സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-02-25-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Osho.jpg
ര­ജ­നീ­ഷ്

1990 ജ­നു­വ­രി 19-ാം൹ ര­ജ­നീ­ഷ് മ­രി­ച്ചു. ഒരു തു­ണി­ക്ക­ച്ച­വ­ട­ക്കാ­ര­ന്റെ പ­ന്ത്ര­ണ്ടു­മ­ക്ക­ളിൽ ഒ­രാ­ളാ­യി 1931 ഡി­സം­ബ­റിൽ ജ­നി­ച്ച മോഹൻ ച­ന്ദ്ര ര­ജ­നീ­ഷ് യൂ­ണി­വേ­ഴ്സി­റ്റി ല­ക്ച­റ­റാ­യി. അനേകം പ­രി­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ ഭഗവാൻ ര­ജ­നീ­ഷാ­യി. പി­ന്നെ­യും മാ­റ്റ­ങ്ങ­ളു­ണ്ടാ­യി. ഒ­ടു­വിൽ ഓഷോ ര­ജ­നീ­ഷാ­യി മ­രി­ച്ചു. സു­പ്തി­യ­ല്ല, ല­യ­മ­ല്ല, യോ­ഗ­മ­ല്ല, മോ­ക്ഷ­മ­ല്ല, സ­മാ­ധി­യ­ല്ല, പ­രി­നിർ­വാ­ണ­മ­ല്ല വെറും ‘കാർ­ഡി­യ­ക് അ­റ­സ്റ്റ്’. ആ­ധ്യാ­ത്മി­ക ലൈം­ഗി­ക­ത്വം—Spiritual Sexuality— എ­ന്നൊ­രു വി­ചി­ത്ര­മാ­യ ആശയം പ്ര­ച­രി­പ്പി­ച്ച ര­ജ­നീ­ഷി­നു് കോ­ടി­ക്ക­ണ­ക്കി­നു് ആ­രാ­ധ­കർ ഉ­ണ്ടാ­യി. പക്ഷേ, ജെ. കൃ­ഷ്ണ­മൂർ­ത്തി അ­ദ്ദേ­ഹ­ത്തെ ‘ക്രി­മി­നൽ’—കു­റ്റ­വാ­ളി—എ­ന്നാ­ണു് വി­ളി­ച്ച­തു്. കൃ­ഷ്ണ­മൂർ­ത്തി­യു­ടെ വാ­ക്യ­ങ്ങൾ ഇതാ: I have received thousands of letters from all over the world asking why I do not speak out in public against this man. But I will not, as it is not my way. The man is a criminal—“ഈ മ­നു­ഷ്യ­നു് എ­തി­രാ­യി എ­ന്തു­കൊ­ണ്ടു് ഞാൻ പ­ര­സ്യ­മാ­യി പ­റ­യു­ന്നി­ല്ല എന്നു ചോ­ദി­ച്ചു­കൊ­ണ്ടു് എ­നി­ക്കു് ആ­യി­ര­ക്ക­ണ­ക്കി­നു് എ­ഴു­ത്തു­കൾ കി­ട്ടി­യി­ട്ടു­ണ്ടു്. ഞാ­ന­തു് ചെ­യ്യു­ക­യി­ല്ല. കാരണം അതു് എന്റെ രീ­തി­യ­ല്ല എ­ന്ന­താ­ണു്. ഈ മ­നു­ഷ്യൻ കു­റ്റ­വാ­ളി­യാ­ണു്.” ര­ജ­നീ­ഷി­നു് കൃ­ഷ്ണ­മൂർ­ത്തി­യെ­ക്കു­റി­ച്ചു് നല്ല അ­ഭി­പ്രാ­യ­മി­ല്ല. The man is useless—ആ മ­നു­ഷ്യൻ ഗു­ണ­മി­ല്ലാ­ത്ത­വൻ എ­ന്നാ­ണു് ര­ജ­നീ­ഷ് പ­റ­ഞ്ഞ­തു്. പക്ഷേ, ര­ണ്ടു­പേ­രും ധി­ഷ­ണാ­ശാ­ലി­ക­ളാ­യി­രു­ന്നു എ­ന്ന­തിൽ ഒരു സം­ശ­യ­വു­മി­ല്ല. കൃ­ഷ്ണ­മൂർ­ത്തി­യു­ടെ എല്ലാ പു­സ്ത­ക­ങ്ങ­ളും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ര­ജ­നീ­ഷ് അ­റു­ന്നൂ­റ്റി­യ­മ്പ­തോ­ളം ഗ്ര­ന്ഥ­ങ്ങൾ ര­ചി­ച്ചു. അവയിൽ കു­റ­ഞ്ഞ­തു് ഇ­രു­പ­തെ­ങ്കി­ലും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. പ­ര­കീ­യ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ ര­ജ­നീ­ഷി­ന്റെ പു­സ്ത­ക­ങ്ങ­ളിൽ ഉ­ണ്ടെ­ങ്കി­ലും അ­വ­യു­ടെ പാ­രാ­യ­ണം അ­സു­ല­ഭാ­നു­ഭൂ­തി­ക്കു് കാ­ര­ണ­മാ­വും. ര­ജ­നീ­ഷി­ന്റെ ചി­ന്താ­മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കാൻ വാ­യ­ന­ക്കാർ­ക്കു് കൗ­തു­ക­മു­ണ്ടോ? എ­ങ്കിൽ എ­ന്നോ­ടു­കൂ­ടി­പ്പോ­രു.

images/PDOuspensky.jpg
പി. ഡി. ഉ­സ്പെൻ­സ്കി

(റഷ്യൻ ത­ത്ത്വ­ചി­ന്ത­കൻ) പി. ഡി. ഉ­സ്പെൻ­സ്കി (P. D.Ouspensky, 1878–1947) Tertian Organum എ­ന്നൊ­രു ഉ­ജ്ജ്വ­ല­മാ­യ ഗ്ര­ന്ഥം ര­ചി­ച്ചി­ട്ടു­ണ്ടു്. ഉ­പ­നി­ഷ­ത്തി­ലെ ശാ­ന്തി­മ­ന്ത്ര­ത്തെ അ­വ­ലം­ബി­ച്ചു­ള്ള­താ­ണ­തു്.

ഓം പൂർ­ണ്ണ­മ­ദഃ പൂർ­ണ­മി­ദം

പൂർ­ണ്ണാ­ത്പൂർ­ണ­മു­ദ­ച്യ­തേ

പൂർ­ണ­സ്യ പൂർ­ണ­മാ­ദാ­യ

ഓം ശാ­ന്തിഃ ശാ­ന്തിഃ ശാ­ന്തിഃ

എന്നു ശാ­ന്ത്രി­മ­ന്ത്രം. (അതു് (ബ്ര­ഹ്മം) അ­ന­ന്ത­മാ­ണു്. ഇതു് (പ്ര­പ­ഞ്ചം) അ­ന­ന്തം. അ­ന­ന്ത­മാ­യ­തിൽ നി­ന്നു് അ­ന­ന്ത­മാ­യ­തു് ഉ­ണ്ടാ­കു­ന്നു. അ­ന­ന്ത­മാ­യ­തിൽ നി­ന്നു് (പ്ര­പ­ഞ്ചം) അ­ന­ന്ത­മാ­യ­തു് എ­ടു­ത്താ­ലും അതു് അ­ന­ന്ത­മാ­യി­ത്ത­ന്നെ (ബ്ര­ഹ്മം) നി­ല്ക്കും—മാ­ധ­വാ­ന­ന്ദ­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യു­ടെ ഭാ­ഷാ­ന്ത­രീ­ക­ര­ണം.)

