SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Two_lovers_by_candlelight.jpg
Two lovers by candlelight, a painting by Philippe Mercier (1689–1760).
വലിയ ക്യാൻ­വാ­സ്—നോ­വ­ലു­കൾ
എം. എൻ. കാ­ര­ശ്ശേ­രി
I

ഒരു നോ­വ­ലി­സ്റ്റ് എന്ന നി­ല­യിൽ പൊ­റ്റെ­ക്കാ­ട്ടി ന്റെ സർ­ഗ്ഗ­മ­ണ്ഡ­ലം മൂ­ന്നു­കാ­ല­ഘ­ട്ട­ങ്ങ­ളാ­യി പ­ര­ന്നു കി­ട­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­കാ­ല നോ­വ­ലു­കൾ സാ­മ്പ്ര­ദാ­യി­ക രീ­തി­യിൽ എ­ഴു­ത­പ്പെ­ട്ട­വ­യാ­ണു്: ഒരു യു­വാ­വി­ന്റെ­യും യു­വ­തി­യു­ടെ­യും കാ­ല്പ­നി­ക­സ­മാ­ഗ­മ­ത്തിൽ നി­ന്നു് ഉ­യർ­ന്നു വ­രു­ന്ന സം­ഘർ­ഷ­ങ്ങൾ അ­നാ­വ­ര­ണം­ചെ­യ്തു­കൊ­ണ്ടു് ഒരു നേർ­രേ­ഖ­യിൽ കഥ മു­ന്നോ­ട്ടു് പോ­വു­ന്നു. ‘നാടൻ പ്രേ­മം’ (1941), ‘പ്രേ­മ­ശി­ക്ഷ’ (1945), ‘മൂ­ടു­പ­ടം’ (1948) മു­ത­ലാ­യ­വ ഈ ഘ­ട്ട­ത്തി­ലെ ര­ച­ന­ക­ളാ­ണു്. ര­ണ്ടാ­മ­ത്തെ ഘ­ട്ട­ത്തിൽ വെ­റു­മൊ­രു പ്ര­ണ­യേ­തി­വൃ­ത്തം ആ­വി­ഷ്ക്ക­രി­ക്കു­ന്ന­തു­കൊ­ണ്ടോ രണ്ടോ മൂ­ന്നോ വ്യ­ക്തി­കൾ­ക്കി­ട­യി­ലു­ള്ള ബന്ധം വി­ശ­ദീ­ക­രി­ക്കു­ന്ന­തു് കൊ­ണ്ടോ അ­ദ്ദേ­ഹം തൃ­പ്ത­നാ­വു­ന്നി­ല്ല. പകരം സ­മൂ­ഹ­ത്തി­ന്റെ വി­സ്തൃ­ത­ദൃ­ശ്യം അ­നാ­വ­ര­ണം ചെ­യ്യു­മാ­റു­ള്ള, താ­ര­ത­മ്യേ­ന വലിയ, ഒരു ക്യാൻ­വാ­സ് അ­ദ്ദേ­ഹം ന­മ്മു­ടെ മു­ന്നിൽ വി­ടർ­ത്തി­ക്കാ­ണി­ക്കു­ന്നു. ഇവിടെ ക­ഥ­ന­രീ­തി ഒരു സോ­ഷ്യൽ ഡോ­ക്യു­മെ­ന്റ­റി­യെ അ­നു­സ്മ­രി­പ്പി­ക്കു­ന്നു. പൊ­തു­വാ­യ താ­ല്പ­ര്യ­ങ്ങ­ളും സ­മാ­ന­മാ­യ പ്ര­ശ്ന­ങ്ങ­ളും­കൊ­ണ്ടു് പ­ര­സ്പ­രം ബ­ദ്ധ­രാ­യ അം­ഗ­ങ്ങ­ളു­ള്ള ഒരു മു­ഴു­സ­മൂ­ഹ­ത്തെ­യാ­ണു് അ­ദ്ദേ­ഹം അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. ഇ­തി­വൃ­ത്ത­ത്തിൽ സം­ഘർ­ഷ­സാ­ഹ­ച­ര്യ­ങ്ങൾ­ക്കു് വ­ഴി­തെ­ളി­യി­ക്കു­ന്ന മ­ട്ടിൽ ഈ അം­ഗ­ങ്ങൾ­ക്കി­ട­യിൽ ഇ­ട­ക്കു് സം­ഘ­ട്ട­ന­ങ്ങ­ളും ഉ­ണ്ടാ­വു­ന്നു­ണ്ടു്. വി­ഷ­ക­ന്യ­ക (1948), ഒരു തെ­രു­വി­ന്റെ കഥ (1960) എ­ന്നി­വ­യാ­ണു് ഈ കാ­ല­ഘ­ട്ട­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട നോ­വ­ലു­കൾ. മുൻ­പ­റ­ഞ്ഞ രണ്ടു ഘ­ട്ട­ങ്ങ­ളി­ലേ­യും ര­ച­നാ­സ­മ്പ്രാ­ദാ­യ­ങ്ങ­ളെ സ­മ­ന്വ­യി­പ്പി­ക്കു­ന്ന­താ­ണു് മൂ­ന്നാ­മ­ത്തേ­യും അ­വ­സാ­ന­ത്തേ­തു­മാ­യ ഘട്ടം എ­ന്നു­പ­റ­യാം. മു­ഖ്യ­ക­ഥാ­പാ­ത്ര­ത്തി­നും അയാൾ അം­ഗ­മാ­യി­രി­ക്കു­ന്ന സ­മൂ­ഹ­ത്തി­നും ഒരേ സമയം ഊന്നൽ നൽകുക എ­ന്ന­താ­ണു് ഈ രീതി. കേ­ന്ദ്ര ക­ഥാ­പാ­ത്ര­ത്തി­ന്റെ ആ­ന്ത­ര­ലോ­കം രം­ഗ­ങ്ങ­ളി­ലൂ­ടെ­യും സം­ഭ­വ­ങ്ങ­ളി­ലൂ­ടെ­യും അ­രി­ച്ചെ­ടു­ക്ക­പ്പെ­ടു­ന്നു. അ­യാ­ളു­ടെ കഥ അതേ സമയം ഒരു പ്ര­ദേ­ശ­ത്തി­ന്റെ കൂടി ക­ഥ­യാ­യി മാ­റു­ന്നു. ‘ഒരു ദേ­ശ­ത്തി­ന്റെ കഥ’ (1971) ഈ ജ­നു­സ്സി­നു് ഏ­റ്റ­വും നല്ല ഉ­ദാ­ഹ­ര­ണ­മാ­ണു്. താ­ര­ത­മ്യേ­ന ല­ഘു­കൃ­തി­യാ­യ ‘കബീന’ (1979) യിലും ഇതേ ര­ച­നാ­ത­ന്ത്രം കാണാം.

പ്ര­ഥ­മ­ഘ­ട്ട­ത്തി­ലെ സ­മ്പ്ര­ദാ­യ­ത്തി­നു് നല്ല മാ­തൃ­ക­യാ­ണു് ‘നാടൻ പ്രേ­മം’. ബോം­ബെ­യിൽ വെ­ച്ചാ­ണു് ഇ­തെ­ഴു­തി­യ­തു്. ഗ്ര­ന്ഥ­കാ­ര­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഇ­തി­ന്റെ രചന ഗൃ­ഹാ­തു­ര­ത്വ­ത്തോ­ടെ മ­ല­ബാ­റി­ലേ­ക്കു് തി­രി­ഞ്ഞു നോ­ക്കു­ന്ന ഒ­ര­നു­ഭ­വം കൂ­ടി­യാ­യി­രു­ന്നു. യ­ഥാർ­ത്ഥ­ത്തിൽ ഇതൊരു തി­ര­ക്ക­ഥ­യാ­യി എ­ഴു­താ­നാ­ണു് ആദ്യം പ­രി­പാ­ടി­യി­ട്ടി­രു­ന്ന­തു്. എ­ങ്കി­ലും പി­ന്നീ­ടു് അതൊരു നോ­വ­ലാ­യി എഴുതി. ഇ­തി­വൃ­ത്തം രൂ­പ­പ്പെ­ടു­ന്ന­തിൽ ഇവിടെ ച­ല­ച്ചി­ത്ര സ്വാ­ധീ­നം വളരെ പ്ര­ക­ട­മാ­ണു്. രം­ഗ­ങ്ങൾ നാ­ട­കീ­യ­മാ­യി ന­ഗ­ര­ത്തി­ലെ ഹോ­ട്ടൽ മു­റി­ക­ളിൽ­നി­ന്നും സ­മ്പ­ന്ന ഗൃ­ഹാ­ന്ത­രീ­ക്ഷ­ത്തിൽ നി­ന്നും നാ­ട്ടിൻ­പു­റ­ത്തെ പ­ച്ച­പ്പി­ലേ­ക്കും പ­രി­ശു­ദ്ധി­യി­ലേ­ക്കും മാ­റു­ന്നു. ഈ പ­കർ­ച്ച­കൾ­ക്കു് വലിയ ദൃ­ശ്യ­സൗ­ഖ്യം ന­ല്കാ­നാ­വും.

കോ­ഴി­ക്കോ­ട്ടു­കാ­ര­നാ­യ ര­വീ­ന്ദ്രൻ എ­ന്നൊ­രു യു­വ­സ­മ്പ­ന്ന­നാ­ണു് ഇതിലെ കേ­ന്ദ്ര­ക­ഥാ­പാ­ത്രം. അയാൾ ഒരു മാ­റ്റ­ത്തി­നും കു­റ­ച്ചു ദി­വ­സ­ത്തെ വി­ശ്ര­മ­ത്തി­നും വേ­ണ്ടി ന­ഗ­ര­ത്തി­ന്റെ പ്രാ­ന്ത­പ്ര­ദേ­ശ­മാ­യ മു­ക്കം എന്ന ഗ്രാ­മ­ത്തിൽ എ­ത്തി­ച്ചേ­രു­ന്നു. അ­വി­ട­ത്തെ നി­ഷ്ക്ക­ള­ങ്ക­യും ദ­രി­ദ്ര­യു­മാ­യ മാളു എന്ന യു­വ­തി­യോ­ടു് അ­യാൾ­ക്കൊ­രു കമ്പം തോ­ന്നി. ര­വീ­ന്ദ്രൻ സ­മ്മാ­ന­ങ്ങ­ളും മ­ധു­ര­വാ­ഗ്ദാ­ന­ങ്ങ­ളും കൊ­ണ്ടു് അവളെ പ്ര­ലോ­ഭി­പ്പി­ച്ചു. ന­ദീ­തീ­ര­ത്തെ രാ­വു­ക­ളിൽ അവർ പ്ര­ണ­യം പ­ങ്കു­വെ­ച്ചു. ഏ­താ­നും ദിവസം ക­ഴി­ഞ്ഞു് അയാൾ ഗ്രാ­മം വി­ട്ടു­പോ­യി. ഏ­റെ­ച്ചെ­ല്ലും മു­മ്പു് താൻ ഗർ­ഭി­ണി­യാ­യി എന്നു ക­ണ്ടെ­ത്തി­യ ആ­ഘാ­ത­ത്തിൽ മാളു ആ­ത്മ­ഹ­ത്യ­ക്കു് ശ്ര­മി­ച്ചു. ആർ­ക്കും എ­പ്പോ­ഴും എ­ന്തു­സ­ഹാ­യ­വും ചെ­യ്യാൻ ഒ­രു­ക്ക­മു­ള്ള ഇ­ക്കോ­രൻ ആ നിർ­ണ്ണാ­യ­ക നി­മി­ഷ­ത്തിൽ അവിടെ എ­ത്തി­പ്പെ­ടു­ക­യും അവളെ ജീ­വി­ത­ത്തി­ലേ­ക്കു് വ­ലി­ച്ച­ടു­പ്പി­ക്കു­ക­യും ചെ­യ്തു. തന്റെ ര­ക്ഷ­ക­നോ­ടു് അവൾ എ­ല്ലാം തു­റ­ന്നു­പ­റ­ഞ്ഞു. അയാൾ അവളെ ക­ല്യാ­ണം ക­ഴി­ക്കാ­നും അ­വ­ളു­ടെ കു­ഞ്ഞി­ന്റെ അ­ച്ഛ­നാ­യി­രി­ക്കാ­നും സ­മ്മ­തി­ച്ചു.

നോ­വ­ലി­ന്റെ ര­ണ്ടാം­ഭാ­ഗം ആ­രം­ഭി­ക്കു­ന്ന­തു് പ­ത്തു­വർ­ഷ­ത്തി­ന്റെ ഇ­ട­വേ­ള­യ്ക്കു് ശേ­ഷ­മാ­ണു്. ര­വീ­ന്ദ്രൻ രണ്ടു തവണ ക­ല്യാ­ണം ക­ഴി­ച്ചെ­ങ്കി­ലും സ­ന്താ­ന­ഭാ­ഗ്യം ഉ­ണ്ടാ­യി­ല്ല. അ­യാ­ളു­ടെ ബി­സി­ന­സ്സ് മെ­ച്ച­പ്പെ­ട്ടു. പക്ഷേ, ഊ­ഷ­ര­മാ­യ ദാ­മ്പ­ത്യ­ജീ­വി­തം­മൂ­ലം അയാൾ എ­ന്നും അ­സ­ന്തു­ഷ്ട­നാ­യി­രു­ന്നു. ഒരു ഇം­ഗ്ലീ­ഷു­കാ­രൻ തന്റെ എ­സ്റ്റേ­റ്റ് ര­വീ­ന്ദ്ര­നു് വി­ല്ക്കാം എന്നു പ­റ­ഞ്ഞ­തി­നാൽ നി­ര­വ­ധി വർ­ഷ­ങ്ങൾ­ക്കു് ശേഷം വീ­ണ്ടും അയാൾ ആ ന­ദീ­തീ­ര­ത്തു് എ­ത്തി­ച്ചേർ­ന്നു. മാ­ളു­വു­മാ­യി പ്ര­ണ­യം പ­ങ്കു­വെ­ച്ച അതേ ന­ദീ­തീ­രം. ര­വീ­ന്ദ്രൻ യാ­ദൃ­ച്ഛി­ക­മാ­യി അവിടെ ഒ­രാൺ­കു­ട്ടി­യെ ക­ണ്ടു­മു­ട്ടി. അവൻ ത­നി­ക്കു് മാ­ളു­വിൽ പി­റ­ന്ന കു­ഞ്ഞാ­ണെ­ന്നു് അയാൾ തി­രി­ച്ച­റി­ഞ്ഞു. അയാൾ കു­ട്ടി­യെ അ­വ­കാ­ശ­പ്പെ­ട്ടു­ചെ­ന്നെ­ങ്കി­ലും ഇ­ക്കോ­ര­നും മാ­ളു­വും അ­തം­ഗീ­ക­രി­ച്ചി­ല്ല. ഏ­താ­നും മാസം ക­ഴി­ഞ്ഞു് ര­വീ­ന്ദ്രൻ ക­ല­ശ­ലാ­യി രോഗം ബാ­ധി­ച്ചു് കി­ട­പ്പാ­യി. അയാൾ അ­വർ­ക്കു് ആ­ള­യ­ച്ചു. ആ അ­വ­സ്ഥ­യിൽ മാ­ളു­വും ഇ­ക്കോ­ര­നും കൂ­ടു­തൽ പ­രി­ഗ­ണ­ന കാ­ണി­ക്കു­ക­യും അ­യാ­ളു­ടെ സം­ര­ക്ഷ­ണ­ത്തി­നാ­യി കു­ട്ടി­യെ വി­ട്ടു­കൊ­ടു­ക്കു­ക­യും ചെ­യ്തു. സ്വ­ന്തം ജീ­വി­ത­ത്തി­ന്റെ അർ­ത്ഥം ന­ഷ്ട­പ്പെ­ട്ട­താ­യി തോ­ന്നി­യ മാ­ളു­വും ഇ­ക്കോ­ര­നും ആ­ത്മ­ഹ­ത്യ ചെ­യ്തു. അ­വ­രു­ടെ ശ­വ­കു­ടീ­ര­ത്തി­ന്മേൽ ആ ഇം­ഗ്ലീ­ഷു­കാ­രൻ ഒരു സ്മാ­ര­കം ഉ­യർ­ത്തി.

അ­തി­നാ­ട­കീ­യ­ത നി­റ­ഞ്ഞ സ­ന്ദർ­ഭ­ങ്ങൾ നോ­വ­ലിൽ നി­ര­വ­ധി­യാ­ണു്. സ്വ­ന്തം മാ­ധ്യ­മം കൈ­കാ­ര്യം ചെ­യ്യു­ന്ന­തിൽ ഗ്ര­ന്ഥ­കാ­ര­നു­ള്ള പാ­ക­ത­ക്കു­റ­വി­ന്റെ മുദ്ര പ­ലേ­ട­ത്തും തെ­ളി­ഞ്ഞു­കാ­ണാം. നോ­വ­ലിൽ നി­ഗൂ­ഢാ­ത്മ­ക കഥകൾ ര­ണ്ടെ­ണ്ണ­മു­ണ്ടു്. മാളു ര­വീ­ന്ദ്ര­നോ­ടു് പ­റ­യു­ന്ന വി­ചി­ത്ര­പ­ക്ഷി­യു­ടെ കഥയും ക­ല്യാ­ണം ക­ഴി­ഞ്ഞു് ഏ­താ­നും വർ­ഷ­ത്തി­നു് ശേ­ഷ­വും ര­വീ­ന്ദ്ര­നെ പി­ന്തു­ടർ­ന്നു­ചെ­ല്ലു­ന്ന സ്വ­പ്ന­വും.

