images/bayaweaver.jpg
Baya Weaver Ploceus philippinus Nesting, a photograph by Dr. Raju Kasambe .
ഉഞ്ഛവൃത്തി
ആത്മാരാമൻ

കഴിഞ്ഞ ആറുമാസക്കാലത്തു്—കൊറോണക്കാലത്തു്—കുത്തിക്കുറിച്ചവയിൽ ചിലതാണു് ‘ഉഞ്ഛ’ത്തിൽ.

സുഹൃജ്ജനപരിവൃതനായല്ലാതെ ജീവിച്ചിട്ടില്ലാത്ത എന്നെ ഈ കെടുകാലത്തു് തുണച്ചതു് മൊബൈൽ ഫോണും സംസ്കൃതശ്ലോകരചനയുമാണു്. സംസ്കൃതത്തിൽ അനുഷ്ടുപ്പിൽ മാത്രം എഴുതാനേ എനിയ്ക്കു് ധൈര്യമുണ്ടായിരുന്നുള്ളൂ. കൊറോണക്കാലത്തു് ഞാൻ ദീർഘവൃത്തങ്ങളിലേയ്ക്കു് ‘കടന്നിരുന്നു.’ രചനാഭ്യാസമെന്നതിലേറെ തെല്ലും പ്രാധാന്യമില്ലാത്ത ആ ആനുഷങ്ഗിക ശ്ലോകങ്ങളെ ‘ഉഞ്ഛ’ത്തിൽ ഉൾപ്പെടുത്തിയിട്ടില്ല—സാധ്വസ വശാദു്.

പലേ പരിചയക്കാരും ബന്ധുക്കളും ഗുരുജനങ്ങളും കടന്നുപോയ കാലവുമായിരുന്നു ഇതു്. ഒടുവിൽ എന്റെ അമ്മയും കടന്നുപോയി.

ഞാൻ എഴുതുന്നതെന്തും സാഭിമാനം സശ്രദ്ധം വായിയ്ക്കാറുള്ള അമ്മ അവസാനം മറവിയുടെ മൂടാപ്പിലൂടെ അവയെ വെറുതേ നോക്കി വിടാറേയുള്ളൂ.

അമ്മ ഒടുക്കം ശ്രദ്ധാപൂർവം വായിച്ച എന്റെ പടുകൃതി തുടക്കത്തിൽ ചേർത്തിട്ടുള്ള ശ്ലോകമാണു്. അതു വായിച്ചശേഷം ആരോടോ പറയുന്നതു കേട്ടു: “എന്തു കൃതം! കുടത്തിലെ വിളക്കാണു്.”

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മരിച്ചതറിഞ്ഞു് തമ്പുരാന്റെ അമ്മ പറഞ്ഞുവത്രേ: “ബുദ്ധി കുറവായിരുന്നെങ്കിലും കുറച്ചു കാലം കൂടി ഇരുത്താമായിരുന്നു.” അമ്മമാരുടെ മുഗ്ധതകൾക്കിങ്ങവസിതിയുണ്ടോ ഭുവനത്തിൽ?

കുടത്തിലെ വിളക്കെങ്കിലും വിളക്കാണല്ലോ. ഞാൻ ഉത്കർഷേച്ഛുവല്ലെന്നു് എന്നും പരാതിപ്പെട്ടിരുന്ന അമ്മയുടെ പിറന്നാളിന്നു്—കന്നിപ്പൂയം—ഞാൻ ഈ കൊച്ചുവിളക്കു് കൊളുത്തിവെയ്ക്കട്ടേ!

ആത്മാരാമൻ

നീഡം

൧൧൯൬ കന്നി ൨൫

नारायणीये दशकम् तृतीयम्

गायत्यशंकम् बहुशो जनोयम्।

जाने न कानि स्खलितानि! तानि

नारायणः सर्वम् अपाकरोतु!॥

I have been singing the third Dashaka of Narayaneeyam several times unhesitatingly. Don’t know how many errors I have committed! May Narayana remove all of them!

നാരായണീയം ദശകം തൃതീയം

പാടുന്നു ഞാനും പലപാടും; എന്നാൽ

കാണാത്തതാകും പിഴയൊക്കെയും ശ്രീ-

നാരായണൻ തന്നെയകറ്റിടട്ടേ!

രൂപ പബ്ലിക്കേഷൻസ്, ദില്ലി പ്രസാധനം ചെയ്ത Akkitham: A Pictorial Autobiography എന്ന പുസ്തകത്തിന്റെ ആമുഖം.
images/Akkitham_Achuthan_Namboothiri_.jpg
Akkitham Achyuthan Nambudiri

This book is no ordinary autobiography; nor is it written in the usual manner. Simply because Akkitham Achyuthan Nambudiri (b. 1926) did not write it. I have chosen and organised excerpts from his writings, speeches, interviews and private conversations to retell his life story. Indeed some entries have even been ‘constructed’; but every one of them could certainly have been told by Akkitham. I have provided the entire text including the two essays and all translations of poems except those on pp. 166–171.

I had mooted the idea of a pictorial biography to Akkitham sometime in 2006. He did not disapprove of it; nor did he give his consent. He only commented that howsoever you try, certain projects may not come to fruition if their time has not come.

By the time the request was renewed in 2017, I had garnered the support of his immediate family; in particular, his two sons. The elder of the two, Akkitham Vasudevan, agreed to supply sketches; the younger one, Narayanan, enthusiastically took up the job of gathering ‘institutional’ support.

Akkitham Narayanan, the poet’s renowned artist brother, promised to chip in wherever necessary with the sketches. Artist Narayana Bhattathiri happily took up the job of designing the book. Several friends, too numerous to be named, helped in many ways by granting permission to make use of their private portfolios, locating/restoring old photographs, piecing together missing bits of information and the like.

As it was envisaged, the book would have been text scarce and illustration rich. The ideal proved unrealistic at many junctures. Besides, what was originally meant to be a third person narrative transformed into a first person account. It appeared opportune because of the greater intimacy and authenticity it afforded. Which was how the pictorial biography project turned itself into an autobiography.

Akkitham avers that his life has hardly had any earth shaking incidents. But it has been remarkably eventful. Quietly, but resolutely, he has gone against the grain in many an issue—literary or otherwise. Many are those who have attempted to downplay the pre-eminence of Akkitham for extraliterary reasons. And Akkitham has never been overly eager to play the inoffensive game and be politically correct. Which is why Akkitham is barely known beyond Kerala. This book, therefore, hopes to introduce poetry enthusiasts across India and abroad to arguably one of the foremost Indian poets of the bygone century.

Putting together this book has been a humbling experience for me. Here is my humble tribute to a poet who has impressed me with his resolute honesty.

As we go to press, there is news that Jnanpith Puraskar 2019 will be presented to Akkitham at a virtual ceremony to be held shortly.

പരമദുഃഖം

—അക്കിത്തം

ഇന്നലെപ്പാതിരാവിൽചിന്നിയ പൂനിലാവി-

ലെന്നെയും മറന്നു ഞാനലിഞ്ഞുനിൽക്കേ

താനേ ഞാനുറക്കനെപ്പൊട്ടിക്കരഞ്ഞുപോയി;

താരകവ്യൂഹം പെട്ടെന്നുലഞ്ഞുപോയി!

കാരണം ചോദിച്ചില്ല പാതിരാക്കിളിപോലും,

കാറ്റെൻ വിയർപ്പുതുള്ളി തുടച്ചുമില്ല.

ചാരത്തെ മരമൊറ്റപ്പാഴില പൊഴിച്ചില്ല,

പാരിടം കഥയൊന്നുമറിഞ്ഞുമില്ല.

കാലടിച്ചുവട്ടിലെപ്പുല്ലും കുലുങ്ങീലെ;ന്നാൽ-

ക്കാര്യം ഞാനൊരാളോടും പറഞ്ഞുമില്ല!

എന്തെന്നെനിക്കുപോലും ചിന്തിക്കാൻ കഴിയാത്ത-

തെമ്മട്ടിലപരനോടുണർത്തിടാവു?

The Ultimate Anguish

Yesternight I stood in the glistening moonlight,

All alone, forgetting myself.

I burst into tears and screamed aloud;

The galaxies trembled all of a sudden.

Nightingales did not enquire why;

Nor did the night breeze wipe away my sweat.

The tree beside did not drop even a single leaf;

The world did not know a thing.

The grass beneath my feet did not even quiver;

Nor did I tell this to anyone.

How do I relate to others

What I myself cannot comprehend?

ചിരിവരുന്ന കാലം

—അക്കിത്തം

വെള്ളം കുറവാണു, പൈപ്പിൽനിന്നോരോരോ

തുള്ളിയായ് വീണു കുടം നിറയാൻ

എത്ര മണിക്കൂറു വേണമോ? നമ്മൾക്കു

കുത്തിയിരുന്നിടാമിക്കലുങ്കിൽ.

പൊന്നിളവെയ്ലത്തു പായുന്ന വണ്ടികൾ

ചിന്നും പൊടിമണ്ണു തിന്നുകൊണ്ടും

തമ്മിൽത്തമാശ പറഞ്ഞുകൊണ്ടും സഖീ,

നമ്മൾക്കിരിക്കാം കുറച്ചുനേരം.

നിന്നഭിപ്രായമെന്താ, ണൊരു കാര്യം ഞാ-

നെന്നിൽനിന്നിയ്യിടെക്കണ്ടെടുത്തു:

അമ്മിണീ, സത്യ, മീയൗവനകാലത്തു

ചുമ്മാ നമുക്കു ചിരിവരുന്നു!

കാലത്തെഴുന്നേറ്റു പല്ലുതേച്ചീടുമ്പോൾ,

കാലിക്കു തീറ്റ കൊടുത്തിടുമ്പോൾ,

കാപ്പിവെള്ളം വീണു കൈത്തണ്ടപൊള്ളുമ്പോൾ,

കണ്ണീർപ്പുകക്കലിപ്പൂറിടുമ്പോൾ,

ഉച്ചയ്ക്കകങ്ങൾ മെഴുകിത്തുടച്ചെനി-

യ്ക്കൂരമുഴുവൻ വിലങ്ങിടുമ്പോൾ,

മുല്ലയ്ക്കലന്തിത്തിരി കൊളുത്താൻവേണ്ടി

മുത്തശ്ശി നിന്നു പിരക്കിടുമ്പോൾ,

പാതിരാസ്വപ്നത്തിൽ ഞെട്ടിയൂണർന്നു ഞാൻ

പേടിച്ചരണ്ടു കിതയ്ക്കുമ്പോഴും

ഊറിച്ചിരിച്ചു പോകുന്നു ഞാനമ്മിണീ,

കാരണമില്ലാതി, തെന്തു കഷ്ടം!

ഞാനവസാനം നിരൂപിച്ചതിങ്ങനെ-

യാ,ണതു വാസ്തവംതന്നെയല്ലേ;

അമ്മിണി, സത്യ,മീ യൗവനകാലത്തു

ചുമ്മാ നമുക്കു ചിരിവരുന്നു!

***

അയ്യയ്യോ! ഞായം പറയും തിരക്കിൽ ഞാ-

നക്കാര്യം തീരെ മറന്നുപോയി:

എൻകുടം പാടേ നിറഞ്ഞുതുളുമ്പിയി

ട്ടെത്രയോ നേരം കഴിഞ്ഞുവല്ലോ!

Time for Giggles

Water is scarce;

Dripping drop by drop from the tap.

How long will it take to fill the pot!

Let’s sit by this culvert for some time.

Watching the vehicles that pass by

Raising dust in the golden sun;

Let’s sit here cracking jokes.

What do you think?

Of late I realized this within.

O dear! In youth we tend to giggle for no reason.

As I brush my teeth in the morning,

As I feed the cows,

As I spill hot coffee and burn my wrist,

As smoky tears trickle down,

As I squat and scrub the floors till my hip aches,

As grandma scolds me for not lighting the lamp,

Or even as I wake up from a nightmare

And gasp for breath with fear,

O dear! I tend to giggle for no reason!

At last I realized it; isn’t it true?

In youth we tend to giggle for no reason.

O dear! In the bustle of chatter

I forgot all about it.

It’s long since my pot is overflowed!

ജീവോ ബ്രഹ്മൈവ

—അക്കിത്തം

അറിയാമച്ഛനാ ബ്രഹ്മ-

സൂത്രം മുഴുവനെങ്കിലും

കൈയിലെട്ടോർച്ചു കത്താഞ്ഞാൽ

പരുങ്ങിക്കൊണ്ടു നിൽക്കയായ്.

മകനാട്ടോർച്ചെടുക്കുന്നു;

സ്വിച്ചിൽ, ബ്ബൾബ്ബിന്റെ വക്കിലും

കുഞ്ഞിക്കൈവിരലോടുന്നൂ;

കത്തുന്നൂ ടോർച്ചു പിന്നെയും.

അവൻ തൊട്ടാൽ പാടിടുന്നൂ

കേടുപറ്റിയ റേഡിയോ,

നിന്ന ടൈംപീസിലെസ്സൂചി

തുടങ്ങുന്നൂ പ്രദക്ഷിണം.

ചുണ്ടിൽച്ചിരിചുരന്നച്ഛൻ

നനയും കണ്ണടയ്ക്കവേ

ഉള്ളിൽച്ചമ്രം പടിഞ്ഞുംകൊ-

ണ്ടിരിപ്പുണ്ടാദിശങ്കരൻ.

മകനെപ്പുല്കുമച്ഛന്റെ

കാതിൽ മന്ത്രിപ്പു ശങ്കരൻ:

“ബ്രഹ്മ സത്യം ജഗന്മിഥ്യാ

ജീവോ ബ്രഹ്മൈവ നാപരഃ”

Jeevo Brahmaiva

Father knows the entire Brahmasutra by heart.

But if the electric torch doesn’t work,

He starts fumbling.

His son takes that torch

And runs his teeny fingers over

the switch and the bulb.

And lo! The torch shines again!

Once he touches,

The conked out radio starts singing;

And the hands of the dead timepiece start moving.

Father closes his eyes with a tearful smile.

Within him squats Adi Sankara;

He whispers in the ears of the father

hugging the son-

ब्रह्म सत्यं जगन्मिथ्या जीवो ब्रह्मैव नापर: ।

ഗീതാസാരം

—അക്കിത്തം

ചൈതന്യദേവൻ ദക്ഷിണേന്ത്യയിൽ തീർത്ഥാടനം

ചെയ്തുകൊണ്ടിരിക്കുമ്പോളൊരു വിസ്മയം കണ്ടു.

ഒരുവൻ വായിക്കുന്നു ഗീത; തൊട്ടടുത്തു മ-

റ്റൊരുവൻ ചെവികൂർപ്പിച്ചിരിപ്പൂ കണ്ണീരോടേ.

“മനസ്സിലാവുന്നുണ്ടോ താങ്കൾക്കു ഗീതാസാരം

മുഴുക്കെ?” ചോദിച്ചുപോയ് പെട്ടെന്നു

തീർത്ഥാന്വേഷി.

പറഞ്ഞൂ ശ്രോതാവതിന്നുത്തരം: “ഇല്ലങ്ങുന്നേ,

ഒരൊറ്റപ്പദംപോലും മനസ്സിലായിട്ടില്ല!”

