SFNസായാഹ്ന ഫൌണ്ടേഷൻ
images/Courbet_Winter.jpg
Winter, a painting by Gustave Courbet (1819–1877).
ഉ­ച്ചാ­ര­ണ­ശീ­ലം: നി­ല­വാ­ര­പ്പെ­ടു­ത്ത­ലും പ്ര­ശ്ന­ങ്ങ­ളും
ടി. ബി. വേ­ണു­ഗോ­പാ­ല­പ്പ­ണി­ക്കർ

മ­ല­യാ­ളി­കൾ എ­ഴു­തും­പോ­ലെ ഉ­ച്ച­രി­ക്കു­ന്ന­വ­രാ­ണെ­ന്നും എല്ലാ ഉ­ച്ചാ­ര­ണ­ത്തി­നും ന­മു­ക്കു് എ­ഴു­ത്തു­ണ്ടു് എ­ന്നും തീരെ തെ­റ്റാ­യ ഒരു ധാരണ പലരും പ­റ­ഞ്ഞു പ­ര­ത്തു­ന്നു­ണ്ടു്. ഇ­ത്ത­രം ഒ­രേർ­പ്പാ­ടു് ഒരു ഭാ­ഷ­യ്ക്കും ഇല്ല, ആ­വ­ശ്യ­വും ഇല്ല. എ­ഴു­തി­ക്ക­ണ്ടാൽ ഉ­ച്ചാ­ര­ണം തി­രി­ച്ച­റി­യ­ണം ഉ­ച്ച­രി­ക്കു­ന്ന­തു കേ­ട്ടാൽ എ­ഴു­താ­നും ആകണം—അ­ത്ര­മ­തി. അ­തി­നെ­ന്തു വേണം? പ്ര­സ­ക്ത­മാ­യ അർ­ഥ­വ്യാ­വർ­ത്ത­ന­ങ്ങൾ എ­ഴു­തി­ക്കാൻ ഒത്ത ലിപി വേണം. പ്ര­സ­ക്ത­മാ­യ അർ­ഥ­വ്യാ­വർ­ത്ത­ന­ങ്ങൾ എ­ഴു­തി­ക്കാ­ട്ടാൻ ലിപി ഇ­ല്ലാ­ത്ത­താ­ണു് ഇം­ഗ്ലീ­ഷി­ലെ എ­ഴു­ത്തു­രീ­തി­യു­ടെ ഒരു കു­ഴ­പ്പം. ഒ­റ്റ­സ്വ­ര­ങ്ങ­ളും ഇ­ര­ട്ട­സ്വ­ര­ങ്ങ­ളും ചേർ­ന്നു് ഇം­ഗ്ലീ­ഷിൽ 20 എ­ണ്ണ­മു­ള്ള­താ­യി ഓ­ക്സ്ഫ­ഡ് ലേ­ണേ­ഴ്സ് ഡി­ക്ഷ­ന­റി പ­റ­യു­ന്നു. ലി­പി­ക­ളോ a, e, i, o, u എ­ന്നു് അ­ഞ്ചെ­ണ്ണം മാ­ത്രം. ആ­വ­ശ്യ­ത്തി­നു് ലി­പി­യി­ല്ലാ­ത്ത­തു­പോ­ലെ വേ­ണ്ട­തി­ലേ­റെ ലി­പി­കൾ ഉ­ണ്ടു­താ­നും. Q എ­പ്പോ­ഴും u ചേർ­ന്നേ വരൂ. Qu എ­ന്ന­തി­നു് ഉ­ച്ചാ­ര­ണം എ­പ്പോ­ഴും kw എന്നു മാ­ത്രം. X എ­ന്ന­തി­നു് ks എ­ന്ന­തി­ന്റെ ഉ­ച്ചാ­ര­ണ­മാ­ണു്. മ­ല­യാ­ള­ത്തി­ലും ഇ­ത്ത­രം കു­ഴ­പ്പ­ങ്ങൾ കു­റ­ഞ്ഞ അളവിൽ ഇ­ല്ലാ­യ്ക­യി­ല്ല. ക­ന്നി­യി­ലെ ന്ന അല്ല കു­ന്നി­യി­ലേ­തി­നു്. ഒരേ ലിപി, രണ്ടു വ്യ­ത്യ­സ്ത­മാ­യ ഉ­ച്ചാ­ര­ണ­വും. ലി­പി­ക്കു­റ­വി­ന്റെ കാ­ര്യം ഇ­ങ്ങ­നെ. ലി­പി­ക്കൂ­ടു­ത­ലി­ന്റെ കാ­ര്യ­മോ? എ­ഴു­തി­ക്കാ­ണി­ക്കു­ന്ന വ്യ­ത്യാ­സ­ങ്ങൾ ഉ­ച്ചാ­ര­ണ­ത്തിൽ വ­രു­ന്നു­ണ്ടോ എന്ന ചോ­ദ്യ­ത്തി­ന്റെ ഉ­ത്ത­ര­ത്തി­ന­നു­സ­രി­ച്ചി­രി­ക്കും ഈ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം. ‘പാ­ഠ­പു­സ്ത­ക­ത്തി­ലെ കഥ’, ‘പാ­ട­പു­സ്ത­ക­ത്തി­ലെ കദ’ ആയാൽ ന­മു­ക്കു് എ­ത്ര­യോ ലി­പി­കൾ അ­നാ­വ­ശ്യ­മാ­ണു് എ­ന്നു­വ­രും. അ­ത്ര­ത്തോ­ളം പോ­കു­ന്നി­ല്ല, ‘പാഠ’വും ‘കഥ’യും ത­ന്നെ­യാ­ണു് എന്നു വ­ന്നാ­ലും പ്ര­ശ്നം തീർ­ന്നി­ല്ല. ഖ-ഘ, ഛ-ഝ, ഠ-ഢ, ഥ-ധ, ഫ-ഭ വ്യാ­വർ­ത്ത­നം മ­ല­യാ­ളി­കൾ­ക്കു് അ­ത്യ­ന്തം പ്ര­യാ­സ­മാ­ണു്. ഇവ ത­മ്മി­ലു­ള്ള അർ­ഥ­വ്യ­ത്യാ­സം കാ­ണി­ക്കു­ന്ന ജോ­ഡി­കൾ തന്നെ വിരളം. ‘പൊരു’ളി­നെ­ക്കു­റി­ക്കു­ന്ന അർ­ത്ഥം, ‘പാതി’ക്കു­ള്ള അർധം ഇ­വ­യാ­ണു് എ­ളു­പ്പം എ­ടു­ത്തു­കാ­ട്ടാ­വു­ന്ന­വ. ഇവ ത­മ്മിൽ ഉ­ച്ചാ­ര­ണ­ത്തിൽ എ­ത്ര­യു­ണ്ടു് വ്യ­ത്യാ­സം? ‘എന്റെ അർ­ധ­സ­മ്മ­തം അവർ അർഥാൽ സ­മ്മ­ത­മാ­യെ­ടു­ത്തു’ എന്ന വാ­ക്യ­ത്തിൽ ഉ­ദ്ദേ­ശി­ച്ച­തെ­ന്തെ­ന്നു് പി­ടി­കി­ട്ടാം. പ­ല­പ്പോ­ഴും എ­ഴു­തി­ക്കാ­ണി­ച്ചാ­ലേ തി­രി­ച്ച­റി­യാൻ പറ്റൂ. ഗ്ര­ന്ഥ­ത്തി­ലെ ‘ന്ഥ’യെ ഗാ­ന്ധി­യി­ലെ ‘ന്ധ’യിൽ നി­ന്നു് എ­ത്ര­പേർ­വ്യാ­വർ­ത്തി­പ്പി­ക്കും? ഇ­ത്ര­പോ­ലും വ്യ­ത്യാ­സ­മി­ല്ല, പാട-​പീഡ ഇ­വ­യി­ലെ ട-ഡ കൾ­ക്കു ത­മ്മിൽ. വെ­വ്വേ­റെ എ­ഴു­ത്തി­ന്നു് ഉ­ച്ചാ­ര­ണ­ത്തിൽ ഏ­കീ­ഭാ­വം വ­രു­ന്നു എ­ന്ന­തി­ന്റെ മ­റു­വ­ശ­മാ­ണു് എ­ഴു­ത്തൊ­ന്നു് ഉ­ച്ചാ­ര­ണം വേറെ എന്ന സ്ഥി­തി. സം­വാ­രം എ­ന്ന­തി­ലെ രണ്ടു ‘മു­റു­ക്ക’ങ്ങ­ളും (അ­നു­സ്വാ­ര­ലി­പി, ‘ ം’) മ­കാ­ര­ത്തെ കു­റി­ക്കു­ന്ന­താ­യി നാം ഗ്ര­ഹി­ക്കു­ന്നു. ഈ ര­ണ്ടു­മ­കാ­ര­ങ്ങ­ളും ത­മ്മിൽ നാം വ്യ­ത്യാ­സ­പ്പെ­ടു­ത്തു­ന്നു. രം എ­ന്ന­തി­ലേ കേവലം ഓ­ഷ്ഠ്യ­മാ­യു­ള്ളൂ, ചു­ണ്ടു­ര­ണ്ടും ചേ­രു­ന്നു­ള്ളൂ. സം എ­ന്ന­തിൽ ദ­ന്ത്യോ­ഷ്ഠ്യ­മാ­യ വ­കാ­ര­ത്തി­നു­മു­മ്പാ­യി നാം മ­കാ­ര­ത്തെ ദ­ന്ത്യോ­ഷ്ഠ്യ­മാ­യു­ച്ച­രി­ക്കും—കീ­ഴ്ച്ചു­ണ്ടു്മേൽ നി­ര­പ്പ­ല്ലിൽ ചേരും. ഈ ഉ­ച്ചാ­ര­ണ­ഭേ­ദം ന­മ്മു­ടെ ശ്ര­ദ്ധ­യിൽ പെ­ട്ടെ­ന്നു വ­രി­ല്ല. അവ ത­മ്മി­ലു­ള്ള വ്യ­ത്യാ­സം അർ­ഥ­വ്യാ­വർ­ത്ത­ക­മ­ല്ല എ­ന്ന­തു തന്നെ കാ­ര്യം. ഇ­ങ്ങ­നെ അർ­ഥ­വ്യാ­വർ­ത്ത­ക­മ­ല്ലാ­ത്ത ഉ­ച്ചാ­ര­ണ­ഭേ­ദ­ങ്ങൾ വേ­റെ­യും പലതും ഉ­ണ്ടു്. കലം-​അകലം ചാരം-​ആചാരം തിരി-​മാതിരി പത്തു്-​ആപത്തു് ഇ­ത്ത­രം ജോ­ഡി­കൾ ശ്ര­ദ്ധി­ച്ചാൽ മ­ന­സ്സി­ലാ­കും സ്വ­ര­ങ്ങ­ളു­ടെ മ­ധ്യ­ത്തിൽ ഉള്ള ക-​ച-ത-പ-കൾ ഗ-​ജ-ദ-ബ-യോടു് അ­ടു­ത്തു നിൽ­ക്കു­ന്നു എ­ന്നു്. സ്വ­ര­മ­ധ്യ­ത്തി­ലെ ക-​ച-ത-പ-കളുടെ മാറിയ ഉ­ച്ചാ­ര­ണം, allophone, മ­റ്റൊ­രു പ്ര­ശ്ന­ത്തി­നു് വഴി വ­യ്ക്കു­ന്നു­ണ്ടു്. മതം-​മദം, ശാപം-​ശാബം ഈ ജോ­ഡി­ക­ളി­ലെ ഒ­ന്നു് മ­റ്റൊ­ന്നിൽ നി­ന്നു നാം എത്ര വ്യാ­വർ­ത്തി­പ്പി­ക്കു­ന്നു? ചി­ല­പ്പോൾ ത-ദ, പ-ബ വ്യ­ത്യാ­സം സ്വ­ര­മ­ധ്യ­ത്തി­ലാ­കു­മ്പോൾ പിൻ­വ­രു­ന്ന അ­കാ­ര­ത്തിൽ പ്ര­തി­ഫ­ലി­ക്കും. മദം, ശാബം എ­ന്നി­വ­യി­ലെ ര­ണ്ടാ­മ­ക്ഷ­ര­ത്തി­ലെ അ­കാ­ര­ത്തി­നു് വി­വാ­രം അല്പം കു­റ­ഞ്ഞു­വ­രും. മതം-​ശാപം ഇവയിൽ അ­ങ്ങ­നെ അ­ല്ല­താ­നും. ത-ദ, പ-ബ വ്യ­ത്യാ­സം തെ­ളി­യു­ന്ന­തു് പിൻ­വ­രു­ന്ന അ­കാ­ര­ത്തി­ലെ അ­ല്പ­മാ­യ വ്യ­ത്യാ­സ­ത്തിൽ ഒ­തു­ങ്ങി­പ്പോ­കും. എ­ന്നാൽ ‘വില മ­തി­ക്ക’ലിൽ ഉള്ള മ­തി­ക്ക­ലും ‘ക­ളി­ച്ചു­മ­ദി­ക്ക’ലിൽ ഉള്ള മ­ദി­ക്ക­ലും ത­മ്മിൽ ഇ­ത്ര­യെ­ങ്കി­ലും വ്യ­ത്യാ­സം നാം ദീ­ക്ഷി­ക്കു­ന്നു­ണ്ടോ?

