സുചരിതയെങ്കിലും തലമുടിക്കു നീളമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ചു് മറ്റൊരു പെണ്ണിന്റെ പിറകേ പോയ ഒരാളിനെ എനിക്കു നേരിട്ടറിയാം. “എന്താണു് ആ പുതിയ പെണ്ണിൽ നിങ്ങൾ കണ്ടതു?” എന്നു ഞാൻ ധർമ്മരോഷത്തോടെ ചോദിച്ചപ്പോൾ” അവളുടെ തലമുടിക്കു നല്ല നീളമുണ്ടു്. അതുകണ്ടു് ഞാൻ ആകർഷിക്കപ്പെട്ടുപോയി” എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ തരതമഭാവമാണു് കൗതുകത്തിനു ഹേതു. ഭാര്യ ഹ്രസ്വകേശിനി. കാമുകി ദീർഘകേശിനി. അതുകൊണ്ടു് രണ്ടാമത്തെ പെണ്ണിനെ വിവാഹിതൻ സ്നേഹിക്കുന്നു.

എന്റെ വീട്ടിൽ പുഷ്പഭാജനത്തിൽ പൂക്കൾ അടുക്കിവച്ചിരിക്കുന്നു. വിചാരിച്ചിരിക്കാതെ ഞാൻ ഒരു സ്നേഹിതന്റെ വീട്ടിൽച്ചെന്നപ്പോൾ അവിടെയും പുഷ്പഭാജനത്തിൽ പൂക്കൾ. പക്ഷേ, അതിന്റെ സംവിധാനഭംഗി അസാധാരണം. ഞാൻ സ്നേഹിതന്റെ പുഷ്പഭാജനത്തെയും അതിലെ പുഷ്പസംവിധാനത്തെയും ഇഷ്ടപ്പെട്ടു. സാഹിത്യത്തിലും തരതമഭാവമാണു് ആസ്വാദനത്തിനു് ആസ്പദം. ഉറൂബി ന്റെ ‘അമ്മിണി’ എന്ന നോവൽ വായിച്ചിട്ടു് ഡഫ്നെ ഡുമോറിയറു ടെ “റെബേക്ക ” വായിക്കുമ്പോൾ അതിനോടു് (റെബേക്കയോടു്) കൂടുതൽ അടുപ്പം. പുളിമാന പരമേശ്വരൻ പിള്ള യുടെ “സമത്വവാദി ” എന്ന നാടകം വായിച്ചതിനുശേഷം ജർമ്മൻ നാടകകർത്താവായ കൈസറു ടെ “Coral” എന്ന നാടകം വായിക്കുമ്പോൾ എനിക്കു “Coral” ആഹ്ലാദം നല്കുന്നു. തരതമഭാവമില്ലാതെ കലയിലും സാഹിത്യത്തിലും ആസ്വാദനമില്ല.
ഈശ്വരനും നവീനനിരൂപകനും സദൃശർ. അവർ രണ്ടുപേരും ചെയ്യുന്നതെന്തെന്നു നമുക്കറിയില്ല.
The Painted Bird എന്ന നോവൽ രചിച്ചു് മഹായശസ്കനായിത്തീർന്ന ജെർസി കെസിൻസ്കീ (Jerzy Kosinsky) ഇക്കഴിഞ്ഞ മേയ് മാസത്തിൽ ആത്മഹത്യ ചെയ്തു. പ്ളാസ്റ്റിക് ബാഗ് കൊണ്ടു് തല മൂടിക്കെട്ടിയിട്ടു കുളിത്തൊട്ടിയിൽ ചെന്നു കിടന്ന അദ്ദേഹം ശ്വാസംമുട്ടി മരിച്ചു. ഗൗരവാവഹമായ ഹൃദ്രോഗമാണു് ആത്മഹനനത്തിനു് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നു ന്യൂസ്വീക്ക് വാരികയിൽ കണ്ടു. അതു ശരിയാവാം. പക്ഷേ, ഒറ്റക്കാരണം കൊണ്ടു് ആരും ആത്മഹനനത്തിനു് ഒരുമ്പെടുകയില്ല. അവസാനത്തെ കടുങ്കൈക്കു വ്യക്തിക്കു ധൈര്യം നല്കുന്ന മറ്റനേകം ഹേതുക്കളുണ്ടാവും. പോളണ്ടിലാണു് കെസിൻസ്കീ ജനിച്ചതു്. രണ്ടാം ലോകമഹായുദ്ധത്തിൽ കോടിക്കണക്കിനാളുകൾ അഗ്നിക്കിരയായപ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഭസ്മമായിബ്ഭവിച്ചു. യുദ്ധത്തിനു ശേഷം രണ്ടംഗങ്ങളേ ആ കുടുംബത്തിൽ അവശേഷിച്ചുള്ളു. ജൂതനായോ ജിപ്സിയായോ സംശയിക്കപ്പെട്ട കെസിൻസ്കീ നാത്സികൾ കൈയടക്കിയ കിഴക്കൻ യൂറോപ്യൻ പ്രദേശങ്ങളിൽ അലഞ്ഞുനടന്നു. ഒൻപതു വയസ്സുള്ള ആ ബാലൻ, ശത്രുത പുലർത്തിയ ഒരു ജനക്കൂട്ടത്തെ നേരിടാൻ നിർബദ്ധനായി. അതിന്റെ ഫലമായ മാനസിക ഭ്രംശത്താൽ കെസിൻസ്കീക്കു സ്വന്തം ശബ്ദം നഷ്ടമായിപ്പോയി. അഞ്ചു കൊല്ലമാണു് സംസാരിക്കാനാവാതെ ആ കുട്ടി കഴിച്ചുകൂട്ടിയതു്. അതിനുശേഷം ഭാഗ്യംകൊണ്ടു് ശബ്ദം തിരിച്ചു കിട്ടി. സമഗ്രാധിപത്യം കെസിൻസ്കീയെ തളർത്തി. സ്വന്തം രാജ്യത്തിൽ നിന്നു രക്ഷപ്പെടാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ 1957 ഡിസംബർ 20-നു കെസിൻസ്കീ ന്യൂയോർക്കിൽ എത്തി. അമേരിക്കയിലും അലഞ്ഞുതിരിയാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ജീവചരിത്രപരങ്ങളായ ഈ കാര്യങ്ങൾ അദ്ദേഹത്തിന്റെ “Passion Play” എന്ന നോവലിലുള്ള ഒരു കുറിപ്പിൽനിന്നു് എടുത്തതാണു്.

ജീവിതത്തിൽ താൻ അനുഭവിക്കേണ്ടിവന്ന ഈ തീവ്ര വേദനകളാണു് കെസിൻസ്കീയെ ആത്മഹത്യയിലേക്കു നയിച്ചതെന്നു തോന്നുന്നു. The Painted Bird എന്ന നോവലാണു് കെസിൻസ്കീക്കു് വിശ്വപ്രസിദ്ധി നേടിക്കൊടുത്തതെന്നു പറഞ്ഞല്ലോ. അതിലെ ഒരു ഭാഗം അദ്ദേഹത്തിന്റെ ജീവിതയാതനയെ പ്രതിരൂപാത്മകമായി ആവിഷ്കരിക്കുന്നു.

