സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-03-03-ൽ പ്രസിദ്ധീകരിച്ചതു്)

​ രാജാവു് നാഗസേനനോടു് ഇങ്ങനെ ചോദിച്ചു. അഭിവന്ദ്യനായ നാഗസേന, മനുഷ്യൻ ജനിച്ചു കഴിഞ്ഞാൽ അങ്ങനെ തന്നെ ഇരിക്കുമോ? അതോ വേറൊരാളാകുമോ? നാഗസേനൻ മറുപടി നൽകി ആ മനുഷ്യൻ അയാളായിത്തന്നെ ഇരിക്കുന്നില്ല. മറ്റൊരാളായി മാറുന്നുമില്ല. ഒരുദാഹരണം പറയൂ. പ്രഭോ, അങ്ങെന്തു വിചാരിക്കുന്നു? അങ്ങു് ഒരു കാലത്തു് കുഞ്ഞായി മലർന്നു കിടന്നു. ഇന്നു് വളർച്ച പ്രാപിച്ച അങ്ങു് ആ കുഞ്ഞാണോ? അല്ല. കുഞ്ഞു് ഒരു ജീവി. ഞാൻ വേറൊരാൾ …വിദ്യാലയത്തിൽ പോകുന്ന കുഞ്ഞു് ഒരാളും വിദ്യഭ്യാസം പൂർത്തിയാക്കിയ അവൻ മറ്റൊരാളുമാണോ? കുറ്റം ചെയ്തവൻ ഒരാൾ. ശിക്ഷയേൽക്കുന്നവൻ വേറൊരാൾ എന്നാണോ? തീർച്ചയായുമല്ല… ഞാൻ കുഞ്ഞായിരുന്നപ്പോൾ ഒരു ജീവി. ശരീരത്തിന്റെ നിരന്തരാവസ്ഥയിലൂടെ ജീവിതത്തിന്റെ എല്ലാ സവിശേഷാവസ്ഥകളും പ്രായോഗികമായ ഐക്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരുദാഹരണം തരൂ ഒരാൾ ഒരു വിളക്കു് കത്തിച്ചുവെന്നിരിക്കട്ടെ. അതു് രാത്രി മുഴുവനും എരിയുമോ? എരിയുമായിരിക്കും. അർദ്ധരാത്രി തൊട്ടു് കാലത്തു് നാലുമണി വരെ കത്തുന്ന അതു് ആദ്യം തൊട്ടേ എരിഞ്ഞ ദീപം തന്നെയോ? അല്ല, ഗുരോ നേരം വെളുക്കാറാകുമ്പോൾ കത്തുന്ന ദീപവും അർദ്ധരാത്രി കത്തിയ ദീപവും ഒന്നാണോ? അല്ല ഗുരോ അപ്പോൾ ആദ്യം ഒരു വിളക്കു്, അർദ്ധരാത്രിയിൽ വേറൊന്നു്, അവസാനം മറ്റൊന്നു് എന്നുണ്ടോ? ഇല്ല. രാത്രി മുഴുവൻ വിളക്കു് എരിഞ്ഞു് പ്രകാശം പരത്തുന്നു. അതുപോലെ പ്രഭോ, ദൃഗ്ഗോചരവിഷയങ്ങൾ നിരന്തരാവസ്ഥ പുലർത്തുന്നു… ഒന്നും അതല്ല, എന്നാൽ മറ്റൊന്നുമല്ല.

images/C_P_Snow.jpg
സി. പി. സ്നോ

ബി. സി. രണ്ടാം ശതാബ്ദത്തിൽ വടക്കു് പടിഞ്ഞാറൻ ഇന്ത്യ ഭരിച്ച ഗ്രീക്ക് രാജാവു് മിനൻഡർ നാഗസേനന്റെ ഉദ്ബോധനത്താൽ ബുദ്ധമതം സ്വീകരിച്ചു. അതിനു ശേഷം, മിനൻഡറുടെ പേരു് മിഇന്ദൻ എന്നായി. അവർ തമ്മിൽ നടത്തിയ സംഭാഷണമാണു് മുകളിലുള്ളതു്. കാലം കഴിയും തോറും വ്യക്തിയുടെ സ്വത്വം മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ, ശരീരത്തിന്റെ നിരന്തരാവസ്ഥയിലൂടെ ഐക്യം നിലനിർത്തുന്നു എന്നു് സ്ഥാപിക്കുകയാണു് നാഗസേനൻ എന്ന ബുദ്ധമതാചാര്യൻ.

images/Luis_Borges.jpg
ബോർഹെസ്സ്

സാഹിത്യ സൃഷ്ടിയെസംബന്ധിച്ചും ഇതു ശരിയാണു്. “മാർത്താണ്ഡവർമ്മ” എന്ന ആഖ്യായിക കുട്ടിക്കാലത്തു് നമ്മൾ വായിക്കുമ്പോൾ അതൊരു “മാർത്താണ്ഡവർമ്മ” എന്ന ആഖ്യായിക മാത്രം. യൗവനത്തിൽ അതു വായിച്ചാലോ? വേറൊരു ‘മാർത്താണ്ഡവർമ്മ”. വാർദ്ധക്യ കാലത്തു് ആ രണ്ടു കാലങ്ങളിൽ നിന്നും വിഭിന്നമായ മറ്റൊരു “മാർത്താണ്ഡവർമ്മ”. എങ്കിലും ആ ആഖ്യായികയുടെ അവിചാരദർശനീയമായ ഐക്യം നിലനിൽക്കുന്നു. ഓരോ കാലത്തും “മാർത്താണ്ഡവർമ്മ” ഓരോന്നായി കാണപ്പെടുന്നതു് അനുവാചകന്റെ മാനസികാന്തരീക്ഷത്തിനു് വരുന്ന മാറ്റത്താലാണു്. പിന്നീടു് പിന്നീടുള്ള ഗ്രന്ഥ പാരായണം ആദ്യകാല പാരായണത്തിന്റെ വ്യത്യസ്തത വരുത്തുമെന്നു് ലാറ്റിനമേരിക്കൻ സാഹിത്യകാാരൻ ബോർഹെസ്സും ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

ഇന്ത്യ ഒരിക്കലും ഗൾഫ് യുദ്ധത്തിൽ ചേരരുതു്. ചേർന്നാൽ കേരളത്തിലെ കവികൾ കവിതകളെഴുതും. അവ ശത്രുവിന്റെ ആറ്റം ബോംബ് പ്രയോഗത്തെക്കാൾ ഭയങ്കരമായിരിക്കും.