സൂജി (ഗോ­ത­മ്പു്)-സൂചി ഇവ ത­മ്മി­ലോ?

സ്വ­ര­മ­ധ്യ­ത്തിൽ മ­ല­യാ­ളി­ക­ളും ത­മി­ഴൻ­മാ­രും പൊ­തു­വേ ഖ­ര­ങ്ങ­ളെ (ക-​ച-ട-ത-പ) മൃ­ദു­ക്കൾ (ഗ-​ജ-ഡ-ദ-ബ) ആ­ക്കും എ­ന്ന­തു­പോ­ലെ അ­നു­നാ­സി­ക­ത്തി­നു­ശേ­ഷം ഇവ ത­മ്മിൽ വ്യ­ത്യാ­സം ഇ­ല്ലാ­തി­രി­ക്കും എ­ന്ന­തും വ­സ്തു­ത­യാ­ണു്. കാൾ­ഡ്വെ­ല്ലി­ന­റി­യാ­വു­ന്ന ഈ വ­സ്തു­ത അം­ഗീ­ക­രി­ക്കാൻ ന­മു­ക്കു മ­ടി­യാ­ണു്. പക്ഷേ മ­ന്തു­ള്ള മന്തൻ മ­ന്ദ­ത­യു­ള്ള മന്ദൻ അല്ല എന്നു വ­രു­ത്താൻ മ­ന്ദ­നി­ലെ ന്ദ ‘കുന്ന’നി­പ്പോ­ലെ ന്ന (ദ­ന്ത്യം) ആയി മന്നൻ ആയി മാ­റ്റു­ക പ­തി­വാ­ണു്. അ­ല്ലെ­ങ്കിൽ മ­ന്ദ­നിൽ ര­ണ്ടാ­മ­ക്ഷ­ര­ത്തി­ലെ അ­കാ­ര­ത്തി­ന്റെ വ്യ­ത്യാ­സം വ്യ­ഞ്ജ­ന­ത്തി­ലു­ള്ള വ്യ­ത്യാ­സ­മാ­ണെ­ന്ന­ങ്ങു ന­ടി­ക്കും. ഇ­ന്ദു­മ­തി, ഇ­ന്നു­മ­തി ആ­കാ­തെ­കാ­ക്കു­ന്ന­വർ ന്തു-​ന്ദു വ്യ­ത്യാ­സം എ­ത്ര­ത്തോ­ളം ദീ­ക്ഷി­ക്കും? ‘ഇ­ന്ദു­മ­തി, പ­ന്തു­മ­തി’ എ­ന്നു­ച്ച­രി­ച്ചു നോ­ക്കു­ക.

