ഈശ്വരൻ, അമർത്യത ഇവയെല്ലാം യുക്തിയിൽ അധിഷ്ഠിതമല്ലെന്നു് വിശ്വസിച്ച ബർട്രൻഡ് റസ്സൽ പോലും പ്രഖ്യാപിച്ചതു് ഇങ്ങനെയാണു്: എന്നിലെന്തോ പ്രാധാന്യമാർന്നതായി ഉണ്ടു് മരിക്കുന്നതിനു് മുമ്പു് അതാവിഷ്ക്കരിക്കാൻ ഞാനൊരു മാർഗ്ഗം കണ്ടുപിടിച്ചേ മതിയാവൂ. അതു് സ്നേഹമല്ല, വെറുപ്പല്ല, ദയയല്ല, പുച്ഛമല്ല, ജീവന്റെ ശ്വാസമാണു്.
പണ്ടു് ഒരു മഹാവ്യക്തി തിരുവനന്തപുരത്തു വന്നപ്പോൾ ഒരു ബ്രാഹ്മണനെ കണ്ടുപിടിച്ചു് അയാളുടെ കാലുകഴുകി ആ വെള്ളം കുടിച്ചുവെന്നു് പത്രത്തിൽ കാണുകയുണ്ടായി. കാലു് എത്ര തേച്ചുകഴുകിയാലും രോഗാണുക്കൾ വയറ്റിലേക്കു കടത്തിവിടുന്ന ആ പ്രക്രിയയിൽ ധർമ്മരോഷം കൊണ്ട ഒരു മാന്യൻ എന്നോടു പറഞ്ഞു: “ഇയാൾ കോട്ടയ്ക്കകത്തു പോകാത്തതെന്തു? അവിടെ വലിയ വലിയ കാലുകൾ ഉണ്ടല്ലോ. വെള്ളംതന്നെ വേണ്ട. അവയിൽനിന്നു വെള്ളമൊലിക്കുന്നുണ്ടാവും”. ഇത്തരം പ്രവൃത്തികളിൽ നമുക്കു കോപമോ വിഷാദമോ തോന്നേണ്ടതില്ല. സമുന്നതമായ ഭാരത സംസ്കാരത്തിൽ ഈ വിധത്തിലുള്ള ഭോഷത്തങ്ങളും പൊരുത്തക്കേടുകളും ധാരാളമായി ഉണ്ടു്. ഇംഗ്ലീഷ് നോവലിസ്റ്റ് ഈ. എം. ഫൊർസ്റ്ററു ടെ കൂട്ടുകാരനായ ഒരു സായ്പ് മുൻപു് ഇന്ത്യയിലെത്തി ഒരു നാട്ടുരാജാവിന്റെ ഉപദേഷ്ടാവായി. അവർ ഒരുമിച്ചു കാറിൽ സഞ്ചരിക്കുമ്പോൾ തിരുമനസ്സുകൊണ്ടു് ചോദിച്ചു: “ഇംഗ്ലണ്ടിലെ ആളുകൾ പശുവിന്റെയോ മറ്റേതെങ്കിലും മൃഗത്തിന്റെയോ മൂത്രം കുടിക്കാറുണ്ടോ?” “ഇല്ല” എന്നു് സായ്പ് മറുപടി നല്കി. “എന്തേ അങ്ങനെ ചോദിക്കാൻ?” എന്നു് സായ്പ് ഒരു ചോദ്യമെറിഞ്ഞു. മഹാരാജാവു് പറഞ്ഞു: ഞങ്ങൾ പശുവിന്റെ മൂത്രം, ചാണകം, പാലു്, തയിരു്, വെണ്ണ ഇവ അഞ്ചും കഴിക്കും. അദ്ഭുതാധീനനായ പാശ്ചാത്യൻ “പശുവിന്റെ വിയർപ്പോ? തുപ്പലോ?” എന്നു ചോദിച്ചു. “അവരണ്ടും വിശുദ്ധമല്ലാത്തതുകൊണ്ടു് ഞങ്ങൾ കഴിക്കാറില്ല” എന്നായിരുന്നു പൊന്നുതമ്പുരാന്റെ മറുപടി. “ഇവ അഞ്ചും ദിവസവും അല്പമായി ഉള്ളിലാക്കും ഞങ്ങൾ” എന്നു പറഞ്ഞിട്ടു് അദ്ദേഹം ചിരിച്ചു. അതിനുശേഷം തികഞ്ഞ ഗൗരവത്തോടെ തിരുമേനി അരുളിച്ചെയ്തു: “ചാണകവും മൂത്രവും വളരെ പരിശുദ്ധമാണു്. പശുവിന്റെ മൂത്രമാണു് എനിക്കേറെയിഷ്ടം. പച്ചവെള്ളം കുടിക്കുന്നതുപോലെയാണു് ഞാനതു; കുടിക്കുന്നതു്”.