images/PercyByssheShelley.jpg
ഷെ­ല്ലി

അ­ദ്ഭു­താ­വ­ഹ­മാ­യ മ­ന്ത്ര­മാ­ണി­തെ­ന്നു ര­ജ­നീ­ഷ് പ­റ­യു­ന്നു. സാ­ധാ­ര­ണ­മാ­യ ക­ണ­ക്കി­നു് (arithmetic) ഇതു് എ­തി­രാ­ണു്. നി­ങ്ങൾ എ­തെ­ങ്കി­ലും വ­സ്തു­വിൽ നി­ന്നു് ചില ഭാ­ഗ­മെ­ടു­ത്താൽ മൂ­ല­വ­സ്തു­വിൽ കു­റ­വു­ണ്ടാ­കും. മു­ഴു­വ­നു­മെ­ടു­ത്താൽ പി­ന്നൊ­ന്നു­മി­ല്ല­താ­നും. ഔ­ന്ന­ത്യ­മാർ­ന്ന ഒരു ഗ­ണി­ത­ശാ­സ്ത്രം സ്പ­ഷ്ട­മാ­ക്കി­ത്ത­ന്നാ­ണു് ഉ­സ്പെൻ­സ്കി മ­നു­ഷ്യ­രാ­ശി­ക്കു് മ­ഹ­നീ­യ­മാ­യ സേ­വ­ന­മ­നു­ഷ്ഠി­ച്ച­തു്. പൂർ­ണ്ണ­മാ­യ­തു് പ­രി­മേ­യ­സ്വ­ഭാ­വ­മാർ­ന്ന­ത­ല്ല. പ­രി­മേ­യ­മാ­യ­തിൽ നി­ന്നു് ഏ­തെ­ങ്കി­ലു­മെ­ടു­ത്താൽ അതിനു കു­റ­വു് സം­ഭ­വി­ക്കും. അ­ന­ന്ത­മാ­യ­തിൽ നി­ന്നു്— അ­പ­രി­മേ­യ­മാ­യ­തിൽ നി­ന്നു്—എ­ന്തെ­ടു­ത്താ­ലും അതു് അ­ന­ന്ത­മാ­യി അ­പ­രി­മേ­യ­മാ­യി­ത്ത­ന്നെ വർ­ത്തി­ക്കും. മാ­ത്ര­മ­ല്ല അ­പ­രി­മേ­യ­മാ­യ­തു് എ­ല്ലാ­യി­ട­ത്തു­മു­ണ്ടു്. അ­തു­കൊ­ണ്ടു് അതിൽ നി­ന്നു് എ­ടു­ക്കു­ക എ­ന്ന­തു് വെറും ആശയം മാ­ത്ര­മാ­ണു്. സ­ത്യ­ത്തിൽ നി­ന്നു് ഒ­ന്നും ആരും എ­ടു­ക്കു­ന്നി­ല്ല. അതു് അ­താ­യി­ത്ത­ന്നെ വർ­ത്തി­ക്കു­ന്നു. സാ­ധാ­ര­ണ­മാ­യ ക­ണ­ക്ക­നു­സ­രി­ച്ചു് ഭാ­ഗ­ങ്ങ­ളെ­യാ­കെ കൂ­ട്ടു­മ്പോ­ഴാ­ണു് പൂർ­ണ്ണ­ത­യു­ണ്ടാ­കു­ന്ന­തു്. ഉ­ന്ന­ത­മാ­യ ഗ­ണി­ത­ശാ­സ്ത്ര­മ­നു­സ­രി­ച്ചു് അതു് ശ­രി­യ­ല്ല. ഭാ­ഗ­ങ്ങ­ളു­ടെ ആ­ക­ത്തു­ക­യ­ല്ല പൂർ­ണ്ണ­മാ­യ­തു്. ഉ­ദാ­ഹ­ര­ണം ന­ല്കാം. പ­നി­നീർ­പ്പൂ­വി­ന്റെ ഭംഗി, ഭാ­ഗ­ങ്ങ­ളു­ടെ ആ­ക­ത്തു­ക­യാ­ണോ അതു? സാ­ധാ­ര­ണ­മാ­യ ക­ണ­ക്ക­നു­സ­രി­ച്ചു് അതേ എ­ന്നു­ത്ത­രം. അതീത ഗ­ണി­ത­ശാ­സ്ത്ര­പ്ര­കാ­രം അതു തെ­റ്റു്. രാ­സ­വ­സ്തു­ക്ക­ളും ഭൂ­മി­യും വാ­യു­വും പൂ­വി­ന്റെ മ­റ്റെ­ല്ലാ ഭാ­ഗ­ങ്ങ­ളും ചേർ­ത്താ­ലും ഭം­ഗി­യു­ണ്ടാ­വി­ല്ല. ഉ­ന്ന­ത­മൂ­ല്യ­ങ്ങ­ളെ­ക്കു­റി­ച്ചും ഇ­തു­ത­ന്നെ­യാ­ണു് പ­റ­യാ­നു­ള്ള­തു്. സു­ന്ദ­ര­മാ­യ കാ­വ്യം വാ­ക്കു­ക­ളു­ടെ സാ­ക­ല്യ­മ­ല്ല. ആ­ണെ­ങ്കിൽ വാ­ക്കു­കൾ ല­യാ­ത്മ­ക­മാ­യി ചേർ­ക്കു­ന്ന­വ­രെ­ല്ലാം കാ­ളി­ദാ­സ­നും ഷെ­യ്ക്സ്പി­യ­റും ഷെ­ല്ലി യും ആ­കു­മ­ല്ലോ. ഏതു വൈ­യാ­ക­ര­ണ­നും ക­വി­യാ­കു­മ­ല്ലോ. ക­വി­ത­യാ­ണു് ആദ്യം വ­രു­ന്ന­തു്; പി­ന്നീ­ടു് വാ­ക്കു­ക­ളും. ര­ജ­നീ­ഷ് പറഞ്ഞ ഈ പ­ര­മാർ­ത്ഥം ഇ­ന്ന­ത്തെ ക­വി­ക­ളു­ടെ മുൻ­പി­ല­ല്ല. അ­വർ­ക്കു് വാ­ക്കു­ക­ളാ­ണു് ആദ്യം വരിക. അതു് ക­വി­ത­യ­ല്ലെ­ന്നു പ­റ­യു­ന്ന­വ­രെ അവർ ചീത്ത വി­ളി­ക്കു­ന്നു.

ബാ­ലി­ശം

വ­ട­ക്കൻ പ­റ­വൂ­രി­ന­ടു­ത്തു­ള്ള വ­രാ­പ്പു­ഴ എന്ന സ്ഥ­ല­ത്തു് ഞാൻ കു­റെ­ക്കാ­ലം താ­മ­സി­ച്ചി­രു­ന്നു. ഞാൻ താ­മ­സി­ച്ച വീ­ട്ടി­ന്റെ പേരു് പാവന എ­ന്നു്. പാവന വീ­ട്ടിൽ അത്ര പാ­വ­ന­യ­ല്ലാ­ത്ത ഒരു പ­രി­ചാ­രി­ക­യു­ണ്ടാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് അ­തി­സു­ന്ദ­ര­നാ­യ ഒരു ഡോ­ക്ടർ വ­ള്ള­ത്തിൽ ക­യ­റ്റി­ക്കൊ­ണ്ടു പോ­കു­ന്ന ച­ര­ക്കു­ക­ളിൽ കീ­ട­നാ­ശി­നി ത­ളി­ക്കാ­നാ­യി വ­ന്നെ­ത്തി. അ­ദ്ദേ­ഹം ഞ­ങ്ങ­ളു­ടെ വീ­ട്ടിൽ പ­ല­പ്പോ­ഴും അ­തി­ഥി­യാ­യി വ­രു­മാ­യി­രു­ന്നു. ഒരു ദിവസം ആ പ­രി­ചാ­രി­ക­യ്ക്കു വ­ല്ലാ­ത്ത വ­യ­റ്റു­വേ­ദ­ന­യു­ണ്ടാ­യി. ‘ഡോ­ക്ടർ ഒന്നു പ­രി­ശോ­ധി­ക്കു’ എന്നു എന്റെ പി­താ­വി­ന്റെ അ­പേ­ക്ഷ. അ­ദ്ദേ­ഹം കു­ഴൽ­കൊ­ണ്ടു അ­വ­ളു­ടെ നെ­ഞ്ചു പ­രി­ശോ­ധി­ച്ചു. അ­ടി­വ­യ­റ്റിൽ അ­മർ­ത്തി­നോ­ക്കി. നാഡി നോ­ക്കി, മ­രു­ന്നെ­ഴു­തി­ത്ത­ന്നി­ട്ടു പോ­കു­ക­യും ചെ­യ്തു. പക്ഷേ, പ­റ­വൂ­രു­പോ­യി മ­രു­ന്നു് വാ­ങ്ങേ­ണ്ടി വ­ന്നി­ല്ല. അ­വ­ളു­ടെ വേദന ആകൃതി സൗ­ഭ­ഗ­മാർ­ന്ന ചെ­റു­പ്പ­ക്കാ­രൻ ഡോ­ക്ട­റു­ടെ സ്പർ­ശം കൊ­ണ്ടു­ത­ന്നെ മാറി. പി­ന്നീ­ടു് കൂ­ട­ക്കൂ­ടെ അ­വൾ­ക്കു വ­യ­റ്റു­വേ­ദ­ന വന്നു. ഡോ­ക്ട­റും അ­പ്പോ­ഴൊ­ക്കെ വന്നു പ­രി­ശോ­ധ­ന ന­ട­ത്തി. ഒ­ടു­വിൽ ഞ­ങ്ങൾ­ക്കൊ­ക്കെ മ­ന­സ്സി­ലാ­യി പ­രി­ചാ­രി­ക­യ്ക്കു് വ­യ­റ്റു­വേ­ദ­ന വ­രു­ന്ന­തി­ന്റെ ഹേതു. ഡോ­ക്ടർ വ­ന്നി­ല്ലെ­ങ്കിൽ അവൾ സ്ഥലം വി­ടു­മെ­ന്നു ക­ണ്ട­പ്പോൾ ഞങ്ങൾ ഒരു ബോറനെ മ­ന്ത്ര­വാ­ദി­യാ­യി­ക്കൊ­ണ്ടു­വ­ന്നു. അയാൾ കുറെ അബദ്ധ സം­സ്കൃ­ത­ശ്ലോ­ക­ങ്ങൾ പ­റ­ഞ്ഞി­ട്ടു് ഒരു ചെറിയ പൊതി ഉ­ത്ത­ര­ത്തിൽ വച്ചു. എ­ന്നി­ട്ടു് അ­വ­ളോ­ടു് പ­റ­ഞ്ഞു: “ഇതു് മ­ന്ത്ര­ശ­ക്തി­യു­ള്ള ഒരു ഔ­ഷ­ധ­മാ­ണു്. ഇ­തി­ന്റെ ശ­ക്തി­കൊ­ണ്ടു് ക­മ­ല­ത്തി­നു് ഇനി വ­യ­റ്റു­വേ­ദ­ന­വ­രി­ല്ല. കമലമോ മ­റ്റാ­രെ­ങ്കി­ലു­മോ ഇതു തൊ­ട­രു­തു്. തൊ­ട്ടാൽ തൊ­ടു­ന്ന­യാ­ളി­നു് മ­ഹാ­രോ­ഗം വരും. മ­രി­ച്ചു പോ­കു­ക­യും ചെ­യ്യും” കമലം അ­ടു­ക്ക­ള­യി­ലേ­ക്കു് പോ­യ­പ്പോൾ അയാൾ ഞ­ങ്ങ­ളെ അ­റി­യി­ച്ചു: “മു­റ്റ­ത്തെ മ­ണ്ണെ­ടു­ത്തു ഞാൻ പൊ­തി­ഞ്ഞു­വ­ച്ചി­രി­ക്കു­ക­യാ­ണു് ഈ ക­ള്ളി­യെ പ­റ്റി­ക്കാൻ.” പ­രി­ചാ­രി­ക­യ്ക്കു് പി­ന്നെ വ­യ­റ്റു­വേ­ദ­ന വ­ന്നി­ട്ടി­ല്ല. ഡോ­ക്ടർ തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു് സ്ഥ­ലം­മാ­റ്റം വാ­ങ്ങി­പ്പോ­വു­ക­യും ചെ­യ്തു.