അ­നു­നാ­സി­കാൽ­പ­രം ഖര-​മൃദുവ്യാവർത്തനം മ­ല­യാ­ളി­കൾ ന­ട­ത്താ­റി­ല്ല എ­ന്ന­തി­ന്നു് പ­രോ­ക്ഷ­മാ­യ തെ­ളി­വു­കൾ ഉ­ണ്ടു്. നാം London ന­ഗ­ര­ത്തി­ന്റെ പേർ ലന്ദൻ എന്നോ ലണ്ഡൻ എന്നോ എ­ഴു­താ­തെ ലണ്ടൻ എ­ന്നെ­ഴു­തു­ന്ന­തു് എ­ന്തു­കൊ­ണ്ടു് എ­ന്നാ­ലോ­ചി­ക്കു­ക. ണ്ട എ­ന്നെ­ഴു­തി­യാൽ ണ്ഡ എ­ന്നു­ച്ച­രി­ക്കു­ന്ന­തു­കൊ­ണ്ട­ല്ലേ ഈ ശീലം? മ­ല­യാ­ളി­യു­ടെ എ­ഴു­ത്തു­ശീ­ല­ത്തിൽ engineer ഒ­രി­ക്ക­ലും എ­ഞ്ജി­നീ­യർ അല്ല, എ­ഞ്ചി­നീ­യർ ആണു്. -​mp-ഉള്ള stamp ഉം -mb- ഉള്ള number ഉം നാം മ്പ എന്ന ലിപി ഉ­പ­യോ­ഗി­ച്ചെ­ഴു­തും ‘സ്റ്റാ­മ്പ്,’ ‘നമ്പർ’ എ­ന്നു്. ഇ­തി­നർ­ഥം ഇ­ത്ര­മാ­ത്രം: -mp-: -mb- വ്യാ­വർ­ത്ത­നം ന­മു­ക്കു് ഇല്ല. സാ­മാ­ന്യ­മാ­യി പ­റ­ഞ്ഞാൽ അ­നു­നാ­സ­ത്തി­നു­ശേ­ഷം ഖര-​മൃദുവ്യാവർത്തനമില്ലാ മൃദു (നാദി-​സ്പൃഷ്ടം) മാ­ത്ര­മേ ഉള്ളൂ.

മ­ല­യാ­ളി ഇം­ഗ്ലീ­ഷ് ഉ­ച്ച­രി­ക്കു­ന്ന­തും മ­ല­യാ­ളം ഉ­ച്ച­രി­ക്കു­ന്ന­തി­ന്റെ ഈ പൊ­തു­ശീ­ലം മി­ക്ക­വാ­റും ദീ­ക്ഷി­ച്ചു­കൊ­ണ്ടു തന്നെ. നാം പ­ഠി­ക്കു­ന്ന മ­റ്റെ­ല്ലാ­ഭാ­ഷ­ക­ളി­ലേ­ക്കും ഇ­തു­വ്യാ­പി­പ്പി­ക്കും. മ­ല­യാ­ളി ഇം­ഗ്ലീ­ഷ് പ­റ­യു­ന്ന­തു­പോ­ലെ സം­സ്കൃ­തം പ­റ­യു­ന്ന­തും ഈ ശീ­ലം­വ­ച്ചു­ത­ന്നെ, വേദം ഉ­ച്ച­രി­ക്കു­ന്ന­തും.

ഇ­ത്ര­യും­‌ പ­റ­ഞ്ഞ­തു­കൊ­ണ്ടു് ഉ­ച്ചാ­ര­ണ­ത്തിൽ നി­ല­വാ­ര­പ്പെ­ടു­ത്തൽ ആ­വ­ശ്യ­മി­ല്ല എന്ന പ­ക്ഷ­മാ­ണു് ഈ ലേ­ഖ­ക­നു് എന്നു ധ­രി­ക്കാ­തി­രി­ക്കാൻ അ­പേ­ക്ഷ.

നി­ല­വാ­ര­പ്പെ­ടു­ത്ത­ലാ­ണു് വിഷയം, തെ­റ്റു തി­രു­ത്ത­ല­ല്ല. ഈ ശ്രമം ത­ന്നെ­യും വാ­മൊ­ഴി­യു­ടെ സ്വാ­ച്ഛ­ന്ദ്യ­ത്തി­നു നേരെ ന­ട­ത്തു­ന്ന അ­ത്യാ­ചാ­രാ­മാ­യി ധ­രി­ച്ചു പോകാം. അ­തു­കൊ­ണ്ടു് ഉ­റ­പ്പി­ച്ചു പ­റ­യ­ട്ടെ, വി­ശേ­ഷ­വ്യ­വ­ഹാ­ര­മാ­ണു് രംഗം. വ്യാ­ക­ര­ണ­സാ­ധു­ത എ­ന്ന­തു മ­റ്റൊ­രു വി­ഷ­യ­മാ­ണു്. വി­ശേ­ഷ­വ്യ­വ­ഹാ­ര­ത്തിൽ എ­ത്ര­ത്തോ­ളം വ്യാ­വർ­ത്ത­നം ദീ­ക്ഷി­ക്കേ­ണ്ട­തു­ണ്ടു്, എ­ത്ര­ത്തോ­ളം സ്വാ­ത­ന്ത്ര്യം അ­നു­വ­ദി­ക്കാ­വു­ന്ന­താ­ണു് എ­ന്ന­തു­മാ­ത്രം. ആ­സൂ­ത്രി­ത­മാ­യ ഏ­കീ­ക­ര­ണ­ത്തി­ന­പ്പു­റം വൈ­വി­ധ്യ­ങ്ങൾ നി­ല­നി­ന്നു കൊ­ള്ളും.

