
1946-ലെ ഒരു രാത്രി. ഞങ്ങൾ മൂന്നുപേർ സിനിമ കാണുകയായിരുന്നു. സ്വീഡിഷ് ചലച്ചിത്രതാരം ഇംഗ്രീഡ് ബർഗ്ഗ്മാൻ അഭിനയിച്ച ‘ഗ്യാസ് ലൈറ്റ് ’ എന്ന സിനിമയായിരുന്നു അതു്. ചലച്ചിത്രം കണ്ടിട്ടു് സിനിമാശാലയിൽനിന്നു പുറത്തേക്കുപോന്ന ഓരോ വ്യക്തിയും ആഹ്ലാദിക്കുന്നുണ്ടായിരുന്നു. അത്രയ്ക്കു മനോഹരമായിരുന്നു ആ ചിത്രം ഇംഗ്രീഡ് ബർഗ്ഗ്മാനു അക്കാഡമി അവാർഡ് ലഭിച്ച സിനിമയാണു് അതെന്നു് എനിക്കു തോന്നുന്നു. ഞങ്ങൾ മൂന്നുപേരും—ഇപ്പോൾ നെടുമങ്ങാട്ടെ എം. എൽ. എ ആയ കെ. വി. സുരേന്ദ്രനാഥ്, ഏഴുവർഷം മുൻപു് അന്തരിച്ചുപോയ ഒരു മുസ്ലിം സഹോദരൻ അയ്യൂബ്, ഞാൻ—ഇവർ കുറച്ചുനേരത്തേക്കു നിശ്ശബ്ദരായി നടന്നു. പെട്ടെന്നു ഞാൻ പറഞ്ഞു: “ഇംഗ്രീഡ് ബർഗ്ഗ്മാനെക്കാൾ സൗന്ദര്യമുള്ള ചലച്ചിത്രതാരങ്ങൾ പലരുമുണ്ടു്. പക്ഷേ, ഇവളുടെ ആകർഷകത്വം മറ്റാർക്കുമില്ല”. സുരേന്ദ്രനാഥ് അതിനു മറുപടി നൽകി: “അങ്ങനെ തോന്നുന്നതിനു കാരണം ഇംഗ്രീഡ് ബർഗ്ഗ്മാനു് ‘ഇന്ത്യൻലുക്ക്’ ഉണ്ടു് എന്നതാണു്. ശരിയാണു് ആ അഭിപ്രായമെന്നു് അന്നെനിക്കു തോന്നി. ഇന്നും അങ്ങനെ തോന്നുന്നു. ഇതിനെ ഞാൻ സാർവലൗകിക സൗന്ദര്യം എന്നു വിളിച്ചു കൊള്ളട്ടെ. ഡൊറോത്തി ലാമറി നു് മദാമ്മയുടെ സൗന്ദര്യമുണ്ടു്. പക്ഷേ, ഭാരതീയനു് ഇഷ്ടം ഇംഗ്രീഡ് ബർഗ്ഗ്മാന്റെ സൗന്ദര്യമാണു്. ചില പുരുഷന്മാരും ഈ രീതിയിലുള്ള സാർവലൗകിക സൗന്ദര്യത്താൽ അനുഗൃഹീതരായിരിക്കും. ജെ. കൃഷ്ണമൂർത്തി യെയും ജവഹർലാൽ നെഹ്റു വിനെയും ഇന്ത്യയിലെ സ്ത്രീകൾ ഇഷ്ടപ്പെടുന്നതുപോലെ മറ്റേതു രാജ്യത്തെയും സ്ത്രീകൾ ഇഷ്ടപ്പെടും. സ്ത്രീകളെയും പുരുഷന്മാരെയും സംബന്ധിച്ച ഈ പരമാർത്ഥം തന്നെ. കാവാബാത്ത യുടെ Snow Country എന്ന നോവൽ എത്ര സുന്ദരമാണെങ്കിലും അതു് ജപ്പാൻകാരന്റെ നോവലാണു്. പക്ഷേ, ടോൾസ്റ്റോയി യുടെ ‘അന്ന കരേനിന’ റഷ്യാക്കാരിയുടെ കഥ മാത്രമല്ല, ഭാരതത്തിലെ സ്ത്രീയുടെയും കഥ തന്നെയാണു്. സാഹിത്യ സൃഷ്ടികൾക്കു് ഇമ്മട്ടിൽ സാർവലൗകിക സൗന്ദര്യം വരുമ്പോഴാണു് അവ മഹനീയതയിലേക്കു ചെല്ലുന്നതു്. ദൗർഭാഗ്യം കൊണ്ടു് നമ്മുടെ നവീനങ്ങളായ നോവലുകൾക്കും ചെറുകഥകൾക്കും കാവ്യങ്ങൾക്കും ‘അന്യദേശീയ സ്വഭാവം’ വന്നുചേർന്നിരിക്കുന്നു. കേരളീയത ഒട്ടുമില്ലാത്ത ‘വിജാതീയ’ങ്ങളായ കൃതികൾ. അവയ്ക്കു സാർവലൗകിക സൗന്ദര്യവുമില്ല, കേരളീയ സൗന്ദര്യവുമില്ല.