കിഴക്കൻ യൂറോപ്പിൽ അലഞ്ഞുതിരിഞ്ഞ കഥയിലെ ബാലൻ ഒരു പക്ഷിപിടിത്തക്കാരന്റെ പരിചാരകനായി. ലേഹ് എന്നാണു് അയാളുടെ പേരു്. അയാൾ പിടിച്ച പക്ഷികളിൽ വണ്ണം കൂടിയതിന്റെ ചിറകുകളിൽ മാരിവില്ലിന്റെ നിറങ്ങൾ ചായംകൊണ്ടു് നൽകും. വർണ്ണോജ്ജ്വലതയാർന്ന പക്ഷി മറ്റു പക്ഷികളെപ്പോലെയാണെന്നു് അവയ്ക്കു വിശ്വാസം വരുത്താനായി ചേഷ്ടകൾ കാണിക്കുമെങ്കിലും അവ അതിനെ അംഗീകരിക്കില്ല. ആ പക്ഷികൾ ചായമടിച്ച പക്ഷിയെ കൊത്തിക്കൊല്ലും. സപ്തവർണ്ണങ്ങളിലൂടെ രക്തം ഒലിച്ചിറങ്ങി ചായത്തിന്റെ നിറമില്ലാതാക്കും. അതിനെ കൈയിലെടുക്കുന്ന ലേഹിന്റെ കൈയിൽ ചോര പുരളും.
തരതമഭാവമാണു് ആസ്വാദനത്തിനു് ആസ്പദം തരതമഭാവമില്ലാതെ കലയിലും സാഹിത്യത്തിലും ആസ്വാദനമില്ല.
തന്നെ പീഡിപ്പിച്ച നാസ്തികളെയും ഗ്രാമപ്രദേശങ്ങളിലെ കർഷകരെയുമാണു് കെസിൻസ്കീ ഇതിലൂടെ ചിത്രീകരിക്കുന്നതു്. ചായമടിക്കപ്പെട്ട പക്ഷി അദ്ദേഹം തന്നെയാണു്. ഇത്രയും പൂർവപീഠികയായി എഴുതിയതു് അദ്ദേഹത്തിന്റെ അവസാനത്തേയും അന്യാദൃശവുമായ നോവലിനെക്കുറിച്ചു പറയാനാണു്. 633 പുറങ്ങളുള്ള “The Hermit of the 69th Street, The Working Papers of Norbert Koshky” എന്ന ഈ നോവൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അഗ്നിപ്രളയത്തെ അതിജീവിച്ചു് അമേരിക്കയിലെത്തിയ നോർബെർട് കൊസ്കിയുടെ സങ്കീർണ്ണവും യാതനാപൂർണ്ണവുമായ ജീവിതത്തിന്റെ ദുരന്തം പ്രഗൽഭമായി ആലേഖനം ചെയ്യുന്നു. ഇതിൽ ഇല്ലാത്തതായി ഒന്നുമില്ല. രാഷ്ട്രവ്യവഹാരം, മനഃശാസ്ത്രം, സമൂഹശാസ്ത്രം, സമകാലിക ജീവിതം, പൂർവകാല ജീവിതം, മനുഷ്യത്വം, മനുഷ്യത്വമില്ലായ്മ, ലൈംഗിക ശാസ്ത്രം ഇവയൊക്കെ കെസിൻസ്കീ ഗാംഭീര്യത്തോടെ പ്രതിപാദിക്കുന്നു. പ്രതിപാദിച്ചുവരുമ്പോൾ സന്ദർഭത്തിനു യോജിച്ച വിധത്തിൽ മഹാന്മാരുടെ സൂക്തങ്ങൾ എടുത്തു ചേർക്കുന്നതു കണ്ടാൽ നമ്മൾ അത്ഭുതപ്പെടും. ഉദാഹരണം നല്കാം. റിൽക്കെ യുടെ ഒരു കാവ്യത്തിന്റെ ഫ്രഞ്ച് തർജ്ജമയെക്കുറിച്ചു് പറയുന്ന സന്ദർഭത്തിൽ ഇങ്ങനെ: “To translate is to betray. Translations are like women; if they are beautiful, they are not faithful, if they are faithful, they are not beautiful” says a French saying”.

ഇങ്ങനെ കഥാപാത്രത്തിന്റെ അനുഭവ പരമ്പരകളെ അതിഗാഢം സ്പർശിച്ചുകൊണ്ടു് ഇതിലെ തത്ത്വചിന്താ സ്രോതസ്വിനി അവിരാമമായി ഒഴുകുന്നു. ഒടുവിൽ My favourite subject is Desire vs Death എന്നു പ്രഖ്യാപനം നടത്തി ഇരിക്കുന്ന വേളയിൽ അജ്ഞാതരായ കുറെപ്പേർ കോസ്കീയെ തലയിലടിച്ചു ബോധരഹിതനാക്കി നദിയിലേക്കു എറിയുന്നു. അതിനെ കൊയ്റ്റ്സ്ലറു ടെ “Darkness at Noon ” എന്ന നോവലിലെ മൂന്നു വാക്യങ്ങൾ എടുത്തെഴുതി കെസിൻസ്കീ വർണ്ണിക്കുന്നു. “A Second, smashing blow hit him in the ear. Then all became quiet. There was the sea again with its sounds. A wave slowly lifted him up. It came from afar and traveled sedately on, a shrug of eternity” നോവലിസ്റ്റിന്റെ അന്ത്യവും ജലത്തിൽത്തന്നെ. കെസിൻസ്കീ ഈ നോവലിനു നല്കിയ പേരു് autofication എന്നാണു്. അതിനു നീതിമത്കരണം വർഷങ്ങൾക്കുമുൻപു് അദ്ദേഹം നല്കിയിട്ടുണ്ടു്. “ഹാംലെറ്റിന്റെ ഭാഗം അഭിനയിക്കുന്ന അഭിനേതാവു് ഹാംലെറ്റുമല്ല അഭിനേതാവുമല്ല. ഹാംലെറ്റായ അഭിനേതാവാണു് അയാൾ. അതുപോലെ സാങ്കല്പിക സംഭവം യഥാർത്ഥ സംഭവമല്ല, സമ്പൂർണ്ണമായ വിധത്തിൽ അനുഭവത്തിൽ അടിയുറയ്ക്കാത്ത സാങ്കല്പിക സംഭവവുമല്ല. സാങ്കല്പികത്വമാവാഹിക്കുന്ന സംഭവമാണതു്. ഒരു പ്രതിരൂപം മൂർത്തമാണു്, അതേസമയം അമൂർത്തവും. അതു് സത്യമല്ല, തോന്നലുമല്ല. അതു് ഒരേസമയം തോന്നലും മൂർത്തവുമാണു്”.
