images/venu-hampi-16.jpg
Hazara Rama pillar, Hampi„ a photograph by T. R. Venugopalan .
ഹമ്പി അ­നു­ഭ­വം
ടി. ആർ. വേ­ണു­ഗോ­പാ­ലൻ

എ­ക്കാ­ല­ത്തേ­യും ച­രി­ത്ര­സ്ഥ­ലി­ക­ളിൽ കൂ­ടു­തൽ ദൃ­ശ്യ­വി­സ്തൃ­ത­വും നി­ഗൂ­ഢ­സാ­ന്ദ്ര­വു­മാ­ണു് വ­ട­ക്കൻ കർ­ണ്ണാ­ട­ക­ത്തി­ലെ ഹമ്പി. തെ­ന്നി­ന്ത്യ­യി­ലെ ഏ­റ്റ­വും വലിയ സാ­മ്രാ­ജ്യ­മാ­യി­രു­ന്ന വി­ജ­യ­ന­ഗ­ര­ത്തി­ന്റെ ത­ല­സ്ഥാ­നം. സംഗമ വം­ശ­ത്തി­ലെ ഹരിഹര-​ബുക്ക സ­ഹോ­ദ­ര­ന്മാർ[1] പ­തി­നാ­ലാം നൂ­റ്റാ­ണ്ടി­ന്റെ മ­ദ്ധ്യ­ത്തിൽ തു­ട­ക്ക­മി­ട്ട ഒരു ചെറിയ രാ­ജ്യം. ഡൽഹി സുൽ­ത്താ­ന്മാ­രു­ടെ തു­ട­രേ­യു­ള്ള തെ­ന്നി­ന്ത്യൻ ആ­ക്ര­മ­ണ­ങ്ങ­ളു­ടെ പ്ര­ക്ഷു­ബ്ധ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് അ­തി­ന്റെ പിറവി. ഡെൽഹി സുൽ­ത്താ­ന്മാ­രു­ടെ മു­ന്നേ­റ്റ­ത്തി­നു് പ്ര­തി­രോ­ധം തീർ­ക്കു­ന്ന­തും ഈ സ­ഹോ­ദ­ര­ങ്ങൾ­ത­ന്നെ. ഡെൽഹി സുൽ­ത്താ­ന്മാർ­ക്കെ­തി­രെ അവർ നേടിയ വി­ജ­യ­ത്തി­ന്റെ സ്മാ­ര­ക­മാ­യി തും­ഗ­ഭ­ദ്ര­യു­ടെ തെ­ക്കൻ­ക­ര­യിൽ പണി കഴി പ്പി­ച്ച രാ­ജ­ധാ­നി­യാ­ണു് വിജയനഗരം-​ഹമ്പി (വി­ജ­യ­ത്തി­ന്റെ നഗരം). സംഗമ, സളുവ, തുളുവ, അ­ര­വി­ഡു രാ­ജ­വം­ശ­ങ്ങൾ മാ­റി­മാ­റി ഭ­രി­ച്ച ഈ അ­ധി­കാ­ര­മ­ണ്ഡ­ല­ത്തെ വി­ജ­യ­ന­ഗ­ര­സാ­മ്രാ­ജ്യ­മെ­ന്നാ­ണു് അ­റി­യ­പ്പെ­ടു­ന്ന­തു്. സി. ഇ. 1336 മുതൽ ഡെ­ക്കാ­നിൽ ആ­ധി­പ­ത്യ­മു­റ­പ്പി­ച്ച വി­ജ­യ­ന­ഗ­ര­ത്തി­ലെ ഭ­ര­ണാ­ധി­പ­ന്മാർ രണ്ടു നൂ­റ്റാ­ണ്ടോ­ളം അ­വ­രു­ടെ ജൈ­ത്ര­യാ­ത്ര തു­ടർ­ന്നു. ഒ­ടു­വിൽ, തും­ഗ­ഭ­ദ്ര­യു­ടെ വ­ട­ക്കൻ കരയിൽ, ഏ­താ­ണ്ടു് വി­ജ­യ­ന­ഗ­ര­ത്തി­നു സ­മ­കാ­ലീ­ന­രാ­യി ഉ­യർ­ന്നു­വ­ന്ന ബാ­ഹ്മി­നി സുൽ­ത്താ­ന്മാ­രാ­ണു് 1556-ലെ ത­ളി­ക്കോ­ട്ട യു­ദ്ധ­ത്തിൽ അവരെ പ­രാ­ജ­യ­പ്പെ­ടു­ത്തു­ന്ന­തു്. അ­ങ്ങ­നെ, ഡെൽഹി സുൽ­ത്താ­ന്മാർ­ക്കെ­തി­രെ­യു­ള്ള ര­ക്ഷാ­ക­വ­ച­മാ­യി ഉ­യർ­ന്നു­വ­ന്ന വി­ജ­യ­ന­ഗ­രം, രണ്ടു നൂ­റ്റാ­ണ്ടു­കൾ­ക്കു് ശേഷം, ബാ­ഹ്മി­നി സുൽ­ത്താ­ന്മാർ­ക്കു­മു­ന്നിൽ അ­ടി­പ­ത­റു­മ്പോൾ ഇ­ന്ത്യാ­ച­രി­ത്ര­ത്തി­ലെ ഒരു രാ­ഷ്ട്രീ­യ­പ­രീ­ക്ഷ­ണ­ത്തി­നാ­ണു് വി­രാ­മ­മാ­യ­തു്. ഇ­ന്ത്യാ­ച­രി­ത്ര­നിർ­മ്മി­തി­യി­ലും ഇതൊരു വ­ഴി­ത്തി­രി­വാ­യി. അ­തി­ലേ­ക്കു് പി­ന്നീ­ടു് വരാം.

ത­ളി­ക്കോ­ട്ട­യിൽ ജ­യി­ച്ച ബാ­ഹ്മി­നി സുൽ­ത്താ­ന്മാ­രു­ടെ സൈ­ന്യം തും­ഗ­ഭ­ദ്ര കു­റു­കെ ക­ട­ന്നു് ഹ­മ്പി­യി­ലെ­ത്തി. തു­ടർ­ന്നു­ള്ള വി­ജ­യാ­ഘോ­ഷ­ത്തിൽ ഹമ്പി നഗരം ത­കർ­ന്നു ത­രി­പ്പ­ണ­മാ­യി. ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ട ത­ല­സ്ഥാ­ന­ന­ഗ­രി­യി­ലെ ശേ­ഷി­പ്പു­ക­ളാ­ണു്, ആർ­ക്കി­യോ­ള­ജി­ക്കൽ സർ­വ്വെ ഓഫ് ഇ­ന്ത്യ­യു­ടെ സം­ര­ക്ഷ­ണ­മി­ക­വിൽ, ച­രി­ത്ര­ത്തി­ന്റെ അ­ത്ഭു­ത­ക­ര­മാ­യ ദൃ­ശ്യാ­വി­ഷ്കാ­ര­മാ­യി, ഇ­പ്പോൾ നി­ല­കൊ­ള്ളു­ന്ന­തു്. പൂർ­ണ്ണ­മാ­യി ത­കർ­ന്ന­തും ഭാ­ഗി­ക­മാ­യി ത­കർ­ന്ന­തും വലിയ കേ­ടു­പാ­ടു­കൾ ഇ­ല്ലാ­ത്ത­തും ആയ അനവധി കെ­ട്ടി­ട­സ­മു­ച്ച­യ­ങ്ങ­ളും ക്ഷേ­ത്ര­ങ്ങ­ളും ശിൽ­പ്പ­ങ്ങ­ളും അ­ങ്ങാ­ടി­ക­ളും കോ­ട്ട­ക­ളും പാ­ത­ക­ളും ജ­ല­പ്ര­ണാ­ളി­ക­ളും (aqueduct) എ­ല്ലാം കൂടി സ­ചേ­ത­ന­മാ­യൊ­രു ഭൂ­മി­ക­യാ­ണു് ച­രി­ത്രാ­വ­ശി­ഷ്ട­ങ്ങ­ളി­ലെ ഹമ്പി. ത­കർ­ന്ന ബ­സാ­റു­ക­ളും ശൂ­ന്യ­രാ­ജ­വീ­ഥി­ക­ളും, ഇ­തൊ­ന്നു­മ­റി­യാ­ത്ത­മ­ട്ടിൽ ശാ­ന്ത­മാ­യി ഒ­ഴു­കു­ന്ന തും­ഗ­ഭ­ദ്ര­യും, എ­ല്ലാം ചേർ­ന്നൊ­രു­ക്കു­ന്ന മാ­യി­കാ­ന്ത­രീ­ക്ഷ­ത്തിൽ നാം അ­റി­യാ­തെ മ­ദ്ധ്യ­കാ­ല വി­ജ­യ­ന­ഗ­ര രാ­ജ­ധാ­നി­യി­ലെ തി­ര­ക്കേ­റി­യ ജീ­വി­ത­ത്തി­ലേ­ക്കു് സ­ന്നി­വേ­ശി­ക്ക­പ്പെ­ടു­ന്നു.

images/venu-hampi-03.jpg
വി­രൂ­പാ­ക്ഷ ക്ഷേ­ത്രം പനൊരമ.

1800-ൽ കേണൽ കോളിൻ മെ­ക്കൻ­സി­യാ­ണു് ആ­ക്ര­മ­ണ­ത്തി­ലും കൊ­ള്ളി­വെ­പ്പി­ലും ത­കർ­ന്നു് കാടു മൂടിയ ഹ­മ്പി­ന­ഗ­ര­ത്തെ വെ­ളി­ച്ച­ത്തേ­ക്കു കൊ­ണ്ടു­വ­രു­ന്ന­തു്. എ­ഞ്ചി­നി­യ­റും ഭൂ­പ­ട­നിർ­മ്മാ­താ­വും പു­രാ­വ­സ്തു­ത­ല്പ­ര­നു­മാ­യ മെ­ക്കൻ­സി ബ്രി­ട്ടീ­ഷ് ഇ­ന്ത്യ­യി­ലെ ആ­ദ്യ­ത്തെ സർ­വ്വേ­യർ ജനറൽ ആ­യി­രു­ന്നു. ഹ­മ്പി­യു­ടെ ആ­ദ്യ­ഭൂ­പ­ടം ത­യ്യാ­റാ­ക്കി­യ­തും മെ­ക്കൻ­സി­യാ­ണു്. ഹ­മ്പി­യിൽ നടന്ന അ­തി­ക്ര­മ­ങ്ങ­ളെ അ­തി­ജീ­വി­ക്കു­ക­യും ആരാധന മു­ട­ങ്ങാ­തെ തു­ടർ­ന്നു­പോ­രു­ക­യും ചെ­യ്തു­വ­ന്ന വി­രൂ­പാ­ക്ഷ ക്ഷേ­ത്ര­ത്തി­ലെ പൂ­ജാ­രി­മാ­രിൽ­നി­ന്നും ശേ­ഖ­രി­ച്ച വി­വ­ര­ങ്ങ­ളാ­ണു് ഹ­മ്പി­യെ ക­ണ്ടെ­ത്തു­ന്ന­തിൽ മെ­ക്കൻ­സി­ക്കു് തു­ണ­യാ­യ­തു്. ഹമ്പി വീ­ണ്ടെ­ടു­ക്ക­ലി­ന്റെ ര­ണ്ടാം­ഘ­ട്ടം ആ­രം­ഭി­ക്കു­ന്ന­തു് 1856-ൽ കേണൽ അ­ല­ക്സാ­ണ്ടർ ഗ്രീൻ­ലോ വ­ന്നെ­ത്തു­ന്ന­തോ­ടേ­യാ­ണു്. ത­കർ­ന്ന­ടി­ഞ്ഞ ഹ­മ്പി­യു­ടെ ഫോ­ട്ടോ­കൾ ആ­ദ്യ­മാ­യെ­ടു­ക്കു­ന്ന­തു് ഗ്രീൻ­ലോ ആണു്. ഫി­ലി­മി­ന്റെ അ­ഭാ­വ­ത്തിൽ ചി­ല്ലു­കൊ­ണ്ടു­ണ്ടാ­ക്കി­യ നെ­ഗ­റ്റീ­വു­കൾ ഉ­പ­യോ­ഗി­ച്ചാ­ണു് അ­വി­ശ്വ­സ­നീ­യ വ­ലു­പ്പ­ത്തി­ലും വ്യ­ക്ത­ത­യി­ലു­മു­ള്ള ഫോ­ട്ടോ­കൾ അ­ദ്ദേ­ഹം ലോ­ക­ത്തി­നു സ­മ്മാ­നി­ച്ച­തു്. ഈ ചി­ത്ര­ങ്ങൾ ഇ­പ്പോ­ഴും ഹമ്പി മ്യൂ­സി­യ­ത്തിൽ സൂ­ക്ഷി­ച്ചു­വ­രു­ന്നു. 1902-ൽ സർ ജോൺ മാർ­ഷ­ലി­ന്റെ നേ­തൃ­ത്വ­ത്തി­ലാ­ണു് ഹ­മ്പി­യു­ടെ സം­ര­ക്ഷ­ണ ന­ട­പ­ടി­കൾ ആ­രം­ഭി­ക്കു­ന്ന­തു്. 1986-ൽ യു­ണെ­സ്കൊ ഹ­മ്പി­യ്ക്കു് ലോ­ക­പൈ­തൃ­ക പദവി നൽകി. ഹ­മ്പി­യി­പ്പോൾ വിവിധ രാ­ജ്യ­ങ്ങ­ളി­ലെ പു­രാ­വ­സ്തു ഗ­വേ­ഷ­ക­രു­ടെ പ­രീ­ക്ഷ­ണ­ശാ­ല­യും ലോ­ക­ത്തി­ലെ അ­റി­യ­പ്പെ­ടു­ന്ന ടൂ­റി­സ്റ്റ് കേ­ന്ദ്ര­വു­മാ­ണു്.

ഭൗ­മാ­ത്ഭു­ത­മാ­യി ഹമ്പി

ഭൗ­മ­ശാ­സ്ത്ര­പ­ര­മാ­യും പു­രാ­വൃ­ത്ത­പ­ര­മാ­യും ഒ­ട്ട­ന­വ­ധി സ­വി­ശേ­ഷ­ത­കൾ ഉള്ള പ്ര­ദേ­ശ­മാ­ണു് ഹമ്പി. പ­ല­വ­ലു­പ്പ­ത്തി­ലും ആ­കൃ­തി­യി­ലും വർ­ണ്ണ­ങ്ങ­ളി­ലു­മു­ള്ള ക­രി­ങ്കൽ­ക്ക­ഷ്ണ­ങ്ങൾ എ­ങ്ങും പ­ര­ന്നു കി­ട­ക്കു­ന്നു. വ്യ­ത്യ­സ്ത ആ­കൃ­തി­യിൽ, ആരോ കൂ­ട്ടി­യി­ട്ടി­ട്ടു­ള്ള­തെ­ന്നു തോ­ന്നി­പ്പി­ക്കു­ന്ന, ക­രി­ങ്കൽ­ക്കൂ­ന­കൾ മുതൽ വലിയ പാ­റ­ക്കു­ന്നു­കൾ വരെ, സർ­വ്വ­ത്ര പാ­റ­യാ­ണു് ഹ­മ്പി­യിൽ. എ­പ്പോൾ വേ­ണ­മെ­ങ്കി­ലും താ­ഴേ­ക്കു പ­തി­ച്ചേ­ക്കാ­മെ­ന്ന പ്ര­തീ­തി­യു­ള­വാ­ക്കു­ന്ന കൂ­റ്റൻ ഉരുളൻ ക­ല്ലു­കൾ, പ്ര­കൃ­തി­യു­ടെ ഏതോ നിയമം പാ­ലി­ച്ചു­കൊ­ണ്ടു്, സ­ന്തു­ല­ന­ത്തിൽ നിൽ­ക്കു­ന്നു, അ­തി­ശ­യ­ക­ര­മാ­യി. അ­തി­വി­സ്തൃ­ത­മാ­യ ത­ല­സ്ഥാ­ന­ന­ഗ­രി­യെ ജ­ല­സ­മൃ­ദ്ധ­മാ­ക്കി­ക്കൊ­ണ്ടു് ഒ­ഴു­കു­ന്ന തും­ഗ­ഭ­ദ്ര­യി­ലും വലിയ ക­രി­ങ്കൽ­കു­ന്നു­കൾ കാണാം. ഹമ്പി ഒരു ത­ല­സ്ഥാ­ന­ന­ഗ­ര­ത്തി­നു് ചേർ­ന്ന സ്ഥ­ല­മാ­ണോ­യെ­ന്നു്, ഒ­രു­പ­ക്ഷേ, ആരും സം­ശ­യി­ച്ചേ­ക്കാം. അ­ത്ര­യ്ക്കു് അ­സ­മ­മാ­യ ഭൂ­പ്ര­ത­ല­മാ­ണു് ഹ­മ്പി­യു­ടേ­തു്. എ­ന്നാൽ, സൂ­ക്ഷ്മ­മ നി­രീ­ക്ഷ­ണ­ത്തിൽ കാ­ര്യ­ങ്ങൾ അ­ങ്ങ­നെ­യ­ല്ലെ­ന്നു് ബോ­ദ്ധ്യ­പ്പെ­ടും. വ­ട­ക്കു­ഭാ­ഗ­ത്തു് തും­ഗ­ഭ­ദ്ര­യും ബാ­ക്കി ഭാ­ഗ­ങ്ങ­ളിൽ ഇ­ട­വി­ട്ടു­ള്ള കു­ന്നു­ക­ളും ചേർ­ന്നു് എ­ളു­പ്പ­ത്തിൽ പ്ര­തി­രോ­ധി­ക്കാ­വു­ന്ന ഒരു പ്ര­ദേ­ശ­മാ­യി­രു­ന്നു യ­ഥാർ­ത്ഥ­ത്തിൽ ഹമ്പി. ആ­കെ­വേ­ണ്ടി­യി­രു­ന്ന­തു് കു­ന്നു­ക­ളെ എ­ളു­പ്പ­ത്തിൽ ബ­ന്ധി­പ്പി­ക്കാ­വു­ന്ന ചെ­റു­മ­തി­ലു­കൾ മാ­ത്രം. ഈ സ്വാ­ഭാ­വി­ക പ്ര­തി­രോ­ധ­ശേ­ഷി­യാ­ണു് ത­ല­സ്ഥാ­ന­ന­ഗ­രി­യാ­യി ഹമ്പി തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന­തി­നു­ള്ള കാരണം.

images/venu-hampi-02.jpg
ഹേ­മ­കു­ണ്ഡ­കു­ന്നിൽ നി­ന്നു­ള്ള ഹ­മ്പി­ക്കാ­ഴ്ച.

ഇ­ത്ര­മാ­ത്രം ക­രി­ങ്കൽ­ക്കൂ­ന­കൾ ഹ­മ്പി­യി­ലെ­ങ്ങ­നെ­യു­ണ്ടാ­യി എ­ന്നു് ആരും ആ­ലോ­ചി­ച്ചു പോകും. കാലം നിർ­ണ്ണ­യി­ക്കാൻ പ­റ്റാ­ത്ത­വി­ധം അ­തി­പു­രാ­ത­ന­വും വ­ന്യ­വു­മാ­യ ഒരു പ്ര­ദേ­ശ­മാ­ണ­തു്. ഏതോ അ­ജ്ഞാ­ത ഭൗമ പ്ര­ക്രി­യ­യിൽ—ഭൂ­മി­കു­ലു­ക്ക­മോ, അ­ഗ്നി­പർ­വ്വ­ത­സ്ഫോ­ട­ന­മോ—ആ­യി­രി­ക്കാം ഈ ക­രി­ങ്കൽ­ക്കൂ­മ്പാ­ര­ങ്ങൾ രൂ­പം­കൊ­ണ്ട­തു്. ആ­യി­ര­ക്ക­ണ­ക്കി­നു വർ­ഷ­ത്തെ മ­ഴ­യി­ലും പ്ര­കൃ­തി­ക്ഷോ­ഭ­ത്തി­ലും മ­ണ്ണൊ­ലി­പ്പി­ലു­മാ­യി­രി­ക്കാം കാ­ലാ­ന്ത­ര­ത്തിൽ കു­ന്നു­കൾ ഇ­പ്ര­കാ­ര­മാ­യി­ത്തീർ­ന്ന­തു്. ഭൗ­മ­ശാ­സ്ത്ര പ­ഠ­ന­ങ്ങൾ­ക്കു മാ­ത്ര­മെ ഈ പ്ര­കൃ­തി ര­ഹ­സ്യം അ­നാ­വ­ര­ണം ചെ­യ്യാ­നാ­കൂ. ഏ­ക­ദേ­ശം 3000 വർ­ഷ­ങ്ങൾ­ക്കു് മുൻ­പെ­ങ്കി­ലും മ­നു­ഷ്യ­വാ­സം തു­ടർ­ന്നു­പോ­ന്ന­തി­ന്റെ പു­രാ­വ­സ്തു­ശാ­സ്ത്ര­പ­ര­മാ­യ തെ­ളി­വു­കൾ ഈ പ്ര­ദേ­ശ­ങ്ങ­ളി­ലു­ണ്ടു്.[2]

പു­രാ­വൃ­ത്ത­ത്തി­ലെ ഹമ്പി

പു­രാ­വൃ­ത്ത­ലാ­വ­ണ്യ­ത്തി­ലും ഹമ്പി മു­ന്നി­ലാ­ണു്. ആരാധന ഇ­പ്പോ­ഴും ന­ട­ന്നു­വ­രു­ന്ന വി­രൂ­പാ­ക്ഷ ക്ഷേ­ത്ര­വു­മാ­യി ബ­ന്ധ­മു­ള്ള ഐ­തി­ഹ്യ­ങ്ങൾ­ക്കു പുറമെ ‘രാ­മാ­യ­ണ’ത്തി­ലെ ചില സം­ഭ­വ­ങ്ങ­ളും ഇ­വി­ട­ത്തെ ദേ­ശ­ച­രി­ത്ര­വു­മാ­യി കെ­ട്ടു­പി­ണ­ഞ്ഞു കി­ട­ക്കു­ന്നു. പു­രാ­വൃ­ത്ത­ത്തി­ലെ പല ആ­ഖ്യാ­ന­ങ്ങൾ­ക്കും ക്ഷേ­ത്ര ശി­ല്പ­ങ്ങ­ളിൽ സാ­ധൂ­ക­ര­ണ­മു­ണ്ടു്. അ­തി­നാൽ, ച­രി­ത്ര­കാ­ര­ന്മാർ­ക്ക­വ­യെ കെ­ട്ടു­ക­ഥ­ക­ളെ­ന്നു് കരുതി ത­ള്ളി­ക്ക­ള­യാ­നാ­വി­ല്ല. വി­രൂ­പാ­ക്ഷ­ക്ഷേ­ത്രം ഐ­തി­ഹ്യ­സ­മൃ­ദ്ധ­മാ­ണു്. ശി­വ­ന്റെ തൃ­ക്ക­ണ്ണു­മൂ­ല­മു­ള്ള വൈ­രൂ­പ്യ­മാ­കാം വി­രൂ­പാ­ക്ഷൻ എന്ന പേ­രി­നു് ഹേതു. ഹ­മ്പി­യി­ലെ ഐ­തി­ഹ്യ­ങ്ങ­ളി­ലും വി­ശ്വാ­സ­ങ്ങ­ളി­ലും നി­റ­ഞ്ഞു­നിൽ­ക്കു­ന്ന പ്രാ­ചീ­ന വ­ന­ദേ­വ­ത­യാ­ണു് ബ്ര­ഹ്മാ­വിൻ­പു­ത്രി­യെ­ന്നു വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന പമ്പാ ദേവി. ഹ­മ്പി­യെ­ന്ന പേ­രു­ത­ന്നെ ‘പമ്പ’യിൽ നി­ന്നു­ണ്ടാ­യ­തു്. ഹ­മ്പി­യി­ലെ ഹേ­മ­കു­ണ്ഡ­കു­ന്നി­ന്മു­ക­ളിൽ ത­പ­സ്സ­നു­ഷ്ഠി­ക്കു­ക­യാ­യി­രു­ന്നു പമ്പ. തൊ­ട്ട­ടു­ത്തു് പ­ര­മ­ശി­വ­നും ത­പ­സ്സു­ചെ­യ്തി­രു­ന്നു. പ­മ്പ­യെ കാ­ണാ­നി­ട­യാ­യ പ­ര­മ­ശി­വൻ അവരിൽ ആ­കൃ­ഷ്ട­നാ­യി­യെ­ന്നും തു­ടർ­ന്നു് അവരെ വി­വാ­ഹം­ചെ­യ്തു­വെ­ന്നു­മാ­ണു് ക­ഥാ­സാ­രം. അ­ങ്ങ­നെ, പമ്പ പാർ­വ്വ­തി­യും ശിവൻ പ­മ്പാ­പ­തി­യു­മാ­യി, ഐ­തി­ഹ്യ­ങ്ങ­ളിൽ. വി­രൂ­പാ­ക്ഷ­ക്ഷേ­ത്ര­ത്തിൽ ശി­വ­നും പ­മ്പ­യ്ക്കും വെ­വ്വേ­റെ മ­ണ്ഡ­പ­ങ്ങ­ളു­ണ്ടു്. ക്ഷേ­ത്രോ­ത്സ­വ­സ­ന്ദർ­ഭം തന്നെ ഇ­വ­രു­ടെ വി­വാ­ഹ­മാ­ണു്. ഇ­തെ­ല്ലാം അ­ടി­വ­ര­യി­ടു­ന്ന­തു് പു­രാ­വൃ­ത്ത­ത്തി­ന്റെ ച­രി­ത്ര­പ­ര­മാ­യ പ്രാ­ധാ­ന്യ­മാ­ണു്.

images/venu-hampi-01.jpg
ഹേ­മ­കു­ണ്ഡ­ക്ഷേ­ത്ര­സ­മു­ച്ച­യം.

‘രാ­മാ­യ­ണ’ത്തി­ലെ കി­ഷ്കി­ന്ധ­കാ­ണ്ഡ­ത്തിൽ പ­രാ­മർ­ശ­മു­ള്ള ചി­ല­കാ­ര്യ­ങ്ങൾ ഇവിടെ സം­ഭ­വി­ച്ച­താ­ണെ­ന്നു് വി­ശ്വ­സി­ക്ക­പ്പെ­ടു­ന്നു. സീതയെ അ­ന്വേ­ഷി­ച്ചു് രാ­മ­ല­ക്ഷ്മ­ണ­ന്മാർ പു­റ­പ്പെ­ടു­ന്ന­തും അവർ ഹ­നു­മാ­നെ കാ­ണു­ന്ന­തും ഇ­വി­ടെ­വെ­ച്ചാ­ണ­ത്രെ. രാവണൻ സീതയെ പു­ഷ്പ­ക­വി­മാ­ന­ത്തിൽ ത­ട്ടി­ക്കൊ­ണ്ടു പോ­കു­ന്ന­തു് സു­ഗ്രീ­വൻ കാ­ണു­ന്ന­തും ആ വിവരം രാമ-​ലക്ഷ്മണന്മാരെ ധ­രി­പ്പി­ക്കു­ന്ന­തു­മെ­ല്ലാം ഇവിടെ വെ­ച്ചു­ത­ന്നെ. ബാ­ലീ­വ­ധ­ത്തി­നു­ശേ­ഷം സു­ഗ്രീ­വ­നെ പു­നഃ­സ്ഥാ­പി­ക്കു­ന്ന­തും ഇ­വി­ടെ­വെ­ച്ചു്. ഹ­മ്പി­യി­ലെ ക്ഷേ­ത്ര­ശി­ല്പ­ങ്ങ­ളി­ലും ക്ഷേ­ത്രേ­ത­ര­ശി­ല്പ­ങ്ങ­ളി­ലും ഗു­ഹ­ക­ളി­ലും ഈ പ്ര­മേ­യം ആ­വർ­ത്തി­ച്ചു് ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്നു എ­ന്നി­ട­ത്താ­ണു് ച­രി­ത്ര­കാ­ര­ന്റെ സൂ­ക്ഷ്മ­ദൃ­ഷ്ടി­യെ­ത്തു­ന്ന­തു്.

ഹ­മ്പി­യു­ടെ പു­രാ­വ­സ്തു­വി­സ്തൃ­തി

ഹ­മ്പി­യി­ലെ പു­രാ­വ­സ്തു­സ്ഥ­ലി­യെ വി­ദ­ഗ്ദർ പ­ഠ­ന­സൗ­ക­ര്യാർ­ത്ഥം മൂ­ന്നാ­യി തി­രി­ച്ചി­രി­ക്കു­ന്നു—പുണ്യ സ്ഥാ­നം, റോയൽ സെ­ന്റർ അഥവാ അ­ധി­കാ­ര­കേ­ന്ദ്രം, ന­ഗ­ര­കേ­ന്ദ്രം. ഹ­മ്പി­യു­ടെ ഭൂ­പ­ട­ത്തിൽ അ­ട­യാ­ള­പ്പെ­ടു­ത്തി­യാൽ വടക്കു-​പടിഞ്ഞാറെ ഭാ­ഗ­ത്തു്, തും­ഗ­ഭ­ദ്ര­യു­ടെ ക­ര­യോ­ടു­ചേർ­ന്നു­ള്ള ക്ഷേ­ത്ര­കേ­ന്ദ്രി­ത­പ്ര­ദേ­ശ­ങ്ങ­ളാ­ണു് പു­ണ്യ­സ്ഥാ­ന­ത്തു­ള്ള­തു്. തെ­ക്കു­പ­ടി­ഞ്ഞാ­റാ­യി സ്ഥി­തി­ചെ­യ്യു­ന്ന കൊ­ട്ടാ­ര­മുൾ­പ്പെ­ടെ­യു­ള്ള പ്ര­ദേ­ശ­മാ­ണു് റോയൽ സെ­ന്റർ. ഇതിനു പി­റ­കിൽ തെക്കു-​കിഴക്കായി സ്ഥി­തി­ചെ­യ്യു­ന്ന അ­തി­വി­സ്തൃ­ത പ്ര­ദേ­ശ­മാ­ണു് ‘ന­ഗ­ര­കേ­ന്ദ്രം’. ക­ട­ക­ളും ച­ന്ത­ക­ളും വ­ഴി­വാ­ണി­ഭ­ക്കാ­രും അ­വ­രു­ടെ വാ­സ­സ്ഥ­ല­ങ്ങ­ളു­മുൾ­പ്പെ­ടെ ഈ പ്ര­ദേ­ശ­ത്തി­നു­മാ­ത്രം 25 ച­തു­ര­ശ്ര കി­ലോ­മീ­റ്റ­റി­ലേ­റെ വി­സ്തൃ­തി­യു­ണ്ടെ­ന്നു് ഹമ്പി ഉ­ദ്ഖ­ന­ന­ത്തിൽ ദീർ­ഘ­കാ­ലം പ­ങ്കെ­ടു­ത്ത ക­ലാ­ച­രി­ത്ര­കാ­രൻ ജോർജ് മിഷെൽ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു.[3] ഏ­റ്റ­വും കൂ­ടു­തൽ നാശം സം­ഭ­വി­ച്ചി­ട്ടു­ള്ള ഈ പ്ര­ദേ­ശ­ത്തു് പു­രാ­വ­സ്തു­ഗ­വേ­ഷ­ക­രു­ടെ അന്തർ ദേശീയ സംഘം തു­ടർ­പ­ഠ­ന­ങ്ങൾ ന­ട­ത്തി­വ­രു­ന്നു. ഇ­വ­യു­ടെ ഫ­ല­ങ്ങൾ പു­റ­ത്തു­വ­ന്നാൽ മാ­ത്ര­മേ ന­ഗ­ര­ത്തി­ന്റെ പൂർ­ണ്ണ­രൂ­പം അ­റി­യാൻ കഴിയു.

പു­ണ്യ­സ്ഥാ­നം (Sacred Centre)
images/venu-hampi-25.jpg
വേ­ട്ട­ദൃ­ശ്യം, മ­ഹാ­ന­വ­മി മ­ണ്ഡ­പം.

