SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/contempt-of-court-sc-nehru.jpg
Catroon, a catroon by E. P. Unny .
കാർ­ട്ടൂ­ണും സ്ഥല-​കാലവും ഓ വി വി­ജ­യ­നിൽ
എസ്. ഗോ­പാ­ല­കൃ­ഷ്ണൻ—ഇ. പി. ഉണ്ണി

ഇ പി ഉ­ണ്ണി­യു­മാ­യി എസ് ഗോ­പാ­ല­കൃ­ഷ്ണൻ ന­ട­ത്തി­യ സം­ഭാ­ഷ­ണം.

images/c-01.png
ഗോ­പാ­ല­കൃ­ഷ്ണൻ:
ഓ വി വി­ജ­യ­ന്റെ നവതി വർ­ഷ­മാ­ണി­തു്. ഇ­ന്ത്യ­യി­ലെ പ്ര­മു­ഖ­നാ­യ പൊ­ളി­റ്റി­ക്കൽ കാർ­ട്ടൂ­ണി­സ്റ്റ് എന്ന നി­ല­യിൽ ഉ­ണ്ണി­യോ­ടു് എന്റെ ആ­ദ്യ­ത്തെ ചോ­ദ്യം… വിജയൻ എന്ന കാർ­ട്ടൂ­ണി­സ്റ്റിൽ അ­സാ­ധാ­ര­ണ­മാ­യ intellectual and moral presence ഉ­ണ്ടാ­യി­രു­ന്നു എ­ന്നു് തോ­ന്നി­യി­ട്ടു­ണ്ടു്. ധാർ­മ്മി­ക വ്യ­ക്തി­ത്വം എ­ന്ന­തു് മറ്റു പല കാർ­ട്ടൂ­ണി­സ്റ്റു­ക­ളി­ലും സ­ജീ­വ­മാ­യി­രു­ന്നു. എ­ന്നാൽ ധൈ­ഷ­ണി­ക­വും ധാർ­മ്മി­ക­വു­മാ­യ ഒരു ചേരുവ വി­ജ­യ­നിൽ അ­ന­ന്യം ആ­യി­രു­ന്നി­ല്ലേ? അതാണോ ആ കാർ­ട്ടൂ­ണു­ക­ളെ വ്യ­ത്യ­സ്ത­മാ­ക്കി­യ­തു്?
ഉണ്ണി:
അ­സാ­ധാ­ര­ണം എ­ന്നു് പ­റ­ഞ്ഞു തു­ട­ങ്ങി­യ­തി­നു നന്ദി. അതൊരു മു­ഖ­വു­ര­ക്കു് അവസരം ത­രു­ന്നു. ഈ കാർ­ട്ടൂ­ണി­സ്റ്റ് അ­സാ­ധാ­ര­ണൻ തന്നെ. എ­ത്ര­ത്തോ­ളം എ­ന്നു് നാം ക­ണ്ടെ­ത്ത­ണം. കാർ­ട്ടൂ­ണി­നെ­ക്കു­റി­ച്ചു സം­സാ­രി­ക്കു­മ്പോൾ വി­ശേ­ഷി­ച്ചും അളവും അ­നു­പാ­ത­ങ്ങ­ളും നോ­ക്ക­ണം. വി­ജ­യ­നെ ഞാൻ അ­ന്ന­ന്നാൾ വാ­യി­ച്ചു പി­ന്തു­ടർ­ന്ന­താ­ണു്. താ­ങ്കൾ കു­റെ­യൊ­ക്കെ പു­റ­കോ­ട്ടു പോയി വാ­യി­ച്ചെ­ടു­ത്ത­താ­വും. ഈ വ്യ­ത്യാ­സം ഈ സം­ഭാ­ഷ­ണ­ത്തിൽ ഉ­ട­നീ­ളം നാം ഓർ­ക്ക­ണം. അ­ഭി­പ്രാ­യ­ഭി­ന്ന­ത­യെ­ക്കാൾ കാ­ഴ്ച്ച­പ്പാ­ടി­ലെ അ­ന്ത­രം ഉ­ണ്ടാ­വും. ഇതത്ര വലിയ കാ­ര്യ­മൊ­ന്നു­മ­ല്ല. വിജയൻ വി­ഗ്ര­ഹ­മാ­യി ക­ഴി­ഞ്ഞ സ്ഥി­തി­ക്കു് പക്ഷേ, ഇ­ത്ത­രം കുറെ ചെറിയ കാ­ര്യ­ങ്ങൾ കൊ­ണ്ടു് വേണം ന­മു­ക്കു് മ­റ­ന്നു കി­ട­ക്കു­ന്ന കാർ­ട്ടൂ­ണി­സ്റ്റി­നെ വീ­ണ്ടെ­ടു­ക്കാൻ. അ­സാ­ധാ­ര­ണം എ­ന്നു് വി­ശേ­ഷി­പ്പി­ക്കാൻ എ­ളു­പ്പം അ­ന്ന­ത്തേ­ക്കാൾ ഇ­ന്നാ­ണു്. വരച്ച കാ­ല­ത്തു് വി­ജ­യ­നു് സ­മ­ശീർ­ഷർ ഉ­ണ്ടാ­യി­രു­ന്നു—അബു എ­ബ്ര­ഹാം, ര­ജീ­ന്ദർ പുരി. ഇവർ മൂ­വ­രും ചേർ­ന്നാ­ണു് ഇ­ന്ത്യൻ വാർ­ത്താ കാർ­ട്ടൂ­ണി­നെ ഒരു എ­ഡി­റ്റോ­റി­യൽ ക­ലാ­രൂ­പം ആക്കി മാ­റ്റി­യ­തു്. അ­റു­പ­തു­ക­ളി­ലും എ­ഴു­പ­തു­ക­ളി­ലും ഈ പ്ര­ക്രി­യ പൂർ­ത്തി­യാ­ക്കി­യ ഇവർ പ­ത്ര­ങ്ങൾ­ക്ക­ക­ത്തും പു­റ­ത്തും കാർ­ട്ടൂ­ണി­നെ ഉ­യർ­ത്തി. ക­ണ്ണി­ന്റെ മു­ന്നിൽ രാ­ഷ്ട്രീ­യം കീ­ഴ്മേൽ മ­റി­ഞ്ഞ കാലം ആണതു്. നല്ല എ­ഴു­ത്തു­കാർ­ക്കും ക­ലാ­കാ­ര­ന്മാർ­ക്കും സി­നി­മാ­പ്ര­വർ­ത്ത­കർ­ക്കും ഒപ്പം അ­ന്നു് ഈ പ്ര­തി­ഷേ­ധ­ക­ല­യ്ക്കും സ്ഥാ­നം കി­ട്ടി… താ­ങ്കൾ ഉ­ദ്ദേ­ശി­ച്ച ധൈ­ഷ­ണി­ക മാനം അ­ങ്ങി­നെ വ­ന്ന­താ­ണു്. പി­ന്നെ, ധാർ­മ്മി­ക­ത­യു­ടെ കാ­ര്യം. തൽ­ക്കാ­ലം പി­ടി­ച്ചു നി­ല്ക്കാൻ ന­മു­ക്കു് വേ­ണ്ട­തു് നർ­മ്മ­മാ­ണു്. ധർ­മ്മ­ത്തി­നൊ­രു പ­ഞ്ഞ­വും ഇല്ല. കോ­വി­ഡും കൂടി വ­ന്ന­തോ­ടെ അ­ധി­കാ­ര സ്ഥാ­ന­ത്തി­രി­ക്കു­ന്ന സ­ക­ല­രും നമ്മെ ഉ­പ­ദേ­ശി­ച്ചു കൊ­ണ്ടേ­യി­രി­ക്ക­യാ­ണു്. കി­ട്ടാ­വു­ന്ന നർ­മ്മം ഒക്കെ ന­മു­ക്കു് വേണം—കു­ഞ്ചൻ, സ­ഞ്ജ­യൻ, വി കെ എൻ, വിജയൻ, സോ­ഷ്യൽ മീ­ഡി­യ­യി­ലും മ­റ്റും ഉള്ള പ­രി­ഹാ­സി­ക­ളാ­യ ചെ­റു­പ്പ­ക്കാർ.
ഗോ­പാ­ല­കൃ­ഷ്ണൻ:
ഒരു കാർ­ട്ടൂ­ണി­സ്റ്റ് എന്ന പ്രൊ­ഫ­ഷ­നിൽ ഏ­റ്റ­വും പ്ര­ബ­ല­മാ­യ അ­ന്ധ­വി­ശ്വാ­സം അതു് ചിരി ഉ­യർ­ത്ത­ണം എ­ന്ന­താ­ണു് എ­ന്നു് വിജയൻ പ­റ­ഞ്ഞി­രു­ന്നു. മൂ­ന്നാം ലോക കാർ­ട്ടൂ­ണി­സ്റ്റ് എ­ന്നു് അ­ദ്ദേ­ഹം സ്വയം വി­ശേ­ഷി­പ്പി­ക്കു­ക­യും ചെ­യ്തു. പക്ഷേ, സാർ­വ്വ­കാ­ലി­ക­വും സാർ­വ്വ­ദേ­ശീ­യ­വു­മാ­യ, ഇ­തി­ഹാ­സ­ങ്ങ­ളിൽ കാണും വി­ധ­മു­ള്ള, ഒരു പ­രി­ഹാ­സം അ­ധി­കാ­ര­രൂ­പ­ങ്ങ­ളെ നോ­ക്കി ആ കാർ­ട്ടൂ­ണു­കൾ ചെ­യ്തി­ല്ലേ?
