കു­ക… മ­നു­ഷ്യ­രെ ത­ല­യ­റു­ത്തു കൊ­ല്ലു­ക… ആ­കാ­വു­ന്ന­ത്ര ക്രൂ­ര­ത­കൾ, പൈ­ശാ­ചി­ക­ത­കൾ എ­ല്ലാം ന­ട­ത്തു­ക. ഇ­തെ­ല്ലാം മ­ത­ത്തി­ന്റെ അ­ക്കൗ­ണ്ടിൽ എ­ഴു­തു­ക­യും ചെ­യ്യു­ക. വാ­സ്ത­വ­ത്തിൽ ഗാ­ന്ധി­യെ വെ­ടി­വെ­ച്ചു കൊ­ല്ലു­ന്ന ആർ. എസ്. എ­സ്സു­കാ­ര­ന്റെ ഹി­ന്ദു­ത്വം, ഹൈ­ന്ദ­വ­ത അ­വ­കാ­ശ­പ്പെ­ടു­ന്ന­തി­നേ­ക്കാൾ ഹീ­ന­മാ­ണ­ല്ലോ ഐ. എ­സി­ന്റെ ഇ­സ്ലാ­മി­ക താ­ത്പ­ര്യം. അ­ത്ത­ര­ത്തി­ലു­ള്ള അ­ങ്ങേ­യ­റ്റം മ­ത­വി­രു­ദ്ധ­മാ­യ മൂ­ല്യ­ങ്ങൾ മ­ത­ത്തി­ന്റെ അ­ക്കൗ­ണ്ടിൽ സ്ഥാ­പി­ക്കു­വാ­നു­ള്ള ശ്രമം ഇ­സ്ലാ­മി­ന്റെ പേ­രി­ലും ന­ട­ക്കു­ന്നു­ണ്ടു്. മ­ത­സ്വ­ത്വ­ത്തെ നി­ങ്ങൾ ഏ­കാ­ത്മ­ക­മാ­യി കാ­ണു­ന്ന­തോ­ടെ നി­ങ്ങൾ വർ­ഗ്ഗീ­യ­വാ­ദി­യാ­വും. അതിൽ സം­ശ­യ­മൊ­ന്നും വേണ്ട. കാരണം മ­ത­മെ­ന്നു പ­റ­യു­ന്ന­തു് inclusive ആ­യി­ട്ട­ല്ല. Exclusive ആ­യി­ട്ടാ­ണു് നി­ങ്ങ­ള­പ്പോൾ കാണാൻ തു­ട­ങ്ങു­ക. ഞാൻ നേ­ര­ത്തെ പറഞ്ഞ കാ­ര്യം ഒ­ന്നു­കൂ­ടി വി­ശ­ദീ­ക­രി­ക്കാം. അ­താ­യ­തു് സാ­ഹോ­ദ­ര്യ­മെ­ന്ന­താ­ണു് ഇ­സ്ലാ­മി­ക­മാ­യ മ­താ­നു­ഭ­വ­ത്തി­ന്റെ കാതൽ. സാ­മൂ­ഹി­ക നീ­തി­യെ­ന്ന­താ­ണു് അ­തി­ന്റെ കാതൽ എ­ന്നൊ­രാൾ ക­രു­തി­ക്ക­ഴി­ഞ്ഞാൽ അ­ല്ലെ­ങ്കിൽ സ്നേ­ഹ­മാ­ണു് ക്രൈ­സ്ത­വ­ത­യു­ടെ കാതൽ എ­ന്നൊ­രാൾ ക­രു­തി­ക്ക­ഴി­ഞ്ഞാൽ അ­യാ­ളു­ടെ മ­ത­ബോ­ധം Inclusive ആണു്, കാരണം അതിൽ പി­ന്നെ വേ­റൊ­രാ­ളെ പു­റ­ത്തു് നിർ­ത്താൻ പ­റ്റി­ല്ല. ഏ­ക­ത­യാ­ണു് എന്റെ ഹൈ­ന്ദ­വ­ത—ഏകം… അ­ദ്വൈ­തം എ­ന്ന­താ­ണെ­ങ്കിൽ പി­ന്നെ അ­പ്പു­റ­മി­ല്ല­ല്ലോ… അ­താ­ണു് ഞാൻ പ­റ­ഞ്ഞ­തു് മ­ത­ത്തി­ന്റെ കാ­ത­ലാ­യ മൂ­ല്യ­ത്തി­ലേ­ക്കു് നീ­ങ്ങി­യാൽ നി­ങ്ങൾ അ­തു­വ­ഴി തന്നെ ഒരു ethical position (നൈതിക നി­ല­പാ­ടു്) എ­ടു­ക്കേ­ണ്ടി വരും. ഏകം എന്നു ക­രു­തി­യാൽ പി­ന്നെ വി­ഭ­ജ­ന­ത്തി­ന്റെ യു­ക്തി അ­പ്പു­റ­ത്തു­ണ്ടെ­ങ്കിൽ നി­ങ്ങൾ­ക്കു് അതിനെ എ­തിർ­ക്കാ­തി­രി­ക്കാൻ പ­റ്റി­ല്ല. കാരണം നി­ങ്ങ­ളു­ടെ മത ബോധം അതല്ല. മ­ത­ത്തി­ന്റെ കാ­ത­ലി­ലേ­ക്കു് ചെ­ന്നാൽ ഇ­ങ്ങ­നെ­യും കാണാം. ഇ­പ്പോൾ പ­ല­പ്പോ­ഴും മ­ത­നി­ര­പേ­ക്ഷ­മാ­യ ആ­ത്മീ­യ­ത­യെ­ന്നു് പ­റ­യു­മ­ല്ലോ… അതു് ഈ അർ­ത്ഥ­ത്തി­ലാ­ണു്. നി­ങ്ങൾ ക്രൈ­സ്ത­വ­ത­യെ സ്നേ­ഹ­മാ­യി സ്വീ­ക­രി­ച്ചാൽ പി­ന്നെ ക്രി­സ്ത്യാ­നി­യെ മാ­ത്ര­മേ ഞാൻ സ്നേ­ഹി­ക്കു­ക­യു­ള്ളൂ. അ­ല്ലാ­ത്ത­വ­നെ സ്വീ­ക­രി­യ്ക്ക­ക­യി­ല്ല എ­ന്നു­പ­റ­യു­ന്ന­തിൽ എന്തു ക­ഥ­യാ­ണു­ള്ള­തു്? നി­ങ്ങൾ എ­ല്ലാ­വ­രേ­യും സ്നേ­ഹി­ക്ക­ണ­മ­ല്ലോ…? നി­ങ്ങൾ ഒ­ന്നേ­യു­ള്ളൂ… ഏ­ക­മാ­ണു് എന്നു ക­രു­തി­യാൽ പി­ന്നെ അ­പ്പു­റ­ത്താ­രാ­ണു് ഉ­ള്ള­തു്? മ­ത­ത്തി­ന്റെ കാ­ത­ലി­ലേ­ക്കു് ക­ട­ന്നു­നി­ന്നാൽ മ­ത­ത്തി­നു തന്നെ ഒരു ethical position വ­രി­ക­യാ­ണു്. ഈ ആ­ചാ­ര­മ­ത­ത്തി­നു് അ­പ്പോൾ എ­ന്തു­സം­ഭ­വി­യ്ക്കും? ധാർ­മ്മി­ക മാ­ന­ത്തി­ലേ­ക്കു് വ­രു­മ്പോൾ മതം Inclusive ആകും. ഒ­ന്നേ­യു­ള്ളൂ­വെ­ന്നു് ക­രു­തി­യാൽ പി­ന്നെ ആ ഒ­ന്നിൽ എ­ല്ലാം വരണം. സാ­ഹോ­ദ­ര്യ­മാ­ണെ­ന്നു് ക­രു­തി­യാൽ എ­ല്ലാം വ­ന്ന­ല്ലോ. മ­റി­ച്ചു് ഈ ആ­ചാ­ര­മാ­ണു് മ­ത­മെ­ന്നു ക­രു­തി­യാൽ ഈ ആ­ചാ­ര­മ­ല്ലാ­ത്ത­വ­രൊ­ക്കെ പു­റ­ത്താ­യി. ഈ ആ­ചാ­ര­ങ്ങൾ പാ­ലി­യ്ക്ക­മ്പോ­ഴാ­ണു് നി­ങ്ങൾ ഈ മ­ത­ത്തി­നു­ള­ളി­ലാ­വു­ന്ന­തു് എന്നു ക­രു­തി­യാൽ വ്യ­ത്യ­സ്ത ആ­ചാ­ര­ങ്ങ­ളു­ള്ള എ­ല്ലാ­വ­രും മ­ത­ത്തി­നു് പു­റ­ത്താ­യി. അ­തു­കൊ­ണ്ടു് ആ­ചാ­ര­പ­ര­മാ­യി മ­ത­ത്തെ ഉൾ­ക്കൊ­ള്ളു­മ്പോൾ നി­ങ്ങൾ മ­ത­ത്തെ അ­തി­ന്റെ ധാർ­മ്മി­ക­മാ­ന­ത്തി­നു് പു­റ­ത്തേ­ക്കു കൊ­ണ്ടു­പോ­വു­ക­യാ­ണു്. അ­പ്പോൾ മതം exclusive ആകും. പു­റം­ത­ള്ളാൻ തു­ട­ങ്ങും. ധാർ­മ്മി­ക­മാ­ന­ത്തി­ലേ­ക്കു്… മൂ­ല്യ­ങ്ങ­ളി­ലേ­ക്കു വ­ന്നാ­ലോ മ­ത­ത്തി­നു് ഒരു inclusive character വരും. ഞാൻ പ­റ­യു­ന്ന­തു് മതം എ­പ്പോ­ഴെ­ങ്കി­ലും ഇ­ങ്ങ­നെ കേ­വ­ല­വും ശു­ദ്ധ­വു­മാ­യ ഒരു മൂ­ല്യ­മാ­യി നി­ല­നി­ന്നി­രു­ന്നു­വെ­ന്ന­ല്ല. അ­ങ്ങ­നെ ച­രി­ത്ര­ത്തിൽ മതം നി­ല­നി­ന്നി­ട്ടേ­യി­ല്ല. പക്ഷേ, മ­ത­ത്തി­നു് അ­ങ്ങ­നെ­യൊ­രു സ്പേ­സ് ഉ­ണ്ടു്. ആ ഇ­ട­ത്തെ ശ­ക്തി­പ്പെ­ടു­ത്താ­നാ­ണു് ന­വോ­ത്ഥാ­ന­ഘ­ട്ട­ത്തി­ലൊ­ക്കെ ശ്ര­മ­മു­ണ്ടാ­യ­തു്. ഭ­ക്തി­പ്ര­സ്ഥാ­ന­ത്തി­ലും വി­മോ­ച­ന­ദൈ­വ­ശാ­സ്ത്ര­ത്തി­ലും ഒക്കെ അ­താ­ണു­ണ്ടാ­യി­രു­ന്ന­തു്. നേരെ മ­റി­ച്ചു് exclusive ആയ മ­ത­ത്തെ ശ­ക്തി­പ്പെ­ടു­ത്താ­നാ­ണു് ഫാ­ഷി­സം ശ്ര­മി­ക്കു­ന്ന­തു്. ഇ­ത്ത­രം exclusion-​ന്റെ മ­റു­യു­ക്തി ഇവിടെ കൊ­ണ്ടു­വ­രാ­നാ­ണു് ന്യൂ­ന­പ­ക്ഷ വർ­ഗ്ഗീ­യ­ത ഇ­പ്പോൾ ശ്ര­മി­യ്ക്കു­ന്ന­തു്.
ചോ­ദ്യം:
സാർ­വ്വ­ലൗ­കി­ക­മാ­യ ഒരു മ­താ­ചാ­രം ഏ­തെ­ങ്കി­ലും മ­ത­ത്തി­ലു­മു­ണ്ടോ?
ഉ­ത്ത­രം:
നി­ങ്ങൾ അതു ചെ­യ്യ­രു­തു്… ഇതു ചെ­യ്യ­രു­തു്… ഇതു മാ­ത്ര­മാ­ണു് ആചാരം. സാർ­വ്വ­ലൗ­കി­ക­മാ­യ ഒരു മ­താ­ചാ­രം ഒരു മ­ത­ത്തി­ലു­മി­ല്ല. അ­ങ്ങ­നെ ന­മു­ക്കു സ­ങ്ക­ല്പി­ക്കാം, ച­രി­ത്ര­ത്തി­ന്റെ ഓരോ ഘ­ട്ട­ത്തി­ലെ­യും ആ­ചാ­ര­ങ്ങൾ പ­ല­താ­യി പ­രി­ണ­മി­ച്ചു് പ­രി­ണ­മി­ച്ചു് വ­ന്നി­ട്ടു­ള്ള­താ­ണു്. ഇ­പ്പോ­ഴു­ള്ള ഒ­രാ­ചാ­ര വ്യ­വ­സ്ഥ­യാ­ണു് മ­ത­ത്തി­ന്റെ ശാ­ശ്വ­ത­മാ­യ ഒ­രാ­ചാ­ര­വ്യ­വ­സ്ഥ­യെ­ന്നു­ള്ള വാദം അ­സം­ബ­ന്ധം നി­റ­ഞ്ഞൊ­രു ആ­ശ­യ­മാ­ണു്. ഇ­പ്പോൾ ഒ­രാ­ചാ­ര­മു­ണ്ടു്… നൂറു് കൊ­ല്ലം മു­മ്പു് ഉ­ണ്ടാ­യി­രു­ന്ന മ­താ­ചാ­ര­ങ്ങൾ ഒരു മ­ത­ത്തി­ലും ഇ­ന്നു് അ­തേ­പ­ടി നി­ല­നി­ല്ക്കു­ന്നി­ല്ല. സ്വ­വർ­ഗ്ഗാ­നു­രാ­ഗ­ത്തെ ത­ള്ളി­ക്ക­ള­ഞ്ഞി­രു­ന്ന സ­ഭ­ക്കു് സ്വ­വർ­ഗ്ഗാ­നു­രാ­ഗി­കൾ­ക്കും ദൈ­വാ­നു­ഭ­വ­ത്തി­നാ­യു­ള്ള ആ­ഗ്ര­ഹ­മു­ണ്ടെ­ങ്കിൽ അതിനെ ത­ട­യേ­ണ്ട­തി­ല്ലാ­യെ­ന്നു് പ­റ­യേ­ണ്ട സ്ഥി­തി­യു­ണ്ടാ­യ­ല്ലോ… മാർ­പാ­പ്പ പ­റ­ഞ്ഞ­ല്ലോ. ഒരു സ്വ­വർ­ഗ്ഗാ­നു­രാ­ഗി ക്രി­സ്തു­വി­നെ ആ­ഗ്ര­ഹി­ക്കു­ന്നു­വെ­ങ്കിൽ അ­രു­തെ­ന്നു പറയാൻ ഞാ­നാ­രാ­ണു്? ഈ ചോ­ദ്യ­മു­യർ­ത്തി­യ­തു് മാർ­പാ­പ്പ­യാ­ണു്. മാർ­പാ­പ്പ­യേ­ക്കാൾ വ­ലു­ത­ല്ല­ല്ലോ നാ­ട്ടി­ലെ വി­ശ്വാ­സ­ത്തി­ന്റെ ന­ട­ത്തി­പ്പു­കാർ. അ­പ്പോൾ ഇ­ക്കാ­ര്യ­ങ്ങൾ എ­ല്ലാ­റ്റി­ലും വ­ന്നു­കൊ­ണ്ടി­രി­യ്ക്കു­ന്നു. ഇ­ന്നി­പ്പോൾ ഈ ന്യൂ­ന­പ­ക്ഷ­വർ­ഗ്ഗീ­യ­ത­യു­ടെ അ­ക്കൗ­ണ്ട് എന്നു പ­റ­യു­ന്ന­തും മ­ത­ത്തി­നു് എ­തി­രാ­ണു് ! അ­വ­രു­ടെ മ­ത­ത്തി­നു­മെ­തി­രാ­ണു്. അ­തു­കൊ­ണ്ടു് ആ­ത്യ­ന്തി­ക­മാ­യി ഒറ്റ ഗു­ണ­മേ­യു­ള്ളൂ. അതു് ഫാ­ഷി­സ്റ്റു­കൾ­ക്കു് കു­റ­ച്ചു­കൂ­ടി സ­ഹാ­യ­ക­മാ­ണു്. ഞാൻ നേ­ര­ത്തെ പറഞ്ഞ ഒരു ആ­ശ­യ­മു­ണ്ട­ല്ലോ. പ­ങ്കു­വെ­യ്പ്പാ­ണു് പ്ര­ധാ­നം. അ­പ­ര­വ­ത്ക്ക­ര­ണ­മ­ല്ല. ഈ അ­പ­ര­വ­ത്ക്ക­ര­ണ­ത്തെ കൂ­ടു­തൽ തീ­വ്ര­മാ­ക്കു­ന്ന­തി­നു് മാ­ത്ര­മെ ന്യൂ­ന­പ­ക്ഷ­വർ­ഗ്ഗീ­യ­ത­യു­ടെ പ്ര­വ­ണ­ത­കൾ കൊ­ണ്ടു കഴിയൂ. അതു് സ്വ­ത്വ­ബോ­ധ­ത്തി­ന്റെ­യോ സ്വ­ത്വ­സാ­ക്ഷാ­ത്ക്കാ­ര­ത്തി­ന്റെ­യോ രൂ­പ­മാ­ണെ­ന്നൊ­ക്കെ പ­റ­ഞ്ഞി­ട്ടു് വലിയ കാ­ര്യ­മു­ണ്ടെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നി­ല്ല. ന്യൂ­ന­പ­ക്ഷ­ത്തി­ന്റെ സാ­മ്പ­ത്തി­ക­വും സാ­മൂ­ഹി­ക­വു­മാ­യ വ­ളർ­ച്ച­യും ഇ­രു­വി­ഭാ­ഗ­വും പ­ല­രീ­തി­യിൽ വ­ഴി­തി­രി­ച്ചു­വി­ടു­ക­യാ­ണ­ല്ലോ. സാ­മ്പ­ത്തി­ക­മാ­യ ഉ­ന്ന­മ­നം എ­ന്നു­പ­റ­യു­ന്ന­തു് കു­റ്റ­മ­ല്ല. ഏ­തെ­ങ്കി­ലു­മൊ­രു പ്ര­ദേ­ശ­ത്തു് സാ­മ്പ­ത്തി­ക പി­ന്നാ­ക്കാ­വ­സ്ഥ­യിൽ ക­ഴി­ഞ്ഞി­രു­ന്ന ഒരു മ­ത­വി­ഭാ­ഗ­ത്തിൽ­പ്പെ­ട്ട­വർ സാ­മ്പ­ത്തി­ക­വും സാ­മൂ­ഹി­ക­വു­മാ­യ വ­ളർ­ച്ച നേ­ടു­ന്നു­വെ­ന്നു­പ­റ­ഞ്ഞാൽ അതു് ഒരു പോ­രാ­യ്മ­യ­ല്ല. അതു് ന­മ്മു­ടെ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ബ­ല­മാ­ണു്. പക്ഷേ, പ്ര­ശ്ന­മെ­ന്താ­ണെ­ന്നു വെ­ച്ചു­ക­ഴി­ഞ്ഞാൽ ഇതു് അ­പ­ര­വ­ത്ക്ക­ര­ണ­ത്തി­ന്റെ ഒ­രാ­യു­ധ­മാ­ക്കി ഉ­പ­യോ­ഗി­യ്ക്ക­രു­തു്. മ­റ്റു­ള്ള­വർ അ­തു­പ­യോ­ഗി­ക്കാൻ അവർ അ­നു­വ­ദി­യ്ക്കു­ക­യും ചെ­യ്യ­രു­തു്. ഇ­പ്പോൾ ഈ അ­പ­ര­വ­ത്ക്ക­ര­ണം ശ­ക്തി­പ്പെ­ട്ടു­കൊ­ണ്ടേ­യി­രി­യ്ക്കു­ക­യാ­ണു്. ന്യൂ­ന­പ­ക്ഷ­പ­രം എ­ന്നു­പ­റ­യു­ന്ന പല പ്ര­വർ­ത്ത­ന­ങ്ങ­ളും ഈ പ­ങ്കു­വെ­യ്പ്പി­ന്റെ­യും പ­ര­സ്പ­രാ­ശ്രി­ത­ത്വ­ത്തി­ന്റെ­യും സം­സ്കാ­ര­ത്തെ ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്ന­തി­നു­പ­ക­രം അ­പ­ര­വ­ത്ക്ക­ര­ണ­ത്തി­ന്റെ യു­ക്തി­യെ കൂ­ടു­തൽ കൂ­ടു­തൽ ശ­ക്തി­പ്പെ­ടു­ത്തി­കൊ­ണ്ടി­രി­യ്ക്കു­ക­യാ­ണു്. അതു ത­ത്ക്കാ­ല­ത്തേ­ക്കു് എന്തു നേ­ട്ട­മു­ണ്ടാ­ക്കി­കൊ­ടു­ത്താ­ലും വി­ശാ­ലാർ­ത്ഥ­ത്തിൽ അതു ഭ­യ­ങ്ക­ര­മാ­യ സാ­മൂ­ഹ്യ പ്ര­ത്യാ­ഘാ­ത­ങ്ങൾ ഉ­ണ്ടാ­ക്കും… അ­വർ­ക്കും പൊ­തു­സ­മൂ­ഹ­ത്തി­നും: ന­മ്മു­ടെ ഈ പ­ര­സ്പ­രാ­ശ്രി­ത­ത്വ­ത്തിൽ അ­ധി­ഷ്ഠി­ത­മാ­യ, പ­ങ്കു­വെ­യ്പ്പി­ന്റെ­താ­യ ഒരു സാം­സ്കാ­രി­ക­ത­ല­ത്തെ നാം ഉ­യർ­ത്തി­പ്പി­ടി­ക്ക­ണം. ഏ­കാ­ത്മ­ക­മാ­യ ഒരു മ­ത­സ്വ­ത്വ­മെ­ന്ന ധാ­ര­ണ­യെ സ­മ്പൂർ­ണ്ണ­മാ­യി നി­ര­സി­യ്ക്കു­ക­യും വേണം.
ചോ­ദ്യം:
ഏ­കാ­ത്മ­ക­മ­ത­സ്വ­ത്വ­വാ­ദം പ്രാ­യോ­ഗി­ക­മാ­യി വ­ലി­യൊ­രു അ­സം­ബ­ന്ധ­മ­ല്ലേ?
ഉ­ത്ത­രം:
നി­ശ്ച­യ­മാ­യി­ട്ടും, അതു് സാ­ങ്ക­ല്പി­ക­മ­ല്ലേ… അ­ങ്ങ­നെ ഏ­കാ­ത്മ­ക­മാ­യ ഒരു മതം എ­പ്പോ­ഴെ­ങ്കി­ലു­മു­ണ്ടോ… ഹി­ന്ദു­മ­ത­മെ­ന്നു് പ­റ­യു­ന്നു… വേ­ദാ­ന്ത­മാ­ണു് അ­ല്ലെ­ങ്കിൽ അ­ദ്വൈ­ത­മാ­ണു് അ­തി­ന്റെ ദർശനം എന്നു പ­റ­ഞ്ഞു ക­ഴി­ഞ്ഞാൽ ഈ അ­ദ്വൈ­ത­മാ­യി­ട്ടാ­ണോ ന­മ്മ­ളീ കാ­ണു­ന്ന ഹി­ന്ദു­മ­തം ച­രി­ത്ര­ത്തിൽ ജീ­വി­ച്ച­തു്? ഇ­പ്പോൾ നാനാ ത­ല­ങ്ങ­ളിൽ ജീ­വി­ച്ചു­കൊ­ണ്ടി­രി­യ്ക്ക­ന്ന­തു്? സ്നേ­ഹ­മാ­ണു് ക്രി­സ്തു­മ­ത­ത്തി­ന്റെ ത­ത്വ­മെ­ന്നു് പറയാം. പക്ഷേ, ച­രി­ത്ര­ത്തിൽ ക്രി­സ്തു­മ­തം ജീ­വി­ച്ച­തു് സ്നേ­ഹ­ത്തി­ന്റെ ജീ­വി­തം മാ­ത്ര­മൊ­ന്നു­മ­ല്ല­ല്ലോ. പ­രി­ശു­ദ്ധ ഇ­സ്ലാം ഇ­താ­ണു്. ഇ­ന്ന­യി­ന്ന­താ­ണു് എന്നു പ­റ­ഞ്ഞാൽ… അ­ങ്ങ­നെ­യാ­ണോ പ­രി­ശു­ദ്ധ ഇ­സ്ലാം ച­രി­ത്ര­ത്തി­ലു­ള്ള­തു്? നി­ല­നി­ന്ന­തു്? നി­ല­നി­ല്ക്കു­ന്ന­തു്? അ­ല്ല­ല്ലോ. ഇ­സ്ലാ­മി­ന്റെ ച­രി­ത­ജീ­വി­തം നോ­ക്കൂ… ആ­യി­ര­ക്ക­ണ­ക്കി­നു് ഭേ­ദ­ങ്ങൾ… ഭി­ന്ന­ത­കൾ ഒ­ക്കെ­യു­ണ്ടാ­വും. എല്ലാ ജീ­വി­ത­രീ­തി­ക­ളെ­യും അം­ഗീ­ക­രി­യ്ക്കാ­നു­ള്ള വിശാല മ­ന­സ്ക­ത മ­ത­ത്തി­നു­ണ്ടാ­വ­ണം. മ­ത­വി­ശ്വാ­സി­ക്കു് ഉ­ണ്ടാ­വ­ണം. നി­ങ്ങൾ നി­ങ്ങ­ളു­ടെ ജീവിത ക്രമം പി­ന്തു­ടർ­ന്നു­കൊ­ള്ളൂ… പക്ഷേ, അ­തി­ന­പ്പു­റ­മു­ള്ള­തും നി­ല­നി­ല്ക്കാൻ ഒ­രു­പോ­ലെ യോ­ഗ്യ­മാ­ണു്… അതു് ജ­നാ­ധി­പ­ത്യ­പ­ര­മാ­യി­രി­ക്കു­ന്നി­ട­ത്തോ­ളം. അ­പ്പോൾ ഏ­കാ­ത്മ­ക­മാ­യൊ­രു മ­ത­സ­ങ്ക­ല്പ­മെ­ന്നു പ­റ­യു­ന്ന­തു് മ­ത­ത്തെ അ­യു­ക്തി­ക­മാ­യ ഒരു ഫാ­ഷി­സ്റ്റ് ആ­ശ­യ­മാ­യി ഉ­റ­പ്പി­ക്കു­ന്ന­താ­ണു്. അ­ങ്ങ­നെ­യൊ­രു മ­ത­മി­ല്ല. അ­തു­കൊ­ണ്ടു് ഫാ­ഷി­സ­ത്തി­ലേ­ക്കു­ള്ള മ­ത­ത്തി­ന്റെ ആ­ദ്യ­ചു­വ­ടാ­ണു് ശു­ദ്ധ­മ­ത­വാ­ദം. മ­ത­ത്തി­ന്റെ ച­രി­ത്ര­പ­ര­ത­യും, ബ­ഹു­സ്വ­ര­ത­യും അം­ഗീ­ക­രി­ക്കാ­ത്ത ഏതു് മ­ത­ബോ­ധ­വും ഫാ­ഷി­സ്റ്റ് പൊ­ട്ടൻ­ഷ്യൽ ഉ­ള്ള­താ­ണു്. ന്യൂ­ന­പ­ക്ഷ­മോ ഭൂ­രി­പ­ക്ഷ­മോ എന്ന ഭേ­ദ­ങ്ങ­ളൊ­ന്നും അ­ക്കാ­ര്യ­ത്തി­ലി­ല്ല. പി­ന്നെ ആ ഫാ­ഷി­സ്റ്റ് പൊ­ട്ടൻ­ഷ്യൽ ഏതു് നി­ല­യിൽ പ്ര­വർ­ത്ത­ന­ക്ഷ­മ­ത കൈ­വ­രി­യ്ക്കു­മെ­ന്നു് ചോ­ദി­ച്ചാൽ സം­ശ­യ­ര­ഹി­ത­മാ­യി­ട്ടും ഇ­ന്ത്യ­യി­ലെ ഹി­ന്ദു­ത്വ­ത്തി­നാ­ണു് കൂ­ടു­തൽ ഫാ­ഷി­സ്റ്റ് പൊ­ട്ടൻ­ഷ്യൽ പ്ര­വർ­ത്ത­ന­ശേ­ഷി­യു­ള്ളൂ. അതു് മ­റ്റൊ­രു കാ­ര്യം. അ­തു­കൊ­ണ്ടു് കേ­വ­ല­വും ഏ­കാ­ത്മ­ക­വു­മാ­യ ഒരു പ­രി­ശു­ദ്ധ­മ­തം… ക­ള­ങ്ക­മി­ല്ലാ­ത്ത കേ­വ­ല­മ­തം എ­ന്ന­തു് ഒരു ഫാ­ഷി­സ്റ്റ് സ­ങ്ക­ല്പ­മാ­ണു്. ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­മാ­ണു്. അ­ങ്ങ­നെ വി­ശ്വ­സി­ക്കു­ന്ന­വ­രൊ­ക്കെ ഫാ­ഷി­സ്റ്റു­ക­ളാ­യി എന്നു ഞാൻ പ­റ­യു­ക­യ­ല്ല. ഇവിടെ സ്വ­ത്വ­രാ­ഷ്ട്രീ­യ­മെ­ന്ന ഒരു സാ­മാ­ന്യ­സം­വർ­ഗ്ഗ­ത്തേ­ക്കാൾ ന­ല്ല­തു് അ­തി­ന്റെ ഭിന്ന പ്ര­ത­ല­ങ്ങ­ളെ വേറെ വേറെ കാ­ണു­ന്ന­താ­ണു്. ദളിത് പ്ര­സ്ഥാ­ന­ങ്ങൾ, ന്യൂ­ന­പ­ക്ഷ­പ്ര­സ്ഥാ­ന­ങ്ങൾ, സ്ത്രീ­പ്ര­സ്ഥാ­ന­ങ്ങൾ… ഇതു് സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ ഒ­രു­ത­രം ആ­വി­ഷ്ക്കാ­ര­മാ­ണു്. അവ എ­ന്തി­നു­വേ­ണ്ടി­യാ­ണു് നില കൊ­ള്ളു­ന്ന­തു്? വളരെ ല­ളി­ത­മാ­യി പ­റ­ഞ്ഞാൽ അതതു് ജ­ന­വി­ഭാ­ഗ­ങ്ങ­ളു­ടെ ജ­നാ­ധി­പ­ത്യ അ­ധി­കാ­ര­ങ്ങൾ­ക്കു വേ­ണ്ടി­യാ­ണു്. അ­തു­കൊ­ണ്ടു് അതിനെ ന­മു­ക്കു് നി­ഷേ­ധാ­ത്മ­കാ­യി­ട്ടു് ത­ള്ളി­ക്ക­ള­യാൻ പ­റ്റി­ല്ല. അ­തു­പോ­ലെ ര­ണ്ടാ­മ­തൊ­രു വി­ഭാ­ഗ­മു­ണ്ടു്, കേ­ര­ള­ത്തി­ലെ ഈ ജാ­തി­സം­ഘ­ട­ന­ക­ളൊ­ക്കെ ചെ­യ്യു­ന്ന ഒ­രു­ത­രം വി­ല­പേ­ശൽ നി­ല­യി­ലു­ള്ള സ്വ­ത്വ­രാ­ഷ്ട്രീ­യം. മൂ­ന്നാ­മ­തൊ­ന്നാ­ണു് ഫാ­ഷി­സ്റ്റ് പൊ­ട്ടൻ­ഷ്യൽ കൈ­വ­ന്ന മ­ത­സ്വ­ത്വ­രാ­ഷ്ട്രീ­യം. മ­ത­സ്വ­ത്വ­വാ­ദ­മെ­ന്നു­പ­റ­യു­ന്ന­തു് സം­ശ­യ­ര­ഹി­ത­മാ­യും ഫാ­ഷി­സ­ത്തി­ലേ­ക്കു­ള്ള വ­ഴി­യാ­ണു്. അ­തേ­സ­മ­യം സ്ത്രീ­ക­ളു­ടെ പ്ര­ത്യേ­ക പ്ര­ശ്ന­ങ്ങ­ളെ മുൻ­നിർ­ത്തി, കീ­ഴാ­ള­ജ­ന­ത­യു­ടെ പ്ര­ത്യേ­ക പ്ര­ശ്ന­ങ്ങ­ളെ മുൻ­നിർ­ത്തി, ഭി­ന്ന­ലൈം­ഗി­ക വി­ഭാ­ഗ­ങ്ങ­ളു­ടെ പ്ര­ത്യേ­ക പ്ര­ശ്ന­ങ്ങ­ളെ മുൻ­നിർ­ത്തി അവർ സം­ഘ­ടി­ക്കു­ന്ന­തു് ഇതു പോ­ലെ­യ­ല്ല… അതു് വളരെ ജ­നാ­ധി­പ­ത്യ­പ­ര­മാ­യ ചില അ­വ­കാ­ശ­ങ്ങൾ­ക്കു­വേ­ണ്ടി ആ സ­മൂ­ഹ­ങ്ങൾ ഉ­യർ­ത്തു­ന്ന സ­മ­ര­മാ­ണു്. ഇതിനെ ര­ണ്ടി­നെ­യും സ്വ­ത്വ­വാ­ദ­മെ­ന്ന ഒറ്റ കാ­റ്റ­ഗ­റി­യിൽ കൂ­ട്ടി­യി­ണ­ക്കി­കൂ­ട, ഇ­ട­തു­പ­ക്ഷ­പ­ര­മാ­യ വീ­ക്ഷ­ണ­മു­ള്ള­വർ ഈ പ്ര­തി­രോ­ധാ­ത്മ­ക സ്വ­ഭാ­വ­മു­ള്ള, ജ­നാ­ധി­പ­ത്യ­പ­ര­മാ­യ അ­വ­കാ­ശ­ങ്ങൾ­ക്കു­വേ­ണ്ടി വാ­ദി­യ്ക്കു­ന്ന സ്വ­ത്വ­പ്ര­സ്ഥാ­ന­ങ്ങ­ളെ കൂടെ കൂ­ട്ടി­യി­ട്ടു്, (അതായി പ­രി­ണ­മി­ച്ചി­ട്ട­ല്ല, അ­വ­രു­ടെ വാ­ദ­ങ്ങൾ അ­തേ­പ­ടി ഏ­റ്റെ­ടു­ത്തി­ട്ടു­മ­ല്ല) അ­വ­രു­ടെ അ­വ­കാ­ശ­വാ­ദ­ങ്ങ­ളെ അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു്, അ­വ­രു­ടെ ആ­വ­ശ്യ­ങ്ങ­ളെ അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു് അ­തി­നോ­ടൊ­പ്പം ചേർ­ന്നു് ജ­നാ­ധി­പ­ത്യ­വ­ത്ക്ക­ര­ണ­ത്തി­ന്റെ സ­മ­ര­മു­ഖ­ങ്ങൾ സൃ­ഷ്ടി­ക്ക­ണം. അ­തേ­സ­മ­യം തന്നെ വി­ല­പേ­ശൽ സ്വ­ത്വ­പ്ര­സ്ഥാ­ന­ങ്ങൾ ജ­നാ­ധി­പ­ത്യ­പ­ര­മെ­ന്ന­തി­നേ­ക്കാൾ ത­ങ്ങ­ളു­ടെ വി­ശേ­ഷ­പ­ദ­വി­യെ ഇതര വി­ഭാ­ഗ­ങ്ങൾ­ക്കു് എതിരെ ഉ­റ­പ്പി­യ്ക്കാ­നാ­ണു് പ­ല­പ്പോ­ഴും ശ്ര­മി­യ്ക്കു­ക. ഫാ­ഷി­സ്റ്റ് പ്ര­സ്ഥാ­ന­ങ്ങൾ ആ­ക­ട്ടെ അ­പ­ര­വി­ദ്വേ­ഷ­ത്തി­ലും ഹിം­സ­യി­ലും അ­ധി­ഷ്ഠി­ത­മാ­യി­ട്ടാ­ണു് പ്ര­വർ­ത്തി­ക്കു­ക. അ­തു­കൊ­ണ്ടു് ആ പ്ര­സ്ഥാ­ന­ങ്ങ­ളോ­ടു് വി­മർ­ശ­നാ­ത്മ­ക­മാ­യ അകലം പാ­ലി­യ്ക്ക­ണം. ഫാ­ഷി­സ്റ്റ് സ്വ­ത്വ­പ്ര­ശ്ന­ങ്ങ­ളെ കറ തീർ­ത്തു് എ­തിർ­ക്കു­ക­യും വേണം. അ­പ്പോൾ ഒ­ന്നി­നോ­ടു് ചേർ­ന്നു നി­ന്നു്, ഒ­ന്നി­നോ­ടു് വി­മർ­ശ­നാ­ത്മ­ക നി­ല­പാ­ടു് എ­ടു­ത്തു്, മ­ത­സ്വ­ത്വ­വാ­ദ­ത്തോ­ടു് സ­ന്ധി­യി­ല്ലാ­തെ സമരം ചെ­യ്താ­ണു് ഇ­ട­തു­പ­ക്ഷം ഈ മൂ­ന്നി­നെ­യും നേ­രി­ടേ­ണ്ട­തു്. പ്ര­തി­രോ­ധാ­ത്മ­ക പ്ര­സ്ഥാ­ന­ങ്ങ­ളെ പി­ന്തു­ണ­യ്ക്ക­ണ­മെ­ന്നു് പ­റ­യു­മ്പോൾ അവർ എ­ടു­ക്കു­ന്ന theoratical position അ­തേ­പ­ടി അം­ഗീ­ക­രി­യ്ക്ക­ണ­മെ­ന്ന­ല്ല. ആ theoratical position-​ഓടു് ന­മു­ക്കു് തർ­ക്കി­ക്കാം. ഏ­തു­പോ­ലെ? ദൈവ വി­ശ്വ­സ­ത്തെ­ക്കു­റി­ച്ചു് മ­ത­ത്തോ­ടു് തർ­ക്കി­ക്കു­ന്ന പോലെ. പക്ഷേ, മ­ത­ത്തെ സം­ബ­ന്ധി­ച്ചു് ന­മ്മു­ടെ മു­മ്പി­ലു­ള്ള ആ­ദ്യ­ത്തെ പ്ര­ശ്നം… ദൈ­വ­വി­ശ്വാ­സ­ത്തെ­യോ ദൈ­വ­ത്തി­ന്റെ അ­സ്തി­ത്വ­ത്തെ­യോ സം­ബ­ന്ധി­ച്ചെ­ന്ന­തി­നേ­ക്കാൾ മ­ത­വർ­ഗ്ഗീ­യ­ത­യ്ക്കു് എ­തി­രാ­ണു് എ­ന്ന­താ­ണു്. സ്വ­ത്വ­വാ­ദം സ്വ­ത്വ­ത്തെ ഒരു പ­ര­മ­സ­ത്യ­മാ­ക്കി ഉ­റ­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്നു­ണ്ടെ­ങ്കിൽ അതൊരു തർ­ക്ക­വി­ഷ­യ­മാ­ണു്. അ­തി­നേ­ക്കാൾ പ്ര­ധാ­നം ആ ജ­ന­വി­ഭാ­ഗ­ത്തി­ന്റെ ജ­നാ­ധി­പ­ത്യ അ­വ­കാ­ശ­മെ­ന്നു­ള്ള­താ­ണു്. അ­താ­ണു് അ­തി­നോ­ടു് ചേ­രു­ന്ന­തി­ന്റെ കാരണം. അ­ല്ലാ­തെ സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ സൈ­ദ്ധാ­ന്തി­ക പ­രി­പ്രേ­ക്ഷ്യം ഇ­ട­തു­പ­ക്ഷം അ­തേ­പ­ടി ഏ­റ്റെ­ടു­ത്താൽ പി­ന്നെ ഇ­ട­തു­പ­ക്ഷം ബാ­ക്കി­യു­ണ്ടാ­വി­ല്ല.