ഇതാണു് കലയെക്കുറിച്ചു കെസിൻസ്കീക്കുള്ള സങ്കല്പം. ഇതു മനസ്സിലാക്കിക്കൊണ്ടു് ഈ നോവൽ വായിച്ചാൽ അതു് അനുവാചകനു് അസാധാരണമായ അനുഭവമായിരിക്കും. ഈ ശതാബ്ദത്തിലെ ക്രൂരതയെ ഇതിനെക്കാൾ ഉജ്ജ്വലതയോടെ ചിത്രീകരിച്ച വേറൊരു നോവൽ എന്റെ അറിവിലില്ല. (Zebra Books, Kensington Publishing Corp., Rs. 75.00)

ഫ്രഞ്ച് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ ബ്ളെസ് പസ്കലി ന്റെ (Blaise Pascal, 1623–62) പാങ്സേ (Pensees) വായിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിപരമായ ആഹ്ലാദം വിവരണാതീതമാണു്. അദ്ദേഹം എഴുതുന്നു: “സംഘട്ടനം മാത്രമാണു് നമ്മളെ രസിപ്പിക്കുന്നതു്. അതിലെ വിജയമല്ല. മൃഗങ്ങൾ തമ്മിൽ സംഘട്ടനം നടത്തുന്നതു കാണാൻ നമുക്കു രസമാണു്. പരാജയപ്പെട്ടവന്റെ മുകളിൽ ജയിച്ചവൻ ക്രൂരതയോടെ നില്ക്കുന്നതു കാണാൻ ഇഷ്ടമില്ല”. (Pascal’s Pensees, Everyman Paper back, P. 76) മുയലിനെ വേട്ടയാടാൻ ശ്രമിക്കുമ്പോൾ മുയലിനെ കണ്ടു് വെടിവയ്ക്കുന്നതിലല്ല രസം. ആ യത്നത്തിലാണു് അതിരിക്കുന്നതു്. മുയലിനെ കണ്ടു വെടിവച്ചാൽ വേട്ടയാടലിലുള്ള കൗതുകം തീർന്നുപോകും. അഭാവത്തിലാണു് മനുഷ്യൻ സന്തോഷിക്കുന്നതു് അഭാവമായ വസ്തുവിലോ ജന്തുവിലോ അല്ല.
ഒരുറച്ചപ്രഭവകേന്ദ്രത്തിൽ നിന്നല്ല മനുഷ്യന്റെ സ്വഭാവസ്രോതസ്വിനികൾ പൊട്ടിപ്പുറപ്പെടുന്നതു്. ശിഥിലങ്ങളായ പല കേന്ദ്രങ്ങളിൽ നിന്നാണു്. അതിനാൽ സ്വഭാവത്തിന്റെ പ്രവാഹങ്ങൾക്കു വൈരുദ്ധ്യവും വൈജാത്യവും രണ്ടായിപ്പോകും.
ഇനി ശ്രീ. ഗൗതമൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “പട്ടുനൂൽപ്പുഴുക്കൾ” എന്ന കഥവായിച്ചു നോക്കുക. സഹോദരൻ സഹോദരിയോടു പിണങ്ങുന്നു. അവളെ കാണാതിരിക്കാനാണു് അയാളുടെ ആഗ്രഹം. അമ്മയുടെ വീട്ടിൽ വച്ചു കണ്ടുപോയി. എന്നിട്ടും കണ്ടില്ലെന്നു നടിക്കുന്നു. ബസ്സിൽ കയറിയപ്പോൾ നേരെ എതിരുവശത്തു അവളിരിക്കുന്നു. എന്നിട്ടും കണ്ടില്ലെന്നു ഭാവിക്കുന്നു. തന്റെ നാട്ടിലേക്കു ടിക്കറ്റ് വാങ്ങാൻ അവൾ പറഞ്ഞിട്ടും അയാൾ അതനുസരിക്കുന്നില്ല. തനിക്കിറങ്ങേണ്ടിടത്തു് ഇറങ്ങുന്നു. ഇതുവരെ മുയലിനെ അന്വേഷിച്ചു “ഭയലോഭകൗടില്യ”ങ്ങളോടെ—ആ വേട്ടപ്പട്ടികളോടൊത്തു—ഓടുകയാണു് അയാൾ. വല്ലാത്ത സംതൃപ്തി. “മനുഷ്യൻ മാലാഖയല്ല, മൃഗമല്ല വെറും മനുഷ്യൻ മാത്രം” എന്നു പാസ്കൽ. നമ്മുടെ കഥാകാരൻ അതംഗീകരിക്കുന്നില്ല. അയാൾ കുറച്ചു മാലാഖയായിത്തീരുന്നതു കാണിച്ചിട്ടേ അദ്ദേഹം പിന്മാറുന്നുള്ളു. സഹോദരിയെ വേദനിപ്പിച്ചതിൽ അയാൾക്കു ദുഃഖം. അവളെ കാണാനായി അയാൾ പാഞ്ഞു പോകുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. ഒരു മാനുഷിക മൂല്യത്തിന്റെ പ്രകീർത്തനം! ആഖ്യാനത്തിന്റെ ഭംഗി! വികാരത്തെ സംഭവങ്ങളോടു സമഞ്ജസമായ വിധത്തിൽ കൂട്ടിയിണക്കൽ. ഇത്രയും മതി.
ചോദ്യം: “നിങ്ങളെ ചലനം കൊള്ളിച്ച ഒരു പ്രസ്താവം കേൾക്കട്ടെ”.
ഉത്തരം: “സ്പാനിഷ്/റഷ്യൻ റിവലുഷനറിയും കമ്മ്യൂണിസ്റ്റുമായിരുന്ന ഈബാറൂറി യുടെ (Dolores Ibarruri) ഒരു വാക്യം: ‘It is better to die on your feet than to live on your kness’.”
ചോദ്യം: “നവീന നിരൂപകരെക്കുറിച്ചു് എന്താണു് അഭിപ്രായം?”
ഉത്തരം: “കുഴിയാനകളെ ഗുരുവായൂർ കേശവൻ ആനയും തിരുവനന്തപുരം ചന്ദ്രശേഖരൻ ആനയും ആക്കുന്നവർ. മാത്രമല്ല ഗുരുവായൂർ കേശവനും തിരുവനന്തപുരം ചന്ദ്രശേഖരനും അവരുടെ ദൃഷ്ടിയിൽ കുഴിയാനകളുമാണു്”.
ചോദ്യം: “നല്ല ഗദ്യകാരൻ മാത്രമായി നിങ്ങൾ കാണുന്ന കുട്ടിക്കൃഷ്ണമാരാർ യഥാർത്ഥത്തിൽ ജീനിയസ്സായിരുന്നില്ലേ?”
ഉത്തരം: “അദ്ദേഹം നല്ല ഗദ്യകാരൻ മാത്രമല്ല പറയുന്നതെന്തും യുക്തിപരമായ സ്പഷ്ടതയോടുകൂടി പറഞ്ഞ ആളുമാണു്. ആ നിലയിൽ വേണമെങ്കിൽ ജീനിയസ്സായി കരുതാം”.
ചോദ്യം: “ചില വീടുകളിൽ ഭർത്താവു് ഭാര്യയെ Darling എന്നു വിളിക്കുന്നു. അവൾ അയാളെ Dear എന്നു വിളിക്കുന്നു. ഒരു ശണ്ഠയുമില്ല. പൂർണ്ണമായ അനുരഞ്ജനം. ഈ മാതൃകാദമ്പതികളെ നിങ്ങൾക്കു ബഹുമാനിച്ചുകൂടേ?”
