SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-11-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Millercover.jpg

അ­ക്രൊ­പൊ­ലീ­സി ന്റെ [1] ചു­വ­ട്ടിൽ വ­ച്ചു് ഞങ്ങൾ ക­ട­ന്നു­പോ­യ ആ പെൺ­കു­ട്ടി­യെ എ­നി­ക്കു് എ­പ്പോ­ഴെ­ങ്കി­ലും മ­റ­ക്കാൻ പ­റ്റു­മോ? ഒ­രു­പ­ക്ഷേ, അ­വൾ­ക്കു് പ­ത്തു­വ­യ­സ്സു് കാ­ണു­മാ­യി­രി­ക്കും. എ­ര­ക്തീ­യ­മി ലെ [2] ക­രീ­യ­റ്റി­ഡു കൾ [3] ക്കു­ള്ള­തു­പോ­ലെ അ­വ­ളു­ടെ ശ­രീ­ര­സ­വി­ശേ­ഷ­ത­കൾ കു­ലീ­ന­ങ്ങ­ളും, ഗൗ­ര­വ­പൂർ­ണ്ണ­ങ്ങ­ളും, അ­നാർ­ഭാ­ട­ങ്ങ­ളും ആ­യി­രി­ക്കാം. അവൾ കൂ­ട്ടു­കാ­രു­മാ­യി ക­ളി­ക്കു­ക­യാ­യി­രു­ന്നു… ഒരു സ്ത്രീ­യും, ഞാൻ ക­ണ്ടി­ട്ടു­ള്ള അ­തി­സു­ന്ദ­രി­പോ­ലും ഈ ബാലിക ഉ­ള­വാ­ക്കി­യ­തു­പോ­ലു­ള്ള ആ­ദ­ര­ത്തി­ന്റെ വി­കാ­രം എ­ന്നിൽ മുൻ­പു­ള­വാ­ക്കി­യി­ല്ല, ഇ­പ്പോൾ ഉ­ള­വാ­ക്കു­ന്നി­ല്ല എന്നു പ­റ­ഞ്ഞാൽ ‘വെ­നീ­സി­ലെ മരണം[4] വാ­യി­ച്ച ഏ­തൊ­രാ­ളും എന്റെ ആർ­ജ്ജ­വ­ത്തെ [5] അ­ഭി­ന­ന്ദി­ക്കാ­തി­രി­ക്കി­ല്ല. വിധി അവളെ വീ­ണ്ടും എന്റെ മാർ­ഗ്ഗ­ത്തിൽ കൊ­ണ്ടു വ­രു­ക­യാ­ണെ­ങ്കിൽ ഞാ­നെ­ന്തു് ബു­ദ്ധി­ശൂ­ന്യ­ത കാ­ണി­ക്കു­മെ­ന്നു് അ­റി­യി­ല്ല. അവൾ ശി­ശു­വും, ക­ന്യ­ക­യും, മാ­ലാ­ഖ­യും, വ­ഴി­പി­ഴ­പ്പി­ക്കു­ന്ന­വ­ളും, പു­രോ­ഹി­ത­യും, വേ­ശ്യ­യും, ദൈ­വ­ജ്ഞ­യും ഒ­രു­മി­ച്ചു­ചേർ­ന്ന­വ­ളാ­യി­രു­ന്നു. അവൾ പ്രാ­ചീ­ന ഗ്രീ­സു­കാ­രി­യോ നവീന ഗ്രീ­സ്സു­കാ­രി­യോ അല്ല. ഗോ­ത്ര­ത്തി­ലോ കാ­ല­ത്തി­ലോ വർ­ഗ്ഗ­ത്തി­ലോ പെ­ടാ­ത്ത­വൾ. അ­ന്യാ­ദൃ­ശ. അവളെ നോ­ക്കാ­നാ­യി ഒരു നി­മി­ഷം ഞങ്ങൾ നി­ന്ന­പ്പോൾ അവൾ നൽകിയ പു­ഞ്ചി­രി­യിൽ ഡാ­വി­ഞ്ചി അ­മ­ര­ത്വം പ്ര­ദാ­നം ചെയ്ത അ­ജ്ഞേ­യ­ധർ­മ്മം ഉ­ണ്ടാ­യി­രു­ന്നു. ബു­ദ്ധ­മ­ത­ക­ല­യിൽ എ­വി­ടെ­യും കാ­ണാ­വു­ന്ന­തും ഇ­ന്ത്യ­യി­ലെ മ­ഹ­നീ­യ­ങ്ങ­ളാ­യ ഗു­ഹ­ക­ളി­ലും, അ­തി­ന്റെ (ഇ­ന്ത്യ­യു­ടെ) ദേ­വാ­ല­യ­ങ്ങ­ളി­ലെ മു­ഖ­പ്പു­ക­ളി­ലും, ജാവ, ബാലി ഈ സ്ഥ­ല­ങ്ങ­ളി­ലെ നൃ­ത്ത­വി­ദ­ഗ്ധ­രി­ലും, പ്രാ­കൃ­ത­വർ­ഗ്ഗ­ക്കാ­രി­ലും കാ­ണു­ന്ന­തു­മാ­യ ധർ­മ്മം… ഇതു് പ­ടി­ഞ്ഞാ­റൻ സ്ത്രീ­യു­ടെ മു­ഖ­ത്തു് നി­ശ്ശേ­ഷം ഇ­ല്ലാ­തെ­യാ­യി­രി­ക്കു­ന്നു”. രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി­യാർ­ജ്ജി­ച്ച അ­മേ­രി­ക്ക­നെ­ഴു­ത്തു­കാ­രൻ ഹെൻറി മി­ല്ല­റു ടെ പ്ര­കൃ­ഷ്ട­കൃ­തി­യാ­യ ‘The Colossus of Maroussi’ എന്ന പു­സ്ത­ക­ത്തി­ലെ ഒരു ഭാ­ഗ­മാ­ണി­തു്. ആർ­ക്കു് ഇ­ങ്ങ­നെ എ­ഴു­താൻ ക­ഴി­യു­ന്നു­വോ അയാൾ ധ­ന്യ­നാ­ണു്.

കു­റി­പ്പു­കൾ

[1] Acropolis— ഏ­ഥൻ­സി­ലെ കോട്ട

[2] Erechtheum —ഏ­ഥൻ­സി­ലെ ഒരു ദേ­വാ­ല­യം

[3] Caryatids— തൂ­ണാ­യി ഉ­പ­യോ­ഗി­ക്കു­ന്ന സ്ത്രീ­രൂ­പ­മാ­യ ശി­ല്പം. എ­ര­ക്തീ­യ­മി­ലെ തൂ­ണു­കൾ ഇ­ങ്ങ­നെ­യാ­ണ്