മ­ണ്ണു് മാ­ന്ത്രി­ക­ശ­ക്തി­യു­ള്ള ഔ­ഷ­ധ­മാ­ണെ­ന്നു വേ­ല­ക്കാ­രി തെ­റ്റി­ദ്ധ­രി­ച്ച­തു­പോ­ലെ മ­ണ്ണി­ലും കെട്ട തന്റെ രചനകൾ സാ­ഹി­ത്യ­മാ­ണെ­ന്നു ആർ. കെ. നാ­രാ­യൺ തെ­റ്റി­ദ്ധ­രി­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ രചനകൾ ഉ­ത്കൃ­ഷ്ട­സാ­ഹി­ത്യ­മാ­ണെ­ന്നു സി. അ­ച്യു­ത­ക്കു­റു­പ്പും തെ­റ്റി­ദ്ധ­രി­ച്ച­തി­നാ­ലാ­ണ­ല്ലോ ആ ജേ­ണ­ലി­സ്റ്റി­ന്റെ ഒരു വി­ര­സ­മാ­യ കഥയെ അ­വ­ലം­ബി­ച്ചു് അ­ദ്ദേ­ഹം ‘കൈ നോ­ട്ട­ക്കാ­രൻ’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ­തും ദേ­ശാ­ഭി­മാ­നി­വാ­രി­ക­യിൽ പ­ര­സ്യം ചെ­യ്യാൻ അതു് പ­ത്രാ­ധി­പർ­ക്കു് ന­ല്കി­യ­തും. കഥ സം­ഗ്ര­ഹി­ച്ചു പ­റ­യേ­ണ്ട­തി­ല്ല. അ­ത്ര­യ്ക്കു് സിലി—silly—ആ­ണി­തു്.

എ­നി­ക്ക­റി­യാ­വു­ന്ന ഒ­രാൾ­ക്കു് വൈ­രൂ­പ്യ­ത്തി­നു് ആ­സ്പ­ദ­മാ­യ ഭാ­ര്യ­യു­ണ്ടു്. പക്ഷേ, അ­യാ­ളു­ടെ വി­ചാ­രം അവൾ ഭൂ­ലോ­ക­സു­ന്ദ­രി­യാ­ണെ­ന്നാ­ണു്. അവളെ വേഷം കെ­ട്ടി­ച്ചു് അയാൾ റോഡിൽ കൊ­ണ്ടി­റ­ങ്ങും. വേഷം അ­വ­ളു­ടെ വൈ­രൂ­പ്യം കൂ­ട്ടി­യി­രി­ക്കും. അ­തൊ­ന്നു­മ­റി­യാ­തെ അ­വർ­ക്കെ­തി­രേ വ­രു­ന്ന ഓരോ പു­രു­ഷ­നേ­യും അയാൾ തു­റി­ച്ചു­നോ­ക്കും. ‘താൻ എന്റെ ഭാ­ര്യ­യു­ടെ സൗ­ന്ദ­ര്യം ആ­സ്വ­ദി­ക്കു­ക­യാ­ണു് അല്ലേ’ എന്ന മ­ട്ടിൽ. ചിലർ വ്യാ­മോ­ഹ­ങ്ങ­ളിൽ­പ്പെ­ട്ടു പോയാൽ മരണം സം­ഭ­വി­ക്കു­ന്ന­തു­വ­രെ അവയിൽ നി­ന്നു രക്ഷ നേ­ടി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ലോ­ക­ത്തെ ഏ­റ്റ­വും വലിയ ശബ്ദം ഹി­രോ­ഷി­മ­യി­ലും നാ­ഗ­സാ­ക്കി­യി­ലും അ­ണു­ബോം­ബ് പൊ­ട്ടി­യ­പ്പോൾ ഉ­ണ്ടാ­യ­ത­ല്ലേ?

ഉ­ത്ത­രം: അല്ല. നമ്മൾ വീ­ട്ടിൽ സ്വ­സ്ഥ­ത­യോ­ടെ കി­ട­ക്കു­മ്പോൾ ഡോർ­ബെൽ കേൾ­പ്പി­ക്കു­ന്ന ശ­ബ്ദ­മാ­ണു് ഈ ലോ­ക­ത്തെ ഏ­റ്റ­വും ഉ­ച്ച­ത്തി­ലു­ള്ള ശബ്ദം. അ­തു­കൊ­ണ്ടാ­ണു് ചിലർ സം­ഗീ­താ­ത്മ­ക­മാ­യ ശബ്ദം കേൾ­പ്പി­ക്കു­ന്ന ബെൽ വീ­ടു­ക­ളിൽ ഘ­ടി­പ്പി­ച്ചി­ട്ടു­ള്ള­തു്.

ചോ­ദ്യം: നി­ങ്ങൾ രാ­ത്രി ഉ­റ­ങ്ങു­മ്പോൾ വയലാർ രാ­മ­വർ­മ്മ യെ സ്വ­പ്നം കണ്ടു ‘അയ്യോ എന്നെ അ­ടി­ക്കാൻ വ­രു­ന്നേ’ എന്നു വി­ളി­ക്കാ­റു­ണ്ടോ?

ഉ­ത്ത­രം: കി­നാ­വു കാ­ണാ­റി­ല്ല. നി­ല­വി­ളി­ക്കാ­റു­മി­ല്ല. ഞാ­നു­റ­ങ്ങു­മ്പോൾ വീ­ട്ടി­ലെ­ത്തി­യ­വർ ഉ­റ­ക്കെ­സ്സം­സാ­രി­ച്ചു നി­ദ്രാ­ഭം­ഗം ഉ­ണ്ടാ­കാ­റു­ണ്ടു്.

ചോ­ദ്യം: വ­സ്ത്ര­ങ്ങൾ­ക്കു­ള്ളി­ലെ അ­വ­യ­വ­ങ്ങൾ കാ­ണി­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചും പാ­തി­രി­യു­ടെ ളോഹ പോ­ലെ­യു­ള്ള വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു് ഒ­ര­വ­യ­വും ത­ങ്ങൾ­ക്കി­ല്ലെ­ന്നു അ­ന്യ­രെ ധ­രി­പ്പി­ച്ചു ന­ട­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചും നി­ങ്ങൾ എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: പ­ണ്ടു് ഞാൻ മിഡിൽ സ്കൂ­ളിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു് മ­ന­ക്ക­ണ­ക്കു് എ­ന്നൊ­രു ഏർ­പ്പാ­ടു­ണ്ടാ­യി­രു­ന്നു. ആ­ദ്യ­ത്തെ കൂ­ട്ട­രു­ടെ കാ­ര്യ­ത്തിൽ മ­ന­ക്ക­ണ­ക്കു­വേ­ണ്ട. ഉ­ത്ത­രം അ­വ­രു­ടെ ഉ­ന്ന­ത­ങ്ങ­ളാ­യ അ­വ­യ­വ­ങ്ങ­ളി­ലു­ണ്ടു്. ര­ണ്ടാ­മ­ത്തെ കൂ­ട്ട­രു­ടെ കാ­ര്യ­ത്തിൽ മ­ന­ക്ക­ണ­ക്കു­വേ­ണം. പ­ല­പ്പോ­ഴും ഉ­ത്ത­രം തെ­റ്റി­പ്പോ­കു­ക­യും ചെ­യ്യും.

ചോ­ദ്യം: അ­തി­സു­ന്ദ­രി ‘റി­ഡി­ക്കു­ല­സ്’ ആ­കു­ന്ന­തെ­പ്പോൾ?

ഉ­ത്ത­രം: അവൾ ഓ­ടു­ന്ന ബ­സ്സി­ലി­രു­ന്നു ശ­ബ്ദ­ത്തോ­ടെ ഛർ­ദ്ദി­ക്കു­മ്പോൾ.

ചോ­ദ്യം: ദൂ­ര­ദർ­ശ­നോ­ടു് അ­പ്ര­തീ­തി ഉ­ണ്ടാ­കു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: കാണാൻ കൊ­ള്ളാ­വു­ന്ന പെൺ­കു­ട്ടി­ക­ളെ ഒ­രു­നി­മി­ഷം കാ­ണി­ച്ചി­ട്ടു് ബാ­ക്കി­യു­ള്ള സമയം മു­ഴു­വൻ അ­വ­ളു­ടെ ശബ്ദം മാ­ത്രം കേൾ­പ്പി­ക്കു­മ്പോൾ.

ചോ­ദ്യം: ക­വ­ല­ക­ളിൽ നി­ന്നു്, പെ­ണ്ണു­ങ്ങൾ പോ­കു­മ്പോൾ ചൂ­ള­മ­ടി­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: അവർ വി­വാ­ഹം ക­ഴി­ഞ്ഞാൽ ഭാ­ര്യ­മാ­രെ ചൂ­ള­മ­ടി­ച്ചു വി­ളി­ക്കും.

ചോ­ദ്യം: സ്ത്രീ­ജി­ത­ന്മാർ, വേ­ശ്യാ­ല­യ­ത്തിൽ പോ­കു­ന്ന­വർ വി­വാ­ഹം ക­ഴി­ഞ്ഞാ­ലോ?

ഉ­ത്ത­രം: വേ­ശ്യാ­ല­മ്പ­ട­നാ­യ ഒരു സ്നേ­ഹി­തൻ പ്ര­ഥ­മ­രാ­ത്രി­യിൽ ന­വ­വ­ധു­വി­നു് ‘ഫോർ അനാസ്’ (four annas) എ­ടു­ത്തു­കൊ­ടു­ത്തി­ട്ടു് ശ­യ­നീ­യ­ത്തിൽ ശ­യി­ക്കാൻ തു­ട­ങ്ങി­യെ­ന്നാ­ണു് ഞാ­ന­റി­ഞ്ഞ­തു്.

