ഒരു തമിഴ് ചിത്രത്തെ വിമർശിക്കാൻ മാത്രം ഞാൻ അധഃപതിച്ചോ എന്നെനിക്കറിഞ്ഞുകൂടാ. ഉന്മാദച്ചികിത്സ വശമുണ്ടായിട്ടുമല്ല. “മീര” വിമർശിക്കാനൊരുമ്പെടുന്നതു്. കലാപരമായ ഉദ്ദേശ്യമാണെങ്കിൽ അതുമില്ല. “മീര”യിലുള്ളതിൽ കൂടുതൽ കല കഞ്ചാവിലുണ്ടു്. പിന്നെ എന്താണു്, ഈ തോട്ടിവേലയ്ക്കിറങ്ങുന്നതെന്നു ചോദിച്ചാൽ അതിനു മാത്രം മറുപടി പറയാം.
തമിഴരെക്കൊണ്ടു നാം തോറ്റു. രാഷ്ട്രീയമായിട്ടും, സാമുദായികമായിട്ടും ഇവറ്റയെ ചുമന്നു നമ്മുടെ നട്ടെല്ലൊടിഞ്ഞു. അതിനു നിവൃത്തി എന്താണാവോ? ഏതായാലും കലാപരമായി അവർ പരത്തുന്ന വസൂരിക്കെതിരെയെങ്കിലും ഒരു പ്രതിഷേധം പ്രകടിപ്പിക്കണമല്ലോ. ഇതു് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരു ദേവനും ശരീരഘനമുള്ള ഒരു സ്ത്രീയും ഏതെങ്കിലുമൊരു ചെട്ടിയാരുടെ കൈയിൽ കിട്ടിയാൽ കേരളത്തിലെ ജനങ്ങളുടെ കൈയിൽനിന്നു പണം ചോർന്നു തുടങ്ങാൻ മറ്റൊന്നും വേണ്ട. കാണുന്നവരെ പറഞ്ഞിട്ടു കാര്യമില്ല. കലയ്ക്കുവേണ്ടി ദാഹിച്ചു മോഹിച്ചു കഴിയുന്ന ഒരു ജനത കലയിലെ വേശ്യയെയും ആവശ്യന്യായേന സ്വീകരിച്ചുപോകും. തമിഴ് ചിത്രം പ്രദർശിപ്പിക്കുന്നവരെയും പറഞ്ഞിട്ടെന്താ ഗുണം? ‘ദീപസ്തംഭം മഹാശ്ചര്യം.’
തമിഴ് ചിത്രത്തിനു് കഥയുടെ ആവശ്യമില്ല. എങ്കിലും കഥ കൊണ്ടാണല്ലോ വിമർശനം തുടങ്ങേണ്ടതു്. നല്ല തടിമിടുക്കുള്ള ഒരു പെമ്പിറന്നോർക്കു് അപസ്മാരരോഗം പിടിപെട്ടു മരിക്കുന്നതാണു കഥ. ഒരു കൊച്ചുകുട്ടി വളരെ ചെറുപ്പത്തിലെ കൃഷ്ണനെ സ്വപ്നംകാണുന്നു. അതു മനഃശാസ്ത്രക്കാർ ന്യൂറോസിസ് (Neurosis) എന്നു പറയുന്ന രോഗമായിത്തീരുന്നതിനു മുമ്പുതന്നെ കെട്ടിച്ചുവിടേണ്ടതായിരുന്നു. എന്തുചെയ്യാം! അതു നടന്നില്ല. പെണ്ണു വളർന്നു. ഒന്നാം തരം ഒരു രാജാവിനെക്കൊണ്ടു കല്യാണം കഴിപ്പിച്ചു. അതുകൊണ്ടും രോഗം മാറിയില്ല. ഭാര്യാഭർത്തൃബന്ധം കൃഷ്ണനെ ഭജിക്കുന്നവർക്കു് അത്ര നന്നല്ലത്രെ. പിന്നെയെന്തോ കുറെ ലഹളയുണ്ടായി. എന്താണെന്നു കണ്ടുപിടിക്കാൻ ഡയറക്ടറെ കണ്ടു ചോദിക്കണം. അതിനു സൗകര്യമുണ്ടായില്ല. അതെന്തെങ്കിലുമാവട്ടെ. അവസാനം നല്ല എടത്തരം പ്രായത്തിൽത്തന്നെ മരിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ഇതിൽ കുടുതൽ ഒരു സിനിമയ്ക്കു് എന്തുവേണം?
