SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-12-28-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/TobiasSmollett1770.jpg
സ്മൊ­ലി­റ്റ്

സ­ന്ധ്യ ക­ഴി­ഞ്ഞാൽ എല്ലാ സ്ത്രീ­ക­ളും ഒരു പോലെ എ­ന്നൊ­രു ചൊ­ല്ലു­ണ്ടു്. ഒരു സ്ത്രീ­യെ മ­റ്റൊ­രു സ്ത്രീ­യിൽ നി­ന്നു വേർ­തി­രി­ക്കു­ന്ന മു­ഖ­ഭാ­വ­മോ ല­ക്ഷ­ണ­മോ ഇ­രു­ട്ടിൽ അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു എ­ന്നാ­ണു് ഈ ചൊ­ല്ലി­ന്റെ അർ­ത്ഥം. ഒരേ ആശയം തന്നെ എല്ലാ രാ­ജ്യ­ങ്ങ­ളി­ലും ആ­വിർ­ഭ­വി­ക്കാം. ഇം­ഗ്ല­ണ്ടി­ലും അ­മേ­രി­ക്ക­യി­ലും മ­റ്റും വേ­റൊ­രു രീ­തി­യി­ലാ­ണു് ഇതു രൂപം കൊ­ണ്ടി­രി­ക്കു­ന്ന­തു്. All cats are grey in the dark എ­ന്നു് ആ രാ­ജ്യ­ങ്ങ­ളി­ലു­ള്ള­വർ പറയും. ഇം­ഗ്ലീ­ഷ് നോ­വ­ലെ­ഴു­ത്തു­കാ­രൻ സ്മൊ­ലി­റ്റി ന്റെ ‘ഹം­ഫ്രീ ക്ലി­ങ്ങ്കർ’ എന്ന നോ­വ­ലിൽ He knew not which was which, and, as the saying is, all cats in the dark are gray എന്നു കാണാം. (ഇവിടെ gray എ­ന്നാ­ണു് വർ­ണ്ണ­വി­ന്യാ­സം. grey എ­ന്ന­ല്ല.) ഇ­രു­ട്ട­ത്ത­ല്ല, പ­ട്ടാ­പ്പ­കൽ­ത­ന്നെ എല്ലാ സ്ത്രീ­ക­ളെ­യും ഒരേ മ­ട്ടിൽ ക­രു­തി­യ ഒരു കാ­ര­ണ­വർ എ­നി­ക്കു­ണ്ടാ­യി­രു­ന്നു. അ­വ­രെ­ക്ക­ണ്ടാൽ ആ മ­നു­ഷ്യ­നു് വ­ല്ലാ­ത്ത ഇ­ള­ക്ക­മാ­ണു്. അ­വ­ളു­ടെ താ­ടി­യിൽ ഒന്നു തടവി ‘ക­ള്ളി­പ്പെ­ണ്ണേ’ എന്നു വി­ളി­ക്കും. അ­ല്ലെ­ങ്കിൽ കൈ­ത്ത­ണ്ടിൽ ഒരടി കൊ­ടു­ത്തി­ട്ടു് ‘പോടീ’ എ­ന്നു് ശൃം­ഗാ­ര­ച്ഛാ­യ­യോ­ടു പറയും. ഒരു ദിവസം താഴെ കു­റേ­നേ­ര­മി­രു­ന്നു പ­ച്ച­ക്ക­റി­കൾ നു­റു­ക്കി­യി­ട്ടു് എ­ഴു­ന്നേ­റ്റു പോയ ഒരു ചെ­റു­പ്പ­ക്കാ­രി­യു­ടെ ച­ന്തി­യിൽ ഒ­രു­ള്ളി­ത്തൊ­ലി പ­റ്റി­യി­രു­ന്നു. “ഗൗ­രി­ക്കു­ട്ടീ, നി­ന്റെ പി­റ­കി­ലെ­ന്തോ പ­റ്റി­യി­രി­ക്കു­ന്നു” എന്നു കിഴവൻ ആ­ഹ്ലാ­ദ­നിർ­ഭ­ര­മാ­യ ശ­ബ്ദ­ത്തിൽ പ­റ­ഞ്ഞി­ട്ടു് എ­ഴു­ന്നേ­റ്റു. പെ­ണ്ണു് അതു കേ­ട്ട­യു­ട­നെ പ്രാ­ണൻ പോ­കു­ന്ന മ­ട്ടിൽ കൈ­കൊ­ണ്ടു് അ­ഞ്ചാ­റു് അ­ടി­യ­ടി­ച്ചു തൊലി പ­റ­പ്പി­ച്ചു ക­ള­ഞ്ഞു. എ­ന്നി­ട്ടു് കൂ­ട്ടു­കാ­രി­യോ­ടു പ­റ­ഞ്ഞു: “ഞാനതു വേഗം ത­ട്ടി­ക്ക­ള­ഞ്ഞി­ല്ലെ­ങ്കിൽ കിഴവൻ എ­ടു­ത്തു­ക­ള­യാൻ വ­രു­മാ­യി­രു­ന്നു. അ­ത്ര­യ്ക്കാ­ണു് അ­യാ­ളു­ടെ സു­ഖ­ക്കേ­ടു്.” മ­നു­ഷ്യ­നു മ­ര­ണ­മു­ള്ള­തു വലിയ ഭാ­ഗ്യ­മാ­ണ­ല്ലോ. കാ­ര­ണ­വർ മ­രി­ച്ചു. കാ­ല­ത്തു മകൻ വന്നു നോ­ക്കി­യ­പ്പോൾ ക­ട്ടി­ലിൽ നി­ന്നു താഴെ വീണു കി­ട­ക്കു­ന്നു. മ­രി­ച്ചോ എന്നു നി­ശ്ച­യ­മി­ല്ല. ഡോ­ക്ട­റെ കൊ­ണ്ടു­വ­രാൻ ഒരാൾ പോയി. ഞാനും മറ്റു ബ­ന്ധു­ക്ക­ളും ദുഃഖം അ­ഭി­ന­യി­ച്ചു് വ­രാ­ന്ത­യി­ലി­രു­ന്ന­പ്പോൾ അ­ടു­ത്ത വീ­ട്ടി­ലെ ക­ല്യാ­ണി വൃ­ദ്ധ­നെ വന്നു നോ­ക്കി. അ­പ്പോൾ എന്റെ അ­ടു­ത്തി­രു­ന്ന സ­ര­സ­നാ­യ ബന്ധു പ­റ­ഞ്ഞു: “എടേ, മൂ­പ്പി­ലു് ച­ത്ത­തു തന്നെ.” ഞാൻ ചോ­ദി­ച്ചു: “എ­ങ്ങ­നെ അ­റി­യാം.” ബന്ധു മ­റു­പ­ടി നല്കി: ‘ച­ത്തി­ല്ലാ­യി­രു­ന്നെ­ങ്കിൽ കിഴവൻ ചാ­ടി­യെ­ഴു­ന്നേ­റ്റു് ഈ പെ­ണ്ണി­ന്റെ ക­വി­ളി­ലോ കൈ­യി­ലോ ത­ട­വി­ക്കൊ­ണ്ടു് ക­ല്യാ­ണി­ക്കു­ട്ടീ എന്നു വി­ളി­ക്കു­മാ­യി­രു­ന്നു.” സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ചു ചി­ലർ­ക്കെ­ല്ലാം ഈ കാ­ര­ണ­വ­രു­ടെ മാ­ന­സി­ക നി­ല­യാ­ണു്. ഐ­ഡി­യോ­ള­ജി­യു­ടെ അർ­ദ്ധാ­ന്ധ­കാ­ര­ത്തിൽ മു­ങ്ങി­നി­ല്ക്കു­ന്ന സാ­ഹി­ത്യ­കൃ­തി­ക­ളാ­കെ അ­വർ­ക്കു സ്വീ­കാ­ര്യ­ങ്ങ­ളാ­ണു്. തന്റെ പൊ­ളി­റ്റി­ക്കൽ ആ­ശ­യ­ങ്ങ­ളു­ടെ ത­മ­സ്സിൽ­പ്പെ­ട്ട ക­ലാ­സൃ­ഷ്ടി­കൾ വേറെ ചി­ലർ­ക്കു് ആ­ദ­ര­ണീ­യ­ങ്ങ­ള­ത്രേ. മറ്റു ചി­ലർ­ക്കു റി­യ­ലി­സ­ത്തി­ന്റെ അ­ന്തി­യി­രു­ട്ടിൽ അ­വ്യ­ക്ത­ങ്ങ­ളാ­യി നി­ല്ക്കു­ന്ന ര­ച­ന­ക­ളാ­ണു് ഇഷ്ടം. അവരിൽ നി­ന്നു് വി­ഭി­ന്ന­രാ­യ മ­റ്റാ­ളു­കൾ­ക്കു ച­രി­ത്ര­ത്തിൽ തെ­ല്ലൊ­ന്നു മ­റ­ഞ്ഞു നി­ല്ക്കു­ന്ന കൃ­തി­കൾ വേണം. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ സം­ബ­ന്ധി­ച്ച ആ­ശ­യ­ങ്ങ­ളും. ഐ­ഡി­യോ­ള­ജി­യും എ­ന്നും നി­ല­നി­ല്ക്കി­ല്ല. അവ മ­രി­ക്കു­മ്പോൾ ര­ച­ന­ക­ളും മ­രി­ക്കും. വ­ള്ള­ത്തോ­ളി ന്റെ ദേ­ശ­ഭ­ക്തി വി­ഷ­യ­ക­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ ഇ­ന്നാ­രു വാ­യി­ക്കു­ന്നു! എ­ന്നാൽ ഭാ­വ­നാ­ത്മ­ക­സ­ത്യ­ത്തി­നു മാ­ത്രം പ്രാ­ധാ­ന്യ­മു­ള്ള “മ­ഗ്ദ­ല­ന­മ­റി­യ”ത്തി­നു മ­ര­ണ­മി­ല്ല.