ര­വീ­ന്ദ്ര­ന്റെ സ്വ­പ്നം അ­യാ­ളു­ടെ പി­തൃ­ത്വാ­ഭി­ലാ­ഷ­ത്തെ കൃ­ത്യ­മാ­യി അ­നാ­വ­ര­ണം ചെ­യ്യു­ന്നു­ണ്ടു്. സ്വ­പ്ന­ത്തിൽ കൊ­ച്ചു ബാ­ല­ന്മാ­രു­ടെ അ­ന­ന്ത­മാ­യ നിര അയാൾ കാ­ണു­ന്നു. അവർ പുൽ­ത്ത­കി­ടി­യി­ലൂ­ടെ മാർ­ച്ച് ചെ­യ്തു് തന്റെ ജ­നാ­ല­യ്ക്കു് സമീപം വ­രി­ക­യാ­ണു്. അയാൾ അവരെ ആ­ശ്ലേ­ഷി­ക്കാ­നൊ­രു­ങ്ങു­മ്പോൾ അവർ പെ­ട്ട­ന്നു് പിൻ­വാ­ങ്ങി സ്വ­ന്തം ര­ക്ഷി­താ­ക്ക­ളു­ടെ ക­രാ­ശ്ലേ­ഷ­ത്തി­ലേ­ക്കു് വ­ലി­ഞ്ഞു­ക­ള­യു­ന്നു. എ­ന്നാൽ ഒരു കു­ട്ടി അ­യാ­ളു­ടെ മു­മ്പിൽ തന്നെ നിൽ­ക്കു­ക­യും അ­യാ­ളു­ടെ ക­ഴു­ത്തു് സ്വ­ന്തം ക­ര­വ­ല­യ­ത്തി­ലാ­ക്കി അയാളെ ‘അച്ഛാ’ എന്നു വി­ളി­ക്കു­ക­യും ചെ­യ്യു­ന്നു.

ആ വി­ചി­ത്ര­പ്പ­ക്ഷി­യു­ടെ കഥ ഒ­രാൺ­കു­ട്ടി­ക്കു് മേൽ പ­തി­ച്ച ദൈ­വ­ശാ­പ­മാ­യി­ട്ടാ­ണു് മാളു അ­വ­ത­രി­പ്പി­ച്ച­തു്. ദൈവം ഒരു പറ്റം പൈ­ക്ക­ളെ നോ­ക്കാൻ ആ കു­ട്ടി­യെ എ­ല്പി­ച്ചി­രു­ന്നു. ഒരു സാ­യാ­ഹ്ന­ത്തിൽ വെ­ള്ളം നി­റ­ച്ച പാ­ത്ര­ത്തി­നു് സമീപം കി­ട­ന്നു് അവൻ ഉ­റ­ങ്ങി­പ്പോ­യി. പൈ­ക്കൾ­ക്കു് ദാഹം വ­ള­രു­ക­യും അവ മു­ക്ര­യി­ടാൻ തു­ട­ങ്ങു­ക­യും ചെ­യ്തു. ദൈവം അതു കേ­ട്ടു. ബാലൻ കി­ട­ന്നു­റ­ങ്ങു­ന്ന­തു ക­ണ്ടു് കോ­പി­ഷ്ട­നാ­യി­ത്തീർ­ന്ന ദൈവം പൈ­ക്ക­ളെ തീ­റ്റി. ഒ­ഴി­ഞ്ഞ പാ­ത്രം അ­വ­ന്റെ തലയിൽ വെ­ക്കു­ക­യും അവനെ ഒരു പ­ക്ഷി­യാ­യി കോലം മാ­റ്റു­ക­യും ചെ­യ്തു. ഒ­രി­ക്ക­ലും അ­വ­സാ­നി­ക്കാ­ത്ത ദാ­ഹ­വു­മാ­യി മേ­ഘ­ങ്ങൾ­ക്കു് താഴെ ചു­റ്റി­ത്തി­രി­യ­ട്ടെ എ­ന്നു് ദൈവം ശാ­പ­വും കൊ­ടു­ത്തു. മാ­ളു­വി­ന്റെ കഥ അ­വ­ളു­ടെ നി­ഷ്ക­ള­ങ്ക­ത­യേ­യും പ­രി­ശു­ദ്ധി­യേ­യും കു­റി­ക്കു­ന്നു. മാ­ത്ര­മ­ല്ല ഉൾ­നാ­ടൻ­ഭാ­വ­ന­യു­ടെ ലാ­ളി­ത്യ­ത്തി­നും ന­ഗ­ര­ത്തി­ലെ ക­ച്ച­വ­ട­ക്കാ­രു­ടെ ആ­സൂ­ത്ര­ണ­പ­ഥ­ങ്ങൾ­ക്കും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­വും ഇവിടെ കാണാം.

നാ­ട്ടിൻ­പു­റ­വും ന­ഗ­ര­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം നോവൽ തീർ­ച്ച­യാ­യും എ­ടു­ത്തു­കാ­ണി­ക്കു­ന്നു­ണ്ടു്. ര­വി­യു­ടേ­യും മാ­ളു­വി­ന്റെ­യും പ്ര­ണ­യ­ക­ഥ ഒരു ആ­ധു­നി­ക ശാ­കു­ന്ത­ള­മാ­ണു്. ന­ഗ­ര­വാ­സി­യാ­യ രവി എ­ന്തി­ന്റേ­യും ഉ­ട­മ­സ്ഥാ­വ­കാ­ശം കൊ­തി­ക്കു­ന്ന സ്വാർ­ത്ഥി­യാ­ണു്. മാ­ളു­വാ­ക­ട്ടെ, പൂർ­ണ്ണ­വി­ശ്വാ­സ­ത്തിൽ ത­നി­ക്കു­ള്ള­തെ­ല്ലാം അ­യാൾ­ക്കാ­യി സ­മർ­പ്പി­ക്കു­ന്നു.

II

‘പ്രേ­മ­ശി­ക്ഷ’യും ഒരു പ്ര­ണ­യ­ക­ഥ പ­റ­യു­ന്നു. പെ­ട്ടെ­ന്നു­ള്ള വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളും ഹിം­സാ­രം­ഗ­ങ്ങ­ളു­മാ­ണു് അ­തി­ന്റെ സ­വി­ശേ­ഷ­ത. ഇ­തൊ­ക്കെ­യാ­ണെ­ങ്കി­ലും ‘നാ­ടൻ­പ്രേ­മ’ത്തെ­ക്കാൾ മ­നഃ­ശാ­സ്ത്ര­പ­ര­മാ­യ സൂ­ക്ഷ്മ­ത പു­ലർ­ത്തു­ന്ന കൃ­തി­യാ­ണ­തു്.

തന്റെ പീ­ടി­ക­യു­ടെ മുൻ­വ­ശ­ത്തു് നി­ര­ത്തിൽ രോ­ഗി­യാ­യി കി­ട­ന്ന അ­പ­രി­ചി­ത­നു് പീടിക ഉ­ട­മ­സ്ഥ­നാ­യ കു­ഞ്ഞി­ക്ക­ണ്ണൻ അഭയം നൽ­കു­ന്ന­തോ­ടെ­യാ­ണു് ക­ഥ­യാ­രം­ഭി­ക്കു­ന്ന­തു്. കൃ­ഷ്ണൻ എന്നു പേരായ ആ അ­പ­രി­ചി­ത­നോ­ടു് അ­യാൾ­ക്കു് ഒ­രി­ഷ്ടം തോ­ന്നി. അയാളെ തന്റെ പീ­ടി­ക­യിൽ സ­ഹാ­യി­യാ­യി നിർ­ത്തു­ക­യും ചെ­യ്തു. പൊ­തു­വെ ശാ­ന്ത­നും വി­നീ­ത­നു­മാ­യ കൃ­ഷ്ണൻ നല്ല പെ­രു­മാ­റ്റ­മു­ള്ള ആ­ളാ­യി­രു­ന്നു. നഗരം മു­ഴു­വൻ അയാളെ പു­ക­ഴ്ത്തി. അ­യാ­ളു­ടെ സ­ത്യ­സ­ന്ധ­ത­യിൽ മ­തി­പ്പു­തോ­ന്നി­യ കു­ഞ്ഞി­ക്ക­ണ്ണൻ പീടിക ന­ട­ത്തി­പ്പു് പൂർ­ണ്ണ­മാ­യും അ­യാൾ­ക്കു് വി­ട്ടു­കൊ­ടു­ത്തു. ഏ­താ­നും വർഷം ക­ഴി­ഞ്ഞു് ക­ച്ച­വ­ട­ക്കാ­രൻ ക­ല­ശ­ലാ­യി രോഗം ബാ­ധി­ച്ചു് കി­ട­പ്പാ­യി. തന്റെ മ­ര­ണ­ശ­യ്യ­യിൽ വെ­ച്ചു് അയാൾ കൃ­ഷ്ണ­നു് ആ­ള­യ­യ്ക്കു­ക­യും തന്റെ ഏ­ക­പു­ത്രി­യെ വി­വാ­ഹം ക­ഴി­ക്ക­ണ­മെ­ന്നു് അ­ഭ്യർ­ത്ഥി­ക്കു­ക­യും ചെ­യ്തു. തന്റെ ര­ക്ഷ­ക­ന്റെ മ­ര­ണ­വേ­ള­യി­ലെ അ­പേ­ക്ഷ ത­ള്ളി­ക്ക­ള­യ­രു­തു് എന്ന വി­ചാ­ര­ത്തിൽ കൃ­ഷ്ണൻ ക­ല്യാ­ണ­ത്തി­നു് സ­മ്മ­തി­ച്ചു.

വിധി അ­തി­ന്റെ ചക്രം ഒ­രി­ക്കൽ­കൂ­ടി തി­രി­ക്കു­ക­യും സം­ഭ­വ­ങ്ങൾ ദു­രൂ­ഹ­മാം­വി­ധം ആ­വർ­ത്തി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. കു­മാ­രൻ എന്നു പേരായ ഒരു യു­വാ­വു് മ­ല­മ്പ­നി ബാ­ധി­ച്ചു് തന്റെ പീ­ടി­ക­ക്കു് മു­മ്പിൽ കി­ട­ക്കു­ന്ന­താ­യി കൃ­ഷ്ണൻ ക­ണ്ടെ­ത്തി. അയാൾ യു­വാ­വി­നെ വീ­ട്ടി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു പോയി. അ­പ­രി­ചി­ത­നു് രോഗം ഭേ­ദ­മാ­യ­പ്പോൾ തന്റെ പീ­ടി­ക­യിൽ നി­യ­മി­ക്കു­ക­യും ചെ­യ്തു. കു­മാ­രൻ എല്ലാ കാ­ര്യ­ത്തി­ലും തന്റെ മു­ത­ലാ­ളി­യിൽ നി­ന്നും തീർ­ത്തും വ്യ­ത്യ­സ്ത­നാ­യി­രു­ന്നു. അയാൾ ഒരു സം­ഭാ­ഷ­ണ­ച­തു­ര­നും ജ­ന്മ­സി­ദ്ധി­യു­ള്ള ഗാ­യ­ക­നും ആ­യി­രു­ന്നു. ഭർ­ത്താ­വി­ന്റെ വൈ­കാ­രി­ക­മാ­യ അ­കൽ­ച്ച­യിൽ നി­രാ­ശാ­ഭ­രി­ത­യാ­യി­ത്തീർ­ന്ന മാ­ണി­ക്യം അ­ട­ക്ക­വ­യ്യാ­ത്ത അ­ഭി­നി­വേ­ശ­ത്തോ­ടെ ആ യു­വാ­വി­ന്റെ നേർ­ക്കു് തി­രി­ഞ്ഞു തു­ട­ങ്ങി. അവൾ അ­യാൾ­ക്കു് ക­ത്തു­കൾ എഴുതി; അയാൾ ഒ­റ്റ­ക്കാ­വു­മ്പോൾ കൂ­ടെ­ക്കൂ­ടെ മു­റി­യിൽ ചെ­ന്നു­ക­ണ്ടു. കു­മാ­രൻ വലിയ ധാർ­മി­ക­സം­യ­മ­ന­ത്തോ­ടെ അവരെ പി­ന്തി­രി­പ്പി­ക്കാൻ നോ­ക്കി. തന്റെ മു­ത­ലാ­ളി­യു­ടെ പെ­രു­മാ­റ്റ­ത്തി­ലു­ട­നീ­ളം എന്തോ പ­ന്തി­കേ­ടു് കു­മാ­രൻ നേ­ര­ത്തേ­ത­ന്നെ മ­ണ­ത്തി­രു­ന്നു. കൃ­ഷ്ണൻ ഒ­റ്റ­ക്കു് ന­ദി­യിൽ മീൻ­പി­ടി­ക്കാൻ പോ­യ­പ്പോൾ അതു് ക­ണ്ടെ­ത്ത­ണ­മെ­ന്ന ഗൂ­ഢോ­ദ്ദേ­ശ്യ­വു­മാ­യി കു­മാ­രൻ പി­ന്നാ­ലെ­കൂ­ടി. വെ­ള്ള­ത്തിൽ നി­ന്നു­കൊ­ണ്ടു് വ­ല­വീ­ശാൻ ഒ­രു­ങ്ങു­ന്ന­തി­നി­ട­യിൽ കൃ­ഷ്ണൻ ഒ­ളി­ച്ചു­വെ­ച്ചി­രു­ന്ന കഠാരി പു­റ­ത്തെ­ടു­ക്കു­ന്ന­തും അതു് അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് നീ­ട്ടി­പ്പി­ടി­ക്കു­ന്ന­തും അയാൾ കണ്ടു. തെ­ളി­ഞ്ഞ നി­ലാ­വിൽ വെ­ളി­പ്പെ­ട്ട അ­യാ­ളു­ടെ തു­ട­യി­ലെ വലിയ മു­റി­വി­ന്റെ കല ക­ണ്ടു് കു­മാ­രൻ ആ­ഘാ­ത­മേ­റ്റ­പോ­ലെ നി­ന്നു. വർ­ഷ­ങ്ങൾ­ക്കു മു­മ്പു് വാ­യി­ച്ച ഒരു ദി­ന­പ­ത്ര വാർ­ത്ത­യു­മാ­യി അ­യാൾ­ക്കു് ആ കാ­ഴ്ച­യെ ബ­ന്ധി­പ്പി­ക്കാൻ പറ്റി. അയാൾ കൃ­ഷ്ണ­ന­ല്ലെ­ന്നും ഭാ­ര്യ­യേ­യും അ­വ­ളു­ടെ കാ­മു­ക­നേ­യും കൊ­ന്നു് ര­ക്ഷ­പ്പെ­ട്ട കു­ഞ്ഞു­ണ്ണി­നാ­യർ ആ­കാ­മെ­ന്നും അയാൾ വി­ശ്വ­സി­ച്ചു. ആ യു­വാ­വു് തന്റെ സംശയം മാ­ണി­ക്യ­ത്തോ­ടു് തു­റ­ന്നു­പ­റ­യു­ക­യും അ­വ­ളു­ടെ പ്ര­ണ­യാ­ഭ്യർ­ത്ഥ­ന­യോ­ടു് ആ­നു­കൂ­ല്യം ക­ണി­ക്കു­ക­യും ചെ­യ്തു. കൃ­ഷ്ണ­ന്റെ ര­ഹ­സ്യം പോ­ലീ­സിൽ അ­റി­യി­ക്കാ­മെ­ന്നും അ­ങ്ങ­നെ ക­ല്യാ­ണം എ­ളു­പ്പ­മാ­ക്കാ­മെ­ന്നും അവർ നി­ശ്ച­യി­ച്ചു. ഇതേ സമയം കൃ­ഷ്ണ­നു് വലിയ മാ­റ്റ­മു­ണ്ടാ­യി. അയാൾ ഒരു ദിവസം അല്പം മ­ദ്യ­പി­ച്ചു് വീ­ട്ടി­ലെ­ത്തു­ക­യും മാ­ണി­ക്യ­ത്തോ­ടു് താ­നാ­രാ­ണെ­ന്ന വ­സ്തു­ത തു­റ­ന്നു­പ­റ­യു­ക­യും അ­വ­ളു­ടെ മ­ടി­യിൽ ത­ല­വെ­ച്ചു് ഉ­റ­ങ്ങു­ക­യും ചെ­യ്യു­ന്നു. ഏ­താ­നും വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളെ­ത്തു­ടർ­ന്നു് വ­രു­ന്ന ഹിം­സാ­രം­ഗ­ങ്ങ­ളോ­ടെ­യാ­ണു് നോവൽ അ­വ­സാ­നി­ക്കു­ന്ന­തു്. അയാൾ ആ­രാ­ണു് എന്ന യാ­ഥാർ­ത്ഥ്യം പോ­ലീ­സ് ക­ണ്ടെ­ത്തി­ക്ക­ഴി­ഞ്ഞു എന്നു കാ­ണി­ക്കു­ന്ന ഒരു ഊ­മ­ക്ക­ത്തു് കൃ­ഷ്ണ­നു കി­ട്ടി. ഭീ­ത­നും ക്രു­ദ്ധ­നു­മാ­യി വീ­ട്ടി­ലെ­ത്തി­യ അയാൾ തന്റെ ഭാര്യ കാ­മു­ക­നെ­ഴു­തി­യ പ്ര­ണ­യ­ലേ­ഖ­നം ക­ണ്ടെ­ത്തു­ന്നു. ചാ­രി­ത്ര്യ­ഭം­ഗ­ത്തോ­ടൊ­പ്പം ഭർ­ത്താ­വി­നോ­ടു് അവൾ ച­തി­യും കാ­ണി­ച്ചു എന്നു മ­ന­സ്സി­ലാ­ക്കി­യ കൃ­ഷ്ണൻ കോ­പാ­ക്രാ­ന്ത­നാ­യി അവളെ കൊ­ന്നു. പക്ഷേ, അ­യാൾ­ക്കു് തെ­റ്റി­പ്പോ­യി­രു­ന്നു. മ­റ്റൊ­രു സംഗതി അ­പ്പോ­ഴും വെ­ളി­പ്പെ­ടാ­തെ ബാ­ക്കി കി­ട­പ്പു­ണ്ടാ­യി­രു­ന്നു… തന്റെ ധാർ­മി­ക­ത്ത­കർ­ച്ച­യിൽ ഭർ­ത്താ­വി­നോ­ടു് കു­റ്റം ഏ­റ്റു­പ­റ­ഞ്ഞു­കൊ­ണ്ടും കാ­മു­ക­നെ­ക്കൊ­ന്നു് ആ­ത്മ­ഹ­ത്യ ചെ­യ്യാ­നു­ള്ള തന്റെ പ­ദ്ധ­തി വി­വ­രി­ച്ചു­കൊ­ണ്ടു­ള്ള മാ­ണി­ക്യ­ത്തി­ന്റെ സു­ദീർ­ഘ­മാ­യ ക­ത്തു് പി­ന്നീ­ടാ­ണു് അ­യാൾ­ക്കു് കി­ട്ടു­ന്ന­തു്. അ­വ­ളു­ടെ പ­ശ്ചാ­ത്താ­പ­ത്തിൽ ച­ഞ്ച­ല­ചി­ത്ത­നാ­യി­ത്തീർ­ന്ന അയാൾ പോ­ലീ­സി­നു മു­മ്പിൽ ഹാ­ജ­രാ­വാ­നും തന്റെ എല്ലാ സ്വ­ത്തു­കൾ­ക്കും കു­മാ­ര­നെ അ­വ­കാ­ശി­യാ­ക്കാ­നും തീ­രു­മാ­നി­ച്ചു.

