SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-06-09-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Uroob.jpg
ഉറൂബ്

എ­ല്ലാ­വ­രും ചെ­റു­ക­ഥ­കൾ എ­ഴു­തു­ന്നു. എ­നി­ക്കും കൊതി ഒരു ക­ഥ­യെ­ഴു­തി അ­ച്ച­ടി­ച്ചു­കാ­ണാൻ. അത്ര പ്ര­യാ­സ­മു­ള്ള കാ­ര്യ­മ­ല്ല അ­തെ­ന്നു് ഇ­ക്കാ­ല­ത്തു് ഒരു തോ­ന്നൽ. ബാ­ല്യ­കാ­ല­ത്തും യൗ­വ­ന­കാ­ല­ത്തും ഞാൻ വാ­യി­ച്ച കഥകളെ അവ അ­ന്നു­ള­വാ­ക്കി­യ അ­നു­ഭൂ­തി­ക­ളു­ടെ പേരിൽ ഇന്നു വാ­ഴ്ത്തു­ന്ന­തു തെ­റ്റാ­യി വ­രു­മെ­ന്നു് അ­നു­ഭ­വം എന്നെ ഗ്ര­ഹി­പ്പി­ക്കു­ന്നു. അ­നു­വാ­ച­ക­ന്റെ സാ­ഹി­ത്യ­സം­സ്കാ­രം വി­ക­സി­ക്കു­ന്തോ­റും ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചു­ള്ള സ­ങ്ക­ല്പ­ങ്ങൾ­ക്കു മാ­റ്റം­വ­രും. വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് ഉ­റൂ­ബി­ന്റെ എ­ത്ര­യെ­ത്ര ക­ഥ­ക­ളു­ടെ പാ­രാ­യ­ണ­മാ­ണു് എ­നി­ക്കു പു­ള­ക­മ­ങ്കു­രി­പ്പി­ച്ച­തു്. ആ കഥകൾ ഇന്നു വാ­യി­ച്ചു­നോ­ക്കി­യ­പ്പോൾ എ­നി­ക്കു് ശ­രീ­ര­ത്തിൽ രോ­മ­മു­ണ്ടെ­ങ്കി­ലും രോ­മാ­ഞ്ച­മി­ല്ല. എ­നി­ക്കു­മെ­ഴു­താ­മ­ല്ലോ ഇ­ത്ത­രം കഥകൾ എന്ന വി­ചാ­ര­മേ­യു­ള്ളു. അ­തു­കൊ­ണ്ടു് ഞാൻ ക­ട­ലാ­സ്സെ­ടു­ത്തു മുൻ­പിൽ വ­യ്ക്കു­ന്നു; പേ­ന­യെ­ടു­ത്തു് അ­തി­ല­മർ­ത്തു­ന്നു. എ­ന്തി­നെ­ക്കു­റി­ച്ചാ­ണു് ക­ഥ­യെ­ഴു­തേ­ണ്ട­തു? ‘തീം’ (Theme)—വിഷയം—വേ­ണ്ടേ? തീം എന്ന ഇം­ഗ്ളീ­ഷ് വാ­ക്കു മ­ന­സ്സിൽ വ­ന്ന­പ്പോൾ അ­ന്ത­രി­ച്ചു­പോ­യ നല്ല സു­ഹൃ­ത്തു് സി. എൻ. ശ്രീ­ക­ണ്ഠൻ നായരെ ഓർ­മ്മി­ച്ചു. വ­ട­ക്കെ­വി­ടെ­യോ ഒരു സ­മ്മേ­ള­ന­ത്തി­നു് കേ­ശ­വ­ദേ­വ്, കെ. ബാ­ല­കൃ­ഷ്ണൻ, സി. എൻ. ശ്രീ­ക­ണ്ഠൻ നായർ ഇ­വ­രോ­ടൊ­രു­മി­ച്ചു് ഞാനും പോയി. തി­രി­ച്ചു കൊ­ല്ല­ത്തു് എ­ത്തി­യ­പ്പോൾ ശ്രീ­ക­ണ്ഠൻ നായർ പ­റ­ഞ്ഞു: “വി­ക്ര­മൻ ചേ­ട്ട­ന്റെ വീ­ട്ടിൽ ക­യ­റി­യി­ട്ടു പോകാം.” “എ­ന്തി­നു്” എന്നു ഞാൻ ചോ­ദി­ച്ച­പ്പോൾ “ഒരു നാ­ട­ക­മെ­ഴു­ത­ണം. അ­തി­ന്റെ തീം ചേ­ട്ട­നോ­ടു ചോ­ദി­ക്കാ­നാ­ണു് ” എന്നു മ­റു­പ­ടി. പ്ര­ശ­സ്ത­നാ­യ അ­ഭി­നേ­താ­വു് പി. കെ. വി­ക്ര­മൻ നായർ അ­ക്കാ­ല­ത്തു് കൊ­ല്ല­ത്തെ എ­ക്സി­ക്യൂ­ട്ടീ­വ് എ­ഞ്ചി­നീ­യ­റാ­യി­രു­ന്നു. ഞങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടി­ലെ­ത്തി. ശ്രീ­ക­ണ്ഠൻ നാ­യർ­ക്കു് അ­ദ്ദേ­ഹം തീം പ­റ­ഞ്ഞു­കൊ­ടു­ത്തു എ­ന്നാ­ണു് എന്റെ ഓർമ്മ.

ബാ­ല്യ­കാ­ല­ത്തും യൗ­വ­ന­കാ­ല­ത്തും ഞാൻ വാ­യി­ച്ച കഥകളെ അവ അ­ന്നു­ള­വാ­ക്കി­യ അ­നു­ഭൂ­തി­ക­ളു­ടെ പേരിൽ ഇന്നു വാ­ഴ്ത്തു­ന്ന­തു തെ­റ്റാ­യി­വ­രു­മെ­ന്നു് അ­നു­ഭ­വം എന്നെ ഗ്ര­ഹി­പ്പി­ക്കു­ന്നു. അ­നു­വാ­ച­ക­ന്റെ സാ­ഹി­ത്യ­സം­സ്ക്കാ­രം വി­ക­സി­ക്കു­ന്തോ­റും ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചു­ള്ള സ­ങ്ക­ല്പ­ങ്ങൾ­ക്കു മാ­റ്റം വരും.