ചോ­ദ്യം:
ആ­ഗോ­ള­വ­ത്ക­ര­ണ­ത്തി­നെ മൂ­ല­ധ­ന­ഫാ­ഷി­സ­മെ­ന്നു വി­ളി­ക്കാ­മോ?
ഉ­ത്ത­രം:
വി­ശാ­ലാർ­ത്ഥ­ത്തിൽ ഫാ­ഷി­സ­ത്തി­ന്റെ നിർ­വ്വ­ച­നം തന്നെ മൂ­ല­ധ­ന­താ­ത്പ­ര്യ­ങ്ങ­ളു­മാ­യി ചേർ­ന്നു നി­ല്ക്കു­ന്നു­വെ­ന്നു് ഞാൻ നേ­ര­ത്തെ പ­റ­ഞ്ഞ­ല്ലോ. മു­സ്സോ­ളി­നി­യു­ടെ വി­ശ­ദീ­ക­ര­ണം അ­ക്കാ­ര്യ­ത്തിൽ വളരെ വ്യ­ക്ത­മാ­ണു്. മൂ­ല­ധ­ന­ത്തി­നു ഭ­ര­ണ­കൂ­ട­വു­മാ­യി നൂറു ശ­ത­മാ­നം ഐ­ക്യ­പ്പെ­ടു­ന്ന ഒരു ഫാ­ഷി­സ്റ്റ് സ്വ­ഭാ­വം കൈ­വ­രു­ന്നു. ആ­ഗോ­ള­വ­ത്ക്ക­ര­ണ­കാ­ല­ത്തു് ഭ­ര­ണ­കൂ­ട­ങ്ങൾ കൂ­ടു­തൽ കൂ­ടു­തൽ ഫാ­ഷി­സ്റ്റ് സ്വ­ഭാ­വം പ്ര­ക­ടി­പ്പി­യ്ക്കും. പക്ഷേ, ന­മ്മു­ടെ മു­മ്പി­ലു­ള്ള ഇ­ന്ത്യ­യു­ടെ ഫാ­ഷി­സ്റ്റ് പൊ­ട്ടൻ­ഷ്യ­ലി­നെ­യോ വർ­ഗ്ഗീ­യ ഫാ­ഷി­സ­ത്തി­ന്റെ സാ­ദ്ധ്യ­ത­ക­ളെ­യോ ആ­ഗോ­ള­വ­ത്ക്ക­ര­ണ­മെ­ന്ന ഒ­രൊ­റ്റ യു­ക്തി­യി­ലേ­ക്കു് ചു­രു­ക്കി­ക്കൂ­ട. അ­താ­യ­തു് ഫാ­ഷി­സ­ത്തി­നു് ബ­ഹു­മാ­ന­ങ്ങ­ളു­ണ്ടു്. അതിനു സാം­സ്കാ­രി­ക­മാ­യ ഒരു മാ­ന­മു­ണ്ടു്. രാ­ഷ്ട്ര­രൂ­പ­പ­ര­മാ­യ ഒരു മാ­ന­മു­ണ്ടു്. സാ­മ്പ­ത്തി­ക­മാ­യ ഒരു മാ­ന­മു­ണ്ടു്… അ­ങ്ങ­നെ പല ത­ല­ങ്ങ­ളിൽ നി­ല­കൊ­ള്ളു­ന്ന ഒരു വലിയ പ്ര­തി­ഭാ­സ­ത്തി­നെ­യാ­ണു് ന­മു­ക്കു് ഫാ­ഷി­സ­മാ­യി­ട്ടു് കാണാൻ പ­റ്റു­ക. അതിൽ ഏ­തെ­ങ്കി­ലും ഒരു തലം മാ­ത്ര­മാ­ണി­തെ­ന്നു് ക­രു­തി­ക്ക­ഴി­ഞ്ഞാൽ വലിയ അപകടം വരും. ആഗോള മൂ­ല­ധ­ന­രാ­ഷ്ട്രീ­യ­മാ­ണീ ഫാ­ഷി­സം എ­ന്നു് സ­ങ്ക­ല്പി­ച്ചാൽ ആ പ്ര­ശ്ന­ത്തെ നി­ങ്ങൾ­ക്കു് മ­ന­സ്സി­ലാ­ക്കാൻ പ­റ്റി­ല്ല. പക്ഷേ, ഇ­ന്ത്യ­യു­ടെ വർ­ഗ്ഗീ­യ ഫാ­ഷി­സ­ത്തി­ലേ­ക്കു­ള്ള സ­ഞ്ചാ­ര­ത്തിൽ ആ­ധു­നി­ക ഇ­ന്ത്യ­യി­ലെ ച­രി­ത്ര­ബോ­ധ­ത്തി­നു വലിയ പ­ങ്കു­ണ്ടു്. ആ­ധു­നി­ക ഇ­ന്ത്യ­യു­ടെ ദേ­ശീ­യ­ത­യ്ക്കു് വലിയ പ­ങ്കു­ണ്ടു്. അ­ല്ലെ­ങ്കിൽ ഇ­ന്ത്യാ വി­ഭ­ജ­ന­ത്തി­നു് പ­ങ്കു­ണ്ടു്. ഈ ഘ­ട­ക­ങ്ങ­ളെ­യൊ­ന്നും നി­ങ്ങൾ­ക്കു് ഈ ആ­ഗോ­ള­വ­ത്ക്ക­ര­ണ­ത്തി­ന്റെ യു­ക്തി­യിൽ പെ­ടു­ത്താൻ പ­റ്റി­ല്ല. അ­താ­യ­തു് ഫാ­ഷി­സ­മെ­ന്നു പ­റ­യു­ന്ന­തി­നെ സാ­മ്പ­ത്തി­ക­മാ­ത്ര­പ­ര­മാ­യി ചു­രു­ക്ക­രു­തു്. ഫാ­ഷി­സ­മോ വർ­ഗ്ഗീ­യ­ത­യോ സാ­മ്പ­ത്തി­ക­വാ­ദ­മാ­ത്ര­മാ­യി ഒ­തു­ക്കാ­വു­ന്ന ഒരു പ്ര­വ­ണ­ത­യ­ല്ല. അ­തേ­സ­മ­യം മൂലധന താ­ത്പ­ര്യ­ങ്ങൾ അ­വ­യു­ടെ ജീ­വി­ത­ത്തിൽ നിർ­ണ്ണാ­യ­ക­മാ­യ പ­ങ്കു­വ­ഹി­യ്ക്കു­ന്നു­ണ്ടു്. അ­തു­കൊ­ണ്ടു് സാ­മ്പ­ത്തി­ക­മാ­യ ഒരു യു­ക്തി­യോ മൂ­ല­ധ­ന­ത്തി­ന്റെ കേവല താ­ത്പ­ര്യ­ങ്ങ­ളോ ആണു് ഭ­ര­ണ­കൂ­ട­വു­മാ­യി കൈ­കോർ­ത്തു് ഫാ­ഷി­സ­മാ­കു­ന്ന­തു് എന്നു വി­ശ­ദീ­ക­രി­ച്ചാൽ ഫാ­ഷി­സ­ത്തി­ന്റെ ഇ­ട­പെ­ടൽ രീ­തി­ക­ളോ ന­മു­ക്കു മ­ന­സ്സി­ലാ­ക്കാൻ പ­റ്റാ­തെ പോകും… അതു് ന­മ്മു­ടെ ഫാ­ഷി­സ്റ്റ് വി­രു­ദ്ധ­സ­മ­ര­ത്തെ വളരെ കൂ­ടു­തൽ ദുർ­ബ­ല­പ്പെ­ടു­ത്തു­ക­യും ചെ­യ്യും… ഫാ­ഷി­സ­ത്തി­നൊ­രു സാ­മ്പ­ത്തി­ക ത­ല­മു­ണ്ടെ­ന്നു­ള്ള­തു് നൂ­റു­ശ­ത­മാ­നം ശ­രി­യാ­യി­രി­ക്കെ തന്നെ സാ­മ്പ­ത്തി­ക­വാ­ദ­പ­ര­മ­ല്ലാ­ത്ത നി­ര­വ­ധി ഘ­ട­ക­ങ്ങൾ ഫാ­ഷി­സ്റ്റ് സം­വി­ധാ­ന­ത്തി­നു­ള്ളിൽ പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­യ്ക്കു­ന്നു­ണ്ടു്. ഇ­ന്ത്യ­യിൽ, ന­മു­ക്ക­റി­യാം, ദേ­ശീ­യ­ത­യെ മ­ത­സ്വ­ത്വ­പ­ര­മാ­യി നിർ­വ്വ­ചി­ച്ചു് ആ ദേ­ശീ­യ­താ­ബോ­ധ­ത്തി­ന്റെ മ­റ­പ­റ്റി ഫാ­ഷി­സ്റ്റ് രാ­ഷ്ട്ര­യു­ക്തി­യെ കൊ­ണ്ടു­വ­രി­ക­യാ­ണു്. അ­ങ്ങ­നെ­യൊ­ന്നി­നെ വി­ശ­ദീ­ക­രി­ക്കാൻ ഈ ആ­ഗോ­ള­വ­ത്ക്ക­ര­ണ­ത്തി­ന്റെ യു­ക്തി­കൾ അ­ല്ലെ­ങ്കിൽ സാ­മ്പ­ത്തി­ക­ശാ­സ്ത്ര­യു­ക്തി­കൾ മാ­ത്രം മ­തി­യാ­കി­ല്ല. അ­തേ­സ­മ­യം സാ­മ്പ­ത്തി­ക­ഘ­ട­ക­ങ്ങ­ളൊ­ന്നും ഇ­ല്ലാ­ത്ത ഒരു സാം­സ്കാ­രി­ക പ്ര­വർ­ത്ത­ന­മാ­ണു് ഫാ­ഷി­സം എന്ന മ­ട്ടി­ലു­ള്ള വി­ശ­ദീ­ക­ര­ണ­ങ്ങൾ ശ­രി­യു­മ­ല്ല.
ചോ­ദ്യം:
ഫാ­ഷി­സ­ത്ത പ്ര­തി­രോ­ധി­ക്കാ­നും ക­ട­ന്നാ­ക്ര­മി­ക്കാ­നും പ­റ്റി­യ ഒരു ഭാഷ ഇ­ട­തു­പ­ക്ഷ­ത്തി­നു് ഇ­ല്ലെ­ന്നു തോ­ന്നു­ന്നു.
ഉ­ത്ത­രം:
ഭാഷ വാ­സ്ത­വ­ത്തിൽ വളരെ പ്ര­ധാ­ന­പ്പെ­ട്ട ഒരു പ്ര­ശ്ന­മാ­ണു്. മ­ല­യാ­ള­ഭാ­ഷ­യ്ക്ക വേ­ണ്ടി­യും അ­തി­ന്റെ സർ­ഗ്ഗാ­ത്മ­ക­മാ­യ ന­വീ­ക­ര­ണ­ത്തി­നു­വേ­ണ്ടി­യു­മു­ള­ള വലിയ ശ്ര­മ­ങ്ങൾ ഇ­ട­തു­പ­ക്ഷ­പ­ര­മാ­യി­ട്ടു് ഉ­ണ്ടാ­യി­ട്ടി­ല്ല. ഇ. എം. എസ്. വലിയ തോതിൽ ഇ­തി­നാ­യി ശ്രമം ന­ട­ത്തി­യി­രു­ന്നു. ഭാഷ എ­ന്നു­പ­റ­യു­ന്ന­തു് ഒരു ജ­ന­ത­യു­ടെ സ്വ­ത്വ­ത്തി­ന്റെ ഏ­റ്റ­വും അ­ടി­സ്ഥാ­ന­പ­ര­മാ­യ ഘ­ട­ക­മാ­ണു്… ഭാ­ഷ­യി­ലൂ­ടെ­യാ­ണു് നി­ങ്ങൾ ജ­ന­ത­യു­ടെ വൈ­കാ­രി­ക­ത­ല­ത്തെ, അ­വ­രു­ടെ അ­നു­ഭൂ­തി മ­ണ്ഡ­ല­ത്തെ­യൊ­ക്കെ സ്പർ­ശി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു തന്നെ നാം ഉ­പ­യോ­ഗി­ക്കു­ന്ന ഭാ­ഷ­യു­ടെ സ­വി­ശേ­ഷ­ത­ക­ളും അ­തി­ന്റെ വ­ഴ­ക്ക­ങ്ങ­ളും പ­ദ­കോ­ശ­വും ഒക്കെ വളരെ പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­മാ­ണു്. ഭാഷ ഒരു ജ­ന­ത­യു­ടെ സ­ഞ്ചി­ത സം­സ്കാ­ര­ത്തി­ന്റെ, ദീർ­ഘ­കാ­ല­ച­രി­ത്ര­ത്തി­ന്റെ ആ­ദ­ര­മാ­ണു്. അ­വ­രു­ടെ അ­നു­ഭൂ­തി­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു­ള്ള വ­ഴി­യാ­ണു്. ആ ഭാ­ഷ­യു­ടെ ത­നി­മ­യിൽ നി­ന്നു­കൊ­ണ്ടു് ന­മു­ക്കു പ­റ­യാ­നു­ള്ള കാ­ര്യ­ങ്ങൾ പറയാൻ പ­റ്റ­ണം. ഇ­ട­തു­പ­ക്ഷ വ്യ­വ­ഹാ­ര­ങ്ങൾ ഒ­രർ­ത്ഥ­ത്തിൽ വ­ള­രെ­യ­ധി­കം സാ­മൂ­ഹ്യ­ശാ­സ്ത്ര­വ­ത്ക്ക­രി­ക്ക­പ്പെ­ട്ട ഒരു പരന്ന ഭാ­ഷ­യി­ലേ­ക്കു പോ­വു­ക­യു­ണ്ടാ­യി. അ­നു­ഭൂ­തി­യു­ടെ അം­ശ­ത്തെ ക­യ്യൊ­ഴി­യു­ന്ന, ചോർ­ത്തി­ക്ക­ള­യു­ന്ന ഭാ­ഷ­യാ­ണു് ന­മ്മു­ടെ ഈ വ്യ­വ­ഹാ­ര­ങ്ങ­ളി­ലൊ­ക്കെ പ­ല­പ്പോ­ഴും മേൽ­ക്കൈ നേ­ടി­യ­തു്. ഇതു് ഒ­രർ­ത്ഥ­ത്തിൽ വലിയ പ്ര­ശ്ന­മാ­ണു്. മ­റു­പു­റ­ത്തു്, ഫാ­ഷി­സം ന­മ്മു­ടെ ദീർ­ഘ­കാ­ല­ച­രി­ത്ര­ത്തി­ന്റെ­യോ സം­സ്കാ­ര­ത്തി­ന്റെ­യോ ഒക്കെ ഉ­ത്പ­ന്ന­ങ്ങ­ളെ എ­ടു­ത്തി­ട്ടു് അതിനെ ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ക­യാ­ണു ചെ­യ്യു­ന്ന­തു്. അ­താ­യ­തു് വൈ­കാ­രി­ക­മാ­യി­ട്ടും അ­നു­ഭൂ­തി­പ­ര­മാ­യി­ട്ടും വേ­രു­ക­ളു­ള്ള ഒരു പ്ര­വർ­ത്ത­ന­മാ­യി­ട്ടാ­ണു് ഫാ­ഷി­സം പ­ല­പ്പോ­ഴും അ­തി­ന്റെ പ്ര­വർ­ത്ത­നം ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു്. അതിനെ ചെ­റു­ക്കാ­നാ­യി­ട്ടു് കേ­വ­ല­യു­ക്തി­യു­ടെ­യോ സാ­മൂ­ഹ്യ­ശാ­സ്ത്ര വ്യ­വ­ഹാ­ര­ങ്ങ­ളി­ലെ ഭാ­ഷ­യു­ടെ­യോ മാ­ത്രം പ്ര­യോ­ഗം മ­തി­യാ­കി­ല്ല. ഈയൊരു പ്ര­ശ്നം നമ്മൾ വേ­ണ്ട­ത്ര തി­രി­ച്ച­റി­ഞ്ഞി­ട്ടി­ല്ല. സോ­ഷ്യൽ സ­യൻ­സി­ന്റെ explanatory logic കൊ­ണ്ടു­മാ­ത്രം ന­മു­ക്കു് ഈ പ­റ­യു­ന്ന പ്ര­ശ്ന­ങ്ങ­ളെ മു­ഴു­വൻ അ­ഭി­സം­ബോ­ധ­ന ചെ­യ്യാൻ പ­റ്റി­ല്ല. ജ­ന­ത­യു­ടെ, മ­നു­ഷ്യ­രു­ടെ അ­നു­ഭൂ­തി­പ­ര­വും വൈ­കാ­രി­ക­വു­മാ­യ അം­ശ­ങ്ങ­ളെ സ്പർ­ശി­ക്കാൻ ക­ഴി­യു­ന്ന ഒരു ഭാഷ ഉ­ണ്ടാ­വ­ണം. ന­മ്മു­ടെ രാ­ഷ്ട്രീ­യ­വ്യ­വ­ഹാ­ര­ത്തിൽ അതു വളരെ കു­റ­വാ­ണു് എ­ന്നാ­ണെ­ന്റെ തോ­ന്നൽ.
ചോ­ദ്യം:
ഗാ­ന്ധി­ജി­യും ന­രാ­യ­ണ­ഗു­രു­വു­മൊ­ക്കെ ജ­ന­ങ്ങ­ളു­ടെ അ­നു­ഭൂ­തി­യെ സ്പർ­ശി­ക്കു­ന്ന ഭാ­ഷ­യാ­ണു് ഉ­പ­യോ­ഗി­ച്ച­തെ­ന്നു പ­റ­യാ­മോ?
ഉ­ത്ത­രം:
അതെ. അ­ങ്ങ­നെ­യൊ­രു ത­ല­ത്തി­ലേ­ക്കു് ഇ­ട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ങ്ങൾ കാ­ര്യ­മാ­യി­ട്ടു് ക­ട­ന്നു­വ­ന്നി­ട്ടി­ല്ല എന്നു പ­റ­യേ­ണ്ടി­വ­രും. എ­ല്ലാ­വ­രും കാ­വ്യാ­ത്മ­ക­മാ­യി സം­സാ­രി­ക്ക­ണ­മെ­ന്ന­ല്ല. മ­റി­ച്ചു് ഇ­ട­തു­പ­ക്ഷ­വ്യ­വ­ഹാ­ര­ങ്ങൾ­ക്കു് ഇ­ത്ത­ര­മൊ­രു കരുതൽ കൂടി ആ­വ­ശ്യ­മു­ണ്ടു് എ­ന്നാ­ണു് ഞാൻ പ­റ­യു­ന്ന­തു്. ഭാഷ ഒരു ഉ­പ­ക­ര­ണ­മാ­ണു് എന്ന നി­ല­യി­ലേ­ക്കു് ന­മ്മു­ടെ വീ­ക്ഷ­ണം തെ­റ്റി­പ്പോ­യി­ട്ടു­ണ്ടു്. ഇ­പ്പോൾ മ­ല­യാ­ള­പ­ഠ­ന­ത്തി­ന്റെ രീ­തി­കൾ നോ­ക്കി­യാൽ, കവിത വേണ്ട; സാ­ഹി­ത്യം വേണ്ട. ഇ­തെ­ല്ലാം ഇ­പ്പോൾ അ­പ്ര­സ­ക്ത­മാ­ണു്. ഡി­ഗ്രി­യ്ക്കു് പ­ഠി­യ്ക്ക­മ്പോൾ കവിത പ­ഠി­ക്ക­ണ്ട… ഭാ­ഷ­യെ­ന്നു പ­റ­യു­ന്ന­തു് വെ­റു­മൊ­രു ഉ­പ­ക­ര­ണ­മാ­ണു് എന്നു നമ്മൾ സ­ങ്ക­ല്പി­ക്കാൻ തു­ട­ങ്ങി. നി­ങ്ങൾ­ക്കു് ആ­ശ­യ­ങ്ങൾ ആ­വി­ഷ്ക­രി­ക്കാ­നു­ള്ള ഒരു ഉ­പ­ക­ര­ണം. ഭാഷ ഒരു ഉ­പ­ക­ര­ണ­മേ­യ­ല്ല. ന­മ്മു­ടെ ഉൺ­മ­യു­ടെ ആധാര ത­ത്വ­ങ്ങ­ളിൽ ഒ­ന്നാ­ണു് ഭാഷ. എന്നെ ഞാ­നാ­ക്കു­ന്ന­തു് എന്റെ ഭാ­ഷ­കൂ­ടി ചേർ­ന്നി­ട്ടാ­ണു്. ആ ഭാ­ഷ­യി­ലാ­ണു് ഞാൻ അ­നു­ഭ­വി­ക്കു­ന്ന­തു്… ആ ഭാ­ഷ­യി­ലാ­ണു് ഞാൻ സ്വ­പ്നം കാ­ണു­ന്ന­തു്. അ­പ്പോൾ ആ നി­ല­യിൽ ഭാ­ഷ­യു­ടെ ഒരു വൈ­കാ­രി­ക­വും അ­നു­ഭൂ­തി­പ­ര­വു­മാ­യ അം­ശ­ത്തെ­കൂ­ടി പ­രി­ഗ­ണി­ച്ചു­കൊ­ണ്ടു­ള്ള ഒരു വ്യ­വ­ഹാ­രം ന­മു­ക്കു് ഫാ­ഷി­സ­ത്തി­ന്റെ ഈ കാ­ല­ത്തു് ആ­വ­ശ്യ­മു­ണ്ടു്. കാരണം ഫാ­ഷി­സം ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­തു് ജ­ന­ത­യു­ടെ സാം­സ്കാ­രി­ക സ­ഞ്ച­യ­ത്തെ­യാ­ക­മാ­നം അ­പ്രാ­പ്രി­യേ­റ്റ് ചെ­യ്തു് അതിനെ പൊ­ളി­റ്റി­ക്ക­ലാ­യി­ട്ടു് മു­ത­ലാ­ക്കു­ക­യാ­ണു്. അ­തി­നു് വൈ­കാ­രി­ക­മാ­യ ഒരു സ്പർ­ശ­ന­ശേ­ഷി­യു­ണ്ടു്. വൈ­കാ­രി­ക­മാ­യ സ്പർ­ശ­ന­ശേ­ഷി­യു­ള്ള ഒരു സ­മ്പ്ര­ദാ­യ­ത്തോ­ടു് എ­തി­രി­ടാ­നാ­യി­ട്ടു് ന­മ്മു­ടെ അ­ടു­ത്തു­ള്ള­തു് വളരെ പരന്ന, ജ­ന­ത­യു­ടെ വൈ­കാ­രി­കാം­ശ­ത്തെ ഒരു നി­ല­യ്ക്കും സ്പർ­ശി­ക്കാ­ത്ത ഒരു തരം ഭാ­ഷ­യാ­ണു്. ആ­ലോ­ചി­ച്ചു നോ­ക്കു. നാ­രാ­യ­ണ­ഗു­രു അ­ങ്ങ­നെ ഒരു ഭാ­ഷ­യി­ല­ല്ല സം­സാ­രി­ച്ച­തു്. ഗാ­ന്ധി­ജി ഇ­ങ്ങ­നെ­യൊ­രു ഭാ­ഷ­യി­ല­ല്ല സം­സാ­രി­ച്ച­തു്. ഗാ­ന്ധി­ജി­യും നാ­രാ­യ­ണ­ഗു­രു­വും ഒക്കെ സം­സാ­രി­ച്ച ഭാ­ഷ­യിൽ ജ­ന­ത­യു­ടെ അ­നു­ഭൂ­തി മ­ണ്ഡ­ല­ത്തെ­യൊ­ക്കെ സ്പർ­ശി­ക്കു­ന്ന ഒ­രു­പാ­ടു് അം­ശ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു.
ചോ­ദ്യം:
ഇ­ന്ത്യ­യെ ആകെ കോർ­ത്തി­ണ­ക്കി­യ­തിൽ ഗാ­ന്ധി­ജി­യു­ടെ ‘ഭാഷ’ ഒരു പ്ര­ധാ­ന ഘ­ട­ക­മാ­യി­രു­ന്നി­ല്ലേ?