***

എങ്കിലിക്കണ്ണീരിന്നു കാരണമെന്തെന്നുള്ളൊ-

രങ്കലാപ്പൊടുകൂടി ച്ചൈതന്യദേവൻ നിൽക്കെ

കണ്ണീരിൽ കുളിച്ചുകൊണ്ടിരിക്കും ശ്രോതാവോതീ:

“കണ്ണുകൊണ്ടിതാ, കാണുന്നുണ്ടു ഞാൻ

തേരെൻ മുന്നിൽ.

തേർത്തട്ടിൽ നിൽക്കും കൃഷ്ണനരുളിച്ചെയ്തീടുന്നു

പാർത്ഥനൊടെന്തോ; കണ്ണീരെൻ

കണ്ണിൽ തുളുമ്പുന്നു!”

Essence of the Gita

Guru Chaitanya,

On a pilgrimage to South India,

Witnessed a wondrous sight.

One reading the Gita and

Another beside him in tears,

Listening intently.

“Are you able to make out the

Essence of the Gita in its entirety,”

Asked the pilgrim.

“No, not a word, my Lord”,

Replied the listener.

Then why these tears,

As Chaitanya wondered,

Clarified the listener–

“I see the chariot in front;

Krishna on the deck is speaking to Arjuna,

Don’t know what.

And tears well up in my eyes.”

ചക്രം

—അക്കിത്തം

വിജയത്തിൻ കൈകളിൽ ചുറ്റിക്കറങ്ങുന്നു

വിദ്യുന്മയമൊരു ചക്രം.

ഒരുമാത്രപോലും കറക്കത്തിൽനിന്നതു

വിരമിച്ചതോർമ്മയില്ലാർക്കും.

കണ്ണിന്നകത്തൊരു കണ്ണുള്ളവർ ചില-

രെന്നാൽ പറവതുണ്ടേവം:

“തിരിയുമ്പോൾ വർത്തുളമെങ്കിലുമിച്ചക്രം

തിരിയാതിരിക്കെച്ചതുരം.”

The Wheel

In the hands of victory

Revolves a dazzling wheel.

No one remembers seeing it at rest,

even for a moment.

But those with an eye within the eye,

keep saying this–

“Though circular whilst in motion,

This wheel is but a square at rest.”

നീലത്തിമിംഗിലത്തിന്റെ പാട്ടു്
മാതൃഭൂമി ബുക്സ് പ്രസാധനം ചെയ്ത ദേവിയുടെ ‘മൃണ്മയി’ എന്ന കവിതാസമാഹാരത്തിനു് എഴുതിയ അവതാരിക.

എമിലി ഡിക്കിൻസന്റെ നിർദ്ദേശപ്രകാരം ചരമശേഷം അവരുടെ സ്വകാര്യക്കത്തുകൾ കത്തിച്ചുകളയാൻ തിരഞ്ഞപ്പോഴാണത്രേ അനുജത്തി ലവീനിയ ഡിക്കിൻസൻ ചേച്ചിയുടെ ആയിരത്തി എഴുനൂറ്റി എഴുപത്തിയഞ്ചു കവിതകൾ കണ്ടെത്തിയതു്. കവിതകൾ കത്തിക്കാൻ നിർദ്ദേശമില്ല, അതിനാൽ അവ പ്രസിദ്ധീകരിക്കാമെന്നാണു് ലവീനിയ തീരുമാനിച്ചതു്.

അതിലും കവിഞ്ഞ വാഗ്ദാനലംഘനമുണ്ടു് ഈ പുസ്തകത്തിന്റെ പിന്നിൽ. തന്റെ തുച്ഛമായ സമ്പത്തിന്റെ ഒരു ഓഹരി കിച്ചുവെന്ന വളർത്തുപട്ടിക്കും മറ്റൊരു ഓഹരി തെരുവുപട്ടികളുടെ പരിപാലനത്തിന്നും വ്യവസ്ഥ ചെയ്യുന്ന ഒസ്യത്തിൽ തന്റെ കവിതകളെല്ലാം കത്തിച്ചുകളയണമെന്നും പേരക്കിടാങ്ങൾ അതുകണ്ടു് രസിക്കട്ടേയെന്നുമാണു് സുജാതട്ടീച്ചറുടെ നിർദേശം. അതുകൊണ്ടു് തന്നേക്കാൾ പന്തീരാണ്ടിളപ്പമായ അനുജത്തിയുടെ അപ്രകാശിതരചനകൾ ചരമാനന്തരം പ്രസിദ്ധീകരിക്കാമോ എന്നതു് ദുഃഖാർത്തയായ സുഗതച്ചേച്ചിക്കു് സങ്കീർണമായ ധർമ്മപ്രശ്നമായി മാറി. ഒടുക്കം, ലവീനിയയെപ്പോലെ, സുഗതച്ചേച്ചിയും സോദരിയുടെ നിർദ്ദേശത്തെ വിഗണിച്ചു്, ആ പ്രകൃഷ്ടരചനകളെ പ്രകാശിപ്പിക്കുവാൻ തീരുമാനിക്കുകയാണു ചെയ്തതു്.

ലവീനിയയോടും സുഗതച്ചേച്ചിയോടും നന്ദി പറയുക. അല്ലെങ്കിൽ അലോകസാമാന്യരായ ഈ രണ്ടു കവികളെയും നാം സാകല്യേന അറിയില്ലായിരുന്നു.

രണ്ടു്

സുജാതട്ടീച്ചറുടേതായി ഒരേയൊരു കവിതാസമാഹാരമേയുള്ളൂ. നാല്പത്തിയെട്ടാം വയസ്സിൽ നിരാഡംബരമായി പ്രസാധനം ചെയ്ത ആ പുസ്തകത്തിനു് ടീച്ചർ അസാധാരണമായൊരു പേരാണിട്ടതു്—‘മൃണ്മയി’. ഇരുപത്തിയഞ്ചു കവിതകളേയുള്ളൂ അതിൽ. ‘ദേവി’യെന്ന പേരിലാണു് ടീച്ചർ ‘മൃണ്മയി’ പ്രസിദ്ധീകരിച്ചതു്. കവിതകളെല്ലാം ‘ദേവി’യെന്ന പേരിലും ഗദ്യലേഖനങ്ങളെല്ലാം ‘സുജാത’യെന്ന പേരിലും; അതായിരുന്നു ടീച്ചറുടെ മുറ. രണ്ടു പന്തീരാണ്ടുകൂടി ജീവിച്ചു ടീച്ചർ. കവിതയെഴുതിപ്പോരികയും ചെയ്തു. എങ്കിലും മിക്കതും ടീച്ചർ പുറത്തുകാട്ടിയില്ല. (“സുജാത നിറയെ കവിതകളെഴുതുന്നുണ്ടു്; എന്തു നല്ല കവിതകൾ! എത്ര പറഞ്ഞിട്ടും പ്രസിദ്ധീകരിക്കാൻ കൂട്ടാക്കുന്നില്ല” എന്നു സുഗതച്ചേച്ചി.) ചരമശേഷം ടീച്ചറുടെ നോട്ടുപുസ്തകങ്ങളിൽനിന്നു കണ്ടെടുത്ത കവിതകളും കൂട്ടിച്ചേർത്താണു് ഈ സമാഹാരം സംവിധാനം ചെയ്തിരിക്കുന്നതു്; ‘മൃണ്മയി’ എന്ന അതേ പേരിൽ. എമിലി ഡിക്കിൻസന്റെ കവിതകളുടെ പ്രാതഃസംശോധനവും പ്രസിദ്ധീകരണവും ഇന്നും വിവാദജടിലമാണു്. ‘മൃണ്മയി’യുടെ സമാഹരണവും ഒട്ടും സുകരമായിരുന്നില്ല. ഒരേ പേരിൽ പല കവിതകൾ, ഒരേ കവിതയുടെ പല പാഠങ്ങൾ, വരികളുടെ ആഭ്യന്തരസ്ഥാനവിചാലനങ്ങൾ, അസംഖ്യം തിരുത്തുകൾ, അപ്രചുരപദങ്ങൾ, നിർദ്ദേശങ്ങളിലെ അവ്യക്തത, ചിഹ്നനത്തിന്റെ അഭാവം—വൈഷമ്യങ്ങൾ പലതായിരുന്നു. എല്ലാറ്റിനും മേലേ, കൈപ്പടപ്പുസ്തകങ്ങളെല്ലാം കണ്ടുകിട്ടിയെന്നുറപ്പുമില്ല. അതിനാൽ ഈ സമാഹാരത്തിന്നു് ഒട്ടും തികവു് അവകാശപ്പെടുന്നില്ല.

മൂന്നു്

“കവിത പാലാണു്, സാമൂഹികപ്രതിബദ്ധത ഉപ്പും. ഇവ കൂട്ടിക്കലർത്തേണ്ടതില്ല” എന്നു ടീച്ചർ. അതിനാൽ ടീച്ചറുടെ കവിതകളിൽ ഒട്ടുമിക്കതും ആത്മനിഷ്ഠമായ തീവ്രാനുഭവങ്ങളുടെ പ്രകാശനമാണു്, സത്യത്തിൽ, തീവ്രപ്രണയങ്ങളുടെ പ്രകാശനമാണു്. ജീവിതരതി കുറുക്കിയ മദഭരരസമാണു് ഈ പാൽ. സൗവർണചഷകത്തിൽ നുരഞ്ഞൊഴുകുന്ന കാകോളമാണതു്. ശൃംഗാരവാത്സല്യങ്ങൾ വേർപിരിയാതവണ്ണം ഇടനെഞ്ചിൽ കെട്ടിക്കുരുങ്ങിക്കനത്തതു്. അതിനാൽ,

തുടുത്തുചോന്നൊരു പനിമലരിന്റെ

തുടിച്ചുനില്ക്കുന്നോരിതളിടയിലായ്

പതുക്കെ ഞാനൊന്നു തൊടുത്തുവെക്കട്ടേ

കറുത്തുമിന്നുന്ന മുഴുത്ത മുന്തിരി!

ഈ അനാവരണത്തിന്റെയും പ്രദർശനോത്സുകതയുടെയും ആത്മരതിയുടെയും പേരിൽ ഒരു ക്ഷമാപണത്തിനും താൻ തയ്യാറല്ല. തീവ്രമായ അനുഭൂതികൾ. പരിമിതിയില്ലാത്ത വികാരങ്ങൾ. വിലക്കുകളെയും അതിരുകളെയും കൂട്ടാക്കാത്ത കവിതയാണു് തന്റേതു്. “ഏറെ ചെറുപ്പത്തിൽ ഉള്ളിൽ നാഗമുണ്ടെന്നു ഭയന്നു് പാറകൊണ്ടടച്ചുപോന്ന ഗുഹ ഒരു വർഷതാണ്ഡവത്തിൽ പാറ തെറിച്ചുപോയി നഗ്നയാക്കപ്പെട്ടു. വെളിച്ചത്തിന്റെ ഒരമ്പു് ഉള്ളിലേക്കു തുളച്ചുകയറിയപ്പോൾ ഉറങ്ങിക്കിടന്ന ആ ചൂടിൽ പൊട്ടിവിരിഞ്ഞു് വെയിൽത്താരയിലൂടെ പുറത്തേക്കു പറന്നുപോന്നതു് എന്റെ കവിത” എന്നു ടീച്ചർ. ആകസ്മികത്വത്തിന്റെ ഈ അനിയന്ത്രിതാവേശമാണു് പല രചനകളെയും തീക്ഷ്ണമാക്കുന്നതു്.

പുറത്തു ശീതക്കാറ്റിൻ താമസതാളങ്ങളിൽ

അരക്കെട്ടുലഞ്ഞാടും വൃക്ഷദമ്പതികളും

അകത്തു കുഴൽപാട്ടിൻ മായികചക്രങ്ങളിൽ

കുതിച്ചുപുളഞ്ഞാടും അഗ്നിദമ്പതികളും

ഒത്തുചേർത്തിണക്കിയ വിഭ്രാന്തലയങ്ങളിൽ

കത്തിനീറിയ രാഗതപ്തമാമൊരു രാത്രി.

കാറ്റൊത്തു കനലൊത്തു പാട്ടൊത്തു പിണഞ്ഞാടി

ചാർത്തിയൊരേകാന്തതയുരിഞ്ഞെൻ ഹൃദന്തവും

മോന്തിയ ചവർപ്പൊക്കെ മധുവാക്കിയ രാത്രി,

ചീന്തിയ മുള്ളും നഖക്ഷതമാക്കിയ രാത്രി.

പ്രണയം, ഭ്രാന്തമാം പ്രണയം. സർവംകഷമായ ഈ ഉദ്ദാമാഭിനിവേശംമൂലം “കുടിച്ച ഇരുളൊക്കെ കൊതിയേറ്റുന്നു. കുളിച്ച വെയിലൊക്കെ കുളിരാവുന്നു.” സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പുരുഷകാപടികന്മാർക്കു താങ്ങാവുന്നതല്ല ഈ സ്ത്രീലോകത്തിന്റെ വൈവിധ്യവും വിസ്തൃതിയും. ആടിയ കാലിനും പാടിയ നാവിനും വേണ്ടേ ഒരതിരു്? അതിരുകൾ ലംഘിക്കുന്നവർക്കു് പഴി കേൾക്കാതെ വയ്യ.

ആരോ ചിരിക്കുന്നു, ‘ഭ്രാന്തി’യെന്നപ്പുറ-

ത്താരോ ചിനയ്ക്കുന്നുവോ, ‘അഴിഞ്ഞാടുവോൾ.’

ആരാകിലെന്തു നീലക്കടലെന്നുള്ളിൽ

ആടിത്തിമിർത്തു നുരഞ്ഞുപതയവേ?

ധർമ്മാധർമ്മങ്ങൾ, ബന്ധങ്ങൾ, സുരക്ഷ, സ്നേഹം, മൂല്യങ്ങൾ എന്നുവേണ്ട, സ്വന്തം നിലനില്പുപോലും സത്യത്തിന്റെ മുന്നിൽ വീണുടയുന്നു. ഓരോ സ്വാതന്ത്ര്യപ്രഖ്യാപനത്തിനും ലോകം വിലയിടുന്നു—ദാമ്പത്യത്തിന്റെ വില, കുടുംബസൗഖ്യത്തിന്റെ വില, മാതൃത്വത്തിന്റെ വില. കൂടിന്നുൾക്കൊള്ളാൻ വയ്യാത്തവണ്ണം പുറത്തേക്കു പരന്നുവിരിഞ്ഞ പെരുംചിറകുകളുള്ള പക്ഷിയായിരുന്നു ടീച്ചർ.