മുകളിൽ ചേർത്ത സംഭാഷണം Sources of Indian Tradition എന്ന ഉജ്ജ്വലമായ ഗ്രന്ഥത്തിൽ നിന്നെടുത്തതാണു്. ഇതിന്റെ ആദ്യത്തെ പ്രസാധനം 1958-ലാണു്. രണ്ടു് വാല്യങ്ങളായി പ്രസാധനം ചെയ്ത ഈ പുസ്തകത്തിന്റെ ഒന്നാമത്തെ വാല്യം കൊളംബിയ സർവ്വകലാശാലയിലെ ചരിത്രം പ്രൊഫസ്സർ Ainslie T. Embree പുനഃശോധനം ചെയ്തതാണു്. രണ്ടാമത്തേതു് കലഫൊർന്യയിലെ ഹിസ്റ്ററി പ്രൊഫസർ Stephen Hay പുനഃശോധനം നിർവഹിച്ചതും. പൂർവ്വവൈദിക കാലം തൊട്ടു് ഇന്ദിരാഗാന്ധിയുടെ കാലം വരെയുള്ള സംസ്കാരത്തിന്റെ പ്രഭവകേന്ദ്രങ്ങളെക്കുറിച്ചുള്ള മുഖവുരകൾ. അവയ്ക്കു് അവലംബമരുളുന്ന മൂലരേഖകൾ ഇവയൊക്കെ ഇതിലടങ്ങിയിരിക്കുന്നു.

images/E_M_S_Namboodiripad.jpg
ഇ. എം. എസ്.

ഇന്ത്യയുടെ മാത്രം സാംസ്കാരിക പ്രഭവ കേന്ദ്രങ്ങളെപ്പറ്റിയുള്ള പ്രതിപാദനമല്ല ഇതു് നൽകുക. തെക്കനേഷ്യയെ സാകല്യാവസ്ഥയിൽ ദർശിക്കുകയാണു് എഡിറ്റർമാർ. ചിന്തകന്മാർ ലോകത്തെ എങ്ങനെ സംവീക്ഷണം ചെയ്തു എന്നതു് ഇതിൽ നിന്നു മനസ്സിലാക്കാം. രണ്ടാമത്തെ വാല്യത്തിൽ ശ്രീ. ഇ. എം. എസ്. നമ്പൂതിരിപ്പാടിനെക്കുറിച്ചു് ആമുഖങ്ങൾ എഴുതിച്ചേർത്തിട്ടു് എഡിറ്റർ അദ്ദേഹത്തിന്റെ രണ്ടു രചനകൾ ഉൾക്കൊള്ളിക്കുന്നു. ഗാന്ധിജി യെ കുറിച്ചു് ഇ. എം. എസ്.: “Summing up… we come to the conclusion that Gandhiji’s idealism had its strong and weak points. His strong points may be summed up in his ability to rouse the masses and organise them in the struggle against imperialism and feudalism; his weak points may be summed up in his insistance on a scrupulous adherence to what is called non-violence, which in effect, served to restrain the mass of workers and peasants who want to shake off the triple yoke of imperialism, feudalism and capitalism.” സംസ്കാരത്തിൽ താല്പര്യമുള്ള ഓരോ ആളിന്റെയും കൈയിലുണ്ടായിരിക്കേണ്ട പുസ്തകമാണിതു് (ഇന്ദിരാഗാന്ധിക്കു് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമെന്നു് അവർ പറഞ്ഞ “The wonder that was India ” എന്ന പുസ്തകത്തിന്റെ കർത്താവായ A. L. Basham ആണു് ഒന്നാം വാല്യത്തിന്റെ ആദ്യകാല എഡിറ്റർമാരിൽ ഒരാൾ. Viking Books).

കളിപ്പിക്കൽ

കഥ എപ്പോഴും ചെറുതായിരിക്കണം. കൊച്ചു തിരയ്ക്കുള്ള സൗന്ദര്യം മഹാതരംഗത്തിനില്ല. കോഴിക്കുഞ്ഞിനുള്ള ഭംഗി പിടക്കോഴിക്കില്ല.

ഫ്ലാനറി ഒകൊണർ (Flannery O’Cornor, 1925–64) എന്ന യു. എസ്. കഥയെഴുത്തുകാരിയുടെ “Writing Short Stories” എന്ന ലേഖനത്തിൽ ഇങ്ങനെ കാണുന്നു: “ആരെങ്കിലും വിവാഹം കഴിക്കുകയോ വെടിയേറ്റു മരിക്കുകയോ ചെയ്തില്ലെങ്കിൽ കഥയിൽ ഒന്നും സംഭവിക്കുന്നില്ല എന്നു വിചാരിക്കുന്ന ഒരമ്മായി എനിക്കുണ്ടു്. ഒരു വൃദ്ധയുടെ ബുദ്ധിശൂന്യയായ മകളെ, വൃദ്ധയുടെ കാറ് കൈക്കലാക്കാൻ വേണ്ടി വിവാഹം കഴിക്കുന്ന ഒരലഞ്ഞു തിരിയുന്നവന്റെ കഥ ഞാൻ എഴുതി. കല്യാണത്തിനു ശേഷം അയാൾ കാറിൽ ഭാര്യയെ കയറ്റി യാത്ര പോവുകയും ഒരു ഭക്ഷണശാലയിൽ അവളെ ഉപേക്ഷിച്ചിട്ടു് കാറോടിച്ചു പോകുകയും ചെയ്യുന്നു. ഇതു് സമ്പൂർണ്ണമായ കഥയാണു്… പക്ഷേ, ഇതൊരു പൂർണ്ണമായ കഥയാണെന്നു് എന്റെ അമ്മായിയെ വിശ്വസിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല. ബുദ്ധിശൂന്യയായ മകൾക്കു് അതിനു ശേഷം എന്തു് സംഭവിച്ചു എന്നു് അവർക്കു് അറിഞ്ഞേ തീരൂ. ”അമ്മായിയെ അതുംകൂടെ അറിയിക്കാൻ ഓ കൊണർ തുനിഞ്ഞാൽ അതു് മറ്റൊരു കഥയാവും. അങ്ങനെ രണ്ടു കഥകൾ ജനിക്കും ഒരു കഥയാണെന്ന മട്ടിൽ. ശ്രീ. എൻ. മോഹനൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “കൊച്ചു കൊച്ചു മോഹങ്ങൾ” എന്ന സെന്റിമെന്റൽ സ്റ്റോറി വായിച്ചപ്പോൾ ഓ കൊണറിന്റെ ഈ വാക്യങ്ങൾ എടുത്തെഴുതണമെന്നു് എനിക്കു തോന്നി. മൺകലം പട്ടി തട്ടിയുടയ്ക്കുന്നതു കണ്ടു് കഞ്ഞി വയ്ക്കാൻ ഒരല്യൂമിനിയം കലം വാങ്ങണമെന്നു് ഒരുത്തിക്കു് ആഗ്രഹം. പണമില്ല, മകനു് പുതിയ ഷർട്ട് വേണം. അവൻ അതിനു വേണ്ടി അവരെ അലട്ടി കൊണ്ടിരിക്കുന്നു. അമ്മയുടെയും മകന്റെയും ശണ്ഠകൂടൽ കേട്ട ഒരാൾ ഷോഡതിയുടെ ചീട്ടുകൾ വിൽക്കാൻ ഒരു ബുക്ക് അവനെ ഏൽപ്പിക്കുന്നു. വിറ്റു തീർന്നപ്പോൾ അയാൾ അവനു് അമ്പതു രൂപ കൊടുക്കുന്നു. അമ്മയറിയാതെ, കിട്ടിയ തുകയും കൊണ്ടു് അവൻ ഷർട്ട് വാങ്ങാൻ കടയിൽ ചെന്നപ്പോൾ അമ്മയോടുള്ള സ്നേഹം ഉണരുന്നു. മുപ്പത്തഞ്ചു രൂപയ്ക്കു് അല്യൂമിനിയം കലവും പതിഞ്ചു രൂപയ്ക്കു് അരിയും വാങ്ങിക്കൊണ്ടു് അവൻ അമ്മയുടെ അടുത്തെത്തുന്നു. പുത്രസ്നേഹ പരതന്ത്രയായ അമ്മ കുഴങ്ങി നിൽക്കുമ്പോൾ കഥ അവസാനിക്കുന്നു.