സായ്പ് അതുകേട്ടു് വമനേച്ഛയോടെ കാറിനകത്തു് ഇരുന്നിരിക്കും. ഇക്കാലത്താണെങ്കിൽ അദ്ദേഹത്തിനു് ഓക്കാനം വരുമായിരുന്നില്ല. മൊറാർജി ദേശായി യുടെ ഇഷ്ടപാനീയത്തെക്കുറിച്ചു് അറിയുന്ന സായ്പിനു് ഗോമൂത്രപാനത്തെക്കുറിച്ചു കേട്ടാൽ ഛർദ്ദിക്കാൻ തോന്നുന്നതെങ്ങനെ? പശുവിന്റെ മൂത്രം കുടിക്കുകയില്ലെന്നു പറഞ്ഞാൽ അതു പാതകമായിത്തീരുന്ന അവസ്ഥയാണു് ഭാരതത്തിലുള്ളതു്. അതിപാതകം, മഹാപാതകം, അനുപാതകം, ഉപപാതകം ഇങ്ങനെ പാതകങ്ങൾ പലതത്രേ. ഇവയ്ക്കൊക്കെ ശിക്ഷകളുമുണ്ടു്. പകൽസമയത്തു് ലൈംഗികവേഴ്ച നടത്തുന്നതു് പാതകമാണു്. (അതിപാതകമാണോ മഹാപാതകമാണോ അതെന്നു് എനിക്കറിഞ്ഞുകൂടാ. നിർണ്ണയിക്കാൻ മനുസ്മൃതി തുടങ്ങിയ ഗ്രന്ഥങ്ങൾ കൈവശമില്ല.) ആ പാതകം നടത്തിയവൻ ഒരു ദിവസത്തേക്കു് ഭക്ഷണം കഴിക്കരുതെന്നാണു് നിയമം. അതിരിക്കട്ടെ പാലുകുടിക്കുന്നവൻ മൂത്രവും കുടിക്കുന്നു. ജിലേബി തിന്നുന്നവൻ ചാണകവും തിന്നുന്നു. താജ്മഹൽ നിർമ്മിച്ചവൻ തിരുവനന്തപുരത്തെ ടാഗോർ തീയറ്റർ നിർമ്മിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളെ അഗ്നിയിൽനിന്നു രക്ഷിച്ചവൻ നൗഖാലിയിൽ അവയെ കതകിൽ ചേർത്തുവച്ചു് ആണിയടിക്കുന്നു. ഓമനത്തമുള്ള പട്ടിയെ മടിയിലിരുത്തി ലാളിക്കുന്നവൻ തോക്കെടുത്തു് കാട്ടിലെ മൃഗങ്ങളെ കൊല്ലുന്നു. ‘മേഘസന്ദേശ’മെഴുതിയവൻ ‘മയൂരസന്ദേശ’മെഴുതുന്നു. ‘മനസ്വിനി’ എഴുതിയവൻ മതി. ആ വാക്യം പൂർണ്ണമാകാതെതന്നെ കിടക്കട്ടെ. ഭാരതസംസ്കാരമേ ‘അപ്രമേയാദ്ഭുതം തന്നെ നിൻ ഹൃത്തടം!’
അദ്ദേഹം ശാശ്വതനിദ്രയിൽ വിലയം കൊണ്ടിട്ടു മൂന്നുദിവസം കഴിഞ്ഞിരിക്കുന്നു. അന്തരംഗത്തിൽ പ്രകാശം മാത്രമുണ്ടായിരുന്ന വ്യക്തിയായിരുന്നു എം. കെ. കെ. നായർ. ആ പ്രകാശം അവിടെ ഒതുങ്ങിനില്ക്കാതെ ആർജ്ജവമാർന്ന മന്ദസ്മിതമായി, കാരുണ്യം കലർന്ന നേത്രദ്യുതിയായി, സ്നേഹാർദ്രങ്ങളായ വാക്കുകളായി പ്രസരിച്ചു. ആ പ്രകാശം നന്മയുടെയും മനുഷ്യത്വത്തിന്റെയും അവയോടു ബന്ധപ്പെട്ട കലയുടെയും പ്രകാശമായിരുന്നു. അതുകൊണ്ടാണു് മരണശയ്യയിൽ കിടന്ന തന്നെ കാണാനെത്തിയ സുഹൃത്തിനെക്കണ്ടു് അദ്ദേഹത്തിനു പുഞ്ചിരിപൊഴിക്കാൻ കഴിഞ്ഞതു് (കലാകൗമുദിയിലെ ലേഖനം—സ്റ്റാഫ് ലേഖകൻ). തികഞ്ഞ നന്മയുള്ളവർ മരണമടുക്കുമ്പോൾ മന്ദസ്മിതം പൊഴിക്കാറുണ്ടെന്നു് അഭിജ്ഞന്മാർ പറഞ്ഞു ഞാനറിഞ്ഞിട്ടുണ്ടു്. നന്മയുടെ നികേതമായ എം. കെ. കെ. നായർ മരണത്തിന്റെ വക്കിലെത്തിയപ്പോഴും പുഞ്ചിരിപൊഴിച്ചു. അതു് ഇനി നമ്മൾ കാണുകില്ലല്ലോ എന്നു വിചാരിക്കുമ്പോൾ വിഷാദം.
കലാരസികനായിരുന്ന, ധിഷണാശാലിയായിരുന്ന അദ്ദേഹത്തെക്കുറിച്ചു് ഞാനൊന്നും പറയേണ്ടതില്ല. കേരളീയർക്കു് അതൊക്കെ അറിയാം. കലയുടെയും ജീവിതത്തിന്റെയും മനുഷ്യത്വത്തിന്റെയും അധിത്യകകളിലേക്കു മാത്രം നോക്കിയ വലിയ വ്യക്തിയായിരുന്നു എം. കെ. കെ. നായർ എന്നുമാത്രം നമ്മൾ ഓർമ്മിച്ചാൽ മതി. അങ്ങനെയുള്ള അദ്ദേഹത്തോടു് നമ്മൾ കൃതഘ്നത കാണിച്ചു എന്നു് കലാകൗമുദി ലേഖകൻ സൂചിപ്പിക്കുന്നതിനോടു് എല്ലാവരും യോജിക്കും. പക്ഷേ, ആ നന്ദികേടു് അദ്ദേഹം പരിഗണിച്ചിരിക്കില്ല. കാരണമുണ്ടു്, വലിയ ആളുകൾ അന്യർക്കു് ഉപകാരം ചെയ്തിട്ടു് അതു് മറക്കുന്നു. എം. കെ. കെ. നായർ താനൊരു ഉപകർത്താവാണെന്നു് ഒരിക്കലും വിചാരിച്ചു കാണുകില്ല. അത്രയ്ക്കാണു് അദ്ദേഹത്തിന്റെ മഹത്ത്വം. കർമ്മാഗ്നിയിൽ ജീവിതം ഹോമിച്ചു് സ്നേഹത്തിന്റെ ധൂമമുയർത്തിയ ഈ മഹാവ്യക്തിയുടെ മുൻപിൽ ഞാൻ തലതാഴ്ത്തി നില്ക്കുന്നു.

