SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Winter_Landscape_with_Brabrand_Church.jpg
Winter Landscape with Brabrand Church, a painting by Christian David Gebauer (1777–1831).
ആഷിഷ് അ­വി­കു­ന്ത­ക്: അ­നു­ഷ്ഠാ­നം, കാലം, മരണം
പി. കെ. സു­രേ­ന്ദ്രൻ
images/1_Nirakar_Chhayya.jpg
‘നി­രാ­കാർ ഛായ’ ചി­ത്രീ­ക­ര­ണ വേ­ള­യിൽ.

ബം­ഗാ­ളി­യിൽ സി­നി­മ­കൾ സം­വി­ധാ­നം ചെ­യ്യു­ന്ന ആഷിഷ് അ­വി­കു­ന്ത­ക് തൊ­ണ്ണൂ­റു­ക­ളു­ടെ പകുതി മുതൽ സി­നി­മാ­രം­ഗ­ത്തു് പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടു്. അ­നു­ഷ്ഠാ­നം, കാലം, മരണം എ­ന്നി­വ­യെ കു­റി­ച്ചു­ള്ള പ­ര്യാ­ലോ­ച­ന­ക­ളാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സി­നി­മ­കൾ. ഭാ­ര­തീ­യ ത­ത്വ­ചി­ന്ത­യി­ലും മ­ത­ത്തി­ലും ച­രി­ത്ര­ത്തി­ലും ആ­ഴ­ത്തിൽ വേ­രു­കൾ ആ­ഴ്ത്തി നിൽ­ക്കു­മ്പോൾ­ത്ത­ന്നെ ന­ര­വം­ശ­ശാ­സ്ത്ര­പ­ര­മാ­യി നോ­ക്കു­മ്പോൾ ഈ സി­നി­മ­കൾ ഇവയെ ഒ­ന്നി­നെ­യും കു­റി­ച്ചു് അ­ല്ല­താ­നും. പുതിയ കാ­ല­ത്തെ ആർ­ട്ട് മാർ­ക്ക­റ്റിൽ ഇ­ത്ത­രം ഘ­ട­ക­ങ്ങൾ­ക്കു് വലിയ ക്ര­യ­വി­ക്ര­യ സാ­ധ്യ­ത­കൾ ഉ­ണ്ടെ­ങ്കി­ലും ഈ സി­നി­മ­കൾ മാർ­ക്ക­റ്റി­ന്റെ ശീ­ല­ങ്ങ­ളിൽ നി­ന്നു് കു­ത­റു­ന്നു. എ­ഴു­പ­ത്—എൺ­പ­തു­ക­ളി­ലെ ആർ­ട്ട് ഹൌസ്/അവാങ് ഗാർദ് സി­നി­മ­ക­ളു­മാ­യി ചാർ­ച്ച ഉ­ണ്ടെ­ങ്കി­ലും അവയിൽ നി­ന്നു­ള്ള വി­ടു­തൽ/കു­തി­പ്പു് ഈ സി­നി­മ­ക­ളിൽ കാണാം. ‘These are self-​consciously difficult works that are filmed in a self-​consciously beautiful way’—അ­വി­കു­ന്ത­ക്കി­ന്റെ സി­നി­മ­ക­ളെ Art Review എന്ന അ­ന്താ­രാ­ഷ്ട്ര പ്ര­സി­ദ്ധീ­ക­ര­ണം ഇ­പ്ര­കാ­ര­മാ­ണു് വി­ശേ­ഷി­പ്പി­ച്ച­തു്.

അ­മേ­രി­ക്ക­യി­ലെ റോഡ് ഐ­ല­ന്റ് യൂ­ണി­വേർ­സി­റ്റി­യു­ടെ സി­നി­മാ വി­ഭാ­ഗ­ത്തിൽ അ­സോ­സി­യേ­റ്റ് പ്രൊ­ഫ­സ്സ­റാ­യി അ­വി­കു­ന്ത­ക് പ്ര­വർ­ത്തി­ക്കു­ന്നു. സ്റ്റാൻ­ഫോർ­ഡ് യൂ­നി­വേർ­സി­റ്റി­യിൽ നി­ന്നു് Cultutal and Social Anthropology-​യിൽ അ­ദ്ദേ­ഹം പി. എച്ച്. ഡി. നേ­ടി­യി­ട്ടു­ണ്ടു്. Et Cetera, Kalighat Fetish, Rummaging for Pasts, Performing Death, Dancing Othello, End Note, Vakrathunda Swaha എന്നീ ഹ്ര­സ്വ സി­നി­മ­ക­ളും, Nirakaar Chhaya, Katho Upanishad, Rathi Chakravyuh, Kalkimanthan Katha, Aapothkalin Trikalika, Vrindavani Vairagya എന്നീ ഫീ­ച്ചർ സി­നി­മ­ക­ളും അ­ദ്ദേ­ഹം സം­വി­ധാ­നം ചെ­യ്തി­ട്ടു­ണ്ടു്.

വി­ഭ­ജ­ന­ത്തി­നു മു­മ്പു് ഒരു പ­ഞ്ചാ­ബി കു­ടും­ബ­ത്തി­ലാ­ണു് അ­വി­കു­ന്ത­ക് ജ­നി­ച്ച­തു്. വി­ഭ­ജ­ന­ത്തി­നു ശേ­ഷ­മാ­ണു് ഇ­ന്ത്യ­യി­ലേ­ക്കു് വ­ന്ന­തു്. അ­വി­കു­ന്ത­ക് ജ­നി­ച്ച­തു് ജ­ബൽ­പൂ­രി­ലാ­യി­രു­ന്നു. ഹൈ­സ്കൂൾ പഠനം പൂർ­ത്തി­യാ­കു­ന്ന­തു­വ­രെ അ­ദ്ദേ­ഹം കൽ­ക്ക­ത്ത­യി­ലാ­യി­രു­ന്നു.

പി. കെ. സു­രേ­ന്ദ്രൻ:
കൽ­ക്ക­ത്ത നഗരം താ­ങ്ക­ളെ എ­ങ്ങ­നെ­യൊ­ക്കെ സ്വാ­ധീ­നി­ച്ചു?
ആഷിഷ് അ­വി­കു­ന്ത­ക്:
എന്റെ ജീ­വി­ത­ത്തിൽ വ­ള­രെ­യ­ധി­കം സ്വാ­ധീ­നം ചെ­ലു­ത്തി­യ ഒരു ന­ഗ­ര­മാ­ണു് കൽ­ക്ക­ത്ത. ഒരു കോ­സ്മോ­പൊ­ളി­റ്റൻ ന­ഗ­ര­മാ­യി­രു­ന്നു­വെ­ങ്കി­ലും ബം­ഗാ­ളി അ­ല്ലാ­തി­രു­ന്ന എന്റെ വ്യ­ക്തി­ത്വം എ­പ്പോ­ഴും ആ­വർ­ത്തി­ച്ചു് ഉ­റ­പ്പി­ക്കേ­ണ്ടി­വ­ന്നു. എ­ന്നാൽ പതിയെ കൽ­ക്ക­ത്ത­യു­ടെ വളരെ സ­മ്പ­ന്ന­മാ­യ സാംസ്കാരിക-​സാമൂഹ്യ-രാഷ്ട്രീയ ജീ­വി­തം എ­ന്നി­ലേ­ക്കു് ഒഴുകി നി­റ­ഞ്ഞു. നന്ദൻ കോം­പ്ലെ­ക്സി­ലെ ഗൌ­ര­വ­സ്വ­ഭാ­വ­മു­ള്ള സി­നി­മ­കൾ, അ­ക്കാ­ദ­മി ഓഫ് ഫൈൻ ആർ­ട്സി­ലെ നാ­ട­ക­ങ്ങൾ, ഒപ്പം Missionary of Charity, എസ്. എഫ്. ഐ. എന്നീ സം­ഘ­ട­ന­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടു­ള്ള പ്ര­വർ­ത്ത­ന­ങ്ങൾ. തു­ടർ­ന്നു് മാർ­ക്സി­സ്റ്റ് പ്ര­ത്യ­യ­ശാ­സ്ത്ര പ­ശ്ചാ­ത്ത­ല­മു­ള്ള പ­രി­സ്ഥി­തി സം­ഘ­ട­ന­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടു പ്ര­വർ­ത്തി­ച്ചു­തു­ട­ങ്ങി. നർ­മ­ദാ­ബ­ച്ചാ­വോ ആ­ന്ദോ­ള­നി­ലും ഞാൻ സ­ജീ­വ­മാ­യി പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്. 1991 മുതൽ 1994 വ­രെ­യു­ള്ള ഈ സം­ഘ­ട­ന­യി­ലെ പ്ര­വർ­ത്ത­നം എന്നെ സം­ബ­ന്ധി­ച്ചു് ര­ണ്ടാം സ്വാ­ത­ന്ത്ര്യ സമര പോ­രാ­ട്ടം പോ­ലെ­യാ­യി­രു­ന്നു. ചു­രു­ങ്ങി­യ കാലം കൊ­ണ്ടു് ഇ­ന്ത്യ­യി­ലെ രാ­ഷ്ട്രീ­യാ­വ­സ്ഥ­യെ കു­റി­ച്ചു് നേടിയ അ­റി­വു­കൾ വളരെ വ­ലു­താ­ണു്. സ്വാ­ത­ന്ത്ര്യ­ത്തി­നു് ശേഷം ഇ­ന്ത്യ കൂ­ടു­തൽ വി­നാ­ശ­ക­ര­മാ­യി എ­ന്നും ആ­ധി­പ­ത്യ സ്വ­ഭാ­വം പുതിയ രീ­തി­യിൽ തു­ട­രു­ക­യാ­ണെ­ന്നും ബോ­ധ്യ­മാ­യി. പോ­ലീ­സ് മർ­ദ്ദ­ന­ത്തെ തു­ടർ­ന്നു് ആ­ശു­പ­ത്രി­യിൽ പ്ര­വേ­ശി­പ്പി­ക്ക­പ്പെ­ട്ടു. അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടു.
പി. കെ. സു­രേ­ന്ദ്രൻ:
താ­ങ്കൾ എ­ങ്ങ­നെ­യാ­ണു് സി­നി­മ­യിൽ എ­ത്തി­യ­തു്?
ആഷിഷ് അ­വി­കു­ന്ത­ക്:
ഞങ്ങൾ താ­മ­സി­ച്ചി­രു­ന്ന­തി­നു സ­മീ­പ­ത്താ­യി ഒ­ന്നിൽ കൂ­ടു­തൽ സി­നി­മാ­ശാ­ല­കൾ ഉ­ണ്ടാ­യി­രു­ന്നു. ജ­ന­പ്രി­യ സി­നി­മ­ക­ളാ­യി­രു­ന്നു ഇ­വി­ടെ­യൊ­ക്കെ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്ന­തു്. അ­തൊ­ക്കെ കാണാൻ മാ­താ­പി­താ­ക്കൾ എ­ന്നെ­യും കൊ­ണ്ടു­പോ­വു­മാ­യി­രു­ന്നു. ന­ന്ദ­നിൽ വെ­ച്ചു് കണ്ട റാ­യി­യു­ടെ­യും ഘ­ട്ട­ക്കി­ന്റെ­യും സി­നി­മ­ക­ളിൽ ഞാൻ ശ­രി­ക്കും കു­ടു­ങ്ങി­പ്പോ­യി. 1990-ൽ കൽ­ക്ക­ത്ത­യിൽ നടന്ന അ­ന്താ­രാ­ഷ്ട്ര ച­ല­ച്ചി­ത്ര മേ­ള­യിൽ ധാ­രാ­ളം സി­നി­മ­കൾ കണ്ടു. ക്രി­സ്റ്റോ­ഫ് കീ­സ്ലോ­വ്സ്കി­യു­ടെ റെ­ട്രോ­സ്പെ­ക്റ്റീ­വ് എന്റെ മ­ന­സ്സി­നെ പി­ടി­ച്ചു കു­ലു­ക്കി. നർ­മ­ദാ­ബ­ച്ചാ­വോ ആ­ന്ദോ­ള­നു­മാ­യി ബ­ന്ധ­പ്പെ­ട്ടു മും­ബൈ­യിൽ പ്ര­വർ­ത്തി­ക്ക­വെ പ്ര­ശ­സ്ത സി­നി­മാ നി­രൂ­പ­ക­നും, ക്യൂ­റേ­റ്റ­റു­മാ­യ അമൃത് ഗാംഗർ നേ­തൃ­ത്വം കൊ­ടു­ത്തി­രു­ന്ന ‘സ്ക്രീൻ യൂ­ണി­റ്റ്’എന്ന ഫിലിം സൊ­സൈ­റ്റി­യിൽ അം­ഗ­മാ­യി. ഇ­വി­ടെ­വെ­ച്ചാ­ണു് താർ­കോ­വ്സ്കി­യു­ടെ സി­നി­മ­ക­ളൊ­ക്കെ കാ­ണു­ന്ന­തു്. സാ­മൂ­ഹ്യ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ മോ­ഹ­ഭം­ഗം സം­ഭ­വി­ച്ച ഞാൻ പൂ­ന­യി­ലേ­ക്കു് താമസം മാറി. പൂന സർ­വ്വ­ക­ലാ­ശാ­ല­യിൽ ആർ­ക്കി­യോ­ള­ജി പ­ഠി­ച്ചു­കൊ­ണ്ടി­രി­ക്ക­വെ ദി­വ­സ­വും ദീർഘ ദൂരം സൈ­ക്കി­ളിൽ യാത്ര ചെ­യ്തു് ഇൻ­സ്റ്റി­റ്റ്യൂ­ട്ടി­ലെ­ത്തി സി­നി­മ­കൾ കാ­ണു­മാ­യി­രു­ന്നു. ഈ സി­നി­മ­കൾ എന്നെ സി­നി­മാ സം­വി­ധാ­ന­ത്തി­ന്റെ ലോ­ക­ത്തേ­ക്കു് ത­ള്ളി­യി­ടു­ക­യാ­യി­രു­ന്നു. 1995-ൽ ഞാൻ എന്റെ ആദ്യ സിനിമ സം­വി­ധാ­നം ചെ­യ്തു.
‘നി­രാ­കാർ ഛായ’

സേ­തു­വി­ന്റെ ‘പാ­ണ്ഡ­വ­പു­രം’ എന്ന നോ­വ­ലാ­ണു് അ­വി­കു­ന്ത­ക്കി­ന്റെ ‘നി­രാ­കാർ ഛായ’ (2007) എന്ന സി­നി­മ­യ്ക്കു് ആധാരം. നോ­വ­ലി­ലെ ശാ­ന്ത­മാ­യ ഗ്രാ­മീ­ണാ­ന്ത­രീ­ക്ഷ­ത്തെ സി­നി­മ­യിൽ കൽ­ക്ക­ത്താ ന­ഗ­ര­ത്തി­ന്റെ തി­ര­ക്കി­ലേ­ക്കും ബ­ഹ­ള­ത്തി­ലേ­ക്കും മാ­റ്റി­യി­രി­ക്കു­ന്നു. സി­നി­മ­യിൽ മൂ­ന്നു ക­ഥാ­പാ­ത്ര­ങ്ങ­ളേ ഉള്ളൂ. ഒരു ഫ്ലാ­റ്റിൽ താ­മ­സി­ക്കു­ന്ന ദേ­വി­യും, അ­നു­ജ­ത്തി­യും പി­ന്നെ ദേ­വി­യെ തേ­ടി­യെ­ത്തു­ന്ന ജാ­ര­നും. ഹൌറാ പാ­ല­വും, ഹു­ഗ്ലി ന­ദി­യും, ട്രാ­മും, ദുർഗാ പൂ­ജ­യും പ­ശ്ചാ­ത്ത­ല­ത്തിൽ ഉ­ണ്ടു്. രണ്ടു ആ­ത്മ­ഭാ­ഷ­ണ­ങ്ങൾ­ക്കി­ട­യിൽ കു­ടു­ങ്ങി­യ സിനിമ.

സി­നി­മ­യെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യം ചോ­ദി­ച്ച­പ്പോൾ സേതു ഇ­പ്ര­കാ­രം പ­റ­യു­ക­യു­ണ്ടാ­യി: “സി­നി­മ­യിൽ നോ­വ­ലി­ന്റെ ച­ട്ട­ക്കൂ­ടി­ന­പ്പു­റം ത­ന­താ­യൊ­രു ശി­ല്പം രൂ­പ­പ്പെ­ടു­ത്തി­യെ­ടു­ക്കാൻ സം­വി­ധാ­യ­ക­നു് ക­ഴി­ഞ്ഞി­ട്ടു­ണ്ടു്… എ­നി­ക്കു സിനിമ ഇ­ഷ്ട­പ്പെ­ട്ട­തു് അതു് നോ­വ­ലി­നോ­ടു­ള്ള മ­റ്റൊ­രു സ­മീ­പ­നം എന്ന നി­ല­യി­ലാ­ണു്. മ­ല­യാ­ള­ത്തി­ലെ പ്ര­ശ­സ്ത­രാ­യ എല്ലാ നി­രൂ­പ­ക­രും നോ­വ­ലി­നെ അ­വ­ര­വ­രു­ടേ­താ­യ രീ­തി­യിൽ സ­മീ­പി­ക്കു­ക­യാ­യി­രു­ന്നു. ഈ സിനിമ ഉ­യർ­ന്ന സൌ­ന്ദ­ര്യ­ശാ­സ്ത്ര ബോ­ധ­മു­ള്ള ക­ലാ­കാ­ര­ന്റെ മ­റ്റൊ­രു വാ­യ­ന­യാ­ണു് ”.