ഉ­ത്ത­രം:
അതു വലിയ പങ്കു വ­ഹി­ച്ചി­ട്ടു­ണ്ടു്. ഗാ­ന്ധി­ജി മാ­ത്ര­മ­ല്ല. ബു­ദ്ധ­നെ എ­ടു­ക്കൂ… ബു­ദ്ധൻ പാ­ലി­യിൽ സം­സാ­രി­ച്ചു. അ­ല്ലെ­ങ്കിൽ നമ്മൾ ആ­ദ­ര­പൂർ­വ്വം പ­റ­യു­ന്ന­വ­രൊ­ക്കെ ഇ­ങ്ങ­നെ­യൊ­രു ഭാ­ഷ­യിൽ സം­സാ­രി­ച്ചു—മാർ­ക്സ് വരെ. മാർ­ക്സി­നെ വാ­യി­ച്ചാൽ, മൂ­ല­ധ­ന­മ­ട­ക്കം മാർ­ക്സി­ന്റെ ഏതു കൃതി വാ­യി­ച്ചാ­ലും, ഇ­ത്ര­മേൽ കാ­വ്യാ­ത്മ­ക­മാ­യി എ­ഴു­തി­യ ഒരാളെ ന­മു­ക്കു വേറെ കാണാൻ പ­റ്റി­ല്ല. മാർ­ക്സി­നു് ത­ത്വ­ശാ­സ്ത്ര­മോ, സാ­മ്പ­ത്തി­ക­ശാ­സ്ത്ര­മോ അ­തി­ന്റെ സാ­ങ്കേ­തി­ക ഭാ­ഷ­യിൽ പറയാൻ അ­റി­യാ­ഞ്ഞി­ട്ട­ല്ല. പക്ഷേ, ഈ പറഞ്ഞ കാ­ര്യം അ­ദ്ദേ­ഹ­ത്തി­ലു­ണ്ടു്. മ­നു­ഷ്യ­രു­ടെ അ­നു­ഭൂ­തി­ത­ല­ത്തെ സ്പർ­ശി­ച്ചു് അതൊരു വലിയ വൈ­കാ­രി­കാ­ഘാ­ത­മാ­യി­ട്ടു് മാ­റ­ണ­മെ­ങ്കിൽ വേ­റൊ­രു ഭാഷ വേ­ണ­മെ­ന്നു് മാർ­ക്സി­ന­റി­യാം. വ­ര­ണ്ടു­ണ­ങ്ങി­യ സൈ­ദ്ധാ­ന്തി­ക ഭാ­ഷ­യി­ല­ല്ല മാർ­ക്സ് എ­ഴു­തി­യി­ട്ടു­ള്ള­തു്. അ­തി­ന­ക­ത്തു് ക­വി­ത­യു­ടെ വ­ലി­യൊ­രു ലോകം പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടു്. ഭാ­ഷ­യു­ടെ പ്രാ­ധാ­ന്യ­ത്തെ­ക്കു­റി­ച്ചു് വ­ലി­യൊ­രു തി­രി­ച്ച­റി­വു­ള്ള­തു­കൊ­ണ്ടു­കൂ­ടി­യാ­ണു് അതു്. ഞാൻ പ­റ­യു­ന്ന­തു് ഇ­ന്ത്യൻ ഇ­ട­തു­പ­ക്ഷ­ത്തി­നു്, കേ­ര­ള­ത്തി­ല­ട­ക്കം, അ­ങ്ങ­നെ­യൊ­രു സ്വ­കീ­യ­മാ­യ, ഭാ­ഷാ­ജീ­വി­ത­ത്തെ രൂ­പ­പ്പെ­ടു­ത്തി­യെ­ടു­ക്കാ­നാ­യി­ട്ടു് ക­ഴി­ഞ്ഞി­ല്ല. ഇ­പ്പോ­ഴും ഇ­ക്കാ­ര്യം തി­രി­ച്ച­റി­യ­പ്പെ­ട്ടി­ട്ടൊ­ന്നു­മി­ല്ല ഞാ­നീ­പ­റ­യു­ന്ന ആ­ശ­യ­ത്തെ ന­മ്മു­ടെ മാർ­ക്സി­സ്റ്റ് ബു­ദ്ധി­ജീ­വി­കൾ­ത­ന്നെ പ­രി­ഹാ­സ­പൂർ­വ്വ­മാ­യി­രി­ക്കും വീ­ക്ഷി­ക്കു­ക. ഭാഷ എ­ന്നു­പ­റ­യു­ന്ന­തു് ഒരു ടൂൾ ആ­ണെ­ന്നു് ക­രു­തു­ന്ന, വളരെ ഉ­പ­ക­ര­ണ­മാ­ത്ര­പ­ര­മാ­യ ഒരു സ­മീ­പ­നം ഇ­ട­തു­പ­ക്ഷ­ത്തി­നു­ണ്ടു്. ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ രാ­ഷ്ട്രീ­യ­കാ­ഴ്ച­പ്പാ­ടിൽ ഭാ­ഷ­യെ­ക്കു­റി­ച്ചു­ള്ള പു­നഃ­രാ­ലോ­ച­ന വളരെ പ്ര­ധാ­ന­മാ­ണു്.
ചോ­ദ്യം:
ഭാഷയെ ഒരു ഉ­പ­ക­ര­ണം എന്ന നി­ല­യ്ക്കു പ­രി­ഗ­ണി­ക്കു­ന്ന­തു് ആ­ഗോ­ള­വ­ല്ക്ക­ര­ണ­ത്തോ­ടു­കൂ­ടി­യാ­ണോ?
ഉ­ത്ത­രം:
അ­ങ്ങ­നെ­യ­ല്ല. ആ­ഗോ­ള­വ­ത്ക­ര­ണ­ത്തോ­ടു­കൂ­ടി­യ­ല്ല അതു് സം­ഭ­വി­ച്ചി­ട്ടു­ള്ള­തു്. എ­ന്റെ­യൊ­രു നോ­ട്ട­ത്തിൽ കേ­ര­ള­ത്തി­ന്റെ മോ­ഡേ­ണൈ­സേ­ഷ­നോ­ടൊ­പ്പം തന്നെ ന­മ്മു­ടെ ഭാ­ഷ­യു­ടെ ഒരു ഉ­പ­ക­ര­ണാ­ത്മ­ക­സ്വ­ഭാ­വം ശ­ക്തി­പ്പെ­ടു­ന്നു­ണ്ടു്. ആ­ധു­നി­ക കേരളം വി­ക­സി­ക്കു­ന്ന­തോ­ടൊ­പ്പം തന്നെ ഭാഷയെ ഒരു ടൂൾ ആയി സ­ങ്ക­ല്പി­ക്കു­ന്ന യു­ക്തി­യും ഇവിടെ ശ­ക്തി­പ്പെ­ടു­ന്നു­ണ്ടു്. ആ­ഗോ­ള­വ­ത്ക്ക­ര­ണ­ത്തി­ന്റെ ക­ട­ന്നു­വ­ര­വോ­ടു­കൂ­ടി അ­തി­നു് കു­റെ­ക്കൂ­ടി മേൽ­ക്കെ കി­ട്ടി. ക­ഴി­ഞ്ഞ ഒരു ഇ­രു­പ­തു് കൊ­ല്ലം­കൊ­ണ്ടു് ഈ പ്ര­വ­ണ­ത കൂ­ടു­തൽ ശ­ക്ത­മാ­യി­ട്ടു­ണ്ടു്. ന­മ്മു­ടെ മ­റ്റെ­ല്ലാ വ്യ­വ­ഹാ­ര­ങ്ങ­ളിൽ നി­ന്നും ഭാഷ പി­ന്ത­ള്ള­പ്പെ­ടു­ക­യും ഭാഷയെ വെ­റു­മൊ­രു ഉ­പ­ക­ര­ണ­മാ­യി കാ­ണു­ന്ന സ­മീ­പ­നം പ്ര­ബ­ല­മാ­വു­ക­യും ചെ­യ്തു. നി­ങ്ങൾ­ക്കു കടയിൽ പോയി സാധനം മേ­ടി­ക്കാൻ… ബ­സ്സി­ന്റെ ബോർഡ് വാ­യി­ക്കാൻ… വ­ഴി­യി­ലെ ആ­ളു­ക­ളോ­ടു് സം­സാ­രി­ക്കാൻ… ഇ­തി­നൊ­ക്കെ­യു­ള്ളൊ­രു ഉ­പ­ക­ര­ണ­മാ­ണു് ഭാഷ എന്നു വന്നു. ഈ ഭാഷ അ­ല്ലെ­ങ്കിൽ ആ ഭാഷ ഏ­താ­യാ­ലും മതി എന്നു തെ­റ്റി­ദ്ധ­രി­ക്കാൻ തു­ട­ങ്ങി. അ­ങ്ങ­നെ­യൊ­ന്ന­ല്ല. ഭാഷ. ന­മു­ക്കു വാ­ക്കു് ഉ­ണ്ടെ­ങ്കി­ലാ­ണു് ചി­ന്തി­ക്കാൻ പ­റ്റു­ന്ന­തു്. നി­ങ്ങ­ളു­ടെ വാ­ങ്മ­യ­ലോ­കം എത്ര വ­ലു­താ­ണോ അ­ത്ര­യും നി­ങ്ങ­ളു­ടെ ആ­ശ­യ­ലോ­ക­വും വ­ലു­താ­വും. ആകാശം എ­ന്നു­പ­റ­യു­ന്ന ഒ­രൊ­റ്റ വാ­ക്കു്, അ­ല്ലെ­ങ്കിൽ ക­ട­ലെ­ന്നു പ­റ­യു­ന്ന ഒ­രൊ­റ്റ വാ­ക്കു്. അതിനെ അ­ല­യാ­ഴി­യെ­ന്നും പാ­രാ­വാ­ര­മെ­ന്നും ഒക്കെ സ­ങ്ക­ല്പി­ക്കു­മ്പോൾ വേറെ വേറെ വ്യാ­പ്തി­കൾ വരും. പാ­രാ­വാ­രം എന്നു പ­റ­യു­ന്ന­തിൽ ഒരു അ­പാ­ര­താ­ബോ­ധ­മു­ണ്ടു്. അ­ല­യാ­ഴി എ­ന്നു­പ­റ­യു­ന്ന­തിൽ വ­ലി­യൊ­രു ആഴവും അ­ല­ക­ളു­മു­ണ്ടു്. കടൽ എ­ന്നു­പ­റ­യു­ന്ന­തി­ന്റെ അതേ അർ­ത്ഥ­മ­ല്ല ഇ­തി­ലൊ­ക്കെ­യു­ള്ള­തു്. കടൽ വ­ലു­താ­യി വ­ലു­താ­യി വ­രു­ന്ന­താ­ണു്. ഈ പാ­രാ­വാ­ര­വും അ­ല­യാ­ഴി­യും സ­മു­ദ്ര­വു­മൊ­ക്കെ­യാ­യി കടൽ ഭാ­ഷ­യിൽ വ­ലു­താ­വു­ക­യാ­ണു്. അ­ങ്ങ­നെ ഭാ­ഷ­യിൽ വ­ലു­താ­വ­ണ­മെ­ന്നു­ണ്ടെ­ങ്കിൽ നി­ങ്ങൾ­ക്കു് ഭാ­ഷ­യിൽ നല്ല ഈ­ടു­റ­പ്പു് വേണം. ആ ഈ­ടു­വെ­യ്പു് ന­മ്മു­ടെ ക­യ്യിൽ ഇ­ല്ലാ­താ­വു­ക­യാ­ണെ­ന്നു് പ­റ­ഞ്ഞാൽ അതൊരു രാ­ഷ്ട്രീ­യ­ന­ഷ്ടം കൂ­ടി­യാ­ണു്.
ചോ­ദ്യം:
ഭാ­ഷ­യി­ലു­ള്ള സൂ­ക്ഷ്മ­ജ്ഞാ­നം അ­ഗാ­ധ­മാ­യൊ­രു രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ന­മാ­ണു്. അതൊരു ഭാഷാ പ്ര­വർ­ത്ത­ന­മൊ­ന്നു­മ­ല്ല.
ഉ­ത്ത­രം:
അതു ന­ന്നാ­യി തി­രി­ച്ച­റി­ഞ്ഞ ഒരാൾ ഇ. എം. എ­സ്സാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണു് ഇ. എം. എസ്. മ­ല­യാ­ള­ത്തി­നു­വേ­ണ്ടി അത്ര ശ­ക്ത­മാ­യി പ­റ­ഞ്ഞ­തു്. എല്ലാ അ­റി­വും അതിൽ വേ­ണ­മെ­ന്നൊ­ക്കെ വാ­ദി­ച്ച­തു്. പക്ഷേ, ഇ. എം. എ­സ്സി­ന്റെ ഒറ്റ തി­രി­ഞ്ഞ ബോധം എ­ന്നു­ള്ള­തി­ന­പ്പു­റം ഇ­ട­തു­പ­ക്ഷ­രാ­ഷ്ട്രീ­യ­ത്തി­നൊ­രു ഭാഷാ ദർ­ശ­ന­മു­ണ്ടാ­യി­യെ­ന്നു് ന­മു­ക്കു ക­രു­താൻ പ­റ്റി­ല്ല. ഇ­പ്പോ­ഴും ഇ­ല്ല­താ­നും. മ­ല­യാ­ള­ത്തി­നു­വേ­ണ്ടി­യു­ള്ള എ­ന്തെ­ങ്കി­ലു­മൊ­രു നിർ­ണ്ണാ­യ­ക­ശ്ര­മം ഇ­ട­തു­പ­ക്ഷം ഇ­ക്ക­ഴി­ഞ്ഞ പത്തോ നാ­ല്പ­തോ കൊ­ല്ല­ത്തി­നു­ള­ളിൽ ന­ട­ത്തി­യി­ട്ടൊ­ന്നു­മി­ല്ല. ആ­ദ്യ­ഘ­ട്ട­ത്തിൽ, ഇ. എം. എ­സ്സി­ന്റെ ഘ­ട്ട­ത്തിൽ, ഇ. എം. എസ്. അതു് ശ­ക്ത­മാ­യി ഉ­ന്ന­യി­ക്കു­ക­യും പ്ര­വർ­ത്തി­യ്ക്കു­ക­യും ചെ­യ്തു. ആ ത­ല­മു­റ­യിൽ കു­റേ­പേർ­ക്കു് ഈയൊരു കരുതൽ ഉ­ണ്ടാ­യി­രു­ന്നു. അതു് ദേ­ശീ­യ­പ്ര­സ്ഥാ­നം മു­ത­ലു­ള്ള Concern ആണു്. ഗാ­ന്ധി­ജി ഹി­ന്ദു­സ്ഥാ­നി­ക്കു വേ­ണ്ടി നി­ല­കൊ­ണ്ടു. ദേശീയ ഭാ­ഷ­കൾ­ക്കു വേ­ണ്ടി അ­ക്കാ­ല­ത്തൊ­രു പ്ര­വർ­ത്ത­ന­മു­ണ്ടാ­യി. ന­മ്മു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ അ­തി­ന്റെ­യൊ­രു തു­ടർ­ച്ച­യി­ലു­ള്ള­തും കൂ­ടി­യാ­ണു്. ഇ­പ്പോൾ ഇതിൽ നി­ന്നെ­ല്ലാം നാം പൊ­തു­വെ പിൻ­വാ­ങ്ങി­യി­രി­ക്കു­ന്നു. ഞാൻ പ­റ­ഞ്ഞു­വ­രു­ന്ന­തു് ജ­ന­ത­യു­ടെ വൈ­കാ­രി­ക അ­നു­ഭ­വ­ത­ല­ത്തോ­ടു് സം­വ­ദി­ക്ക­ണ­മെ­ങ്കിൽ ഭാ­ഷ­യു­ടെ ഈ സൂ­ക്ഷ്മ­ജീ­വി­ത­ത്തിൽ നല്ല ധാരണ വേണം. അതു് സാ­മൂ­ഹ്യ­ശാ­സ്ത്ര­പ­ര­മാ­യ ഒ­രി­ട­പെ­ടൽ കൊ­ണ്ടു­മാ­ത്രം പ­റ്റു­ന്ന ഒരു കാ­ര്യ­മ­ല്ല. നി­ങ്ങൾ­ക്കു് അ­തു­കൊ­ണ്ടു് ഒരു പ്ര­ബ­ന്ധ­മെ­ഴു­താം, എ­ന്നാൽ ജ­ന­ത­യു­ടെ ഉ­ള്ളി­ലേ­ക്കു് ക­ട­ക്കാൻ അ­തു­മാ­ത്രം പോര. അ­വി­ടെ­യാ­ണു് പോ­യ­റ്റി­ക്ക് എന്നു വി­ളി­ക്കു­ന്ന ഒ­ന്നി­ന്റെ പ്രാ­ധാ­ന്യം! അ­ങ്ങ­നെ ഒരു ഭാഷ വളരെ ആ­വ­ശ്യ­മാ­ണു്. വളരെ യാ­ന്ത്രി­ക­വും പ­ര­ന്ന­തു­മാ­യ ഒരു ഭാ­ഷ­യ­ല്ല. വളരെ സ­ര­ള­വും പൊ­യ­റ്റി­ക്ക­ലും, പൊ­ളി­റ്റി­ക്ക­ലു­മാ­യ ഒ­ന്നു്!
ചോ­ദ്യം:
പു­തി­യ­കാ­ല­ത്തെ ഇ­ട­തു­പ­ക്ഷ പ­രാ­ജ­യ­ങ്ങൾ­ക്കു് അ­വ­രു­ടെ ഭാ­ഷ­യു­മാ­യി വല്ല ബ­ന്ധ­വു­മു­ണ്ടോ? രാ­ഷ്ട്രീ­യം മാറാൻ ആ­ളു­കൾ­ക്കു മ­ടി­യി­ല്ലാ­താ­യി­രി­ക്കു­ന്നു!
ഉ­ത്ത­രം:
നി­ശ്ച­യ­മാ­യി­ട്ടും ഉ­ണ്ടു് എ­ന്നാ­ണു ഞാൻ ക­രു­തു­ന്ന­തു്. രാ­ഷ്ട്രീ­യം രാ­ഷ്ട്രീ­യ­ബോ­ധം എന്നു പ­റ­യു­ന്ന­തു്, ന­മ്മു­ടെ നി­ല­നി­ല്പി­നെ­യും ന­മ്മു­ടെ ഉൺ­മ­യെ­യും കു­റി­ച്ചു­ള്ള, ന­മ്മു­ടെ സാ­മൂ­ഹി­ക­മാ­യ ഉ­ള്ള­ട­ക്ക­ത്തെ­ക്കു­റി­ച്ചൊ­ക്കെ­യു­ള്ള അ­ഗാ­ധ­മാ­യ തി­രി­ച്ച­റി­വാ­ണു്. അ­ല്ലാ­തെ ക­ക്ഷി­ബോ­ധ­മൊ­ന്നു­മ­ല്ല. ആ അ­ഗാ­ധ­മാ­യ തി­രി­ച്ച­റി­വു് നി­ങ്ങൾ­ക്കു് സാ­ദ്ധ്യ­മാ­ക്കി­ത്ത­രു­ന്ന­തു് ഭാ­ഷാ­ബോ­ധം കൂ­ടി­ച്ചേർ­ന്നാ­ണു്. ഇ­പ്പോൾ, ‘വി­വേ­കം’ എന്ന ഒരു വാ­ക്കു്… കാ­ര്യ­കാ­ര­ണ­ബോ­ധം എ­ന്നാ­ണു് അ­തി­ന്റെ അർ­ത്ഥം. പക്ഷേ, കു­ഞ്ചൻ ന­മ്പ്യാർ പ­റ­ഞ്ഞ­തു് ‘പ­ര­ക്ലേ­ശ വി­വേ­കം’ എ­ന്നാ­ണു്. ‘പ­ര­ക്ലേ­ശ­വി­വേ­കം’ എ­ന്നു് വി­വേ­ക­ത്തോ­ടൊ­പ്പം ഓർ­ക്കു­ന്ന ഒരാളെ സം­ബ­ന്ധി­ച്ചു് ‘വിവേക’ത്തി­നു് ഒ­രു­പാ­ടു് അർ­ത്ഥ­വ്യാ­പ്തി­യു­ണ്ടു്. ഈ അർ­ത്ഥം നി­ഘ­ണ്ടു­വിൽ ഉ­ള്ള­ത­ല്ല. അതു് മ­ല­യാ­ള­ത്തി­ന്റെ ഒരു സ­വി­ശേ­ഷ­ജീ­വി­ത­മാ­ണു്. ന­മ്മു­ടെ പഴയ ഭാ­ഷ­യെ­ക്കു­റി­ച്ചു് കേ­ര­ള­ത്തിൽ ആദ്യം അ­ന്വേ­ഷി­ച്ച ഒ­രാ­ളു­ണ്ടു്. ജോർ­ജ്ജ് മാ­ത്തൻ. മ­ല­യാൺ­മ­യു­ടെ വ്യാ­ക­ര­ണം. ജോർ­ജ്ജ് മാ­ത്തൻ പ­റ­യു­ന്നു­ണ്ടു്, ഭാ­ഷ­യ്ക്കു് പ­ദാർ­ത്ഥ­മു­ണ്ടു് ഭാ­വാർ­ത്ഥ­വു­മു­ണ്ടു്… ഭാ­വാർ­ത്ഥ­മു­ള്ള­തു് സ്വ­ന്തം ഭാ­ഷ­യ്ക്കാ­ണു്, മാ­തൃ­ഭാ­ഷ­യ്ക്കാ­ണു്. പ­ദാർ­ത്ഥം എല്ലാ ഭാ­ഷ­യ്ക്കു­മു­ണ്ടു്. അമ്മ എ­ന്ന­തി­നു് Mother എന്നു പ­റ­ഞ്ഞാ­ലും മതി. പക്ഷേ, അ­മ്മ­യു­ടെ ഒരു അ­നു­ഭ­വ­പ­രി­സ­രം നി­ല­നി­ല്ക്കു­ന്ന­തു്—അ­താ­ണു് ഭാ­വാർ­ത്ഥം—അതു നി­ല­നി­ല്ക്കു­ന്ന­തു് മാ­തൃ­ഭാ­ഷ­യി­ലാ­ണു്. ഞാൻ പ­റ­യു­ന്ന­തു് ഭാ­വാർ­ത്ഥ­പ­ര­മാ­യ ഭാ­ഷ­യിൽ വേണം നമ്മൾ സം­സാ­രി­ക്കാൻ എ­ന്നാ­ണു്. പ­ദാർ­ത്ഥ­പ­ര­മ­ല്ല. ഇ­ട­തു­പ­ക്ഷ­വ്യ­വ­ഹാ­ര­ത്തി­നു സം­ഭ­വി­ച്ച ഒരു വലിയ പ­രി­മി­തി പ­ദാർ­ത്ഥ­പ­ര­മാ­യ ഭാ­ഷ­യിൽ എല്ലാ കാ­ര്യ­വും പ­റ­യു­ക­യും ഭാ­വാ­ത്മ­ക­മാ­യ ഭാ­ഷാ­ജീ­വി­തം ക­യ്യൊ­ഴി­യു­ക­യും ചെ­യ്തു­വെ­ന്ന­താ­ണു്. അ­പ്പോൾ അതു് നി­ങ്ങ­ളു­ടെ അ­നു­ഭൂ­തി­യെ സ്പർ­ശി­ക്കി­ല്ല. നി­ങ്ങ­ളു­ടെ അ­നു­ഭൂ­തി­യിൽ രാ­ഷ്ട്രീ­യം ഇ­ല്ലെ­ങ്കിൽ, നി­ങ്ങ­ളു­ടെ വൈ­കാ­രി­ക­ഘ­ട­ന­യിൽ ‘രാ­ഷ്ട്രീ­യം’ ഇ­ല്ലെ­ങ്കിൽ ആ രാ­ഷ്ട്രീ­യം വളരെ ദുർ­ബ­ല­മാ­യി­രി­ക്കും. അ­പ്പോൾ രാ­ഷ്ട്രീ­യം എന്നു പ­റ­യു­ന്ന­തു് നി­ങ്ങൾ കൊ­ണ്ടു­ന­ട­ക്കു­ന്ന ചില ആ­ശ­യ­ങ്ങൾ മാ­ത്ര­മാ­ണെ­ന്നു വരും. രാ­ഷ്ട്രീ­യം ആശയം മാ­ത്ര­മ­ല്ല. രാ­ഷ്ട്രീ­യം ‘അവബോധ’മാണു്. രാ­ഷ്ട്രീ­യം കേവലം ആ­ശ­യ­ങ്ങ­ളോ ചില സം­ഘ­ട­നാ മെ­മ്പർ­ഷി­പ്പോ ആ­ണെ­ന്നു് തെ­റ്റി­ദ്ധ­രി­ക്കു­മ്പോൾ നി­ങ്ങൾ­ക്കു് അതു് എ­ളു­പ്പം വെ­ച്ചു­മാ­റാം. അ­ങ്ങ­നെ വെ­ച്ചു­മാ­റാൻ പ­റ്റു­ന്ന­തു­കൊ­ണ്ടാ­ണു് ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ ആ­ളു­കൾ­ക്കു് പെ­ട്ടെ­ന്നു് ചാടി ബി. ജെ. പി. യിൽ പോകാൻ പ­റ്റു­ന്ന­തു്. അ­വ­ബോ­ധ­പ­ര­മാ­യി ഇ­ട­തു­പ­ക്ഷ­ത്തെ­ത്തി­യ ഒ­രാൾ­ക്കു്, ഒരു സം­ശ­യ­വും വേണ്ട, ജീ­വി­ത­കാ­ല­ത്തൊ­രി­യ്ക്ക­ലും ബി. ജെ. പി.-​യുമായിട്ടു് ഐ­ക്യ­പ്പെ­ടാൻ പ­റ്റു­ക­യി­ല്ല… ഗു­രു­വി­നെ അ­നു­ഭൂ­തി­പ­ര­മാ­യി ഉൾ­ക്കൊ­ണ്ടു് ഒ­രാൾ­ക്കു് ആർ. എസ്. എ­സ്സു­കാ­ര­നാ­വാൻ പ­റ്റി­ല്ല. ഒരു സം­ശ­യ­വും വേണ്ട. മ­റി­ച്ചു് ഈ അ­നു­ഭൂ­തി ത­ല­ത്തി­നു­പ­ക­രം എസ്. എൻ. ഡി. പി. മെ­മ്പർ­ഷി­പ്പാ­ണു് ഗുരു എന്നു ക­രു­തി­ക്ക­ഴി­ഞ്ഞാൽ നി­ങ്ങൾ­ക്കു് ആർ. എസ്. എ­സ്സാ­വാൻ ഒരു ബു­ദ്ധി­മു­ട്ടു­മി­ല്ല. സം­ഘ­ട­നാ മെ­മ്പർ­ഷി­പ്പാ­ണു് മാർ­ക്സി­സം എ­ന്നു­ക­രു­തി­യാൽ നി­ങ്ങൾ­ക്കു് ആർ. എസ്. എ­സ്സി­ലെ­ത്താ­നോ ബി. ജെ. പി.-​യാകാനോ മ­റ്റേ­തെ­ങ്കി­ലു­മാ­കാ­നോ എ­ളു­പ്പം പ­റ്റും. ഒരു സംഘടന മാ­റി­യാൽ മതി. അ­നു­ഭൂ­തി­ത­ല­ത്തെ സ്പർ­ശി­ക്കു­ക­യെ­ന്നു പ­റ­യു­ന്ന­തു് വളരെ പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­മാ­ണു്. അതിൽ വി­ജ­യി­ച്ച മ­നു­ഷ്യ­രാ­ണു്, ലോ­ക­ത്തെ വലിയ നേ­താ­ക്ക­ളെ­ല്ലാം. അതു് ബു­ദ്ധ­നാ­വ­ട്ടെ… ഗാ­ന്ധി­യാ­ക­ട്ടെ… ലെ­നി­നാ­ക­ട്ടെ… നാ­രാ­യ­ണ ഗു­രു­വാ­ക­ട്ടെ… ഏതു് മ­ഹാ­നെ­യെ­ടു­ത്താ­ലും… അതു് ന­മു­ക്കു് കാണാം.
ചോ­ദ്യം:
അ­നു­ഭൂ­തി­യു­ടെ മ­ണ്ഡ­ല­ത്തിൽ സ്പർ­ശി­ച്ചു­കൊ­ണ്ട­ല്ലേ ഇവിടെ ഇ­ട­തു­പ­ക്ഷം ഒരു രാ­ഷ്ട്രീ­യ ശ­ക്തി­യാ­യി­ത്തീർ­ന്ന­തു്?
ഉ­ത്ത­രം:
ന­മ്മു­ടെ ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ ഒരു ദീർ­ഘ­ച­രി­ത്ര­മെ­ടു­ത്തു നോ­ക്കി­യാൽ അ­നു­ഭൂ­തി­യു­ടെ മ­ണ്ഡ­ല­ത്തെ ഉ­റ­പ്പി­ച്ചു നി­റു­ത്തി­യി­ട്ടാ­ണു് ഇ­ട­തു­പ­ക്ഷം രാ­ഷ്ട്രീ­യ­മാ­യി­ട്ടു് ശ­ക്തി­പ്പെ­ട്ട­തു്. തൊ­ള്ളാ­യി­ര­ത്തി­മു­പ്പ­തു് മുതൽ ഒരു അ­മ്പ­തു കൊ­ല്ല­ത്തെ കേ­ര­ള­ത്തി­ന്റെ ച­രി­ത്ര­മെ­ടു­ത്താൽ അ­നു­ഭൂ­തി­മ­ണ്ഡ­ല­ത്തെ രാ­ഷ്ട്രീ­യ­വ­ത്ക്ക­രി­ച്ച­തിൽ ഇ­ക്കാ­ല­ത്തു് ഇ­ട­തു­പ­ക്ഷം വൻ­വി­ജ­യം നേ­ടി­യെ­ന്നു് കാ­ണാ­നാ­കും. നാ­ട­ക­ങ്ങൾ­കൊ­ണ്ടു്, പാ­ട്ടു­കൊ­ണ്ടു്. പ്രാ­ദേ­ശി­ക പ്ര­വർ­ത്ത­ന­ങ്ങൾ കൊ­ണ്ടൊ­ക്കെ. ഈ അ­നു­ഭൂ­തി മ­ണ്ഡ­ല­ത്തി­ന്റെ രാ­ഷ്ട്രീ­യ­വ­ത്ക്ക­ര­ണം ക­ഴി­ഞ്ഞ പ­ത്തി­രു­പ­തു കൊ­ല്ല­മാ­യി ഇ­ല്ലെ­ന്നു തന്നെ പറയാം. സം­ഘ­ട­നാ­പ­ര­മാ­യി ഇ­ട­തു­പ­ക്ഷ­ത്തു നി­ല്ക്കു­ന്ന­വ­രു­ടെ പോലും അ­നു­ഭൂ­തി­ത­ലം വ­ല­തു­പ­ക്ഷ­പ­ര­മാ­ണു്, ഞാൻ പ­റ­യു­ന്ന­തു് ആ­ശ­യ­ത­ലം എന്ന നി­ല­യി­ല­ല്ല. അ­വ­രു­ടെ Experience-​ന്റെ, അ­നു­ഭൂ­തി­യു­ടെ, തലം പൊ­ളി­റ്റി­ക്ക­ല­ല്ല. അ­പ്പൊ­ളി­റ്റി­ക്ക­ലാ­ണു്. ഇതു് തി­രി­ച്ച­റി­യാൻ ന­മു­ക്കു പ­റ്റി­യി­ല്ല. അ­തു­കൊ­ണ്ടു് ഭാ­ഷ­യു­ടെ പ്ര­ശ്നം വളരെ വലിയ പ്ര­ശ്ന­മാ­ണു്. ക­ഴി­ഞ്ഞ പത്തോ ഇ­രു­പ­തോ കൊ­ല്ലം നോ­ക്കി­യാൽ… എ­ന്താ­ണു സം­ഭ­വി­ച്ച­തു്… ഇ­ട­തു­പ­ക്ഷ­ത്തോ­ടു് ആ­ഭി­മു­ഖ്യ­മു­ണ്ടാ­യി­രു­ന്ന സാം­സ്കാ­രി­ക പ്ര­വർ­ത്ത­കർ. സാം­സ്കാ­രി­ക മേഖല വളരെ കൂ­ടു­തൽ ശൂ­ന്യ­മാ­യി­ത്തീർ­ന്നു. പല കാ­ര­ണ­ങ്ങ­ളു­ണ്ടു്. പലരും തെ­റ്റി­പ്പി­രി­ഞ്ഞു­പോ­യി. വേ­ണ്ട­തി­നും വേ­ണ്ടാ­ത്ത­തി­നു­മൊ­ക്കെ­യു­ള്ള വ­ഴ­ക്കു­കൾ ഉ­ണ്ടാ­യി. ഒ­രു­പാ­ടു പേർ അ­ക­ന്നു­പോ­യി. സാം­സ്കാ­രി­ക­മേ­ഖ­ല­യിൽ ഇ­ട­തു­പ­ക്ഷ­ത്തി­നു­ണ്ടാ­യി­രു­ന്ന മേൽ­ക്കെ അ­ല്ലെ­ങ്കിൽ സ്വാ­ധീ­നം ഈ കാ­ല­ത്തു് തീ­രെ­യി­ല്ലാ­താ­യി. ഇ­ന്നു് അതു കൂ­ടു­തൽ ശ­ക്തി­പ്പെ­ട്ടു. ആ സാം­സ്കാ­രി­ക നഷ്ടം ഇ­പ്പോൾ രാ­ഷ്ട്രീ­യ­മാ­യി പ്ര­തി­ഫ­ലി­യ്ക്കാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. ഒരു ഗ്രാ­മ­ത്തിൽ, പ്രാ­ദേ­ശി­ക ത­ല­ത്തിൽ ഇ­ട­തു­പ­ക്ഷ­പ­ര­മാ­യ വീ­ക്ഷ­ണ­ങ്ങൾ അ­വ­ത­രി­പ്പി­ച്ചു­കൊ­ണ്ടു് നി­ല­നി­ന്നി­രു­ന്ന ഗ്ര­ന്ഥ­ശാ­ല­കൾ, സം­ഘ­ട­ന­കൾ… ചെറിയ ചെറിയ മ­നു­ഷ്യർ… അ­വ­രു­ടെ പ്ര­ഭാ­ഷ­ണ­ങ്ങൾ. ഇ­ട­പെ­ട­ലു­കൾ ഇ­തെ­ല്ലാം ചേർ­ന്നി­ട്ടാ­ണു് ആ പ­രി­സ­ര­ത്തെ ‘ലെ­ഫ്റ്റ് ഓ­റി­യ­ന്റ­ഡ്’ ആയി നി­ല­നിർ­ത്തി­യി­രു­ന്ന­തു്. ഈ മ­നു­ഷ്യ­രിൽ 90% ഇ­ന്നു് സം­സാ­രി­ക്കു­ന്നി­ല്ല. അ­വ­രൊ­ക്കെ ഒ­രു­പ­ക്ഷേ, ഒ­ന്നു­കിൽ പല തർ­ക്ക­ങ്ങൾ­കൊ­ണ്ടു് നി­ശ്ശ­ബ്ദ­രാ­ക്ക­പ്പെ­ടു­ക­യോ മാ­റ്റി­നിർ­ത്ത­പ്പെ­ടു­ക­യോ അ­ക­ന്നു­പോ­കു­ക­യോ ഒക്കെ ചെ­യ്തി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് അ­വ­രൊ­ന്നും ഇ­ട­തു­പ­ക്ഷ­പ­ര­മാ­യ സാം­സ്കാ­രി­ക­സ്വ­രം ഉ­യർ­ത്തു­ന്നി­ല്ല. ഈ സ്ഥാ­ന­മി­പ്പോൾ ആരു് ഏ­റ്റെ­ടു­ക്കും? ഈ സ്ഥാ­ന­ങ്ങ­ളൊ­ക്കെ­യി­പ്പോൾ വലതു പ­ക്ഷ­ത്തി­ന്റെ നാ­നാ­ത­രം യു­ക്തി­കൾ­കൊ­ണ്ടു് നി­റ­യു­ന്നു. ഞാൻ പ­റ­യു­ന്ന­തു്, കേ­ര­ള­ത്തി­ലെ വ­ല­തു­പ­ക്ഷ­രാ­ഷ്ട്രീ­യ­ത്തി­ന്റെ ശക്തി, ഒ­രർ­ത്ഥ­ത്തിൽ ഇ­ട­തു­പ­ക്ഷ­രാ­ഷ്ട്രീ­യ­ത്തി­ലെ ‘സാം­സ്കാ­രി­ക­ത’യുടെ ത­കർ­ച്ച­യു­മാ­യി വളരെ അധികം ബ­ന്ധ­മു­ള്ള കാ­ര്യ­മാ­ണു്. അതു് എ­പ്പോ­ഴെ­ങ്കി­ലു­മൊ­ക്കെ നമ്മൾ തി­രി­ച്ച­റി­യു­മാ­യി­രി­ക്കും!
