സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1983-12-25-ൽ പ്രസിദ്ധീകരിച്ചതു്)

ചങ്ങമ്പുഴ തിരുവനന്തപുരത്തെ ഒരു ഹോസ്റ്റലിൽ താമസിച്ചിരുന്ന കാലത്തു് ഞാൻ അദ്ദേഹത്തെ കാണാൻ കൂടക്കൂടെ പോകുമായിരുന്നു. എപ്പോൾ ചെന്നാലും ആളുകൾ ധാരാളമുണ്ടാകും. അവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചുകൊണ്ടു് കവി പലതും പറയും. സംഭാഷണ വിദഗ്ദ്ധനായിരുന്നു ചങ്ങമ്പുഴ. സാഹിത്യത്തെക്കുറിച്ചു് സംസാരിക്കുന്നതേയില്ല. മറ്റു വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിനു കൗതുകം. ഓരോ വിഷയവും അന്യാദൃശ്യമായ വിധത്തിൽ കവി ആവിഷ്കരിക്കും. എപ്പോഴുമുണ്ടു് നർമ്മബോധം. ഒരിക്കൽ പറഞ്ഞ നേരമ്പോക്കു് ഒരിക്കലും ആവർത്തിക്കുകയില്ല അദ്ദേഹം. അപ്പോഴെല്ലാം നിശ്ശബ്ദനായ ശ്രോതാവായിട്ടേ ഞാനിരുന്നിട്ടുള്ളൂ. വിരളങ്ങളായ സന്ദർഭങ്ങളിൽ ചങ്ങമ്പുഴയെ ഒറ്റയ്ക്കു കിട്ടിയിട്ടുണ്ടു്. സംഭാഷണത്തിനു്. അങ്ങനെയുള്ള ഒരു സന്ദർഭത്തിൽ അദ്ദേഹം സാഹിത്യത്തെക്കുറിച്ചു് പ്രഗൽഭമായി സംസാരിച്ചിട്ടു്,

പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി

പൂക്കുന്നു തേന്മാവു പൂക്കുന്നശോകം

വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ പൂവാൽ

ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ

എന്ന പദത്തിന്റെ ഭംഗി എവിടിരിക്കുന്നു എന്നു് എന്നോടു് ചോദിച്ചു. “നാലാമത്തെ വരിയിൽ” എന്നു എന്റെ മറുപടി. “അപ്പോൾ മുൻപുള്ള മൂന്നുവരികളും പ്രൊസൈക്കാണോ?” (ഗദ്യാത്മകമാണോ?) എന്നു് കവിയുടെ ചോദ്യം. ഞാൻ വീണ്ടും മറുപടി നൽകി: “ആദ്യത്തെ മൂന്നു വരികളും പ്രൊസൈക്ക് തന്നെ. പക്ഷേ, നാലാമത്തെ വരിയുടെ ശോഭ മുൻപുള്ള വരികളിലേക്കും വ്യാപിച്ചിട്ടു് അവയെക്കൂടി ശോഭാവഹമാക്കുന്നു”. ചങ്ങമ്പുഴ അതിനോടുകൂടി യോജിച്ചില്ല. പ്രകൃതി അനുഗ്രഹിച്ച കവിയെവിടെ? നിസ്സാരനായ ഞാൻ എവിടെ? എങ്കിലും മഹാപണ്ഡിതനും എന്റെ ഗുരുനാഥനുമായിരുന്ന എൻ. കുഞ്ഞുരാമൻ പിള്ള സാറിന്റെ ഭഗവദ്ഗീതാ ക്ലാസ്സുകൾ പതിവായി ശ്രദ്ധിച്ചിരുന്ന ഞാൻ തിരിച്ചു ചോദിച്ചു. “ഭഗവദ്ഗീതയിൽ” കാവ്യശോഭയുണ്ടല്ലോ, എന്നാൽ ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകർവത സഞ്ജയ’ എന്ന ഭാഗത്തു് എന്തു കവിതയിരിക്കുന്നു? മറ്റു ഭാഗങ്ങളിലെ കാവ്യശോഭ കവിതയില്ലാത്ത ഭാഗങ്ങളിൽക്കൂടി പ്രസരിക്കുമ്പോൾ കാവ്യമാകെ തേജോമയമാകുകയാണു്”. ചങ്ങമ്പുഴ മൂക്കുകണ്ണാടിയുടെ മുകളിൽകൂടി എന്നെ ഒന്നു നോക്കി (അതു് അദ്ദേഹത്തിന്റെ രീതിയാണു്). എന്നിട്ടു് ഒരു ചോദ്യം. “കരിഞ്ഞുവീഴാറായ ചെടിയിൽ പച്ചപിടിച്ച ഒരിലയുണ്ടെങ്കിൽ ആ ഇലകൊണ്ടാണോ ചെടിയുടെ ആകർഷകത്വം നിർണ്ണയിക്കുന്നതു? വൈരൂപ്യമാർന്ന സ്ത്രീയുടെ മുലകൾ മാത്രം ഭംഗിയുള്ളവയാണെങ്കിൽ അവൾ സുന്ദരിയാണെന്നു നീ പറയുമോ?” ചങ്ങമ്പുഴയുടെ അന്നത്തെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രിയപ്പെട്ട വായനക്കാർ തന്നെ കണ്ടെത്തട്ടെ.