ധിഷണ എന്ന സർ­പ്പം

ഈ ലേ­ഖ­ന­ങ്ങൾ ത­നി­സ്സാ­ഹി­ത്യ­നി­രൂ­പ­ണ­മ­ല്ല­ല്ലോ. പ­ല­പ്പൊ­ഴും അവ വി­ശേ­ഷ­വ്യ­ക്ത്യു­ദ്ദേ­ശ­ക­ങ്ങ­ളാ­യി­രി­ക്കും (personal.) അ­വ­യെ­ക്കു­റി­ച്ചു് എ­ഴു­തി­യി­ട്ടു് സാ­ഹി­ത്യ­ത­ത്ത്വ­ങ്ങ­ളെ­യും സാ­ഹി­ത്യ­കൃ­തി­ക­ളേ­യും അ­വ­യോ­ടു യോ­ജി­പ്പി­ക്കും. വി­ര­ള­ങ്ങ­ളാ­യ സ­ന്ദർ­ഭ­ങ്ങ­ളിൽ ശു­ഷ്ക­മാ­യ നി­രൂ­പ­ണ­ത്തി­ലും വി­മർ­ശ­ന­ത്തി­ലും ഞാൻ വ്യാ­പ­രി­ക്കാ­റു­ണ്ടു്. ഇ­പ്പോൾ ആ വി­ര­ള­സ­ന്ദർ­ഭ­ത്തിൽ വിലയം കൊ­ള്ളാ­ന­ല്ല എ­നി­ക്കു കൗ­തു­കം.

images/HenriBergson.jpg
ആ­ങ്ങ്റീ ബർ­ഗ്സൊ­ങ്

കുറെ വർ­ഷ­ങ്ങൾ­ക്കു മുൻ­പു് വി­ദ്യാ­ഭ്യാ­സ യോ­ഗ്യ­ത­യും സൗ­ന്ദ­ര്യ­വു­മു­ള്ള ഒരു ചെ­റു­പ്പ­ക്കാ­രി ഒരു ജോലി വാ­ങ്ങി­ക്കൊ­ടു­ക്ക­ണ­മെ­ന്ന അ­ഭ്യർ­ത്ഥ­ന­യു­മാ­യി എന്റെ അ­ടു­ത്തെ­ത്തി. ഇന്നു ഞാൻ പ­റ­ഞ്ഞാൽ ആരും കേൾ­ക്കി­ല്ല. അ­ന്നു് അ­ങ്ങ­നെ­യാ­യി­രു­ന്നി­ല്ല സ്ഥി­തി. എന്റെ ശു­പാർ­ശ­കൊ­ണ്ടു് ആ യു­വ­തി­ക്കു പ്ര­തി­മാ­സം 750 രൂപ ശ­മ്പ­ള­ത്തിൽ ജോലി കി­ട്ടി; കേ­ന്ദ്ര­സർ­ക്കാ­രി­ന്റെ ഒ­രാ­ഫീ­സിൽ. ജോ­ലി­യിൽ പ്ര­വേ­ശി­ച്ച­തി­നു ശേഷം കൃ­ത­ജ്ഞ­ത പ്ര­കാ­ശി­പ്പി­ക്കാൻ അവൾ എന്റെ വീ­ട്ടിൽ വന്നു. “ഇ­രി­ക്കൂ” എന്നു പ­റ­ഞ്ഞി­ട്ടു് ഞാൻ ഉടനെ അ­റി­യി­ച്ചു: “ഇവിടെ ഇ­പ്പോൾ ഞാൻ മാ­ത്ര­മേ­യു­ള്ളൂ. വീ­ട്ടു­കാ­രൊ­ക്കെ മൂ­കാം­ബി­ക ക്ഷേ­ത്ര­ത്തിൽ പോ­യി­രി­ക്കു­ക­യാ­ണു്. നാലു ദിവസം ക­ഴി­ഞ്ഞേ വരൂ. ഒ­റ്റ­യ്ക്കി­രു­ന്നു സം­സാ­രി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നു തോ­ന്നു­ന്നെ­ങ്കിൽ പൊ­യ്ക്കൊ­ള്ളൂ. എ­ലാ­വ­രും ഉള്ള സ­മ­യ­ത്തു് വ­ന്നാൽ മതി.” അ­തു­കേ­ട്ടു് “അ­തി­നെ­ന്താ സാർ?” എ­ന്നു് ചോ­ദി­ച്ചി­ട്ടു് അവൾ ഇളകി സം­സാ­രി­ച്ചു തു­ട­ങ്ങി. കു­റെ­നേ­രം വാ­തോ­രാ­തെ അ­തു­മി­തും പ­റ­ഞ്ഞി­ട്ടു മൂ­ന്നു മി­നി­റ്റ് നേരം അവൾ മി­ണ്ടാ­തി­രി­ക്കും. എ­ന്നി­ട്ടു് മുൻ­പു് അ­റി­യി­ച്ച­തി­നു വി­പ­രീ­ത­മാ­യി ചോ­ദി­ക്കും. “സാർ നമ്മൾ ര­ണ്ടു­പേ­രും ഇ­ങ്ങ­നെ ഒ­റ്റ­യ്ക്കി­രു­ന്നാൽ വ­ല്ല­വ­രും വ­ല്ല­തും പ­റ­യു­മോ?” അ­തു­കേ­ട്ടു് മുൻപു പ­റ­ഞ്ഞ­തി­നു വി­പ­രീ­ത­മാ­യി ഞാൻ പ­റ­ഞ്ഞു: “എ­നി­ക്കാ­ണെ­ങ്കിൽ പ്രാ­യ­മാ­യി. (പേരു്) തീ­രെ­ച്ചെ­റു­പ്പം. ആ­രെ­ന്തു പറയാൻ?” സം­സാ­രം—അ­വ­ളു­ടെ വാ­ക്കു­കൾ മാ­ത്രം— വൈ­ഷ­യി­ക­ത്വ­ത്തി­ലേ­ക്കു നീ­ങ്ങു­ന്നു­വെ­ന്നു കണ്ട ഞാൻ ക­രു­തി­ക്കൂ­ട്ടി ധി­ഷ­ണാ­പ­ര­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു പ­റ­ഞ്ഞു തു­ട­ങ്ങി. യു­വ­തി­യു­ടെ ഐ­ച്ഛി­ക­വി­ഷ­യം ജ­ന്തു­ശാ­സ്ത്ര­മാ­യി­രു­ന്നു. അ­ത­റി­യാ­മാ­യി­രു­ന്ന ഞാൻ “മ­ണൽ­ക്കാ­ട്ടിൽ ക­ഴു­ത്തു നീണ്ട ജി­റാ­ഫു­ക­ളും പൊ­ക്ക­മി­ല്ലാ­ത്ത മൃ­ഗ­ങ്ങ­ളു­മു­ണ്ടു്. പൊ­ക്കം കൂടിയ ജി­റാ­ഫു­കൾ­ക്കു മ­ര­ങ്ങ­ളി­ലെ ഇലകൾ ക­ടി­ച്ചു തി­ന്നാൻ ക­ഴി­യും. പൊ­ക്ക­മി­ല്ലാ­ത്ത മൃ­ഗ­ങ്ങൾ­ക്കു ഇല ക­ടി­ക്കാ­നൊ­ക്കു­ക­യി­ല്ല. അ­തി­നാൽ അവ ചത്തു. ഇ­താ­ണു് സർ­വൈ­വൽ ഒഫ് ദി ഫി­റ്റ്സ്റ്റ്. ഇതിനു നേരെ വി­പ­രീ­ത­മാ­യ സി­ദ്ധാ­ന്ത­വു­മു­ണ്ടു്. ഇലകൾ ക­ടി­ക്കാൻ പാ­ക­ത്തിൽ ക­ഴു­ത്തു നീ­ണ്ടെ­ങ്കിൽ എന്നു ചില മൃ­ഗ­ങ്ങൾ അ­ഭി­ല­ഷി­ച്ചു. ആ ആ­ഗ്ര­ഹം ത­ല­മു­റ­ക­ളി­ലൂ­ടെ വ്യാ­പ­രി­ച്ച­പ്പോൾ മൃ­ഗ­ങ്ങ­ളു­ടെ ക­ഴു­ത്തു നീളാൻ തു­ട­ങ്ങി. ജി­റാ­ഫി­ന്റെ ക­ഴു­ത്തി­നു് നീളം കൂ­ടി­യ­തു് അ­ങ്ങ­നെ­യാ­ണു്.” തു­ടർ­ന്നു് ഞാൻ ഫ്ര­ഞ്ച് ദാർ­ശ­നി­കൻ ആ­ങ്ങ്റീ ബർ­ഗ്സൊ­ങ്ങി ന്റെ (Henry Bergson) ഏ­ലാ­ങ്ങ് വീതേൻ (Elan Vital) എന്ന സി­ദ്ധാ­ന്ത­ത്തെ­ക്കു­റി­ച്ചും പ­റ­ഞ്ഞു തു­ട­ങ്ങി. ഭൗ­തി­ക­രൂ­പം സൃ­ഷ്ടി­ക്കാ­നു­ള്ള ആ സർ­ഗ്ഗാ­ത്മ­ക­ത ശ­ക്തി­വി­ശേ­ഷ­ത്തെ ജന്തു ശാ­സ്ത്ര­ത്തോ­ടു ബ­ന്ധ­പ്പെ­ടു­ത്തി ഞാൻ വി­ശ­ദീ­ക­ര­ണം ന­ല്കി­യ­പ്പോൾ യുവതി കോ­ട്ടു­വാ­യി­ട്ടു­കൊ­ണ്ടു് എ­ഴു­ന്നേ­റ്റു. “ഇനി ഒരു ദിവസം വരാം” എന്നു പ­റ­ഞ്ഞു പോ­വു­ക­യും ചെ­യ്തു.