ഉണ്ണി:
കു­ട്ടി­കൃ­ഷ്ണ മാ­രാ­രു് പറഞ്ഞ വ്യാ­സ­ന്റെ ചി­രി­യ­ട­ക്കം ചി­രി­യു­ടെ നാ­നാർ­ത്ഥ­ങ്ങൾ അ­റി­യാ­ത്ത ആളല്ല വിജയൻ. വിജയൻ പ­റ­യു­ന്ന­തെ­ല്ലാം അ­ക്ഷ­രാർ­ത്ഥ­ത്തിൽ എ­ടു­ക്കാൻ പ­റ്റി­ല്ല. സാ­ഹി­ത്യ­ത്തി­നു പു­റ­ത്തു് അ­ങ്ങേ­രു­ടേ­തു തർ­ക്ക­ത്തി­ന്റെ ഭാ­ഷ­യാ­ണു്. ആ­രെ­യും കി­ട്ടി­യി­ല്ലെ­ങ്കിൽ മൂ­പ്പ­രു് അ­വ­ന­വ­നോ­ടു് തന്നെ തർ­ക്കി­ക്കും. ഈ മൂ­ന്നാം ലോക പ്ര­യോ­ഗം അ­തി­ന്റെ ഭാ­ഗ­മാ­യി ഇ­റ­ക്കി­യ­താ­വ­ണം. ഏ­താ­യാ­ലും ഇതു് ചോ­ദ്യം ചെ­യ്യ­പ്പെ­ട­ണം. വിജയൻ തന്നെ ഒരു മൂ­ന്നാം ലോക കാർ­ട്ടൂ­ണി­സ്റ്റ­ല്ല. ഹി­ന്ദു പ­ത്ര­ത്തിൽ എ­ഡി­റ്റ് പേജിൽ ക്രി­ക്ക­റ്റി­നെ­ക്കു­റി­ച്ചു വരെ വരച്ച ആളാണ്. പാ­രി­സ് മാ­ച്ച് പ­ത്ര­ത്തിൽ വരച്ച ഫ്ര­ഞ്ചു­കാ­രൻ ടിം, ആ­സ്ട്രേ­ലി­യ­യിൽ നി­ന്നു് കു­ടി­യേ­റി അ­മേ­രി­ക്കൻ കാർ­ട്ടൂ­ണി­സ്റ്റ് ആയ ഒ­ലി­ഫാ­ന്റ്, ല­ണ്ട­നിൽ ജോ­ലി­ചെ­യ്ത തി­രു­വി­താം­കൂ­റു­കാ­ര­നാ­യ അബു എ­ബ്ര­ഹാം, ഹോ ചി മിൻ­ന്റെ ഭാഗം പി­ടി­ച്ചു നി­ര­ന്ത­രം വി­യ­റ്റ്നാ­മി­നെ കു­റി­ച്ചു വരച്ച ഇ­വ­രൊ­ക്കെ ഒ­ന്നാം ലോക കാർ­ട്ടൂ­ണി­സ്റ്റു­കൾ ആവുമോ? പ­ണ്ടു് വി­റ്റ്ഗെൻ­സ്ടീൻ പ­റ­ഞ്ഞ­തു് കാർ­ട്ടൂ­ണി­നും യോ­ജി­ക്കും. കാർ­ട്ടൂൺ­ലോ­ക­ത്തി­ന്റെ പരിധി കാർ­ട്ടൂൺ ഭാ­ഷ­യു­ടെ പ­രി­ധി­യാ­ണു്. ഭൂ­പ­ട­ത്തി­ലെ രേഖകൾ അ­ട­ക്കം പല അ­തി­രു­ക­ളും ലം­ഘി­ക്കു­ന്ന ക­ല­യാ­ണു് കാർ­ട്ടൂൺ. അ­തു­കൊ­ണ്ടാ­ണു് ഈ ഉത്തമ കാർ­ട്ടൂ­ണി­സ്റ്റും അ­ധി­കാ­ര­ത്തി­ന്റെ അ­ശ്ലീ­ല­ത്തെ സർ­വ്വ­വ്യാ­പി­യാ­യി ക­ണ്ട­തു്.
images/c-02.png
ഗോ­പാ­ല­കൃ­ഷ്ണൻ:
അ­ദ്ദേ­ഹ­ത്തി­ന്റെ കാർ­ട്ടൂ­ണു­ക­ളിൽ ഞാൻ തു­ടർ­ച്ച­യാ­യി കാ­ണു­ന്ന ഒരു നോ­ട്ട­മു­ണ്ടു്… ചെ­റു­തു് വ­ലു­തി­നെ വെ­ല്ലു­വി­ളി­ക്കു­ന്ന­തു്… അ­ല്ലെ­ങ്കിൽ ചില മൂ­ല്യാ­ധി­ഷ്ഠി­ത മ­ഹ­ത്വ­ങ്ങൾ­ക്കു മു­ന്നിൽ അ­പ­ഹാ­സ്യ­മാ­കു­ന്ന അ­ല്പ­ത്ത­ര­ങ്ങൾ… ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടോ?
ഉണ്ണി:
ഏ­താ­ണ്ടു് പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­നു ശേഷം കാർ­ട്ടൂ­ണി­ന്റെ ഭാഷ മാ­റി­യി­ട്ടി­ല്ലെ­ന്നു് പ­ണ്ഡി­തർ പ­റ­യു­ന്നു. വൈ­രു­ദ്ധ്യ­ങ്ങ­ളിൽ അ­ധി­ഷ്ഠി­ത­മാ­ണു് ഈ ഭാഷ. കടക വി­രു­ദ്ധ­മാ­യ രണ്ടു ഘ­ട­ക­ങ്ങൾ ചേർ­ത്തു­വെ­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന സ്ഫോ­ട­നം ആണു് കാർ­ട്ടൂൺ… വ­ലു­തു് ചെ­റു­തു്, ക­റു­പ്പു് വെ­ളു­പ്പ്, താ­ണ­തു് ഉ­യർ­ന്ന­തു് ഇ­ത്ത­രം ധ്രു­വ­ങ്ങ­ളി­ലൂ­ടെ­യാ­ണു് കാർ­ട്ടൂൺ സ­ര­ള­മാ­യും തീ­വ്ര­മാ­യും കാ­ര്യ­ങ്ങൾ പ­റ­യു­ന്ന­തു്. ഇതു വിജയൻ ചെ­യ്യു­മ്പോൾ അതിനു സ­വി­ശേ­ഷ­മാ­യ പ്ര­ഹ­ര­ശേ­ഷി­യു­ണ്ടാ­വും. ഇ­ന്ന­ത്തെ കോൺ­ഗ്ര­സ്സ് പാർ­ട്ടി എത്ര താണു പോയി എ­ന്നു് പറയാൻ ഏതു കാർ­ട്ടൂ­ണി­സ്റ്റും ഗാ­ന്ധി­ജി­യെ കൂ­ട്ടു­പി­ടി­ക്കും. ഇ­ന്ദി­രാ­കാ­ല കോൺ­ഗ്ര­സ്സി­നെ വിജയൻ കൊ­ച്ചാ­ക്കു­ന്ന­തു ഗാ­ന്ധി­യാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ജ­യ­പ്ര­കാ­ശ് നാ­രാ­യ­ണ­നെ അ­വ­ത­രി­പ്പി­ച്ചു­കൊ­ണ്ടാ­ണു്. എന്നോ മ­ണ്മ­റ­ഞ്ഞ മ­ഹാ­ത്മാ­വി­ന്റെ ഗ­ത­കാ­ല­ത്തെ ഓർ­മ്മി­പ്പി­ച്ചാൽ മൊ­ത്ത­ത്തിൽ എ­വി­ടെ­യും ഉ­ണ്ടാ­യ മൂ­ല്യ­ച്യു­തി­യെ കു­റി­ച്ചൊ­രു പൊതു പ­രാ­മർ­ശ­ത്തിൽ എ­ത്തും… അ­തി­ലൊ­രു പ­ങ്കു് മാ­ത്ര­മേ കോൺ­ഗ്ര­സ്സ് പാർ­ട്ടി­യു­ടെ ക­ണ­ക്കിൽ വീഴൂ. ഗാ­ന്ധി­പ­റ­ഞ്ഞ കാ­ര്യ­ങ്ങൾ ഏ­റ്റു­പ­റ­യു­ന്ന സ­മ­കാ­ലി­ക­നാ­യ ജെ പി യെ എ­ന്തി­നു ജ­യി­ലിൽ അ­ട­യ്ക്കു­ന്നു എന്നു വിജയൻ ചോ­ദി­ക്കു­മ്പോൾ ഇ­ന്ദി­രാ ഗാ­ന്ധി­യ്ക്കു് ഉ­ത്ത­രം മു­ട്ടും.
images/c-03.png
ഗോ­പാ­ല­കൃ­ഷ്ണൻ:
മ­രി­ച്ച­വ­രോ­ടു് സം­സാ­രി­ക്കു­ന്ന കാർ­ട്ടൂ­ണു­കൾ എ­ന്നു് തോ­ന്നി­യി­ട്ടു­ണ്ടു്. അ­താ­യ­തു് ഏതു് സ­മ­കാ­ലി­ക വി­ഷ­യ­ത്തെ സ്പർ­ശി­ക്കു­മ്പോ­ഴും നൂ­റ്റാ­ണ്ടു­ക­ളു­ടെ വേ­രു­കൾ… ബോ­ധ­ത്തി­ന്റെ വേ­രു­കൾ കാണാൻ ക­ഴി­യും. അതു് ഒരു അ­ന­ന്യ­ത അല്ലേ?
