SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-11-15-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

പി. കു­ഞ്ഞി­രാ­മൻ­നാ­യർ മ­ല­യാ­ള­കാ­വ്യാം­ഗ­ന­യെ സ്പർ­ശി­ച്ച­പ്പോൾ അവൾ “താ­രു­പോ­ലെ മൃ­ദു­വാ­യി”. അ­ദ്ദേ­ഹം അ­വ­ളു­ടെ പേരു വി­ളി­ച്ച­പ്പോൾ ആ പേരു് മാ­ധു­ര്യം ആ­വ­ഹി­ച്ചു. അവളെ “രോ­മാ­ഞ്ച­മാ­യി മാ­റ്റു­വാൻ” അ­ദ്ദേ­ഹ­ത്തിൽ ഒരു “നി­ഗൂ­ഢ­ശ­ക്തി”യു­ണ്ടാ­യി­രു­ന്നു.

“ഇ­ന്ന­ലെ രാ­ത്രി ഞാൻ കണ്ട സ്വ­പ്ന­ത്തെ­ക്കു­റി­ച്ചു പ­റ­യ­ട്ടെ. കേൾ­ക്കാൻ കൗ­തു­ക­മു­ണ്ടോ?” എ­ന്നു് സ്നേ­ഹി­തൻ ഉ­റ­ക്ക­മെ­ഴു­ന്നേ­റ്റ­യു­ട­നെ എ­ന്നോ­ടു ചൊ­ദി­ച്ചു. വർഷം 1935. സ്ഥലം ആ­ല­പ്പു­ഴ ത­ത്തം­പ­ള്ളി­ക്ക­ടു­ത്തു്. ഞാനും ആ സു­ഹൃ­ത്തും ഒരു വീ­ട്ടിൽ താ­മ­സി­ക്കു­ക­യാ­ണു്. കൂ­ട്ടു­കാ­ര­നെ­ന്നു ഞാൻ പ­റ­ഞ്ഞെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­നു് എ­ന്നെ­ക്കാൾ എ­ട്ടു­വ­യ­സ്സു കൂ­ടു­തൽ വരും. ഞാൻ ആ ചോ­ദ്യം­കേ­ട്ടു മ­റു­പ­ടി നല്കി: “വേണ്ട, സ്വ­പ്ന­ങ്ങ­ളെ­ക്കു­റി­ച്ചു കേൾ­ക്കു­ന്ന­തു് പ­ര­മ­ബോ­റാ­ണു്.” അന്നു ഞാൻ കു­ട്ടി­യാ­യി­രു­ന്ന­തു­കൊ­ണ്ടു് അത്ര മാ­ത്ര­മേ പ­റ­ഞ്ഞു­ള്ളു. ഇ­ന്നാ­ണെ­ങ്കിൽ ഇ­ങ്ങ­നെ­യാ­വും അ­റി­യി­ക്കു­ക. “കി­നാ­വു് മാ­ധു­ര്യ­മാർ­ന്ന­താ­ണു് പ്രേ­മ­ലേ­ഖ­ന­ത്തി­നു് അ­തി­നെ­ക്കാൾ മാ­ധു­ര്യ­മു­ണ്ടു്. പക്ഷേ, സ്വ­പ്ന­ദർ­ശ­ക­നും പ്രേ­മ­ലേ­ഖ­നം കി­ട്ടി­യ­വ­നും മാ­ത്ര­മേ അവ ആ­ഹ്ലാ­ദ­ദാ­യ­ക­ങ്ങ­ളാ­വൂ. മ­റ്റു­ള്ള­വർ­ക്ക് അ­ന്യ­ന്റെ സ്വ­പ്ന­വർ­ണ്ണ­ന­വും പ്രേ­മ­ലേ­ഖ­ന­പാ­രാ­യ­ണ­വും അ­സ­ഹ­നീ­യ­ങ്ങ­ളാ­ണു്.” എന്റെ മ­റു­പ­ടി കേട്ട സ്നേ­ഹി­തൻ: “എ­ന്നാൽ ഇ­ന്ന­ലെ ഞാൻ ഗി­രി­ജ­യ്ക്കു പൊ­ട്ടു തൊ­ട്ടു കൊ­ടു­ത്ത­തു് പ­റ­ഞ്ഞു കേൾ­പ്പി­ക്ക­ട്ടോ?” എ­ന്നു് വീ­ണ്ടും ചോ­ദ്യ­മാ­യി. മ­ന­സ്സി­ല്ലാ­മ­ന­സ്സോ­ടെ “കേൾ­ക്ക­ട്ടെ” എന്നു ഞാൻ പ­റ­ഞ്ഞു. അ­ക്കാ­ല­ത്തു് അവിടെ താ­മ­സി­ച്ചി­രു­ന്ന ഒ­ര­തി­സു­ന്ദ­രി­യെ­ക്കു­റി­ച്ചു് ഞാൻ മുൻ­പും ഈ പം­ക്തി­യിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. അ­വ­ളു­ടെ സൗ­ന്ദ­ര്യാ­തി­ശ­യം കണ്ടു ബാ­ല­നാ­യി­രു­ന്ന ഞാൻ പോലും വി­സ്മ­യി­ച്ചു­നി­ന്നി­ട്ടു­ണ്ടു്. അ­വ­ളു­ടെ നെ­റ്റി­യി­ലെ പൊ­ട്ടു­തൊ­ട്ട ക­ഥ­യാ­ണു് കൂ­ട്ടു­കാ­രൻ പറയാൻ പോ­കു­ന്ന­തു്. ഞാൻ ഇ­രു­ന്നു­കൊ­ടു­ത്തു. സ്നേ­ഹി­തൻ വർ­ണ്ണ­നം തു­ട­ങ്ങി: “ഞാൻ അ­വ­ളു­ടെ വീ­ട്ടിൽ­ച്ചെ­ന്ന­പ്പോൾ വേറെ ആ­രു­മി­ല്ലാ­യി­രു­ന്നു. ഗി­രി­ജ­യു­ടെ അ­ച്ഛ­ന­മ്മ­മാ­രും മറ്റു ബ­ന്ധു­ക്ക­ളും മു­ല്ല­യ്ക്കൽ ക്ഷേ­ത്ര­ത്തിൽ പോ­യി­രി­ക്കു­ക­യാ­ണു്. ഗിരിജ കുളി ക­ഴി­ഞ്ഞു വ­ന്ന­തേ­യു­ള്ളൂ. ത­ല­മു­ടി ചീ­കി­യ­തി­നു­ശേ­ഷം സി­ന്ദൂ­ര­ച്ചെ­പ്പു തു­റ­ന്ന­പ്പോൾ ‘ഗി­രി­ജേ ഞാൻ പൊ­ട്ടു തൊ­ട്ടു­ത­രാം’ എന്നു പ­റ­ഞ്ഞു് ഞാൻ ആ ചെ­പ്പു് വാ­ങ്ങി. ക­സേ­ര­യിൽ അവളെ പി­ടി­ച്ചി­രു­ത്തി ഞാൻ ആ നെ­റ്റി മൃ­ദു­ല­മാ­യി തു­ട­ച്ചു. ചൂ­ണ്ടു­വി­രൽ സി­ന്ദൂ­ര­ത്തിൽ തൊ­ട്ടു. എ­ന്നി­ട്ടു് പു­രി­ക­ങ്ങൾ­ക്കി­ട­യിൽ ഞാൻ വി­ര­ല­മർ­ത്തി. എന്റെ ഇടതു കൈ­വി­ര­ലു­കൾ അ­വ­ളു­ടെ ക­വിൾ­ത്ത­ട­ങ്ങ­ളിൽ അ­മർ­ന്നി­രി­ക്കു­ക­യാ­ണു്. മ­നോ­ഹ­ര­മാ­യ വൃ­ത്ത­ത്തിൽ പൊ­ട്ടു പ­തി­ഞ്ഞു. എ­ങ്കി­ലും ഞാൻ ‘ശ്ശേ ശ­രി­യാ­യി­ല്ല, വ­ട്ട­ത്തി­ല­ല്ല’ എ­ന്നു് അ­റി­യി­ച്ചു­കൊ­ണ്ടു് പൊ­ട്ടു് തു­ട­ച്ചു. വീ­ണ്ടും ചെ­പ്പിൽ വി­ര­ല­മർ­ത്തൽ. നെ­റ്റി­ത്ത­ട­ത്തിൽ അ­തി­നെ­ക്കാൾ ശ­ക്തി­യോ­ടെ വി­ര­ല­മർ­ത്തൽ. അ­പ്പോ­ഴും പൊ­ട്ടു് അ­സ്സ­ലാ­യി. എ­ങ്കി­ലും ഞാൻ ‘ശ­രി­യാ­യി­ല്ല’ എ­ന്നു­പ­റ­ഞ്ഞു് പി­ന്നെ­യും അതു തു­ടർ­ന്നു. അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞി­രി­ക്ക­ണം പൊ­ട്ടു­തൊ­ട­ലും മാ­യ്ക്ക­ലും. അ­പ്പോൾ ഗിരിജ പ­റ­ഞ്ഞു: ‘അ­മ്പ­ല­ത്തിൽ പോയവർ ഇ­പ്പോൾ തി­രി­ച്ചെ­ത്തും. അവർ വന്നു കാ­ണു­ന്ന­തു­വ­രെ പൊ­ട്ടു­തൊ­ടീ­ക്കു­മ­ല്ലോ.’ എ­നി­ക്കു പേ­ടി­യാ­യി. ഞാൻ പെ­ട്ടെ­ന്നു് ഒരു പൊ­ട്ടു­ചാർ­ത്തി. തി­ടു­ക്കം­കൊ­ണ്ടാ­വ­ണം അ­തി­ന്റെ വട്ടം ഒ­ത്തി­ല്ല. ഞാൻ മാ­റി­നി­ന്നു. ഗിരിജ പൊ­ട്ടി­ച്ചി­രി­ച്ചു.“സ്നേ­ഹി­തൻ ഇ­ത്ര­യും വർ­ണ്ണി­ച്ച­പ്പോൾ എ­നി­ക്കു കൗ­തു­ക­മേ­റി. “പി­ന്നീ­ടെ­ന്തു­ണ്ടാ­യി?” എന്നു ഞാൻ ഉ­ത്ക­ണ്ഠ­യോ­ടെ ചോ­ദി­ച്ചു. “പി­ന്നീ­ടു് ഉ­ണ്ടാ­യ­തൊ­ന്നും നി­ന്നെ അ­റി­യി­ക്കാൻ വയ്യ” എന്നു പ­റ­ഞ്ഞി­ട്ടു് സ്നേ­ഹി­തൻ ചാ­യ­യു­ണ്ടാ­ക്കാ­നാ­യി അ­ടു­ക്ക­ള­യി­ലേ­ക്കു പോയി.