സാന്നിദ്ധ്യം

കണ്ടെത്തുമ്പോൾ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാർ യോജിക്കുക. എനിക്കതിൽ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇതു് മറ്റൊരു ചിന്തയിലേക്കു് എന്നെ നയിക്കുന്നു. എന്നെ കോളേജിൽ രണ്ടുപേർ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാൾ പുരുഷൻ; രണ്ടാമത്തെയാൾ സ്ത്രീ. പുരുഷൻ ബ്രാഹ്മണനാണു്. പാളത്താറു്, നീണ്ട ‘ഷട്ട്കോട്ട്’, തല മുഴുവൻ മുണ്ഡനം ചെയ്തു് മൂന്നോ നാലോ രോമങ്ങൾ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണു് ഗുരുനാഥൻ. പക്ഷേ, അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങിയാൽ കുട്ടികൾ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്കു് പ്രാഗൽഭ്യമുണ്ടു് അദ്ദേഹത്തിനു്. സാറ് അന്നു് ‘പൊട്ടൻഷ്യൽ എനർജി’യെക്കുറിച്ചു് പറഞ്ഞതു് ഇന്നും എനിക്കോർമ്മയുണ്ടു്. “Potential energy is the energy that a body possesses by virtue of it’s position. A stone on the edge of a cliff has potential energy… ” അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാൻ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ടു് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആർക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികൾ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റിൽ പറക്കുന്നതു് പലർക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കൽ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ചു് പഠിപ്പിക്കാൻ അവർ ഒന്നു കുനിഞ്ഞപ്പോൾ സാരി മാറിൽനിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകൾ സിൽക്ക് ബ്ലൗസിൽ നിന്നു തെറിച്ചു് ഞങ്ങളുടെ കണ്ണുകളിൽ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവു് ഞങ്ങളറിഞ്ഞിരുന്നതു് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങൾ അംഗീകരിച്ചിരുന്നതു് അവരുടെ സൗന്ദര്യത്തിലൂടെ.

ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കിൽ അവളുടെ സാന്നിദ്ധ്യം ഭർത്താവു് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണു് മുഹമ്മദ് റോഷൻ “അടർന്നു പോയ ഒരു ദിവസം” എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നതു് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭർത്താവിന്റെ ജോലിസ്ഥലത്തു് എത്തുമെന്നു് അയാൾ കരുതിയ ദിനം. ആകെക്കൂടി അയാൾക്കു് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവൾ വന്നില്ല. കാരണമെന്തെന്നോ? വരാൻ അയാൾ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാൻ സന്നദ്ധനായിരുന്ന ഭർത്താവിനു് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ടു് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷൻ കഴിവുകൊണ്ടു് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കിൽ ഞങ്ങളെക്കൊണ്ടു് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയിൽ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യർത്ഥരചനകൾകൊണ്ടു് എന്തെല്ലാം വ്യർത്ഥവ്യയങ്ങളാണു് ഉണ്ടാവുക!