നോ­വ­ലി­ന്റെ അ­ന്ത്യം അ­തി­ഭാ­വു­ക­ത്വം നി­റ­ഞ്ഞ­താ­യി. ഇ­തി­വൃ­ത്ത­ത്തി­ന്റെ ഭി­ന്ന­ത­ന്തു­ക്കൾ കൂ­ട്ടി­യോ­ജി­പ്പി­ക്കു­വാൻ നോ­വ­ലി­സ്റ്റ് വ­ല്ലാ­തെ തി­ക്കും തി­ര­ക്കും കാ­ട്ടി­യ­തു­പോ­ലെ തോ­ന്നും. ഏ­താ­യാ­ലും നാ­ടൻ­പ്രേ­മ­ത്തി­ലേ­തി­നെ അ­പേ­ക്ഷി­ച്ചു് ഇവിടെ ക­ഥാ­പാ­ത്ര­ങ്ങൾ സ­ങ്കീർ­ണ്ണ സ്വ­ഭാ­വം ഉ­ള്ള­വ­രാ­ണു്. അ­വർ­ക്കു­ള്ളി­ലെ സം­ഘർ­ഷ­ങ്ങൾ അ­തി­നി­പു­ണ­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. നാ­യ­ക­ന്റെ ഗു­പ്ത­വ്യ­ക്തി­ത്വം പ്ര­മേ­യ­ത്തി­നു് ഒരു നി­ഗൂ­ഢാം­ശം പ്ര­ദാ­നം ചെ­യ്യു­ന്നു. അ­യാ­ളു­ടെ സ്വ­ത്വം വെ­ളി­പ്പെ­ടു­മ്പോൾ മുൻ­സാ­ഹ­ച­ര്യ­ങ്ങ­ളിൽ വൈ­കാ­രി­ക­മാ­യി അകലം പാ­ലി­ച്ചു­കൊ­ണ്ടു് അയാൾ പെ­രു­മാ­റി­യ­തെ­ന്തു­കൊ­ണ്ടു് എ­ന്ന­തി­ന്നു് വി­ശ­ദീ­ക­ര­ണം കി­ട്ടു­ന്നു. മീൻ­പി­ടി­ക്കൽ രം­ഗ­ത്തി­ന്നു് മറ്റു ക­ഥാ­ഭാ­ഗ­ങ്ങ­ളെ ദ്യോ­തി­പ്പി­ക്കു­വാ­നു­ള്ള ശ­ക്തി­യു­ണ്ടു്. പു­ഴ­യു­ടേ­യും ചെ­ങ്കു­ത്താ­യ പാ­റ­ക­ളു­ടേ­യും ഒ­ഴു­കി­വീ­ഴു­ന്ന ച­ന്ദ്രി­ക­യു­ടേ­യും പ­ശ്ചാ­ത്ത­ല­ത്തിൽ തി­ള­ങ്ങു­ന്ന ജ­ല­പ്ര­വാ­ഹ­ത്തിൽ ഭൂ­ത­കാ­ല­ത്തി­ന്റെ വടു അ­നാ­വ­ര­ണം ചെ­യ്തു­കൊ­ണ്ടു് കു­റ്റ­കൃ­ത്യ­ത്തി­ന്റെ ക­ഠാ­രി­യു­മാ­യി കൃ­ഷ്ണൻ നിൽ­ക്കു­മ്പോൾ പൊ­തു­വെ ശാ­ന്ത­നാ­യ ആ മ­നു­ഷ്യ­ന്റെ തീർ­ത്തും വ്യ­ത്യ­സ്ത­മാ­യ ഒരു ചി­ത്രം ഉരുവം കൊ­ള്ളു­ന്നു. അ­വ­സാ­ന­ഭാ­ഗ­ത്തു കാ­ണു­ന്ന കൃ­ത്രി­മ­വൈ­കാ­രി­ക­ത, ഒരു മ­നു­ഷ്യ­നും അ­ടി­സ്ഥാ­ന­പ­ര­മാ­യി ചീ­ത്ത­യ­ല്ല എന്ന തന്റെ വി­ശ്വാ­സം എ­ടു­ത്തു കാ­ണി­ക്കു­വാ­നു­ള്ള നോ­വ­ലി­സ്റ്റി­ന്റെ അ­ത്യാ­വേ­ശ­ത്തി­ന്റെ ഫ­ല­മാ­വാം. ആർ­ജ്ജ­വ­മു­ള്ള മ­നു­ഷ്യ­നാ­ണു് കൃ­ഷ്ണൻ. തന്റെ വി­ശ്വ­സ്ത സു­ഹൃ­ത്തു­മാ­യി ഭാ­ര്യ­ക്കു­ള്ള അ­വി­ഹി­ത­ബ­ന്ധം ക­ണ്ടു­പി­ടി­ച്ച ശേ­ഷം­മാ­ത്ര­മേ അയാൾ അ­ക്ര­മാ­സ­ക്ത­നാ­വു­ന്നു­ള്ളു. തന്റെ തു­ട­യി­ലെ വടു ഭാ­ര്യ­യ­ട­ക്കം ആരും ക­ണ്ടു­പോ­ക­രു­തു് എ­ന്നു് കൃ­ഷ്ണ­നു് വി­ചാ­ര­മു­ണ്ടാ­യി­രു­ന്ന­തി­നാൽ ക­ല്ല്യാ­ണം ക­ഴി­ഞ്ഞു് ര­ണ്ടു­കൊ­ല്ല­ത്തി­നു ശേ­ഷ­വും മാ­ണി­ക്യം ലൈം­ഗി­ക ദാ­രി­ദ്ര്യം അ­നു­ഭ­വി­ച്ചു. അ­ങ്ങേ­അ­റ്റ­ത്തെ നി­സ്സ­ഹാ­യ­ത­യിൽ മാ­ത്ര­മാ­ണു് അവൾ മ­റ്റൊ­രു പു­രു­ഷ­ന്റെ സ്നേ­ഹം നേടാൻ ശ്ര­മി­ക്കു­ന്ന­തു്. കു­മാ­രൻ വളരെ ഉ­ഷാ­റു­ള്ള­വ­നും കാൽ­പ­നി­ക­മ­ന­സ്ക­നു­മാ­ണെ­ങ്കി­ലും അ­യാ­ളു­ടെ ധർ­മ്മ­ബോ­ധം വളരെ ശ­ക്ത­മാ­ണു്. മാ­ണി­ക്യം അ­യാൾ­ക്കു നേരെ ലൈം­ഗി­കാ­വേ­ശ­വു­മാ­യി ക­ട­ന്നെ­ത്തു­മ്പോൾ­പോ­ലും അ­യാൾ­ക്കു് ആ­ത്മ­നി­യ­ന്ത്ര­ണം ന­ഷ്ട­പ്പെ­ടു­ന്നി­ല്ല. സാ­ഹ­ച­ര്യ­നി­ഷ്ഠ­മാ­യി പ­രി­ശോ­ധി­ക്കു­മ്പോൾ മ­നു­ഷ്യ­ന്റെ വീ­ഴ്ച­ക­ളും ക­ള­ങ്ക­ങ്ങ­ളു­മൊ­ക്കെ ക്ഷ­ന്ത­വ്യ­മാ­ണു് എ­ന്നൊ­രു ആശയം എ­താ­ണ്ടൊ­രു ഗ­വേ­ഷ­ണ­പ്ര­ബ­ന്ധ­ത്തി­ലെ­ന്ന പോലെ നോ­വ­ലിൽ ഉ­യർ­ത്തി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്.

III

‘മൂ­ടു­പ­ടം’ എന്ന നോവൽ ഒരു ഹി­ന്ദു­ബാ­ല­നും മു­സ്ലീം­ബാ­ലി­ക­യും ത­മ്മി­ലു­ള്ള സ്നേ­ഹ­ബ­ന്ധ­ത്തെ കേ­ന്ദ്ര­മാ­ക്കി എ­ഴു­ത­പ്പെ­ട്ട­താ­ണു്—അ­പ്പു­ക്കു­ട്ട­നും ആ­മി­ന­യും. ആ പെൺ­കു­ട്ടി അ­വ­ന്റെ അ­യൽ­ക്കാ­രി­യാ­ണു്. നന്നെ കു­ട്ടി­ക്കാ­ലം തൊ­ട്ടേ അവർ ക­ളി­ക്കൂ­ട്ടു­കാ­രാ­ണു്. മാ­ത്ര­വു­മ­ല്ല, ആ­മി­ന­യു­ടെ ആങ്ങള ആ­ലി­ക്കു­ട്ടി­യും അ­പ്പു­ക്കു­ട്ട­നും ഉറ്റ ച­ങ്ങാ­തി­മാ­രും. കൂ­ടു­തൽ വ­രു­മാ­ന­മു­ള്ള എ­ന്തെ­ങ്കി­ലും തൊ­ഴി­ലും പ്ര­തീ­ക്ഷി­ച്ചു് ആ­ലി­ക്കു­ട്ടി ബോം­ബെ­ക്കു പോയി. ചി­റ്റ­മ്മ­യു­ടെ ഉ­പ­ദ്ര­വം സ­ഹി­ക്ക­വ­യ്യാ­തെ അ­പ്പു­ക്കു­ട്ട­നും ഏ­താ­നും മാസം ക­ഴി­ഞ്ഞു് ബോം­ബെ­യി­ലെ­ത്തി. ആയിടെ ന­ഗ­ര­ത്തിൽ ഒരു വർഗീയ കലാപം പൊ­ട്ടി­പ്പു­റ­പ്പെ­ട്ടു. ഈ സ­മ­യ­ത്താ­ണു് അ­പ്പു­ക്കു­ട്ട­ന്റെ അച്ഛൻ പെ­ട്ടെ­ന്നു മ­രി­ച്ചു­പോ­യ വി­വ­ര­ത്തി­നു് ആ­ലി­ക്കു­ട്ടി­ക്കു് കമ്പി കി­ട്ടു­ന്ന­തു്. ഈ സ­ന്ദേ­ശ­വു­മാ­യി അയാൾ അ­പ്പു­ക്കു­ട്ട­നെ ചെ­ന്നു­ക­ണ്ടു. മു­റി­യി­ലേ­ക്കു് മ­ട­ങ്ങു­ന്ന­വ­ഴി ഒരു ഹി­ന്ദു­വർ­ഗീ­യ­വാ­ദി­യു­ടെ കു­ത്തേ­റ്റു മ­രി­ക്കു­ക­യും ചെ­യ്തു. സ്വ­ന്തം ഗ്രാ­മ­ത്തിൽ മ­ട­ങ്ങി­യെ­ത്തി­യ അ­പ്പു­ക്കു­ട്ടൻ തന്റെ വ­സ്തു­വി­റ്റു­കി­ട്ടി­യ പ­ണ­ത്തിൽ ഒരു ഓഹരി ആ­മി­ന­യു­ടെ ഉ­മ്മ­യെ ഏ­ല്പി­ച്ചു. പെ­ങ്ങ­ളു­ടെ ക­ല്ല്യാ­ണ­ത്തി­നു സ്ത്രീ­ധ­നം കൊ­ടു­ക്കാൻ വേ­ണ്ടി ആ­ലി­ക്കു­ട്ടി സ­മ്പാ­ദി­ച്ച പ­ങ്കാ­ണ­തു് എ­ന്നാ­ണു് അയാൾ ആ ഉ­മ്മ­യോ­ടു് പ­റ­ഞ്ഞ­തു്. ജീ­വി­താ­നു­ഭ­വ­ങ്ങ­ളാൽ അ­പ്പു­ക്കു­ട്ടൻ പാകം വ­ന്നി­രു­ന്നു. വർ­ഗീ­യ­മാ­യ പകയും ശ­ത്രു­ത­യും പു­ല­രു­ന്ന ഒരു സ­മൂ­ഹ­ത്തിൽ ജീ­വി­ച്ചു­കൊ­ണ്ടു് താൻ ആ­മി­ന­യെ ക­ല്ല്യാ­ണം ക­ഴി­ച്ചാൽ അതു് അ­സ­ന്തു­ഷ്ടി­യും ദു­രി­ത­വും മാ­ത്ര­മേ തി­രി­ച്ചു­ത­രി­ക­യു­ള്ളൂ എ­ന്നു് ഇ­പ്പോൾ അ­യാൾ­ക്കു് തി­രി­ച്ച­റി­യാം. തന്റെ പഴയ സ­ഹ­പാ­ഠി­യും ലോ­റി­ഡ്രൈ­വ­റു­മാ­യ അ­ഹ­മ്മ­ദു­കു­ട്ടി­യെ ആ­മി­ന­ക്കു­വേ­ണ്ടി അ­പ്പു­ക്കു­ട്ടൻ ക­ണ്ടെ­ത്തി; അവൾ അതു് സ്വീ­ക­രി­ക്കു­ക­യും ചെ­യ്തു.

അ­പ്പു­ക്കു­ട്ടൻ, ആ­ലി­ക്കു­ട്ടി, ആമിന എന്നീ മൂ­ന്നു കു­ട്ടി­ക­ളിൽ ഊ­ന്നി­ക്കൊ­ണ്ടു് ഒരു കേ­ര­ളീ­യ­ഗ്രാ­മ­ത്തി­ലെ സാ­മൂ­ഹ്യ­ജീ­വി­തം ഭാ­വ­നാ­സ്പർ­ശ­ത്തോ­ടു­കൂ­ടി നോവൽ ഭം­ഗി­യാ­യി ചി­ത്രീ­ക­രി­ക്കു­ന്നു­ണ്ടു്. ഋ­തു­ക്കൾ­ക്ക­നു­സ­രി­ച്ചു് മാ­റി­വ­രു­ന്ന ഭൂ­പ്ര­കൃ­തി, കൊ­യ്ത്തു­കാ­ല­ത്തെ ഒ­ളി­ച്ചു­ക­ളി, വി­ഭ­വ­സ­മൃ­ദ്ധ­മാ­യി കൊ­ണ്ടാ­ട­പ്പെ­ടു­ന്ന ഓണം, പെ­രു­ന്നാൾ തു­ട­ങ്ങി­യ മ­താ­ഘോ­ഷ­ങ്ങൾ, ഹി­ന്ദു­ക്കൾ­ക്കും മു­സ്ലീം­കൾ­ക്കും ഇടയിൽ സാ­മാ­ന്യ­മാ­യി പു­ല­രു­ന്ന ഇ­ണ­ക്കം ഇ­വ­യെ­ല്ലാം വളരെ സ­ത്യ­സ­ന്ധ­മാ­യി ആ­വി­ഷ്ക്ക­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. നോ­വ­ലി­ന്റെ ആ­ദ്യ­ഭാ­ഗ­ത്തു് കു­ട്ടി­യു­ടെ കാ­ഴ്ച­പ്പാ­ടി­ലൂ­ടെ­യാ­ണു് സം­ഭ­വ­ങ്ങൾ അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന­തു്. പ്ര­കൃ­തി­യു­ടെ പ­രി­ണാ­മ­ങ്ങൾ ക­ണ്ടു­കൊ­ണ്ടും പ­ത്താ­യ­പ്പു­ര­ക്കു­ചു­റ്റും ഓ­ടി­ക്ക­ളി­ച്ചു­കൊ­ണ്ടും കി­ളി­യൊ­ച്ച­കൾ­ക്കു് കാ­തോർ­ത്തു­കൊ­ണ്ടു­മാ­ണു് ആ­മി­ന­യും അ­പ്പു­ക്കു­ട്ട­നും വ­ള­രു­ന്ന­തു്. ജീ­വി­ത­ത്തി­ന്റെ ഈ താ­ള­വും പ്ര­കൃ­തി­യു­മാ­യു­ള്ള ഗാ­ഢ­ബ­ന്ധ­വും അ­പ്പു­ക്കു­ട്ട­നും ആ­ലി­ക്കു­ട്ടി­യും ന­ഗ­ര­ത്തിൽ എ­ത്തു­ന്ന­തോ­ടെ ന­ഷ്ട­മാ­വു­ന്നു. അവർ താ­മ­സി­ക്കു­ന്ന ഇ­ടു­ങ്ങി­യ മു­റി­കൾ, വൃ­ത്തി­കെ­ട്ട ചു­റ്റു­പാ­ടു­കൾ, ആ­വർ­ത്ത­ന­വി­ര­സ­മാ­യ അ­വി­ട­ത്തെ ജീ­വി­തം—ഇ­വ­യെ­ല്ലാം ഗ്രാ­മ­ത്തിൽ ബാ­ല്യ­കാ­ല­ത്തു് അ­വ­ര­നു­ഭ­വി­ച്ച സ­മാ­ധാ­ന­ത്തി­നും പ­രി­ശു­ദ്ധി­ക്കും നേർ­വി­പ­രീ­ത­മാ­ണു്. നോ­വ­ലി­ന്റെ ര­ണ്ടാം­പാ­തി­യിൽ ആകെ ഇ­രു­ണ്ട ഒ­ര­ന്ത­രീ­ക്ഷം മൂടി നിൽ­പു­ണ്ടു്. വർ­ഗീ­യ­ക­ലാ­പ­ത്തെ സം­ബ­ന്ധി­ച്ച ഗ്ര­ന്ഥ­കാ­ര­ന്റെ വി­വ­ര­ണം പ­രി­ഹാ­സ­ക­ലു­ഷ­മാ­യ നി­രീ­ക്ഷ­ണ­ങ്ങൾ നി­റ­ഞ്ഞ­താ­ണു്. സ­മൂ­ഹ­ത്തെ ഒരു രോഗം പോലെ ബാ­ധി­ക്കു­ന്ന മ­നു­ഷ്യ­ന്റെ ഇ­ടു­ങ്ങി­യ വർ­ഗീ­യ­മ­നോ­ഭാ­വ­ത്തെ അ­ദ്ദേ­ഹം തു­റ­ന്നു­കാ­ണി­ക്കു­ന്നു. നോ­വ­ലി­ന്റെ രൂ­പ­ത്തി­നും അ­തി­ന്റെ ക­ലാ­പ­ര­മാ­യ തി­ക­വി­നും എ­ന്ന­തി­ല­ധി­കം നോ­വ­ലി­സ്റ്റ് പ­രി­ഗ­ണ­ന നൽ­കു­ന്ന­തു് ദർ­ശ­ന­ത്തി­നാ­ണു്. ആ­മി­ന­യോ­ടു­ള്ള അ­പ്പു­ക്കു­ട്ട­ന്റെ പ്ര­ണ­യം വി­ട­രും­മു­മ്പെ കൊ­ഴി­ഞ്ഞു­പോ­യെ­ങ്കി­ലും, ജാ­തി­യു­ടെ­യും ചി­ന്ത­യു­ടെ­യും മ­ത­ത്തി­ന്റെ­യും മ­തിൽ­ക്കെ­ട്ടു­ക­ളെ അ­തി­വർ­ത്തി­ച്ചു് സ്നേ­ഹം പു­ല­രു­ന്ന ഒരു കാ­ല­ത്തി­ലേ­ക്കു് ആ യു­വാ­വു് ഉ­റ്റു­നോ­ക്കു­ന്നു­ണ്ടു്. ഈ പ്ര­തീ­ക്ഷാ­ബി­ന്ദു­വി­ലാ­ണു് നോവൽ അ­വ­സാ­നി­ക്കു­ന്ന­തു്.