പി. കെ. സു­രേ­ന്ദ്രൻ:
ആദ്യ ഫീ­ച്ചർ സി­നി­മ­യ്ക്കു് പ്ര­ശ­സ്ത മ­ല­യാ­ളം എ­ഴു­ത്തു­കാ­ര­നാ­യ സേ­തു­വി­ന്റെ ‘പാ­ണ്ഡ­വ­പു­രം’ എന്ന നോവൽ തെ­ര­ഞ്ഞെ­ടു­ക്കാൻ കാരണം എ­ന്താ­ണു്?
ആഷിഷ് അ­വി­കു­ന്ത­ക്:
1998-​ലാണു് ഞാൻ ‘പാ­ണ്ഡ­വ­പു­രം’ എന്ന നോ­വ­ലി­ന്റെ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ വാ­യി­ക്കു­ന്ന­തു്. മും­ബൈ­യി­ലെ ഒരു പു­സ്ത­ക­ക്ക­ട­യിൽ നി­ന്നു കി­ട്ടി­യ നോവൽ നാ­സി­ക്കി­ലേ­ക്കു­ള്ള ഒരു ഹ്ര­സ്വ ദൂര ബസ് യാ­ത്ര­യ്ക്കി­ട­യിൽ ഒ­റ്റ­യ­ടി­ക്കു് വാ­യി­ച്ചു­തീർ­ത്തു. നോ­വ­ലി­ലെ പല ഘ­ട­ക­ങ്ങ­ളും ആദ്യ വാ­യ­ന­യിൽ­ത്ത­ന്നെ എന്നെ വ­ല്ലാ­തെ ആ­കർ­ഷി­ക്കു­ക­യു­ണ്ടാ­യി. നോ­വ­ലിൽ സ­ന്നി­ഹി­ത­മാ­യി­രി­ക്കു­ന്ന അ­തി­ശ­യി­പ്പി­ക്കു­ന്ന മാ­ന്ത്രി­ക­ത­യു­ടെ സാ­ധ്യ­ത­ക­ളാ­ണു് അതിൽ പ്ര­ധാ­നം. യ­ഥാർ­ത്ഥ ലോ­ക­ത്തിൽ വേ­രു­കൾ ആ­ഴ്ത്തി നിൽ­ക്കു­ന്ന ഒരു കഥ, നോവൽ പു­രോ­ഗ­മി­ക്ക­വെ വ­ശ്യ­വും സ­മാ­ന്ത­ര­വു­മാ­യ ഒരു ലോ­ക­ത്തി­ലേ­ക്കു് വ­ശീ­ക­ര­ണ­ത്താ­ലെ­ന്ന­പോ­ലെ സ­ഞ്ച­രി­ക്കു­ന്നു. ഇതു് എ­ന്നിൽ ആ­ഴ­ത്തി­ലു­ള്ള അ­നു­ര­ണ­ന­ങ്ങൾ സൃ­ഷ്ടി­ച്ചു. ഒരു സി­നി­മ­യു­ടെ മോ­ഹി­പ്പി­ക്കു­ന്ന സാ­ധ്യ­ത­കൾ ഉൾ­ക്കൊ­ള്ളു­ന്ന വി­ധ­ത്തിൽ നോ­വ­ലി­ന്റെ അതി-​ആഖ്യാനം മാ­ന്ത്രി­ക­ത­യ്ക്കും യ­ഥാർ­ത്ഥ ലോ­ക­ത്തി­നു­മി­ട­യിൽ ഊ­ഞ്ഞാ­ലാ­ടു­ന്നു. നോവൽ വാ­യി­ച്ചു തീർ­ന്ന­പ്പോൾ­ത്ത­ന്നെ ഈ നോവൽ സി­നി­മ­യാ­ക്കും എ­ന്നു് ഞാൻ തീ­രു­മാ­നി­ച്ചി­രു­ന്നു. മാ­സ്മ­രി­ക­ത­യു­ടെ അ­തി­ശ­യി­പ്പി­ക്കു­ന്ന സാ­ധ്യ­ത­ക­ളാ­ണു് നോ­വ­ലി­ന്റെ സത്ത. ഒരു വാ­യ­ന­ക്കാ­ര­നെ­ന്ന നി­ല­യി­ലും ച­ല­ച്ചി­ത്ര­കാ­ര­നെ­ന്ന നി­ല­യി­ലും ഇതു് ഗൂ­ഢ­മാ­യ ഒരു ഉത്കട ആ­ഗ്ര­ഹ­മാ­യി എ­ന്നിൽ വ­ളർ­ന്നു. നോ­വ­ലി­ന്റെ കേ­ന്ദ്ര­ത്തി­ലു­ള്ള ഒ­റ്റ­പ്പെ­ട്ട സ്ത്രീ­യു­ടെ വി­ഷാ­ദാ­ത്മ­ക­മാ­യ ലൈം­ഗി­ക വി­ഭ്രാ­ന്തി­ക­ളാ­ണു് എന്നെ മോ­ഹി­പ്പി­ച്ച­തു്. ച­രി­ത്ര­പ­ര­മാ­യും സാം­സ്കാ­രി­ക­പ­ര­മാ­യും കേ­ര­ള­ത്തി­ലെ നായർ കു­ടും­ബ­ത്തി­ലെ അ­സ്ത­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന മാ­തൃ­ദാ­യ ക്ര­മ­ത്തി­ലാ­ണു് നോ­വ­ലി­ന്റെ വേ­രു­കൾ എ­ങ്കി­ലും ഈ സ്ത്രീ­യു­ടെ മാ­ന­സി­ക വ്യ­വ­ഹാ­ര­ങ്ങൾ­ക്കു് ഒരു സാർ­വ­ലൌ­കി­ക­ത­യു­ണ്ടു്.
പി. കെ. സു­രേ­ന്ദ്രൻ:
സാ­മ്പ്ര­ദാ­യി­ക­മ­ല്ലാ­ത്ത ഒരു ഘ­ട­ന­യാ­ണ­ല്ലോ നോ­വ­ലി­ന്റേ­തു്. യാ­ഥാർ­ത്ഥ്യ­വും അ­യാ­ഥാർ­ത്ഥ്യ­വും കൂ­ടി­ക്കു­ഴ­യു­ന്ന ഒരു സാ­ങ്ക­ല്പി­ക ലോകം. നി­ന­വാ­ണോ ക­ന­വാ­ണോ, ഉ­ണ്മ­യാ­ണോ പൊയ് ആണോ എ­ന്നു് തി­രി­ച്ച­റി­യാൻ ക­ഴി­യാ­ത്ത ഒ­ര­വ­സ്ഥ. നോ­വ­ലി­നെ സി­നി­മ­യാ­യി വി­ഭാ­വ­നം ചെ­യ്യു­ന്ന­തി­നു­ള്ള ത­യ്യാ­റെ­ടു­പ്പു­കൾ എ­ന്തൊ­ക്കെ­യാ­യി­രു­ന്നു?
ആഷിഷ് അ­വി­കു­ന്ത­ക്:
ഇ­തു­ത­ന്നെ­യാ­ണു് എന്നെ ആ­കർ­ഷി­ച്ച­തു്. അ­ക്ഷ­രം പ്രതി പി­ന്തു­ട­രേ­ണ്ടു­ന്ന, ചോ­ദ്യം ചെ­യ്യ­പ്പെ­ടാൻ ക­ഴി­യാ­ത്ത ഒരു കൃതി എന്ന നി­ല­യി­ല­ല്ല ഞാൻ നോ­വ­ലി­നെ സ­മീ­പി­ച്ച­തു്. എ­ന്റേ­താ­യ ഒരു സ­മാ­ന്ത­ര­ലോ­കം സൃ­ഷ്ടി­ക്കാ­നു­ള്ള ഒരു സ്പ്രിം­ഗ് ബോർഡ് എന്ന നി­ല­യിൽ മാ­ത്ര­മാ­ണു് ഞാൻ മൂ­ല­കൃ­തി­യെ ക­ണ്ട­തു്. നോ­വ­ലി­ന്റെ ഒരു മാ­ധ്യ­മ അ­നു­ക­ല്പ­നം (Adaptation) അല്ല എന്റെ സിനിമ. അതൊരു പു­ന­രാ­ഖ്യാ­ന­മോ പു­നർ­വി­ന്യാ­സ­മോ ആ­ണെ­ന്നു് പറയാം. അ­താ­യ­തു് എന്റെ വ്യ­ക്തി­ഗ­ത സാംസ്കാരിക-​പ്രത്യയശാസ്ത്ര ഘ­ട­ന­യി­ലേ­ക്കു് മൂ­ല­കൃ­തി­യു­ടെ കാ­ത­ലി­നെ ആ­വാ­ഹി­ക്കു­ന്ന രീതി. കൃ­തി­യു­ടെ സത്ത നി­ല­നിർ­ത്തി­ക്കൊ­ണ്ടു് ഘ­ട­നാ­വി­ന്യാ­സ­ങ്ങ­ളെ മാ­റ്റി­ക്കൊ­ണ്ടേ­യി­രി­ക്കും. എ­ന്റേ­താ­യ ഒരു ലോകം മെ­ന­ഞ്ഞെ­ടു­ക്കാ­നു­ള്ള ഒരു കു­തി­പ്പാ­യാ­ണു് ഞാൻ മൂ­ല­കൃ­തി­യെ കാ­ണു­ന്ന­തു്. ഇതു് ഒ­രു­ത­ര­ത്തി­ലു­ള്ള സാ­ങ്ക­ല്പി­ക യാത്ര ആ­ണെ­ന്നു് പറയാം. എന്റെ സർ­ഗ്ഗാ­ത്മ­ക യാ­ത്ര­യിൽ ഞാൻ കയറി ഇ­റ­ങ്ങു­ന്ന പല വാ­ഹ­ന­ങ്ങ­ളിൽ ഒ­ന്നു് മാ­ത്ര­മാ­ണു് മൂ­ല­കൃ­തി. യാത്ര ക­ഴി­ഞ്ഞാൽ വാ­ഹ­ന­ത്തെ ഉ­പേ­ക്ഷി­ക്കു­ന്ന­തു പോലെ വാ­യി­ച്ചു­ക­ഴി­ഞ്ഞ­തോ­ടെ എന്നെ സം­ബ­ന്ധി­ച്ചു് നോവൽ അ­വ­സാ­നി­ച്ചു. എന്റെ സിനിമ ഞാൻ രൂ­പ­ക­ല്പ­ന ചെ­യ്ത­താ­ണു്. അതു് ഞാൻ ഗർഭം ധ­രി­ച്ച കു­ട്ടി­യാ­ണു്.
പി. കെ. സു­രേ­ന്ദ്രൻ:
കളറും, ബ്ലാ­ക് ആന്റ് വൈ­റ്റും, മൊ­ണോ­ക്രോ­മും ധാ­രാ­ള­മാ­യി സി­നി­മ­യിൽ ഉ­പ­യോ­ഗി­ച്ചി­ട്ടു­ണ്ടു്. നോ­വ­ലി­ലെ ഒരു പ്ര­ധാ­ന നിറം മ­ഞ്ഞ­യാ­ണു്. നി­റ­ങ്ങ­ളു­ടെ ഉ­പ­യോ­ഗം വി­ശ­ദീ­ക­രി­ക്കാ­മോ?
ആഷിഷ് അ­വി­കു­ന്ത­ക്:
പ്രേ­ക്ഷ­ക­രു­ടെ മാ­ന­സി­കാ­വ­സ്ഥ­യ­നു­സ­രി­ച്ചു് ക­ള­റി­ലേ­ക്കും, ബ്ലാ­ക് ആന്റ് വൈ­റ്റി­ലേ­ക്കും, മൊ­ണോ­ക്രോ­മി­ലേ­ക്കു­മു­ള്ള സ­ഞ്ചാ­ര­ത്തി­നു് ഒ­ന്നി­ല­ധി­കം അർ­ത്ഥ­ങ്ങൾ കൈ­വ­രാം. അതു് എന്നെ സം­ബ­ന്ധി­ച്ചു് ഭൂതം/ഭാവി, യ­ഥാർ­ത്ഥം/ക­ല്പി­തം എ­ന്നി­വ­യു­ടെ വി­രു­ദ്ധ­ങ്ങ­ളെ­യോ വി­ഭ­ജ­ന­ങ്ങ­ളെ­യോ കു­റി­ച്ചു് അല്ല. ഈ സ­ഞ്ചാ­ര­ങ്ങൾ എന്നെ സം­ബ­ന്ധി­ച്ചു് സി­നി­മാ­റ്റി­ക് ടെ­ക്സ്ച്ച­റി­ന്റെ (Texture) ഘ­ട­നാ­പ­ര­മാ­യ ലീ­ല­ക­ളാ­ണു്. അതൊരു രൂ­പ­പ­ര­മാ­യ പ്ര­കാ­ശ­ന­മാ­ണു്. ദൃ­ശ്യ­ങ്ങ­ളു­ടെ ടെ­ക്സ്ച്ച­റി­ന്റെ ശ്ര­ദ്ധ­യോ­ടെ­യു­ള്ള തി­രി­മ­റി­ക­ളി­ലൂ­ടെ ക­ണ്ണി­നെ­യും കാ­തി­നെ­യും ക­ട­ന്നു­നി­ല്ക്കു­ന്ന ദൃ­ശ്യ­ഭാ­വം, ഇ­ന്ദ്രി­യാ­നു­ഭ­വം, സ്പർ­ശ­നേ­ന്ദ്രി­യ­സം­ബ­ന്ധി­യാ­യ ഒ­ര­നു­ഭ­വം (Haptic effect) സൃ­ഷ്ടി­ക്കു­വാൻ ദൃ­ശ്യ­ങ്ങ­ളു­ടെ രാ­സാ­യ­നി­ക­വും (Chemical) ഘ­ട­നാ­പ­ര­വു­മാ­യ സ്വ­ഭാ­വ­ത്തെ പ­ര­മാ­വ­ധി ഉ­പ­യോ­ഗ­പ്പെ­ടു­ത്തി. ഇ­തി­നാ­യി വ്യ­ത്യ­സ്ത ഗ്രേ­ഡും ഗ്രാ­ന്യു­ലാ­രി­റ്റി­യും (Granularity) സ്വ­ഭാ­വ­വും/ ഗു­ണ­വും പ­ഴ­ക്ക­വും ഉള്ള വ്യ­ത്യ­സ്ത ത­ര­ത്തി­ലു­ള്ള ഫിലിം സ്റ്റോ­ക്ക് ഉ­പ­യോ­ഗി­ച്ചു. രാ­സ­പ്ര­വർ­ത്ത­ന­ത്തി­ലൂ­ടെ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തു­ന്ന ദൃ­ശ്യ­ങ്ങൾ ആ­ഖ്യാ­ന­ത്തി­ന്റെ ചില ഘ­ട്ട­ങ്ങ­ളിൽ പൊ­ടു­ന്ന­നെ ത്വ­രി­ത ഗ­തി­യിൽ ക­ള­റി­ലേ­ക്കും, ബ്ലാ­ക് ആന്റ് വൈ­റ്റി­ലേ­ക്കും മോ­ണോ­ക്രോ­മി­ലേ­ക്കും നീ­ങ്ങു­ന്നു. ഫ്രെ­യിം റേ­റ്റി­ലെ­യും എ­ക്സ്പോ­ഷ­റി­ലെ­യും ഏ­റ്റ­ക്കു­റ­ച്ചിൽ, ദൃ­ശ്യ­ങ്ങ­ളു­ടെ ഷാർ­പ്ന­സ്സ് എ­ന്നി­വ­യൊ­ക്കെ­യാ­ണു് മു­ക­ളിൽ സൂ­ചി­പ്പി­ച്ച ഭാവം കൈ­വ­രു­ത്താ­നാ­യി ഉ­പ­യോ­ഗി­ച്ച­തു്. ഇ­തൊ­ക്കെ­യും ചെ­യ്യു­ന്ന­തു് സി­നി­മാ­നു­ഭ­വ­ത്തെ യു­ക്തി­ബോ­ധ­ത്തി­ന്റെ­യും ധി­ഷ­ണ­യു­ടെ­യും അ­പ്പു­റ­ത്തു­ള്ള നൈ­സർ­ഗി­ക­മാ­യ അ­ന്തർ­ബോ­ധ­ത്തി­ന്റെ ത­ല­ത്തി­ലേ­ക്കു് ഉ­യർ­ത്താ­നാ­ണു്.
പി. കെ. സു­രേ­ന്ദ്രൻ:
ആ­വർ­ത്ത­നം സി­നി­മ­യി­ലെ ഒരു പ്ര­ധാ­ന ഘ­ട­ക­മാ­ണു്. ശ­ബ്ദ­ങ്ങ­ളു­ടെ­യും സീ­നു­ക­ളു­ടെ­യും വ­സ്തു­ക്ക­ളു­ടെ­യും ആ­വർ­ത്ത­നം. ഇളനീർ ചെ­ത്തു­ന്ന­തി­ന്റെ­യും കോ­ഴി­യെ വെ­ട്ടു­ന്ന­തി­ന്റെ­യും ദൃ­ശ്യ­ങ്ങ­ളും മ­റ്റും.
ആഷിഷ് അ­വി­കു­ന്ത­ക്:
പല ത­ര­ത്തി­ലു­ള്ള ചെ­ത്ത­ലും മു­റി­ക്ക­ലും ദേവി എന്ന ക­ഥാ­പാ­ത്ര­ത്തി­ന്റെ അ­ന്തർ­സ്ഥി­ത­മാ­യ വൈ­കാ­രി­ക­വും ആ­ത്മീ­യ­വു­മാ­യ അ­ക്ര­മാ­സ­ക്തി­യെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്നു. സി­നി­മ­യിൽ ആ­വർ­ത്തി­ക്കു­ന്ന അ­നു­ഷ്ഠാ­ന­പ­ര­മാ­യ ബ­ലി­യി­ലേ­ക്കു­ള്ള ചൂ­ണ്ട­ലു­ക­ളാ­ണു് ഇ­തൊ­ക്കെ­യും. ഇ­വി­ടെ­യാ­ണു് മ­താ­ത്മ­ക സിനിമ എന്ന ആ­ശ­യ­ത്തി­ന്റെ ഒരു ഉ­പ­പാ­ഠം ഉ­ള്ള­തു്. കോ­ഴി­യെ വെ­ട്ടു­ന്ന രംഗം എന്നെ സം­ബ­ന്ധി­ച്ചു് സി­നി­മ­യു­ടെ സ­ത്ത­യാ­ണു്. ഈ കേ­ന്ദ്ര­ത്തി­നു ചു­റ്റു­മാ­ണു് സി­നി­മ­യു­ടെ ആ­ഖ്യാ­ന ഘടന ചാ­ക്രി­ക­മാ­യി ഭ്ര­മ­ണം ന­ട­ത്തു­ന്ന­തു്. ഈ ഒരു സീൻ കാ­ര­ണ­മാ­ണു് സിനിമ ഇ­ന്ത്യ­യിൽ റി­ലീ­സാ­കാ­തി­രു­ന്ന­തു്. ഈ സീൻ വെ­ട്ടി­മാ­റ്റാൻ സെൻ­സർ­ബോർ­ഡ് എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. പക്ഷേ, ഞാൻ വ­ഴ­ങ്ങി­യി­ല്ല. അ­തു­കൊ­ണ്ടു് സി­നി­മ­യ്ക്കു് സെൻസർ സർ­ട്ടി­ഫി­ക്ക­റ്റ് നി­ഷേ­ധി­ക്ക­പ്പെ­ട്ടു. എന്റെ ക­ലാ­സൃ­ഷ്ടി­ക­ളെ അ­ധി­കാ­രി­ക­ളു­ടെ അ­ടി­സ്ഥാ­ന­ര­ഹി­ത­മാ­യ വി­ശ്വാ­സ പ്ര­മാ­ണ­ങ്ങൾ­ക്കു് വേ­ണ്ടി ഭേ­ദ­ഗ­തി ചെ­യ്യാൻ ഞാൻ ത­യ്യാ­റാ­യി­ല്ല. ഈ സീൻ ഒരു രൂ­പ­ക­മാ­ണു്. ലോകം സി­നി­മ­യ്ക്കു­മേൽ ഏ­ല്പി­ക്കു­ന്ന അ­ക്ര­മ­ത്തി­ന്റെ രൂപകം.
images/3_Nirakar_Chhayya.jpg
‘നി­രാ­കാർ ഛായ’ ചി­ത്രീ­ക­ര­ണ വേ­ള­യിൽ.
പി. കെ. സു­രേ­ന്ദ്രൻ:
താ­ങ്കൾ മ­താ­ത്മ­ക സി­നി­മ­യെ­ക്കു­റി­ച്ചു് (Cinema of Religiosity) മു­ക­ളിൽ സൂ­ചി­പ്പി­ക്കു­ക­യു­ണ്ടാ­യി. ഇ­ക്കാ­ര്യം വി­ശ­ദീ­ക­രി­ക്കാ­മോ?
ആഷിഷ് അ­വി­കു­ന്ത­ക്:
മി­ത്തി­ക് യാ­ഥാർ­ത്ഥ്യം എ­ന്നു് ഞാൻ വി­ളി­ക്കു­ന്ന ഒരു സൌ­ന്ദ­ര്യ­ശാ­സ്ത്ര­പ­ര­മാ­യ ശൈലീ വി­ശേ­ഷം സൃ­ഷ്ടി­ക്കാ­നാ­ണു് സി­നി­മ­ക­ളി­ലൂ­ടെ ഞാൻ ശ്ര­മി­ക്കു­ന്ന­തു്. മി­ത്തോ­ള­ജി­ക്കൽ ജ­നു­സ്സി­നെ­യും നിയോ റി­യ­ലി­സ്റ്റ് സൌ­ന്ദ­ര്യ സ­ങ്ക­ല്പ­ങ്ങ­ളെ­യും ഇ­ട­ചേർ­ക്കു­ന്ന രീ­തി­യാ­ണി­തു്. ഇ­ന്ത്യ­യി­ലെ ആ­ദ്യ­കാ­ല സി­നി­മ­കൾ മി­ത്തോ­ളോ­ജി­ക്കൽ ആ­യി­രു­ന്നു­വ­ല്ലോ. ഉ­ത്ഭ­വം മുതൽ ആ­ദ്യ­ത്തെ രണ്ടു ദ­ശ­ക­ങ്ങൾ, മു­പ്പ­തു­ക­ളിൽ മെ­ലോ­ഡ്രാ­മ­ക­ളും സാ­മൂ­ഹ്യ നാ­ട­ക­ങ്ങ­ളും പു­റ­ത്താ­ക്ക­പ്പെ­ടു­ന്ന­തു­വ­രെ, കെ­ട്ടു­കാ­ഴ്ചാ­പ്ര­ധാ­ന­മാ­യ ഈ ജ­നു­സ്സ് ഇ­ന്ത്യൻ സി­നി­മ­യിൽ ആ­ധി­പ­ത്യം ഉ­റ­പ്പി­ച്ചി­രു­ന്നു. എൺ­പ­തു­ക­ളിൽ ടി­വി­യു­ടെ പ്ര­ചാ­ര­ത്തോ­ടെ ഈ വി­ധ­മു­ള്ള മി­ത്തോ­ളോ­ജി­ക്കൽ ജ­നു­സ്സി­നു് വീ­ണ്ടും മേൽ­ക്കൈ ല­ഭി­ക്കു­ക­യും രാ­ഷ്ട്ര ഭാ­വ­ന­യെ­ത്ത­ന്നെ വ­ള­രെ­യ­ധി­കം സ്വാ­ധീ­നി­ക്കു­ക­യും ഉ­ണ്ടാ­യി. എന്റെ ഇ­ട­പെ­ടൽ ഇ­ത്ത­ര­മൊ­രു സി­നി­മാ ജ­നു­സ്സി­ന്റെ പ്രാ­തി­നി­ധ്യ­ത്തിൽ വ്യാ­പൃ­ത­നാ­കാ­നും, പ­രീ­ക്ഷ­ണ വി­ധേ­യ­മാ­ക്കാ­നും, പ­രി­ണ­മി­പ്പി­ക്കാ­നും, പു­നർ­വി­ന്യ­സി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു പ്ര­യോ­ഗ­മാ­ണു്. ചി­ട്ട­പ്പെ­ടു­ത്തി­യ ഈ ആശയം നിയോ റി­യ­ലി­സ­ത്താൽ വ­ഴി­തി­രി­ച്ചു­വി­ട­പ്പെ­ട്ട­താ­ണു്. ഇ­ന്ത്യ­യിൽ, പ്ര­ത്യേ­കി­ച്ചു്, ഘ­ട്ട­ക്കി­ലും പി­ന്നീ­ടു് വന്ന മണി കൌൾ, കുമാർ സാഹനി തു­ട­ങ്ങി­യ അവാങ് ഗാർദ് ച­ല­ച്ചി­ത്ര­കാ­ര­ന്മാ­രി­ലും ഇതു് പു­നർ­വി­ന്യ­സി­ക്ക­പ്പെ­ട്ട­തു­പോ­ലെ. മാ­ജി­ക്കൽ റി­യ­ലി­സ­ത്തി­നു് സ­ദൃ­ശ­മാ­യി മി­ത്തി­ക്കൽ റി­യ­ലി­സ­ത്തി­ന്റെ ലോ­ക­ത്തിൽ മി­ത്തോ­ള­ജി­ക്കൽ കാലം നി­വ­സി­ക്കു­ന്ന­തു പോലെ നി­ത്യ­ജീ­വി­ത വ്യ­വ­ഹാ­ര­ങ്ങൾ പൌ­രാ­ണി­ക അ­നു­ഷ്ഠാ­ന­ങ്ങൾ ആ­യി­ത്തീ­രു­ക­യും ചെ­യ്യു­ന്നു. ഒരു യാ­ഥാ­സ്ഥി­തി­ക ഹി­ന്ദു കു­ടും­ബ­ത്തി­ലാ­ണു് ഞാൻ വ­ളർ­ന്ന­തു്. കൽ­ക്ക­ത്താ ന­ഗ­ര­ത്തി­ലെ എന്റെ നി­ത്യ­ജീ­വി­തം ദി­വ്യ­രൂ­പ­ങ്ങ­ളും, മ­ത­പ­ര­മാ­യ പ്ര­തി­രൂ­പ­ങ്ങ­ളും, പൌ­രാ­ണി­ക വ­സ്തു­ക്ക­ളും കൊ­ണ്ടു് നി­റ­ഞ്ഞ­താ­യി­രു­ന്നു. അ­താ­യ­തു്, ന­മ്മു­ടെ നഗര ജീ­വി­ത­ത്തിൽ­പോ­ലും ഇ­ത്ത­രം കാ­ര്യ­ങ്ങൾ നി­ത്യ­ജീ­വി­ത­ത്തി­ന്റെ അ­വി­ഭാ­ജ്യ ഘ­ട­ക­മാ­ണു്. യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ­യും മി­ത്തു­ക­ളു­ടെ­യും അ­നു­ഷ്ഠാ­ന­ങ്ങ­ളു­ടെ­യും ഇ­ത്ത­ര­ത്തി­ലു­ള്ള സ്വാ­ഭാ­വി­ക­മാ­യ പ­ര­സ്പ­ര പ്ര­വർ­ത്ത­ന­മാ­ണു് ഞാൻ സി­നി­മ­ക­ളിൽ ആ­വാ­ഹി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു്. എന്റെ സി­നി­മ­കൾ മി­ത്തു­ക­ളെ ദൈവിക ലോ­ക­ത്തു­നി­ന്നു് നി­ത്യ­ജീ­വി­ത­ത്തി­ന്റെ സാ­ധാ­ര­ണ­ത­ക­ളി­ലേ­ക്കു് ഇ­റ­ക്കി­ക്കൊ­ണ്ടു­വ­രു­ന്നു.
പി. കെ. സു­രേ­ന്ദ്രൻ:
ആ­വർ­ത്ത­ന­ത്തെ­ക്കു­റി­ച്ചു് സം­സാ­രി­ക്കു­മ്പോൾ ആദ്യം പ­രാ­മർ­ശി­ക്കേ­ണ്ട­തു് കാ­ല­ത്തെ­ക്കു­റി­ച്ചാ­ണു്. കാ­ല­ച­ക്രം എ­ന്നാ­ണ­ല്ലോ ഭാ­ര­തീ­യ സ­ങ്ക­ല്പം. കാ­ല­ത്തെ­ക്കു­റി­ച്ചു് താ­ങ്കൾ ഒ­രി­ട­ത്തു് ഇ­പ്ര­കാ­രം പ­റ­യു­ക­യു­ണ്ടാ­യി: “More than embalming of time, I think of cinema as conjuring with time or as Maya”. സിനിമ താർ­കോ­വ­സ്കി­യെ സം­ബ­ന്ധി­ച്ചു് Sculpting in Time ആ­ണ­ല്ലോ.
ആഷിഷ് അ­വി­കു­ന്ത­ക്:
എന്നെ സം­ബ­ന്ധി­ച്ചു് സിനിമ അ­ടി­സ്ഥാ­ന­പ­ര­മാ­യി കാല സം­ബ­ന്ധി­യാ­ണു്. ആ­ദ്യ­കാ­ല സി­നി­മ­കൾ കാ­ല­സം­ബ­ന്ധി­യാ­ണ­ല്ലോ. ലോ­ക­ത്തി­ലെ ആദ്യ സി­നി­മ­യി­ലെ പ്ര­തി­നി­ധാ­ന­ങ്ങൾ—ഫാ­ക്ട­റി­യിൽ നി­ന്നു് പു­റ­ത്തു­വ­രു­ന്ന തൊ­ഴി­ലാ­ളി­കൾ, സ്റ്റേ­ഷ­നി­ലേ­ക്കു് ഇ­ര­ച്ചു­വ­രു­ന്ന ട്രെ­യിൻ—കാല സം­ബ­ന്ധി­യാ­യി­രു­ന്നു. സിനിമ ദൃ­ശ്യ­ങ്ങൾ ആ­യി­രു­ന്നു. ച­ലി­ക്കു­ന്ന ദൃ­ശ്യ­ങ്ങൾ. ഈ ച­ല­ന­ങ്ങ­ളാ­വ­ട്ടെ കാ­ല­ത്തി­ലൂ­ടെ­യാ­യി­രു­ന്നു. ച­ല­ന­ങ്ങൾ വ­ള­രെ­യ­ധി­കം ആ­കർ­ഷ­ക­മാ­യി­രു­ന്നു, എ­ന്തെ­ന്നാൽ, കാലം പ­ശ്ചാ­ത്ത­ല­ത്തി­ലൂ­ടെ ച­ലി­ക്കു­ക­യും ആ ച­ല­ന­ങ്ങ­ളു­ടെ ആ­ഖ്യാ­ന­ങ്ങൾ മുൻ­ഭാ­ഗ­ത്തേ­ക്കു് വ­രി­ക­യും ചെ­യ്തു. പി­ന്നീ­ടു് കാ­ല­ത്തി­ലൂ­ടെ­യു­ള്ള ച­ല­ന­ത്തി­ന്റെ സാ­ധ്യ­ത­ക­ളെ ആ­ഖ്യാ­നം കോ­ള­നീ­ക­രി­ച്ചു. കാ­ല­ത്തി­ലൂ­ടെ­യു­ള്ള ച­ല­ന­ത്തി­ലാ­ണു് എ­നി­ക്കു് താ­ത്പ­ര്യം. എ­ന്നാൽ സി­നി­മ­യിൽ കാ­ല­ത്തി­നു­മേ­ലു­ള്ള ആ­ഖ്യാ­ന­ത്തി­ന്റെ ഏ­ക­ദേ­ശം നൂറു വർ­ഷ­ത്തെ ആ­ധി­പ­ത്യം നി­ല­നി­ക്കു­ന്ന­തി­നാൽ ഈ പ്ര­ക്രി­യ­യിൽ ഞാൻ ആ­ഖ്യാ­ന­ത്തെ പൂർ­ണ­മാ­യും ഉ­പേ­ക്ഷി­ക്കു­ന്നി­ല്ല. ഞാൻ ആ­ഖ്യാ­ന­ത്തെ അ­ട്ടി­മ­റി­ക്കു­ക­യാ­ണു്. ആ­ഖ്യാ­ന­ത്തി­ന്റെ ഫോ­ക്ക­സ് വി­പ്ല­വ­ക­ര­മാ­യി മാ­റ്റു­ക­യാ­ണു്. എ­ന്റേ­തു് ആ­ഖ്യാ­നാ­ന­ന്ത­ര (Post-​narrative) സി­നി­മ­കൾ ആ­ണെ­ന്നു് പറയാം. അ­ധി­നി­വേ­ശാ­ന­ന്ത­രം (Post-​colonial) എന്ന ആശയം പോലെ. എ­ന്നി­രി­ക്കി­ലും എന്നെ സം­ബ­ന്ധി­ച്ചു് സിനിമ കാ­ല­ത്തി­ലു­ള്ള ലീ­ല­ക­ളാ­ണു്. ഭാ­ര­തീ­യ അ­തി­ഭൌ­തി­ക­ത­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ പ­റ­യു­ക­യാ­ണെ­ങ്കിൽ അ­തി­നർ­ത്ഥം എന്റെ സി­നി­മ­കൾ Cinema of Maya ആ­യി­ത്തീ­രു­ന്നു. കാ­ല­ത്തെ ഞാൻ ബോ­ധ­പൂർ­വ്വം ആ­ഭി­ചാ­ര­ത്തിൽ എ­ന്ന­പോ­ലെ ആ­വാ­ഹി­ക്കു­ന്നു. മായ എന്ന സ­ങ്കൽ­പം കാ­ല­ച­ക്ര­ത്തി­ന്റെ അ­വി­ഭാ­ജ്യ ഘ­ട­ക­മാ­ണു്.
‘രതി ച­ക്ര­വ്യൂ­ഹ്’

