SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-07-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/TheRoadtoMecca.jpg

തെ­ക്ക­നാ­ഫ്രി­ക്ക­യി­ലെ നാടക കർ­ത്താ­വാ­യ ഏതൽ ഫൂ­ഗാർ­ഡി ന്റെ (Athol Fugard, born 11-6-1932) ഏ­റ്റ­വും പുതിയ നാ­ട­ക­മാ­ണു് “മെ­ക്ക­യി­ലേ­ക്കു­ള്ള പാത” (The Road to Mecca). പ്ര­തി­ഭ കൊ­ണ്ടു യെ­ന­സ്കോ, ഡൂ­റ­ന്റ്, പി­ന്റർ ഇ­വർ­ക്കൊ­ക്കെ സ­മ­ശീർ­ഷ­നാ­യ ഈ നാടക കർ­ത്താ­വി­ന്റെ ഈ നാടകം വാ­യി­ച്ച് ഞാൻ അ­ത്ഭു­താ­ധീ­ന­നാ­യി ഇ­രു­ന്നു പോയി. Extraordinary, surprising എ­ന്നും മ­റ്റു­മു­ള്ള വാ­ക്കു­കൾ നി­രൂ­പ­കർ പ്ര­യോ­ഗി­ക്കാ­റു­ണ്ടെ­ങ്കി­ലും ഈ ലേഖകൻ അ­ത്ത­രം പ്ര­യോ­ഗ­ങ്ങൾ ന­ട­ത്താ­റി­ല്ല. എ­ന്നാൽ അ­സ­ന്ദി­ഗ്ദ്ധ­മാ­യി തന്നെ ഇ­പ്പോൾ പ­റ­യു­ന്നു ഫൂ­ഗാർ­ഡി­ന്റെ ഈ നാടകം ആ­ശ്ച­ര്യ­ക­ര­മാ­ണെ­ന്നു്. അതു വാ­യി­ച്ചു ക­ഴി­ഞ്ഞ ഞാൻ പു­സ്ത­ക­ത്തിൽ Haunting, fascinating എന്നു കു­റി­ച്ചു. വീ­ണ്ടും വാ­യി­ച്ചു. Read Through again. Yes this is haunting, fascinating എന്നു പി­ന്നെ­യും എഴുതി. ദ­ക്ഷി­ണാ­ഫ്രി­ക്കൻ സ­മു­ദാ­യ­ത്തി­ന്റെ ഒരു പ­രി­ച്ഛേ­ദ ത­ല­മാ­ണു് ഈ നാടകം. പക്ഷേ, അതു് യൂ­റോ­പ്പി­ലെ­യും ഇം­ഗ്ല­ണ്ടി­ലെ­യും അ­മേ­രി­ക്ക­യി­ലെ­യും സ­മു­ദാ­യ­ങ്ങ­ളു­ടെ പ­രി­ച്ഛേ­ദ ത­ല­ങ്ങൾ തന്നെ. ഭാ­ര­ത­ത്തി­ന്റെ വിവിധ സ­മൂ­ഹ­ങ്ങൾ­ക്കും ഇതു പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു. അ­ങ്ങ­നെ സാർ­വ­ജ­നീ­ന സ്വ­ഭാ­വം ഈ ക­ലാ­സൃ­ഷ്ടി­ക്കു കൈ­വ­ന്നി­രി­ക്കു­ന്നു.

ന്യൂ ബ­ത­സ്ഡ­യി­ലെ കരു ഗ്രാ­മ­ത്തിൽ ഹെലൻ താ­മ­സി­ക്കു­ന്നു. അ­റു­പ­തു ക­ഴി­ഞ്ഞ വൃദ്ധ. ശി­ല്പ­ങ്ങൾ നിർ­മ്മി­ക്കു­ന്ന­തി­ലാ­ണു് അ­വർ­ക്കു താ­ത്പ­ര്യം. അ­വ­രു­ടെ മു­റി­യൊ­ന്നു ക­ണ്ടാൽ മതി ഏതു മാ­ന്ത്രി­ക അ­ന്ത­രീ­ക്ഷ­ത്തി­ലാ­ണു് അവർ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തെ­ന്നു് വ്യ­ക്ത­മാ­കും. ചു­വ­രു­ക­ളി­ലാ­കെ വിവിധ വർ­ണ്ണ­ങ്ങ­ളാർ­ന്ന ക­ണ്ണാ­ടി­കൾ. മ­ച്ചി­ലും ത­റ­യി­ലും പല നി­റ­ങ്ങ­ളി­ലു­ള്ള ക്ഷേ­ത്ര വി­ദ്യാ­നു­സാ­രി­യാ­യ പാ­റ്റേ­ണു­കൾ. പ­തി­ന­ഞ്ചു വർഷം മുൻ­പു് ഒരു ദിവസം രാ­ത്രി ഹെ­ല­ന്റെ ഭർ­ത്താ­വു മ­രി­ച്ചു. അന്നു തൊ­ട്ടു് ഇ­രു­ട്ടു് അവരെ പേ­ടി­പ്പി­ക്കു­ക­യാ­ണു്. ആ അ­ന്ധ­കാ­രം അ­വ­രു­ടെ ഉ­ള്ളി­ലാ­ണു്. പു­റ­ത്തു­ള്ള ഇ­രു­ട്ടു് മെ­ഴു­കു­തി­രി ക­ത്തി­ച്ചു വ­ച്ചാൽ ഇ­ല്ലാ­താ­കും. പക്ഷേ, അ­ന്ത­രം­ഗ­ത്തി­ലെ അ­ന്ധ­കാ­രം ഇ­ല്ലാ­താ­ക്കാൻ ഏതു മെ­ഴു­കു­തി­രി­ക്കു ക­ഴി­യും?

images/Mekka1897.jpg
മെക്ക

കരു ഗ്രാ­മ­ത്തി­ലെ സ്വ­ന്തം ഭ­വ­ന­ത്തെ മെ­ക്ക­യ്ക്കു സ­ദൃ­ശ­മാ­ക്കാ­നാ­ണു് അ­വർ­ക്കു കൗ­തു­കം. അതേ സമയം ഒ­ട്ട­ക­ങ്ങ­ളും മി­ന­റെ­റ്റു­ക­ളും—പ്രാ­സാ­ദ­ശി­ഖ­ര­ങ്ങ­ളും—കൊ­ണ്ടു് അ­തി­സു­ന്ദ­ര­മാ­യ മെക്ക യെ ഭാവന കൊ­ണ്ടു സാ­ക്ഷാ­ത്ക­രി­ക്കാ­നും അ­വർ­ക്ക് താ­ല്പ­ര്യ­മു­ണ്ടു്. ഭാ­വ­ന­യു­ടെ ലോ­ക­ത്തു വി­ഹ­രി­ക്കു­ന്ന­വ­രെ സ­മു­ദാ­യ­വും മതവും വെ­റു­തേ വി­ടി­ല്ല. ഹെ­ല­ന്റെ വീടു് ഭൂ­ത­ങ്ങ­ളു­ടെ­യും പ്രേ­ത­ങ്ങ­ളു­ടെ­യും ആ­വാ­സ­കേ­ന്ദ്ര­മാ­ണെ­ന്നു തെ­റ്റി­ദ്ധ­രി­ച്ച് ആളുകൾ അവരെ ക­ല്ലെ­റി­ഞ്ഞു. ക­ത്തി­ച്ചു വച്ച മെ­ഴു­കു­തി­രി കർ­ട്ട­നിൽ തീ പി­ടി­പ്പി­ച്ച­പ്പോൾ അയൽ വീ­ട്ടു­കാ­രൻ അതു കാ­ണാ­നി­ട­യാ­യി. അ­ല്ലെ­ങ്കിൽ ഹെലൻ അ­ഗ്നി­ക്കി­ര­യാ­യി പോ­യേ­നേ. ഈ അപകടം ഹെ­ല­ന്റെ മാ­ന­സി­ക­മാ­യ ത­കർ­ച്ച­യു­ടെ ഫ­ല­മാ­ണെ­ന്നു പ­റ­ഞ്ഞു മതം മേ­രി­യ­സ് എന്ന പു­രോ­ഹി­ത­ന്റെ രൂ­പ­മാർ­ന്നു് അ­വ­രു­ടെ മുൻ­പിൽ എ­ത്തു­ക­യാ­യി. പ്രാ­യം ചെ­ന്ന­വർ­ക്കു­ള്ള ഒ­രാ­ല­യ­ത്തിൽ ഹെലനെ മാ­റ്റി പാർ­പ്പി­ക്കാ­നാ­ണു് അ­യാ­ളു­ടെ യത്നം. എൽസ എന്ന ചെ­റു­പ്പ­ക്കാ­രി പ­ന്ത്ര­ണ്ടു മ­ണി­ക്കൂർ നേരം കാ­റോ­ടി­ച്ച് അ­വ­രു­ടെ വീ­ട്ടി­ലെ­ത്തി­യി­ല്ലെ­ങ്കിൽ മേ­രി­യ­സ് ഹെലനെ ആ ആ­ല­യ­ത്തിൽ കൊ­ണ്ടാ­ക്കു­മാ­യി­രു­ന്നു. എൽ­സ­യു­ടെ സ­ത്യ­ദർ­ശ­നം ഹെ­ല­നും ല­ഭി­ച്ചു. അവർ മേ­രി­യോ­സി­നോ­ടു പ­റ­യു­ന്ന­തു കേ­ട്ടാ­ലും” “അ­താ­ണു് കി­ഴ­ക്കു ദി­ക്ക്. അ­ങ്ക­ണ­ത്തി­ലേ­ക്കു ചെ­ല്ലൂ. എന്റെ വി­ജ്ഞ­ന്മാ­രാ­കെ, അ­വ­രു­ടെ ഒ­ട്ട­ക­ങ്ങ­ളാ­കെ അ­ങ്ങോ­ട്ടേ­ക്കു സ­ഞ്ച­രി­ക്കു­ന്ന­തു് നി­ങ്ങൾ­ക്കു കാണാം. ആ മെ­ഴു­കു­തി­രി വെ­ളി­ച്ച­ത്തെ അ­നു­ഗ­മി­ക്കൂ. ഒരു ദിവസം നി­ങ്ങൾ മെ­ക്ക­യി­ലെ­ത്തും… പ്ര­കാ­ശ­ത്തി­ന്റെ­യും വർ­ണ്ണ­ത്തി­ന്റെ­യും നഗരം. ഞാൻ സ­ങ്കൽ­പ്പി­ച്ച­തി­നെ­ക്കാ­ളൊ­ക്കെ മ­നോ­ഹ­രം. കൊ­ട്ടാ­ര­ങ്ങ­ളും സു­ന്ദ­ര­ങ്ങ­ളാ­യ കെ­ട്ടി­ട­ങ്ങ­ളും എ­ങ്ങു­മു­ണ്ടു്. ക­ണ്ണ­ഞ്ചി­ക്കു­ന്ന വെ­ണ്മ­യാർ­ന്ന ഭി­ത്തി­ക­ളും മി­നു­ങ്ങു­ന്ന പ്രാ­സാ­ദ ശി­ഖ­ര­ങ്ങ­ളും. വി­ചി­ത്ര­ങ്ങ­ളാ­യ പ്ര­തി­മ­കൾ അ­ങ്ക­ണ­ങ്ങ­ളിൽ. തെ­രു­വു­ക­ളിൽ ഒട്ടക കൂ­ട്ടം. എ­നി­ക്ക് അ­റി­യാൻ പാ­ടി­ല്ലാ­ത്ത ഭാഷ സം­സാ­രി­ക്കു­ന്ന, ത­ല­പ്പാ­വു കെ­ട്ടി­യ ആളുകൾ… അതാണു മെക്ക. മ­ഹ­നീ­യ­മാ­യ ദേ­വാ­ല­യ­ത്തി­ലേ­ക്കു പോ­കു­ക­യാ­യി­രു­ന്നു ഞാൻ”.