IV

പൊ­റ്റെ­ക്കാ­ട്ടി­ന്റെ നോ­വൽ­ര­ച­നാ­സ­മ്പ്ര­ദാ­യ­ത്തിൽ ഒരു വ്യ­ത്യാ­സം കു­റി­ക്കു­ന്ന കൃ­തി­യാ­ണു് ‘വി­ഷ­ക­ന്യ­ക’ (1948). ഇവിടെ യൗ­വ­ന­പ്ര­ണ­യ­ത്തി­ന്റെ കാൽ­പ­നി­കാ­ന്ത­രീ­ക്ഷ­ത്തിൽ നി­ന്നു് അ­ദ്ദേ­ഹം വ­ളർ­ന്നു ക­യ­റു­ന്നു. പ­ട്ടി­ണി­യും മ­ണ്ണി­നോ­ടു­ള്ള തൊ­ഴി­ലാ­ളി­യു­ടെ പോ­രാ­ട്ട­വും ഇ­ന്ത്യൻ സാ­മൂ­ഹി­ക യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ സ­ത്ത­യാ­യി അം­ഗീ­ക­രി­ക്കു­വാൻ അ­ദ്ദേ­ഹം മു­ന്നോ­ട്ടു വ­ന്നി­രി­ക്കു­ന്നു.

1940-​കളുടെ തു­ട­ക്ക­ത്തിൽ ഉത്തര മ­ല­ബാ­റി­ലെ മ­ല­മ്പ്ര­ദേ­ശ­ങ്ങ­ളിൽ കു­റ­ച്ചു­കാ­ല­ത്തേ­ക്കു് താ­മ­സി­ക്കു­വാൻ അ­ദ്ദേ­ഹ­ത്തി­നു സൗ­ക­ര്യം­കി­ട്ടി. ഇ­ക്കാ­ല­ത്തു് തി­രു­വി­താം­കൂ­റിൽ നി­ന്നെ­ത്തി­യ ചില ആ­ദ്യ­കാ­ല കു­ടി­യേ­റ്റ­ക്കാ­രു­മാ­യി ബ­ന്ധ­പ്പെ­ടാ­നി­ട­യാ­യി. അ­വ­രു­ടെ ക്ലേ­ശ­ഭൂ­യി­ഷ്ട­മാ­യ കഥകൾ അ­ദ്ദേ­ഹ­ത്തെ അ­ഗാ­ധ­മാ­യി സ്പർ­ശി­ച്ചു. വാ­സ്ത­വ­മാ­യ താൽ­പ­ര്യ­ത്തോ­ടെ അ­ദ്ദേ­ഹം അ­വ­രു­ടെ പ്ര­ശ്ന­ങ്ങൾ പ­ഠി­ച്ചു. ഇ­താ­ണു് ‘വി­ഷ­ക­ന്യ­ക’യുടെ ര­ച­ന­യാ­യി പ­രി­ണ­മി­ച്ച­തു്.

ഒരു സ­മു­ദാ­യ­ത്തി­ന്റെ കൂ­ട്ട­പ­ലാ­യ­ന­ത്തി­ന്റെ ക­ല്പി­ത­രേ­ഖാ­ചി­ത്ര­മാ­ണു് ഈ നോവൽ—ഇ­സ്രാ­യേൽ മ­ക്ക­ളു­ടെ മോ­ച­ന­ത്തി­നു വേ­ണ്ടി മോ­ശ­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ണ്ടാ­യ പു­റ­പ്പാ­ടി­നെ­യും ന്യൂ ഇം­ഗ്ല­ണ്ടിൽ തീർ­ത്ഥാ­ട­ക പി­താ­ക്കൾ ന­ട­ത്തി­യ കു­ടി­യേ­റ്റ­ത്തെ­യും അ­നു­സ്മ­രി­പ്പി­ക്കു­ന്ന ഒരു പു­റ­പ്പാ­ടു്. 1930-കളിൽ അ­ന്ന­ത്തെ തി­രു­വി­താം­കൂർ ദി­വാ­ന്റെ പീ­ഡ­ന­ങ്ങൾ­ക്കു് വി­ധേ­യ­രാ­യ­വർ, ഉത്തര മ­ല­ബാ­റി­ലെ കു­ന്നു­ക­ളും താ­ഴ്‌­വാ­ര­ങ്ങ­ളും ഉ­ത്സാ­ഹി­ക­ളാ­യ കൃ­ഷി­ക്കാർ­ക്കു് വ­മ്പി­ച്ച അ­വ­സ­ര­ങ്ങൾ വെ­ച്ചു് നീ­ട്ടു­ന്നു­ണ്ടു് എന്ന മി­ത്തി­നാൽ പ്ര­ലോ­ഭി­ത­രാ­യ വ­ലി­യൊ­രു ശ­ത­മാ­നം ക്രി­സ്ത്യൻ കു­ടും­ബ­ങ്ങൾ, സ്വ­യ­മേ­വ തി­രു­വി­താം­കൂ­റിൽ­നി­ന്നു് വേ­രു­പ­റി­ച്ചു് വ­ട­ക്കോ­ട്ടു നീ­ങ്ങി­ത്തു­ട­ങ്ങി. തി­ര­യ്ക്കു് പി­മ്പെ തിര എന്ന മ­ട്ടിൽ കൊ­ച്ചു­കൊ­ച്ചു സം­ഘ­ങ്ങ­ളാ­യാ­ണു് അവർ വ­ന്ന­തു്. മി­ക്ക­പ്പോ­ഴും സം­ഭ­വി­ക്കാ­റു­ള്ള­തു­പോ­ലെ, കു­ടി­യേ­റ്റ­ക്കാർ­ക്കി­ട­യി­ലെ ആ­ദ്യ­ത്തെ ത­ല­മു­റ­യ്ക്കാ­ണു് ഏ­റ്റ­വും ക്രൂ­ര­മാ­യ വെ­ല്ലു­വി­ളി­കൾ നേ­രി­ടേ­ണ്ടി­വ­ന്ന­തു്. അവർ സ്വ­ന്തം സ­മ്പ­ത്ത­ത്ര­യും മ­ണ്ണിൽ നി­ക്ഷേ­പി­ച്ചു. അ­വർ­ക്കു് കു­ടി­ലു­കൾ നിർ­മ്മി­ക്കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു; കി­ണ­റു­കൾ കു­ഴി­ക്കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു; അ­തു­വ­രെ വി­ള­യി­റ­ക്കി­യി­ട്ടി­ല്ലാ­ത്ത ഭൂ­വി­ഭാ­ഗ­ങ്ങൾ നി­ര­പ്പാ­ക്കേ­ണ്ട­തു­ണ്ടാ­യി­രു­ന്നു. അ­വ­രു­ടെ ജീ­വി­തം ക­നി­വി­ല്ലാ­ത്ത മ­ണ്ണി­നോ­ടു­ള്ള സു­ദീർ­ഘ­സ­മ­ര­മാ­യി. പൊ­റ്റെ­ക്കാ­ട്ട് തന്റെ ഇ­തി­വൃ­ത്തം കു­ടി­യേ­റ്റ­ക്കാർ­ക്കി­ട­യി­ലെ ആ­ദ്യ­ത­ല­മു­റ­യിൽ മാ­ത്ര­മാ­യി കൃ­ത്യ­മാ­യി ഒ­തു­ക്കി. അ­തു­കൊ­ണ്ടു­ത­ന്നെ സ്വാ­ഭാ­വി­ക­മാ­യും നോവൽ മു­ന്നോ­ട്ടു വെ­യ്ക്കു­ന്ന ദർശനം ശൂ­ന്യ­ത­യു­ടേ­താ­ണു്. കു­ടി­യേ­റ്റ­ക്കാ­രിൽ മി­ക്ക­വ­രും ക­ഠി­ന­മാ­യി അ­ദ്ധ്വാ­നി­ച്ചു. പക്ഷേ, അ­തി­ന്റെ ഫ­ല­ങ്ങൾ പ­ന്നി­ക­ളും മു­ള്ളൻ പ­ന്നി­ക­ളും തി­ന്നു­തീർ­ത്തു. മ­ല­മ്പ്ര­ദേ­ശ­ങ്ങ­ളി­ലെ ജീ­വി­ത­ത്തിൽ വ­ലി­യൊ­രു പ­ങ്കു് മ­ല­മ്പ­നി കൊ­ണ്ടു­പോ­യി. ബാ­ക്കി­യാ­യ­വർ­ക്കു് സ്വ­ന്ത­ക്കാ­രും ബ­ന്ധ­ക്കാ­രും ന­ഷ്ട­മാ­യ കൂ­ട്ട­ത്തിൽ പുതിയ ജീ­വി­ത­പ­രി­ശ്ര­മ­ങ്ങ­ളിൽ ഏർ­പ്പെ­ടു­വാ­നു­ള്ള താൽ­പ­ര്യ­വും ഊർ­ജ്ജ­വും ന­ഷ്ട­പ്പെ­ട്ടു. വ­ലി­യൊ­രു കൂ­ട്ടം കു­ടി­യേ­റ്റ­ക്കാർ നി­രാ­ശ­രും പ­രാ­ജി­ത­രും ആയി തി­രു­വി­താം­കൂ­റി­ലേ­ക്കു് മ­ട­ങ്ങി­പ്പോ­കു­ന്ന­തു് ചി­ത്രീ­ക­രി­ച്ചു കൊ­ണ്ടാ­ണു് നോവൽ അ­വ­സാ­നി­ക്കു­ന്ന­തു്. വ­ശ്യ­ത­യോ­ടെ അവരെ കൈ­മാ­ടി വി­ളി­ച്ച മ­ണ്ണു് അ­ങ്ങ­നെ ‘വി­ഷ­ക­ന്യ­ക’യായി രൂപം മാറി. പു­ത്തൻ­പ്ര­തീ­ക്ഷ­ക­ളു­ടേ­യും ഉൽ­ക്കർ­ഷേ­ച്ഛ­യു­ടേ­യും പു­ല­രി­യിൽ­നി­ന്നു് ക­ന­ത്തു­വ­രു­ന്ന അ­ന്ധ­കാ­ര­ത്തി­ലേ­ക്കു് ഒരു പ്ര­സ്ഥാ­നം സ­ഞ്ച­രി­ക്കു­ന്ന­തു് ഈ നോവൽ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു­ണ്ടു്.

‘വി­ഷ­ക­ന്യ­ക’ ഒരു പറ്റം ക­ഥാ­പാ­ത്ര­ങ്ങ­ളെ പ­രി­ച­യ­പ്പെ­ടു­ത്തു­ന്നു. അ­വ­രു­ടെ പ­ര­സ്പ­ര­മു­ള്ള ഇ­ട­പ­ഴ­ക്ക­ങ്ങ­ളി­ലൂ­ടെ­യാ­ണു് ഇ­തി­വൃ­ത്തം മു­ന്നോ­ട്ടു നീ­ങ്ങു­ന്ന­തു്. അ­വർ­ക്കി­ട­യിൽ ന­മ്മു­ടെ സ­വി­ശേ­ഷ­ശ്ര­ദ്ധ പി­ടി­ച്ചു പ­റ്റു­ന്ന­വ­രാ­ണു് മ­റി­യ­വും അ­വ­ളു­ടെ ഭർ­ത്താ­വു് മാ­ത്ത­നും; ആ­ന്റ­ണി­യും ആനി എന്ന ബാ­ലി­ക­യും; കു­ര്യ­നും അ­യാ­ളു­ടെ ഭാ­ര്യ­യും; പി­ന്നെ, വർ­ക്കി­യും മാ­ധ­വി­യും. മറിയം പ്ര­ഭാ­തം മുതൽ പ്ര­ദോ­ഷം വരെ പാ­ട­ത്തു് പ­ണി­യെ­ടു­ക്കു­ന്നു. പക്ഷേ, അ­വ­രു­ടെ ഭർ­ത്താ­വു് മാ­ത്തൻ ഒരു മ­ടി­യ­നാ­ണു്. അ­വ­ളു­ടെ എല്ലാ കി­നാ­വു­ക­ളും തു­ട­ക്ക­ത്തി­ലേ ക­രി­ഞ്ഞു­പോ­വു­ന്നു. മ­ല­മ്പ­നി­മൂ­ലം ഉ­ണ്ടാ­യി­ത്തീർ­ന്ന ഗർ­ഭ­ച്ഛി­ദ്രം അ­വ­ളു­ടെ ജീ­വി­ത­ത്തി­നു് തു­ട­ക്ക­ത്തിൽ തന്നെ ശീ­ഘ്ര­സ­മാ­പ­നം നൽ­കു­ന്നു. ഏ­താ­നും ദി­വ­സ­ങ്ങൾ­ക്ക­കം സ്വ­ന്തം മകളും അ­വ­ളു­ടെ സ­മീ­പ­ത്തു് തന്നെ മ­റ­മാ­ട­പ്പെ­ട്ടു. ഏ­കാ­കി­യും ല­ക്ഷ്യം ന­ഷ്ട­പ്പെ­ട്ട­വ­നും ആ­യി­ത്തീർ­ന്ന മാ­ത്തൻ തെ­ക്കോ­ട്ടു് തി­രി­ച്ചു­പോ­യി. ചാ­യ­ക്ക­ച്ച­വ­ടം ന­ട­ത്തു­ന്ന ചാ­ക്ക­ച്ച­നു­മാ­യി കു­ര്യ­ന്റെ ഭാ­ര്യ­യ്ക്കു് അ­വി­ഹി­ത­ബ­ന്ധ­മു­ണ്ടു്. വി­ഷ­ദം­ശ­ന­മേ­റ്റ കു­ര്യൻ വീ­ട്ടിൽ തി­രി­ച്ചെ­ത്തു­മ്പോൾ ഭാ­ര്യ­യും അ­വ­ളു­ടെ കാ­മു­ക­നും ആ­ലിം­ഗ­ന­ബ­ദ്ധ­രാ­യി കി­ട­ക്കു­ന്ന­താ­ണു് ക­ണ്ട­തു്. കോ­പാ­ക്രാ­ന്ത­നാ­യി­ത്തീർ­ന്ന അയാൾ കു­ടി­ച്ചു മ­ത്ത­നാ­വു­ക­യും ആ പ്ര­ദേ­ശ­ത്തു മു­ഴു­വൻ വലിയ കു­ഴ­പ്പം സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യു­ന്നു. ശ­ക്ത­മാ­യ ധാർ­മി­ക അ­ച്ച­ട­ക്ക­മു­ള്ള ഭ­ക്ത­നാ­യ ക്രി­സ്ത്യൻ യു­വാ­വാ­ണു് ആ­ന്റ­ണി. ആനി എന്ന ബാ­ലി­ക­ക്കു് അ­യാ­ളു­ടെ നേരെ നി­ഗൂ­ഢാ­ഭി­ലാ­ഷ­മു­ണ്ടു്. അ­യാൾ­ക്കും അ­വ­ളോ­ടു് ആ­ഭി­മു­ഖ്യം തോ­ന്നി­യി­രു­ന്നു. പക്ഷേ, ഈ വ­ന്യ­ത­യിൽ പ്ര­ണ­യം വ­ള­രു­ക­യി­ല്ല. ആനി മ­ല­മ്പ­നി പി­ടി­ച്ചു മ­രി­ച്ചു.

യു­വ­സ­മ്പ­ന്ന­നാ­യ വർ­ക്കി കു­ടി­യി­ലും ചീ­ട്ടു­ക­ളി­യി­ലും സമയം ചെ­ല­വ­ഴി­ക്കു­ന്ന ആ­ളാ­ണു്. സാ­യാ­ഹ്ന­ത്തിൽ തന്റെ മു­മ്പിൽ നീ­ണ്ടു പ­ര­ന്നു് അ­ന­ന്ത­മാ­യി­ക്കി­ട­ക്കു­ന്ന ഭൂ­പ്ര­ദേ­ശം. ദൂ­ര­ദർ­ശി­നി­യി­ലൂ­ടെ പ­രി­ശോ­ധി­ക്കു­ന്ന­തു് അ­യാ­ളു­ടെ ശീ­ല­മാ­ണു്. ഒരു ദിവസം കാ­മാ­സ­ക്ത­യാ­യ യു­വ­സു­ന്ദ­രി മാധവി ന­ഗ്ന­യാ­യി കു­ളി­ക്കു­ന്ന­തു് അയാൾ ദൂ­ര­ത്തു­നി­ന്നു് കണ്ടു.

