പ്രിയപ്പെട്ട മി. നമ്പൂതിരി,
C. O. 33 എന്നാൽ എന്താണെന്നു് നിങ്ങൾക്കറിയാമായിരിക്കുമല്ലോ. ഇല്ലെങ്കിൽ പറയാം. അതൊരുതരം കരിമ്പാണു്. കരിമ്പുകൃഷിക്കാരുടെ മുമ്പിൽ ഒരു പ്രശ്നമുത്ഭഭവിച്ചു. ഓരോ ചെറിയകാറ്റു വരുമ്പോഴും കരിമ്പൊടിഞ്ഞുവീഴും. അല്ലെങ്കിൽ അതിനെല്ലാം താങ്ങുകെട്ടണം. ഈ മുട്ടാപ്പണിയിൽനിന്നു രക്ഷപ്പെടാൻ കരിമ്പിൻതണ്ടിനു ബലം കൊടുക്കുകയേ നിവൃത്തിയുള്ളു. അതിനുവേണ്ടി കോയമ്പത്തൂർ കരിമ്പു ഫാമിൽവെച്ചു് കരിമ്പും ഞാങ്ങണയും കൂട്ടിച്ചേർത്തു് ഒരു പുതിയതരം കരിമ്പിനെ ജനിപ്പിച്ചു. അതാണു് C. O. 33. ഇതിനു സാധാരണ കരിമ്പിനുള്ളത്ര നീരുണ്ടു്; ഞാങ്ങണയുടെ ബലവും. ഈ പുതിയ കരിമ്പു് കാറ്റത്തൊടിയുകയില്ല. കാഠിന്യം കൂടുതലായതുകൊണ്ടു് കുറുക്കൻ കടിക്കയുമില്ല. അങ്ങനെ കരിമ്പുകൃഷി അഭിവൃദ്ധിപ്പെട്ടു. കൃഷിയെപ്പറ്റിയല്ല ഞാൻ പറയാൻ വന്നതു്. എനിക്കു മനുഷ്യരെപ്പറ്റിയാണു് കൂടുതൽ പറയാനുള്ളതു്.
ഇടയ്ക്കു കയറി ഒന്നു പറഞ്ഞുകൊള്ളട്ടെ. എനിക്കു് നിങ്ങളുടെ സംഘത്തെപ്പറ്റി വളരെ മോശമായ അഭിപ്രായമാണുള്ളതു്. അതിന്റെ നടത്തിപ്പിനെപ്പറ്റിയല്ല. നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയുകയില്ലെന്ന ബോധം കൊണ്ടുമല്ല. നിങ്ങൾ എന്തു ചെയ്താലും നിങ്ങളുടെ സംഘം ഉണ്ടായിയെന്നതുതന്നെയാണു് നിങ്ങളുടെ പരാജയം. വർഗ്ഗങ്ങൾക്കു് പ്രത്യേകം സംഘടനയുണ്ടാക്കുന്ന കാലം കഴിഞ്ഞു. ഇനി സാമ്പത്തികവർഗ്ഗങ്ങൾ മാത്രമേ ഉണ്ടായിരിക്കൂ. നിങ്ങളുടെ സംഘം നിങ്ങളുടെ വീക്ഷണഗതി കുത്സിതമാക്കാനേ സഹായിക്കൂ ഇതുകൊണ്ടെല്ലാം കുറെ ഗുണമുണ്ടാവുന്ന ഒരു കാലമുണ്ടായിരുന്നിരിക്കാം. ഇനിയില്ല. എല്ലാ സാമൂഹ്യാചാരങ്ങൾക്കും സാമ്പത്തികാടിസ്ഥാനമുണ്ടു്. അവയിലെ ഏതു മാറ്റത്തിനും സാമൂഹ്യവ്യവസ്ഥിതി മാറ്റാനുള്ള ഉപാധികളെ ഉതകൂ. അതിനായി പിന്നേയും വർഗ്ഗീയഘടനയിലേക്കിറങ്ങിയാൽ, അതത്രേ സദുദ്ദേശ്യത്തോടു കൂടിയായാലും, ചെളിയിലിറങ്ങിനിന്നു കുളിക്കുന്നതുപോലെയേ ആകു. വീക്ഷണഗതിയിലാണു് മാറ്റം വരേണ്ടതു്. അതു മറ്റുള്ളവരുമായി ഇടപഴകി കഴിയുന്നതുകൊണ്ടു മാത്രമേ ഉണ്ടാകൂ. അതു് ഇന്നുവരെ യുവാക്കന്മാർക്കുപോലും ഉണ്ടായിട്ടില്ലെന്നു പറയാൻ എന്നെ അനുവദിക്കുക. ഒരു അന്യനാണു് അതറിയാൻ എളുപ്പം. പുണുനൂലു് വിഴുങ്ങിയാൽ പോരാ, പൊട്ടിച്ചെറിയണം. പോരെങ്കിൽ നിങ്ങളുടെ സംഘങ്ങളിൽ പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനം അനിവാര്യമാണു്. കണ്ണടച്ചിരുട്ടാക്കലല്ല. അന്തർജ്ജനത്തെ പിടിച്ചു പ്രകാശത്തിലേക്കിറക്കാൻ അകത്തു കടന്ന നമ്പൂതിരികൂടി ആ ഇരുട്ടിൽത്തന്നെ കഴിയാതിരിക്കുവാനുള്ള ഒരു ഓർമ്മിപ്പിക്കൽ മാത്രമാണു്.