images/Kunhiramannairp.jpg
പി. കു­ഞ്ഞി­രാ­മൻ­നാ­യർ

മ­ല­യാ­ള­കാ­വ്യാം­ഗ­ന­യെ ഇ­ങ്ങ­നെ സി­ന്ദൂ­ര­തി­ല­കം ചാർ­ത്തി­ച്ചു­കൊ­ണ്ടി­രു­ന്ന ഒരു ക­വി­യു­ണ്ടാ­യി­രു­ന്നു. പി. കു­ഞ്ഞി­രാ­മൻ­നാ­യർ. അ­ദ്ദേ­ഹം അവളെ സ്പർ­ശി­ച്ച­പ്പോൾ അവൾ “താ­രു­പോ­ലെ മൃ­ദു­വാ­യി”. അ­ദ്ദേ­ഹം അ­വ­ളു­ടെ പേരു വി­ളി­ച്ച­പ്പോൾ ആ പേരു് മാ­ധു­ര്യം ആ­വ­ഹി­ച്ചു. അവളെ “രോ­മാ­ഞ്ച­മാ­യി മാ­റ്റു­വാൻ” അ­ദ്ദേ­ഹ­ത്തിൽ ഒരു “നി­ഗൂ­ഢ­ശ­ക്തി”യു­ണ്ടാ­യി­രു­ന്നു. ആ കവിയെ നമ്മൾ ഇന്നു മ­റ­ന്നി­രി­ക്കു­ന്നു. ന­മ്മു­ടെ ന­ന്ദി­കേ­ടി­നെ­യ­ല്ലാ­തെ മ­റ്റെ­ന്തി­നെ­യാ­ണു് അതു കാ­ണി­ക്കു­ക?

images/BlaisePascalVersailles.jpg
ബ്ളെ­സ് പസ്കൽ

ഫ്ര­ഞ്ച് ദാർ­ശ­നി­ക­നാ­യി­രു­ന്ന ബ്ളെ­സ് പസ്കൽ (Blaise Pascal). അ­ദ്ദേ­ഹ­ത്തി­ന്റെ ചില നി­രീ­ക്ഷ­ണ­ങ്ങ­ളു­ടെ സ­മാ­ഹാ­ര­മാ­ണു് പാ­ങ്സേ—Pensées എന്ന ഗ്ര­ന്ഥം. അ­തി­ലൊ­രി­ട­ത്തു് ഇ­ങ്ങ­നെ “ക്ലീ­യ­പാ­ട്ര യുടെ മൂ­ക്കി­നു നീളം കു­റ­ഞ്ഞി­രു­ന്നെ­ങ്കിൽ ഭൂ­മു­ഖ­മാ­കെ മാ­റി­പ്പോ­യേ­നെ”. അ­വ­ളു­ടെ നീളം കൂടിയ മൂ­ക്കാ­ണു് സീസർ, ആ­ന്റ­ണി ഇ­വ­രെ­യൊ­ക്കെ ആ­കർ­ഷി­ച്ച­തെ­ന്നാ­ണു് പസ്കൽ പ­റ­ഞ്ഞ­തു്. ആ മൂ­ക്കി­നു് ആ­കർ­ഷ­ക­ത്വം കു­റ­വാ­യി­രു­ന്നെ­ങ്കിൽ ച­രി­ത്ര­ത്തി­ന്റെ ഗതി മാറി വീ­ഴു­മാ­യി­രു­ന്നു എ­ന്നും. പ­സ്ക­ലെ­വി­ടെ, ഞാ­നെ­വി­ടെ? എ­ങ്കി­ലും ചോ­ദി­ക്കു­ക­യാ­ണു്. മ­ഹാ­ത്മാ­ഗാ­ന്ധി എ­ന്നും വൈ­കു­ന്നേ­രം പ്രാർ­ത്ഥ­നാ­സ­മ്മേ­ള­ന­ത്തിൽ വ­രാ­തി­രു­ന്നെ­ങ്കിൽ ഗോ­ഡ്സെ അ­ദ്ദേ­ഹ­ത്തെ വെ­ടി­വ­ച്ചു കൊ­ല്ലു­ക­യി­ല്ലാ­യി­രു­ന്നോ? ഇ­ല്ലെ­ന്നു് പ­സ്ക­ലി­ന്റെ ചി­ന്താ­ഗ­തി­യിൽ വി­ശ്വ­സി­ക്കു­ന്ന­വർ പ­റ­ഞ്ഞേ­ക്കും. ഞാൻ യോ­ജി­ക്കു­ന്നി­ല്ല. മ­ഹാ­ത്മാ­ഗാ­ന്ധി അ­ന്നു് സ­മ്മേ­ള­ന­ത്തി­നു വരും. വെ­ടി­യേ­ല്ക്കും, മ­രി­ക്കും. ഇവിടെ ഒ­ന്നും ആ­ക­സ്മി­ക­മാ­യി സം­ഭ­വി­ക്കു­ന്നി­ല്ല. ജീ­വി­തം ചാ­ക്രി­ക­രേ­ഖ­യാ­ണു്. ഭൂതം, വർ­ത്ത­മ­നം, ഭാവി ഇവ മൂ­ന്നും അ­തി­ലു­ണ്ടു്. ചില അ­നു­ഗൃ­ഹീ­തർ­ക്കു ഭാ­വി­സം­ഭ­വം വർ­ത്ത­മാ­ന കാ­ല­ത്തി­ലി­രു­ന്നു­കൊ­ണ്ടു് കാണാൻ സാ­ധി­ക്കും.