സി. പി. നായർ
images/KaroorNeelakandaPillai.jpg
കാരൂർ നീലകണ്ഠപ്പിള്ള

വ്യർത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണു് സി. പി. നായർ. കാരൂർ നീലകണ്ഠപ്പിള്ള സാഹിത്യപ്രവർത്തകസംഘ ത്തിന്റെ പ്രസിഡന്റായിരുന്ന കാലത്തു് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്തു് ഏതു പെൻഗ്വിൻ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണു്. വിശ്വസിച്ചു വിശ്വസിച്ചു് അതു് സത്യമായിത്തീരുമ്പോൾ മനസ്സിനു സമാധാനമുണ്ടാകും. എപ്പോൾ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോൾ അസ്വസ്ഥത വന്നുചേരും. ഇപ്പോൾ സാഹിത്യപ്രവർത്തക സംഘത്തിന്റെയും പെൻഗ്വിൻ പ്രസാധകരുടെയും പുസ്തകങ്ങൾ കാണുമ്പോൾ എനിക്കു് അസ്വസ്ഥതയാണു്. ഇരുപത്തഞ്ചു രൂപയിൽ കുറഞ്ഞ എൻ. ബി. എസ്. മലയാളപുസ്തകം വിരളം. രണ്ടു പവൻ അമ്പതു പെൻസിൽ (ഏതാണ്ടു് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെൻഗ്വിൻ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങൾക്കു വേണ്ടി ചെലവാക്കാൻ പേടിയാണെനിക്കു്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്കു് സംക്രമിക്കാം. ഇ. വി. കൃഷ്ണപ്പിള്ളയുടെ ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മൾ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്നു് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി. പി. നായരുടെ പല ഹാസ്യകഥകളും ഞാൻ വായിച്ചിട്ടുണ്ടു്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണിൽ നർമ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി. പി. നായർ. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളിൽ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയിൽ അദ്ദേഹമെഴുതിയ “ലേഖയെ കണ്ടെത്തൽ, ഒരു ഫ്ലാഷ്ബാക്ക്” എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളിൽ ഒതുങ്ങി നിൽക്കുന്നു. വിമാനത്തിൽ കയറാൻ ചെന്ന കഥാകാരനു് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവിൽ ഒരുദ്യോഗസ്ഥൻ ലേഖാപാലിനെ കാണാൻ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സിൽ കണ്ണുകൊണ്ടു് കണ്ടുകൊണ്ടു് ചെന്നപ്പോൾ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴൻ. കാര്യം പിന്നീടാണു് പിടികിട്ടിയതു്. അക്കൗണ്ട്സ് ഓഫീസർ എന്നതിന്റെ തർജ്ജമയാണു് ലേഖാപാൽ. കഥാകാരൻ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു.

images/Krishnapillai_EV.jpg
ഇ. വി. കൃഷ്ണപ്പിള്ള

പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതൻ. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണു് ഞാൻ) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ചു് ലളിതയുടെ പ്രേമം കലർന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകൾ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റർ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാൻ ഷഷ്ടിപൂർത്തിയോടു് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ടു് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തൻ അർദ്ധനഗ്നനായി നിന്നു് തൂമ്പ കൊണ്ടു് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറു്, കപ്പടാമീശ. നല്ല പൊക്കം. അയാളോടു് അസിസ്റ്റന്റ് എഡിറ്റർ ചോദിച്ചു: “കുമാരി ലളിതയുടെ വീടു് ഇതാണോ?” തൂമ്പധരൻ (സി. വി. രാമൻ പിള്ളയുടെ വെട്ടുകത്തിധരൻ എന്ന പ്രയോഗം ഓർമ്മിക്കുക) മീശ പിരിച്ചുകൊണ്ടു് സംഹാരരുദ്രന്റെ മട്ടിൽ പറഞ്ഞു: “ഓഹോ ലളിതയെ കാണാൻ വന്നിരിക്കുകയാണു് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്കു് കിട്ടി. എന്നാലേ ഞാൻ തന്നെയാണു് ലളിത”. കഥകൾ പരസ്യപ്പെടുത്തിക്കിട്ടാൻ വേണ്ടി ആ ഘടോൽകചൻ ലളിതയായി വേഷം കെട്ടിയതാണെന്നു് പാവം പത്രാധിപർ അപ്പോഴാണു് മനസ്സിലാക്കിയതു്. അദ്ദേഹം അവിടെ നിന്നു് എങ്ങനെ രക്ഷപ്പെട്ടുവെന്നു് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരൻ വിരട്ടിയതു മാത്രമേ പത്രാധിപർ എന്നോടു് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയിൽ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റർ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.

images/BookOfLaughterAndForgetting.jpg

യൂറോപ്പിലെ ഒരു സാഹിത്യനായകനാണു് മിലാൻ കുന്ദേര. അദ്ദേഹത്തിന്റെ മാസ്റ്റർപീസാണു് The Book of Laughter and Forgetting എന്ന നോവൽ. നോവലിന്റെ ഒടുവിൽ അമേരിക്കൻ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോർട്ടുണ്ടു്. അതിൽ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.