ഉണ്ണി:
ച­രി­ത്ര സം­ഭ­വ­ങ്ങ­ളു­ടെ ഓർ­മ്മ­കൾ ബാ­ക്കി നിന്ന കാലം ആ­യി­രു­ന്നു അതു്. ഇതു് മ­റ്റാ­രെ­ക്കാൾ വിജയൻ ഉ­പ­യോ­ഗി­ച്ചു എ­ന്ന­തു് വാ­സ്ത­വ­മാ­ണു്. പ്ര­മേ­യ­ങ്ങ­ളിൽ ഊന്നി നി­ര­ന്ത­ര­മാ­യി വ­ര­ച്ചു. യു­ദ്ധം, സ­മാ­ധാ­നം, സ്വാ­ത­ന്ത്ര്യം, പ­രി­സ്ഥി­തി, മാർ­ക്സി­സം, വി­പ്ല­വം, വി­പ്ല­വാ­ന­ന്ത­രം, അ­ങ്ങി­നെ പോയി ആ അ­ന്വേ­ഷ­ണ­ങ്ങൾ. വാർ­ത്ത­ക­ളിൽ കോർ­ത്തി­ട്ടു ഈ സം­വാ­ദ­ങ്ങൾ മു­റ­യ്ക്കു കൊ­ണ്ടു നടന്ന മ­റ്റൊ­രു കാർ­ട്ടൂ­ണി­സ്റ്റ് ഇല്ല. ഒപ്പം നിൽ­ക്കാ­വു­ന്ന വാ­യ­ന­ക്കാ­രും ഉ­ണ്ടാ­യി­രു­ന്നു. പകൽ കണ്ടു മ­റ­ക്കു­ന്ന­തി­ന­പ്പു­റം താൽ­പ­ര്യ­മെ­ടു­ക്കാ­വു­ന്ന വി­മർ­ശ­ന ക­ല­യാ­യി പ­ത്ര­ത്തി­ലെ ഈ ച­തു­ര­ത്തെ കണ്ട വാ­യ­ന­ക്കാർ അ­ന്നു­ണ്ടു്. എ­ല്ലാ­വ­രും എ­ല്ലാ­യ്പോ­ഴും കാർ­ട്ടൂ­ണി­സ്റ്റി­നോ­ടു് യോ­ജി­ച്ചി­രു­ന്നി­ല്ല. തർ­ക്ക­ങ്ങൾ തു­ടർ­ന്ന­തു് തു­ടർ­വാ­യ­ന­യ്ക്കു് പ്രേ­ര­ക­മാ­യി. വാർ­ത്ത­കൾ ശി­ഥി­ല­മാ­യ സാ­റ്റ­ലൈ­റ്റ് ടെ­ലി­വി­ഷ­ന്റെ കാലം ആ­വു­മ്പോ­ഴേ­ക്കും വിജയൻ വര നിർ­ത്തി. ചൈ­ന­യും അ­മേ­രി­ക്ക­യും വി­രു­ദ്ധ ധ്രു­വ­ങ്ങ­ളി­ലേ­ക്കു നീ­ങ്ങി­ത്തു­ട­ങ്ങു­ന്ന ഇ­പ്പോൾ വീ­ണ്ടും ലോക രാ­ഷ്ട്രീ­യ­ത്തിൽ പ്ര­മേ­യ­ങ്ങൾ തി­രി­ച്ചു വ­രു­ന്നു. തർ­ക്ക­ങ്ങൾ തി­രി­ച്ചു വ­ന്നി­ട്ടി­ല്ല. കാർ­ട്ടൂ­ണി­നും ടീ­വി­ക്കും സം­ഭാ­ഷ­ണം വീ­ണ്ടെ­ടു­ക്കാ­വു­ന്ന­താ­ണു്. ആൾ­ക്കാർ ഒ­ന്നി­ച്ചി­രു­ന്നു സം­സാ­രി­ക്കു­ന്ന ടി­വി­യിൽ നാം കാ­ണു­ന്ന­തു് അ­നി­ഷ്ടം തോ­ന്നു­ന്ന എ­ന്തി­നു നേ­രെ­യും ന­ട­ത്തു­ന്ന ആ­ക്രോ­ശ­ങ്ങൾ ആണു്. കാർ­ട്ടൂ­ണി­സ്റ്റു­കൾ ആ­ണെ­ങ്കിൽ പ­ല­പ്പോ­ഴും അ­ല­സ­രാ­ണു്. അ­വ­രു­ടെ രീതി പഴയ പോ­ലീ­സു­കാർ സ്റ്റേ­ഷൻ കെ­ഡി­ക­ളെ പ­ഴി­ക്കു­ന്ന­തു­പോ­ലെ സ്ഥി­രം ശ­ത്രു­ക്ക­ളെ ക­ണ്ടെ­ത്തി നി­ര­ന്ത­രം ആ­ക്ര­മി­ക്കു­ക എ­ന്ന­താ­ണു്. കേ­ര­ള­ത്തി­ലെ കാർ­ട്ടൂ­ണി­സ്റ്റു­കൾ നീണ്ട പ­ത്തു് വർഷം മൻ­മോ­ഹൻ സിംഗ് എന്ന പ്ര­ധാ­ന­മ­ന്ത്രി­യെ ഒരേ പോലെ ചി­ത്രീ­ക­രി­ച്ചു. അ­മേ­രി­ക്ക­യോ­ടും സോണിയ കു­ടും­ബ­ത്തോ­ടും പ­രി­പൂർ­ണ്ണ വി­ധേ­യ­ത്വ­മു­ള്ള ഒരു ദുർ­ബ്ബ­ല­നാ­യി. ഇ­പ്പോൾ ഈ മോ­ദി­കാ­ല­ത്തു് സിം­ഗിൽ അൽപ സ്വ­ല്പം മ­ഹ­ത്വം ക­ണ്ടെ­ത്തി തു­ട­ങ്ങി­യി­ട്ടു­ണ്ടു്. ഇ­തെ­ല്ലം മ­റ­ക്കു­ന്ന മ­ണ്ട­ന്മാ­രാ­ണു് വാ­യ­ന­ക്കാർ എന്ന വി­ശ്വാ­സം മാ­ധ്യ­മ­ങ്ങ­ളിൽ ബാ­ക്കി നിൽ­ക്കു­ന്നു. വി­ജ­യ­നെ അ­ന­ന്യൻ ആ­ക്കു­ന്ന­തു് വാ­യ­ന­ക്കാ­രേ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തി­നു­ള്ള ഉ­യർ­ന്ന സ­ങ്കൽ­പം ആണു്. അ­വ­രോ­ടു കൌശലം കാ­ണി­ച്ചു പ്രീ­ണ­നം ന­ട­ത്തു­ക­യ­ല്ല യോ­ജി­ച്ചും വി­യോ­ജി­ച്ചും മു­ന്നേ­റു­ക­യാ­ണു് വേ­ണ്ട­തെ­ന്ന വി­ശ്വാ­സം. കാർ­ട്ടൂ­ണി­സ്റ്റ് എ­ക്കാ­ല­ത്തും ജ­ന­പ്രി­യ­നാ­വാൻ ശ്ര­മി­ക്ക­രു­തു് എ­ന്നു് വിജയൻ ഒ­രി­ക്കൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ചി­ല­പ്പോൾ എ­ങ്കി­ലും വാ­യ­ന­ക്കാ­രു­ടെ താൽ­പ­ര്യ­ങ്ങൾ­ക്കു് നേർ എ­തി­രാ­യി വ­ര­ക്ക­ണം എ­ന്നും. ഇതു കേ­ട്ടാൽ ഇ­ന്ന­ത്തെ ചില പ­ത്ര­ങ്ങ­ളി­ലെ മാർ­ക്ക­റ്റിം­ഗ് വൈസ് പ്ര­സി­ഡ­ന്റ്മാർ പ­രേ­ത­നാ­യ വി­ജ­യ­ന്റെ രാജി ആ­വ­ശ്യ­പ്പെ­ടും.
images/c-04.png
ഗോ­പാ­ല­കൃ­ഷ്ണൻ:
ഇ­ന്ത്യൻ കാർ­ട്ടൂ­ണു­ക­ളിൽ പ­രി­ചി­ത­മ­ല്ലാ­ത്ത ഘ­ട­ക­ങ്ങൾ (elements) അ­ദ്ദേ­ഹം കൊ­ണ്ടു­വ­ന്ന­താ­യി തോ­ന്നി. മുൻപേ പ­റ­ക്കു­ന്ന­തു­പോ­ലെ. digital കാ­ല­ത്തേ­തു് എന്നു തോ­ന്നി­പ്പി­ക്കു­ന്ന വ­ര­യി­ലെ അം­ശ­ങ്ങൾ… ക­റു­പ്പി­ന്റെ പ്ര­യോ­ഗം, നി­ഴ­ലു­ക­ളു­ടെ ഉ­പ­യോ­ഗം, ജ്യാ­മി­തീ­യ പ­രീ­ക്ഷ­ണ­ങ്ങൾ… ചാ­ര­നി­റ­ങ്ങ­ളി­ലെ മെ­ലി­ഞ്ഞ stripes ഇ­ങ്ങ­നെ. വി­ജ­യ­നു് ഏ­തെ­ങ്കി­ലും മുൻ­മാ­തൃ­ക­കൾ ഉ­ണ്ടാ­യി­രു­ന്നോ?
ഉണ്ണി:
അ­റു­പ­തു­ക­ളിൽ പാ­ശ്ചാ­ത്യ ചി­ത്ര­ക­ല­യെ അ­ടു­ത്ത­റി­ഞ്ഞ ദി­ല്ലി­ചി­ത്ര­കാ­ര­ന്മാ­രു­മാ­യി വി­ജ­യ­നു് നല്ല അ­ടു­പ്പ­മാ­യി­രു­ന്നു. ജെ സ്വാ­മി­നാ­ഥ­നെ പോലെ കുറെ പേ­രു­മാ­യി വ്യ­ക്തി സൌ­ഹൃ­ദം ഉ­ണ്ടാ­യി­രു­ന്നു. സ്ഥി­ര­മാ­യി ക­ലാ­നി­രൂ­പ­ണം എ­ഴു­തി­യി­രു­ന്നു. അ­ന്ന­ത്തെ ചിത്ര-​ശില്പ ക­ല­കൾ­ക്ക­ക­ത്തു വേ­ണ്ട­ത്ര കലാപം ഉ­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് കാർ­ട്ടൂ­ണി­നു അ­നു­ഗു­ണ­മാ­യ വി­ക­ട­ദൃ­ശ്യ­സാ­ദ്ധ്യ­ത­കൾ വിജയൻ ക­ണ്ടെ­ത്തി­യി­രി­ക്കും. അ­സാ­മാ­ന്യ­മാ­യ ദൃ­ശ്യ­സ­മ്പ­ത്തു­ള്ള ഒ­രാൾ­ക്കേ ഇ­ങ്ങി­നെ വ­ര­യ്ക്കാൻ പറ്റൂ. ശങ്കർ ഒക്കെ കൊ­ണ്ടു് നടന്ന ഫോ­ട്ടോ­ഗ്രാ­ഫി­ക് കാ­രി­കേ­ച്ച­റി­ന­പ്പു­റം ജ്യാ­മി­തീ­യ­മാ­യി രൂ­പാ­ന്ത­രം പ്രാ­പി­ച്ച ശൈലി ഇ­ങ്ങി­നെ വ­ന്ന­താ­ണു്. ഇ­തി­നി­ട­യ്ക്കു് മു­ഖ­ച്ഛാ­യ അ­ട­ക്കം കാ­രി­കേ­ച്ച­റി­ന്റെ സർവ്വ ല­ക്ഷ­ണ­ങ്ങ­ളും ഭം­ഗി­യാ­യി നില നിർ­ത്തി എ­ന്നി­ട­ത്താ­ണു് ക­ര­വി­രു­തു്.