ചോ­ദ്യം:
ഈ പ്ര­തി­സ­ന്ധി­യെ മു­റി­ച്ചു­ക­ട­ക്കാൻ പ്രാ­ഥ­മി­ക­മാ­യി എ­ന്തു­വേ­ണ­മെ­ന്നാ­ണു് താ­ങ്കൾ ക­രു­തു­ന്ന­തു്?
ഉ­ത്ത­രം:
എ­റ­ണാ­കു­ള­ത്തു് ഇ. എം. എസ്. പ­ഠ­ന­ഗ­വേ­ഷ­ണ­കേ­ന്ദ്രം ഉ­ദ്ഘാ­ട­നം ചെ­യ്ത­പ്പോൾ ഡോ. പ്ര­ഭാ­ത് പ­ട്നാ­യി­ക് പറഞ്ഞ ഒരു കാ­ര്യ­മു­ണ്ടു്. ‘ജ­നാ­ധി­പ­ത്യ­പ­ര­മാ­യി വി­മർ­ശ­നാ­വ­കാ­ശം നി­ല­നിർ­ത്താൻ വേ­ണ്ടി ഇ­ട­തു­പ­ക്ഷം ഉ­റ­ച്ചു­നി­ല്ക്ക­ണം.’ അ­താ­യ­തു് ഭ­ര­ണ­കൂ­ട­വി­മർ­ശ­നം. ആർ. എസ്. എ­സ്സി­നെ­യാ­യാ­ലും കേ­ന്ദ്ര­ഭ­ര­ണ­ത്തെ­യാ­യാ­ലും ഏ­തി­നെ­യും വി­മർ­ശി­യ്ക്കാ­നു­ള്ള ജ­നാ­ധി­പ­ത്യ അ­വ­കാ­ശ­ത്തി­നു­വേ­ണ്ടി­യു­ള്ള ഏ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട പ്ര­തി­രോ­ധം ഇ­ട­തു­പ­ക്ഷ­ത്തി­ന്റേ­താ­യി­രി­യ്ക്കു­ണം. എ­ന്നി­ട്ട­ദ്ദേ­ഹം പ­റ­യു­ന്നു. “വി­മർ­ശി­യ്ക്കാ­നു­ള്ള അ­വ­കാ­ശ­ത്തി­നു­വേ­ണ്ടി നി­ങ്ങൾ വാ­ദി­യ്ക്കു­ന്നു­വെ­ന്ന­തി­ന്റെ അർ­ത്ഥം വി­മർ­ശി­യ്ക്ക­പ്പെ­ടാ­നു­ള്ള സ­ന്ന­ദ്ധ­ത നി­ങ്ങൾ നി­ല­നിർ­ത്തു­ന്നു­വെ­ന്നാ­ണു്.” ഇ­ട­തു­പ­ക്ഷ­ത്തി­നു് ക­ഴി­ഞ്ഞ കു­റേ­ക്കാ­ലം പ­റ്റി­യ വ­ലി­യൊ­രു പ­രാ­ജ­യം ‘വി­മർ­ശി­ക്ക­പ്പെ­ടാ­നു­ള്ള’ സ­ന്ന­ദ്ധ­ത ഒ­ട്ടും­ത­ന്നെ കാ­ണി­യ്ക്കാ­തെ വി­മർ­ശ­നാ­വ­കാ­ശം ത­ങ്ങ­ളു­ടെ മാ­ത്രം ജ­ന്മാ­വ­കാ­ശ­മാ­ണെ­ന്നു­ള്ള മ­ട്ടിൽ പ­ല­പ്പോ­ഴും പ്ര­വർ­ത്തി­ക്കു­ക­യു­ണ്ടാ­യി എ­ന്ന­താ­ണു്. ഇ­ട­തു­പ­ക്ഷ­പ­ര­മാ­യ ബോ­ധ­മു­ള്ള­വ­രെ തന്നെ ഇ­ട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ ശ­ത്രു­ക്ക­ളാ­ക്കു­ന്ന­തിൽ ഈ നി­ല­പാ­ടു് വലിയ പ­ങ്കു­വ­ഹി­ച്ചു. കേ­ര­ള­ത്തി­ലെ ലെ­ഫ്റ്റി­ന്റെ നില ദുർ­ബ­ല­മൊ­ന്നു­മ­ല്ല. ഇ­ട­തു­പ­ക്ഷ­മ­ന­സ്സു­ള്ള, ഇ­ട­തു­പ­ക്ഷ രാ­ഷ്ട്രീ­യ അ­വ­ബോ­ധ­മു­ള്ള ആ­യി­ര­ക്ക­ണ­ക്കി­നാ­ളു­കൾ കേ­ര­ള­ത്തി­ലു­ണ്ടു്. കേ­ര­ള­ത്തി­ലെ ഇ­ന്റ­ലി­ജെൻ­ഷ്യ­യു­ടെ ബ­ഹു­ഭൂ­രി­പ­ക്ഷം. ഇവരിൽ 90% വും ഇ­ട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ങ്ങൾ­ക്കൊ­പ്പം ഇ­ന്നി­ല്ല. കാരണം അ­വർ­ക്കു് അ­വ­രു­ടെ ഭി­ന്ന­ത­ക­ളോ, അ­ഭി­പ്രാ­യ വ്യ­ത്യാ­സ­ങ്ങ­ളോ ഏ­തെ­ങ്കി­ലും രൂ­പ­ത്തിൽ പ്ര­ക­ടി­പ്പി­ക്കാൻ പ­റ്റാ­ത്ത, ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­മാ­യ, ഒ­ട്ടും സം­വാ­ദാ­ത്മ­ക­മ­ല്ലാ­ത്ത, ഒരു അ­ന്ത­രീ­ക്ഷ­മു­ണ്ടാ­യി വന്നു. അതു് തി­രു­ത്താ­തെ ഈ ലെ­ഫ്റ്റ് ഇ­ന്റ­ലി­ജെൻ­ഷ്യ­യെ കൂ­ടെ­ക്കൂ­ട്ടാൻ ക­ഴി­യി­ല്ല. അതിൽ എ­നി­ക്കു തോ­ന്നു­ന്ന­തു്, ഇ­ട­തു­പ­ക്ഷം ചെ­യ്യേ­ണ്ട­തു്, പ്ര­ത്യേ­കി­ച്ചും സാം­സ്കാ­രി­ക ബൗ­ദ്ധി­ക മ­ണ്ഡ­ല­ത്തിൽ നി­ന്നു് ചെ­യ്യേ­ണ്ട­തു്, അ­ടി­സ്ഥാ­ന­പ­ര­മാ­യ ചില കാ­ര്യ­ങ്ങ­ളിൽ യോ­ജി­പ്പു­ള്ള, അ­താ­യ­തു് നി­യോ­ലി­ബ­റ­ലി­സ­ത്തി­നെ­തി­രെ… വർ­ഗ്ഗീ­യ­ത­ക്കെ­തി­രെ… ക­മ്പോ­ള­വ­ത്ക്ക­ര­ണ­ത്തി­ന്റെ­യും മ­റ്റു­മു­ള്ള മൂ­ല്യ­ങ്ങൾ­ക്കെ­തി­രെ… മ­ത­നി­ര­പേ­ക്ഷ­ത­യ്ക്കു­വേ­ണ്ടി­യും സാ­മൂ­ഹ്യ­നീ­തി­ക്കു വേ­ണ്ടി­യു­മു­ള­ള… ഇ­ങ്ങ­നെ ചില അ­ടി­സ്ഥാ­ന­മൂ­ല്യ­ങ്ങൾ പ­ങ്കു­വെ­യ്ക്കു­ന്ന എ­ല്ലാ­വ­രു­മുൾ­പ്പെ­ട്ട ഒരു സം­വാ­ദാ­ത്മ­ക കൂ­ട്ടാ­യ്മ­യാ­യി ലെ­ഫ്റ്റ് ഇ­ന്റ­ലി­ജൻ­ഷ്യ­യെ കൂ­ട്ടി­യി­ണ­ക്കാൻ ക­ഴി­യ­ണം. അ­ല്ലാ­തെ, തങ്ങൾ പ­റ­യു­ന്ന­തു് ഏ­റ്റു­പ­റ­യു­ന്ന­വ­രാ­ണു്… പ­റ­യു­ന്ന­വ­രാ­ക­ണം ഇ­ട­തു­പ­ക്ഷ­ത്തു­ള്ള­തു് എന്ന യു­ക്തി­യി­ലേ­ക്കു പോ­യി­രി­ക്കും. രാ­ഷ്ട്രീ­യ നേ­തൃ­ത്വം പ­റ­യു­ന്ന­തു് അ­തേ­പ­ടി സാം­സ്കാ­രി­ക പ്ര­വർ­ത്ത­കർ ആ­വർ­ത്തി­യ്ക്ക­ണ­മെ­ന്ന പി­ടി­വാ­ശി­യു­മാ­യി മു­മ്പോ­ട്ടു് പോ­യി­ട്ടു് ഒരു കാ­ര്യ­വു­മി­ല്ല. അതു് തീർ­ത്തും അ­പ്ര­സ­ക്ത­മാ­ണു്. രാ­ഷ്ട്രീ­യ നേ­തൃ­ത്വ­ത്തി­നു് അ­പ്പ­ഴ­പ്പോ­ഴു­ണ്ടാ­വു­ന്ന രാ­ഷ്ട്രീ­യ­പ്ര­ശ്ന­ങ്ങ­ളെ മുൻ­നിർ­ത്തി അ­ഭി­പ്രാ­യ­ങ്ങൾ പ­റ­യേ­ണ്ടി­വ­രും. ദൈ­നം­ദി­ന രാ­ഷ്ട്രീ­യ­ത്തി­ന്റെ സ­മ്മർ­ദ്ദ­ങ്ങ­ളു­മു­ണ്ടാ­വും. അ­തു­പോ­ലെ തന്നെ ഭ­ര­ണ­കൂ­ട­പ­ര­മോ ഒ­ക്കെ­യാ­യ മെ­ഷി­ന­റി­യു­ടെ പ്ര­ശ്ന­മു­ണ്ടാ­വും. അ­തു­കൊ­ണ്ടു് നി­ല­പാ­ടു­കൾ എ­ടു­ക്കു­ക­യും തി­രു­ത്തു­ക­യു­മൊ­ക്കെ ചെ­യ്യേ­ണ്ടി­വ­രും. അതു് അ­തേ­പ­ടി സാം­സ്കാ­രി­ക പ്ര­വർ­ത്ത­കർ ആ­വർ­ത്തി­ക്കേ­ണ്ട യാ­തൊ­രു കാ­ര്യ­വു­മി­ല്ല. ഈ അ­ടി­സ്ഥാ­ന­പ്ര­മാ­ണ­ങ്ങൾ… നി­യോ­ലി­ബ­റ­ലി­സ­ത്തി­നെ­തി­രാ­യു­ള്ള നി­ല­പാ­ടു­കൾ, വർ­ഗ്ഗീ­യ­ത­ക്കു് എ­തി­രെ­യു­ള്ള നി­ല­പാ­ടു്, മ­ത­നി­ര­പേ­ക്ഷ­ത­യ്ക്കു് വേ­ണ്ടി­യു­ള്ള, കൺ­സ്യൂ­മ­റി­സ­ത്തി­നെ­തി­രാ­യ, സാ­മൂ­ഹി­ക­ത­യ്ക്കു് വേ­ണ്ടി­യു­ള്ള… ഈ അ­ടി­സ്ഥാ­ന­ഘ­ട­ക­ങ്ങ­ളോ­ടു യോ­ജി­ച്ചു­നി­ല്ക്കു­ന്ന­വ­രുൾ­പ്പെ­ടു­ന്ന ഒരു കൂ­ട്ടാ­യ്മ­യാ­യി­ട്ടു് ഇ­ട­തു­പ­ക്ഷ സാം­സ്കാ­രി­ക­ത­യെ പു­നഃ­സം­ഘ­ടി­പ്പി­ക്കാൻ ക­ഴി­യ­ണം. അ­തി­നു­ള്ള നേ­തൃ­ത്വം നി­ശ്ച­യ­മാ­യി­ട്ടും ഇ­ട­തു­പ­ക്ഷ­പ്ര­സ്ഥാ­നം ഏ­റ്റെ­ടു­ക്ക­ണം. എ­ങ്കിൽ മാ­ത്ര­മേ ഇ­ട­തു­പ­ക്ഷ­ത്തി­നു മു­മ്പോ­ട്ടു് പോകാൻ പറ്റു എ­ന്ന­താ­ണു് സത്യം.
ചോ­ദ്യം:
പൊ­തു­വിൽ ‘ഇ­ട­തു­പ­ക്ഷ’മാ­യി­രി­ക്കു­ന്ന ആളുകൾ ഗ്രൂ­പ്പു­ക­ളാ­യി ചിതറി നി­ല്ക്കു­ക­യാ­ണു്. അ­വ­രു­ടെ ഏ­കീ­ക­ര­ണം ആ­വ­ശ്യ­മ­ല്ലേ.
ഉ­ത്ത­രം:
ഏ­കീ­ക­ര­ണം എ­ന്നു് ഞാൻ പ­റ­യി­ല്ല. ഏ­തെ­ങ്കി­ലു­മൊ­രു രാ­ഷ്ട്രീ­യ­പ്ര­സ്ഥാ­ന­ത്തി­ന്റെ പ­രി­പാ­ടി­യെ നൂറു ശ­ത­മാ­നം അം­ഗീ­ക­രി­ച്ചു­കൊ­ണ്ടോ… നൂറു ശ­ത­മാ­നം പോ­യി­ട്ടു് അൻ­പ­തു് ശ­ത­മാ­നം അം­ഗീ­ക­രി­ച്ചു­കൊ­ണ്ടോ ഉള്ള ഒരു ഏ­കീ­ക­ര­ണം എ­വി­ടെ­യും സാ­ദ്ധ്യ­മ­ല്ല. അ­തു­കൊ­ണ്ടു് ഏ­കീ­ക­ര­ണ­മെ­ന്നു് പ­റ­യു­മ്പോൾ, മ­ന­സ്സി­ലാ­ക്ക­പ്പെ­ടു­ന്ന­തു് ഏ­തെ­ങ്കി­ലും ചില അ­ടി­സ്ഥാ­ന രാ­ഷ്ട്രീ­യ സം­ഘ­ട­നാ­യു­ക്തി­യി­ലേ­ക്കു് ബാ­ക്കി­യെ­ല്ലാ­റ്റി­നേ­യും ചേർ­ത്തു നിർ­ത്തു­ക എ­ന്നാ­ണെ­ങ്കിൽ ആ നി­ല­യിൽ ഏ­കീ­ക­ര­ണം സാ­ദ്ധ്യ­മ­ല്ല. സാ­ദ്ധ്യ­മാ­വു­ന്ന­തു് ഒരു കൂ­ട്ടാ­യ്മ­യാ­ണു്. ഒരു പൊ­തു­വേ­ദി­യാ­ണു്. Common Platform എ­ന്നു് പ­റ­യു­മ്പോൾ നമ്മൾ അം­ഗീ­ക­രി­ക്കേ­ണ്ട­തു്, വ്യ­ത്യ­സ്ത അ­ഭി­പ്രാ­യ­ങ്ങൾ­ക്കു് അ­തി­ന­ക­ത്തു് ഇ­ട­മു­ണ്ടെ­ന്നാ­ണു്. ഉ­ദാ­ഹ­ര­ണ­മാ­യി പ­രി­സ്ഥി­തി­സം­ഘ­ട­ന­ക­ളും ഇ­ട­തു­പ­ക്ഷ­വും ത­മ്മി­ലു­ള്ള ബന്ധം എ­ന്താ­ണു്? നി­ശ്ച­യ­മാ­യി­ട്ടും കേ­ര­ള­ത്തി­ലെ ഔ­ദ്യോ­ഗി­ക ഇ­ട­തു­പ­ക്ഷ­വും പ­രി­സ്ഥി­തി­സം­ഘ­ട­ന­ക­ളും ത­മ്മിൽ ധാ­രാ­ളം തർ­ക്ക­ങ്ങ­ളും വൈ­രു­ദ്ധ്യ­ങ്ങ­ളു­മൊ­ക്കെ­യു­ണ്ടു്. ആ തർ­ക്ക­ങ്ങ­ളും വൈ­രു­ദ്ധ്യ­ങ്ങ­ളും നി­ല­നി­ല്ക്കും. കാരണം അതിൽ പല പ്രാ­യോ­ഗി­ക പ്ര­ശ്ന­ങ്ങ­ളു­മു­ണ്ടു്. ഒരു ക­മ്പ­നി പൂ­ട്ടി പോകാൻ സ­മ­യ­ത്തു് ഇ­ട­തു­പ­ക്ഷ ട്രേ­ഡ് യൂ­ണി­യ­നെ­ടു­ക്കു­ന്ന പൊ­സി­ഷൻ ഒ­ന്നാ­യി­രി­ക്കും; പ­രി­സ്ഥി­തി ഗ്രൂ­പ്പു­കൾ എ­ടു­ക്കു­ന്ന പൊ­സി­ഷൻ വേ­റൊ­ന്നാ­യി­രി­യ്ക്കും. ആ ഭി­ന്ന­ത നി­ല­നിർ­ത്തി­ക്കൊ­ണ്ടു­ത­ന്നെ പാ­രി­സ്ഥി­തി­ക നാ­ശ­ത്തി­നെ­തി­രാ­യി­ട്ടു് പൊ­തു­വാ­യ ഒരു വീ­ക്ഷ­ണം ‘ലെ­ഫ്റ്റ്’ എ­ടു­ക്ക­ണം… ഇ­ന്നു്, സം­ശ­യ­ര­ഹി­ത­മാ­യും പ­റ­യാ­വു­ന്ന ഒരു കാ­ര്യം, പ­രി­സ്ഥി­തി നാ­ശ­മ­ണ്ടാ­വു­ന്ന­തു് മു­ത­ലാ­ളി­ത്ത­ത്തി­ന്റെ അ­നി­വാ­ര്യ­മാ­യ ഒരു ക­ട­ന്നാ­ക്ര­മ­ണ­ത്തി­ന്റെ ഫ­ല­മാ­യി­ട്ടാ­ണു്. അ­തു­കൊ­ണ്ടു് പ­രി­സ്ഥി­തി­നാ­ശ­ത്തി­നെ­തി­രെ­യു­ള്ള സ­മ­ര­ത്തെ ഇ­ട­തു­പ­ക്ഷം വി­ശാ­ലാർ­ത്ഥ­ത്തിൽ കാണണം. ഈ പൊ­സി­ഷൻ നി­ങ്ങൾ പ­ങ്കു­വെ­ച്ചാൽ തർ­ക്കം നി­ല­നി­ല്ക്കി­ല്ല. അ­പ്പോൾ ഈ വി­ശാ­ല­മാ­യ Platform-​ൽ ന­മു­ക്കു് കൂ­ടി­യി­ണ­ങ്ങാൻ ക­ഴി­യും, കൂ­ടി­യി­ണ­ങ്ങ­ണം. അ­ല്ലാ­തെ ഒരു പ­ഞ്ചാ­യ­ത്തി­ലൊ­രു തർ­ക്ക­മു­ണ്ടാ­യി അവരെ മു­ഴു­വൻ ശ­ത്രു­ക്ക­ളാ­ക്കി… അ­ടു­ത്ത പ­ഞ്ചാ­യ­ത്തിൽ വേ­റൊ­രു വി­ഷ­യ­ത്തിൽ തർ­ക്ക­മു­ണ്ടാ­യി അവരെ ശ­ത്രു­ക്ക­ളാ­ക്കി. ഇ­ങ്ങ­നെ വ­ന്ന­തു­മൂ­ലം പ്രാ­ദേ­ശി­ക­മാ­യി പ്ര­വർ­ത്തി­ച്ച എല്ലാ പ­രി­സ്ഥി­തി ഗ്രൂ­പ്പു­ക­ളും, ഏ­താ­ണ്ടു് ഒരു തൊ­ണ്ണൂ­റു ശ­ത­മാ­ന­വും, രാ­ഷ്ട്രീ­യ­മാ­യി­ട്ടു് ഇ­ട­തു­പ­ക്ഷ പാർ­ട്ടി­കൾ­ക്കെ­തി­രാ­യി. ഞാൻ പ­റ­യു­ന്ന­തു്, അ­പ്പോൾ­പ്പോ­ലും ഒരു ഡ­യ­ലോ­ഗി­ന്റെ സ്പേ­സ് ഉ­യർ­ത്ത­ണം എ­ന്നാ­ണു്. പി­ന്നെ, മു­മ്പു് പ­ല­പ്പോ­ഴും പ­റ­ഞ്ഞി­രു­ന്ന പോലെ പ­രി­സ്ഥി­തി­വാ­ദം സാ­മ്രാ­ജ്യ­ത്വ ഗൂ­ഢാ­ലോ­ച­ന­യോ മറ്റോ ആ­ണെ­ന്നു­ള്ള വാ­ദ­മൊ­ന്നും വി­വേ­ക­മു­ള്ള ആർ­ക്കും ഇ­ന്നു് പറയാൻ പ­റ്റി­ല്ല. അ­ങ്ങ­നെ ക­രു­തു­ന്ന ചു­രു­ക്കം ചിലർ ഇ­പ്പോ­ഴു­മു­ണ്ടു്. പക്ഷേ, വി­വേ­ക­മു­ള്ള മു­ഴു­വൻ മ­നു­ഷ്യർ­ക്കും പ­രി­സ്ഥി­തി­വാ­ദ­മെ­ന്ന­തു് വളരെ പ്ര­ധാ­ന­പ്പെ­ട്ടൊ­രു രാ­ഷ്ട്രീ­യ പ്ര­ശ്ന­മാ­ണു്. അതു് മു­ത­ലാ­ളി­ത്ത­ത്തി­നെ­തി­രാ­യ നി­ശി­ത­മാ­യ വി­മർ­ശ­ന­മാ­ണു് എന്നു അവർ മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. വി­ശ­ദാം­ശ­ങ്ങ­ളി­ലു­ള്ള തർ­ക്ക­മ­ല്ല പ്ര­ധാ­നം. അ­ടി­സ്ഥാ­ന നി­ല­പാ­ടു­ക­ളി­ലു­ള്ള യോ­ജി­പ്പാ­ണു്. ന­മു­ക്കി­വി­ടെ സം­ഭ­വി­ച്ച­തു് അ­ടി­സ്ഥാ­ന­നി­ല­പാ­ടു­ക­ളി­ലു­ള്ള യോ­ജി­പ്പി­നെ ഉ­യർ­ത്തി­പ്പി­ടി­യ്ക്കു­ന്ന­തി­നു പകരം വി­ശ­ദാം­ശ­ങ്ങ­ളി­ലു­ള്ള തർ­ക്ക­ത്തെ പെ­രു­പ്പി­ക്കു­ക. ശ­ത്രു­ത­കൾ കൂ­ടു­തൽ കൂ­ടു­തൽ ഉ­ണ്ടാ­ക്കി­യെ­ന്നു­ള്ള­താ­ണു്. കൂ­ടു­തൽ ശ­ത്രു­താ­പ­ര­മാ­യി അതിനെ മാ­റ്റി­യെ­ടു­ത്തു എ­ന്നു­ള്ള­താ­ണു്. അതു് ഇ­ക്കാ­ര്യ­ത്തിൽ മാ­ത്ര­മ­ല്ല. ഇ­പ്പോൾ സ്ത്രീ പ്ര­ശ്നം. സ്ത്രീ വാ­ദി­ക­ളു­ന്ന­യി­ച്ച അ­ടി­സ്ഥാ­ന­പ്ര­ശ്ന­ങ്ങൾ ആദ്യം ഉ­ന്ന­യി­ച്ച ആ­ളി­ന്റെ പേ­രാ­ണു് ഏം­ഗൽ­സ്. കു­ടും­ബ­ഘ­ട­ന­യെ സം­ബ­ന്ധി­ച്ച വി­മർ­ശ­നം ആ­ദ്യ­മു­യർ­ത്തി­യ­തു് ഏം­ഗൽ­സാ­ണു്. അ­ല്ലെ­ങ്കിൽ കു­ടും­ബ­ത്തി­ന­ക­ത്തെ തൊഴിൽ വി­ഭ­ജ­നം, സ്ത്രീ­യു­ടെ തു­ല്യാ­വ­കാ­ശ­ത്തി­ന്റെ പ്ര­ശ്നം, ലൈം­ഗി­കാ­വ­കാ­ശ­ത്തി­ന്റെ പ്ര­ശ്നം ഒക്കെ… ലൈം­ഗി­ക­ത­യെ­ക്കു­റി­ച്ചു് പ­റ­ഞ്ഞാൽ എന്തോ ബൂർ­ഷ്വാ ജീർ­ണ്ണ­ത­യാ­ണെ­ന്നു് നമ്മൾ ഇ­പ്പോ­ഴും പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്നു­ണ്ടു്. ഏം­ഗൽ­സ് എ­ത്ര­യോ മു­മ്പു് ഇതു് ഉ­ന്ന­യി­ച്ച­താ­ണു്. ഇ­ട­തു­പ­ക്ഷം ഇ­തൊ­ക്കെ തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ടു്.
ചോ­ദ്യം:
സം­വാ­ദാ­ത്മ­ക­വും ജ­നാ­ധി­പ­ത്യ­പ­ര­വു­മാ­യ അ­ത്ത­രം പൊ­തു­വേ­ദി­യു­ടെ രൂ­പീ­ക­ര­ണ­ത്തി­ലേ­ക്കു് ഇ­ട­തു­പ­ക്ഷം എ­ത്താ­ത്ത­തെ­ന്തു­കൊ­ണ്ടാ­ണു്?