നർമ്മബോധം

നർമ്മബോധം ജന്മസിദ്ധമാണു്. ചാരിത്രശാലിനിയായ വേശ്യയെന്നു പറയുന്നതുപോലെ പരസ്പരവിരുദ്ധമാണു് നല്ലപെരുമാറ്റവും നർമ്മബോധവുമെന്നു് മാൽക്കം മഗ്ഗറിജ്ജ് പറഞ്ഞതു ശരിയല്ല. യഥാർത്ഥമായ നർമ്മബോധമുള്ളവർ നല്ല രീതിയിലേ പെരുമാറിക്കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്തു് സർ. ടി. മാധവറാവുവിന്റെ പ്രതിമ നിൽക്കുന്നിടത്തു നിന്നു് പടിഞ്ഞാറോട്ടു് അല്പം നടന്നാൽ ഡോക്ടർ രാമകൃഷ്ണപ്പിള്ളയുടെ ആശുപത്രി കാണാം. ഇന്നില്ല മഹാനായ ആ ഡോക്ടർ. “കഷണ്ടി” എന്ന മനോഹരമായ ലേഖനമെഴുതി ഏ. ബാലകൃഷ്ണപിള്ള യുടെ പ്രശംസ നേടിയ ആ ഭിഷഗ്വരനെ കാണാൻ ഒരു രോഗി വന്നു. അയാൾക്കു് കാലിൽ വ്രണം. കുടിക്കാൻ മരുന്നും പുറത്തു പുരട്ടാൻ ‘ലേപനദ്രവ്യ’വും നൽകപ്പെട്ടു. ഒരാഴ്ച കഴിഞ്ഞു് രോഗിയെത്തിയപ്പോഴും വ്രണം ആദ്യത്തെപ്പോലെ ഇരിക്കുന്നു. രാമകൃഷ്ണപിള്ള ചോദിച്ചു: “മരുന്നു് പുറത്തുപുരട്ടിയില്ലേ?” രോഗി മുതുകു തൊട്ടു കാണിച്ചുകൊണ്ടു പറഞ്ഞു: “ദിവസവും മൂന്നു നേരം ഇതാ ഇവിടെത്തന്നെ പുരട്ടി”. രാമകൃഷ്ണപിള്ള പുഞ്ചിരി തൂകി. അന്നും അതേ മരുന്നു് കൊടുത്തിട്ടു് അദ്ദേഹം രോഗിയോടു് പറഞ്ഞു: “കുടിക്കാൻ തന്ന മരുന്നു് കുടിക്കൂ. പിന്നെ പുറത്തു പുരട്ടാനുള്ള മരുന്നു് വേണമെങ്കിൽ മുതുകിൽ പുരട്ടിക്കോളൂ. പക്ഷേ, വ്രണത്തിലും കൂടി പുരട്ടണം”. (പ്രശസ്തനായ അഭിനേതാവു് പി. കെ. വിക്രമൻനായർ എന്നോടു് പറഞ്ഞതാണു് ഈ സംഭവം.) ഇതാണു് നർമ്മബോധം. ഈ നർമ്മബോധത്തോടുകൂടി എം. സുധാകരൻ നിയമത്തിന്റെ സന്ദിഗ്ദ്ധതയെ കളിയാക്കുന്നതു കാണണമെങ്കിൽ അദ്ദേഹത്തിന്റെ “സിനിമയും സമൂഹവും” എന്ന സറ്റയർ വായിക്കണം (ദേശാഭിമാനി വാരിക). ഭർത്താവും ഭാര്യയും കൂടി പാർക്കിൽ ഇരിക്കുമ്പോൾ അക്രമികൾ ഭാര്യയെ പിടിച്ചു കാറിൽ കയറ്റിക്കൊണ്ടു പോയി ബലാൽസംഗം ചെയ്യുന്നു. പിറകെ സ്കൂട്ടറിൽ ചെന്ന ഭർത്താവിനെ അക്രമികൾ അടിച്ചു വീഴ്ത്തുന്നു. അക്രമികൾ പോയ്ക്കഴിയുമ്പോൾ പോലീസ് എത്തുന്നു. നഗ്നയായ സ്ത്രീ, അവശനായ ഭർത്താവു്. നിയമം എന്തുചെയ്യും? അക്രമികളെ പിടികൂടുമോ? അതോ ഭാര്യയെ ബലാൽസംഗം ചെയ്തുവെന്നു പറഞ്ഞു് ഭർത്താവിനെ അറസ്റ്റ്ചെയ്യുമോ? നല്ല ആക്ഷേപഹാസ്യം.