നോ­വ­ലി­ന്റെ അ­വ­സാ­ന­ത്തിൽ അവൾ ഒ­രു­ക്കി­യ ലൈം­ഗി­ക­ദാ­ഹ­പ്ര­ചോ­ദി­ത­മാ­യ പ്ര­തി­കാ­ര­ത്തി­ന്റെ നി­ഷ്ക­ള­ങ്ക ഇ­ര­യാ­യി ആ­ന്റ­ണി മാ­റു­ന്നു. വ­ട­ക്കേ­മ­ല­ബാ­റി­ലെ വശ്യത നി­റ­ഞ്ഞ ഭൂ­പ്ര­കൃ­തി­യു­ടെ സ്വ­രൂ­പ­മാ­യ മാധവി ഒരു വി­ഷ­ക­ന്യ­ക­യാ­ണു്. കാ­മാ­സ­ക്തി­കൊ­ണ്ടു് ക­ത്തി­യെ­രി­യു­ന്ന അവൾ ലൊ­ട്ടു­ലൊ­ടു­ക്കു് ന്യാ­യ­ങ്ങ­ളു­മാ­യി പ­ല­പ്പോ­ഴും ആ­ന്റ­ണി­യെ ചെ­ന്നു­കാ­ണു­ന്നു. ഒരു രാ­ത്രി മഴയിൽ ന­ന­ഞ്ഞു കു­തിർ­ന്ന അവൾ ആ­ന്റ­ണി­യു­ടെ കു­ടി­ലിൽ അഭയം തേ­ടു­ന്നു. തന്റെ ന­ഗ്ന­ശ­രീ­രം­കൊ­ണ്ടു് അയാളെ പ്ര­ലോ­ഭി­പ്പി­ച്ച അവൾ ലൈം­ഗി­ക­ത­യു­ടെ ലോകം ആ­ദ്യ­മാ­യി അ­യാൾ­ക്കു് തു­റ­ന്നു­കൊ­ടു­ക്കു­ന്ന­തിൽ വി­ജ­യി­ക്കു­ന്നു. ത­നി­ക്കു് സ്വയം ര­ക്ഷി­ക്കാൻ ക­ഴി­യാ­തെ പോയ ആ­ത്മീ­യ­ത­കർ­ച്ച­യാ­യും ധാർ­മി­ക പ­ത­ന­മാ­യും ആണു് ആ സം­ഭ­വ­ത്തെ ആ­ന്റ­ണി ക­ണ്ട­തു്.

എല്ലാ വി­മർ­ശ­ക­കേ­ന്ദ്ര­ങ്ങ­ളി­ലും വി­ഷ­ക­ന്യ­ക സ്വീ­ക­രി­ക്ക­പ്പെ­ട്ടു. ഇ­തി­വൃ­ത്ത­പ­ര­വും സാ­ങ്കേ­തി­ക­വു­മാ­യ പു­തു­മ­യാ­യി­രു­ന്നു കാരണം. പ്ര­ധാ­ന­മാ­യും നാ­യ­ക­കേ­ന്ദ്ര­മാ­യ ഒരു സാ­മ്പ്ര­ദാ­യി­ക­നോ­വ­ലാ­യി­രു­ന്നി­ല്ല അതു്. അതിലെ ഇ­തി­വൃ­ത്ത­ത്തി­ന്റെ പു­രോ­ഗ­തി സാ­ധാ­ര­ണ­മാ­യ ഒരു ക­ഥ­യു­ടെ ആ­ദി­മ­ധ്യാ­ന്ത­ങ്ങൾ അ­നു­സ­രി­ച്ചും ആ­യി­രു­ന്നി­ല്ല. ഡോ­ക്യു­മെ­ന്റ­റി­യും ആ­ഖ്യാ­ന­ത്തി­ന്റെ ഭാ­വ­നാ­നി­ഷ്ഠ­മാ­യ രീ­തി­ക­ളും അതിൽ സ­മ­ന്വ­യി­പ്പി­ച്ചി­രു­ന്നു. ഒരു പറ്റം ശ­ക­ലീ­കൃ­ത­ചി­ത്ര­ങ്ങ­ളി­ലൂ­ടെ­യാ­ണു് അ­തി­ന്റെ പു­രോ­ഗ­തി. വ്യ­ക്തി­പ­ര­വും കു­ടും­ബ­പ­ര­വു­മാ­യ പലതരം ദു­ര­ന്ത­ങ്ങ­ളിൽ നി­ന്നു് ഉ­യർ­ന്നു­വ­രു­ന്ന മൊ­ത്തം ഭാവം ഹൃ­ദ­യ­സ്പർ­ശ­ക­മാം­വി­ധം ആ­ഖ്യാ­നം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്നു. എല്ലാ കു­ടി­യേ­റ്റ­ക്കാ­രേ­യും ഒരു കൂ­ട്ടാ­യ്മ­യിൽ ഒറ്റ വ്യ­ക്തി­യാ­യും ആ വ്യ­ക്തി ന­വ­പ്ര­തീ­ക്ഷ­ക­ളോ­ടെ മ­ണ്ണിൽ അ­ദ്ധ്വാ­നി­ക്കു­ന്ന­താ­യും സ­ങ്ക­ല്പി­ക്കാ­വു­ന്ന­താ­ണു്. പക്ഷേ, ക­ന്യാ­ഭൂ­മി വ­ശ്യ­മോ­ഹി­നി­യാ­യ ഒരു ആ­ഭി­ചാ­ര­ക്കാ­രി­യാ­യി നി­ല­കൊ­ള്ളു­ന്നു. അവൾ അ­യാ­ളു­ടെ എല്ലാ സ­മ്പ­ത്തും എല്ലാ ശ­ക്തി­യും കൊ­ള്ള­യ­ടി­ക്കു­ന്നു. അ­വ­സാ­നം അയാൾ ഭ­വ­ന­ര­ഹി­ത­നും നി­സ്വ­നും ല­ക്ഷ്യ­മ­റ്റ­വ­നും ആ­യി­ത്തീ­രു­ന്നു. തന്റെ പ­ത­ന­ത്തി­ന്റെ നി­ര­ന്ത­ര­സ്മ­ര­ണ­ക­ളാൽ പീ­ഡി­ത­നാ­യി, ആ ഹ­രി­ത­ഗി­രി­ക­ളേ­യും താ­ഴ്‌­വാ­ര­ങ്ങ­ളേ­യും തന്റെ ആ­ത്മാ­വി­ന്റെ നി­ഷ്ക­ള­ങ്ക­ത­യെ­യും കാ­മാ­സ­ക്തി­കൊ­ണ്ടു് ന­ശി­പ്പി­ക്കു­ക­യും കാ­മ­വ­ശ്യ­ത കൊ­ണ്ടു് തന്നെ ത­കർ­ക്കു­ക­യും ചെയ്ത വി­ഷ­ക­ന്യ­ക­യു­ടെ രൂ­പ­മാ­യി­ക്ക­ണ്ടു്, ദ­ക്ഷി­ണ­ദി­ക്കി­ലെ തന്റെ മാ­തൃ­ദേ­ശ­ത്തേ­ക്കു് മ­ട­ങ്ങി­പ്പോ­വു­ന്ന ആ­ന്റ­ണി ഈ പറഞ്ഞ അ­വ­സ്ഥാ­വി­ശേ­ഷ­ത്തി­ന്റെ പ്ര­തീ­ക­മാ­ണു്.

V
images/Oru_Theruvinte_Kadha.jpg

ഒരു തെ­രു­വി­ന്റെ കഥ’യിൽ പൊ­റ്റെ­ക്കാ­ട്ട് സ്വ­ന്തം അ­നു­ഭ­വ­ങ്ങ­ളെ ഡോ­ക്യു­മെ­ന്റ­റി­യും ഭാ­വ­ന­യും കൂ­ട്ടി­ക്ക­ലർ­ത്തി അ­വ­ത­രി­പ്പി­ക്കു­ന്ന രീതി ആ­വർ­ത്തി­ക്കു­ന്നു. പക്ഷേ, ഇ­വി­ട­ത്തെ വി­ശാ­ല­ദൃ­ശ്യം ഗ്രാ­മ­ത്തി­ന്റേ­ത­ല്ല, ന­ഗ­ര­ത്തി­ന്റേ­താ­ണു്. മാ­ത്ര­വു­മ­ല്ല, ക­ഥാ­പാ­ത്ര­ങ്ങൾ മ­ണ്ണി­ന്റെ മ­ക്ക­ള­ല്ല, അവർ പലവിധ ജോ­ലി­ക­ളും വ്യ­ഗ്ര­ത­ക­ളു­മു­ള്ള­വ­രാ­ണു്. സം­ഭ­വ­ങ്ങൾ ഒരു തെ­രു­വിൽ അ­ര­ങ്ങേ­റു­ന്നു. ഈ തെ­രു­വി­നു് ര­ണ്ടു് മു­ഖ­ങ്ങ­ളു­ണ്ടു്. ഒ­ന്നു് എ­ല്ലാ­വർ­ക്കും പ­രി­ചി­തം; മ­റ്റേ­തു് പാതിര ക­ഴി­ഞ്ഞെ­ത്തു­ന്ന മ­ണി­ക്കൂ­റു­ക­ളിൽ ഉരുവം കൊ­ണ്ടു­വ­രു­ന്ന­തു്.

ഇവിടെ നി­ന്നു് ഉ­യർ­ന്നു­വ­രു­ന്ന സ­മൂ­ഹ­ത്തി­ന്റെ ചി­ത്രം തീർ­ത്തും അ­പ്ര­സ­ന്ന­മോ അ­ന്ധ­കാ­ര­നി­ബി­ഢ­മോ അല്ല. വൈ­കൃ­ത­ങ്ങ­ളു­ടെ­യും അ­സാ­ധാ­ര­ണ­ത്വ­ത്തി­ന്റെ­യും കി­റു­ക്കു­ക­ളു­ടെ­യും ഒരു ലോ­ക­മാ­ണു് ഈ നോവൽ ഉ­യർ­ത്തി­ക്കാ­ണി­ക്കു­ന്ന­തു്.

ചോ­സ­റെ­പ്പ­റ്റി ഡ്രൈ­ഡൺ പ­റ­ഞ്ഞ­തു് ‘ഒരു തെ­രു­വി­ന്റെ കഥ’യിലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചും ശ­രി­യാ­ണു്: “ഇവിടെ ദൈ­വ­ത്തി­ന്റെ ധാ­രാ­ളി­ത്തം കാണാം.” ഇ­വി­ട­ത്തെ വൈ­വി­ധ്യം അ­മ്പ­ര­പ്പി­ക്കു­ന്ന­താ­ണു്. കു­ടി­ച്ചു മ­ത്ത­നാ­വു­മ്പോൾ ഉ­റ­ക്കെ ഇം­ഗ്ലീ­ഷ് പ­റ­യാ­നാ­രം­ഭി­ക്കു­ന്ന പപ്പൻ, ച­ളി­കൊ­ണ്ടും ഡൈ കൊ­ണ്ടും തന്റെ ശരീരം വി­കൃ­ത­മാ­ക്കു­ന്ന പി­ച്ച­ക്കാ­രൻ റ­പ്പാ­യി, മു­റി­വൈ­ദ്യ­നാ­യ ബാ­പ്പു­വൈ­ദ്യർ, താ­ടി­വ­ടി­യേ­യും സി­നി­മ­യേ­യും പ­ര­സ്പ­രം ബ­ന്ധി­പ്പി­ച്ചു മാ­ത്രം മ­ന­സ്സി­ലാ­ക്കു­ന്ന കൂ­ന­നാ­യ കണാരൻ, അ­ണ്ടി­ക്ക­ക­ത്തു് ബ്ലെ­യ്ഡ് ഒ­ളി­പ്പി­ച്ചു­വെ­ച്ചു് അതു് ആ­ന­യെ­ക്കൊ­ണ്ടു് തീ­റ്റി­ച്ചു് സ്വ­ന്തം ആ­ന­യെ­ക്കൊ­ന്ന പാ­പ്പാ­നാ­യ അ­പ്പു­നാ­യർ, അബു എന്ന യു­വാ­വി­നെ സ്നേ­ഹി­ക്കു­ന്ന വേ­ശ്യ­യാ­യ കു­ഞ്ഞി­പ്പാ­ത്തു, വ­ലി­യൊ­രാൾ­ക്കൂ­ട്ട­ത്തെ ആ­കർ­ഷി­ക്കു­വാൻ ക­ഴി­യു­ന്ന ജ്യോ­തി­ഷ­കാ­രൻ—വൈ­വി­ധ്യ­ത്തി­ന്റെ ആ പ­ട്ടി­ക അ­ങ്ങ­നെ നീ­ളു­ന്നു.

സ­മൂ­ഹ­ത്തി­ന്റെ അ­ടി­ത്ത­ട്ടിൽ കി­ട­ക്കു­ന്ന ഈ മ­നു­ഷ്യ­രു­ടെ മ­റു­ഭാ­ഗ­മാ­യി ആർ­ഭാ­ട­ങ്ങ­ളിൽ കി­ട­ന്നു് പു­ള­യ്ക്കു­ന്ന ആ­ളു­ക­ളേ­യും ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. ക­രി­ഞ്ഞ റ­ബ്ബ­റി­ന്റെ മ­ണം­പി­ടി­ച്ചാൽ മാ­ത്രം ലൈം­ഗി­ക­ത ഉ­ണ­രു­ന്ന മേ­നോ­നും തെ­ണ്ടി­ക­ളും തെ­രു­വു­പി­ള്ളേ­രും ഉ­റ­ങ്ങി­ക്കി­ട­ക്കു­മ്പോൾ അ­വ­ര­റി­യാ­തെ അ­വ­രു­ടെ കീ­ശ­യിൽ പണം കൊ­ണ്ടു­വെ­യ്ക്കു­ന്ന സു­ധാ­ക­ര­നും പാ­വ­ങ്ങ­ളോ­ടു് വ­ള­രെ­യേ­റെ സ­ഹ­താ­പ­മു­ള്ള രാ­ധാ­കൃ­ഷ്ണ­നും അവരിൽ ചി­ല­രാ­ണു്.

വിവിധ സ­ന്ദർ­ഭ­ങ്ങ­ളിൽ ക­ട­ന്നു­വ­രു­ന്ന­വ­രും വ­ള­രെ­യേ­റെ കൗ­തു­കം ഉ­ണ്ടാ­ക്കു­ന്ന­വ­രു­മാ­യ രണ്ടു ക­ഥാ­പാ­ത്ര­ങ്ങ­ളാ­ണു് ഓ­മ­ഞ്ചി­യും കൃ­ഷ്ണ­ക്കു­റു­പ്പും. ഓ­മ­ഞ്ചി ഒരു സർ­ക്കാ­രാ­ഫീ­സിൽ ഗു­മ­സ്ത­നാ­ണു്. നാ­ല്പ­തു ക­ഴി­ഞ്ഞ അ­വി­വാ­ഹി­തൻ. സ്ത്രീ അ­യാ­ളു­ടെ ദൗർ­ബ്ബ­ല്യ­മാ­ണു്. ഓ­മ­ഞ്ചി­യു­ടെ പ്രാ­ത­ലി­ന്റെ മു­ഖ്യ­ഭാ­ഗം ഇ­ല­ക്ക­റി­ക­ളാ­ണു്. പ­നി­നീർ­പൂ­ന്തോ­ട്ടം വെ­ച്ചു പി­ടി­പ്പി­ക്കു­ക എ­ന്ന­താ­ണു് മൂ­പ്പ­രു­ടെ ഹരം. ഞാ­യ­റാ­ഴ്ച­ക­ളിൽ ഒരു തേ­ച്ചു­കു­ളി­യു­ണ്ടു്. സ­വി­സ്ത­ര­മാ­യ ഏതോ അ­നു­ഷ്ഠാ­നം പോ­ലു­ള്ള ഈ തേ­ച്ചു­കു­ളി ക­ക്ഷി­യു­ടെ ഏ­റ്റ­വും വലിയ ആർ­ഭാ­ട­മാ­ണു്. മേ­ലാ­കെ എ­ണ്ണ­തേ­ച്ചു് ഉ­ഴി­ഞ്ഞ ശേഷം അയാൾ പ­നി­നീർ­ത്തോ­ട്ട­ത്തി­ന്റെ മ­ധ്യ­ത്തിൽ ഒരു മ­ര­ക്ക­ട്ടി­ലിൽ കി­ട­ക്കും. അ­ങ്ങ­ക­ലെ കു­ള­ത്തിൽ കു­ളി­ക്കു­ന്ന സ്ത്രീ­ക­ളെ ദൂ­ര­ദർ­ശി­നി­യി­ലൂ­ടെ നോ­ക്കി ര­സി­ച്ചാ­ണു് കി­ട­പ്പു്. തെ­രു­വു­പി­ള്ളേ­രു­മാ­യി അ­യാൾ­ക്കു് നല്ല അ­ടു­പ്പ­മാ­ണു്. കൃ­ഷ്ണ­കു­റു­പ്പി­ന്റെ മകൾ രാ­ധ­യിൽ അയാൾ തന്റെ മ­രി­ച്ചു­പോ­യ സ­ഹോ­ദ­രി­യെ കാ­ണു­ന്നു. സ­ഹോ­ദ­ര­നിർ­വി­ശേ­ഷ­മാ­യ ഒരു ബന്ധം അ­യാൾ­ക്കു് അ­വ­ളോ­ടു­ണ്ടു്. തന്റെ മ­ര­ണ­ശ­യ്യ­യിൽ വെ­ച്ചു് അയാൾ അ­വൾ­ക്കു് കു­റ­ച്ചു പണം കൊ­ടു­ത്ത­യ­ക്കു­ന്നു. ആ നേ­ര­ത്തു് രാധ മ­രി­ച്ചു­പോ­യ വിവരം ഓ­മ­ഞ്ചി­ക്ക­റി­യു­മാ­യി­രു­ന്നി­ല്ല.