വി­ശേ­ഷ­വ്യ­വ­ഹാ­ര­ത്തി­ലും മാ­റ്റം വരുക ത­ന്നെ­ചെ­യ്യും. ‘മാ­ങ്ക­നി’യും ‘മാ­മ്പൂ’വും ഇ­രി­ക്കെ­ത്ത­ന്നെ മാ­ങ്കാ­യ് മാറി മാ­ങ്ങ­യാ­യ­തോർ­ക്കു­ക. അ­ന്നു­പ­ലർ­ക്കും ഹിതം മാ­ങ്കാ­യ് ആ­യി­രു­ന്നി­ട്ടും അ­ന്ന­ത്തെ വി­ശേ­ഷ­വ്യ­വ­ഹാ­ര­ത്തെ നി­യ­ന്ത്രി­ക്കു­ന്ന ഭാ­ഷ­ക­സ­മൂ­ഹ­ഗ­ണം അം­ഗീ­ക­രി­ച്ച­മാ­റ്റം ന­ട­പ്പി­ലാ­യി. ഭാ­ഷാ­സൂ­ത്ര­കർ വി­ശേ­ഷ­വ്യ­വ­ഹാ­ര­ത്തി­ലേ­ക്കാ­യി രൂ­പ­ങ്ങൾ തി­ര­ഞ്ഞെ­ടു­ക്കും. അ­വ­യു­ടെ ല­ക്ഷ­ണം വി­വ­രി­ക്ക­യും ചെ­യ്യും. ഭാഷ ചി­ല­പ്പോ­ഴൊ­ക്കെ ഇ­തി­ന്നു വ­ഴ­ങ്ങി­നിൽ­ക്കാ­തെ കു­ത­റി­പ്പോ­കും. ന­മ്മു­ടെ ആ­ദ്യ­കാ­ല­ത്തെ ഭാ­ഷാ­സൂ­ത്ര­ക­നാ­യ ലീ­ലാ­തി­ല­ക­കാ­രൻ ഇ­ര­ണ്ടി­ലെ ആ­ദ്യ­ത്തെ ‘ഇ’ വി­ട്ടു് ര­ണ്ടു് ആ­ക്ക­രു­തെ­ന്നു വി­ധി­ച്ചു. അ­ങ്ങ­നെ ചെ­യ്യു­ന്ന­തു് ‘ഒ­രു­ത്തി’ എന്നു വേ­ണ്ട­തു് ‘രു­ത്തി’ എ­ന്നാ­ക്കും പോ­ലെ­യാ­ണെ­ന്നു­വാ­ദി­ച്ചു. ക്ര­മി­ക­ത­യും യു­ക്തി­ഭ­ദ്ര­ത­യു­മാ­ണു് ഭാ­ഷാ­സൂ­ത്ര­ക­നാ­യ വൈ­യാ­ക­ര­ണ­ന്റെ താൽ­പ­ര്യ­വി­ഷ­യ­ങ്ങൾ. അവ ക­ണ­ക്കി­ലെ­ടു­ത്താൽ ലീ­ലാ­തി­ല­ക­വൃ­ത്തി­ക്കാ­ര­ന്റെ വാദം ശ­രി­യാ­ണു്. ഒ­രു­ത്തി­യിൽ പ്ര­കൃ­തി ഒരു്, ഇ­ര­ണ്ടിൽ ‘ഇരു്’ എ­ന്നും. ഇ­തി­ന്റെ സാ­ന്നി­ധ്യം കാണുക: ഇ­ര­ട്ടി, ഇ­രു­പ­തു്, ഇ­രു­ന്നൂ­റു്. ദീർ­ഘ­സ്വ­ര­ത്തോ­ടെ ഈ(രി)ര­ണ്ടു്, ഈ­രാ­യി­രം, ഈ­രാ­റു്… എ­ന്നും മ­റ്റും. ക്രമം, യു­ക്തി ഇവ വി­ട്ടു് ഭാ­ഷ­ക­ശീ­ലം ര­ണ്ടു് എ­ന്ന­തിൽ ഉ­റ­ച്ചു. ഇ­ര­ണ്ടു് അ­ന്യ­മാ­യി. പോയ വഴിയേ തെ­ളി­ക്ക­യേ വൈ­യാ­ക­ര­ണ­ന്നു ത­ര­മു­ള്ളൂ. തോ­റ്റു­പോ­കു­മെ­ന്ന­റി­ഞ്ഞി­ട്ടും പ­ണി­പ്പെ­ടേ­ണ്ടി വ­രു­ന്ന ആ­ളാ­ണു് ഒരു നി­ല­യ്ക്ക് ഭാ­ഷാ­സൂ­ത്ര­കൻ. വ്യ­തി­യാ­ന­ങ്ങൾ­ക്കും വൈ­വി­ധ്യ­ങ്ങൾ­ക്കും അ­പ്പു­റ­ത്തു­ള്ള ഏ­കീ­ക­ര­ണ­ത്തി­നു വേ­ണ്ടി­യാ­ണ­ല്ലോ അ­യ്യാ­ളു­ടെ പ­രി­ശ്ര­മ­മ­ത്ര­യും.

ഏ­കീ­ക­ര­ണ­ത്തി­നു­ള്ള ശ്രമം ആ­സൂ­ത്ര­ക­ന്റെ മാ­ത്രം ബ­ദ്ധ­പ്പാ­ടാ­ണോ? അല്ല. ഭാഷകർ അ­റി­ഞ്ഞും അ­റി­യാ­തെ­യും ഇതിൽ പ­ങ്കു­ചേ­രു­ന്നു­ണ്ടു്. അ­ടു­ത്ത ജി­ല്ല­യിൽ എ­ത്തി­ച്ചേർ­ന്നാൽ­പ്പോ­ലും നാം ഭാ­ഷ­ണ­ത്തിൽ ചില ഒ­ത്തു­തീർ­പ്പും ക്ര­മ­പ്പെ­ടു­ത്ത­ലും സ­ഭ്യ­പ്പെ­ടു­ത്ത­ലും ന­ട­ത്താൻ ഒ­രു­ക്ക­മാ­കും. ‘യ്ക്ക് ശ്ശ­ല്യ’ മാ­റ്റി ‘എ­നി­ക്ക­റി­യി­ല്ല’ എ­ന്നും ‘ച്ചു­മാ­ണ്ട’ മാ­റ്റി ‘എ­നി­ക്കു­വേ­ണ്ട’ എ­ന്നാ­ക്കാ­നും ഒ­രാ­ളും മ­ടി­ക്കാ­റി­ല്ല. മാ­ന്യ­ത­യ്ക്കാ­യി­ട്ടു­മാ­ത്ര­മ­ല്ല, കാ­ര്യം തി­രി­യാ­നും. പ­രി­ഷ്ക്ക­ര­ണം സ്വീ­കാ­ര്യ­ത­യ്ക്കു­ള്ള ശ്ര­മ­മാ­ണു്. ക­ടും­പി­ടി­ത്ത­മ­ല്ലാ വ­ഴ­ക്ക­മാ­ണാ­വ­ശ്യം. ശാ­ഠ്യ­മ­ല്ലാ­യു­ക്തി­യാ­ണു് വേ­ണ്ട­തു്. ഏ­തു­പ്രാ­ദേ­ശി­ക­വും ഏ­തു­സാ­മൂ­ഹി­ക­വൈ­വി­ധ്യ­വും തു­ല്യം സാ­ധു­വാ­യി­രി­ക്കെ ആ­സൂ­ത്ര­ക­ന്റെ വിഷയം സാ­ധു­ത­യ­ല്ല, ഏ­കീ­ക­ര­ണ­മാ­ണു്. ഭാ­ഷ­യു­ടെ സാ­മാ­ന്യ­സ്വ­ഭാ­വ­ത്തി­ന്നു് നി­ര­ക്കാ­യ്ക­യാ­ണു് അ­സാ­ധു­ത. സാധുത-​അസാധുത എന്ന വ­ക­തി­രി­വു് ആ­വ­ശ്യം ത­ന്നെ­യാ­ണു്. വ്യാ­ക­ര­ണ­സാ­ധു­ത ഭാ­ഷാ­ശാ­സ്ത്ര­ത്തി­ന്റെ പ­രി­ഗ­ണ­നാ­വി­ഷ­യ­വു­മാ­ണു്.