images/MilanKundera.jpg
മിലാൻ കുന്ദേര

ഇതു് സാഹിത്യത്തിലെ ആക്ഷേപഹാസ്യം. നിത്യജീവിതത്തിലെ ആക്ഷേപഹാസ്യവും വേറെ. അവയിൽ ചിലതുപറയാം. മൂക്കളപ്പാനി ഒലിപ്പിച്ചു് വയറുചാടിയിരിക്കുന്ന ശിശുവിനെ അച്ഛനമ്മമാർ എടുത്തു ലാളിക്കുന്നതു്; അതിസുന്ദരിയെന്ന നിലയിൽ ഏവരുടെയും ബഹുമാനവും സ്നേഹവും നേടിയെടുത്ത തരുണി വിരൂപനായ ഭർത്താവിനോടൊരുമിച്ചു് റോഡിൽക്കൂടി നടന്നുപോകുന്നതു്; ഏതു സ്ഥാപനത്തിലിരുന്നു് താൻ പെൻഷൻ പറ്റിയോ അവിടെ അയാൾ വീണ്ടും ചെന്നുകയറുന്നതു്, താനിരുന്ന കസേരയിൽ വേറൊരാൾ ഇരിക്കുന്നതു കാണുന്നതു്; ഭാര്യയോടു് ദേഷ്യപ്പെട്ടു് ചോറുനിറഞ്ഞ പ്ലേറ്റ് വലിച്ചെറിഞ്ഞു പൊട്ടിച്ച ഭർത്താവു് കുറച്ചു കഴിഞ്ഞു് വിശപ്പു സഹിക്കാനാവാതെ തിരിയെവന്നു ഭാര്യയോടു് ‘ചോറു വിളമ്പു്’ എന്നു് ആജ്ഞാപിക്കുന്നതു്; ബദ്ധശത്രുക്കളായ രണ്ടുപേർ അന്യന്റെ വിവാഹകർമ്മത്തിൽ പങ്കുകൊള്ളാൻ ചെന്നുനിൽക്കുമ്പോൾ മൂന്നാമതൊരുവൻ വന്നു് ‘നിങ്ങൾ തമ്മിലറിയില്ലേ?’ എന്നുപറഞ്ഞു് പരിചയപ്പെടുത്താൻ ശ്രമിക്കുന്നതു്. ​​ ആക്ഷേപഹാസ്യത്തിലേക്കുതന്നെ നമുക്കു് തിരിച്ചുവരാം. ഉണ്ണികൃഷ്ണൻ പുതൂർ ‘ഞായറാഴ്ച’ വാരികയിലെഴുതിയ ‘രതിഗാഥയുടെ പൊരുൾ തേടി’ എന്നതു് സറ്റയറായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. വാത്സ്യായന മഹർഷിയെ ഒരു സദാനന്ദൻ കാണാൻ വരുന്നു. അദ്ദേഹം സെക്സിനെ നിന്ദിക്കുമ്പോൾ മഹർഷി അതിനെ നീതിമത്കരിക്കുന്നു. തന്റെ കൃതികളിൽ ‘സെക്സ്’ കൂടുതലാണെന്നു വിമർശകർ എഴുതാറുള്ളതിനെ വിമർശിക്കുകയാവാം ഉണ്ണികൃഷ്ണൻ. സംസ്കാരഭദ്രമായ ഭാഷയിൽ അദ്ദേഹം അതു നിർവഹിച്ചിരിക്കുന്നു. പക്ഷേ, സറ്റയർ ആയിട്ടില്ലെന്നു മാത്രം. ഹാസ്യം അല്പവുമില്ലെന്നു മാത്രം. കാമസൂത്രം പോലുള്ള ശാസ്ത്രഗ്രന്ഥങ്ങളിൽ സെക്സേയുള്ളൂ. പക്ഷേ, സാഹിത്യഗ്രന്ഥങ്ങളിൽ ശൃംഗാരമേ പാടുള്ളൂ. വേണമെങ്കിൽ സെക്സിന്റെ ഓജസ്സാകാം. ഹെൻട്രി മില്ലറു ടെയും ആൽബർട്ടോ മൊറേവ്യാ യുടെയും നോവലുകളിൽ കാണുന്ന മട്ടിലുള്ള പച്ചയായ ലൈംഗികത്വം അറപ്പും വെറുപ്പും ഉളവാക്കും. ആ വികാരങ്ങൾ ഉണ്ടാകുമ്പോൾ സിരാസംബന്ധിയായ മുറുക്കം ജനിക്കും. അസ്വസ്ഥത ജനിക്കും, അന്യർക്കു് അസ്വസ്ഥത ജനിപ്പിക്കാൻ ആർക്കും അധികാരമില്ല. അതുകൊണ്ടാണു് അശ്ലീലരചന നിന്ദ്യമാണെന്നു് പറയുന്നതു്. ഉണ്ണികൃഷ്ണന്റെ നോവലുകളിൽ സെക്സിന്റെ അതിപ്രസരം ഉണ്ടോ? ലൈംഗികത്വത്തിന്റെ ഓജസ്സല്ലേ അദ്ദേഹം ചിത്രീകരിക്കുന്നതു്? അല്ല എന്നാണു് ഉത്തരമെങ്കിൽ വിമർശകരുടെ അഭിപ്രായം തെറ്റെന്നു് പറയാൻ വയ്യ.