ഒരു ച­ന്ദ്ര­ഗ്ര­ഹ­ണ ദിവസം അർ­ദ്ധ­രാ­ത്രി­യിൽ ഒരു സമൂഹ വി­വാ­ഹ­ത്തി­നു ശേഷം വി­ജ­ന­മാ­യ ഒരു ക്ഷേ­ത്ര­ത്തിൽ ആറു് നവ വ­ധൂ­വ­ര­ന്മാ­രും ഒരു പൂ­ജാ­രി­ണി­യും ഒ­ത്തു­ചേ­രു­ന്നു. കൂട്ട ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്ന­തി­നു് മു­മ്പു­ള്ള അ­വ­രു­ടെ സം­ഭാ­ഷ­ണ­ങ്ങ­ളാ­ണു് ‘രതി ച­ക്ര­വ്യൂ­ഹ്’ (2013) എന്ന സിനിമ. അ­വ­രെ­ക്കു­റി­ച്ചും അ­വ­രു­ടെ കാ­ല­ത്തെ­ക്കു­റി­ച്ചും മാ­ത്ര­മ­ല്ല, അ­ധി­നി­വേ­ശാ­ന­ന്ത­ര ഇ­ന്ത്യ­യെ­ക്കു­റി­ച്ചും ആ­യി­ത്തീ­രു­ന്നു അ­വ­രു­ടെ സം­സാ­രം. സ്നേ­ഹം, മരണം, ഹിംസ, കലാപം, ലൈം­ഗി­ക­ത, ക്രി­ക്ക­റ്റ്, ആ­ത്മ­ഹ­ത്യ, ആൺ ദൈ­വ­ങ്ങൾ, പെൺ ദൈ­വ­ങ്ങൾ, മതം, രാ­ഷ്ട്രീ­യ കൊ­ല­പാ­ത­ക­ങ്ങൾ, അഹിംസ, കാ­റു­കൾ—ഒ­ക്കെ­യും സം­ഭാ­ഷ­ണ­ങ്ങ­ളിൽ ക­ട­ന്നു വ­രു­ന്നു. ഏ­ക­ദേ­ശം നൂ­റ്റി ര­ണ്ടു് മി­നി­ട്ട് ദൈർ­ഘ്യ­മു­ള്ള സിനിമ ഒറ്റ ഷോ­ട്ടിൽ, ക­ട്ടു­കൾ ഇ­ല്ലാ­തെ വൃ­ത്താ­കൃ­തി­യി­ലു­ള്ള ഡോളി ഷോ­ട്ടിൽ (Circular dolly shot) ചി­ത്രീ­ക­രി­ച്ച­താ­ണു്. അ­താ­യ­തു്, വൃ­ത്താ­കൃ­തി­യിൽ ഇ­രു­ന്നു കൊ­ണ്ടു് സം­ഭാ­ഷ­ണ­ങ്ങ­ളിൽ ഏർ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന ക­ഥാ­പാ­ത്ര­ങ്ങ­ളും, വൃ­ത്താ­കൃ­തി­യിൽ നി­ര­ന്ത­രം ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ക്യാ­മ­റ­യും.

ഒരാൾ പ­റ­യു­ന്ന­തു് അ­ടു­ത്ത­യാൾ, തു­ടർ­ന്നു് അ­ടു­ത്ത­യാൾ എന്ന രീ­തി­യിൽ ഒരു റിലേ പോലെ തു­ടർ­ന്നു­കൊ­ണ്ടേ­യി­രി­ക്കു­ന്ന സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ ശൃം­ഖ­ല­യാ­ണു് സിനിമ. ആ­ദി­യും അ­ന്ത­വു­മി­ല്ലാ­ത്ത­തു പോ­ലു­ള്ള സം­ഭാ­ഷ­ണ­ങ്ങൾ. വാദം പ്ര­തി­വാ­ദം പോലെ. സം­ഭാ­ഷ­ണം തു­ട­ര­വേ തു­ട­ക്ക­ത്തിൽ പറഞ്ഞ പല കാ­ര്യ­ങ്ങ­ളേ­യും ഓ­രോ­രു­ത്ത­രാ­യി നി­രാ­ക­രി­ക്കു­ന്നു. സം­ഭാ­ഷ­ണ­ങ്ങൾ പ­ര­സ്പ­ര ബ­ന്ധ­മി­ല്ലാ­ത്ത­താ­യും അ­സം­ഭാ­വ്യ­മാ­യും അ­നു­ഭ­വ­പ്പെ­ടു­ന്നു. സം­ഭാ­ഷ­ണ­ങ്ങൾ ഒരു നി­ഗ­മ­ന­ത്തി­ലും എ­ത്തു­ന്നി­ല്ല. കാ­ലാ­കാ­ല­മാ­യി ന­മ്മിൽ രൂ­ഢ­മൂ­ല­മാ­യി­രി­ക്കു­ന്ന പല വി­ശ്വാ­സ­ങ്ങ­ളേ­യും, ആ­ശ­യ­ങ്ങ­ളേ­യും, സ­ങ്ക­ല്പ­ങ്ങ­ളേ­യും (പ്ര­ത്യേ­കി­ച്ചു് മി­ത്തു­കൾ, ച­രി­ത്രം, പു­രാ­ണ­ങ്ങൾ, ഇ­തി­ഹാ­സ­ങ്ങൾ എ­ന്നി­വ) വ്യ­ത്യ­സ്ത­മാ­യ വീ­ക്ഷ­ണ­കോ­ണി­ലൂ­ടെ നോ­ക്കി­ക്കാ­ണു­ക­യാ­ണു് സം­ഭാ­ഷ­ണ­ങ്ങ­ളി­ലൂ­ടെ.

സീ­ത­യു­ടെ സം­ഭാ­ഷ­ണ­ങ്ങൾ ഇ­തി­നു് ഒരു ഉ­ദാ­ഹ­ര­ണ­മാ­യി ചൂ­ണ്ടി­ക്കാ­ണി­ക്കാം: സീ­ത­യ്ക്കു് രാ­വ­ണ­ന്റെ കൂടെ ജീ­വി­ക്ക­ണ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണു് ഹ­നു­മാ­ന്റെ കൂടെ സീത ര­ക്ഷ­പ്പെ­ടാ­തി­രു­ന്ന­തു്. സീത രാ­വ­ണ­നു­മാ­യി അഗാധ പ്ര­ണ­യ­ത്തി­ലാ­യി­രു­ന്നു. തന്റെ പ­ത്തു് തലകൾ കൊ­ണ്ടും, ഇ­രു­പ­തു് കൈകൾ കൊ­ണ്ടും, നൂറു് വി­ര­ലു­കൾ കൊ­ണ്ടും രാവണൻ സീതയെ സ്നേ­ഹി­ച്ച­പ്പോൾ അവൾ ക­മ്പ­നം കൊ­ണ്ടു. ആദ്യം സീത ചെ­റു­ത്തു. പി­ന്നീ­ടു് അവൾ ആ­സ്വ­ദി­ച്ചു. ഒരേ സമയം പ­ത്തു് ചു­ണ്ടു­കൾ ഒ­ന്നി­ച്ചു് ചും­ബി­ക്കു­ന്ന­തു് ഒ­ന്നു് ഭാ­വ­ന­യിൽ കാണൂ. സം­ഭാ­ഷ­ണം തു­ട­രു­ന്നു: പാദം, ക­ണ­ങ്കാൽ, കാ­ലു­കൾ, തുടകൾ, നാഭി, യോനി, ഗുദം, സ്ത­ന­ങ്ങൾ, ചു­ണ്ടു­കൾ, ക­ണ്ണു­കൾ, കാ­തു­കൾ. പി­ന്നെ എ­ല്ലാ­യി­ട­ത്തും. ഒരേ സമയം. രാ­വ­ണ­ന്റെ സ്നേ­ഹ­ത്തിൽ സീത സ്വർ­ഗ­ത്തി­ലേ­ക്കു് ഉ­യർ­ത്ത­പ്പെ­ട്ടു. രാമനെ ഇ­നി­യൊ­രി­ക്ക­ലും സ്നേ­ഹി­ക്കാൻ ക­ഴി­യി­ല്ലെ­ന്നു് സീത മ­ന­സ്സി­ലാ­ക്കി. അതേ സമയം അ­വൾ­ക്കു് രണ്ടു പേരും വേ­ണ­മാ­യി­രു­ന്നു. ഒരു ര­ക്ഷ­ക­നും. ഒരു സം­ഹാ­ര­ക­നും. സീ­ത­യു­ടെ സം­ഭാ­ഷ­ണ­ങ്ങൾ തു­ട­രു­ന്നു: രാ­വ­ണ­നു­മാ­യി ബ­ന്ധ­പ്പെ­ട്ട­പ്പോ­ഴാ­ണു് എ­നി­ക്കു് ന­ഷ്ട­പ്പെ­ട്ട­തു് എ­ന്താ­യി­രു­ന്നു­വെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി­യ­തു്. രാവണൻ നൽകിയ ആ­ന­ന്ദം, രാമാ, നി­ന­ക്കു് തരാൻ ക­ഴി­യി­ല്ല.