മരണം ഇരുട്ടിലേക്കുള്ള കുതിച്ചുചെല്ലലാണെന്നു് വില്യം ബ്ളേക്ക്. പ്രായം ഏറെച്ചെന്ന വേശ്യയാണെന്നു് ഹെമിങ്വേ. “ന കാലസ്യാതിഭാരോ സ്തി കൃതാന്തശ്ച സൂദുർജയ” എന്നു് വാല്മീകി. (വിധിയെ ലംഘിക്കാനാവില്ല. അതിനു് വലിച്ചിഴയ്ക്കാൻ വയ്യാത്തവിധം ഭാരമാർന്നതായി ഒന്നുമില്ല—രാമായണം, യുദ്ധകാണ്ഡം, 48 (19), ഗീതാ പ്രസ്സ് പ്രസാധനം, പുറം 1535.) ആദായനികുതി കൊടുക്കാതെ രക്ഷപ്പെടാനുള്ള മാർഗ്ഗമാണു് അതെന്നും ഒരാൾ.

ഈശ്വരൻ, അമർത്യത ഇവയെല്ലാം യുക്തിയിൽ അധിഷ്ഠിതമല്ലെന്നു വിശ്വസിച്ച ബർട്രൻഡ് റസ്സൽ പോലും പ്രഖ്യാപിച്ചതു് ഇങ്ങനെയാണു്: എന്നിലെന്തോ പ്രാധാന്യമാർന്നതായി ഉണ്ടു്. മരിക്കുന്നതിനുമുമ്പു് അതാവിഷ്കരിക്കാൻ ഞാനൊരു മാർഗ്ഗം കണ്ടുപിടിച്ചേ മതിയാവൂ. അതു് സ്നേഹമല്ല, വെറുപ്പല്ല, ദയയല്ല, പുച്ഛമല്ല, ജീവന്റെ ശ്വാസമാണു്. അതു് ദൂരെനിന്നു വരുന്നു. മനുഷ്യേതരവസ്തുക്കളുടെ വിപുലവും ഭയജനകവും വികാരരഹിതവുമായ ശക്തിവിശേഷത്തെ അതു് മനുഷ്യജീവിതത്തിലേക്കു് ആനയിക്കുന്നു. (ആശയാനുവാദം) റസ്സലിന്റെ ഈ ആശയം പ്രതിപാദിച്ചിട്ടു് കോളിൻ വിൽസൺ പറയുന്നു ഇതു് മതവിശ്വാസത്തോടു് അടുത്തുനില്ക്കുന്നുവെന്നു്. മനുഷ്യശക്തിയെക്കാൾ വലിയ ശക്തിയുണ്ടെന്നും അതിലേക്കു് നമുക്കു ചെല്ലാൻ കഴിയുമെന്നും അദ്ദേഹത്തിനു് അഭിപ്രായമുണ്ടു്. കല ഈ വലിയ ശക്തിയുടെ ഒരംശത്തിലേക്കെങ്കിലും നമ്മെ കൊണ്ടുചെല്ലുന്നുണ്ടു്. അതുകൊണ്ടാണു് അതിലൂടെയുള്ള സഞ്ചാരം നമുക്കു് അനിർവാച്യമായ അനുഭൂതി ഉളവാക്കുന്നതു്. റഷ്യൻ കവയിത്രിയായ ആന്ന അഹ്മതവ യുടെ കാവ്യങ്ങൾ വായിക്കുമ്പോൾ എനിക്കു് ഈ അനുഭവം ജനിക്കുന്നതു പോലും വെറുപ്പല്ല, ദയയല്ല, പുച്ഛമല്ല, ജീവന്റെ ശ്വാസമാണു്.
You and I are a mountain of grief…
you and I will never meet.
Only try at midnight to send me
a greeting through the stars
നാലുവരി കൂടെ എടുത്തെഴുതട്ടെ:
Gold rusts and steel decays,
marble crumbles. Everything
ready for death
More permanent than everything
on earth is sadness
and more long-lived is the regal word.
(A Sinyavsky കവിയിത്രിയെക്കുറിച്ചു് എഴുതിയ ലേഖനത്തിൽനിന്നു് ആദ്യത്തെ കാവ്യഭാഗം. രണ്ടാമത്തേതു് Post-war Russian Poetry എന്ന പുസ്തകത്തിൽ നിന്നു്.)

കല ഇങ്ങനെ മഹനീയമായ ശക്തിവിശേഷത്തിലേക്കു നയിക്കുന്നതിനാലാണു് മരണത്തെക്കുറിച്ചുള്ള രചനകൾ മരണത്തെക്കാൾ ശക്തങ്ങളായി ഭവിക്കുന്നതു്. താരാശങ്കറി ന്റെ ‘ആരോഗ്യനികേതനം’, ബ്രോഹി ന്റെ ‘The Death of Virgil’ ഈ നോവലുകളും ഷ്നിറ്റ്സ്ലറു ടെ ‘മരിച്ചവർ മിണ്ടുകില്ല’ എന്ന കഥയും മരണത്തെക്കാൾ ശക്തിയാർജ്ജിച്ചവയാണു്.