ചരിത്രം
images/ElsaMorante.jpg
എൽസ മൊറാന്റെ

അശ്ലീലമെഴുതുന്ന ആൽബർട്ടോ മൊറേവ്യായുടെ ഭാര്യ എൽസ മൊറാന്റെ മൊറേവ്യയെക്കാൾ ആയിരം മടങ്ങ് പ്രതിഭാശാലിനിയാണു്. അവരുടെ History എന്ന നോവൽ അസാധാരണമായ കാവ്യഭംഗി ആവഹിക്കുന്നു. മൊറാന്റെയുടെ ഈ നോവലിനെക്കുറിച്ചൊരു പരാമർശം സോവിയറ്റ് ലിറ്ററേച്ചർ മാസികയുടെ 11-ലക്കത്തിൽ കണ്ടു (പുറം 119, 120). രണ്ടാം ലോകമഹായുദ്ധം പ്രതിപാദ്യവിഷയമായിട്ടുള്ള ഈ നോവൽ റെമാർക്കിന്റെ All Quiet on the Western Front, ഏർണ്ണസ്റ്റ് യുങ്കറുടെ Storm of Steel, ആർനൊൾഡ് സ്വൈഖിന്റെ The Case of Sergeant Grischa എന്നീ നോവലുകളെ പ്രതിഭാവിലാസത്താൽ ബഹുദൂരം അതിശയിച്ചിരിക്കുന്നു. അനുവാചകരെ മാന്ത്രികശക്തിക്കു് അടിമത്തപ്പെടുത്തുന്ന നോവലെഴുത്തുകാരിയാണു് എൽസ മൊറാന്റേ എന്നു് ബ്രിട്ടീഷ് കവി സ്റ്റീഫൻ സ്പെൻഡർ പറഞ്ഞു. ഈ കലാശില്പത്തിന്റെ ഭംഗി വായനക്കാർ കാണണമെന്നു് എനിക്കു് അഭ്യർത്ഥനയുണ്ടു്. വികാരത്തിലേക്കു് സംക്രമിക്കുന്ന ചിന്ത, ചിന്തയിലേക്കു് സംക്രമിക്കുന്ന വികാരം ഇതാണു് കലാസൃഷ്ടിയിൽ വേണ്ടതെന്നു് ജർമ്മൻ സാഹിത്യകാരൻ റ്റോമാസ് മാൻ പറഞ്ഞതു് സത്യം. ആ സത്യം ഇതിൽ ദർശിക്കാം.

സ്വർണ്ണം

റ്റോമാസ് മാനിന്റെ (Thomas Mann) എല്ലാക്കൃതികളും ഇതെഴുതുന്ന ആൾ വായിച്ചിട്ടുണ്ടു്. എന്നാൽ മിലാൻ കുന്ദേര തന്റെ മാസ്റ്റർപീസിൽ പറയുന്ന മാനിന്റെ ചെറുകഥ ഞാൻ കണ്ടിട്ടില്ല. മാരകമായ രോഗം പിടിച്ച ഒരു ചെറുപ്പക്കാരൻ ഒരു തീവണ്ടിയിൽനിന്നു് ഇറങ്ങി പട്ടണത്തിലേയ്ക്കു നടക്കുന്നു. ഒരു വൃദ്ധയുടെ ഭവനത്തിൽ മുറി വാടകയ്ക്കെടുത്തു് താമസമാക്കുന്നു. അയാൾ മുറിക്കു ചുറ്റും നടക്കുമ്പോൾ “കാലൊച്ചകൾക്കിടയിൽ മൃദുലവും സ്പഷ്ടവും ലോഹസംബന്ധിയുമായ ഒരു ശബ്ദം രണ്ടു വശത്തുമുള്ള മുറികളിൽ നിന്നുയരുന്നതു് കേൾക്കുന്നു. അതൊരു പക്ഷേ, തോന്നൽ മാത്രമായിരിക്കാം. രജതപാത്രത്തിൽ വീഴുന്ന സ്വർണ്ണമോതിരത്തിന്റെ ശബ്ദം മരണത്തിന്റെ ശബ്ദമാകാം. ഈ ശബ്ദം ഉയർത്താൻ കഴിയുന്നു എന്നതിനാലാണു് റ്റോമാസ് മാനിന്റെ കഥയുടെ വിജയമിരിക്കുന്നതു്. ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു ചെറുപ്പകാരിയെ കാണാൻ രണ്ടുപേർ പോകുന്നതായി വർണ്ണിക്കുന്ന അഷിത യുടെ “ആത്മഗതങ്ങൾ” എന്ന ചെറുകഥയിൽ (ഗൃഹലക്ഷ്മി) മരണത്തിന്റെ ശബ്ദമില്ല, വേദനയില്ല, മൂകതയില്ല, ദുഃഖമില്ല. ഒന്നുമില്ല. ആകെയുള്ളതു് കുറെ വാക്യങ്ങൾ മാത്രം. ‘ഗൃഹലക്ഷ്മി ചെറുകഥാമത്സര’ത്തിൽ രണ്ടാം സമ്മാനം നേടിയ കഥയാണിതു്. ഒന്നാം സമ്മാനം കിട്ടിയ കഥയെക്കുറിച്ചു് ഞാനെഴുതിയിരുന്നു. അതു് എഴുതിയപ്പോൾ രണ്ടാം സമ്മാനം നേടിയ കഥ അഷിതയുടെതായതുകൊണ്ടു് ഒന്നാം സമ്മാനത്തിനു് അർഹമായിരിക്കുമെന്നു് ഞാൻ വിചാരിച്ചു പോയി. അതു തെറ്റു്. രണ്ടാം സമ്മാനത്തിനെന്നല്ല ഒരു സമ്മാനത്തിനും അർഹതയില്ല ഇക്കഥയ്ക്കു്.

