SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-11-23-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വലിയ ചൂ­ടി­ല്ലാ­ത്ത ദി­വ­സ­മാ­ണെ­ങ്കിൽ തീ­വ­ണ്ടി­സ്സ­വാ­രി സു­ഖ­പ്ര­ദ­മാ­ണു്. നേരിയ മ­ഴ­കൂ­ടി­യു­ണ്ടെ­ങ്കിൽ സുഖം കൂടും. ക­ണ്ണാ­ടി­യി­ട്ട ജ­ന്ന­ലിൽ­ക്കൂ­ടി നോ­ക്കു­മ്പോൾ ചാ­റ്റൽ മ­ഴ­യേ­റ്റു് മ­ര­ങ്ങൾ കു­ളിർ­ത്തു നി­ല്ക്കു­ന്ന­തു കാണാം. ‘ക­ടാ­ക്ഷ­ശാ­സ്ത്ര പ­ഠി­പ്പു നേ­ടാ­ത്ത വി­ടർ­ന്ന ക­ണ്ണാൽ’ പെൺ­കൊ­ടി­കൾ തീ­വ­ണ്ടി­യെ പ­ക­ച്ചു നോ­ക്കു­ന്ന­തും ദർ­ശി­ക്കാം. നേ­ത്ര­കാ­ച­ത്തി­നു ചെറിയ സം­വി­ധാ­നം വ­രു­ത്തി ക­ണ്ണാ­ടി­യി­ലേ­ക്കു നോ­ക്കൂ. മു­ത്തു­പോ­ലു­ള്ള വെ­ള്ള­ത്തു­ള്ളി­കൾ അ­തി­ലാ­കെ. അ­തു­നോ­ക്കി ഞാൻ തീ­വ­ണ്ടി­യിൽ ര­സി­ച്ചി­രി­ക്കു­മ്പോൾ “ആ പ­ത്ര­മി­ങ്ങു തരൂ” എ­ന്നൊ­രു പ­രു­ഷ­ശ­ബ്ദം. ആ ശ­ബ്ദ­ത്തി­ന്റെ ഉ­ട­മ­സ്ഥ­നു് ഞാൻ പ­ത്ര­മെ­ടു­ത്തു കൊ­ടു­ത്തു. രണ്ടു മി­നി­റ്റ് നേരം അ­ത­ങ്ങു­മി­ങ്ങും മ­റി­ച്ചു നോ­ക്കി­യി­ട്ടു് അയാൾ അതു തി­രി­ച്ചു തന്നു. എ­ന്നി­ട്ടു് ഇ­ങ്ങ­നെ­യൊ­രു ഉ­ദീ­ര­ണ­വും “എ­ല്ലാം രാ­ഷ്ട്രീ­യം തന്നെ സാം­സ്കാ­രി­ക കാ­ര്യ­ങ്ങ­ളിൽ ഒ­രു­ത്ത­നും ഒരു താ­ല്പ­ര്യ­വു­മി­ല്ല.” തി­രു­വ­ന­ന്ത­പു­ര­ത്തു് പ്ര­ഭാ­ഷ­ണം ന­ട­ത്തി­യി­ട്ടു തൃ­ശ്ശൂ­രേ­ക്കു തി­രി­ച്ചു പോ­രു­ന്ന ഒരു സാ­ഹി­ത്യ­കാ­ര­നാ­ണു് അ­യാ­ളെ­ന്നു പി­ന്നീ­ടു മ­ന­സ്സി­ലാ­ക്കി. തന്റെ പ്ര­ഭാ­ഷ­ണം വലിയ അ­ക്ഷ­ര­ത്തിൽ അ­ച്ച­ടി­ക്കാ­ത്ത പ­ത്ര­ക്കാ­രോ­ടു­ള്ള നീരസം പ്ര­ക­ടി­പ്പി­ക്കു­ക­യാ­യി­രു­ന്നു ആ മ­നു­ഷ്യൻ. നേ­രെ­മ­റി­ച്ചു് പ്ര­സം­ഗ­ത്തി­ന്റെ സം­ഗ്ര­ഹ­മെ­ങ്കി­ലും പ­ത്ര­ത്തിൽ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ “ഈ പത്രം മാ­ത്ര­മേ സം­സ്ക്കാ­ര­ത്തെ പ­രി­ര­ക്ഷി­ക്കു­ന്നു­ള്ളു” എ­ന്നു് ആ­ഹ്ലാ­ദ­ത്തോ­ടെ പ്ര­ഖ്യാ­പി­ക്കു­മാ­യി­രു­ന്നു. പത്രം പ്ര­സം­ഗ­ത്തി­ന്റെ സം­ക്ഷി­പ്ത­രൂ­പ­മെ­ങ്കി­ലും കൊ­ടു­ക്കു­മ്പോൾ ഒ­രു­വി­ധ­ത്തിൽ അയാളെ അം­ഗീ­ക­രി­ക്കു­ക­യാ­ണ­ല്ലോ, പ്ര­ശം­സി­ക്കു­ക­യാ­ണ­ല്ലോ. ആ പ്ര­ശം­സ ല­ഭി­ച്ചി­ല്ലെ­ങ്കിൽ പ­ലർ­ക്കും ഖേ­ദ­മാ­ണു്. ചി­ല­രു­ണ്ടു് ലേഖനം പ­ത്ര­ത്തിൽ വന്നു ക­ഴി­ഞ്ഞാൽ ന­മ്മോ­ടു ചോ­ദി­ക്കും. “വാ­യി­ച്ചോ?” ‘വാ­യി­ച്ചു’ എന്നു ന­മ്മു­ടെ മ­റു­പ­ടി. “എ­ങ്ങ­നെ­യു­ണ്ടു് ലേഖനം?” എ­ന്നു് വീ­ണ്ടും ചോ­ദ്യം. “ന­ന്നാ­യി­രി­ക്കു­ന്നു” എ­ന്നു് ഉ­ത്ത­രം. അ­തു­കൊ­ണ്ടും തീ­രു­ന്നി­ല്ല. വീ­ണ്ടും ചോ­ദ്യ­മെ­റി­യു­ന്നു അയാൾ “അ­പ്പോൾ കു­ഴ­പ്പ­മൊ­ന്നു­മി­ല്ല അല്ലേ?” അതിനു മ­റു­പ­ടി “കു­ഴ­പ്പ­മി­ല്ലെ­ന്നു മാ­ത്ര­മ­ല്ല ന­ന്നാ­യി­രി­ക്കു­ന്നു­താ­നും.” അഞ്ചു മി­നി­റ്റ് നേ­ര­ത്തെ മൗ­ന­ത്തി­നു ശേഷം അയാൾ വീ­ണ്ടും ചോ­ദി­ക്കു­ക­യാ­യി “ലേ­ഖ­ന­ത്തിൽ ത­ര­ക്കേ­ടൊ­ന്നു­മി­ല്ല­ല്ലോ?” അതിനു മ­ര്യാ­ദ­യു­ടെ പേരിൽ നമ്മൾ മ­റു­പ­ടി നൽ­കു­ന്നു: “ത­ര­ക്കേ­ടി­ല്ല എന്നു പ­റ­ഞ്ഞാൽ പോരാ. ന­ന്നാ­യി­ട്ടു­ണ്ടു് അതു്.” നമ്മൾ ഇ­ത്ര­യും പ­റ­ഞ്ഞി­ട്ടു് ഓ­ടി­ര­ക്ഷ­പ്പെ­ട്ടു കൊ­ള്ള­ണം. ഇ­ല്ലെ­ങ്കിൽ പി­ന്നെ­യും ചോ­ദി­ക്കും ലേ­ഖ­ന­മെ­ങ്ങ­നെ­യി­രി­ക്കു­ന്നു­വെ­ന്നു്. എ­വി­ടെ­യെ­ങ്കി­ലും ചെ­ന്നു്, കാ­ണാ­തെ പ­ഠി­ച്ച പത്തു വാ­ക്യ­ങ്ങൾ ഉ­റ­ക്കെ­പ്പ­റ­ഞ്ഞ­തി­നു ശേഷം, കാ­ണു­ന്ന­വ­രോ­ടെ­ല്ലാം ‘എന്റെ പ്ര­സം­ഗ­മെ­ങ്ങ­നെ­യി­രു­ന്നു’ എന്നു ചോ­ദി­ക്കു­ന്ന­വൻ, ഒരു പുതിയ സാ­രി­യു­ടു­ത്തി­ട്ടു് ‘സാ­രി­യെ­ങ്ങ­നെ’ എന്നു ചോ­ദി­ക്കു­ന്ന­വൾ, ഒരു പാ­വ­ത്തി­നെ കാ­സർ­ഗോ­ട്ടേ­ക്കു മാ­റ്റി­യി­ട്ടു് ‘എന്റെ ഭരണം എ­ങ്ങ­നെ’ എന്നു ചോ­ദി­ക്കു­ന്ന­വൻ—ഇ­വ­രെ­ല്ലാം സ്തു­തി അ­ഭി­ല­ഷി­ച്ചു ന­ട­ക്കു­ന്ന­വ­രാ­ണു്. അ­വർ­ക്കു ഭൂ­വി­ഭാ­ഗം മ­ഴ­യേ­റ്റു വി­റ­യ്ക്കു­ന്ന­തു കാണാൻ കൗ­തു­ക­മി­ല്ല. നി­ലാ­വിൽ അതു മു­ങ്ങി നി­ല്ക്കു­ന്ന­തു കാണാൻ അ­ഭി­നി­വേ­ശ­മി­ല്ല. ഹേ­മ­ന്ത­ത്തിൽ അതു പുളകം കൊ­ള്ളു­ന്ന­തു കാണാൻ താ­ല്പ­ര്യ­മി­ല്ല. ക­ണ്ണാ­ടി­യി­ലെ വെ­ള്ള­ത്തു­ള്ളി­ക­ളെ നോ­ക്കി ര­സി­ച്ചി­രി­ക്കു­ന്ന­വ­നെ വി­ളി­ച്ചു­ണർ­ത്തി അവർ ചോ­ദി­ക്കും: “എന്റെ പ്ര­സം­ഗം അ­ച്ച­ടി­ക്കാ­ത്ത ഈ പത്രം എന്തു പ­ത്ര­മാ­ണു് ?” മിക്ക എ­ഴു­ത്തു­കാ­രു­ടെ­യും മാ­ന­സി­ക­നി­ല ഇ­താ­ണു്. “ഞാൻ വൈ­ലോ­പ്പി­ള്ളി യെ­ക്കു­റി­ച്ചു ഒരു കാ­വ്യം ര­ചി­ച്ചു. നീ അതു വാ­യി­ച്ചു ര­സി­ച്ചോ? ര­സി­ച്ചി­ല്ലെ­ങ്കിൽ നി­ന്റെ ത­ന്ത­യെ­യും ത­ള്ള­യെ­യും തെ­റി­പ­റ­ഞ്ഞു ഞാൻ ലേ­ഖ­ന­മെ­ഴു­തും. ആ ലേഖനം പ­ത്ര­ക്കാർ അ­ച്ച­ടി­ച്ചി­ല്ലെ­ങ്കിൽ ഞാനതു പു­സ്ത­ക­മാ­ക്കി പ്ര­സാ­ധ­നം ചെ­യ്യും.” എ­ന്നാ­ണു് അ­വ­രു­ടെ നി­ല­പാ­ടു്. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ, ആ­സ്വാ­ദ­നം ‘കം­പൽ­സ­റി’യാ­യി­രി­ക്കു­ന്ന കാ­ല­യ­ള­വി­ലാ­ണു് നമ്മൾ ജീ­വി­ക്കു­ന്ന­തു്.