പ്ര­തീ­ക്ഷ നി­രാ­ശ­ത­യി­ലേ­ക്കും നി­രാ­ശ­ത പ്ര­തീ­ക്ഷ­യി­ലേ­ക്കും പോ­കു­ന്നു ഈ നാ­ട­ക­ത്തിൽ. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ കോ­മ­ഡി­യും ട്രാ­ജ­ഡി­യും ഇ­തി­ലു­ണ്ടു്. എൽസ കാ­റോ­ടി­ച്ചു വ­രു­മ്പോൾ, ഭർ­ത്താ­വു ന­ഷ്ട­പ്പെ­ട്ട ഒരു ചെ­റു­പ്പ­ക്കാ­രി കു­ഞ്ഞി­നെ മു­തു­കി­ലേ­റ്റി ന­ട­ന്നു വ­രു­ന്ന­തു കണ്ടു. അവൾ ആ സ്ത്രീ­യെ കാറിൽ ക­യ­റ്റി, ഒരു വളവിൽ കൊ­ണ്ടു വന്നു വി­ട്ടു. പി­ന്നെ­യും ‘ലി­ഫ്റ്റ്’ കി­ട്ടി­യി­ല്ലെ­ങ്കിൽ അ­വൾ­ക്ക് എൺപതു നാഴിക ന­ട­ക്ക­ണം ഏ­തെ­ങ്കി­ലും ബന്ധു ഭ­വ­ന­ത്തി­ലെ­ത്താൻ. ന­മ്മു­ടെ ജീ­വി­ത­ത്തി­ന്റെ ഒരു ഹ്ര­സ്വ­ചി­ത്ര­മാ­ണി­തു്. ഓരോ വ്യ­ക്തി­ക്കും ജീ­വി­ത­ത്തിൽ കി­ട്ടു­ന്ന സഹായം തു­ച്ഛം. ആ വ്യ­ക്തി ഒ­റ്റ­യ്ക്ക് മ­ണൽ­ക്കാ­ട്ടി­ലൂ­ടെ ന­ട­ക്കു­ന്നു. ചെ­ല്ലേ­ണ്ടി­ട­ത്തു ചെ­ന്നാ­ലാ­യി. അ­ത്രേ­യു­ള്ളൂ. ഈ സ്ത്രീ­യു­ടെ ചി­ത്രം ഗ്ര­ന്ഥ­മ­ട­ച്ചു വ­ച്ചി­ട്ടും എന്നെ ‘ഹോ­ണ്ട്’ ചെ­യ്യു­ന്നു. നാ­ട­ക­ത്തെ കു­റി­ച്ച് ഒരു നി­രൂ­പ­കൻ പ­റ­ഞ്ഞു: It is a colossal subject and a frightening one… I am a little dazzled by it. And profoundly moved. ഉ­ത്കൃ­ഷ്ട സാ­ഹി­ത്യ­മെ­ന്തെ­ന്നു ഗ്ര­ഹി­ക്കാൻ ഈ നാടകം വാ­യി­ച്ചു നോ­ക്കേ­ണ്ട­താ­ണു് (Road to Mecca, Faber, £3.95, p. 79).

കൊ­ല്ലു­ന്ന രാ­ജാ­വി­ന്…

കു­ങ്കു­മം വാ­രി­ക­യിൽ “ആ­ദ്യ­രാ­ത്രി” എന്ന കഥ രാ­ക്ഷ­സീ­യ­ത ച­മ­ച്ചു വച്ച എ­ട­ത്വാ പ­ര­മേ­ശ്വ­രൻ താ­നൊ­രു ക­ഥാ­കാ­ര­നാ­ണെ­ന്നു വി­ചാ­രി­ക്കു­ന്നു­ണ്ടോ? അതോ അ­ദ്ദേ­ഹ­ത്തി­ന്റെ കൂ­ട്ടു­കാർ അ­ങ്ങ­നെ ക­രു­തു­ന്നു­ണ്ടോ? എ­ന്താ­യാ­ലും അ­തി­ന്റെ ഘോ­രാ­കൃ­തി ക­ണ്ടി­ട്ടു് ഞാൻ മൗനം അ­വ­ലം­ബി­ക്കു­ക­യാ­ണു്. എന്റെ മൗനം പ്ര­തി­ഷേ­ധ സൂ­ച­ക­മാ­ണെ­ന്നു മാ­ത്രം ക­രു­തി­യാൽ മതി.

ക­ഥ­യു­ടെ ബീ­ഭ­ത്സ­രൂ­പം നി­സ്സാ­ര­മാ­ക്കു­ന്നു അതിനു ജ­യ­മോ­ഹ­നൻ വ­ര­ച്ചു ചേർ­ത്ത ചി­ത്രം. പ്രഥമ രാ­ത്രി­യിൽ ഭർ­ത്താ­വി­ന്റെ നെ­ഞ്ചിൽ തല വച്ചു ക­ര­യു­ന്ന ഭാ­ര്യ­യു­ടെ ചി­ത്രം നോ­ക്കൂ. കാ­തി­ലി­ടു­ന്ന കു­ണു­ക്കു പോലെ ക­ണ്ണീർ­ത്തു­ള്ളി. ചില ആ­ണു­ങ്ങൾ നൂലിൽ തൂ­ക്കി­പ്പി­ടി­ച്ചു കൊ­ണ്ടു് ന­ട­ക്കു­ന്ന ഒ­രു­ത­രം വി. ഐ. പി. സൂ­പ്പർ­ബാ­ഗ് ക­ണ്ടി­ട്ടി­ല്ലേ? ആ ബാഗ് പോ­ലു­ള്ള മൂ­ക്ക്. പ­ട­വ­ല­ങ്ങ­യു­ടെ ‘റ്റെൻ­ഡ്രിൽ­സ്’ പോലെ ത­ല­മു­ടി­ച്ചു­രു­ളു­കൾ. പെ­ണ്ണു ക­ര­യു­ക­യാ­ണെ­ന്നാ­ണു് സ­ങ്ക­ല്പം. പക്ഷേ, ചി­രി­ക്കു­ക­യാ­ണെ­ന്നേ തോ­ന്നൂ. കൈ­യാ­ണു് ബ­ഹു­കേ­മം. വാ­ഴ­ക്കൂ­മ്പു പോ­ലി­രി­ക്കു­ന്നു. പെ­ണ്ണി­ന്റെ തു­റ­പ്പ പോ­ലു­ള്ള (ചൂലു പോ­ലു­ള്ള) മു­ടി­യിൽ ഒ­രു­ത്തൻ താ­ടി­യ­മർ­ത്തി ക­ണ്ണ­ട­ച്ചി­രി­ക്കു­ന്നു. ദുഃ­ഖ­മ­ല്ല അ­യാ­ളു­ടെ മു­ഖ­ത്തു്. ഈ മു­ടി­യു­ടെ നാ­റ്റം എ­ങ്ങ­നെ സ­ഹി­ക്കാ­നാ­ണു് എന്ന രീ­തി­യി­ലാ­ണു് മു­ഖ­ഭാ­വം. കൊ­ല്ലു­ന്ന രാ­ജാ­വി­നു തി­ന്നു­ന്ന മ­ന്ത്രി എന്നു പ­റ­ഞ്ഞ­തു പോലെ ക­ഥ­യ്ക്കു ചേർ­ന്ന പടം. ഈ കഥ അ­വ­സാ­നി­ക്കു­ന്നി­ട­ത്തു് മ­റ്റൊ­രു മാ­ന്യൻ എ­ഴു­തി­യ ഒരു കൊ­ച്ചു ലേ­ഖ­ന­മു­ണ്ടു്. അ­തി­ന്റെ ത­ല­ക്കെ­ട്ടു് “അതു കൊ­ല­പാ­ത­ക­മാ­ണു്” എ­ന്ന­ത്രേ. എ­ട­ത്വാ പ­ര­മേ­ശ്വ­ര­ന്റെ ക­ഥ­യ്ക്കും ജ­യ­മോ­ഹ­ന­ന്റെ ചി­ത്ര­ത്തി­നും ചേർ­ന്ന­താ­ണു് ഈ ‘ക്യാ­പ്ഷൻ’.