നാലു്

എവിടെയെല്ലാം പറന്നുചെന്നു ഈ പക്ഷി! നിസ്തന്ദ്രവും നിരന്തരവുമായ യാത്രകളെക്കൊണ്ടാണു് ടീച്ചർ ജീവിതത്തെ പൂരിപ്പിച്ചതു്; കലാസ്വാദത്തിന്റെ ആന്തരയാത്രകളെക്കൊണ്ടും ബാഹ്യപ്രകൃതിയെക്കണ്ടറിയാൻ ചെയ്ത ഭൗതികയാത്രകളെക്കൊണ്ടും. ടീച്ചറുടെ പ്രേഷ്ഠകല സംഗീതമായിരുന്നു. കുട്ടിക്കാലത്തേ ടീച്ചർ നന്നായി പാടുമായിരുന്നുവത്രേ; ഒട്ടൊന്നു പാട്ടു പഠിക്കുകയും ചെയ്തിരുന്നു. പാട്ടുപഠിത്തമെന്നാൽ അന്നു് കർണാടകസംഗീതപഠനമെന്നർഥം. ഹിന്ദുസ്ഥാനി സംഗീതത്തെപ്പറ്റി അറിവില്ല. ഏറെക്കാലം കഴിഞ്ഞു് യാദൃച്ഛികമായി കിശോരി അമോങ്കറുടെ ജോൻപുരി രാഗാലാപം കേട്ടപ്പോഴത്തെ ആനന്ദവിസ്ഫോടനത്തെപ്പറ്റി ടീച്ചർ എഴുതിയതിങ്ങനെ: “നീലക്കയങ്ങളുടെ സൗന്ദര്യം ഒരിക്കലറിഞ്ഞവൻ പിന്നെ മീനായിമാറുന്നു.” ആ മത്സ്യാവതാരത്തിന്റെ മാനസാന്തരത്തിന്റെ പ്രത്യക്ഷസാക്ഷ്യങ്ങളാണു് ‘ജോഷി പാടുന്നു’, ‘ആന്ദോളനം’, ‘താളം’, ‘സോജാ രാജകുമാരീ സോജാ’ എന്നീ രചനകൾ. പരോക്ഷസാക്ഷ്യങ്ങളാവട്ടേ, പിൽക്കാലകവിതകളുടെ സൂക്ഷ്മശരീരത്തിൽ അഴിച്ചാലും അഴിച്ചാലും പിരിഞ്ഞുപോരാത്ത നിലീനതന്തുക്കളായി പിണഞ്ഞു കിടക്കുന്നു.

സാങ്കേതികമായ പരിജ്ഞാനമില്ലാതെ ഹിന്ദുസ്ഥാനി സംഗീതം ആസ്വദിച്ചുതുടങ്ങിയ ടീച്ചറെ ഏറ്റവും തുണച്ചതു് രാജീവ് (നായർ) ഇംഗ്ലീഷിലെഴുതിയ ഒരു അപ്രകാശിതഗ്രന്ഥമാണു്; ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രധാന വിഭാഗങ്ങളെയും രാഗസ്വരൂപത്തെയും ഭിന്നശൈലികളെയും ഗായകരെയും വാദ്യജ്ഞരെയും പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ ഗ്രന്ഥം. തന്നെക്കാൾ പതിനേഴു വയസ്സിളപ്പമായ ആ അജ്ഞാതയുവഗ്രന്ഥകാരന്റെ കൃതി ടീച്ചർ ശ്രദ്ധാപൂർവം മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തി; ‘ഹിന്ദുസ്ഥാനി സംഗീതം ഒരു പ്രദക്ഷിണം’ എന്ന പേരിൽ ആ പുസ്തകത്തിന്റെ വിപുലീകൃതമായ രൂപമാണു് A Rasika’s Journey through Hindustani Music. കൃതിയും ഗ്രന്ഥകാരനും വിവർത്തകയും കേരളത്തിൽ അജ്ഞാതരായിരിക്കുന്നതിന്റെ കാരണം ചിന്ത്യം.

അപ്രകൃതമെങ്കിലും പരിഭാഷയുടെ വൈശിഷ്ട്യത്തെയും വ്യതിരിക്തതയെയും പറ്റി രണ്ടു വാക്കു്; ടീച്ചറുടെ മനോമണ്ഡലത്തെ അതു് നിതരാം അഭിവ്യക്തമാക്കിയേക്കാമല്ലോ. ‘But the form (of Khayal) as such existed… in a somewhat crude and indefinite form’ എന്നു മൂലം; “ഖയാൽ അന്നൊരു പൊന്മണിപ്പൈതൽ മാത്രമായിരുന്നു” എന്നു് പരിഭാഷ! കിശോരി അമോങ്കറെപ്പറ്റി മൂലത്തിൽ ഇങ്ങനെ; ‘But if the low, menacing and grumbling clouds clear, what one sees is a vast sea of pure moonlight in which one can swim and be engrossed for a long while.’ പരിഭാഷ കാണുക: “പക്ഷേ, കാറും കോളുമില്ലാതെ പിറ തെളിഞ്ഞാലോ, നിമിഷങ്ങൾകൊണ്ടു പിന്നെ പൗർണ്ണമിയാണു്. യാമങ്ങളോളം അത്യപൂർവമായ നിലാവിലാവും നമ്മൾ നീരാടുക.” ഒരുദാഹരണം കൂടി: ‘…the potent ‘upstart’ ‘Khayal had thrust the stolid elder statesman, dhrupad, out of the field to become the most popular of classical forms’ എന്നു് ആംഗലം; “ഖയാൽ കൂടുതൽ വിഭവസമൃദ്ധമായ സദ്യ നല്കുന്നതായി ശ്രോതാവിനു് അനുഭവപ്പെട്ടപ്പോൾ ധ്രുപദിന്റെ അഗ്രശാലയിൽ ഊണിനു തിരക്കു കുറഞ്ഞു” എന്നു് പരിഭാഷ!

ആൾഡോ ലിയോപ്പോൾഡിന്റെ സാൻഡ് കൌണ്ടി ആൽമനാക്, റൊമാങ് റോളയുടെ ലൈഫ് ഓഫ് രാമകൃഷ്ണ എന്നിവ ടീച്ചർ ഭാഗികമായെങ്കിലും പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നു് അറിയാം; അവയൊന്നും കണ്ടുകിട്ടിയിട്ടില്ലെന്നു മാത്രം.

അഞ്ചു്

പരിഭാഷയും പിൽക്കാലത്തെ നിരന്തരമായ സംഗീതാസ്വാദനത്തിൽ നിന്നുയിർക്കൊണ്ട കേൾവിജ്ഞാനവും ടീച്ചറെ പല പുനർനിർണയനങ്ങൾക്കും പ്രേരിപ്പിച്ചു. “ജോഷി പാടുന്നു” എന്ന രചനയിലെ ആദ്യപാഠത്തിൽനിന്നാണീ വരികൾ:

പാറയിൽതല്ലിത്തിമിർത്തൊഴുകും നദം, പ്രാണ-

ഗൂഢഗഹ്വരങ്ങളിൽ ഇരുണ്ടുനിറയുന്നു

സുരമൽഹാരം പതഞ്ഞൊഴുകിപ്പതിക്കവേ

ഭവസാഗരത്തിങ്കൽ മന്ദ്രമാം മേഘധ്വാനം.

അഞ്ചു കൊല്ലം കഴിഞ്ഞെഴുതിയ പാഠത്തിൽ ഈ വരികളില്ല. അന്തിമവർത്തമാനപാഠത്തിലെ

ദഗ്ധമാം മരുഭൂവിൻ കിതപ്പും, എരിവെയ്ലിൻ

തപ്തകാഞ്ചനം ചോരും പതപ്പുമുരുകിച്ചേർ-

ന്നഗ്നിദീപ്തിയാളുന്നോരധിരോഹിണിയായി-

ച്ചുറ്റുന്നു, പാരും വാനും വിളക്കിച്ചുഴലുന്നു

എന്നീ വരികൾ ആദ്യപാഠത്തിലുമില്ല. ‘ജോഷി പാടുന്നു’ എന്ന ഈ കവിത തന്റെ അശിക്ഷിതത്വത്തിന്റെ പ്രതികരണമായിരുന്നുവെന്നു് ടീച്ചർ പിന്നീടു് പറഞ്ഞിരുന്നുവത്രേ. പണ്ഡിത് ഓംകാർ നാഥ് ഠാക്കൂറിന്റെ സംഗീതവുമായി—ഗാന്ധിജിയെയും മുസ്സോളിനിയെയും ത്രസിപ്പിച്ച സംഗീതം—പരിചയപ്പെട്ടതോടെയാണു് ടീച്ചറുടെ സംഗീതസങ്കല്പംതന്നെ മാറിപ്പോകുന്നതു്. “പണ്ഡിത് ഓംകാർ നാഥ് ഠാക്കൂറിന്റെ മാൽക്കോൻസ് ആദ്യമായി ശ്രവിച്ചപ്പോൾ പ്രേമഭക്തിയുടെ ഉന്മാദത്തികവെന്തെന്നു ഞാൻ തൊട്ടറിഞ്ഞു. ഉന്മാദത്തിന്റെ വിഷനീലയും പ്രേമത്തിന്റെ തൂമഞ്ഞയും ഇഴപിരിഞ്ഞ ഒരൂഞ്ഞാലിന്റെ ആന്ദോളനത്തിൽ വിഭ്രാമകമായ ഭ്രമണം വന്നുനിറയുന്നു. മീരയും ഠാക്കൂർജിയും ഞാനും അവിടെ ഒറ്റ നാദമാകുന്നു. മാൽക്കോൻസ് എന്ന രാഗം. ഹൃദയം പദഘുംഘുരുവായി മാറുന്നു. ആ പൊൻനിറവിൽനിന്നുതിരുന്നതു് കണ്ണീർമുത്തും രക്തമാണിക്യവും.” ഠാക്കൂർജിയുടെ മാൽക്കോൻസ് ആലപനത്തെപ്പറ്റിയുണ്ടു് ഒരു കവിത: ‘ആന്ദോളനം’. ഒന്നല്ല, രണ്ടു കവിതകൾ. ഇവിടെ കാര്യം ഏറെ സങ്കീർണ്ണമാണു്.

ഒരു പൂന്തിരത്തള്ളിൻ ശാന്തമാം ആന്ദോളനം

തിരുവാതിരത്തിങ്കളൂഞ്ഞാലിൻ ഹിന്ദോളകം

എന്നു തുടങ്ങി

മുറുകെച്ചുറ്റിപ്പിണഞ്ഞുഗ്രവേഗത്തിൽ പിരി-

യഴിയും ഭ്രമണത്തിന്നന്ത്യമാം ചലനത്തിൽ

എറിയപ്പെടുംപോലെ രാഗിണി മാഞ്ഞു, സാന്ദ്രം

ഇരുളിൻ ഗർഭഗൃഹനീലനിർവൃതികളിൽ

എന്നു് അവസാനിക്കുന്നതാണു് ആദ്യകവിത.

ഏഴു കൊല്ലം കഴിഞ്ഞു് ടീച്ചർ അതേ പേരിൽ വേറെയൊരു കവിതയെഴുതി, അതേ രാഗാലാപം കേട്ടതിനെപ്പറ്റി.

രാവാണു്, പാതിവിരിഞ്ഞൊരു, രാ,വെന്റെ

ഏകാന്തപഞ്ജരത്തിന്നുചുറ്റും മഴ-

യാടുന്നു, ഞാനുള്ളിലാടുന്നു ചെമ്പക-

പ്പൂവിന്റെ വീർപ്പുവിഷം പെയ്തൊഴുകുന്നു

എന്നു തുടക്കം.

ഇപ്പൊഴും സാരംഗിയിൽ മഴ കേഴുന്നി-

തിപ്പൊഴും ചെമ്പകപ്പൂവിഷമൂറുന്നു.

ഹൃത്തോളമെത്തിയ നിർവൃതിതൻ നീലം

ഒട്ടുറഞ്ഞീ മണ്ണിൽ വീണുറങ്ങട്ടെ ഞാൻ

എന്നു് അന്ത്യചതുഷ്പദി.

രചനാപരമായ തിരുത്തുകളല്ല ഉദ്ദിഷ്ടമെന്നുറപ്പു്. ഘടനയിലും ഛന്ദസ്സിലും ബിംബയോജനയിലും വ്യത്യസ്തമാണു് രണ്ടു കവിതകളും. ടീച്ചറുടെ വാക്കുകളിൽ “അലയിളകുന്ന മലനിരകളുടെ, ധ്യാനശൃംഗങ്ങളുടെ, മണലാഴികളുടെ, കൊടുങ്കാറ്റുകളുടെ, ഹിമവാഹിനികളുടെ, ചക്രവാളത്തോളം ഒഴുകി നിറഞ്ഞ പൊൻവയലുകളുടെ ഒരു ലോകം. ഉത്തരഭാരതത്തിന്റെ വിസ്തൃതിയും സങ്കീർണതയും പൂർണമായും ഉൾക്കൊണ്ട ഒരു സംഗീതഭൂമി.” നമ്മുടെ പല കവികളും പ്രശസ്തഗായകരുടെ സംഗീതത്താൽ പ്രഭാവിതരായി കവിതയെഴുതിക്കണ്ടിട്ടുണ്ടു്. ടീച്ചറുടെ കവിതകളിലെ പ്രശ്നസങ്കുലനവും ആത്മാന്വേഷവും പക്ഷേ, അന്യത്ര ദുർലഭം. സൈഗാൾ, സാക്കിർ ഹുസൈൻ—ടീച്ചറെ പ്രചോദിപ്പിച്ചവർ പലരാണു്.

ആറു്

ചിത്രകലയായിരുന്നു ടീച്ചറുടെ മറ്റൊരു ആകർഷബിന്ദു. എഡ്മണ്ഡ് തോമസ് ക്ലിന്റിനെക്കണ്ടറിഞ്ഞവരിൽ ടീച്ചറും ഉൾപ്പെട്ടിരുന്നുവത്രേ. ടീച്ചറുടെ മൂത്തചേച്ചി പ്രൊഫ. ഹൃദയകുമാരി പാശ്ചാത്യചിത്രകലാമർമജ്ഞയായിരുന്നു; ക്ലൗദ് മോനെയെപ്പറ്റിയെഴുതിയ ശ്രദ്ധേയമായ ദീർഘലേഖനം സാക്ഷ്യം. വാസ്തവത്തിൽ നവോത്ഥാനപ്രതിഭകളുടെയൊരു സംഗമകേന്ദ്രമായിരുന്നു ടീച്ചറുടെ കുടുംബം. കിഴക്കൻമലകളുടെ സൂക്ഷ്മനീലിമയെ വിവരിക്കുന്ന പ്രകരണത്തിൽ ടീച്ചർ നിക്കോളാസ് റോറിക്കിനെ ഓർക്കും. റോറിക്കിന്റെ നീലവർണമായ ഹിമാലയചിത്രങ്ങൾ പോലെയല്ല പ്രകൃതിയുടെ വിചിത്രനീലമെന്നുപദർശിക്കും.

മിഴിനീല, മഴനീല, കുളനീല, പുഴനീല,

നിഴൽനീല, കിളിനീല, ഞാവൽനീല,

വിഷനീല, മഷിനീല, തുരിശുനീല,

സുറുമതൻ നീല, പളുങ്കുനീല,

പൂനീല, പുകനീല, പുൽനീല, കരിനീല,

രാനീല, തീനീല, മിന്നൽനീല,

കരിനീല, മുടിനീല, എണ്ണനീല,

കറുകതൻ നീല; കരിമ്പുനീല…

“ഓരോ ഇലയ്ക്കും നിറത്തിന്റെ ഓരോ സവിശേഷതയുണ്ടു്. ഓരോ പക്ഷിക്കും ശബ്ദത്തിന്റെ സ്വരഭേദങ്ങളും. പച്ചനിറം, കളനാദം എന്നൊക്കെ പറഞ്ഞു പോയാൽ അവയോടു നീതിചെയ്യലാവില്ല” എന്ന വൈലോപ്പിള്ളി മാസ്റ്ററുടെ വാദത്തെ സാക്ഷാത്കരിച്ചതു് ടീച്ചറാണു്.