വി­ക്ര­മൻ നാ­യ­രും ഇ­ന്നി­ല്ല. ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ എ­ഴു­താൻ പോ­കു­ന്ന ക­ഥ­യ്ക്കു് ഒരു തിം ചോ­ദി­ക്കാ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തോ­ടു്. മറ്റു മാർ­ഗ്ഗ­മി­ല്ലാ­ത്ത­തു­കൊ­ണ്ടും സാ­യ്പി­ന്റെ രചന മോ­ഷ്ടി­ക്കാൻ മ­ന­സ്സു് സ­മ്മ­തി­ക്കാ­ത്ത­തു­കൊ­ണ്ടും ഞാൻ വ­രു­ന്ന­തു വ­ര­ട്ടെ എന്നു വി­ചാ­രി­ച്ചു് ക­ഥ­യു­ടെ ആ­ദ്യ­ത്തെ വാ­ക്യ­മ­ങ്ങു് എഴുതി. “ആൾ­ത്തി­ര­ക്കി­നി­ട­യി­ലൂ­ടെ ഒ­ഴി­ഞ്ഞ ഇ­രി­പ്പി­ടം തേടി ന­ട­ന്നു.” ആരു ന­ട­ന്നു എ­ന്ന­തെ­ല്ലാം വാ­യ­ന­ക്കാർ ഊ­ഹി­ച്ചു­കൊ­ള്ളേ­ണ്ട മ­ട്ടി­ലാ­ണു് ഇ­ന്ന­ത്തെ ക­ഥാ­ര­ച­ന. എ­ങ്കി­ലും വ­ള­രെ­ക്കാ­ലം അ­ധ്യാ­പ­ക­നാ­യി­രു­ന്ന എ­നി­ക്കു് കർ­ത്തൃ­പ­ദ­മി­ല്ലാ­തെ എ­ഴു­താൻ വയ്യ. അ­തു­കൊ­ണ്ടു് ആ വാ­ക്യം ഞാൻ തി­രു­ത്തി­യെ­ഴു­തി: “ആൾ­ത്തി­ര­ക്കി­നി­ട­യി­ലൂ­ടെ ഒ­ഴി­ഞ്ഞ ഇ­രി­പ്പി­ടം തേടി ഞാൻ ന­ട­ന്നു.” ഈ വാ­ക്യം എ­ഴു­തി­ക്ക­ഴി­ഞ്ഞ­പ്പോൾ, ഹാഹാ തീം എ­നി­ക്കു കി­ട്ടി. ആൾ­ത്തി­ര­ക്കു് തീ­വ­ണ്ടി­യാ­പ്പീ­സി­ലെ പ്ളാ­റ്റ്ഫോ­മി­ലാ­ണു്. അവിടെ ഞാൻ പ­ല­തു­മാ­ലോ­ചി­ച്ചു നി­ല്ക്കു­മ്പോൾ പണ്ടു പ­ഠി­പ്പി­ച്ച ഒരു പെ­ണ്ണി­നെ കാ­ണു­ന്നു. അ­ക്കാ­ല­ത്തു് ഞാൻ പ­ഠി­പ്പി­ച്ച ആൺ­കു­ട്ടി­യെ എ­നി­ക്കോർ­മ്മ­യി­ല്ല. പെ­ണ്ണാ­യ­തു­കൊ­ണ്ടും അ­വൾ­ക്കു് അ­ന്നു­ണ്ടാ­യ കാ­മു­ക­ശ­ല്യം ‘സെ­ക്സ് ഇ­ന്റ­റെ­സ്റ്റ് ” കൊ­ണ്ടു ഞാൻ ഒ­ഴി­വാ­ക്കി­ക്കൊ­ടു­ത്ത­തു­കൊ­ണ്ടും എ­നി­ക്ക­വ­ളെ ഓർ­മ്മ­യു­ണ്ടു്. അ­വ­ളു­ടെ മകൻ ‘ഡ്രഗ് എ­ഡി­ക്ട്’. അ­തു­കൊ­ണ്ടു രോഗി. മകനെ അ­ന്വേ­ഷി­ച്ചു പോ­കു­ക­യാ­ണു് അവൾ. പെ­ണ്ണു ദുഃ­ഖ­സാ­ന്ദ്ര­മാ­യ അക്കഥ എ­ന്നോ­ടു പ­റ­യു­ന്നു. ഞാനും ദുഃ­ഖി­ക്കു­ന്നു. അ­പ്പോ­ഴു­ണ്ടു് എ­നി­ക്കു ക­യ­റേ­ണ്ട തീ­വ­ണ്ടി വ­രു­ന്നു. എന്റെ ട്രെ­യിൻ “ഇ­രു­ളി­ലേ­ക്കു ഊ­ളി­യി­ട്ടു.” പെ­ണ്ണു നേ­ര­ത്തേ കൈ­യു­യർ­ത്തി­ക്കാ­ണി­ച്ചി­രു­ന്നു. ഞാ­നി­തു് ചില ഗ­താ­വ­ലോ­ക­ന ക­ലാ­സ­ങ്കേ­ത­മെ­ല്ലാം ഉ­പ­യോ­ഗി­ച്ചു് എ­ഴു­തി­ക്കൂ­ട്ടി. വാ­യി­ച്ചു­നോ­ക്കി­യ­പ്പോൾ വെറും വാ­ക്യ­ങ്ങ­ളേ­യു­ള്ളു. തീ­മി­നു പു­തു­മ­യി­ല്ല. ആ വാ­ക്യ­ങ്ങൾ ഒ­ര­നു­ഭൂ­തി­യും ജ­നി­പ്പി­ച്ചി­ല്ല. ‘ഡ്രഗ് എ­ഡി­ക്ഷ’നു എ­തി­രാ­യി ശ­ബ്ദ­മു­യർ­ത്തു­ന്ന­വർ­ക്കു് എന്റെ തീം ഇ­ഷ്ട­പ്പെ­ടു­മെ­ങ്കി­ലും ക­ഥാ­കാ­ര­ന­ല്ലാ­ത്ത ഞാൻ ക­ഥ­യെ­ഴു­തി­യ­തി­നു് അവർ എന്നെ പ­രി­ഹ­സി­ച്ചേ­ക്കും. അ­തു­കൊ­ണ്ടു് ഞാൻ പേ­ര­ക്കു­ട്ടി­യെ വി­ളി­ച്ചു: “രാഖീ തീ­പ്പെ­ട്ടി എ­ടു­ത്തു കൊ­ണ്ടു­വാ” “തീ­പ്പെ­ട്ടി­യി­ല്ല. മു­ത്ത­ച്ഛ­ന്റെ തൊ­ട്ട­ടു­ത്തു് ലൈ­റ്റർ ഇ­രി­ക്കു­ക­യ­ല്ലേ” എന്നു അവൾ. എന്റെ മ­റു­പ­ടി “എടീ സി­ഗ­റ­റ്റ് ലൈ­റ്റ­റി­ന്റെ ഗാസ് വലിയ വി­ല­കൊ­ടു­ത്തു വാ­ങ്ങു­ന്ന­താ­ണു്. ഇ­രു­പ­ത്ത­ഞ്ചു പൈ­സ­യു­ടെ തീ­പ്പെ­ട്ടി­ക്ക­ക­ത്തെ ഒരു കോ­ലി­നു­ള്ള വിലയേ എന്റെ ചെ­റു­ക­ഥ­യ്ക്കു­ള്ളൂ. അ­തു­കൊ­ണ്ടു് അ­ടു­ക്ക­ള­യിൽ­നി­ന്നു തീ­പ്പെ­ട്ടി­യെ­ടു­ത്തു­കൊ­ണ്ടു വാ” അവൾ തീ­പ്പെ­ട്ടി കൊ­ണ്ടു­വ­ന്നി­ട്ടു് പ­റ­ഞ്ഞു: “വ­ര­ട്ടെ. ഞാ­നൊ­ന്നു വാ­യി­ച്ചി­ട്ടു മതി തീ ക­ത്തി­ക്കാൻ.” അവൾ കഥ വാ­യി­ച്ചി­ട്ടു് അ­റി­യി­ച്ചു: “മു­ത്ത­ച്ഛാ ഇ­തു­പോ­ലൊ­രു കഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലു­ണ്ടു്. അതു മോ­ഷ്ടി­ച്ചാ­ണോ മു­ത്ത­ച്ഛൻ എ­ഴു­തി­യ­തു്? ആ­ണെ­ങ്കിൽ ഞാൻ തന്നെ തീ­പ്പെ­ട്ടി­ക്കോ­ലു­ര­യ്ക്കാം. ക­ത്തി­ക്കാം. അതല്ല സ്വ­ന്ത­മാ­യി­ട്ടാ­ണു് ഇ­തെ­ഴു­തി­യ­തെ­ങ്കിൽ ആ ആ­ഴ്ച­പ്പ­തി­പ്പി­നു് അ­യ­ച്ചാൽ മതി. കെ. ഗോ­വി­ന്ദൻ എ­ഴു­തി­യ ‘ല­ക്ഷ്മി­യു­ടെ മകൻ’ എന്ന ക­ഥ­യെ­യാ­ണു് ഞാ­നു­ദ്ദേ­ശി­ക്കു­ന്ന­തു്. അതു് വാ­രി­ക­യിൽ മഷി പു­ര­ണ്ടു­വ­ന്ന സ്ഥി­തി­ക്കു് മു­ത്ത­ച്ഛ­ന്റെ ഈ വൃ­ത്തി­കെ­ട്ട കഥയും അതിൽ വരും.” ഞാൻ പേ­ര­ക്കു­ട്ടി­യു­ടെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു ചെ­റു­ക­ഥ ക­വ­റി­നു­ള്ളി­ലാ­ക്കി വ­ച്ചി­രി­ക്കു­ന്നു. വൈ­കാ­തെ അ­യ­യ്ക്കും. അ­ത­ച്ച­ടി­ച്ചു വ­ന്നാൽ ശ്രീ. ഗോ­വി­ന്ദൻ എന്റെ പേരിൽ സാ­ഹി­ത്യ­മോ­ഷ­ണ­ക്കു­റ്റം കൊ­ണ്ടു­വ­ര­രു­തെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു.

images/JeanGenet.jpg
ഷാങ് ഷെനെ

വി­ഖ്യാ­ത­നാ­യ ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ ഷാങ് ഷെനെ യുടെ (Jean Genet) ഒ­ടു­വി­ല­ത്തെ­പ്പു­സ്ത­ക­മാ­ണു് “prisoner of Love”. Palestinian-​നെക്കുറിച്ചുള്ള ഈ ഗ്ര­ന്ഥം ഉ­ത്കൃ­ഷ്ട­മാ­ണെ­ന്നു നി­രൂ­പ­കർ പ­റ­യു­ന്നു. 1986-ൽ ഷെനെ ഇ­തെ­ഴു­തി­ത്തീർ­ത്തു. ആ വർഷം തന്നെ മ­രി­ക്കു­ക­യും ചെ­യ്തു. ഇതിൽ ഷെനെ ചോ­ദി­ച്ചി­രി­ക്കു­ന്നു: “Would Hamlet have felt the delicious fascination of suicide if he hadn’t an audience, and lines to speak?”—ഹാം­ലെ­റ്റി­നു ശ്രോ­താ­ക്കൾ ഇ­ല്ലാ­യി­രു­ന്നെ­ങ്കിൽ, പറയാൻ വരികൾ ഇ­ല്ലാ­യി­രു­ന്നെ­ങ്കിൽ ആ­ത്മ­ഹ­ത്യ ചെ­യ്യാ­നു­ള്ള ആ­ന­ന്ദ­ദാ­യ­ക­മാ­യ ചി­ത്ത­വി­ലോ­ഭ­നം അ­യാൾ­ക്കു് ഉ­ണ്ടാ­കു­മാ­യി­രു­ന്നോ? ക­ലാ­കൗ­മു­ദി­യു­ള്ള­തു­കൊ­ണ്ടു് ഞാൻ എ­ഴു­തു­ന്നു. മാ­തൃ­ഭൂ­മി­യു­ള്ള­തു­കൊ­ണ്ടു ഗോ­വി­ന്ദൻ എ­ഴു­തു­ന്നു.

ജയിൽ

അ­ങ്ങ­നെ ഞാൻ എ­ഴു­തു­മ്പോൾ മ­ന­സ്സു് നാ­ല്പ­തു വർ­ഷ­ങ്ങൾ­ക്കു മുൻ­പു­ള്ള സം­ഭ­വ­ങ്ങ­ളി­ലേ­ക്കു ചെ­ല്ലു­ന്നു. അന്നു മ­ന്ത്രി­മാ­രെ­പ്പോ­ലും വ­ക­വ­യ്ക്കാ­ത്ത ഒരു ചീഫ് സെ­ക്ര­ട്ട­റി ഹജൂർ ക­ച്ചേ­രി­യിൽ സ്ഥാ­ന­മു­റ­പ്പി­ച്ചു. പേരു കെ. ജി. മേനോൻ. അ­ദ്ദേ­ഹം വന്ന ദിവസം തന്നെ എല്ലാ സെ­ക്ഷൻ­സും പ­രി­ശോ­ധി­ക്കാൻ അ­നു­ച­രൻ­മാ­രോ­ടു­കൂ­ടി എത്തി. പല സ്ഥ­ല­ങ്ങ­ളും ക­ണ്ടി­ട്ടു് ഞാൻ ഇ­രു­ന്ന ഹാരബർ സെ­ക്ഷ­നിൽ കാ­ലെ­ടു­ത്തു­വ­ച്ചു. ചീഫ് സെ­ക്ര­ട്ട­റി­യ­ല്ലേ? മാ­ത്ര­മോ? മ­ന്ത്രി­മാ­രെ­യും വി­ര­ട്ടു­ന്ന ഉ­ദ്യോ­ഗ­സ്ഥൻ. ഞാൻ ചാ­ടി­യെ­ഴു­ന്നേ­റ്റു. പക്ഷേ, അല്പം അനിയത മാ­ന­സി­ക­നി­ല­യി­ലു­ള്ള സെ­ക്ഷൻ സൂ­പ്ര­ണ്ട് എ­ഴു­ന്നേ­റ്റി­ല്ല. പക്ഷേ, അ­ദ്ദേ­ഹ­ത്തെ നോ­ക്കി ചീഫ് സെ­ക്ര­ട്ട­റി “ഹാർബർ സെ­ക്ഷൻ?” എന്നു ചോ­ദി­ച്ചു. ഉടനെ സൂ­പ്ര­ണ്ട് മ­റു­പ­ടി പ­റ­ഞ്ഞു: “യെസ് സർ, ദിസ് ഈസ് ദ ഹാർബർ സെ­ക്ഷൻ. ബട്ട് ദേർ ഈസ് നോ ഹാർബർ ഹിയർ.” ഒ­രാ­ഴ്ച­കൂ­ടി ക­ഴി­ഞ്ഞി­ല്ല. അ­ദ്ദേ­ഹ­ത്തി­നു നിർ­ബ­ന്ധി­ത പെൻഷൻ ന­ല്കി­ക്കൊ­ണ്ടു­ള്ള കല്പന വന്നു. പാവം പോ­വു­ക­യും ചെ­യ്തു.