അർഹതയ്ക്കും ജയപാരിതോഷികത്തിനും (Prize) തമ്മിൽ ഒരു ബന്ധവുമില്ല. അതു് (സമ്മാനം) മഴവില്ലു പോലെയാണു്. ദൂരെ നിന്നു നോക്കാൻ കൊള്ളാം. വിധിനിർണ്ണയം നടത്തുന്ന ആളിന്റെ മനസ്സാകുന്ന ജലകണികയിൽക്കൂടി കടന്നുവരുന്നതു കൊണ്ടാണു് ഏഴു നിറങ്ങളുണ്ടാകുന്നതു്. ഇല്ലെങ്കിൽ അതു് വെറുമൊരു രശ്മി. ഒട്ടും ഭംഗിയില്ലാത്ത സാന്ദ്രതയില്ലാത്ത രശ്മി.

ന്യൂട്രൽ സൊല്യൂഷൻ
images/RobinCook.jpg
റോബിൻ കുക്ക്

സാന്ദ്രീകൃത നൈട്രിക് ആസിഡും സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും ഒന്നിനു നാലു് എന്ന അനുപാതത്തിൽ ചേർത്താലുണ്ടാകുന്ന ദ്രാവകമാണു് ആക്വറീജിയ. രാജകീയജലം എന്നർത്ഥം. ഇതിലിടുന്ന സ്വർണ്ണം അലിയും. നൈട്രിക് ആസിഡ് മാത്രമേയുള്ളുവെങ്കിൽ അലിയുകയില്ല. അതുതന്നെയാണു് ഹൈഡ്രോക്ലോറിക് ആസിഡിന്റെയും അവസ്ഥ. സെക്സ് എന്ന നൈട്രിക് ആസിഡും കൊലപാതകമെന്ന ഹൈഡ്രോക്ലോറിക് ആസിഡും ചേർത്തു് കുക്ക് എന്ന അമേരിക്കൻ എഴുത്തുകാരൻ എഴുതിയ God Player എന്ന നോവൽ വായിച്ചു. ആക്വറിജിയ പോലെ ശക്തിയാർന്ന മഞ്ഞ ദ്രാവകം.

സ്വീഡിഷ് കെമിസ്റ്റ് സ്ഫാന്റ ആറേനീയസ് (Svante Arrehenius) കെമിസ്ട്രിക്കു് നോബൽ സമ്മാനം വാങ്ങിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ചു് സാന്ദ്രീകൃത ഹൈഡ്രോക്ലോറിക് ആസിഡും സാന്ദ്രീകൃത സോഡിയം ഹൈഡ്രോക്സൈഡും തമ്മിൽ ചേർത്താൻ ന്യൂട്രലൈസേഷൻ ഉണ്ടാകും. അപ്പോൾ ആസിഡിനു് അതിന്റെ ഗുണമില്ല. ‘ബേസി’നു് അതിന്റെ ഗുണവുമില്ല. കുങ്കുമം വാരികയിൽ “മെൻഡലിസ” എന്ന കഥയെഴുതിയ ജാൻ ജമ സെക്സ് എന്ന ആസിഡും നേരമ്പോക്കു് എന്ന ബേസും ചേർത്തു ന്യൂട്രലൈസേഷൻ ഉണ്ടാക്കുന്നു. രാജകീയജലത്തിനു് അംഗീകാരം കൊടുക്കാം. ന്യൂട്രൽ സൊല്യൂഷനു് അംഗീകാരം നൽകുന്നതെങ്ങനെ? ​​ ഏതിനും അംഗീകാരം കിട്ടാൻ പ്രയാസമില്ല. ഇന്നു് കവിയരങ്ങുകൾക്കു് അംഗീകാരമുണ്ടു്. അഞ്ചു കൊല്ലത്തിനകം ഗദ്യ അരങ്ങുകൾ ഉണ്ടാകും. അന്നൊരു ഗദ്യകവി സാഹിത്യകുതുകികളുടെ മുൻപിൽ അവതരിപ്പിക്കാവുന്ന കവിതയാവാമിതു്:

“പ്രിയേ നിന്റെ തൊണ്ടമുഴ എന്റെ ചുണ്ടുകളിൽ താമരപ്പൂവായി വിരിഞ്ഞപ്പോൾ, നിന്റെ കടാക്ഷക്കാക്കകൾ എന്റെ നേത്രപടലത്തിൽ ശ്യാമളപക്ഷങ്ങൾ വിരിച്ചു് ആടിപ്പറന്നപ്പോൾ, നിന്റെ മുദ്രിതനിശ്ശബ്ദതയുടെ ആന്ദോളനങ്ങൾ എന്റെ അസ്ഥികൂടത്തെ പിടിച്ചുകുലുക്കിയപ്പോൾ, എന്റെ വാള് ഉറയൂരി നിന്റെ മൃദുല ഗോപുര വാതായനത്തിൽ തടിത്പ്രഭ പ്രസരിപ്പിച്ചതെന്തിനു്?”

