SFNസായാഹ്ന ഫൌണ്ടേഷൻ
images/Moonlit_Landscape.jpg
Moonlit Landscape with a View of the New Amstel River and Castle Kostverloren, a painting by Aert van der Neer (1603–1677).

സി ജെ തോ­മ­സി­ന്റെ ലേ­ഖ­ന­ങ്ങൾ എ­പ്പോ­ഴും സ­മ­കാ­ലി­ക­മാ­വാ­നു­ള്ള ഒരു ശേഷി പ്ര­ക­ടി­പ്പി­യ്ക്കു­ന്നു. തി­ര­ഞ്ഞെ­ടു­ക്കു­ന്ന വി­ഷ­യ­ങ്ങ­ളു­ടെ സ­വി­ശേ­ഷ­ത­കൾ­കൊ­ണ്ടു മാ­ത്ര­മ­ല്ല അതു്, ഭാ­ഷ­യു­ടെ ചൊ­ടി­കൊ­ണ്ടു­കൂ­ടി അവ നമ്മെ ഇ­ന്നും ആ­കർ­ഷി­ക്കു­ന്നു. ‘സാ­യാ­ഹ്ന’ അവ പു­നഃ­പ്ര­കാ­ശി­പ്പി­ക്കു­ന്ന­തി­ന്റെ ഒരു കാ­ര­ണ­വും അ­ത­ത്രെ. എ­ങ്കി­ലും, ഈ ലേ­ഖ­ന­ങ്ങ­ളിൽ ചി­ല­പ്പോ­ഴെ­ങ്കി­ലും കാ­ണാ­റു­ള്ള ലിം­ഗ­പ­ര­വും വം­ശീ­യ­പ­ര­വു­മാ­യ ഭാഷാ പ്ര­യോ­ഗ­ങ്ങൾ, നിർ­ദോ­ഷ­മ­ല്ലാ­ത്ത ക­ളി­യാ­ക്ക­ലു­കൾ, ഞ­ങ്ങ­ളും ശ്ര­ദ്ധി­ക്കു­ന്നു. പക്ഷേ, അവ അ­തേ­പോ­ലെ തി­രു­ത്താ­തെ പ്ര­സി­ദ്ധീ­ക­രി­യ്ക്കു­ന്നു. നീ­തി­യു­ടെ തെ­ളി­ച്ച­ത്തി­ലേ­ക്കു് എ­ഴു­ത്തു­കാ­രും സ­മൂ­ഹ­വും എ­ത്തു­ന്ന­തി­ലെ കാ­ല­താ­മ­സം മ­റ­ച്ചു വെ­യ്ക്ക­ണ്ട­തു­മ­ല്ല­ല്ലോ. മാന്യ വാ­യ­ന­ക്കാർ ഇ­തെ­ല്ലാം കാ­ണു­ന്നു­ണ്ടാ­കു­മെ­ന്നു­ത­ന്നെ ഞങ്ങൾ ക­രു­തു­ന്നു.

സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ.

പു­രു­ഷ­നാ­യാ­ട്ടു്
സി. ജെ. തോമസ്

“സ്ത്രീ വേ­ശ്യ­യാ­ണു്.”

അ­തി­ശ­യോ­ക്തി നി­റ­ഞ്ഞ തന്റെ അ­ഭി­പ്രാ­യ­ങ്ങൾ സ­ന്ദർ­ഭം നോ­ക്കാ­തെ ത­ട്ടി­മൂ­ളി­ക്കു­ന്ന­തിൽ കു­പ്ര­സി­ദ്ധി­യാർ­ജ്ജി­ച്ച ആ ചെ­റു­പ്പ­ക്കാ­രൻ പ­റ­ഞ്ഞു. അതിനു മ­റു­പ­ടി­യെ­ന്നോ­ണം ആ സം­ഘ­ത്തിൽ­നി­ന്നു­യർ­ന്ന പ്ര­തി­ഷേ­ധം അയാളെ ഒ­ട്ടൊ­ന്നു ഭ­യ­പ്പെ­ടു­ത്തി­യെ­ന്നു മാ­ത്ര­മ­ല്ല, താ­ന­റി­യാ­തെ ഏതോ ഒരു മ­ഹ­ത്ത­ത്ത്വം താൻ പ്ര­ഖ്യാ­പി­ച്ചു പോ­യി­യെ­ന്നു് അ­യാ­ളെ­ക്കൊ­ണ്ടു് ചി­ന്തി­പ്പി­ക്കു­ക­യും ചെ­യ്തു.

ആ പ്ര­തി­ഷേ­ധ പ്ര­ള­യ­ത്തി­ലെ മുഖ്യ ഇ­ന­ങ്ങ­ളു­ടെ പ­ട്ടി­ക നീണ്ട ഒ­ന്നാ­ണു്—വളരെ നീ­ണ്ട­തു് (വി­ഷ­യ­വു­മാ­യി കാ­ര്യ­മാ­യ ബ­ന്ധ­മൊ­ന്നു­മി­ല്ലെ­ങ്കി­ലും). ഈയാൾ ഒരു സ്ത്രീ­വി­ദ്വേ­ഷി­യാ­ണു്! അ­താ­ണു് ഒ­ന്നാ­മ­ത്തേ­തു്. ശരി. അ­തി­നു് വി­രോ­ധ­മി­ല്ല. പി­ന്നെ? ഈയാളെ ഏതോ ഒരു പെ­ണ്ണു് കു­രു­ക്കി­ലാ­ക്കി­യി­ട്ടു­ണ്ടു്! അ­ങ്ങ­നെ­യെ­ങ്കിൽ അതു വാ­ദ­ത്തി­നു് ഉ­പോൽ­ബ­ല­ക­മാ­യ ഒരു വ­സ്തു­ത­മാ­ത്രം (മ­റ്റെ­ല്ലാ­വ­രും സ്ത്രീ­യിൽ നി­ന്നു് മു­ക്തി നേ­ടി­യ­വ­രാ­ണെ­ന്നു് സ­ങ്ക­ല്പി­ച്ചാൽ ത­ന്നെ­യും) ഈയാൾ ഒരു സ്ത്രീ­സ്വാ­ത­ന്ത്ര്യ­വി­രോ­ധി­യാ­ണു്. ആ ആ­രോ­പ­ണ­വും സ്വീ­കാ­ര്യ­മാ­ണു്. ഇ­പ്പോൾ­ത­ന്നെ ആ­വ­ശ്യ­ത്തി­ല­ധി­കം സ്വാ­ത­ന്ത്ര്യ­മ­വർ­ക്കു­ണ്ടെ­ന്നാ­ണ­യാ­ളു­ടെ പക്ഷം. അ­ങ്ങ­നെ നീ­ണ്ടു­പോ­കു­ന്ന ആ പ­ട്ടി­ക­യു­ടെ അ­വ­സാ­ന­ത്തേ­തു് “ഈയാൾ ഒരു അ­ധഃ­പ­ത­ന­വാ­ദി­യാ­ണു്!” എ­ന്നാ­ണു്. അ­തി­ന്റെ അർ­ത്ഥം മ­ന­സ്സി­ലാ­യി­ല്ല. അ­തു­കൊ­ണ്ടു് അതു ത­ള്ളു­ന്നു­മി­ല്ല. കൊ­ള്ളു­ന്നു­മി­ല്ല.

