images/Slaves_working_on_a_plantation.jpg
Slaves working on a plantation. Planting the sugar cane, a painting by William Clark .
അത്രയ്ക്കൊന്നും മാറ്റംവരുന്നില്ല
സി. ജെ. തോമസ്

വിപ്ലവനായകന്മാരും അവരുടെ പെരുമ്പറക്കാരും ഓരോ ബഹളത്തിനും മുമ്പായി ജനങ്ങളെ സമീപിക്കുന്നതു്, ‘സമുദായത്തിന്റെ അലകുംപിടിയും മാറ്റിക്കൊള്ളു’മെന്ന വാഗ്ദാനവുമായിട്ടാണു്. ഓരോവിധ ബുദ്ധിമുട്ടുകളിൽ കഴിയുന്ന സാധാരണ ജനതയ്ക്കു് അത്തരം സന്ദർഭങ്ങളിൽ വിവേചന ബുദ്ധിയെക്കാളേറെ ശക്തിയായിരിക്കുന്നതു് ദിവാസ്വപ്നങ്ങൾ കാണാനുള്ള വാസനയായിരിക്കും. അതുകൊണ്ടു് പ്രക്ഷോഭണത്തിന്റെ അവസാനം എവിടെയായിരിക്കുമെന്ന വസ്തുതയെപ്പറ്റി കാര്യമായിട്ടൊരു ചിന്തയും ജനതയ്ക്കുണ്ടാകാറില്ല. ദാഹിച്ചു മോഹിച്ചിരിക്കുന്ന ‘നല്ലനാളെ’യ്ക്കുവേണ്ടി അവർ ആരുടെയും കൂടെ ചാടിപ്പുറപ്പെടും. അതു് ഗാന്ധിയുടെകൂടെ തന്നെയാവണമെന്നില്ല. സ്റ്റാലിനോ, ഹിറ്റ്ലറോ, നാസറോ ആരെങ്കിലുമാകാം—ആ സ്വപ്നലോകത്തിലേയ്ക്കുള്ള തീർത്ഥാടനത്തിൽ യാതൊരു പ്രതിബന്ധത്തെയും അവർ ഭയപ്പെടുകയില്ല. അങ്ങനെ ഈ സാർത്ഥവാഹിസംഘങ്ങൾ സ്വന്തരക്തത്തിലും അന്യരുടെ രക്തത്തിലും മുങ്ങിക്കുളിച്ചു് അങ്ങേ അറ്റത്തെത്തുമ്പോൾ അവർ കാണുന്ന കാഴ്ചയും അവരുടെ സ്വപ്നങ്ങളുമായി, വസ്തുവും നിഴലും തമ്മിലുള്ള രൂപസാദൃശ്യം മാത്രമാണു് ഉണ്ടായിരിക്കുക. ലോകാരംഭം മുതൽ ഇന്നുവരെ നടന്നിട്ടുള്ള മിക്ക രക്തപ്പുഴകളുടെയും ചരിത്രം ഇതാണു്. അപ്രതീക്ഷിതമായ ഈ തിരിച്ചടികണ്ടു് അവർ നിരാശരാകും. ഭൂരിഭാഗം ആളുകളും വിപ്ലവത്തീയെല്ലാം കത്തിത്തീർന്നു് വന്നതിനെ സ്വീകരിച്ചുകഴിയും. ഏതാനും ലക്ഷ്യത്തിലേയ്ക്കുതന്നെ തുടരാൻ ശ്രമിക്കുകയും പൊതുജനശത്രുക്കളായി തുടച്ചുമാറ്റപ്പെടുകയും ചെയ്യും.