ഗോ­പാ­ല­കൃ­ഷ്ണൻ:
ആഷിസ് നന്ദി പ­റ­ഞ്ഞു, ആ­വ­ശ്യ­ത്തിൽ കൂ­ടു­ത­ലാ­യ സം­ഘ­ടി­ത ദേ­ശീ­യ­ത കണ്ടു മ­ടു­ത്ത­വർ­ക്കു് സ­ത്യ­ത്തി­ലേ­ക്കു് തി­രി­ച്ചു വെച്ച ക­ണ്ണാ­ടി­യാ­യി­രു­ന്നു വിജയൻ എ­ന്നു്… അ­പ്പോൾ ഇ­ന്നാ­യി­രു­ന്നെ­ങ്കി­ലോ?
ഉണ്ണി:
തൊ­ട്ട­തി­നൊ­ക്കെ രാ­ജ്യ­ദ്രോ­ഹം ചു­മ­ത്തു­ന്ന ഭ­ര­ണ­കൂ­ട­ത്തെ കണ്ടു ആദ്യം ഒ­ന്നു് ഭ­യ­ന്നേ­നെ. എ­ന്നി­ട്ടു് കൂ­സ­ലി­ല്ലാ­തെ വ­ര­ച്ചേ­നെ. മെ­ക്കാ­ളെ പ്ര­ഭു­വി­നെ സ്ഥി­രം ക­ഥാ­പാ­ത്രം ആക്കി ദേ­ശ­സ്നേ­ഹ­ത്തെ സാ­യ്പി­ന്റെ ക­ണ്ണു­ക­ളി­ലൂ­ടെ കാ­ണു­ന്ന ദേശീയ നേ­താ­ക്ക­ളെ ക­ണ­ക്കി­നു് ക­ളി­യാ­ക്കി­യേ­നെ. മെ­ക്കാ­ളെ­യു­ടെ പീനൽ കോഡിൽ ഉ­ള്ള­തും അം­ബേ­ദ്ക­രു­ടെ ഭ­ര­ണ­ഘ­ട­ന­യിൽ ഇ­ല്ലാ­ത്ത­തു­മാ­യ ഒ­ന്നാ­ണു് ഇ­ന്നു് ഏതു ത­ഹ­സിൽ­ദാ­രും എ­ടു­ത്തു വീ­ശു­ന്ന ഈ കപട ദേ­ശ­ഭ­ക്തി എ­ന്നു് കൂടെ കൂടെ ഓർ­മ്മി­പ്പി­ച്ചേ­നെ. വിജയൻ കാർ­ട്ടൂൺ രംഗം വി­ട്ടു് അ­ല്പ­കാ­ല­ത്തി­നു­ള്ളിൽ നാ­ട്ടി­ലെ ഏ­താ­ണ്ടെ­ല്ലാ രാ­ഷ്ട്രീ­യ ക­ക്ഷി­ക­ളും കേ­ന്ദ്ര­ത്തിൽ അ­ധി­കാ­രം രു­ചി­ച്ചു ക­ഴി­ഞ്ഞു. ഭ­രി­ക്കു­മ്പോൾ മെ­ക്കാ­ളെ­യെ കൂ­ട്ടു് പി­ടി­ക്കു­ക, പ്ര­തി­പ­ക്ഷ­ത്തി­രി­ക്കു­മ്പോൾ അം­ബേ­ദ്ക­രു­ടെ ഭ­ര­ണ­ഘ­ട­ന­യെ പി­ടി­ച്ചു ആ­ണ­യി­ടു­ക ഇ­താ­ണു് പ­തി­വു്. ഇ­തി­ന­പ്പു­റം അ­ടി­സ്ഥാ­ന ജ­നാ­ധി­പ­ത്യ­ത്തി­നു­വേ­ണ്ടി മൂ­ല്യ­വ­ത്താ­യി നമ്മൾ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­വർ എ­ന്തെ­ങ്കി­ലും ചെ­യ്യും എ­ന്നു് പ്ര­തീ­ക്ഷി­ക്ക­ണ്ട. ഈ തി­രി­ച്ച­റി­വോ­ടെ ക­ഴി­ഞ്ഞ രണ്ടു മൂ­ന്നു കൊ­ല്ലം ആ­യി­ട്ടു് ഭ­ര­ണ­ഘ­ട­ന­യെ ഏ­റ്റു­പി­ടി­ക്കു­ന്ന ഒരു പ്ര­തി­രോ­ധം സു­പ്രീം കോ­ട­തി­യി­ലെ കുറെ ചെ­റു­പ്പ­ക്കാ­രാ­യ വ­ക്കീ­ല­ന്മാർ തു­ട­ങ്ങി വെ­ച്ചി­ട്ടു­ണ്ടു്. ഇവർ അ­ത്യാ­വ­ശ്യം മു­ഖ്യ­ധാ­ര­യി­ലും സാ­മൂ­ഹ്യ മാ­ധ്യ­മ­ങ്ങ­ളി­ലും ശ്ര­ദ്ധി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. ഇ­തി­ന്റെ കൂടെ ഭ­ര­ണ­ഘ­ട­ന­യെ കേ­ന്ദ്രീ­ക­രി­ച്ചു അ­ങ്ങി­ങ്ങ് കാർ­ട്ടൂ­ണു­കൾ കണ്ടു തു­ട­ങ്ങി­യി­ട്ടു­ണ്ടു്. ഈ ചു­വ­ടു­പി­ടി­ച്ചു വിജയൻ ഒരു സ­ക്രി­യ കാർ­ട്ടൂൺ ധാര തന്നെ സൃ­ഷ്ടി­ച്ചേ­നെ.
images/c-05.png
ഗോ­പാ­ല­കൃ­ഷ്ണൻ:
ഇ­ന്ദി­രാ­ഗാ­ന്ധി­യു­ടെ കാർ­ട്ടൂൺ സാ­ക്ഷ­ര­ത എ­ത്ര­യാ­യി­രു­ന്നു? ഭാവി അവരെ ഓർ­ക്കു­ന്ന­തു് ഒരു പക്ഷേ വിജയൻ വരച്ച ലോ­കോ­ത്ത­ര കാർ­ട്ടൂ­ണു­ക­ളി­ലൂ­ടെ കൂടി ആ­യി­രി­ക്കും… എന്തു തോ­ന്നു­ന്നു, ഇ­ന്ദി­രാ­ഗാ­ന്ധി­യ്ക്കു് വി­ജ­യ­നെ മ­ന­സ്സി­ലാ­യി­ക്കാ­ണു­മോ? ശ­ങ്ക­റി­നെ നെ­ഹ്രു­വി­നും, വി­ജ­യ­നെ ഇ. എം. എസ്സി നും മ­ന­സ്സി­ലാ­യ­തു­പോ­ലെ?