images/moravia1954.jpg
ആൽ­ബ­ട്ടോ മൊ­റാ­വ്യ

ലൈം­ഗി­ക­വി­കാ­രം ഫ­ണ­മു­യർ­ത്തി­യ­പ്പോൾ ബു­ദ്ധി­യു­ടെ കീരി മുൻ­പി­ലെ­ത്തി­യാൽ ആ ഫണം താനേ താണു പോകും. നി­ത്യ­ജീ­വി­ത­ത്തിൽ ചി­ല­പ്പോൾ പാ­മ്പു് കീ­രി­യെ തോ­ല്പി­ക്കാ­റു­ണ്ടു്. പക്ഷേ, ബു­ദ്ധി­യും സെ­ക്സും ത­മ്മി­ലി­ട­യു­മ്പോൾ അ­ദ്യ­ത്തേ­തു് മാ­ത്ര­മേ ഇ­ന്നു­വ­രെ വിജയം പ്രാ­പി­ച്ചി­ട്ടു­ള്ളൂ. (ഈ യ­ഥാർ­ത്ഥ സം­ഭ­വ­ത്തി­ന്റെ പ്ര­തി­പാ­ദ­ന­ത്തിൽ ഞാ­നൊ­രു മാ­ന്യ­നാ­കാൻ ശ്ര­മി­ക്കു­ക­യാ­ണെ­ന്നു പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. ഒരു സംഭവം വർ­ണ്ണി­ച്ചെ­ന്നേ­യു­ള്ളൂ. മ­റ്റൊ­രു സ­ന്ദർ­ഭ­ത്തിൽ എന്റെ ദോ­ഷ­മാ­യി­രി­ക്കും പ്ര­തി­പാ­ദി­ക്ക­പ്പെ­ടു­ക. ഈ ജീ­വി­ത­ത്തിൽ ആരാണു നൂറു ശ­ത­മാ­ന­വും മാ­ന്യൻ?)

ലൈം­ഗി­ക വി­കാ­ര­ത്തി­ന്റെ ശത്രു ധി­ഷ­ണ­യാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി. ആ ധൈ­ഷ­ണി­ക­ത്വ­ത്തെ പാടേ ഒ­ഴി­വാ­ക്കു­മ്പോ­ഴാ­ണു് ‘ഈ­റോ­ട്ടി­ക്’ ആയ രചനകൾ ര­മ­ണീ­യ­ങ്ങ­ളാ­വു­ന്ന­തു്. ആൽ­ബ­ട്ടോ മൊ­റാ­വ്യ യുടെ നോ­വ­ലു­കൾ നോ­ക്കു­ക. സെ­ക്സ് മാ­ത്ര­മാ­ണു് അവയിൽ ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന­തു്. വാ­യ­ന­ക്കാർ­ക്കു ‘അ­സ്വാ­ര­സ്യ’മില്ല. എ­ന്നാൽ ആൽഡസ് ഹ­സ്കി­ലി സെ­ക്സും ധി­ഷ­ണ­യും കൂ­ട്ടി­ക്ക­ലർ­ത്തു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­കൾ വി­ര­സ­ങ്ങ­ളാ­യി­ത്തീർ­ന്നു. കെ. കെ. സു­ധാ­ക­രൻ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ “ഒരു പഴയ കാല കി­നാ­വി”ന്റെ സ­വി­ശേ­ഷ­ത ഇ­വി­ടെ­യാ­ണു നമ്മൾ കാ­ണേ­ണ്ട­തു്. ലൈം­ഗി­ക­വി­കാ­ര­ത്തെ ക­ലർ­പ്പി­ല്ലാ­തെ അ­ദ്ദേ­ഹം സ്ഫു­ടീ­ക­രി­ച്ചി­രി­ക്കു­ന്നു. ക­രു­തി­ക്കൂ­ട്ടി­യോ അ­ല്ലാ­തെ­യോ കാമം നൃ­ത്ത­ത്തി­നു ത­യ്യാ­റാ­വു­മ്പോൾ ധിഷണ ഒന്നു ത­റ­പ്പി­ച്ചു നോ­ക്കി­യാൽ മതി “ഞാൻ ഇനി ഒരു ദിവസം വരാം” എന്നു പ­റ­ഞ്ഞു് അതു ഇ­റ­ങ്ങി­പ്പോ­കും. സു­ധാ­ക­രൻ അ­വ­ത­രി­പ്പി­ച്ച കാ­മ­സർ­പ്പം അ­ര­ങ്ങു­ത­കർ­ത്തു് ആ­ടു­ന്നു.

images/Kierkegaard.jpg
കീർ­ക്ക­ഗോർ

ഡാ­നി­ഷ് ഫി­ലോ­സ­ഫർ കീർ­ക്ക­ഗോർ എ­ഴു­തി­യ Either/Or എന്ന ദാർ­ശ­നി­ക ഗ്ര­ന്ഥ­ത്തി­ന്റെ ഒരു ഭാഗം Diary of a Seducer എന്ന കൊ­ച്ചു നോ­വ­ലാ­ണു്. ഡയറി എ­ഴു­തു­ന്ന ചെ­റു­പ്പ­ക്കാ­രൻ വി­ശു­ദ്ധി­യാർ­ന്ന ഒരു പെൺ­കു­ട്ടി­യെ കാ­ണു­ന്നു. അവളെ വ­ശ­ത്താ­ക്കാൻ ശ്ര­മി­ക്കു­ന്നു. തന്റെ ധൈ­ഷ­ണി­ക ത­ല­ത്തി­ലേ­ക്കു് അവളെ ഉ­യർ­ത്താ­നാ­ണു് അ­യാ­ളു­ടെ ശ്രമം. അ­തു­കൊ­ണ്ടു ത­ന്നെ­യാ­വ­ണം I have loved her, but from now on she can no longer occupy my soul എ­ന്നു് അ­യാൾ­ക്കു പ­റ­യേ­ണ്ടി വ­ന്ന­തു്. ധി­ഷ­ണ­യും സെ­ക്സും ചേ­രി­ല്ല എ­ന്ന­ല്ലേ കീർ­ക്ക­ഗോർ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു്?