പാര
images/MasterOfGo.jpg

യാ­സു­നാ­രി കാ­വാ­ബ­ത്ത യുടെ The Master of Go എന്ന നോവൽ ‘ഗോ’ എന്ന ക­ളി­യി­ലൂ­ടെ ജീ­വി­ത­ത്തി­ന്റെ ഗൗ­ര­വാ­വ­ഹ­ങ്ങ­ളാ­യ വി­ഷ­യ­ങ്ങ­ളെ ക­ലാ­ത്മ­ക­മാ­യി പ്ര­തി­പാ­ദി­ക്കു­ന്നു. ക­ല്ലു­കൾ നീ­ക്കി പ്ര­തി­യോ­ഗി­ക­ളു­ടെ ക­ല്ലു­കൾ പി­ടി­ച്ചെ­ടു­ക്കു­ന്ന ഒ­രു­ത­രം ക­ളി­യാ­ണു് ഗോ. ഈ വി­നോ­ദ­ത്തിൽ അ­തി­വി­ദ­ഗ്ദ്ധ­നെ­ങ്കി­ലും വൃ­ദ്ധ­നാ­യി­പ്പോ­യ ഒരു ചാ­മ്പ്യ­നേ­യും യു­വാ­വാ­യ പ്ര­തി­യോ­ഗി­യേ­യു­മാ­ണു് കാ­വാ­ബ­ത്ത അ­വ­ത­രി­പ്പി­ച്ചി­ട്ടു­ള്ള­തു്. 1973-ലോ 1974-ലോ ഞാൻ വാ­യി­ച്ച ഈ നോ­വ­ലി­ന്റെ വി­ശ­ദാം­ശ­ങ്ങൾ ഇ­ന്നു് ഓർ­മ്മ­യി­ലി­ല്ല. ക­ളി­യിൽ വൃ­ദ്ധൻ തോ­റ്റു. ആ തോൽ­വി­യെ ചി­ത്രീ­ക­രി­ച്ച് അ­തി­നു് പ്ര­തി­രൂ­പാ­ത്മ­ക­മൂ­ല്യം നല്കി ജീ­വി­താ­യോ­ധ­ന­ത്തെ­ത്ത­ന്നെ സ്ഫു­ടീ­ക­രി­ക്കു­ക­യാ­ണു് കാ­വാ­ബ­ത്ത.

images/HermannHesse2.jpg
ഹെ­സ്സെ

ഹെ­സ്സെ യുടെ മാ­സ്റ്റർ­പീ­സാ­യി ചിലർ ക­രു­തു­ന്ന The Glass Bead Game എന്ന നോ­വ­ലും വി­നോ­ദ­ത്തി­നു പ്ര­തി­രൂ­പാ­ത്മ­ക­മൂ­ല്യം നല്കി ജീ­വി­താ­വി­ഷ്ക­ര­ണം നിർ­വ്വ­ഹി­ക്കു­ന്നു. ഒരു ച­ട്ട­ക്കൂ­ട്ടി­ന­ക­ത്തു­വ­ച്ച മു­ത്തു­കൾ നീ­ക്കി­യു­ള്ള ക­ളി­യാ­ണു് Glass Bead Game. നോവൽ വാ­യി­ച്ചു­ക­ഴി­യു­മ്പോൾ ജ­ഗ­ത്സം­ബ­ന്ധീ­യ­ങ്ങ­ളാ­യ മ­ഹാ­ദ്ഭു­ത­ങ്ങൾ നമ്മൾ ക­ണ്ടു­ക­ഴി­യും. മൊ­ട്ടു­സൂ­ചി­യെ വർ­ണ്ണി­ച്ചാ­ലും ഹി­മാ­ല­യ­പർ­വ്വ­ത­ത്തെ വർ­ണ്ണി­ച്ചാ­ലും ജീ­വി­ത­ത്തി­ന്റെ സ്ഫു­ര­ണ­മു­ണ്ടാ­ക­ണം. എ­ങ്കി­ലേ സ­ത്യ­ദർ­ശ­ന­വും മാ­ന­സി­കോ­ന്ന­മ­ന­വും സം­ഭ­വി­ക്കൂ. അ­തി­ല്ലാ­തെ­യു­ള്ള വർ­ണ്ണ­ന­ങ്ങൾ വ്യർ­ത്ഥ­പ്ര­യ­ത്ന­ങ്ങ­ള­ത്രെ. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ (ലക്കം 33) ‘ചെ­സ്സ്’ എന്ന ക­ഥ­യെ­ഴു­തി­യ വി. ആർ. സു­ധീ­ഷ് ആ വി­ധ­ത്തി­ലൊ­രു വ്യർ­ത്ഥ­പ്ര­യ­ത്ന­ത്തി­ലാ­ണു് ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്.

images/Kckesavapillai.jpg
കെ. സി. കേ­ശ­വ­പി­ള്ള

ഒരു ചെ­സ്സ് ചാ­മ്പ്യ­നു­മാ­യി അ­ഭി­മു­ഖ­സം­ഭാ­ഷ­ണം ന­ട­ത്താൻ ഒരു സ്ത്രീ എ­ത്തു­ന്നു. കു­ഞ്ഞി­ല്ലാ­ത്ത ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്ന അ­യാ­ളു­ടെ പ­രു­ക്കൻ വാ­ക്കു­കൾ കേ­ട്ടു­കൊ­ണ്ടു്, പരുഷ പ്ര­വൃ­ത്തി­കൾ ക­ണ്ടു­കൊ­ണ്ടു് ആ സ്ത്രീ തി­രി­ച്ചു­പോ­കു­ന്നു. ഇ­താ­ണു് സു­ധീ­ഷി­ന്റെ കഥ. ച­തു­രം­ഗ­പ്പ­ല­ക­യ്ക്ക് ര­ണ്ടു­നി­റ­ത്തി­ലു­ള്ള ച­തു­ര­ങ്ങ­ളു­ണ്ടു്. പ്ര­കൃ­തി­യി­ലെ ദ്വ­ന്ദ്വ­ങ്ങ­ളെ—ഹൃ­ദ­യ­വും ബു­ദ്ധി­യും, സ­ഹ­ജാ­വ­ബോ­ധ­വും യു­ക്തി­യും, സ്ത്രീ­യും പു­രു­ഷ­നും ഇവയെ— സൂ­ചി­പ്പി­ക്കു­ക­യാ­ണു് അ­വ­യെ­ന്നു ക­രു­താം. ക­രു­ക്കൾ­ക്കും പ്ര­തീ­കാ­ത്മ­ക­മൂ­ല്യ­മു­ണ്ടു്. ക­ളി­ക്കാ­ര­നും. എ­ന്നാൽ സു­ധീ­ഷി­ന്റെ കഥയിൽ ക­ലാ­രൂ­പ­ത്തി­ലൂ­ടെ പ്ര­തി­രൂ­പാ­ത്മ­ക­ത­യി­ലേ­ക്കോ, ജീ­വി­ത­ദർ­ശ­ന­ത്തി­ലേ­ക്കോ, ജീ­വി­താ­വ­ബോ­ധ­ത്തി­ലേ­ക്കോ പോ­കാ­നു­ള്ള ഒരു യ­ത്ന­വു­മി­ല്ല. അതു് വി­ര­സ­മാ­യ വി­വ­ര­ണം മാ­ത്ര­മാ­ണു്. ഈ ക­ഥാം­ഗ­ന­യു­ടെ ക­ണ്ണു­കൾ കു­ഴി­ഞ്ഞി­രി­ക്കു­ന്നു. ക­വി­ളു­കൾ ഒ­ട്ടി­യി­രി­ക്കു­ന്നു. “സ­ന്ധി­ബ­ന്ധ­ങ്ങൾ” ഉ­ന്തി­നി­ല്ക്കു­ന്നു. ഓ­രോ­ന്നി­ലും തേങ്ങ പൊ­തി­ക്കാം. പാ­ര­ക്കോ­ലി­നു പകരം ഒരു ക­ഥാം­ഗ­ന!

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ ക­ണ്ടി­ട്ടു­ള്ള കൈ­യ­ക്ഷ­ര­ങ്ങ­ളിൽ ഏ­റ്റ­വും മ­നോ­ഹ­രം ആ­രു­ടേ­തു്?

ഉ­ത്ത­രം: കെ. സി. കേ­ശ­വ­പി­ള്ള യുടെ കൈ­യ­ക്ഷ­രം.

ചോ­ദ്യം: മ­ഹാ­ന്മാ­രെ­സ്സം­ബ­ന്ധി­ച്ച എ­ന്തെ­ങ്കി­ലും പ­റ­യാ­മോ?

ഉ­ത്ത­രം: ഞാൻ എ. ആർ. രാ­ജ­രാ­ജ­വർ­മ്മ യുടെ ലൈ­ബ്ര­റി ക­ണ്ടി­ട്ടു­ണ്ടു് ഓരോ പു­സ്ത­ക­വും വ­യി­ച്ചി­ട്ടു് അ­ദ്ദേ­ഹം ഒ­ടു­വിൽ അ­ഭി­പ്രാ­യ­മെ­ഴു­തി­യി­രി­ക്കും. ഒരു അ­ഭി­പ്രാ­യം ഞാൻ ഓർ­മ്മി­ക്കു­ന്നു. “ര­ഥോ­ദ്ധ­ത­യി­ലും വൃ­ത്ത­ഭം­ഗം വ­രു­ത്താ­മെ­ന്ന­തി­നു ശ­രി­യാ­യ ഉ­ദാ­ഹ­ര­ണം.