1. ഹേ­മ­കു­ണ്ഡ

ഹേ­മ­കു­ണ്ഡ­കു­ന്നു്, വി­രൂ­പാ­ക്ഷ­ക്ഷേ­ത്രം, കൃ­ഷ്ണ­ക്ഷേ­ത്രം, വി­ട്ഠ­ല­ക്ഷേ­ത്രം എ­ന്നി­വ­യുൾ­പ്പെ­ടു­ന്ന ക്ഷേ­ത്ര­മേ­ഖ­ല­യാ­ണു് പു­ണ്യ­സ്ഥാ­നം. ഹേ­മ­കു­ണ്ഡ­കു­ന്നു് ചെറിയ ശി­വ­ക്ഷേ­ത്ര സ­മു­ച്ച­യ­മാ­ണു്. പഴയ ഡെ­ക്കാൻ ശൈ­ലി­യി­ലു­ള്ള പൂർവ്വ-​വിജയനഗര നിർ­മ്മി­തി­ക­ളാ­ണി­വി­ടെ­യു­ള്ള­തു്. പാ­റ­ക്കു­ന്നിൻ­ചെ­രു­വിൽ പ­ടി­പ­ടി­യാ­യി ക്ര­മീ­ക­രി­ച്ച പി­ര­മി­ഡി­ന്റെ ആ­കൃ­തി­യി­ലാ­ണു് ഹേ­മ­കു­ണ്ഡ­ത്തി­ലെ ക്ഷേ­ത്ര­ങ്ങൾ. ത്രൈ­ലിം­ഗ­പ്ര­തി­ഷ്ഠ­യാ­ണു് ഇ­വി­ട­ത്തെ പ്ര­ത്യേ­ക­ത. ഡെൽഹി സുൽ­ത്താ­ന്മാ­രു­ടെ ആ­ക്ര­മ­ണ­ങ്ങ­ളെ പ്ര­തി­രോ­ധി­ക്കു­ന്ന­തി­ന്നി­ട­യിൽ കൊ­ല്ല­പ്പെ­ട്ട (1320-കളിൽ) നാ­ടു­വാ­ഴി ക­മ്പി­ല­ന്റെ ഓർ­മ്മ­യ്ക്കു് അ­യാ­ളു­ടെ മാ­താ­പി­താ­ക്കൾ സ്ഥാ­പി­ച്ച­താ­ണു് ഈ ത്രൈ­ലിം­ഗ­ക്ഷേ­ത്ര­ങ്ങ­ളെ­ന്നു് ക­രു­ത­പ്പെ­ടു­ന്നു. വി­ജ­യ­ന­ഗ­രം സ്ഥാ­പി­ച്ച സംഗമ രാ­ജാ­ക്ക­ന്മാ­രു­ടെ ക്ഷേ­ത്ര­ങ്ങ­ളും ഇ­വി­ടെ­യു­ണ്ടു്. സ­മീ­പ­ത്തു്, വി­രൂ­പാ­ക്ഷ­ക്ഷേ­ത്ര­വും പഴയ ഹമ്പി മാർ­ക്ക­റ്റും. വി­ദൂ­ര­ത­യിൽ, തും­ഗ­ഭ­ദ്ര­യും പാ­റ­ക്കൽ­നി­ബി­ഡ കു­ന്നു­ക­ളും. ഹേ­മ­കു­ണ്ഡ­ത്തിൽ­നി­ന്നു­ള്ള ഹ­മ്പി­ക്കാ­ഴ്ച ഇ­വ­യെ­ല്ലാം ചേർ­ന്നൊ­രു­ക്കു­ന്ന വന്യ, നിഗൂഢ, ദൃ­ശ്യ­വി­ശാ­ല­ത­യാ­ണു്.

images/venu-hampi-26.jpg
വേ­ട്ട­ദൃ­ശ്യ­ങ്ങൾ, മ­ഹാ­ന­വ­മി മ­ണ്ഡ­പം (2).
2. വി­രൂ­പാ­ക്ഷ ക്ഷേ­ത്രം

ഹേ­മ­കു­ണ്ഡ­ത്തിൽ നി­ന്നാൽ വി­രൂ­പാ­ക്ഷ­ക്ഷേ­ത്ര­ത്തി­ന്റെ കൂ­റ്റൻ ഗോ­പു­ര­വും ദീർ­ഘ­ച­തു­രാ­കൃ­തി­യി­ലു­ള്ള ചു­റ്റു­മ­തി­ലും ശ്രീ­കോ­വി­ലും ഒരു ആ­കാ­ശ­ദൃ­ശ്യം പോലെ കാണാം. കു­ന്നി­റ­ങ്ങി വ­രു­മ്പോൾ ഗോ­പു­ര­ത്തി­ലെ ശി­ല്പ­ങ്ങൾ ക്ര­മ­ത്തിൽ തെ­ളി­ഞ്ഞു­വ­രു­ന്ന­തു് മ­റ്റൊ­രു ദൃ­ശ്യ­വി­സ്മ­യം. ഒ­മ്പ­തു നി­ല­ക­ളും 52 മീ­റ്റർ ഉ­യ­ര­വു­മു­ള്ള ഗോ­പു­രം ഒ­റ്റ­ക്കാ­ഴ്ച­യിൽ­ത്ത­ന്നെ 11–12 നൂ­റ്റാ­ണ്ടു­ക­ളി­ലെ ചോ­ളാ­ക്ഷേ­ത്ര­ശൈ­ലി­യു­ടെ അ­നു­ക­ര­ണ­മാ­ണെ­ന്നു ബോ­ദ്ധ്യ­പ്പെ­ടും. ചോ­ളാ­ശൈ­ലി­യു­ടെ സ്വാ­ധീ­നം ഹ­മ്പി­യിൽ പൊ­തു­വെ പ്ര­ക­ട­മാ­ണു്.

images/venu-hampi-27.jpg
കു­തി­ര­യു­ടെ വായ് തു­റ­ന്നു് പ­രി­ശോ­ധി­ക്കു­ന്ന ക­ച്ച­വ­ട­ക്കാ­രൻ, മ­ഹാ­ന­വ­മി മ­ണ്ഡ­പം.

ക­ലാ­ച­രി­ത്ര­കാ­ര­ന്മാർ ഇതിനെ ന­വ­ചോ­ളാ­ശൈ­ലി­യെ­ന്നു വി­ളി­ക്കു­ന്നു. ആ­രാ­ധ­ന­മു­ട­ങ്ങാ­ത്ത­തും വി­ഗ്ര­ഹം ന­ഷ്ട­പ്പെ­ടാ­ത്ത­തു­മാ­യ ഹ­മ്പി­യി­ലെ ഏക ദേ­വാ­ല­യ­മാ­ണു് വി­രൂ­പാ­ക്ഷ­ക്ഷേ­ത്രം. ഇതും ഹ­മ്പി­ച­രി­ത്ര­ത്തി­ലെ ചർ­ച്ചാ­വി­ഷ­യ­മാ­ണു്. അ­തി­ലേ­യ്ക്കു് പി­ന്നീ­ടു് വരാം. 1510-ൽ കൃ­ഷ്ണ­ദേ­വ­രാ­യർ നിർ­മ്മി­ച്ച ഒരു ഗോ­പു­രം കൂടി ക­ട­ന്നു­വേ­ണം ക്ഷേ­ത്ര­ത്തി­നു­ള്ളി­ലെ­ത്താൻ. ന­ടു­ക്കു് വി­രൂ­പാ­ക്ഷ­ന്റെ ശ്രീ­കോ­വിൽ: മു­ന്നിൽ അർ­ദ്ധ­മ­ണ്ഡ­പ­വും രം­ഗ­മ­ണ്ഡ­പ­വും (മ­ഹാ­മ­ണ്ഡ­പം). കൃ­ഷ്ണ­ദേ­വ­രാ­യ­രു­ടെ സ്ഥാ­നാ­രോ­ഹ­ണ സ­മ­യ­ത്തു് (1510-ൽ) പ­ണി­ക­ഴി­പ്പി­ച്ച­താ­ണു് അ­തി­വി­സ്തൃ­ത­വും ശി­ല്പ­സ­മൃ­ദ്ധ­വു­മാ­യ ഒ­ട്ട­ന­വ­ധി തൂ­ണു­ക­ളു­മു­ള്ള മ­ഹാ­മ­ണ്ഡ­പം. അതേ രാ­ജാ­വു് പ­ണി­ക­ഴി­പ്പി­ച്ച നൂ­റു­കാൽ­മ­ണ്ഡ­പ­വും വി­ജ­യ­ന­ഗ­ര­ത്തി­ന്റെ പ്ര­താ­പ­കാ­ല­ത്തെ കാ­ണി­ക്കു­ന്നു. മ­ത­പ്ര­ഭാ­ഷ­ണ­ങ്ങൾ, സംഗീത-​നൃത്തപ്രകടനങ്ങൾ എ­ന്നി­വ­ക്കാ­യി സ­ജ്ജ­മാ­ക്കി­യ രം­ഗ­വേ­ദി­യും ഇ­തി­ന­ക­ത്തു­ണ്ടു്. സീ­ലി­ങ്ങി­ലെ ച­തു­ര­ത്തി­ലും ചി­ത്ര­ങ്ങ­ളു­ണ്ടു്. ശി­വ­നും പ­മ്പ­യും ത­മ്മി­ലു­ള്ള വി­വാ­ഹ­വും ത്രി­പു­രാ­ന്ത­ക­ന്റെ പാ­ന­ലു­മാ­ണു് ഇ­തി­ലേ­റ്റ­വും മി­ക­ച്ച­തു്.

images/venu-hampi-04.jpg
വി­രൂ­പാ­ക്ഷ ക്ഷേ­ത്ര­ഗോ­പു­രം.

ഹ­മ്പി­യി­ലെ പ്ര­ധാ­ന ക്ഷേ­ത്ര­ങ്ങൾ­ക്കു മു­ന്നിൽ ക­മ്പോ­ള­മു­ണ്ടു്. നാലു് ഒ­റ്റ­ക്കൽ തൂ­ണു­കൾ­ക്കു മു­ക­ളിൽ ക­രി­ങ്കൽ പാ­ളി­കൾ­വെ­ച്ചു് മൂടിയ ച­തു­രാ­കൃ­തി­യു­ലു­ള്ള ചെ­റു­മു­റി­ക­ളാ­ണു് ക­മ്പോ­ള­ത്തി­ലു­ള്ള­തു്. നി­ര­നി­ര­യാ­യി ഏ­താ­ണ്ടൊ­രു നേർ­രേ­ഖ­യിൽ പ­ര­സ്പ­ര­ബ­ന്ധി­ത­മാ­യി­ട്ടാ­ണു് ഈ മു­റി­കൾ. ക്ഷേ­ത്ര­ഗോ­പു­ര­ങ്ങ­ളു­ടെ ഇ­രു­വ­ശ­വും ഇ­ത്ത­രം പീ­ടി­ക­കൾ സ്ഥി­തി­ചെ­യ്യു­ന്നു. ഇ­വ­യെ­ല്ലാം ഏ­താ­ണ്ടു് ത­കർ­ന്നു­വീ­ഴാ­റാ­യ അ­വ­സ്ഥ­യാ­ണി­പ്പോ­ഴു­ള്ള­തു്. വി­രൂ­പാ­ക്ഷ­ക്ഷേ­ത്ര­ത്തി­ന്റെ ഇ­രു­വ­ശ­ത്തു­മാ­യി സ്ഥി­തി­ചെ­യ്യു­ന്ന ഹമ്പി മാർ­ക്ക­റ്റി­നു് മു­ക്കാൽ കി­ലോ­മീ­റ്റർ ദൈർ­ഘ്യ­മു­ണ്ടു്. കൃ­ഷ്ണ­ദേ­വ­രാ­യർ നിർ­മ്മി­ച്ച­താ­ണി­തു്.

3. കൃ­ഷ്ണ­ക്ഷേ­ത്രം

ഒ­റീ­സ­യി­ലെ ഗജപതി രാ­ജാ­ക്ക­ന്മാർ­ക്കെ­തി­രെ നേടിയ വി­ജ­യ­ത്തി­ന്റെ ഓർ­മ്മ­ക്കാ­യി കൃ­ഷ്ണ­ദേ­വ­രാ­യർ 1515-ൽ നിർ­മ്മി­ച്ച­താ­ണു് കൃഷ്ണ ക്ഷേ­ത്ര­ത്തി­ന്റെ മുഖ്യ ഗോ­പു­രം. യു­ദ്ധാ­ന­ന്ത­രം ഒ­റീ­സ­യി­ലെ ഉ­ദ­യ­ഗി­രി­യിൽ നി­ന്നു കൊ­ള്ള­യ­ടി­ച്ച ബാ­ല­കൃ­ഷ്ണ­ന്റെ വി­ഗ്ര­ഹം ഈ ക്ഷേ­ത്ര­ത്തി­ലാ­ണു് പ്ര­തി­ഷ്ഠി­ച്ചി­രു­ന്ന­തു്. വി­ജ­യ­ന­ഗ­ര­ശൈ­ലി­യിൽ നിർ­മ്മി­ച്ച മു­ഖ്യ­ഗോ­പു­ര­ത്തി­ന്റെ മുകൾ ഭാഗം ത­കർ­ന്നി­രി­ക്കു­ന്നു. ഗോ­പു­ര­ത്തി­ലെ വെ­ങ്ക­ല­ശി­ല്പ­ങ്ങ­ളി­ലേ­റേ­യും പ­രി­ച­പി­ടി­ച്ച സൈ­നി­ക­രും ആനയും കു­തി­ര­ക­ളു­മാ­ണു്. ഒ­രു­പ­ക്ഷേ, ഒറീസ ആ­ക്ര­മ­ണ­ത്തി­ന്റെ ദൃ­ശ്യാ­വി­ഷ്കാ­ര­മാ­യി­രി­ക്കാ­മി­തു്. ഒപ്പം രാ­ജാ­ധി­കാ­ര­പ്ര­ദർ­ശ­ന­വും. ശ്രീ­കോ­വി­ലും അർ­ദ്ധ­മ­ണ്ഡ­പ­വും മ­ഹാ­മ­ണ്ഡ­പ­വും അ­ട­ങ്ങു­ന്ന­താ­ണു് ക്ഷേ­ത്ര­ത്തി­ന്റെ ഉൾവശം. അർ­ദ്ധ­മ­ണ്ഡ­പ­ത്തി­ന്റെ ഒരു തൂണിൽ ദ­ശാ­വ­താ­ര­ശി­ല്പ­മു­ണ്ടു്. ഇ­വി­ടേ­യും ക­മ്പോ­ള­മു­ണ്ടു്, വി­രൂ­പാ­ക്ഷ­നി­ലേ­തു­പോ­ലെ.

4. വി­ട്ഠ­ല ക്ഷേ­ത്രം

ഹ­മ്പി­യി­ലെ ഏ­റ്റ­വും വലിയ നിർ­മ്മി­തി­ക­ളി­ലൊ­ന്നാ­ണു് വി­ട്ഠ­ല (വി­ഷ്ണു) ക്ഷേ­ത്രം. ഹമ്പി മാർ­ക്ക­റ്റിൽ നി­ന്നും തും­ഗ­ഭ­ദ്ര­യൊ­രു­ക്കു­ന്ന ദൃ­ശ്യ­ചാ­തു­രി അ­നു­ഭ­വി­ച്ചു­കൊ­ണ്ടു് ഏ­താ­ണ്ടു് ഒരു കി­ലോ­മീ­റ്റർ ന­ട­ന്നാൽ വി­ട്ഠ­ല ക്ഷേ­ത്ര­സ­മു­ച്ച­യ­ത്തി­ലെ­ത്താം. ഈ ക്ഷേ­ത്ര­നിർ­മ്മാ­ണം ന­ട­ക്കു­ന്ന­തു് പല ഘ­ട്ട­ങ്ങ­ളാ­യി­ട്ടാ­ണു്. ദേ­വ­രാ­യൻ ര­ണ്ടാ­മ­ന്റെ (1422–46)കാ­ല­ത്താ­ണു് ക്ഷേ­ത്ര­നിർ­മ്മാ­ണം ആ­രം­ഭി­ച്ച­തെ­ന്നും അല്ലാ വീ­ര­നാ­രാ­യ­ണ­ന്റെ കാ­ല­ത്താ­ണെ­ന്നും വ്യ­ത്യ­സ്ത അ­ഭി­പ്രാ­യ­ങ്ങ­ളു­ണ്ടു്. ദീർ­ഘ­ച­തു­രാ­കൃ­തി­യിൽ, അ­തി­വി­സ്തൃ­ത­മാ­യ മ­തിൽ­ക്കെ­ട്ടി­നു­ള്ളിൽ കി­ഴ­ക്കോ­ട്ട­ഭി­മു­ഖ­മാ­യി­ട്ടാ­ണു് മൂ­ന്നു ഗോ­പു­ര­ങ്ങ­ളു­ള്ള ഈ ക്ഷേ­ത്രം സ്ഥി­തി ചെ­യ്യു­ന്ന­തു്. ക്ഷേ­ത്ര­ത്തി­ന്റെ കി­ഴ­ക്കും വ­ട­ക്കു­മു­ള്ള ഗോ­പു­ര­ങ്ങൾ കൃ­ഷ്ണ­ദേ­വ­രാ­യ­രു­ടെ രണ്ടു പ­ത്നി­മാർ പ­ണി­ക­ഴി­പ്പി­ച്ച­താ­ണു്. ശ്രീ­കോ­വി­ലി­ലെ വി­ഗ്ര­ഹം ന­ഷ്ട­പ്പെ­ട്ടി­രി­ക്കു­ന്നു. വാ­തി­ലു­ക­ളും മ­ച്ചും തീ­വെ­പ്പിൽ ക­ത്തി­ന­ശി­ച്ചു. ആ­ക്ര­മ­ണ­ത്തി­ന്റേ­യും കൊ­ള്ളി­വെ­പ്പി­ന്റേ­യും പ്ര­ത്യ­ക്ഷ തെ­ളി­വു­കൾ ഇ­വി­ടെ­യു­ണ്ടു്. അ­തി­ന്റെ വ്യാ­ഖ്യാ­ന­ങ്ങൾ പി­ന്നീ­ടു്.

images/venu-hampi-06.jpg
മ­ഹാ­മ­ണ്ഡ­പം, വി­ട്ഠ­ല­ക്ഷേ­ത്രം.

ശ്രീ­കോ­വി­ലി­ന­ടു­ത്തു­ള്ള മറ്റു നിർ­മ്മി­തി­ക­ളാ­ണു് മ­ഹാ­മ­ണ്ഡ­പം, അർ­ദ്ധ­മ­ണ്ഡ­പം, ക­ല്ല്യാ­ണ­മ­ണ്ഡ­പം, ഉ­ത്സ­വ­മ­ണ്ഡ­പം എ­ന്നി­വ. വി­രൂ­പാ­ക്ഷ ക്ഷേ­ത്ര­ത്തി­ലേ­തി­നോ­ടു സ­മാ­ന­മാ­യ ഈ മ­ഹാ­മ­ണ്ഡ­പ­വും കൃ­ഷ്ണ­ദേ­വ­രാ­യർ നിർ­മ്മി­ച്ച­താ­ണു്, 1516-ൽ. അ­തി­ശ­യ­ക­ര­മാ­യ ഒരു ദൃ­ശ്യാ­നു­ഭ­വ­മാ­ണു് ഇ­തി­ന്റെ അ­ധി­ഷ്ഠാ­ന­ത്തി­ലെ ശി­ല്പ­സ­മൃ­ദ്ധി. മ­ത­പ­ര­വും മ­തേ­ത­ര­വും ഭൗ­തി­ക­വും ആ­ത്മീ­യ­വു­മാ­യ ശി­ല്പ­വി­ന്യാ­സം. മതേതര ശി­ല്പ­ങ്ങ­ളാ­ണി­വ­യി­ലേ­റേ­യും. മ­തേ­ത­ര­ശി­ല്പ­ങ്ങ­ളിൽ സൈ­നി­ക­രും ക­ച്ച­വ­ട­ക്കാ­രും വി­ദേ­ശി­ക­ളും കൗ­തു­ക­ക­ര­മാം വി­ധ­ത്തിൽ പ്ര­ദർ­ശി­പ്പി­ക്ക­പ്പെ­ടു­ന്നു. അ­ധി­ക­വും റി­ലീ­ഫ് പാ­ന­ലു­ക­ളാ­ണു്. ആനയും കു­തി­ര­യു­മ­ട­ങ്ങി­യ റി­ലീ­ഫ് പാ­ന­ലു­കൾ അ­ധി­ഷ്ഠാ­ന­ത്തിൽ ഒ­ട്ട­ന­വ­ധി­യു­ണ്ടു്. കു­തി­ര­യു­ടെ ക­ടി­ഞ്ഞാൺ പി­ടി­ച്ചി­രി­ക്കു­ന്ന­വ­രിൽ പാ­ശ്ചാ­ത്യ ശൈ­ലി­യിൽ തൊ­പ്പി­യും കു­പ്പാ­യ­വു­മ­ണി­ഞ്ഞ യൂ­റോ­പ്യ­ന്മാ­രെ (പോർ­ച്ചു­ഗീ­സു­കാർ) കാണാം. അറബി ക­ച്ച­വ­ട­ക്കാ­രും ഇ­ക്കൂ­ട്ട­ത്തി­ലു­ണ്ടു്. കു­തി­ര­യു­ടെ വാ­യ­തു­റ­ന്നു പ­രി­ശോ­ധി­ക്കു­ന്ന ഒ­രാ­ളും റി­ലീ­ഫ് പാ­ന­ലി­ലു­ണ്ടു്. ക­ച്ച­വ­ട­ക്കാർ കു­തി­ര­യു­ടെ പ്രാ­യം പ­രി­ശോ­ധി­ക്കു­ന്ന­താ­വാ­മി­തു്. ആനകൾ തു­മ്പി­ക്കൈ പ­ര­സ്പ­രം കോർ­ത്തി­രി­ക്കു­ന്ന­തും ര­ണ്ടാ­ന­കൾ ചേർ­ന്നു് ഒരാളെ ച­വി­ട്ടി­ക്കൊ­ല്ലു­ന്ന­തു­മാ­യ ദൃ­ശ്യ­ങ്ങൾ തി­ക­ഞ്ഞ സ്വാ­ഭാ­വി­ക­ത­യോ­ടെ ക­ല്ലിൽ കൊ­ത്തി­യി­ട്ടു­ണ്ടു്. ദ­ശാ­വ­താ­ര­വും ഹം­സ­ങ്ങ­ളും നൃ­ത്ത­രം­ഗ­ങ്ങ­ളു­മുൾ­പ്പെ­ടെ ശി­ല്പ­ങ്ങ­ളി­ല്ലാ­ത്ത ഒ­രി­ട­വും അ­ധി­ഷ്ഠാ­ന­ത്തി­ലി­ല്ല. ശി­ല്പാ­ലം­കൃ­ത­മാ­യ 64 ഒ­റ്റ­ക്കൽ തൂ­ണു­ക­ളും ഈ മ­ണ്ഡ­പ­ത്തി­ന്റെ പ്ര­ത്യേ­ക­ത­യാ­ണു്. നാ­ലെ­ണ്ണ­ത്തിൽ വ്യാ­ളി­ക­ളും മ­റ്റു­ള്ള­വ­യിൽ ന­ര­സിം­ഹം, നർ­ത്ത­കി­മാർ തു­ട­ങ്ങി­യ ശി­ല്പ­ങ്ങ­ളും കൊ­ത്തി­യി­രി­ക്കു­ന്നു. മ­ഹാ­മ­ണ്ഡ­പം പോലെ മ­നോ­ഹ­ര­വും ശി­ല്പാ­ലം­കൃ­ത­വു­മാ­ണു് മറ്റു മ­ണ്ഡ­പ­ങ്ങ­ളും.

images/venu-hampi-07-a.jpg
വി­ട്ഠ­ല, പി­ല്ലർ.

വി­ട്ഠ­ല ക്ഷേ­ത്ര­സ­മു­ച്ച­യ­ത്തി­ലെ ഏ­റ്റ­വും മ­നോ­ഹ­ര­മാ­യ നിർ­മ്മി­തി­യാ­ണു് ഗ­രു­ഡ­ര­ഥം. ഇ­തി­ന്റെ ച­ക്ര­ങ്ങൾ, പല വി­വ­ര­ണ­ങ്ങ­ളി­ലു­മു­ള്ള പോലെ, ഏ­ക­ശി­ലാ­നിർ­മ്മി­തി­യ­ല്ല. കൃ­ത്യ­മാ­യ അളവിൽ, വ്യാ­സ­ത്തിൽ, മു­റി­ച്ചെ­ടു­ത്ത പാ­റ­ക്ക­ഷ്ണ­ങ്ങൾ അതീവ സൂ­ക്ഷ്മ­ത­യോ­ടെ യോ­ജി­പ്പി­ച്ചാ­ണു് ച­ക്ര­ങ്ങൾ നിർ­മ്മി­ച്ചി­രി­യ്ക്കു­ന്ന­തു്. സൂ­ക്ഷ­മ­മാ­യ അ­ല­ങ്കാ­ര­പ്പ­ണി­കൾ തീർ­ത്തു് ഏ­പ്പു­ക­ളെ ശ്ര­ദ്ധ­യിൽ­നി­ന്നു മ­റ­ച്ചി­രി­ക്കു­ന്നു. ഉ­രു­ളാൻ ത­യ്യാ­റെ­ടു­ക്കു­ന്ന­തു­പോ­ലേ­യാ­ണു് ര­ഥ­ത്തി­ന്റെ സ­ചേ­ത­ന­മാ­യ നി­ല്പു്. മ­രം­കൊ­ണ്ടു നിർ­മ്മി­ച്ച ക്ഷേ­ത്ര­ര­ഥ­ങ്ങ­ളിൽ ക­ണ്ടു­വ­രു­ന്ന­തു­പോ­ലെ അ­തി­സ­ങ്കീർ­ണ്ണ കൊ­ത്തു­പ­ണി­കൾ ഈ ക­രി­ങ്കൽ ര­ഥ­ത്തി­ലു­മു­ണ്ടു്. കൊ­ണാർ­ക്കി­ലെ സൂ­ര്യ­ക്ഷേ­ത്ര­ത്തെ മാ­തൃ­ക­യാ­ക്കി­ക്കൊ­ണ്ടാ­ണു് ഈ രഥം നിർ­മ്മി­ച്ചി­ട്ടു­ള്ള­തെ­ന്നു് അ­ഭി­പ്രാ­യ­മു­ണ്ടു്. കൃ­ഷ്ണ­ദേ­വ­രാ­യ­രു­ടെ ഒറീസ ആ­ക്ര­മ­ണ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ ഈ അ­ഭി­പ്രാ­യം പ്ര­സ­ക്ത­മാ­ണു്. ര­ഥാ­കൃ­തി­യി­ലു­ള്ള ഈ ഗരുഡൻ കോ­വി­ലി­നു് ഇ­ഷ്ടി­ക­കൊ­ണ്ടു­കെ­ട്ടി­യ മുകൾ ഭാ­ഗ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു് അ­ല­ക്സാ­ണ്ടർ ഗ്രീൻ­ലോ എ­ടു­ത്ത ഫോ­ട്ടൊ വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ അ­ന്ത്യ­ത്തി­ലാ­ണു് ഈ ഭാഗം പൊ­ളി­ച്ചു­മാ­റ്റി­യ­തു്. ദൃ­ഢ­വും ത­രി­മു­ഴു­പ്പു­ള്ള­തു­മാ­യ ക­രി­ങ്ക­ല്ലിൽ ഡെ­ക്കാ­നി ക­ലാ­കാ­ര­ന്മാ­രു­ടെ ശി­ല്പ­വൈ­ഭ­വം പ്ര­ക­ട­മാ­ക്കു­ന്ന കൊ­ത്തു­പ­ണി­കൾ ഹ­മ്പി­യി­ലു­ട­നീ­ളം ദൃ­ശ്യ­മാ­ണു്. പു­ണ്യ­സ്ഥാ­ന­ത്തെ പ്ര­ധാ­ന ക്ഷേ­ത്ര­ങ്ങ­ളെ മാ­ത്ര­മാ­ണു് ഇവിടെ പ­രാ­മർ­ശി­ച്ച­തു്. തും­ഗ­ഭ­ദ്ര­യു­ടെ ക­ര­യിൽ­ത്ത­ന്നെ­യു­ള്ള അ­ച്യു­ത­രാ­യ­ക്ഷേ­ത്ര­വും റോയൽ സെ­ന്റ­റി­ലെ ഹ­സാർ­രാ­മ ക്ഷേ­ത്ര­വും തു­ല്ല്യ പ്രാ­ധാ­ന്യ­മു­ള്ള നിർ­മ്മി­തി­ക­ളാ­ണു്.

images/venu-hampi-07.jpg
മ­ഹാ­മ­ണ്ഡ­പം പി­ല്ലർ, വി­ട്ഠ­ല.