ഇതുകേട്ടു് അന്നത്തെ ഒരാധുനികോത്തരനിരൂപകൻ മൊഴിയും:

“അന്തർമണ്ഡലചേതനയുടെ ഉപത്യകയിൽ പുനർജ്ജനി കൊള്ളുകയും അതിന്റെ അധിത്യകയിൽ പൂവജനി കൊള്ളുകയും ചെയ്യുന്ന ഈ ആർത്തവരക്തരൂഷിതമായ കവിത എന്റെ ബോധമണ്ഡലത്തെ സന്നിപാതജ്വര പുഷ്പങ്ങളാൽ ഓർഗാസാലംകൃതമാക്കുന്നു”.

ഇവ രണ്ടും കേൾക്കുന്ന അന്നത്തെ സാഹിത്യവാരഫലക്കാരൻ (ഇന്നത്തെ വാരഫലക്കാരൻ അന്നു കാണില്ല) ചാടിയെഴുന്നേറ്റു് “പിടിയെടാ അവന്മാരുടെ കൊങ്ങയ്ക്ക്” എന്നു് ആക്രോശിക്കും. സദസ്സുകളിലെ എല്ലാ ആളുകളും കിറുക്കന്മാരായിരിക്കില്ല. ആരെങ്കിലും അവരെ പിടികൂടും. അപ്പോൾ ശ്വാസം മുട്ടി കണ്ണുകൾ തള്ളി, കൈകാലുകൾ ഇളക്കി കവിയും നിരൂപകനും പതറിയ ശബ്ദത്തിൽ അപേക്ഷിക്കും: “അയ്യോ പിടി വിടണേ, ഇനി ഇങ്ങനെ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുകില്ലേ” അതുകേട്ടു് അവരെ പിടി കൂടിയവർ പറയും: “അപ്പോൾ മലയാളം നേരേ ചൊവ്വേ സംസാരിക്കാൻ നിങ്ങൾക്കറിയാം. അല്ലേ ഏഭ്യന്മാരേ?”

സങ്കല്പമല്ലിതു്. സംഭവിക്കാം, സംഭവിക്കും.

ഹാസ്യചിത്രം

സമകാലിക ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ചു് സാഹിത്യകാരന്മാർ ഭാഷയിലൂടെയും ചിത്രകാരന്മാർ രേഖകളിലൂടെയും ‘കൊമന്റ്’ നടത്തുന്നു. ഹാസ്യചിത്രകാരനായ ഗഫൂർ ഒരു യാഥാർത്ഥ്യത്തെക്കുറിച്ചു് നിർവ്വഹിക്കുന്ന വിമർശനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കാണാം (ലക്കം 39). ജീവിതദുഃഖം കൊണ്ടു് കഷണ്ടിക്കാരനും അർദ്ധനിരണത്വത്താൽ കൃശഗാത്രനും ആയിപ്പോയ ഒരു മദ്ധ്യവയസ്കൻ മുണ്ടുമടക്കിക്കുത്തി ചോറ്റുപാത്രവുമെടുത്തു് നടക്കുന്നു. പിറകെ ഒരു യുവാവു്. സുന്ദരൻ. പുതിയ രീതിയിലുള്ള ഷർട്ടും ട്രൗസേഴ്സും. റിസ്റ്റ് വാച്ച്. കൈയിൽ ഫയൽ, ചുണ്ടിൽ സിഗരറ്റ്. മുമ്പേപോകുന്നയാൾ കൂനിപ്പിടിച്ചാണു് പോക്കു്. യുവാവാകട്ടെ ഊർജ്ജം പ്രസരിപ്പിച്ചുകൊണ്ടും. അവരുടെ പിറകിൽ നിൽക്കുന്ന വിവാഹദല്ലാളിനോടു് മറ്റൊരു പാവം പറയുന്നു: “അല്ല മുൻപിൽ പോകുന്ന സാറാണു് മാനേജർ, മറ്റേതു് ഇവിടത്തെ പ്യൂണാണു്”. മാനേജരുടെയും ശിപായിയുടെയും ഇന്നത്തെ നിലയും അതിനെസ്സംബന്ധിച്ചു് നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളും ഗഫൂർ ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു. ​​ ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേൻ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്തു് ജർമ്മൻ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിൻസിപ്പൽ ശാസിച്ചതായി ഞാൻ കേട്ടിട്ടുണ്ടു്. അവിവാഹിതയായ പ്രിൻസിപ്പലിനു് അക്കാഴ്ച സഹിക്കാൻ വയ്യാത്തതായിരുന്നു. അമേരിക്കൻ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടൺ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ചു് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1983-12-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 4, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.