ക­ലാ­പ­ര­മാ­യ ആ­വി­ഷ്ക്കാ­ര­ത്തി­നു ജ­ന്മ­നാ ക­ഴി­വു­ണ്ടാ­യി­രി­ക്ക­ണം. ഉറൂബി ന്റെ ഒരു ക­ഥ­യു­ടെ ആരംഭം നോ­ക്കു­ക.

“നി­ര­ന്നു പരന്ന ചാ­യ­ത്തോ­ട്ട­വും, തോ­ളു­രു­മ്മി­യു­രു­മ്മി പോ­കു­ന്ന കു­ന്നു­ക­ളും പി­മ്പു­റ­ത്തു ചിതറി കി­ട­ക്കു­ന്ന കു­റ­ച്ചു കാടും ശബ്ദ കോ­ലാ­ഹ­ല­മു­ണ്ടാ­ക്കു­ന്ന പ­ക്ഷി­ക­ളും ക­ഴി­ച്ചാൽ തി­ക­ച്ചും ഏ­കാ­ന്ത ഭീ­ക­ര­മാ­യി­രു­ന്നു ആ വ­യ­നാ­ടൻ കു­ന്നിൻ ചെ­രു­വി­ലു­ള്ള എന്റെ ജീ­വി­തം”.

ഈ വാ­ക്യം ഞാ­നൊ­ന്നു മാ­റ്റി എ­ഴു­ത­ട്ടെ:

“ചാ­യ­ത്തോ­ട്ട­ങ്ങൾ നി­ര­ന്നു പ­ര­ന്ന­വ. കു­ന്നു­കൾ തോ­ളു­രു­മ്മി­യു­രു­മ്മി പോ­കു­ന്നു എന്നു തോ­ന്നും. പിറകു വ­ശ­ത്തു് ചിതറി കി­ട­ക്കു­ന്ന­തു കു­റ­ച്ചു കാ­ടാ­ണു്. പ­ക്ഷി­കൾ ശബ്ദ കോ­ലാ­ഹ­ല­മു­ണ്ടാ­ക്കു­ന്നു. ഇ­വ­യൊ­ഴി­ച്ചാൽ ആ വ­യ­നാ­ടൻ കു­ന്നിൻ ചെ­രു­വി­ലെ എന്റെ ജീ­വി­തം ഏ­കാ­ന്ത ഭീ­ക­ര­മാ­യി­രു­ന്നു”.

ര­ണ്ടി­ലെ­യും ആ­ശ­യ­ങ്ങൾ സ­ദൃ­ശ­ങ്ങൾ. എ­ന്നാൽ ഉ­റൂ­ബി­ന്റേ­തു് ക­ലാ­ത്മ­ക­മാ­യ ഭാഷ. എ­ന്റേ­തു് ക­ലാ­ര­ഹി­ത­മാ­യ ഭാഷ. സാ­ഹി­ത്യ­കാ­രൻ പരമ ഫ­ല­ത്തെ ല­ക്ഷ്യ­മാ­ക്കി പ­ദ­പ്ര­യോ­ഗ­ത്തിൽ ചില മാ­റ്റ­ങ്ങൾ വ­രു­ത്തും. എ­ട­ത്വാ പ­ര­മേ­ശ്വ­ര­ന്റെ ഇ­തി­വൃ­ത്തം ഉറൂബ് പ്ര­തി­പാ­ദി­ച്ചി­രു­ന്നെ­ങ്കിൽ അതു സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ച്ചേ­നേ. ജ­യ­മോ­ഹ­ന­നു പകരം ന­മ്പൂ­തി­രി യാണു് ചി­ത്രം വ­ര­ച്ചെ­തെ­ങ്കിൽ നമ്മൾ അതിൽ നി­ന്നു ക­ണ്ണെ­ടു­ക്കു­മാ­യി­രു­ന്നി­ല്ല. ക­ഴി­വു­ള്ള­വ­രോ­ടു് ക­ഴി­വി­ല്ലാ­ത്ത­വ­രെ താ­ര­ത­മ്യ­പ്പെ­ടു­ത്തു­ക­യ­ല്ല ഞാൻ. സാ­ഹി­ത്യ­മെ­ന്തു് എന്നു വി­ശ­ദ­മാ­ക്കാൻ ശ്ര­മി­ക്കു­ന്ന­തേ­യു­ള്ളൂ.

ആണി അ­ടി­ക്കു­ന്നു

ഈ ലോ­ക­ത്തു് കള്ളം പ­റ­യാ­തെ ആർ­ക്കും ജീ­വി­ക്കാൻ ഒ­ക്കു­ക­യി­ല്ല. അ­തു­കൊ­ണ്ടു്, ഏ­റ്റ­വും കു­റ­ച്ചു കള്ളം പ­റ­യു­ന്ന­വ­നെ മാ­ന്യ­നാ­യി ക­രു­താം. ഞാൻ കള്ളം പറയും. അതു ചില സ­ന്ദർ­ഭ­ങ്ങ­ളിൽ മാ­ത്രം. പു­സ്ത­ക­മെ­ഴു­തി അ­തി­ന്റെ ഒരു പ്ര­തി­കൊ­ണ്ടു­വ­ന്നു് അ­നു­കൂ­ല­മാ­യി പ­ത്ര­ത്തിൽ എ­ഴു­ത­ണ­മെ­ന്നു് എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ടു­ന്ന­വർ ധാ­രാ­ളം. അ­വ­രോ­ടു് ‘എ­ഴു­താം’ എന്നു ഞാൻ പറയും.