രണ്ടു വ­ള്ള­ത്തിൽ കാലു്

ഭ്രാ­ന്താ­ശു­പ­ത്രി­യി­ലി­രു­ന്നു് ഭ്രാ­ന്ത­ന്മാ­രെ പ­രി­ശോ­ധി­ച്ചു കു­റി­പ്പു­കൾ എഴുതി അവരെ തടവറ പോ­ലു­ള്ള മു­റി­ക­ളിൽ പാർ­പ്പി­ക്കു­ന്ന ഡോ­ക്ടർ ചി­കി­ത്സാ­വൈ­ദ­ഗ്ദ്ധ്യ­ത്തി­ന്റെ പ്ര­തീ­ക­മ­ല്ല, ഡോ­ക്ടർ എന്ന പദവി നൽ­കു­ന്ന അ­ധി­കാ­ര­ത്തി­ന്റെ പ്ര­തീ­ക­മാ­ണു് എ­ന്നാ­ണു് ഫൂ­ക്കോ­യു­ടെ വാദം.

മ­നു­ഷ്യൻ പ്ര­യോ­ഗി­ക്കു­ന്ന അ­ധി­കാ­ര­ത്തെ അ­പ­ഗ്ര­ഥി­ച്ചു് അ­തി­ന്റെ സ്വ­ഭാ­വം വി­ശ­ദ­മാ­ക്കി­യ നവീന ചി­ന്ത­ക­നാ­ണു മീഷൽ ഫൂ­ക്കോ. ഭ്രാ­ന്തു്, ഭ്രാ­ന്താ­ല­യം, ശിക്ഷ, തടവറ ഇ­വ­യെ­യൊ­ക്കെ അ­ധി­കാ­ര­ത്തി­ന്റെ അ­ടി­ത്ത­റ­യിൽ വ­ച്ചു് അ­ദ്ദേ­ഹം പ­രി­ശോ­ധി­ച്ചു. ഫലമോ? Madness and Civilization, Discipline and Punish, History of Sexuality ഈ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ. ഭ്രാ­ന്തു്, കു­റ്റം, അ­തി­ലൈം­ഗി­ക­ത്വം ഇവ അ­സ്വാ­ഭാ­വി­ക­ങ്ങ­ളാ­ണ­ല്ലോ. അ­സ്വാ­ഭാ­വി­ക­ങ്ങ­ളാ­യി ക­രു­ത­പ്പെ­ട്ടാൽ ഡോ­ക്ട­റും പ്രാ­ഡ്വി­വാ­ക­നും ലൈം­ഗി­ക ശാ­സ്ത്ര­ജ്ഞ­നും അ­വ­യോ­ടു ബ­ന്ധ­പ്പെ­ട്ട വ്യ­ക്തി­ക­ളെ ഒ­റ്റ­പ്പെ­ടു­ത്തു­ന്നു. ഒ­റ്റ­പ്പെ­ടു­ത്തു­ക­യെ­ന്നു പ­റ­ഞ്ഞാൽ പ്ര­ത്യേ­കം കെ­ട്ടി­ട­ത്തിൽ താ­മ­സി­പ്പി­ക്കു­ക എ­ന്ന­തു­ത­ന്നെ. അവരെ നി­യ­താ­വ­സ്ഥ­യി­ലേ­ക്കു കൊ­ണ്ടു വരാൻ സ­മു­ദാ­യ­ത്തിൽ നി­ന്നു മാ­റ്റി നി­റു­ത്തു­ന്നു എ­ന്ന­തു തന്നെ. ഇ­തി­നു­ള്ള ക­ല്പ­ന­യെ അ­ധി­കാ­ര പ്ര­യോ­ഗ­മാ­യി ഫൂ­ക്കോ കാ­ണു­ന്നു. ഭ്രാ­ന്താ­ശു­പ­ത്രി­യി­ലി­രു­ന്നു് ഭ്രാ­ന്ത­ന്മാ­രെ പ­രി­ശോ­ധി­ച്ചു കു­റി­പ്പു­കൾ എഴുതി അവരെ ത­ട­വ­റ­പോ­ലു­ള്ള മു­റി­ക­ളിൽ പാർ­പ്പി­ക്കു­ന്ന ഡോ­ക്ടർ ചി­കി­ത്സാ വൈ­ദ­ഗ്ദ്ധ്യ­ത്തി­ന്റെ പ്ര­തീ­ക­മ­ല്ല. ഡോ­ക്ടർ എന്ന പദവി നൽ­കു­ന്ന അ­ധി­കാ­ര­ത്തി­ന്റെ പ്ര­തീ­ക­മാ­ണു് എ­ന്നാ­ണു ഫൂ­ക്കോ­യു­ടെ വാദം. വൈ­ദ്യ­ശാ­സ്ത്ര­ത്തെ സം­ബ­ന്ധി­ക്കു­ന്ന ജ്ഞാ­ന­മ­ല്ല രോഗം ഭേ­ദ­മാ­ക്കു­ന്ന­തു്. രോഗം ഭേ­ദ­മാ­ക്കാ­നു­ള്ള അ­ധി­കാ­രം ഡോ­ക്ടർ­ക്കു നൽ­കു­ന്ന മാർ­ഗ്ഗി­ക പ്ര­ഭാ­വ­മാ­ണു് അ­ത­നു­ഷ്ഠി­ക്കു­ക.