കഥയിൽ ആകെ ഒരു രംഗമേയുള്ളു. ഒരു സ്ത്രീ പാട്ടുംപാടി നടക്കുക. ചുറ്റുംകൂടിയിട്ടുള്ള ഒരുതരം ജന്തുക്കൾ (ഗള്ളിവർ വിവരിച്ചിട്ടുള്ള “യഹു” എന്ന മൃഗമാണെന്നു തോന്നുന്നു) മുൻകാലുകൾ ഉയർത്തി കൂട്ടിരിക്കുകയും തലയുയർത്തി വട്ടിളകിയതുപോലെ ഇരുവശത്തേക്കും ആടുകയും ചെയ്യുന്നു. ഇടയ്ക്കിടയ്ക്കു് എന്തോ ഒരു സാധനം തലയിൽ ഘടിപ്പിച്ചിട്ടുള്ള ഒരു മനുഷ്യൻ വന്ന മുഖം വീർപ്പിച്ചുകാട്ടി കോക്രികുത്തിക്കൊണ്ടു് ഓടിമറയുന്നു. ഇതിനെല്ലാം നടുനായകമായ സ്ത്രീയ്ക്കു് ഒരേയൊരു ഭാവം മാത്രം സങ്കടം. എന്തിനാണു സങ്കടമെന്നു നാം മനസ്സിലാക്കണമെന്നു് ഉദേശിച്ചിട്ടില്ല. നാട്ടുകാരുടെ കാശുപിടുങ്ങുന്നതും പോരാ, രണ്ടു മണിക്കൂർ ഈ കാരണമില്ലാത്ത കരച്ചിൽ കണ്ടു് ഇരുത്തുകയും ചെയ്യണമല്ലോ എന്നതായിരിക്കും സങ്കടകാരണം.
ഡ്രമാറ്റിക് സന്ദർഭങ്ങളും ഈ പടത്തിലുണ്ടു്. കൃഷ്ണന്റെ പ്രതിമ കണ്ണുമിഴിച്ചു കാണിക്കുന്നതാണു് ഏറെ. അതുപിന്നെ എല്ലാ തമിഴനും കൂടിയേ തീരൂ എന്നുണ്ടല്ലോ. ഇതിൽ അവിടവും കടന്നുപോയിരിക്കുന്നു. ചില രംഗങ്ങളുടെ ഉച്ചസ്ഥകോടിയിൽ വാതിലുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നുണ്ടു്. ഫോട്ടോ ഇലക്ട്രിക് സെൻ പോലെ ഒരു സൗണ്ടു് ഇലക്ട്രിക് സെൻ മേവാർ രാജ്യത്തുണ്ടായിരുന്നതായി അനുമാനിക്കാം.
ഫലിതത്തിനും കുറവില്ല. ആവണക്കെണ്ണ കുടിച്ചുകഴിഞ്ഞ ഒരുമുഖം ഇടയ്ക്കിടയ്ക്കു പ്രത്യക്ഷപ്പെട്ടു് എന്തോ പുലമ്പി തന്നെത്താൻ ചിരിച്ചു സംതൃപ്തിയടയുന്നുണ്ടു്.
എം. എസ്. സുബ്ബലക്ഷ്മി അഭിനയിച്ച പടത്തെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നതു് ?