images/Nikos_Kazantzakis.jpg
നി­ക്കോ­സ് കാ­സാൻ­ദ്സാ­ക്കീ­സ്

ഈ സൂ­പ്ര­ണ്ട് നി­ല­വും പു­ര­യി­ട­വും വി­റ്റു് ‘മ­ണി­യാ­ക­രൻ’ എ­ന്നൊ­രു നോ­വ­ലെ­ഴു­തി അ­ച്ച­ടി­ച്ചു. അന്നു ഹെഡ് ട്രാൻ­സ്ളേ­റ്റ­റാ­യി­രു­ന്ന കെ. ദാ­മോ­ദ­ര­നും ഞാനും സൂ­പ്ര­ണ്ടും കൂടി ഒ­രു­മി­ച്ചി­രു­ന്നു് ‘മ­ണി­യാ­ക­രൻ’ വാ­യി­ച്ചു ര­സി­ക്കു­മാ­യി­രു­ന്നു. ര­സി­ക്കു­മെ­ന്നു പ­റ­ഞ്ഞ­തു ന­ല്ല­യർ­ത്ഥ­ത്തി­ല­ല്ല. ത­നി­ക്കി­റു­ക്കിൽ ര­സി­ക്കു­ന്ന­തെ­ങ്ങ­നെ? നോവൽ ഞാൻ വാ­യി­ക്കും. ദാ­മോ­ദ­രൻ പു­ഞ്ചി­രി­യോ­ടെ “ഭേഷ് ഭേഷ്” എന്നു പറയും. അതു് യ­ഥാർ­ത്ഥ­ത്തി­ലു­ള്ള അ­ഭി­ന­ന്ദ­ന­മാ­ണെ­ന്നു വി­ചാ­രി­ച്ചു സൂ­പ്ര­ണ്ട് വാ­യും­പൊ­ളി­ച്ചു് ഇ­രി­ക്കും. നോ­വ­ലി­ലെ നാ­യ­ക­ന്റെ പേ­രാ­ണു മ­ണി­യാ­ക­രൻ. അയാൾ പൂ­ജ­പ്പു­രെ സെൻ­ട്രൽ ജയിൽ കാണാൻ പോ­കു­ന്നു. വലിയ മതിൽ. ആ മ­തി­ലി­ന­ക­ത്തു് വൃ­ത്താ­കൃ­തി­യാർ­ന്ന വേ­റൊ­രു വലിയ മതിൽ. അ­തി­നു­ള്ളിൽ അനേകം കെ­ട്ടി­ട­ങ്ങൾ. അതു ക­ണ്ട­പ്പോൾ മ­ണി­യാ­ക­ര­ന്റെ ഭാ­വ­ന­യ്ക്കു് ഉ­ണർ­വു­ണ്ടാ­കു­ന്നു. അയാൾ പാ­ടു­ന്നു “കെ­ട്ടി­ട­ങ്ങൾ, കെ­ട്ടി­ട­ങ്ങൾ, കെ­ട്ടി­ട­ങ്ങ­ളു­ടെ ബഹളം, കെ­ട്ടി­ട­ങ്ങൾ­ക്കു­മൊ­രു ജ­യി­ലാ­ണീ സെൻ­ട്രൽ ജയിൽ.” കവിത വാ­യി­ച്ചി­ട്ടു് കെ. ദാ­മോ­ദ­ര­ന്റെ സ്തു­തി­വ­ച­ന­ത്തി­നു­വേ­ണ്ടി ഞാൻ കു­റ­ച്ചു­നേ­രം കാ­ത്തി­രു­ന്നു. അതു ഉടനെ വ­രി­ക­യാ­യി. “ഹാ, എ­ന്തു­ജ്ജ്വ­ല­മാ­യ കവിത. കു­മാ­ര­നാ­ശാ­നും ഭി­ക്ഷ­യെ­ടു­ക്ക­ണം. ബർ­ട്രൻ­ഡ് റസ്സൽ എ­ന്നൊ­രു കൂ­ത്തി­ച്ചി മോ­നു­ണ്ട­ല്ലോ അവനും ഇ­തു­പോ­ലൊ­രു ആശയം കി­ട്ടി­ല്ല.” (റ­സ്സ­ലി­നെ പു­ച്ഛ­മാ­യി­രു­ന്നു ദാ­മോ­ദ­രൻ സാ­റി­നു്) അ­പ്പോൾ ഞാൻ: “സാർ കെ­ട്ടി­ട­ങ്ങ­ളെ­ത്ത­ന്നെ ജ­യി­ലിൽ ഇ­ട്ടി­രി­ക്കു­ക­യാ­ണെ­ന്നാ­ണു് ക­വി­ഭാ­വ­ന. സാറ് നീ­ച്ചേ­യു­ടെ ‘Thus spake zarathustra’ വാ­യി­ക്ക­ണ­മെ­ന്നു് കാ­ല­ത്തു് എ­ന്നോ­ടു പ­റ­ഞ്ഞി­ല്ലേ? അ­തി­ലു­ണ്ടോ ഇ­തു­പോ­ലൊ­രു ആശയം?” “ഇല്ല” എ­ന്നു് അ­ദ്ദേ­ഹം. സൂ­പ്ര­ണ്ട് ആ­ഹ്ളാ­ദ­വി­വ­ശ­നാ­യി എ­ഴു­ന്നേ­റ്റു. പോ­കു­ന്ന­തി­നു­മുൻ­പു് അ­ദ്ദേ­ഹം ഇ­ങ്ങ­നെ­യും അ­റി­യി­ച്ചു. “കെ­ട്ടി­ട­മോ­രോ­ന്നും ജയിൽ. ആ ജ­യി­ലു­ക­ളെ ജ­യി­ലാ­ക്കി­യി­രി­ക്കു­ന്നു ചു­റ്റു­മു­ള്ള മതിൽ. ആ മ­തി­ലി­നെ­യും കെ­ട്ടി­ട­ങ്ങ­ളെ­യും ജ­യി­ലാ­ക്കി­യി­രി­ക്കു­ന്നു പു­റ­മേ­യു­ള്ള മതിൽ. എന്റെ നോ­വ­ലി­ലെ ആ­ശ­യ­ങ്ങ­ളെ വാ­ക്കു­ക­ളാ­കു­ന്ന ജ­യി­ലിൽ ഇ­ട്ടി­രി­ക്കു­ന്നു. അവയെ നോ­വ­ലി­നു­ള്ളി­ലാ­ക്കി വേ­റൊ­രു ജയിൽ.” സെ­ക്ര­ട്ടേ­റി­യ­റ്റ് സൂ­പ്ര­ണ്ട് വാ­ഴ്ത്ത­പ്പെ­ട­ട്ടെ. വാ­ക്കു­കൾ ജ­യി­ലു­ക­ളാ­ണെ­ന്നു മ­ഹാ­നാ­യ കവി, നോ­വ­ലി­സ്റ്റ് നി­ക്കോ­സ് കാ­സാൻ­ദ്സാ­ക്കീ­സും പ­റ­ഞ്ഞി­ട്ടു­ണ്ടു്. “A name is a prison, God is free” എ­ന്നാ­ണെ­ന്നു തോ­ന്നു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ സൂ­ക്തം. കടൽ—ര­ണ്ട­ക്ഷ­ര­മു­ള്ള വാ­ക്കു്. ദീർ­ഘ­ത­യേ­യും വി­സ്തൃ­തി­യേ­യും അതിൽ ത­ട­വി­ലി­ടു­ന്നു. വാ­ക്കു് ജ­യി­ലാ­ണെ­ങ്കിൽ അ­ലി­ഗ­റി അ­തി­നെ­ക്കാൾ വലിയ ജ­യി­ലാ­ണു്. അതു നിർ­മ്മി­ച്ചു­വ­ച്ചി­രി­ക്കു­ന്നു ക­ലാ­കൗ­മു­ദി­യിൽ ‘കൈ­മാ­റ്റം’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. ടി. വി. കൊ­ച്ചു­ബാ­വ. ഭ്രാ­ന്താ­ല­യ­ത്തിൽ­ച്ചെ­ന്ന ഒരു സ്ത്രീ­ക്കു ജ­യി­ല­ധി­കാ­രി­കൾ ഒരു ഭ്രാ­ന്ത­ന്റെ കൈകൾ മു­റി­ച്ചു­കൊ­ടു­ക്കു­ന്നു; കാ­ലു­ക­ളി­ല്ലാ­ത്ത അ­വ­ന്റെ ഊ­ന്നു­വ­ടി­യും. അ­വി­ടെ­യെ­ത്തി­യ അ­വ­ളു­ടെ ഭർ­ത്താ­വു് ആ കൈ­ക­ളും ഊ­ന്നു­വ­ടി­യും കൊ­ണ്ടു ഭ്രാ­ന്താ­ല­യ­ത്തി­ലേ­ക്കു ക­യ­റു­ന്നു. താൻ തി­രി­ച്ചു­വ­രു­മ്പോൾ തന്റെ മു­റി­ച്ച കൈ­ക­ളും കാ­ലു­ക­ളും ഊ­ന്നു­വ­ടി­യും അയാൾ മ­ക്കൾ­ക്കു കൊ­ടു­ക്കു­മ­ത്രേ. ഇ­ത്ത­രം അ­ലി­ഗ­റി­ക­ളോ­ടു് എ­നി­ക്കു് എ­ക്കാ­ല­ത്തും വെ­റു­പ്പാ­ണു്. ക്രോ­ചെ­യും ഹേ­ഗ­ലും മറ്റു പല മ­ഹാൻ­മാ­രും വെ­റു­ത്ത അ­ലി­ഗ­റി­യെ അ­ല്പ­ജ്ഞ­നാ­യ ഞാനും വെ­റു­ക്കു­ന്നു. കാരണം ഇതു ക­ല­യ­ല്ല എ­ന്ന­തു­ത­ന്നെ.