സൂക്ഷ്മതയുടെ അപരധ്രുവമാണു് സാകല്യം. ഒരു ചിത്രകാരന്റെ രചനകളെ സാകല്യേന നിരീക്ഷിക്കുന്ന കവിതയാണു് ‘പിറ.’ ചിത്രങ്ങളിൽ ഊന്നുന്ന കവിതകൾതന്നെ കുറവാണു് മലയാളത്തിൽ. ഈ ചിത്രകാരനാവട്ടേ, അത്ര പരിചിതനുമല്ല, ‘ഹെൻറി റൂസ്സോ’. നേരിയ പരിചയമുള്ളവർ ഓർക്കാനിടയുള്ള റുസ്സോ ചിത്രം ‘ദി സ്ലീപ്പിങ് ജിപ്സി’ ആയിരിക്കാം. എന്നാൽ മരുഭൂമിയുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തെ ‘പിറ’യിൽ സൂചിപ്പിക്കുന്നതേയില്ല. റൂസ്സോയുടെ വിചിത്രവനചിത്രങ്ങളാണു് ‘പിറ’യുടെ പ്രചോദനം. പാരമ്പര്യരീത്യാ ചിത്രകല അഭ്യസിച്ചയാളായിരുന്നില്ല റൂസ്സോ. കൈകാലുകളുടെയും ശിരസ്സിന്റെയും അനുപാതംപോലും നേരേ ചൊവ്വേ വരയ്ക്കാത്ത റൂസ്സോയെ വിമർശകർ നിർത്തിപ്പൊരിക്കാറുണ്ടു്. രസാവഹമായ കാര്യം മറ്റൊന്നാണു്; റൂസ്സോ ഒറ്റ മഴക്കാടുപോലും കണ്ടിട്ടില്ലാത്തയാളായിരുന്നു. മൃഗശാലകളും ഉദ്യാനങ്ങളും ചിത്രകഥാപുസ്തകങ്ങളും പരസ്യങ്ങളുമൊക്കെയായിരുന്നു റൂസ്സോയുടെ പ്രഭവകേന്ദ്രങ്ങൾ. ഏതേതു ചിത്രങ്ങളെന്നു് ഇഴപിരിച്ചു പറക വിഷമം. എന്നാലും.

ചിലനേരത്തുച്ചക്കാനം വിരിയുമ്പോൾ

അവൾ കേൾക്കുന്നു,

പുഴയോരത്തോടക്കുഴലായവനെത്തി വിളിച്ചീടുന്നു

എന്ന ഈരടി ‘ദി ഡ്രീം’ എന്ന ചിത്രത്തിന്റെ പരാവർത്തനമാകാം. ‘ദി സ്നേക്ക് ചാമർ’ എന്ന ചിത്രത്തിന്റെ ഭാവച്ഛായകളെയും അതു് ഉൾക്കൊള്ളുന്നുണ്ടാവാം.

അവിടല്ലോ വേനൽച്ചീളാം ഇരുകണ്ണുകൾ,

ദാഹമിരമ്പും

തെളിമഞ്ഞത്തിരികളിരുട്ടിൻ

മുനയുള്ളിലൊളിച്ചു പിടിപ്പോർ

എരിതീയിൻ പൂക്കളുടുത്തോൾ

പെരുതാമൊരു വ്യാഘ്രിയടുത്തായ്

എന്ന വരികളിൽ ഉദ്ദിഷ്ടം ‘സർപ്രൈസ്ഡ്; ടൈഗർ ഇൻ എ ട്രോപ്പിക്കൽ സ്റ്റോം’ എന്ന ചിത്രമാകാം. പരാമൃഷ്ടമായ ചിത്രങ്ങൾ ഏതേതെന്നു് കണ്ടുപിടിക്കുന്നതു് കലാപരമായ സരളകുതൂഹലം മാത്രം. റൂസ്സോയുടെ മഴക്കാടുകളിലെ സങ്കീർണമായ ആവാസവ്യവസ്ഥയെയും അനുഭൂതിസംഘാതത്തെയും കവിത സമർത്ഥമായി പുനരാവിഷ്കരിക്കുന്നു എന്നതാണു് പ്രധാനം. റൂസ്സോയുടെ കാനനചിത്രങ്ങളുടെ ആത്മസാരമാണു് ടീച്ചർ ‘പിറ’യിൽ സംഭരിച്ചുവെച്ചിരിക്കുന്നതു്. റൂസ്സോയുടെ പല ചിത്രങ്ങളിലും മേൽവലം കോണിൽ പൗർണമിച്ചന്ദ്രനെ കാണാം.

ഇടനെഞ്ഞിൽ ഇരുട്ടിൻകോണിൽ

പിറപോലൊരു കവിത പിറപ്പൂ

എന്നു് കവിതയുടെ അന്ത്യപാദം.

കവിതകൾ വിഷയമാക്കുന്നതു് സംഗീതത്തെയോ ചിത്രകലയെയോ ആകട്ടെ, രണ്ടിലും ടീച്ചറുടെ രീതി ഒന്നുതന്നെ—തന്റെ ആസ്വാദാനുഭവത്തെ ഇഴപിരിച്ചു വേർപെടുത്തുക, അതിനെ വിശദതരമായി സ്വയം വ്യാഖ്യാനിക്കുക. ആന്തരയാത്രകളെ വ്യാഖ്യാനിക്കുവാൻ ബാഹ്യപ്രകൃതിസംയോജകങ്ങളെ ആശ്രയിച്ചേ തീരു. ഭൗതികയാത്രകളിലോ? കണ്ടും കേട്ടും പഠിച്ചതെല്ലാം അത്രമേൽ അനായാസമായി, നൈസർഗികമായി സാഹിത്യസൂചനാസമൃദ്ധിയായും സംഗീതാസ്വാദസ്മൃതികളായും വന്നുദിക്കുന്നു.

താം ഹംസമാലാഃ ശരദീവ ഗങ്ഗാം

മഹൗഷധിം നക്തമിവാത്മഭാസഃ

സ്ഥിരോപദേശാം ഉപദേശകാലേ

പ്രപേദിരേ പ്രാക്തനജന്മവിദ്യാഃ

ഇതേപ്പറ്റി പിന്നാലെ ഒട്ടൊന്നു വിസ്തരിക്കാം.

ഏഴു്

കാടുകളെ പ്രണയിച്ചവളായിരുന്നു ടീച്ചർ. നിഗൂഢവും നിഷിദ്ധവും ഭീകരവും തമോവൃതവുമാണു് കാടു്. മനസ്സിന്റെ നിതാന്തരൂപകം. സമ്മോഹനമായ അജ്ഞാതസ്ഥലി. കേരളത്തിലെയും ഹിമാലയത്തിലെയും കാടുകളിൽ ഏറെ അലഞ്ഞുതിരിഞ്ഞു ടീച്ചർ. ‘കാടുകളുടെ താളം തേടി’ എന്ന ചെറുപുസ്തകം ഒരു ഹിമാലയയാത്രയുടെ ഓർമ്മക്കുറിപ്പുകളുടെ രൂപത്തിൽ സുഗതച്ചേച്ചിക്കെഴുതിയ പതിനാറു കത്തുകളുടെ സമാഹാരമാണു്.

“ഹിമാലയം എനിക്കു് സ്വപ്നഭൂമിയാണു്… ഹരിദ്വാറും ഹൃഷീകേശും കേദാറും ബദരിയുമൊക്കെ ആ സ്വർഗീയാനുഭൂതിയിലേക്കുള്ള പടവുകൾ മാത്രം. ജനത്തിരക്കുള്ള തീർഥാടനകേന്ദ്രങ്ങൾക്കൊക്കെ എത്രയോ അപ്പുറത്താണു് പ്രാലേയാചലം ഭാവഗാംഭീര്യത്തോടെ പള്ളികൊള്ളുന്നതു്. ഹിമാലയംതന്നെയാണു് ക്ഷേത്രഭൂമി. ഹിമപ്പരപ്പാണു് ക്ഷേത്രം. ഹിമമാണു് പ്രതിഷ്ഠ. വിരാഗമാണു് ഭാവം. അപ്രമേയതയുടെ ഈ ലാവണ്യം കോരിക്കുടിക്കാനായതു് എന്റെ പുണ്യാതിരേകം. വാക്കുകളിലൊതുക്കാവുന്നതല്ല ആ ചാരിതാർഥ്യം” എന്നു് ടീച്ചർ.

കാടുകളുടെ താളം തേടിപ്പോയ ടീച്ചർ കണ്ടതു മിക്കതും താളപ്പിഴയാണു്. അതുകൊണ്ടാണു് സ്തവങ്ങളും വിമർശനങ്ങളാകുന്നതു്. ‘ഘനസംഘ’ത്തിന്റെ മാതൃകയിലെഴുതിയ ‘ഹിമരുദ്രസ്തവം’ മാമൂൽ കേശാദിപാദവർണനമല്ല. അതുകൊണ്ടാണു്

ഹിമതൂലം പരത്തുന്ന ശ്വസിതം കൈതൊഴുന്നേൻ

ഘനപാഷാണവർഷത്തിൻ നിശ്വസിതം തൊഴുന്നേൻ,

ചുരമാന്തിക്കുതിച്ചെത്തും വൃഷഭത്തിൻ കണക്കേ

ഉടൽ മൂടിത്തുമിച്ചെത്തും ഹിമവർഷം തൊഴുന്നേൻ,

കുഴമഞ്ഞായ്ക്കുഴഞ്ഞും, വൻചുരമായിട്ടിടിഞ്ഞും

ഉരുളായിട്ടുരുണ്ടും, കാൽവഴുതുമ്പോൾ മിനുത്തും

ഹിമശാർദൂലമാം ഭീതഗീതമായ് മെയ് പൊളിച്ചും

അണയും സംഹാരഭൂതഗണങ്ങൾക്കും തൊഴുന്നേൻ!

എന്നീ വരികളെ അതിലുൾച്ചേർക്കാൻ കഴിയുന്നതു്. കാടും മലയും പുഴയും നല്കിയതെല്ലാം വാചാമഗോചരമാണെന്നാണു് ടീച്ചർ പറയാറു്; ആ ഇന്ദ്രിയാനുഭൂതികൾ ഉള്ളിൽ നിറഞ്ഞുവിങ്ങുന്നതു് എന്നെങ്കിലും ഇറ്റു കവിതയായെങ്കിൽ താൻ ധന്യയായെന്നും. മുൻകൂർ ഉറപ്പുകളൊന്നുമില്ലാതെ, ട്രെയിനിലെ ഇടനാഴിയിൽ പെട്ടിമേൽ കുത്തിയിരുന്നുറങ്ങിയും, അപരിചിതരുടെ സൈക്കിളിന്റെ പിന്നിലും ലോറിയിലുമൊക്കെക്കയറി യാത്ര ചെയ്തും പെട്ടിക്കടകളിൽനിന്നു ഭക്ഷണം കഴിച്ചും പീടികത്തിണ്ണയിലും ചായക്കടയിലുമെല്ലാം അന്തിയുറങ്ങിയുമാണു് ടീച്ചർ ഹിമാലയദർശനം നടത്തിയതു്.

തുംഗനാഥത്തിൻ താഴെ സ്വർഗഭൂമിയിൽ ഞാനൊ-

രന്തിയിൽ അന്തിക്കതിർചാഞ്ഞുപോവതും നോക്കി

തീയുകാഞ്ഞൊരു ചുടുചായയും മോന്തി, കൂട്ടു-

കാരൊത്തു പുകതിങ്ങും പുതുസത്രത്തിൽ തങ്ങീ…

എട്ടു്

ഗദ്യ-പദ്യയാത്രകളിലെല്ലാം സാഹിത്യസംഗീതസ്മൃതികൾ വന്നുദിക്കുന്നതേപ്പറ്റി പറഞ്ഞുവല്ലോ. സി. വി. രാമൻ പിള്ളയും വി. കെ. എന്നും വില്യം കൂപ്പറും, ഈശാവാസ്യവും ശങ്കരാചാര്യരും ഗണേശപഞ്ചരത്നസ്തോത്രവുമൊക്കെയുണ്ടു് കൂട്ടത്തിൽ; പണ്ഡിത് ജസ്രാജിന്റെ ‘ഓം ശ്രീ ആനന്ദഹരിനാരായണ’ പ്രാരംഭവും ലക്ഷ്മീശങ്കറിന്റെ ‘മേരേ തോ ഗിരിധർ ഗോപാൽ, ദൂസരാ ന കോയീ’ ഭജനുമുണ്ടു്. നിറഞ്ഞുനില്ക്കുന്നതു്, പക്ഷേ, വൈലോപ്പിള്ളി മാസ്റ്ററാണു്—‘പെണ്ണും പുലിയും’, ‘ലില്ലിപ്പൂക്കൾ,’ ‘കവിയും സൗന്ദര്യബോധവും’ ഇത്യാദി. എങ്കിലും

മൂടൽമഞ്ഞുകൾ മാറിയുണർന്ന-

പാടു് കാടു കുളിർത്തുനില്ക്കുന്നൂ.

എന്ന ഈരടിയുദ്ധരിച്ചതു് വൈലോപ്പിള്ളിക്കവിതാപ്രണയികളെപ്പോലും അതിശയിപ്പിച്ചേക്കാം. ‘പൂക്കളുടെ താഴ്‌വര’യിൽ ‘ലില്ലിപ്പൂക്കളി’ൽനിന്നു് നാലുവരി നേരിട്ടു് ഉദ്ധരിച്ചിരിക്കുന്നു. ‘ഹരി, വരൂ, വരൂ’ എന്ന പ്രശസ്ത രചനയിലെ പല ഖണ്ഡങ്ങൾക്കും വൈലോപ്പിള്ളി മാസ്റ്ററുടെ ‘ഓർമ്മക’ളുമായുള്ള ഘടനാപരമായ സാമ്യം കാണാതെ പോക വയ്യ.

തൊട്ടുപിന്നിൽ കാളിദാസനാണു്. സൂചനാവിപര്യാസത്തിനു് ഒരുദാഹരണം മാത്രം.

അതിലൊരു തുള്ളി പൊഴിഞ്ഞുവീണെൻ

നിറുകയിൽ കാടു കരിഞ്ഞുപോയീ

പതിയെക്കിഴിഞ്ഞുപതിഞ്ഞുവീണെൻ

മിഴിമയിൽപ്പീലിയെരിഞ്ഞുപോയീ

തുടുമലർച്ചൊടിയിൽ തുളുമ്പിവീഴ്കേ

ഇതളു കരിഞ്ഞു ചുരുണ്ടുപോയീ

മുലകളിൽത്തട്ടിച്ചിതറി വീഴ്കേ

കരളിലെപ്പാലും കരിഞ്ഞുപോയീ

ഒടുവിലൊലിച്ചൊലിച്ചെത്തി നാഭി-

ച്ചുഴിയിലൂടുള്ളിലേയ്ക്കാഞ്ഞിറങ്ങീ

എന്നു വായിക്കുമ്പോൾ നിങ്ങളുടെ ഓർമ്മയിൽ പ്രസിദ്ധമായ ആ കാളിദാസശ്ലോകം ഉദിക്കുന്നില്ലെങ്കിൽ പരാതിയില്ല. തീക്ഷ്ണത മാത്രം പോരാ; വ്യുത്പത്തിയും വേണം; വ്യുത്പത്തി മാത്രം പോരാ, തീക്ഷ്ണതയും വേണം.