ചോ­ദ്യം: രാ­മ­ക­ഥാ­പ്പാ­ട്ടും രാ­മ­ച­രി­ത­വും?

ഉ­ത്ത­രം: മ­ണൽ­ക്കാ­ടു­കൾ. ഇ­വ­യി­ലൂ­ടെ ന­ട­ക്കാൻ എം. എ. വി­ദ്യാർ­ത്ഥി­കൾ നിർ­ബ്ബ­ദ്ധ­രാ­ണു്.

ചോ­ദ്യം: ശ­ത്രു­ക്കൾ ത­മ്മിൽ സൗ­ഹൃ­ദ­ത്തോ­ടെ സം­സാ­രി­ക്കു­ന്ന­തു ക­ണ്ടി­ട്ടു­ണ്ടോ?

ഉ­ത്ത­രം: ജി. ശ­ങ്ക­ര­ക്കു­റു­പ്പും എ. ഡി. ഹ­രി­ശർ­മ്മ യും സ്നേ­ഹാ­ധി­ക്യ­ത്തോ­ടെ സം­സാ­രി­ക്കു­ന്ന­തു ക­ണ്ടി­ട്ടു­ണ്ടു്.

ചോ­ദ്യം: വി­ദ്യു­ച്ഛ­ക്തി?

ഉ­ത്ത­രം: തു­ലാ­വർ­ഷം ഇ­ട­വ­പ്പാ­തി ഈ പേ­രു­ക­ളിൽ അ­റി­യ­പ്പെ­ടു­ന്ന വർ­ഷാ­പാ­തം ജ­ല­സം­ഭ­ര­ണി­ക­ളെ നി­റ­യ്ക്കു­മ്പോൾ അ­നാ­യാ­സ­മാ­യി ഉ­ള­വാ­ക്കാ­വു­ന്ന ശ­ക്തി­വി­ശേ­ഷം, സു­ന്ദ­രി­ക­ളു­ടെ വി­ശാ­ല­വി­ലോ­ച­ന­ങ്ങ­ളിൽ­നി­ന്നു് ക­ണ്ണീ­രെ­ന്ന വർ­ഷാ­പാ­ത­മു­ണ്ടാ­കു­മ്പോൾ അ­വ­രു­ടെ കാ­മു­ക­ന്മാ­രു­ടെ ഹൃ­ദ­യ­ത്തിൽ ഷോ­ക്കു­ണ്ടാ­ക്കു­ന്ന ശ­ക്തി­വി­ശേ­ഷം, പു­രു­ഷ­ന്റെ ക­ണ്ണു­ക­ളിൽ­നി­ന്നാ­ണു് അ­തു­ണ്ടാ­കു­ന്ന­തെ­ങ്കിൽ കാർ­ക്കി­ച്ചു തു­പ്പാൻ തോ­ന്നും.

ചോ­ദ്യം: ചെ­റു­പ്പ­ക്കാ­രി­ക­ളെ പ്രേ­മി­ക്കു­ന്ന വൃ­ദ്ധ­ന്മാ­രെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: മ­ണൽ­ക്കാ­ട്ടിൽ പു­ഷ്പ­ങ്ങൾ വി­ട­രാ­റു­ണ്ടു്. മ­ഞ്ഞു­കാ­ല­ത്തും ചി­ല­പ്പോൾ റോ­സാ­പ്പൂ­ക്കൾ ഉ­ണ്ടാ­കും.

ചോ­ദ്യം: ആ വി­ധ­ത്തിൽ പൂ വി­ടർ­ത്തി­യ ര­ണ്ടു­മൂ­ന്നു സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ പേ­രു­കൾ?

ഉ­ത്ത­രം: ഗോ­യ്ഥേ. ഇബ്സൻ. ഷീദ്. കേ­ര­ള­ത്തി­ലു­ള്ള­വ­രു­ടെ പേ­രു­കൾ പറയാൻ ധൈ­ര്യ­മി­ല്ല.

ചോ­ദ്യം: സു­ന്ദ­ര­മാ­യ കവിത അ­സു­ന്ദ­ര­മാ­കു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: പ­രു­ക്കൻ ക­ട­ലാ­സ്സിൽ അ­ക്ഷ­ര­ത്തെ­റ്റു­ക­ളോ­ടു­കൂ­ടി പുതിയ ലി­പി­യിൽ അ­ച്ച­ടി­ച്ചു­വ­രു­മ്പോൾ.

ചോ­ദ്യം: സു­ന്ദ­ര­ന്മാർ അ­സു­ന്ദ­ര­ന്മാ­രാ­കു­ന്ന­തു്?

ഉ­ത്ത­രം: ഇ­റു­കി­പ്പി­ടി­ച്ച പാ­ന്റ്സി­ട്ടു് ഉ­ള്ളി­ലെ അ­വ­യ­വ­ങ്ങൾ മു­ഴു­പ്പി­ച്ചു കാ­ണി­ച്ചു ന­ട­ക്കു­മ്പോൾ.

ചോ­ദ്യം: സു­ന്ദ­രി­കൾ വൈ­രൂ­പ്യ­മു­ള്ള­വ­രാ­കു­ന്ന­തോ?

ഉ­ത്ത­രം: “ബ്യൂ­ട്ടി പാർ­ല­റു­ക­ളിൽ പ­തി­വാ­യി പോ­കു­മ്പോൾ.” (തി­ക­ച്ചും മൗ­ലി­ക­മ­ല്ല ഈ ഉ­ത്ത­രം. എന്റെ പ­രി­ച­യ­ത്തിൽ­പ്പെ­ട്ട പല സു­ന്ദ­രി­പ്പെൺ­കു­ട്ടി­ക­ളും ബ്യൂ­ട്ടി പാർ­ല­റു­ക­ളിൽ പ­തി­വാ­യി പോയി പു­രി­കം­വ­ടി­ച്ചും മുഖം ബ്ളീ­ച്ച്ചെ­യ്തും വൈ­രൂ­പ്യ­മു­ള്ള­വ­രാ­യി മാ­റി­യി­ട്ടു­ണ്ടു്. അതു് പ്ര­ത്യ­ക്ഷാ­നു­ഭ­വ­മാ­ണെ­ങ്കി­ലും ഈ ഉ­ത്ത­ര­ത്തിൻ ഒ­റി­ജി­നാ­ലി­റ്റി­യി­ല്ല.)

സ്വ­പ്ന­സ­ദൃ­ശം
images/TwybornAffair.jpg

സാ­ഹി­ത്യ­ത്തി­നു നോബൽ സ­മ്മാ­നം നേടിയ ആ­സ്ട്രേ­ലി­യൻ നോ­വ­ലി­സ്റ്റ് പാ­ട്രി­ക് വൈ­റ്റി ന്റെ The Twyborn Affair എന്ന ഏ­റ്റ­വും ഒ­ടു­വി­ല­ത്തെ നോവൽ അ­ടു­ത്ത കാ­ല­ത്താ­ണു് എ­നി­ക്കു വാ­യി­ക്കാൻ ക­ഴി­ഞ്ഞ­തു്. അതിൽ അ­ദ്ദേ­ഹം എ­ഴു­തി­യി­രി­ക്കു­ന്നു:

Eadith awoke. It was about lunchtime by the normal rule. She continued snoozing, protecting her arms and shoulders from the dangers to which they had been exposed inspite of them. She would have chosen to return to her dream for the sake of her radiant child. She must recall every feature every pore, every contour of wrists and ankles and the little blond comma neatly placed between the thighs.
images/Thomasjoseph.jpg
തോമസ് ജോസഫ്

