പനിനീർപ്പൂവിന്റെ ഇതളിൽ പതുക്കെ തൊടു. മൃദുത്വമായിരിക്കും അനുഭവം. അമർത്തിത്തൊട്ടാലോ? അപ്പോഴും മാർദ്ദവം തന്നെ. എന്നാൽ കള്ളിമുള്ളിൽ ചെറുതായി ഒന്നു തൊട്ടാൽ ചെറിയ വേദനയാവും ഫലം. സ്പർശത്തിന്റെ ബലം കൂട്ടിയാൽ വേദന സഹിക്കാനാവുകയില്ല. വിരലു മുറിഞ്ഞു ചോരയൊലിക്കും. ഉത്കൃഷ്ടങ്ങളായ സാഹിത്യസൃഷ്ടികൾ ബഹിർഭാഗസ്ഥമാണു് പാരായണമെങ്കിലും സുഖം നല്കും. ആഴത്തിലുള്ള വായനയാണു നിർവ്വഹിക്കുന്നതെങ്കിൽ വർദ്ധിച്ച സുഖമരുളും. അധമരചനകൾ ഉപരിപ്ലവമായ വായനയ്ക്കു ദുഃഖദായകങ്ങളായി ഭവിക്കും. പാരായണം അഗാധതയിലേക്കു ചെന്നാൽ കൊടുമ്പിരികൊണ്ട ദുഃഖമായിരിക്കും പരിണതഫലം. വള്ളത്തോളി ന്റെയും ചങ്ങമ്പുഴ യുടെയും പി. കുഞ്ഞിരാമൻ നായരു ടെയും കവിത റോസാപ്പൂക്കളാണു്. പതുക്കെ തൊട്ടാലും അമർത്തിത്തൊട്ടാലും ആഹ്ളാദാനുഭൂതിതന്നെ. കള്ളിമുള്ളായ കവിതയ്ക്കു ഉദാഹരണം നല്കേണ്ടതില്ല.
പനിനീർപ്പൂവിന്റെ മാർദ്ദവമായിരുന്നു മലയാളനാടു് പത്രാധിപർ എസ്. കെ. നായരുടെ സ്വഭാവത്തിനു്. അതുകൊണ്ടാണു് പലർക്കും അദ്ദേഹത്തെ ചതിക്കാൻ കഴിഞ്ഞതു്. ആ പലരിൽ സാഹിത്യകാരന്മാരാണു് ഏറെ. ആർക്കും എപ്പോഴും ചെന്നു പണം വാങ്ങാവുന്ന ബാങ്കുപോലെയായിരുന്നു മലയാളനാടു് ഓഫീസ്.
പനിനീർപ്പൂവിന്റെ മാർദ്ദവമായിരുന്നു മലയാളനാടു് പത്രാധിപർ എസ്. കെ. നായരു ടെ സ്വഭാവത്തിനു്. അതു കൊണ്ടാണു് പലർക്കും അദ്ദേഹത്തെ ചതിക്കാൻ കഴിഞ്ഞതു്. ആ ‘പലരിൽ’ സാഹിത്യകാരന്മാരാണു് ഏറെ. ആർക്കും എപ്പോഴും ചെന്നു് പണം വാങ്ങാവുന്ന ബാങ്ക് പോലെയായിരുന്നു മലയാളനാടു് ഓഫീസ്. ആരു് എത്ര പണം ചോദിച്ചാലും സന്തോഷത്തോടെ അദ്ദേഹം അതു കൊടുക്കുമായിരുന്നു. കൊടുക്കുന്നതു് എസ്. കെ. കടം മേടിച്ചുവച്ച തുകയാണെന്നു നമ്മൾ ഓർമ്മിക്കണം. അങ്ങനെ വാങ്ങിക്കൊണ്ടുപോയവർ പിന്നീടെന്തെങ്കിലും വാരികയ്ക്കു് എഴുതിക്കൊടുത്തിട്ടില്ല. കുറെപ്പേർ തിരിഞ്ഞു നോക്കിയിട്ടുമില്ല. അങ്ങനെ ഔദാര്യം പ്രദർശിപ്പിച്ചു പ്രദർശിപ്പിച്ചു് അദ്ദേഹം കടക്കാരനായി. കൂടുതൽ എഴുതുന്നതു ശരിയല്ല. സ്വാഭാവിക മരണമായിരുന്നു അദ്ദേഹത്തിന്റേതു്. പക്ഷേ, അതിനെ ആത്മഹത്യയിൽ പൊതിഞ്ഞ സ്വാഭാവിക മരണമായി ഞാൻ കാണുമ്പോൾ എന്റെ ഉദ്യേശ്യശുദ്ധിയും അദ്ദേഹത്തോടു് എനിക്കുള്ള നിർവ്യാജമായ സ്നേഹവും ഓർത്തു് അദ്ദേഹത്തിന്റെ ബന്ധുക്കൾ എനിക്കു മാപ്പു നൽകണമെന്നു് അപേക്ഷിക്കുന്നു. ഇമ്മട്ടിൽ ചോദിക്കുന്നവർക്കൊക്കെ പണം വാരിക്കൊടുക്കുന്നതു കണ്ടു് ‘ഇതു ശരിയാണോ’ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. “സാർ, സഹായിക്കുന്നെങ്കിൽ ഗ്രെയ്സ്ഫുളായി അതു ചെയ്യണം. കൈയിൽ പണമുണ്ടെങ്കിൽ ഉടനെ കൊടുക്കണം. അല്ലാതെ ഒരാഴ്ച കഴിയട്ടെ എന്നു പറയരുതു്”. എസ്. കെ. നായരുടെ ‘ഗ്രെയ്സ്’ കൂടിപ്പോയി. അതുകൊണ്ടു് നാല്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹത്തിനു് ഇവിടം വിട്ടു പോകേണ്ടതായി വന്നു. മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോൾ ഷാ പറഞ്ഞില്ലേ ഈ ലോകത്തു് നന്മകൂടിയവനായി ജീവിക്കുന്നതു് ആപത്താണെന്നു്. നന്മ കൂടിയ എസ്. കെ. നായർ ആപത്തിൽ വീണു. അദ്ദേഹത്തിന്റെ വിയോഗം ജനിപ്പിച്ച ദുഃഖം ഇതെഴുതുമ്പോഴും എനിക്കുണ്ടു്. “പിന്നെയും കാലം കഴിഞ്ഞു വേണ്ടപ്പെട്ട എത്രയോ വ്യക്തികൾ മൺമറഞ്ഞു. ജനയുഗത്തിലെ സി. ആർ. എൻ. പിഷാരടി, കാമ്പിശ്ശേരി കരുണാകരൻ, സഖാവു് ടി. വി. തോമസ്, ഒടുവിൽ പ്രിയപ്പെട്ട എസ്. കെ. നായരും” എന്നു മലയാറ്റൂർ രാമകൃഷ്ണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയതു വായിച്ചപ്പോൾ ഭൂതകാലം ചുറ്റഴിഞ്ഞു് ‘വെള്ളിത്തിരശ്ശീല’യിലെന്ന പോലെ ഞാൻ കാണുകയായി. കണ്ണീരടക്കിക്കൊണ്ടു് ഞാനിത്രയും കുറിക്കുകയായി. “പൂക്കൾ വാടുന്നതു കാണരുതു്. ചന്ദ്രൻ ചക്രവാളത്തിൽ താഴുന്നതു കാണരുതു്. സുന്ദരികളായ ചെറുപ്പക്കാരികൾ ചെറുപ്പത്തിൽത്തന്നെ മരിക്കുന്നതു് കാണരുതു്” എന്നു് ഒരു തത്ത്വചിന്തകൻ പറഞ്ഞിട്ടുണ്ടു്. യൗവനം കഴിയാത്ത പരോപകാരതൽപരർ അന്തരിക്കുന്നതും കാണരുതു് എന്നാണു് എന്റെ പക്ഷം. എങ്കിലും ഏതാണ്ടു മൂന്നു കൊല്ലം മുൻപു് ഞാൻ ആ മരണം മനക്കണ്ണുകൊണ്ടു് കണ്ടു. സുകൃതിയായ എസ്. കെ. നായർ പോയി. “സാധിച്ചുവേഗമഥവാ നിജ ജന്മകൃത്യം സാധിഷ്ഠർ പോട്ടിഹ സദാ നിശിപാന്ഥപാദം ബാധിച്ചു രൂക്ഷശില വാഴ്‌വതിൽ നിന്നു മേഘജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?”
പക്ഷേ, കാമ്യമായ അത്തരം ജീവിതങ്ങളെ ആദരിക്കുന്നവർ വളരെ കുറവാണു് ഇക്കാലത്തു്. അതിനു പകരം ഭൂരിപക്ഷവും കൊലപാതകികളെയും കള്ളന്മാരെയും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ശോഭരാജ് എന്ന തസ്കരനു്, കൊലപാതകിക്കു് ബഹുജനം കൊടുക്കുന്ന പ്രാധാന്യം നോക്കുക. അയാളെ എത്രയെത്ര സ്ത്രീകളാണു് സ്നേഹിക്കുന്നതു് ! ഇതിനു കാരണമെന്തെന്നു് ആലോചിക്കുകയാണു് എ. സോമൻ (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ശോഭരാജ് സാംസ്കാരിക പ്രതീകമാകുന്നുവോ). വിചാരത്തിന്റെ ഫലമായ അനുമാനങ്ങൾ ശൈലിയുടെ പ്രാകൃതത്വം കൊണ്ടു് അസ്പഷ്ടങ്ങളാണു്. എങ്കിലും ചിലതു ഞാൻ ഊഹിച്ചെടുക്കാൻ ശ്രമിക്കുകയാണു്. സ്വവർഗ്ഗാനുരാഗം, മോഷണം, കൊലപാതകം ഇവയെ നോവലുകളിൽ പ്രതിപാദിച്ച ഷാങ് ഷെനെ വായനക്കാരെ ആ തിന്മകളിലേക്കു തള്ളിവിട്ടില്ല. ഷാങ് പോൾ സാർത്ര് അദ്ദേഹത്തെ പുണ്യവാളനായി കണ്ടതേയുള്ളു. എന്നാൽ ശോഭരാജിന്റെ തിന്മകൾ, തിന്മകൾ തന്നെ. അവ സ്ത്രീകളെപ്പോലും ആകർഷിക്കുന്നു. ശോഭരാജ് നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമായി മാറുന്ന മട്ടുണ്ടു്.