ഉണ്ണി:
നെ­ഹ്രു­വി നു സ­മ്പൂർ­ണ്ണ കാർ­ട്ടൂൺ സാ­ക്ഷ­ര­ത­യു­ണ്ടാ­യി­രു­ന്നു. ഇ­ന്ദി­രാ ഗാ­ന്ധി ക്കു് ക്ഷ­ണി­ക സാ­ക്ഷ­ര­ത. അ­വർ­ക്കു് ചി­ല­പ്പോ­ളൊ­ക്കെ കാർ­ട്ടൂൺ മ­ന­സ്സി­ലാ­യി­രു­ന്നു എന്നു വേണം ധ­രി­ക്കാൻ. ശ­ങ്ക­റി­ന്റെ ഓ­ഫീ­സിൽ ചെ­ന്നു് നെ­ഹ്റു പ്ര­ത്യ­ക്ഷ­പ്പെ­ട്ട കാർ­ട്ടൂൺ ഒ­റി­ജി­നൽ­കൾ ത­പ്പി­യെ­ടു­ത്തു ഫ്രെ­യിം ചെ­യ്തു വർ­ഷാ­വർ­ഷം അ­ച്ഛ­നു പി­റ­ന്നാൾ സ­മ്മാ­ന­മാ­യി കൊ­ടു­ത്തി­രു­ന്നു അവർ. അ­ധി­കാ­ര­ത്തിൽ വ­ന്ന­തി­നു ശേഷം സ്റ്റേ­റ്റ്സ്മെ­നിൽ വന്ന, ത­ന്നെ­ക്കു­റി­ച്ചു­ള്ള ര­ജീ­ന്ദർ പു­രി­യു­ടെ കാർ­ട്ടൂ­ണു­ക­ളെ പറ്റി പത്രം ന­ട­ത്തി­യി­രു­ന്ന ട്ര­സ്റ്റി­ന്റെ ത­ല­പ്പ­ത്തു­ള്ള ജെ ആർ ഡി ടാ­റ്റ­യെ വി­ളി­ച്ചു പരാതി പ­റ­ഞ്ഞ­തും അവർ തന്നെ. പി­ന്നീ­ടു്, അബു എ­ബ്ര­ഹാ­മി­നെ നേ­രി­ട്ടു് ഫോണിൽ വി­ളി­ച്ചു രാ­ജ്യ­സ­ഭാം­ഗം ആ­ക്കി­യ­തും അവർ. ഇ. എം. എസ്സ്. കാർ­ട്ടൂൺ ശ്ര­ദ്ധി­ച്ചി­രു­ന്നു. ശ­ങ്ക­റി­നെ ഇ­ഷ്ട­മാ­യി­രു­ന്നു, അ­ര­വി­ന്ദ­നെ­യും. വി­ജ­യ­നിൽ ത­ന്നിൽ ത­ന്നെ­യു­ള്ള താർ­ക്കി­ക­നെ ക­ണ്ടി­രി­ക്ക­ണം. എ­ഴു­പ­തു­ക­ളു­ടെ ആദ്യം കേ­ര­ള­ത്തിൽ വന്ന വിജയൻ എ­വി­ടെ­യോ സം­സാ­രി­ച്ച­തി­ന്റെ പത്ര വാർ­ത്ത വന്നു. യഥാർഥ വി­പ്ല­വം ഉ­ണ്ടാ­വേ­ണ്ട­തു് ദുഃ­ഖ­ത്തിൽ നി­ന്നാ­ണു് എ­ന്നു്. പി­റ്റേ­ന്നു തന്നെ ഇ. എം. എസ്സ്. തി­രി­ച്ച­ടി­ച്ചു. ദുഃഖം കൊ­ണ്ട­ല്ല ക്രോ­ധം കൊ­ണ്ടാ­ണു് വി­പ്ല­വം ഉ­ണ്ടാ­വു­ക. ഇതു ര­ണ്ടും വാ­യി­ച്ചി­ട്ടു് മിഡിൽ സ്കൂ­ളി­ന­പ്പു­റം വി­ദ്യാ­ഭ്യാ­സം ഇ­ല്ലാ­ത്ത ന­മ്പൂ­തി­രി­പ്പാ­ടി­നോ­ടു അപാര ബ­ഹു­മാ­ന­മു­ള്ള ഒരു പ­ത്ര­വാ­യ­ന­ക്കാ­രി വീ­ട്ട­മ്മ സം­സ്കൃ­ത ശ്ലോ­കം ചൊ­ല്ലി വി­ജ­യ­നു് അ­നു­കൂ­ല­മാ­യി വി­ധി­ച്ചു. ഇ. എം. എ­സ്സി­നെ­യും വി­ജ­യ­നെ­യും മ­തി­പ്പോ­ടെ കാണാൻ അ­ന്നാ­കു­മാ­യി­രു­ന്നു…
ഗോ­പാ­ല­കൃ­ഷ്ണൻ:
Autumnal sorrow of Shankar (ശ­ങ്ക­റി­ന്റെ വാർ­ദ്ധ­ക്യ ദുഃഖം) എ­ന്നു് വിജയൻ പ­റ­ഞ്ഞി­ട്ടു­ണ്ടു് ശങ്കർ-​നെഹ്റു അ­വ­സാ­ന­കാ­ല­ത്തെ കു­റി­ച്ചു പ­റ­യു­മ്പോൾ. വി­ജ­യ­നും ഇ­ങ്ങ­നെ ഒരു വ്യ­സ­നം ഇ­ട­തു­പ­ക്ഷ­ത്തെ പ്രതി അ­നു­ഭ­വി­ക്കു­ക­യും വിജയൻ ശ­രി­യെ­ന്നു തെ­ളി­യു­ക­യും ചെ­യ്തി­ല്ലേ?
ഉണ്ണി:
സാ­മ്യം ഉണ്ട്. നെ­ഹ്രു­വി­ന്റെ മകൾ പ­ത്ര­ങ്ങൾ­ക്കു സെൻ­സർ­ഷി­പ് പ്ര­ഖ്യാ­പി­ച്ചു ആ­ഴ്ച്ച­കൾ­ക്ക­കം ശ­ങ്കേ­ഴ്സ് വീ­ക്കി­ലി പൂ­ട്ടു­മ്പോൾ വി­ട­വാ­ങ്ങൽ കു­റി­പ്പിൽ ശങ്കർ എഴുതി അ­ടി­യ­ന്തി­രാ­വ­സ്ഥ­യെ ഒക്കെ ഞങ്ങൾ സു­ഗ­മ­മാ­യി കൈ­കാ­ര്യം ചെ­യ്തേ­നെ എ­ന്നു്. പ്ര­സി­ദ്ധീ­ക­ര­ണം ഈ പ്രാ­യ­ത്തിൽ കൊ­ണ്ടു് ന­ട­ത്താ­നു­ള്ള പ്രാ­യോ­ഗി­ക ബു­ദ്ധി­മു­ട്ടു­കൾ കാരണം പൂ­ട്ടു­ന്നു എ­ന്നും. കാരണം എ­ന്താ­യാ­ലും ശ­ങ്ക­റി­നു വാർ­ദ്ധ­ക്യ­ത്തിൽ ഏറ്റ അ­ടി­യാ­ണ­തു്. ഇടതു ശാപം വി­ജ­യ­ന്റെ മേൽ വന്നു വീ­ഴു­ന്ന­തു് മധ്യ വ­യ­സ്സി­ലാ­ണു്. എ­ഴു­ത്തും വരയും ക­ത്തി­നി­ന്ന കാ­ല­ത്തു­ട­നീ­ളം അതു് തു­ടർ­ന്നു എ­ന്ന­തു് ഖേ­ദ­ക­രം. ഇ­ട­തു­പ­ക്ഷ­ത്തെ സ്വ­ക്ഷേ­ത്ര­മാ­യി ക­ണ്ടു­കൊ­ണ്ടാ­ണു് വിജയൻ സ്വ­ന്തം വീ­ട്ടി­ലു­ള്ള ദുഃ­സ്വാ­ത­ന്ത്ര്യം എ­ടു­ത്തു നി­ര­ന്ത­രം ക­ല­ഹി­ച്ച­തു്. 1977-ൽ അ­ടി­യ­ന്തി­രാ­വ­സ്ഥ­ക്കാ­ല­ത്തു് നടന്ന തി­ര­ഞ്ഞെ­ടു­പ്പിൽ മാർ­ക്സി­സ്റ്റ് പാർ­ട്ടി വി­ജ­യ­ന്റെ “സ­മ­യ­ത്തി­നോ­ടു­ന്ന വണ്ടി വ­രു­ന്നേ… ” എന്ന കാർ­ട്ടൂൺ ചുമർ പ­ര­സ്യ­മാ­യി ഉ­പ­യോ­ഗി­ച്ചു. ജയിൽ അ­റ­ക­ളാ­യ ബോ­ഗി­കൾ വ­ലി­ച്ചു­കൊ­ണ്ടു് ന­മ്മു­ടെ കാ­ഴ്ച്ച­യി­ലേ­ക്കു് ഓടി ക­യ­റു­ന്ന തീ­വ­ണ്ടി. വാഗൺ ട്രാ­ജ­ഡി തൊ­ട്ടു ഓ­ഷ്വി­റ്റ്സി­ലേ­ക്കു­ള്ള ജൂ­ത­രു­ടെ യാ­ത്ര­യെ വരെ ഓർ­മ്മി­പ്പി­ക്കു­ന്ന പ­രു­ക്കൻ പോ­സ്റ്റർ സ്വ­ഭാ­വം ഇ­തി­നു­ണ്ടാ­യി­രു­ന്നു. അതു് മ­ന­സ്സി­ലാ­ക്കി­ത­ന്നെ­യാ­വ­ണം അ­ന്നു് പാർ­ട്ടി ചി­ത്ര­ത്തെ പ്ര­ച­ര­ണാ­യു­ധം ആ­ക്കി­യ­തു്. വി­ശാ­ല­മാ­യ ഒരു ഇടതു ജ­നാ­ധി­പ­ത്യ പ്ര­തി­രോ­ധ­ത്തി­ന്റെ പ്ര­സ­ക്തി വി­ളി­ച്ചോ­തി­യ ആ രാ­ഷ്ട്രീ­യ മു­ഹൂർ­ത്ത­ത്തിൽ വി­ജ­യ­ന്റെ വി­ല­ക്കു് തീരും എ­ന്നു് ചില സരള മ­ന­സ്കർ ധ­രി­ച്ചു. അ­തൊ­ന്നും ഉ­ണ്ടാ­യി­ല്ല. തു­ടർ­ന്നു എം ഗോ­വി­ന്ദ­നെ യും സു­കു­മാർ അ­ഴീ­ക്കോ­ടി നെയും ഒക്കെ പു­ന­ര­ധി­വ­സി­പ്പി­ച്ച പാർ­ട്ടി വി­ജ­യ­നോ­ടു് മുഖം തി­രി­ച്ചു തന്നെ നി­ന്നു. മ­ര­ണാ­ന­ന്ത­രം ആ­ണെ­ന്നു് തോ­ന്നു­ന്നു ഒ­ടു­വിൽ മാ­പ്പു് കൊ­ടു­ത്ത­തു്…
images/c-06.png
ഗോ­പാ­ല­കൃ­ഷ്ണൻ:
വി­ജ­യ­ന്റെ മ­നു­ഷ്യ­രൂ­പ­ങ്ങൾ പ­രി­ണ­മി­ച്ചു­ണ്ടാ­കു­ന്ന­തു­പോ­ലെ എ­ന്നെ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടു്… മറ്റു ജീ­വ­രൂ­പ­ങ്ങ­ളോ­ടു് സാ­ദൃ­ശ്യം… ചി­ല­പ്പോൾ കിളി, ചി­ല­പ്പോൾ പുഴു, ചി­ല­പ്പോൾ പാ­മ്പു്, ചി­ല­പ്പോൾ ആടു്, ചി­ല­പ്പോൾ പന്നി… ജീ­വ­പ­രി­ണാ­മ­ത്തെ കു­റി­ച്ചോർ­ക്കു­ന്ന ഒരാളെ ഞാൻ വി­ജ­യ­നി­ലെ കാർ­ട്ടൂ­ണി­സ്റ്റിൽ കാ­ണാ­റു­ണ്ടു്… എന്തു തോ­ന്നു­ന്നു?