ഒരു ചി­ന്ത­യെ വാ­യ­ന­ക്കാ­രു­ടെ മ­സ്തി­ഷ്ക­ത്തി­ലേ­ക്കു അ­ടി­ച്ചു ക­യ­റ്റാൻ ആ­ഖ്യാ­ന­ത്തെ ഉ­പ­യോ­ഗി­ക്കു­ക എ­ന്ന­താ­ണു് അ­ലി­ഗ­റി­യു­ടെ സ്വ­ഭാ­വം. അ­തു­കൊ­ണ്ടു­ത­ന്നെ അ­ലി­ഗ­റി കൃ­ത്രി­മ­മാ­യി­ബ്ഭ­വി­ക്കു­ന്നു.

സ­മ്മാർ­ജ്ജ­ന പ്ര­ക്രി­യ
images/Supreme.jpg

‘ഇ­ന്ത്യാ ടുഡേ’ മാ­സി­ക­യി­ലെ ‘വാ­യ്ത്താ­രി’ എന്ന പം­ക്തി­യിൽ ശ്രീ. പാ­വ­ന­ന്റേ­താ­യി ഇ­ങ്ങ­നെ രണ്ടു വാ­ക്യ­ങ്ങൾ കാ­ണു­ന്നു: “പ്രി­യ­പ്പെ­ട്ട കൃ­ഷ്ണൻ നായർ, നി­ങ്ങൾ പേർ പ­റ­യു­ന്ന ആരുടെ കൃ­തി­യേ­യും അ­ക്കാ­ര­ണം കൊ­ണ്ടു­മാ­ത്രം ആരും വാ­യി­ക്കാ­റി­ല്ല… എ­ന്തി­ന­ധി­കം അ­വ­രെ­പ്പ­റ്റി നി­ങ്ങൾ ആ പം­ക്തി­യിൽ എ­ഴു­തു­ന്ന ഭാ­ഗ­ങ്ങൾ പോലും വാ­യ­ന­ക്കാർ ക­ണ്ണോ­ടി­ക്കാ­തെ നി­രാ­ക­രി­ക്കു­ക­യാ­ണു് പ­തി­വു്.” (കു­ങ്കു­മം.)—പ­വ­ന­ന്റെ ഈ അ­ഭി­പ്രാ­യം അത്ര കണ്ടു ശ­രി­യ­ല്ല. പ­ടി­ഞ്ഞാ­റൻ മാ­സ്റ്റാർ പീ­സു­ക­ളെ­ക്കു­റി­ച്ചു് സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ എ­ഴു­തി­ക്ക­ഴി­യു­മ്പോൾ വാ­യ­ന­ക്കാർ ആ പു­സ്ത­ക­ങ്ങൾ­ക്കു­വേ­ണ്ടി വി­ല്പ­ന­ക്കാ­രെ ശല്യം ചെ­യ്യാ­റു­ണ്ടു്. ആ­യി­ര­ക്ക­ണ­ക്കി­നാ­ളു­ക­ളാ­ണു് ഈ ശല്യം ചെ­യ്യ­ലിൽ വ്യാ­പൃ­ത­രാ­വു­ക. പു­സ്ത­കം ക­ട­യി­ലു­ണ്ടെ­ങ്കിൽ അതു് ഉടനെ വി­റ്റു­പോ­കാ­റു­മു­ണ്ടു്. ഔ­ഗു­സ്തോ റോ ആ ബ­സ്തോ­ഡി ന്റെ ‘I The Supreme’ എന്ന നോ­വ­ലി­ന്റെ ഒരു പ്ര­തി­യെ തി­രു­വ­ന­ന്ത­പു­ര­ത്തു വ­ന്നു­ള്ളു. അതു ഞാൻ വാ­ങ്ങി. എഴുതി. അ­ന്നു­മു­തൽ സ­ഹൃ­ദ­യർ ആ പു­സ്ത­കം വ­രു­ത്തി­ക്കൊ­ടു­ക്കാൻ പു­സ്ത­ക­ക്ക­ച്ച­വ­ട­ക്കാ­രോ­ടു് ആ­വ­ശ്യ­പ്പെ­ടു­ക­യാ­ണു്. എ­ന്നോ­ടു് അതു വാ­യി­ക്കാൻ ചോ­ദി­ക്കു­ന്ന­വ­രു­ടെ സം­ഖ്യാ­ബ­ലം വ­ള­രെ­ക്കൂ­ടു­ത­ലാ­ണു്. ആ ബ­ല­ത്തി­ന്റെ മുൻ­പിൽ പ­വ­ന­ന്റെ മതം ദുർ­ബ്ബ­ല­മാ­യി­ത്തീ­രു­ന്നു. മലയാള സാ­ഹി­ത്യം മാ­ത്രം വാ­യി­ക്കു­ന്ന­വർ പവനൻ പ­റ­യു­ന്ന­തു­പോ­ലെ പം­ക്തി­യി­ലെ ആ ഭാഗം വി­ട്ടു­ക­ള­യു­ന്നു­ണ്ടാ­യി­രി­ക്കാം. പക്ഷേ, ഭൂ­രി­പ­ക്ഷം അ­ങ്ങ­നെ­യ­ല്ല. സാ­ഹി­ത്യ വാ­ര­ഫ­ല­ത്തിൽ പ­റ­യു­ന്ന പ­ടി­ഞ്ഞാ­റൻ മാ­സ്റ്റർ പീ­സു­ക­ളു­ടെ ലി­സ്റ്റ് ത­യ്യാ­റാ­ക്കി­വ­ച്ചു് ഒ­ന്നൊ­ന്നാ­യി അവ വ­രു­ത്തി­വാ­യി­ക്കു­ന്ന പ­ല­രെ­യും എ­നി­ക്കു നേ­രി­ട്ട­റി­യാം. മാ­ത്ര­മ­ല്ല, പ­വ­ന­ന്റെ­യും എ­ന്റെ­യും നേ­താ­വാ­യ ഒരു മഹാൻ എ­നി­ക്കെ­ഴു­തി. അ­യ­ച്ചു: “നി­ങ്ങൾ ന­ല്ല­തെ­ന്നു പ­റ­യു­ന്ന പു­സ്ത­ക­ങ്ങൾ ഞാൻ അ­ക്കാ­ര­ണം കൊ­ണ്ടു­ത­ന്നെ വാ­യി­ച്ചി­ട്ടു­ണ്ടു്. ഒ­രി­ക്ക­ലും നി­ങ്ങ­ളു­ടെ മൂല്യ നിർ­ണ്ണ­യം തെ­റ്റി­പ്പോ­യി­ട്ടി­ല്ല.” (വാ­ക്യ­ങ്ങൾ ഇ­ങ്ങ­നെ­യ­ല്ല. ആ മ­ഹാ­ന്റെ ക­ത്തു് കൈ­യി­ലു­ണ്ടെ­ങ്കി­ലും നോ­ക്കി­യെ­ടു­ക്കാൻ സ­മ­യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് ഓർ­മ്മ­യിൽ­നി­ന്നു കു­റി­ക്കു­ന്നു.) പവനൻ Sweeping Statements എ­പ്പോ­ഴും ന­ട­ത്താ­റു­ണ്ടു്. വാ­യ­ന­ക്കാ­രു­ടെ സാ­ഹി­ത്യ സം­സ്കാ­ര­ത്തെ വി­ക­സി­പ്പി­ക്കു­ക എന്ന നല്ല ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി പ­ടി­ഞ്ഞാ­റൻ കൃ­തി­ക­ളെ­ക്കു­റി­ച്ചു് എ­ഴു­തു­ന്ന­വ­രെ ഇ­മ്മ­ട്ടിൽ “വാ­രി­പ്പി­ടി­ച്ച” പ്ര­സ്താ­വ­ങ്ങൾ­കൊ­ണ്ടു നി­ന്ദി­ക്കു­ന്ന­തു ശ­രി­യാ­ണോ എ­ന്നു് അ­ദ്ദേ­ഹം ആ­ലോ­ചി­ക്ക­ണം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പല പു­രു­ഷ­ന്മാ­രും മൗ­ന­ത്തിൽ മു­ഴു­കി­പ്പോ­കു­ന്ന­തു് എ­ന്തു­കൊ­ണ്ടാ­ണു്?

ഉ­ത്ത­രം: വി­വാ­ഹം ക­ഴി­ഞ്ഞ­വ­രെ­ക്കു­റി­ച്ചാ­ണോ നി­ങ്ങൾ ചോ­ദി­ക്കു­ന്ന­തു്?

ചോ­ദ്യം: സ്ത്രീ­യു­ടെ­യും പു­രു­ഷ­ന്റെ­യും സ്വ­ഭാ­വ­മ­റി­യാൻ എ­ന്താ­ണു മാർ­ഗ്ഗം?

ഉ­ത്ത­രം: അവർ ചി­രി­ക്കു­ന്ന രീതി നോ­ക്കി­യാൽ മതി. നോ­ക്കു­ന്ന­വൻ വലിയ ബു­ദ്ധി­ശ­ക്തി­യാൽ അ­നു­ഗൃ­ഹീ­ത­ന­ല്ലെ­ങ്കി­ലും അ­യാൾ­ക്കു സ്വ­ഭാ­വം ഗ്ര­ഹി­ക്കാൻ ക­ഴി­യും.