ഇ. വി. ശ്രീധരന്റെ “ഒരുനാൾ തണുപ്പിലിഴഞ്ഞുനടന്നു” എന്ന ചെറുകഥ (കലാകൗമുദി) ഒരു വൃദ്ധയുടെ മരണമാവിഷ്കരിച്ചു് മരണത്തിനുമപ്പുറത്തുള്ള ഒരു മണ്ഡലത്തിലെത്തുന്നു. മരണഭയത്തെക്കാൾ വലിയ ഭയമില്ലെന്നാണല്ലോ അഭിജ്ഞമതം. ആർക്കാണു് ഭയം? കഷ്ടപ്പെടുന്നവരോടു സഹതാപമൊട്ടുമില്ലാതെ ദിവസവും ദിവസവും പണം സമ്പാദിച്ചു ബാങ്കിലിടുന്നവർ മരണത്തെ പേടിക്കുന്നു. ചെയ്യരുതാത്തതു ചെയ്തവൻ മരണത്തെ പേടിക്കുന്നു. ആരോടും ഒരു ബന്ധവും വേണ്ട, എനിക്കെന്റെ ഭാര്യയും മക്കളും മാത്രം മതി എന്നു കരുതി ജീവിക്കുന്നവനാണു് മരണത്തെക്കുറിച്ചു് ഏറ്റവും വലിയ പേടിയുള്ളതു്. ഇക്കഥയിലെ വൃദ്ധൻ—മരിച്ച വൃദ്ധയുടെ ഭർത്താവു്—ഭാര്യയെ അതിരുകടന്നു് ആശ്രയിക്കുന്നവനാണു്. അങ്ങനെ ആശ്രയസ്വഭാവമുള്ളവനും പേടിയുളവാക്കും മരണം. അയാളുടെ ആ പരാധീനതയെ കഥാകാരൻ ഒരു സംഭവത്തിലൂടെ വ്യക്തമാക്കിത്തരുന്നു. എഴുപത്താറുവയസ്സുള്ള ഭർത്താവു് അറുപത്തൊമ്പതു വയസ്സുള്ള ഭാര്യയുടെ പൂർവ്വകാല സൗന്ദര്യത്തെക്കുറിച്ചു് ഓർമ്മിക്കുന്നു:

പഴയ ദേവകിഅമ്മ ശങ്കരക്കുറുപ്പിന്റെ മനസ്സിൽ എന്തിനോ പുനർജ്ജനിക്കുകയായിരുന്നു. നീ എന്തു ചുറുചുറുക്കുള്ളവളായിരുന്നു ദേവകീ… നിന്റെ ആ മുടിയും കണ്ണുകൊണ്ടുള്ള കളിയും നടത്തവും… എങ്ങോട്ടാണതെല്ലാം പോയതു? മറ്റാരും കണ്ടിട്ടില്ലാത്ത നിന്റെ ആ കാക്കപ്പുള്ളി കണ്ടിട്ടു് വർഷങ്ങളെത്രയായി. അതൊരു പക്ഷേ, മാഞ്ഞുപോയിട്ടുണ്ടാവണം. ഇല്ല, അതൊരിക്കലും മാഞ്ഞുപോവുകയില്ല. ചുംബനങ്ങൾകൊണ്ടു് ആ കാക്കപ്പുള്ളിയെ അവിടെ ഉറപ്പിച്ചതാണു്. ആ കാക്കപ്പുള്ളി ഒരിക്കൽക്കൂടി ഒന്നു കാണണമല്ലോ.
ഈ വൃദ്ധരതിയുള്ളവനു് മരിക്കാനെന്തു പേടിയായിരിക്കും! അതുകൊണ്ടു് ഭാര്യ മരിച്ചപ്പോൾ അയാൾ ബോധശൂന്യനായി നിലം പതിക്കുന്നു. മാരകരോഗം ബാധിച്ചു് ആശുപത്രിയിൽ കിടക്കുന്നവൻ ബന്ധുക്കൾക്കും സ്നേഹിതർക്കും ഭാരമാണു്. മരിക്കാൻ കിടക്കുന്നവനെ വേണ്ട സന്ദർഭത്തിൽ സഹായിക്കാത്ത ബന്ധുവാണു് കാണാൻ വരുന്നതെങ്കിൽ അയാൾക്കു് (വന്നവനു്) മനഃസാക്ഷിയുടെ കുത്തു് ഉണ്ടാകും. അങ്ങനെ അയാൾ വൈകാരികാവസ്ഥയിൽ വീഴും. മകളോ മകനോ എത്തുന്നുവെങ്കിൽ സ്നേഹത്തിന്റെയും സഹതാപത്തിന്റെയും പേരിൽ ആകുലാവസ്ഥയുണ്ടാകും. ഇതൊക്കെ ഭാരങ്ങളാണു്. കഥയിലെ വൃദ്ധൻ തനിക്കുതന്നെ ഭാരമായിത്തീർന്നവനാണു്. ഈ തത്ത്വങ്ങളെയെല്ലാം കഥാകാരൻ അഭിവ്യഞ്ജിപ്പിക്കുന്നു.
- ടെലിഫോൺ റോങ് നമ്പർ:
- മറുപടി പറയുന്നതു സ്ത്രീ ശബ്ദമാണെങ്കിൽ വിളിച്ചയാളിനു് പലതും ചോദിക്കാൻ സഹായമരുളുന്ന ഒരു ടെക്നിക്കൽ ഡിഫെക്ട്.
- സിഗററ്റ്:
- കാൻസർ സ്റ്റിക്.
- പ്രസാധകർ, പെൻഗ്വിൻ ബുക്ക്സ്, ഫേബർ തുടങ്ങിയവ:
- ഇന്ത്യയിലുള്ള വായനക്കാർ കോടീശ്വരന്മാരാണു് എന്നു തെറ്റിദ്ധരിച്ചിരിക്കുന്ന സംഘങ്ങൾ.
- ടൽക്കം പൗഡർ:
- കാലത്തു് ഓഫീസിൽ പോകുന്ന സ്ത്രീകളെ സുന്ദരികളാക്കുന്ന ഒരു പൊടി. (ടൽകം—ഹൈഡ്രസ് മെഗ്നീഷ്യം സിലിക്കേറ്റ് (H2 Mg3 (SiO3)4) ഓഫീസിലെ ജോലി കൊണ്ടു് കുറച്ചു കഴിഞ്ഞാൽ പൊടിമുഖത്തു നിന്നു മാഞ്ഞു പോകും. അതുകൊണ്ടു് അവർ വൈകുന്നേരം തിരിച്ചു പോരുമ്പോൾ പുരുഷന്മാർ അവരെ നോക്കരുതു്. നോക്കിയാൽ നൈരാശ്യം ഫലം.
- മാരുതിക്കാറ്:
- ബെഡ്പാനിന്റെ ആകൃതിയിലുള്ള ഒരു വാഹനം. (എനിക്കു് കാറില്ലാത്തതുകൊണ്ടുള്ള അസൂയയാണു് ഈ നിർവ്വചനത്തിനു ഹേതുവെന്നു പറഞ്ഞാലും പരിഭവമില്ല.)