ദി­ന­പ­ത്ര­ങ്ങൾ വി­റ്റാ­ണു് കൃ­ഷ്ണ­ക്കു­റു­പ്പു് ജീ­വി­ക്കു­ന്ന­തു്. കൗ­തു­ക­വാർ­ത്ത­ക­ളി­ലേ­ക്കു് ജ­ന­ശ്ര­ദ്ധ ആ­കർ­ഷി­ച്ചു് പ­ത്ര­വി­ല്പ­ന വർ­ദ്ധി­പ്പി­ക്കു­ന്ന­തിൽ അയാൾ മി­ടു­ക­നാ­ണു്. പ­ത്ര­ങ്ങ­ളി­ലെ ത­ല­ക്കെ­ട്ടു­കൾ വ­ള­ച്ചു­തി­രി­ച്ചും കൂ­ട്ടി­ച്ചേർ­ത്തും കേൾ­വി­ക്കാ­രു­ടെ ജി­ജ്ഞാ­സ ഉ­ണർ­ത്തു­ന്ന­തിൽ അ­യാൾ­ക്കു് സ­വി­ശേ­ഷ­മാ­യ ക­ഴി­വു­ണ്ടു്.

ഈ നോ­വ­ലി­ന്റെ മ­ട്ടും മാ­തി­രി­യും തെ­ര­ഞ്ഞെ­ടു­ത്ത­തിൽ പൊ­റ്റെ­ക്കാ­ട്ടി­ന്റെ എല്ലാ സി­ദ്ധി­ക­ളും കാണാം—മ­നു­ഷ്യ­രു­ടെ മു­ഖ­ല­ക്ഷ­ണ­വും ചേ­ഷ്ട­ക­ളും സ്വ­ഭാ­വ­രീ­തി­ക­ളും സൂ­ക്ഷ്മ­നി­രീ­ക്ഷ­ണം ന­ട­ത്തു­ന്ന­തിൽ ശ്ര­ദ്ധാ­ലു­വാ­ണു് അ­ദ്ദേ­ഹം. അവ വി­വ­രി­ക്കു­വാൻ ഏ­റ്റ­വും ഉ­ചി­ത­മാ­യ രൂ­പ­ക­ങ്ങ­ളും അ­ദ്ദേ­ഹം ക­ണ്ടെ­ത്തു­ന്നു. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഉ­റ­ക്ക­ത്തിൽ പു­റ­പ്പെ­ടു­വി­ക്കു­ന്ന ശബ്ദം കൊ­ണ്ടു­മാ­ത്രം തന്റെ സു­ഹൃ­ത്തു­ക്ക­ളെ വേർ­തി­രി­ച്ച­റി­യാൻ പ­റ­ങ്ങോ­ടൻ എന്ന തെ­രു­വു­ജീ­വി­ക്കു് മാ­ത്ര­മേ സാ­ധി­ക്കൂ എ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്നു. സാ­ന്റോ കു­റു­പ്പൻ കുർ­ക്കം വ­ലി­ക്കു­ന്ന­തു് പന്നി അ­മ­റു­ന്ന­തു് പോ­ലെ­യാ­ണു്. ച­ന്തു­വി­ന്റെ കൂർ­ക്കം­വ­ലി കായ പൊ­രി­ക്കു­മ്പോൾ ഉ­യ­രു­ന്ന സീൽ­ക്കാ­രം പോ­ലെ­യും. കു­ഞ്ഞി­പ്പെ­ര­ച്ചൻ എന്ന ഗ്രാ­മീ­ണ­വൃ­ദ്ധ­ന്റെ കാ­ലു­കൾ ചെ­ണ്ട­ക്കോ­ലു­പോ­ലെ എ­ന്നാ­ണു് നോ­വ­ലി­സ്റ്റി­ന്റെ നി­രീ­ക്ഷ­ണം. അ­യാ­ളു­ടെ മാറിൽ നരച്ച രോ­മ­ങ്ങ­ളു­ടെ ജ­ട­യു­ണ്ടു്. അതു് ഉ­ണ­ങ്ങി­യ അ­ട­ക്ക­യു­ടെ നാരു് നി­റ­ഞ്ഞ പു­റം­തോ­ടി­നെ ഓർ­മ്മി­പ്പി­ക്കു­ന്നു. നോ­വ­ലി­സ്റ്റ് വി­സ്ത­രി­ച്ചു് പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന മ­റ്റൊ­രു ക­ഥാ­പാ­ത്രം ഓ­മ­ഞ്ചി­യാ­ണു്. അ­യാ­ളു­ടെ അ­യ­ഞ്ഞ­ശ­രീ­രം അ­വി­ട­വി­ടെ പൊ­ത്തും പോ­ടു­മു­ള്ള പി­ലാ­ത്ത­ടി­പോ­ലെ­യാ­ണ­ത്രെ. അ­യാ­ളു­ടെ ഉ­ച്ച­ത്തി­ലു­ള്ള ചിരി ഒരു അൾ­സേ­ഷ്യൻ നാ­യ­യു­ടെ വ­ന്യ­മാ­യ കു­ര­പോ­ലെ­യും.

ആളുകൾ വ­രി­ക­യും പോ­വു­ക­യും ചെ­യ്യും; പക്ഷേ, തെ­രു­വു് അ­തേ­പ­ടി നി­ല­കൊ­ള്ളു­ന്നു. അ­ന്ത്യ­ത്തിൽ നോവൽ ആ­വാ­ഹി­ക്കു­ന്ന­തു് അ­ന­ന്ത­മാ­യ തു­ടർ­ച്ച­യു­ടെ, ജീ­വി­ത­ത്തി­ന്റെ ഇ­ട­മു­റി­യാ­ത്ത ഈ പ്ര­വാ­ഹ­മാ­ണു്. രാധ മ­രി­ക്കു­മ്പോൾ അർ­ത്ഥ­വും ഉ­ദ്ദേ­ശ്യ­വു­മി­ല്ലാ­ത്ത­മ­ട്ടിൽ തന്റെ ജീ­വി­തം ശു­ന്യ­മാ­യി എ­ന്നു് കൃ­ഷ്ണ­ക്കു­റു­പ്പി­നു് തോ­ന്നു­ന്നു. പക്ഷേ, ഏ­താ­നും ദി­വ­സ­ങ്ങൾ­ക്കു­ശേ­ഷം പ­ത്ര­വി­ല്പ­ന എന്ന തന്റെ പഴയ തൊ­ഴി­ലി­ലേ­ക്കു് അയാൾ തി­രി­ച്ചു വ­രു­ന്നു. ആ­ദ്യ­ത്തെ ദിവസം തന്നെ വളരെ ഹ­ര­മു­ള്ള ഒരു വാർ­ത്ത­യു­ണ്ടു്; വൻ തു­ക­യ്ക്കു­ള്ള രത്നം ക­ള്ള­ക്ക­ട­ത്തു ന­ട­ത്താ­നു­ള്ള ശ്ര­മ­ത്തി­നി­ട­യിൽ മാ­ലി­നീ­മേ­നോൻ അ­റ­സ്റ്റു­ചെ­യ്യ­പ്പെ­ട്ടു. ര­ത്ന­ങ്ങൾ ക­ട്ടു­ക­ട­ത്താൻ കൃ­ത്രി­മ­മാ­യ ബ്രാ­യാ­ണു് അ­വ­രു­പ­യോ­ഗി­ച്ച­തു്. മാ­ലി­നി­യു­ടെ പേരും അ­വ­രു­ടെ കു­റ്റ­വും വി­ളി­ച്ചു­പ­റ­ഞ്ഞാൽ പ­ത്തു് മി­നി­ട്ട് കൊ­ണ്ടു് തന്റെ ക­യ്യി­ലു­ള്ള എല്ലാ പ­ത്ര­ങ്ങ­ളും വി­റ്റു തീർ­ക്കാ­മെ­ന്നു് കൃ­ഷ്ണ­ക്കു­റു­പ്പി­ന­റി­യാം. പക്ഷേ, ഒ­രി­ക്കൽ ആ സ്ത്രീ രാ­ധ­യ്ക്കു് ഒരു ഉ­ടു­പ്പും ഒരു സിൽ­ക്ക്റി­ബ്ബ­ണും മ­റ്റു­ചി­ല സാ­ധ­ന­ങ്ങ­ളും സ­മ്മാ­നി­ച്ച­തു് അ­യാൾ­ക്കോർ­മ്മ വ­രു­ന്നു. രാധ ഇ­ന്നു് ശ്മ­ശാ­ന­ത്തി­ലാ­ണു്. മാ­ലി­നി­യെ­പ്പ­റ്റി സ­ങ്ക­ടം തോ­ന്നി­യ­തി­നാൽ അ­വ­രു­ടെ പേരേ പ­രാ­മർ­ശി­ക്കാ­തി­രി­ക്കാൻ അയാൾ തീ­രു­മാ­നി­ക്കു­ന്നു. അയാൾ കൗ­തു­കം വ­ളർ­ത്തു­ന്ന മ­റ്റു­ചി­ല ത­ല­ക്കെ­ട്ടു­കൾ ക­ണ്ടെ­ടു­ത്തു് വി­ളി­ച്ചു­പ­റ­യു­ന്നു. അ­ങ്ങ­നെ തെ­രു­വു് ഒ­രി­ക്കൽ കൂടി അ­യാ­ളു­ടെ ശബ്ദം കൊ­ണ്ടും ഉ­ദ­യ­സൂ­ര്യ­ന്റെ പ്ര­കാ­ശം കൊ­ണ്ടും സ­ജീ­വ­മാ­യി­ത്തീ­രു­ക­യാ­ണു്.

പൊ­റ്റെ­ക്കാ­ട്ടി­ന്റെ ചില മുൻ­കാ­ല നോ­വ­ലു­ക­ളും ക­ഥ­ക­ളും പോലെ ഒരു തെ­രു­വി­ന്റെ കഥയും മ­നു­ഷ്യ­നു് ജ­ന്മ­സി­ദ്ധ­മാ­യി ഉള്ള സ­ദ്ഗു­ണ­ങ്ങ­ളിൽ ഊ­ന്നി­ക്കൊ­ണ്ടു് അ­വ­സാ­നി­ക്കു­ന്നു.

VI

മൂ­ന്നു് ദ­ശ­ക­ക്കാ­ലം കൊ­ണ്ടു് ഒരു നാ­ട്ടിൻ­പു­റ­ത്തി­നു് വ­ന്നു­ചേ­രു­ന്ന പ­രി­ണാ­മ­ങ്ങ­ളു­ടെ വി­വ­ര­ണ­മാ­ണു് ‘ഒരു ദേ­ശ­ത്തി­ന്റെ കഥ’ (1971). കേ­ന്ദ്ര­ക­ഥാ­പാ­ത്രം ശൈ­ശ­വ­ത്തിൽ­നി­ന്നു് പ്രാ­യ­പൂർ­ത്തി­യി­ലേ­ക്കും നി­ഷ്ക­ള­ങ്ക­ത­യിൽ നി­ന്നു് അ­നു­ഭ­വ­പ­ര­മ്പ­ര­ക­ളി­ലേ­ക്കും വ­ളർ­ന്നെ­ത്തു­ന്ന­തി­ന്റെ കഥ പ­റ­യു­ന്ന­തി­നു് സ­മാ­ന്ത­ര­മാ­യി ഇതു് ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. ഈ കൊ­ച്ചു പ്ര­പ­ഞ്ച­ത്തി­ന്റെ കേ­ന്ദ്രം അ­യാ­ളു­ടെ ആ­ന്ത­ര­ലോ­ക­മാ­ണു്. നോ­വ­ലി­ലെ മിക്ക സം­ഭ­വ­ങ്ങ­ളും അ­യാ­ളു­ടെ ബോ­ധ­മ­ണ്ഡ­ല­ത്തി­ലൂ­ടെ അ­രി­ച്ചി­റ­ങ്ങു­ക­യാ­ണു്. അ­തു­കൊ­ണ്ടു് തന്നെ അവ വെ­റും­സം­ഭ­വ­ങ്ങൾ എ­ന്ന­തി­ലേ­റെ അ­യാ­ളു­ടെ ജീ­വി­താ­വ­ബോ­ധ­ത്തെ വി­പു­ല­വും അ­ഗാ­ധ­വു­മാ­ക്കി­ത്തീർ­ക്കു­ന്ന അ­നു­ഭ­വ­ങ്ങൾ എന്ന നി­ല­യ്ക്കു് പ്ര­സ­ക്ത­മാ­യി­ത്തീ­രു­ന്നു. ഈ കൃതി ഒരേ സമയം ഒരു പ്ര­ദേ­ശ­ത്തി­ന്റെ സാ­ഗ­യും ഗ്ര­ന്ഥ­കാ­ര­ന്റെ നി­റം­പി­ടി­പ്പി­ച്ച ആ­ത്മ­ക­ഥ­യും ആണു്. വ­സ്തു­നി­ഷ്ഠ­മാ­യ സാ­മൂ­ഹി­ക­യാ­ഥാർ­ത്ഥ്യ­വും വ്യ­ക്തി­നി­ഷ്ഠ­മാ­യ മ­ന­സ്സി­ന്റെ പ­രി­പ്രേ­ക്ഷ്യ­വും ത­മ്മി­ലു­ള്ള സ­ങ്കീർ­ണ്ണ­മാ­യ പാ­ര­സ്പ­ര്യ­ത്തി­ന്റെ താ­ള­വി­ന്യാ­സ­മാ­ണു് ക­ഥ­ന­ത്തി­നു­പ­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്.

ഇ­വി­ട­ത്തെ കേ­ന്ദ്ര­ക­ഥാ­പാ­ത്രം ശ്രീ­ധ­ര­നാ­ണു്. പ്ര­ണ­യം, ലൈം­ഗി­ക­ത, പ്ര­കൃ­തി, കവിത, സാ­മൂ­ഹി­ക­യാ­ഥാർ­ത്ഥ്യം മു­ത­ലാ­യ­വ­യു­ടെ പൊ­രു­ളു­ക­ളി­ലേ­ക്കു് അയാൾ ഉ­പ­ന­യി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ സൂ­ക്ഷ്മ­മാ­യി നോ­വ­ലിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. അവൻ അ­ഞ്ചു­വ­യ­സ്സു­ള്ള കു­ട്ടി­യാ­യി­രു­ന്ന­പ്പോൾ അ­ശ്ലീ­ലം­നി­റ­ഞ്ഞ ഭാ­ഷ­യിൽ ര­ണ്ടു് അ­യൽ­ക്കാ­രി­കൾ ക­ഠി­ന­മാ­യി ചീ­ത്ത­പ­റ­യു­ന്ന­തി­നു് സാ­ക്ഷി­യാ­വു­ന്നു. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞാ­ണു് അ­വ­രു­പ­യോ­ഗി­ച്ച വാ­ക്കു­ക­ളു­ടേ­യും ആം­ഗ്യ­ങ്ങ­ളു­ടേ­യും അർ­ത്ഥം ശ്രീ­ധ­ര­നു് പി­ടി­കി­ട്ടു­ന്ന­തു്. ഏ­താ­ണ്ടു് പ­ത്തു് വ­യ­സ്സാ­യ­പ്പോൾ ഒരു കാ­മു­ക­ന്റെ സ­ഹാ­യി­യും വി­ശ്വ­സ്ത­നു­മാ­വാൻ അവനു് അ­വ­സ­ര­മു­ണ്ടാ­യി. മു­ന്ന­റി­യി­പ്പാ­യി ഒ­ച്ച­യു­ണ്ടാ­ക്കാൻ പാ­ക­ത്തിൽ തീ­പ്പെ­ട്ടി­മ­രു­ന്നും ആ­ണി­യും ചു­റ്റി­ക­യും കൊ­ടു­ത്തു് അവനെ തെ­ങ്ങിൻ­ചു­വ­ട്ടിൽ നിർ­ത്തി വാസു എന്ന ജാരൻ വി­വാ­ഹി­ത­യാ­യ തി­രു­മാ­ല­യു­മാ­യി പ്ര­ണ­യ­കേ­ളി­കൾ­ക്കാ­യി അ­ടു­ത്തു­ള്ള കു­ടി­ലി­ലേ­ക്കു് ക­യ­റി­പ്പോ­കു­ന്നു. ഒരു വ­ഴി­യാ­ത്ര­ക്കാ­രൻ ശ്രീ­ധ­ര­ന്റെ കൈയിൽ നി­ന്നു് ചു­റ്റി­ക പി­ടി­ച്ചെ­ടു­ത്തു് വെ­ടി­യൊ­ച്ച­യു­ണ്ടാ­ക്കു­ന്നു. ക­മി­താ­ക്കൾ ബേ­ജാ­റാ­യി. അ­ഴി­ഞ്ഞു­ല­ഞ്ഞ ത­ല­മു­ടി­യു­മാ­യി സ്ത്രീ പു­റ­ത്തു വന്നു. ഈ സം­ഭ­വ­ത്തോ­ടു­കൂ­ടി വാ­സു­വി­നു് ആ കു­ട്ടി­യെ­പ്പ­റ്റി വലിയ അ­വ­ജ്ഞ­യാ­യി. നന്നെ കു­ട്ടി­ക്കാ­ല­ത്തു തന്നെ ശ്രീ­ധ­ര­ന്റെ ഉ­ള്ളിൽ പ്ര­ണ­യാ­വേ­ശം ഉ­റ­വെ­ടു­ക്കു­ന്നു. ഭാ­വ­ന­കൊ­ണ്ടു് അതു കൊ­ഴു­ക്കു­ന്നു. അ­മ്മ­യു­ടെ നാ­ട്ടി­ലാ­ണു് അവൻ മ­ധ്യ­വേ­നൽ അ­വ­ധി­കാ­ലം ചെ­ല­വാ­ക്കു­ന്ന­തു്. അ­ന്നു് അ­വ­ന്റെ മു­തിർ­ന്ന കൂ­ട്ടാ­യ അ­പ്പു­വി­ന്റെ സ­ഹോ­ദ­രി നാ­രാ­യ­ണി അ­വ­ന്റെ ഭാ­വ­നാ­ലോ­ക­ത്തു് മാ­യാ­മു­ദ്ര പ­തി­പ്പി­ക്കു­ന്നു. അ­വ­ളു­ടെ മുഖം വളരെ ഉ­ദാ­ര­മ­ധു­ര­മാ­ണു്. ആ ശ­രീ­ര­ത്തി­നു് കൈ­ത­പ്പൂ­വി­ന്റെ നി­റ­വും. കു­ട്ടി­ക്കാ­ല­ത്തു് പോ­ളി­യോ ബാ­ധി­ച്ച­തി­നാൽ അ­വൾ­ക്കു് നിൽ­ക്കാ­നോ ന­ട­ക്കാ­നോ വയ്യ. മിക്ക സ­മ­യ­ത്തും അവൾ മ­ലർ­ന്നു­കി­ട­പ്പാ­ണു്. ഏ­താ­ണ്ടു് നീ­ന്തു­ന്ന­തു­പോ­ലെ­യാ­ണു് അവൾ വ­ല്ല­പ്പോ­ഴും അ­ങ്ങോ­ട്ടും ഇ­ങ്ങോ­ട്ടും നീ­ങ്ങു­ന്ന­തു്. ശ്രീ­ധ­ര­ന്റെ ഭാ­വ­ന­യിൽ അ­വ­ളു­ടെ രൂപം യ­ക്ഷി­ക്ക­ഥ­യി­ലെ ജ­ല­ക­ന്യ­ക­യു­ടേ­തു­മാ­യി കൂ­ടി­ക്ക­ലർ­ന്നു.