“വേശ്യ” എന്ന പ­ദ­ത്തി­നു് യാ­തൊ­ര­ധ­മ­ത്വ­വും ക­ല്പി­ച്ചു­കൊ­ണ്ട­ല്ല ആ ചെ­റു­പ്പ­ക്കാ­രൻ സം­സാ­രി­ച്ച­തു്. ഒരു ദി­വ­സ­ത്തെ ഭ­ക്ഷ­ണ­ത്തി­നു­വേ­ണ്ടി പു­രു­ഷ­നെ തേ­ടി­ന­ട­ക്കു­ന്ന സ്ത്രീ­യും, ത­ന്റെ­യും തന്റെ കു­ട്ടി­ക­ളു­ടെ­യും ആ­ജീ­വ­നാ­ന്ത സം­ര­ക്ഷ­ണ­ത്തി­നു­വേ­ണ്ടി പു­രു­ഷ­നെ വേ­ട്ട­യാ­ടു­ന്ന സ്ത്രീ­യും മ­നഃ­ശാ­സ്ത്ര­പ­ര­മാ­യി ഒ­ന്നു­ത­ന്നെ­യാ­ണെ­ന്നു് മാ­ത്ര­മാ­ണ­യാൾ പ­റ­ഞ്ഞ­തു്. അതിനു ക്ഷോ­ഭി­ക്കാ­നൊ­ന്നു­മി­ല്ല. ഇ­ക്കാ­ര്യ­ത്തെ­പ്പ­റ്റി വി­ശ്വ­സാ­ഹി­ത്യ­കാ­രൻ­മാ­രു­ടെ അ­ഭി­പ്രാ­യ­ഗ­തി ഒന്നു പ­രി­ശോ­ധി­ക്കാം.

അതാ വ­രു­ന്നു ര­ണ്ടു­പേർ. കാ­ല­ഗ­ണ­ന­യ­നു­സ­രി­ച്ചു് അവർ ത­മ്മിൽ ഏ­ക­ദേ­ശം ര­ണ്ടാ­യി­രം വർഷം അ­ന്ത­ര­മു­ണ്ടു്. പക്ഷേ, ആ­ശ­യ­പ­ര­മാ­യി അവർ സ­ഹ­ജ­രാ­ണു്. ഒരാൾ അനേക വേ­ശ്യാ­ല­യ­ങ്ങ­ളു­മാ­യി നി­ര­ന്ത­ര­സ­മ്പർ­ക്കം പു­ലർ­ത്തി­യി­രു­ന്നെ­ന്നാ­ണു് ഐ­തി­ഹ്യം. ഏതു് സ­ന്യാ­സാ­ശ്ര­മ­ത്തിൽ വ­ളർ­ത്തി­യാ­ലും, “മ­ന്മ­ഥ­ക­ഥാ­ഗ­ന്ധം” ഗ്ര­ഹി­ക്കാ­തി­രു­ന്നാ­ലും, സ്ത്രീ ഒന്നു പ്ര­സ­വി­ച്ചേ അ­ട­ങ്ങു­ക­യു­ള്ളൂ എ­ന്നാ­ണ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­മേ­യം. അപരൻ ചെ­മ്പി­ച്ച ത­ല­മു­ടി­യും നീണ്ട താ­ടി­യു­മു­ള്ള ഒരു ഐ­റി­ഷ്യാ­ക്കാ­ര­നാ­ണു്. ഇ­പ്പോ­ഴും ജീ­വി­ച്ചി­രി­ക്കു­ക­യും ചെ­യ്യു­ന്നു. അ­ദ്ദേ­ഹം “മ­നു­ഷ്യ­നും അ­തി­മാ­നു­ഷ­നും” എ­ന്നൊ­രു നാടകം ര­ചി­ച്ചു. അ­തി­മാ­നു­ഷ­നാ­യി­രു­ന്നി­ട്ടു­പോ­ലും അതിലെ നാ­യ­ക­നെ ഒരു സ്ത്രീ ഓ­ടി­ച്ചി­ട്ടു­കെ­ട്ടി.

images/Bernard_Shaw.jpg
ബർ­നാ­ഡ് ഷാ

ഡോൺ­ജു­വാ­നെ പ്പ­റ്റി (യൂ­റോ­പ്യൻ സാ­ഹി­ത്യ­ത്തി­ലെ ഒരു സു­പ്ര­സി­ദ്ധ വിടൻ) ഒരു നാ­ട­ക­മെ­ഴു­ത­ണ­മെ­ന്നു് ഒരു സ്നേ­ഹി­തൻ ബർ­നാ­ഡ് ഷാ യോടു് ആ­വ­ശ്യ­പ്പെ­ട്ടു. നി­സ്സ­ഹാ­യ­രാ­യ സ്ത്രീ­ക­ളെ വ­ഞ്ചി­ച്ചു് ചാ­രി­ത്ര്യ­മ­പ­ഹ­രി­ക്കു­ക എ­ന്ന­തു് ഡോൺ­ജു­വാ­നു് ഒരു പതിവു മാ­ത്ര­മാ­ണു്. ഈ സ്വ­ഭാ­വ­ത്തെ­യാ­ണ­ല്ലോ നാ­ട­ക­ത്തിൽ അ­പ­ഗ്ര­ഥി­ക്കേ­ണ്ട­തു്. ഷാ വളരെ ത­ല­പു­ക­ഞ്ഞാ­ലോ­ചി­ച്ചു് നാ­ട­ക­മെ­ഴു­തി­ത്തീർ­ത്തു. സ്ത്രീ­ക­ളെ വേ­ട്ട­യാ­ടു­ന്ന ഒരു പു­രു­ഷ­നെ ചി­ത്രീ­ക­രി­ക്കു­ന്ന നാടകം എ­ഴു­തി­ത്തീർ­ന്നു ക­ഴി­ഞ്ഞ­പ്പോൾ നാ­യ­ക­നു് ലിം­ഗ­ഭേ­ദം വ­ന്നി­രി­ക്കു­ന്നു! എ­ന്താ­ണ­തി­ന്റെ കാരണം? അ­ദ്ദേ­ഹം തന്നെ വി­ശ­ദീ­ക­രി­ക്ക­ട്ടെ:

“…അ­തി­ന്റെ ഫ­ല­മാ­യി, ലൈം­ഗി­ക­ഗു­സ്തി­യിൽ പു­രു­ഷൻ ഡോൺ ജു­വാ­നെ­പ്പോ­ലെ വിജയി ആ­കു­ന്ന കാലം ക­ഴി­ഞ്ഞി­രി­ക്കു­ന്നു.”