ഉ­ത്ത­രം:
ച­രി­ത്ര­ത്തി­ലെ നിർ­ണ്ണാ­യ­ക­മാ­യ ഏതു പ്ര­തി­സ­ന്ധി­ഘ­ട്ട­ത്തി­ലും അ­പ്പോൾ­ത­ന്നെ പ്ര­വർ­ത്തി­ച്ചി­ല്ലെ­ങ്കിൽ, പി­ന്നെ തെ­റ്റു­പ­റ്റി­യെ­ന്നു് പ­റ­യാ­നേ പറ്റൂ. പി­ന്നെ പ്ര­വർ­ത്തി­ക്കാൻ പ­റ്റി­ല്ല. അ­ങ്ങ­നെ­യാ­യി­രു­ന്നു പ്ര­വർ­ത്തി­ക്കേ­ണ്ടി­യി­രു­ന്ന­തു് എന്നു പി­ന്നീ­ടു പറയാം. പക്ഷേ, അ­ങ്ങ­നെ പ­റ­ഞ്ഞ­തു­കൊ­ണ്ടു് അന്നു പ്ര­വർ­ത്തി­ച്ചാ­ലു­ണ്ടാ­കു­ന്ന ഫ­ല­മൊ­ന്നും ഉ­ണ്ടാ­വു­ക­യി­ല്ല! ഉ­ദാ­ഹ­ര­ണ­ത്തി­നു്, ജാതി എ­ന്നു­പ­റ­യു­ന്ന­തി­ന്റെ വർ­ഗ്ഗ­പ­ര­മാ­യ ഉ­ള്ള­ട­ക്ക­ത്തെ തി­രി­ച്ച­റി­ഞ്ഞു് ജാ­തി­യെ­യും വർ­ഗ്ഗ­ത്തെ­യും കൂ­ട്ടി­യി­ണ­ക്കു­ന്ന ഒരു പൊ­ളി­റ്റി­ക്കൽ സ്ട്രാ­റ്റ­ജി രൂ­പ­പ്പെ­ടു­ത്തി­യെ­ടു­ക്കു­ന്ന­തിൽ ഇ­ന്ത്യ­യി­ലെ ലെ­ഫ്റ്റ് വി­ജ­യി­ച്ചി­ല്ല. ഒരു സം­ശ­യ­വു­മി­ല്ലാ­ത്ത കാ­ര്യ­മാ­ണു്. ഇ­പ്പോൾ അതു് തി­രി­ച്ച­റി­യു­ക­യും മ­റി­ക­ട­ക്കാൻ പ­രി­മി­ത­മാ­യ തോ­തി­ലെ­ങ്കി­ലു­മു­ള­ള ഇ­ട­പെ­ട­ലു­കൾ ന­ട­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്. ദളിത് പ്ര­ശ്ന­ങ്ങൾ പ്ര­ത്യേ­ക­മാ­യി ഏ­റ്റെ­ടു­ക്ക­പ്പെ­ടു­ന്നു. അ­തി­ന്നു് ഇ­ട­തു­പ­ക്ഷ­പ­ര­മാ­യ സ­മ­ര­മു­ഖ­ങ്ങൾ വി­ക­സി­പ്പി­ക്കു­ന്നു. കേ­ര­ള­ത്തിൽ നിർ­ണ്ണാ­യ­ക­മാ­യ ഒ­ന്നാ­യി­ട്ടി­ല്ലെ­ങ്കി­ലും ഇ­ന്ത്യ­യി­ലെ ഇ­ത­ര­സം­സ്ഥാ­ന­ങ്ങ­ളിൽ ഇ­ട­തു­പ­ക്ഷം ജാ­തി­വി­രു­ദ്ധ­സ­മ­ര­ത്തി­ന്റെ മുൻ­നി­ര­യി­ലു­ണ്ടു്. മുൻ­നി­ര­യി­ല­ല്ലെ­ങ്കി­ലും പ്ര­ധാ­ന­പ്പെ­ട്ടൊ­രു പ­ങ്കു് രാ­ജ­സ്ഥാ­നി­ലാ­യാ­ലും മ­ഹാ­രാ­ഷ്ട്ര­യി­ലാ­യാ­ലും ത­മി­ഴ്‌­നാ­ട്ടി­ലാ­യാ­ലും ജാ­തി­വി­രു­ദ്ധ സ­മ­ര­ങ്ങ­ളിൽ ഇ­ട­തു­പ­ക്ഷം വ­ഹി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ ച­രി­ത്ര­ത്തിൽ ഒരു ഘ­ട്ട­ത്തിൽ ചെ­യ്യാ­നു­ള്ള­തു് പി­ന്നീ­ടൊ­രു ഘ­ട്ട­ത്തിൽ ചെ­യ്യു­ന്ന­തു കൊ­ണ്ടു് അതേ ഫലം ന­മു­ക്കു് ഉ­ണ്ടാ­ക്കാൻ പ­റ്റി­ല്ല. സാ­ങ്കേ­തി­ക­മാ­യി­ട്ടു് അതു് ഇ­ങ്ങ­നെ­യാ­യി­രു­ന്നു ചെ­യ്യേ­ണ്ടി­യി­രു­ന്ന­തു് എ­ന്നു­വേ­ണ­മെ­ങ്കിൽ അ­പ്പോൾ പറയാം. തെ­റ്റു­തി­രു­ത്തു­ന്ന­തു് ഒരു മോശം കാ­ര്യ­മൊ­ന്നു­മ­ല്ല. അതു് ന­ല്ല­താ­ണു്… തി­രി­ച്ച­റി­വു­കൾ എ­പ്പോ­ഴും ന­ല്ല­താ­ണു്. പക്ഷേ, ആദ്യം ചെ­യ്യു­മ്പോ­ഴു­ണ്ടാ­കു­ന്ന ഫ­ല­മു­ണ്ട­ല്ലോ, അതു് നി­ങ്ങ­ളി­തു് ആ­വർ­ത്തി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു­കൊ­ണ്ടു് ഉ­ണ്ടാ­വു­ക­യി­ല്ല. ആ­വർ­ത്തി­ക്കാൻ ശ്ര­മി­ക്കു­മ്പോൾ വേ­റൊ­രു ഘട്ടം വ­ന്നു­ക­ഴി­ഞ്ഞി­ട്ടു­ണ്ടാ­വും! എന്റെ അ­ഭി­പ്രാ­യ­ത്തിൽ ഇ­ന്ത്യ­യി­ലെ എ­ല്ലാ­വി­ധ പാ­രി­സ്ഥി­തി­ക സ­മ­ര­ങ്ങ­ളു­ടെ­യും അ­ടി­സ്ഥാ­ന­മാ­യി നി­ല്ക്കു­ന്ന­തു് നി­യോ­ലി­ബ­റ­ലി­സ­ത്തി­നെ­തി­രാ­യ, വി­ക­സ­ന­സ­ങ്ക­ല്പ­ങ്ങൾ­ക്കു് എ­തി­രാ­യ വി­മർ­ശ­ന­ങ്ങ­ളാ­ണു്. നർ­മ്മ­ദ­യി­ലാ­യാ­ലും മ­ഹാ­രാ­ഷ്ട്ര­യി­ലാ­യാ­ലും ഒക്കെ. പ­രി­സ്ഥി­തി­യ്ക്കു് എ­തി­രാ­യ നി­യോ­ലി­ബ­റൽ ന­യ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് അ­വ­രെ­ല്ലാം പ­റ­യു­ന്ന­തു്. ഇതിൽ നി­ങ്ങൾ എ­വി­ടെ­യാ­ണു്…? സം­ശ­യ­മൊ­ന്നും വേണ്ട. ഇ­ട­തു­പ­ക്ഷം ജ­ന­ങ്ങ­ളു­ടെ കൂ­ടെ­യാ­ണു്. നി­യോ­ലി­ബ­റൽ പോ­ളി­സി­യ്ക്കു് എ­തി­രാ­ണു്. പക്ഷേ, ഇ­ന്ത്യ­യിൽ നടന്ന പ­രി­സ്ഥി­തി സ­മ­ര­ങ്ങ­ളിൽ എത്ര ശ­ത­മാ­ന­ത്തിൽ മു­ഖ്യ­ധാ­രാ ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ മേൽ­ക്കെ ഉ­ണ്ടു്? കു­റ­വാ­ണു്. അ­പ്പോൾ ഇ­ട­തു­പ­ക്ഷ­പ­ര­മാ­യി ന­ട­ക്കു­ന്ന ഈ സ­മ­ര­ങ്ങ­ളെ ഇ­ട­തു­പ­ക്ഷ­മെ­ന്തു­കൊ­ണ്ടു് ‘ഔ­ദ്യോ­ഗി­ക’മായി കാ­ണു­ന്നി­ല്ല? അ­താ­ണു് പ്ര­ശ്നം. ഈ സ­മ­ര­ങ്ങ­ളൊ­ക്കെ ഒരു ഘട്ടം ക­ഴി­ഞ്ഞു് സ്വ­ന്തം നി­ല­യിൽ വി­ക­സി­യ്ക്കു­ക­യും വ­ള­രു­ക­യും ഒക്കെ ചെ­യ്തു­ക­ഴി­ഞ്ഞി­ട്ടു്… അ­ത­ല്ലെ­ങ്കിൽ അതു് അ­തി­ന്റേ­താ­യ ‘വേ­രൊ­ക്കെ’ ഉ­ണ്ടാ­ക്കി­ക്ക­ഴി­ഞ്ഞി­ട്ടു് നി­ങ്ങൾ നി­ല­പാ­ടു് മാ­റ്റി, ഇ­തു­മാ­യി­ട്ടു് ഐ­ക്യ­പ്പെ­ടാൻ ശ്ര­മി­യ്ക്കു­മ്പോ­ഴേ­ക്കു് ഒരു ‘സു­പ്ര­ധാ­ന ഘട്ടം’ ക­ട­ന്നി­ട്ടു­ണ്ടാ­വും. അ­തു­ണ്ടാ­ക്കാ­വു­ന്ന ദു­ര­ന്ത­ങ്ങ­ളോ, തി­രി­ച്ച­ടി­ക­ളോ, ഏ­റ്റെ­ടു­ക്കാൻ പ­റ്റാ­വു­ന്ന സാ­ദ്ധ്യ­ത­ക­ളോ ഒക്കെ ക­ഴി­ഞ്ഞി­ട്ടു­ണ്ടാ­വും! കാരണം അ­തൊ­ക്കെ വേറെ വഴി തി­രി­ഞ്ഞി­ട്ടു­ണ്ടാ­വും! അ­തു­കൊ­ണ്ടു്, ഇ­ട­തു­പ­ക്ഷ സാം­സ്കാ­രി­ക മു­ന്ന­ണി എ­ന്ന­തിൽ ഭി­ന്നാ­ഭി­പ്രാ­യ­ങ്ങൾ­ക്കും വി­യോ­ജി­പ്പു­കൾ­ക്കു­മു­ള്ള ഇടം അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു­ത­ന്നെ­യും ആ സം­വാ­ദാ­ത്മ­ക­ത നി­ല­നിർ­ത്തി­കൊ­ണ്ടും മാ­ത്ര­മേ ഇ­ത്ത­രം കൂ­ട്ടാ­യ്മ­കൾ സാ­ദ്ധ്യ­മാ­വു­ക­യു­ള്ളൂ. അ­ല്ലാ­തെ, സർ­വ്വാ­ധി­കാ­ര­പ­ര­മാ­യ ഒരു നയം ആദ്യം മു­ന്നോ­ട്ടു വെ­ക്കു­ക, അതു് അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു് ബാ­ക്കി­യെ­ല്ലാ­വ­രും മു­ന്ന­ണി­യിൽ ഉ­ണ്ടാ­വു­ക എ­ന്ന­തു് സാ­ദ്ധ്യ­മ­ല്ല.
ചോ­ദ്യം:
കോമൺ പ്ലാ­റ്റ് ഫോ­മു­കൾ­ക്കു് നേ­തൃ­ത്വം കൊ­ടു­ക്കാൻ ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ ആ­ന്ത­രി­ക­മാ­യ ജ­നാ­ധി­പ­ത്യ­വ­ല്ക്ക­ര­ണം ഒരു മു­ന്നു­പാ­ധി ആ­ണെ­ന്നു പ­റ­യാ­മോ?
ഉ­ത്ത­രം:
അതു് തി­യ­റി­റ്റി­ക്ക­ലാ­യി എ­ന്താ­യാ­ലും അം­ഗീ­ക­രി­ച്ചി­ട്ടു­ണ്ടു്. ഞാൻ പ­റ­ഞ്ഞ­തൊ­ക്കെ, ഇ­ക്ക­ഴി­ഞ്ഞ ലോ­ക­സ­ഭാ തെ­ര­ഞ്ഞ­ടു­പ്പി­നു­ശേ­ഷം പ്ര­കാ­ശ് കാ­രാ­ട്ട് എ­ഴു­തി­യ ലേ­ഖ­ന­മാ­യാ­ലും ബേബി യുടെ ലേ­ഖ­ന­മാ­യാ­ലും ഐ­സ­ക്കി­ന്റെ ക­ഴി­ഞ്ഞ ദി­വ­സ­ത്തെ പ്ര­സം­ഗ­മാ­യാ­ലും ഈ ആ­ശ­യ­ങ്ങൾ ക­ട­ന്നു­വ­രു­ന്നു­ണ്ടു്. ഒരു Common Platform എന്ന ആശയം. പക്ഷേ, അതു് ആ­ശ­യ­മാ­യി നി­ന്നാൽ പോ­ര­ല്ലോ… ഇ­തി­നു് ഒരു പ്രാ­യോ­ഗി­ക­രൂ­പം വരണം. പ്രാ­യോ­ഗി­ക­ത­ല­ത്തിൽ പക്ഷേ, അതു് ഇ­പ്പോ­ഴും വ­ന്നി­ട്ടി­ല്ല. വ്യ­ക്തി­പ­ര­മാ­യി­ട്ടു് എ­നി­യ്ക്കു­ള്ള അ­നു­ഭ­വം പ­റ­ഞ്ഞു­ക­ഴി­ഞ്ഞാൽ, ഏ­തെ­ങ്കി­ലും പ്രാ­ദേ­ശി­ക തർ­ക്ക­ത്തി­ന്റെ പേരിൽ ആ­രെ­ങ്കി­ലും തെ­റ്റി­പ്പി­രി­ഞ്ഞു­പോ­യി… ഒരു സെ­മി­നാർ ന­ട­ത്തു­മ്പോൾ ആ സെ­മി­നാ­റിൽ പ്ര­സം­ഗി­ക്കാൻ പോ­ക­രു­തു് എ­ന്നു് എന്നെ വി­ളി­ച്ചു പ­റ­യു­ന്ന നേ­താ­ക്കൾ ധാ­രാ­ള­മു­ണ്ടു്. വാ­സ്ത­വ­ത്തിൽ അ­ങ്ങ­നെ പോ­വാ­തി­രി­ക്കു­ന്ന­തു­കൊ­ണ്ടു് എ­ന്താ­ണു് സം­ഭ­വി­യ്ക്കു­ന്ന­തു്! വി­ട്ടു­പോ­യ­വർ കു­റെ­ക്കൂ­ടി ശ­ത്രു­ക്ക­ളാ­വും. ഞാൻ പോയി, സം­വാ­ദാ­ത്മ­ക­മാ­യി, ഇ­ട­തു­പ­ക്ഷ­ത്തെ­ക്കു­റി­ച്ചു് പ­റ­യു­ന്ന­തി­നു­പ­ക­രം ഞാൻ മാറി നി­ല്ക്ക­യും, ഇ­ട­തു­പ­ക്ഷ­വി­രു­ദ്ധ­നാ­യ ആ­രെ­ങ്കി­ലും ഒരാൾ ചെ­ന്നു് അതിൽ പ­ങ്കെ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. ഫ­ല­ത്തി­ലെ­ന്താ­യി…? ശ­ത്രു­ത കു­റേ­ക്കൂ­ടി കൂടി. ഇ­ട­തു­പ­ക്ഷം സം­വാ­ദാ­ത്മ­ക­മാ­ക്കു­ന്ന­തി­നു പകരം ഇ­ട­തു­പ­ക്ഷ അ­നു­ഭാ­വി­കൾ കൂ­ടു­തൽ വി­ഭ­ജി­ത­രാ­വു­ന്നു. ഈ വി­ഭ­ജ­ന­യു­ക്തി­യെ ക­യ്യൊ­ഴി­യാൻ ഇ­പ്പോ­ഴും ക­ഴി­യാ­ത്ത വ­ലി­യൊ­രു വി­ഭാ­ഗം ഇ­ട­തു­പ­ക്ഷ രാ­ഷ്ട്രീ­യ നേ­തൃ­ത്വ­ത്തിൽ ഉ­ണ്ടു്. അതു് ഇ­നി­യ­ങ്ങോ­ട്ടു് നി­ല­നി­ല്ക്കാ­ത്ത കാ­ര്യ­മാ­ണു്. ഇ­തി­ലു­ള്ള പ്ര­ശ്ന­മി­താ­ണു്. അ­ടി­സ്ഥാ­ന­പ­ര­മാ­യി ശരി ത­ങ്ങ­ളു­ടേ­തു് മാ­ത്ര­മാ­ണു് എ­ന്നു് ക­രു­തു­ന്ന ശാ­ഠ്യം. ജ­നാ­ധി­പ­ത്യ­പ­ര­മാ­യൊ­രു സം­വാ­ദാ­ത്മ­ക­ത അ­വി­ടെ­യു­മി­ല്ല. ഒരു സം­ശ­യ­വും വേണ്ട, ക്ലാ­സ്സി­ക്ക­ലാ­യ പാർ­ട്ടി വീ­ക്ഷ­ണ­ത്തി­ന­ക­ത്തു നി­ന്നു­കൊ­ണ്ടു് നി­ങ്ങൾ­ക്കു് ഇ­ന്നു­യ­രു­ന്ന എല്ലാ പ്ര­ശ്ന­ങ്ങ­ളോ­ടു­മു­ള്ള ഒരു എൻ­ഗേ­ജ്മെ­ന്റി­നു് അ­വ­സ­ര­മി­ല്ല! അ­ങ്ങ­നെ വ­രു­മ്പോൾ എ­ന്തു­വേ­ണം. സ്വ­ത്വ പ്ര­ശ്നം അ­ല്ലെ­ങ്കിൽ സ്ത്രീ­പ്ര­ശ്നം അ­ല്ലെ­ങ്കിൽ ജാ­തി­യു­ടെ പ­രി­സ്ഥി­തി­യു­ടെ പ്ര­ശ്നം, ഭി­ന്ന­ലൈം­ഗി­ക­ത­യു­ടെ പ്ര­ശ്ന­ങ്ങൾ ഇ­തി­നെ­യൊ­ക്കെ അ­ഭി­സം­ബോ­ധ­ന ചെ­യ്യാൻ പാർ­ട്ടി പ്രോ­ഗ്രാം മാ­ത്രം മതിയോ…? മ­തി­യാ­വു­ക­യി­ല്ല! അ­തു­കൊ­ണ്ടു് പാർ­ട്ടി പ്രോ­ഗ്രാ­മി­ന്റെ ഫ­ണ്ട­മെ­ന്റൽ­സ് വി­ടാ­തെ തന്നെ ഇ­തു­മാ­യി എൻ­ഗേ­ജ് ചെ­യ്യാൻ എ­ത്ര­ത്തോ­ളം പ­റ്റു­മെ­ന്നു് ആ­ലോ­ചി­യ്ക്ക­ണം.
ചോ­ദ്യം:
ഈ ആ­ലോ­ച­ന­പോ­ലും സം­വാ­ദ­പ­ര­മാ­യി­ട്ടു വി­ക­സി­ക്ക­ണ­മെ­ന്നാ­ണു് മാഷ് പ­റ­യു­ന്ന­തു്.
ഉ­ത്ത­രം:
എന്റെ ഒരു അ­ഭി­പ്രാ­യം, എ­ന്റെ­യ­ല്ല; പലരും പ­റ­ഞ്ഞു­ക­ഴി­ഞ്ഞ­താ­ണു്, നമ്മൾ ആ­ന്ത­രി­ക­മാ­യി ജ­നാ­ധി­പ­ത്യ­വ­ത്ക്ക­ര­ണ­ത്തി­നു് വി­ധേ­യ­രാ­വ­ണം. ഇവിടെ ഞാ­നൊ­രു കാ­ര്യം കൂടി പറയാം. ജ­നാ­ധി­പ­ത്യ­മെ­ന്നു് പ­റ­യു­ന്ന­തു് ഒരു ബൂർ­ഷ്വാ ഏർ­പ്പാ­ടാ­ണു് എ­ന്നു­ള്ള ധാരണ തി­രു­ത്ത­ണം. ജ­നാ­ധി­പ­ത്യ­മെ­ന്നു് പ­റ­യു­ന്ന­തു് ഒരു വലിയ സാ­ദ്ധ്യ­ത­യാ­ണു്. ഒരു ഉ­ട്ടോ­പ്യ­യാ­ണെ­ന്നു് വേ­ണ­മെ­ങ്കിൽ പറയാം. സമീർ അമീൻ എ­ഴു­തി­യ ഒരു ലേ­ഖ­ന­ത്തിൽ അ­ദ്ദേ­ഹം പ­റ­ഞ്ഞാ­രു കാ­ര്യ­മു­ണ്ടു്: ഫ്ര­ഞ്ച് വി­പ്ല­വ­ത്തി­ന്റെ ആ­ദർ­ശ­ങ്ങൾ എ­ന്താ­യി­രു­ന്നു: equality, fraternity, liberty—സ്വാ­ത­ന്ത്ര്യം, സ­മ­ത്വം, സാ­ഹോ­ദ­ര്യം. സമീർ അമീൻ പ­റ­യു­ന്ന­തു് ഇതു് ബുർ­ഷ്വാ­സി­യ്ക്കു് സാ­ക്ഷാ­ത്ക്ക­രി­യ്ക്കാൻ ക­ഴി­യി­ല്ല എ­ന്നാ­ണു്. സാ­ക്ഷാ­ത്ക്ക­രി­ച്ചു ക­ഴി­ഞ്ഞാൽ പി­ന്നെ ബൂർ­ഷ്വാ­സി ഉ­ണ്ടാ­വി­ല്ല. അ­തു­കൊ­ണ്ടു് ബൂർ­ഷ്വാ മു­ദ്രാ­വാ­ക്യ­മാ­ണെ­ങ്കി­ലും ആ മു­ദ്രാ­വാ­ക്യം ബൂർ­ഷ്വാ­സി­യെ­ത്ത­ന്നെ ഇ­ല്ലാ­താ­ക്കാൻ പോ­ന്ന­താ­ണു്. എ­ന്നാൽ ബൂർ­ഷ്വാ­സി സാ­ക്ഷാ­ത്ക്ക­രി­ച്ച മു­ദ്രാ­വാ­ക്യം, അ­ദ്ദേ­ഹം പ­റ­യു­ന്നു­ണ്ടു് അ­മേ­രി­ക്കൻ വി­പ്ല­വ­ത്തി­ന്റെ മു­ദ്രാ­വാ­ക്യ­മാ­ണു്. Liberty and property സ്വാ­ത­ന്ത്ര്യ­വും സ്വ­ത്തു­ട­മ­സ്ഥ­ത­യും. ഉ­ട­മ­സ്ഥ­ത­യും സ്വാ­ത­ന്ത്യ­വു­മാ­ണു് ബൂർ­ഷ്വാ­സി സാ­ക്ഷാ­ത്ക്ക­രി­ച്ച മു­ദ്രാ­വാ­ക്യം. ബൂർ­ഷ്വാ­സി­യു­ടെ മു­ദ്രാ­വാ­ക്യ­ത്തിൽ സ­മ­ത്വ­മു­ണ്ടു്. സാ­ഹോ­ദ­ര്യ­വു­മു­ണ്ടു്. ബൂർ­ഷ്വാ­സി ഉ­ണ്ടാ­ക്കി­യ മു­ദ്രാ­വാ­ക്യ­ത്തിൽ തന്നെ ബൂർ­ഷ്വാ­സി­യെ ഇ­ല്ലാ­താ­ക്കാൻ പോന്ന ആ­ശ­യ­ങ്ങ­ളു­ണ്ടു്. അ­തു­കൊ­ണ്ടു് ഇതു് ഒരു ബൂർ­ഷ്വാ­മു­ദ്രാ­വാ­ക്യ­മാ­ണു് എ­ന്നു് പ­റ­ഞ്ഞാൽ തീ­രി­ല്ല. ജ­നാ­ധി­പ­ത്യ­ത്തി­നു് ഇ­ങ്ങ­നെ­യൊ­രു പൊ­ട്ടൻ­ഷ്യൽ ഉ­ണ്ടു്. എ­ന്താ­ണു് ജ­നാ­ധി­പ­ത്യം? വി­ശാ­ലാർ­ത്ഥ­ത്തിൽ ‘നി­ങ്ങൾ­ക്കു വേ­ണ്ടി നി­ല­കൊ­ള്ളാ­നും നി­ങ്ങ­ളി­ലൂ­ടെ നി­ല­വിൽ വ­രു­ന്ന­തു­മാ­യ ഒ­ന്നാ­ണു് ഞാൻ’ എ­ന്നും തി­രി­ച്ച­റി­യാൻ ക­ഴി­യു­മ്പോ­ഴാ­ണു് ജ­നാ­ധി­പ­ത്യം ഉ­ണ്ടാ­വു­ന്ന­തു്. അ­ടി­സ്ഥാ­ന­പ­ര­മാ­യി ഇതൊരു മാർ­ക്സി­സ്റ്റ് അ­ണ്ടർ­സ്റ്റാ­ന്റി­ങ് ആണു്… “നി­ങ്ങൾ എന്നെ തി­രി­ച്ച­റി­ഞ്ഞാൽ മാ­ത്ര­മേ ഞാ­നു­ള്ളൂ” എ­ന്നു് ഞാൻ എ­പ്പോ­ഴും പ­റ­യു­ന്ന ഒരു ഉ­ദാ­ഹ­ര­ണ­മു­ണ്ടു്. നി­ങ്ങൾ വി­ളി­യ്ക്കു­ന്ന­താ­ണു് എന്റെ പേരു്… അ­ല്ലാ­തെ അതു് എ­ന്റെ­യു­ള്ളി­ലു­ള്ള ഒരു സ­ത്ത­യ­ല്ല. അ­തു­കൊ­ണ്ടു് ‘ഞാൻ’ എന്നു പ­റ­യു­ന്ന­തു് ഒരു relation ആണു്. അ­പ്പോൾ നി­ങ്ങ­ളോ­ടു് പ്ര­തി­ബ­ദ്ധ­നാ­ണു് ഞാൻ. ആ പ്ര­തി­ബ­ദ്ധ­ത­യ്ക്കു് കൈ­വ­രു­ന്ന രാ­ഷ്ട്രീ­യ ആ­വി­ഷ്ക്കാ­ര­മാ­ണു് ജ­നാ­ധി­പ­ത്യം. അ­ങ്ങ­നെ വ­രു­മ്പോൾ ജ­നാ­ധി­പ­ത്യ­ത്തെ, ബൂർ­ഷ്വാ പാർ­ലി­മെ­ന്റ­റി ജ­നാ­ധി­പ­ത്യ­മെ­ന്ന­തി­ലേ­ക്കു ചു­രു­ക്കി­ക്കൊ­ണ്ടു് ബൂർ­ഷ്വാ ജ­നാ­ധി­പ­ത്യ­മാ­ണു് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ഒ­രേ­യൊ­രു രൂ­പ­മെ­ന്നു് തെ­റ്റി­ദ്ധ­രി­യ്ക്കു­ന്ന­തു് ശ­രി­യ­ല്ല. അ­ങ്ങ­നെ ചു­രു­ക്കി­ക്കാ­ണു­ന്ന­തു് ശ­രി­യ­ല്ല. ഇതു് ഇ­ട­തു­പ­ക്ഷ രാ­ഷ്ട്രീ­യ­ത്തി­ന്റെ അ­ല്ലെ­ങ്കിൽ ക­മ്യൂ­ണി­സ്റ്റ് രാ­ഷ്ട്രീ­യ പ്ര­യോ­ഗ­ത്തിൽ വ­ന്നു­പെ­ട്ട ഒരു പ­രി­മി­തി­യാ­യി­ട്ടാ­ണു് എ­നി­ക്കു് തോ­ന്നി­യി­ട്ടു­ള്ള­തു്. ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ഈ വലിയ സാ­ദ്ധ്യ­ത­യെ കേവലം പാർ­ലി­മെ­ന്റ­റി ഡെ­മോ­ക്ര­സി­യു­ടെ, ബൂർ­ഷ്വാ ഡെ­മോ­ക്ര­സി­യു­ടെ ഒരു പ­രി­മി­ത­മാ­യ ഒരു സ്പേ­സു­മാ­യി കൂ­ട്ടി­യി­ണ­ക്കി മ­ന­സ്സി­ലാ­ക്കു­ക­യാ­ണു് ചെ­യ്തി­രി­ക്കു­ന്ന­തു്. ജ­നാ­ധി­പ­ത്യം വി­പ്ല­വ­ക­ര­മാ­യ സാ­ദ്ധ്യ­ത­ക­ളു­ള്ള ഒരു ആ­ശ­യ­മാ­ണു്. അതിനെ അ­ങ്ങ­നെ­ത­ന്നെ കാണണം. ജ­നാ­ധി­പ­ത്യം ഒരു സാ­ധ്യ­ത­യാ­ണു് ഫാ­ഷി­സ­മെ­ന്ന വാ­ക്കു് ഞാൻ ആ നി­ല­യിൽ ഉ­പ­യോ­ഗി­യ്ക്കു­ന്നി­ല്ലെ­ങ്കി­ലും ‘സ്റ്റാ­ലി­നി­സം’ സം­ശ­യ­ര­ഹി­ത­മാ­യും ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­വും സർ­വ്വാ­ധി­പ­ത്യ­പ­ര­വു­മാ­യൊ­രു പ്ര­വ­ണ­ത­യാ­ണു്. ന­മു­ക്കു് ഇ­ഷ്ട­മി­ല്ലാ­ത്ത ഒരാളെ ഫാ­സി­സ്റ്റ് എ­ന്നു­വി­ളി­യ്ക്കു­ന്ന ഒരു രീതി നാ­ട്ടി­ലു­ണ്ടു്. ആ രീ­തി­യിൽ സ്റ്റാ­ലി­നെ­യും ഫാ­ഷി­സ്റ്റ് എന്നു വി­ളി­യി­ക്കാം. അ­ല്ലെ­ങ്കിൽ സ്റ്റാ­ലി­നി­സ­ത്തെ­യും ഫാ­ഷി­സ­മെ­ന്നു വി­ളി­യ്ക്കാം. പക്ഷേ, സൂ­ക്ഷാർ­ത്ഥ­ത്തിൽ ജർ­മ­നി­യി­ലോ ഇ­റ്റ­ലി­യി­ലോ വ­ളർ­ന്നു­വ­ന്ന ഫാ­ഷി­സം പോലെ, ഇ­ന്ത്യ­യിൽ വി­ക­സി­യ്ക്കാൻ സാ­ദ്ധ്യ­ത­യു­ള്ള വർ­ഗ്ഗീ­യ ഫാ­ഷി­സ­ത്തി­ന്റെ പ്ര­കൃ­തം­പോ­ലെ ഒ­ന്ന­ല്ല സ്റ്റാ­ലി­ന്റേ­തു്. ആ വ്യ­ത്യാ­സം നി­ല­നിൽ­ക്കു­ന്നു­ണ്ടു്. പക്ഷേ, ഇതു് സ്റ്റാ­ലി­നി­സ­ത്തി­നു­വേ­ണ്ടി­യു­ള്ള ഏ­തെ­ങ്കി­ലും ത­ര­ത്തി­ലു­ള­ള ഒരു ന്യാ­യ­വാ­ദ­മ­ല്ല. സ്റ്റാ­ലി­നി­സം സം­ശ­യ­ര­ഹി­ത­മാ­യി­ട്ടും ഏ­കാ­ധി­പ­ത്യ­പ­ര­വും ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­വും തൊ­ഴി­ലാ­ളി വർ­ഗ്ഗ­ത്തി­ന്റെ വി­പു­ല­മാ­യ രാ­ഷ്ട്രീ­യ ജ­നാ­ധി­പ­ത്യ­ത്തെ വ­ള­രെ­യേ­റെ അ­പ­ക­ട­പ്പെ­ടു­ത്തി­യ­തു­മാ­യ ഒരു പ്ര­വ­ണ­ത­യാ­ണു്… യാ­തൊ­രു സം­ശ­യ­വു­മി­ല്ല. അതു് സ്റ്റാ­ലി­ന്റെ പ്ര­ശ്ന­മ­ല്ല കേ­ട്ടോ… സ്റ്റാ­ലി­നി­സ­മെ­ന്ന­തു് സ്റ്റാ­ലിൻ എന്ന വ്യ­ക്തി­യു­ടെ പ്ര­ശ്ന­മ­ല്ല. മ­റി­ച്ചു് സ്റ്റാ­ലി­നി­സ­മെ­ന്നു പ­റ­യു­ന്ന­തു് ജ­നാ­ധി­പ­ത്യ­വും സം­ഘ­ട­നാ­ബ­ന്ധ­വും സം­ഘ­ട­ന­യും ത­മ്മി­ലു­ള്ള പ­ര­സ്പ­ര ബ­ന്ധ­ത്തെ­ക്കു­റി­ച്ചു­ള്ളൊ­രു പ്ര­ത്യേ­ക­ത­ര­ത്തി­ലു­ള്ള ഒരു വീ­ക്ഷ­ണ­ഗ­തി­യാ­ണു്. ആ വീ­ക്ഷ­ണ­ഗ­തി ഏ­റ്റ­വും തീ­വ്ര­മാ­യി ന­ട­പ്പി­ലാ­ക്കി­യ­തു് സ്റ്റാ­ലി­നാ­യി­രു­ന്നു. സ്റ്റാ­ലി­ന്റെ പേരിൽ അതു് അ­റി­യ­പ്പെ­ടു­ന്നെ­ന്നേ­യു­ള്ളൂ. ഇതു് ഏ­റി­യും കു­റ­ഞ്ഞും പല ഘ­ട്ട­ങ്ങ­ളിൽ നി­ല­നി­ല്ക്കു­ന്നു­ണ്ടു്. സം­ശ­യ­ര­ഹി­ത­മാ­യും അതു് മാർ­ക്സി­സ­ത്തി­ന്റെ വി­പു­ല­മാ­യ ജ­നാ­ധി­പ­ത്യ താ­ത്പ­ര്യ­ത്തെ ധ്വം­സി­ച്ച ഒ­ന്നാ­ണു്. ആ കാ­ര്യ­ത്തിൽ എ­നി­യ്ക്കു സം­ശ­യ­മി­ല്ല. പി­ന്നെ ച­രി­ത്ര­പ­ര­മാ­യ ചില ന്യാ­യ­ങ്ങ­ളോ ചില ആ­വ­ശ്യ­ങ്ങ­ളോ സ്റ്റാ­ലി­ന്റെ അ­ത്ത­രം പ്ര­വർ­ത്തി­കൾ­ക്കു് പി­റ­കി­ലു­ണ്ടാ­യി­രു­ന്നു എ­ന്നു­പ­റ­യാം. ര­ണ്ടാം ലോ­ക­യു­ദ്ധം… ശീ­ത­സ­മ­ര­ത്തി­ന്റെ പ്ര­ശ്ന­ങ്ങൾ ഇ­തൊ­ക്കെ­യു­ണ്ടാ­യി­രു­ന്നു­വെ­ന്നു പറയാം. എ­ന്തൊ­ക്കെ­യു­ണ്ടെ­ന്നു് പ­റ­ഞ്ഞാ­ലും അ­ന്നു് നടന്ന അ­തി­ക്ര­മ­ങ്ങൾ­ക്കു് അതൊരു ന്യാ­യീ­ക­ര­ണ­മ­ല്ല. അതൊരു കാ­ര­ണ­മാ­ണെ­ന്നു് പറയാം. പക്ഷേ, അ­തി­ന്റെ പേരിൽ ഈ അ­തി­ക്ര­മ­ങ്ങ­ളൊ­ന്നും ന­മു­ക്കു് ന്യാ­യീ­ക­രി­ക്കാൻ ക­ഴി­യി­ല്ല. അ­ങ്ങ­നെ ന്യാ­യീ­ക­രി­ക്കാൻ ശ്ര­മി­ച്ചാൽ മാർ­ക്സി­സം അ­തി­ന്റെ പേരിൽ കൂ­ടു­തൽ കൂ­ടു­തൽ ക­ള­ങ്ക­പ്പെ­ടു­ക മാ­ത്ര­മേ ചെ­യ്യു­ക­യു­ള്ളൂ. ര­ക്ഷ­പ്പെ­ടി­ല്ല. അ­തു­കൊ­ണ്ടു് ന­മ്മു­ടെ പോ­രാ­യ്മ­യാ­യി­ട്ടാ­ണു്… ച­രി­ത്ര­ത്തി­ലെ, മാർ­ക്സി­സ്റ്റ് ച­രി­ത്ര­ത്തി­ലെ വലിയ പോ­രാ­യ്മ­യാ­യി­ട്ടാ­ണു് സ്റ്റാ­ലി­നി­സം മാ­റേ­ണ്ട­തു്. അ­തി­നു­വേ­ണ്ടി എ­ന്തെ­ല്ലാം കാ­ര­ണ­ങ്ങൾ പ­റ­യാ­നു­ണ്ടെ­ങ്കി­ലും അതിനെ യാ­തൊ­രു അർ­ത്ഥ­ത്തി­ലും സാ­ധൂ­ക­രി­യ്ക്കാ­നോ ന്യാ­യീ­ക­രി­ക്കാ­നോ ക­ഴി­യി­ല്ല.
ചോ­ദ്യം:
‘ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണം’ എന്ന സം­ഘ­ട­നാ­ത്വം പ­ര്ഷ്ക­രി­ക്കാ­തെ കോമൺ പ്ലാ­റ്റ് ഫോം രാ­ഷ്ട്രീ­യം വി­ജ­യി­ക്കു­മോ?