ചോ­ദ്യം: കെ­ടാ­മം­ഗ­ലം പ­പ്പു­ക്കു­ട്ടി ആ­രാ­ണു് സാറേ?

ഉ­ത്ത­രം: എ. ബാ­ല­കൃ­ഷ്ണ­പി­ള്ള­യു­ടെ അനേകം മ­ഹാ­ക­വി­ക­ളിൽ ഒരാൾ.

ചോ­ദ്യം: ശ്രീ. പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ പി­ള്ള­യു­ടെ ചെ­റു­ക­ഥ­കൾ ഒ­ന്നാ­ന്ത­ര­മാ­ണെ­ന്നു് എൻ. കൃ­ഷ്ണ­പി­ള്ള­സാ­റ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. നി­ങ്ങൾ­ക്കു് അത്ര പി­ടി­ത്ത­മ­ല്ല അവയെ. നി­ങ്ങൾ കൃ­ഷ്ണ­പി­ള്ള­യെ­ക്കാൾ മി­ടു­ക്ക­നോ?

ഉ­ത്ത­രം: പ്ര­ഫെ­സർ എൻ. കൃ­ഷ്ണ­പി­ള്ള സ­മ­കാ­ലി­ക­രു­ടെ ര­ച­ന­ക­ളെ­ക്കു­റി­ച്ചു് എ­ഴു­തു­മ്പോ­ഴെ­ല്ലാം സ­ത്യ­സ­ന്ധ­ത കൈ­വ­രി­ച്ചി­രു­ന്നി­ല്ല. അ­ത്യു­ക്തി­യിൽ മു­ഴു­കി­യി­രു­ന്നു­താ­നും.

ചോ­ദ്യം: എൻ. കൃ­ഷ്ണ­പി­ള്ള­സാ­റി­ന്റെ നാ­ട­ക­ങ്ങ­ളെ­ക്കു­റി­ച്ചു് എന്താ ഒ­ന്നും പ­റ­യാ­ഞ്ഞ­തു?

ഉ­ത്ത­രം: എന്തു പറയാൻ? ക­ലാ­സൃ­ഷ്ടി­യിൽ ബാ­ഹ്യ­രൂ­പ­വും ആ­ന്ത­ര­രൂ­പ­വു­മു­ണ്ടു്. ബാ­ഹ്യ­രൂ­പ­ത്തി­ല­ല്ല ക­ല­യി­രി­ക്കു­ന്ന­തു്; ആ­ന്ത­ര­രൂ­പ­ത്തി­ലാ­ണു്. കൃ­ഷ്ണ­പി­ള്ള­സ്സാർ ബാഹ്യ രൂ­പ­ത്തി­ലാ­ണു് ശ്ര­ദ്ധി­ച്ച­തു്. പ്ര­തി­പാ­ദ്യ വി­ഷ­യ­ത്തെ സർ­ഗ്ഗ­ശ­ക്തി­യു­ടെ അ­ഗ്നി­യി­ലു­രു­ക്കി ത­ങ്ക­മാ­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­ഞ്ഞി­ല്ല. ഇ­ബ്സ­നു് അതിനു ക­ഴി­ഞ്ഞു. ഇബ്സൻ നാ­ട­ക­ങ്ങ­ളു­ടെ ബാ­ഹ്യ­രൂ­പം പ­കർ­ത്താ­നേ സാ­റി­നു് സാ­ധി­ച്ചു­ള്ളു. ഇ­ക്കാ­ര്യ­ത്തിൽ തെ­ല്ലൊ­രു വൈ­രു­ദ്ധ്യ­മു­ണ്ടാ­യി­രു­ന്ന­തു് സി. ജെ. തോ­മ­സ്സി­നു മാ­ത്രം.

ചോ­ദ്യം: സ്വ­ന്തം കീർ­ത്തി വ്യാ­പി­പ്പി­ക്കാൻ അ­ന്യ­ന്റെ കീർ­ത്തി­ക്കു ക്ഷയം വ­രു­ത്തേ­ണ്ട­തു­ണ്ടോ?

ഉ­ത്ത­രം: തൃ­ശൂ­രെ ഒരു സാ­ഹി­ത്യ­കാ­രൻ ഈ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം പറയും.

കൂ­നു­കൾ

കടൽ—ര­ണ്ട­ക്ഷ­ര­മു­ള്ള വാ­ക്കു്. ദീർ­ഘ­ത­യേ­യും വി­സ്തൃ­തി­യേ­യും അതിൽ ത­ട­വി­ലി­ടു­ന്നു. വാ­ക്കു് ജ­യി­ലാ­ണെ­ങ്കിൽ അ­ലി­ഗ­റി അ­തി­നെ­ക്കാൾ വലിയ ജ­യി­ലാ­ണു്.

കൂ­ന­ന്റെ കൂനു് ശ­വ­ക്കു­ഴി­ക്ക­ക­ത്തേ മാ­റു­ക­യു­ള്ളു എ­ന്നൊ­രു പ­ഴ­ഞ്ചൊ­ല്ലു­ണ്ടു് റ­ഷ്യ­യിൽ. ശ­വ­ക്കു­ഴി­ക്ക­ക­ത്തു് വ­ച്ചു് വളഞ്ഞ ശരീരം ഋ­ജു­ത­യാർ­ന്നു വരുമോ? പ­ഴ­ഞ്ചൊ­ല്ലിൽ പ­തി­രി­ല്ലെ­ങ്കി­ലും ഇതിൽ പ­തി­രു­ണ്ടു്. ശ്രീ. എ. കെ. അ­നിൽ­കു­മാർ എ­ഴു­തി­യ ‘എ­ന്നി­ട്ടും അപ്പു ചി­രി­ക്കു­ക­യാ­ണു്’ എന്ന ചെ­റു­ക­ഥ­യ്ക്കു് ഒരു കൂ­ന­ല്ല എട്ടു കൂ­നു­ക­ളു­ണ്ടു്. ഈ അ­ഷ്ടാ­വ­ക്ര­മു­നി­യെ ക­ണ്ട­തു­കൊ­ണ്ടു് ഈ ദി­വ­സ­ത്തി­ന്റെ തി­ള­ക്കം എ­നി­ക്കു ന­ഷ്ട­പ്പെ­ട്ടു. ക­ഥ­യെ­ഴു­തു­ന്ന ഒരാൾ മാസിക പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­വ­നെ കാണാൻ പോ­കു­ന്നു. മാ­സി­ക­ക്കാ­ര­നു് ക്ളേ­ശ­ങ്ങൾ. എ­ന്നി­ട്ടും അയാൾ ചി­രി­ക്കു­ന്നു. എട്ടു കൂ­നു­കൾ എ­ന്തെ­ല്ലാ­മെ­ന്നു പ­റ­ഞ്ഞാൽ എന്റെ ജോലി തീർ­ന്നു.

  1. ക­ഥ­യ്ക്കു ആ­രം­ഭ­വും അ­ന്ത്യ­വും വേണം. ഇതിൽ അ­ന്ത്യ­മി­ല്ല.
  2. ആ­ഖ്യാ­നം വേണം. അ­തി­ല്ല.
  3. ഏ­തെ­ങ്കി­ലു­മൊ­രു ജീവിത വീ­ക്ഷ­ണം വേണം. അ­തു­മി­ല്ല.
  4. സാ­ഹി­ത്യ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ആ­വി­ഷ്കാ­ര ചാരുത വേണം. അതു നാ­സ്തി.
  5. ഭാ­വ­ശി­ല്പം വേണം. ഇല്ല.
  6. രൂ­പ­ശി­ല്പം വേണം. ഇല്ല.
  7. സ്വ­ഭാ­വ ചി­ത്രീ­ക­ര­ണം ഉ­ണ്ടാ­യി­രി­ക്ക­ണം. ഇല്ല.
  8. പ്ര­തി­പാ­ദ്യ വി­ഷ­യ­ത്തി­നു നവീനത വേണം. ഇല്ല.
ഓരോ ഇ­ല്ലാ­യ്മ­യും ഓരോ കൂ­നാ­ണു്. വി­മർ­ശ­ന­ത്തി­ന്റെ ശ­വ­ക്കു­ഴി­യി­ലി­ട്ടു മൂ­ടി­യാ­ലും ഈ ക­ഥാ­പ്രേ­ത­ത്തി­ന്റെ കൂ­നു­കൾ നി­വ­രി­ല്ല.
ദൂ­റാ­സി­ന്റെ നോവൽ

സ്ത്രീ­യു­ടെ­യും പു­രു­ഷ­ന്റെ­യും സ്വ­ഭാ­വ­മ­റി­യാൻ എ­ന്താ­ണു മാർ­ഗ്ഗം? അവർ ചി­രി­ക്കു­ന്ന രീതി നോ­ക്കി­യാൽ മതി. നോ­ക്കു­ന്ന­വൻ വലിയ ബു­ദ്ധി ശ­ക്തി­യാൽ അ­നു­ഗൃ­ഹീ­ത­ന­ല്ലെ­ങ്കി­ലും അ­യാൾ­ക്കു സ്വ­ഭാ­വം ഗ്ര­ഹി­ക്കാൻ ക­ഴി­യും.