അഥവാ, പു­രു­ഷൻ സ്ത്രീ­യെ വേ­ട്ട­യാ­ടു­ന്ന കാലം ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇ­ന്നു് സ്ത്രീ പു­രു­ഷ­നെ വേ­ട്ട­യാ­ടു­ക­യാ­ണു് പ­തി­വു്. അതു അ­ദ്ദേ­ഹം കാ­ണു­ന്നു­ണ്ടു്.

“…അവൻ എ­ന്നെ­ങ്കി­ലും വിജയി ആ­യി­രു­ന്നോ എ­ന്നു­ത­ന്നെ സം­ശ­യ­മാ­ണു്. ഏ­താ­യാ­ലും സ്ത്രീ­യ്ക്കു് ഇ­ക്കാ­ര്യ­ത്തിൽ സ­ഹ­ജ­മാ­യി­ട്ടു­ള്ള ശ്രേ­ഷ്ഠ­ത്വം കൂ­ടു­തൽ കൂ­ടു­തൽ ശ­ക്തി­മ­ത്താ­യി­ത്തീ­രു­ക­യാ­ണു്.”

സാ­ധാ­ര­ണ ഒരു സ്ത്രീ­യു­ടെ പ്ര­ധാ­ന­തൊ­ഴിൽ വി­വാ­ഹം ക­ഴി­ക്കു­ക എ­ന്ന­താ­ണെ­ന്നു് ഷാ പ­റ­യു­ന്നു. അ­തു­ത­ന്നെ­യാ­ണ­വ­ളു­ടെ മതം, സ­ന്മാർ­ഗ്ഗം, ത­ത്ത്വ­ശാ­സ്ത്രം, ദേ­ശാ­ഭി­മാ­നം, പേർ, പെരുമ, അ­ഭി­മാ­നം—എ­ല്ലാം. വി­വാ­ഹ­ത്തി­ലേ­ക്കും സ­ന്ത­ത്യു­ല്പാ­ദ­ന­ത്തി­ലേ­ക്കും എ­ത്തി­ക്കു­ന്ന എ­ന്തും അ­വൾ­ക്കു് സ­ത്യ­മാ­ണു്, സ­ന്മാർ­ഗ്ഗ­മാ­ണു്. അതിനു പു­റ­മെ­യു­ള്ള­തെ­ല്ലാം മായ. സ്ത്രീ പു­രു­ഷ­നെ വേ­ട്ട­യാ­ടു­ക­യാ­ണു് ചെ­യ്യു­ന്ന­തെ­ന്ന­തി­നു് ഷാ ഉ­ദ്ധ­രി­ക്കു­ന്ന തെ­ളി­വു­കൾ ഗ­ണ­നീ­യ­മാ­ണു്:

images/Shakespeare.jpg
ഷേ­ക്സ്പി­യർ

ഷേ­ക്സ്പി­യ­റു ടെ നാ­ട­ക­ങ്ങ­ളിൽ സ്ത്രീ­യാ­ണു് എ­പ്പോ­ഴും മുൻകൈ എ­ടു­ക്കു­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ശ്ന­നാ­ട­ക­ങ്ങ­ളി­ലും പോ­പ്പു­ലർ നാ­ട­ക­ങ്ങ­ളി­ലും ഒ­രു­പോ­ലെ ശൃം­ഗാ­ര രസം പു­രു­ഷ­നെ സ്ത്രീ വേ­ട്ട­യാ­ടി­പ്പി­ടി­ക്കു­ന്ന­തി­ന്റെ രസം ത­ന്നെ­യാ­ണു്. ചി­ല­പ്പോൾ, റോ­സാ­ലിൻ­ഡി നെ­പ്പോ­ലെ അവനെ മ­യ­ക്കി­യാ­യി­രി­ക്കും, ചി­ല­പ്പോൾ, മ­റി­യാ­നാ­യേ പ്പോ­ലെ സൂ­ത്രം കൊ­ണ്ടും. പക്ഷേ, എല്ലാ ക­ഥ­യി­ലും ആണും പെ­ണ്ണും ത­മ്മി­ലു­ള്ള നില ഒ­ന്നു­ത­ന്നെ. അ­വ­ളാ­ണു് പ്ലാ­നി­ടു­ന്ന­തും വേ­ട്ട­യാ­ടു­ന്ന­തും. അ­വ­നാ­ണു് വേ­ട്ട­യാ­ട­പ്പെ­ടു­ന്ന­തും ക­ശാ­പ്പു­ചെ­യ്യ­പ്പെ­ടു­ന്ന­തും. അവൾ പ­രാ­ജി­ത­യാ­യാൽ ഒ­ഫീ­ലി­യാ­യേ പ്പോ­ലെ ഭ്രാ­ന്തു­പി­ടി­ക്കു­ക­യും ആ­ത്മ­ഹ­ത്യ­ചെ­യ്ക­യും ചെ­യ്യും. പു­രു­ഷ­നോ, ശ­വ­സം­സ്കാ­ര­വും ക­ഴി­ഞ്ഞു് നേരെ ഒരു വാൾ­പ­യ­റ്റി­നു് പോവും!”

ഇത്ര ല­ഘു­വാ­യ ഒ­രേർ­പ്പാ­ടാ­ണെ­ന്നും ഷാ ഗ­ണി­ക്കു­ന്നി­ല്ല.

“പ്ര­കൃ­തി­യു­ടെ ഏ­റ്റ­വും പ്ര­ധാ­ന­കർ­മ്മം ന­ട­ത്തു­വാൻ അ­വൾ­ക്കു് അ­വ­നെ­ക്കൊ­ണ്ടു­ള്ള ആ­വ­ശ്യം, അ­വ­ന്റെ എ­തിർ­പ്പു് അ­വ­ളു­ടെ ഊർ­ജ്ജ­സ്വ­ല­ത­യെ ഉ­ച്ച­കോ­ടി­യി­ലെ­ത്തി­ച്ചു് പ­തി­ഭ­ക്തി, പ്രേ­മം മു­ത­ലാ­യ മാമൂൽ ചൂ­ഷ­ണ­ങ്ങൾ വ­ലി­ച്ചെ­റി­ഞ്ഞു് അ­വ­രു­ടെ വ്യ­ക്തി­പ­ര­വും മർ­ത്ത്യ­പ­ര­വു­മാ­യ ല­ക്ഷ്യ­ങ്ങ­ളെ അ­തി­ലം­ഘി­ക്കു­ന്ന ഒ­രു­യർ­ന്ന ല­ക്ഷ്യ­ത്തി­നു­വേ­ണ്ടി പ്ര­കൃ­തി­യു­ടെ പേരിൽ അവൾ അവനെ അ­വ­കാ­ശ­പ്പെ­ടു­ന്ന­തു­വ­രെ വി­ജ­യി­ക്കു­ന്നി­ല്ല.”