സ്വ­പ്ന­ത്തി­ലേ­ക്കു പോ­കാ­നു­ള്ള താ­ല്പ­ര്യ­ത്തെ വർ­ണ്ണി­ക്കു­ന്ന ഈ ഭാ­ഗ­ത്തു് സ്വ­പ്ന­ത്തി­ന്റെ സ്വ­ഭാ­വ­മു­ണ്ടു്. സ്വ­പ്ന­സ­ന്നി­ഭ­മാ­യ ര­ച­ന­യാ­ണി­തു്. ഈ സ്വ­പ്നാ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ച്ചി­രി­ക്കു­ന്നു ക­ലാ­കൗ­മു­ദി­യിൽ (ലക്കം 633) ‘ഭൂ­മി­യു­ടെ അ­പ്പു­റ­ത്തേ­ക്കു്’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ തോമസ് ജോസഫ്. വിഷയം പു­തു­മ­യു­ള്ള­ത­ല്ല. ചി­ര­പ­രി­ച­യം എ­ന്നു­ത­ന്നെ പറയാം. ദാ­രി­ദ്ര്യം­കൊ­ണ്ടു് ഒരു സ്ത്രീ കു­ഞ്ഞി­ന്റെ ജീവൻ ഒ­ടു­ക്കി­യി­ട്ടു് ന­ട­ന്ന­ക­ലു­ന്നു. അവൾ ആ­ത്മ­ഹ­ന­നം ന­ട­ത്തി­യേ­ക്കും. അ­ന്ത­സ്സു ന­ഷ്ട­പ്പെ­ട്ടാൽ ആ­ത്മ­ഹ­ത്യ ചെ­യ്യാ­മെ­ന്നു ടോ­യിൻ­ബി പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഭവനം—ലോകം—അ­സ­ഹ­നീ­യ­മെ­ന്നു ക­ണ്ടാൽ അ­വി­ടം­വി­ട്ടു പോ­കാ­മെ­ന്നു് വൊൾ­തേ­റും. പക്ഷേ, ആർ­ക്കും അതിനു സ­മ്മ­ത­മി­ല്ല. ക­ഷ്ട­പ്പാ­ടു സ­ഹി­ച്ചും ഇവിടെ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­വ­രാ­ണു് നമ്മൾ. എ­ന്നാൽ ആ­ത്മ­ഹ­ത്യ­യു­ടെ വേദന ജീ­വി­ത­വേ­ദ­ന­യെ­ക്കാൾ കു­റ­ഞ്ഞ­താ­ണെ­ങ്കി­ലോ? ജീവനു നാശം വ­രു­ത്താൻ ആരും മ­ടി­ക്കി­ല്ല. ക­ഥ­യി­ലെ സ്ത്രീ ശി­ശു­വി­നെ ന­ശി­പ്പി­ക്കു­ന്നു. അവളും നാ­ശ­ത്തി­ലേ­ക്കു കു­തി­ക്കു­ന്നു. ഈ പ­രു­ക്കൻ യാ­ഥാർ­ത്ഥ്യ­ത്തെ ക­ല­യു­ടെ സ്വ­പ്നാ­ന്ത­രീ­ക്ഷ­ത്തിൽ പ്ര­തി­ഷ്ഠി­ക്കാൻ ക­ഥാ­കാ­രൻ ന­ട­ത്തി­യ ശ്രമം വിജയം വ­രി­ക്കു­ന്നു.

ചേ­സാ­റേ പാ­വേ­സെ (Cesare Pavese, 1908–50) എന്ന ഇ­റ്റാ­ലി­യൻ സാ­ഹി­ത്യ­കാ­രൻ ആ­ത്മ­ഹ­ത്യ ചെ­യ്തു. സാ­ധാ­ര­ണ­ങ്ങ­ളാ­യ കാ­ര­ണ­ങ്ങ­ളാൽ മരണം ഉ­ണ്ടാ­യേ­തീ­രൂ. അതു് അ­നി­വാ­ര്യ­മാ­ണു്. ജീ­വി­തം അ­തി­നു­വേ­ണ്ടി­യു­ള്ള ത­യാ­റെ­ടു­ക്ക­ലാ­ണു്. മ­ഴ­ത്തു­ള്ളി­കൾ വീ­ഴു­മ്പോ­ലു­ള്ള ഒരു സ്വാ­ഭാ­വി­ക സംഭവം. ആ ചി­ന്ത­യോ­ടു് എ­നി­ക്കു യോ­ജി­ക്കാൻ വയ്യ. സ്വ­ന്ത­മി­ച്ഛ­യ­നു­സ­രി­ച്ചു് എ­ന്തു­കൊ­ണ്ടു് മ­ര­ണ­ത്തെ അ­ന്വേ­ഷി­ച്ചു ചെ­ന്നു­കൂ­ടാ? തി­ര­ഞ്ഞെ­ടു­ക്കാ­നു­ള്ള ന­മ്മു­ടെ അ­വ­കാ­ശ­ത്തെ ബ­ല­പ്പി­ച്ചു് പ­റ­ഞ്ഞു­കൊ­ണ്ടു്; അ­തി­നു് അല്പം പ്രാ­ധാ­ന്യം ന­ല്കി­ക്കൊ­ണ്ടു്? എ­ന്തു­കൊ­ണ്ടു് അതു പാ­ടി­ല്ല?

അ­പ­മാ­നി­ക്ക­പ്പെ­ട്ട ടീ­ച്ചർ

സ്ക്കൂ­ളി­ലോ കോ­ളേ­ജി­ലോ അ­ദ്ധ്യാ­പി­ക­കൾ ഭൂ­രി­പ­ക്ഷ­മാ­ണെ­ങ്കിൽ യ­ഥാ­ക്ര­മം ഹെ­ഡ്മാ­സ്റ്റ­റും പ്രിൻ­സി­പ്പ­ലും വി­ഷ­മി­ക്കും. ഞാ­നൊ­രു ദിവസം പ്രിൻ­സി­പ്പ­ലി­ന്റെ മു­റി­യി­ലേ­ക്കു ചെ­ന്ന­പ്പോൾ അ­ദ്ദേ­ഹ­മി­രു­ന്നു പ­ല്ലു­ക­ടി­ക്കു­ന്നു. ഞാൻ വല്ല തെ­റ്റും ചെ­യ്തോ എന്നു സം­ശ­യി­ച്ചു് ‘എന്താ സാർ’ എന്നു ചോ­ദി­ച്ചു. “That woman, that woman. എ­ന്തൊ­രു ശല്യം. നി­സ്സാ­ര­ങ്ങ­ളാ­യ കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു് ഉ­പ­ദ്ര­വി­ക്കാ­നാ­യി എ­പ്പോ­ഴും കയറി വ­രു­മി­വി­ടെ” എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. അ­പ്പോ­ഴാ­ണു് ഞാൻ മു­റി­യി­ലേ­ക്കു ക­യ­റു­മ്പോൾ സ്ഥൂ­ല­നി­തം­ബം ആ­ട്ടി­ക്കൊ­ണ്ടു് ഒരു സ്ത്രീ അ­വി­ടെ­നി­ന്നു് ഇ­റ­ങ്ങി­പ്പോ­യ­തു് ഓർ­മ്മി­ച്ച­തു്.

എന്റെ ശി­ഷ്യ­നാ­യി­രു­ന്ന ഒരാൾ ഹെ­ഡ്മാ­സ്റ്റ­റാ­യി. അ­ദ്ദേ­ഹ­ത്തെ വീ­ട്ടി­ന­ടു­ത്തു­വ­ച്ചു ക­ണ്ട­പ്പോൾ ‘എ­ന്തൊ­ക്കെ വി­ശേ­ഷം?’ എന്നു ഞാൻ ചോ­ദി­ച്ചു. ഹെ­ഡ്മാ­സ്റ്റർ മ­റു­പ­ടി പ­റ­ഞ്ഞു: വലിയ പ്ര­യാ­സം സാർ. എന്റെ സ്ക്കൂ­ളിൽ അ­ദ്ധ്യാ­പി­ക­മാ­രാ­ണു് കൂ­ടു­തൽ. സു­ന്ദ­രി­യും ചെ­റു­പ്പ­ക്കാ­രി­യു­മാ­യ ഒ­ര­ദ്ധ്യാ­പി­ക എ­ഴു­താ­നാ­യി ബ്ലാ­ക്ക് ബോർ­ഡി­ലേ­ക്കു തി­രി­ഞ്ഞ­പ്പോൾ ഒരു ചെ­റു­ക്കൻ “ടീ­ച്ചർ അ­ങ്ങ­നെ­ത­ന്നെ നി­ല്ക്ക­ണേ” എന്നു വി­ളി­ച്ചു. അവൾ വ­ന്നു് എ­ന്നോ­ടു പ­രാ­തി­പ്പെ­ട്ടു. ഞാൻ ചൂ­ര­ലെ­ടു­ത്തു് ക്ലാ­സ്സി­ലേ­ക്കു ചെ­ന്ന­പ്പോൾ അ­ദ്ധ്യാ­പി­ക ക്ലാ­സ്സിൽ­നി­ന്നു് ഓ­ടി­യി­റ­ങ്ങി സ്റ്റാ­ഫ് റൂമിൽ ക­യ­റി­യി­രു­ന്നു­ക­ള­ഞ്ഞു. സാ­ഹ­സ­പ്പെ­ട്ടു് അവളെ അ­വി­ടെ­നി­ന്നു വി­ളി­ച്ചി­റ­ക്കി, ‘ഏതു ചെ­റു­ക്ക­നാ­ണു് ടീ­ച്ച­റോ­ടു് അ­നാ­വ­ശ്യം പ­റ­ഞ്ഞ­തു്’എന്നു ഞാൻ ചോ­ദി­ച്ച­പ്പോൾ “എന്നെ ആരും ഒ­ന്നും പ­റ­ഞ്ഞി­ല്ല” എന്നു മ­റു­പ­ടി പ­റ­ഞ്ഞു. ഞാൻ വി­ഷ­മി­ച്ചു് തി­രി­ഞ്ഞു ന­ട­ന്ന­പ്പോൾ കു­ട്ടി­കൾ എന്നെ കൂവി.

ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ (ലക്കം 18) എ. കെ. ഉണ്ണി എ­ഴു­തി­യ ‘ആ­ന­ക്ക്യാ­മ്പ്’ എന്ന കഥ വാ­യി­ച്ചി­ട്ടു് ഞാൻ ഹെ­ഡ്മാ­സ്റ്റ­റെ­പ്പോ­ലെ ഗൗ­ര­വ­ഭാ­വ­ത്തിൽ ഇ­രു­ന്ന­പ്പോൾ ക­ലാം­ഗ­ന വ­ന്നു് എ­ന്നോ­ടു പരാതി പ­റ­ഞ്ഞു. “സാർ എന്നെ ഒരാൾ വി­ഷ­മി­പ്പി­ക്കു­ന്നു” എ­ന്നു്. എ. കെ. ഉണ്ണി സാ­ഹി­ത്യ­ര­ച­ന­യി­ലെ ബാ­ല­പാ­ഠ­മ­റി­ഞ്ഞു­കൂ­ടാ­ത്ത കൊ­ച്ചു­കു­ട്ടി­യാ­ണെ­ന്നു് തെ­റ്റു­കൂ­ടാ­തെ എ­നി­ക്ക് ഊ­ഹി­ക്കാൻ ക­ഴി­യും. എ­ങ്കി­ലും ഇ­ക്കാ­ല­ത്തു് കു­ട്ടി­ക­ളേ­യും ശാ­സി­ച്ചു­കൂ­ടാ. അ­തി­നാൽ ക­ലാം­ഗ­ന­യോ­ടു തന്നെ കാ­ര്യം തി­ര­ക്കി­ക്ക­ള­യാ­മെ­ന്നു വി­ചാ­രി­ച്ചു് ചൂ­ര­ലെ­ടു­ക്കാ­തെ ഞാ­ന­ങ്ങോ­ട്ടു ചെ­ന്നു. അവൾ സ്റ്റാ­ഫ് റൂമിൽ ക­യ­റി­യി­രി­ക്കു­ക­യാ­ണു്. എത്ര വി­ളി­ച്ചി­ട്ടും വ­രാ­ന്ത­യി­ലേ­ക്കു പോ­രു­ന്നി­ല്ല. വി­ഷ­മി­പ്പി­ച്ച­തി­ന്റെ സ്വ­ഭാ­വ­മ­റി­യ­ണോ വാ­യ­ന­ക്കാർ­ക്കു്. എ­ങ്കിൽ കഥ തന്നെ ഒന്നു വാ­യി­ച്ചു നോ­ക്കൂ. ഒരു ജീ­വി­താ­വ­ബോ­ധ­വും പ്ര­ക­ടി­പ്പി­ക്കാ­തെ അതു് അ­നു­വാ­ച­ക­നു ജാ­ഡ്യ­മു­ള­വാ­ക്കു­ന്നു. ഇ­ത്ത­രം കഥകൾ വാ­യി­ക്കു­മ്പോൾ വി­മർ­ശ­നം തൂ­ലി­ക­ത്തു­മ്പി­ലൊ­തു­ക്ക­ണ­മെ­ന്നു് ഞാൻ വി­ചാ­രി­ക്കാ­റു­ണ്ടു്. ക­ഴി­യു­ന്നി­ല്ല. തൂലിക ച­ല­നം­കൊ­ള്ളു­ന്നു. അ­തി­ന­ക­ത്തു­ള്ള വാ­ക്കു­കൾ മ­ഷി­യി­ലൂ­ടെ രൂ­പം­കൊ­ള്ളു­ന്നു.

കൊ­ഞ്ഞ­നം കാ­ണി­ക്കൽ

പ­ണ്ടു്—എ­ന്നു­പ­റ­ഞ്ഞാൽ എന്റെ കു­ട്ടി­ക്കാ­ല­ത്തു്—തി­രു­വ­ന­ന്ത­പു­ര­ത്തെ ന്യൂ തി­യെ­റ്റ­റിൽ “നവീന സാ­രം­ഗ­ധ­ര”നൊരു ത­മി­ഴു് സിനിമ കാണാൻ പോയി. എം. കെ. ത്യാ­ഗ­രാ­ജ ഭാ­ഗ­വ­ത­രും എസ്. ഡി. സു­ബ്ബു­ല­ക്ഷ്മി യും അ­ഭി­ന­യി­ച്ച സി­നി­മ­യാ­യി­രു­ന്നു അതു്. കാ­മു­കി­യു­ടേ­യും കാ­മു­ക­ന്റേ­യും വേഴ്ച ഇ­ഷ്ട­പ്പെ­ടാ­ത്ത രാ­ജാ­വു് കാ­മു­ക­ന്റെ (ത്യാ­ഗ­രാ­ജ ഭാ­ഗ­വ­തർ) കൈകൾ വെ­ട്ടി­ക്ക­ള­യാൻ ആ­ജ്ഞാ­പി­ച്ചു. നീ­ലാം­ബ­രി രാ­ഗ­ത്തിൽ ഭാ­ഗ­വ­തർ പാ­ടി­ത്തീ­രു­ന്ന­തു­വ­രെ ആ­രാ­ച്ചാർ വെ­ട്ടു­ക­ത്തി­യു­മാ­യി കാ­ത്തു­നി­ന്നു. അ­തി­നു­ശേ­ഷം ഓരോ കൈയും വെ­ട്ടി. താ­ഴെ­വീ­ണ കൈകൾ ഉയരാൻ തു­ട­ങ്ങി. അവ രാ­ജാ­വി­ന്റെ മൂ­ക്കിൽ ക­യ­റി­പ്പി­ടി­ച്ചു. രാ­ജാ­വി­നെ­യും­കൊ­ണ്ടു് അവ അ­ന്ത­രീ­ക്ഷ­ത്തിൽ ഉ­യർ­ന്നു­പോ­യി. സി­നി­മാ­ശാ­ല­യിൽ വലിയ കൈയടി. ഞാനും കൈ­യ­ടി­ച്ചി­രി­ക്ക­ണം. അ­തു­കൊ­ണ്ടാ­ണ­ല്ലോ അ­മ്പ­ത്തി­യ­ഞ്ചു­കൊ­ല്ല­ത്തി­നു മുൻ­പു­ള്ള ആ വൃ­ത്തി­കെ­ട്ട സിനിമ ഞാൻ ഓർ­മ്മി­ച്ചു വ­ച്ചി­രി­ക്കു­ന്ന­തു്.