ഗാന്ധിയൻ വിപ്ലവാനന്തരം യാതൊരുത്തരും പണിയെടുക്കേണ്ടതില്ലാത്ത ഒരു മാവേലിനാടു് ഉദിച്ചുയരുമെന്നു് ധരിച്ചിരുന്നവരുണ്ടു്. അവരാണിന്നു് ‘പോരാ പോരാ’ എന്നു സമരകാഹളം മുഴക്കുന്നവർ. ഇവരുടെ പതിപ്പുകൾ ഇന്നു് കിഴക്കൻ യൂറോപ്പിൽ ഉണ്ടു്. ചൈനയിൽ ഉണ്ടെന്നു് നാളെ മനസ്സിലാകും. ഈ പ്രതിഭാസം ഇരുപതാംനൂറ്റാണ്ടിനു് പ്രത്യേകമായിട്ടുള്ള ഒന്നല്ല. ഫ്രഞ്ചുവിപ്ലവത്തിന്റെ കഥ ഇതുതന്നെയാണു്. വൻതോതിലുള്ള എല്ലാ സാമൂഹ്യമാറ്റങ്ങളുടെയും സ്ഥിതി ഇതാണു്. അതങ്ങനെ ആയിരിക്കുകയും ചെയ്യും. അതിനു് അലംഘ്യമായ ചില യുക്തികളുണ്ടു്.

മാറ്റം എന്നു നാം പറയുമ്പോൾ അത്രയധികം മാറ്റങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. ഒരു വിപ്ലവത്തിൽ എന്നല്ല, ചരിത്രത്തിന്റെ എല്ലാപടികളും കൂടി എടുത്തുനോക്കിയാലും നാം അത്യധികമായി ആഗ്രഹിക്കുന്ന ആ മൗലികപരിവർത്തനമുണ്ടാക്കുന്ന മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. അവ അങ്ങനെ പെട്ടെന്നുണ്ടാവുക സാദ്ധ്യമല്ല. സമുദായത്തിൽ അടിസ്ഥാനപരമായ പല ഘടകങ്ങളും എടുത്തു പരിശോധിച്ചാൽ ഈ വാസ്തവം മനസ്സിലാകും.

ഒന്നാമതായി, ഭക്ഷണത്തിന്റെ കാര്യമെടുക്കുക. അനേകായിരം വർഷങ്ങൾക്കുമുമ്പു് മനുഷ്യർ ഭക്ഷിച്ചിരുന്ന വസ്തുക്കളൊക്കെത്തന്നെയാണു് ഇന്നും ഭക്ഷിക്കുന്നതു്. പാചകത്തിൽ എന്തെല്ലാം വൈവിധ്യങ്ങൾ ഉണ്ടായിരുന്നാലും (അതുതന്നെ അത്രയ്ക്കില്ല) ഭക്ഷണം സമ്പാദിക്കുവാൻ ഇന്നും മനുഷ്യർ പ്രയോഗിക്കുന്ന സമ്പ്രദായം കൃഷിയും മൃഗങ്ങളെ വളർത്തലും തന്നെയാണു്. യന്ത്രങ്ങളും വ്യവസായവും എത്രതന്നെ വർദ്ധിച്ചിട്ടും കൃത്രിമമായി ഭക്ഷണമുണ്ടാക്കുക എന്നൊരു സംഭവം നടന്നിട്ടില്ല. ഭക്ഷണത്തിനു് ഇന്നും കൃഷിക്കാരൻതന്നെ ആധാരം. ഐൻസ്റ്റീനും ശങ്കരാചാര്യരും ഒരു പോലെ ആശ്രയിക്കുന്നതു് അജ്ഞാനിയായ കൃഷിക്കാരനെയാണു്. സീസറും ക്രൂഷേവും ഫോർഡും ഫോർഡിന്റെ തൊഴിലാളിയും ഒന്നുപോലെ ആശ്രയിക്കുന്നതു് അജ്ഞാനിയായ കൃഷിക്കാരനെയാണു്. സീസറും ക്രൂഷേവും ഫോർഡും ഫോർഡിന്റെ തൊഴിലാളിയും ഒന്നുപോലെ ചൂഷണം ചെയ്യുന്നതും അവനെത്തന്നെ. അരിയ്ക്കു് വില കുറയ്ക്കണം. അരി നിറയ്ക്കുന്ന ചാക്കിനു് വില കൂട്ടണം. ഒരു മുദ്രാവാക്യം മതി പരിഷ്കാരത്തിന്റെ പൊള്ളത്തരം മുഴുവൻ വെളിവാക്കാൻ. കർണ്ണകഠോരമായ ജയഭേരിയടിക്കുന്ന വ്യവസായവിപ്ലവമെന്നു പറയുന്നതു് മനുഷ്യന്റെ ജീവിതരീതിയിലുള്ള അടിസ്ഥാനപരമായ മാറ്റമല്ല, ഉപരിപ്ലവമായ ചില വാസനകൾ തൃപ്തിപ്പെടുത്തുവാനുള്ള ശ്രമം മാത്രമാണു്.

സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാണല്ലോ മനുഷ്യർ വളരെയേറെ പുരോഗമിച്ചു എന്നു് അഭിമാനിക്കാറുള്ള മറ്റൊരു രംഗം. അടിമത്തത്തിൽനിന്നു് കാർഷികത്തൊഴിലാളിത്തത്തിലേയ്ക്കും അവിടെനിന്നു് വ്യാവസായിക കൂലിത്തത്തിലേയ്ക്കും പുരോഗമിച്ചു എന്നാണു് പറയുന്നതു്. എന്താണാവോ ഈ പുരോഗതി? അടിമകൾ പട്ടിണി കിടക്കാൻ ഉടമസ്ഥൻ സമ്മതിച്ചിരുന്നില്ല. കൃഷിപ്പണിയിലാണെങ്കിൽ പട്ടണങ്ങളിൽ തിങ്ങിക്കൂടി, ഫാക്ടറികൾ പൂട്ടിയിടുന്ന കാലത്തു് പട്ടിണിക്കു് ചീട്ടുംവാങ്ങി കഴിയേണ്ടിയിരുന്നില്ല. അവരുടെ സ്വന്തം വിപ്ലവം കഴിഞ്ഞപ്പോൾ വന്ന പുരോഗതിയാണു് പോസ്നാൻ മുതൽ ഹങ്കറിവരെ കണ്ടതു്. സോഷ്യലിസ്റ്റ് പാറ്റേണായാലും കഥ ഇതുതന്നെ. ഒരു തൊഴിലാളിയുടെ പണി സൂപ്പർവെസ് ചെയ്യാൻ രണ്ടു പേർ, കണക്കെഴുതാൻ നാലുപേർ അങ്ങനെ പുതിയ ഒരു വർഗ്ഗത്തെ അവൻ പോറ്റണം. പൗരനെ ചൂഷണത്തിൽനിന്നു് രക്ഷപ്പെടുത്താൻ ഫ്രഞ്ച് വിപ്ലവമുണ്ടാക്കിയ ‘സിറ്റിസൻ’ ആണു് പിറ്റേദിവസത്തെ ബൂർഷ്വാ. ആ ബൂർഷ്വാസിയിൽനിന്നു് തൊഴിലാളിയെ രക്ഷിക്കാൻ റഷ്യൻ വിപ്ലവമുണ്ടാക്കിയ ‘സഖാവി’നെ ഹങ്കറിയൻ തൊഴിലാളി ഫാഷിസത്തിനു് ചികിത്സിക്കാൻ ചെന്ന ടാങ്കുകളിൽ കാണാം. ചൂഷണത്തിനാസ്പദമായ വസ്തു ‘മിച്ചവില’ എന്നു് ധനശാസ്ത്രജഞന്മാർ പറയുന്ന വസ്തുവാണു്. അതു് ജന്മിയോ, മുതലാളിയോ, രാഷ്ട്രീയ ബ്യൂറോക്രാറ്റോ ആരെടുത്താലും ‘കോരനു് കഞ്ഞി കുമ്പിളിൽത്തന്നെ’ എന്നാണു് സത്യം.