ഇപ്പറഞ്ഞതാണു് സോമന്റെ അനുമാനങ്ങളെങ്കിൽ അവയ്ക്കു സത്യാത്മകതയുണ്ടു്. മനുഷ്യൻ ആരല്ലയോ അതായിത്തീരുവാൻ അവനു കൗതുകം; അവൻ ആരാണോ അതല്ലാതാകുവാൻ താല്പര്യം. ഇവ രണ്ടും മനുഷ്യന്റെ സവിശേഷതകളാണു്. സമുദായത്തിൽ നന്മയുടെ വ്യാജപ്രകീർത്തനമാണുള്ളതു്. അപ്പോൾ ശോഭരാജിന്റെ കുറ്റങ്ങളെ ആകർഷകമായി പ്രതിപാദിച്ച ഇലസ്ട്രേറ്റഡ് വീക്കിലിയെ ഞാൻ വിമർശിച്ചതു് വ്യാജമായിട്ടാണെന്നു വരുന്നു. കാരണം എന്നിൽ എപ്പോഴും ഒരു ക്രിമിനലുണ്ടു്. ആ ക്രിമിനലല്ല ഞാനെന്നു വരുത്താനാണു് ഞാൻ വീക്കിലിയുടെ നേർക്കു ശകാരം ചൊരിഞ്ഞതു്. ഞാൻ ക്രിമിനലാണെന്ന സത്യം എനിക്കറിയാം. അതിനെ മറച്ചു വച്ചിട്ടു് ഞാൻ ശോഭരാജിനെ കുറ്റപ്പെടുത്തുന്നു. അയാളുടെ പ്രവർത്തനങ്ങൾക്കു് അമിതപ്രാധാന്യം നൽകിയ വീക്ക്ലിയെ വിമർശിക്കുന്നു. ഇതാണു് സാർത്ര് പറഞ്ഞ bad faith. (I must know the truth very exactly in order to conceal it more carefully എന്നു് സാർത്ര് Being and Nothingness, Chapter 2.) ഷെനെ ഈ സത്യം കണ്ടു; ഓരോ വ്യക്തിയും ക്രിമിനലാണെന്ന സത്യം. അദ്ദേഹം അതു മറച്ചുവയ്ക്കാതെ പ്രതിപാദിച്ചു നോവലുകളിലൂടെ. ഭാവനയാണു് അതിനു് അദ്ദേഹത്തെ സഹായിച്ചതു്. ഭാവനകൊണ്ടു് തിന്മയെ ചിത്രീകരിച്ചപ്പോൾ ഒരുവിധത്തിലുള്ള ബാധയൊഴിക്കൽ നടത്തുകയായിരുന്നു ഷെനെ. അങ്ങനെ ബാധയൊഴിച്ച ഷെനെ പുണ്യവാളനായി മാറി. ഷെനെയുടെ ഗ്രന്ഥങ്ങൾ വായിക്കുന്ന നമ്മളും ബാധയൊഴിഞ്ഞവരായി മാറുന്നു. (Saint Genet എന്ന ഗ്രന്ഥം വായിച്ചിട്ടു് ഞാൻ ചെന്നെത്തിയ ഈ അനുമാനങ്ങൾ എത്രകണ്ടു ശരിയാണെന്നു അറിഞ്ഞുകൂടാ. അത്രയ്ക്കു് ദുർഗ്രഹതയുണ്ടു് സാർത്രിന്റെ ആ പുസ്തകത്തിനു്.)
ശോഭരാജിന്റെ കുത്സിതപ്രവർത്തനങ്ങളെ വാഴ്ത്തുമ്പോൾ, ആ പ്രവർത്തനങ്ങൾ കണ്ടു് സ്ത്രീകൾ അയാളെ സ്നേഹിക്കുമ്പോൾ തിന്മ എന്ന ബാധയെ ഒഴിച്ചു കളയുകയല്ല; അതിനെ കരുതിക്കൂട്ടി ക്ഷണിച്ചു വരുത്തുകയാണു്. ഇങ്ങനെ ഓരോ വ്യക്തിയും തിന്മയെ ആവാഹിക്കുമ്പോൾ സമുദായം തകരുന്നു, രാഷ്ട്രം തകരുന്നു.
സമൂഹത്തിനു വിരുദ്ധങ്ങളായ വാസനകളും ചിന്തകളും അബോധമനസ്സിൽ അടങ്ങിയിട്ടുണ്ടെന്നു് ഫ്രായിറ്റും പറഞ്ഞു. അവയെ നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യസമുദായം നശിച്ചു പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശോഭരാജിനെ അബോധാത്മകമായി ആദരിച്ചുകൊണ്ടു് പരസ്യമായി അയാളെ നിന്ദിക്കുന്ന ഡ്യൂപ്ളിസിറ്റി—ഇരട്ടത്താപ്പു്— എന്നിലുണ്ടെങ്കിൽ അതു് അവിടെ ഇരുന്നു കൊള്ളട്ടെ. സമുദായത്തിന്റെ നന്മയെക്കരുതി. ഞാനതിനെ ഭാവനകൊണ്ടു ഷെനെയെപ്പോലെ ജയിച്ചടക്കണം. ആ ഭാവന എനിക്കില്ലെങ്കിൽ പരസ്യമായി നിന്ദനം നടത്തണം. അതുകൊണ്ടു് സ്തോഭജനകമായും ആകർഷകമായും ശോഭരാജിന്റെ ഹീനകൃത്യങ്ങളെ ചിത്രീകരിച്ചതു് ശരിയായില്ല എന്നു് ഇപ്പോഴും പറയുന്നു. സുപ്രധാനമായ ഈ വിഷയമെടുത്തു കൈകാര്യം ചെയ്ത സോമനെ വിനയത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്നു.