പ­ര­സ്പ­ര­ബ­ന്ധം

മ­ല­യാ­ള­നാ­ടു് വാ­രി­ക­യു­ടെ പ­ത്രാ­ധി­പർ എസ്. കെ. നായർ ക്കു് ര­ണ്ടു­കെ­ട്ടു­പു­സ്ത­കം കൊ­ണ്ടു­കൊ­ടു­ക്കാൻ ഞാൻ ഒ­രാ­ളി­നെ ഏർ­പ്പാ­ടു­ചെ­യ്തു. വൈ­കു­ന്നേ­രം അയാൾ തി­രി­ച്ചു വീ­ട്ടി­ലെ­ത്തി­യ­പ്പോൾ ഞാൻ ആ­കാം­ക്ഷ­യോ­ടെ ചോ­ദി­ച്ചു: “പു­സ്ത­ക­ങ്ങൾ എസ്. കെ.യെ ഏ­ല്പി­ച്ചോ?” അ­യാ­ളു­ടെ മ­റു­പ­ടി ഇ­ങ്ങ­നെ: “ഹോ ആ വീ­ട്ടിൽ­ച്ചെ­ന്ന­പ്പോൾ ഗേ­റ്റിൽ ഒരു ഗൂർഖാ കാ­ക്കി­വേ­ഷ­ത്തിൽ നി­ല്ക്കു­ന്നു. അ­ക­ത്തേ­ക്കു് പോകാൻ ശ്ര­മി­ച്ച എന്നെ അയാൾ ത­ട­ഞ്ഞു. എന്തു പ­റ­ഞ്ഞി­ട്ടും വി­ട്ടി­ല്ല. ഇ­തി­നെ­ക്കാൾ പ്ര­യാ­സ­മാ­യി­രു­ന്നു പാളം ക­ട­ന്നു മു­ണ്ട­യ്ക്ക­ലേ­ക്കു് പോകാൻ. തീ­വ­ണ്ടി ദൂ­രെ­നി­ന്നു­വ­രു­ന്നു. ഞാൻ അതു പോ­കു­ന്ന­തു വരെ കാ­ത്തു­നി­ന്നു. പി­ന്നെ ത­മ്പാ­ന്നൂർ റെ­യിൽ­വേ സ്റ്റേ­ഷ­നിൽ നി­ന്നു് ‘വേ­ണാ­ടു്’ വിടാൻ അ­ര­മ­ണി­ക്കൂർ താ­മ­സി­ച്ചു. എ­ന്തൊ­രു തി­ര­ക്കാ­യി­രു­ന്നെ­ന്നോ, നി­ല്ലാ­നേ പ­റ്റി­യു­ള്ളൂ.” ക്ഷമ ന­ശി­ച്ചു് ഞാൻ ചോ­ദി­ച്ചു:“പു­സ്ത­ക­ങ്ങൾ കൊ­ടു­ത്തോ? അതു പറയൂ.” കൊ­ടു­ത്തെ­ന്നു സ­മ്മ­തി­ച്ചി­ട്ടു് അയാൾ വീ­ണ്ടും അ­തു­മി­തും മൊ­ഴി­യാ­ടാൻ തു­ട­ങ്ങി­യ­പ്പോൾ ഞാൻ പ­റ­ഞ്ഞു: “ഭാ­സ്ക്ക­രാ ഇ­ങ്ങ­നെ­യ­ല്ല കാ­ര്യ­ങ്ങൾ അ­റി­യി­ക്കേ­ണ്ട­തു്. ‘ഞാൻ ത­മ്പാ­ന്നൂർ തീ­വ­ണ്ടി­യാ­പ്പീ­സി­ലെ­ത്തി. ടി­ക്ക­റ്റ് വാ­ങ്ങി­ച്ചു. ട്രെ­യി­നിൽ വലിയ തി­ര­ക്കാ­യി­രു­ന്നു. കൊ­ല്ലം തീ­വ­ണ്ടി­യാ­പ്പീ­സി­ലി­റ­ങ്ങി ശ്രീ­നാ­രാ­യ­ണ­കോ­ളേ­ജി­ന്റെ അ­ടു­ത്തെ­ത്തി­യ­പ്പോൾ തീ­വ­ണ്ടി വ­രു­ന്നു. അതു പോ­കു­ന്ന­തു വരെ കാ­ത്തു­നി­ന്നു. എസ്. കെ.യുടെ വീ­ട്ടി­ന്റെ ഗെ­യ്റ്റിൽ ഗൂർഖ നി­ല്ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അയാളെ കാ­ര്യം പ­റ­ഞ്ഞു മ­ന­സി­ലാ­ക്കി അ­ക­ത്തു­ചെ­ന്നു. എസ്. കെ.യെ ക­ണ്ടു് പു­സ്ത­ക­ങ്ങൾ കൊ­ടു­ത്തു’ ഇ­താ­ണു് പ്ര­വൃ­ത്തി­കൾ­ക്കു് അ­നു­രൂ­പ­മാ­യ ‘സീ­ക്വെൻ­സ്’. ഇതു് തെ­റ്റി­ച്ചാൽ കേൾ­ക്കു­ന്ന­വർ­ക്കു് അ­സ്വ­സ്ഥ­ത­യു­ണ്ടാ­കും.

പു­സ്ത­ക­ക്കെ­ട്ടു­കൾ കൊ­ണ്ടു­പോ­യ ആളിനു ഞാൻ പ­റ­ഞ്ഞു­കൊ­ടു­ത്ത ‘ആ­ഖ്യാ­ന ര­ഹ­സ്യം’ ക­ലാ­കൗ­മു­ദി­യിൽ ‘അ­ഞ്ചാ­മ­ന്റെ വരവു്’ എന്ന ക­ഥ­യെ­ഴു­തി­യ പി. എഫ്. മാ­ത്യൂ­സി നും സ്വീ­ക­രി­ക്കാ­വു­ന്ന­താ­ണു്. ആ സീ­ക്വെൻ­സ് ആ­ഖ്യാ­ന­ത്തിൽ ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു് എ­നി­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ കഥ ര­ണ്ടു­ത­വ­ണ വാ­യി­ച്ചി­ട്ടും മ­ന­സ്സി­ലാ­യി­ല്ല.

എ­രു­മ­ക്ക­ര­ച്ചിൽ
images/NKrishnaPillai.jpg
എൻ. കൃ­ഷ്ണ­പി­ള്ള

ര­ണ്ടു് സം­ഭ­വ­ങ്ങൾ എ­നി­ക്കോർ­മ്മ­യി­ലെ­ത്തി ഡി. വി­ന­യ­ച­ന്ദ്ര­ന്റെ ചില അ­ഭി­പ്രാ­യ­ങ്ങൾ കു­ങ്കു­മം വാ­രി­ക­യിൽ ക­ണ്ട­പ്പോൾ. പ്ര­ഫെ­സർ എൻ. കൃ­ഷ്ണ­പി­ള്ള യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ ജോ­ലി­യാ­യി­രി­ക്കു­ന്ന കാലം. അ­ധ്യാ­പ­ക­രാ­യ ഞങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തി­രു­ന്നു സം­സാ­രി­ക്കു­ന്നു. “ഇം­ഗ്ലീ­ഷ് പ­ഠി­പ്പി­ക്കു­ന്ന­വർ­ക്കു് മ­ല­യാ­ളാ­ധ്യാ­പ­ക­രെ വലിയ പു­ച്ഛ­മാ­ണു് സാർ” എന്നു ഞാൻ പ­റ­ഞ്ഞു. സാ­റി­ന്റെ മ­റു­പ­ടി ഉടനെ ഉ­ണ്ടാ­യി: “ന­മു­ക്കു് അ­വ­രോ­ടു­ള്ള പു­ച്ഛ­ത്തിൽ കൂ­ടു­ത­ല­ല്ല അ­വർ­ക്കു് ന­മ്മ­ളോ­ടു­ള്ള പു­ച്ഛം.”

പേ­രു­കൾ പ­റ­യു­ന്ന­തു ശ­രി­യ­ല്ല. ‘എ’ എന്ന സാ­ഹി­ത്യ­കാ­രൻ ‘ബി’ എന്ന വി­മർ­ശ­ക­നു­മാ­യി വാ­ദ­പ്ര­തി­വാ­ദ­ത്തി­ലേർ­പ്പെ­ട്ടു. ആ­ശ­യ­വി­മർ­ശ­നം എന്ന നി­ല­വി­ട്ടു് വ്യ­ക്തി­ഗ­ത­ങ്ങ­ളാ­യ ശ­കാ­ര­ങ്ങ­ളി­ലേ­ക്കു് അതു് എ­ത്തി­യ­പ്പോൾ ‘ബി’ പ­റ­ഞ്ഞു: “നി­ങ്ങ­ളെ ഞാൻ പു­ല്ലു­പോ­ലെ­യാ­ണു് ക­രു­തു­ന്ന­തു്.” അ­പ്പോൾ സം­സ്ക്കാ­രം കൂടിയ ‘എ’ മ­റു­പ­ടി നല്കി: ‘നി­ങ്ങ­ളു­ടെ എല്ലാ അ­ഭി­പ്രാ­യ­ങ്ങൾ­ക്കും പു­ല്ലി­ന്റെ വി­ല­പോ­ലും ഞാൻ ക­ല്പി­ക്കു­ന്നി­ല്ല.”

ഇനി വി­ന­യ­ച­ന്ദ്ര­ന്റെ ഒ­ര­ഭി­പ്രാ­യം കേൾ­ക്കു­ക: “ആ­യു­സ്സിൽ പദ്യം മാ­ത്രം എ­ഴു­തി­യി­ട്ടു­ള്ള ചില ആ­ളു­ക­ളെ കവികൾ എന്നു നാം തെ­റ്റി­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. പു­ത്തൻ­കാ­വു് മാ­ത്തൻ തരകൻ, എം. പി. അപ്പൻ, നാ­ലാ­ങ്കൽ കൃ­ഷ്ണ­പി­ള്ള, കെ. വി. രാ­മ­കൃ­ഷ്ണൻ —ആ­യു­സ്സിൽ ഒ­രു­വ­രി ക­വി­ത­പോ­ലും എ­ഴു­താ­തെ പദ്യം മാ­ത്രം എ­ഴു­തി­യ­വർ” (പുറം 27. കോളം 3) വി­ന­യ­ച­ന്ദ്ര­നു് ഈ ക­വി­ക­ളോ­ടു വ­ല്ലാ­ത്ത പു­ച്ഛം. പക്ഷേ, അ­വർ­ക്കു് വി­ന­യ­ച­ന്ദ്ര­നോ­ടു­ള്ള പു­ച്ഛ­ത്തെ­ക്കാൾ വ­ലു­ത­ല്ല അ­ദ്ദേ­ഹ­ത്തി­നു് അ­വ­രോ­ടു­ള്ള പു­ച്ഛം. അവർ മാ­ത്ര­മ­ല്ല, കേ­ര­ള­ത്തി­ലെ സ­ഹൃ­ദ­യ­രും അ­ദ്ദേ­ഹ­ത്തി­ന്റെ ഈ അ­ഭി­പ്രാ­യ­ത്തി­നു് പു­ല്ലി­ന്റെ വി­ല­പോ­ലും ക­ല്പി­ക്കു­ന്നി­ല്ല. വി­ന­യ­ച­ന്ദ്ര­ന്റെ ‘വി­ന­യ­ച­ന്ദ്രി­ക’, ‘കാ­യി­ക്ക­ര­യിൽ’ എന്നീ കാ­വ്യ­ങ്ങൾ നല്ല കാ­വ്യ­ങ്ങ­ളാ­ണു്. ശേ­ഷ­മു­ള്ള­വ­യെ­ല്ലാം ച­വ­റു­കൾ. ആ ച­വ­റു­കൾ വാ­രി­യെ­റി­യു­ന്ന വി­ന­യ­ച­ന്ദ്ര­നാ­ണു് ഈ ക­വി­ക­ളെ പു­ച്ഛി­ക്കു­ന്ന­തു്. അ­ദ്ദേ­ഹം എ­ഴു­തി­യ കാ­വ്യ­ങ്ങ­ളെ­ക്കാൾ എ­ത്ര­യോ ഉ­ത്ക്കൃ­ഷ്ട­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ അവർ ര­ചി­ച്ചി­ട്ടു­ണ്ടു് എന്ന പ­ര­മാർ­ത്ഥം ആർ­ക്കാ­ണ­റി­ഞ്ഞു കൂ­ടാ­ത്ത­തു്.