images/MichelFoucault1.jpg
മീഷൽ ഫൂ­ക്കോ

ഫൂ­ക്കോ പ­റ­യു­ന്നു: (The doctor has) absolute authority in the world of asylum… his medical practice being for a long time no more than a complement to the old rites of Order, Authority and Punishment (ഫൂ­ക്കോ­യു­ടെ Madness and Civilization എന്ന ഗ്ര­ന്ഥ­ത്തി­ലെ ര­ണ്ടു് അ­ദ്ധ്യാ­യ­ങ്ങൾ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. മു­ക­ളി­ലെ­ഴു­തി­യ വാ­ക്യം ബാരി സ്മാർ­ട്ട് എ­ഴു­തി­യ Michel Foucault എന്ന പു­സ്ത­ക­ത്തിൽ നി­ന്നാ­ണു്. ഞാൻ വാ­യി­ച്ച­ഭാ­ഗ­ത്തിൽ നി­ന്ന­ല്ല. ഭ്രാ­ന്താ­ശു­പ­ത്രി­യി­ലി­രു­ന്നു്… എ­ന്നാ­രം­ഭി­ക്കു­ന്ന വാ­ക്യ­ത്തി­ലും തു­ടർ­ന്നു വ­രു­ന്ന വാ­ക്യ­ത്തി­ലും ഉള്ള ആ­ശ­യ­ങ്ങൾ സ്മാർ­ട്ട് പ്ര­തി­പാ­ദി­ച്ച­വ­യാ­ണു്). ഈ അ­ധി­കാ­രം പ്ര­യോ­ഗി­ക്കൽ കൊ­ണ്ടാ­വ­ണം കാ­രാ­ഗാ­രം പീ­ഡ­നാ­ഗാ­ര­മാ­യി മാ­റു­ന്ന­തു്; ഭ്രാ­ന്താ­ല­യം മർ­ദ്ദ­നാ­ല­യ­മാ­യി മാ­റു­ന്ന­തു്. ഇ­മ്മ­ട്ടിൽ മർ­ദ്ദ­നാ­ല­യ­മാ­യി മാറിയ ഒരു ചി­ത്ത­രോ­ഗാ­ശു­പ­ത്രി­യെ വർ­ണ്ണി­ച്ചു് അവിടെ കി­ട­ക്കു­ന്ന ഒരു പാ­വ­ത്തി­ന്റെ നേർ­ക്കു സ­ഹാ­നു­ഭൂ­തി­യു­ടെ നീർ­ച്ചാൽ ഒ­ഴു­ക്കാ­നാ­ണു് ര­ഘു­നാ­ഥ് പലേരി യുടെ ശ്രമം. (ക­ലാ­കൗ­മു­ദി, ‘ക­ണ്ണീ­രി­നു മധുരം’ എന്ന കഥ). ഭ്രാ­ന്ത­ന്റെ അ­നു­ജ­ത്തി­ക്കു വി­വാ­ഹം. പെ­ണ്ണി­ന്റെ ചേ­ട്ടൻ ഭ്രാ­ന്ത­നാ­ണെ­ന്ന­റി­ഞ്ഞാൽ വി­വാ­ഹം ന­ട­ക്കി­ല്ല. അ­യാ­ളോ­ടു സം­സാ­രി­ക്കാൻ പോ­കു­ന്ന ആളു് ഭ്രാ­ന്താ­ല­യ­ത്തി­ലെ നൃ­ശം­സ­ത ക­ണ്ടു് ആ ഭ്രാ­ന്ത­നോ­ടു സ­ഹ­താ­പ­മു­ള്ള­വ­നാ­യി മാ­റു­ന്നു. ആ ആ­ശു­പ­ത്രി­യിൽ താ­മ­സി­പ്പി­ക്കാ­നാ­യി കൊ­ണ്ടു വന്ന യു­വ­തി­യെ അയാൾ പ­റ­ഞ്ഞ­യ­യ്ക്കു­ന്നു. അ­വൾ­ക്കു കൃ­ത­ജ്ഞ­ത. വി­വാ­ഹം ന­ട­ക്കി­ല്ല എന്ന പ്ര­സ്താ­വ­ത്തിൽ അ­നു­വാ­ച­ക­നു് ആ­ദ്യ­മു­ണ്ടാ­കു­ന്ന ഉ­ത്ക­ണ്ഠ­യെ ഒരു കാ­ര­ണ­വും കൂ­ടാ­തെ “മ­റ­യ­ത്തു പോ” എ­ന്നാ­ജ്ഞാ­പി­ച്ചി­ട്ടു് ഭ്രാ­ന്താ­ല­യ­ത്തി­ന്റെ ക്രൂ­ര­ത­യി­ലേ­ക്കു് ചാ­ടി­വീ­ഴു­ന്നു ക­ഥാ­കാ­രൻ. അ­ങ്ങ­നെ രണ്ടു വ­ള്ള­ങ്ങ­ളിൽ കാലു ച­വി­ട്ടി നി­ല്ക്കു­മ്പോൾ അവ ര­ണ്ടു­വ­ഴി­ക്കു് ഒ­ഴു­കി­പ്പോ­കു­ന്നു. ര­ഘു­നാ­ഥ് പലേരി ന­ടു­ക്കാ­യ­ലിൽ വീണു പോ­കു­ക­യും ചെ­യ്യു­ന്നു. പ്ര­തി­പാ­ദ്യ­ത്തെ കേ­ന്ദ്ര­സ്ഥാ­ന­ത്തു നി­റു­ത്തി വി­ക­സി­പ്പി­ച്ചു­കൊ­ണ്ടു­വ­രാൻ ന­മ്മു­ടെ ക­ഥ­യെ­ഴു­ത്തു­കാർ എ­ന്നാ­ണു് പ­ഠി­ക്കു­ക?

നാലു ടൺ ഭാ­ര­മു­ള്ള ഇ­രു­മ്പു­ക­ട്ടി വീ­ട്ടി­ന്റെ മുൻ­പി­ലു­ണ്ടെ­ന്നു കരുതു. അ­നേ­ക­മാ­ളു­കൾ ഒ­രു­മി­ച്ചു ചേർ­ന്നു പി­ടി­ച്ചാ­ലും അതിനെ ഇ­ള­ക്കാൻ പ­റ്റി­ല്ല. പക്ഷേ, ഒരു വി­വാ­ഹ­ദ­ല്ലാൾ വ­ന്നു് മ­ധു­ര­വാ­ക്കു­കൾ ഒ­ഴു­ക്കി­യാൽ മതി; ഇ­രു­മ്പു­ക­ട്ടി അ­പ്പൂ­പ്പൻ താ­ടി­പോ­ലെ പ­റ­ക്കും. ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ അ­പ്പൂ­പ്പൻ­താ­ടി­യോ­ടു രണ്ടു വാ­ക്കു പ­റ­ഞ്ഞാൽ മതി. അതിനു നാലു ടൺ ഭാരം ഉടനെ ഉ­ണ്ടാ­കും. ദ­ല്ലാ­ള­ന്മാർ­ക്കു ക­ഥാ­കാ­ര­ന്മാർ ശി­ഷ്യ­പ്പെ­ട­ട്ടെ.

കത്തി കൈ­യി­ലി­രി­ക്ക­ട്ടെ
images/dEon.jpg
ദേഒങ് ദ ബോമങ്

അ­മേ­രി­ക്ക­യു­ടെ കൊടി റീ­ഗ­ന്റെ ക്രൂ­ര­ത­യെ ഓർ­മ്മി­പ്പി­ക്കു­ന്നു. ഇം­ഗ്ല­ണ്ടി­ന്റെ കൊടി താ­ച്ചർ­ക്കു ദ­ക്ഷി­ണാ­ഫ്രി­ക്കൻ ജ­ന­ത­യോ­ടു­ള്ള വെ­റു­പ്പി­നെ കാ­ണി­ക്കു­ന്നു. പാ­കി­സ്ഥാ­ന്റെ കൊടി സിയാ ഉൾ ഹ­ക്കി­ന്റെ നൃ­ശം­സ­യെ പ്ര­ക­ടി­പ്പി­ക്കു­ന്നു.

