SFNസായാഹ്ന ഫൌണ്ടേഷൻ
സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-09-16-ൽ പ്രസിദ്ധീകരിച്ചതു്)

പണ്ടു് ഒരു ബുദ്ധവിഹാരത്തിൽ ഒരു വിശുദ്ധനായ സന്ന്യാസിയുണ്ടായിരുന്നു. വിഹാരത്തിനടുത്തുള്ള ഗ്രാമത്തിൽ അവിവാഹിതയും അതി സുന്ദരിയുമായ യുവതിയും. അവൾ ഗർഭിണിയായി. കുഞ്ഞിന്റെ അച്ഛനാരെന്നു് ആ ചെറുപ്പക്കാരി പറഞ്ഞതേയില്ല. ആളുകളുടെ നിർബ്ബന്ധം കൂടിവന്നപ്പോൾ ആ സന്ന്യാസിതന്നെയാണു് അതിന്റെ ജനയിതാവെന്നു് അവൾ കള്ളം പറഞ്ഞു. ഗ്രാമവാസികളാകെ കോപിച്ചു. സന്ന്യാസി ശിശുവിനെ രക്ഷിച്ചുകൊള്ളണമെന്നു് അവർ ആവശ്യപ്പെട്ടു. മറ്റു സന്ന്യാസിമാർ അദ്ദേഹം മഠംവിട്ടു പോകണമെന്നും ഉറപ്പിച്ചു പറഞ്ഞു. അതെല്ലാം കേട്ടു് വിശുദ്ധരിൽ വിശുദ്ധനായ അദ്ദേഹം “അങ്ങനെയോ? എന്നാൽ കുഞ്ഞിനെ ഇങ്ങുതരൂ” എന്നു് നിർദ്ദേശിച്ചു. ശിശുവിനെ കൈയിലെടുത്തുകൊണ്ടു് അദ്ദേഹം ഭിക്ഷയാചിച്ചു നടന്നു. സംവത്സരങ്ങൾ കഴിഞ്ഞു. ഒരു ദിവസം അദ്ദേഹം ആ ഗ്രാമത്തിൽത്തന്നെ എത്തി. അപ്പോഴേക്കും ഗ്രാമവാസികളും മറ്റു സന്ന്യാസിമാരും കണ്ണീരൊഴുക്കിക്കൊണ്ടു് അദ്ദേഹത്തിന്റെ അടുക്കലെത്തി. അവർ മാപ്പുചോദിച്ചു. കുഞ്ഞിന്റെ അമ്മ സത്യമറിയിച്ചു. ശിശു സന്ന്യാസിയുടേതല്ല. അതറിഞ്ഞ നാൾ മുതൽ അവർ അദ്ദേഹത്തെ അന്വേഷിക്കുകയായിരുന്നു. ഭാവവ്യത്യാസം ഒട്ടുമില്ലാതെ നിന്ന സന്ന്യാസി “അങ്ങനെയോ” എന്നു ചോദിച്ചുകൊണ്ടു്, മാപ്പു് അപേക്ഷിച്ചുനിന്ന അമ്മയുടെ കൈയിൽ കുട്ടിയെ കൊടുത്തു. എന്നിട്ടു് തിരിഞ്ഞുനടന്നുപോയി. ആ വിഹാരവും ആ ഗ്രാമവും പിന്നീടു് അദ്ദേഹം കണ്ടതേയില്ല. ഈ ബുദ്ധസന്ന്യാസിയുടെ മാനസിക നില വളർത്തിയെടുക്കാമോ? എങ്കിൽ ജീവിതം സുഖപ്രദമായിരിക്കും. ആരു് എന്തെല്ലാം അപവാദങ്ങൾ പ്രചരിപ്പിച്ചാലും ആരു് എന്തെല്ലാം തെറി നേരിട്ടുവിളിച്ചാലും നമുക്കു് ഒരു ക്ലേശവുമുണ്ടാകുകയില്ല. ഇതു സിദ്ധാന്തതലത്തിൽ മാത്രം ശരി, പ്രായോഗികതലത്തിൽ പ്രയാസപൂർണ്ണം എന്നു ഞാനറിയുന്നുണ്ടു്. എങ്കിലും ഞാനതിനു യത്നിക്കുകയാണു്. പ്രിയപ്പെട്ട വായനക്കാരും യത്നിക്കുമോ?

വിഗത ചേതനത്വം

Every street lamp that I pass

Beats like a fatalistic drum,

And through the spaces of the dark

Midnight shakes the memory

As a madman shakes a dead geranium

images/TSEliot.jpg
ടി. എസ്. എൽയറ്റ്

എന്നു ടി. എസ്. എൽയറ്റ് ഒരു കാവ്യത്തിൽ. കവി കടന്നുപോകുന്ന ഓരോ തെരുവുവിളക്കും ഭവ്യതയുടെ ദുന്ദുഭിപോലെ താളംകൊട്ടുന്നു. (കാലത്തിന്റെ പ്രവാഹത്തെ തെരുവിളക്കു് അളന്നു കാണിക്കുന്നു എന്നാവാം അർത്ഥം—ലേഖകൻ.) അന്ധകാരത്തിന്റെ ശൂന്യസ്ഥലങ്ങളിലൂടെ അർദ്ധരാത്രി സ്മരണയെ പിടിച്ചു കുലുക്കുന്നു; ഭ്രാന്തൻ പട്ടുപോയ ജെറേനിയം ചെടിയെ പിടിച്ചു കുലുക്കുന്നതുപോലെ. എൽയറ്റ് വർണ്ണിക്കുന്നതുപോലെയുള്ള ഒരു രാത്രിയിലാണു് ഞാൻ ഈ വരികൾ കുറിക്കുന്നതു്. ആ ഓർമ്മകൾ ഏതു രീതിയിലുള്ളവയാണെന്നു് ഇവിടെ സ്പഷ്ടമാക്കേണ്ടതില്ല. എന്നാൽ ആ സ്മരണകളെയാകെ വിഗത ചേതനത്വത്തിലേക്കു നയിക്കുന്നു മുണ്ടൂർ സേതുമാധവന്റെ “മഴ, മഴ” എന്ന ചെറുകഥ. (മാതൃഭൂമി) മഴപെയ്യാൻ അഭിലഷിക്കുന്ന വൃദ്ധനായ പിതാവു്; നിസ്സംഗനായ മകൻ. മഴ പെയ്യുന്നു. പെരുവെള്ളപ്പാച്ചിൽ. അതിൽ അച്ഛൻ അപ്രത്യക്ഷനാകുന്നു. എന്തോ സിംബലിസമാണു് ഇക്കഥ. സത്യത്തെ ഇമ്മട്ടിൽ ആബ്സ്ട്രാക്ഷനായി—വിഗതചേതനത്വ സ്വഭാവമാർന്നതായി—ആവിഷ്കരിക്കുമ്പോൾ എന്റെ ചൈതന്യവും കെട്ടടങ്ങുന്നു. വികാരത്തിലൂടെ സത്യമാവിഷ്കരിക്കുന്ന കഥാകാരന്മാരെയാണു് എനിക്കിഷ്ടം. ആ ആവിഷ്കാരമുണ്ടാകുമ്പോൾ ആശയവും ധ്വനിച്ചുകൊള്ളും. സേതുമാധവന്റെ ഈ മാർഗ്ഗം ക്ലേശമുളവാക്കുന്നു; ആസ്വാദനത്തിനു തടസ്സമുണ്ടാക്കുന്നു.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