വിനയത്തോടുള്ള ഈ അഭിനന്ദനം തകഴി ശിവശങ്കരപ്പിള്ള യ്ക്കും ആയിക്കൊള്ളട്ടെ. കാരണമുണ്ടു്. എനിക്കു് ഇഷ്ടമുള്ള ഒരു വിഷയമാണു് അദ്ദേഹം ‘മരണാനന്തരം’ എന്ന ചെറുകഥയിൽ പ്രതിപാദിച്ചിരിക്കുന്നതു് (കലാകൗമുദി). മരണാനന്തര വിലാപങ്ങളെല്ലാം ആർജ്ജവമില്ലാത്തവയാണു്. മരണം നടന്ന വീട്ടിൽ പോയിട്ടുള്ളവർക്കെല്ലാം ഞാൻ പറയുന്നതു സത്യമാണെന്നു ഗ്രഹിക്കാൻ കഴിയും. കുറച്ചുകാലം മുൻപു്, മരണം നടന്ന ഒരു വീട്ടിൽ എനിക്കു് പോകേണ്ടതായി വന്നു. മരിച്ചയാൾ കുടിയൻ, വ്യഭിചാരി. അയാളുടെ ദോഷങ്ങളെല്ലാം ഭാര്യയ്ക്കു് അറിയാം. എത്രവേഗം അയാൾ ഈ ലോകം വിട്ടു പോകുമോ അത്രത്തോളം നന്നു് എന്നു് അവർ അബോധാത്മകമായിട്ടെങ്കിലും ആഗ്രഹിച്ചിരിക്കും. ശവം കുളിപ്പിച്ചു് നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചു് വരാന്തയിൽ കിടത്തിയിരിക്കുന്നു. ഞാനൊരു മരച്ചുവട്ടിൽ ദൂരെ ഇരിക്കുന്നു. മൃതദേഹത്തിൽ പൂമാലകളേറെ. ഭാര്യ ഇടയ്ക്കിടയ്ക്കു നിലവിളിക്കുന്നു. അങ്ങനെയിരിക്കെ ശവമെടുത്തു. പൊടുന്നനവേ സഹധർമ്മിണിയുടെ ദുഃഖത്തിന്റെ സ്ഫോടനം. “പൂവും ചൂടി എവിടെ പോകുന്നു? എന്നെക്കൂടെകൊണ്ടു പോകാത്തതെന്തു്? ഒരുപാടു പൂ ചൂടിയിരിക്കുന്നല്ലോ? ഞാനും കൂടെ വരട്ടോ?” മൃതദേഹം മിണ്ടിയില്ല. മിണ്ടാൻ കഴിവുണ്ടായിരുന്നെങ്കിൽ? അതു് രമണന്റെ മട്ടിൽ “പോരേണ്ട പോരേണ്ട ചന്ദ്രികേ നീ പാറകൾ ചൂഴുമക്കാനനത്തിൽ” എന്നു പറയുമായിരുന്നു. ദുഃഖമുണ്ടെങ്കിൽ ആ സ്ത്രീ ഈ സാഹിത്യഭാഷയൊന്നും പ്രയോഗിക്കില്ലായിരുന്നു. വേറൊരു കാഴ്ചയെക്കുറിച്ചു് ഞാൻ മുൻപു് എഴുതിപ്പോയതാണു്. ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരിക്കുന്ന ഭാര്യ ഉറക്കം തൂങ്ങി വീഴുകയായിരുന്നു. ‘ശ്ശേ, എന്തരമ്മാ ഇതു്’ എന്നു മകൾ ചോദിക്കുമ്പോൾ ഉണർന്നു് ‘അയ്യോ’ എന്നു വിളിക്കും. പിന്നെ ആചാരങ്ങളെല്ലാം ഭദ്രമായിരിക്കും ഇവരുടെ. ഒരു വർഷത്തേക്കു പുറത്തിറങ്ങില്ല. സിനിമ കാണാൻ വലിയ ഭ്രമമാണെങ്കിലും വീട്ടിൽ നിന്നും ഒരിടത്തും പോകുകയില്ല. ഒരു വർഷം കഴിഞ്ഞാൽ വാശി തീർത്തുള്ള സിനിമ കാണലാണു്. ദിവസം രണ്ടെന്ന കണക്കിനു കണ്ടെന്നും വരും. മറ്റൊരു സംഭവം അവർ മരിച്ചു. ജീവിച്ചിരുന്നപ്പോൾ വിധവയായ അവർക്കു പത്തു പൈസ പോലും ബന്ധുക്കളിലാരും കൊടുത്തിരുന്നില്ല. അടുത്ത ബന്ധുക്കൾക്കു രാജകീയ സൗധങ്ങളുണ്ടു്; കോൺടസ, മാരുതി കാറുകളുണ്ടു്. ദിവസന്തോറും പെട്രോളിനു ചെലവാക്കുന്ന പണത്തിന്റെ നൂറിലൊരംശം അവർക്കു കൊടുത്തിരുന്നെങ്കിൽ കഞ്ഞിവെള്ളം കുടിച്ചു് അവർ കഴിഞ്ഞുകൂടുമായിരുന്നു. കൊടുത്തില്ല. പാവം മരിച്ചു. സമ്പന്നയായ ചേച്ചി മൃതദേഹത്തിനടുത്തു് കിടന്നുകൊണ്ടു വിളിക്കുന്നു: “എന്റെ ചെല്ലക്കിളി പോയല്ലോ. എന്റെ തങ്കക്കിളി പോയല്ലോ”. ഞാൻ ഇവരെയാരെയും ആക്ഷേപിക്കുകയല്ല. മനുഷ്യസ്വഭാവമാണിതു്. ഞാൻ മരിച്ചാൽ എന്റെ ബന്ധുക്കളും പെരുമാറുന്നതു് ഇമ്മട്ടിലായിരിക്കും. മരണം ജനിപ്പിക്കുന്ന ദുഃഖം താൽക്കാലികമാണു്. അതുകൊണ്ടു് ആ ദുഃഖം ആരുടേയും ജീവിതത്തിനു പരിവർത്തനം വരുത്താറില്ല.
ഭർത്താവിന്റെ മരണത്തിനു ശേഷം ഭാര്യയും കുട്ടികളും വിഷാദത്തിന്റെ ഉടലെടുത്ത രൂപങ്ങളായി കാണപ്പെടുന്നുണ്ടെങ്കിൽ അതു് മരിച്ചയാളിനോടുള്ള ആത്മബന്ധത്താലല്ല; ആഹാരം കഴിക്കാൻ വകയില്ലാത്തതു കൊണ്ടാണു്. ഭർത്താവു മരിച്ചാൽ ഭാര്യ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നു. ഭാര്യ മരിച്ചാൽ ഭർത്താവു് നൂതന ബന്ധത്തിനു് ഒരുമ്പെടുന്നു. വീണ്ടും പറയട്ടെ. മനുഷ്യസ്വഭാവം! സമുദായത്തിന്റെ നിയമം ആവശ്യപ്പെടുന്നു; “നീ ഭാര്യയാണോ? എങ്കിൽ കരയൂ. ഒരു വർഷം വീട്ടിനു പുറത്തു പോകാതിരിക്കൂ”. അവൾ കരയുന്നു. വീട്ടിൽത്തന്നെയിരിക്കുന്നു. ഈ നിയമം ആർജ്ജവത്തോടു ബന്ധപ്പെടാത്തതുകൊണ്ടു മാറ്റേണ്ടതാണു്. തിരുവനന്തപുരത്തു് ഇപ്പോൾ വായ്ക്കരിയിടുന്നതും പട്ടും കച്ചയുമിടുന്നതും വിരളമാണു്. മൃതദേഹം കിടക്കുമ്പോൾ അസത്യപൂർണ്ണമായി അതുമിതും പുലമ്പുന്നതും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.