images/Daniel_Jones.jpg
Daniel Jones

സമ്പൂർണ്ണമായ കഥ. പക്ഷേ, ഓ കൊണർ പറഞ്ഞ സമ്പൂർണ്ണതയല്ല ഇതിനുള്ളതെന്നു സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും. ഓരോ കഥാപാത്രത്തെയും സ്പെയ (ർ) സ് (pears soap) സൗപ്[1] തേച്ചു് കുളിപ്പിച്ചു് പട്ടുടുപ്പു് ധരിപ്പിച്ചു നിറുത്തിയിരിക്കുകയാണു് മോഹനൻ. അവരൊക്കെ ഒരുമിച്ചു വരുമ്പോൾ സമ്പൂർണ്ണതയുണ്ടെന്നു തോന്നുകയാണു്. ആ സമ്പൂർണ്ണത ഉത്കൃഷ്ടവും സങ്കീർണ്ണവുമായ കലാസൃഷ്ടിയുടെ സമ്പൂർണ്ണതയല്ലതാനും. വേറൊരു വിധത്തിൽ പറയാം. ഇങ്ങനെ പൂർവ്വകല്പിത രൂപങ്ങളിൽ വന്നു വീഴുന്ന സംഭവങ്ങളുടെ സമാഹാരമായ ചെറുകഥ. ഇന്നത്തെ നിലയിൽ ഇക്കഥ ഓ കൊണറുടെ അമ്മായിയെയും നമ്മുടെ നാട്ടിൽ നാലാം ക്ലാസ്സുവരെ പഠിച്ച അടുക്കളക്കാരി പെണ്ണുങ്ങളെയും മാത്രമേ രസിപ്പിക്കൂ. (അടുക്കളക്കാരികൾ എന്നു മാത്രം പ്രയോഗിച്ചാൽ മതി. ‘പുനരുക്തം’ എന്നു പറഞ്ഞു വൈയാകരണന്മാർ ചന്ദ്രഹാസമിളക്കരുതു്).

കുറിപ്പുകൾ

[1] ഇംഗ്ലീഷിൽ അന്യാദൃശമായ പാണ്ഡിത്യമുണ്ടായിരുന്ന Prof. C. A. Sheppard നൽകിയ ഉച്ചാരണമാണു് ‘സൗപ’ എന്നതു്. Daniel Jones-ന്റെ നിഘണ്ടുവിലും ‘സോപ്’ എന്നല്ല ഉച്ചാരണം നൽകിയിരിക്കുന്നതു്.

ചോദ്യം, ഉത്തരം

ചോദ്യം: മലയാള മനോരമ ദിനപ്പത്രത്തിൽ ഇറാക്കിലെ ദുഷ്ടന്റെ ഭൂഗർഭവാസ സ്ഥലത്തിന്റെ പടം കൊടുത്തിരുന്നു. ദുബായിയിലോ ആബുദാബിയിലോ ഇരിക്കുന്ന മനോരമ ലേഖകൻ എക്സ്റേ കുഴൽക്കണ്ണാടിയിലൂടെ കണ്ടതാണോ ഇതു്??

ഉത്തരം: ആദ്യം വ്യാകരണകാര്യം. ‘ദിനപ്പത്രം’ എന്ന പ്രയോഗം തെറ്റു്. ‘ദിനപത്രം’ എന്നതു ശരി. 1981-ൽ 65 മില്യൻ ഡോളർ ചെലവാക്കി പശ്ചിമജർമ്മിനിയിലെ ചില വാസ്തുശില്പ വിദഗ്ദ്ധരെക്കൊണ്ടു് സദ്ദാം ഹുസൈൻ പണികഴിപ്പിച്ചതാണു് ഈ ഭൂഗർഭ വാസസ്ഥലം. അതിന്റെ പടം 4-02-1991 ലെ ‘ന്യൂസ് വീക്ക്’ വാരികയികയിലുമുണ്ടു്. പുറം 26, 27. ‘ഇറാക്കിലെ ദുഷ്ടൻ’ എന്നു വിളിക്കുന്നതിനോടു് എനിക്കു് എതിർപ്പില്ല. പക്ഷേ, കാശ്മീർ കാര്യത്തിൽ ഇന്ത്യയെ അനുകൂലിക്കുന്ന ഒറ്റ അറബി രാജ്യമാണു് ഇറാക്ക് എന്ന കാര്യം ഓർമ്മിച്ചാൽ കൊള്ളാം.”

ചോദ്യം: “Heart attack, heart failure” ഇവ ഒന്നല്ലേ?

ഉത്തരം: ഞാൻ ഡോക്ടറോ? രക്തധമനിയിലോ ഹൃദയത്തിന്റെ അറയിലോ രക്തം കട്ടിപ്പിടിക്കുമ്പോൾ ഉണ്ടാകുന്നതു് heart attack. ഹൃദയത്തിന്റെ മാംസപേശികൾക്കു ദുർബലത സംഭവിച്ചു് ശരീരത്തിൽ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിനു കഴിവില്ലാതെ വരുമ്പോൾ ഉണ്ടാകുന്നതു് heart failure.

ചോദ്യം: പുരൂരവസ്സ് എന്ന നാമത്തിനു് ഉർവശിയെ കിട്ടാതെ ഉറക്കെക്കരഞ്ഞവൻ എന്നു ഒരു സംസ്കൃത പണ്ഡിതൻ അർത്ഥം പറഞ്ഞു. ശരിയാണോ?

ഉത്തരം: അപ്പോൾ ചന്ദ്രവംശത്തിലെ രാജാവിനു് നേരത്തെ ഒരു പേരുമില്ലായിരുന്നോ? അയാൾക്കു് ഇരുപത്തെട്ടു കെട്ടിയപ്പോൾ അച്ഛനമ്മമാർ പേരിട്ടില്ലേ? താങ്കൾ ഒരു കാര്യം മനസ്സിലാക്കിയാൽ നന്നു്. സംസ്കൃതക്കാരന്റെ ഈ നിഷ്പത്തിയൊക്കെ ശുദ്ധമായ നോൺ സെൻസാണു്.

ചോദ്യം: തങ്കം, ഓമനേ എന്നൊക്കെ ഭാര്യയെ വിളിക്കുന്ന ഭർത്താവു്?

ഉത്തരം: ഭാര്യയുടെ മുഖത്തു നോക്കാതെയാവും അങ്ങനെ വിളിക്കുന്നതു്.

ചോദ്യം: ഹരിശ്ചന്ദ്രൻ സത്യസന്ധനായിരുന്നല്ലോ. നിങ്ങൾക്കു് അദ്ദേഹത്തോടു ബഹുമാനമില്ലേ?

ഉത്തരം: അദ്ദേഹത്തിന്റെ കാലത്തു് മലയാള സാഹിത്യമില്ലായിരുന്നു. അതുകൊണ്ടു് നിരൂപണവും ഇല്ലായിരുന്നു. എല്ലാവരും സത്യം പറഞ്ഞു അന്നു്. ആ രാജാവും സത്യം പറഞ്ഞു. അതിൽക്കവിഞ്ഞു് എന്തുണ്ടു്?

ചോദ്യം: സ്ത്രീകൾ വസിക്കുന്നിടത്തു് ദേവന്മാർ പാർക്കാൻ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞതാരു്?

ഉത്തരം: മനുസ്മൃതിയിലുണ്ടതു്. സ്മൃതിയായതുകൊണ്ടു കള്ളമരുതെന്നില്ലല്ലോ.

ചോദ്യം: ഗീതയിൽ നിങ്ങൾക്കു ഇഷ്ടപ്പെട്ട ഭാഗമേതു് ?

ഉത്തരം: മൗനം ചൈവാസ്മി ഗുഹ്യാനാം.— ‘രഹസ്യങ്ങളിൽ ഞാൻ നിശ്ശബ്ദതയാണു്’ എന്ന ഭാഗം.

images/TheWonderThatWasIndia.jpg

ഒരു വിധത്തിൽ ഒരാന്റി ഹീറോയാണു് ശ്രീ. എൻ. പ്രഭാകരന്റെ “പെരുമാൾ” എന്ന കഥ (കലാകൗമുദി). അഹമ്മദ്കുട്ടിയെന്ന ഒരു പാവപ്പെട്ട കൂലിക്കാരനാണു് അയാൾ. പെരുമാളിനു നേരിടേണ്ടിവരുന്നതെല്ലാം പ്രതികൂലങ്ങളായ പരിതഃസ്ഥിതികൾ. അവയെ ലാഘവത്തോടെ നോക്കാൻ വേണ്ടി അയാൾ ഏതും നിസ്സാരമാക്കുന്നു. കാലിൽ അഞ്ചുകിലോ ഭാരമുള്ള തൂക്കക്കട്ടി വീണിട്ടും ആ കാലു് നീരുവന്നു വീർത്തിട്ടും അന്യനുവേണ്ടി ഉപകാരം ചെയ്യലാണു് അയാളുടെ കൃത്യം. ഏകാന്തതയ്ക്കു് താൻ അടിമപ്പെട്ടവനാണെന്നു് അയാൾക്കറിയാം. തന്നെ ആരും ഉള്ളഴിഞ്ഞു സ്നേഹിക്കുന്നില്ലെന്നും മനസ്സിലാക്കിയിട്ടുണ്ടു്. എന്നാലും എല്ലാവരെയും സ്നേഹിക്കുകയും അവർക്കൊക്കെ ഉപകാരം ചെയ്യുകയും ചെയ്യുന്നവനാണു് അയാൾ. പെരുമാളിന്റെ അന്ത്യം അനുവാചകരായ നമ്മളെ തെല്ലൊന്നു ചലിപ്പിക്കാതിരിക്കില്ല. സ്വഭാവ പ്രധാനമായ ഈ കഥ നമ്മളെ ആകർഷിക്കും.

ഗുണപാഠങ്ങൾ
ചെമ്മീൻ:
ദുഃഖമുള്ളപ്പോൾ കടൽക്കരയിൽ ചെന്നിരുന്നാൽ കടലിൽ ചാടേണ്ടതായി വരും.
ശാകുന്തളം:
ഭർത്താവു് തന്ന മോതിരം വിരലിൽ ഇട്ടിട്ടുണ്ടെങ്കിൽ കുളിക്കാനിറങ്ങുമ്പോൾ അതു് ഊരി ആരെയെങ്കിലും ഏൽപ്പിക്കണം.
ലീല:
ഭാര്യ വേറൊരുത്തനിൽ അനുരക്തയാണെങ്കിൽ അവളുടെ കൂടെ കിടന്നുറങ്ങരുതു്. (കുട്ടിക്കൃഷ്ണമാരാരുടെ മതമനുസരിച്ചു്)
ഓടയിൽനിന്നു്:
ഭർത്താവിനെ കിട്ടിയതിനു ശേഷം വളർത്തച്ഛനോടു നന്ദികേടു കാണിച്ചാൽ അയാൾ ചുമച്ചു ചുമച്ചു് നടന്നുപോകും.
ശിഷ്യനും മകനും:
അച്ഛനമ്മമാർ ഈശ്വരവർഗ്ഗത്തിൽപ്പെട്ടവരാണെങ്കിലും അവർ രാത്രി രതിക്രീഡയിൽ വിലയം കൊണ്ടിരിക്കുമ്പോൾ അന്യൻ അച്ഛനെ കാണാൻ വന്നാൽ മകൻ സൂക്ഷിപ്പുകാരനായി നിൽക്കരുതു്. വരുന്നവനെ തടസ്സപ്പെടുത്തരുതു്.
ഖസാക്കിന്റെ ഇതിഹാസം:
എക്സിസ്റ്റെൻഷ്യലിസത്തിൽ അമിതമായി വിശ്വാസമർപ്പിച്ചാൽ പാമ്പു് കുഴിയിൽ നിന്നു മുകളിലേയ്ക്കു വന്നു വിരലിൽ ചുംബിക്കും.