[4] Death in Venice—തോമസ് മാ­ന്റെ ചെറിയ നോവൽ

[5] Erechtheum —Sincerity

“അ­ദ്ദേ­ഹം”
images/TheErechtheion2020.jpg
എ­ര­ക്തീ­യം

പ്ര­ശ­സ്ത­നാ­യ ച­ന്ദ്ര­ചൂ­ഡൻ നായർ ന­ട­ത്തി­യി­രു­ന്ന ഒരു ട്യൂ­ട്ടോ­റി­യൽ കോ­ളേ­ജി­ലെ അ­ധ്യാ­പ­ക­രാ­യി­രു­ന്നു ഞാനും വേ­റൊ­രാ­ളും. ആ വേ­റൊ­രാ­ളി­നെ ‘അ­ദ്ദേ­ഹം’ എന്നു വി­ളി­ക്ക­ട്ടെ. ഞാൻ തി­രു­വി­താം­കൂർ സെ­ക്ര­ട്ടേ­റി­യ­റ്റിൽ ഗു­മ­സ്തൻ. ‘അ­ദ്ദേ­ഹം’ യൂ­ണി­വേ­ഴ്സി­റ്റി കോ­ളെ­ജി­ലെ ല­ക്ച­റർ. സർ­ക്കാ­രു­ദ്യോ­ഗ­സ്ഥ­ന്മാ­രെ­ന്ന നി­ല­യിൽ ഞ­ങ്ങൾ­ക്കു് ട്യൂ­റ്റോ­റി­യൽ കോ­ളേ­ജു­ക­ളിൽ ചെ­ന്നു പ­ഠി­പ്പി­ക്കാ­നും പ്ര­തി­ഫ­ലം പ­റ്റാ­നും പാ­ടി­ല്ല. എ­ങ്കി­ലും നാ­ല്പ­ത്ത­ഞ്ചു രൂപ ശ­മ്പ­ളം വാ­ങ്ങി­യി­രു­ന്ന ഞാൻ പ­ട്ടി­ണി കി­ട­ക്കാ­തി­രി­ക്കാൻ വേ­ണ്ടി ട്യൂ­ട്ടോ­റി­യൽ കോ­ളേ­ജിൽ പ­ഠി­പ്പി­ക്കു­ക­യും ച­ന്ദ്ര­ചൂ­ഡൻ നായർ മാസം തോറും തന്ന അ­ഞ്ഞൂ­റു രൂപ വാ­ങ്ങു­ക­യും ചെ­യ്തി­രു­ന്നു. ശാ­സ്ത്രം പ­ഠി­പ്പി­ച്ചി­രു­ന്ന ‘അ­ദ്ദേ­ഹ’ത്തി­നു് പ്ര­തി­മാ­സം ആയിരം രൂപ കി­ട്ടു­മാ­യി­രു­ന്നു. സർ­ക്കാർ ജീ­വ­ന­ക്കാർ ഇ­ങ്ങ­നെ അ­വി­ഹി­ത­മാ­യി പണം പ­റ്റു­ന്നു­ണ്ടോ എ­ന്ന­റി­യാ­നാ­യി സി. ഐ. ഡി. യിലെ ആളുകൾ ര­ഹ­സ്യാ­ന്വേ­ഷ­ണ­ത്തി­നു് വരും. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം “ക്ലാ­സ്സ് എ­ടു­ക്കു­മ്പോൾ” ഞാൻ കോ­ളേ­ജി­ന്റെ ഗേ­റ്റിൽ വ­ന്നു് വെ­യി­ലു­കൊ­ണ്ടു് നോ­ക്കി­ക്കൊ­ണ്ടി­രി­ക്കും. മു­റി­മീ­ശ­വ­ച്ചു് മ­ഫ്റ്റി­യിൽ വ­രു­ന്ന സി. ഐ. ഡി. ഉ­ദ്യോ­ഗ­സ്ഥ­നെ ക­ണ്ടാൽ ഞാൻ ‘അ­ദ്ദേ­ഹ’ത്തി­ന്റെ ക്ലാ­സ്സി­ലേ­ക്കു് ഓ­ടി­ച്ചെ­ന്നു് വിവരം പറയും. ഞങ്ങൾ ര­ണ്ടു­പേ­രും കോ­ളേ­ജി­ന്റെ പു­റ­കു­വ­ശ­ത്തു­ള്ള ഗേ­റ്റി­ലൂ­ടെ ര­ക്ഷ­പ്പെ­ടും. ഞാൻ ക്ലാ­സ്സി­ലാ­ണെ­ങ്കിൽ ‘അ­ദ്ദേ­ഹ’മാ­യി­രി­ക്കും മുൻ­വ­ശ­ത്തെ ഗേ­റ്റിൽ നി­ന്നു് പോ­ലീ­സ് വ­രു­ന്നു­ണ്ടോ എ­ന്നു് നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക. വ­ന്നാൽ ഞങ്ങൾ ര­ണ്ടു­പേ­രും ഓടും. ഇ­ങ്ങ­നെ ‘വാ­ച്ച്’ ചെ­യ്തും ഓ­ടി­യും ഞങ്ങൾ ആ­ത്മ­മി­ത്ര­ങ്ങ­ളാ­യി. കാലം ക­ഴി­ഞ്ഞു, അ­ദ്ദേ­ഹം ഐ. എ. എസ്. പ­രീ­ക്ഷ ജ­യി­ച്ചു് അ­സി­സ്റ്റ­ന്റ് സെ­ക്ര­ട്ട­റി­യാ­യി, ഡെ­പ്യൂ­ട്ടി സെ­ക്ര­ട്ട­റി­യാ­യി, ക­ള­ക്ട­റാ­യി, സെ­ക്ര­ട്ട­റി­യാ­യി. ഞാൻ കോ­ളെ­ജി­ലെ വാ­ദ്ധ്യാ­രും. അ­ങ്ങ­നെ­യി­രി­ക്കെ, എന്നെ ഫ­സ്റ്റ് ഗ്രേ­ഡ് പ്രൊ­ഫ­സ­റാ­യി നി­യ­മി­ക്കാ­നു­ള്ള ‘ശു­പാർ­ശ’ സെ­ക്ര­ട്ടേ­റി­യേ­റ്റിൽ അ­യ­ച്ചു, കൊ­ളീ­ജി­യ­റ്റ് എ­ഡ്യൂ­ക്കേ­ഷൻ ഡ­യ­റ­ക്ടർ. ആ ക­ത്തു് ചെ­ന്നി­ട്ടും, ആ­റു­മാ­സം ക­ഴി­ഞ്ഞി­ട്ടും, കല്പന വ­ന്നി­ല്ല. അ­പ്പോൾ എന്റെ മകൻ എന്നെ ഉ­പ­ദേ­ശി­ച്ചു, ‘അ­ദ്ദേ­ഹ’ത്തെ പോ­യി­ക്ക­ണ്ടു കാ­ര്യം പറയാൻ. ‘അ­ദ്ദേ­ഹം’ വി­ദ്യാ­ഭ്യാ­സ സെ­ക്ര­ട്ട­റി­യ­ല്ലെ­ങ്കി­ലും ബ­ന്ധ­പ്പെ­ട്ട അ­ധി­കാ­രി­ക­ളോ­ടു് പറയും. പ്രൊ­മോ­ഷ­നും കി­ട്ടും. എ­ന്നി­ട്ടും ഞാൻ പോ­യി­ല്ല. ഒ­ടു­വിൽ മ­ക­ന്റെ നിർ­ബ­ന്ധം കൊ­ണ്ടു് ഞാൻ ചെ­ന്നു. ‘അ­ദ്ദേ­ഹ’ത്തെ കണ്ടു. ഇ­രി­ക്കാൻ പ­റ­ഞ്ഞി­ല്ല. “എന്താ?” എ­ന്നൊ­രു ഉഗ്രൻ ചോ­ദ്യം എ­റി­ഞ്ഞു. ഞാൻ എന്റെ പേരു പ­റ­ഞ്ഞു. സി. ഐ. ഡി. ക്കാ­രെ പേ­ടി­ച്ചു് പ­ണ്ടു് ഒ­ളി­ച്ചോ­ടി­യ­തു് ഓർ­മ്മി­പ്പി­ച്ചാൽ അ­യാ­ളു­ടെ ദാ­രി­ദ്ര്യ­ത്തെ സൂ­ചി­പ്പി­ക്കു­ക­യാ­വു­മെ­ന്നു് കരുതി അ­തൊ­ന്നും പ­റ­ഞ്ഞ­തേ­യി­ല്ല. ഞാൻ വി­ന­യ­പൂർ­വ്വം കാ­ര്യം അ­റി­യി­ച്ചു. ഉടനെ ‘അ­ദ്ദേ­ഹം’ മൊ­ഴി­യാ­ടി. “നി­ങ്ങ­ളെ ഞാൻ ക­ണ്ടി­ട്ടു­ണ്ടെ­ന്നു് തോ­ന്നു­ന്നു. എ­ങ്കി­ലും ഞാ­ന­ല്ല വി­ദ്യാ­ഭ്യാ­സ വ­കു­പ്പു് ഡീൽ ചെ­യ്യു­ന്ന­തു്. വി­ദ്യാ­ഭ്യാ­സ സെ­ക്ര­ട്ട­റി …നാണു്. ഞാൻ അ­ങ്ങ­നെ­യു­ള്ള കാ­ര്യ­മൊ­ന്നും പ­റ­യു­ക­യി­ല്ല”. ഇ­ത്ര­യും അ­റി­യി­ച്ചി­ട്ടു് ‘അ­ദ്ദേ­ഹം’ ഫയൽ വാ­യി­ക്കാൻ തു­ട­ങ്ങി. ചേ­ത­ന­യ­റ്റു നി­ന്നു­പോ­യി ഞാൻ. അ­പ്പോൾ ‘അ­ദ്ദേ­ഹം’ ത­ല­യു­യർ­ത്തി “എന്താ പ­റ­ഞ്ഞ­തു കേ­ട്ടി­ല്ലേ?” എന്നു ചോ­ദി­ച്ചു. എന്റെ പാ­ദ­ങ്ങൾ ച­ലി­ച്ചു. അ­പ­മാ­നി­ത­നാ­യി ഫി­നാൻ­സ് സെ­ക്ര­ട്ടേ­റി­യേ­റ്റി­ന്റെ പടികൾ ഇ­റ­ങ്ങി­യ­പ്പോൾ അ­വി­ടു­ത്തെ ക്ലാർ­ക്കാ­യി­രു­ന്ന എന്റെ മകൻ നി­ല്ക്കു­ന്ന­തു കണ്ടു. എ­നി­ക്കു­ണ്ടാ­യ അ­നു­ഭ­വം ഞാൻ മകനെ അ­റി­യി­ച്ചു. “അച്ഛൻ പത്തു മി­നി­റ്റ് ഇവിടെ നിൽ­ക്ക­ണം. ഞാ­നി­പ്പോൾ വരാം” എന്നു പ­റ­ഞ്ഞു് അവൻ പോയി. പ­ത്തു­മി­നി­റ്റ് ക­ഴി­ഞ്ഞ­പ്പോൾ പ്രൊ­മോ­ഷൻ ഓർഡർ അവൻ എന്റെ കൈയിൽ കൊ­ണ്ടു­ത­ന്നു. ഉ­ദ്യോ­ഗ­സ്ഥ­ന്മാർ­ക്കു് അ­വ­രു­ടെ ഓ­ഫീ­സു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത മാ­ന്യ­ന്മാ­രെ മാ­ത്ര­മേ അ­പ­മാ­നി­ക്കാൻ പറ്റൂ. സ്വ­ന്ത­മാ­ഫീ­സി­ലെ ശി­പാ­യി­യെ­പ്പോ­ലും അ­വർ­ക്കു് പേ­ടി­യാ­ണു്. ഘൊ­രാ­വോ ഉ­ണ്ടാ­കു­ന്ന­തു് എ­പ്പോ­ഴാ­ണെ­ന്നു് ആർ­ക്ക­റി­യാം. ആ ശി­പാ­യി ഒരു പക്ഷേ, മ­ന്ത്രി­യു­ടെ ബ­ന്ധു­വാ­യി­ക്കൂ­ടേ? എന്നെ അ­പ­മാ­നി­ച്ച ഉ­ദ്യോ­ഗ­സ്ഥൻ ഇ­പ്പോൾ ഇ­വി­ടെ­ത്ത­ന്നെ­യു­ണ്ടോ അതോ ഡൽ­ഹി­യി­ലാ­ണോ എ­ന്നെ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. എ­വി­ടെ­യാ­ണെ­ങ്കി­ലും അ­ദ്ദേ­ഹം സി. ഐ. ഡി­ക്കാ­രെ അ­യ­ച്ചു് ട്യൂ­ട്ടോ­റി­യൽ കോ­ളേ­ജിൽ പ­ഠി­പ്പി­ക്കു­ന്ന സർ­ക്കാർ ജീ­വ­ന­ക്കാ­രെ പി­ടി­കൂ­ടു­ന്നു­ണ്ടാ­വ­ണം.