ഡം­ഭി­ന്റെ കൊ­ടു­മു­ടി­യിൽ ക­യ­റി­യി­രു­ന്നു വി­ന­യ­ച­ന്ദ്രൻ പാ­വ­പ്പെ­ട്ട ന­മ്മു­ടെ ഈസ് തെ­റ്റി­ക് ഡി­ജ­സ്ച്ചെ­നു­വേ­ണ്ടി (aesthetic digestion) താ­ഴോ­ട്ടു ഉ­രു­ട്ടി­ത്ത­രു­ന്ന അ­ഭി­പ്രാ­യ­ഭ­ക്ത­ക­ബ­ളം[1] ക­ണ്ടാ­ലും:

അ­യ്യ­പ്പ­പ­ണി­ക്കർ, ക­ട­മ്മ­നി­ട്ട, ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ടു്, സി. എൻ. ശ്രീ­ക­ണ്ഠൻ നായർ, മാ­ധ­വി­ക്കു­ട്ടി, ഒ. വി. വിജയൻ, സ­ക്ക­റി­യ —ഞങ്ങൾ സഹോദര ക­വി­ക­ളാ­ണെ­ന്നു വി­ശ്വ­സി­ക്കു­ന്നു.”

കു­റി­പ്പു­കൾ

[1] അ­ഭി­പ്രാ­യ­മാ­കു­ന്ന ചോ­റി­ന്റെ ഉരുള.

എത്ര അ­നാ­യാ­സ­മാ­യി­ട്ടാ­ണു് വി­ന­യ­ച­ന്ദ്രൻ മാ­ധ­വി­ക്കു­ട്ടി­യു­ടെ­യും ഒ. വി. വി­ജ­യ­ന്റെ­യും കൂടെ ത­ന്നെ­ക്കൂ­ടെ പ്ര­തി­ഷ്ഠി­ക്കു­ന്ന­തു്. മാ­ധ­വി­ക്കു­ട്ടി­യും ഒ. വി. വി­ജ­യ­നു­മെ­വി­ടെ? വി­ന­യ­ച­ന്ദ്ര­നെ­വി­ടെ? ന­ക്ഷ­ത്ര­മെ­വി­ടെ? പു­ല്ക്കൊ­ടി­യെ­വി­ടെ? പ­ണ്ടു് ഞാൻ ആ­ല­പ്പു­ഴെ താ­മ­സി­ക്കു­ന്ന കാലം. എന്റെ വീ­ട്ടി­ന­ടു­ത്തു­ള്ള ഒരു മ­ര­പ്പാ­ല­ത്തി­ന്റെ ഒ­രു­വ­ശം ഇ­ടി­ഞ്ഞു­താ­ണു. അ­തു­പൊ­ക്കി ഉ­റ­പ്പി­ക്കാ­നാ­യി ഒരു പി­ടി­യാ­ന­യെ കൊ­ണ്ടു­വ­ന്നു നാ­ട്ടു­കാർ. ആന പാ­ല­ത്തി­ന്റെ താഴെ നി­ന്നു­കൊ­ണ്ടു് പാ­ലം­പൊ­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോൾ പി­ടി­യാ­ന­യു­ടെ വാലു് തു­ട­ങ്ങു­ന്ന­തി­ന്റെ കീ­ഴ്‌­വ­ശ­ത്തു് ഒ­രീ­ച്ച പ­റ­ന്നു­വ­ന്നു ഇ­രു­ന്നു. ആന പാലം പൊ­ക്കി. നാ­ട്ടു­കാർ കു­റ്റി­ക­ള­ടി­ച്ചു് അതു് ഉ­റ­പ്പി­ച്ചു. ആന പോകാൻ ഭാ­വി­ച്ച­പ്പോൾ ഈച്ച അ­തി­രു­ന്നി­ട­ത്തു­നി­ന്നു് മ­ന­സ്സി­ല്ലാ മ­ന­സ്സോ­ടെ എ­ഴു­ന്നേ­റ്റു­പ­റ­ന്നു് ആ­ന­യു­ടെ ചെ­വി­ക്ക­ടു­ത്തു­വ­ന്നു പ­റ­യു­ന്ന­തു് ഞാൻ കേ­ട്ടു: “നമ്മൾ ര­ണ്ടു­പേ­രും കൂ­ടെ­യാ­ണു് ഈ പാലം പൊ­ക്കി­യ­തു്. നി­ങ്ങൾ മാ­ത്ര­മാ­യി­രു­ന്നെ­ങ്കിൽ പാലം പൊ­ക്കാൻ ക­ഴി­യി­ല്ലാ­യി­രു­ന്നു”. ആന ഇ­തു­കേ­ട്ടു് പു­ച്ഛി­ച്ചു ഈ­ച്ച­യെ കോ­ങ്ക­ണ്ണു­കൊ­ണ്ടു നോ­ക്കി. ഈച്ച തി­രി­ച്ചു പ­റ­ന്നു് പഴയ മൃ­ദു­ല­സ്ഥാ­ന­ത്തു് വ­ന്നി­രി­പ്പാ­യി. വി­ന­യ­ച­ന്ദ്ര­ന്റെ ഈ സ­മീ­ക­രി­ക്കൽ ഈ­ച്ച­യു­ടെ സ­മീ­ക­ര­ണം പോ­ലെ­യാ­ണു്.

“പ­രാ­പ­രാ­ത്മൻ ഭ­ക്ത്യ­ഭി­ഗ­മ്യൻ ഭ­വാ­നെ­യാർ കാ­ണ്മൂ ച­രാ­ച­ര­പ്രേ­മാ­ജ്ഞ­ന­മെ­ഴു­തി­ന ച­ക്ഷു­സ്സി­ല്ലാ­ഞ്ഞാൽ” എന്ന സു­പ്രീം പൊ­യ­റ്റി­ക് അ­ട്ട­റൻ­സ് നിർ­വ­ഹി­ച്ച മ­ഹാ­ക­വി ഉ­ള്ളൂ­രി നെ വെറും അ­ദ്ധ്വാ­നി­യാ­യി കാ­ണു­ന്ന വി­ന­യ­ച­ന്ദ്രൻ ക­വി­ക­ളെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ ഒ. എൻ. വി. കു­റു­പ്പി നെയും സു­ഗ­ത­കു­മാ­രി യേയും വി­ട്ടു­ക­ള­ഞ്ഞ­തി­ന്റെ ര­ഹ­സ്യം പ­ര­സ്യ­മാ­യി­പ്പോ­യ­ല്ലോ. ഗോ­പു­രാ­ഗ്ര­ത്തിൽ ചെ­ന്നു­നി­ല്ക്കു­ന്ന­വ­നു് താ­ഴെ­യു­ള്ള­തെ­ല്ലാം കാണാം. ഭൂ­മി­യിൽ നി­ല്ക്കു­ന്ന­വ­നു്—ഇങ്ങു താഴെ നി­ല്കു­ന്ന­വ­നു്—ഗോ­പു­ര­ത്തി­ന്റെ അ­ഗ്ര­ത്തൂ­ള്ള­വ­യിൽ ഒ­ന്നു­പോ­ലും കാ­ണാ­നാ­വി­ല്ല എ­ന്നും കൂടി ഇവിടെ പ­റ­യേ­ണ്ട­തു­ണ്ടു്.

ഉ­ള്ളൂ­രി­നെ മാ­ത്ര­മ­ല്ല എൻ. വി. കൃ­ഷ്ണ­വാ­രി­യ­രെ യും അ­ദ്ധ്വാ­നി­യാ­ക്കി­യി­ട്ടേ വി­ന­യ­ച­ന്ദ്രൻ പി­ന്മാ­റു­ന്നു­ള്ളൂ. അ­ദ്ദേ­ഹം മൊ­ഴി­യാ­ടു­ന്നു: “എൻ. വി.യും എം. ടി.യും അ­മേ­രി­ക്ക­യിൽ പോയ ഓരോ അ­നു­ഭ­വ­ക­ഥ­കൾ എ­ഴു­തി­യി­ട്ടു­ണ്ടു്. അതു് താ­ര­ത­മ്യം ചെ­യ്തു­വാ­യി­ച്ചാൽ എൻ. വി. അ­ദ്ധ്വാ­നി­യാ­ണെ­ന്നും എം. ടി. ക­വി­യാ­ണെ­ന്നും മ­ന­സ്സി­ലാ­ക്കാം”. (പുറം 28. കോളം 1) മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ പ­ത്രാ­ധി­പ­രാ­യ എം. ടി. വാ­സു­ദേ­വൻ നായരെ ക­വി­യാ­യി­ക്കാ­ണു­ന്ന ഈ കാഴ്ച അ­സ്സ­ലാ­യി­ട്ടു­ണ്ടു്. എം. ടി. പ­ത്രാ­ധി­പ­രാ­കു­ന്ന­തി­നു് മുൻ­പു് എന്തേ ഇതു് ക­ണ്ടി­ല്ല വി­ന­യ­ച­ന്ദ്രൻ?