ഫ്ര­ഞ്ച് സർ­ക്കാ­രി­ന്റെ ചാ­ര­നാ­യി­രു­ന്നു ദേഒങ് ദ ബോമങ് (d’Éon de Beaumont). അയാൾ 1755-ൽ റഷ്യൻ ച­ക്ര­വർ­ത്തി­നി­യു­ടെ അ­ടു­ത്തെ­ത്തി. അ­ടു­ത്ത വർഷം പു­രു­ഷ­നാ­യി­ട്ടാ­ണു് അയാൾ റ­ഷ്യ­യിൽ പോ­യ­തു്. പല സ്ഥ­ല­ങ്ങ­ളി­ലും സേ­വ­ന­മ­നു­ഷ്ഠി­ച്ച­തി­നു ശേഷം ഫ്രാൻ­സിൽ തി­രി­ച്ചെ­ത്തി­യ­പ്പോൾ സർ­ക്കാർ ആ­ജ്ഞാ­പി­ച്ചു പെ­ണ്ണാ­യി­ത്ത­ന്നെ അയാൾ ന­ട­ന്നു­കൊ­ള്ള­ണ­മെ­ന്നു്. ബോമങ് മ­രി­ച്ച­പ്പോൾ സർ­ക്കാർ അയാളെ പ­രി­ശോ­ധി­പ്പി­ച്ചു. അയാൾ പു­രു­ഷൻ ത­ന്നെ­ന്നു അ­വർ­ക്കു ബോ­ധ­പ്പെ­ട്ടു. ഇ­ന്നു് ബോ­മ­ങി­നെ­പ്പോ­ലെ വേഷം മാറി ന­ട­ക്കേ­ണ്ട­തി­ല്ല. ശ­സ്ത്ര­ക്രി­യ­കൊ­ണ്ടു ആണിനെ പെ­ണ്ണാ­ക്കാം. പെ­ണ്ണി­നെ ആ­ണു­മാ­ക്കാം. ആ­ണി­നെ­യാ­ണു പെ­ണ്ണാ­ക്കേ­ണ്ട­തെ­ങ്കിൽ ആദ്യം ഇ­സ്റ്റ്ര­ജൻ എന്ന ഹർമോൺ കു­ത്തി­വ­യ്ക്കും. അ­തി­ന്റെ ഫ­ല­മാ­യി വൃ­ഷ­ണ­ങ്ങൾ ചു­രു­ങ്ങും. വ­ക്ഷോ­ജ­ങ്ങൾ വളരും. പി­ന്നീ­ടാ­ണു ശ­സ്ത്ര­ക്രി­യ. മു­റി­ക്കേ­ണ്ട ഭാ­ഗ­ങ്ങൾ മു­റി­ച്ചു­ക­ള­ഞ്ഞി­ട്ടു് ഡോ­ക്ടർ സ്ത്രീ­ജ­ന­നേ­ന്ദ്രീ­യം ഉ­ണ്ടാ­ക്കു­ന്നു. പെ­ണ്ണി­നെ­യാ­ണു് ആ­ണാ­ക്കേ­ണ്ട­തെ­ങ്കിൽ അ­വൾ­ക്കു് ആ­ദ്യ­മാ­യി ടെ­സ്റ്റോ­സ്റ്റ­റോൺ എന്ന ഹോർ­മോൺ കു­ത്തി­വ­യ്ക്കും. അ­പ്പോൾ ആർ­ത്ത­വം നിൽ­ക്കും. പി­ന്നീ­ടാ­ണു ശ­സ്ത്ര­ക്രി­യ. ഡോ­ക്ടർ കൃ­ത്രി­മാ­വ­യ­വം പു­രു­ഷ­നു നൽ­കു­ന്നു. കൂ­ടു­ത­ലെ­ഴു­താൻ വയ്യ. ശാ­സ്ത്ര­മാ­ണു് ഇവിടെ കൈ­കാ­ര്യം ചെ­യ്യു­ന്ന­തെ­ങ്കി­ലും ഉ­ചി­ത­ജ്ഞ­ത­യാ­ണ­ല്ലോ പ്ര­ധാ­നം. സ്ത്രീ എല്ലാ വി­ധ­ത്തി­ലും പു­രു­ഷ­നാ­യി മാറും എന്നു മാ­ത്രം പ­റ­യ­ട്ടെ. പല ഗ­വൺ­മെ­ന്റു­ക­ളും ഇ­ങ്ങ­നെ­യു­ള്ള സെ­ക്സ് മാ­റ്റ­ത്തി­നു് അം­ഗീ­കാ­രം നൽ­കി­യി­ട്ടു­ണ്ടു്. സാ­ഹി­ത്യ­വാ­ര­ഫ­ലം പെ­ണ്ണോ ആണോ? പെ­ണ്ണു തന്നെ. സ്ത്രൈ­ണാം­ശ­മാ­ണ­ല്ലോ അതിൽ കൂ­ടു­ത­ലു­ള്ള­തു്. അതിനെ ആ­ണാ­ക്കി­യേ അ­ട­ങ്ങു എന്നു എം. ഡി. രാധിക. ശ്രീ­മ­തി കഥാ മാ­സി­ക­യിൽ എ­ഴു­തു­ന്നു. “അ­ത്ര­യേ­റെ ക­ഥാ­നി­രൂ­പ­കർ ന­മു­ക്കു­ണ്ടോ? ഏ­താ­യാ­ലും എന്റെ പ­രി­മി­ത­മാ­യ അ­റി­വിൽ ഇല്ല. എം. കൃ­ഷ്ണൻ നായരു ടെ ‘സാ­ഹി­ത്യ­വാ­ര­ഫ­ല’ത്തി­ലെ കൊ­ച്ചു­വർ­ത്ത­മാ­ന­ങ്ങൾ­ക്കു് നി­രൂ­പ­ണം എന്ന പേരു നൽ­കു­ന്ന­തു് അ­ധി­ക­പ്പ­റ്റാ­വും താനും. എ­ന്ന­ല്ല അ­തു­മാ­ത്രം വാ­യി­ച്ചു് സാ­ഹി­ത്യ­ത്തെ­പ്പ­റ്റി തങ്ങൾ ആ­ധി­കാ­രി­ക­മാ­യും ആ­ത്യ­ന്തി­ക­മാ­യും അറിവു നേടി എന്നു കരുതി എ­ളു­പ്പം തൃ­പ്ത­രാ­വു­ന്ന, അ­ഹ­ങ്ക­രി­ക്കാൻ പോലും ത­യ്യാ­റാ­വു­ന്ന അ­ല്പ­ന്മാ­രു­ടെ ഒ­രു­കൂ­ട്ട­ത്തെ വി­വേ­ച­നാ­ശേ­ഷി വ­ളർ­ന്നി­ട്ടി­ല്ലാ­ത്ത വാ­യ­ന­ക്കാർ­ക്കി­ട­യിൽ ആ പം­ക്തി സൃ­ഷ്ടി­ക്കു­ന്നി­ല്ലേ എന്ന പേ­ടി­യും തോ­ന്നു­ന്നു.” Testosterone നി­റ­ച്ച സി­റി­ഞ്ചു­മാ­യി ഡോ­ക്ടർ രാധിക വ­രേ­ണ്ട­തി­ല്ല. സാ­ഹി­ത്യ­വാ­ര­ഫ­ലം കൊ­ച്ചു വർ­ത്ത­മാ­നം പ­റ­യു­ന്ന പെ­ണ്ണാ­ണെ­ന്നു ഞാൻ തന്നെ പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ണ്ടു്. അവൾ സു­ന്ദ­രി­പ്പെ­ണ്ണാ­ണെ­ന്നു് ന­യൻ­താ­ര സെ­ഗാ­ളും വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റും അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. അ­ത്യു­ക്തി ക­ലർ­ത്തി ജ­വ­ഹർ­ലാൽ നെ­ഹ്റു വി­ന്റെ അ­ന­ന്ത­ര­വൾ പ­റ­ഞ്ഞ­തു് ഈ ലോ­ക­ത്തു് ഇ­മ്മ­ട്ടിൽ ഒരു പെ­ണ്ണു വേ­റെ­യി­ല്ലെ­ന്നാ­ണു്.