പ്രച്ഛന്നമായ സാഹിത്യസൂചകത്തിനൊരുദാഹരണമിതാ: കൊച്ചേച്ചിയുടെ ‘കൃഷ്ണ, നീയെന്നെയറിയില്ല’ എന്ന പ്രസിദ്ധരചനയ്ക്കു് അനുജത്തി വൈകി എഴുതിയ മറുപടി.

എല്ലാം വെടിഞ്ഞു നീ പോരൂ, വിളിക്കുന്നു

പുല്ലാങ്കുഴൽ, കടൽക്കാറ്റിൽ

മരുവിന്റെ നീണ്ട കിതപ്പിലൂടെ നിന്റെ

കുഴൽകേട്ടഴിഞ്ഞു ഞാൻ നീന്താം.

നിണമൊലിക്കും വെയിൽത്താരയായ് നിന്മണൽ-

ക്കുഴലൂത്തിലൂടെ ഞാൻ പോരാം

അറിയുന്നു ഞാൻ, കുഴലൂത്തുകാരാ, മൃത്യു

ഇളകുന്ന തീമറ മാത്രം.

അതിനും പിറകിലേക്കല്ലോ വിളിക്കുന്നു

മുരളി, വരുന്നേൻ, വരുന്നേൻ.

അവിടെന്തു് ? പൊൻകുഴൽ മാത്രമോ, പാടുന്ന

കുഴലൂത്തുകാരനില്ലെന്നോ?

കുഴലിന്റെ പൊൻചുരുളുള്ളിൽ നിശ്ശൂന്യമാം

ഇരുളോ, വെളിച്ചമോ, തേനോ?

‘ഗോപികാദണ്ഡന’ത്തെ ‘കൃഷ്ണ! നീയെന്നെയറിയില്ല’ എന്ന രചനയുടെ പ്രതിവാദമായി വാഴ്ത്തുന്നവർ ടീച്ചറുടെ ഈ കവിത കാണുകില്ല. പിന്നെയല്ലേ ഛന്ദഃസാധർമ്യത്തിന്റെ സൂചകത്വം! (ടീച്ചറെ ഒട്ടെങ്കിലും പ്രസിദ്ധയാക്കിയ ‘ഹരി, നിനക്കായി കരുതി കാത്തു ഞാൻ’ എന്ന രചനയിൽ ‘കാളിയമർദ്ദന’ത്തിന്റെ ഭാവച്ഛായകളുണ്ടോ?)

ഒൻപതു്

‘കാളിയമർദ്ദന’ത്തിലും ‘ഗജേന്ദ്രമോക്ഷ’ത്തിലും സുഗതച്ചേച്ചി ആഖ്യാതൃസ്ഥാനത്തു നിർത്തിയതു് പുരുഷനെയാണു്. ‘വാടിക്കാൽക്കൽ അടിഞ്ഞോരെൻ പ്രിയനാഗിനി കേണു തളർന്നോട്ടേ!’ എന്നു് കാളിയൻ; ‘തണ്ടോടോമൽത്താമര പിഴുതു പിടിയ്ക്കു കൊടുത്തു’ എന്നു ഗജേന്ദ്രൻ. എന്നാൽ നിരവധി കൃഷ്ണകഥകളിൽനിന്നു് ടീച്ചർ വരിച്ചതു് പൂതനയെന്ന ശപ്തസ്ത്രീജന്മത്തെയാണെന്നതു് സാകൂതമല്ലേ? ‘ഇതാ, എന്റെ കവിത. ഇവൾ ഞാനാണു്. എന്നല്ല ഇവൾ മാത്രമാണു് ഞാൻ. ഇവളിലില്ലാത്തതൊന്നും എന്നിലില്ല. എന്നിലുള്ളതൊക്കെ ഇവളിലുണ്ടു്. ഇരുളും വെളിച്ചവും ഇമ്പവും ഇടച്ചിലും.’ പൂതന/ലളിതയുടെ ദ്വിലഗ്നതയാകണം ആകർഷഹേതു.

പുളയും തീനാളമിളകും മെയ്യുമായ്

ഇണയെത്തേടുന്ന മദിച്ച വ്യാഘ്രിപോൽ

ഇരുളുറങ്ങുന്ന തെളിഞ്ഞ മെയ്യുമായ്

ലളിത ഞാൻ നിന്നെത്തിരഞ്ഞുപാടുന്നു.

ഈ തുടക്കം നിരാസ്പദമെന്നു വിചാരിക്കവയ്യ. രതികാമനയുടെയും മാതൃത്വവാഞ്ഛയുടെയും സംയുക്തമാണു് പൂതന/ലളിത; ‘ഒരമ്പിളിക്കല കൊതിച്ചു വീർപ്പിടും നിതാന്തവന്ധ്യയാം കറുത്ത വാവുപോൽ.’ ‘എല്ലാ കവിതയ്ക്കും ഒരു വിഷയമേയുള്ളൂ എന്നാണെന്റെ വിശ്വാസം—ഞാൻ. ഈ ഞാനും എന്നെപ്പറ്റിത്തന്നെയാണു് പാടുന്നതു്. എന്നെപ്പറ്റിയല്ലെങ്കിൽ എന്റേതിനെപ്പറ്റി. എന്റെ സ്നേഹം, എന്റെ ആഹ്ലാദം, എന്റെ ദുഃഖം, എന്റെ ഭയം, എന്റെ ഭൂമി, എന്റെ ഉള്ളിന്റെയുള്ള്. ഇതൊക്കെയല്ലാതെ മറ്റെന്തിനെപ്പറ്റിപ്പാടാൻ’ എന്നു് ആവുന്നത്ര ഉച്ചത്തിൽ ടീച്ചർ ചോദിക്കുന്നു. അടുക്കളയ്ക്കും പടിപ്പുരയ്ക്കും പുറത്തു് താൻ നുകർന്ന ജീവിതാനന്ദങ്ങളെപ്പറ്റി—പുരാണരൂപകങ്ങളൊന്നിന്റെയും സാഹായ്യം തേടാതെ—ആവുന്നത്ര വ്യക്തമായി പറയുന്നു:

നിളതൻ തീരത്തു നാം കവിതക്കതിർകൊയ്തൂ,

നിശതൻ കളങ്ങളിൽ കൊയ്ത്തുപാട്ടുകൾ പെയ്തു,

ചഷകം നിറഞ്ഞല്ലോ കവിത, നമുക്കന്നു

മധുശാലയാണോരോ രാവും, എന്തൊരാനന്ദം!

…അന്നതൻ വ്യഥ, പാസ്റ്റർനാക്കിന്റെ

ശൈത്യം, തെക്കൻ

വന്യത വിളഞ്ഞാടും നെരൂദാനദീതടം,

വ്യർഥപീഡയെ മൂകരൂപത്തിലാഴ്ത്തും സെലാൻ

-അത്തിരുമുറിവുകളൊക്കെയും ചുംബിച്ചു നാം.

എങ്കിലും കുടുംബമെന്ന സ്ഥാപനത്തെ പരിപാലിക്കുവാൻ സ്വയം ബലി കൊടുക്കുവാനും താൻ ഒരുക്കമാണു്:

അനർഘയെന്നെ കാക്കുന്നൂ

ദേവനും ദേവദൂതരും;

എനിക്കു രക്ഷയീക്കള്ളി,

ഇക്കളം, ചതുരങ്കണം…

പിടഞ്ഞു ചാകയോ മത്ത–

മാതംഗം? കുതിരക്കുള-

മ്പിടഞ്ഞു വീരർ വീഴുന്നോ?

തേരും മണ്ണിലടിഞ്ഞിതോ…?

ഒടുക്കമൊരു നീക്കം താൻ

ബാക്കി നില്പതവൾക്കിനി;

തുടച്ചുനീക്കി മാറ്റാതെ

കാത്തിടാനിക്കുലത്തിനെ.

കാര്യത്തിൽ മന്ത്രി കരണേ

ദാസിയാം റാണിയാളിതാ

കാലത്തിൻ കലിപീഠത്തിൽ

സ്വയമർപ്പിച്ചിടുന്നിതേ.

(കൂട്ടത്തിൽപ്പറയട്ടേ, ഇടശ്ശേരിയുടെ ‘വരദാനം’ ഒഴിച്ചാൽ ചതുരംഗസങ്കേതങ്ങൾ ക്ലിഷ്ടമായെങ്കിലും ഇത്രയ്ക്കു സമർഥമായി ഉപയോഗിച്ച വേറെയേറെ കവിതകളില്ല; അതും ഒരേ ഛന്ദസ്സിൽ.) ബഹ്വർഥഗർഭമായ ഒരു കവിതയെക്കൂടി ഉദാഹരിച്ചുകൊള്ളട്ടേ;

പെരുത്ത പാപി, സ്വച്ഛന്ദ-

ചാരി, കാമവശംവദ,

ഒരിറ്റു പുണ്യമെന്തുണ്ടീ

പെൺജന്മത്തിന്നു്? ദുർഭഗ,

എടുത്ത കുടമോരോന്നും

പടിക്കല്ലിലുടച്ചവൾ.

അച്ഛന്നും പെറ്റ തായയ്ക്കും

അറിയാതേറ്റ ശാപമാം;

ഉറ്റ കൂടപ്പിറപ്പിന്നും

ഉതകാത്തവൾ, ധൂമില;

കാന്തന്നു കൃത്യ, കുലട,

ത്യാജ്യ, സ്വൈരിണി, താമസി…

മാൺപെറും സന്തതിക്കെല്ലാം

കുമാതാവു്, കുലഘ്നി താൻ…

ഇല്ലല്ലോ പാതിവ്രത്യത്തിൻ

കവചം, നഗ്നയാണിവൾ.

സാത്താൻ പാപമോരോന്നും എണ്ണിപ്പറഞ്ഞപ്പോൾ വൈകുണ്ഠത്തിൽനിന്നെത്തിയ പാർഷദൻ അവളെ സാധൂകരിച്ചതിങ്ങനെ: അഗ്നിസ്വരൂപനായ സത്യനാരായണനെ സ്മരിക്കാതെ ഇവളൊന്നും ചെയ്തിട്ടില്ല.

പിരിഞ്ഞതില്ല ഹരിയെ

പാപത്തിൽപ്പോലുമീ വധു!

ക്രിസ്തീയമായ പാപാരോപണങ്ങൾക്കു് വൈഷ്ണവമായ മോചനമാർഗം!

പത്തു്

മോഹചിന്തയുടെ ദുർബലമായ സാധൂകരണം പോരാ, ദാർശനികതയുടെ സവിസ്തരസമർത്ഥനംതന്നെ വേണമെന്നുറച്ചതിനാലാവണം ടീച്ചർ ഭക്തകവയിത്രികളുടെ ജീവിതവും കൃതികളും പഠിച്ചു് ഒരു ദീർഘപ്രബന്ധമെഴുതിയതു്. ‘ഇന്ത്യയുടെ എല്ലാ കോണുകളിൽനിന്നും മുക്തനക്ഷത്രങ്ങൾ ഇറങ്ങിവന്നു് എന്നെ വലയം ചെയ്തു. എനിക്കിനി മറ്റൊരു വഴിയില്ലെന്നു ഞാൻ അറിഞ്ഞു. സ്വയം ധൂളിയായി ഈ വിയദ്ഗംഗയിൽ അലിയുക. ഇതിൽ മുങ്ങിപ്പൊങ്ങി ഇതോടൊത്തൊഴുകുക.’ അക്കമഹാദേവി, കാരയ്ക്കൽ അമ്മയാർ, ലാൽദെദ്, ആണ്ടാൾ, മീര—എന്നീ അഞ്ചുപേരെയാണു് ടീച്ചർ പഠിക്കാൻ തിരഞ്ഞെടുത്തതു്; ‘ദാരാൻ, സുതാൻ, ഗൃഹാൻ, പ്രാണാൻ/യത്പരസ്മൈ നിവേദനം’ എന്ന അനുശാസനം ജീവിച്ചുകാണിച്ച അഞ്ചു സ്ത്രീജന്മങ്ങളെ. കുടുംബസൗഖ്യത്തിന്റെ സകലസംരക്ഷണങ്ങളും വേണ്ടെന്നുവെച്ചു് ഉടുതുണിപോലും ഉരിഞ്ഞെറിഞ്ഞുകളഞ്ഞവർ. സമൂഹം ഏർപ്പെടുത്തിയ എല്ലാ വിലക്കുകളെയും ഉല്ലംഘിച്ചവർ. സംഭോഗ ശൃംഗാരത്തിന്റെ രതിലയത്തെപ്പറ്റി വെട്ടാവെളിയായി നിസ്സങ്കോചം പാടിയ ഇവരെയാണു് സർവോത്കൃഷ്ടരായ കവികളായി ടീച്ചർ മാനിച്ചതു്. കടലിന്റെ അന്തരാളങ്ങളിൽ അലയുന്ന മഹാമകരങ്ങളുടെയോ നീലത്തിമിംഗിലങ്ങളുടെയോ പാട്ടിനോടാണു് ടീച്ചർ ഇവരുടെ രചനകളെ ഉപമിച്ചതു്.

പതിനൊന്നു്

ജീവന്മുക്തരായ ഈ മഹായോഗിനികളെക്കുറിച്ചുള്ള അന്വേഷണമാകാം പിൽക്കാലത്തു് പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ ആത്മീയശിഷ്യത്വം വരിക്കുവാൻ ടീച്ചറെ പ്രേരിപ്പിച്ചതു്. ഈ ആത്മവിദ്യാഭ്യസനത്തെപ്പറ്റി ടീച്ചർ ഒന്നും എഴുതിക്കണ്ടിട്ടില്ല. അതേപ്പറ്റി കണ്ടിട്ടുള്ള ഒരേയൊരു രേഖ ഇരുവരും തമ്മിൽ നടത്തിയ ഒരു ദീർഘസംവാദത്തിന്റെ ലിഖിതരൂപമാണു്. ദൃഷ്ടാന്തമായി ടീച്ചറുടെ ഒരു ചോദ്യവും ഗുരുവിന്റെ ഉത്തരവും ഉദ്ധരിക്കുന്നു:

ചോദ്യം: അഹിംസയ്ക്കും ഹിംസയ്ക്കും പ്രസക്തി നഷ്ടപ്പെടുമ്പോൾ പിന്നെ ധർമ്മചിന്തയ്ക്കു് എന്താണു പ്രസക്തി?

ഉത്തരം: എന്തു ധർമ്മം? കർമ്മമേ ഇല്ല. പിന്നെയെന്തു ധർമ്മം? ഇവിടെ നിറഞ്ഞു നിശ്ചലമായി അനന്തഘനമായി നില്ക്കുന്ന ബോധം മാത്രമേയുള്ളൂ. സർവത്ര നിറഞ്ഞുനില്ക്കുന്ന ഒരു വസ്തു. ഇതിൽ ചലനമുണ്ടായാലാണു് കർമ്മമുണ്ടാവുക. ചലനമുണ്ടാകണമെങ്കിൽ അതു് എവിടെ നിന്നു്? ചലനമില്ലാത്ത ഒരു അടിസ്ഥാനത്തിൽനിന്നു് മറ്റൊരു വസ്തുവില്ലാതിരിക്കെ ചലനം എങ്ങനെസംഭവിക്കും? അതുകൊണ്ടാണു് ചലനരൂപമായ കർമ്മം ഉണ്ടാകാൻ സാധ്യമല്ലെന്നു പറയുന്നതു്. ഇതാണു് ആചാര്യസ്വാമികൾ ബ്രഹ്മസൂത്രഭാഷ്യത്തിന്റെ മുഖവുരയായി പറഞ്ഞതു്. അതായതു്, ചലനം സംഭവിക്കണമെങ്കിൽ ചലനമില്ലാത്ത ‘ബേസ്’ വേണം. പക്ഷേ, ചലനമില്ലാത്തതിൽനിന്നു് അന്യവസ്തു ഇല്ലാത്തതുകൊണ്ടു് ചലനം സാധ്യമല്ലതാനും. ബ്രഹ്മസൂത്രഭാഷ്യം വായിച്ചിട്ടാണു് ഐൻസ്റ്റീൻ തന്റെ ഗവേഷണപഠനങ്ങൾക്കു മുൻപേ ഇതു വായിക്കാൻ കഴിയാത്തതു് കഷ്ടമായിപ്പോയി എന്നു പറഞ്ഞതു്.