ചൂഷണത്തിന്റെ കഥ പറയുമ്പോൾ ഈ ചൂഷണം നിലനിറുത്തുന്നതെങ്ങിനെയെന്ന പ്രശ്നം ഓർമ്മവരുന്നു. വ്യക്തമായ ഉത്തരമുള്ള കാര്യം പട്ടാളം തന്നെ. പ്രാകൃതന്മാർ മുതൽ 1957 വരെ ചൂഷണത്തിനു് രക്ഷ നൽകുന്നതു് പട്ടാളമാണു്. അതിന്റെ പ്രാധാന്യം കുറയുന്നതിനു് പകരം കൂടിക്കൂടി വരുന്ന മനുഷ്യസമുദായം പുരോഗമിക്കുകയാണു് എന്നു പറയാൻ വിഷമം തന്നെ. ആറ്റംബോംബും ഹൈഡ്രജൻ ബോംബും അല്ല കുഴപ്പക്കാരൻ. അതിലപ്പുറമുള്ള വിഷദ്രവ്യങ്ങൾ ഇനിയും മനുഷ്യൻ കണ്ടുപിടിക്കും. അതിന്റെയെല്ലാം പിറകിലുള്ള ആ തത്ത്വശാസ്ത്രമാണു് കുഴപ്പം. മനുഷ്യനെ ഭരിക്കാൻ ബലംപ്രയോഗിക്കുക എന്നതു്. പണ്ടൊക്കെ പിടിച്ചു് പട്ടാളത്തിൽ ചേർത്തിരുന്നു. ഇന്നു് നിയമമുണ്ടാക്കി, ബലമായി ചേർക്കുന്നു. സൈനികതന്ത്രം സൈനികോദ്യോഗസ്ഥൻ എന്നെല്ലാം പറയുമ്പോൾ ഉള്ള രസം കുറഞ്ഞിട്ടുണ്ടോ? ലക്ഷമാളുകളെ കാക്കി ഇടീച്ചു് ഒരു മൈതാനത്തിറക്കി യന്ത്രം പോലെ മാർച്ച് ചെയ്യിക്കുന്നതു് അതിസുന്ദരമായ ഒരു കാഴ്ചയായിട്ടാണു് ജനസാമാന്യം ഇന്നും ഗണിക്കുന്നതു്. എന്തിനാണീ അഭ്യാസമെല്ലാം എന്നു് ഒരു കുറിയെങ്കിലും ചിന്തിക്കാൻ ആരും മെനക്കെടുന്നില്ല. തൊലിപ്പുറമെ ടോൾസ്റ്റോയിയും ഗാന്ധിയും എല്ലാമുണ്ടെങ്കിലും അടിയിൽ മനുഷ്യൻ ഇന്നും തൊണ്ണുറ്റൊമ്പതു ശതമാനം കിരാതനാണെന്നാണിതിന്റെ അർത്ഥം. ‘രാഷ്ട്രം കൊഴിഞ്ഞുപോകും’ എന്നു പറഞ്ഞിടത്തും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലല്ലോ.

കുടുംബം, വിവാഹം മുതലായ ഗാർഹികഘടനകൾ എല്ലാം താല്ക്കാലികമാണെന്നും, പുരോഗതിയുടെ മുന്നേറ്റത്തിൽ അതൊക്കെ പോകുമെന്നും ഒരു പക്ഷമുണ്ടായിരുന്നു. അതും നടക്കുന്ന ലക്ഷണമില്ല, അതു നല്ലതായാലും ചീത്തയായാലും.