ഉത്തരം: “വയ്യ. അത്തരത്തിലുള്ള പുരുഷന്മാരും സ്ത്രീകളും തികച്ചും insincere (ആർജ്ജവമില്ലാത്തവർ) ആണു്”.
ചോദ്യം: “ചാകാറായില്ലേ?”
ഉത്തരം: ഇല്ല. ഞാൻ കാലത്തു നാലു മണിതൊട്ടു് ഉച്ചയ്ക്കു് പന്ത്രണ്ടു മണിവരെ എഴുതുന്നു. രണ്ടു മണിതൊട്ടു മൂന്നു മണിവരെ ഉറങ്ങുന്നു. നാലുമണി തൊട്ടു് സന്ധ്യയ്ക്കു് ആറുമണിവരെ പട്ടണത്തിൽ നടക്കുന്നു. ഏഴുമണിതൊട്ടു പതിനൊന്നുമണിവരെ വായിക്കുന്നു. ഈ രീതിയിൽ കഴിയുന്ന ഞാൻ ജീവിച്ചിരിക്കുന്നു. കാലത്തു പത്രം വായിക്കാത്തവൻ, ഓഫീസിൽ മുഷിഞ്ഞ വേഷം ധരിച്ചു ചെന്നിരുന്നു ഫയലുകളിൽ കുറിപ്പുകളെഴുതുന്നവൻ, ഉച്ചയ്ക്കു് ഭാര്യ പൊതിഞ്ഞുകൊടുത്ത തണുത്ത ചോറുണ്ണുന്നവൻ. വൈകിട്ടു് കടയിൽ നിന്നു് ഒരു ഗ്ലാസ് ചായപോലും കുടിക്കാതെ വീട്ടിലെത്തി ഭാര്യ കൊടുക്കുന്ന ചായ എന്ന ഒട്ടുന്ന, തണുത്ത ദ്രാവകം മോന്തുന്നവൻ, ഉറങ്ങുന്നതുവരെ റ്റി. വി. സെറ്റിന്റെ മുൻപിലിരിക്കുന്നവൻ— ഈ രീതിയിൽ കഴിയുന്നവൻ ജീവിച്ചിരിക്കുന്നവനാണെങ്കിലും ചത്തവനാണു്. ഇക്കൂട്ടരെ ലക്ഷ്യമാക്കിയാണു് കവി ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്നു പറഞ്ഞതു്”.

എറണാകുളം കോളേജിലെ ജോലിയിൽ നിന്നു ഞാൻ പിരിഞ്ഞപ്പോൾ ഡോക്ടർ ലീലാവതി സൗജന്യ മാധുര്യത്തോടെ എന്റെ ചിത്രം അവിടെ അനാവരണം ചെയ്യാൻ തീരുമാനിച്ചു. ചിത്രം വയ്ക്കത്തക്കവിധത്തിൽ എനിക്കൊരു പ്രാഗല്ഭ്യവുമില്ലെന്ന തോന്നലും ആ കൃത്യത്തിന്റെ അർത്ഥമില്ലായ്മയും പണപ്പിരിവിനു ചെല്ലുമ്പോൾ ആളുകൾ നടത്തുന്ന പ്രാക്കും ഒക്കെ ഓർമ്മിച്ചു ഞാനതു വേണ്ടെന്നു ശ്രീമതിയെ അറിയിച്ചു. രണ്ടുമാസത്തെ നിരന്തരമായ നിർബ്ബന്ധം ഉണ്ടായിട്ടും ചിത്രം വയ്ക്കാൻ ഞാൻ സമ്മതം നല്കിയില്ല. താൻ അതു ചെയ്തില്ലെങ്കിൽ കരുതിക്കൂട്ടി കൃഷ്ണൻനായരെ അവഗണിച്ചു എന്നു മറ്റാളുകൾ ദുഷ്പ്രവാദമുണ്ടാക്കുമെന്നും അതു് തനിക്കു് വൈഷമ്യം ജനിപ്പിക്കുമെന്നും ഡോക്ടർ ലീലാവതി പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. ഞാൻ തന്നെ ഫോട്ടോ കൊടുത്തു. ചിത്രം എൻലാർജ് ചെയ്തു. ഒരു ജഡ്ജിയെ അനാവരണകർമ്മത്തിനു ക്ഷണിച്ചപ്പോൾ ആരുമല്ലാത്ത എന്റെ പടം അനാവരണം ചെയ്യാൻ വരില്ലെന്നു് അദ്ദേഹം പറഞ്ഞു. എന്നാൽ മനുഷ്യസ്വഭാവത്തിന്റെ വൈരുദ്ധ്യം നോക്കുക. അദ്ദേഹം ഒരാറുമാസം മുൻപു് തിരുവനന്തപുരത്തുള്ള എന്റെ വീട്ടിൽവന്നു് എന്നെ ഒരു മീറ്റിംഗിനു ക്ഷണിച്ചു. എന്റെ മുഖത്തു നോക്കി ഞാൻ മഹാനിരൂപകനാണു് എന്നു പറയുകയും ചെയ്തു. ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല. ഒരുറച്ച പ്രഭവകേന്ദ്രത്തിൽ നിന്നല്ല മനുഷ്യന്റെ സ്വഭാവസ്രോതസ്വിനികൾ പൊട്ടിപ്പുറപ്പെടുന്നതു്. ശിഥിലങ്ങളായ പല കേന്ദ്രങ്ങളിൽനിന്നാണു്. അതിനാൽ സ്വഭാവത്തിന്റെ പ്രവാഹങ്ങൾക്കു വൈരുദ്ധ്യവും വൈജാത്യവും ഉണ്ടായിപ്പോകും. ജഡ്ജി ഒഴിഞ്ഞു മാറിയപ്പോൾ ഡോക്ടർ ലീലാവതി ശ്രീ. സി. പി. ശ്രീധരനെ യാണു് ക്ഷണിച്ചതു്. അദ്ദേഹം ദയാപൂർവം ആ ക്ഷണം സ്വീകരിച്ചു. ഒരു മണിക്കൂർ നേരം നീണ്ടുനിന്ന കൃഷ്ണസ്തുതിയോടെ ചിത്രം അനാവരണം ചെയ്യുകയും ചെയ്തു. എന്നാൽ കുറച്ചു മാസങ്ങൾക്കു മുൻപു് കഥയെസ്സംബന്ധിച്ച ഒരു ചർച്ചയിൽ രമേഷ് എന്ന യുവാവു് എന്നെക്കുറിച്ചു് അദ്ദേഹത്തോടു എന്തോ ചോദിച്ചപ്പോൾ അദ്ദേഹം നല്കിയ മറുപടി 1978-ലെ പ്രശംസയ്ക്കു കടകവിരുദ്ധമായിരുന്നു. ഞാനതു കേട്ടില്ല. രമേഷും വേറെ പലരും എനിക്കു് ഒരേ രീതിയിൽ എഴുതി അയച്ചതിൽ നിന്നു മനസ്സിലാക്കിയതാണു്. ഇതിൽ എനിക്കു പരാതിയില്ല. ഉറച്ച പ്രഭവകേന്ദ്രത്തിൽ നിന്നല്ലല്ലോ സ്വഭാവത്തിന്റെ നീർച്ചാലുകൾ ഒഴുകിവരുന്നതു്. ഇത്രയും എഴുതിയതു് സി. പി ശ്രീധരൻ മനോരാജ്യം വാരികയിൽ എഴുതിയ “വള്ളത്തോളിനെ കുടുക്കിയ കഥ” എന്ന പ്രബന്ധം വായിച്ചതിനാലാണു്. അതിൽ ഇങ്ങനെയൊരു പ്രസ്താവമുണ്ടു്: “അന്നു് സുകുമാർ അഴീക്കോടും ജി യും തമ്മിലുണ്ടായിരുന്ന ഉറ്റ ബന്ധം മഹാകവിയെക്കുറിച്ചെഴുതിയ ‘ഖണ്ഡന’ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോഴും അതിനു ശേഷവും അവർ തുടർന്നിരുന്നതു് രണ്ടു പേരുടെയും ഹൃദയമഹിമയെ വെളിപ്പെടുത്തും”.