പല സർ­ക്കാ­രു­ക­ളും gender reassignment-​നു് അം­ഗീ­കാ­രം നൽ­കി­യെ­ന്നു മു­ക­ളിൽ എ­ഴു­തി­യ­ല്ലോ. ബ്രി­ട്ടൻ മാ­ത്രം അതു അം­ഗീ­ക­രി­ക്കു­ന്നി­ല്ല. പെ­ണ്ണാ­യി ജ­നി­ച്ചോ അവൾ പെ­ണ്ണു തന്നെ. കേ­ര­ള­ത്തി­ലും അ­ങ്ങ­നെ തന്നെ. പ­തി­നെ­ട്ടു കൊ­ല്ലം മുൻ­പു് “മ­ല­യാ­ള­നാ­ട്ടി”ലാണു് ഈ പെ­ണ്ണു ജ­നി­ച്ച­തു്. അവൾ നാൾ തോറും വ­ള­രു­ന്നു. ന­വ­യൗ­വ­ന­വും ഉ­ദി­ച്ചു. അ­വ­ളു­ടെ സെ­ക്സ് മാ­റ്റാൻ ആരും വ­രേ­ണ്ട­തി­ല്ല. അ­തി­നു­ള്ള കത്തി അങ്ങ് കൈയിൽ വ­ച്ചേ­ച്ചാൽ മതി. അതല്ല ക­ത്തി­യും കൊ­ണ്ടു ചാ­ടു­മെ­ങ്കിൽ തടയാൻ ഞാൻ കാ­ണി­ല്ല. ല­ക്ഷ­ക്ക­ണ­ക്കി­നു­ള്ള വാ­യ­ന­ക്കാർ അതിനു വേ­ണ്ടി ഉ­ണ്ടാ­വും.

എ റോസ് ഇസ് എ റോസ്
images/GertrudeStein1935.jpg
ഗൾ­ട്രൂ­ഡ് സ്റ്റൈൻ

വി­ദ­ഗ്ദ്ധ­നാ­യ ഒരു സ്കിൻ സ്പെ­ഷ­ലി­സ്റ്റ് തി­രു­വ­ന­ന്ത­പു­ര­ത്തു­ണ്ടാ­യി­രു­ന്നു. ആ­മ്പാ­ടി എ­ന്നാ­ണു് അ­ദ്ദേ­ഹം അ­റി­യ­പ്പെ­ട്ടി­രു­ന്ന­തു്. മു­ഖ­ത്തു ക­റു­പ്പു പ­റ്റാൻ തു­ട­ങ്ങി­യ ഒരു ബ­ന്ധു­വി­നെ­യും കൊ­ണ്ടു ഞാൻ അ­ദ്ദേ­ഹ­ത്തെ കാണാൻ ചെ­ന്നു. ഡോ­ക്ടർ പ­രി­ശോ­ധി­ച്ചി­ട്ടു­പ­റ­ഞ്ഞു: ഇതൊരു രോ­ഗ­മ­ല്ല. ക­ഷ്ട­കാ­ലം കൊ­ണ്ടു ക­റു­പ്പു് പ­റ്റു­മെ­ന്നു ചിലർ പ­റ­യാ­റു­ണ്ടു് അതും ശ­രി­യ­ല്ല. എ­ങ്കി­ലും ചില ഗു­ളി­ക­കൾ തരാം. മു­ഖ­ത്തു പു­ര­ട്ടാൻ ഒരു ക്രീ­മും. ചി­ല­പ്പോൾ പോകും. പോ­യി­ല്ലെ­ങ്കിൽ ഡോ­ക്ട­റെ കു­റ്റം പ­റ­യ­രു­തു് കേ­ട്ടോ.” എ­നി­ക്കു നി­രാ­ശ­ത­യാ­യി, “ഡോ­ക്ടർ ഇ­മ്മ­മാ­തി­രി ക­റു­പ്പു് പ­റ്റി­യാൽ കു­റെ­ക്കാ­ലം ക­ഴി­ഞ്ഞു് അതു് പാ­ണ്ടാ­യി മാ­റു­മെ­ന്നു കേ­ട്ടി­ട്ടു­ണ്ടു്. അ­ങ്ങ­നെ വരുമോ ഡോ­ക്ടർ?” എ­ന്നു് എന്റെ ചോ­ദ്യം. “ഹേയ് ഒ­രി­ക്ക­ലു­മി­ല്ല.” എ­ന്നി­ട്ടു് ഇം­ഗ്ലീ­ഷിൽ “You see, in leucoderma there are patches of unpigmented skin. This is not so.” പി­ന്നീ­ടു് മ­ല­യാ­ള­ത്തിൽ: “ചൊ­റി­യു­ണ­ങ്ങി­യ പാ­ടി­നെ നി­ങ്ങൾ രോ­ഗ­മാ­യി ക­രു­തു­മോ? അ­തു­പോ­ലെ­യ­ല്ലെ­ങ്കി­ലും ഇതും രോ­ഗ­മ­ല്ല.” “പാടു് ഒ­രി­ക്ക­ലും രോ­ഗ­മാ­വു­ക­യി­ല്ലേ ഡോ­ക്ടർ?” എന്നു ഞാൻ. അ­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞു: “പാ­ടി­നു ഞങ്ങൾ Clcatrix എന്നു പറയും. Clcatrix is a Clcatrix is a Clcatrix is a Clcatrix” എന്നു ചി­രി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞ് ഡോ­ക്ടർ നി­റു­ത്തി. “A rose is rose is a rose is a rose” എന്നു ഞാനും. ഡോ­ക്ട­റോ­ടു എ­നി­ക്കു­ള്ള ബ­ഹു­മാ­നം കൂടി. അ­ദ്ദേ­ഹം ഗൾ­ട്രൂ­ഡ് സ്റ്റൈ­ന്റെ പ്ര­സി­ദ്ധ­മാ­യ ചൊ­ല്ലു മ­ന­സ്സി­ലാ­ക്കി വ­ച്ചി­രി­ക്കു­ന്നു. സാ­ഹി­ത്യാം­ഗ­ന­യു­ടെ തൊ­ലി­പ്പു­റ­ത്തു­ള്ള ഒരു ‘സി­ക്ക­ട്രി­ക്സാ’ണു് കെ. കെ. ര­മേ­ഷി­ന്റെ “ന്യാ­യാ­സ­ന­ത്തിൽ ഉ­റു­മ്പു­കൾ” എന്ന ചെ­റു­ക­ഥ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). ന്യാ­യാ­സ­ന­ത്തി­ലേ­ക്കു ഉ­റു­മ്പു­കൾ അ­രി­ച്ച­രി­ച്ചു ചെ­ന്നു­പോ­ലും. ചു­വ­രി­ലെ ഘ­ടി­കാ­ര­ത്തിൽ കഥ പ­റ­യു­ന്ന ആളും ഒരു കി­ഴ­വ­നും ച­ത്തു­കി­ട­ന്നു പോലും. നീ­തി­പീ­ഠം നീ­തി­പീ­ഠ­മ­ല്ല അ­ല്ലെ­ങ്കിൽ അ­തു­പ്ര­യോ­ജ­ന­ശൂ­ന്യ­മാ­യി­രി­ക്കു­ന്നു എന്നോ മറ്റോ ഒ­രാ­ശ­യം തോ­ന്നു­ക. ആ ആ­ശ­യ­ത്തെ റബ്ബർ വ­ലി­ച്ചു നീ­ട്ടു­ന്ന­തു­പോ­ലെ വ­ലി­ച്ചു നീ­ട്ടു­ക. ഇ­താ­ണു് ര­മേ­ഷി­ന്റെ പ്ര­വർ­ത്ത­നം. റബ്ബർ വ­ലി­ച്ചു നീ­ട്ടു­മ്പോൾ അതു പൊ­ട്ടു­ന്ന­തു­വ­രെ മാ­ത്ര­മേ ദ്ര­ഷ്ടാ­വി­നു് ഉ­ത്ക­ണ്ഠ­യു­ള്ളൂ. ഇ­മ്മാ­തി­രി­ക്ക­ഥ­കൾ പൊ­ട്ടു­കി­ല്ല. അതു വാ­യി­ച്ച­വ­സാ­നി­പ്പി­ച്ചാ­ലും ന­മു­ക്കു് ആ­കു­ലാ­വ­സ്ഥ­യാ­ണു്. ഇ­ത്ത­ര­ത്തി­ലു­ള്ള ‘സെ­റി­ബ്രൽ സ്റ്റോ­റീ­സി’നു് എ­ന്നു് അറുതി വരുമോ അന്നു ന­മു­ക്കു ന­ല്ല­കാ­ലം തു­ട­ങ്ങും. “കെ. കെ. ര­മേ­ഷി­നു വ­ല്ലാ­യ്മ തോ­ന്ന­രു­തു്. താ­ങ്കൾ ഞ­ങ്ങ­ളെ പീ­ഡി­പ്പി­ക്കു­ക­യാ­ണു്. എ സി­യാ­ട്രി­ക്സ് ഇസ് എ സി­യാ­ട്രി­ക്സ് ഇസ് എ സി­യാ­ട്രി­ക്സ്. ശരി. എ­ന്നാൽ കഥയെ പ­നി­നീർ­പ്പൂ­വാ­യി ക­ണ്ടു് ‘എ റോസ് ഇസ് എ റോസ് ഇസ് എ റോസ്’ എന്നു ഞ­ങ്ങൾ­ക്കു പറയണം.”