images/1_Rati_Chakravyuh.jpg
‘രതി ച­ക്ര­വ്യൂ­ഹ്’ ചി­ത്രീ­ക­ര­ണ വേ­ള­യിൽ.
പി. കെ. സു­രേ­ന്ദ്രൻ:
ഈ സിനിമ താ­ങ്ക­ളു­ടെ മറ്റു സി­നി­മ­ക­ളിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­ണു്, പ്ര­ധാ­ന­മാ­യും കാ­ല­ത്തെ കൈ­കാ­ര്യം ചെ­യ്യു­ന്ന രീ­തി­യിൽ. എ­ങ്ങി­നെ­യാ­ണു് ഈ സിനിമ രൂ­പ­പ്പെ­ട്ട­തു്?
ആഷിഷ് അ­വി­കു­ന്ത­ക്:
2010-ൽ ‘ക­ഠോ­പ­നി­ഷ­ത്ത്’ എന്ന എന്റെ ര­ണ്ടാ­മ­ത്തെ ഫീ­ച്ചർ സി­നി­മ­യു­ടെ ജോ­ലി­കൾ ക­ഴി­ഞ്ഞ സ­മ­യ­ത്താ­ണു് ഈ സി­നി­മ­യു­ടെ ആശയം എന്റെ മ­ന­സ്സിൽ ക­ട­ന്നു വ­ന്ന­തു്. എ­ല്ലാ­വർ­ക്കും അ­റി­യു­ന്ന­തു പോലെ, ക­ഠോ­പ­നി­ഷ­ത്തു് ന­ചി­കേ­ത­സ്സും യ­മ­രാ­ജാ­വും ത­മ്മി­ലു­ള്ള സം­ഭാ­ഷ­ണ­ങ്ങ­ളാ­ണു്. മ­ര­ണ­വു­മാ­യു­ള്ള ന­ചി­കേ­ത­സ്സി­ന്റെ സം­ഭാ­ഷ­ണ­ങ്ങൾ. മ­ര­ണ­വു­മാ­യു­ള്ള എന്റെ സം­വാ­ദ­ങ്ങൾ എ­നി­ക്കു തു­ട­ര­ണ­മാ­യി­രു­ന്നു. ഞാൻ ബൈ­ബി­ളി­നെ­ക്കു­റി­ച്ചു് ആ­ലോ­ചി­ച്ച­പ്പോൾ അ­വ­സാ­ന­ത്തെ അ­ത്താ­ഴ­ത്തി­ന്റെ ആശയം എ­ന്നി­ലേ­ക്കു് ഉ­ദി­ച്ചു വന്നു. അതേ സമയം ഒരു കൂട്ട ആ­ത്മ­ഹ­ത്യ­യ്ക്കു മു­മ്പു് മ­നു­ഷ്യർ ത­മ്മിൽ ന­ട­ത്തി­യേ­ക്കാ­വു­ന്ന സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ സാ­ദ്ധ്യ­ത­യെ­ക്കു­റി­ച്ചു­ള്ള ചി­ന്ത­കൾ എ­ന്നിൽ ഗൂ­ഢ­മാ­യി നി­ല­നി­ന്നി­രു­ന്നു. ഈ ആ­ശ­യ­ങ്ങ­ളൊ­ക്കെ മ­ന­സ്സിൽ വെ­ച്ചാ­ണു് ഞാൻ സം­ഭാ­ഷ­ണ­ങ്ങൾ എ­ഴു­തി­ത്തു­ട­ങ്ങി­യ­തു്. ഈ സിനിമ മൂ­ന്നു് ആ­ശ­യ­ങ്ങ­ളു­ടെ സംഗമം ആ­ണെ­ന്നു് പറയാം. ബൈ­ബി­ളി­ലെ അ­വ­സാ­ന­ത്തെ അ­ത്താ­ഴം, കൂട്ട ആ­ത്മ­ഹ­ത്യ­ക്കു മു­മ്പു­ള്ള സം­ഭാ­ഷ­ണ­ങ്ങൾ, പി­ന്നെ ബം­ഗാ­ളി­ലെ ‘ബാഷോർ ഘർ’ എന്ന ച­ട­ങ്ങ്. (ന­വ­വ­ധു­വി­ന്റെ വീ­ട്ടിൽ ന­വ­വ­ര­ന്റെ ആ­ദ്യ­രാ­ത്രി. വി­വാ­ഹ­രാ­ത്രി­യിൽ വ­ധു­വി­ന്റെ ഭാ­ഗ­ത്തു നി­ന്നും വ­ര­ന്റെ ഭാ­ഗ­ത്തു നി­ന്നു­മു­ള്ള ബ­ന്ധു­മി­ത്രാ­ദി­ക­ളു­ടെ കൂ­ടി­ച്ചേ­ര­ലാ­ണു് ‘ബാഷോർ ഘർ’). ഈ ഒ­ത്തു­ചേ­ര­ലിൽ ഇവർ പല കാ­ര്യ­ങ്ങ­ളും സം­സാ­രി­ക്കു­ന്നു. ഇവിടെ സാമൂഹ്യ-​സാംസ്കാരിക നി­യ­മ­ങ്ങ­ളു­ടെ ലംഘനം അ­നു­വ­ദ­നീ­യ­മാ­ണു്).
പി. കെ. സു­രേ­ന്ദ്രൻ:
ച­ല­ന­മാ­ണ­ല്ലോ പ്ര­പ­ഞ്ച­ത്തി­ന്റെ അ­ടി­സ്ഥാ­നം, സി­നി­മ­യു­ടെ­യും. ഈ സിനിമ രണ്ടു തരം ച­ല­ന­ങ്ങൾ അ­വ­ത­രി­പ്പി­ക്കു­ന്നു—ക്യാ­മ­റ­യു­ടെ നി­ര­ന്ത­ര ച­ല­ന­വും സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ ച­ല­ന­വും. ഇ­ക്കാ­ര്യം വി­ശ­ദീ­ക­രി­ക്കാ­മോ?
ആഷിഷ് അ­വി­കു­ന്ത­ക്:
സി­നി­മാ ദൃ­ശ്യ­ങ്ങ­ളു­ടെ പ്രാ­തി­ഭാ­സി­ക­ത സി­നി­മ­യു­ടെ ഘ­ട­ന­യു­ടെ മൂ­ന്നാ­യു­ള്ള വി­ഭ­ജ­ന­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­ണു്. സിനിമ മൂ­ന്നു് അ­ച്ചു­ത­ണ്ടു­ക­ളി­ലാ­ണു് സ്ഥി­തി ചെ­യ്യു­ന്ന­തു് എന്നു പറയാം. ക്യാ­മ­റ­യു­ടെ ചാ­ക്രി­ക ഭ്ര­മ­ണം, സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ ചാ­ക്രി­ക ചലനം, ഒറ്റ ഷോ­ട്ടി­ന്റെ കാല നൈ­ര­ന്ത­ര്യം. ഇ­പ്ര­കാ­ര­മു­ള്ള ക്യാ­മ­റ­യു­ടെ ചാ­ക്രി­ക ഭ്ര­മ­ണ­ത്തി­ലൂ­ടെ­യും, കാല നൈ­ര­ന്ത­ര്യ­ത്തി­ലൂ­ടെ­യും, അ­റ്റ­മി­ല്ലാ­ത്ത­തെ­ന്നു് തോ­ന്നി­പ്പി­ക്കു­ന്ന ത­ര­ത്തി­ലു­ള്ള സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ ലോ­ക­ത്തി­ലൂ­ടെ­യു­മാ­ണു് സർ­പ്പി­ള­മാ­യ അ­നു­ഭ­വം സൃ­ഷ്ടി­ക്കു­ന്ന­തു്. ഇ­തൊ­ക്കെ­ച്ചേർ­ന്നു് ഒരു ച­ക്ര­വ്യൂ­ഹം സൃ­ഷ്ടി­ക്കു­ന്നു. ഇതു് ഒരു ദി­ശ­യി­ലേ­ക്കു­ള്ള ച­ല­ന­മാ­ണു്, മ­ര­ണ­ത്തി­ലേ­ക്കു് ന­യി­ക്കു­ന്ന ചലനം. ഇതു് അ­ന്ത്യ­മാ­ണു്, അതേ സമയം, അ­ന്ത്യ­മി­ല്ലാ­ത്ത­തു­മാ­ണു്. എ­ന്നി­രു­ന്നാ­ലും ഇതു് അ­വ­സാ­നം ത­ന്നെ­യാ­ണു്.
പി. കെ. സു­രേ­ന്ദ്രൻ:
സിനിമ മു­ഴു­വൻ ന­ട­ക്കു­ന്ന­തു് ഒരു ക്ഷേ­ത്ര­ത്തി­ന­ക­ത്താ­ണു്. വൃ­ത്താ­കൃ­തി­യിൽ നി­ര­ന്ത­രം ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ക്യാ­മ­റ, അ­റ്റ­മി­ല്ലാ­ത്ത രീ­തി­യി­ലു­ള്ള സം­ഭാ­ഷ­ങ്ങ­ളു­ടെ ശൃംഖല—ഒരു ചു­ഴി­യിൽ അ­ക­പ്പെ­ട്ട­താ­യി ന­മു­ക്കു് അ­നു­ഭ­വ­പ്പെ­ടു­ന്നു. അ­ല്ലെ­ങ്കിൽ അ­ഭി­മ­ന്യു­വി­നെ­പ്പൊ­ലെ ച­ക്ര­വ്യൂ­ഹ­ത്തിൽ അ­ക­പ്പെ­ട്ട­തു­പോ­ലെ.
ആഷിഷ് അ­വി­കു­ന്ത­ക്:
രതി ച­ക്ര­വ്യൂ­ഹി­ലെ സി­നി­മാ­റ്റി­ക് അ­നു­ഭ­വം സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന­തു് ഒരു വൃ­ത്ത­ത്തി­ന­ക­ത്തു് ഉ­ണ്ടാ­ക്ക­പ്പെ­ടു­ന്ന സർ­പ്പി­ള­മാ­യ ചു­ഴി­ക­ളി­ലൂ­ടെ­യാ­ണു്. വൃ­ത്ത­ത്തി­ലു­ള്ള ഒരു ട്രാ­ക് ഡോ­ളി­ക്ക് മു­ക­ളി­ലൂ­ടെ സി­നി­മ­യു­ടെ നൂ­റ്റി ര­ണ്ടു് മി­നി­റ്റ് ദൈർ­ഘ്യ­ത്തിൽ ക്യാ­മ­റ അ­മ്പ­ത്തി­യാ­റു പ്രാ­വ­ശ്യം ക­റ­ങ്ങു­ന്നു/പ്ര­ദ­ക്ഷി­ണം വെ­ക്കു­ന്നു. പ­തി­നാ­റു് അടി വ്യാ­സ­മു­ള്ള വൃ­ത്ത­ത്തി­ന­ക­ത്താ­ണു് അ­ഭി­ന­യി­ക്കു­ന്ന­വർ ഇ­രി­ക്കു­ന്ന­തു്. നാം ഒരു ക്ഷേ­ത്ര­ത്തിൽ എ­ത്തി­യാൽ പ്ര­ദ­ക്ഷി­ണം വെ­ക്കു­ന്ന സ­മ്പ്ര­ദാ­യം ഹിന്ദു-​ബുദ്ധ മ­ത­ങ്ങ­ളിൽ വളരെ പ്ര­ധാ­ന­പ്പെ­ട്ട അ­നു­ഷ്ഠാ­ന­മാ­ണ­ല്ലോ. ഇവിടെ ഭക്തർ വി­ഗ്ര­ഹ­ത്തെ, ശ്രീ­കോ­വി­ലി­നെ, ക്ഷേ­ത്ര­ത്തെ (ഇ­തു­പോ­ലെ വി­ശു­ദ്ധ സ്ഥ­ല­ത്തെ­യും, വി­ശു­ദ്ധ ന­ഗ­ര­ത്തെ­യും) പ്ര­ദ­ക്ഷി­ണം വെ­ക്കു­ന്നു. ഇ­ത്ത­ര­ത്തി­ലു­ള്ള പ്ര­ദ­ക്ഷി­ണ­ത്തി­ന്റെ/വ­ലം­വെ­ക്ക­ലി­ന്റെ ഘ­ട­ന­യാ­ണു് സി­നി­മാ­റ്റി­ക് അ­നു­ഭ­വ­ത്തി­ന്റെ കാതൽ. സി­നി­മാ­നു­ഭ­വ­ത്തി­ന്റെ സ­ത്താ­പ­ര­ത (Ontology) അതിലെ ചു­റ്റി­ത്തി­രി­യ­ലി­ലെ ച­ല­ന­മാ­ണു്. സം­ഭാ­ഷ­ണ­ങ്ങ­ളി­ലൂ­ടെ­യു­ള്ള ആ­ഖ്യാ­നം സി­നി­മ­യു­ടെ വൈ­ജ്ഞാ­നി­ക­പ­ര­ത­യും (Epistemology). ഇവ ര­ണ്ടും ചേർ­ന്നാ­ണു് സി­നി­മ­യു­ടെ പേരു സൂ­ചി­പ്പി­ക്കു­ന്ന­തു പോലെ അ­തി­ഭൌ­തി­ക­മാ­യ സർ­പ്പി­ളാ­വ­സ്ഥ സൃ­ഷ്ടി­ക്കു­ന്ന­തു്. മ­റ്റൊ­രു രീ­തി­യിൽ പ­റ­ഞ്ഞാൽ, നൂ­റ്റി രണ്ടു മി­നി­റ്റ് ദൈർ­ഘ്യ­ത്തിൽ, ഒറ്റ ഷോ­ട്ടി­ലു­ള്ള സി­നി­മ­യു­ടെ കാല തലം. പല രീ­തി­യി­ലും ത­ല­ങ്ങ­ളി­ലു­മു­ള്ള സം­ഭാ­ഷ­ണ­ങ്ങ­ളും, അൻ­പ­ത്തി­ര­ണ്ടു പ്രാ­വ­ശ്യം പ്ര­ദ­ക്ഷി­ണം വെ­ക്കു­ന്ന ക്യാ­മ­റ­യും. ഇ­തി­ലൂ­ടെ അ­തി­ഭൌ­തി­മാ­യ ഒരു തലം സൃ­ഷ്ടി­ക്കു­ന്നു.
images/2_Rati_Chakravyuh.jpg
‘രതി ച­ക്ര­വ്യൂ­ഹ്’ ചി­ത്രീ­ക­ര­ണ വേ­ള­യിൽ.
പി. കെ. സു­രേ­ന്ദ്രൻ:
പുരാണ-​ഇതിഹാസ-ചരിത്ര സം­ഭ­വ­ങ്ങ­ളു­ടെ­യും ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ­യും അ­വ­ത­ര­ണം, പ്ര­ത്യേ­കി­ച്ചു സീ­ത­യു­ടെ ലൈം­ഗി­ക­ത­യു­മാ­യി ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങൾ, ന­മ്മു­ടെ ആർജിത വി­ശ്വാ­സ­ങ്ങ­ളെ/സ­ങ്ക­ല്പ­ങ്ങ­ളെ പ്ര­കോ­പി­പ്പി­ക്കു­ന്ന­വ­യാ­ണു്. ഇതു് അ­ര­വി­ന്ദ­ന്റെ ‘കാ­ഞ്ച­ന സീത’യെ മ­റ്റൊ­രു ത­ര­ത്തിൽ ഓർ­മി­പ്പി­ക്കു­ന്നു. അ­ര­വി­ന്ദ­ന്റെ രാ­മ­നും ല­ക്ഷ്മ­ണ­നും ആ­ദി­വാ­സി­ക­ളാ­യി­രു­ന്നു. രാ­മ­ന്റെ മുഖം നിറയെ വ­സൂ­രി­യു­ടെ പാ­ടു­കൾ. സി­നി­മ­യിൽ സീത പ്ര­ത്യ­ക്ഷ­ത്തിൽ ഉ­ണ്ടാ­യി­രു­ന്നി­ല്ല. താ­ങ്ക­ളു­ടെ അ­ഭി­പ്രാ­യം അ­റി­യാൻ ആ­ഗ്ര­ഹ­മു­ണ്ടു്.
ആഷിഷ് അ­വി­കു­ന്ത­ക്:
എന്നെ സം­ബ­ന്ധി­ച്ചു് പു­രാ­ണ­ങ്ങൾ, പ്ര­ത്യേ­കി­ച്ചു് ഭാ­ര­തീ­യ പു­രാ­ണ­ങ്ങൾ, സ­ജീ­വ­മാ­യ പാ­ര­മ്പ­ര്യ­മാ­ണു്. രാ­മാ­യ­ണം, മ­ഹാ­ഭാ­ര­തം തു­ട­ങ്ങി­യ ഇ­തി­ഹാ­സ­ങ്ങ­ളും മ­റ്റു് പു­രാ­ണ­ങ്ങ­ളും മാ­റ്റ­ങ്ങൾ­ക്കു വി­ധേ­യ­മാ­കാ­ത്ത ത­ര­ത്തി­ലു­ള്ള നി­ശ്ച­ല­ങ്ങ­ളാ­യ പാ­ഠ­ങ്ങൾ അല്ല, പൌ­ര­സ്ത്യ ലോ­ക­ത്തി­ലേ­തു­പോ­ലെ. അവ നി­ര­ന്ത­ര­മാ­യ പ്ര­ക്രി­യ­ക­ളി­ലൂ­ടെ എ­പ്പോ­ഴും ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തും, നി­ര­ന്ത­രം പ­രി­ണാ­മ­ത്തി­നു വി­ധേ­യ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു­മാ­ണു്. അവ വാ­മൊ­ഴി­യി­ലൂ­ടെ ഉ­ണ്ടാ­യി­ട്ടു­ള്ള­തും, ജീവ ത­ത്വ­ശാ­സ്ത്ര­പ­ര­വു­മാ­യി­ട്ടു­ള്ള പാ­ര­മ്പ­ര്യ­വു­മാ­ണു്. അ­ല്ലാ­തെ യാ­ഥാ­സ്ഥി­തി­ക­മാ­യ ലിഖിത പാ­ര­മ്പ­ര്യ­ത്തിൽ ഉ­ള്ള­ത­ല്ല. ആ­ശ­യ­ങ്ങ­ളും, ചി­ന്ത­ക­ളും, വാ­ക്കു­ക­ളും, ക­ഥ­ക­ളും എ­പ്പോ­ഴും ഒ­ഴു­കി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു. അവ അ­വ­സാ­ന­മി­ല്ലാ­ത്ത പ്ര­ക്രി­യ­യി­ലൂ­ടെ പ­രി­ണ­മി­ക്കു­ക­യും രൂ­പാ­ന്ത­ര­ങ്ങൾ­ക്കു് വി­ധേ­യ­മാ­വു­ക­യും ചെ­യ്യു­ന്നു. ഗ്രീ­ക്, റോമൻ പാ­ര­മ്പ­ര്യ­ങ്ങ­ളിൽ കാ­ണു­ന്ന­തു­പോ­ലെ ഇവ ഏക ശിലാ രൂ­പ­ത്തി­ലു­ള്ള, ച­ല­ന­മി­ല്ലാ­ത്ത പാ­ഠ­ങ്ങ­ള­ല്ല. ഇ­വ­യ്ക്കു് പല ജീ­വി­ത­ങ്ങ­ളും, നി­ര­വ­ധി ഉൽ­ഭ­വ­ങ്ങ­ളും, നി­ര­വ­ധി രൂ­പ­ങ്ങ­ളു­മു­ണ്ടു്. ഉ­ദാ­ഹ­ര­ണ­മാ­യി, 1259 ഹസ്ത ലി­ഖി­ത­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി­യാ­ണു് പൂ­ന­യി­ലെ Bhandarkar Oriental Institute മ­ഹാ­ഭാ­ര­ത­ത്തി­ന്റെ ഒരു വി­മർ­ശ­ന പഠനം പ്ര­സി­ദ്ധീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്. രാ­മാ­യ­ണ­ത്തി­നും ഇതു് ബാ­ധ­ക­മാ­ണു്. Three Hundred Ramayanas: Five examples and three thoughts on translation എന്ന എ. കെ. രാ­മാ­നു­ജ­ന്റെ പ്ര­ശ­സ്ത­മാ­യ ഉ­പ­ന്യാ­സം വളരെ ഭം­ഗി­യാ­യി തർ­ക്കി­ക്കു­ന്ന­തും രാ­മാ­യ­ണ­ത്തി­ന്റെ അ­നേ­ക­ങ്ങ­ളാ­യ പാ­ര­മ്പ­ര്യ­ത്തെ­ക്കു­റി­ച്ചാ­ണു്. എ­ഴു­ത­പ്പെ­ട്ട­തും, ഇ­ടു­ങ്ങി­യ­തും, ഏക ശിലാ രൂ­പ­ത്തി­ലു­ള്ള­തും, മാ­റ്റ­മി­ല്ലാ­തെ നിൽ­ക്കു­ന്ന­തു­മാ­യ കലാ സ­ങ്ക­ല്പ­ങ്ങൾ—പു­സ്ത­ക രൂ­പ­ത്തിൽ ഉ­ള്ള­തു്—ആ­ധു­നി­ക­ത­യെ സം­ബ­ന്ധി­ച്ചു് അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണു്. ഇതു് ഒ­രു­ത­ര­ത്തി­ലു­ള്ള സ്ഥി­ര­ത വി­ഭാ­വ­നം ചെ­യ്യു­ന്നു. എ­ന്നാൽ ഭാ­ര­തീ­യ പാ­ര­മ്പ­ര്യം ഇ­ത്ത­രം ആ­ശ­യ­ങ്ങൾ­ക്കു് എ­തി­രാ­യി­രു­ന്നു. ‘കാ­ഞ്ച­ന സീത’യും, ‘രതി ച­ക്ര­വ്യൂ­ഹും’ ഇ­തി­ഹാ­സ­ങ്ങ­ളേ­യും പു­രാ­ണ­ങ്ങ­ളേ­യും വ്യാ­ഖ്യാ­നി­ക്കു­ക­യും പു­നർ­വ്യാ­ഖ്യാ­നി­ക്കു­ക­യും അ­വ­യ്ക്കു് പുനർ ആകാരം കൊ­ടു­ക്കു­ക­യും, അവയെ പുനർ ആ­ഖ്യാ­നം ചെ­യ്യു­ക­യും ചെ­യ്യു­ന്നു. ഇതു് വളരെ നീണ്ട ഒരു സ­മ്പ്ര­ദാ­യ­ത്തി­ന്റെ ഭാ­ഗ­മാ­ണു്. ന­മ്മു­ടെ ഇതിഹാസ-​പുരാണങ്ങളുടെ ഉ­ജ്വ­ല­ത എ­ന്തെ­ന്നാൽ അവ സ­മ­കാ­ലി­ക­മാ­യ വ്യാ­ഖ്യാ­ന­ങ്ങൾ­ക്കു് സാ­ധ്യ­ത­കൾ ഒ­രു­ക്കു­ന്നു. ഓരോ കാ­ല­ത്തും അ­വ­യു­ടെ വ്യ­ത്യ­സ്ത­ങ്ങ­ളാ­യ വ്യാ­ഖ്യാ­ന­ങ്ങൾ ഉ­ണ്ടാ­കും. അ­ങ്ങി­നെ പുതിയ പുതിയ രാ­മാ­യ­ണ­ങ്ങ­ളും മ­ഹാ­ഭാ­ര­ത­ങ്ങ­ളും ഉ­ണ്ടാ­വു­ക­യും ചെ­യ്യും. ‘കാ­ഞ്ച­ന സീത’ ഇ­ന്ത്യൻ സി­നി­മ­യി­ലെ ഒരു മാ­സ്റ്റർ­പീ­സ് ആ­ണെ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്നു. മ­താ­ത്മ­ക­ത­യ്ക്കു് പു­റ­ത്തു­ക­ട­ന്നു് രാ­മാ­യ­ണ­ത്തെ ഇ­ന്ത്യൻ സി­നി­മ­യിൽ മു­മ്പെ­ങ്ങും ക­ണ്ടി­ട്ടി­ല്ലാ­ത്ത വി­ധ­ത്തിൽ ന­വീ­ന­മാ­യി ഈ സിനിമ അ­വ­ത­രി­പ്പി­ക്കു­ന്നു. സിനിമ അ­സ­ഹ­നീ­യ­മാ­യി വ­ല്ല­വർ­ക്കും അ­നു­ഭ­വ­പ്പെ­ട്ടി­ട്ടു­ണ്ടെ­ങ്കിൽ, ടർ­ക്കി­ഷ് സം­വി­ധാ­യ­ക­നാ­യ Nuri Bilge Ceylan-​ന്റെ വാ­ക്കു­കൾ ഞാൻ ഉ­ദ്ധ­രി­ക്ക­ട്ടെ: “ഒരു സിനിമ ക­ണ്ടു് ബോ­റ­ടി­ച്ചു­വെ­ങ്കിൽ നി­ങ്ങൾ ആ സിനിമ ആ­സ്വ­ദി­ക്കാൻ പാ­ക­മാ­യി­ട്ടി­ല്ല എ­ന്ന­താ­ണു്, അ­ല്ലാ­തെ, അതു് സി­നി­മ­യു­ടെ കു­റ്റ­മ­ല്ല”. മ­റ്റൊ­ന്നു്, ഇ­തി­ഹാ­സ, ച­രി­ത്ര ക­ഥാ­പാ­ത്ര­ങ്ങ­ളെ അ­വ­ത­രി­പ്പി­ക്കു­ന്ന രീ­തി­യാ­ണു്. ഹ­നു­മാ­നെ മാ­രു­തി കാ­റു­മാ­യും, ഇ­ന്ദി­രാ ഗാ­ന്ധി­യെ കാ­ളി­യു­മാ­യും മ­റ്റും ബ­ന്ധി­പ്പി­ക്കു­ന്ന രീതി. മി­ത്തോ­ള­ജി­ക്ക­ലി­നെ­ക്കാൾ (Mythological) മി­ത്തി­ക്കി­ലാ­ണു് (Mythic) എ­നി­ക്കു് താ­ത്പ­ര്യം. ഈ വ­ക­തി­രി­വു് എ­ന്തു­കൊ­ണ്ടെ­ന്നാൽ, മി­ത്തോ­ള­ജി­ക്കൽ എ­പ്പോ­ഴും ആ­ഖ്യാ­ന­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലാ­ണു് പ്ര­വർ­ത്തി­ക്കു­ന്ന­തു്. ഒരു ക­ഥ­യു­ടെ രേ­ഖീ­യ­മാ­യ­തോ, അ­ല്ലാ­ത്ത­തോ ആയ ച­ട്ട­ക്കൂ­ട്ടി­ലാ­ണു്. എ­ന്നാൽ മി­ത്തി­ക് ഒരു ആശയം എന്ന രീ­തി­യി­ലാ­ണു് പ്ര­വർ­ത്തി­ക്കു­ന്ന­തു്. മി­ത്തി­ക് സഹജാവ ബോ­ധ­മാ­ണു്. അതിനെ ഒരു ആ­ഖ്യാ­ന­മാ­യി മ­ന­സ്സി­ലാ­ക്കേ­ണ്ട­തി­ല്ല. അതു് അ­നു­ഭ­വി­ച്ച­റി­യേ­ണ്ട­താ­ണു്. ഒരു അ­നു­ഷ്ഠാ­നം മി­ത്തി­ക് ആണു്. ഒരു അം­ഗ­വി­ക്ഷേ­പം മി­ത്തി­ക് ആണു്. മി­ത്തി­ക് എ­ന്ന­തി­നെ ഗ്ര­ഹി­ക്കാ­നാ­യി അതിനെ യു­ക്തി­യു­ടെ ത­ല­ത്തി­ലേ­ക്കു് കൊ­ണ്ടു­വ­രേ­ണ്ടു­ന്ന ആ­വ­ശ്യ­മി­ല്ല. അതു് ഗു­പ്ത­മാ­ണു്. അതേ സമയം ഗ്ര­ഹി­ക്കാൻ പ­റ്റു­ന്ന­തു­മാ­ണു്. അ­പ്പോൾ ഒരു കാർ ഒരേ സമയം ദൈ­വ­വും അ­തു­പോ­ലെ ദൈവം കാ­റു­മാ­കാം. ഹ­നു­മാൻ മാ­രു­തി എന്ന കാ­റാ­കാം. അതേ സമയം വി­ശു­ദ്ധ വാ­ഹ­ന­വു­മാ­കാം.
പി. കെ. സു­രേ­ന്ദ്രൻ:
സിനിമ മു­ഴു­വൻ അ­റ്റ­മി­ല്ലാ­ത്ത­താ­യി അ­നു­ഭ­വ­പ്പെ­ടു­ന്ന സം­ഭാ­ഷ­ണ­ങ്ങ­ളാ­ണു്. സം­ഭാ­ഷ­ണ­ങ്ങൾ മു­ഴു­വൻ മുൻ­കൂ­ട്ടി ത­യ്യാ­റാ­ക്കി­യ­താ­ണോ? ഷൂ­ട്ടി­ങ്ങ് സ­മ­യ­ത്തു് മ­നോ­ധർ­മ്മ­ത്തി­ന­നു­സ­രി­ച്ചു് മാ­റ്റ­ങ്ങൾ വ­രു­ത്തി­യി­ട്ടു­ണ്ടോ?
ആഷിഷ് അ­വി­കു­ന്ത­ക്:
ഇതൊരു തി­ര­ക്ക­ഥ­യി­ല്ലാ സിനിമ, നാം സാ­ധാ­ര­ണ വി­വ­ക്ഷി­ക്കു­ന്ന അർ­ഥ­ത്തി­ലു­ള്ള തി­ര­ക്ക­ഥ­യി­ല്ലാ­ത്ത സിനിമ ആ­ണെ­ന്നു് പറയാം. ഏ­താ­നും ആ­ഴ്ച­കൾ കൊ­ണ്ടാ­ണു് സം­ഭാ­ഷ­ണ­ങ്ങൾ എ­ഴു­തി­യ­തു്. മ­ധ്യ­രാ­ത്രി­ക­ളിൽ വാ­ക്കു­ക­ളു­ടെ വൻ പ്ര­വാ­ഹ­മാ­യി­രു­ന്നു. ഒരു ത­ര­ത്തി­ലു­ള്ള ബോ­ധ­ധാ­രാ പ്ര­വാ­ഹം. ചോ­ദ്യം ഇ­താ­യി­രു­ന്നു: സ്വയം ഹ­നി­യ്ക്കു­മെ­ന്നു് ഉ­റ­പ്പാ­യ മ­നു­ഷ്യർ ത­മ്മിൽ ന­ട­ത്തി­യേ­ക്കാ­വു­ന്ന അവസാന സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ സ്വ­ഭാ­വം ഏതു് രീ­തി­യി­ലാ­യി­രി­ക്കും. ഇതു് എന്നെ സം­ബ­ന്ധി­ച്ചു് അ­സ്തി­ത്വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ആ­ത്യ­ന്തി­ക­മാ­യ ഒരു ചോ­ദ്യ­മാ­യി­രു­ന്നു. മരണം ഇവിടെ സ്വ­മേ­ധ­യാ വ­രി­ക്കു­ന്ന­തും ഭയ ര­ഹി­ത­വു­മാ­ണു്. ഈയൊരു അ­ടി­സ്ഥാ­ന ആ­ശ­യ­ത്തെ അ­വ­ലം­ബി­ച്ചു് ഞാൻ എ­ഴു­ത്തു് തു­ട­ങ്ങി. മ­ന­സ്സി­നെ അ­താ­ഗ്ര­ഹി­ക്കു­ന്ന ത­ര­ത്തിൽ വി­ട്ടു. മ­ന­സ്സു് വ­ള­ഞ്ഞും പു­ള­ഞ്ഞും, ചു­റ്റി­ത്തി­രി­ഞ്ഞും സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്നു. ഈ പ്ര­ക്രി­യ­യു­ടെ അ­വ­സാ­ന­മാ­യ­പ്പോൾ ഏ­ക­ദേ­ശം ഇ­രു­ന്നൂ­റു പേ­ജോ­ളം ഞാൻ എ­ഴു­തി­യി­രു­ന്നു. ചില എ­ഡി­റ്റി­ങ്ങി­നു് ശേഷം കൊൽ­ക്ക­ത്ത­യി­ലു­ള്ള എന്റെ സ­ഹ­കാ­രി­യാ­യ സൌഗത മു­ഖർ­ജി­ക്കു് ഇതു് അ­യ­ച്ചു കൊ­ടു­ത്തു. അല്പം കൂടി എ­ഡി­റ്റി­ങ്ങി­നു് ശേഷം സം­ഭാ­ഷ­ണ­ങ്ങൾ അ­ഭി­നേ­താ­ക്കൾ­ക്കു് കൈ­മാ­റി. സം­ഭാ­ഷ­ണ­ങ്ങൾ പ­ഠി­ക്കാൻ അ­വർ­ക്കു് ഏ­ക­ദേ­ശം ഒരു മാസം കൊ­ടു­ത്തു. പി­ന്നീ­ടു് ഏ­ക­ദേ­ശം ആറു് ആ­ഴ്ച­യോ­ളം റി­ഹേ­ഴ്സൽ ന­ട­ത്തി. രണ്ടു ദിവസം കൊ­ണ്ടാ­ണു് സി­നി­മ­യു­ടെ ചി­ത്രീ­ക­ര­ണം പൂർ­ത്തി­യാ­ക്കി­യ­തു്. സം­ഭാ­ഷ­ണ­ങ്ങൾ എ­ഴു­തു­ന്ന സ­മ­യ­ത്തും, ചി­ത്രീ­ക­ര­ണ സ­മ­യ­ത്തും ഉ­ണ്ടാ­യ യാ­ദൃ­ശ്ചി­ക­ത­ക­ളും, ആ­സൂ­ത്രി­ത­മ­ല്ലാ­ത്ത അ­വ­സ്ഥ­യും അസുലഭ നി­മി­ഷ­ങ്ങ­ളാ­ണു്. ക­ല്ലിൽ എ­ഴു­തി­യ­തു­പോ­ലു­ള്ള സം­ഭാ­ഷ­ണ­ങ്ങ­ളിൽ നി­ന്നു് ഒരു ത­ര­ത്തി­ലു­ള്ള വ്യ­തി­യാ­ന­വും അ­നു­വ­ദി­ച്ചി­രു­ന്നി­ല്ല. എ­ന്നാൽ അ­ഭി­ന­യ­ത്തി­ലും അം­ഗ­ച­ല­ന­ങ്ങ­ളി­ലും മ­നോ­ധർ­മ്മ­ത്തി­നു് ഇടം കൊ­ടു­ത്തി­രു­ന്നു. ആ­റാ­ഴ്ച­ക്കാ­ല­ത്തെ ത­യ്യാ­റെ­ടു­പ്പി­ന്റെ സ­മ­യ­ത്തു് ഞാൻ ഓരോ അ­ഭി­നേ­താ­വി­ന്റെ­യും അ­ഭി­നേ­ത്രി­യു­ടെ­യും കൂടെ സമയം ചി­ല­വ­ഴി­ച്ചി­രു­ന്നു. അ­തി­ലൂ­ടെ സി­നി­മ­യു­ടെ അവസാന രൂപം മ­ന­സ്സിൽ ക­ണ്ടു­കൊ­ണ്ടു­ള്ള ഒരു രൂപ രേഖ ത­യ്യാ­റാ­ക്കി. സം­ഭാ­ഷ­ണ­ങ്ങൾ പ­റ­യു­മ്പോ­ഴു­ള്ള ശ­ബ്ദ­ത്തി­ന്റെ ഏ­റ്റ­ക്കു­റ­ച്ചി­ലും, സം­യ­മ­നം പാ­ലി­ച്ചു­കൊ­ണ്ടു­ള്ള അ­ഭി­ന­യ­വും, നി­യ­ന്ത്രി­ത­മാ­യ അംഗ ച­ല­ന­ങ്ങ­ളും ആ­യി­രി­ക്ക­ണ­മെ­ന്നു് റി­ഹേ­ഴ്സ­ലി­ന്റെ സ­മ­യ­ത്തു­ത­ന്നെ തീ­രു­മാ­നി­ച്ചി­രു­ന്നു.
പി. കെ. സു­രേ­ന്ദ്രൻ:
തു­ട­ക്ക­വും ഒ­ടു­ക്ക­വും ഇ­ല്ലാ­ത്ത­തു­പോ­ലു­ള്ള സം­ഭാ­ഷ­ണ­ങ്ങൾ. വാദം പ്ര­തി­വാ­ദം പോലെ. സം­ഭാ­ഷ­ണ­ങ്ങൾ പ­ര­സ്പ­ര ബ­ന്ധ­മി­ല്ലാ­ത്ത­താ­യും അ­സം­ഭാ­വ്യ­മാ­യും അ­നു­ഭ­വ­പ്പെ­ടു­ന്നു. സം­ഭാ­ഷ­ണ­ങ്ങൾ ഒരു നി­ഗ­മ­ന­ത്തി­ലും എ­ത്തു­ന്നി­ല്ല. സം­വി­ധാ­യ­കൻ എന്തു പ­റ­യു­ന്നു എ­ന്നു് അ­ന്വേ­ഷി­ക്കു­ന്ന­വർ (ആർ­ട്ട് സി­നി­മ­ക­ളു­മാ­യി പ­രി­ച­യ­മു­ള്ള പ്രേ­ക്ഷ­കർ പോലും) നി­രാ­ശ­രാ­കു­ന്നു. മാ­ത്ര­വു­മ­ല്ല, സം­ഭാ­ഷ­ണ­ങ്ങൾ പ­ല­പ്പോ­ഴും പ­ര­സ്പ­ര വി­രു­ദ്ധ­ങ്ങ­ളു­മാ­ണു്.
ആഷിഷ് അ­വി­കു­ന്ത­ക്:
മു­ക­ളിൽ സൂ­ചി­പ്പി­ച്ച­തു പോലെ സം­ഭാ­ഷ­ണ­ങ്ങൾ ഒരു ബോ­ധ­ധാ­രാ സ­മ്പ്ര­ദാ­യ­ത്തിൽ എ­ഴു­തി­യ­താ­ണു്. ഒരു മുൻ­ധാ­ര­ണ­യോ­ടെ­യ­ല്ല. എ­ഴു­താ­നി­രു­ന്ന­പ്പോൾ മ­ന­സ്സിൽ നി­ന്നു് ഒഴുകി വ­ന്ന­തൊ­ക്കെ­യും എഴുതി. ചി­ന്ത­യു­ടെ ഒ­ഴു­ക്കി­നെ ഞാൻ നി­യ­ന്ത്രി­ച്ചി­ല്ല. വ­ള­രെ­യ­ധി­കം എഴുതി. അതിൽ നി­ന്നു് എ­ഡി­റ്റു് ചെ­യ്ത­താ­ണു് ഇ­പ്പോൾ സി­നി­മ­യിൽ കേൾ­ക്കു­ന്ന­തു്. അതിൽ പ്ര­ധാ­ന­മാ­യ­തു് വി­രു­ദ്ധ­ത­യു­ടെ സ­ഹ­ജാ­വ­സ്ഥ­യാ­ണു്. എ­ന്നാൽ ഇതു് വാദം, പ്ര­തി­വാ­ദം എന്ന സാ­മ്പ്ര­ദാ­യി­ക രീ­തി­യിൽ ആ­യി­രി­ക്ക­രു­തു് എ­ന്നും ഉ­ണ്ടാ­യി­രു­ന്നു. ശബ്ദ ത­രം­ഗ­ങ്ങ­ളെ സം­ബ­ന്ധി­ച്ച, ശ്രവണ സം­ബ­ന്ധി­യാ­യ ഒരു ത­ല­ത്തി­ലാ­ണു് സിനിമ പ്ര­വർ­ത്തി­ക്കു­ന്ന­തു്. സി­നി­മ­യി­ലെ സം­ഭാ­ഷ­ണ­ങ്ങൾ ഒരു ത­ര­ത്തിൽ സം­ശ്ലേ­ഷി­ക്കു­ന്ന രീ­തി­യി­ലു­ള്ള സൌ­ണ്ടു് സ്കേ­പ്പു­ക­ളാ­ണു് എന്നു പറയാം. ഇ­തി­ലൂ­ടെ ഒരു പ്ര­ത്യേ­ക ത­ര­ത്തി­ലു­ള്ള സി­നി­മാ­റ്റി­ക് അ­നു­ഭ­വം നെ­യ്യു­ന്നു. സം­ഭാ­ഷ­ണ­ങ്ങൾ കേവലം അർ­ത്ഥം വ­ഹി­ക്കു­ന്ന ഉ­പാ­ധി­യോ, അ­ല്ലെ­ങ്കിൽ ആ­ഖ്യാ­ന­ത്തി­ന്റെ നൈ­ര­ന്ത­ര്യം കാ­ത്തു സൂ­ക്ഷി­ക്കു­ന്ന കൌ­ശ­ല­ങ്ങ­ളോ അല്ല. മ­റി­ച്ച്, ഇ­തി­ലൂ­ടെ ഒരു പ്ര­ത്യേ­ക ത­ര­ത്തി­ലു­ള്ള സി­നി­മാ­റ്റി­ക് അ­നു­ഭ­വം ഉ­ള­വാ­ക്കാ­നു­ള്ള ശ്ര­മ­മാ­ണു്. അർ­ത്ഥ­വ­ത്താ­യ ശബ്ദം എ­ന്ന­തി­നേ­ക്കാൾ ന­മ്മിൽ അ­നു­ര­ണ­ന­ങ്ങൾ ഉ­ണ്ടാ­ക്കു­ന്ന ത­ര­ത്തി­ലു­ള്ള ശ­ബ്ദ­ങ്ങൾ സൃ­ഷ്ടി­ക്കു­ക എ­ന്ന­താ­യി­രു­ന്നു ല­ക്ഷ്യം. ഈ പ്ര­ക്രി­യ­യിൽ ഒരു വ്യ­ക്ത­മാ­യ രൂപം എ­ന്ന­തി­നേ­ക്കാൾ വി­പ­രീ­തം, വി­രു­ദ്ധം, വാദം പ്ര­തി­വാ­ദം എ­ന്നി­വ കൂ­ടി­ക്ക­ല­രു­ക­യും, മ­ഞ്ഞിൽ­ക്കൂ­ടി നോ­ക്കു­മ്പോൾ ഉള്ള അ­നു­ഭ­വം സൃ­ഷ്ടി­ക്കാ­നു­മാ­ണു് ശ്ര­മി­ക്കു­ന്ന­തു്. ഇതു് വ­ള­രെ­യ­ധി­കം ശാ­ബ്ദി­ക­മാ­യ ഒരു സി­നി­മ­യാ­ണു്. ഒ­രു­പ­ക്ഷേ, ഒരു ബം­ഗാ­ളി പ്രേ­ക്ഷ­ക­നു മാ­ത്ര­മേ ഈ ശ­ബ്ദ­ത്തി­ന്റെ­യും അ­നു­ര­ണ­ന­ങ്ങ­ളു­ടെ­യും അ­നു­ഭ­വം പൂർ­ണ­മാ­യും ഉൾ­ക്കൊ­ള്ളാൻ കഴിയൂ എ­ന്നു് തോ­ന്നു­ന്നു.
images/5_Rati_Chakravyuh.jpg
‘രതി ച­ക്ര­വ്യൂ­ഹ്’ ചി­ത്രീ­ക­ര­ണ വേ­ള­യിൽ.
പി. കെ. സു­രേ­ന്ദ്രൻ:
മ­റ്റൊ­രു ശ്ര­ദ്ധേ­യ­മാ­യ കാ­ര്യം, സം­ഭാ­ഷ­ണ­ങ്ങൾ പ­റ­യു­ന്ന­തിൽ ലിംഗ വ്യ­ത്യാ­സം ഇല്ല എ­ന്ന­താ­ണു്. അ­താ­യ­തു്, പു­രു­ഷ­ന്റെ സം­ഭാ­ഷ­ണ­ങ്ങൾ സ്ത്രീ­യും, സ്ത്രീ­യു­ടെ സം­ഭാ­ഷ­ണ­ങ്ങൾ പു­രു­ഷ­നും പ­റ­യു­ന്നു. അ­ങ്ങി­നെ പ്രേ­ക്ഷ­കർ സം­ശ­യ­ത്തി­ന്റെ­താ­യ ഒ­ര­വ­സ്ഥ­യിൽ ആ­കു­ന്നു.
ആഷിഷ് അ­വി­കു­ന്ത­ക്:
ഇതു് വളരെ ബോ­ധ­പൂർ­വം തന്നെ ചെ­യ്ത­താ­ണു്. ‘രതി ച­ക്ര­വ്യൂ­ഹ്’ ദേശ, ലിംഗ അ­വ­സ്ഥ­കൾ­ക്കു് അ­തീ­ത­മാ­യി നിൽ­ക്കു­ന്ന ഒരു സി­നി­മ­യാ­ണു്. വ്യ­ക്തി, ദേശം, ലിം­ഗ­പ­രം എന്നീ നി­ല­ക­ളി­ലു­ള്ള പ്ര­ക­ട­മാ­യ മ­നു­ഷ്യാ­വ­സ്ഥ­ക­ളെ എ­നി­ക്കു് ത­കർ­ക്ക­ണ­മാ­യി­രു­ന്നു. പകരം എ­നി­ക്കു് സാ­മൂ­ഹ്യ/സംഘ മ­ന­സ്സാ­ക്ഷി­യെ ആ­ഘോ­ഷി­ക്ക­ണ­മാ­യി­രു­ന്നു. അ­ങ്ങി­നെ നോ­ക്കു­മ്പോൾ ഇതൊരു Post-​national, Post-​gender സി­നി­മ­യാ­ണെ­ന്നു് പറയാം. പ്ര­ശ­സ്ത സാ­മൂ­ഹ്യ ശാ­സ്ത്ര­ജ്ഞ­യാ­യ Saskia Sassen-​ന്റെ സി­ദ്ധാ­ന്ത­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കി ഇ­ക്കാ­ര്യം വി­ശ­ദീ­ക­രി­ക്കു­ക­യാ­ണെ­ങ്കിൽ, ആഗോള മൂ­ല­ധ­നം, ഇ­ന്റർ­നെ­റ്റ്, അ­ന്തർ­ദേ­ശീ­യ മ­നു­ഷ്യാ­വ­കാ­ശ നി­യ­മ­ങ്ങൾ എ­ന്നി­വ­യു­ടെ വ്യാ­പ­ന­ത്തോ­ടെ/വ­ളർ­ച്ച­യോ­ടെ രാ­ഷ്ട്ര­ങ്ങ­ളു­ടെ അ­തി­രു­കൾ ത­കർ­ന്നു. ഒരു പ്ര­ത്യേ­ക ദേശ, രാ­ഷ്ട്ര പൌരൻ എന്ന അ­വ­സ്ഥ­യിൽ നി­ന്നു് വിശ്വ ജ­നീ­ന­നാ­യ മ­നു­ഷ്യൻ എന്ന അ­വ­സ്ഥ­യി­ലേ­ക്കു­ള്ള പോ­ക്കി­നെ­യാ­ണു് Post-​national എ­ന്ന­തു­കൊ­ണ്ടു് വി­വ­ക്ഷി­ക്കു­ന്ന­തു്. Post-​gender എന്ന സംജ്ഞ റാ­ഡി­ക്കൽ ഫെ­മി­നി­സ്റ്റു­ക­ളാ­യ Shulamith Firestone, Dona Hararway എ­ന്നി­വ­രു­ടെ സി­ദ്ധാ­ന്ത­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കി വി­ശ­ദീ­ക­രി­ക്കു­ക­യാ­ണെ­ങ്കിൽ, ലിംഗ ബ­ന്ധി­യാ­യ വ്യ­ക്തി­ത്വം ഇ­ല്ലാ­താ­ക്കു­ക­യോ അ­ല്ലെ­ങ്കിൽ ഈ അ­വ­സ്ഥ­യ്ക്കും അ­പ്പു­റ­ത്തേ­ക്കു് പോ­വു­ക­യോ ചെ­യ്യു­ന്ന ആ­ശ­യ­മാ­ണു്. ഒരാളെ സ്ത്രീ അ­ല്ലെ­ങ്കിൽ പു­രു­ഷൻ എ­ന്നി­ങ്ങ­നെ ഒരു പ്ര­ത്യേ­ക ലിം­ഗ­വു­മാ­യി ബ­ന്ധി­പ്പി­ച്ചു മാ­ത്രം കാ­ണ­രു­തെ­ന്നും, അ­ല്ലെ­ങ്കിൽ വ്യ­ക്തി­യെ ഇ­ത്ത­ര­ത്തിൽ ലിം­ഗ­പ­ര­മാ­യി ഒ­ന്നി­ലേ­ക്കു് ചു­രു­ക്ക­രു­തെ­ന്നും, വ്യ­ക്തി മാ­ന­വി­ക­ത­യു­ടെ വാ­ഹ­ക­നാ­ണെ­ന്നും, കർ­മ്മ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു് വ്യ­ക്തി­യെ നിർ­വ­ചി­ക്കേ­ണ്ട­തെ­ന്നു­മാ­ണു് ഈ ആ­ശ­യ­ത്തി­ന്റെ കാതൽ. ഇവിടെ സം­ഭാ­ഷ­ണ രൂ­പ­ത്തി­ലു­ള്ള വർ­ത്ത­മാ­ന­ങ്ങ­ളു­ടെ ഘ­ട­ന­യി­ലൂ­ടെ­യാ­ണു് ദേശ-​ലിംഗ അ­വ­സ്ഥ­കൾ­ക്കു് അ­തീ­ത­മാ­യു­ള്ള ഒരു അ­വ­ബോ­ധ­ത്തെ­ക്കു­റി­ച്ചു് ആ­രാ­യു­ന്ന­തു്. ഇതു് വ്യ­ക്തി, ലിംഗം എന്നീ ഭി­ന്ന­ത­കൾ­ക്കു് അ­പ്പു­റ­മാ­ണു്. ഇതു് സി­നി­മ­യു­ടെ രാ­ഷ്ട്രീ­യ­മാ­ണു്. രാ­ഷ്ട്ര അ­തിർ­ത്തി­കൾ­ക്കൊ­പ്പം ലിംഗ വി­വേ­ച­ന­വും ഇ­ല്ലാ­താ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഒരു കാ­ല­ത്താ­ണു് നാം ജീ­വി­ക്കു­ന്ന­തു്. പക്ഷേ, ഈ സ്വാ­ഭാ­വി­ക­മാ­യ തു­ട­ച്ചു­മാ­റ്റൽ ഹിം­സ­യെ തി­രി­കെ കൊ­ണ്ടു­വ­രു­ന്നു. ഒ­ന്നു­കിൽ സ്ത്രീ­കൾ­ക്കെ­തി­രെ­യു­ള്ള ആ­ക്ര­മ­ത്തി­ന്റെ ആ­ധി­ക്യ­മാ­യി (ലിംഗ സം­ബ­ന്ധി), അ­ല്ലെ­ങ്കിൽ ഹി­ന്ദു­ത്വ­ത്തി­ന്റെ ശ­ക്ത­മാ­യ വ­ളർ­ച്ച­യാ­യി (രാ­ഷ്ട്ര സം­ബ­ന്ധി). ഇതു ര­ണ്ടും ദേ­ശീ­യ­ത­യും ലിംഗ നീ­തി­യും ത­ക­രു­ന്ന­തി­ന്റെ ല­ക്ഷ­ണ­ങ്ങ­ളാ­ണെ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്നു. ഈ രണ്ടു പ്ര­ധാ­ന കാ­ര്യ­ങ്ങ­ളെ­യാ­ണു് ഞാൻ സ്പർ­ശി­ക്കു­ന്ന­തു്. വി­ഭ­ജ­ന­ത്തി­ന്റെ അ­ന­ന്ത­ര ഫ­ല­ങ്ങൾ അ­നു­ഭ­വി­ക്കേ­ണ്ടി­വ­ന്ന ഒരു കു­ടും­ബ­ത്തി­ലെ അം­ഗ­മാ­യ­തി­നാൽ രാ­ഷ്ട്രം എന്ന ന­മ്മു­ടെ പൊതു ആ­ശ­യ­ത്തോ­ടു് എ­നി­ക്കു് നി­ശി­ത­മാ­യ വി­മർ­ശ­മു­ണ്ടു്. അ­ത്ത­രം പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഇതിൽ കാണാൻ ക­ഴി­യു­ക. അ­തി­നാൽ ഞാൻ ദേ­ശീ­യാ­നാ­ന്ത­ര (Post-​national) ലോ­ക­ത്തെ പി­ന്താ­ങ്ങു­ന്നു. അ­തു­പോ­ലെ, ലിംഗ വി­വേ­ച­ന­മാ­ണു് വ്യ­ക്തി­കൾ ത­മ്മി­ലു­ള്ള പാ­ര­സ്പ­ര്യ­മി­ല്ലാ­യ്മ­യു­ടെ മൂല കാ­ര­ണ­മെ­ന്നും ഞാൻ വി­ശ്വ­സി­ക്കു­ന്നു.
പി. കെ. സു­രേ­ന്ദ്രൻ:
സീ­ത­യു­മാ­യി ബ­ന്ധ­പ്പെ­ട്ടു്, അ­മ്മ­യും അ­ച്ഛ­നു­മാ­യി ബ­ന്ധ­പ്പെ­ട്ടു്, വി­വാ­ഹേ­ത­ര ബ­ന്ധ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ഒക്കെ വളരെ തു­റ­ന്ന രീ­തി­യിൽ­ത്ത­ന്നെ­യു­ള്ള ലൈം­ഗി­ക പ­രാ­മർ­ശ­ങ്ങൾ ഉ­ണ്ടു്. ഇ­തൊ­ക്കെ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ മ­ന­സ്സിൽ ഉ­റ­ങ്ങി­ക്കി­ട­ക്കു­ന്ന ലൈം­ഗി­ക കാ­മ­ന­ക­ളു­ടെ ബ­ഹിർ­സ്പു­ര­ണ­മാ­യി­ട്ടാ­ണു് എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ട്ട­തു്. അ­താ­യ­തു് ക­ഥാ­പാ­ത്ര­ങ്ങൾ ത­ങ്ങ­ളു­ടെ ഫാ­ന്റ­സി­ക­ളെ സീ­ത­യി­ലും മ­റ്റും ആ­രോ­പി­ക്കു­ക­യാ­ണു്.
ആഷിഷ് അ­വി­കു­ന്ത­ക്:
സം­ഭാ­ഷ­ണ­ങ്ങ­ളി­ലെ ഇ­ത്ത­ര­ത്തി­ലു­ള്ള സ്പ­ഷ്ട­മാ­യ ലൈം­ഗി­ക പ­രാ­മർ­ശ സ്വ­ഭാ­വം സിനിമ അ­ടി­സ്ഥാ­ന­മാ­ക്കി­യി­രി­ക്കു­ന്ന ബാഷോർ ഘ­റി­ന്റെ സ്വ­ഭാ­വ­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്നു. മു­മ്പു് സൂ­ചി­പ്പി­ച്ച­തു­പോ­ലെ ബം­ഗാ­ളി­ക­ളു­ടെ പ­ര­മ്പ­രാ­ഗ­ത വി­വാ­ഹ­ത്തി­ന്റെ ആദ്യ രാ­ത്രി­യിൽ നവ വ­ധൂ­വ­രൻ­മാർ സു­ഹൃ­ത്തു­ക്കൾ­ക്കൊ­പ്പം ഒരു അ­നു­ഷ്ഠാ­ന­പ­ര­മാ­യ രീ­തി­യിൽ ഒ­ത്തു­കൂ­ടു­ന്നു. ഇവിടെ സാ­മൂ­ഹ്യ­പ­ര­വും കു­ടും­ബ­പ­ര­വു­മാ­യ നി­യ­മ­ങ്ങ­ളും വ­ഴ­ക്ക­ങ്ങ­ളും അ­യ­യു­ന്നു. തു­റ­ന്ന ശൃം­ഗാ­ര, ലൈം­ഗി­ക പ­രാ­മർ­ശ­ങ്ങൾ നി­റ­ഞ്ഞ ഒരു ലോ­ക­മാ­യി ഈ ഒത്തു ചേരൽ മെ­ല്ലെ പ­രി­ണ­മി­ക്കു­ന്നു. ഈ സ­ന്ദർ­ഭ­ത്തി­ലൂ­ടെ ഞാൻ സ­മ­കാ­ലീ­ന സ­ദാ­ചാ­ര­ത്തെ മാ­ത്ര­മ­ല്ല, ഉറച്ച യു­ക്തി ബോ­ധ­ത്തോ­ടെ ച­രി­ത്ര, സാ­മൂ­ഹ്യ, ലൈം­ഗി­ക പ­ര­മാ­യി നാം കാ­ലാ­കാ­ല­ങ്ങ­ളാ­യി പി­ന്തു­ട­രു­ന്ന ധാ­ര­ണ­ക­ളെ­യും വെ­ല്ലു­വി­ളി­ക്കു­ന്നു. ഭ്ര­മ­ക­ല്പ­ന­ക­ളും മി­ത്തി­ക് വി­ശ്വാ­സ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു­കൊ­ണ്ടാ­ണു് ഞാൻ ഒരു സം­സ്കൃ­തി­യെ­ക്കു­റി­ച്ചു­ള്ള ന­മ്മു­ടെ യു­ക്തി­പൂർ­വ­മാ­യ മ­ന­സ്സി­ലാ­ക്ക­ലു­ക­ളെ അ­പ­നിർ­മ്മി­ക്കു­ന്ന­തു്. വാ­മൊ­ഴി ഉ­പ­യോ­ഗി­ച്ചു കൊ­ണ്ടാ­ണു് ഞാൻ ഇതു ചെ­യ്യു­ന്ന­തു്. അ­താ­യ­തു് ഉ­ച്ച­രി­ക്ക­പ്പെ­ടു­ന്ന വാ­ക്കു­കൾ ഉ­പ­യോ­ഗി­ച്ചു­കൊ­ണ്ടു്. എന്നെ സം­ബ­ന്ധി­ച്ചു് ഉ­ച്ച­രി­ക്ക­പ്പെ­ടു­ന്ന വാ­ക്കു­ക­ളാ­ണു് ഈ സി­നി­മ­യിൽ കാ­ല­ത്തി­ന്റെ സ­ത്താ­പ­ര­ത­യോ­ടു് നീതി പു­ലർ­ത്തു­ന്ന­തു്. പ്രാ­ചീ­ന കാലം മു­ഴു­വൻ, വേദ കാ­ല­ത്തെ മ­നു­ഷ്യർ മാ­ത്ര­മാ­ണു് വാ­മൊ­ഴി­യു­ടെ ഒരു സം­സ്കാ­രം നിർ­മ്മി­ച്ച­തു്. മറ്റു സം­സ്കൃ­തി­കൾ ഈ­ജി­പ്തി­ലെ പി­ര­മി­ഡു­കൾ പോ­ലു­ള്ള ഭൌതിക ഉ­പ­രി­ഘ­ട­ന­കൾ നിർ­മ്മി­ച്ച­പ്പോൾ വേ­ദ­കാ­ല സം­സ്കൃ­തി മാ­ത്ര­മാ­ണു് വാ­മൊ­ഴി­യു­ടെ/ശാ­ബ്ദി­ക­ത­യു­ടെ സം­സ്കൃ­തി നിർ­മ്മി­ച്ച­തു്. ‘രതി ച­ക്ര­വ്യൂ­ഹ്’, നേ­ര­ത്തെ സൂ­ചി­പ്പി­ച്ച­തു­പോ­ലെ, ഒറ്റ ഷോ­ട്ടി­ലെ കാ­ല­ത്തെ ശാ­ബ്ദി­ക­ത­യു­ടെ സത്ത സൃ­ഷ്ടി­ക്കാ­നാ­യി ഉ­പ­യോ­ഗി­ക്കു­ന്നു. ഇവിടെ ദൃ­ശ്യ­ങ്ങ­ളു­ടെ കാ­ല­സം­ബ­ന്ധി­യാ­യ സ­ത്ത­യും (ഒറ്റ ഷോ­ട്ട്) ശാ­ബ്ദി­ക­ത­യു­ടെ സ­ത്ത­യും (സംഘം ചേർ­ന്നു­ള്ള തു­ടർ­ച്ച­യാ­യ സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ ലോകം) ഒ­ന്നി­പ്പി­ച്ചു കൊ­ണ്ടാ­ണു് സിനിമ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന­തു്. ഇ­തി­ലൂ­ടെ ആ­മ­ഗ്ന­മാ­യ (Immersive) ഒ­ര­നു­ഭ­വ പ്ര­പ­ഞ്ചം സൃ­ഷ്ടി­ക്കു­ന്നു. ലൈം­ഗി­ക, രാ­ഷ്ട്രീ­യ, വൈ­യ­ക്തി­ക, സാ­മൂ­ഹ്യ കാ­ര്യ­ങ്ങൾ സം­ഭാ­ഷ­ണ­ങ്ങ­ളി­ലൂ­ടെ മാ­ത്ര­മാ­ണു് അ­വ­ത­രി­പ്പി­ക്കു­ന്ന­തു്.
പി. കെ. സു­രേ­ന്ദ്രൻ:
അ­ല­ക്സാ­ണ്ടർ സൊ­കു­റോ­വി­ന്റെ ‘റഷ്യൻ ആർക്’, ആൻഡി വാ­റോ­ളി­ന്റെ ‘എ­മ്പ­യർ’, ‘സ്ലീ­പ്’ തു­ട­ങ്ങി­യ സി­നി­മ­കൾ ഒറ്റ ഷോ­ട്ടിൽ ചി­ത്രീ­ക­രി­ച്ച­വ­യാ­ണു്. താ­ങ്ക­ളു­ടെ കാല സ­ങ്ക­ല്പം ഇവരിൽ നി­ന്നു് എ­പ്ര­കാ­രം വ്യ­ത്യ­സ്ത­മാ­ണു് ?
ആഷിഷ് അ­വി­കു­ന്ത­ക്:
ഈ സി­നി­മ­കൾ ഒരേ സി­നി­മാ­റ്റി­ക് പ്ര­തി­നി­ധാ­ന­ങ്ങ­ളി­ലെ ര­ണ്ടു് വ്യ­ത്യ­സ്ത അ­റ്റ­ങ്ങ­ളാ­ണു്. ഇവ ദൃശ്യ വി­സ്മ­യ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു്. ‘എ­മ്പ­യർ’ അ­ല്ലെ­ങ്കിൽ ‘സ്ലീ­പ്’ എന്നീ സി­നി­മ­ക­ളിൽ ഇതു് അ­ത്യ­ന്ത­മാ­യ വി­ര­സ­ത­യെ­ക്കു­റി­ച്ചാ­ണു്. ‘റഷ്യൻ ആർ­ക്കി’ൽ ആ­ക­ട്ടെ, ഇതു് അ­മി­ത­മാ­യ ദൃശ്യ വി­സ്മ­യ­ങ്ങ­ളാ­ണു്. ര­ണ്ടും കേ­ന്ദ്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു് ദൃശ്യ ബാ­ഹു­ല്യ­ത്തി­ലാ­ണു്. എന്നെ സം­ബ­ന്ധി­ച്ചു് ഈ സി­നി­മ­കൾ കാ­ല­സം­ബ­ന്ധി­യ­ല്ല. ദൃശ്യ വി­സ്മ­യ­ത്തി­ന്റെ ആ­ഖ്യാ­ന­ത്തെ മു­ന്നോ­ട്ടു കൊ­ണ്ടു­പോ­വു­ക എന്ന ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി­യാ­ണു് ഇവർ കാ­ല­ത്തെ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. അ­താ­യ­തു്, സി­നി­മ­യു­ടെ പാ­ഠ­ത്തെ മു­ന്നോ­ട്ടു ന­യി­ക്കാൻ വേ­ണ്ടി­മാ­ത്ര­മാ­ണു് ഇവിടെ ഒറ്റ ഷോ­ട്ടി­ന്റെ കാല സ­ങ്ക­ല്പം ഉ­പ­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്. വാ­റോ­ളി­ന്റെ കാ­ര്യ­ത്തിൽ ഇതു് മി­നി­മ­ലി­സ്റ്റു് ആ­ശ­യ­ങ്ങ­ളു­ടെ­യും ആ­ഖ്യാ­ന­ത്തി­ന്റെ­യും ശക്തി സം­യോ­ഗ­മാ­ണ്—ഒരു മ­നു­ഷ്യ­ന്റെ സിനിമ മു­ഴു­വ­നു­ള്ള ഉ­റ­ക്ക­വും, സിനിമ മു­ഴു­വ­നു­ള്ള എ­മ്പ­യർ സ്റ്റേ­റ്റ് കെ­ട്ടി­ട­ത്തി­ന്റെ ദൃ­ശ്യ­വും. സൊ­കു­റോ­വി­ന്റെ കാ­ര്യ­ത്തി­ലാ­ക­ട്ടെ, അതു് (ഒറ്റ ഷോ­ട്ട്) സോ­വി­യ­റ്റ് പൈ­തൃ­ക­ത്തെ­ക്കു­റി­ച്ചു­ള്ള ആ­ഖ്യാ­നം ചി­ത്രീ­ക­രി­ക്കാ­നു­ള്ള ഉ­പാ­ധി­യാ­ണു്. മു­ക­ളിൽ പ­റ­ഞ്ഞ­തു­പോ­ലെ, ര­ണ്ടി­ട­ത്തും സി­നി­മ­യു­ടെ കാല സം­ബ­ന്ധി­യാ­യ സ­ത്ത­യെ ആ­ഖ്യാ­ന­ത്തെ മു­ന്നോ­ട്ടു് ന­യി­ക്കാ­നു­ള്ള ഉ­പാ­യ­മാ­ക്കി­യി­രി­ക്കു­ക­യാ­ണു്. എ­ന്നാൽ ‘രതി ച­ക്ര­വ്യൂ­ഹി’ലൂടെ കാ­ല­ത്തി­ന്റെ സത്ത മാ­ത്ര­മു­ള്ള ഒരു സി­നി­മ­യ്ക്കാ­യി­ട്ടാ­ണു് ഞാൻ ശ്ര­മി­ച്ച­തു്. കാ­ല­ത്തെ ഇവിടെ ആ­ഖ്യാ­ന­ത്തെ മു­ന്നോ­ട്ടു് ന­യി­ക്കാ­നാ­യി കൂ­ട്ടു­പി­ടി­ക്കു­ന്നി­ല്ല. എന്നെ സം­ബ­ന്ധി­ച്ചു് കാ­ല­മാ­ണു് സി­നി­മ­യു­ടെ അ­ടി­സ്ഥാ­നം. എന്റെ സി­നി­മാ സ­ങ്ക­ല്പ­ങ്ങ­ളിൽ കാ­ല­മാ­ണു് കേ­ന്ദ്ര സ്ഥാ­ന­ത്തു്. കാ­ല­ത്തി­ലെ ശില്പ വേ­ല­യാ­ണു് സിനിമ എ­ന്നാ­ണ­ല്ലോ താർ­കോ­വ­സ്കി പ­റ­ഞ്ഞി­ട്ടു­ള്ള­തു്.
‘ആപാത് കാലിൻ ത്രി­കാ­ലി­ക’