ദാമ്പത്യജീവിതത്തിന്റെ ദൃഢതയിൽ വിശ്വാസമർപ്പിക്കുന്ന സംസ്കാരമാണു് നമ്മുടേതു്. ജനകൻ സീതയെ രാമനു നൽകുമ്പോൾ “ഇവൾ എന്റെ മകളാണു്, നിന്റെ സഹധർമ്മചാരിണിയാണു്” എന്നാണു പറഞ്ഞതു്. ജനകന്റെ മകൾ തെറ്റു ചെയ്യില്ലെന്നും അവൾ രാമന്റെ എല്ലാ ധർമ്മങ്ങളോടൊത്തു് ചരിക്കുമെന്നും ധ്വനി. പക്ഷേ, അക്കാലത്തും ദാമ്പത്യജീവിതത്തെ അതിന്റെ തനിനിറത്തിൽ കണ്ടിരുന്നില്ലെന്നു് രാമന്റെയും സീതയുടെയും പിൽക്കാലത്തെ ജീവിതം തെളിയിക്കുന്നു. അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. വിവാഹം കൃത്രിമത്വം ഉള്ള ഏർപ്പാടാണു്. രണ്ടുപേരെ ബലാൽക്കാരമായി ബന്ധിപ്പിക്കുകയാണതു്. അവർ ശാശ്വതമായി സ്നേഹിച്ചുകൊള്ളണമെന്നു സമുദായം അനുശാസിച്ചാൽ ജന്മവാസനകളും മനുഷ്യരുടെ സ്വഭാവ സവിശേഷതകളും കൂട്ടാക്കുകയില്ല. സംഘട്ടനമുണ്ടായേ മതിയാകൂ. സമകാലിക ലോകത്തു് ജീവിതം സങ്കീർണ്ണമായി ഭവിച്ചതുകൊണ്ടു് സംഘട്ടനം കൂടുതലാണു്. ഭർത്താവു് മദ്യപനാണെങ്കിൽ, വ്യഭിചാരിയാണെങ്കിൽ ഈ സംഘട്ടനം മൂർദ്ധന്യാവസ്ഥയിലെത്തും. അപ്പോൾ സ്ത്രീ എല്ലാം സഹിച്ചു് അടിമയായി കഴിയും. അല്ലെങ്കിൽ ഭർത്താവെന്ന നാരാധമനെ ഉപേക്ഷിച്ചു് സ്വന്തം വീട്ടിലേക്കു പോരും; അതുമല്ലെങ്കിൽ സാരിയിൽ മണ്ണെണ്ണയൊഴിച്ചു തീ കത്തിക്കും. വെന്തുമരിക്കും, അടിമയായി കഴിഞ്ഞുകൂടുന്നതിനാണു് പെണ്ണിന്റെ അച്ഛനമ്മമാർ മിക്കവാറും അവളെ പ്രേരിപ്പിക്കുക. “മോളേ ഭർത്താവു കാണപ്പെട്ട ദൈവമാണു്. നീ അയാളെ അനുസരിക്കണം. കുറച്ചു കുടിച്ചാലെന്തു? അയാളുടെ ശരീരത്തിനല്ലേ കേടു്” എന്നാവും അമ്മയുടെ ഉപദേശം ഇങ്ങനെ രഹസ്യമായി ഉപദേശിച്ചിട്ടു് അന്യരോടു് “ഏയ്, എന്റെ മരുമോൻ ഒരുതുള്ളി തൊടില്ല” എന്നു പറയുകയും ചെയ്യും. “എന്നാൽപ്പിന്നെ ഒരുകാലത്തു് കാണാൻ കൊള്ളാമായിരുന്ന നിങ്ങളുടെ മോൾ ഇന്നു് പേക്കോലമായതെങ്ങനെ? നിങ്ങളുടെ മരുമകൻ ക്ഷയരോഗിയെപ്പോലായതെങ്ങനെ?” എന്നു് അവർ അങ്ങോട്ടു ചോദിക്കയുമില്ല. മാന്യതയുടെയും മര്യാദയുടെയും പേരിലുള്ള അന്യരുടെ മൗനമാണതു്.
കാല്പനിക പ്രേമവും മറ്റും ദാമ്പത്യ ജീവിതത്തിലില്ല. അതുള്ളവർ വിവാഹം കഴിച്ചാൽ പതിനഞ്ചുദിവസംകൊണ്ടു് ആ പ്രേമം ഇല്ലാതാവുകയും ചെയ്യും. പിന്നീടു് വെറുപ്പോടുകൂടിയാണു് രണ്ടുപേരുടെയും ജീവിതം. ഈ നരകത്തിൽനിന്നു് (ഷാ യുടെ ഭാഷയിൽ പറഞ്ഞാൽ Perpetual misery of wedlock) രക്ഷ നേടണമെങ്കിൽ വിവാഹമോചനം എളുപ്പമുള്ളതാകണം. സന്താനങ്ങളെക്കരുതി സ്റ്റേറ്റ് വിവാഹമോചനത്തിനു പ്രതിബന്ധ സഹസ്രങ്ങൾ നിർമ്മിച്ചുവച്ചിരിക്കുന്നു. യാതന അനുഭവിക്കുന്ന ഒരു സ്ത്രീക്കും പെട്ടെന്നു മോചനം കിട്ടാത്ത വിധത്തിലാണു് ഇന്നത്തെ നിയമം. വെറും മനുഷ്യത്വത്തിന്റെ പേരിൽ ഇതിനു് അയവുവരുത്തേണ്ടിരിക്കുന്നു. മാത്രമല്ല, കഷ്ടപ്പെടുന്ന മകൾ കഷ്ടപ്പെടുന്നില്ലെന്നും അവൾ സ്വർഗ്ഗീയസുഖം അനുഭവിക്കുകയാണെന്നും അവളുടെ അച്ഛനമ്മമാർ പ്രചരിപ്പിക്കുന്നതും നിറുത്തേണ്ടതാണു്. എങ്കിലേ സമുദായം മദ്യപാനിയും വ്യഭിചാരിയുമായ ഭർത്താവിനെ നിലയ്ക്കു നിറുത്തുകയുള്ളു.
നിലവിലിരിക്കുന്ന കലാ സങ്കല്പത്തെ തകർക്കുന്നവനെ ആളുകൾ ആദ്യം ശത്രുവായി കരുതും. പിന്നീടു് മിത്രമായും. ഇന്നത്തെ ശത്രുക്കൾ നാളെ മിത്രങ്ങളാകുമോ?
ടി. വി. സെറ്റില്ലാത്ത, ടെലിഫോണില്ലാത്ത ഫ്രിഡ്ജില്ലാത്ത, ഇരിക്കാൻ മനോഹരങ്ങളായ കസേരകളില്ലാത്ത എന്റെ വീട്ടിൽ ധനികർ വരുമ്പോൾ എന്നെക്കുറിച്ചു് അവരെന്തു വിചാരിക്കും എന്നു് എനിക്കുപേടി. വേണ്ടപോലെ പരിശോധിക്കാതെ ഷർട്ടിട്ടുകൊണ്ടു് റോഡിലേക്കു് ചെന്നപ്പോഴാണു് അതിലെ കീറൽ ഞാൻ കാണുന്നതു്. മറ്റുള്ളവർ എന്തു വിചാരിക്കും എന്നാലോചിച്ചു് ഞാൻ പേടിക്കുന്നു. ഈ പേടി എല്ലാ മണ്ഡലങ്ങളിലുമുണ്ടു്. ദുർവൃത്തനായ മകനെയോ മരുമകനെയോ നല്ലവനാക്കി മറ്റുള്ളവരുടെ മുൻപിൽ യഥാക്രമം അച്ഛനമ്മമാരും അമ്മാവനും അമ്മായിയും അവതരിപ്പിക്കുന്നതു് ഈ ഭയത്താലാണു്. കുടുംബരഹസ്യങ്ങൾ പുരപ്പുറത്തു കയറിനിന്നു വിളിച്ചുകൂവണമെന്നല്ല ഞാൻ പറയുന്നതു്. ദോഷത്തെ ദോഷമായി കാണണമെന്നാണു്. തീ തിന്നുന്ന മകളെ അമ്മ കൂടുതൽ തീ തീറ്റിക്കരുതു് എന്നാണു്. അതു ചെയ്തില്ലെങ്കിൽ? അതിനുള്ള ഉത്തരമാണു് കലാകൗമുദിയിൽ ബി. ഹരികുമാർ എഴുതിയ “ഒരിക്കലും മരിക്കാത്തവർ” എന്ന ചെറുകഥ.