- നരകം:
- കേരളത്തിലെ ചില മഹാകവികൾ പാർക്കുന്ന സ്ഥലം. വിദൂരമല്ലാത്ത ഭാവിയിൽ ഞാനും ചെന്നുചേരുന്ന സ്ഥലം.
- ഓഫീസ് ജോലിക്കാരി:
- (പരകീയമായ നിർവ്വചനം) കാലിലെ കൊച്ചുരോമങ്ങൾ കാണിക്കാതെ പതുക്കെ ബസ്സിൽ കയറുന്നു. ഇരിക്കുന്നു അതിലും പതുക്കെ. ബാഗ് എടുക്കുന്നു. തുറക്കുന്നു. അതിനകത്തുനിന്നു് കൊച്ചുപേഴ്സ് എടുക്കുന്നു. ബാഗ് അടയ്ക്കുന്നു. പേഴ്സ് തുറക്കുന്നു. ഒരുരൂപ നോട്ടെടുക്കുന്നു. പേഴ്സ് അടയ്ക്കുന്നു. നോട്ട് കൊടുത്തു ടിക്കറ്റ് വാങ്ങുന്നു. മൃദുലസ്പർശം—ടിക്കറ്റ് വാങ്ങുന്നു—സ്പർശം—പേഴ്സ് തുറക്കുന്നു. ടിക്കറ്റ് അതിനകത്തു് ഇടുന്നു. പേഴ്സ് അടയ്ക്കുന്നു. ബാഗ് തുറക്കുന്നു. പേഴ്സ് അകത്തുവച്ചു് അതടയ്ക്കുന്നു. അപ്പോൾ കണ്ടക്ടർ ബാലൻസ് നല്കുന്നു. ബാഗ് തുറക്കുന്നു. പേഴ്സെടുത്തു് ബാഗ് അടയ്ക്കുന്നു. പേഴ്സ് തുറന്നു ചില്ലറ അതിനകത്തിടുന്നു. പേഴ്സ് അടയ്ക്കുന്നു. ബാഗ് തുറക്കുന്നു. പേഴ്സ് അകത്തിടുന്നു. ബാഗ് അടയ്ക്കുന്നു. ഈ സമയംകൊണ്ടു് ബസ്സ് ഓഫീസിന്റെ മുൻപിലെത്തുന്നു. മെല്ലെ ഇറങ്ങുന്നു…

ദാമ്പത്യജീവിതത്തിനു പുറമേയുള്ള ലൈംഗികജീവിതം ഏതുരാജ്യത്തുമുണ്ടു്. സാമൂഹിക പരിതഃസ്ഥിതികളെ അവലംബിച്ചു അതിനു് ഏറ്റക്കുറവുണ്ടാകുമെന്നേയുള്ളു. അമേരിക്കയിലും ഇംഗ്ലണ്ടിലും മറ്റു രാജ്യങ്ങളിലുമുള്ള ഇത്തരം ലൈംഗികജീവിതത്തെ സംബന്ധിച്ചു് സ്ഥിതിവിവരക്കണക്കുകൾ ഉള്ളതുകൊണ്ടു് അതിന്റെ ശതമാനം നിർണ്ണയിക്കാം. ഭാരതത്തിൽ അതിനുവേണ്ട ഗവേഷണങ്ങളില്ല. ഇവിടെ അഭ്യൂഹം മാത്രമേ പറ്റുകയുള്ളു.
വൈവാഹിക ജീവിതത്തിനു പുറത്തുള്ള ഈ സെക്സ് മൂന്നുതരത്തിലാണു്.
- രഹസ്യമായി നിർവഹിക്കപ്പെടുന്നതു്: ഭാര്യ അന്യപുരുഷനുമായി വേഴ്ചയിലേർപ്പെടുമ്പോൾ ഭർത്താവിൽനിന്നു് അതൊളിച്ചു വയ്ക്കുന്നു. ഭർത്താവിന്റെ പരസ്ത്രീഗമനം ഭാര്യയുമറിയുന്നില്ല.
- ഉഭയ സമ്മതം: ഭാര്യക്കു ഭർത്താവിന്റെ അന്യസ്ത്രീ സംസർഗ്ഗം അറിയാം. ഭർത്താവിനു് ഭാര്യയുടെ അന്യപുരുഷവേഴ്ചയും അറിയാം. രണ്ടുപേർക്കും സമ്മതം. സമ്മതമാണെന്നു മാത്രമല്ല ഭാര്യ ഭർത്താവിനെയും ഭർത്താവു് ഭാര്യയെയും ആ കുത്സിതത്വത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- സന്ദിഗ്ദ്ധത: ഭാര്യയ്ക്കു് അറിയാം ഭർത്താവു് വ്യഭിചരിക്കുന്നുവെന്നു് ഭർത്താവിനു് അറിയാം ഭാര്യയുടെ അപഥസഞ്ചാര മാർഗ്ഗത്തെക്കുറിച്ചു്. എങ്കിലും രണ്ടുപേരും അറിഞ്ഞമട്ടു കാണിക്കുന്നില്ല.
ഇതാണു് ലൈംഗിക ജീവിതത്തിലെ ജാരന്റെയും ജാരിണിയുടെയും പ്രവർത്തനങ്ങൾ. സക്കറിയ യുടെ അഭിപ്രായം ലൈംഗിക ജീവിതത്തിൽ മാത്രമല്ല സമുദായത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ജാരന്മാരും ജാരിണികളും സ്വൈരവിഹാരം ചെയ്യുന്നുവെന്നാണു്; ഈ വിഹാരം നമ്മുടെ സംസ്കാരത്തെ കടപുഴക്കിയെറിയുന്നുവെന്നാണു്. ഇതിനു പരിഹാരമില്ല. മാന്യന്മാർക്കു് അവരെക്കണ്ടു് പലായനം ചെയ്യേണ്ടിവരുന്നു. ഈ ആശയത്തെ ഇമേജുകളിലൂടെ സ്ഫുടീകരിക്കുന്നു സക്കറിയ. (മാതൃഭൂമി) ആഴ്ചപ്പതിപ്പിലെ ‘ജാരപർവ്വം’ എന്ന ചെറുകഥ) ജീർണ്ണത കണ്ടു വേദനിക്കുന്ന ജനതയുടെ ആ വേദനയെ കലയുടെ പ്രചോദനാഗ്നിയിൽനിന്നു് നീറ്റിയെടുത്തു് സ്വർണ്ണാഭരണം പണിയുന്നതിൽ വിദഗ്ദ്ധനാണു് ഈ കഥാകാരൻ. ആ വൈദഗ്ദ്ധ്യം ഇക്കഥയിലും സംദൃശ്യമത്രേ.