പ്രത്യക്ഷര പ്രതിപാദനം അല്ലെങ്കിൽ ലിറ്ററൽ സ്റ്റേറ്റ്മെന്റ് ജർണലിസത്തിലേക്കാണു് വായനക്കാരനെ നയിക്കുക; കലയുടെ മണ്ഡലത്തിലേക്കല്ല… ‘കടൽ നീലമാണു് ’ എന്നതു് പ്രത്യക്ഷര പ്രതിപാദനം. ‘ജലവിതാനത്തിന്റെ മുകളിൽ നീലസംഗീതത്തിന്റെ പ്രവാഹം’ എന്നതു് വാങ്മയ ചിത്രത്തിലൂടെയുള്ള പ്രതിപാദനം. ആദ്യത്തേതു് സത്യം, രണ്ടാമത്തേതു് സത്യാത്മകം.
മരണാനന്തരദുഃഖം കള്ളമെന്ന സത്യം തന്നെയാണു് തകഴി ‘മരണാനന്തരം’ എന്ന കൊച്ചു കഥയിലൂടെ അഭിവ്യഞ്ജിപ്പിക്കുന്നതു്. കഥയ്ക്കു് ആന്റിക്ലൈമാക്സുണ്ടു്. എങ്കിലും സത്യം പ്രകാശിക്കുന്നു. ആഖ്യാനവും സംഭവനിവേശനവും നന്നു്. ആന്റി ക്ലൈമാക്സ് ഒഴിവാക്കിയിരുന്നെങ്കിൽ ഇതു നല്ല കഥയാകുമായിരുന്നു.
ശ്രീരാമകൃഷ്ണ പരമഹംസൻ പറഞ്ഞ ഒരു കഥ കൂടി ഓർമ്മ വരുന്നു. ഭർത്താവിന്റെ മരണത്തിൽ ഭാര്യ കണക്കിലേറെ ദുഃഖിക്കുന്നു. മൃതദേഹം വീട്ടിനു പുറത്തേക്കു് എടുക്കണമെങ്കിൽ വാതിൽ ഇടിച്ചു പൊളിക്കണം. ഇല്ലെങ്കിൽ ശവം മുറിക്കണം. എന്താണു് ചെയ്യേണ്ടതെന്നു ഭാര്യയോടു ചോദിച്ചപ്പോൾ ശവം മുറിച്ചാൽ മതിയെന്നു് അവർ പറഞ്ഞു.

ഇരുപത്തിയാറാമത്തെ വയസ്സിൽ മരിച്ചു പോയ വോൾഫ്ഗങ് ബൊർഹേർറ്റ് (Wolfgang Borchert, 1921–1947) അസാധാരണനായ പ്രതിഭാശാലിയായിരുന്നു. അദ്ദേഹത്തിന്റെ The Man Outside എന്ന നാടകം വായിച്ചാൽ നമ്മൾ വിസ്മയസ്തബ്ധരായി ഇരിക്കും. ബൊർഹേർറ്റിന്റെ ഒരു കൊച്ചുകഥ: ഒരിക്കൽ ഒരിടത്തു് രണ്ടു മനുഷ്യജീവികൾ ഉണ്ടായിരുന്നു. അവർക്കു് രണ്ടു വയസ്സായപ്പോൾ അവർ കൈകൾ കൊണ്ടു അന്യോന്യം അടിച്ചു.
പന്ത്രണ്ടു വയസ്സായപ്പോൾ അവർ തമ്മിൽ കമ്പു കൊണ്ടടിക്കുകയും കല്ലുകൾ അങ്ങോട്ടുമിങ്ങോട്ടും എറിയുകയും ചെയ്തു.
ഇരുപത്തിരണ്ടു വയസ്സായപ്പോൾ അവർ തോക്കു കൊണ്ടു് അന്യോന്യം വെടിവച്ചു.
നാല്പത്തിരണ്ടു വയസ്സായപ്പോൾ അവർ പരസ്പരം ബോംബെറിഞ്ഞു.
അറുപത്തിരണ്ടു വയസ്സായപ്പോൾ അവർ ബാക്ടീരിയ ഉപയോഗിച്ചു.
എൺപത്തിരണ്ടു വയസ്സായപ്പോൾ അവർ മരിച്ചു. അടുത്തടുത്തായി അവരെ കുഴിച്ചിട്ടു. നൂറു കൊല്ലം കഴിഞ്ഞു് ഒരു കൃമി ആ ശവക്കുഴികളിലേക്കു് അരിച്ചരിച്ചു ചെന്നപ്പോൾ രണ്ടു വിഭിന്നരായ ആളുകളെ അവിടെ അടക്കിയിരുന്നുവെന്നു് അതറിഞ്ഞതേയില്ല. അതു് ഒരേ മണ്ണു്. എല്ലാം ഒരേ മണ്ണു്.

ക്യാബറേ നർത്തകികൾ വിഷകന്യകകളാണോ എന്ന ചോദ്യത്തിനു് വിദ്വജ്ജനോചിതമായി തോപ്പിൽ ഭാസി മറുപടി പറഞ്ഞിരിക്കുന്നു (കുങ്കുമം). പ്രാചീന കാലത്തു് ശത്രു രാജാക്കന്മാരെ കൊല്ലുന്നതിനു വിഷകന്യകകളെ അയച്ചിരുന്നത്രേ. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ കൂടാരത്തിൽ ഒരു വിഷകന്യക എത്തി. പക്ഷേ, ബുദ്ധിമാനായ അലക്സാണ്ടർ ആ ചതി നേരത്തേ കണ്ടുപിടിച്ചു് അവളെ കൊന്നു കളഞ്ഞു. മുദ്രാരാക്ഷസം നാടകത്തിലാണോ എന്നറിയില്ല; വിഷകന്യകയെ അയയ്ക്കുന്ന പ്രസ്താവം വായിച്ച ഓർമ്മയുണ്ടെനിക്കു്. കഥാസരിത്സാഗരം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു പല വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. അവയിൽ ഒരു വാല്യത്തിന്റെ അനുബന്ധമെന്ന നിലയ്ക്ക് Poison Damsels എന്നൊരു ദീർഘമായ പ്രബന്ധം ചേർത്തിട്ടുണ്ടു്. അതു തന്നെ പിൽക്കാലത്തു് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ടു്. ആ ഗ്രന്ഥത്തിൽ The Romance of Betal Chewing എന്നൊരു രസകരമായ പ്രബന്ധവും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം തിരുവനന്തപുരത്തെ സംസ്കൃത കോളേജ് ലൈബ്രറിയിലുണ്ടു്. വായിക്കേണ്ട ഗ്രന്ഥമാണു് Poison Damsels. ഗവേഷണ വൈദഗ്ദ്ധ്യത്തിന്റെ പാരമ്യം അതിൽ ദർശിക്കാം.