images/RamavarmaAppanThampuran.jpg
അപ്പൻ ത­മ്പു­രാൻ

നവീന സാ­രം­ഗ­ധ­ര­യ്ക്കു ശേഷം അ­തു­പോ­ലെ­യൊ­രു ക­ലാ­ഭാ­സം കാ­ണു­ന്ന­തു് ഇ­പ്പോ­ഴാ­ണു്. കു­ങ്കു­മം വാ­രി­ക­യിൽ (ലക്കം 9) വ­സു­മ­തി എ­ഴു­തി­യ “അ­പ­രി­ചി­ത­കൾ­ക്കു തി­ലോ­ദ­കം” എന്ന ചെ­റു­ക­ഥ!!വി­വാ­ഹി­ത­യും പെ­റ്റ­വ­ളു­മാ­യ ഒ­രു­ത്തി ഒരു ഫിലിം ഡ­യ­റ­ക്ട­റോ­ടു കൂടി ഒ­ളി­ച്ചോ­ടി. അ­വ­ളു­ടെ കു­ഞ്ഞു് പ്രാ­യ­മാ­യ­പ്പോൾ ഒരു ചെ­റു­പ്പ­ക്കാ­ര­നു­മാ­യി ഒരു ഹോ­ട്ട­ലിൽ ഒരു രാ­ത്രി ക­ഴി­ഞ്ഞു­കൂ­ടി. അ­മ്മ­യും ര­ണ്ടാ­മ­ത്തെ അ­ച്ഛ­നും ഉ­പ­ദേ­ശി­ച്ച­പ്പോൾ അവൾ രോ­ഷാ­കു­ല­യാ­യി കാ­മു­ക­നു­മാ­യി നാ­ടു­വി­ട്ടു. കാ­ലം­ക­ഴി­ഞ്ഞു. ഡ­യ­റ­ക്ടർ­ക്ക് ഒ­ളി­ച്ചോ­ടി­യ പെ­ണ്ണി­ന്റെ ടെ­ലി­ഗ്രാം. ഡ­യ­റ­ക്ടർ മകളെ കാണാൻ അവിടെ ചെ­ന്ന­പ്പോ­ഴാ­ണു് വേ­ശ്യാ­ല­യ­ത്തിൽ­പ്പെ­ട്ടി­രി­ക്കു­ക­യാ­ണു് അ­വ­ളെ­ന്നു മ­ന­സ്സി­ലാ­ക്കി­യ­തു്. ഡ­യ­റ­ക്ട­റെ സ­ഹാ­യി­ക്കാൻ ഒരു സ­ദാ­ശി­വം കൂ­ടി­യു­ണ്ടു്. അച്ഛൻ മകളെ കാ­റിൽ­ക്ക­യ­റ്റി കൊ­ണ്ടു­പോ­കു­മ്പോൾ വേ­ശ്യാ­ല­യ­ത്തി­ലു­ണ്ടാ­യി­രു­ന്ന സ­ദാ­ശി­വം ര­ക്ഷ­പ്പെ­ട്ടു. പക്ഷേ, അയാളെ ര­ക്ഷി­ച്ച രണ്ടു വേ­ശ്യ­പ്പെൺ­കു­ട്ടി­കൾ മ­രി­ച്ചു­വെ­ന്നാ­ണു് അ­ഭ്യൂ­ഹം. ഡ­യ­റ­ക്ട­റു­ടെ ഭാ­ര്യ­യു­ടെ മകളെ വേ­ശ്യാ­ല­യ­ത്തി­ലെ ആ­ളു­കൾ­ക്കു് വി­റ്റ­തു് അ­വ­ളു­ടെ കാ­മു­കൻ ത­ന്നെ­യാ­യി­രു­ന്നു. മ­രി­ച്ച പെൺ­കു­ട്ടി­ക­ളു­ടെ കൈകൾ അ­വ­ന്റെ മൂ­ക്കിൽ ക­യ­റി­പ്പി­ടി­ക്കു­ന്ന­തും അ­വ­നെ­യും കൊ­ണ്ടു് കൈകൾ അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് ഉ­യ­രു­ന്ന­തും ചി­ത്രീ­ക­രി­ക്കാ­മാ­യി­രു­ന്നു. വ­സു­മ­തി എന്ന സ്ത്രീ­നാ­മ­ത്തി­ന്റെ പി­റ­കിൽ മ­റ­ഞ്ഞു­നി­ല്ക്കു­ന്ന പു­രു­ഷ­ന്റെ, പ­ണ്ട­ത്തെ ത­മി­ഴു് സി­നി­മ­യെ­ക്കാൾ കെട്ട ഇക്കഥ, സാ­ഹി­ത്യ­ത്തേ­യും സം­സ്കാ­ര­ത്തേ­യും നോ­ക്കി കൊ­ഞ്ഞ­നം കാ­ണി­ക്കു­ന്നു.

അ­ന്നു്, ഇ­ന്നു്
  1. അ­ക്കാ­ല­ത്തെ വലിയ സാ­ഹി­ത്യ­കാ­രൻ അപ്പൻ ത­മ്പു­രാ­നാ യി­രു­ന്നു.
  2. ഉ­ണ്ണു­നീ­ലി സ­ന്ദേ­ശ ത്തി­ലെ നാ­യി­ക­യു­ടെ നിറം ക­റു­പ്പോ വെ­ളു­പ്പോ എ­ന്നാ­ണു് പ­ണ്ഡി­ത­ന്മാർ ആ­ലോ­ചി­ച്ചി­രു­ന്ന­തു്.
  3. പെൺ­കു­ട്ടി­ക­ളെ അ­വ­രു­ടെ വ­സ്ത്ര­ധാ­ര­ണ­രീ­തി­കൊ­ണ്ടു് അന്നു തി­രി­ച്ച­റി­യാ­മാ­യി­രു­ന്നു.
  4. ആ കാ­ല­യ­ള­വിൽ കൊ­ല­പാ­ത­ക­ങ്ങൾ വ­ല്ല­പ്പോ­ഴും ഉ­ണ്ടാ­കു­മാ­യി­രു­ന്നു. ഇ­ന്നു് അവ വ­ള­രെ­ക്കൂ­ടു­തൽ, മാ­ത്ര­മ­ല്ല ടെ­ലി­വി­ഷ­നും കൂ­ടി­യു­ണ്ടു്.
നീ­ങ്ങു­ന്ന സൂ­ചി­കൾ

വ­ള­രെ­നേ­ര­മാ­യി ഇ­തെ­ഴു­താൻ തു­ട­ങ്ങി­യി­ട്ടു്. ന­ല്ല­തു പറയാൻ ആ­ഗ്ര­ഹ­മു­ണ്ടെ­ങ്കി­ലും ക­ഴി­യു­ന്നി­ല്ല. അ­ത്ര­യ്ക്ക് വി­ല­ക്ഷ­ണ­മാ­ണു് കൈയിൽ കി­ട്ടു­ന്ന ഓരോ ര­ച­ന­യും. അല്പം ശു­ദ്ധ­വാ­യു ശ്വ­സി­ക്ക­ട്ടെ. വി­ദ്യു­ച്ഛ­ക്തി ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു് പ്ര­കാ­ശ­ത്തി­നു­വേ­ണ്ടി എ­ത്ര­യോ നേ­ര­ത്തെ ജ­ന­ലു­കൾ തു­റ­ന്നി­ട്ട­താ­ണു്. അ­വ­യി­ലൊ­ന്നി­ന്റെ അ­ടു­ത്തു­ചെ­ന്നു നി­ല്ക്ക­ട്ടെ… നി­ന്നു. ഒ­രു­ന്മേ­ഷം. ആ ഉ­ന്മേ­ഷ­ത്തോ­ടു­കൂ­ടി­യാ­ണു് അപ്പൻ ത­ച്ചേ­ത്തി ന്റെ ‘ഭാർ­ഗ്ഗ­വ­ക്ഷേ­ത്രം’ എന്ന കാ­വ്യം എ­ക്സ്പ്ര­സ്സ് ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ച­തു്. (ലക്കം 29) ക്ലീ­ഷേ­യു­ടെ ക­ളി­യാ­ണെ­ങ്ങും. “സൂ­ര്യ­കാ­ന്തി­കൾ പൂത്ത താ­ഴ്‌­വ­ര­കൾ”, “ആ­ദി­ത്യ­ന്റെ ച­ന്ദ­ര­ര­ഥം”, “മ­ന­സ്സി­ലൊ­രാ­യി­രം മ­ധു­ര­സ്വ­പ്ന­ങ്ങൾ”, “വർ­ണ്ണ­പ്പീ­ലി­കൾ”, “ക­ണ്ണിൽ മ­യ്യെ­ഴു­തു­ന്ന കു­ന്നി­മ­ണി­കൾ” ഇ­ങ്ങ­നെ പോ­കു­ന്നു പ്ര­യോ­ഗി­ച്ചു പ്ര­യോ­ഗി­ച്ചു വൈ­ര­സ്യ­മാർ­ന്ന പ­ദ­ങ്ങ­ളും സ­മ­സ്ത­പ­ദ­ങ്ങ­ളും. ഉ­ന്മേ­ഷ­മാ­കെ പോയി. വീ­ണ്ടും ജാ­ഡ്യം. ഈ പ­ട്ട­ണ­ത്തി­ലെ രാ­ജ­വീ­ഥി­യി­ലൂ­ടെ ന­ട­ക്കു­മ്പോൾ ക്ളോ­ക്ക് വി­ല്ക്കു­ന്ന ക­ട­ക­ളി­ലെ നാ­ഴി­ക­മ­ണി­കൾ ചു­വ­രിൽ തൂ­ങ്ങു­ന്ന­തു കാണാം. അ­വ­യു­ടെ പെൻ­ഡു­ല­ങ്ങൾ നി­ശ്ച­ല­ങ്ങൾ. ച­ല­നം­കൊ­ള്ളാ­ത്ത നാ­ഴി­ക­മ­ണി­യെ­പ്പോ­ലെ­യാ­ണു് അപ്പൻ ത­ച്ചേ­ത്തി­ന്റെ ക്ലീ­ഷേ നി­റ­ഞ്ഞ കാ­വ്യം. വി­ദ്യു­ച്ഛ­ക്തി­കൊ­ണ്ടു പ്ര­വർ­ത്തി­ക്കു­ന്ന നാ­ഴി­ക­മ­ണി­ക­ളു­ണ്ടു്. ഉ­ള്ളി­ലെ ച­ക്ര­ങ്ങ­ളും മ­റ്റും നമ്മൾ കാ­ണു­ന്നി­ല്ല. പക്ഷേ, സൂ­ചി­കൾ നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഇ­തു­പോ­ലു­ള്ള സാ­ഹി­ത്യ­കാ­ര­ന്മാ­രു­മു­ണ്ടു്.