വി­ശ്വ­വി­ഖ്യാ­ത­നാ­യ സാ­മു­വൽ ബ­ക്കി­റ്റ് (ഡ­ബ്ളി­നിൽ ജ­നി­ച്ച ആംഗ്ളോ-​ഫ്രഞ്ചു സാ­ഹി­ത്യ­കാ­രൻ. Samuel Beckett, 1906–1989, നോബൽ സ­മ്മാ­നം, 1969) ഫ്രാൻ­സി­ലെ ഏ­റ്റ­വും വലിയ എ­ഴു­ത്തു­കാ­രി എന്നു വി­ശേ­ഷി­പ്പി­ച്ച മാർ­ഗ­റീ­ത് ദൂ­റാ­സി ന്റെ (Marguerite Duras) മാ­സ്റ്റർ­പീ­സാ­ണു് ‘The Lover’ എന്ന നോവൽ. അ­തി­നെ­ക്കു­റി­ച്ചു് ഈ പം­ക്തി­യിൽ മുൻ­പെ­ഴു­തി­യി­ട്ടു­ണ്ടു്. (My) Strongest and most violent (novel) എന്നു ദൂ­റാ­സ് തന്നെ വി­ശേ­ഷി­പ്പി­ച്ച (നോ­വ­ലി­ന്റെ കവർ പെ­യ്ജിൽ ക­ണ്ട­തു്) മ­റ്റൊ­രു മാ­സ്റ്റർ പീ­സാ­ണു് ‘The Vice-​Consul’ ‘The Lover’ എന്ന നോ­വ­ലി­നോ­ളം മ­ഹ­നീ­യ­ത ഇ­തി­നി­ല്ലെ­ങ്കി­ലും അ­സാ­ധാ­ര­ണ­മാ­യ നോ­വ­ലാ­ണു് ‘വൈസ് കോൺസ്’-​ലെന്നതിൽ സം­ശ­യ­മി­ല്ല. കൽ­ക്ക­ട്ട­യെ കേ­ന്ദ്ര­മാ­ക്കി, ലാ­ഹോ­റി­ലെ ഫ്ര­ഞ്ചു വൈസ് കോൺ­സ­ലി­നെ­യും ഫ്ര­ഞ്ചു അം­ബാ­സ­ഡ­റെ­യും അ­യാ­ളു­ടെ ഭാ­ര്യ­യെ­യും ചില എം­ബ­സ്സി ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രെ­യും ക­ഥാ­പാ­ത്ര­ങ്ങ­ളാ­ക്കി ര­ചി­ച്ചി­ട്ടു­ള്ള ഈ നോവൽ പാ­രാ­യ­ണ­ത്തി­നു­ശേ­ഷ­വും വാ­യ­ന­ക്കാ­രെ അ­ല­ട്ടി­ക്കൊ­ണ്ടി­രി­ക്കും. വൈസ് കോൺസൽ, ജോ­ലി­യിൽ­നി­ന്നു സ­സ്പെൻ­ഡ് ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്നു. ബോം­ബെ­യിൽ ജോ­ലി­യാ­യി പോകാൻ ആ­ഗ്ര­ഹി­ച്ചു് അയാൾ കൽ­ക്ക­ത്ത­യിൽ എ­ത്തി­യി­രി­ക്കു­ന്നു. ഫ്ര­ഞ്ചു അം­ബാ­സ­ഡ­റു­ടെ സു­ന്ദ­രി­യാ­യ ഭാ­ര്യ­യെ­ക്ക­ണ്ടു് അയാൾ മോ­ഹാ­വേ­ശ­ത്തിൽ വീ­ഴു­ന്നു. മ­റ്റു­ദ്യോ­ഗ­സ്ഥൻ­മാ­രു­മാ­യി അ­വൾ­ക്കു കാ­മോ­ത്സു­ക­ങ്ങ­ളാ­യ പ്ര­വൃ­ത്തി­ക­ളിൽ വ്യാ­പ­രി­ക്കാൻ മ­ടി­യി­ല്ല. ഇവരെ സം­സാ­രി­പ്പി­ച്ച്, പ്ര­വർ­ത്തി­പ്പി­ച്ചു് ദൂ­റാ­സ് ‘ഹോൺ­ടി­ങ്ങാ’യ കൽ­ക്ക­ത്ത­യെ­യും അ­തി­ന്റെ പ്രാ­ന്ത പ്ര­ദേ­ശ­ങ്ങ­ളെ­യും ഗം­ഗാ­ന­ദി­യെ­യും ബംഗാൾ ഉൾ­ക്ക­ട­ലി­ലെ ദ്വീ­പു­ക­ളെ­യും ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു­വ­രു­ന്നു. നോ­വ­ലി­ന്റെ കേ­ന്ദ്ര­സ്ഥി­ത­മാ­യ ആശയം ദൂ­റാ­സ് തന്നെ ന­ല്കി­യി­ട്ടു­ണ്ടു്. “Boredom here means a feeling of cosmic desolation, induced by the vastness of India itself. This country generates mood of its own” (p. 90) ഇ­ന്ത്യ­യു­ടെ വൈ­പു­ല്യം ജ­നി­പ്പി­ക്കു­ന്ന ജഗതു് സം­ബ­ന്ധീ­യ­മാ­യ വി­വി­ക്ത­ത ത­ന്നെ­യാ­ണു് കൽ­ക്ക­ത്ത­യി­ലെ വൈ­ര­സ്യം. ആ വൈ­ര­സ്യ­ത്തെ—അ­സ്തി­ത്വ­വാ­ദ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട വൈ­ര­സ്യ­ത്തെ­യാ­ണു് ദൂ­റാ­സു് പ്ര­ഗ­ല്ഭ­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്ന­തു്.

images/Bastos.jpg
ഔ­ഗു­സ്തോ റോ ആ ബ­സ്തോ­ഡി

കുറെ ആളുകൾ ആ ന­ഗ­ര­ത്തിൽ ഒ­രു­മി­ച്ചു കൂ­ടു­ന്നു. അവിടെ സ­മ്പ­ത്തി­ന്റെ പാ­ര­മ്യ­മു­ണ്ടു്. അ­തേ­സ­മ­യം കു­ഷ്ഠ­രോ­ഗ­ത്തി­ന്റെ ബീ­ഭ­ത്സ­ത­യു­മു­ണ്ടു്. ആ ബീ­ഭ­ത്സ­ത­യു­ടെ തീ­വ്ര­ത വർ­ദ്ധി­പ്പി­ക്കു­ന്ന­തി­നു­വേ­ണ്ടി കു­ഷ്ഠ­രോ­ഗി­ക­ളു­ടെ ഇടയിൽ കി­ട­ന്നു­റ­ങ്ങു­ന്ന ഒരു ഭി­ക്ഷ­ക്കാ­രി­പ്പെ­ണ്ണി­നെ കൂ­ട­ക്കൂ­ടെ പ്ര­ത്യ­ക്ഷ­യാ­ക്കു­ന്നു ദൂ­റാ­സ്. അ­വ­ളെ­ക്കാ­ണു­മ്പോ­ഴെ­ല്ലാം ജീ­വി­ത­ത്തി­ന്റെ വൈ­രൂ­പ്യം കണ്ടു നമ്മൾ ഞെ­ട്ടു­ന്നു. ഏ­തി­ന്റെ­യും ആ­ധി­ക്യം രോ­ഗ­മാ­ണ­ല്ലോ. സ­മ്പ­ത്തി­ന്റെ­യും ദാ­രി­ദ്ര്യ­ത്തി­ന്റെ­യും കാ­മ­ത്തി­ന്റെ­യും ആ­ധി­ക്യം രോ­ഗ­മ­ത്രേ. കൽ­ക്ക­ത്ത­യെ ബാ­ധി­ച്ച ഈ രോഗം ഇ­ന്ത്യ­യു­ടെ ആ­കെ­യു­ള്ള രോ­ഗ­മാ­ണു്. അതിനെ ലോ­ക­ത്തി­ന്റെ രോ­ഗ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ഈ എ­ക്സി­സ്റ്റെൻ­ഷ്യൽ നോവൽ തി­ക­ച്ചും ശ­ക്ത­മ­ത്രേ (Flamingo, Fontana Paperback, Translated by Eleen Ellenbogen).

മരണം

ഇം­ഗ്ലീ­ഷ് പ­രി­ഹാ­സ സാ­ഹി­ത്യ­കാ­രൻ തോമസ് നാ­ഷി­ന്റെ (Thomas Nashe, 1567 –1601). ‘Summer’s Last Will and Testament എന്ന പ­രി­ഹാ­സ കൃ­തി­യി­ലെ

Beauty is but a flower,

Which wrinkles will devour,

Brightness falls from the air,

Queens have died Young, and fair,

Dust hath closed Helen’s eye.

I am sick, I must die.”

എന്ന വരികൾ ഞാൻ കൂ­ട­ക്കൂ­ടെ ചൊ­ല്ലാ­റു­ണ്ടു്. I am sick എ­ന്ന­തി­നോ­ടു് എ­നി­ക്കൊ­രു ബ­ന്ധ­വു­മി­ല്ലെ­ങ്കി­ലും I must die എ­ന്നു് എ­പ്പോ­ഴും വി­ചാ­രി­ക്കാ­റു­ണ്ടു്. ആ വി­ചാ­രം മ­ര­ണ­ഭ­യ­ത്തി­ന്റെ മ­റു­പു­റ­മ­ല്ല പ­ക്വ­ത­യു­ടെ ഫ­ല­മാ­ണെ­ന്നു് നോ­വ­ലി­സ്റ്റ് ശ്രീ. കെ. സു­രേ­ന്ദ്രൻ അ­ടു­ത്ത കാ­ല­ത്തു് എ­ന്നോ­ടു പ­റ­ഞ്ഞു. മ­ര­ണ­ത്തോ­ടു­ള്ള ഈ ആ­ഭി­മു­ഖ്യം പ്ര­ഫെ­സർ എം. കെ. സാനു വും പ്ര­ക­ട­മാ­ക്കി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹം കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തു­ക­യാ­ണു്:

images/Samuel_Beckett.jpg
സാ­മു­വൽ ബ­ക്കി­റ്റ്

“പി­ന്നെ മ­ര­ണ­ത്തി­ന്റെ കാ­ര്യം, ജീ­വി­തം പോ­ലെ­ത­ന്നെ വലിയ സ­ത്യ­മാ­കു­ന്നു മ­ര­ണ­വും, അ­തു­കൊ­ണ്ടു് ജീ­വി­ത­ത്തെ ഗൗ­ര­വ­മാ­യെ­ടു­ക്കു­ന്ന­വർ­ക്കു് മ­ര­ണ­ത്തെ­യും ഗൗ­ര­വ­മാ­യെ­ടു­ക്കാ­തെ­വ­യ്യ. ‘മ­നു­ഷ്യർ മ­രി­ക്കു­ന്നു’ എന്ന ബി­ന്ദു­വിൽ കേ­ന്ദ്രീ­ക­രി­ച്ചു­കൊ­ണ്ടാ­ണു് ജീ­വി­ത­ത്തി­ന്റെ ഗ­ഹ­ന­ഭാ­വ­ങ്ങ­ളെ സം­ബ­ന്ധി­ക്കു­ന്ന ചി­ന്ത­ക­ളേ­റെ­യും ഭ്ര­മ­ണം ചെ­യ്യു­ന്ന­തു്. ജീ­വി­ത­ത്തെ സ്നേ­ഹി­ക്കു­ന്ന­തു­കൊ­ണ്ടു് മ­ര­ണ­ത്തെ­യും സ്നേ­ഹി­ക്കാൻ ന­മു­ക്കു ക­ഴി­യ­ണം. ആ അ­ടി­സ്ഥാ­ന­ത്തിൽ ഞാൻ മ­ര­ണ­ത്തോ­ടു് നി­ര­ന്ത­ര­മാ­യി ആ­ഭി­മു­ഖ്യം പു­ലർ­ത്തു­ന്നു.”