‘ധർമ്മരാജ’ മലയാള സാഹിത്യത്തിന്റെ നിലവച്ചുനോക്കിയാൽ ഒരു പ്രകൃഷ്ട കൃതിയാണു്. ഉണ്ണായിയുടെ നളചരിതം ഉജ്ജ്വലവും രമണീയവുമായ കലാശില്പമാണു്. പടിഞ്ഞാറൻ സാഹിത്യത്തിൽപ്പോലും അതിനു് സദൃശങ്ങളായ കൃതികൾ വിരളമത്രേ.
റോഡിൽ കാണുന്ന ഏതു പുരുഷനോടും ലൈംഗികവേഴ്ച അഭിലഷിക്കുന്ന സ്ത്രീയുടെ മാനസികഭ്രംശത്തെ ഇംഗ്ലീഷിൽ ‘നിംഫോമെന്യാ’ എന്നു വിളിക്കുന്നു. പ്രകൃതിതന്നെ നിംഫോമെന്യാ ഉള്ളവളാണെന്നു് തോന്നുന്നു. അവൾ നക്ഷത്രലോചനങ്ങൾകൊണ്ടു് എല്ലാവരേയും കടാക്ഷിക്കുന്നു. നിലാവുകൊണ്ടു മൃദുലമായ കരസ്പർശം നടത്തുന്നു. ആമ്പൽപ്പൂവിലൂടെ പുഞ്ചിരി പൊഴിക്കുന്നു. കുയിൽനാദത്തിലൂടെ അടുത്തുചെല്ലാൻ ക്ഷണിക്കുന്നു. പക്ഷേ, അവൾക്കു നിത്യയൗവ്വനമാണു്. ചെറുപ്പകാലത്തു് ഈ മാനസികഭ്രംശത്തോടുകൂടി ജീവിച്ചു് പലരെയും ദുരന്തത്തിലാഴ്ത്തിയ ഒരു സ്ത്രീയെ എത്ര വിശ്വാസജനകമായിട്ടാണു് ഐ. കെ. കെ. എം. അവതരിപ്പിക്കുന്നതു് (കുങ്കുമം, ശക്തിദുർഗ്ഗം എന്ന ചെറുകഥ). വാർദ്ധക്യത്തിലേക്കു കാലൂന്നിയ അവൾ കഥ പറയുന്ന ആളിന്റെ മുൻപിൽ വന്നിരിക്കുന്നു. അവരുടെ സാന്നിദ്ധ്യം ഭൂതകാല സ്മരണകളിലേക്കു് അയാളെ കൊണ്ടു ചെല്ലുന്നു. ചലച്ചിത്രത്തിലെ രംഗങ്ങൾ പോലെയുള്ള വികാരസാന്ദ്രങ്ങളായ രംഗങ്ങൾ നമ്മുടെ മുൻപിൽ ചുറ്റഴിഞ്ഞു് ഊർന്നു വീഴുന്നു. ഓരോ ദൃശ്യവും നമ്മളെ സ്പർശിക്കുന്നു. അവരുടെ പൂർവകാലജീവിതത്തെക്കുറിച്ചു കേട്ടറിവുള്ള ഭാര്യ, ഭർത്താവിനെ കാണാൻ വന്ന ആ വേശ്യയെ കാണാൻ പോലും മുൻവശത്തേക്കു വരുന്നില്ല. കഥ പറയുന്ന ആൾ പേഴ്സ് തട്ടിക്കുടഞ്ഞിട്ടു് ചെറിയ സാധനങ്ങൾ വാങ്ങിക്കൊണ്ടു് അവർ വീട്ടിൽ നിന്നിറങ്ങിപ്പോകുമ്പോൾ കഥ അവസാനിക്കുന്നു. അതോടെ അയാൾക്കും ഭാര്യക്കും ആശ്വസം. കഥയുടെ ‘സ്പിരിറ്റു’മായി ഇണങ്ങിയ നമുക്കും ആശ്വാസം.

ഇതാണു കലയുടെ ശക്തി. ഒരിക്കൽ കൊടുങ്കാറ്റടിച്ചിരുന്നു ആ സ്ത്രീയുടെ ജീവിതത്തിൽ അതിനെ തള്ളിമാറ്റിക്കൊണ്ടു് അവർ ശക്തിദുർഗ്ഗം പോലെനിന്നു. ഇന്നു കൊടുങ്കാറ്റില്ല. പക്ഷേ, ഇന്നും ശക്തിദുർഗ്ഗം തന്നെ. പ്രശാന്താവസ്ഥയിലെ ശക്തിദുർഗ്ഗം. ഇമ്മാതിരി സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ടു്. അവരുടെ പ്രതിനിധിയായി ഒരുത്തിയെ ആലേഖനം ചെയ്ത കഥാകാരനെ ഞാൻ സവിനയം അഭിനന്ദിക്കട്ടെ. പടിഞ്ഞാറുള്ളവന്റെ അസ്തിത്വദുഃഖം കടമെടുത്തു് കൃത്രിമഭാഷയിൽ ഇവിടുത്തെ കഥാകാരന്മാർ കഥയെഴുതുമ്പോൾ ഐ. കെ. കെ. എം കേരളത്തിന്റെ മണ്ണിനുള്ള പരിമളം പ്രസരിപ്പിക്കുന്ന ഒരു നല്ല കഥ എഴുതിയിരിക്കുന്നു.