ഇത്രയും ഗുണപാഠങ്ങൾ. ഇനി എന്റെ ഒരാഗ്രഹം പ്രധാനമന്ത്രിയെ അറിയിക്കുന്നു. “ഇന്ത്യ ഒരിക്കലും ഗൾഫ് യുദ്ധത്തിൽ ചേരരുതു്. ചേർന്നാൽ കേരളത്തിലെ കവികൾ കവിതകളെഴുതും. അവ ശത്രുവിന്റെ ആറ്റം ബോംബ് പ്രയോഗത്തെക്കാൾ ഭയങ്കരമായിരിക്കും.”

കാവ്യാനുഭവം

മൗലികതയുള്ള ജീവിതസംഭവങ്ങളെ വാക്കുകളാകുന്ന ദർപ്പണത്തിലൂടെ പ്രതിഫലിപ്പിക്കുന്നതേയുള്ളൂ നമ്മുടെ എഴുത്തുകാർ. കാവ്യമായാലും നോവലായാലും ചെറുകഥയായാലും ഇതു ശരിതന്നെ.

ദേശാഭിമാനി വാരിക കൈയിലെടുത്തു. മറിച്ചുനോക്കി. അജിത് കൗറി ന്റെ “ഭീകരൻ” എന്ന കഥ കണ്ടു. വായിച്ചു തുടങ്ങി. തരക്കേടില്ലല്ലോ. അപ്പോഴാണു് കഥയുടെ ദൈർഘ്യം എന്റെ ഉത്കണ്ഠ നിറഞ്ഞ നയനങ്ങൾ ദർശിച്ചതു്. ബൻയമിന്റെ വാക്യങ്ങൾ—Like a clock of life on which the seconds race, the page number hangs over the characters of a novel. Which reader has not once lifted to it a fleeting, fearful glance? എന്ന വാക്യങ്ങൾ ഓർമ്മിച്ചുകൊണ്ടു് താൻ പാരായണം മതിയാക്കി. കഥ എപ്പോഴും ചെറുതായിരിക്കണം. കൊച്ചുതിരയ്ക്കുള്ള സൗന്ദര്യം മഹാതരംഗത്തിനില്ല. കോഴിക്കുഞ്ഞിനുള്ള ഭംഗി പിടക്കോഴിക്കില്ല. “Small is beautiful”. ഞാൻ ജനയുഗം വാരിക തുറന്നു. കണ്ടതു് ശ്രീമതി പറവൂർ ബി. ലതികാനായർ എഴുതിയ “ഇനി നമ്മളന്യർ” എന്ന കാവ്യം. ചെറിയ കാവ്യം. കവയിത്രി ദുഃഖത്തെയും അതിൽനിന്നു രൂപംകൊണ്ട തത്ത്വചിന്തയെയും ആകർഷകങ്ങളായ വരികളിൽ ഒതുക്കിയിരിക്കുന്നു. “ആവണിപ്പുലരികളിലാതിര നിലാവുകളിലാദ്യാനുഭൂതിയുടെ പൂക്കൾ വിരിയില്ലിനി” എന്ന രീതിയിലുള്ള വരികൾ ഈ കാവ്യത്തിൽ ഉണ്ടു്. “Each of us is solitary, each of us dies alone” എന്നു സി. പി. സ്നോ യുടെ “The Two Cultures ” എന്ന പ്രബന്ധത്തിൽ വായിച്ച ഓർമ്മയുണ്ടെനിക്കു്. അതു് വെറും പ്രസ്താവം. മനുഷ്യന്റെ ഏകാന്തതയെക്കുറിച്ചുള്ള ഈ കാവ്യം കാവ്യാനുഭവമായി മാറിയിരിക്കുന്നു.

ഫ്രൈ മരിച്ചു

ഇപ്പോൾത്തന്നെ ‘ട്രാഷാ’യ ഇന്ത്യൻ രചനകളുടെ നിരൂപണംകൊണ്ടു്— സത്യസന്ധമല്ലാത്ത നിരൂപണംകൊണ്ടു്—ഇന്ത്യൻ പത്രങ്ങൾ അസഹ്യങ്ങളായിട്ടുണ്ടു്. ഇനിയും അതു കൂട്ടരുതെന്നേ എനിക്കു അപേക്ഷയുള്ളു.

കനേഡിയൻ സാഹിത്യനിരൂപകൻ നൊർത്ത്റൊപ് ഫ്രൈ (Frye) എഴുപത്തെട്ടാമത്തെ വയസ്സിൽ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണത്തിനു ഹേതു. വെറും സാഹിത്യ നിരൂപകനായിരുന്നില്ല അദ്ദേഹം. സൈദ്ധാന്തിക നിരൂപകൻ എന്ന വിശേഷണമാണു് ഫ്രൈക്കു യോജിക്കുക. ഇരുപതോളം വിശിഷ്ടങ്ങളായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു് അദ്ദേഹം. എനിക്കു് അദ്ദേഹത്തിന്റെ “Anatomy of criticism ”, “Fables of Identity” ഈ രണ്ടു പുസ്തകങ്ങളേ വായിക്കാൻ കഴിഞ്ഞുള്ളു. ഫ്രൈയുടെ സിദ്ധാന്തപരമായ നിരൂപണത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ താഴെ സ്വതന്ത്രമായി തർജ്ജമചെയ്തു ചേർക്കുന്ന ഖണ്ഡിക പ്രയോജനമരുളും.