മകന്റെയോ മരുമകന്റെയോ തിന്മ മറ്റുള്ളവരെ അറിയിക്കുന്നതു് തന്റെ തിന്മയെ വിളംബരം ചെയ്യലാണെന്നു് ഫ്രഞ്ചെഴുത്തുകാരൻ ആങ്ത്വാൻ ദ സാങ് തേഗ്സ്യൂ പേരി (Antoine de Saint Exupery, 1900–1944) പറഞ്ഞിട്ടുണ്ടു്. കാരണം അവർ കുറ്റപ്പെടുത്തുന്നവന്റെ ആത്മാവിന്റെ ഭാഗമാണു് എന്നതത്രേ. അവരെ തിന്മയുള്ളവരായി കാണിച്ചുകൊടുക്കുമ്പോൾ അയാൾ തന്നെത്തന്നെ വിമർശിക്കുകയാണു്. തന്റെ കൊള്ളരുതായ്മയെ പരോക്ഷമായി പ്രഖ്യാപിക്കുകയാണു്. (സാങ്തേഗ്സ്യൂ പേരിയുടെ പുസ്തകത്തിന്റെ പേരു ഞാൻ മറന്നുപോയിരിക്കുന്നു) ഈ ഫ്രഞ്ചെഴുത്തുകാരനോടു് ഞാൻ യോജിക്കുന്നില്ല. ഞാൻ എന്റെ തന്നെ ആത്മാവിനെ അനാവരണം ചെയ്യാൻ സന്നദ്ധനാണെങ്കിൽ മറ്റുള്ളവരോടു് കാരുണ്യം കാണിക്കുന്നതെന്തിനാണു്? കീറിയ ഉടുപ്പു് ഇടുന്നതിൽ അഭിമാനഭംഗത്തിനു ഒരു ഹേതുവുമില്ലെന്നു വിശ്വസിക്കുന്ന എന്നെ ആരെങ്കിലും അതിന്റെ പേരിൽ കളിയാക്കിയാൽ എനിക്കു വൈഷമ്യമില്ല. ജൂലൈ 22-നു തോളിന്റെ ഒരുഭാഗം കീറിയ ഖദർഷർട്ടു ധരിച്ചുകൊണ്ടു് ഞാൻ തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ എറണാകുളം സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നപ്പോൾ സുന്ദരനായ ഒരു യുവാവു് എന്റെ അടുത്തെത്തി ‘ഓർമ്മയുണ്ടോ?’ എന്നുചോദിച്ചു. ‘മറന്നുപോയല്ലോ’ എന്നു് ഞാൻ ദുഃഖത്തോടെ പറഞ്ഞു. താനാരെന്നു് യുവാവു് വ്യക്തമാക്കിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കരതലം ഗ്രഹിച്ചു. കഥാകാരനാണു്, ഞാൻ അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചു് അധികമൊന്നും നന്മ പറഞ്ഞിട്ടില്ല. ദോഷമേറെ സ്പഷ്ടമാക്കിയിട്ടുണ്ടുതാനും. യുവാവിന്റെ അടുത്ത ചോദ്യം: “എന്നാണു് ഖദറാക്കിയതു?” എന്റെ മറുപടി: “ഖദറാക്കിയതല്ല. വില കുറവാണു്. റെഡിമെയ്ഡ് ഷർട്ട് വേഗം വാങ്ങാം. സമയത്തിനു് ഉപകരിക്കും”. ഇത്രയും അറിയിച്ചിട്ടു് എം. പി. പോളി ന്റെ ഒരു നേരമ്പോക്കു ഞാൻ പറഞ്ഞു: പോൾ ഖദർ ധരിച്ചു് തീവണ്ടിയിലിരിക്കുകയായിരുന്നു. ആരോ ചോദിച്ചു: “അല്ല മാഷ് ഖദറാക്കിയോ?” പോൾ മറുപടി നല്കി: “ഓർക്കായ്കയല്ല. വല്ല കള്ളക്കടത്തുകാരനായോ കരിഞ്ചന്തക്കാരനായോ എന്നെ തെറ്റിദ്ധരിച്ചേക്കുമെന്നു് എനിക്കറിയാം”. യുവാവു് ഉടനെ പറഞ്ഞു: “വേറൊരു സൗകര്യമുണ്ടു്. ഖദർഷർട്ട് കീറിയാലും ധരിക്കാം”. ഇതുകേട്ടു് ഞാനങ്ങു ബോധംകെടുമെന്നാണു് പാവം ചെറുപ്പക്കാരൻ വിചാരിച്ചതു്. കീറിയ വസ്ത്രം ധരിച്ചാൽ അഭിമാനത്തിനു് മുറിവേല്ക്കുകയില്ല എന്ന വിചാരം ആ കീറിയ ഷർട്ടിലൂടെ അനാവരണം ചെയ്യുകയായിരുന്നു ഞാൻ. അങ്ങനെ പ്രവർത്തിക്കുന്ന എനിക്കു് മകന്റെയോ മറ്റു ബന്ധുക്കളുടെയോ മാനസിക നിലയെ അനാവരണം ചെയ്യാൻ അധികാരമുണ്ടു്.
മഹാന്മാർപോലും കഷ്ടപ്പെട്ടാണു മരിക്കുക. ശ്രീരാമകൃഷ്ണ പരമഹംസൻ തൊണ്ടയിൽ അർബ്ബുദം വന്നുമരിച്ചു. രമണമഹർഷി രക്താർബ്ബുദത്താലാണു് അന്തരിച്ചതു്. പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയ ചെയ്തു നീക്കിയതിനുശേഷംവന്ന രോഗത്താൽ രവീന്ദ്രനാഥ ടാഗോർ ചരമം പ്രാപിച്ചു. ഫ്രായിറ്റി നു് കവിളിൽ അർബ്ബുദമായിരുന്നു. ആൽഡസ് ഹക്സിലി ക്കും അതുതന്നെയായിരുന്നു രോഗം. അപകടങ്ങളിൽപ്പെട്ടു മരിക്കുന്നവർ ധാരാളം. റൊളാങ് ബാർഥ് റോഡ് കടക്കാൻ ശ്രമിച്ചപ്പോൾ ഒരു വാൻ വന്നിടിച്ചു. അല്പം കഴിഞ്ഞു മരിച്ചു. അൽബേർ കമ്യൂ കാറ് മരത്തിലിടിച്ചാണു് അന്ത്യശ്വാസം വലിച്ചതു്. “നേരെ ചൊവ്വേ” മരിക്കുന്നവർ വിരളം. അവരാണു് അനുഗൃഹീതർ. മരണം സംഭവിച്ചാൽ അടുത്ത ബന്ധുക്കൾ നാലുവിളി വിളിക്കും. അതിനപ്പുറമൊന്നുമില്ല. ഞാൻ ഉൾപ്പെട്ട മിത്രങ്ങൾ പൊള്ളയായ നാലു് അനുശോചന വാക്യങ്ങളിൽ എല്ലാമൊതുക്കും. തീർന്നു. അതോടെ മരിച്ച വ്യക്തി വിസ്മരിക്കപ്പെട്ടു.