- തിരുവനന്തപുരത്തെ സംസ്കൃതകോളേജിൽ കൂടിയ സമ്മേളനത്തിൽ പ്രിൻസിപ്പൽ എൻ. ഗോപാലപിള്ള പറഞ്ഞു: “സർഗ്ഗസംഗീതത്തിന്റെ കർത്തൃത്വം കൊണ്ടു് വയലാർ രാമവർമ്മ ഒ. എൻ. വി. കുറുപ്പി നെ ബഹുദൂരം അതിശയിച്ചിരിക്കുന്നു”—ഗോപാലപിള്ളസ്സാറിന്റെ ഈ പ്രസ്താവം ശരിയല്ല. സർഗ്ഗ സംഗീതം ശബ്ദബഹുലമാണു്.
“ആരണ്യാന്തരഗഹ്വരോ-
ഭരതപഃസ്ഥാനങ്ങളിൽ സൈന്ധവോദാര-
ശ്യാമ മനോഭിമാന പുളിനോപാന്ത പ്രദേശങ്ങളിൽ
എന്നു തുടക്കം. ആരണ്യത്തിനു് ഒരന്തരം. പിന്നെ ഒരു ഗഹ്വരം. അതിനൊരു ഉദരം. സൈന്ധവത്തിന്നൊരു ഉദാരം. പിന്നെ ശ്യാമവും മനോഭിരാമവും പുളിനം പോരാ. പുളിനോപാന്ത പ്രദേശങ്ങൾ തന്നെ വേണം കവിക്കു്. നല്ല കവി ഒരിക്കലും ഇമ്മട്ടിൽ ശബ്ദബാഹുല്യത്തിൽ രസിക്കില്ല. ഇതു് ഇൻഫീരിയർ ടാലന്റാണു്. വലിയ ഒരാറഞ്ച് വാങ്ങി വീട്ടിൽ കൊണ്ടുവന്നു പൊളിച്ചു് നോക്കുമ്പോൾ പുളിപ്പുള്ള ‘മൂന്നാലു്’ കൊച്ചിതളുകൾ മാത്രമുണ്ടെങ്കിൽ നിങ്ങൾക്കെന്തുതോന്നും? എന്തുതോന്നുമോ അതാണു് സർഗ്ഗ സംഗീതം വായിച്ചപ്പോൾ എനിക്കു തോന്നിയതു്. പക്ഷേ, ഗോപാലപിള്ളസ്സാറിനോടു് അതു പറഞ്ഞില്ല ഞാൻ. പറഞ്ഞാൽ തന്തയ്ക്കും തള്ളയ്ക്കും പറയുമദ്ദേഹം. അതുകൊണ്ടു മൗനം അവലംബിച്ചതേയുള്ളു.
- എച്ച്. ജി. വെൽസി ന്റെ “ലോകചരിത്രം ”, ഫ്രേയ്സറു ടെ “ഗോൾഡൻ ബൗ ”, അൽഡസ് ഹക്സിലി യുടെ “ബ്രേവ് ന്യൂ വേൾഡ് ” ഇവ മാസ്റ്റർ പീസുകളാണു്. ഇവ വായിക്കാത്തയാൾ സംസ്കാരസമ്പന്നനല്ല. എൻ. ഗോപാലപിള്ള പറഞ്ഞതാണിതു്—തെറ്റു്. വെൽസിന്റെ പുസ്തകം ഭേദപ്പെട്ട ഒരു ലോകചരിത്രം മാത്രം. ഫ്രേയ്സറുടെ ഗ്രന്ഥത്തിനു പ്രാധാന്യമുണ്ടു്. അത്രേയുള്ളു. ഹക്സിലിയുടെ നോവൽ കലാസൃഷ്ടിയല്ല.
- എറണാകുളത്തു് ഭദ്രാലയത്തിലിരുന്നുകൊണ്ടു് ജി. ശങ്കരക്കുറുപ്പു് പറഞ്ഞു: നിങ്ങളുടെ “ധർമ്മരാജ ”യിൽ എന്തുണ്ടു് ? ഒരു ഡിറ്റക്ടീവ് അംശം മാത്രം ഉണ്ണായിവാരിയരു ടെ നളചരിത ത്തിൽ “അലസതാവിലസിതം” എന്നൊരു ഭേദപ്പെട്ട ഗാനം മാത്രമേയുള്ളു—ശരിയല്ല, മഹാകവിയുടെ ഈ അഭിപ്രായം. ധർമ്മരാജായിൽ ഡിറ്റക്ടീവ് അംശം മാത്രമേയുള്ളുവെങ്കിൽ സോഫോക്ളിസ്സി ന്റെ ‘ഈഡിപ്പസ് ’ നാടകത്തിലും ദസ്തെയെവ്സ്കി യുടെ ക്രൈം ആൻഡ് പണിഷ്മെന്റ് ’ എന്ന നോവലിലും അതു മാത്രമേയുള്ളു. ‘ധർമ്മരാജാ’ മലയാളസാഹിത്യത്തിന്റെ നിലവച്ചുനോക്കിയാൽ ഒരു പ്രകൃഷ്ട കൃതിയാണു്. ഉണ്ണായിയുടെ “നളചരിതം” ഉജ്ജ്വലവും രമണീയവുമായ കലാശില്പമാണു്. പടിഞ്ഞാറൻ സാഹിത്യത്തിൽപ്പോലും അതിനു സദൃശങ്ങളായ കൃതികൾ വിരളമത്രേ.