പു­സ്ത­ക­ങ്ങൾ
images/HowtoImagine.jpg

The Vedic Experience (മ­ന്ത്ര­മ­ഞ്ജ­രി): ക­ലി­ഫൊർ­ന്യ സർ­വ­ക­ലാ­ശാ­ല­യിൽ (California) (സന്റ ബാർബറ പ­ട്ട­ണ­ത്തിൽ) Professor of Religious Studies ആയ ഡോ­ക്ടർ റെ­യ്മു­ന്ദോ പ­ണി­ക്കർ (Dr. Raimudo Panikkar) എ­ഴു­തി­യ ഈ ഗ്ര­ന്ഥം ഉ­ത്കൃ­ഷ്ട­മാ­ണു്. വേ­ദ­ങ്ങൾ, ബ്രാ­ഹ്മ­ണ­ങ്ങൾ, ആ­ര­ണ്യ­ക­ങ്ങൾ, ഉ­പ­നി­ഷ­ത്തു­കൾ ഇ­വ­യി­ലെ ര­ത്ന­ങ്ങ­ളെ­ടു­ത്തു പ്ര­കാ­ശി­പ്പി­ച്ചി­ട്ടു് അ­വ­യു­ടെ മ­ഹ­ത്ത്വ­വും സൗ­ന്ദ­ര്യ­വും വി­ശ­ദീ­ക­രി­ക്കു­ന്ന ഈ ഗ്ര­ന്ഥം ന­മ്മു­ടെ അ­നു­ഭ­വ­ച­ക്ര­വാ­ള­ത്തെ വി­ക­സി­പ്പി­ക്കു­ക­യും നമ്മെ ഉ­ദാ­ത്ത­മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു ന­യി­ക്ക­ക­യും ചെ­യ്യു­ന്നു. ഇതു വാ­യി­ക്കു­ക­യും വീ­ണ്ടും വീ­ണ്ടും വാ­യി­ക്കു­ക­യും ചെ­യ്യ­ണം. മ­ല­യാ­ളി­യാ­യ ഈ ക്രി­സ്ത്യൻ പു­രോ­ഹി­ത­ന്റെ മുൻ­പിൽ ഞാൻ ത­ല­കു­നി­ക്കു­ന്നു. How to Imagine. ജാൻ­ഫ്രാ­ങ്കോ ബാ­റു­കെ­ല്ലോ (Gianfranco Baruchello) പേരു കേട്ട ഇ­റ്റാ­ലി­യൻ ക­ലാ­കാ­ര­നാ­ണു് (Italian), അ­ദ്ദേ­ഹം ഒ­ര­മേ­രി­ക്കൻ ജേർ­ണ­ലി­സ്റ്റു­മാ­യി ന­ട­ത്തി­യ സം­ഭാ­ഷ­ണ­മാ­ണു് ഈ ഗ്ര­ന്ഥ­ത്തി­ലു­ള്ള­തു്. സർ­ഗ്ഗാ­ത്മ­ക­ഭാ­വ­ന, പ്ര­കൃ­തി, സ­മ­കാ­ലി­ക കല ഇ­വ­യെ­ക്കു­റി­ച്ചു­ള്ള മൗ­ലി­ക­ങ്ങ­ളും ആ­കർ­ഷ­ക­ങ്ങ­ളു­മാ­യ ചി­ന്ത­കൾ ഇ­തി­ല­ട­ങ്ങി­യി­രി­ക്കു­ന്നു. താ­ഴെ­ച്ചേർ­ക്കു­ന്ന ഭാഗം പു­സ്ത­ക­ത്തി­ന്റെ സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കി­ത്ത­രും.

There is a poem I remember by Sandro Penna where he talks about taking a piss. He says something about “liberating the body in a bright white bowl of porcelain” and as far as that goes it could just as well be the subject of a report by some policeman who’d observed Sandro Penna intent on liberating his body while looking for a pick-​up in a public toilet, and so what’s the difference between this policeman’s report and Sandro Penna’s poem? The difference is that it was Sandro Penna who wrote it (P. 35, 36).

ഇ­റ്റ­ലി­യു­ടെ മ­ധ്യ­ഭാ­ഗ­ത്തു­ള്ള പ­ട്ട­ണ­മാ­ണു് പെ­റൂ­ജാ. അവിടെ ജ­നി­ച്ച ക­വി­യാ­ണു് സാ­ന്ദ്രേ പെന്ന. അ­ദ്ദേ­ഹ­ത്തി­ന്റെ സു­ന്ദ­ര­മാ­യ ഒരു കാ­വ്യം കേ­ട്ടാ­ലും:

The little venetian square

mournful and ancient, gathers

the fragrance of the Sea. And flights

of pigeons. But memory

retains—be witching

the very light—the flying

young cyclist

turning to his friend: a melodious

whisper: ‘going alone?’

(Guide to Modern World Literature എന്ന പു­സ്ത­ക­ത്തിൽ നി­ന്നു് ഉ­ദ്ധ­രി­ക്കു­ന്ന­തു്. Martin Seymour Smith എ­ഴു­തി­യ ഈ പു­സ്ത­കം വി­ശ്വ­സി­ക്ക­രു­തു്. വ­ള്ള­ത്തോ­ളി നെ­ക്കു­റി­ച്ചു് ഈ സാ­യ്പ് എ­ഴു­തു­ക­യാ­ണു്: (He) wrote a long epic komappan, in Sanskrit Style, P. 713.)

ഈ ത­ണ്ടു് എ­ത്ര­കാ­ല­ത്തേ­ക്കു്?