വി­ജ­യ­ന­ഗ­ര­ത്തി­ന്റെ രാ­ഷ്ട്രീ­യ, സാ­മൂ­ഹ്യ വ്യ­വ­ഹാ­ര­ങ്ങ­ളിൽ ഈ ക്ഷേ­ത്ര­ങ്ങൾ വ­ഹി­ച്ച പ­ങ്കു് എ­ന്താ­യി­രി­ക്കാം? ഇവ കേവലം ആ­രാ­ധ­ന­യ്ക്കു­വേ­ണ്ടി മാ­ത്രം നി­ല­കൊ­ണ്ട­വ­യാ­കാ­നി­ട­യി­ല്ല. ആരാധന അ­വ­യു­ടെ പ്ര­ത്യ­ക്ഷ ല­ക്ഷ്യം മാ­ത്ര­മാ­ണ­ല്ലോ. ക­ച്ച­വ­ട­ക്കാ­രും വി­ദേ­ശി­ക­ളു­മുൾ­പ്പെ­ടെ ഒരു വലിയ ജ­ന­സ­ഞ്ച­യം ഹ­മ്പി­യി­ലു­ണ്ടാ­യി­രു­ന്നു­വെ­ന്നു് സ­ഞ്ചാ­രി­ക­ളു­ടെ വി­വ­ര­ണ­ങ്ങൾ വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. അ­തി­നാൽ രാ­ജാ­ധി­കാ­ര പ്ര­ദർ­ശ­ന­പ­ര­ത­യു­ടെ ബിം­ബ­ങ്ങൾ കൂ­ടി­യാ­കാം ഈ ക്ഷേ­ത്ര­ങ്ങൾ. അ­ധീ­ശാ­ധി­കാ­ര­ത്തി­ന്റെ മ­കു­ടോ­ദാ­ഹ­ര­ണ­മാ­യി ക­ലാ­ച­രി­ത്ര­കാ­ര­ന്മാർ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ചോ­ള­ശൈ­ലി­യി­ലു­ള്ള ഗോ­പു­ര­ങ്ങൾ ഹ­മ്പി­യി­ലും ആ­വർ­ത്തി­ക്ക­പ്പെ­ടു­ന്ന­തു് ഇ­ക്കാ­ര­ണ­ത്താ­ലാ­കാം. പു­തു­താ­യി ഹ­മ്പി­യിൽ അ­ധി­കാ­ര­മേ­റ്റ രാ­ജ­വം­ശ­ത്തി­ന്റെ സ്വീ­കാ­ര്യ­ത വർ­ദ്ധി­പ്പി­യ്ക്കു­ന്ന­തി­ന്നും അ­വ­രു­ടെ വാഴ്ച സാ­ധൂ­ക­രി­ക്കു­ന്ന­തി­ന്നും ഈ ക്ഷേ­ത്ര­ങ്ങൾ സ­ഹാ­യ­ക­മാ­യി. വി­രൂ­പാ­ക്ഷൻ വി­ജ­യ­ന­ഗ­ര രാ­ജാ­ക്ക­ന്മാ­രു­ടെ കു­ല­ദൈ­വ­മാ­യി മാ­റു­ന്ന­തു് ഈ കാ­ര­ണ­ത്താ­ലാ­ണു്. ക്ഷേ­ത്ര­ങ്ങൾ, ക­ല്പി­ത­വും അ­ല്ലാ­ത്ത­തും, പു­ത്തൻ അ­ധി­കാ­ര കേ­ന്ദ്ര­ങ്ങ­ളെ സാ­ധൂ­ക­രി­ക്കു­ന്ന­തിൽ എ­ത്ര­മേൽ നിർ­ണ്ണാ­യ­ക­പ­ങ്കു് വ­ഹി­ക്കു­ന്നു­വെ­ന്നു് സ­മ­കാ­ലീ­ന ഇ­ന്ത്യ­യി­ലെ രാ­മ­ക്ഷേ­ത്ര നിർ­മ്മാ­ണം വ്യ­ക്ത­മാ­ക്കു­ന്നു­ണ്ട­ല്ലോ.

images/venu-hampi-12.jpg
ഗരുഡൻ കോവിൽ, വി­ട്ഠ­ല.
റോയൽ സെ­ന്റർ

ഹ­മ്പി­യു­ടെ തെ­ക്കു­പ­ടി­ഞ്ഞാ­റെ ഭാ­ഗ­ത്താ­ണു് റോയൽ സെ­ന്റർ. രാ­ജ­കൊ­ട്ടാ­ര­വും പൊ­തു­മ­ന്ദി­ര­ങ്ങ­ളു­മ­ട­ക്കം മു­പ്പ­തിൽ­പ­രം നിർ­മ്മി­തി­ക­ളാ­ണ­വി­ടെ­യു­ള്ള­തു്. ഇ­തി­നു­പു­റ­മെ, അ­റു­പ­തോ­ളം ക്ഷേ­ത്ര­ങ്ങ­ളും. അ­ധി­കാ­ര­ചി­ഹ്ന­ങ്ങൾ ക­മ­നീ­യ­മാ­യി വി­ന്യ­സി­ച്ചി­ട്ടു­ള്ള ഹ­സാർ­രാ­മ ക്ഷേ­ത്ര­മാ­ണി­തിൽ ഏ­റ്റ­വും പ്ര­ധാ­നം. കൂ­ടാ­തെ, മ­ഹാ­ന­വ­മി മ­ണ്ഡ­പം, ആ­ന­ക്കോ­ട്ട, സു­ര­ക്ഷാ­നി­രീ­ക്ഷ­ണ­ഗോ­പു­രം മു­ത­ലാ­യ രാ­ജാ­ധി­കാ­ര­ത്തി­ന്റെ/ഭ­ര­ണ­കൂ­ട­ത്തി­ന്റെ ചി­ഹ്ന­വി­ന്യാ­സ­ങ്ങ­ളാ­ണു് റോയൽ സെ­ന്റ­റി­ലു­ള്ള­തു്. പു­ണ്യ­സ്ഥാ­ന­ത്തി­ലേ­യും റോയൽ സെ­ന്റ­റി­ലേ­യും നിർ­മ്മി­തി­കൾ­ക്കു് പ്ര­ക­ട­മാ­യ വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടു്. ക­രി­ങ്ക­ല്ലും ഇ­ഷ്ടി­ക­യും പോ­ലു­ള്ള ദൃ­ഢ­സാ­മ­ഗ്രി­ക­ളാ­ണു് പു­ണ്യ­സ്ഥാ­ന നിർ­മ്മി­തി­കൾ­ക്കു് ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള­തു്. ക്ഷേ­ത്ര­ങ്ങൾ­മാ­ത്ര­മ­ല്ല മാർ­ക്ക­റ്റും ത­ല­ക്കു­മു­ക­ളി­ലൂ­ടെ­യു­ള്ള നീർ­ച്ചാ­ലു­ക­ളും (aqueduct) ഇ­പ്ര­കാ­ര­മാ­ണു് നിർ­മ്മി­ച്ചി­രി­ക്കു­ന്ന­തു്. എ­ന്നാൽ റോയൽ സെ­ന്റ­റിൽ ക്ഷേ­ത്ര­ങ്ങ­ളും ലോ­ട്ട­സ് മഹലും ആ­ന­ക്കൊ­ട്ടി­ലും പോ­ലെ­യു­ള്ള അ­പൂർ­വ­നിർ­മ്മി­തി­ക­ളൊ­ഴി­ച്ചാൽ ബാ­ക്കി­യെ­ല്ലാം നിർ­മ്മി­ച്ചി­രി­ക്കു­ന്ന­തു് ജീർ­ണ്ണി­ക്കാ­നി­ട­യു­ള്ള സാ­മ­ഗ്രി­ക­ളു­പ­യോ­ഗി­ച്ചാ­ണു്. രാ­ജ­കൊ­ട്ടാ­ര­ത്തി­നു് പോലും മ­രം­കൊ­ണ്ടു­ള്ള ചു­മ­രും മേൽ­ക്കൂ­ര­യു­മാ­ണു­ണ്ടാ­യി­രു­ന്ന­തു്. ഇവിടം സ­ന്ദർ­ശി­ച്ചി­ട്ടു­ള്ള സ­ഞ്ചാ­രി­കൾ ഇതു് സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു­ണ്ടു്.[4] കൊ­ടും­ചൂ­ടി­നെ പ്ര­തി­രോ­ധി­ക്കാ­നാ­ണു് മ­ര­ച്ചു­മ­രു­ക­ളും മ­ര­മേൽ­ക്കൂ­ര­യും ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള­തു്.

ഹ­സാർ­രാ­മ ക്ഷേ­ത്രം

ശ്രീ­രാ­മ­ന്റെ ആയിരം പ്ര­തി­നി­ധാ­ന­ങ്ങൾ ഉ­ള്ള­തി­നാ­ലാ­ണു് ഈ ക്ഷേ­ത്ര­ത്തി­നു് ഹ­സാർ­രാ­മ (ആയിരം രാമ) എന്നു പേർ വ­ന്ന­തു്. പ­തി­ന­ഞ്ചാം നൂ­റ്റാ­ണ്ടി­ന്റെ ആ­രം­ഭ­ത്തിൽ ദേ­വ­രാ­യൻ ഒ­ന്നാ­മൻ പ­ണി­ക­ഴി­പ്പി­ച്ച­താ­ണു് ഈ ക്ഷേ­ത്രം. വി­ജ­യ­ന­ഗ­ര­ത്തി­ലെ രാ­ജ­കീ­യ ക്ഷേ­ത്ര­മാ­ണി­തു്. (രാ­ജാ­ക്ക­ന്മാ­രു­ടെ കു­ടും­ബ­ക്ഷേ­ത്രം, Royal temple). ക്ഷേ­ത്ര ഗോ­പു­ര­ത്തി­ലു­ള്ള ഒരു സം­സ്കൃ­ത­ലി­ഖി­ത­ത്തിൽ പ­മ്പാ­ദേ­വി ദേ­വ­രാ­യൻ ഒ­ന്നാ­മ­നെ സം­ര­ക്ഷി­ച്ചു­വ­രു­ന്ന­താ­യി പ­റ­യു­ന്നു­ണ്ടു്. ഹ­മ്പി­യിൽ നി­ല­നി­ന്നു­വ­ന്ന പ­മ്പാ­ദേ­വി പാ­ര­മ്പ­ര്യ­ത്തി­ന്റെ സ്വാ­ധീ­നം ഇതു വ്യ­ക്ത­മാ­ക്കു­ന്നു. ‘രാ­മാ­യ­ണ’ത്തി­നു ഹ­മ്പി­യി­ലു­ണ്ടാ­യി­രു­ന്ന പു­രാ­വൃ­ത്ത­പ­ര­മാ­യ പ്രാ­ധാ­ന്യ­ത്തി­ന്റെ ചേ­തോ­ഹാ­ര­മാ­യ ദൃ­ശ്യാ­വി­ഷ്കാ­ര­മാ­ണു് ഹ­സാർ­രാ­മ­യി­ലെ ശി­ല്പ­ങ്ങൾ. വി­ഗ്ര­ഹം ന­ഷ്ട­പ്പെ­ട്ട ഈ ക്ഷേ­ത്ര­ത്തി­ലി­പ്പോൾ ആ­രാ­ധ­ന­യി­ല്ല.

images/venu-hampi-15.jpg
രാ­മാ­യ­ണ കഥ, രഥം, ഹ­സാർ­രാ­മ ക്ഷേ­ത്രം.

ശി­ല്പ­സ­മൃ­ദ്ധി­യും വൈ­വി­ദ്ധ്യ­വു­മാ­ണു് ഹ­സാർ­രാ­മ­യെ ഹ­മ്പി­യി­ലെ ഇതര ക്ഷേ­ത്ര­ങ്ങ­ളിൽ­നി­ന്നു വ്യ­തി­രി­ക്ത­മാ­ക്കു­ന്ന­തു്. ക്ഷേ­ത്ര­ച്ചു­മ­രു­ക­ളി­ലും തൂ­ണു­ക­ളി­ലും ചു­റ്റു­മ­തി­ലി­നി­രു­വ­ശ­വും സർ­വ്വ­ത്ര ശി­ല്പ­ങ്ങൾ. പ്ര­ത­ല­ത്തിൽ നി­ന്നു­ന്തി­നിൽ­ക്കു­ന്ന റി­ലീ­ഫ് ശി­ല്പ­ങ്ങ­ളാ­ണ­ധി­ക­വും. ചു­റ്റു­മ­തി­ലി­ന്റെ ഉൾ­വ­ശ­ത്തു് ‘രാ­മാ­യ­ണ’ക­ഥ­യു­ടെ പാ­ന­ലു­കൾ ക­ല്ലിൽ കൊ­ത്തി­യി­രി­ക്കു­ന്നു, മ­ര­ത്തി­ലെ­ന്ന­പോ­ലെ, സ്വാ­ഭാ­വി­ക­മാ­യി. ക്ഷേ­ത്ര­ച്ചു­മ­രിൽ ‘രാ­മാ­യ­ണ’ത്തിൽ നി­ന്നു­ള്ള 108 ദൃ­ശ്യ­ങ്ങൾ കൊ­ത്തി­യി­ട്ടു­ണ്ടു്. വാ­ത്മീ­കി രാ­ജാ­വി­നോ­ടു് ക­ഥ­പ­റ­യു­ന്ന­തു മുതൽ അ­യോ­ദ്ധ്യ­യിൽ രാ­മ­ന്റെ കി­രീ­ട­ധാ­ര­ണം വ­രേ­യു­ള്ള വിവിധ രം­ഗ­ങ്ങൾ. രാ­വ­ണ­നും സീ­ത­യും പു­ഷ്പ­ക­വി­മാ­ന­വും ഹ­നു­മാൻ ക­ടൽ­ക­ട­ക്കു­ന്ന­തു­മെ­ല്ലാം ചു­മ­രു­ക­ളിൽ സ­ന്ദർ­ശ­ക­രെ കാ­ത്തി­രി­ക്കു­ന്നു. രാമൻ ഹ­നു­മാ­നു് മോ­തി­രം നൽ­കു­ന്ന­തും സീത തന്റെ മു­ടി­യിൽ ചൂടിയ ര­ത്ന­ങ്ങൾ ഹ­നു­മാ­നു നൽ­കു­ന്ന­തു­മാ­യ ഒ­ട്ട­ന­വ­ധി ‘രാ­മാ­യ­ണ’ദൃ­ശ്യ­ങ്ങൾ മു­ഖ­മ­ണ്ഡ­പ­ത്തി­ലു­ണ്ടു്.

ചു­റ്റു­മ­തി­ലി­ന്റെ പു­റ­ത്തു­ള്ള ദൃ­ശ്യാ­വി­ഷ്കാ­ര­ങ്ങൾ അ­ക­ത്തു­ള്ള­വ­യിൽ­നി­ന്നു് വ്യ­ത്യ­സ്ത­മാ­ണു്. അ­ധി­കാ­ര­ത്തി­ന്റെ­യും ആ­ഢം­ബ­ര­ത്തി­ന്റെ­യും ശ­ക്ത­മാ­യ പ്ര­ദർ­ശ­ന­മാ­ണി­വി­ടെ­യു­ള്ള­തു്. വി­ജ­യ­ന­ഗ­ര സൈ­നി­ക­ശ­ക്തി­യു­ടെ ഉ­ജ്ജ്വ­ല പ്ര­ഘോ­ഷ­ണം. അ­ഞ്ചു­നി­ര­ക­ളാ­യി­ട്ടാ­ണു് ശി­ല്പ­ങ്ങൾ ഉ­ട­നീ­ളം ഒ­രു­ക്കി­യി­രി­ക്കു­ന്ന­തു്. താ­ഴ­ത്തു­നി­ന്നു­ള്ള ആ­ദ്യ­നി­ര­യിൽ ആ­ന­ക­ളും ര­ണ്ടാ­മ­ത്തേ­തിൽ കു­തി­ര­ക­ളും മൂ­ന്നാ­മ­ത്തേ­തിൽ കാ­ലാൾ­പ്പ­ട­യും നാലും അ­ഞ്ചും നി­ര­ക­ളിൽ നൃ­ത്ത­മാ­ടു­ക­യും വി­നോ­ദ­ങ്ങ­ളി­ലേർ­പ്പെ­ടു­ക­യും ചെ­യ്യു­ന്ന സ്ത്രീ­ക­ളു­മാ­ണു് വി­ന്യ­സി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. ച­ല­നാ­ത്മ­ക­ത­യാ­ണു് മൊ­ത്തം ശി­ല്പ­ങ്ങ­ളു­ടേ­യും മർ­മ്മം. ഒരു ഘോ­ഷ­യാ­ത്ര­യിൽ മു­ന്നോ­ട്ടു­നീ­ങ്ങു­ന്ന വി­ധ­ത്തി­ലു­ള്ള ശ­രീ­ര­ഭാ­ഷ­യാ­ണു് ആ­ന­കൾ­ക്കും കു­തി­ര­കൾ­ക്കു­മു­ള്ള­തു്. കു­തി­ര­കൾ­ക്കൊ­പ്പം അ­വ­യു­ടെ പ­രി­ചാ­ര­ക­രും, എ­ല്ലാം നി­രീ­ക്ഷി­ച്ചു­കൊ­ണ്ടു്, രാ­ജാ­വും ദൃ­ശ്യ­ങ്ങ­ളി­ലു­ണ്ടു്.

images/venu-hampi-10.jpg
ആ­ന­ക­ളു­ടെ സൗ­ഹൃ­ദം, വി­ട്ഠ­ല.

ഹ­സാർ­രാ­മ ക്ഷേ­ത്ര­ത്തി­ന്റെ രാ­ഷ്ട്രീ­യ പ്രാ­ധാ­ന്യം ശി­ല്പ­ങ്ങ­ളിൽ മാ­ത്ര­മ­ല്ല റോയൽ സെ­ന്റ­റി­ന്റെ മ­ദ്ധ്യ­ത്തി­ലു­ള്ള അ­തി­ന്റെ സ്ഥാ­ന­ത്തി­ലും പ്ര­ക­ട­മാ­ണു്. ഹ­മ്പി­യി­ലേ­ക്കു­ള്ള പ്ര­ധാ­ന റോ­ഡു­ക­ളെ­ല്ലാം ഇ­തി­ന­ടു­ത്താ­ണു് സ­ന്ധി­ക്കു­ന്ന­തു്. കൊ­ട്ടാ­ര­ങ്ങ­ളും മറ്റു അ­ധി­കാ­ര­സ്ഥാ­ന­ങ്ങ­ളും ഇ­വി­ടെ­ത്ത­ന്നെ. ഇ­ന്ത്യൻ കലയിൽ രാ­ജാ­ധി­കാ­ര­ബിം­ബ­വി­ധാ­ന­ത്തി­ന്റെ ഏ­റ്റ­വും പ­കി­ട്ടേ­റി­യ ഉ­ദാ­ഹ­ര­ണ­മാ­യി ഈ ക്ഷേ­ത്ര­മ­തി­ലി­ലെ റി­ലീ­ഫ് പാ­ന­ലു­കൾ നി­ല­കൊ­ള്ളു­ന്നു. ഹ­സാർ­രാ­മ­ക്ഷേ­ത്ര­ത്തെ റോയൽ സെ­ന്റ­റിൽ ഉൾ­പ്പെ­ടു­ത്തി­യ­ത­തി­ന്റെ യു­ക്തി ഇതോടെ വ്യ­ക്ത­മാ­യ­ല്ലോ.

മ­ഹാ­ന­വ­മി മ­ണ്ഡ­പം

റോയൽ സെ­ന്റ­റി­ലെ ഏ­റ്റ­വും ഉയരം കൂടിയ നിർ­മ്മി­തി­യാ­ണു് മ­ഹാ­ന­വ­മി മ­ണ്ഡ­പം (ഡിബ്ബ). പ­തി­നൊ­ന്നാ­യി­രം ച­തു­ര­ശ്ര­യ­ടി പ്ര­ത­ല­വി­സ്തീർ­ണ്ണ­മു­ള്ള ഈ മ­ണ്ഡ­പ­ത്തി­ന്റെ ഉയരം നാ­ല്പ­തു് അ­ടി­യാ­ണു്. മൂ­ന്നു ത­ട്ടു­ക­ളാ­യി­ട്ടാ­ണു് ഈ മ­ണ്ഡ­പം നിർ­മ്മി­ച്ചി­ട്ടു­ള്ള­തു്. ആ­ദ്യ­ത്തെ രണ്ടു ത­ട്ടു­കൾ വലിയ ക­രി­ങ്കൽ ബ്ലോ­ക്കു­കൾ കൊ­ണ്ടു് പ­ടു­ത്തി­രി­ക്കു­ന്നു. ഇവ ര­ണ്ടി­ന്റെ­യും മുൻ­ഭാ­ഗ­ത്തു് അ­ത്യാ­കർ­ഷ­ക­മാ­യ റി­ലീ­ഫ് പാ­ന­ലു­കൾ. മ­ണ്ഡ­പ­ത്തി­ന്റെ കി­ഴ­ക്കു­ഭാ­ഗ­ത്തു­ള്ള ഇ­ര­ട്ട­ഗോ­വ­ണി ക­യ­റി­യാൽ മൂ­ന്ന­മ­ത്തെ ത­ട്ടിൻ­മു­ക­ളി­ലെ­ത്താം. അ­വി­ടെ­നി­ന്നാൽ കൊ­ട്ടാ­ര­സ­മു­ച്ച­യ­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ കാണാം. മ­ണ്ഡ­പ­ത്തി­ന്റെ മു­കൾ­ത്ത­ട്ടിൽ നാ­ലു­ഭാ­ഗ­ത്തു­മു­ള്ള ദീർ­ഘ­ച­തു­ര­ദ്വാ­ര­ങ്ങൾ മേൽ­ക്കൂ­ര­യു­ടേ­താ­ണെ­ന്നു് ക­രു­ത­പ്പെ­ടു­ന്നു.

images/venu-hampi-16.jpg
ഹ­സാർ­രാ­മ പി­ല്ലർ.

രാ­ജ­ധാ­നി­യി­ലെ മ­ഹാ­ന­വ­മി ആ­ഘോ­ഷ­ങ്ങൾ ഇ­വി­ടെ­വെ­ച്ചാ­ണു് ന­ട­ത്തി­യി­രു­ന്ന­തു്. ച­ക്ര­വർ­ത്തി­യു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ പ­ത്തു­ദി­വ­സം നീ­ളു­ന്ന ദസ്റ ആ­ഘോ­ഷ­ങ്ങൾ വി­ജ­യ­ന­ഗ­ര സാ­മ്രാ­ജ്യ­ത്തി­ന്റെ ആ­ഢം­ബ­ര­പൂർ­ണ്ണ­മാ­യ അ­ധി­കാ­ര­പ്ര­ക­ട­ന­വും സാ­സ്കാ­രി­ക പ്ര­ദർ­ശ­ന­വു­മാ­ണു്. രാ­ജാ­വു് തന്റെ കീ­ഴി­ലു­ള്ള സാ­മ­ന്ത­ന്മാ­രേ­യും സൈ­നി­ക­ത്ത­ല­വ­ന്മാ­രേ­യും ദേ­ശ­വാ­ഴി­ക­ളേ­യും രാ­ജ­ധാ­നി­യി­ലേ­ക്കു ക്ഷ­ണി­ച്ചു വ­രു­ത്തി അ­വ­രു­ടെ മു­ന്നിൽ­വെ­ച്ചു് പ­ര­സ്യ­മാ­യി ദുർ­ഗ്ഗാ­രാ­ധ­ന ന­ട­ത്തു­ന്ന­തു് ഈ അ­വ­സ­ര­ത്തി­ലാ­ണു്. രാ­ജ്യം ഭ­രി­ക്കു­ന്ന­തി­നും ശ­ത്രു­ക്ക­ളെ കീ­ഴ­ട­ക്കു­ന്ന­തി­നു­മു­ള്ള വീ­ര്യ­വും ശ­ക്തി­യും രാ­ജാ­വി­നി­തോ­ടെ സി­ദ്ധി­ക്കു­ന്നു­വെ­ന്നാ­ണു് ഇ­തി­ന്റെ പി­ന്നി­ലു­ള്ള വി­ശ്വാ­സം. ഈ­യ­വ­സ­ര­ത്തിൽ സാ­മ്രാ­ജ്യ­ത്തിൻ കീ­ഴി­ലു­ള്ള എല്ലാ നാ­ടു­വാ­ഴി­ക­ളും കപ്പം കൊ­ടു­ത്തും സൈ­നി­ക­രേ­യും മൃ­ഗ­ങ്ങ­ളേ­യും വാ­ഗ്ദാ­നം ചെ­യ്തും രാ­ജാ­വി­നോ­ടു് കൂറു് പ്ര­ഖ്യാ­പി­ക്കേ­ണ്ട­തു­ണ്ടു്. ഇ­താ­ണു് ഹ­മ്പി­യി­ലെ മ­ഹാ­ന­വ­മി­യാ­ഘോ­ഷ­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യ പ്രാ­ധാ­ന്യം. രാ­ജ­കീ­യ­പ്രൗ­ഢി­യു­ടെ വി­ളം­ബ­രം കൂ­ടി­യാ­ണു് ന­വ­രാ­ത്രി­യാ­ഘോ­ഷ­ങ്ങൾ. വർ­ണ്ണ­ച്ച­മ­യ­ങ്ങ­ള­ണി­ഞ്ഞ ഗ­ജ­വീ­ര­ന്മാ­രും കു­തി­ര­ക­ളും സർ­വ്വാ­ഭ­ര­ണ­വി­ഭൂ­ഷി­ത­ക­ളാ­യി ക­ന്യ­ക­മാ­രും വാ­ദ്യ­ക്കാ­രും അ­ഭ്യാ­സി­ക­ളു­മെ­ല്ലാ­മ­ട­ങ്ങു­ന്ന ഘോ­ഷ­യാ­ത്ര രാ­ജ­ധാ­നി­യിൽ സ­ന്നി­ഹി­ത­രാ­യ വി­ദേ­ശി­ക­ളെ ആ­കർ­ഷി­ക്കു­ന്ന­തി­ന്നും വി­ജ­യ­ന­ഗ­ര­ത്തി­ന്റെ സ­മ്പ­ത്തും അ­ധി­കാ­ര­വും പ്രൗ­ഢി­യും അ­വ­രെ­ക്കൂ­ടി ബോ­ദ്ധ്യ­പ്പെ­ടു­ത്തു­ന്ന­തി­നു് ഉ­ദ്ദേ­ശി­ച്ചു­ള്ള­തു­മാ­ണു്. സ­മ­കാ­ലി­ക ലോ­ക­ത്തി­ലെ എ­റ്റ­വും നി­റ­പ്പ­കി­ട്ടാർ­ന്ന ഘോ­ഷ­യാ­ത്ര­ക്കൊ­ടു­വിൽ ക­രി­മ­രു­ന്നു പ്ര­യോ­ഗ­വും വി­ഭ­വ­സ­മൃ­ദ്ധ­മാ­യ സ­ദ്യ­യു­മു­ണ്ടാ­യി­രു­ന്ന­താ­യി പേർ­ഷ്യ, ഇ­റ്റ­ലി, പോർ­ച്ചു­ഗൽ എ­ന്നി­വി­ട­ങ്ങ­ളിൽ നി­ന്നെ­ത്തി­യ സ­ന്ദർ­ശ­കർ സ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു.

കൃ­ഷ്ണ­ദേ­വ­രാ­യ­രു­ടെ കാ­ല­ത്തു് വി­ജ­യ­ന­ഗ­രം സ­ന്ദർ­ശി­ച്ച പോർ­ച്ചു­ഗീ­സ് കു­തി­ര­വ്യാ­പാ­രി ഡൊ­മിൻ­ഗൊ പെ­യ്സ് നൽ­കു­ന്ന 1512-ലെ മ­ഹാ­ന­വ­മി ആ­ഘോ­ഷ­ങ്ങ­ളു­ടെ നേർ­ക്കാ­ഴ്ചാ­വി­വ­ര­ണം ഇ­പ്ര­കാ­രം സം­ഗ്ര­ഹി­ക്കാം:[5]

മുഖ്യ ഉ­ത്സ­വ­സ­മ­യ­ത്തു് രാ­ജാ­വു് ത­ല­സ്ഥാ­ന­ന­ഗ­രി­യാ­യ ബി­ശ­ന­ഗ­ര­ത്തിൽ (വി­ജ­യ­ന­ഗ­രം) എ­ത്തു­ന്നു. അവിടെ സ­മ്മേ­ളി­ക്കു­ക­യെ­ന്ന­തു് അ­ന്ന­ത്തെ ആ­ചാ­ര­മാ­ണു്. ഉ­ത്സ­വ­ത്തി­നും വി­രു­ന്നി­നും രാ­ജ്യ­ത്തെ പ്ര­മു­ഖ നർ­ത്ത­കി­ക­ളെ ഇ­വി­ടേ­ക്കു് വി­ളി­ച്ചു വ­രു­ത്തു­ന്നു: അ­തു­പോ­ലെ സാ­മ­ന്ത­ന്മാ­രും പ­ട­ത്ത­ല­വ­ന്മാ­രും പ്ര­ഭു­ക്ക­ന്മാ­രും അ­വ­രു­ടെ പ­രി­വാ­ര­ങ്ങ­ളും. 1512 സെ­പ്തം­ബർ ഇ­രു­പ­തി­നാ­ണു് ഒ­മ്പ­തു ദി­വ­സ­ത്തെ ഉ­ത്സ­വം ആ­രം­ഭി­ക്കു­ന്ന­തു്, രാ­ജ­കൊ­ട്ടാ­ര­ത്തിൽ… അ­ടു­ത്തു­ള്ള തു­റ­സിൽ വലിയ ഒ­റ്റ­നി­ല മ­ന്ദി­ര­മു­ണ്ടു് (ഇ­പ്പോ­ഴ­ത്തെ മ­ഹാ­ന­വ­മി­മ­ണ്ഡ­പം). ഈ മ­ന്ദി­ര­ത്തെ ‘വി­ജ­യ­ന­ഗ­രം’ എന്നു വി­ളി­ക്കു­ന്നു. വ­ല­തു­ഭാ­ഗ­ത്തു് പ­ച്ച­യും ചു­വ­പ്പും വെൽ­വെ­റ്റിൽ പൊ­തി­ഞ്ഞ ഉ­യർ­ന്ന മ­ര­ത്ത­ട്ടു­ക­ളു­ണ്ടു്. വളരെ ഉ­യ­ര­ത്തിൽ, കുറെ ദൂ­ര­ത്തു­നി­ന്നും കാ­ണാ­വു­ന്ന­വ. മൊ­ത്തം പ­തി­നൊ­ന്നെ­ണ്ണം. ഉ­ത്സ­വ­സ­മ­യ­ത്തു­മാ­ത്രം ഉ­പ­യോ­ഗി­ക്കു­ന്ന­വ. മു­ഖ്യ­ക­വാ­ട­ത്തി­ന­ഭി­മു­ഖ­മാ­യി, രണ്ടു വൃ­ത്ത­ങ്ങ­ളിൽ, പവിഴ, വജ്ര, സ്വർ­ണ്ണാ­ഭ­ര­ണ­ത്തി­ള­ക്ക­ത്തിൽ ക­മ­നീ­യ­മാ­യ­ണി­ഞ്ഞൊ­രു­ങ്ങി­യ നർ­ത്ത­കി­മാർ.

images/venu-hampi-17.jpg
രഥം, ഹ­സാർ­രാ­മ ക്ഷേ­ത്രം.

മ­ണ്ഡ­പ­ത്തിൽ രാ­ജാ­വി­നാ­യി തു­ണി­കൊ­ണ്ടു് വേർ­തി­രി­ച്ച, അടഞ്ഞ ക­വാ­ട­ത്തോ­ടു­കൂ­ടി­യ മുറി. അതിൽ ദേ­വ­ബിം­ബ­ത്തി­നു­ള്ള ഒരു പീ­ഠ­വും. മ­ണ്ഡ­പ­മ­ദ്ധ്യ­ത്തിൽ ഉ­യർ­ന്ന പ്ര­സം­ഗ­വേ­ദി. തൊ­ട്ട­ടു­ത്തു് സ്വർ­ണ്ണ­സിം­ഹാ­ലം­കൃ­ത­മാ­യ സിം­ഹാ­സ­നം. പ­ട്ടു­കൊ­ണ്ടു മൂ­ടി­യി­രി­ക്കു­ന്നു. പ­ട്ടു­തു­ണി­യു­ടെ ഏ­പ്പു­കൾ സ്വർ­ണ്ണ­പാ­ളി­കൾ­കൊ­ണ്ടു് മ­റ­ച്ചി­രി­ക്കു­ന്നു. സർ­വ്വ­ത്ര സ്വർ­ണ്ണ­ര­ത്നാ­ലം­കൃ­തം. രാ­ജാ­വു് സിം­ഹാ­സ­ന­ത്തിൽ ഉ­പ­വി­ഷ്ട­നാ­വു­ന്ന­തോ­ടെ ഉ­ത്സ­വ­മാ­രം­ഭി­ക്കു­ക­യാ­യി… പ്ര­ത്യേ­കം അ­ല­ങ്ക­രി­ച്ച ദേ­വ­ബിം­ബ­ത്തിൽ ബ്രാ­ഹ്മ­ണർ പൂ­ജ­യും മ­ന്ത്രോ­ച്ചാ­ര­ണ­വും ന­ട­ത്തു­ന്നു. മ­ണ്ഡ­പ­ത്തി­നു പു­റ­ത്തു് രാ­ജാ­വി­ന്റെ അ­നു­ച­ര­ന്മാ­രും, വി­ശ്വ­സ്ഥ­രും. തൊ­ട്ട­ടു­ത്ത ച­തു­ര­ത്തിൽ നർ­ത്ത­കി­കൾ നൃ­ത്തം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു. ക്യാ­പ്റ്റ­ന്മാ­രും പൗ­ര­മു­ഖ്യ­ന്മാ­രും ഇതു ക­ണ്ടും­കൊ­ണ്ടാ­ണു് വ­രു­ന്ന­തു്.