“നവീന നിരൂപകരെക്കുറിച്ചു് എന്താണു് അഭിപ്രായം?” “കുഴിയാനകളെ ഗുരുവായൂർ കേശവൻ ആനയും തിരുവനന്തപുരം ചന്ദ്രശേഖരൻ ആനയും ആക്കുന്നവർ മാത്രമല്ല ഗുരുവായൂർ കേശവനും തിരുവനന്തപുരം ചന്ദ്രശേഖരനും അവരുടെ ദൃഷ്ടിയിൽ കുഴിയാനകളുമാണു്”.
ഇതിൽ ശ്രീ. സുകുമാർ അഴീക്കോടിന്റെ മാനസിക നിലയെക്കുറിച്ചു് എനിക്കൊന്നും പറയാനാവില്ല. ശങ്കരക്കുറുപ്പുമായുള്ള ബന്ധത്തെക്കുറിച്ചു്, അദ്ദേഹം എനിക്കയച്ച കത്തുകളിൽ ഒന്നും എഴുതിയിട്ടില്ല. അതല്ല ശങ്കരക്കുറുപ്പിന്റെ അവസ്ഥ. എനിക്കു് അദ്ദേഹം അക്കാലത്തു് അയച്ച പല കത്തുകളിലും സുകുമാർ അഴീക്കോടിനെക്കുറിച്ചു് മോശപ്പെട്ട രീതിയിലുള്ള പ്രസ്താവങ്ങൾ നിർവഹിച്ചിരുന്നു. സുകുമാരൻ എന്നല്ലാതെ സുകുമാർ അഴീക്കോടു് എന്നു പോലും അദ്ദേഹം എഴുതിയിരുന്നില്ല. ഞാൻ വ്യക്തമായി ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ ഒരു കാവ്യത്തെക്കുറിച്ചു് പ്രതികൂലമായി ഞാനെന്തോ എഴുതിയപ്പോൾ സുകുമാരന്റെ തെറിയെക്കാൾ ഒട്ടും കുറഞ്ഞതല്ല നിങ്ങളുടെ തെറിവാക്കുകൾ എന്നു് അദ്ദേഹം എനിക്കു് എഴുതി അയച്ചു. കത്തുകൾ ശേഖരിച്ചു പുസ്തകമായി പ്രസിദ്ധപ്പെടുത്തണമെന്നും അതു കൊണ്ടു് അവ തിരിച്ചുകൊടുക്കണമെന്നും മഹാകവി അറിയിച്ചപ്പോൾ ഞാനതു വിശ്വസിച്ചു് നൂറോളം കത്തുകൾ—കലാഭംഗി തികഞ്ഞ കത്തുകൾ— തിരിച്ചയച്ചു കൊടുത്തു. പ്രഫ. ഗുപ്തൻ നായർ, എൻ. വി. ഇവരോടു കത്തുകൾ തിരിച്ചുകൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടില്ല.
ഇതിലും ഞാൻ തെറ്റു കാണുന്നില്ല. കാരണം മുൻപു രണ്ടുതവണ വ്യക്തമാക്കിയല്ലോ. വേലുത്തമ്പി ദളവ തന്റെ അമ്മയുടെ തെങ്ങുകൾ കണക്കിൽച്ചേർക്കാത്ത പാർവത്യകാരുടെ വിരലുകൾ തെങ്ങിൽച്ചേർത്തു വച്ചു മുറിച്ചു കളഞ്ഞോ? കളഞ്ഞിരിക്കാം. പക്ഷേ, മറ്റു സന്ദർഭത്തിൽ അദ്ദേഹം അധാർമ്മികമായ കൃത്യം ചെയ്തിരിക്കും. ഇതു് അഭ്യൂഹമല്ല. മനുഷ്യസ്വഭാവം അതാണു്. പിഞ്ചു കുഞ്ഞുങ്ങൾ ഉച്ചയ്ക്കു വിദ്യാലയത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ അവിടെ അനുചരന്മാരെ അയച്ചു് അവരെയാകെ കൊല ചെയ്ത നേതാവു് പിന്നീടു് ഒരു കുഞ്ഞിനെയെടുത്തു ലാളിക്കുന്നതിന്റെയും അതിനെ സ്നേഹപൂർവ്വം നോക്കുന്നതിന്റെയും ചിത്രം പത്രത്തിൽ ഞാൻ കണ്ടു. അതു കണ്ട ഞാൻ ഞെട്ടിയില്ല, അദ്ഭുതപ്പെട്ടില്ല. ആളുകളുടെ സ്വഭാവത്തിനും പെരുമാറ്റത്തിനും സ്ഥിരതയില്ല. നാമാകട്ടെ കാരുണ്യം കാണിച്ച നേതാവിനെ ആ കാരുണ്യത്തിന്റെ മൂർത്തിമദ്ഭാവമായി ചിത്രീകരിക്കുന്നു. അയാളുടെ ക്രൂരത കാണിച്ച ഒരുത്തനെ എപ്പോഴും ക്രൂരനായി നമ്മൾ കാണും. അയാളുടെ കാരുണ്യപൂർവ്വങ്ങളായ പ്രവർത്തനങ്ങൾ നമ്മൾ വിസ്മരിക്കും. ജി. ശങ്കരക്കുറുപ്പും സുകുമാർ അഴീക്കോടും സി. പി. ശ്രീധരനും ഞാനും വെറും മനുഷ്യർ ഞങ്ങളുടെ സ്വഭാവം ഇരുമ്പുലക്ക പോലെ ഉറച്ചതല്ല.