പ്രായോഗികതലം, സിദ്ധാന്തതലം എന്നു രണ്ടു തലങ്ങളെക്കുറിച്ചു് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞല്ലോ. സിദ്ധാന്തങ്ങളെ പ്രായോഗികങ്ങളാക്കാൻ വല്ലാത്ത പ്രയാസമാണു്. ഇക്കാണുന്നതൊക്കെ ബ്രഹ്മം എന്നു് എളുപ്പത്തിൽ ആർക്കും മൊഴിയാം. പക്ഷേ, റോഡിൽക്കൂടെ ആപത്തിനെക്കുറിച്ചു് ഒരു സംശയവുമില്ലാതെ നടന്നുപോകുന്നവന്റെ മുതുകിൽ വർഗ്ഗീയ വിദ്വേഷംകൊണ്ടു് ഒരുത്തൻ കത്തി കുത്തിയിറക്കുകയും അയാളുടെ കഥ അങ്ങനെ അവസാനിപ്പിക്കുകയും ചെയ്യുമ്പോൾ “ബ്രഹ്മം ബ്രഹ്മത്തെ കുത്തി. എന്നാലെന്തു്? ആയുധങ്ങൾ അതിനെ മുറിവേല്പിക്കുന്നില്ല. അഗ്നി അതിനെ ദഹിപ്പിക്കുന്നില്ല” എന്നു് ഉദീരണം ചെയ്താൽ എന്തുപ്രയോജനം? ഇവിടെ പുസ്തകത്തിൽനിന്നു കിട്ടിയതും അന്യൻ പറഞ്ഞുകൊടുത്തതും ആയ ആശയങ്ങൾ ആവർത്തിക്കാനുള്ള കൗതുകമേയുള്ളു. എന്നാൽ സനാതന മതത്തിന്റെ ഉദ്ഘോഷകനായി നടന്നുകൊണ്ടു് പണം സമ്പാദിക്കുന്നവരെക്കുറിച്ചു നമ്മളെന്തുവിചാരിക്കണം? ഞാനും അങ്ങനെയൊരാളും കൂടി ഒരു സമ്മേളനത്തിൽ പ്രസംഗിക്കാൻ പോയി. പ്രവർത്തകർ ഞങ്ങളെ കൊണ്ടുചെന്നതു വിവാഹം നടക്കുന്ന ഒരു വീട്ടിലാണു്. അവിടത്തെ സദ്യയിൽ പങ്കുകൊള്ളാൻ ഞങ്ങൾ നിർബ്ബദ്ധരായി. വയ്യെന്നുപറഞ്ഞാൽ ഉച്ചയ്ക്കു് ഊണുകിട്ടില്ല. സദ്യ ഞാൻ വെറുക്കുന്നതു കൊണ്ടും ക്ഷണിക്കാതെ ചെന്നു കയറിയതുകൊണ്ടും ഞാൻ ഇലയുടെ മുൻപിൽ വെറുതെ ഇരുന്നതേയുള്ളു. മീറ്റിങ് തുടങ്ങുന്നതിനു് സ്വല്പം മുൻപു് സനാതനമതത്തിന്റെ ഉദ്ഘോഷകൻ ചോദിച്ചു: “എന്താ വല്ലാതിരിക്കുന്നതു്?” എന്റെ മറുപടി; “ഞാൻ ഉണ്ടതേയില്ല. വിശക്കുന്നു.” ഉടനെ അദ്ദേഹം പറഞ്ഞു: “മാത്രാ സ്പർശസ്തു കൗന്തേയ ശീതോഷ്ണ സുഖദുഃഖദാഃ ആഗമാപായിനോ നിത്യാഃ താം സ്തിതിക്ഷസ്വ ഭാരത” (ഇന്ദ്രിയങ്ങൾക്കു് അവയുടെ വസ്തുക്കളുമായി സ്പർശമുണ്ടാക്കുമ്പോൾ ചൂടും തണുപ്പും വേദനയും ആഹ്ലാദവും ഉണ്ടാകും. അവ വരും, പോകും, ക്ഷണികങ്ങളാണു് അവ. അർജ്ജുന, അവയെ ക്ഷമയോടുകൂടി സഹിച്ചാലും) ഇതുകേട്ടു് ഞാൻ അദ്ദേഹത്തെ അറിയിച്ചു: “സാറ് പറയുന്നതു് തത്ത്വചിന്തയുടെ വീക്ഷണഗതിയിൽ ശരി. പ്രായോഗിക തലത്തിൽ അതു ശരിയാകുന്നതെങ്ങനെ?” “ഏതു ഭാരതീയ തത്ത്വചിന്തയും പ്രായോഗിക തലത്തിൽ ശരിയാണു്”, എന്നു് അദ്ദേഹത്തിന്റെ മറുപടി. മീറ്റിങ്ങ് തുടങ്ങി. തളർന്നിരിക്കുന്ന എന്നെ നോക്കിക്കൊണ്ടു് അദ്ദേഹം പറഞ്ഞു: “കൃഷ്ണൻനായർസ്സാറിനു് ഊണു ശരിപ്പെട്ടില്ലെന്നു പരാതി. എന്തർത്ഥമിരിക്കുന്നു അതിൽ? ചോറു് ബ്രഹ്മമല്ലേ? എന്റെ മുൻപിലിരിക്കുന്ന ഈ മൈക്ക് ബ്രഹ്മമല്ലേ? ഇതാ ഈ പൂച്ചെണ്ടു് ബ്രഹ്മമല്ലേ?” പ്രസിദ്ധനായ ആ സന്ന്യാസിയുടെ പ്രസംഗം അങ്ങനെ കൊഴുത്തുവന്നു. ഇടയ്ക്കു ഗീതാസംസ്കൃതശ്ലോകം അടിച്ചുതിരുകും സന്ന്യാസി. ഇടയ്ക്കു സംസ്കൃത ഡിണ്ഡിമശബ്ദം തൊടുത്തുവിട്ടു സന്ന്യാസി. അങ്ങനെ തകർപ്പൻ പ്രസംഗം നടക്കുന്നതിന്നിടയിൽ അദ്ദേഹം പറഞ്ഞു: “പിന്നെ ശങ്കരാചാര്യർ ക്കുപറ്റിയ തെറ്റുകൾ തിരുത്തി ഞാൻ ഈശാവാസ്യോപനിഷത്തും കഠോപനിഷത്തും പുതുതായി വ്യാഖ്യാനിച്ചുകൊണ്ടു വന്നിട്ടുണ്ടു്. ഈശാവാസ്യോപനിഷത്തിനു് പതിനെട്ടുരൂപയും കഠോപനിഷത്തിനു് പതിന്നാലുരൂപയും വിലയാണു്. മീറ്റിങ്ങിനുശേഷം രൊക്കം വിലതന്നു് ആർക്കും അവ വാങ്ങാം. കുറച്ചു കോപ്പികളേയുള്ളൂ. “ഈശാവാസ്യമിദം സർവ്വം യത്കിഞ്ച ജഗത്യാം ജഗതു് തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം” ആരുടെയും ധനം മോഹിക്കരുതു്. ആ നിസ്സംഗതയിലൂടെ ആത്മാവിനെ രക്ഷിക്കൂ… പിന്നെ ഈശാവാസ്യത്തിനു് പതിനെട്ടുരൂപയും കഠത്തിനു് പതിന്നാലുരൂപയും മാത്രമേയുള്ളൂ. തുച്ഛമായ വില. കുറച്ചു കോപ്പികൾ മാത്രം… “ഓം പൂർണ്ണമദഃ പൂർണ്ണമിദം പൂർണ്ണാതു് പൂർണ്ണമുദച്യതേ. പൂർണ്ണസ്യപൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ… പരബ്രഹ്മവും വ്യവസ്ഥീകൃത ബ്രഹ്മവും അനാദ്യന്തം. വ്യവസ്ഥീകൃതബ്രഹ്മം പരബ്രഹ്മത്തിൽ നിന്നു് ഉണ്ടാകുന്നു… പിന്നെ ഈശാവാസ്യോപനിഷത്തിനു പതിനെട്ടുരൂപയും കഠോപനിഷത്തിനു പതിന്നാലുരൂപയും. രൊക്കം വിലതന്നു് ആർക്കും വാങ്ങാം. കുറച്ചു കോപ്പികൾ മാത്രം… ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ” മീറ്റിങ്ങ് കഴിഞ്ഞു. എല്ലാ കോപ്പികളും വിറ്റു. നോട്ടുകൾ സന്ന്യാസിയുടെ പോക്കറ്റിൽ കൊള്ളാതെ പുറത്തേക്കു ചാടി നില്ക്കുന്നു… മടക്കയാത്ര. സന്ന്യാസി “നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ” എന്നു ഉരുവിട്ടുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ വീടെത്തി. രണ്ടുനിലക്കെട്ടിടം എല്ലാ സൗകര്യങ്ങളുമുണ്ടു്. ടെലഫോൺ, കളർ ടെലിവിഷൻ. അദ്ദേഹം കാറിൽ നിന്നിറങ്ങി. മുണ്ടു മടക്കിക്കുത്തി. പുഞ്ചിരിയോടെ ഒരു സൈഡിലേക്കു നോക്കിക്കൊണ്ടു കോണിപ്പടികൾ കയറി രണ്ടാമത്തെ നിലയിലേക്കു പോയി. സനാതനമതക്കാരനല്ലാത്ത, ഗീത വായിച്ചിട്ടില്ലാത്ത, ഈശാവാസ്യോപനിഷത്തു് വ്യാഖ്യാനിച്ചിട്ടില്ലാത്ത, ശങ്കരാചാര്യരുടെ തെറ്റു തിരുത്തിയിട്ടില്ലാത്ത, അകിഞ്ചനനായ ഞാൻ ഡ്രൈവറോടു ഗൗരവം വിടാതെ പറഞ്ഞു: “സാക്കീർ ഒരു വിൽസ് സിഗ്ററ്റ് വാങ്ങു. എന്റെകൈയിൽ ചില്ലറയില്ല”. ആ മനുഷ്യൻ വാങ്ങിത്തന്ന സിഗ്ററ്റ് വലിച്ചു തീർന്നപ്പോൾ ഞാനും വീട്ടിന്റെ പടിക്കലെത്തി. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഇ. വി. ശ്രീധരൻ
images/Cavafy.jpg
കാവാഫി