images/AnatomyOfCriticism.jpg

“നമ്മൾ ഒരു പടം നോക്കുമ്പോൾ അതിനോടു ചേർന്നു നിന്നു ബ്രഷിന്റെയും പാലിറ്റ്നൈഫിന്റെയും ചെയ്തികൾ അപഗ്രഥിക്കാം. സാഹിത്യത്തിലെ നവീന നിരൂപകരുടെ വാഗ്മിതയാർന്ന അപഗ്രഥനത്തോടു് ഇതു് ഏതാണ്ടു് അനുരൂപമായിരിക്കും. പിറകോട്ടു് അല്പം മാറിയാൽ (ചിത്രത്തിന്റെ) ഡിസൈൻ കുറേക്കൂടി സ്പഷ്ടമാകും. അപ്പോൾ ചിത്രീകരിക്കപ്പെട്ട ഉള്ളടക്കത്തെക്കുറിച്ചു് നമ്മൾ പഠിക്കുന്നു. യഥാർത്ഥങ്ങളായ ഡച്ച് ചിത്രങ്ങൾക്കു പറ്റിയ ഏറ്റവും നല്ല ദൂരം അതാണു്… നമ്മൾ പിന്നെയും പിറകോട്ടു പോകുമ്പോൾ വിന്യസ്തമായ ഡിസൈനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നു. വലിയ ദൂരത്തുനിന്നു നോക്കിയാൽ—(ചിത്രം) കന്യാമറിയത്തിന്റേതാകട്ടെ—നമുക്കു കന്യാമറിയത്തിന്റെ പ്രാക്തന രൂപം (arche type) അല്ലാതെ വേറൊന്നും കാണാൻ കഴിയില്ല… സാഹിത്യം നിരൂപണം ചെയ്യുമ്പോഴും കാവ്യത്തിന്റെ പ്രാക്തന രൂപപരമായ വിന്യാസമറിയാൻ വേണ്ടി നമ്മൾ പിറകോട്ടു മാറിനില്ക്കണം… ടോൾസ്റ്റോയി യുടെ റിയലിസ്റ്റിക് നോവലായ “റെസറക്ഷൻ ” അല്ലെങ്കിൽ സൊല യുടെ (Zola) “ഷെർമീനേൽ ” (Germinal) ഇവയിൽനിന്നു നമ്മൾ പിറകോട്ടു മാറിനില്ക്കുമ്പോൾ ആ പേരുകൾ സൂചിപ്പിക്കുന്ന പുരാവൃത്തസൃഷ്ടിപരങ്ങളായ രൂപമാതൃകകൾ (mytho poeic designs) കാണാൻ കഴിയും.” (Anatomy of Criticism, Princeton University Press, Paper back, pp. 140 $ 11.50.) പ്രതിരൂപം, പുരാവൃത്തം (myth) ഇവയെ അവലംബിച്ചുകൊണ്ടു കലാസൃഷ്ടിയെ പല വിധത്തിൽ സമീപിക്കുന്ന നിരൂപണപദ്ധതിയാണു് ഫ്രൈയുടേതു്.

പ്രതിഫലനം
images/TheTwoCultures.jpg

യു. എസ്. എസ്. ആറിലെ ആസർബൈജാൻ പ്രദേശത്തിലെ പട്ടണമാണു കീറേവാബാതു് (Kirovabad) ഇതിന്റെ ആദ്യത്തെ പേരു ഗഞ്ച എന്നു്. ഗഞ്ചയിൽ ജനിച്ച മഹാനായ കവിയാണു് ഇലിയസ് ഇബൻയൂസൂഫ് (Ilias ibn-Yusif, 1141–1209) നിസാമി ഗഞ്ചേവി എന്നതു് അദ്ദേഹത്തിന്റെ തൂലികാനാമമത്രേ. വിശ്വവിഖ്യാതമായ “Leili and Medfnun” എന്നതിനു പുറമെ അദ്ദേഹം “Iskander— Namesh” എന്നൊരു കാവ്യംകൂടി എഴുതിയിട്ടുണ്ടു്. അതിലെ ഒരു ഭാഗമാണു് ഞാൻ പ്രിയപ്പെട്ട വായനക്കാരുടെ മുൻപിൽ കൊണ്ടുവരുന്നതു്. ചില രാജ്യങ്ങൾ ആക്രമിച്ചു കീഴടക്കിയതിനുശേഷം അലിക്സാണ്ടർച്ചക്രവർത്തി വിജയസൂചകമായി ഒരു കമാനം നിർമ്മിക്കാൻ ഏർപ്പാടു ചെയ്തു. കമാനത്തിന്റെ അകവശം ചിത്രങ്ങൾകൊണ്ടു് അലങ്കരിക്കാൻ അദ്ദേഹം രണ്ടു ചിത്രകാരന്മാരെയും നിയമിച്ചു. ചിത്രകാരന്മാർക്കിടയിൽ ഒരു യവനിക തൂക്കിയിരുന്നതുകൊണ്ടു് ഒരു ചിത്രകാരൻ എന്തു ചെയ്യുന്നു എന്നതു് മറ്റേച്ചിത്രകാരനു് അറിയാൻ വയ്യ. ചിത്രമെഴുത്തു പൂർണ്ണമാക്കിയതിനുശേഷം യവനിക മാറ്റും. അപ്പോൾ ഏതു ചിത്രകാരനാണു് വിദഗ്ദ്ധൻ എന്നു നിർണ്ണയിക്കാം. ആലേഖനം കഴിഞ്ഞു. യവനിക നീക്കിയപ്പോൾ രണ്ടുവശത്തെ ചിത്രീകരണങ്ങളും ഒന്നുപോലിരുന്നു. അദ്ഭുതം! ചക്രവർത്തി ഉടനെ യവനിക വീണ്ടും തൂക്കാൻ അജ്ഞാപിച്ചു. അദ്ഭുതങ്ങളിൽ അദ്ഭുതം! ഒരുവശത്തെ ചിത്രങ്ങൾ അപ്രത്യക്ഷങ്ങളായി. മറ്റേവശത്തെ ചിത്രങ്ങൾ അപ്പോഴും തിളങ്ങിക്കൊണ്ടിരുന്നു. സംഭവിച്ചതു് ഇതാണു്. ഒരു ചിത്രകാരൻ ഉജ്ജ്വലങ്ങളായ ചിത്രങ്ങൾ ഒരു വശത്തു വരച്ചുകൊണ്ടിരുന്നപ്പോൾ മറ്റേച്ചിത്രകാരൻ അയാളുടെ വശത്തുള്ള കല്ലു മിനുസപ്പെടുത്തി കണ്ണാടിപോലെയാക്കുകയായിരുന്നു. യവനിക മാറ്റിയപ്പോൾ യഥാർത്ഥങ്ങളായ ചിത്രങ്ങൾ കണ്ണാടി പോലുള്ള മറുഭാഗത്തു പ്രതിഫലിക്കുകയായിരുന്നു. ഇക്കഥയിലെ സാരസ്വത രഹസ്യം കേരളത്തിലെ എഴുത്തുകാർക്കു മാർഗ്ഗദർശകമായി ഭവിക്കേണ്ടതാണു്. മൗലികതയുള്ള ജീവിത സംഭവങ്ങളെ വാക്കുകളാകുന്ന ദർപ്പണത്തിലൂടെ പ്രതിഫലിപ്പിക്കുന്നതേയുള്ളു നമ്മുടെ എഴുത്തുകാർ. കാവ്യമായാലും നോവലായാലും ചെറുകഥയായാലും ഇതു ശരിതന്നെ. കുങ്കുമം വാരികയിലെ “വീടു്” എന്ന ചെറുകഥ (ഗാഹുൽ, വളപട്ടണം) ഇതുപോലൊരു പ്രതിഫലനമാണു്. യഥാർത്ഥ ജീവിത സംഭവങ്ങൾ കണ്ടറിയുക എന്ന പ്രക്രിയയ്ക്കു തുല്യമായ യവനിക നീക്കൽ നടന്നു. കഥ അപ്രത്യക്ഷമാകും. അനിയൻ വീടുവച്ചതു് ചേട്ടനു് ഇഷ്ടമായില്ലത്രേ. ചേട്ടന്റെ കൂടെ താമസിക്കുന്ന അമ്മ അനിയന്റെ പുതിയ വീട്ടിലേക്കു പോരുമ്പോൾ കഥ അവസാനിക്കുന്നു. ഒരു പ്രതിഫലനം മാത്രം. നിത്യജീവിത സംഭവങ്ങളുടെ പുനരാവിഷ്കരണം മാത്രം. അതു കലയല്ലതാനും.