മരണത്തിൽ ബന്ധുക്കൾ കാണിക്കുന്ന ക്രൂരത മിത്രങ്ങൾ കാണിക്കാറില്ല. എനിക്കു പരിചയമുണ്ടായിരുന്ന ഒരു സ്ത്രീ പത്തു കൊല്ലത്തോളം ഗർഭാശയത്തിലെ കാൻസർ കൊണ്ടു കഷ്ടപ്പെട്ടതിനുശേഷം മരിച്ചു. മൃതദേഹം കുളിപ്പിച്ചു് ശ്മശാനത്തിലേക്കു് എടുക്കാൻ ഭാവിച്ചപ്പോൾ അതിനെ മൂടാൻ വേണ്ടി കസവുള്ള ഒരു നേരിയതു് ആരോ എടുത്തുകൊണ്ടുവന്നു. അവരുടെ ഭർത്താവു് അതുകൊണ്ടുവന്നയാളിനെ ആ മൃതദേഹത്തിന്റെ മുൻപിൽ വച്ചുതന്നെ ശാസിച്ചു. “ഈ വിലകൂടിയ നേരിയതേയുള്ളോ ശവം മൂടാൻ?” എന്നായിരുന്നു അയാളുടെ ആക്രോശം. അതു പിടിച്ചുവാങ്ങിക്കൊണ്ടു് അയാൾ അകത്തേക്കു് ഓടി. തിരിച്ചുവന്നതു് ഒരു പഴയ പുളിയിലക്കരയൻ നേരിയതുമായിട്ടാണു്. മൃതദേഹം രാത്രിയാണു് ശ്മശാനത്തിലേക്കു കൊണ്ടുപോയതു്. നേരം വെളുത്തു. ഒൻപതുമണിക്കു് വീട്ടിന്റെ മുൻവശത്തുള്ള ഇടവഴിയിൽ മീൻകാരി ‘പരവ, പരവ’ എന്നുവിളിച്ചു. മരിച്ച സ്ത്രീയുടെ ഭർത്താവു് ഇടവഴിയിലേക്കു് ഓടിച്ചെന്നു് പരവമീൻ വാങ്ങിക്കൊണ്ടുവന്നു. ശ്മശാനത്തിൽ പട്ടടയിലിരുന്ന ശരീരം പകുതിമാത്രമേ എരിഞ്ഞിരിക്കൂ. അതിന്റെ ഗന്ധം ശ്വസിച്ചുകൊണ്ടു് പെൺമക്കൾ മീൻ അറുത്തുകഴുകി വൃത്തിയാക്കി പൊരിച്ചു. എല്ലാവരും ഉത്സാഹത്തോടെ ഉണ്ണാനിരുന്നപ്പോൾ പരേതയുടെ മൂത്തമകൻ പറഞ്ഞു: “അമ്മയുടെ മൃതദേഹം എരിഞ്ഞുതീർന്നിട്ടു് പോരായിരുന്നോ ഈ പൊരിച്ച മീൻതീറ്റി? കഷ്ടം!” ഇതുകേട്ട ഒരു മകൾ ദേഷ്യത്തോടെ: “ഒരാൾ മരിച്ചുവന്നു പറഞ്ഞു് ജീവിച്ചിരിക്കുന്നവർക്കു് ആഹാരം കഴിക്കണ്ടേ?” നാല്പതുദിവസം കഴിയുന്നതിനുമുമ്പു്, മരിച്ച സ്ത്രീയുടെ ഭർത്താവു് ഹൃദയാഘാതത്താൽ മരിച്ചു. ആ മനുഷ്യന്റെ സഞ്ചയനം നടക്കുന്ന വേളയിൽ അയാളുടെ മൂന്നു സഹോദരികൾ അടുക്കളയിൽ കയറിയിരുന്നു് മരച്ചീനിയും മീനും കഴിക്കുകയായിരുന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. ലോകമെമ്പാടും ഇങ്ങനെയാണു് മരണത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുക.
മനുഷ്യനു പ്രായം കൂടിവരുമ്പോൾ എല്ലാം ക്ഷയിച്ചുതുടങ്ങും. തലച്ചോറു പ്രവർത്തിക്കില്ല. മാംസപേശികളും സിരകളും പണി മുടക്കും. ‘അപ്പോൾ മരിച്ചാൽ മതിയെന്നു് ആ വ്യക്തി വിചാരിക്കും ആ വിചാരത്തിനു ശക്തി കൂടിയാൽ മരണം എളുപ്പത്തിൽ വന്നുചേരും. ഉറക്കഗുളിക അന്വേഷിക്കാതെ, കയറെടുക്കാതെ, കഠാര കൈയിലെടുക്കാതെ, അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ കയറാതെ മരണം പ്രാപിക്കാം. അഭിലഷിച്ചാൽ മതി. ‘മരിച്ചാൽ മതിയായിരുന്നു’ എന്നു രോഗിയോ വൃദ്ധനോ വൃദ്ധയോ പറയുന്നതിൽ സത്യമുണ്ടെങ്കിൽ മരണം പുഞ്ചിരി പൊഴിച്ചെത്തും.