ഞാൻ ഒ­രി­ക്കൽ ഒരു റെ­യിൽ­വേ­യു­ടെ അ­ടു­ത്തു താ­മ­സി­ച്ചി­രു­ന്നു. എന്റെ വീടും പാ­ള­വും ത­മ്മി­ലു­ള്ള ദൂരം ഏ­താ­നു­മ­ടി­കൾ മാ­ത്രം. തീ­വ­ണ്ടി ഇ­ര­മ്പി പോ­കു­മ്പോൾ എന്റെ വീടു വി­റ­യ്ക്കും. ഞാൻ ഞെ­ട്ടും. ഋ­തു­ക്കൾ മാ­റു­മ്പോൾ എന്റെ ഭ­വ­ന­ത്തി­നു മാ­റ്റം വ­രാ­റു­ണ്ടു്. കോ­ട­ക്കാ­റ്റു് അ­ടി­ക്കു­മ്പോൾ അതു് പൂ­ന്തോ­ട്ട­ത്തി­ലെ പ­രി­മ­ളം അതു് ആ­വാ­ഹി­ക്കും. ശ­രൽ­കാ­ല നി­ശീ­ഥി­നി­ക­ളിൽ അതു തെ­ളി­ഞ്ഞു നിൽ­ക്കും. പക്ഷേ, ശി­ശി­ര­മാ­യാ­ലും ശ­ര­ത്താ­യാ­ലും റെ­യിൽ­വേ­ക്കും തീ­വ­ണ്ടി­ക്കും മാ­റ്റ­മി­ല്ല. അതു ഭൂ­മ­ണ്ഡ­ല­ത്തെ പ്ര­ക­മ്പ­നം കൊ­ള്ളി­ച്ചു പാ­ഞ്ഞു പോകും. ആ­ദ്യ­മൊ­ക്കെ എ­നി­ക്കു വ­ല്ലാ­ത്ത അ­സ്വ­സ്ഥ­ത­യാ­യി­രു­ന്നു. ക്ര­മേ­ണ അതു കു­റ­ഞ്ഞു കു­റ­ഞ്ഞു വന്നു. ഒ­ടു­വിൽ തീ­രെ­യി­ല്ലാ­തെ­യാ­യി. ഏതു തീ­വ­ണ്ടി എത്ര നിർ­ഘോ­ഷ­ത്തോ­ടെ പോ­യാ­ലും ഞാനതു അ­റി­യു­ക­യി­ല്ല എന്ന സ്ഥി­തി­യി­ലെ­ത്തി. സാ­ഹി­ത്യ­ത്തി­ലും ഇതു ത­ന്നെ­യാ­ണു് സം­ഭ­വി­ച്ച­തു്. ഇ­ട­പ്പ­ള്ളി ക­വി­ക­ളു­ടെ കാലം ക­ഴി­ഞ്ഞു. ഇ­ട­ശ്ശേ­രി, വൈ­ലോ­പ്പി­ള്ളി, കു­ഞ്ഞി­രാ­മൻ നായർ ഇവർ കാ­വ്യ­ങ്ങൾ ര­ചി­ച്ചു കൊ­ണ്ടി­രു­ന്നെ­ങ്കി­ലും അ­വ­രു­ടെ­യും കാ­വ്യ­ജീ­വി­ത കാലം ക­ഴി­ഞ്ഞു. അ­പ്പോ­ഴു­ണ്ടു് ആ­ശാ­രി­മാർ പലക ക­ഷ്ണ­ങ്ങൾ ചേർ­ത്തു വച്ചു മ­ര­യാ­ണി­കൾ അ­ടി­ച്ചു ക­യ­റ്റു­ന്ന­തു പോലെ ആശയ ഫ­ല­ക­ങ്ങൾ ചേർ­ത്തു വച്ച് പ­ദ­കീ­ല­ങ്ങൾ അ­ടി­ച്ചു ക­യ­റ്റു­ന്ന പുതിയ കവികൾ വ­രു­ന്നു. ഞാൻ ഞെ­ട്ടി­യി­ല്ലെ­ങ്കി­ലും അ­ക്ഷ­രാർ­ത്ഥ­ത്തിൽ എ­നി­ക്കു വെ­റു­പ്പു­ണ്ടാ­യി. ഇ­ന്നു് അ­മ്മ­ട്ടി­ലു­ള്ള ഏതു ‘കാ­വ്യ­വും’ ഒരു ക്ഷോ­ഭ­വും വി­ദ്വേ­ഷ­വും കൂ­ടാ­തെ എ­നി­ക്കു വാ­യി­ക്കാൻ സാ­ധി­ക്കും. തകഴി യും കേ­ശ­വ­ദേ­വും എഴുതി കൊ­ണ്ടി­രി­ക്കു­മ്പോൾ തന്നെ “അവൾ മഞ്ഞ മ­ഞ്ഞ­സ്സാ­രി­യു­ടു­ത്തു് നീല നീല ബ്ലൗ­സി­ട്ടു് കാ­മു­ക­ന്റെ മാറിൽ ഒ­ട്ടി­യൊ­ട്ടി നി­ന്നു” എ­ന്നെ­ഴു­തു­ന്ന ഒരു കൂ­ട്ടർ ആ­വിർ­ഭ­വി­ച്ചു. കു­റെ­യേ­റെ വാ­യി­ച്ച­പ്പോൾ പ്ര­തി­ക­ര­ണ­മി­ല്ലാ­തെ­യാ­യി. അ­തു­കൊ­ണ്ടു് ഇന്നു ഉണ്ണി ജോസഫ് എന്ന സ്യൂ­ഡോ സാ­ഹി­ത്യ­കാ­രൻ “ഈ ഒ­ഴു­ക്കി­ന്റെ മൃ­ദു­സ്വ­ന­ങ്ങ­ളിൽ, ഈ പ­ച്ച­പ്പ­ടർ­പ്പു­ക­ളിൽ, ഈ പാ­റ­ക്കൂ­ട്ട­ങ്ങൾ­ക്കി­ട­യിൽ എ­ത്ര­യോ വട്ടം, നമ്മൾ നിർ­വൃ­തി­കൾ കൈ­മാ­റി­യി­ട്ടു­ണ്ടു്. രതീ… നീ ഓർ­ക്കു­ന്നോ ആ സ­ന്ധ്യ­ക­ളൊ­ക്കെ!” എ­ന്നെ­ഴു­തു­മ്പോൾ (എ­ക്സ്പ്ര­സ്സ് വാരിക—‘പി­ന്നെ­യും ഒരു വ­സ­ന്തം’) എ­നി­ക്കൊ­രു അ­സ്വ­സ്ഥ­ത­യു­മി­ല്ല. തീ­വ­ണ്ടി­യു­ടെ കാ­ത­ടി­പ്പി­ക്കു­ന്ന ശബ്ദം ഞാ­ന­റി­യു­ന്നി­ല്ല. ഈ പ­ദ­ങ്ങ­ളു­യർ­ത്തു­ന്ന പ്ര­മേ­യ­വും മ­റ്റും പ­റ­യേ­ണ്ട­തി­ല്ല. പൈ­ങ്കി­ളി­യാ­ണു്. എ­ല്ലാ­പ്പൈ­ങ്കി­ളി­ക്ക­ഥ­കൾ­ക്കും ഒരു വി­ഷ­യ­വും ഒരു പ്ര­മേ­യ­വും മാ­ത്ര­മേ­യു­ള്ളൂ.

സത്യം, അ­സ­ത്യം
images/NKrishnaPillai01.jpg
എൻ. കൃ­ഷ്ണ­പി­ള്ള

ഈ ലോ­ക­ത്തു് കള്ളം പ­റ­യാ­തെ ആർ­ക്കും ജീ­വി­ക്കാ­നൊ­ക്കു­ക­യി­ല്ല. അതു കൊ­ണ്ടു് ഏ­റ്റ­വും­കു­റ­ച്ചു കള്ളം പ­റ­യു­ന്ന­വ­നെ മാ­ന്യ­നാ­യി ക­രു­താം. ഞാൻ കള്ളം പറയും. അതു ചില സ­ന്ദർ­ഭ­ങ്ങ­ളിൽ മാ­ത്രം. പു­സ്ത­ക­മെ­ഴു­തി അ­തി­ന്റെ ഒരു പ്രതി കൊ­ണ്ടു­വ­ന്നു് അ­നു­കൂ­ല­മാ­യി പ­ത്ര­ത്തിൽ എ­ഴു­ത­ണ­മെ­ന്നു് എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ടു­ന്ന­വർ ധാ­രാ­ളം. അ­വ­രോ­ടു് ‘എ­ഴു­താം’ എന്നു ഞാൻ പറയും. പി­ന്നേ­യും പി­ന്നേ­യും നിർ­ബ­ന്ധി­ക്കു­മ്പോൾ ‘തീർ­ച്ച­യാ­യും എ­ഴു­താം’ എ­ന്നാ­യി­രി­ക്കും എന്റെ മ­റു­പ­ടി. എ­ഴു­തു­ക­യു­മി­ല്ല. അതിനു കാ­ര­ണ­മി­ല്ലാ­തി­ല്ല. ഏ­തെ­ങ്കി­ലും പു­സ്ത­കം വാ­യി­ച്ചു ക­ഴി­യു­മ്പോൾ ഇ­തി­നെ­ക്കു­റി­ച്ചു് എ­ഴു­തി­യേ മ­തി­യാ­വൂ എന്നു എ­നി­ക്കു തോ­ന്നും. അ­തി­നെ­പ്പ­റ്റി എ­ഴു­തും. എൻ. കൃ­ഷ്ണ­പി­ള്ള യുടെ “പ്ര­തി­പാ­ത്രം ഭാ­ഷ­ണ­ഭേ­ദം” എന്ന ഗ്ര­ന്ഥം വാ­യി­ച്ച­പ്പോൾ എ­ഴു­തി­യേ മ­തി­യാ­വൂ എ­ന്നു് എ­നി­ക്കു തോ­ന്നി. ഗ്ര­ന്ഥ­കാ­രൻ അ­റി­ഞ്ഞ­തു പോ­ലു­മി­ല്ല. ഞാ­നെ­ഴു­തി. ഇ­മ്മ­ട്ടി­ല­ല്ലാ­തെ മേ­ന്മ­യി­ല്ലാ­ത്ത ഒരു പു­സ്ത­ക­ത്തെ­ക്കു­റി­ച്ചും എത്ര നിർ­ബ­ന്ധ­മു­ണ്ടാ­യാ­ലും ഞാൻ എ­ഴു­തു­കി­ല്ല. പ്രേ­രി­പ്പി­ക്കു­മ്പോ­ഴൊ­ക്കെ എ­ഴു­താ­മെ­ന്നു പറയും. ഈ അ­സ­ത്യ­ഭാ­ഷ­ണം ഭീ­രു­ത്വ­വും തെ­റ്റു­മാ­ണെ­ന്നു് എ­നി­ക്ക­റി­യാം. എ­ങ്കി­ലും വാ­യ­ന­ക്കാർ എ­നി­ക്കു മാ­പ്പു തരണം. ഈ അ­സ­ത്യ­ഭാ­ഷ­ണ­ത്തി­ലൂ­ടെ ഗ്ര­ന്ഥം നി­രൂ­പ­ണാർ­ഹ­മ­ല്ല എന്ന സത്യം ഞാൻ സ്പ­ഷ്ട­മാ­ക്കു­ക­യാ­ണ­ല്ലോ. സാ­ഹി­ത്യം ഒരു ത­ര­ത്തിൽ അ­സ­ത്യ­ക­ഥ­ന­മാ­ണു്. പക്ഷേ ആ അ­സ­ത്യ­ക­ഥ­നം സ­ത്യ­ക­ഥ­ന­മാ­യി തോ­ന്നു­ന്നു എ­ന്ന­താ­ണു് അ­തി­ന്റെ സ­വി­ശേ­ഷ­ത. വൈ­ലോ­പ്പി­ള്ളി­യു­ടെ ‘പാ­വ­ക്കി­നാ­വോ’ ഇ­ട­ശ്ശേ­രി­യു­ടെ ‘പൂ­ത­പ്പാ­ട്ടോ’ വാ­യി­ക്കൂ. അ­സ­ത്യ­മാ­ണു് ര­ണ്ടു­പേ­രും പ­റ­യു­ന്ന­തു്. എ­ന്നാൽ കാ­വ്യ­ങ്ങൾ വാ­യി­ച്ചു ക­ഴി­യു­മ്പോൾ സ­ത്യ­ത്തി­ന്റെ സത്യം നമ്മൾ ദർ­ശി­ക്കു­ന്നു; അ­നു­ഭ­വി­ക്കു­ന്നു.