കീർ­ക്ക­ഗോ­റി­ന്റെ അ­ന്യാ­ദൃ­ശ്യ­മാ­യ ബു­ദ്ദി­വൈ­ഭ­വം ഗ്ര­ന്ഥ­ത്തി­ലെ­വി­ടെ­യും കാണാം. ഒരു ഭാഗം കേ­ട്ടാ­ലും: There are different kinds of feminine blushes. There is the coarse brick—red blush. Novelists have an abundant supply of it, is the red of the spirit’s dawn. In a young girl it is priceless. The fleeting blush that accompanies a happy ideals beautiful in a man, more beautiful in a youth, charming in a woman…

ഒരു ചോ­ദ്യം കീർ­ക്ക­ഗോ­റി­നോ­ടു്

ക­പോ­ല­രാ­ഗം അ­ല്ലെ­ങ്കിൽ മു­ഖാ­രു­ണി­മ പ­ല­വി­ധ­ത്തി­ലു­ണ്ടെ­ന്നാ­ണു കീർ­ക്ക­ഗോർ എ­ഴു­തു­ന്ന­തു്. ചെ­ങ്ക­ല്ലു­പോ­ലെ ചു­വ­ന്ന­തു്. ചൈ­ത­ന്യോ­ദ­യ­ത്തി­ന്റെ ചു­വ­പ്പു്. അതു പെൺ­കു­ട്ടി­ക്കു­ണ്ടാ­യാൽ അ­മൂ­ല്യം തന്നെ. ആ­ഹ്ലാ­ദ­ദാ­യ­ക­മാ­യ ആശയം ജ­നി­പ്പി­ക്കു­ന്ന ക്ഷ­ണി­ക­രാ­ഗം. അതു പു­രു­ഷ­നിൽ സു­ന്ദ­രം; യു­വാ­വിൽ സു­ന്ദ­ര­ത­രം; സ്ത്രീ­യിൽ അ­ത്യാ­കർ­ഷ­കം. കീർ­ക്ക­ഗോ­റി­നെ അ­ഭി­ന­ന്ദി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ക്ക­ട്ടെ. ബി­ന്ദു തൂ­റ­വൂർ ‘വി­മൻ­സ് മാ­ഗ­സി­നി’ൽ എ­ഴു­തി­യ “മ­ന­സ്സു്” എന്ന പ­ര­മ­ബോ­റൻ കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു വ്രീ­ളാ­വൈ­വ­ശ്യം കൊ­ണ്ടു­ണ്ടാ­യ അ­രു­ണി­മ­യെ­ക്കു­റി­ച്ചു് അങ്ങു കൂ­ട്ടി പ­റ­യാ­ത്ത­തെ­ന്തു്? അ­ക്കാ­ല­ത്തു് അ­ങ്ങ­യു­ടെ നാ­ട്ടിൽ ഇ­മ്മാ­തി­രി ക­ഥാ­ബീ­ഭ­ത്സ­ത­കൾ ഇ­ല്ലാ­യി­രു­ന്നു­വെ­ന്നാ­ണോ ഞങ്ങൾ വി­ചാ­രി­ക്കേ­ണ്ട­തു്? ക്ലാ­സ്സിൽ വേ­ണ്ടി­ട­ത്തോ­ളം കു­ട്ടി­ക­ളി­ല്ലെ­ങ്കിൽ അ­ദ്ധ്യാ­പി­ക­യെ പി­രി­ച്ചു­വി­ടും. അ­വ­ളു­ടെ അച്ഛൻ അ­വ­ളെ­യും കൂ­ട്ടി മൂ­ന്നു വീ­ടു­ക­ളിൽ ക­യ­റു­ന്നു. അ­വി­ടെ­യു­ള്ള കു­ട്ടി­ക­ളെ അ­യ­യ്ക്ക­ണ­മെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു. മൂ­ന്നു വീ­ട്ടു­കാ­രും ത­ന്ത­യെ­യും മോ­ളെ­യും അ­പ­മാ­നി­ച്ചു വി­ടു­ന്നു. ബി­ന്ദു കഥ ഇവിടെ അ­വ­സാ­നി­പ്പി­ച്ച­തെ­ന്തി­നെ­ന്നു് എ­നി­ക്കു് അ­റി­ഞ്ഞു­കൂ­ടാ. നാലു വീ­ടു­ക­ളിൽ­ക്കൂ­ടി അ­വർ­ക്കു ക­യ­റാ­മാ­യി­രു­ന്ന­ല്ലോ. കു­ട്ടി­ക­ളി­ല്ലാ­ത്ത­തു­കൊ­ണ്ടു് അ­ദ്ധ്യാ­പി­ക­യെ മാ­നേ­ജർ പി­രി­ച്ചു­വി­ടു­ന്ന­തു വർ­ണ്ണി­ക്കാ­മാ­യി­രു­ന്ന­ല്ലോ. ഒ­ടു­വിൽ ത­ന്ത­യും മോളും ടിക് 20 ക­ഴി­ച്ചു മ­രി­ക്കു­ന്ന­തും ചി­ത്രീ­ക­രി­ക്കാ­മാ­യി­രു­ന്ന­ല്ലോ. ഭാ­വ­നാ­ത്മ­ങ്ങ­ളാ­യ മ­ന­സ്സു­കൾ ന­മ്മു­ടെ വി­ഷാ­ദ­പൂർ­ണ്ണ­മാ­യ ജീ­വി­ത­ത്തെ പ്ര­കാ­ശ­പൂർ­ണ്ണ­മാ­ക്കു­ന്നു. ബി­ന്ദു തൂ­റ­വൂ­രി­നെ­പ്പോ­ലെ­യു­ള്ള­വർ ആ ജീ­വി­ത­ത്തെ കൂ­ടു­തൽ വി­ഷാ­ദ­ഭ­രി­ത­മാ­ക്കു­ന്നു.