ഈ നൃ­ശം­സ­ത­യും ന­ന്ദി­കേ­ടും ഔ­ദ്ധ­ത്യ­വും ഞാ­നോർ­മ്മി­ച്ച­തു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ഗോ­പി­ക്കു­ട്ടൻ എ­ഴു­തി­യ ‘മ­റ­ക്കു­ന്ന വേ­രു­കൾ’ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­തു­കൊ­ണ്ടാ­ണു്. നേ­രി­ട്ടു­ള്ള നി­യ­മ­നം കൊ­ണ്ടു് ഉ­ന്ന­തോ­ദ്യോ­ഗം നേടിയ ഒരു പയ്യൻ ശി­പാ­യി­യെ ചേ­ട്ട­നെ­ന്നു വി­ളി­ച്ചി­രു­ന്നു. അ­ധി­കാ­രം ത­ല­യ്ക്കു പി­ടി­ക്കു­മ­ല്ലോ. സർ­വീ­സ് ഏ­റെ­യാ­യ­പ്പോൾ ആ ഉ­ദ്യോ­ഗ­സ്ഥൻ ആ ശി­പാ­യി­യെ­ത്ത­ന്നെ ‘റസ്കൽ’ എന്നു വി­ളി­ച്ചു. ഇ­ത്ത­ര­ത്തി­ലു­ള്ള ‘ഡെ­ഡ്പൊ­ട്ടി­സം’ ബീ­ജ­ത്തിൽ­ത്ത­ന്നെ­യു­ണ്ടു്. സേ­വ­ന­ദൈർ­ഘ്യം അതിനു പ്രാ­ദുർ­ഭാ­വം നൽ­കു­ന്നു­വെ­ന്നേ­യു­ള്ളു.

ഗോ­പി­ക്കു­ട്ട­ന്റെ ക­ഥ­യു­ടെ വിഷയം എ­നി­ക്കി­ഷ്ട­മാ­യി. പക്ഷേ, ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് അതു സാ­ഹി­ത്യ­മ­ല്ല. എ­ന്താ­ണു് കാരണം? ജീ­വി­തം തന്റെ മുൻ­പിൽ വ­ച്ചു­കൊ­ടു­ത്ത ഒരു വി­ഷ­യ­ത്തെ വ­സ്തു­നി­ഷ്ഠ­ത­യോ­ടെ ക­ഥാ­കാ­രൻ ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, ആ ചി­ത്രീ­ക­ര­ണം വാ­യ­ന­ക്കാ­ര­നു മാ­ന­സി­ക­മാ­യ ഔ­ന്ന­ത്യം നൽ­ക­ണ­മെ­ങ്കിൽ സർ­ഗ്ഗാ­ത്മ­ക­ത്വം ഉ­ണ്ടാ­ക­ണം. അതു് ഇ­ക്ക­ഥ­യ്ക്കി­ല്ല. വൃ­ക്ഷ­ത്തെ വൃ­ക്ഷ­മാ­യി­ത്ത­ന്നെ വ­ര­ച്ചു­വ­യ്ക്കു­ന്ന ഡ്രോ­യി­ങ് മാ­സ്റ്റ­റെ കു­ട്ടി­കൾ അ­ഭി­ന­ന്ദി­ക്കും. ക­ലാ­വി­മർ­ശ­കൻ അ­ഭി­ന­ന്ദി­ക്കി­ല്ല. അയാൾ അ­ഭി­ന­ന്ദി­ക്ക­ണ­മെ­ങ്കിൽ വൃ­ക്ഷ­ത്തി­ന്റെ സ്വ­ത്വം­കൂ­ടി ആ­വി­ഷ്ക്ക­രി­ക്ക­പ്പെ­ട­ണം. ക­ല­യു­ടെ ഈ മാ­ന്ത്രി­ക­പ്ര­ഭാ­വം ഗോ­പി­ക്കു­ട്ടൻ ക­ണ്ടി­ട്ടി­ല്ല, അ­റി­ഞ്ഞി­ട്ടി­ല്ല.

images/Aubreymenen.jpg
ഓബ്രി മേനൻ

സൽമാൻ റഷ്ദി യും നൈ­പോ­ളും ഇ­ന്ത്യ­യെ വി­റ്റു കാ­ശു­ണ്ടാ­ക്കു­ന്നു­വെ­ന്നു ഞാൻ ക­ഴി­ഞ്ഞ ലക്കം ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ­തു് തെ­റ്റാ­യി­പ്പോ­യി­ല്ല എ­ന്ന­തി­നു് ഓബ്രി മേ­ന­ന്റെ ഒരു പ്ര­സ്താ­വം തെ­ളി­വു ത­രു­ന്നു. The Sunday Observer-​ന്റെ ഒ­ക്ടോ­ബർ 16–22 ല­ക്ക­ത്തിൽ അ­ദ്ദേ­ഹം പ­റ­ഞ്ഞി­രി­ക്കു­ന്നു: (He) cautioned those who rushed to Rushdie’s defence to remember that showing India in a bad light was a habit with western publishers and writers. “Hanif Qureshi, the writer of TV plays, himself told me when I asked him why he was showing India in a bad light, that it was a gold mine”. അ­തി­വ­സ്ത്ര­ധാ­ര­ണം ചെ­യ്യു­ന്ന­വ­രെ നോ­ക്കു­ക. സ്ത്രീ­യാ­യാ­ലും പു­രു­ഷ­നാ­യാ­ലും സ്വാർ­ത്ഥ­താ­ല്പ­ര്യ­മാ­ണു് അ­തി­വ­സ്ത്ര­ധാ­ര­ണ­ത്തി­നു ഹേതു. പ്ര­ക­ട­നാ­ത്മ­ക­ത­യോ­ടെ എ­ഴു­തു­ന്ന റഷ്ദി അ­തി­ലൂ­ടെ തന്റെ സ്വാർ­ത്ഥ­താ­ല്പ­ര്യ­ത്തെ­യാ­ണു് പ്ര­ക­ടി­പ്പി­ക്കു­ക.

പ്ര­യോ­ജ­ന­മി­ല്ലാ­ത്ത രചന
images/AnnaKarenina.jpg

ടോൾ­സ്റ്റോ­യി യുടെ അന്ന ക­രേ­നി­ന എന്ന നോ­വ­ലിൽ അന്ന തീ­വ­ണ്ടി­യു­ടെ ച­ക്ര­ങ്ങൾ­ക്കി­ട­യി­ലാ­കാൻ ശ്ര­മി­ക്കു­ന്ന­തി­ന്റെ വർ­ണ്ണ­ന­യു­ണ്ടു്; ഒരു ബോ­ഗി­യു­ടെ അ­ടി­യിൽ വീഴാൻ തു­ട­ങ്ങു­മ്പോൾ തന്റെ ചു­വ­ന്ന ബാഗ് അ­ന്ന­യ്ക്കു് എ­ടു­ക്കേ­ണ്ടി വ­രു­ന്നു. അ­പ്പോ­ഴേ­ക്കും ആ ബോഗി ക­ട­ന്നു­പോ­യി. She wanted to throw herself under the middle of the first carriage as it came opposite her, but by the time she had taken the little red bag off her arm it was too late. ആ­ത്മ­ഹ­ത്യ­യു­ടെ സു­പ്ര­ധാ­ന­മാ­യ ഭാ­ഗ­മാ­ണു് ഈ ചു­വ­ന്ന ബാഗ്. അ­തു­പോ­ലെ ‘ഐവാൻ ഇ­ലീ­ച്ചി­ന്റെ മരണം’ എന്ന കഥയിൽ മ­രി­ക്കാൻ പോ­കു­ന്ന രോ­ഗി­യു­ടെ വി­സർ­ജ്ജ­ന­ത്തി­നു­വേ­ണ്ട ഏർ­പ്പാ­ടു­കൾ ചെ­യ്യു­ന്ന­തും അതു രോ­ഗി­യെ വേ­ദ­നി­പ്പി­ക്കു­ന്ന­തും വേ­റൊ­രാൾ­കൂ­ടി അതിൽ പ­ങ്കു­കൊ­ള്ളു­ന്ന­ല്ലോ എന്നു വി­ചാ­രി­ച്ചു് അയാൾ ദുഃ­ഖി­ക്കു­ന്ന­തു­മൊ­ക്കെ ടോൾ­സ്റ്റോ­യി വർ­ണ്ണി­ക്കു­ന്നു. ന­മു­ക്കു ക്ഷു­ദ്ര­ങ്ങ­ളെ­ന്നോ നി­സ്സാ­ര­ങ്ങ­ളെ­ന്നോ തോ­ന്നു­ന്ന ഈ വർ­ണ്ണ­ന­ക­ളും പ്ര­സ്താ­വ­ങ്ങ­ളു­മാ­ണു് ദു­ര­ന്ത­ത്തി­ന്റെ ശക്തി കൂ­ട്ടു­ന്ന­തു്. ഒ­രി­ട­നാ­ഴി­യു­ടെ അ­റ്റ­ത്തു വ­ര­ച്ചു­വ­ച്ച തു­റ­ന്ന വാതിൽ നി­ത്യ­ത­യു­ടെ പ്ര­തീ­തി­യു­ള­വാ­ക്കു­മെ­ന്നു മോ­റി­സ് മ­ദേർ­ല­ങ് പ­റ­ഞ്ഞ­തും എ­നി­ക്കു് ഓർമ്മ വ­രു­ന്നു.