“നേരം പു­ല­രു­വാ­നേ­ഴ­ര­നാ­ഴി­ക

രാ­വി­ന്നു­ഷ­ച്ചോ­പ്പി­ലേ­ഴ­ര­ഞ്ചാ­ണാ­ന

ആ­യി­രം­കൈ­ത്തി­രി കത്തിച്ചുനില്ക്കുമീ-​

യേ­കാ­ന്ത­ദീ­പ്ത മ­നോ­ഹ­ര­സം­ക്ര­മം”

എ­ന്നു് അപ്പൻ ത­ച്ചേ­ത്തു് എ­ഴു­തി­യ­തു (മാ­മാ­ങ്കം) ഞാൻ ഏ­കാ­ന്ത­ത­യി­ലി­രു­ന്നു വാ­യി­ക്കു­മ്പോൾ ലയം നൽ­കു­ന്ന സുഖം എ­നി­ക്കു­ണ്ടാ­വു­ന്നു. എ­ങ്കി­ലും സ­ത്യ­മ­ല്ല­ല്ലോ ഇതു എ­ന്നൊ­രു തോ­ന്ന­ലും. “ക­ന്യ­ക­മാർ­ക്കു ന­വാ­നു­രാ­ഗ­ങ്ങൾ ക­മ്ര­ശോ­ണ സ്ഫ­ടി­ക­വ­ള­കൾ. ഒന്നു പൊ­ട്ടി­യാൽ മ­റ്റൊ­ന്നു്…” എ­ന്നു് ഉ­റ­ക്കെ­ച്ചൊ­ല്ലു­മ്പോൾ ല­യ­ത്തി­ലൂ­ടെ ഞാൻ സ­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ ചെ­ല്ലു­ന്നു. ആ പ്ര­വേ­ശം ഇവിടെ സാ­ദ്ധ്യ­മാ­കു­ന്നി­ല്ല.

ജോർജ് ജോസഫ് കെ.
images/MarieAntoinetteViking1933.jpg

ഷ്ടെ­ഫാൻ ത്സ്വൈ­ഹി ന്റെ (Stefan Zweig, 1881–1942, ആ­സ്ട്രി­യൻ സാ­ഹി­ത്യ­കാ­രൻ) “മേറീ ആ­ങ്ത്വേ­ന­തു്” (Marie Antoiette) എന്ന ഗ്ര­ന്ഥം ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അതിൽ ഞെ­ട്ടി­പ്പി­ക്കു­ന്ന ഒരു സംഭവം വി­വ­രി­ച്ചി­രി­ക്കു­ന്നു. രാ­ജ്ഞി­യും അ­വ­രു­ടെ ആറോ ഏഴോ വ­യ­സ്സു­ള്ള മകനും കാ­രാ­ഗൃ­ഹ­ത്തി­ലെ ഒരു മു­റി­യിൽ ക­ഴി­യു­ക­യാ­ണു്. വി­പ്ല­വ­കാ­രി­കൾ പ­റ­ഞ്ഞു അമ്മ മ­ക­നു­മാ­യി ലൈം­ഗി­ക­വേ­ഴ്ച ന­ട­ത്തി­യി­രു­ന്നു­വെ­ന്നു്. മ­ക­നെ­ക്കൊ­ണ്ടു് അവർ അതു പ­റ­യി­ച്ച­പ്പോൾ മേരി ക­ണ്ണീ­രോ­ടെ അ­റി­യി­ച്ചു: “ഒരു കൊ­ച്ചു കു­ഞ്ഞി­നെ­ക്കൊ­ണ്ടു നി­ങ്ങൾ­ക്കു് എ­ന്തും പ­റ­യി­ക്കാ­മ­ല്ലോ”. (ഓർ­മ്മ­യിൽ നി­ന്നു് എ­ഴു­തു­ന്നു.) അതിനു ശേഷം ര­ണ്ടു­പേ­രെ­യും രണ്ടു ത­ട­വ­റ­ക­ളി­ലാ­ക്കി അവർ. ഫ്ര­ഞ്ച് വി­പ്ല­വ­കാ­രി­ക­ളും ഇ­ന്ന­ത്തെ ലോ­ക­ത്തെ മ­റ്റേ­തു രാ­ജ്യ­ത്തി­ലെ ആ­ളു­ക­ളും ത­മ്മിൽ ഒരു വ്യ­ത്യാ­സ­വു­മി­ല്ല. ഒരു ര­സ­ത്തി­നു വേ­ണ്ടി ആളുകൾ എ­ന്തും ഏതും ആ­രെ­ക്കു­റി­ച്ചും പറയും, പ്ര­ച­രി­പ്പി­ക്കും. ഈ അപവാദ വ്യ­വ­സാ­യ­വും വ്യ­ക്തി­ദ്രോ­ഹ­വും മ­നു­ഷ്യ­നെ ഏതു ദു­ര­ന്ത­ത്തി­ലെ­ത്തി­ക്കു­മെ­ന്നു് ജോർജ് ജോസഫ് കെ. ഹൃ­ദ്യ­മാ­യ ഒരു ചെ­റു­ക­ഥ­യി­ലൂ­ടെ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു (മ­നോ­രാ­ജ്യം, കു­രി­ശി­ലെ രാ­ത്രി). സ­ഹോ­ദ­ര­നും സ­ഹോ­ദ­രി­യും. അവർ ഒ­രു­മി­ച്ചു ക­ഷ്ട­പ്പെ­ട്ടു ക­ഴി­യു­ന്നു. സ­മു­ദാ­യം അയാളെ കൂ­ട്ടി­ക്കൊ­ടു­ക്കു­ന്ന­വ­നെ­ന്നു വി­ളി­ച്ചു. അ­വ­ളു­ടെ ജാ­ര­നാ­ക്കി. ഒ­ടു­വിൽ അവളെ ബ­ലാൽ­സം­ഗം ചെ­യ്തി­ട്ടു് പ­ള്ളി­യി­ലെ പാ­തി­രി ചെ­യ്ത­താ­ണു് അ­തെ­ന്നു വ­രു­ത്തി­ക്കൂ­ട്ടി, നി­യ­ന്ത്ര­ണ­ത്തോ­ടു­കൂ­ടി സു­ശി­ക്ഷി­ത­ത്ത്വ­ത്തോ­ടു­കൂ­ടി ക­ഥാ­കാ­രൻ എ­ഴു­തു­ന്നു. ശൈ­ഥി­ല്യം ഒ­രി­ട­ത്തു­മി­ല്ല. അ­തീ­ഭാ­വു­ക­ത്വം തീ­രെ­യി­ല്ല. കോ­പ­മി­ല്ല. നി­സ്സം­ഗ­ത­യോ­ടെ നി­ന്നു “നോ­ക്കൂ, ഇതാണു ലോകം” എന്നു ക­ഥാ­കാ­രൻ പ­റ­യു­ന്നു. നമ്മൾ നോ­ക്കു­ന്നു. ഞെ­ട്ടു­ന്നു. മ­നു­ഷ്യ­ന്റെ വേ­ദ­ന­ക­ളിൽ പ്ര­തി­ക­രി­ക്കാൻ ക­ഴി­യു­ന്ന ഒ­രെ­ഴു­ത്തു­കാ­ര­ന്റെ സർ­ഗ്ഗാ­ത്മ­ക­ത്വം ഞാൻ ഈ കഥയിൽ ദർ­ശി­ക്കു­ന്നു.

സോ­പ്പ് എവിടെ?