നി­ല­വാ­ര­പ്പെ­ടു­ത്തൽ, പ­രി­ഷ്ക്ക­ര­ണം എ­ന്ന­തി­ന്നു് ഏ­കീ­ക­ര­ണ­പ­രി­ശ്ര­മം എ­ന്നാ­ണാർ­ഥം. വിഷം/വെഷം എ­ന്ന­തു് വെശം, ബെസം… എ­ന്നൊ­ക്കെ ഉ­പ­യോ­ഗി­ക്കു­ന്ന­വർ ഉ­ണ്ടു്. ഈ വൈ­വി­ധ്യ­ങ്ങൾ ഇ­രി­ക്കെ­ത്ത­ന്നെ പൊ­തു­വാ­മൊ­ഴി­യിൽ വെഷം എ­ന്നും ഔ­പ­ചാ­രി­ക­ഭാ­ഷ­ണ­ത്തിൽ വിഷം എ­ന്നും കൈ­ക്കൊ­ള്ളു­ന്നു. ഇതിൽ ആർ­ക്കാ­നും വി­ഷ­മ­മു­ണ്ടോ? ശ-ഷ-സ മാ­റി­മ­റി­യു­ന്ന വാ­മൊ­ഴി­ക­ളെ നി­ല­നി­റു­ത്തി­ക്കൊ­ണ്ടു­ത­ന്നെ അ­വ­യു­ടെ വ്യാ­വർ­ത്ത­നം ദീ­ക്ഷി­ക്കു­ന്ന വി­ശേ­ഷ­വ്യ­വ­ഹാ­രം നാം പ­രി­ഗ­ണി­ക്കേ­ണ്ട­തു­ണ്ടു്. സകലം, ശ­ക­ല­മാ­യാൽ പോ­ര­ല്ലോ. സ­വി­ശേ­ഷ­വും സു­വി­ശേ­ഷ­വും ന­മു­ക്കാ­വ­ശ്യ­മു­ണ്ടു്. ഇ­തി­നർ­ഥം വാ­മൊ­ഴി­കൾ തി­രു­ത്ത­ണ­മെ­ന്ന­ല്ല. ‘വ­ട­ക്കേ­മാ­ളി­ക­യ്ക്കൽ’ എ­ന്നു് ബ­ഡ­ക്കേ­മാ­ളി­യേ­ക്ക­ലെ­ന്ന വീ­ട്ടു­പേ­രോ ‘വി­ളാ­ക­യിൽ’ എ­ന്നു് ബ്ലാ­ഹേ­ക്കാ­രോ തി­രു­ത്താൻ ത­യാ­റാ­വു­ക­യു­മി­ല്ല, വേ­ണ്ട­താ­നും.

ശ-ഷ-സ വ്യാ­വർ­ത്ത­നം, വ-ബ വ്യാ­വർ­ത്ത­നം ഇ­വ­പോ­ലെ­യാ­ണു് യ-ഴ വ്യാ­വർ­ത്ത­ന­വും. ‘മ­ഴ­പെ­യ്തു മയം വന്ന മണ്ണി’നെ­പ്പ­റ്റി ചി­ല­പ്പോൾ പ­റ­യേ­ണ്ടി­വ­രും. വാ­മൊ­ഴി­ക­ളിൽ മയ എ­ന്നും മയം എ­ന്നും പ­ല­പ്പോ­ഴും മ­തി­യാ­കാം. ഈ വ്യാ­വർ­ത്ത­ന­യു­ക്തി ക-​ച-ട-ത-പ ഇവയും ഖ-​ഛ-ഠ-ഥ-ഫ ഇവയും ത­മ്മി­ലു­ള്ള വ്യാ­വർ­ത്ത­ന­വും ത­മ്മിൽ ആ­വ­ശ്യ­മാ­ണോ? ഗ-​ജ-ഡ-ദ-ബ എ­ന്നി­വ­യെ ഘ-​ഝ-ഢ-ധ-ഭ എ­ന്നി­വ­യിൽ നി­ന്നു വേ­റു­തി­രി­ക്കേ­ണ്ട­തു­ണ്ടോ? ഇ­ത്ത­രം അല്പപ്രാണ-​മഹാപ്രാണവ്യാവർത്തനം ഇ­ല്ലെ­ങ്കിൽ വീ­തി­യും വീ­ഥി­യും ഒ­ന്നാ­കും. മ­ദ്യ­വും മ­ധ്യ­വും ഒരേ ഉ­ച്ചാ­ര­ണ­മാ­കും. അ­പ്പോൾ അർ­ഥ­വ്യ­ത്യാ­സം എ­ഴു­തി­മാ­ത്രം കാ­ണി­ക്ക­ണം എന്ന നി­ല­വ­രും. വ്യ­ത്യ­സ്ത­പ­ദ­ങ്ങ­ളു­ടെ സ­മോ­ച്ചാ­ര­ണ­ത്വം (homonymy) ഇം­ഗ്ലീ­ഷി­ലെ സ്പെ­ല്ലി­ങ് വ്യ­വ­സ്ഥ­യു­ടെ ഒരു ദുർ­ഘ­ട­മാ­ണു്.

write, right, rite (1)

peace, piece (2)

flower, flour (3)

ഇവ കാണുക. ഇ­ത്ത­രം ദുർ­ഘ­ട­ത്തിൽ­പ്പെ­ട­ലാ­ണോ അതോ ഇവ ത­മ്മിൽ വ­ല്ല­വ­ണ്ണ­വും വ്യാ­വർ­ത്തി­പ്പി­ക്ക­യാ­ണോ ന­ല്ല­തു്? ഉ­ത്ത­രം ഭാ­വി­ത­ല­മു­റ തീർ­മാ­നി­ച്ചു കൊ­ള്ള­ട്ടെ.

നി­ല­വാ­ര­പ്പെ­ടു­ത്ത­ലിൽ ചില ക്ലേ­ശ­ങ്ങൾ സ­ഹി­ക്കേ­ണ്ടി­വ­രും. ആ­സൂ­ത്ര­ണം ക്ലേ­ശ­മി­ല്ലാ­തെ പ­റ്റു­മോ?

ഈ ലേ­ഖ­ന­ത്തി­ലെ ര­ണ്ടു­കാ­ര്യ­ങ്ങൾ എ­ടു­ത്തു­പ­റ­യ­ട്ടെ: മ­ല­യാ­ള­ത്തി­ലെ ലി­പി­വി­ന്യാ­സ­ത്തി­ലും സ്പെ­ല്ലി­ങ് പ്ര­ശ്ന­മു­ണ്ടു്. എ­ഴു­ത്തി­ലെ­ന്ന പോലെ ഉ­ച്ചാ­ര­ണ­ത്തി­ലും മാ­ന­കീ­ക­ര­ണ­ത്തി­നു സാം­ഗ­ത്യ­മു­ണ്ടു്.

പ­രി­ശി­ഷ്ടം:

ഫലം, കഫം ഇ­വ­യി­ലെ f-​ഉച്ചാരണം:

ഫലം, കഫം ഇ­വ­യി­ലെ ‘ഫ’ എന്ന ലിപി തന്നെ നാം ഫീസും ഫൈ­സ­ലും ജോ­സ­ഫും എ­ഴു­താൻ ഉ­പ­യോ­ഗി­ക്കു­ന്നു. ഈ രീതി ഇ­ന്ത്യ­യി­ലെ വി­വി­ധ­ലി­പി­ക­ളിൽ പ­തി­വാ­ണു്. അ­തു­കൊ­ണ്ടു് ഈ കു­ഴ­ച്ചിൽ മ­റാ­ഠി­യി­ലും ഗു­ജ­റാ­ത്തി­യി­ലും ഹി­ന്ദി­യി­ലും ഉ­ണ്ടു്. നാഗരി ലി­പി­യിൽ ‘f’ കാ­ണി­ക്കാൻ ലി­പി­ക്ക­ടി­യിൽ കു­ത്തി­ടു­ന്ന ഏർ­പ്പാ­ടു­ണ്ടു്. അ­ത­ങ്ങ­നെ സാർ­വ­ത്രി­ക­മ­ല്ല എ­ന്നു­മാ­ത്രം.

മ­ല­യാ­ള­ത്തിൽ തൽ­ഭ­വ­രൂ­പീ­ക­ര­ണ­ത്തിൽ സം­സ്കൃ­ത­ത്തിൽ നി­ന്നു­വ­ന്ന പ­ദ­ങ്ങ­ളി­ലെ ഫയും മറ്റു ഭാ­ഷ­ക­ളിൽ­നി­ന്നു­വ­ന്ന f ഉം ഒ­രു­പോ­ലെ പ ആ­യി­ത്തീ­രും. ഫലക-​പലക; ഫലാഹാരം-​പലഹാരം; fees-​പീസ്; coffee-​കാപ്പി; എസ്തഫാനോസ്-​എത്തേപ്പാൻ.