നെപ്പോളിയനെ കപ്പലിൽ കയറ്റി ഹെലീനാദ്വീപിലേക്കു കൊണ്ടുപോവുകയാണു് ഇംഗ്ലീഷുകാർ. രാത്രി ഭക്ഷണവേളയിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ റ്റൈറ്റിനെ കപ്പലിൽ കണ്ടു നെപ്പോളിയൻ ചോദിച്ചു: ഞാൻ ഞെക്കിക്കൊന്നുവെന്നു് അപവാദകുതുകികളായ ഇംഗ്ലീഷുകാർ പറയുന്ന റ്റൈറ്റിന്റെ ബന്ധുവാണോ നിങ്ങൾ? “അതേ സർ” എന്നു ക്യാപ്റ്റന്റെ മറുപടി. അയാൾ വീണ്ടും ചോദിച്ചു: “സർ, അങ്ങു ബന്ധനസ്ഥനാക്കിയ റൈറ്റ് മരിച്ചതെങ്ങനെ?” നെപ്പോളിയൻ: “ഞാനതു പറയാം”. തുടർന്നു വിശദീകരണം. ഒരു ഇംഗ്ലീഷ് കപ്പലിൽ ഫ്രഞ്ച് തീരത്തുവന്ന റൈറ്റ്, നെപ്പോളിയനെ വധിക്കാൻ ശ്രമിച്ച ഒരു ഉപജാപകസംഘത്തോടു ചേർന്നു. അദ്ദേഹം അയാളെ കാരാഗൃഹത്തിലാക്കി. നെപ്പോളിയൻ: “സമാധാനം കൈവരുന്നതുവരെ അയാളെ തടവിൽ പാർപ്പിക്കാനായിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷേ, ക്ലേശവും പശ്ചാത്താപവും കൊണ്ടു് അയാൾ ആത്മഹത്യ ചെയ്തു. ഇംഗ്ലീഷുകാരായ നിങ്ങൾ ഇക്കാര്യത്തിൽ മറ്റു രാജ്യക്കാരെപ്പോലെ അദ്ഭുതപ്പെടേണ്ടതില്ല. കാരണം ആത്മഹത്യ നിങ്ങളുടെ ദേശീയ സ്വഭാവമാണല്ലോ” ഇത്രയും പറഞ്ഞിട്ടു് നെപ്പോളിയൻ ഡിന്നർ മേശയ്ക്കരികിൽനിന്നു് എഴുന്നേറ്റു പോയി (The Murder of Napoleon എന്ന അത്യാകർഷകമായ പുസ്തകത്തിൽ നിന്നു്, പുറം 47. വില 7.50).

നോക്കു, എന്തോരു തന്റേടം! ഇംഗ്ലീഷുകാരുടെ തടവുകാരനാണു് നെപ്പോളിയൻ. ചുറ്റും ഇംഗ്ലീഷുകാർ നില്ക്കുന്നു. അവരുടെ ഒരു ക്യാപ്റ്റനെ നോക്കി ഒരു കൂസലുമില്ലാതെ തന്റെ അഭിപ്രായം മുഖത്തടിക്കുന്നപോലെ നെപ്പോളിയൻ ആവിഷ്കരിക്കുന്നു. നമ്മൾ എന്തെഴുതിയാലും—കഥയെഴുതിയാലും നിരൂപണമെഴുതിയാലും ശരി —ഇതുപോലെ നമ്മുടെ വ്യക്തിത്വം അതിലുണ്ടാകണം. സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള, കുട്ടിക്കൃഷ്ണമാരാർ ഇവരുടെ രചനകൾക്കുള്ള സവിശേഷത അതാണു്. അല്ലാതെ ചതഞ്ഞമട്ടിൽ അതുമിതും പറയുന്നതുകൊണ്ടു് എന്തുഫലം? ഈ ചോദ്യം ഞാൻ ചോദിക്കുന്നതു് ദേശാഭിമാനി വാരികയിൽ “പന്തയക്കുതിരകൾ” എന്ന കഥാഭാസം എഴുതിയ ഭരതനോടാണു്. സൗമിനിയെക്കാണാൻ കൂട്ടുകാരി ശാന്തി വന്നത്രേ. ശാന്തിയുടെ ഭർത്താവു് കേമൻ. സൗമിനിയുടെ ഭർത്താവു് ഭ്രാന്തൻ. പലരും ചവച്ചുതുപ്പിയ ഈ കരിമ്പിൻചണ്ടി വീണ്ടുമെടുത്തു ചവയ്ക്കുന്നതെന്തിനാണു് ഭരതൻ? വായനക്കാരെക്കൂടി ഭ്രാന്തന്മാരാക്കാനാണോ?
കേശവദേവ് തിരുവനന്തപുരത്തു് പൂജപ്പുര മഹിളാമന്ദിരത്തിനു് എതിരെയുള്ള വീട്ടിൽ താമസിക്കുന്ന കാലം. കെ. എസ്. കൃഷ്ണന്റെ കൂടെ ഞാൻ ഒരുദിവസം സായാഹ്നത്തിൽ അവിടെ ചെന്നു. എന്നെക്കണ്ടയുടനെ ദേവ് അലറി: “നിങ്ങൾ എന്റെ ‘കണ്ണാടി’യെന്ന നോവലിനെ ആക്ഷേപിച്ചെഴുതിയതുകണ്ടു. എന്റെ മോശപ്പെട്ട കൃതികൾ നല്ലവയാണെന്നു നിങ്ങൾ പറയുന്നു. നല്ല കൃതികൾ മോശമാണെന്നും. സ്റ്റുപിഡ്”. ഞാൻ മറുപടിയൊന്നും പറയാതെ ഇരുന്നതേയുള്ളു. ഞാനൊന്നു ചോദിക്കട്ടെ. കാർത്ത്യായനി അമ്മയേയും വൈത്തിപ്പട്ടരേയും നമ്മളിന്നും ഓർമ്മിക്കുന്നു. ‘ഇന്ദുലേഖ’യുടെ കഥ നമുക്കറിയാം. കേശവദേവിന്റെ ഏതു കഥാപാത്രത്തെയാണു് നമ്മൾ സ്മരണയിൽ സൂക്ഷിച്ചിരിക്കുന്നതു? സത്യന്റെ സിനിമ കണ്ടിട്ടില്ലാത്തവർക്കു് ‘ഓടയിൽനിന്നു്’ എന്ന നോവലിന്റെ കഥ പറയാൻ സാധിക്കുമോ?