സാ­നു­വി­ന്റെ ആ­ദ­ര­ണീ­യ­മാ­യ ചി­ന്ത­യ്ക്കു് ഒ­ര­നു­ബ­ന്ധം എ­ന്ന­പോ­ലെ യു­ങ്ങി­ന്റെ ചില അ­ഭി­പ്രാ­യ­ങ്ങൾ ഓർ­മ്മ­യിൽ­നി­ന്നു കു­റി­ക്കാ­നേ എ­നി­ക്കു കൗ­തു­ക­മു­ള്ളു. പ­ട്ടു­നൂ­ലിൽ വാ­ഴ­നാ­രെ­ന്ന­പോ­ലെ സാ­നു­വി­ന്റെ ചി­ന്ത­കൾ­ക്കു് എന്റെ ബ­ഹിർ­ഭാ­ഗ­സ്ഥ­ചി­ന്ത­കൾ അ­നു­ബ­ന്ധ­മാ­യി വ­രേ­ണ്ടി­തി­ല്ല. ഇനി യു­ങ്ങി­ന്റെ മ­ത­ത്തി­ലേ­ക്കു് —ജീ­വി­തം ഒരു ഊർ­ജ്ജ­ത്തി­ന്റെ പ്ര­വർ­ത്ത­ന­മാ­ണു്. എല്ലാ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കും ല­ക്ഷ്യ­മു­ണ്ടു്. അ­തി­നാൽ ജീ­വി­ത­ത്തി­നും ല­ക്ഷ്യ­മു­ണ്ടു്. ആ ല­ക്ഷ്യം വി­ശ്ര­മ­മാ­ണു്. വർ­ഷ­ങ്ങൾ ക­ഴി­യു­ന്തോ­റും മ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള ചി­ന്ത­കൾ കൂ­ടി­ക്കൂ­ടി വ­രി­ക­യും വാർ­ദ്ധ­ക്യ­ത്തി­ലെ­ത്തി­യ­വർ മ­ര­ണ­ത്തി­നു ത­യ്യാ­റെ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. വാർ­ദ്ധ­ക്യ­കാ­ല­ത്തു മ­ര­ണ­ത്തെ­ക്കു­റി­ച്ചു ചി­ന്തി­ക്കാ­ത്ത­വൻ ഞ­ര­മ്പു­രോ­ഗി­യാ­ണു്. സാ­നു­വും സു­രേ­ന്ദ്ര­നും ഞാനും ഞ­ര­മ്പു­രോ­ഗി­ക­ള­ല്ലാ­ത്ത­തു­കൊ­ണ്ടു് മ­ര­ണ­ത്തോ­ടു് ആ­ഭി­മു­ഖ്യം പു­ലർ­ത്തു­ന്നു.

അ­ത്ര­യു­മാ­യി
images/The_lover_cover.jpg

വർഷം 1934. ഞാൻ അ­ന്നു് ആ­ല­പ്പു­ഴെ ത­ത്തം­പ­ള്ളി­യിൽ താമസം. രാ­ത്രി­യാ­കു­മ്പോൾ തെ­ക്ക­നാ­ര്യ­ട്ടെ തറയിൽ വീ­ട്ടിൽ ഭാ­സ്ക­ര­പ്പ­ണി­ക്കർ മറ്റു കു­ട്ടി­ക­ളോ­ടു­കൂ­ടി എന്റെ വീ­ട്ടിൽ വരും. ഞ­ങ്ങ­ളെ­ല്ലാ­വ­രും കി­ട­ങ്ങാം­പ­റ­മ്പു് മൈ­താ­ന­ത്തു ചെ­ന്നി­രി­ക്കും നി­ലാ­വു­ള്ള സ­മ­യ­മാ­ണെ­ങ്കിൽ. “ചേ­ട്ടാ കഥ പറയൂ” എ­ന്നു് ഭാ­സ്ക­ര­പ്പ­ണി­ക്ക­രോ­ടു് അ­പേ­ക്ഷി­ക്കും. ഞങ്ങൾ സ­നാ­ത­ന­ധർ­മ്മ വി­ദ്യാ­ല­യ­ത്തി­ലെ സെ­ക്കൻ­ഡ് ഫോം വി­ദ്യാർ­ത്ഥി­കൾ. ഭാ­സ്ക­ര­പ്പ­ണി­ക്കർ സി­ക്സ്ത് ഫോമിൽ. അ­ദ്ദേ­ഹം വി­ക്ര­മാ­ദി­ത്യൻ ക­ഥ­ക­ളും മ­ദ­ന­കാ­മ­രാ­ജൻ ക­ഥ­ക­ളും ഹൃ­ദ­യ­ഹാ­രി­യാ­യി പറയും. കു­റെ­ക്ക­ഴി­യു­മ്പോൾ “ഇനി കൊ­ള്ള­ക്കാ­രു­ടെ കഥകൾ പറയൂ” എ­ന്നാ­വും ഞങ്ങൾ. “മൈ പോ­ക്ക­റ്റ് ഇസ് ഫുൾ ഒഫ് സ്റ്റോ­റീ­സ്” എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് ഭാ­സ്ക­ര­പ്പ­ണി­ക്കർ കൊ­ള്ള­ക്കാ­രു­ടെ കഥകൾ ആ­ഖ്യാ­നം ചെ­യ്യും. എന്തു ര­സ­മാ­ണെ­ന്നോ അ­വ­യൊ­ക്കെ­ക്കേൾ­ക്കാൻ. പക്ഷേ, രാ­ത്രി പ­ന്ത്ര­ണ്ടു മണി ക­ഴി­ഞ്ഞ­പ്പോൾ മൈ­താ­ന­ത്തു് ഇ­രി­ക്കാൻ വയ്യ. പി­ല്ക്കാ­ല­ത്തു് ഇൻ­സ്പെ­ക്ടർ ജനറൽ ഒഫ് പൊ­ലീ­സാ­യി റി­ട്ട­യർ ചെയ്ത ശ്രീ. ച­ന്ദ്ര­ശേ­ഖ­രൻ നായർ അ­ന്നു് ആ­ല­പ്പു­ഴ­യി­ലെ ഇൻ­സ്പെ­ക്ട­റാ­ണു്. അ­ദ്ദേ­ഹം റോ­ന്തു ചു­റ്റാൻ വ­രു­മ്പോൾ അ­സ­മ­യ­ത്തു് ആ­രെ­ക്ക­ണ്ടാ­ലും പി­ടി­ച്ചു­കൊ­ണ്ടു­പോ­കും. അ­തു­കൊ­ണ്ടു് അധികം നേരം അ­വി­ടെ­യി­രി­ക്കാ­തെ വീ­ട്ടി­ലേ­ക്കു പോരും. കാലം ക­ഴി­ഞ്ഞു. ഭാ­സ്ക­ര­പ്പ­ണി­ക്കർ കോ­ളേ­ജ് വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ മ­രി­ച്ചു. കൂ­ട്ടു­കാ­രു­ടെ പേ­രി­ക­ള­ല്ല ഛാ­യ­പോ­ലും സ്മൃ­തി­മ­ണ്ഡ­ല­ത്തിൽ­നി­ന്നു് പാ­ല­യ­നം ചെ­യ്തി­രി­ക്കു­ന്നു.

അ­ടു­ത്ത­കാ­ല­ത്തു് വി­ക്ര­മാ­ദി­ത്യൻ ക­ഥ­ക­ളും മ­ദ­ന­കാ­മ­രാ­ജൻ ക­ഥ­ക­ളും എ­ടു­ത്തു് ഒന്നു ര­ണ്ടെ­ണ്ണം വാ­യി­ച്ചു­നോ­ക്കി. മാൻ­സിം­ഗ് എന്ന ഭ­യ­ങ്ക­ര­നാ­യ കൊ­ള്ള­ക്കാ­ര­നെ­സ്സം­ബ­ന്ധി­ക്കു­ന്ന ചില ക­ഥ­ക­ളും വാ­യി­ച്ചു­നോ­ക്കി. ഒ­ന്നി­ലും രസം തോ­ന്നി­യി­ല്ല. അവ ദൂ­രെ­യെ­റി­ഞ്ഞ് “Great Short Stories of the World” എന്ന പു­സ്ത­കം കൈ­യി­ലെ­ടു­ത്തു. വാ­യി­ച്ചു. സമയം പോ­യ­ത­റി­ഞ്ഞി­ല്ല.