ഇ­ന്ത്യൻ അ­ഡ്മി­നി­സ്ട്രേ­റ്റീ­വ് സർ­വീ­സി­ലെ അം­ഗ­വും ധ­ന­കാ­ര്യ മി­നി­സ്ട്രി­യിൽ മുൻ­പു് ജോ­യി­ന്റ് സെ­ക്ര­ട്ട­റി­യു­മാ­യി­രു­ന്ന ജ­ഗ­ന്നാ­ഥ് പ്ര­സാ­ദ് ദാസ് ഒ­റീ­സ്സ­യി­ലെ വലിയ സാ­ഹി­ത്യ­കാ­ര­നാ­ണെ­ന്നു ഇ­ല­സ്ട്രേ­റ്റ­ഡ് വീ­ക്ക്ലി­യിൽ കാ­ണു­ന്നു.അ­ദ്ദേ­ഹ­ത്തി­ന്റെ The spider’s Web എന്ന ചെ­റു­ക­ഥ ഒറിയ ഭാ­ഷ­യിൽ നി­ന്നു മൂ­ന്നു­പേർ കൂടി ചേർ­ന്നു ഇം­ഗ്ലീ­ഷി­ലേ­ക്കു് തർ­ജ്ജ­മ ചെ­യ്തു ന­മു­ക്കു ത­രു­ന്നു. വീ­ക്ലി­യു­ടെ പ്ലേ­റ്റിൽ ഇ­രി­ക്കു­ന്ന ഈ ക­ട്ട്ല­റ്റ് ന­മ്മു­ടെ ഈ­സ്തെ­റ്റി­ക് ഡി­ജ­സ്ച്ച­നു വേ­ണ്ടി (aesthetic digestion) തി­ന്നാ­വു­ന്ന­തേ­യു­ള്ളൂ. ഞാൻ മാംസം ക­ഴി­ക്കു­ന്ന­വ­ന­ല്ല. എ­ങ്കി­ലും സെ­ക്സി­ന്റെ ഇ­റ­ച്ചി കൊ­ണ്ടു­ണ്ടാ­ക്കി­യ ഈ ക­ട്ല­റ്റ് ഞാൻ ച­വ­ച്ച­ര­ച്ചു തി­ന്നു. ഇനി ഒരു ഡോസ് കാർ­മി­നേ­റ്റീ­വ് മി­ക്സ്ചർ ക­ഴി­ക്ക­ണം. ഭാ­ര്യ­യും ഭർ­ത്താ­വും. ബന്ധം അ­താ­യി­ട്ടും സെ­ക്സി­ന്റെ അ­തി­പ്ര­സ­ര­വും അ­ധി­പ്ര­സ­ര­വും. (അ­തി­പ്ര­സ­രം=ആ­ധി­ക്യം, അ­ധി­പ്ര­സ­രം=സ്വാ­ധീ­നം) ഓ­ഫീ­സിൽ പോകാൻ അവൾ അ­യാ­ളു­ടെ മുൻ­പിൽ നി­ന്നു സാരി മാ­റു­ന്നു. അ­യാൾ­ക്കു കാ­മ­മി­ള­കി [ഏതു ഭർ­ത്താ­വി­നാ­ണു് ഭാ­ര്യ­യു­ടെ നഗ്നത കണ്ടു കാ­മ­മി­ള­കു­ന്ന­തു്?—ലേഖകൻ]. അവൾ ഓ­ഫീ­സിൽ പോ­ക­രു­തെ­ന്നു് അയാൾ. ഡ്ര­സ്സ് ചെ­യ്തു ക­ഴി­ഞ്ഞി­ട്ടു് അയാൾ അ­ഭ്യർ­ത്ഥി­ക്കാ­തെ തന്നെ അവൾ അ­ത­ഴി­ച്ചി­ടു­ന്നു. പി­ന്നെ അവൾ അ­യാ­ളു­ടെ ഷർ­ട്ട് അ­ഴി­ച്ചു് തോളിൽ ക­ടി­ക്കു­ന്നു. അയാൾ അവിടെ നി­ന്നു പോകാൻ ഭാ­വി­ക്കു­ന്നു. ഒ­ടു­വിൽ തി­രി­ച്ചു വ­ന്നു് കി­ട­ക്ക­യിൽ കി­ട­ന്നു് ഷൂസ് ഊ­രു­ന്നു. (അയാൾ മാർ­കേ­സി ന്റെ നോവൽ വാ­യി­ച്ചി­ട്ടി­ല്ല. ‘കു­ലാ­ധി­പ­തി­യു­ടെ പതനം’ എന്ന നോ­വ­ലി­ലെ ഡി­ക്ടേ­റ്റർ ബൂ­ട്ട്സ് ധ­രി­ച്ചു­കൊ­ണ്ടാ­ണു് വേഴ്ച ന­ട­ത്തു­ന്ന­തു്.) ഈ കഥയിൽ ക­ല­യി­ല്ല. വി­ഷ്ഫുൾ തി­ങ്കി­ങ്ങേ­യു­ള്ളൂ. ക­ഥ­യ്ക്കു ഗൗരവം വ­രു­ത്ത­നാ­യി സിം­ബ­ലി­സം ക­യ­റ്റി­യി­ട്ടു­ണ്ടു് ക­ഥാ­കാ­രൻ. ഒ­രെ­ട്ടു­കാ­ലി മു­റി­യു­ടെ ഒരു ഭാ­ഗ­ത്തു് വല നെ­യ്യു­ന്നു. സൗ­ന്ദ­ര്യ­ത്തി­ന്റെ­യും സെ­ക്സി­ന്റെ­യും വല നെ­യ്തു അവൾ അയാളെ വീ­ഴ്ത്തു­മെ­ന്നു സൂചന. പെൺ ചി­ല­ന്തി ആൺ ചി­ല­ന്തി­യെ ചി­ല­പ്പോൾ തി­ന്നാ­റു­ണ്ട­ല്ലോ. അവളും അതു ചെ­യ്തേ­ക്കും. ഇത്ര ചീ­പ്പാ­യ—വി­ല­കു­റ­ഞ്ഞ സിം­ബ­ലി­സം ഇ­ക്കാ­ല­ത്തു­മാ­കാ­മെ­ന്നു ക­രു­തി­യ ച­ങ്കൂ­റ്റം അ­സാ­ധാ­ര­ണം തന്നെ. ദാ­രി­ദ്ര്യം കൊ­ണ്ടു് മു­ഷി­ഞ്ഞ ഷർ­ട്ടും പാ­ന്റ്സും മാ­റ്റാൻ ചി­ലർ­ക്കു വയ്യ. എ­ങ്കി­ലും ശു­ചി­ത്വം പ­രി­പാ­ലി­ക്കു­ന്ന­വ­രു­ടെ ഇടയിൽ അ­വർ­ക്കു ക­യ­റി­ച്ചെ­ല്ല­ണം, അ­ങ്ങ­നെ ത­ള്ളി­ക്ക­യ­റു­ന്ന ഭാ­വ­നാ­ദ­രി­ദ്ര­നാ­ണു് ജ­ഗ­ന്നാ­ഥ് പ്ര­സാ­ദ് ദാസ് ഐ. എ. എസ്സ്. “ദൂതു്” എന്ന വി­ശി­ഷ്ട­മാ­യ ക­ഥ­യെ­ഴു­തി­യ സേതു വി­ന്റെ നാ­ട്ടി­ലേ­ക്കാ­ണ­ല്ലോ അ­ദ്ദേ­ഹം വ­രു­ന്ന­ത്! വ­സ്ത്ര­ങ്ങൾ ക­ഴു­കാൻ വാ­ഷി­ങ്സോ­പ്പ്, വാ­യ­ന­ക്കാ­രാ­യ ഞങ്ങൾ ജ­ഗ­ന്ന­ഥ് പ്ര­സാ­ദ് ദാ­സി­നു് അ­യ­ച്ചു­കൊ­ടു­ക്കാം.

ചെ­റി­യാൻ കെ. ചെ­റി­യാൻ

അടൂർ ഭാസി യുടെ ഒരു നേ­ര­മ്പോ­ക്കു­ണ്ടു്. ‘ദു­നി­യാ­മ്മേ കോൻ ഹമാര’ എന്ന നാലു വാ­ക്ക­റി­ഞ്ഞാൽ വ­ട­ക്കേ­യി­ന്ത്യ മു­ഴു­വൻ സ­ഞ്ച­രി­ക്കാ­മെ­ന്നു്. ഒരു ഗ്ലാ­സ് വെ­ള്ളം വേ­ണ­മെ­ങ്കിൽ കൈ­കൊ­ണ്ടു് ഗ്ലാ­സ്സി­ന്റെ ആകൃതി കാ­ണി­ക്ക­ണം. വെ­ള്ളം കു­ടി­ക്കു­ന്ന രീതി ന­ടി­ക്ക­ണം. കൂടെ മു­ക­ളി­ലെ­ഴു­തി­യ വാ­ക്കു­ക­ളും പറയണം. വെ­ള്ളം കി­ട്ടും. “നീ ഇ­ത്ര­യ്ക്കു ചീ­ത്ത­യാ­യി­പ്പോ­യോ?” എ­ന്നാ­ണു ചോ­ദി­ക്കേ­ണ്ട­തെ­ങ്കിൽ മു­ഖ­മൊ­ന്നു വ­ക്രി­പ്പി­ച്ചു് രണ്ടു കൈ­കൊ­ണ്ടും യോ­ജി­ച്ച ചേ­ഷ്ട­കൾ കാ­ണി­ച്ചു് ഈ ഹി­ന്ദി വാ­ക്കു­കൾ പ­റ­ഞ്ഞാൽ മതി. ശ്രോ­താ­വി­നു കാ­ര്യം മ­ന­സ്സി­ലാ­കും.