സ്വഭാവം ഇരുമ്പുലക്കപോലെ ഉറച്ചതല്ല എന്ന മതം സാഹിത്യനിരൂപണത്തിനു യോജിക്കില്ല. അതുകൊണ്ടു് സി. വി. രാമൻപിള്ള യെ “നാടുവാഴി സ്തോത്രപ്രായങ്ങളായ കൃതികൾ എഴുതിയ ആൾ” എന്നു മുണ്ടശ്ശേരി പറയുകയും പിന്നീടു് ആ കൃതികളെത്തന്നെ അദ്ദേഹം വാഴ്ത്തുകയും ചെയ്യുന്നതു ശരിയല്ല. ഈ വൈരുദ്ധ്യം മഹ്ഫൂസി ന്റെ കാര്യത്തിൽ ഞാൻ കാണിച്ചുവെന്നാണു് ശ്രീ. കെ. ഭാസ്കരൻ ജനയുഗത്തിൽ എഴുതിയിരിക്കുന്നതു്. മഹ്ഫൂസിന്റെ ഒരു നോവൽ അടുത്തകാലത്തു വായിച്ചപ്പോൾ അതു് കലയല്ലെന്നും വെറും മെലോഡ്രാമയാണെന്നും എനിക്കു തോന്നി. അതു തറപ്പിച്ചു പറയുകയും ചെയ്തു. പക്ഷേ, അതിനുമുൻപു് അദ്ദേഹത്തിന്റെ വേറൊരു നോവലിനെക്കുറിച്ചു് ഭേദപ്പെട്ട രീതിയിൽ എഴുതിയിരുന്നു. ആ കൃതി ഇപ്പോൾ കൈയിലില്ല. ഉണ്ടായിരുന്നെങ്കിൽ ഞാനതു് മറിച്ചുനോക്കുമായിരുന്നു രണ്ടാമത്തെ ലേഖനമെഴുതുന്നതിനു മുൻപു്. ഭാസ്കരൻ ചൂണ്ടിക്കാണിച്ച വൈരുദ്ധ്യം സംഭവിക്കില്ലായിരുന്നു. രണ്ടാമതു വായിച്ച നോവൽ ചവറായതുകൊണ്ടു് ആദ്യം വായിച്ചതും അങ്ങനെയാവാനേ തരമുള്ളു എന്നു അനുമാനിച്ചുപോയി. ഇവിടെയൊരു ചോദ്യമുണ്ടാകാം. മഹ്ഫൂസിന്റെ മറ്റൊരു നോവൽ ഇനി വായിച്ചാലോ? അതു് നല്ലതാണെങ്കിൽ നല്ലതെന്നു് എഴുതും; ചീത്തയാണെങ്കിൽ ചീത്തയെന്നും. ഇവിടെ ആസ്വാദനത്തിന്റെ വൈകല്യം എന്ന പ്രശ്നം ഉണ്ടാവുന്നില്ല. അനുമാനമാണു് ചതിച്ചതു്. ഭാസ്കരൻ ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചതിനു ഞാൻ അദ്ദേഹത്തിനു നന്ദി പറയുന്നു. ഇനിയും തിടുക്കത്തിലെഴുതുമ്പോൾ മുൻപു് നിരൂപണം ചെയ്ത പുസ്തകങ്ങൾ ഞാൻ വീണ്ടും മറിച്ചുനോക്കും. അപ്പോൾ വൈരുദ്ധ്യമുണ്ടാവുകയുമില്ല. പിന്നെ ഗോയങ്ക അവാർഡിനു് എനിക്കർഹതയില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവം bad taste-നെ മാത്രമേ കാണിക്കുന്നുള്ളു. ഇന്ത്യയിലെ മഹാന്മാരായ ധിഷണാശാലികളാണു് സാഹിത്യവാരഫലത്തിന്റെ ഇംഗ്ലീഷ് തർജ്ജമ വായിച്ചിട്ടു് സമ്മാനം നിശ്ചയിച്ചതു്. അവരിലൊരാൾ It is unique in world literature എന്നു പറഞ്ഞു.
- തിരുവനന്തപുരത്തെ ഓരോ പൗരനും ഓരോ ദിവസവും ആയിരം കൊതുകുകളെ വീതം തിന്നു കോർപൊറെയ്ഷനെ സഹായിക്കു.
- മലയാള ഭാഷയിലെ എല്ലാ അക്ഷരങ്ങളും എനിക്കറിഞ്ഞുകൂടാ. ഞാനിന്നു മലയാളം പ്രഫെസറാണു്.
- ഞാനിന്നു വാഷിങ് മെഷ്യനും ഗ്രൈൻഡറും വാക്യൂഎം ക്ലീനറും വാങ്ങിച്ചു. ബ്ളാക്ക് ആൻഡ് വൈറ്റ് റ്റി. വി. സെറ്റിനുപകരം കളർ റ്റെലിവിഷൻ സെറ്റ് വാങ്ങി. എന്റെ വീട്ടിൽ പരിചാരിക ദിവസവും വരണമെങ്കിൽ ഇവയൊക്കെ വേണം.
- നല്ല ഇംഗ്ലീഷ് ഭാഷയുടെ കാലം പോയി. ഇപ്പോൾ ‘ഇൻഡ്യ റ്റുഡേ’യുടെ ഇംഗ്ലീഷേയുള്ളു.
- തിരഞ്ഞെടുപ്പുകൾ നിരോധിക്കൂ. ചുവരുകളെ രക്ഷിക്കൂ.
- ഈശ്വരനും നവീന നിരൂപകനും സദൃശർ. അവർ രണ്ടുപേരും ചെയ്യുന്നതെന്തെന്നു നമുക്കറിയില്ല.
- തുപ്പൽ ധാരാളം ഉൽപാദിപ്പിക്കൂ. പോസ്റ്റാഫീസുകളിൽ പശയില്ല.
- പുതിയ ട്രാഷ് വായിക്കാനും പഴയ നല്ല പുസ്തകങ്ങൾ ഞങ്ങൾ തരാതിരിക്കാനും വേണ്ടി ഈ ലൈബ്രറിയിൽ അംഗമാകൂ.
- അദ്ദേഹം സുന്ദരിയായ സ്റ്റെനോഗ്രാഫർക്ക് ഡിക്ടേഷൻ കൊടുക്കുന്നു. ഞാൻ—ഭാര്യ— പൂജാമുറിയിൽ ഇരിക്കുന്നു.
സെക്സ് ഇളക്കിവിടുന്ന വികാരങ്ങളുടെ ആധിപത്യത്തിലാർന്നു് അവയെ പച്ചയായി ചിത്രീകരിക്കാൻ എന്റെ ശിഷ്യനായ ശ്രീ. മുഹമ്മദ് റോഷൻ തുടങ്ങിയിട്ടു കാലമേറെയായി. ഒന്നുകിൽ സെക്സ് അല്ലെങ്കിൽ കുതിര ഇതായിരുന്നു അദ്ദേഹത്തിന്റെ കഥകളുടെ വിഷയം. ഇപ്പോൾ കുതിര അന്തർദ്ധാനം ചെയ്തിരിക്കുന്നു. അപ്പോൾ എന്തെഴുതിയാലും സെക്സിലേ ചെന്നു നില്ക്കൂ. ലൈംഗിക വികാരങ്ങൾ വർണ്ണിക്കുന്നതിനോടു് ഒരെതിർപ്പുമില്ല എനിക്കു്. പക്ഷേ, അതു വൈഷയികമാകരുതു്. ജീവിതസത്യം എന്നതിന്റെ പശ്ചാത്തലത്തിലേ ഏതു വികാരത്തിനും സ്ഥാനമുള്ളു എന്നതുകൊണ്ടു് വികാരം തികച്ചും വൈഷയികമായാൽ സത്യത്തിന്റെ മണ്ഡലം അനാവരണം ചെയ്യപ്പെടുകയില്ല.