ബാ­ല്യ­കാ­ല കൗ­തു­ക­മാ­യി­രു­ന്നു വി­ക്ര­മാ­ദി­ത്യൻ ക­ഥ­ക­ളും കൊ­ള്ള­ക്കാ­രൻ­മാ­രു­ടെ ക­ഥ­ക­ളും കേൾ­ക്കു­ക­യെ­ന്ന­തു്. എ­ന്നെ­പ്പോ­ലെ പ്രാ­യ­മാ­കേ­ണ്ട­തി­ല്ല. പ­തി­നാ­ലു വ­യ­സ്സു ക­ഴി­ഞ്ഞാൽ ബാ­ല്യ­കാ­ല­കൗ­തു­കം കെ­ട്ട­ട­ങ്ങും. എന്റെ വാ­യ­ന­ക്കാ­രിൽ പ­തി­ന്നാ­ലു വ­യ­സ്സി­നു താ­ഴെ­യു­ള്ള­വ­രു­ണ്ടോ? അ­വർ­ക്കു ബാ­ലി­ശ­ങ്ങ­ളാ­യ കഥകൾ കേൾ­ക്കാൻ താ­ല്പ­ര്യ­മു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ ശ്രീ. മാ­വേ­ലി­ക്ക­ര രാ­മ­ച­ന്ദ്രൻ പ­റ­ഞ്ഞു­ത­രും. കി­ട­ങ്ങാം­പ­റ­മ്പു മൈ­താ­ന­ത്തു് പോ­കേ­ണ്ട­തി­ല്ല, നി­ലാ­മു­ണ്ടോ എന്നു നോ­ക്കേ­ണ്ട­തി­ല്ല. പൊ­ലീ­സ് ഇൻ­സ്പെ­ക്ടർ വ­രു­മോ­യെ­ന്നു പേ­ടി­ക്കേ­ണ്ട­തി­ല്ല. മ­രി­ച്ചു­പോ­യ ഭാ­സ്ക­ര­പ്പ­ണി­ക്ക­രു­ടെ ‘ഗോ­സ്റ്റി’നെ ആ­ഹ്വാ­നം ചെ­യ്യേ­ണ്ട­തി­ല്ല. ദി­ല്ലി­യിൽ നി­ന്നു പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന ‘ന്യൂ­ഡൽ­ഹി’ എന്ന വാ­രി­ക­യെ­ടു­ത്താൽ മതി. ലക്കം 26 ആ­യി­രി­ക്ക­ണം. പ­ത്താം പു­റ­ത്തു് ഒരു കൊ­ള്ള­ക്കാ­രി­യു­ടെ ക­ഥ­യു­ണ്ടു്. ഭാ­സ്ക­ര­പ്പ­ണി­ക്ക­രു­ടെ പ്രാ­ഗ­ല്ഭ്യ­മി­ല്ലെ­ങ്കി­ലും രാ­മ­ച­ന്ദ്രൻ കു­ട്ടി­ക­ളാ­യ നി­ങ്ങ­ളെ ര­സി­പ്പി­ക്കാൻ ത­ക്ക­വി­ധ­ത്തിൽ കഥ പറയും. തി­ക­ഞ്ഞ ഗൗ­ര­വ­ത്തോ­ടെ പ്ര­സാ­ധ­നം ചെ­യ്യു­ന്ന ഒരു നല്ല വാ­രി­ക­യിൽ ഇ­ങ്ങ­നെ­യു­മൊ­രു ബാ­ലി­ശ­ത്വ­മോ എന്നു പ്രാ­യം­കൂ­ടി­യ ഞ­ങ്ങ­ളേ ചോ­ദി­ക്കൂ. കു­ട്ടി­ക­ളാ­യ നി­ങ്ങൾ ചോ­ദി­ക്കി­ല്ല. ആങ്, അ­ത്ര­യു­മാ­യി.

ആ­വർ­ത്ത­നം
images/M.K._Sanu.jpg
എം. കെ. സാനു

ആ­വർ­ത്ത­നം പ്ര­ഭാ­ഷ­ണ­ത്തെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­സ­ഹ­നീ­യ­മാ­ണു്. എ­ങ്കി­ലും ആ­വർ­ത്തി­ച്ചു­പോ­കും. ഒ­രി­ട­ത്തു നിർ­വ­ഹി­ച്ച പ്ര­ഭാ­ഷ­ണം വിജയം വ­രി­ച്ചു­വെ­ന്നു ക­ണ്ടാൽ അതു് വേ­റൊ­രി­ട­ത്തു് ആ­വർ­ത്തി­ക്കാ­നു­ള്ള പ്ര­വ­ണ­ത­യു­ണ്ടാ­കും പ്ര­ഭാ­ഷ­ക­നു്. കേൾ­ക്കു­ന്ന­വ­രു­ടെ കൂ­ട്ട­ത്തിൽ അതു മുൻപു കേ­ട്ട­വർ ആരും ഇ­ല്ലെ­ന്നു കരുതൂ. എ­ങ്കി­ലും പ്ര­ഭാ­ഷ­ക­നു് അതു് മ­ന­സ്സി­നു് ഇ­ടി­വു­ണ്ടാ­ക്കും. ധൈ­ഷ­ണി­ക­മാ­യി താൻ താ­ഴു­ന്നു­വ­ല്ലോ എന്നു അ­യാൾ­ക്കു് തോ­ന്നാ­തി­രി­ക്കി­ല്ല. പി­ന്നെ ആ­ശ­യ­ദാ­രി­ദ്ര്യം­കൊ­ണ്ടും ആ­വർ­ത്ത­ന­മു­ണ്ടാ­കും. അതു് പ്ര­ഭാ­ഷ­ക­നും കേൾ­ക്കു­ന്ന­വർ­ക്കും വൈ­ര­സ്യ­ത്തി­നു ഹേ­തു­വാ­കു­മെ­ന്ന­തിൽ സം­ശ­യ­മി­ല്ല. ഇ­പ്പ­റ­ഞ്ഞ­തു ന­മ്മു­ടെ നാ­ട്ടി­ലെ രീ­തി­യ­നു­സ­രി­ച്ചാ­ണു്. പ­ടി­ഞ്ഞാ­റൻ ദേ­ശ­ങ്ങ­ളിൽ പ്ര­ഭാ­ഷ­ണ­ങ്ങൾ ഒരേ രീ­തി­യിൽ ആ­വർ­ത്തി­ക്കാ­റു­ണ്ടു് ത­ത്ത്വ­ചി­ന്ത­കൻ­മാർ പോലും. ‘ആ ധി­ഷ­ണാ­ശാ­ലി­കൾ­ക്കു് ആ­വർ­ത്തി­ക്കേ­ണ്ട ഒ­രാ­വ­ശ്യ­ക­ത­യു­മി­ല്ല, ചില ആ­ശ­യ­ങ്ങൾ പ്ര­ച­രി­പ്പി­ക്കു­ന്ന­തി­നു­വേ­ണ്ടി മാ­ത്രം ഒ­രി­ക്കൽ­പ്പ­റ­ഞ്ഞ­തു പി­ന്നെ­യും പ­റ­യു­ന്നു’ എന്ന ചി­ന്ത­യാ­വാം. ആ­വർ­ത്ത­ന­ങ്ങ­ളെ പ­രി­ഹാ­സ­പ­ര­മാ­യി വീ­ക്ഷി­ക്കാ­തി­രി­ക്കാൻ ആ­ളു­ക­ളെ പ്രേ­രി­പ്പി­ക്കു­ന്ന­തു്.

ക­ലാ­സൃ­ഷ്ടി­യിൽ ബാ­ഹ്യ­രൂ­പ­വും ആ­ന്ത­ര­രൂ­പ­വു­മു­ണ്ടു്. ബാ­ഹ്യ­രൂ­പ­ത്തി­ല­ല്ല ക­ല­യി­രി­ക്കു­ന്ന­തു്; ആ­ന്ത­ര­രൂ­പ­ത്തി­ലാ­ണു്.

സൂ­ക്ഷി­ച്ചു നോ­ക്കു­ക. ന­മ്മു­ടെ പല നോ­വ­ലി­സ്റ്റു­ക­ളും ക­വി­ക­ളും ആ­വർ­ത്തി­ക്കു­ന്ന­തേ­യു­ള്ളു എന്നു മ­ന­സ്സി­ലാ­ക്കാം. ഫ്ര­ഞ്ചു് നോ­വ­ലി­സ്റ്റ് മോ­റി­യാ­ക്കു് 1952-ൽ നോബൽ സ­മ്മാ­നം വാ­ങ്ങി­യ ആ­ളാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ മിക്ക നോ­വ­ലു­ക­ളും ആ­വർ­ത്ത­ന­ങ്ങ­ളാ­ണു്. ചെ­ക്കു് നോ­വ­ലി­സ്റ്റ് മീലാൻ കു­ന്ദേ­ര­യ്ക്കു­മു­ണ്ടു് ഈ ദോഷം.

ചി­ല­പ്പോൾ ആ­വർ­ത്ത­നം ആ­വ­ശ്യ­ക­ത­യാ­കും. ക­മ്പി­സ­ന്ദേ­ശ­മ­യ­യ്ക്കു­മ്പോൾ I am not repeat not coming എന്നു വേണം. ഇ­ല്ലെ­ങ്കിൽ ക­മ്പി­യാ­പ്പീ­സു­കാർ not എന്ന വാ­ക്കു വി­ട്ടു ക­ള­ഞ്ഞാൽ I am coming എ­ന്നാ­കും സ­ന്ദേ­ശം. ഒ­ര­ക്ഷ­രം വി­ട്ടു­പോ­യാൽ അർ­ത്ഥം മാ­റു­മെ­ന്നു് ത­ത്ത്വ­ചി­ന്ത­ക­നാ­യ W. V. Quine ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. The book is of cosmic significance എ­ന്ന­തി­ലെ ‘s’ എന്ന അ­ക്ഷ­രം പോയാൽ The book is of comic significance എ­ന്നാ­വും. ഒ­ര­ക്ഷ­രം കൂ­ടി­യാ­ലും കു­ഴ­പ്പം­ത­ന്നെ. His point is worth noting എ­ന്ന­തി­ലെ noting-​ൽ ‘h’ ക­ട­ന്നു­വ­ന്നാൽ His point is worth nothing എ­ന്നാ­വും. ഇ­വി­ടെ­യെ­ല്ലാം ആ­വർ­ത്ത­ന­ങ്ങൾ ഗു­ണ­മാ­ണെ­ന്നു ത­ത്ത്വ­ചി­ന്ത­കൻ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. എ­ന്താ­യാ­ലും എ­ന്നെ­പ്പോ­ലു­ള്ള പ്ര­ഭാ­ഷ­കർ പ്ര­ഭാ­ഷ­ണം ആ­വർ­ത്തി­ക്കാ­തി­രി­ക്ക­ണം. അ­ല്ലെ­ങ്കിൽ അവർ അൽ­ഡ­സു് ഹ­ക്സി­ലി­യോ ബർ­ട്രൻ­ഡ് റ­സ്സ­ലോ ആയി മാറണം. അ­പ്പോൾ ആ­ശ­യ­പ്ര­ചാ­ര­ണ­ത്തി­നു­വേ­ണ്ടി ആ­വർ­ത്ത­ന­മാ­കാം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-06-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.