ശ­ത്രു­ക്കൾ ന­മു­ക്കെ­തി­രാ­യി ഒ­ന്നും പ്ര­വർ­ത്തി­ച്ചി­ല്ലെ­ങ്കി­ലും ന­മ്മു­ടെ ചോര കു­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­വ­രാ­ണു്. യൗ­വ­ന­കാ­ല­ത്തു് ന­മ്മു­ടെ ഉ­റ്റ­ച­ങ്ങാ­തി­മാ­രാ­യി ക­ഴി­ഞ്ഞു­കൂ­ടി­യ­വർ മ­ത്സ­ര­പ്പ­രീ­ക്ഷ­യിൽ വിജയം നേടി വലിയ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രാ­യാൽ അ­വ­ഗ­ണ­ന­യി­ലൂ­ടെ ചോ­ര­കു­ടി­ക്കും. അ­ങ്ങ­നെ­യു­ള്ള ഒ­രാ­ളി­നെ­ക്കു­റി­ച്ചു് പറയാം. ഇഷ്ടൻ—കോ­ളേ­ജി­ലെ അ­ധ്യാ­പ­ക­നാ­യി­രു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ സർ­വീ­സി­നു് ബ്രേ­ക്ക്’ വ­രാ­റാ­യി. പി­രി­ഞ്ഞു പോയാൽ പി­ന്നെ കി­ട്ടു­ക­യു­മി­ല്ല ജോലി. അതു മ­ന­സ്സി­ലാ­ക്കി­യി­ട്ടു് പ്രിൻ­സി­പ്പൽ എന്നെ വി­ളി­ച്ചു പ­റ­ഞ്ഞു: “കൃ­ഷ്ണൻ നാ­യ­രു­ടെ ഗു­രു­നാ­ഥ­ന­ല്ലേ റ­ജി­സ്ട്രാർ പി. എസ്. എ­ബ്ര­ഹാം. ഇയാളെ ന­മു­ക്കു് ര­ക്ഷി­ക്ക­ണം. ഒൻ­പ­തു് മാസം ക­ഴി­ഞ്ഞാൽ വേ­ക്കൻ­സി വരും. അ­ത്ര­യും കാലം ഇയാളെ സൂ­പ്പർ­ന്യൂ­മെ­റ­റി­യാ­യി വ­യ്ക്കാൻ യൂ­ണി­വേ­ഴ്സി­റ്റി സ­മ്മ­തി­ക്ക­ണം. എ­ബ്ര­ഹാ­മി­നോ­ടു് പ­റ­ഞ്ഞു് അ­തൊ­ന്നു ശ­രി­പ്പെ­ടു­ത്തു.” ഞാൻ സാ­റി­നെ­ക്ക­ണ്ടു് പ­റ­ഞ്ഞു: “സാർ എ­ന്റേ­തു് ഒ­ര­പേ­ക്ഷ­യാ­ണു്, ശു­പാർ­ശ­യ­ല്ല.” എ­ബ്ര­ഹാം സാർ ചോ­ദി­ച്ചു: “ഒൻപതു മാസം ആ ല­ക്ച­റ­റെ സൂ­പ്പർ­ന്യൂ­മെ­റ­റി­യാ­ക്കി വ­ച്ചാൽ എന്റെ ജോലി പോകും കൃ­ഷ്ണൻ നായർ. എ­ങ്കി­ലും നോ­ക്ക­ട്ടെ. കൊ­ട്ടാ­ര­ക്ക­ര ഇം­ഗ്ലീ­ഷ് സ്കൂ­ളിൽ വ­ച്ചു് ഞാൻ നി­ങ്ങ­ളെ കെ­മി­സ്ട്രി പ­ഠി­പ്പി­ച്ചു എ­ന്നൊ­രു ദോ­ഷ­മു­ണ്ട­ല്ലോ.” ഞാൻ പോയി ഏഴു ദിവസം ക­ഴി­ഞ്ഞ­പ്പോൾ ആ ല­ക്ച­റ­റെ ഒൻപതു മാ­സ­ത്തേ­ക്കു് സൂ­പ്പർ ന്യൂ­മെ­റ­റി­യാ­യി ക­രു­തി­ക്കൊ­ണ്ടു­ള്ള ഓർഡർ വന്നു. എ­ല്ലാ­വി­ധ­ത്തി­ലും ‘മീ­ഡി­യോ­ക്ക­റാ’യ അയാൾ മ­ത്സ­ര­പ്പ­രീ­ക്ഷ­യിൽ ജ­യി­ച്ചു. ശു­പാർ­ശ­യ്ക്കു് പുറമേ കോ­ളേ­ജ­ധ്യാ­പ­ക­നാ­ണു് എന്ന വ­സ്തു­ത­യും പ­രീ­ക്ഷ­യി­ലെ വി­ജ­യ­ത്തി­നു് സ­ഹാ­യി­ച്ചു എ­ന്നാ­ണു് ഇ­ന്റർ­വ്യൂ ബോർ­ഡിൽ സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്തി­യ ഒരാൾ എ­ന്നോ­ടു് പ­റ­ഞ്ഞ­തു്. ജ­യി­ച്ച അ­ധ്യാ­പ­കൻ എന്നെ വീ­ട്ടി­ലേ­ക്കു് ക്ഷ­ണി­ച്ചു. നൂ­റു­നാ­ഴി­ക സ­ഞ്ച­രി­ച്ചു് ഞാൻ അവിടെ ചെ­ന്നു. ഒരു ദിവസം താ­മ­സി­ക്കു­ക­യും ചെ­യ്തു. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു. അ­യാ­ളു­ടെ വീ­ട്ടി­നു തൊ­ട്ട­ടു­ത്തു് ഞാൻ ഒരു വാ­ട­ക­ക്കെ­ട്ടി­ട­ത്തിൽ താ­മ­സ­മാ­യി. ഒരു ദിവസം ഉ­ച്ച­യ്ക്കു് അയാൾ, ബസ്സ് കാ­ത്തു­നി­ല്ക്കു­ന്ന എന്റെ അ­ടു­ക്ക­ലൂ­ടെ കാറിൽ പോയി സ്വ­ന്തം വീ­ട്ടി­ലേ­ക്കു്. കണ്ട ഭാവം ന­ടി­ച്ചി­ല്ല. ര­ണ്ടു് മി­നി­റ്റ് ക­ഴി­ഞ്ഞി­ല്ല ഞാൻ അ­യാ­ളു­ടെ വീ­ട്ടി­ലേ­ക്കു് ഫോൺ ചെ­യ്തു. “…രുടെ ഒരു പഴയ സ്നേ­ഹി­തൻ എം. കൃ­ഷ്ണൻ നാ­യ­രാ­ണു് വി­ളി­ക്കു­ന്ന­തു്” ഫോ­ണി­ന്റെ മ­റ്റേ­വ­ശ­ത്തു് സ്ത്രൈ­ണ­ശ­ബ്ദം. റി­സീ­വർ ഉ­ള്ളം­കൈ കൊ­ണ്ടു് പൊ­ത്തി­പ്പി­ടി­ച്ച­തി­നു ശേ­ഷ­മു­ള്ള അ­ട­ക്കി­യ സം­സാ­ര­ത്തി­നു ശേഷം മ­റു­പ­ടി: “അ­ദ്ദേ­ഹം ഇ­വി­ടെ­യി­ല്ല. വൈ­കു­ന്നേ­രം ചി­ല­പ്പോൾ വ­ന്നാ­ലാ­യി. “ഞാൻ ഫോൺ താഴെ വച്ചു. ഈ സം­ഭ­വ­ത്തി­നു ശേഷം നാലു ദിവസം ക­ഴി­ഞ്ഞു് ഒരു സ­ന്ധ്യാ­വേ­ള­യിൽ ഞാൻ അ­യാ­ളു­ടെ വീ­ട്ടി­ന്റെ മുൻ­പി­ലൂ­ടെ വ­രി­ക­യാ­യി­രു­ന്നു. അ­യാ­ളും ഭാ­ര്യ­യും റോ­ഡി­ലേ­ക്കു് കാ­ലെ­ടു­ത്തു വച്ചു ക­ഴി­ഞ്ഞു. പൊ­ടു­ന്ന­ന­വേ എ­ന്നെ­ക്ക­ണ്ട അയാൾ തി­രി­ഞ്ഞ് ഗേ­റ്റി­ന്റെ പൂ­ട്ടു് പ­രി­ശോ­ധി­ക്കാൻ പോയി. “ന­ല്ല­പോ­ലെ പൂ­ട്ടി­യി­ല്ലെ. പി­ന്നെ­ന്തി­നു് വീ­ണ്ടും നോ­ക്കു­ന്നു?” എ­ന്നു് ഭാര്യ ചോ­ദി­ച്ചി­ട്ടും ഞാൻ ക­ട­ന്നു പോ­കു­ന്ന­തു­വ­രെ അയാൾ പൂ­ട്ടു് ത­ലോ­ടി­ക്കൊ­ണ്ടു് നി­ന്നു. കൃ­ത­ഘ്ന­നാ­യ അ­യാ­ളു­ടെ ക­ര­സ്പർ­ശ­മേ­റ്റു് ഇ­രു­മ്പു് പൂ­ട്ടു് പോലും പൊ­ട്ടി­പ്പോ­യി­രി­ക്ക­ണം. ഇനി കു­ങ്കു­മം വാ­രി­ക­യിൽ കൃ­ഷ്ണൻ വരച്ച ഹാ­സ്യ­ചി­ത്രം നോ­ക്കു­ക. I. A. S. Retired എ­ന്നു് അ­ട­യാ­ള­പ്പെ­ടു­ത്തി­യ പെ­ട്ടി­യെ­ടു­ത്തു് ഒരു കിഴവൻ വ­രു­ന്നു. ‘കാ­ണു­ന്ന­വ­രെ­യൊ­ക്കെ നല്ല പ­രി­ച­യം തോ­ന്നു­ന്നു’ എ­ന്നു് അ­യാ­ളു­ടെ ഉ­ദീ­ര­ണം. വേ­റൊ­രാൾ പ­റ­യു­ന്നു: “റി­ട്ട­യർ ചെ­യ്തു ക­ഴി­യു­മ്പോൾ വ­രു­ന്ന രോഗം.” ഒരു സാ­മാ­ന്യ സ­ത്യ­ത്തെ കൃ­ഷ്ണൻ എത്ര ഭം­ഗി­യാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. വീ­ട്ടി­ലി­രു­ന്നു­കൊ­ണ്ടു് ഫോ­ണി­ലൂ­ടെ ‘ഇവിടെ ഇല്ല’ എ­ന്നു് ഭാ­ര്യ­യെ­ക്കൊ­ണ്ടു് പ­റ­യി­ച്ച ആ പൂ­ട്ടു് ത­ലോ­ടാ­നും ‘കൃ­ഷ്ണൻ നായർ എന്നെ മ­റ­ന്നോ’ എ­ന്നു് ചോ­ദി­ക്കു­ന്ന കാലം വരും, അ­ന്നു് ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നു­ണ്ടെ­ങ്കിൽ.