ഓർ­മ്മ­കൾ
  1. ആ­കർ­ഷ­ക­ത്വ­മു­ള്ള മുഖം, മ­നോ­ഹ­ര­മാ­യ വെ­ള്ളി­ത്ത­ല­മു­ടി, ഭാവന ഓ­ളം­വെ­ട്ടു­ന്ന ക­ണ്ണു­കൾ ഇ­വ­യോ­ടു­കൂ­ടി ശു­ഭ്ര­വ­സ്ത്ര­ങ്ങൾ ധ­രി­ച്ച് ഒ­രു­വ­ശം ച­രി­ഞ്ഞു­നി­ന്നു് ജി. ശ­ങ്ക­ര­ക്കു­റു­പ്പു് പ്ര­സം­ഗി­ക്കു­ന്നു.
  2. അ­നാ­കർ­ഷ­ക­മാ­യ മുഖം, ക­വി­ത­യി­ല്ലാ­ത്ത ക­ണ്ണു­കൾ, മു­ഷി­ഞ്ഞ വ­സ്ത്ര­ങ്ങൾ, ഒ­രി­ക്ക­ലും പു­ഞ്ചി­രി പു­ര­ളാ­ത്ത ചു­ണ്ടു­കൾ ഇ­വ­യോ­ടു­കൂ­ടി ഇ­ട­പ്പ­ള്ളി രാഘവൻ പിള്ള തി­രു­വ­ന­ന്ത­പു­ര­ത്തെ സയൻസ് കോ­ളേ­ജി­ന്റെ മുൻ­പിൽ നി­ല്ക്കു­ന്നു.
  3. ധവള വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു് അ­തി­സു­ന്ദ­ര­നാ­യ ഹ­രീ­ന്ദ്ര­നാ­ഥ് ച­ട്ടോ­പാ­ദ്ധ്യാ­യ ആ­ല­പ്പു­ഴ സ­നാ­ത­ന­ധർ­മ്മ വി­ദ്യാ­ല­യ­ത്തി­ലെ ആനി ബ­സ­ന്റ് ഹാളിൽ നി­ന്നു പ്ര­സം­ഗി­ക്കു­ന്നു. ധാ­രാ­വാ­ഹി­യാ­യ പ്ര­ഭാ­ഷ­ണം. ശ്രോ­താ­ക്കൾ ര­സി­ക്കു­ന്നു, കൈ­യ­ടി­ക്കു­ന്നു. പ്ര­സം­ഗം കേൾ­ക്കാ­നെ­ത്തി­യ ചില സ്ത്രീ­കൾ സാ­ക്ഷാൽ കാ­മ­ദേ­വ­നെ­ക്ക­ണ്ടു് അ­ന്തം­വി­ട്ടു് ഇ­രി­ക്കു­ന്നു. പ്ര­ഭാ­ഷ­ണം തീർ­ന്ന­പ്പോൾ ഹെഡ് മാ­സ്റ്റർ മ­ഞ്ചേ­രി രാ­മ­കൃ­ഷ്ണ­യ്യർ അ­ദ്ദേ­ഹ­ത്തി­ന്റെ കാതിൽ എന്തോ പ­റ­യു­ന്നു. ഹ­രീ­ന്ദ്ര­നാ­ഥ് വാ തു­റ­ന്നു ചി­രി­ക്കു­ന്നു. സ്ത്രീ­യു­ടെ ചി­രി­യാ­ണു് ഈ ലോ­ക­ത്തു് ഏ­റ്റ­വും മ­നോ­ഹ­രം എന്നു ഞാൻ എ­ഴു­തി­യി­ട്ടു­ണ്ടു്. ഹ­രീ­ന്ദ്ര­നാ­ഥ് അന്നു ചി­രി­ച്ച­തു് ഓർ­മ്മി­ക്കു­മ്പോൾ എന്റെ പ്ര­സ്താ­വ­ന തി­രു­ത്തേ­ണ്ട­താ­ണെ­ന്നു തോ­ന്നു­ന്നു.
  4. ഈ സം­ഭ­വ­ത്തി­നു­ശേ­ഷം ഏ­താ­ണ്ടു മു­പ്പ­തു കൊ­ല്ലം ക­ഴി­ഞ്ഞു് ഞാൻ ഹ­രീ­ന്ദ്ര­നാ­ഥി­നെ തി­രു­വ­ന­ന്ത­പു­ര­ത്തു വച്ചു കാ­ണു­ന്നു. സേ­ട്ടി­ന്റേ­തു പോ­ലു­ള്ള സ്ഥൂ­ലീ­ക­രി­ച്ച ശരീരം. വ­ട്ട­മു­ഖം വൈ­രൂ­പ്യ­ത്തി­നു് ഒ­രാ­സ്പ­ദം, ചി­രി­ച്ചാൽ നമ്മൾ വെ­റു­പ്പോ­ടെ മുഖം തി­രി­ക്കും. Curd Seller എ­ന്നൊ­രു ഗാനം പാ­ടി­ക്കൊ­ണ്ടു് അ­ദ്ദേ­ഹം ചില ഗോ­ഷ്ടി­കൾ കാ­ണി­ക്കു­ന്നു. കാലം വ­രു­ത്തു­ന്ന മാ­റ്റം!.
  5. കവി സ്റ്റീ­ഫൻ സ്പെൻ­ഡർ തി­രു­വ­ന­ന്ത­പു­ര­ത്തെ വൈ. എം. സി. ഹോളിൽ പ്ര­സം­ഗി­ക്കു­ന്നു. കാ­ള­വ­ണ്ടി­യോ­ട്ടി­ക്കു­ന്ന­വ­ന്റെ ശരീരം. പ്ര­കൃ­തി അതു് അ­ടി­ച്ചു­രു­ട്ടി­യി­രി­ക്കു­ന്നു. കുറെ വി­ര­സ­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ വി­ര­സ­മാ­യി വാ­യി­ക്കു­ന്നു—റിൽകെ എന്ന പേരു റിൽ­ക്കി എന്നു പ­റ­യു­ന്നു പല തവണ. റിൽ­ക്കി­യാ­ണോ ശ­രി­യെ­ന്നു് അ­ടു­ത്തി­രി­ക്കു­ന്ന പ്രൊ­ഫ­സർ ഗു­പ്തൻ നായരോ ടു ഞാൻ ചോ­ദി­ക്കു­ന്നു. ‘സ്റ്റീ­ഫൻ സ്പെൻ­ഡർ പ­റ­യു­ന്ന­ത­ല്ലേ, അ­താ­വും ശരി’ എ­ന്നു് അ­ദ്ദേ­ഹം അ­റി­യി­ക്കു­ന്നു. ഇം­ഗ്ലീ­ഷിൽ ന­ല്ല­പോ­ലെ സം­സാ­രി­ക്കാൻ ക­ഴി­വു­ള്ള ഗു­പ്തൻ നായർ അ­ന്നു് സ്വാ­ഗ­ത­പ്ര­ഭാ­ഷ­ണം എഴുതി വാ­യി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. അതും ഞാൻ ഓർ­മ്മി­ക്കു­ന്നു.
  6. എ­നി­ക്കു പേ­രെ­ഴു­താൻ പ്ര­യാ­സ­മു­ണ്ടു്. പൂ­ജ­പ്പു­ര സെൻ­ട്രൽ ജ­യി­ലി­ന്റെ അ­ടു­ത്തു­ള്ള റോഡിൽ വ­ച്ചു് ഞാൻ അ­ദ്ദേ­ഹ­ത്തെ കാ­ണു­ന്നു. “സാറ് ജ­യി­ലി­നു് അ­ടു­ത്തു് എ­ത്തി­യ­തേ­യു­ള്ളൂ. അല്ലേ?” എ­ന്നു് ഞാൻ ചോ­ദി­ക്കു­ന്നു. മ­റു­പ­ടി—“അതേ. നി­ങ്ങൾ ഊ­ള­മ്പാ­റ­യ്ക്കു് അ­ടു­ത്തു ചെ­ന്നു ക­ഴി­ഞ്ഞ­ല്ലോ” (അ­ക്കാ­ല­ത്തു് ഞാൻ ഊ­ള­മ്പാ­റ ഭ്രാ­ന്താ­ശു­പ­ത്രി­യു­ടെ അ­ടു­ത്താ­ണു താ­മ­സി­ച്ചി­രു­ന്ന­തു്.) സാ­ഹി­ത്യ­കാ­രൻ ജയിൽ ചൂ­ണ്ടി­ക്കൊ­ണ്ടു വീ­ണ്ടും പ­റ­യു­ന്നു: “Every week a hangman comes here. Every week M. Krishnan Nair appears in the Malayalanadu weekely.” അതിനു മ­റു­പ­ടി പറയാൻ എ­നി­ക്കു ക­ഴി­യു­ന്നി­ല്ല. സാ­ഹി­ത്യ­കാ­ര­ന്റെ നീണ്ട ജൂ­ബ­യു­ടെ അറ്റം കാ­റ്റിൽ ഇ­ള­കു­ന്നു. ആ ചലനം നോ­ക്കി ഞാൻ നി­ല്ക്കു­ന്നു. അ­ല്ലെ­ങ്കിൽ സാ­ഹി­ത്യ­കാ­ര­ന്റെ പേരു പ­റ­ഞ്ഞേ­ക്കാം, കു­ട്ട­നാ­ട്ടു രാ­മ­കൃ­ഷ്ണ­പി­ള്ള.
ചി­പ്പി

പോ­പ്പി ന്റെ Rape of the Lock എന്ന കാ­വ്യ­ത്തിൽ എ­നി­ക്കേ­റ്റ­വും ഇ­ഷ്ട­പ്പെ­ട്ട രണ്ടു വരികൾ ഇ­വ­യാ­ണു്:

Not louder Shrirks to pitying Heav’n are cast

When Husbands or when Lap—dogs breathe their last

images/HarindranathChattopadhyay.jpg
ഹ­രീ­ന്ദ്ര­നാ­ഥ് ച­ട്ടോ­പാ­ദ്ധ്യാ­യ

ഭർ­ത്താ­ക്ക­ന്മാ­രും ഓ­മ­നി­ച്ചു വ­ളർ­ത്തു­ന്ന പ­ട്ടി­ക­ളും ചാ­വു­മ്പോൾ വലിയ നി­ല­വി­ളി­യൊ­ന്നും ഉ­ണ്ടാ­കാ­റി­ല്ലെ­ന്നു പ­റ­ഞ്ഞു് കവി ഭാ­ര്യ­മാ­രെ നി­ന്ദി­ക്കു­ന്നു. ഇതിലെ അ­ത്യു­ക്തി­യും മൂ­ല്യ­നി­മാ­സ­വും എ­നി­ക്കി­ഷ്ട­മാ­യി. അവ ര­ണ്ടും മ­റ്റൊ­രു സ­ത്യ­ത്തി­ലേ­ക്കാ­ണ­ല്ലോ എന്നെ കൊ­ണ്ടു­ചെ­ല്ലു­ക. മൂ­ല്യ­ങ്ങൾ­ക്കു വന്ന ഈ വി­പ­ര്യാ­സ­ത്തെ­യാ­ണു് കു­ന്ന­ന്താ­നം രാ­മ­ച­ന്ദ്ര­നും സൂ­ചി­പ്പി­ക്കു­ന്ന­തു് (കു­ങ്കു­മം വാ­രി­ക­യി­ലെ ‘നാടു് ഒരു കാടു് ’ എന്ന കഥ.) ശി­ഷ്യ­നു ഗു­രു­വി­നോ­ടു­ള്ള ബ­ഹു­മാ­നം. ഡൽ­ഹി­യിൽ നി­ന്നു തി­രി­ച്ചു നാ­ട്ടി­ലെ­ത്തി­യ ശി­ഷ്യൻ അ­ദ്ദേ­ഹ­ത്തി­നു് ഒരു ചി­ത്രം സ­മ്മാ­നി­ച്ചു. ശി­ഷ്യൻ പി­ന്നീ­ടു് ഒരു കൂ­ട്ടു­കാ­ര­ന്റെ വീ­ട്ടിൽ ചെ­ന്ന­പ്പോൾ ഗുരു അ­വി­ടി­രു­ന്നു കു­ടി­ക്കു­ന്നു. ലഹരി കൂ­ടി­യ­പ്പോൾ മദ്യം ന­ല്കി­യ­വൻ ശ്രേ­ഷ്ഠൻ ചി­ത്രം ന­ല്കി­യ­വൻ അധമൻ എ­ന്നാ­യി അയാൾ. ഈ മൂ­ല്യ­വി­പ­ര്യ­യം കണ്ടു ശി­ഷ്യൻ ദുഃ­ഖി­ക്കു­ന്നു. നല്ല വിഷയം. പക്ഷേ, ഇ­തി­ന­പ്പു­റ­ത്തു­ള്ള സ­ത്യ­ത്തിൽ ഞാ­നെ­ത്തു­ന്നി­ല്ല. എ­ത്താ­ത്ത­തി­നു ഹേതു? ഒ­ര­നു­ഭൂ­തി­യു­ടെ ആ­വി­ഷ്കാ­ര­മെ­ന്ന നി­ല­യിൽ ഇ­ക്ക­ഥ­യ്ക്കു സ്ഥാ­ന­മി­ല്ല എ­ന്ന­തു തന്നെ. പോ­പ്പ് അ­തെ­ഴു­തി­യ കാ­ല­ത്തു് ആളുകൾ എ­ങ്ങ­നെ ര­സി­ച്ചു­വോ അതേ മ­ട്ടിൽ ഇ­ന്ന­ത്തെ വാ­യ­ന­ക്കാ­രും ര­സി­ക്കു­ന്നു. ഭാ­വി­കാ­ല­ത്തും ഇ­തു­ത­ന്നെ സം­വ­ഭ­വി­ക്കും. അ­തി­നാ­ലാ­ണു് ‘എ­ക്സ്പ്രെ­ഷ’നു് ശാ­ശ്വ­ത­സ്വ­ഭാ­വ­മു­ണ്ടെ­ന്നു ക്രോ­ചെ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു്. രാ­മ­ച­ന്ദ്ര­നു് അ­നു­ഭൂ­തി­യെ രൂ­പ­ശി­ല്പ­ത്തി­ക­വോ­ടെ ആ­വി­ഷ്ക­രി­ക്കാൻ ക­ഴി­വി­ല്ല. അ­തി­നാൽ ഉ­ള്ളിൽ മു­ത്തി­ല്ലാ­തെ വെറും ചി­പ്പി­യാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ രചന പ്ര­ത്യ­ക്ഷ­മാ­കു­ന്നു.

പി­താ­വേ, ഇവർ ചെ­യ്യു­ന്ന­തു്…
images/TheLastTemptationofChristfirstGreekedition1955.jpg