ക്ഷു­ദ്ര­സം­ഭ­വ­ങ്ങ­ളു­ടെ വർ­ണ്ണ­ന­മാ­ണു് ഗൗ­ത­മ­ന്റെ ‘പെ­രു­മാ­റ്റ­ച്ച­ട്ട­ങ്ങൾ’ എന്ന ക­ഥ­യി­ലു­ള്ള­തു് (ക­ലാ­കൗ­മു­ദി). റോ­ഡി­ലെ ചാ­ണ­ക­ത്തി­ലൂ­ടെ സൈ­ക്കി­ളോ­ടി­ച്ചു­പോ­യ മകൻ തി­രി­ച്ചു­വ­രു­മ്പോൾ ട­യ­റി­ലെ ചാണകം അ­വ­നെ­ക്കൊ­ണ്ടു് ക­ഴു­കി­ച്ചി­ട്ടേ അ­ക­ത്തു ക­യ­റാ­വൂ എന്നു ഭാ­ര്യ­യ്ക്കു് നിർ­ദ്ദേ­ശം നൽ­കി­യി­ട്ടു് അ­വ­ന്റെ അച്ഛൻ ഓ­ഫീ­സിൽ പോ­കു­ന്നു. മകൻ തി­രി­ച്ചെ­ത്തി­യ­പ്പോൾ സൈ­ക്കി­ളി­ല്ല. അതു മോഷണം പോയി. മ­ക­നെ­വി­ടെ എ­ന്നു് അച്ഛൻ അ­ന്വേ­ഷി­ക്കു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. മ­ക­ന്റെ പെ­രു­മാ­റ്റ­ത്തിൽ ആദ്യം അ­രി­ശം­കൊ­ണ്ട അച്ഛൻ അവൻ സൈ­ക്കിൾ ന­ഷ്ട­പ്പെ­ട്ട­തി­ന്റെ പേരിൽ നാ­ടു­വി­ട്ടു­ക­ള­യു­മെ­ന്ന പേ­ടി­യോ­ടെ അവനെ അ­ന്വേ­ഷി­ക്കു­ന്നു. അ­ച്ഛ­ന്റെ സ്നേ­ഹം ക­ഥാ­കാ­രൻ അ­ങ്ങ­നെ ധ്വ­നി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ക­ഥ­യി­ലെ ക്ഷു­ദ്ര­സം­ഭ­വ­ങ്ങൾ പ്രാ­ധാ­ന്യ­മു­ള്ള ഒരു ജീ­വി­താം­ശ­ത്തെ­യും ആ­വി­ഷ്ക­രി­ക്കു­ന്നി­ല്ല. ആ സ്നേ­ഹ­വി­കാ­ര­മു­ണ്ട­ല്ലോ അതിനു ശ­ക്തി­യി­ല്ല­താ­നും. ക­ഥാ­കാ­രൻ നി­ത്യ­ജീ­വി­ത­സം­ഭ­വ­ങ്ങ­ളി­ലേ­ക്കു് ഒ­തു­ങ്ങി­നി­ല്ക്കു­മ്പോ­ഴും ‘പ്രോ­ഫി­റ്റാ’യി (prophet) പ്ര­ത്യ­ക്ഷ­നാ­ക­ണം. ഇ­ല്ലെ­ങ്കിൽ ആ ര­ച­ന­കൊ­ണ്ടു് പ്ര­യോ­ജ­ന­മൊ­ന്നു­മി­ല്ല.

നജീബ് മ­ഹ്ഫൂ­സ്
images/NagibMahfouz.jpg
നജീബ് മ­ഹ്ഫൂ­സ്

ഈ വർ­ഷ­ത്തെ സാ­ഹി­ത്യ­ത്തി­നു­ള്ള നോ­ബൽ­സ­മ്മാ­നം ഈ­ജി­പ്റ്റി­ലെ നോ­വ­ലി­സ്റ്റാ­യ നജീബ് മ­ഹ്ഫൂ­സി നു നൽ­കി­യി­രി­ക്കു­ന്നു. Martin Seymour Smith എ­ഴു­തി­യ Guide to Modern World Literature എന്ന പു­സ്ത­ക­ത്തിൽ അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് ഏ­താ­നും വാ­ക്യ­ങ്ങ­ളു­ണ്ടു്. Bayn al-​Qasrayn (1956) Qasr ash-​Shawq (1957) Al-​Sukkariyya (1957) ഈ നോവൽ ത്രി­ത­യം (trilogy) എ­ഴു­തി­യ ആ­ളാ­ണു് അ­ദ്ദേ­ഹ­മെ­ന്നും ആ നോവൽ നി­സ്തു­ല­മാ­ണെ­ന്നും സ്മി­ത്ത് പ­റ­യു­ന്നു. ഈ ലേഖകൻ മ­ഹ്ഫൂ­സി­ന്റെ ‘മി­റാ­മർ’ എന്ന നോവൽ വാ­യി­ച്ചി­ട്ടു­ണ്ടു്. ഇം­ഗ്ലീ­ഷ് നോ­വ­ലി­സ്റ്റാ­യ ജോൺ ഫൗൾസാ ണു് ഈ കൃ­തി­ക്കു് അ­വ­താ­രി­ക എ­ഴു­തി­യ­തു്.

images/Miramar.jpg

അ­ല­ക്സാ­ണ്ട്രി­യ­യിൽ ‘മി­റാ­മർ’ എന്ന പേ­രു­ള്ള ഹോ­ട്ട­ലി­ലാ­ണു് ക­ഥ­യു­ടെ ആരംഭം. മേ­റി­യാ­ന എന്ന വൃ­ദ്ധ­യാ­ണു് ഹോ­ട്ട­ലി­ന്റെ ഉ­ട­മ­സ്ഥ. അവിടെ അമീർ എ­ന്നൊ­രു റി­ട്ട­യർ­ഡ് ജേ­ണ­ലി­സ്റ്റ് താ­മ­സ­ത്തി­നു വ­രു­ന്നു. അയാൾ വ­ന്ന­തി­നു­ശേ­ഷം ബേ എന്ന പേ­രു­ള്ള മ­റ്റൊ­രു വൃ­ദ്ധ­നും. അ­പ്പൂ­പ്പ­നോ­ടു ശ­ണ്ഠ­കൂ­ടി വീ­ട്ടിൽ­നി­ന്നു് ഒ­ളി­ച്ചോ­ടി ഹോ­ട്ട­ലിൽ ആ­ശ്ര­യ­സ്ഥാ­നം നേടിയ സുഹ്ര എന്ന അ­തി­സു­ന്ദ­രി­യാ­ണു് വെ­യ്ട്ര­സ്. അ­വ­ര­ങ്ങ­നെ ക­ഴി­ഞ്ഞു­കൂ­ടു­മ്പോൾ ഹു­സ്നി, മൻസൂർ, സർഹൻ എന്നീ യു­വാ­ക്ക­ന്മാർ അ­വി­ടെ­വ­ന്നു താ­മ­സി­ക്കു­ന്നു. മൂ­ന്നു­പേ­രും സു­ഹ്ര­യെ കാ­മി­ക്കു­ന്നു. അ­വൾ­ക്കു് ഒ­രു­ത്ത­നോ­ടു­മാ­ത്രം സ്നേ­ഹം. പെ­ണ്ണി­നെ­ച്ചൊ­ല്ലി­യു­ണ്ടാ­യ വ­ഴ­ക്കിൽ ഒരാൾ മ­രി­ക്കു­ന്നു. അതു കൊ­ല­പാ­ത­ക­മാ­ണെ­ന്നും അതല്ല ആ­ത്മ­ഹ­ത്യ­യാ­ണെ­ന്നും അ­ഭി­പ്രാ­യം. അഞ്ച് അ­ധ്യാ­യ­ങ്ങ­ളാ­ണു് നോ­വ­ലി­നു­ള്ള­തു്. ഹോ­ട്ട­ലി­ലെ സം­ഭ­വ­ങ്ങൾ അമീർ ആ­ദ്യ­മാ­യി ആ­ഖ്യാ­നം ചെ­യ്യു­ന്നു. അതേ സം­ഭ­വ­ങ്ങ­ളെ ഹു­സ്നി­യും മൻ­സൂ­റും സർ­ഹ­നും ക്ര­മാ­നു­ഗ­ത­മാ­യി വർ­ണ്ണി­ക്കു­ന്നു. ഒ­ടു­വിൽ അ­മീ­റും. ഇ­ങ്ങ­നെ­യു­ള്ള പ്ര­തി­പാ­ദ­നം ക­ഴി­യു­മ്പോൾ സം­ഭ­വ­ങ്ങ­ളു­ടെ സ­മ­ഗ്ര­സ്വ­ഭാ­വം അ­നു­വാ­ച­ക­നു ല­ഭി­ക്കു­ക­യാ­യി. ജാ­പ്പ­നീ­സ് ച­ല­ച്ചി­ത്രം റാ­ഷോ­മോ­ണി ലും ബ്രൗ­ണി­ങ്ങി ന്റെ The Ring and the Book എന്ന കാ­വ്യ­ത്തി­ലും പ്ര­യോ­ഗി­ക്ക­പ്പെ­ട്ട ടെ­ക്നി­ക് ത­ന്നെ­യാ­ണു് ഈ നോ­വ­ലി­ലു­മു­ള്ള­തു്. ആ­വർ­ത്ത­ന­വൈ­ര­സ്യ­മൊ­ഴി­വാ­ക്കി മ­ഹ്ഫൂ­സ് പല വ്യ­ക്തി­ക­ളെ­ക്കൊ­ണ്ടു് ആ­ഖ്യാ­നം ചെ­യ്യി­ച്ചു­ക­ഴി­യു­മ്പോൾ പ്ര­സി­ഡ­ന്റ് നാ­സ­റി­ന്റെ ‘റെ­വ­ല്യു­ഷൻ’ പ­രാ­ജ­യ­പ്പെ­ട്ട­തി­ന്റെ ചി­ത്രം ന­മു­ക്കു ല­ഭി­ക്കു­ന്നു. 1967-​ലാണു് നോവൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­തു്. അ­തു­കൊ­ണ്ടു് അതു് ഈ­ജി­പ്റ്റി­ന്റെ ഭൂ­ത­കാ­ല ച­രി­ത്ര­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ബേയും ഹി­സ്നി­യും ജ­ന്മി­മാർ­ക്കു പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു. (ഫൗൾ­സി­ന്റെ ആശയം) നോവൽ അ­വ­സാ­നി­ക്കു­മ്പോൾ സുഹ്ര ഈ­ജി­പ്റ്റി­ന്റെ തന്നെ പ്ര­തീ­ക­മാ­യി വി­ല­സു­ന്നു. മ­നു­ഷ്യ­ത്വ­ത്തി­ന്റെ­യും അതിൽ അ­ടി­യു­റ­ച്ച കാ­രു­ണ്യ­ത്തി­ന്റെ­യും മ­യൂ­ഖ­ങ്ങൾ പ്ര­സ­രി­പ്പി­ക്കു­ന്ന നല്ല നോ­വ­ലാ­ണു് മ­ഹ്ഫൂ­സി­ന്റെ ‘മി­റാ­മർ’.