ഉ­ത്ത­രം:
ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണ­മെ­ന്നു് പ­റ­യു­ന്ന­തിൽ രണ്ടു കാ­ര്യ­മു­ണ്ടു്. ഒ­ന്നു്, ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണം. ച­രി­ത്രാ­തീ­ത­മാ­യ ഒരു കേ­വ­ല­ത­ത്വ­മൊ­ന്നു­മ­ല്ല. ച­രി­ത്ര­നി­ര­പേ­ക്ഷ­മാ­യ ഒരു സം­ഘ­ട­നാ ത­ത്വ­വു­മ­ല്ല. അതു് സ­വി­ശേ­ഷ­മാ­യ ഒരു ച­രി­ത്ര­ഘ­ട്ട­ത്തെ അ­ഭി­സം­ബോ­ധ­ന ചെ­യ്യു­ന്ന­തി­നു് ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യെ പ്രാ­പ്ത­മാ­ക്കു­ന്ന, സം­ഘ­ട­ന­യെ പ്രാ­പ്ത­മാ­ക്കു­ന്ന, ഒരു ത­ത്വ­മെ­ന്ന നി­ല­യിൽ വി­ഭാ­വ­നം ചെ­യ്യ­പ്പെ­ട്ട­താ­ണു്. അ­തു­കൊ­ണ്ടു് വി­ഭി­ന്ന­ച­രി­ത്ര­ഘ­ട്ട­ങ്ങൾ നി­ല­വിൽ വ­രു­മ്പോൾ ഈ സം­ഘ­ട­നാ ത­ത്വ­വും മാ­റാ­വു­ന്ന­താ­ണു്. അ­ല്ലാ­തെ ബാ­ക്കി­യെ­ല്ലാം മാറാം ഇതു് മാ­ത്രം മാ­റ്റം വ­ന്നു­കൂ­ടാ­ത്ത­താ­ണു്… എന്ന പ്ര­മാ­ണ­പ­ദ­വി­യൊ­ന്നും സം­ഘ­ട­നാ ത­ത്വ­ങ്ങൾ­ക്കു് ഇല്ല. കാരണം സംഘടന ച­രി­ത്ര­ത്തി­ന­ക­ത്താ­ണു്. അ­ല്ലാ­തെ സം­ഘ­ട­ന­യും സം­ഘ­ട­നാ­യു­ക്തി­ക­ളും ച­രി­ത്ര­ത്തി­നു പു­റ­ത്തു് ച­രി­ത്ര­ത്തി­നെ നിർ­ണ്ണ­യി­ച്ചു നിൽ­ക്കു­ന്നു­വെ­ന്നു് ക­രു­തേ­ണ്ട ഒരു കാ­ര്യ­വു­മി­ല്ല­ല്ലോ. ലെനിൻ ഇതു ന­ട­പ്പി­ലാ­ക്കി­യ­പ്പോൾ, ഒരു സ­വി­ശേ­ഷ­ഘ­ട്ട­ത്തിൽ, യു­ദ്ധ­സ­ന്ദർ­ഭ­ത്തിൽ, ഒരു ആ­ഭ്യ­ന്ത­ര­യു­ദ്ധ­ത്തി­ന്റെ ഘ­ട്ട­ത്തിൽ സം­ഘ­ട­ന­ക്ക­ക­ത്തു് ജ­നാ­ധി­പ­ത്യ­പ­ര­മാ­യ സം­വാ­ദ­ങ്ങൾ­ക്കു് എ­ത്ര­ത്തോ­ളം ഇടം കൊ­ടു­ക്കാം എ­ന്നൊ­രു പ്രാ­യോ­ഗി­ക പ്ര­ശ്ന­ത്തി­നു­ള്ള മ­റു­പ­ടി­യാ­യി­ട്ടാ­ണു് ഇതു് മു­ന്നോ­ട്ടു വെ­ച്ച­തു്. ആ പ്രാ­യോ­ഗി­ക പ്ര­ശ്നം തന്നെ അ­ദ്ദേ­ഹം നേ­രി­ട്ട രീ­തി­യും നമ്മൾ ആ­ലോ­ചി­ക്ക­ണം. ഈ ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണം ന­ട­പ്പി­ലാ­ക്കി­യ ലെനിൻ കാ­മ­നേ­വി­നെ­യും അ­തു­പോ­ലെ തന്നെ പി. ബി. അം­ഗ­മാ­യി­രു­ന്ന സി­നോ­വി­വ­നേ­യും—ഇവർ ര­ണ്ടു­പേ­രും മേൻ­ഷെ­വി­ക്കു­ക­ളു­ടെ പ­ക്ഷ­ത്തു നി­ന്നു­കൊ­ണ്ടു് വി­പ്ല­മു­ന്നേ­റ്റം സാ­യു­ധ­മാ­യൊ­രു ക­ലാ­പ­മാ­യി പാർ­ട്ടി ആ­സൂ­ത്ര­ണം ചെ­യ്യ­പ്പെ­ട്ട­പ്പോൾ അ­ക്കാ­ര്യം മുൻ­കൂ­ട്ടി പ­ത്ര­ങ്ങൾ­ക്കു് പ­റ­ഞ്ഞു­കൊ­ടു­ക്കു­ക­യും ഇവരെ പി. ബി.-യിൽ നി­ന്നു് പു­റ­ത്താ­ക്കു­ക­യും ചെ­യ്തു. പി. ബി.-യിൽ നി­ന്നു് പു­റ­ത്താ­ക്കി. വി­പ്ല­വം പൂർ­ത്തീ­ക­രി­യ്ക്ക­പ്പെ­ട്ടു് അ­ധി­കാ­ര­ത്തിൽ വ­ന്ന­പ്പോൾ ലെനിൻ ചെയ്ത കാ­ര്യം ഇവരെ പി. ബി.-​യിലേക്കു് തി­രി­ച്ചെ­ടു­ക്ക­ലാ­ണു്. കാരണം വി­പ്ല­വ­ക­ര­മാ­യ ഒരു ഘ­ട്ട­ത്തിൽ അ­വ­രു­ടെ അ­ടി­സ്ഥാ­ന നി­ല­പാ­ടി­നെ പാർ­ട്ടി­ക്കു ക­യ്യൊ­ഴി­യേ­ണ്ടി വ­ന്നു­വെ­ന്ന­തി­ന്റെ അർ­ത്ഥം ഇനി ച­രി­ത്ര­കാ­ല­ത്തി­ലു­ട­നീ­ളം അവരെ പാർ­ട്ടി­ക്കു് ആ­വ­ശ്യ­മി­ല്ലാ­യെ­ന്ന­ല്ല. മ­റി­ച്ചു് അവരെ ഉൾ­ക്കൊ­ണ്ടു­കൊ­ണ്ടു് പാർ­ട്ടി മു­മ്പോ­ട്ടു­പോ­കു­ക­യാ­ണു് ചെ­യ്ത­തു്. ലെ­നി­ന്റെ ഒ­സ്യ­ത്തു് എ­ന്ന­റി­യ­പ്പെ­ടു­ന്ന പ്ര­മാ­ണ­മു­ണ്ട­ല്ലോ. അതിൽ അ­ദ്ദേ­ഹം പറഞ്ഞ കാ­ര്യ­മെ­ന്താ­ണു്. ര­ണ്ടു­കാ­ര്യ­ങ്ങ­ളാ­ണു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്. സ്റ്റാ­ലി­ന്റെ എല്ലാ പോ­രാ­യ്മ­ക­ളും കൃ­ത്യം കൃ­ത്യ­മാ­യി­ട്ടു് അതിൽ പ­റ­യു­ന്നു­ണ്ടു്. ഏ­കാ­ധി­പ­ത്യ­വാ­സ­ന വളരെ കൂ­ടു­ത­ലാ­ണു്. ജ­നാ­ധി­പ­ത്യ നി­ല­പാ­ടു് കു­റ­വാ­ണു്… ഇ­ങ്ങ­നെ ഒ­രാ­ളു­ടെ കൈ­യ്യിൽ ചെ­ല്ലു­മ്പോൾ ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണം സ്വ­ച്ഛാ­ധി­പ­ത്യ­മാ­യി­ട്ടു് മാറാം. ഇ­തെ­ല്ലാം ലെനിൻ അ­വ­സാ­ന­കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ ഒ­സ്യ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഒപ്പം തന്നെ അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്… പി. ബി.-യിൽ പ­ര­മാ­വ­ധി അം­ഗ­ങ്ങ­ളെ എ­ടു­ക്ക­ണം. കാരണം പി. ബി.-യിൽ കു­റ­ച്ചു് അം­ഗ­ങ്ങ­ളെ­യു­ള്ളൂ­വെ­ങ്കിൽ അവർ ത­മ്മി­ലു­ള്ള തർ­ക്കം പാർ­ട്ടി­യെ വലിയ തോതിൽ ബാ­ധി­ക്കും. കൂ­ടു­തൽ പേ­രു­ണ്ടെ­ങ്കിൽ തർ­ക്കം പാർ­ട്ടി­യെ ബാ­ധി­ക്കി­ല്ല. അ­തു­പോ­ലെ അ­ദ്ദേ­ഹം പ­റ­ഞ്ഞു. ദീർ­ഘ­കാ­ലം പ്ര­വർ­ത്ത­ന­പ­രി­ച­യ­മു­ള്ള­വ­രെ എ­ടു­ക്കു­ന്ന­തി­നു­പ­ക­രം പുതിയ ആ­ളു­ക­ളെ എ­ടു­ക്കാൻ ശ്ര­മി­ക്ക­ണം. കാരണം ദീർ­ഘ­കാ­ലം നി­ങ്ങൾ ആ­രോ­ടാ­ണോ എ­തി­രി­ടു­ന്ന­തു് അ­തു­വ­ഴി അ­വ­രു­ടെ സ്വ­ഭാ­വം നി­ങ്ങൾ ആർ­ജ്ജി­യ്ക്കാൻ വ­ഴി­യു­ണ്ടു്. ഇ­തൊ­ക്കെ ലെ­നി­ന്റെ ഒ­സ്യ­ത്തി­ലു­ണ്ടു്. ഞാൻ പ­റ­ഞ്ഞ­തു്, ജ­നാ­ധി­പ­ത്യ­കേ­ന്ദ്രീ­ക­ര­ണം പ്ര­വർ­ത്ത­ന­ക്ഷ­മ­മാ­ക്കാൻ തു­ട­ങ്ങു­മ്പോ­ഴു­ണ്ടാ­കാ­വു­ന്ന അ­പ­ക­ട­ങ്ങ­ളെ­ക്കു­റി­ച്ചു് നല്ല കരുതൽ ലെ­നി­ന്റെ ഭാ­ഗ­ത്തു­ണ്ടാ­യി­രു­ന്നു.
ചോ­ദ്യം:
പക്ഷേ, ആ ‘കരുതൽ’ ഒ­ന്നും പി­ല്ക്കാ­ല­ത്തു് ഈ ത­ത്ത്വ­ത്തി­ന്റെ പ്ര­യോ­ഗ­ത്തിൽ കാണാൻ ക­ഴി­ഞ്ഞി­ല്ല.
ഉ­ത്ത­രം:
മി­ക്ക­വാ­റും ഉ­ണ്ടാ­യി­ല്ല. അ­തു­കൊ­ണ്ടു് വളരെ അധികം സ്വേ­ച്ഛാ­ധി­പ­ത്യ പ്ര­വ­ണ­ത­കൾ ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണ­ത്തി­ന്റെ പേരിൽ ന­ട­പ്പി­ലാ­ക്ക­പ്പെ­ട്ടു. ഇ­ങ്ങ­നെ വ­രു­മെ­ന്നു് മുൻ­കൂ­ട്ടി ക­ണ്ടു് ഒരു നി­ല­പാ­ടു് എ­ടു­ത്ത ആ­ളാ­ണു് റോസാ ല­ക്സം­ബർ­ഗ്. ലെനിൻ എന്തു ചെ­യ്തു­വെ­ന്ന­തു തന്നെ ഒരു കാ­ര്യ­മാ­ണു്. ലെനിൻ ഒരു കാ­ര്യം പ­റ­ഞ്ഞി­ട്ടു­ണ്ടെ­ങ്കിൽ പി­ന്നീ­ട­തു് മാ­റ്റി­ക്കൂ­ടാ എന്നു പ­റ­യു­ന്ന­തിൽ വലിയ അർ­ത്ഥ­മൊ­ന്നു­മി­ല്ല. മാർ­ക്സ് പ­റ­ഞ്ഞ­തു് പലതും തെ­റ്റാ­യി­രു­ന്നു­വെ­ന്നു് നമ്മൾ പ­റ­യു­ന്നു­ണ്ട­ല്ലോ. ഇ­ന്ത്യാ ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു് മാർ­ക്സ് പറഞ്ഞ പല നി­രീ­ക്ഷ­ണ­വും തെ­റ്റാ­യി­രു­ന്നു­വെ­ന്നു് ന­മു­ക്കു് അ­റി­യാ­മ­ല്ലോ. മാർ­ക്സി­നു് തെ­റ്റു­ണ്ടു് എ­ന്നു് ന­മു­ക്കു് പ­റ­യാ­മെ­ങ്കിൽ പി­ന്നെ ലെ­നി­ന്റെ ഭാ­ഗ­ത്തു് പി­ഴ­വു­ണ്ടെ­ന്നു് പ­റ­ഞ്ഞാ­ലും ത­ര­ക്കേ­ടൊ­ന്നു­മി­ല്ല. ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണ­മെ­ന്ന­തു് ഒരു സ­വി­ശേ­ഷ­ഘ­ട്ട­ത്തി­ലെ സം­ഘ­ട­നാ­യു­ക്തി­യാ­ണു്. ആ സ­വി­ശേ­ഷ­ഘ­ട്ടം ക­ഴി­ഞ്ഞാൽ ഇ­പ്പോൾ അതു് ആ­വ­ശ്യ­മു­ണ്ടോ­യെ­ന്നു് ആ­ലോ­ചി­ക്കാം. ചർ­ച്ച­ചെ­യ്യേ­ണ്ട കാ­ര്യ­മാ­ണു്. റോസാ ല­ക്സം­ബർ­ഗ് ആ­ദ്യ­മേ ഇതിനെ എ­തിർ­ത്ത ആ­ളാ­ണു്. കാരണം ഇതു് വളരെ പെ­ട്ടെ­ന്നു് ഒരു ഏ­കാ­ധി­പ­ത്യ­പ­ര­മാ­യ സം­വി­ധാ­ന­ത്തി­ലേ­ക്കു പോകും. ഏ­കാ­ധി­പ­തി­ക­ളാ­യ നേ­തൃ­ത്വ­ത്തി­നു് വി­ശേ­ഷ­പ­ദ­വി ന­ല്കി­ക്കൊ­ണ്ടു് ജ­ന­ങ്ങ­ളെ, ഇ­ച്ഛാ­ശ­ക്തി­യി­ല്ലാ­ത്ത അ­നു­യാ­യി­ക­ളും ആൾ­ക്കൂ­ട്ട­വു­മാ­യി മാ­റ്റു­ന്ന­തി­ലേ­ക്കു ന­യി­ക്കു­മെ­ന്നാ­യി­രു­ന്നു അ­വ­രാ­ദ്യം ഉ­ന്ന­യി­ച്ച വി­മർ­ശ­നം: ആ വി­മർ­ശ­ന­ത്തി­ന്റെ സാം­ഗ­ത്യ­വും വളരെ പ്ര­ധാ­ന­പ്പെ­ട്ട­താ­ണു്.
ചോ­ദ്യം:
രണ്ടു വി­രു­ദ്ധ ത­ത്വ­ങ്ങ­ളെ കൂ­ട്ടി­യി­ണ­ക്കു­ന്നു, ജ­നാ­ധി­പ­ത്യം—കേ­ന്ദ്രീ­ക­ര­ണം…!
ഉ­ത്ത­രം:
ഞാൻ നേ­ര­ത്തെ പ­റ­ഞ്ഞ­ല്ലോ എ­ന്താ­ണു് ജ­നാ­ധി­പ­ത്യം? അതു് ഭൂ­രി­പ­ക്ഷ­മ­ല്ല. വി­യോ­ജി­യ്ക്കാ­നു­ള്ള ന്യൂ­ന­പ­ക്ഷ­ത്തി­ന്റെ അ­വ­കാ­ശ­വും ആ വി­യോ­ജി­പ്പി­നെ അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു് അ­തി­നു­കൂ­ടി ഇ­ടം­കൊ­ടു­ത്തു അ­വ­രെ­ക്കൂ­ടി ഉൾ­ച്ചേർ­ക്കാ­നു­ള്ള ഭൂ­രി­പ­ക്ഷ­ത്തി­ന്റെ സ­ന്ന­ദ്ധ­ത­യു­മാ­ണു് ജ­നാ­ധി­പ­ത്യം. ഭൂ­രി­പ­ക്ഷം ന്യൂ­ന­പ­ക്ഷ­ത്തെ ഇ­ല്ലാ­താ­ക്കു­ന്ന­താ­ണു് ജ­നാ­ധി­പ­ത്യ­മെ­ന്നു ക­രു­തി­ക്കൂ­ട. ഭൂ­രി­പ­ക്ഷം ന്യൂ­ന­പ­ക്ഷ­ത്തെ ഇ­ല്ലാ­താ­ക്കു­ന്ന­തി­ന്റെ പേരു് ഫാ­ഷി­സം എന്നു മാ­ത്ര­മാ­ണു്. ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണ­ത്തി­ന്റെ പേരിൽ വ­ലി­യൊ­ര­ള­വോ­ളം ന­ട­ന്ന­തു് ഇ­ക്കാ­ര്യ­മാ­ണു്. അ­തു­കൊ­ണ്ടു് ന്യൂ­ന­പ­ക്ഷം ഇ­ല്ലാ­താ­യി­ത്തീ­രു­ന്ന, എ­തിർ­ശ­ബ്ദ­ങ്ങൾ ഇ­ല്ലാ­താ­യി­ത്തീ­രു­ന്ന ഒരു സം­വി­ധാ­ന­ത്തെ നമ്മൾ ജ­നാ­ധി­പ­ത്യ­മെ­ന്നു് വി­ളി­ച്ചു­കൂ­ടാ. ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ആ­ദ്യ­ത്തെ കരുതൽ എ­തിർ­ശ­ബ്ദ­ങ്ങ­ളെ സം­ര­ക്ഷി­യ്ക്ക­ലാ­ണു്. എ­ന്തു­കൊ­ണ്ടാ­ണു് ഫാ­ഷി­സ്റ്റു­കൾ. വർ­ഗ്ഗീ­യ­ഫാ­ഷി­സ്റ്റു­കൾ ജ­നാ­ധി­പ­ത്യ­വാ­ദി­ക­ള­ല്ല എന്നു നമ്മൾ പ­റ­യു­ന്ന­തു്. ഭൂ­രി­പ­ക്ഷം ഇ­ല്ലാ­ഞ്ഞി­ട്ട­ല്ല. 31% വോ­ട്ടേ അ­വർ­ക്കു­ള്ളൂ. 51% വോ­ട്ട് അ­വർ­ക്കു് കി­ട്ടി­യാൽ, ഇ­തെ­ല്ലാം ശ­രി­യാ­കു­മോ? മ­റി­ച്ചു് ആ­ലോ­ചി­യ്ക്കു­ക. ഹി­ന്ദു­ത്വ­വാ­ദ­ത്തി­നു് 50 ശ­ത­മാ­നം വോ­ട്ട് കി­ട്ടി. അ­ല്ലെ­ങ്കിൽ 60 ശ­ത­മാ­നം വോ­ട്ട് കി­ട്ടി… അ­ന്ന­വർ ഇ­തി­നേ­ക്കാൾ തീ­വ്ര­മാ­യി ഹി­ന്ദു­ത്വം ന­ട­പ്പി­ലാ­ക്കി­യാൽ ശ­രി­യാ­വു­മോ? അ­പ്പോൾ ജ­നാ­ധി­പ­ത്യ­മാ­കു­മോ? ഒരു സം­ശ­യ­വും വേണ്ട… ജ­നാ­ധി­പ­ത്യം ആ­വി­ല്ല. കാരണം അ­പ­ര­ശ­ബ്ദ­ങ്ങ­ളെ സ്വാം­ശീ­ക­രി­ക്കാ­നും അ­വ­യെ­ക്കൂ­ടി പ­രി­ഗ­ണി­ക്കു­ന്ന­തി­നും അ­തി­നെ­ക്കു­റി­ച്ചു­കൂ­ടി ക­രു­ത­ലു­ള്ള ഒരു സം­വി­ധാ­ന­മാ­യി പ്ര­വർ­ത്തി­യ്ക്കാ­നു­മു­ള്ള ന­മ്മു­ടെ ആ­ന്ത­രി­ക­ശേ­ഷി­യെ­യാ­ണു് ജ­നാ­ധി­പ­ത്യ സം­വി­ധാ­നം എന്നു പറയുക. ബൂർ­ഷ്വാ ഡെ­മോ­ക്ര­സി­യി­ലും പാർ­ലി­മെ­ന്റ­റി ഡെ­മോ­ക്ര­സി­യി­ലും പ­ല­പ്പോ­ഴും അ­തു­ണ്ടാ­വി­ല്ല. അ­താ­ണു് ബൂർ­ഷ്വാ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ഒരു ദൗർ­ബ്ബ­ല്യം. അ­തു­കൂ­ടി പ­രി­ഹ­രി­ച്ചാ­ലാ­ണു് സോ­ഷ്യ­ലി­സ്റ്റ് ജ­നാ­ധി­പ­ത്യം വരിക. അ­തു­കൊ­ണ്ടു് ബൂർ­ഷ്വാ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ പോ­രാ­യ്മ­ക­ളെ മ­റി­ക­ട­ക്കു­ന്ന, ജ­നാ­ധി­പ­ത്യ­യു­ക്തി­യാ­ണു് വേ­ണ്ട­തു്. അ­തി­ന്റെ പോ­രാ­യ്മ­ക­ളെ അ­തി­നേ­ക്കാൾ ശ­ക്ത­മാ­യി, സം­ഘ­ടി­ത­മാ­യി ആ­വി­ഷ്ക്ക­രി­ക്കു­ന്ന വി­ദ്യ­യ­ല്ല വേ­ണ്ട­തു്. നമ്മൾ ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണ­ത്തിൽ, കേ­ന്ദ്രീ­ക­ര­ണ­ത്തെ ജ­നാ­ധി­പ­ത്യ­ത്തി­നേ­ക്കാൾ എ­ത്ര­യോ ശ­ക്ത­മാ­യി ഉ­റ­പ്പി­ച്ചു. ഒരു ബാ­ലൻ­സ് ഉ­ണ്ടാ­യി­ല്ല. അ­താ­യ­തു് ഭൂ­രി­പ­ക്ഷ­പ­ര­മാ­യൊ­രു അ­ഭി­പ്രാ­യം വ­രു­ന്നു. സംഘടന ആ തീ­രു­മാ­ന­മെ­ടു­ക്കു­ന്നു… അ­പ്പോ­ഴും ന്യൂ­ന­പ­ക്ഷ­പ­ര­മാ­യ അ­ഭി­പ്രാ­യ­ങ്ങൾ നി­ല­നി­ല്ക്ക­ണം. ആ അ­ഭി­പ്രാ­യ­ങ്ങൾ ഉ­ന്ന­യി­ക്കു­ന്ന­വർ­ക്കു് സ്പേ­സ് ഉ­ണ്ടാ­വ­ണം. അ­താ­ണു് പി­ന്നീ­ടു് ശ­രി­യെ­ന്നു് മ­ന­സ്സി­ലാ­ക്കി­യാൽ അതു് സം­ഘ­ട­ന­യു­ടെ യു­ക്തി­യി­ലേ­ക്കു തി­രി­ച്ചു­വ­രി­ക­യും വേണം. ഇ­തി­നു­പ­ക­രം എന്തു സം­ഭ­വി­യ്ക്കു­ന്നു… ഭി­ന്നാ­ഭി­പ്രാ­യ­ങ്ങൾ വ­രു­മ്പോൾ അതു് എ­ന്നെ­ന്നേ­യ്ക്കു­മാ­യി ഒ­ഴി­വാ­ക്ക­പ്പെ­ടു­ന്നു. ഞാൻ പ­റ­ഞ്ഞ­ല്ലോ. സി­നോ­വി­വി­നേ­യും കാ­മി­നേ­വി­നെ­യും പി. ബി.-​യിലേക്കു് തി­രി­ച്ചു­കൊ­ണ്ടു­വ­രാൻ ശ്ര­മി­ച്ച ലെ­നി­നാ­ണു് ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണം കൊ­ണ്ടു­വ­ന്ന­തു്. അ­താ­ണു് അ­ദ്ദേ­ഹം ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണ­ത്തി­ന്റെ പ്രാ­യോ­ഗി­ക മാ­തൃ­ക­യാ­ക്കി കാ­ണി­ച്ച­തു്.
ചോ­ദ്യം:
നി­സ്സാ­ര തർ­ക്ക­ങ്ങൾ കാരണം ദീർ­ഘ­കാ­ല പ്ര­വർ­ത്ത­ന ച­രി­ത്ര­മു­ള്ള­വ­രെ പ്ര­സ്ഥാ­ന­ത്തിൽ­നി­ന്നും എ­ന്നെ­ന്നേ­ക്കു­മാ­യി ഇ­ല്ല­താ­ക്കു­ന്ന­തി­നു് എ­ത്ര­യോ ഉ­ദാ­ഹ­ര­ണ­ങ്ങ­ളു­ണ്ടു്.
ഉ­ത്ത­രം:
തർ­ക്ക­ങ്ങ­ളിൽ ഭി­ന്നാ­ഭി­പ്രാ­യം പ­റ­ഞ്ഞ­വ­രിൽ ചിലർ ശ­രി­യാ­യി­രി­ക്കും. ഇനി ഭി­ന്നാ­ഭി­പ്രാ­യം പ­റ­ഞ്ഞ­വർ തെ­റ്റാ­ണെ­ങ്കിൽ ത­ന്നെ­യും അ­വ­രു­ടെ അ­ക്കാ­ലം വ­രെ­യു­ള്ള ജീ­വി­ത­ത്തി­ന്റെ­യും പ്ര­വൃ­ത്തി­ക­ളു­ടെ­യും സം­ഭാ­വ­ന­കൾ എത്ര മ­ഹ­നീ­യ­മാ­ണു്. ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണം എന്നു പ­റ­യു­ന്ന­തു് യാ­ന്ത്രി­ക­മാ­യ ഒരു സം­ഘ­ട­നാ­യു­ക്തി­യാ­യി­ട്ട­ല്ല വളരെ വി­പു­ല­മാ­യൊ­രു ജ­നാ­ധി­പ­ത്യ­പ­രി­പ്രേ­ക്ഷ്യ­മാ­യി­ട്ടാ­ണു് നി­ല­നിൽ­ക്കേ­ണ്ട­തു്. അ­ങ്ങ­നെ നി­ല­നിർ­ത്തു­ന്ന­തിൽ പ­രാ­ജ­യ­പ്പെ­ടു­മെ­ന്നു­ള്ള­തു് ക­മ്യൂ­ണി­സ്റ്റു പാർ­ട്ടി­കൾ തന്നെ പല രൂ­പ­ത്തിൽ പു­ന­രാ­ലോ­ചി­ച്ചി­ട്ടു­ണ്ടു്. ലോ­ക­മെ­മ്പാ­ടു­മു­ള്ള ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി­ക­ളു­ടെ പ­ല­ത­ര­ത്തി­ലു­ള്ള പു­ന­രാ­ലോ­ച­ന­കൾ ഈ പ്ര­ശ്നം തു­റ­ന്നു­കാ­ണി­ച്ചി­ട്ടു­ണ്ടു്. നേ­തൃ­സ്ഥാ­ന­ത്തു് ഇ­ത്ര­കാ­ല­മേ ഒരാൾ നി­ല്ക്കാൻ പാ­ടു­ള്ളൂ, അ­ല്ലെ­ങ്കിൽ ജ­നാ­ധി­പ­ത്യം ശ­ക്ത­മാ­യ രീ­തി­യിൽ ന­ട­പ്പി­ലാ­വ­ണം എ­ന്നൊ­ക്കെ പ­ല­പ്പോ­ഴും നമ്മൾ ന­ട­ത്തു­ന്ന ആ­ത്മ­വി­മർ­ശ­ന­ത്തി­ന്റെ അ­ടി­സ്ഥാ­നം തന്നെ ജ­നാ­ധി­പ­ത്യ­കേ­ന്ദ്രീ­ക­ര­ണ­മെ­ന്ന ത­ത്വ­ത്തി­നു് പ്രാ­യോ­ഗി­ക­മാ­യി ധാ­രാ­ളം പ­രി­മി­തി­കൾ ഇ­പ്പോ­ഴും നി­ല­നി­ല്ക്കു­ന്നു എന്നു ത­ന്നെ­യാ­ണു്. രണ്ടു കാ­ര്യ­മാ­ണു് എ­നി­ക്കു് ഇതു സം­ബ­ന്ധി­ച്ചു് പ­റ­യാ­നു­ള്ള­തു്. ഒ­ന്നു്, മാറി വ­രു­ന്ന പുതിയ ഒരു ച­രി­ത്ര­സ­ന്ദർ­ഭ­ത്തിൽ ഇതു് എ­ത്ര­ത്തോ­ളം സം­ഗ­ത­മാ­ണു് എ­ന്ന­തി­നെ­ക്കു­റി­ച്ചു് സർ­വ്വ­ത­ല­സ്പർ­ശി­യാ­യി ഒരു സം­വാ­ദം ന­ട­ക്ക­ണം. ര­ണ്ടു്, ആ സം­വാ­ദം ന­ട­ക്കു­മ്പോൾ അ­തി­ലൊ­രു തീർ­പ്പാ­ക്കു­ന്ന­തു­വ­രെ എന്തു ചെ­യ്യ­ണം… ജ­നാ­ധി­പ­ത്യ കേ­ന്ദ്രീ­ക­ര­ണ­ത്തി­ലെ ജ­നാ­ധി­പ­ത്യ­മെ­ന്ന അം­ശ­ത്തെ കേ­ന്ദ്രീ­ക­ര­ണ­യു­ക്തി­ക്കു് കീ­ഴ്പ്പെ­ട്ടു­പോ­കാ­ത്ത­മ­ട്ടിൽ സം­ഘ­ട­നാ സം­വി­ധാ­ന­ങ്ങൾ­ക്കു് അ­ക­ത്തു് ഉ­റ­പ്പി­ച്ചെ­ടു­ക്കാൻ ക­ഴി­യ­ണം. അ­ങ്ങ­നെ ഉ­റ­പ്പി­ച്ചെ­ടു­ത്തു ക­ഴി­ഞ്ഞാൽ, ഈ കേ­ന്ദ്രീ­ക­ര­ണ യു­ക്തി അതിനെ വി­ഴു­ങ്ങി­ല്ലാ­യെ­ന്നു് വ­ന്നു­ക­ഴി­ഞ്ഞാൽ, ജ­നാ­ധി­പ­ത്യ­കേ­ന്ദ്രീ­ക­ര­ണം എ­ന്തു­പ­റ­ഞ്ഞാ­ലും ഇ­ന്നു­ള്ള സ്ഥി­തി വി­ശേ­ഷ­ത്തിൽ നി­ന്നും പു­റ­ത്തു­ക­ട­ക്കു­ന്ന­തി­നു് അതു് വ­ഴി­വെ­ക്കും.
ചോ­ദ്യം:
ശ്രീ­കൃ­ഷ്ണ­ജ­യ­ന്തി­യോ­ട­നു­ബ­ന്ധി­ച്ചു് നടന്ന സ­മാ­ന്ത­ര ആ­ഘോ­ഷ­ങ്ങ­ളെ മാഷ് എ­ങ്ങ­നെ കാ­ണു­ന്നു?