ചിലപ്പോൾ മനുഷ്യന്റെ ബോധമണ്ഡലം മുഴുവൻ ചിന്തകൾ നിറഞ്ഞതായിരിക്കും. വേറെ സന്ദർഭങ്ങളിൽ അതു തികച്ചും വൈകാരികമായിരിക്കും. സമകാലിക ജീവിതത്തിലെ കഷ്ടപ്പാടുകൾ കണ്ടു ശോകാകുലമായി ഭവിച്ച ഒരു ബോധമണ്ഡലത്തെ വാക്കുകൾകൊണ്ടു് അനായാസമായി പിടിച്ചെടുക്കുകയാണു് കലാകൗമുദിയിൽ “645 രൂപയുടെ കളി” എന്ന ചെറുകഥ എഴുതിയ ഇ. വി ശ്രീധരൻ. പ്രതിമാസ ശംബളമായ 645 രൂപകൊണ്ടു മദ്യപിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്ന യുവാവു്. അയാൾക്കു് അമ്മയ്ക്കു പണം അയച്ചുകൊടുക്കണമെന്നുണ്ടു്. പക്ഷേ ജീവിതത്തിന്റെ വൈരസ്യത്തിൽനിന്നു രക്ഷ പ്രാപിക്കാനായി അയാൾ നിഷിദ്ധങ്ങളായ കൃത്യങ്ങളിൽ വിലയം കൊള്ളുന്നു. അമ്മയ്ക്ക് അയച്ചു കൊടുക്കാനായി കരുതിവയ്ക്കുന്ന 150 രൂപ വ്യഭിചരിച്ചു തീർക്കുന്നു. അടുത്ത മാസത്തിലും ഇതുതന്നെ സംഭവിക്കുമെന്നു് സൂചിപ്പിച്ചുകൊണ്ടു് കഥാകാരൻ കഥ അവസാനിപ്പിക്കുന്നു. വികാരം കഥയുടെ അനുപേക്ഷണീയഘടകമാണു്. ആ വികാരം സാന്ദ്രത ആവഹിക്കുന്നതുംനന്നു്. പക്ഷേ, ആ സാന്ദ്രത ഒരു പരിധി ലംഘിച്ചാൽ അതിഭാവുകത്വമായി മാറും. അതിഭാവുകത്വം കലയുടെ ശത്രുവാണു്. ആർജ്ജവത്തിന്റെ ശത്രുവാണു്. കഥാകാരൻ അതു മനസ്സിലാക്കി സാന്ദ്രതയാർന്ന വികാരത്തെ പ്രഗല്ഭമായി ചിത്രീകരിക്കുന്നു. സമകാലിക ജീവിതത്തിന്റെ ഹൃദയസ്പർശിയായ ചിത്രമായിട്ടുണ്ടു് ശ്രീധരന്റെ ഈ ചെറുകഥ.