ഈ ല­ക്ഷ്യ­ത്തി­നു വേ­ണ്ടി സ്ത്രീ ചെ­യ്യു­ന്ന പ്ര­വൃ­ത്തി­ക­ളെ­പ്പ­റ്റി വളരെ വെ­റു­പ്പോ­ടു­കൂ­ടി സം­സാ­രി­ക്കു­ന്ന­വ­രെ­പ്പ­റ്റി ഷാ­യ്ക്കു് ചി­ല­തു് പ­റ­യു­വാ­നു­ണ്ടു്:

“സാ­ന്മാർ­ഗ്ഗി­ക­മാ­യോ ശാ­രീ­രി­ക­മാ­യോ പു­രു­ഷ­ന്മാ­രെ­പ്പോ­ലെ ശു­ദ്ധി­ഭ്ര­മ­ക്കാ­രാ­യി­രു­ന്നാൽ മ­നു­ഷ്യ­വർ­ഗ്ഗം അ­വ­സാ­നി­ച്ചു പോ­കു­മെ­ന്ന­തു് അവൾ കാ­ണു­ന്നി­ല്ല. അ­വ­ശ്യ­മാ­യ ജോ­ലി­കൾ മ­റ്റു­ള്ള­വ­രു­ടെ­മേൽ ഏ­റ്റി­വ­ച്ചി­ട്ടു് അതിനെ വൃ­ത്തി­കെ­ട്ട­തും ഹീ­ന­വു­മാ­ണെ­ന്നു­പ­റ­ഞ്ഞു് അ­പ­ഹ­സി­ക്കു­ന്ന­തിൽ­പ­രം നീ­ച­ത്വ­മെ­ന്താ­ണു്?”

ആ­രാ­ണു് മുൻകൈ എ­ടു­ക്കു­ന്ന­തു് എ­ന്ന­തു് ഷാ പി­ന്നെ­യും പ­രി­ശോ­ധി­ക്കു­ന്നു­ണ്ടു്.

“സ്ത്രീ മുൻകൈ എ­ടു­ക്കു­ന്നി­ല്ലെ­ന്നു­ള്ള അ­ഭി­ന­യം ഈ പ്ര­ഹ­സ­ന­ത്തി­ന്റെ ഒരു ഭാ­ഗ­മാ­ണു്. എ­ന്തു്, ലോകം മു­ഴു­വ­നും പെ­ണ്ണു­ങ്ങൾ­ക്കു് ആ­ണു­ങ്ങ­ളെ പി­ടി­ക്കാ­നു­ള്ള കു­ടു­ക്കു­ക­ളും, ക­ത്രി­ക­ക­ളും, പൂ­ട്ടു­ക­ളും, കു­ഴി­ക­ളും­കൊ­ണ്ടു് നി­റ­ഞ്ഞി­രി­ക്കു­ക­യാ­ണു്. സ്ത്രീ പ്രേ­മി­ക്ക­പ്പെ­ടു­ന്ന­തു­വ­രെ നി­ശ്ച­ല­യാ­യി കാ­ത്തു­നി­ല്ക്ക­ണ­മെ­ന്നാ­ണു് വെ­യ്പു്. മാ­ത്ര­മ­ല്ല, അവൾ നി­ശ്ച­ല­യാ­യി നി­ല്ക്കു­ന്നു­മു­ണ്ടു്. അ­ങ്ങ­നെ­യാ­ണു് ചി­ല­ന്തി ഈ­ച്ച­യെ നോ­ക്കി­യി­രി­ക്കു­ന്ന­തും. പക്ഷേ, ചി­ല­ന്തി വല കെ­ട്ടു­ന്നു­ണ്ടു്. എന്റെ ക­ഥാ­നാ­യ­ക­നെ­പ്പോ­ലെ ഈച്ച സ്വയം ര­ക്ഷ­പ്പെ­ടു­വാൻ തക്ക ഒരു ശക്തി പ്ര­ദർ­ശി­പ്പി­ച്ചാൽ കാണാം, അ­വ­ളു­ടെ വി­ന­യ­ഭാ­വം എത്ര വേഗം അവൾ ഉ­പേ­ക്ഷി­ച്ചു ഒ­ന്നി­നു പുറകെ ഒ­ന്നാ­യി ച­ര­ടു­കൾ എ­റി­ഞ്ഞു അവനെ എ­ന്നേ­യ്ക്കു­മാ­യി ബ­ന്ധ­ന­സ്ഥ­നാ­ക്കു­ന്ന­തു്.”

ഈ ഉ­ദ്ധാ­ര­ണ­ങ്ങൾ എ­ല്ലാം ഷാ­യു­ടെ സ്വ­ന്തം അ­വ­താ­രി­ക­യിൽ നി­ന്നാ­ണു്. കാ­ളി­ദാ­സ­ന്റെ കാ­ല­ത്തു സ്വ­ന്തം കാ­വ്യ­ങ്ങൾ വി­ശ­ദീ­ക­രി­ച്ചു കൊ­ണ്ടു് തൽ­കർ­ത്താ­ക്കൾ അ­വ­താ­രി­ക­യെ­ഴു­തു­ന്ന ഏർ­പ്പാ­ടു് തു­ട­ങ്ങി­യി­രു­ന്നി­ല്ല. ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഈ ഉ­പ­ന്യാ­സ­ത്തി­ന്റെ കുറെ ഭാ­ഗ­ങ്ങൾ (കു­റെ­ക്കൂ­ടി നല്ല ഭാ­ഷ­യിൽ) കു­മാ­ര­സം­ഭ­വ ത്തി­ന്റെ അ­വ­താ­രി­ക­യിൽ കാ­ണു­മാ­യി­രു­ന്നു. എ­ങ്കിൽ, ലൈം­ഗി­കാ­സ­ക്തി കൊ­ടു­മ്പി­രി­കൊ­ണ്ട ഭ­ക്തി­വി­ഷ­യ­ക്കാർ­ക്കു് ആ­ദ­ര­പൂർ­വ്വം പാ­രാ­യ­ണം ചെ­യ്യു­വാ­നു­ള്ള ഒരു ഗ്ര­ന്ഥ­മാ­യി കു­മാ­ര­സം­ഭ­വം അ­ധഃ­പ­തി­ക്കു­ക­യും ചെ­യ്യു­മാ­യി­രു­ന്നി­ല്ല.