കാലത്തു പത്രം വായിക്കാത്തവൻ, ഓഫീസിൽ മുഷിഞ്ഞവേഷം ധരിച്ചു ചെന്നിരുന്നു ഫയലുകളിൽ കുറിപ്പുകളെഴുതുന്നവൻ, ഉച്ചയ്ക്കു് ഭാര്യ പൊതിഞ്ഞുകൊടുത്ത തണുത്ത ചോറുണ്ണുന്നവൻ വൈകിട്ടു് കടയിൽ നിന്നു് ഒരു ഗ്ലാസ് ചായപോലും കുടിക്കാതെ വീട്ടിലെത്തി ഭാര്യ കൊടുക്കുന്ന ചായ എന്ന ഒട്ടുന്ന തണുത്ത ദ്രാവകം മോന്തുന്നവൻ—ഈ രീതിയിൽ കഴിയുന്നവൻ ജീവിച്ചിരിക്കുന്നവനാണെങ്കിലും ചത്തവനാണു്. ഇക്കൂട്ടരെ ലക്ഷ്യമാക്കിയാണു് കവി ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്നു പറഞ്ഞതു്.
കുങ്കുമം വാരികയിൽ റോഷൻ എഴുതിയ “പ്രാർത്ഥനക്കുമ്പിളിലെ സന്ധ്യ” എന്ന വിലക്ഷണമായ കഥയിൽ ഭർത്താവിനാൽ, അയാളുടെ ബന്ധുക്കളാൽ അവഗണിക്കപ്പെടുന്ന ഒരു സ്ത്രീയെ കാണാം. ബന്ധുക്കൾ എവിടെയോ പോയപ്പോൾ ഭർത്താവു് വന്നെങ്കിൽ അയാളോടു രമിക്കാമായിരുന്നു എന്നു വിചാരിച്ചു് അവൾ ഇരിക്കുന്നു. പക്ഷേ, വന്നതു ഭർത്താവല്ല. സുന്ദരനായ യുവാവു്. അയാൾ സ്വന്തം ഭാര്യയെ സ്നേഹിക്കുന്നു. എങ്കിലും അവൾ സ്നേഹം കൊതിച്ചു് അയാളുടെ മാറിലേക്കു ചാഞ്ഞു. അവളെ മാറ്റിയിട്ടു് അയാൾ പോകുന്നു. വികാരത്തെ അതിന്റെ സ്വാഭാവികതയിൽ പ്രതിപാദിക്കുകയല്ല കഥാകാരൻ. അതിനെ സ്ഥൂലീകരിക്കുകയാണു്. വഴങ്ങാത്ത സുന്ദരനായ യുവാവിനെ അവൾ നൈരാശ്യംകൊണ്ടു് വെട്ടുകത്തിയെടുത്തു വെട്ടി എന്നുകൂടി റോഷൻ എഴുതാത്തതു് വായനക്കാരുടെ ഭാഗ്യം. റോഷന്റെ ഈ കഥ അസ്വാഭാവികമാണു്; അവിശ്വാസ്യമാണു്. കലയിലെ ദൃഢപ്രത്യയം എന്ന ഗുണം ഇതിനില്ല. കഥാരചനയുടെ ബാലപാഠങ്ങൾ അദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു.
മനുഷ്യൻ ആരായാലും ഉള്ളിലുള്ളതു അതേ മട്ടിൽ കാണിച്ചാൽ മതി എന്നോ മറ്റോ “ഒഥല്ലോ ” നാടകത്തിൽ വായിച്ച ഓർമ്മ. ബാഹ്യാവസ്ഥയും (തോന്നൽ) ആന്തരാവസ്ഥയും (യാഥാർത്ഥ്യം) തമ്മിലുള്ള ഈ അന്തരം കൈകാര്യം ചെയ്യാത്ത കലാകാരന്മാരില്ല തത്ത്വചിന്തകരില്ല. എനിക്കിപ്പോഴും താല്പര്യം പസ്കലിനെക്കുറിച്ചു എഴുതാനാണു്. മജിസ്റ്റ്രേറ്റ് എല്ലാവരാലും ബഹുമാനിക്കപ്പെടുന്നു. ഓരോ കാര്യവും അതിന്റെ ധർമ്മമനുസരിച്ചാണു് അദ്ദേഹം പരിഗണിക്കുക. ദുർബലരുടെ ഭാവന അദ്ദേഹത്തിനു സ്വീകാര്യമല്ല. ആ മജിസ്റ്റ്രേറ്റ് പുരോഹിതന്റെ സുവിശേഷ പ്രസംഗം കേൾക്കാൻ പോവുകയാണു്. പുരോഹിതനു് പരുക്കൻ ശബ്ദവും വിചിത്രമുഖവുമാണുള്ളതെന്നിരിക്കട്ടെ. ക്ഷുരകൻ മോശപ്പെട്ട രീതിയിലാണു് പുരോഹിതന്റെ മുഖം ക്ഷൗരം ചെയ്തതെന്നും കരുതു. അയാൾ കുളിച്ചില്ലെന്നും വിചാരിക്കു. ആ പുരോഹിതൻ മഹനീയങ്ങളായ സത്യങ്ങൾ പ്രഖ്യാപിച്ചാലും നമ്മുടെ മജിസ്റ്റ്രേറ്റിനു് ഇഷ്ടമാവുകയില്ല (പുറം 26, പാങ്സേ—Pensees—Vanity എന്ന അധ്യായം). എന്തുകൊണ്ടു് ഇഷ്ടമാവുകയില്ല? യുക്തിയെ അവലംബിച്ചു വിധി പറയേണ്ട മജിസ്റ്റ്രേറ്റ് പുരോഹിതന്റെ ബാഹ്യാകൃതിയാൽ വഞ്ചിക്കപ്പെടുന്നു എന്നതുകൊണ്ടുതന്നെ. അവിടെ യുക്തിയെ വിട്ടിട്ടു് മജിസ്റ്റ്രേറ്റ് ഭാവനയെ ആശ്രയിക്കുന്നു.
തോന്നലും യാഥാർത്ഥ്യവും പ്രതിപാദിക്കുകയാണു് ശ്രീ സതീഷ്ബാബു പയ്യന്നൂർ “ജീവിതത്തിന്റെ ഓരത്തു്” എന്ന ചെറുകഥയിലൂടെ (കലാകൗമുദി) പ്രൊഡ്യൂസർ, സ്ക്രിപ്റ്റ് റൈറ്റർ. ദല്ലാൾ ഇങ്ങനെ മൂന്നു കഥാപാത്രങ്ങൾ, പ്രൊഡ്യൂസറുടെ മാന്യമായ മട്ടു് പക്ഷേ, ഉള്ളിൽ പരസ്ത്രീഗമനവാഞ്ഛ എന്ന യാഥാർത്ഥ്യം സതീഷ്ബാബു തനിക്കു കഴിയുന്ന മട്ടിൽ കഥ പറഞ്ഞിട്ടുണ്ടു്. എങ്കിലും ഇതൊരു ഭാവനാത്മകമായ അനുഭവമായിത്തീരുന്നില്ല. പൂമൊട്ടു വിടരാതെതന്നെ വാടി താഴെ വീഴുന്ന പ്രതീതി.