പാ­തി­രാ റെ­യി­ഡു­കൾ, യു. എ. പി. എ. പോ­ലു­ള്ള നി­യ­മ­ങ്ങൾ, ഏ­റ്റു­മു­ട്ടൽ കൊ­ല­പാ­ത­ക­ങ്ങൾ, വി­ചാ­ര­ണ­യി­ല്ലാ­തെ അ­നി­ശ്ചി­ത­മാ­യി തു­ട­രു­ന്ന ജ­യിൽ­വാ­സം, സർ­വേ­ലൻ­സ്, അ­റ­സ്റ്റു­കൾ, എ­ന്നി­വ­യൊ­ക്കെ യ­ഥേ­ഷ്ടം ന­ട­ക്കു­ന്ന ഇ­ന്ന­ത്തെ ഇ­ന്ത്യ­യിൽ അ­പ്ര­ഖ്യാ­പി­ത­മാ­യ അ­ടി­യ­ന്ത­രാ­വ­സ്ഥ നി­ല­നിൽ­ക്കു­ന്നു. ക­ലു­ഷ­മാ­യ ഈ സാമൂഹിക-​രാഷ്ട്രീയാവസ്ഥയിൽ ന­മ്മു­ടെ ദേവീ ദേ­വ­ന്മാർ ഭൂ­മി­യിൽ അ­വ­ത­രി­ക്കു­ക­യാ­ണെ­ങ്കിൽ എ­ന്താ­വും സം­ഭ­വി­ക്കു­ക? സ­മ­കാ­ലി­കാ­വ­സ്ഥ­യി­ലെ ഹിം­സാ­ത്മ­ക സം­ഭ­വ­ങ്ങ­ളോ­ടു് അവർ എ­ങ്ങി­നെ­യാ­യി­രി­ക്കും പ്ര­തി­ക­രി­ക്കു­ക? ഭൂ­മി­യിൽ അവർ സ്ത്രീ­യെ­യും പു­രു­ഷ­നെ­യും പോലെ ന­ട­ക്കു­ക­യാ­ണെ­ങ്കിൽ അ­വ്യ­വ­സ്ഥ­മാ­യ ആ­ധു­നി­ക­ത­യോ­ടു് എ­ങ്ങി­നെ­യാ­ണു് ഒ­ത്തു­പോ­വു­ക? ഇ­ത്ത­ര­മൊ­രു ലോ­ക­ക്ര­മ­ത്തിൽ അ­വ­ത­രി­ച്ച കാ­ളി­യി­ലൂ­ടെ­യും കാ­ളി­യു­ടെ അ­വ­താ­ര­ങ്ങ­ളി­ലൂ­ടെ­യും അ­പ്ര­ഖ്യാ­പി­ത അ­ടി­യ­ന്ത­രാ­വ­സ്ഥ­യെ­ക്കു­റി­ച്ചു­ള്ള അ­ത്വ­ചി­ന്താ­പ­ര­മാ­യ ആ­ലോ­ച­ന­കൾ അ­വ­ത­രി­പ്പി­ക്കു­ന്നു ‘ആപാത് കാലിൻ ത്രി­കാ­ലി­ക’ (Kali at the Time of Emergency– 2016) എന്ന സിനിമ.