images/Kalidasa.jpg
കാ­ളി­ദാ­സൻ

കു­മാ­ര­സം­ഭ­വ­ത്തി­ന്റെ ഇ­തി­വൃ­ത്തം കു­മാ­ര­സം­ഭ­വ­മാ­ണു്. അതിൽ പു­ന­രു­ക്തി ഒ­ന്നു­മി­ല്ല. കു­മാ­രൻ എന്ന പേർ സു­ബ്ര­ഹ്മ­ണ്യ­നു് കു­ത്ത­ക­യ­ല്ല­ല്ലോ. ഭൂ­മി­യി­ലെ സകല കു­മാ­ര­ന്മാ­രും ഭൂ­ജാ­ത­രാ­കു­ന്ന­തു് സു­ബ്ര­ഹ്മ­ണ്യൻ ജ­നി­ച്ച രീ­തി­യിൽ­ത്ത­ന്നെ­യാ­ണു്. സു­ബ്ര­ഹ്മ­ണ്യൻ ജ­നി­ക്കു­ന്ന­തു് ഒരു അ­ത്യാ­വ­ശ്യ­മാ­ണു്. വ്യ­ക്തി­പ­ര­മാ­യി കൂ­ടി­യേ തീരൂ എ­ന്നി­ല്ല. സു­ബ്ര­ഹ്മ­ണ്യൻ ജ­നി­ച്ചി­ല്ലെ­ങ്കി­ലും ലോകം ന­ട­ക്കും. പക്ഷേ, കു­മാ­ര­ന്മാർ ജ­നി­ച്ചി­ല്ലെ­ങ്കിൽ മ­നു­ഷ്യ­വർ­ഗ്ഗം അ­വ­സാ­നി­ച്ചു­പോ­കും. “അ­സു­ര­ന്മാ­രെ കൊ­ല്ലാൻ” എ­ന്നു് കാ­ളി­ദാ­സൻ ഒ­ര­നു­ബ­ന്ധം കൂ­ട്ടി­ച്ചേർ­ത്ത­തു് പു­രാ­ണ­ത്തെ­യും അ­ന്ന­ത്തെ ജ­ന­ത­യു­ടെ വി­ശ്വാ­സ­ങ്ങ­ളെ­യും ആ­ദ­രി­ച്ചു മാ­ത്ര­മാ­യി­രു­ന്നു. ലോ­ക­ഗ­തി­യു­ടെ മൂ­ല­ത­ന്തു ജ­ന­ന­മാ­ണു്. ആ സംഭവം ന­ട­ത്താൻ ചു­മ­ത­ല­പ്പെ­ട്ട­വ­രിൽ ഒ­ന്നാം പേ­രു­കാ­രി­യാ­ണു് സ്ത്രീ. എ­ന്നാൽ, പ­ര­സ­ഹാ­യം കൂ­ടാ­തെ അ­വൾ­ക്കു് അ­ക്കാ­ര്യം ക­ഴി­വി­ല്ല. അ­തു­കൊ­ണ്ടു്, അവൾ ഒരു പു­രു­ഷ­നെ തേ­ടി­ന­ട­ക്കു­ന്നു. അ­ല്പ­നേ­ര­ത്തേ­യ്ക്കു മാ­ത്ര­മേ അ­വൾ­ക്കു് ഈ പ­രാ­ധീ­ന­ത­യു­ള്ളു! പി­ന്നീ­ടു­ള്ള ചു­മ­ത­ല­ക­ളെ­ല്ലാം അവൾ സ്വയം നിർ­വ്വ­ഹി­ച്ചു­കൊ­ള്ളും. തേ­നീ­ച്ച­ക്കൂ­ട്ടി­ലാ­ണെ­ങ്കിൽ ഈ ആ­വ­ശ്യം നിർ­വ്വ­ഹി­ച്ചു­ക­ഴി­ഞ്ഞാൽ പു­രു­ഷ­വർ­ഗ്ഗ­ത്തെ മു­ഴു­വ­നും അവർ കൊ­ന്നു­ക­ള­യു­ന്നു.