images/DavidHume.jpg
ഡേ­വി­ഡ് ഹ്യൂം

ഡേ­വി­ഡ് ഹ്യൂം (സ്കോ­ട്ടി­ഷ് ദാർ­ശ­നി­കൻ) പ­റ­ഞ്ഞു: ത്രാ­സി­ലി­ട്ട പ­ത്തൗൺ­സ് മ­റ്റൊ­രു ഭാരം ഉ­യർ­ത്തു­മ്പോൾ ഇ­തി­നു് പ­ത്തു് ഔൺ­സി­നെ­ക്കാൾ കൂ­ടു­തൽ ഭാ­ര­മു­ണ്ടെ­ന്ന­തു് സത്യം. പക്ഷേ, അതു് നൂറു് ഔൺസ് ആ­യി­രി­ക്ക­ണ­മെ­ന്നി­ല്ല­ല്ലോ. ആ­രു­മി­ല്ലാ­ത്ത കൃ­ഷ്ണൻ നാ­യ­രു­ടെ പ­ത്തു് ഔൺസ് ഭാ­ര­ത്തെ­ക്കാൾ ഒന്നോ രണ്ടോ ഔൺസ് കൂ­ടു­ത­ലാ­യി­ക്കൊ­ള്ള­ട്ടെ ഉ­ദ്യോ­ഗ­സ്ഥ­നു്. അ­വൾ­ക്കെ­ന്തി­നു് നൂറു് ഔൺസ് ഭാരം?

ക­മ­ന്റു­കൾ
  1. പ്രൊ­ഫ­സർ എസ്. ഗു­പ്തൻ നായരെ മ­ല­യാ­ളി ദി­ന­പ­ത്ര­ത്തി­ന്റെ എ­ഡി­റ്റ­റാ­യി നി­യ­മി­ച്ചു­വെ­ന്നു കേ­ട്ട­പ്പോൾ ബോ­ധേ­ശ്വ­രൻ എ­ന്നോ­ടു് പ­റ­ഞ്ഞു: “ഇനി പ­ത്ര­ത്തിൽ വ്യാ­ക­ര­ണ­ത്തെ­റ്റു വ­രി­ല്ല.” ‘മാ­മ്പ­ഴം’ വാ­രി­ക­യു­ടെ എ­ഡി­റ്റർ ച­ല­ച്ചി­ത്ര­താ­രം എം. ജി. സോമനാ ണു്. ഇനി വാ­രി­ക­യിൽ മു­ഴു­വൻ പ്ര­ഗ­ല്ഭ­മാ­യ അ­ഭി­ന­യ­മാ­യി­രി­ക്കും.
  2. ദിവാൻ പി. രാ­ജ­പോ­ഗാ­ലാ­ചാ­രി യുടെ ഉ­ത്കൃ­ഷ്ട­ത­യേ­യും സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്ണ­പി­ള്ള യുടെ അ­പ­കൃ­ഷ്ട­ത­യേ­യും ‘അമരം’ മാ­സി­ക­യി­ലെ ഹി­സ്റ്റോ­റി­യൻ എ­ടു­ത്തു കാ­ണി­ക്കു­ന്നു. ഞാൻ തർ­ക്കി­ക്കു­ന്നി­ല്ല. പക്ഷേ, രാ­ജ­ഗോ­പാ­ലാ­ചാ­രി­ക്കു് ന­ന്മ­യെ­ക്കാൾ തിന്മ കൂ­ടു­ത­ലാ­യി­രു­ന്നു. രാ­മ­കൃ­ഷ്ണ­പി­ള്ള­യ്ക്കു് തി­ന്മ­യെ­ക്കാൾ നന്മ കൂ­ടു­ത­ലാ­യി­രു­ന്നു. അ­തി­നാൽ രാ­മ­കൃ­ഷ്ണ­പി­ള്ള­യാ­ണു് ഉ­ത്കൃ­ഷ്ട­നാ­യ വ്യ­ക്തി. പ്രൊ­ഫ­സർ എം. കൃ­ഷ്ണൻ നായർ അ­റി­യു­ന്ന­തി­നു് എന്ന ലേഖനം. എ­ന്നെ­ക്കു­റി­ച്ചു് നല്ല വാ­ക്കു് പ­റ­ഞ്ഞ­തി­നു് നന്ദി).
  3. മി­സ്സി­സ് റെ­യ്ച്ചൽ തോമസ് അ­മ­ഡി­യ­സി നെ­ക്കു­റി­ച്ചു് (Amadeus) മ­നോ­രാ­ജ്യം വാ­രി­ക­യിൽ, എ­ഴു­തു­ന്നു. പീ­റ്റർ ഷഫർ എ­ഴു­തി­യ ‘അ­മി­ഡി­യ­സ് ’ എന്ന നാടകം കൂടി വാ­യ­ന­ക്കാർ വാ­യി­ക്കു­ന്ന­തു് കൊ­ള്ളാം. 1979-ലെ Evening Drama award നേടിയ ആ നാ­ട­ക­ത്തി­നു് വലിയ ശ­ക്തി­യു­ണ്ടു്.
  4. ചാ­യ­ക്ക­ട­യു­ടെ മുൻ­പിൽ പ­ശു­വി­നെ കൊ­ണ്ടു­വ­ന്നു കെ­ട്ടി ക­റ­ക്കാ­റു­ണ്ടു്. പശു പാലു് ചു­ര­ത്തി­ക്കൊ­ള്ള­ണം. ഇ­ല്ലെ­ങ്കിൽ ക­റ­വ­ക്കാ­രൻ വി­ഷ­മി­ക്കും. അയാൾ അ­തി­നു് കൊ­ടു­ക്കു­ന്ന അടി ക­ണ്ടു് ന­മ്മ­ളും വി­ഷ­മി­ക്കും. വയലാർ രാ­മ­വർ­മ്മ യുടെ ‘കൊ­ല­പാ­ത­കി­കൾ’ എന്ന കാ­വ്യ­ധേ­നു­വി­നെ ജ­ന­യു­ഗ­ത്തി­ന്റെ താളിൽ നി­റു­ത്തി പാ­ണാ­വ­ള്ളി സ­ദാ­ന­ന്ദൻ മുല പി­ടി­ച്ചു വ­ലി­ക്കു­ക­യും അതിനെ അ­ടി­ക്കു­ക­യും ചെ­യ്യു­ന്നു. ഒരു തു­ള്ളി­പ്പാ­ലു് പോ­ലു­മി­ല്ല. പാ­ലി­ല്ലാ­ത്ത പ­ശു­വി­നെ പീ­ഢി­പ്പി­ച്ച­തു കൊ­ണ്ടെ­ന്തു ഫലം?
images/PeterShaffer1966.jpg
പീ­റ്റർ ഷഫർ

അ­മേ­രി­ക്ക­യു­ടെ കൊടി റീ­ഗ­ന്റെ ക്രൂ­ര­ത­യെ ഓർ­മ്മി­പ്പി­ക്കു­ന്നു. ഇം­ഗ്ല­ണ്ടി­ന്റെ കൊടി താ­ച്ചർ­ക്കു് ദ­ക്ഷി­ണാ­ഫ്രി­ക്കൻ ജ­ന­ത­യോ­ടു­ള്ള വെ­റു­പ്പി­നെ കാ­ണി­ക്കു­ന്നു. പാ­കി­സ്ഥാ­ന്റെ കൊടി സിയാ ഉൾ ഹക്കി ന്റെ നൃ­ശം­സ­ത­യെ പ്ര­ക­ടി­പ്പി­ക്കു­ന്നു. പക്ഷേ, വി­റ്റ്മാ­നും ഷെ­ല്ലി യും ഇ­ക്ബാ­ലും എ­നി­ക്കു് സ്നേ­ഹ­ത്തി­ന്റെ സ­ന്ദേ­ശ­ങ്ങൾ ന­ല്കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-11-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.