ഈ സത്യമൊക്കെ എത്ര അനായാസമായി എം. രാഘവൻ ‘പട്ടുതുണി’ എന്ന ചെറുകഥയിൽ നിവേശിപ്പിച്ചിരിക്കുന്നു. വല്യ മൂത്തമ്മ മരിച്ചു. ജീവിച്ചിരിക്കുമ്പോൾ അവർക്കു് ഒരു പുതപ്പിനോടു കമ്പം. മരിച്ചപ്പോൾ ആരോ ആ പുതപ്പുകൊണ്ടു അവരെ മൂടി. അവരുടെ ചേട്ടനു് പണ്ടേ അതിനോടു് അഭിനിവേശമുണ്ടു്. അതു് മൃതദേഹത്തിൽനിന്നു് വലിച്ചെടുക്കാൻ അയാൾ ഭാവിച്ചപ്പോൾ അതിന്റെ (മൃതദേഹത്തിന്റെ) രണ്ടുവിരലുകൾക്കിടയിൽ അതകപ്പെട്ടുപോയി. “ഇനി ആരു പിടിച്ചു വലിച്ചാലും വല്യ മൂത്തമ്മ വിടില്ല” എന്നു് വേറൊരാൾ പറയുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. നവീനന്മാരെപ്പോലെ, അമൂർത്തമായ തലത്തിൽ വസ്തുതകളെ കോർത്തിണക്കാൻ കഥാകാരനു കൗതുകമില്ല. മൂർത്തമായ തലത്തിലാണു് ആ സംയോജനം നടക്കുക. എല്ലാം യോജിച്ചുകഴിയുമ്പോൾ ജീവിതസത്യം അർക്കകാന്തിയോടെ വിലസുന്നു. ഒരു നാട്യവുമില്ലാത്ത ചെറുകഥ. ലളിതമായ ആവിഷ്ക്കാരം. സാഹിത്യപരമായ ഭാഷയില്ല. സ്യൂഡോപൊയറ്റിക്കായ വാക്കുകളില്ല, വർണ്ണനകളില്ല. (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ)
‘സാഹിത്യവാരഫലം’ സാഹിത്യത്തെ മാത്രം സ്പർശിക്കുന്നതല്ല. ജീവിതമാണു് സാഹിത്യം. അതുകൊണ്ടു ജീവിതത്തെ സംബന്ധിക്കുന്ന പലതും ഞാനിതിൽ എഴുതിയെന്നുവരും. ഇപ്പോൾ ടെലിഫോണിനെക്കുറിച്ചാണു് പറയാൻ തോന്നുന്നതു്. ഒന്നാമതായി എഴുതാനുള്ളതു് വീട്ടിലെ കുട്ടികളെക്കൊണ്ടു് ഫോൺ എടുപ്പിക്കരുതു് എന്നാണു്. സർവ്വകലാശാലയിലെ ഒരു റീഡറോടു അത്യാവശ്യമായി ചില കാര്യങ്ങൾ സംസാരിക്കാനുള്ളതുകൊണ്ടു് ഞാൻ അദ്ദേഹത്തെ ടെലിഫോണിൽ വിളിച്ചു. മകൻ പയ്യൻ അറിയിച്ചു: “അച്ഛനിവിടെയില്ല”. അച്ഛന്റെ അവിടുത്തെ സംസാരം എനിക്കു ഫോണിൽക്കൂടെ കേൾക്കാമായിരുന്നു. അതു കൊണ്ടു അഞ്ചുമിനിട്ടുകഴിഞ്ഞു് ഞാൻ വീണ്ടും വിളിച്ചു. മകൻ പയ്യൻ മറുപടി പറഞ്ഞതിങ്ങനെയാണു് “അച്ഛൻ ഇവിടെയില്ലെന്നു പറഞ്ഞില്ലേടാ”. പിന്നീടു് ഇന്നുവരെ ഞാൻ അദ്ദേഹത്തെ ടെലിഫോണിൽ വിളിച്ചിട്ടില്ല. ഒരു മരണവാർത്ത അറിയിക്കാനായി പുനയിലേക്കു മൂന്നുതവണ ഞാൻ S. T. D ആയി വിളിച്ചു. ആ മൂന്നുതവണയും അഞ്ചോ ആറോ വയസ്സുവരാവുന്ന ഒരു കുട്ടിയാണു് ഫോണെടുത്തതു്. അന്യോന്യബന്ധമില്ലാതെ അവൻ എന്തോ പറഞ്ഞതല്ലാതെ ഫോണിൽ എനിക്കാവശ്യമുള്ള ആളിനു അവനതു കൊടുത്തതേയില്ല. മരണവാർത്ത കമ്പിസന്ദേശമായി കൊടുക്കേണ്ടിവന്നു. കൊച്ചുകുട്ടികൾ ഫോണിൽ സംസാരിക്കുന്നതു കാണാൻ അച്ഛനമ്മമാർക്കും അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും ഇഷ്ടമാണു്. പണം ചെലവാക്കി S. T. D. കാൾ നടത്തുന്നവർക്കു് അതിഷ്ടമുള്ള കാര്യമല്ല.
രണ്ടു്: ആകർഷതക്വമുള്ള മുഖവും അതിലെ മധുരപ്പുഞ്ചിരിയുമുള്ളവൾ നമ്മളോടു നേരിട്ടു സംസാരിക്കുമ്പോൾ ‘ങേ, ങേ’ എന്നു പറഞ്ഞാലും നമുക്കൊന്നും തോന്നുകയില്ല. മുഖത്തിന്റെ സൗന്ദര്യവും മന്ദസ്മിതത്തിന്റെ മാധുര്യവും ‘ങേ’ എന്ന ചോദ്യത്തിന്റെ പാരുഷ്യം ഇല്ലാതാക്കും. എന്നാൽ ഫോണിൽക്കൂടി നമ്മളെന്തെങ്കിലും പറയുമ്പോൾ മറ്റേയറ്റത്തുനിന്നു് ‘ങേ, ങേ’ എന്നു് അതിസുന്ദരി ചോദ്യരൂപത്തിൽ ശബ്ദമെറിഞ്ഞാൽ നമുക്കു വെറുപ്പുതോന്നും. നമ്മൾ അപ്പോൾ മുഖം കാണുന്നില്ലല്ലോ. ടെലിഫോൺ സംഭാഷണത്തിൽ ‘ങേ’ എപ്പോഴും ഒഴിവാക്കണം.