പന്ത്രണ്ടു്

‘ഇല്ല പുത്രാർത്തിയോളവും വലുതായിട്ടൊരാർത്തിയും’ പ്രൊഫ. ബാലകൃഷ്ണൻനായരുടെ മകൻ ചെറുപ്പത്തിലേ അന്തരിച്ചുപോയിരുന്നു. തത്സമാനമായ ദുരന്തം ടീച്ചറുടെ ജീവിതത്തിലുമുണ്ടായി. പരേതനായ മകനെ ഗുരുവായി വരിച്ചുകൊണ്ടു് ശിവസാക്ഷാത്ക്കാരത്തിനായി ജീവിച്ച ഗുരുനാഥനെ ടീച്ചർ പൂർണ്ണമായി ആത്മസാത്കരിച്ചു. 2002 നവംബറിലെഴുതിയതെന്നു ടീച്ചർ ഡയറിയിൽ കുറിച്ചുവെച്ച കവിതയാണു് ‘കാളി.’ 2002 ഡിസംബർ എട്ടിന്റെ ‘മാതൃഭൂമി’യിൽ ‘കാളിക്കു് ഒരുടുക്കുപാട്ടു്’ എന്ന പേരിൽ അതു പ്രസിദ്ധീകരിച്ചതായും കുറിപ്പുണ്ടു്. ‘കാളി’യുടെ അന്ത്യഖണ്ഡത്തിൽ നിന്നാണീവരികൾ:

അനക്കമറ്റു നിൻ കാൽക്കൽ

കിടക്കുന്നവൻ ആരയേ

തുടുത്ത നീലനീൾക്കണ്ണു

ചാമ്പും നഗ്നമനോഹരൻ?

അവന്റെ ചുണ്ടിലാനന്ദം

അവന്നുടൽ അനാദിതം

അവന്നു നിർഗുണം ചിത്തം

അവനല്ലോ ചിരന്തനൻ…

അമൃതും മൃതിയും രണ്ടു

കയ്യിലായേന്തി നില്പവൾ

മതിയും കൊതിയും മാറി-

മാറിത്തന്നു മയക്കുവോൾ

പ്രകൃതീ, പ്രാണദാ, പ്രാണാ,

പ്രാണേശ്വരീ, പ്രിയങ്കരീ,

വികൃതീ, വിശ്വഹനനീ,

തമോഗർത്താ, മഹാമൃതി.

ഡയറിയുടെ അതേ താളിന്റെ ചോടെ ഇങ്ങനെയും കാണാം: Govind returned to the womb on 17/11/2002. 2003-ൽ ടീച്ചർ ഒന്നുമേ എഴുതിയില്ല. ഡയറിയുടെ അടുത്ത താൾനടുവിൽ രണ്ടു വാക്കുകൾ മാത്രം; ‘വർഷം മൗനം.’ താഴെ ഇങ്ങനെയും; ‘മൗനം മാത്രം പെയ്ത വർഷം.’ പിറ്റേക്കൊല്ലം കേദാരം കയറുമ്പോൾ എഴുതിയ ഉജ്ജ്വലമായ കവിതയാണു് ‘ശിവോഹം, ശിവോഹം.’

ശങ്കരാചാര്യരുടെ ‘നിർവാണഷട്ക’ത്തെ ഓർമിപ്പിക്കുന്നതാണിതിന്റെ ശൈലി. പ്രൊഫ. ബാലകൃഷ്ണൻ നായർ ‘ഷട്ക’ത്തിനെഴുതിയ വ്യാഖ്യാനവും ടീച്ചറെ സ്വാധീനിച്ചിട്ടുണ്ടാവാം.

മമ പ്രാണനാം പൊൻകിടാവിൻ കപാലം

നിറച്ചല്ലയോ മോന്തിനേൻ കാളകൂടം?

ഉറഞ്ഞല്ലി കാകോളനീലം വിരാഗോ-

ജ്വലത്ശോകസാരം ശിവോഹം, ശിവോഹം!

എന്നെഴുതാൻ കൈപേരുന്ന അമ്മമാർ ഏറെപ്പേർ ഉണ്ടാവില്ല.

പകുക്കേണ്ടതില്ലീ ഉയിർപ്പാതിയാണാ-

ണുടുപ്പും നടപ്പും തനിപ്പെണ്ണു്; ലാസ്യം

നടിപ്പേൻ പ്രസന്നം, ചിദങ്ഗം ജലിക്കെ-

ച്ചലത്താണ്ഡവം, ചണ്ഡതാളം, ശിവോഹം!

എന്ന വരികളിലെപ്പോലെ ആത്മാനുഭവോദ്ദീപ്തമായ ഭാഷ നാരായണഗുരുവിന്റെ രചനകളിലല്ലാതെ വേറെയേറെക്കണ്ടിട്ടുമില്ല. അഥവാ, അവയിലൊന്നിലും ഇല്ലാത്ത ഭാവതൈക്ഷ്ണ്യം ഈ കവിതയ്ക്കുണ്ടുതാനും.

പതിമൂന്നു്

അസൂയാവഹമാണു് ഈ വാഗ്വിഭുത്വം. അതുപക്ഷേ, ടീച്ചർ പറയുന്നതു പോലെ അശിക്ഷിതത്വത്തിന്റെ വശ്യതയാണെന്നു തോന്നുന്നില്ല. ‘കളരിയിൽ പിറന്നെങ്കിലും കൊത്തങ്കല്ലാടി മരമേറി നടന്നു കാലം കഴിച്ചതിനാൽ അഭ്യാസം ലഭിച്ചിട്ടില്ല’ എന്നു പറയുന്നതും ശരിയാണെന്നു തോന്നുന്നില്ല. ബോധേശ്വരനും വാഴുവേലിൽ കാർത്യായനിയമ്മയും ഹൃദയകുമാരിയും സുഗതകുമാരിയും ലാളിച്ചുപാലിച്ച ഒരാൾക്കു് നിയതമായ കാവ്യാഭ്യാസമുണ്ടായില്ലെന്നു വിശ്വസിക്കവയ്യ. സുഗതച്ചേച്ചിയുടെ കവിത ഊറിവീണാണു്, തന്റെ പാറയിലും പച്ചപ്പു പൊടിച്ചതെന്നാണു ടീച്ചർ പറയുക. ‘ഞാൻ എഴുതുന്നുവെന്നേയുള്ളൂ, പലേ ദിവ്യദർശനങ്ങളും സാക്ഷാത്ക്കരിച്ചതു് സുജാതയാണു്’ എന്നേ സുഗതച്ചേച്ചി പറയൂ. ‘നീലമേഘംപോലിരുണ്ടു പൊൻതളയണിഞ്ഞൊരുണ്ണിക്കാലുമാത്രം തൊട്ടിലിൽനിന്നൂർന്നതാ കാണ്മൂ’ എന്നവസാനിക്കുന്ന പ്രസിദ്ധമായ കൃഷ്ണകവിത സുഗതച്ചേച്ചി അങ്ങനെ എഴുതിയതാണത്രേ. ശരിയായിരിക്കണം. ടീച്ചർക്കു് ആ ദിവ്യദർശനമുണ്ടായതു് ഇങ്ങനെയായിരുന്നു;

അകത്തു പൂന്തൊട്ടിൽ വിരിഞ്ഞുനില്ക്കുന്നു

തിടുക്കമാർന്ന കണ്ണിതളകറ്റുന്നൂ

വെളുത്ത പട്ടല ഞൊറിഞ്ഞ തൊട്ടിലിൽ

ഉറക്കം ഭാവിച്ചു കിടക്കയാണവൻ…

നനവുണങ്ങാത്ത ചുരുൾമുടി, നെറ്റി-

ത്തളിരിൽ ചന്ദനം ചമച്ചൊരമ്പിളി…

ചുളിഞ്ഞ പാലാഴിത്തിരയിൽ പൊന്നോളം

ചുഴന്ന താമരച്ചെറുമൊട്ടാം പാദം…

പതിനാലു്

ഈ സമാഹാരത്തിലെ എല്ലാ കവിതകളുടെയും ചാരുതകളെപ്പറ്റി പറഞ്ഞുതീരലില്ല—പല കവിതകളിൽ പാറിനടക്കുന്ന പക്ഷികൾ (‘വാലാട്ടിക്കിളി’, ‘കെസ്സുപാട്ടുകാരൻ’, ‘കുന്തിപ്പുഴക്കരയിൽ’), പല കവിതകളിൽ ആകസ്മികമായി അവതരിക്കുന്ന വൃത്ത ഭേദങ്ങൾ (‘നിശ്ശബ്ദതയുടെ താഴ്‌വര’, ‘ഹരി നിനക്കായി കരുതി കാത്തു ഞാൻ’), പല കവിതകളുടെ പല പാഠങ്ങൾ (‘ഹിമരുദ്രസ്തവം’), അദൃഷ്ടപൂർവരായ ആഖ്യാതാക്കൾ (‘വെറുമൊരു പ്രേമഗാനം’, ‘കടൽത്തീരത്തെ മദ്യശാലയിലെ പാട്ടുകാരി’) എന്നിങ്ങനെ. എങ്കിലും ഒന്നു പറയാതെ വിട്ടുകൂടാ. അപരിഹാര്യമായ നിരവധി പ്രശ്നങ്ങളിൽ പെട്ടുഴലുമ്പോഴും ടീച്ചർ നർമ്മത്തെ കൈവിട്ടിരുന്നില്ല. നർമ്മപ്രിയയായിരുന്നു ടീച്ചർ. എങ്കിലും എന്തൊരു സൂക്ഷ്മനർമ്മം! ഒരു ദൃഷ്ടാന്തം മാത്രം; ‘പാട്ടച്ചീട്ടു്.’ ഭാവനാലോകമാത്രസഞ്ചാരിയായ കവിക്കു് ധർമ്മപത്നി ചന്ദ്രികയുടെ എഴുത്താണു്:

എത്ര നാൾ കിനാവുവെച്ചുണ്ണും? ഇപ്പേമാരിയിൽ

എത്രനാൾ ഓർമ്മച്ചൂടിൻ കമ്പിളി കുളിരാട്ടും?

എന്റെ വാതനോവിന്നു കുറുന്തോട്ടി തേടീടാൻ

അന്തിക്കു ചീനീം മീനും കൊണ്ടുവന്നീടാനൊരാൾ

ചന്തയിൽ ചുമടെടുക്കുന്നവൻ ഈ മോന്തായം

തന്റെ നട്ടെല്ലാൽ നീർത്തി കൂര കെട്ടുവാൻ വന്നൂ

സ്വപ്നഭൂമി ഞാൻ കപ്പ നടുവാൻ കൊടുക്കുന്നു

വറ്റിയ കണ്ണീർപ്പാടം പാട്ടച്ചീട്ടെഴുതുന്നു.

ഒടുവീരടിയുടെ വിവക്ഷകളോ? പ്രിയപ്പെട്ട കൊച്ചേച്ചിയുടെയും പ്രേഷ്ഠകവിയുടെയും പാരമ്പര്യത്തെ താൻ നിരാകരിക്കുന്നുവെന്നോ?

പതിനഞ്ചു്

മേധാശക്തിയും ഭാവതീക്ഷ്ണതയും രചനാചാതുരിയും ഒരാളിൽച്ചേർന്നൊത്തു കാണുന്നതു് വിരളമാണു്. എന്തുകൊണ്ടാവാം പത്തുപതിനഞ്ചു കൊല്ലം ഈ പ്രതിഭാശാലിനി തന്റെ രചനകളെ അസൂര്യംപശ്യകളാക്കിവെച്ചതു്? ‘തീവ്രമായ താളലയം, ചിന്താസത്തയും ശൈലിയും സമഞ്ജസമായി സമ്മേളിച്ച തീവ്രതരമായ വാഗ്രൂപം…, തീവ്രതമമായ സത്യദർശനവും’—അരവിന്ദഘോഷിനെ അനുസരിച്ചു് താൻ നിർവചിച്ച, അനുഭൂതിയും ദർശനവുമൊന്നാകുന്ന, മന്ത്രസമാനമായ കവിതയുടെ തലത്തിലേക്കു് അവ ഉയർന്നിട്ടില്ലെന്നു കരുതിയതുകൊണ്ടാകുമോ? (എങ്കിൽ, തീരെച്ചെറിയ ഭൗതികലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള ഉപകരണമായി കവിതയെ ഉപയോഗിക്കുന്ന ബഹുധാ പുരസ്കൃതരായ കവിമാനികളെ ടീച്ചർ എത്ര അനുകമ്പയോടെയായിരിക്കും കണ്ടിട്ടുണ്ടാവുക?) അതോ നിർവേദവൈരാഗ്യങ്ങൾ കവിതയിൽനിന്നും പിന്തിരിയാൻ പ്രേരിപ്പിച്ചതാകുമോ?

രാഗവൈരാഗ്യങ്ങൾ രണ്ടല്ലെന്ന ആത്മീയസാക്ഷാത്ക്കാരത്തിൽ ടീച്ചർ എത്തിയോ? അറിയില്ല. ഒടുങ്ങാത്ത ജീവിതക്ലേശങ്ങൾ, പറിയാത്ത സ്നേഹബന്ധങ്ങൾ. വ്യക്തവും അതിദൂരസ്ഥവുമായ പാരത്രികലക്ഷ്യം. അവ്യക്തവും അതികഠിനവുമായ ഐഹികമാർഗങ്ങൾ. വീഴുന്നതുവരെ പാടാനാകണമെന്നാണു് ടീച്ചർ കൊതിച്ചതു്.

നിനച്ചിരിക്കാതെ വീണുപോയി. ഊഞ്ഞാലിന്റെ ചുറ്റഴിഞ്ഞു. പൊട്ടിയ മാലയിൽനിന്നു തെറിച്ച മുത്തുപതക്കം സരസ്സിന്റെ നിശ്ചലഹൃത്തിലേക്കാഴ്‌ന്നു. രാഗിണി ഗർഭസ്വരത്തിലേക്കു മറഞ്ഞു.

ലോപയുടെ അമ്മ

മറ്റൊരു വേനൽപ്പൂട്ടായ്;

ഉഷ്ണജ്വരത്താൽ പൂട്ട-

പ്പെട്ടുഴലുമ്പോൾ കൂട്ടി-

ന്നമ്മയെ വിളിയ്ക്കുന്നേൻ.

ഓരാണ്ടായ്, ഒറ്റയ്ക്കെന്നെ

വെടിവാനാകാ, തെങ്ങും

പോകാതെ, കണ്ണാൽക്കാണാൻ

ആകാതെ നിൽപ്പാമമ്മ.