പ്ലാ­റ്റ്ഫോ­മി­ന­ടു­ത്തു് വേ­ഷ­ഭൂ­ഷ­ക­ളോ­ടെ പ­തി­നൊ­ന്നു് കു­തി­ര­കൾ. രാ­ജാ­വു് കു­തി­ര­ക­ളു­ടെ അ­ടു­ത്തേ­ക്കു് പോ­കു­ന്നു. രാ­ജാ­വി­നെ അ­നു­ഗ­മി­ക്കു­ന്ന ബ്രാ­ഹ്മ­ണൻ പ­നി­നീർ­പ്പൂ­ക്കൾ കു­തി­ര­കൾ­ക്കെ­റി­ഞ്ഞു കൊ­ടു­ക്കു­ന്നു. തു­ടർ­ന്നു് കൂ­ട­യിൽ­സൂ­ക്ഷി­ച്ച സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങൾ കു­തി­ര­കൾ­ക്കു നേരെ എ­റി­യു­ന്ന­താ­യി ഭാ­വി­ക്കു­ന്നു. അ­വ­ക്കു് പ­രി­മ­ളം പൂ­ശി­യ­താ­യി­ട്ടാ­ണു് സ­ങ്ക­ല്പം. അതിനു ശേഷം ആ­ന­ക­ളു­ടെ അ­ടു­ത്തെ­ത്തി ഇതു് ആ­വർ­ത്തി­ക്കു­ന്നു… തു­ടർ­ന്നു്, ബിംബം സൂ­ക്ഷി­ച്ചി­ട്ടു­ള്ള മു­റി­യിൽ രാ­ജാ­വു് വി­ണ്ടും പ്ര­വേ­ശി­ക്കു­ന്നു. ഉടനെ മു­റി­ക്കു­മു­ന്നി­ലെ തി­ര­ശീ­ല ഉ­യ­രു­ന്നു…

രാ­ജാ­വു് 21 പോ­ത്തു­ക­ളേ­യും 150 ആ­ടു­ക­ളേ­യും ക­ശാ­പ്പു­ചെ­യ്തു് ദേ­വ­നു് ബ­ലി­യർ­പ്പി­ക്കു­ന്ന­തു് നേ­രി­ട്ടു വീ­ക്ഷി­ക്കു­ന്നു. തു­ടർ­ന്നു് അ­ടു­ത്ത മ­ന്ദി­ര­ത്തിൽ നി­ല­യു­റ­പ്പി­ച്ച ബ്രാ­ഹ്മ­ണർ രാ­ജാ­വി­നെ പ­നി­നീർ­പ്പു­ക്കൾ കൊ­ണ്ടു് പു­ഷ്പ­വൃ­ഷ്ടി­ന­ട­ത്തു­ന്നു… മ­റ്റൊ­രു മു­റി­യിൽ മാ­ണി­ക്യ­ക്ക­ല്ലും ര­ത്ന­ങ്ങ­ളും മ­റ്റു­വി­ല­പി­ടി­പ്പു­ള്ള ക­ല്ലു­ക­ളും ചേർ­ത്തു­ള്ള ചെറിയ അ­ഗ്നി­കു­ണ്ഡം. തു­ടർ­ന്നു് കു­തി­ര­ക­ളെ നിർ­ത്തി­യ സ്ഥ­ല­ത്തേ­ക്കു് മ­ട­ങ്ങു­ന്ന രാ­ജാ­വു് അവിടെ നിൽ­ക്കു­ന്ന ക്യാ­പ്റ്റ­ന്മാ­രു­ടേ­യും പ്ര­ഭു­ക്ക­ന്മാ­രു­ടേ­യും അ­ഭി­വാ­ദ്യം സ്വീ­ക­രി­ക്കു­ന്നു. താ­ല്പ­ര്യ­മു­ള്ള­വർ രാ­ജാ­വി­നു് സ­മ്മാ­ന­ങ്ങൾ നൽ­കു­ന്നു. രാ­ജാ­വു് കൊ­ട്ടാ­ര­ത്തി­ലേ­ക്കു് മ­ട­ങ്ങു­ന്നു. ഇ­താ­ണു് എല്ലാ ദി­വ­സ­വും രാ­വി­ലെ ന­ട­ക്കു­ന്ന­തു്…

അ­പ­രാ­ഹ്ന­ത്തിൽ മൂ­ന്നു മ­ണി­ക്കു് എ­ല്ലാ­വ­രും വേ­ദി­ക്ക­രി­കി­ലേ­യ്ക്കെ­ത്തു­ന്നു… മുൻ­നി­ശ്ച­യി­ച്ച ക്ര­മീ­ക­ര­ണ­ങ്ങൾ സ­ജ്ജ­മാ­യാൽ രാ­ജാ­വു് വേ­ദി­യി­ലെ­ത്തി സിം­ഹാ­സ­ന­ത്തി­ലി­രി­ക്കു­ന്നു. തന്റെ കൂ­ട്ട­ത്തിൽ­പ്പെ­ട്ട മൂ­ന്നോ നാലോ പേരെ രാ­ജാ­വു് വേ­ദി­യി­ലേ­ക്കു് ക്ഷ­ണി­ക്കു­ന്നു. ഇവർ സാ­മ­ന്ത­ന്മാ­രോ രാ­ജ്ഞി­പി­താ­ക്ക­ന്മാ­രോ ആ­യി­രി­ക്കും… രാ­ജാ­വി­രി­ക്കു­ന്ന­തു് ചി­ത്ര­ത്തു­ന്ന­ലോ­ടു­കൂ­ടി­യ ശു­ഭ്ര­വ­സ്ത്ര­ങ്ങ­ള­ണി­ഞ്ഞാ­ണു്. സ്വർ­ണ്ണ­പ്പി­ടി­യു­ള്ള തൂവൽ വീ­ശ­റി­കൊ­ണ്ടു് പു­രോ­ഹി­ത­ന്മാർ ദേ­വ­ബിം­ബം വീ­ശി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഒ­പ്പ­മു­ള്ള രാ­ജാ­വി­നേ­യും അവർ വീ­ശു­ന്നു­ണ്ടു്.

images/venu-hampi-18.jpg
രാ­മ­യ­ണ­ദൃ­ശ്യം, ഹ­സാർ­രാ­മ ക്ഷേ­ത്രം.

പ്ര­ഭു­ക്ക­ന്മാ­രും സൈ­നി­ക­രും അ­വ­രു­ടെ സ്ഥാ­ന­ങ്ങ­ളിൽ എ­ത്തി­ക്ക­ഴി­ഞ്ഞാൽ നർ­ത്ത­കി­മാ­രു­ടെ നൃ­ത്തം ആ­രം­ഭി­ക്കു­ന്നു. സ്വർ­ണ്ണ­ക്കോ­ള­റും ഒ­ട്ട­ന­വ­ധി ര­ത്ന­ങ്ങ­ളും മു­ത്തു­ക­ളും മാ­ണി­ക്യ­ക്ക­ല്ലും തു­ന്നി­ച്ചേർ­ത്ത ഉടയാട, ക­യ്യിൽ ക­ങ്ക­ണം, കാലിൽ ചി­ല­ങ്ക. ആർ­ക്കാ­ണു് അവർ ധ­രി­ച്ചി­ട്ടു­ള്ള ആ­ഢം­ബ­ര­വ­സ്തു­ക്ക­ളെ കൃ­ത്യ­മാ­യി വി­വ­രി­ക്കാ­നാ­വു­ക?… നൃ­ത്തം ക­ഴി­ഞ്ഞാൽ ഗു­സ്തി­ക്കാ­രു­ടെ വ­ര­വാ­യി. ക­ടു­ത്ത ഇ­ടി­കൾ­ക്കൊ­ടു­വിൽ പൊ­ട്ടി­യ പ­ല്ലു­ക­ളും ച­ളു­ങ്ങി­യ മു­ഖ­വു­മാ­യി ഗു­സ്തി­ക്കാർ. ഇ­വർ­ക്കു് അ­വ­രു­ടെ ക്യാ­പ്റ്റ­ന്മാ­രും വി­ധി­കർ­ത്താ­ക്ക­ളു­മു­ണ്ടു്. കാ­ണി­കൾ ശ്വാ­സ­മ­ട­ക്കി ഉ­ദ്വേ­ഗ­ഭ­രി­ത­മാ­യ ഗു­സ്തി കാ­ണു­ന്നു. പകൽ മു­ഴു­വ­നി­തു തു­ട­രു­ന്നു… ഒ­ട്ട­ന­വ­ധി തീ­വെ­ട്ടി­കൾ പ്ര­ഭാ­പൂ­രി­ത­മാ­ക്കു­ന്ന രാ­ത്രി­യിൽ ഏറെ നീ­ണ്ടു­പോ­കു­ന്ന നാ­ട­ക­ങ്ങ­ളും ചെ­പ്പി­ടി­വി­ദ്യ­ക­ളും. വി­നോ­ദ­ങ്ങൾ­ക്കൊ­ടു­വിൽ ക­രി­മ­രു­ന്നു പ്ര­യോ­ഗം. അ­തി­നു­ശേ­ഷം വി­ജ­യി­ക­ളാ­യ ക്യാ­പ്റ്റ­ന്മാ­രു­ടെ തേ­രു­കൾ നി­ര­നി­ര­യാ­യി ഉ­ത്സ­വ­സ്ഥ­ല­ത്തേ­ക്കു് പ്ര­വേ­ശി­ക്കു­ന്നു. അ­വ­യ്ക്കു പുറകെ ക­ഴു­ത്തി­ലും ശി­ര­സ്സി­ലും പൂ­ചൂ­ടി­യ കു­തി­ര­കൾ. ഏ­റ്റ­വും മു­ന്നിൽ രാ­ജാ­വി­ന്റെ ഔ­ദ്യോ­ഗി­ക കു­ട­ക­ളു­മാ­യി മ­റ്റൊ­രു കുതിര. രണ്ടു പ്രാ­വ­ശ്യം അ­ര­ങ്ങി­നെ വ­ലം­വെ­ച്ച­തി­നു­ശേ­ഷം അ­തി­ന്റെ മ­ദ്ധ്യ­ത്തിൽ അഞ്ചോ ആറോ വ­രി­ക­ളാ­യി അവ അ­ണി­നി­ര­ക്കു­ന്നു. രാ­ജാ­വി­ന്റെ കുതിര ഏ­റ്റ­വും മു­ന്നിൽ. എല്ലാ കു­തി­ര­ക­ളും രാ­ജാ­വി­ന­ഭി­മു­ഖ­മാ­യി നിൽ­ക്കു­ന്നു. രാ­ജാ­വും മ­റ്റു­ര­ണ്ടു പേരും, ഒരു പാ­ത്ര­ത്തിൽ ചോറും തേ­ങ്ങ­യും പൂ­ക്ക­ളു­മാ­യി മു­ഖ്യ­ബ്രാ­ഹ്മ­ണ­നും, ചേർ­ന്നു് കു­തി­ര­ക­ളെ വ­ലം­വെ­ക്കു­ന്നു… ഇതിനു ശേഷം, ഇ­രു­പ­ത്ത­ഞ്ചൊ മു­പ്പ­തൊ കാ­വൽ­ക്കാർ ക­യ്യിൽ ചൂ­ര­ലു­മാ­യി സ്വ­ന്തം ചു­മ­ലിൽ പ്ര­ഹ­ര­മേ­ല്പി­ച്ചു് മു­ന്നേ­റു­ന്നു. അ­വർ­ക്കു പി­ന്നാ­ലെ അനേകം ഷ­ണ്ഡ­ന്മാർ. തൊ­ട്ടു­പി­ന്നിൽ വാ­ദ്യ­ഘോ­ഷ­ങ്ങ­ളു­മാ­യി ഇ­രു­പ­ത്ത­ഞ്ചോ­ളം സ്ത്രീ­കൾ. എ­ല്ലാ­വ­രും വി­ല­യേ­റി­യ പ­ട്ടു­വ­സ്ത്ര­ങ്ങ­ള­ണി­ഞ്ഞ­വർ. ഇ­വ­രു­ടെ തൊ­പ്പി­ക­ളിൽ പ­വി­ഴ­നിർ­മ്മി­ത­മാ­യ വലിയ പൂ­ക്കൾ. ക­ഴു­ത്തി­ല­ണി­ഞ്ഞ ആ­ഭ­ര­ണ­ങ്ങ­ളിൽ വൈ­ര­ക്ക­ല്ലും, സ്വർ­ണ്ണ­വും മ­ര­ത­ക­വും. പ­ല­നൂ­ലു­ക­ളു­ള്ള മു­ത്തു­മാ­ല­കൾ. ഒരോ സ്ത്രീ­യു­ടേ­യും ച­മ­യാ­ഭ­ര­ണ­ങ്ങ­ളു­ടെ മൂ­ല്ല്യം കൃ­ത്യ­മാ­യി നിർ­ണ്ണ­യി­ക്കാൻ ആർ­ക്കാ­ണു ക­ഴി­യു­ക? അ­ണി­ഞ്ഞ കൈ­വ­ള­ക­ളു­ടേ­യും ആ­ഭ­ര­ണ­ങ്ങ­ളു­ടേ­യും ഭാരം നി­മി­ത്തം അവർ നീ­ങ്ങു­ന്ന­തു് കൂ­ടെ­യു­ള്ള സ്ത്രീ­ക­ളു­ടെ കൈ­സ­ഹാ­യ­ത്താ­ലാ­ണു്.

ഈ സ്ത്രീ­കൾ പിൻ­വാ­ങ്ങു­ന്ന­തോ­ടെ, കു­തി­ര­ക­ളും അ­വ­യ്ക്കു പുറകെ ആ­ന­ക­ളും സലാം പ­റ­ഞ്ഞു് മ­ട­ങ്ങു­ന്നു. പി­ന്നാ­ലെ രാ­ജ­വും കൊ­ട്ടാ­ര­ത്തി­ലേ­ക്കു് മ­ട­ങ്ങു­ന്നു. ദേ­വ­ബിം­ബ­വു­മേ­ന്തി ബ്രാ­ഹ്മ­ണർ ക്ഷേ­ത്ര­ത്തി­ലേ­ക്കും. രാ­ജാ­വു് ഈ ഒ­മ്പ­തു് ദി­വ­സ­വും ഉ­പ­വ­സി­ക്കു­ന്നു. രാ­ത്രി­ഭ­ക്ഷ­ണം മാ­ത്രം, അതും ഏ­താ­ണ്ടു് അർ­ദ്ധ­രാ­ത്രി­യോ­ടെ.

ഇ­പ്ര­കാ­ര­മാ­ണു് 9 ദി­വ­സ­ത്തെ ആ­ഘോ­ഷ­ങ്ങൾ ന­ട­ക്കു­ന്ന­തു്. ഈ ഉ­ത്സ­വ­ദി­ന­ങ്ങൾ ക­ഴി­യു­മ്പോൾ രാ­ജാ­വു് തന്റെ കീ­ഴി­ലു­ള്ള സൈനിക വി­ഭാ­ഗ­ങ്ങ­ളു­ടെ അ­വ­ലോ­ക­നം ന­ട­ത്തു­ന്നു. അ­വ­ലോ­ക­നം ഇ­പ്ര­കാ­രം ക്ര­മീ­ക­രി­ച്ചി­രി­ക്കു­ന്നു. രാ­ജാ­വി­ന്റെ ഉ­ത്ത­ര­വ­നു­സ­രി­ച്ചു് സിൽ­ക്കു് കൂ­ടാ­രം മുൻ­നി­ശ്ച­യി­ട്ടു­ള്ള സ്ഥ­ല­ത്തേ­ക്കു് മാ­റ്റു­ന്നു. ആരുടെ ബ­ഹു­മാ­നാർ­ത്ത­മാ­ണോ ഈ ഉ­ത്സ­വം ആ ദേ­വ­ന്റെ ബിം­ബ­വും കൂ­ടാ­ര­ത്തിൽ വെ­ക്കു­ന്നു. കൂ­ടാ­രം മുതൽ കൊ­ട്ടാ­രം വരെ സൈ­നി­കർ അ­വ­രു­ടെ റാ­ങ്ക­നു­സ­രി­ച്ചു് അ­ണി­നി­ര­ക്കു­ന്നു. മു­ന്നിൽ കാ­ലാൾ­പ്പ­ട­യാ­ളി­കൾ, തൊ­ട്ടു­പി­ന്നിൽ കു­തി­ര­പ്പു­റ­ത്തേ­റി­യ സൈ­നി­കർ, അ­തി­ന്റെ പി­ന്നിൽ ആനകൾ. ച­മ­യാ­ലം­കൃ­ത­മാ­ണു് കു­തി­ര­കൾ. കു­തി­ര­പ്പു­റ­ത്തു­ള്ള­വർ പ­ട്ടു­കൊ­ണ്ടു­ള്ള മേലാട ധ­രി­ച്ചി­രി­ക്കു­ന്നു. ഹെൽ­മെ­റ്റ് പോ­ലെ­യു­ള്ള തൊ­പ്പി, അരയിൽ വാളും ക­യ്യിൽ കു­ന്ത­വും. ആ­ന­കൾ­ക്കും ച­മ­യ­ങ്ങ­ളു­ണ്ടു്. ആ­ന­പ്പു­റ­ത്തു് മൂ­ന്നോ നാ­ലോ­പേർ പ­രി­ച­യും കു­ന്ത­വു­മാ­യി നിൽ­ക്കു­ന്നു… സൈ­നി­ക­രെ നി­രീ­ക്ഷി­ക്കു­ന്ന­തി­നാ­യി പു­റ­പ്പെ­ടു­ന്ന രാ­ജാ­വി­നു മു­ന്നിൽ ച­മ­യ­ങ്ങ­ളോ­ടു കൂടിയ ആനകൾ; പി­ന്നിൽ ച­മ­യാ­ലം­കൃ­ത­മാ­യ 21 കു­തി­ര­കൾ. രാ­ജ­വി­നോ­ടു് ചേർ­ന്നു് ചെ­മ്പു­കൊ­ണ്ടോ വെ­ള്ളി­കൊ­ണ്ടൊ നിർ­മ്മി­ച്ച ഒരു പെ­ട്ടി. ഓരോ വ­ശ­ത്തും 8 പേർ വീതം ചേർ­ന്നു് ചു­മ­ന്നു­കൊ­ണ്ടു പോ­കു­ന്നു. അ­തി­ലാ­ണു് ദേ­വ­ബിം­ബ­മു­ള്ള­തു്. പ­രി­വാ­ര­സ­മേ­തം രാ­ജാ­വു് സൈ­നി­ക­രെ നോ­ക്കി­ക്കൊ­ണ്ടു് ക­ട­ന്നു­പോ­കു­ന്നു. ന­ഗ­ര­ത്തെ പ്ര­ക­മ്പ­നം­കൊ­ള്ളി­ക്കു­മാ­റു് സൈ­നി­ക­രു­ടെ ആ­ക്രോ­ശ­വും ആ­യു­ധ­ങ്ങ­ളു­ടെ ഒ­ച്ച­യും. ഒപ്പം അ­മി­ട്ടു­ക­ളു­ടെ ശബ്ദം… സൈ­നി­ക­നി­രീ­ക്ഷ­ണം ക­ഴി­ഞ്ഞു് രാ­ജാ­വു് കൊ­ട്ടാ­ര­ത്തി­ലേ­ക്കു മ­ട­ങ്ങു­ന്ന­തോ­ടെ ഉ­ത്സ­വ­ത്തി­ന്റെ എല്ലാ ച­ട­ങ്ങു­ക­ളും അ­വ­സാ­നി­ക്കു­ന്നു.

images/venu-hampi-19.jpg
മ­ഹാ­ന­വ­മി മ­ണ്ഡ­പ­ത്തി­ന്റെ പുറം മതിൽ.

സൈനിക പ­രി­ശോ­ധ­ന­യിൽ ന­ട­ക്കു­ന്ന മ­റ്റൊ­രു ച­ട­ങ്ങി­നെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ണം അ­ച്യു­ത­രാ­യ­യു­ടെ കാ­ല­ത്തു് ഹമ്പി സ­ന്ദർ­ശി­ച്ച പോർ­ച്ചു­ഗീ­സ് കു­തി­ര­ക്ക­ച്ച­വ­ട­ക്കാ­രൻ ഫെറനൊ നൂനസ് (1535–37) നൽ­കു­ന്ന­തി­ങ്ങ­നെ:[6]

സാ­യു­ധ­സേ­ന­യെ പ­രി­ശോ­ധി­ച്ച­ശേ­ഷം രാ­ജാ­വു് (കു­തി­ര­പ്പു­റ­ത്തു­നി­ന്നു്) താ­ഴെ­യി­റ­ങ്ങു­ന്നു. തു­ടർ­ന്നു് വി­ല്ലെ­ടു­ത്തു് മൂ­ന്നു് അ­സ്ത്ര­ങ്ങൾ തൊ­ടു­ക്കു­ന്നു. അവ യ­ത്ഥാ­ക്ര­മം യ­ദാൽ­ക്കാ­വൊ (ബി­ജാ­പ്പൂർ സുൽ­ത്താൻ), കൊ­താ­മു­ലൊ­കൊ (ഗൊൽ­ക്കു­ണ്ട­യി­ലെ രാ­ജാ­വു്) പോർ­ച്ചു­ഗീ­സു­കാർ എ­ന്നി­വർ­ക്കു വേ­ണ്ടി. ശരം സ­ഞ്ച­രി­ച്ച ദി­ശ­യി­ലു­ള്ള രാ­ജ്യ­ങ്ങ­ളു­മാ­യി യു­ദ്ധ­ത്തി­ലേർ­പ്പെ­ടു­ന്ന­തു് അ­ന്ന­ത്തെ ആ­ചാ­ര­മാ­യി­രു­ന്നു.

അ­ധി­കാ­ര­ത്തി­ന്റെ­യും ആ­ഢം­ബ­ര­ത്തി­ന്റെ­യും ധാ­രാ­ളി­ത്തം മ­ഹാ­ന­വ­മി മ­ണ്ഡ­പ­ത്തി­ലെ റി­ലീ­ഫ് പാ­ന­ലു­ക­ളി­ലും പ്ര­ക­ട­മാ­ണു്. രാ­ജ­കീ­യ ബിം­ബ­ങ്ങ­ളാ­ണു് ശി­ല്പ­ങ്ങ­ളി­ല­ധി­ക­വും. കാ­ലി­ന്മേൽ കാ­ലു­ക­യ­റ്റി­വെ­ച്ചാ­ണു് രാ­ജാ­വി­ന്റെ ഇ­രി­പ്പു്. അ­തി­ഥി­ക­ളെ സ്വീ­ക­രി­ക്കു­ന്ന­തും ഗു­സ്തി­മ­ത്സ­ര­ങ്ങൾ കാ­ണു­ന്ന­തും മാ­നി­നെ വേ­ട്ട­യാ­ട്ടു­ന്ന­തും പു­ലി­യെ­കു­ത്തി­വീ­ഴ്ത്തു­ന്ന­തും മ­റ്റു­മാ­യി രാ­ജാ­വു് കേ­ന്ദ്ര­സ്ഥാ­ന­ത്തു­ള്ള നി­ര­വ­ധി ദൃ­ശ്യ­ങ്ങൾ മ­ഹാ­ന­വ­മി­മ­ണ്ഡ­പ­ത്തി­ന്റെ പു­റം­ചു­മ­രി­ലു­ണ്ടു്. നി­ര­ന്നു­നിൽ­ക്കു­ന്ന ആ­ന­ക­ളും കു­തി­യ്ക്കാ­നൊ­രു­ങ്ങു­ന്ന കു­തി­ര­ക­ളും അ­പൂർ­വ്വ­മാ­യി ഒ­ട്ട­ക­ങ്ങ­ളു­മ­ട­ങ്ങു­ന്ന വി­ജ­യ­ന­ഗ­ര സൈ­നി­ക­ശ­ക്തി­യു­ടെ പ്ര­ദർ­ശ­ന­മാ­ണി­വി­ടെ­യു­ള്ള­തു്. ഒ­ട്ട­ന­വ­ധി വേ­ട്ട­ദൃ­ശ്യ­ങ്ങ­ളും നൃ­ത്ത­ദൃ­ശ്യ­ങ്ങ­ളു­മു­ള്ള പു­റം­ചു­മ­രിൽ, തുർ­ക്കി­യിൽ­നി­ന്നും മ­ദ്ധ്യേ­ഷ്യ­യിൽ­നി­ന്നു­മു­ള്ള കു­തി­ര­പ്പ­രി­ശീ­ല­ക­രേ­യും കാണാം. രാ­ജാ­വി­ന്റെ പ­രി­ചാ­ര­ക­ഗ­ണ­ത്തിൽ ഈ വി­ദേ­ശി­ക­ളു­മു­ണ്ടാ­യി­രു­ന്നു എ­ന്നു­വേ­ണം ക­രു­താൻ.

images/venu-hampi-08.jpg
തുർ­ക്കി­യിൽ­നി­ന്നു­ള്ള കുതിര പ­രി­ശീ­ല­കർ, വി­ട്ഠ­ല.
കൊ­ട്ടാ­ര­സ­മു­ച്ച­യം

മ­ഹാ­ന­വ­മി­മ­ണ്ഡ­പ­ത്തി­ന്റെ തെ­ക്കു­പ­ടി­ഞ്ഞാ­റു­ള്ള വി­ശാ­ല­സ­മ­ത­ല­ത്തി­ലാ­ണു് കൊ­ട്ടാ­ര­സ­മു­ച്ച­യ­മെ­ന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന കെ­ട്ടി­ട­ങ്ങ­ളു­ടെ പു­നർ­നിർ­മ്മി­ച്ച അ­സ്തി­വാ­ര­മു­ള്ള­തു്. മ­ര­ത്തൂ­ണു­ക­ളും മ­ര­ച്ചു­മ­രു­ക­ളും ഓ­ടു­മേ­ഞ്ഞ മേൽ­ക്കൂ­ര­യു­മാ­ണു് കൊ­ട്ടാ­ര­ത്തി­നു­ണ്ടാ­യി­രു­ന്ന­തെ­ന്നും ത­ളി­ക്കോ­ട്ട യു­ദ്ധ­ത്തി­നു­ശേ­ഷം സുൽ­ത്താ­ന്മാ­രു­ടെ സൈ­ന്യം ഇതു തീ­വെ­ച്ചു­ന­ശി­പ്പി­ച്ചു­വെ­ന്നു­മാ­ണു് ക­രു­ത­പ്പെ­ടു­ന്ന­തു്. അ­തി­നാൽ, കൊ­ട്ടാ­ര­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ ല­ഭ്യ­മ­ല്ല. കൊ­ട്ട­ര­ത്തി­നു മു­ന്നി­ലു­ണ്ടാ­യി­രു­ന്ന ക­ല്പ­ട­വു­ക­ളോ­ടു­കൂ­ടി­യ കു­ള­വും അ­പ്ര­ത്യ­ക്ഷ­മാ­യി. 1980-ൽ ഏ. എസ്. ഐ. ന­ട­ത്തി­യ ഉ­ത്ഖ­ന­ന­ത്തി­ലി­തു് ക­ണ്ടെ­ത്തു­ക­യും മ­ണ്ണി­ന­ടി­യിൽ പൂ­ണ്ടു­പോ­യ അതേ സാ­മ­ഗ്രി­ക­ളു­പ­യോ­ഗി­ച്ചു് പു­നർ­നിർ­മ്മി­ക്കു­ക­യും ചെ­യ്തു. ത­ല­ക്കു മു­ക­ളി­ലൂ­ടെ ക­ട­ന്നു­പോ­കു­ന്ന കൽ­നിർ­മ്മി­ത ക­നാൽ­വ­ഴി­യാ­ണു് തും­ഗ­ഭ­ദ്ര­യിൽ­നി­ന്നും ശു­ദ്ധ­ജ­ലം ഈ കു­ള­ത്തി­ലെ­ത്തി­ച്ചി­രു­ന്ന­തു്. ഇ­തി­പ്പോ­ഴും കേ­ടു­കൂ­ടാ­തെ നിൽ­പ്പു­ണ്ടു്. ന­ഗ­ര­ത്തി­ന­ക­ത്തു നി­ല­നി­ന്നി­രു­ന്ന മി­ക­ച്ച ജ­ല­വി­ത­ര­ണ സ­മ്പ്ര­ദാ­യ­ത്തി­ന്റെ തെ­ളി­വു­കൂ­ടി­യാ­ണി­തു്.

ഹമ്പി സ­ന്ദർ­ശി­ച്ച വി­ദേ­ശി­കൾ കൊ­ട്ടാ­ര­ത്തെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ണം നൽ­കു­ന്നു­ണ്ടു്. പേർ­ഷ്യൻ സ്ഥാ­ന­പ­തി അ­ബ്ദുൾ റസാഖ്, പോർ­ച്ചു­ഗീ­സ് സ­ഞ്ചാ­രി ദ്വർ­ട്ടെ ബർബോസ, ഇ­റ്റാ­ലി­യൻ സ­ഞ്ചാ­രി ലുഡൊ വികൊ ഡി വർ­ത്തേ­മ, പോർ­ച്ചു­ഗീ­സ് കു­തി­ര­ക്ക­ച്ച­വ­ട­ക്കാ­രാ­യ ഡൊ­മിൻ­ഗൊ പെ­യ്സ്, ഫെ­റാ­നൊ നൂനസ് എ­ന്നി­വ­രു­ടെ വി­വ­ര­ണ­ങ്ങ­ളാ­ണു് ഇവയിൽ പ്ര­ധാ­നം. ഹ­മ്പി­വി­സ്മ­യ­ങ്ങ­ളെ അ­ബ്ദുൾ റസാഖ് വി­വ­രി­ക്കു­ന്ന­തു് അ­തി­ശ­യോ­ക്തി­യോ­ടേ­യാ­ണെ­ങ്കി­ലും നേർ­ക്കാ­ഴ്ച­യു­ടെ പ്രാ­ധാ­ന്യം അ­തി­നു­ണ്ടു്. റ­സാ­ഖി­ന്റെ വി­വ­ര­ണം ഇ­ങ്ങ­നെ സം­ഗ്ര­ഹി­ക്കാം:

ഇതിനു സ­മാ­ന­മാ­യ ഒരിടം ലോ­ക­ത്തെ­വി­ടെ­യെ­ങ്കി­ലു­മു­ണ്ടോ­യെ­ന്നു് ക­ണ്ണി­ന്റെ കൃ­ഷ്ണ­മ­ണി ഇതു വരെ കാ­ണാ­ത്ത­തും ദി­ഷ്ണ­യു­ടെ കാ­തു­കൾ ഇ­തു­വ­രെ അ­റി­യാ­ത്ത­തു­മാ­യ ഒ­ന്നാ­ണു്. ഏ­ഴാ­മ­ത്തെ കോ­ട്ട­മ­തി­ലി­നു­ള്ളി­ലാ­ണു് രാ­ജ­കൊ­ട്ടാ­രം സ്ഥി­തി­ചെ­യ്യു­ന്ന­തു്. കൊ­ട്ടാ­ര­ത്തി­ന­രി­കി­ലൂ­ടെ ചെ­ത്തി­മി­നു­ക്കി­യ ക­ല്പാ­ളി­കൾ­കൊ­ണ്ടു് നിർ­മ്മി­ച്ച തോ­ടു­ക­ളി­ലൂ­ടെ ജ­ല­മൊ­ഴു­കു­ന്നു. കൊ­ട്ടാ­ര­ത്തി­നു പുറമെ ഔ­ദ്യോ­ഗി­ക കാ­ര്യ­നിർ­വ്വ­ഹ­ണ­ത്തി­നു് മ­റ്റൊ­രു മ­ന്ദി­ര­വു­മു­ണ്ടു്. കൊ­ട്ടാ­ര­ത്തി­ന്റെ വലതു ഭാ­ഗ­ത്താ­ണു് ക­മ്മ­ട്ടം, അ­തി­നോ­ടു് ചേർ­ന്നു് ഖ­ജ­നാ­വും. ഖ­ജ­നാ­വി­ന്റെ അ­ടി­ത്ത­ട്ടി­ലു­ള്ള അറയിൽ ഉ­രു­ക്കി­യ സ്വർ­ണ്ണം സൂ­ക്ഷി­ച്ചി­രി­ക്കു­ന്നു. അതിനു പി­ന്നിൽ 300 വാര ദൈർ­ഘ്യ­വും 20 വാര വീ­തി­യു­മു­ള്ള ക­മ്പോ­ളം.[7]

ഡൊ­മിൻ­ഗൊ പെ­യ്സ് രാ­ജ­കൊ­ട്ടാ­ര­ത്തി­ന്റെ അ­ക­ത്ത­ള­ങ്ങ­ളി­ലേ­ക്കു് പ്ര­വേ­ശ­നം ല­ഭി­ച്ച വി­ദേ­ശി­ക­ളി­ലൊ­രാ­ളാ­ണു്. കൃ­ഷ്ണ­ദേ­വ­രാ­യ­രെ നേരിൽ കാ­ണാ­നും സം­സാ­രി­ക്കാ­നും ത­നി­ക്ക­വ­സ­രം ല­ഭി­ച്ചി­രു­ന്ന­താ­യി പെ­യ്സ് അ­വ­കാ­ശ­പ്പെ­ടു­ന്നു­ണ്ടു്. പെ­യ്സി­ന്റെ സു­ദീർ­ഘ­വി­വ­ര­ണ­ത്തെ ഇ­ങ്ങ­നെ സം­ഗ്ര­ഹി­ക്കാം:

ബി­ശ­ന­ഗ­ര­ത്തി­ലെ ഗവർണർ ഞ­ങ്ങൾ­ക്കു് കൊ­ട്ടാ­രം കാ­ണി­ച്ചു­ത­ന്നു. ക­വാ­ട­ത്തി­നു പു­റ­ത്തു­നി­ന്നു് സു­ര­ക്ഷാ­ജീ­വ­ന­ക്കാർ അ­ക­ത്തു ക­ട­ക്കു­ന്ന­വ­രു­ടെ എണ്ണം എ­ടു­ക്കു­ന്നു. ഓ­രോ­രു­ത്ത­രെ­യെ­ണ്ണി അ­ക­ത്തു പ്ര­വേ­ശി­പ്പി­ക്കു­ന്നു. തേ­ച്ചു­മി­നു­ക്കി­യ മു­റ്റം. ചു­റ്റും വെ­ള്ള­മ­തിൽ. ഈ മു­റ്റ­ത്തി­നൊ­ടു­വിൽ ഇ­ട­തു­ഭാ­ഗം ചേർ­ന്നു്, മ­റ്റൊ­രു മു­റ്റം. അതു് അ­ട­ഞ്ഞു­കി­ട­ക്കു­ന്നു. അ­തി­ന്റെ എ­തിർ­വ­ശ­ത്തു­ള്ള വാതിൽ രാ­ജ­മ­ന്ദി­ര­ത്തി­ലേ­ക്കു­ള്ള­താ­ണു്. ഈ വാതിൽ ക­ട­ക്കു­മ്പോൾ വ­ല­തു­ഭാ­ഗ­ത്തു് രാ­ജാ­വി­ന്റേ­യും ഇടതു ഭാ­ഗ­ത്തു് രാ­ജ­പി­താ­വി­ന്റേ­യും പൂർ­ണ്ണ ഛാ­യ­ചി­ത്ര­ങ്ങൾ… അ­ക­ത്തെ­ത്തി­ക്ക­ഴി­ഞ്ഞാൽ ഒ­ന്നി­നു മു­ക­ളിൽ മ­റ്റൊ­ന്നാ­യി രണ്ടു പ­ള്ളി­യ­റ­ക­ളു­ണ്ടു്. താ­ഴേ­യു­ള്ള­തു് നി­ല­ദ­മ­ന­ത്തിൽ­നി­ന്നു് രണ്ടു പടി താ­ഴേ­യാ­ണു്. സ്വർ­ണ്ണം പൂ­ശി­യി­രി­ക്കു­ന്നു. അ­വി­ടെ­നി­ന്നും മു­ക­ളി­ലേ­ക്കു് സ്വർ­ണ്ണ­ല­യി­നു­ക­ളി­ട്ടി­രി­ക്കു­ന്നു. പു­റ­ത്തു് ഡോ­മി­ന്റെ ആകൃതി. നാലു കാ­ലു­ക­ളു­ള്ള ചൂരൽ നിർ­മ്മി­ത പൂ­മു­ഖം. വി­ല­കൂ­ടി­യ മു­ത്തു­ക­ളും ര­ത്ന­ങ്ങ­ളും തൂ­ണു­ക­ളിൽ പ­തി­ച്ചി­രി­ക്കു­ന്നു. പൂ­മു­ഖ­ത്തി­ന്റെ സീ­ലി­ങ്ങിൽ രണ്ടു സ്വർ­ണ്ണ­പ്പ­ത­ക്ക­ങ്ങൾ തൂ­ക്കി­യി­ട്ടി­രി­ക്കു­ന്നു. ഹൃ­ദ­യ­ത്തി­ന്റെ ആ­കൃ­തി­യിൽ വി­ല­പി­ടി­പ്പു­ള്ള ര­ത്ന­ങ്ങൾ പ­ര­സ്പ­രം കോർ­ത്തി­ട്ടി­രി­ക്കു­ന്നു. പൂ­മു­ഖ­ത്തി­നു­ള്ള­തു പോലെ ത­ന്നെ­യാ­ണു് പ­ള്ളി­യ­റ­യി­ലെ ക­ട്ടി­ലി­ന്റെ കാ­ലു­കൾ. അവയെ ബ­ന്ധി­പ്പി­ക്കു­ന്ന അഴികൾ സ്വർ­ണ്ണം പൊ­തി­ഞ്ഞ­വ. മെ­ത്ത­യു­ടെ നിറം ക­റു­പ്പു്. ചു­റ്റു­മു­ള്ള അ­ഴി­ക­ളിൽ ഒരു ചാൺ അ­ക­ല­ത്തിൽ മു­ത്തു­കൾ പി­ടി­പ്പി­ച്ചി­രി­ക്കു­ന്നു. അ­തി­ന്മേൽ രണ്ടു കു­ഷ­നു­കൾ വെ­ച്ചി­രി­ക്കു­ന്നു. ഈ മ­ന്ദി­ര­ത്തിൽ കൊ­ത്തു­പ­ണി­യോ­ടു­കൂ­ടി­യ തൂ­ണു­ക­ളു­ള്ള മ­റ്റൊ­രു മു­റി­യു­ണ്ടു്. ഇതു് ആ­ന­ക്കൊ­മ്പു­കൊ­ണ്ടു് മൊ­ത്തം പൊ­തി­ഞ്ഞി­രി­ക്കു­ന്നു. പ­നി­നീർ­പ്പൂ­ക്ക­ളും താ­മ­ര­പ്പൂ­ക്ക­ളും ആന ക്കൊ­മ്പിൽ തീർ­ത്തി­രി­ക്കു­ന്നു. ഇത്ര സ­മ്പ­ന്ന­വും മ­നോ­ഹ­ര­വു­മാ­യ മ­റ്റൊ­ന്നു് എ­വി­ടേ­യും കാ­ണാ­നാ­വി­ല്ല. പോർ­ച്ചു­ഗീ­സു­കാ­രും സാ­ധാ­ര­ണ­ക്കാ­രു­മുൾ­പ്പെ­ടു­ന്ന­വ­രു­ടെ ജീ­വി­ത­ശൈ­ലി ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള പെ­യി­ന്റി­ങ്ങ് ചു­മ­രിൽ തീർ­ത്തി­രി­ക്കു­ന്നു. രാ­ജാ­വി­ന്റെ പ­ത്നി­മാർ­ക്കു് ജ­ന­ജീ­വി­തം ക­ണ്ടു­മ­ന­സ്സി­ലാ­ക്കു­ന്ന­തി­നാ­ണി­തു്. സ്വർ­ണ്ണം പൊ­തി­ഞ്ഞ രണ്ടു സിം­ഹാ­സ­ന­ങ്ങൾ ഈ മ­ന്ദി­ര­ത്തി­ലു­ണ്ടു്. വെ­ള്ളി­യിൽ നിർ­മ്മി­ച്ച ഒരു ക­ട്ടിൽ തി­ര­ശ്ശീ­ല­യി­ട്ടു് മൂ­ടി­യി­രി­ക്കു­ന്നു. അ­തി­ന­ടി­യിൽ സൂ­ര്യ­കാ­ന്ത­ക്ക­ല്ലി­ന്റെ ഒരു ഫലകം കണ്ടു. അ­തി­നു­തൊ­ട്ടു് താ­ഴി­ട്ടു­പൂ­ട്ടി­യ ഒരു ചെറിയ വാതിൽ. അ­തി­നു­ള്ളിൽ ഒരു മുൻ രാ­ജാ­വി­ന്റെ ഖ­ജ­നാ­വാ­ണെ­ന്നു് കൂ­ടെ­യു­ണ്ടാ­യി­രു­ന്ന­വർ പ­റ­ഞ്ഞു…[8]

കൊ­ട്ടാ­ര­സ­മു­ച്ച­യ­ത്തെ­ക്കു­റി­ച്ചു­ള്ള ഫെ­റാ­നൊ നൂ­ന­സി­ന്റെ വി­വ­ര­ണ­ത്തിൽ ജീ­വ­ന­ക്കാ­രെ­ക്കു­റി­ച്ചു് പ്ര­തി­പാ­ദ്യ­മു­ണ്ടു്.

images/venu-hampi-19-a.jpg
സൈനിക ശ­ക്തി­പ്ര­ക­ട­നം, രഥം, ഹ­സാർ­രാ­മ ക്ഷേ­ത്രം.

ശ­മ്പ­ളം പ­റ്റു­ന്ന സ്ഥി­രം സൈ­നി­കർ 50,000. അതിൽ 6000 പേർ കു­തി­ര­പ്പ­ട­യാ­ളി­കൾ. 20,000 പേർ പ­രി­ച­യോ­ടു­കൂ­ടി­യ കു­ന്ത­പ്പോ­രാ­ളി­കൾ. ആനകളെ പ­രി­ച­രി­ക്കു­ന്ന­വർ 3000. കു­തി­ര­പ്പ­രി­ചാ­ര­കർ 1600. കു­തി­ര­യെ പ­രി­ശീ­ലി­പ്പി­ക്കു­ന്ന­വർ 3000. 2000 ക­ര­കൗ­ശ­ല ജീ­വ­ന­ക്കാർ… രാ­ജാ­വു് പ്ര­തി­വർ­ഷം ഓർ­മു­സിൽ നി­ന്നു് 13,000 കു­തി­ര­ക­ളെ വാ­ങ്ങു­ന്നു. അവയിൽ നല്ല ഇ­ന­ത്തെ കൊ­ട്ടാ­ര­ത്തി­ലും ബാ­ക്കി­യു­ള്ള­വ­യെ ക്യാ­പ്റ്റ­ന്മാർ­ക്കും നൽ­കു­ന്നു. മു­ഖ്യ­ക­വാ­ട­ത്തി­ന­ക­ത്തു് 4000 സ്ത്രീ­കൾ. അ­വ­രെ­ല്ലാ­വ­രും കൊ­ട്ടാ­ര­ത്തി­ലെ അ­ന്തേ­വാ­സി­കൾ. അവരിൽ ചിലർ നർ­ത്ത­കി­കൾ, മ­റ്റു­ള്ള­വർ രാ­ജ­പ­ത്നി­മാ­രെ തോ­ളി­ലേ­റ്റി ന­ട­ക്കു­ന്ന­വർ. സ്ത്രീ­ക­ളിൽ ഗു­സ്തി­ക്കാ­രും ജ്യോ­തി­ഷി­ക­ളും ഭാവി പ്ര­വ­ചി­ക്കു­ന്ന­വ­രു­മു­ണ്ടു്. കൊ­ട്ടാ­ര­ത്തി­ന­ക­ത്തു­ള്ള ചി­ല­വു­ക­ളു­ടെ ക­ണ­ക്കെ­ഴു­തു­ന്ന­തു് മ­റ്റൊ­രു സ്ത്രീ­യാ­ണു്. പാ­ട്ടു­പാ­ടു­ന്ന­തി­നും വാ­ദ്യോ­പ­ക­ര­ണ­ങ്ങൾ വാ­യി­ക്കു­ന്ന­തി­നും വെ­വ്വേ­റെ സ്ത്രീ­ക­ളു­ണ്ടു്. രാ­ജ­വി­നു­ള്ള പാ­ച­ക­ക്കാ­രും വി­രു­ന്നു­സൽ­ക്കാ­രം ന­ട­ത്തു­ന്ന­വ­രും സ്ത്രീ­കൾ. ഒരു ഷ­ണ്ഡ­നാ­ണു് അ­ടു­ക്ക­ള ക­വാ­ട­ത്തി­ന്റെ ചുമതല. അയാൾ ആ­രേ­യും അ­ക­ത്തു­പ്ര­വേ­ശി­പ്പി­ക്കി­ല്ല. ഭ­ക്ഷ­ണ­ത്തിൽ ആ­രെ­ങ്കി­ലും വിഷം ചേർ­ക്കു­ന്ന­തു് ത­ട­യാ­നാ­ണു് ഈ നടപടി. കൊ­ട്ടാ­ര­സു­ര­ക്ഷാ­ചു­മ­ത­ല­യു­ടെ മേൽ­നോ­ട്ട­ത്തി­നും സ്ത്രീ­ക­ളു­ണ്ടു്…[9]

‘സെനാന’ എൻ­ക്ലോ­ഷ­റി­ലെ നിർ­മ്മി­തി­കൾ

റോയൽ സെ­ന്റ­റി­ലെ അ­തി­മ­നോ­ഹ­ര­മാ­യ ചില നിർ­മ്മി­തി­കൾ ഉൾ­പ്പെ­ടു­ന്ന പ്ര­ദേ­ശം സെനാന എൻ­ക്ലോ­ഷർ എ­ന്നാ­ണ­റി­യ­പ്പെ­ടു­ന്ന­തു്. അ­ന്ത­പ്പു­ര­വാ­സി­ക­ളു­ടെ വി­നോ­ദ­ത്തി­നും മ­റ്റു­മാ­യി പ്ര­ത്യേ­കം വേർ­തി­രി­ച്ചി­ട്ടു­ള്ള സ്ഥലം എ­ന്നാ­ണു് ‘സെനാന’ എന്ന പേർ­ഷ്യൻ പദം അർ­ത്ഥ­മാ­ക്കു­ന്ന­തു്. ഏ­ക­ദേ­ശം ച­തു­രാ­ങ്ക­ണ രൂ­പ­ത്തി­ലു­ള്ള ‘സെനാന’ ഉ­യർ­ന്ന­തും അ­പൂർ­ണ്ണ­മെ­ന്നു തോ­ന്നി­ക്കു­ന്ന­തു­മാ­യ മ­തിൽ­ക്കെ­ട്ടി­നു­ള്ളി­ലാ­ണു്. ആ­ന­ക്കൊ­ട്ടി­ലും സൈ­നി­ക­പ­രേ­ഡി­നു­ള്ള അ­തി­വി­ശാ­ല മൈ­താ­ന­വും നി­രീ­ക്ഷ­ണ­ഗോ­പു­ര­ങ്ങ­ളും ആ­യു­ധ­പ്പു­ര­യും മ­റ്റു­മാ­ണു് ഇ­വി­ടെ­യു­ള്ള­തു്. അ­തി­നാൽ ഇതിനെ ‘സെനാന’ എൻ­ക്ലോ­ഷർ എന്നു വി­ളി­ക്കു­ന്ന­തി­ലെ ഔ­ചി­ത്യ­ത്തെ ജോർജ് മി­ഷേ­ലി­നെ­പ്പോ­ലേ­യു­ള്ള ക­ലാ­ച­രി­ത്ര­കാ­ര­ന്മാർ ചോ­ദ്യം ചെ­യ്യു­ന്നു­ണ്ടു്. സൈനിക മേ­ധാ­വി­മാ­രു­ടെ വാ­സ­സ്ഥ­ല­മാ­കാ­മി­തെ­ന്നാ­ണു് മിഷെൽ പ­റ­യു­ന്ന­തു്.[10]

ലോ­ട്ട­സ് മഹൽ

റോ­യൽ­സെ­ന്റ­റി­ലെ അ­ത്യാ­കർ­ഷ­ക­വും പൂർ­ണ്ണ­വു­മാ­യ സ്മാ­ര­ക­ങ്ങ­ളി­ലൊ­ന്നാ­യ ലോ­ട്ട­സ് മഹൽ ‘സെനാന’ക്കു­ള്ളി­ലാ­ണു് സ്ഥി­തി­ചെ­യ്യു­ന്ന­തു്. വിജയനഗര-​ഡെക്കാനി (ബാ­ഹ്മി­നി) സുൽ­ത്താ­നെ­റ്റ് വാ­സ്തു­വി­ദ്യാ­ശൈ­ലി­ക­ളു­ടെ സ­മ്മി­ശ്ര­വും അ­തി­മ­നോ­ഹ­ര­വു­മാ­യ ആ­വി­ഷ്കാ­ര­മാ­ണു് ലോ­ട്ട­സ് മഹൽ. ബ്രി­ട്ടീ­ഷ് ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ഭാ­വ­നാ­വി­ലാ­സ­മാ­ണു് ലോ­ട്ട­സ് മ­ഹ­ലെ­ന്ന പേ­രി­നു നി­ദാ­നം. ഭാ­വ­ന­യെ­ന്താ­യാ­ലും, 1799-ലെ ഹ­മ്പി­ഭൂ­പ­ടം നൽ­കു­ന്ന സൂ­ച­ന­യ­നു­സ­രി­ച്ചു് രാ­ജാ­വി­ന്റെ ഉ­പ­ദേ­ശ­ക­സ­മി­തി സ­മ്മേ­ളി­ച്ചി­രു­ന്ന മ­ന്ദി­ര­മാ­യി­രു­ന്നു ഇതു്. ക്ഷേ­ത്ര­സ­മാ­ന­മാ­യ അ­ധി­ഷ്ഠാ­ന­ത്തി­നു മു­ക­ളിൽ പി­ര­മി­ഡി­ന്റെ ആ­കൃ­തി­യി­ലു­ള്ള ഒ­മ്പ­തു് ഗോ­പു­ര­ങ്ങ­ളാ­ണു് ലോ­ട്ട­സ് മ­ഹ­ലി­നു­ള്ള­തു്. ഇ­ര­ട്ട­ച്ചു­ളി­വു­ക­ളോ­ടു കൂ­ടി­യ­തും മ­ധ്യ­ഭാ­ഗം കൂർ­ത്ത­തു­മാ­യ ആർ­ച്ചു­കൾ സ­മ­മാ­യി വി­ന്യ­സി­ച്ചി­ട്ടു­ള്ള, ഏ­തു­വ­ശ­ത്തു­നി­ന്നു നോ­ക്കി­യാ­ലും ഒ­രു­പോ­ലെ­യി­രി­ക്കു­ന്ന, ലോ­ട്ട­സ് മഹൽ രാ­ജാ­ധി­കാ­ര­ത്തി­ന്റെ ഏ­റ്റ­വും കൗ­തു­ക­ക­ര­മാ­യ കാ­ഴ്ച­ക­ളി­ലൊ­ന്നാ­ണു്. പ്ര­തി­സ­മ­ത­യോ­ടെ വി­ന്യ­സി­ച്ചി­ട്ടു­ള്ള ഡോ­മു­ക­ളാ­ണു് മേൽ­ക്കൂ­ര­യു­ടെ പ്ര­ത്യേ­ക­ത.

images/venu-hampi-30.jpg
ലോ­ട്ട­സ് മഹൽ.
നി­രീ­ക്ഷ­ണ ഗോ­പു­രം, ആ­ന­ക്കൊ­ട്ടിൽ മു­ത­ലാ­യ­വ

നി­രീ­ക്ഷ­ണ­ഗോ­പു­ര­ങ്ങ­ളിൽ, ‘സെനാന’യുടെ തെ­ക്കു­കി­ഴ­ക്കു ഭാ­ഗ­ത്തു് സ്ഥി­തി­ചെ­യ്യു­ന്ന, ഒ­രെ­ണ്ണം മാ­ത്ര­മാ­ണു് നി­ലം­പൊ­ത്താ­തെ­യു­ള്ള­തു്. ലോ­ട്ട­സ് മ­ഹ­ലി­ലെ സ­മ്മി­ശ്ര­ശൈ­ലി ത­ന്നേ­യാ­ണു് ഇ­വി­ടേ­യു­മു­ള്ള­തു്. ക്ഷേ­ത്ര­സ­മാ­ന­മാ­യ ഗോ­പു­ര­ങ്ങ­ളും സുൽ­ത്താൻ ശൈ­ലി­യി­ലു­ള്ള കൂർ­ത്ത ആർ­ച്ചു­ക­ളു­മാ­ണു് അ­ഷ്ഠ­കോ­ണി­ലു­ള്ള ഈ നിർ­മ്മി­തി­ക്കു­ള്ള­തു്. ‘സെനാന’യിലെ മ­റ്റൊ­രു നിർ­മ്മി­തി രാ­ജ്ഞി­മാ­രു­ടെ കൊ­ട്ടാ­ര­മാ­ണു്. ഇ­തി­ന്റെ 45.78 × 28.6 മീ­റ്റർ വി­സ്തൃ­തി­യു­ള്ള അ­സ്തി­വാ­രം മാ­ത്ര­മെ നി­ല­വി­ലു­ള്ളൂ. സൈനിക ആ­ക്ര­മ­ണ­ത്തിൽ ത­കർ­ന്ന­താ­കാ­മി­തി­ന്റെ മേൽ­ക്കൂ­ര­യും ചു­മ­രു­ക­ളും.

images/venu-hampi-31.jpg
ആ­ന­ക്കൊ­ട്ടിൽ.

‘സെനാന’ എൻ­ക്ലോ­ഷ­റി­ന്റെ പു­റ­ത്തു് അ­തി­വി­സ്തൃ­ത­മാ­യ ഒരു മൈ­താ­നം. സൈനിക പ­രേ­ഡി­നും പ­രി­ശീ­ല­ന­ത്തി­നും ഉ­പ­യോ­ഗി­ച്ചി­രു­ന്ന ഈ മൈ­താ­നി­യിൽ­ത്ത­ന്നെ­യാ­ണു് ഗം­ഭീ­ര­നിർ­മ്മി­തി­ക­ളി­ലൊ­ന്നാ­യ ആ­ന­ക്കൊ­ട്ടിൽ സ്ഥി­തി­ചെ­യ്യു­ന്ന­തു്. മ­ദ്ധ്യ­ഭാ­ഗം കൂർ­ത്ത ഗോ­ഥി­ക്ക് ആർ­ച്ചു­കൾ ക­ട­ന്നു വേണം ഓരോ ആ­ന­യ­റ­യി­ലും പ്ര­വേ­ശി­ക്കാൻ. മൊ­ത്തം പ­തി­നൊ­ന്നു് അ­റ­ക­ളാ­ണു് കൊ­ട്ടി­ലി­ലു­ള്ള­തു്. ഒരോ അ­റ­യി­ലും ര­ണ്ടാ­ന­ക­ളെ ത­ള­ച്ചി­ടാം. മ­ന്ദി­ര­മേൽ­ക്കൂ­ര­യിൽ ഒ­ന്നി­ട­വി­ട്ടു­ള്ള അ­റ­ക­ളു­ടെ സ്ഥാ­ന­ത്തു് വ്യ­ത്യ­സ്ത ആ­കൃ­തി­യി­ലു­ള്ള ഡോ­മു­കൾ സ­മാ­ക­ല­ത്തിൽ ക­മ­നീ­യ­മാ­യി വി­ന്യ­സി­ച്ചി­രി­ക്കു­ന്നു. പ­വി­ലി­യൻ പോലെ തോ­ന്നി­പ്പി­ക്കു­ന്ന പ­ന്ത്ര­ണ്ടു വ­ശ­ങ്ങ­ളു­ള്ള ഒരു നിർ­മ്മി­തി­യും മേൽ­ക്കൂ­ര­യു­ടെ മ­ദ്ധ്യ­ത്തി­ലു­ണ്ടു്. ഇതു് വാ­ദ്യ­ക്കാർ­ക്കു­ള്ള പ­രി­ശീ­ല­ന­കേ­ന്ദ്ര­മാ­കാ­നി­ട­യു­ണ്ടു്. വി­ജ­യ­ന­ഗ­രം സ­ന്ദർ­ശി­ച്ച അ­ബ്ദുൾ റ­സാ­ഖി­ന്റെ വി­വ­ര­ണ­ത്തിൽ നി­ന്നാ­ണു് ഇതു് ആ­ന­കോ­ട്ട­യാ­ണെ­ന്നു് വ്യ­ക്ത­മാ­കു­ന്ന­തു്.[11] ഈ മ­ന്ദി­ര­ത്തി­നു് കേ­ടു­പാ­ടു­ക­ളി­ല്ല.

റോയൽ സെ­ന്റ­റി­ലെ മ­റ്റു­ചി­ല നിർ­മ്മി­തി­കൾ കൂടി പ­രി­ശോ­ധി­ക്കേ­ണ്ട­തു­ണ്ടു്. ഇവയിൽ, ‘ക്വീൻ­സ് ബാ­ത്ത്’ എ­ന്നു് കൊ­ളോ­ണി­യൽ കാ­ല­ത്തു് വാ­ഴ്ത്ത­പ്പെ­ട്ട, ചു­മ­രു­ക­ളും മേൽ­ക്കൂ­ര­യു­മു­ള്ള ച­ത്വ­ര­ക്കു­ള­മാ­ണു് പ്ര­ധാ­നം. ഇ­തി­ന്റെ പു­റം­ചു­മർ അതീവ ലളിതം. അ­ക­ത്തു­ള്ള വ­രാ­ന്ത­യിൽ ഡെ­ക്കാ­നി­ശൈ­ലി­യിൽ ആർ­ച്ച് ജ­ന­ലു­ക­ളു­ള്ള പ­വി­ലി­യ­നു­കൾ. മേൽ­ക്കൂ­ര­യെ താ­ങ്ങി­നിർ­ത്തു­ന്ന ആർ­ച്ചു­ക­ളി­ലും ചി­ത്ര­പ്പ­ണി­ക­ളു­ണ്ടു്. ഇതിനെ ‘ക്വീൻ­സ് ബാ­ത്ത്’ എന്നു വി­ളി­ച്ചി­രു­ന്ന­തു് രാ­ജ്ഞി­മാർ ഉ­പ­യോ­ഗി­ച്ചി­രു­ന്ന നീ­ന്തൽ­ക്കു­ള­മെ­ന്ന ധാ­ര­ണ­യി­ലാ­ണു്. എ­ന്നാൽ, കൊ­ട്ടാ­ര­ത്തിൽ­നി­ന്നു് കു­ള­ത്തി­ലേ­ക്കു­ള്ള ദൂ­ര­മാ­ണു് ഈ നി­ഗ­മ­ന­ത്തെ ദുർ­ബ­ല­മാ­ക്കു­ന്ന­തു്. കൊ­ട്ടാ­രം സേ­വ­ക­രും അ­വ­രു­ടെ സ്ത്രീ­ക­ളും വി­നോ­ദ­ത്തി­നു­വേ­ണ്ടി ഉ­പ­യോ­ഗി­ച്ചി­രു­ന്ന­താ­യി­രി­ക്കാം ഈ കു­ള­മെ­ന്നു് ജോർജ് മിഷെൽ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു­ണ്ടു്.[12] 1426-ൽ, ദേ­വ­രാ­യൻ ര­ണ്ടാ­മൻ, ജൈന തീർ­ത്ഥ­ങ്ക­രൻ പാർ­ശ്വ­നാ­ഥ­നു സ­മർ­പ്പി­ച്ച ബ­സ­തി­യാ­ണു് മ­റ്റൊ­രു നിർ­മ്മി­തി. ഇതു് പൂർ­ണ്ണ­മാ­യി ത­കർ­ന്നി­രി­ക്കു­ന്നു. എ­ങ്കി­ലും, വി­ജ­യ­ന­ഗ­ര­ത്തി­ന്റെ ജൈന ഭൂ­ത­കാ­ലം ഇതു് സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു.

ന­ഗ­ര­കേ­ന്ദ്രം

സ­മ­കാ­ലി­ക ഇ­ന്ത്യ­യി­ലെ ഏ­റ്റ­വും വലിയ ന­ഗ­ര­മാ­യി വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന വിജയനഗരം-​ഹമ്പിയുടെ മ­ദ്ധ്യ­ഭാ­ഗ­ത്തി­നു മാ­ത്രം 25 ച­തു­ര­ശ്ര­കി­ലോ­മീ­റ്റർ വി­സ്തൃ­തി­യു­ണ്ടാ­യി­രു­ന്ന­താ­യി പുതു ഗ­വേ­ഷ­ണ­ങ്ങ­ളിൽ പ്ര­തി­പാ­ദ്യ­മു­ണ്ടു്.[13] കൊ­ട്ടാ­ര­സ­മു­ച്ച­യ­വും അ­തി­ഥി­മ­ന്ദി­ര­ങ്ങ­ളും ഔ­ദ്യോ­ഗി­ക­മ­ന്ദി­ര­ങ്ങ­ളും ക്ഷേ­ത്ര­ങ്ങ­ളും ഒ­ട്ട­ന­വ­ധി മാർ­ക്ക­റ്റു­ക­ളും വിവിധ രാ­ജ്യ­ക്കാ­രും വി­ശ്വാ­സി­ക­ളു­മ­ട­ങ്ങു­ന്ന ഒരു വൻ­ജ­ന­സ­ഞ്ച­യ­മു­ണ്ടാ­യി­രു­ന്ന രാ­ജ­ധാ­നി­യു­ടെ സം­ര­ക്ഷ­ണ­ത്തെ­ക്കു­റി­ച്ചു­ള്ള സൂ­ച­ന­കൾ അ­വ­ശി­ഷ്ട­ങ്ങൾ­ക്കി­ട­യി­ലു­ണ്ടു്. ആ­പ്പി­ന്റെ ആ­കൃ­തി­യി­ലു­ള്ള വലിയ ക­രി­ങ്കൽ­ക­ട്ട­കൾ അ­ടു­ക്കി­വെ­ച്ചു് പിൻ­വ­ശം മ­ണ്ണും കൽ­ച്ചീ­ളു­ക­ളും നി­റ­ച്ചാ­ണു് കോ­ട്ട­മ­തി­ലു­കൾ നിർ­മ്മി­ച്ചി­രു­ന്ന­തു്. ഇ­തി­ന്റെ ശേ­ഷി­പ്പു­കൾ പല ഭാ­ഗ­ത്തു­മു­ണ്ടു്. ക­ല്ലു­ക­ളു­ടെ നി­ര­പ്പാ­യ പ്ര­ത­ലം ചേർ­ത്തു­വെ­ച്ചു് ഏ­പ്പു­ക­ളിൽ കു­മ്മാ­യ­മോ മറ്റു ബ­ല­പ്പെ­ടു­ത്തു­ന്ന വ­സ്തു­ക്ക­ളോ ഒ­ന്നു­മി­ടാ­തെ­യാ­ണു് മ­തി­ലു­കൾ നിർ­മ്മി­ച്ചി­രി­ക്കു­ന്ന­തു്. കോ­ട്ട­മ­തി­ലി­നു് വലിയ ആർ­ച്ചു­ക­വാ­ട­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. പ­തി­ന­ഞ്ചാം നൂ­റ്റാ­ണ്ടിൽ ഹമ്പി സ­ന്ദർ­ശി­ച്ച അ­ബ്ദുൾ റസാഖ് വി­ജ­യ­ന­ഗ­ര­ത്തി­ലെ ഏ­ഴു­നി­ര കോ­ട്ട­മ­തി­ലു­ക­ളെ­ക്കു­റി­ച്ചു് പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ടു്.[14] ഒ­ന്നും ര­ണ്ടും മൂ­ന്നും നി­ര­കൾ­ക്കി­ട­യി­ലു­ള്ള കോ­ട്ട­മ­തി­ലി­നി­ട­യി­ലാ­ണു് കൃ­ഷി­ഭൂ­മി­യും തോ­ട്ട­ങ്ങ­ളും സ്ഥി­തി­ചെ­യ്തി­രു­ന്ന­തെ­ന്നു് റസാഖ് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. പ­തി­നാ­റാം നൂ­റ്റാ­ണ്ടി­ലെ പോർ­ച്ചു­ഗീ­സ് സ­ഞ്ചാ­രി ഡൊ­മിൻ­ഗൊ പെ­യ്സും ഇതു് സ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. കോ­ട്ട­മ­തി­ലു­ക­ളു­ടെ ര­ണ്ടും മൂ­ന്നും നിരകൾ യ­ഥാ­ക്ര­മം ന­ഗ­ര­കേ­ന്ദ്ര­ത്തി­നും റോയൽ സെ­ന്റ­റി­നും ചു­റ്റു­മാ­യി സ്ഥി­തി­ചെ­യ്യു­ന്നു. റോയൽ സെ­ന്റ­റി­ലും പു­ണ്യ­കേ­ന്ദ്ര­ത്തി­ലു­മു­ള്ള പ്ര­ധാ­ന മ­ന്ദി­ര­ങ്ങൾ­ക്കും ക്ഷേ­ത്ര­ങ്ങൾ­ക്കു­മി­ട­യിൽ വെ­വ്വേ­റെ മ­തിൽ­ക്കെ­ട്ടു­ക­ളു­ണ്ടു്.