ഉ­ത്ത­രം:
ഹൈ­ന്ദ­വ­വാ­ദി­കൾ അ­വ­രു­ടെ ആ­യു­ധ­മാ­ക്കി­യെ­ടു­ത്ത ഇ­ത്ത­രം പ­രി­പാ­ടി­കൾ ന­മ്മ­ളേ­റ്റെ­ടു­ത്തു ന­ട­ത്തി­യാൽ അ­ങ്ങ­നെ എ­ല്ലാം ഏ­റ്റെ­ടു­ക്കേ­ണ്ടി­വ­രി­ല്ലേ? മ­ത­ചി­ഹ്ന­ങ്ങൾ മ­ത­നി­ര­പേ­ക്ഷ­മാ­യ ഒരു പ്ര­യോ­ഗ­ത്തി­ലേ­ക്കു് വി­ക­സി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കിൽ അതു് ന­ല്ല­താ­ണു്. മ­ത­ചി­ഹ്ന­ങ്ങ­ളെ മ­ത­ത്തി­ന്റെ പ്ര­യോ­ഗ­മ­ണ്ഡ­ല­ങ്ങ­ളിൽ നി­ന്നു് പു­റ­ത്തു­കൊ­ണ്ടു­വ­ന്നു് ആ­വി­ഷ്ക്ക­രി­ക്കാൻ ക­ഴി­യ­ണം. കൃ­ഷ്ണൻ എന്ന മി­ത്തി­ക്കൽ character-​നെ കൃ­ഷ്ണ­സ­ങ്ക­ല്പ­ത്തി­ന്റെ ച­രി­ത്ര­ത്തോ­ടും സാ­മൂ­ഹ്യാ­വ­സ്ഥ­ക­ളോ­ടു­മൊ­ക്കെ ബ­ന്ധ­പ്പെ­ടു­ത്തി പല നി­ല­യിൽ ന­മു­ക്കു് വി­ശ­ദീ­ക­രി­യ്ക്കാ­മ­ല്ലോ. കൃ­ഷ്ണൻ ഒരു ല­ഘു­വാ­യ ബിം­ബ­മ­ല്ല… കൊ­സാം­ബി­യൊ­ക്കെ അതു വി­ശ­ദ­മാ­യി­ട്ടു് ചർച്ച ചെ­യ്യു­ന്നു­ണ്ടു്… ന­മ്മു­ടെ കൃ­ഷ്ണ­സ­ങ്ക­ല്പ­ത്തി­ന്റെ രൂ­പ­പ്പെ­ടൽ. പ­ല­കാ­ല­ങ്ങ­ളി­ലു­ണ്ടാ­യ പ­രി­വർ­ത്ത­ന­ങ്ങൾ. അ­ദ്ദേ­ഹം പ­റ­യു­ന്ന­തു് പഴയ നൊ­മാ­ഡി­ക് സൊ­സൈ­റ്റി­യു­ടെ­യും പി­ല്ക്കാ­ല­ത്തു് അ­ഗേ­റി­യൻ സൊ­സൈ­റ്റി­യു­ടെ­യും നാ­യ­ക­നാ­യി­ട്ടു­ത­ന്നെ കൃ­ഷ്ണൻ മാറി എ­ന്നാ­ണു്. പ­ശു­പാ­ല­ക­നാ­യും കാർ­ഷി­ക­സ­മൂ­ഹ­ത്തി­ന്റെ നാ­യ­ക­നാ­യും കൃ­ഷ്ണൻ മാ­റു­ന്നു­ണ്ടു്. കൃ­ഷ്ണ­നെ ച­രി­ത്ര­വ­ത്ക്ക­രി­ക്കാ­നും ജ­നാ­ധി­പ­ത്യ­വ­ത്ക്ക­രി­ക്കാ­നും ഒരു ചർ­ച്ച­യു­ടെ വി­ഷ­യ­മാ­ക്കാ­നു­മൊ­ക്കെ ന­മു­ക്കു് പ­റ്റു­ക­യാ­ണെ­ങ്കിൽ ന­ല്ല­താ­ണു്. ഇനി കൃ­ഷ്ണ­ബിം­ബം അ­ങ്ങേ­യ­റ്റ­ത്തെ മ­ത­വ­ത്ക്ക­ര­ണ­ത്തി­ന്റെ ഒരു വി­ഷ­യ­മാ­വു­മ്പോൾ ഒരു Counter Strategy എന്ന നി­ല­യ്ക്കു് മ­ത­നി­ര­പേ­ക്ഷ­മാ­യ ഒരു പ്ര­യോ­ഗ­ത്തി­ന്റെ ഒരു അ­വ­ത­ര­ണ­ത്തി­ന്റെ­യോ ഒരു താ­ത്ക്കാ­ലി­ക പ്ര­തീ­ക­മാ­ക്കു­ന്ന­തിൽ പ്രാ­യോ­ഗി­ക­മാ­യി ചില ഫ­ല­ങ്ങ­ളു­ണ്ടെ­ന്നു് ക­രു­താം. പക്ഷേ, അതിൽ ക­വി­ഞ്ഞു് ഇ­താ­ണു് ശ­രി­യാ­യ ഒരു പ്ര­തി­രോ­ധ മാർ­ഗ്ഗ­മെ­ന്നൊ­ന്നും തെ­റ്റി­ദ്ധ­രി­ക്കേ­ണ്ട കാ­ര്യ­മൊ­ന്നു­മി­ല്ല. ത­ത്ക്കാ­ല­ത്തേ­ക്കു് Counter Strategy എന്ന നി­ല­ക്കൊ­ക്കെ ഉ­പ­യോ­ഗി­ക്കാ­വു­ന്ന ചില കാ­ര്യ­ങ്ങ­ളു­ണ്ട­ല്ലോ. അതിനെ നമ്മൾ അ­മി­ത­മാ­യി മ­ഹ­ത്വ­വ­ത്ക്ക­രി­ക്കേ­ണ്ട കാ­ര്യ­മി­ല്ല. കേ­ര­ള­ത്തി­ലെ മ­ദ്ധ്യ വർ­ഗ്ഗ­ത്തെ കൂടെ കൂ­ട്ടാ­നു­ള്ള ഇ­ട­തു­പ­ക്ഷ­പ­ര­മാ­യ പ­ണി­യെ­ന്താ­ണു്. മ­ദ്ധ്യ­വർ­ഗ്ഗ­ത്തെ സ്വാ­ധീ­നി­ച്ചി­ട്ടു­ള്ള വ­ല­തു­പ­ക്ഷ­പ­ര­മാ­യ ആ­ശ­യ­ങ്ങ­ളോ­ടു് ഐ­ക്യ­പ്പെ­ട­ലാ­ണോ… മ­ദ്ധ്യ­വർ­ഗ്ഗ­മി­ന്നു് കേ­ര­ള­ത്തിൽ ന­യി­ക്ക­പ്പെ­ടു­ന്ന­തു് വ­ല­തു­പ­ക്ഷ­പ­ര­മാ­യ വീ­ക്ഷ­ണ­ങ്ങ­ളാ­ലും താ­ത്പ­ര്യ­ങ്ങ­ളാ­ലു­മാ­ണു്. അതു് ഏ­റ്റെ­ടു­ത്തു് ആ­വർ­ത്തി­ച്ചു് ഇ­ട­തു­പ­ക്ഷ­ത്തി­നു് വ­ല­തു­പ­ക്ഷ­ത്തെ തോൽ­പ്പി­ക്കാ­നൊ­ന്നും പ­റ്റി­ല്ല. ഇ­ട­തു­പ­ക്ഷ­ത്തെ കു­റെ­ക്കൂ­ടി വലതു പ­ക്ഷ­ത്തേ­യ്ക്കു് കൊ­ണ്ടു­പോ­വു­ക­യും സമൂഹം മൊ­ത്തം കൂ­ടു­തൽ വ­ല­തു­പ­ക്ഷ­പ­ര­മാ­യി തീ­രു­ക­യും ചെ­യ്യു­മെ­ന്നു് മാ­ത്ര­മേ­യു­ള്ളൂ…
ചോ­ദ്യം:
ഈ മ­ദ്ധ്യ­വർ­ഗ­ത്തെ ഇ­ട­തു­പ­ക്ഷ­പ­ര­മാ­യ നി­ല­പാ­ടി­ലേ­ക്കു കൊ­ണ്ടു­വ­രാൻ എ­ന്തു­വേ­ണം?
ഉ­ത്ത­രം:
അ­തി­നു് ‘നീതി’യെ മുൻ­നിർ­ത്തി­കൊ­ണ്ടു­ള്ള സ­മ­ര­മു­ഖ­ങ്ങൾ തു­റ­ക്ക­ണം. കേ­ര­ള­ത്തെ മുൻ­നിർ­ത്തി പ­റ­ഞ്ഞാൽ, ആ­രാ­ണി­ന്നു് കേ­ര­ള­ത്തിൽ ഏ­റ്റ­വും പീ­ഡി­ത­രാ­യ തൊ­ഴി­ലാ­ളി­കൾ? ഞാൻ മൂ­ന്നു കൂ­ട്ട­രു­ടെ പേരു പറയാം. ഒ­ന്നു് പീ­ടി­ക­തൊ­ഴി­ലാ­ളി­കൾ… Sales girls അ­ട­ക്കം. ര­ണ്ടു്, ന­ഴ്സു­മാർ; മൂ­ന്നു് അൺ എ­യ്ഡ­ഡ് സ്കൂ­ളു­ക­ളി­ലെ­യും കോ­ളേ­ജു­ക­ളി­ലെ­യും അ­ദ്ധ്യാ­പ­കർ… ജീ­വ­ന­ക്കാർ. ഇ­വ­രോ­ളം കേ­ര­ള­ത്തി­ലി­ന്നു് ചൂ­ഷി­ത­രാ­യ­വ­ര­ല്ല കേ­ര­ള­ത്തി­ലെ സാ­ധാ­ര­ണ പ­ണി­ക്കാർ പോലും… കൂ­ലി­ത്തൊ­ഴി­ലാ­ളി­കൾ പോലും. ദിവസം 500 രൂപ ഒരു കൂ­ലി­ത്തൊ­ഴി­ലാ­ളി­ക്കു് നാ­ട്ടിൽ കി­ട്ടും. ഒരു അ­ന്യ­സം­സ്ഥാ­ന­ത്തൊ­ഴി­ലാ­ളി­യ്ക്കു് 500–600 രൂപ കേ­ര­ള­ത്തിൽ കി­ട്ടും. അ­തേ­സ­മ­യം കേ­ര­ള­ത്തി­ലെ ഒരു അൺ­എ­യ്ഡ­ഡ് വി­ദ്യാ­ല­യ­ത്തിൽ അ­ദ്ധ്യാ­പ­കർ­ക്കു് എത്ര രൂപ കി­ട്ടും? ദിവസം 150 രൂപ തി­ക­ച്ചു കി­ട്ടു­ന്ന­വർ എത്ര പേ­രു­ണ്ടാ­വും? മാസം 5,000 രൂപ കി­ട്ടു­ന്ന അ­ദ്ധ്യാ­പി­ക­മാർ എത്ര പേ­രു­ണ്ടു് ? 10,000 രൂപ കി­ട്ടു­ന്ന ന­ഴ്സു­മാർ എത്ര പേ­രു­ണ്ടു്? ദിവസം 150–200 രൂപ കൂലി കി­ട്ടാ­ത്ത അ­ഭ്യ­സ്ത­വി­ദ്യ­രാ­യ, സ­വി­ശേ­ഷ­വൈ­ദ­ഗ്ദ്ധ്യ­മു­ള്ള ല­ക്ഷ­ക്ക­ണ­ക്കി­നു മ­നു­ഷ്യ­രും കേ­ര­ള­ത്തിൽ ചൂ­ഷി­ത­രാ­യി­ട്ടു­ണ്ടു്. ഇ­വ­രു­ടെ പ്ര­ശ്ന­ങ്ങൾ ന­മ്മു­ടെ പ്ര­ശ്ന­മാ­യി­ട്ടു് മാ­റി­യി­ട്ടു­ണ്ടോ മാ­റി­യി­ട്ടി­ല്ല. എ­പ്പോ­ഴെ­ങ്കി­ലും ഒ­റ്റ­ത്തി­രി­ഞ്ഞു് അ­വി­ട­വി­ടെ ചില സമരം ന­ട­ക്കു­ന്നു എ­ന്ന­ത­ല്ലാ­തെ. എത്ര ല­ക്ഷ­മു­ണ്ടു് പീ­ടി­ക­ത്തൊ­ഴി­ലാ­ളി­കൾ? എ­ന്താ­ണു് സ്ഥി­തി? രാ­വി­ലെ എ­ട്ടു­മ­ണി­ക്കു് ക­ട­യിൽ­ക്ക­യ­റി രാ­ത്രി 10 മ­ണി­ക്കും 11 മ­ണി­ക്കും 12 മ­ണി­ക്കും കടയിൽ നി­ന്നി­റ­ങ്ങി­യാൽ എത്ര രൂ­പ­യാ­ണു് കി­ട്ടു­ന്ന­തു്? ഞാൻ പ­റ­യു­ന്ന­തു് ഇ­ത്ത­രം പ്ര­ശ്ന­ങ്ങ­ളേ­റ്റെ­ടു­ത്തു് അ­വ­രു­ടെ പ്ര­സ്ഥാ­ന­മാ­യി മാ­റു­മ്പോൾ—സ­മൂ­ഹ­ത്തിൽ നീ­തി­ബോ­ധ­മു­ള്ള ധാ­രാ­ളം മ­നു­ഷ്യർ ഇ­ന്നു­ണ്ടു്, സ­മൂ­ഹ­ത്തിൽ നീ­തി­ബോ­ധം അ­റ്റു­പോ­യി­ട്ടൊ­ന്നു­മി­ല്ല—ഈ പ്ര­ശ്ന­ങ്ങൾ നി­ങ്ങൾ ഏ­റ്റെ­ടു­ത്തു് സമരം ചെ­യ്താൽ ഈ നീ­തി­ബോ­ധ­മു­ള്ള മ­നു­ഷ്യർ നി­ങ്ങ­ളോ­ടൊ­പ്പ­മു­ണ്ടാ­കും. അ­ങ്ങ­നെ മ­ദ്ധ്യ­വർ­ഗ്ഗ­പ­ര­മാ­യ അ­വ­ബോ­ധ­ത്തെ നി­ങ്ങൾ­ക്കു് ഉൽ­പ­തി­ഷ്ണു­ത്വ­ത്തി­ലേ­ക്കു തി­രി­ച്ചു­കൊ­ണ്ടു­വ­രാൻ പ­റ്റും. അ­തി­ന്റെ­കൂ­ടെ ഈ വ­ല­തു­പ­ക്ഷ­ത്തി­നെ­തി­രാ­യ ചില കൗ­ണ്ടർ സ്ട്രാ­റ്റ­ജി­ക­ളോ പ്ര­ക­ട­ന­ങ്ങ­ളോ ആ­ഘോ­ഷ­ങ്ങ­ളോ ഒക്കെ ന­ട­ത്താം. അ­ല്ലാ­തെ വ­ല­തു­പ­ക്ഷ­ത്തി­ന്റെ മ­താ­ത്മ­ക­യു­ക്തി­ക­ളെ അ­തേ­പ­ടി ആ­ഘോ­ഷി­ച്ച­തു കൊ­ണ്ടു് വ­ല­തു­പ­ക്ഷ­സ്വാ­ധീ­നം ഇ­ല്ലാ­താ­വു­മെ­ന്നു് ക­രു­തി­ക്കൂ­ടാ.
ചോ­ദ്യം:
മ­ദ്ധ്യ­വർ­ഗ്ഗ­ത്തെ രാ­ഷ്ട്രീ­യ­മാ­യി റാ­ഡി­ക്ക­ലാ­ക്കി എ­ടു­ക്കു­ന്ന­തി­നു­ള്ള സ്പേ­സ് മു­ഖ്യ­ധാ­രാ ഇ­ട­തു­പ­ക്ഷം ഉ­പ­യാ­ഗി­ക്കു­ന്നു­ണ്ടോ?
ഉ­ത്ത­രം:
കൊ­ച്ചു­കൊ­ച്ചു സം­ഘ­ങ്ങൾ, ചെറിയ ചെറിയ കൂ­ട്ടാ­യ്മ­കൾ വ­ന്നു് അതു് ഏ­റ്റെ­ടു­ക്കു­മ്പോൾ അ­വ­രൊ­ക്കെ വളരെ പെ­ട്ടെ­ന്നു് Anti-​left ആ­യി­ത്തീ­രും! ആ­ല­പ്പു­ഴ­യിൽ നടന്ന സമരം തോ­മ­സ്സ് ഐ­സ­ക്കി ന്റെ­യും ജി. സു­ധാ­ക­ര­ന്റെ നേ­തൃ­ത്വ­ത്തിൽ ശ­ക്ത­മാ­യി ന­ട­ത്തി വി­ജ­യി­പ്പി­ച്ചു. അ­തു­ത­ന്നെ­യാ­ണു് ചെ­യ്യേ­ണ്ട­തു്. കേ­ര­ള­ത്തി­ലു­ട­നീ­ളം ചെ­യ്യേ­ണ്ട­തു് അ­താ­ണു്. ഇ­ങ്ങ­നെ­യു­ള്ള സ­മ­ര­ങ്ങൾ ഏ­റ്റെ­ടു­ക്ക­ണം. ഇ­പ്പോൾ ചെറിയ സം­ഘ­ങ്ങ­ളാ­ണു് ഇ­ത്ത­രം സ­മ­ര­ങ്ങൾ ഏ­റ്റെ­ടു­ക്കു­ന്ന­തു്… അവർ അ­തേ­റ്റെ­ടു­ക്കു­ന്ന­തോ­ടെ മുഖ്യ ധാ­രാ­രാ­ഷ്ട്രീ­യ പാർ­ട്ടി­കൾ അ­തേ­റ്റെ­ടു­ക്കാ­തെ പിൻ­മാ­റു­ന്നു. അവർ സ­മ­ര­ങ്ങൾ ഏ­റ്റെ­ടു­ത്ത­തു­കൊ­ണ്ടു് ത­ങ്ങ­ളു­ടെ പദവി ന­ഷ്ട­പ്പെ­ട്ടു­വെ­ന്നു് മു­ഖ്യ­ധാ­രാ രാ­ഷ്ട്രീ­യ­പാർ­ട്ടി­കൾ ക­രു­തു­ന്നു. മ­റ്റാ­രെ­ങ്കി­ലും ഏ­റ്റെ­ടു­ത്ത­തു­കൊ­ണ്ടു് നി­ങ്ങൾ ഇതു് ഏ­റ്റെ­ടു­ത്തു­കൂ­ടാ­ത്ത സ­മ­ര­മാ­ണു് എ­ന്നൊ­ന്നും ഞാൻ ക­രു­തു­ന്നി­ല്ല. അ­താ­യ­തു് 10–12 മ­ണി­ക്കൂർ പണി യെ­ടു­ക്കു­ന്ന­വർ­ക്കു് മാസം അ­യ്യാ­യി­രം രൂപ ശ­മ്പ­ളം കൊ­ടു­ക്കു­ന്ന ഒരു സ്ഥി­തി നി­ല­നിൽ­ക്കു­ന്നു­ണ്ടെ­ങ്കിൽ കേ­ര­ള­ത്തിൽ നി­ങ്ങൾ തൊ­ഴി­ലാ­ളി­പ്ര­സ്ഥാ­നം അതിൽ എ­ന്തു­ചെ­യ്യ­ണം? അ­ത്ര­യേ­യു­ള്ള പ്ര­ശ്നം. അതു് ആരു കൂ­ടെ­യു­ണ്ടു്… ആരു് ഏ­റ്റെ­ടു­ത്തു… ആരു കൊ­ണ്ടു ന­ട­ന്നു. ഇ­തൊ­ന്നും ന­മ്മു­ടെ Concern ആ­വ­രു­തു്. ന­മ്മു­ടെ കരുതൽ ഈ മ­നു­ഷ്യ­രാ­ണു്. ഈ തൊ­ഴി­ലാ­ളി­ക­ളാ­ണു്. അ­വ­രു­ടെ കൂടെ നി­ന്നാൽ മതി. ഈ സമരം ഏ­റ്റെ­ടു­ത്താ­ലു­ണ്ട­ല്ലോ കേ­ര­ള­ത്തി­ലെ മ­ദ്ധ്യ­വർ­ഗ്ഗ­ത്തി­ലെ നീ­തി­ബോ­ധ­മു­ള്ള ല­ക്ഷോ­പ­ല­ക്ഷം മ­നു­ഷ്യർ കൂടെ വരും. അ­ങ്ങ­നെ മാ­ത്ര­മേ ന­മു­ക്കി­വ­രെ കൂടെ കൂ­ട്ടാൻ പറ്റു… ഇവരെ റാ­ഡി­ക്ക­ലാ­ക്കാൻ പറ്റു… ഞാൻ വേ­റൊ­രു ഉ­ദാ­ഹ­ര­ണം പറയാം ആ­ഗോ­ള­വ­ത്ക്ക­ര­ണം തു­ട­ങ്ങി­യ സ­മ­യ­ത്തു് ഇ­തി­നെ­തി­രെ സമരം ചെ­യ്യു­ന്ന­തു് അ­സം­ബ­ന്ധ­മാ­ണു് എ­ന്നാ­ണു് ഇ­ന്ത്യ­യി­ലെ മ­ദ്ധ്യ­വർ­ഗ്ഗം മു­ഴു­വൻ ക­രു­തി­യി­രു­ന്ന­തു്. ഈ ക­ഴി­ഞ്ഞ പ­ണി­മു­ട­ക്കി­ന്റെ കാ­ര്യ­ത്തിൽ എ­ന്തു­ണ്ടാ­യി? ഇ­ന്ത്യൻ മ­ദ്ധ്യ­വർ­ഗ്ഗ­വും ഇ­ന്ത്യ­യി­ലെ മാ­ദ്ധ്യ­മ­ങ്ങ­ളും വ­ലി­യൊ­രു പ­ങ്കു് ഈ സ­മ­ര­ത്തോ­ടു് അ­നു­കൂ­ല നി­ല­യി­ലേ­ക്കു് എ­ത്തി­യ­ല്ലോ… എ­ങ്ങ­നെ­യെ­ത്തി? എ­ത്തി­യ­തു് വ­ല­തു­പ­ക്ഷ മാ­ദ്ധ്യ­മ­ങ്ങൾ അതിനെ പി­ന്തു­ണ­ച്ച­തു­കൊ­ണ്ടൊ­ന്നു­മ­ല്ല. അ­വ­സാ­നി­യ്ക്കാ­ത്ത സ­മ­ര­മാ­ണു്… ഞാ­നൊ­രു ലേ­ഖ­ന­ത്തി­നു് ഈ ത­ല­ക്കെ­ട്ടു് മുൻപേ ഇ­ട്ടി­രു­ന്നു. ഇ­പ്പോ­ഴും പ­റ­യു­ക­യാ­ണു്… ‘നി­ല­യ്ക്കാ­ത്ത സ­മ­ര­ങ്ങ­ളാ­ണു് ഇ­ട­തു­പ­ക്ഷം.’ സമരം അ­വ­സാ­നി­പ്പി­ക്കാൻ പാ­ടി­ല്ല. സമരം അ­വ­സാ­നി­യ്ക്കു­ന്ന­തു് എ­പ്പോ­ഴാ­ണെ­ന്നു് അ­റി­യു­മോ… പ്ര­ശ്നം ഇ­ല്ലാ­താ­വു­മ്പോ­ഴാ­ണു്. ന­മ്മു­ടെ ചു­റ്റും നോ­ക്കി­യാൽ അ­ങ്ങ­നെ­യൊ­രു സ്ഥി­തി­യ­ല്ല­ല്ലോ. പ്ര­ശ്ന­ങ്ങൾ ഒ­ന്നു­മി­ല്ലെ­ങ്കിൽ നി­ങ്ങൾ­ക്കു് സമരം ചെ­യ്യേ­ണ്ട. പ്ര­ശ്ന­ങ്ങൾ ഉ­ള്ളി­ട­ത്തോ­ളം സമരം ചെ­യ്തേ പറ്റൂ. അ­തു­വ­ഴി മാ­ത്ര­മേ ഇടതു പ­ക്ഷ­ത്തെ ഉ­റ­പ്പി­ച്ചെ­ടു­ക്കാൻ പറ്റു. റം­സാ­ന്റെ കാ­ല­ത്തു് നോ­മ്പു­തു­റ സം­ഘ­ടി­പ്പി­ക്കാ­റു­ണ്ടു്. ഇ­ന്നാ­ളൊ­രു ക്യാ­മ്പിൽ ചെ­ന്ന­പ്പോൾ ചോ­ദി­ച്ചു. നോ­മ്പു­തു­റ സം­ഘ­ടി­പ്പി­ക്കു­ന്ന­തു് ശ­രി­യാ­ണോ? അതിൽ പ്രാ­യോ­ഗി­ക­മാ­യി ഒരു പ്ര­തീ­ക­മൂ­ല്യ­മു­ണ്ടു്. ആ നി­ല­യിൽ അതു് ന­ല്ല­തു­മാ­ണു്. അതിൽ ക­വി­ഞ്ഞ ഒരു സ­മ­ര­മാ­യി ഇതിനെ കാ­ണു­ക­യും ചെ­യ്യ­രു­തു്. സ­മ­ര­ങ്ങൾ ചെ­യ്യാ­തി­രി­യ്ക്കു­ന്ന­തി­നു­ള്ള ന്യാ­യ­മാ­യി­ട്ടും കാ­ണ­രു­തു്. വ­ല­തു­പ­ക്ഷ­ബോ­ധ­ത്തെ ഇ­ല്ലാ­താ­ക്കാൻ വ­ല­തു­പ­ക്ഷ ആ­ശ­യ­ങ്ങൾ ഇ­ട­തു­പ­ക്ഷ­മേ­റ്റെ­ടു­ത്ത­തു­കൊ­ണ്ടു് ക­ഴി­യി­ല്ല. അതിനെ ഇ­ട­തു­പ­ക്ഷ­വ­ല്ക്ക­രി­യ്ക്ക­ണം. ഇ­ട­തു­പ­ക്ഷ­വ­ല്ക്ക­ര­ണം പൊ­ളി­റ്റി­ക്കൽ റാ­ഡി­ക്ക­ലൈ­സേ­ഷൻ വ­ഴി­യാ­ണു് ന­ട­ക്കു­ക. ഫാ­ഷി­സ­ത്തെ അത്ര സാർ­വ്വ­ത്രി­ക­വ­ല്ക്ക­രി­യ്ക്ക­ണ­മോ? ഒരു ഫാ­ഷി­സ്റ്റ് turn എന്നു പ­റ­യു­ന്ന­താ­വും കൂ­ടു­തൽ ശരി. ല­ളി­ത­മാ­യി പ­റ­ഞ്ഞാൽ അ­പ­ര­ബോ­ധ­മി­ല്ലാ­ത്ത ആ­ത്മ­സ­ങ്ക­ല്പ­മാ­ണു് ഫാ­ഷി­സം. അ­പ­ര­ത്വ­ത്തെ സ­മ്പൂർ­ണ്ണ­മാ­യി നി­ര­സി­ക്കു­ന്ന ആ­ത്മ­ത­ത്വ­ത്തി­ന്റെ ദർശനം, അതു് ഫാ­ഷി­സ്റ്റാ­ണു് അ­ല്ലെ­ങ്കിൽ ഫാ­ഷി­സ്റ്റ് പൊ­ട്ടൻ­ഷ്യൽ ഉ­ള്ള­താ­ണു്. അ­ത്ത­ര­ത്തി­ലു­ള്ള ഒരു ആ­ത്മ­ത­ത്വം… ന­മ്മു­ടെ ജീ­വി­ത­ത്തിൽ പ്ര­ബ­ല­മാ­യി­ട്ടു­ണ്ടു്. അതു് ന­മു­ക്കു് എവിടെ നോ­ക്കി­യാ­ലും കാണാം. ആ നി­ല­യിൽ ഇതു് ശ­രി­യാ­ണു്. പക്ഷേ, അതിനെ ഫാ­ഷി­സ്റ്റ് ഭ­ര­ണ­കൂ­ട സാ­മൂ­ഹ്യ­ക്ര­മ­വു­മാ­യി സ­മീ­ക­രി­ക്കാൻ പ­റ്റി­ല്ല. ഞാൻ ഈ പറഞ്ഞ മ­നോ­ഭാ­വ­ത്തെ അ­ല്ലെ­ങ്കിൽ ഒരു ജീ­വി­ത­ബോ­ധ­ത്തെ ഫാ­ഷി­സ്റ്റ് ഭ­ര­ണ­കൂ­ടം എന്നു പ­റ­യു­ന്ന­തു ശ­രി­യ­ല്ല. പക്ഷേ, ഇതൊരു ഫാ­ഷി­സ്റ്റ് പൊ­ട്ടൻ­ഷ്യ­ലാ­ണു്. ഡെ­മോ­ക്രാ­റ്റി­ക് എന്നു പ­റ­യു­ന്ന­തു് അ­ടി­സ്ഥാ­ന­പ­ര­മാ­യി ഫാ­സി­സ്റ്റ് വി­രു­ദ്ധ­മാ­യി­രി­യ്ക്കു­ന്ന­തു് നേ­ര­ത്തെ പ­റ­ഞ്ഞ­തു­പോ­ലെ ഭൂ­രി­പ­ക്ഷ ഹിതം അ­തി­ന­ക­ത്തു­ള്ള­തു­കൊ­ണ്ട­ല്ല; അ­പ­ര­ത്തെ­ക്കു­റി­ച്ചു­ള്ള കരുതൽ അ­തി­നു­ള്ളി­ലു­ള്ള­തു­കൊ­ണ്ടാ­ണു്. ഞാൻ എന്നെ മാ­ത്രം അതിൽ കാ­ണു­ന്ന­തു് ഒരു ഫാ­ഷി­സ്റ്റ് മ­ന­സ്സും ഞാൻ നി­ന്നെ­ക്കൂ­ടി പ­രി­ഗ­ണി­ച്ചു­കൊ­ണ്ടു് എന്നെ കാണാൻ തു­ട­ങ്ങു­മ്പോൾ ഒരു ജ­നാ­ധി­പ­ത്യാ­വ­ബോ­ധ­വും ഉ­ണ്ടാ­യി വ­രു­ന്നു. ഈ അ­പ­ര­ബോ­ധ­മി­ല്ലാ­ത്ത ആത്മ സ­ങ്ക­ല്പം, അതു് ന­മ്മു­ടെ കു­ടും­ബ­ഘ­ട­ന­യിൽ ഇ­പ്പോ­ഴു­ണ്ട­ല്ലോ. ന­മ്മു­ടെ കു­ടും­ബം എ­ന്നു­പ­റ­ഞ്ഞാ­ലൊ­രു ഫാ­ഷി­സ്റ്റ് മി­നി­യേ­ച്ച­റാ­ണ­ല്ലോ… സർ­വ്വാ­ധി­കാ­രി­യാ­യ ഒരു ഏ­ക­നേ­താ­വാ­ണു് രാ­ഷ്ട്ര­ത്ത­ല­വ­നെ­ങ്കിൽ സർ­വ്വാ­ധി­കാ­രി­യാ­യ ഒരു പി­താ­വാ­ണ­ല്ലോ കു­ടും­ബ­നാ­ഥൻ. ഭാ­ര്യ­യ്ക്കു്, മ­ക്കൾ­ക്കു്, മ­റ്റു­ള്ള­വർ­ക്കു്. അ­ഭി­പ്രാ­യ­മി­ല്ല… അ­വ­കാ­ശ­മി­ല്ല… സ്വാ­ത­ന്ത്ര്യ­മി­ല്ല… ഒ­ന്നു­മി­ല്ല­ല്ലോ. ആ­ദർ­ശ­വ­ത്ക്ക­രി­ക്ക­പ്പെ­ട്ട കേ­ര­ളീ­യ കു­ടും­ബ­ഘ­ട­ന­യു­ടെ അ­ടി­സ്ഥാ­നം ഇ­താ­ണു്. ഫാ­ഷി­സ്റ്റ് സ്വ­ഭാ­വ­മു­ള്ള, ഏ­കാ­ധി­പ­ത്യ­പ­ര­മാ­യ ഒരു പു­രു­ഷ­ഘ­ട­ന അ­തി­ലു­ണ്ടു്. കു­ടും­ബ­ഘ­ട­ന­യിൽ അ­തു­ണ്ടു്. പ്ര­ണ­യ­ത്തി­ലു­ണ്ടു്… പാർ­ട്ടി ഘ­ട­ന­യി­ലു­ണ്ടു്… മറ്റു പ­ല­തി­ലു­മു­ണ്ടു്… ചോ­ദ്യം ചെ­യ്തു­കൂ­ടാ­ത്ത എ­തിർ­ക്ക­പ്പെ­ട്ടു കൂ­ടാ­ത്ത ശ­ബ്ദ­ങ്ങൾ വ­രു­ന്നു­ണ്ടു്. അ­പ്പോൾ ആ നി­ല­യിൽ അതൊരു ഫാ­ഷി­സ്റ്റ് സാ­ദ്ധ്യ­ത­യെ ഉൾ­ക്കൊ­ള്ളു­ന്നു­ണ്ടു്. അതു് വളരെ വ്യാ­പ­ക­വു­മാ­ണു്. അതിനെ ചെ­റു­ക്കാ­നു­ള്ള ഏകവഴി ജ­നാ­ധി­പ­ത്യ­പ­ര­മാ­യ എ­തിർ­ശ­ബ്ദ­ങ്ങ­ളെ ബോ­ധ­പൂർ­വ്വം തന്നെ നി­ല­നിർ­ത്തു­ക­യെ­ന്നു­ള്ള­താ­ണു്. അതു നി­ല­നിർ­ത്തു­വാ­നു­ള്ള ബോ­ധ­പൂർ­വ്വ­മാ­യ പ­രി­ശ്ര­മം വാ­സ്ത­വ­ത്തിൽ ന­മ്മു­ടെ പ്ര­സ്ഥാ­ന­ങ്ങൾ കൊ­ണ്ടു­വ­രേ­ണ്ട­താ­ണു്. എ­തിർ­ശ­ബ്ദ­ങ്ങ­ളെ ഉൾ­ക്കൊ­ള്ളു­ക­യെ­ന്ന­തു്, അ­തി­നു് ഉ­ള്ളിൽ ത­ന്നെ­യു­ണ്ടാ­വ­ണം. നി­ങ്ങൾ ഡെ­മോ­ക്രാ­റ്റി­ക് ആണോ എ­ന്ന­റി­യാ­നു­ള്ള ഒരു വഴി എ­തിർ­ശ­ബ്ദ­ങ്ങ­ളെ ഉൾ­ക്കൊ­ള്ളാ­നും നി­ല­നിർ­ത്താ­നും നി­ങ്ങൾ­ക്കു് എ­ത്ര­ത്തോ­ളം ശേ­ഷി­യു­ണ്ടു് എ­ന്ന­തി­ലാ­ണു്. എ­തിർ­ശ­ബ്ദ­ങ്ങ­ളെ നി­ങ്ങ­ളു­ടെ കൂടെ നി­ല­നിർ­ത്താൻ നി­ങ്ങൾ എ­ത്ര­ത്തോ­ളം പ്ര­തി­ബ­ദ്ധ­മാ­ണോ അ­ത്ര­ത്തോ­ളം മാ­ത്ര­മാ­ണു് നി­ങ്ങൾ ഡ­മോ­ക്രാ­റ്റി­ക്കാ­വു­ക. ഇതു് തെ­ര­ഞ്ഞെ­ടു­പ്പി­ലോ, പാർ­ലി­മെ­ന്റി­ലോ ഭ­ര­ണ­കൂ­ട­ത്തി­ലോ മാ­ത്രം ന­ട­ക്കേ­ണ്ട കാ­ര്യ­മ­ല്ല. ന­മ്മു­ടെ ജീ­വി­ത­ത്തി­ന്റെ ഏ­റ്റ­വും സൂ­ക്ഷ്മ­ത­ല­ത്തിൽ വരെ, വ്യ­ക്തി­കൾ ത­മ്മി­ലു­ള്ള പ­ര­സ്പ­ര പെ­രു­മാ­റ്റം മുതൽ രാ­ഷ്ട്ര­ജീ­വി­ത­ത്തി­ന്റെ അ­ങ്ങേ­ത്ത­ല­വ­രെ ന­ട­ക്കു­ന്നു. ബ­സ്സിൽ സ­ഞ്ച­രി­ക്കു­മ്പോൾ, അ­ന്യ­മ­നു­ഷ്യ­രോ­ടു് സം­സാ­രി­യ്ക്കു­മ്പോൾ മുതൽ ഇതു് തു­ട­ങ്ങു­ന്നു.