മൂന്നു്: നമ്മൾ ദേഷ്യപ്പെട്ടിരിക്കുമ്പോഴായിരിക്കും സ്നേഹിതൻ ഫോണിൽ വിളിക്കുന്നതു്. നമ്മുടെ ദേഷ്യം ശബ്ദത്തിനു പാരുഷ്യം വരുത്തും അങ്ങനെ പരുഷമായി സംസാരിച്ചാൽ സ്നേഹിതൻ തീർച്ചയായും തെറ്റിദ്ധരിക്കും. എന്നെ കുഞ്ഞൻപിള്ള എന്നൊരാൾ പലപ്പോഴും ഫോണിൽ വിളിച്ചു ശല്യപ്പെടുത്താറുണ്ടു്. വീട്ടിൽ ഫോണെടുത്തയാൾ വന്നുപറഞ്ഞു “കുഞ്ഞൻപിള്ള വിളിക്കുന്നു”വെന്നു്. ‘ശല്യമായി’ എന്നുകരുതി ഞാൻ റിസീവറെടുത്തു് ‘എന്തുവേണം?’ എന്നു ചോദിച്ചു. എത്ര ശ്രമിച്ചിട്ടും എന്റെ ശബ്ദം പരുഷമായിത്തന്നെയിരുന്നു. അപ്പോഴാണു് വടകരയിൽനിന്നു് ആ ശബ്ദം എന്റെ കാതിലെത്തിയതു്. “സർ കുഞ്ഞബ്ദുല്ലയാണു് വിളിക്കുന്നതു്. എന്താ വല്ല ജോലിയിലും ഏർപ്പെട്ടിരിക്കുകയായിരുന്നോ? അതോ സുഖമില്ലേ?” എന്നൊക്കെ. പുനത്തിൽ കുഞ്ഞബ്ദുല്ല എന്നെ തെറ്റിദ്ധരിച്ചുവെന്നതു സ്പഷ്ടം. സത്യം വ്യക്തമാക്കാൻ എനിക്കു സാധിച്ചതുമില്ല. അദ്ദേഹം പറയാനുള്ളതു പറഞ്ഞിട്ടു് ഫോൺ താഴെവച്ചു. അതുകൊണ്ടു് ഗുണപാഠമിതാ. സ്വന്തം ക്ഷോഭത്തെ നിയന്ത്രിച്ചിട്ടേ ഫോണിൽ മറുപടി പറയാവൂ. ഇല്ലെങ്കിൽ തെറ്റിദ്ധാരണയുണ്ടാവും.
ഇനി ഒരു സംഭവം. ഒരു റിട്ടയേർഡ് ഗവ. സെക്രട്ടറിയുടെ വീടു് വാടകയ്ക്കു് എടുക്കാനായി ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. വീടു് തരാമെന്നു സമ്മതിച്ചു സെക്രട്ടറി. അരമണിക്കൂർ കഴിഞ്ഞു് മറ്റൊരു കാര്യം പറയാനായി ഞാൻ വീണ്ടും അദ്ദേഹത്തെ വിളിച്ചു. അപ്പോൾ ഫോണെടുത്തതു് സെക്രട്ടറിയുടെ മകനാണു്. പിന്നീടു് ഫോണിൽക്കൂടി ഞാൻ കേട്ടതു്:
- മകൻ:
- അച്ഛാ വീടു് വേണമെന്നു പറഞ്ഞ കൃഷ്ണൻനായർ വിളിക്കുന്നു.
- ദൂരെനിന്നുള്ള ഒരു ശബ്ദം:
- ഞാൻ ഇവിടെയില്ലെന്നു പറയെടാ. അയാളെന്തിനു് എന്നെ ശല്യപ്പെടുത്തുന്നു! “ഞാൻ വടക്കൻ പറവൂരു പോയെന്നും മറ്റന്നാളേ വരികയുള്ളൂവെന്നും പറ. നാശം”.

ഒരു മണ്ണാങ്കട്ടയും ഒരു കരിയിലയും കൂടി കാശിക്കു പുറപ്പെട്ടു. കുറച്ചുവഴി ചെന്നപ്പോൾ ഒരു കാറ്റുവന്നു. അപ്പോൾ മണ്ണാങ്കട്ട കരിയിലയുടെ മീതെ ഇരുന്നു കൂട്ടുകാരനെ രക്ഷിച്ചു. പിന്നെയും അവർ യാത്ര തുടർന്നപ്പോൾ ഒരു മഴവന്നു. ഇത്തവന്ന കരിയില മണ്ണാങ്കട്ടയെ മൂടിയിരുന്നു് അതിനെ രക്ഷിച്ചു. പിന്നെയും അവർ കുറെക്കൂടി വഴിപോയപ്പോൾ ഒരു കാറ്റും മഴയുംകൂടി വന്നു. മണ്ണാങ്കട്ട അലിഞ്ഞുപോയി, കരിയില അങ്ങു പറന്നും പോയി. അങ്ങനെ ഒരു കഥ (സാഹിത്യ സാഹ്യം, ഒ. വി. പ്രിന്റിംഗ് വർക്ക്സ്, പുറം 13). ഇതിനെ എ. ആർ. രാജരാജവർമ്മ ധാത്രീകഥ എന്നുവിളിക്കുന്നു. ശിശുക്കൾക്കു് അതിബാല്യത്തിൽ കേട്ടുരസിക്കാനുള്ളവയാണു് ഇത്തരം കഥകൾ. പ്രായമായവരു് പ്രായമായവർക്കുവേണ്ടി എഴുതുന്ന ചില കഥകളും ഇമ്മട്ടിൽ ധാത്രീകഥകൾ ആയിപ്പോകാറുണ്ടു്. ഒരുദാഹരണം മണിയൂർ ഇ. ബാലൻ ദേശാഭിമാനി വാരികയിൽ എഴുതിയ ‘വഴികാട്ടി’ എന്ന കഥ തന്നെ. കഥയിലെ വഴികാട്ടി കോമ്പിയാണു്. കോമ്പിയും സാറും കൂടി കൊടുങ്കാടിലേക്കു കടന്നു. അവരെ ആന ഉപദ്രവിച്ചില്ല, നരി ഉപദ്രവിച്ചില്ല, പക്ഷേ, കാടുകൊള്ളയടിക്കാൻ വേണ്ടി വന്നെത്തിയ ചിലർ കോമ്പിയെ വെടിവച്ചു കൊന്നു. മൃഗങ്ങളെ പേടിക്കേണ്ട, കാട്ടു കള്ളന്മാരെ പേടിക്കണം എന്നുസാരം. മണ്ണാങ്കട്ടയും കരിയിലയും എന്ന കഥ പ്രാകൃതമായ ആഖ്യാനമായതുപോലെ മണിയൂർ ഇ. ബാലന്റെ കഥയും പ്രാകൃതത്വം ആവഹിക്കുന്നു. സാഹിത്യമെന്നതു്, കലയെന്നതു് ഇത്തരം ബാലിശത്വങ്ങളിൽനിന്നു് എത്രയോ കാതം അകലെയാണു്.
എന്റെ വായനക്കാരിൽ കുട്ടികളുണ്ടോ? ഉണ്ടെങ്കിൽ വേറൊരു ധാത്രീകഥ കേൾക്കൂ. ആലിബാബയുടെ സഹോദരൻ കാസ്സിമിനെ കാണാനില്ല. കാസ്സിമിന്റെ ഭാര്യ വല്ലാതെ കരഞ്ഞു. അടുത്ത ദിവസം ആലിബാബ കാസ്സിമിന്റെ ശരീരാവശിഷ്ടങ്ങൾ കൊണ്ടു വന്നു. ഭാര്യ പിന്നെയും കരഞ്ഞു. അപ്പോൾ ആലിബാബ അവളോടു പറഞ്ഞു: ഞാൻ നിന്നെ വിവാഹം ചെയ്തുകൊള്ളാം. കരച്ചിൽ നിന്നു ദുഃഖവും മാറി. മാത്രമല്ല അവൾ ആഹ്ലാദിക്കുകയും ചെയ്തു.