ഇ­തു­വാ­യി­ക്കൂ
images/Jamesbaldwin.jpg
ബൊൾ­ഡ്വിൻ

ചില രചനകൾ ക­ലാ­ഭം­ഗി­കൊ­ണ്ടും ഹൃ­ദ­യ­ദ്ര­വീ­ക­ര­ണ­ശ­ക്തി­കൊ­ണ്ടും നി­സ്തു­ല­ങ്ങ­ളാ­ണെ­ന്നു പ­റ­യാ­റു­ണ്ട­ല്ലോ. ബൊൾ­ഡ്വിൻ എന്ന നീ­ഗ്രോ എ­ഴു­ത്തു­കാ­ര­ന്റെ The Fire Next Time, മ­ഹാ­ത്മാ­ഗാ­ന്ധി മ­രി­ച്ച­പ്പോൾ ജ­വ­ഹർ­ലാൽ നെ­ഹ്റു ചെയ്ത പ്ര­ഭാ­ഷ­ണം ഇവ ര­ണ്ടു­ദാ­ഹ­ര­ണ­ങ്ങൾ മാ­ത്രം. ഇ­ത്ത­രം ര­ച­ന­കൾ­ക്കു സ­ദൃ­ശ­മാ­ണു് 1988 ഒ­ക്ടോ­ബർ മാ­സ­ത്തെ Life മാ­സി­ക­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ മു­ഹ­മ്മ­ദ് ദൗ­ല­ത്താ­ബാ­ദി യുടെ Nightmare’s End എന്ന ലേഖനം. ദൗ­ല­ത്താ­ബാ­ദി (48 വ­യ­സ്സു്) ഇ­റാ­നി­ലെ അ­ദ്വി­തീ­യ­നാ­യ നോ­വ­ലി­സ്റ്റാ­ണു്. ഹ­മി­ങ്വേ, ന­യ്പോൾ ഇ­വ­രോ­ടാ­ണു് അ­ദ്ദേ­ഹ­ത്തെ നി­രൂ­പ­കർ ഉ­പ­മി­ക്കാ­റു്. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­കൃ­ഷ്ട­കൃ­തി Kelidar എന്ന നോ­വ­ലാ­ണു്. ഗ്രാ­മീ­ണ ജീ­വി­ത­ത്തെ­ക്കു­റി­ച്ചു­ള്ള ആ നോവൽ (5 വാ­ല്യ­ങ്ങൾ) 1978-നും 1983-നും ഇ­ട­യ്ക്കാ­ണു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. (ലൈഫ് മാ­സി­ക­യിൽ­നി­ന്നു്)

ഇ­റാ­ന്റെ ഇ­ന്ന­ത്തെ അ­വ­സ്ഥ­യെ­ക്കു­റി­ച്ചു് ദൗ­ല­ത്താ­ബാ­ദി എ­ഴു­തി­യ­തു് വാ­യി­ച്ചാൽ നമ്മൾ അ­ക്ഷ­രാർ­ത്ഥ­ത്തിൽ ഞെ­ട്ടും. സ്ക്കൂൾ അ­ധ്യാ­പ­ക­നാ­യ സ­ജ്ജ­ദി­നെ അ­ദ്ദേ­ഹം ഓർ­മ്മി­ക്കു­ന്നു. സ­ജ്ജ­ദ് ജ­യി­ലിൽ­നി­ന്നു പു­റ­ത്തു­വ­ന്ന­പ്പോൾ എ­ല്ലും­തോ­ലു­മാ­യി. പ­ണ­മൊ­ട്ടു­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് തന്റെ ഒരു കി­ഡ്നി ആ­രെ­ങ്കി­ലും ട്രാൻ­പ്ലാ­ന്റി­നു വേ­ണ്ടി വാ­ങ്ങു­മോ എ­ന്നു് അയാൾ അ­ന്വേ­ഷി­ച്ചു ന­ട­ന്നു. വീ­ട്ടി­നു വെ­ളി­യിൽ ബോംബ് പൊ­ട്ടു­ന്ന ശബ്ദം കു­ഞ്ഞു­ങ്ങൾ കേൾ­ക്കാ­തി­രി­ക്കാൻ വേ­ണ്ടി താൻ അ­വർ­ക്കു ‘വാ­ലി­യം’ കൊ­ടു­ത്തു ബോധം കെ­ടു­ത്തി­യി­രു­ന്നു­വെ­ന്നു് അയാൾ ദൗ­ല­ത്താ­ബാ­ദി­യോ­ടു പ­റ­ഞ്ഞു. തു­ടർ­ന്നു് ആ അ­ധ്യാ­പ­കൻ അ­ദ്ദേ­ഹ­ത്തെ അ­റി­യി­ച്ച­തു് ഇ­ങ്ങ­നെ­യാ­ണു്: ‘ഞാൻ ത­കർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. പൂർ­ണ്ണ­മാ­യും ത­ക­രു­ന്നു. ഞാൻ എന്റെ കു­ഞ്ഞു­ങ്ങ­ളെ എ­ങ്ങ­നെ സ്നേ­ഹി­ക്കു­ന്നു­വെ­ന്നു് നി­ങ്ങൾ­ക്കു സ­ങ്കൽ­പി­ക്കാ­നാ­വി­ല്ല.’ എ­ന്നി­ട്ടു് അ­ട­ക്കി­യ സ്വ­ര­ത്തിൽ അയാൾ പ­റ­ഞ്ഞു. ‘സ­ന്താ­ന­ങ്ങ­ളെ ജ­നി­പ്പി­ക്കാ­നു­ള്ള ശ­ക്തി­യി­ല്ലാ­തെ ഞാൻ ജ­നി­ച്ചി­രു­ന്ന­തെ­ങ്കിൽ. ഞാൻ തന്നെ ജ­നി­ക്കാ­തി­രു­ന്നെ­ങ്കിൽ”.

ടെ­ഹ്രാ­നിൽ ടാ­ക്സി ഡ്രൈ­വർ കാറിൽ എ­ത്ര­പേ­രെ തി­രു­കി­ക്ക­യ­റ്റാ­മോ അ­ത്ര­യും പേരെ ക­യ­റ്റും. ദൗ­ല­ത്താ­ബാ­ദി കാറിൽ സ­ഞ്ച­രി­ക്കു­ക­യാ­ണു്. അ­ടു­ത്ത­കാ­ല­ത്തു­ണ്ടാ­യ ഒരു സംഭവം അ­ദ്ദേ­ഹം ഓർ­മ്മി­ച്ചു. ഒരമ്മ അ­വ­രു­ടെ മൂ­ന്നു കു­ഞ്ഞു­ങ്ങ­ളെ­യും ഒ­ന്നൊ­ന്നാ­യി ചെ­ളി­യിൽ മു­ക്കി­ക്കൊ­ന്നു. കു­ഞ്ഞി­ന്റെ തല ചെ­ളി­യിൽ താ­ഴ്ത്തി­പ്പി­ടി­ക്കും ആ അമ്മ; കു­ഞ്ഞു മ­രി­ക്കു­ന്ന­തു­വ­രെ.

അ­ദ്ഭു­തം! നീണ്ട എ­ട്ടു­വർ­ഷ­ങ്ങ­ളാ­യി നടന്ന യു­ദ്ധ­ത്തി­നു വി­രാ­മം. ഇ­റാ­ന്റെ ഈ ക­ഷ്ട­പ്പാ­ടി­നൊ­ക്കെ കാ­ര­ണ­ക്കാ­രൻ ആർ? ഇമാം (ആ­യ­തൊ­ള്ള ഖൊ­മൈ­നി) തന്നെ. അതു് സ­ന്ദി­ഗ്ദ്ധ­മാ­യ മ­ട്ടി­ല­ല്ല. ദൗ­ല­ത്താ­ബാ­ദി പ­റ­യു­ന്ന­തു് അ­സ­ന്ദി­ഗ്ദ്ധ­മാ­യി­ത്ത­ന്നെ. ഇ­റാ­നി­ലെ ഈ സാ­ഹി­ത്യ­കാ­ര­ന്റെ ലേഖനം അ­വി­ടു­ത്തെ സർ­ക്കാ­രി­ന്റെ ശ്ര­ദ്ധ­യിൽ­പ്പെ­ടു­കി­ല്ലേ? അ­ങ്ങ­നെ സം­ഭ­വി­ച്ചാൽ എ­ന്താ­വും ദൗ­ല­ത്താ­ബാ­ദി­യു­ടെ സ്ഥി­തി? ഒ­രാ­ളി­ന്റെ നൃ­ശം­സ­ത കോ­ടി­ക്ക­ണ­ക്കി­നു­ള്ള നി­ര­പ­രാ­ധി­ക­ളു­ടെ ജീവൻ ഒ­ടു­ക്കു­ന്ന­തി­ന്റെ ചി­ത്രം ഇ­തി­ലു­ണ്ടു്. ന­മ്മ­ളെ ഞെ­ട്ടി­ക്കു­ന്ന ചി­ത്രം.

നല്ല കവിത

“അ­ന്യൂ­ന­മാ­യ ഒരു നി­മി­ഷ­ത്തെ സാ­ന്ദ്രീ­കൃ­താ­വ­സ്ഥ­യിൽ കൊ­ണ്ടു­ചെ­ന്ന­താ­ണു് പ്ര­തി­മ. ക്യാൻ­വാ­സ്സിൽ ചായം കൊ­ണ്ടു പ­റ്റി­ച്ച രൂ­പ­ത്തി­നു് ആ­ധ്യാ­ത്മി­കാം­ശ­മി­ല്ല, വ­ളർ­ച്ച­യി­ല്ല, മാ­റ്റ­മി­ല്ല. അ­വ­യ്ക്കു മ­ര­ണ­മെ­ന്തെ­ന്നു് അ­റി­ഞ്ഞു­കൂ­ടെ­ങ്കിൽ ജീ­വി­ത­ത്തെ­ക്കു­റി­ച്ചും അ­റി­ഞ്ഞു­കൂ­ടെ­ന്നേ അർ­ത്ഥ­മു­ള്ളൂ… ചലനം— ദൃ­ഷ്ട­ഗ­ത­ങ്ങ­ളാ­യ ക­ല­ക­ളു­ടെ വിഷയം—സാ­ഹി­ത്യം കൊ­ണ്ടു മാ­ത്ര­മേ സ­ത്യ­ത്തിൽ സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വൂ. ശ­രീ­ര­ത്തി­ന്റെ വേ­ഗ­വും ആ­ത്മാ­വി­ന്റെ ച­ല­ന­വും സാ­ഹി­ത്യ­മാ­ണു് നമ്മെ കാ­ണി­ച്ചു­ത­രി­ക”.