പ്ര­കൃ­തി­യൊ­രു­ക്കി­യ സു­ര­ക്ഷ പ്ര­ത്യേ­കം കാ­ണേ­ണ്ട­തു­ണ്ടു്. ന­ഗ­ര­ത്തി­ലൂ­ടെ ഒ­ഴു­കു­ന്ന തും­ഗ­ഭ­ദ്ര­യും അ­തി­ലു­ള്ള പാ­റ­ക്കു­ന്നു­ക­ളും വ­ട­ക്കു­നി­ന്നു­ള്ള ആ­ക്ര­മ­ണ­ത്തെ പ്ര­തി­രോ­ധി­ക്കു­ന്ന­തി­നു­ള്ള ക­വ­ച­മാ­യി നി­ല­കൊ­ണ്ടു. ഹ­മ്പി­യിൽ വ്യാ­പ­ക­മാ­യി കാ­ണ­പ്പെ­ടു­ന്ന പാ­റ­ക്കു­ന്നു­കൾ ത­മ്മിൽ ബ­ന്ധി­പ്പി­ച്ചാ­ണു് കോ­ട്ട­മ­തി­ലു­ക­ള­ധി­ക­വും നിർ­മ്മി­ച്ചി­ട്ടു­ള്ള­തു്. ഇതു് സ്വാ­ഭാ­വി­ക­മാ­യും കോ­ട്ട­നിർ­മ്മാ­ണം എ­ളു­പ്പ­വും ചിലവു കു­റ­ഞ്ഞ­തു­മാ­ക്കി. കോ­ട്ട­മ­തിൽ­നി­ര­കൾ­ക്കി­ട­യി­ലു­ള്ള കൃ­ഷി­ഭൂ­മി­യും തോ­ട്ട­ങ്ങ­ളും എ­ന്താ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തു? എല്ലാ കൃ­ഷി­യി­ട­ങ്ങ­ളും കോ­ട്ട­കെ­ട്ടി സം­ര­ക്ഷി­ച്ചി­രു­ന്നു­വെ­ന്നു് പ­റ­യു­വാ­നും വയ്യ. അ­ങ്ങ­നെ­വ­രു­മ്പോൾ, ഇതൊരു സം­ര­ക്ഷി­ത ഭ­ക്ഷ്യ­മേ­ഖ­ല­യാ­യി­രു­ന്നു എ­ന്നു­വേ­ണം ക­രു­താൻ. വർ­ഷ­ങ്ങ­ളോ­ളം നീ­ളു­ന്ന സൈനിക ഉ­പ­രോ­ധ­വും കൃ­ഷി­ന­ശി­പ്പി­ക്ക­ലും മു­ന്നിൽ­ക്ക­ണ്ടു­കൊ­ണ്ടു­ള്ള ഒരു കരുതൽ നടപടി.

images/venu-hampi-09.jpg
യൂ­റോ­പ്യൻ കു­തി­ര­ക്ക­ച്ച­വ­ട­ക്കാർ, വി­ട്ഠ­ല.

ഹമ്പി ഒരു സാർ­വ്വ­ജ­നീ­ന ന­ഗ­ര­മാ­യി­രു­ന്നു. രാ­ജ­ധാ­നി­യി­ലെ ക്ഷേ­ത്ര­ങ്ങ­ളി­ലും മതേതര മ­ന്ദി­ര­ങ്ങ­ളി­ലു­മു­ള്ള ശി­ല്പ­ങ്ങൾ ഇതു് സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. വി­ട്ഠ­ല, ഹ­സാർ­രാ­മ ക്ഷേ­ത്ര­ങ്ങ­ളി­ലും മ­ഹാ­ന­വ­മി മ­ണ്ഡ­പ­ത്തി­ലു­മു­ള്ള ശി­ല്പ­ങ്ങ­ളിൽ നീണ്ട താ­ടി­യോ­ടും അ­റ്റം­കൂർ­ത്ത തൊ­പ്പി­യോ­ടും കൂടിയ അറബി/തുർ­ക്കി കു­തി­ര­ക്ക­ച്ച­വ­ട­ക്കാ­രേ­യും കു­ടു­ക്കു­ക­ളോ­ടു­കൂ­ടി­യ കു­പ്പാ­യ­വും പാ­ശ്ചാ­ത്യ­ശൈ­ലി­യി­ലു­ള്ള തൊ­പ്പി­യും ധ­രി­ച്ച യൂ­റോ­പ്യ­ന്മാ­രേ­യും ധാ­രാ­ള­മാ­യി കാ­ണു­ന്നു­ണ്ടു്. രാ­ജ­ധാ­നി­യിൽ ധാ­രാ­ളം വി­ദേ­ശി­ക­ളു­ണ്ടാ­യി­രു­ന്ന­താ­യി ഹ­മ്പി­യി­ലെ­ത്തി­യ സ­ഞ്ചാ­രി­ക­ളും സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു­ണ്ടു്.[15] വ്യ­ത്യ­സ്ത മ­ത­വി­ശ്വാ­സി­ക­ളും ഇ­വി­ടെ­യു­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണ­ല്ലോ ഹി­ന്ദു­ക്ഷേ­ത്ര­ങ്ങൾ­ക്കു പുറമെ മു­സ്ലീം ദേ­വാ­ല­യ­ങ്ങ­ളും ജൈ­ന­ബ­സ­തി­ക­ളും ഇവിടെ നി­ല­കൊ­ണ്ട­തു്. ത­ല­സ്ഥാ­ന­ന­ഗ­രി­യി­ലെ ജ­ന­സം­ഖ്യ­യെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങ­ളൊ­ന്നും ല­ഭ്യ­മ­ല്ല. എ­ങ്കി­ലും, ഹ­മ്പി­യി­ലെ തി­ര­ക്കേ­റി­യ റോ­ഡു­ക­ളും മാർ­ക്ക­റ്റും വി­ദേ­ശ­സ­ന്ദർ­ശ­കർ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു­ണ്ടു്. സ­മ­കാ­ലീ­ന ഇ­ന്ത്യ­യി­ലെ ഏ­റ്റ­വും ജ­ന­ത്തി­ര­ക്കേ­റി­യ നഗരം; ലോ­ക­ത്തി­ലെ ഏ­റ്റ­വും സു­സ­ജ്ജ­മാ­യ നഗരം: ഇ­താ­ണു് വി­ദേ­ശി­കൾ­ക്ക­നു­ഭ­വ­പ്പെ­ട്ട ഹ­മ്പി­പ്പെ­രു­മ. ഡൊ­മിൻ­ഗൊ പെ­യ്സി­ന്റെ വിരണം ഇ­ങ്ങ­നെ സം­ഗ്ര­ഹി­ക്കാം:

ന­ഗ­ര­വ്യാ­പ്തി­യെ­ക്കു­റി­ച്ചു് ഞാ­നി­പ്പോൾ എ­ഴു­തു­ന്നി­ല്ല. കാരണം, ഒ­രി­ട­ത്തു­നി­ന്നു നോ­ക്കി­യാ­ലും അതു് പൂർ­ണ്ണ­മാ­യി കാ­ണാ­നാ­കി­ല്ല. എ­ങ്കി­ലും, ഞാ­നൊ­രു കു­ന്നിൻ മു­ക­ളിൽ കയറി. ന­ഗ­ര­ത്തി­ന്റെ സിം­ഹ­ഭാ­ഗ­വും അ­വി­ടെ­നി­ന്നെ­നി­ക്കു കാ­ണാ­നാ­യി. റോ­മി­നോ­ളം വ­ലു­പ്പ­മു­ള്ള ന­ഗ­ര­മാ­ണു് ഞാ­ന­വി­ടെ­നി­ന്നു ക­ണ്ട­തു്. കാ­ഴ്ച­യ്ക്ക­തി­മ­നോ­ഹ­രം. മ­ര­ങ്ങൾ നി­റ­ഞ്ഞ നി­ര­വ­ധി ചാ­ലു­കൾ, വീ­ടു­ക­ളിൽ നിറയെ തോ­ട്ട­ങ്ങൾ. അ­വി­ടേ­ക്കു് വെ­ള്ള­മെ­ത്തി­ക്കു­ന്ന ഓടകൾ. ചി­ല­യി­ട­ങ്ങ­ളിൽ ജ­ലാ­ശ­യ­ങ്ങൾ… ലോ­ക­ത്തി­ലെ ഏ­റ്റ­വും സു­സ­ജ്ജ­മാ­യ ന­ഗ­ര­മാ­ണി­തു്. അരി, ഗോ­ത­മ്പു്, മറ്റു ധാ­ന്യ­ങ്ങൾ, ഇ­ന്ത്യൻ ചോളം, ഒരു നി­ശ്ചി­ത അളവിൽ ബാർ­ലി­യും പ­യ­റു­വർ­ഗ്ഗ­ങ്ങ­ളും, മു­തി­ര­യും. ഇ­ന്ത്യ­യിൽ വ­ള­രു­ക­യും ഇ­ന്ത്യ­ക്കാർ ഭ­ക്ഷി­ക്കു­ക­യും ചെ­യ്യു­ന്ന മറ്റു ധാ­ന്യ­ങ്ങൾ. ഇ­വ­യു­ടെ വലിയ ശേഖരം മാർ­ക്ക­റ്റി­ലു­ണ്ടു്. ഇ­വ­ക്കെ­ല്ലാം തു­ച്ഛ­മാ­യ വില. തെ­രു­വു­ക­ളും മാർ­ക്ക­റ്റു­ക­ളും നിറയെ അ­സം­ഖ്യം കാളകൾ. അവ കാരണം ന­ട­ക്കാൻ­ത­ന്നെ പ്ര­യാ­സം. ഈ രാ­ജ്യ­ത്തു് ധാ­രാ­ളം വ­ളർ­ത്തു­പ­ക്ഷി­കൾ ഉ­ണ്ടു്, അത്ര തന്നെ തി­ത്തി­രി­പ്പ­ക്ഷി­ക­ളും. കാ­ട­പ്പ­ക്ഷി­കൾ, മു­യ­ലു­കൾ, കാ­ട്ടു­കോ­ഴി­കൾ: ഇ­വ­കൊ­ണ്ടു് മാർ­ക്ക­റ്റ് നി­റ­ഞ്ഞി­രി­ക്കു­ന്നു. എല്ലാ പ­ക്ഷി­ക­ളേ­യും വ­ളർ­ത്തു­മൃ­ഗ­ങ്ങ­ളേ­യും ഇവിടെ വിൽ­ക്കു­ന്നു. എ­ണ്ണ­മെ­ടു­ക്കാൻ ക­ഴി­യാ­ത്ത, അ­സം­ഖ്യം ആ­ടു­ക­ളെ അവർ പ്ര­തി­ദി­നം ക­ശാ­പ്പു­ചെ­യ്യു­ന്നു. അ­ജ­മാം­സം വിൽ­ക്കു­ന്ന­വർ ഓരോ തെ­രു­വി­ലു­മു­ണ്ടു്…[16]

പു­ത്തൻ പ­ച്ച­ക്ക­റി­ക­ള­ട­ക്കം എല്ലാ ഭ­ഷ്യ­വ­സ്തു­ക്ക­ളും ത­ല­സ്ഥാ­ന­ത്തു് സു­ല­ഭ­മാ­യി­രു­ന്നു. വജ്രം, മരതകം, മു­ത്തു്, സ്വർ­ണ്ണം എ­ന്നി­വ­യ്ക്കു് ലോ­ക­പ്ര­സി­ദ്ധി­യാർ­ജ്ജി­ച്ച സ്ഥ­ല­മാ­ണു് ഹമ്പി. ഇവിടെ ന­ട­ത്തി­യ ഉ­ത്ഖ­ന­ന­ങ്ങ­ളിൽ അ­വ­യൊ­ന്നും ക­ണ്ടെ­ത്താ­നാ­യി­ല്ല എ­ന്ന­തു് ഒരു വി­രോ­ധാ­ഭാ­സ­മാ­യി തോ­ന്നാം. എ­ങ്കി­ലും, ക­മ്പോ­ള­ത്തി­ലെ ഇ­ത്ത­രം വി­ല­പി­ടി­പ്പു­ള്ള വ­സ്തു­ക്ക­ളു­ടെ ധാ­രാ­ളി­ത്തം വി­ദേ­ശി­ക­ളെ കു­റ­ച്ചൊ­ന്നു­മ­ല്ല വി­സ്മ­യി­പ്പി­ച്ചി­ട്ടു­ള്ള­തു്. ഇ­ന്ത്യൻ നിർ­മ്മി­ത തു­ണി­ത്ത­ര­ങ്ങൾ­ക്കു പുറമെ തുർ­ക്കി, പേർ­ഷ്യ, ചൈന എ­ന്നി­വി­ട­ങ്ങ­ളിൽ­ന്നി­ന്നു് ഇ­റ­ക്കു­മ­തി ചെയ്ത വെൽ­വെ­റ്റും ക­മ്പോ­ള­ത്തിൽ സു­ല­ഭ­മാ­യി­രു­ന്നു. രാ­ജ­ധാ­നി­യി­ലു­ണ്ടാ­യി­രു­ന്ന അ­ള­വ­റ്റ സ­മ്പ­ത്തി­ന്റെ തെ­ളി­വാ­ണി­തു്. ഈ സ­മ്പ­ത്താ­ണു് വി­ജ­യ­ന­ഗ­ര­ത്തി­ലെ വാ­സ്തു­ശി­ല്പാ­വി­ഷ്കാ­ര­ങ്ങ­ളി­ലും മ­ഹാ­ന­വ­മി ആ­ഘോ­ഷ­ങ്ങ­ളി­ലും മറ്റു ആർ­ഭാ­ട­ങ്ങ­ളി­ലും പ്ര­തി­ഫ­ലി­ക്കു­ന്ന­തു്.

സം­ഗീ­തം, നൃ­ത്തം, ശി­ല്പ­ക­ല
പൂർ­വ്വ­വി­ജ­യ­ന­ഗ­ര­കാ­ലം

വി­ജ­യ­ന­ഗ­ര[17] നൃത്ത-​സംഗീത പാ­ര­മ്പ­ര്യ­ത്തി­ന്റെ പ്ര­ത്യ­ക്ഷ തെ­ളി­വു­കൾ ശി­ല്പ­ങ്ങ­ളി­ലും സാ­ഹി­ത്യ­ത്തി­ലും സു­ല­ഭ­മാ­ണു്. വാ­സ്ത­വ­ത്തിൽ കർ­ണ്ണാ­ട­ക സം­ഗീ­ത­മെ­ന്നു് പൊ­തു­വെ അ­റി­യ­പ്പെ­ടു­ന്ന ശാഖ അ­തി­ന്റെ പ­ര­മ­കാ­ഷ്ഠ­യി­ലെ­ത്തു­ന്ന­തു് വി­ജ­യ­ന­ഗ­ര­ത്തി­ലാ­ണു്. എ­ന്നാ­ല­തി­ന്റെ ഉ­ത്ഭ­വം ദ­ക്ഷി­ണേ­ന്ത്യ­യി­ലും പ­ശ്ചി­മേ­ന്ത്യ­യി­ലും പ­ല­യി­ട­ങ്ങ­ളിൽ, പല കാ­ല­ങ്ങ­ളി­ലാ­യി­ട്ടാ­ണു്. വിജയനഗരം-​ഹമ്പിയിൽ സം­ഭ­വി­യ്ക്കു­ന്ന­തു് വിവിധ സം­ഗീ­ത­ധാ­ര­ക­ളു­ടെ സം­യോ­ജ­ന­മാ­ണു്. മ­റ്റൊ­രു­വി­ധ­ത്തിൽ പ­റ­ഞ്ഞാൽ, കർ­ണ്ണാ­ട­ക­സം­ഗീ­തം പ്രാ­യ­പൂർ­ത്തി­കൈ­വ­രി­ക്കു­ന്ന­തു് ഹ­മ്പി­യി­ലാ­ണു്. ഈ സം­ഗീ­ത­ശാ­ഖ­യു­ടെ പേ­രു­ത­ന്നെ അ­വ്യ­ക്ത­മാ­ണു്, തർ­ക്ക­വി­ഷ­യ­വും. പ­ല­വി­ധ­ത്തി­ലു­ള്ള സ്വാ­ധീ­ന­ങ്ങൾ, കൊ­ടു­ക്കൽ വാ­ങ്ങ­ലു­കൾ, കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തിൽ സം­ഭ­വി­ക്കു­ന്നു­ണ്ടു്. അ­തി­നാൽ, അതിനെ ശു­ദ്ധ­സം­ഗീ­ത­മെ­ന്നോ ദ­ക്ഷി­ണേ­ന്ത്യൻ സം­ഗീ­ത­മെ­ന്നൊ­ക്കെ വി­ളി­ക്കു­ന്ന­തിൽ പ­രി­മി­തി­ക­ളു­ണ്ടു്. വാ­സ്ത­വ­ത്തിൽ, കർ­ണ്ണാ­ട്ടി­ക്കും ഹി­ന്ദു­സ്ഥാ­നി­യും വി­ശാ­ല­മാ­യ അർ­ത്ഥ­ത്തിൽ ഭാ­ര­തീ­യ സം­ഗീ­തം തന്നെ. പ­ര­സ്പ­രം സ്വാ­ധീ­നി­ച്ചു്, പ­രി­വർ­ത്തി­പ്പി­ച്ചു് നി­ല­കൊ­ള്ളു­ന്ന രണ്ടു സം­ഗീ­ത­സ­ര­ണി­കൾ.

images/venu-hampi-28.jpg
കൊ­ട്ടാ­രം സ്ഥി­തി­ചെ­യ്തി­രു­ന്ന സ്ഥലം.

ന­മു­ക്കാ­ദ്യം ശി­ല്പാ­വി­ഷ്കാ­ര­ങ്ങ­ളി­ലെ സംഗീത സാ­ന്നി­ദ്ധ്യം എ­ന്തൊ­ക്കെ, എ­വി­ടെ­യൊ­ക്കെ­യെ­ന്നു നോ­ക്കാം. നൃ­ത്തം, ഗീതം, വാ­ദ്യം എ­ന്നി­വ­യെ­ക്കു­റി­ച്ചു­ള്ള പ്ര­തി­പാ­ദ്യ­ങ്ങൾ മൗ­ര്യ­കാ­ല (പൂർവ-​പൊതു വർഷം 321–185) ലി­ഖി­ത­ങ്ങ­ളിൽ കാണാം. ദ­ക്ഷി­ണേ­ന്ത്യ­യിൽ, ഭ­ര­ത­മു­നി­യു­ടെ വി­ധി­ക്ക­നു­രോ­ധ­മാ­യി, മാതംഗ, സാ­രം­ഗ­ദേ­വ എ­ന്നി­വർ ആന്ധ്ര-​ജാതി സംഗീത രൂപകം ചി­ട്ട­പ്പെ­ടു­ത്തി­യി­രു­ന്ന­താ­യി നീ­ല­ക­ണ്ഠ ശാ­സ്ത്രി പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ടു്.[18] 1175-ൽ കാ­ശ്മീ­രിൽ ജ­നി­ച്ച സാ­രം­ഗ­ദേ­വൻ ഡെൽഹി സുൽ­ത്താ­ന്മാ­രു­ടെ ആ­ക്ര­മ­ണ­ത്തെ­ത്തു­ടർ­ന്നു് ഡെ­ക്കാ­നിൽ അഭയം പ്രാ­പി­ച്ച സം­ഗീ­തോ­പാ­സ­ക­നാ­യി­രു­ന്നു. ഇ­ന്ത്യൻ ക്ലാ­സി­ക്കൽ സം­ഗീ­ത­ത്തി­ലെ—കർ­ണ്ണാ­ട്ടി­ക്കും ഹി­ന്ദു­സ്ഥാ­നി­യും ഉൾ­പ്പെ­ടെ—ആ­ധി­കാ­രി­ക ഗ്ര­ന്ഥ­മാ­യ സം­ഗീ­ത­ര­ത്നാ­ക­ര­ത്തി­ന്റെ കർ­ത്താ­വാ­ണു് സാ­രം­ഗ­ദേ­വൻ. സം­ഗീ­ത­വും നൃ­ത്ത­വും ആ­സ്പ­ദ­മാ­ക്കി­യു­ള്ള ഏഴു് അ­ദ്ധ്യാ­യ­ങ്ങ­ളാ­ണു് ഇ­തി­ലു­ള്ള­തു്. ഇ­ന്ത്യൻ ഉ­പ­ഭൂ­ഖ­ണ്ഡ­ത്തി­ലെ മ­ദ്ധ്യ­കാ­ല സൈ­ദ്ധാ­ന്തി­ക­രിൽ ഒ­രാ­ളാ­യ സാ­രം­ഗ­ദേ­വ­ന്റെ സം­ഗീ­ത­ര­ത്നാ­ക­രം ഭ­ര­ത­മു­നി­യു­ടെ നാ­ട്യ­ശാ­സ്ത്ര­ത്തി­നു തു­ല്ല്യ­മാ­യ കൃ­തി­യാ­യി ക­ണ­ക്കാ­ക്ക­പ്പെ­ടു­ന്നു. തന്റെ ശ്രോ­ദ്ധാ­ക്ക­ളെ മ­ന­സ്സി­ലാ­ക്കു­ന്ന­തി­നും പ­രി­പാ­ടി­കൾ വേ­ദി­യിൽ അ­വ­ത­രി­പ്പി­ക്കു­ന്ന­തി­നു­മു­ള്ള ക­ഴി­വു് ഗാ­ന­ര­ച­യി­താ­വി­നു­ണ്ടാ­യി­രി­ക്ക­ണ­മെ­ന്ന നി­ല­പാ­ടാ­യി­രു­ന്നു സാ­രം­ഗ­ദേ­വ­നു­ണ്ടാ­യി­രു­ന്ന­തു്.[19] കോറൽ ഗാ­ന­ശൈ­ലി മ­ദ്ധ്യ­കാ­ല ഭക്തി സാ­ഹി­ത്യ­ത്തി­ന്റെ ഭാ­ഗ­മാ­യി­ട്ടാ­ണു് ഉ­രു­വ­പ്പെ­ടു­ന്ന­തു്.

പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടിൽ ദേ­വ­ഗി­രി­യി­ലെ രാ­മ­ച­ന്ദ്ര­രാ­യ­രു­ടെ കൊ­ട്ടാ­രം ഗാ­യ­ക­നാ­യി­രു­ന്ന ഗോപൽ നാ­യി­ക് പ്ര­സി­ദ്ധ നർ­ത്ത­ക­നും വാ­ദ്യ­സം­ഗീ­ത­ജ്ഞ­നു­മാ­യി­രു­ന്നു. 1307-ൽ അ­ലാ­വു­ദ്ദിൻ ഖിൽ­ജി­യു­ടെ ആ­ക്ര­മ­ണ­ത്തിൽ പ­രാ­ജി­ത­നാ­യ ദേ­വ­ഗി­രി­യി­ലെ രാ­ജാ­വു്, ഗോപാൽ ന­യി­ക്കി­നെ സുൽ­ത്താ­നു് കാ­ഴ്ച­വെ­ച്ചു. അമീർ ഖു­സ്രു­വി­ന്റെ നിർ­ദ്ദേ­ശ­പ്ര­കാ­രം ഖിൽ­ജി­യു­ടെ കൊ­ട്ട­രം ഗാ­യ­ക­രിൽ ഒ­രാ­ളാ­യി നി­യ­മി­ത­നാ­യ ഗോപാൽ നാ­യി­ക് ‘നൗഹർ ബനി’ എന്ന സം­ഗീ­ത­ശാ­ഖ­യു­ടെ ഉ­പ­ഞ്ജാ­താ­വാ­യി അ­റി­യ­പ്പെ­ട്ടു. നാ­യി­ക്കി­ന്റെ പിൻ­ഗാ­മി­യാ­യി­രു­ന്ന സു­ജൻ­ദാ­സ് നൗഹർ ആ­ഗ്ര­യിൽ അ­ക്ബ­റി­ന്റെ രാ­ജ­സ­ദ­സ്സിൽ സം­ഗീ­ത­ഞ്ജ­നാ­യി­രു­ന്നു.

images/venu-hampi-24.jpg
ഘോ­ഷ­യാ­ത്ര­ക്കു കൊ­ണ്ടു­പോ­കു­ന്ന ആന, മ­ഹാ­ന­വ­മി മ­ണ്ഡ­പം.

പ­ശ്ചി­മ­ചാ­ലൂ­ക്യൻ രാ­ജാ­വാ­യി­രു­ന്ന സോ­മേ­ശ്വ­രൻ മൂ­ന്നാ­മൻ (1127–1138) ആണു് കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തി­നെ നിർ­വ്വ­ച­ന­ക്ഷ­മ­മാ­യ ഒരു സ്ഥി­തി­യി­ലെ­ത്തി­ച്ച­തു്. അ­ദ്ദേ­ഹം ര­ചി­ച്ച മാ­ന­സോ­ല്ലാ­സ ഒരു സർ­വ്വ­വി­ജ്ഞാ­ന­കോ­ശ­ത്തി­ന്റെ വൈ­പു­ല്ല്യ­വും വ്യാ­പ്തി­യു­മു­ള്ള സം­സ്കൃ­ത­ഗ്ര­ന്ഥ­മാ­ണു്. തർ­ക്കം, വ്യാ­ക­ര­ണം, ജ്യോ­തി­ഷം, ജ്യോ­തിർ­ശ്ശാ­സ്ത്രം, വൈ­ദ്യം, വാ­സ്തു­വി­ദ്യ, ചി­ത്ര­ക­ല, സം­ഗീ­തം തു­ട­ങ്ങി രാ­ജ്യ­ഭ­ര­ണം വ­രേ­യു­ള്ള കാ­ര്യ­ങ്ങ­ളു­ടെ ഗ­ഹ­ന­ത­യാ­ണു് ഈ കൃ­തി­യു­ടെ ഉ­ള്ള­ട­ക്കം. മാ­ന­സോ­ല്ലാ­സ­ത്തി­ന്റെ നാലാം ഭാഗം ‘പ്ര­മോ­ദ­ക­ര­ണം’ സം­ഗീ­ത­ത്തി­നും നൃ­ത്ത­ത്തി­നും മറ്റു വി­നോ­ദ­ങ്ങൾ­ക്കു­മാ­യി നീ­ക്കി­വെ­ച്ചി­രി­ക്കു­ന്നു. ഓരോ ഋ­തു­ക്ക­ളി­ലും ആ­ല­പി­ക്കേ­ണ്ട സം­ഗീ­ത­ത്തി­നും പ്ര­ത്യേ­ക വേർ­തി­രി­വു­ണ്ടു്. ഉ­ദാ­ഹ­ര­ണ­മാ­യി, ‘ത്രി­പ­ദി’ അ­വ­ത­രി­പ്പി­ക്കേ­ണ്ട­തു് കൊ­യ്ത്തു­കാ­ല­ത്തും ‘ധവാല’ ആ­ല­പി­ക്കേ­ണ്ട­തു് വി­വാ­ഹാ­ഘോ­ഷ­ത്തി­നു­മാ­ണു്. ‘ക്ഷ­ഠ്പ­ദി’ അ­വ­ത­രി­പ്പി­ക്കേ­ണ്ട­തു് ക­ഥാ­കാ­ല­ക്ഷേ­പ­ക്കാ­രാ­ണു്. ‘ചര്യ’ വി­ഭാ­ഗ­ത്തി­ലെ പാ­ട്ടു­കൾ ധ്യാ­ന­ത്തി­നു­ള്ള­താ­ണു്. ഹോളി ആ­ഘോ­ഷ­ങ്ങൾ­ക്കു് ‘ച­ച്ച­രി,’ ‘മംഗള’ ഇ­ന­ങ്ങ­ളി­ലു­ള്ള പാ­ട്ടു­ക­ളാ­ണു്. ഗാ­ന­വും ഗീ­ത­വും ത­മ്മി­ലു­ള്ള വേർ­തി­രി­വും ഈ കൃ­തി­യിൽ കാണാം.

images/venu-hampi-11.jpg
വി­ട്ഠ­ല ക്ഷേ­ത്രം.

പൊ­തു­വർ­ഷം ആറാം നൂ­റ്റാ­ണ്ടു മുതൽ പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടു വരെ നീണ്ട ചാ­ലൂ­ക്യ­ന്മാ­രു­ടെ ഭ­ര­ണ­കാ­ല­ത്താ­ണു് സം­ഗീ­ത­ത്തി­ന്റെ ശി­ല്പാ­വി­ഷ്കാ­രം ഡെ­ക്കാ­നിൽ കണ്ടു തു­ട­ങ്ങു­ന്ന­തു്. വാ­താ­പി ചാ­ലൂ­ക്യ­ന്മാ­രു­ടെ പ­ട്ട­ട­ക്ക­ല്ലി­ലു­ള്ള ക്ഷേ­ത്ര­സ­മു­ച്ച­യ­ത്തിൽ ഗ­ന്ധർ­വ­ന്മാ­രു­ടേ­യും നർ­ത്ത­കി­ക­ളു­ടേ­യും അനവധി ശി­ല്പ­ങ്ങ­ളു­ണ്ടു്. വാ­ദ്യോ­പ­ക­ര­ണ­ങ്ങ­ളും ശി­ല്പ­ങ്ങ­ളിൽ ഇ­ടം­പി­ടി­ച്ചി­രി­ക്കു­ന്നു. നൃത്ത, സംഗീത പ­രി­പാ­ടി­കൾ ന­ട­ത്തു­ന്ന­തി­നു­ള്ള രം­ഗ­മ­ണ്ഡ­പം ഇ­വ­രു­ടെ കാലം മു­തൽ­ക്കാ­ണു് ക­ണ്ടു­തു­ട­ങ്ങു­ന്ന­തു്. ക്ഷേ­ത്ര നർ­ത്ത­കി­ക­ളു­ടെ പേ­രു­കൾ പ­ട്ട­ട­ക്ക­ല്ലി­ലെ സം­ഗ­മേ­ശ്വ­ര ക്ഷേ­ത്ര­ത്തിൽ കൊ­ത്തി­യി­രി­ക്കു­ന്നു. വി­ജ­യാ­ദി­ത്യ­ന്റെ ലി­ഖി­ത­ങ്ങ­ളിൽ ‘ചലഭി’, ‘പൊ­ലി­യ­ച്ചി’, ‘ഭൊ­ദ­മ്മ’ ‘വി­ദ്യാ­ശി­വ’ തു­ട­ങ്ങി­യ പേ­രു­കൾ കാ­ണു­ന്നു.[20] വി­ജ­യാ­ദി­ത്യ­ന്റെ മ­ഹാ­കൂ­ട സ്തം­ഭ­ലി­ഖി­ത­ത്തിൽ തന്റെ പ്രി­യ­നർ­ത്ത­കി വി­നൊ­പ­തി­യെ പ­രാ­മർ­ശി­ച്ചു­കാ­ണു­ന്നു. ശി­ല്പ­ക­ല­യി­ലെ­ന്ന­പോ­ലെ ചി­ത്ര­ക­ല­യി­ലും സം­ഗീ­ത­ജ്ഞ­രും പാ­ട്ടു­കാ­രും നർ­ത്ത­ക­രും വാ­ദ്യ­ക്കാ­രും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടു്. ബാ­ദാ­മി­യി­ലെ മൂ­ന്നാം നമ്പർ ഗു­ഹ­യിൽ ആ­സ­ന­സ്ഥ­നാ­യ പ്ര­ഭു­വും കുറചു കാ­ഴ്ച­ക്കാ­രും സ­ന്നി­ഹി­ത­രാ­ണു്. വാ­ദ്യ­ക്കാ­രും നൃ­ത്തം അ­വ­ത­രി­പ്പി­ക്കു­ന്ന നർ­ത്ത­കി­യും ചി­ത്ര­ത്തി­ലു­ണ്ടു്. അ­വി­ടേ­യു­ള്ള ര­ണ്ടാ­മ­ത്തെ പാ­ന­ലി­ലും ഇ­ത്ത­രം രം­ഗ­ങ്ങ­ളു­ണ്ടു്. അതിൽ സ­ന്നി­ഹി­ത­നാ­യ രാ­ജാ­വു് കീർ­ത്തി­വർ­മ്മൻ ഒ­ന്നാ­മൻ ആ­ണെ­ന്നു് തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടു്. പു­തു­ക്കോ­ട്ട­യി­ലെ കു­ടു­മി­യാ­മ­ലൈ ഗു­ഹാ­ലി­ഖി­ത­ത്തിൽ രാ­ജാ­വു് മ­ഹേ­ന്ദ്ര­വർ­മ്മൻ വീ­ണാ­വാ­ദ­ന നി­പു­ണ­നാ­ണെ­ന്നു് പ്ര­തി­പാ­ദ്യ­മു­ണ്ടു്. ‘പ­രി­വ­ദി­നി’ എ­ന്നാ­ണു് രാ­ജാ­വി­ന്റെ വീ­ണ­യു­ടെ പേരു്. ഈ ലി­ഖി­ത­ത്തിൽ സംഗീത ചി­ഹ്ന­ങ്ങ­ളു­മു­ണ്ടു്. നാ­യ­നാ­ന്മാ­രു­ടെ ഭ­ക്തി­ഗീ­ത­ങ്ങൾ ആ­ല­പി­ച്ചി­രു­ന്ന­തു് വാ­ദ്യോ­പ­ക­ര­ണ­ങ്ങ­ളു­ടെ അ­ക­മ്പ­ടി­യോ­ടേ­യാ­ണു്. സംഗീത, നർ­ത്ത­ന പ­രി­പാ­ടി­കൾ­ക്കാ­യി ഒ­ട്ട­ന­വ­ധി ദാ­ന­ങ്ങൾ ഈ കാ­ല­ത്തു് നൽ­ക­പ്പെ­ടു­ന്നു­ണ്ടു്.