കലയും സാഹിത്യബോധവും ഇതേ നിലയിൽത്തന്നെയാണു്. ഹെലന്റെ സൗന്ദര്യവും രാമായണത്തിന്റെ രസവും എല്ലാം മാറാതെ നില്ക്കാൻ തുടങ്ങിയിട്ടു് കാലം കുറെക്കഴിഞ്ഞു. മാറും മാറും എന്നു പറയുന്നതല്ലാതെ ഒന്നും സംഭവിച്ചുകാണുന്നില്ല. ആദർശങ്ങളുടെ കാര്യമാണെങ്കിൽ, ഇത്രമാത്രം മന്ദഗതിയിൽ പരിവർത്തനം സംഭവിക്കുന്ന മറ്റൊന്നുണ്ടോ എന്നു സംശയം. അഥവാ ഉണ്ടെങ്കിൽത്തന്നെ ആദർശങ്ങൾ ഉണ്ടായിത്തീരുന്നതിനുപകരം ഉള്ളതുതന്നെ ക്ഷയിച്ചു് മനുഷ്യൻ മൃഗമായിത്തീരുന്നതായിട്ടാണു് കാണുന്നതു്.

എല്ലാംകൂടി അങ്ങു് ചുരുക്കിപ്പറഞ്ഞാൽ, ഓന്തിനെപ്പോലെ മനുഷ്യസമുദായത്തിന്റെ നിറം ഓരോ വിപ്ലവം കഴിയുന്തോറും മാറിമാറി കാണുന്നുണ്ടെങ്കിലും സാധനം മേല്പടി തന്നെയായിരിക്കുന്നു എന്നതാണു് വാസ്തവം. മൗലികഘടകങ്ങളിൽ മനുഷ്യൻ അത്രയ്ക്കൊന്നും മാറിയിട്ടില്ല, മാറുന്നില്ല. പരിണാമവാദം നാം അംഗീകരിക്കുന്നുണ്ടെങ്കിലും മനുഷ്യന്റെ ഓർമ്മയിൽ ഏതെങ്കിലും കുരങ്ങന്റെ വാൽ ലോപിച്ചുപോയതായി തെളിവില്ല. സാമുദായികപരിണാമത്തിന്റെ വേഗതയും ഏതാണ്ടങ്ങിനെതന്നെ എന്നു ഗ്രഹിച്ചാൽ മതി.

അതുകൊണ്ടു് സമുദായപരിവർത്തനത്തിനു് പരിശ്രമിക്കുന്നതു് വ്യർത്ഥമെന്നോ, അതിനി ആവശ്യമില്ല എന്നോ ധരിക്കേണ്ടതില്ല: ആ തൊഴിലിനിറങ്ങിത്തിരിക്കുമ്പോൾ ഈ വാസ്തവം മനസ്സിലാക്കിയിരിക്കുന്നതു് നന്നെന്നുമാത്രം. അങ്ങനെയെങ്കിൽ അനേകം രക്തപ്പുഴകൾ ഒഴിവാക്കാം. ഒട്ടേറെ നിരാശയും, കയ്പും, വിദ്വേഷവും കൂടാതെ കഴിക്കാം. ചുരുങ്ങിയതു് സ്വർഗ്ഗം സൃഷ്ടിക്കാൻ ചാടി പുറപ്പെട്ട കശാപ്പുകാരനായിത്തീരാതിരിക്കുകയെങ്കിലും ചെയ്യാം.

കേരളഭൂഷണം 1957.

അന്വേഷണങ്ങൾ 2004.

സി. ജെ. തോമസിന്റെ ലഘു ജീവചരിത്രക്കുറിപ്പു്.

Colophon

Title: Athraykkonnum Mattamvarunnilla (ml: അത്രയ്ക്കൊന്നും മാറ്റംവരുന്നില്ല).

Author(s): C. J. Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-26.

Deafult language: ml, Malayalam.

Keywords: Article, C. J. Thomas, Athraykkonnum Mattamvarunnilla, സി. ജെ. തോമസ്, അത്രയ്ക്കൊന്നും മാറ്റംവരുന്നില്ല, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Slaves working on a plantation. Planting the sugar cane, a painting by William Clark . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.