അഷ്ടാവക്രന്റെ വക്രത
images/Emile_Zola.jpg
സൊല

ഹരിശ്ചന്ദ്രൻ സത്യസന്ധനായിരുന്നല്ലോ. നിങ്ങൾക്കു് അദ്ദേഹത്തോടു ബഹുമാനമില്ലേ? അദ്ദേഹത്തിന്റെ കാലത്തു് മലയാള സാഹിത്യമില്ലായിരുന്നു. അതു കൊണ്ടു് നിരൂപണവും ഇല്ലായിരുന്നു. എല്ലാവരും സത്യം പറഞ്ഞു അന്നു്. ആ രാജാവും സത്യം പറഞ്ഞു. അതിൽക്കവിഞ്ഞു് എന്തുണ്ടു്?അച്ഛന്റെ വേദോച്ചാരണം തെറ്റാണെന്നു് ഗർഭസ്ഥശിശു പറഞ്ഞപ്പോൾ അയാൾ കോപിച്ചു് ആ ശിശുവിനെ ശപിച്ചു. അതിന്റെ ഫലമായി ശിശുവിനു് എട്ടുവളവുകൾ ശാരീരത്തിലുണ്ടായി. അയാളാണു് ‘മിഥോളജി’യിലെ കുപ്രസിദ്ധനായ അഷ്ടാവക്രൻ. ഈ കുത്സിത കളേബരന്റെ പേരും കടം വാങ്ങിക്കൊണ്ടു് ഒരാൾ Illustrated Weekly-യിൽ എഴുതിയ Be Indian, Read Indian” എന്ന ലേഖനത്തിലെ യുക്തികൾക്കു് എട്ടല്ല എൺപതു ഒടിവുകളുണ്ടു്. 1990-ലെ നല്ല പുസ്തകങ്ങളെക്കുറിച്ചു് നിരൂപകർ എഴുതിയപ്പോൾ ഒരു ഇന്ത്യൻ എഴുത്തുക്കാരന്റെ പേരും അവർ പറഞ്ഞില്ല. കെസ്റ്റ്ലർ (ഇംഗ്ലീഷ് ഉച്ചാരണം) ഫ്രഞ്ച് ഫ്ലൂവിനെക്കുറിച്ചു പറഞ്ഞു. നമുക്കു ഇംഗ്ലീഷ് ഫ്ലൂ പിടിപ്പെട്ടിരിക്കുന്നു. ശ്രീ എം. ടി. വാസുദേവൻ നായരെ കേരളീയർക്കു മാത്രമേ അറിയാവൂ. ഡോക്ടർ യു. ആർ. അനന്തമൂർത്തിയെ കന്നടക്കാരല്ലാത്തവർക്കു് അറിഞ്ഞുകൂടാ. ജയകാന്തനെയും സുനിൽ ഗംഗോപാദ്ധ്യായെയും അവരുടെ നാട്ടുകാരല്ലാതെ മറ്റുള്ളവർ അറിയുന്നില്ല. ഇങ്ങനെയൊക്കെ പരിദേവനങ്ങളും ഉപാലംഭങ്ങളും നടത്തിയിട്ടു് ഇംഗ്ലീഷ് പത്രങ്ങൾ ധാരാളമായി ഇന്ത്യൻ രചനകളെക്കുറിച്ചു് എഴുതണമെന്നു് നിർദ്ദേശിക്കുന്നു.

images/Germinal_first_edition_cover.jpg

1990-ലെ രചനകൾ പോകട്ടെ. ഇന്ത്യൻ പെൻഗ്വിൻസ് ഇവിടെ പുസ്തകങ്ങൾ പ്രസാധനം ചെയ്തുതുടങ്ങിയതിനുശേഷം കലാമൂല്യമുള്ള ഒരു കൃതിയെങ്കിലും സഹൃദയനു കാണാൻ സാധിച്ചോ? വിക്രംസേത്തിന്റെ The Golden gate അമിതാവ് ഘോഷിന്റെ Circle of Reason, അലൻസീലിയുടെ Totternama, ഭാരതീമുഖർജിയുടെ The Tiger’s Daughter തുടങ്ങിയ നോവലുകൾ, വിലാസ് സാരംഗിന്റെ The Fair Tree of the Void, ശശി തരൂരിന്റെ The Great Indian Novel, ശശി ദേശ്പാണ്ഡെയുടെ That Long Silence, ഖുശ്വന്ത് സിങ്ങിന്റെ Delhi ഇവയൊക്കെ നല്ല സാഹിത്യകൃതികൾ എന്ന വിഭാഗത്തിൽപ്പെടുമെന്നു് അഷ്ടാവക്രൻ പറയുമായിരിക്കും. ഞാൻ പറയില്ല. ശശി തരൂരിന്റെ കൃതി വെറും ജേണലിസമാണു്. സാരംഗിന്റെ രചന ‘റിപ്പോർട്ടി’ങ്ങും (ഇപ്പറഞ്ഞ എല്ലാ പുസ്തകങ്ങളും പെൻഗ്വിന്റേതല്ല.)