“ഇ­രു­പ­ത്തേ­ഴു കു­ഴൈ­ന്ത­ക­ളു­ള്ള” കു­ചേ­ല­ന്മാർ ചി­ല­പ്പോൾ പ­റ­ഞ്ഞേ­ക്കാം, ഇ­തെ­ല്ലാം തെ­റ്റാ­ണെ­ന്നു്. ഇ­ക്കാ­ര്യ­ത്തി­നു് പു­രു­ഷ­നെ അ­ത്ര­യ­ധി­കം പ്രേ­രി­പ്പി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല എ­ന്നാ­ണ­വ­രു­ടെ പക്ഷം. ലൈം­ഗി­ക കർ­മ്മ­ത്തി­നു് പു­രു­ഷൻ വി­മു­ഖ­നാ­ണെ­ന്നു് ഇവിടെ വാ­ദ­മി­ല്ല. എ­ങ്കി­ലും, താ­ര­ത­മ്യേ­ന അവൻ സ്ത്രീ­യേ­ക്കാൾ ഇ­ക്കാ­ര്യ­ത്തിൽ ചുമതല കു­റ­ഞ്ഞ­വ­നാ­ണെ­ന്നു മാ­ത്ര­മേ­യു­ള്ളു. സ­ന്ത­ത്യു­ല്പാ­ദ­നം പു­രു­ഷ­നു് ഒരു വലിയ ഭ്രാ­ന്ത­ല്ല. സ്വ­യ­ര­ക്ഷ, ആ­ഹാ­രാ­ന്വേ­ഷ­ണം ഇ­വ­യാ­ണു് അ­വ­ന്റെ പ്രാ­ഥ­മി­ക പ­രി­ഗ­ണ­ന­കൾ, മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ പു­രോ­ഗ­തി­യോ­ടു­കൂ­ടി വി­ജ്ഞാ­ന­പോ­ഷ­ണ­വും ഇ­ക്കൂ­ട്ട­ത്തി­ലുൾ­പ്പെ­ടും. ലൈം­ഗി­ക­കാ­ര്യ­ങ്ങൾ അവനെ വളരെ ചു­രു­ങ്ങി­യ കാ­ലം­കൊ­ണ്ടു് സം­തൃ­പ്ത­നാ­ക്കു­ന്നു. (സാ­ധാ­ര­ണ­ക്കാ­ര­ന്റെ കാ­ര്യം മാ­ത്ര­മാ­ണി­വി­ടെ പ­റ­യു­ന്ന­തു്.) സ്ത്രീ­യു­ടെ കാ­ര്യ­മാ­ണെ­ങ്കിൽ നേരെ മ­റി­ച്ചാ­ണു്. അ­വ­ളു­ടെ യ­ഥാർ­ത്ഥ ല­ക്ഷ്യം മാ­തൃ­ത്വ­മാ­ണു്. ഈ ജ­ന്മ­വാ­സ­ന­യു­ടെ പ്രേ­ര­ണ ഉ­പ­ബോ­ധ­മ­ന­സ്സി­ലാ­യി­രി­ക്കാം കൂ­ടു­ത­ലാ­യി കാ­ണു­ന്ന­തു്. എ­ങ്കി­ലും, ബോ­ധ­പൂർ­വ്വ­മാ­യാ­ലും അ­ല്ലെ­ങ്കി­ലും. വർ­ഗ്ഗ­സ­ന്ധാ­ര­ണം അ­വ­ളു­ടെ ചു­മ­ത­ല­യാ­ണെ­ന്നൊ­രു അ­വ്യ­ക്ത­ചി­ന്ത­യും അതു് നിർ­വ്വ­ഹി­ക്കാ­നു­ള്ള ഒരു സ്ഥി­ര­നി­ശ്ച­യ­വും അ­വ­ളി­ലു­ണ്ടു്. അ­തി­നു­വേ­ണ്ട ഉ­പ­ക­ര­ണ­ങ്ങൾ (മാ­ന­സി­ക­വും ഭൗ­തി­ക­വും) പ്ര­കൃ­തി അ­വൾ­ക്കു് ദാനം ചെ­യ്തി­ട്ടു­മു­ണ്ടു്. ഇ­ക്കാ­ര്യ­ത്തിൽ പ­രാ­ജ­യ­പ്പെ­ടു­ക­യെ­ന്ന­താ­ണു് സ്ത്രീ­യു­ടെ നി­ത്യ­ന­ര­കം. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് പ്രാ­യ­മേ­റി­യി­ട്ടും സ­ന്താ­ന­സു­ഖം ല­ഭി­ക്കാ­ത്ത സ്ത്രീ­കൾ (പ്ര­ത്യേ­കി­ച്ചും അ­വി­വാ­ഹി­തർ) ശാ­രീ­രി­ക­മാ­യും മാ­ന­സി­ക­മാ­യും അ­ധഃ­പ­തി­ക്കു­ന്ന­തു്. ഇ­തി­നെ­ല്ലാം പുറമെ സ്ത്രീ അ­ശു­ദ്ധ­യാ­ണെ­ന്നു പ­റ­ഞ്ഞു് അ­ക­റ്റി നിർ­ത്തു­ന്ന ഒരു പ­തി­വും പു­രു­ഷ­നു­ണ്ടു്. ആർ­ത്ത­വം, പ്ര­സ­വം മു­ത­ലാ­യ­വ­കൊ­ണ്ടാ­യി­രി­ക്കാം പു­രു­ഷൻ ഇ­ങ്ങ­നെ­യൊ­രു കു­റ­വു് ആ­രോ­പി­ക്കാൻ ഇ­ട­കി­ട്ടി­യ­തു്. മ­നഃ­ശാ­സ്ത്ര­പ­ര­മാ­യി പു­രു­ഷൻ ലൈം­ഗി­ക­വി­ഷ­യ­ത്തിൽ അ­സ്ഥി­ര­ചി­ത്ത­നാ­ണെ­ന്ന­തു­ത­ന്നെ­യാ­ണു് കാരണം. സ്ത്രീ­യ്ക്കു് ആ­ത്മാ­വി­ല്ലെ­ന്നു് വി­ശ്വ­സി­ക്കു­ന്ന മ­ത­ങ്ങ­ളും ഗർ­ഭി­ണി­ക­ളെ പ­ശു­ത്തൊ­ഴു­ത്തിൽ താ­മ­സി­പ്പി­ക്കു­ന്ന ആ­ചാ­ര­ങ്ങ­ളു­മെ­ല്ലാം ഈ വെ­റു­പ്പി­ന്റെ സ­ന്താ­ന­ങ്ങ­ളാ­ണു്. ഇ­ങ്ങ­നെ സ്ത്രീ പു­രു­ഷ­നെ വേ­ട്ട­യാ­ടി­പ്പി­ടി­ക്കേ­ണ്ട ഒ­ര­വ­സ്ഥ വന്നു ചേ­രു­ക­യാ­ണു്. സം­സ്കാ­ര­ത്തി­ന്റെ വ­ളർ­ച്ച­യോ­ടു­കൂ­ടി ത­ന്നെ­യും കു­ഞ്ഞി­നെ­യും സാ­മ്പ­ത്തി­ക­മാ­യി സം­ര­ക്ഷി­ക്കു­ക എ­ന്നൊ­രു ചു­മ­ത­ല­യും പു­രു­ഷ­ന്റെ­മേൽ വെ­ച്ചു­കെ­ട്ടാൻ അ­വൾ­ക്കു് ഭാ­വ­മു­ണ്ടു്. അ­ങ്ങ­നെ ശാ­രീ­രി­ക­മാ­യും സാ­മ്പ­ത്തി­ക­മാ­യും പു­രു­ഷ­നെ വേ­ട്ട­യാ­ടാൻ ന­ട­ക്കു­ക­യാ­ണു് സ്ത്രീ­യു­ടെ ജീ­വി­ത­വൃ­ത്തി. അതെ, അവൾ വേ­ശ്യ­യാ­ണു്.

ഇതു് സ്ത്രീ­വർ­ഗ്ഗ­ത്തെ മു­ഴു­വ­നും അ­ട­ച്ചാ­ക്ഷേ­പി­ക്കു­ക­യ­ല്ലേ? ഷാ പ­റ­ഞ്ഞ­തു­പോ­ലെ, ചുമതല ചെ­യ്തു തീർ­ക്കു­ക എ­ന്ന­തു് ആ­ക്ഷേ­പാർ­ഹ­മാ­ണെ­ങ്കിൽ ഇതു് ആ­ക്ഷേ­പം ത­ന്നെ­യാ­ണു്. ഇ­തൊ­ന്നും കാ­പ­ട്യ­ത്തി­ലും അ­ഭി­ന­യ­ത്തി­ലും അ­ടി­യു­റ­ച്ച ന­മ്മു­ടെ സ­ന്മാർ­ഗ്ഗ­നി­യ­മ­ങ്ങൾ­ക്ക­നു­സ­ര­ണ­മ­ല്ലാ­യി­രി­ക്കാം. മ­നു­ഷ്യ നിർ­മ്മി­ത­മാ­യ യാ­തൊ­രു നി­യ­മ­വും, ശു­ചി­ത്വ­ബോ­ധ­വും സ്ത്രീ­യെ അ­വ­ളു­ടെ കർ­മ്മ­ത്തിൽ­നി­ന്നു് വി­ര­മി­പ്പി­ക്കു­ക­യി­ല്ല.