മ­ല­യാ­ളി­കൾ പലരും ‘ഘർ’ എന്ന ഹി­ന്ദി വാ­ക്ക് ‘ഗർ’ എ­ന്നു് അ­ല്പ­പ്രാ­ണ­മാ­യോ ‘ഖർ’ എ­ന്നു് ശ്വാ­സി­യാ­യോ ഉ­ച്ച­രി­ക്കു­ന്ന­തി­നെ­പ്പ­റ്റി പ­രി­ഹാ­സ­മു­തിർ­ക്കു­ന്ന ഒരു ഗു­ജ­റാ­ത്തി എ­നി­ക്കു് സു­ഹൃ­ത്താ­യു­ണ്ടു്. ഗർ ‘വിഷ’മാ­ണെ­ന്നും ഖർ ‘കഴുത’യാ­ണെ­ന്നും പ­റ­ഞ്ഞാ­ണു് പ­രി­ഹാ­സം. പക്ഷേ അയാൾ ഫൽ എ­ന്ന­തു് f ആയേ ഉ­ച്ച­രി­ക്കൂ!

ഫലം, ഫീസ് ഇ­വ­യി­ലെ ‘ഫ’ വ്യ­ത്യ­സ്ത­മാ­യ ഉ­ച്ചാ­ര­ണ­ത്തെ കു­റി­ക്കു­ന്നു എന്നു ശീ­ലി­ക്കു­ന്ന­തു് sch എന്ന വ്യ­ഞ്ജ­ന­ചി­ഹ്ന­ങ്ങൾ school ൽ ഒരു മ­ട്ടിൽ, schedule ൽ മ­റ്റൊ­രു­മ­ട്ടിൽ എന്നു ശീ­ലി­ക്കും­പോ­ലെ­യാ­ണു് (അ­മേ­രി­ക്ക­യിൽ, ബ്രി­ട്ട­ണിൽ). ഫ­ല­ത്തിൽ f അ­ല്ലെ­ന്നു തി­രി­ച്ച­റി­ഞ്ഞാ­ലും മറവി വന്നു കൂടാം. പ-ഫ എന്ന ക്രമം ക-ഖ, ച-ഛ, ട-ഠ, ത-ഥ പോ­ലെ­യാ­ണെ­ന്ന­തു സത്യം. f അ­ല്ലെ­ന്ന­വാ­ദ­ത്തി­നി­തു് സാധകം തന്നെ. ഭാ­ഷാ­മാ­റ്റം ഇ­തൊ­ന്നും ഗ­ണി­ച്ചു­കൊ­ള്ള­ണ­മെ­ന്നി­ല്ല. ഴ-ള ക­ന്ന­ഡ­ത്തിൽ വെ­വ്വേ­റെ എ­ഴു­തി­യി­രു­ന്നു. ഇവ ഉ­ച്ചാ­ര­ണ­ത്തിൽ അ­ഭേ­ദ­മാ­യി­ത്തു­ട­ങ്ങി­യ­കാ­ല­ത്തു­ത­ന്നെ വ്യാ­ക­ര­ണ­കാ­രൻ­മാർ താ­ക്കീ­തു­ചെ­യ്തി­രു­ന്നു. ഇവ ത­മ്മിൽ പ്രാ­സ­ദീ­ക്ഷ­യും പാ­ടി­ല്ലെ­ന്നു വി­ധി­ച്ചു. എ­ന്നാൽ ഇ­ത്ത­രം നിർ­ദ്ദേ­ശ­ങ്ങൾ ക­ന്ന­ഡ­ഭാ­ഷ വി­ഗ­ണി­ച്ചു ക­ള­ഞ്ഞു.

ലിപി ഉ­ച്ചാ­ര­ണ­ത്തെ പി­ടി­ച്ചു ന­ട­ത്തു­ക എ­ന്ന­തു് സാ­ക്ഷ­ര­സ­മൂ­ഹ­ത്തി­ന്റെ ഒരു ‘ശാപം’ തന്നെ. ഇം­ഗ്ലീ­ഷിൽ ഇ­തി­ന്നു് എ­ത്ര­യോ ഉ­ദാ­ഹ­ര­ണ­ങ്ങൾ കാണാം. ‘ഹ്രി­സ്തു്’ എന്ന മ­ട്ടിൽ ഉ­ച്ച­രി­ക്കാ­നാ­ണു് Christ എന്ന സ്പെ­ല്ലി­ങ്. അതു് ഇം­ഗ്ലീ­ഷ് ‘ക്രൈ­സ്റ്റ്’ ആയി. Michael ‘മി­ഹാ­യേൽ’ ആ­യി­രു­ന്നു. അതു ‘മൈ­ക്കൾ’ ആയി. Rachael ‘റാ­ഹേ­ലി’ന്റെ എ­ഴു­ത്താ­ണു്. ch-​ന്റെ ഉ­ച്ചാ­ര­ണം ഉ­ദ്ദേ­ശി­ച്ച­തു് ഇ­ങ്ങ­നെ­യെ­ന്ന­തു് മ­റ­ന്നാ­ണു് ‘റെ­യ്ചൽ’ എന്നു മാ­റി­യ­തു്. ചീന എ­ന്നു­ച്ച­രി­ക്കാൻ china എന്നു ലി­പി­വി­ന്യാ­സം. അതു ചൈ­ന­യെ­ന്നാ­യി. ഇം­ഗ്ലീ­ഷിൽ വാ­ലിൽ­ത്തൂ­ങ്ങി ന­മു­ക്കും ‘മൈ­ക്കി­ളും’ ‘റേ­യ്ച്ച­ലും’ ‘ചൈന’യും കി­ട്ടി. മി­ഹാ­യേ­ലും റാ­ഹേ­ലും ചീ­ന­യും ന­മു­ക്ക­റി­യാ­യ്ക­യി­ല്ല.

ന­ന്ദി­യോ ന­ന്നി­യോ?

ശു­ദ്ധി­ശാ­ഠ്യ­മു­ള്ള­വർ ച­ന്ദ­നം, നിന്ദ… ഇ­വ­പോ­ലെ സം­സ്കൃ­ത­മാ­ണു് നന്ദി എന്നു കരുതി ആ പദം കു­ന്നി­പോ­ലെ ഉ­ച്ച­രി­ക്കു­ന്ന­തു തി­രു­ത്തും. എ­ന്നാൽ ‘കൃ­ത­ജ്ഞ’താർ­ഥ­ക­മാ­യി സം­സ്കൃ­ത­ത്തിൽ നന്ദി ഇല്ല. അവിടെ അതു് ‘സ­ന്തോ­ഷാ’ർഥകം മാ­ത്രം. ക­ന്നി­യി­ലും കു­ന്നി­യി­ലു­മു­ള്ള വ്യ­ത്യ­സ്ത­മാ­യ ഉ­ച്ചാ­ര­ണ­ത്തി­നു് ലി­പി­ഭേ­ദ­മി­ല്ലാ­ത്ത കു­ഴ­പ്പം കാരണം കു­ന്ദം­കു­ളം എന്ന മ­ട്ടിൽ പ­രി­ഷ്ക്ക­ര­ണം ന­ട­ത്തി­യ­തു മാ­ത്ര­മാ­ണു് നന്ദി. അതിൽ ഇ­ര­ട്ടി­ച്ച ദ­ന്ത്യാ­നു­നാ­സി­ക­ത്തി­നേ ച­രി­ത്ര­സാ­ധു­ത­യു­ള്ളൂ. ഫലം f ചേർ­ത്തു­ച്ച­രി­ക്കും­പോ­ലെ­യാ­ണു് നിന്ദ പോലെ നന്ദി ഉ­ച്ച­രി­ക്കു­ന്ന­തു്!