ഓരാണ്ടായ്, ശോകാശങ്ക

തീരാതെ ഇറാലിലോ,

പാടത്തോ, തൊടിയിലോ

മറഞ്ഞുനിൽപ്പാമമ്മ.

അക്ഷരശ്ലോകാലാപ-

വേദിയിൽ സഖിമാർ ചേർ-

ന്നച്ചുമൂളിയ്ക്കെ, ശ്ശാന്തം,

ശ്ലോകമോർക്കയാമമ്മ.

അഥവാ, വരും വേനൽ-

ച്ചൂടിനൊക്കെയും ഇമ്പം

പകരാൻ മാങ്ങാത്തെര

ചമയ്ക്കയാകാമമ്മ.

മറന്നേൻ തെരക്കൂട്ടിൻ

രസവിദ്യയെ,പ്പണ്ടേ

മറന്നേൻ ശ്ലോകക്കൂട്ടിൻ

രാസവിദ്യയെത്തീർത്തും.

“മറന്നുവെന്നോ? നമ്മ-

ളൊത്തെത്ര തവണയോ

പണിഞ്ഞൂ സഹകാര-

സ്വാദുവാം അട തീർക്കാൻ!

കഴുകിയുണക്കിയ

തഴപ്പായ് നറുനെയ്യാൽ മെഴുകീടുക; കഴു-

ങ്ങിന്റെ പാളയോ, വാഴ-

യിലയോ വിരി,ച്ചതിൽ

മാമ്പഴം നന്നേ പിഴി-

ഞ്ഞൊഴുക്കീടുക, വെയ്ല-

ത്തുണക്കിയെടുക്കുക.

(മുൻകൂർ ഒരുങ്ങാതില്ല

കർമമൊന്നെനിയ്ക്കിന്നും;

ഇമ്മട്ടിലല്ലീ നീയും

കവിത രചിയ്ക്കുന്നു?)

നേർത്ത പാട പോലതു

പരത്തി, പ്പിറ്റേന്നാളിൽ

പേർത്തും ചാർ ഒഴുക്കുക,

ലോലമേലടരായി.

അരി, ജീരകം, ഏലം

വറുത്തു ശീലപ്പൊടി-

പ്പരിചിൽ വിതറുക

കൽക്കണ്ടത്തരിയൊപ്പം.

(ഔചിത്യപൂർവം യോജി-

പ്പിയ്ക്കയല്ലയോ ചെയ്വൂ

സാഹിത്യത്തിലും നിങ്ങൾ

രസനിഷ്പത്തിയ്ക്കായി?)

മാമ്പഴച്ചാറിൻ മീതേ

മേമ്പൊടി, യതിൻ മീതേ

മാമ്പഴച്ചാറോലോലം;

മാധുര്യധുര്യം തന്നെ!

ചുരുളായ് തെറുത്തെടു-

ക്കുക പാളികൾ;പൂളി

വഴനയിലയ്ക്കുള്ളിൽ

പൊതിഞ്ഞേ സൂക്ഷിയ്ക്കുക.

(ചെറുചാരുതകൾതൻ

സ്മൃതിസൗരഭത്താലേ

അതിജീവിപ്പൂ കാവ്യം

കാലത്തെയെന്നുണ്ടല്ലോ.)”

വീതനമേലില്ലൊറ്റ-

പ്പൊതി; എങ്കിലുമെന്റെ

വായിലാർ തിരുകുന്ന-

തിമ്പത്തേനടകളെ?

“ആകാശങ്ങളെ അണ്ഡ-

രാശികളൊടും”-ശിഷ്ട-

ഭാഗവിസ്മൃതി പൂരി-

പ്പിപ്പതാർ അഗോചരം?

ചട്ടമ്പിസ്വാമിയുടെ ആങ്ഗലജീവചരിത്രം

വായനക്കാർ ആനന്ദ വുഡ് എന്നൊരാളെപ്പറ്റി കേട്ടിട്ടുണ്ടോ? പന്തീരാണ്ടു മുമ്പാണു് ഞാൻ നടാടെ ആ പേരു കേട്ടതു്. തൊള്ളായിരത്തി നാല്പത്തിയേഴിൽ ജനനം. അമ്മ പാഴ്സി; അച്ഛൻ ഐർലൻഡുകാരൻ. ബോംബേയിലും കേംബ്രിഡ്ജിലും പഠിച്ചു; കണക്കിലും ഫിസിക്സിലും ബിരുദം. നരവംശശാസ്ത്രത്തിൽ ഡോക്ടറേറ്റ് ചിക്കാഗോ സർവകലാശാലയിൽനിന്നു്. ഭാരതീയപാരമ്പര്യത്തിൽ സവിശേഷമായ താത്പര്യം; വിശിഷ്യ അദ്വൈതത്തിലും ആധുനികശാസ്ത്രത്തിലും. ഇപ്പോൾ പൂനയിൽ സ്ഥിരവാസം.

വുഡിന്റെ Knowledge before and after Printing—വിജ്ഞാനം അച്ചടിയ്ക്കു മുമ്പും പിമ്പും—എന്ന പുസ്തകമാണു് ഞാൻ ആദ്യം കണ്ടതു്. ‘മാറുന്ന കേരളത്തിൽ ഭാരതീയപാരമ്പര്യം’ എന്നാണു് പുസ്തകത്തിന്റെ ഉപശീർഷകം. വുഡിന്റെ ഡോക്ടറൽ പ്രബന്ധത്തിന്റെ ഉപോത്പന്നം. 1972–74 കാലത്തു് കേരളത്തിൽ വന്നുപാർത്താണു് വുഡ് ഈ പ്രബന്ധം തയ്യാറാക്കിയതു്. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടു് (1891–1981), പുന്നശ്ശേരി നമ്പിയുടെ ശിഷ്യൻ കെ. വി. എം. എന്ന കെ. വാസുദേവൻ മൂസ്സതു് (1888–1965), കൊടുങ്ങല്ലൂർ ഗുരുകുലത്തിലെ അന്തേവാസിയായിരുന്ന ആറ്റൂർ കൃഷ്ണപ്പിഷാരോടി (1876–1964), വയസ്കര മൂസ്സു് (1842–902), ബ്രഹ്മാനന്ദ ശിവയോഗി (1852–1929), ചട്ടമ്പിസ്വാമി (1853–1924) എന്നിങ്ങനെ ആറുപേരുടെ അധ്യയനസമ്പ്രദായങ്ങളെയാണു് വുഡ് വിവരിയ്ക്കാൻ ശ്രമിയ്ക്കുന്നതു്. ആത്മകഥകളോ ജീവചരിത്രങ്ങളോ ആണു് വുഡിന്റെ മുഖ്യോപാദാനം—കാണിപ്പയ്യൂരിന്റെ ‘എന്റെ സ്മരണകൾ’, കെ. വി. എമ്മിന്റെ ‘ആത്മകഥ’, കെ. പി. നാരായണപ്പിഷാരോടി എഴുതിയ ആറ്റൂരിന്റെ ജീവചരിത്രം, എ. കെ. നായർ എഴുതിയ ശിവയോഗിയുടെ ജീവചരിത്രം ഇത്യാദ്യുദാഹരണങ്ങൾ. ഈ ഗ്രന്ഥങ്ങളുടെ പ്രസക്തഭാഗങ്ങൾ വുഡ് തന്നെ ഇംഗ്ലിഷ്ലേയ്ക്കു് പരിഭാഷപ്പെടുത്തിയാണു് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നതു്. ചട്ടമ്പിസ്വാമികളെക്കുറിച്ചെഴുതാൻ ഒരു ഇംഗ്ലിഷ് ജീവചരിത്രത്തെയാണു് വുഡ് ആശ്രയിച്ചിരിയ്ക്കുന്നതു്. ഐമ്പതു കൊല്ലത്തിന്നപ്പുറം പ്രകാശിതമായ ആ ലഘുഗ്രന്ഥം ചട്ടമ്പിസ്വാമിപ്രണയികൾക്കു പോലും അജ്ഞാതമാണോ എന്ന ശങ്കയിൽ നിന്നാണു് പരിചായകമായ ഈ ലഘുപ്രബന്ധത്തിന്റെ പിറവി.

രണ്ടു്

സ്വാമി ജീവിച്ചിരുന്ന കാലത്തെ കഥയാണു്. ആറന്മുള നാരായണപിള്ളവൈദ്യനും ശിവപ്രസാദ് വിദ്യാഭാരതിയും ചേർന്നു് സ്വാമിയുടെ ശിഷ്യനായ നീലകണ്ഠതീർത്ഥപാദരുടെ ജീവചരിത്രമെഴുതി—‘നീലകണ്ഠതീർത്ഥപാദചര്യാമൃതം’ എന്ന പേരിൽ. ഗുരുനാഥന്റെ ജീവചരിത്രം പ്രസിദ്ധീകരിയ്ക്കാതെ തന്റേതു പ്രസിദ്ധീകരിയ്ക്കുന്നതു് അനുചിതമെന്നായി ശിഷ്യൻ. അതിനാലാണു് നാരായണപിള്ളവൈദ്യൻ ‘സദ്ഗുരുസർവസ്വം’ എന്ന സംസ്കൃതജീവചരിത്രകാവ്യമെഴുതിയതു്. ഇതിന്നു് ‘അർഭാഹ്വസ്വാമിചരണാഭരണം’ എന്നും പേർ.

തൊള്ളായിരത്തിമുപ്പത്തിനാലിൽ പറവൂർ കെ. ഗോപാലപിള്ള ‘പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികൾ’ ജീവചരിത്രം പ്രസിദ്ധം ചെയ്തു. സ്വാമിയെ നേരിൽ കണ്ട പലരോടും വിശദമായി ചർച്ച ചെയ്തു്, അവരുടെ സ്മരണകൾ അനുബന്ധമായി ചേർത്തിട്ടുള്ള ഈ ഗ്രന്ഥമാണു് സ്വാമിയുടെ ജീവചരിത്രങ്ങളിൽ ഏറ്റവും ഉപജീവ്യമെന്നു് പിൽക്കാലത്തു് സ്വാമിയുടെ ധൈഷണികജീവചരിത്രം രചിച്ച ഡോ. ആർ. രാമൻനായരും ഡോ. സുലോചനാദേവിയും സാക്ഷ്യപ്പെടുത്തുന്നു. ജീവചരിത്രപരമായ പല വിവരങ്ങളും പിൽക്കാലത്തു് സ്മരണകളുടെ രൂപത്തിൽ ക്രോഡീകരിയ്ക്കപ്പെട്ടു. എങ്കിലും ഇംഗ്ലിഷിൽ സ്വാമിയുടെ ജീവചരിത്രമൊന്നും രചിയ്ക്കപ്പെട്ടില്ല.

ഇംഗ്ലിഷിൽ ആദ്യമായി സ്വാമിചരിതമെഴുതിയതു് ഡോ. കെ. പി. കരുണാകരമേനോൻ. കേരളസർവകലാശാലയുടെ ഇംഗ്ലിഷ് വിഭാഗം അധ്യക്ഷനായിരുന്നു ഡോ. മേനോൻ. തൊള്ളായിരത്തിയറുപതിൽ കെ. ഭാസ്കരപിള്ള പ്രസിദ്ധം ചെയ്ത ജീവചരിത്രത്തെയാണു് താൻ ഏറെ ആശ്രയിച്ചതെന്നു് ഗ്രന്ഥകർത്താവു്. ഒരുറുപ്പിക വിലയ്ക്കു് പുസ്തകം പ്രസാധനം ചെയ്തതു് പെരുമ്പാവൂർ പി. ജി. നാരായണപിള്ള. വിമലാനന്ദസ്വാമിയുടെ (1904–85) ആമുഖവും ചിന്മയാനന്ദ സ്വാമിയുടെ (1916–93) സന്ദേശവുമാണു് പുസ്തകത്തിന്റെ മുഖ്യാകർഷങ്ങൾ.

പണ്ഡിതപ്രകാണ്ഡമായിരുന്നുവത്രേ വിമലാനന്ദസ്വാമി. തദനുരൂപമായ ഗാംഭീര്യം കാണാം ആമുഖത്തിൽ. ചില വാക്യങ്ങളുടെ പരിഭാഷ കാണുക:

“പ്രതിഭ ദിക്കാലാവച്ഛിന്നമായല്ല, തദ്ദേശീയമായ ഭാഷയിലും ശൈലിയിലുമായിരിയ്ക്കും വെളിവാകുക. എങ്കിലും അതിന്റെ സാർവലൗകികത അനിഷേധ്യമായിരിയ്ക്കും. ചട്ടമ്പിസ്വാമികളുടെ ആത്മാന്വേഷവും സാക്ഷാത്കാരവും, അദ്ദേഹത്തിന്റെ വിരക്തിയും ലാളിത്യവും സ്വാർഥത്യാഗവും, തന്റെ പ്രബോധചന്ദ്രോദയം മറ്റുള്ളവരൊത്തു പങ്കുവെയ്ക്കുന്നതിന്നുള്ള വിനയപൂർവമായ സന്നദ്ധതയും, സർവോപരി അദ്ദേഹത്തിന്റെ സ്നേഹമസൃണമായ ജീവാനുകമ്പയും എക്കാലത്തും പ്രചോദകമായിത്തുടരും…”

“പുരോഗമനപരമായ പല പ്രവണതകളെയും ക്രാന്തദർശിതയോടെ സംഭാവനം ചെയ്തയാളായിരുന്നു ചട്ടമ്പിസ്വാമികൾ; എങ്കിലും ആദ്യമേ മതത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന സാമൂഹ്യപരിഷ്കർത്താക്കളുടെ കൂട്ടത്തിലായിരുന്നില്ല അദ്ദേഹം. ചർച്ചകളിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും പൗരോഹിത്യത്തിന്റെ കള്ളനാട്യങ്ങളെ മറനീക്കി പൊളിച്ചുകാട്ടുമ്പോഴും ജാതിശ്രേണിയിലെ ആഢ്യമ്മന്യന്മാരുടെ വിവരക്കേടുകളെ കിഴുക്കിയിരുത്തുമ്പോഴും ഒരിയ്ക്കൽ പോലും അദ്ദേഹം ജാതിപ്പോരിന്നു് വഴിവെച്ചില്ല. ചരിത്രപരമായ നീതിയിലൂന്നിയ വിവേകവും അവബോധവുമാണു്, വ്യക്ത്യഹന്തയല്ല അദ്ദേഹത്തെ ഉത്തേജിപ്പിച്ചതെന്നു പറയാം.”

ചിന്മയാനന്ദസ്വാമിയുടെ സന്ദേശമാകട്ടേ, സ്മൃതിമധുരസ്യന്ദിയാണു്. തനിയ്ക്കു മൂന്നോ നാലോ വയസ്സുള്ളപ്പോൾ ചട്ടമ്പിസ്വാമി തന്റെ എറണാകുളത്തെ വീട്ടിൽ വന്നു് തന്നെ മാറത്തു കിടത്തിക്കൊഞ്ചിയ്ക്കാറുള്ള കഥയാണു് ചിന്മയാനന്ദസ്വാമി അനുസ്മരിയ്ക്കുന്നതു്. “ഇന്നെന്നെ ലോകസേവനത്തിന്നു പ്രാപ്തനാക്കിയതെന്തോ, അതിന്നു ഞാൻ കടപ്പെട്ടിരിയ്ക്കുന്നതു് അലോകസാമാന്യനായ ഈ ഋഷിയോടാണെന്നു് ഞാൻ ഉറച്ചു വിശ്വസിയ്ക്കുന്നു. എന്നെ ഞാനാക്കി മാറ്റിയ പ്രഭാവസ്രോതസ്സുകൾ പലതാണു്. സ്വാമികൾ എനിയ്ക്കു്—ഏതാണ്ടു് ആയിരം നാൾ മാത്രം പ്രായമുണ്ടായിരുന്ന ഒരു കൊച്ചുകുട്ടിയ്ക്കു് ഗൂഢമായി ദീക്ഷ ഉപദേശിച്ചുതന്നുവെന്നാണു് തോന്നുന്നതു്; അത്ഭുതം തന്നെ.”