images/JonathanSwift.jpg
സ്വി­ഫ്റ്റ്

സ്വി­ഫ്റ്റി ന്റെ Gulliver’s Travels എന്ന കൃ­തി­യി­ലെ ഒരു ഭാഗം ഓർ­മ്മ­യി­ലെ­ത്തു­ന്നു. ക­ഥാ­നാ­യ­ക­ന്റെ മൂ­ന്നാ­മ­ത്തെ യാ­ത്ര­യാ­ണു്. ആ യാ­ത്രാ­വി­വ­ര­ണ­ത്തി­ലൊ­രി­ട­ത്തു് സ്വി­ഫ്റ്റ് ഇ­ങ്ങ­നെ ഒ­ര­ഭി­പ്രാ­യം രേ­ഖ­പ്പെ­ടു­ത്തു­ന്നു. എ­പ്പോ­ഴും സം­സാ­രി­ച്ചാൽ ശാ­സ­കോ­ശ­ത്തി­നു കേ­ടു­വ­രും. ഒരു വാ­ക്കു പ­റ­യു­മ്പോൾ ശ്വാ­സ­കോ­ശം ചു­രു­ങ്ങും. പ­ല­വാ­ക്കു­ക­ളാ­യാ­ലോ? പി­ന്നെ പ­റ­യാ­നു­മി­ല്ല. അ­തു­കൊ­ണ്ടു് ന­മു­ക്കെ­ന്തെ­ല്ലാം വേണമോ അ­വ­യൊ­ക്കെ മു­തു­കിൽ കെ­ട്ടി­ക്കൊ­ണ്ടു ന­ട­ക്ക­ണം. ആ­പ്പിൾ വേണോ? മു­തു­കിൽ­നി­ന്നു് ഒ­രാ­പ്പി­ളെ­ടു­ത്തു കാ­ണി­ച്ചു് ആം­ഗ്യം പ്ര­ദർ­ശി­പ്പി­ക്ക­ണം. അനേകം ആ­പ്പിൾ കി­ട്ടും. വാ­ക്കും വ­സ്തു­വും ത­മ്മിൽ ബ­ന്ധ­മി­ല്ലെ­ന്നു കാ­ണി­ക്കു­ക­യാ­വ­ണം സ്വി­ഫ്റ്റ്. മ­ഹാ­നാ­യ സ്വി­ഫ്റ്റ് എവിടെ? ക്ഷു­ദ്ര­ജീ­വി­യാ­യ ഞാ­നെ­വി­ടെ? എ­ങ്കി­ലും സ്വി­ഫ്റ്റി­നോ­ടു് എ­നി­ക്കു് യോ­ജി­ക്കാൻ­വ­യ്യ. വാ­ക്കും വ­സ്തു­വും ഒ­ന്നാ­ണു്. വേറേ, വേറേ എന്ന നി­ല­യ­ല്ല അ­വ­യ്ക്കു്. വാ­ക്കു വ­സ്തു­വാ­യും വസ്തു വാ­ക്കാ­യും ആ­വിർ­ഭ­വി­ക്കു­ന്നു. ഞാൻ എ­ഴു­താ­നു­പ­യോ­ഗി­ക്കു­ന്ന ഈ ഉ­പ­ക­ര­ണ­ത്തെ പൊ­തി­യു­ന്ന ഒ­ന്നാ­ണു് ‘പേന’ എന്ന പ­ദ­മെ­ന്നു് ചിലർ ക­രു­തു­ന്നു. അതു ശ­രി­യ­ല്ല. ഈ ഉ­പ­ക­ര­ണ­വും പേന എന്ന വാ­ക്കും വി­ഭി­ന്ന­മ­ല്ല. പാർ­വ്വ­തീ പ­ര­മേ­ശ്വ­ര­ന്മാ­രെ­പ്പോ­ലെ ജോ­ജി­ച്ചി­രി­ക്കു­ന്നു വാ­ക്കും അർ­ത്ഥ­വും. ഈ ചേർ­ച്ച കാ­ണ­ണ­മെ­ങ്കിൽ ചെ­റി­യാൻ കെ. ചെ­റി­യാൻ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ “മ­ത്സ്യ­ഗ­ന്ധി” എന്ന സു­ന്ദ­ര­മാ­യ കാ­വ്യം വാ­യി­ക്ക­ണം. നാ­ട­കീ­യ­ത നി­റ­ഞ്ഞു­നി­ല്ക്കു­ന്ന ഒരു പു­രാ­ണ­ക­ഥാ­സ­ന്ദർ­ഭ­ത്തെ കവി ഭാ­വ­ന­കൊ­ണ്ടു പു­ന­രാ­വി­ഷ്ക­രി­ക്കു­ന്നു. അ­തി­നു് അ­ദ്ദേ­ഹ­ത്തെ സ­ഹാ­യി­ക്കു­ന്ന­തു് വാ­ക്കു­ക­ളു­ടെ സർ­ഗ്ഗാ­ത്മ­ക­മാ­യ പ്ര­യോ­ഗ­മാ­ണു്.

ശ്രീ­ല­യ­മു­നാ­ന­ദീ­ത­ട സീമകൾ

ആ­വി­ല­മാ­ക്കും ര­ജ­നി­യൊ­ന്നിൽ

ഓളം തു­ളു­മ്പു­ന്ന­തീ­ര­ത്തു ചേർ­ന്നൊ­രു

കേ­വ­ഞ്ചി­മെ­ല്ലെ­യു­ല­ഞ്ഞി­രു­ന്നു.

വ­ഞ്ചി­തൻ വ­ക്ക­ത്തി­രു­ന്നൊ­രു­പെൺ­കൊ­ടി

എന്തോ പ്ര­തീ­ക്ഷി­ക്ക­യാ­യി­രു­ന്നു.

ആ­യ­വ­ളാ­യ­ത­ലോ­ച­നാൽ ശ്ര­ദ്ധി­ച്ച

തേതോ ല­താ­ഗൃ­ഹ­മാ­യി­രു­ന്നു.

ഇ­ത്ര­യും വാ­യി­ച്ചു­ക­ഴി­യു­മ്പോൾ മ­ത്സ്യ­ഗ­ന്ധി­യും ശ­ന്ത­നു­വും ദേ­വ­വ്ര­ത­നും ന­മ്മു­ടെ മുൻ­പിൽ വ­രി­ക­യാ­യി. അവരും പ­ദ­ങ്ങ­ളും ഒ­ന്നാ­യി മാ­റു­ന്നു. അ­ടു­ത്ത­കാ­ല­ത്തു വാ­യി­ച്ച ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ കാ­വ്യ­ങ്ങ­ളിൽ ഒ­ന്നാ­ണു് ചെ­റി­യാൻ കെ. ചെ­റി­യാ­ന്റെ “മ­ത്സ്യ­ഗ­ന്ധി”. ഇ­ദ്ദേ­ഹം വ­ള­രെ­ക്കാ­ലം മൗനം അ­വ­ലം­ബി­ച്ച­തു് ശ­രി­യാ­യി­ല്ല എ­ന്നു് സ്നേ­ഹം ന­ല്കു­ന്ന അ­ധി­കാ­ര­മു­പ­യോ­ഗി­ച്ചു പ­റ­യ­ട്ടെ (സ്നേ­ഹം എന്ന വാ­ക്കു പ്ര­യോ­ഗി­ച്ച­തു് തെ­റ്റി­ദ്ധാ­ര­ണ­യ്ക്കു് ഇ­ട­യാ­ക­രു­തേ. ഞാൻ ചെ­റി­യാൻ കെ. ചെ­റി­യാ­നെ ഇതു് എ­ഴു­തു­ന്ന നി­മി­ഷം വരെ ക­ണ്ടി­ട്ടി­ല്ല).

കു­ട്ട­നാ­ട്ടു രാ­മ­കൃ­ഷ്ണ­പി­ള്ള എ­ന്നോ­ടു­പ­റ­ഞ്ഞ­താ­ണി­തു്: ഫി­ലി­പ്പീൻ­സിൽ ചെ­ന്ന­യു­ട­നെ അ­തി­സു­ന്ദ­രി­യാ­യ ഒരു തരുണി പൂമാല ക­ഴു­ത്തി­ലി­ട്ടു്, ‘അലോഹ’ എന്നു പ­റ­ഞ്ഞു് കെ­ട്ടി­പ്പി­ടി­ച്ചു. അ­വി­ടു­ത്തെ ഒരു ഭ­ക്ഷ­ണ­ശാ­ല­യിൽ എ­ഴു­തി­വ­ച്ചി­രി­ക്കു­ന്നു: സി­ഗ­റ­റ്റ്കു­റ്റി­കൾ നി­ങ്ങൾ ക­പ്പി­ലും സോ­സ­റി­ലും ഇ­ടു­ക­യാ­ണെ­ങ്കിൽ നി­ങ്ങൾ­ക്കു കാ­പ്പി ആ­ഷ്ട്രേ­യിൽ ത­രു­ന്ന­താ­ണു്. വാ­ക്കു­ക­ളെ അ­നു­ഗൃ­ഹീ­ത­രാ­യ കവികൾ ഛ­ന്ദ­സ്സി­ലി­ടു­മ്പോൾ ന­വീ­ന­ന്മാർ അവയെ നാ­ലു­പാ­ടും വി­ത­റു­ന്നു. ഛ­ന്ദ­സ്സി­ലാ­യ വാ­ക്കു­ക­ളെ ന­മു­ക്കു് അ­ടർ­ത്തി­യെ­ടു­ക്കാൻ വയ്യ. വാ­രി­വി­ത­റി­യ വാ­ക്കു­ക­ളെ ന­മു­ക്കെ­ടു­ത്തു ക­വി­യു­ടെ മു­ഖ­ത്തേ­ക്കു തി­രി­ച്ചെ­റി­യാം. ആ­ഷ്ട്രേ­യിൽ കാ­പ്പി കി­ട്ടാൻ മാ­ത്രം അർ­ഹ­ത­യു­ള്ള­വ­രാ­ണു് അവർ.