images/Rabindranath.jpg
ടാഗോർ

ഉ­മ­യെ­ത്ത­ന്നെ നോ­ക്കു­ക. കാ­ടു­ക­യ­റി നടന്ന ഒരു പെൺ­കു­ട്ടി (അഥവാ പർ­വ്വ­ത­പു­ത്രി) യു­വാ­വാ­യ ഒരു മു­നി­യെ ക­ണ്ടെ­ത്തു­ന്നു. ഈ വർ­ഗ്ഗ­ത്തോ­ളം സ്ത്രീ­കൾ വെ­റു­ക്കു­ന്ന­താ­യി ലോ­ക­ത്തിൽ മ­റ്റൊ­രു വ­സ്തു­വി­ല്ല. മ­ടി­യ­നാ­യി, സ്ത്രീ­വി­ദ്വേ­ഷി­യാ­യി, ഉപയോഗ ശൂ­ന്യ­നാ­യി ഇ­രി­ക്കു­ന്ന ഈ മ­നു­ഷ്യൻ ഭ­ക്ഷ­ണം മാ­ത്ര­മാ­ണു് ജീ­വി­ത­ല­ക്ഷ്യം (ടാ­ഗോ­റി ന്റെ സ­ന്ന്യാ­സി­യെ നോ­ക്കു­ക. പ്ര­കൃ­തി അ­യാ­ളോ­ടു് പ­ക­വീ­ട്ടി­യി­ട്ടേ അ­ട­ങ്ങു­ന്നു­ള്ളു). ആ­രോ­ഗ്യ­വാ­നാ­യ ഈ സ­ന്ന്യാ­സി­യെ സ്ത്രീ വർ­ഗ്ഗ­ത്തോ­ടു­ത­ന്നെ ഒരു വെ­ല്ലു­വി­ളി­യാ­യി പാർ­വ്വ­തി ഗ­ണി­ച്ചി­രി­ക്കാം. അ­വ­ളാ­ണെ­ങ്കിൽ പ്ര­കൃ­തി­യു­ടെ പ്ര­ചോ­ദ­നം അ­നി­ഷേ­ദ്ധ്യ­മാ­യി പ്ര­ക­ട­മാ­ക്കു­ന്നു­മു­ണ്ടു്. ഇ­തൊ­ന്നും കാ­ളി­ദാ­സൻ ഉ­ദ്ദേ­ശി­ച്ചി­ട്ടി­ല്ലെ­ന്നു പ­റ­ഞ്ഞു് അ­ദ്ദേ­ഹ­ത്തെ അ­വ­മാ­നി­ക്കു­ന്ന­തു ക­ഷ്ട­മാ­ണു്. ഒ­ന്നാം രം­ഗ­ത്തിൽ­ത­ന്നെ പാർ­വ്വ­തി­യെ ദി­ഗം­ബ­ര­യാ­ക്കി നിർ­ത്തി ഒരു വർ­ണ്ണ­ന ന­ട­ത്തു­ന്ന­തു് വെറും സ­ര­സ­ത്ത­ത്തി­നു­വേ­ണ്ടി­യാ­ണെ­ന്നു വി­ശ്വ­സി­ക്കാൻ പ്ര­യാ­സം. പോ­രെ­ങ്കിൽ അവിടെ തു­റ­ന്നു­പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ, പാർ­വ്വ­തി പ­ര­മേ­ശ്വ­ര­നെ വ­ശീ­ക­രി­ക്കു­വാൻ ക­ച്ച­കെ­ട്ടി­യി­രി­ക്കു­ക­യാ­ണെ­ന്നു്. സ്ത്രീ­യു­ടെ ആ­വ­നാ­ഴി­യിൽ ച­രി­ത്രാ­തീ­ത­കാ­ലം മുതൽ കാ­ണാ­റു­ള്ള പല ആ­യു­ധ­ങ്ങ­ളും പാർ­വ്വ­തി പ്ര­യോ­ഗി­ക്കു­ന്നു­ണ്ടു്. ആ­ദ്യ­ത്തെ അ­മ്പു് വളരെ ല­ഘു­വാ­യ ഒ­ന്നാ­ണു്. മമത. അ­ടു­ത്തു­ചെ­ന്നു് പൂ­ജ­യ്ക്കു­വേ­ണ്ട പു­ഷ്പ­ങ്ങ­ളും മ­റ്റും ഇ­റു­ത്തു­കൊ­ടു­ത്തു് സ്നേ­ഹം സ­മ്പാ­ദി­ക്കു­ക. അ­ങ്ങ­നെ ഒരു ദാ­സീ­ഭാ­വം അ­ഭി­ന­യി­ച്ചു് വ­ശീ­ക­രി­ക്കാ­നാ­ണു് ഭാവം. ഇ­ത്ര­യും­കൊ­ണ്ടു­ത­ന്നെ ഒരു സാ­ധാ­ര­ണ­ക്കാ­ര­ന്റെ മ­ന­സ്സി­ള­കു­മെ­ന്നും കാ­മ­ചേ­ഷ്ട­കൾ കാ­ണി­ച്ചു­തു­ട­ങ്ങു­മെ­ന്നും അവൾ വി­ചാ­രി­ച്ചു­കാ­ണും. പക്ഷേ, പ­ര­മേ­ശ്വ­രൻ സാ­ധാ­ര­ണ­ക്കാ­ര­നാ­യി­രു­ന്നി­ല്ല. തീ­യു­ടെ മു­മ്പിൽ വെ­ണ്ണ­യു­രു­കു­ന്ന­തു­പോ­ലെ ആ­രോ­ഗ്യ­വാ­ന്മാർ­ക്കു് സ്ത്രീ സാ­മീ­പ്യ­ത്തിൽ ലൈം­ഗി­ക­ത്വം ജൃം­ഭി­ക്കു­ക­യി­ല്ല. പാർ­വ്വ­തി പ­രാ­ജി­ത­യാ­യി. പക്ഷേ, പി­ന്മാ­റി­യി­ല്ല. അ­ത­വ­രു­ടെ വർ­ഗ്ഗ­ത്തി­നേ ഇ­ല്ലാ­ത്ത ഒ­രേർ­പ്പാ­ടാ­ണു്. അവൾ അ­ടു­ത്ത അ­ട­വെ­ടു­ക്കു­ക­യാ­യി. പാ­ശ്ചാ­ത്യ മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്മാർ ഇ­തി­നു് ‘എ­ക്സി­ബി­ഷ­നി­സം’ എ­ന്നാ­ണു് പേ­രി­ട്ടി­രി­ക്കു­ന്ന­തു്. ഇതു് വളരെ പ്ര­ചാ­ര­മു­ള്ള ഒ­ന്നാ­ണ­ത്രേ. ഏ­റ്റ­വും ‘ല­ജ്ജാ­ലു’ക്ക­ളാ­യ സ്ത്രീ­കൾ­ക്കാ­ണു് ഇ­തി­ന്റെ കു­ത്ത­കാ­വ­കാ­ശം. ല­ജ്ജ­യാ­ണി­തി­ന്റെ പ്ര­ധാ­ന ച­ട­ങ്ങു് ത­ങ്ങ­ളു­ടെ സൗ­ന്ദ­ര്യം അന്യർ കാ­ണു­ന്ന­തു ദു­സ്സ­ഹ­മാ­ണെ­ന്ന­വർ അ­ഭി­ന­യി­ക്കും. പക്ഷേ, എ­ന്തെ­ങ്കി­ലും ‘യാ­ദൃ­ച്ഛി­ക’മായി സം­ഭ­വി­ച്ചു­പോ­യാൽ അതിൽ തങ്ങൾ നി­ര­പ­രാ­ധി­ക­ളാ­ന്നെ­ന്നു സ്ഥാ­പി­ക്കാൻ അവർ നി­ഷ്കർ­ഷി­ക്കും. സ­ന്ന്യാ­സി­യു­ടെ തേ­വാ­ര­വും, വ­ന­ത­ടി­നി­ക­ളും, ഒ­ന്നാം രം­ഗ­ത്തി­ലെ വർ­ണ്ണ­ന­യും എ­ല്ലാം­കൂ­ടി നോ­ക്കി­യാൽ പാർ­വ്വ­തി­യു­ടെ നാണം അ­പ­ക­ട­ത്തി­ലാ­യ­താ­യി­ട്ടാ­ണു് ഗ­ണി­ക്കേ­ണ്ട­തു്. ഇ­ത്ത­വ­ണ പാർ­വ്വ­തി­യു­ടെ ആയുധം ഫ­ലി­ച്ചു. കാ­മ­ദേ­വ­ന്റെ അ­സ്ത്രം വന്നു ത­റ­ച്ചു. അഥവാ പ­ര­മ­ശി­വൻ ആ­കെ­യൊ­ന്നു് കോ­രി­ത്ത­രി­ച്ചു. മാംസം കണ്ട നാ­യെ­പ്പോ­ലെ നാ­ക്കും പു­റ­ത്തി­ട്ടു്, ത­പ­സ്സു­മി­ട്ടെ­റി­ഞ്ഞു­വ­രു­ന്ന ആ ജ­ഡാ­ധാ­രി­യെ ‘കാ­മ­ദ­ഹ­നം’ നൃ­ത്തം ക­ണ്ടി­ട്ടു­ള്ള­വ­രാ­രും മ­റ­ക്കു­ക­യി­ല്ല. പക്ഷേ, കാ­ര്യം അല്പം അ­തി­രു­ക­ട­ന്നു­പോ­യി. ഇ­ളി­ഭ്യ­നാ­യ ഭാ­വ­ത്തിൽ പ­ര­മേ­ശ്വ­രൻ ശു­ണ്ഠി­പി­ടി­ച്ചി­രു­പ്പാ­യി. പാർ­വ്വ­തി­യു­ടെ കാ­ര്യം പി­ന്നെ­യും കു­ഴ­പ്പ­ത്തിൽ. ഉള്ള നാ­ണ­വും മാ­ന­വും കൈ­വി­ട്ടു­പോ­യി. ഒരു പു­രു­ഷ­ന്റെ പുറകേ ന­ട­ന്നി­ട്ടു് പു­റ­കോ­ട്ടു പോ­കാ­മോ? പു­രു­ഷ­നാ­ണെ­ങ്കിൽ കാ­മ­ദേ­വ­നെ ചു­ട്ടു­ക­രി­ച്ചി­ട്ടു് മു­റു­മു­റു­ത്തു­കൊ­ണ്ടി­രി­ക്കു­ന്നു. സം­ബ­ന്ധ­ക്കാ­ര്യ­ത്തിൽ ഒരു ശ്ര­ദ്ധ­യു­മി­ല്ലെ­ന്നു തോ­ന്നും, പാർ­വ്വ­തി­യു­ടെ ത­ല­യ്ക്കു തീ പി­ടി­ച്ചു. സ­ത്യാ­ഗ്ര­ഹ­വും ആ­രം­ഭി­ച്ചു.