പ­ത്തു­മു­തൽ പ­തി­നാ­ലം നൂ­റ്റാ­ണ്ടു­വ­രെ കർ­ണ്ണാ­ട­ക­ത്തി­ന്റെ ബ­ഹു­ഭൂ­രി­ഭാ­ഗ­വും ഹൊ­യ്ശ­ല രാ­ജാ­ക്ക­ന്മാ­രു­ടെ കീ­ഴി­ലാ­യി­രു­ന്നു­വെ­ങ്കി­ലും അവർ 1182-വരെ പ­ശ്ചി­മ­ചാ­ലൂ­ക്യ­ന്മാ­രു­ടെ ആ­ജ്ഞാ­നു­വർ­ത്തി­ക­ളാ­യി­രു­ന്നു. സ്വാ­ഭാ­വി­ക­മാ­യും, ചാ­ലൂ­ക്യൻ സ്വാ­ധീ­നം ഹൊ­യ്ശ­ല ക­ല­ക­ളി­ലും പ്ര­ക­ട­മാ­യി. ഹൊ­യ്ശ­ല രാ­ജ­ധാ­നി­യാ­യി­രു­ന്ന ഹാ­ലി­ബീ­ഡു അ­വ­രു­ടെ ക­ല­യു­ടെ പ്ര­ധാ­ന കേ­ന്ദ്ര­മാ­യി മാറി. സു­കു­മാ­ര­ക­ല­ക­ളിൽ സ്ത്രീ­സാ­ന്നി­ദ്ധ്യം വളരെ പ്ര­ക­ട­മാ­യ കാ­ല­മാ­യി­രു­ന്നു അതു്. ഹൊ­യ്ശ­ല രാ­ജ്ഞി­മാ­രാ­യ മ­ഹാ­ദേ­വി­യും ശ­ന്ത­ള­ദേ­വി­യും പൊ­തു­വേ­ദി­ക­ളിൽ സം­ഗീ­ത­പ­രി­പാ­ടി­കൾ ന­ട­ത്തി­യി­രു­ന്നു. നൃ­ത്ത­ദൃ­ശ്യ­ങ്ങ­ളും സം­ഗീ­ത­ദൃ­ശ്യ­ങ്ങ­ളും ബേ­ലൂ­രി­ലെ ചെ­ന്ന­കേ­ശ­വ ക്ഷേ­ത്ര­ത്തി­ലും ഹാ­ലി­ബീ­ഡു­വി­ലെ ഹൊ­യ്ശ­ലേ­ശ്വ­ര ക്ഷേ­ത്ര­ത്തി­ലു­മു­ള്ള നി­ര­വ­ധി പാ­ന­ലു­ക­ളിൽ കൊ­ത്തി­യി­രി­ക്കു­ന്നു. വിവിധ ത­ര­ത്തി­ലു­ള്ള വീണ, പു­ല്ലാം­കു­ഴൽ ഇടക്ക, ചേ­ങ്ങി­ല എന്നീ വാ­ദ്യോ­പ­ക­ര­ണ­ങ്ങൾ ശി­ല്പ­ങ്ങ­ളിൽ എ­വി­ടെ­യും ദൃ­ശ്യ­മാ­ണു്.

images/venu-hampi-29.jpg
മൂ­ന്നു­ചു­ഴി­ക­ളോ­ടു­കൂ­ടി­യ ആർ­ച്ചു­കൾ, ലോ­ട്ട­സ് മഹൽ.
വി­ജ­യ­ന­ഗ­ര­കാ­ലം

കർ­ണ്ണാ­ട­ക സം­ഗീ­ത­മെ­ന്നു് പൊ­തു­വെ പ­റ­ഞ്ഞു­പോ­രു­ന്ന സം­ഗീ­ത­സ­ര­ണി പല സ്ഥ­ലി­ക­ളിൽ, പല കാ­ല­ങ്ങ­ളിൽ, ഉ­രു­വ­പ്പെ­ട്ട­വ. അവ പല നീ­രു­റ­വ­ക­ളാ­യി ഒ­ഴു­കി­യെ­ത്തി സം­ഗ­മി­ക്കു­ന്ന­തു് പ­തി­ന­ഞ്ചാം നൂ­റ്റാ­ണ്ടിൽ വി­ജ­യ­ന­ഗ­ര­ത്തി­ലാ­ണു്. വി­ജ­യ­ന­ഗ­രം ഈ സം­ഗീ­ത­ധാ­ര­യി­ലേ­ക്കു് കാ­ര്യ­മാ­യ സം­ഭാ­വ­ന­യൊ­ന്നും നൽ­കി­യി­ല്ലെ­ന്ന­ല്ല പ­റ­ഞ്ഞു­വ­രു­ന്ന­തു്. മ­റി­ച്ചു്, കർ­ണ്ണാ­ട­ക­സം­ഗീ­ത­ത്തി­ന്റെ സം­ശ്ലേ­ഷ­ണ­മാ­ണു്, സ­മ്പൂർ­ണ്ണ­ത­യാ­ണു് വി­ജ­യ­ന­ഗ­ര­ത്തിൽ സം­ഭ­വി­ക്കു­ന്ന­തു് എ­ന്നു­മാ­ത്രം. ഇതു തന്നെ 16, 17 നൂ­റ്റാ­ണ്ടു­ക­ളി­ലാ­ണു് പൂർ­ത്തി­യാ­വു­ന്ന­തു്. അതും ആ­ണെ­ഗു­ണ്ഡി, പെ­ണു­കൊ­ണ്ഡ, ത­ഞ്ചാ­വൂർ, മധുര, ഇ­ക്കേ­രി എ­ന്നി­വി­ട­ങ്ങ­ളിൽ, വി­ജ­യ­ന­ഗ­ര കാ­ല­ത്തും, തു­ടർ­ന്നു­ള്ള നാ­യ­ക­ന്മാ­രു­ടെ കാ­ല­ത്തും (post Vijayanagara).

images/venu-hampi-20.jpg
മ­ദ­മി­ള­കി­യ ആന, മ­ഹാ­ന­വ­മി മ­ണ്ഡ­പം.

കർ­ണ്ണാ­ട­ക സം­ഗീ­ത­ത്തി­ന്റെ അ­ടി­സ്ഥാ­ന­ഘ­ട­ന ചി­ട്ട­പ്പെ­ടു­ത്തു­ന്ന­തു് വൈ­ഷ്ണ­വ സ­ന്ന്യാ­സി­യാ­യി­രു­ന്ന പു­ര­ന്ദ­ര­ദാ­സ­നാ­ണു്. (ഏ­താ­ണ്ടു് 1484–1565). കർ­ണ്ണാ­ട­ക­ത്തി­ലെ ഒരു സ­മ്പ­ന്ന ആ­ഭ­ര­ണ­വ്യാ­പാ­രി­യു­ടെ മ­ക­നാ­യി ജ­നി­ച്ച അ­ദ്ദേ­ഹം ഭൗതിക നേ­ട്ട­ങ്ങ­ളെ­ല്ലാ­മു­പേ­ക്ഷി­ച്ചു് കൃ­ഷ്ണ­ഭ­ക്ത­നാ­യി (ഹ­രി­ദാ­സൻ) മാറി. പ്ര­സി­ദ്ധ ദ്വൈ­ദ­സൈ­ദ്ധാ­ന്തി­ക­നാ­യി­രു­ന്ന വ്യാ­സ­തീർ­ത്ഥ­ന്റെ ശി­ക്ഷ്യ­നാ­യി­രു­ന്നു പു­ര­ന്ദ­ര­ദാ­സൻ, ക്ലാ­സി­ക്കൽ സം­ഗീ­ത­പ­ഠ­ന­ത്തി­നു­വേ­ണ്ടി സ്വ­രാ­വ­ലി­ക­ളും അ­ല­ങ്കാ­ര­ങ്ങ­ളും ചി­ട്ട­പ്പെ­ടു­ത്തി; നി­ര­വ­ധി കീർ­ത്ത­ന­ങ്ങൾ ര­ചി­ച്ചു. ഭാവ, താള, ല­യ­ങ്ങ­ളു­ടെ അ­ത്ഭു­ത­ക­ര­മാ­യ സം­യോ­ജ­നം പു­ര­ന്ദ­ര­ദാ­സ­നെ ഇതര ക്ലാ­സി­ക്കൽ സം­ഗീ­ത­ഞ്ജ­രിൽ നി­ന്നും വ്യ­ത്യ­സ്ത­നാ­ക്കു­ന്നു. നി­രർ­ത്ഥ­ക­മാ­യ ജാ­തി­സ­മ്പ്ര­ദാ­യ­ത്തെ തന്റെ കീർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ തു­റ­ന്നു­കാ­ണി­ച്ച പു­ര­ന്ദ­ര­ദാ­സൻ, അ­ബ്രാ­ഹ്മ­ണീ­ക നി­ല­പാ­ടു­കൾ കൊ­ണ്ടു് സ­മൂ­ഹ­പ­രി­ഷ്ക­ര­ണ­രം­ഗ­ത്തും ശ്ര­ദ്ധേ­യ­നാ­യി മാറി.[21] കൂനിയ ക­രി­മ്പിൻ­ത­ണ്ടി­ന്റെ മ­ധു­ര­ത്തി­നു കൂ­നു­ണ്ടാ­കു­മോ, പ­ല­നി­റ­ങ്ങ­ളി­ലു­ള്ള പ­ശു­ക്ക­ളു­ടെ പാ­ലി­നു് പല വർ­ണ്ണ­ങ്ങ­ളാ­കു­മോ എന്ന ആ­ല­ങ്കാ­രി­ക ചോ­ദ്യ­മാ­ണു് അ­ദ്ദേ­ഹം ജാ­തി­വ്യ­വ­സ്ഥ­ക്കെ­തി­രെ ഉ­ന്ന­യി­ച്ച­തു്.

സം­ഗീ­ത­ശാ­സ്ത്ര ന­വ­ര­ത്ന­ങ്ങൾ (Musicological Nonet)

സം­ഗീ­ത­സാ­ര­മാ­യ ഒ­മ്പ­തു് മ­ഹാ­പ്ര­ബ­ന്ധ­ങ്ങ­ളാ­ണു് സം­ഗീ­ത­ശാ­സ്ത്ര ന­വ­ര­ത്ന­ങ്ങ­ളു­ടേ­താ­യി­ട്ടു­ള്ള­തു്. പല കാ­ല­ങ്ങ­ളിൽ ര­ചി­ക്ക­പ്പെ­ട്ട­വ. അവയിൽ വി­ദ്യാ­ര­ണ്യ­ന്റെ സം­ഗീ­ത­സാ­രം പ­തി­നാ­ലാം നൂ­റ്റാ­ണ്ടി­ന്റെ മ­ദ്ധ്യ­ത്തിൽ ര­ചി­യ്ക്ക­പ്പെ­ട്ട­താ­ണു്. ഗോപാല തി­പ്പൊ­ന്ദ്ര­യു­ടെ താ­ള­ദീ­പി­ക, ക­ല്ലീ­നാ­ഥ­ന്റെ സം­ഗീ­ത­ക­ലാ­നി­ധി എ­ന്നി­വ പ­തി­ന­ഞ്ചാം നൂ­റ്റാ­ണ്ടി­ന്റെ മ­ദ്ധ്യ­ത്തിൽ എ­ഴു­ത­പ്പെ­ട്ട­വ­യാ­ണു്. പ­തി­ന­ഞ്ചാം നൂ­റ്റാ­ണ്ടി­ന്റെ അ­ന്ത്യ­ത്തിൽ ഭ­ണ്ഡാ­രു വി­ട്ഠ­ലേ­ശ്വ­രൻ തെ­ലും­ഗു­വിൽ എ­ഴു­തി­യ സം­ഗീ­ത­ര­ത്നാ­ക­ര ഭാ­ഷ്യം ഈ പ­ര­മ്പ­ര­യിൽ അ­ഞ്ചാ­മ­ത്തേ­തും വി­ട്ഠ­ലേ­ശ്വ­ര­ന്റെ മകനും കൃ­ഷ്ണ­ദേ­വ­രാ­യ­രു­ടെ സ­മ­കാ­ലി­ക­നു­മാ­യ ഭ­ണ്ഡാ­രു ല­ക്ഷ്മി­നാ­രാ­യ­ണ 1525 ര­ചി­ച്ച സം­ഗീ­ത­സൂ­ര്യോ­ദ­യ ആ­റാ­മ­ത്തേ­തു­മാ­ണു്. താ­ള­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന പ്ര­മാ­ണ­മാ­ണു് അ­ച്യു­ത­ദേ­വ­രാ­യ­രു­ടെ താ­ള­ക­ലാ­ബ്ധി താ­ള­ക­ലാ­വൃ­ദ്ധി. താ­ള­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള മുൻ­പ­ഠ­ന­ങ്ങൾ സം­യോ­ജി­പ്പി­ച്ചു­കൊ­ണ്ടാ­ണു് ഈ പ്ര­ബ­ന്ധം ത­യ്യാ­റാ­ക്കി­യി­ട്ടു­ള്ള­തു്. അ­ഷ്ട­വ­ദ­ന സോ­മ­ഭ­ട്ടൻ ര­ചി­ച്ച സ്വ­ര­രാ­ഗ­സു­ധാ­ര­സ­ത്തി­ന്റെ ചില ഭാ­ഗ­ങ്ങൾ മാ­ത്ര­മെ ല­ഭ്യ­മാ­യി­ട്ടു­ള്ളൂ. ഈ പ­ര­മ്പ­ര­യിൽ അ­വ­സാ­ന­ത്തേ­തും എ­ന്നാൽ സാ­രാം­ശം­കൊ­ണ്ടു് പ്രൗ­ഢ­വു­മാ­ണു് രാ­മ­മാ­ത്യ­ന്റെ സ്വ­ര­മേ­ള­ക­ലാ­നി­ധി (ഏ 1550). രാ­ജ­സ­ദ­സ്സി­ലെ ഗാ­ന­ര­ച­യി­താ­വു കൂ­ടി­യാ­യി­രു­ന്നു രാ­മ­മാ­ത്യൻ. ആ­ധു­നി­ക സംഗീത വ്യ­വ­ഹാ­ര­ങ്ങ­ളോ­ടു് ഏറെ അ­ടു­ത്തു­നിൽ­ക്കു­ന്ന ഈ പ്ര­ബ­ന്ധം മുൻ­കാ­ല താ­ള­സി­ദ്ധാ­ന്ത­ങ്ങ­ളിൽ നി­ന്നു് വ്യ­തി­രി­ക്ത­മാ­യി നി­ല­കൊ­ള്ളു­ന്നു. മു­ഖ്യ­മാ­യും രാ­ഗ­ങ്ങ­ളെ­ക്കു­റി­ച്ച­ണു് പ്ര­ബ­ന്ധ­ത്തി­ലെ പ്ര­തി­പാ­ദ്യ­മെ­ങ്കി­ലും പ്രാ­രം­ഭ­മെ­ന്ന­നി­ല­യിൽ മേ­ള­ങ്ങ­ളെ­ക്കു­റി­ച്ചും പ­രാ­മർ­ശ­മു­ണ്ടു്. രാ­ഗ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള വിവിധ സി­ദ്ധാ­ന്ത­ങ്ങ­ളെ ക്രോ­ഡീ­ക­രി­ക്കു­ക­യും ന­വീ­ക­രി­ക്കു­ക­യും അവയെ യു­ക്ത്യാ­നു­സൃ­ത­വും പ്ര­യോ­ഗ­ക്ഷ­മ­വു­മാ­ക്കി­യ­തു് രാ­മ­മാ­ത്യ­നാ­ണു്. മേ­ള­കർ­ത്താ­സം­ഗീ­ത­ത്തി­നു് അ­ടി­സ്ഥ­ന­മി­ടു­ന്ന­തും രാ­മ­മാ­ത്യ­നാ­ണു്.

images/venu-hampi-21.jpg
വിദേശ കുതിര പ­രി­ശീ­ല­കൻ, മ­ഹാ­ന­വ­മി­മ­ണ്ഡ­പം.
വ­സ­ന്തോ­ത്സ­വാ­ഘോ­ഷ­ങ്ങൾ

വി­ജ­യ­ന­ഗ­ര­ത്തി­ലെ പ്ര­ധാ­ന ഉ­ത്സ­വ­ങ്ങ­ളി­ലും നൃത്ത, സം­ഗീ­ത­പ­രി­പാ­ടി­കൾ അ­ര­ങ്ങേ­റു­ക പ­തി­വാ­യി­രു­ന്നു. വ­സ­ന്തോ­ത്സ­വ­മാ­ണു്[22] അ­തി­ലേ­റ്റ­വും പ്ര­ധാ­നം.[23] ചൈ­ത്ര­മാ­സ­ത്തി­ലാ­ണു് വ­സ­ന്തോ­ത്സ­വം ന­ട­ന്നി­രു­ന്ന­തു് (ഏ­പ്രിൽ/മെയ്). വി­ജ­യ­ന­ഗ­ര­കാ­ല­ത്തു് ജീ­വി­ച്ചി­രു­ന്ന അ­ഹോ­ബ­ല­ന്റെ വി­രൂ­പാ­ക്ഷ വ­സ­ന്തോ­ത്സ­വ ച­മ്പു­വിൽ വി­രൂ­പാ­ക്ഷ­ക്ഷേ­ത്ര­ത്തിൽ ന­ട­ക്കു­ന്ന ആ­ഘോ­ഷ­ങ്ങ­ളെ­ക്കു­റി­ച്ചു് വി­വ­രി­ക്കു­ന്നു­ണ്ടു്.[24] മ­ദ­നോ­ത്സ­വ­മെ­ന്നും ഈ ആ­ഘോ­ഷ­മ­റി­യ­പ്പെ­ടു­ന്നു. മ­ദ­ന­നും പത്നി ര­തി­യും അ­ട­ങ്ങു­ന്ന ശില്പ പാ­ന­ലു­കൾ വി­ട്ഠ­ല ക്ഷേ­ത്ര­ത്തി­ലും മ­ഹാ­ന­വ­മി മ­ണ്ഡ­പ­ത്തി­ലും കാ­ണ­പ്പെ­ടു­ന്നു. ശി­ല്പ­ങ്ങ­ളി­ലും സാ­ഹി­ത്യ­ത്തി­ലു­മു­ള്ള നൃത്ത/സംഗീത പ്ര­തി­നി­ധാ­നം ഈ കാ­ല­ഘ­ട്ട­ത്തി­ലു­ണ്ടാ­യ ശൈ­ലീ­മാ­റ്റ­ങ്ങൾ പ്ര­ക­ട­മാ­ക്കു­ന്നു. ഇ­തി­ലേ­റ്റ­വും പ്ര­ധാ­നം പ­ര­മ്പ­രാ­ഗ­ത ‘മാർഗി’ ശൈ­ലി­യിൽ നി­ന്നും പ്രാ­ദേ­ശി­ക ‘ദേശി’ ശൈ­ലി­യി­ലേ­ക്കു­ള്ള ചു­വ­ടു­മാ­റ്റ­മാ­ണു്.[25] ഇ­തി­ന­നു­സൃ­ത­മാ­യി പ്രാ­ദേ­ശി­ക നൃത്ത/സംഗീത ഭാ­ഷാ­കോ­ഡു­കൾ വി­ക­സി­പ്പി­ച്ചു. സ­മൂ­ഹ­നൃ­ത്ത­ങ്ങൾ­ക്കീ­കാ­ല­ത്തു് പ്ര­ചാ­ര­മേ­റു­ന്നു­ണ്ടു്. ഇ­തി­ന­നു­സൃ­ത­മാ­യി നൃത്ത വി­ദ്യ­യി­ലും (കോ­റി­യോ­ഗ്രാ­ഫി) വ്യ­ത്യാ­സ­ങ്ങ­ളു­ട­ലെ­ടു­ത്തു. പ­തി­മൂ­ന്നാം നൂ­റ്റാ­ണ്ടിൽ കാ­ക­തീ­യ സൈ­ന്യാ­ധി­പൻ ജ­യ­സേ­നാ­പ­തി ര­ചി­ച്ച­തെ­ന്നു ക­രു­ത­പ്പെ­ടു­ന്ന നൃ­ത്ത­ര­ത്നാ­വ­ലി വ­സ­ന്തോ­ത്സ­വ നടന ശൈ­ലി­യെ­ക്കു­റി­ച്ചു­ള്ള ഒരു പ്രാ­മാ­ണി­ക ഗ്ര­ന്ഥ­മാ­ണു്. വ­സ­ന്തോ­ത്സ­വ വൈ­കാ­രി­ക­സ്ഥി­തി­ക്ക­നു­സൃ­ത­മാ­യി ‘ച­രാ­ച­ര­പ്ര­ബ­ന്ധം’ ദേ­ശി­സു­ധാ­രാ­ഗ­ത്തിൽ ആ­ല­പി­ച്ചാ­ണു് പ­രി­പാ­ടി ആ­രം­ഭി­ക്കു­ന്ന­തു്. ‘ദേശി’ ശൈ­ലി­യി­ലു­ള്ള ഒരു നൃ­ത്ത­രൂ­പ­മാ­ണു് നാ­ട്യ­ര­സ­കം. ചെ­റു­പ്പ­ക്കാ­രാ­യ നർ­ത്ത­കി­കൾ ഉ­ന്മ­ത്താ­വ­സ്ഥാ­ര­സം ഭാ­വ­ത്തി­ലും ചു­വ­ടു­ക­ളി­ലും പ്ര­ക­ട­മാ­ക്കി­ക്കൊ­ണ്ടാ­ണു് നർ­ത്ത­നം പു­രോ­ഗ­മി­ക്കു­ന്ന­തു്. ദ­ണ്ഡ­ക­ര­സ ശൈ­ലി­യെ­ന്നു പ­റ­യു­ന്ന­തു് ദ­ണ്ഡു­കൾ ഉ­പ­യോ­ഗി­ച്ചു­ള്ള നൃ­ത്ത­ത്തി­നാ­ണു്.

images/venu-hampi-13.jpg
കോ­ലാ­ട്ടം, വി­ട്ഠ­ല.

വ­സ­ന്തോ­ത്സ­വം വി­ജ­യ­ന­ഗ­ര­ശി­ല്പ­ങ്ങ­ളിൽ എ­പ്ര­കാ­രം പ്ര­തി­നി­ധാ­നം ചെ­യ്യ­പ്പെ­ടു­ന്നു­വെ­ന്നു നോ­ക്കാം. വി­രൂ­പാ­ക്ഷ ക്ഷേ­ത്ര­മേ­ലാ­പ്പിൽ ദ­ണ്ഡ­കാ­ര ശാ­ഖാ­ക്ര­മ­ത്തി­ലു­ള്ള നൃ­ത്ത­രം­ഗം ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. കൃ­ഷ്ണ­ക്ഷേ­ത്ര­ത്തി­ന്റെ രം­ഗ­മ­ണ്ഡ­പ­ത്തി­ലു­ള്ള വൃ­ത്താ­കൃ­തി­യി­ലു­ള്ള പാ­ന­ലി­ലും ‘കോലാട’[26] സ­മ്പ്ര­ദാ­യ­ത്തി­ലു­ള്ള സ­മൂ­ഹ­നൃ­ത്താ­വി­ഷ്കാ­ര­മു­ണ്ടു്. ഹ­സാർ­രാ­മ ക്ഷേ­ത്ര­ത്തി­ന്റെ കി­ഴ­ക്കു­ഭാ­ഗ­ത്തെ പു­റം­ചു­മ­രിൽ കോലാട, വ­സ­ന്തോ­ത്സ­വ സ­മ്പ്ര­ദാ­യ­ങ്ങ­ളി­ലു­ള്ള നൃ­ത്താ­വി­ഷ്കാ­ര­ത്തി­ന്റെ പാ­ന­ലു­ക­ളു­ണ്ടു്. ച­ടു­ല­വേ­ഗ­ത്തിൽ ചു­വ­ടു­കൾ­മാ­റ്റു­ന്ന രീ­തി­യാ­ണു് ശി­ല്പ­ങ്ങ­ളിൽ പ്ര­ക­ട­മാ­വു­ന്ന­തു്. നർ­ത്ത­കി­മാ­രു­ടെ കൈ­വ­ശ­മു­ള്ള കോ­ലു­കൾ (ദ­ണ്ഡു­കൾ) വളരെ പ്ര­ക­ട­മാ­യി ഈ ശി­ല്പ­ങ്ങ­ളിൽ കാണാം. ക്ഷേ­ത്ര­ത്തി­ന്റെ വ­ട­ക്കു ഭാ­ഗ­ത്തെ ചു­മ­രിൽ ഹോ­ളി­യാ­ഘോ­ഷ­ങ്ങൾ­ക്കു് ചെറിയ പാ­ത്ര­ങ്ങ­ളിൽ വർ­ണ്ണ­ക്കൂ­ട്ടു­കൾ ഒ­രു­ക്കു­ന്ന­തും അ­വർ­ക്കി­രു­വ­ശ­വു­മാ­യി വാ­ദ്യ­ക്കാർ കു­ഴ­ലൂ­തു­ന്ന­തു­മാ­യ ദൃ­ശ്യ­ങ്ങ­ളു­ണ്ടു്. പൂ­ന്തോ­ട്ട പ­ശ്ചാ­ത്ത­ല­മാ­ണു് ഈ പാ­ന­ലി­നു­ള്ള­തു്. മ­ഹാ­ന­വ­മി ഡി­ബ്ബ­യി­ലെ (മ­ണ്ഡ­പം) പാ­ന­ലു­ക­ളി­ലും വ­സ­ന്തോ­ത്സ­വ ശി­ല്പ­ങ്ങ­ളു­ണ്ടു്. ആദ്യം കാ­ണു­ന്ന പാ­ന­ലിൽ നർ­ത്ത­കർ കു­ങ്കു­മ വർ­ണ്ണം ചാ­ലി­ക്കു­ന്ന­തും അ­ന്യോ­ന്ന്യം തെ­റി­പ്പി­ക്കു­ന്ന­തു­മാ­യ ഹോളി ദൃ­ശ്യ­ങ്ങൾ കാണാം. മ­ന്മ­ഥ­നേ­യും ര­തി­യേ­യും പ്ര­തി­നി­ധീ­ക­രി­ച്ചു് ഓരോരോ നർ­ത്ത­കർ മ­ല­ര­മ്പും ക­യ്യി­ലേ­ന്തി പ്ര­ണ­യ­വ­സ­ന്ത­ത്തി­ന്റെ വ­ര­വ­റി­യി­ച്ചു് നിൽ­ക്കു­ന്നു. ഹോ­ളി­യെ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന വേ­റേ­യും പാ­ന­ലു­കൾ ഈ ക്ഷേ­ത്ര­ത്തി­ലു­ണ്ടു്. മ­റ്റൊ­രു പാ­ന­ലിൽ ഒരു നർ­ത്ത­ക­ന്റെ ഇ­രു­വ­ശ­ത്തും ഒരോ ക­ന്യ­ക­മാർ വ്യ­ത്യ­സ്ഥ ശ­രീ­ര­ഭാ­ഷ­യിൽ നിൽ­ക്കു­ന്നു. വലതു ഭാ­ഗ­ത്തു­ള്ള കന്യക വി­ല­പി­ടി­പ്പു­ള്ള വ­സ്ത്ര­ങ്ങൾ അ­ണി­ഞ്ഞി­രി­ക്കു­ന്നു. ഇ­തൊ­രു­പ­ക്ഷേ, ര­തി­യും മ­ന്മ­ഥ­നു­മാ­യി­രി­ക്കാം. വി­ട്ഠ­ല ക്ഷേ­ത്ര­പാ­ന­ലു­ക­ളി­ലും വ­സ­ന്തോ­ത്സ­വ ശി­ല്പ­ങ്ങൾ കാ­ണ­പ്പെ­ടു­ന്നു. നൃ­ത്ത­മ­ണ്ഡ­പ­ത്തിൽ ദ­ണ്ഡ­ക­ര­സം ആ­വി­ഷ്ക­രി­ച്ചി­രി­ക്കു­ന്നു. ഇടതു കൈ­യ്യിൽ തു­ണി­ക­ളും പൂ­ക്ക­ളും ക­ഠാ­ര­ക­ളും ഝ­ടു­തി­യിൽ ക­റ­ങ്ങു­ന്ന ച­ക്ര­ങ്ങ­ളും, വ­ല­തു­കൈ­യ്യിൽ ദ­ണ്ഡു­ക­ളും പി­ടി­ച്ചു് നർ­ത്ത­ന­നിർ­ണ്ണ­യ പ്ര­ബ­ന്ധ­ത്തി­ലെ വി­ധി­പ്ര­കാ­ര­മു­ള്ള നൃ­ത്ത­ദൃ­ശ്യ­മാ­ണു് ഈ പാ­ന­ലി­ലു­ള്ള­തു്. ക്ഷേ­ത്ര­ത്തി­ന്റെ തെ­ക്കു­ഭാ­ഗ­ത്തു് അ­ധി­ഷ്ഠാ­ന­ത്തിൽ രതി-​മന്മഥ പാനൽ കൊ­ത്തി­യി­രി­ക്കു­ന്നു. ദൃ­ശ്യ­ത്തിൽ മ­ന്മ­ഥൻ അ­മ്പും രതി ച­ക്ര­വു­മാ­യി ത­ത്ത­യു­ടെ പു­റ­ത്തു് സ­വാ­രി­ചെ­യ്യു­ന്നു. തു­ടർ­ന്നു­ള്ള പാ­ന­ലിൽ, കു­ളി­ത്തൊ­ട്ടി­യി­ലെ വർ­ണ്ണ­ജ­ല­ത്തിൽ മു­ങ്ങി­ക്കി­ട­ക്കു­ന്ന ഒ­രാ­ണി­നേ­യും ഇ­രു­വ­ശ­ത്തു­മാ­യി രണ്ടു സ്ത്രീ­ക­ളേ­യും ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. ഇതു് സ­മ­കാ­ലി­ക ഹ­മ്പി­യി­ലെ ഹോ­ളി­യാ­ഘോ­ഷ­ത്തി­ന്റെ ചി­ത്രീ­ക­ര­ണ­മാ­ണു്.

ച­രി­ത്ര വൈ­രു­ദ്ധ്യ­ങ്ങ­ളി­ലെ ഹമ്പി
images/venu-hampi-23.jpg
വേ­ട്ട­ദൃ­ശ്യ­ങ്ങൾ, മ­ഹാ­ന­വ­മി മ­ണ്ഡ­പം.