ചോ­ദ്യം:
എതിർ ശ­ബ്ദ­ങ്ങൾ അ­ത്ത­ര­ത്തിൽ ഉൾ­ക്കൊ­ള്ളു­ന്നു­ണ്ടോ?
ഉ­ത്ത­രം:
ഉൾ­ക്കൊ­ള്ളു­ക­യെ­ന്ന­തു് അ­വ­രു­ടെ ഉ­ത്ത­ര­വാ­ദി­ത്വ­മ­ല്ല. നി­ങ്ങ­ളു­ടെ ഉ­ത്ത­ര­വാ­ദി­ത്വ­മാ­ണു് എന്നു നി­ങ്ങൾ തി­രി­ച്ച­റി­യു­മ്പോ­ഴാ­ണു് നി­ങ്ങൾ ഡെ­മോ­ക്രാ­റ്റി­ക്കാ­വു­ന്ന­തു്. അ­താ­യ­തു് നി­ങ്ങ­ളോ­ടു വി­യോ­ജി­ക്കാ­നു­ള്ള എന്റെ അ­വ­കാ­ശ­മാ­ണു് ജ­നാ­ധി­പ­ത്യ­മെ­ന്ന­തു­പോ­ലെ എ­ന്നോ­ടു് വി­യോ­ജി­ക്കാ­നു­ള്ള നി­ങ്ങ­ളു­ടെ അ­വ­കാ­ശം കൂ­ടി­യു­ണ്ടെ­ങ്കി­ലേ ജ­നാ­ധി­പ­ത്യ­മു­ള്ളൂ­വെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്ക­ണം. അ­ല്ലാ­തെ നി­ങ്ങ­ളോ­ടു് വി­യോ­ജി­യ്ക്കാ­നു­ള്ള എന്റെ അ­വ­കാ­ശം ജ­നാ­ധി­പ­ത്യ­വും എ­ന്നോ­ടു് വി­യോ­ജി­ക്കാ­നു­ള്ള നി­ങ്ങ­ളു­ടെ അ­വ­കാ­ശം വി­ഘ­ട­ന­വാ­ദ­വു­മാ­ണെ­ന്നു് പ­റ­യു­ന്ന­തിൽ എന്തു ശ­രി­യാ­ണു­ള്ള­തു്? ഇതു് വളരെ ആ­ദർ­ശാ­ത്മ­ക­മാ­യ ഒരു Position ആണു്. നൂറു ശ­ത­മാ­നം ന­ട­പ്പി­ലാ­വു­ക എ­ളു­പ്പ­വു­മ­ല്ല. പക്ഷേ, ഞാൻ പ­റ­യു­ന്ന­തു് ഈ ആ­ദർ­ശാ­ത്മ­ക നി­ല­പാ­ടി­നെ നമ്മൾ വി­ടാ­തെ പി­ടി­യ്ക്ക­ണം. കാരണം എ­ങ്കിൽ മാ­ത്ര­മെ അതു് പ്രാ­യോ­ഗി­ക­മാ­യി ഒരു മി­നി­മം ലെ­വ­ലി­ല്ലെ­ങ്കി­ലും ന­ട­പ്പി­ലാ­വു­ക­യു­ള്ളൂ. എ­ന്നോ­ടു് വി­യോ­ജി­ക്കാ­നു­ള്ള നി­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യാ­വ­കാ­ശ­ത്തെ ഞാൻ വ­ക­വെ­ക്കു­ക­യും അ­നു­സ­രി­യ്ക്ക­ക­യും വേ­ണ­മെ­ന്നു് താ­ത്ത്വി­ക­മാ­യി പ­റ­ഞ്ഞാ­ലും പ്ര­യോ­ഗ­ത്തിൽ അ­ങ്ങ­നെ വ­രി­ല്ല­ല്ലോ. കാരണം എ­ന്നോ­ടു് നി­ങ്ങൾ യോ­ജി­ക്കു­ന്ന­തു് എ­ന്താ­യാ­ലും എ­നി­യ്ക്കു് സ്വീ­കാ­ര്യ­മ­ല്ല­ല്ലോ… അ­തു­കൊ­ണ്ടു് ഞാൻ പ്ര­യോ­ഗ­ത്തിൽ ഇതു് വ­ക­വെ­ച്ചു ത­രി­ല്ല. പ­ല­പ്പോ­ഴും അ­തു­കൊ­ണ്ടു് ഞാ­നീ­പ്പ­റ­ഞ്ഞ കാ­ര്യം നൂ­റു­ശ­ത­മാ­നം ന­ട­പ്പി­ലാ­വി­ല്ല. പക്ഷേ, നൂറു ശ­ത­മാ­നം ന­ട­പ്പി­ലാ­വാ­ത്ത­പ്പോ­ഴും ഈ ത­ത്വ­ത്തെ നാം വി­ട്ടു­കൂ­ട. കാരണം ഈ ത­ത്വ­മാ­ണു് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ അ­ടി­സ്ഥാ­നം. അ­താ­യ­തു് പ്രാ­യോ­ഗി­ക­മാ­യി അതു് ഏ­ത­ള­വിൽ ഫ­ലി­യ്ക്കു­ന്നു­വെ­ന്ന­തി­നെ മുൻ­നിർ­ത്തി ഈ ത­ത്വ­ത്തി­ന്റെ അ­ടി­സ്ഥാ­ന­പ­ര­മാ­യ ശരിയെ നമ്മൾ വി­ട്ടു­കൂ­ട. മ­നു­ഷ്യ­നു മ­നു­ഷ്യ­ന്റെ വാ­ക്കു­കൾ സം­ഗീ­തം പോലെ ആ­സ്വ­ദി­യ്ക്കു­ന്ന ഒരു സമൂഹം എ­ന്ന­തു് ഒരു സ്വ­പ്ന­മാ­ണു്. അതു് ന­ട­പ്പിൽ വരിക ഒ­രു­പ­ക്ഷേ, ച­രി­ത്ര­ത്തിൽ സാ­ദ്ധ്യ­മ­ല്ലാ­യെ­ന്നു് ക­രു­താം. സം­ഘർ­ഷ­ങ്ങൾ ഇ­ല്ലാ­ത്തൊ­രു സ­മൂ­ഹ­മെ­ന്ന­തു് ഒരു സ്വ­പ്നം മാ­ത്ര­മാ­ണു്, ഉ­ട്ടോ­പ്യൻ ആ­ണെ­ന്നു് പറയാം. എ­ന്നാൽ ആ ഉ­ട്ടോ­പ്യ­ക്കു് വേ­ണ്ടി നി­ല­കൊ­ള്ളു­മ്പോ­ഴാ­ണു് നമ്മൾ കൂ­ടു­തൽ കൂ­ടു­തൽ നീ­തി­ബോ­ധ­മു­ള്ള മ­നു­ഷ്യ­രും സ­മൂ­ഹ­വു­മാ­യി മാ­റു­ന്ന­തു്. അ­തു­കൊ­ണ്ടു് ഇതു ഫ­ലി­ച്ച ആ­ദർ­ശ­മാ­ണോ… കേവല ആ­ദർ­ശ­മാ­ണോ എ­ന്ന­തി­ല­ല്ല. ചി­ല­പ്പോൾ നമ്മൾ പ­റ­യാ­റു­ണ്ട­ല്ലോ… ഇ­തൊ­ന്നും ന­ട­പ്പി­ലാ­വി­ല്ലാ­യെ­ന്നു്. വാ­സ്ത­വ­ത്തിൽ ഫ­ലി­യ്ക്കാ­ത്ത ആ­ദർ­ശ­ങ്ങൾ­ക്കു­വേ­ണ്ടി ചൊ­രി­ഞ്ഞ ര­ക്ത­മാ­ണു് മ­നു­ഷ്യ­രെ ഇവിടെ വരെ എ­ത്തി­ച്ച­തു്. അ­ല്ലാ­തെ വി­ജ­യി­ച്ച ആ­ശ­യ­ങ്ങ­ളു­ടെ­യും വി­ജ­യി­ച്ച ഭ­ര­ണ­കൂ­ട­ങ്ങ­ളു­ടെ­യും ബ­ല­ത്തി­ല­ല്ല. മാർ­ക്സ് വി­ജ­യി­ച്ച ഒ­രാ­ളു­ടെ പേ­ര­ല്ല­ല്ലോ… ജീ­വി­ത­കാ­ല­ത്തു് പ­രാ­ജ­യ­പ്പെ­ട്ടു്, മക്കൾ മ­രി­ച്ചു്… പ­ട്ടി­ണി­യിൽ അ­ല­ഞ്ഞു് മ­രി­ച്ചു­പോ­യ ഒ­രാ­ളാ­ണു്. അ­തു­കൊ­ണ്ടു് വി­ജ­യി­ച്ച മ­നു­ഷ്യ­ര­ല്ല. വി­ജ­യി­ച്ച മ­ഹാ­യു­ദ്ധ­ങ്ങ­ള­ല്ല. മ­റി­ച്ചു് ചില മൂ­ല്യ­ങ്ങ­ളാ­ണു്; അ­തി­നു­വേ­ണ്ടി­യു­ള്ള ചില സ­മർ­പ്പ­ണ­മാ­ണു് ന­മ്മ­ളെ മു­മ്പോ­ട്ടു കൊ­ണ്ടു­പോ­യ­തു്. അതു് ഇ­വി­ടെ­യും ബാ­ധ­ക­മാ­ണു്. അ­തു­കൊ­ണ്ടു് ഞാൻ എന്റെ കു­ടും­ബ­ത്തി­ന­ക­ത്തും എന്റെ ജോ­ലി­സ്ഥ­ല­ത്തും എന്റെ കൂ­ട്ടു­കാ­രോ­ടും എന്റെ ബ­ന്ധ­ങ്ങ­ളോ­ടും ഒക്കെ ജ­നാ­ധി­പ­ത്യ­പ­ര­മാ­യി തു­ട­രു­ന്നു­ണ്ടോ… എന്ന ചോ­ദ്യം ഞാൻ എ­ന്നോ­ടു് ചോ­ദി­യ്ക്ക­ണം. ഒരു കൂ­ട്ടാ­യ്മ അ­തി­നോ­ടു ചോ­ദി­ക്ക­ണം, ഒരു സംഘടന അ­തി­നോ­ടു ചോ­ദി­യ്ക്ക­ണം, ഒരു രാ­ഷ്ട്രം അ­തി­നോ­ടു ചോ­ദി­യ്ക്ക­ണം. ആ ചോ­ദ്യം അ­ന­ശ്വ­ര­മാ­യ ഒരു ചോ­ദ്യ­മാ­ണു്. ലോ­കാ­ന്ത്യം വരെ നി­ല­നിൽ­ക്കു­ന്ന­താ­ണു്. എ­ല്ലാ­കാ­ല­ത്തും നി­ല­നിൽ­ക്കു­ന്ന ഒരു ചോ­ദ്യ­മാ­യി­ട്ടു് ഇതു് മാറും. അതു് ഉ­ന്ന­യി­ക്കാ­നു­ള്ള ന­മ്മു­ടെ ശേ­ഷി­യി­ലാ­ണു് ന­മ്മു­ടെ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ വ്യാ­പ്തി… നി­ല­നി­ല്പു് എ­ന്നാ­ണു് ഞാൻ ക­രു­തു­ന്ന­തു്.
ചോ­ദ്യം:
കേ­ര­ള­ത്തി­ലെ മ­ദ്ധ്യ­വർ­ഗ­ത്തി­ന്റെ നി­ശ്ശ­ബ്ദ­ത­യു­ടെ­യോ കീ­ഴ­ട­ങ്ങ­ലി­ന്റെ­യോ രാ­ഷ്ട്രീ­യ­മെ­ന്താ­ണു്?
ഉ­ത്ത­രം:
മ­ദ്ധ്യ­വർ­ഗ്ഗ­ത്തി­നു് ച­രി­ത്ര­പ­ര­മാ­യി തന്നെ ഒരു സ­ന്ദി­ഗ്ദ്ധ­ത­യു­ണ്ടു്. മ­ദ്ധ്യ­വർ­ഗ്ഗം ആ­ദർ­ശ­പ­ര­മാ­യി റാ­ഡി­ക്ക­ലാ­യി­രി­ക്കും എ­പ്പോ­ഴും. പ്രാ­യോ­ഗി­ക­മാ­യി അവർ റാ­ഡി­ക്ക­ലാ­യ ഒരു പൊ­സി­ഷൻ ഏ­റ്റെ­ടു­ക്കി­ല്ല. ആ­ദർ­ശാ­ത്മ­ക­മാ­യി അവർ എ­പ്പോ­ഴും പു­രോ­ഗ­മ­ന­വാ­ദി­ക­ളാ­യി­രി­ക്കും. എ­ന്നാൽ ആ പു­രോ­ഗ­മ­ന ബോ­ധ­ത്തെ ആ­വി­ഷ്ക്ക­രി­ക്കാ­നോ ന­ട­പ്പിൽ വ­രു­ത്താ­നോ അ­വർ­ക്കു പ­ല­പ്പോ­ഴും ക­ഴി­യി­ല്ല. നോ­ക്കി നിൽ­ക്കു­ക­യോ ആദർശം പ­റ­ഞ്ഞു് മാറി നി­ല്ക്കു­ക­യോ ഒക്കെ ചെ­യ്യു­ന്ന ഒരു സ്വ­ഭാ­വം. ഒരു സു­ര­ക്ഷി­ത­ത്വ­ബോ­ധം… അ­ങ്ങ­നെ പല പ്ര­ശ്ന­ങ്ങ­ളു­ണ്ടു്. ച­രി­ത്ര­പ­ര­മാ­യി തന്നെ മ­ദ്ധ്യ­വർ­ഗ്ഗ­ത്തി­നു് ഈ പ്ര­ശ്ന­മു­ണ്ടു്. പക്ഷേ, ന­മു­ക്ക­റി­യാ­മ­ല്ലോ, ലോ­ക­ത്തെ ആ­ധു­നി­ക­ലോ­ക­ത്ത എല്ലാ വി­പ്ല­വാ­വേ­ശ­ങ്ങ­ളും രൂ­പ­പ്പെ­ട്ട­തു്, കൊ­ണ്ടു­ന­ട­ന്ന­തു്, വ­ലി­യൊ­ര­ള­വോ­ളം ഈ മ­ദ്ധ്യ­വർ­ഗ്ഗ­ത്തി­ലെ റാ­ഡി­ക്ക­ലു­ക­ളാ­ണു്. മാർ­ക്സ് തന്നെ ഒരു മ­ദ്ധ്യ­വർ­ഗ്ഗ­ക്കാ­ര­നാ­ണു്. മാർ­ക്സോ എം­ഗൽ­സോ നമ്മൾ കാ­ണു­ന്ന ഈ വലിയ വി­പ്ല­വ­കാ­രി­ക­ളോ ഒക്കെ തന്നെ മ­ദ്ധ്യ­വർ­ഗ്ഗ പ­ശ്ചാ­ത്ത­ല­ത്തോ­ടു ബ­ന്ധ­മു­ള്ള­വ­രാ­ണു്. അ­ല്ലാ­തെ ഏ­റ്റ­വും ദ­രി­ദ്ര­നാ­യ ഒരു തൊ­ഴി­ലാ­ളി­യിൽ നി­ന്ന­ല്ല­ല്ലോ ന­മ്മു­ടെ വി­പ്ല­വ­നേ­തൃ­ത്വം ഉ­യർ­ന്നു വ­ന്ന­തു്. പക്ഷേ, ഒരു സ­മൂ­ഹ­മെ­ന്ന നി­ല­യ്ക്കു്, ഒരു സാ­മൂ­ഹ്യ­വി­ഭാ­ഗ­മെ­ന്ന നി­ല­യ്ക്കു്, മ­ദ്ധ്യ­വർ­ഗ്ഗ­ത്തി­നു് സ്വ­തഃ­സി­ദ്ധ­മാ­യി ഈ റാ­ഡി­ക്ക­ലി­സ­മി­ല്ല. അ­പ്പോൾ ഇതൊരു പ്ര­ശ്ന­മാ­ണു്. സം­ഘ­ടി­ത­മാ­യ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ സാ­മൂ­ഹി­ക­മാ­യി ഒരു ചലനം ഉ­ള­വാ­ക്കു­മ്പോൾ അതു് ആ­ദ്യ­മേ­റ്റെ­ടു­ക്കു­ക­യും അ­തി­നോ­ടു പ്ര­തി­ക­രി­ക്കു­ക­യും ചെ­യ്യാ­നു­ള്ള ശേ­ഷി­യും ഈ മ­ദ്ധ്യ­വർ­ഗ്ഗ­ത്തി­നു­ണ്ടു്. ഈ സാ­മൂ­ഹി­ക ച­ല­ന­ങ്ങൾ അവർ നോ­ക്കു­ന്നു­ണ്ടു്. അ­തി­ലൂ­ടെ ക­ട­ന്നു­പോ­കു­ന്നു­ണ്ടു്. അ­ങ്ങോ­ട്ടും ഇ­ങ്ങോ­ട്ടും ആടാൻ എ­പ്പോ­ഴും സ­ന്ന­ദ്ധ­ത­യു­ള്ള­വ­രാ­ണു്. അ­ങ്ങോ­ട്ടു­ള്ള ആ­ട്ട­ത്തെ ഇ­ങ്ങോ­ട്ടു് ആ­ക്കു­ക­യെ­ന്ന­താ­ണു് ന­മ്മു­ടെ ഉ­ത്ത­ര­വാ­ദി­ത്വം. കേ­ര­ള­ത്തിൽ എ­ന്തു­സം­ഭ­വി­ച്ചു? ക­ഴി­ഞ്ഞ അൻ­പ­തു് കൊ­ല്ല­മാ­യി. മു­പ്പ­തു­കൾ മുതൽ അ­ല്ലെ­ങ്കിൽ നാ­ല്പ­തു­കൾ മുതൽ ഒരു നാ­ല്പ­തു കൊ­ല്ല­ക്കാ­ലം, കേ­ര­ളീ­യ മ­ദ്ധ്യ­വർ­ഗ്ഗ­ത്തെ, മ­ദ്ധ്യ­വർ­ഗ്ഗ അ­വ­ബോ­ധ­ത്തെ ഒ­ട്ടൊ­ക്കെ റാ­ഡി­ക്കൽ ആ­ക്കാ­നാ­യി­ട്ടു് ന­മു­ക്കു് ക­ഴി­ഞ്ഞു. പക്ഷേ, പി­ന്നീ­ടു് ഈ മ­ദ്ധ്യ­വർ­ഗ്ഗാ­വ­ബോ­ധം ഏ­താ­ണ്ടു് സ്തം­ഭ­നാ­വ­സ്ഥ­യി­ലേ­ക്കു്… പി­ന്നാ­ലെ വ­ല­തു­പ­ക്ഷ­വ­ത്ക്ക­ര­ണ­ത്തി­ലേ­ക്കു നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്ക­യാ­ണു്. ക­ഴി­ഞ്ഞ ഒരു പത്തോ പ­തി­ന­ഞ്ചോ വർഷം കൊ­ണ്ടു് കേ­ര­ള­ത്തി­ലെ മ­ദ്ധ്യ­വർ­ഗ്ഗം കൂ­ടു­തൽ കൂ­ടു­ത­ലാ­യി വ­ല­തു­പ­ക്ഷ­വ­ത്ക്ക­രി­ക്ക­പ്പെ­ട്ടു­വെ­ന്ന­താ­ണു് സത്യം. കു­റേ­ക്കൂ­ടി യാ­ഥാ­സ്ഥി­തി­ക സ്വ­ഭാ­വ­മു­ള്ള മ­ദ്ധ്യ­വർ­ഗ്ഗ­മാ­യി ഉ­റ­ച്ചു അതു്. അ­തി­ന്റെ ച­ല­നാ­ത്മ­ക­ത സ്വാ­ഭാ­വി­ക­മാ­യി ഉ­ണ്ടാ­വു­ന്ന­ത­ല്ല. അതു് സാ­മൂ­ഹി­ക­മാ­യി ഉ­ണ്ടാ­ക്കി­യെ­ടു­ക്കു­ന്ന­താ­ണു്. നാ­ല്പ­തു­ക­ളിൽ നി­ന്നു് എ­ഴു­പ­തു­ക­ളി­ലേ­ക്കു് എ­ത്തു­മ്പോ­ഴു­ള്ള ച­ല­നാ­ത്മ­ത­യ്ക്കു് എ­ഴു­പ­തു­ക­ളി­ലൊ­രു മാ­റ്റം വ­രു­ന്നു­ണ്ടു്. അ­തി­നു­ശേ­ഷ­വും ന­മ്മു­ടെ പൊ­ളി­റ്റി­ക്കൽ ഇ­ന്റർ­വെൻ­ഷൻ വ­രു­ന്നു. എ­ന്നാൽ മ­ദ്ധ്യ­വർ­ഗ്ഗ­ത്തി­ന്റെ ലോ­കാ­വ­ബോ­ധ­ത്തെ ഇ­ള­ക്കി­മ­റി­ച്ചു് കൂ­ടു­തൽ റാ­ഡി­ക്ക­ലാ­ക്കു­ക­യെ­ന്ന നി­ല­യി­ലേ­ക്കു് അതു് വ­ളർ­ന്നി­ല്ല. നാ­ടു­വാ­ഴി­ത്ത­ത്തിൽ നി­ന്നു് ആ­ധു­നി­ക ജ­നാ­ധി­പ­ത്യ സ­മൂ­ഹ­മാ­യി മാറി. ആ ബോ­ദ്ധ്യം ഉ­റ­ച്ചു. ആ­ധു­നി­ക ജ­നാ­ധി­പ­ത്യ­ത്തി­ന്റെ പ­രി­മി­തി­കൾ… അ­തി­ന്റെ മറ്റു ത­ര­ത്തി­ലു­ള്ള പാർ­ശ്വ­വ­ത്ക്ക­ര­ണ­ത്തി­ന്റെ പ്ര­ശ്ന­ങ്ങൾ… അതിനെ Political issue-​വാക്കി ഈ സ­മൂ­ഹ­ത്തെ പി­ന്നെ­യും Radicalise ചെ­യ്യ­ണം. ആ ജോലി നമ്മൾ ചെ­യ്തി­ല്ല. അ­തു­കൊ­ണ്ടു തന്നെ ആ മ­ദ്ധ്യ­വർ­ഗ്ഗ­ത്തി­ന്റെ സ്വ­ഭാ­വം കൂ­ടു­തൽ കൂ­ടു­ത­ലാ­യി വ­ല­തു­പ­ക്ഷ­പ­ര­മാ­യി. റാ­ഡി­ക്കൽ Position-​നു് സാ­മൂ­ഹി­ക­മാ­യി ഒ­രി­ട­വു­മി­ല്ലെ­ങ്കിൽ ഈ റാ­ഡി­ക്ക­ലു­കൾ എ­ന്തു­ചെ­യ്യും… ഒ­ന്നു­കിൽ അ­രാ­ജ­ക­വാ­ദി­ക­ളാ­വും അ­ല്ലെ­ങ്കിൽ ആ­ത്മ­ഹ­ത്യ ചെ­യ്യും അ­ല്ലെ­ങ്കിൽ വ­ല­തു­പ­ക്ഷ­ത്തേ­യ്ക്കു് പോകും. അതു് കേ­ര­ള­ത്തിൽ സം­ഭ­വി­ച്ചു. അതു് അ­വ­രു­ടെ പ­രാ­ജ­യ­മെ­ന്നു് നമ്മൾ ക­ണ്ടു­കൂ­ടാ. റാ­ഡി­ക്ക­ലാ­യി­ട്ടു് നി­ല്ക്കാൻ പ­റ്റു­ന്ന ഒ­ര­ന്ത­രീ­ക്ഷം കേ­ര­ള­ത്തി­ലി­ല്ലെ­ങ്കിൽ ഒരാൾ എ­ത്ര­കാ­ലം ഒ­റ്റ­യ്ക്കു് അ­ങ്ങ­നെ നി­ല്ക്കും? അതു് നമ്മൾ നോ­ക്കേ­ണ്ട ഒരു കാര്യ മാണു്. ഇതു് ഇ­ട­തു­പ­ക്ഷ­ത്തി­നു വ­ന്നു­പെ­ട്ട ഒരു പ­രി­മി­തി­യാ­യി­ട്ടു­കൂ­ടി നമ്മൾ കാണണം.

സുനിൽ പി. ഇ­ട­യി­ടം കെ. അജയൻ (കോ­ഴി­ക്കോ­ടു്) അനിൽ ന­രി­ക്കു­നി എ­ന്നി­വ­രു­മാ­യി നടന്ന അ­ഭി­മു­ഖം.

ആദ്യ പ്ര­സാ­ധ­നം: പീ­പ്പിൾ എ­ഗെൻ­സ്റ്റ് ഗ്ലോ­ബ­ലൈ­സേ­ഷൻ (PAG) നവംബർ 2015.

സുനിൽ പി. ഇ­ള­യി­ടം
images/sunil-p.jpg

വി­മർ­ശ­ക­നും പ്ര­ഭാ­ഷ­ക­നും. 1968-ൽ ജ­നി­ച്ചു. അച്ഛൻ എം. സി. പ­ങ്ക­ജാ­ക്ഷൻ ഇ­ള­യി­ടം. അമ്മ ഡി. രമണീ ദേവി. ഭൗ­തി­ക­ശാ­സ്ത്ര­ത്തിൽ ബി­രു­ദ­വും മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദ­വും. ‘ആ­ധു­നി­ക­താ­വാ­ദ­ത്തി­ന്റെ രാ­ഷ്ട്രീ­യ അബോധം’ എന്ന വി­ഷ­യ­ത്തിൽ പി­എ­ച്ച്. ഡി. കാലടി ശ്രീ­ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ­ക­ലാ­ശാ­ല­യിൽ മ­ല­യാ­ള­വി­ഭാ­ഗം പ്രൊ­ഫ­സർ.

സാ­ഹി­ത്യ­വി­മർ­ശ­നം (അ­ജ്ഞാ­ത­വു­മാ­യു­ള്ള അഭിമുഖങ്ങൾ-​2011), ക­ലാ­ച­രി­തം/ക­ലാ­നി­രൂ­പ­ണം (കൺ­വ­ഴി­കൾ കാഴ്ചവട്ടങ്ങൾ-​2003, അ­നു­ഭൂ­തി­ക­ളു­ടെ ചരിതജീവിതം-​2014, ത്യാഗരാജയോഗവൈഭവം-​2017, ദേ­ശ­ഭാ­വ­ന­യു­ടെ ആട്ടപ്രകാരങ്ങൾ-​2019), മാർ­ക്സി­സം (വീ­ണ്ടെ­ടു­പ്പു­കൾ: മാർ­ക്സി­സ­വും ആധുനികതാവിമർശനവും-​2013, അ­ല­യ­ടി­ക്കു­ന്ന വാക്കു്-​2019), ചരിതം (ചരിതം: പാ­ഠ­രൂ­പ­ങ്ങ­ളും പ്രത്യയശാസ്ത്രവും-​2004, ഇ­ന്ത്യാ­ച­രി­ത്ര­വി­ജ്ഞാ­നം: ദേശം, ദേ­ശീ­യ­ത, ദേശചരിതം-​2012), സം­സ്കാ­ര­പ­ഠ­നം (അ­ധി­നി­വേ­ശ­വും ആധുനികതയും-​1999, ഉരിയാട്ടം-​2007, ദമിതം: ആ­ധു­നി­ക­താ­വി­മർ­ശ­ന­ത്തി­ന്റെ രാ­ഷ്ട്രീ­യ അബോധം-​2009), ലേ­ഖ­ന­ങ്ങൾ (നാ­നാർ­ത്ഥ­ങ്ങൾ: സമുഹം, ച­രി­ത്രം സംസ്കാരം-​2016), പു­സ്ത­ക­പ­ഠ­നം (വായനാവിചാരം-​2017), പ്ര­ഭാ­ഷ­ണം (ആത്മം, അപരം, അധിനിവേശം-​2016) എന്നീ മേ­ഖ­ല­ക­ളി­ലാ­യി പ­തി­ന­ഞ്ചു് പു­സ്ത­ക­ങ്ങൾ.

സാ­ഹി­ത്യ­വി­മർ­ശ­ന­ത്തി­നും വൈ­ജ്ഞാ­നി­ക സാ­ഹി­ത്യ­ത്തി­നു­മു­ള്ള കേ­ര­ള­സാ­ഹി­ത്യ­അ­ക്കാ­ദ­മി അ­വാർ­ഡ്, ക­ലാ­വി­മർ­ശ­ന മേ­ഖ­ല­യി­ലെ സ­മ­ഗ്ര­സം­ഭാ­വ­ന­യ്ക്കു­ള്ള കേരള ല­ളി­ത­ക­ലാ അ­ക്കാ­ദ­മി­യു­ടെ കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള പു­ര­സ്കാ­രം, ക­ലാ­നി­രൂ­പ­ണ­ത്തി­നു­ള്ള കേരള ല­ളി­ത­ക­ലാ അ­ക്കാ­ദ­മി അ­വാർ­ഡ്, പ്രഥമ ചി­ന്ത­ര­വി പു­ര­സ്കാ­രം, എം. എൻ. വിജയൻ സ്മാ­ര­ക അ­വാർ­ഡ്, ഡോ. കെ. എൻ. എ­ഴു­ത്ത­ച്ഛൻ അ­വാർ­ഡ്, പവനൻ പു­ര­സ്കാ­രം, അ­ബു­ദാ­ബി ശക്തി അ­വാർ­ഡ്, താ­യാ­ട്ടു് അ­വാർ­ഡ്, എസ്. ബി. ടി. അ­വാർ­ഡ്, പ­ട്ട­ത്തു­വി­ള അ­വാർ­ഡ്, ഗു­രു­ദർ­ശ­ന അ­വാർ­ഡ് തു­ട­ങ്ങി­യ നി­ര­വ­ധി പു­ര­സ്കാ­ര­ങ്ങൾ ല­ഭി­ച്ചി­ട്ടു­ണ്ടു്.

ഭാര്യ: മീന എസ്. മക്കൾ: ജാനകി, മാധവൻ.

Colophon

Title: Janathipathyam Oru Sadhyathayanu (ml: ജ­നാ­ധി­പ­ത്യം ഒരു സാ­ധ്യ­ത­യാ­ണു്).

Author(s): Sunil P. Ilayidam.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-18.

Deafult language: ml, Malayalam.

Keywords: Interview, Sunil P. Ilayidam, Janathipathyam Oru Sadhyathayanu, സുനിൽ പി. ഇ­ള­യി­ടം, ജ­നാ­ധി­പ­ത്യം ഒരു സാ­ധ്യ­ത­യാ­ണു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: On to Liberty, a painting by Theodore Kaufmann (1814–1896). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.