എം. എം. മേനോന്റെ ‘ചക്രം’ എന്ന നോവൽ അത്യാകർഷകമാണെന്നു് മനോരാജ്യത്തിന്റെ മൂന്നാം പുറത്തു് കണ്ടതു കൊണ്ടു് ഞാനതു മനസ്സിരുത്തി വായിച്ചു. ഭാരതത്തിന്റെ ചരിത്രം മൂന്നവസ്ഥകളിലൂടെ ചിത്രീകരിക്കുകയാണു് കഥാകാരൻ. ബ്രിട്ടീഷ് ഭരണം നിലവിലിരുന്ന കാലം പുതുമന കൃഷ്ണൻ നായർ എന്ന ദേശസ്നേഹി ബ്രിട്ടീഷ് പൊലീസിനോടു് എതിരിട്ടു് മർദ്ദനമേറ്റു മരിച്ചു. അയാളുടെ മൂത്ത മകൾ പീഡയനുഭവിച്ചു് ഉന്മാദാവസ്ഥയിലായി. രണ്ടാമത്തെ മകൾ ലോക്കപ്പിൽ കിടക്കുന്ന അനിയനെ പ്രതീക്ഷിച്ചു് കഴിഞ്ഞു കൂടുന്നു. ഇതിനിടയ്ക്ക് ഇംഗ്ളീഷുകാർ പോയി. കോൺഗ്രസ് ഭരണമേറ്റു. പക്ഷേ അപ്പോഴും ഇടിവണ്ടികളും മർദ്ദനവും തന്നെ. പുതിയ സർക്കാരിന്റെ പൊലീസാണു് കൃഷ്ണൻ നായരുടെ മക്കളെ അവശനിലയിലാക്കിയതു്. അങ്ങനെയിരിക്കെ, അതിനകം കമ്മ്യൂണിസ്റ്റായി മാറിയ അനിയൻ ജയിലിൽ നിന്നു പുറത്തു വന്നു. കോൺഗ്രസ് നേതാവു് ഒരുക്കിയ വധ പരിപാടി ജയിച്ചു. അനിയൻ കുത്തേറ്റു മരിച്ചു. ഇതാണു് ‘സൂപർഫിഷൽ ലവലിൽ’ ചക്രത്തിന്റെ കഥ. കഥയ്ക്ക് ഏതു ഇതിവൃത്തവുമാകാം. ആ ഇതിവൃത്തം പ്രതിരൂപാത്മകങ്ങളായ മാനങ്ങളിലൂടെ കലാസൃഷ്ടിയാകുന്നതിലേ വായനക്കാരനു് താൽപര്യമുള്ളു. എം. എം. മേനോൻ ഇതിൽ ആവിഷ്കരിക്കുന്ന രാഷ്ട്രവ്യവഹാരത്തോടു ബന്ധപ്പെട്ട ആശയങ്ങളോടു എനിക്കു് എതിർപ്പില്ല. വാദത്തിനു വേണ്ടി അവ ശരിയാണെന്നും ഞാൻ സമ്മതിക്കാൻ തയ്യാറാണു്. പക്ഷേ, കഥാകാരന്റെ ഈ കഥ അന്തരംഗസ്പർശിയല്ല, അനുഭൂതിജനകമല്ല. അതു വെറും ‘പ്രത്യക്ഷര പ്രതിപാദന’മായി പ്രത്യക്ഷപ്പെടുന്നു.
പ്രത്യക്ഷരപ്രതിപാദനം അല്ലെങ്കിൽ ലിറ്ററൽ സ്റ്റേറ്റ്മെന്റ് ജർണ്ണലിസത്തിലേക്കാണു് വായനക്കാരനെ നയിക്കുക; കലയുടെ മണ്ഡലത്തിലേക്കല്ല. ജർണ്ണലിസത്തിന്റെ സത്യവും കലയുടെ സത്യവും വിഭിന്നങ്ങളാണു്. ഈ പരമാർത്ഥം എം. എം. മേനോൻ വിസ്മരിച്ചിരിക്കുന്നു. ഇതിനു കാരണം അദ്ദേഹത്തിന്റെ മൂല്യബോധത്തെയും മൂല്യനിർണ്ണയപ്രക്രിയയെയും ബാധിക്കുന്നു. അതുകൊണ്ടു് ഇന്ന രീതിയിലേ കഥ അവസാനിക്കാവൂ എന്നു് അദ്ദേഹം തീരുമാനിക്കുന്നു. ആ തീരുമാനമനുസരിച്ചു് അദ്ദേഹം കഥ പര്യവസാനത്തിൽ എത്തിക്കുകയും ചെയ്യുന്നു. യാനീസ് റീറ്റ്സോസ്, പാവ്ലോ നെറൂത എന്നീ കമ്മ്യൂണിസ്റ്റ് കവികൾ തങ്ങളുടെ കാവ്യങ്ങളിലൂടെ ചുവന്ന കൊടികൾ എടുത്തു വീശിക്കാണിക്കാറുണ്ടു്. അപ്പോൾ ഭേഷ് എന്നു പറഞ്ഞു ഞാനും എന്റെ കൈയിലില്ലാത്ത ചുവന്ന കൊടി അന്വേഷിക്കുന്നു, ഉയർത്തി വീശാൻ. അതിനു യോജിച്ച വിധത്തിലാണു് അവർ കാവ്യാനുഭവങ്ങളെ ആവിഷ്കരിക്കുന്നതു്. എം. എം. മേനോനു് ആരെയെങ്കിലും കൊണ്ടു ചുമന്ന കൊടി വീശിച്ചാൽ മതി. അദ്ദേഹം വീശിപ്പിക്കുന്നു. പക്ഷേ, അതു ലൗകിക ജീവിതത്തിലെ കൊടിവീശൽ മാത്രം. കലാലോകത്തെ അരുണപതാകയുടെ വീജനമല്ല.