വെ­ളു­ത്ത­രേ­ഫം/ക­റു­ത്ത­രേ­ഫം

ഉ­ത്ത­ര­കേ­ര­ള­ത്തിൽ ഒ­ഴി­ച്ചു് മറ്റു പ്ര­ദേ­ശ­ങ്ങ­ളി­ലെ മ­ല­യാ­ളി­കൾ ഗ്രാ­മം, ച­ന്ദ്രൻ, ബ്രാ­ഹ്മ­ണൻ… എ­ന്നി­ങ്ങ­നെ രേഫം പിൻ­വ­രു­ന്ന കൂ­ട്ട­ക്ഷ­ര­ങ്ങ­ളിൽ ആവർണം ര് പോലെ ഉ­ച്ച­രി­ക്കും. ഇ­തു­വെ­ളു­ത്ത­രേ­ഫം. എ­ന്നാൽ ക്രമം, മ­ന്ത്രം, പ്രാ­ണി… എ­ന്നി­ങ്ങ­നെ­യു­ള്ള­വ­യിൽ റ് പോലെ ഉ­ച്ച­രി­ക്കും. ഇതു ക­റു­ത്ത രേഫം. രേഫം എ­വി­ട­ങ്ങ­ളിൽ വെ­ളു­ത്തി­രി­ക്കും എ­വി­ട­ങ്ങ­ളിൽ ക­റു­ത്തി­രി­ക്കും എന്ന നിയമം തൽ­ക്കാ­ലം വിടുക. ഈ വ്യ­തി­യാ­ന­ത്തി­ന്റെ ചില സ്വ­ഭാ­വ­ങ്ങ­ളിൽ ശ്ര­ദ്ധി­ക്കു­ക. ആദ്യം ശ്ര­ദ്ധി­ക്കേ­ണ്ട ഒരു കാ­ര്യം രേ­ഫ­ത്തി­ന്റെ വെ­ളു­പ്പും ക­റു­പ്പും പ്രാ­ചീ­ന­വി­വ­ര­ണ­ങ്ങ­ളിൽ ഉണ്ടോ എന്ന കാ­ര്യ­മാ­ണു്. ഇ­ന്നു­കി­ട്ടു­ന്ന ശി­ക്ഷാ­ഗ്ര­ന്ഥ­ങ്ങ­ളി­ലോ പ്രാ­തി­ശാ­ഖ്യ­ങ്ങ­ളി­ലോ ഇ­ത്ത­രം ഒരു വേ­റു­പാ­ടി­ന്റെ കഥ പ­റ­യു­ന്ന­തേ ഇല്ല. രേ­ഫ­ത്തി­ന്റെ ‘സ്ഥാ­നം’ വർ­ത്സ­മാ­ണെ­ന്നു ചിലർ പ­റ­യു­ന്നു. ചി­ലർ­ക്ക­തു മൂർ­ധാ­വാ­ണു്. മൂർ­ധ­ന്യാ­ദേ­ശ­ത്തി­നു കാ­ര­ണ­മാ­യി­ത്തീ­രു­ന്നു­മു­ണ്ടു്. ഉ­ച്ചാ­ര­ണ‘രീതി’യെ­ക്കു­റി­ച്ചു­ള്ള വി­ശ­ദീ­ക­ര­ണം തൈ­ത്തി­രീ­യ­പ്രാ­തി­ശാ­ഖ്യ­ത്തി­ന്റെ ത്രി­ഭാ­ഷ്യ­ര­ത്നം വ്യാ­ഖ്യാ­ന­ത്തിൽ നി­ന്നാ­ണു് കി­ട്ടു­ന്ന­തു്. തു­ണി­യും മ­റ്റും വ­ലി­ച്ചു­കീ­റു­മ്പോ­ഴ­ത്തെ ഒ­ച്ച­യ്ക്കു­തു­ല്യ­മാ­ണു് എ­ന്നാ­ണ­വി­ടെ പ­റ­യു­ന്ന­തു്. ‘രി­ഫ്യ­തേ, വിപാടയതേ-​വസ്ത്രാദിധ്വനിവദുച്ചാര്യതേ’ എ­ന്നു്. ഇ­തു­പ­രി­ശോ­ധി­ച്ചാൽ രേ­ഫ­ത്തി­ന്റെ ഉ­ച്ചാ­ര­ണം ര് എ­ന്ന­തി­നേ­ക്കാൾ റ് എ­ന്ന­തി­നു നി­ര­ക്കും എന്നു വ്യ­ക്ത­മാ­ക്കും. കേ­ര­ളീ­യ­പാ­ര­മ്പ­ര്യ­ത്തിൽ, പണ്ടോ ഇ­പ്പോ­ഴോ സം­സ്കൃ­തോ­ച്ചാ­ര­ണ­ത്തിൽ മ­റ്റെ­ങ്ങു­മി­ല്ലാ­ത്ത സാ­ഹ­ച­ര്യ­നി­ഷ്ഠ­മാ­യ ഒരു ഉ­ച്ചാ­ര­ണ­ഭേ­ദം ന­മ്മു­ടെ ര-റ മ­ട്ടിൽ നാം പ്ര­ക്ഷേ­പി­ച്ച­തു മാ­ത്ര­മാ­ണു് രേ­ഫ­ത്തി­ലെ വെ­ളു­പ്പും ക­റു­പ്പും.

മ­റ്റൊ­രു ഭാ­ഷ­യിൽ ഇ­ല്ലാ­ത്ത ഒരു വേ­റു­പാ­ടു് നാം അതിൽ പ്ര­ക്ഷേ­പി­ക്കു­ന്ന­തെ­ന്തി­നു്? ന­മ്മു­ടെ കേൾവി ശീ­ല­ത്തിൽ­പ്പെ­ടു­ത്തി­യാ­ണു് നാം ലോ­ക­ത്തെ കേൾ­ക്കു­ന്ന­തു് എ­ന്ന­തു­കൊ­ണ്ടു­ത­ന്നെ. ഇം­ഗ്ലീ­ഷി­ലെ peel എ­ന്ന­തിൽ നാം ല­കാ­ര­വും pool എ­ന്നി­ട­ത്തു് ള­കാ­ര­വും കേൾ­ക്കും. ന­മ്മു­ടെ വർ­ണ­വ്യാ­വർ­ത്ത­ന­ങ്ങൾ മറ്റു ഭാ­ഷ­ക­ളിൽ സാ­ഹ­ച­ര്യ­നി­ഷ്ഠ­മാ­യെ­ങ്കി­ലും നാം കേൾ­ക്കും എ­ന്നു­സാ­രം.

ഇ­താ­ണു് രേ­ഫ­ത്തി­ലെ ക­റു­പ്പു­വെ­ളു­പ്പു­ക­ളു­ടെ സ­ത്യ­സ്ഥി­തി എ­ങ്കിൽ റ­കാ­ര­ച്ഛാ­യ­യിൽ ച­ന്ദ്രൻ ഉ­ച്ച­രി­ച്ചു­കേ­ട്ടാൽ അ­തി­നു­നേ­രെ പ­രി­ഹാ­സം ഉ­തിർ­ക്ക­രു­തു്.

ടി. ബി. വേ­ണു­ഗോ­പാ­ല­പ്പ­ണി­ക്കർ

അ­ദ്ധ്യാ­പ­കൻ, ഭാ­ഷാ­ശാ­സ്ത്ര­ജ്ഞൻ, വൈ­യാ­ക­ര­ണൻ എ­ന്നീ­നി­ല­ക­ളിൽ പ്ര­ശ­സ്ത­നാ­യ ടി ബി വേ­ണു­ഗോ­പാ­ല­പ്പ­ണി­ക്കർ 1945 ഓ­ഗ­സ്റ്റ് 2-നു് വ­ട­ക്കൻ പ­ര­വൂ­രി­ന­ടു­ത്തു് ഏ­ഴി­ക്ക­ര­യിൽ ഉ­ള­നാ­ട്ടു് ബാ­ല­കൃ­ഷ്ണ­പ്പ­ണി­ക്ക­രു­ടേ­യും തറമേൽ മീ­നാ­ക്ഷി­ക്കു­ഞ്ഞ­മ്മ­യു­ടേ­യും 8 മ­ക്ക­ളിൽ ഇ­ള­യ­വ­നാ­യി ജ­നി­ച്ചു.

മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ­നി­ന്നും ഭൗ­തി­ക­ശാ­സ്ത്ര­ത്തിൽ ബി­രു­ദ­വും (1966) മ­ല­യാ­ള­ത്തിൽ എം. എ. ബി­രു­ദ­വും (1968) എ­ടു­ത്തു. തു­ടർ­ന്നു് അ­ണ്ണാ­മ­ലൈ സർ­വ്വ­ക­ലാ­ശാ­ല­യിൽ­നി­ന്നു് ഭാ­ഷാ­ശാ­സ്ത്ര­ത്തിൽ ഒ­ന്നാം റാ­ങ്കോ­ടെ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദം. സു­കു­മാർ അ­ഴി­ക്കോ­ടി­ന്റെ മേൽ­നോ­ട്ട­ത്തിൽ ത­യ്യാ­റാ­ക്കി­യ കേ­ര­ള­പാ­ണി­നീ­യ­ത്തി­ന്റെ പീഠിക—ഒരു വി­മർ­ശ­നാ­ത്മ­ക­പ­ഠ­നം (A critical study of Pitika of Keralapanineeyam) എന്ന പ്ര­ബ­ന്ധ­ത്തി­നു് 1981-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ് ല­ഭി­ച്ചു.

1971-ൽ മ­ദ്രാ­സ് സർ­വ്വ­ക­ലാ­ശാ­ല­യിൽ റി­സർ­ച്ച് അ­സി­സ്റ്റ­ന്റാ­യി ജോ­ലി­യിൽ പ്ര­വേ­ശി­ച്ചു. 1973 ജ­നു­വ­രി 4-നു് കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ മ­ല­യാ­ള­വി­ഭാ­ഗം അ­ദ്ധ്യാ­പ­കൻ. 2003–2005 കാ­ല­ത്തു് അ­വി­ട­ത്തെ വ­കു­പ്പ­ദ്ധ്യ­ക്ഷൻ. ക­ണ്ണൂർ സർ­വ­ക­ലാ­ശാ­ല­യിൽ ഭാഷാ സാ­ഹി­ത്യ­വി­ഭാ­ഗ­ത്തി­ന്റെ ഡീ­നാ­യും ഇ­ദ്ദേ­ഹം പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്.

ജർ­മ്മ­നി­യി­ലെ കോളൻ സർ­വ­ക­ലാ­ശാ­ല സ്റ്റ­ട്ഗർ­ടിൽ ന­ട­ത്തി­യ ഒ­ന്നാ­മ­തു് അ­ന്താ­രാ­ഷ്ട്ര ദ്ര­വീ­ഡി­യൻ സെ­മി­നാർ (2003) ഉൾ­പ്പെ­ടെ 100 ലേറെ ദേശീയ അ­ന്തർ­ദേ­ശീ­യ സെ­മി­നാ­റു­ക­ളിൽ പ്ര­ബ­ന്ധ­ങ്ങ­ള­വ­ത­രി­പ്പി­ച്ചു. ല­ക്ഷ­ദ്വീ­പ് സോ­ഷ്യോ റി­സർ­ച്ച് ക­മ്മി­ഷ­നിൽ അം­ഗ­മാ­യി­രു­ന്നു. മ­ദ്രാ­സ്, അലിഗർ, കേരള, എം ജി, ക­ണ്ണൂർ സർ­വ­ക­ലാ­ശാ­ല­കൾ യു പി എസ് സി, യു. ജി. സി എ­ന്നി­വ­യു­ടെ പ­രീ­ക്ഷാ ബോർ­ഡു­ക­ളി­ലും ത­ഞ്ചാ­വൂർ തമിഴ് യൂ­ണി­വേ­ഴ്സി­റ്റി­യിൽ ഇ­ന്ത്യൻ ലാം­ഗ്വേ­ജ് ഫാ­ക്കൽ­റ്റി­യി­ലും അം­ഗ­മാ­യി­രു­ന്നു. നോം ചോം­സ്കി ഇ­ന്ത്യ­യിൽ വ­ന്ന­പ്പോൾ കൈരളി ചാ­ന­ലി­നു വേ­ണ്ടി ഇ­ന്റർ­വ്യൂ ചെ­യ്തി­ട്ടു­ണ്ടു്.

രചനകൾ
  1. സ്വ­ന­മ­ണ്ഡ­ലം (1981)
  2. നോം ചോ­സ്കി (1987)
  3. ഭാ­ഷാർ­ത്ഥം (1998)
  4. വാ­ക്കി­ന്റെ വഴികൾ (1999)
  5. ചി­ത­റി­പ്പോ­യ സിം­ഹ­നാ­ദ­വും ചില ഭാഷാ വി­ചാ­ര­ങ്ങ­ളും (2006)
  6. ഭാ­ഷാ­ലോ­കം (2006)
  7. Studies on Malayalam Language (2006)
  8. ലീ­ലാ­തി­ല­കം: സാ­മൂ­ഹി­ക­ഭാ­ഷാ­ശാ­സ്ത്ര­ദൃ­ഷ്ടി­യിൽ (എസ്. വി. ഷണ്മുഖം-​തമിഴ്) വി­വർ­ത്ത­നം (1995)
  9. കൂനൻ തോ­പ്പു് (തോ­പ്പിൽ മു­ഹ­മ്മ­ദ് മീരാൻ-​തമിഴ്) വി­വർ­ത്ത­നം (2003)
  10. പ്രൊഫ എൽ. വി. രാ­മ­സ്വാ­മി അ­യ്യ­രു­ടെ A Primer of Malayalam Phonology (2004) (എ­ഡി­റ്റർ)
  11. വ്യാ­ക­ര­ണ പ­ഠ­ന­ങ്ങൾ(1996) ( മലയാള വി­മർ­ശം എ­ഡി­റ്റർ)

ഭാ­ഷാർ­ത്ഥം എന്ന കൃ­തി­ക്കു് കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ ഐ. സി. ചാ­ക്കോ എൻ­ഡോ­വ്മെ­ന്റ് പു­ര­സ്കാ­രം ല­ഭി­ച്ചു (2000). വി­വർ­ത്ത­ന­ത്തി­നു­ള്ള 2006-ലെ കേ­ന്ദ്ര­സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് കൂ­നൻ­തോ­പ്പു് എന്ന ത­മി­ഴ്‌­നോ­വ­ലി­ന്റെ മലയാള പ­രി­ഭാ­ഷ­യ്ക്ക് ല­ഭി­ച്ചു.

(വി­വ­ര­ങ്ങൾ­ക്കു് വി­ക്കീ­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

Colophon

Title: Uchchaaranaseelam: Nilavaarappeduththalum Prasnangalum (ml: ഉ­ച്ചാ­ര­ണ­ശീ­ലം: നി­ല­വാ­ര­പ്പെ­ടു­ത്ത­ലും പ്ര­ശ്ന­ങ്ങ­ളും).

Author(s): T. B. Venugopala Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-29.

Deafult language: ml, Malayalam.

Keywords: Article, T. B. Venugopala Panicker, Uchchaaranaseelam: Nilavaarappeduththalum Prasnangalum, ടി. ബി. വേ­ണു­ഗോ­പാ­ല­പ്പ­ണി­ക്കർ, ഉ­ച്ചാ­ര­ണ­ശീ­ലം: നി­ല­വാ­ര­പ്പെ­ടു­ത്ത­ലും പ്ര­ശ്ന­ങ്ങ­ളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Winter, a painting by Gustave Courbet (1819–1877). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.