അതെ. അതുതന്നെ. ഒരു തമിഴ് പടം കണ്ടുകളയാമെന്നു ധൈര്യപ്പെട്ടതുതന്നെ അതോർത്താണല്ലോ. ഒന്നാന്തരമായി അവർ പാടുന്നുമുണ്ടു്. പക്ഷേ, അതെല്ലാം ഗ്രാമഫോൺ റിക്കാർഡിലായിരുന്നെങ്കിൽ ക്ഷമയോടെ കേട്ടുരസിക്കാമായിരുന്നു. മറ്റു കാര്യങ്ങളിലാണെങ്കിൽ ‘ശകുന്തള’യിൽ അഭിനയിച്ച സുബ്ബലക്ഷ്മിയും ‘മീര’യും തമ്മിലുള്ള ബന്ധം പണം വാങ്ങിച്ച കൈകൾ രണ്ടിലും ഒന്നുതന്നെയാണെന്നതു മാത്രമാണു്. തിയേറ്ററിനുമ്മറത്തിരുന്ന പരസ്യത്തിൽ നാഗയ്യയുടെ പേരു കണ്ടു. പക്ഷേ, ചിത്രത്തിൽ കാണാൻ കഴിഞ്ഞില്ല. ഉണ്ടെങ്കിൽത്തന്നെ അതിലുള്ള അനേകായിരം ഇണകളുടെ പിന്നിൽ ഒളിച്ചുനിൽക്കുകയാണു്. ഏതോ സർക്കാരാഫീസിലെ ഒരു ഡഫേദാർ കഥനായികയുടെ അടുത്തുവന്നു മര്യാദപറയുന്നുണ്ടു്.
മതി അതൊക്കെ മതി. ഗേറ്റ്പോർട്ടർ പറയുന്നതുപോലെ ‘സ്റ്റാർ വാല്യു’ ഉണ്ടല്ലോ.
ഫോക്കസിംഗ്, ലൈറ്റിംഗ്, കോമ്പോസിഷൻ, റ്റോൺ ഇതെല്ലാം കഴിച്ചു ബാക്കിയുള്ളതെല്ലാം ഫോട്ടോഗ്രാഫർക്കു നല്ല നിശ്ചയമുണ്ടു്. പ്രതേകിച്ചും ക്യാമറാ തിരിച്ചും മറിച്ചും പടമെടുക്കാൻ. ഒരു ഭക്തൻ മലർന്നുകിടന്നു പാടുന്നതായി തോന്നിക്കത്തക്ക രീതിയിൽകൂടി ചിത്രമുണ്ടു്. മീര യാത്രചെയ്യുന്നതായി കാണിക്കുമ്പോൾ, പിറകിൽ കർട്ടൻ വലിച്ചുമാറ്റുന്നതു് ഓരോ ചാട്ടങ്ങളായിട്ടാണെന്നതുകൂടി അയാൾ കാണുന്നില്ല.
ഈ ചിത്രത്തിൽ ഒരു ഗുണമുള്ളതു പറയാതിരിക്കുന്നതു് അനീതിയായിരിക്കുമല്ലോ. ഒരു സ്ത്രീയും പുരുഷന്റെ തലയ്ക്കു കുടമടിച്ചുടയ്ക്കുന്നില്ല എന്നതുതന്നെ.
ഒരൊറ്റ അടിപോലും നല്ലതല്ലാത്ത ഇത്തരം ചിത്രങ്ങളിൽനിന്നു രക്ഷിക്കാൻ ഈശ്വരനല്ലാതെ ആർക്കും സാദ്ധ്യമല്ല. തമിഴന്റെ കല നന്നാവാൻ ഇനിയും യുഗങ്ങൾ വളരെ വേണം. അതിനുമുമ്പായിത്തന്നെ അവന്റെ സിനിമ കേരളത്തെ ഒരു മാടൻകോവിലാക്കിത്തീർക്കുമെന്നാണു ഭയം. സതി സമ്പ്രദായം നിർത്തലാക്കിയ ബ്രിട്ടീഷ് ഗവൺമെന്റ് ഇതൊന്നു നിരോധിക്കുമോ? മദ്യവർജ്ജനം നടപ്പിലാക്കിയ കോൺഗ്രസ്സ് മന്ത്രിസഭയ്ക്കു കഴിയുമോ? അവന്റെ കഞ്ചാവുമതവും പെരുവഴിയിലെ ദണ്ഡനമസ്ക്കാരവും കലാഭാസവും പോകട്ടെ, നാട്ടുകാരന്റെ കാശുപോകുന്നതാണു സഹിച്ചു കൂടാത്തതു്.
പ്രസന്നകേരളം 25 ആഗസ്റ്റ് 1946.
സി. ജെ. വിചാരവും വീക്ഷണവും 1985.