ഉണ്ണി:
അ­ബു­വി­ന്റെ കാ­രി­കേ­ച്ച­റി­ലും ഇ­തു­ണ്ടു്. സ­ദാ­ന­ന്ദ് മേനോൻ ഇ­തെ­ടു­ത്തെ­ഴു­തി­യി­ട്ടു­ണ്ടു്. അ­ബു­വി­ന്റെ വാ­ക്കു­ക­ളിൽ, “ആന എ­ന്താ­ണു്, നീണ്ട മൂ­ക്കു­ള്ള ഒരു പ­ന്നി­യ­ല്ലെ.” കാർ­ട്ടൂ­ണി­നു ഏ­താ­ണ്ടൊ­രു മൂല ഭാ­ഷ­യു­ണ്ടു്. അതിൽ പ­ക്ഷി­മൃ­ഗാ­ദി­ക­ളും വൃ­ക്ഷ­ല­താ­ദി­ക­ളും മ­നു­ഷ്യ­രൂ­പ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്നു. അ­ബു­വും വി­ജ­യ­നും ഈ ജൈവ പാ­ത­യി­ലൂ­ടെ ത­ല­ങ്ങും വി­ല­ങ്ങും ന­ട­ന്നി­ട്ടു­ണ്ടു്. The Animals who Govern Us (നമ്മെ ഭ­രി­ക്കു­ന്ന മൃ­ഗ­ങ്ങൾ) എന്ന പേരിൽ എൺ­പ­തു­ക­ളിൽ യൂ­റോ­പ്പിൽ ഒരു കാർ­ട്ടൂൺ പു­സ്ത­കം ഇ­റ­ങ്ങി. അ­ന്നു് അ­ധി­കാ­ര­ത്തി­ലു­ള്ള മാർ­ഗ­ര­റ്റ് താ­ച്ചർ, റൊ­ണാൾ­ഡ് റീഗൻ, ഫിഡെൽ കാ­സ്ട്രോ തു­ട­ങ്ങി­യ ലോ­ക­നേ­ത­ക്ക­ന്മാ­രു­ടെ രൂ­പ­സാ­മ്യ­മു­ള്ള പ­ക്ഷി­മൃ­ഗാ­ദി­ക­ളെ വ­ര­ച്ചു ഫ­ലി­പ്പി­ച്ചി­ട്ടു­ണ്ടു് ഇതിൽ. ഇ­ങ്ങ­നെ വ­ര­ച്ച­തി­നു തു­റു­ങ്കിൽ അ­ട­ക്ക­പ്പെ­ട്ട ഒരു പ്ര­ശ­സ്ത കാർ­ട്ടൂ­ണി­സ്റ്റു­ണ്ടു്. 1830-ൽ ചാൾസ് ഫി­ലി­പോൻ ഫ്രാൻ­സി­ലെ രാ­ജാ­വു് ലൂയി ഫി­ലി­പി­നെ ഒരു സ­ബർ­ജ­ല്ലി­യാ­യി വ­ര­ച്ചു­വെ­ച്ചു… ത­മ്പു­രാ­നെ പ­ഴ­വർ­ഗ്ഗ­മാ­ക്കി അ­വ­ഹേ­ളി­ച്ച­തി­നു ജ­യി­ലിൽ ആയി. വ­ര­ച്ചു­കൊ­ണ്ടാ­ണു് പ്രതി കേസ് വാ­ദി­ച്ച­തു്. രാ­ജ­കീ­യ ശി­ര­സ്സി­നെ പ്ര­ത്യ­ക്ഷ രൂ­പ­ത്തിൽ ആദ്യം വ­ര­ച്ചു കാ­ണി­ച്ചു, തു­ടർ­ന്നു ഘട്ടം ഘ­ട്ട­മാ­യി വ്യ­തി­യാ­നം വ­രു­ത്തി സ­ബർ­ജ­ല്ലി­യിൽ എ­ത്തി­ച്ചു. ജൂ­റി­യെ ബോ­ധ്യ­പ്പെ­ടു­ത്തി താൻ കു­റ്റ­ക്കാ­ര­ന­ല്ല എ­ന്നു്. രാജൻ എ­ങ്ങി­നെ കാ­ണ­പ്പെ­ടു­ന്നു­വോ അ­ങ്ങി­നെ വ­ര­ച്ചു. അത്ര മാ­ത്രം. ഫി­ലി­പോ­നെ വി­ട്ട­യ­ച്ചു.
ഗോ­പാ­ല­കൃ­ഷ്ണൻ:
അ­ടി­യ­ന്തി­രാ­വ­സ്ഥ­ക്കാ­ല­ത്തു് വിജയൻ കാർ­ട്ടൂൺ ചെ­യ്തി­ല്ല. അ­തു­കൊ­ണ്ടാ­ണോ ധർ­മ്മ­പു­രാ­ണ­ത്തിൽ മാ­ത്രം ന­മു­ക്കു് ഒരു കാർ­ട്ടൂ­ണി­സ്റ്റി­നെ കാണാൻ ക­ഴി­യു­ന്ന­തു്?
ഉണ്ണി:
അ­ടി­യ­ന്തി­രാ­വ­സ്ഥ­ക്കു മു­മ്പേ വിജയൻ ധർ­മ്മ­പു­രാ­ണം എ­ഴു­തി­ത്തു­ട­ങ്ങി­യി­രു­ന്നു. അതിൽ അ­ടി­യ­ന്തി­രാ­വ­സ്ഥ എ­ന്നൊ­രു അ­ദ്ധ്യാ­യ­വും ഉ­ണ്ടാ­യി­രു­ന്നു. ക­മ്പോ­ടു ക­മ്പു് കനത്ത രാ­ഷ്ട്രീ­യം, തീ­വ്ര­മാ­യ ആ­ക്ഷേ­പ ഹാ­സ്യം, ഒ­ക്കെ­യു­ണ്ടു് നോ­വ­ലിൽ. ശരി തന്നെ. എ­ന്നാൽ വി­ജ­യ­ന്റെ കൃ­തി­ക­ളിൽ ഒരു പക്ഷേ, ഏ­റ്റ­വും കു­റ­വു് കാർ­ട്ടൂൺ ഞാൻ കാ­ണു­ന്ന­തു് ധർ­മ്മ­പു­രാ­ണ­ത്തി­ലാ­ണു്. മങ്കര, ഇ­രി­ഞ്ഞാ­ല­ക്കു­ട, ചെ­മ്മീൻ തു­ട­ങ്ങി­യ ക­ഥ­ക­ളി­ലും ഖ­സാ­ക്കി­ലു­മൊ­ക്കെ­യാ­ണു് വി­ജ­യ­ന്റെ ക­യ്യൊ­പ്പു­ള്ള നർ­മ്മം. അ­ധി­കാ­ര­ത്തി­നെ­തി­രെ­യു­ള്ള അ­ന്തി­മ വിധി പോ­ലൊ­ന്നു് ധർ­മ്മ­പു­രാ­ണ­ത്തിൽ ഉ­ണ്ടു്. ഇ­നി­യ­ങ്ങോ­ട്ടൊ­ന്നു­മി­ല്ല എന്ന മ­ട്ടിൽ. സാ­ഹി­ത്യ നി­രൂ­പ­ണ­ത്തി­നു­ള്ള ശ്രമം ഒ­ന്നും അ­ല്ലി­തു്. ആ നോ­വ­ലിൽ വിജയൻ എന്ന കാർ­ട്ടൂ­ണി­സ്റ്റി­ന്റെ സാ­ന്നി­ദ്ധ്യം കു­റ­വാ­ണു് എ­ന്നു് മാ­ത്ര­മാ­ണു് പ­റ­യു­ന്ന­തു്. വി­ജ­യ­ന്റെ കാർ­ട്ടൂൺ സം­സ്കാ­രം വേ­റെ­യാ­ണു്. നേ­ര­ത്തെ പറഞ്ഞ പോലെ പ്ര­കോ­പി­പ്പി­ക്കു­ക തർ­ക്കി­ക്കു­ക പാ­ല­ക്കാ­ടൻ ഭാ­ഷ­യിൽ ‘കൂ­ട്ടം കൂടുക’… ഇ­ന്ന­ത്തെ പൊതു സമൂഹം പ­രീ­ക്ഷി­ക്കേ­ണ്ട വ­ഴി­യാ­ണി­തു്.
images/c-07.png
ഗോ­പാ­ല­കൃ­ഷ്ണൻ:
“സലൂൺ ഫലിതം ഇ­ന്ത്യൻ ജ­നാ­ധി­പ­ത്യ­ത്തിൽ പ­റ്റി­ല്ല. എന്റെ നാടു് ഒരു ജ­നാ­ധി­പ­ത്യ ദ്വീ­പാ­ണു്. പക്ഷേ നാ­ലു­പാ­ടു­നി­ന്നും ഭ്രാ­ന്തൻ തിരകൾ ക­ര­യെ­ടു­ക്കു­ന്ന ദ്വീ­പു്… നി­ങ്ങൾ എ­ന്താ­ണു് ഒരു കാർ­ട്ടൂ­ണി­സ്റ്റിൽ നി­ന്നും പ്ര­തീ­ക്ഷി­ക്കു­ന്ന­തു്? ഞാൻ ചി­രി­ക്ക­ണോ അതോ കരയണോ?” എ­ന്താ­യി­രു­ന്നു വി­ജ­യ­ന്റെ സ്ഥാ­യി?