images/GeorgesPerec.jpg
ഷൊർഷ് പെ­ര­ക്ക്

ഏ­തി­നും യ­ഥാർ­ത്ഥ­സം­ഭ­വ­ങ്ങൾ വ­ലി­ച്ചി­ഴ­യ്ക്കു­ന്ന എന്റെ കൊ­ള്ള­രു­താ­യ്മ പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ പൊ­റു­ക്ക­ണം. എൻ. ഗോ­പാ­ല­പി­ള്ള സ്സാർ ആ­ദ്ധ്യ­ക്ഷ്യം വ­ഹി­ക്കു­ന്ന ഒരു സ­മ്മേ­ള­ന­ത്തിൽ ഒരു സ്ത്രീ പ്ര­സം­ഗി­ക്കാ­നു­ണ്ടാ­യി­രു­ന്നു. അവർ സാ­റി­നെ വ­ല്ലാ­തെ ക­ളി­യാ­ക്കി. ഉ­പ­സം­ഹാ­ര­പ്ര­ഭാ­ഷ­ണ­ത്തിൽ ഗോ­പാ­ല­പി­ള്ള­സ്സാ­റ് പു­ഞ്ചി­രി­പൊ­ഴി­ച്ചു­കൊ­ണ്ടു­പ­റ­ഞ്ഞു: “ശ്രീ­മ­തി … ലോ­ക­ത്തു­ള്ള എ­ല്ലാ­റ്റി­നേ­യും കാ­ച്ചി. ഒ­ടു­വിൽ വ­യ­സ്സ­നാ­യ എ­ന്നെ­യും ഒരു കാ­ച്ച്”. (ഈ സ്ത്രീ ഇ­പ്പോൾ ഇ­വി­ടെ­യെ­ങ്ങു­മി­ല്ല. വ­ട­ക്കേ­യി­ന്ത്യ­യി­ലെ­വി­ടെ­യോ ആണു്) വി­ന­യ­ച­ന്ദ്രൻ എ­ല്ലാ­വ­രെ­യും കാ­ച്ചി­ക്കാ­ച്ചി പാ­വ­പ്പെ­ട്ട എ­ന്നെ­യും ഒരു കാ­ച്ചു്. എന്റെ സാ­ഹി­ത്യ­വാ­ര­ഫ­ലം ദോഷം ചെ­യ്യു­മ­ത്രേ. എന്റെ ലേ­ഖ­ന­ങ്ങൾ സ്റ്റ­ണ്ടു­ക­ളാ­ണ­ത്രേ. പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തി­ലെ മാ­സ്റ്റർ പീ­സു­ക­ളെ അ­വ­ത­രി­പ്പി­ക്കു­ക­യും നല്ല ര­ച­ന­ക­ളെ ന­ന്നെ­ന്നു പ­റ­യു­ക­യും (ഞാൻ വി­ന­യ­ച­ന്ദ്ര­ന്റെ രണ്ടു കാ­വ്യ­ങ്ങൾ ന­ന്നെ­ന്നു പ­റ­ഞ്ഞി­ട്ടു­ണ്ടു് എ­ന്നു് മുൻ­പു് എ­ഴു­തി­യ­ല്ലോ) ചെ­യ്യു­ന്ന ഈ പം­ക്തി എ­ങ്ങ­നെ­യാ­ണു് ദോഷം ചെ­യ്യു­ന്ന­തു? ഷൊർഷ് പെ­ര­ക്കി നെ പോ­ലു­ള്ള പ്ര­തി­ഭാ­ശാ­ലി­ക­ളെ­ക്കു­റി­ച്ചു് മാ­തൃ­ഭൂ­മി തു­ട­ങ്ങി­യ വാ­രി­ക­ക­ളിൽ ഞാ­നെ­ഴു­തു­ന്ന ലേ­ഖ­ന­ങ്ങൾ സ്റ്റ­ണ്ടു­ക­ളാ­വു­ന്ന­തെ­ങ്ങ­നെ? വാ­യ­ന­ക്കാ­രു­ടെ തീ­രു­മാ­ന­ത്തി­നാ­യി ഞാൻ അവ വി­ടു­ന്നു. വി­ന­യ­ച­ന്ദ്ര­നു് മ­റു­പ­ടി പ­റ­യു­ന്നി­ല്ല.

“കവിത ഉ­റ­ക്കെ­ച്ചൊ­ല്ലു­ന്ന­തു് പാ­പ­മ­ല്ല” എന്ന വി­ന­യ­ച­ന്ദ്ര­ന്റെ അ­ഭി­പ്രാ­യ­ത്തെ­ക്കു­റി­ച്ചു് ര­ണ്ടു­വാ­ക്കു­കൂ­ടി. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ പ­ണ്ടു് പ­റ­ഞ്ഞ­പോ­ലെ ഭൂ­മി­ശാ­സ്ത്രം. രാ­ജ്യ­ഭ­ര­ണം ഈ പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ലെ ശു­ഷ്ക­വാ­ക്യ­ങ്ങൾ പാ­ടാ­ന­റി­യാ­വു­ന്ന­വർ ചൊ­ല്ലി­യാൽ ച­ങ്ങ­മ്പു­ഴ ക്ക­വി­ത, ചൊ­ല്ലാ­ന­റി­യാ­ത്ത­വർ ചൊ­ല്ലി­യാൽ എ­രു­മ­ക്ക­ര­ച്ചിൽ പോ­ലെ­യാ­കും. ഈ കേ­ര­ള­ത്തിൽ ര­ണ്ടു­പേ­രെ ക­വി­ത­ക­ളെ ചൊ­ല്ല­ലി­ലൂ­ടെ എ­രു­മ­ക്ക­ര­ച്ചി­ലാ­ക്കു­ന്നു­ള്ളൂ. ഒരാൾ സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ എം. കൃ­ഷ്ണൻ നായർ ര­ണ്ടാ­മ­ത്തെ­യാൾ ഡി. വി­ന­യ­ച­ന്ദ്രൻ.

ഇ­നി­പ്പ­റ­യു­ന്ന­തു് അ­ഗ്ര­ഖ­ണ്ഡ­മോ പു­ച്ഛ­ഖ­ണ്ഡ­മോ (tailpiece) ആകാം. കെ. വി. രാ­മ­കൃ­ഷ്ണൻ എന്ന കവി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ന്റെ ഉ­പ­പ­ത്രാ­ധി­പ­രാ­ണു്. അ­ദ്ദേ­ഹ­മാ­ണു് പ്ര­സി­ദ്ധ­പ്പെ­ടു­ത്താ­നു­ള്ള കാ­വ്യ­ങ്ങൾ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തു്. ഞാൻ സാ­ഹി­ത്യ അ­ക്കാ­ഡ­മി­യു­ടെ നിർ­വാ­ഹ­ക സ­മി­തി­യി­ലെ അം­ഗ­മാ­ണു്. നിർ­വാ­ഹ­ക­സ­മി­തി­യാ­ണു് ഇ­ക്കൊ­ല്ല­ത്തെ ക­വി­ത­യ്ക്കു­ള്ള സ­മ്മാ­നം സ­ച്ചി­ദാ­ന­ന്ദ­നു് കൊ­ടു­ത്ത­തു്; സ­ച്ചി­ദാ­ന­ന്ദൻ വി­ന­യ­ച­ന്ദ്ര­നെ അ­പേ­ക്ഷി­ച്ചു് വലിയ ക­വി­യാ­ണു്. ഈ ടെയ്ൽ പീസിൽ ഒരു ദു­സ്സൂ­ച­ന­യു­മി­ല്ല. (insinuation)

images/CamiloJoseCela.jpg
കേ­മീ­ലോ ഹോസേ തേലാ

“അ­പ­മാ­ന­ന­ങ്ങൾ­ക്കു് നേ­ര­മ്പോ­ക്കു­കൾ കൊ­ണ്ട­ല്ല ഉ­ത്ത­രം പ­റ­യേ­ണ്ട­തു്”—1989-ൽ സാ­ഹി­ത്യ­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ കേ­മീ­ലോ ഹോസേ തേലാ യുടെ (Camilo José Cela) “പാ­സ്ക്വൽ ദൂ­ആൽ­തെ­യു­ടെ കു­ടും­ബം” (The Family of Pascual Duarte) എന്ന നോ­വ­ലിൽ നി­ന്നു്. Little, Brown and Company, Boston. Translated by Anthony Kerrigan, P. 75. Price $ 7=95 Rs 141=50.