images/Oblomov.jpg

ജീവിതവൈരസ്യത്തിന്റെ കലാത്മകമായ സ്ഫുടീകരണമാണു് ഇവാൻ ഗൊൺചാറോഫിന്റെ Oblomov എന്ന നോവൽ. മേശയിൽ കൈമുട്ടു് ഊന്നി വായിക്കാനെടുത്ത പുസ്തകത്തിൽ തലചാരി ഇരിക്കുന്ന കഥാപാത്രത്തിന്റെ ചിത്രം നമ്മുടെ ആത്മാവിനെ പിടിച്ചു കുലുക്കും. കാവാഫി യുടെ ചേതോഹരങ്ങളായ കാവ്യങ്ങൾക്കും ഈ ശക്തിയുണ്ടു്.

Easy to guess what lies ahead:

all of yesterday’s boredom.

And tomorrow ends up no longer like tomorrow.

(C. P. Cavafy—Collected Poems, Monotony. Translated by E. Keeley and P. Sherrard. PP. 31–50)

കൃത്രിമത്വം

ഇന്ദ്രിയങ്ങൾ നൽകുന്ന ഹർഷോന്മാദത്തിനുവേണ്ടി ഭർത്താവിനെ സമീപിക്കുന്ന ഭാര്യയ്ക്കു് നൈരാശ്യമായിരിക്കും ഉണ്ടാവുക. കാരണം വിവാഹം കഴിഞ്ഞു് മൂന്നോ നാലോ ദിവസമേ അയാൾക്കു് ആ ഹർഷോന്മാദം ഉളവാക്കാൻ കഴിയുകയുള്ളു എന്നതാണു്. ജീവിതം നിരാശതാ ജനകവും വൈരസ്യപൂർണ്ണവുമാണെന്നു കണ്ടു് അവൾ പല മാർഗ്ഗങ്ങൾ അംഗീകരിക്കുന്നു. (1) പതിവായി സിനിമയ്ക്കു പോകും. (2) ഒരു കൂട്ടുകാരിയെ തേടിയെടുത്തു് അവളോടൊരുമിച്ചു് മണിക്കൂറുകൾ കഴിച്ചുകൂട്ടും. (3) കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരെ പഠിപ്പിക്കുന്നതിൽ മാത്രം വ്യാപൃതരാകും. (4) അടുത്ത വീട്ടിൽച്ചെന്നു് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കും. (5) അവൾ മദ്ധ്യവയസ്കയായാൽ, പേരക്കുട്ടിയെ താലോലിച്ചുകൊണ്ടു് ആഹ്ലാദിക്കും. (6) പ്രസംഗിക്കാൻ കഴിവുള്ളവളാണെങ്കിൽ എന്നും വൈകിട്ടു സമ്മേളനങ്ങളിൽ പങ്കുകൊള്ളാൻ പോകും. (ഇക്കൂട്ടരെ പുരുഷന്മാർ ഭയപ്പെടണം. ജീവിത നൈരാശ്യം കൊണ്ടും ഭർത്താവിനോടുള്ള ദേഷ്യംകൊണ്ടുമാണു് ഇവർ പ്രസംഗിക്കാൻ ഇറങ്ങുന്നതു്. അതുകൊണ്ടു് കൂടെ പ്രസംഗിക്കുന്ന പുരുഷന്മാരെ എതിർത്തും പുലഭ്യം പറഞ്ഞും ഇവർ ഭർത്താവിനോടു തോന്നുന്ന ദേഷ്യത്തിനു ശമനം നല്കും.) രാജി എസ്. സിന്ധു മനോരാജ്യം വാരികയിലെഴുതിയ “പാവക്കുട്ടി” എന്ന കഥയിൽ ഈ വിഭാഗത്തിലൊന്നും പെടാത്ത ഒരു ഭാര്യയെയാണു് നമ്മൾ കാണുക. ഭർത്താവു് അവളുടെ വ്യക്തിത്വം നശിപ്പിക്കുന്നു. അച്ഛനമ്മമാർ അയാളുടെ വശംചേർന്നുനില്ക്കുന്നു. പെണ്ണുതകർന്നുപോകുന്നതിന്റെ ചിത്രം വരയ്ക്കാനാണു് രാജി എസ്. സിന്ധുവിന്റെ ശ്രമം. ഇമേജസിലൂടെ ആ തകർച്ചയെ ആലേഖനംചെയ്യാതെ വിവരണത്തിൽ അഭിരമിക്കുകയാണു് അവർ. അവരുടെ വാക്യങ്ങളും കൃത്രിമങ്ങളാണു്: “ഭർത്താവിന്റെ പ്രതാപം വാങ്ങിക്കൊടുത്ത കുളിർമ്മ കിടപ്പുമുറിയെ പൊതിഞ്ഞിരുന്നതിനാൽ, വെളിയിൽ തിളയ്ക്കുന്ന വെയിലിന്റെ കരങ്ങൾക്കു് അവളെ സമീപിക്കാൻ കഴിഞ്ഞിരുന്നില്ല.” എന്നതു് ഒരു വാക്യം. ഏയർകണ്ടിഷൻ ചെയ്ത മുറിയിൽ ചൂടുതോന്നിയില്ല എന്നാണു് രാജി എസ്. സിന്ധുവിനു പറയാനുള്ളതു്. അതിനാണു് ഈ വക്രതയെല്ലാം Literary expression വേണമെങ്കിൽ വളച്ചുകെട്ടിയാൽ അതുണ്ടാവുമോ? ‘അവൾ വീണവായിച്ചതു ഞാൻ കേട്ടു’ എന്നു് എനിക്കു പറയാം. അതിനുപകരമായി ‘കമ്പിയുടെ പരമാണുക്കളും വിരലിലെ പരമാണുക്കളും തമ്മിൽ ആകർഷണവും വികർഷണവും ഉണ്ടായി ചില ശബ്ദതരംഗങ്ങൾ വായുവിൽ വ്യാപിക്കുകയും അതു് എന്റെ ബാഹ്യശ്രോത്രത്തിലൂടെ കടന്നു് ആന്തര ശ്രോത്രത്തിലെത്തുകയും കോക്ലിയയെ ചലിപ്പിക്കുകയും സിലീയ എന്ന മൃദുരോമങ്ങളെ സ്പന്ദിപ്പിക്കുകയും ചെയ്തുകൊണ്ടു് സ്നായുക്കളിലൂടെ സഞ്ചരിച്ചു് മസ്തിഷ്കത്തിൽ എത്തുമ്പോൾ ഹാ എന്തൊരു ആനന്ദാനുഭൂതി!” എന്നു പറഞ്ഞലോ? ഈ വിലക്ഷണവാക്യം സാഹിത്യമായി ഭവിക്കുമോ? ഭവിക്കും എന്നാണു് നമ്മുടെ കഥയെഴുത്തുകാരുടെ തെറ്റിദ്ധാരണ.

പി. ടി. ഉഷ

ചുട്ടുപഴുത്ത ഒരു ഇരുമ്പുകഷണം കൊടിലുകൊണ്ടെടുത്തു് ഉയർത്തിപ്പിടിക്കുന്നുവെന്നു കരുതു. നേരം കഴിയുമ്പോൾ അതിന്റെ ഉത്തപ്താവസ്ഥ മാറുന്നു. വലിയ ചൂടു്, ചെറിയചൂടു്, ചൂടില്ലാത്ത അവസ്ഥ എന്ന അവസ്ഥകൾ അതിനു ക്രമാനുഗതമായി ഉണ്ടാകുന്നു. ഒടുവിൽ ഇരുമ്പുകഷണം നമുക്കു തൊടാമെന്നു മാത്രമല്ല തണുപ്പു് അനുഭവപ്പെടുകയും ചെയ്യും. അതേ സമയം അന്തരീക്ഷത്തിനു ചൂടേറും. ഇരുമ്പുകഷണത്തിന്റെ ഊർജ്ജം അന്തരീക്ഷത്തിനു പകർന്നു കിട്ടിയതുകൊണ്ടാണു് ഇതു സംഭവിക്കുന്നതു്. വീണ്ടും ഇരുമ്പുകഷണം പഴുപ്പിക്കാം. ചുട്ടുപഴുത്ത അവസ്ഥ, ധവളോജ്ജ്വലാവസ്ഥ ഇവയെല്ലാം അതിനു നല്കാം. ഇരുമ്പുകഷണത്തിന്റെ ഊർജ്ജത്തിന്റെ അളവനുസരിച്ചു് അന്തരീക്ഷത്തിനും ഊർജ്ജം ലഭിക്കും. പി. ടി. ഉഷ എന്ന ഓട്ടക്കാരി ഊർജ്ജം എത്രകണ്ടു സംഭരിച്ചു് ഓടുന്നുവോ അത്രകണ്ടു് പ്രേക്ഷകർ ആഹ്ലാദിക്കുന്നു. ആ യുവതി പ്രസരിപ്പിക്കുന്ന ഊർജ്ജം പകർന്നുകിട്ടുന്ന ജനങ്ങൾ ഇളകിമറിയുന്നു. അതേസമയം വ്യക്തിയെന്ന നിലയിൽ ആ ചെറുപ്പക്കാരി നശിക്കുകയാണു്. ഒരു ഇരുമ്പുകഷണത്തെ എത്രകാലം വൈറ്റ്ഹോട്ട് ആക്കാം? അല്ലെങ്കിൽ റെഡ്ഹോട്ട് ആക്കാം? കുറെക്കഴിയുമ്പോൾ പരമാണുക്കൾ തകരുകയില്ലേ? സങ്കീർണ്ണവും ചൈതന്യാത്മകവുമായ മനുഷ്യശരീരം ഇതിനെക്കാളൊക്കെ വളരെ വേഗം തകർന്നുപോകും. പി. ടി. ഉഷയ്ക്കു് സ്വർണ്ണമെഡൽ കിട്ടാത്തതിൽ കണ്ണീരൊഴുക്കിയവർ ധാരാളം. ആ യുവതി സ്ത്രീത്വം നശിപ്പിച്ചു് തകർന്നിടിയുന്നതിൽ എനിക്കു വല്ലായ്മ. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ഉഷയുടെ ചിത്രം കവർപേജിൽ കണ്ടപ്പോൾ ഇത്രയും കുറിക്കണമെന്നു തോന്നി. സ്പോർട്സിൽ “സ്വർണ്ണം കൊയ്യുന്നതും” മറ്റും വലിയ കാര്യമല്ല. അതു് അഭിമാനമല്ല, ദുരഭിമാനമാണു്. എത്രയെത്രപേർ ഇതിനകം സ്വർണ്ണംകൊയ്തു? അവരുടെ പേരുകൾ പോലും നമ്മൾ ഓർമ്മിക്കുന്നില്ല. പ്രകൃതി നല്കിയ ശരീരത്തെ പരിരക്ഷിച്ചു്, സ്ത്രീത്വം നശിപ്പിക്കാതെ ജീവിക്കുന്നതാണു് ഉത്കൃഷ്ടമായിട്ടുള്ളതു്. മദ്വചനങ്ങൾക്കു മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ്യ ശുദ്ധിയാൽ മാപ്പു് നല്കിൻ.