ചു­വ­ന്ന നാവു പു­റ­ത്തേ­ക്കു് നീ­ട്ടി­യ ദുർ­ഗ­യു­ടെ മു­ഖം­മൂ­ടി അ­ണി­ഞ്ഞ ന­ഗ്ന­രാ­യ സ്ത്രീ­യും പു­രു­ഷ­നും. പ­ല­പ്പോ­ഴും മു­ഖം­മൂ­ടി മു­ഖ­ത്താ­ണെ­ങ്കിൽ ചി­ല­പ്പോൾ ത­ല­യ്ക്കു പിൻ­ഭാ­ഗ­ത്തു്. ക­റു­ത്ത ദൈ­വ­ങ്ങ­ളും വെ­ളു­ത്ത ദൈ­വ­ങ്ങ­ളും കു­ട്ടി ദൈ­വ­ങ്ങ­ളും. ഇവരെ ഒ­റ്റ­ക്കും, ഇ­ര­ട്ട­യ്ക്കും, ചെറു സം­ഘ­മാ­യും കാണാം. ഇവർ ന­ട­ക്കു­ന്നു. നൃ­ത്തം ചെ­യ്യു­ന്നു. ഇ­രി­ക്കു­ന്നു. ഇ­ഴ­യു­ന്നു. കെ­ട്ടി­പ്പി­ടി­ക്കു­ന്നു. ചും­ബി­ക്കു­ന്നു. സ്വ­യ­ത്തെ­യും മ­റ്റു­ള്ള­വ­രെ­യും പ­രി­ലാ­ളി­ക്കു­ന്നു. ഇ­തൊ­ക്കെ­യും സം­ഭ­വി­ക്കു­ന്ന­തു് സ­മ­കാ­ലി­ക കൽ­ക്ക­ത്ത­യി­ലെ കെ­ട്ടി­ട­ങ്ങ­ളു­ടെ ടെ­റ­സ്സു­ക­ളി­ലും, ന­ഗ­ര­ത്തെ­രു­വു­ക­ളി­ലും, റെയിൽ പാ­ള­ങ്ങ­ളി­ലും, മു­റ്റ­ത്തും, ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ട കെ­ട്ടി­ട­ങ്ങൾ­ക്ക­ക­ത്തും, ന­ദി­ക­ളി­ലും, വ­ന­ങ്ങ­ളി­ലും, ഫാ­ക്ട­റി­കൾ­ക്ക­ടു­ത്തും ഒ­ക്കെ­യാ­ണു്. ‘രതി ച­ക്ര­വ്യു­ഹ്’ എന്ന സി­നി­മ­യി­ലേ­തു­പോ­ലെ ഈ സി­നി­മ­യി­ലും സം­ഭാ­ഷ­ണ­ങ്ങൾ­ക്കു്, ഉ­ച്ച­രി­ക്ക­പ്പെ­ടു­ന്ന ശ­ബ്ദ­ങ്ങൾ­ക്കും അ­തു­ള­വാ­ക്കു­ന്ന ഇ­ന്ദ്രി­യാ­നു­ഭൂ­തി­ക്കും വലിയ പ്രാ­ധാ­ന്യ­മു­ണ്ടു്. അ­ങ്ങേ­യ­റ്റം യ­ഥാ­ത­ഥം അ­ല്ലാ­ത്ത രീ­തി­യി­ലാ­ണു് സം­ഭാ­ഷ­ണ­ങ്ങൾ. പ­ര­സ്പ­രം നോ­ക്കാ­തെ, ക്യാ­മ­റ­യിൽ നോ­ക്കി വൈ­കാ­രി­ക­ത മു­ഖ­ത്തോ ഉ­ച്ചാ­ര­ണ­ത്തി­ലോ തീരെ ഇ­ല്ലാ­തെ, ശൈ­ലീ­കൃ­ത­മാ­യി ദൈ­വ­ങ്ങൾ സം­ഭാ­ഷ­ണ­ങ്ങൾ ഉ­രു­വി­ടു­ന്നു.