ഇവിടെ എഴുത്തുക്കാരെ മറ്റു പ്രദേശങ്ങളിലെ ആളുകൾ അറിയുന്നില്ല എന്നു പറയുന്നതു തെറ്റാണു്. എം. ടി. വാസുദേവൻ നായരെ അറിയേണ്ടവർ അറിയുന്നുണ്ടു്. അനന്തമൂർത്തിയുടെ കീർത്തി കർണ്ണാടദേശത്തിന്റെ അതിരുകളെ ലംഘിച്ചു പ്രസരിച്ചിട്ടുണ്ടു്.

images/Flannery-OConnor.jpg
ഫ്ലാനറി ഒകൊണർ

ഇപ്പോൾത്തന്നെ ‘ട്രാഷാ’യ ഇന്ത്യൻ രചനകളുടെ നിരൂപണം കൊണ്ടു്—സത്യസന്ധമല്ലാത്ത നിരൂപണം കൊണ്ടു്—ഇന്ത്യൻ പത്രങ്ങൾ അസഹ്യങ്ങളായിട്ടുണ്ടു്. ഇനിയും അതു കൂട്ടരുതെന്നേ എനിക്കു് അപേക്ഷയുള്ളൂ. പടിഞ്ഞാറുണ്ടാകുന്ന മാസ്റ്റർ പീസുകളെക്കുറിച്ചും ഇന്ത്യയിലെ പത്രങ്ങൾ എഴുതി ജനതയെ ഉദ്ബുദ്ധരാക്കട്ടെ. ഖുശ്വന്ത് സിങ്ങും ശശി തരൂരുമാണു് സാഹിത്യകാരന്മാർ എന്നു് അവർ ജനങ്ങളോടു പറയാതിരിക്കട്ടെ. ഈ നാട്ടിലുണ്ടാകുന്ന ചവറുകളെക്കുറിച്ചു് തുടരെത്തുടരെ ഇന്ത്യൻ പത്രങ്ങൾ എഴുതുന്നതുകൊണ്ടാണു് നോബൽ സമ്മാനം കിട്ടിയ തെലയുടെ “ഹൈവിനെ”ക്കുറിച്ചോ മാർകേസി ന്റെ പുതിയ നോവലിനെക്കുറിച്ചോ ഒരു നിരൂപണവും ഇതുവരെ നമ്മുടെ ഇംഗ്ലീഷ് പത്രങ്ങളിൽ വരാത്തതു്. ഇതു് തികച്ചും ക്രൂരമായ രീതിയത്രേ.

images/Ajeet_Caur.jpg
അജിത് കൗർ

മിഥോളജിയിലെ അഷ്ടാവക്രൻ നദിയിൽ മുങ്ങി നിവർന്നപ്പോൾ വളവുകൾ മാറിക്കിട്ടിയവനായി. Illustrated Weekly—യിലെ അഷ്ടാവക്രൻ നിഷ്പക്ഷതയുടേയും സഹൃദയത്വത്തിന്റെയും വിവേകത്തിന്റെയും ത്രിവേണിയിൽ മുങ്ങി സ്വന്തം വളവുകൾ ഇല്ലാതാക്കട്ടെ. പ്രയാഗ വരെ പോകാൻ പ്രയാസമുണ്ടെങ്കിൽ തിരുവന്തപുരത്തെ കൊച്ചാർ എന്ന തോട്ടിൽ മുങ്ങിയാലും മതി.

images/Gabriel_Garcia_Marquez.jpg
മാർകേസ്

മന്നത്തു പത്മനാഭനും പേരുകേട്ട ഒരു സംസ്കൃത പണ്ഡിതനും കാറിന്റെ പിൻസീറ്റിൽ. ഞാൻ മുൻസീറ്റിൽ. മന്നം പണ്ഡിതനോടു ചോദിച്ചു: “ശങ്കരാചാര്യരെ പ്രച്ഛന്നബുദ്ധൻ എന്നു വിളിക്കുന്നതു് എന്തു കൊണ്ടു്?” പണ്ഡിതനു് അപ്പോൾ ഉത്തരം തോന്നിയില്ല. അതിനാൽ സംസ്കൃത പണ്ഡിതന്മാരുടെ വിദ്യ അദ്ദേഹം കാണിച്ചു. “കുമാരിലഭട്ടൻ അനുപലബ്ധിയെയും വ്യാപ്തിയെയുംകുറിച്ചു് … ” കുറേ നേരം ഇതു് കേട്ടപ്പോൾ മന്നത്തിനു ദേഷ്യം വന്നു. “ഞാൻ നിങ്ങളോടു ചോദിച്ചതു് അതല്ല. ചോദ്യത്തിനു് ഉത്തരം അറിയാമെങ്കിൽ പറയൂ.” പിന്നീടു് അദ്ദേഹം എന്നോടു് ചോദിച്ചു. “നിങ്ങൾക്കറിയാമോ?” ഞാൻ മറുപടി നൽകി: “സർ മഹായാന ബുദ്ധമതത്തിലെ ആദ്ധ്യത്മിക സാരാംശമായ ‘തഥത’യും മഹായാനബുദ്ധമതത്തിലെ ഒരു വിഭാഗകാരായ മാധ്യമികരുടെ ‘ശൂന്യത’യും ഉപനിഷത്തിലെ ‘ബ്രഹ്മ’വും ഒന്നുപോലെയാണു്. ബ്രഹ്മസിദ്ധാന്തം ഉപനിഷത്തിൽനിന്നു സ്വീകരിച്ചതാണെങ്കിലും ശങ്കരാചാര്യർക്കു ബുദ്ധമത സിദ്ധാന്തങ്ങളോടു കടപ്പാടുണ്ടു്. അതിനാലാണു് അദ്ദേഹത്തെ പ്രച്ഛന്നബുദ്ധൻ എന്നു വിളിക്കുന്നതു്.” മന്നം കാറ് നിറുത്താൻ പറഞ്ഞു: “നിങ്ങൾ ഇവിടെ വന്നിരിക്കൂ.” പണ്ഡിതൻ മുസീറ്റിലായി. പിന്നെയും മന്നം വല്ലതും ചോദിച്ചാലോ എന്നു പേടിച്ചു് അല്പജ്ഞനായ ഞാൻ ഉറക്കം നടിച്ചു. മീറ്റിങ്ങ് സ്ഥലത്തു് എത്തുന്നതുവരെ കണ്ണുതുറന്നില്ല ഞാൻ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-03-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.