ഈ ലോകത്തു് ഞാനേറ്റവും വെറുക്കുന്നതു് പെർഫ്യൂമാണു്. ദുബായിയിൽ നിന്നു വന്ന ഒരു സ്നേഹിതൻ ഒരു കുപ്പി ‘സെന്റ് ’ കൊണ്ടുതന്നു. സ്നേഹിതനെ വേദനിപ്പിക്കരുതല്ലോ എന്നു കരുതി ഞാനതു സ്വീകരിച്ചു. മേശപ്പുറത്തുവച്ചിരുന്ന ആ സെന്റ് കുപ്പി ആരോ തുറന്നു വച്ചു. വീടാകെ മണം. തൽക്കാലത്തേക്കു വൈഷമ്യവും തലവേദനയും, കുറെക്കഴിഞ്ഞപ്പോൾ സൗരഭ്യം ഇല്ലാതായി. കുപ്പി മണപ്പിച്ചു നോക്കിയപ്പോൾ അതിനകത്തെ ദ്രാവകത്തിനും മണമില്ല. പ്രകൃതിനിയമം!

സ്വാഭാവിക പരിണാമം
images/MikhailSholokhov.jpg
മിഹായീൽ ഷൊലൊഹോഫ്

മിഹായീൽ ഷൊലൊഹോഫിന്റെ (Mikhail Sholokhov) ചേതോഹരമായ കഥയാണു് Fate of Man. ജർമ്മൻ പട്ടാളക്കാരുടെ തടവുകാരനായിരുന്ന അയാൾ രക്ഷപ്പെട്ടു നാട്ടിലെത്തുന്നു. വഴിക്കുവച്ചു് അച്ഛനും അമ്മയും ഇല്ലാത്ത ഒരു കൊച്ചുകുട്ടിയെ അയാൾ കണ്ടു. അയാൾ അവനെ കൂട്ടിക്കൊണ്ടുപോന്നു. അടുത്തദിവസം ചിന്താമഗ്നനായിരുന്ന ആ കൊച്ചുകുട്ടിയോടു് അയാൾ ചോദിച്ചു: “മോനേ നീ എന്താണു വിചാരിക്കുന്നതു് ?” കുട്ടി: “അച്ഛന്റെ ലതർകോട്ട് എവിടെ?” ജീവിതത്തിലൊരിക്കലും അയാൾക്കു ലതർ കോട്ട് ഉണ്ടായിരുന്നില്ല. കുട്ടിയുടെ അച്ഛനു് – ജർമ്മൻകാർ കൊന്നുകളഞ്ഞ അച്ഛനു് – അതുണ്ടായിരുന്നു. അതു മനസ്സിലാക്കി അയാൾ പറഞ്ഞു: “ഞാൻ അതു വേറോണിഷ് പട്ടണത്തിലെവിടെയോ കളഞ്ഞു മോനേ”. കുട്ടി വീണ്ടും ചോദിച്ചു. അച്ഛൻ എന്നെ കണ്ടുപിടിക്കാൻ ഇത്രയും വൈകിയതെന്തു്?” അയാൾ: “മോനേ നിന്നെ ഞാൻ ജർമ്മനിയിലും പോളണ്ടിലും ബൈലോ റഷ്യയിലും നോക്കി. കണ്ടുകിട്ടിയതു് യൂറിയൂപിൻസ്കിൽ വച്ചു്”. അന്യന്റെ കുഞ്ഞിനെ തന്റെ കുഞ്ഞായിക്കരുതിയുള്ള ഈ പ്രസ്താവം തികച്ചും സ്വാഭാവികമായിരിക്കുന്നു. ഈ പരകോടിയിൽ ചെന്നു് ചേരത്തക്കവിധത്തിൽ ഷൊലൊഹോഫ് കഥ പറഞ്ഞിരിക്കുന്നു.

images/SamuelTaylorColeridge.jpg
കോൾറിജ്ജ്

ഗൾഫ് രാജ്യത്തുപോയ അലക്കുകാരൻ രാജുവിനെ കാണുന്നില്ല. അങ്ങോട്ടേക്കു പോകുന്ന ഓരോ വ്യക്തിയോടും അയാളെ കണ്ടുപിടിക്കാൻ ഒരുത്തൻ അപേക്ഷിക്കുന്നു. രാജുവിന്റെ അമ്മ മരണശയ്യയിലാണു്. ഈ അഭ്യർത്ഥന കേട്ടു ഒരു യാത്രക്കാരന്റെ മനസ്സലിയുന്നു. രാജുവിന്റെ അമ്മയെ സമാശ്വസിപ്പിക്കാനായി അയാൾ പോകാൻ സന്നദ്ധനാകുന്നു. “ഞാനാണു രാജു. നിങ്ങളാണു രാജു” എന്നാണു് അയാൾ പറയുക. ഗൾഫ് രാജ്യത്തുപോകുന്ന പലരെയും കാണാതെയാകുന്നു. അവരുടെയെല്ലാം പ്രതിനിധിയാണു് രാജു. അഭ്യർത്ഥന കേൾക്കുന്നവൻ രാജുവായി മാറുന്നതു് മരിക്കാൻകിടക്കുന്ന അമ്മയെ ആശ്വസിപ്പിക്കാനാണു്. ഈ മാറ്റം അസ്വാഭാവികമായിരിക്കുന്നതിനു ഹേതു കഥാകാരനായ നൂറൂൽ അമീനു് കഥയെഴുതാൻ അറിഞ്ഞുകൂടാ എന്നതുതന്നെ (കുങ്കുമത്തിലെ ‘നിന്നെയും തേടി’ എന്ന കഥ). കഴിഞ്ഞ സംഭവങ്ങളുടെയെല്ലാം സ്വാഭാവികപരിണാമമാണു് ഷൊലൊഹോഫിന്റെ കഥയിലുള്ളതു്. നൂറൂൽ അമീന്റെ കഥയിൽ ആ സ്വാഭാവികപരിണാമമില്ല. അതിനാൽ അതൊരു പരാജയം മാത്രം.