കാ­സാൻ­ദ്സാ­ക്കീ­സി ന്റെ ഒരു ക­ത്തിൽ ഇ­ങ്ങ­നെ കാ­ണു­ന്നു: Dear Rahel, Oh how I’ve toppled and buffeted and abused Abraham and his beard! And hoe I’ve raised and sanctified Judas Iscariot right along side Jesus in this book I’m writing now. ഈ പു­സ്ത­കം The Last Temptation of Christ എ­ന്ന­താ­ണു്. യേ­ശു­വി­നോ­ടൊ­പ്പം താൻ ജൂ­ഡാ­സി­നെ ഉ­യർ­ത്തു­ക­യും പ­വി­ത്രീ­ക­രി­ക്കു­ക­യും ചെ­യ്തു എ­ന്നാ­ണു് കാ­സാൻ­ദ്സാ­ക്കീ­സി­ന്റെ പ്ര­ഖ്യാ­പ­നം. 1951-​ലാണു് ഈ നോവൽ ഗ്രീ­സിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. അ­ക്കാ­ല­ത്തു് ക­സാൻ­ദ്സാ­ക്കീ­സി­ന്റെ “മാർ­ക്സി­സ്റ്റ് ഫെ­യി­സ്—Marxist Phase— അ­വ­സാ­നി­ച്ചി­രു­ന്നെ­ങ്കി­ലും അ­ദ്ദേ­ഹം എ­ല്ലാ­ക്കാ­ല­ത്തും സോ­ഷ്യ­ലി­സ്റ്റാ­യി­രു­ന്നു. കാ­സാൻ­ദ്സാ­ക്കീ­സ് മി­സ്റ്റി­ക് ആ­യി­രു­ന്നെ­ങ്കിൽ യേ­ശു­വി­നോ­ടൊ­പ്പം ജൂ­ഡാ­സി­നെ ഉ­യർ­ത്തു­മെ­ന്നു് പ്ര­ഖ്യാ­പി­ക്കു­ക­യി­ല്ലാ­യി­രു­ന്നു. ഒരു നീചനെ ഒരു പാ­വ­ന­ച­രി­ത­നോ­ടൊ­പ്പം ഉ­യർ­ത്തി പ­വി­ത്രീ­ക­രി­ച്ച ഈ വലിയ സാ­ഹി­ത്യ­കാ­രൻ നോ­വ­ലിൽ എ­ന്തെ­ല്ലാ­മാ­ണു് പ­റ­ഞ്ഞി­രി­ക്കു­ന്ന­തു? കേ­ട്ടാ­ലും. ജൂ­ത­വി­പ്ല­വ­കാ­രി­ക­ളെ കു­രി­ശു­ക­ളിൽ ത­റ­ച്ചു കൊ­ല്ലു­ന്ന റോമൻ അ­ധി­കാ­രി­കൾ­ക്കു വേ­ണ്ടി കു­രി­ശു­കൾ നിർ­മ്മി­ക്കു­ന്ന ആ­ശാ­രി­യാ­യി­രു­ന്നു യേശു. അ­ദ്ദേ­ഹ­ത്തി­നു് ചുഴലി രോ­ഗ­മു­ണ്ടാ­യി­രു­ന്നു പോലും. സ്ഥ­ല­ത്തെ വേ­ശ്യ­യാ­യ മേരി മ­ഗ്ദ­ല­നെ­ക്ക­ണ്ടു് അ­ദ്ദേ­ഹം കാ­മ­ത്തിൽ വീണു. I want Magdalen, even if she is prostitute (The Last Temptation of Christ). കു­രി­ശിൽ ത­റ­യ്ക്ക­പ്പെ­ട്ട യേശു ബോധം ന­ശി­ച്ച് സ്വ­പ്നം കാ­ണു­ന്നു. വയലിൽ അ­ല­ഞ്ഞു നടന്ന യേശു മ­ഗ്ദ­ല­ന മേ­രി­യെ കാ­ണു­ന്നു. അ­വ­ളോ­ടൊ­രു­മി­ച്ചു കി­ട­ക്കു­ന്നു. അ­വൾ­ക്കു സം­തൃ­പ്തി­യ­രു­ളു­ന്നു. “പ്രി­യ­പ്പെ­ട്ട ഭാ­ര്യേ” എ­ന്നാ­ണു് അ­ദ്ദേ­ഹം അവളെ വി­ളി­ക്കു­ക. “I never knew the world was so beautiful or the flesh so holy ” എന്നു പി­ന്നീ­ടു് ഉ­ദീ­ര­ണം. യേശു ഉ­റ­ങ്ങി­ക്കി­ട­ക്കു­മ്പോൾ മ­ഗ്ദ്ല­ന മേരി പു­റ­ത്തേ­ക്കു പോ­കു­ന്നു. പ­ട്ടാ­ള­ക്കാർ അ­വ­ളെ­പ്പി­ടി­ച്ചു കൊ­ല്ലു­ന്നു. ഒരു മാലാഖ യേ­ശു­വി­ന്റെ സ്വ­പ്ന­ത്തിൽ ആ­വിർ­ഭ­വി­ച്ച് അ­ദ്ദേ­ഹ­ത്തെ മാർ­ത്ത­യു­ടെ­യും അ­വ­ളു­ടെ സ­ഹോ­ദ­രി­മാ­രു­ടെ­യും അ­ടു­ക്ക­ലേ­ക്കു ന­യി­ക്കു­ന്നു. മേ­റി­യെ വി­വാ­ഹം ക­ഴി­ച്ച യേശു മാർ­ത്ത­യെ­യും ലൈം­ഗി­ക­മാ­യി തൃ­പ്തി­പ്പെ­ടു­ത്തു­ന്നു. “An Infant sits mute and numb in the womb of every woman ” എ­ന്നാ­ണു് യേശു പറയുക. അ­ദ്ദേ­ഹ­ത്തി­നു് കു­ഞ്ഞു­ങ്ങ­ളും പേ­ര­ക്കു­ട്ടി­ക­ളും ഉ­ണ്ടാ­കു­ന്നു—ഇ­നി­യും സ്വ­പ്നം നീ­ണ്ടു­പോ­കു­ന്നു. മു­ഴു­വ­നു­മെ­ഴു­താൻ സ്ഥ­ല­മി­ല്ല. “ഇതു വെറും സ്വ­പ്ന­മ­ല്ലേ? യേശു പ്ര­ലോ­ഭ­ന­ത്തെ നി­രാ­ക­രി­ച്ചി­ട്ടു് തന്റെ ദൈ­വി­ക­ത്വ­ത്തെ പ­രി­ര­ക്ഷി­ച്ചു­കൊ­ണ്ടു തന്നെ മ­രി­ച്ചി­ല്ലേ?” എ­ന്നൊ­ക്കെ ചോ­ദി­ക്കു­ന്ന­തിൽ ഒ­രർ­ത്ഥ­വു­മി­ല്ല. യൗ­വ­ന­കാ­ല­ത്തു്—കു­രി­ശു­കൾ നിർ­മ്മി­ച്ചു ന­ട­ന്ന­കാ­ല­ത്തു്— മ­ഗ്ദ­ല­ന മേ­രി­യെ യേശു ആ­ഗ്ര­ഹി­ച്ചു­വെ­ന്നു് ഗ്ര­ന്ഥ­കാ­രൻ സ്പ­ഷ്ട­മാ­ക്കി­യ­തി­ന്റെ തു­ടർ­ച്ച­യാ­ണു് ഈ സ്വ­പ്നം. അ­ങ്ങ­നെ സ്വ­പ്ന­ത്തി­നു യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ സ്വ­ഭാ­വം വ­രു­ന്നു. പി­ന്നെ­ന്തു പ­റ­യാ­നി­രി­ക്കു­ന്നു? ഇ­തി­നേ­ക്കാൾ ‘റി­വോൾ­ടി­ങ്ങാ’യ ഒരു സ­ങ്ക­ല്പം വേ­റെ­യു­ണ്ടോ? അതും പാ­വ­ന­ച­രി­ത­മാ­യ യേ­ശു­വി­നെ­ക്കു­റി­ച്ചു്. അ­ധ്യാ­ത്മി­ക­ത്ത്വ­ത്തി­നു വേ­ണ്ടി “മാം­സ­ത്തി­ന്റെ ആ­ഹ്വാ­ന­ങ്ങൾ” പ­രി­ത്യ­ജി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നു വി­ശ്വ­സി­ക്കു­ന്ന ക­സാൻ­ദ്സാ­ക്കീ­സി­നെ­യാ­ണു് ഈ നോ­വ­ലിൽ നമ്മൾ കാ­ണു­ന്ന­തു്. അ­ദ്ദേ­ഹം എത്ര വലിയ നോ­വ­ലി­സ്റ്റാ­ണെ­ങ്കി­ലും ഈ സ­ങ്ക­ല്പം മാ­ന­വ­സം­സ്ക്കാ­ര­ത്തി­ന്റെ ചു­വ­ട്ടിൽ ആ­ഞ്ഞു­വെ­ട്ടു­ന്ന കോ­ടാ­ലി­യാ­യി മാ­റി­യി­രി­ക്കു­ന്നു. ഇതു ശ­രി­യ­ല്ല, തെ­റ്റാ­ണു്, പാ­പ­മാ­ണു്. ര­ണ്ടാ­യി­രം കൊ­ല്ല­ങ്ങ­ളാ­യി ജാ­തി­മ­ത­ഭേ­ദ­മി­ല്ലാ­തെ മ­നു­ഷ്യർ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു പു­ണ്യ­ച­രി­ത­നെ—യേശു ക്രി­സ്തു­വി­നെ—ഇ­ങ്ങ­നെ നി­ന്ദി­ക്കാൻ പാ­ടി­ല്ല. നി­ന്ദി­ച്ചാൽ മ­നു­ഷ്യ സ­മു­ദാ­യം തന്നെ ത­കർ­ന്ന­ടി­യും. ഇ­ന്ന­ത്തെ ത­കർ­ച്ച­യ്ക്കു് ക­സാൻ­ദ്സാ­ക്കീ­സും കാ­ര­ണ­ക്കാ­ര­നാ­ണു്.

ഞാൻ ചോ­ദി­ക്ക­ട്ടെ. ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സ­നെ സ്വ­വർ­ഗ്ഗാ­നു­രാ­ഗി­യാ­യി ചി­ത്രീ­ക­രി­ച്ച് ആ­രെ­ങ്കി­ലും നോ­വ­ലെ­ഴു­തി­യാൽ നമ്മൾ ക്ഷ­മി­ക്കു­മൊ? മ­ഹാ­ത്മ ഗാ­ന്ധി വ്യ­ഭി­ചാ­രി­യാ­യി­രു­ന്നു­വെ­ന്നു കാ­ണി­ച്ചു് ആ­രെ­ങ്കി­ലും കാ­വ്യ­മെ­ഴു­തി­യാൽ നമ്മൾ മി­ണ്ടാ­തി­രി­ക്കു­മൊ? മാവോ സെ­തു­ങ്ങി നെയും ലെ­നി­നെ യും ആ­ഭാ­സ­ന്മാ­രാ­യി അ­വ­ത­രി­പ്പി­ച്ചു് നാടകം എ­ഴു­തു­ന്ന­വ­നെ നമ്മൾ വെ­റു­തേ വി­ടു­മോ? മ­ഹാ­ന്മാ­രെ നി­ന്ദി­ക്ക­രു­തു്. അവരെ വേ­ണ­മെ­ങ്കിൽ വി­മർ­ശി­ക്കൂ. എ­ന്നാൽ അ­വ­രു­ടെ സ്വ­ഭാ­വം മാ­റ്റി ചി­ത്രീ­ക­രി­ക്ക­രു­തു്. കാ­ര്യ­മാ­യ­തു­കൊ­ണ്ടു് ബി­ഷ­പ്പ് പൗ­ലോ­സ് മാർ പൗ­ലോ­സ് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ഇ­ങ്ങ­നെ എ­ഴു­തി­യ­തു ശ­രി­യാ­യി­ല്ല:

“ഈ നൂ­റ്റാ­ണ്ടു കണ്ട പ്ര­ഗ­ത്ഭ­മ­തി­ക­ളാ­യ സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ ഒ­രാ­ളാ­ണു് നി­ക്കോ­സ് ക­സാൻ­ദ്സാ­ക്കി­സ്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­തി­വി­ശി­ഷ്ട­മെ­ന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന കൃ­തി­യാ­ണു് ദ ലാ­സ്റ്റ് ടെം­പ്റ്റേ­ഷൻ ഓഫ് ക്രൈ­സ്റ്റ്. അതിൽ ക്രി­സ്തു­വി­നെ വി­ക­ല­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു­വെ­ന്നു് വാദം തന്നെ ക­ഴ­മ്പി­ല്ലാ­ത്ത­താ­ണു്.”

തി­രു­മേ­നീ, Priests were defrocked for lesser crimes. I do not wish to use a stronger word.