ഉണ്ണി:
വി­ജ­യ­ന്റെ കാർ­ട്ടൂ­ണു­കൾ ഗ­വേ­ഷ­ണം ചെ­യ്തെ­ഴു­തി­യ സു­ന്ദർ രാ­മ­നാ­ഥ­യ്യർ ഈ തീ­വ്ര­മാ­യ വ്യാ­കു­ല­ത­കൾ ഉത്തമ കാർ­ട്ടൂ­ണി­സ്റ്റി­ന്റെ ല­ക്ഷ­ണ­മാ­യി തന്നെ കാ­ണു­ന്നു. വി­ജ­യ­ന്റെ പ്ര­തി­ഭ­യെ ഇ­ത്ര­യും തന്നെ മാ­നി­ച്ച സ­ദാ­ന­ന്ദു് മേനോൻ പ­റ­യു­ന്ന­തു് പക്ഷേ, കാർ­ട്ടൂ­ണി­ലെ രാ­ഷ്ട്രീ­യ­ത്തെ തെ­ളി­ഞ്ഞു കാണാൻ അ­നു­വ­ദി­ക്കാ­തെ തീ­ക്ഷ്ണ­മാ­യ ഒരു ഇ­രു­ണ്ട ദർശനം ഗ്ര­സി­ച്ചി­ട്ടു­ണ്ടു് എ­ന്നാ­ണു്. ഇ­ത്ത­രം കുറെ തീരാ തർ­ക്ക­ങ്ങൾ ബാ­ക്കി വെ­ച്ചി­ട്ടാ­ണു് ആൾ പോ­യ­തു്. അ­തു­കൊ­ണ്ടു കൂ­ടി­യാ­വ­ണം ന­മു­ക്കു് കൂ­ടെ­ക്കൂ­ടെ വി­ജ­യ­നി­ലേ­ക്കു് മ­ട­ങ്ങാൻ തോ­ന്നു­ന്ന­തു്…
ഗോ­പാ­ല­കൃ­ഷ്ണൻ:
വിജയൻ പറഞ്ഞ ഒരു ഫലിതം പറയാം… “ഒരാളെ anti-​communist ആ­ക്ക­ണ­മെ­ങ്കിൽ ഒ­രി­ക്കൽ സോ­വി­യ­റ്റു് യൂ­ണി­യ­നി­ലോ കി­ഴ­ക്കൻ യൂ­റോ­പ്പി­ലോ അ­യ­ച്ചാൽ മതി എ­ന്നു് കേ­ട്ടി­ട്ടു­ണ്ടു്. എ­നി­ക്കു് ധ­ന­ലാ­ഭ­വും ഉ­ണ്ടാ­യി. യാ­ത്രാ­ക്ലേ­ശം ഉ­ണ്ടാ­യ­തു­മി­ല്ല. ഞാൻ Patriot ൽ പ­ണി­യെ­ടു­ത്തു” ഇ­നി­യാ­ണു് എന്റെ ചോ­ദ്യം… കേ­ര­ള­ത്തി­ലെ മു­ഖ്യ­ധാ­രാ ഇ­ട­തു­പ­ക്ഷം വി­ജ­യ­നെ തെ­റ്റാ­യി മ­ന­സ്സി­ലാ­ക്കി­യ­തി­നു് ഒരു പ്ര­ധാ­ന കാരണം അ­ദ്ദേ­ഹ­ത്തി­ന്റെ കാർ­ട്ടൂ­ണു­കൾ കാണാൻ മെ­ന­ക്കെ­ടാ­തെ, പിൽ­ക്കാ­ല എ­ഴു­ത്തു­ക­ളി­ലെ സ്വ­ത­ന്ത്രാ­ന്വേ­ഷ­ണ­ങ്ങ­ളെ മാ­ത്രം ക­ണ്ട­തു­കൊ­ണ്ട­ല്ലേ?
ഉണ്ണി:
കേ­ര­ള­ത്തി­നു അ­ക­ത്തും പു­റ­ത്തു­മു­ള്ള ഇ­ട­തു­മ­ന­സ്സു­കൾ വി­ജ­യ­നോ­ടു് ഇ­ണ­ങ്ങി­യും പി­ണ­ങ്ങി­യും നി­ന്നു. കേ­ര­ള­ത്തി­ലെ പാർ­ട്ടി പക്ഷേ, വാതിൽ കൊ­ട്ടി­യ­ട­ച്ചു. പ്ര­കോ­പ­നം കാർ­ട്ടൂ­ണു­ക­ളെ­ക്കാൾ ഖ­സാ­ക്കാ­യി­രു­ന്നി­രി­ക്ക­ണം. നോ­വ­ലിൽ പച്ച പാ­ല­ക്കാ­ടൻ ഉ­പ­ഭാ­ഷ­യിൽ ആ­യി­രു­ന്നു പൂശൽ. വി­ജ­യ­ന്റെ വ­ര­യ്ക്കു ഇ­തി­ലും മ­യ­മു­ണ്ടു്. ആ­ശ­യ­ത­ല­ത്തി­ലാ­വും വി­മർ­ശം. അതു് താ­ങ്ങാം. ക­റ­ക­ള­ഞ്ഞ പ­രി­ഹാ­സം പാർ­ട്ടി­ക്കു് സ­ഹി­ക്കി­ല്ല. തി­രി­ച്ച­ടി­ക്കാ­നു­ള്ള നർമ്മ ബോധം അത്ര സു­ല­ഭ­വു­മ­ല്ല. പി­ന്നെ, കാർ­ട്ടൂ­ണി­നെ ചീത്ത വി­ളി­ക്കു­ന്ന­ത് അ­ക്കാ­ല­ത്തൊ­രു കു­റ­ച്ചിൽ ആ­യി­രു­ന്നു. അ­പ്പോൾ വിജയൻ തു­ടർ­ന്നെ­ഴു­തി­യ­തി­നെ ചി­ക­ഞ്ഞു­നോ­ക്കി എ­തിർ­ത്തു. അ­ന്ന­ന്നാ­ള­ത്തെ രാ­ഷ്ട്രീ­യ ന്യാ­യം വെ­ച്ചു നോ­ക്കു­മ്പോൾ ചില എ­തിർ­പ്പു­ക­ളിൽ സാം­ഗ­ത്യം ഉ­ണ്ടു്. പാർ­ട്ടി­ക്കാർ മാ­ത്ര­മ­ല്ല, പു­റ­ത്തു­ള്ള ഇ­ട­തു­പ­ക്ഷ­ക്കാ­രും ചി­ല­പ്പോ­ളെ­ങ്കി­ലും വി­യോ­ജി­ച്ചി­ട്ടു­ണ്ടു്. ഇ­തൊ­ക്കെ സ്ഥി­ര­മാ­യി വ­ര­യ്ക്കു­ക­യും രാ­ഷ്ട്രീ­യ കോളം എ­ഴു­തു­ക­യും ചെ­യ്യു­ന്ന ഒരാൾ പ്ര­തീ­ക്ഷി­ക്കേ­ണ്ട­തു് തന്നെ. അ­യി­ത്തം ക­ല്പി­ച്ച­താ­ണു് പാർ­ട്ടി ചെയ്ത ക്രൂ­ര­ത. അ­ടി­സ്ഥാ­ന­പ­ര­മാ­യി മാർ­ക്സി­സ­ത്തി­നു് ചേ­രാ­ത്ത അ­ലി­ഖി­ത ഫ്യൂ­ഡൽ വി­ല­ക്കു്. അതോടെ പാർ­ട്ടി വൃ­ത്ത­ങ്ങ­ളിൽ എ­ന്നെ­ങ്കി­ലും വി­ജ­യ­നെ സൂ­ക്ഷ്മ പാ­രാ­യ­ണം ചെ­യ്യാ­നു­ള്ള സർവ്വ സാ­ദ്ധ്യ­ത­യും പോയി. ഇ­ന്നു് പല കാ­ര­ണ­ങ്ങൾ കൊ­ണ്ടു് വിജയൻ പാർ­ട്ടി­ക്കു് അ­ഭി­മ­തൻ ആ­യി­രി­ക്കു­ന്നു. അല്പം വൈ­കി­പ്പോ­യി. അവകാശ വാ­ദ­വു­മാ­യി മ­റ്റു­ള്ള­വ­രും രം­ഗ­ത്തു­ണ്ടു്. അ­പ്പോൾ അ­ങ്ങേ­രെ വീതം വെ­ക്കേ­ണ്ടി വ­രു­ന്നു. പാ­ല­ക്കാ­ട്ടു് നൂ­റ­ണി­ക്കു് പോ­കു­ന്ന വഴി കോ­ഴി­ക്കാ­ര തെ­രു­വി­ന­ടു­ത്തു് ഏ­താ­ണ്ടു് പ­ത്തു് കൊ­ല്ലം മു­മ്പു് വി­ജ­യ­ന്റെ ഒരു ക്യൂ­ബി­സ്റ്റു സ്മാ­ര­കം പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. തി­ര­ക്കേ­റി­യ റോഡ് ര­ണ്ടാ­യി പി­രി­യു­ന്ന സ്ഥ­ല­ത്താ­ണു് സ്തൂ­പം. അർദ്ധ രാ­ത്രി­ക്കും ഹർ­ത്താൽ ദി­ന­ങ്ങ­ളി­ലും ട്രാ­ഫി­ക് നി­ല­യ്ക്കു­മ്പോ­ളേ ഇതു് ക­ണ്ണിൽ പെടൂ. ആരും ശ്ര­ദ്ധി­ക്കാ­തെ ഇതു് വന്ന പോലെ ഒരു ദിവസം അ­പ്ര­ത്യ­ക്ഷ­മാ­യി. പി­ന്നെ കോ­ട്ട­മൈ­താ­ന­ത്തു് തി­ര­ക്കൊ­ട്ടും കു­റ­വ­ല്ലാ­ത്ത മ­റ്റൊ­രി­ട­ത്തു് പേരു് വെ­ളി­പ്പെ­ടു­ത്താ­തെ ക­ണ്ടാൽ അ­റി­യാ­വു­ന്ന രൂ­പ­ത്തിൽ പു­തി­യൊ­രു പ്ര­തി­മ പൊ­ങ്ങി. ഇ­ന്ത്യ ക­ണ്ടി­ട്ടു­ള്ള ഏ­റ്റ­വും വലിയ വി­ഗ്ര­ഹ­ഭ­ഞ്ജ­ക­രിൽ ഒരാളെ ഇ­ങ്ങ­നെ തന്നെ ആ­ദ­രി­ക്ക­ണം. എ­പ്പോ­ഴോ നല്ല ബു­ദ്ധി തോ­ന്നി പ്ര­തി­മ ത­സ്രാ­ക്കി­ലെ സു­ര­ക്ഷി­ത­ത്വ­ത്തി­ലേ­ക്കു് പ­ലാ­യ­നം ചെ­യ്തു എ­ന്നു് കേൾ­ക്കു­ന്നു.
images/c-08.png
ഗോ­പാ­ല­കൃ­ഷ്ണൻ:
ഭാ­ഷാ­കേ­ര­ളം വി­ജ­യ­നി­ലെ എ­ഴു­ത്തു­കാ­ര­നെ ആ­ഘോ­ഷി­ക്കു­ക­യും ലോ­കോ­ത്ത­ര കാർ­ട്ടൂ­ണി­സ്റ്റി­നെ കാ­ണാ­തെ പോ­വു­ക­യും ചെ­യ്യു­ന്നു എന്ന വ്യ­സ­നം വ്യ­ക്തി­പ­ര­മാ­യി കൊ­ണ്ടു­ന­ട­ക്കു­ന്ന ആ­ളാ­ണു് ഞാൻ. എ­ന്തെ­ങ്കി­ലും പ­റ­യാ­നു­ണ്ടോ?