ബോം­ബെ­യിൽ നി­ന്നു നിർ­മ്മ­ലാ വർമ്മ എ­ഴു­തു­ന്നു: “ഇ­പ്പോൾ നി­ങ്ങ­ളു­ടെ സൈഡ് പോ­സ­ല്ലേ ക­ലാ­കൗ­മു­ദി­യിൽ കൊ­ടു­ക്കു­ന്ന­തു്. ശ­രി­യാ­യ മുഖം കാ­ണി­ക്കാൻ പ­ത്രാ­ധി­പ­രോ­ടു പറയൂ. നി­ങ്ങ­ളു­ടെ മു­ഖ­ത്തി­ന്റെ കു­ത്സി­ത­ത്വ­വും ദു­ഷ്ട­ത­യും ഞങ്ങൾ കാ­ണ­ട്ടെ”. ഈ ക­ത്തെ­ഴു­തി­യ നിർ­മ്മ­ല­യു­ടെ ശ­രി­യാ­യ പേരു് നിർ­മ്മ­ല­യെ­ന്ന­ല്ല. അ­തി­രി­ക്ക­ട്ടെ, എന്റെ ദു­ഷ്ട­ത­യും കു­ത്സി­ത­ത്വ­വും ആ സൈ­ഡ്പോ­സി­ലും കാണാം. പി­ന്നെ എന്റെ മു­ഖ­ത്തി­ന്റെ ആകൃതി എന്നെ വി­ഷ­മി­പ്പി­ക്കാ­റി­ല്ല. ക­ണ്ണാ­ടി­യി­ല്ലാ­തെ എ­നി­ക്ക­തു കാണാൻ വ­യ്യ­ല്ലോ. പക്ഷേ, ഇ­മ്മാ­തി­രി ക­ത്തെ­ഴു­തു­ന്ന­വ­രു­ടെ മുഖം എന്റെ മു­ഖ­ത്തെ­ക്കാൾ ദു­ഷ്ട­വും കു­ത്സി­ത­വു­മാ­യി­രി­ക്കും. ആ തി­ന്മ­ക­ളു­ള്ള­വർ­ക്കേ ഇ­ങ്ങ­നെ എ­ഴു­താൻ പറ്റൂ.

നാ­നാ­വി­ഷ­യ­കം

“ആ­ത്മാ­വി­ല­മൃ­തം­പൊ­ഴി­ക്കു­മ­പ്ര­ഭാ­ത­ത്തി

ലാ­ദ്യ­മാ­യ് ത­മ്മിൽ­ക്ക­ണ്ട സു­ന്ദ­ര നി­മി­ഷ­ത്തിൽ

മു­ഗ്ദ്ധ­സ­ങ്ക­ല്പ­ത്താ­ലെൻ­മ­നം മ­യൂ­ര­മാ­യ്

നി­ത്യ­ദാ­ഹ­മാ­യ്, നി­ത്യ­മോ­ഹ­വു­മാ­യി പി­ന്നെ”

സു­ധാ­ക­രൻ ആർ. കൊ­ടു­വ­ത്തു് ച­ന്ദ്രി­ക വാ­രി­ക­യി­ലെ­ഴു­തി­യ കാ­വ്യ­ത്തി­ന്റെ ആരംഭം ഇ­ങ്ങ­നെ­യാ­ണു്—വി­കാ­ര­മി­ല്ലാ­ത്ത വെറും വാ­ക്കു­ക­ളാ­ണി­വ. മു­ത്തി­ല്ലാ­ത്ത ചി­പ്പി. ഒരു പ­ഴ­ഞ്ചൊ­ല്ലു­ണ്ടു്. ലോ­ക­ത്തു് ഒരു കു­ഞ്ഞി­നേ സൗ­ന്ദ­ര്യ­മു­ള്ളു; അതു് ഓരോ അ­മ്മ­യു­ടെ­യും കു­ഞ്ഞാ­ണു്. അ­തു­കൊ­ണ്ടു് സു­ധാ­ക­ര­നു് തന്റെ ആ­ത്മ­സ­ന്താ­ന­മാ­യ ഈ ‘കാ­വ്യം’ മ­നോ­ഹ­ര­മാ­യി തോ­ന്നു­ന്നു­ണ്ടാ­വും.

images/Mesmer.jpg
മെ­സ്മർ

ലോ­ക­ഫു­ട്ബോ­ളി­ന്റെ മാ­സ്മ­രി­ക­ത എ­ന്നു് കെ. ആർ. വേ­ണു­ഗോ­പാൽ ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ—മാ­സ്മ­രി­ക­ത എ­ന്നൊ­രു വാ­ക്കു് ഇല്ല. മെ­സ്മർ എന്ന ഭി­ഷ­ഗ്വ­ര­നിൽ­നി­ന്നു­ണ്ടാ­യ­താ­ണു് മാ­സ്മ­രം. അ­തി­നെ­യാ­ണു് മാ­സ്മ­രി­ക­ത­യാ­ക്കു­ന്ന­തു്. റി­പ്വാൻ­വി­ങ്കി­ളി നെ പ­ണ്ടാ­രോ ത്രി­ഭു­വ­ന­വെ­ങ്ക­ല­നാ­ക്കി­യ­തു് ഓർ­മ്മ­യി­ലെ­ത്തു­ന്നു.

പ്ര­ഥ­മ­രാ­ത്രി­യിൽ വരൻ സ്ക്വാ­ഷ് കു­പ്പി­യി­ലാ­ക്കി­വ­ച്ച് താൻ കു­ടി­യ­നാ­ണെ­ന്നു് വ­ധു­വി­നെ ബോ­ധ്യ­പ്പെ­ടു­ത്താൻ ശ്ര­മി­ച്ചു. അവൾ ആദ്യം വി­ശ്വ­സി­ച്ചു. പി­ന്നീ­ടു് നേ­ര­മ്പോ­ക്കു് മ­ന­സ്സി­ലാ­ക്കി. കാലം ചെ­ന്ന­പ്പോൾ അ­വൾ­ക്കു മദ്യം ഒ­ഴി­ച്ചു­കൂ­ടാൻ­പാ­ടി­ല്ലാ­ത്ത­താ­യി. പി. സ­ജി­കു­മാർ ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ജി. കെ. നാ­യ­രു­ടെ ‘മ­ണി­യ­റ­യിൽ’ എന്ന ക­ഥ­യാ­ണി­തു്—ക­ട­ങ്ക­ഥ ചോ­ദി­ക്ക­ട്ടെ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഇട്ടാ പൊ­ട്ടാ ഇം­ഗ്ളീ­ഷ്മു­ട്ട?

ഉ­ത്ത­രം: ക­ടു­കു്.

ചോ­ദ്യം: ഒരു കു­പ്പി­യിൽ ര­ണ്ടു്?

ഉ­ത്ത­രം: മുട്ട.

ചോ­ദ്യം: ഓർ­ക്കാ­പ്പു­റ­ത്തു കേറി ക­ടി­ക്കു­ന്ന­തെ­ന്തു്?

ഉ­ത്ത­രം: സ­ജി­കു­മാ­റി­ന്റെ കഥ.

ഇ­ന്ത്യൻ ചെ­സ്സിൽ മ­ന്ത്രി­ക്കു വലിയ ശ­ക്തി­യി­ല്ല. ഇം­ഗ്ലീ­ഷ് ച­തു­രം­ഗ­ക്ക­ളി­യിൽ മ­ന്ത്രി­ക്കു­പ­ക­രം രാ­ജ്ഞി­യാ­ണു്. രാ­ജ്ഞി­ക്കു് എ­ന്തെ­ന്നി­ല്ലാ­ത്ത ശ­ക്തി­യാ­ണു്. കു­റു­കെ­യും നെ­ടു­കെ­യും ഏ­ങ്കോ­ണി­ച്ചും എ­ത്ര­വേ­ണ­മെ­ങ്കി­ലും പോകാം. കാലാൾ രണ്ടു ച­തു­രം­ഗ­ക്ക­ളി­യി­ലും അ­ശ­ക്തം. എ­ന്നാൽ ഇം­ഗ്ലീ­ഷ് ചെ­സ്സിൽ കാലാൾ പ്ര­തി­യോ­ഗി­യു­ടെ ഒ­ന്നാം വ­രി­യി­ലെ­ത്തി­യാൽ രാ­ജ്ഞി­യാ­യി മാറും. ന­മ്മു­ടെ നാ­ട്ടിൽ വി­ദ­ഗ്ദ്ധ­നാ­യ ഒരു ച­തു­രം­ഗം ക­ളി­ക്കാ­ര­നു­ണ്ടു്. പേരു പറയാൻ മടി. അ­ദ്ദേ­ഹം ഒരു കാ­ലാ­ളി­നെ മു­ന്നോ­ട്ടു­നീ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. പ്ര­തി­യോ­ഗി സൂ­ക്ഷി­ച്ചു ക­ളി­ച്ചി­ല്ലെ­ങ്കിൽ കാലൾ രാ­ജ്ഞി­യാ­കും. ഇ­പ്പോ­ഴേ കാലാൾ പല ക­രു­ക്ക­ളെ­യും വെ­ട്ടു­ന്നു. രാ­ജ്ഞി ആ­യാ­ലു­ള്ള കഥ പ­റ­യാ­നു­മി­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-07-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 30, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.