‘ കടൽ നീലനിറമാണു്’ എന്നതു് പ്രത്യക്ഷര പ്രതിപാദനം. ‘ജലവിതാനത്തിന്റെ മുകളിൽ നീലസംഗീതത്തിന്റെ പ്രവാഹം’ എന്നതു് വാങ്മയ ചിത്രത്തിലൂടെയുള്ള പ്രതിപാദനം. ആദ്യത്തേതു് സത്യം. രണ്ടാമത്തേതു് സത്യാത്മകം. അതു കലയുടെ സത്യവും. ഇതാണു് എം. എം. മേനോന്റെ രചനയിൽ ഇല്ലാത്തതു്.
അവർ രണ്ടുപേരും—യുവാവും യുവതിയും—സന്ധ്യയുടെ അരണ്ട വെളിച്ചത്തിലിരുന്നു ഹൃദയരഹസ്യങ്ങൾ കൈമാറുകയായിരുന്നു. അപ്പോഴാണു് അവളുടെ അനുജത്തി പൂമുഖത്തെ മൺചെരാതിൽ നെയ്ത്തിരി കത്തിച്ചു വച്ചതു്. ദീപനാളത്തിന്റെ പ്രകാശം യുവതിയുടെ മുഖത്തു വീണപ്പോൾ അവളുടെ സ്വത്വത്തെക്കുറിച്ചു് അയാൾക്കു കൂടുതൽ ഗ്രഹിക്കാൻ കഴിഞ്ഞു. കലാസൃഷ്ടിയിൽ വീഴുന്ന പ്രകാശമാണു് നിരൂപകന്റെ വാക്കുകൾ.

“നാം ഇപ്പോഴും കമ്യൂ, കാഫ്ക, ബക്കറ്റ് എന്നിവരുടെ ദർശനങ്ങളും കലാമാതൃകകളും എക്കാലത്തെയും കലാ മാതൃകകളായി പ്രചരിപ്പിക്കുന്നു എന്നതാണു ഖേദകരമായ അവസ്ഥ” പി. വിജയൻ എഴുതിയതാണു് ഈ വാക്യം (‘യുവധാര’, ആംഗല നോവൽ ഇന്നു്). ആർക്കും പ്രതിഷേധമില്ല. അസ്തിത്വവാദത്തിൽ വിശ്വസിക്കാത്തവർക്കു് ഇതു പറയാൻ സ്വാതന്ത്ര്യമുണ്ടു്. ടോൾസ്റ്റോയി യുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവൽ മാതൃകയായിരിക്കെ കമ്യൂവിന്റെ ‘അന്യൻ’ മാതൃകയായി അംഗീകരിക്കപ്പെടുന്നതു ശരിയല്ല. സമ്മതിക്കുന്നു. പക്ഷേ, വിജയന്റെ ലേഖനത്തിന്റെ അവസാനത്തെ ഖണ്ഡികയിൽ ഇങ്ങനെയും ചില വാക്യങ്ങൾ: “റിച്ചാർഡ് ഹ്യൂഗ്സ്, വി. എസ്. നെയിപ്പാൾ, പാൾസ്കോട്ട് മുതലായ എഴുത്തുകാർ നോവലിനെ അതിന്റെ യഥാതഥ പാരമ്പര്യത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. അവർ ചരിത്രനോവലിനെ സമകാലീന യാഥാർത്ഥ്യത്തെ വിശകലനം ചെയ്യാൻ ഉപയോഗിച്ചു… സമകാലീന ലോകത്തിന്റെ പ്രശ്നങ്ങൾ അവർ മഹത്തായ മാനവികതയുടെ മൂല്യബോധത്തിൽ വച്ചു നിഷ്കപടമായി, നിഷ്ഠൂരമായി പരിശോധിക്കുന്നു”. ഈ വാക്യങ്ങളിലെത്തുമ്പോൾ വിജയന്റെ “സഞ്ചിയിൽ സംഭൃതമായ പൂച്ച” പുറത്തേക്കു ചാടുന്നു. റിച്ചഡ് ഹ്യൂസ് (റിച്ചാർഡ് ഹ്യൂഗ്സ് എന്നൊരു നോവലിസ്റ്റ് ഇല്ല) പേരുകേട്ട രണ്ടു നോവലുകളുടെ രചയിതാവാണെങ്കിലും കാഫ്കയെക്കാൾ, കമ്യൂവിനെക്കാൾ, ബക്കറ്റിനെക്കാൾ വലിയ എഴുത്തുകാരനാണെന്നു് ഇപ്പോഴാണറിഞ്ഞതു്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തെ കാലയളവിനെ ചിത്രീകരിക്കുന്ന നോവലെഴുതിയ പോൾ സ്കോട്ട് സൂപർ ജർണ്ണലിസ്റ്റ് പോലുമല്ല; വെറും ജർണ്ണലിസ്റ്റാണു്. അദ്ദേഹത്തെയാണു് ലേഖകൻ മഹത്തായ മാനവികതയുടെ ഉദ്ഘോഷകനായി പ്രദർശിപ്പിക്കുന്നതു്. ഇമ്മട്ടിലുള്ള വിരൂപണങ്ങൾ വിവരമുള്ള കമ്മ്യൂണിസ്റ്റുകാർ നിർവ്വഹിക്കാറില്ല. റ്റോമസ്മൻ എന്ന ജർമ്മൻ നോവലിസ്റ്റിനെ ‘ഗ്രെയ്റ്റ് ബൂർഷ്വാ നോവലിസ്റ്റ്’ എന്നേ മാർക്സിസ്റ്റ് നിരൂപകർ വിശേഷിപ്പിക്കു. എഴുത്തുകാരെന്ന നിലയിൽ കാഫ്കയും കമ്യൂവും ഗ്രെയ്റ്റാണെന്നു് അവർ സമ്മതിക്കുകയും ചെയ്യുന്നു. മഹാനായ മാർക്സിസ്റ്റ് നിരൂപകൻ വൊൾട്ടർ ബൻയമിൻ പറയുന്നതു കേട്ടാലും: “And it is precisely its unanswerability which Brecht regards as an indication of the fact that Kafka, whom he considers to be a great writer, is, like Kleist, Grabbe or Buchner, a failure”. (Conversations with Brecht, Walter Benjamin, Aesthetics and politics, Verso Edition) (കാഫ്ക മഹാനായ എഴുത്തുകാരനാണെന്നു് ബ്രഹ്റ്റ്). സൂര്യനെ വിമർശിക്കാം. പക്ഷേ ‘അയാൾക്കു്’ പ്രകാശമില്ല എന്നു പറയരുതു്.