ഒ­രി­ക്കൽ നാ­രാ­യ­ണി അവനു് ഇ­ല­ഞ്ഞി­പ്പൂ­ക്ക­ളു­ടെ മാല സ­മ്മാ­നി­ച്ചു. ആ രാ­ത്രി ത­ല­യ­ണ­ക്ക­ടി­യി­ലെ മാ­ല­യിൽ നി­ന്നു് ഉ­തി­രു­ന്ന സു­ഗ­ന്ധ­ത്തോ­ടൊ­പ്പ­മാ­ണു് അവൻ ഉ­റ­ങ്ങാൻ പോ­യ­തു്. ഉ­റ­ക്ക­ത്തിൽ നീ­ല­ത്തി­ര­മാ­ല­കൾ­ക്കു് മു­ക­ളി­ലൂ­ടെ തോണി തു­ഴ­ഞ്ഞു­പോ­കു­ന്ന രാ­ജ­കു­മാ­ര­നാ­യി താൻ മാ­റി­യെ­ന്നു് ശ്രീ­ധ­രൻ സ്വ­പ്നം കണ്ടു. ഒരു ജ­ല­ക­ന്യ­ക അവനെ ക­ട­ലി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. അവൾ അ­വ­നു­മാ­യി രാ­ഗ­വേ­ഴ്ച ന­ട­ത്തു­ക­യും അ­വ­ളു­ടെ സ്വർ­ണ്ണ­ഹ­സ്ത­ങ്ങൾ അ­വ­ന്റെ ക­ഴു­ത്തി­നു­ചു­റ്റും ചേർ­ക്കു­ക­യും ചെ­യ്തു. ഒരു പ­ക്ഷി­യു­ടെ കൂജനം ശ്രീ­ധ­ര­നെ സ്വ­പ്ന­ത്തിൽ നി­ന്നു് ഉ­ണർ­ത്തി. ഉ­ണർ­ന്ന­പ്പോൾ അവൻ തി­രി­ച്ച­റി­ഞ്ഞു—ക­ഴു­ത്തി­നു­ചു­റ്റും കി­ട­ക്കു­ന്ന ഇ­ല­ഞ്ഞി­മാ­ല­യാ­ണു് ജ­ല­ക­ന്യ­ക­യു­ടെ കൈ­ക­ളാ­യി സ്വ­പ്ന­ത്തിൽ തന്നെ ആ­ശ്ലേ­ഷി­ച്ച­തു്. ഒരു കൊ­ല്ലം ക­ഴി­ഞ്ഞു് നാ­രാ­യ­ണി മ­രി­ച്ചു. യൗ­വ­നാ­രം­ഭ­ത്തിൽ മ­റ്റൊ­രു സ്കൂ­ളിൽ പ­ഠി­ക്കു­ന്ന പെൺ­കി­ടാ­വിൽ ശ്രീ­ധ­രൻ ആ­കൃ­ഷ്ട­നാ­യി. അവൻ അ­വൾ­ക്കൊ­രു പ്ര­ണ­യ­ലേ­ഖ­ന­മെ­ഴു­തി. അ­വ­ളു­ടെ ര­ക്ഷി­താ­ക്കൾ അ­തേ­പ്പ­റ്റി അ­റി­യാൻ ഇ­ട­വ­രി­ക­യും കാ­മു­കൻ മാ­ന­ക്കേ­ടി­ലാ­വു­ക­യും ചെ­യ്തു. ഏ­താ­നും മാ­സ­ങ്ങൾ­ക്കു ശേഷം അവൻ ധൈ­ര്യം സം­ഭ­രി­ച്ചു് അ­യൽ­പ­ക്ക­ത്തെ മ­റ്റൊ­രു പെൺ­കി­ടാ­വി­നെ ചും­ബി­ച്ചു. അവൾ ആ നേ­ര­ത്തു് ച­ട്ടി­ണി അ­ര­യ്ക്കു­ക­യാ­യി­രു­ന്നു. പേ­ടി­ച്ച­ര­ണ്ട പെൺ­കി­ടാ­വു് കൈ­കൊ­ണ്ടു് അവനെ ത­ട­യു­ന്നു. ച­ട്ടി­ണി അ­യാ­ളു­ടെ ക­ണ്ണി­ലാ­യി. ചും­ബ­ന­ത്തി­നു മു­മ്പു് അയാൾ പ്ര­ണ­യാ­ഭി­ലാ­ഷം കൊ­ണ്ടു് എ­രി­യു­ക­യാ­യി­രു­ന്നു. അതിനു ശേ­ഷ­മാ­ക­ട്ടെ, ച­ട്ട­ണി­യിൽ ചേർ­ത്ത മു­ള­കി­ന്റെ ക­ടു­പ്പം കൊ­ണ്ടും! അ­യാ­ളോ­ടു് പ്ര­ണ­യാ­ഭി­ലാ­ഷ­വു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന മറ്റു രണ്ടു യു­വ­തി­കൾ സ­ര­സ്വ­തി­യും അ­മ്മു­ക്കു­ട്ടി­യു­മാ­ണു്. ആ­ദ്യ­ത്തേ­വൾ ഒ­ര­യ്യ­ങ്കാ­രു­ടെ വി­ധ­വ­യാ­യ സ­ഹോ­ദ­രി­യാ­ണു്. ര­ണ്ടാ­മ­ത്തേ­വൾ ട്രെ­യി­നി­ങ്ങ് കോ­ളേ­ജ് വി­ദ്യാർ­ത്ഥി­നി­യും. സ്വി­റ്റ്സർ­ലാ­ന്റിൽ വെ­ച്ചു് എമ്മ എന്ന ജാ­പ്പ­നീ­സ് വ­നി­ത­യു­മാ­യു­ള്ള ക­ണ്ടു­മു­ട്ടൽ അ­യാ­ളു­ടെ പ്ര­ണ­യാ­നു­ഭ­വ­ങ്ങ­ളു­ടെ പാ­ര­മ്യം കു­റി­ക്കു­ന്നു. ഈ അ­വ­സാ­ന­ത്തെ സം­ഭ­വ­ത്തിൽ സ്ത്രീ­യാ­ണു് മുൻകൈ എ­ടു­ക്കു­ന്ന­തു്. പു­രു­ഷൻ ഉ­പാ­യ­ത്തിൽ ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­ണു്. അ­വ­ളു­ടെ പ്ര­ലോ­ഭ­ന­സ്വ­ഭാ­വ­മു­ള്ള പ്ര­ണ­യ­ത്തിൽ നി­ന്നു് അയാൾ സ്വയം മു­ക്ത­നാ­വു­ക­യും അ­ങ്ങ­നെ അ­വ­സാ­നം സ്വ­ത­ന്ത്ര­നാ­വു­ക­യും ചെ­യ്യു­ന്നു.

ഒരു ന­ഗ­ര­ത്തി­ന്റെ പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലാ­ണു് വ­ളർ­ന്ന­തെ­ങ്കി­ലും തന്റെ അ­മ്മ­യു­ടെ വ­ശ്യ­മാ­യ ഗ്രാ­മ­ത്തി­ലാ­ണു് ശ്രീ­ധ­രൻ നീണ്ട ഒ­ഴി­വു­കാ­ലം മു­ഴു­വൻ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തു്. ന­ഗ­ര­ത്തി­ലെ സാ­മൂ­ഹ്യ­ജീ­വി­ത­ത്തി­ന്റെ നീർ­ച്ചു­ഴി­ക­ളാൽ പി­ന്നേ­യും പി­ന്നേ­യും വ­ശീ­ക­രി­ക്ക­പ്പെ­ടു­മ്പോ­ഴും പൂ­ക്ക­ളും മ­ര­ങ്ങ­ളും ഐ­തി­ഹ്യ­ങ്ങ­ളും അ­ന്ധ­വി­ശ്വാ­സ­ങ്ങ­ളും അയാളെ ഗ്രാ­മ­ത്തി­ലേ­യ്ക്കു് മാ­ടി­വി­ളി­ക്കു­ന്നു. ന­ഗ­ര­ത്തിൽ അയാൾ ഒരു നി­ശാ­സ­ഞ്ചാ­ര­സം­ഘ­ത്തിൽ അം­ഗ­മാ­യി. വി­ഭ­വ­സ­മൃ­ദ്ധ­മാ­യ ഒരു ചി­ക്കൻ­ഡി­ന്നർ ക­ഴി­ഞ്ഞു് ഒരു രാ­ത്രി അവർ ചി­ല്ല­റ കു­രു­ത്ത­ക്കേ­ടു­മാ­യി നഗരം ചു­റ്റി—വീ­ടു­ക­ളി­ലെ ക­ല­ണ്ട­റു­ക­ളും ചി­ത്ര­ങ്ങ­ളും പ­ര­സ്പ­രം മാ­റ്റി വെ­യ്ക്കു­ക, വ­ഴി­വി­ള­ക്കു­ക­ളു­ടെ തി­രി­ക്ര­മ­ത്തി­ല­ധി­കം നീ­ട്ടി­വെ­ക്കു­ക, പൂ­ന്തോ­ട്ട­ത്തി­ലെ ചെ­ടി­ക­ളു­ടെ വേരു പി­ഴു­തു വെ­യ്ക്കു­ക തു­ട­ങ്ങി­യ വി­ദ്യ­കൾ. ന­ഗ­ര­ത്തി­ലെ­ന്ന­തു­പോ­ലെ, ഒരു പക്ഷേ, അ­തി­ല­ധി­ക­വും, മാ­താ­വി­ന്റെ ഗ്രാ­മ­ത്തിൽ ശ്രീ­ധ­രൻ സ്വ­സ്ഥ­നാ­ണു്. അവിടെ അപ്പു അവനു് പ­ക്ഷി­ക­ളേ­യും വൃ­ക്ഷ­ങ്ങ­ളേ­യും സം­ബ­ന്ധി­ച്ച കഥകൾ പ­റ­ഞ്ഞു­കൊ­ടു­ത്തു; അ­മ്പും വി­ല്ലും ഉ­ണ്ടാ­ക്കു­ന്ന ക­ലാ­വി­ദ്യ പ­ഠി­പ്പി­ച്ചു­കൊ­ടു­ത്തു; വണ്ണം കു­റ­ഞ്ഞ മു­ള­കൊ­ണ്ടു് പാ­വു­ട്ട­ത്തോ­ക്കു് ഉ­ണ്ടാ­ക്കാൻ പ­ഠി­പ്പി­ച്ചു. അ­ങ്ങ­നെ എ­ന്തെ­ല്ലാം ആ­കർ­ഷ­ണീ­യ­ത­കൾ. ശ്രീ­ധ­രൻ പുൽ­മൈ­താ­ന­ങ്ങ­ളിൽ അ­ല­യു­മ്പോ­ഴും കു­ന്നു് ക­യ­റു­മ്പോ­ഴും നി­ലാ­വെ­ളി­ച്ച­ത്തി­ന്റെ ഭ്ര­മ­ക­ല്പ­ന­ക­ളു­ടെ മ­ണ്ഡ­ല­ത്തിൽ ആ ഇ­ളം­മ­ന­സ്സു് ആടി ഉ­ല­യു­ക­യാ­യി­രു­ന്നു.

സർ­ഗ­ധ­ന­നാ­യ ഒ­രെ­ഴു­ത്തു­കാ­ര­ന്റെ പ­രി­ണാ­മ­ഘ­ട്ട­ങ്ങൾ ഈ വി­ഭി­ന്ന­മാ­യ അ­നു­ഭ­വ­ങ്ങ­ളാ­ണു്. സം­സ്കൃ­ത­പ­ണ്ഡി­ത­നും ന­ഗ­ര­ത്തി­ലെ ആ­ദ­ര­ണീ­യ­നാ­യ ഒ­രിം­ഗ്ലീ­ഷ് അ­ധ്യാ­പ­ക­നു­മാ­യ തന്റെ പി­താ­വു് കൃ­ഷ്ണൻ മാ­സ്റ്റ­റിൽ നി­ന്നു് ക­വി­താ­വാ­സ­ന ശ്രീ­ധ­ര­നു് പാ­ര­മ്പ­ര്യ­മാ­യി കി­ട്ടി­യി­ട്ടു­ണ്ടു്. യൗ­വ­നാ­രം­ഭ­ത്തിൽ അയാൾ ക­വി­ത­ക­ളും ക­ഥ­ക­ളും എ­ഴു­താ­നാ­രം­ഭി­ക്കു­ന്നു. അവ മാ­സി­ക­ക­ളിൽ പ്ര­സി­ദ്ധീ­ക­രി­ച്ചു­കി­ട്ടാ­നു­ള്ള അ­യാ­ളു­ടെ ആ­ദ്യ­കാ­ല സം­രം­ഭ­ങ്ങൾ വി­ജ­യി­ക്കു­ന്നി­ല്ല. ര­ണ്ടു് പ­ത്രാ­ധി­പ­ന്മാ­രു­മാ­യി അയാൾ പ­രി­ച­യ­മാ­യി. പ്ര­സി­ദ്ധീ­ക­രി­ക്കാ­നു­ള്ള മാ­ന­ദ­ണ്ഡം മി­ക്ക­പ്പോ­ഴും ര­ച­ന­യു­ടെ സാ­ഹി­ത്യ­മേ­ന്മ മാ­ത്ര­മ­ല്ലെ­ന്നു് മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്തു. ഒരു ചെ­റു­ക­ഥാ­കൃ­ത്തു­മാ­യി അ­ടു­ത്തു് പ­രി­ച­യ­പ്പെ­ടാൻ ഇ­ട­യാ­യ­തോ­ടെ അ­യാ­ളോ­ടു് ശ്രീ­ധ­ര­നു­ണ്ടാ­യി­രു­ന്ന ആരാധന മു­ഴു­വൻ അ­വ­ജ്ഞ­യാ­യി മാറി. ഭി­ന്ന­കൃ­തി­ക­ളിൽ നി­ന്നു് പെ­റു­ക്കി­യെ­ടു­ക്കു­ന്ന രം­ഗ­ങ്ങ­ളും വി­വ­ര­ണ­ങ്ങ­ളും പു­തി­യൊ­രു സ­മ്പ്ര­ദാ­യ­ത്തിൽ അ­വ­ത­രി­പ്പി­ക്കു­ക എ­ന്ന­താ­യി­രു­ന്നു അ­യാ­ളു­ടെ വിദ്യ! ശ്രീ­ധ­ര­ന്റെ ആ­ദ്യ­കാ­ലം മാ­ത്ര­മേ നോ­വ­ലിൽ ചി­ത്രീ­ക­രി­ക്കു­ന്നു­ള്ളു­വെ­ന്ന­തി­നാൽ ഒരു ക­ലാ­കാ­ര­നെ­ന്ന നി­ല­യിൽ അ­യാൾ­ക്കു­ണ്ടാ­യ നേ­ട്ട­ങ്ങ­ളെ­പ്പ­റ്റി തീർ­പ്പു­ക­ളി­ലൊ­ന്നും എ­ത്തി­ച്ചേ­രാൻ വാ­യ­ന­ക്കാ­ര­നു് സാ­ധി­ക്കു­ന്നി­ല്ല. നായകൻ ക­വി­താ­ര­ച­ന­യി­ലേ­ക്കു് പ്ര­വേ­ശി­ക്കു­ന്ന­തും ഭാവനാ നി­ഷ്ഠ­മാ­യ മ­ന­സ്സു് സാ­മൂ­ഹി­ക­യാ­ഥാർ­ത്ഥ്യ­ത്തെ ഉൾ­ക്കൊ­ള്ളാ­നാ­രം­ഭി­ക്കു­ന്ന­തും മാ­ത്ര­മേ ഗ്ര­ന്ഥ­കാ­രൻ ഊ­ന്നി­പ്പ­റ­യു­ന്നു­ള്ളൂ.