എനിക്കു അൽവിൻ ടോഫ്ളറു ടെ പുസ്തകങ്ങൾ ഇഷ്ടമല്ല. കുറെ വിജ്ഞാനശകലങ്ങൾ അവയിൽ ഉണ്ടെന്നു സമ്മതിക്കുന്നു. പക്ഷേ, സംഘടനാ ചാരുതയോടെ അവ പ്രതിപാദിക്കാൻ അദ്ദേഹത്തിനറിഞ്ഞുകൂടാ. സ്ഥിതിവിവരക്കണക്കുകൾ വളരെ നേരം വായിച്ചുകൊണ്ടിരിക്കാൻ പറ്റുമോ? കുറെ നോക്കിയിട്ടു നമ്മൾ അവ ദൂരെയെറിയും. ടോഫ്ളറുടെ പുതിയ പുസ്തകം “Powershift ” ഞാൻ ദൂരെയെറിഞ്ഞില്ല. കാലത്താരംഭിച്ച കോട്ടുവായോടെ അതു് നിശ്ശബ്ദനായി വായിച്ചു കൊണ്ടിരിക്കുകയാണു്. പുസ്തകത്തിന്റെ അവസാനത്തെ പുറത്തു് എത്തുമ്പോൾ മാത്രമേ വായടയൂ. തീരുന്നില്ലല്ലോ, തീരുന്നില്ലല്ലോ എന്ന വിഷാദമയമായ വിചാരത്തോടെ പുസ്തകത്തിന്റെ ഒടുവിലത്തെ പുറങ്ങൾ മറിച്ചു നോക്കിയപ്പോൾ ഗ്രന്ഥകാരൻ, സൽമാൻ റുഷ്ദി യെക്കുറിച്ചും അദ്ദേഹത്തിനു വധശിക്ഷ നല്കിയ ഖൊമൈനി യെക്കുറിച്ചും എഴുതിയിരിക്കുന്നതു കാണാനിടയായി. ആ ഭാഗം ഞാൻ വായിച്ചു. ടോഫ്ളറുടെ അഭിപ്രായങ്ങൾ ചുരുക്കിയെഴുതാം.
സൽമാൻ റുഷ്ദിയെ കൊല്ലാൻ ഒരു രക്തസാക്ഷിയെ ആഹ്വാനം ചെയ്തു ഖൊമൈനി. റുഷ്ദിയുടെ “The Satanic Verses ” ഈശ്വരനിന്ദനം നടത്തുന്നു എന്നതിന്റെ പേരിലായിരുന്നു വധശിക്ഷ. ഉപഗ്രഹത്തിലൂടെ, റ്റെലിവിഷനിലൂടെ, പത്രത്തിലൂടെ സന്ദേശം നല്കപ്പെട്ടു. റുഷ്ദിയുടെ പുസ്തകം മുസ്ലിങ്ങളെ വേദനിപ്പിച്ചു. ഒരു മതത്തെയാകെ നിന്ദിച്ചു. ഖുർആനെ ധ്വംസിച്ചു. ഇങ്ങനെയൊക്കെ പറയാം. പക്ഷേ, അതായിരുന്നില്ല ഖൊമൈനിയടെ യഥാർത്ഥമായ സന്ദേശം. സാമ്പദികശാസ്ത്രം, വാർത്താമാധ്യമങ്ങൾ ഇവയ്ക്കു ഏകമണ്ഡലാവസ്ഥ (Globalization) വരുത്തിക്കൊണ്ടിരിക്കുമ്പോൾ മനസ്സിന്റെ നിയന്ത്രണത്തിനും അതു വരുത്തേണ്ടതാണെന്നാണു് ഖൊമൈനി മറ്റൊരു വിധത്തിൽ പറഞ്ഞതു്. പരമാധികാരമുള്ള രാജ്യങ്ങൾക്കു പരമാധികാരമില്ല അതിനെക്കാൾ ഉന്നതമായ ഷിയൈറ്റ് പരമാധികാരത്തിനു് അവ വിധേയമാണെന്നാണു് അദ്ദേഹം പ്രഖ്യാപിക്കുന്നതു്. രാജ്യങ്ങളെ അടിസ്ഥാനപരങ്ങളായ ഏകകങ്ങളായി (basic units) കരുതി രാഷ്ട്രാന്തരീയ നിയമങ്ങളും മറ്റും ഉണ്ടാക്കിയിട്ടുണ്ടല്ലോ. അവയെ ആ സന്ദേശത്തിലൂടെ ഖൊമൈനി വെല്ലുവിളിച്ചു. വൈയവസായിക യുഗത്തിനു മുൻപുള്ള യുഗത്തിലേക്കു ചെല്ലുകയായിരുന്നോ അദ്ദേഹം. അതേ എന്നാണു് ടോഫ്ളറുടെ ഉത്തരം.
‘നാടക വേദിയിൽ മറ്റഭിനേതാക്കളോടൊരുമിച്ചു നില്ക്കുമ്പോൾ അയാൾക്കു സ്വാഭാവികതയുണ്ടു്, ലാളിത്യമുണ്ടു്. അവിടെ നിന്നിറങ്ങി സാധാരണ ജീവിതത്തിലേക്കു വരുമ്പോൾ അയാൾ അഭിനയിച്ചു തുടങ്ങും. ‘ഗോൾഡ് സ്മിത്ത് ഒരാളെക്കുറിച്ചു പറഞ്ഞതാണിതു്. നാടകവേദിയിലും നിത്യജീവിതത്തിലും ഒരേ വിധത്തിൽ അഭിനയിച്ച ഒരുദ്യോഗസ്ഥനെ എനിക്കു നേരിട്ടറിയാം. സി. വി. രാമൻപിള്ളയുടെ “മാർത്താണ്ഡവർമ്മ ” നാടകമാക്കി അവതരിപ്പിച്ചപ്പോൾ അദ്ദേഹത്തിനു രാമനാമഠത്തിൽ പിള്ളയുടെ വേഷമാണു് നല്കിയതു്. അതറിഞ്ഞു് എൻ. കൃഷ്ണപിള്ള സ്സാർ എന്നോടു പറഞ്ഞു: “അദ്ദേഹം വിഷമിക്കുമല്ലോ കൃഷ്ണൻ നായരേ. രാമനാമഠത്തിനു് ‘മറുചെവി പോകാതു്’ എന്നു മറ്റുപജാപകരോടു സത്യം ചെയ്യേണ്ട ഭാഗമുണ്ടു്. അദ്ദേഹമെങ്ങനെ അതു ചെയ്യും?” ജീവിതത്തിൽ മാത്രമല്ല, നാടകത്തിലും സത്യപ്രസ്താവത്തിനു് കഴിയുമായിരുന്നില്ല ആ ഉദ്യോഗസ്ഥനു് എന്നാണു് കൃഷ്ണപിള്ളസ്സാർ തന്റേതായ രീതിയിൽ പറഞ്ഞതു്.