തേ­ല­യു­ടെ നോവൽ
images/LaFamiliaDePascualDuarte.jpg

തേ­ല­യു­ടെ “പാ­സ്ക്വാൽ ദൂ ആർ­തെ­യു­ടെ കു­ടും­ബം” എന്ന നോവൽ സ്പെ­യി­നിൽ tremendista എ­ന്നൊ­രു നൂതന പ്ര­സ്ഥാ­നം ഉ­ദ്ഘാ­ട­നം ചെ­യ്തു­വെ­ന്നു Martin Seymour Smith പ­റ­യു­ന്നു. (Guide to Modern World Literature—1973-ലെ പ്ര­സാ­ധ­നം. പുറം 1000) ഈ പ്ര­സ്ഥാ­ന­ത്തിൽ­പ്പെ­ട്ട നോവൽ വാ­യ­ന­ക്കാ­ര­നു­ണ്ടാ­ക്കു­ന്ന ഭീതി tremendous ആ­യ­തു­കൊ­ണ്ടാ­ണു് ആ പേ­രു­ണ്ടാ­യ­തു്. കു­റ്റ­സ­മ്മ­ത­ത്തി­ന്റെ രീ­തി­യിൽ ര­ചി­ക്ക­പ്പെ­ട്ട ഈ നോവൽ വാ­യി­ച്ചാൽ അതിലെ ഭ­യ­ങ്ക­ര­ത്വം ക­ണ്ടു് നമ്മൾ ഞെ­ട്ടും. ഗോൺ­താ­ല­ത്ത് എന്ന ജ­ന്മി­യെ കൊ­ന്ന­തി­നു് വ­ധ­ശി­ക്ഷ കി­ട്ടി­യ പാ­സ്ക്വാൽ ജ­യി­ലിൽ കി­ട­ക്കു­ന്ന വേ­ള­യിൽ എ­ഴു­തി­യ ‘കു­റ്റ­സ­മ്മ­ത’ത്തി­ലൂ­ടെ അ­യാ­ളു­ടെ ജീ­വി­ത­സം­ഭ­വ­ങ്ങൾ ചു­റ്റ­ഴി­യു­ന്നു. പാ­സ്ക്വാൽ മ­ദ്യ­പ­ന്റെ മ­ക­നാ­ണു്. അയാൾ പേ­പ്പ­ട്ടി ക­ടി­ച്ചു് മ­രി­ച്ചു. ആ മരണം ഉ­ണ്ടാ­യ­തി­നു­തൊ­ട്ടു­മുൻ­പാ­ണു് പാ­സ്ക്വ­ലി­ന്റെ അമ്മ മാ­റീ­യോ എന്ന മ­ര­ത്ത­ല­യ­നു് ജന്മം ന­ല്കി­യ­തു്. അ­വ­ളാ­ക­ട്ടെ ദു­ഷ്ട­യും. എ­ല്ലാ­വ­രെ­യും ക­ടി­ക്കാൻ ശ്ര­മി­ക്കു­ക­യും സിം­ഹ­ത്തെ­പ്പോ­ലെ ഗർ­ജ്ജി­ക്കു­ക­യും മു­റി­യു­ടെ വാതിൽ ച­വി­ട്ടി­പ്പൊ­ളി­ക്കു­ക­യും ചെയ്ത തന്ത മ­രി­ച്ച­പ്പോൾ പാ­സ്ക്വാ­ലി­നു് ദുഃ­ഖ­മു­ണ്ടാ­യി. പക്ഷേ അ­യാ­ളു­ടെ അമ്മ ക­ര­യു­ന്ന­തി­നു­പ­ക­രം ചി­രി­ച്ചു. അ­മ്മ­യ്ക്കു് (നോ­വ­ലിൽ അ­വൾ­ക്കു് പേ­രി­ല്ല) റഫീയൽ എ­ന്നൊ­രു­ത്ത­നോ­ടു് ലൈം­ഗി­ക­ബ­ന്ധ­മു­ണ്ടു്. മാ­റീ­യോ­യു­ടെ ഒരു ചെവി പന്നി ക­ടി­ച്ചു­മു­റി­ച്ചി­രു­ന്നു. അച്ഛൻ മ­റ്റു­ള്ള­വ­രെ ക­ടി­ക്കാൻ ശ്ര­മി­ച്ച­തു് അ­റി­ഞ്ഞി­ട്ടാ­വാം അവൻ റ­ഫീ­യ­ലി­നെ ക­ടി­ച്ചു. റഫീയൽ അ­വ­ന്റെ ചെ­വി­യി­ല്ലാ­ത്ത ഭാ­ഗ­ത്തു് ആ­ഞ്ഞൊ­രു ച­വി­ട്ടു­കൊ­ടു­ത്തു. മാ­റീ­യോ ബോ­ധ­ശൂ­ന്യ­നാ­വു­ക­യും ചെ­യ്തു. ആ ക്രൂ­ര­കൃ­ത്യം ക­ണ്ടു് അമ്മ ചി­രി­ച്ച­തേ­യു­ള്ളൂ. അതോടെ പാ­സ്ക്വാൽ അ­മ്മ­യെ വെ­റു­ത്തു. (for there is a no deeper hatred than blood hatred, hatred for one’s own blood. P. 47) മാ­റീ­യോ കുറെ മാ­സ­ങ്ങൾ ക­ഴി­ഞ്ഞു മ­രി­ച്ചു. അ­പ്പോ­ഴും അമ്മ ക­ര­ഞ്ഞി­ല്ല. പാ­സ്ക്വാ­ലി­ന്റെ ‘ര­ക്ത­വി­ദ്വേ­ഷം’ അതൊടെ തീ­ക്ഷ്ണ­മാ­യി. ഈ വി­ദ്വേ­ഷ­ത്തി­ന്റെ ജ്വാ­ല­ക­ളാ­ണു് നോ­വ­ലി­ലാ­കെ. വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്കു് പോകാൻ ഇവിടെ സ്ഥ­ല­മി­ല്ല. അ­തു­കൊ­ണ്ടു് ഇ­നി­യു­ള്ള ക­ഥാ­ഭാ­ഗം ഏ­താ­നും വാ­ക്യ­ങ്ങ­ളിൽ ഞാ­നൊ­തു­ക്ക­ട്ടെ. ലോല എന്ന ചെ­റു­പ്പ­ക്കാ­രി­യെ ഗർ­ഭി­ണി­യാ­ക്കി­യി­ട്ടു് പാ­സ്ക്വാൽ അവളെ വി­വാ­ഹം ക­ഴി­ച്ചു. മ­ധു­വി­ധു­വി­നു ശേഷം പെൺ­കു­തി­ര­യിൽ ക­യ­റി­വ­ന്ന ലോലയെ ആ മൃഗം ത­ള്ളി­ത്താ­ഴെ­യി­ട്ടു. കോ­പാ­വേ­ശ­നാ­യി പാ­സ്ക്വാൽ അതിനെ കു­ത്തി­ക്കൊ­ന്നു. ര­ണ്ടു­കൊ­ല്ലം നാ­ടു­വി­ട്ടു നി­ന്ന­തി­നു­ശേ­ഷം തി­രി­ച്ചെ­ത്തി­യ പാ­സ്ക്വാൽ, തന്റെ ഭാര്യ ‘സ്ട്രെ­ച്ച്’ എന്ന വ­ട്ട­പ്പേ­രു­ള്ള ഒ­രു­ത്ത­നാൽ ഗർ­ഭി­ണി­യാ­ക്ക­പ്പെ­ട്ട­താ­യി കണ്ടു. അവൾ പാ­പ­മേ­റ്റു പ­റ­ഞ്ഞി­ട്ടു് മ­രി­ച്ചു. സ്ട്രെ­ച്ച് പാ­സ്ക്വാ­ലി­ന്റെ സ­ഹോ­ദ­രി­യു­ടെ­യും കാ­മു­ക­നാ­ണു്. കാ­മു­കി­യെ അ­ന്വേ­ഷി­ച്ചു് പ­ട്ട­ണ­ത്തി­ലെ­ത്തി­യ അയാളെ പാ­സ്ക്വാൽ യാ­ദൃ­ച്ഛി­ക­മാ­യി കൊ­ന്നു. മൂ­ന്നു­കൊ­ല്ലം കാ­രാ­ഗൃ­ഹ­ത്തിൽ കി­ട­ന്ന­തി­നു­ശേ­ഷം നാ­ട്ടി­ലെ­ത്തി­യ അയാൾ വി­വാ­ഹം ക­ഴി­ച്ചു. വീ­ട്ടിൽ അ­വ­ളു­മാ­യി ക­ഴി­ഞ്ഞു കൂ­ടു­മ്പോൾ പാ­സ്ക്വാൽ അ­മ്മ­യു­മാ­യി ശ­ണ്ഠ­കൂ­ടി. അമ്മ അ­വ­ന്റെ ഇ­ട­ത്തേ മു­ല­ക്ക­ണ്ണു­ക­ടി­ച്ചു പ­റി­ച്ചു. അ­പ്പോൾ അവൻ അ­മ്മ­യു­ടെ ക­ഴു­ത്തിൽ കത്തി കു­ത്തി­ത്താ­ഴ്ത്തി. (She scratched me. She kicked me. She hit me and bit me. Suddenly her mouth found my nipple, my left nipple, and tore it away. That was the moment I sank the blade into her throat. P. 157) അ­മ്മ­യു­ടെ രക്തം ആ­ട്ടിൻ കു­ട്ടി­യു­ടെ രക്തം പോ­ലെ­യാ­ണു് അവൻ രു­ചി­ച്ച­തു്. നോവൽ അ­വ­സാ­നി­ക്കു­ന്നു: I ran and ran without stopping, for a long time, for hours on end. The countryside was fresh-​smelling, cool and a Sensation of great peace welled in my veins I could breathe…

ഭയം, കു­റ്റ­ബോ­ധം, ഇ­ച്ഛാ­ശ­ക്തി­യി­ല്ലാ­യ്മ ഇ­വ­യു­ടെ മ­നഃ­ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­മാ­ണു് ഈ നോ­വ­ലെ­ന്നു ഇ­തി­നു് അ­വ­താ­രി­ക­യെ­ഴു­തി­യ തർ­ജ്ജ­മ­ക്കാ­രൻ ആ­ന്ത­ണി കെ­റി­ഗൻ പ­റ­യു­ന്നു. തേല ശൂ­ന്യ­താ­വാ­ദി­യാ­ണെ­ന്നും ആ­ധ്യാ­ത്മി­ക­ത്വ­ത്തി­ന്റെ ശൂ­ന്യ­ത­യെ­യാ­ണു് അ­ദ്ദേ­ഹം ആ­വി­ഷ്ക്ക­രി­ക്കു­ന്ന­തെ­ന്നും അ­ദ്ദേ­ഹ­ത്തി­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. ഈ നോവൽ പ്ര­സാ­ധ­നം ചെയ്ത 1942-ൽ ത­ന്നെ­യാ­ണു് കമ്യൂ വി­ന്റെ The Outsider (അ­മേ­രി­ക്ക­യിൽ The Stranger എന്ന പേരിൽ) എന്ന നോ­വ­ലും പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. “അ­ന്യ­നി”ലെ പ്ര­ധാ­ന ക­ഥാ­പാ­ത്രം ഒ­ര­റ­ബി­യെ യാ­ദൃ­ച്ഛി­ക­മാ­യി കൊ­ല്ലു­ന്ന­തു­പോ­ലെ പാ­സ്ക്വാ­ലും ഭാ­ര്യാ കാ­മു­ക­നെ യാ­ദൃ­ച്ഛി­ക­മാ­യി കൊ­ല്ലു­ന്നു. ര­ണ്ടു­പേ­രും ഇ­ച്ഛാ­ശ­ക്തി­യെ ഇ­ല്ലാ­താ­ക്കി പ്ര­വർ­ത്തി­ക്കു­ന്നു.