images/1_The_Emergency_of_Kali_copy.jpg
‘ആപാത് കാലിൻ ത്രി­കാ­ലി­ക’ ചി­ത്രീ­ക­ര­ണ വേ­ള­യിൽ.
പി. കെ. സു­രേ­ന്ദ്രൻ:
താ­ങ്ക­ളു­ടെ സി­നി­മ­ക­ളിൽ ഒ­ട്ട­ന­വ­ധി ഐ­തി­ഹ്യ­ങ്ങ­ളും ആ­ചാ­ര­ങ്ങ­ളും ഉ­പ­യോ­ഗി­ക്കു­ന്നു­ണ്ടു്. ‘ത്രി­കാ­ലി­ക’ എന്ന സി­നി­മ­യിൽ താ­ങ്കൾ ദൈ­വ­ങ്ങ­ളെ­യും ദേ­വ­ത­ക­ളെ­യും നേ­രി­ട്ടു് അ­വ­ത­രി­പ്പി­ക്കു­ന്നു­ണ്ടു്. ഇ­ക്കാ­ര്യം വി­ശ­ദീ­ക­രി­ക്കാ­മോ?
ആഷിഷ് അ­വി­കു­ന്ത­ക്:
ഇ­ന്ത്യൻ പാ­ര­മ്പ­ര്യ­ത്തി­ലെ വി­മർ­ശ­ന സ­മ്പ്ര­ദാ­യ­ത്തി­ലാ­ണു് എന്റെ സി­നി­മ­ക­ളെ ഞാൻ കാ­ണു­ന്ന­തു്. മ­താ­ത്മ­ക­ത­യു­ടെ­യും ആ­ചാ­ര­ങ്ങ­ളു­ടെ­യും പ­രി­പാ­വ­ന­ത­യു­ടെ­യും രൂ­പ­ത്തിൽ പൌ­രാ­ണി­ക­ത വർ­ത്ത­മാ­ന­കാ­ല­ത്തെ വെ­ല്ലു­വി­ളി­ക്കു­ക­യും അ­സ്തി­ത്വം തേ­ടി­യു­ള്ള യാ­ത്ര­യിൽ സ­മ­കാ­ലി­ക­ത­യോ­ടു് മൽ­പി­ടി­ത്തം ന­ട­ത്തു­ക­യും ചെ­യ്യു­ന്ന­താ­ണു് ആ പാ­ര­മ്പ­ര്യം. ഇതു് കേ­വ­ല­മൊ­രു പു­നർ­വ്യാ­ഖ്യാ­ന­മോ പു­ന­രാ­ഖ്യാ­ന­മോ പു­നർ­സാ­ങ്ക­ല്പ­മോ പു­ന­രാ­വി­ഷ്കാ­ര­മോ അല്ല. എന്റെ സി­നി­മാ പ്ര­വർ­ത്ത­നം മ­താ­ത്മ­ക­ത­യു­ടെ­യും ഭ­ക്തി­യു­ടെ­യും പ­വി­ത്ര­ത­യു­ടേ­തു­മാ­ണു്. ക്ഷേ­ത്ര­ങ്ങ­ളി­ലെ വി­ഗ്ര­ഹ­ങ്ങ­ളു­ണ്ടാ­ക്കു­ന്ന ശി­ല്പി­ക­ളോ­ടും ദേ­വീ­ദേ­വ­ന്മാ­രു­ടെ ചി­ത്ര­ങ്ങൾ വ­ര­ക്കു­ന്ന ക­ലാ­കാ­ര­ന്മാ­രോ­ടും ഉ­ത്സ­വ­ങ്ങ­ളിൽ കെ­ട്ടി­യാ­ടു­ന്ന ആ­ചാ­ര­ക്കാ­രോ­ടും ചേർ­ത്താ­ണു് ഞാൻ എന്റെ സി­നി­മ­ക­ളെ­ക്കു­റി­ച്ചു് ചി­ന്തി­ക്കു­ന്ന­തു്. സ­മീ­പ­കാ­ല­ത്തു് രാജാ ര­വി­വർ­മ്മ­യും ദാദാ സാ­ഹി­ബ് ഫാൽ­ക്കെ­യും ലി­ത്തോ­ഗ്രാ­ഫി­യും സി­നി­മ­യും­പോ­ലു­ള്ള ആ­ധു­നി­ക സാ­ങ്കേ­തി­ക­വി­ദ്യ­കൾ ഇ­ന്ത്യൻ മ­താ­ത്മ­ക­ത­യു­മാ­യി സ­ന്നി­വേ­ശി­പ്പി­ച്ച­വ­രാ­ണു്. ന­മ്മ­ളെ­ല്ലാം സ­മ­കാ­ലി­ക­ത­യെ പൌ­രാ­ണി­ക­ത­യു­മാ­യി ബ­ന്ധി­പ്പി­ക്കു­ന്ന­വ­രാ­ണു്. ന­മ്മ­ളെ­ല്ലാം വർ­ത്ത­മാ­ന­കാ­ല­ത്തെ ഭൂ­ത­വു­മാ­യി തു­ന്നി­ച്ചേർ­ക്കു­ന്ന­വ­രാ­ണു്. ന­ശ്വ­ര­വും ഭീ­ഷ­ണി­യി­ലു­മാ­യ ഒരു ഭൂ­ത­കാ­ലം. രാ­ഷ്ട്രീ­യ­മാ­യും സാം­സ്കാ­രി­ക­മാ­യും ഉ­ന്മൂ­ല­നം ചെ­യ്യ­പ്പെ­ടു­ന്ന ഒരു ഭൂ­ത­കാ­ലം. ഈ ഭൂ­ത­കാ­ല­ത്തെ കേ­വ­ല­മാ­യി ഖനനം ചെ­യ്തെ­ടു­ക്കു­ക എ­ന്ന­ത­ല്ല എന്റെ ല­ക്ഷ്യം. മ­റി­ച്ച്, ന­മ്മു­ടെ വർ­ത്ത­മാ­ന­കാ­ല അ­വ­ബോ­ധ­ത്തി­ലേ­ക്കു് അതിനെ സ­ന്നി­വേ­ശി­പ്പി­ക്കു­ക­യാ­ണു്. ചു­രു­ക്ക­ത്തിൽ, എന്റെ സി­നി­മ­ക­ളി­ലൂ­ടെ ഞാൻ ആ­ധു­നി­ക­ത­യെ പൌ­രാ­ണി­ക­ത­യു­മാ­യി വി­ള­ക്കി­ച്ചേർ­ക്കു­ക­യാ­ണു്.
പി. കെ. സു­രേ­ന്ദ്രൻ:
താ­ങ്ക­ളു­ടെ ആദ്യ സി­നി­മ­ക­ളിൽ ദേ­വ­ന്മാ­രു­ടെ­യും ദേ­വ­ത­ക­ളു­ടെ­യും ന­ഗ്ന­ത­യെ­യും ലൈം­ഗി­ക­ത­യെ­യും കു­റി­ച്ചു് ധാ­രാ­ളം പ­രാ­മർ­ശ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. ഈ സി­നി­മ­യിൽ ദേ­വ­ന്മാ­രെ­യും ദേ­വ­ത­ക­ളെ­യും ന­ഗ്ന­രാ­യാ­ണു് അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. കാ­ളി­യു­ടെ മു­ഖം­മൂ­ടി ധ­രി­ച്ചു് സ്ത്രീ­കൾ ന­ഗ്ന­രാ­യി ന­ട­ക്കു­ന്നു. ന­ഗ്ന­യാ­യ ഒരു സ്ത്രീ­യെ­യും (കാളി) അ­വ­രു­ടെ ലൈം­ഗി­കാ­വ­യ­വ­ത്തെ­യും വ്യ­ത്യ­സ്ത ആം­ഗി­ളു­ക­ളിൽ കാ­ണി­ക്കു­ന്നു.
ആഷിഷ് അ­വി­കു­ന്ത­ക്:
സി­നി­മ­യു­ടെ ച­രി­ത്ര­ത്തിൽ ന­ഗ്ന­ത­യെ അ­വ­ത­രി­പ്പി­ക്കു­ന്ന­തു് കാ­മോ­ദ്ദീ­പ­ക ശ­രീ­ര­മാ­യാ­ണു്. സ്പ­ഷ്ട­മാ­യ ലൈം­ഗി­ക സൂ­ച­ന­ക­ളു­ള്ള മ­നു­ഷ്യ­ശ­രീ­ര­ത്തി­ന്റെ വർ­ണ്ണ­ന­യാ­ണ­തു്. ര­തി­രം­ഗ­ങ്ങൾ ഉൾ­പ്പെ­ട്ട സീ­നു­ക­ളിൽ ഈ കാ­മോ­ദ്ദീ­പ­ക ശ­രീ­ര­ങ്ങൾ ക­ട­ന്നു­വ­രു­ന്നു. ഭോ­ഗാ­സ­ക്തി നി­റ­ഞ്ഞ കാ­മ­രൂ­പ­ങ്ങ­ളാ­ണു് അവ. നഗ്ന ശ­രീ­ര­ങ്ങൾ കാ­ണി­ക്കു­ന്ന­തി­നു് സ­ദാ­ചാ­ര സെൻ­സർ­ഷി­പ്പു­ള്ള ഇ­ന്ത്യൻ സി­നി­മ­യിൽ കാ­മോ­ദ്ദീ­പ­ക ശ­രീ­ര­ങ്ങൾ പ്ര­കോ­പ­ന­പ­ര­മാ­യി, വ­ശീ­ക­രി­ക്കു­ന്ന ത­ര­ത്തിൽ പ­രോ­ക്ഷ­മാ­യാ­ണു് അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്. ഈ സാം­സ്കാ­രി­ക പ­ശ്ചാ­ത്ത­ല­ത്തിൽ, ന­ഗ്ന­ത­യും ലൈം­ഗി­ക­ത­യും തി­ക­ച്ചും വ്യ­തി­രി­ക്ത­മാ­യ, പ്ര­ത്യ­യ­ശാ­സ്ത്ര, ച­രി­ത്ര, ത­ത്വ­ശാ­സ്ത്ര മ­ണ്ഡ­ല­ത്തിൽ നി­ന്നാ­ണു് ഉ­രു­ത്തി­രി­യു­ന്ന­തു്. ആ­ത്മീ­യ പാ­ര­മ്പ­ര്യ­ത്തിൽ സ­വി­ശേ­ഷ­മാ­യ മ­നു­ഷ്യ ശ­രീ­ര­ത്തി­ന്റെ ആ­ധു­നി­ക പൂർവ ഇ­ന്ത്യൻ (ഹി­ന്ദു, ബുദ്ധ, ജൈന) അ­വ­ത­ര­ണ­മാ­ണു് എന്റെ സി­നി­മ­ക­ളി­ലേ­തു്. ഇവിടെ നഗ്ന ശ­രീ­ര­ത്തി­നു് ദൈവിക പ­രി­വേ­ഷ­മാ­ണു്. നഗ്ന ശ­രീ­ര­ത്തി­ന്റെ ഈ അ­വ­ത­ര­ണ­മാ­ണു് ‘ത്രി­കാ­ലി­ക­യിൽ’ ഞാൻ കൊ­ണ്ടു­വ­രു­ന്ന­തു്.
പി. കെ. സു­രേ­ന്ദ്രൻ:
നാ­ടൻ­ക­ല­യെ­ക്കു­റി­ച്ചു് സം­സാ­രി­ക്കു­ന്ന­തി­നി­ടെ എ. കെ. രാ­മാ­നു­ജൻ ന­ട­ത്തി­യ നി­രീ­ക്ഷ­ണ­ങ്ങ­ളാ­ണു് താ­ങ്ക­ളു­ടെ സി­നി­മ­യി­ലെ നഗ്നത ഓർ­മ്മി­പ്പി­ക്കു­ന്ന­തു്. അ­ദ്ദേ­ഹം എഴുതി: “പു­രാ­ണ­ങ്ങ­ളി­ലെ ദേ­വ­ന്മാർ­ക്കും ഇ­തി­ഹാ­സ­ങ്ങ­ളി­ലെ നാ­യ­ക­ന്മാർ­ക്കും ശാ­രീ­രി­ക ധർ­മ്മ­ങ്ങ­ളി­ല്ലാ­ത്ത ശ­രീ­ര­ങ്ങ­ളാ­ണു­ള്ള­തു്. അവർ വി­യർ­ക്കാൻ പാ­ടി­ല്ല, മൂ­ത്ര­മൊ­ഴി­ക്കാൻ പാ­ടി­ല്ല, മ­ല­വി­സർ­ജ­നം ന­ട­ത്താൻ പാ­ടി­ല്ല, അ­ധോ­വാ­യു പു­റ­ത്തു­വി­ടാൻ പാ­ടി­ല്ല. അവർ ക­ണ്ണ­ട­ക്കാ­റി­ല്ല. അ­വ­രു­ടെ പാ­ദ­ങ്ങൾ മ­ണ്ണിൽ തൊ­ടാ­റി­ല്ല. എ­ന്നാൽ, നാ­ടോ­ടി പാ­ര­മ്പ­ര്യ­ങ്ങ­ളിൽ അവർ മൂർ­ത്ത ശ­രീ­ര­മു­ള്ള­വ­രാ­ണു്, തനി നാ­ട­നാ­ണു്, ഗാർ­ഹി­ക ജീ­വി­ത­മു­ള്ള­വ­രാ­ണു്”.
ആഷിഷ് അ­വി­കു­ന്ത­ക്:
‘ത്രി­കാ­ലി­ക’യിൽ ദൈവിക ന­ഗ്ന­ത­യെ വ്യ­ത്യ­സ്ത രീ­തി­യി­ലാ­ണു് ഞാൻ അ­വ­ത­രി­പ്പി­ക്കു­ന്ന­ത്—ഋ­ഷി­തു­ല്യ­മാ­യ നഗ്നത. ബു­ദ്ധ­ന്റെ ചി­ത്രീ­ക­ര­ണ­ത്തി­ലെ ന­ഗ്ന­രൂ­പം ഋ­ഷി­തു­ല്യം. ഇ­തി­ന്റെ ഏ­റ്റ­വും ഉ­ദാ­ത്ത ഭാ­വ­ത്തിൽ, ദി­ഗം­ബ­ര ജൈന പാ­ര­മ്പ­ര്യ­ങ്ങ­ളി­ലെ ന­ഗ്ന­ശ­രീ­ര­ങ്ങ­ളിൽ ഈ ഋ­ഷി­തു­ല്യ ഭാവം നാം കാ­ണു­ന്നു. ഹി­ന്ദു പാ­ര­മ്പ­ര്യ­ത്തിൽ കാ­ളി­യാ­ണു് ഈ ഋ­ഷി­തു­ല്യ രൂ­പ­ത്തി­ലു­ള്ള നഗ്ന ദേവത. ഇവിടെ നഗ്നത പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­തു് ശാ­രീ­രി­ക അ­ഭി­ലാ­ഷ­ങ്ങ­ളോ­ടു­ള്ള വി­രേ­ച­ന­മാ­ണു്. ന­ഗ്ന­യാ­യ കാളി പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­തു് പാ­തി­വ്ര­ത്യ­ത്തെ­യും വി­കാ­ര­രാ­ഹി­ത്യ­ത്തെ­യും ജ്ഞാ­നോ­ദ­യ­ത്തെ­യു­മാ­ണു്. ഇവിടെ നഗ്നത വി­ഷ­യാ­സ­ക്തി എ­ന്ന­തൊ­ഴി­കെ മ­റ്റെ­ന്തു­മാ­ണു്. ഋ­ഷി­തു­ല്യ ന­ഗ്ന­ത­യെ­ന്ന­തു് ദൈ­വി­ക­ത­യു­ടെ ഏ­റ്റ­വും ഗോ­പ്യ­മാ­യ പ്ര­തി­പാ­ദ­ന­മാ­ണു്. ‘ത്രി­കാ­ലി­ക’യിൽ ദൈ­വ­ങ്ങൾ ന­ഗ്ന­രാ­യി ന­ട­ക്കു­ന്ന ഒരു പ്ര­പ­ഞ്ചം ഞാൻ ബോ­ധ­പൂർ­വം സൃ­ഷ്ടി­ച്ചി­രി­ക്കു­ക­യാ­ണു്. ഈ നഗ്നത ശാ­രീ­രി­ക­മോ ആ­സ­ക്തി­യു­റെ­തോ അല്ല. ഇതു് ആ­ത്മീ­യ­വും ചൈ­ത­ന്യ­നി­റ­വു­ള്ള­തു­മാ­ണു്. മ­നു­ഷ്യ­രു­ടെ ലോ­ക­ത്തു് ദൈ­വ­ങ്ങൾ­ക്കു മാ­ത്ര­മാ­ണു് ന­ഗ്ന­രാ­കാൻ ക­ഴി­യു­ക. ഈ നഗ്നത പ­രി­ശു­ദ്ധ­മാ­ണു്. ഈ സി­നി­മ­യി­ലെ നഗ്നത, അ­ല്ലെ­ങ്കിൽ എന്റെ സൃ­ഷ്ടി­ക­ളിൽ പൊ­തു­വാ­യി, പാ­ര­മ്പ­ര്യ­ങ്ങ­ളെ വെ­ല്ലു­വി­ളി­ക്കാ­നു­ള്ള പ­രി­ശ്ര­മ­മ­ല്ല. എന്റെ സി­നി­മ­ക­ളി­ലെ ന­ഗ്ന­ത­യും ലൈം­ഗി­ക­ത­യും ഭോ­ഗേ­ച്ഛ­യും സ­മ­കാ­ലി­ക സി­നി­മ­ക­ളി­ലും മ­റ്റും കാ­ണു­ന്ന യാ­ഥാ­സ്ഥി­തി­ക സാമൂഹിക-​ലൈംഗിക മ­ര്യാ­ദ­ക­ളെ പ്ര­കോ­പി­പ്പി­ക്കാ­നു­ള്ള­തു­മ­ല്ല. ന­ഗ്ന­ത­യെ ദൈ­വി­ക­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­തി­ലൂ­ടെ മ­നു­ഷ്യ­ശ­രീ­ര­ത്തി­ന്റെ കു­ലീ­ന­ത­യാ­ണു് ഞാൻ അ­ടി­വ­ര­യി­ട്ടു് അ­വ­ത­രി­പ്പി­ക്കു­ന്ന­തു്.
പി. കെ. സു­രേ­ന്ദ്രൻ:
ഈ സി­നി­മ­യെ­ക്കു­റി­ച്ചു് ചി­ന്തി­ക്കു­മ്പോൾ “സം­ഭ­വാ­മി യുഗേ യുഗേ” എന്ന ഗീതാ ശ്ലോ­കം മ­ന­സ്സിൽ വ­രു­ന്നു.
ആഷിഷ് അ­വി­കു­ന്ത­ക്:
ഇതു് കൌ­തു­ക­ക­ര­മാ­ണു്. ഇ­ന്ത്യൻ ജാ­തി­വ്യ­വ­സ്ഥ­യു­ടെ മിക്ക വ­ക്താ­ക്ക­ളും ഭഗവദ് ഗീതയെ അ­പ്ര­ധാ­ന കൃ­തി­യാ­യാ­ണു് പ­രി­ഗ­ണി­ച്ച­തു്. പു­രാ­ത­ന ഇ­ന്ത്യ­യിൽ ഇതൊരു പ്ര­ചാ­ര­മു­ള്ള കൃ­തി­യാ­യി­രു­ന്നി­ല്ല. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ക­ഴി­ഞ്ഞ സ­ഹ­സ്രാ­ബ്ദ­ത്തിൽ ഒരു ഡസനിൽ താഴെ നി­രൂ­പ­ണ­ങ്ങ­ളാ­ണു് ഭ­ഗ­വ­ദ്ഗീ­ത­യെ­ക്കു­റി­ച്ചു് ഉ­ണ്ടാ­യ­തു്. എ­ന്നാൽ, ക­ഴി­ഞ്ഞ നൂ­റ്റാ­ണ്ടിൽ മാ­ത്രം നൂ­റു­ക­ണ­ക്കി­നു് പ­രി­ഭാ­ഷ­ക­ളും നി­രൂ­പ­ണ­ങ്ങ­ളും ഉ­ണ്ടാ­യി! ഹി­ന്ദു­മ­ത­ത്തെ ഉ­യർ­ത്തി­ക്കാ­ട്ടു­ന്ന ഗ്ര­ന്ഥ­മെ­ന്ന നി­ല­യിൽ ഗീ­ത­ക്കു് പ്രാ­മു­ഖ്യം ല­ഭി­ക്കു­ന്ന­തു് സ്വാ­ത­ന്ത്ര്യ­സ­മ­ര പ്ര­ക്ഷോ­ഭ നാ­ളു­ക­ളി­ലെ ദേ­ശീ­യ­ത­യു­ടെ ഉ­ദ­യ­ത്തോ­ടെ­യാ­ണു്. ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തോ­ടെ, ആ­ധു­നി­ക ഹി­ന്ദു ന­വോ­ത്ഥാ­ന­ത്തി­ന്റെ പ്ര­തീ­ക­മാ­യി ഇതു് അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ടു. സ­മ­കാ­ലി­ക ഹി­ന്ദു­മ­ത­ത്തിൽ ഇ­തി­ന്റെ പ്ര­ചാ­ര­ത്തി­നു് കാരണം 1785-ലെ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ­യാ­ണെ­ന്നു് പ­ണ്ഡി­ത­ന്മാർ വാ­ദി­ക്കു­ന്നു. ത­ങ്ങ­ളു­ടെ ബൈ­ബി­ളി­ന്റെ അ­നു­ക­ര­ണ­മെ­ന്ന നി­ല­യിൽ ഹി­ന്ദു ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ ഗ്ര­ന്ഥ­മാ­യി കൊ­ളോ­ണി­യൽ ഭ­ര­ണ­കൂ­ടം ഭ­ഗ­വ­ദ്ഗീ­ത­ക്കു് അം­ഗീ­കാ­രം നൽകി. വാറൻ ഹേ­സ്റ്റിം­ഗ്സി­ന്റെ കാ­ല­മാ­യി­രു­ന്നു അതു്. പു­തു­താ­യി കീ­ഴ­ട­ക്കി­യ ജ­ന­ങ്ങ­ളെ ഭ­രി­ക്കു­ന്ന­തി­നു് സ­മ്പൂർ­ണ­മാ­യ വി­ജ്ഞാ­ന­ശാ­സ്ത്ര­ത്തി­നാ­യു­ള്ള കൊ­ളോ­ണി­യൽ അ­ധി­നി­വേ­ശ­ക­രു­ടെ അ­ട­ങ്ങാ­ത്ത അ­ഭി­വാ­ഞ്ഛ അവരിൽ ദൃ­ശ്യ­മാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ത്താ­ണു് മ­നു­സ്മൃ­തി നി­യ­മ­ഗ്ര­ന്ഥ­മാ­യും ഭ­ഗ­വ­ദ്ഗീ­ത ആ­ത്മീ­യ ഗ്ര­ന്ഥ­മാ­യും അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ട­തു്. ഇവിടെ ശ്ര­ദ്ധി­ക്കേ­ണ്ട ഒരു കാ­ര്യ­മു­ണ്ടു്. പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടിൽ ബംഗാൾ മു­ഖ്യ­മാ­യും ഒരു താ­ന്ത്രി­ക ലോ­ക­മാ­യി­രു­ന്നു. ഗീ­ത­യും ഉ­പ­നി­ഷ­ത്തു­ക്ക­ളും പോ­ലു­ള്ള കൃ­തി­കൾ ബ്രാ­ഹ്മ­ണ­രാ­യ കുലീന വി­ഭാ­ഗം നേ­ര­ത്തേ സ്വാ­യ­ത്ത­മാ­ക്കി­യി­രു­ന്നു. പുതിയ ഭ­ര­ണാ­ധി­കാ­രി­ക­ളെ മ­ത­കാ­ര്യ­ങ്ങ­ളി­ലും സാം­സ്കാ­രി­ക കാ­ര്യ­ങ്ങ­ളി­ലും ഉ­പ­ദേ­ശി­ച്ചി­രു­ന്ന­തു് ഇ­വ­രാ­യി­രു­ന്നു. ഇ­ന്ത്യൻ സ്വാ­ത­ന്ത്ര്യ സമര പ്ര­സ്ഥാ­ന­ത്തി­ന്റെ തു­ട­ക്ക­ത്തോ­ടെ ഗാ­ന്ധി, തിലക് തു­ട­ങ്ങി­യ വ­ല­തു­പ­ക്ഷ­വാ­ദി­കൾ ഉൾ­പ്പെ­ടെ എല്ലാ വി­ഭാ­ഗം ദേ­ശീ­യ­വാ­ദി­കൾ­ക്കും ഗീത സ്വീ­കാ­ര്യ­മാ­യി.
പി. കെ. സു­രേ­ന്ദ്രൻ:
ഇ­ക്കാ­ര്യം അല്പം കൂടി വി­ശ­ദീ­ക­രി­ക്കാ­മോ?
ആഷിഷ് അ­വി­കു­ന്ത­ക്:
ഹി­ന്ദു­മ­ത­ത്തി­ന്റെ അ­ടി­സ്ഥാ­ന ഗ്ര­ന്ഥ­മാ­ണു് ഭ­ഗ­വ­ദ്ഗീ­ത എ­ന്ന­തു് കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത­യു­ടെ സൃ­ഷ്ടി­യാ­ണു്. കൊ­ളോ­ണി­യൽ ഭ­ര­ണ­ത്തിൽ സ്വാ­ധീ­നം ല­ഭി­ച്ച ഒരു വി­ഭാ­ഗം കുലീന ഹി­ന്ദു­ക്കൾ (ബം­ഗാ­ളി വൈ­ഷ്ണ­വ ബ്രാ­ഹ്മ­ണർ) മാ­ത്രം പ്ര­ധാ­ന­മാ­യി ക­രു­തി­യ ഗ്ര­ന്ഥ­മാ­യി­രു­ന്നു ഭ­ഗ­വ­ദ്ഗീ­ത. അതീവ സ­ങ്കീർ­ണ്ണ­വും വൈ­ജാ­ത്യം നി­റ­ഞ്ഞ­തു­മാ­യ പ്ര­പ­ഞ്ച­ത്തി­ലേ­ക്കു­ള്ള ഏക താ­ക്കോൽ എന്ന സ­ങ്ക­ല്പ­ത്തിൽ ഭ­ഗ­വ­ദ്ഗീ­ത മ­യ­ങ്ങി­ക്കി­ട­ക്കു­ക­യാ­ണു്. ഭ­യാ­ന­ക­മാം­വി­ധം വൈ­വി­ധ്യ­മാർ­ന്ന വ്യാ­ഖ്യാ­ന­ങ്ങൾ­ക്കി­ട­യാ­ക്കു­ന്ന ഈ ഗ്ര­ന്ഥ­ത്തി­ന്റെ അ­ങ്ങേ­യ­റ്റം സൂ­ക്ഷ്മ­മാ­യ അർ­ഥ­ത­ല­ങ്ങൾ ഇതു് കൂ­ടു­തൽ ഗൌ­ര­വ­മു­ള്ള­താ­ക്കു­ന്നു. ഉ­ദാ­ഹ­ര­ണ­ത്തി­നു് സ­മാ­ധാ­ന­വാ­ദി­യാ­യ ഗാ­ന്ധി­യും നാസി ഫാ­ഷി­സ്റ്റു് ഹെൻ­റി­ച്ചു് ഹിം­ല­റും ഈ കൃ­തി­യെ ബൈബിൾ എന്നു വി­ളി­ച്ചു. ഹോ­ളോ­കാ­സ­റ്റി­ന്റെ ആ­സൂ­ത്ര­ക­നാ­യ ഹിംലർ ജൂ­ത­ന്മാ­രു­ടെ നി­ഗ്ര­ഹ­ത്തെ ന്യാ­യീ­ക­രി­ക്കാൻ ഭ­ഗ­വ­ദ്ഗീ­ത­യു­ടെ യു­ക്തി­യെ കൂ­ട്ടു­പി­ടി­ച്ചു. ഗീത കേവലം ഹൈ­ന്ദ­വ ഗ്ര­ന്ഥ­മ­ല്ല, വൈ­ഷ്ണ­വ ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ കേ­ന്ദ്ര­ബി­ന്ദു­വാ­യ കൃ­തി­യാ­ണു്. വൈ­ഷ്ണ­വ പ­രി­പ്രേ­ക്ഷ്യ­ത്തിൽ നി­ന്നു് ഹി­ന്ദു­മ­ത­ത്തി­ന്റെ വിവിധ കൈ­വ­ഴി­ക­ളെ ഒ­രു­മി­പ്പി­ക്കാ­നു­ള്ള ഉ­ദ്യ­മ­മാ­ണു് ഈ കൃതി ന­ട­ത്തു­ന്ന­തു്. ഒ­രർ­ത്ഥ­ത്തി­ലും ഈ സി­നി­മ­യെ ഗീത സ്വാ­ധീ­നി­ച്ചി­ട്ടി­ല്ല. താ­ന്ത്രി­ക ത­ത്വ­മീ­മാം­സ­യെ ആ­സ്പ­ദ­മാ­ക്കി­യാ­ണു് ‘ത്രി­കാ­ലി­ക’ എ­ടു­ത്തി­ട്ടു­ള്ള­തു്.
സെ­ല്ലു­ലോ­യ്ഡും ഡി­ജി­റ്റ­ലും
പി. കെ. സു­രേ­ന്ദ്രൻ:
താ­ങ്കൾ സെ­ല്ലു­ലോ­യ്ഡും ഡി­ജി­റ്റ­ലും മാറി മാറി ഉ­പ­യോ­ഗി­ക്കു­ന്നു­ണ്ട­ല്ലോ.
ആഷിഷ് അ­വി­കു­ന്ത­ക്:
16 എം. എ­മ്മി­ലാ­ണു് ‘ത്രി­കാ­ലി­ക’ ചി­ത്രീ­ക­രി­ച്ച­തു്. 2009-ൽ ഡി­ജി­റ്റൽ അ­ധി­നി­വേ­ശം ശ­ക്ത­മാ­കു­ന്ന­തി­നു് മു­മ്പാ­ണു് ഞാൻ ഈ സി­നി­മ­യു­ടെ ജോ­ലി­കൾ തു­ട­ങ്ങി­യ­തു്. ഈ സിനിമ പൂർ­ത്തി­യാ­ക്കാൻ ഏഴോളം വർ­ഷ­ങ്ങൾ എ­ടു­ത്തു. ഇ­തി­നി­ട­യിൽ പൂർ­ത്തി­യാ­ക്കി­യ ‘രതി ച­ക്ര­വ്യൂ­ഹ്’ പൂർ­ണ്ണ­മാ­യും ഡി­ജി­റ്റൽ സി­നി­മ­യാ­ണു്. ‘ക­ഠോ­പ­നി­ഷ­ത്ത്’, ‘കൽ­ക്കി­മ­ന്ഥൻ കഥ’ എ­ന്നി­വ സങ്കര സി­നി­മ­ക­ളാ­ണു്. 16 എം. എ­മ്മും ഡി­ജി­റ്റൽ ക്യാ­മ­റ­യും ചി­ത്രീ­ക­ര­ണ­ത്തി­നു് ഉ­പ­യോ­ഗി­ച്ചു. ക­ഠോ­പ­നി­ഷ­ത്ത്’ റെഡ് 4K ഡി­ജി­റ്റൽ ക്യാ­മ­റ­യി­ലും സൂ­പ്പർ 16 ക്യാ­മ­റ­യി­ലു­മാ­ണു് ചി­ത്രീ­ക­രി­ച്ച­തു്. ‘കൽ­ക്കി­മ­ന്ഥൻ കഥ’യുടെ ഭൂ­രി­ഭാ­ഗ­വും സൂ­പ്പർ 16 ക്യാ­മ­റ­യി­ലും കു­റ­ച്ചു ഭാഗം ഡി­ജി­റ്റൽ കാനൻ 5ഡി ക്യാ­മ­റ­യി­ലു­മാ­ണു് ചി­ത്രീ­ക­രി­ച്ച­തു്. 2009-നും 2016-നും ഇടയിൽ ലോ­ക­മെ­ങ്ങും സി­നി­മാ നിർ­മാ­ണ രീ­തി­യൽ ഒരു പ­രി­വർ­ത്ത­ന­ത്തി­ന്റെ കാ­ല­ഘ­ട്ട­മാ­യി­രു­ന്നു. ‘ത്രി­കാ­ലി­ക’യുടെ ജോലി തു­ട­ങ്ങി­യ­പ്പോൾ സാ­ങ്കേ­തി­ക­മാ­യി കൂ­ടു­തൽ സ്വീ­കാ­ര്യ­മാ­യ ചി­ത്രീ­ക­ര­ണോ­പാ­ധി സെ­ല്ലു­ലോ­യ്ഡ് ആ­യി­രു­ന്നു. സെ­ല്ലു­ലോ­യ്ഡ് പ്രൊ­സ­സ്സ് ചെ­യ്യു­ക­യും പ്രി­ന്റ് ചെ­യ്യു­ക­യും ചെ­യ്യു­ന്ന മി­ക­വു­റ്റ­തും ചെ­ല­വു് കു­റ­ഞ്ഞ­തു­മാ­യ നി­ര­വ­ധി ലാ­ബു­കൾ അ­പ്പോ­ഴും ഇ­ന്ത്യ­യിൽ ഉ­ണ്ടാ­യി­രു­ന്നു. അ­റി­ഫ്ലെ­ക്സ്, ആറ്റൺ എ­ന്നി­വ ആ സ­മ­യ­ത്തും സി­നി­മാ ക്യാ­മ­റ­കൾ നിർ­മ്മി­ച്ചി­രു­ന്നു. കൊ­ഡാ­ക്കി­ന്റെ­യും ഫ്യൂ­ജി­യു­ടെ­യും സെ­ല്ലു­ലോ­യ്ഡ് ഫി­ലി­മു­കൾ അ­പ്പോ­ഴും ല­ഭ്യ­മാ­യി­രു­ന്നു. എ­ന്നാൽ, 2016-ഓടെ സി­നി­മാ നിർ­മാ­ണ മേഖല സ­മൂ­ല­മാ­യ ഒരു സാ­ങ്കേ­തി­ക മാ­റ്റ­ത്തി­നു് വി­ധേ­യ­മാ­യി. സെ­ല്ലു­ലോ­യ്ഡ് ഫി­ലി­മി­ന്റെ ഉൽ­പാ­ദ­നം ഫ്യൂ­ജി 2013-ൽ അ­വ­സാ­നി­പ്പി­ച്ചു. അ­റി­ഫ്ലെ­ക്സ്സും ആ­റ്റ­ണും 2012-ൽ സി­നി­മാ ക്യാ­മ­റ­ക­ളു­ടെ നിർ­മാ­ണം നിർ­ത്തി. സാ­വ­ധാ­നം ലോ­ക­മെ­ങ്ങു­മു­ള്ള ഫിലിം പ്രൊ­സ്സ­സിം­ഗ് ല­ബോ­റ­ട്ട­റി­കൾ­ക്കും താഴു് വീണു. 2009-ൽ ഇ­ന്ത്യ­യിൽ ഒരു ഡ­സ­നോ­ളം ഫിലിം പ്രൊ­സ്സ­സിം­ഗ് ലാ­ബു­കൾ ഉ­ണ്ടാ­യി­രു­ന്നു. 2018-ൽ മും­ബൈ­യി­ലെ ഒരു ല­ബോ­റ­ട്ട­റി­യിൽ മാ­ത്ര­മാ­ണു് ഫി­ലി­മു­കൾ പ്രൊ­സ്സ­സ്സ് ചെ­യ്യു­ന്ന­തും പ്രി­ന്റ് എ­ടു­ക്കു­ന്ന­തും.
പി. കെ. സു­രേ­ന്ദ്രൻ:
പ്ര­ദർ­ശ­ന വേ­ദി­ക­ളും മാ­റി­ക്ക­ഴി­ഞ്ഞു. താ­ങ്ക­ളു­ടെ സി­നി­മ­കൾ ആർ­ട്ട് ഗാ­ല­റി­ക­ളി­ലാ­ണ­ല്ലോ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തു്.
ആഷിഷ് അ­വി­കു­ന്ത­ക്:
ച­ല­ന­ചി­ത്ര­ങ്ങ­ളു­ടെ കു­ത്തി­യൊ­ഴു­ക്കു് 1970-​കളിലെ വീ­ഡി­യോ ടെ­ക്നോ­ളോ­ജി­യു­ടെ ആ­വിർ­ഭാ­വ­ത്തോ­ടെ­യാ­ണു് തു­ട­ങ്ങി­യ­തു്. വം­ശാ­വ­ലി­പ­ര­മാ­യി പ­റ­ഞ്ഞാൽ, ച­ല­ന­ചി­ത്ര­ങ്ങ­ളു­ടെ ഈ വരവു് സി­നി­മ­യേ­ക്കാൾ ക­ലാ­പാ­ര­മ്പ­ര്യ­ത്തിൽ നി­ന്നാ­ണു്. സി­നി­മ­യു­ടെ യു­ക്തി അ­ട്ടി­മ­റി­ക്ക­പ്പെ­ട്ടു. ച­ല­ച്ചി­ത്ര­ങ്ങൾ ശി­ല്പ­ക­ല­യു­ടെ­യും ഇൻ­സ്റ്റ­ലേ­ഷ­ന്റെ­യും ഭാ­ഗ­മാ­യി ക­ണ­ക്കാ­ക്ക­പ്പെ­ട്ടു. അതു് മോ­ണി­റ്റ­റി­ലെ ഒരു ചി­ത്ര­മാ­യാ­ലും അ­ല്ലെ­ങ്കിൽ വീ­ഡി­യോ­യു­ടെ­യും പ്രോ­ജ­ക്ട­റു­ക­ളു­ടെ­യും സ­ഹാ­യ­ത്തോ­ടെ­യു­ള്ള പ്ര­ദർ­ശ­ന­മാ­യാ­ലും. ബ­ഹു­വി­ധ മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ­യു­ള്ള പ്ര­ദർ­ശ­നം ല­ക്ഷ്യ­മി­ട്ടു് ക­റു­ത്ത പെ­ട്ടി­ക്കു് പകരം വൈ­റ്റു് ക്യൂ­ബു­ക­ളി­ലാ­ണു് അവ പ്ര­ദർ­ശി­പ്പി­ച്ച­തു്. ഈ ച­ല­ന­ചി­ത്ര­ങ്ങൾ മി­ക്ക­തും ആ­ഖ്യാ­നേ­ത­ര­മാ­യി­രു­ന്നു. തി­യ്യ­റ്റ­റു­ക­ളിൽ പ്ര­ദർ­ശി­പ്പി­ക്കു­ന്ന ആ­ഖ്യാ­ന സി­നി­മ­യെ­ക്കാൾ ഘ­ട­നാ­പ­ര­മാ­യി അ­മേ­രി­ക്ക­യി­ലെ­യും യൂ­റോ­പ്പി­ലെ­യും യു­ദ്ധാ­ന­ന്ത­ര അവാങ് ഗാർദ് സി­നി­മാ­രീ­തി­ക­ളോ­ടു് ചേർ­ന്നു­നി­ല്ക്കു­ന്ന­താ­യി­രു­ന്നു അവ. ഈ രണ്ടു രീ­തി­കൾ­ക്കു­മി­ട­യിൽ ഉ­ണ്ടാ­യി­രു­ന്ന വ്യ­ക്ത­മാ­യ വേർ­തി­രി­വു് ഡി­ജി­റ്റൽ സി­നി­മ­യു­ടെ കു­ത്തൊ­ഴു­ക്കിൽ മ­ങ്ങി­പ്പോ­യി. സി­നി­മാ നിർ­മ്മാ­ണം ചെലവു കു­റ­ഞ്ഞ­തും താ­ങ്ങാ­വു­ന്ന­തു­മാ­യി. അ­തോ­ടൊ­പ്പം കൊ­ണ്ടു­ന­ട­ക്കാ­വു­ന്ന ഡി­ജി­റ്റൽ പ്ര­ദർ­ശ­ന­ത്തി­ന്റെ വി­ശ്വാ­സ്യ­ത തി­യ്യ­റ്റ­റു­ക­ളി­ലേ­തി­നു് ഒ­പ്പ­വു­മാ­യി. ക്ര­മേ­ണ ഗ്യാ­ല­റി­ക­ളി­ലെ വൈ­റ്റു് ക്യൂ­ബ് ബ്ലാ­ക്ബോ­ക്സു­ക­ളി­ലേ­ക്കു് പ്ര­ദർ­ശ­നം പ­രി­വർ­ത്ത­നം ചെ­യ്യ­പ്പെ­ട്ടു. ചാ­റ്റർ­ജി ആന്റ് ലാൽ പോ­ലു­ള്ള ഗ്യാ­ല­റി­ക­ളി­ലെ എന്റെ സി­നി­മ­യു­ടെ പ്ര­ദർ­ശ­നം ഈ പ­രി­വർ­ത്ത­ന­ത്തി­ന്റെ ഫ­ല­മാ­ണു്.
images/3_The_Emergency_of_Kali_copy.jpg
‘ആപാത് കാലിൻ ത്രി­കാ­ലി­ക’ ചി­ത്രീ­ക­ര­ണ വേ­ള­യിൽ.