എൻ. കൃ­ഷ്ണ­പി­ള്ള
images/NKrishnaPillai.jpg
എൻ. കൃ­ഷ്ണ­പി­ള്ള

ആ വി­ധ­ത്തി­ലൊ­രു സാ­ഹി­ത്യ­കാ­ര­നാ­ണു് എൻ. കൃ­ഷ്ണ­പി­ള്ള. അ­ദ്ദേ­ഹ­ത്തി­നു് സർ­വ്വ­ഥാ അർ­ഹ­മാ­യ സ­മ്മാ­നം ല­ഭി­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചാ­ണു് ജി. എൻ. പ­ണി­ക്കർ വി­ദ­ഗ്ദ്ധ­മാ­യി ഉ­പ­ന്യ­സി­ക്കു­ന്ന­തു്. നാ­ട­ക­കർ­ത്താ­വും പ്ര­ബ­ന്ധ­കാ­ര­നും സാ­ഹി­ത്യ­ച­രി­ത്ര­കാ­ര­നും വാ­ഗ്മി­യും അ­ദ്ധ്യാ­പ­ക­നും നി­രൂ­പ­ക­നു­മൊ­ക്കെ­യാ­യ എൻ. കൃ­ഷ്ണ­പി­ള്ള­യു­ടെ പ്രാ­ഗ­ല്ഭ്യം എ­വി­ടെ­യി­രി­ക്കു­ന്നു­വെ­ന്നു് ജി. എൻ. പ­ണി­ക്കർ മി­ത­വും സാ­ര­വ­ത്തു­മാ­യ വാ­ക്കു­ക­ളി­ലൂ­ടെ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു. (Kerala Calling) എന്ന മാ­സി­ക­യി­ലെ ഇം­ഗ്ലീ­ഷ് ലേഖനം ലക്കം (2) പ്ര­കൃ­തി­യി­ലെ ഏ­തം­ശ­ത്തി­നും സാ­ന്മാർ­ഗ്ഗി­ക പ്ര­കാ­ശ­മു­ണു്. സി. വി. രാ­മൻ­പി­ള്ള യുടെ നോ­വ­ലു­കൾ സ­ന്മാർ­ഗ്ഗ­ത്തി­ന്റെ തി­ള­ക്ക­മു­ള്ള­വ­യാ­ണു്. സ­ന്മാർ­ഗ്ഗ­നി­ഷ്ഠ­നാ­ണു് എൻ. കൃ­ഷ്ണ­പി­ള്ള. അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളിൽ ഈ സ­ന്മാർ­ഗ്ഗ­ത്ര­യം സ­മ്മേ­ളി­ക്കു­ന്നു. അ­തി­നാൽ ഈ സ­മ്മാ­ന­ദാ­നം ഉ­ചി­ത­ജ്ഞ­ത­യു­ടെ ല­ക്ഷ­ണ­മ­ത്രേ.

മരണം

മ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള പല വർ­ണ്ണ­ന­ങ്ങ­ളും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അവയിൽ എന്നെ ഏ­റ്റ­വും സ്പർ­ശി­ച്ച­തു് ഷാ­ങ്പോൾ സാർ­ത്രി ന്റെ Words എന്ന ആ­ത്മ­ക­ഥ­യി­ലു­ള്ള വർ­ണ്ണ­ന­മാ­ണു്. “ഞാൻ മ­ര­ണ­ത്തെ കണ്ടു. അ­ഞ്ചാ­മ­ത്തെ വ­യ­സ്സിൽ അതു് എന്നെ ഉ­റ്റു­നോ­ക്കു­ക­യാ­യി­രു­ന്നു. ബാൽ­ക്ക­ണി­യിൽ അതു പ­തു­ങ്ങി­ന­ട­ന്നു. ജനലിൽ അതു മൂ­ക്ക­മർ­ത്തി. ഞാൻ മ­ര­ണ­ത്തെ പ­തി­വാ­യി ക­ണ്ടി­രു­ന്നു. പക്ഷേ, ഒ­ന്നും പറയാൻ ധൈ­പ്പെ­ട്ടി­ല്ല” എന്നു തു­ട­ങ്ങു­ന്ന ഭാഗം വി­കാ­ര­ത്തോ­ടെ വാ­യി­ച്ചി­ട്ടു­ണ്ടു്. ഇ­പ്പോ­ഴും അതേ മ­ട്ടിൽ വാ­യി­ക്കു­ന്നു. മ­ര­ണ­ത്തെ കോ­മാ­ളി­യാ­ക്കി­ക്കൊ­ണ്ടു ചിലർ പെ­രു­മാ­റു­ന്ന­തി­നെ ചി­ത്രീ­ക­രി­ക്കു­ന്ന ഒരു കഥ മ­നോ­രാ­ജ്യം വാ­രി­ക­യി­ലു­ണ്ടു്. എം. ആർ. മ­നോ­ഹ­ര­വർ­മ്മ­യു­ടെ കോ­മാ­ളി എന്ന കഥ. മ­ര­ണ­മ­ല്ല കോ­മാ­ളി, അതിനെ ആ രീ­തി­യി­ലാ­ക്കു­ന്ന ആ­ളു­ക­ളാ­ണു് കോ­മാ­ളി­കൾ എന്നു ക­ഥാ­കാ­രൻ ധ്വ­നി­പ്പി­ക്കു­ന്നു.

ഞാൻ ക­ട­ക­ളിൽ ചെ­ന്നു് നൂ­റു­രൂ­പ നോ­ട്ടി­നു ചി­ല്ല­റ ചോ­ദി­ക്കു­മ്പോൾ ക­ട­യു­ട­മ­സ്ഥർ ഒ­ട്ടും അ­ഴു­ക്കു­പ­റ്റാ­ത്ത നോ­ട്ടു­കൾ തി­ര­ഞ്ഞെ­ടു­ത്തു് എ­നി­ക്കു­ത­രു­ന്നു. എ­ന്നാൽ ബ­സ്സിൽ­ക്ക­യ­റി ടി­ക്ക­റ്റ് വാ­ങ്ങാൻ ഞാൻ നോ­ട്ടെ­ടു­ത്തു കൊ­ടു­ക്കു­മ്പോൾ പുതിയ നോ­ട്ട് പ­ഴ്സി­ന­ക­ത്തു­വ­ച്ചു­കൊ­ണ്ടു ചീ­ത്ത­നോ­ട്ട് ക­ണ്ട­ക്ടർ­ക്കു ന­ല്കു­ന്നു. ക­ട­യു­ട­മ­സ്ഥർ എ­ന്നെ­ക്കാൾ എ­ത്ര­യോ യോ­ഗ്യർ. സ­ത്യ­മി­താ­ണെ­ങ്കി­ലും ബ­ഹു­ജ­ന­ത്തി­നു വ­സ്തു­ത­ക­ളു­ടെ കറൻസി നോ­ട്ടു­കൾ കൊ­ടു­ക്കു­മ്പോൾ ഏ­റ്റ­വും നിർ­മ്മ­ല­മാ­യ­വ­യേ ഞാൻ കൊ­ടു­ക്കാ­റു­ള്ളു. കാരണം ബ­ഹു­ജ­നം ബു­ദ്ധി­യു­ള്ള­വ­രാ­ണു്; അവർ എന്റെ വഞ്ചന ക­ണ്ടു­പി­ടി­ക്കും എ­ന്ന­താ­ണു്. അ­തു­കൊ­ണ്ടു് ആ­വർ­ത്തി­ച്ചു എ­ഴു­ത­ട്ടെ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ലും മറ്റു വാ­രി­ക­ക­ളി­ലും അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ങ്ങ­ളി­ലും ഞാൻ ഇ­ന്നു­വ­രെ സ­ത്യ­മേ പ­റ­ഞ്ഞി­ട്ടു­ള്ളു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-11-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.