ക­ര­ഞ്ഞു കാ­ര്യം­നേ­ടു­ക­യെ­ന്ന­തു് പണ്ടേ പ­തി­വാ­ണ­ല്ലോ. പാർ­വ്വ­തി­യാ­ണെ­ങ്കിൽ ഒ­ര­സാ­ധാ­ര­ണ­ക്കാ­രി­യാ­ണു്. ത­പ­സ്സു് ശി­വ­ന്റെ ത­പ­സ്സി­നേ­ക്കാൾ ക­ടു­ക­ട്ടി. അ­തു­പോ­ലു­ള്ള സ്ഥി­ര­നി­ശ്ച­യം ഒ­രി­ക്ക­ലും പ­രാ­ജ­യ­പ്പെ­ടാ­റി­ല്ല. ത­പ­സ്സു­കൊ­ണ്ടു മെ­ലി­ഞ്ഞു­ണ­ങ്ങി­യ ആ ശരീരം ഗർ­ഭ­ത്തോ­ടു­കൂ­ടി മാ­ത്ര­മാ­ണു് പു­ഷ്ടി പ്രാ­പി­ക്കു­ന്ന­തു്. ന­ശീ­ക­ര­ണ­ത്തി­ന്റെ ദൃ­ശ്യ­രൂ­പ­മാ­യ സ­ന്ന്യാ­സി­ത്തം ത­കർ­ന്നു. ജീ­വ­നും പ്ര­കൃ­തി­യും വി­ജ­യി­ച്ചു. കു­മാ­രൻ ജ­നി­ച്ചു. സാ­ധാ­ര­ണ­ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ ഒരു കു­ട്ടി­യു­ണ്ടാ­യി. അ­ങ്ങ­നെ നി­ര­വ­ധി ദുർ­ഘ­ട­ങ്ങ­ളെ സ്ത്രീ­യു­ടെ സ­ഹ­ക­ര­ണ­ത്തോ­ടു­കൂ­ടി തരണം ചെ­യ്തു പ്ര­കൃ­തി മു­ന്നോ­ട്ടു­പോ­കു­ന്നു. കു­മാ­ര­സം­ഭ­വ കഥ സ­മാ­പ്ത­മാ­യി.

പക്ഷേ, സ്ത്രീ അവിടെ നി­റു­ത്തു­ന്നി­ല്ല. നാ­യാ­ട്ടു് അ­വ­ളു­ടെ തൊ­ഴി­ലാ­ണു്. അവൾ പി­ന്നെ­യും പു­രു­ഷ­നെ­ത്തേ­ടി മു­മ്പോ­ട്ടു­ത­ന്നെ!

ഇവൻ എന്റെ പ്രി­യ­പു­ത്രൻ 1953.

സി. ജെ. തോ­മ­സി­ന്റെ ലഘു ജീ­വ­ച­രി­ത്ര­ക്കു­റി­പ്പു്.

Colophon

Title: Purushanayattu (ml: പു­രു­ഷ­നാ­യാ­ട്ടു്).

Author(s): C. J. Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-07-14.

Deafult language: ml, Malayalam.

Keywords: Article, C. J. Thomas, Purushanayattu, സി. ജെ. തോമസ്, പു­രു­ഷ­നാ­യാ­ട്ടു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Moonlit Landscape with a View of the New Amstel River and Castle Kostverloren, a painting by Aert van der Neer (1603–1677). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.