എന്റെ വീ­ട്ടിൽ ഒരു പ­ട­മെ­യു­ള്ളൂ. യേ­ശു­ക്രി­സ്തു­വി­ന്റേ­താ­ണു്. ആ പടം എ­ന്നോ­ടു പ­റ­യു­ന്നു: എന്റെ ധൈ­ര്യ­ത്തെ­ക്കു­റി­ച്ചു്, എന്റെ കാ­രു­ണ്യ­ത്തെ­ക്കു­റി­ച്ചു്, എന്റെ സ­ന്മാർ­ഗ്ഗ­ത­ല്പ­ര­ത്ത്വ­ത്തെ­ക്കൂ­റി­ച്ചു് ആരും പ­റ­യു­ന്നി­ല്ല. ‘നീ­യെ­ങ്കി­ലും അതിനു ശ്ര­മി­ക്കു­ന്ന­ല്ലൊ. നീ­യാ­ണു് ശ­രി­യാ­യ ക്രി­സ്തു­ഭ­ക്തൻ.

ക­മ­ന്റു­കൾ
  1. ദി­വ­സ­ങ്ങ­ളാ­യി ഒരു പ്രേ­ത­ബാ­ധ­പോ­ലെ അ­സ്വ­സ്ഥ­ത എന്നെ പി­ടി­കൂ­ടി­യി­രി­ക്കു­ന്നു. പേ­ടി­സ്വ­പ്ന­ങ്ങൾ ക­ണ്ടു് ഞാൻ ഞെ­ട്ടി­യു­ണ­രു­ന്നു. ഡോ­ക്ടർ ഷൺ­മു­ഖൻ പു­ല­പ്പാ­റ്റ ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ “രൂ­പാ­ന്ത­രീ­ക­ര­ണം” എന്ന കാ­വ്യ­ത്തി­ന്റെ തു­ട­ക്ക­മി­ങ്ങ­നെ­യാ­ണു്. അ­സ്വ­സ്ഥ­ത ഷൺ­മു­ഖ­നെ പി­ടി­കൂ­ടും. പേടി സ്വ­പ്ന­ങ്ങൾ ക­ണ്ടു് അ­ദ്ദേ­ഹം ഞെ­ട്ടി­യു­ണ­രും. ഷൺ­മു­ഖൻ ഇ­മ്മാ­തി­രി ക­വി­ത­യെ­ഴു­തി­യാൽ അ­വ­യൊ­ക്കെ സം­ഭ­വി­ക്കാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ?
  2. “മ­ല­യാ­ളം പ­ഠി­പ്പി­ച്ച കു­റ്റി­പ്പു­ഴ സാ­റി­നോ­ടാ­യി­രു­ന്നു ഞ­ങ്ങൾ­ക്കേ­റെ­യി­ഷ്ടം. ഡി. പി. ഉണ്ണി സാർ ഒ­ട്ടും പി­ന്നി­ലാ­യി­രു­ന്നി­ല്ല. ക­ഴി­വിൽ, പാ­ണ്ഡി­ത്യ­ത്തിൽ, ലേശം തെറി പ­റ­യാ­നും ഉണ്ണി സാ­റി­നു് ക­ഴി­യു­മാ­യി­രു­ന്നു. ഏതു ക്ലാ­സ്സി­ലാ­ണെ­ന്നോർ­മ്മ­യി­ല്ല—ഉണ്ണി സാർ ബോർ­ഡി­ലെ­ഴു­തി:

പ­റി­ച്ചോ­ര­ച­ലം…

പി­ഴു­തെ­ടു­ക്ക­പ്പെ­ട്ട അചലം.

പി­ന്നെ ഒരു വേല. രണ്ടു വരകൾ. അ­പ്പോൾ സാധനം ഇ­ങ്ങ­നെ­യാ­യി.

“പറി/ച്ചോര/ ചലം.”

മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണൻ ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ഒരു ലേ­ഖ­ന­ത്തി­ലെ ഭാ­ഗ­മാ­ണി­തു്. ഡി. പി. ഉ­ണ്ണി­ക്ക­ല്ല ഇ­തി­ന്റെ ‘ക്രെ­ഡി­റ്റ്’. എ. ആർ. രാ­ജ­രാ­ജ­വർ­മ്മ യുടെ ഭാ­ഷാ­ഭൂ­ഷ­ണ­ത്തി­ലു­ള്ള­താ­ണി­തു്.

  1. ലേ­ഡീ­സ് ഒൺലി ബോർഡ് വച്ച ട്രാൻ­സ്പോർ­ട്ട് ബ­സ്സു­കൾ വ­മ്പി­ച്ച പ­രാ­ജ­യ­മാ­ണെ­ന്നു മ­ന്ത്രി വേ­ലാ­യു­ധൻ അ­സം­ബ്ലി­യിൽ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. ഈ വാർ­ത്താ­ശ­ക­ലം ഉ­ദ്ധ­രി­ച്ചി­ട്ടു് ഡി. സി. ക­മ­ന്റ് ചെ­യ്യു­ന്നു: നി­ല്ക്കാ­നു­ള്ള സ്ഥലം ആ­ണു­ങ്ങൾ­ക്കു വേ­ണ്ടി നീ­ക്കി­വ­യ്ക്കാ­മെ­ങ്കിൽ പ­രാ­ജ­യ­ത്തിൽ നി­ന്നു ര­ക്ഷ­പ്പെ­ടാം (മ­നോ­രാ­ജ്യം, ക­റു­പ്പും വെ­ളു­പ്പും.) ര­ക്ഷ­പ്പെ­ടാ­മെ­ന്ന­തു ഡി. സി. യുടെ വ്യാ­മോ­ഹം. പു­രു­ഷ­ന്മാർ സീ­റ്റു­ക­ളിൽ ഇ­രി­ക്ക­ണം. നി­ല്ക്കാ­നു­ള്ള സ്ഥ­ല­ത്തും അവർ നി­ല്ക്ക­ണം. അ­വ­രു­ടെ കൂ­ടെ­ത്ത­ന്നെ സ്ത്രീ­കൾ­ക്കു് ക­മ്പി­യിൽ തൂ­ങ്ങി നിൽ­ക്കാ­നു­ള്ള സൗ­ക­ര്യ­വും ഉ­ണ്ടാ­ക്ക­ണം. ത­ങ്ങ­ളു­ടെ ശ­രീ­ര­ങ്ങൾ വി­യർ­ക്കു­മെ­ന്നു് ക­മ്പി­യിൽ പി­ടി­ച്ചി­രി­ക്കു­ന്ന അ­വർ­ക്കു സ്പ­ഷ്ട­മാ­ക്കാൻ സാ­ധി­ച്ചി­ല്ലെ­ങ്കിൽ ജീ­വി­തം കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? ടെ­ലി­വി­ഷ­നിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ല­ല­നാ­മ­ണി­കൾ ഇ­ക്കാ­ര്യ­ത്തിൽ ദ്ര­ഷ്ടാ­ക്ക­ളെ നി­രാ­ശ­പ്പെ­ടു­ത്താ­റി­ല്ല. ലേ­ഡീ­സ് ഒൺലി ബ­സ്സു­ക­ളിൽ ഇ­തി­നു­ള്ള സൗ­ക­ര്യം ഉ­ണ്ടാ­യാൽ നഷ്ടം പ­രി­ഹ­രി­ക്കാം.
  2. Fear of Flying തു­ട­ങ്ങി­യ നോ­വ­ലു­ക­ളെ­ഴു­തി­യ Erica Jong വെറും പൈ­ങ്കി­ളി എ­ഴു­ത്തു­കാ­രി­യ­ല്ല. അവർ നല്ല നോ­വ­ലി­സ്റ്റും നല്ല ക­വി­യു­മാ­ണു്. അവർ മ­ര­ണ­ത്തെ­ക്കു­റി­ച്ചെ­ഴു­തി­യ കാ­വ്യം അ­വ­സാ­നി­ക്കു­ന്ന­തു് ഇ­ങ്ങ­നെ:

Neither the sun death

can be looked at steadily

said La Rochefoucauld

who did not believe much

in love. But I will stare him down.

(സ്നേ­ഹ­ത്തിൽ അ­ധി­ക­മൊ­ന്നും വി­ശ്വ­സി­ക്കാ­ത്ത ലാ റൊ­ഷ്ഫൂ­ക്കോ പ­റ­ഞ്ഞു സൂ­ര്യ­നെ­യോ മ­ര­ണ­ത്തെ­യോ അ­ച­ഞ്ച­ല­മാ­യി നോ­ക്കാ­നാ­വി­ല്ലെ­ന്നു്—എ­ന്നാൽ ഞാൻ അവനെ തു­റി­ച്ചു­നോ­ക്കി. അ­വ­ന്റെ ക­ണ്ണു­കൾ താ­ഴ്ത്തും.)

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-12-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.