അരയന്നങ്ങൾ മരിക്കുന്നതിനു മുൻപു പാടുന്നു. ചിലയാളുകൾ പാടുന്നതിനു മുൻപു മരിച്ചാൽ അതു ചീത്തക്കാര്യമായിരിക്കില്ല—കോൾറിജ്ജ്.

കണ്ടിഷൻഡ് റിഫ്ളെക്സ്

സർ. സി. പി. രാമസ്വാമി അയ്യരുടെ കിരാതഭരണം തിരുവിതാംകൂറിൽ നടക്കുന്ന കാലം. ജനങ്ങൾ ഒറ്റക്കെട്ടായി അദ്ദേഹത്തെ എതിർത്തു. പക്ഷേ സത്യനേശൻ എന്നൊരുമാന്യൻ സി. പി.യെ അനുകൂലിച്ചുകൊണ്ടു് ഒരു പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു. ജനരോഷം ആളിക്കത്തുകയാണു്. എങ്കിലും ധീരനായ സത്യനേശൻ ആരെയും വകവച്ചിരുന്നില്ല. സ്ഥൂല ഗാത്രമുള്ള അദ്ദേഹം ഒരു പേടിയുംകൂടാതെ റോഡിലൂടെ നടക്കും. ആരു ഭർത്സിച്ചാലും ക്ഷോഭിക്കില്ല. സി. പി. രാമസ്വാമി അയ്യർ പരാജയപ്പെട്ടിട്ടും സത്യനേശൻ ആദ്യകാലത്തെ വിശ്വാസങ്ങളിൽ ഉറച്ചുനിന്നു. എനിക്കു് അദ്ദേഹത്തെ ബഹുമാനമാണു്. ഇ. എം. ശങ്കരൻനമ്പൂതിരിപ്പാടു് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മാർക്സിസ്റ്റായും അച്ചുതമേനോൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ വലതുപക്ഷ കമ്മ്യൂണിസ്റ്റായും കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ കോൺഗ്രസ്സുകാരനായും ഭാവിക്കുന്ന ഒരു വ്യക്തിയോടു താരതമ്യപ്പെടുത്തിയാൽ സത്യനേശൻ പുരുഷരത്നമാണു്. സവിശേഷതയാർന്ന രാഷ്ട്രീയ സിദ്ധാന്തങ്ങളാൽ ‘പ്രീ കണ്ടിഷൻ’ ചെയ്യപ്പെട്ട ആളായിരുന്നു അദ്ദേഹം. സാഹിത്യത്തിലുമുണ്ടു് ഈ പ്രീ കണ്ടിഷനിങ്. വിശ്വസാഹിത്യം വായിച്ചു വായിച്ചു് ഞാൻ ആ വിധത്തിൽ ‘കണ്ടിഷൻഡ്’ ആയിപ്പോയി—വ്യവസ്ഥീകൃത സ്വാഭാവമുള്ളവനായിപ്പോയി. കാളിദാസ ന്റെയും മാഘന്റെ യും കൃതികൾമാത്രം വായിക്കുന്ന സംസ്കൃതക്കാരനുമുണ്ടു്. ഈ വിധത്തിൽ ഒരു കണ്ടിഷനിങ് മാതൃഭൂമിവാരികയിലും കലാകൗമുദിയിലും ദീപിക ആഴ്ചപ്പതിപ്പിലും മനോരമ ആഴ്ചപ്പതിലും എഴുതുന്നവർക്കു് വ്യത്യസ്തങ്ങളായ ‘കണ്ടിഷനിങ് ’ ഉണ്ടാകും. ദേശാഭിമാനി വാരികയിൽ എഴുതുന്നവർക്കു് ഇവയിൽ നിന്നെല്ലാം വിഭിന്നമായ കണ്ടിഷനിങ് ആണുള്ളതു്. എൻ. കെ. ദേശം ദേശാഭിമാനി വാരികയിലെഴുതിയ “സഹസ്രകവചൻ” എന്ന കാവ്യത്തിൽ നിന്നു് ഒരുഭാഗം ഉദ്ധരിക്കട്ടെ:

“അവാർഡു തുണ്ടിനാൽ, കുരയ്ക്കും വിപ്ലവ

കവികളെയവൻ വിലയ്ക്കുവാങ്ങുന്നു;

മദംപൊട്ടുമുച്ഛൃംഖല ബലങ്ങളെ

മയക്കുന്നു വശ്യമരുന്നിൻ വീര്യത്താൽ;

അടിപ്പെടാത്ത ധിക്കൃതികളെയടി-

ച്ചൊതുക്കുവാൻ കൂലിപ്പടയെപ്പോറ്റുന്നു.

നിരോധനാജ്ഞയായ്, നികുതിയായ്ക്കരി

നിയമമായ്, ഹിംസാനിരതനീതിയായ്,

കഴുമരങ്ങളായ്, പ്പുരോഗതിയുടെ

വഴിയടച്ചവൻ വളർന്നുനില്ക്കുന്നു.