കെ­റി­ഗ­ന്റെ പാ­ണ്ഡി­ത്യ­വും നി­രൂ­പ­ണ­പാ­ട­വ­വും എ­നി­ക്കി­ല്ല. എ­ങ്കി­ലും നോ­വ­ലി­ന്റെ അ­വ­സാ­ന­ത്തിൽ, പാ­സ്ക്വാ­ലി­ന്റെ മരണം കണ്ട ഒരു പാ­തി­രി­യു­ടെ ര­ണ്ടെ­ഴു­ത്തു­കൾ ചേർ­ത്തി­ട്ടു­ള്ള­തു് വാ­യി­ച്ച­പ്പോൾ കെ­റി­ഗ­നോ­ടു് എ­നി­ക്കു് യോ­ജി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. “when the depths of his soul were probed it was easy to discover that he was more like a poor tame lamb, terrified and cornered by life” അ­മ്മ­യു­ടെ ര­ക്ത­ത്തിൽ മു­ങ്ങി പാപം ക­ഴു­കി­ക്ക­ള­യു­ന്ന­വ­നാ­ണു് പാ­സ്ക്വാൽ. തേല ക്രി­സ്തു­മ­ത­സം­ബ­ന്ധി­യാ­യ പാ­പ­മോ­ച­ന­മാ­ണു് ധ്വ­നി­പ്പി­ക്കു­ന്ന­തു്. എ­ന്താ­യാ­ലും അ­സാ­ധാ­ര­ണ­മാ­യ നോ­വ­ലാ­ണു് തേ­ല­യു­ടേ­തു്. പ്ര­തി­ഭ­യു­ടെ ഉ­ജ്ജ്വ­ല­ത ഇ­തി­ലെ­വി­ടെ­യും ദൃ­ശ്യ­മാ­ണു്.

ആ­ലോ­ച­നാ­മൃ­തം

പേ­രു­കേ­ട്ട എ­ഴു­ത്തു­കാ­രൻ കല്ലട രാ­മ­ച­ന്ദ്ര­ന്റെ പ­ത്രാ­ധി­പ­ത്യ­ത്തിൽ പ്ര­സാ­ധ­നം ചെ­യ്യു­ന്ന ‘കാ­ഴ്ച­പ്പാ­ടു്’ എന്ന മാ­സി­ക­യു­ടെ ര­ണ്ടാം ല­ക്ക­ത്തിൽ പി. സു­രേ­ന്ദ്ര­ന്റെ ‘ഭൂ­മാ­താ­വു് ’ എന്ന ക­ഥ­യെ­ക്കു­റി­ച്ചു് കാ­ക്ക­നാ­ടൻ അ­ഭി­പ്രാ­യം രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. അതു് ഉ­ദ്ധ­രി­ക്ക­ട്ടേ:

“മീ­നാ­ക്ഷി­പു­ര­ത്തെ വരണ്ട ഭൂ­മി­യിൽ ഒ­രി­ത്തി­രി പ­ച്ച­ത്ത­ല­പ്പു തേ­ടു­ന്ന, പ­ച്ച­യു­ടെ സ­മൃ­ദ്ധി നി­റ­ഞ്ഞ തന്റെ ബാ­ല്യ­ത്തി­ന്റെ ഓർ­മ്മ­യിൽ ഉ­ഴ­ലു­ന്ന, പ­ച്ച­ത്ത­ഴ­പ്പി­ല്ലാ­തെ ഒ­ന്നും എ­ഴു­താൻ ക­ഴി­യാ­ത്ത എ­ഴു­ത്തു­കാ­രൻ, അ­വ­ന്റെ ഗ­വേ­ഷ­ക­യാ­യ കൂ­ട്ടു­കാ­രി മാർ­ഗ്ര­റ്റ്, അ­വ­രു­ടെ സ്നേ­ഹ­ത്തിൽ കു­തിർ­ന്ന വാ­ഗ്വാ­ദ­ങ്ങൾ അവനു് പച്ച കൂ­ടി­യേ തീരൂ. ഒ­ടു­വിൽ അവൻ ഒരു ച­ട്ടി­യിൽ മ­ണ്ണു­നി­റ­ച്ചു്, വി­ത്തി­ട്ടു്, വി­ല­യ്ക്കു് വാ­ങ്ങി­യ വെ­ള്ള­മൊ­ഴി­ച്ചു് കാ­ത്തി­രി­ക്കു­ന്നു. വി­ത്തു് മു­ള­യ്ക്കു­ന്നി­ല്ല. സ്ത്രീ കൂടി മ­ന­സ്സു­വ­ച്ചെ­ങ്കി­ലേ വി­ത്തു് മു­ള­യ്ക്കൂ എ­ന്നു് മാർ­ഗ്ര­റ്റ്. ഒ­രി­ക്കൽ അവൾ എ­വി­ടെ­യോ നി­ന്നു് ഉടഞ്ഞ, പു­രാ­ത­ന­മാ­യ, വി­കൃ­ത­മാ­യ ഒരു മാ­രി­യ­മ്മൻ വി­ഗ്ര­ഹം ത­പ്പി­യെ­ടു­ത്തു­കൊ­ണ്ടു വന്നു. ഉ­ള്ളിൽ വ­യ്ക്കാൻ അ­ഴ­കി­ല്ലെ­ന്നു അവനു് തോ­ന്നി­യ­തു­കൊ­ണ്ടു് അവർ അതും മൺ­ച­ട്ടി­യിൽ നി­ക്ഷേ­പി­ച്ചു. അ­ത്ഭു­ത­മെ­ന്നേ പ­റ­യേ­ണ്ടു, വി­ത്തു് മു­ള­യ്ക്കാൻ തു­ട­ങ്ങി. ഒ­ട്ടേ­റെ മാ­ന­ങ്ങ­ളു­ള്ള, ഒ­ട്ടേ­റെ അർ­ത്ഥ­വ്യാ­പ്തി­യു­ള്ള ശ­ക്ത­മാ­യ ഒരു പ്ര­തീ­കാ­ത്മ­ക ക­ഥ­യാ­ണു് കൃ­ത­ഹ­സ്ത­നാ­യ പി. സു­രേ­ന്ദ്ര­ന്റെ ഭൂ­മാ­താ­വു്.”

തി­ക­ച്ചും വി­ര­സ­മാ­യ ഇക്കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കോർ­മ്മ­വ­ന്ന­തു് Wallace Stevens എന്ന ‘സെ­റി­ബ്രൽ പൊ­യി­റ്റി’ന്റെ (മ­സ്തി­ഷ്ക സം­ബ­ന്ധി­ക­ളാ­യ കാ­വ്യ­ങ്ങൾ ര­ചി­ക്കു­ന്ന കവി)

I placed a jar in Tennessee

And round it was, upon a hill,

It made the slovenly wilderness

Surrounded that hill.

The wilderness rose up to it.

And sprawled around, no longer wild.

The Jar was round upon the ground

And tall and of a port in air

It took dominion everywhere.

The Jar was gray and bare.

It did not give of bird or brush,

like nothing else in Tennessee

ഈ കാ­വ്യ­ത്തി­ന്റെ വി­ശ­ദീ­ക­ര­ണ­മോ വി­വൃ­തി­യോ­യാ­ണു് സു­രേ­ന്ദ്ര­ന്റെ ക­ഥ­യെ­ന്നു എ­നി­ക്കു് വി­ചാ­ര­മി­ല്ല. ഒരു ദു­സ്സൂ­ച­ന­യും ഇ­വി­ടി­ല്ല­താ­നും. അ­മേ­രി­ക്കൻ ക­വി­യു­ടെ ദുർ­ഗ്ര­ഹ­മാ­യ ‘സ്വ­കീ­യ സിം­ബ­ലി­സം’ ക­ഥ­യി­ലും കാ­ണു­ന്നു­വെ­ന്നേ ക­രു­തു­ന്നു­ള്ളൂ. മാ­രി­യ­മ്മൻ വി­ഗ്ര­ഹം വച്ച മൺ­ച­ട്ടി പ­രി­തഃ­സ്ഥി­തി­ക്കു് സർ­ഗ്ഗാ­ത്മ­ക­ത്വം ന­ല്കി­യ പോലെ അ­മേ­രി­ക്കൻ ക­വി­യു­ടെ ഭരണി പ­രി­തഃ­സ്ഥി­തി­ക്കു് സർ­ഗ്ഗാ­ത്മ­ക­ത്വം ന­ല്കു­ന്ന­തു് ആ­ലോ­ച­നാ­മൃ­ത­മാ­യി­രി­ക്കു­ന്നു.

ഒരു നി­രീ­ക്ഷ­ണ­ത്തി­ലൂ­ടെ­യാ­വ­ട്ടെ ഈ ലേ­ഖ­ന­ത്തി­ന്റെ പ­ര്യ­വ­സാ­നം. ഭീ­ഷ്മർ മ­രി­ക്കാ­റാ­യ­പ്പോൾ വെ­ള്ളം വേ­ണ­മെ­ന്നു പ­റ­ഞ്ഞു. ക്ഷ­ത്രി­യ­ന്മാർ വി­ശി­ഷ്ട­ഭോ­ജ്യ­ങ്ങ­ളും പാ­നീ­യ­ങ്ങ­ളും കൊ­ണ്ടു­വ­ന്ന­പ്പോൾ അ­ദ്ദേ­ഹം അവ നി­ര­സി­ച്ചു. ‘അർ­ജ്ജു­നൻ എവിടെ?’ എ­ന്നാ­യി­രു­ന്നു ഭീ­ഷ്മ­രു­ടെ ചോ­ദ്യം. അർ­ജ്ജു­നൻ എ­ത്തി­യ­പ്പോൾ അ­ദ്ദേ­ഹം ജലം ആ­വ­ശ്യ­പ്പെ­ട്ടു. അർ­ജ്ജു­നൻ പർ­ജ്ജ­ന്യാ­സ്ത്രം പ്ര­യോ­ഗി­ച്ചു് ഭൂമി പി­ളർ­ന്നു. അതിൽ നി­ന്നു് ശു­ദ്ധ­മാ­യ ജലം ഉ­യർ­ന്നു. ഭീ­ഷ്മർ അതു് കു­ടി­ച്ചു് സം­തൃ­പ്ത­നാ­യി. യ­ഥാർ­ത്ഥ­സ­ഹൃ­ദ­യ­നു് ക്ഷു­ദ്ര­ങ്ങ­ളാ­യ കൃ­തി­കൾ വേണ്ട. സ­ഹ­ജാ­വ­ബോ­ധം­കൊ­ണ്ടു് പ്ര­തി­ഭാ­ശാ­ലി ക­ല­യു­ടെ ശു­ദ്ധ­ജ­ലം ഉ­യർ­ത്തു­മ്പോൾ അ­യാ­ള­തു കു­ടി­ക്കും. സ­ഹ­ജാ­വ­ബോ­ധ­ത്തി­ന്റെ അ­സ്ത്രം പ്ര­യോ­ഗി­ക്കു­ന്ന അർ­ജ്ജു­ന­ന്മാർ വ­ള­രെ­യി­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-02-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.