സി­നി­മാ നിർ­മ്മാ­ണ­വും പ്ര­ദർ­ശ­ന­വും
പി. കെ. സു­രേ­ന്ദ്രൻ:
വി­ദ്യാർ­ഥി സ്റ്റൈ­പ്പെ­ന്റ് ഉ­പ­യോ­ഗി­ച്ചാ­യി­രു­ന്നു താ­ങ്കൾ സി­നി­മ­കൾ നിർ­മ്മി­ച്ചി­രു­ന്ന­തു്. “എ­ല്ലാ­വ­രും കാ­റു­കൾ വാ­ങ്ങു­ന്നു, ഞാൻ സി­നി­മ­കൾ ഉ­ണ്ടാ­ക്കു­ന്നു” എ­ന്നു് താ­ങ്കൾ പ­റ­യു­ക­യു­ണ്ടാ­യി. 2011-നും 2017-​നുമിടയിൽ താ­ങ്കൾ അ­ഞ്ചു് ഫീ­ച്ചർ സി­നി­മ­കൾ സം­വി­ധാ­നം ചെ­യ്യു­ക­യു­ണ്ടാ­യി. എ­ങ്ങി­നെ­യാ­ണു് താ­ങ്കൾ ഇ­പ്പോൾ സി­നി­മ­യ്ക്കാ­വ­ശ്യ­മാ­യ പണം ക­ണ്ടെ­ത്തു­ന്ന­തു?
ആഷിഷ് അ­വി­കു­ന്ത­ക്:
എ­നി­ക്കു് സി­നി­മ­ത­ന്നെ­യാ­ണു് ജീ­വി­തം. ഒ­രു­ത­ര­ത്തി­ലു­ള്ള സാധന എന്നു പറയാം. അതൊരു തൊ­ഴി­ല­ല്ല. അതൊരു ക­ലാ­താ­ത്പ­ര്യം പോ­ലു­മ­ല്ല. അതു് അ­ഗാ­ധ­മാ­യ ആ­ത്മീ­യ പ്ര­യോ­ഗ­മാ­ണു്. അ­തി­നാൽ ഞാൻ എ­ല്ലാം സി­നി­മ­യ്ക്കു് സ­മർ­പ്പി­ച്ചി­രി­ക്കു­ന്നു. തൊ­ണ്ണൂ­റ്റി അ­ഞ്ചിൽ സിനിമ ഉ­ണ്ടാ­ക്കി­ത്തു­ട­ങ്ങി­യ കാ­ല­ത്തു തന്നെ എന്റെ സി­നി­മ­കൾ­ക്കു് പു­റ­ത്തു­നി­ന്നു് പണം ക­ണ്ടെ­ത്താ­നു­ള്ള വഴി ഇ­ല്ലെ­ന്നു് എ­നി­ക്കു് ന­ന്നാ­യി അ­റി­യാ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് എന്റെ വ­രു­മാ­ന­മെ­ല്ലാം സി­നി­മ­യു­ണ്ടാ­ക്കു­ന്ന­തി­നാ­യി ഞാൻ ഉ­പ­യോ­ഗി­ച്ചു. മൂ­ല­ധ­ന­ത്താൽ നി­യ­ന്ത്രി­ത­മാ­യ ഒരു ലോ­ക­ത്തിൽ ക്ര­യ­വി­ക്ര­യം ചെ­യ്യ­പ്പെ­ടു­ന്ന ഒരു ച­ര­ക്കാ­യി­ട്ട­ല്ല ഞാൻ എന്റെ സി­നി­മ­ക­ളെ­യും വീ­ഡി­യോ­ക­ളെ­യും കാ­ണു­ന്ന­തു്. അ­താ­യ­തു് നി­ല­വി­ലു­ള്ള വി­പ­ണി­യെ ല­ക്ഷ്യ­മാ­ക്കി­യ­ല്ല ഞാൻ സൃ­ഷ്ടി ന­ട­ത്തു­ന്ന­തു്. പ­ണ­ത്തി­നാ­യി ഞാൻ പ­ല­വി­ധ­ത്തി­ലു­ള്ള ജോ­ലി­ക­ളും ചെ­യ്തു. അ­തോ­ടൊ­പ്പം വളരെ കു­റ­ഞ്ഞ ചി­ല­വിൽ ജീ­വി­ച്ചു് Stanford University-​യിൽ നി­ന്നു ല­ഭി­ച്ചി­രു­ന്ന വി­ദ്യാർ­ത്ഥി സ്റ്റൈ­പ്പെ­ന്റിൽ നി­ന്നു് മി­ച്ചം വെച്ച തു­ക­കൊ­ണ്ടാ­ണു് ആ­ദ്യ­കാ­ല­ത്തെ ഹ്ര­സ്വ സി­നി­മ­ക­ളും ആദ്യ ഫീ­ച്ചർ സി­നി­മ­യും നിർ­മ്മി­ച്ച­തു്. പി­ന്നീ­ടു് ഒരു പ്രൊ­ഫ­സ്സ­റാ­യി കൂ­ടു­തൽ വ­രു­മാ­ന­മു­ണ്ടാ­വു­ക­യും അ­തു­കൊ­ണ്ടു­ത­ന്നെ കൂ­ടു­തൽ പണം മി­ച്ചം­വെ­ക്കു­ക­യും ചെ­യ്തു. ഈ പണവും ഞാൻ സി­നി­മാ നിർ­മ്മാ­ണ­ത്തി­നാ­യി ഉ­പ­യോ­ഗി­ച്ചു. അ­ന­ലോ­ഗിൽ നി­ന്നു് ഡി­ജി­റ്റ­ലി­ലേ­ക്കു് സിനിമ മാ­റി­യ­തോ­ടെ പകുതി പണം കൊ­ണ്ടു് സിനിമ ഉ­ണ്ടാ­ക്കാ­മെ­ന്ന അവസ്ഥ സം­ജാ­ത­മാ­യി. ഈ സ­മ­യ­ത്താ­ണു് സ്വ­ത­ന്ത്ര സി­നി­മ­കൾ­ക്കു് ധ­ന­സ­ഹാ­യം നൽ­കു­ന്ന ജർ­മ­നി­യിൽ നി­ന്നു­ള്ള Kristina Konrad-​നെ പ­രി­ച­യ­പ്പെ­ടു­ന്ന­തു്. എന്റെ ദർ­ശ­ന­ത്തി­ലും സി­നി­മാ­ഭ്രാ­ന്തി­ലും അവർ വലിയ വി­ശ്വാ­സം അർ­പ്പി­ച്ചു. എന്റെ നാലു് സി­നി­മ­ക­ളു­ടെ പോസ്റ്റ്-​പ്രൊഡക്ഷനിലും അ­വ­രു­ടെ സഹായം ഉ­ണ്ടാ­യി­രു­ന്നു. ആദ്യം മുതൽ തന്നെ എ­നി­ക്കു് വ്യ­ക്ത­മാ­യ ധാ­ര­ണ­യു­ണ്ടാ­യി­രു­ന്നു, ഞാൻ വ­ല്ല­തും സ­മ്പാ­ദി­ക്കു­ന്നു എ­ങ്കിൽ അതു് പ­ദ­വി­കൾ നേ­ടാ­നോ, സ്വ­ത്തു് സ­മ്പാ­ദി­ക്കാ­നോ, കാ­റു­കൾ വാ­ങ്ങാ­നോ ആ­യി­രി­ക്കി­ല്ല ഉ­പ­യോ­ഗി­ക്കു­ക. എന്റെ നി­ല­നി­ല്പി­നു് ആ­വ­ശ്യ­മാ­യ­തു ക­ഴി­ഞ്ഞ് മി­ച്ചം വ­രു­ന്ന തുക സിനിമ ഉ­ണ്ടാ­ക്കാ­നാ­യി­രി­ക്കും ഉ­പ­യോ­ഗി­ക്കു­ക. Kristina Konrad-​ന്റെ സ്വ­ത­ന്ത്ര സി­നി­മാ നിർ­മ്മാ­ണ­ക്ക­മ്പ­നി യാ­തൊ­രു വി­ധ­ത്തി­ലു­ള്ള വ്യ­വ­സ്ഥ­ക­ളോ, നി­യ­ന്ത്ര­ണ­ന­ങ്ങ­ളോ മു­ന്നോ­ട്ടു­വ­ച്ചി­ല്ല. നല്ല ഉ­ദ്ദേ­ശ ശു­ദ്ധി­യോ­ടെ­യാ­ണു് ക­മ്പ­നി എന്നെ സ­ഹാ­യി­ച്ച­തു്. ഇവർ മു­ട­ക്കി­യ പണം തി­രി­ച്ചു­പി­ടി­ക്കാ­നു­ള്ള ബാ­ധ്യ­ത എ­നി­ക്കു് ഉ­ണ്ടാ­യി­രു­ന്നി­ല്ല. അ­തി­നാൽ എന്നെ സം­ബ­ന്ധി­ച്ചു് ഇതൊരു ബ­ഹു­മാ­ന്യ­മാ­യ അ­വ­സ­ര­മാ­യി­രു­ന്നു. ഞാൻ ഇ­പ്പോ­ഴും നി­ല­നിൽ­ക്കു­ന്ന ക­മ്പോ­ള വ്യ­വ­സ്ഥ­യ്ക്കു് വെ­ളി­യി­ലാ­ണു് എ­ന്നു­ത­ന്നെ­യാ­ണു് എന്റെ വി­ശ്വാ­സം. ഈ സ­ന്ദർ­ഭ­ത്തിൽ ഞാൻ മൈ­ക്കിൾ സാൻ­റേൽ എന്ന രാ­ഷ്ട്രീ­യ ചി­ന്ത­ക­നെ ഉ­ദ്ധ­രി­ക്കാ­നാ­ഗ്ര­ഹി­ക്കു­ന്നു. അ­ദ്ദേ­ഹം ഇ­പ്ര­കാ­രം പ­റ­യു­ക­യു­ണ്ടാ­യി: മു­ത­ലാ­ളി­ത്ത­ത്തി­ന്റെ ആർ­വിർ­ഭാ­വ­ത്തോ­ടു­കൂ­ടി പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടിൽ ക­മ്പോ­ള സ­മ്പ­ദ്വ്യ­വ­സ്ഥ (Market Economy) എന്ന ആ­ശ­യ­വും വ­ളർ­ന്നു. ക­മ്പോ­ള സ­മ്പ­ദ് ഘടന ഒരു ടൂൾ ആണു്. ഉ­ല്പാ­ദ­ന പ്ര­വർ­ത്ത­ന­ങ്ങ­ളെ സ­ജ്ജീ­ക­രി­ക്കാ­നു­ള്ള കാ­ര്യ­ക്ഷ­മ­മാ­യ ടൂൾ. എ­ന്നാൽ ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ അ­വ­സാ­ന­ത്തിൽ ഇതിനെ വിപണി ഗൂ­ഢ­മാ­യി പി­ടി­ച്ച­ട­ക്കി. ഇ­പ്പോൾ നി­ല­വി­ലു­ള്ള­തു് ഒരു ക­മ്പോ­ള സ­മൂ­ഹ­മാ­ണു് (Market Society). Market Economy ന­മു­ക്കു് പ­രി­ചി­ത­മാ­ണു്. Market Society-​യെ അല്പം വി­ശ­ദീ­ക­രി­ക്കാൻ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നു. ക­മ്പോ­ള സമൂഹം ഒരു ജീവിത രീ­തി­യാ­ണു്. ഈ സ്ഥ­ല­ത്തിൽ ക­മ്പോ­ള ബ­ന്ധ­ങ്ങ­ളും പ്രോ­ത്സാ­ഹ­ന­ങ്ങ­ളും പ്രേ­ര­ണ­ക­ളും ക­മ്പോ­ള മൂ­ല്യ­ങ്ങ­ളു­മാ­ണു് ജീ­വി­ത­ത്തി­ന്റെ എല്ലാ മേ­ഖ­ല­ക­ളി­ലും ആ­ധി­പ­ത്യം പു­ലർ­ത്തു­ന്ന­തു്. ഈ സ­മൂ­ഹ­ത്തിൽ എ­ല്ലാം വി­ല്പ­ന­ച്ച­ര­ക്കു­ക­ളാ­ണു്. എന്നെ സം­ബ­ന്ധി­ച്ചു് ര­ണ്ടും പ്ര­ശ്ന­ങ്ങ­ളാ­ണു്. എ­ന്നാൽ ഇവയിൽ നി­ന്നു് ഒ­ന്നി­നെ തി­ര­ഞ്ഞെ­ടു­ക്കേ­ണ്ടി വ­ന്നാൽ ഞാൻ തി­ര­ഞ്ഞെ­ടു­ക്കു­ക ക­മ്പോ­ള സ­മ്പ­ദ്വ്യ­വ­സ്ഥ­യാ­യി­രി­ക്കും. കാരണം ഇതു് ക­മ്പോ­ള സ­മൂ­ഹ­ത്തെ­ക്കാൾ കു­റ­ഞ്ഞ അളവിൽ ദോ­ഷ­കാ­രി­യാ­ണു് എ­ന്ന­തു തന്നെ. ഈ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് സം­യു­ക്ത സം­രം­ഭ­ങ്ങ­ളു­ടെ സാ­ധ്യ­ത­ക­ളെ എന്റെ സി­നി­മാ നിർ­മ്മാ­ണ ആ­ശ­യ­ങ്ങ­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ ഞാൻ കാ­ണു­ന്ന­തു്. ഞാൻ ഒരു അ­മേ­രി­ക്കൻ സർ­വ­ക­ലാ­ശാ­ല­യിൽ പ­ഠി­പ്പി­ക്കു­ന്നു. ഇ­ന്ത്യ­യിൽ വ­ച്ചു് സി­നി­മ­യു­ണ്ടാ­ക്കു­ന്നു. ഒരു Academic Market Economy-​യുടെ ഭാ­ഗ­മാ­ണു് ഞാൻ എന്നു പറയാം. അതേ സമയം ക­മ്പോ­ള സ­മൂ­ഹ­ത്തി­ന്റെ ഘ­ട­ന­യ്ക്കു് പു­റ­ത്താ­ണു്. ഇ­ത്ത­രം സാ­ധർ­മ്യ­ത്തി­ന്റെ, യു­ക്തി­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ ഇ­തു­പോ­ലു­ള്ള സം­യു­ക്ത സം­രം­ഭ­ങ്ങൾ എന്റെ സി­നി­മാ സ­ങ്ക­ല്പ­ങ്ങ­ളി­ലോ, സാ­മൂ­ഹ്യ രാ­ഷ്ട്രീ­യ വീ­ക്ഷ­ണ­ങ്ങ­ളി­ലോ എന്നെ സ­ന്ധി­ചെ­യ്യാൻ പ്രേ­രി­പ്പി­ക്കി­ല്ല എന്നു ഞാൻ വി­ശ്വ­സി­ക്കു­ന്നു.
images/4_The_Emergency_of_Kali_copy.jpg
‘ആപാത് കാലിൻ ത്രി­കാ­ലി­ക’ ചി­ത്രീ­ക­ര­ണ വേ­ള­യിൽ.

പി. കെ. സു­രേ­ന്ദ്രൻ:
താ­ങ്ക­ളു­ടെ സി­നി­മ­ക­ളു­ടെ പ്ര­ദർ­ശ­ന­ത്തെ­ക്കു­റി­ച്ചു് പ­റ­യാ­മോ?
ആഷിഷ് അ­വി­കു­ന്ത­ക്:
അ­സാ­ധാ­ര­ണ­വും സ­ങ്കീർ­ണ­വും സാ­മ്പ്ര­ദാ­യി­ക ശൈ­ലി­ക­ളെ ലം­ഘി­ക്കു­ക­യും ചെ­യ്യു­ന്ന എന്റെ സി­നി­മ­കൾ സാ­ധാ­ര­ണ രീ­തി­യി­ലു­ള്ള പ്ര­ദർ­ശ­ന വേ­ദി­ക­ളിൽ പ്ര­ദർ­ശി­പ്പി­ക്കാൻ ബു­ദ്ധി­മു­ട്ടാ­ണു്. ഗാ­ല­റി­ക­ളി­ലും, മ്യൂ­സി­യ­ങ്ങ­ളി­ലും, ച­ല­ച്ചി­ത്ര മേ­ള­ക­ളി­ലും, യൂ­ണി­വേർ­സി­റ്റി­ക­ളി­ലു­മാ­ണു് സാ­ധാ­ര­ണ­യാ­യി എന്റെ സി­നി­മ­കൾ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തു്. മ­റ്റൊ­ന്നു്, എന്റെ സി­നി­മ­ക­ളിൽ ത­ത്പ­ര­രാ­യ ഏ­താ­നും മ­നു­ഷ്യർ ഈ ലോ­ക­ത്തിൽ ഉ­ള്ള­തി­നാൽ ഞാൻ ഭാ­ഗ്യ­വാ­നാ­ണു്. ഇവർ എന്റെ സി­നി­മ­കൾ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തിൽ പ്ര­തി­ജ്ഞ­ബ­ദ്ധ­രാ­ണു്. മും­ബൈ­യി­ലെ Chatterjee & Lal-​ന്റെ Mortimeer Chatterjee, Tara Lal, ന്യൂ­യോർ­ക്കി­ലെ Aicaon Gallary-​യുടെ Projjal Dutta, കൽ­ക്ക­ത്ത­യി­ലെ Experimenter Gallery-​യുടെ പ്ര­തീ­ക്, പ്രി­യ­ങ്ക രാഖ തു­ട­ങ്ങി­യ­വർ എന്നെ പി­ന്തു­ണ­ച്ചു­കൊ­ണ്ടു് അ­ന്നും ഇ­ന്നും എന്റെ സി­നി­മ­കൾ പ്ര­ദർ­ശി­പ്പി­ക്കു­ന്നു.
പി. കെ. സു­രേ­ന്ദ്രൻ
images/surendran.jpg

മും­ബൈ­യി­ലെ സെ­ന്റർ ഫോർ മോ­ണി­റ്റ­റിം­ഗ് ഇ­ന്ത്യൻ ഇ­ക്ക­ണോ­മി എന്ന സ്ഥാ­പ­ന­ത്തി­ലെ നീ­ണ്ട­കാ­ല­ത്തെ സേ­വ­ന­ത്തി­നു ശേഷം ഇ­പ്പോൾ ക­ണ്ണൂർ ജി­ല്ല­യി­ലെ ത­ളി­പ്പ­റ­മ്പിൽ സ്ഥിര താമസം. മുംബൈ വാ­സ­കാ­ല­ത്തു് ഫിലിം സൊ­സൈ­റ്റി പ്ര­സ്ഥാ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു. ‘അഞ്ചു ക്യാ­മ­റ­കൾ ജീ­വി­തം പ­റ­യു­ന്നു’, ‘സിനിമ പാതി പ്രേ­ക്ഷ­കൻ ബാ­ക്കി’, ‘സിനിമ വാ­ക്കു­ക­ളിൽ കാ­ണു­മ്പോൾ’ എന്നീ ച­ല­ച്ചി­ത്ര ഗ്ര­ന്ഥ­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

Colophon

Title: Ashish Avikunthak: Anushtanam, Kaalam, Maranam (ml: ആഷിഷ് അ­വി­കു­ന്ത­ക്: അ­നു­ഷ്ഠാ­നം, കാലം, മരണം).

Author(s): P. K. Surendran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-04.

Deafult language: ml, Malayalam.

Keywords: Interview, P. K. Surendran, Ashish Avikunthak: Anushtanam, Kaalam, Maranam, പി. കെ. സു­രേ­ന്ദ്രൻ, ആഷിഷ് അ­വി­കു­ന്ത­ക്: അ­നു­ഷ്ഠാ­നം, കാലം, മരണം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Winter Landscape with Brabrand Church, a painting by Christian David Gebauer (1777–1831). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.