തിരുത്തിമാർക്കുകൾ പെരുക്കി, പ്പുത്രനെ

മെഡിക്കൽകോളേജിലയയ്ക്കുന്നു:”

ഇതിലെ ഓരോ പ്രസ്താവവും സത്യത്തിൽ സത്യം. അതുകൊണ്ടു് ഞാൻ എൻ. കെ. ദേശത്തെ സവിനയം അഭിനന്ദിക്കുന്നു. പക്ഷേ ഒന്നുമാത്രം ഇതിനില്ല; കവിത. പ്രീ കണ്ടിഷനിങ്ങിന്റെ ഫലമാണു് മേശപ്പുറത്തുകയറിനിന്നുള്ള ഈ മൈതാനപ്രസംഗം. ഇടിവെട്ടുമ്പോൾ അച്ഛൻ പേടിച്ചാൽ കൊച്ചുമകനും പേടിക്കും. അച്ഛൻ ധീരനായിനിന്നാൽ കൊച്ചുമകനും ധീരനായി നില്ക്കും. അതാണു് കണ്ടിഷനിങ്. തങ്ങൾ എഴുതുന്ന വാരികയുടെ പോളിസിക്കുചേർന്ന മട്ടിൽ കവികൾ കണ്ടിഷൻഡ് ആയിപ്പോയാൽ ഇങ്ങനെ മാത്രമേ എഴുതാൻ പറ്റൂ.

ഈ ലേഖനമെഴുതുന്ന ആൾ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല. എങ്കിലും കണ്ടിഷനിങ്ങിന്റെ സ്വഭാവം വ്യക്തമാക്കാൻ ഒരു നേരമ്പോക്കു് എടുത്തെഴുതുന്നു. പലരും കേട്ടിരിക്കാനിടയുള്ള ഒരു നേരമ്പോക്കു്. അമേരിക്കയിലെ ഒരു പട്ടണത്തിൽ വച്ചു് അവിടത്തെ ഒരു ശ്വാനൻ റഷ്യയിൽനിന്നു് എത്തിയ മറ്റൊരു ശ്വാനനെ കണ്ടു.

അമേരിക്കൻപട്ടി ചോദിച്ചു: “അമേരിക്ക ഇഷ്ടപ്പെട്ടോ?” റഷ്യൻപട്ടി മറുപടി നല്കി:

“റഷ്യയിൽ വൊഡ്കയിൽ മുക്കിയ എല്ലിൻകഷണങ്ങളാണു് ഞാൻ തിന്നുന്നതു്. കമ്പിളിവിരിച്ച ശ്വാനഭവനമുണ്ടെനിക്കു്. സൈബീരിയയിലെ തടികൊണ്ടാണു് എന്റെ ഭവനം ഉണ്ടാക്കിയിട്ടുള്ളതു്.”

അമേരിക്കൻപട്ടി: പിന്നെ താങ്കളെന്തിനു് ഇവിടെ വന്നു?

റഷ്യൻപട്ടി: വല്ലപ്പോഴും എനിക്കൊന്നു കുരയ്ക്കണം.

മരണം
images/HugovonHofmannsthal.jpg
ഹൂഗോ ഹൊഫ്മാൻസ്താൽ

ആസ്ട്രിയൻ കവിയും നാടകകർത്താവുമായ ഹൂഗോ ഹൊഫ്മാൻസ്താലിന്റെ Hugo Von Hofmannsthal, 1874–1929) Death and the Fool എന്ന നാടകം വിഖ്യാതമാണു്. ജീവിതത്തിന്റെ ശൂന്യത മരണത്തിൽനിന്നുതന്നെ ക്ലോഡിയോ എന്ന പ്രഭു മനസ്സിലാക്കുന്നതാണു് ഈ നാടകത്തിലെ പ്രമേയം. അർത്ഥ ശൂന്യമായ കലാസപര്യയിൽ മുഴുകി ജീവിതം വ്യർത്ഥമാക്കിയ ക്ലോഡിയോക്കു് ജീവിതമെന്താണെന്നു മരണം (മരണം കഥാപാത്രമാണു് ഈ നാടകത്തിൽ) പഠിപ്പിച്ചുകൊടുക്കുന്നു.

So from the dream of life I now may wake

Cloyed with emotion, to death’s wakefulness

എന്നു പറഞ്ഞുകൊണ്ടു് അയാൾ മരണത്തിന്റെ കാല്ക്കൽ മരിച്ചുവീഴുന്നു. (Death & the Fool. Translated by Michael Hamburger, Page 166. Masters of Modern Drama, A Random House Book, $ 19.95.)

കെ. പി. അബൂബക്കർ മരണത്തെ പ്രതിപാദ്യവിഷയമായി സ്വീകരിച്ചു രചിച്ച “ജീവിച്ചിരിക്കുന്നവന്റെ ശവപ്പെട്ടി” എന്ന കഥ (ചന്ദ്രിക ആഴ്ചപ്പതിപ്പു്) മരണത്തിലേക്കുനടന്നു് അടുക്കുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയെ അഭിനന്ദനാർഹമായി ചിത്രീകരിക്കുന്നു. മരണത്തെക്കുറിച്ചു മറ്റൊരു സങ്കല്പം.

കുട്ടിക്കൃഷ്ണമാരാർ ഒരിക്കൽ എന്നോടു ചോദിച്ചു: “തിരുവിതാംകൂറിലുള്ളവർക്കു് നിരാശയല്ലേഉള്ളു നിരാശതയില്ലല്ലോ?” എന്റെ മറുപടി: “അതേ കഴിയുന്നിടത്തോളം അക്ഷരങ്ങൾ കുറയ്ക്കണമെന്നു് അങ്ങുതന്നെ ‘മലയാള ശൈലി’യിൽ എഴുതിയിട്ടില്ലേ?” ഞാനങ്ങനെ പറഞ്ഞെങ്കിലും കുട്ടിക്കൃഷ്ണമാരാരുടെ പരിഹാസത്തിൽ അർത്ഥമുണ്ടു്. നിരാശൻ = ആശയറ്റവൻ; നിരാശാ = ആശയറ്റവൾ; അവരുടെ ഭാവം നിരാശത അല്ലെങ്കിൽ നൈരാശ്യം (തടസ്ഥം നൈരാശ്യാദപി ചകലുഷം… ഉത്തരരാമചരിത്രം 3–13).

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-09-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.