ചട്ടമ്പിസ്വാമിയെപ്പറ്റി ഇംഗ്ലിഷിൽ പുസ്തകങ്ങളൊന്നും ഇല്ലാത്തതിനാൽ ഒരു ലഘുജീവചരിത്രമെഴുതണമെന്നേ ഡോ. മേനോൻ ഉദ്ദേശിച്ചിരുന്നുള്ളൂ. അതിനാൽ മൗലികമായ ജീവചരിത്രഗവേഷണമോ അന്യത്ര അലഭ്യമായ വിവരങ്ങളോ ഇതിലില്ല. ‘പ്രാചീനമലയാള’വും ‘വേദാധികാരനിരൂപണ’വും സാമാന്യമായി പരാമർശിക്കപ്പെടുന്നതേയുള്ളൂ. സ്വാമിയുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങൾ കാലാനുക്രമം ദീക്ഷിച്ചു പറഞ്ഞു പോയിരിയ്ക്കുന്നു; സ്വാമിയുമായി ബന്ധം പുലർത്തിയിരുന്ന വ്യക്തികളെ യെല്ലാം നാമമാത്രമായെങ്കിലും സ്മരിച്ചുപോയിരിയ്ക്കുന്നു. ശ്രേയ ഫൗണ്ടേഷന്റെ ശ്രേയസ് ഓൺലൈൻ ഡിജിറ്റൽ ലൈബ്രറിയിൽ പി. ഡി. എഫ്. ഫയലായി വായിയ്ക്കാം പഥപ്രദർശകമായ ഈ ലഘുപുസ്തകം.

വായനയും എഴുത്തും

അച്ഛന്റെയുത്സങ്ഗത്തിൽ

ഇരുത്തീലെന്നെ, ക്കണ്ണീ-

രിറ്റുമമ്മതൻ മാറ-

ത്തമർന്നേൻ; നടന്നല-

ഞ്ഞെത്തിനേൻ ഇരുൾപ്പുഴ-

വക്കത്തു; കുടം മുക്കി-

പ്പൊക്കവേ വീണേൻ, അമ്പേ-

റ്റമ്മ തൻ മാറിൽത്തന്നെ.

തോളത്തെൻ ശവം പേറി

നടന്നാളവൾ ചുടു-

കാടോളം, ചിത താനേ-

യെരിച്ചാൾ; വെട്ടാനാഴ്‌ന്ന

വാൾ മാലയാകുന്നോ?എൻ

വീ, ടയൽ, ഉലകാകെ-

ക്കീഴ്മറിയുന്നോ? ദിക് കാ-

ലങ്ങൾ വേർപിണയുന്നോ?

വേനലാൽ വിയർത്തൊഴു-

കുമ്പൊഴും സൈബീരിയൻ

ഹേമന്തക്കരടിയെൻ

മുഖത്തെ മണക്കുന്നോ?

മൂത്തവർകൈനീട്ടമാം

നാണ്യങ്ങളെക്കൺചേർത്തു

പാർക്കുന്നേൻ – ഇവയെല്ലാം

റൂബിളോ, വരാഹനോ?

പിണ്ടിച്ചങ്ങാടം, നെറു-

ന്തലയിൽ തറച്ച തീ-

പ്പന്തം, പന്തിരുകുലം–

പൈതൃകമിതുതാനോ?

ഉറുമ്പും പുൽച്ചാടിയും

ഞാനല്ലോ; ശിശിരത്തിൽ

കളിമ്പത്തിനെയൂട്ടാ-

തുറങ്ങാൻ പോമോ യത്നം?

ബലയും, പുനരതി-

ബലയും മടിയാതെ-

യുരുവിട്ടിട്ടും ക്ഷുത്പി-

പാസയെന്തൊഴിയാത്തൂ?

രണ്ടു്

ഒഴിയാ, തൊടുങ്ങാതെ,

ആരാലുമെണ്ണാവൊല്ലാ-

തുയരുന്നിതെൻമുന്നിൽ

വൻഗ്രന്ഥക്കൂമ്പാരങ്ങൾ.

എത്രയാണൊന്നൊന്നായി

വായിച്ചുകൂട്ടീ പിൽക്കാ-

ലത്തു ഞാൻ എൻ സ്വാധ്യായ-

വാസന്തദിനങ്ങളിൽ!

എന്റെ വീ,ടയ,ലുല-

കങ്ങളല്ലവ; കാലം

എന്റെയ,ല്ലെന്റേതില്ല-

ങ്ങൊന്നുമെന്നറിയുന്നേൻ.

എൻ ആകുലികൾ, ആധി-

ഭീതികൾ, ആനന്ദങ്ങ-

ളില്ല, യെന്നിലെ ഇരുൾ

തുറ്റ രാവുകളില്ല,

എൻ വെളിച്ചത്തെക്കുട-

ഞ്ഞുയർന്ന വിഭാതങ്ങ-

ളില്ല, ശങ്കകളുടെ

മങ്ങൂഴങ്ങളുമില്ല.

ഞാനൊഴിഞ്ഞുണ്ടോ പൊരുൾ

കാവ്യസംസാരത്തിങ്കൽ?

ജ്ഞാനത്തെയനുഭൂതി

നേർക്കുന്നൂ നിരന്തരം.

അതിനാൽ ഉപ്പാഴിയിൽ

എൻ ഇറ്റുകണ്ണീർ കൂടി;

അതിനാൽ കൊടുങ്കാറ്റി-

ലെൻ അന്ത്യശ്വാസം കൂടി.

അതിനാൽ നട്ടുച്ചയ്ക്കു-

മെന്റെ കൈത്തിരി കൂടി;

അതിനാൽ പൂർണത്തിലേ-

യ്ക്കെന്നുടെ ശൂന്യം കൂടി.

പ്രാണപുസ്തകത്തിലൊ-

രൊറ്റത്താൾ മാത്രം; ഗ്രന്ഥ-

കൂടത്തിൻ കാൽക്കൽ വെച്ചു

നമിച്ചു പിൻവാങ്ങുന്നേൻ!

പരിഭാഷകൾ
The Secret Sits

—Robert Frost

We dance round in a ring and suppose,

But the Secret sits in the middle and knows.

നട്ടം ചുറ്റി

നട്ടം ചുറ്റിക്കളിപ്പു നാം,

ഊഹിയ്ക്കുന്നൂ, പക്ഷേ, ഗൂഢ-

തത്ത്വമൊത്തനടു,ക്കെല്ലാം

അറിഞ്ഞിരിപ്പൂ.

Fire and Ice

—Robert Frost

Some say the world will end in fire,

Some say in ice.

From what I’ve tasted of desire

I hold with those who favor fire.

But if it had to perish twice,

I think I know enough of hate

To say that for destruction ice

Is also great

And would suffice.

തീയും മഞ്ഞും

തീയാൽ മുടിയുമീ

ലോകമെന്നേ ചിലർ;

തീർച്ച മഞ്ഞാലെന്നു

ചൊൽവു വേറേ ചിലർ.

എങ്കിലുമീ ഞാൻ

ഭുജിച്ച കാമങ്ങളോർ-

ത്തഗ്നിപക്ഷത്തിനെ-

പ്പിൻതുണയ്ക്കുന്നിതേ !

എന്നാൽ, ഉലകിരു-

വട്ടം മുടിഞ്ഞിടു-

മെങ്കിലോ, വിദ്വേഷവും

വേണ്ട മാത്രയിൽ

കണ്ടറിഞ്ഞോരു ഞാൻ

സർവനാശത്തിന്നു

മഞ്ഞാകിലും മതി,

കേമമെന്നോർപ്പിതേ!

Who Has Seen the Wind?

—Christina Rossetti

Who has seen the wind?

Neither I nor you:

But when the leaves hang trembling,

The wind is passing through.

Who has seen the wind?

Neither you nor I:

But when the trees bow down their heads,

The wind is passing by.

ആരുള്ളൂ കാറ്റിനെക്കണ്ടവരായ്?

ആരുള്ളൂ കാറ്റിനെക്കണ്ടവരായ്?

ഞാനില്ല, നീയുമേ കണ്ടതില്ല!

എന്നാൽ, ഇലകൾ വിറച്ചു ഞാലു-

ന്നെങ്കിൽ കാറ്റൂളിയിടുന്നതുണ്ടാം.

ആരുള്ളൂ കാറ്റിനെക്കണ്ടവരായ്?

നീയില്ല, ഞാനുമേ കണ്ടതില്ല!

എന്നാൽ, മരങ്ങൾ തല കുനിയ്ക്കു -

ന്നെങ്കിൽ കാറ്റാവഴി പോരുന്നുണ്ടാം!

Separation

—W. S. Merwin

Your absence has gone through me

Like thread through a needle.

Everything I do is stitched with its color.

വിരഹം

നിൻ അസാന്നിദ്ധ്യം

തുളച്ചു കടന്നുപോയ്

എന്നെ, സൂചിക്കുഴ-

യ്ക്കുള്ളിലെ നൂലുപോൽ.

എന്തു ഞാൻ ചെയ്വതും

ആ നിറത്തുന്നലാം.

അഭിജ്ഞാന ശാകുന്തളം–ഒന്നാമങ്കം അന്ത്യശ്ലോകം

गच्छति पुरःशरीरं

धावति पश्चाद् असंस्तुतं चेतः |

चीनांशुकमिव केतोः

प्रतिवातं नीयमानस्य ॥

Forward moves my body,

Backward runs the restless heart.

Like China silk cloth of banner

Borne against the wind.

എന്നു് എം.ആർ. കാലേയുടെ ഇംഗ്ലിഷ് പരിഭാഷ.

എ.ആർ. ന്റെ പരിഭാഷ ഇങ്ങനെ:

മുന്നോട്ടു നീങ്ങുന്നു ജഡം ശരീരം,

പിന്നോട്ടു പായുന്നു മനസ്സനീശം.

ഭിന്നിച്ച കാറ്റത്തു നയിച്ചിടുമ്പോൾ

ചിന്നും കൊടിയ്ക്കുള്ളൊരു കൂറ പോലെ.

വൃത്തം മാറ്റിയതു ക്ഷമിയ്ക്കാം. ജഡമാക്കിയതു സഹിച്ചുകൂടാ ശരീരത്തെയും ശ്ലോകത്തെയും! ഉത്തരാർദ്ധം ഒട്ടും നന്നായിട്ടില്ലെന്നു പറയേണ്ടതില്ലല്ലോ. അതിനാൽ മാത്രാവൃത്തത്തിൽത്തന്നെ ഒരു പരിഭാഷയെഴുതി.

മുന്നോട്ടുടൽ പോകുന്നൂ;

പിന്നോട്ടോടുന്നു മാനസം പാവം;

എതിർകാറ്റടിച്ചു പാറും

കൊടിയുടെ ചീനാംശുകത്തിനെപ്പോലെ.

അമരുകശതകം - 38

गते प्रेमावेशे प्रणयबहुमाने विगलिते

निवृत्ते सद्भावे जन इव जने गच्छति पुरः

तदुत्प्रेक्ष्योत्प्रेक्ष्ष्य प्रियसखि! गतान् स्मांश्च दिवसान्

न जाने को हेतुर्दलति शतधा यन्न हृदयम् !

സാൻ ഫ്രാൻസിസ്കോയ്ക്കടുത്തു് സാൻ റമോണിൽവെച്ചാണു് ഉമേഷ് നരേന്ദ്രനെക്കണ്ടതു്. ശ്ലോകമല്ലൻ, വ്യാകരണപണ്ഡിതൻ. അമരുകശതകം പരിഭാഷയും വ്യാഖ്യാനവും ചേർത്തു് പ്രസാധനം ചെയ്യാനൊരുങ്ങുകയാണു് ഉമേഷ്. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പരിഭാഷയും കാണുക.

കഴിഞ്ഞൂ പ്രേമത്തിൻ കൊതിയുമവനിഷ്ടാദരവുമേ

കൊഴിഞ്ഞൂ ചങ്ങാത്തം, പരിചയമെഴാമട്ടു വരവായ്.

ചുഴിഞ്ഞോർത്തോർത്തേറെദ്ദിവസ,

മറിയില്ലെങ്ങനെ തകർ -

ന്നുടഞ്ഞില്ലെൻ തോഴീ!

പല കഷണമായെന്റെ ഹൃദയം!

(ഉമേഷ്)

പ്രേമവും ബഹുമാനവും പ്രണയവും

സൗജന്യവും വിട്ടവൻ

സാമാന്യത്തിലൊരാളുതൻ നിലയിലായ്

മുൻപിൽ ഗമിച്ചീടവേ

സീമാതീതസുഖം കഴിഞ്ഞ ദിവസാൻ

ഓർത്തോർത്തു മേ മാനസം

ഹേ മാന്യേ സഖി! എന്തുകൊണ്ടു

പൊടിയുന്നി-

ല്ലെന്നറിഞ്ഞില്ല ഞാൻ.

(കേരളവർമ്മ)

തണുത്തൂ പ്രേമച്ചൂ,ടിവളിലവനില്ലാ

പ്രണയവും;

നശിച്ചൂ ചങ്ങാത്തം; ചെറുപരിചയം

പോലും ഇവളിൽ

നടിയ്ക്കാതേ മുന്നിൽ പ്രിയസഖി അവൻ!

നാൾകൾ കുറെയായ്

നിനപ്പേൻ; എന്നുള്ളം നറുനറെ

നുറുങ്ങാത്തതെതിനോ?

ആത്മാരാമൻ
images/atmaraman.jpg

ഇരിഞ്ഞാലക്കുട ഓടത്തു തളിയക്കാട്ടിൽ നാരായണിക്കുട്ടിയുടെയും അന്നമനട ഐക്കര കിഴിയേടത്തു് ഭാസ്കരമേനോന്റെയും മകൻ.

സഹധര്‍മ്മിണി: അംബിക

മകന്‍: നന്ദു, സ്നുഷ: വിനീത.

കൃതികള്‍: ‘തുടർച്ച’, ‘കാവ്യജീവിതം’ എന്നീ കവിതാഗ്രന്ഥങ്ങൾ; ‘പ്രശ്രയം’, ‘ബഹുരൂപി എൻ. വി.’, ‘ പ്രതിഭാനം’, ‘അവധാരിക’ എന്നീ വിമർശഗ്രന്ഥങ്ങൾ. ‘Akkitham: A Pictorial Autobiography’ എന്നൊരു ഗ്രന്ഥം ഇംഗ്ലിഷിൽ.

Colophon

Title: Uncham (ml: ഉഞ്ഛം).

Author(s): Athmaraman.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-15.

Deafult language: ml, Malayalam.

Keywords: Article, Athmaraman, Uncham, ആത്മാരാമൻ, ഉഞ്ഛം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Baya Weaver Ploceus philippinus Nesting, a photograph by Dr. Raju Kasambe . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.