സാഹിത്യസൃഷ്ടികൾക്കു് സാർവലൗകിക സൗന്ദര്യം വരുമ്പോഴാണു് അവ മഹനീയതയിലേക്കു ചെല്ലുന്നതു്. ദൗർഭാഗ്യം കൊണ്ടു് നമ്മുടെ നവീനങ്ങളായ നോവലുകൾക്കും ചെറുകഥകൾക്കും കാവ്യങ്ങൾക്കും അന്യദേശീയത വന്നു ചേർന്നിരിക്കുന്നു. കേരളീയത ഒട്ടുമില്ലാത്ത വിജാതീയങ്ങളായ കൃതികൾ. അവയ്ക്കു സാർവലൗകിക സൗന്ദര്യവുമില്ല, കേരളീയ സൗന്ദര്യവുമില്ല.
മനുഷ്യന്റെ ചരിത്രം പരിശോധിക്കൂ. സമാന്തരങ്ങളായ രണ്ടു പ്രവാഹങ്ങളുണ്ടു്. ഒന്നു് നന്മയുടെ പ്രവാഹം; മറ്റൊന്നു് തിന്മയുടെ പ്രവാഹം. അലക്സാണ്ടർ ചക്രവർത്തി ദിഗ്വിജയം എന്നതിന്റെ പേരിൽ മനുഷ്യരെ കൊന്നൊടുക്കിയപ്പോൾ അരിസ്റ്റോട്ടിൽ മനുഷ്യനന്മയെ ലക്ഷ്യമാക്കി ദാർശനികപദ്ധതി രൂപവത്കരിക്കുകയായിരുന്നു. നെപ്പോളിയൻ അപരാധം ചെയ്യാത്തവരെ നിഗ്രഹിച്ചപ്പോൾ ഗോയ്ഥേ, സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ജൂതനായി ജനിച്ചോ? എങ്കിൽ അയാൾ വധിക്കപ്പെടേണ്ടവരാണെന്നു കരുതി ലക്ഷക്കണക്കിനു് ജൂതന്മാരെ ശ്വാസംമുട്ടിച്ചു കൊന്നു ഹിറ്റ്ലർ. ആ മനുഷ്യമൃഗം അങ്ങനെ വധപരിപാടികളിൽ മുഴുകിയപ്പോൾ ഭാരതത്തിൽ ഒരു അർദ്ധനഗ്നൻ അക്രമ രാഹിത്യത്തിന്റെ മഹനീയത ഉദ്ഘോഷിക്കുകയായിരുന്നു. രഘുവംശം എഴുതിയ മനുഷ്യൻ, താജ്മഹൽ നിർമ്മിച്ച മനുഷ്യൻ തന്നെയാണു് നൗഖാലിയിൽ പിഞ്ചുകുഞ്ഞുങ്ങളെ കതകിൽ ചേർത്തുവച്ചു ആണിയടിച്ചു കൊന്നതു്. പെൻസിലിൻ കണ്ടുപിടിച്ച മനുഷ്യൻ ന്യൂക്ലിയർ ബോംബും കണ്ടുപിടിച്ചു.
വ്യക്തിയിലുമുണ്ടു് ദ്വന്ദ്വഭാവം. പട്ടിക്കുട്ടിയെ പാലുകൊടുത്തു വളർത്തുന്നയാൾ തന്നെ തോക്കെടുത്തു വേട്ടയ്ക്കുപോകുന്നു. പരുന്തുറാഞ്ചിയ കോഴിക്കുഞ്ഞിനെ തിരിച്ചു കിട്ടിയാൽ മഞ്ഞളരച്ചുതേച്ചു് കിണ്ണംകൊണ്ടു മൂടി കമ്പികൊണ്ടു തട്ടി ശബ്ദമുണ്ടാക്കി അതിനെ ജീവിപ്പിക്കുന്ന വീട്ടമ്മ അതിഥിയെത്തിയാൽ കോഴിയുടെ കഴുത്തുകണ്ടിച്ചു ചിക്കൻ ഫ്രൈ ഉണ്ടാക്കും. മനുഷ്യനിൽ എപ്പോഴും ഈ രണ്ടുഭാവങ്ങളും പ്രവർത്തിക്കും. ഒരു കുഞ്ഞു് കുളത്തിൽവീണു ചാകാൻ പോകുന്നതു കണ്ടാൽ ചാടിവീണു് അതിനെ രക്ഷിക്കുന്ന ആൾ മറ്റൊരു സന്ദർഭത്തിൽ അതുപോലൊരു കുഞ്ഞു് ജലാശയത്തിൽ വീഴുന്നതു കണ്ടാൽ കണ്ടില്ലെന്നു നടിച്ചു പൊയ്ക്കളയും. രക്ഷിക്കുന്നതും രക്ഷിക്കാതിരിക്കുന്നതും പരിതഃസ്ഥിതിയെയും മനുഷ്യന്റെ ഇംപൾസിനെയും ആശ്രയിച്ചിരിക്കും. അതുകൊണ്ടു് മനുഷ്യന്റെ ഉപബോധമനസ്സിൽ നന്മയാണുള്ളതെന്നും അതിനു് ഉദ്ദീപനം നൽകിയാൽ ഭീകരന്മാരെ ആട്ടിൻകൂട്ടികളാക്കാമെന്നും തോപ്പിൽഭാസി അഭിപ്രായപ്പെടുന്നതു് അത്രകണ്ടു ശരിയല്ല (കങ്കുമം വാരിക, മനുഷ്യൻ എത്ര സുന്ദരമായ പദം). മനുഷ്യന്റെ ഘടനയിൽ തിന്മയും നന്മയും ഉണ്ടു്. അതു് സന്ദർഭമനുസരിച്ചു പ്രാദുർഭാവം കൊള്ളുന്നു. നന്മയുടെ മൂർത്തിമദ്ഭാവമായ ഗാന്ധിജി പലപ്പോഴും തിന്മ കാണിച്ചിട്ടുണ്ടു്. (ആത്മകഥ നോക്കുക) തിന്മയുടെ ഉടലെടുത്ത രൂപങ്ങളായ തസ്കരന്മാർ നന്മ പ്രകടിപ്പിച്ചിട്ടുണ്ടു്. നന്മയുടെ ശാശ്വത പ്രതീകമായ ശ്രീരാമൻ, സ്വന്തം ജീവിതത്തിൽ എത്രതവണയാണു് തിന്മയുള്ളവനായി പ്രത്യക്ഷനായത്!