ഓസ്കർ വൈൽഡി ന്റെ ക­ഥാ­പാ­ത്ര­മാ­യ ഗിൽ­ബർ­ട്ട് (The Critic as Artist എന്ന സം­ഭാ­ഷ­ണ­രൂ­പ­ത്തി­ലു­ള്ള പ്ര­ബ­ന്ധം) പ­റ­യു­ന്ന ഈ വാ­ക്യ­ങ്ങൾ ഉ­ദ്ധ­രി­ച്ചി­ട്ടു് Romantic Image എന്ന പു­സ്ത­ക­ത്തി­ന്റെ കർ­ത്താ­വാ­യ ഫ്രാ­ങ്ക് കെർ­മോ­ഡ് അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു, ചി­ന്താ­ക്കു­ഴ­പ്പ­മു­ണ്ടാ­ക്കു­ന്ന സ­ന്ദി­ഗ്ദ്ധ­ത­യാ­ണു് ഇ­തി­ലാ­കെ­യെ­ന്നു്. കെർ­മോ­ഡി­നോ­ടു യോ­ജി­ക്കാൻ പ്ര­യാ­സ­മു­ണ്ടു്. അ­തെ­ന്തു­മാ­ക­ട്ടെ. ച­ല­ന­മാ­ണു് ഡി. വി­ന­യ­ച­ന്ദ്ര­ന്റെ ക­വി­ത­യു­ടെ മുദ്ര. ആ ച­ല­ന­ത്തോ­ടൊ­ത്തു് ന­മ്മ­ളും ഒ­ഴു­കു­ന്നു എ­ന്ന­തി­നു തെ­ളി­വാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ “ഒരു ക­ട­ലു­പോ­ലെ” എന്ന ഹൃ­ദ്യ­മാ­യ കാ­വ്യം. (സാ­ഹി­ത്യ­ലോ­കം ജൂലൈ–ആ­ഗ­സ്റ്റ് ലക്കം)

ഒ­രി­ട­ത്തു തി­ര­കൾ­തൻ തീ­രാ­ത്ത നൃ­ത്തം

ഒ­രി­ട­ത്തു ശാ­ന്ത­മാം മൗ­ന­പ്ര­ഭു­ത്വം

ക­ര­യിൽ­നി­ന്നു­തീ­ര­ത്തി­ലേ­ക്കേ പ്ര­ഭാ­വം

എ­വി­ടെ­യും ക­ണ്ണു­നീ­രു­പ്പി­ന്റെ ഭാവം

… ഒരു ക­ട­ലു­പോ­ലെ ര­മി­ക്കു­ന്നു കവിത

ന­ട­രാ­ജ­നൃ­ത്തം ന­യി­ക്കു­ന്നു കവിത

ന­ടു­വൊ­ടി­ഞ്ഞ സിംഹം

തി­രു­വ­ന­ന്ത­പു­ര­ത്തെ മൃ­ഗ­ശാ­ല­യിൽ സിം­ഹ­ങ്ങ­ളു­ണ്ടു്. (ഇ­പ്പോ­ഴു­മു­ണ്ടെ­ന്നാ­ണു് എന്റെ വി­ചാ­രം. മൃ­ഗ­ശാ­ല­യിൽ പോ­യി­ട്ടു് വർ­ഷ­ങ്ങൾ ഏ­റെ­യാ­യി­രി­ക്കു­ന്നു.) പ­ണ്ടു് കൊ­ച്ചു­കൂ­ട്ടി­ലാ­യി­രു­ന്നു അ­വ­യു­ടെ വാസം. ഇ­പ്പോ­ഴും അ­ങ്ങ­നെ തന്നെ. എ­ങ്കി­ലും കുറെ വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് സിം­ഹ­ങ്ങൾ­ക്കു് അ­ല­ഞ്ഞു­ന­ട­ക്കാൻ ഒരു കൃ­ത്രി­മ വനം താ­ഴെ­യാ­യി ഉ­ണ്ടാ­ക്കി. കൂ­ട്ടി­ലെ ഒരു ദ്വാ­രം തു­റ­ന്നാൽ സിം­ഹ­ങ്ങൾ­ക്കു് അ­തി­ലൂ­ടെ ന­ട­ന്നു് വ­ന­ത്തിൽ പ്ര­വേ­ശി­ക്കാം. സിം­ഹ­ങ്ങ­ളോ­ടു­ള്ള ദ­യ­കൊ­ണ്ടാ­ണോ അ­തു­ണ്ടാ­ക്കി­യ­തു? അതോ കാ­ഴ്ച­ക്കാ­രോ­ടു­ള്ള സ്നേ­ഹം കൊ­ണ്ടോ? സിംഹം കൊ­ച്ചു കൂ­ട്ടിൽ വേ­ച്ചു വേ­ച്ചു് അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ക്കു­ന്ന­തു ക­ണ്ടാൽ കാ­ഴ്ച­ക്കാർ­ക്കു ദുഃഖം. എ­ഴു­ന്നേ­റ്റു് നിൽ­ക്കാൻ വ­യ്യാ­ത്ത ആ മൃ­ഗ­രാ­ജാ­ക്ക­ന്മാർ കൃ­ത്രി­മ­വ­ന­ത്തിൽ ന­ട­ക്കു­ന്ന­തു ക­ണ്ടാൽ കാ­ണു­ന്ന­വർ­ക്കു സം­തൃ­പ്തി. സിം­ഹ­ങ്ങൾ­ക്കും സം­തൃ­പ്തി. വർ­ഷ­ങ്ങൾ­ക്കു മുൻ­പു­ള്ള സിം­ഹ­ങ്ങ­ളു­ടെ ദ­യ­നീ­യാ­വ­സ്ഥ­യെ­ക്കു­റി­ച്ചാ­ണു് ഇവിടെ പ­റ­യു­ന്ന­തു്. ഇ­പ്പോ­ഴ­ത്തെ സിം­ഹ­ങ്ങ­ളെ പ­റ്റി­യ­ല്ല. ഇ­ന്ന­ത്തെ മൃ­ഗ­ങ്ങൾ­ക്കു കൊ­ഴു­ത്തു ത­ടി­ച്ച വ­യ­റാ­യി­രി­ക്കാം. കൂ­ടി­നു് ഒരു വ­ശ­ത്താ­യി കൃ­ത്രി­മ വ­ന­മു­ണ്ടാ­ക്കി­യ അ­ധി­കാ­രി­ക­ളു­ടെ മൃ­ഗാ­നു­ക­മ്പ അ­നു­ക­ര­ണീ­യം തന്നെ.

കൃ­ത്രി­മ വ­ന­മി­ല്ലാ­തെ കൊ­ച്ചു­കൂ­ട്ടിൽ ന­ടു­വൊ­ടി­ഞ്ഞു ന­ട­ക്കു­ന്ന കിഴവൻ സിം­ഹ­ത്തി­ന്റെ പ്ര­തീ­തി­യു­ള­വാ­ക്കു­ന്ന എം. രാ­ഘ­വ­ന്റെ ‘കു­ള­ക്ക­ര­യിൽ’ എന്ന ചെ­റു­ക­ഥ. റി­യ­ലി­സ­ത്തി­ന്റെ കൊ­ച്ചു­കൂ­ടു്. അ­തി­ന­ക­ത്തു് മകൻ എന്ന മാ­നേ­ജർ സിംഹം. ആ സിം­ഹ­ത്തി­നു് ചോറു ചു­മ­ന്നു കൊ­ണ്ടു പോ­കു­ന്ന­തു് അ­ച്ഛ­നെ­ന്ന കിഴവൻ സിംഹം. ആളുകൾ കു­റ്റം പ­റ­യു­ന്ന­തു മകനെ. എ­ങ്കി­ലും അ­ച്ഛ­നും മോനും ത­മ്മിൽ സ്നേ­ഹം. അവർ ഒ­രു­മി­ച്ചു് ഉ­ണ്ണു­ന്നു. ഇമേജ് ഒന്നു മാ­റ്റി­പ്പ­റ­യ­ട്ടെ. ഈ റി­യ­ലി­സ­ത്തി­ന്റെ കൂ­ട്ടി­ന­ക­ത്തു ന­ട­ക്കു­ന്ന സർ­ഗ്ഗാ­ത്മ­ക­ത്വ­മെ­ന്ന സിം­ഹ­ത്തി­നു് ശക്തി ഒ­ട്ടു­മി­ല്ല. അതിനെ വി­ശാ­ല­മാ­യ വ­ന­ത്തിൽ ന­ട­ത്ത­ണം എം. രാഘവൻ. ഇ­ന്ന­ത്തെ നി­ല­യിൽ ഇതു ദു­സ്സ­ഹ­മാ­യ ദൃ­ശ്യ­മാ­ണു്.