ഉണ്ണി:
മേൽ പറഞ്ഞ കാ­ര്യ­ങ്ങ­ളു­ടെ തു­ടർ­ച്ച­യാ­യി­ട്ടു പറയാം. കനത്ത മൌ­ന­ത്തിൽ നിൽ­ക്കു­ന്ന പ്ര­തി­മ­യെ നി­ല­നിർ­ത്താൻ വി­ഷ­മ­മി­ല്ല. ക­ല്ലി­നു ജീവൻ വെ­ച്ചാൽ, പേന ക­യ്യിൽ എ­ടു­ത്താൽ വ­ര­ക്കാ­തെ നോ­ക്ക­ണം. എ­ഴു­താൻ അ­നു­വ­ദി­ക്കാം. എ­ഴു­ത്തു എ­ങ്ങി­നെ­യും വ്യ­ഖ്യാ­നി­ച്ചെ­ടു­ക്കാം. കാർ­ട്ടൂൺ തൊ­ണ്ട­യിൽ കു­ടു­ങ്ങും. മ­ര­ണാ­ന­ന്ത­രം വി­ജ­യ­നു് വി­ശ്ര­മം ഇല്ല. സകല സർ­വീ­സ് ച­ട്ട­ങ്ങ­ളും മ­റി­ക­ട­ന്നാ­ണു് മൂ­പ്പ­രെ സാം­സ്ക്കാ­രി­ക കേരളം നി­യ­മി­ച്ചി­രി­ക്കു­ന്ന­തു്. പകൽ നേ­ര­ത്തു് സ­ഖാ­വു്; സ­ന്ധ്യ ക­ഴി­ഞ്ഞാൽ ഭക്തൻ. കാ­വി­യും ചു­വ­പ്പും ചു­വ­പ്പി­നാ­കാ­വു­ന്ന കാ­വി­യും ഒക്കെ തരം പോലെ ക­ണ്ടെ­ത്തി ആ­സ്വ­ദി­ക്കാം. കാർ­ട്ടൂൺ കണ്ടു തു­ട­ങ്ങി­യാൽ ഈ പൊതു സ്വീ­കാ­ര്യ­ത­യി­ലെ വൈ­രു­ദ്ധ്യ­ങ്ങൾ ഒ­ന്നൊ­ന്നാ­യി തെ­ളി­ഞ്ഞു വരും. വാ­യ­ന­ക്കാർ ചോ­ദ്യം ചോ­ദി­ച്ചു തു­ട­ങ്ങും, വി­ജ­യ­നെ പോലെ. ഇ­നി­യ­ങ്ങോ­ട്ടു് കാർ­ട്ടൂ­ണു­കൾ മാ­റ്റി­വെ­ക്കാ­നും വയ്യ. ലോ­ക­ത്തെ­വി­ടെ­യും ഇ­തു­പോ­ലെ ര­ണ്ടു് സർഗ്ഗ മേ­ഖ­ല­ക­ളിൽ പ്ര­തി­ഭ­യു­ള്ള അധികം പേ­രി­ല്ല. മ­ല­യാ­ള­വാ­യ­നാ­ലോ­ക­ത്തി­ന്റെ പു­റ­ത്തു് വി­ജ­യ­നെ എ­ത്തി­ക്കാൻ കാർ­ട്ടൂ­ണു­കൾ വേണം താനും. ഇ­വി­ടെ­യാ­ണു് പ്ര­ശ്നം. ആ കാർ­ട്ടൂ­ണു­കൾ ഇ­വി­ടു­ള്ള­വ­രും കണ്ടു തു­ട­ങ്ങും. വിജയൻ കാർ­ട്ടൂ­ണി­സ്റ്റും കൂടി ആ­ണെ­ന്ന കാ­ര്യം അ­റി­ഞ്ഞു വ­രു­മ്പോൾ വി­ല­യി­രു­ത്ത­ലു­കൾ മാറാം. പ്ര­ത്യേ­കി­ച്ചു വായന തന്നെ മാ­റി­ത്തു­ട­ങ്ങു­ന്ന ഇ­ന്നു്. പഴയ ശുദ്ധ സാ­ഹി­തീ­യ വാ­യ­ന­ക്കാ­രു­ടെ കൂടെ ഇ­പ്പോൾ സി­നി­മാ കാർ­ട്ടൂൺ സാ­ക്ഷ­ര­ത­യു­ള്ള വാ­യ­ന­ക്കാ­രും കയറി വ­രു­ന്നു. അതോടെ വി­ഗ്ര­ഹം ഇ­ള­ക്കി പ്ര­തി­ഷ്ഠി­ക്കേ­ണ്ടി വ­ന്നേ­ക്കാം. ചി­ല­പ്പോൾ പു­നഃ­പ്ര­തി­ഷ്ഠ തന്നെ പ­റ്റാ­തെ­യാ­വും. അ­ന്നാ­യി­രി­ക്കും വി­ജ­യ­ന്റെ വിജയം.
ഇ. പി. ഉണ്ണി
images/E_p_unni.jpg

1954-ൽ പാ­ല­ക്കാ­ട്ടു ജ­നി­ച്ചു. കേരള സർ­വ­ക­ലാ­ശാ­ല­യിൽ നി­ന്നും ഭൗ­തി­ക­ശാ­സ്ത്ര­ത്തിൽ ബി­രു­ദം നേടി. 1973-ൽ ശങ്കർ വാ­രി­ക­യിൽ ഇ. പി. ഉ­ണ്ണി­യു­ടെ ആദ്യ കാർ­ട്ടൂൺ പ്ര­സി­ദ്ധീ­ക­രി­ച്ചു വന്നു. 1977-ൽ ദി ഹി­ന്ദു­വിൽ കാർ­ട്ടൂൺ പ്ര­സി­ദ്ധീ­ക­രി­ച്ചു തു­ട­ങ്ങി. ഈ കാ­ല­യ­ള­വിൽ സൺഡേ ടൈം­സി­ലും ഇ­ക്കോ­ണ­മി­ക് ടൈം­സി­ലും പ്ര­വർ­ത്തി­ച്ചു. ഇ­ന്ത്യൻ എ­ക്സ്പ്ര­സി­ലെ ചീഫ് രാ­ഷ്ട്രീ­യ കാർ­ട്ടൂ­ണി­സ്റ്റാ­ണു്. മലയാള വാ­രി­ക­ക­ളി­ലും മാ­സി­ക­ക­ളി­ലും ഇ. പി. ഉ­ണ്ണി­യു­ടെ കാർ­ട്ടൂ­ണു­കൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

എസ്. ഗോ­പാ­ല­കൃ­ഷ്ണൻ
images/s-gopalakrishanan.jpg

കോ­ട്ട­യം സ്വ­ദേ­ശി. കോ­ട്ട­യം സി. എം. എസ്. കോ­ളേ­ജിൽ നി­ന്നും ഗ­ണി­ത­ശാ­സ്ത്ര ബി­രു­ദ­വും കോ­ഴി­ക്കോ­ട് സർ­വ­ക­ലാ­ശാ­ല­യിൽ നി­ന്നും ത­ത്ത്വ­ചി­ന്ത­യിൽ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദ­വും. ആ­കാ­ശ­വാ­ണി, സ­ഹ­പീ­ഡി­യ എ­ന്നി­വ­യിൽ ദി­ല്ലി­യിൽ ദീർ­ഘ­കാ­ലം പ്ര­വർ­ത്തി­ച്ചു. സ­മ­കാ­ലി­ക മ­ല­യാ­ളം വാ­രി­ക­യിൽ ‘ചെവി ഓർ­ക്കു­മ്പോൾ’ എന്ന സം­ഗീ­ത­സം­ബ­ന്ധി­യാ­യ പം­ക്തി­യും എഴുതി വ­രു­ന്നു.

‘ക­ഥ­പോ­ലെ ചിലതു സം­ഭ­വി­ക്കു­മ്പോൾ’ എന്ന പു­സ്ത­ക­ത്തി­നു് കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി എൻ­ഡോ­വ്മെ­ന്റ് അ­വാർ­ഡ് ല­ഭി­ച്ചു. ഖു­ശ്വ­ന്ത് സി­ങ്ങി­ന്റെ ‘The Train to Pakistan’ മ­ല­യാ­ള­ത്തി­ലേ­ക്കു് വി­വർ­ത്ത­നം ചെ­യ്തു. ഇ­പ്പോൾ യു. എ. ഇ. കേ­ന്ദ്ര­മാ­ക്കി­യു­ള്ള റേ­ഡി­യോ മാം­ഗോ­യിൽ ഹെഡ് പ്രോ­ഗ്രാം ആയി പ്ര­വർ­ത്തി­ക്കു­ന്നു.

(വി­വ­ര­ങ്ങൾ­ക്കു് വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

Colophon

Title: Cartoonum Sthala-​kalavum O V Vijayanil (ml: കാർ­ട്ടൂ­ണും സ്ഥല-​കാലവും ഓ വി വി­ജ­യ­നിൽ).

Author(s): S. Gopalakrishnan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-11.

Deafult language: ml, Malayalam.

Keywords: Interview, S. Gopalakrishnan—E. P. Unny, Cartoonum Sthala-​kalavum O V Vijayanil, എസ്. ഗോ­പാ­ല­കൃ­ഷ്ണൻ—ഇ. പി. ഉണ്ണി, കാർ­ട്ടൂ­ണും സ്ഥല-​കാലവും ഓ വി വി­ജ­യ­നിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Catroon, a catroon by E. P. Unny . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.