ഭർത്താവിനു ചായ കൊണ്ടുപോയ സ്വന്തം അനുജത്തിയെ ജലസി കൊണ്ടു് ഭാര്യ ശാസിച്ചു. അനുജത്തി സൗകര്യം കിട്ടിയപ്പോൾ അയാളുമായി ലൈംഗികവേഴ്ച നടത്തി ചേച്ചിയോടു് പ്രതികാരം ചെയ്തു. ഇതു് വഴിത്തല രവി ‘ചെമ്പകം’ വാരികയിലെഴുതിയ ‘പകരം ഒരു സന്ധ്യ’ എന്ന കഥയുടെ സാരം— വളരെക്കാലമായി വഴിത്തല രവി സ്വന്തം രചനകൾ കൊണ്ടു് വായനക്കാരെ കഷ്ടപ്പെടുത്തുന്നു. ഇന്നലെ പഞ്ചാബിൽ പത്തു നിരപരാധരെ വെടിവച്ചു കൊന്നു. അതിനോടു താരതമ്യപ്പെടുത്തുമ്പോൾ രവിയുടെ പ്രവൃത്തി നിസ്സാരം.
“ക്രൂരമീ വരൾച്ചയിൽ പാരവശ്യം പൂണ്ടെത്ര ദൂരമീപ്പാവം കിളിപറന്നൂ നിരാശയായ്” എന്നു തുടങ്ങുന്നു രാജൻ കൈലാസിന്റെ ‘യുഗപ്പിറവി’ എന്ന കാവ്യം (ജനയുഗം വാരിക). കിളി, വായനക്കാരൻ. അയാൾ പറക്കുന്നതു കലാരാഹിത്യത്തിന്റെ ക്രൂരമായ വരൾച്ചയിലും.
ഡോക്ടർ എം. എം. ബഷീർ Arabic Speaking Course എന്ന പുസ്തകത്തെപ്പറ്റി ചന്ദ്രിക വാരികയിൽ എഴുതിയിരിക്കുന്നു— ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങളും വിമർശനങ്ങളുമാണു് വായനക്കാർ ബഷീറിൽ നിന്നു പ്രതീക്ഷിക്കുന്നതു്. അദ്ദേഹം പുസ്തകക്കച്ചവടക്കാരുടെ പ്രചാരകനായി മാറരുതു്.
സ്ത്രീധനത്തിന്റെ ബാക്കി കൊടുക്കാത്തതുകൊണ്ടു് മരുമകൻ അമ്മാവനെ പുലഭ്യം പറയുന്നു. ആ മരുമകൻ അമ്മാവനായപ്പോൾ അയാളും തന്റെ മരുമകനിൽ നിന്നു തെറി കേൾക്കുന്നു. ഒരു ദുഷിച്ചവലയം. വി. പി. മനോഹരൻ ട്രയൽ വാരികയിലെഴുതിയ ‘കത്തുകൾ, കത്തുകൾ’ എന്ന കഥയാണിതു്—റിഡിക്കുലസ്.

അനർഹമായ വിധത്തിൽ വാഴ്ത്തപ്പെടുന്ന സാഹിത്യകാരനാണു് പുളിമാന പരമേശ്വരൻ പിള്ള. ഒരിക്കൽ ഞാനും അദ്ദേഹവുമൊരുമിച്ചു് തിരുവനന്തപുരത്തെ ഒരു സ്റ്റേഡിയത്തിലിരുന്നു ഫുട്ബോൾ കളി കാണുകയായിരുന്നു. പുളിമാന ആത്മഗതമെന്ന മട്ടിൽ പറഞ്ഞു: “കളി കാണുന്ന നമുക്കു രസം. പക്ഷേ ഓരോ കളിക്കാരന്റെയും ചങ്കു പൊട്ടുകയാണിപ്പോൾ. സാഹിത്യത്തിൽ ഇങ്ങനെയല്ല. കവിതയെഴുതുന്നവനു രസം. വായിക്കുന്നവനും രസം”. പുളിമാന പറഞ്ഞതു ശരി. പക്ഷേ അനുകർത്താവിനോ? “ജർമ്മൻ നാടക കർത്താവു് കൈസറു ടെ Coral, Gas ഈ നാടകങ്ങളെ “സമത്വവാദി ”യാക്കി എഴുതിയപ്പോൾ താങ്കൾക്കു രസമായിരുന്നോ?” എന്നു ചോദിക്കാൻ തോന്നി എനിക്കു്, ചോദിച്ചില്ല. അനുകർത്താവിനു അനുകരിക്കുന്ന വേളയിൽ ദുഃഖമേയുള്ളു. ‘സമത്വവാദി’ വായിക്കുന്ന എനിക്കും ദുഃഖം.