ബ­ഹു­ജ­നം പ­ല­വി­ധം

ആളുകൾ പ­ല­വി­ധ­ത്തി­ലാ­ണു്. ഹി­മാ­ല­യ പർ­വ്വ­തം ക­ണ്ടി­ട്ടു വ­രു­ന്ന ഒ­രു­ത്ത­നോ­ടു് അതു് എ­ങ്ങ­നെ­യെ­ന്നു ചോ­ദി­ക്കു. മ­റു­പ­ടി ഇ­ങ്ങ­നെ­യാ­യി­രി­ക്കും. “ഓ ഒരു കൊ­ച്ചു കു­ന്നു്. ന­മ്മു­ടെ നേമം എന്ന സ്ഥ­ല­ത്തെ മൂ­ക്കു­ന്നി­മ­ല­പോ­ലി­രി­ക്കും”. ഗംഗാ ന­ദി­യാ­ണു് അയാൾ ക­ണ്ട­തെ­ങ്കിൽ “ന­മ്മു­ടെ കി­ള്ളി­യാ­റു് അ­തി­നെ­ക്കാൾ എ­ത്ര­യോ വലിയ ന­ദി­യാ­ണു്” എന്നു പറയും. വേറെ ചി­ല­രു­ണ്ടു്. അ­ത്യു­ക്തി­യാ­ണു് അ­വ­രു­ടെ രീതി. ‘സ്റ്റാ­ഫ­ല­കോ­ക­സ്’ ബാ­ക്ടീ­രി­യ­യു­ടെ പ്ര­വർ­ത്ത­നം സൂ­ക്ഷ്മ­ദർ­ശി­നി­യി­ലൂ­ടെ പ­ഠി­ക്കു­ന്ന ആളു് പറയും: “ഹായ്, എന്തു സൗ­ന്ദ­ര്യം! ച­ല­ച്ചി­ത്ര­താ­രം സു­ഹാ­സി­നി യുടെ ചി­രി­പോ­ലെ മ­നോ­ഹ­ര­മാ­ണു് അ­തി­ന്റെ ചിരി. എന്നെ നോ­ക്കി ചി­രി­ച്ചു അതു്. ക­ണ്ടി­ട്ടും ക­ണ്ടി­ട്ടും എ­നി­ക്കു മ­തി­യാ­യ­തേ­യി­ല്ല. പി­ന്നെ ബു­ദ്ധി­ശ­ക്തി­യു­ടെ കാ­ര്യ­ത്തി­ലാ­ണെ­ങ്കിൽ ഈ രോ­ഗാ­ണു­വി­നു് സാ­ദൃ­ശ്യം ഷാ­ങ്പോൾ സാർ­ത്രി നോ­ടാ­ണു്. Being and Nothingness എ­ന്ന­തി­നെ­ക്കാൾ മ­ഹ­നീ­യ­മാ­യ ഗ്ര­ന്ഥം ഇ­തെ­ഴു­തും. മൈ­ക്രോ­സ്കോ­പ്പിൽ നി­ന്നു് അതിനെ ഒന്നു താഴെ ഇ­റ­ക്കി­വി­ടു. അ­പ്പോൾ കാണാം അ­തി­ന്റെ പ്രാ­ഗൽ­ഭ്യ­മൊ­ക്കെ.

കു­ങ്കു­മം വാ­രി­ക­യിൽ “രാ­ഘ­വ­പ്പ­റ­മ്പി­ലെ മ­ണൽ­ത്ത­രി­കൾ” എന്ന കാ­വ്യ­മെ­ഴു­തി­യ കെ. എൽ. ശ്രീ­കൃ­ഷ്ണ­ദാ­സ് ദൗർ­ഭാ­ഗ്യ­ത്താൽ ഈ ര­ണ്ടാ­മ­ത്തെ വി­ഭാ­ഗ­ത്തി­ലാ­ണു് വന്നു വീ­ഴു­ന്ന­തു്. അ­ത­ല്ലെ­ങ്കിൽ അ­ദ്ദേ­ഹം വയലാർ രാ­മ­വർ­മ്മ യെ ‘ദേ­വ­ഗാ­യ­കൻ’ എന്നു വി­ളി­ക്കു­മാ­യി­രു­ന്നി­ല്ല­ല്ലോ (നോ­വു­മാ­ത്മാ­വിൻ ത­ത്ത്വ­ശാ­സ്ത്ര­ത്തെ സ്നേ­ഹി­ച്ചൊ­രു ദേ­വ­ഗാ­യ­കൻ വീ­ണ­മീ­ട്ടി­യ­തി­വി­ട­ല്ലോ) കാ­വ്യ­ത്തിൽ അ­ത്യു­ക്തി­യാ­കാം. എ­ങ്കി­ലും അ­തി­ത്ര­യ്ക്കു് ആകാമോ? ഇ­രു­പ­ത്തെ­ട്ടു വ­രി­ക­ളു­ള്ള ഈ പ­ദ്യ­ത്തിൽ ഒ­രി­ട­ത്തു പോലും ‘കാ­വ്യ­ഹൃ­ദ­യ’ത്തി­ന്റെ സ്പ­ന്ദ­ന­മി­ല്ല. അ­തു­ണ്ടാ­യി­രു­ന്നെ­ങ്കിൽ അ­ത്യു­ക്തി ഒ­ര­ള­വിൽ ക്ഷ­ന്ത­വ്യ­മാ­കു­മാ­യി­രു­ന്നു.

സാ­യ്പ് പണ്ടു പ­റ­ഞ്ഞു: പു­റ്റി­നെ നി­ങ്ങൾ പർ­വ്വ­ത­മാ­ക്കു­മ്പോൾ അ­തിൽ­ക്ക­യ­റി ആളുകൾ നാ­ലു­പാ­ടും നോ­ക്കു­മെ­ന്നു് വി­ചാ­രി­ക്ക­രു­തു്. സാ­യ്പ് വീ­ണ്ടും പ­റ­ഞ്ഞു: ചിലർ മാ­ന­സി­ക­വ്യാ­യാ­മം ന­ട­ത്തു­ന്ന­തു് പു­റ്റിൽ ക­യ­റി­യും ഇ­റ­ങ്ങി­യു­മാ­ണു്.

കോ­ളേ­ജു­ക­ളിൽ

1969-ൽ മ­ല­യാ­ള­നാ­ടു് വാ­രി­ക­യിൽ എ­ഴു­തി­യ­താ­ണി­തു്. ഇ­രു­പ­തു വർ­ഷ­ത്തോ­ള­മാ­കു­ന്ന­തു കൊ­ണ്ടു് ആ­വർ­ത്തി­ച്ചു കൊ­ള്ള­ട്ടെ. ഒരു കോ­ളേ­ജി­ലെ ചില പെൺ­കു­ട്ടി­കൾ മ­ധു­ര­മീ­നാ­ക്ഷി ക്ഷേ­ത്രം കാണാൻ പോയി. അ­പ്പോൾ മ­റ്റൊ­രു കോ­ളേ­ജി­ലെ ഒ­ര­ധ്യാ­പ­ക­നു് ‘ഐഡിയ’. അ­ദ്ദേ­ഹ­ത്തി­നും അ­വ­രു­ടെ കൂടേ പോയി ക്ഷേ­ത്രം കാണണം. അവർ ല­ക്ഷ്യ­സ്ഥാ­ന­ത്തു് എത്തി. കാ­ല­ത്തു് പെൺ­കു­ട്ടി­കൾ ക്ഷേ­ത്ര­ത്തി­ലേ­ക്കു പോയി. പക്ഷേ, മൂ­ന്നു­പേർ പോ­കാ­തെ ഹോ­ട്ട­ലിൽ തന്നെ ഇ­രി­ക്കു­ന്നു. ന­മ്മു­ടെ അ­ധ്യാ­പ­കൻ ചോ­ദ്യ­മാ­യി:

എന്താ നി­ങ്ങൾ പോ­കാ­ത്ത­തു?

ഞ­ങ്ങൾ­ക്കു സു­ഖ­മി­ല്ല സാർ

എ­ന്തു് അസുഖം? ക­ണ്ടി­ട്ടു് സു­ഖ­ക്കേ­ടു് ഒ­ന്നും ഉ­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല­ല്ലോ.

സു­ഖ­മി­ല്ല സാർ

അ­ങ്ങ­നെ പ­റ­ഞ്ഞാൽ പ­റ്റി­ല്ല. അ­സു­ഖ­മെ­ന്താ­ണെ­ന്നു് എ­നി­ക്ക­റി­ഞ്ഞേ തീരൂ.

പെൺ­പി­ള്ളേർ ചി­രി­ച്ചു് വാ­പൊ­ത്തി കൊ­ണ്ടു് അ­ക­ത്തേ­ക്കു് ഓ­ടി­ക്ക­ള­ഞ്ഞു. അ­ധ്യാ­പ­കൻ വാ­പൊ­ളി­ച്ചു നി­ന്നു­പോ­യി. ഇതു് നി­ഷ്ക­ള­ങ്ക­ത­യു­ടെ ‘ഫൂ­ളി­ഷ്നെ­സ്സ്’ (ശു­ദ്ധാ­ത്മാ­വാ­യ ആ അ­ധ്യാ­പ­ക­നെ എ­നി­ക്ക­റി­യാം).

ചൈന ഇ­ന്ത്യ­യെ ആ­ക്ര­മി­ച്ച കാലം. അ­ധ്യാ­പ­ക­രും വി­ദ്യാർ­ത്ഥി­ക­ളും സൈ­നി­ക­മു­റ­കൾ അ­റി­ഞ്ഞി­രി­ക്ക­ണ­മെ­ന്നു് ഇ­ന്ത്യൻ സർ­ക്കാർ ക­ല്പി­ച്ചു. ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ, അ­ധ്യാ­പ­ക­നാ­യി­രു­ന്ന ഞാനും ലെ­ഫ്റ്റ് റെ­റ്റ് ച­വി­ട്ടി. ഞ­ങ്ങ­ളെ മുറകൾ അ­ഭ്യ­സി­പ്പി­ച്ച മ­റ്റൊ­ര­ധ്യാ­പ­കൻ (N. C. C ഓഫീസർ) അതു വേ­ഗ­ത്തിൽ അ­വ­സാ­നി­പ്പി­ച്ചി­ട്ടു് പെൺ­കു­ട്ടി­ക­ളെ അവ പ­ഠി­പ്പി­ക്കാ­നാ­യി വി­ളി­ച്ചു. അ­വ­രോ­ടു കു­നി­യാ­നും പി­റ­കോ­ട്ടു വ­ള­യാ­നു­മൊ­ക്കെ അയാൾ പറയും. അതു ക­ണ്ടാൽ അ­യാൾ­ക്കു് ബ­ഹു­ര­സം. ഒരു ദിവസം പെൺ­കു­ട്ടി­ക­ളെ അയാൾ ആ­ഹ്വാ­നം ചെ­യ്ത­പ്പോൾ കാ­യം­കു­ള­ത്തു­കാ­രി­യാ­യ ഒരു സു­ന്ദ­രി­പ്പെൺ­കു­ട്ടി ‘എ­നി­ക്കു സു­ഖ­മി­ല്ല സാർ’ എന്നു പ­റ­ഞ്ഞു. ഉടനെ ഇൻ­സ്ട്ര­ക്ടർ അ­ധ്യാ­പ­കൻ (പൗ­ന­രു­ക്ത്യ­മെ­ന്ന ദോ­ഷ­മി­ല്ല ഈ പ്ര­യോ­ഗ­ത്തിൽ) മൊ­ഴി­യാ­ടി: “എ­ന്തോ­ന്നു സു­ഖ­ക്കേ­ടു്? നി­ങ്ങൾ­ക്കു മാ­സ­ത്തിൽ നാ­ലു­ദി­വ­സം സു­ഖ­മി­ല്ലാ­താ­കു­മെ­ന്നു് എ­നി­ക്ക­റി­യാം”. പെൺ­കു­ട്ടി ക­ര­ഞ്ഞു. അ­വ­ളു­ടെ ത­ന്ത­യോ ചേ­ട്ട­നോ അവിടെ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ആ അ­ധ്യാ­പ­ക­നു് ധാ­ന്വ­ന്ത­രം കു­ഴ­മ്പോ കൊ­ട്ടം­ചു­ക്കാ­ദി തൈലമോ പി­ന്നീ­ടു് അ­ന്വേ­ഷി­ക്കേ­ണ്ട­താ­യി വ­ന്നേ­നേ. ഇതു് തെ­മ്മാ­ടി­ത്ത­ര­ത്തി­ന്റെ പ­ര­കോ­ടി.

ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ ഈ­വ­നി­ങ് കോ­ളേ­ജിൽ അ­ധ്യാ­പ­ക­നാ­യി­രു­ന്ന കാലം. രാ­ത്രി എട്ടു മ­ണി­യാ­യ­പ്പോൾ വി­ദ്യാർ­ത്ഥി­നി­യാ­യ ഒരു യുവതി എ­ഴു­ന്നേ­റ്റു് സാർ എ­നി­ക്കു വീ­ട്ടിൽ പോകണം” എന്നു പ­റ­ഞ്ഞു. ‘പൊ­യ്ക്കൊ­ള്ളു’ എന്നു ഞാൻ. അവൾ പോ­യ­പ്പോൾ ഒരു വി­ദ്യാർ­ത്ഥി എ­ഴു­ന്നേ­റ്റു് “സാർ എ­നി­ക്കും പോകണം” എന്നു പ­റ­ഞ്ഞു. ക്ലാ­സ്സ് പൊ­ട്ടി­ചി­രി­ച്ചു. “പൊ­യ്ക്കൊ­ള്ളു” എ­ന്നു് അ­നു­വാ­ദം. അയാൾ വ­രാ­ന്ത­യി­ലേ­ക്കു് ഇ­റ­ങ്ങി­യി­ല്ല. അതിനു മുൻ­പു് വേ­റൊ­രു­ത്തൻ എ­ഴു­ന്നേ­റ്റു് “സാർ എ­നി­ക്കും പോകണം” എ­ന്നാ­യി. “ആ­ക­ട്ടെ” എന്നു ഞാനും. രണ്ടു മി­നി­റ്റു ക­ഴി­ഞ്ഞി­ല്ല. പോയ യുവതി തി­രി­ച്ചു വ­ന്നു് വാ­തിൽ­ക്കൽ നി­ല്പാ­യി. “എന്താ” എ­ന്നു് എന്റെ ചോ­ദ്യം. “സാർ എ­നി­ക്കു പോ­ക­ണ്ട” എ­ന്നു് ഉ­ത്ത­രം. “ശരി, ക്ലാ­സ്സിൽ കയറി ഇ­രി­ക്കൂ” എ­ന്നു് എന്റെ നിർ­ദ്ദേ­ശം. ക്ലാ­സ്സാ­കെ ഇളകി മ­റി­ഞ്ഞു ചി­രി­ക്കു­ക­യാ­യി. ഈ സം­ഭ­വ­ത്തിൽ അല്പം സെ­ക്സു­ണ്ടെ­ങ്കി­ലും ഹാ­സ്യ­മു­ണ്ടു്.

കോ­ളേ­ജ് ക്ലാ­സ്സിൽ നടന്ന സംഭവം അ­മ്പ­ല­പ്പു­ഴ ഗോ­പ­കു­മാർ പ­ദ്യ­മാ­യി വർ­ണ്ണി­ക്കു­ന്നു. സീത എന്ന വി­ദ്യാർ­ത്ഥി­നി­യെ വീ­ട്ടി­ലേ­ക്കു കൂ­ട്ടി­ക്കൊ­ണ്ടു പോകാൻ അ­വ­ളു­ടെ അ­യൽ­ക്കാ­രൻ ക്ലാ­സ്സ് വാ­തിൽ­ക്കൽ വന്നു. അയാൾ ര­ഹ­സ്യ­മാ­യി അ­ധ്യാ­പ­ക­നെ അ­റി­യി­ച്ചു, ആ കു­ട്ടി­യു­ടെ അച്ഛൻ പെ­ട്ടെ­ന്നു മ­രി­ച്ചു പോ­യെ­ന്നു്. അ­ച്ഛ­ന്റെ മ­ര­ണ­ത്തെ­ക്കു­റി­ച്ച­റി­യാ­തെ ആ ബാലിക പോ­യ­പ്പോൾ ആ­രെ­ങ്കി­ലും കൂ­ട്ടാ­യി ചെ­ല്ല­ണ­മെ­ന്നു് അ­ധ്യാ­പ­കൻ നിർ­ദ്ദേ­ശി­ച്ചു. ആരും അ­തി­നു് ഒ­രു­മ്പെ­ടാ­ത്ത­തു കൊ­ണ്ടു് ‘സീതയെ നി­ങ്ങ­ള­റി­യി­ല്ലേ’ എ­ന്നു് അ­ദ്ദേ­ഹം ചോ­ദി­ച്ചു. അ­റി­യും ശ്രീ­രാ­മ­ന്റെ ബെ­റ്റ­റാ­ഫ­ല്ലേ എ­ന്നു് ഒരു വി­ദ്യാർ­ത്ഥി­നി­യു­ടെ മ­റു­ചോ­ദ്യം. ഗോ­പ­കു­മാ­റി­ന്റെ കാ­വ്യം അ­നു­ഭൂ­തി­ജ­ന­ക­മ­ല്ല. അതു് വി­ര­സ­മാ­യ ഗദ്യം മാ­ത്ര­മാ­ണു്.

പ­ല്ലി­ലെ ചെറിയ പോടു് വ­ല്ലാ­ത്ത വേ­ദ­ന­യു­ണ്ടാ­ക്കു­ന്നു അ­യാൾ­ക്കു്. ഡെ­ന്റി­സ്റ്റി­ന്റെ ക­സേ­ര­യി­ലി­രി­ക്കു­ന്ന അ­യാ­ളോ­ടു് ഉടനെ അ­ദ്ദേ­ഹം പ­റ­യു­ന്ന­തു് “ഇ­ള­ക്കി­യെ­ടു­ത്തു കളയാം” എ­ന്നാ­ണു്. റൂ­ട്ട് ക­നാൽ­ട്രീ­റ്റ്മെ­ന്റ് ന­ട­ത്തി പോടു് അ­ട­ച്ചാൽ ജീ­വി­ത­വ­സാ­നം വ­രെ­യും ഇ­രി­ക്കു­ന്ന പ­ല്ലാ­ണു് ഡെ­ന്റി­സ്റ്റ് പി­ഴു­തെ­ടു­ക്കു­ന്ന­തു്. പ്രൈ­വ­റ്റ് പ്രാ­ക്ടീ­സി­ന്റെ താൽ­ക്കാ­ലി­ക സൗ­ക­ര്യം! ഗർ­ഭാ­ശ­യ­ത്തി­നു് നി­സ്സാ­ര­മാ­യ രോഗം വ­ന്നാൽ “എ­ടു­ത്തു മാ­റ്റി­ക്ക­ള­യാം” എ­ന്നാ­ണു് പല സ്ത്രീ­രോ­ഗ ചി­കി­ത്സാ­വി­ദ­ഗ്ധ­രു­ടെ­യും പ്ര­സ്താ­വം. There is retroversion എ­ന്നു് ഡോ­ക്ടർ. ‘മ­ന­സ്സി­ലാ­യി­ല്ല­ല്ലോ’ എ­ന്നു് രോ­ഗി­ണി­യോ അ­വ­രു­ടെ ഭർ­ത്താ­വോ പ­റ­യു­ന്നു. ഡോ­ക്ടർ വീ­ണ്ടും backward bending prolapse. അ­പ്പോ­ഴും പാ­വ­ങ്ങൾ­ക്കു മ­ന­സ്സി­ലാ­കു­ന്നി­ല്ല. കീറാൻ ക­ത്തി­യെ­ടു­ക്കു­മ്പോ­ഴേ മ­ന­സ്സി­ലാ­കൂ. ആ­യുർ­വ്വേ­ദ മ­രു­ന്നു കൊ­ണ്ടു മാ­റു­ന്ന­താ­ണു് ഈ prolapse എ­ങ്കി­ലും ഡോ­ക്ടർ ക­ത്തി­ധ­ര­നാ­യി നി­ല്ക്കു­ന്നു. ചില സാ­ഹി­ത്യ­വി­മർ­ശ­കർ (ഞാ­ന­ല്ല) ഈ ഡെ­ന്റി­സ്റ്റി­നെ­പ്പോ­ലെ, സ്ത്രീ­രോ­ഗ ചി­കി­ത്സാ­വി­ദ­ഗ്ധ­നെ­പ്പോ­ലെ­യാ­ണു്. രണ്ടു ഭി­ഷ­ഗ്വ­ര­ന്മാ­രോ­ടും ഞാൻ മാ­പ്പു് ചോ­ദി­ക്കു­ന്നു. വി­മർ­ശ­ക­രോ­ടു മാ­പ്പു് ചോ­ദി­ക്കു­ന്നു­മി­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-11-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.