കരിമ്പിന്റെ കഥയാണല്ലോ പറഞ്ഞുവന്നതു്. കരിമ്പിനും ഞാങ്ങണയ്ക്കും പാരമ്പര്യമായിട്ടുണ്ടായിരുന്ന കുറവുകളെ അവ തമ്മിൽ ബന്ധിപ്പിച്ചു് പരിഹരിച്ചു. വെറും പരിചയമല്ല ഉല്പാദനപരമായ അടുപ്പം. ഇന്നു സസ്യശാസ്ത്രവും നരവംശശാസ്ത്രവും വളരെ അടുത്തുനിൽക്കുന്നു. C. O. 33 പോലെയുള്ള നരവംശങ്ങൾ ലോകത്തിലുണ്ടു്. അവ പൊതുവേ കൂടുതൽ കഴിവുള്ളതുമാണു്.
ഇതുവെച്ചു് നമുക്കു് ചിലതൊക്കെ പരിശോധിക്കാം.
ആര്യന്മാർ ഇന്ത്യയിൽ രണ്ടു് തിരമാലകളായിട്ടാണു വന്നതു്. രണ്ടാമതു വന്നവർ ആദ്യം വന്നവരെ തെക്കോട്ടോടിച്ചു, ആ ഓടിയവരിൽ ഒരു വിഭാഗമാണു് നമ്പൂതിരി. ആര്യൻ കേരളത്തിൽ വന്നതുമുതൽ ഇന്നുവരെ പ്രയോജനകരമായ എന്തെങ്കിലും ചെയ്തിട്ടുള്ളതായി ചരിത്രം പറയുന്നില്ല. യാതൊരു സാമ്പത്തികോല്പാദന പ്രവർത്തനത്തിലും നമ്പൂതിരിയെ കാണുകയില്ല. ഇങ്ങനെ സഹസ്രാബ്ദങ്ങളായി ഒരനാരോഗ്യകരമായ പാരമ്പര്യമാണു് നമ്പൂതിരിക്കു ലഭിച്ചതു്. ഇതിനും പുറമെ തർക്കവും വേദവും ശാന്തിയുമായി കഴിച്ചകാലം ചൂഷണത്തിന്റേയും വഞ്ചനയുടേയും അലസതയുടേയും പര്യായമാണു്. ഇതുകൊണ്ടും നമ്പൂതിരി നശിക്കുകയില്ലായിരുന്നു. വർഗ്ഗശുദ്ധി കാക്കണമെന്നു നിർബന്ധമില്ലായിരുന്നെങ്കിൽ. സുഖഭോഗങ്ങൾക്കു് അബ്രാഹ്മണസ്ത്രീകളും പുത്രോൽപാദനത്തിനു മാത്രം സജാതീയസ്ത്രീകളും എന്ന ഏർപ്പാടാണു് വർഗ്ഗത്തെ നശിപ്പിച്ചതു്. വേണ്ടത്ര ജനസംഖ്യാശക്തിയില്ലാതെ വന്നതുകൊണ്ടു് സ്വാധീനശക്തി മതത്തിന്റെ അന്ധവിശ്വാസങ്ങളിന്മേൽ മാത്രം ഉറച്ചുനിന്നു. അന്ധവിശ്വാസങ്ങൾ തകർന്നുതുടങ്ങിയപ്പോൾ മണലിന്മേൽ പണിത വീടുപോലെയായി.
ഇനി ചിന്താഗതി ആകെയൊന്നു മാറ്റിയേ തീരൂ. വർഗ്ഗത്തിൽ പുതിയ രക്തം കുത്തിവെയ്ക്കുകതന്നെ വേണം. മനുഷ്യൻ പരിതഃസ്ഥിതികളുടെ മാത്രം സൃഷ്ടിയല്ല. പാരമ്പര്യവും അതിപ്രധാനമാണു്. ചെടികൾക്കും മൃഗങ്ങൾക്കും വർണ്ണസങ്കരം പ്രായോഗികമാണെങ്കിൽ മനുഷ്യനും അതു് ഉത്തമമാണു്. അറബികളുമായി വൻതോതിൽ മിശ്രവിവാഹം നടത്തുക. ഇന്നത്തെ പരിതഃസ്ഥിതിയിൽ അങ്ങനെയൊരു പ്രസ്ഥാനം തുടങ്ങാൻ നിങ്ങൾക്കു കഴിവുണ്ടാകുമോ എന്നു് ഞാൻ സംശയിക്കുന്നു. പക്ഷേ, ഒന്നു നിങ്ങൾക്കു കഴിയും: അതിനെപ്പറ്റി ചിന്തിക്കുക, പഠിക്കുക, അതിനാരെങ്കിലും മുതിർന്നാൽ അതിന്റെമേൽ ചെളിവാരിയെറിയാനും സ്മാർത്തവിചാരം നടത്താനും ഉള്ള ആഗ്രഹം കുറയ്ക്കുക. ഒന്നുകൂടി ചോദിക്കട്ടെ. ഇനി നിങ്ങളെ ആദ്യം ‘തിരുമേനി’ എന്നു വിളിക്കുന്ന ആളിനെ കരണത്തടിക്കാമോ? ആ വിളി ഇന്നു നിങ്ങളെ അധിക്ഷേപിക്കുകയാണു്. തല്ക്കാലം നിറുത്തട്ടെ. പറഞ്ഞതൊന്നും തെറ്റിദ്ധരിക്കുകയില്ലല്ലോ.
എന്നു് നിങ്ങളുടെ,
സി. ജെ. തോമസ്.
യുവശക്തി.
ധിക്കാരിയുടെ കാതൽ 1955.