നോ­വ­ലി­ന്റെ പ­ശ്ചാ­ത്ത­ല­ഭൂ­മി­യാ­യ അ­തി­രാ­ണി­പ്പാ­ടം സ­മ്പ­ന്ന­ന്മാ­രു­ടെ ഒരു ‘ദേശം’ അല്ല. ക­ഥാ­പാ­ത്ര­ങ്ങ­ള­ധി­ക­വും അ­ദ്ധ്വാ­നി­ക്കു­ന്ന വർ­ഗ­ത്തിൽ­പ്പെ­ട്ട­വ­രാ­ണു്—ക­ള്ള്ചെ­ത്തു­കാർ, ആ­ശാ­രി­മാർ, കൽ­പ്പ­ണി­ക്കാർ, ചെറിയ ചാ­യ­ക്ക­ച്ച­വ­ട­ക്കാർ, ഈർ­ച്ച­മിൽ­തൊ­ഴി­ലാ­ളി­കൾ മു­ത­ലാ­യ­വർ. താൻ വി­വ­രി­ക്കു­ന്ന എ­ന്തും അ­തി­ശ­യോ­ക്തി ചേർ­ത്തു­മാ­ത്രം പ­റ­യു­ന്ന ‘കു­ളൂ­സ്പ­റ­ങ്ങോ­ടൻ’ ഒ­രു­ദാ­ഹ­ര­ണം. കി­ട്ടൻ­റൈ­റ്റർ മ­റ്റൊ­രു ത­ര­ക്കാ­ര­നാ­ണു്—ഊ­ഴ­മി­ട്ടു് ചില വീ­ടു­കൾ സ­ന്ദർ­ശി­ക്കു­ക­യും ചില പ­ര­ദൂ­ഷ­ണ കഥകൾ കൊ­ണ്ടു് അവരെ ര­സി­പ്പി­ക്കു­ക­യും അതിഥി എന്ന നി­ല­യിൽ ഊണു് ത­ര­മാ­ക്കു­ക­യും ചെ­യ്യു­ന്ന സ­മർ­ത്ഥ­നാ­ണ­യാൾ. ശ്രീ­ധ­ര­ന്റെ തന്നെ സ്വ­ന്തം സ­ഹോ­ദ­രൻ കു­ഞ്ഞാ­പ്പു ബ­സ­റ­യി­ലെ തന്റെ സൈ­നി­ക­പ­രാ­ക്ര­മ­ങ്ങ­ളെ­ക്കു­റി­ച്ചു് നീണ്ട കഥകൾ ത­ട്ടി­വി­ടു­ന്ന ആ­ളാ­ണു്. ക­ള്ള­പ്ര­മാ­ണ­ങ്ങൾ ഉ­ണ്ടാ­ക്കു­ന്ന­തിൽ ആ­ണ്ടി­ക്കു­ള്ള വൈ­ദ­ഗ്ദ്ധ്യം എ­ല്ലാ­വർ­ക്കു­മ­റി­യാം. ഒരു യു­വ­തി­യോ­ടു് മോ­ശ­മാ­യി പെ­രു­മാ­റി എന്ന ആ­രോ­പ­ണ­ത്തി­ന്മേൽ ബാ­ല­നു് പോ­ലീ­സി­ന്റെ ത­ല്ലു് കി­ട്ടി. അ­തി­രാ­ണി­പ്പാ­ട­ത്തെ എല്ലാ സം­ഭ­വ­ങ്ങ­ളും ഓർ­ത്തു­വെ­ച്ചി­രി­ക്കു­ന്ന ആ­ളാ­ണു് വേലു. ഈ വി­ശാ­ല­മാ­യ കൊ­ച്ചു­ലോ­ക­ത്തി­ന്റെ വൈ­പു­ല്യ­വും വൈ­വി­ധ്യ­വും വർ­ദ്ധി­പ്പി­ക്കു­ന്ന എ­ണ്ണ­മ­റ്റ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ ഏ­താ­നും മാ­തൃ­ക­കൾ മാ­ത്ര­മാ­ണി­വർ. അ­തി­രാ­ണി­പ്പാ­ട­ത്തെ സ­മ്പ­ന്ന­വ്യ­ക്തി­യാ­യ കു­ഞ്ഞി­ക്കേ­ളു­മേ­ലാ­ന്റെ പാ­ത്ര­സൃ­ഷ്ടി വളരെ ഹൃ­ദ്യ­മാം­വി­ധം നിർ­വ­ഹി­ച്ചി­ട്ടു­ണ്ടു്. അ­യാ­ളു­ടെ അ­തി­രു­ക­ട­ന്ന ജീ­വി­ത­രീ­തി­ക­ളാ­ണു് ആ പ്ര­ദേ­ശ­ത്തെ നാ­ടൻ­ക­ഥ­ക­ളിൽ ന­ല്ലൊ­രു ഭാഗം സൃ­ഷ്ടി­ക്കു­ന്ന­തു്. ഒരു ന­ടി­യോ­ടു­ള്ള കമ്പം മൂലം നാടകം തു­ട­ങ്ങാൻ അ­ര­മ­ണി­ക്കൂർ നേരം വൈ­കി­ച്ച­തു് അ­ദ്ദേ­ഹ­മാ­യി­രു­ന്നു. അ­ന്നേ­ര­ത്തു് അവളെ തന്റെ കി­ട­പ്പ­റ­യി­ലേ­ക്കു് എ­ടു­ത്തു­കൊ­ണ്ടു­വ­രാൻ അയാൾ ആ­ജ്ഞാ­പി­ക്ക­യു­ണ്ടാ­യ­ത്രെ. പ­ണ­ത്തി­നു­നേ­രെ ത­നി­ക്കു­ള്ള ഉ­ദാ­സീ­ന­ത പ്ര­ദർ­ശി­പ്പി­ക്കു­വാൻ അയാൾ ഒരു വെ­പ്പാ­ട്ടി­യു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ നൂ­റു­രൂ­പ നോ­ട്ട് ക­ത്തി­ച്ചു് സി­ഗ­ര­റ്റി­നു് തീ കൊ­ളു­ത്തി. അയാൾ സാ­മ്പ­ത്തി­ക­മാ­യി ത­കർ­ന്നു­കൊ­ണ്ടേ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. സു­ഹൃ­ത്തു­ക്ക­ളാൽ ഉ­പേ­ക്ഷി­ക്ക­പ്പെ­ട്ട അയാൾ കു­ടി­ച്ചു് പ­ല­പ്പോ­ഴും നി­ര­ത്തു­വ­ക്കിൽ കി­ട­ക്കു­ന്ന­തു് കോ­ളേ­ജ് വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കെ ശ്രീ­ധ­രൻ ക­ണ്ടി­ട്ടു­ണ്ടു്. മേലാൻ മ­റ്റു­ള്ള­വ­രോ­ടു് കാശും ക­ള്ളും ഇ­ര­ന്നു­കൊ­ണ്ടു് ജീ­വി­ക്കു­ന്ന­തി­നു് ശ്രീ­ധ­രൻ സാ­ക്ഷി­യാ­കു­ന്നു.

വളരെ വലിയ ജീ­വി­ത­പ­ശ്ചാ­ത്ത­ല­വും പലവിധ വൈ­വി­ധ്യ­ങ്ങ­ളു­മു­ള്ള കൃ­തി­യാ­ണു് ‘ഒരു ദേ­ശ­ത്തി­ന്റെ കഥ.’ ഗ്ര­ന്ഥ­കാ­ര­ന്റെ ഭാ­വാ­ത്മ­ക­ത­യും യാ­ഥാ­ത­ഥ്യ­താൽ­പ­ര്യ­വും ഒ­രു­പോ­ലെ മേ­ളി­ക്കു­ന്ന നി­ര­വ­ധി രം­ഗ­ങ്ങൾ ഈ നോ­വ­ലി­ലു­ണ്ടു്. കേ­ന്ദ്ര­ക­ഥാ­പാ­ത്ര­ത്തി­ന്റെ വൈ­യ­ക്തി­കാ­നു­ഭ­വ­ങ്ങ­ളും പ­രി­ണാ­മി­യാ­യ സാ­മൂ­ഹി­ക­യാ­ഥാർ­ത്ഥ്യ­ങ്ങ­ളും സ­മ­ന്വ­യി­പ്പി­ച്ചു് അ­വ­ത­രി­പ്പി­ച്ചേ­ട­ത്താ­ണു് ഇ­തി­ന്റെ വിജയം കി­ട­ക്കു­ന്ന­തു്. ശ്രീ­ധ­ര­ന്റെ കഥ അ­യാ­ളു­ടെ ദേ­ശ­ത്തി­ന്റെ ക­ഥ­യു­മാ­യി അ­വി­ഭാ­ജ്യ­മാം­വി­ധം ബ­ന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്നു.

VII

ഈ നോ­വ­ലി­സ്റ്റി­ന്റെ ല­ഘു­കൃ­തി­ക­ളിൽ ‘ക­റാ­മ്പൂ’, ‘കബീന’, ‘കു­രു­മു­ള­കു്’ അ­പൂർ­ണ്ണ­കൃ­തി­യാ­യ ‘നോർ­ത്ത് അ­വ­ന്യൂ’ എ­ന്നി­വ ഉൾ­പ്പെ­ടു­ന്നു. ഇവിടെ അവയെ വെ­വ്വേ­റെ ചർച്ച ചെ­യ്തി­ട്ടി­ല്ല. ക­റാ­മ്പൂ വാ­യ­ന­ക്കാ­ര­നെ ആ­ഫ്രി­ക്ക­യി­ലെ മൊ­മ്പാ­സ­യി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­പോ­വു­ന്നു. മൊ­മ്പാ­സ­യു­ടെ പഴയ ച­രി­ത്ര­സ്മാ­ര­ക­ങ്ങ­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തി­ലി­രു­ന്നു­കൊ­ണ്ടു് ഒരു അ­പ­രി­ചി­തൻ ഗ്ര­ന്ഥ­കാ­ര­നോ­ടു് ക­റാ­മ്പൂ­ബീ­ഗ­ത്തി­ന്റെ അ­മ്പ­ര­പ്പി­ക്കു­ന്ന പ്ര­ണ­യ­ക­ഥ പ­റ­യു­ന്നു. നോ­വ­ലി­ന്റെ പ­കു­തി­യി­ല­ധി­കം ഭാ­ഗ­വും ഈ ക­ഥ­യാ­ണു്. അ­വ­സാ­ന­ത്തിൽ ഗ്ര­ന്ഥ­കാ­ര­നു് ഒരു അ­ത്ഭു­തം ഉ­ണ്ടാ­വു­ന്നു—കഥ പ­റ­ച്ചി­ലു­കാ­രൻ പോ­ലീ­സ് അ­ന്വേ­ഷി­ച്ചു കൊ­ണ്ടി­രു­ന്ന ഒരു ക­ള്ള­നാ­ണു്.

സാ­മൂ­ഹ്യ­രാ­ഷ്ട്രീ­യ­താൽ­പ­ര്യ­ങ്ങ­ളു­ള്ള ഒരു കൃ­തി­യാ­ണു് കു­രു­മു­ള­കു്. ഇ­തി­ന്റെ പ­ശ്ചാ­ത്ത­ലം വ­യ­നാ­ടാ­ണു്. സം­സ്ഥാ­ന­നി­യ­മ­സ­ഭ­യി­ലേ­ക്കു് ന­ട­ക്കു­ന്ന തെ­ര­ഞ്ഞെ­ടു­പ്പു് ക­ഥാ­പാ­ത്ര­ങ്ങ­ളു­ടേ­യും അ­വ­രു­ടെ വർ­ഗ­ങ്ങ­ളു­ടേ­യും ഇ­ട­യ്ക്കു­ള്ള ബ­ന്ധ­ങ്ങൾ സ­ങ്കീർ­ണ്ണ­മാ­ക്കി­ത്തീർ­ക്കു­ന്നു.

കു­ട്ടി­കൾ­ക്കു­വേ­ണ്ടി എ­ഴു­ത­പ്പെ­ട്ട ‘കബീന’ അ­ന്താ­രാ­ഷ്ട്ര­ശി­ശു­വർ­ഷ­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു. ഉന്നത പ­ഠ­ന­ത്തി­നു് വേ­ണ്ടി കേ­ര­ള­ത്തി­ലെ­ത്തു­ന്ന ഒരു ആ­ഫ്രി­ക്കൻ ബാ­ലി­ക­യാ­ണു് ഇതിലെ കേ­ന്ദ്ര­ക­ഥാ­പാ­ത്രം. അ­വ­ളു­ടെ ഓർ­മ്മ­ക­ളും കേ­ര­ള­വു­മാ­യു­ള്ള സാം­സ്കാ­രി­ക വി­നി­മ­യ­വും ആണു് ഇ­തി­വൃ­ത്ത­ത്തി­നു് അ­ടി­സ്ഥാ­നം.

VIII

എ­ടു­ത്തു­പ­റ­യാൻ മാ­ത്ര­മു­ള്ള പു­രോ­ഗ­തി കൈ­വ­രി­ച്ച ഒരു നോ­വ­ലി­സ്റ്റാ­ണു് പൊ­റ്റെ­ക്കാ­ട്ട്. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­കാ­ല നോ­വ­ലു­കൾ ചെ­റു­ക­ഥ­യു­ടെ വി­പു­ലീ­ക­ര­ണം മാ­ത്ര­മാ­ണു്. നാ­ടൻ­പ്രേ­മം, പ്രേ­മ­ശി­ക്ഷ എന്നീ നോ­വ­ലു­ക­ളും പു­ള്ളി­മാൻ, സ്ത്രീ എന്നീ ചെ­റു­ക­ഥ­ക­ളും ഒ­പ്പ­ത്തി­നൊ­പ്പം വെ­ച്ചു് നോ­ക്കി­യാൽ ഈ വ­സ്തു­ത വ്യ­ക്ത­മാ­വും. തന്റെ സാ­ഹി­ത്യ സ­പ­ര്യ­യു­ടെ ര­ണ്ടാം­പാ­തി­യിൽ അ­ദ്ദേ­ഹം ഒരു പുതിയ നോ­വൽ­ര­ച­നാ­സ­മ്പ്ര­ദാ­യം ക­ണ്ടെ­ത്തു­ക­യും തന്റെ ജീ­വി­ത­ക­ഥ­ന­ത്തി­ന്റെ വ്യാ­പ്തി വർ­ദ്ധി­പ്പി­ക്കു­ക­യും സ്വ­ന്തം മാ­ധ്യ­മ­ത്തി­ന്റെ സാ­ധ്യ­ത വി­പു­ലീ­ക­രി­ക്കു­ക­യും ചെ­യ്തു.

സ്വ­ന്തം ചു­റ്റു­പാ­ടു­ക­ളു­ടേ­യും സാ­മൂ­ഹ്യ­സ­മ്മർ­ദ്ദ­ത്താൽ നി­യ­ന്ത്രി­ക്ക­പ്പെ­ടു­ന്ന പെ­രു­മാ­റ്റ­ത്തി­ന്റേ­യും ഇ­ര­യാ­യി­ട്ടാ­ണു് പൊ­റ്റെ­ക്കാ­ട്ട് മ­നു­ഷ്യ­നെ ക­ണ്ട­തു്. അ­തു­കൊ­ണ്ടു തന്നെ ജീ­വി­ത­സാ­ഹ­ച­ര്യ­ത്തി­നു് അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളിൽ ക­വി­ഞ്ഞ പ്രാ­ധാ­ന്യ­മു­ണ്ടു്. ആ­ദ്യ­കാ­ല­നോ­വ­ലു­ക­ളിൽ രണ്ടോ മൂ­ന്നോ വ്യ­ക്തി­ക­ളു­ടെ വി­ധി­യി­ന്മേൽ ചു­റ്റി­ക്ക­റ­ങ്ങു­ന്ന ഇ­തി­വൃ­ത്ത­ത്തി­നു് അ­ധീ­ന­മാ­ണു് സാ­മൂ­ഹ്യ­പ­ശ്ചാ­ത്ത­ലം: പിൽ­ക്കാ­ല കൃ­തി­ക­ളിൽ ക­ഥാ­പാ­ത്ര­ങ്ങൾ സാ­മൂ­ഹ്യ­ദൃ­ശ്യ­ത്തിൽ ആ­ണ്ടു­കി­ട­ക്കു­ന്നു. കാ­ല­ക്ര­മ­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­വീ­ക്ഷ­ണ­ത്തിൽ സാ­മൂ­ഹ്യ­യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ പ്ര­സ­ക്തി പ്ര­ക­ട­മാം­വി­ധം വർ­ദ്ധി­ച്ചു­വ­ന്നു. മാ­ത്ര­വു­മ­ല്ല, കൃ­തി­ക­ളെ കാ­ലാ­നു­ക്ര­മ­ത്തിൽ പ­രി­ശോ­ധി­ച്ചാൽ കാ­ല്പ­നി­കാ­ഭി­രു­ചി­യിൽ നി­ന്നു് യ­ഥാ­ത­ഥ­ദർ­ശ­ന­ത്തി­ലേ­ക്കു് അ­ദ്ദേ­ഹം സാ­വ­കാ­ശം നീ­ങ്ങി­യ­താ­യി ക­ണ്ടെ­ത്താൻ സാ­ധി­ക്കും. ‘ഒരു ദേ­ശ­ത്തി­ന്റെ കഥ’യിൽ ഈ കാ­ല്പ­നി­കാം­ശ­വും യ­ഥാ­ത­ഥ­സ­മ്പ്ര­ദാ­യ­വും സ­ങ്ക­ല­നം ചെ­യ്ത­താ­യി കാണാം. പ്ര­സ്തു­ത­കൃ­തി നോ­വൽ­ശാ­ഖ­യിൽ അ­ദ്ദേ­ഹം വ­രി­ച്ച നേ­ട്ട­ങ്ങൾ­ക്കു് മകുടം ചാർ­ത്തു­ന്നു. ഇവിടെ അ­ദ്ദേ­ഹം സ്വ­ന്തം ലാവണം ക­ണ്ടെ­ത്തു­ക­യും അതിനു പ­റ്റി­യ രൂ­പ­വും താ­ള­വും വ­ളർ­ത്തി­യെ­ടു­ക്കു­ക­യും ചെ­യ്തു.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Valiya Canvas—Novelukal (ml: വലിയ ക്യാൻ­വാ­സ്—നോ­വ­ലു­കൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Valiya Canvas—Novelukal, എം. എൻ. കാ­ര­ശ്ശേ­രി, വലിയ ക്യാൻ­വാ­സ്—നോ­വ­ലു­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 30, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Two lovers by candlelight, a painting by Philippe Mercier (1689–1760). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.