രാഷ്ട്രവ്യവഹാരത്തോടു ബന്ധപ്പെട്ട ഭീകരപ്രസ്ഥാനം രാഷ്ട്രാന്തരീയ സ്വഭാവമുള്ളതത്രേ. വിവിധ രാഷ്ട്രങ്ങളിലെ ഭീകരന്മാർ ഒരുമിച്ചുചേരുന്നു. ഒരു കൂട്ടർ മറ്റൊരുകൂട്ടർക്കു് സഹായം നൽകുന്നു. ഭീകരപ്രവർത്തനങ്ങൾക്കുവേണ്ട ആയുധങ്ങളും പണവും മറ്റുരാജ്യങ്ങളിൽനിന്നാണു് അവർക്കു കിട്ടുന്നതു്. ഇറ്റലിയിലെ അൽഡോ മൊറൊ യെ കൊന്നാലും പോപ്പിന്റെ നേർക്കു നിറയൊഴിച്ചാലും ലോംഗോവാളി നെ നിഗ്രഹിച്ചാലും അവയുടെയെല്ലാം പിറകിൽ ഇന്റർനാഷണൽ ഓർഗനൈസേഷനാണുള്ളതു്. സ്നേഹം ഉദ്ദീപിപ്പിച്ചു് ഒരു ഭീകരനെയും മാനസാന്തരപ്പെടുത്താനാവില്ല. രാഷ്ട്രവ്യവഹാരത്തിന്റെ തലത്തിൽവേണം ഭീകരപ്രസ്ഥാനത്തിനു് പരിഹാരം കാണേണ്ടതു്.
- ചങ്ങാതി:
- കൂട്ടുകാരൻ സുന്ദരിപ്പെണ്ണിനെ വിവാഹം കഴിച്ചുകൊണ്ടുവന്നാൽ ആ വീട്ടിൽ കൂടക്കൂടെയെത്തി ‘പെങ്ങളേ ശകലം ചുക്കു വെള്ളം’ എന്നുപറഞ്ഞു് അടുക്കളയിലേക്കു കയറുന്നവൻ. കൂട്ടുകാരൻ അയാളെ വീട്ടിൽ കയറാൻ അനുവദിക്കാതിരിക്കുമ്പോൾ മാത്രമേ ചുക്കുവെള്ളത്തിനു വേണ്ടിയുള്ള ദാഹത്തിനു ശമനമുണ്ടാകൂ.
- ഉപ്പുകുറ്റി (ഉപ്പൂറ്റി):
- അതിസുന്ദരിയുടെതാണെങ്കിലും ഈ ഭാഗം നോക്കരുതു്. നോക്കിയാൽ പലപ്പോഴും അവളോടുള്ള ബഹുമാനം തീരും.
- അവസാനിച്ചു:
- വാരികയിലെ നോവലിന്റെ ഒടുവിൽ ഈ പദം അച്ചടിച്ചുകാണുമ്പോൾ വായനക്കാരനു് എന്തൊരു ആശ്വാസം!
- നവീന നോവൽ:
- അസ്തിത്വവാദം, സെക്സ്, സ്യൂഡോ പൊയട്രി, ദുർഗ്രഹത ഇവ ഓരോന്നും അഞ്ചുകഴഞ്ച് എടുത്തു് ഇടങ്ങഴി ഭാരതീയ ദർശനം ജലത്തിലിട്ടു വേകിച്ചു് നാലിലൊന്നായി വറ്റിച്ചു് ഉപനിഷത്തു മേമ്പൊടിയായി സേവിക്കേണ്ട കഷായം. ഇതു കഴിച്ചാൽ സഹൃദയനാകാം. ഇതിനെ വാഴ്ത്തിയാൽ നവീന നിരൂപകനാവാം.
- പ്രതികാരം:
- ആർക്കും ഒരിക്കലും പാടില്ലാത്തതു്. എത്ര ശത്രുവാണെങ്കിലും എനിക്കൊരിക്കലും പ്രതികാരനിർവഹണം സാദ്ധ്യമല്ല. വിഷപ്പാമ്പു് നമ്മെ കടിച്ചാൽ നമ്മൾ വൈദ്യന്റെ അടുക്കൽ പോകണം. പാമ്പിനെ തിരിച്ചുകടിക്കരുതു്.

ഹാസ്യാനുകരണം കലയായി മാറുന്നതു കാണണമെങ്കിൽ ഫ്രഞ്ച് പ്രതിരൂപാത്മക കവി ഷൂൾ ലാഫൊർഗ് (Jules Laforgue, 1860–87) എഴുതിയ Moral Tales വായിക്കണം. ആറു വിശിഷ്ടങ്ങളായ കഥകളാണു് ഈ പുസ്തകത്തിലുള്ളതു്. അവയിൽ പ്രഥമസ്ഥാനം Hamlet on the Consequences of Filial Piety എന്നതിനാണു്. ഷെയ്ക്സ്പിയർ നാടകത്തിലെ രണ്ടു രംഗങ്ങളെ മാത്രം അവലംബിച്ചു് എഴുതിയ ഈ കഥയിൽ ഹാംലിറ്റിനെ ലെയേർട്ടിസ് കൊല്ലുന്നതായിട്ടാണു കാണിച്ചിരിക്കുന്നതു്. ഇരുപതാം ശതാബ്ദത്തിലെ ഹാംലിറ്റിനെ ലാഫൊർഗ് നേരത്തേ സൃഷ്ടിച്ചുവെന്നാണു് നിരൂപകരുടെ വാദം. ഓരോ ശതാബ്ദത്തിലും മുൻപുള്ള ശതാബ്ദത്തിലെ ആളുകൾ പുതിയ രീതിയിൽ അവതരിക്കുമത്രേ. അതെന്തായാലും ഇക്കഥകളുടെ കലാസൗഭഗം നിഷേധിക്കാൻ വയ്യ. ഇരുപത്തേഴാമത്തെ വയസ്സിൽ മരിച്ച ലാഫൊർഗിന്റെ ഈ കഥകളാണു് ജോയിസി നെ Ulysses എഴുതാൻ പ്രേരിപ്പിച്ചതെന്നു ചിലർക്കു് അഭിപ്രായമുണ്ടു്. (Without Laforgue’s “Moral Tales” Joyce’s “Ulysses” would not have been possible.)
നിലവിലിരിക്കുന്ന കലാസങ്കല്പത്തെ തകർക്കുന്നവനെ ആളുകൾ ആദ്യം ശത്രുവായി കരുതും. പിന്നീടു് മിത്രമായും. ഇന്നത്തെ ശത്രുക്കൾ നാളെ മിത്രങ്ങളാകുമോ?