1565-ലെ ത­ളി­ക്കോ­ട്ട യു­ദ്ധ­ത്തിൽ വി­ജ­യ­ന­ഗ­രം പ­രാ­ജ­യ­പ്പെ­ട്ട­തി­നെ­ത്തു­ടർ­ന്നു് ഡെ­ക്കാ­നി­സുൽ­ത്താ­ന്മാ­രു­ടെ സം­യു­ക്ത സൈ­ന്യം ഹ­മ്പി­യിൽ പ്ര­വേ­ശി­ക്കു­ക­യും മാ­സ­ങ്ങ­ളോ­ളം നീണ്ട കൊ­ള്ള­യും കൊ­ള്ളി­വെ­പ്പും ന­ട­ത്തു­ക­യും കാ­ലാ­ന്ത­ര­ത്തിൽ പ്ര­സ്തു­ത നഗരം ഉ­പേ­ഷി­ക്ക­പ്പെ­ടു­ക­യും ചെയ്ത കാ­ര്യം നേ­ര­ത്തെ സൂ­ചി­പ്പി­ച്ച­താ­ണ­ല്ലോ. വി­ജ­യ­ന­ഗ­ര­ത്തെ­ക്കു­റി­ച്ചു് പിൽ­ക്കാ­ല­ത്തെ­ഴു­ത­പ്പെ­ട്ട ച­രി­ത്ര­ങ്ങൾ പ­ല­തി­ലും, ബോ­ധ­പൂർ­വ്വ­വും അ­ല്ലാ­ത്ത­തു­മാ­യ, വർ­ഗ്ഗീ­യ വ്യാ­ഖ്യാ­ന­ങ്ങൾ ഇ­ടം­പി­ടി­ച്ച­താ­യി കാണാം. ബ്രി­ട്ടീ­ഷ് ച­രി­ത്ര­കാ­ര­ന്മാ­രാ­ണു് വി­ജ­യ­ന­ഗ­ര­ത്തി­ന്റെ ത­കർ­ച്ച­യെ ഹിന്ദു-​മുസ്ലീം ഏ­റ്റു­മു­ട്ട­ലി­ന്റെ പരിണത ഫ­ല­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­തി­നു തു­ട­ക്ക­മി­ട്ട­തു്.[27] ബ്രി­ട്ടീ­ഷു­കാർ ഇ­ന്ത്യ­യിൽ അ­നു­വർ­ത്തി­ച്ചു­പോ­ന്ന ‘ഡി­വൈ­ഡ് ആൻഡ് റൂൾ’ ന­യ­ത്തി­ന­നു­രോ­ധ­മാ­യി ച­രി­ത്ര­നിർ­മ്മി­തി­യി­ലും ഈ കു­ത­ന്ത്രം പ്ര­യോ­ഗി­ക്ക­പ്പെ­ട്ടു. തെ­ളി­വു­ക­ളു­ടെ തൊ­ലി­പ്പു­റ­മെ മാ­ത്രം ക­ണ്ണോ­ടി­ക്കു­ന്ന­വർ­ക്കും ഹി­ന്ദു­ദേ­ശീ­യ­ത­യു­ടേ­യും ഹി­ന്ദു­ത്വ­വാ­ദ­ത്തി­ന്റേ­യും വ­ക്താ­ക്കൾ­ക്കും ഇതു് ഹി­ത­ക­ര­മാ­യ വ്യാ­ഖ്യാ­ന­മാ­യി. എ­ന്തെ­ന്നാൽ, യു­ദ്ധാ­ന­ന്ത­രം ഡെ­ക്കാ­നി­സുൽ­ത്താ­ന്മാ­രു­ടെ സം­യു­ക്ത­സൈ­ന്യം ഹ­മ്പി­യിൽ മാ­സ­ങ്ങ­ളോ­ളം അ­വ­രു­ടെ വി­ജ­യ­മാ­ഘോ­ഷി­ച്ചു; കൊ­ള്ള­യും കൊ­ള്ളി­വെ­പ്പും തു­ടർ­ന്നു. സ­മ­കാ­ലീ­ന ഇ­ന്ത്യ­യി­ലെ പ്രൗ­ഢ­ഗം­ഭീ­ര­മാ­യ ഒരു സാ­മ്രാ­ജ്യം അ­ങ്ങ­നെ നി­ലം­പ­രി­ശാ­യി. വർ­ഗ്ഗീ­യ­വ്യാ­ഖ്യാ­ന­ങ്ങൾ­ക്കു് ത­ഴ­ച്ചു­വ­ള­രു­വാൻ വ­ള­ക്കൂ­റു­ള്ള മ­ണ്ണാ­യി മാ­റു­ക­യാ­യി­രു­ന്നു വി­ജ­യ­ന­ഗ­രം.

images/venu-hampi-05.jpg
ഹമ്പി മാർ­ക്ക­റ്റ്.

ഈ വാ­ദ­ത്തെ ത­ള്ളു­ക­യോ കൊ­ള്ളു­ക­യോ ചെ­യ്യു­ന്ന­തി­നു മുൻ­പു് അ­തി­ന്റെ നി­ജ­സ്ഥി­തി­കൂ­ടി പ­രി­ശോ­ധി­ക്കേ­ണ്ട­തു­ണ്ടു്. പ്ര­ത്യ­ക്ഷ തെ­ളി­വു­ക­ളെ­ന്താ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തെ­ന്നു് ആദ്യം പ­രി­ശോ­ധി­ക്കാം. ഹ­മ്പി­യിൽ കാ­ണു­ന്ന വാ­സ്തു­ശൈ­ലി­യും ശി­ല്പ­ദൃ­ശ്യ­ങ്ങ­ളും സ്വയം സം­സാ­രി­ക്കു­ന്ന തെ­ളി­വു­ക­ളാ­ണ­ല്ലോ. ലോ­ട്ട­സ് മഹലും സ്നാ­ന­സ­മു­ച്ച­യ­വും ആ­ന­ക്കൊ­ട്ടി­ലും നി­രീ­ക്ഷ­ണ­ഗോ­പു­ര­ങ്ങ­ളു­മെ­ല്ലാം ഡെ­ക്കാ­നി സുൽ­ത്താൻ­ശൈ­ലി പ്ര­ക­ട­മാ­ക്കു­ന്ന നിർ­മ്മി­തി­ക­ളാ­ണു്. ഡ­ക്കാൻ സുൽ­ത്താ­നേ­റ്റി­ന്റെ വി­വി­ധ­ഭാ­ഗ­ങ്ങ­ളിൽ­നി­ന്നു് വന്ന വി­ദ­ഗ്ധ­തൊ­ഴി­ലാ­ളി­കൾ ഒ­ട്ടേ­റെ­ക്കാ­ലം ഹ­മ്പി­യിൽ താ­മ­സി­ച്ചാ­ണു് ഈ മ­ന്ദി­ര­ങ്ങ­ളെ­ല്ലാം പ­ണി­തി­ട്ടു­ള്ള­തു്. അ­തു­പോ­ലെ­ത്ത­ന്നെ, വി­ജ­യ­ന­ഗ­ര­ശൈ­ലി­യി­ലു­ള്ള നിർ­മ്മി­തി­കൾ ബി­ജാ­പ്പൂർ, ഗൊൽ­ക്കൊ­ണ്ട തു­ട­ങ്ങി­യ സുൽ­ത്താൻ രാ­ജ്യ­ങ്ങ­ളി­ലും കാണാം. ഇതു് വി­ജ­യ­ന­ഗ­ര­വും ഡെ­ക്കാൻ സുൽ­ത്താ­നെ­റ്റും ത­മ്മിൽ നി­ല­നി­ന്നു­പോ­ന്ന സാം­സ്കാ­രി­ക വി­നി­മ­യ­ത്തി­ന്റെ, മൈ­ത്രി­യു­ടെ, അ­നി­ഷേ­ദ്ധ്യ­മാ­യ തെ­ളി­വാ­ണു്. അ­ല്ലാ­തെ, രണ്ടു മ­ത­സ­മൂ­ഹ­ങ്ങൾ ത­മ്മി­ലു­ണ്ടെ­ന്നു് ആ­രോ­പി­ക്ക­പ്പെ­ടു­ന്ന സ്പർ­ദ്ധ­യ­ല്ല. ഹ­മ്പി­യി­ലെ റി­ലീ­ഫ് ശി­ല്പ­ങ്ങ­ളിൽ ഒ­ട്ട­ന­വ­ധി മു­സ്ലീം കു­തി­ര­ക്ക­ച്ച­വ­ട­ക്കാ­രെ കാണാം. വി­ജ­യ­ന­ഗ­ര­ത്തി­ന്റെ സൈ­നി­ക­വും സൈ­നി­കേ­ത­ര­വു­മാ­യ ആ­വ­ശ്യ­ങ്ങൾ­ക്കു­ള്ള കു­തി­ര­ക­ളെ അ­റ­ബി­നാ­ടു­ക­ളിൽ നി­ന്നു് കൊ­ണ്ടു­വ­ന്നി­രു­ന്ന­തു് മു­സ്ലീം സ­ഹോ­ദ­ര­ന്മാ­രാ­ണു്. ഹ­മ്പി­യി­ലെ മു­സ്ലിം പ­ള്ളി­ക­ളു­ടെ സാ­ന്നി­ദ്ധ്യം ഈ സ­ന്ദർ­ഭ­ത്തിൽ ശ്ര­ദ്ധേ­യ­മാ­ണു്. മു­സ്ലീം അം­ഗ­ര­ക്ഷ­ക­രും ഹ­മ്പി­യി­ലെ റി­ലീ­ഫ് പാ­ന­ലു­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടു്. ഇ­ന്ത്യ­യിൽ­നി­ന്നും വി­ദേ­ശ­ങ്ങ­ളിൽ­നി­ന്നു­മു­ള്ള മു­സ്ലീ­ങ്ങ­ളെ വി­ജ­യ­ന­ഗ­ര സൈ­ന്യ­ത്തി­ലും മ­റ്റു­ദ്യോ­ഗ­ങ്ങ­ളി­ലും നി­യോ­ഗി­ച്ചി­രു­ന്നു­വെ­ന്നു് അ­ബ്ദുൾ റ­സാ­ഖി­ന്റെ വി­വ­ര­ണ­ങ്ങ­ളിൽ നി­ന്നു­മ­റി­യാം. മുൻ­പു് പ­രാ­മർ­ശി­ച്ച, ദേ­വ­രാ­യൻ ര­ണ്ടാ­മൻ തന്റെ സിം­ഹാ­സ­ന­ത്തി­നു പി­ന്നിൽ വി­ശു­ദ്ധ­ഖു­റാ­ന്റെ ഒരു പ്രതി സൂ­ക്ഷി­ച്ചി­രു­ന്ന­താ­യി റസാഖ് പ­റ­യു­ന്നു­ണ്ടു്. മു­സ്ലീം ഓ­ഫി­സർ­മാ­രു­ടെ സ­ത്യ­പ്ര­തി­ജ്ഞ രാ­ജാ­വി­നു് നേ­രി­ട്ടു ന­ട­ത്താൻ വേ­ണ്ടി­യാ­യി­രു­ന്നു ഇ­പ്ര­കാ­രം ചെ­യ്തി­രു­ന്ന­ത­ത്രെ. ഈ രാ­ജാ­വു് സ്വയം വി­ശേ­ഷി­പ്പി­ച്ചി­രു­ന്ന­തു് ‘ഹി­ന്ദു­ക്കൾ­ക്കി­ട­യി­ലെ സുൽ­ത്താൻ’ എ­ന്നാ­ണെ­ന്നും പ­റ­യ­പ്പെ­ടു­ന്നു.[28]

images/venu-hampi-22.jpg
നൃ­ത്തം­വെ­ക്കു­ന്ന രണ്ടു തുർ­ക്കി­കൾ.

വിജയനഗരം-​ഹമ്പിയിൽ നടന്ന അ­തി­ക്ര­മ­ങ്ങ­ളു­ടെ തെ­ളി­വു­കൾ പു­രാ­വ­സ്തു­വി­സ്തൃ­തി­യിൽ തന്നെ പ്ര­ക­ട­മാ­ണു്. ത­കർ­ന്ന മ­ന്ദി­ര­ങ്ങൾ, ക്ഷേ­ത്ര­ങ്ങൾ, ശി­ര­ച്ഛേ­ദം ചെ­യ്യ­പ്പെ­ട്ട ശി­ല്പ­ങ്ങൾ—എ­ങ്ങും ത­കർ­ച്ച­യു­ടെ ദൃ­ശ്യ­വ്യാ­പ്തി. പക്ഷേ, നാം അ­ഭി­മു­ഖീ­ക­രി­ക്കേ­ണ്ട ചോ­ദ്യം ഇ­തെ­ങ്ങ­നെ സം­ഭ­വി­ച്ചു എ­ന്ന­താ­ണു്. ഹ­മ്പി­യിൽ നടന്ന അ­തി­ക്ര­മ­ങ്ങൾ­ക്കു പി­ന്നിൽ മുൻ­കൂ­ട്ടി­യു­ള്ള ആ­സൂ­ത്ര­ണ­മോ വർ­ഗ്ഗീ­യ അ­ജ­ണ്ട­യോ ഉ­ണ്ടാ­യി­രു­ന്നു­വോ? അതോ ഇ­തെ­ല്ലാം ശ­ത്രു­യി­ട­ങ്ങ­ളിൽ വി­ജ­യി­കൾ ന­ട­ത്തു­ന്ന പതിവു തേർ­വാ­ഴ്ച മാ­ത്ര­മോ? വിജയനഗര-​സുൽത്തനേറ്റ് ജനതകൾ ത­മ്മിൽ വർ­ഗ്ഗീ­യ സ്പർ­ദ്ധ­ക­ളൊ­ന്നും നി­ല­നി­ന്നി­രു­ന്നി­ല്ലെ­ന്നു് ഇവർ ത­മ്മി­ലു­ള്ള സാം­സ്കാ­രി­ക കൈ­മാ­റ്റ­വും വാ­ണി­ജ്യ­ബ­ന്ധ­ങ്ങ­ളും വ്യ­ക്ത­മാ­ക്കു­ന്നു­ണ്ട­ല്ലോ. ഭ­ര­ണ­കൂ­ട­ങ്ങൾ­ക്കു് പ­ര­സ്പ­ര­വി­രു­ദ്ധ താ­ല്പ­ര്യ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു­വെ­ന്ന­തു് സ്വാ­ഭാ­വി­ക­മാ­ണ­ല്ലോ. ഡെ­ക്കാ­നിൽ, തും­ഗ­ഭ­ദ്ര­യോ­ടു് ചേർ­ന്നു­ള്ള, റൈ­ച്ചൂർ ദൊ­വാ­ബി­ലെ കാർ­ഷി­ക­സ­മ്പ­ത്തി­ന്റെ നി­യ­ന്ത്ര­ണ­ത്തി­നാ­യി ഇ­രു­കൂ­ട്ട­രും മ­ത്സ­രി­ച്ചി­രു­ന്നു, ക­ല­ഹി­ച്ചി­രു­ന്നു. ഇ­തി­ന്റെ മൂർ­ദ്ധ­ന്യ­ത്തി­ലാ­ണു് ത­ളി­ക്കോ­ട്ട യു­ദ്ധം വി­ജ­യ­ന­ഗ­ര­ത്തി­ന്റെ അ­ജ­യ്യ­പ്ര­യാ­ണ­ത്തി­നു വി­രാ­മ­മി­ടു­ന്ന­തു്. വാ­സ്ത­വ­ത്തിൽ, വി­ജ­യ­ന­ഗ­ര­വും ബാ­ഹ്മി­നി സുൽ­ത്താ­ന്മാ­രും ത­മ്മി­ലു­ള്ള വൈ­ര്യ­ത്തി­ന്റെ അ­ടി­സ്ഥാ­നം സാ­മ്പ­ത്തി­ക താ­ല്പ­ര്യ­ങ്ങ­ളാ­യി­രു­ന്നു. മ­താ­ധി­ഷ്ഠി­ത ക­ല­ഹ­ങ്ങൾ ഉ­ട­ലെ­ടു­ക്കു­ന്ന­തു് മ­താ­ത്മ­ക ഭ­ര­ണ­കൂ­ട­ങ്ങ­ളി­ലോ അ­ല്ലെ­ങ്കിൽ മ­താ­ത്മ­ക ദേ­ശീ­യ­ത­യി­ലോ ആണു്. വി­ജ­യ­ന­ഗ­രം അതിനു വ­ള­ക്കൂ­റു­ള്ള ഇ­ട­മാ­യി­രു­ന്നി­ല്ല.

images/venu-hampi-14.jpg
ഹ­സാർ­രാ­മ­ക്ഷേ­ത്രം, മുന്‍വ­ശം.

വി­ജ­യ­ന­ഗ­ര­ത്തി­ന്റെ അ­ന്ത്യ­ത്തിൽ സം­ഭ­വി­ച്ച ക്ഷേ­ത്ര­കേ­ന്ദ്രി­ത ആ­ക്ര­മ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു് പുതു വ്യാ­ഖ്യാ­ന­ങ്ങൾ വ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. അതിൽ ശ്ര­ദ്ധേ­യ­മാ­യ ഒരു നി­രീ­ക്ഷ­ണം വി­ജ­ന­ഗ­ര­ത്തി­ലെ വൈഷ്ണവ-​ശൈവ സം­ഘർ­ഷ­ങ്ങ­ളി­ലേ­ക്കു് വി­രൽ­ചൂ­ണ്ടു­ന്നു. വി­ജ­യ­ന­ഗ­ര­ത്തി­നു വളരെ മുൻ­പു­ത­ന്നെ വീ­ര­ശൈ­വ പ്ര­സ്ഥാ­ന­ത്തി­നു ശ­ക്ത­മാ­യ വേ­രോ­ട്ട­മു­ള്ള ഭൂ­മി­ക­യാ­യി­രു­ന്നു വ­ട­ക്കൻ കർ­ണ്ണാ­ട­കം. ചാ­ലൂ­ക്യ­ന്മാ­രു­ടെ കാലം മു­തൽ­ക്കെ ഇവർ ദ­ക്ഷി­ണേ­ന്ത്യൻ ഭ­ക്തി­പ്ര­സ്ഥാ­ന­ത്തി­ലെ പ്ര­ബ­ല­ശ­ക്തി­യാ­യി­ത്തീർ­ന്നു. ഹ­മ്പി­യി­ലെ തെ­ളി­വു­ക­ളി­ലേ­യ്ക്കു വ­ന്നാൽ, നാം കാ­ണു­ന്ന­തു് എല്ലാ വി­ഷ്ണു­ക്ഷേ­ത്ര­ങ്ങ­ളും ത­കർ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­താ­യി­ട്ടാ­ണു്. വി­ഷ്ണു­വി­ഗ്ര­ഹ­ങ്ങൾ അ­പ്ര­ത്യ­ക്ഷ­മാ­വു­ക­യോ അ­ല്ലെ­ങ്കിൽ ത­കർ­ക്ക­പ്പെ­ടു­ക­യോ ചെ­യ്തി­രി­ക്കു­ന്നു. വാ­ളു­പ­യോ­ഗി­ച്ചു് ശി­ര­ച്ഛേ­ദം ചെയ്ത വി­ഗ്ര­ഹ­ങ്ങ­ളും അ­വ­ശി­ഷ്ട­ങ്ങ­ളിൽ­നി­ന്നു് ക­ണ്ടെ­ടു­ത്തി­ട്ടു­ണ്ടു്. ആ­രാ­യി­രി­യ്ക്കാം ഇ­തി­നു­ത്ത­ര­വാ­ദി­കൾ? ഡെ­ക്കാൻ സുൽ­ത്താ­ന്മാ­രു­ടെ സം­യു­ക്ത സൈ­ന്യം ഹ­മ്പി­യിൽ ന­ട­ത്തി­യ അ­തി­ക്ര­മ­ങ്ങ­ളു­ടെ പ­ട്ടി­ക­യി­ലാ­ണു് ഇതും ഇ­ടം­പി­ടി­ച്ചി­ട്ടു­ള്ള­തു്. പക്ഷേ, ഉ­ത്ത­ര­മി­ല്ലാ­ത്ത ചോ­ദ്യ­ങ്ങൾ പി­ന്നെ­യും ബാ­ക്കി­യാ­വു­ന്നു. ഉ­ദാ­ഹ­ര­ണ­മാ­യി, എ­ന്തു­കൊ­ണ്ടു് വി­ഷ്ണു­ക്ഷേ­ത്ര­ങ്ങൾ മാ­ത്രം ന­ശി­പ്പി­ക്ക­പ്പെ­ട്ടു? വി­ജ­യ­ന­ഗ­ര രാ­ജാ­ക്ക­ന്മാ­രു­ടെ കു­ല­ക്ഷേ­ത്ര­മാ­യ വി­രൂ­പാ­ക്ഷ (ശിവൻ) ക്ഷേ­ത്രം മാ­ത്രം യാ­തൊ­രു പ­രി­ക്കു­ക­ളു­മി­ല്ലാ­തെ, തു­ടർ­പൂ­ജ­യു­ള്ള, ഒ­രേ­ഒ­രു ക്ഷേ­ത്ര­മാ­യി, എ­ങ്ങി­നെ നി­ല­കൊ­ണ്ടു? സുൽ­ത്താൻ സൈ­ന്യ­ത്തി­നു­ണ്ടോ ശി­വ­നും വി­ഷ്ണു­വും! അ­ങ്ങ­നെ നോ­ക്കു­മ്പോൾ, ഇതിനു പി­ന്നിൽ മ­റ്റേ­തോ പ്രേ­ര­ക­ഘ­ട­ക­മു­ണ്ടെ­ന്നു വ­രു­ന്നു. ഈ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് വീ­ര­ശൈ­വ­രു­ടെ പ­ങ്കി­നെ­ക്കു­റി­ച്ചു­ള്ള ചോ­ദ്യ­ങ്ങൾ­ക്കു് പ്ര­സ­ക്തി­യേ­റു­ന്ന­തു്. ഈ പ്ര­ശ്നം കൂ­ടു­തൽ സ­മ­ചി­ത്ത­ത­യോ­ടെ, വ­സ്തു­നി­ഷ്ഠ­മാ­യി, ഇ­നി­യും പ­ഠി­ക്കേ­ണ്ട­തു­ണ്ടു്.

കു­റി­പ്പു­കൾ

[1] ഈ സ­ഹോ­ദ­ര­ന്മാർ ഡെ­ക്കാ­നി­ലെ കാ­ക­തീ­യ രാ­ജ്യ­ത്തിൽ ഭ­ര­ണ­ച്ചു­മ­ത­ല­യു­ള്ള ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രാ­യി­രു­ന്നു­വെ­ന്നും കാ­കാ­തി­യ­രെ തോൽ­പ്പി­ച്ച ഡെൽഹി സുൽ­ത്താ­ന്മാർ ഇവരെ അ­ടി­മ­ക­ളാ­ക്കി, മ­ത­പ­രി­വർ­ത്ത­നം ന­ട­ത്തി­യെ­ന്നും പി­ന്നീ­ടു് ഇവരെ ഡെ­ക്കാ­നി­ലെ സുൽ­ത്താ­ന്മാ­രാ­ക്കി തി­രി­കെ അ­യ­ച്ചു­വെ­ന്നും ദ­ക്ഷി­ണേ­ന്ത്യ­യി­ലെ സ്ഥി­തി­ഗ­തി­കൾ ഇവർ ഭ­ദ്ര­മാ­ക്കി­യെ­ന്നും പ­റ­യ­പ്പെ­ടു­ന്നു. മാ­ധ­വാ­ചാ­ര്യ­ന്റെ (വേ­ദ­ര­ണ്യ) സ്വാ­ധീ­ന­ത്തിൽ ഇവർ ഹി­ന്ദു­വി­ശ്വ­സി­ക­ളാ­യി വീ­ണ്ടും മാ­റി­യെ­ന്നു­മാ­ണു് പു­രാ­വൃ­ത്ത സൂചന.

[2] ‘Providing a date for these and other legendary associations is hardly possible, but there can be no doubt that human habitation has existed in the area for at least 3000 years. Pre-​historic rock shelters abound in this part of the Tungabhadra river valley, some with painted designs showing horsemen with spears and figures brandishing clubs, as well as lions, antelopes, horses and bulls.’ John M Fritz and George Michell, Hampi Vijayanagara, Jaico Publishing House, Mumbai, 2014, pp. 16–17.

[3] John M Fritz and George Michell, Hampi Vijayanagara, Jaico Publishing House, Mumbai, pp. 58–60.

[4] ത­ല­സ്ഥാ­ന­ന­ഗ­രി­യു­ടെ നേർ­ക്കാ­ഴ്ചാ­വി­വ­ര­ണ­ങ്ങ­ളിൽ ഏ­റ്റ­വും പ്ര­ധാ­നം 1443-ൽ ഹമ്പി സ­ന്ദർ­ശി­ച്ച അ­ബ്ദുൽ റ­സാ­ക്കി­ന്റെ­യും 1501-ൽ ഹമ്പി സ­ന്ദർ­ശി­ച്ച ദ്വാർ­ട്ടെ ബാർ­ബോ­സ­യു­ടേ­യും 1520–22-ൽ ഹ­മ്പി­ലു­ണ്ടാ­യി­രു­ന്ന ഡൊ­മിൻ­ഗൊ പെ­യ്സി­ന്റെ­യും 1542-ൽ ഹ­മ്പി­സ­ന്ദർ­ശി­ച്ച ഫെ­റാ­നൊ നൂ­ന­സി­ന്റെ­തു­മാ­ണു്. പെ­യ്സും നൂ­ന­സും പോർ­ച്ചു­ഗീ­സ് കു­തി­ര­ക്ക­ച്ച­വ­ട­ക്കാ­ര­നാ­യി­രു­ന്നു. പെ­യ്സി­ന്റെ­യും നൂ­ന­സി­ന്റെ­യും വി­വ­ര­ണ­ങ്ങ­ളിൽ രാ­ജ­കൊ­ട്ടാ­ര­വും ക്ഷേ­ത്ര­ങ്ങ­ളും മ­ഹാ­ന­വ­മി ആ­ഘോ­ഷ­ങ്ങ­ളും മാർ­ക്ക­റ്റും വി­ശ­ദ­മാ­യി പ്ര­തി­പാ­ദി­ക്ക­പ്പെ­ടു­ന്നു­ണ്ടു്.

[5] Frits and Michell, Hampi Vijayanagara, pp. 132–37.

[6] Robert Sewell, A Forgotten Empire (Viajayanagar), reprint, Asian Educational Services, 2000, pp. 299–302, 369–71.

[7] R. H. Major Quoted in Fritz et al.

[8] Pius.

[9] Robert Sewell pp. 299–302.

[10] Fritz and Michell, pp. 77–81.

[11] Abdul Razzaq, quoted in R. H. Major, pp. 105–27.

[12] Fritz and Michell, p. 91.

[13] Fritz and Michell pp. 32–33.

[14] Razzaq quoted in R.H. Major.

[15] Robert Sewell.

[16] Quoted in Fritz and Michell.

[17] സം­ഗീ­ത­ത്തെ­ക്കു­റി­ച്ചു­ള്ള സാ­ങ്കേ­തി­ക വി­വ­ര­ങ്ങൾ­ക്കു് വി­ക്ടോ­റി­യ കോ­ളേ­ജ് ച­രി­ത്ര­വ­കു­പ്പു് മുൻ മേ­ധാ­വി­യും ചാ­ലൂ­ക്യ­ച­രി­ത്ര ഗ­വേ­ഷ­ക­നും സം­ഗീ­ത­ഞ്ജ­നു­മാ­യ ഡോ. പി. കെ. ശ്രീ­കു­മാ­റി­നോ­ടു് ക­ട­പ്പാ­ടു്.

[18] K. A. N. Sastri, A History of South India, p. 330.

[19] Peter Fletcher.

[20] Sreenivaasa Padiar, (ed.) Inscriptions of the Chalukyaas of Badami, nos. 197, 198, 199, 200, pp. lxvi–lxvii.

[21] M. K. V. Narayanan, Lyrical Musings of Indic Culture, Read Worthy Publications.

[22] For the details of Vasntothsava, I have extensively borrowed from Padmini Seshadri and Dr. Choodamani Nandagopal, ‘Vasnthotsava—Dances of the Spring Festival in Vijayanagar Times’, IOSR Journal of Humanities and Social Sciences, Volume 20, Issue 9, Ver. IV, (Sep. 2015) pp. 47–51.

[23] ജം­ബാ­വ­തി ക­ല്ല്യാ­ണ എന്ന സം­സ്കൃ­ത­നാ­ട­കം എ­ല്ലാ­വർ­ഷ­വും ഈ സ­മ­യ­ത്തു് അ­ര­ങ്ങേ­റി­യി­രു­ന്നു. കൃ­ഷ്ണ­ദേ­വ­രാ­യ­യർ ര­ചി­ച്ച­താ­ണു് ഈ നാ­ട­ക­മെ­ന്നു ക­രു­ത­പ്പെ­ടു­ന്നു.

[24] Leone. M Anderson, Vasnthotsava: The Spring Festival of India, cited in Padmini Seshadri et al., p. 175.

[25] പ­ര­മ്പാ­ര­ഗ­ത നൃ­ത്ത­സ­മ്പ്ര­ദാ­യം മാർഗി എ­ന്ന­റി­യ­പ്പെ­ടു­ന്നു. മാർ­ഗി­യിൽ തന്നെ രണ്ടു വ­ക­ഭേ­ദ­ങ്ങൾ: നി­ബ­ദ്ധം അ­നി­ബ­ദ്ധം. നി­ബ­ദ്ധം നി­യ­ന്ത്രി­ത­വും അ­നി­ബ­ദ്ധം കൂ­ടു­തൽ അ­യ­വു­ള്ള­തു­മാ­ണു്. ഇതിൽ അ­നി­ബ­ദ്ധ­ശൈ­ലി­യാ­ണു് ദേശി നൃത്ത, സംഗീത ശാ­ഖ­കൾ­ക്കു് വ­ഴി­തു­റ­ക്കു­ന്ന­തു്. വി­ശ­ദാം­ശ­ങ്ങൾ­ക്കു് കാണുക, ഡോ. വി. എസ്. ശർമ്മ, ബ്ര­ഹ­ദേ­ശ്ശി മാ­തം­ഗ­മു­നി, കേരള സംഗീത നാടക അ­ക്കാ­ദ­മി, തൃ­ശ്ശൂർ, 2009, പു. 17–18.

[26] കർ­ണ്ണാ­ട­ക­ത്തി­ലെ പ­ര­മ്പ­രാ­ഗ­ത സമൂഹ നൃ­ത്ത­മാ­ണു്, കോലട. കോ­ലു­കൾ ഉ­പ­യോ­ഗി­ച്ചു് നർ­ത്ത­കർ ഓരോ ജോ­ഡി­ക­ളാ­യി തി­രി­ഞ്ഞു് ചടുല വേ­ഗ­ത്തിൽ സം­യു­ക്ത­മാ­യി നൃ­ത്തം ച­വി­ട്ടു­ന്നു. സ്ത്രീ­ക­ളും പു­രു­ഷ­ന്മാ­രും പ­ങ്കെ­ടു­ക്കു­ന്ന ഈ സ­മൂ­ഹ­ന­ട­ന­ത്തിൽ ബ­ഹു­വർ­ണ്ണ ദ­ണ്ഡു­കൾ ഉ­പ­യോ­ഗി­ക്കു­ന്നു. വി­വ­ര­ങ്ങൾ­ക്കു് ഡോ. ശ്രീ­കു­മാ­റി­നോ­ടു് ക­ട­പ്പാ­ടു്.

[27] Robert Sewel, A Forgotten Empire, Vijayanagar.

[28] Cited in Fritz and Michell.

ടി. ആർ. വേ­ണു­ഗോ­പാ­ലൻ
images/venu.png

തൃ­ശ്ശൂർ ജി­ല്ല­യി­ലെ പെ­രി­ഞ്ചേ­രി സ്വ­ദേ­ശി. തൃ­ശ്ശൂർ കേ­ര­ള­വർ­മ്മ കോ­ളേ­ജിൽ നി­ന്നും ച­രി­ത്ര­ത്തിൽ ബി­രു­ദ­വും പ്രൊഫ. എം. ജി. എസ്സ്. അ­ദ്ധ്യ­ക്ഷ­നാ­യി­രു­ന്ന കോ­ഴി­ക്കോ­ടു് സർ­വ്വ­ക­ലാ­ശാ­ല ച­രി­ത്ര­വി­ഭാ­ഗ­ത്തിൽ നി­ന്നു ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­വും. 1975 മുതൽ ച­രി­ത്രാ­ദ്ധ്യാ­പ­കൻ, പ്രൊ­ഫ­സർ, പ്രിൻ­സി­പ്പൽ എ­ന്നി­നി­ല­ക­ളിൽ വിവിധ സർ­ക്കാർ ക­ലാ­ല­യ­ങ്ങ­ളിൽ പ്ര­വർ­ത്തി­ച്ചു. 2007-ൽ പ­ട്ടാ­മ്പി ഗ­വ­ണ്മെ­ന്റ് സം­സ്കൃ­ത കോ­ളേ­ജിൽ നി­ന്നു് പ്രിൻ­സി­പ്പ­ലാ­യി വി­ര­മി­ച്ചു.

പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങൾ
  1. ദേ­ശ­ച­രി­ത്രം
  2. സ­മ്പ­ത്തും അ­ധി­കാ­ര­വും
Edited works
  1. History and Theory
  2. State and Society in Pre-​modern South India (edited jointly with R. Champakalakshmi and Kesavan Veluthat)

കൂ­ടാ­തെ സ­മാ­ഹ­രി­ക്കാ­ത്ത കു­റ­ച്ചു ലേ­ഖ­ന­ങ്ങ­ളും.

Colophon

Title: Hampi Anubhavam (ml: ഹമ്പി അ­നു­ഭ­വം).

Author(s): T. R. Venugopalan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-22.

Deafult language: ml, Malayalam.

Keywords: Experience note, T. R. Venugopalan, Hampi Anubhavam, ടി. ആർ. വേ­ണു­ഗോ­പാ­ലൻ, ഹമ്പി അ­നു­ഭ­വം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Hazara Rama pillar, Hampi„ a photograph by T. R. Venugopalan . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.